ബ്ലാക്ക് മെയിൽ

രമ്യ അമ്പരന്നുപോയി. വാട്സാപ്പിൽ വന്ന മെസേജ് കണ്ടപ്പോൾ അവളുടെ ബോധം പോകുന്ന പോലെ അവൾക്ക് തോന്നി. തന്‍റെ സ്വകാര്യ നിമിഷങ്ങൾ വീഡിയോ ആയി ആരോ അയച്ചിരിക്കുന്നു. ഇതുപോലെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യുമെന്ന സന്ദേശമാണ് കൂടെ വന്നിരിക്കുന്നത് സോഷ്യല്‍ മീഡിയിയിൽ അപ്‍ലോഡ് ചെയ്യാതിരിക്കണമെങ്കിൽ താൻ പറയുന്നത് കേൾക്കണമെന്നാണ് പറയുന്നത്. രമ്യ വിയർത്തുപോയി.

അവൾ വീട്ടിൽ തനിച്ചാണ്. പ്രകാശ് ഓഫീസിൽ പോയിരിക്കുന്നു. അദ്ദേഹം 7 മണിക്കേ മടങ്ങിയെത്തൂ. എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഒരു രൂപവും കിട്ടുന്നില്ല.

“പ്രകാശിനേ ഫോണിൽ വിളിച്ചാലോ” അവൾ ആലോചിച്ചു.

“വേണ്ട” ആദ്യം സംഭവമെന്തെന്ന് സ്വയം മനസ്സിലാക്കട്ടെ. അവളുടെ മനസ്സ് സ്വയം മന്ത്രിച്ചു. അവൾ വീഡിയോ ക്ലിപ് ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. ഏതോ പോൺസൈറ്റിലെ വീഡിയോസിൽ തന്‍റെ മുഖം ചേർത്തുവച്ച് അയച്ചതാവണം. ഇങ്ങനെ മാനിക്കുലേറ്റ് ചെയ്തത് ആരാവും? വിഡിയോയിൽ നോക്കിയാൽ അത് താൻ തന്നെയാണ്. തന്‍റെ സ്വന്തം ബെഡ്റൂം. തനിക്കൊപ്പമുള്ള പുരുഷൻ പ്രകാശും. ബെഡ്ഷീറ്റ് പോലും തന്‍റെ മുറിയിലേതാണ്. ഇത്രയും മിടുക്കോടെ ആരാണ് ഈ പോൺവീഡിയോ ക്രിയേറ്റ് ചെയ്തത്.

പ്രകാശിന് ഓറൽ സെക്സ് വലിയ ഇഷ്ടമാണ്. ആദ്യമൊക്കെ തനിക്ക് മടിയായിരുന്നു. പിന്നെ അതൊക്കെ മാറി. ഇപ്പോൾ താനും അത് ആസ്വദിക്കാറുണ്ട്. മാത്രമല്ല പ്രകാശിന് ഇതൊക്കെ പകൽ ചെയ്യുന്നതും വലിയ ഇഷ്ടമാണ്. ഫ്ളാറ്റിൽ ആരുമില്ലാത്ത പകൽ സമയത്ത് പ്രകാശും താനും നിരവധി തവണ ആ നിമിഷങ്ങൾ ആസ്വദിച്ചിട്ടുണ്ട്.

വീഡിയോയിൽ താനും പ്രകാശും ബെഡ്റൂമിലെ സ്വിച്ച്ബോർഡിനോട് ചേർന്നാണ് നിൽക്കുന്നത്. എന്നാൽ ഇതെങ്ങനെ വീഡിയോ എടുക്കാൻ സാധിക്കും. ആരോ മുറിയിൽ തൊട്ടടുത്ത് നിന്ന് ക്യാമറയിൽ പകർത്തിയതു പോലെ തോന്നും. രമ്യയ്ക്ക് തല കറങ്ങുന്നതുപോലെ തോന്നി. ഇതെന്തൊരു ചതിയാണ്.

അപ്പോൾ അവളുടെ മനസ്സിൽ ആ ചിന്ത ഓടിയെത്തി. വാട്സാപ്പ് വീഡിയോ വന്ന നമ്പർ ട്രൂകോളറിൽ തെരഞ്ഞുനോക്കാം. ഖാദർ കേരളം എന്നാണ് അതിൽ കാണിക്കുന്നത്. ഇതാരായിരിക്കും ഈ നമ്പറിൽ ഒന്നു വിളിച്ചു നോക്കിയാലോ?? അതിനുമുമ്പേ പ്രകാശിനോട് പറയണോ? അവൾ ഒരു തീരുമാനം എടുക്കും മുമ്പേ അവളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.

“ഹലോ”

“ചേച്ചി നമസ്ക്കാരം” അങ്ങേത്തലയ്ക്കൽ പരിചിതമല്ലാത്ത ഒരാൺ ശബ്ദത്തിന്‍റെ നീണ്ട നമസ്ക്കാരം കേട്ടു.

“ആ വീഡിയോ കണ്ടുകാണുമല്ലോ. നല്ല ഇഷ്ടമായിട്ടുണ്ടാവും. ഇത്തരം നിരവധി വീഡിയോ ഉണ്ട് എന്‍റെ കൈവശം. ചുരുങ്ങിയത് 25 എണ്ണം. എല്ലാത്തിലേയും നായിക ചേച്ചിയാ. ഇത് സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യട്ടെ!” അയാൾ ഒളിച്ചുവച്ച ചിരിയോടെ ചോദിക്കുന്നു!

“നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്താണ് വേണ്ടത്?”

“നിങ്ങളുടെ ചോദ്യം വളരെ കൃത്യമാണ്. ഞാൻ ആരാണെന്ന് അറിയണം. എന്താണ് ആവശ്യം എന്നും അറിയണം. വളരെ ന്യായമായ ചോദ്യം. ഞാൻ ആരാണെന്ന് പിന്നീട് പറയാം. അതിനുമുമ്പ് എന്തിനാണ് ഈ വീഡിയോ അയച്ചതെന്ന് ഞാൻ മെസേജിൽ പറഞ്ഞിട്ടുമുണ്ട്. അയാൾ ഒന്നു നിർത്തിയിട്ട് വളരെ സ്വരം താഴ്ത്തി അടുത്ത ഡയലോഗിലേക്ക് കടന്നു.

“ചേച്ചി, സത്യം പറയാല്ലോ! ഈ വീഡിയോ കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ലാ. ഞാനിപ്പോ ഒരു പോൺസൈറ്റും കാണാറില്ല ചേച്ചി. സൂപ്പറാണ്. ഇത്രയും ലഹരി വേറൊരു വീഡിയോ കണ്ടാലും കിട്ടാറില്ല!”

രമ്യയ്ക്ക് മറുപടി പറയാൻ വാക്കുകളില്ലാതായി. അവൾ ദേഷ്യവും സങ്കടവും കൊണ്ട് അടിമുടി വിറച്ചു പോയി. ഒപ്പം ഭയവും നിഴലിച്ചു നിന്നു. ഈ ദുഷ്ടൻ ഇനി സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്താൽ എന്തുചെയ്യും? അവൾ ഒരു നിമിഷം ആലോചിച്ചിട്ട് ഇങ്ങനെ മറുപടി പറഞ്ഞു.

“ശരി, നിങ്ങൾ പറഞ്ഞതുപോലെ ചെയ്യാം. പക്ഷേ സുരക്ഷിതമായ ഇടം ആയിരിക്കണം”

“നിങ്ങളുടെ വീടിനേക്കാൾ സുരക്ഷിതമായ മറ്റൊരിടം വേറെ ഏതാണ് ചേച്ചി? പ്രകാശ് രാത്രിയിലല്ലേ വരിക?”

രമ്യ ഞെട്ടിപ്പോയി. വീഡിയോ അയച്ചവന് പ്രകാശിന്‍റെ പേരും അറിയാം. ആൾ എപ്പോൾ വരുന്നു, പോകുന്നു അതെല്ലാം അറിയാം.

“വരുമ്പോൾ 7 മണിയാകും. പക്ഷേ ഓഫീസ് ഈ സിറ്റിയിൽ തന്നെയാണ്. ഇടയ്ക്ക് അദ്ദേഹം വന്നാലെന്തുചെയ്യും. രണ്ടുദിവസം കഴിയുമ്പോൾ പ്രകാശ് അഹമ്മദാബാദ് പോകും. ഒരാഴ്ച അവിടെ ആയിരിക്കും. ആ സമയത്ത് വന്നാൽ മതി”

“സൂപ്പർ, ചേച്ചിക്ക് നല്ല മനസ്സുണ്ട്. ഞാൻ കരുതി ചേച്ചി കരഞ്ഞുവിളിക്കുമെന്ന്?”

“പക്ഷേ ഈ വീഡിയോ ആരെയും കാണിക്കരുത്. എന്‍റെ മൊബൈലിലേക്കും വരരുത്. ഞാൻ എന്‍റെ ഫോണിലെ വീഡിയോ ഡിലീറ്റ് ചെയ്യാൻ പോകുകയാണ്.” രമ്യ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചുകൊണ്ട് പറഞ്ഞു.

“ഒരെണ്ണം ഡിലീറ്റ് ചെയ്യുന്നതുപോലെ അഞ്ചും ഡിലീറ്റ് ചെയ്യാമല്ലോ. ഞാൻ കുറച്ചുകൂടി അയക്കാം. കണ്ടിട്ട് ഡിലീറ്റ് ചെയ്യൂ. എത്ര ഭംഗിയായിട്ടാണ് ആ കർമ്മം ചേച്ചി ചെയ്യുന്നത് എന്ന് കണ്ടു നോക്കൂ. ഈ വീഡിയോ എന്‍റെ ഉറക്കം കെടുത്തിയിരിക്കുന്നു. രണ്ടുദിവസം ഒന്നു കഴിഞ്ഞുകിട്ടിയാൽ മതി. ചേച്ചിയുടെ ഈ കലാപ്രകടനം ഞാൻ അറിഞ്ഞാൽ മതി. ലോകം കാണണ്ട അല്ലേ!” അയാൾ ഫോൺ വച്ചു.

ഫോൺ വച്ച് അഞ്ച് മിനിറ്റിനകം രമ്യയുടെ ഫോണിലേക്ക് ഒന്നു പിന്നാലെ ഒന്നായി കുറേ ക്ലിപ് വന്നു. ഓരോന്നും അവൾ സസൂക്ഷ്മം നിരീക്ഷിച്ചു. ആരോ ഒളിച്ചിരുന്ന് വീഡിയോ എടുത്തതുപോലെ.

വൈകിട്ട് പ്രകാശ് വീട്ടിലെത്തി. രമ്യയുടെ വിളറിയ മുഖം കണ്ട് അയാൾ സംശയിച്ചു.

“എന്തുപറ്റി നിനക്ക് സുഖമില്ലേ?”

“ഒട്ടും സുഖകരമല്ല കാര്യങ്ങൾ. വലിയൊരു പ്രശ്നമുണ്ട്. പകൽ മുഴുവൻ അതേക്കുറിച്ചാലോചിച്ച് എന്‍റെ തലയ്ക്ക് ഭാരമായി” രമ്യ അയാൾക്ക് മാറാൻ ഡ്രസ് എടുത്തുകൊടുത്തിട്ട് അടുത്തുവന്നു നിന്നു.

“നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞതാണ്. നമ്മുടെ ചെറിയ തലയിൽ ഒരുപാട് ആലോചിച്ചു കൂട്ടണ്ട” വസ്ത്രം മാറിക്കൊണ്ട് പ്രകാശ് പറഞ്ഞു.

“ആദ്യം ഫ്രഷ് ആയി വരൂ, എന്നിട്ട് സംസാരിക്കാം.” രമ്യ പറഞ്ഞു.

പ്രകാശ് കളിച്ചു ഫ്രഷ് ആയി ചായയും സ്നാക്സും കഴിച്ചു. രമ്യ ചായക്കപ്പ് കയ്യിലെടുത്ത് ദു:ഖിതയായി ഇരുന്നു.

“ശരി, ഇനി പറ! എന്താണ് പ്രശ്നം. നിന്നെ ഇത്രയും വിഷമത്തിലാക്കുന്ന എന്തുകാര്യമാണ് ഉണ്ടായത്” പ്രകാശ് ഒട്ടും സീരിയസില്ലാതെ ആണ് ആ സാഹചര്യത്തെ കണ്ടത്. കാരണം രമ്യയുടെ രീതികൾ അയാൾക്ക് അറിയാമല്ലോ. ഉത്തരം പറയുന്നതിനു പകരമായി അവൾ മൊബൈൽ എടുത്ത് സ്ക്രീൻ അൺലോക്ക് ചെയ്ത് ആ വീഡിയോ ക്ലിപ്പ് അയാളെ കാണിച്ചു. ആ ക്ലിപ്പ് കണ്ട് അയാൾ സ്തംഭിച്ചുപോയി.

“ഇതെ…ന്താണ്?”

ഏതോ ഒരു ഖാദർ, അയാൾ എനിക്ക് ഇത് അയച്ചു തന്നിട്ട് വിളിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യും എന്നാണ് ഭീഷണി. ഞാൻ വീഡിയോയിൽ നിങ്ങൾക്കൊപ്പം ചെയ്ത കാര്യങ്ങൾ അയാൾക്കും ചെയ്തുകൊടുത്താൽ വീഡിയോ അപ്‍ലോഡ് ചെയ്യില്ലാത്രേ. ഞാൻ അയാളോട് രണ്ടുദിവസം സാവകാശം ചോദിച്ചിട്ടുണ്ട്. രണ്ടുദിവസം കഴിയുമ്പോൾ നിങ്ങൾ അഹമ്മദാബാദ് പോകുമെന്നും ആ സമയം വരാനും ഞാൻ അയാളോട് പറഞ്ഞു.

പ്രകാശ് ആ വീഡിയോ ക്ലിപ്പുകൾ ശ്രദ്ധിച്ചു കാണാൻ തുടങ്ങി. ആരായിരിക്കും ഇത്രയും കൃത്യമായി ഈ വീഡിയോ പിടിച്ചത്. ആരെങ്കിലും മുറിയിൽ ഒളിച്ചിരുന്നിട്ടുണ്ടാകുമോ? ഇനി ഒളിക്യാമറ വച്ചു പിടിച്ചതായിരിക്കുമോ? അതിനും സാഹചര്യമില്ല. പുറത്തു നിന്നൊരാൾ ഫ്ളാറ്റിനകത്ത് വന്നതായി ഓർക്കുന്നില്ല. അപ്പാർട്ടുമെന്‍റിലെ സെക്യൂരിറ്റിയുടെ അനവാദമില്ലാതെ ഒരാൾക്കും അകത്തേക്ക് പ്രവേശനമില്ലാത്തതാണ്. ഫ്ളാറ്റിലെ ആളുകളല്ലാതെ മറ്റാരും ഇങ്ങോട്ട് വരാൻ ഇടയില്ല.

“നമുക്ക് പോലീസിൽ വിവരമറിയിക്കണം” പ്രകാശ് ആലോചനയോടെ ചുറ്റുംനോക്കി.

“അതിനുമുന്നേ കാര്യങ്ങളുടെ കിടപ്പ് സ്വയം മനസ്സിലാക്കാൻ പറ്റുമോ എന്നറിയണം”

രണ്ടുപേരും മാനസികമായി സമ്മർദ്ദത്തിലായിരുന്നു. ഭക്ഷണം കഴിച്ച് ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴും മനം എങ്ങും ഉറയ്ക്കുന്നില്ല. രാത്രി 11 മണിക്ക് ഉറങ്ങാൻ കിടന്നുവെങ്കിലും ഉറക്കം അവരെ വിട്ടകന്നു. രണ്ടുപേർക്കും സെക്സിനോട് ഇന്ന് താൽപര്യം തോന്നിയതേയില്ല. പ്രകാശിന്‍റെ കരവലയത്തിനുള്ളിൽ കിടക്കവെ രമ്യയും ആലോചനയിൽ മുഴുകി. പ്രകാശിന്‍റെ കണ്ണുകൾ മേൽക്കൂരയിൽ പരതി നടന്നു. അപ്പോഴാണ് ജനാലക്ക് മുകളിൽ ഒരു വസ്തു ഉള്ള പോലെ തോന്നിയത്. അയാൾ പെട്ടെന്ന് എഴുന്നേറ്റ് ജനാലയ്ക്കരികേിലേക്ക് ഓടിച്ചെന്നു. സെൽഫി സ്റ്റിക് ഉപയോഗിച്ച് അടുത്ത ഫ്ളാറ്റിലെ ജനാലയിലൂടെ ആരോ മൊബൈലിൽ വീഡിയോ എടുക്കുന്നു.

പ്രകാശ് പെട്ടെന്ന് വാതിൽ തുറന്ന് ആ ഫ്ളാറ്റിലേക്ക് ചെന്ന് ഡോർബെൽ അടിച്ചു. പക്ഷേ മൊബൈലിൽ ചിത്രമെടുക്കുന്നയാൾ അത് കണ്ടിട്ടുണ്ടാവണം. കുറേനരേം ഡോർബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല. പ്രകാശ് തിരികെ വന്നു.

ഹൗസിംഗ് സൊസൈറ്റിയുടെ ഇന്‍റർകോമിൽ വിളിച്ച് ഭാരവാഹിയോട് ആ ഫ്ളാറ്റിൽ ആരാണ് താമസിക്കുന്നതെന്ന് അന്വേഷിച്ചു. ഖാദർ എന്ന ആരോ ആണ്. അയാൾ ഏതോ പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്നും അറിയാൻ കഴിഞ്ഞു.

ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയോട് പ്രകാശ് കാര്യങ്ങൾ തുറന്നുപറഞ്ഞു. ഖാദറിനെ വിളിക്കാൻ അയാളും ശ്രമിച്ചുവെങ്കിലും വാതിൽ തുറക്കുകയോ ഫോൺ എടുക്കുകയോ ചെയ്തില്ല. ആ വ്യക്‌തിയെ പുറത്തേക്ക് വിടരുതെന്ന് സെക്രട്ടറി സെക്യൂരിറ്റിയെ വിളിച്ച് ആവശ്യപ്പെട്ടു.

പിറ്റേന്ന് രാവിലെ പ്രകാശ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പോലീസ് എത്തി അയാളെ അറസ്റ്റ് ചെയ്തു.

“വിഡിയോയെക്കുറിച്ച് നീ എന്നോട് പറഞ്ഞത് നന്നായി. ആ ബ്ലാക്ക് മെയിലിൽ പെട്ടുപോയിരുന്നുവെങ്കിൽ പ്രയാസപ്പെട്ടേനെ. അവനെത്ര പേരെ ഇങ്ങനെ പെടുത്തിക്കാണും. പ്രകാശ് രമ്യയെ കെട്ടിപ്പിടിച്ചുകൊണ്ട് കിടക്കയിലേക്ക് മറിയാൻ ഒരുങ്ങി.

രമ്യ അയാളുടെ കൈ ബലമായി വിടുവിച്ചു എന്നിട്ട് ജനാലയ്ക്ക് നേരെ കൈചൂണ്ടി.

“ആദ്യം ജനാല കുറ്റിയിടു. പിന്നെ വിളക്ക് കെടുത്തു. എന്നിട്ട് എന്‍റെ അടുത്ത് വാ… പ്രകാശ് ചിരിയോടെ എഴുന്നേറ്റ് ജനാലവിരി നേരയാക്കി. അവർ രണ്ടാളും ടെൻഷനില്ലാതെ അവരുടെ സ്വകാര്യ നിമിഷത്തിലേക്ക് പോയ്മറഞ്ഞു…

പ്രൊഫൈൽ പിക്ചർ

നിറമില്ലാത്ത എന്‍റെ ജീവിതത്തിന് മനോഹരമായ നിറം പകരുകയായിരുന്നു റോംഗ് കോൾ. മനോഹരമായ ഒരു പെയ്ൻറിംഗ് രൂപം കൊള്ളുന്നതുപോലെ. മടുപ്പിക്കുന്ന ജീവിതത്തിൽ നിന്നും പുറത്തു കടന്ന എന്‍റെ മനസ്സ് അപ്പോൾ വിശാലമായ ആകാശത്തിൽ ചിറകുകൾ ഉയർന്നു പറക്കുകയായിരുന്നു.

ഇതിനൊക്കെ കാരണക്കാരൻ ആ റോംഗ് കോൾകാരൻ വിനീതാണ്. എന്താണെന്ന് അറിയില്ല അയാളുടെ ശബ്ദത്തിന് എന്തോ ഒരു വശ്യതയുണ്ട്. ആഗ്രഹമില്ലാഞ്ഞിട്ടും കൂടി അയാളുടെ കോളിനായി കാത്തിരിക്കുമായിരുന്നു. അവന്‍റെ ഫോൺവിളി വരാത്തദിവസം എന്നെ സംബന്ധിച്ച് അസ്വസ്ഥതയുളവാക്കുന്ന ഒന്നായിരുന്നു. അവന്‍റെ ഓരോ കോളും എന്‍റെ ശരീരത്തിലെ കോടാനുകോടി കോശങ്ങളിൽ പുതിയ ഊർജ്‌ജം പകർന്നുകൊണ്ടിരുന്നു.

ഗുഡ്മോണിംഗ് തുടങ്ങി ഗുഡ് നൈറ്റ് വരെ എത്രയെത്ര കോളുകളാണ് അയാളുടേതായി വന്നത്. അയാളുടെ ഗാംഭീര്യമാർന്ന മുഴക്കമുള്ള ശബ്ദം എന്‍റെ ചെവികൾക്ക് ഷെഹ്നായി സ്വരം പോലെ തോന്നി. മധുരതരമായ സംഭാഷണങ്ങൾ മനസ്സിനെ ആനന്ദിപ്പിച്ചു. വിനീത് തന്‍റെ എല്ലാ കാര്യങ്ങളും പറയാൻ മടി കാട്ടിയില്ല. അയാളോട് സ്വന്തം കാര്യങ്ങൾ പറയാൻ ഉള്ളിൽ ആഗ്രഹിച്ചുവെങ്കിലും എന്‍റെ ഉള്ളിലെ അപകർഷതാബോധം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരുന്നു.

വിനീത് ഒരു ആർമി ഓഫീസറായിരുന്നു. കാലിൽ ശത്രു സൈന്യത്തിന്‍റെ വെടിയേറ്റതിനാൽ ഒരു കാൽ മുറിച്ചു കളയേണ്ടിവന്ന കാര്യം അയാൾ പറഞ്ഞിരുന്നു. അക്കാര്യം തുറന്ന് പറയുന്നതിൽ പോലും അയാൾക്കൊരു മടിയുമുണ്ടായിരുന്നില്ല. മറിച്ച് വളരെ അഭിമാനത്തോടെയാണ് പറഞ്ഞത്.

ഇപ്പോൾ രണ്ട് ദിവസായി കോൾ വന്നിട്ട്. ഈ രണ്ട് ദിവസം 2 വർഷം പോലെയാണ് തോന്നിയത്. വിനീതിന് എന്നോട് നല്ല ദേഷ്യമുണ്ടായിരുന്നു. തികച്ചും ന്യായമായതായിരുന്നു വിനീതിന്‍റെ ദേഷ്യം.

എന്‍റെ വാട്സാപ്പിൽ എന്‍റെയൊരു പ്രൊഫൈൽ പിക്ചർ ഇടണമെന്ന് മാത്രമായിരുന്നു അന്ന് വിനീത് ആവശ്യപ്പെട്ടത്. ആവശ്യത്തെ ഞാൻ കനത്ത രീതിയിൽ ശകാരിച്ചുകൊണ്ടാണ് നേരിട്ടത്.. പ്രൊഫൈൽ പിക്ചർ ഇടുകയോ ഇടാതിരിക്കുകയോ എന്‍റെയിഷ്ടമാണെന്ന് അന്ന് കർശനമായി പറഞ്ഞു. പോരാത്തതിന് അത് ആവശ്യപ്പെടാൻ നിങ്ങളാരാണെന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്‍റെ ദേഷ്യം തിരിച്ചറിഞ്ഞിട്ടാവണം വിനീത് നിശബ്ദനായി ഇരുന്നതേയുള്ളൂ.

വിനീത് ദിവസവും തന്‍റെ പ്രൊഫൈൽ ചിത്രങ്ങളായി ഇട്ടിരുന്ന ആർമി വേഷത്തിനുള്ള ചിത്രങ്ങൾ വളരെ മനോഹരങ്ങളായിരുന്നു. ആ വേഷം അയാൾക്ക് നന്നായി ഇണങ്ങിയിരുന്നു.

വിനീതിനെ സന്തുഷ്ടനാക്കാൻ എന്‍റെയും ചിത്രമിടാമെന്ന് വിചാരിച്ചു. ഫോട്ടോയിടുന്നതിന് മുമ്പായി നിലക്കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ഞാൻ സ്വന്തം രൂപത്തിലൂടെ കണ്ണോടിച്ചു.

കണ്ണുകൾക്ക് താഴെയായി കറുത്ത നിഴൽപ്പാട്. അതിന് മുകളിലായി തടിച്ച ലെൻസുള്ള കണ്ണട, മുഖത്ത് അങ്ങിങ്ങായി നേർത്ത വരകൾ, കറുത്ത കുത്തു കൾ, ചാടിയ വയർ, ഇത്തിരി തടിച്ച അരക്കെട്ട്, തടിച്ച ചെറിയ മൂക്ക്, തലയിലെ മുടിയിഴകളിൽ നിന്നും എത്തിനോക്കുന്ന വെളുത്ത നരകൾ.. അയ്യേ, ഞാനെങ്ങനെ എന്‍റെ പടമിടും. അതാലോചിച്ചപ്പോൾ ഫോട്ടോയിടാനുള്ള ഉദ്യമം ഞാനുപേക്ഷിച്ചു.

എന്‍റെ ചിത്രം പ്രൊഫൈലാക്കാൻ കൂടി കൊള്ളുകില്ലെന്ന കാര്യം വിനീതിനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ്. ഒരു പക്ഷേ വിനീതിന് എന്‍റെ നിസ്സഹായവസ്ഥ മനസ്സിലാക്കാൻ പറ്റിയാൽ ദേഷ്യം കാട്ടുകയില്ല. ആ ദിവസം മുഴുവൻ നേരവും കയ്യിൽ ഫോണും പിടിച്ച് വിനീതിന്‍റെ കോളും വരുന്നത് കാത്തിരുന്നു.

പെട്ടെന്ന് മൊബൈലിൽ റിംഗ് മുഴങ്ങി. ഏതോ ജലതരംഗത്താളം മുഴങ്ങുന്നതുപോലെയാണ് എനിക്കിപ്പോൾ തോന്നിയത്. വിനീതിന്‍റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു. എന്‍റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.

ഒട്ടും താമസിക്കാതെ ഞാൻ ഫോൺ എടുത്തു. മറുവശത്ത് അതേ ഗാംഭീര്യം നിറഞ്ഞ ശാന്തമായ ശബ്ദം. കാതുകൾക്ക് ആ ശബ്ദം ആശ്വാസം പകർന്നു.

“എന്‍റെ കോൾ വെയിറ്റ് ചെയ്യുകയായിരുന്നുവല്ലേ” വിനീതിന്‍റെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോൾ അവൾക്ക് സങ്കോചം തോന്നി. അത് മറയ്ക്കാ നെന്നോണം അവൾ സ്വരം കടുപ്പിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“ഇല്ലല്ലോ”

“എന്തിനാ സത്യം മൂടിവയ്ക്കുന്നത്. ഫോൺ കയ്യിലിരിക്കുകയായിരുന്നില്ലേ.. ഞാൻ വിളിച്ചയുടൻ ഫോൺ എടുത്തതോ… മാഡം ഇനിയെന്ത് തെളിവാണ് വേണ്ടത്” മറുതലയ്ക്കൽ വിനീതിന്‍റെ ഉച്ചത്തിലുള്ള ചിരി മുഴങ്ങി.

“ഇന്നലെയെന്താ ഫോൺ ചെയ്യാതിരുന്നത്?” ഇത്തിരി പരിഭവത്തോടെയായിരുന്നു ചോദ്യം.

“ഞാനെന്‍റ ഫുൾ ചെക്കപ്പ് ചെയ്യാൻ പോയതായിരുന്നു. അതിന് ഇത്തിരി സമയമെടുക്കുമേല്ലാ”

“എന്ത്പറ്റി?” അൽപം പരിഭ്രമത്തോടെയായിരുന്നു എന്‍റെ ചോദ്യം.

“ഒന്നുമില്ല, 40 പിന്നിട്ടാൽ പരിശോധനകളൊക്കെ വേണമല്ലോ. നീയും ചെക്കപ്പ് ചെയ്യണം കേട്ടോ” വിനീത് അവളെ സ്നേഹപൂർവ്വം ഉപദേശിച്ചു.

“മെഡിക്കൽ റിപ്പോർട്ട് കിട്ടിയോ? കുഴപ്പമൊന്നും ഇല്ലല്ലോ? ഒന്നും മറച്ച് വച്ചിട്ടില്ലല്ലോ?”

“റിപ്പോർട്ട് കിട്ടി. എല്ലാം നോർമലാണ് ബ്ലഡ് പ്രഷർ മാത്രമേ ഇത്തിരി കൂടിയിട്ടുള്ളൂ. അതിനുള്ള മെഡിസിൻ കഴിക്കുന്നുണ്ട്. വിഷമിക്കാനൊന്നുമില്ല” വിനീത് ചെറുചിരിയോടെ നിസാരമട്ടിൽ പറഞ്ഞു.

ഞാൻ അന്ന് രാത്രി തന്നെ ഒരു റോസാപ്പൂവ് വാട്സാപ്പിന്‍റെ പ്രൊഫൈൽ പിക്ചറാക്കിയിട്ടു. വിനീതിന് റോസാപ്പൂക്കൾ വളരെയിഷ്ടമാണ്. വാട്സാപ്പിൽ തങ്ങൾ തമ്മിലുള്ള സംഭാഷണം ഗുഡ്മോണിംഗിലും ഗുഡ്നൈറ്റിലും മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്. സമയം ചിറകുകളുമായി പറന്നുകൊണ്ടിരുന്നു. ഒരു മാസം കഴിഞ്ഞു പോയതറിഞ്ഞേയില്ല. എന്‍റെ സ്വന്തം രൂപത്തെ കണ്ണാടിയിൽ കാണുമ്പോഴൊക്കെ ഞാൻ 16കാരിയെപ്പോലെ ലജ്‌ജിച്ചുപോകുമായിരുന്നു. കവിളുകൾ ചുവന്നു തുടുത്തു. മുഖം തിളങ്ങി.

ലതാജിയുടെ പാട്ട് കേൾക്കുമ്പോഴൊക്കെ ഞാനും അതിനൊപ്പം മൂളിത്തുടങ്ങി. ജീവിതത്തിലെ ഓരോ ചലനത്തിലും സംഗീതവും സ്നേഹവും നിറയുന്നതുപോലെ. ചിലപ്പോൾ ഞാനറിയാതെ കാലുകൾ നൃത്തച്ചുവടുകൾ വച്ചു. ഇതെന്താണ് എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ വിനീതുമായുള്ള സൗഹൃദത്തിൽ നിന്നുണ്ടായ സന്തോഷം കൊണ്ടാവും.

ഒരു ദിവസം എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് വിനീത് എന്നെ പ്രതിസന്ധിയിലാക്കി. ആ ആവശ്യം ആവർത്തിച്ചപ്പോൾ ആലോചിച്ച് പറയാമെന്നായിരുന്നു എന്‍റെ മറുപടി. പക്ഷേ ഇനി വിനീത് വിളിച്ചാൽ എന്താണ് മറുപടി പറയണമെന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു.

മൊബൈൽ റിംഗ് ചെയ്തു. ഒരു നിമിഷം ഞാൻ ഞെട്ടിത്തരിച്ചുപോയി. വിറയ്ക്കുന്ന കൈകളോടെ ഞാൻ ഫോൺ എടുത്തു. ഞാൻ ഹലോയെന്ന് പറയും മുമ്പേ വിനീത് സംസാരിച്ചു തുടങ്ങി.

“രാധി, നമ്മൾ കണ്ടുമുട്ടേണ്ട സമയമായിരിക്കുന്നു…ജീവിതത്തെ കുറിച്ച് നമുക്കൊന്നും പ്രവചിക്കാനാവില്ലല്ലോ. ഇന്ന് കാണുന്നയാൾ നാളെയുണ്ടാവില്ല്യ”

“അയ്യോ..അങ്ങനെയെന്താ പറയുന്നത്? എന്തെങ്കിലും?” വളരെ അസ്വസ്ഥതയോടെയാണ് ഞാൻ ചോദ്യം ചോദിച്ചത്.

“ഇല്ല. ഒന്നുമില്ല” വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇത്രയും നമ്മൾ ഫോണിൽ മാത്രമല്ലേ സംസാരിച്ചത്. ഒരു വട്ടമെങ്കിലും നമ്മൾ കാണേണ്ടേ” വിനീത് സ്വയം തന്നെ സ്ഥലവും തീയതിയും തീരുമാനിച്ചു.

“ങ്ഹാ… രാധി ഒറ്റക്കാലുള്ള ഒരാൾ ഞാനല്ലാതെ വേറെ ആരുണ്ടാകാനാണ് അവിടെ”

“റോസ് നിറത്തിലുള്ള സാരിയണിഞ്ഞു വരണം. അങ്ങനെയാവുമ്പോൾ വേഗം തിരിച്ചറിയാൻ പറ്റും”

“റോസ് സാരിയോ?” ഞാൻ അദ്ഭുതത്തോടെ ചോദിച്ചു.

“റോസ് നിറത്തിലുള്ള സാരിയില്ലെങ്കിൽ മറ്റേതെങ്കിലും കളറിലുള്ളതും അണിയാം” വിനീത് പറഞ്ഞു.

“രാധി നാളെ 4 മണിയ്ക്ക് ഞാൻ നിന്നെ കാത്തുനിൽക്കും. ഇനി ഞാൻ ഫോൺ ചെയ്യില്ല. നാളെ നേരിട്ട് കണ്ട് സംസാരിക്കും”

തിരിച്ച് മറുപടി എന്തെങ്കിലും പറയും മുമ്പ് വിനീത് ഫോൺ കട്ട് ചെയ്തു. വിനീതിന് ഇതെന്തു പറ്റി എന്തുകൊണ്ടാ കാണണമെന്ന് വാശിപിടിക്കുന്നത്? ഞാൻ പറയുന്നത് കേൾക്കാനുള്ള സാവകാശം പോലും കാട്ടിയില്ലല്ലോ… സ്വന്തം കാര്യമല്ലാതെ…

റോസ് സാരി എന്നെ ഭൂതകാലത്തെ ഒരു ഓർമ്മയിലേക്ക് നയിച്ചു.

ഏതോ ചെറുക്കൻ എന്നെ പെണ്ണ് കാണാൻ വരുന്നുവെന്നും പയ്യന്‍റെ പേര് മനോജ് എന്നാണെന്നും എഞ്ചിനീയറാണെന്നും ഒരിക്കൽ അമ്മ ഒരു റോസ് സാരി തന്നുകൊണ്ട് പറഞ്ഞു.

“ഈ സാരി അണിഞ്ഞാൽ നീ കൂടുതൽ സുന്ദരിയായി തോന്നും”

അമ്മയെ ആരാണ് പറഞ്ഞ് മനസ്സിലാക്കുക. നമുക്കുള്ള നിറവും രൂപവും നല്ല നിറത്തിലുള്ള വസ്ത്രമണിഞ്ഞതുകൊണ്ട് മാറുമോ?

മുഖത്ത് ഫേഷ്യലിടാനായി കടലമാവും തൈരും ചേർത്ത മിശ്രിതവും അമ്മ എന്നെ ഏൽപ്പിച്ചു. പാവം എന്‍റെ അമ്മ എങ്ങനെയെങ്കിലും എന്നെ ആരെങ്കിലും ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചാൽ എനിക്കൊരു ജീവിതാകുമല്ലോയെന്നായിരുന്നു അമ്മയുടെ കണക്കുകൂട്ടൽ. വൈകുന്നേരം മനോജും മനോജിന്‍റെ മാതാപിതാക്കളും കൂടി എന്നെ കാണാൻ വന്നു. അതേ ആവർത്തനം. ഞാൻ ട്രേയിൽ എല്ലാവർക്കുമുള്ള ചായയുമായി ചെന്ന് കാഴ്ചവസ്തുവായി നിന്നു. ഒപ്പം എന്‍റെ കുഞ്ഞനുജത്തി ഉമയും എന്നെ അനുഗമിച്ചു.

മനോജ് എന്നെ നോക്കി ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിച്ചു. അതിനിടെ മനോജ് അടുത്തിരിക്കുകയായിരുന്ന സ്വന്തം അച്ഛന്‍റെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. എന്നെ കാണാൻ വന്നതായിരുന്നുവെങ്കിലും ഉമയിലായിരുന്നു അയാളുടെ കണ്ണ്. അയാളുടെ ശരീരഭാഷയിൽ നിന്നും എനിക്ക് കാര്യം പിടികിട്ടിയിരുന്നു.

മനോജിന്‍റെ അച്ഛൻ അമ്മയോടായി പറഞ്ഞു. “മോന് ഇളയമകളെയാണ് ഇഷ്ടമായത്. താൽപര്യമാണെങ്കിൽ നമുക്ക് ആലോചിച്ച് കൂടെ”

വല്ലാത്ത ഒരു കിതപ്പോടെ എഴുന്നേറ്റ് അമ്മ അവരുടെ ആവശ്യത്തെ നിഷ്കരുണം തള്ളി. “മൂത്തവളുടെ കല്യാണം കഴിഞ്ഞിട്ടെ ഞങ്ങൾ ഇളയവളുടെ കല്യാണത്തെപ്പറ്റി ചിന്തിക്കുന്നുള്ളൂ” അമ്മ കൈകൂപ്പിക്കൊണ്ട് അവരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു.

അമ്മ വാശിയിലായിരുന്നു. പക്ഷേ ഞാനമ്മയെ പറഞ്ഞ് സമാധാനിപ്പിച്ചു. ആരുടെയാണോ കല്യാണം നടക്കുക അതങ്ങ് നടത്തുക വളരെ പാടുപെട്ടാണ് ഞാനെന്‍റെ ശ്രമത്തിൽ വിജയിച്ചത്. അങ്ങനെ ഉമയുടെയും മനോജിന്‍റെയും വിവാഹം നടത്തി.

എനിക്ക് അപ്പോഴേക്കും വിവാഹത്തോട് വെറുപ്പായി തുടങ്ങിയിരുന്നു. ഇനി ജീവിതത്തിൽ വിവാഹമേ വേണ്ടായെന്ന് തീരുമാനിച്ചു. എന്നെ പ്രദർശിപ്പാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അമ്മ വിവാഹത്തിനായി എന്നെ കുറേ നിർബന്ധിച്ചെങ്കിലും ഞാനെന്‍റെ വാശിയിൽ തന്നെ ഉറച്ചുനിന്നു. പഠനം പൂർത്തിയാക്കിയശേഷം ഞാനൊരു സ്ക്കൂളിൽ അദ്ധ്യാപികയായി ചേർന്നു. എന്‍റെ വിവാഹമെന്ന സ്വപ്നവും പേറി അമ്മ ലോകത്തോട് വിടപറഞ്ഞു.

ഞാൻ ഏത് ഭൂതകാലത്തിൽ നിന്നാണോ ഓടിയൊളിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് അതേ ഭൂതകാലം വീണ്ടും ചിറക് വിടർത്തി എന്‍റെ മുന്നിൽ വന്നു നിൽക്കുകയാണ്.

മെബൈൽ റിംഗ് ചെയ്തത് കേട്ട് ഞാൻ ഓർമ്മകളിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. ഫോണിന്‍റെ മറുതലയ്ക്കൽ ഇളയ അനുജത്തി ഉമയായിരുന്നു.

“ചേച്ചിയ്ക്ക് സുഖമാണോ! ചേച്ചിയോട് സംസാരിച്ചിട്ട് കുറച്ച് ദിവസമായില്ലേ… ഇപ്പോൾ അവധിക്കാലമല്ലേ ചേച്ചി. കുറച്ച് ദിവസത്തേക്ക് ഇങ്ങോട്ടേക്ക് വന്നൂടെ… ചേച്ചിയ്ക്കത് ഒരു ചേഞ്ചാകുമല്ലോ… ചേച്ചിയെന്താ ഒന്നും മിണ്ടാത്തത്?”

“സംസാരിക്കാൻ സമയം തന്നാലല്ലേ എനിക്ക് സംസാരിക്കാൻ പറ്റൂ” അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു.

എന്‍റെ വിവാഹം നടക്കാത്തതിന് താനാണ് കാരണക്കാരിയെന്നാണ് ഉമ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് അവൾ മുറയ്ക്ക് എന്നെ വിളിച്ച് എന്‍റെ വിശേഷങ്ങൾ ആരാഞ്ഞിരുന്നു. അമ്മയുടെ മരണശേഷം അവളുടെ ഫോൺവിളിയും കുറഞ്ഞുവന്നു.

സമയം 3 മണിയായിരിക്കുന്നു. മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് വിനീതിനെ കാണാൻ തയ്യാറായി.

ഒരു ഓട്ടോയിൽ കയറി വിനീത് പറഞ്ഞയിടത്ത് ഇറങ്ങി. എന്‍റെ കണ്ണുകൾ ഉദ്വേഗത്തോടെ വിനീതിനെ തെരഞ്ഞുകൊണ്ടിരുന്നു. പക്ഷേ അദ്ദേഹത്തെ കണ്ടെത്താൻ അധികനേരമെടുത്തില്ല. എന്‍റെ അഭിമുഖമായുള്ള ഇരിപ്പിടത്തിൽ വിനീത് ഇരിക്കുന്നു! അടുത്തു തന്നെ ക്രച്ചസ് ചാരി വച്ചിരുന്നു. കയ്യിൽ ഫ്രഷ് റോസാ പുഷ്പങ്ങൾ!

അടുത്തു കണ്ട ഒരു മരത്തിന് പിന്നിൽ മറഞ്ഞുനിന്നുകൊണ്ട് ഞാൻ വിനീതിനെ സൂക്ഷിച്ചുനോക്കി. ഈ പ്രായത്തിലും അദ്ദേഹം എത്രമാത്രം സുന്ദരനാണ്. വെളുത്തനിറം, വലിയ ആകർഷകമായ കണ്ണുകൾ, ഒത്ത ഉയരം, കറുത്തമുടിയിൽ അങ്ങിങ്ങായി വെളുത്ത നര കയറിയിട്ടുണ്ട്. അയാളുടെ നിഷ്കളങ്കത്വത്തെ അത് എടുത്ത് കാട്ടുന്നുണ്ട്. വിനീതിനെ കണ്ടതോടെ എന്‍റെ മനസ്സിൽ അടക്കിവച്ചിരുന്ന അപകർഷതാബോധം വീണ്ടും നാമ്പെടുത്തു തുടങ്ങി. മനസ്സിൽ വിചിത്രങ്ങളായ ചിന്തകൾ കുത്തിയൊലിച്ചു. വിനീത് എന്നെ കണ്ടാൽ ഒരുപക്ഷേ എന്തായിരിക്കും ചിന്തിക്കുക? ഈ സ്ത്രീയെ കാണാനാണോ താൻ ഇത്രയും നാൾ അക്ഷമയോടെ കാത്തിരുന്നതെന്നല്ലേ അയാൾ അപ്പോൾ ചിന്തിക്കുക. അഴകോ ആകൃതിയോ ഇല്ലാത്ത ഒരു രൂപം.

വേണ്ടാ… വേണ്ടാ… വിനീതിന്‍റെ മുന്നിൽ എനിക്ക് പോകാനാവില്ല. ഒരിക്കൽ കൂടിയുള്ള തിരസ്ക്കരണം എനിക്ക് സഹിക്കാനാവില്ല. അതിനാൽ ഭാരിച്ച മനസ്സോടെ വിനീതിനെ കാണാതെ തന്നെ ഞാൻ വീട്ടിൽ മടങ്ങിയെത്തി. വിനീതിന് അത് ദേഷ്യമുണ്ടാക്കുമെന്ന് എനിക്കറിയാമായിരുന്നു. വീട്ടിലെത്തിയയുടൻ മൊബൈൽ മുഴങ്ങി തുടങ്ങി. പതിയെ ഞാൻ പേഴ്സിൽ നിന്നും ഫോൺ എടുത്തു. നെഞ്ചിടിപ്പ്! ദ്രുതഗതിയിലുള്ള മിടിപ്പ് എനിക്കപ്പോൾ അസഹ്യമായി തോന്നി. പതിഞ്ഞ ശബ്ദത്തിൽ ഹലോയെന്ന് പറഞ്ഞയുടൻ വിനീത് ദേഷ്യത്തോടെ പ്രതികരിച്ചു.

“നിങ്ങളെന്താ വരാതിരുന്നത്?” ഞാനതിന് മറുപടിയെന്നോണം പതിഞ്ഞശബ്ദത്തിൽ ഒരു നുണ പറഞ്ഞു.

“അയൽവക്കത്തെ ഒരു സ്ത്രീയ്ക്ക് ആക്സിഡന്‍റായി. ഞാൻ അവിടെ പോയതായിരുന്നു” വിനീത് വലിയ ദേഷ്യത്തിലാണെന്ന് എനിക്ക് മനസ്സിലായിരുന്നു. ഒരു പക്ഷേ എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു സുഹൃത്തിനെയാവും എനിക്കിന്ന് നഷ്ടമാകാൻ പോകുക. അതോർത്തപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. കവിളുകളിലൂടെ കണ്ണുനീർ ചാലുകൾ നിർദ്ദയം ഒലിച്ചിറങ്ങി.

രാവിലെ എഴുന്നേറ്റയുടൻ വാട്സാപ്പ് എടുത്തുനോക്കി. പതിവിന് വിപരീത മായി വിനീതിന്‍റെ ഗുഡ്മോണിംഗ് സന്ദേശം അന്നുണ്ടായിരുന്നില്ല. എന്നും മാറ്റിയിടാറുള്ള പ്രൊഫൈൽ പിക്ചറിലും അന്ന് മാറ്റമുണ്ടായില്ല. അന്നത്തെ ദിവസം ഒരു തവണ പോലും വിനീത് വാട്സാപ്പ് പോലും നോക്കിയതേയില്ല. വിനീതിന്‍റെ ഫോൺകോളും കാത്ത് ആ ദിവസം കടന്നുപോയി. ഇപ്പോൾ രാത്രിയും കടന്നുപോയിരിക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ ഏറ്റവുമാദ്യം വിനീതിനെ ഫോണിൽ വിളിച്ച് ക്ഷമ ചോദിക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. വിനീതിനെ എങ്ങനെയെങ്കിലും മനസ്സിലാക്കി പിണക്കം മാറ്റണം. അയാൾ ഫോൺ ചെയ്തില്ലെങ്കിലെന്ത്? എനിക്ക് വിനീതിനെ വിളിക്കാമല്ലോ.

രാത്രി എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി. രാവിലെ എഴുന്നേറ്റയുടൻ വാട്സാപ്പ് തുറന്നുനോക്കി. കണ്ണട വയ്ക്കാത്തതുകൊണ്ട് മങ്ങൽ.. വിനീത് പ്രൊഫൈൽ പിക്ചർ മാറ്റിയിട്ടുണ്ട്. കൂടെ ഒരു മെസേജും അയിച്ചിട്ടുണ്ട്. എന്‍റെ കണ്ണുകൾ തിളങ്ങി. പുതു ജീവൻ കൈവന്നതുപോലെ. കിടക്കയ്ക്ക് വശത്തായുള്ള സ്റ്റൂളിന് മുകളിൽ നിന്നും തിടുക്കപ്പെട്ട് ഞാൻ കണ്ണടയെടുത്ത് വച്ചശേഷം പ്രൊഫൈൽ പിക്ക്സും ചെയ്തുനോക്കി. ഇതെന്താ? വിനീതിന്‍റെ ഫോട്ടോയ്ക്ക് പകരം പൂക്കളുടെ ഹാരം? എന്‍റെ ഹൃദയം ശക്‌തമായി മിടിക്കാൻ തുടങ്ങി. പെട്ടെന്ന് താഴെയുള്ള സന്ദേശം വായിച്ചു. അദ്ദേഹം ഹൃദയാഘാതത്താൽ മരണപ്പെട്ടിരിക്കുന്നു. ഇന്ന് വൈകുന്നേരമാണ് സംസ്കാരച്ചടങ്ങ്!

അതിൽ കൂടുതൽ വായിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. കണ്ണുകളിലൂടെ ഉറഞ്ഞുകൂടിയ സങ്കടഭാരം. ഹൃദയം നുറുങ്ങി പോകുന്ന വേദന. എന്‍റെയുള്ളിൽ നിന്നുയർന്ന നിലവിളി മുറിക്കുള്ളിലെ ഏകാന്തതയിൽ ലയിച്ചുചേർന്നു. വിനീതിന് എന്നെ അങ്ങനെ ഉപേക്ഷിച്ച് പോകാനാവില്ല. ഒരു വട്ടം മടങ്ങി വരാമോ പ്ലീസ്… ഞാൻ റോസ് നിറത്തിലുള്ള സാരി അണിഞ്ഞ് വരാം. നമുക്ക് കണ്ണിൽ നോക്കിയിരുന്ന് സംസാരിക്കാം” തകർന്ന മനസ്സോടെ ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. ആരും കാണാനോ കേൾക്കാനോ ഇല്ലാതെ ആരുടെയും സാന്ത്വന സ്പർശനമോ ആശ്വസിപ്പിക്കലുമില്ലാതെ… ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു. എന്‍റെ ഭൂതകാലം വീണ്ടും ചിറകുവിടർത്തി എന്നെ മുട്ടിവിളിച്ചുകൊണ്ടിരുന്നു.

വീണ്ടും അതെ… നിറങ്ങളില്ലാത്ത ജീവിതം… വീടിനകത്തെ ഭയാനകമായ ശൂന്യത. നിർജ്‌ജീവമായ മൊബൈൽ… പൊടിപടലങ്ങൾ പറ്റിപ്പിടിച്ച ടിവി.. എല്ലാം മുമ്പത്തെപ്പോലെയായി തീർന്നു. ഇതിനെല്ലാം കാരണക്കാരി… ഈ ഞാൻ മാത്രമല്ലേ.

ഈ വഴിയിൽ ഇത്തിരി നേരം

എന്‍റെ ചേച്ചിയുടെ ജീവിതത്തിൽ നിറയെ സ്നേഹവും ആഹ്ലാദവുമായി കടന്നെത്തിയ ആദ്യപുരുഷനാണ് താങ്കൾ” സോജൽ എനിക്ക് അഭിമുഖമായി ഇരുന്നയുടനെ സാധാരണമട്ടിൽ പറഞ്ഞെങ്കിലും അതിലൊരു പരിഹാസം ഒളിഞ്ഞു കിടപ്പില്ലേയെന്ന ആശങ്ക എന്നെ വല്ലാതെ വരിഞ്ഞു മുറുക്കി.

യഥാർത്ഥത്തിൽ എന്‍റെ ജീവിതത്തിലാണ് അവൾ സന്തോഷം നിറച്ചിരുന്നത്. അവളുടെ മുഖം കാണുമ്പോഴൊക്കെ എന്‍റെ എല്ലാ സങ്കടങ്ങളും ഞാൻ മറന്നിരുന്നു. ഉത്സാഹവും ആവേശവും നിറഞ്ഞ അവളുടെ ഓരോ വാക്കുകളും ബ്ലോഗിൽ വായിക്കുമ്പോൾ മനസ്സിൽ എവിടെ നിന്നൊക്കെയോ ശുഭാപ്തി വിശ്വാസം നിറയുന്നതുപോലെയാണ് തോന്നിയിരുന്നത്. അവളിൽ നിന്നാണ് സത്യത്തിൽ ജീവിതത്തെ പോസിറ്റീവായി കാണാൻ ഞാൻ പഠിച്ചത്. പക്ഷേ ഇക്കാര്യം ഞാനൊരിക്കലും അവളോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ സോജലിനൊടും എനിക്ക് പറയാൻ കഴിയുന്നില്ലല്ലോ.

“സോജൽ, നിങ്ങളുടെ ചേച്ചി വളരെ നല്ലവളാണ്” ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഉള്ളിലെ ആകുലത മറച്ചുപിടിച്ച് പറഞ്ഞു.

“എന്‍റെ ചേച്ചിയെപ്പറ്റി താങ്കൾക്കെന്തല്ലാം അറിയാം?” അടുത്ത ചോദ്യമെറിഞ്ഞുകൊണ്ട് സോജൽ എന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി. ഒരു നിമിഷം ആ ചോദ്യത്തിന് മുന്നിൽ ഞാൻ പതറിപ്പോയി.

“ആ… അത്രയൊന്നുമറിയില്ല… വലിയൊരു ബിസിനസ്കാരന്‍റെ ഭാര്യയാണെന്ന് അവൾ ഒരിക്കൽ പറഞ്ഞിരുന്നു. ഒഴിവ് സമയങ്ങളിൽ കവിതയെഴുതുമെന്നും” അൽപം പതർച്ചയോടെയായിരുന്നു എന്‍റെ മറുപടി.

“ഓ… ങ്ഹാ.. ഒഴിവ് സമയം… അതിന് ചേച്ചിക്കെവിടെയായിരുന്നു ഒഴിവ് സമയം”

“എന്നുവച്ചാൽ? ” ഞാൻ സോജലിന്‍റെ മുഖത്തേക്ക് പകച്ചു നോക്കി.

“ചേച്ചിയിപ്പോൾ എവിടെയാ? ഒരാഴ്ചയായി ചേച്ചി എന്നെ കോണ്ടാക്റ്റ് ചെയ്തിട്ട്. എന്നെയവൾ മറന്നു പോയൊ?” പെട്ടെന്ന് ഓർത്തിട്ടെന്ന പോലെ ഞാൻ അവളോട് ചോദിച്ചു.

“എന്‍റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായ വിവരം നിങ്ങൾക്കറിയാം” എന്‍റെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് സോജൽ പറഞ്ഞു.

“അറിയാം… പറഞ്ഞിരുന്നു”

“പക്ഷേ ഒരു വർഷം മുമ്പ് തന്നെ ചേച്ചി അയാളെ ഡിവോഴ്സ് ചെയ്തിരുന്നു”

“എന്ത്? ഇക്കാര്യം എന്നോടൊരിക്കലും പറഞ്ഞിരുന്നില്ല” അദ്ഭുതത്തോടെ ഞാൻ സോജലിന്‍റെ മുഖത്തേക്ക് നോക്കി.

“എങ്ങനെ പറയാനാണ്.. .കഴിഞ്ഞ 8 മാസങ്ങളായി താങ്കൾ ചേച്ചിയുടെ ജീവിതം സന്തോഷം നിറഞ്ഞതാക്കുകയായിരുന്നില്ലേ… ഈ സാഹചര്യത്തിൽ സ്വന്തം സങ്കടങ്ങൾ പറഞ്ഞ് താങ്കളുടെ സഹാനുഭൂതി പിടിച്ചുപറ്റാൻ ചേച്ചി ആഗ്രഹിച്ചില്ലായിരുന്നിരിക്കാം.”

“വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരമ്മയാകാനുള്ള ഭാഗ്യം ചേച്ചിക്കു ണ്ടായില്ല. ചേട്ടൻ ചേച്ചിയെ പല ആശുപത്രികളിലും കാണിച്ചിരുന്നു. ചേച്ചിയൊരു അമ്മയാകില്ലെന്ന് ചികിത്സയിൽ കണ്ടെത്തിയതോടെ ഭർത്താവും വീട്ടുകാരും ചേച്ചിയെ അതിന്‍റെ പേരിൽ കുറ്റപ്പെടുത്തി. അവർക്ക് ചേച്ചിയുടെ ശമ്പളത്തിൽ മാത്രമേ താൽപര്യമുണ്ടായിരുന്നുള്ളൂ. അയാൾക്ക് വേണ്ടത്ര വിദ്യാഭ്യാസമുണ്ടായിരുന്നില്ല. ചേച്ചിയാണെങ്കിൽ കോളേജ് ലക്‌ചറും. ചേച്ചിയുടെ പണം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നിട്ടും അവർ ചേച്ചിയെ അപമാനിച്ചു.” ഇത് പറയുമ്പോൾ സോജലിന്‍റെ കണ്ണുകൾ നിറഞ്ഞുതുളുമ്പിക്കൊണ്ടിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത കയ്പ് പടർന്ന സത്യങ്ങൾ അറിഞ്ഞ് ഞാൻ നിശബ്ദനായി ഇരുന്നു. അവളോട് എന്താണ് പറയേണ്ടതെന്നറിയാതെ… അവളെന്തുകൊണ്ട് ഇതെല്ലാം രഹസ്യമാക്കി വച്ചു.

“ചേച്ചിയുടെ വീട്ടുകാർ ചേട്ടനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാൻ ചേച്ചിയെ നിർബന്ധിച്ചിരുന്നു. അങ്ങനെയായാൽ ചേച്ചിയുടെ പണവും കിട്ടും. അയാൾക്ക് കുട്ടികളെയും കിട്ടും. ചേച്ചി എതിർത്തപ്പോൾ അവർ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചു. ചിലപ്പോൾ ശാരീരികമായും. ചേച്ചി അവർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കുകയായിരുന്നു. ഒപ്പം വിവാഹമോചനത്തിനും”

“കേസ് പിൻവലിക്കാൻ അവർ ചേച്ചിയെ കുറേ നിർബന്ധിച്ചു. വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണെന്ന് ഒക്കെ പറഞ്ഞുനോക്കി. ചേച്ചി വഴങ്ങിയില്ല. അതോടെ ഭീഷണിപ്പെടുത്തി. ചേച്ചിയെ സ്വഭാവഹത്യ ചെയ്യുന്നവിധം ഓരോന്ന് പറഞ്ഞ് പരത്തി. പക്ഷേ വിവാഹമോചന ശേഷം ചേച്ചിക്ക് ഒന്നുപിടിച്ച് നിൽക്കാൻ ആവും മുമ്പാണ് മറ്റൊരു ദുരന്തം ചേച്ചിയെ പിടികൂടിയത്. സെർവിക്കൽ ക്യാൻസറിന്‍റെ ലാസ്റ്റ് സ്റ്റേജ്. ഡോകടർ 8-10 മാസം മാത്രമേ ആയുസ് പറഞ്ഞിരുന്നുള്ളൂ.” സോജലിന് തുടർന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല. ഉള്ളിൽ നിന്നുയർന്ന വിതുമ്പലടക്കാൻ അവൾ പാടുപെട്ടു.

അൽപനേരത്തെ മൗനത്തിനുശേഷം അവൾ തുടർന്നു.

“ചേച്ചി ആരുടെയും സഹാനുഭൂതി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടാ കീമോതെറാപ്പി മൂലം നഷ്ടപ്പെട്ട മുടിയും സൗന്ദര്യവും വിഗും മേക്കപ്പും വച്ച് മറച്ച് നടന്നത്. സ്വന്തം വേദനയെ ചേച്ചി മുഖംമൂടിയ്ക്കുള്ളിൽ ഒളിച്ചു വച്ചു. ഹാപ്പിലൈഫിലൂടെ ചേച്ചി എല്ലാവർക്കും സന്തോഷവും ഊർജ്ജവും പകരുന്ന കവിതകളെഴുതി. ആരോടും ഒന്നും പറഞ്ഞില്ല. എപ്പോഴും എല്ലാവർക്കും കൊടുക്കാനാണ് ചേച്ചി ശ്രമിച്ചത്” സോജൽ കവിളുകളിലൂടെ ഒഴുകിയ കണ്ണീർ ചാലുകൾ കയ്യിലിരുന്ന തൂവാല കൊണ്ട് തുടച്ചു.

“അവൾ എവിടെയാണിപ്പോൾ? എനിക്കൊന്ന് അവളെ കാണണം” ഞാൻ കൊച്ചുകുട്ടിയെ പോലെ വാശിപിടിച്ചു.

“ചേച്ചി ഈ ലോകത്തില്ല” സോജൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“എന്ത്? എന്തായീ പറയുന്നത്?” എന്ത് പറയണമെന്നറിയാത്ത അവസ്ഥയിൽ ഞാൻ പുലമ്പിക്കൊണ്ടിരുന്നു. എനിക്ക് ചുറ്റുമുള്ളതെല്ലാം അവ്യക്‌തമായ കാഴ്ചകളായി വട്ടം കറങ്ങി.

“ഈ കത്തും ലാപ്ടോപ്പും താങ്കളെ ഏൽപ്പിക്കണമെന്ന് ചേച്ചി പറഞ്ഞിരുന്നു” എന്നുപറഞ്ഞുകൊണ്ട് സോജൽ ഒരു ലാപ്ടോപ്പ് ബാഗും കത്തും എന്‍റെ കയ്യിൽ തന്നു.

“ചേച്ചി ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. താങ്കൾ ചേച്ചിയുടെ വിവരം അറിയാൻ എന്നെ കോണ്ടാക്റ്റ് ചെയ്യുമെന്ന്. അതുവരെ ചേച്ചിയെപ്പറ്റി താങ്കളോട് ഒന്നും പറയരുതെന്ന് പറഞ്ഞിരുന്നു.” സോജൽ തുടർന്ന് എന്തെങ്കിലും പറയും മുമ്പേ വിറയാർന്ന കൈകളോടെ ഞാൻ ആ കത്ത് പൊട്ടിച്ചു.

“ക്ഷമിക്കണം കൂട്ടുകാരാ… എന്‍റെ ജീവിതത്തെപ്പറ്റിയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇപ്പോൾ നീ മനസ്സിലാക്കി കഴിഞ്ഞു. എല്ലാം മറച്ചുവച്ചതിന് മാപ്പ്. നിന്‍റെ യഥാർത്ഥമായ സനേഹം മാത്രമാണ് ഞാൻ കൊതിച്ചത്. അല്ലാതെ സഹതാപമല്ല. നീയെന്നെ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്ന് എനിക്കറിയാം. പക്ഷേ നിന്‍റെ ഒരിടത്തിൽ നീയെഴുതിയ കുറിപ്പുകളിൽ ഞാൻ എന്നെ സ്വയം പ്രതിഷ്ഠിച്ച് നീയെഴുതുന്ന പ്രണയങ്ങളിലെ നായിക ഞാനാണെന്ന് സ്വയം വിചാരിച്ച് സന്തോഷിക്കുകയായിരുന്നു. നിനക്കൊപ്പം ചെലവഴിച്ച 8 മാസങ്ങൾ എന്‍റെ ജീവതത്തിന്‍റെ ഏറ്റവും മനോഹരമായ സമയമായിരുന്നു. നീ ബ്ലോഗിൽ എഴുതിയിരുന്ന പ്രണയക്കുറിപ്പുകളെ നിനക്കെന്നോടുള്ള പ്രണയ ജ്വാലകളാണെന്ന് ഞാൻ കരുതി സന്തോഷിച്ച നിമിഷങ്ങൾ.. ഇനി നീ കരയരുത്… കാരണം ഞാൻ ചിരിച്ചുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്”

“നീയെന്നെ പ്രണയിക്കാതിരുന്നത് എത്ര നന്നായി. അല്ലായിരുന്നുവെങ്കിൽ ജീവിതത്തെ ഞാനേറെ മോഹിച്ചു പോകുമായിരുന്നു. ഇത്രയും അനായാസമായി മരിക്കാൻ എനിക്കാവുമായിരുന്നില്ല”.

“സാദ്ധ്യമെങ്കിൽ എന്‍റെയൊരാഗ്രഹം നീ സാധിച്ചുതരണം. എന്നെങ്കിലും നീ നിന്‍റെ കവിതകൾ പബ്ലിഷ് ചെയ്യുകയാണെങ്കിൽ എന്‍റെ കവിതകൾ കൂടി പബ്ലിഷ് ചെയ്യണം. അങ്ങനെയായാൽ ഞാൻ മരിച്ചു കഴിഞ്ഞിട്ടും നിനക്കൊപ്പം തന്നെയുണ്ടന്ന് എനിക്ക് തോന്നുമല്ലോ..”

“എന്‍റെ ലാപ്ടോപ്പിൽ ഞാനെഴുതിയ കവിതകളുണ്ട് എന്‍റെയും നിന്‍റെയും പേര് കൂട്ടിച്ചേർത്താണ് പാസ്വേഡ്” മരിക്കുന്നതിന് മുമ്പ് ഒരു തവണയൊന്ന് കാണണമെന്ന് തോന്നിയരുന്നു… കളവ് പറഞ്ഞതിന് ക്ഷമിക്കുമല്ലോ”

നിന്‍റെ പൊട്ടിക്കാളി.

അതോടൊപ്പം അവൾ വലിയൊരു സ്മൈലിയും വരച്ചുവച്ചിരുന്നു. കത്ത് വായിച്ചശേഷം മുഖമുയർത്തിയപ്പോൾ സോജൽ പോയിക്കഴിഞ്ഞിരുന്നു. മനസ്സുതുറന്ന് ഒന്ന് പൊട്ടിക്കരയണമെന്നാണ് എനിക്കപ്പോൾ തോന്നിയത്. ചുറ്റുമുള്ള ലോകത്തോട് വെറുപ്പ് തോന്നി. എല്ലാം തച്ചുടച്ച് നെഞ്ച് പൊട്ടി കരയാൻ ഞാനാഗ്രഹിച്ചുപോയി. പക്ഷേ ഒന്നും കഴിയാതെ നിസ്സഹായനായി ഇരുന്നു. അവളെന്‍റെ പ്രണയിനി ആയിരുന്നില്ല. പക്ഷേ എന്‍റെ ജീവിതത്തിൽ അവൾക്ക് സൗമ്യമായ സ്ഥാനമുണ്ടായിരുന്നു. വീണ്ടും അവൾ കിലുകിലാ ചിരിക്കുന്നതുപോലെ…

“നീ ശരിക്കുമൊരു ഭ്രാന്തത്തിയാണ്. ഇന്ന് നിന്‍റെ ഭ്രാന്തിനോട് എനിക്ക് കടുത്ത ദേഷ്യം തോന്നുന്നു” എന്നു പറഞ്ഞുകൊണ്ട് ഞാൻ പരിസരം മറന്ന് ഉച്ചത്തിൽ കരയാൻ തുടങ്ങി.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें