മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 1

ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുജാതയുടെ മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധിയായിരുന്നു. ഓര്‍മ്മയില്‍ അപ്പോഴും മേല്‍ശാന്തി ശങ്കരന്‍തിരു മേനിയുടെ വാക്കുകള്‍.

പ്രസാദത്തിന്‍റെ കൂടെ ഒരു കടലാസുപൊതി അവളെ ഏല്പിച്ച ശേഷം തിരുമേനി പറഞ്ഞു. ”ശശിധരന്‍ നായര്‍ മധൂന്‍റെ പേരില്‍ ഒരു ഗണപതി ഹോമം കഴിക്കാന്‍ ഏല്പിച്ചതിന്‍റെ പ്രസാദാ. ഇന്നലെ സന്ധ്യക്ക്‌ നായരും മധൂം കൂടി തൊഴാന്‍ വന്നിരുന്നു. മൂപ്പരും മോനും കൂടി ഇന്ന് രാവിലെ യാത്ര പോവ്വാണത്രെ അതോണ്ട് ഹോമത്തിന്‍റെ പ്രസാദം വാങ്ങിക്കാന്‍ വരണുണ്ടാവില്ല്യാന്ന് ഇന്നലെ വഴിപാട്‌ ഏല്പിക്കുമ്പോള്‍ തന്നെ പറയേണ്ടായി. ഏതായാലും കുട്ടി ഇതൊന്ന് അങ്ങോട്ടെത്തിച്ചേക്കൂ.

സുജാത ഒരു നിമിഷം അത്ഭുതസ്തബ്ധയായിനിന്നു. പിന്നെ തിരുമേനിയില്‍നിന്നും പ്രസാദപ്പൊതി വാങ്ങിക്കൊണ്ട് വീട്ടിലേക്ക് മടങ്ങി.

മധുവേട്ടന്‍ ലീവില്‍ നാട്ടില്‍ വന്നുപോയിട്ട്‌ രണ്ടുമാസമാകാന്‍ പോകുന്നതേയുള്ളു. ഇപ്പോള്‍ പെട്ടെന്നുള്ള ഈ വരവ്?

മധുവേട്ടന്‍റെ വീടും തന്‍റെ വീടും തമ്മില്‍ കാല്‍നടയായി പോകാവുന്നത്ര ദൂരമേയുള്ളൂ. അച്ഛന്‍ കഴിഞ്ഞയാഴ്ച മധുവേട്ടന്‍റെ വീട്ടിലേക്ക് പോയതുമാണ്. എന്നിട്ടും മധുവേട്ടന്‍റെ ഈ വരവിനെക്കുറിച്ച് അച്ഛനൊന്നും പറഞ്ഞ് കേട്ടില്ല. അപ്പോള്‍ ഇങ്ങനെ പെട്ടെന്ന്‍ വരാന്‍, എന്തെങ്കിലും ആരോഗ്യ പ്രശ്നമാണോ? അതാകാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ ഇന്ന് ചെറിയച്ഛന്‍റെ കൂടെ യാത്രക്ക് പുറപ്പെടില്ലല്ലോ. ആ യാത്ര എങ്ങോട്ടാണാവോ. ഏതായാലും എല്ലാം വിചിത്രമായി തോന്നുന്നു.

വീടിന്‍റെ ഉമ്മറപ്പടികള്‍ കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ അച്ഛന്‍ സുധാകരന്‍റെയും അമ്മ കുസുമത്തിന്‍റെയും സ്വരങ്ങള്‍ പതിവിലും ഉച്ചത്തില്‍ കേട്ടു. അവര്‍ തമ്മിലെന്തോ വാദപ്രതിവാദത്തിലാണെന്ന് തോന്നുന്നു.

ഭാഗിചിറ്റയുടെയും ചെറിയച്ഛന്‍റെയും മധുവേട്ടന്‍റെയും പേരുകള്‍ സംഭാഷണത്തില്‍ ഇടം പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചപ്പോള്‍ മധുവേട്ടന്‍റെ പെട്ടെന്നുള്ള വരവാണ് വിഷയമെന്ന് മനസ്സിലായി. പ്രഭാതസവാരിക്കിടയില്‍ ആരോ പറഞ്ഞ് അച്ഛനും ആ വാര്‍ത്ത‍ അറിഞ്ഞുകാണും.

സുജാത ചെവിയോര്‍ത്തു.

“ഞാനറിഞ്ഞത് മറ്റുള്ളവര്‍ പറഞ്ഞിട്ടല്ലേ കുസുമം? ഞാന്‍ നേരിട്ടവിടെ ചെന്ന് സത്യാവസ്ഥ അറിഞ്ഞിട്ടുപോരെ ഈ ബഹളമൊക്കെ?” സുധാകരന്‍റെ അനുനയസ്വരം.

“ഇനി കൂടുതലായി എന്തറിയാനാണ് സുധേട്ടാ. അച്ഛനും മകനും കൂടി തിരുവനന്തപുരത്തേക്ക് പോയിരിക്കുന്നത് മകന് പെണ്ണ് കാണാനാണെന്ന് നാട്ടുകാരെല്ലാം അറിഞ്ഞു കഴിഞ്ഞല്ലോ. പക്ഷെ നമ്മളറിഞ്ഞില്ലെന്നു മാത്രം.” കുസുമത്തിന്‍റെ സ്വരം ക്ഷോഭം കൊണ്ട് ഇടറി.

“നാട്ടുകാരെല്ലാം അറിഞ്ഞിട്ടൊന്നുമില്ല. മധു എത്തിയിട്ടുണ്ടെന്നറിഞ്ഞ് അയല്‍പക്കത്ത് താമസിക്കുന്ന ബാലന്‍ അവനെ കാണാന്‍ ചെന്നപ്പോള്‍ ശശിയേട്ടന്‍ ഇക്കാര്യം ഒന്ന് സൂചിപ്പിച്ചു. ഇന്ന് ബാലന്‍ എന്നെ കണ്ടപ്പോള്‍ ഈ സംഭവം എന്നോട് പറഞ്ഞു അത്രേള്ളൂ.”

“ശരി. അപ്പോഴത് സത്യം തന്നെയാണല്ലോ. മധൂം സുജാതേം കുട്ടികളായിരുന്ന കാലം മുതല്‍ക്ക് അവള് അവന്‍റെ പെണ്ണാണെന്ന് സുധേട്ടന്‍റെ പൊന്നുപെങ്ങള്‍ ആയിരം വട്ടോങ്കിലും പറഞ്ഞിട്ടില്ലേ? എന്നിട്ടിപ്പോഴെന്താ ഇങ്ങനൊരു മറവി?”

“ഭാഗി മറന്നതാവില്ല. ശശിയേട്ടന്‍റെ നിര്‍ബന്ധത്തിന് വഴങ്ങീതാവും. ശശിയേട്ടന്‍റെ മുഖത്ത് നോക്കി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാനുള്ള തന്‍റേടമൊന്നും അവള്‍ക്കില്ലാന്നറിഞ്ഞൂടെ? പാവം !”

“അതെയതെ. പഞ്ചപാവം. പക്ഷെ സുധേട്ടന്‍റെ പെങ്ങള്‍ക്ക് ഓന്തിന്‍റെ സ്വഭാവമാണെന്ന് മാത്രം.” കുസുമത്തിന്‍റെ സ്വരത്തില്‍ പരിഹാസത്തിന്‍റെ മുള്ളുകള്‍.

“നമ്മളിങ്ങനെ തര്‍ക്കിച്ചിട്ടെന്താ ഫലം കുസുമം. മധു പെട്ടന്നിവിടെ വരെ വരാനും പെണ്ണുകാണാന്‍ പോകാനുമെല്ലാം തയ്യാറായെങ്കില്‍ എന്താ അതിനര്‍ത്ഥം? അവനീ ആലോചനയില്‍ താല്പര്യമുണ്ടായിട്ടല്ലേ? അവന്‍റെ വിദ്യാഭ്യാസയോഗ്യതക്കും ഉയര്‍ന്ന ഉദ്യോഗപദവിക്കും അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ ആണ് അവന്‍ ആഗ്രഹിക്കുന്നതെങ്കിലോ? നമുക്ക് അതില്‍ ഇടപെടാന്‍ എന്താണവകാശം.?”

“നമ്മുടെ മോള്‍ക്ക്‌ എന്താണൊരു കുറവ്? പോസ്റ്റ്‌ ഗ്രജ്‍വേറ്റ്‍ അല്ലേ? കമ്പ്യുട്ടര്‍ ട്രേനിംഗിനും പോണുണ്ടല്ലോ.. കാണാനും തെറ്റില്ല.”

എല്ലാം ശരി തന്നെ. രണ്ടു വര്‍ഷമായി മധു വിദേശത്തല്ലേ. നമ്മളെക്കാളൊക്കെ ലോകം കണ്ടവനല്ലേ അവന്‍. അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നമ്മുടേതുമായി ഒത്തുപോകണമെന്നില്ലല്ലോ. പിന്നെ മറ്റൊരു കാര്യം. കൂടെ ജോലി ചെയ്യുന്ന ഏതെങ്കിലും പെണ്‍കുട്ടിയുമായി അവന്‍ അടുപ്പത്തിലാണെങ്കിലോ? ഒരുപക്ഷെ ഇത് ആ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള സന്ദര്‍ശനമാകാനും സാധ്യതയുണ്ട്. ഏതായാലും എനിക്കൊന്നേ പറയാനുള്ളൂ. നമ്മുടെ മോള്‍ക്ക്‌ ഈശ്വരന്‍ ഒരുത്തനെ നിശ്ചയിചിട്ടുണ്ടാവൂല്ലോ. അതുകൊണ്ട് തൃപ്തിപ്പെട്ട്‌ അവരുടെ ജീവിതം സന്തോഷകരമാകാന്‍ പ്രാര്‍ത്ഥിക്കാം.”

“മധൂനും ശശിയേട്ടനും മാനത്തെ മാവിന്‍റെ കൊമ്പത്താണ് നോട്ടോങ്കില്‍ അങ്ങനെ തന്നെ ആയിക്കോട്ടെ. ഈ ലോകത്ത് വേറേം ചെറുപ്പക്കാരുണ്ടല്ലോ. എന്‍റെ മോള്‍ക്കും യോഗ്യനായ ഒരുത്തനെ തന്നെ കിട്ടും…. അതുറപ്പാ. എങ്കിലും.” കുസുമത്തിന്‍റെ സ്വരത്തിലപ്പോഴും എന്തോ നഷ്ടബോധം.

“ഒരെങ്കിലുമില്ല. കല്യാണം കഴിഞ്ഞാല്‍ മാത്രം പോരല്ലോ. മനപ്പൊരുത്തമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ കുസുമം.?

“അത് ശരിയാ. കല്യാണം കഴിഞ്ഞാല്‍ മാത്രം പോരല്ലോ. പിന്നീടുള്ള ജീവിതത്തില്‍ സന്തോഷോം സമാധാനോം ഒക്കെ വേണോല്ലോ.”

അമ്മയുടെ സ്വരത്തില്‍ ഇപ്പോള്‍ അല്പം പോലും ആവലാതി ഇല്ലെന്ന് സുജാത ശ്രദ്ധിച്ചു. അച്ഛന്‍റെ വിശകലനങ്ങള്‍ അമ്മയ്ക്കും സ്വീകാര്യമായെന്ന് തോന്നുന്നു

ഏതാനും നിമിഷത്തെ നിശ്ശബ്ദത

“ഞാനൊന്ന് കുളിച്ചിട്ട് വരാം “അച്ഛന്‍റെ സ്വരം

“ആട്ടെ. ഞാന്‍ അപ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് റെഡിയാക്കാം.” അമ്മയുടെ സ്നേഹശീതളമായ സ്വരം.

സുജാതയുടെ ചുണ്ടിലപ്പോള്‍ നനുത്തൊരു പുഞ്ചിരി വിരിഞ്ഞു.

അച്ഛനും അമ്മയും വീണ്ടും രഞ്ജിപ്പിലെത്തിയിരിക്കുന്നു.

അവരെപ്പോഴും അങ്ങനെയാണ്. എന്തെങ്കിലും കാര്യത്തിന് കലമ്പല്‍ കൂട്ടിയാല്‍ തന്നെ നിമിഷങ്ങള്‍ക്കകം രണ്ടുപേരും കൂടുതല്‍ രമ്യതയിലാകും. മനപ്പൊരുത്തം എന്ന വാക്കിന് വിവാഹജീവിതത്തില്‍ എത്രയധികം പ്രസക്തിയുണ്ടെന്ന് അവളോര്‍ത്തുപോയി.

‘അന്തരീക്ഷം ശാന്ത’മായെന്ന് ഉറപ്പായപ്പോള്‍ സാധാരണത്വം അവലംബിച്ചുകൊണ്ട് സുജാത തളത്തിലേക്ക് ചെന്നു. നിവേദ്യപൊതി മേശപ്പുറത്തുവെച്ചുകൊണ്ട് അവള്‍ അറിയിച്ചു “ശശികൊച്ചച്ഛന്‍ ഏല്പിച്ചിരുന്ന ഗണപതിഹോമത്തിന്‍റെ പ്രസാദാ. എന്നെ കണ്ടപ്പോള്‍ തിരുമേനി ഒന്നിതങ്ങോട്ടെത്തിച്ചേക്കാന്‍ പറഞ്ഞ് എന്നെ ഏല്പിച്ചു. ”

“ഉം… ഉം… ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മുടക്കം വരാതിരിക്കാന്‍ നടത്തിയ വഴിപാടായിരിക്കും” കുസുമത്തിന്‍റെ സ്വരത്തില്‍ അമര്‍ഷം തുളുമ്പി.

“കുസുമം, എന്തിനാ വെറുതെ……..” സുധാകരന്‍റെ വാക്കുകള്‍ അര്‍ദ്ധോക്തിയില്‍ അവസാനിച്ചു. പിന്നെ വീണ്ടുവിചാരമുണ്ടായതു പോലെ അയാള്‍ തുടര്‍ന്നു. “കുളിയെല്ലാം കഴിഞ്ഞ് ഞാനൊന്നവിടെവരെ പോയിട്ട് വരാം. പ്രസാദം എല്പിക്കലുമായി, ഭാഗിയെ ഒന്ന് കാണൂം ചെയ്യാം.”

കുസുമത്തിന്‍റെ മുഖത്തപ്പോള്‍ നിസ്സംഗത മാത്രം.

“ഞാനീ വേഷമൊന്നു മാറിയിട്ട് വരാമ്മേ. എന്നിട്ട് ഞാനും സഹായിക്കാം.”

“നിനക്കിന്നു കമ്പ്യുട്ടര്‍ ക്ളാസ്സിനു പോവണ്ടേ? “

“ഇന്ന് അംബേദ്‌കര്‍ ജയന്തി ആയതുകൊണ്ട് ക്ലാസ്സില്ലമ്മേ. ”

കുസുമം എന്തോ പറയാനോങ്ങിയെങ്കിലും അടുത്ത നിമിഷം മൗനത്തിലേക്ക്‌ പിന്‍വാങ്ങി. തന്‍റെ മുഖത്ത് തിരിയുഴിയുന്ന അമ്മയുടെ കണ്ണുകളില്‍ നനവൂറിയിരുന്നോ? സുജാതക്ക് സംശയം തോന്നി.

ബെഡ്രൂമിലേക്ക് നടക്കുമ്പോള്‍ നനുത്തൊരു നൊമ്പരം അവളുടെ മനസ്സിനെയും കീഴ്പെടുത്തിയിരുന്നു. ഒരു കളിക്കൂട്ടുകാരി എന്ന നിലക്ക്‌ തന്നോടെപ്പോഴും സ്നേഹ വാത്സല്യങ്ങളോടെ മാത്രമേ മധുവേട്ടന്‍ പെരുമാറിയിട്ടുള്ളൂവെങ്കിലും തങ്ങളുടെ ബന്ധത്തിന് അതില്‍ കൂടുതല്‍ അര്‍ത്ഥതലങ്ങളൊന്നും അവകാശപ്പെടാനാ കില്ല. പക്ഷെ… ഭാഗിചിറ്റ എത്രയോ തവണ മധുവേട്ടന്‍ കേള്‍ക്കേ സ്വന്തം ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും മധുവേട്ടന്‍ മറ്റൊരു വിവാഹാലോചനക്ക് വഴിപ്പെട്ടത്‌, തന്നെ ജീവിതപങ്കാളിയാക്കാന്‍ താല്പര്യമില്ലാത്തതിനാലാണല്ലോ.

എന്നാല്‍ ഭാഗിചിറ്റയുടെ പരാമര്‍ശങ്ങള്‍ താനറിയാതെതന്നെ തന്‍റെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ചിറ്റ എപ്പോഴും മാതൃസഹജമായ വാത്സല്യം പ്രകടിപ്പിക്കാറുമുണ്ട്. ചിറ്റ ചാരിതാര്‍ത്ഥ്യത്തോടെ നല്‍കിയ നിലവിളക്കുമായി മധുവേട്ടന്‍റെ വധുവായി വലത്തുകാല്‍ വെച്ച് ഭത്തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന ധന്യനിമിഷങ്ങള്‍ തന്‍റെ സങ്കല്പങ്ങളിലും ഇടം പിടിച്ചിരുന്നല്ലോ. ആ സൗഭാഗ്യം അന്യമാവുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍…

സുധാകരന്‍റെ വാക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ട് സുജാത സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

“അച്ഛന്‍ പറഞ്ഞതിലും കാര്യമുണ്ട്. മനസ്സുകൊണ്ട് അന്യോന്യം പൊരുത്തപ്പെടാത്ത വ്യക്തികള്‍ തമ്മിലുള്ള വിവാഹബന്ധതിന് സന്തുഷ്ടമായ ഒരു ഭാവി അവകാശപ്പെടാനാകില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് മധുവേട്ടന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തനിക്കതില്‍ യാതൊരു പരിഭവവുമില്ല.”

സുധാകരന്‍ മധുവിന്‍റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഭാഗീരഥി മാത്രമേ ഉണ്ടായിരുന്നുള്ളു.

പതിവുപോലെ സുധാകരനെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചിരുത്തിയ ശേഷം ഭാഗീരഥി ചോദിച്ചു “ഏട്ടന് കുടിക്കാന്‍ സംഭാരമെടുക്കട്ടെ.എന്ത് വെയിലാ പുറത്ത്.”

“ജീരകവെള്ളം മതി ഭാഗി. ഇതാ ഗണപതി ഹോമത്തിന്‍റെ പ്രസാദം. സുജാത തൊഴാന്‍ ചെന്നപ്പോള്‍ തിരുമേനി അവളെ ഏല്പിച്ചതാ.”

അടുക്കളയില്‍ നിന്ന് ഒരു ഗ്ലാസ്‌ ജീരകവെള്ളം കൊണ്ടുവന്ന് സുധാകരന് നല്‍കിയ ശേഷം ഭാഗീരഥി പറഞ്ഞു “ഇവിടത്തെ ചില വിശേഷങ്ങളൊക്കെ അറിയിക്കാന്‍ ഞാന്‍ ഏട്ടനേയും കാത്തിരിക്ക്യായിരുന്നു.”

“രാവിലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഇവിടെ അയല്‍പക്കത്തുള്ള ബാലനെ കണ്ടു. അയാള്‍ പറഞ്ഞ് ചിലതൊക്കെ അറിയൂം ചെയ്തു.”

“മധു വന്നൂന്നറിഞ്ഞ് അവനെ കാണാന്‍ ബാലനിവിടെ വന്നിരുന്നു. മധൂന്‍റെ പെട്ടെന്നുള്ള രണ്ടാം വരവിന്‍റെ കാരണം ചോദിച്ചപ്പോള്‍ മധൂന്‍റെ അച്ഛന്‍ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞിട്ടുണ്ടാവും. മധൂന് യോജിച്ച പെണ്‍കുട്ടിയെ തിരക്കി കണ്ടുപിടിക്കാന്‍ മധൂന്‍റെ അച്ഛന്‍ കമ്പ്യുട്ടറിന് മുന്നില്‍ തപസ്സു തുടങ്ങീട്ട് മാസങ്ങളായി.”

“സുജാതയുടെ കാര്യം ഞാന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും മധൂന്‍റെ വിദ്യാഭ്യാസ യോഗ്യതക്കും ഉദ്യോഗത്തിനും കിടപിടിക്കാവുന്നത്ര നിലവാരമുള്ള ഒരു പെണ്‍കുട്ടി തന്നെയാവണം അവന്‍റെ ഭാര്യയായി വരേണ്ടതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മധൂന്‍റെ അച്ഛന്‍.”

“അങ്ങനെയൊരു പെണ്‍കുട്ടിയെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതത്രേ. പെണ്ണിന്‍റെ വീട്ടുകാരുമായി ഓണ്‍ലൈനില്‍ ജാതകം കൈമാറലും ഫോട്ടോ കൈമാറലും എല്ലാം എട്ടുപത്ത്‌ ദിവസംകൊണ്ട് നടന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടപ്പോള്‍ മധൂനും ഇഷ്ടമായി.”

“വിവാഹം കഴിയുന്നത്ര വേഗം നടത്തിയാല്‍ കൊള്ളാമെന്ന് പെണ്‍വീട്ടുകാര്‍ പറഞ്ഞതുകൊണ്ട് മധൂനെ ഞാന്‍ പോലുമറിയാതെ പെട്ടെന്ന് ഇങ്ങോട്ട് വിളിച്ച് വരുത്തുകയായിരുന്നു. തിരുവനന്തപുരത്താണ് പെണ്‍കുട്ടിയുടെ വീട്. കുട്ടിയുടെ പേര് മേഘന. ജോലി ബാംഗ്ലൂരിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനീലാ.”

“പെണ്ണുകാണല്‍ ചടങ്ങ് ഇന്നുച്ചയ്ക്ക് നടത്താമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതുകൊണ്ട് ഇന്ന് അച്ഛനും മകനും കൂടി രാവിലെ ഇന്‍റര്‍സിറ്റിയില്‍ തിരുവനന്തപുരത്തേക്ക് പോയി. ചടങ്ങ് കഴിഞ്ഞ് വൈകുന്നേരത്തെ വഞ്ചിനാട് എക്സ്പ്രസ്സില്‍ മടങ്ങുമെന്നാണ് പറഞ്ഞത്.”

“അധികം ലീവില്ലാത്തതുകൊണ്ട് മധൂന് ബുധനാഴ്ച രാത്രിയിലെ ഫ്ളൈറ്റിന് തന്നെ യുകേലേക്ക് മടങ്ങൂം വേണം. എനിക്ക് ഇതിലൊന്നും തീരെ താല്പര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട്‌ മധൂന്‍റെ അച്ഛന്‍ മിനിഞ്ഞാന്നുവരെ ഈ സംഗതികളൊന്നും എന്നെ അറിയിച്ചിരുന്നില്ല. ഏട്ടനില്‍നിന്ന് ഞാനീ സംഭവങ്ങളെല്ലാം മനപ്പൂര്‍വം മറച്ചുവച്ചതാണെന്ന് കരുതരുതേ. എല്ലാം വളരെ പെട്ടെന്നായിപ്പോയി.”

“സാരമില്ല. മധൂന് ഈ ബന്ധം ഇഷ്ടപെട്ടുവെങ്കില്‍ അത് നടക്കട്ടെ.”

“എന്‍റെ പഴയൊരു വാക്ക് പാഴ്വക്കായി പോയല്ലോ, ഏട്ടനോടും കുസുമത്തിനോടും ഞാന്‍ ഇങ്ങനെയൊരു നെറികേട് ചെയ്തല്ലോ എന്നെല്ലാം ആലോചിക്കുമ്പോള്‍… മധുവും അവന്‍റെ അച്ഛന്‍റെ ആഗ്രഹത്തിന് വഴങ്ങിയപ്പോള്‍ എനിക്ക് വെറുമൊരു നോക്കുകുത്തിയായി നില്‍ക്കേണ്ടിവന്നു.”

ഭാഗീരഥിയുടെ കണ്ണുകള്‍ ഈറനാകുന്നത് ശ്രദ്ധിച്ചുകൊണ്ട് ആര്‍ദ്രതയോടെ സുധാകരന്‍ പറഞ്ഞു. “വിധിയെ തടുക്കാന്‍ ആര്‍ക്കാവും ഭാഗി, ഒന്നും സാരമില്ല. ഞങ്ങള്‍ക്കിതില്‍ ഒരു പരാതിയുമില്ല. നീയിനി അതോര്‍ത്ത് വിഷമിക്കൂം വേണ്ട.”

മേഘനയുടെ അച്ഛന്‍ മാധവ് മനോഹറും അമ്മ മാലിനി മാധവും മകളുടെ വരവും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കയാണ്‌. തിങ്കളാഴ്ച്ച രാവിലത്തെ ബാംഗ്ളൂര്‍ ഫ്ലൈറ്റിന്‍റെ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മേഘനയെ കാണാതായപ്പോള്‍ അവര്‍ പരിഭ്രാന്തരായി. എയര്‍പോര്‍ട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ ഫ്ലൈറ്റ് കൃത്യ സമയത്ത് എത്തിയിട്ടുണ്ടെന്നായിരുന്നു ലഭിച്ച വിവരം. എയര്‍പോര്‍ട്ടില്‍നിന്ന് വീട്ടിലേക്ക്‌ ഒരു മണിക്കൂര്‍ ഡ്രൈവ് മതി. പക്ഷെ മേഘനയെവിടെ?

പെണ്ണുകാണല്‍ ചടങ്ങിന് ഏതാനും അടുത്ത ബന്ധുക്കളും എത്തിയിട്ടുള്ളതിനാല്‍ മാധവ് മനോഹറും മാലിനിയും ബെഡ്രൂമിന്‍റെ സ്വകാര്യതയിലേക്ക് മാറി നിന്നു കൊണ്ട് മേഘനയുടെ മൊബൈലില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ് എന്ന സന്ദേശമാണ് ലഭിച്ചത്.

“ശശിധരന്‍ നായരും മധുവും ഉച്ചക്ക് എത്തുമല്ലോ. നമ്മള്‍ അവരോട് എന്ത് സമാധാനം പറയും?” മാലിനിയുടെ സ്വരത്തില്‍ പരിഭ്രാന്തി കലര്‍ന്നിരുന്നു.

“അതാ ഞാനും ആലോചിക്കുന്നത്. ഈ വിവാഹാലോചനയുടെ എല്ലാ വിവരങ്ങളും വിശദമായി നമ്മളവളെ അറിയിച്ചിരുന്നതല്ലേ?. ഓണ്‍ലൈനില്‍ മധുന്‍റെ ഫോട്ടോയും അയച്ചുകൊടുത്തു. അതവള്‍ക്ക്‌ ഇഷ്ടപ്പെട്ടാല്‍ മധുവും അവളും തമ്മില്‍ കാണുന്ന ചടങ്ങാണ് അടുത്തതെന്ന് പറഞ്ഞപ്പോള്‍ ഈ ആലോചന അവള്‍ക്ക് ഇഷ്ടമായെന്നും ചടങ്ങ് എന്നാണെന്ന് അറിയിച്ചാല്‍ അന്ന് രാവിലത്തെ ഫ്ലൈറ്റിന് ഇങ്ങോട്ട് എത്തിക്കോളാമെന്നും അവള്‍ സമ്മതിക്കൂം ചെയ്തിരുന്നല്ലോ.”

“തിങ്കളാഴ്ചയാണ് പെണ്ണുകാണല്‍ ചടങ്ങെന്ന് പറയാന്‍ ഞാന്‍ വ്യാഴാഴ്ച വിളിച്ചപ്പോള്‍ അവള്‍ പൂനയിലായിരുന്നു. ഇന്നലെ, അതായത് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബാംഗ്ലൂരിലേക്ക് പുറപ്പെടുമെന്നും ഇന്ന് രാവിലത്തെ ഫ്ളൈറ്റിന് ഇവിടെ എത്തിക്കോളാമെന്നും അവള്‍ ഉറപ്പ് തന്നതാണ്. ഒരു മീറ്റിങ്ങിലായതുകൊണ്ട് അവള്‍ പെട്ടെന്ന് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യൂം ചെയ്തു. നമ്മുടെ ഭാഗത്തു നിന്നും ഒരു ഉപേക്ഷയും ഉണ്ടായിട്ടില്ല എന്ന് തീര്‍ത്തു പറയാം. എന്നിട്ടും അവള്‍ എന്താണിങ്ങോട്ടെത്താഞ്ഞത് എന്നറിയില്ല. അവളെ വിളിച്ചിട്ട് കിട്ടുന്നുമില്ലല്ലോ.”

“അവള്‍ പൂനേന്ന് ഇന്നലെയേ ബാംഗ്ലൂരില്‍ എത്തുകയുള്ളു എന്നല്ലേ പറഞ്ഞത്?. അവളീ ചടങ്ങിന്‍റെ കാര്യം ജോലിത്തിരക്കിനിടയില്‍ വിട്ടുപോയതാണോ എന്നാണെന്‍റെ സംശയം. ഈയിടെയായി നമ്മളോട് തികച്ച് നാലുവാക്ക്‌ സംസാരിക്കാന്‍ പോലും അവള്‍ക്ക് സമയമില്ലല്ലോ.. എപ്പോഴും ടൂറും മീറ്റിങ്ങും ഒക്കെയായി തിരക്കോട് തിരക്കല്ലേ?. ശശിധരന്‍ നായരോട് നമ്മളെന്ത് സമാധാനം പറയും? മധു അവളെ പെണ്ണുകാണാന്‍ മാത്രമായി യൂകേന്ന് ഇവിടെവരെ വന്നതല്ലേ?”

“ഇനിയിപ്പോള്‍ ഒന്നേ ചെയ്യാനുള്ളു. അവളെത്താതിരുന്നതിന് വിശ്വസനീയമായൊരു കാരണം കണ്ടുപിടിക്കണം. ചടങ്ങ് മുടങ്ങിയത് മേഘനയുടെ അനാസ്ഥകൊണ്ടാണെന്ന് മധുവിന് സംശയം തോന്നിയാല്‍ ഈ വിവാഹാലോചനയും അലസി പിരിഞ്ഞേക്കാം.” മാധവ് മനോഹര്‍ അത്മഗതമെന്നപോലെ പറഞ്ഞു

“വയസ്സ് ഇരുപത്തെട്ട് കഴിഞ്ഞില്ലേ അവള്‍ക്ക്. പയ്യന്‍ ഉയര്‍ന്ന ബിരുദവും ഉദ്ദ്യോഗവും ഉള്ള ആളാവണം. കാണാന്‍ സുന്ദരനായിരിക്കണം. നല്ല ഉയരവും അതിനൊത്ത വണ്ണവും വേണം. അവള്‍ക്കങ്ങനെ കുറേ കണ്ടീഷന്‍സും ഉണ്ടല്ലോ. എത്ര കേസ് നോക്കീട്ട് ഒത്തുവന്നതാണീ ആലോചന. ഇതും നടക്കാതെ പോയാല്‍….”

“അതൊന്നും ആലോചിച്ച് വിഷമിക്കാനുള്ള സമയമല്ലിപ്പോള്‍. എത്രയും വേഗം ഈ ഊരാക്കുടുക്കീന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തിയേ മതിയാകൂ.”

ഏതാനും നിമിഷങ്ങള്‍ ചിന്താമൂകനായി ഇരുന്നശേഷം മാധവ് മനോഹര്‍ പറഞ്ഞു. ”ട്രാഫിക് ബ്ളോക്ക് കാരണം അവള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയത്തിന് എത്താന്‍ കഴിഞ്ഞില്ലെന്ന് അവളിങ്ങോട്ട് അറിയിച്ചെന്ന് പറയാം. ഇങ്ങോട്ടുള്ള മറ്റ് ഫ്ളൈറ്റുകളിലൊന്നും ടിക്കെറ്റ് കിട്ടിയില്ലെന്നും പറയാം.”

“അതൊരു നല്ല ഉപായമാണ്. ബാംഗ്ലൂരില്‍ ട്രാഫിക് ബ്ളോക്ക് സാധാരണമാണല്ലോ. എല്ലാരുമത് വിശ്വസിക്കും. മേഘന നിരപരാധി ആണെന്ന് മധൂന് തോന്നൂം ചെയ്യും. ഈ ചടങ്ങ് ഇനി എന്ന് നടത്താമെന്നും ആലോചിക്കണ്ടേ.?” മാലിനി ചോദിച്ചു

“അത് മേഘനയോടും മധൂനോടും ആലോചിച്ചിട്ട് വേണമല്ലോ. മധൂന് എന്നാണിനി ലീവ് കിട്ടുക എന്നാര്‍ക്കറിയാം.”

“കഷ്ടമായിപ്പോയി. മേഘനയെ ഒരിക്കല്‍കൂടി വിളിച്ചുനോക്കൂ. എന്താണവള്‍ ഇങ്ങോട്ട് വരാഞ്ഞതെന്ന് അറിയാമല്ലോ. അവള്‍ക്ക് അസുഖമെന്തെങ്കിലും ഉണ്ടോ എന്തോ”

“വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. തല്ക്കാലം നമുക്കീ നാണക്കേടീന്ന് തലയൂരാന്‍ നോക്കാം. ട്രാഫിക് ബ്ളോക്കില്‍ പെട്ടുപോയതിനാല്‍ അവള്‍ക്ക് സമയത്തിന് എയര്‍ പോര്‍ട്ടില്‍ എത്താന്‍ കഴിഞ്ഞില്ലെന്ന വിവരം എല്ലാ ബന്ധുക്കളോടും പറയാം. ശശിധരന്‍ നായരും മധുവും വരുമ്പോഴേക്കും ഈ വാര്‍ത്തയുടെ ചൂടൊന്ന് ആറൂം ചെയ്യും” മാധവ് മനോഹര്‍ നയം വ്യക്തമാക്കി.

ശശിധരന്‍ നായരും മധുമോഹനും കൃത്യസമയത്തുതന്നെ മേഘനയുടെ വീട്ടിലെത്തി.  അവളുടെ മാതാപിതാക്കളും ബന്ധുക്കളും വളരെ ആതിഥ്യമര്യാദയോടുകൂടി അവരെ സ്വാഗതം ചെയ്യുകയും സല്ക്കരിക്കുകയും ചെയ്തെങ്കിലും മേഘനയുടെ അസാന്നിദ്ധ്യം അവരെ നിരാശപ്പെടുത്തുകതന്നെ ചെയ്തു.

മേഘനയുടെ ഒരു ഫോട്ടോ മധുവിന് സമ്മാനിച്ചുകൊണ്ട് അവളെത്താതിരുന്നതിന്‍റെ കാരണമായി “ട്രാഫിക് ബ്ളോക്കിന്‍റെ കഥ” വളരെ തന്മയത്വത്തോടെ മാധവ് മനോഹര്‍ വിശദീകരിച്ചു. ഉച്ചക്ക് ഗംഭീര സദ്യയൂണും കഴിഞ്ഞ് മടങ്ങുമ്പോള്‍ മേഘനയുടെ ബന്ധുക്കളുടെ ആഭിജാത്യവും, കുലീനതയോടെയുള്ള പെരുമാറ്റവും മറ്റും ശശിധരന്‍ നായര്‍ക്കും മധുവിനും വളരെ ഹൃദ്യമായി തോന്നി. മേഘനയെ മധു ഒന്ന് നേരില്‍ കാണുക കൂടി ചെയ്‌താല്‍ വിവാഹം ഉറപ്പിക്കാമെന്ന അഭിപ്രായമായിരുന്നു ശശിധരന്‍ നായര്‍ക്ക്‌.

തിരുവനന്തപുരത്ത് വണ്ടിയിറങ്ങിയശേഷം മേഘനയുടെ വീട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഡ്രസ്സ്‌ മാറാനും മറ്റും എടുത്ത ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ശശിധരന്‍ നായര്‍ തന്‍റെ ആഗ്രഹം മധുവിനോട് സൂചിപ്പിക്കുകയും ചെയ്തു.

“എന്തുകൊണ്ടും നിനക്ക് ചേരുന്ന ബന്ധമാണന്നാണ് എനിക്ക് തോന്നുന്നത്. മേഘനയുംകൂടി എത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായേനെ. ഇനിയിപ്പോള്‍ നിങ്ങള്‍ തമ്മിലൊന്ന് കാണാന്‍…അധി കം വൈകാതെ നിനക്ക് ഒരിക്കല്‍ക്കൂടി നാട്ടിലേക്ക് വരാന്‍ കഴിയോ?”

“ഉള്ള ലീവെല്ലാം തീര്‍ത്തും എടുത്തിട്ടാണ് ഞാന്‍ രണ്ട് മാസം മുന്‍പ് നാട്ടിലേക്ക് വന്നത്. ഒഴിച്ചുകൂടാനാകാത്ത ഒരത്യാവശ്യമുണ്ടെന്ന്‍ എഴുതിക്കൊടുത്തിട്ടാണ് ഇപ്രാവശ്യം ലീവ് സാങ്ഷനായത്. ഓഫീസില്‍ നല്ല തിരക്കുള്ള സമയമാണ്. ബുധനാഴ്ചത്തെ ഫ്ളൈറ്റിന് തന്നെ എനിക്ക് മടങ്ങൂം വേണം.”

“അപ്പോള്‍ പിന്നെ ഈ ചടങ്ങിന് നിന്‍റെ അടുത്ത വരവ് കാത്തിരിക്കുകയേ നിവൃത്തിയുള്ളു എന്നര്‍ത്ഥം അല്ലേ?” ശശിധരന്‍ നായരുടെ സ്വരത്തില്‍ നിരാശ നിഴലിച്ചു.

“ഞാനല്പം കിടക്കട്ടെ. നമുക്കെപ്പോഴാണ് സ്റ്റേഷനില്‍ എത്തേണ്ടത്?”

ട്രേയിനിന്‍റെ സമയം ഉറപ്പുവരുത്താന്‍ പേഴ്സില്‍നിന്ന് ടിക്കെറ്റ് പുറത്തെടുത്ത് നോക്കുന്നതിനിടയില്‍ അതില്‍ നിന്ന് മേഘനയുടെ ഫോട്ടോ നിലത്തേക്ക് വീണു. അതെടുത്ത് വീണ്ടും ഭദ്രമായി പേഴ്സിനകത്തേക്ക് വെക്കുന്നതിനിടയില്‍ മധുവിന്‍റെ കണ്ണുകള്‍ അവളുടെ മുഖശോഭയില്‍ ഒരുനിമിഷം ഉടക്കിനിന്നു. ആ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം, അവളുടെ ജീവിതത്തിലേക്ക് തന്നെ മാടി വിളിക്കുകയാണ്‌

സ്റ്റേഷനിലെത്തേണ്ട സമയം ശശിധരന്‍ നായരെ അറിയിച്ചശേഷം എന്തെല്ലാമോ തീരുമാനിച്ചുറച്ചതു പോലെ മധു സന്തതസഹചാരിയായ ലാപ്ടോപ് തുറന്നു.

(തുടരും)

അമ്മ അമ്മാവിയമ്മ

ദുബായിൽ നിന്നും പതിവു പോലെ ദീപിക അവളുടെ പപ്പയേയും മമ്മിയേയും വിളിച്ചു. ഇത്തവണ അവളുടെ സംസാരത്തിലാകെ നിറഞ്ഞ സന്തോഷവും ഉത്സാഹവും തുളുമ്പി നിന്നു.

“പപ്പാ… മമ്മി ഞാനുടൻ തന്നെ ആര്യനെ പരിചയപ്പെടുത്തി തരാം. വളരെ നല്ലവനാണ്. എന്‍റെ കൂടെ എംബിഎ ചെയ്‌ത് വരികയാ. ഞങ്ങൾ രണ്ടുപേരും നാട്ടിൽ വന്ന ശേഷം മുന്നോട്ട് ഉള്ള പ്ലാനിംഗ് ചെയ്യാമെന്നാ തീരുമാനിച്ചിരിക്കുകയാ.”

ദീപികയുടെ പപ്പ വികാസ്ജിയ്ക്ക് അത് കേട്ട് സന്തോഷം തോന്നി. “ആണോ മോളെ… എങ്കിൽ വേഗം വാ. ആര്യന്‍റെ നാടെവിടെയാ?”

“ലഖ്നൗ ആണ് പപ്പാ.”

“ങ്ഹാ കൊള്ളാം. എന്തായാലും ഇന്ത്യക്കാരനെ തന്നെയാണല്ലോ നീ നിനക്കു വേണ്ടി കണ്ടുപിടിച്ചത്, നീ വല്ല വിദേശിയേയും ഇഷ്ടപ്പെടുമോ എന്നായിരുന്നു നിന്‍റെ മമ്മിയുടെ ചിന്ത.”

പപ്പയുടെ ആവേശം നിറഞ്ഞ മറുപടി കേട്ട് ദീപിക പൊട്ടിച്ചിരിച്ചു. “മമ്മി ഇതുവരെ വിചാരിച്ചതൊക്കെ സത്യമായിട്ടുണ്ടോ പപ്പാ? ഫോൺ സ്പീക്കർ മോഡിലാണല്ലോ. എന്താ മമ്മിയൊന്നും സംസാരിക്കാത്തത്?”

“മമ്മി, ആര്യനെക്കുറിച്ച് കേട്ട് ഞെട്ടിയിരിക്കുകയായിരിക്കും.”

ഈ സമയം ദീപികയുടെ അമ്മ രാധയ്ക്കാകട്ടെ ഒന്നും സംസാരിക്കാനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല. അതുകൊണ്ട് രാധ മനഃപൂർവ്വം നിശബ്ദത പാലിച്ചു. ഫോൺ സംഭാഷണം കഴിഞ്ഞ് വികാസ് ചിരിയോടെ രാധയുടെ മുഖത്തേക്ക് നോക്കി.

“എനിക്കറിയാമായിരുന്നു അവളവിടെ പഠിക്കാനൊന്നുമല്ല പോയത്. പ്രേമിച്ച് നടക്കാനാ…” രാധ വികാസിനോട് ദേഷ്യത്തോടെ പറഞ്ഞു.

“എന്താ നീ പറയുന്നത്. അവൾക്ക് അടുത്ത് തന്നെ ജോലി കിട്ടും. അവൾക്കിഷ്ടപ്പെട്ട ചെറുക്കനെ കണ്ടുപിടിച്ചതിലെന്താ തെറ്റ്? ദീപിക കാര്യഗൗരവമുള്ള കുട്ടിയാ. അവൾ ശരിയായ തീരുമാനമെ എടുക്കൂ.”

“ങ്ഹാ അതപ്പോ മനസിലാവും. അവൾക്ക് ആരുമായും ഒത്തുപോകാനാവില്ല. നയാ പൈസയുടെ ബുദ്ധിയോ മര്യാദയോ അവൾക്കില്ല. അവൾക്കു വേണ്ടി എടുത്ത എജ്യുക്കേഷൻ ലോൺ ഒരു വഴിയ്ക്ക്. കല്യാണം കഴിഞ്ഞ് അവള് പോയാൽ പിന്നെയാരത് അടയ്ക്കും? എനിക്കറിയാമായിരുന്നു ഈ പെണ്ണ് ആർക്കും ഒരു സ്വസ്ഥതയും കൊടുക്കത്തില്ലെന്ന്.” രാധ ദീപികയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

രാധയുടെ കുറ്റപ്പെടുത്തലുകളും ശകാരവാക്കുകളും കേട്ട് വികാസിന് അവരോട് ദേഷ്യം തോന്നി.

“നിനക്കെല്ലാം കാര്യങ്ങളും അറിയാമല്ലോ. അയലത്തെ പെണ്ണുങ്ങൾ പറയുന്ന കാര്യങ്ങളല്ലാതെ അതിനപ്പുറത്തായി ലോകത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി നിനക്ക് വല്ല വിവരമുണ്ടോ?”

എല്ലായ്പ്പോഴും സംഭവിക്കുന്ന പോലെ ഇരുവരുടേയും ദേഷ്യം നിർത്തില്ലാതെ തുടർന്നു. മകളുടെ വിവാഹത്തെക്കുറിച്ച് എന്തെങ്കിലും നല്ല കാര്യങ്ങൾ ആലോചിക്കണമെന്ന ആഗ്രഹത്തിലായിരുന്നു വികാസ്. ദീപികയുടെ അമ്മയും അതേപ്പറ്റി സംസാരിച്ച് കാണാൻ അയാൾ ഏറെ ആഗ്രഹിച്ചിരുന്നു. ഒടുവിൽ സഹിക്കെട്ട് വികാസ് പുറത്തു പോകാനായി ഷൂസെടുത്ത് അണിഞ്ഞു.

“ഞാൻ പുറത്ത് പോകുവാ. നീയിവിടെ ഒറ്റയ്ക്കിരുന്ന് സംസാരിച്ചോ.”

ഇതാദ്യമായിട്ടൊന്നുമല്ല നടക്കുന്നത്. എപ്പോഴും സങ്കടപ്പെട്ടിരുന്ന് ആവലാതികൾ പറയുന്ന രാധയുടെ സ്‌ഥിരം പല്ലവിയായിരുന്നു. “ഇപ്പോ കാണാം എന്താകുമെന്ന്.”

മൂത്തമകൾ പ്രിയ സ്വന്തം കുടുംബവുമൊത്ത് കാനഡയിലാണ് സ്‌ഥിര താമസമാക്കിയത്. ദീപികയാകട്ടെ തൽക്കാലം ദുബായിലുമായിരുന്നു വാസം.

ഏത് കാര്യത്തിലും മോശം സംഭവിച്ചാൽ അത് അങ്ങനെ തന്നെ സംഭവിക്കുമെന്ന് തനിക്ക് നേരത്തെ നിശ്ചയമുണ്ടായിരുന്നുവെന്ന അഭിപ്രായക്കാരിയായിരുന്നു രാധ. അത് രാഷ്ട്രീയത്തെക്കുറിച്ചായാലും മറ്റെന്ത് കാര്യത്തെക്കുറിച്ചായാലും അവർ ഇതേ അഭിപ്രായം ആവർത്തിക്കുമായിരുന്നു. ഇപ്പോൾ നടക്കുന്ന കർഷക സമരം മുൻക്കൂട്ടി കണ്ടയാളാണ് താനെന്ന് രാധ അയൽക്കാരിയോട് പറയുന്നത് വികാസ് ഒരിക്കൽ കേട്ടിരുന്നു. അന്ന് അത് കേട്ട് വികാസ് ഒരുപാട് ചിരിക്കുകയും ചെയ്‌തിരുന്നു.

അന്നത് കേട്ടപ്പോൾ വികാസ് രാധയെ പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്‌തിരുന്നു.

“ഇതെന്ത് സംസാരമാ രാധേ… കർഷക സമരം ഉണ്ടായത്. നീ മുൻക്കൂട്ടി കണ്ടിട്ടാണോ? അൽപ്പമൊന്ന് ആലോചിച്ച് സംസാരിക്ക്. ആൾക്കാരെ കൊണ്ട് ചിരിപ്പിക്കാതെ.”

“എനിക്കറിയാമായിരുന്നു.”

ഇത് മാത്രമല്ല രാധയുടെ സംസാരം കൊണ്ട് പലപ്പോഴും സഹപ്രവർത്തകർക്ക് മുന്നിൽ വികാസിന് നാണിക്കേണ്ടിയും വന്നിട്ടുണ്ട്. മക്കളാകട്ടെ അമ്മയുടെ വിചിത്രമായ ഈ സ്വഭാവം കാരണം സ്വന്തം കൂട്ടുകാരെ വീട്ടിൽ കൊണ്ടു വരികപ്പോലും ചെയ്യുമായിരുന്നില്ല. മുംബൈയിലുള്ള സ്വകാര്യ സ്‌ഥാപനത്തിലാണ് വികാസ് ജോലി ചെയ്‌തിരുന്നത്. നല്ല സാമ്പത്തിക സ്‌ഥിയാണെങ്കിലും രാധ വളരെ പിശുക്കിയായിരുന്നു. സ്വന്തം കാര്യമല്ലാതെ മറ്റൊന്നിലും അവർ താൽപ്പര്യം പുലർത്തിയിരുന്നില്ല. ആർക്കും ഒരു നയാ പൈസയുടെ സഹായം നൽകുന്നതുപ്പോലും അവർക്കിഷ്ടമായിരുന്നില്ല. അവരുടെ മൊത്തത്തിലുള്ള പെരുമാറ്റത്തിൽ വീട്ടിലെപ്പോഴും അശാന്തമായ സാഹചര്യമായിരുന്നു.

ദീപികയുടെ ഫോൺ വന്നതിന്‍റെ പിറ്റേ ദിവസം തന്നെ രാധ മകളെ ഫോണിൽ വിളിച്ച് കാര്യം നേരിട്ട് ചോദിച്ചു. “ഇപ്പോ കല്യാണം കഴിച്ചാൽ ലോണിന്‍റെ കാര്യം പിന്നെയാര് നോക്കും?”

“ഞാൻ തിരിച്ചവിടെ എത്തി ജോലി ചെയ്യുമല്ലോ മമ്മി. ഞാൻ തന്നെ ലോൺ അടയ്ക്കും. ഇപ്പോ ഞങ്ങൾ നേരിട്ട് മുംബൈയിൽ വരികയാ. ഞാൻ നിങ്ങള്‍ക്ക് ആര്യനെ പരിചയപ്പെടുത്തി തരാം.”

ദീപികയുടെ മറുപടി കേട്ടിട്ട് രാധയ്ക്ക് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല. അത് തിരിച്ചറിഞ്ഞിട്ടാവണം ദീപിക നിരാശയോടെ ഫോൺ കട്ട് ചെയ്തു. ദീപികയേയും ആര്യനേയും എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ വികാസ് മാത്രമാണ് പോയത്. അദ്ദേഹം ഓഫീസിൽ നിന്നും നേരിട്ട് എയർപ്പോർട്ടിലെത്തുകയായിരുന്നു. രാത്രി എയർപ്പോർട്ടിൽ നിന്നും വളരെ വൈകിയെത്തിയ എല്ലാവർക്കുമായി രാധ ഡിന്നർ തയ്യാറാക്കി വച്ചിരുന്നു.

ഒറ്റനോട്ടത്തിൽ തന്നെ രാധയ്ക്ക് ആര്യനെ ഇഷ്ടമായെങ്കിലും മകളോട് അവർക്ക് ഉള്ളിന്‍റെയുള്ളിൽ ദേഷ്യമായിരുന്നു. പഠിക്കാനായി വിദേശത്തയച്ചിട്ട് ഇഷ്ടപ്പെട്ട ചെറുക്കനേയും കൊണ്ട് വീട്ടിലെത്തിയെന്നായിരുന്നു അവരുടെ ദേഷ്യത്തിന് കാരണം. ആര്യനെ ഇപ്പോഴെ മരുമകനായി കണ്ട് സ്നേഹ വാത്സല്യങ്ങൾ വാരിച്ചൊരിയുന്ന വികാസിനോടും അവർക്ക് കടുത്ത ദേഷ്യം തോന്നി. ആര്യന്‍റെ പിതാവിന് ലഖ്നൗവിൽ എന്തോ വലിയ ബിസിനസാണെന്നും വലിയ ധനികരാണെന്നും വളരെ ആധുനിക ചിന്താഗതിക്കാര്‍ ആണെന്നുമൊക്കെ ദീപിക നേരത്തെ തന്നെ ഫോണിൽ വിളിച്ച് പപ്പയേയും മമ്മിയേയും അറിയിച്ചിരുന്നു.

ആര്യന് ഇളയതായി രണ്ട് സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. ആര്യനായിരുന്നു മൂത്തമകൻ. ഏറ്റവും ഇളയ സഹോദരൻ അഭയ് പഠിച്ചു കൊണ്ടിരിക്കുകയാണ്.

ആര്യന്‍റെ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ ഒരു കുറവു പോലും കണ്ടുപിടിക്കാൻ ഇല്ലാതിരുന്നിട്ടും മകൾ സ്വന്തം ഇഷ്ടത്തിന് ജീവിതപങ്കാളിയെ തെരഞ്ഞെടുത്തത് അവർക്ക് വലിയ അപരാധമായാണ് തോന്നിയത്. വികാസിനാകട്ടെ ആര്യനെ ഒരുപാടിഷ്ടമായി. ആര്യനാണെങ്കിൽ ആ കുടുംബത്തിലെ അംഗമായി കഴിഞ്ഞതു പോലെയാണ് ഇടപഴകിയത്.

ഡിന്നർ കഴിച്ചു കൊണ്ടിരിക്കെ ദീപിക പറഞ്ഞു.“ മമ്മി ഞങ്ങൾ രണ്ടുപേരും നാളെ തന്നെ ഡൽഹിയ്ക്ക് പോവുകയാ. അവിടെ ആര്യന്‍റെ പപ്പയും മമ്മിയും ഞങ്ങളെ റിസീവ് ചെയ്യാൻ എയർപ്പോർട്ടിലെത്തും. എനിക്കും അവരെ പരിചയപ്പെടേണ്ടതുണ്ടല്ലോ. ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വരാം.”

“നീ ഞങ്ങളോട് ചോദിക്കാതെ തന്നെ കാര്യങ്ങൾ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. കുറച്ച് കഴിയുമ്പോ എല്ലാം മനസിലാവും.” രാധ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു.

രാധയുടെ പെരുമാറ്റം കണ്ട് വികാസിന് സങ്കോചം തോന്നിയെങ്കിലും അത് മറച്ചു കൊണ്ട് വികാസ് പുഞ്ചിരിയോടെ പറഞ്ഞു.

“അത് നല്ല കാര്യമാ. നിനക്ക് മോളെപ്പറ്റി അറിയാമെന്നത്. എല്ലാം മുൻക്കൂട്ടി ഊഹിക്കും, കൊള്ളാം.”

ദീപികയും മമ്മി പറഞ്ഞ മറുപടിയെ അത്ര ഗൗനിച്ചില്ല. അവളുടെ മനസ്സു മുഴുവനും പ്രണയ സ്വപ്നങ്ങളിൽ വിരാജിക്കുകയായിരുന്നു. സംസാരത്തിനിടെ അവർ പരസ്പരം പ്രണയപുരസ്സരം നോക്കുകയും ചിരിക്കുകയും ചെയ്യുന്നത് വികാസ് ആസ്വദിക്കുകയായിരുന്നു.

രാത്രിയിൽ ഒറ്റയ്ക്കായപ്പോൾ രാധ എന്തൊക്കെയോ നീരസത്തോടെ പിറുപിറുത്തു കൊണ്ടിരുന്നു. അത് കേട്ട് വികാസ് ദേഷ്യത്തോടെ പറഞ്ഞു, “നീ എന്തെങ്കിലും കാര്യത്തിൽ ഒന്ന് സന്തോഷിക്കാൻ പഠിക്ക് രാധേ. അവൻ വളരെ നല്ല ചെറുക്കനാണ്. അവൾ നല്ലൊരാളെ തന്നെയാ കണ്ടെത്തിയത്. അവനെപ്പറ്റി എല്ലാം മനസിലാക്കിയിട്ടാണ് ഇവിടെ കൊണ്ടു വന്ന് നമ്മളെ പരിചയപ്പെടുത്തിയത്.”

“നിങ്ങള് കണ്ടോ, കല്യാണം കഴിഞ്ഞ് അവൾ പശ്ചാത്തപിക്കും. അവൾക്ക് ആരുമായും ഒത്തു പോകാനാവില്ല. ഒന്നുമറിയില്ല. ഇങ്ങനെ കറങ്ങി നടക്കാനും വിശ്രമിക്കാനും മാത്രമേ അറിയത്തുള്ളൂ.” വികാസിന് അതോടെ ഒന്നു കൂടി ദേഷ്യം വന്നു.

“എന്തൊരു അമ്മയാണ് സ്വന്തം മകൾക്ക് ദോഷം വരുന്നതിനെപ്പറ്റിയാ ആലോചിക്കുന്നതല്ലേ.”

ദീപികയ്ക്ക് അമ്മയുടെ മാനസികാവസ്‌ഥയെപ്പറ്റി നന്നായി അറിയാമായിരുന്നു. അതിൽ അവളേറെ സങ്കടപ്പെട്ടെങ്കിലും ആര്യനെ അവൾ അഗാധമായി സ്നേഹിച്ചിരുന്നു.

പിറ്റേ ദിവസം ആര്യനും ദീപികയും ഡൽഹിയിലേക്ക് പുറപ്പെട്ടു. അതിനടുത്ത ദിവസം പ്രിയയുടെ ഫോൺ വന്നു. ദീപികയുടെ കാര്യത്തിൽ വലിയ സന്തോഷത്തിലായിരുന്നു അവൾ.

“ആര്യൻ നല്ല കുടുംബത്തിലെയാ. ദീപിക ഒരുപാട് അന്വേഷിച്ച ശേഷമാ ആര്യനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് തന്നെ. അത്രയും നല്ലൊരു ചെറുപ്പക്കാരനെ കണ്ടെത്താൻ നമുക്കുപോലും ആവില്ല.” രാധ കടുത്ത നിരാശയോടെ മറുപടി പറഞ്ഞു. “എനിക്കറിയാമായിരുന്നു നീയും അവളുടെ സൈഡ് പറയുമെന്ന്.”

“ഛെ, മമ്മിയ്ക്ക് എല്ലാ കാര്യവും അറിയാമല്ലോ. എന്തൊരു കഷ്ടമാ ഇത്. ഒരു കാര്യവും സമാധാനത്തോടെ സംസാരിക്കില്ല.”

തുടർന്ന് എന്തൊക്കെയോ സംസാരിച്ച ശേഷം പ്രിയ ഫോൺ കട്ട് ചെയ്‌തു. ഡൽഹിയിൽ നിന്നും ദീപിക ആര്യന്‍റെ മാതാപിതാക്കളായ അനിലിനേയും മധുമിതയേയും തന്‍റെ മാതാപിതാക്കളെ ഫോണിലൂടെ പരിചയപ്പെടുത്തി. ഇരു മാതാപിതാക്കളും ഫോണിൽ ഏറെ നേരം സംസാരിക്കുകയും ചെയ്‌തു.

അനിലിന്‍റെയും മധുമിതയുടെയും പെരുമാറ്റവും സംസാരവും വികാസിന് ഏറെ ഇഷ്‌ടമായി. ഇരുവർക്കും തന്‍റെ മകളെ ഏറെ ഇഷ്‌ടപ്പെട്ടുവെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കാനും കഴിഞ്ഞു. അവർക്ക് എത്രയും പെട്ടെന്ന് ദീപികയെ മരുമകളാക്കണമെന്നായിരുന്നു ആഗ്രഹം. വികാസിനും അത് തന്നെയായിരുന്നു താൽപ്പര്യം. അദ്ദേഹം അവരെ ഇരുവരേയും മുംബൈയിലേക്ക് ക്ഷണിച്ചു. അനിലും കുടുംബവും വികാസിനേയും കുടുംബത്തേയും ഡൽഹിയിലേക്ക് ക്ഷണിച്ചു.

ഇരു കുടുംബങ്ങളും വിവാഹത്തെ സംബന്ധിച്ച് ചില തീരുമാനങ്ങളെടുത്തു. ദീപിക രണ്ട് ദിവസത്തിനുള്ളിൽ തന്നെ മുംബൈയിൽ മടങ്ങിയെത്തി. അവൾ തന്‍റെ ബാഗ് തുറന്ന് ആര്യന്‍റെ കുടുംബം നൽകിയ സമ്മാനങ്ങൾ കാട്ടി, “മമ്മി, പപ്പ ഇത് കണ്ടോ. എത്ര ഗിഫ്റ്റാ എനിക്ക് അവർ തന്നതെന്ന്. പപ്പ ഭയങ്കര സന്തോഷം തോന്നുന്നു.”

രാധാ സമ്മാനപ്പൊതികളഴിച്ച് ഓരോന്നും എടുത്ത് നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. അതിനുശേഷം അവർ എന്തോ ജോലി ചെയ്യുന്നതിൽ മുഴുകി.

പത്ത് ദിവസത്തിനു ശേഷം ദീപിക ദുബായിലേക്ക് മടങ്ങി. അവളുടെ കോഴ്സ് പൂർത്തിയായി കഴിഞ്ഞിരുന്നു. പുതിയൊരു ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്. ആര്യനാകട്ടെ, പാനിപ്പട്ടിൽ തന്‍റെ ഫാമിലി ബിസിനസ് കാര്യങ്ങളുമായി മുന്നോട്ട് പോയി. ഇതിനിടെ അനിലും മധുമിതയും മുംബൈയിൽ ദീപികയുടെ മാതാപിതാക്കളെ സന്ദർശിക്കാനെത്തി.

സദാ സമയവും സന്തോഷചിത്തരായി കാണപ്പെട്ട അനിൽ-മധുമിത ദമ്പതികളെ കണ്ട് രാധ ആകെ അമ്പരന്നു പോയി. അവരുടെ ഹൃദ്യമായ പെരുമാറ്റവും ലാളിത്യവും വികാസിന് നന്നേ ഇഷ്ടമായി. കൂടാതെ അവർ വികാസിനും രാധയ്ക്കും നൽകാനായും കുറച്ച് ഉപഹാരങ്ങളും കൊണ്ടു വന്നിരുന്നു. രാധ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് അവർ അതിന്‍റെ രുചിയെപ്പറ്റി വാനോളം പുകഴ്ത്തി.

“പക്ഷെ ദീപികയ്ക്ക് ഒന്നും ഉണ്ടാക്കാനറിയില്ല. അക്കാര്യം ഇപ്പോഴെ പറയുകയാ. ഞങ്ങൾ ഇക്കാര്യം നേരത്തെ പറഞ്ഞില്ലല്ലോയെന്ന് നിങ്ങൾ പറയരുത്.” രാധ പറഞ്ഞു.

രാധ പറഞ്ഞത് കേട്ട് മധുമിത പൊട്ടിച്ചിരിച്ചു. “അവൾ നല്ല കുട്ടിയാ. കുക്കിംഗ് അറിയില്ലെന്ന കാര്യം അവളെനോട് പറഞ്ഞിരുന്നു. വീട്ടിൽ കുക്കിംഗ് ചെയ്യാനല്ലല്ലോ ഞങ്ങൾ അവളെ കൊണ്ടു പോകുന്നത്. വീട്ടിൽ 2 കുക്ക് ഉണ്ട്. അടുക്കളയിലെ കാര്യങ്ങളിൽ ഞാൻ പോലും ഇടപ്പെടാറില്ല. മാത്രവുമല്ല ഇപ്പോഴത്തെ കുട്ടികൾ സ്വന്തം കരിയർ കെട്ടിപ്പടുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. അവര്‍ ഹാർഡ് വർക്ക് ചെയ്യുന്നവരാണ്. ആവശ്യം വരികയാണെങ്കിൽ അവരെല്ലാം ചെയ്‌തെന്നും വരും. രാധ നിശബ്ദയായി ഇരുന്നു.

അനിലും മധുമിതയും നല്ലൊരു സമയം ദീപികയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങി പോയത്. ദീപികയുടെ വീട്ടിൽ നിന്നും സമ്മാനങ്ങൾ നൽകിയാണ് അവരെ യാത്രയാക്കിയത്. അടുത്താഴ്ചയാണ് വികാസും രാധയും ഡൽഹിയിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിൽ പോകുന്നതിന് ദീപികയേയും കൂടെ കൂട്ടാമെന്ന് വികാസ് പറഞ്ഞ് കേട്ട് രാധയ്ക്ക് ദേഷ്യം വന്നു.

“ഇനിയൊരു പാഴ്ച്ചെലവോ? ഇപ്പോ അങ്ങോട്ട് പോയതല്ലേയുള്ളൂ.”

രാധ പറഞ്ഞത് കേട്ട് ദീപിക പറഞ്ഞു.

“മമ്മി, എനിക്ക് ആര്യൻ സർപ്രൈസായി ടിക്കറ്റ് അയച്ച് തന്നിട്ടുണ്ട്.”

“എനിക്കെന്തോ ഇതിൽ പന്തികേട് തോന്നുന്നു. വിവാഹം ഉടനടി നടത്തണമെന്ന അവരുടെ തിടുക്കം കാണുമ്പോ എന്‍റെ സംശയം ബലപ്പെടുകയാ. ഇത്രയും വലിയൊരു ഫാമിലി ദീപികയെപ്പോലെയുള്ള പെൺകുട്ടിയെ സ്വന്തമാക്കാൻ എന്തിനാ ഇത്രയും ധൃതിക്കാട്ടുന്നത്. എന്തോ കാര്യമുണ്ടല്ലോ?”

വികാസിന് രാധയുടെ സംസാരം കേട്ട് ദേഷ്യം തോന്നി. “പന്തികേട് നിന്‍റെ തലയ്ക്കാ.”

ദീപികാ നേരിട്ട് ഡൽഹിയിലെത്തി. അടുത്ത് തന്നെ വികാസും രാധയുമെത്തി. പാനിപ്പട്ടിലെ ആര്യന്‍റെ അതി വിശാലമായ വീടും പരിസരവും കണ്ട് രാധ അമ്പരന്നു പോയി. മാത്രവുമല്ല കുടുംബാംഗങ്ങളെല്ലാവരും തന്നെ വളരെ ലാളിത്യത്തോടെയാണ് പെരുമാറിയത്. എങ്കിലും എന്തിലും കുറ്റം കണ്ടുപിടിക്കുകയെന്ന ശീലം ഉപേക്ഷിക്കാൻ രാധ തയ്യാറായില്ല. ദീപികയും മധുമിതയും ഒപ്പമിരുന്ന് വിവാഹ നിശ്ചയത്തിനുള്ള ഡ്രസ്സിന്‍റെ ഡിസൈനുകളെപ്പറ്റി ഫോണിലൂടെ ഡിസൈനർക്ക് നിർദ്ദേശങ്ങൾ നൽകി.

ആര്യന്‍റെ വീട്ടുകാരുടെ പെരുമാറ്റം കണ്ടിട്ട് രാധയ്ക്ക് അതിശയം തോന്നി. ആര്യന്‍റെ ഇളയ സഹോദരൻ അഭയ് ദീപികയോട് തമാശകൾ പറയുന്നത് കേട്ട് രാധ കൗതുകത്തോടെ അവരെ നോക്കിയിരുന്നു. വികാസിനും രാധയ്ക്കുമായി വിശ്രമിക്കാനായി മധുമിത ഗസ്റ്റ് റൂം മികച്ച രീതിയിൽ സജ്ജീകരിച്ചിരുന്നു.

അനിലിന്‍റെയും മധുമിതയുടെയും വിരലിലെണ്ണാവുന്ന ഏതാനും ബന്ധുക്കളുടെയും പരിചയക്കാരുടെയും സാന്നിധ്യത്തിൽ വിവാഹ നിശ്ചയം വളരെ ലളിതമായി നടത്തി. വിവാഹ നിശ്ചയത്തിൽ പങ്കു കൊള്ളാനായി വികാസിന്‍റെയും രാധയുടെയും ഏതാനും അടുത്ത ബന്ധുക്കളും ആര്യന്‍റെ വീട്ടിലെത്തിയിരുന്നു.

വികാസ് നാട്ടു നടപ്പനുസരിച്ച് വിവാഹ നിശ്ചയം നടത്തിയതിന്‍റെ ചെലവിന്‍റെ പങ്ക് താനും കൂടി വഹിക്കാമെന്ന് ആര്യന്‍റെ അച്‌ഛനോട് പറഞ്ഞെങ്കിലും ആര്യന്‍റെ അച്‌ഛൻ ആ ആവശ്യത്തെ സ്നേഹപൂർവ്വം നിരസിച്ചു. “ഞങ്ങൾക്കൊന്നും വേണ്ട. മകൾ ഈ വീട്ടിൽ വരുന്നതിന്‍റെ സന്തോഷമാണ് ഞങ്ങൾക്കെല്ലാവർക്കും. അതിനാൽ അതൊക്കെ ഞങ്ങൾ ചെയ്‌തു കൊള്ളാം.”

ചടങ്ങ് കഴിഞ്ഞ് അതിഥികളെല്ലാവരും മടങ്ങി പോയശേഷം മുറിയിൽ തനിച്ചായ അവസരത്തിൽ രാധ വികാസിനോടായി പറഞ്ഞു. “ഇപ്പോ വലിയ മാധുര്യത്തോടെയാണ് എല്ലാവരും പെരുമാറുന്നത്. എനിക്കറിയാം കുറച്ച് കഴിയുന്നതോടെ ഇവരുടെയെല്ലാം നിറം മാറും. നിങ്ങൾ കണ്ടോ.”

തൊട്ടടുത്തായി ഇരുന്ന ദീപികയ്ക്ക് മമ്മിയുടെ സംസാര രീതി ഇഷ്ടപ്പെടാതെ ദേഷ്യ ഭാവത്തിൽ പറഞ്ഞു, “മമ്മി അങ്ങനെ സംസാരിക്കല്ലേ, അവരെല്ലാവരും എത്ര നല്ലയാൾക്കാരാണ്. അവരുടെ ബന്ധുക്കൾക്ക് വരെ എന്നെയൊരുപാടിഷ്ടമായി. എന്‍റെ ഡ്രസ്സ്, ആഭരണങ്ങളൊക്കെ ആര്യന്‍റെ മമ്മിയാണ് വാങ്ങിയത്. ഷോപ്പിംഗിന് പോയപ്പോൾ പപ്പ എനിക്ക് തന്ന കാശ് എടുക്കാൻ അവർ സമ്മതിച്ചതേയില്ല. എന്നിട്ടാണ് മമ്മി ഇങ്ങനെ.”

“നിന്നെപ്പോലെയുള്ള പെമ്പിള്ളേർ പിന്നീട് കരഞ്ഞ് ഞാൻ കണ്ടിട്ടുണ്ട്.”

മമ്മിയുടെ സംസാരം കേട്ട് ദീപികയ്ക്ക് കരച്ചിൽ വന്നു. ദീപികയുടെ കണ്ണുനിറയുന്നത് കണ്ടിട്ട് സങ്കടം സഹിക്കാനാവാതെ വികാസ് മകളെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു.

“സാരമില്ല മോളെ, കരയല്ലേ. നിനക്കറിയില്ലേ നിന്‍റെ മമ്മി വലിയ ദീർഘവീക്ഷണമുള്ളയാളാണെന്ന്.”

വികാസിനും ദീപികയ്ക്കും രാധയോട് കടുത്ത ദേഷ്യം തോന്നിയെങ്കിലും രാധ അതൊന്നും കാര്യമാക്കിയില്ല.

സ്വീകരണ മുറിയിൽ എല്ലാവരും ഇരിക്കെ മധുമിത പറഞ്ഞു “എനിക്ക് താങ്കളോട് ചില അത്യാവശ്യ കാര്യങ്ങൾ പറയാനുണ്ട്.”

അത് കേട്ടപ്പോൾ രാധ വികാസിനെ നോക്കി ആംഗ്യം കാട്ടി. “ഞാൻ പറഞ്ഞത് ശരിയായില്ലേ എന്നർത്ഥത്തിലായിരുന്നു ആ നോട്ടം. തുടർന്ന് എന്താണ് പറയാനുള്ളതെന്ന അർത്ഥത്തിൽ മധുമിതയുടെ മുഖത്തേക്ക് നോക്കി”

“പറഞ്ഞോളൂ”

“നോക്കൂ, ഞങ്ങൾക്ക് ഇവിടെ ഒന്നിനും ഒരു കുറവുമില്ല. കുഞ്ഞുങ്ങളുടെ സന്തോഷമാണ് എനിക്ക് വലുത്. എത്രയും പെട്ടെന്ന് ഈ വിവാഹം നടത്തണമെന്നാണ് എന്‍റെ ആഗ്രഹം. ഈ വീടൊന്ന് ഉണരട്ടെ. ഞങ്ങൾക്ക് പെണ്മക്കളില്ല. എന്‍റെ ഈ മകൾക്കൊപ്പം താമസിക്കാൻ എനിക്കൊരുപാട് ആഗ്രഹമുണ്ട്. ഇനി കാത്തിരിക്കാൻ വയ്യ. അതിനുള്ള ഒരുക്കങ്ങളൊക്കെ ഞാൻ ചെയ്‌തു കൊള്ളാം. ദീപിക എടുത്ത എജ്യുക്കേഷൻ ലോൺ ഞങ്ങൾ അടച്ചു തീർക്കാം. കുട്ടികൾ ചേർന്ന് ബിസിനസ് നടത്തട്ടെ. അവരുടെ സന്തോഷമല്ലേ നമുക്ക് വലുത്.”

മധുമിത പറയുന്നത് കേട്ട് വികാസിന്‍റെ കണ്ണുകൾ ഈറനണിഞ്ഞു.

“താങ്കൾ ആഗ്രഹിക്കുന്ന പോലെ നടക്കട്ടെ. ഞങ്ങൾ തയ്യാറാണ്. പിന്നെ ലോൺ അടയ്ക്കുന്ന കാര്യം അത് ഞങ്ങൾ അടച്ചോളാം. മുംബൈയിൽ ഒരു ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ദീപികയ്ക്ക് കൊടുക്കാൻ വേണ്ടിയാണ് അത് ഇൻവെസ്റ്റ് ചെയ്തത്. അത് വിറ്റിട്ട് ലോൺ അടയ്ക്കാം. ഒരു പ്രോബ്ളവും ഇല്ല.”

മധുമിത സന്തോഷമടക്കാനാവാതെ എഴുന്നേറ്റ് ചെന്ന് ദീപികയെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു.

മുംബൈയിലേക്ക് മടങ്ങവെ ദീപിക മമ്മിയോട് ചോദിച്ചു,“എങ്ങനെയുണ്ട് മമ്മി, നല്ല ആൾക്കാരല്ലേ?”

“നോക്കട്ടെ, നല്ല ആൾക്കാർ തന്നെ. അവർക്കൊപ്പം നീ എത്രമാത്രം സന്തോഷവതിയായിരിക്കുമെന്ന് അറിഞ്ഞിട്ട് പറയാം.”

ഇരു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തി കൊണ്ടിരുന്നു. ദീപിക ദുബായിലെ ജോലി രാജിവച്ച ശേഷം മുംബൈയിൽ മടങ്ങിയെത്തി. മധുമിത ദീപികയുടെ ഓരോരോ ഇഷ്ടങ്ങൾ ഫോണിലൂടെ ചോദിച്ചറിഞ്ഞ് വിവാഹ ഒരുക്കങ്ങൾ നടത്തി കൊണ്ടിരുന്നു.

എന്നാലും രാധ ഓരോ കാര്യത്തിലും കുറ്റങ്ങൾ കണ്ടുപിടിച്ചു കൊണ്ടിരുന്നു. മമ്മിയുടെ വിചിത്രമായ സംസാര രീതി ഇല്ലാതാക്കുകയെന്നത് അസാധ്യമായ കാര്യമാണെന്ന് ദീപികയ്ക്കും തോന്നി. ഇവിടെ മുംബൈയിൽ നടത്തി കൊണ്ടിരുന്ന വിവാഹ ഒരുക്കങ്ങൾ രാധയെ സംബന്ധിച്ച് വലിയ ഭാരങ്ങളായിരുന്നു. മകൾക്ക് നല്ലൊരു കുടുംബം കിട്ടുന്നതിൽ അവർക്ക് യാതൊരു സന്തോഷവും തോന്നിയില്ല. അവസരം കിട്ടുമ്പോഴൊക്കെ അവർ ആര്യന്‍റെ വീട്ടുകാരെ കുറ്റപ്പെടുത്തുന്നത് ശീലമാക്കി കഴിഞ്ഞിരുന്നു. ഇതെല്ലാം കേട്ട് ദീപിക ഉള്ളിൽ സങ്കടമൊതുക്കി നിശബ്ദത പാലിച്ചു.

വികാസ് ഇതെല്ലാം മനസിലാക്കിയിരുന്നുവെങ്കിലും വീട്ടിലെ അന്തരീക്ഷം കലുഷിതമാകാതിരിക്കാൻ രാധയോട് അയാൾ മറുത്തൊന്നും പറഞ്ഞില്ല. വിവാഹമടുത്തതോടെ കാനഡയിൽ നിന്നും ദീപികയുടെ ചേച്ചി പ്രിയയും കുടുംബവും എത്തി. അവരുടെ കുട്ടികളായ സോനുവിനും പിങ്കിക്കുമായിരുന്നു ഇളയമ്മയുടെ വിവാഹം കൂടാൻ ഏറെ താൽപര്യം. എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നുവെങ്കിലും രാധയുടെ കയ്പ് പടർത്തുന്ന സംസാരരീതി പലപ്പോഴും ആഹ്ലാദത്തെ തല്ലികെടുത്തുന്നതായിരുന്നു.

വികാസ് വിവാഹത്തിനുള്ള പണം അനിലിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്‌തു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആര്യന്‍റെ കുടുംബം ഏറ്റെടുത്തിരിക്കുകയാണല്ലോ. വിവാഹത്തിന് 4 ദിവസം മുമ്പെ തന്നെ ദീപികയും കുടുംബവും ഡൽഹിയിലെത്തി. അനിലും മധുമിതയും എയർപോർട്ടിൽ ചെന്ന് എല്ലാവരേയും സ്വീകരിച്ച് പാനിപ്പട്ടിൽ മുൻക്കൂട്ടി അറേഞ്ച് ചെയ്ത ഹോട്ടലിൽ കൂട്ടി കൊണ്ടു വന്നു.

വിവാഹം ഗംഭീരമായി നടന്നു. വിവാഹം കഴിഞ്ഞ് വികാസും കുടുംബവും മുംബൈയിലേക്ക് മടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് പ്രിയയും കുടുംബവും കാനഡയിലേക്കും മടങ്ങി. വികാസ് പഴയതു പോലെ ഓഫീസ് ജോലികളിൽ മുഴുകി. രാധയാകട്ടെ പഴയതു പോലെ ഓരോരോ കാര്യങ്ങൾ ചികഞ്ഞു പെറുക്കി കുറ്റപ്പെടുത്തുന്നത് തുടർന്നു കൊണ്ടിരുന്നു.

രാധ ഇടയ്ക്കിടെ ദീപികയെ ഫോൺ ചെയ്ത് ഭർതൃ വീട്ടിലെ വിശേഷങ്ങൾ ആരാഞ്ഞു കൊണ്ടിരുന്നു. എല്ലാവരെയും കുറിച്ചും നല്ലത് മാത്രമേ ദീപികയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ. അപ്പോഴൊക്കെ രാധയുടെ മുഖം കറുത്തു കൊണ്ടിരുന്നു. ങ്ഹാ കുറച്ച് കഴിയുമ്പോൾ അറിയാമെന്ന് പറഞ്ഞു കൊണ്ട് അവർ സ്വയം ന്യായീകരിച്ചു.

ദീപിക ഭർതൃ കുടുംബത്തിന്‍റെ ബിസിനസ് കാര്യങ്ങൾ നോക്കി നടത്തുന്ന ജോലികളിൽ മുഴുകി. ഒരു പുതിയ ഷോറൂം കൂടി തുറക്കാനിരിക്കുകയാണ്. അതിന്‍റെ ചുമതലകളൊക്കെയും ആര്യൻ ദീപികയെയാണ് ഏൽപ്പിച്ചിരുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞ് അഭയയുടെ വിവാഹവും നടന്നു.

അപ്പോഴേക്കും രാധ മകളെ ഉപദേശിക്കാനായി മുന്നിട്ടിറങ്ങി, “മോളെ, ഇനി നീ കണ്ടോ എല്ലാവരുടെയും തനി സ്വഭാവം അറിയാം.”

ദീപിക അതിനൊന്നും മറുപടി പറയാതെ നിശബ്ദത നടിച്ചു. അഭയുടെ വിവാഹത്തിന് വികാസും രാധയും പങ്കെടുത്തിരുന്നു. മുമ്പത്തേതെന്ന പോലെ തന്നെയായിരുന്നു വികാസിനോടും രാധയോടുമുള്ള അവരുടെ പെരുമാറ്റം. അവർക്ക് ധാരാളം സമ്മാനങ്ങൾ നൽകിയാണ് മുംബൈയിലേക്ക് മടക്കിയയച്ചത്.

ദീപിക അനുജത്തി താരയുമായി വളരെ വേഗം തന്നെ അടുത്തു കഴിഞ്ഞിരുന്നു. അവർ നല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു. കറക്കവും ഷോപ്പിംഗും സിനിമ കാണലുമൊക്കെ അവർ ഒരുമിച്ചായിരുന്നു.

രാധ ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്‌ത് താരയെക്കുറിച്ച് മകളോട് ചോദിക്കുന്നത് പതിവാക്കിയിരുന്നു. അപ്പോഴൊക്കെ അവർ സ്വന്തം അഭിപ്രായമാണ് ശരിയെന്ന മട്ടിൽ മകളെ ഉപദേശിച്ചു കൊണ്ടിരുന്നു.

ഇത്രയും നാൾ മമ്മി പറഞ്ഞതൊക്കെ ക്ഷമയോടെ കേട്ടിരുന്ന ദീപികയ്ക്ക് ഇത്തവണ അതിന് കഴിഞ്ഞില്ല. ഫോൺ സ്പീക്കർ മോഡിലായിരുന്നതു കൊണ്ട് അടുത്ത് ഉണ്ടായിരുന്ന വികാസിന് എല്ലാം വ്യക്‌തമായി കേൾക്കാനാവുമായിരുന്നു.

“മമ്മി, മമ്മിയെ സംബന്ധിച്ച് എല്ലാ ബന്ധങ്ങളും അനാവശ്യങ്ങളാണെന്ന് എനിക്ക് മനസിലായി കഴിഞ്ഞിരിക്കുന്നു. മമ്മിയെ സംബന്ധിച്ച് എല്ലാം ദുരന്തമായി അവസാനിക്കാൻ പോവുന്ന കാര്യങ്ങളാണ്. സമാധാനത്തോടെ സന്തോഷത്തോടെ കഴിയുകയെന്നുള്ളത് എത്ര ഈസിയാണെന്ന കാര്യം എനിക്ക് ഈ വീട്ടിൽ വന്നപ്പാഴാ മനസിലായത്. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക… ഇതൊക്കെ മമ്മിയ്ക്ക് മനസിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ്. പക്ഷെ അതൊക്കെ ഞാനീ വീട്ടിൽ മനസിലാക്കിയ കാര്യങ്ങളാണ്. കുറച്ച് കഴിയുമ്പോൾ എല്ലാം മനസിലാവും എന്ന വാചകം ഇനിയൊരിക്കലും മമ്മി എന്നോട് പറയരുത്. എത്ര സന്തോഷമാണിവിടെ ഞാനേറെ സന്തുഷ്ടയാണ്. ഇനി മുന്നോട്ടും അങ്ങനെയായിരിക്കും. അതെനിക്കറിയാം.”

മകളടെ അപ്രതീക്ഷിതമായ മറുപടി കേട്ട് രാധയുടെ മുഖം വിളറി വെളുത്തു. ദീപിക ഇതേവരെ മമ്മിയോട് അങ്ങനെയൊന്നും സംസാരിച്ചിരുന്നില്ല. മമ്മി പറയുന്ന കാര്യങ്ങൾ കേൾക്കുക മാത്രമാണ് ചെയ്‌തിരുന്നത്. മകളുടെ വാക്കുകൾ കനത്ത പ്രഹരം പോലെയായിരുന്നു രാധയ്ക്ക്. അവർക്ക് വികാസിന്‍റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലുമുണ്ടായില്ല. രാധ ഫോൺ വച്ച ശേഷം നിശബ്ദം കസേരയിലിരുന്നു. രാധയുടെ ഭാവാദികൾ കണ്ട് വികാസ് ഉള്ളിൽ ചിരി വന്നെങ്കിലും അത് മറച്ചു പിടിക്കാനായി സ്വന്തം മുറിയിലേക്ക് പോയി.

സാഗരസംഗമം ഭാഗം- 19

ഞാൻ താങ്ങിയെടുത്ത് എന്‍റെ കസേരയിൽ ഇരുത്തി. ഹോസ്പിറ്റലിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് മാഡം വന്നിട്ട് പോയാൽ മതി എന്നാണ്. അതുകൊണ്ടാണു ഞാൻ മാഡത്തെ ഉടൻ തന്നെ വിളിച്ചത്…

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ മതി എന്ന് കൈ കൊണ്ടു വിലക്കി. ബാക്കി എല്ലാം ഞാൻ നേരിട്ടു കണ്ടതാണല്ലോ.

“മതി രാമേട്ടാ… ബാക്കി എല്ലാം എനിക്കറിവുള്ളതാണല്ലോ…” അങ്ങിനെ പറഞ്ഞ് ഞാൻ അവിടെ നിന്നും നടന്നു നീങ്ങി. സുബോധം നഷ്ടപ്പെട്ടവളെപ്പോലെയായിരുന്നു പിന്നീടുള്ള എന്‍റെ ഓരോ ചലനങ്ങളും. അതുകണ്ട് രാമേട്ടൻ വിളിച്ചു പറഞ്ഞു.

“മാഡം… തനിച്ചു പോകണ്ട. ഞാൻ വരാം കൂടെ…” എന്നാൽ രാമേട്ടൻ വന്നെത്തുന്നതിനു മുമ്പ് തന്നെ ഞാൻ ഞങ്ങളുടെ ബെഡ്റൂമിലെത്തി വാതിലടച്ചു. അവിടെ കിടക്കയിൽ വീണ് പൊട്ടിക്കരഞ്ഞു.

എന്‍റെ നരേട്ടൻ… നരേട്ടൻ പോയത്… മൂന്നാമത്തെ ഹൃദയ സ്തംഭനത്തോടെയാണ്. പക്ഷെ ഞാൻ വരുന്നതു വരെ ആ ജീവൻ നിലനിന്നു. അല്ലെങ്കിൽ നരേട്ടന്‍റെ ഇഛാശക്തി എന്നെക്കണ്ട്, എന്‍റെ മടിയിൽ കിടന്നു മരിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹം… ആ ആഗ്രഹത്തിനു മുന്നിൽ യമദേവൻ പോലും അൽപനേരം മടിച്ചു നിന്നിരിക്കാം.

ഒടുവിൽ എന്‍റെ മുന്നിൽ അദ്ദേഹം തന്‍റെ അന്ത്യാഭിലാഷവും വെളിപ്പെടുത്തി. രാഹുൽ മോനെക്കാണുന്നതിനുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത ദാഹം. പിന്നെ എന്നെ ഒറ്റപ്പെടുത്തി പോകുന്നതിലുള്ള വേദന. ഞാൻ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കണമെന്നുള്ള അദ്ദേഹത്തിന്‍റെ അഭ്യർത്ഥനയായി രൂപം മാറി.

ഫഹദ്സാറിനെ കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെത്തന്നെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കണമെന്നും. എന്നും എന്‍റെ ആഗ്രഹങ്ങൾക്കു വില കൽപിച്ചിരുന്ന, സ്വാർത്ഥ താൽപര്യങ്ങൾക്കുമുപരിയായി മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ചിരുന്ന, നരേട്ടന് ഇങ്ങിനെയല്ലാതെ എങ്ങിനെയാണ് പെരുമാറാനാവുക? ലോകത്തോളം വിശാലമായ ഒരു മനസ്സ്, അത് നരേട്ടനു മാത്രം സ്വന്തമാണ്. പെട്ടെന്ന് അടുത്തു തന്നെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന വിവാഹ ആൽബം ഒരു വിങ്ങലോടെ ഞാൻ കൈയ്യിലെടുത്തു മറിച്ചു തുടങ്ങി.

ജീവസ്സുറ്റ, ഇന്നും മിഴിവോടെ നിറഞ്ഞു നിൽക്കുന്ന ആ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിൽ വിവിധ വികാരങ്ങൾ തളം കെട്ടി. നരേട്ടൻ താലിയണിയിക്കുമ്പോൾ ലജ്ജാവിവശയായ നവവധുവിനു പകരം എന്‍റെ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്ന മൂക ദൂഃഖം, ആ ആൽബത്തിൽ പ്രകടമായി കാണാമായിരുന്നു. എന്നാൽ എന്നെ താലിയണിയ്ക്കുമ്പോൾ നരേട്ടന്‍റെ കണ്ണുകളിൽ പകരം കത്തി നിന്ന പ്രേമാവേശവും മിഴിവുറ്റ ആ ചിത്രങ്ങളിൽ നിറഞ്ഞു കാണാം. പിന്നെ എന്നെ മോതിരമണിയിച്ചു കൊണ്ട് അദ്ദേഹം ആ മോതിരവിരൽ തന്‍റെ കൈകളിലെടുത്ത് പ്രേമ വായ്പോടെ ചുംബിച്ചത്… എല്ലാമെല്ലാം ജീവസുറ്റ ചിത്രങ്ങളായി ഇന്നും കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.

സുഹൃത്തുക്കൾക്കിടയിൽ എന്നെ പരിചയപ്പെടുത്തുമ്പോൾ ആ കണ്ണുകളിൽ കത്തി നിന്ന അഭിമാനബോധം ഇത്രത്തോളം സുന്ദരി തനിക്കു ചേരുമോടോ എന്ന സുഹൃത്തുക്കളുടെ കളിവചനങ്ങൾ എല്ലാമെല്ലാം ഇന്നലെക്കഴിഞ്ഞതു പോലെ താനോർക്കുന്നു.

മുന്നിലെരിയുന്ന അഗ്നികുണ്ഠം അന്ന് എന്‍റെ മനസ്സിലും എരിഞ്ഞു കൊണ്ടിരുന്നു എന്ന നഗ്നസത്യം എനിക്കുമാത്രം അറിയുന്ന ഒന്നായിരുന്നല്ലോ. എന്നെ നരേട്ടന്‍റെ കൈകളിലേൽപ്പിച്ച് ആശീർവചനങ്ങൾ ചൊരിഞ്ഞ് സന്തോഷഭരിതനായി നിന്ന അച്‌ഛന്‍റെ കാൽക്കൽ നമസ്കരിക്കുമ്പോൾ, ഞാൻ വിങ്ങിപ്പൊട്ടി. അപ്പോൾ എന്നെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച അച്‌ഛൻ.

“എല്ലാം നിന്‍റെ നന്മയ്ക്കാണ് മോളെ… ഇതിനു വേണ്ടി നിന്നെ എനിക്കൽപം വേദനിപ്പിക്കേണ്ടി വന്നു. ക്രൂരനാകേണ്ടി വന്നു. ഒടുവിൽ എന്‍റെ മോൾക്ക് ഒരു നല്ല ജീവിതം തന്നെ ലഭിച്ചല്ലോ. ഈ അച്‌ഛൻ സംതൃപ്തനാണ് മോളെ…” എന്നോടുള്ള അച്‌ഛന്‍റെ അവസാന വാക്കുകൾ. അതു കേൾക്കുമ്പോൾ തലയിൽ ആരോ കൂടം കൊണ്ടടിക്കുന്ന പ്രതീതി അനുഭവപ്പെട്ടു.

ഇല്ല അച്ഛാ… അച്‌ഛൻ വിജയിച്ചു എന്ന് കരുതേണ്ട. ഈ മകളെയോർത്ത് അച്‌ഛൻ അടുത്തു തന്നെ ദുഃഖിക്കേണ്ടി വരും.

അങ്ങനെ മനസ്സിൽ ഉരുവിട്ടു കൊണ്ട് നരേട്ടന്‍റെ കൈപിടിച്ച് അഗ്നിയെ വലം വച്ച ഞാൻ. ഉള്ളൂ നിറയെ ആരോടൊക്കെയോ ഉള്ള വാശിയും പകയും നിറഞ്ഞു നിന്നു. പ്രത്യേകിച്ച് അച്‌ഛനോട്… ഒടുവിൽ അമ്മയേയും അനുജത്തിമാരേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ച് സ്വയം നിയന്ത്രിച്ചു. ഇല്ല… ഞാനിനി കരയുകയില്ല. എന്‍റെ എല്ലാ ദുഃഖങ്ങളും ചിതയിൽ എരിഞ്ഞടങ്ങിക്കോളും… എന്ന് സ്വയം സമാശ്വസിച്ചു കൊണ്ട് ആദ്യരാത്രിയിൽ തന്നെ സ്വയം മരിക്കാനുള്ള ദൃഢ നിശ്ചയത്തോടെ യാത്ര തുടർന്നത്…

ഒടുവിൽ മണിയറയിൽ കടന്നപ്പോൾ കൈയ്യിൽ കരുതിയിരുന്ന സ്ലീപ്പിംഗ് പിൽസ് കഴിച്ച് ആത്മഹത്യയ്ക്കു തുനിഞ്ഞ എന്നെ കൈയ്യോടെ പിടിച്ച നരേട്ടൻ…

“എല്ലാം അറിഞ്ഞു കൊണ്ടാണ് നിന്നെ ഞാൻ വിവാഹം ചെയ്‌തത്. അതോർത്ത് കുറ്റബോധം വേണ്ട…” എന്നു പറഞ്ഞ് എന്നെ ചേർത്തണച്ച നരേട്ടന്‍റെ കാൽക്കൽ ഒരു പൂജാ പുഷ്പം പോലെ വീണടിഞ്ഞ ഞാൻ… അന്നു മുതൽ നരേട്ടൻ എനിക്ക് ദൈവമായിരുന്നുവോ? ദൈവത്തേക്കാളുപരിയാണ് അദ്ദേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നന്മയുടെ മൂർത്തിമദ്ഭാവമായ മനുഷ്യൻ. മരിക്കും വരെ നരേട്ടൻ അങ്ങനെ തന്നെയായിരുന്നുവല്ലോ.

പെട്ടെന്നാണ് ആൽബത്തിന്‍റെ ഒടുവിലത്തെ പേജിൽ നരേട്ടന്‍റെ കൈയ്യക്ഷരത്തിൽ എഴുതിയ ഒരു കത്ത് ഭദ്രമായി വച്ചിരിക്കുന്നത് എന്‍റെ ദൃഷ്ടിയിൽ പെട്ടത്. അതിന്‍റെ ഉള്ളടക്കം അറിയാനുള്ള ജിജ്ഞാസയോടെ ഞാനാകത്തു കൈയ്യിലെടുത്തു തുറന്നു വായിച്ചു തുടങ്ങി.

പ്രിയപ്പെട്ട മീരാ എന്ന സംബോധനയോടെ തുടങ്ങുന്ന ആ കത്ത് കൈകളിലെടുക്കുമ്പോൾ എന്‍റെ കൈകൾ അറിയാതെ വിറ കൊണ്ടുവോ… എന്തായിരിക്കും നരേട്ടന് ഈ കത്തിലൂടെ എന്നോട് പറയാനുള്ളത്? ഇത്ര രഹസ്യമായി ഒരു കത്ത് അദ്ദേഹം സൂക്ഷിക്കണമെങ്കിൽ എന്തായിരിക്കും ആ കത്തിലടങ്ങിയിട്ടുള്ളത്? ഒടുങ്ങാത്ത ജിജ്ഞാസയും പേറി ഞാനാകത്തിലൂടെ കണ്ണോടിച്ചു തുടങ്ങി.

“മീരാ… ഈ കത്തു വായിച്ചു കഴിഞ്ഞ് നീ എന്നെ വെറുക്കരുത്. ശപിക്കുകയുമരുത്. കാരണം ഞാൻ നിന്നെ അത്രത്തോളം അഗാധമായി സ്നേഹിച്ചിരുന്നു. ഒരു പക്ഷെ എന്‍റെ കൗമാര കാലഘട്ടം മുതൽ നീ നിന്‍റെ മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം എന്‍റെ തറവാട്ടിലേയ്ക്ക് വന്നു തുടങ്ങിയ നമ്മുടെ ബാല്യകാലം മുതൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതാണ്. വില തീരാത്ത ഒരു മുത്തുമണി പോലെ മാറോടടുക്കി ആശ്ലേഷിക്കാൻ… നിന്നെ ജീവിതകാലം മുഴുവൻ എന്‍റേതു മാത്രമാക്കിത്തീർക്കാൻ ഞാൻ എത്രമാത്രം അഭിലഷിച്ചിരുന്നു വെന്നോ…

നിന്‍റെ മനോഹരമായ കണ്ണുകൾ സ്വപ്നം കണ്ടുറങ്ങാത്ത രാവുകൾ എന്‍റെ ജീവിതത്തിൽ. പ്രത്യേകിച്ച് എന്‍റെ യൗവ്വനത്തിൽ ഇല്ലായിരുന്നു എന്നു തന്നെ പറയാം. നിന്നെ എന്‍റെ മുറപ്പെണ്ണാണെന്ന അവകാശ ബോധത്തോടു കൂടി തന്നെ ഞാൻ അഭിലഷിച്ചു. വീട്ടിൽ വിവാഹാലോചനകൾ പലതും വന്നപ്പോൾ ഞാൻ എന്‍റെ അഭിലാഷം തുറന്നു പറഞ്ഞ് അതിനെ എതിർത്തു കൊണ്ടിരുന്നു. നീയല്ലാതെ മറ്റൊരു പെണ്ണും എന്‍റെ ജീവിതത്തിലുണ്ടാവുകയില്ലെന്ന് ഞാൻ ശാഠ്യം പിടിച്ചു. ഒടുവിൽ നിന്‍റെ അച്‌ഛനോട്, എന്‍റെ അമ്മാവനോട് ആ ആഗ്രഹം തുറന്നു പറഞ്ഞ് ഞാൻ പെണ്ണു കാണാൻ വന്നു. പക്ഷെ നിനക്കപ്പോൾ വിവാഹം വേണ്ടെന്നു പറഞ്ഞ് നീ ഒഴിഞ്ഞു മാറി.

എന്നാൽ അതിനു പിന്നിൽ ഫഹദിനോടുള്ള നിന്‍റെ പ്രേമമായിരുന്നുവെന്ന് ഞാൻ വൈകിയാണറിഞ്ഞത്. പ്രേമം മൂത്ത് നീ ഫഹദിനൊടൊപ്പം ഒളിച്ചോടിയപ്പോൾ, പ്രേമനൈരാശ്യത്താൽ ഞാൻ മരിക്കുവാൻ തയ്യാറായി. അതുകണ്ട് നിന്‍റെ അച്‌ഛൻ പെങ്ങളായ എന്‍റെ അമ്മ സ്വന്തം ആങ്ങളയോട് മകന്‍റെ സ്‌ഥിതി വിവരിച്ചു കൊണ്ട് ഒരു കത്തെഴുതി. എത്രയും വേഗം മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്.

ഒരു മുസൽമാനെ നീ വിവാഹം കഴിക്കുന്നതിൽ അതൃപ്തിയുണ്ടായിരുന്ന നിന്‍റെ അച്‌ഛൻ എന്‍റെ ആഗ്രഹപ്രകാരം തന്നെ നിന്നെ അയാളിൽ നിന്നും അടർത്തിയെടുത്ത് എനിക്കു നൽകി. മറ്റൊരാളുടെ ഭാര്യയായിക്കഴിഞ്ഞിട്ടും നിന്നോടുള്ള അഭിനിവേശം എനിക്കൊട്ടും ചോർന്നിരുന്നില്ല. മാത്രമല്ല നിന്‍റെ അച്‌ഛന്‍റെ മേൽ ഞാനും, അമ്മയും ചേർന്ന് നിന്നെ എനിക്കു നൽകുവാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്‌തു.

അങ്ങിനെ നമ്മുടെ വിവാഹം നടന്നു. നിന്നെ എനിക്കു ലഭിച്ചപ്പോൾ സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമാണ് എനിക്കുണ്ടായത്. എന്നാൽ നമ്മുടെ ജീവിതത്തിൽ പിന്നീടുണ്ടായ അനിഷ്ട സംഭവങ്ങൾ എന്‍റെ ആത്മവിശ്വാസം തകർത്തു. പാപബോധം എന്നെ പിടിക്കൂടി. ഫഹദ്സാറിനെ വേദനിപ്പിച്ചതിനു പകരമായി, രാഹുൽമോനെ ദൈവം നമുക്കു നഷ്ടപ്പെടുത്തിയതാണെന്ന് ഞാൻ വിശ്വസിച്ചു. ഇന്നിപ്പോൾ ആ വിശ്വാസം എന്നെ വല്ലാതെ മഥിക്കുന്നു. ഒരിക്കൽ കൂടി മരണത്തെ ആശ്ലേഷിക്കുവാൻ മനസ്സു വെമ്പുന്നു…

മീരാ… നീയിപ്പോഴും ഫഹദ്സാറിനെ അഭിലഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. ജീവിതത്തിൽ എന്നെ പൂർണ്ണമായി സ്നേഹിക്കുവാൻ നിനക്കു കഴിഞ്ഞിട്ടില്ലെന്നും. എങ്കിലും എന്‍റെ മക്കളുടെ അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും നീ നിന്‍റെ കടമ നിർവഹിച്ചു. എന്നെ അറിയുവാനും എന്‍റെ സ്നേഹത്തെ ഉൾക്കൊള്ളുവാനും നീ ശ്രമിച്ചു.

സത്യത്തിൽ മറ്റൊരു സ്ത്രീയ്ക്കും കഴിയാത്ത വിധത്തിൽ എല്ലാം മറന്ന് നീ ഒരു കുടുംബിനിയായി ജീവിച്ചു. അക്കാര്യത്തിൽ എനിക്കു നന്ദിയുണ്ട്. എങ്കിലും ഉള്ളിന്‍റെ ഉള്ളിൽ നീ ഫഹദിനെ ആഴത്തിൽ സ്നേഹിച്ചിരുന്നു എന്നു എനിക്കറിയാം. രണ്ടു പുരുഷന്മാരേ ഒരേസമയം ഒരു സ്ത്രീയ്ക്കു സ്നേഹിക്കാൻ കഴിയണമെങ്കിൽ അതിൽ ഒരാളിനോടുള്ള സ്നേഹത്തിന് എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളൂ. ആ അർത്ഥത്തിൽ നോക്കിയാൽ നീ എന്നെ സ്നേഹിച്ചു വഞ്ചിച്ചു എന്നു വേണമെങ്കിൽ പറയാം.

ഒരർത്ഥത്തിൽ നാം രണ്ടുപേരും പാപം ചെയ്‌തവരാണ്. നീ എന്നോടും, ഞാൻ ഫഹദ്സാറിനോടും… പക്ഷെ നിന്‍റെ പാപം എനിക്കു ക്ഷമിയ്ക്കാവുന്നതേയുള്ളൂ… കാരണം അതിനുത്തരവാദി ഞാൻ തന്നെയാണ്. ഇന്നിപ്പോൾ മരണത്തോടടുത്ത ഈ നാളുകളിൽ നിന്നോടും ഫഹദ്സാറിനോടും ഞാനതിന് മാപ്പു ചോദിക്കുന്നു. എന്‍റെ മരണ ശേഷം നീ ഫഹദ്സാറിനെ വിവാഹം ചെയ്‌ത് എന്നെ എന്‍റെ പാപത്തിൽ നിന്നും മോചിപ്പിക്കണം.

അദ്ദേഹത്തിന്‍റെ ആ കത്ത് എന്നിൽ ഉളവാക്കിയ നടുക്കത്തിനും ചോദ്യ ശരങ്ങൾക്കും അളവില്ലായിരുന്നു. അപ്പോൾ അദ്ദേഹം എന്‍റെയും ഫഹദ്സാറിന്‍റേയും ജീവിതത്തിൽ വില്ലനായി അവതരിക്കുകയായിരുന്നു. പക്ഷെ എല്ലാം എന്നോടുള്ള അതിരു കവിഞ്ഞ പ്രേമം കൊണ്ടു മാത്രം. ആ പ്രേമം അദ്ദേഹം ജീവിതകാലം മുഴുവൻ പുലർത്തിപ്പോന്നു.

എനിക്കദ്ദേഹത്തെ പൂർണ്ണമായി സ്നേഹിക്കാൻ കഴിയുകയില്ലെന്നറിഞ്ഞു കൊണ്ടു തന്നെ, അദ്ദേഹം എനിക്കു സ്നേഹം വാരിക്കോരിത്തന്നു. അദ്ദേഹം പറയുമ്പോലെ ഞാനദ്ദേഹത്തെ വഞ്ചിച്ചിരുന്നുവോ… ആവോ എനിക്കറിയില്ല… ഒരുപക്ഷെ അദ്ദേഹത്തിന്‍റെ ആത്മാർത്ഥ സ്നേഹം മനസ്സിലാക്കിയിട്ടാവണം, ആദ്യമൊക്കെ നിറഞ്ഞു നിന്ന വെറുപ്പിനെ മനസ്സിൽ നിന്നുമകറ്റി പകരം സ്നേഹം നിറയ്ക്കാൻ എനിക്ക് കഴിഞ്ഞത്. ഒരു കുടുംബിനിയുടെ റോളിൽ വിജയിക്കാൻ കഴിഞ്ഞത്. പക്ഷെ ഒടുവിൽ ഞാൻ ചെയ്‌തത് കൊടുംപാപമായിരുന്നുവെന്നും, ഒരു മനുഷ്യാത്മാവിന്‍റെ വിങ്ങൽ എന്‍റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട പലതും നഷ്ടപ്പെടുത്തുന്നുവെന്ന ചിന്തയായിരിക്കാം അദ്ദേഹത്തെ മഥിച്ചത്…

ആ ചിന്തയിൽ സ്വജീവിതം ബലിയർപ്പിക്കാൻ അദ്ദേഹം തയ്യാറായതാണോ? ജീവിതത്തിൽ താൻ ചെയ്‌ത ആദ്യത്തേതും അവസാനത്തേതുമായ തെറ്റ്. ഒരർത്ഥത്തിൽ വിശാലഹൃദയനായിരുന്ന അദ്ദേഹത്തിന് ആതുൾക്കൊള്ളാൻ കഴിഞ്ഞില്ലായിരിക്കാം. സ്വന്തം പാപബോധത്തിൽ മുങ്ങി മരിക്കാൻ അതിടയാക്കിയിരിക്കാം. പക്ഷെ അദ്ദേഹത്തെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് അഹങ്കരിച്ച എനിക്ക് തെറ്റുപറ്റിയോ? നിസ്വാർത്ഥമെന്ന് കരുതിയ അദ്ദേഹത്തിന്‍റെ സ്നേഹം സ്വാർത്ഥപൂർണ്ണമായിരുന്നുവെന്നോ?

പക്ഷെ അദ്ദേഹത്തിന്‍റെ അളവറ്റ സ്നേഹം ജീവിതകാലം മുഴുവൻ നുകർന്ന ഞാൻ അദ്ദേഹത്തെ വെറുക്കുന്നതെങ്ങിനെ? ഒരുപക്ഷെ പാപബോധത്തിൽ നീറി നീറി മരിച്ച അദ്ദേഹത്തെ എനിക്കു രക്ഷിക്കാമായിരുന്നു എന്ന ചിന്ത മാത്രമാണ് ഇപ്പോഴുള്ളത്.

അപ്പുറത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടപ്പോൾ മാത്രമാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. കൃഷ്ണമോൾ വീണ്ടും വിളിക്കുന്നതാകുമെന്നു കരുതി. അച്‌ഛന്‍റെ മരണത്തെപ്പറ്റി കൂടുതലറിയാൻ അവൾക്ക് ആകാംക്ഷയുണ്ടാകുമല്ലോ…

പക്ഷെ അവളുടെ അച്‌ഛൻ അവളുടെ അമ്മയോടുള്ള അഭിനിവേശം മൂത്ത് ചെയ്ത ഒരു തെറ്റിന്‍റെ പ്രായശ്ചിതമായി സ്വജീവൻ ബലിയർപ്പിക്കുകയായിരുന്നുവെന്ന് അവൾക്കറിയില്ലല്ലോ. പാപബോധത്താൽ വീർപ്പുമുട്ടിയ അദ്ദേഹം രക്‌തസമ്മർദ്ദം കൂടി തലകറങ്ങി താഴെ വീണ് മുറിവു പറ്റിയിട്ടും ചികിത്സ നിഷേധിച്ച് സ്വയം മരണത്തെ വരിക്കുകയായിരുന്നുവെന്നും.

അതവളോടു പറഞ്ഞാൽ അവൾ വിശ്വസിക്കുമെന്നു തോന്നുന്നില്ല. കാരണം അവളെ സംബന്ധിച്ചിടത്തോളം അച്‌ഛൻ ഒരു മനുഷ്യനെന്നതിലുപരി ഒരു ദേവനായിരുന്നുവല്ലോ. ഞാനാണ് അവളുടെ കണ്ണിൽ തെറ്റു ചെയ്തവൾ… അതെ!

ഒരർത്ഥത്തിൽ നരേട്ടൻ ഒരു ദേവൻ തന്നെയായിരുന്നു. താൻ കാമിച്ചവൾക്കു വേണ്ടി പ്രേമ കുടീരം തീർത്ത് കാത്തിരിക്കുകയും ഒടുവിൽ അവളെ വരിച്ച് ദേവനായി ഉയരുകയും ചെയ്‌ത സ്നേഹസ്വരൂപൻ, എന്‍റെ ഭർത്താവെന്ന നിലയിൽ അദ്ദേഹം ഒരു വിജയമായിരുന്നു. എന്നാലും ഒരു മകൾക്ക് അമ്മയോടു പറയാവുന്ന വാക്കുകളല്ലല്ലോ കൃഷ്ണമോൾ എന്നോട് പറഞ്ഞതെന്നോർത്തപ്പോൾ വീണ്ടും മനസ്സിൽ സ്തോഭം വന്ന് നിറഞ്ഞു.

ആൽബം താഴെ വച്ച് മേശപ്പുറത്തിരുന്ന ഫോൺ കൈയ്യിലെടുക്കുമ്പോൾ ഒരിക്കൽ കൂടി വാക്കുകൾ കൊണ്ട് അവളോട് പൊരുതി ജയിക്കാൻ എനിക്കാവുമോ എന്ന് ആലോചിച്ചു നോക്കി. ഇല്ല കൃഷ്ണമോളെ… ഈ അമ്മയ്ക്കിനി ജയിക്കേണ്ട… നിന്‍റെ വിചാരങ്ങൾ തന്നെയാണ് ശരി എന്ന് നീ കരുതിക്കോളൂ… എന്നും എന്‍റെ ശത്രു പക്ഷത്ത് നിൽക്കുവാനായിരുന്നല്ലോ നിനക്കിഷ്ടം. ഈ മമ്മിയെ പ്രതിക്കൂട്ടിൽ നിർത്തി വാദിച്ചു തോൽപിക്കുവാൻ നീ എന്നും ശ്രമിച്ചിരുന്നു. നിന്‍റെ കണ്ണിൽ നിന്‍റെ അച്‌ഛൻ മാത്രമായിരുന്നു ശരി. മമ്മി കാമുകനെ മനസ്സിൽ കൊണ്ടു നടന്ന് അച്‌ഛനെ വഞ്ചിച്ചവളും.

(തുടരും)

സാഗരസംഗമം ഭാഗം- 18

“ഹലോ…” അപ്പുറത്ത് കൃഷ്ണമോളുടെ സ്വരം കേട്ടപ്പോൾ ഏറെ ആഹ്ലാദം തോന്നി.

“ഹലോ… കൃഷ്ണമോളെ… മമ്മിയാണ്. നിങ്ങൾ എന്നാണ് ഇങ്ങോട്ടു വരുന്നത്? എനിക്ക് ടുട്ടുമോനേയും നിങ്ങൾ രണ്ടുപേരെയും കാണണമെന്ന് തോന്നുന്നു…”

“എങ്കിൽ മമ്മി ആ വീടു വിറ്റിട്ട് ഇങ്ങോട്ടു പോന്നോളൂ. പക്ഷെ മമ്മി അതു ചെയ്യുകയില്ലെന്ന് എനിക്കറിയാം. കാരണം മമ്മിയ്ക്ക് ആ വീടും സ്വന്തം ജോലിയുമാണ് വലുത്. പപ്പയെപ്പോലെയല്ല നിങ്ങൾ. സ്വാർത്ഥയാണ്. നിങ്ങളുടെ ലവറിനു വേണ്ടി നിങ്ങൾ എന്‍റെ പപ്പയെ കൊന്നതാണോ എന്നുപോലും ഞാനിപ്പോൾ സംശയിക്കുന്നു.”

കൃഷ്ണമോളുടെ വാക്കുകൾ കേട്ട് ഞാൻ നടുങ്ങിത്തെറിച്ചു. എന്താണിവൾ പറയുന്നത്? അവളുടെ പപ്പയെ ഞാൻ കൊന്നതാണെന്നോ? അതും ഫഹദ്സാറിനു വേണ്ടി. ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത അല്ലെങ്കിൽ എന്നെക്കൊണ്ട് ചിന്തിക്കാനാവാത്ത ഒരു കാര്യത്തെപ്പറ്റിയാണല്ലോ അവൾ പറയുന്നതെന്നോർത്തു. ജീവിതകാലം മുഴുവൻ എന്നെ പ്രേമം കൊണ്ട് വരിഞ്ഞു മുറുക്കിയ നരേട്ടനെക്കുറിച്ച് എനിക്കങ്ങനെ ചിന്തിക്കാനാവുമോ? എന്തിനു വേണ്ടി ഞാനദ്ദേഹത്തെ കൊല്ലണം?

ഫഹദ്സാർ ഇന്നെവിടെയാണെന്നെനിക്കറിയില്ല. ലോകത്തിന്‍റെ ഏതോ കോണിൽ അജ്ഞാതവാസം നയിക്കുന്ന അദ്ദേഹത്തെ ഞാനെങ്ങനെ കണ്ടെത്താനാണ്? അഥവാ നേരത്തെ കണ്ടെത്തിയിരുന്നെങ്കിൽത്തന്നെ ഫഹദ്സാറിനു വേണ്ടി നരേട്ടനെ കൊല്ലുമായിരുന്നോ? ഒരിക്കലുമില്ല. ഫഹദ്സാറിനെ നേരത്തെ കണ്ടുമുട്ടിയിരുന്നെങ്കിൽ ഞാൻ നരേട്ടന്‍റെ അനുവാദത്തോടു കൂടിത്തന്നെ ഫഹദ്സാറിനോടൊപ്പം ജീവിക്കുമായിരുന്നു. കാരണം എന്‍റെ നരേട്ടൻ അത്ര വിശാല ഹൃദയനാണ്. ഹൃദയം നുറുങ്ങുന്ന വേദനയിലും മറ്റുള്ളവർക്കു വേണ്ടി ത്യാഗങ്ങൾ ചെയ്യാൻ തയ്യാറുള്ള ആൾ…

“എന്താ മമ്മീ… ഒന്നും മിണ്ടാത്തത്? നിങ്ങൾക്ക് ഉത്തരമില്ലേ? അല്ലെങ്കിൽ എന്‍റെ പപ്പ എങ്ങിനെയാണ് മരിച്ചത്? ഞങ്ങൾ അവിടെ നിന്നും പോരുമ്പോൾ പപ്പയ്ക്കു ഒന്നുമില്ലായിരുന്നല്ലോ? അതോ നിങ്ങൾ ഹൃദയ വേദന നൽകി നരകിപ്പിച്ച് അദ്ദേഹത്തെ ഒരു ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നോ?” ഏതോ പ്രതികാര ദാഹത്തോടെ വീണ്ടും അതേ ചോദ്യം. അവളുടെ ചോദ്യത്തിന് മറുപടിയായി ഉതിർന്നു വീണ വാക്കുകൾക്ക് മൂർച്ച കൂടിയത് ഞാനറിയാതെയാണ്.

“എന്‍റെ രാഹുൽ മോനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചോദിക്കുമായിരുന്നില്ല. കൃഷ്ണമോളെ, നീയെന്ന മകൾക്ക് മാത്രമേ ഇത്തരമൊരു ചോദ്യം സ്വന്തം മാതാവിനോട് ചോദിക്കാനാവുകയുള്ളൂ. നിന്‍റെ നാക്കു മാത്രമേ ഇത്തരത്തിലുള്ള പാപ വചനങ്ങൾ ഉരുവിടുകയുള്ളൂ. നിന്‍റെ മമ്മിയെ നീ ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ പറയുന്നതും, ചിന്തിയ്ക്കുന്നതും. എന്നാലും ഇത്രയും ക്രൂരമായി നിനക്ക് ചിന്തിക്കുവാൻ കഴിയുന്നതെങ്ങിനെയാണ് കൃഷ്ണമോളെ…

നിന്‍റെ മമ്മി അത്രയ്ക്ക് പാപിയാണെന്നാണോ നീ കരുതിയിരിക്കുന്നത്? വിവാഹത്തിനു മുമ്പ് മറ്റൊരാളെ പ്രേമിച്ചു എന്ന കുറ്റം മാത്രമേ മമ്മി ചെയ്തിട്ടുള്ളൂ. ദേവാനന്ദിനെ നീ സ്നേഹിച്ചതു പോലെ പക്ഷെ ദേവാനന്ദിനെ നിനക്കു ഞങ്ങൾ വിവാഹം കഴിച്ചു തന്നു. പക്ഷെ എന്‍റെ പിതാവാകട്ടെ കേവലമൊരു മുസൽമാനാണെന്ന കാരണത്താൽ ഫഹദ്സാറുമായുള്ള എന്‍റെ വിവാഹ ശേഷമുള്ള ബന്ധത്തിന് തടസ്സം നിന്നു. അതാണ് ആ വിവാഹബന്ധം നീണ്ടു നിൽക്കാതിരിക്കാൻ കാരണം. എന്നാൽ നിന്‍റെ പപ്പയെ വിവാഹം കഴിച്ചതോടെ ഞാൻ ഫഹദ്സാറിനെ മിക്കവാറും മറന്നു. അത്രയ്ക്ക് സ്നേഹമാണ്… പ്രേമമാണ്… നിന്‍റെ പപ്പ എനിക്കു നൽകിയത്.”

ഒടുവിലത്തെ വാക്കുകൾ പറയുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി. പിന്നെ ഒന്നും പറയുവാനാവാതെ ഫോൺ ഡിസ്കണക്ട് ചെയ്‌ത് ബെഡ്റൂമിലേയ്ക്ക് ഓടുമ്പോൾ ഒരിക്കൽ കൂടി ഞാനീ ഭൂമി പിളർന്നു പോകാൻ ആഗ്രഹിച്ചു. ഗർഭത്തിൽ പത്തുമാസം കൊണ്ടു നടന്ന് പെറ്റുവളർത്തിയ സ്വന്തം മകളിൽ നിന്നും ഇത്തരത്തിലുള്ള അപമാനം. അതു എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണ്. ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് അവൾ പറയുന്നത്. ഇതിലും ഭേദം അവൾ എന്നെ കുത്തിക്കൊല്ലുകയായിരുന്നു എന്നു തോന്നി. ഏതാനും നിമിഷം പൊട്ടിക്കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സു ശാന്തമായതു പോലെ തോന്നി. അപ്പോൾ കണ്ണുകൾ പതിഞ്ഞത് ഭിത്തിയിലെ നരേട്ടന്‍റെ ഫോട്ടോയിലാണ്. ആ ഫോട്ടോയിലേയ്ക്കു നോക്കിയപ്പോൾ മനസ്സു കേണു.

“എന്തിനാ നരേട്ടാ നമ്മുടെ മോൾ ഇങ്ങിനെയൊക്കെപ്പറഞ്ഞ് എന്നെ കുത്തി നോവിക്കുന്നത്. അവൾക്ക് എന്നോട് ശത്രുതയുണ്ടെങ്കിൽ അത് മറ്റൊരു വിധത്തിലാകാമായിരുന്നില്ലെ, എന്നോട് പ്രകടിപ്പിക്കുന്നത്. വെറുതെ ഇല്ലാക്കഥകൾ സങ്കൽപിച്ചു എന്നോടു പകരം വീട്ടുന്നത് എന്തിനാണ്. അവൾക്കറിയില്ലല്ലോ അവളുടെ പപ്പ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അവളുടെ മമ്മിയെയാണെന്ന്. അവളുടെ പപ്പയ്ക്കല്ലാതെ മറ്റൊരു ഭർത്താവിനും മനസ്സും ശരീരവും കൊണ്ട് മറ്റൊരാളുടേതായിക്കഴിഞ്ഞ ഒരുവളെ ഇത്രയധികം സ്നേഹിക്കാനാവുകയില്ലെന്ന്…” ഹൃദയം വിങ്ങി വിതുമ്പുമ്പോൾ മനസ്സലറി.

അതെ! കൃഷ്ണമോളെ, നരേട്ടന്‍റെ ആ സ്നേഹമാണ് എന്നെ ഇത്രകാലവും ജീവിക്കാൻ പ്രേരിപ്പിച്ചത്. അല്ലെങ്കിൽ ഈ മമ്മി എന്നേ ആത്മഹത്യ ചെയ്‌തേനെ. അങ്ങിനെ അവളോട് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. എന്‍റെ നരേട്ടന്‍റെ സ്നേഹം എനിക്കു നിരസിക്കപ്പെട്ടത് ജീവിതത്തിൽ ആകെ ഒരിക്കൽ മാത്രമായിരുന്നു എന്നും ഓർത്തു.

യാദൃഛികമായി ഫഹദ്സാറിനെ ഡൽഹിയിലെ കോണാട്ട് പ്ലേസിലെ ഷോപ്പിംഗ് മാളിൽ വച്ചു ഒരു ഭ്രാന്തിയെപ്പോലെ കണ്ട്, മനോനില തെറ്റിയ ഞാൻ കുടുംബം നോക്കാതെ, മക്കളെ നോക്കാതെ ഉഴറി നടന്നു. അപ്പോൾ മാത്രമാണ് അൽപനാളത്തേയ്ക്ക് മനസ്സുമടുത്ത് നരേട്ടൻ എന്നെ മാനസികമായി വേദനിപ്പിച്ചിട്ടുള്ളത്. അല്ലാതൊരിക്കൽ പോലും നരേട്ടൻ എന്നോട് സ്നേഹ ശൂന്യതയോടെ പെരുമാറിയിട്ടില്ല.

അല്ലെങ്കിൽ തന്നെ ഒരുറുമ്പിനെപ്പോലും നോവിയ്ക്കാൻ നരേട്ടനാവുകയില്ലല്ലോ.?ആ നരേട്ടനെ ഞാൻ കൊന്നു വെന്നു പറഞ്ഞാൽ.

കൃഷ്ണമോൾ പറഞ്ഞ വാക്കുകളോർക്കാൻ അശക്തയായി, ഹൃദയഭാരത്തോടെ കാലുകൾ വലിച്ചു വച്ച് സിറ്റൗട്ടിലേയ്ക്കു നടക്കുമ്പോളോർത്തത് ആ മരണത്തെക്കുറിച്ചാണ് അപ്പോൾ ഒരു നടുക്കത്തോടെ മനസ്സിലേയ്ക്ക് ആ ചിന്ത കടന്നു വന്നു.

അല്ലെങ്കിൽ എങ്ങിനെയാണ് അദ്ദേഹം ഈ ബാൽക്കണിയിൽ നിന്നും താഴെ വീണത്?

എങ്ങിനെയായിരുന്നു അത് സംഭവിച്ചത്? അദ്ദേഹം ബ്ലഡ് പ്രഷർ കൂടി തലകറങ്ങി താഴെ വീണപ്പോഴായിരുന്നുവോ അത് സംഭവിച്ചത്? ഈ ബാൽക്കണിയിൽ നിന്നും താഴെ വീഴാൻ മാത്രം അദ്ദേഹം അവിടെ എന്താണ് ചെയ്‌തു കൊണ്ടിരുന്നത്? മനസ്സ് ഒരു ഉത്തരം തേടി ഉഴറി നടന്നു.

പെട്ടെന്നാണ് ഗേറ്റിൽ കാവൽ നിൽക്കുന്ന രാംദേവ് ശ്രദ്ധയിൽപ്പെട്ടത്. പ്രായമുള്ള ആ മനുഷ്യനെ ഞാനും നരേട്ടനും രാമേട്ടാ എന്നാണു വിളിച്ചു കൊണ്ടിരുന്നത്. നരേട്ടൻ വീണു മരിച്ച അന്നത്തെ സാഹചര്യത്തിൽ അതിനു സാക്ഷിയായ അയാളോട് കൂടുതൽ ചോദിച്ചറിയാൻ കഴിഞ്ഞില്ല. തികച്ചും അസ്വാഭാവികമായ ആ മരണം സംഭവിച്ചത് എങ്ങിനെയാണെന്ന്? ഈ ദിനങ്ങളത്രയും ദുഃഖത്തിന്‍റെ തീവ്രത എന്നെ വരിഞ്ഞു മുറുക്കിയിരിക്കുകയായിരുന്നല്ലോ. അതുകൊണ്ടു തന്നെ അതെപ്പറ്റിയൊന്നും കൂടുതൽ ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലിന് എനിക്കതിനുള്ള ഉത്തരം കണ്ടെത്തിയേ തീരൂ….

അന്ന് ഞാൻ കോളേജിലേയ്ക്കു പുറപ്പെടുമ്പോഴും അതിനുശേഷമുള്ള ഏതാനും മണിക്കൂറുകളും നരേട്ടൻ തികഞ്ഞ സന്തോഷത്തിലായിരുന്നു. അത് ഞാൻ അന്നു കാലത്ത് അനുഭവിച്ചറിഞ്ഞതാണ്. പിന്നീടെപ്പോഴാണ് അദ്ദേഹം ആ അപകടത്തിൽപ്പെട്ടത്? അതിനിടയാക്കിയ സാഹചര്യം എന്തായിരിക്കും?

മനസ്സ് ചോദ്യശരങ്ങളാൽ വീർപ്പുമുട്ടിയപ്പോൾ ഞാനറിയാതെ കാലുകൾക്ക് വേഗം കൂടി. പിന്നെ ഗേറ്റിലേയ്ക്കോടുകയായിരുന്നു. പരിഭ്രാന്തിയോടെ വേഗതയിൽ ഓടി വരുന്ന എന്നെക്കണ്ട് രാമേട്ടൻ പരിഭ്രമിച്ചു.

ആരോഗ്യ ദൃഡഗാത്രനെങ്കിലും പത്തെഴുപതു വയസ്സുള്ള വൃദ്ധനായ ആ മനുഷ്യന് ഞാൻ അനുജത്തിയെപ്പോലെയാണ്. പക്ഷെ എന്നെ മാഡം എന്നേ സംബോധന ചെയ്യുകയുള്ളൂ. അദ്ദേഹം ഓടി അടുത്തു വന്നു ഹിന്ദിയിൽ ചോദിച്ചു.

“എന്താ? എന്തുപറ്റി മാഡം? എന്തിനാണ് ഓടിയത്?” സ്റ്റെയർകെയ്സ് ഇറങ്ങി ഓടി വന്നതു കൊണ്ടുള്ള ശ്വാസവിമ്മിഷ്ടത്തോടെ ഞാൻ പറഞ്ഞു.

“രാമേട്ടാ… ഞാൻ ഓടി വന്നത് ഒരു കാര്യം അറിയാനാണ്? എന്‍റെ ചോദ്യങ്ങൾക്ക് അങ്ങ് വ്യക്‌തമായ ഉത്തരം നൽകണം…”

പരിഭ്രാന്തിയെങ്കിലും എന്‍റെ ഉറച്ച ശബ്ദം രാമേട്ടനെ നടുക്കിയിരിക്കണം.

എന്താ? എന്താണു മാഡം? എന്താണെങ്കിലും ചോദിച്ചോളൂ…

“അദ്ദേഹമന്ന് മുകളിൽ നിന്ന് താഴെ വീണത് എങ്ങിനെയാണ്? രാമേട്ടനോട് അദ്ദേഹം വല്ലതും പറഞ്ഞുവോ?” ഞാൻ ചോദിച്ചതിനു മറുപടിയായി അദ്ദേഹം ഒഴുക്കുള്ള ഹിന്ദിയിൽ പറഞ്ഞു തുടങ്ങി.

“അത് മാഡം… അദ്ദേഹമന്ന് ചെടികൾക്ക് വെള്ളമൊഴിക്കാനായി ബാൽക്കണിയിൽ വന്നതാണ്. ഞാൻ താഴെ നിന്ന് മുകളിലേയ്ക്കു നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു.”

“ചെടികളെല്ലാം വാടിക്കരിഞ്ഞല്ലോ രാമേട്ടാ… കുറച്ചു ദിവസം ഞങ്ങളിവിടെ ഇല്ലാതെ വന്നതാണ് എല്ലാറ്റിനു കാരണം.”

“അതെ സാബ്… മുകളിലായതു കൊണ്ട് എനിക്കും വെള്ളമൊഴിക്കാൻ പറ്റിയില്ല… സാബ് താഴത്തെ വാതിലുകളെല്ലാം പൂട്ടിയിട്ടല്ലെ പോയത്? ചെറുപ്പക്കാരാരെങ്കിലുമായിരുന്നെങ്കിൽ മുകളിലേയ്ക്ക് വലിഞ്ഞു കയറിയെങ്കിലും വെള്ളമൊഴിച്ചേനെ എന്ന് ഞാൻ പറഞ്ഞു.”

രാമേട്ടൻ പറഞ്ഞു നിർത്തി.

ഞങ്ങളന്ന് രാമേട്ടനെ കാവൽ ഏർപ്പെടുത്തിയിട്ടാണ് ഗുരുവായൂർക്ക് പോയത് എന്ന് ഞാനോർത്തു. ഗേറ്റിന് തൊട്ടടുത്തുള്ള ചെറിയ മുറിയിൽ തന്നെ അദ്ദേഹത്തിന് കഴിയാനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കിയിരുന്നു. താഴെ ഗാർഡനിലെ ചെടികളും ലൗവ് ബേർഡിസിനേയും ഒക്കെ നോക്കുന്നത് രാമേട്ടനാണ്. നരേട്ടന് പ്രിയപ്പെട്ടവയാണ് അവയെല്ലാം. റിട്ടയറായപ്പോൾ അദ്ദേഹവും അവയുടെ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

താൻ പറഞ്ഞു വന്നതിന്‍റെ തുടർച്ചയെന്നോണം രാമേട്ടൻ പെട്ടെന്നു പറഞ്ഞു.

“ഞാൻ പറഞ്ഞതു കേട്ട് സാബ് പൊട്ടിച്ചിരിച്ചു. ആ പതിവുള്ള ചിരി മാഡം… ഞാനതൊരിക്കലും മറക്കില്ല. സാബിന്‍റെ നിഷ്ക്കളങ്കമായ ആ ചിരി. അതു കഴിഞ്ഞദ്ദേഹം പറഞ്ഞു. രാമേട്ടൻ ആളുകൊള്ളാമല്ലോ തമാശ പറയാനും മിടുക്കനാണല്ലോ എന്ന്.” അതു പറയുമ്പോൾ രാമേട്ടൻ കണ്ണു തുടച്ചിരുന്നു. നരേട്ടന്‍റെ ഓർമ്മകൾ അയാളെ വല്ലാതെ കീഴ്പ്പെടുത്തുന്നതു പോലെ തോന്നി. ഞാൻ രാമേട്ടന്‍റെ മുമ്പിൽ കരയാതെ പിടിച്ചു നിന്നു.

“എന്നിട്ട്… എന്നിട്ടദ്ദേഹം എന്തു ചെയ്തു? എങ്ങിനെയാണ് അദ്ദേഹം താഴെ വീണത്?” ജിജ്ഞാസയോടെയുള്ള എന്‍റെ ചോദ്യം കേട്ട് രാമേട്ടൻ പറഞ്ഞു.

“അതെനിക്കറിയില്ല കുഞ്ഞെ….” പക്ഷെ വീഴുന്നതിനു മുമ്പ് അദ്ദേഹം എന്നേ നോക്കി പറഞ്ഞു.

“രാമേട്ടാ എനിക്ക് തലകറങ്ങുന്നതു പോലെയും നെഞ്ചുവേദനിക്കുന്നതു പോലെയും തോന്നുന്നു. ഒന്ന് മുകളിലേയ്ക്ക് വരാമോ” എന്ന്. ഞാനതു കേട്ടയുടനെ മുകളിലേയ്ക്ക് ഓടിക്കയറി. താഴെ വാതിൽ തുറന്നു കിടന്നതു കൊണ്ട് എനിക്ക് ഓടി മുകളിലെത്താൻ പ്രയാസമുണ്ടായില്ല. പക്ഷെ ഞാൻ ചെന്നു നോക്കുമ്പോൾ അദ്ദേഹം താഴെ മണ്ണിൽ വീണു കിടക്കുകയായിരുന്നു.

അധികം പൊക്കമില്ലാത്ത ബാൽക്കണിയുടെ കൈവരിക്ക് മുകളിലൂടെ അദ്ദേഹം ബോധമില്ലാതെ താഴേയ്ക്ക് വീഴുകയായിരുന്നു. പക്ഷെ താഴെ വീണയുടൻ ബോധം വന്നുവെന്നു തോന്നുന്നു. ഞാൻ ഓടിച്ചെന്ന് നോക്കുമ്പോൾ തലപൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. കൈകാലുകൾക്കും ശരീരത്തിനും മുറിവു പറ്റിയിട്ടുണ്ടായിരുന്നു. പക്ഷെ ബോധം നഷ്ടപ്പെട്ടിരുന്നില്ല.

(തുടരും)

സാഗരസംഗമം ഭാഗം- 17

അദ്ദേഹത്തെ മുഴുമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

അരുത് നരേട്ടാ… ഇനിയും ഇങ്ങനെ പറയരുത്. എനിക്കതു സഹിക്കാനാവുകയില്ല. ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും.”

“അരുത് മീരാ… മരണം നിമ്മെ കവർന്നെടുക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ല. ഇല്ല… ഒരു ദൈവത്തിനും അതാവികയില്ല. കാരണം നീ ഒരു പ്രേമ ദേവതയാണ്. ഞങ്ങളുടെ കാവൽ മാലാഖ. ഹൃദയത്തിൽ പ്രേമം മാത്രം നിറച്ചു വച്ചിട്ടുള്ള ഒരുവളെ സ്പർശിക്കുവാൻ ഒരു ദൈവത്തിനുമാവുകയില്ല.”

അങ്ങനെ പറഞ്ഞ് നരേട്ടൻ എന്നെ വീണ്ടും വീണ്ടും മുറുക്കിക്കൊണ്ടിരുന്നു. സ്‌ഥലകാല ഭേദങ്ങൾ മറന്ന് ശയനമഞ്ചത്തിൽ ഒന്നായിത്തീർന്ന രണ്ട് ആത്മക്കളായിരുന്നു അപ്പോൾ ഞങ്ങൾ. ആർത്തലയ്ക്കുന്ന തിരമാലയിലെന്ന പോലെ പ്രേമത്താൽ സുരഭിലമായ രണ്ടാത്മക്കൾ. അവിടെ പ്രകൃതിയും കാലവും നിമിഷങ്ങളും അസ്തപ്രജ്ഞരായി നിന്നു. ആർത്തലയ്ക്കുന്ന ഹൃദയങ്ങളുടെ നേരിയ മർമ്മരം മാത്രം അപ്പോൾ അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. ചുംബനങ്ങളുടെ സീൽക്കാരവും.

ഒടുവിൽ സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ പിടഞ്ഞെണീറ്റു.

“അയ്യോ…. സമയം ഒരുപാടായി നരേട്ടാ… ഇന്ന് കോളേജിലെത്തുമ്പോൾ ഒരു പാടു വൈകും.”

അങ്ങനെ പറഞ്ഞ് വീണ്ടും ഒന്നു കൂടി ഡ്രസ്സു ചെയ്‌ത് ഞാൻ കോളേജിലേയ്ക്കു പുറപ്പെട്ടു. അപ്പോൾ ഹൃദയത്തിൽ ആനന്ദം മാത്രം നിറഞ്ഞു നിന്നു. ഇറങ്ങുവാൻ നേരം നരേട്ടനെ ഞാനോർമിപ്പിച്ചു.

“ആ മരുന്നൊന്നും കഴിക്കാൻ മറക്കരുതേ നരേട്ടാ… പിന്നെ ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള ആഹാരവും മേശപ്പുറത്ത് അടച്ചു വച്ചിട്ടുണ്ട്.”

ഇറങ്ങാൻ നേരം ഒരിക്കൽ കൂടി എന്നെ വലിച്ചടുപ്പിച്ച് ചുംബിക്കുമ്പോൾ നരേട്ടൻ പറഞ്ഞു.

“ഏറെ വൈകണ്ട… നീ വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരുത്തൻ ഇവിടെയുണ്ടെന്ന് എപ്പോഴും ഓർമ്മിച്ചോളൂ.” എന്നെ വേർപെടാൻ മടിക്കുന്ന ആ കൈകൾ വിടർത്തി കൊണ്ട് ഞാൻ പറഞ്ഞു.

“ശരി നരേട്ടാ… ഞാൻ കഴിയുന്നത്ര വേഗം വരാൻ നോക്കാം…”

അങ്ങിനെ പറഞ്ഞ് പടിയ്ക്കൽ നിന്നിരുന്ന സെക്യൂരിറ്റി രാം ദേവിന്‍റെ അടുത്തെത്തി പറഞ്ഞു.

“അദ്ദേഹം ഒറ്റയ്ക്കേ ഉള്ളൂ… സുഖമില്ലാത്ത ആളാണ്. ഒന്നു ശ്രദ്ധിച്ചു കൊള്ളണം.”

അടുത്ത നാളിൽ പുതുതായി വന്നെത്തിയ രാമേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന സെക്യൂരിറ്റിയോട് ഹിന്ദിയിൽ അങ്ങിനെ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ എന്‍റെ നേരേ കൈവീശുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ഇന്നലെ കണ്ട മനുഷ്യനേ അല്ലായിരുന്നു. ഊർജ്‌ജസ്വലത തികഞ്ഞ ഒരു പുതിയ മനുഷ്യൻ. ആ മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത് എന്നോടുള്ള പ്രേമം മാത്രമാണ്. അല്ലെങ്കിൽ തന്നെ സ്നേഹിക്കാൻ മാത്രമറിയുന്ന നരേട്ടന്‍റെ ഉള്ളിൽ എല്ലായ്പ്പോഴും അതല്ലാതെ മറ്റെന്താണുണ്ടാവുക…

ഞാനൊരു വിഡ്ഢിയാണല്ലോ എന്ന് സ്വയം പഴിച്ചു കൊണ്ട് വേഗത്തിൽ നടന്നു നീങ്ങി. കാർഷെഡിൽ നിന്നും കാർ റിവേഴ്സ് എടുത്ത് നേരെയാക്കിയ ശേഷം നിരത്തിലേയ്ക്ക് ഓടിച്ചു പോകാൻ തുടങ്ങുമ്പോൾ ഒരിക്കൽ കൂടി നരേട്ടനെ തിരിഞ്ഞു നോക്കി. പ്രേമം തുളുമ്പുന്ന കണ്ണുകളുമായി അദ്ദേഹം എന്നെത്തന്നെ നോക്കി നിൽക്കുന്നു. പക്ഷെ ആ കണ്ടുമുട്ടൽ… കണ്ണുകളുടെ ആ ഏറ്റുമുട്ടൽ… അതവാസത്തേതായിരുന്നുവെന്ന് ഞാനന്നറിഞ്ഞില്ല. പിന്നീടൊരിക്കലും അദ്ദേഹം എന്‍റേതാവുകയില്ലെന്നും.

നരേട്ടനെ ഒറ്റയ്ക്കാക്കിപ്പോരുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്തവിധം മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് കുറച്ചുനാൾ അസുഖം പ്രമാണിച്ച് ലീവെടുത്തതൊഴിച്ചാൽ ബാക്കി എല്ലാക്കാലവും നരേട്ടനും, ഞാനുമൊരുമിച്ചായിരുന്നു കോളേജിൽ പോയിക്കൊണ്ടിരുന്നത്. കോളേജ് വിട്ട് തിരിച്ചു വരുന്നതും അങ്ങിനെ തന്നെ എന്നാൽ ഇന്നിപ്പോൾ നരേട്ടനെ ഒറ്റയ്ക്കാക്കി എനിക്കു പോരേണ്ടി വന്നിരിക്കുന്നു. പോരെങ്കിൽ അസുഖബാധിതനുമാണ് അദ്ദേഹം. കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ മനസ്സ് ശ്വാസം കിട്ടാതെ ഉഴറി. പിന്നെ സ്വയം ശാസിച്ച് മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. അദ്ദേഹം രാവിലെ മുതൽ ഉൻമേഷവാനായിത്തീർന്നിരിക്കുന്നു. പഴയ ഊർജ്ജസ്വലത അദ്ദേഹം വീണ്ടെടുത്തത് കണ്ടിട്ടാണല്ലോ ഞാൻ പോന്നത്. എല്ലാം മനസ്സിന്‍റെ അകാരണമായ ഭയങ്ങൾ മാത്രം. അങ്ങനെ ആശ്വസിക്കാൻ ശ്രമിച്ചു.

കോളേജിലെത്തുമ്പോൾ വിദ്യാർത്ഥികൾ പലരും ഓടി എത്തി. “മാഡം ആപ് ഇത്നേ ദിൻ കഹാം ധേ?” ( മാഡം, അങ്ങ് ഇത്രയും ദിവസം എവിടെയായിരുന്നു?”

അവർ സ്നേഹ വചസ്സുകൾ കൊണ്ട് എന്നെ മൂടി. ഇത്ര ദിവസവും ഞാനില്ലാതെ അവർക്ക് ബോറടിച്ചുവത്രെ. അത! സ്വന്തം മക്കളെപ്പോലെയാണ് ഞാനവരെ സ്നേഹിക്കുന്നത്. എന്നവർക്കറിയാം. പ്രത്യേകിച്ച് രാഹുൽ പോയതിൽ പിന്നെ ഞാനവരെക്കാണുന്നത് സ്വന്തം മക്കളെപ്പോലെയാണ്. അല്ലെങ്കിൽ അവരാണല്ലോ ഇന്ന് എനിക്ക് എല്ലാ ആശ്വാസവും പകർന്നു നൽകുന്നത്.

പ്രിൻസിപ്പാലിന്‍റെ റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരിക്കൽ കൂടി നരേട്ടനെ വിളിക്കണമെന്ന് തോന്നി. അപ്പുറത്ത് നരേട്ടന്‍റെ ശബ്ദം കേട്ടപ്പോൾ ആശ്വാസം തോന്നി.

“ഹലോ…നരേട്ടാ… എങ്ങിനെയുണ്ടിപ്പോൾ? അസുഖമൊന്നുമില്ലല്ലോ?”

“ഹലോ… എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല. താനില്ലാത്തതിന്‍റെ ഒരു കുറവു മാത്രമേ ഉള്ളൂ…”

“ഞാൻ വൈകുന്നേരം ഓടി എത്തുകയില്ലെ നരേട്ടാ… അല്ലെങ്കിൽ തന്നെ കോളേജ് അത്ര ദൂരെയൊന്നുമല്ലല്ലോ…”

“ദൂരം ഉണ്ടെങ്കിൽ തന്നെ അതെന്നെ ബാധിക്കുകയില്ല. കാരണം താനെപ്പോഴും എന്‍റെ സമീപത്തു തന്നെയുണ്ട്. എന്‍റെ ഹൃദയത്തിൽ.”

“രാവിലെ തന്നെ ആളു നല്ല റൊമാൻസിലാണല്ലോ… ശരി… ശരി… മരുന്നും ആഹാരവും കൃത്യമായി കഴിക്കണം. ഞാൻ വരുന്നതു വരെ മറ്റൊന്നും ആലോചിക്കാതെ നല്ല കുട്ടിയായിരിക്കണം.”

“എനിക്കിപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട് മീരാ… രാവിലെ താനെന്‍റെ മൂഡു തന്നെ മാറ്റിക്കളഞ്ഞല്ലോ.”

ശരി നരേട്ടാ… ഞാൻ ഫോൺ വയ്ക്കാൻ തുനിഞ്ഞപ്പോൾ “ഐ ലൗ യൂ… മൈ സ്വീറ്റ് കിസ്സെസ് റ്റു യൂ മീര…” നരേട്ടന്‍റെ ശബ്ദം ഫോണിലൂടെ വീണ്ടും ഒഴുകിയെത്തി. അന്ന് ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നീട് ഏറെ മനഃശാന്തിയോടെയാണ് അന്ന് ക്ലാസ്സിലെത്തിയത്. കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ ഞാൻ ഏറെ സന്തോഷവതിയായിരുന്നു.

പക്ഷെ എത്ര പെട്ടെന്നാണ് കാലവും സമയവും മാറി മറിയുന്നത്. നിനച്ചിരിക്കാതെയാണ് വിധി തലയ്ക്കുമേൽ പ്രഹരങ്ങളേൽപ്പിക്കുന്നത് എന്ന് ഒരിക്കൽ കൂടി ഞാനറിഞ്ഞത് അന്നാണ്. അന്ന് ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും കുട്ടികൾക്കിടയിൽ രസതന്ത്രത്തിലെ പല രാസപരിണാമങ്ങളെക്കുറിച്ച് വിശദമാക്കുകയായിരുന്നു. അപ്പോഴാണ് ആ ഫോൺ കോൾ വന്നെത്തിയത്.

“മാഡം ആപ് ധോഡാ ജൽ ദി ആവോ… ഇധർ സാബ് ഊപർ സേ നീചേ ഗിരാ… (മാഡം ദയവു ചെയ്‌ത് വേഗം വരൂ… ഇവിടെ സാബ് മുകളിൽ നിന്നും താഴെ വീണു)

ആ ഫോൺ കോൾ ഒരശനിപാതം പോലെയാണ് എന്‍റെ തലയ്ക്കു മേൽ പതിച്ചത്. തിരിച്ചെന്തെങ്കിലും പറയാനോ ചോദിക്കാനോ ആവാത്ത വിധം കൈകാലുകൾ വിറകൊള്ളുകയായിരുന്നു. വിറയ്ക്കുന്ന കരങ്ങളിൽ നിന്നും പഠിപ്പിച്ചു കൊണ്ടിരുന്ന പുസ്തകം താഴെ വീണു. ഹൃദയമിടിപ്പിന്‍റെ വേഗം കൂടി കാഴ്ചയ്ക്ക് മങ്ങലേൽക്കുന്നതു പോലെ.

ഒരിക്കൽ കൂടി വിധി എന്നെ പരീക്ഷിക്കുകയാണോ? നരേട്ടനെന്തെങ്കിലും കാര്യമായിട്ടു പറ്റിക്കാണുമോ? വിറയാർന്ന മനസ്സുമായി കാലുകൾ മുന്നോട്ടു വയ്ക്കലേ വിദ്യാർത്ഥികൾ അന്വേഷണവുമായി ഓടിയെത്തി.

“ക്യാ ഹുവാ മാഡം. ഖർമേം കിസികോ കുഛ് ഖത് രാ ഹുവാ ക്യാ?” ( എന്തുപറ്റി മാഡം വീട്ടിൽ ആർക്കെങ്കിലും അപകടം പറ്റിയോ?)

“ഹാം… മേരാ ഹസ്ബന്‍റ് കോ ഖത് രാ ഹുവാ… വഹ്… വഹ് ഊപർ സേ നീചേ ഗിരാ. (എന്‍റെ ഹസ്ബന്‍റിന് എന്തോ അപകടം പറ്റി അദ്ദേഹം മുകളിൽ നിന്നും താഴെ വീണു)

മുഴുവൻ പറയാൻ കഴിയാതെ ഞാൻ വിമ്മിഷ്ടപ്പെടുന്നതു കണ്ട് ഒരു വിദ്യാർത്ഥി ഓടി എത്തി.

മൈം ഭീ ആപ് കേ സാധ് ആരഹി ഹും. ഹം ഉൻകോ ഹോസ്പിറ്റൽ ലേ ജായേംഗേ (ഞാനും മാഡത്തിന്‍റെ കൂടെ വരാം… നമുക്ക് അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം…)

ഒന്നു രണ്ടു വിദ്യാർത്ഥികളോടൊപ്പം ഞാൻ കാറിൽ കയറി. കാർ നീങ്ങിത്തുടങ്ങിയപ്പോൾ ഉൽകണ്ഠയാൽ എന്‍റെ ഹൃദയമിടിപ്പു കൂടി. അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് വഴിയിൽ വാഹന ബ്ലോക്കു കണ്ടപ്പോൾ മനസ്സ് പതറി. ഒടുവിൽ ഇരുപതു മിനിട്ടിനു പകരം നാൽപതു മിനിട്ടെടുത്ത് വണ്ടി വീട്ടിലെത്തിച്ചേർന്നപ്പോൾ സെക്യൂരിറ്റി ഓടി എത്തി.

“സാബിന് ബോധം നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം മാഡം വരാതെ ഹോസ്പിറ്റലിൽ കൊണ്ടു പോകരുതെന്ന് വിലക്കി…”

സെക്യൂരിറ്റി പറഞ്ഞു കേട്ട് കാർ തുറന്ന് ഞാൻ നരേട്ടന്‍റെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. അകലെ നിന്ന് ഞാൻ കണ്ടു. നരേട്ടനെ കസേരയിൽ താങ്ങി ഇരുത്തിയിരിക്കുന്നു, പാതി തുറന്ന കണ്ണുകൾ… നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന ചോരച്ചാൽ, താഴെ തളം കെട്ടിക്കിടക്കുന്നു. എല്ലാം കണ്ട് ഞെട്ടിത്തെറിച്ച ഞാൻ നരേട്ടന്‍റെ അടുത്തെത്തി ആ ചുമലിൽ കുലുക്കി വിളിച്ചു.

“എന്തുപറ്റി നരേട്ടാ… എന്തുപറ്റി? എങ്ങിനെയാണിതു സംഭവിച്ചത്?”

പരിഭ്രമത്താൽ ചിതറിയ എന്‍റെ വാക്കുകൾ കേട്ട്, അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു കൊണ്ട്, പാതി സുബോധത്തിൽ നരേട്ടൻ പറഞ്ഞു.

“മീരാ… നീ വന്നോ… ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. നിന്‍റെ മടിയിൽ തലവച്ചു വേണം എനിക്കു മരിക്കാൻ…” നരേട്ടന്‍റെ ചുണ്ടുകളിൽ അപ്പോൾ ഒരു വിളറിയ പുഞ്ചിരി തങ്ങി നിന്നു.

അരുതേ നരേട്ടാ അങ്ങിനെ പറയരുത്…” ഞാനാ വായ് പൊത്തിക്കൊണ്ടു പറഞ്ഞു.

വിദ്യാർത്ഥികൾ കാർ അദ്ദേഹത്തിന്‍റെ അടുത്തേയ്ക്ക് കൊണ്ടു വന്നു. പിന്നെ ഞാനും അവരും കൂടി അദ്ദേഹത്തെ താങ്ങിയെടുത്ത് കാറിലിരുത്തി. അപ്പോൾ അദ്ദേഹം അസപ്ഷ്ടമായി പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് ഹോസ്പിറ്റലിൽ പോകണ്ട… എനിക്ക് എനിക്കെന്‍റെ മീരയുടെ മടിയിൽ തലവച്ച് മരിക്കണം. എവിടെ മീരാ… അവളോട് എന്‍റെ തല ആ മടിയിൽ വയ്ക്കാൻ പറയ്…”

ഞാൻ അദ്ദേഹത്തിന്‍റെ അടുത്തിരുന്ന് ആ തല എന്‍റെ മടിയിൽ വച്ചു. എന്‍റെ കണ്ണുനീർ ആ ശിരസ്സിൽ വീണ് ചിതറി. അപ്പോൾ നരേട്ടൻ വിറയാർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് … എനിക്കെന്‍റെ രാഹുൽമോന്‍റെ അടുത്തു പോകണം മീര… അവൻ… അവൻ എന്നെ കാത്തിരിയ്ക്കയാണ്. പാവം ഒറ്റയ്ക്കു ബോറടിച്ചു കാണും. ഞാനങ്ങോട്ട് ചെല്ലട്ടെ… ഞാൻ… ഞാൻ പോയാൽ നിനക്കും ബോറടിക്കും. നീ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കണം. അതാണെന്‍റെ ആഗ്രഹം. പറ്റുമെങ്കിൽ ഫഹദിനെത്തന്നെ. എനിക്കുറപ്പുണ്ട്, അദ്ദേഹം നിന്നെ കാത്തിരിക്കുന്നുണ്ടാവും.” മുഴുവൻ പറയുന്നതിനു മുമ്പേ ആ കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു. ഒരു നിമിഷം അസ്തപ്രജ്ഞയായി ഞാനിരുന്നു. പിന്നീട് ആർത്തലച്ചു കൊണ്ട് ആ ചുണ്ടുകളിൽ ഉമ്മ വച്ചു. എന്‍റെ അന്ത്യചുംബനം…

എന്നും എന്നെ പ്രേമപൂർവ്വം ചേർത്തണച്ച ആ മാറിലേയ്ക്ക് ഞാൻ കുഴഞ്ഞു വീണു.

പിന്നെ അബോധത്തിന്‍റെ മഞ്ഞുപടലങ്ങൾക്കുള്ളിൽ ഞാൻ നരേട്ടനെ മാറോണടച്ച് ഇറുകെ പുണർന്നുറങ്ങി.

എത്ര മണിക്കൂറുകൾ അങ്ങിനെ കടന്നുപോയെന്നറിയില്ല. ഓർമ്മ വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലായിരുന്നു. ഹോസ്പിറ്റൽ ബെഡ്ഡിൽ കിടന്ന് എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ എന്‍റെ നരേട്ടൻ പോയി എന്ന സത്യവുമായി പൊരുത്തപ്പെടാനാവാതെ ഞാൻ ഉറക്കെ നിലവിളിച്ചു. അത് ഒരു ഹോസ്പിറ്റലാണെന്ന സത്യം പോലും മറന്ന്… ഡോക്ടർമാരും, നഴ്സുമാരും ഓടി എത്തി.

“മാഡം പ്ലീസ്, യൂ കൺട്രോൾഡ് യുവേഴ്സെൽഫ്”

ഡോക്ടർ ഓർമ്മിപ്പിച്ചു. അവർ ഇഞ്ചക്ഷൻ തന്ന് എന്നെ മയക്കി. ഒടുവിൽ ഉണരുമ്പോൾ കൃഷ്ണമോൾ അടുത്തുണ്ടായിരുന്നു.

“പപ്പായ്ക്കെന്താണ് സംഭവിച്ചത് മമ്മീ?…”

പ്രിയപ്പെട്ട പപ്പായുടെ വേർപാട് അവൾക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്നു തോന്നി. കരഞ്ഞു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് ഉത്തരം നൽകാനാവാതെ ഞാൻ ചലനരഹിതയായി ഒരു പ്രേതം കണക്കെ ഇരുന്നു. ഒന്നുറക്കെ കരയാനോ, എന്തെങ്കിലും പറയാനോ, ആവാതെ!

മനസ്സിനേറ്റ് ആഘാതം എന്നെ ഒരു ഭ്രാന്തിയാക്കിത്തീർക്കുമോ എന്ന് കൃഷ്ണമോൾ ഭയന്നു. ഒടുവിൽ ഒരു സൈക്കോളജിസ്റ്റിന്‍റെ അടുത്ത് എന്നെ എത്തിച്ച് അവൾ അതിനു പരിഹാരം തേടി. അങ്ങിനെ ഇരുട്ടുമൂടിയ ദിനരാത്രങ്ങൾക്കൊടുവിൽ ബോധത്തിന്‍റെ നറും വെളിച്ചം എന്നെത്തേടിയെത്തി. ഉറക്കെ കരഞ്ഞു കൊണ്ട് ഞാനാദിനങ്ങളിൽ ആശ്വാസം നേടാൻ ശ്രമിച്ചു. മാനസികാരോഗ ക്ലിനിക്കിൽ ആരും എന്നെ തടഞ്ഞില്ല. മറിച്ച് കരയുവാൻ അനുവാദം നൽകി. ഒടുവിൽ എങ്ങിനെയൊക്കെയോ ദുഃഖത്തിന്‍റെ ആ ആവരണത്തിൽ നിന്നും ഞാൻ പുറത്തു കടന്നു. മെല്ലെ മെല്ലെ ഹൃദയം ആശ്വാസ തീരങ്ങളിൽ അഭയം തേടി.

എന്നെ ക്ലിനിക്കിലെത്തിച്ച് കൃഷ്ണമോൾ ബാംഗ്ലൂർക്ക് തിരിച്ചു പോയിരുന്നു. ഏതോ പകവീട്ടൽ അപ്പോഴും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്നു തോന്നി. ആ ദിനങ്ങളിൽ എനിക്കു തുണയായി അരുണും മറ്റേതാനും വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ഞാൻ നോർമലായി എന്നു തോന്നിത്തുടങ്ങിയപ്പോൾ അരുൺ നിർബന്ധിക്കാൻ തുടങ്ങി.

“മാഡം, കോളേജിലേയ്ക്ക് വരൂ… അപ്പോൾ ഈ മാനസികാവസ്‌ഥ കുറെയൊക്കെ മാറും.”

അരുണിന്‍റെ ഏതാനും ദിവസത്തെ നിർബന്ധത്തിനൊടുവിൽ ഞാൻ കോളേജിലേയ്ക്കു പുറപ്പെട്ടു. വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ സഹതാപപൂർവ്വം എന്നോടു പെരുമാറി.

അവർ ചോദ്യങ്ങൾ ചോദിച്ച് കുച്ചി നോവിയ്ക്കാതെ എനിക്ക് പരിപൂർണ്ണ പിന്തുണ നൽകി. എന്നെ സന്തോഷിപ്പിക്കാനുള്ള വഴികൾ തേടി. അരുൺ പലപ്പോഴും ഒരു മകനെപ്പോലെ ഫ്ളാറ്റിൽ വന്ന് കിടന്നു.

കാലം അതിന്‍റെ വികൃതികൾ തുടർന്നപ്പോൾ, എഴുതിത്തീരാത്ത പുസ്തകമായി എന്‍റെ ജീവിതം പരിണമിച്ചു. നരേട്ടൻ എന്നെ വിട്ടകന്നപ്പോൾ ജീവിതത്തിന്‍റെ ആ ഏട് വീണ്ടും അപൂർണ്ണതയിൽ തുടർന്നു. അപൂർണ്ണതയുടെ ആ ഏടുകൾ ആരോ കുത്തി വരച്ചിട്ടതു പോലെ അതു പൂർത്തിയാക്കാനോ വലിച്ചു കീറാനോ ആവാതെ ഞാൻ നിന്നു.

ഒറ്റയടിപ്പാതയിലൂടെ തനിയെ ദീർഘയാത്ര തുടരുമ്പോൾ ഡൽഹിയിലെ ആ യൂണിവേഴ്സിറ്റി എനിക്കഭയമായി തീർന്നു. മീരാ നാരായണൻ എന്ന പ്രൊഫസർ പുസ്തകങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ സ്വജീവിതം തളച്ചിട്ടു.

എന്നിട്ടും വീട്ടിലെത്തുമ്പോൾ ഒറ്റപ്പെടലിന്‍റെ വേദന വല്ലാതെ അലട്ടി. ഏകാന്ത പഥികയെപ്പോലെയുള്ള ജീവിതം നരേട്ടൻ പറഞ്ഞതു പോലെ എനിക്ക് വല്ലാതെ ബോറടിച്ചു തുടങ്ങി. ടുട്ടുമോനേയും കൃഷ്ണമോളെയും ദേവാനന്ദിനെയും കാണണമെന്ന് തോന്നി. കൃഷ്ണമോളെ ഫോണിൽ വിളിച്ചു. അപ്പുറത്ത് ഫോൺ റിംഗ് ചെയ്‌തു കൊണ്ടിരുന്നു.

(തുടരും)

നാട്ടിലെ സുന്ദരൻ

മുരളിധരൻ എന്ന ഈ ഞാൻ ഈയിടയായി തീർത്തും ഖിന്നനാണ്. അതിന്‍റെ പ്രധാന കാരണം നല്ലൊരു വിവാഹബന്ധം ഒത്തുവരുന്നില്ല എന്നതാണ്. ഇക്കാലത്തിനിടക്ക് നാട്ടിലും മറുനാട്ടിലുമായി എത്രയോ പെണ്ണുകാണലിനു പോയി. ഇതു വരെ കാണാൻ പോയ പെൺകുട്ടികളുടെ കണക്കെടുത്താൽ തല ചുറ്റും. എന്നാൽ ഒന്നും തന്നെ വിവാഹമെന്ന മംഗളകർമ്മത്തിലേക്കെത്തിയില്ല. വെറുതെ ഒന്നു വീടിനു പുറത്തിറങ്ങിയാൽ മതി സൗന്ദര്യവും കുലീനതയുമുള്ള എത്രയോ പെൺകുട്ടികളെ കാണാറുണ്ട്. എന്നാൽ ഒന്നു പെണ്ണുകാണാൻ പോയാലോ! നിരാശ മാത്രമായിരിക്കും ഫലം.

എന്തു കൊണ്ടു തനിക്കിങ്ങനെ സംഭവിക്കുന്നു എന്ന് മാത്രം പിടി കിട്ടുന്നില്ല. എന്തിനേറെ പറയുന്നു മനസ്സിനു മടുപ്പും നിരാശയും ബാധിച്ചു തുടങ്ങി. ചിലപ്പോൾ ചിന്തിക്കാറുണ്ട് തനിക്ക് ഒരു പെണ്ണു കിട്ടാതിരിക്കാൻ മാത്രം എന്താണ് ഒരു കുറവെന്ന്? ഞാൻ സൽസ്വഭാവിയും നല്ല തറവാട്ടു കാരനുമാണ്. നല്ല സാമ്പത്തിക ശേഷിയുണ്ട്. ഏറെക്കാലം അധ്യാപികയായി, പിന്നീട് പ്രിൻസിപ്പാളായി വിരമിച്ച ഭവാനി ടീച്ചറുടെ ഏകമകൻ എഞ്ചിനീയർ മുരളി തികഞ്ഞ മര്യാദക്കാരനാണെന്ന് നാട്ടുകാർ അംഗീകരിച്ചതാണ്.

നാട്ടിലെ അറിയപ്പെടുന്ന എഞ്ചിനീയറാണ് ഞാൻ. സമയബന്ധിതമായി വൃത്തിയായി സിവിൽ ജോലികൾ ചെയ്തു കൊടുക്കും. ആർക്കും ഇന്നുവരെ ഒരു പരാതി പറയാൻ ഇട നല്കിയിട്ടില്ല. നാട്ടുകാരുടെ പ്രശ്നങ്ങളിലിടപെടാനും പരിഹാരം കാണുവാനും മുന്നിൽ തന്നെ കാണും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. നാട്ടിൽ ജനങ്ങൾക്ക് ഉപകാരമായ എത്രയോ പരിപാടികൾ ഞാൻ മുൻകൈ എടുത്തു നടത്തിയിട്ടുണ്ട്.

പിന്നെ വ്യക്തിപരമായി പറയുകയാണെങ്കിൽ സിഗററ്റ് ,മദ്യപാനം തുടങ്ങിയ യാതൊരു വിധ ദുശ്ശീലങ്ങളൊന്നുമില്ല. നല്ല തൂവെള്ള നിറമുണ്ട്. സിനിമാ താരത്തിന്‍റെ ഒരു ഗരിമയും ഗാംഭീര്യവും ഉണ്ട്. സിനിമയിൽ ഒന്ന് ഭാഗ്യം പരീക്ഷിക്കരുതോ? എന്ന് നമ്മുടെ സുഹൃത്തുക്കൾ പറയുന്നത് ചിരിച്ചു കൊണ്ട് ആസ്വദിക്കാറുണ്ട്. എനിക്കും ഒന്നു ശ്രമിച്ചാലെന്തെന്ന് തോന്നാറുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം?

ജാതകത്തിന്‍റെ പ്രശ്നങ്ങളൊന്നുമില്ല. എല്ലാ ഗ്രഹങ്ങളും സർവ്വ ഐശ്വര്യങ്ങളും നല്കിക്കൊണ്ട്, യാതൊരു ദോഷവും കാണിക്കാതെ തനിക്കനുകൂലമായിത്തന്നെ നിൽപ്പുണ്ട് പണ്ട് ഒപ്പം പഠിച്ചവർ മിക്കവരും വിവാഹം കഴിച്ച് സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുന്നു. പഠന കാലത്തെ കാമ്പസ് ഹീറോയും പെൺകുട്ടികളുടെ കണ്ണിലുണ്ണിയുമായിരുന്ന താൻ ഇപ്പോഴും ഒരു കുടുംബ ജീവിതമാകാതെ നടക്കുന്നു.

ഇടക്ക് ചിന്തിക്കാറുണ്ട്. പഠിക്കുന്ന കാലത്ത് എന്തുമാത്രം സുന്ദരികൾ കാമ്പസിലുണ്ടായിരുന്നു. അവരുടെ പ്രണയം വഴിഞ്ഞൊഴുകുന്ന മിഴിമുനകൾ എത്രയോ തവണ തന്നെത്തേടി വന്നിരുന്നു! എന്തുകൊണ്ടോ അത്തരം മിഴിമുനകളുടെ മുനയൊടിക്കുകയാണ് താൻ ചെയ്തത്. താൻ വലിയ ആദർശവാനായിരുന്നു.

പ്രേമിച്ച് വിവാഹം കഴിക്കലൊന്നും ശരിയല്ല എന്നായിരുന്നു ധാരണ . നാട്ടുനടപ്പനുസരിച്ച് പെണ്ണുകണ്ട് കുടുംബാഗങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിവാഹവുമായി ബന്ധപ്പെട്ട അന്നത്തെ ചിന്തകൾ. ചിലപ്പോൾ പ്രണയ വിവാഹം നമുക്കു വേണ്ടപ്പെട്ടവരുടെ മനസ്സു വേദനിപ്പിക്കും എന്നാണ് ചെറുപ്പം മുതലേ മനസ്സിൽ വേരൂന്നിയ മുൻവിധി. അതു കൊണ്ട് പ്രണയ വിവാഹമേ വേണ്ടെന്നു നിശ്ചയിച്ചു. അതു കൊണ്ട് മനസ്സ് പ്രലോഭനങ്ങളിൽ കൈവിട്ട് പോകാതെ നല്ല പോലെ പഠിച്ചു. ഉന്നത വിജയം നേടി. മികച്ച ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിയും നേടി.

അത്യാവശ്യം പ്രവൃത്തി പരിചയം ആയപ്പൊൾ നാട്ടിൽ വന്ന് സ്വന്തം കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. ഫ്ലാറ്റുകളുടെയും വില്ലകളുടെയും നിർമ്മാണവുമായി കമ്പനി ഒന്നാന്തരമായി മുന്നോട്ടു പോകുന്നു. കുറെ കുടുംബങ്ങൾക്ക് ആശ്രയമാകുന്നു . പിന്നെ ഒരു കുടുംബ ജീവിതത്തെക്കുറിച്ച് വീട്ടുകാർ സംസാരിച്ചു തുടങ്ങിയപ്പോൾ സമ്മതമറിയിച്ചു. പഴയ കാലത്തെ മിഴിമുനകളുടെ ഓർമ്മയിൽ ഏതൊരു പെൺകുട്ടിക്കും തന്നെ ഇഷ്ടപ്പെടും എന്ന് ചിന്തിച്ചിടത്താണ് തനിക്കു പറ്റിയ പിഴവ് മനസ്സിലായിത്തുടങ്ങിയത്. അണ്ടിയോടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്നത് അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ നടപ്പാവുകയായിരുന്നു.

ഒരു വിവാഹം നടക്കാതിരിക്കാൻ ഇത്രയേറെ കാരണങ്ങളോ? തനിക്ക് ഇത്രയേറെ കുറവുകളോ? എന്നത് നീരസമല്ല. വിസ്മയത്തോടെയാണ് ചിന്തിക്കുന്നത്. പഴയ കാലത്തെ ധാരണകൾ തെറ്റായിരുന്നെന്ന അഭിപ്രായം ഇപ്പോഴുമില്ല. അതു കൊണ്ടു തന്നെയാണ് ഇപ്പോഴും പെണ്ണുകാണാൻ പോകുന്നതും വീട്ടുകാർക്കിഷ്ടപ്പെട്ട്, നാട്ടുനടപ്പനുസരിച്ചുള്ള ഒരു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതും. ഇക്കാര്യത്തിൽ ശുഭാപ്തി വിശ്വാസം തന്നെയാണ് മനസ്സിലുള്ളതും.

ഈയടുത്ത് പഴയ കോളേജ് സുഹൃത്തുക്കൾ ഗ്രൂപ്പു തുടങ്ങി. ഓരോരുത്തരുടെയും വിവരങ്ങൾ അറിഞ്ഞു വന്നപ്പോൾ അവിവാഹിതൻ ഞാൻ മാത്രം. നാലക്ഷരം കൂട്ടി വായിക്കാനറിയാത്ത തെങ്ങുകയറ്റക്കാരൻ വിജയന്‍റെ മകൻ കരുമാടി ശശി വിവാഹ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നു. അവന്‍റെ വിവേകം പോലും തനിക്കില്ലാതെ പോയി എന്നു തോന്നിയ നിമിഷം. അവൻ കോളേജ് അഡ്മിഷൻ ലഭിച്ചതു മുതൽ സമ്പന്നയും ഐശ്വര്യാറായിയുടെ മുഖശ്രീയും റാങ്ക് ഹോൾഡറുമായ സുസ്മിതയുടെ പുറകെ ആയിരുന്നു. ആ കുട്ടിക്ക് വേണ്ടി ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കലും തുടങ്ങി അവൾക്കു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക മാത്രമായിരുന്നു അവന്‍റെ പരിപാടി.

അവൾക്ക് ബാംഗ്ലൂരിൽ ഇൻഫോസിസിൽ സെലക്ഷൻ കിട്ടിപ്പോയപ്പോൾ എണ്ണിയാൽ തീരാത്ത ബാക്ക് പേപ്പറുകളുള്ള പഠനമുപേക്ഷിച്ച് ശശിയും ബാംഗ്ലൂരിലേക്ക് വണ്ടി കയറി. തുടർന്ന് അവൾക്കായി വീട്ടുകാർ കൊണ്ടുവന്ന യു.എസ്, യു.കെ വിവാഹാലോചനകൾ സുസ്മിതയുടെ എതിർപ്പുമൂലം അലസിപ്പോയി. അങ്ങിനെ കാലം നീങ്ങവെ പെട്ടെന്നൊരു നാൾ അവളുടെ വീട്ടുകാർ ശശിയുടെയും സുസ്മിതയുടേയും വിവാഹം നടത്തിക്കൊടുത്തു. അവളുടെ വീട്ടുകാർ ഇപ്പോഴും പറയുക രണ്ടു പേരും ഇൻഫോസിസിൽ ജോലി ചെയ്യുന്നു എന്നാണ്.

സുസ്മിതയുടെ ശുപാർശയിൽ കരുമാടിക്ക് ഇൻഫോസിസിൽ ഒരു ഡ്രൈവർ ജോലി തരപ്പെടുത്തിയിരുന്നു. രണ്ടു പേരും ബാംഗ്ലൂരിൽ അടിച്ചു പൊളിച്ച് ജീവിതം നയിക്കുന്നു. അവരുടെ വിവാഹ ഫോട്ടോക്കു താഴെ made for each other എന്ന് ആശംസിച്ച കഥാകാരി ദീപക്ക് നല്ല നമസ്കാരം. എന്തുകൊണ്ടൊ ഞാൻ ആ ഗ്രൂപ്പിൽ നിന്നും ഒഴിവായി… ഗ്രൂപ്പ് ലീഡർ ദീപ വിളിച്ചു. ഞാൻ പറഞ്ഞു ജോലിത്തിരക്ക് ഒരുപാടുണ്ട്, നമ്മളുമായി ബന്ധപ്പെട്ട മെസേജുകൾക്ക് നേരെ മറുപടി കൊടുക്കാൻ കഴിയുന്നില്ല… അങ്ങിനെ ഓരോന്നു പറഞ്ഞ് ഒഴിവായി…..

പൂമുഖത്ത് അങ്ങിനെ ഓരോന്നു ചിന്തിച്ച് ഇരുന്നതായിരുന്നു. അമ്മ മുൻപിൽ വന്നു നിന്നത് കണ്ടില്ല. കയ്യിൽ ഒരു ഫോട്ടോയും ഉണ്ട്. കാര്യം ഗ്രഹിച്ച ഞാൻ പെട്ടെന്നു പറഞ്ഞു.

അമ്മേ എനിക്കിനി കല്യാണം വേണ്ട. ഇനിയീ നാട്ടിൽ എനിക്ക് പെണ്ണുകാണാനായി ആരും തന്നെ ബാക്കിയില്ല.

അമ്മ വിഷമത്തോടെ പറഞ്ഞു.

ഇനി ഞാൻ ഒരാലോചനയും കൊണ്ടു വരില്ല. ഇതു മാത്രം നീ ഒന്നു പോയിക്കാണണം. നല്ല കുട്ടിയാണ് കഴിഞ്ഞാഴ്ച ഞാൻ അമ്പലത്തിൽ നിന്നൊന്നു കണ്ടു. നല്ല മുഖശ്രീ. ഇന്നത്തെ കാലത്ത് പോലൊരു കുട്ടിയെ കാണാൻ കിട്ടില്ല.

കഴിഞ്ഞ പെണ്ണുകാണലിനും ഏതാണ്ടിതു പോലെയാണ് അമ്മ പറഞ്ഞതെന്ന് ഞാൻ ഓർത്തു. ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണുകാണലായിരുന്നു അത്. അതി സുന്ദരിയായ ഒരു കുട്ടി. ഇലക്ടിസിറ്റിബോർഡിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ. പത്തിൽ പത്തു പൊരുത്തം ഇത്തരത്തിൽ വിശേഷപ്പെട്ട ഒരു ചേർച്ച അപൂർവ്വമായേ ലഭിക്കൂ എന്ന് പണിക്കരു ചേട്ടൻ പറഞ്ഞപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. കുടുംബപരമായും എല്ലാത്തരത്തിലും യോജിച്ച നല്ല ഒരു ബന്ധം. തനിക്കും വലിയ ഉത്സാഹമായി…

മുൻ കാല ചില അനുഭവങ്ങൾ കൊണ്ട് ജാതകവും മറ്റെല്ലാ കാര്യങ്ങളും യോജിക്കുമെന്ന് ഉറപ്പു വരുത്തിയിട്ടേ പെണ്ണുകാണാൻ വരുന്ന ദിവസം ആ കുട്ടിയുടെ വീട്ടുകാരെ അറിയിച്ചുള്ളൂ. എന്തുകൊണ്ടോ ഇതു നടക്കും എന്നുള്ള ഒരു വിശ്വാസമായിരുന്നു മനസ്സിൽ. പുലർകാലത്ത് അമ്പലത്തിൽ പോയി ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ചു. വഴിപാടുകളൊക്കെ കഴിച്ചു.പിന്നെ നമ്മുടെ സ്ഥിരം അകളെ കൂട്ടി പുറപ്പെട്ടു.

ആ കുട്ടിയുടെ വീട്ടുകാർ നിറഞ്ഞ മനസ്സോടെത്തന്നെ സ്വീകരിച്ചു. നല്ല പോലെ സംസാരിക്കുന്ന സഹൃദയനായ അച്ഛൻ. അദ്ദേഹത്തിന്‍റെ വാതോരാ സംസാരത്തിനിടക്ക് എപ്പോഴോ കുട്ടിയോട് വരാൻ പറഞ്ഞു. അപ്പോൾ വാതിൽ വലിയ ശബ്ദത്തിൽ അടക്കുകയും തുറക്കുകയും ചെയ്യുന്ന ശബ്ദങ്ങൾ കേട്ടു. പിന്നെ അടക്കിപ്പിടിച്ച സംസാരങ്ങളും. അത് അസ്വഭാവികമായി തോന്നിയെങ്കിലും ഞാനത് ഗൗനിച്ചില്ല.

അല്പസമയത്തിനുള്ളിൽ കുട്ടി വന്നു. ചായ തന്നു. കുട്ടിയെ നോക്കി. നിഷ്കളങ്കമായ, അരുമയുള്ള മുഖം. വല്ലാതെ ഇഷ്ടം തോന്നി. പക്ഷേ ഒറ്റനോട്ടത്തിൽത്തന്നെ ഒരു പെണ്ണുകാണലിനായുള്ള ഒരുക്കങ്ങളൊന്നും ആ കുട്ടി ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഉലഞ്ഞ വേഷവും വെറുതെ വാരിക്കെട്ടിയ മുടിയും. ഒരു പൊട്ടു പോലും ഇല്ല. കരഞ്ഞു കലങ്ങിയ പോലുള്ള മുഖഭാവവും. മുഖത്തൊന്നു നോക്കുക പോലും ചെയ്യാതെ അവൾ വേഗം അകത്തേക്കു പൊയ്ക്കളഞ്ഞു.

പൊതുവെ അന്തരീക്ഷം മൂകമായി. കുട്ടിക്ക് പെയിന്‍റിംഗിനോടുള്ള താത്പര്യവും ഒരു എക്സിബിഷൻ നടത്തിയ കഥയൊക്കെ പറഞ്ഞ് രംഗം കൊഴുപ്പിച്ച് ആഹ്ളാദകരമാക്കാൻ അവളുടെ അച്ഛൻ ശ്രമിച്ചു കൊണ്ടിരുന്നു. ഞങ്ങൾ എല്ലാം കേട്ടിരുന്നു. ഒടുവിൽ അവരോട് യാത്ര പറഞ്ഞ് വിവരം അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി.അതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് ആ കുട്ടിയുടെ വിവാഹം പള്ളിയിലും അമ്പലത്തിലുമായി നടന്നു.

വരൻ -പെണ്ണുങ്ങളെ പോലെ മുടി നീട്ടിവളർത്തി നടക്കുന്ന, പുക ചുറ്റിയ കണ്ണുകളുള്ള ആർട്ടിസ്റ്റ് തോമസുകുട്ടി. അപ്പോൾ അവരൊരു അവസാന ശ്രമം നടത്തി നോക്കിയതാണ്. അറിഞ്ഞു കൊണ്ടാണ് ഇങ്ങിനെയൊരു നാടകം. അതിന് കരുവാക്കപ്പെട്ടത് താനും. ശരി, പലർക്കും കരുവാക്കപ്പെടാൻ വേണ്ടി മാത്രം ഈയൊരു ജൻമം…

ബീച്ചിലെ പഞ്ചസാര പോലത്തെ വെള്ളമണലിൽ മലർന്നു കിടക്കുമ്പോൾ ആകാശത്ത് വലിയ പഞ്ഞിക്കെട്ടു പോലെ മേഘങ്ങൾ പറന്നലയുന്നത് കണ്ടു. ഒപ്പം കൂട്ടം തെറ്റിയ ഒരു കിളിയുടെ കാറിക്കരച്ചിലും… അല്ലെങ്കിൽത്തന്നെ ഇത്രക്ക് വിഷമിക്കുന്നതെന്തിനാണ്. സർവ്വേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തനിക്ക് അകമഴിഞ്ഞ് തന്നിട്ടുണ്ട്.

വിവാഹം കഴിക്കാതെത്തന്നെ എത്രയോ ആളുകൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. തനിക്കും അതുപോലെയായിക്കൂടെ? ഈയടുത്ത് ഒരു സിനിമ കണ്ടതോർക്കുന്നു. ഒരമ്മയും മധ്യവയസ്സിനോടടുത്ത് പ്രായമായ മകനും. പിന്നീട് ഒരു പയ്യൻ മകനാണെന്ന് പറഞ്ഞ് വരുന്ന സിനിമ. ആ ഒരു ഭാഗം ഒഴിവാക്കിയാൽ എന്തു മനോഹരമായ ജീവിതം! പക്ഷേ സമൂഹം ഒരു അവിവാഹിതനെ ഉൾക്കൊളളാൻ പൊതുവെ മടിക്കും.

പിന്നെ വിവാഹം കഴിക്കാതിരുന്നാൽ നേരിടേണ്ടി വരുന്ന പല പല പ്രശ്നങ്ങൾ ചിന്തയിലുയർന്നു വന്നു. ശരി. ഇനി ഒരു പ്രാവശ്യം കൂടി. ഒരവസാന ശ്രമം. അമ്മ ഇന്നൊരു കുട്ടിയുടെ കാര്യം പറഞ്ഞിരുന്നല്ലോ? താൻ വിസമ്മതം അറിയിച്ചിരുന്നതാണ്. അമ്മ അതൊന്നും സാരമാക്കില്ല. അങ്ങിനെയെങ്കിൽ നാളെത്തന്നെ പോകണ്ടതായി വരും. ഇതൊന്നു കൂടെ. ഇനി ഒരു പെണ്ണുകാണലിനില്ല. തീർച്ച…..

വേണ്ടപ്പെട്ടവരൊടൊപ്പം പുതുതായി വാങ്ങിയ കാറിൽ പോകുമ്പോൾ അറിയാവുന്ന ദൈവങ്ങളെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അങ്ങിനെ പുതുതായി ടാറിട്ട വഴിയിലൂടെ പുത്തൻ കാറിലിലെ സുഖകരമായ സവാരിക്കൊടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി. തൊണ്ണൂറുകളിലെ സിനിമകളെ ഓർമ്മിപ്പിക്കുന്ന പച്ച പിടിച്ച പറമ്പുകൾക്കു നടുവിലെ ഒരു ഓട്ടു വീട്.

വീട്ടിലേക്കുള്ള നടപ്പാതക്കിരുവശവും തെങ്ങും കവുങ്ങും പച്ച തഴച്ച മരങ്ങളും സമൃദ്ധമായുണ്ട്. തുളസിത്തറയും കറുപ്പു മെഴുകിയ തിണ്ണയും ദൂരെ നിന്നു തന്നെ കാണാം. രണ്ടു കാരണവൻമാർ തങ്ങളെ പ്രതീക്ഷിച്ച് അക്ഷമരായി മുറ്റത്ത് ഉലാത്തുന്നു. പടി കടന്ന് വീട്ടിൽ പ്രവേശിച്ചതും എങ്ങോ പെയ്‌ത മഴയുടെ തണവുപേറിയ തണുത്ത കാറ്റ് വീശി. യാത്രയുടെ ക്ഷീണം എങ്ങൊ പൊയ്മറഞ്ഞു.

കാരണവൻമാർ പരസ്പരം പരിചയപ്പെടുത്തിക്കൊണ്ട് ധൃതിയിൽ സംസാരമാരംഭിച്ചു. ഒരാൾ കുട്ടിയുടെ അമ്മയുടെ അച്ഛനാണ് അടുത്തയാൾ അമ്മാവനും. ആ വീടിരിക്കുന്ന പറമ്പിലുള്ള, അറ്റ വേനൽക്കാലത്തുപോലും വറ്റാത്ത കിണറിനെപ്പറ്റി കാരണവരു കഥ പറഞ്ഞു. അതിന്‍റെ മറ്റൊരു പുതുമ കിണറ്റിനടിയിൽ നെല്ലിപ്പടി പാകിയിട്ടുണ്ടത്ര? ആ വെള്ളത്തിന്‍റെ മാധുര്യവും കുളിർമ്മയും കുടിച്ചു തന്നെ അറിയണം പോലും. ഓഹോ അപ്പോൾ അതാണ് നെല്ലിപ്പടി.

നെല്ലിപ്പടി ഞാനെത്ര കണ്ടിരിക്കുന്നു! കിണറിന്‍റെ അഗാധതയിലുള്ളതല്ല, ക്ഷമയുടെ! ആ കാരണവർ പറഞ്ഞത് ശരിയാണ്. പ്രത്യേക രുചിയുള്ള വെള്ളം. പൊതുവെ നല്ല അന്തരീക്ഷം. ഈശ്വരാ കാണാൻ ഭേദപ്പെട്ട കുട്ടിയാവണം, ഒപ്പം നടക്കുമ്പോൾ ചേർച്ചക്കുറവ് തോന്നരുത്. പിന്നെ വിദ്യഭ്യാസം വേണം. മറ്റൊന്നും തന്നെ വിഷയമല്ല.

അമ്മയുടെ കൈയ്യിൽ ഫോട്ടോയുണ്ട്. പക്ഷേ നീരസപ്പെട്ട് അതൊന്നു നോക്കിയിരുന്നില്ല. പാദസരത്തിന്‍റെ കിലുക്കം അടുത്തു വരുന്നു. കുട്ടി വന്നു. വല്ലാത്തൊരു നാണം പോലെ. നേരെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ശർക്കര അട, ശർക്കരയുപ്പേരി, വറുത്ത കായ… നാടൻ പലഹാരങ്ങൾ രുചിച്ച കൊണ്ടിരുന്നപ്പോഴാണ് കുട്ടിയോട് സംസാരിക്കേണ്ടതായ വിഷയം കാരണവരിലൊരാൾ എടുത്തിട്ടത്.

സന്തോഷം. ആ കാരണവർക്ക് മനസ്സിൽ ആയുരാരോഗ്യം നേർന്നു കൊണ്ട്, തന്നെ ചൂഴ്ന്നു നോക്കുന്ന കണ്ണുകൾക്കിടയിലൂടെ അകത്തളത്തേക്കു നടന്നു. പഴമയുടെ സുഖകരമായ ഗന്ധം പേറുന്ന മരത്തിന്‍റെ പലകതട്ട് തണുപ്പു പകരുന്ന മുറിയിൽ ജനലിനോട് ചേർന്ന് പെൺകുട്ടി നിൽപ്പുണ്ട്.

ഇളം കറുപ്പ് നിറം. കാച്ചെണ്ണ തേച്ച സമൃദ്ധമായ മുടി, അതിൽ തുളസിക്കതിര്, നെറ്റിയിൽ നേർത്ത ചന്ദനക്കുറി. അപാര സൗന്ദര്യമെന്നൊന്നും പറയാനാകില്ല എങ്കിലും നല്ല മുഖശ്രീ. പഴയ കാല ബ്ലാക്ക് & വൈറ്റ് സിനിമയിലെ നായികയുടെ ഒരു ഛായ. നസീറിനെ അടുത്തു കണ്ട ജയഭാരതിയുടെ ഒരു ശരീര ഭാഷ. ആ ഒരു പരിഭ്രമം.

പേരൊക്കെ ചോദിച്ചു. നാണവും പേടിയും കലർന്ന മറുപടി. പിന്നെ പേടിയൊക്കെ കുറെശെ മാറി. വലിയ കുഴപ്പൊന്നുമില്ല. ആലോചിക്കാവുന്നതാണ്. ഇനി ഇതും ഒഴിവായിപ്പോയാൽ പിന്നെ ചിന്തിക്കാൻ വയ്യ. ഫോൺ നമ്പർ ഒന്നു വാങ്ങണം. നിഷ്കളങ്കതയോടെ പറഞ്ഞു

“എന്‍റെ ചേച്ചി സ്റ്റേസ്റ്റിലാ’ണ്.കുട്ടിയുടെ ഫോട്ടോ ചേച്ചിക്ക് കണ്ടാൽ കൊള്ളാമെന്നുണ്ട്. വാട്ട്സപ്പിൽ ഒന്ന് അയച്ചുതരുമോ?”

ഞാൻ എന്‍റെ വാട്ട്സപ്പ് നമ്പർ പറഞ്ഞു കൊടുത്തു. അവൾ ആകെ സംശയത്തിലായി. ഞാൻ അപ്പോൾ ഒന്നുകൂടെ വിശദീകരിച്ചു “അല്ല ഫോട്ടോ വാട്ട്സപ്പിൽ അയച്ചാൽ ഇപ്പോൾത്തന്നെ ചേച്ചിക്ക് ഫോർവേഡ് ചെയ്യാമല്ലോ” അവളുടെ സംശയം മാറിയില്ല… അവൾ നിഷ്കളങ്കയായി മെല്ലെ പറഞ്ഞു

“അതെനിക്കറിയില്ല അത്”

ഇപ്പോൾ എനിക്കായി സംശയം. അല്പനേരത്തിനു ശേഷം എന്‍റെ സംശയം മാറി. അവൾക്ക് വാട്ട്സപ്പ് എന്ന സംഭവത്തെക്കുറിച്ച് യാതൊന്നും അറിയില്ല. എന്‍റെ മനസ്സിൽ കനത്ത നിരാശ പടർന്നു. ഇക്കാലത്ത് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കു പോലും അറിയുന്ന വാട്ട്സപ്പ്. ഇതറിയാത്ത ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇരുപത്തഞ്ചു വയസ്സുള്ള ഈ പെൺകുട്ടിക്ക് അറിയില്ല പോലും. ഈ കുട്ടി സ്കൂളിൽ പോലും പോയിക്കാണില്ല എന്നു വേണം കരുതാൻ. പിന്നെ ഒന്നും പറഞ്ഞില്ല.

വിളറിയ ചിരിയോടെ അവളോട് യാത്ര പറഞ്ഞ് എഴുന്നേറ്റു. എന്‍റെ മുഖഭാവം കണ്ട് എന്‍റെ കൂടെ വന്നവരും തെല്ലിട കഴിഞ്ഞ് ചർച്ച മതിയാക്കി എഴുന്നേറ്റു. പുറത്തിറങ്ങി കാറിൽ കയറി. വന്നവരെയെല്ലാം അവരവരുടെ വീട്ടിൽ കൊണ്ടാക്കി. അരോടും ഒരക്ഷരം മിണ്ടാതെ കാറുമെടുത്ത് ഒരു ലക്ഷ്യവുമില്ലാതെ ഡ്രൈവ് ചെയ്തു. ഒന്നും പറയാനില്ല. യാതൊരു വിവരമോ വിദ്യഭ്യാസമോ ഇല്ലാത്ത ഒരുവളുടെ കൂടെ എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടു പോകും.

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ചേച്ചിയുടെ കുട്ടി അല്പസമയം മുന്നേ തന്നെ വീഡിയോ കാൾ ചെയ്തതേ ഉള്ളു. ഇത്രക്ക് വിവരദോഷികളായ പെൺകുട്ടികൾ ഇക്കാലത്ത് കാണുമോ? എന്തിനേറെ പറയുന്നു താൻ കണ്ടു കഴിഞ്ഞല്ലോ! അമ്മ തന്നിൽ നിന്ന് കുട്ടിയെക്കുറിച്ചുള്ള പലതും ഒളിച്ചു വച്ചു. അമ്മയെ കുറ്റം പറയാനാകില്ല. എങ്കിലും.

കാർ ബീച്ച് റോഡിലേക്ക് ഒഴുകി നീങ്ങി. കാറിനകത്തെ ശീതളിമയിൽ ഇരുന്നിട്ടും വിയർപ്പിന്‍റെ ചാലുകൾ നെറ്റിത്തടത്തിൽ നിന്നും കിനിഞ്ഞിറങ്ങി. കാറിന്‍റെ ഗ്ലാസ്സ് തുറന്നു. ഉപ്പു മണത്തിന്‍റെ ചുവയുള്ള കാറ്റ് കാറിലേക്ക് തിരതല്ലി. അപ്പോഴാണ് വഴിയിൽ ഒരാൾ കാറിന് കൈകാണിച്ചത്. ഒറ്റ നോട്ടത്തിൽ ആളെ മനസ്സിലായി. പുക ചുറ്റിയ ആ കണ്ണുകൾ.. ആർട്ടിസ്റ്റ് തോമസ് കുട്ടി. അടുത്തു തന്നെ അയാളുടെ ജാംബവാന്‍റെ കാലത്തെ ബുള്ളറ്റുമുണ്ട്.

കാറിന്‍റെ ആക്സിലേറ്റർ അമർത്തിച്ചവിട്ടാനായിരുന്നു തോന്നിയത്. പിന്നെ വേണ്ടെന്നു വച്ചു വണ്ടി നിർത്തി. ആർട്ടിസ്റ്റിനെ നേരിട്ടു പരിചയമില്ല. പലയിടത്തായി കണ്ടിട്ടുണ്ട് എന്നുമാത്രം. ആർട്ടിസ്റ്റാകട്ടെ ചിരപരിചിതനെ പോലെ മുരളിയേട്ടൻ എന്നൊക്കെ പറഞ്ഞ് കാറിൽ കയറിയിരുന്നു. അദ്ദേഹത്തിന്‍റെ ബുള്ളറ്റിന് ഒരു സ്റ്റാർട്ടിങ്ങ് പ്രോബ്ളം. കുറെ സമയമായി പുള്ളി ബുള്ളറ്റിൽ പണിയെടുക്കുന്നു. പലരേയും വിളിച്ചു. ഒടുവിൽ സഹികെട്ട് സർവ്വീസുകാരെ നേരിട്ട് കാണാൻ പോകാൻ ഒരുങ്ങുമ്പോഴാണ് തന്‍റെ കാറു കണ്ടത്. വിവരം അറിഞ്ഞ ഞാൻ എന്‍റെ പരിചയത്തിലുള്ള ബുള്ളറ്റ് മെക്കാനിക്കിനെ വിളിച്ച് ആർട്ടിസ്റ്റിന്‍റെ വിഷമാവസ്ഥ പരിഹരിച്ചു കൊടുത്തു. പണി തീർത്ത ശേഷം ബുള്ളറ്റ് അയാളുടെ വീട്ടിലെത്തിക്കാനുള്ള ഏർപ്പാട് ചെയ്തു. അല്ലെങ്കിലും ആരുടെയെങ്കിലും പ്രയാസം കാണുന്നത് എനിക്കിഷ്ടമല്ല ആർട്ടിസ്റ്റിന് വലിയ സന്തോഷമായി. പുള്ളി സ്വല്പം മദ്യപിച്ചിട്ടുണ്ടെന്നെനിക്ക് തോന്നി.

ഞാൻ പെട്ടെന്ന് പറഞ്ഞു. നല്ല മൂഡ് അല്പം മദ്യപിച്ചാലോ?

ജീവിതത്തിൽ ആദ്യമായുള്ള ഒരു തോന്നൽ, ഒരാഗ്രഹം… ആർട്ടിസ്റ്റിന് പെരുത്ത സന്തോഷം… തല പലയാവർത്തി കുലുക്കി ഒപ്പം അത്ഭുതത്തോടെ അയാളെന്നെ നോക്കിക്കൊണ്ടിരുന്നു. അങ്ങിനെ അയാൾ പറഞ്ഞ വഴികളിലൂടെ കാർ മുന്നോട്ടു നീങ്ങി. ആ വഴികളിൽ ചിരപരിചിതനാണ് ആർട്ടിസ്റ്റ്. കണ്ണുകെട്ടി വിട്ടാൽ പോലും അയാൾ അണുവിട തെറ്റാതെ സ്ഥലത്തെത്തിയിരിക്കും എന്നു തോന്നി……

അരണ്ട വെളിച്ചത്തിൽ ആദ്യത്തെ മധുപാത്രം മെല്ലെ കുടിച്ചു തീർത്തപ്പോൾ ആദ്യമായാണ് കഴിക്കുന്നതെന്ന ഫീലിങ്ങ് തോന്നിയില്ല. ആദ്യത്തെ ഗ്ലാസ്സോടെ ആർട്ടിസ്റ്റ് പെട്ടെന്ന് ഉഷാറായി. ഓരോ കഥകൾ പൊലിപ്പിച്ച് പറയാനാരംഭിച്ചു. കുഴഞ്ഞ നാക്കിലൂടെ കഥകൾ ഉതിർന്നു വീണു കൊണ്ടിരുന്നു.

വിവാഹശേഷം കലാരംഗത്ത് തനിക്ക് സ്വാതന്ത്ര്യവും സപ്പോർട്ടും കൈവന്നുവെന്ന് പറഞ്ഞു. മുൻപ് വീട്ടുകാരിൽ കലാപ്രവർത്തനമൊക്കെ അവസാനിപ്പിച്ച് മറ്റെന്തെങ്കിലും ജോലിക്ക് പോകണമെന്ന സമ്മർദ്ദം വളരെയുണ്ടായിരുന്നെന്ന് അയാൾ ഓർത്തു . ഒരു വേള വീട്ടിൽ നിന്നും ഇറങ്ങി പോരേണ്ട അവസ്ഥ പോലും ഉണ്ടായിയത്രേ. എല്ലാ പ്രശ്നങ്ങളും അവസാനിച്ചത് വിവാഹത്തോടെയെന്നയാൾ തീർത്തുപറഞ്ഞു.

അപ്പോഴാണ് അമ്മയുടെ ഫോൺ. ഒന്നും പറയാതെ എങ്ങോട്ടു പോയതെന്ന് പറഞ്ഞ് പരിഭവം. പിന്നെ പെണ്ണുകാണാൻ പോയ വീട്ടുകാർക്ക് തന്നെ വലിയ താത്പര്യമായത്ര… നമ്മുടെ തീരുമാനം അറിയിച്ചാൽ ഈ മാസം തന്നെ കല്യാണത്തിന് തയ്യാറെന്ന്. ഒന്നും മിണ്ടിയില്ല. ഫോൺ കട്ടു ചെയ്തു… അടുത്ത നിമിഷം ചേച്ചിയുടെ കുട്ടിയുടെ വാട്ട്സ് അപ്പ് വീഡിയോ കോൾ. അതും കട്ടു ചെയ്ത് ഫോൺ ഓഫ് ചെയ്തു……

ആർട്ടിസ്റ്റിനേയും കൂട്ടി ബാറിൽ നിന്നിറങ്ങുമ്പോൾ ചുമപ്പു നിറം പോയ സന്ധ്യ കറുക്കാൻ തുടങ്ങിയിരുന്നു. കാറിലിരിക്കുമ്പോൾ ചൂളം കുത്തുന്ന തണുത്ത കാറ്റ് വീശി. ആർട്ടിസ്റ്റ് പറഞ്ഞു

മുരളിയേട്ടനറിയുമോ ഞാൻ ഭാഗ്യവാനാണ്. ഭാര്യക്കെന്നോട് വലിയ സ്നേഹമാണ്. ഇപ്പൊ നോക്കിക്കോ ആഹാരം കഴിക്കാതെ എന്നെക്കാത്ത് ഇരിക്കുന്നുണ്ടാവും… എന്നെ ജീവനാണവൾക്ക്

ആർട്ടിസ്റ്റ് അതും പറഞ്ഞ് വിതുമ്പാൻ തുടങ്ങി. അയാളെ അയാളുടേതായ വൈകാരിക പ്രകടനങ്ങൾക്ക് വിട്ട് ഞാൻ നിശ്ശബ്ദമായി കാറോടിച്ചു. അയാളെ വീട്ടിലെ ഗേറ്റു വരെ കൊണ്ടാക്കി തിരിച്ചുപോരാൻ നേരം ഞാൻ പറഞ്ഞു..

“തോമസ് എനിക്ക് ഒരു വാക്ക് തരണം. ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് .

അയാൾ ഒന്നു പകച്ചു. അത്ഭുതത്തോടെ എന്നെ നോക്കി. പിന്നെ പൊടുന്നനെ എന്‍റെ കയ്യിലടിച്ചു എന്നിട്ട് പറഞ്ഞു. സത്യം. ഞാൻ ഈ ശീലം നിർത്തും.. ശീലിച്ചുപോയി… ഇപ്പോൾ കൺട്രോൾ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വൈഫിന് ഇത് തീരെ ഇഷ്ടമില്ല. ഞാനിത് നിർത്തും നൊ ഡൗട്ട്.

അയാൾ നിർത്തി നിർത്തി പറഞ്ഞു. ആശ്വാസത്തോടെ അയാളെ യാത്രയാക്കി

വീട്ടിലേക്ക് കാറോടിക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു. കാലുഷ്യവും നീരസവുമെല്ലാം എങ്ങോ പോയ് മറഞ്ഞപോലെ.. അല്ലെങ്കിൽത്തന്നെ വിദ്യഭ്യാസത്തിൽ എന്താണുള്ളത്? മികച്ച വിദ്യഭ്യാസം നേടിയവരെല്ലാം ജീവിത വിജയം നേടുന്നുണ്ടോ? സ്കൂളിന്‍റെ പടി പോലും ചവിട്ടാത്ത ഒരു പാട് പേരെ നേരിട്ടറിയാം. ജീവിത വിജയം നേടുന്നവർ, നേടിക്കൊണ്ടിരിക്കുന്നവർ..

ജീവിത വിജയം നേടുന്നത് അവനവന്‍റെ കഴിവും മിടുക്കും കൊണ്ടു തന്നെയാണ്. വിദ്യഭ്യാസം ജീവിത വിജയത്തിലേക്കുള്ള ഒരു ഘടകം മാത്രമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ വാട്സപ്പും ഫേസ് ബുക്കും. ഇന്നത്തെ കാലത്ത് ഇത്തരം സമയം കൊല്ലി സംഭവങ്ങളിൽ അധികം താത്പര്യം കാട്ടാതിരിക്കുന്നതാണ് നല്ലത്. എന്തൊക്കെ മോശമായ വാർത്തകൾ ഇതുമായി ബന്ധപ്പെട്ടു ദിവസവും കേൾക്കുന്നു. ഇത്തരം സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് അറിവില്ല എന്നത് ക്വാളിറ്റി ആയാണ് കാണേണ്ടത്… ശരി. അമ്മയോട് നേരിട്ട് തന്‍റെ ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം അറിയിക്കണം. പുതുതായി ടാറിട്ട റോഡിലൂടെ വേഗതയിൽ കാറോടിക്കുമ്പോൾ മനസ്സിൽ ആഹ്ലാദം തിരതല്ലുകയായിരുന്നു…..

എന്‍റെ എല്ലാമെല്ലാമല്ലെ എന്‍റെ ചേലൊത്ത കൺമണിയല്ലെ… കുയിൽ നാദം കേട്ടപ്പോഴാണ് ചെറുമയക്കത്തിൽ നിന്നുണർന്നത്. ഉച്ചക്ക് ആഹാരം കഴിഞ്ഞാൽ ഓഫീസിലെ സുഖശീതളിമയിൽ അല്പനേരം മയങ്ങാറുണ്ട്. ഇന്നെന്തോ ഒരു പാട് മയങ്ങിപ്പോയി. ഫോൺ സൈലന്‍റിൽ ആക്കുവാൻ മറന്നും പോയി. ഭാര്യയുടെ വീഡിയോ കോൾ ആണ്. ഫോൺ എടുത്തു. അവൾ വളരെ സന്തോഷത്തിലാണ്.

കാര്യമെന്തെന്നാൽ അവളുടെ യുടൂബ് ചാനലിന് ഒരു മില്യൺ ഉപഭോക്താക്കൾ ആയി പോലും. നാടൻ പലഹാരങ്ങളും നാടൻ കറികളും ഉൾക്കൊള്ളുന്ന പാചകവിധികളാണ് ‘അമ്മൂസ് കിച്ചൻ’ എന്ന് അറിയപ്പെടുന്ന അവളുടെ ചാനലിനുള്ളത്. നല്ലൊരു തുക വരുമാനവുമുണ്ട്. ലോകമെമ്പാടും ആരാധകരും. ഞാൻ അഭിനന്ദനം അറിയിച്ചു. ഉടനെ അവളുടെ ചോദ്യം

‘ഇന്നത്തെ നാലു മണി ഡിഷ് എന്താണെന്നറിയാമോ? ഇടിയപ്പവും കുമ്പളങ്ങയിട്ട ചിക്കൻ കറിയും പത്തു മിനിറ്റിനുള്ളിൽ ഒക്കെയാവും.

പിന്നെ എനിക്ക് ഓഫീസിൽ ഇരിപ്പുറച്ചില്ല…..

സാഗരസംഗമം ഭാഗം- 16

എങ്കിലും കൃഷ്ണമോളുടെ കൈയ്യിലിരുന്ന ടുട്ടുമോന്‍റെ സമീപമെത്തി അവനു മുത്തം നൽകുമ്പോൾ എന്‍റെ ഹൃദയത്തിലും ഏതോ ഭാരം വന്നു നിറയുന്നതു പോലെ തോന്നി. ഇത്ര ദിവസവും നരേട്ടനെപ്പോലെ രാഹുൽമോന്‍റെ സാമീപ്യം ഞാനും അവനിലൂടെ അറിഞ്ഞിരുന്നു. ഒരു പേരക്കുട്ടിയെന്നതിലുപരിയായി അവൻ ഞങ്ങൾക്കു മകൻ തന്നെയായിരുന്നുവല്ലോ എന്നോർത്തു. ആ ഓർമ്മ ഹൃദയഭാരം ഇരട്ടിപ്പിച്ചു. കണ്ണുകൾ തുളുമ്പാതിരിക്കാൻ നന്നേ പരിശ്രമിക്കേണ്ടി വന്നു. ഒരു പക്ഷെ ഞാനും കൂടി ദുർബ്ബലയായാൽ അത് നരേട്ടനു താങ്ങാനാവുകയില്ലെന്നു തോന്നി. ഇറങ്ങുമ്പോൾ ദേവാനന്ദ് ഞങ്ങളിരുവരുടേയും കാൽതൊട്ട് വന്ദിച്ചു. നരേട്ടൻ ഒരിക്കൽ കൂടി കൃഷ്ണമോളുടെ പക്കൽ നിന്ന് ടുട്ടുമോനെ വാങ്ങി അവനെ മുത്തങ്ങൾക്കൊണ്ടു മൂടി. വേദന കടിച്ചമർത്തി അവനെ തിരികെ ഏല്പിക്കുമ്പോൾ നരേട്ടൻ പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നി.

“ഇനി നിങ്ങൾ വരുമ്പോൾ ഈ മുത്തശ്ശനിവിടുണ്ടാകുമെന്ന് തോന്നുന്നില്ല കുഞ്ഞെ… ഒരു നീണ്ട യാത്ര മുത്തശ്ശനു വേണ്ടി വന്നേക്കുമെന്ന് മനസ്സു പറയുന്നു. മടക്കമില്ലാത്ത ഒരു യാത്ര.”

“അരുത് പപ്പാ… ഇത്തരം വാക്കുകൾ ഇനി പപ്പ പറയരുത്. അത് ഞങ്ങളെ എല്ലാവരേയും സങ്കടപ്പെടുത്തും.”

പപ്പായെ ജീവനായ ഒരു മകളുടെ വാക്കുകളായിരുന്നു അവ. അവൾ പപ്പയെ കെട്ടിപ്പിടിച്ചു. ആ കവിളിൽ ഉമ്മ വച്ചു. നരേട്ടനും മോളുടെ നെറ്റിയിൽ ഉമ്മ നൽകിക്കൊണ്ടു പറഞ്ഞു.

“പപ്പ വെറുതെ പറഞ്ഞതാണ് മോളെ… മോൾ അതോർത്ത് വിഷമിക്കണ്ട.”

“ഇനി ഞങ്ങൾ വരുമ്പോൾ പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണണം. അതിനു പറ്റിയില്ലെങ്കിൽ ഈ വീടു വിറ്റിട്ടു ഞങ്ങളുടെ അടുത്തേയ്ക്കു പോരണം. പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണാനാണ് ആഗ്രഹമെങ്കിൽ മമ്മി അതിനു സമ്മതിക്കും. ഇല്ലേ മമ്മീ…”

അവൾ ഒരിക്കൽ കൂടി അനുനയരൂപത്തിൽ എന്നെ നോക്കി. പക്ഷെ അവളുടെ ആഗ്രഹം നടക്കുകയില്ലെന്ന് എന്‍റെ മനസ്സു പറഞ്ഞു. പപ്പയിലൂടെ അവൾ സാധിച്ചെടുക്കാൻ ശ്രമിക്കുന്ന ഗൂഡ ലക്ഷ്യത്തെക്കുറിച്ച് ഞാൻ ബോധവതിയായിരുന്നു. വീടു വിറ്റു കിട്ടുന്ന പണത്തിൽ കുറെ ഭാഗം അവൾക്ക് സ്ത്രീധനക്കാശായി കൊടുക്കണം. ബാക്കി പണം അവൾക്ക് ധൂർത്തടിയ്ക്കാനും. അങ്ങനെ ഞങ്ങൾ ഭവനരഹിതരും ആലംബഹീനരുമായിത്തീരാനും. ഒരു ജീവിതകാലം മുഴുവൻ ഞങ്ങൾ അദ്ധ്വാനിച്ചു നേടിയ ആ വീട് ഇങ്ങനെ ദുരുപയോഗിക്കാനായി ആ മകൾക്ക് നൽകണോ എന്ന് ഞാൻ മനഃസാക്ഷിയോടു ചോദിച്ചു നോക്കി.

എന്നാൽ അതിനുത്തരം ഇല്ല എന്നായതിനാൽ അത്തരമൊരു ചിന്ത തന്നെ ഉപേക്ഷിക്കുവാൻ എനിക്ക് നരേട്ടനെ പ്രേരിപ്പിക്കേണ്ടി വരുമല്ലോ എന്നോർത്തു.

ചിന്തകൾ കാടു കയറിയ മനസ്സുമായി നിൽക്കുമ്പോൾ കൃഷ്ണമോൾ വീണ്ടും പറഞ്ഞു.

“അപ്പോൾ അങ്ങിനെ തന്നെ. ഞാൻ അവിടെ ചെന്നിട്ട് പപ്പയേയും മമ്മിയേയും വിളിക്കാം. അപ്പോൾ തീരുമാനം അറിയിച്ചാൽ മതി.”

മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല എന്ന മട്ടിലുള്ള കൃഷ്ണമോളുടെ ഉറച്ച നിലപാട് എനിക്ക് ഒട്ടും ബോധിക്കുന്നുണ്ടായിരുന്നില്ല. എന്‍റേയും ഇളക്കമില്ലാത്ത നിലപാട് കണ്ടിട്ടാവാം അവൾ പപ്പയോടു മാത്രം യാത്ര ചോദിച്ച് ഇറങ്ങി നടന്നു.

അവൾ വഞ്ചിക്കുന്നത് അവളുടെ പപ്പയുടെ നിർമ്മലമായ ഹൃദയത്തെക്കൂടിയാണെന്ന് അവൾ അറിയുന്നില്ലല്ലോ എന്ന് ഞാനപ്പോളോർത്തു.

സ്നേഹിക്കാൻ മാത്രമറിയുന്ന നരേട്ടൻ അവളുടെ ആവശ്യങ്ങൾക്ക് വഴങ്ങി എന്നു വരാം. പക്ഷെ ഒടുവിൽ വീടും, കുടിയുമില്ലാത്ത അനാഥരെപ്പോലെ ഞങ്ങൾ അലഞ്ഞു നടക്കേണ്ടി വരും. അല്ലെങ്കിൽ മകളോടും അവളുടെ ഭർത്താവിന്‍റെ കുടുംബത്തോടുമൊപ്പം കഴിയേണ്ടി വരും. ഏറെനാൾ കഴിയുമ്പോൾ അടിമകളെപ്പോലെ അവരോടൊപ്പം അവരുടെ ആട്ടും തുപ്പുമേറ്റ്… അപ്പോൾ, അതിൽ കൂടുതൽ ആലോചിക്കുവാൻ എനിക്കായില്ല. നോക്കുമ്പോൾ കൃഷ്ണമോൾ പടിക്കലെത്തി കഴിഞ്ഞിരുന്നു. ദേവാനന്ദ് ഏറെ മുൻപേ പടി കടന്ന് പോയിക്കഴിഞ്ഞിരുന്നു. കൃഷ്ണമോൾ പടിയ്ക്കലെത്തി തിരിഞ്ഞു നിന്ന് പപ്പായുടെ നേർക്ക് കൈവീശുന്നതു കണ്ടു.

പല്ലില്ലാത്ത മോണകാട്ടി, കൃഷ്ണമോളുടെ കൈയ്യിലിരുന്ന് ടുട്ടുമോൻ ചിരിച്ചു, അവന്‍റെ മുത്തച്ഛനെ സന്തോഷിപ്പിക്കാനെന്നോണം.

ഒരു നിമിഷം രാഹുൽമോൻ ശൈശവ രൂപത്തിൽ ഞങ്ങളുടെ മുന്നിലിരുന്ന് ചിരിക്കുന്നതു പോലെ തോന്നി.

അവർ പടി കടന്നു പോകുന്നതു കാണുവാനാത്തതു കൊണ്ടോ എന്തോ നരേട്ടൻ കണ്ണുകൾ തുടച്ച് പിന്തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.

കൃഷ്ണമോൾ പടി കടന്നു പോയപ്പോൾ ഞാനാലോചിച്ചു. കൃഷ്ണമോളുടെ സ്‌ഥാനത്ത് രാഹുൽ മോനായിരുന്നെങ്കിലോ. അവനൊരിക്കലും ഇതുപോലെ സമ്മർദ്ദം ചെലുത്തുമായിരുന്നില്ല. ഇത്തരമൊരു കാര്യത്തിനു വേണ്ടി ഞങ്ങളെ വേദനിപ്പിക്കുമായിരുന്നില്ല. മറ്റുള്ളവർ വേദനിക്കുന്നതും, കഷ്ടപ്പെടുന്നതും കാണുവാൻ അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മാത്രമല്ല കഴിയുന്നത്ര മറ്റുള്ള വരെ സഹായിക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ വേദനകളുടെ ഒരു ശവകുടീരമായിരുന്നു അവന്‍റെ മനസ്സും ശരീരവും. പലപ്പോഴും ഞങ്ങളിൽ നിന്ന് അവനതു മറച്ചു പിടിച്ചു. സ്വയം വേദന കടിച്ചു പിടിച്ച് പുറമേ പുഞ്ചിരിച്ചു. പപ്പയേയും മമ്മിയേയും വേദനിപ്പിക്കാതിരിക്കാൻ സ്വന്തം വേദനകൾ മറ്റുള്ളവർ അറിയാതിരിക്കാൻ അവൻ ശ്രമിച്ചു. അവന്‍റെ വേദനകളും സ്വപ്നങ്ങളും അവൻ പങ്കുവച്ചത് ചിലരോടു മാത്രം.

അവന്‍റെ പ്രിയപ്പെട്ട കൂട്ടുകാരു സംഗീതയോടും, ആത്മസുഹൃത്ത് അരുണിനോടും…

സ്നേഹത്തിന്‍റെ പ്രേമത്തിന്‍റെ നനുത്ത നൂലിഴകൾ പാകി അവൻ ആ ബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചിരുന്നു. എല്ലായ്പ്പോഴും സുഹൃത്തുക്കൾ അവന്‍റെ ദൗർബ്ബല്യമായിരുന്നു. അവനു ചുറ്റും എപ്പോഴും ഒരു സുഹൃത്ത് വലയം തന്നെ ഉണ്ടായിരുന്നു. അവർക്കു വേണ്ടി ജീവത്യാഗം ചെയ്യാൻ വരെ അവൻ ഒരുക്കമായിരുന്നു. ഒരിക്കൽ വെള്ളത്തിൽ മുങ്ങിത്താണ ഒരു സുഹൃത്തിനെ അവൻ രക്ഷിച്ച കഥ അരുൺ പറഞ്ഞതോർത്തു.

ഒരു ടൂർ പ്രോഗ്രാമിനിടയ്ക്കാണ് അത് സംഭവിച്ചത്. ആഹാരം കഴിച്ച ശേഷം കൈകഴുകാനായിട്ടാണ് അവനും, സുഹൃത്തുക്കളും ആ ചെറിയ വെള്ളച്ചാട്ടത്തിനരുകിലേയ്ക്ക് ചെന്നത്. മുകളിലെ പാറക്കല്ലിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം നുരപത ചിതറി താഴേയ്ക്കു പതിക്കുന്നതു കണ്ട് അവർ നോക്കി നിന്നു പെട്ടെന്നാരോ വഴുക്കുന്ന പാറക്കല്ലിൽ കയറി ഫോട്ടോ എടുക്കാൻ തുനിഞ്ഞു. പാറക്കല്ലിൽ കാൽ വഴുതി താഴേയ്ക്കു നിപതിച്ച ആ സുഹൃത്തിനെ കണ്ട് രാഹുലും മറ്റു സുഹൃത്തുക്കളും അമ്പരന്നു നിന്നു. പക്ഷെ ഒട്ടും അമാന്തിക്കാതെ രാഹുൽ ഒരു കയർ സംഘടിപ്പിച്ച് വെള്ളത്തിലേയ്ക്ക് എടുത്തു ചാടി. എങ്ങിനെയോ നീന്തി ആ സുഹൃത്തിനടുത്തെത്തിയ അവൻ കയർ ആ സുഹൃത്തിനു നേർക്കിട്ടു കൊടുത്തു പിടിക്കാൻ പറഞ്ഞു. പക്ഷെ അവനതിനു കഴിയാതിരുന്നപ്പോൾ അവന്‍റെ അരക്കെട്ടിൽ കയർ ചുറ്റി വരിഞ്ഞു കെട്ടി അപ്പോഴേയ്ക്കും വെള്ളച്ചുഴിയിലകപ്പെട്ടുവെങ്കിലും രാഹുൽ കയറിലെ പിടിവിട്ടില്ല. ബോധം മറഞ്ഞു തുടങ്ങിയ ആ സുഹൃത്തിനെ എങ്ങിനെയോ ആഞ്ഞു നീന്തി അവൻ കരയ്ക്കെത്തിച്ചു. ഒടുവിൽ ബോധം വന്ന സുഹൃത്തിനു പകരം മരണാസന്നനായിക്കിടന്ന രാഹുലിനെ രക്ഷിച്ചത് സംഗീതയുടെ കരസ്പർശമായിരുന്നത്രെ. ആ മാന്ത്രിക വിരലുകൾ അവന്‍റെ ഹൃദയ താളമുയർത്തി. പക്ഷെ പിന്നീടൊരിക്കൽ കാൻസർ രോഗത്തിന്‍റെ പിടിയിൽ നിന്നും അവനെ രക്ഷിക്കുവാൻ ആ മാന്ത്രിക വിരലുകൾക്ക് കഴിഞ്ഞില്ലല്ലോ എന്നും ഞാനോർത്തു. എന്നാൽ മുമ്പൊരിക്കൽ മദ്യത്തിന്‍റേയും മയക്കു മരുന്നിന്‍റേയും പിടിയിലകപ്പെട്ട് നാശത്തിന്‍റെ പടുകുഴിയിലേയ്ക്ക് ചുവടു വച്ചു കൊണ്ടിരുന്ന അവനെ രക്ഷിച്ചത് സംഗീതയാണെന്നും അവന്‍റെ മരണ ശേഷം അരുൺ പറഞ്ഞറിഞ്ഞിട്ടുണ്ട്. പ്രേമത്തിന്‍റെ മാന്ത്രിക സ്പർശത്താൽ അവൾ അവന്‍റെ ഹൃദയ തന്ത്രികളെ തൊട്ടുണർത്തി. ആ ഹൃദയത്തിൽ പ്രേമത്തിന്‍റെ കുളിർമഴ പെയ്യിച്ചു. അനുരാഗത്തിന്‍റെ മാസ്മരിക സ്പർശം, അവനിലൊളിഞ്ഞു കിടന്ന നിർമ്മല ഹൃദയത്തെ, കൂടുതൽ പരിശുദ്ധിയുള്ളതാക്കി പരിണമിപ്പിച്ചു.

അവനിലെ നല്ല മാറ്റം ഞങ്ങളെ സന്തോഷിപ്പിച്ചപ്പോഴും ഒരിക്കൽ പോലും അവൻ തന്‍റെ പ്രേമഭാജനത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞില്ല. അതറിഞ്ഞാൽ ഞങ്ങൾ പൊട്ടിത്തെറിച്ചേക്കുമെന്ന് അവൻ കരുതിയതു പോലെ.

ഒടുവിൽ കൃഷ്ണമോളെ തന്‍റെ പ്രേമദൂതികയാക്കിയപ്പോഴേയ്ക്കും മരണം അവനെ കവർന്നെടുത്ത് പൊയ്ക്കഴിഞ്ഞിരുന്നു. ഒരിക്കലും അണയാത്ത ഒരു ചിത ഞങ്ങളുടെ മനസ്സിൽ കൊളുത്തി വച്ച് അവൻ വിദൂരതയിലേയ്ക്ക് യാത്രയായി. ഇന്നും കത്തിയുയരുന്ന ആ ചിതയുടെ നീറ്റലിൽ നരേട്ടൻ പിടഞ്ഞു കൊണ്ടിരിക്കുന്നു. ഒരിറ്റു കുളിർമഴയ്ക്കായി നീട്ടിയ ആ കൈകളിലേയ്ക്ക് വിധി പിന്നെയും പിന്നെയും കോരിയിടുന്നത് ചുട്ടുപൊള്ളുന്ന കനൽക്കട്ടകൾ മാത്രം. അകത്ത് പിടഞ്ഞു തീരുന്ന ആ മനുഷ്യനെക്കുറിച്ചോർത്തപ്പോൾ ഉള്ളിൽ കുറ്റബോധം തോന്നി. ഞാനിത്ര നേരവും നരേട്ടനെ മറന്നു പോയതോർത്ത്. ആ മനസ്സിന് ഒരിറ്റു ആശ്വാസം പകരാൻ ഇന്നു ഞാൻ മാത്രമേ ഉള്ളൂ. ടുട്ടുമോനെ വേർപിരിഞ്ഞതിലുള്ള വേദനയോടെ അകത്ത് കട്ടിലിൽ കിടക്കുന്ന, നരേട്ടന്‍റെ അടുത്തെത്തി ആ കരങ്ങളിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“വിഷമിക്കാതെ നരേട്ടാ… ടുട്ടുമോനെക്കാണാൻ നമുക്കെപ്പോൾ വേണമെങ്കിലും അങ്ങോട്ടു പോകാമല്ലോ.”

“ശരിയാണു മീര. പക്ഷെ ഇത്തവണ അവൻ പോയപ്പോൾ എന്തോ കൈവിട്ടു പോയതു പോലെയുള്ള വേദന തോന്നുന്നു.”

“നരേട്ടൻ വെറുതെ അതുമിതും ആലോചിക്കുന്നതു കൊണ്ട് തോന്നുന്നതാണത്. നമുക്കൊരു കാര്യം ചെയ്യാം. ഇന്ന് പുറത്തുപോയി ഒരു സിനിമ കണ്ട്, പുറത്തു നിന്നും ആഹാരം കഴിച്ച് മടങ്ങി വരാം. നാളെ മുതൽ എനിക്ക് കോളേജിൽ പോകേണ്ടതുള്ളതു കൊണ്ട് ഇനിയുമിതു പോലെ ഒരവസരം കിട്ടുകയില്ല നരേട്ടാ…”

ഏറെ നേരത്തെ എന്‍റെ നിർബന്ധത്തിനു വഴങ്ങി നരേട്ടൻ യാത്ര പുറപ്പെടുവാൻ തയ്യാറായി. വേഗം കുളിച്ച്, ഭക്ഷണവും കഴിച്ച് ഞങ്ങൾ വീട് പൂട്ടിയിറങ്ങി. നരേട്ടൻ കാർ ഡ്രൈവു ചെയ്യുമ്പോൾ ഞാൻ നിശബ്ദയായിരുന്നു. ഞങ്ങൾക്കിടയിൽ മൗനം കനത്തു നിന്നെങ്കിലും ഉള്ളിലെ പിടയ്ക്കുന്ന ഹൃദയം വാചാലമായി കലമ്പി ക്കൊണ്ടിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളെറിഞ്ഞ് അത് നിരന്തരം ഞങ്ങളെ കുത്തി മുറിവേൽപിച്ചു കൊണ്ടിരുന്നു.

ഷോ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് എത്തിയെങ്കിലും ടിക്കറ്റു വിൽക്കുന്നിടത്തെ നീണ്ട ക്യൂ കണ്ട് ഞങ്ങൾ അമ്പരന്നു നിന്നു. ഇന്നിനി സിനിമ കാണാനാവുമോ എന്ന് സംശയിച്ചു നില്ക്കുമ്പോഴാണ് എന്‍റെ സ്റ്റുഡന്‍റായ സഞ്ജയിനെ കണ്ടു മുട്ടുന്നത്.

“ഹലോ മാഡം… താങ്കൾ ടിക്കറ്റു കിട്ടാതെ വിഷമിച്ചു നിൽക്കുകയാണോ? എനിക്കിവിടെ സുഹൃത്തുക്കളുണ്ട്. ഞാൻ ടിക്കറ്റു സംഘടിപ്പിച്ചു തരാം. അങ്ങിനെ ഹിന്ദിയിൽ പറഞ്ഞു കൊണ്ട് സഞ്ജയ് ഞങ്ങളുടെ അടുത്തെത്തി.

“വളരെ ഉപകാരം സഞ്ജയ്. ഞങ്ങൾക്കു രണ്ടുപേർക്കും രണ്ടു ടിക്കറ്റു സംഘടിപ്പിച്ചു. തന്നാൽ വളരെ ഉപകാരമായിരുന്നു.” ഞാൻ പ്രതിവചിച്ചു.

പെട്ടെന്നു തന്നെ സഞ്ജയ് ടിക്കറ്റ് കൗണ്ടറിനകത്തു ചെന്ന് ഞങ്ങൾക്കും കൂടി രണ്ടു ടിക്കറ്റ് സംഘടിപ്പിച്ചു കൊണ്ടു വന്നു.

“ബഹുത് ശുക്രിയ സഞ്ജയ്…”

ഞാൻ നന്ദി പറഞ്ഞു കൊണ്ട് നടന്നു നീങ്ങി. അപ്പോൾ നരേട്ടൻ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി ചോദിച്ചു.

“എവിടെ ചെല്ലുമ്പോഴും തന്നെ സഹായിക്കാൻ ആളുണ്ടല്ലോ?”

“ഒരു അദ്ധ്യാപികയായതിന്‍റെ ഗുണം. ഞാൻ പറയാതെ തന്നെ നരേട്ടനും അതറിയാമല്ലോ?”

“ശരിയാണെടോ… നമുക്കു കിട്ടിയ അപൂർവ്വം ചില ഭാഗ്യങ്ങളിലൊന്നാണിത്. ഈ ശിഷ്യഗണങ്ങൾ ഇവരും കൂടി ഇല്ലായിരുന്നുവെങ്കിൽ ജീവിതം ആകെ ബോറാകുമായിരുന്നു അല്ലേടോ?”

“ശരിയാണ് നരേട്ടാ… കുറെപ്പേരുടെ കണ്ണു തെളിയിച്ചു കൊടുക്കുന്നതിന് ദൈവം നമുക്കു നൽകുന്ന പ്രതിഫലമായി ഇതിനെ കരുതാം. നമ്മുടെ മക്കളെപ്പോലെയുള്ള ഈ ശിഷ്യഗണങ്ങൾ.”

“അതെ മീര… എത്ര കൊള്ളരുതാത്തവനും സ്വന്തം അദ്ധ്യാപകരോട് ഒരു ബഹുമാനമൊക്കെ ഉണ്ടാകും. ഏതു വിഷമ സന്ധിയിലും നമ്മെ സഹായിക്കാനും ഇവരുണ്ടാകും.”

നരേട്ടൻ ഇത്രയും തുറന്നു സംസാരിച്ചതിൽ എനിക്ക് സന്തോഷം തോന്നി. ഏറെ നേരമായി ഞങ്ങൾക്കിടയിൽ കനത്തു നിന്ന വീർപ്പുമുട്ടലകന്നു. മനസ്സിനയവു വന്നതു പോലെ നരേട്ടനൽപം ഉത്സാഹഭരിതനായി. അൽപ നേരത്തെക്കെങ്കിലും നരേട്ടനിൽ നിന്ന് വിഷാദ ചിന്തകളെ ആട്ടിയോടിക്കാൻ കഴിഞ്ഞതിൽ ഞാൻ സംതൃപ്തയായി.

എങ്കിലും തീയേറ്ററിനകത്ത് സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ നരേട്ടൻ വീണ്ടും വിഷാദമൂകനായതു പോലെ തോന്നി. ഞാൻ വിചാരിച്ചതു പോലെയല്ല, മറിച്ച് തമാശയെക്കാളേറെ ദുഃഖനിമഗ്നമായ പ്രമേയം ഉൾക്കൊള്ളുന്ന ആ കഥ നരേട്ടനെ വീണ്ടും വിഷാദ ചിന്തകളിലേയ്ക്ക് നയിച്ചു. അൽപം മാറി നിന്ന വേദനകൾ ആ ഹൃദയത്തെ വീണ്ടും ഗ്രസിക്കുന്നതു പോലെ ആ സിനിമ പൂർത്തിയാകുന്നതിനു മുമ്പു തന്നെ നരേട്ടൻ പറഞ്ഞു തുടങ്ങി. വരൂ… മീരാ… നമുക്കു പോകാം. ഈ സിനിമ ഇങ്ങിനെ കണ്ടു കൊണ്ടിരിക്കാൻ എനിക്കാവുകയില്ല.”

“അൽപം കൂടി അല്ലേ ഉള്ളൂ നരേട്ടാ നമുക്കിതു മുഴവൻ കാണാം.”

അങ്ങിനെ പറഞ്ഞു കൊണ്ട് ഞാൻ നരേട്ടനെ പിടിച്ചിരുത്തി. പക്ഷെ ആ കഥയും അവസാനിച്ചത് അതിലെ ദമ്പതികളുടെ മകൻ പെട്ടെന്നു മരിക്കുന്നതും അതിനെത്തുടർന്ന് അവരനുഭവിക്കുന്ന ദുഃഖവുമായിട്ടാണ്. അതുകണ്ട് നരേട്ടൻ വീണ്ടും അസ്വസ്ഥനായിക്കൊണ്ടിരുന്നു. ആ കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. സിനിമ കാണുമ്പോൾ ദുഃഖം വഴിയുന്ന സീനുകൾ മുമ്പും നരേട്ടന്‍റെ കണ്ണുനിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രത്തോളം ദുഃഖം അദ്ദേഹം അനുഭവിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്.

മനസ്സിൽ കുറ്റബോധം തോന്നി. ഏതെങ്കിലും തമാശ നിറഞ്ഞ സിനിമ കണ്ടാൽ മതിയായിരുന്നു. ഈ സിനിമയെക്കുറിച്ച് ഒന്നുമറിയാതെയാണ് ഞാൻ നരേട്ടനെ കൂട്ടി വന്നത്. അദ്ദേഹത്തിന്‍റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിനു പകരം കൂടുതൽ അസ്വസ്ഥമാക്കുന്നതിനു മാത്രമേ സിനിമ ഉപകരിച്ചുള്ളൂ. സിനിമ മുഴുവൻ പൂർത്തിയാകുന്നതിനു മുമ്പ് ഞങ്ങൾ തീയേറ്ററിൽ നിന്നും പുറത്തു കടന്നു.

മനസ്സിന്‍റെ അസ്വാസ്‌ഥ്യം ശരീരത്തിനെ ബാധിച്ച പോലെ നരേട്ടൻ വളരെ പതുക്കെയാണ് നടന്നത്. ഉള്ളിൽ തിങ്ങിവിങ്ങുന്ന വേദന ആ മുഖത്തു പ്രകടമായിരുന്നു. ബൈപ്പാസ് ഓപ്പറേഷൻ നരേട്ടനെ കൂടുതൽ ദുർബ്ബലനാക്കാനെ ഉപകരിച്ചുള്ളൂ എന്നു തോന്നി ഏതായാലും ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇനിയും ഒരു ഹൃദയാഘാതം അദ്ദേഹത്തിന് ഉണ്ടായിക്കൂടെന്നില്ല.

“കൂടുതൽ ദുഃഖപൂർണ്ണമായ അനുഭവങ്ങൾ ആ ഹൃദയത്തിനിനിയും താങ്ങാനാവുകയില്ല.” ഡോക്ടറുടെ വാക്കുകൾ ഓർത്തു.

അന്ന് ഹോട്ടലിൽ നിന്നു ആഹാരവും കഴിച്ച് ഞങ്ങൾ മടങ്ങി. പോരുന്ന വഴിയ്ക്ക് അൽപം സമയം പാർക്കിൽ ചെലവിടാൻ ഞാൻ നിർബന്ധിച്ചു. നരേട്ടന് അൽപം റിലാക്സേഷൻ കിട്ടിക്കോട്ടെ എന്നു കരുതിയാണ് അങ്ങിനെ പറഞ്ഞത്. എന്നാൽ നരേട്ടൻ “ആകെ ക്ഷീണം തോന്നുന്നു. ഒന്നു കിടക്കണം.” എന്നു പറഞ്ഞ് എന്‍റെ അഭ്യർത്ഥനയെ നിരസിച്ചു.

വീട്ടിൽ മടങ്ങിയെത്തിയ ഉടനെ നരേട്ടൻ കട്ടിലിൽ കയറിക്കിടന്നു. പിറ്റേന്ന് കോളേജിൽ പോകേണ്ടതുണ്ടായിരുന്നതു കൊണ്ട് ഞാൻ നോട്ടുകൾ പ്രിപ്പയർ ചെയ്യുന്ന തിരക്കിലേക്കു തിരിഞ്ഞു. ഏറെ ദിവസത്തെ ലീവിനു ശേഷമാണ് കോളേജിൽ മടങ്ങിയെത്തുന്നത് എന്നതിനാൽ ധാരാളം പോർഷൻസ് എടുത്തു തീർക്കാനുണ്ടായിരുന്നു. പിന്നെ റിസർച്ച് സ്ക്കോളേഴ്സിനു വേണ്ടി കുറെ ഗൈഡൻസ് വർക്കുകളും കോളേജിലെ കാര്യങ്ങളിൽ മുഴുകിയതിനാൽ ഞാൻ സമയം ഏറെ കടന്നു പോയതറിഞ്ഞില്ല.

നരേട്ടനുള്ള മരുന്നുകൾ കൊടുക്കേണ്ട സമയമായിയെന്ന് മനസ്സിലിരുന്ന് ആരോ ഓർമ്മിപ്പിച്ചു. പെട്ടെന്ന് ഞാനെഴുന്നേറ്റ് ഞങ്ങളുടെ ബെഡ്റൂമിലെത്തി. അവിടെ നരേട്ടൻ സുഖ സുഷുപ്തിയിലാണ്ടു കിടക്കുന്നതു കണ്ടു.

രാത്രിയിൽ കാര്യമായിട്ടൊന്നും കഴിക്കുന്ന പതിവ് നരേട്ടനുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിനും എനിക്കും വേണ്ടി ഓട്സുണ്ടാക്കി രണ്ടു പാത്രങ്ങളിലാക്കി ഞാനദ്ദേഹത്തിന്‍റെ സമീപം ചെന്നു.

“നരേട്ടാ… എണീക്ക് ഈ ഓട്സു കഴിച്ചിട്ട് കിടന്നുറങ്ങിക്കോളൂ.”

ഞാനദ്ദേഹത്തെ കുലുക്കി വിളിച്ചു. പക്ഷെ ഉറക്കത്തിന്‍റെ അഗാധതയിൽ ആണ്ടു മുങ്ങിയതു പോലെ അദ്ദേഹം കിടന്നു.

ഏറെ നേരം കുലുക്കി വിളിച്ചപ്പോൾ അദ്ദേഹം കണ്ണു തുറന്നു എന്നെ നോക്കി.

“എന്തൊരുറക്കമാ നരേട്ടാ ഇത്. ഉച്ചയ്ക്കു ശേഷം ആഹാരമൊന്നും ഇതുവരെ കഴിച്ചിട്ടില്ല. പിന്നെ മരുന്നും.

ഞാൻ ഉൽക്കണ്ഠയോടെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി.

“എനിക്കൊന്നും വേണമെന്നില്ല മീര. വല്ലാത്ത ക്ഷീണം ഞാനൊന്നുറങ്ങിക്കൊള്ളട്ടെ.”

“നരേട്ടാ ഈ ഓട്സ് അൽപം കഴിക്കൂ. പിന്നെ ഈ മരുന്നും.”

ബൈപ്പാസ് കഴിഞ്ഞതിൽപ്പിന്നെ നരേട്ടൻ കഴിച്ചിരുന്ന ഗുളികകൾ ഇപ്പോഴും തുടരുന്നുണ്ട്. എന്തെങ്കിലും ആഹാരം കഴിക്കാതെ ഗുളികകൾ കഴിക്കാനാവുകയില്ല. എന്‍റെ നിർബന്ധം മൂലം നരേട്ടൻ എഴുന്നേറ്റിരുന്ന് അൽപം ആഹാരം കഴിച്ചു. പിന്നെ ഞാൻ നൽകിയ മരുന്നും കഴിച്ച് അദ്ദേഹം ക്ഷീണത്തോടെ ഉറക്കമായി. പാവം! നരേട്ടൻ…

ആ മനസ്സ് വല്ലാതെ തളർന്നിരിക്കുന്നു. അതാണ് ഈ ക്ഷീണം. അങ്ങനെ മനസ്സിലോർത്തു കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു പോന്നു.

അടുക്കള ജോലികളെല്ലാം ഒതുക്കി രാത്രിയിൽ ഞാൻ കിടക്കാനൊരുങ്ങുമ്പോൾ കൃഷ്ണമോളുടെ ഫോൺ വന്നു.

“പപ്പാ ഉറക്കമായോ? ഫോൺ പപ്പയ്ക്കൊന്നു കൊടുക്കുമോ?” എന്നോട് സംസാരിക്കാൻ അവൾക്ക് ബുദ്ധിമുട്ടുള്ളതു പോലെ തോന്നി. അവളുടെ പിണക്കം മാറിയിട്ടില്ലെന്ന് സാരം.

“പപ്പ നല്ല ഉറക്കമായല്ലോ കൃഷ്ണമോളെ. പപ്പയ്ക്കു നല്ല ക്ഷീണമുണ്ടെന്നു തോന്നുന്നു.” ഞാൻ അവളുടെ പരിഭവം കണ്ടില്ലെന്ന് നടിച്ചു പറഞ്ഞു.

“എങ്കിൽ ഞാൻ നാളെ വിളിക്കാം.”

അങ്ങിനെ പറഞ്ഞ് അവൾ ഫോൺ ഓഫ് ചെയ്‌തു. അതോടെ എന്നോടുള്ള അവളുടെ പരിഭവം മാറിയിട്ടില്ലെന്ന് എനിക്ക് പൂർണ്ണബോദ്ധ്യമായി. അവൾ വാശിയിൽ ത്തന്നെയാണ്. ആ വാശിയ്ക്ക് ഞാൻ വഴങ്ങുകയില്ലെന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു. എങ്ങിനെയെങ്കിലും പപ്പയെ സോപ്പിട്ട് കാര്യം സാധിക്കാനാണ് അവളുടെ നീക്കമെന്ന് മനസ്സിലായി. സ്വന്തം സ്വാർത്ഥലാഭത്തിനു മുന്നിൽ മറ്റാരുടെ ബുദ്ധിമുട്ടുകളും അവൾക്കു പ്രശ്നമല്ലെന്ന് ഒരിക്കൽ കൂടി അവൾ തെളിയിച്ചു കൊണ്ടിരിക്കുന്നു എന്ന് ഞാനോർത്തു.

അവൾ വേഗം ഫോൺ ഓഫ് ചെയ്‌തതിനാൽ ടുട്ടുമോന്‍റെ കാര്യങ്ങളും ഒന്നും ചോദിച്ചറിയാൻ കഴിഞ്ഞില്ല. അവൻ പിന്നീടെപ്പോഴെങ്കിലും കരഞ്ഞോ?. ആഹാരം കഴിച്ചോ? അങ്ങനെ നൂറു ചോദ്യങ്ങൾ മനസ്സിൽ പൊന്തി വന്നു. ഇനി എന്നാണ് അവനെ കാണാനാവുക? ആ പിഞ്ചിളം മേനി മാറോടു ചേർത്ത് പുണരാനാവുക?

നരേട്ടനെപ്പോലെ എന്‍റെ മനസ്സും വിങ്ങിക്കൊണ്ടിരുന്നു. ആ വിങ്ങലോടെയാണ് ഉറങ്ങാൻ കിടന്നത്. രാത്രിയിൽ നരേട്ടൻ ഞരങ്ങുകയും, മൂളുകയും ചെയ്‌തു കൊണ്ടിരുന്നു. ഇടയ്ക്ക് തേങ്ങിക്കരയുന്നതും കേൾക്കാമായിരുന്നു. അദ്ദേഹം എന്തൊക്കെയോ ദുഃസ്വപ്നങ്ങൾ കാണുന്നുണ്ടാവുമെന്ന് എനിക്കു തോന്നി. ദുഃഖകരമായ എന്തൊക്കെയോ സ്വപ്നങ്ങൾ.

പിറ്റേന്ന് അതിരാവിലെ ഉണർന്നെണീറ്റ ഞാൻ നരേട്ടനെ ഉണർത്താതെ തന്നെ പതിഞ്ഞ കാൽ വയ്പുകളോടെ അടുത്ത മുറിയിലേയ്ക്കു നടന്നു, ഒരു പുതിയ പ്രഭാതത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മനസ്സിൽ ഉൻമേഷം നിറയ്ക്കാൻ ശ്രമിച്ചെങ്കിലും ഏതോ വിങ്ങൽ മനസ്സിന്‍റെ കോണിൽ ഒളിഞ്ഞു കിടന്നു. ഒരു പക്ഷെ നരേട്ടനായിരിക്കാം. അതിനു കാരണം ആ മനസ്സിന്‍റെ വിങ്ങലുകൾ എന്നിലേയ്ക്കും പടരുകയായിരുന്നു.

രണ്ടാഴ്ചത്തെ ഇടവേളയിൽ വീണ്ടും കോളേജിലേയ്ക്കു പുറപ്പെടുമ്പോൾ സാധാരണയായി മനസ്സിൽ എന്തെന്നില്ലാത്ത ഉൻമേഷം നിറയുമായിരുന്നു. അതിനു പകരം അസ്വാസ്ഥ്യത്തിന്‍റെ വേരുകൾ എന്നിലേയ്ക്കും പടർന്നു തുടങ്ങിയിരിക്കുന്നു. അസ്വാഭാവികമായി എന്തോ ഒന്ന് സംഭവിക്കുമെന്നൊരു തോന്നൽ മനസ്സിനെ ഗ്രസിച്ചു കൊണ്ടിരുന്നു.

രാവിലെ എനിക്കും നരേട്ടനും പ്രഭാത ഭക്ഷണം ഒരുക്കുമ്പോഴും മനസ്സിൽ നിന്നും ആ ഭീതി വിട്ടുമാറിയിരുന്നില്ല. തിരക്കിട്ട ജോലികളിൽ മുഴുകി ആ അസ്വാസ്ഥ്യത്തെ തുടച്ചു നീക്കുവാനുള്ള ശ്രമമായിരുന്നു പിന്നീട്. എങ്ങിനെയോ അടുക്കള ജോലികൾ തീർത്ത് നരേട്ടനുള്ള പ്രഭാത ഭക്ഷണം ഊണു മുറിയിൽ വിളമ്പി വച്ച് ഞാൻ അദ്ദേഹത്തെ ഉണർത്താനായി കിടക്ക മുറിയിലെത്തി. അപ്പോഴേയ്ക്കും നരേട്ടൻ ഉണർന്നു കഴിഞ്ഞിരുന്നു. ബാത്ത്റൂമിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹത്തിന്‍റെ മുഖത്ത് തലേ ദിവസത്തെ ക്ഷീണത്തിന്‍റെ അടയാളങ്ങൾ തെളിഞ്ഞു കിടന്നു. എങ്കിലും അദ്ദേഹം ഉൻമേഷവാനാണെന്നു തോന്നി.

“എന്താ മീര… ഇന്നെനിക്ക് ബെഡ്കോഫി കൊണ്ടുവരാൻ താൻ മറന്നു പോയോ?”

നരേട്ടന്‍റെ അന്വേഷണം കേട്ട് ഞാൻ ഒന്നു പതറിയെങ്കിലും ചിരിച്ചു കൊണ്ട് ഉത്തരം നൽകി.

“നരേട്ടൻ നല്ല ഉറക്കമായിരുന്നല്ലോ. അതുകൊണ്ട് ഉണർത്തേണ്ടെന്നു കരുതി. മാത്രമല്ല ഇന്നലെ നല്ല ക്ഷീണമുണ്ടായിരുന്നുവല്ലൊ. നല്ലവണ്ണം ഉറങ്ങി ആ ക്ഷീണമൊക്കെ മാറിക്കോട്ടെ എന്നും കരുതി.”

“ശരിയാണു മീര… ഇന്നലെ ആ ഉറക്കത്തിൽ നിന്നും ഞാൻ ഉണരാതിരുന്നെങ്കിൽ എന്ന് മനസ്സു കൊണ്ട് ആഗ്രഹിച്ചു പോയി. ഒരിക്കലും ഉണരാത്ത ഒരുറക്കം. അതെന്നെ തേടി വന്നിരുന്നെങ്കിൽ ഈ വേദനകളിൽ നിന്നും ഒരു മുക്തി ലഭിക്കുമായിരുന്നുവല്ലോ എന്നും ഓർത്തു പോയി.”

“അരുത് നരേട്ടാ… ഇത്തരം വാക്കുകൾ പറഞ്ഞ് എന്നെ വേദനിപ്പിക്കരുത്. ഞാനും ഒന്നും ചെയ്യാനാവാതെ ആ വേദനയുടെ പിടിയിലമർന്നു പോവും.”

“ഇല്ല മീരാ നിന്നെ ഇനി ഞാൻ വേദനിപ്പിക്കുകയില്ല. നീ എല്ലായ്പ്പോഴും സന്തോഷമായിരിക്കണം. അതുകാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“സന്തോഷം… അതൊരു കിട്ടാക്കനിയായിത്തീർന്നില്ലെ നരേട്ടാ നമ്മുടെ ജീവിതത്തിൽ, രാഹുൽ മോൻ പോയതോടെ എല്ലാം തീർന്നില്ലെ? എന്നിട്ടും മനസ്സിന് കടിഞ്ഞാണിട്ട് നമ്മൾ ജീവിക്കാൻ ശ്രമിക്കുന്നു. മറ്റാരെയോ ഒക്കെ കണ്ട് സന്തോഷിക്കാൻ ശ്രമിക്കുന്നു. ടുട്ടുമോൻ നമ്മുടെ ജീവിതത്തിന്‍റെ വെളിച്ചമല്ലേ നരേട്ടാ. അവനെക്കാണുമ്പോൾ നരേട്ടനും എല്ലാം മറന്ന് സന്തോഷിക്കുന്നില്ലെ?”

“ശരിയാണു മീരാ… അവനെ ക്കാണുമ്പോൾ ഞാൻ എല്ലാം മറന്നു പോകുന്നു. ഹൃദയത്തിൽ സന്തോഷം വന്നു നിറയുന്നു. പ്രത്യേകിച്ചും അവന് രാഹുൽമോന്‍റെ ഛായയുള്ളതു കൊണ്ടു കൂടിയാവാം അത്. പക്ഷെ അതുകൊണ്ടു തന്നെ അവൻ പോയപ്പോൾ ഞാൻ ആകെ തകർന്നു പോകുന്നതു പോലെ. പിടിച്ചു നിൽക്കാൻ എനിക്കു കിട്ടിയ ഒരു പിടി വള്ളിയായിരുന്നു അവൻ. അവനില്ലാത്തപ്പോൾ ആഴമേറിയ ഏതോ ജലാശയത്തിൽ ഞാൻ ആഴ്ന്നു പോകുന്നതു പോലെ. ഏതോ ദുഃഖ കൂപത്തിൽ ഞാൻ ആഴ്ന്നു മുങ്ങുന്നു. വയ്യ മീരാ… ഈ വേദന എന്നെ കാർന്നു തിന്നുകയേ ഉള്ളൂ. ഞാൻ മരിച്ചു പോകും… മീരാ ഞാൻ മരിച്ചു പോകും…”

നരേട്ടൻ എന്‍റെ മടിയിൽ കിടന്ന് പൊട്ടിക്കരയുവാൻ തുടങ്ങി. അദ്ദേഹത്തെ എങ്ങിനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. ഒടുവിൽ അദ്ദേഹത്തെ തലോടി കൊണ്ട് ഞാൻ പറഞ്ഞു.

“നരേട്ടനിങ്ങനെ അതുമിതും ആലോചിച്ച് ഒറ്റയ്ക്കിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. ഈ മുറിയിൽ ചടഞ്ഞു കൂടാതെ വെളിയിലേയ്ക്കിറങ്ങണം. പുറത്തെ ശുദ്ധവായു കൊള്ളുമ്പോൾ ഈ വേദനയ്ക്ക് കുറെയൊക്കെ ശമനം കിട്ടും.”

എന്‍റെ മടിയിൽ കിടന്ന് കുറെ കരഞ്ഞു കഴിഞ്ഞപ്പോൾ നരേട്ടന് കുറെയൊക്കെ ആശ്വാസം ലഭിച്ചുവെന്നു തോന്നി. അറിയാതെ നിറഞ്ഞു വന്ന കണ്ണുനീർ നരേട്ടൻ കാണാതെ തുടച്ചു കൊണ്ട് ഞാൻ നരേട്ടനെ പിടിച്ചെഴുന്നേൽപ്പിച്ചു. അപ്പോൾ മനസ്സു പറഞ്ഞു.

“ഈ സന്ദർഭത്തിൽ നീ അധീരയാകരുത്. നരേട്ടന് ആത്മബലം നൽകേണ്ടത് നീയാണ്…” പെട്ടെന്ന് നരേട്ടൻ മനസ്സിലെ ഭാരം ഒഴിഞ്ഞതു പോലെ എഴുന്നേറ്റിരുന്നു കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

“സോറി… മീരാ… ഞാൻ പെട്ടെന്ന് വല്ലാതെ അപ്സെറ്റായിപ്പോയി. സാരമില്ല… നിന്‍റെ മടിയിൽ തലവച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ എന്‍റെ വേദനകൾ മുക്കാലും പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി നീ കോളേജിൽ പൊയ്ക്കോളൂ. ഞാൻ സമാധാനമായിട്ടിരുന്നോളാം.”

“അല്ല… നരേട്ടനു വിഷമാണെങ്കിൽ ഞാനിന്നു പോകുന്നില്ല. അല്ലെങ്കിലും നരേട്ടനെ ഈ സ്‌ഥിതിയിൽ കണ്ടിട്ട് എനിക്കു മനഃസമാധാനമായിട്ട് അവിടെച്ചെന്നിരിക്കാനാവില്ല. ഞാൻ ഇന്നത്തേയ്ക്കു കൂടി ലീവെഴുതിക്കൊടുക്കാൻ തീരുമാനിച്ചു.

“വേണ്ട മീരാ… താൻ വെറുതെ ഒരു ലീവു കൂടി എടുത്ത് കളയണ്ട. എന്‍റെ വിഷമമൊക്കെ മാറി. താൻ നോക്കിക്കോളൂ… അൽപ സമയത്തിനുള്ളിൽ ഞാൻ ഒരു മിടുക്കനാകും.”

അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം അവശതയൊക്കെ മറന്ന് എന്നെ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ടു ബാത്ത്റൂമിൽ കൊണ്ടുപോയാക്കിയിട്ടു പറഞ്ഞു.

“താൻ വേഗം കുളിച്ചു റെഡിയായി കോളേജിൽ പോകുവാൻ നോക്ക്. ഞാനും എന്‍റെ പ്രഭാത കൃത്യങ്ങൾ എല്ലാം നടത്തി ഒന്നു കുളിക്കട്ടെ. അപ്പോൾ ഈ ക്ഷീണമെല്ലാം മാറി ഒന്നു ഫ്രഷാകും. അല്ല ഇനി ഞാൻ കുളിപ്പിച്ചു തരണം എന്നുണ്ടോ. വേണമെങ്കിൽ അതുമാവാം…” അദ്ദേഹം പൊട്ടിച്ചിരിച്ചു.

അപ്പോൾ അൽപം മുമ്പു കണ്ട നരേട്ടനല്ല അതെന്നു തോന്നി. അദ്ദേഹം ഉൻമേഷവാനായിരിക്കുന്നു. എനിക്ക് മനഃസമാധാനമായി.

വേഗം കുളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ നരേട്ടനും കുളിച്ചുക്കഴിഞ്ഞിരുന്നു. അദ്ദേഹം പഴയ ഉൻമേഷം വീണ്ടെടുത്തതു പോലെ തോന്നി. മാത്രമല്ല ചെറുപ്പകാലത്തെ ഊർജ്ജസ്വലതയോടെ അദ്ദേഹം എന്‍റെ അടുത്തെത്തി. കണ്ണാടിയ്ക്കു മുന്നിൽ അണിഞ്ഞൊരുങ്ങിക്കൊണ്ടിരുന്ന എന്‍റെ അടുത്തെത്തി. മുഖം പിടിച്ചുയർത്തി ആവേശത്തോടെ ചുംബിച്ചു കൊണ്ട് പറഞ്ഞു.

“കാലമിത്രയായിട്ടും തന്‍റെ പഴയ സൗന്ദര്യത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല മീരാ… താനിപ്പോഴും എന്‍റെ പഴയ മീര തന്നെയാണ്. ഒരുപാടു സ്നേഹം ഉള്ളിലൊതുക്കി നടക്കുന്നവൾ…”

ശരിയാണു നരേട്ടാ… ഇന്നിപ്പോൾ അങ്ങനെ ആവേശത്തോടെ സ്നേഹിക്കാൻ ഞാനും കൊതിക്കുന്നു. പക്ഷെ അങ്ങ് എനിക്കു നൽകുന്ന സ്നേഹത്തിന് പകരം നൽകാൻ ഈ ജന്മത്ത് ഞാനെത്ര ശ്രമിച്ചാലും എനിക്കാവുമെന്ന് തോന്നുന്നില്ല. കാരണം അളവറ്റ ആ സ്നേഹം, നിറഞ്ഞു തുളുമ്പുന്ന ഒരു പാനപാത്രം പോലെയാണ്. അതിൽ മുങ്ങിത്താണ് മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ സ്നേഹം അതേ അളവിൽ തിരിച്ചു നൽകാൻ എനിക്കൊരിക്കലുമാവില്ല നരേട്ടാ… എന്നോടു ക്ഷമിക്കൂ.

ആത്മഗതം പോലെ എന്‍റെ മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു.

പെട്ടെന്ന് അടക്കിപ്പിടിച്ച എന്‍റെ നിശ്വാസങ്ങളെ ചുണ്ടു കൊണ്ടമർത്തി അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കി. എന്നിട്ട് ആവേശത്തോടെ പറഞ്ഞു.

“നിന്നെ എപ്പോഴുമിങ്ങനെ കണ്ടു കൊണ്ട് എനിക്കു മരിക്കണം മീരാ… നിന്‍റെ മടിയിൽ തലവച്ച്. അവസാന ശ്വാസം എടുത്തു കൊണ്ട്.”

(തുടരും)

സാഗരസംഗമം ഭാഗം- 15

നരേട്ടൻ പെട്ടെന്ന് അവന്‍റെ അടുത്തെത്തി അവനെ ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“അരുൺ… ഇനി മുതൽ നീ ഞങ്ങൾക്ക് മകനാണ്. ഞങ്ങളുടെ രാഹുൽ മോന് പ്രിയപ്പെട്ടവൻ ഞങ്ങൾക്കും പ്രിയപ്പെട്ടവനാണ്. ഞങ്ങൾക്ക് അവനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ അവൻ മുകളിലിരുന്ന് സന്തോഷിക്കട്ടെ…”

അവർ അൽപം നേരം കൂടി ആലിംഗനബദ്ധരായി നിന്നു. അങ്ങകലെ ചക്രവാള സീമയിൽ രാഹുൽ മോൻ എല്ലാം കണ്ട് പുഞ്ചിരി വിരിയിച്ചു നിൽക്കുന്നതായി തോന്നി. ഒരു ഈറൻ കാറ്റ് ഞങ്ങളെ കടന്നു പോയി. ആരുടെയോ നേർത്ത സ്പന്ദനം പോലെ.

മമ്മീ… പപ്പാ… കരയരുത്. ഞാനിവിടെത്തന്നെയുണ്ട് എന്ന് ആ കാറ്റ് ഞങ്ങളോട് മൂകമായി മന്ത്രിയ്ക്കും പോലെ തോന്നി.

അൽപം കഴിഞ്ഞ് നരേട്ടനിൽ നിന്നും വേർപെട്ട് അരുൺ പറഞ്ഞു.

“ഞാൻ ഇടയ്ക്ക് വീട്ടിൽ വരാം സാർ… എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചോളൂ. ഒരു മകനെ പോലെ ഞാൻ അടുത്തുണ്ടാകും.” ഒരു നിമിഷം നിർന്നിമേഷരായി ഞങ്ങൾ പരസ്പരം നോക്കി നിന്നു. രാഹുലിന്‍റെ സ്‌ഥാനത്ത് ഒരു മകനെക്കിട്ടിയ നിർവൃതിയോടെ.

അകലങ്ങളിൽ അപ്പോൾ സന്ധ്യാബരം തുടുത്തു തുടങ്ങിയിരുന്നു. വികാരവിവശനായ ഒരച്ഛനെപ്പോലെ സൂര്യനും ചുവന്നു തുടുത്ത് ഞങ്ങളെ നോക്കി. താഴേയ്ക്കു ഗമനം തുടർന്നു കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്കു കാണുന്ന വെള്ളി മേഘക്കീറുകളും, വെള്ളിൽപ്പറവകളും ആകാശത്തിൽ അഭൗമാന്തരീക്ഷമൊരുക്കി  ഞങ്ങളെ ആഹ്ലാദഭരിതരാക്കി. ഒരു നിമിഷം ഞങ്ങൾ നിശബ്ദരായി ആ ജഗന്നിയന്താവിന്‍റെ ഗതിവിഗതികളെക്കുറിച്ച് ഓർത്തു. ഒന്നു നഷ്ടപ്പെടുമ്പോൾ മറ്റൊന്നു നൽകി നമ്മെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിനാവുന്നു. ഒരിക്കൽ കൂടി അരുണിന്‍റെ ശബ്ദം ഞങ്ങളെ ഉണർത്തി.

“ഞാൻ വരാം സർ… ഇപ്പോൾ ഞങ്ങൾ പോകട്ടെ.”

“അരുൺ തീർച്ചയായും വരണം. ഞങ്ങൾ അരുണിനെ പ്രതീക്ഷിച്ചിരിക്കും.”

അവൻ കൈവീശി ബൈക്കിൽക്കയറി യാത്രയാകുന്നതു നോക്കി ഞങ്ങൾ ഒരു നിമിഷം നിർന്നിമേഷരായി നിന്നു. പിന്നെ തിരികെ കൈവീശി അവനെ യാത്രയാക്കുമ്പോൾ രാഹുലിനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ ഞങ്ങളുടെ ഹൃദയം ആനന്ദതുന്ദിലമായിത്തീർന്നു.

ഫ്ളാറ്റിൽ തിരിച്ചെത്തിയിട്ടും രണ്ടു ദിവസത്തേയ്ക്ക് അവിടെ മൂകത തളം കെട്ടി നിന്നു. രാഹുൽമോന്‍റെ ഓർമ്മകൾ എല്ലാവരും അയവിറക്കുകയാണെന്നു തോന്നി. കൃഷ്ണമോൾ, രാഹുൽമോന്‍റെ ഫോട്ടോകൾ എടുത്തു നോക്കുന്നതും, അവന്‍റെ സ്വകാര്യ ആൽബത്തിലെ ഫോട്ടോകൾ ദേവാനന്ദിനെ കാണിക്കുന്നതും കണ്ടു. ദേവാനന്ദ് താൻ അതുവരെ കാണാത്ത രാഹുലിനെ ഉറ്റുനോക്കി പറയുന്നതു കേട്ടു.

“എത്ര നിഷ്ക്കളങ്കവും സുന്ദരവുമായ മുഖം. ഈ മുഖത്തിന്നുടമ തീർച്ചയായും ഒരു നല്ല ഹൃദയത്തിനുടമയായിരിക്കും.”

“അതെ ദേവേട്ടാ… ചേട്ടൻ ഒരു നല്ല ഹൃദയത്തിനുടമയായിരുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു നിഷ്ക്കളങ്ക ഹൃദയത്തിന്നുടമ. ചേട്ടന് സംഗീതയോടുണ്ടായിരുന്ന പ്രേമത്തെക്കുറിച്ച് എന്നോടു പറയാറുണ്ടായിരുന്നു. മെഡിസിൻ പഠനം കഴിഞ്ഞ് അവർ ഒരുമിച്ചു ജീവിക്കാൻ തയ്യാറെടുക്കുകയായിരുന്നു. അതേക്കുറിച്ച് പപ്പയോടും മമ്മിയോടും സംസാരിക്കാൻ എന്നെ ചട്ടം കെട്ടിയിരുന്നു. പക്ഷെ സംഗീത ഒരു മാർവാഡിയുടെ മകളാണ്. പണം പലിശയ്ക്ക് കൊടുത്ത് ആൾക്കാരെ ദ്രോഹിക്കുന്ന ഒരു മാർവാഡിയുടെ മകൾ. അത്തരമൊരു ബന്ധത്തിന് പപ്പയും മമ്മിയും സമ്മതിയ്ക്കുമോ എന്ന് ചേട്ടൻ ഭയന്നിരുന്നു. പക്ഷേ സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ചു പഠിക്കുകയും, സ്നേഹിക്കുകയും ചെയ്‌ത അവർക്കു തമ്മിൽ പിരിയാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ഏറെ സ്നേഹം വരുമ്പോൾ മാത്രം അവൾ രാഹുലിനെ സംബോധന ചെയ്യാറുള്ള ചേട്ടാ എന്ന വിളി ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. “ആ സംഗീത എന്നു പേരുള്ള പെൺകുട്ടി ഇന്നെവിടെയാണ്?” ദേവാനന്ദ് താൽപര്യപൂർവ്വം ചോദിക്കുന്നതു കേട്ടു.

“അവർ മെഡിസിനു പഠിക്കുകയാണ്. എംഡിയ്ക്ക്. ഇപ്പോൾ കൽക്കത്തയിലോ മറ്റോ ആണ്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. രാഹുൽ ചേട്ടനെ ഓർത്ത് കാലം കഴിയ്ക്കാനാണ് അവർക്കിഷ്ടം.”

“ഓ ഗോഡ്… എ റിയൽ ലൗ…” ദേവാനന്ദ് അതിശയം കൂറുന്നതു കേട്ടു. ആ പ്രതിവചനം എന്‍റെ മനസ്സിലും മുഴങ്ങി. അറിയാതെ മനസ്സു കേണു. ഓ… മകനെ… നിന്‍റെ മനസ്സിന്‍റെ മൃദുല അറകളിൽ നീ നിന്‍റെ പ്രേമം ഒളിച്ചുവച്ചതെന്തിനാണ്? അതൊളിച്ചു വച്ച് ആ ആത്മസംഘർഷം മുഴുവൻ പേറിയതെന്തിനാണ്? നിന്നെ ഹൃദയത്തിലേറ്റിയ നിന്‍റെ പപ്പയും മമ്മിയും നിന്നെ എതിർക്കുമെന്നു വിചാരിച്ചോ?

ഒരിയ്ക്കലുമില്ല. കാരണം പ്രേമത്തിന്‍റെ ബലിപീഠത്തിൽ സ്വയം ബലി കഴിച്ചവളാണ് നിന്‍റെ മമ്മി. ആളുന്ന അഗ്നി കുണ്ഠത്തിൽ സ്വയം ചൂടേറ്റു തപിച്ചവളാണ്. ആ കനൽ തീയിൽ വെന്തു നീറുന്ന രണ്ടാത്മാക്കളുടെ തപിക്കുന്ന വേദന എന്തെന്ന് അറിഞ്ഞവളാണ്. ഒരിക്കലും നിന്നെ എതിർക്കുമായിരുന്നില്ല ഈ മമ്മി. നിന്‍റെ പപ്പയും പ്രേമത്തിന്‍റെ ആത്മസംഘർഷങ്ങൾ മാറി നിന്നെങ്കിലും കണ്ടറിഞ്ഞവനാണ്. അതൊന്നും നിന്നെ അറിയിക്കാതിരുന്നതു കഷ്ടമായിപ്പോയി എന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. പക്ഷെ നീ ചിലതെല്ലാം കാണുകയും അറിയുകയും ചെയ്തുവെന്ന് ഞാൻ കരുതി.

ഒരു കാലത്ത് ഞങ്ങൾ ഇരുവരുടേയും മനസ്സിൽ ഊറിക്കൂടിയ ആത്മസംഘർഷങ്ങൾ നിന്നെയും ബാധിച്ചിരുന്നല്ലൊ. എന്നിട്ടും നീയതെന്തു കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. നിന്‍റെ നിഷ്ക്കളങ്കമായ കൊച്ചുമനസ്സിന് അതിന്‍റെ കാരണങ്ങൾ ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ലായിരിക്കാം. പക്ഷെ പപ്പയുടേയും മമ്മിയുടേയും അകൽച്ച നിന്‍റെ മനസ്സിനെ ഒരു കാലഘട്ടത്തിൽ വളരെയേറെ വേദനിപ്പിച്ചിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതായിരിക്കാം സംഗീതയോട് നിന്നെ അടുപ്പിച്ചത്. നിന്‍റെ വേദനകൾ പങ്കുവയ്ക്കാനുള്ള അത്താണിയായിരുന്നോ അവൾ.

നിന്നെ മനസ്സിലാക്കുവാൻ ഞങ്ങൾ വൈകിപ്പോയി. മനസ്സിലാക്കിയപ്പോഴേയ്ക്കും നിന്നെ ഞങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര അകലത്തിൽ നീ എത്തി. ഒരിക്കലും കൈയ്യെത്തിപ്പിടിക്കാനാവാത്തത്ര അകലത്തിൽ…

ഊറി വന്ന കണ്ണീർക്കണങ്ങൾ കൈ കൊണ്ട് തുടച്ചു മാറ്റി എഴുന്നേറ്റു. എത്രനേരമായി ഞാനീ സെറ്റിയിൽ വന്നിരുന്നിട്ട്. നേരം സന്ധ്യയോടടുക്കുന്നു. നരേട്ടൻ അകത്തെവിടെയോ വിശ്രമിക്കുകയാണ്. കൃഷ്ണമോളും ദേവാനന്ദും മോനേയും കൂട്ടി പാർക്കിലോ മറ്റോ പോയിരിക്കുന്നു. അവർ തിരിച്ചെത്തും മുമ്പ് വൈകിട്ടത്തെ ആഹാരമുണ്ടാക്കണം.

രണ്ടു ദിവസം കഴിഞ്ഞാൽ കോളേജിൽ പോയിത്തുടങ്ങണം. കുറെ നോട്ട്സ് പ്രിപ്പയർ ചെയ്യാനുണ്ട്. ധൃതിയിൽ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. നരേട്ടൻ ശബ്ദം താഴ്ത്തി വച്ച് ഏതോ ഹിന്ദി ഗാനം കേൾക്കുന്നു. ദുഃഖത്തിന്‍റെ ആഴത്തിൽ നിന്നും പൊന്തി വന്ന് ഹൃദയത്തെ വലയം ചെയ്യുന്ന ഒരു ഹിന്ദി ഗാനം. അതിന്‍റെ നേർത്ത കൈപ്പിടിയിൽ ഒതുങ്ങി. ആ വേദനയിൽ മുങ്ങിത്താഴ്ന്നെന്നപ്പോലെ നരേട്ടൻ കിടക്കുന്നു. ഒരിക്കലും മോചനമില്ലാത്ത ഒരു തടവറയിലെന്ന പോലെ.

അടുക്കളയിൽ ചപ്പാത്തിയും കറികളും ഉണ്ടാക്കുന്ന തിരക്കിൽ ഞാൻ മറ്റെല്ലാം മറന്നു. ആഹാരം ഉണ്ടാക്കി കാസ്സറോളിലാക്കി മേശപ്പുറത്തു വയ്ക്കുമ്പോളോർത്തു. രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങിലൊന്നായിരുന്നു ചപ്പാത്തിയും, ക്വാളിഫ്ളവർ കറിയും. അവനു വേണ്ടി ഒരു പ്ലേറ്റ് മാറ്റി വച്ചു.

ഒരുപക്ഷേ ആരും കാണാതെ ഏതോ അജ്ഞാത തീരത്തു നിന്ന് അവൻ അവന്‍റെ പ്രിയപ്പെട്ടവരെത്തേടി വന്നാലോ. ഈ മേശപ്പുറത്തു വന്നിരുന്ന് അവന്‍റെ പ്രിയപ്പെട്ട വിഭവം ആസ്വദിക്കാൻ ഒരിക്കൽ കൂടി, അവന്‍റെ പ്രിയപ്പെട്ട പപ്പയെയും മമ്മിയെയും കൃഷ്ണമോളെയും കാണാൻ ആത്മാക്കളുടെ ലോകത്തു നിന്ന് അവൻ ഇറങ്ങി വന്നാലോ. അങ്ങനെ മനസ്സ് വെറുതെ വ്യാമോഹിച്ചു.

ഒരു പക്ഷേ നഷ്ടപ്പെട്ടതിനെ തിരികെക്കിട്ടുവാനുള്ള മനസ്സിന്‍റെ തീവ്രമായ ആഗ്രഹം. അതിനു വേണ്ടിയുള്ള മനസ്സിന്‍റെ മൂഢ പ്രേരണയായിരിക്കാം അത്. എങ്കിലും അത്തരം വിശ്വാസങ്ങളെ മുറുകെപ്പിടിക്കുവാൻ ഹൃദയം കൊതിച്ചു.

രാഹുൽ മോൻ കടന്നു പോയ ദിനങ്ങളൊന്നിൽ എവിടെ നിന്നോ പറന്നെത്തിയ ഒരു കൊച്ചു കുരുവി എന്നിലെ ശ്രദ്ധയെ പിടിച്ചു നിർത്തിയതോർത്തു. സിറ്റൗട്ടിന്‍റെ കൈവരികളിലും ചവിട്ടു പടിയിലും പിന്നെ വാതിൽപ്പടിയിലും വന്നിരുന്ന് പ്രിയപ്പെട്ട ആരേയോ പ്രതീക്ഷിച്ചെന്നപ്പോലെ പറന്നു കളിച്ചിരുന്ന ഈ കുഞ്ഞിക്കുരുവി.

ഞാനടുത്തു ചെന്നിട്ടും ഭയമേതുമില്ലാതെ എന്നെ ഉറ്റുനോക്കിയിരുന്ന ആ കുഞ്ഞിക്കിളിക്ക് രാഹുൽമോന്‍റെ ഛായയുണ്ടെന്നു തോന്നി. ഒരു പക്ഷേ രാഹുൽ മോന്‍റെ ആത്മാവ് കിളിയായി വന്നതായിരിക്കുമോ? ഞാനടുത്ത് ചെന്നിരുന്ന് അതിനെ കൈകളിലെടുത്തപ്പോൾ എന്‍റെ വാത്സല്യം പ്രതീക്ഷിച്ചെന്ന പോലെ അത് എന്‍റെ കൈകളിലൊതുങ്ങി ഇരുന്നത്.

ഒടുവിൽ വേദന സ്ഫുരിക്കുന്ന ചിലമ്പിച്ച സ്വരത്തിൽ ചിലച്ചു കൊണ്ട് അത് പറന്നകന്നത് ആത്മാക്കളുടെ ലോകത്തു നിന്നും അവൻ എന്നെ തേടിയെത്തിയതാണെന്നു തോന്നി. ഒരു നിമിഷനേരത്തേയ്ക്കെങ്കിലും എന്‍റെ വാത്സല്യം നുകരാനുള്ള അത്യുൽക്കടമായ ദാഹത്തോടെ അതിൽപ്പിന്നെ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അവനുള്ള ആഹാരവും വിളമ്പി വയ്ക്കുക പതിവായി.

കോളിംഗ് ബെല്ലിൽ ശക്തിയായി വിരലമർത്തുന്നത് കേട്ടാണ് ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നത്. എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നപ്പോൾ ദേവാനന്ദും, കൃഷ്ണമോളും, ടുട്ടുമോനുമായിരുന്നു.

കൃഷ്ണമോളുടെ കൈയ്യിൽ നിന്നും ടുട്ടുമോനെ വാങ്ങി. അവനെ കൊഞ്ചിച്ചു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു “മമ്മീ… നാളെ രാവിലെ ഞങ്ങൾ ബാംഗ്ലൂർക്ക് തിരികെപ്പോവുകയാണ്.”

“ഇത്ര പെട്ടെന്നോ… കുറച്ചു ദിവസം കൂടി കഴിഞ്ഞ് തിരിച്ചു പോയാൽ പ്പോരേ… മോനെക്കണ്ട് ഞങ്ങളുടെ കൊതി തീർന്നില്ല…” ഞാൻ ദുഃഖത്തോടെ പറഞ്ഞു.

“അത് മമ്മീ… ഞങ്ങളുടെ ലീവ് തീർന്നു. മറ്റന്നാൾ ഞങ്ങൾക്ക് രണ്ടുപേർക്കും കമ്പനിയിൽ ജോയിൻ ചെയ്യണം.”

ഇതറിയുമ്പോൾ നരേട്ടന്‍റെ പ്രതികരണം എന്തായിരിക്കുമെന്ന് ഞാനോർത്തു നോക്കി. രാഹുൽ മോന്‍റെ സഹപാഠിയായിരുന്നു അരുണുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തെ വീണ്ടും തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇന്നിപ്പോൾ ടുട്ടുമോനായിരിക്കും ആ മനസ്സിന് അൽപം ആശ്വാസം നൽകുന്നത്. അവനും കൂടി തന്നെ വിട്ടു പോവുകയാണെന്നറിയുമ്പോൾ ദുർബ്ബല ഹൃദയനായ നരേട്ടന് അത് താങ്ങാനാവുമോ? ആശങ്കകൾ ഹൃദയത്തെ കീറി മുറിച്ച് കടന്നു പോയിക്കൊണ്ടിരുന്നു. ടുട്ടുമോനെയും കൊണ്ട് നരേട്ടന്‍റെ മുറിയിലേയ്ക്കു നടക്കുമ്പോൾ പറഞ്ഞു.

“രണ്ടുപേരും വസ്ത്രം മാറി വന്ന് ആഹാരം കഴിച്ചോളൂ… ഞാൻ മൂടി വച്ചിട്ടുണ്ട്.”

“മമ്മീ ഞങ്ങൾ പുറത്തു നിന്നും ആഹാരം കഴിച്ചു. ദേവേട്ടന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയുമാണിഷ്ടം. പിന്നെ മമ്മിയെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നു വിചാരിച്ചു.” അവർക്കു വേണ്ടി ഞാൻ പാടുപ്പെട്ടുണ്ടാക്കിയതെല്ലാം വെറുതെയായല്ലോ എന്ന് മനസ്സിലോർത്തു. പിന്നെപ്പറഞ്ഞു.

“ഞാനും ചപ്പാത്തിയും കോളിഫ്ളവർ കറിയുമാണുണ്ടാക്കിയത്. ദേവാനന്ദിനിഷ്ടം അതായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.”

പെട്ടെന്ന് എന്‍റെ മലയാളം മനസ്സിലാക്കിയിട്ടെന്ന പോലെ ദേവാനന്ദ് ഹിന്ദിയിൽ പറഞ്ഞു.

“സോറി മമ്മീ… മമ്മീ പാടുപെട്ട് ഞങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതല്ലെ. ഞാനൽപം കഴിക്കാം…” അയാൾ അങ്ങനെ പറഞ്ഞ് മേശയുടെ സമീപമിരുന്ന് പ്ലേറ്റ് തുറന്നു വച്ചു. എന്നിട്ട് മണം പിടിച്ച് കൊണ്ട് പറഞ്ഞു.

“അരേ വാഹ് കോളിഫ്ളവർ. ഇതിന്‍റെ മണം കേൾക്കുന്നതു  തന്നെ എനിക്ക് എന്തിഷ്ടമാണെന്നോ…”

ദേവാനന്ദ് വാഷ് ബേസിന്‍റെ അടുത്തു പോയി കൈകൾ കഴുകി തിരിച്ചു വന്നു. എന്നിട്ട് ചപ്പാത്തി ഒന്നു രണ്ടെണ്ണമെടുത്ത് കോളിഫ്ളവർ  കറി കൂട്ടി കഴിക്കാൻ തുടങ്ങി. അയാൾ സ്വാദോടെ കഴിക്കുന്നതു കണ്ട് സംതൃപ്തിയോടെ ഞാൻ തിരിഞ്ഞു നടന്നു.

നരേട്ടന്‍റെ മുറിയിലെത്തി ടുട്ടുമോനെ ആ കൈകളിൽ നൽകി. നരേട്ടന്‍റെ കണ്ണുകളിൽ നിറഞ്ഞു നിന്ന ശോകഛവി ആ കൺതടങ്ങൾക്കു താഴെ കറുപ്പു പടർത്തിയിരുന്നു. ഹൃദയത്തിൽ തിങ്ങി വിങ്ങുന്ന വേദന നെറ്റിയിലും മുഖത്തും ചുളിവു പടർത്തിയിരിക്കുന്നു. അടക്കാനാവാത്ത വൃഥയുടെ നിഴൽപ്പാടുകൾ അദ്ദേഹത്തെ കൂടുതൽ വയസ്സനാക്കിയിരിക്കുന്നു. പക്ഷേ ടുട്ടുമോനെ കൈകളിൽ വാങ്ങുമ്പോൾ ആ മുഖം അൽപ നേരത്തേയ്ക്കെങ്കിലും പ്രകാശമാനമായി. അതിന്‍റെ സ്ഫുരണങ്ങൾ ആ ചുണ്ടുകളിൽ നേർത്ത വേദനയുടെ നിഴൽപ്പാടോടെ തത്തിക്കളിച്ചു. അവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം ചുണ്ടുകളിൽ നേർത്ത വേദനയുടെ നിഴൽപ്പാടോടെ തത്തിക്കളിച്ചു. അവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം വിളിച്ചു.

“മുത്തച്ഛന്‍റെ പൊന്നു മോനെ… നീയും മുത്തച്ഛനെ വിട്ട് നിന്‍റെ അമ്മയുടെയും അച്‌ഛന്‍റെയും കൂടെ പോകുമോടാ… നീയാണ് മുത്തച്ഛനിപ്പോൾ ഏക ആശ്വാസം. നീയും കൂടി പോയാൽ മുത്തച്ഛൻ തകർന്നു പോകുമെടാ…” ആ വാക്കുകൾ ഹൃദയത്തിലെവിടെയോ തറഞ്ഞു നിന്ന് വേദനയുളവാക്കി.

നാളെ അവൻ അച്‌ഛനമ്മമാരോടൊപ്പം മടങ്ങിപ്പോവുകയാണ് എന്നറിയുമ്പോൾ നരേട്ടന്‍റെ പ്രതികരണമെന്തായിരിക്കും. അതിന്‍റെ ഉത്തരം തേടി നിമിഷനേരത്തേയ്ക്ക് ഞാനാ കട്ടിലിൽ ചലനമറ്റിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയ കഴിയുമ്പോൾ ഡോക്ടർ പറഞ്ഞിരുന്നതോർത്തു.

“കൂടുതൽ ആഘാതമൊന്നും ആ ഹൃദയത്തിനിനി താങ്ങാനാവുകയില്ല. അതുകൊണ്ടു തന്നെ അത്തരം സന്ദർഭങ്ങൾ ജീവിതത്തിൽ ഒഴിവാക്കാൻ ശ്രമിക്കണം.”

നരേട്ടനെ എന്തു പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത്? ടുട്ടുമോനെ പിരിയാതിരിക്കാൻ അദ്ദേഹത്തിനു മുമ്പിൽ എന്തു പോംവഴിയാണ് എനിക്കു നിർദ്ദേശിക്കാനുള്ളത്?

ഒരുത്തരം തേടി ഞാൻ മുകളിലേയ്ക്കു മിഴി പായിച്ചു. അവിടെ വലകൾ നെയ്തു കൊണ്ടിരുന്ന ഒരെട്ടുകാലിയെ കണ്ടു. അതുപോലെ എന്‍റെ ഹൃദയത്തിലും വേദനയുടെ നനുത്ത വലകൾ പടർന്നു തുടങ്ങിയിരുന്നു. എട്ടുകാലിയുടെ കരങ്ങളിൽ ഇരയെ എന്നപോലെ ആ വേദനയ്ക്കിടയിലും എന്‍റെ മനസ്സ് ഒരുത്തരത്തിനായി പിടഞ്ഞു കൊണ്ടിരുന്നു നരേട്ടനെ എന്തുപറഞ്ഞു സമാധാനിപ്പിക്കും?

അന്ന് ടുട്ടുമോനെ അദ്ദേഹം കളിപ്പിക്കുന്നതും നോക്കി വേവലാതിയോടെ ഏറെ നേരം ഞാൻ കട്ടിലിലിരുന്നു.

പിന്നീടവനെ നരേട്ടന്‍റെ കൈകളിൽ നിന്നും അടർത്തി മാറ്റി, കൃഷ്ണമോളുടെ അടുത്തേയ്ക്കു കൊണ്ടു പോകുവാൻ തുടങ്ങുമ്പോൾ നരേട്ടൻ ചോദിച്ചു.

“ഇന്നവനെ എന്‍റെയടുത്ത് കിടത്തിക്കൂടെ… അവനെ കൊഞ്ചിച്ച്, കളിപ്പിച്ചിരിക്കുമ്പോൾ വലിയ മനഃസമാധാനം തോന്നുന്നു.”

“അത് നരേട്ടാ…” ഞാൻ അർദ്ധോക്തിയിൽ നിർത്തി മൂകയായി നിന്നു.

ഉം… എന്താ… തനിയ്ക്കെന്തോ പറയാനുണ്ടല്ലോ? എന്താണെങ്കിലും പറഞ്ഞോളൂ.

“നരേട്ടൻ വിഷമിക്കരുത്. നാളെ കാലത്ത് അവർ ബാംഗ്ലൂർക്ക് മടങ്ങിപ്പോവുകയാണ്. കൃഷ്ണമോളുടേയും ദേവാനന്ദിന്‍റെയും ലീവ് തീർന്നത്രെ.”

എന്‍റെ വാക്കുകൾ കേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചെന്നു തോന്നി.

“ഇത്ര പെട്ടെന്നോ? കുറച്ചു ദിവസം കൂടി അവർക്കിവിടെ കഴിഞ്ഞാലെന്താ? അവരുടേയും കൂടി വീടല്ലെ ഇത്? മാത്രമല്ല ടുട്ടുമോനെ കണ്ട് കൊതി തീർന്നിട്ടില്ല. അതിനു മുമ്പ്.”

നരേട്ടൻ പൊട്ടിത്തെറിക്കുന്ന പോലെ പറഞ്ഞു. അവസാനത്തെ അത്താണിയും നഷ്ടപ്പെടുമ്പോഴുള്ള വേദന ആ വാക്കുകളിൽ നിറഞ്ഞു നിന്നു.

“നീ അവരോട് പറയ് കുറച്ചു ദിവസം കൂടി കഴിഞ്ഞു പോകാം എന്ന്. അല്ലെങ്കിൽ വേണ്ട ഞാൻ പറയാം.”

നരേട്ടൻ അങ്ങനെ പറഞ്ഞ് എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ നരേട്ടനെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

“വേണ്ട നരേട്ടാ… കൃഷ്ണമോൾ നമ്മൾ പറയുന്നതൊന്നും കേട്ടുവെന്ന് വരികയില്ല. മാത്രമല്ല ചില കമ്പനികൾ അത്ര നീണ്ട അവധിയൊന്നും ആർക്കും നൽകുകയില്ല. തിരിച്ചു ചെല്ലുമ്പോൾ അവരുടെ ജോലി നഷ്ടമായാൽ നാമായിരിക്കും അതിന്‍റെ പഴി കേൾക്കേണ്ടി വരിക.”

“ഓ… അങ്ങിനെയെങ്കിൽ വേണ്ട. ഞാനായിട്ട് അവരുടെ ഭാവി നശിപ്പിക്കുന്നില്ല. അവർ മോനെ കൊണ്ടുപോയിക്കൊള്ളട്ടെ.”

നരേട്ടൻ പിന്തിരിഞ്ഞു കൊണ്ട് പറഞ്ഞു. എങ്കിലും മോനെ വിട്ടു പിരിയാനുള്ള വേദന അദ്ദേഹത്തിൽ നിറഞ്ഞു നിന്നു. അദ്ദേഹം അവനെ കൈകളിലെടുത്ത് ആ ഓമന മുഖം മുത്തങ്ങൾ കൊണ്ടു മൂടി. തന്‍റെ കണ്ണുനീരാൽ അദ്ദേഹം ആ കുഞ്ഞു മുഖത്തെ അഭിഷേകം ചെയ്‌തു. അപരീഹാര്യമായ നഷ്ടങ്ങൾക്കിടയിൽ ഒരു ചെറിയ മഞ്ഞുതുള്ളിയായിരുന്നു നരേട്ടനാ കുഞ്ഞ്.

രാഹുൽമോന്‍റെ ദർശനം സാദ്ധ്യമാക്കിയ കുരുന്നു പൈതൽ. എന്നാൽ ജീവിതത്തിൽ ഒന്നും ശാശ്വതമല്ല എന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട് ഈ കുരുന്നും അദ്ദേഹത്തെ വിട്ടുപിരിയാൻ തുടങ്ങുന്നു.

പെട്ടെന്ന് എന്തോ ഓർത്ത് നരേട്ടൻ ചോദിച്ചു.“മീരാ… ഇന്നൊരു രാത്രിയിൽ ഈ ഒരു രാത്രിയിലേയ്ക്ക് മാത്രം ടുട്ടുമോനെ എന്‍റടുത്തു കിടത്താൻ മോളാടൊന്നു പറയുമോ. അവനെ ഈ രാത്രി മുഴുവൻ ഞാൻ കണ്ടു കൊള്ളട്ടെ.”

നരേട്ടന്‍റെ ആ ആഗ്രഹം എന്‍റെ മനസ്സിലും ചലനങ്ങളുളവാക്കി. ഒരു രാത്രി കൂടി തന്‍റെ രാഹുൽ മോന്‍റെ ഛായയുള്ള പേരക്കുഞ്ഞിനെ അടുത്തു കിടത്തി ലാളിക്കുവാനുള്ള അദ്ദേഹത്തിന്‍റെ അന്ത്യമമായ മോഹം. ആ മോഹത്തെ അംഗീകരിക്കുവാൻ ഞങ്ങളുടെ മകൾക്കാവുകയില്ലെ? അവളെ കൈകളിലെടുത്തുലാളിച്ചതും ആ കൈകൾ തന്നെയല്ലെ.

ഞാൻ കൃഷ്ണമോളുടെ മുറിയിലെത്തി അവളോടുള്ള വാത്സല്യം മുഴുവൻ വാക്കുകളിലൂടെ പുറത്തെടുത്തു. എന്നിട്ട് സ്നേഹപൂർവ്വം ചോദിച്ചു.

“കൃഷ്ണമോളെ…. പപ്പ ചോദിക്കുന്നു ഇന്ന് ഒരു രാത്രിയിൽ അവനെ അദ്ദേഹത്തിന്‍റെ അടുത്ത് കിടത്തിക്കോട്ടെ എന്ന്. നാളെ നിങ്ങൾ മടങ്ങിപ്പോവുകയല്ലെ…”

ബെഡ്റൂമിലെ ടിവിയിൽ ദേവാനന്ദിനോടൊപ്പം മിഴിനട്ടിരുന്ന കൃഷ്ണമോൾ പെട്ടെന്ന് ഒരു മങ്ങിയ ചിരിയോടെ എന്നെ നോക്കി. പിന്നെ ജിജ്‌ഞാസയോടെ ചോദിച്ചു.

“പപ്പാ ഇനി അവനെ ഞങ്ങൾക്കു വിട്ടു തരികയില്ലെന്നു വരുമോ മമ്മി. പപ്പായ്ക്ക് അവനെ വിട്ടുപിരിയാൻ വലിയ വിഷമമാണല്ലോ.”

“ശരിയാണ് മോളെ. രാഹുൽ മോൻ പോയതിൽ പിന്നെ പപ്പാ ആകെ അപ്സെറ്റാണ്. അതിൽ നിന്നും ഒരു ചെറിയ മോചനം കിട്ടിയത് ടുട്ടുമോനെ കണ്ടപ്പോഴാണ്. അവനെയും ഇത്ര പെട്ടെന്ന് പിരിയുകയെന്നു വച്ചാൽ അതദ്ദേഹത്തിന് താങ്ങാനാവുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് വല്ലതും വന്നു പോകുമോ എന്നാണ് എന്‍റെ പേടി.

“എങ്കിൽ മമ്മിയും, പപ്പയും കൂടി ഈ വീടുവിറ്റ് ഞങ്ങളുടെ കൂടെപ്പോരൂ… അപ്പോൾ എപ്പോഴും ടുട്ടുമോനെ കാണാമല്ലോ…”

കൃഷ്ണമോൾ പലപ്പോഴുമെന്നതു പോലെ ആ വാക്കുകൾ വീണ്ടും ആവർത്തിച്ചത് എന്നെ വല്ലാതെ ഞെട്ടിച്ചു. ഈ വീടുവിറ്റു പോവുകയെന്നാൽ അതു പലതരത്തിൽ ഞങ്ങളെ ബാധിക്കും. ഈ വീടും പരിസരവുമാണ് രാഹുൽമോന്‍റെ സാന്നിദ്ധ്യം എല്ലായ്പ്പോഴും ഞങ്ങളെ അനുഭവിപ്പിക്കുന്നത്. ആ ഓർമ്മകൾ നിലനിർത്തുന്നതും ഈ വീടു തന്നെ. ഇവിടം വിട്ടുപോവുകയെന്നാൽ അതു ഞങ്ങളുടെ മനസ്സിനെ വല്ലാതെ പീഡിപ്പിക്കും. ഒരു പക്ഷേ ഞങ്ങളുടെ മനോനില തന്നെ തെറ്റിയെന്നു വരും. അതിലുപരിയായി എന്‍റെ ജോലി. അതുപേക്ഷിച്ചു പോകുന്നതെങ്ങിനെ?

റിട്ടയർ ചെയ്യുവാൻ ഇനിയും രണ്ടു മൂന്നു കൊല്ലം കൂടി ബാക്കിയുണ്ട്. മാത്രമല്ല ഇപ്പോൾ ഈ ജോലിയാണ് എന്‍റെ ഏക ആശ്വാസം. ഇതെല്ലാം ഓർത്തു കൊണ്ട് ഞാൻ പറഞ്ഞു.

“കൃഷ്ണമോൾ ഇപ്പോൾ പറഞ്ഞത് ഒട്ടും പ്രാവർത്തികമല്ല. ഇവിടുന്ന് ഞങ്ങൾ ബാംഗ്ലൂർക്ക് വരികയെന്നു വച്ചാൽ അതിന് പല തടസ്സങ്ങളുണ്ട്. ഒന്നാമത് എന്‍റെ ജോലി ഞാൻ ഉപേക്ഷിക്കേണ്ടി വരും. റിട്ടയർ ചെയ്യാൻ ഇനി ഏതാനും കൊല്ലം കൂടിയേ ഉള്ളൂ. അതുകഴിഞ്ഞ് പോരേ അതേപ്പറ്റിയൊക്കെ ആലോചിക്കാൻ.

“പക്ഷെ മമ്മി ഞാൻ പറഞ്ഞെന്നേ ഉള്ളൂ. എല്ലാം മമ്മിയുടേയും, പപ്പയുടേയും ഇഷ്ടം.” അവൾ ഒഴിഞ്ഞു മാറിയെങ്കിലും അവളുടെ ഉള്ളിൽ ആ ആഗ്രഹം കനത്തു കിടക്കുന്നുണ്ടെന്ന് അന്ന് എനിക്കു മനസ്സിലായി.

ഒരു കനൽക്കട്ട പോലെ ഉള്ളിൽ എരിയുന്ന ആ ആഗ്രഹത്തിനു പുറകേയാണ് അവളെന്ന് മനസ്സിലാക്കുവാൻ പ്രയാസമുണ്ടായിരുന്നില്ല. ഈ വീടു വിറ്റ് ഒരു നല്ല തുക നേടുകയാണ് അവളുടെ ലക്ഷ്യം. അതിനെപ്പറ്റി അവളിപ്പോൾ തുറന്നു സംസാരിക്കാതിരുന്നത് ദേവാനന്ദ് അടുത്തുള്ളത് കൊണ്ടായിരിക്കാം. പക്ഷെ അവൾ മുഖം വീർപ്പിച്ച് മിണ്ടാതിരുന്നപ്പോൾ എനിക്കു മനസ്സിലായി. അവൾ കോപത്തിലാണെന്ന്. അതുകണ്ട് അവളെ അനുനയിപ്പിക്കാനായി ഞാൻ പറഞ്ഞു.

“നമുക്കതെപ്പറ്റിയൊക്കെ സാവധാനം ആലോചിക്കാം കൃഷ്ണമോളെ. ഇപ്പോൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ. ടുട്ടുമോനെ ഈ രാത്രി കൂടി പപ്പയുടെ അടുത്ത് കിടത്തിക്കോട്ടെ…”

അവൾ എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ ദേവാനന്ദ് ഇടപെട്ടു കൊണ്ട് ഹിന്ദിയിൽ പറഞ്ഞു.

“ഹാം മാംജി. നിങ്ങൾ ഈ രാത്രി കൂടി മോനെ അടുത്തു കിടത്തിക്കോളൂ. നാളെ രാവിലെ ആറുമണിയാകുമ്പോൾ ഞങ്ങളുടെ അടുത്ത് എത്തിച്ചാൽ മതി. രാവിലെ എട്ടുമണിയ്ക്കുള്ള ട്രെയിനിന് ഞങ്ങൾക്ക് ബാംഗ്ലൂർക്ക് മടങ്ങിപ്പോകണം.”

ദേവാനന്ദ് എല്ലാം മനസ്സിലാക്കി എന്ന് എനിക്കു മനസ്സിലായി. ആ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്‌തു. കൃഷ്ണമോളെപ്പോലെ സ്വാർത്ഥനല്ല ദേവാനന്ദെന്ന് ഒരിക്കൽ കൂടി എനിക്കുറപ്പായി. ഇങ്ങനെ ഒരു മരുമകനെ ആണല്ലോ ഞങ്ങൾ ആഗ്രഹിച്ചത് എന്ന് ഓർത്തു പോയി. പക്ഷെ കൃഷ്ണമോൾ ശാഠ്യക്കാരിയാണ് അവളുടെ പിടിവാശിയ്ക്കു മുന്നിൽ ദേവാനന്ദ് കീഴ്വഴങ്ങിപ്പോവുകയേ ഉള്ളൂ എന്നും ഓർത്തു.

ദേവാനന്ദ് സമ്മതം അറിയിച്ചതനുസരിച്ച് ഞാൻ തിരികെ മുറിയിലേയ്ക്കു നടന്നു. നരേട്ടനെ വിവരം അറിയിച്ചപ്പോൾ ആ മുഖം സന്തോഷം കൊണ്ട് വിടർന്നു.

“മീരാ… ഈ ഒരു രാത്രി… ഈ ഒരു രാത്രി കൂടി എനിക്ക് എന്‍റെ പേരക്കുട്ടിയെ സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നു. അവനു വേണ്ടി എന്‍റെ ഓരോ നിമിഷവും മണിക്കൂറുകളും മാറ്റിവയ്ക്കപ്പെടുമ്പോൾ എന്‍റെ ഹൃദയത്തിൽ നിറയുന്നത് സന്തോഷത്തിന്‍റെ ഒരു അലകടലാണ്.”

നരേട്ടന്‍റെ ചുണ്ടുകൾ അങ്ങിനെ എന്നോട് മന്ത്രിക്കും പോലെ തോന്നി.

അന്ന് രാത്രിയിൽ അവൻ ഉറങ്ങുന്നതു വരെ അവനെ കളിപ്പിച്ച്, കൊഞ്ചിച്ച് നരേട്ടനിരുന്നു. പിന്നെ അവൻ ഉറങ്ങിത്തുടങ്ങിയപ്പോൾ അവനെ അരികിൽ ചേർത്തു കിടത്തി ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു. പിന്നെ ഏതോ ഹിന്ദി മൂവിയിൽ കമലഹാസൻ ശ്രീദേവിയെ ഉറക്കുന്ന താരാട്ടു മൂളി അവനെ ഉറക്കി. നരേട്ടന്‍റെ നാദമധുരിമയിൽ ഞാനും ആ താരാട്ടു കേട്ട് മെല്ലെ കണ്ണുകൾ പൂട്ടി, നരേട്ടന്‍റെ അരികിൽ ചേർന്നു കിടന്നു. സുഖ സുഷുപ്തിയിലാണ്ടു.

പിറ്റേന്ന് കാലത്ത് വാതിൽക്കൽ മുട്ടു കേട്ടാണ് ഞങ്ങൾ ഉണർന്നത്. വാതിൽ തുറന്നു നോക്കുമ്പോൾ ദേവാനന്ദും, കൃഷ്ണമോളും പുഞ്ചിരിയോടെ നിൽക്കുന്നു.

“ഞങ്ങൾക്ക് യാത്ര പുറപ്പെടാൻ സമയമായി മമ്മീ… മോനെ ഇങ്ങു തരൂ…”

കൃഷ്ണമോൾ ധൃതി കൂട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ മോനെ കെട്ടിപ്പിടിച്ചു കിടന്ന് നല്ല ഉറക്കമാണ്. ആ സുഖ സുഷുപ്തിയിൽ നിന്ന് അവരെ ഉണർത്തുവാൻ മടി തോന്നി. എങ്കിലും ഇനിയും താമസിച്ചാൽ കൃഷ്ണമോൾക്ക് ബാംഗ്ലൂർക്കുള്ള ട്രെയിൻ ലഭിക്കാതെ വന്നാലോ എന്നാലോചിച്ച് നരേട്ടനെ കുലുക്കി വിളിച്ച് പറഞ്ഞു.

“നരേട്ടാ… ഇതാ കൃഷ്ണമോളും, ദേവാനന്ദും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. നരേട്ടൻ മോനെ അവർക്കു കൊടുക്കൂ.”

അപ്പോഴേയ്ക്കും കൃഷ്ണമോൾ നരേട്ടന്‍റെ അടുത്തെത്തിപ്പറഞ്ഞു.

“പപ്പാ… ബാംഗ്ലൂർക്കുള്ള ട്രെയിൻ എട്ടു മണിയ്ക്കു തന്നെ വന്നെത്തും. ഞങ്ങൾ താമസിച്ചാൽ ആ ട്രെയിൻ കിട്ടുകയില്ല.”

നരേട്ടൻ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഓ… ഞാനോർത്തില്ല നിങ്ങൾക്കിന്ന് ബാംഗ്ലൂർക്ക് പോകേണ്ടതാണെന്ന് വൈകിക്കിടന്നതു കാരണം അറിയാതെ ഉറങ്ങിപ്പോയി. മോനെ കളിപ്പിച്ചു കൊണ്ട് കിടന്നതു കാരണം രാത്രിയിൽ അൽപം വൈകിയാണ് ഞാനുറങ്ങിയത്.”

“അതു സാരമില്ല പപ്പാ… മോനെ ചൂടുവെള്ളത്തിൽ ഒന്നു മേൽക്കഴുകിച്ചെടുക്കണം. നല്ല തണുപ്പായത് കൊണ്ട് കുളിപ്പിക്കുന്നില്ല. വേഗം തരൂ പപ്പാ…”

അവൾ വല്ലാതെ ധൃതി കൂട്ടിക്കൊണ്ട് നരേട്ടന്‍റെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ തുനിഞ്ഞു. ഒരു കമ്പിളിത്തൊപ്പിയും കമ്പിളി ഉടുപ്പും ധരിച്ച് നരേട്ടന്‍റെ തോളിൽക്കിടന്നുറങ്ങിയിരുന്ന അവനെ കൃഷ്ണമോൾ അദ്ദേഹത്തിന്‍റെ പക്കൽ നിന്നും പിടിച്ചു വാങ്ങുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ അവനെ നൽകുമ്പോൾ നരേട്ടന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒപ്പം ഉണർന്നെണീറ്റ കുഞ്ഞും ഉറക്കെ കരയാൻ തുടങ്ങി. മുത്തച്ഛന്‍റെ ഇളം ചൂടുള്ള സ്നേഹ സ്പർശത്തിൽ നിന്ന് അവനെ അടർത്തിയെടുത്തതിലുള്ള വിദ്വേഷത്തോടെ അവൻ ഉറക്കെക്കരഞ്ഞു. അപ്പോൾ കൃഷ്ണമോൾ പറഞ്ഞു.

“കണ്ടില്ലേ പപ്പയ്ക്കും, കൊച്ചുമോനും തമ്മിൽപ്പിരിയാൻ ഇപ്പോൾത്തന്നെ വലിയ വിഷമം. ഇത്ര കുറച്ചു ദിവസങ്ങൾ കൊണ്ട് നിങ്ങൾ തമ്മിൽ ഇത്രയേറെ അടുത്തു. അപ്പോൾപ്പിന്നെ കൂടുതൽ ദിവസങ്ങൾ ഞങ്ങൾ ഇവിടെ തങ്ങിയിരുന്നുവെങ്കിൽ പപ്പ പിന്നെ മോനെ ഞങ്ങൾക്ക് തന്നു വിടുകയേ ഇല്ലായിരുന്നല്ലോ…” കൃഷ്ണമോൾ അങ്ങിനെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി ചിരിച്ചു. അപ്പോൾ അവർ ഇത്ര പെട്ടെന്ന് തിരികെപ്പോകാനുള്ള ഒരു കാര്യം അതാണെന്നു തോന്നി. അതുകേട്ട് തൊണ്ടയിടറി കൊണ്ട് നരേട്ടൻ പറഞ്ഞു.

“ശരിയാണ് കൃഷ്ണമോളെ… ഇവനെപ്പിരിയേണ്ടി വരുമ്പോൾ എനിക്കു വലിയ വിഷമം തോന്നുന്നു. ഹൃദയത്തിന് വല്ലാത്ത ഭാരം.”

“പപ്പയും, മമ്മിയും എങ്കിൽ പിന്നെ ഞങ്ങളടെ കൂടെപ്പോരൂ… അതു മാത്രമേ ഇതിനു പരിഹാരമായുള്ളൂ പപ്പാ…”

കൃഷ്ണമോൾ അതു തന്നെ വീണ്ടും ആവർത്തിക്കുന്നതു കേട്ടപ്പോൾ ഞാനിടയിൽക്കയറി പറഞ്ഞു.

“അതിനീ വീടു വിൽക്കുകയും എന്‍റെ ജോലി ഉപേക്ഷിക്കുകയും ഒക്കെ വേണ്ടെ… അതുടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ല.”

എന്‍റെ വാക്കുകൾ കൃഷ്ണമോളെ ചൊടിപ്പിച്ചുവെന്നു തോന്നി. “എങ്കിൽ മമ്മി ഈ വീടും ജോലിയും ഉപേക്ഷിക്കാതെ കെട്ടിപ്പിടിച്ചിരുന്നോ. പപ്പായ്ക്ക് വിഷമം മൂത്ത് എന്തെങ്കിലും സംഭവിക്കുമ്പോൾ മമ്മിയ്ക്കു സമാധാനവുമല്ലോ…”

അങ്ങനെ പറഞ്ഞ് അവൾ ടുട്ടുമോനെയുമെടുത്ത് വേഗത്തിൽ അവിടെ നിന്നും നടന്നു മറഞ്ഞു. കൃഷ്ണമോൾ ഒടുവിൽ പറഞ്ഞ വാക്കുകൾ അറം പറ്റുകയായിരുന്നു വെന്ന് പിന്നീട് ഞാനറിഞ്ഞു.

അന്ന് കാലത്ത് എട്ടുമണിയോടെ മോനെയുമെടുത്ത് യാത്രയാകുമ്പോൾ നൊമ്പരം കടിച്ചിറക്കി വാതിൽക്കൽ നിന്നിരുന്ന നരേട്ടനോടു മാത്രം അവൾ യാത്ര പറഞ്ഞു. എന്നെ മനഃപൂർവ്വം അവഗണിക്കുകയാണെന്ന് മനസ്സിലായി.

(തുടരും)

പെയ്തൊഴിയാതെ…

തകർത്തു പെയ്ത മഴയുടെ ശേഷിപ്പുകൾ മരച്ചില്ലകളിൽ നിന്ന് ഉതിർന്നു വീണു കൊണ്ടിരുന്നു. റോഡിൽ കിടന്ന ചെളി വെള്ളം തെറിപ്പിച്ച് വാഹനങ്ങൾ കടന്നു പോയി. ഇതൊന്നുമറിയാതെ ജോസഫ് റോഡരുകിലിരുന്ന് കല്ലുകൾ പെറുക്കി സഞ്ചിയിലാക്കി കൊണ്ടിരുന്നു. ഒന്നിനു പുറകേ ഒന്നായി അവ സഞ്ചിയിലേയ്ക്ക് വീണു.

ചുണ്ടിലിരുന്ന ബീഡി ആവുന്നത്ര ആഞ്ഞു വലിക്കാൻ അയാൾ ശ്രമിച്ചു. പക്ഷേ മഴത്തുള്ളികൾ അത് കെടുത്തിക്കളഞ്ഞു. എങ്കിലും അറിയാതെ അയാൾ ആഞ്ഞുവലി തുടർന്നുകൊണ്ടേയിരുന്നു. ഒപ്പം കല്ലു പെറുക്കുന്നതും.

ശിരസ്സിൽ വീണ ഒരു വലിയ മഴത്തുള്ളി മുതുകിലൂടെ ഒഴുകിയിറങ്ങി താഴേക്ക് പതിച്ചു. അയാളുടെ മുഴുവൻ പാപക്കറയും താൻ ഒഴുക്കിക്കളഞ്ഞതായി ആ മഴത്തുള്ളി അഹങ്കരിച്ചു.

അടുത്ത ബസ്സറ്റോപ്പിൽ പലവിധ നിറങ്ങൾ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്‌തു. പലജാതിയിൽപ്പെട്ട പല പ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. അതും ജോസഫ് അറിഞ്ഞില്ല.

അയൽ സംസ്ഥാനത്ത് നിലവിലിരുന്ന പാർട്ടിയുടെ ഭരണം പോയതും എതിർകക്ഷികൾ ഭരണം തുടങ്ങിയതും അയാൾ അറിഞ്ഞില്ല. ആണവക്കരാറിലും ആസിയാൻ കരാറിലും കേന്ദ്രം ഒപ്പു വച്ചതും ജോസഫ് അറിഞ്ഞില്ല.

കാലം കണക്കുകൂട്ടി വച്ച കല്ലുകൾ തെറ്റാതെ അയാൾ സഞ്ചിയിലാക്കുമ്പോഴും തന്‍റെ ജീവിതത്തിലെ കണക്കുകൾ തെറ്റിയതും അയാൾ അറിഞ്ഞില്ല.

അയാളുടെ മനസ്സ് നിറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ എഴുന്നേറ്റ് നിന്ന് നിറഞ്ഞ സഞ്ചി ആകാശത്തിലേയ്ക്കുയർത്തി പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകൾ ഭൂമിയിലേയ്ക്ക് കുടഞ്ഞിടുമ്പോഴും താൻ ചെയ്യുന്നതെന്തെന്ന് അയാൾ അറിഞ്ഞിരുന്നില്ല.

ഒന്നിനു പിറകേ ഒന്നായി കല്ലുകൾ താഴേയ്ക്ക് പതിച്ചു. അവ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദം ഒരാർത്തനാദം പോലെ അയാളുടെ കാതുകളിൽ മുഴങ്ങി. അയാൾ ചിരിച്ചു. ചിരി അട്ടഹാസമായി മാറി. അതിൽ വെറുപ്പും ദൈഷ്യവും സങ്കടവും എല്ലാം അടങ്ങിയിരുന്നു.

ഇരുകൈകളും ആകാശത്തിലേയ്ക്കുയർത്തി അയാൾ നിൽക്കവേ, മഴത്തുള്ളികൾ അയാളുടെ കണ്ണുകളിൽ പതിച്ചു. അത് ചാലുകളായി താഴേയ്ക്ക് ഒഴുകിയൊഴുകി ഒരു ജലാശയമായി തീർന്നു. അതിലൂടെ ജോസഫ് നീന്തി നടന്നു. പെട്ടെന്ന് എല്ലാം ഒരു ജലാശയമായി തീർന്നു. അതിലൂടെ ജോസഫ് നീന്തി നടന്നു.

പെട്ടെന്ന് എല്ലാം നിലച്ചു. അയാൾ താഴേയ്ക്ക് ഇരുന്നു. വീണ്ടും കല്ലുകൾ പെറുക്കി സഞ്ചിയിലേയ്ക്ക് ഇടാൻ തുടങ്ങി. അത് നിറയുകയും ഒഴിയുകയും ചെയ്‌തു കൊണ്ടിരുന്നു.

നേരം വൈകിയപ്പോൾ, അവസാന കല്ലും കുടഞ്ഞിട്ട് സഞ്ചിമടക്കി കക്ഷത്തിൽ വച്ച് ഒരു ബീഡി എടുത്ത് തീ കൊളുത്തി ആഞ്ഞാഞ്ഞ് വലിച്ച് പുകയൂതി വിട്ട് അയാൾ ധൃതിയിൽ കിഴക്കോട്ട് നടന്നു. പുന്നമടക്കായലായിരുന്നു ലക്ഷ്യം. കായലിൽ മുങ്ങി നിവർന്ന് മുഷിഞ്ഞു കീറിത്തുടങ്ങിയ ഷർട്ടും മുണ്ടും ധരിച്ച് വടക്കോട്ട് നടന്നു തുടങ്ങി. പൂന്തോപ്പ് പള്ളിക്കു മുന്നിലെത്തി റോഡ് മുറിച്ച് കടന്ന് കുഞ്ഞുമോന്‍റെ കടയിലെത്തി, മിഠായി ഭരണിയുടെ അടപ്പിൽ തട്ടി അകത്തോട്ടു നോക്കി വിളിച്ചു പറഞ്ഞു. “ചായ…ചായ…” ചായ കുടിക്കുന്നതിനിടയിൽ അടുത്ത ചോദ്യം:

“ബീഡി തരുവോ?” അതാണ് പതിവ്. പരിചയക്കാരല്ലാത്തവരോട് ജോസ്ഫ് ഒന്നും ചോദിക്കാറില്ലായിരുന്നു.

ബീഡി ആഞ്ഞു വലിച്ച് ആരോ ഏൽപ്പിച്ചതു പോലുള്ള ജോലി മുഴുവൻ ചെയ്‌തു തീർത്ത സംതൃപ്തിയിൽ അയാൾ നടന്നു.

ആ കാലടിപ്പാടുകൾ ചെറുതായി ചെറുതായി വന്നു. തെളിഞ്ഞ ആകാശത്തിനു കീഴെ തലയെടുപ്പോടെ നിൽക്കുന്ന മരങ്ങൾ, അവയിൽ കിളികൾ കൂടു കൂട്ടിയിരുന്നു. ഒരു തുമ്പിയെ പിടിക്കാൻ ജോസഫും റോസ്മേരിയും മരങ്ങൾക്കിടയിലൂടെ പതുങ്ങി പതുങ്ങി നടന്നു. രണ്ടുപേരെയും കബളിപ്പിച്ച് ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് തുമ്പി പറന്നു നടന്നു.

കറുത്ത കൺപീലികളോടു കൂടിയ വലിയ കണ്ണുകളായിരുന്നു അവളുടേത്. പേരു പോലെ നിറമുള്ള ചുണ്ടുകളും. സ്കൂളിലും പള്ളിയിലും പോകുന്നത് ജോസഫും റോസ്മേരിയും ഒരുമിച്ചായിരുന്നു. സ്കൂളിൽ പോകാൻ അവൾ വരുമ്പോൾ മുറ്റത്തു നിൽക്കുന്ന ചാമ്പമരത്തിൽ നിന്നും റോസ് നിറത്തിലുള്ള ചാമ്പയ്ക്കാ പറിച്ച് അവൻ അവൾക്ക് കൊടുക്കുമായിരുന്നു.

ഒരു ദിവസം ചാമ്പയ്ക്കാ കിട്ടിയില്ലെങ്കിൽ അവൾ പിണങ്ങും. ചെറിയ കാര്യം മതിയായിരുന്നു അവൾക്ക് പിണങ്ങാൻ. ഇണങ്ങിയും പിണങ്ങിയും രാത്രിയും പകലും കടന്നു പോയ്ക്കൊണ്ടിരുന്നു.

നക്ഷത്രങ്ങളില്ലാത്ത ആകാശം. ഇരുട്ടിന് കട്ടി കൂടി കൂടി വന്നു. തണുത്ത കാറ്റ് ആഞ്ഞുവീശി. മരത്തിനു മുകളിലിരുന്ന കൂമൻ ചിറകടിച്ച് പറന്നു പോയി. നായ്ക്കളുടെ ഓരിയിടൽ മാത്രമായിരുന്നു ആ ഭീകര രാത്രിക്ക് കൂട്ടായിരുന്നത്.

ഇരുട്ടിന്‍റെ കരിമ്പടം മാറ്റി സൂര്യൻ പതിയെപ്പതിയെ പുറത്തേയ്ക്ക് വന്നു. എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ആൾക്കാർ ഓടിപ്പോകുന്ന ശബ്ദം കേട്ടു കൊണ്ടാണ് കണ്ണും തിരുമ്മി ജോസഫ് വീടിനു പുറത്തേയ്ക്ക് വന്നത്. റോസ്മേരിയുടെ വീടിനെ ലക്ഷ്യം വച്ച് ഓടിയവരുടെ കൂടെ ജോസഫും കൂടി.

അവളുടെ വീടിന് തൊട്ടടുത്ത പറമ്പിൽ ആൾക്കാർ വട്ടം കൂടി നിൽക്കുന്നു. അവരുടെ ഇടയിലൂടെ തിക്കിത്തിരക്കി എത്തിയ ജോസഫിന് ഒന്നേ നോക്കാൻ കഴിഞ്ഞുള്ളൂ.

ദേഹം മുഴുവൻ ചോരയിൽ കുളിച്ച്, ഏതോ കാമദ്രോഹി കടിച്ചു തുപ്പിയ കരിമ്പിൻ ചണ്ടിയായി റോസ്മേരി കിടക്കുന്നു. ആ വലിയ കണ്ണുകൾ അടഞ്ഞിരുന്നില്ല. ചുണ്ടുകളിലെ നിറം മാഞ്ഞു പോയിരുന്നു. അലറിക്കരഞ്ഞു കൊണ്ട് അവൻ പിൻതിരിഞ്ഞോടി.

ഒരുപാട് കൈകൾ തന്നെപ്പിടിക്കാൻ വരുന്നതായി ജോസഫിന് തോന്നി. പെട്ടെന്ന് കല്ലുകളെടുത്ത് അവൻ തലങ്ങും വിലങ്ങും എറിയാൻ തുടങ്ങി. ഒടുവിൽ കുറേ കല്ലുകൾ വാരി നെഞ്ചോട് അടുക്കിപ്പിടിച്ചു. പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകളായിരുന്നു അതെല്ലാം. ദിവസങ്ങൾ ഏൽപ്പിക്കുന്ന മുറിവുകളുടെ ബാക്കി ഏറ്റെടുത്തു കൊണ്ട് മാസങ്ങളും വർഷങ്ങളും കടന്നു പോയി.

കാലം തെറ്റാതെ. എല്ലാം സംഹരിക്കാനുള്ള ആഗ്രഹത്തോടെ മഴ തകർത്തു പെയ്തു.

“ജില്ലാക്കോടതി പാലത്തിനരുകിലിരുന്ന് കല്ല് പെറുക്കി സഞ്ചിയിലാക്കുന്ന ആ വട്ടനുണ്ടല്ലോ- ജോസഫ് അയാൾ മരിച്ചു.”

ആരോ പറഞ്ഞതു കേട്ട് കുഞ്ഞുമോൻ ഒഴിഞ്ഞ ചായ ഗ്ലാസിലേയ്ക്കും ബീഡി പാത്രത്തിലേയ്ക്കും മാറി മാറി നോക്കി. തോരാതെ പെയ്യുന്ന മഴയിൽ പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകൾ അപ്പോഴും കോടതിപ്പാലത്തിന് സമീപം കൂടിക്കിടക്കുന്നുണ്ടായിരുന്നു.

കെമിസ്ട്രി

ബൈ, അമ്മേ ദേ ഞാൻ പോകുവാ… പിന്നെ അമ്മേ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കും മുമ്പ് മരുന്ന് കഴിക്കാൻ മറക്കരുതെ.” പല്ലവി ഓഫീസിലേക്ക് തിരക്കിട്ടിറങ്ങും മുമ്പ് അമ്മയെ ഓർമ്മിപ്പിച്ചു.

“ഈ ടിഫിൻ കൂടി എടുക്ക്. എന്നും മറന്നു വച്ചിട്ട് ഒറ്റപ്പോക്കാ… ഓഫീസിൽ എത്തിയിട്ട് വിളിക്കണേ” ലളിതാമ്മ പിറകെ വന്നു പറഞ്ഞു.

“ഞാൻ മറന്നാലെന്താ, എന്നെ ഓർമ്മിപ്പിക്കാൻ ഈ പുന്നാരയമ്മയില്ലേ?” പല്ലവി ടിഫിൻ വാങ്ങി കൊണ്ട് അമ്മയുടെ ചുമലിൽ സ്നേഹത്തോടെ പിടിച്ചു.

അമ്മയും വാത്സല്യത്തോടെ പല്ലവിയുടെ കവിളിൽ നുള്ളി. കാന്‍റീനിൽ നിന്നും ഭക്ഷണം കഴിക്കരുതെന്ന് അമ്മ ഓർമ്മിപ്പിക്കാനും മറന്നില്ല.

“ഇല്ലമ്മേ, ഞാൻ കഴിക്കില്ല… പിന്നെ അമ്മേ വൈകിട്ട് 5 മണിക്ക് റെഡിയായിരിക്കണം. ഞാൻ വേഗം വരാൻ നോക്കാം.” പല്ലവി അമ്മയുടെ ചെവിയിൽ പിറുപിറുത്തു.

“എന്താ രണ്ടുപേരും കൂടി ഒരു സ്വകാര്യം?” പല്ലവിയും അമ്മയും തമ്മിലുള്ള പതിഞ്ഞ സംസാരം കേട്ട് വിനീത് ചോദിച്ചു.

“അച്‌ഛാ നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവിടെ അമ്മായിയമ്മയും മരുമകളും തമ്മിൽ എന്തോ ഗൂഢാലോചന നടക്കുകയാ.”

വിനീത് ഉച്ചത്തിൽ പറയുന്നത് കേട്ട് സ്വീകരണ മുറിയിലിരുന്ന് പത്രം വായിക്കുകയായിരുന്ന വാസുദേവന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ പ്രശ്നം അങ്ങനെ വിടാൻ വിനീത് തയ്യാറായില്ല.

അയാൾ കാര്യമറിയാനായി അമ്മയുടെ പിന്നാലെ നടന്നു. സ്വകാര്യമെന്താണെന്ന് അറിയാൻ വിനീത് അമ്മയോട് ആവർത്തിച്ചാവർത്തിച്ച് അപേക്ഷിച്ചു കൊണ്ടിരുന്നു. പക്ഷേ അമ്മ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി.

“അത് ഞങ്ങൾ അമ്മയും മരുമകളും തമ്മിലുള്ള കാര്യമാണ്.” ലളിതാമ്മ കുസൃതിയോടെ വിനീതിന്‍റെ ചെവി പിടിച്ച് നുള്ളി.

അമ്മയുടെ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്ന് അറിഞ്ഞതോടെ വിനീത് ഓഫീസിലേക്ക് പുറപ്പെട്ടു. ഇരുവരും ഓഫീസിലേക്ക് പോയ ശേഷം ലളിതാമ്മ 2 കപ്പ് ചായയുമായി ചിരിച്ചു കൊണ്ട് വാസുദേവനരികിൽ ചെന്നിരുന്നു. ലളിതാമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു കൊണ്ടിരിക്കെ ഭാര്യയെ നോക്കി വാസുദേവൻ പുഞ്ചിരിച്ചു കൊണ്ടിരുന്നു.

“എന്താ ഇങ്ങനെ ചിരിക്കുന്നത്? എന്തോ ഒന്ന് മനസിലൊളിപ്പിക്കുന്നുണ്ടല്ലോ…?” ലളിതാമ്മ പൊട്ടിച്ചിരിയോടെ വാസുദേവനെ നോക്കി.

“നിന്‍റെ കുട്ടിക്കളി ഇതുവരെ മാറിയില്ലല്ലോയെന്നോർത്ത് ചിരിച്ചതാ. നിങ്ങൾ തമ്മിൽ പറഞ്ഞ കാര്യം ആ പാവത്തിനോട് എന്താ പറയാതിരുന്നത്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്നേഹം… അപാരമാ… അത് കാണുന്നത് തന്നെ സന്തോഷമാണ്.” വാസുദേവൻ പറഞ്ഞത് കേട്ട് ലളിതാമ്മ ദീർഘമായി നിശ്വസിച്ചു.

“ശരിയാ, നമ്മുടെ സമൂഹത്തിലാണെങ്കിൽ പെണ്ണിനെ കെട്ടിച്ചയക്കുന്നതോടെ അവളുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഭർത്താവിന്‍റെ വീട്ടിലായിരിക്കും. ഭർത്താവിന്‍റെ വീട്ടിൽ ആദ്യമായി കാലുകുത്തുന്നത് തന്നെ വലിയ പേടിയോടെയാവും. ഭർത്താവിന്‍റെ വീട്ടുകാർ തന്നെ അംഗീകരിക്കുമോ ഇല്ലയോ എന്നൊക്കെ ഓർത്ത് ആശങ്കപ്പെടും. പക്ഷേ മിക്ക വീടുകളിലും സംഭവിക്കുന്നതെന്താ, വന്ന് കയറുന്ന മരുമകളെ കൊണ്ട് അമ്മായിയമ്മ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യിക്കും. പോരാത്തതിന് കുറ്റപ്പെടുത്തലും കലഹവും. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. പരസ്പരം സ്നേഹവും ബഹുമാനവും ഇല്ലാത്തതു കൊണ്ടാ അങ്ങനെ സംഭവിക്കുന്നത്. അംഗീകരിക്കാനുള്ള മനസ്സും കാണിക്കണം. ഭാഗ്യത്തിന് ഞങ്ങൾ രണ്ടാൾക്കും അതുണ്ട്.”

“വീടിന്‍റെ നല്ലതിനു വേണ്ടി മരുമകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശമില്ലേ? അവളുടെ അഭിപ്രായങ്ങളെ മാനിക്കേണ്ടതല്ലേ? തന്‍റെ മകനെ വീട്ടിൽ വന്ന് കയറുന്ന മരുമകൾ തട്ടിയെടുക്കുമെന്ന് എന്തു കൊണ്ടാ അമ്മായിയമ്മ ചിന്തിക്കുന്നത്? അങ്ങനെ തോന്നുവാണെങ്കിൽ മോനെ പിടിച്ച് പെണ്ണ് കെട്ടിക്കുന്നതെന്തിനാ? സാരി തുമ്പിൽ കെട്ടിയിട്ട് കൊണ്ട് നടന്നാൽ പോരെ. വിവാഹശേഷം മോൻ വല്ലതും എതിർത്ത് പറഞ്ഞാലോ… മരുമകളുടെ തലയിണ മന്ത്രമാണെന്നായിരിക്കും അമ്മായിയമ്മയുടെ കണ്ടുപിടുത്തം.” ലളിതാമ്മ വികാരധീനയായി പറഞ്ഞു കൊണ്ടിരുന്നു. അവരുടെ മുഖത്തെ ഭാവ മാറ്റം വാസുദേവൻ ശ്രദ്ധിച്ചു.

ലളിതാമ്മയുടെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പ് ഊറി കൂടിയ സങ്കടങ്ങളാണ് പുറത്തേക്ക് വരുന്നതെന്ന് വാസുദേവന് മനസിലായി. തന്‍റെ അമ്മയിൽ നിന്നും എന്തുമാത്രം കഷ്ടതകളാണ് ലളിത സഹിച്ചത്.

ഒരിക്കലും അമ്മ അവളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചിരുന്നില്ല. നിസ്സാര കാര്യത്തിനുപോലും അമ്മ ലളിതയെ ക്രൂരമായി ശകാരിച്ചിരുന്നു. ദേഷ്യം വന്ന് അമ്മ അടിച്ച സംഭവം വരെയുണ്ടായി. അന്നൊക്കെ ലളിത നിശബ്ദയായി തേങ്ങിക്കരഞ്ഞ്, സങ്കടങ്ങളെയൊക്കെ ഉള്ളിലൊളിപ്പിച്ച് വീട്ടിലെ മുഴുവൻ ജോലിയും ഒരു യന്ത്രം കണക്കെ ചെയ്‌തു തീർക്കും.

പക്ഷേ ഒരു കാര്യത്തിൽ മാത്രം ലളിത അമ്മയോട് പ്രതികരിക്കുമായിരുന്നു. തന്‍റെ അമ്മയേയും അച്‌ഛനേയും അമ്മായിയമ്മ അനാവശ്യമായി കുറ്റപ്പെടുത്തുമ്പോൾ ലളിതയ്ക്ക് സഹിക്കില്ല. അപ്പോഴൊക്കെ ലളിതയെ വീട്ടിൽ കൊണ്ടു വിടുമെന്ന് പറഞ്ഞ് അമ്മ ഭീഷണി മുഴക്കും. തന്‍റെ മകന് പെൺകുട്ടികളെ കിട്ടാൻ വിഷമമൊന്നും ഇല്ലെന്നും അമ്മ പറഞ്ഞ് ലളിതയെ താക്കീതും ചെയ്‌തിരുന്നു. പാവം വാസുദേവനും ഇക്കാര്യത്തിൽ നിസ്സഹാനായി ഇരിക്കാനെ കഴിഞ്ഞുള്ളൂ.

സങ്കടവും നിസ്സഹായവസ്‌ഥയും ഉള്ളിൽ കടിച്ചമർത്തുകയല്ലാതെ അമ്മയെ എതിർത്ത് ഒരക്ഷരവും പറയാൻ അദ്ദേഹത്തിനായില്ല. അഥവാ ചെറുതായി പോലും എന്തെങ്കിലും അമ്മയെ കുറ്റപ്പെടുത്തിയാൽ പെൺകോന്തൻ, നാണമില്ലാത്തവൻ എന്നിങ്ങനെയുള്ള ആക്ഷേപ പദങ്ങൾ കൊണ്ട് അമ്മ വാസുദേവന്‍റെ നാവടപ്പിച്ചിരുന്നു. അതിനും കുറ്റം മുഴുവനും ലളിതാമ്മയ്ക്കായിരുന്നു. ആ കയ്പ്പുനിറഞ്ഞ ഓർമ്മകൾ ഇന്നലെയെന്നോണം ഇരുവരുടേയും മനസ്സിലേക്ക് ഓടി വന്നു.

“നമ്മുടെ വീട്ടിൽ ഒരു മരുമകൾ കടന്നുവരികയാണെങ്കിൽ ഞാനൊരിക്കലും അമ്മായിയമ്മ ആകില്ലെന്നും വീട്ടിലെ മുഴുവൻ ഭാരങ്ങളും മരുമകളുടെ തലയിൽ കെട്ടി വച്ച് ബുദ്ധിമുട്ടിക്കില്ലെന്നും ഞാനന്നേ വിചാരിച്ചതാ. കാരണം ആ പെൺകുട്ടിയും ഏറെ പ്രതീക്ഷയോടെയായിരിക്കുമല്ലോ ഈ വീടിന്‍റെ പടി ചവിട്ടുക.”

“പക്ഷേ, നിന്‍റെ മരുമകൾ നല്ലവളല്ലായിരുന്നെങ്കിലോ? അപ്പോൾ എന്ത് ചെയ്തേനെ” വാസുദേവൻ ചെറുചിരിയോടെയാണ് ലളിതാമ്മയോട് ചോദിച്ചു.

ഭർത്താവിന്‍റെ ചോദ്യം കേട്ട് ലളി താമ്മ പൊട്ടിച്ചിരിച്ചു. “എന്‍റെ ആഗ്രഹമനുസരിച്ചുള്ള മരുമകൾ വരാതിരിക്കട്ടെയെന്നും ഞാൻ ചിന്തിച്ചിരുന്നു. എന്നാലും ഞാൻ നല്ല അമ്മയാവുമായിരുന്നു. എല്ലാ പെൺകുട്ടികളും നല്ല മരുമകളാകണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ അതിനായി അമ്മായിയമ്മമാരും സ്വന്തം ഉത്തരവാദിത്വങ്ങളെപ്പറ്റി ബോധമുള്ളവരാകണം. അയ്യോ സംസാരിച്ച് സമയം പോയതറിഞ്ഞില്ല.” ക്ലോക്കിലേക്ക് നോക്കിയ ലളിതാമ്മ സോഫയിൽ നിന്നും ചാടിയെണീറ്റു.

“ഇന്ന് ഷോപ്പിലേക്ക് പോകുന്നില്ലേ?” ലളിതാമ്മ വാസുദേവനെ ഓർമ്മിപ്പിച്ചു.

“ഇന്ന് അവധിയെടുത്താലോ എന്ന് ആലോചിക്കുകയാണ്. തന്നെയുമല്ല ലേറ്റ് ആവുകയും ചെയ്‌തു. പൊതുവെ കസ്റ്റമേഴ്സും കുറവായിരിക്കും. ഇന്ന് സ്റ്റാഫ് കാര്യങ്ങൾ നോക്കട്ടെ” വാസുദേവൻ പറഞ്ഞു.

വാസുദേവന് സിറ്റിയിൽ സ്വന്തമായി ഒരു ടെക്സ്റ്റെയിൽ ഷോറൂം ഉണ്ട്. പണ്ടു തുടങ്ങിയുള്ള ബിസിനസ്സാണ്. അതുകൊണ്ടാണ് കുടുംബം ഈ നിലയിലായത്.

“നീയും മരുമകളും എന്താ പ്ലാൻ ചെയ്‌തിരിക്കുന്നതെന്ന് പറ?” വാസുദേവൻ ആകാംക്ഷയോടെ ലളിതാമ്മയെ നോക്കി.

വാസുദേവന്‍റെ ചോദ്യത്തിന് മുന്നിൽ ലളിതാമ്മ ആദ്യമൊന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെങ്കിലും അയാളുടെ ആവർത്തിച്ചുള്ള ചോദ്യത്തിൽ ലളിതാമ്മയ്ക്ക് ആ രഹസ്യം പറയേണ്ടി വന്നു. “ഇന്ന് ഞങ്ങൾ രണ്ടുപേരും കൂടി ഒരു സിനിമ കാണാൻ പോകുവാ.”

“ഏത് സിനിമ?” വാസുദേവന്‍റെ കണ്ണുകൾ തിളങ്ങി.

“അതൊക്കെയുണ്ട്. ഇന്ന് നിങ്ങൾ ഇവിടെയുള്ള സ്‌ഥിതിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കേണ്ട ചുമതല നിങ്ങൾക്കാണ്.” ലളിതാമ്മ ഗൂഢമായി പുഞ്ചിരിച്ചു.

“ഓഹോ, നിങ്ങൾ അമ്മയും മോളും കൂടി സിനിമ കാണുമ്പോൾ ഞങ്ങൾ അച്ഛനും മോനും കൂടി വീട്ടിലെ കാര്യങ്ങൾ നോക്കണമല്ലേ ഇതല്ലേ പറയാൻ ആഗ്രഹിക്കുന്നത്.”

“അതെ, അങ്ങനെ തന്നെയാണ്” എന്ന് ചിരിച്ചു കൊണ്ട് ലളിതാമ്മ അടുക്കളയിലേക്ക് പോയി.

“എങ്കിൽ ശരി, ഞങ്ങൾ ഫുഡ് ഉണ്ടാക്കിക്കോളാം. പക്ഷേ ഇപ്പോ ഒരു കപ്പ് ചായ ഉണ്ടാക്കി തരാമോ” ലളിതാമ്മ പരിഭവം നടിച്ചുകൊണ്ട് ചായ തയ്യാറാക്കാൻ അടുക്കളയിലേക്ക് പോയി.

എന്തൊക്കെയായാലും ലളിതാമ്മയും വാസുദേവനും മാതൃകാദമ്പതികളായിരുന്നു. അവർ സ്വന്തം ജീവിതത്തിൽ ഏറെ സന്തുഷ്ടരായിരുന്നു. അവരുടെ ലോകത്തേക്ക് കടന്നു വന്ന പല്ലവിയാകട്ടെ മരുമകളായിരുന്നില്ല. മകൾ തന്നെയായിരുന്നു. താനൊരു മരുമകളാണെന്ന ചിന്ത പല്ലവിയിൽ ഉണ്ടാകാത്ത വിധമായിരുന്നു അവരുടെ പെരുമാറ്റവും.

അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പല്ലവിയും ലളിതാമ്മയും തമ്മിലുള്ള ബന്ധം അദ്ഭുതമായിരുന്നു. അമ്മയും മരുമകളും തമ്മിലുള്ള ബന്ധത്തെയും അടുപ്പത്തേയും കുറിച്ച് അവരെല്ലാവരും അസൂയ കലർന്ന അഭിമാനത്തോടെയാണ് സംസാരിച്ചിരുന്നത്. ഒരുമിച്ച് സന്തോഷത്തോടെ ഇങ്ങനെ കഴിയാൻ പറ്റുമോയെന്നായിരുന്നു അവർക്ക് സംശയം. അവർ അമ്മായിയമ്മയും മരുമകളുമാണെന്ന് പെരുമാറ്റത്തിൽ നിന്നും തിരിച്ചറിയുക പോലുമില്ലായിരുന്നു.

ഒരു മൾട്ടി നാഷണൽ കമ്പനിയിലായിരുന്നു പല്ലവിയ്ക്ക് ജോലി. അവിടെ വച്ച് വിനീതുമായി പരിചയത്തിലാവുകയായിരുന്നു. ആ പരിചയം പ്രണയമായി മാറി. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ അവർ വിവാഹിതരുമായി.

കുട്ടിക്കാലം മുതൽക്കേ, പല്ലവിയ്ക്ക് അമ്മായിയമ്മ, അമ്മായിയച്ഛൻ എന്നിങ്ങനെയുള്ള വ്യക്തികൾ പേടിയുളവാക്കുന്ന കാര്യങ്ങളായിരുന്നു. അമ്മായിയമ്മയ്ക്കും മരുമകൾക്കും തമ്മിൽ ഒരിക്കലും സ്നേഹപൂർവ്വം ഇടപഴകാൻ കഴിയില്ലെന്ന ധാരണ അവളുടെ മനസിൽ പണ്ടുതൊട്ടെ അടിയുറച്ചിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ട്.

തന്‍റെ അമ്മയും അച്‌ഛമ്മയും പരസ്പരം കലഹിക്കുന്നതിന് അവൾ കുട്ടിക്കാലം മുതൽക്കേ സാക്ഷിയായിരുന്നു. അവർ ഒരിക്കലും പരസ്പരം സ്നേഹത്തോടെ ഇടപഴകുന്നത് അവൾ കണ്ടിരുന്നില്ല. അതുപോലെയായിരുന്നു അവൾക്കടുപ്പമുണ്ടായിരുന്ന ബന്ധുവീടുകളിലെല്ലാം. പരിസരത്തുള്ള വീടുകളിലും സ്ഥിതി ഇങ്ങനെയൊക്കെ തന്നെ.

പല്ലവിയുടെ വീട്ടിൽ അച്‌ഛമ്മയും മോശമായിരുന്നില്ല. അച്ഛമ്മ ഒരു കാര്യം പറയുമ്പോൾ അമ്മ ആയിരം തവണ അതിനെ എതിർത്തു പറയും. പിന്നെ അടുത്ത നിമിഷം എന്താ ഉണ്ടാകുന്നതെന്ന് പറയേണ്ടതുണ്ടോ…

അങ്ങനെയിരിക്കെ പല്ലവിയുടെ അച്‌ഛമ്മ എന്നന്നേക്കുമായി വിട പറഞ്ഞു. അച്‌ഛമ്മയുടെ മരണാനന്തരച്ചടങ്ങിൽ തന്‍റെയമ്മ എല്ലാവരുടെയും മുന്നിൽ കള്ളക്കണ്ണീർ ഒഴുക്കുന്നത് കണ്ട് പല്ലവിയ്ക്ക് ആശ്ചര്യം തോന്നി. തന്‍റെ അമ്മായിയമ്മയല്ല, തന്‍റെ സ്വന്തം അമ്മയാണ് മരിച്ചതെന്ന് പറഞ്ഞ് വിലപിക്കുന്ന അമ്മയെ കണ്ടപ്പോൾ പല്ലവി അമ്പരന്നു. ആ സമയത്ത് സത്യാവസ്ഥ എല്ലാവരോടും തുറന്ന് പറയാൻ തോന്നിയിരുന്നുവെങ്കിലും അവൾ നിശബ്ദത പാലിക്കുകയായിരുന്നു.

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കലഹം കണ്ടും കേട്ടും വളർന്ന പല്ലവിയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടിരുന്നു. വിവാഹത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ അവൾക്ക് ഞെട്ടലായിരുന്നു. തന്‍റെ വരനാകാൻ പോകുന്നയാളുടെ വീട് എങ്ങനെയായിരിക്കും. ഭാവി ഭർത്താവിന്‍റെ അമ്മ തന്നോട് കലഹിക്കുമോ എന്നൊക്കെയുള്ള ആശങ്കകളായിരുന്നു അവളുടെ മനസ്സിൽ. അവളുടെ മനസ്സിൽ വിവാഹത്തെ ക്കുറിച്ച് കേൾക്കുമ്പോഴൊക്കെ ആധികൾ കടന്നുവന്നു.

തന്‍റെ മനസിലുള്ള ഈ ആശങ്കയെ പറ്റി അവൾ വിനീതിനോടും പറഞ്ഞിരുന്നു. അത് കേട്ട് വിനീത് അന്ന് കുറേനേരം ചിരിക്കുകയും ചെയ്‌തു.

“അയ്യോ ആകെ കുഴപ്പാമാ, എന്‍റെ അമ്മ ശരിക്കും ഒരു ഭീകര ജീവിയാ. ഹൊ എന്‍റെ കാര്യമൊക്കെ വീട്ടിൽ മഹാ കഷ്ടമാ… അപ്പോ ഞാൻ കല്യാണം കഴിക്കുന്ന പെണ്ണിന്‍റെ കാര്യം പറയാനുണ്ടോ? നീ ഒന്നു കൂടി ആലോചിച്ചിട്ട് മതി കല്യാണം. പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുത്.” പല്ലവി മിഴിച്ചിരുന്നു.

“ഒന്നു പോ പെണ്ണേ, എന്‍റെയമ്മ പഴയകാലത്തെ അമ്മായിയമ്മയൊന്നുമല്ല. നിനക്ക് അമ്മയെ കണ്ട് കഴിയുമ്പോൾ മനസിലാവും.”

വിനീതിന്‍റെ മറുപടി അവളുടെ ഭയത്തെ അകറ്റിയെങ്കിലും അത് പൂർണ്ണമായും മാറിയിരുന്നില്ല. എന്നാലും അമ്മായിയമ്മയെ ചൊല്ലി ഉള്ളിലെവിടെയോ ഒരു വെറുപ്പ് ഉണ്ടായിരുന്നു. വിനീതിന്‍റെ വീട്ടിൽ കാലുകുത്തും വരെ അവളുടെ മനസ്സിൽ അമ്മായിയമ്മയ്ക്ക് ഒരിക്കലും ഒരമ്മയാകാൻ പറ്റില്ലായെന്ന ആശങ്ക മാത്രമായിരുന്നു.

പോരാത്തതിന് വിവാഹം അടുത്ത സമയങ്ങളിലൊക്കെ അമ്മായിയമ്മയോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് അമ്മ അവൾക്ക് ഉപദേശവും നൽകിയിരുന്നു.

“നോക്ക് മോളെ, അമ്മായിയമ്മയെ അമ്മയായി കരുതരുത്. അങ്ങനെയൊരു മണ്ടത്തരം നീ കാട്ടരുത്. അമ്മായിയമ്മ ഒരു ഭദ്രകാളിയായിരിക്കും. അമ്മേ അമ്മേന്ന് വിളിച്ചിട്ട് അവരെ തലയിൽ കയറ്റിയിരുത്തരുത്. ചെന്നപാടെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യരുത്. പരമാവധി ചെയ്യാതിരിക്കുക. അങ്ങനെ ചെയ്താൽ അവർ നിന്‍റെ തലയിൽ കയറില്ല. മറ്റൊന്ന് ഭർത്താവിനെ കയ്യിലൊതുക്കുകയെന്നതാ. നിന്‍റെ അറിവോടെ മാത്രമേ വിനീത് ഏത് കാര്യവും ചെയ്യാൻ പാടുള്ളൂ. ഞാൻ പറഞ്ഞതൊക്കെ മനസിലാവുന്നുണ്ടല്ലോ?”

അമ്മ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധിച്ചെങ്കിലും മറ്റ് ചില കാര്യങ്ങൾ അവൾ തള്ളിക്കളഞ്ഞു.

ഭർതൃവീട്ടിൽ ആദ്യമായി വലത് കാൽ വച്ച് കയറിയപ്പോൾ അവൾ ലളിതാമ്മയുടെ മുഖത്തേക്ക് ആദ്യമായി സൂക്ഷിച്ച് നോക്കി. അവരുടെ തടിച്ചുരുണ്ട മുഖവും തടിച്ച ശരീര പ്രകൃതവുമൊക്കെ കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ ഭയം തോന്നി.

നിറഞ്ഞ ആത്മവിശ്വാസത്തോടെയുള്ള അവരുടെ സംസാരം കേൾക്കുമ്പോഴൊക്കെ പല്ലവിയ്ക്ക് വിറയൽ അനുഭവപ്പെട്ടു. അപ്പോഴെ അവളുടെ മനസിൽ ഒരു വിചാരം കടന്നു കൂടി. ഇനിയുള്ള തന്‍റെ ജീവിതത്തിൽ ഒരു പാവം മരുമകൾ സഹിക്കേണ്ട എല്ലാ യാതനകളും സഹിക്കേണ്ടി വരുമെന്ന വിചാരം.

ഒരു ദിവസം തന്‍റെ അമ്മയെക്കുറിച്ചോർത്ത് പല്ലവി കരയുന്നത് കണ്ട് ലളിതാമ്മ നെഞ്ചോട് ചേർത്തു പിടിച്ച് അവളെ ആശ്വസിപ്പിച്ചു. തന്നെ സ്വന്തം അമ്മയെപ്പോലെ കരുതുകയെന്നവരുടെ സ്നേഹപൂർവ്വമായ നിർദ്ദേശം അവളുടെ മനസിന് ആശ്വാസം പകർന്നു.

“ഇവിടെ ഒരു കാര്യത്തിനും ഒരു തടസ്സവും നിയന്ത്രണവുമുണ്ടാകില്ല. ഇത് നിന്‍റെയും കൂടി വീടാണ് മോളെ. മോള് എന്‍റെ സ്വന്തം മകൾ തന്നെയാ.” ലളിതാമ്മയുടെ സ്നേഹ നിർഭരമായ വാക്കുകൾ അവളുടെ മനസിലെ സകല ആശങ്കകളേയും തൂത്തെറിഞ്ഞു. ആ വീടുമായി ഇണങ്ങിച്ചേരാനും ബന്ധുക്കളെ പരിചയപ്പെടാനും ലളിതാമ്മ അവൾക്ക് വേണ്ട അവസരങ്ങൾ ഒരുക്കി കൊടുത്തു. അവർ മരുമകളേയും കൂടി ബന്ധുവീടുകളിലും അമ്പലങ്ങളിലും പോയി.

പല്ലവിയിൽ നിന്നും എന്തെങ്കിലും തെറ്റ് പിണഞ്ഞാൽ തന്നെ ഒരമ്മയുടെ സ്നേഹ വാത്സല്യത്തോടെ അവരത് തിരുത്തിയിരുന്നു. ലളിതാമ്മ തന്നെ അവളെ പാചകകല പരിശീലിപ്പിച്ചു. അതുവരെ പല്ലവിയ്ക്ക് ഓംലറ്റ് ഉണ്ടാക്കാനും മാഗി തയ്യാറാക്കാനും കഷ്ടിച്ച് ചായയുണ്ടാക്കാനും മാത്രമേ അറിയുമായിരുന്നുള്ളൂ. പക്ഷേ അതിന്‍റെ പേരിൽ ലളിതാമ്മ അവളെ ഒരിക്കലും ശകാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തിരുന്നില്ല. ആരെങ്കിലും കുറ്റപ്പെടുത്താൻ മുതിർന്നാൽ തന്നെ ലളിതാമ്മ അവരുടെ വായടപ്പിക്കുകയും ചെയ്‌തിരുന്നു.

ലളിതാമ്മയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും കരുതലും പല്ലവിയുടെ മനസിൽ പുതിയ ചിന്തകൾ ഉണർത്തി. ഇനി മുതൽ താൻ വിനീതിന്‍റെ അമ്മയെ സ്വന്തം അമ്മയായി മാത്രമേ കരുതുകയുള്ളൂവെന്ന് അവൾ മനസു കൊണ്ട് തീരുമാനിച്ചു.

വിനീത് തന്‍റെ മകനാണ് അതുകൊണ്ട് മകനിലുള്ള തന്‍റെ അധികാരവും അവകാശവും കഴിഞ്ഞിട്ടെയുള്ളൂ ഭാര്യയ്ക്കുള്ള അവകാശമെന്ന വിചാരം അവരുടെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നില്ല. ഭർത്താവിൽ തനിക്ക് മാത്രമേ അവകാശമുള്ളൂവെന്ന ചിന്തയോ പല്ലവിയിലുമുണ്ടായില്ല. എപ്പോഴെങ്കിലും മകനും മരുമകളും തമ്മിൽ കലഹമുണ്ടായാലും ലളിതാമ്മ മരുമകളുടെ പക്ഷം പിടിച്ചേ സംസാരിച്ചിരുന്നുള്ളൂ. അതിനാൽ ലളിതാമ്മയോടുള്ള സ്നേഹവും ബഹുമാനവും അവളുടെ മനസിൽ വർദ്ധിച്ചതേയുള്ളൂ. അടുക്കളയിൽ എന്തെങ്കിലും ജോലിയുണ്ടെങ്കിൽ തന്നെ പല്ലവി അമ്മയോട് ചോദിച്ച് മനസ്സിലാക്കി അത് പൂർത്തിയാക്കും.

താൻ നല്ലൊരു മകളാണെങ്കിൽ തനിക്കെന്തുകൊണ്ട് നല്ലൊരു മരുമകളായി കൂടാ?

അമ്മയും അച്‌ഛമ്മയും എന്നും പരസ്പരം കലഹിച്ചിരുന്നു. പക്ഷേ അതിൽ അച്‌ഛമ്മ മാത്രമാണ് കുറ്റക്കാരിയെന്ന് പറയാനാവുമോ? അമ്മ വിചാരിച്ചിരുന്നുവെങ്കിൽ അമ്മായിയമ്മ മരുമകൾ ബന്ധം ഊഷ്മളമായ ഒന്നാക്കാമായിരുന്നു. പക്ഷേ അമ്മയുടെ തെറ്റായ സമീപനം ബന്ധത്തെ വഷളാക്കിയതേയുള്ളൂ. പക്ഷേ അമ്മ പറഞ്ഞ് തന്നതും കാട്ടി തന്നതുമായ യാതൊന്നും താൻ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തില്ല.

എന്‍റെ സീനിയറായ അമ്മ ജൂനിയറായ എനിക്ക് നൽകുന്ന പാഠം എന്തായിരിക്കുമെന്ന് കൃത്യമായി അറിയാമായിരുന്നു. ഭർത്താവിന്‍റെ വീട്ടിലുള്ള അംഗങ്ങളുമായും ഹൃദ്യമായതും ആഴത്തിലുള്ളതുമായ ബന്ധം സ്‌ഥാപിക്കാനാവുമെന്ന് എന്തുകൊണ്ട് പെൺകുട്ടികൾ തിരിച്ചറിയുന്നില്ല. പല്ലവിയുടെ മനസിൽ ഓരോരോ ചിന്തകൾ കടന്നു പോയികൊണ്ടിരുന്നു.

അതിനാൽ താൻ വേറിട്ട തരത്തി ലുള്ള ബന്ധം സൃഷ്ടിച്ചെടുക്കുമെന്ന് അവൾ ദൃഢനിശ്ചയമെടുത്തു. ഇനിയെന്ത് കാര്യം ചെയ്താലും വിനീതിന്‍റെ അമ്മയേയും ഒപ്പം കൂട്ടും.

പല്ലവി പതിയെ വിനീതിന്‍റെ അമ്മയെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന രീതി പഠിപ്പിച്ചു കൊടുത്തു. എന്തിന് കാർ ഡ്രൈവിംഗ് വരെ പല്ലവി അമ്മയെ പഠിപ്പിച്ചു. എല്ലാവരും ജോലിക്കായി പുറത്തു പോയി കഴിഞ്ഞാൽ വീട്ടിലിരുന്ന് അമ്മ ബോറടിക്കാൻ പാടില്ലെന്ന് പല്ലവിയ്ക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് പല്ലവി അമ്മയെ നിർബന്ധിച്ച് കൂട്ടുകാരികൾക്കൊപ്പം ഷോപ്പിംഗിനും പാർട്ടിയ്ക്കും മറ്റും അയച്ചു.

ആദ്യമൊക്കെ ലളിതാമ്മയ്ക്ക് ഇത്തരം കാര്യങ്ങൾ വിചിത്രമായി അനുഭവപ്പെട്ടെങ്കിലും പിന്നീടത് രസകരമായി തോന്നി. ലളിതാമ്മ സ്വന്തം വേഷവിതാനങ്ങളിലും ശ്രദ്ധിച്ചു തുടങ്ങി. പുതിയ സ്റ്റൈലിലുള്ള സാരി വാങ്ങി ധരിച്ചു. ഇടയ്ക്ക് സൽവാറും ചുരിദാറും ധരിച്ച് ഔട്ടിംഗിന് പോയി. നടന്ന് ശരീരഭാരം കുറച്ചു.

അമ്മയും മരുമകളും എന്നും രാവിലെ ഒരുമിച്ച് നടക്കാൻ പോകുന്നത് മറ്റുള്ളവർക്ക് പതിവുള്ള കാഴ്ചയായി. തന്‍റെ ശരീരഭാരം കുറഞ്ഞതിൽ ലളിതാമ്മയ്ക്ക് അഭിമാനവും മതിപ്പും തോന്നി. എല്ലാം പല്ലവിയുടെ ശ്രമഫലമായിരുന്നു. അതോർത്തപ്പോൾ ലളിതാമ്മയ്ക്ക് പല്ലവിയോട് വാത്സല്യം കൂടി. അല്ലായിരുന്നുവെങ്കിൽ ഈ തടിയും വച്ച് താൻ വെറുതെ ജീവിച്ചു പോകുമായിരുന്നില്ലേ..?

ലളിതാമ്മയിലുണ്ടായ മാറ്റം കണ്ട് വാസുദേവൻ ഒരിക്കൽ ചിരിയോടെ പറയുകയും ചെയ്‌തു.“ നീ കരീന കപൂറിനെ പോലെ സീറോ സൈസ് ആകുവാണോ ലളിതെ… ഇങ്ങനെ പോയാൽ നീ ചെറുപ്പക്കാരിയും ഞാൻ വയസ്സനുമാകും.”

“ഹാ സീറോ സൈസ് ആകാനാ എന്‍റെ പ്ലാൻ എന്നോട് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.” ലളിത തമാശ പറഞ്ഞു.

“ഞാനെന്തിന് അസൂയപ്പെടണം. നല്ല കാര്യമല്ലേ. നീ ആരോഗ്യത്തോടെയിരുന്നാൽ എനിക്ക് നല്ല ഭക്ഷണം കിട്ടുമല്ലോ.” വാസുദേവൻ പറഞ്ഞു.

ഇരുവരും തമ്മിലുള്ള സംഭാഷണം കേട്ട് പല്ലവിയും വിനീതും പൊട്ടിച്ചിരിച്ചു. തന്‍റെ ഈ വീട് ഒരു കൊച്ച് വലിയ സ്വർഗ്ഗമായതു പോലെ അവൾക്ക് തോന്നി. ചില ശരിയായ ചിന്തകൾ എത്ര വലിയ ശരികളിലേക്കും സമാധാനത്തിലേക്കുമാണ് നയിക്കുന്നത്. പല്ലവി അമ്മയെ കെട്ടിപ്പിടിച്ചു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें