ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 13

“ഒന്ന് വേഗം പറയെന്‍റെ ഡാഡി” മഞ്ജു ധൃതികൂട്ടി.

“പറയാം. എല്ലാം കേട്ടതിനുശേഷം നീതന്നെ ഒരു തീരുമാനത്തിലെത്തിയാൽ മതി. നിന്‍റെ തീരുമാനം എന്തായാലും ഡാഡിയത് സന്തോഷത്തോടെ സ്വീകരിക്കും. സത്യം”

“ശരി. വളച്ചുകെട്ടാതെ പ്രശ്നമെന്താണെന്ന് പറയെന്‍റെ പൊന്നു ഡാഡി ”

“നിന്‍റെ കല്യാണനിശ്ചയം മുടങ്ങിയത് സോമനാഥപണിക്കർക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായതുകൊണ്ടൊന്നുമല്ലെന്‍റെ മോളേ. നിന്‍റെ മമ്മി ഓഫർ ചെയ്തതിനേക്കാൾ സ്ത്രീധനം നല്കാമെന്ന് പറഞ്ഞ് നിന്‍റെ ക്ലാസ്മേറ്റ് പൂർണ്ണിമയുടെ അച്ഛൻ ചന്ദ്രശേഖർ മുരളിയുടെ അച്ഛനെ പ്രലോഭിപ്പിച്ചതുകൊണ്ടാണ്. സത്യത്തിൽ നെറികെട്ടൊരു കാലുമാറ്റമാണ് പണിക്കരും മുരളിയും ചേർന്ന് നടത്തിയത്.”

ശരീരത്തിലൂടെ ഒരു മിന്നൽപിണർ കടന്നുപോയതുപോലെ തോന്നി മഞ്ജുവിന്. ഉണ്ണിത്താന്‍റെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കിക്കൊണ്ട് അവൾ ഒരു പ്രതിമ കണക്കെ ഇരുന്നു പോയി.

മനസ്സല്പം ശാന്തമായപ്പോൾ ചില സംഭവങ്ങൾ മഞ്ജുവിന്‍റെ ഓർമ്മയിൽ തെളിഞ്ഞുവന്നു. വളരെ ആർഭാടപൂർവ്വം നടക്കേണ്ട വിവാഹനിശ്ചയചടങ്ങ് അവസാനഘട്ടത്തിൽ മുടങ്ങിപ്പോയത്, അതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എന്തോ ഒളിക്കുന്നതുപോലുള്ള മമ്മിയുടെ മുഖത്തെ ഭാവപകർച്ച, തന്നെ ഉൽക്കണ്ഠാകുലയാക്കിക്കൊണ്ട് ദിവസങ്ങളോളം നീണ്ടുപോയ മുരളിയുടെ മൗനം, ഇന്ന് വീണ്ടും സംസാരിച്ചപ്പോൾ, സ്വന്തം ഡാഡിക്കല്ല അങ്കിളിനാണ് അറ്റാക്കുണ്ടായത് എന്ന മുരളിയുടെ വെളിപ്പെടുത്തലിലെ ദുർഗ്രാഹ്യത. ഇതെല്ലാം ഒന്നിനോടൊന്ന് ചേർത്തുവെച്ച് ആലോചിച്ചപ്പോൾ ഉണ്ണിത്താന്‍റെ വാക്കുകളിൽ സത്യം ഉണ്ടെന്നുതോന്നി അവൾക്ക്.

“ഓ! ഗോഡ്! ഇങ്ങനെയൊരു ചതി. പൂർണ്ണിമ… അവളിങ്ങനെ…” മഞ്ജുവിന്‍റെ സ്വരമിടറി

“പണിക്കരുടെ കാലുമാറ്റത്തിന്‍റെ രഹസ്യം എന്താണെന്നറിഞ്ഞപ്പോൾ എന്തു വിലകൊടുത്തും മുരളിയെക്കൊണ്ടുതന്നെ നിന്‍റെ കഴുത്തിൽ താലി കെട്ടിക്കണമെന്ന് നിന്‍റെ മമ്മിക്കും വാശിയായി. നിന്‍റെ മമ്മി നമ്മുടെ ഓഫർ ഇരട്ടിയാക്കി. അതോടെ ചന്ദ്രശേഖറും മകളും ഔട്ട്!”

“കഷ്ടം! മമ്മിക്ക് യാഥാർത്ഥ്യമെന്തെന്ന് എന്നോട് തുറന്നുപറയാമായിരുന്നു. എങ്കിൽ മമ്മിയെ ഞാനീ കാളക്കച്ചവടത്തിന് സമ്മതിക്കുമായിരുന്നില്ല. ഈ ലോകത്ത് വേറെ ആണുങ്ങളില്ലാത്ത പോലെ” മഞ്ജുവിന്‍റെ സ്വരത്തിൽ അമർഷവും ദുഖവുമുണ്ടായിരുന്നു.

“നല്ല സ്നേഹോള്ള ഒരുത്തനെ നമുക്ക് താമസിയാതെ കണ്ടെത്താനാകുമെന്ന് ഞാൻ നിന്‍റെ മമ്മിയോട് പലവട്ടം പറഞ്ഞുനോക്കിയതാ. അങ്ങനെയുള്ള ഒരുവനിപ്പോൾതന്നെ നമ്മുടെ കൺവെട്ടത്തുതന്നെയുണ്ടുതാനും”

“ഡാഡി… ഡാഡീ… ആ ബന്ധം എനിക്കിഷ്ടമല്ലെന്ന് ഞാനാദ്യമേതന്നെ പറഞ്ഞിട്ടുണ്ട് കേട്ടോ.”

“എന്‍റെ മഞ്ചാടിമോളേ, നിന്നെ ആ ശിവരാമൻ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ചോളും. വിദ്യാഭ്യാസോം പരിഷ്ക്കാരോമൊക്കെ അല്പം കുറവാണെങ്കിലെന്താ. നല്ല സ്നേഹോള്ളവനാ അവൻ.”

“ഡാഡി മറ്റെന്തു പറഞ്ഞാലും ഞാനനുസരിക്കാം. പക്ഷെ ഇതുമാത്രം പറയരുത്.”

“നീ ഒന്നുംകൂടൊന്ന് ആലോചിച്ച് നോക്ക്. എനിക്കത്രമാത്രേ പറയാനുള്ളു” ഒരു നിമിഷത്തെ ഇടവേളക്കുശേഷം എന്തോ ഓർമ്മ വന്നമട്ടിൽ ഉണ്ണിത്താൻ തുടർന്നു “ഞാനീ പറഞ്ഞ കാര്യങ്ങളൊന്നും നീ സേതൂനോട് ചോദിച്ചേക്കല്ലേ. നീയൊന്നും അറിഞ്ഞതായി ഭാവിക്കയും വേണ്ട.”

ഒരു ജീവച്ഛവംപോലെയാണ് മഞ്ജു സ്വന്തം മുറിയിലേക്ക് മടങ്ങിയത്. കിടക്കയിലേക്ക് വീണുകൊണ്ടവൾ തേങ്ങിക്കരഞ്ഞു.

മുരളിയുടെ തേൻകിനിയുന്ന വാക്കുകളിൽ ഒരു പ്രേമസാമ്രാജ്യം സ്വപ്നം കണ്ടതെല്ലാം വെറും മിഥ്യമാത്രം. ഇതുവരെ താനൊരു മൂഢസ്വർഗ്ഗത്തിലായിരുന്നു

ചിന്താശക്തി തിരികെ ലഭിച്ചപ്പോൾ. അവളാദ്യമാലോചിച്ചത് എങ്ങനെയെങ്കിലും ഈ ചതിക്കെണിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗമെന്താണെന്നാണ്. മമ്മിയുടെ ദുർവാശിയിൽ ഹോമിക്കപ്പെടാൻ പോകുന്നത് തന്‍റെ ജീവിതമാണ്. കാര്യങ്ങൾ കൂടുതൽ അപകടമേഖലകളിലേക്ക് കടക്കുംമുൻപ് ഇതിനൊരു പോംവഴി കണ്ടെത്തണം. മഞ്ജു തീരുമാനിച്ചു

പിറ്റേന്ന് അടുക്കളപണി തീരുംമുൻപ് മണ്ഡോദരി ചൂലും ബക്കറ്റുമൊക്കെയായി സ്റ്റെയർകേസ് കയറുന്നത് കണ്ടപ്പോൾ ധർമ്മേന്ദ്രൻ ചോദിച്ചു. “ഈ ആയുധങ്ങളും കൊണ്ട് താനെങ്ങോട്ടാടോ?”

“മുകളിലെ മഞ്ജുക്കുഞ്ഞിന്‍റെ റൂമിന് തൊട്ടടുത്തുള്ള റൂം വൃത്തിയാക്കിയിടാൻ മാഡം പറഞ്ഞിരിക്കയാ”

“അതെന്തിനാ? തന്‍റെ കളക്ട്രേറ്റ് അങ്ങോട്ട് മാറ്റാനാണോ?”

“വെറുതെ കളിയാക്കാതെ ധർമ്മൻചേട്ടാ.” സ്വരം ആവുന്നത്ര താഴ്ത്തി മണ്ഡോദരി തുടർന്നു “അതേയ്, മാഡം മുകളിലേക്ക് താമസം മാറ്റാൻ പോവ്വാണെന്ന്. ഇന്നലെ സാറും മാഡോം തമ്മിൽ മുട്ടൻ വഴക്കായിരുന്നന്നേ. ഇനിയും സാറിന്‍റെ ഷോനിസം സഹിക്കുന്ന പ്രശ്നമില്ലെന്നാ മാഡം പറയുന്നേ.”

“തന്‍റെ മാഡത്തിന്‍റെ ഷോയും അത്ര മോശമാകാൻ വഴിയില്ല. എന്തും പറഞ്ഞാ വഴക്ക് കൂടുന്നേ.”

“ആ! ആർക്കറിയാം. അയ്യോ നേരം പോയി. കൃത്യം പന്ത്രണ്ടടിച്ചാൽ ഈശ്വരിയമ്മേം മോനും ശാപ്പാടിനെത്തും.” മണ്ഡോദരി ധൃതിയിൽ കോണിപ്പടികൾ കയറി മുകളിലെ നിലയിലേക്ക് പോയി.

അടുത്ത മുറിയിൽനിന്ന് എന്തോ സ്വരം കേട്ടപ്പോൾ നിവർത്തിവെച്ച പുസ്തകത്തിനു മുൻപിൽ തുറന്ന കണ്ണുകളും അടഞ്ഞ മനസ്സുമായി ഇരുന്നിരുന്ന മഞ്ജു എഴുന്നേറ്റ് അങ്ങോട്ടുചെന്നു “എന്തിനാ മണ്ഡുച്ചേച്ചി, ഈ മുറി വൃത്തിയാക്കുന്നേ. ഈശ്വരിവല്യമ്മ പറഞ്ഞിട്ടാണോ?”

“അല്ല കുഞ്ഞേ. മാഡം പറഞ്ഞിട്ടാ. ഇന്നുമുതൽ മാഡം ഈ മുറീലാ ഉറങ്ങുന്നേന്ന് മാഡോം സാറും തമ്മിൽ എപ്പോഴും വഴക്കാ കുഞ്ഞേ. ആ ധർമ്മൻചേട്ടനാണെങ്കി ഇപ്പഴ് മൂക്കത്താ ശുണ്ഠി. ഞാനിങ്ങോട്ട് വരണത് കണ്ടപ്പോ ചോദിക്കുവാ കളക്ട്രേറ്റ് ഇങ്ങോട്ട് മാറ്റാൻ പോകുവാണോന്ന്.”

നിറകണ്ണുകളോടെയാണ് മഞ്ജു സ്വന്തം മുറിയിലേക്ക് മടങ്ങിയത്.

ഡാഡിയും മമ്മിയും തമ്മിൽ പിണങ്ങിയിരിക്കയാണെന്ന് മഞ്ജു മനസ്സിലാക്കിയിരുന്നു. അതെപ്പോഴുമുള്ള സൗന്ദര്യപിണക്കം പോലെ ഒന്നുരണ്ടു ദിവസങ്ങൾക്കകം താനേ അവസാനിച്ചുകൊള്ളുമെന്നായിരുന്നു പ്രതീക്ഷ. അതിത്രയും രൂക്ഷമാകുമെന്നവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല… മമ്മിയുടെ ഈ കൂടുമാറ്റം അത്ര നല്ല ലക്ഷണമല്ല.

ഏതൊരു ദുർവ്വിധിയാണ് ഈ വീടിന്‍റെ സമാധാനവും സന്തോഷവും കവർന്നത്?

കലങ്ങിമറിഞ്ഞ ഈ അന്തരീക്ഷത്തിൽ എങ്ങനെ പഠനത്തിൽ ശ്രദ്ധയൂന്നാൻ കഴിയും?

എന്തോ ഗ്രഹപ്പിഴ കാലമാണെന്നും പറഞ്ഞ് ഈശ്വരിവല്യമ്മ തന്നെ പൂജാമുറിയിൽ കൊണ്ടുപോയിരുത്തി കുറേ സ്തോത്രങ്ങൾ വായിപ്പിക്കുന്നതൊരു പതിവാക്കിയിരിക്കയാണ്. രാവിലെ കുറേ സമയം അങ്ങനെ നഷ്ടമാകും. ശിവരാമേട്ടൻ ദിവസത്തിൽ രണ്ടു തവണയെങ്കിലും തന്‍റെ മുറിയിൽവന്ന് ചടഞ്ഞിരിക്കും. ഇതിനെല്ലാം പുറമേ മറ്റൊരു പ്രശ്നം കൂടി നാളെ മുതൽ നേരിടേണ്ടതായി വന്നേക്കും. മുരളീമനോഹറിന്‍റെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലുള്ള പ്രണയ സല്ലാപങ്ങൾ. ആ അഴകിയരാവണന്‍റെ മുഖം തനിക്കിനി കാണുകയേ വേണ്ട. അയാളിങ്ങോട്ട് വിരുന്നുവരുന്നതിനുമുൻപ് തനിക്കിവിടെനിന്ന് രക്ഷപ്പെടണം.

എന്തോ തീരുമാനിച്ചുറച്ചതുപോലെ മഞ്ജു പുസ്തകങ്ങളും ഡ്രസ്സുകളും ബാഗിൽ അടുക്കിവെക്കാൻ തുടങ്ങി.

സ്റ്റഡിഹോളിഡേയ്സിന് മിക്കവിദ്യാർത്ഥിനികളും അവരവരുടെ വീടുകളിലേക്ക് പോയതു കൊണ്ട് ഹോസ്റ്റലിലെ അന്തരീക്ഷം പൊതുവെ ശാന്തമായിരുന്നു.

വേനൽ ചൂടിൽനിന്നും അല്പമെങ്കിലും ആശ്വാസംതേടി പുസ്തകങ്ങളുമായി വരാന്തയുടെ ഒരറ്റത്തിരിക്കുകയായിരുന്നു വരദ.

“ഹായ്!” എന്ന സ്വരംകേട്ടവൾ പുസ്തകത്താളിൽനിന്നും മുഖമുയർത്തിയപ്പോൾ ഷോൾഡർ ബാഗും തോളിലേറ്റി മുന്നിൽ നില്ക്കുന്ന മഞ്ജു! വരദയുടെ കണ്ണുകൾ വിസ്മയത്താൽ മിഴിഞ്ഞു പോയി.

“ഇതെന്താ പെട്ടെന്ന് നീയിങ്ങോട്ട് പോന്നത്? എന്തായാലും നന്നായി ഒറ്റക്കിരുന്ന് മടുത്തു എനിക്ക്.”

അപ്പോഴാണവൾ മഞ്ജുവിന്‍റെ മുഖത്തെ വിഷാദഭാവം ശ്രദ്ധിക്കുന്നത്.

“എന്താ മഞ്ജു, എന്താ സംഭവിച്ചത്? അന്ന് ഫോൺ ചെയ്തപ്പോൾ നീ പറഞ്ഞത് എക്സാമിന്‍റെ തലേന്നേ ഇങ്ങോട്ട് വരുന്നുള്ളു എന്നല്ലേ. പിന്നെന്താ പ്ലാൻ മാറ്റിയത്?”

ഒരു നെടുനിശ്വാസമയച്ചുകൊണ്ട് മഞ്ജു പറഞ്ഞു “ഞാൻ ചാടിപ്പോന്നതാണെന്‍റെ മോളേ”

വരദയുടെ ആശയക്കുഴപ്പമപ്പോൾ അധികരിച്ചു. “എന്തിന്?”

“അതെല്ലാം ഞാൻ വിസ്തരിച്ചു പറയാം. ആദ്യം ഞാൻ വീട്ടിലേക്ക് ഫോൺ ചെയ്യട്ടെ ആരോടും പറയാതെ ഇറങ്ങിപോരുകയല്ലായിരുന്നോ. ”

കാഞ്ഞിരപ്പിള്ളിയിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് ധർമ്മേന്ദ്രനായിരുന്നു. “മഞ്ജുവാണ് ധർമ്മൻചേട്ടാ”

“എന്താ കുഞ്ഞേ ആരോടും പറയാതെ പൊയ്ക്കളഞ്ഞത്? കുഞ്ഞിപ്പോ എവിടുന്നാ വിളിക്കുന്നേ… സാറ് കുഞ്ഞിനെ കാണാഞ്ഞ് വിഷമിച്ചിരിക്കുവാണ്”

“അതല്ലേ ഞാനിവിടെ എത്തിയ ഉടനെ വിളിച്ച് വിവരമറിയിക്കന്നത്. പരീക്ഷ കഴിയുന്നതുവരെ ഹോസ്റ്റലിൽ താമസിച്ചേക്കാമെന്ന് വിചാരിച്ച് ഞാനിങ്ങോട്ട് വന്നിരിക്കയാണ്.”

“ഞാൻ സാറിനെ വിളിക്കാം. കുഞ്ഞുതന്നെ വിവരങ്ങളെല്ലാം പറഞ്ഞാൽ മതി.”

“ഡാഡിയെന്നെ ശകാരിച്ചാലോ. ധർമ്മൻചേട്ടൻ ഡാഡിയോട് പറഞ്ഞേച്ചാൽ മതി. വെക്കട്ടെ”

മഞ്ജു ഫോൺ പെട്ടെന്ന് ഓഫ് ചെയ്തു.

വരദ ചോദിച്ചു. “നീയിങ്ങനെ വീട്ടീന്ന് ഒളിച്ചോടിയതെന്തിനാ. എന്താ ഉണ്ടായത്?.”

നടന്ന സംഭവങ്ങളെല്ലാം അറിയിച്ചപ്പോൾ വരദ അത്ഭുതംകൊണ്ട് അന്തം വിട്ടുപോയി. “അമ്പടി കേമി, ആ പൂർണ്ണിമ ആള് കൊള്ളാമല്ലോ. കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തിയല്ലേ അവൾ കാണിച്ചത്? പിങ്കിയവളെ വിളിച്ചപ്പോ വീട്ടിൽ നിറയെ ഗസ്റ്റാണെന്നൊക്കെ പറഞ്ഞത് ഈ മിന്നൽവീരന്‍റെ പാർട്ടിയാരുന്നല്ലേ. നിന്‍റെ മമ്മി നടത്തിയ അട്ടിമറി പൂർണ്ണിമ അറിയുമ്പോൾ അവൾ ശരിക്കും ചമ്മിപ്പോകും. നിന്‍റെ ഡാഡിക്കും നിന്നെ മുരളിയെക്കൊണ്ട് കെട്ടിക്കണമെന്നാണോ?”

“അല്ലേയല്ല. മുരളിയുടെ തനിനിറം മനസ്സിലായപ്പോൾ മുതൽ ഡാഡിക്ക് അയാളോട് വെറുപ്പാണ്. പക്ഷെ മറ്റൊരു പ്രശ്നം. സ്വന്തം മരുമകൻ ശിവരാമകൃഷ്ണനെ കൊണ്ട് എന്‍റെ കഴുത്തിൽ താലികെട്ടിക്കണമെന്നായിരുന്നു ഡാഡിയുടെ എപ്പോഴത്തെയും സ്വപ്നം. മുരളിയുടെ ആലോചന വന്നപ്പോൾ അയാളുടെ ഗ്ലാമർ കണ്ട് ഡാഡി തല്ക്കാലത്തേക്ക് തന്‍റെ ആഗ്രഹം മാറ്റിവെച്ചുവെന്ന് മാത്രം.”

“അതായത് നിന്‍റെ മമ്മി ഇഞ്ചി പക്ഷം, ഡാഡി കൊഞ്ചുപക്ഷം അല്ലേ? നീ ആരുടെ പക്ഷത്താണ്?”

“രണ്ടുപേരുടെ ആഗ്രഹവും എനിക്ക് സ്വീകാര്യമല്ല. അടുത്ത വര്‍ഷം പോസ്റ്റ് ഗ്രാജ്വേഷന് ചേരണമെന്നാണ് എന്‍റെ ഇപ്പോഴത്തെ ആഗ്രഹം. ഡാഡിയും മമ്മിയും തമ്മിൽ വഴക്കു കൂടുന്നത് എന്നെ ചൊല്ലിയാണല്ലോ എന്നാലോചിക്കുമ്പോൾ മനസ്സുറപ്പിച്ച് ഒന്നും പഠിക്കാനും കഴിയണില്ല.”

“നീ അതൊന്നുമിപ്പോൾ ആലോചിക്കണ്ട. എക്സാം കഴിഞ്ഞ് നീ മടങ്ങി ചെല്ലുമ്പോഴേക്കും നിന്‍റെ മമ്മീടേം ഡാഡീഡേം സൗന്ദര്യപിണക്കമൊക്കെ അവസാനിച്ചിട്ടുണ്ടാകും. രണ്ടുപേരുടെ അഭിപ്രായവും സ്വീകാര്യമല്ലെന്നും പോസ്റ്റ്ഗ്രാജ്വേഷന് ചേരാനാണ് നിന്‍റെ തീരുമാനമെന്നും നീ അവരോട് തുറന്ന് പറഞ്ഞേക്ക്. പ്രശ്നം തീർന്നല്ലോ” വരദ അവളെ സമാധാനിപ്പിച്ചു.

റഫറൻസിലുള്ള ചില പുസ്തകങ്ങളെടുക്കാൻ അവർ ലൈബ്രറിയിൽ ചെന്നപ്പോൾ വറീത് ചേട്ടൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. “വിനയൻസാറ് വികാരിയച്ചനെ കാണാൻ പോയിരിക്കവാ. വിനയന്‍ സാറിന് ഇവിടെത്തന്നെ മറ്റെന്തെങ്കിലും ഒരു ജോലി കൊടുക്കാന്‍ പ്രിൻസിപ്പലച്ചനോട് പറഞ്ഞു നോക്കിയെങ്കിലും ഒന്നും നടക്കുന്ന ലക്ഷണമില്ല.”

വരദ പറഞ്ഞു “വിനയൻസാറ് അഗ്രിക്കൾച്ചർ എംഎസിയല്ലേ. നിന്‍റെ ഡാഡീടെ എസ്റ്റേറ്റുകളിലെവിടെയെങ്കിലും വിനയൻസാറിന് ഒരു ചാന്‍സ് കൊടുക്കാന്‍ ഡാഡിയോട് പറഞ്ഞു നോക്ക്”

“ഹാവൂ, ആശ്വാസമായി. തേടിയ വള്ളി കാലിൽ ചുറ്റിയതുപോലായല്ലോ ഇത്. മഞ്ജുമോള് പറഞ്ഞാൽ ഡാഡി വഴങ്ങാതിരിക്കില്ല.” വറീത് ചേട്ടന്‍റെ സ്വരം പ്രതീക്ഷാനിർഭരമായി..

“വിനയൻസാറിനോട് ഒരാപ്ലിക്കേഷൻ തയ്യാറാക്കി തരാൻ പറയൂ. ഞാനതെന്‍റെ ഡാഡിക്കയച്ചു കൊടുക്കാം.” മഞ്ജു പറഞ്ഞു.

പൂർണ്ണിമ മുരളിയുടെ മൊബൈൽ ഫോണിൽ പലതവണ വിളിച്ചുനോക്കി. ഫോൺ സ്വിച്ചോഫ് ചെയ്തിരിക്കയാണെന്നായിരുന്നു ലഭിച്ച മറുപടി. പൊന്മുടിയിൽ നിന്നും മടങ്ങിയതിനു ശേഷം ഒരിക്കൽ പോലും അയാളവളെ വിളിക്കാൻ തയ്യാറായില്ലെന്നത് അവളെ വിസ്മയിപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തു. അയാളുടെ ക്വാർട്ടേഴ്സിലെ ലാന്‍റ് ഫോണിൽ പലതവണ വിളിച്ചെങ്കിലും അപ്പോഴെല്ലാം അറ്റന്‍റ് ചെയ്തത് മുരളിയുടെ ഡാഡിയാണ്. മുരളി സ്ഥലത്തില്ലെന്ന മറുപടി പലവട്ടം ആവർത്തിക്കപ്പെട്ടു..

ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും പൂർണ്ണിമയുടെ കാത്തിരിപ്പിന് ഫലമുണ്ടായില്ല. ഗത്യന്തരമില്ലാതെ അവൾ വീണ്ടും മുരളിയുടെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു. ഫോണിൽ പണിക്കരുടെ സ്വരം.

“പൂർണ്ണിമയാ അങ്കിൾ, മുരളിയെന്നെ ഇതുവരെ വിളിച്ചില്ലല്ലോ അങ്കിൾ.” അവളുടെ ശബ്ദം വല്ലാതെ ഇടറി.

“ഞാൻ പലതവണ പറഞ്ഞതാണല്ലോ, സമയം കിട്ടുമ്പോ എപ്പോഴെങ്കിലും മുരളി വിളിക്കുമെന്ന്. പിന്നെന്തിനാ കൊച്ചേ ഫോൺ കറക്കി വെറുതെ ശല്യം ചെയ്യുന്നേ? കൊച്ചിന് വേറെ പണിയൊന്നുമില്ലേ?”

പണിക്കരുടെ പരിഹാസം തുളുമ്പുന്ന കർക്കശസ്വരം അവളുടെ ചെവി പൊള്ളിച്ചുകളഞ്ഞു. മുരളി മനപ്പൂർവ്വം തന്നെ ഒഴിവാക്കുകയാണോ? പൊൻമുടിയിൽ നിന്നും മടങ്ങുന്നതു വരെ മുരളിയുടെ വാക്കുകൾ എത്ര സ്നേഹമധുരങ്ങളായിരുന്നു. മാനസികമായും ശാരീരികമായും തമ്മിൽ ഒന്നായിത്തീർന്ന പ്രേമാർദ്രമായ നിമിഷങ്ങൾ മുരളി ഇത്രവേഗം മറന്നുവോ?

അപ്പോഴൊക്കെ വിവാഹജീവിതത്തെക്കുറിച്ച് എന്തെല്ലാം മോഹനവാഗ്ദാനങ്ങളായിരുന്നു! എന്നിട്ടിപ്പോൾ ഒരു വാക്ക് സംസാരിക്കാൻ സമയമില്ല പോലും! ഇതുവരെ മുരളിയുടെ അച്ഛൻ ഒന്ന് വിളിക്കുകപോലും ചെയ്തിട്ടില്ലെന്ന് ഡാഡിയും പരാതിപ്പെടുന്നത് കേട്ടു.

മുരളിയും താനുമായുള്ള വിവാഹബന്ധം അവരാഗ്രഹിക്കുന്നില്ലെന്നതിന്‍റെ സൂചനയാണോ ഇത്? സോമനാഥപണിക്കർക്കും മുരളിക്കും ഇത്തരത്തിലൊരു മനംമാറ്റമുണ്ടാകാനുള്ള കാരണമെന്തായിരിക്കണം?

ഈ വിവാഹം മുടങ്ങിയാൽ പിന്നെ തന്‍റെ ജീവിതം?

പൂർണ്ണിമയുടെ അപമാനഭാരത്താൽ നീറുന്ന മനസ്സപ്പോൾ മുരളിയുടെ പുറമോടിയിൽ കണ്ണ് മഞ്ഞളിച്ചുപോയ തന്‍റെ ബുദ്ധിശൂന്യതയെ സ്വയം ശപിക്കുകയായിരുന്നു.

സന്ധ്യക്ക് മഞ്ജുവിന് സേതുലക്ഷ്മിയുടെ ഫോൺ വന്നു. ശകാരം പ്രതീക്ഷിച്ചുകൊണ്ടാണവൾ ഫോണെടുത്തത്.

“നീയെന്താ ജുജൂ അരോടും പറയാതെ സ്ഥലംവിട്ടത്?” പ്രതീക്ഷിച്ചതുപോലെ സേതുലക്ഷ്മിയുടെ സ്വരത്തിൽ കടുത്ത നീരസമുണ്ടായിരുന്നു.

“ഈശ്വരിവല്യമ്മേടേം ശിവരാമേട്ടന്‍റേം ശല്യംകൊണ്ട് ഒരക്ഷരം നേരാംവണ്ണം വായിക്കാൻ കഴിയാത്തതുകൊണ്ടാ മമ്മി ഹോസ്റ്റലിലേക്ക് പോന്നത്.”

“ഈ വീക്കെന്‍റിൽ മുരളി നിന്നെ കാണാൻ കാഞ്ഞിരപ്പിള്ളിക്ക് വരുമെന്നല്ലേ പറഞ്ഞിരുന്നത്. മുരളി വരുമ്പോൾ നീയിവിടെ ഇല്ലെങ്കിൽ…”

മനസ്സിൽ കോപമിരമ്പുന്നുണ്ടെങ്കിലും മഞ്ജു അനുനയസ്വരത്തിൽ പറഞ്ഞു. “പരീക്ഷക്കിനി അധികം ദിവസമില്ലല്ലോ, മമ്മി. ആദ്യം ഈ പരീക്ഷകളൊക്കയൊന്ന് കഴിഞ്ഞോട്ടെ.. എന്നിട്ടാ കാം മറ്റ് പരിപാടികളെല്ലാം.”

“ഓകെ. അങ്ങനെയാണെങ്കിൽ നീതന്നെ മുരളിയെ വിളിച്ച് സംസാരിച്ചെക്കണം. മുരളിയുടെ നമ്പർ ഓർമ്മയുണ്ടല്ലോ?”

“ശരി മമ്മി. ഡാഡി അവിടെയുണ്ടോ?”

“ഇല്ല. ഡാഡി എസ്റ്റേറ്റിലേക്ക് പോയിരിക്കയാ.”

“എസ്റ്റേറ്റിലിപ്പോൾ കൃഷിപ്പണിയൊന്നുമില്ലാത്ത സമയമാണല്ലോ. പിന്നെയെന്തിനാ ഡാഡിയിപ്പോൾ അങ്ങോട്ട് പോയത്.?”

“ആ, ആർക്കറിയാം. വെക്കട്ടെ മോളേ. മുരളിയെ വിളിച്ചേക്കണം കേട്ടോ. ഗുഡ്നൈറ്റ്”

മഞ്ജു റൂമിലെത്തിയപ്പോൾ വരദ ചോദിച്ചു. “ആരുടെ ഫോൺകോളായിരുന്നു?”

“മമ്മീടെ. ആരോടും പറയാതെ ഇങ്ങോട്ട് വന്നതെന്തിനാണെന്ന്. എന്‍റെ “ഭാവിവരൻ” എന്നെ കാണാൻ വരുമ്പോൾ ഞാനവിടെയില്ലെങ്കിൽ പ്രശ്നമാവില്ലേന്ന്. സല്ലാപമൊക്കെ പരീക്ഷ കഴിഞ്ഞിട്ടാകാമെന്ന് പറഞ്ഞ് ഞാൻ തന്ത്രപൂർവ്വം മമ്മിയെ ഒതുക്കി.”

പിറ്റേന്ന് പത്തു മണിക്കുശേഷം മഞ്ജു കാഞ്ഞിരപ്പിള്ളിയിലേക്ക് വിളിച്ചു. ധർമ്മേന്ദ്രനാണ് ഫോണെടുത്തത്. മഞ്ജു ചോദിച്ചു “മമ്മി പറഞ്ഞു, ഡാഡി എസ്റ്റേറ്റിലേക്ക് പോയിരിക്കയാണെന്ന്. എന്ന് മടങ്ങുമെന്നാ ഡാഡി പറഞ്ഞത്?”

“ഒന്നും പറഞ്ഞില്ല കുഞ്ഞേ… കുറച്ചുദിവസം തങ്ങാനുള്ള പ്ലാനുണ്ടെന്നാ തോന്നുന്നേ. രണ്ടുപെട്ടി നിറയെ പുസ്തകങ്ങളും ഡ്രസ്സുകളുമൊക്കെ കൊണ്ടുപോയിട്ടുണ്ട്.”

“ഈശ്വരിവല്യമ്മേം ശിവരാമേട്ടനും അവിടെയില്ലേ.”

“ഇല്ല, സാറ് പോയതിന്‍റെ പിറകെ അവരും സ്ഥലം കാലിയാക്കി.”

“ആരെങ്കിലും അന്വേഷിച്ചാൽ ഞാനിവിടെയാണെന്ന് പറയണ്ട, കേട്ടോ.”

“മുരളിസാറ് വിളിച്ചു ചോദിച്ചാലും അങ്ങനെതന്നെ പറഞ്ഞാൽ മതിയോ?”

“മതി.” മഞ്ജു നിർദ്ദേശിച്ചു.

ഞായറാഴ്ച മഞ്ജുവും വരദയും വൈകുന്നേരത്തെ ചായക്ക് മെസ്സ് ഹോളിലിരിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന പ്രവീണ അവളെ അന്വേഷിച്ചെത്തി “വേഗം ചെല്ല്. തനിക്കൊരു ഫോണുണ്ട്.”

സേതുലക്ഷ്മിയുടേതായിരുന്നു ഫോൺ. “മഞ്ജുവല്ലേ” എന്ന ചോദ്യം കേട്ടപ്പോൾതന്നെ നല്ലൊരു ശകാരത്തിന് വകുപ്പുണ്ടെന്ന് അവൾക്ക് മനസ്സിലായി. സത്യത്തിൽ അവളത് പ്രതീക്ഷിച്ചതുമായിരുന്നു.

“നിന്‍റെ അനാസ്ഥ കുറേ കൂടുന്നുണ്ട്. കേട്ടോ. മുരളിയെ വിളിച്ച് ഹോസ്റ്റലിലാണെന്ന വിവരമറിയിച്ചോളാമെന്ന് നീ സമ്മതിച്ചിരുന്നതല്ലേ. എന്നിട്ടെന്താ അങ്ങനെ ചെയ്യാതിരുന്നത്?”

“അയ്യോ! പരീക്ഷച്ചൂടിൽ ഞാനക്കാര്യം മറന്നു, മമ്മി”

“ഇന്ന് ഉച്ചക്ക് മുരളിയുടെ കാർ നമ്മുടെ വീടിന് മുന്നിൽ വന്ന് നിന്നപ്പോൾ എന്ത് വേണമെന്നറിയാതെ ഞാനന്ധാളിച്ചുപോയി. നീയിവിടെയില്ലെന്നറിഞ്ഞപ്പോൾ ആ പാവത്തിന്‍റെ മുഖമൊന്ന് കാണണ്ടതായിരുന്നു. മുരളിയായതുകൊണ്ടാ ഒരു പരിഭവോം ഭാവിക്കാതെ നമ്മുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ക്ഷമിച്ചത്. നീയിവിടെ ഇല്ലായിരുന്നതുകൊണ്ടാവാം ആളുടനെ മടങ്ങൂം ചെയ്തു. ഇന്നുതന്നെ നിന്‍റെ ഹോസ്റ്റലിലേക്ക് വിളിക്കുമെന്ന് പറഞ്ഞിരിക്കയാ.”

“എന്തിന്?” മഞ്ജു അറിയാതെ ചോദിച്ചുപോയി.

“എന്തിനാണെന്നോ. നീയെന്താ ഒന്നുമറിയാത്തതുപോലെ സംസാരിക്കുന്നത്. നിങ്ങൾ വിവാഹിതരാകാൻ പോകുന്നവരല്ലേ.”

“ശരി, മമ്മി. ഈ പരീക്ഷയൊന്നു കഴിയുന്നതുവരെ എന്നെ വെറുതെ വിട്ടേക്ക്.” മഞ്ജു അപേക്ഷാസ്വരത്തിൽ പറഞ്ഞു

“നീ നിന്‍റെ മൊബൈല്‍ ഓഫാക്കി വെച്ചിരിക്കയാണോ?”

“ങ്ഹാ. വായിക്കുന്നതിനിടക്ക്‌ അതൊരു ശല്യമാ മമ്മി.”

സേതുലക്ഷ്മിയിടെ മുന്നറിയിപ്പ് പാഴായില്ല. സന്ധ്യ കഴിഞ്ഞപ്പോൾ മുരളിയുടെ ഫോണെത്തി. വിവരമറിയിച്ച പെൺകുട്ടിയുടെ വാക്കുകളിങ്ങനെ “നിന്‍റെ വുഡ്ബിയാണെന്നാ പറഞ്ഞത്. വേഗം ചെല്ല്.”

മഞ്ജുവിന്‍റെ വിരലറ്റം മുതൽ ശിരസ്സുവരെ ഒരു വിറയൽ കടന്നുപോയി.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 12

ലീവ് കഴിഞ്ഞ് തിങ്കളാഴ്ചയാണ് സേതുലക്ഷ്മി വീണ്ടും ബാങ്കിലെത്തിയത്. ഉച്ചയായപ്പോൾ അപ്രതീക്ഷിതമായി മാർത്താണ്ഡക്കുറുപ്പ് അവരെ കാണാനെത്തി.

“എന്തൊക്കെയാ കുറുപ്പേ വിശേഷങ്ങൾ? പണിക്കരും മോനും സുഖവാസമൊക്കെ കഴിഞ്ഞെത്തിയോ?”

വാപൊത്തിച്ചിരിച്ചുകൊണ്ട് കുറുപ്പറിയിച്ചു. “ഉവ്വുവ്വ്. സംഗതികളൊക്കെ നമ്മൾ വിചാരിച്ചതിനേക്കാൾ ഭംഗിയായി കലാശിക്കും കൊച്ചമ്മേ. വീട്ടിലെത്തിയ ഉടനെ എന്നെ നേരില്‍ കാണണമെന്ന് പണിക്കര്സാറ് ഇങ്ങോട്ട് വിളിച്ച് പറയുകയല്ലായിരുന്നോ. എല്ലാം നമ്മുടെ മഞ്ജുക്കുഞ്ഞിന്‍റെ ഭാഗ്യം.”

“കുറുപ്പിനെ പണിക്കരങ്ങോട്ട് വിളിപ്പിച്ചെന്നോ? വിശ്വസിക്കാനാവുന്നില്ലല്ലോ.”

“പക്ഷെ സംഗതി വാസ്തവമാണ് കേട്ടോ. ഞാനേതായാലും ഒട്ടും അമാന്തം കാണിക്കാതെ ഉടനെ ആലപ്പുഴക്ക് വിട്ടു. മഞ്ജുക്കുഞ്ഞിന് വേറെ കല്യാണാലോചനയെന്തെങ്കിലും നടക്കുന്നുണ്ടോന്നായിരുന്നു മൂപ്പരാദ്യം തെരക്കീത്. ഇല്ലെന്ന് പറഞ്ഞപ്പൊ എങ്കിൽ ആ പ്രപ്പോസൽ നമുക്കങ്ങോട്ട് പ്രൊസീഡ് ചെയ്യാമെടോ എന്നൊരു നല്ലവാക്കും! ഇനി അഭിപ്രായവ്യത്യാസമൊന്നും ഉണ്ടാകേണ്ടല്ലോ എന്ന് കരുതി ഞാൻ പണിക്കർ സാറിന്‍റെ ഡിമാന്‍റുകളെന്തൊക്കെയാണെന്ന് കുറിച്ച് കൊണ്ടുവന്നിട്ടുണ്ട്.”

കുറുപ്പ് മടിക്കുത്തിൽ നിന്നും ഒരു കടലാസെടുത്ത് സേതുലക്ഷ്മിയെ ഏല്പിച്ചു.

“ജ്വലറിക്കാരുടെ പ്രപ്പോസൽ വേണ്ടെന്ന് വെച്ചതെന്താണാവോ?”

“അതാ ഞാനുമാലോചിക്കുന്നത്. എന്തോ തൃപ്തിക്കൊറവുണ്ടായിട്ടുണ്ട്. അതുറപ്പാ.”

“ഏതായാലും ഞാൻ നാളെ ആലപ്പുഴേ ചെന്ന് പണിക്കരെ ഒന്ന് കണ്ടേക്കാം.”

“അതാ ഇനി വേണ്ടത്. നേരിട്ട് കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിക്കാമല്ലോ.” സേതുലക്ഷ്മി സമ്മാനിച്ച ഏതാനും നൂറ് രൂപ നോട്ടുകൾ വിനയാന്വിതനായി സ്വീകരിച്ചുകൊണ്ട് കുറുപ്പ് യാത്രയായി.

സോമനാഥപണിക്കരെ മുട്ടുകുത്തിക്കാനുള്ള തന്ത്രങ്ങൾ മനസ്സിൽ കുറിച്ചിട്ടുകൊണ്ടാണ് സേതുലക്ഷ്മി പിറ്റേന്ന് രാവിലെ ആലപ്പുഴക്ക് തിരിച്ചത്. മുരളിയുടെ ക്വാർട്ടേഴ്സിൽ അവരെത്തുമ്പോൾ പതിനൊന്നു മണി. കോളിംഗ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് പണിക്കരുതന്നെയായിരുന്നു. സേതുലക്ഷ്മിയെ കണ്ടപ്പോൾ ഒന്ന് പകച്ചെങ്കിലും വെളുക്കെ ചിരിച്ചുകൊണ്ട് അയാളവരെ അകത്തേക്ക് ക്ഷണിച്ചു.

“അല്ലാ, ഇതാര്? മിസ്സിസ്സ് ഉണ്ണിത്താനോ! വരണം, അകത്തേക്ക് വരണം.”

ശ്രീ പൂർണ്ണിമ ജ്വല്ലേഴ്സിന്‍റെ സ്വർണ്ണത്തിളക്കം കണ്ട് ഭ്രമിച്ച് മഞ്ജുവിന്‍റെ ആലോചനയിൽനിന്നും വഴുതി മാറിയത് പരമവിഢ്ഢിത്തമായെന്ന നൈരാശ്യത്തിലായിരുന്നു പണിക്കർ. മഞ്ജു ഉണ്ണിത്താൻമാരുടെ ഏകസന്തതിയായതുകൊണ്ട് അവരുടെ ഭാരിച്ച സ്വത്ത് വകകൾ അവൾക്ക് മാത്രം അവകാശപ്പെട്ടതാണ്. സഹോദരന്മാരെ കൊണ്ടുള്ള തൊല്ലയുമില്ല. പൂർണ്ണിമയുടെ സഹോദരൻ സന്ദീപിന്‍റെ കത്തിവേഷത്തെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഭയംകൊണ്ട് പണിക്കരുടെ നെഞ്ച് പിടഞ്ഞ് മിടിക്കാൻ തുടങ്ങും. പൂർണ്ണിമയെ വിവാഹം കഴിക്കുവാന്‍ താല്പര്യമില്ലെന്ന് മുരളി പറഞ്ഞപ്പോൾ സത്യത്തിൽ പണിക്കർക്ക് ആശ്വാസമാണ് തോന്നിയത്.

സേതുലക്ഷ്മി ഉമ്മറവാതില്ക്കൽ പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ തേടിയ വള്ളി കാലിൽ ചുറ്റിയതുപോലുള്ള ഭാഗ്യാനുഭവംപോലെ പണിക്കർക്ക് തോന്നുകയും ചെയ്തു.

ഡ്രോയിംഗ് റൂമിലെ സോഫയിലേക്കിരുന്നുകൊണ്ട് സേതുലക്ഷ്മി സൗമ്യമായൊരു പുഞ്ചിരിയോടെ പറഞ്ഞു. “മുരളീടച്ഛന് എന്തോ പരിഭവമുണ്ടെന്ന് കുറുപ്പ് പറഞ്ഞു. അത് തീർക്കാമെന്ന് കരുതിയാണ് ഞാൻ നേരിൽ കാണാൻ വന്നത്. മോളുടെ ഡാഡിയും എന്നോടൊപ്പം വരാനിരുന്നതാ. മഞ്ജൂന്‍റെ പേരിലേക്ക് കുറച്ച് പ്രോപ്പർട്ടീസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾക്ക് വക്കീലിനെ കാണാൻ പോയിരിക്കയാ പുള്ളി.”

നുണ കാച്ചുന്നതിനിടയിൽ പണിക്കരുടെ മുഖത്ത് പെട്ടെന്നൊരു പ്രകാശം മിന്നിമായുന്നത് സേതുലക്ഷ്മി ശ്രദ്ധിച്ചു.

“ഞങ്ങളുടെ ഒരേയൊരു മോളല്ലേ അവൾ. എല്ലാം അവൾക്കുള്ളതാണല്ലോ. മുരളിയെ ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. മഞ്ജുവിന് പോസറ്റ്ഗ്രാജ്വേഷൻ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു. ഞങ്ങളുടെ നിർബ്ബന്ധം കൊണ്ടാണവൾ സമ്മതിച്ചത് തന്നെ. ഇനിയേതായാലും എക്സാമിന്‍റെ തിരക്കല്ലാം കഴിഞ്ഞേ വിവാഹമാലോചിക്കുന്നുള്ളു.” സേതുസക്ഷ്മി വാചാലയായി

“ഞങ്ങൾക്കും മഞ്ജുമോളെ നല്ലപോലെ ഇഷ്ടപ്പെട്ടതായിരുന്നു. പക്ഷെ കല്യാണം കളക്ടര്‍ ആയി ചാര്‍ജ്ജെടുത്തിട്ടാവാം എന്ന് പെട്ടെന്ന് മുരളിക്കൊരു മനംമാറ്റം.” പണിക്കർ സത്യം മറച്ചു പിടിച്ചുകൊണ്ട് നിഷ്ക്കളങ്കത ഭാവിച്ചു. “കുട്ടികളുടെ ദാമ്പത്യയോഗത്തിന് ജാതക വശാലെന്തെങ്കിലും തടസ്ഥങ്ങളുണ്ടോ എന്ന് പരിശോധിപ്പിച്ച് വേണ്ട പരിഹാര പൂജകൾ കഴിപ്പിച്ചാൽ…”

“ശരിയാ.” സേതുലക്ഷ്മിയും അതേ തന്ത്രം തന്നെ ആവർത്തിച്ചു “അവളുടെ ഗൃഹനില പരിശോധിച്ചപ്പോ ചില തടസ്ഥങ്ങളൊക്കെ കാണുന്നുണ്ടെന്ന് പറഞ്ഞതുകൊണ്ട് പരിഹാരപൂജകൾക്ക് ഏർപ്പാട് ചെയ്തിട്ടുണ്ട്.”

“ഉവ്വോ! അതാ ഇപ്പോൾ കാറ്റ് മാറി വീശിത്തുടങ്ങിയത്. മുരളിയുടെ മനസ്സിലിപ്പോൾ മഞ്ജുമോളെന്നൊരൊറ്റ ചിന്തയേയുള്ളു. എത്രേം വേഗം നമുക്കീ കല്യാണമങ്ങ് നടത്തിയേക്കാം.”

പണിക്കരുടെ വാക്കുകൾ സേതുലക്ഷ്മിയുടെ എല്ലാ ആശങ്കകളും അകറ്റി. “മുരളി ഓഫീസിലായിരിക്കുമല്ലേ. മുരളി വരുമ്പോൾ വിവരം പറയുമല്ലോ. ഞാനിറങ്ങുകയാണ്.”

“ഊണു കഴിച്ചിട്ട് പോകാം.”പണിക്കർ ക്ഷണിച്ചു.

“അതെല്ലാം വേറൊരവസരത്തിലാവാം. ബാങ്കിലെത്താനല്പം ധൃതിയുണ്ട്.”

“എന്തായാലും ചായകുടിച്ചിട്ട് പോയാൽ മതി.” പണിക്കർ നിർബ്ബന്ധിച്ചു.

സേതുലക്ഷ്മി വീട്ടിലെത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. അടുക്കളയിലേക്ക് ചെന്നപ്പോൾ വീർത്തുകെട്ടിയ മുഖവുമായി മണ്ഡോദരി തറയും സ്ളാബുമെല്ലാം തേച്ച് കഴുകുന്നു.

“നിത്യവും നീ തറ തുടക്കുന്നതല്ലേ. പിന്നെയെന്തിനാണിപ്പോൾ തേച്ചുകഴുകുന്നത്?”

പതിഞ്ഞസ്വരത്തിൽ മണ്ഡോദരി പിറുപറുത്തു. “ആയമ്മക്ക് നാളെ ഏകാദശീവൃതമാണത്രേ. മത്സ്യോം മാംസോമൊക്കെ പാചകം ചെയ്യുന്ന അടുക്കളയായതുകൊണ്ട് തേച്ച് കഴുകി ശുദ്ധമാക്കാൻ പറഞ്ഞു ആയമ്മ. പിന്നെ നാളെ പച്ചക്കറി മാത്രം മതീന്നാ ഓർഡർ.”

“അതവരാണോ നിശ്ചയിക്കുന്നത്? വന്നുകയറീപ്പോ തുടങ്ങീതാ അവരുടെ അമ്മറാണി ചമയല്” സേതുലക്ഷ്മിക്ക് കലി കയറി.

“എങ്ങനേങ്കിലും അവരെ ഇവിടെനിന്ന് കെട്ട് കെട്ടിച്ചേക്കണം കൊച്ചമ്മ, പണിയെടുത്തെന്‍റെ നടുവൊടിയാറായി.”

“പതുക്കെ. ആയമ്മ കേക്കണ്ട. അവരെക്കൊണ്ടുള്ള ശല്യമൊക്കെ തീരാറായെടീ. ഇന്ന് ഞാൻ ആലപ്പുഴേ ചെന്ന് മുരളീടെ ഡാഡിയെ കണ്ടിട്ടാ വരുന്നേ.”

“അങ്ങേരടെ രോഗമെല്ലാം മാറിയോ കൊച്ചമ്മ?”

“പിന്നില്ലാതെ? സർവ്വരോഗങ്ങളും മാറി.” സേതുലക്ഷ്മി അർത്ഥഗർഭമായൊരു പുഞ്ചിരിയോടെ പറഞ്ഞു.

സേതുലക്ഷ്മി മഞ്ജുവിന്‍റെ മുറിയിലേക്ക് ചെല്ലുമ്പോൾ ശിവരാമകൃഷ്ണൻ അവിടെയുണ്ട്. മഞ്ജു തുറന്നുവെച്ച പുസ്തകവുമായി അയാളുടെ വാചകകസർത്ത് നിസ്സഹായതാ ഭാവത്തോടെ കേട്ടുകൊണ്ടിരിക്കുന്നു.

സേതുലക്ഷ്മി നീരസം കലർന്ന സ്വരത്തിൽ ശകാരിച്ചു. “എന്താ ജുജൂ വല്ലതും വായിക്കുന്നതിന് പകരം വെറുതെ സമയം പാഴാക്കുന്നത്.” പിന്നെ ശിവരാമകൃഷ്ണന്‍റെ മുഖത്തേക്ക് കത്തുന്ന ഒരു നോട്ടമയച്ചുകൊണ്ട് ചോദിച്ചു “നീയെന്താ ഇവിടെ?”

“ഞാൻ വെറുതെയിങ്ങനെ…” ശിവരാമകൃഷ്ണൻ അർദ്ധവിരാമത്തിൽ മറുപടി അവസാനിപ്പിച്ച് ജാള്യതയോടെ അവിടെനിന്നും എഴുന്നേറ്റ് നടന്നകന്നു.

രണ്ടുപേരും തനിച്ചായപ്പോൾ മഞ്ജു പറഞ്ഞു. “മമ്മീ, എന്‍റെ ജാതകദോഷം തീരാൻ നാളെ ഏകാദശീവൃതമെടുക്കാനാ ഈശ്വരിവല്യമ്മ പറയുന്നേ. നാളെ മുതല്ക്ക് എന്നും രാവിലെ കുളിച്ച് വല്യമ്മേടെ കൂടെ നാമം ജപിക്കാനിരിക്കണമെന്ന്. ഇക്കണക്കിന് ഞാനെക്സാമിന് തോറ്റ് തൊപ്പിയിടും. മമ്മീ, ഞാൻ ഹോസ്റ്റലിലേക്ക് പൊയ്ക്കോട്ടെ. അവിടെയാകുമ്പോൾ ഈ ശല്യമൊന്നുമുണ്ടാവില്ലല്ലോ.”

“എല്ലാം ശരിയാവും മോളേ. ഞാനിന്ന് മുരളീടെ ഡാഡിയെ കാണാൻ പോയിരുന്നു.”

“അങ്കിളിന് സുഖമായോ മമ്മീ. വീട്ടിലേക്ക് കൊണ്ടുവന്നോ?”

“വീട്ടിലേക്കോ… ഓ… പണിക്കരെ അല്ലേ… കൊണ്ടുവന്നു. നിന്‍റെ പരീക്ഷ കഴിഞ്ഞാലുടനെ കല്യാണം നടത്താമെന്ന് പറഞ്ഞിരിക്കയാ.”

“മുരളിയെന്താ ഇതുവരെ എന്നെ വിളിക്കാഞ്ഞത്.”

“തിരക്കുകൊണ്ടായിരിക്കും മോളേ.” സേതുലക്ഷ്മി മകളെ സമാധാനിപ്പിച്ചു.

പണിക്കരെ കണ്ടതും സംസാരിച്ചതുമെല്ലാം പറഞ്ഞ് കേൾപ്പിച്ചപ്പോൾ ഉണ്ണിത്താനിൽ നിന്ന് തണുത്ത പ്രതികരണമാണുണ്ടായത് “കല്യാണം നടത്തണോ വേണ്ടയോ എന്ന് അയാൾ മാത്രം തീരുമാനിച്ചാൽ മതിയോ? ഇത്തരം വഞ്ചകന്മാരോട് നമുക്ക് യാതൊരു ബന്ധവും വേണ്ട എന്നാണ് എന്‍റെ അഭിപ്രായം.”

“പണിക്കരിനി യാതൊരു പ്രശ്നോം ഉണ്ടാക്കില്ലെന്നേ. ഇന്ന് ഞാൻ ചെന്നപ്പോ എന്ത് സന്തോഷത്തോടെയാണ് പണിക്കരെന്നെ സ്വാഗതം ചെയ്തതെന്നോ.”

“സന്തോഷം! ആ സന്തോഷമെല്ലാം താൻ വീശിയെറിയാൻ പോകുന്ന പണത്തിന്‍റെ മറിമായമല്ലേ. അങ്ങിനെ കാശുകൊടുത്ത് വാങ്ങാൻ കിട്ടുന്ന സന്തോഷമൊന്നും ശാശ്വതമല്ലെടോ. കാശിന്‍റെ കണക്ക് പറയാത്തൊരു ഭർത്താവിനെ മതി നമ്മുടെ മോൾക്ക്.”

“മനസ്സിലായി. ആ ശിവരാമകൃഷ്മനല്ലേ ശങ്കരേട്ടന്‍റെ മനസ്സിൽ. അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല.”

“എന്‍റെ മരുമോനെന്താണെടോ ഒരു കുറവ്. ഒന്നുമില്ലെങ്കിലും അവനെന്‍റെ മോളെ ആത്മാർത്ഥമായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും.”

“അവന്‍റെ സ്നേഹം അവൾക്ക് വേണ്ടെങ്കിലോ. ഞാൻ പണിക്കരെ കാണാൻ പോയിരുന്നുവെന്ന് പറഞ്ഞപ്പോൾ അവൾക്കെന്ത് സന്തോഷമായെന്നോ. മുരളീടെ ഫോണും പ്രതീക്ഷിച്ചിരിക്കയാണവൾ.”

“അണിയറയിൽ ഇതുവരെ നടന്നതും ഇനി നടക്കാനിരിക്കുന്നതുമൊന്നും അവളറിഞ്ഞിട്ടില്ലല്ലോ.”

“ദേ, ഇനി വെറുതെ അതൊക്കെ കൊട്ടിപ്പാടി നടന്ന് പ്രശ്നമൊന്നുമുണ്ടാക്കിയേക്കരുത്. നാട്ടുകാരുടെ മുന്നിൽ നാണം കെടേണ്ടിവരും പറഞ്ഞേക്കാം.”

“അതൊന്നും എന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമേയല്ല. നമ്മുടെ മോളുടെ ജീവിതമാണ് പ്രധാനം. നടന്ന സംഭവങ്ങളെല്ലാം ഞാനവളെ അറിയിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.”

“അതവൾ വിശ്വസിച്ചില്ലെങ്കിലോ?”

“തന്നെപ്പോലെ പച്ചനുണ പറഞ്ഞ് മുഖം രക്ഷിക്കുന്ന സ്വഭാവം എനിക്കില്ല. അതെന്‍റെ മോൾക്കും അറിയാം.”

“ഒരു കാര്യം ഞാൻ തുറന്ന് പറഞ്ഞേക്കാം. ഈ വിവാഹം മുടക്കാനാണ് ശ്രമമെങ്കിൽ ഈ സേതുവിനെ ശങ്കരേട്ടനിനി കാണില്ല.” അന്ത്യശാസനം നല്കിക്കൊണ്ട് സേതുലക്ഷ്മി ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് നടന്നകന്നു.

പിറ്റേന്നുച്ചയായപ്പോൾ മഞ്ജുവിന് മുരളിയുടെ ഫോൺ വന്നു. നീണ്ട കാത്തിരിപ്പിനുശേഷം മുരളിയുടെ സ്വരം കേട്ടപ്പോൾ മഞ്ജുവിന്‍റെ മനസ്സിൽ ഒരു വേനൽ മഴ പെയ്ത പോലായി.

മുരളിയുടെ സംസാരശൈലിക്ക് ഒരു മാറ്റവുമില്ല. വാക്കുകൾക്ക് അതേ സ്നിഗ്ദ്ധത. അതേ മാധുര്യം. എങ്കിലും മഞ്ജു പരിഭവം പറഞ്ഞു. “എന്താ ഇതുവരെ ഒരിക്കൽപോലും വിളിക്കാഞ്ഞത്? മുരളീടെ ഡാഡിക്കിപ്പോൾ എങ്ങിനെയുണ്ട്? അസുഖം ഭേദമായോ?”

“ഡാഡിക്ക്… ഡാഡിക്ക് അസുഖമൊന്നുമില്ലല്ലോ.” പെട്ടെന്ന് മുരളി നിശ്ശബ്ദനായി. കണ്ഠമൊന്ന് ശുദ്ധീകരിക്കാൻ ഒരു നിമിഷം കൂടി. പിന്നെ ലാഘവത്തോടെയുള്ള വിശദീകരണം “അസുഖം എന്‍റെ അങ്കിളിനായിരുന്നു… അങ്കിളിന്…”

“എന്‍റെ മമ്മി പറഞ്ഞത് പണിക്കരങ്കിളിന് അറ്റാക്കുണ്ടായി എന്നാണല്ലോ.”

“അത്… അത് തന്‍റെ മമ്മിക്ക് തെറ്റിയതാ… എനിവേ. ഡോൺട് വറി. ഹിയർ ഓൾ ആർ ഡൂയിങ്ങ് ഫൈൻ. പിന്നൊരു പ്രധാനവിശേഷം. ഞാൻ തന്നെക്കാണാനങ്ങോട്ട് വരുന്നുണ്ട്.”

“എപ്പോൾ” മഞ്ജുവിന്‍റെ സ്വരത്തിൽ ആകാംക്ഷയുണ്ടായിരുന്നു.

“ഇപ്പോൾതന്നെ തന്നെ കാണണമെന്നുണ്ട്. പക്ഷെ ഇന്നും നാളെയും ചില ഇംപോർട്ടന്‍റ് മീറ്റിംഗുകളുണ്ട്. ഏതായാലും അങ്ങോട്ടേക്കുള്ള പ്രോഗ്രാം ഞാനുടനെ വിളിച്ചറിയിക്കാം.”

“ഓ കെ” നിരാശയോടെ മഞ്ജു പറഞ്ഞു

“നിർത്തട്ടെ. സ്വീറ്റ് ഡ്രീസ്.”

ഫോൺ ക്രേഡിലിൽ വെച്ച് തിരിഞ്ഞ് നടക്കുന്ന മഞ്ജുവിനോട് ഉണ്ണിത്താൻ ചോദിച്ചു “ആരുടെ ഫോണായിരുന്നു മോളെ”

“മുരളിയായിരുന്നു. മുരളി രണ്ട് ദിവസം കഴിഞ്ഞിങ്ങോട്ട് വരുന്നുണ്ടെന്ന്.”

”ഓ!” ഉണ്ണിത്താന്‍റെ പ്രതികരണം തികച്ചും യാന്ത്രികമായിരുന്നു.

“എന്താ, മുരളി വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഡാഡിയുടെ മുഖത്തൊരു സന്തോഷവുമില്ലാത്തത്?”

“അത്… അതെല്ലാം ഞാൻ പിന്നെ പറയാം. നിന്‍റെ എക്സാംസെല്ലാം കഴിഞ്ഞിട്ട്.”

“അത് പോര. ഡാഡീടെ പ്രശ്നമെന്താണെന്നിപ്പോ പറയണം”

“വേണ്ട മോളേ. അതറിഞ്ഞാൽ നീ സങ്കടപ്പെടും. പഠിക്കാനുള്ള മൂഡും പോകും.”

“ഡാഡീടെ മനസ്സിലെന്തോ കിടന്ന് തിങ്ങുന്നുണ്ട്. അതെന്താണെന്നറിയാതെ ഇന്നെനിക്കൊരു വരി പോലും വായിക്കാനാകുമെന്ന് തോന്നുന്നില്ല. പ്രശ്നം എന്ത് തന്നെയായാലും അതെന്താണെന്നെന്നോട് തുറന്ന് പറഞ്ഞേ പറ്റൂ.”

ഒരു നെടുവീർപ്പയച്ചുകൊണ്ട് ഉണ്ണിത്താൻ പറഞ്ഞു “നീ ലൈബ്രറിയിലേക്ക് വാ. നമുക്കവിടെയിരുന്ന് സംസാരിക്കാം.”

 

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 11

“എടീ പെണ്ണേ, നല്ല ചൂടോടെ ഒരു ഗ്ളാസ്സ് ചുക്കുവെള്ളമിങ്ങോട്ടെടുക്ക്” ശാസനാസ്വരം കേട്ട് മണ്ഡോദരി തിരിഞ്ഞുനോക്കുമ്പോൾ അടുക്കള വാതിൽക്കൽ ഈശ്വരിയമ്മ.

“ജീരകവെള്ളമിരിപ്പില്ലല്ലോ അമ്മച്ചീ. ഇപ്പോ ശരിയാക്കിത്തരാം.” മണ്ഡോദരി അനുനയസ്വരത്തിൽ പറഞ്ഞു.

“സമയം മണി പതിനൊന്നാകാറായല്ലോ. നീ ഇന്നേരംവരെ എന്തെടുക്കുവായിരുന്നു.” ഈശ്വരിയമ്മയുടെ സ്വരം കൂടുതൽ കനത്തു.

എന്തെടുക്കുകയായിരുന്നെന്ന്! എല്ലാവർക്കുമുള്ള ബെഡ്കോഫി, ഈശ്വരിയമ്മക്ക് മാത്രം ചായ രണ്ട് കിലോ ഉരുളക്കിഴങ്ങു കൊണ്ട് സ്റ്റ്യൂ, അരക്കിലോ ഉള്ളികൊണ്ട് ചട്ടിണി. പിന്നെ ഡസൻകണക്കിന് പാലപ്പം, സേതുകൊച്ചമ്മക്ക് ബാങ്കിലേക്ക് കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം. പ്രാതലിനുള്ള വട്ടങ്ങളെല്ലാം മേശപ്പുറത്തെത്തിക്കുന്ന ജോലിയും അത് കഴിഞ്ഞുള്ള ക്ലീനിങ്ങും. ഉച്ചയൂണിന്‍റെ പാചകം ബാക്കി കിടക്കുന്നു. വയറ് കത്തിയെരിഞ്ഞിട്ട് വയ്യ. അടുപ്പത്തിട്ടിരിക്കുന്ന അരി വെന്തിട്ട് വേണം അല്പം കഞ്ഞിവെള്ളം മോന്താൻ.

“ഈയമ്മേടെ ശകാരംകേട്ട് മടുത്തു.” മണ്ഡോദരി പല്ലിറുമ്മിക്കൊണ്ട് മുറുമുറുത്തു.

“എന്താടീ അസത്തേ നീ നിന്ന് പിറുപിറുക്കുന്നേ.” ഈശ്വരിയമ്മയുടെ സ്വരം കൂടുതൽ പരുഷമായി.

“അമ്മച്ചി ഉമ്മറത്ത് പോയിരുന്നാട്ടേ. ജീരകവെള്ളം ഞാനങ്ങോട്ട് കൊണ്ടുവന്ന് തരാം.” മണ്ഡോദരി ശല്യമൊഴിവാക്കാൻ ശ്രമിച്ചു.

മൂക്ക് വിടർത്തി നിന്നുകൊണ്ട് ഈശ്വരിയമ്മ അസഹ്യതയോടെ ചോദിച്ചു. “എന്താടീ ഇവിടൊരു ദുർഗന്ധം?”

“സിങ്കിലിരിക്കുന്ന മീനിന്‍റെയാ അമ്മച്ചി. ഞാനത് വെട്ടിക്കഴുകാൻ പോകുവായിരുന്നു.”

“ഓ! നിന്‍റെ മാഡത്തിനതിന്‍റെ വാടയില്ലാതെ ചോറ് എറങ്ങൂല്ലല്ലോ. ശങ്കരന് മത്സ്യം വീട്ടിക്കേറ്റുന്നതുതന്നെ ഇഷ്ടമല്ലായിരുന്നു. ഇപ്പോ ശങ്കരന്‍റെ ഇഷ്ടങ്ങളൊക്കെ ആരാ നോക്കണേ. നിന്‍റെ മാഡം പറയുംപോലല്ലേ ഇവിടുത്തെ കാര്യങ്ങള്.”

സ്വരമല്പം താഴ്ത്തി ഈശ്വരിയമ്മ ചോദിച്ചു. “ഞാൻ നിന്നോടൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം. നമ്മുടെ മഞ്ജൂന്‍റെ അച്ചാരകല്യാണം മുടങ്ങീതിന്‍റെ ശരിയായ കാരണമെന്താ?”

“ചെറുക്കന്‍റെ ഡാഡിക്ക് ഹാർട്ട് അറ്റാക്ക് വന്നതുകൊണ്ടാണെന്ന് ഞാനമ്മച്ചിയോട് ഇന്നലേം പറഞ്ഞാരുന്നല്ലോ.”

“പക്ഷെ, എനിക്കെന്തോ അതങ്ങോട്ട് വിശ്വസിക്കാനാവുന്നില്ലെടീ.”

“എനിക്കിത്രയൊക്കെയേ അറിയാവൂ. അമ്മച്ചി കൊച്ചമ്മ വരുമ്പോ നേരിട്ട് ചോദിച്ച് നോക്ക്.” മണ്ഡോദരി ഈശ്വരിയമ്മയുടെ ക്രോസ് വിസ്താരത്തിൽ നിന്നും തലയൂരി.

ശ്രമം പാളിയപ്പോൾ ഈശ്വരിയമ്മ വീണ്ടും ചൂടായി. “എടി പെണ്ണേ, മീനെടുത്ത കൈകൊണ്ട് നീ ചുക്കു വെള്ളമെടുത്തേക്കരുത് കേട്ടോ. ഉളുമ്പുമണം കേട്ടാലെനിക്ക് ഓക്കാനം വരും.”

“എങ്കി അമ്മച്ചി ധർമ്മൻചേട്ടനോട് ചുക്കുവെള്ളം തിളപ്പിച്ച് തരാൻ പറഞ്ഞേക്ക്.”

മണ്ഡോദരിയുടെ നേരെ അതിരൂക്ഷമായി ഒന്ന് നോക്കിയിട്ട് ഈശ്വരിയമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ധർമ്മേന്ദ്രൻ അങ്ങോട്ട് വന്നു.

“ഈശ്വരിയമ്മച്ചിയെന്താ കെറുവിച്ചിരിക്കുന്നേ. താനവരോടെന്തെങ്കിലും തറുതല പറഞ്ഞോ?”

“ഞാനൊന്നും പറഞ്ഞില്ലേ. ചുക്കുവെള്ളമുണ്ടാക്കാൻ താമസിച്ച് പോയതിനാ വഴക്ക്. ധർമ്മൻചേട്ടനിതു വരെ എവിടായിരുന്നു.”

“തൊടീല്. ഞാനും ശിവരാമൻസാറും കൂടി പടവലത്തിന് പന്തലിടുകയായിരുന്നു. ഇന്നെന്താ പ്രാതലൊന്നുമില്ലേ? നല്ല വിശപ്പ്.”

“ഒരുകിലോ അരിയരച്ച് ആപ്പമുണ്ടാക്കിവെച്ചതാ. നല്ല രുചീന്നും പറഞ്ഞ് ശിവരാമൻസാറും ഈശ്വരിഅമ്മച്ചീം കൂടി പാത്രം കാലിയാക്കി. അരി അടുപ്പത്തിട്ടുണ്ട്. വെന്താൽ കഞ്ഞി തരാം. അപ്പോഴേക്കും ഈശ്വരിഅമ്മച്ചിക്കിച്ചിരി ചുക്കുവെള്ളം  ഉണ്ടാക്കിക്കൊടുത്തേക്ക്. എന്‍റെ കയ്യിൽ മീൻ വാടയാ.”

ധർമ്മേന്ദ്രൻ ടാപ്പിൽ നിന്ന് ഒരു പാത്രം വെള്ളമെടുത്ത് സ്റ്റൗവ്വിന്മേൽ വെച്ചു.

വിയർപ്പിൽ മുങ്ങി അകത്തേക്ക് വന്ന ശിവരാമകൃഷ്ണനോട് ഈശ്വരിയമ്മ ചോദിച്ചു. “നീയെവിടെയായിരുന്നു ശിവരാമാ”

“തൊടീലായിരുന്നമ്മേ”

എഴുന്നേറ്റ് വാതിൽ ചാരിയടച്ചശേഷം പതിഞ്ഞസ്വരത്തിൽ ഈശ്വരിയമ്മ പറഞ്ഞു “ആ ഐഎഎസുകാരൻ മുങ്ങിയതു തന്നെയാണെന്നാ തോന്നുന്നേ. അയാളുടെ അച്ഛന് ഹാർട്ട് അറ്റാക്കുണ്ടായ കഥയൊക്കെ ശുദ്ധപൊളിയാ.”

“അങ്ങനെ തോന്നാൻ കാരണം?”

“ഒന്നും ഒന്നും രണ്ടാണെന്ന് ആർക്കാ അറിഞ്ഞൂടാത്തത്? ആ ചെറുപ്പക്കാരൻ മഞ്ജൂനെ ഇതുവരെ ഫോണിലൊന്ന് വിളിച്ചിട്ടും കൂടിയില്ല. പണിക്കരെ ഏത് ഹോസ്പിറ്റലിലാ അഡ്മിറ്റ് ചെയ്തിരിക്കുന്നേന്ന് ഞാൻ ചോദിച്ചപ്പോ ശങ്കരനുത്തരമില്ല. മാത്രല്ല നമ്മളിവിടെ വന്നമുതൽ ഞാൻ ശ്രദ്ധിക്കുന്നൂ, ശങ്കരന്‍റെ മുഖത്തൊരു ജാള്യതയുമുണ്ട്. വെട്ടും കിളയുമായി നേരം കളയാതെ നീ മഞ്ജുവിനെ സ്വന്തമാക്കാനുള്ള വഴി നോക്കിക്കോ ഇപ്പോ നല്ലോരവസരമാ.”

“അതൊന്നും ശരിയാകാൻ പോണില്ലമ്മേ. അവൾക്ക് എന്നെക്കെട്ടാൻ ഇഷ്ടമല്ലാത്തതു കൊണ്ടല്ലേ മറ്റൊരു വിവാഹത്തിനവൾ തയ്യാറായത്?”

“വിവാഹം നടന്നില്ലല്ലോ. എന്‍റെ നോട്ടത്തിൽ ഇനിയത് നടക്കാനും പോണില്ല. മഞ്ജൂന് അതിന്‍റെ മനസ്താപം കാണും. നീയവളെ വേണ്ടപോലെ ആശ്വസിപ്പിക്കണം. നിനക്കവളോടുള്ള സ്നേഹമവളറിയട്ടെ” ഈശ്വരിയമ്മ ശിവരാമകൃഷ്ണനെ പ്രോത്സാഹിപ്പിച്ചു.

പിറ്റേന്നും മുരളിയും പൂർണ്ണിമയും കാർസവാരി കഴിഞ്ഞെത്തിയപ്പോൾ വല്ലാതെ വൈകിയിരുന്നു.

ചന്ദ്രശേഖർ രണ്ടുപേരേയും സ്വാഗതം ചെയ്തുകൊണ്ട് ചോദിച്ചു “വെൽക്കം വെൽക്കം. എന്താ നിങ്ങൾ വൈകിയത്?”

പൂർണ്ണിമ മൗനംപാലിച്ചപ്പോൾ മുരളി പറഞ്ഞു. “വഴീലൊക്കെ വല്ലാത്ത ഫോഗായിരുന്നു അങ്കിൾ. തൊട്ട് മുന്നിലെ റോഡുപോലും നേരാംവണ്ണം കാണാൻ കഴിഞ്ഞിരുന്നില്ല. പാതിവഴിയിൽ വണ്ടി നിർത്തിയിടേണ്ടിവന്നു.”

“നീയിന്ന് മുരളിയെ എങ്ങോട്ടാ മോളേ കൊണ്ടു പോയത്?” ചന്ദ്രശേഖർ പൂർണ്ണിമയുടെ നേരെ തിരിഞ്ഞ് ചോദിച്ചു

“പ്രത്യേകിച്ചങ്ങനെ….”

മുരളിയപ്പോൾ ഇടയിൽകയറി പറഞ്ഞു. “ഞാനാ പറഞ്ഞത് ഇന്നലെ പോയ ദേവീ ക്ഷേത്രത്തിലേക്കു തന്നെ പോകാമെന്ന്. എനിക്കാ സ്ഥലം വളരെയിഷ്ടപ്പെട്ടു, അങ്കിൾ”

“അത്താഴത്തിന് നിങ്ങളുംകൂ ടിയെത്തിയിട്ടിരിക്കാമെന്ന് വിചാരിച്ചിരിക്കയായിരുന്നു ഞങ്ങൾ”

“നിങ്ങളിരുന്നോളൂ. ഞാനീ ഡ്രസ്സൊന്ന് ചേയ്ഞ്ച് ചെയ്തിട്ട് വരാം.” പൂർണ്ണിമ പെട്ടെന്ന് അവളുടെ മുറിയിലേക്ക് പോയി.

ചന്ദ്രശേഖറും മുരളിയും പണിക്കരും ഡൈനിംഗ് റീമിലേക്ക് നടന്നു. അരഡസനോളം കാസറോളുകളിൽ ആവിപറക്കുന്ന ഭക്ഷണം തയ്യാറാക്കി വെച്ചിരുന്നു.

അവർ മൂന്ന് പേരും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ പുറത്ത് ഒരു കാറിന്‍റെ സ്വരം കേട്ടു. നിമിഷങ്ങൾക്കകം ഒരു യുവാവ് അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ചന്ദ്രശേഖർ അയാളെ അതിഥികൾക്ക് പരിചയപ്പെടുത്തി. “ഇതെന്‍റെ മൂത്തമകൻ സന്തോഷ്.”

സന്തോഷ് അതിഥികളോടായി “ഹാപ്പി ടു മീറ്റ് യൂ” എന്ന് പറഞ്ഞെങ്കിലും അയാളുടെ മുഖം മ്ലാനമായിരുന്നു.

“ആലപ്പുഴയിലെത്തിയാലുടനെ സന്തോഷിനേയും സന്ദീപിനേയും മീറ്റ് ചെയ്യണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞങ്ങൾ” മുരളി അറിയിച്ചു.

“യു ആർ മോസ്റ്റ് വെൽകം” സന്തോഷ് ഒരു വരണ്ട പുഞ്ചിരിയോടെ സ്വാഗതമറിയിച്ചു. പിന്നീടയാൾ ചന്ദ്രശേഖറിനോടായി ചോദിച്ചു “ഡാഡീ, സന്ദീപ് ഇങ്ങോട്ട് വന്നിരുന്നോ?”

“ഇല്ലല്ലോ”

“പരാതി പറയാനവൻ ഡാഡീടെയടുത്തേക്ക് വരികയാണെന്ന് പറഞ്ഞോണ്ടാണല്ലോ കലിതുള്ളിക്കൊണ്ട് ഷോപ്പീന്നിറങ്ങിയത്.”

“പരാതിയോ? എന്ത് പരാതി” ചന്ദ്രശേഖറിന്‍റെ മുഖം ഉൽക്കണ്ഠകൊണ്ട് ചുവന്നുപോയി.

“അവനിന്ന് കടേല് എന്തെല്ലാം കലാപങ്ങളാണുണ്ടാക്കിയേന്നറിയോ?”

ചന്ദ്രശേഖറിന്‍റെ മുഖമപ്പോൾ കടലാസുപോലെ വിളറിപ്പോയി. അതിഥികളുടെ നേരെ പതറിച്ചയോടെ പാളിനോക്കിക്കൊണ്ട് അയാൾ പെട്ടെന്ന് ഭക്ഷണത്തിന് മുന്നിൽ നിന്ന് കൈകുടഞ്ഞെഴുന്നേറ്റു.

“നീ വാ, നമുക്ക് ഡ്രായിംഗ് റൂമിലിരുന്ന് സംസാരിക്കാം” കൈ കഴുകാന്‍ വാഷ്ബേസിനടുത്തേക്ക് നടന്നുകൊണ്ടയാൾ പറഞ്ഞു.

ഡ്രോയിംഗ്റൂമിലെത്തിയപ്പോൾ ചന്ദ്രശേഖർ പതിഞ്ഞസ്വരത്തിൽ തിരക്കി. “എന്താ പ്രശ്നം? ഷോപ്പിനകത്ത് കാലുകുത്തിപോകരുതെന്ന് സന്ദീപിനെ താക്കീത് ചെയ്തിട്ടാണല്ലോ ഞാനിങ്ങോട്ട് പോന്നത്.”

“കൊള്ളാം ഡാഡിയെ അനുസരിക്കുന്നൊരു പാർട്ടിതന്നെ. ഡാഡിയിങ്ങോട്ട് വന്നന്ന് മുതൽ അവൻ ശല്യമുണ്ടാക്കാൻ തുടങ്ങി. കടയിൽവന്ന് ബഹളമുണ്ടാക്കി അവനെന്നും കുറേ പൈസേം വാങ്ങിക്കൊണ്ട് പോകും. കൊടുത്തില്ലെങ്കിൽ എന്നേക്കേറി അടിക്കാൻ വരും. ഇന്നവൻ കടേലേക്ക് കയറിവന്നത് കുടിച്ച് വെളിവില്ലാതെയാ. വന്ന് കയറിയപാടേ, പർച്ചേസിന് വന്നിരുന്ന ഒരു കല്യാണപാർട്ടിയിലെ മണവാട്ടിപ്പെണ്ണിനോട് ശൃംഗാരോം തുടങ്ങി. അവനാ പെണ്ണിനെ നെക്ലസ്സ് കെട്ടിക്കണമെന്ന്! അവളുടെ ബന്ധുക്കളവനെ തടഞ്ഞപ്പോൾ അവൻ കൂടുതൽ വയലന്‍റായി. പിടീം വലീം തല്ലുമൊക്കെയായി ആകെ ബഹളം. സ്റ്റാഫെല്ലാവരും കൂടി അവനെ പിടിച്ചുകൊണ്ട് പോയി അകത്തെ റെസ്റ്റ്റൂമിൽ കൊണ്ടിരുത്തി. വിളയാട്ടം സമ്മതിച്ച് കൊടുക്കാത്തതിന് അവനെന്നെ കുറേ ചീത്ത വിളിച്ചു. ഡാഡീടടുത്തേക്ക് പരാതിപ്പെടാന്‍ പോകുന്നൂന്ന് പറഞ്ഞാണവൻ ഇറങ്ങിപ്പോയത്. ഇക്കണക്കിന് പോയാൽ നമ്മുടെ കട അടച്ചിടേണ്ടിവരും, ഡാഡി.”

“അവനിങ്ങനെ തുടങ്ങിയാൽ നമ്മളെന്ത് ചെയ്യും? എന്നാലും നീ സന്ദീപിനെക്കുറിച്ച് നമ്മുടെ ഗെസ്റ്റുകളുടെ മുന്നിൽ വെച്ച് പറയേണ്ടിയിരുന്നില്ല.”

“സോറി ഡാഡീ, ഞാനതത്രക്കാലോചിച്ചില്ല.”

ആ നിമിഷം ഒരു മോട്ടോർബൈക്ക് അലറിപ്പാഞ്ഞുവന്ന് ബ്രേക്കിട്ട് നിന്നു. സന്ദീപായിരുന്നു ആഗതൻ.

“നീയെന്തൊക്ക ഏഷണിയാടാ ഡാഡിയോട് പറഞ്ഞത്” എന്ന് ചോദിച്ചുകൊണ്ട് അയാൾ സന്തോഷിന്‍റെ നേരെ പാഞ്ഞടുത്തു.

ആജാനുബാഹുവാണ് സന്ദീപ്. സന്തോഷ് കൃശഗാത്രനും.

പൂച്ചക്ക് മുന്നിലകപ്പെട്ട എലിയെപ്പോലെ ഭയന്ന് വിറച്ച് നില്ക്കുന്ന സന്തോഷിന്‍റെ കഴുത്തിൽ പിടിമുറുക്കിക്കൊണ്ട് സന്ദീപ് ആക്രോശിച്ചു. “നിന്നെയിന്ന് കൊല്ലും ഞാൻ.”

ബഹളംകേട്ട് ഡ്രോയിംഗ്റൂമിലെത്തിയ മുരളിയും പണിക്കരും ആ ഭീകരരംഗം കണ്ട് സ്തംഭിച്ച് നിന്നുപോയി. പൂർണ്ണിമയും അപ്പോഴേക്കും അവിടേക്കോടിയെത്തി.

“അവനെ വിട് സന്ദീപ്. അവൻ നിന്നെക്കുറിച്ച് യാതൊന്നും എന്നോട് പറഞ്ഞിട്ടില്ല. കടയിലെ കളക്ഷൻഡാറ്റ കാണിക്കാൻ വന്നതാണവൻ.”

സന്ദീപിനെ ശാന്തനാക്കാനുള്ള ചന്ദ്രശേഖറിന്‍റെ ശ്രമം വിജയിച്ചില്ല. സന്ദീപിന്‍റെ കടുംപിടുത്തം കൂടുതൽ മുറുകിയതേയുള്ളു.

സന്തോഷിന്‍റെ കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു. മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകി. അവന്‍റെ തൊണ്ടക്കുഴിയിൽനിന്നും ഒരു വികൃതസ്വരം നിഷ്ക്രമിച്ചു.

ചന്ദ്രശേഖർ ദയനീയസ്വരത്തിൽ മുരളിയോടപേക്ഷിച്ചു. “പ്ളീസ് സ്റ്റോപ് ഹിം… പ്ലീസ്…”

മുരളി സന്ദീപിന്‍റെ രണ്ട് കൈകളിലും അള്ളിപ്പിടിച്ച് പുറകോട്ട് വലിച്ചു. ഏതാനും നിമിഷത്തെ ബലപരീക്ഷണത്തിന് ശേഷം സന്ദീപിന്‍റെ നീരാളിപ്പിടുത്തത്തിൽ നിന്നും മുരളി സന്തോഷിനെ സ്വതന്ത്രനാക്കി. അതോടെ സന്തോഷ് ഒരു പഴന്തുണി പോലെ നിലത്തേക്ക് കുഴഞ്ഞുവീണു.

സന്ദീപിന്‍റെ രോഷമെല്ലാം അപ്പോൾ മുരളിയുടെ നേർക്കായി. “താനാരാ എന്നെ തടയാൻ” എന്ന് ചോദിച്ചുകൊണ്ട് അയാൾ മുരളിയുടെ ഷർട്ടിന്‍റെ കോളറിൽ പിടികൂടി.

പൂർണ്ണിമയപ്പോൾ സന്ദീപിന്‍റേയും മുരളിയുടേയും നടുവിലേക്ക് കയറിനിന്നു കൊണ്ട് അപേക്ഷിച്ചു. “എന്താ സന്ദീപേട്ടായിങ്ങനെ… മുരളിയെ വിട്ടേക്ക്.. പ്ലീസ്”

കോപമാളുന്ന കണ്ണുകൾകൊണ്ട് മുരളിയെ ആപാദചൂഡമൊന്ന് അളന്ന് നോക്കിക്കൊണ്ട് പരിഹാസവും അവജ്ഞയും കലർന്നസ്വരത്തിൽ സന്ദീപ് ചീറി, “ഓ! ഇയാള് നിന്‍റെ വുഡ് ബിയാണല്ലോ. നോ പ്രോബ്ളം. കാരിയോൺ. പക്ഷെ ഒരു കാര്യം. വല്യ വിഐപിയാണെന്നും പറഞ്ഞ് ഇയാളെന്നോട് വിളച്ചിലെടുക്കാൻ വന്നേക്കരുത്.” മുരളിയുടെ ഷർട്ടിൽ നിന്ന് പിടിവിട്ടുകൊണ്ട് സന്ദീപ് ചവിട്ടുപടികളിറങ്ങി ബൈക്കിനടുത്തേക്ക് നടന്നു. നിമിഷങ്ങൾക്കകം സന്ദീപിനേയും വഹിച്ചുകൊണ്ട് ബൈക്ക് പുകമഞ്ഞിനുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്തു.

സന്തോഷപ്പോഴും അർദ്ധപ്രാണനായി വീണിടത്തുതന്നെ കിടക്കുകയായിരുന്നു. അയാളുടെ കഴുത്താകെ നീലച്ച് പോയിരുന്നു. മുരളിയും ചന്ദ്രശേഖറുംകൂടി അയാളെ താങ്ങിയെഴുന്നേല്പിച്ച് സോഫയിലേക്കിരുത്തി.

പ്രക്ഷുബ്ധമായ അന്തരീക്ഷത്തിനയവു വരുത്താനെന്നപോലെ ചന്ദ്രശേഖർ പറഞ്ഞു “നമുക്ക് ഭക്ഷണം കഴിക്കാം. മുരളിയും പണിക്കരും വരൂ. സന്തോഷ് നീയും വാ.”

ഭക്ഷണത്തിന് മുന്നിൽ വന്നിരുന്നെങ്കിലും മാനസികക്ഷോഭത്താൽ ഉമിനീർ വറ്റിയ സ്ഥിതിയിലായിരുന്നു എല്ലാവരും..

“ഞാനൊന്ന് വിശ്രമിക്കട്ടെ,വല്ലാത്ത ക്ഷീണം.” പണിക്കർ മെല്ലെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“എനിക്കും വല്ലാതെ ഉറക്കം വരുന്നു. ഗുഡ്നൈറ്റ്.” മുരളിയും പണിക്കരെ അനുഗമിച്ചു.

തണുത്ത് വിറങ്ങലിച്ചുപോയ ഭക്ഷണവും പാതിയൊഴിഞ്ഞ പ്ലേറ്റുകളും ഡൈനിംഗ് ടേബിളിൽ അനാഥമായി കിടന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 10

പ്രായക്കൂടുതലുണ്ട് ഈശ്വരിയമ്മക്ക്. കിളിരമുള്ള സ്ഥൂലിച്ച ശരീരം. കറുത്ത ഫ്രേമുള്ള കണ്ണടക്ക് താഴെ നിശ്ചയ ദാർഢ്യവും ശാസനാഭാവവും തുടിക്കുന്ന സൂക്ഷ്മദൃഷ്ടികൾ. ജ്യേഷ്ഠസഹോദരിയോട് ഉണ്ണിത്താന് വിധേയത്വം കലർന്ന ബഹുമാനമാണ്.

“ശങ്കരാ, നമ്മളിങ്ങനെ ചുമ്മായിരുന്നാൽ മതിയോ. മുരളീമനോഹറിന്‍റെ വീടുവരെ ഒന്ന് പോയി അന്വേഷിക്കണ്ടേ?”

“എന്തിനെക്കുറിച്ച് അന്വേഷിക്കാനാ ചേച്ചി?” ഉണ്ണിത്താൻ പെട്ടെന്ന് ചോദിച്ചുപോയി.

“അതുകൊള്ളാം.നിശ്ചയം മുടങ്ങിയില്ലേ? അതിനി എന്നത്തേക്ക് വെക്കണമെന്ന് അവര് പറഞ്ഞുമില്ലല്ലോ. അവർക്കീ ബന്ധത്തിന് താല്പര്യമില്ലെങ്കിൽ അവരത് തുറന്നു പറയട്ടെ. ഈ നാട്ടിൽ വേറേം ആൺപിള്ളേരുണ്ടല്ലോ.”

“ചേച്ചീ, ആ സോമനാഥപണിക്കർക്ക് സുഖമില്ലാതെ വന്നതുകൊണ്ടല്ലേ നിശ്ചയം നീട്ടിവെച്ചത്. അയാളുടെ അസുഖം ഭേദമായാൽ….” ഉണ്ണിത്താന്‍റെ സ്വരം ദുർബ്ബലമായി

“ഏത് ഹോസ്പിറ്റലിലാ അയാളെ അഡ്മിറ്റ് ചെയ്തിരിക്കുന്നേന്നറിഞ്ഞാൽ നമുക്ക് ശിവരാമനെ അങ്ങോട്ടയച്ച് സ്ഥിതിഗതികളൊക്കെ അറിഞ്ഞ് വരാൻ പറയാമായിരുന്നു. ശങ്കരന് ഹോസ്പിറ്റലേതാണെന്ന് അറിയാമായിരിക്കുമല്ലോ.”

“അത്… അതാലപ്പുഴേലെ…” ഉണ്ണിത്താന്‍റെ വാക്കുകൾ മുറിഞ്ഞു.

“ശങ്കരനതുപോലും അന്വേഷിച്ചില്ലല്ലേ?”

“സേതു പോയിരുന്നല്ലോ. അവര് നമ്മുടെ ബന്ധുക്കളാകാൻ പോകുന്നല്ലേയുള്ളു. ഇപ്പോഴേ അവരുടെ കുടുംബകാര്യങ്ങളിൽ തലയിടുന്നതെന്തിനാ എന്നോർത്തിട്ടാ, ചേച്ചീ.”

“ഏതായാലും തുടക്കത്തിലേ മുടക്കം വന്നത് അത്ര ശുഭലക്ഷണമല്ല. ജാതകങ്ങൾ തമ്മിൽ പൊരുത്തമുണ്ടോന്ന് ഒരിക്കൽകൂടി വിശദമായി നോക്കിയിട്ട് മതി മുന്നോട്ട് പോകാനെന്നാ എന്‍റെ അഭിപ്രായം.”

അപ്പോഴേക്കും പീരുമേട്ടിലെ എസ്റ്റേറ്റിലെ മേസ്ത്രി ഉണ്ണിത്താനെ കാണാൻ വന്നിരിക്കുന്നെന്ന് ധർമ്മേന്ദ്രൻ വന്നറിയിച്ചു. പ്രതിക്കൂട്ടിൽനിന്ന് കുറ്റവിചാരണ കഴിഞ്ഞിറങ്ങുന്ന കുറ്റവാളിയുടെ ആശ്വാസത്തോടെ ഉണ്ണിത്താൻ ആ മുറിയിൽനിന്നും പുറത്തേക്ക് കടന്നു.

 

മുരളിയും സോമനാഥപണിക്കരും പൂർണ്ണിമയുടെ അച്ഛൻ ചന്ദ്രശേഖരന്‍റെ ആതിഥ്യം സ്വീകരിച്ച് പൊന്മുടിയിലെ എസ്റ്റേറ്റില്‍ താമസം തുടങ്ങിയിട്ട് നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ജ്വല്ലറിഷോപ്പിന്‍റെ ചുമതല മൂത്തമകൻ സന്തോഷിനെ ഏല്പിച്ച് ചന്ദ്രശേഖറും പൂർണ്ണിമയോടൊപ്പം അവിടെയെത്തിയിട്ടുണ്ട്.

ഒരു കുന്നിന്‍റെ മുകളിലാണ് ചന്ദ്രശേഖറിന്‍റെ കൊട്ടാരസദൃശ്യമായ എസ്റ്റേറ്റ് ബംഗ്ളാവ്. ചുറ്റും തേയിലതോട്ടങ്ങളുടെ പച്ചപ്പും കുളിർമ്മയും. സുഖകരമായ കാലാവസ്ഥ. നഗരത്തിന്‍റെ ശബ്ദാരവങ്ങളില്ലാത്ത സ്വച്ഛസുന്ദരമായ അന്തരീക്ഷം. അതിനെല്ലാം പുറമെ ആതിഥേയരുടെ ഹൃദ്യമായ പരിചരണവും.

എസ്റ്റേറ്റിലെ താമസം മുരളിക്കും പണിക്കർക്കും വളരെയിഷ്ടപ്പെട്ടു. പൂർണ്ണിമയുമായുള്ള സൗഹൃദം കൂടുതൽ ഊഷ്മളമായതോടെ ദിവസങ്ങൾ കടന്നുപോകുന്നത് മുരളി അറിഞ്ഞതേയില്ല. ദിവസവും ഉച്ചസമയത്ത് പൂർണ്ണിമയും മുരളിയും കൂടി ചുറ്റിനുമുള്ള പ്രകൃതിമനോഹരങ്ങളായ സ്ഥലങ്ങൾ കാണാനിറങ്ങും പൂർണ്ണിമ അയാളെ പരിസരത്തുള്ള പിക്നിക് സ്പോട്ടിലെല്ലാം കൊണ്ടുപോകും. ആ സ്വകാര്യ നിമിഷങ്ങളിലൂടെ അവരന്യോന്യം കൂടുതലടുത്തു.

ഒരു മദ്ധ്യാഹ്നം. ചന്ദ്രശേഖറിന്‍റെ ഐകോണിൽ പ്രകൃതിരമണീയമായൊരു സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു മുരളിയും പൂർണ്ണിമയും.

“താനെന്താ ആലോചിക്കുന്നേ.” ഡൈവ് ചെയ്യുന്നതിനിടയിൽ മുരളി ചോദിച്ചു.

“ഒന്നുമില്ല…” ആ സ്വർഗ്ഗീയനിമിഷങ്ങൾ ആസ്വദിക്കുംപോലെ മുരളിയുടെ തോളിലേക്ക് ചാഞ്ഞ് കണ്ണുചിമ്മിക്കൊണ്ട് പൂർണ്ണിമ മന്ത്രിച്ചു.

മഞ്ജുവിനെക്കുറിച്ചാണവളപ്പോൾ ആലോചിച്ചിരുന്നത്.

മഞ്ജു! കോളേജ് കാമ്പസ്സിലെ ഏക എതിരാളി!. എല്ലാ മത്സരങ്ങളിലും തനിക്ക് മുന്നിൽ വിജയത്തിന്‍റെ വെന്നിക്കൊടിയുമായി അവളുണ്ടാകും.

പരീക്ഷകളിൽ, കലാവേദികളിൽ, സൗന്ദര്യമത്സരത്തിൽ എല്ലാം തനിക്ക് പരാജയത്തിന്‍റെ കയ്പുനീർ മാത്രം. പക്ഷെ, ഇപ്പോളാദ്യമായി താനവളെ തോല്പിച്ചിരിക്കുന്നു.

അവളുടെ സ്വപ്ന ഗന്ധർവ്വനാണിപ്പോൾ തന്‍റെയരികിലിരിക്കുന്നത്. ഐഎഎസുകാരനെ കെട്ടാൻ പോകുന്നെന്നും പറഞ്ഞ് എന്തൊരു നെഗളിപ്പായിരുന്നു അവൾക്ക്. സ്നേഹിതകൾക്ക് വിരുന്നുനല്കി വിലസുമ്പോൾ ഇത്തരത്തിലൊരു ക്ലൈമാക്സ് അവളൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

പിങ്കി ഫോൺ ചെയ്തപ്പോൾ പറഞ്ഞത് മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് നീട്ടിവെച്ചു എന്ന് മാത്രമാണല്ലോ. മഞ്ജു അങ്ങനെയാവും സ്നേഹിതകളെ ധരിപ്പിച്ചിരിക്കുന്നത്. വിവാഹം മുടങ്ങിയെന്ന് പറയുന്നത് നാണക്കേടാണല്ലോ. പക്ഷെ എത്രനാളാണവൾ ആ രഹസ്യം ഒളിപ്പിച്ചുവെക്കാൻ പോകുന്നത്? താനും മുരളിയും തമ്മിലുള്ള വിവാഹം അധികം താമസിയാതെ നടക്കും. അതുകഴിഞ്ഞാൽ പിന്നെ അവള്‍ക്ക് കോളേജ് കാമ്പസ്സിനകത്ത് തലയുയർത്തി നടക്കാനകുമോ?

അതെല്ലാമോർത്തപ്പോൾ പൂര്‍ണ്ണിമക്കൊന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നിയെങ്കിലും അവൾ ശ്രമപ്പെട്ട് ചിരിയമർത്തി.

“എന്താടോ, തനിക്കിന്നൊരു മൂഡ്ഔട്ട് പോലെ?” അവളെ മനോരാജ്യത്തിൽനിന്ന് കുലുക്കിയുണർത്താൻ ശ്രമിച്ചുകൊണ്ട് മുരളി ചോദിച്ചു. “വിവാഹം കഴിഞ്ഞാൽ പഠനം മുടങ്ങുമെന്ന വറിയാണോ തനിക്ക്?”

മോഡലെക്സാമിന് എല്ലാവരേക്കാൾ കൂടുതൽ മാർക്ക് തനിക്കാണെന്നാണവൾ അയാളെ ധരിപ്പിച്ചിരുന്നത്.

“അതെ” എന്നവൾ തലയനക്കിയപ്പോൾ ഇടത്തു കൈകൊണ്ടവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചുകൊണ്ടയാൾ അവളെ ആശ്വസിപ്പിച്ചു. “ഡോൺട് വറി, തനിക്ക് ആലപ്പുഴേലേതെങ്കിലും കോളേജിൽ പോസ്റ്റ്ഗ്രാജ്വേഷന് ചേരാം. വേണെങ്കിൽ ഐഎഎസിനും ഒരു കൈ നോക്കാം. എന്താ?”

വാസ്തവത്തിൽ കലക്ടറുടെ പത്നീപദമലങ്കരിച്ച് കൊച്ചമ്മ ചമഞ്ഞ് നടക്കാമെന്ന സ്വപ്നം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു. എങ്കിലും പക്ഷിത്തൂവൽപോലെ അയാളുടെ ശരീരത്തിലേക്ക് ഒട്ടിച്ചേർന്നുകൊണ്ട് അവൾ വിധേയത്വത്തോടെ മൂളി.

അയാൾ കഴുത്ത് ചെരിച്ച് അവളുടെ മൂർദ്ധാവിൽ ചുണ്ടുകളമർത്തിയപ്പോൾ പൂർണ്ണിമ കിലുകിലെ ചിരിച്ചുകൊണ്ട് അയാളെ ഓർമ്മിപ്പിച്ചു. “ഡ്രൈവിംഗിൽ ശ്രദ്ധിച്ചില്ലെങ്കിൽ വണ്ടി സമ്മർസോൾട്ടടിക്കും കേട്ടോ. പിന്നെ കലക്ടറുടടെ പൊടി പോലും ബാക്കി കാണില്ല.”

വഴിയരികത്തെ കുത്തനെ ഇറങ്ങിപോകുന്ന താഴ്ചയിലേക്ക് കണ്ണയച്ചുകൊണ്ട് മുരളി ലാഘവസ്വരത്തിൽ പറഞ്ഞു “താനും കൂടെയുണ്ടെങ്കിൽ ഏത് നരകത്തിൽ പോകാനും എനിക്ക് സന്തോഷമാണെടോ”

അയാളുടെ വെളിപ്പെടുത്തൽ അവളെ വാനോളമുയർത്തി.

“ഇന്ന് നമ്മൾ എങ്ങോട്ടാണ് പരിപാടി ഇട്ടിരിക്കുന്നത്?” മുരളി ചോദിച്ചു.

“കുന്നിന്‍റെ മുകളിലുള്ള ഒരു ദേവിക്ഷേത്രത്തിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. അവിടെനിന്ന് നോക്കിയാൽ ഈ പ്രദേശം മുഴുവൻ മൊത്തത്തിലൊന്ന് കാണാം. പക്ഷെ ഒരു പ്രശ്നമുണ്ട്. മുകളറ്റംവരെ വണ്ടി പോകില്ല”

“വെരിഗുഡ്. ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമൊക്കെ തന്‍റെ ഡാഡി തീൻമേശനിറയെ വിഭവങ്ങൾ നിരത്തി വെക്കുകയല്ലേ? അതൊക്കെയൊന്ന് ദഹിച്ച് കിട്ടാൻ അല്പം എക്സർസൈസാകട്ടെ.”

കുണ്ടും കുഴിയും വളവും തിരിവുമുള്ള വീതി കുറഞ്ഞ ചെമ്മൺപാതയിലൂടെ വണ്ടി നാലഞ്ച് കിലോമീറ്ററോളം ഓടിയപ്പോൾ അവർ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന്‍റെ അടിവാരത്തിലെത്തി.

“സന്ധ്യക്ക് മുൻപ് നമുക്ക് മടങ്ങണം. സന്ധ്യ കഴിഞ്ഞാൽ ഈ ഭാഗത്തെങ്ങും ഒരു മനുഷ്യജീവിയെപ്പോലും കാണാനാകില്ല.” പൂർണ്ണിമ മുന്നറിയിപ്പ് നല്കി.

“ദാറ്റീസ് ഗുഡ്. നമ്മൾ രണ്ടുപേരും മാത്രമങ്ങനെ… അതൊരു സുഖമല്ലേടോ?”

“ആണോ. എനിക്കറിയില്ല.” പൂർണ്ണിമ ചിണുങ്ങി.

“അത് വെറുതെ. പിന്നെയെന്തിനാ താനെന്നും എന്നേംകൊണ്ടിങ്ങനെ ഡ്രൈവിനിറങ്ങുന്നേ.” മൃദുവായി അവളുടെ കവിളിൽ നുള്ളിക്കൊണ്ടയാൾ ചോദിച്ചു.

ചന്ദ്രശേഖറിന്‍റെ ലക്ഷ്യവും താനും പൂർണ്ണിമയും തമ്മിലടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും അയാളോർത്തു അല്ലെങ്കിൽ “എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളിലും മുരളിയെ കൊണ്ടുപോകണം കേട്ടോ മോളേ, ഒന്നും വിട്ട് കളഞ്ഞേക്കരുത്” എന്നെല്ലാം പറഞ്ഞ് അയാളവളെ പ്രോത്സാഹിപ്പിക്കുകയില്ലായിരുന്നല്ലോ. തന്‍റെ ഡാഡിയേയും ചന്ദ്രശേഖർ വശത്താക്കിക്കഴിഞ്ഞിരിക്കുന്നു. രണ്ട് ഡാഡിമാരുംകൂടി ഡ്രിങ്ക്സും റമ്മികളിയുമായി കൂടിയിരിക്കയാണ്.

കുന്നുകയറി മുരളിയും പൂർണ്ണിമയും ക്ഷേത്രനടയിലെത്തിയപ്പോഴേക്കും വെയിൽ ചായാൻ തുടങ്ങിയിരുന്നു. ചൂളം വിളിച്ചുകൊണ്ടെത്തിയ കാറ്റിന് നല്ല തണുപ്പുമുണ്ടായിരുന്നു. ആലിംഗനബദ്ധരായി പ്രകൃതിയുടെ വിസ്മയകാഴ്ചകളിലേക്ക് കണ്ണയച്ചുകൊണ്ട് നിന്നപ്പോൾ രണ്ട് ശരീരവും ഒരാത്മാവുമാണ് തങ്ങൾക്കെന്നുതോന്നി പൂർണ്ണിമക്ക്. കൈകോർത്ത് പിടിച്ചുകൊണ്ടാണ് അവർ ക്ഷേത്രത്തിന് മുന്നിലെത്തിയത്.

മാനം അപ്പോഴേക്കും കറുത്ത് തുടങ്ങിയിരുന്നു. കാറ്റിന്‍റെ ചൂളം വിളി കൂടുതൽ ഉച്ചത്തിലായി.

പൂർണ്ണിമ ധൃതികൂട്ടി “മഴക്കോള് കാണാനുണ്ട്. നമുക്ക് വേഗം മടങ്ങാം.”

രണ്ടുപേരും കാറിനടുത്തെത്തിയപ്പോഴേക്കും മഴ തുള്ളിയിടാൻ തുടങ്ങി. കൂടുതൽ കരുത്താർജ്ജിച്ച കാറ്റിൽ പൊടിപടലങ്ങളും ചപ്പിലകളും പാറി നടന്നു. അവർ കാറിനകത്തേക്ക് ഓടിക്കയറി. മുരളി കാർ മുന്നോട്ടെടുത്തു.

മഴ പെട്ടെന്ന് കനത്തു. ഇടക്കിടെ കൊള്ളിയാൻ മിന്നി. കുണ്ടും കുഴിയും നിറഞ്ഞ ചെമ്മൺപാതയിലൂടെ മഴവെള്ളം കുത്തിയൊഴുകി. ആടിക്കുലുങ്ങിക്കൊണ്ടാണ് കാർ മുന്നോട്ടോടിയത്.

അല്പസമയത്തിനുള്ളിൽ തുള്ളിക്കൊരു കുടമെന്നപോലെ മഴ കോരിച്ചൊരിയാൻ തുടങ്ങി. തൊട്ടു മുന്നിലെ റോഡു പോലും കാണാൻ കഴിയാത്ത അവസ്ഥ.

മുരളി കാർ വഴിയോരത്തേക്ക് നീക്കി പാർക്ക് ചെയ്തു. ഹെഡ്ലൈറ്റിന്‍റെ പ്രകാശത്തിൽ അന്യോന്യം ചുറ്റിപിണയുന്ന മഴനാരുകളിലേക്ക് നോക്കിയിരുന്നപ്പോൾ അയാളുടെ കണ്ണുകളിൽ ആസക്തിയുടെ കനലുകൾ മിന്നി. ഇരുകൈകളും നീട്ടി അയാൾ പൂർണ്ണിമയെ സ്വന്തം മാറോട് ചേർത്തു.

 

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 9

ധർമ്മേന്ദ്രൻ കിച്ചണിലേക്ക് ചെന്നപ്പോള്‍ രണ്ട് കൈകൊണ്ടും ശിരസ്സും താങ്ങി നിലത്ത് ചമ്രംപടിഞ്ഞിരിക്കുകയാണ് മണ്ഡോദരി.

“എന്താ താനിങ്ങനെ നനഞ്ഞ പൂച്ചേപ്പോലിരിക്കുന്നേ?” ധർമ്മേന്ദ്രൻ ചോദിച്ചു.

“എന്‍റെ കയ്യും കാലുമാടുന്നില്ല ധർമ്മൻചേട്ടാ. മഞ്ജുക്കുഞ്ഞിന്‍റെ നിശ്ചയം മാറ്റിവെച്ചൂ ന്നറിഞ്ഞപ്പോ തൊടങ്ങി മനസ്സിനൊരു സുഖോമില്ല.”

“നേരെ കലക്ടറേറ്റിലേക്കൊരു പാസ്പോർട്ട് സംഘടിപ്പിക്കാനുള്ള ശ്രമമായിരുന്നല്ലോ. മനപ്പായസം കുടിച്ചത് വെറുതെയാകുമോ എന്നോർത്തിട്ടുള്ള പ്രയാസമായിരിക്കുമല്ലേ?” മണ്ഡോദരിയെ നീരസവും പരിഹാസവും കലർന്ന മട്ടിൽ തറപ്പിച്ചൊന്ന് നോക്കിയിട്ട് ധർമ്മേന്ദ്രൻ കിച്ചണിൽ നിന്നും ഇറങ്ങിനടന്നു.

ഒരു കാർ ഗേറ്റ് കടന്ന് കാർപോർച്ചിൽ വന്ന് നിന്നപ്പോൾ ഉണ്ണിത്താൻ സിറ്റൗട്ടിലേക്കിറങ്ങി ചെന്നു. ഡ്രൈവർ സീറ്റിൽ ശിവരാമകൃഷ്ണനായിരുന്നു. മുൻസീറ്റിൽതന്നെ ഈശ്വരിയമ്മയുമുണ്ട്.

കാറിൽനിന്നിറങ്ങിനിന്നുകൊണ്ട് ശിവരാമകൃഷ്ണൻ ചോദിച്ചു. “സുഖമല്ലേ അമ്മാമേ?”

ഈശ്വരിയമ്മ അനുതാപത്തോടെ ഇടയിൽ കയറി പറഞ്ഞു. “ഇതെന്ത് ചോദ്യമാ ശിവരാമാ. ശങ്കരന്‍റെ മുഖം വാടിയിരിക്കണത് കണ്ടൂടെ നിനക്ക്?”

“ഓ! ഞാനതോർത്തില്ല. സോറീ അമ്മാമേ ”ശിവരാമകൃഷ്ണന്‍റെ മുഖത്ത് ജാള്യത പരന്നു.

അയാൾ ഡിക്കി തുറന്ന് രണ്ട് മൂന്ന് സാമാന്യം വലിയ സൂട്ട്കേസുകളെടുത്ത് പുറത്തേക്ക് വെച്ചു.

“ശങ്കരന് നല്ല മനപ്രയാസമുണ്ടെന്നറിയാം. ആർക്കാണെങ്കിലും അങ്ങനെയാണല്ലോ. കൂടപ്പിറപ്പിനെന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് കയ്യുംകെട്ടി നോക്കിനില്ക്കാനുള്ള മനക്കട്ടിയൊന്നുമെനിക്കില്ല, ശങ്കരാ. അതാ ഞങ്ങളുടനെയിങ്ങോട്ട് പുറപ്പെട്ടത്‌.” ഈശ്വരിയമ്മ അകത്തേക്ക് നടന്നുകൊണ്ട് സഹതാപാർദ്രമായ സ്വരത്തിൽ തുടർന്നു. ”ഇനി ശങ്കരനൊന്നുമോർത്ത് വിഷമിക്കണ്ട. ഞങ്ങളിങ്ങെത്തിയല്ലോ. എന്തിനും ശങ്കരന്‍റെ കൂടെ ഞങ്ങളുണ്ടാവും”

ആളനക്കംകേട്ട് ഉമ്മറത്തെത്തിയ ധർമ്മേന്ദ്രൻ സൂട്ട്കേസുകളെല്ലാമെടുത്ത് അകത്തേക്ക് വെച്ചു.

“ധർമ്മാ, നീ മണ്ഡോദരിയോട് കുറച്ച് ചായയുണ്ടാക്കാൻ പറയ്” ഉണ്ണിത്താൻ നിർദ്ദേശം നല്കി.

വേണോ വേണ്ടയോ എന്ന മട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന മണ്ഡോദരിയോട് ധർമ്മേന്ദ്രൻ പറഞ്ഞു “ഈശ്വരിയമ്മയും ശിവരാമകൃഷ്ണൻ സാറുമെത്തിയിട്ടുണ്ട്. രണ്ട് ചായ വേണം.”

“എന്‍റീശ്വരാ, ആയമ്മ എന്തിനാ ഇപ്പഴിങ്ങോട്ട് കെട്ടിയെടുത്തത്? ശിവരാമകൃഷ്ണൻ സാറിനെ എങ്ങനേം സഹിക്കാം. പക്ഷെ, ആയമ്മയെ…..”

“ഐഎഎസുകാരെമാത്രേ തനിക്ക് കണ്ണിൽ പിടിക്കൂ അല്ലേ?”

“അയ്യോ, അതല്ല ധർമ്മൻചേട്ടാ, ആയമ്മയെ പണ്ടേ എനിക്ക് പേടിയാ.”

“ങ്ഹാ! ചിലരേങ്കിലും പേടിയുണ്ടാകുന്നത് നല്ലതാ.” എന്നൊരു കുത്തുവാക്കും പറഞ്ഞ് ചായയുമായി ഡ്രോയിംഗ് റൂമിലേക്ക് പോയ ധർമ്മേന്ദ്രൻ ഉടനെ തന്നെ മടങ്ങിവന്നറിയിച്ചു. “അവർക്കും കൂടി ബ്രേക്ക് ഫാസ്റ്റ് വേണ്ടിവരുമെന്ന് പറഞ്ഞു സാറ്.”

“ബ്രേക്ക് ഫാസ്റ്റിന്‍റെ പണി കഴിഞ്ഞതായിരുന്നു ഇനീം രണ്ടുപേർക്കുകൂടി വേണമെന്ന് പറഞ്ഞാൽ ഞാനെന്തോ ചെയ്യും? ആ ശിവരാമകൃഷ്ണൻ സാറാണെങ്കിൽ മൂന്നാല് പേർക്കുള്ള ഭക്ഷണം ഒറ്റയിരിപ്പിന് അടിച്ച് കേറ്റും.”

“ഈ വീട്ടുകാർക്കും ഇവിടെ വിരുന്ന് വരുന്നവർക്കുമൊക്കെയുള്ള ഭക്ഷണം തയ്യാറാക്കാനാ ഈ അടുക്കളേം ഇക്കണ്ട സൗകര്യങ്ങളുമൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നേ. കളക്ട്രേറ്റ് സ്വപ്നം കാണാതെ വല്ലതും വെച്ചുണ്ടാക്കാൻ നോക്ക് പെണ്ണേ.”

“ഇഡ്ഡലിമാവ് തീർന്നു. റവേം ഇരിപ്പില്ല. പുട്ടും മുട്ടക്കറീം… അയ്യോ ആയമ്മ സസ്യഭുക്കല്ലേ. പുട്ടും… ഉരുളക്കിഴങ്ങ് മസാലേം ഉണ്ടാക്കാം. ധർമ്മൻചേട്ടൻ ഇച്ചിരി തേങ്ങ ചിരവിത്തന്നേക്ക്”

“അപ്പുറത്ത് നൂറുകൂട്ടം പണി കിടക്കുമ്പോഴാ തന്‍റെയൊരു തേങ്ങ” ധർമ്മേന്ദ്രൻ തലവെട്ടിത്തിരിച്ച് ഗൗരവത്തിൽ പുറത്തേക്ക് നടന്നു.

“സേതുലക്ഷ്മിയെവിടെ?” ഈശ്വരിയമ്മ ചോദിച്ചു.

“കുളിക്കാണെന്ന് തോന്നണു. ഞാനുമൊന്ന് കുളിച്ചിട്ട് വരാം” ആ അവസരമുപയാഗിച്ച് ഉണ്ണിത്താനും തഞ്ചത്തില്‍ അവിടെനിന്ന് രക്ഷപ്പെട്ടു.

ഡ്രോയിംഗ് റൂമിൽ ഈശ്വരിയമ്മയും മകനും മാത്രമായി. “ശങ്കരന്‍റെ മുഖത്ത് നല്ല വിഷാദമുണ്ട്. കല്യാണനിശ്ചയം മുടങ്ങിപോകാനെന്താണ് കാരണമെന്ന് അറിയാനെനിക്ക് ധൃതിയായി. പക്ഷെ എടുത്തടിച്ചതുപോലെ ചോദിക്കാനുമാവില്ലല്ലോ.”

മഞ്ജുവപ്പോൾ ഉറക്കച്ചടവുമായി സ്റ്റെയർകേസിറങ്ങിവന്നു

“ഈശ്വരിവല്യമ്മ എപ്പോഴെത്തി” മഞ്ജു ചോദിച്ചു.

“ഇപ്പഴിങ്ങെത്തിയതേയുള്ളു. നിന്‍റെ അമ്മയെ ഇങ്ങോട്ട് കണ്ടില്ലല്ലോ”

“വല്യമ്മയെത്തിയ വിവരം മമ്മി അറിഞ്ഞു കാണില്ല. ഞാൻ പോയി മമ്മിയെ ഇങ്ങോട്ട് വിളിച്ചുകൊണ്ട് വരാം”

അവൾ ബെഡ്റൂമിനകത്തേക്ക് ചെന്നപ്പോൾ സേതുലക്ഷ്മി കുളിക്കാൻ പുറപ്പെടുന്ന തേയുള്ളു. “മമ്മീ, ഈശ്വരി വല്യമ്മേം ശിവരാമേട്ടനും എത്തിയിട്ടുണ്ട്”

“നിന്‍റെ ഡാഡി പറഞ്ഞു. ഫംഗ്ഷൻ നീട്ടിവെച്ച വിവരം നിന്‍റെ ഡാഡി അവരെ അറിയിച്ചതാണല്ലോ. പിന്നെയെന്തിനാ ഇപ്പൊ അവരിങ്ങോട്ടെഴുന്നള്ളിയത്.”

“ആ, എനിക്കറിയില്ല. രണ്ട് മൂന്ന് സൂട്ട്കേസുകളുമൊക്കെയായിട്ടാ വന്നിരിക്കുന്നത്.”

“ആ സ്ഥിതിക്ക് അടുത്തെങ്ങും മടങ്ങാനുദ്ദേശമില്ലെന്നർത്ഥം. ആ ബുദ്ദൂസിനെക്കൊണ്ട് നിന്നെ കെട്ടിക്കാൻ ഒന്നുകൂടി ശ്രമിച്ചുനോക്കാമെന്ന ഉദ്ദേശത്തോടെ ഇവിടെ അട്ടിപ്പേറ് കിടക്കാനുള്ള പ്ലാനായിരിക്കും.”

“അതാവില്ല. എന്‍റെ മാര്യേജ് ഫിക്സ് ചെയ്ത് കഴിഞ്ഞതല്ലേ?”

നാവ് പിഴച്ച് പോയതിന്‍റെ ജാള്യത മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു “ഏതായാലും നീയവരോട് നോക്കീം കണ്ടുമൊക്കെ പെരുമാറിക്കോളണം.”

“യൂ ഡോൺട് വറി. പിന്നെയൊരു കാര്യം അവർക്കുപയോഗിക്കാൻ താഴെയുള്ള ഗസ്റ്റ് റൂം റെഡിയാക്കിയാൽ മതി. മുകളിലെ റൂം കൊടുത്താല്‍ എന്‍റെ വായന വട്ടപൂജ്യമാകും. ഡാഡിയെവിടെ?

“ബാത്ത് റൂമിലുണ്ട്..”

“മമ്മിയെ വല്യമ്മ അന്വേഷിക്കുന്നുണ്ട് ”

“ഓ! കുറച്ച് നേരം അവരവിടെ അടങ്ങിയിരിക്കട്ടെ. നീയും മുകളിലേക്ക് പൊയ്ക്കോ. ബെഡ്കോഫി ഞാൻ മണ്ഡൂന്‍റെ കയ്യിൽ കൊടുത്തയച്ചേക്കാം” സേതുലക്ഷ്മി പറഞ്ഞു.

 

പിങ്കിയും വരദയും തിങ്കളാഴ്ച രാവിലെ ഹോസ്റ്റലിലെത്തി. ഇനിയും ഒരാഴ്ചകൂടി മാത്രമേ ക്ലാസ്സുള്ളു. അത് കഴിഞ്ഞാൽ പരീക്ഷക്ക് മുൻപുള്ള സ്റ്റഡിലീവ് തുടങ്ങും.

മോഡൽ എക്സാമിന് മിക്കവിഷയങ്ങൾക്കും മഞ്ജുവിനാണ് കൂടുതൽ മാർക്ക് ലഭിച്ചത്. പിങ്കിയും വരദയും ലൈബ്രറിയിൽ ചെന്നപ്പോൾ പ്യൂൺ വറീത്ചേട്ടൻ അവരുടെ അടുത്തേക്ക് വന്നു.

“വിനയൻസാറിന്‍റെ ജോലിക്കാര്യം വല്ലതും ശരിയായോ മക്കളേ.”

“പൂർണ്ണിമയിതുവരെ മടങ്ങിയെത്തിയിട്ടില്ല, വറീത് ചേട്ടാ. ഞങ്ങൾ പൂർണ്ണിമയെ വിളിച്ച് ചോദിച്ചു നോക്കാം.”

“എങ്കിൽ വല്യ ഉപകാരം” വറീത്ചേട്ടൻ നന്ദി അറിയിച്ചു.

ലൈബ്രറിയിൽ നിന്ന് മടങ്ങുമ്പോള്‍ പിങ്കി പറഞ്ഞു. “മഞ്ജു തിങ്കളാഴ്ച രാവിലെ എത്തുമെന്നല്ലേ പറഞ്ഞിരുന്നത്? .അവളെയും കണ്ടില്ലല്ലോ.”

ഹോസ്റ്റലില്‍ എത്തിയ ഉടനെ പിങ്കി മഞ്ജുവിന്‍റെ മൊബൈലിലേക്ക് വിളിച്ചു.

“നീയെന്താ ഞങ്ങളെയൊക്കെ മറന്നോ. എന്താ ഇന്നലെ വരാഞ്ഞത്?”

“അത്… ഇവിടെ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായെടോ. മുരളിയുടെ അച്ഛന് ഒരു ചെറിയ ഹാർട്ട് അറ്റാക്ക്.”

“ഓ! വലിയ കഷ്ടമായിപ്പോയി. ഇപ്പോൾ എങ്ങനെയിരിക്കുന്നു?”

“ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തിട്ടില്ലെന്നാ മമ്മി പറഞ്ഞത്. അതുകൊണ്ട് എംഗേജ്മെന്റ് എക്സാം കഴിഞ്ഞേ ഉണ്ടാവൂ.”

“അടുത്തയാഴ്ച സ്റ്റഡിഹോളിഡേയ്സ് തുടങ്ങുകയല്ലേ. ഞാറാഴ്ച ഞാൻ വീട്ടിലേക്ക് പോകും. വരദ ഹോസ്റ്റലിൽ തന്നെ നില്ക്കും. അവളുടെ ചേച്ചിയും കുട്ടികളുമൊക്കെ വീട്ടിലുള്ളതുകൊണ്ട് അവിടെയിരുന്ന് സ്വസ്ഥമായി പഠിക്കാനാവില്ലെന്നാ പറയുന്നേ. പിന്നേ, മോഡൽ എക്സാമിന് എല്ലാത്തിനും നിനക്കാ കൂടുതൽ മാർക്ക്.”

“താങ്ക് ഗോഡ്. ഞാനിനി എക്സാമിന്‍റെ തലേന്നേ അങ്ങോട്ട് വരുന്നുള്ളു.” മഞ്ജു അറിയിച്ചു.

പിങ്കി സംഭാഷണം അവസാനിപ്പിച്ചപ്പോൾ വരദ ചോദിച്ചു. “നീയെന്താ മഞ്ജുവിനോട് കഷ്ടമായിപ്പോയി എന്നെല്ലാം പറഞ്ഞത്.”

“മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് മുടങ്ങി. മുരളീമനോഹറിന്‍റെ അച്ഛന് ഹാർട്ടറ്റാക്കുണ്ടായ ന്ന്.”

“പാവം അവൾക്ക് എക്സാമിന് പ്രിപ്പയർ ചെയ്യാനുള്ള മൂഡ് പോലും ഉണ്ടാവില്ല.”

“ശരിയാ, ഞാനാ പൂർണ്ണിമേം കൂടിയൊന്ന് വിളിച്ച് നോക്കട്ടെ.”

അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ അവൾ പൊന്മുടിയിലുള്ള എസ്റ്റേറ്റിലാണെന്നാണ് ഒരു പുരുഷസ്വരം അറിയിച്ചത്. പിങ്കി അയാളോട് ചോദിച്ച് എസ്റ്റേറ്റിലെ നമ്പർ കുറിച്ചെടുത്തു.

അങ്ങോട്ട് വിളിച്ചപ്പോൾ പൂർണ്ണിമ തന്നെയാണ് ഫോണെടുത്തത്.

“ഹലോ, പിങ്കി! ഹൗ ആർ യൂ” പൂർണ്ണിമയുടെ സ്വരത്തിൽ ആഹ്ളാദമിരമ്പും പോലെ

“സുഖം, നീയെന്താ ഇങ്ങോട്ട് വരാഞ്ഞത്.”

“ഇവിടെ നിറയെ ഗെസ്ററാണ്. മാർക്കുകളെല്ലാം അറിഞ്ഞ് കാണുമല്ലോ. മോഡൽ എക്സാമിന്‍റെ പേപ്പേഴ്സെല്ലാം നിങ്ങളവിടെ വാങ്ങി വെച്ചേക്ക്. എക്സാം തുടങ്ങുന്നതിന് രണ്ടുദിവസം മുൻപ് ഞാനങ്ങോട്ടെത്തിക്കോളാം.”

“നീയാ വിനയൻ സാറിന്‍റെ അപേക്ഷ നിന്‍റെ ഡാഡിക്ക് കൊടുത്തോ? നിന്‍റെ ഡാഡിയെന്താ പറഞ്ഞത്.”

“ഇപ്പോൾ വേക്കൻസിയൊന്നുമില്ലെന്നാ ഡാഡി പറഞ്ഞത്. ഞാനാ ആപ്ളിക്കേഷൻ അയാളുടെ അഡ്രസ്സിൽ മടക്കി അയക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. പിന്നെന്തൊക്കെയാ മഞ്ജുവിന്‍റെ വിശേഷങ്ങൾ?”

“അവളുടെ എംഗേജ്മെന്റ് മുടങ്ങിയെന്ന്.”

പൂർണ്ണിമയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. ഒരു നിമിഷത്തെ മൗനത്തിന് ശേഷം വിരസമായ സ്വരത്തിൽ അവൾ പറഞ്ഞു “നിർത്തട്ടെ. ഞാനല്പം തിരക്കിലാണ് ”

ബൂത്തിൽ­നിന്ന് മടങ്ങുമ്പോൾ പിങ്കി അഭിപ്രായപ്പെട്ടു. “പൂർണ്ണിമയുടെ സംസാരം കേട്ടാൽ അവളിപ്പോൾ മറ്റേതോ ലോകത്താണെന്ന് തോന്നും. മോഡൽ എക്സാമിന്‍റെ മാർക്കുകളറിയാൻ പോലും അവൾ യാതൊരു താല്പര്യവും കാണിച്ചില്ലല്ലോ.”

“അവൾക്കും വല്ല പ്രപ്പോസലും ഒത്ത് കാണുമോന്നാ എന്‍റെ സംശയം.” വരദ പറഞ്ഞു

രണ്ടു പേരും തിരികെ ലൈബ്രറിയിലെത്തിയപ്പോൾ വറീത് ചേട്ടൻ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. “ഞങ്ങൾ പൂർണ്ണിമയോട് സംസാരിച്ചു, വറീത്ചേട്ടാ. ഇപ്പോൾ വേക്കൻസിയൊന്നുമില്ലെന്ന് അവളുടെ ഡാഡി പറഞ്ഞതത്രെ”

“വിനയൻസാറ് വലിയ ഹോപ്പിലിരിക്കയായിരുന്നു. ഇനിയിപ്പോ… ങ്ഹാ! കർത്താവ് മറ്റേതെങ്കിലുമൊരു വാതിൽ തുറന്ന് തരുമായിരിക്കും.” വറീത് ചേട്ടന്‍റെ സ്വരത്തിൽ നിരാശയുണ്ടായിരുന്നു.

 

ഈശ്വരിയമ്മ ചില കാര്യങ്ങളൊക്കെ നിശ്ചയിച്ചുറപ്പിച്ച് കഴിഞ്ഞിരുന്നു. താനും ശിവരാമകൃഷ്ണനും കാഞ്ഞിരപ്പിള്ളിയിലെത്തിയിട്ട് രണ്ടുദിവസമായെങ്കിലും മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് മുടങ്ങിയതിന്‍റെ യഥാർത്ഥകാരണം രഹസ്യമായിത്തന്നെയിരിക്കുന്നു. താനാ വിഷയം എടുത്തിട്ടാലുടനെ എന്തെങ്കിലും കാരണം പറഞ്ഞ് ശങ്കരൻ തടിതപ്പും. സേതുലക്ഷ്മി പകലൊന്നും വീട്ടിലുണ്ടാവില്ല. ഉള്ള നേരത്തും തന്നോട് ഒന്നോ രണ്ടോ വാക്ക് പറഞ്ഞാലായി. മഞ്ജുവാണെങ്കിൽ എപ്പോഴും മുകളിലിരുന്ന് വായന തന്നെ.

എംഗേജ്മെന്‍റ് മുടങ്ങിയത് വരന്‍റെ അച്ഛന് ഹാർട്ട് അറ്റാക്കുണ്ടായതു കൊണ്ടാണെന്ന് മണ്ഡോദരി പറയുന്നത് കേട്ടു. അത് സത്യമായിരുന്നെങ്കിൽ ശങ്കരനിങ്ങനെ പതറേണ്ട കാര്യമെന്താണ്? ആ ഐഎഎസുകാരൻ ഒരിക്കൽ പോലും മഞ്ജുവിനെ വിളിച്ച് സംസാരിക്കുന്നത് കണ്ടിട്ടില്ല. അയാളുടെ അച്ഛന്‍റെ രോഗമന്വേഷിച്ച് ഇവിടെനിന്നാരും പോകുന്നതും കണ്ടില്ല. ഇതിലെല്ലാം എന്തോ അസ്വാഭാവികതയുണ്ട്.

വിവാഹാലോചന അലസിയതാണോ എന്ന് വ്യക്തമായിട്ട് വേണം ശിവരാമന്‍റെ കാര്യത്തിൽ എന്തെങ്കിലുമൊരു തീരുമാനത്തിലെത്താൻ.

സേതുലക്ഷ്മി ബാങ്കിലേക്ക് പോയ ശേഷം ഈശ്വരിയമ്മ ഉണ്ണിത്താനെ അന്വേഷിച്ച് ലൈബ്രറിയിലേക്ക് ചെന്നു. വായിച്ചുകൊണ്ടിരുന്ന പുസ്തകമടച്ചുവെച്ച് ഒരു ബാലന്‍റെ ഭയഭക്തിയോടെ ഉണ്ണിത്താൻ ഈശ്വരിയമ്മയുടെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കി.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 8

നടുക്കത്തിന്‍റെ ആഘാതം തെല്ലൊന്നടങ്ങിയപ്പോൾ സേതുലക്ഷ്മി ചോദിച്ചു “മുരളി എന്ന് മടങ്ങുമെന്നാണ് പറഞ്ഞത്”

“ഒരാഴ്ച കഴിഞ്ഞേ മടങ്ങുകയുള്ളു എന്നാണ് പറഞ്ഞത്.”

“ഞാനപ്പോൾ വന്ന് കണ്ടോളാം” മുരളിയുടെ ബന്ധുവാണെന്ന അഭിനയം തുടർന്നുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു

മുരളിയുടെ പിഎ അറിയിച്ച വാർത്തയില്‍നി ന്ന് പ്രശ്നം വളരെ സങ്കീര്‍ണമായതുതന്നെ എന്ന അപായസൂചന നല്കി.

യാഥാർത്ഥ്യമെന്തെന്ന് ഉറപ്പാക്കുവാൻ ഒരു പരീക്ഷണംകൂടി നടത്താൻതന്നെ സേതുലക്ഷ്മി തീരുമാനിച്ചു. വഴിയരികിലെ ടെലിഫോൺ ബൂത്തിൽ നിന്നും അവർ ശ്രീ പൂർണ്ണിമ ജ്വലേഴ്സിന്‍റെ നമ്പറിൽ വിളിച്ചു. മാനേജരാണ് ഫോണെടുത്തത്.

“മഠത്തിൽ ഫൈനാൻസിയേഴ്സിൽ നിന്നാണ് സർ” ആ സ്ഥാപനത്തിലെ സ്റ്റാഫാണെന്ന നാട്യത്തിൽ സേതുലക്ഷ്മി തുടർന്നു.” പണയത്തിനെടുത്ത കുറച്ച് സ്വർണ്ണം അവിടെ ഏല്പിക്കുന്ന കാര്യം ഇവിടത്തെ സാറ് ചന്ദ്രശേഖരൻ സാറിനോട് പറഞ്ഞിരുന്നു. ഇന്ന് സാറങ്ങോട്ട് വന്നാൽ ചന്ദ്രശേഖരൻസാറിനെ കാണാൻ പറ്റുമോന്ന് ചോദിച്ചു.”

“സാറിവിടെയില്ലല്ലോ. ആലപ്പുഴ കലക്ടറായി ചാർജ്ജെടുക്കാൻ പോകുന്ന മുരളീമനോഹർസാറിനേം കൊണ്ട് പൊന്മുടിയിലെ എസ്റ്റേറ്റിലേക്ക് പോയിരിക്കയാ”

“എന്നു മടങ്ങും?”

“ഒരാഴ്ചയാകുമെന്നാ പറഞ്ഞത്.”

“ഞാനീ വിവരം ഇവിടത്തെ സാറിനോട് പറഞ്ഞേക്കാം.”

സംഭാഷണം അവസാനിച്ചപ്പോൾ മുരളിയും പണിക്കരും ശ്രീപൂർണ്ണിമ ജ്വലേഴ്സ് ഉടമ ചന്ദ്രശേഖറിന്‍റെ ആതിഥ്യം സ്വീകരിച്ച് പൊന്മുടിയിലേക്ക് പോയിരിക്കുകയാണെന്ന് സേതുലക്ഷ്മിക്ക് ഉറപ്പായി. മാത്രമല്ലാ, മറ്റ് ചില സത്യങ്ങൾകൂടി സേതുലക്ഷ്മിയുടെ കൂർമ്മബുദ്ധി ഊഹിച്ചെടുക്കുകയും ചെയ്തു. സ്വന്തം മകൾ പൂർണ്ണിമയ്ക്കു വേണ്ടി മുരളിയെ റാഞ്ചിയെടുക്കാനാണ് ചന്ദ്രശേഖറിന്‍റെ ശ്രമം. അയാളുടെ ഇരുപത്തിനാല് കാരറ്റ് തിളക്കമുള്ള ഓഫറിൽ പണിക്കരുടെ കണ്ണ് മഞ്ഞളിച്ചു കാണും. പണിക്കരുടെ കാലുമാറ്റത്തിന്‍റെ രഹസ്യമെന്തെന്ന് വ്യക്തമായപ്പോൾ സേതുലക്ഷ്മിക്ക് ആരോടൊക്കെയോ പക തോന്നി. വെറുപ്പും വാശിയും തോന്നി. ചതിക്ക് ചതി! എന്തൊക്കെ വൈതരണികൾ കടന്നിട്ടായാലും മുരളീമനോഹറിനെ കൊണ്ടുതന്നെ മഞ്ജുവിന്‍റെ കഴുത്തിൽ താലി കെട്ടിക്കണം. അതുവരെ തനിക്കിനി വിശ്രമമില്ല. ഈ ഘട്ടത്തിൽ തന്നെ സഹായിക്കാൻ കഴിയുന്ന ഏകവ്യക്തി മാർത്താണ്ഡക്കുറുപ്പാണെന്നും സേതുലക്ഷ്മിക്കറിയാമായിരുന്നു.

പുന്നപ്രയിലാണ് കുറുപ്പിന്‍റെ വീട്.

സേതുലക്ഷ്മി ഡ്രൈവറോട് പുന്നപ്രയിലേക്ക് വണ്ടി വിടാൻ നിർദ്ദേശം നല്കി. കുറുപ്പിന്‍റെ വീട്ടിലെത്തിയപ്പോൾ അയാൾ എങ്ങോട്ടോ പോകാൻ തയ്യാറായി നില്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി സേതുലക്ഷ്മിയെ കണ്ടപ്പോൾ അയാളൊന്ന് പകച്ചു.

“പ്രശ്നം തീർന്നില്ലേ കൊച്ചമ്മേ.”

“ഇല്ല കുറുപ്പേ”

“കൊച്ചമ്മ പണിക്കർസാറിനെക്കണ്ട് സംസാരിച്ചില്ലേ?”

“അതിനയാളെ കണ്ടിട്ട് വേണ്ടേ? മുരളിയുടെ ഓഫീസിൽ ചെന്നന്വേഷിച്ചപ്പോഴാ പണിക്കരുടെ കാലുമാറ്റത്തിന്‍റെ യഥാർത്ഥ കാരണം മനസ്സിലായത്.”

മുരളിയും പണിക്കരും ശ്രീ പൂർണ്ണിമാ ജ്വലേഴ്സിന്‍റെ ഉടമ ചന്ദ്രശേഖറിന്‍റെ പൊന്മുടിയിലെ എസ്റ്റേറ്റിലാണെന്നും അയാൾക്ക് വിവാഹപ്രായമായൊരു മകളുണ്ടെന്നും സേതുലക്ഷ്മി അറിയിച്ചപ്പോൾ കുറുപ്പ് മൂക്കിന്മേൽ വിരൽ ചേർത്തു കൊണ്ട് പുലമ്പി ”അത് ശരി. ആ ജ്വലറിക്കാര് നമ്മുടെ ചെക്കനെ ചൂണ്ടിയതാണല്ലേ. അധിക പ്രസംഗമാണല്ലോ അവര് കാണിച്ചത്.”

“ആ വിവാഹം നടന്നാൽ അതിന്‍റെ നാണക്കേട് കുറുപ്പിനും കൂടിയാണെന്നോർമ്മവേണം” സേതുലക്ഷ്മി മുന്നറിയിപ്പു നല്‍കി. ആ പരാമർശം കുറുപ്പിന്‍റെ ആത്മാഭിമാനത്തിന്‍റെ മർമ്മത്തിൽതന്നെ തറഞ്ഞുകൊള്ളുകയും ചെയ്തു.

ക്ഷോഭവിവശനായി കുറുപ്പ് പൊട്ടിത്തെറിച്ചു. “ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുള്ളവനാ ഈ മാർത്താണ്ഡക്കുറുപ്പ്. കണ്ണിൽ ചോരയില്ലാത്ത പ്രവർത്തിയല്ലേ അവരീ കാണിച്ചത്.”

ഹാന്‍റ്ബാഗിൽ നിന്നും ഏതാനും നൂറുരൂപ നോട്ടുകളെടുത്ത് കുറുപ്പിന് നല്കിക്കൊണ്ട് സേതുലക്ഷ്മി പറഞ്ഞു “അതിനുള്ള മറുമരുന്ന് നമുക്കും ചെയ്യണം. പണിക്കരും മുരളിയും ആലപ്പുഴയിൽ മടങ്ങിയെത്തിയാലുടനെ കുറുപ്പ് പണിക്കരെ കണ്ട് ആ ജ്വലറിക്കാരുടെ ഓഫറെന്താണെന്നെല്ലാം തഞ്ചത്തിൽ ചോദിച്ചറിയണം. യാതൊരു നീരസോം ഭാവിക്കേം വേണ്ട.”

“അക്കാര്യങ്ങളൊന്നും കുറുപ്പിനെ ആരും പഠിപ്പിക്കേണ്ടെന്നേ. കല്യാണം നടത്തിക്കാൻ മാത്രമല്ല മുടക്കാനും ഈ കുറുപ്പ് വിചാരിച്ചാലും കഴിയും.”

“എല്ലാം നമ്മളാഗ്രഹിക്കുന്ന വിധത്തിൽ കലാശിച്ചാൽ കുറുപ്പിനെന്‍റെ വക പ്രത്യേകം സമ്മാനമുണ്ട്. മുരളിയും മഞ്ജുവും തമ്മിലുള്ള വിവാഹം നടന്നില്ലെങ്കിൽ ഞങ്ങക്കിനി തലനിവർത്തി നടക്കാനാവില്ലെന്നറിയാല്ലോ.”

“അതൊക്കെ കുറുപ്പേറ്റു. ക്ഷണിച്ചവരോടൊക്കെ പണിക്കർക്ക് സുഖമില്ലാതായത് കൊണ്ട് തല്ക്കാലം കല്യാണനിശ്ചയം നീട്ടിവെച്ചെന്ന് പറഞ്ഞാൽ മതി.”

കുറുപ്പിന്‍റെ ഉപദേശം നല്ലൊരു ഉപായമാണെന്ന് സേതുലക്ഷ്മിക്ക് തോന്നി. അവർ വീട്ടിലെത്തിയപ്പോൾ നേരം വല്ലാതെ ഇരുട്ടിക്കഴിഞ്ഞിരുന്നു. ഉണ്ണിത്താൻ ഉമ്മറത്തെ ചാരുകസേരയിൽ ഉൽക്കണ്ഠാകുലനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

ഉണ്ണിത്താനെ ബെഡ്റൂമിനകത്തേക്ക് വിളിച്ച് സേതുലക്ഷ്മി നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു.

“നെറികേടാണല്ലോ അവര് കാണിച്ചത്. ഇനി നമ്മളെന്ത് ചെയ്യും?”

“സ്ത്രീധനക്കാര്യത്തിൽ ഒന്നും രണ്ടും പറഞ്ഞ് നിന്നാൽ ചെക്കനെ വേറാരെങ്കിലും അടിച്ചെടുക്കുമെന്ന് ഞാനന്നേ പറഞ്ഞതല്ലേ? അങ്ങനെതന്നെ സംഭവിക്കൂം ചെയ്തു. ആ ചന്ദ്രശേഖറിന്‍റെ മകളാരാന്നറിയോ. മഞ്ജുവിന്‍റെ കൂടെ പഠിക്കുന്ന ആ അസൂയക്കാരി പൂർണ്ണിമയില്ലേ അവളാ.”

“ഈ ബന്ധം നമ്മുടെ മോൾക്ക് വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്കാം. കല്യാണം മുടങ്ങിയ വിവരം നമുക്ക് എല്ലാവരേയും വിളിച്ചറിയിച്ചേക്കാമല്ലേ?”

“മുടങ്ങിയെന്നാര് പറഞ്ഞു? ഈ കല്യാണം തന്നെ ഞാൻ നടത്തും അതെന്‍റെയൊരു വാശിയാ.”

“അവർക്ക് ഈ വിവാഹത്തിന് താല്പര്യമില്ലെങ്കിൽ താനെന്ത് ചെയ്യുമെന്നാണ്?”

“ആ ചന്ദ്രശേഖറിനേപ്പോലെ ഒരുത്തനേംകൂടി വിലക്ക് വാങ്ങാനുള്ള ആസ്തി നമുക്കുള്ളപ്പോൾ അതിനെന്താ പ്രയാസം?”

“അതായത് ചന്ദ്രശേഖറിന്‍റെ ഓഫറിനേക്കാൾ ആകർഷകമായ ഓഫർ നല്കി പണിക്കരെ വശത്താക്കാമെന്ന് അല്ലേ? നമ്മുടെ മോളുടെ ജീവിതംകൊണ്ടാണ് ഈ കളിയെന്ന കാര്യം താന്‍ മറക്കണ്ട.”

“അവളുടെ ഭാവി ഭദ്രമാക്കാനല്ലേ ഞാനിങ്ങനെ പെടാപ്പാട് പെടുന്നത്.”

“ഇങ്ങനെയൊരു ബന്ധം ഒഴിവാക്കുന്നതാ നല്ലതെന്നാണ് എന്‍റെ അഭിപ്രായം. പണിക്കർക്കും മുരളിക്കും നമ്മുടെ സ്വത്തിലാണ് നോട്ടം. നമ്മുടെ മോളുടെ ദാമ്പത്യജീവിതം ഭദ്രമായിരിക്കുമെന്ന് എന്താ ഉറപ്പ്?”

“പണിക്കർക്ക് ധനമോഹം അല്പം കൂടുതലാണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ, മുരളിക്ക് നമ്മുടെ മോളെ വലിയ കാര്യമാണ്.”

“എങ്കിലയാൾ അവളോടിങ്ങനെയൊരു വഞ്ചന ചെയ്യുമായിരുന്നില്ലല്ലോ”

“അത്… പണിക്കരുടെ നിർബ്ബന്ധം കൊണ്ടങ്ങനെ…”

“താന്‍ മുരളിയെ അങ്ങനെ ന്യായീകരിക്കാനൊന്നും നോക്കണ്ട. നമുക്ക് ഈ ബന്ധം വേണ്ടെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.”

ബ്യൂട്ടീ പാർലറിൽ നിന്ന് മടങ്ങിയെത്തിയ മഞ്ജു മമ്മീ എന്നുറക്കെ വിളിച്ചുകൊണ്ടെത്തിയപ്പോൾ അവർക്ക് വാഗ്വാദം അവസാനിപ്പിക്കേണ്ടി വന്നു.

അകത്തേക്ക് കടന്ന് വന്ന മഞ്ജു ചോദിച്ചു. “മമ്മിയിന്ന് എന്‍റെ കൂടെ ബ്യൂട്ടി പാർലറിൽ വരാമെന്നല്ലേ പറഞ്ഞിരുന്നത്? എന്നിട്ട് മമ്മി എങ്ങോട്ടാ രാവിലെതന്നെ മുങ്ങിയത്.”

“ഒരത്യാവശ്യമുണ്ടായിട്ടാ ജുജൂ.” സേതുലക്ഷ്മിയുടേയും ഉണ്ണിത്താന്‍റേയും മ്ലാനമായ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് മഞ്ജു ചോദിച്ചു “എന്തെങ്കിലും പ്രശ്നമുണ്ടോ.?”

“നീ നിന്‍റെ മമ്മിയോടുതന്നെ ചോദിക്ക്” എന്ന് പറഞ്ഞുകൊണ്ട് ഉണ്ണിത്താൻ പെട്ടെന്നവിടെനിന്ന് പൊയ്ക്കളഞ്ഞു.

“എന്താ മമ്മീ. എന്താ പ്രശ്നം?” മഞ്ജു ഉൽക്കണ്ഠാകുലതയോടെ ചോദിച്ചു.

“അത്ര വിഷമിക്കാൻ മാത്രമൊന്നുമില്ല. മുരളിയുടെ അച്ഛന് ഒരു മൈൽഡ് ഹാർട്ട് അറ്റാക്ക്. അതുകൊണ്ട് എംഗേജ്മെന്‍റിന്‍റെ ഡേറ്റ് നീട്ടിവെക്കേണ്ടി വന്നു”

മഞ്ജുവിന്‍റെ മുഖത്തെ പ്രകാശം പെട്ടെന്നണഞ്ഞു.

“ഇതുവരെ മുരളിയുടെ കോളൊന്നും കിട്ടാതിരുന്നത് അതുകൊണ്ടാവണം അല്ലേ, മമ്മീ?”

“പുള്ളിയിപ്പോൾ ആകെ വറീഡായിരിക്കുകയായിരിക്കും ഏത് ഹോസ്പിറ്റലിലാ മമ്മീ അങ്കിളിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നേ?”

“അത്… അത് ആലപ്പുഴേലെ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാ മോളൂ.”

“നമുക്ക് നാളെ അങ്കിളിനെ ഒന്ന് കണ്ടിട്ട് വരാമല്ലേ?”

“ഓ, അതൊന്നും വേണ്ട. ഇന്ന് ഞാൻ പോയി കണ്ടതാണല്ലോ. ഇനിയേതായാലും നിന്‍റെ എക്സാം കഴിഞ്ഞിട്ടേ എംഗേജ്മെന്‍റ് നടത്തുന്നുള്ളു.”

വിവാഹനിശ്ചയം നീട്ടിവെച്ച വിവരം പിറ്റേന്ന് തന്നെ സേതുലക്ഷ്മി വേണ്ടപ്പെട്ട വരെയെല്ലാം വിളിച്ചറിയിച്ചു. പണിക്കരുടെ ഹാർട്ടറ്റാക്ക് വാർത്ത പലവട്ടം ആവർത്തിക്കപ്പെട്ടു.

രണ്ടുപേരും മാത്രമായപ്പോൾ ഉണ്ണിത്താൻ സേതുലക്ഷ്മിയെ ഗുണദോഷിക്കാൻ ഒരു ശ്രമംകൂടി നടത്തിനോക്കി. “എന്തിനാ സേതൂ, ഈ നാടകമൊക്കെ? മുങ്ങാൻ പോകുന്ന വള്ളത്തിലിരുന്ന് വമ്പ് പറഞ്ഞിട്ടെന്താ ഫലം?”

“വള്ളം മുങ്ങാതിരിക്കാനുള്ള വഴിയൊക്കെ ഞാൻ കണ്ട്­വെച്ചിട്ടുണ്ടെന്നേ. ശങ്കരേട്ടൻ അതിന് തടസ്സം നില്ക്കാതിരുന്നാൽ മാത്രം മതി. നിശ്ചയം നീട്ടിവെക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ തന്നെ മോള് വല്ലാതെ മൂഡൗട്ടായി. ഈ കല്യാണം നടന്നില്ലെങ്കിൽ അവളെത്രമാത്രം ദുഖിക്കുമെന്നാലോചിച്ച് നോക്കൂ. പണിക്കർക്ക് അറ്റാക്ക് വന്നതു കൊണ്ട് നിശ്ചയം നീട്ടിവെക്കേണ്ടി വന്നു എന്നു­തന്നെ നമുക്കെല്ലാവരോടും പറഞ്ഞാൽ മതി ”

ഉണ്ണിത്താൻ ഈശ്വരിയമ്മയെ വിവരമറിയിച്ചപ്പോൾ അവർ ചോദിച്ചു. “എന്താ ശങ്കരാ എംഗേജ്മെന്‍റ് നീട്ടിവെക്കാൻ കാരണം?”

സേതുലക്ഷ്മിയുടെ നുണക്കഥ സ്വന്തം സഹോദരിയോട് പറയാൻ ഉണ്ണിത്താന്‍റെ ധാർമ്മികബോധം അനുവദിച്ചില്ല. “അതെല്ലാം നേരിൽ കാണുമ്പോൾ വിശദമായി പറയാം ചേച്ചീ” എന്നു മാത്രം പറഞ്ഞ് ഉണ്ണിത്താൻ ഫോൺ വെച്ചു.

ഈശ്വരിയമ്മ ഒരു നിമിഷം എന്തൊക്കെയോ ആലോചിച്ചിരുന്നു. ആറേഴ് ദിവസം മുൻപ് മഞ്ജുവിന്‍റെ വിവാഹം നിശ്ചയിച്ച വിവരമറിയിക്കുമ്പോൾ എന്തൊരു അഭിമാനഗർവ്വമായിരുന്നു ആ സ്വരത്തിൽ. ഐഎഎസുകാരനെ മരുമകനായി കിട്ടാൻ പോകുന്നതിന്‍റെ നെഗളിപ്പ്. അല്ലാതെന്ത്? ഇപ്പോൾ പറയുന്നു നിശ്ചയം മാറ്റിവെച്ചെന്ന് .കാരണമെന്താണെന്ന് ചോദിച്ചിട്ട് വായതുറന്നൊന്നും പറയുന്നുമില്ല. മാത്രമല്ല സ്വരത്തിൽ എന്തോ ജാള്യത, നൈരാശ്യം.

കൊള്ളാം, കാറ്റ് മാറി വീശുന്ന ലക്ഷണമുണ്ട്. ഈ അവസരം വെറുതെ പാഴാക്കിക്കൂട ഈശ്വരിയമ്മ എംഗേജ്മെന്‍റ് മുടങ്ങിയ വിശേഷവാർത്ത ചൂടോടെ മകൻ ശിവരാമകൃഷ്ണനെ അറിയിച്ചശേഷം ചോദിച്ചു “നമുക്കൊന്നവിടെവരെ പോയാലോ ശിവരാമാ.”

“ശങ്കരമ്മാമേടെ വീട്ടിലേക്കോ? അങ്ങോട്ടിനി ഇല്ലേയില്ലെന്നല്ലേ അമ്മ പറഞ്ഞിരുന്നത്?”

“എംഗേജ്മെന്റിന് പോകേണ്ടന്നല്ലേ ഞാൻ പറഞ്ഞത്. നിശ്ചയം മുടങ്ങിയ അവസ്ഥക്ക് നമ്മളവിടെ പോണം. പോകേണ്ടത് നമ്മുടെകൂടി ആവശ്യമാ. നിശ്ചയം മുടങ്ങിയതിന്‍റെ കാരണം ചോദിച്ചപ്പോൾ അത് നേരിൽ കാണുമ്പോൾ പറയാമെന്നും പറഞ്ഞ് ശങ്കരൻ ഫോൺ വെച്ചുകളഞ്ഞു. ഫോണിൽ കൂടി പറയാൻ പറ്റാത്ത പ്രശ്നമെന്തോ ഉണ്ടെന്നാ തോന്നുന്നെ.”

“ഓ! അങ്ങനെ! ഈ അമ്മേടെയൊരു ബുദ്ധി.”

“കളിയാക്കണ്ട നീയ്. ഒന്ന് രണ്ടാഴ്ച ശങ്കരന്‍റെ വീട്ടിൽ താമസിക്കാനുള്ള ഒരുക്കങ്ങളുമായി വേണം നമുക്ക് കാഞ്ഞിരപ്പിള്ളിക്ക് പുറപ്പെടാൻ”

“അപ്പോഴിവിടത്തെ കാര്യങ്ങളോ? രണ്ടേക്കർ സ്ഥലത്ത് നടാനുള്ള ഒന്നാംതരം പൂസ നാല്പത്തഞ്ചിന്‍റെ പടവലങ്ങാവിത്താ വാങ്ങി വെച്ചിരിക്കുന്നേ. അതുടനെ നട്ടില്ലെങ്കിൽ…”

“ആനക്കാര്യം പറയുമ്പഴാ നിന്‍റൊരു ചേനക്കാര്യം. മഞ്ജു നിന്‍റെ മുറപ്പെണ്ണല്ലേ? നിങ്ങൾ തമ്മിലുള്ള ബന്ധം നിങ്ങൾ കുട്ടികളായിരിക്കുമ്പോൾ പറഞ്ഞ് ഉറപ്പിച്ചതുമാണ്. ഒരയ്യേയെസ്സുകാരൻ സംബന്ധമാലോചിച്ച് വന്നപ്പോൾ ശങ്കരൻ അക്കാര്യമൊക്കെ മറന്നു. ഇപ്പോ സംഗതികൾ നമുക്ക് അനുകൂലമായിരിക്കയാണ്. ഈശ്വരന്‍റെ മറിമായമെന്നല്ലാതെന്ത് പറയാൻ.”

“എന്താ അമ്മ പറഞ്ഞുവരുന്നത്. എനിക്കൊന്നും മനസ്സിലാവണില്ല.”

“ഇനി ഞാനെങ്ങനെയാ നിന്നെ പറഞ്ഞ് മനസ്സിലാക്കേണ്ടത്. ശങ്കരന്‍റെ വീട്ടിൽ പോയി മടങ്ങുമ്പോൾ മഞ്ജു നിന്‍റെ കൂടെയുണ്ടാവണമെന്ന് നിനക്കാഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ കൃഷീടേം വിത്തിന്‍റേം കാര്യോക്കെ മറന്നേക്ക്.”

“ശരി, അങ്ങനേങ്കിൽ അങ്ങനെ. അമ്മേ അനുസരിച്ചില്ലാന്നുള്ള പരാതി വേണ്ടല്ലൊ.”

പിറ്റേന്ന് അതിരാവിലെതന്നെ ഈശ്വരിയമ്മയും മകനും കാഞ്ഞിരപ്പിള്ളിയിലേക്ക് പുറപ്പെട്ടു.

 

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 7

വികാരക്ഷോഭത്താൽ ഇടറുന്ന സ്വരത്തിൽ കുറുപ്പ് അറിയിച്ചു. “മഞ്ജുമോളുമായുള്ള കല്യാണത്തിന് ചെക്കൻ വീട്ടുകാർക്ക് താല്പര്യമില്ലെന്ന്.”

ശിരസ്സിൽ ഒരു വെള്ളിടി വെട്ടിയതു പോലായി സേതുലക്ഷ്മിക്ക്. ഇത്തരത്തിലൊരു കൊടും ചതി… അതും നിശ്ചയചടങ്ങിന് വെറും മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ…

അല്പസമയം ചിന്താമൂകയായശേഷം സേതുലക്ഷ്മി ചോദിച്ചു. “കുറുപ്പിനോടിതാരാ പറഞ്ഞത്? വല്ല അസൂയാലുക്കളും വിവാഹം മുടക്കാൻ വേണ്ടി വെറുതെ പൊല്ലാപ്പുണ്ടാക്കിയതാണോ.”

“അല്ലെന്നേ, പണിക്കർ സാറെന്നെ ആലപ്പുഴക്ക് വിളിപ്പിച്ച് എന്‍റെ മുഖത്ത് നോക്കി പറഞ്ഞതാ. ഞാനത് കേട്ട് നിന്നനിൽപിൽ വെട്ടിവിയർത്തുപോയി, കേട്ടോ.”

“അവരങ്ങനെ പിൻമാറാനെന്താ കാരണം? മുരളീടച്ഛൻ കുറുപ്പിനോട് എന്തെങ്കിലും സൂചിപ്പിച്ചോ.”

“ചെറുതായൊന്ന് സൂചിപ്പിച്ചു. കൊച്ചമ്മയിതുവരെ പണിക്കർസാറിനെ വിളിച്ച് കാര്യങ്ങളെല്ലാം വേണ്ടതുപോലെ സംസാരിച്ചില്ല, അല്ല്യോ?”

“ഇല്ല, നിശ്ചയത്തിന് അവരെത്തുമ്പോൾ എല്ലാം വിശദമായി സംസാരിക്കാമെന്ന് കരുതി.”

“ങ്ഹാ! അതാ കുഴപ്പമായത്. പൈസേടെ കാര്യത്തിൽ പണിക്കർ സാറ് അല്പം കടുംപിടുത്തക്കാരനാ. കൊച്ചമ്മ ഇന്നു തന്നെ ആലപ്പുഴക്ക് വിളിച്ച് എല്ലാക്കാര്യങ്ങളും വിശദമായി സംസാരിച്ചേക്ക്. അപ്പോ പണിക്കർസാറിന്‍റെ പരിഭവം മാറിക്കോളും.”

“ശ്രമിച്ച് നോക്കാം.” ഒരു നെടുനിശ്വാസത്തോടെ സേതുലക്ഷ്മി പറഞ്ഞു.

“പ്രശ്നങ്ങളെല്ലാം തീരുമെന്നേ. കൊച്ചമ്മ വിഷമിക്കാതെ.” എന്നാശ്വസിപ്പിച്ചുകൊണ്ട് കുറുപ്പ് യാത്ര പറഞ്ഞിറങ്ങി. പണിക്കരെ വിളിച്ച് സ്ത്രീധനത്തുക പറഞ്ഞുറപ്പിക്കണമെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുകയും ചെയ്തു.

വീട്ടിലേക്കുള്ള യാത്രയിലുടനീളം പണിക്കരുടെ കാലുമാറ്റത്തിന്‍റെ കാര്യകാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയായിരുന്നു സേതുലക്ഷ്മി. മുരളിക്ക് ഈ വിവാഹത്തിന് താല്പര്യക്കുറവൊന്നുമുണ്ടാകാൻ വഴിയില്ല. ഈ തീരുമാനം പണിക്കരുടേതായിരിക്കണം വീട്ടിലെത്തിയ ഉടനെ പണിക്കരെ വിളിച്ച് ഓഫറുകളെല്ലാം അറിയിച്ച് അയാളുടെ പരിഭവമവസാനിപ്പിക്കണം. അല്ലാതെ മറ്റ് മാർഗ്ഗമില്ല. ചടങ്ങ് മുടങ്ങിയാൽ ക്ഷണിച്ചവരോടെല്ലാം എന്ത് സമാധാനം പറയും. അഭിമാനക്ഷതമോർത്ത് സേതുലക്ഷ്മിയുടെ മനസ്സ് ചുട്ടുനീറാൻ തുടങ്ങി. ഇത്തരമൊരു പ്രതിസന്ധിക്ക് കാരണം ഉണ്ണിത്താന്‍റെ ഉപേക്ഷ കൊണ്ടാണല്ലോയെന്നോർത്തപ്പോൾ നീരസം മുഴുവൻ ഉണ്ണിത്താനോടായി.

വീട്ടിലെത്തിയ ഉടനെ സേതുലക്ഷ്മി മുരളിയുടെ ക്വാർട്ടേഴ്സിലെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിംഗ് ചെയ്യുന്ന സ്വരം മാത്രം. ക്വാർട്ടേഴ്സിൽ ആരുമുള്ള ലക്ഷണമില്ല. പിന്നീടവർ മുരളിയുടെ സെൽഫോണിലേക്കും വിളിച്ചു നോക്കി. പലവട്ടം വിളിച്ചിട്ടും “ഫോൺ ഈസ് സ്വിച്ച്ഡ് ഓഫ്.” എന്ന സന്ദേശം മാത്രം. അപ്പോഴേക്കും ചായയുമായി മണ്ഡോദരിയെത്തി.

മഞ്ജുവപ്പോൾ അവിടെയുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ മണ്ഡോദരി അറിയിച്ചു. “കുഞ്ഞ് ബ്യൂട്ടി പാർലറിൽ പോയിരിക്കയാ. കൊച്ചമ്മയെത്തിയാൽ വണ്ടി അങ്ങോട്ടയക്കാൻ പറഞ്ഞിട്ടുണ്ട്.”

എല്ലാ ഒരുക്കങ്ങളും മുറപോലെ നടക്കുന്നുണ്ട്. തന്‍റെ മനസ്സിനുള്ളിൽ ഒരു തീ മലയെരിയുന്നത് മാത്രം ആരും അറിയുന്നില്ല.

“നല്ല തലവേദന, നീയെനിക്കൊരു സാരിഡോണെടുത്ത് തന്നേക്ക് മണ്ഡൂ.” ചായക്കപ്പ് വാങ്ങിക്കൊണ്ട് സേതുലക്ഷ്മി തളർന്നസ്വരത്തിൽ പറഞ്ഞു.

ചായയോടൊപ്പം ഗുളികയും വിഴുങ്ങിയശേഷം സേതുലക്ഷ്മി നേരെ ഉണ്ണിത്താന്‍റെ അടുത്തേക്ക് ചെന്നു.

“ഇന്ന് കുറുപ്പ് ബാങ്കിൽ വന്നിരുന്നു.” സേതുലക്ഷ്മി തന്നെ നടുക്കിക്കളഞ്ഞ ആ സംഭവം വിശദീകരിക്കാന്‍ തുടങ്ങി. മുന്നിൽ തുറന്ന് വെച്ചിരുന്ന പുസ്തകത്തിൽ നിന്നും കണ്ണുയർത്താതെ ഉണ്ണിത്താൻ വെറുതെയൊന്ന് മൂളുകമാത്രം ചെയ്തു.

“ബാക്കിയുള്ളോന്‍റെ ചങ്ക് ഉരുകുകയാ. ശങ്കരേട്ടനൊന്നും അറിയണ്ടല്ലോ.”

ഉണ്ണിത്താൻ പുസ്തകത്തിൽ നിന്ന് തലയുയർത്തി സേതുലക്ഷ്മിയുടെ മുഖത്തേക്ക് ചോദ്യഭാവത്തിലൊന്ന് നോക്കി “താനിത്രക്ക് അപ്സെറ്റാകാൻ മാത്രം എന്താ സംഭവിച്ചത്.?”

“ഇനി കൂടുതലായൊന്നും സംഭവിക്കാനില്ല, ശങ്കരേട്ടാ. മുരളീമനോഹറിന്‍റെ അച്ഛന് നമ്മുടെ മോളെ മരുമകളാക്കാൻ താല്പര്യമില്ലെന്ന്. മാർത്താണ്ഡക്കുറുപ്പിനെ ആലപ്പുഴയിലേക്ക് വിളിപ്പിച്ച് അയാൾ കുറുപ്പിനോട് നേരിട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നു. ഇപ്പോൾ ശങ്കരേട്ടന് സന്തോഷായല്ലോ.”

“പണിക്കർക്ക് വാക്കിന് വ്യവസ്ഥയില്ലാതായതിന് സേതുവെന്തിനാ എന്നെ കുറ്റപ്പെടുത്തുന്നത്?”

“കോട്ടയത്തെ ബംഗ്ളാവ് മഞ്ജൂന്‍റേം മുരളീടേം പേരിലാക്കുന്ന കാര്യം ഞാനന്നേ പറഞ്ഞതല്ലേ? ശങ്കരേട്ടൻ അത് ചെയ്തിരുന്നെങ്കിൽ ഇപ്പോഴീ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു.”

“അങ്ങനെവരട്ടെ, എനിക്കന്നേ സംശയം തോന്നിയിരുന്നു, തനിക്കെന്തോ ചില ഗൂഢോദ്ദേശങ്ങളുണ്ടെന്ന്.”

“അത് കൊള്ളാം. പിന്നെയിത്രേം നല്ലപയ്യനെ വെറുതേ കിട്ടുമോ? ഏതായാലും ഇത്രയൊക്കെയായ സ്ഥിതിക്ക് ശങ്കരേട്ടൻ വാശി ഉപേക്ഷിക്കണം. ഇത് നമ്മുടെ മോളുടെ ഭാവിയുടെ പ്രശ്നമാണെന്നോർമ്മവേണം. നമ്മുടെ മോൾക്ക് മുരളിയെ വളരെ ഇഷ്ടപ്പെട്ടസ്ഥിതിക്ക് ഈ വിവാഹം മുടങ്ങിയാൽ…”

“ഈ വിലപേശലും കാളക്കച്ചോടോം അവളറിഞ്ഞിട്ടില്ലല്ലോ. അറിഞ്ഞാൽ അവൾക്കും എന്‍റെ അഭിപ്രായം തന്നെയായിരിക്കും.”

“ശങ്കരേട്ടന് പെണ്ണുങ്ങളുടെ മനസ്സറിയാഞ്ഞിട്ടാണ്. ഇനി മുരളിയെ മറക്കാൻ അവൾക്കാവില്ല.”

“ശരി, ശരി, ഞാനിപ്പോഴെന്ത് വേണമെന്നാണ്.”

“അതിപ്പോഴും മനസ്സിലായിട്ടില്ലല്ലേ? വസ്തു കൈമാറ്റത്തിനുള്ള മുദ്രപത്രം ഞാന്‍ റെഡിയാക്കിച്ച് കൊണ്ടുവന്ന് കയ്യില്‍ തരുമ്പോള്‍ അതിലൊപ്പിട്ടേക്കണം. അല്ലെങ്കിൽ മോളുടെ കണ്ണീര് കാണേണ്ടി വരും. പറഞ്ഞേക്കാം.”

ഉണ്ണിത്താന്‍റെ മറുപടിക്ക് കാത്തു നില്ക്കാതെ സേതുലക്ഷ്മി തലവെട്ടിത്തിരിച്ചുകൊണ്ട് മുറിയിൽനിന്നും ഇറങ്ങിപ്പോയി.

അപ്പോഴേക്കും മഞ്ജു ബ്യൂട്ടിപാർലറിൽ നിന്നെത്തി.

“നോക്കൂ, മമ്മീ, മുടി സൈഡിലേക്ക് വകഞ്ഞിട്ടിട്ടെങ്ങനെയുണ്ടെന്ന്.”

“കൊള്ളാം നന്നായിട്ടുണ്ട്.” മനക്ഷോഭം മറച്ചുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു.

സേതുലക്ഷ്മിയുടെ മ്ലാനമായ മുഖത്തേക്ക് നോക്കിക്കൊണ്ട് മഞ്ജു ചോദിച്ചു. “എന്താ മമ്മിക്കൊരു ഉത്സാഹമില്ലാത്തതുപോലെ. നാളെ മമ്മീം എന്‍റെ കൂടെ പാർലറിലേക്ക് വരണം. ഒരു ഫ്രൂട്ട് ഫേഷ്യൽ മമ്മിക്കുമാകാം. ഞാറാഴ്ച നമുക്ക് ശരിക്കുമൊന്ന് ഷൈൻ ചെയ്യണം, കേട്ടോ മമ്മീ.”

സേതുലക്ഷ്മി എന്ത് പറയണമെന്നറിയാതെ മരവിച്ച് നില്ക്കുമ്പോൾ അവരെ ചേർത്ത് പിടിച്ചുകൊണ്ട് മഞ്ജു ചോദിച്ചു. “മമ്മിക്കിതെന്ത് പറ്റി?”

“തലവേദനയെടുത്തിട്ടാ മോളേ”

“ഡാഡിയെവിടെ?”

“ലൈബ്രറിയിലിരുന്ന് കൊണ്ടുപിടിച്ചുള്ള വായനയാ. എന്ത് പ്രശ്നമുണ്ടെങ്കിലെന്താ. വല്ലതുമറിയണോ നിന്‍റെ ഡാഡിക്ക്?”

“അത് ശരി. മമ്മീടെ തലവേദനേടെ രഹസ്യം ഇപ്പോൾ പിടികിട്ടി. എന്തിനാ മമ്മീ എപ്പോഴുമിങ്ങനെ ഡാഡിയുമായി വഴക്ക് കൂടുന്നത്.”

സേതുലക്ഷ്മി കൂടുതൽ തർക്കിക്കാനൊരുങ്ങാതെ പിന്തിരിഞ്ഞ് നടന്ന് കളഞ്ഞു. അല്പം കഴിഞ്ഞ് മഞ്ജു അവളുടെ റൂമിലേക്ക് പോയപ്പോൾ സേതുലക്ഷ്മി മുരളിയുടെ ലാന്‍റ് നമ്പറും സെൽനമ്പറും പലവട്ടം ഡയൽ ചെയ്തു നോക്കി. നിരാശയായിരുന്നു ഫലം. അവരുടനെ കുറുപ്പിന്‍റെ നമ്പറിലേക്ക് വിളിച്ചു. കുറുപ്പ് തന്നെയാണ് ഫോണെടുത്തത്.

സേതുലക്ഷ്മിയുടെ സ്വരംകേട്ടപ്പോൾ ആകാംക്ഷയോടെ കുറുപ്പ് തിരക്കി “പണിക്കര് സാറിനെ വിളിച്ച് സംസാരിച്ച് കാര്യങ്ങളെല്ലാം ഒത്തുതീർപ്പാക്കിയോ, കൊച്ചമ്മാ”

“ഇല്ല കുറുപ്പേ, മുരളീടെ രണ്ട് നമ്പറിലും വിളിച്ചിട്ട് കിട്ടുന്നില്ല. അവരെവിടേക്കെങ്കിലും യാത്ര പോകുന്നതായോ മറ്റോ കുറുപ്പിനോട് പറഞ്ഞിരുന്നോ?”

“ഇല്ലല്ലോ, അവര് വല്ല പാർട്ടിക്കോ ഡിന്നറിനോ മറ്റോ പോയതായിരിക്കും. കൊച്ചമ്മ കുറേ ലേറ്റായിട്ടൊന്നുകൂടി വിളിച്ച് നോക്കിയാട്ടെ.” കുറുപ്പ് ഉപദേശിച്ചു.

ഫോൺ ക്രേഡിലിൽ വെച്ചപ്പോഴേക്കും അത് റിംഗ് ചെയ്യാൻ തുടങ്ങി. സേതുലക്ഷ്മി അത്യാകാംക്ഷയോടെയയാണ് ഫോണെടുത്തത്.

കാതിൽ വിമൻസ് ക്ളബ്ബ് സെക്രട്ടറി വസുന്ധരയുടെ സ്വരം. “സേതൂ, കൺഗ്രാറ്റസ് കേട്ടോ. മോൾക്ക് ഒരയ്യെയെസ്സുകാരനെതന്നെ തപ്പിയെടുത്തല്ലോ, മിടുക്കി!. ഞാനിന്നാ നാട്ടീന്നെത്തിയത്. അപ്പോഴാ ഹസ്സ് പറയുന്നേ മഞ്ജുമോളുടെ എങ്കേജ്മെന്‍റാണെന്ന്.”

“വസൂന്‍റെ മമ്മിക്കെങ്ങനെയിരിക്കുന്നു?”

“ഒന്നും പറയാറായിട്ടില്ലെന്നേ. വയസ്സും കുറേ ആയില്ലേ. ഏതായാലും എനിക്കിന്നിങ്ങോട്ട് മടങ്ങാൻ തോന്നീത് ഭാഗ്യം. അല്ലെങ്കിൽ ഞാനീ ഫങ്ക്ഷൻ മിസ്സ് ചെയ്യുമായിരുന്നു. ഞാറാഴ്ച രാവിലേതന്നെ ഞാനങ്ങോട്ടെത്തിക്കോളാം കേട്ടോ.”

“ശരി നിർത്തട്ടെ, ബൈ” ചുട്ടുപഴുത്ത വസ്തുവിനെയെന്നപോലെ സേതുലക്ഷ്മി ഫോൺ ക്രേഡിലിൽ നിക്ഷേപിച്ചു.

അത്താഴത്തിന് സേതുലക്ഷ്മിയെ കാണാഞ്ഞപ്പോൾ ഉണ്ണിത്താനന്വേഷിച്ചു. “നിന്‍റെ മമ്മിയെവിടെ മോളേ?”

“മമ്മി തലവേദനിക്കുന്നെന്നുംപറഞ്ഞ് നേരത്തേ കിടന്നു. ഇന്ന് ഡാഡീം മമ്മീം തമ്മിലെന്തെങ്കിലും വഴക്കുണ്ടായോ?”

“ഇല്ലല്ലോ”

“പിന്നെന്താ മമ്മിക്കൊരു മൂഡൗട്ട്.”

“ആ, എനിക്കറിയില്ല. നിന്‍റെ മമ്മി വെറുതേ ഓരോ പ്രശ്നങ്ങളുണ്ടാക്കിയെടുക്കയല്ലേ?”

“എന്തിനാ ഡാഡീ, വെറുതെ മമ്മിയെ കുറ്റപ്പെടുത്തുന്നത്?. ലീവും കഴിഞ്ഞ് ചെന്നപ്പോൾ മമ്മിക്കിന്ന് പൊരിഞ്ഞ പണിയായിരുന്നിരിക്കും, പാവം”

“നിനക്കെന്താ വിളമ്പേണ്ടത്? മമ്മീടെ നൂഡിൽസോ, അതോ അച്ഛന്‍റെ കഞ്ഞിയോ?”

“കഞ്ഞി മതി. ഈയിടെയായി നാടൻ ഭക്ഷണമാ എനിക്കിഷ്ടം. പക്ഷെ ഇനിയെനിക്ക് മറ്റൊരാളുടെ ഇഷ്ടം കൂടി നോക്കണമല്ലോ?”

“ആരുടെ?” ഉണ്ണിത്താൻ പെട്ടെന്ന് ചോദിച്ചുപോയി.

“അഛനെന്താ ഒന്നുമറിയാത്തതു പോലെ സംസാരിക്കുന്നത്. “മുരളീടെ..” നാണം കലർന്നൊരു പുഞ്ചിരിയോടെ മഞ്ജു മന്ത്രിച്ചു.

ഉണ്ണിത്താൻ ഖിന്നതയോടെ സേതുലക്ഷ്മിയുടെ വാക്കുകളോർമ്മിച്ചുപോയി. തന്‍റെ മകളുടെ മനസ്സിൽ നിന്നും ആ ഐഎഎസുകാരന്‍റെ രൂപം ഇനിയൊരിക്കലും മായ്ച്ചു കളയാനാകില്ലെന്ന സേതുലക്ഷ്മിയുടെ ആപൽസൂചന സത്യമാകുകയാണോ?

പണിക്കരുടെ കാലുമാറ്റത്തിന്‍റെ കഥ മഞ്ജുവിനോട് തുറന്ന് പറയാൻ അവസരം കാത്തിരിക്കുകയായിരുന്നു ഉണ്ണിത്താൻ. പക്ഷെ തന്‍റെ മകളുടെ മനസ്സ് വേദനിക്കുമല്ലോ എന്ന ചിന്ത ഉണ്ണിത്താനെ പിന്തിരിപ്പിച്ചു.

ഭക്ഷണം കഴിഞ്ഞ് മഞ്ജു വാഷ്ബേസിന് നേരെ നടക്കുമ്പോൾ ഫോൺ ശബ്ദിച്ചു. അവൾ ഒറ്റയോട്ടത്തിന് ഫോൺ കയ്യിലെടുത്തു. “ഹലോ! മഞ്ജു ഹിയർ” ആ സ്വരം പ്രതീക്ഷാനിർഭരമായിരുന്നു.

“നിമ്മിയാന്‍റിയാ മോളേ, നാളെ സേതു എന്നോടൊപ്പം പാർലറിലേക്ക് വരാമെന്ന് പറഞ്ഞിരുന്നു.”

“മമ്മി തലവേദനിച്ച് കിടക്കയാ ആന്‍റീ, നാളെ ഞാൻ പാർലറിൽ പോകുമ്പോൾ എന്‍റെ കൂടെ വരാമെന്ന് പറഞ്ഞിരിക്കയാ മമ്മി.”

“എങ്കിലങ്ങനെയാകട്ടെ. ഗുഡ്നൈറ്റ് മഞ്ജൂ”

“ഗുഡ്നൈറ്റ് ആന്‍റീ” എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുന്ന അവളുടെ മുഖത്തെ നിരാശയുടെ കരിനിഴലുകൾ ഉണ്ണിത്താൻ വൈവശ്യത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

എല്ലാവരും ഉറക്കമായിക്കഴിഞ്ഞപ്പോൾ സേതുലക്ഷ്മി മെല്ലെയെഴുന്നേറ്റ് മുരളിയുടെ രണ്ട് നമ്പറുകളും ഡയൽ ചെയ്തു. മണിയടി കേൾക്കാമെന്നല്ലാതെ യാതൊരു പ്രതികരണവുമില്ല.

പിറ്റേന്ന് രാവിലെ ബാങ്കിലെന്തോ ചില അർജെന്‍റ് ജോലികളുണ്ടെന്ന് പറഞ്ഞ് സേതുലക്ഷ്മി പതിവിലും നേരത്തെ വീട്ടിൽ നിന്നിറങ്ങി. കാർ ആലപ്പുഴക്ക് വിടാനവർ ഡ്രൈവർക്ക് നിർദ്ദേശം നല്കി. മുരളിയുടെ ക്വാർട്ടേഴ്സിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു.

“സാറും അച്ഛനും കൂടി യാത്രപോയിരിക്കയാ” വാച്ച്മാൻ അറിയിച്ചു.

മുരളീ മനോഹറിന്‍റെ ഓഫീസായിരുന്നു അടുത്തലക്ഷ്യം

ഓഫീസിനകത്തേക്ക് ചെന്ന് മുരളിയെ കാണണമെന്നുപറഞ്ഞപ്പോൾ പിഎ അറിയിച്ചു. “സാറ് ലീവിലാണല്ലോ.”

“ഇന്നെന്നോട് ക്വാർട്ടേഴ്സിൽ വന്ന് കാണാൻ മുരളി പറഞ്ഞിരുന്നു. “സേതുലക്ഷ്മി ചെറിയൊരു കള്ളം പറഞ്ഞു.” അവിടെ ചെന്നപ്പോൾ മുരളിയും അച്ഛനും യാത്രപോയിരിക്കയാണെന്നാണ് പറഞ്ഞത്”

“മാഡം…..”

“മുരളിയുടെ ഒരു ബന്ധുവാണ്.” സേതുലക്ഷ്മി ഒരു നുണകൂടി പറഞ്ഞു.

“സാറ്, ശ്രീപൂർണ്ണിമ ജ്വലേഴ്സിന്‍റെ ഉടമയുടെ എസ്റ്റേറ്റിൽ ഒരു ഹോളിഡേയിംഗിന് പോയിരിക്കയാ.”

തന്‍റെ കാൽചുവട്ടിലെ ഭൂമി തെന്നിനീങ്ങുംപോലെതോന്നി സേതുലക്ഷ്മിക്ക്. അവർ പെട്ടെന്ന് അടുത്തുള്ള കസേരയിലേക്കിരുന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 6

വീണ്ടുമൊന്ന് കേൾക്കാൻ കാതോർത്തിരുന്ന ആ മധുരസ്വരം കാതിലേക്ക് ഒഴുകി എത്തിയപ്പോള്‍ മഞ്ജുവിന്‍റെ മനസ്സും ശരീരവും ഒരുപോലെ പുളകമണിഞ്ഞു. പക്ഷെ സങ്കോചം കൊണ്ടവൾക്ക് വാചാലത നഷ്ടമായി.

“ഗുഡ് നൈറ്റ് സീ യൂ, ബൈ”എന്നെല്ലാം പറഞ്ഞ് മുരളീമനോഹർ സംഭാഷണ മവസാനിച്ചപ്പോൾ മാത്രമാണ് ഒരു ദിവാസ്വപ്നത്തിൽ നിന്നുണർന്നതുപോലെ അവൾ ക്ക് പ്രജ്ഞ തിരികെ കിട്ടിയത്. കടന്നുപോയ നിമിഷങ്ങളെക്കുറിച്ചോർത്തപ്പോൾ വിസ്മയമോ ആഹ്ളാദമോ അതോ ആശങ്കയോ ഏതാണ് കൂടുതലെന്നറിയാനാകാത്ത അവസ്ഥയിലായിരുന്നു അവൾ.

“മറ്റന്നാൾ വൈകിട്ട് ഞാനാവഴി വരുന്നുണ്ട്. താനപ്പോൾ ഹോസ്റ്റലിലുണ്ടാകു മല്ലോ. നമുക്ക് പുറത്തൊന്ന് കറങ്ങാം.ചെറിയൊരു ഔട്ടിങ്ങ്. ഓ ക്കേ?”

“അത് …ഞാൻ…എനിക്ക്…”

“താനെന്തിനാ ഇങ്ങനെ നെർവ്വസ്സാകുന്നത്? നമ്മുടെ നിശ്ചയത്തിനിനി എട്ടൊമ്പത് ദിവസമല്ലേയുള്ളൂ?”

മഞ്ജു മറുപടി മൗനത്തിലൊതുക്കിയപ്പോൾ മുരളി വീണ്ടും നിർബ്ബന്ധിച്ചു “ഐ വെരിമച്ച് വാൺടു സീയൂ. പ്ളീസ് മഞ്ജു.പ്ളീസ്”

“ഓ കെ…”അവസാനം അവളറിയാതെ ആ രണ്ടക്ഷരങ്ങൾ നാവിൽനിന്നും അടർന്നു വീണു. പക്ഷെ മുരളിയോടൊപ്പമുള്ള ഔട്ടിങ്ങിന്‍റെ കാര്യം ഓർമ്മ വന്നപ്പോഴെല്ലാം അതൊഴിവാക്കാമായിരുന്നുവെന്ന് തോന്നി അവൾക്ക്. കല്യാണനിശ്ചയത്തിന്‍റെ ചടങ്ങിനുമുൻപ് ഭാവിവരനോടൊപ്പം ഒരു സായാഹ്നം ചിലവഴിക്കുന്നതിൽ എന്തോ അപാകതയുള്ളതുപോലെ. എന്നാൽ മുരളിമനോഹറുമായുള്ള സമാഗമം താനാഗ്രഹിക്കുന്നുമുണ്ട്. പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്യുമെന്നറിയാതെ മഞ്ജു ആശയക്കുഴപ്പത്തിലായി.

എക്സാം കഴിഞ്ഞ് മടങ്ങുമ്പോൾ സ്നേഹിതകളോടെല്ലാവരോടുമായി മഞ്ജു ചോദിച്ചു “നാളെ എന്നോടൊപ്പം നിങ്ങളും വരാമോ?”

“ഞങ്ങളോ?”പിങ്കിയും വരദയും അവിശ്വാസം തുളുമ്പുന്നസ്വരത്തിൽ ചോദിച്ചു.

“അതെ. ഒറ്റക്കുപോകാൻ എനിക്കെന്തോ വല്ലാത്തൊരു പ്രയാസം.. ഇപ്രാവശ്യം നിങ്ങളെന്നെ സഹായിക്കണം. പ്ളീസ്”

പിങ്കിയും വരദയും അവളെ അനുഗമിക്കാൻ തയ്യാറായി. പൂർണ്ണിമ ആദ്യം താല്പര്യക്കുറവ് കാണിച്ചെങ്കിലും അവസാനം അവൾക്കും സമ്മതം മൂളേണ്ടിവന്നു.

പിറ്റേന്ന് വൈകുന്നേരം പറഞ്ഞ സമയത്തിനല്പം മുൻപുതന്നെ മുരളീമനോഹറിന്‍റെ കാർ ഹോസ്റ്റലിലെത്തി. ഹോസ്റ്റൽ വാർഡന്‍റെ സമ്മതം വാങ്ങിയശേഷം മഞ്ജുവും സ്നേഹിതകളും വിസിറ്റേഴ്സ് റൂമില്‍ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. മഞ്ജുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾപറഞ്ഞു “ഗുഡ് ഇവനിംഗ്.”

മഞ്ജു സ്നേഹിതകളെ ഓരോരുത്തരെയായി ചൂണ്ടിക്കാണിച്ചുകൊണ്ട് പരിചയപ്പെടുത്തി. “എന്‍റെ ഫ്രെണ്ട്സ്, വരദ, പിങ്കി, പൂർണ്ണിമ.”

“ഗ്ളാഡ് ടു മീറ്റ് യൂ ആൾ” അയാളവരെ നോക്കി സൗഹാർദ്ദഭാവത്തിൽ പുഞ്ചിരി തൂകി. പിന്നെ മഞ്ജുവിനോടായി പറഞ്ഞു “നമുക്കിറങ്ങാം.”

സ്നേഹിതകള്‍ മൂവരും അവരുടെ പിറകേ ഇറങ്ങി കാറിനകത്തേക്ക് കയറിയിരിക്കുന്നത് കണ്ടപ്പോൾ മുരളിയുടെ മുഖം പെട്ടൊന്നൊന്ന് മങ്ങിയെന്ന് തോന്നി മഞ്ജുവിന്. പക്ഷെ ഒട്ടും നീരസം ഭാവിക്കാതെ അയാൾ പറഞ്ഞു “ഹാർട്ടി വെൽകം ടു യു ആൾ”

മുരളി തന്നെയാണ് വണ്ടി ഡ്രൈവ് ചെയ്തത്. മുൻസീറ്റിൽ അയാളുടെ അരികിലായി മഞ്ജു ഒതുങ്ങിക്കൂടിയിരുന്നു. ബാക്കി മൂന്ന് പേരും പിറകിലും.

കോവളത്തെ ഹോട്ടൽ ബെലയറിലെത്തിയപ്പോൾ മുരളിയവരെ അവിടത്തെ ഓപ്പൺ റെസ്റ്റോറന്‍റിലേക്ക് കൊണ്ടുപോയി. റെസ്റ്റോറന്‍റിലേക്ക് നടക്കുന്നതിനിടയിലാണ് മുരളിക്ക് തന്‍റെ നൈരാശ്യം മഞ്ജുവിനോട് തുറന്ന് പറയാനുള്ള അവസരം ലഭിച്ചത്. “താൻ സ്നേഹിതകളേയും ക്ഷണിക്കേണ്ടായിരുന്നു. ടു ആർ എ കമ്പനി, ബട്ട് ത്രീ എ ക്രൗഡ് എന്ന് തോന്നുന്നതിപ്പോഴാണ്.” മുരളി പരിഭവം പറഞ്ഞു.

പൂത്തടങ്ങൾക്ക് മദ്ധ്യേയുള്ള നടപ്പാതയിലൂടെ മുരളിയോടൊപ്പം നടക്കുമ്പോൾ സ്നേഹിതകളുടെ സാന്നിദ്ധ്യം തികച്ചും അനാവശ്യമായിരുന്നെന്ന് അവൾക്കും തോന്നാതിരുന്നില്ല.

“സോറി……” മഞ്ജു ക്ഷമാപണസ്വരത്തിൽ പറഞ്ഞു.

“സാരമില്ല.യൂ ആർ എക്സ്ക്യൂസ്ഡ്” (നിന്നോട് ക്ഷമിച്ചിരിക്കുന്നു) അവളുടെ ചുമലിൽ മെല്ലെ സ്പർശിച്ചുകൊണ്ട് മുരളി മന്ത്രിച്ചു.

അവർ പുൽത്തകിടിയിലെ ഒരു ടേബിളിന് ചുറ്റുമായി ഇരുന്നു. മുരളിയും മഞ്ജുവും അടുത്തടുത്താണിരുന്നത്.

ബെയറർ മെനു കാർഡുമായി ഉടനെയെത്തി. മഞ്ജുവിനോടും സ്നേഹിതകളോടും വളരെ സൗഹാർദ്ദത്തോടെയാണ് അയാൾ പെരുമാറിയത്. ഐ എ എസ്സ് ട്രേനിംഗ് ക്യാമ്പിലെ തന്‍റെ അനുഭവങ്ങളെക്കുറിച്ചും സ്നേഹിതരോടൊപ്പം നടപ്പാക്കിയ ചില്ലറ കുസൃതികളെക്കുറിച്ചും മുരളി വാചാലനായി. കോളേജ് കാമ്പസ്സിലെ ചില നർമ്മസംഭവങ്ങളെക്കുറിച്ച് മഞ്ജുവും സംസാരിച്ചു. വരദയും പിങ്കിയും അവളോടൊപ്പം കൂടി. പൂർണ്ണിമമാത്രം വെറുമൊരു കേൾവിക്കാരിയായി ഇരുന്നതേയുള്ളു.

പിന്നീട് മുരളിയുടെ സംഭാഷണം സ്വന്തം ബന്ധുക്കളെക്കുറിച്ചായി. താൻ കുഞ്ഞായിരിക്കുമ്പോൾതന്നെ മരണമടഞ്ഞ അമ്മയുടെ വേർപാടിന്‍റെ ദുഖമറിയിക്കാതെ തന്നേയും സഹോദരികളെയും വളർത്തി വലുതാക്കിയ സ്വന്തം അച്ഛനോടുള്ള കടപ്പാട് വലുതാണെന്നും അയാൾ സംസാരമദ്ധ്യേ പറയുകയുണ്ടായി. മൂന്ന് സഹോദരികളുണ്ട്. അവരെല്ലാം ഭർത്താവിനോടും കുട്ടികളോടുമൊപ്പം കേരളത്തിന് പുറത്താണ്.

ഇപ്പോള്‍ ഞാനുമച്ഛനും സർക്കാർവക ക്വാർട്ടേഴ്സിലാണ് താമസം” മഞ്ജുവിനെ നോക്കി അർത്ഥഗർഭമായ ഒരു പുഞ്ചിരിയോടെ മുരളി കൂട്ടിച്ചേർത്തു. “എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും ഒരു വീട്ടുകാരിയുടെ കുറവ് നല്ലപോലെ അനുഭവപ്പെടുന്നുണ്ട്.”

“പൂർണ്ണിമയുടെ വീടും ആലപ്പുഴയിലാണ്. അവിടെ അവളുടെ ഡാഡീടെ ഒരു ജ്വലറിഷോപ്പുമുണ്ട്. ‘ശ്രീ പൂർണ്ണിമ ജ്വലേഴ്സ്’ എന്ന ഷോപ്പ് ഒരുപക്ഷെ സാറ് കണ്ടുകാണും.” വരദ വിശദീകരിച്ചു.

“ശ്രീ പൂർണ്ണിമ ജ്വലേഴ്സ്…” ഒരു നിമിഷത്തെ മൗനത്തിന് ശേഷം മുരളി തുടർന്നു. ഠഓർമ്മവരുന്നില്ല. ആഭരണങ്ങളൊന്നും വാങ്ങേണ്ടി വരാഞ്ഞതുകൊണ്ടാകാം ഇതുവരെ ശ്രദ്ധിക്കാഞ്ഞത്. ബട്ട്, ഐ പ്രോമിസ്സ് യൂ പൂർണ്ണിമ, ഞങ്ങളുടെ വെഡ്ഡിംഗ് റിംഗ് പൂർണ്ണിമ ജ്വലേഴ്സിൽനിന്ന് തന്നെയായിരിക്കും.”

അതുവരെ നിസ്സംഗതാഭാവത്തിലിരുന്ന പൂർണ്ണിമയുടെ മുഖത്തപ്പോൾ നനുത്തൊരു പുഞ്ചിരി വിടർന്നു.

ആരാധനാഭാവത്തോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് മുരളി പ്രശംസ ചൊരിഞ്ഞു. “ഹോ,ഗോഡ്! യുവർ സ്മൈൽ ഈസ് വെരി ബ്യൂട്ടിഫുൾ. യുവർ ഫേസ് ഈസ് ലൈക്ക് എ ഫുൾ മൂൺ നൗ.”

കൂടുതൽ പ്രസന്നമായ പൂർണ്ണിമയുടെ മുഖമപ്പോൾ ചുവന്ന് തുടുത്തു പോയി. പിങ്കി തോമസ്സപ്പോൾ വിശദീകരിച്ചു “ചിരിക്കാനവൾക്ക് എന്തുകൊണ്ടാണിത്ര മടിയെന്ന് സാറിന് മനസ്സിലായിക്കാണുമല്ലോ. സാക്ഷാൽ ചന്ദ്രദേവൻ മാനത്ത് നിന്നിറങ്ങിവന്ന് അവളെ റാഞ്ചിയാലോ എന്ന പേടികൊണ്ടാ.”

പിങ്കിയുടെ തമാശ ഏറ്റവും കൂടുതൽ ആസ്വദിച്ചതും പൂർണ്ണിമയായിരുന്നു. അവൾ ഹൃദയം തുറന്നൊന്ന് പൊട്ടിച്ചിരിച്ചുപോയി.

“ഗ്രാജ്വേഷൻ കഴിഞ്ഞാൽ പൂർണ്ണിമയുടെ പ്ളാനെന്താണ്?” മുരളി ചോദിച്ചു.

“പോസ്റ്റ്ഗ്രാജ്വേഷന് ചേരണമെന്നുണ്ട്.” പൂർണ്ണിമ അറിയിച്ചു.

“അത് ഇവളുടെ മാത്രം ആഗ്രഹമാണ് കേട്ടോ.” വരദ വിശദീകരിച്ചു. “എത്രേംവേഗം ഇവളെ കെട്ടിച്ച് വിടണമെന്നാണ് വീട്ടുകാർക്ക്. മറ്റ് പെൺകുട്ടികൾക്ക് സ്ത്രീധനമായി അഞ്ച് പവൻ പത്ത് പവൻ എന്നൊക്കെ പറയുമ്പോൾ ഒരു ജ്വലറി ഷോപ്പ് മുഴുവനോടെയെന്നായിരിക്കും ഇവളുടെ ഡാഡീഡെ ഓഫർ. അതുകൊണ്ട് ചെറുക്കനെ കിട്ടാൻ യാതൊരു പ്രയാസോമുണ്ടാവില്ല.”

വരദയുടെ വെളിപ്പെടുത്തലും പൂർണ്ണിമയെ വളരെയേറെ സന്തോഷിപ്പിച്ചുവെന്നത് കൂടുതൽ ചുവന്നുപോയ അവളുടെ മുഖത്തെ നിറചിരിയിൽ നിന്നും വ്യക്തമായി.

മഞ്ജുവിനേയും സ്നേഹിതകളേയും മുരളി തിരികെ ഹോസ്റ്റലിലെത്തിക്കുമ്പോൾ സമയം രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. സ്നേഹിതകൾ മുരളിയോട് നന്ദിപറഞ്ഞശേഷം അകത്തേക്ക് കയറിപോയപ്പോൾ കാറിനകത്ത് മുരളിയും മഞ്ജുവും മാത്രമായി.

പ്രേമപാരവശ്യത്തോടെ മഞ്ജുവിന്‍റെ കയ്യിൽ കടന്ന് പിടിച്ച് കൊണ്ട് മുരളി മന്ത്രിച്ചു. “തന്നോട് സംസാരിച്ച് മതിയായില്ലെനിക്ക്. അടുത്തതവണ നമ്മൾ രണ്ടുപേരും മാത്രം മതി, കേട്ടോ”

മുരളിയയുടെ മുഖത്തെ നൈരാശ്യം കണ്ട് മഞ്ജു പൊട്ടിച്ചിരിച്ചുപോയി.

അന്ന് സ്നേഹിതകളെല്ലാം ഉറക്കമായിട്ടും മഞ്ജുവിനുറങ്ങാനായില്ല. അവളുടെ മനസ്സിൽ നിറഞ്ഞുനിന്നത് അനുരാഗം തുളുമ്പുന്ന മുരളിയുടെ മുഖമായിരുന്നു,  കഴിഞ്ഞുപോയ സ്വർഗ്ഗീയ നിമിഷങ്ങളായിരുന്നു.

പക്ഷെ ആ മധുരസ്മരണകൾക്കിടയ്ക്ക് എവിടെയോ ചില അസ്വാരസ്യങ്ങൾ. പൂർണ്ണിമയെ മുരളി അത്രമാത്രം പ്രശംസിക്കേണ്ടിയിരുന്നില്ല. അവളുടെ സൗന്ദര്യത്തെ പ്രകീർത്തിച്ച കൊണ്ടുള്ള ആ പ്രശംസ…. അതൊഴിവാക്കാമായിരുന്നു.

പക്ഷെ അടുത്തനിമിഷം അങ്ങിനെ ചിന്തിച്ചതിൽ അവൾക്ക് കുറ്റബോധം തോന്നി. ആതിഥ്യമര്യാദയുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടുള്ള നിഷ്ക്കളങ്കമായൊരു പ്രസ്താവന മാത്രമായിരുന്നു അത്. പൂർണ്ണിമയുടെ പെരുമാറ്റത്തിലെ അകൽച്ച മാറ്റിയെടുക്കാനുള്ള സമർത്ഥമായൊരു അടവ്… അത്രമാത്രം… മുരളി തന്‍റെ കാതിൽ മന്ത്രിച്ച പ്രേമസാന്ദ്രമായ വാക്കുകൾ ഓർമ്മിക്കുന്നതിന് പകരം…

സോറീ മുരളീ… വെരി വെരി സോറി…

ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ മഞ്ജുവിന്‍റെ ചുണ്ടുകൾ മന്ത്രിച്ചു.

ശനിയാഴ്ച. മഞ്ജു സ്നേഹിതകൾക്ക് ട്രീറ്റ് കൊടുക്കാൻ നിശ്ചയിച്ചിരുന്നത് അന്നാണ്. രാവിലെതന്നെ പൂർണ്ണിമയെ കൂട്ടിക്കൊണ്ട് പോകാൻ അവളുടെ അച്ഛനയച്ച കാർ എത്തിയിരുന്നു.

“നിന്‍റെ മുത്തച്ഛന്‍റെ ബെർത്ത്ഡേ നാളെയല്ലേ? നീ മഞ്ജുവിന്‍റെ ട്രീറ്റ് കഴിഞ്ഞ് പോയാൽ മതി” സ്നേഹിതകൾ യാത്ര നീട്ടിവെക്കാൻ നിർബ്ബന്ധിച്ചെങ്കിലും അവൾ വഴങ്ങിയില്ല.

അവളിറങ്ങാൻ തുടങ്ങുമ്പോൾ ഒരു കവർ അവളെ ഏല്പിച്ചുകൊണ്ട് വരദ പറഞ്ഞു. “ലൈബ്രേറിയൻ വിനയൻസാറിന്‍റെ അപേക്ഷയാ, നിന്‍റെ അച്ഛനോട് നീ പ്രത്യേകം റെക്കമന്‍റ് ചെയ്തേക്കണം.”

നീരസത്തോടെ. കവർ ഹാന്‍റ്ബാഗിനുള്ളിൽ നിക്ഷേപിച്ചുകൊണ്ട് സ്വന്തം കാറിലേക്കിരിക്കുമ്പോൾ.അവൾ കുറ്റപ്പെടുത്തി “ഈ വയ്യാവേലിക്കൊന്നും പോകേണ്ടന്ന് ഞാനപ്പോഴേ പറഞ്ഞതല്ലേ.”

ഉച്ചക്ക് മഞ്ജു സ്നേഹിതകളെ സൗത്ത് പാർക്കിലേക്ക് കൊണ്ടുപോയി. ഹോസ്റ്റലിൽ തിരിച്ചെത്തിയ ഉടനെ അവൾ കാഞ്ഞിരപ്പിള്ളിയിലേക്ക് പുറപ്പെടുകയും ചെയ്തു.

നാല് ദിവസത്തെ ലീവെടുത്ത് മഞ്ജുവിനേയും കാത്തിരിക്കുകയായിരുന്നു സേതു ലക്ഷ്മി. പിറ്റേന്ന് മുതൽ രണ്ട്പേർക്കും ഷോപ്പിംഗിന്‍റെ തിരക്കായിരുന്നു.

മുരളി രണ്ടുദിവസമായിട്ടും തന്നെ വിളിക്കാതിരുന്നപ്പോൾ മഞ്ജു മുരളിയുടെ ഓഫീസിലേക്ക് വിളിച്ചു. പ്രൈവറ്റ് സെക്രട്ടറിയാണ് ഫോണെടുത്തത്. മുരളി എന്തോ പ്രധാന മീറ്റിങ്ങിലാണെന്നാണയാൾ അറിയിച്ചത്. വീണ്ടും പ്രതീക്ഷാനിർഭരമായ കാത്തിരിപ്പ്… അക്ഷമ… നിരാശ… രണ്ട് ദിവസങ്ങൾകൂടി കടന്ന് പോയി. എന്നിട്ടും മുരളിയുടെ ഫോൺ വന്നില്ല

എംഗേജ്മെന്‍റിനുള്ള പന്തലും സദ്യയുമെല്ലാം ഏർപ്പാടാക്കി കഴിഞ്ഞു. അടുത്ത ബന്ധുക്കളെ മാത്രമല്ലാ സേതുലക്ഷ്മി പ്രസിഡണ്ട് സ്ഥാനമലങ്കരിക്കുന്ന വിമൻസ് ക്ളബ്ബിലെ അംഗങ്ങളെയെല്ലാം ഒന്നടങ്കം നിശ്ചയചടങ്ങിൽ സംബന്ധിക്കാൻ ക്ഷണിച്ചു കഴിഞ്ഞു.

നാല് ദിവസത്തെ ലീവും കഴിഞ്ഞ് വ്യാഴാഴ്ചയാണ് സേതുലക്ഷ്മി വീണ്ടും ബാങ്കിലെത്തിയത്. രാവിലെ മുതൽ വൈകിട്ടുവരെ ഒന്ന് നേരാംവണ്ണം ശ്വാസം വിടാൻ പോലുമാകാത്തത്ര തിരക്കായിരുന്നു അവർക്ക്. രണ്ട് ദിവസത്തേക്ക് കൂടി ലീവെഴുതിക്കൊടുത്ത് അസിസ്റ്റന്‍റ് മാനേജരെ ചാർജ്ജ് ഏല്പിച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് വിവാഹബ്രോക്കർ മാർത്താണ്ഡക്കുറുപ്പ് ആർത്തലച്ച് ക്യാബിനുള്ളിലേക്ക് കടന്ന് വന്നത്. അയാളാകെ വിയർപ്പിൽ കുളിച്ചു പോയിരുന്നു. മുഖത്ത് വല്ലാത്ത മ്ളാനത.

“സംഗതികളാകെ കുഴഞ്ഞൂ കൊച്ചമ്മേ” മുഖത്തെ വിയർപ്പുചാലുകൾ തോൾമുണ്ടു കൊണ്ട് തുടച്ച് അയാൾ വൈവശ്യത്തോടെ പറഞ്ഞു. “ഞാനതെങ്ങനെ കൊച്ചമ്മേടെ മുഖത്ത് നോക്കി പറയും?”

സേതുലക്ഷ്മിയുടെ നെഞ്ചിനകത്ത് ഒരാന്തലുണ്ടായി. കുറുപ്പിന്‍റെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കിക്കൊണ്ട് സേതുലക്ഷ്മി അസ്തപ്രജ്ഞയായിരുന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 5

ഫോൺ ശബ്ദിക്കുമ്പോൾ ഈശ്വരിയമ്മ മകൻ ശിവരാമകൃഷ്ണന് അത്താഴം വിളമ്പുകയായിരുന്നു. കുട്ടിക്കാനത്താണ് അവരുടെ വീട്

“ഹലോ” ഈശ്വരിയമ്മയുടെ സ്വരം കേട്ടപ്പോൾ ഉണ്ണിത്താന്‍റെ ഹൃദയമിടിപ്പ് ദ്രുതഗതിയിലായി. “ശങ്കരനാ ഈശ്വരിചേച്ചീ.”

“നീയിങ്ങോട്ട് വിളിച്ചിട്ട് ദിവസം ആറേഴായല്ലോ ശങ്കരാ. എന്തൊക്കെയുണ്ട് അവിടത്തെ വിശേഷങ്ങൾ?”

” മഞ്ജൂന്‍റെ വിവാഹമുറപ്പിച്ചു. അടുത്തതിന്‍റെ അടുത്ത ഞായറാഴ്ച രാവിലെ പതിനൊന്നിനാ നിശ്ചയം “ഉണ്ണിത്താൻ ഒറ്റശ്വാസത്തിൽ വിശേഷമറിയിച്ചു.

വാർത്തകേട്ട് ഈശ്വരിയമ്മ അടിമുടി വിയർത്തുപോയി, “എന്താ ശങ്കരാ ഞാനീ കേൾക്കുന്നേ. ഇത് വല്ലാത്ത ചതിയായിപോയി കേട്ടോ.”

“ഒന്നും മനപ്പൂർവ്വമല്ല ചേച്ചീ, ശിവരാമകൃഷ്ണനവൾക്ക് സ്വന്തം സഹോദരനെപ്പോലെയാണെന്നാ മഞ്ജു പറയുന്നേ. ഈ ആലോചന അവൾക്കിഷ്ടപ്പെടൂം ചെയ്തു. പയ്യൻ ഐഎഎസാ. പേര് മുരളീ മനോഹർ. അടുത്ത് തന്നെ ആലപ്പുഴ കളക്ടറായി ചാർജ്ജെടുക്കുമെന്നും പറഞ്ഞു. ചേച്ചീം ശിവരാമനും നേരത്തേയിങ്ങെത്തിയേക്കണം കേട്ടോ.”

“എന്‍റെ ശരീരസ്ഥിതിയൊക്കെ നിനക്കറിയാവുന്നതല്ലേ? അതുകൊണ്ട് ഒന്നും തീർച്ചപറയാനാവില്ല.” ഈശ്വരിയമ്മയുടെ സ്വരത്തിന് അല്പം പോലും മാർദ്ദവമില്ലായിരുന്നു.

“നിർത്തട്ടെചേച്ചീ” പൊള്ളുന്ന വസ്തുവിനെയെന്നോണം ഉണ്ണിത്താൻ ഫോൺ തിരികെ വെച്ചു.

ഈശ്വരിയമ്മ വീണ്ടും ഊണുമേശക്കരികിലെത്തിയപ്പോൾ ശിവരാമകൃഷ്ണൻ ചോദിച്ചു. “എന്താ അമ്മ അമ്മാമയോട് ചതിയായിപ്പോയി എന്നൊക്കെ പറഞ്ഞത്.”

“വാക്കിന് വ്യവസ്ഥയില്ലാത്തവരോട് പിന്നെയെന്താ പറയേണ്ടത്? മഞ്ജുവും നീയും തമ്മിലുള്ള ബന്ധം ഞാനും ശങ്കരനും കൂടി പണ്ടേ തീരുമാനിച്ചതല്ലേ. ഇപ്പോ ശങ്കരൻ പറയുന്നു അവളുടെ വിവാഹം ഒരയ്യേയെസ്സുകാരനുമായി ഉറപ്പിച്ചെന്ന്. നിശ്ചയത്തിന്‍റെയന്ന് നമ്മൾ നേരത്തേയങ്ങോട്ടെത്തണമെന്ന് ക്ഷണിക്കാനാ വിളിച്ചത്.”

അല്പം ആശാഭംഗം തോന്നിയെങ്കിലും ശിവരാമകൃഷ്ണൻ ഒന്നും പറയാതെ ഭക്ഷണം തുടർന്നു. കുറച്ച് നേരം ചിന്താമൂകയായിരുന്ന ശേഷം പാതി ആത്മഗതമെന്നോണം ഈശ്വരിയമ്മ പറഞ്ഞു. “ഇതാ സേതുലക്ഷ്മീടെ തലോണമന്ത്രത്തിന്‍റെ ശക്തിതന്നെയാ. അവളുടെ നിർബ്ബന്ധംകൊണ്ട് ശങ്കരൻ സമ്മതംമൂളിയതാവണം. പക്ഷെ നമ്മളെ അങ്ങനെ വിഡ്ഢികളാക്കാമെന്നാരും കരുതണ്ട. നീ ശങ്കരനെ നേരിലൊന്ന് ചെന്ന് കാണണം. ഇങ്ങനെ വാക്ക്മാറിയതെന്താണെന്ന് ശങ്കരന്‍റെ മുഖത്ത് നോക്കി ചോദിക്കണം. മഞ്ജുവിനെയല്ലാതെ മറ്റൊരു പെൺകുട്ടിയേയും ഭാര്യയായി സങ്കല്പിക്കാൻ പോലും നിനക്കീ ജന്മം കഴിയില്ലെന്നും പറയണം. അങ്ങനെയൊരാഗ്രഹം നിന്‍റെ മനസ്സിലുണ്ടാക്കിയതിന്‍റെ ഉത്തരവാദിത്വം ശങ്കരനുമുണ്ടല്ലോ. മാത്രല്ലാ, നിന്നോട് ശങ്കരന് വലിയ വാത്സല്യോമാണ്. നിന്‍റെ അപേക്ഷ നിരാകരിക്കാൻ ശങ്കരന് കഴിയില്ല…”

“മഞ്ജൂന്‍റെ എംഗേജ്മെന്‍റ് വരെ ഉറപ്പിച്ച സ്ഥിതിക്ക് ഞാൻ ശങ്കരമ്മാമെ കണ്ടതുകൊണ്ട് എന്തെങ്കിലും ഫലോണ്ടാവോ?”

“നിശ്ചയം കഴിഞ്ഞിട്ടൊന്നൂല്യല്ലോ. അതിനിനിയും രണ്ടാഴ്ചത്തെ സമയോണ്ടല്ലോ. നീ നാളെ ശങ്കരനെ ചെന്നൊന്ന് കാണ്. പോണവഴിക്ക് നമ്മടെ ഗണപതിയമ്പലത്തില്‍ ചെന്ന് പ്രാർത്ഥിച്ച് നടക്കൽ ഏഴ് തേങ്ങേം ഒടച്ചേക്ക്.”

ശിവരാമകൃഷ്ണൻ അർദ്ധസമ്മതഭാവത്തിൽ തലയാട്ടുമ്പോൾ ഈശ്വരിയമ്മ ഓർമ്മിപ്പിച്ചു “സേതുലക്ഷ്മി ബാങ്കിലേക്കിറങ്ങിക്കഴിഞ്ഞിട്ട് നീയങ്ങോട്ടെത്തിയാല്‍ മതി. അല്ലെങ്കിൽ ശങ്കരന്‍റെ വാ തുറക്കാനുംകൂടി അവള് സമ്മതിക്കില്ല.”

നല്ല ഉയരവും അല്പം പൊണ്ണത്തടിയുമുള്ള ശരീരമാണ് ശിവരാമകൃഷ്ണന്‍റേത്. ഒരു ഉൾനാടൻ കർഷകന്‍റെ എല്ലാ ലക്ഷണങ്ങളും അയാളിൽ ഒത്തിണങ്ങിയിട്ടുണ്ട്.

ശിവരാമകൃഷ്ണൻ ഉണ്ണിത്താന്‍റെ വീട്ടിലെത്തുമ്പോൾ സമയം രാവിലെ പതിനൊന്നായിക്കാണും. കോളിംഗ് ബെല്ലിൽ വിരലമർത്തിയപ്പോൾ വാതിൽ തുറന്നത് ധർമ്മേന്ദ്രനാണ്. “അല്ല, ഇതാര് ശിവരാമകൃഷ്ണൻ സാറോ?”

“എന്താ കണ്ടിട്ട് മനസ്സിലായില്ലേ?”

ആ സ്വരത്തിലെ നീരസം ശ്രദ്ധിച്ചുകൊണ്ട് ധർമ്മേന്ദ്രൻ അനുനയസ്വരത്തിൽ പറഞ്ഞു “അയ്യോ, സാറിനെ എനിക്ക് മനസ്സിലാകാതെവരുമോ? ഞാനാ തറവാട്ടിലെ ഉപ്പും ചോറും എത്ര തിന്നിട്ടുള്ളതാ.”

“ഓ! പഴേകാര്യങ്ങളൊക്കെയിപ്പഴാരോർക്കുന്നു? കലികാലമല്ലേ? എല്ലാവർക്കും സ്വന്തംകാര്യം”

ശിവരാമകൃഷ്ണൻ കലശലായി പരിഭവിച്ചിരിക്കയാണെന്ന് ധർമ്മേന്ദ്രന് മനസ്സിലായി. അതിനുള്ള കാരണമെന്താണെന്നും അയാൾക്ക് ഊഹിക്കാനായി. ഭക്ഷണപ്രിയനായ ശിവരാമകൃഷ്ണനെ സാന്ത്വനിപ്പിക്കാനുള്ള ഏകമാർഗ്ഗമെന്തെന്ന് ധർമ്മേന്ദ്രനറിയാമായിരുന്നു. “സാറിന് കുടിക്കാനെന്താ എടുക്കേണ്ടത്? ജൂസോ, ചായയോ”

“ശങ്കരമ്മാമയില്ലേ?” ഗൗരവമൊട്ടും കുറക്കാതെ ശിവരാമകൃഷ്ണൻ ചോദിച്ചു.

“സാറ് പീരുമേട്ടിലേക്ക് പോയിരിക്കയാ. ഇനി നാളെയേ തിരിച്ചെത്തൂ”

“ഓ! ഇതിപ്പോ ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറയും പോലായല്ലോ”

“ആ പറഞ്ഞത് ശരിയായില്ലല്ലോ” ധർമ്മേന്ദ്രന്‍റെ മുഖത്ത് ഒരു കള്ളച്ചിരിയുടെ കടന്നാക്രമണമുണ്ടായി.

“എന്ത് ശരിയല്ലെന്നാടോ?”

“അല്ലാ, ഇടിവെട്ടിയവനെ കടിക്കാനെവിടെയാ പാമ്പിന് നേരം? ഇടിവെട്ട് കിട്ടിയാ ആ നിമിഷം വടിയാവില്ലേ?”

തമാശ സ്വയം ആസ്വദിച്ച്കൊണ്ട് ധർമ്മേന്ദ്രൻ പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ അസഹനീയതയോടെ ശിവരാമകൃഷ്ണൻ പൊട്ടിത്തെറിച്ചു “മനസ്സാകെ തകർന്നിരിക്കുമ്പോഴാ, തന്‍റെയൊരു വളിച്ച തമാശ. തനിക്കറിയോ, ഇന്നലെ രാത്രി ഞാനൊരുപോള കണ്ണടച്ചിട്ടില്ല. ഇന്നീ നേരംവരെ ഒരുതുള്ളി വെള്ളംപോലും കുടിച്ചിട്ടില്ല.”

“അയ്യോ! അതിനുമാത്രം ഇപ്പോഴെന്താ സംഭവിച്ചത്?”

“ധർമ്മാ, അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുകയല്ലേടോ താൻ”

“ഓ! മഞ്ജുക്കുഞ്ഞിന്‍റെ വിവാഹം നിശ്ചയിച്ച കാര്യം ഓർത്തിട്ടാണെങ്കിൽ അതങ്ങ് മറന്ന് കളയ് സാറേ, നല്ല മണിമണിപോലുള്ള പെൺകുട്ടികൾക്ക് ഈ ഭൂമിമലയാളത്തിൽ ഒരു ക്ഷാമോമില്ല. ഇതല്ലെങ്കിൽ വേറൊന്ന് അല്ലാതെന്താ?”

“തനിക്കങ്ങനെയൊക്കെ എളുപ്പം പറയാം. ഐഎഎസുകാരന്‍റെ കല്യാണക്കാര്യം വന്നപ്പോൾ അമ്മാമ എന്‍റെ അമ്മക്ക് കൊടുത്ത വാക്കുപോലും മറന്നു. ങ്ഹാ! ഇതിന്‍റെയൊക്കെ പിറകിൽ സേതുവമ്മായിയായിരിക്കും. അവർക്കെന്നെ പരിഹാസമല്ലേ?”

“അതെല്ലാം നിങ്ങടെ കുടുംബകാര്യം. ഞാനെന്ത് പറയാനാ സാറേ.”

“അതൊക്കെ പോട്ടെ, ആ ഐഎഎസുകാരൻ ആളെങ്ങനെ”

ധർമ്മേന്ദ്രൻ മതിപ്പോടെ അറിയിച്ചു. “നല്ല തങ്കപ്പെട്ട പയ്യൻ. പരമയോഗ്യൻ. പച്ചവെള്ളം പോലെയല്ലേ ഇംഗ്ളീഷ് പറയുന്നേ.”

ശിവരാമകൃഷ്ണന്‍റെ മുഖം കൂടുതൽ വിവർണ്ണമായി. “മഞ്ജുവിനയാളെ….”

“അത് പിന്നെ പറയണോ. ഇപ്പോ കല്യാണം വേണ്ട ഇനീം രണ്ട് വർഷോംകൂടി പഠിക്കണമെന്നൊക്കെ നിർബ്ബന്ധം പറഞ്ഞിരുന്നയാളിപ്പോ ദിവസങ്ങളെണ്ണി കാത്തിരിക്കയല്ലേ?” “ഓ! ഇത്രക്ക് മനസ്സ് മാറാൻ മാത്രം ദേവേന്ദ്രനാണോ അയാള്”

“ദേവേന്ദ്രനല്ലെങ്കിലും കാഴ്ചക്ക് അതുപോലെ തന്നെയാ. ഫോട്ടോ കുഞ്ഞ് കയ്യിൽ കൊണ്ട് പോയി. അല്ലെങ്കിൽ കാണാമായിരുന്നു.”

കൂടുതൽ വിവർണ്ണമായ മുഖവുമായി ശിവരാമകൃഷ്ണൻ ചിന്താമൂകനായി നിന്നു. അമ്മാവനെ കണ്ട് സംസാരിച്ചാലും പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന ചിന്തയപ്പോൾ കൂടുതൽ ശക്തമായി.

“സാറും ഈശ്വരിവല്യമ്മേം നിശ്ചയത്തിന് വരില്ലേ?”

“ഞങ്ങളൊക്കെയിനി വന്നാലെന്ത് വന്നില്ലെങ്കിലെന്ത്? തോട്ടത്തിൽ കിളയുടേയും നടീലിന്‍റേയും തിരക്കായിപ്പോൾ”

“ആ തിരക്കുകളൊക്കെ സാറിനെപ്പോഴും കാണുമല്ലോ. കായ്കറി കൃഷിയിപ്പോ ഉഷാറായി നടക്കുന്നുണ്ടല്ലോ.” ധർമ്മേന്ദ്രൻ ചിരിയടക്കിക്കൊണ്ട് ചോദിച്ചു.

“അതൊരു വശത്ത് കുഴപ്പമില്ലാതെ നടക്കുന്നു. ഒരു കന്നുകാലി ഫാം തുടങ്ങിയാലോന്നൊരാലോചനയുണ്ട്. ഇക്കോഫ്രണ്ട്ലിയായ കൃഷിരീതികളാണല്ലോ ഇപ്പോഴത്തെ ട്രെന്‍റ്. പക്ഷെ ഇപ്പഴെനിക്കൊന്നിനും ഉത്സാഹം തോന്നണില്ലെടോ. രാവിലെ കുളീം തൊഴലും കഴിഞ്ഞ് വണ്ടീമെടടുത്ത് നേരെ ഇങ്ങോട്ട് പോന്നു.”

“ഇപ്പോ ധർമ്മന് കാര്യം പിടികിട്ടി. വയറൊഴിഞ്ഞ് കിടക്കണതുകൊണ്ടാണ് ഈ ഉത്സാഹക്കുറവും മൗഢ്യോമൊക്കെ. ഞാനടുക്കളേലോട്ടൊന്ന് ചെന്ന് നോക്കട്ടെ.”

അടുക്കളയിൽ ചെന്നന്വേഷിച്ചപ്പോൾ മണ്ഡോദരി പറഞ്ഞു. “ഇപ്പോഴൊന്നും റെഡിയായിട്ടില്ലല്ലോ, ധർമ്മൻചേട്ടാ. ഒരരമണിക്കൂറ് വേയ്റ്റ് ചെയ്താല് അമേരിക്കൻ ചോപ്സി റെഡിയാക്കിത്തരാം. പിന്നെ രാവിലെ കൊച്ചമ്മക്ക് വേണ്ടിയുണ്ടാക്കിയ പോറിഡ്ജിന്‍റെ ബാക്കിയിരിപ്പുണ്ട്. പത്ത് മിനിട്ടിനുള്ളിൽ ഓംലെറ്റുണ്ടാക്കാം.”

“ഈ കുന്ത്രാണ്ടം പേരുകളൊന്നും എന്‍റെ നാവിന് വഴങ്ങില്ല. താൻ തന്നെ പോയി സാറിനോട് എന്തൊക്കെയാ വേണ്ടേന്ന് ചോദിച്ച് നോക്ക്.”

മണ്ഡോദരി വിഭവങ്ങളുടെ പട്ടിക ശിവരാമകൃഷ്ണനെ കേൾപ്പിച്ചു. “സാറ് പീരുമേട്ടിലേക്ക് പോയല്ലോ. മാഡം മാത്രമല്ലേ ഇവിടുള്ളു. അതുകൊണ്ട് വിഭവങ്ങളെല്ലാം വിദേശിയാ. പിന്നെ ഞങ്ങൾക്ക് കഴിക്കാൻ വേണ്ടിയുണ്ടാക്കിയ കഞ്ഞീം പയറുകറീമിരിപ്പുണ്ട്.”

“നീ ആദ്യം പറഞ്ഞ ചവറൊന്നുമെനിക്ക് വേണ്ട. കുറച്ച് കഞ്ഞീം പയറുമാവാം” ആർക്കോ വേണ്ടിയെന്നോണം ശിവരാമകൃഷ്ണൻ പറഞ്ഞു.

സുഭിക്ഷമായി കഞ്ഞികുടിച്ചു കഴിഞ്ഞപ്പോൾ മാനസികസംഘർഷം ഒഴിവായെന്ന് മാത്രമല്ല ധർമ്മേന്ദ്രന്‍റെ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്നുപോലും തോന്നി അയാൾക്ക്. ഈ ലോകത്ത് പെണ്ണായി മഞ്ജു മാത്രമല്ലല്ലോ. ഇതല്ലെങ്കിൽ വേറൊന്ന്. അല്ലാതെന്ത്?

“ഞാനിവിടെ വന്നിരുന്നെന്ന് അമ്മാമയോട് പറഞ്ഞേക്കണം” എന്ന് ചട്ടംകെട്ടിയശേഷം ശിവരാമകൃഷ്ണൻ മടങ്ങിപ്പോയി.

“പാവം, വെറുതെ മനപ്പായസം കുടിച്ചു.” അകന്ന് പോകുന്ന കാറിലേക്ക് നോക്കിക്കൊണ്ട് ധർമ്മേന്ദ്രൻ സഹതാപം പ്രകടിപ്പിച്ചു.

“മഞ്ജുക്കുഞ്ഞിനെ കെട്ടാൻ എന്ത് യോഗ്യതയാ ഇയാൾക്കുള്ളത്? അത് നമ്മടെ ഐഎഎസിന്. എല്ലാം മഞ്ജുക്കുഞ്ഞിന്‍റെ ഭാഗ്യം.”

“തനിക്ക് മുരളിസാറിനെക്കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണല്ലോ.”

“അതേയ്, കല്യാണം കഴിഞ്ഞ് മഞ്ജുക്കുഞ്ഞ് പോകുമ്പോ എന്നേം കൂടെ ക്വാർട്ടേഴ്സിലേക്ക് അയക്കാമെന്നാ മാഡം പറഞ്ഞിരിക്കുന്നേ.”

“അത് ശരി. അവിടെ ചെന്ന് വല്ല പ്യൂണിനേം വളച്ചെടുക്കാമെന്ന പൂതിയാണല്ലേ.”

“ഓ! ഈ ധർമ്മൻചേട്ടന്‍റെ ഒരസൂയ.”

“എനിക്കൊരസൂയേമില്ലേ” ധർമ്മേന്ദ്രൻ വരണ്ടൊരു ചിരിയോടെ പറഞ്ഞു.

 

മഞ്ജുവും സ്നേഹിതകളും ഹോസ്റ്റലിലെ ഡൈനിംഗ് ഹോളിൽ നിന്നുമിറങ്ങുമ്പോൾ സമയം രണ്ട് മണി.

പിങ്കി തോമസ്സ് പറഞ്ഞു. “ഇനി രണ്ടുദിവസം കഴിഞ്ഞല്ലേ എക്സാമുള്ളു. ഇന്ന് ശരിക്കൊന്നുറങ്ങണം.”

“ശരിയാ എനിക്കും ഉറക്കംവന്നിട്ട് വയ്യ” വരദയും ആ അഭിപ്രായത്തോട് യോജിച്ചു.

പക്ഷെ മഞ്ജുവിന്‍റെ ആവശ്യം മറ്റൊന്നായിരുന്നു. “എനിക്ക് ഒരു റഫറൻസ് ബുക്കെടുക്കാൻ ലൈബ്രറിയിലൊന്ന് പോണം.”

“ഇന്നത്തെ പരീക്ഷകഴിഞ്ഞ് നേരാംവണ്ണമൊന്ന് ശ്വാസം വിടുന്നേനു മുൻപ് അടുത്ത പരീക്ഷയെക്കുറിച്ച് വെറുതെ തലപുണ്ണാക്കണതെന്തിനായെന്‍റെ മഞ്ജു.”

“ഞാൻ വിചാരിച്ചത് നിനക്കിനി പരീക്ഷപനി പിടിക്കില്ലാന്നാണ്.” വരദ അർത്ഥസൂചകമായി കണ്ണിറുക്കി.

“ശരിയാ, നിനക്കിപ്പോൾ വേറെ ചില രോഗങ്ങളുടെ കാലമല്ലേ?” പിങ്കിയും അവസരം പാഴാക്കിയില്ല.

“എനിക്കങ്ങനെയുള്ള രോഗങ്ങളൊന്നുമില്ല.” ഗൗരവം ഭാവിക്കാൻ ശ്രമിച്ചെങ്കിലും മഞ്ജുവിന്‍റെ ചുണ്ടിൽ ഒരു മന്ദഹാസം ഊറിക്കൂടുകതന്നെ ചെയ്തു.

അതുവരെ അവരുടെ സംഭാഷണത്തിൽ പങ്കുചേരാതിരുന്ന പൂർണ്ണിമ പറഞ്ഞു “മഞ്ജൂ ഞാനും നിന്‍റെ കൂടെ വരാം ലൈറ്റ് റീഡിങ്ങിനെന്തെങ്കിലും എനിക്കും എടുക്കണം.”

അവർ നാലുപേരുംകൂടി ലൈബ്രറിയിലെത്തിയപ്പോൾ ലൈബ്രറേറിയന്‍റെ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു. പ്യൂൺ വറീത്ചേട്ടനെയും കണ്ടില്ല. വാതിൽ മലർക്കെ തുറന്നിട്ടിരുന്നതുകൊണ്ട് രണ്ടുപേരും പരിസരത്തെവിടെയെങ്കിലും ഉണ്ടാകുമെന്നുറപ്പായിരുന്നു.

“എവിടെ നമ്മുടെ വികാരിയച്ചൻ? പെമ്പിള്ളാരെ പേടിച്ച് അലമാരീടെ പിറകിലൊളിച്ചിരിക്കയായിരിക്കും.” വരദയുടെ പതിഞ്ഞസ്വരത്തിലുള്ള കമന്‍റ് ഒരു കൂട്ടച്ചിരിക്കുള്ള വകയായി.

പെട്ടെന്ന് ലൈബ്രറേറിയൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. അയാളുടെ പേര് വിനയനെന്നാണ്. യുവാവ്. മുഖത്തെ സ്ഥായിയായ ഭാവം സങ്കോചമാണ്. അരഡസൻ പെൺകുട്ടികളെ ഒരുമിച്ച് കണ്ടാൽ കരക്ക് പിടിച്ചിട്ട മീനിന്‍റെ പടപടപ്പാണ് അയാൾക്ക്.

ഷർട്ടിന്‍റെ തുമ്പ്കൊണ്ട് മുഖമൊന്നമർത്തി തുടച്ചശേഷം അലമാരകളുടെ താക്കോൽകൂട്ടം മേശവലുപ്പിൽനിന്ന് പുറത്തേക്കെടുത്തു തലയുയർത്താതെ പതറുന്ന സ്വരത്തിലയാൾ ചോദിച്ചു “ഏത് കാറ്റിഗറിയിലുള്ള പുസ്തകമാണ് വേണ്ടത്.”

“വിനയൻസാറേ, താക്കോലിങ്ങ് തന്നേക്ക്. ഞാൻ തുറന്ന് കൊടുക്കാം.” അപ്പോൾ അകത്തേക്ക് കടന്ന് വന്ന വറീത്ചേട്ടൻ താക്കോലിനായി കൈനീട്ടി.

അലമാരകൾ തുറക്കാനെത്തിയ വറീത്ചേട്ടനോട് പിങ്കി പതിഞ്ഞസ്വരത്തിൽ ചോദിച്ചു. “എന്താ ഇന്ന് പുള്ളിക്കൊരു വ്യാകുലമാതാവിന്‍റെ വിഷാദം? പിള്ളാരാരെങ്കിലും ശരിക്കൊന്ന് വാരിക്കാണുമല്ലേ?”

“അതല്ല, പുള്ളിക്ക്…” വറീത്ചേട്ടൻ വാചകം മുഴുമിക്കാതെ പതിഞ്ഞസ്വരത്തിൽ പറഞ്ഞു”നമുക്ക് പുറത്ത് നിന്ന് സംസാരിക്കാം. അല്ലെങ്കിൽ പുള്ളി കേൾക്കും”

വിനയനപ്പോൾ തലയും കുമ്പിട്ടിരിക്കുകയായിരുന്നു. ഒപ്പിടാനുള്ള റെക്കോഡ് ബുക്ക് തുറന്ന് വെച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ പേരുകളെഴുതി സൈൻ ചെയ്തശേഷം പുറത്തേക്കിറങ്ങി. നടക്കുമ്പോൾ വരദ പറഞ്ഞു. “അയാൾക്കെന്തോ കാര്യമായ പ്രശ്നമുണ്ട്.”

“ഓ! പ്രശ്നം എന്തായാലും നമുക്കെന്താണ്? ഞാൻ ഹോസ്റ്റലിലേക്ക് പോക്വാ” എന്ന് പറഞ്ഞ് പൂർണ്ണിമയുടനെ നടന്നകന്നു.

മറ്റ് മൂന്ന് പേരും വരാന്തയുടെ ഒരു മൂലയിൽ കാത്ത് നില്ക്കുമ്പോൾ വറീത്ചേട്ടൻ അവരുടെ അടുത്തേക്ക് വന്നു. “വിനയൻസാറ് ആറ് മാസത്തെ ടെമ്പററി വേക്കൻസിയിൽ പുരുഷോത്തമൻസാറിന്‍റെ പകരക്കാരനായി വന്നതല്ലേ? അടുത്തമാസം ലീവ് കഴിഞ്ഞ് പുരുഷോത്തമൻസാറ് ചാർജ്ജെടുക്കും വിനയൻസാറിന് അതോർത്തിട്ടുള്ള പ്രയാസമാണ്. സാറിന്‍റെ വീട്ടിലെ സാമ്പത്തികസ്ഥിതി അത്രക്ക് മോശമാണ്.പുള്ളീടച്ഛൻ ഒരു സ്ക്കൂളിൻ ഹെഡ്മാസ്റ്ററായിരുന്നു. പെൻഷനായി. ഇതുവരെ പെൻഷൻതുക കിട്ടിത്തുടങ്ങിയിട്ടില്ല. വിനയൻ സാറിന്‍റെ ശമ്പളോം കൂടിയില്ലാതായാൽ കുടുംബം പ്രയാസത്തിലാകും. വാസ്തവത്തിൽ പുള്ളീടെ ക്വാളിഫിക്കേഷന് ചേർന്ന ജോലിയൊന്നുമല്ലിത്. അഗ്രികള്‍ച്ചറില്‍ പോസ്റ്റ്ഗ്രാജ്വേഷൻ ഡിസ്റ്റിങ്ങ്ഷനോടുകൂടി പാസ്സായതാ. പല കമ്പനീലും അപ്ളൈ ചെയ്തിട്ടുണ്ട്. എവിടേങ്കിലും കിട്ടാതിരിക്കില്ല. പക്ഷെ അതുവരെ പിടിച്ച് നില്ക്കാൻ…” ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം വറീത്ചേട്ടൻ ചോദിച്ചു “നിങ്ങടെ കൂടെ വന്നിരുന്ന ആ കുട്ടീടെ അച്ഛന് സ്വന്തമായി ഒരു സ്വർണ്ണക്കടയുണ്ടെന്ന് ഇവിടെയാരോ പറയുന്നത് കേട്ടു. ശരിയാണോ?”

“അതെ .പൂർണ്ണിമാ ജ്വലേഴ്സെന്നാ കടേടെ പേര്.”

“വിനയൻസാറിന് എന്തെങ്കിലുമൊരു പണിയേർപ്പാടാക്കിക്കൊടുക്കാൻ നിങ്ങളാ കുട്ടിയോടൊന്ന് പറയാമോ?”

“പറഞ്ഞു നോക്കാം. മോഡൽ എക്സാം കഴിഞ്ഞാലവൾ വീട്ടിലേക്ക് പോകുന്നുണ്ടാകും.”

“എങ്കിൽ വിനയൻസാറിന്‍റെ ബയോഡാറ്റയും അപേക്ഷയും ഞാൻ കഴിയുന്നതും വേഗം നിങ്ങളെ ഏല്പിക്കാം.” വറീത്ചേട്ടന്‍റെ മുഖം പ്രതീക്ഷാനിർഭരമായി.

രാത്രി സമയം. സ്നേഹിതകൾ മൂവരും ഉറക്കമായിക്കഴിഞ്ഞെങ്കിലും മഞ്ജുവിനുറങ്ങാനായില്ല. കണ്ണടച്ച് കിടക്കുമ്പോൾ മനസ്സ് നിറയെ പുഞ്ചിരിപൊഴിക്കുന്ന ആ മുഖം മാത്രം. മുരളിയും തന്നെക്കുറിച്ചിപ്പോൾ ഓർമ്മിക്കുന്നുണ്ടാവുമോ എന്നാലോചിച്ചപ്പോൾ അവളറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. മുരളിയും അവളെ ഒട്ടുംതന്നെ മറന്നിട്ടില്ലെന്നതിന് തെളിവായി പിറ്റേന്ന് രാവിലെ അവൾക്കയാളുടെ ഫോൺ വന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 4

ഹോസ്റ്റലിലെ മഞ്ജുവിന്‍റെ റൂംമേറ്റ്സാണ് വരദയും പിങ്കി തോമസ്സും. അവർക്ക് പുറമെ ഒരാൾകൂടി ആ റൂമിൽ താമസമുണ്ട്. പൂർണ്ണിമ. അവരെല്ലാം ഒരേ ക്ളാസ്സിലുമാണ്. പിറ്റേന്ന് തുടങ്ങുന്ന മോഡൽ എക്സാമിനുള്ള പഠനത്തിലാണവർ.

വായിച്ചുകൊണ്ടിരുന്ന നോട്ടുബുക്ക് അടച്ചുവെച്ച് ഒന്ന് മൂരിനിവർന്നുകൊണ്ട് വരദ പറഞ്ഞു. “മണി പന്ത്രണ്ടായല്ലോ. മഞ്ജുവിന്‍റെ പെണ്ണുകാണൽ ചടങ്ങൊക്കെയിപ്പോൾ കഴിഞ്ഞ് കാണും. അവളിങ്ങെത്തിയാൽ വിശേഷങ്ങളൊക്കെ അറിയാമായിരുന്നു.”

“മഞ്ജുവിനെ അയാൾക്കിഷ്ടപ്പെടാതെ വരില്ല. അവൾക്കയാളെ ഇഷ്ടപ്പെടുമോയെന്നാണ് അറിയേണ്ടത്.” പിങ്കി തോമസ്സ് പറഞ്ഞു.

“അവളുടെ മമ്മി പറഞ്ഞത് വളരെ നല്ല കേസാണെന്നല്ലേ. അതുകൊണ്ട് പയ്യനത്ര മോശമാകാൻ വഴിയില്ല.”

“അവള് വീണ് പോവ്വോ”

“ഓ! അത്ര വേഗമൊന്നും വീണുപോകുന്ന ആളല്ലാ അവൾ. മമ്മീടെ നിർബ്ബന്ധംകൊണ്ട് മാത്രമാ അവൾ പോയത് തന്നെ. പോസ്റ്റ് ഗ്രാജ്വേഷന് പോകണമെന്നാണവളുടെ ആഗ്രഹമെന്ന് അവളെപ്പോഴും പറയാറില്ലേ.”

“അവളുടെ മനസ്സ് മാറാനത്രക്ക് സമയമൊന്നും വേണ്ട മോളേ.. യൗവ്വനം പൂത്തുലഞ്ഞുനില്ക്കുന്ന പ്രായമല്ലേ” പിങ്കി തമാശ പറഞ്ഞു.

പുസ്തകത്തിൽതന്നെ കണ്ണുകളൂന്നിയിരിക്കയാണെങ്കിലും പൂർണ്ണിമ അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

പൊട്ടിച്ചിരിക്കുന്ന സ്നേഹിതകളുടെ നേരെ അസഹ്യതയോടെ നോക്കിക്കൊണ്ട് പൂർണ്ണിമ ശകാരിച്ചു. “വല്ലവരുടേം കല്യാണക്കാര്യം പറഞ്ഞ് നേരം കളയണതിന് പകരം നിങ്ങൾക്ക് വല്ലതും പഠിക്കാൻ ശ്രമിച്ചുകൂടേ? കഷ്ടം!”

“വല്ലവരുടേയുമോ? മഞ്ജൂനെ നീ അങ്ങനെയാണോ കരുതിയിരിക്കുന്നത്.” വരദ ചോദിച്ചു.

“കല്യാണം കഴിഞ്ഞ് അവൾ പഠനം നിർത്തി പോയാൽ ആ തൊല്ലയൊഴിഞ്ഞല്ലോ എന്നാണിവളുടെ മനസ്സിലിരിപ്പ്” പിങ്കിയവളെ കളിയാക്കി

“അതെന്താ നീ അങ്ങനെ പറഞ്ഞത്?” ഈർഷ്യയോടെ പൂർണ്ണിമ ചോദിച്ചു.

“അല്ല, റാങ്കിന് വേണ്ടിയുള്ള മത്സരത്തീന്നവൾ ഒഴിവായി കിട്ടുമല്ലോ.”

പിങ്കിയുടെ ആരോപണം പൂർണ്ണിമയെ ശരിക്കും പ്രകോപിപ്പിച്ചു. “എനിക്കങ്ങനെയാരെയും പേടിയൊന്നുമില്ല. നിങ്ങളിവിടെ സൊള്ളിക്കൊണ്ടിരുന്നോ. ഞാൻ വരാന്തയിലിരുന്ന് വായിച്ചോളാം.”

പുസ്തക്കെട്ടുമായി പൂർണ്ണിമ ശരവേഗത്തില്‍ പുറത്തേക്കിറങ്ങിപ്പോയി.

മഞ്ജു തിരികെ ഹോസ്റ്റലിലെത്തിയപ്പോൾ സന്ധ്യയായി. സ്നേഹിതകൾ മൂന്നുപേരും റൂമിൽ തന്നെയുണ്ടായിരുന്നു.

വരദയും പിങ്കിയും അവളുടെ അടുത്തേക്ക് പാഞ്ഞെത്തി. ചോദ്യങ്ങളുടെ ഒരു നീണ്ട ജാഥതന്നെയായിരുന്നു പിന്നെ. അല്പമകലെയിരുന്ന് നിസ്സംഗതയോടെയാണെങ്കിലും പൂർണ്ണിമയും എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

“മുരളീമനോഹർ കണ്ടാലെങ്ങനെ? നിനക്കിഷ്ടപ്പെട്ടോ.” വരദ ചോദിച്ചു.

മഞ്ജുവിന്‍റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് പിങ്കി പറഞ്ഞു “പെണ്ണ് ശരിക്കും വീണുപോയെന്നാ തോന്നുന്നേ.”

ഹാന്‍റ് ബാഗിൽനിന്നും ഒരു കവറെടുത്ത് നീട്ടിക്കൊണ്ട് മഞ്ജു പറഞ്ഞു “ദേ ഫോട്ടോ നിങ്ങളു തന്നെ മാർക്കിട്ടേക്ക്”

“ഹായ്! ഹിന്ദീസിനിമേലെ സൂപ്പർ സ്റ്റാറിനെപ്പോലുണ്ട്. “ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് വരദയും പിങ്കിയും ഒരേ സ്വരത്തിലഭിപ്രായപ്പെട്ടു.

“മൂപ്പർക്ക് ജോലി ആലപ്പുഴേലാണെന്നല്ലേ പറഞ്ഞേ. നോക്ക് പൂർണ്ണിമേ, നീ ഇയാളെ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടോ?” പിങ്കി ഫോട്ടോ അവളുടെ നേരെ തിരിച്ച് പിടിച്ചുകൊണ്ട് ചോദിച്ചു.

മനസ്സില്ലാമനസ്സോടെ പൂർണ്ണിമ എഴുന്നേറ്റ് വന്ന് ഫോട്ടോ വാങ്ങി. അതിലുടക്കിനിന്ന അവളുടെ കണ്ണുകൾ ഒരു നിമിഷത്തേക്കൊന്ന് വിടർന്നു. അടുത്തനിമിഷം ആ മുഖത്ത് അസൂയയുടെ കാളിമ പരന്നു. ഫോട്ടോ തിരികെ പിങ്കിയെ ഏല്പിച്ചുകൊണ്ട് താല്പര്യക്കുറവോ ടെ പൂർണ്ണിമ പറഞ്ഞു. “ഓ! ഞാൻ കണ്ടിട്ടൊന്നുമില്ല”

“നിനക്കാളെ ഇഷ്ടപ്പെട്ടോ?” വരദ ചോദിച്ചു

“ങ്ഹാ, തരക്കേടില്ല”

“പുള്ളിക്കാരൻ അടുത്തുതന്നെ ആലപ്പുഴ കളക്ടറായി ചാർജ്ജെടുക്കുമെന്നാ പറയുന്നേ.” പിങ്കി അറിയിച്ചു.

പൂർണ്ണിമയപ്പോഴേക്കും അവളുടെ സ്റ്റഡിടേബിളിൽ നിവർത്തിവെച്ചിരുന്ന പുസ്തകത്തിന് മുന്നിലിരുന്നുകഴിഞ്ഞിരുന്നു. “ഗുഡ്” പുസ്തകത്തിൽനിന്നും കണ്ണുകളുയർത്താതെ നിർജ്ജീവ സ്വരത്തിലായിരുന്നു അവളുടെ പ്രതികരണം.

മഞ്ജുവപ്പോൾ സേതുലക്ഷ്മിയുടെ വാക്കുകൾ ഓർമ്മിച്ചുപോയി. തന്‍റെ മമ്മിയ്കൊട്ടും പിഴച്ചിട്ടില്ല. പൂർണ്ണിമയുടെ മനസ്സിപ്പോൾ അസൂയകൊണ്ട് പുകയുകയാവണം. അവൾക്കിന്ന് പഠനത്തിൽ ശ്രദ്ധയൂന്നാൻ കഴിയുമെന്ന് തോന്നുന്നില്ല. മഞ്ജുവിന്‍റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി ഊറി വന്നു.

തിങ്കളാഴ്ച രാവിലെ മാർത്താണ്ഡക്കുറുപ്പ് സേതുലക്ഷ്മി ജോലിചെയ്യുന്ന ബാങ്കിലെത്തി. തികച്ചും സന്തോഷവാനായിരുന്നു അയാൾ. “മുരളിസാറിനും പണിക്കർ സാറിനും മഞ്ജുക്കുഞ്ഞിനെ വല്ലാതങ്ങിഷ്ടപ്പെട്ടു കേട്ടോ” സേതുലക്ഷ്മിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടയുടനെ കുറുപ്പ് അറിയിച്ചു. പിന്നീടയാൾ ആകാംക്ഷാപൂർവ്വം തിരക്കി. “മഞ്ജുമോളെന്താ പറഞ്ഞത്?”

“അവൾക്കും ഈ ബന്ധം സമ്മതമാണ്. മുരളിയെ ഞങ്ങൾക്കും ബോദ്ധ്യമായി. കാഴ്ചയിൽ നല്ലയോഗ്യൻ, പിന്നെ വളരെ നല്ല പെരുമാറ്റോം.”

കുറുപ്പപ്പോൾ അല്പം അഭിമാനഗർവ്വത്തോടെ അറിയിച്ചു “തല്ലിപ്പൊളി കേസൊന്നും കുറുപ്പ് കൊണ്ടുവരത്തില്ല. സ്ത്രീധനത്തുക അല്പം കൂടിയാലും പയ്യൻ കേമനാവണം. അത് കുറുപ്പിന്‍റെയൊരു വാശിയാ.” ശബ്ദമല്പം താഴ്ത്തി കുറുപ്പ് ചോദിച്ചു. ഇന്നലെ പണിക്കർ സാറിനോട് മറ്റ് കാര്യങ്ങളൊന്നും സംസാരിച്ചില്ല അല്യോ”

“അതൊന്നും സംസാരിക്കാനുള്ള സാവകാശം കിട്ടിയില്ല കുറുപ്പേ. അവരുടനെ മടങ്ങിയില്ലേ?” ഉണ്ണിത്താന്‍റെ മുന്നിൽവെച്ച് സ്ത്രീധനക്കാര്യം സംസാരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ആ വിഷയം സംസാരിക്കാൻ കഴിയാഞ്ഞതെന്ന സത്യം സേതു ലക്ഷ്മി മറച്ചുവെച്ചു

“കൊച്ചമ്മ പറഞ്ഞ കണ്ടീഷൻസൊക്കെ ഞാൻ പണിക്കർസാറിനോട് പറഞ്ഞിട്ടുണ്ട്. എങ്കിലും കൊച്ചമ്മ നേരിട്ട് ഒന്നുംകൂടൊന്ന് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞേക്കണം. അതിനൊരു പ്രത്യേക വേയ്റ്റാണേ. അതുകൊണ്ടാ.”

“ഞാൻ പണിക്കരെ ഫോണിൽ വിളിച്ച് സംസാരിച്ചോളാം.”

“മതി, അത് മതി”

“നമുക്കുടനെ കല്യാണനിശ്ചയം നടത്തിയേക്കാമല്ലോ.”

“അക്കാര്യംകൂടി പറയാനാ കുറുപ്പിങ്ങോട്ട് ഓടിയെത്തിയത്. നിശ്ചയം നടത്താനുള്ള തീയതി നിശ്ചയിച്ചറിയിക്കാനാ പണിക്കർസാറ് പറഞ്ഞിരിക്കുന്നേ. ചൂണ്ടേൽ കൊരുത്ത മത്സ്യം വെട്ടിമാറാതെ നോക്കണതിലാ ഇനി നമ്മടെ മിടുക്ക്..”

“ഞാൻ ബാങ്കിൽ നിന്ന് മടങ്ങുന്നവഴി ജ്യോത്സ്യനെ കണ്ട് മുഹുർത്തം കുറിപ്പിക്കാം.”

“എന്നിട്ട് കൊച്ചമ്മ കുറുപ്പിനെ വിളിച്ചറിയിച്ചാൽ മതി. ഞാൻ പണിക്കർസാറിനെ നേരിൽ കണ്ട് വിവരം പറഞ്ഞോളാം.” സേതുലക്ഷ്മി നല്കിയ ഏതാനും നൂറുരൂപാ നോട്ടുകൾ സന്തോഷപൂർവ്വം സ്വീകരിച്ചുകൊണ്ട് കുറുപ്പ് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു “കൊച്ചമ്മ പണിക്കർസാറിനെ ഇന്ന് തന്നെ വിളിച്ചേക്കണം കേട്ടോ.”

കുറുപ്പിനെ യാത്രയാക്കിയശേഷം സേതുലക്ഷ്മി നിറഞ്ഞ മനസ്സോടെ സ്വന്തം സീറ്റിൽ ഒന്നിളകിയിരുന്നു. ഈ സന്തോഷവാർത്ത മഞ്ജുവിനെതന്നെ ആദ്യമറിയിക്കാമെന്നോർത്ത് ഫോണെടുത്തെങ്കിലും അവളിപ്പോ ചോദ്യകടലാസിന് മുന്നിലായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ സേതുലക്ഷ്മി ഫോൺ തിരികെ ക്രേഡിലിൽ തന്നെ വെച്ചു. ഉണ്ണിത്താനെ വിളിച്ച് വിവരം പറഞ്ഞാലോ എന്നാലോചിച്ചെങ്കിലും അടുത്തനിമിഷം ആ ശ്രമവുമുപേക്ഷിച്ചു.

ഉണ്ണിത്താനും ജ്യേഷ്ടസഹോദരി ഈശ്വരിയമ്മയുംകൂടി വർഷങ്ങൾക്ക് മുൻപുതന്നെ മഞ്ജുവും അവരുടെ മകൻ ശിവരാമകൃഷ്ണനും തമ്മിലുള്ള വിവാഹം വാക്കാലുറപ്പിച്ചതാണ്. സഹോദരൻ ആ വാക്ക് മറികടക്കാൻ പോകുന്നവെന്നറിഞ്ഞാൽ സങ്കടവും പരിഭവവുമൊക്കെയായി അവരുടനെ ഇങ്ങോട്ടെത്തും. തന്‍റെ ഭർത്താവിന്‍റെ മനസ്സ് കീഴ്മേൽ മറിക്കാനുള്ള സാമർത്ഥ്യമൊക്കെ ആയമ്മക്കുണ്ട്.

പക്ഷെ ഇന്ന് തന്നെ ഈ സന്തോഷവാർത്ത അദ്ദേഹത്തെ അറിയിക്കാതിരിക്കാനുമാവില്ല. സിറ്റിയിലുള്ള ബംഗ്ളാവ് ഉണ്ണിത്താന്‍റെ പേരിലാണ്. അത് മഞ്ജുവിന്‍റെ പേരിലെഴുതിക്കണമെങ്കിൽ അദ്ദേഹത്തിന്‍റെ പൂർണ്ണസമ്മതമില്ലാതെ കഴിയില്ല. അദ്ദേഹമതിന് വിസമ്മതിച്ചാൽ പ്രശ്നമാകും.

ബാങ്കിൽ നിന്ന് മടങ്ങുന്നവഴി ജോത്സ്യനെ കണ്ട് വിവാഹനിശ്ചയത്തിന്‍റെ മുഹുർത്തം കുറിച്ച കുറിപ്പടിയുമായി സേതുലക്ഷ്മി വീട്ടിലെത്തുമ്പോൾ ഉണ്ണിത്താൻ ലൈബ്രറിയിലായിരുന്നു. സേതുലക്ഷ്മി കുറുപ്പിനെ വിളിച്ച് നിശ്ചചയത്തിയതിയും മുഹുർത്തവുമറിയിച്ചു. പിന്നെ ലൈബ്രറിയിലേക്ക് ചെന്നു. “ഇന്ന് മാർത്താണ്ഡക്കുറുപ്പ് ബാങ്കിൽ വന്നിരുന്നു. മുരളീമനോഹറിന് നമ്മുടെ മോളെ വളരെ ഇഷ്ടപ്പെട്ടെന്ന്. എത്രേം വേഗം എങ്കേജ്മെന്റ് നടത്താമെന്ന് വിചാരിച്ച് ബാങ്കീന്ന് വരുന്നവഴി ഞാൻ ജ്യോത്സ്യനെ കണ്ട് മുഹുർത്തോം കുറിപ്പിച്ചു.”

നിശ്ചയതിയതിയിലേക്ക് നോക്കിക്കൊണ്ട് ഉണ്ണിത്താൻ ചോദിച്ചു. “ഇത്രക്കങ്ങ് ധൃതി കൂട്ടണോ സേതൂ?”

“പത്ത് പതിനാല് ദിവസത്തെ സാവകാശമുണ്ടല്ലോ. അപ്പോഴേക്കും ജുജൂന്‍റെ എക്സാമും കഴിയും.”

“മോളുടെ അഭിപ്രായമെന്താണെന്നൊക്കെ വിശദമായി ചോദിച്ചറിഞ്ഞിട്ട് അല്പം സാവധാനത്തിലായാൽ പോരേ.”

“അവള് മടങ്ങിപോകും മുൻപ് ഞാനവളോട് എല്ലാം വിശദമായി ചോദിച്ചു. ഈ വിവാഹത്തിനവൾക്ക് പൂർണ്ണസമ്മതമാണെന്നവൾ പറയൂം ചെയ്തു.”

“അവളുടെ സമ്മതം മാത്രം പോരല്ലോ. പയ്യന്‍റെ തറവാട്, സ്വഭാവം ഇതൊക്കെ അന്വേഷിച്ചറിയണ്ടേ?”

“അതും ബാങ്കിലെ ആലപ്പുഴക്കാരൻ ഒരു സ്റ്റാഫ് വഴി ഞാനന്വേഷിച്ചു. മുരളീടെ ഓഫീസ് സ്റ്റാഫിനൊക്കെ അയാളെ വല്യകാര്യമാണെന്നാ അറിഞ്ഞത്.”

“ഉം” ഉണ്ണിത്താൻ വെറുതെയൊന്ന് മൂളി. ഇത്ര പെട്ടെന്ന് വിവാഹമുറപ്പിക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്ന ധ്വനിയുണ്ടായിരുന്നു അതിൽ.

“താനീ വിവരം മോളെ വിളിച്ച് സംസാരിച്ചോ.”

“ഇല്ല. ഇന്ന് രാത്രി ഹോസ്റ്റലിലേക്ക് വിളിച്ച് അവളോട് സംസാരിക്കാം. പിന്നൊരു പ്രധാന കാര്യം, നമ്മുടെ മോൾക്ക് നല്ലൊരു വിവാഹസമ്മാനം കൊടുക്കണ്ടേ? ആണും പെണ്ണുമായി നമുക്കവളല്ലേയുള്ളു.”

“നമുക്കുള്ളതെല്ലാം അവൾക്കല്ലേ?”

“അതൊക്കെ ശരി തന്നെ. ഇപ്പോൾ അവളൊരു കുടുംബിനിയുംകൂടി ആകാൻ പോവുകയല്ലേ? കോട്ടയത്ത് ശങ്കരേട്ടന്‍റെ പേരിലുള്ള ആ ബംഗ്ളാവ് അവൾക്ക് വിവാഹസമ്മാനമായി കൊടുക്കണമെന്നാ എന്‍റെ അഭിപ്രായം.”

“അതിനൊക്കെ ഇനീം സമയമുണ്ടല്ലോ. ആദ്യം മാര്യേജ് കഴിയട്ടെ.”

“എന്തിനാ അത്രയുമൊക്കെ നീട്ടിക്കൊണ്ട് പോകുന്നത്. വിവാഹത്തിന് മുൻപ് രജിസ്ട്രേഷൻ കഴിഞ്ഞാലല്ലേ വിവാഹസമ്മാനമാകൂ”

“താനിങ്ങനെ ധൃതികൂട്ടുന്നത് കാണുമ്പോൾ എനിക്കൊരു സംശയം. ഇത് തന്‍റെ മാത്രം ആഗ്രഹമാണോ, അതോ ചെക്കൻ വീട്ടുകാരുടെ ആഗ്രഹമാണോ?” ഉണ്ണിത്താന്‍റെ സ്വരം പെട്ടെന്ന് പരുക്കനായി

“അല്ലാ…. നാട്ട് നടപ്പനുസരിച്ച്…” സേതുലക്ഷ്മിയുടെ സ്വരം നേർത്തുപോയി.

“കല്യാണത്തിന് വധുവിന്‍റെ മാതാപിതാക്കൾ കൊടുക്കുന്ന സമ്മാനത്തിന് സ്ത്രീധനമെന്നൊരു ഓമനപ്പേരുകൂടിയുണ്ടെന്നറിയാലോ. വേണ്ട നമ്മുടെ മോളെ അങ്ങനെയാരും വിവാഹം കഴിക്കണ്ട.” ഉണ്ണിത്താന്‍റെ സ്വരം കൂടുതൽ കനത്തു.

കൂടുതൽ നിർബ്ബന്ധിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നി സേതുലക്ഷ്മിക്ക് നയത്തിൽ കാര്യം നേടിയെടുക്കുകയേ വഴിയുള്ളു. “ഇഷ്ടമില്ലെങ്കിൽ വേണ്ട. ഞാനൊരാഗ്രഹം പറഞ്ഞെന്ന് മാത്രം.”

നൈരാശ്യം മനസ്സിലടക്കിക്കൊണ്ട് സേതുലക്ഷ്മി പൊയ്ക്കഴിഞ്ഞപ്പോൾ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ച് ­വെച്ച് ഉണ്ണിത്താൻ ഏതാനും നിമിഷം ചിന്താകുലനായിരുന്നു. മുരളി മഞ്ജുവിനെ പെണ്ണുകാണാൻ വന്ന ദിവസം കുടുംബത്തിന്‍റെ സ്വത്തുവകകളെക്കുറിച്ച് സോമനാഥ പണിക്കർ ചോദിച്ചപ്പോൾ അയാളുടെ അമിതമായ ജിജ്ഞാസയിൽ എന്തെങ്കിലും ദുരുദ്ദേശങ്ങളുണ്ടോ എന്നൊരു സംശയം മനസ്സിനെ അലട്ടിയിരുന്നു. വിവാഹസമ്മാനത്തെക്കുറിച്ച് സേതുലക്ഷ്മി സൂചിപ്പിച്ചതിലും ഉണ്ണിത്താന് എന്തോ അസ്വാഭാവികത തോന്നി. ഐഎഎസുകാരനെ ജാമാതാവായി നേടിയെടുക്കാൻവേണ്ടി സേതുലക്ഷ്മി അണിയറക്ക് പിന്നിൽ താനറിയാതെ എന്തോ ചില ചരട് വലികൾ നടത്തുന്നുണ്ടെന്ന ചിന്ത ഉണ്ണിത്താന്‍റെ മനസ്വാസ്ഥ്യം കെടുത്തി.

കുറുപ്പ് നിർദ്ദേശിച്ചതനുസരിച്ച് സോമനാഥപണിക്കരെ വിളിച്ചു സംസാരിക്കാൻ ആഗ്രഹിച്ചെങ്കിലും ഉണ്ണിത്താന്‍റെ നിസ്സഹകരണം മാറ്റിയെടുക്കുന്നതു വരെ രണ്ടുമൂന്ന് ദിവസത്തേക്ക് അല്പം ക്ഷമ കാണിക്കാന്‍ തന്നെ തീരുമാനിച്ചു സേതുലക്ഷ്മി.

“മഞ്ജുവിനൊരു ഫോൺകോളുണ്ട്.” ഹോസ്റ്റലിലെ ആയ മുറി വാതിൽക്കൽവന്നറിയിച്ചു.

പിങ്കിയും വരദയും ചാടിയെഴുന്നേറ്റ് ആർത്തുവിളിച്ചു. “ഹാപ്പി ന്യൂസ്, ഹാപ്പി ന്യൂസ്, മുരളീമനോഹർ വെഡ്സ് മഞ്ജു” ഫോണിനടുത്തേക്ക് നടക്കുമ്പോൾ മഞ്ജു ജിജ്ഞാസ കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. സേതുലക്ഷ്മിയായിരുന്നു ഫോണിൽ. ആഹ്ളാദംകൊണ്ട് ഇടറുന്ന സ്വരത്തിൽ അവരറിയിച്ചു “മമ്മിയാ ജുജൂ. മുരളിക്ക് വിവാഹത്തിന് സമ്മതമാണെന്ന്. അടുത്തതിന്‍റെ അടുത്ത ഞാറാഴ്ച എങ്കേജ്മെന്റും നിശ്ചയിച്ചു. നിനക്ക് സന്തോഷമാണല്ലോ.”

“യെസ് മമ്മീ, യൂ ആർ ഗ്രേറ്റ് മമ്മീ” ഫോണിലൂടെ മഞ്ജുവിന്‍റെ ചിരി കേട്ടപ്പോൾ സേതുലക്ഷ്മിയുടെ മനസ്സിലും ഒരു കുളിർകാറ്റ് വീശി.

“മമ്മീ, ഡാഡി എന്തു പറഞ്ഞു?”

“ഹി ഈസ് വെരി ഹാപ്പി. ഡാഡിക്ക് മുരളിയെ ഇഷ്ടപ്പെട്ടു.”

“താങ്ക് ഗോഡ്. വലിയൊരു പ്രശ്നമൊഴിവായതു പോലെ മഞ്ജു പറഞ്ഞു. “ഇവിടെ എന്‍റെ ഫ്രെണ്ട്സ് പറഞ്ഞിരിക്കയാ മാര്യേജ് ഫിക്സുചെയ്യാണെങ്കില്‍ അവർക്കൊരു ട്രീറ്റ് വേണമെന്ന്.”

“അതിനെന്താ, പാർട്ടി ഹോട്ടൽ സൗത്ത്പാർക്കിൽതന്നെ നടത്തിക്കോ. ആ പൂർണ്ണിമേം ക്ഷണിച്ചേക്കണം കേട്ടോ. അവളിക്കാര്യം കേട്ടിട്ടെന്തു പറഞ്ഞു. മുരളീടെ ഫോട്ടോ നീയവൾക്ക് കാണിച്ചുകൊടുത്തോ?”

മറ്റാരെങ്കിലും സംഭാഷണം ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട് മഞ്ജു പറഞ്ഞു. “ഉവ്വ് മമ്മീ. അവൾക്ക് ഷോക്കായിപ്പോയി. ബാക്കിയൊക്കെ ഞാനവിടെ വന്നിട്ട് വിസ്തരിച്ച് പറയാം.”

“നീ പരീക്ഷ കഴിഞ്ഞാലുടനെ ഇങ്ങോട്ടെത്തിയേക്കണം. എന്നിട്ട് വേണം ഫംഗ്ഷനുള്ള ഡ്രസ്സൊക്കെയെടുക്കാൻ”

“ശരി മമ്മീ” ഉത്സാഹതികവോടെ മഞ്ജു പറഞ്ഞു.

മഞ്ജുവിന്‍റെ വിവാഹം തീരുമാനിച്ച വിവരമറിഞ്ഞപ്പോൾ പിങ്കിയും വരദയും ആർത്തു വിളിച്ചു “കൺഗ്രാജുലേഷൻസ് മഞ്ജു.”

പഠനത്തിൽ മുഴുകിയ ഭാവത്തിലിരുന്നിരുന്ന പൂർണ്ണിമയുടെ കയ്യിൽനിന്നും പുസ്തകം പിടിച്ചുവാങ്ങിക്കൊണ്ട് പിങ്കി പറഞ്ഞു. “ദേ, മഞ്ജൂന്‍റെ വിവാഹം ഉറപ്പിച്ചൂന്ന്. രണ്ടാഴ്ച കഴിഞ്ഞ് എങ്കേജ്മെന്റാ”

“കൺഗ്രാറ്റ്സ്, ഹാർട്ടി കൺഗ്രാറ്റ്സ്” പൂർണ്ണിമ അനുമോദനങ്ങളറിയിച്ചെങ്കിലും ഐസുകട്ടയുടെ മരവിപ്പുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

സേതുലക്ഷ്മിയപ്പോൾ ക്ളബ് മെമ്പേഴ്സിനെ വിളിച്ച് ആ സന്തോഷവാർത്ത അവരെയെല്ലാം അറിയിക്കുകയായിരുന്നു. ആ ജോലിയവസാനിച്ച് കഴിഞ്ഞപ്പോൾ ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു “നമ്മുടെ ഈശ്വരിച്ചേച്ചിയെ വിവരമറിയിക്കണ്ടേ”

“അത് നിങ്ങളു തന്നെ വിളിച്ചറിയിച്ചാൽ മതി”

“വിവരമറിയുമ്പോ ചേച്ചി പരിഭവിക്കും”

“എന്തിന്? നിങ്ങടെ മരുമകനും നമ്മുടെ മോളും തമ്മിൽ കാക്കേം കൊക്കും പോലുള്ള ചേർച്ചക്കുറവുണ്ടെന്ന് ഏത് കണ്ണ്പൊട്ടനും പറയൂല്ലോ. എന്നിട്ടും പരിഭവിക്കുന്നതെന്തിനാ”

ഉണ്ണിത്താൻ മനസ്സില്ലാമനസ്സോടെ ഫോണിനടുത്തേക്ക് നടന്നു. ഡയൽ ചെയ്യുമ്പോൾ ഉണ്ണിത്താന്‍റെ വിരൽതുമ്പുകൾക്ക് നനുത്ത വിറയലനുഭവപ്പെട്ടു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें