“ഒന്ന് വേഗം പറയെന്‍റെ ഡാഡി” മഞ്ജു ധൃതികൂട്ടി.

“പറയാം. എല്ലാം കേട്ടതിനുശേഷം നീതന്നെ ഒരു തീരുമാനത്തിലെത്തിയാൽ മതി. നിന്‍റെ തീരുമാനം എന്തായാലും ഡാഡിയത് സന്തോഷത്തോടെ സ്വീകരിക്കും. സത്യം”

“ശരി. വളച്ചുകെട്ടാതെ പ്രശ്നമെന്താണെന്ന് പറയെന്‍റെ പൊന്നു ഡാഡി ”

“നിന്‍റെ കല്യാണനിശ്ചയം മുടങ്ങിയത് സോമനാഥപണിക്കർക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായതുകൊണ്ടൊന്നുമല്ലെന്‍റെ മോളേ. നിന്‍റെ മമ്മി ഓഫർ ചെയ്തതിനേക്കാൾ സ്ത്രീധനം നല്കാമെന്ന് പറഞ്ഞ് നിന്‍റെ ക്ലാസ്മേറ്റ് പൂർണ്ണിമയുടെ അച്ഛൻ ചന്ദ്രശേഖർ മുരളിയുടെ അച്ഛനെ പ്രലോഭിപ്പിച്ചതുകൊണ്ടാണ്. സത്യത്തിൽ നെറികെട്ടൊരു കാലുമാറ്റമാണ് പണിക്കരും മുരളിയും ചേർന്ന് നടത്തിയത്.”

ശരീരത്തിലൂടെ ഒരു മിന്നൽപിണർ കടന്നുപോയതുപോലെ തോന്നി മഞ്ജുവിന്. ഉണ്ണിത്താന്‍റെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കിക്കൊണ്ട് അവൾ ഒരു പ്രതിമ കണക്കെ ഇരുന്നു പോയി.

മനസ്സല്പം ശാന്തമായപ്പോൾ ചില സംഭവങ്ങൾ മഞ്ജുവിന്‍റെ ഓർമ്മയിൽ തെളിഞ്ഞുവന്നു. വളരെ ആർഭാടപൂർവ്വം നടക്കേണ്ട വിവാഹനിശ്ചയചടങ്ങ് അവസാനഘട്ടത്തിൽ മുടങ്ങിപ്പോയത്, അതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എന്തോ ഒളിക്കുന്നതുപോലുള്ള മമ്മിയുടെ മുഖത്തെ ഭാവപകർച്ച, തന്നെ ഉൽക്കണ്ഠാകുലയാക്കിക്കൊണ്ട് ദിവസങ്ങളോളം നീണ്ടുപോയ മുരളിയുടെ മൗനം, ഇന്ന് വീണ്ടും സംസാരിച്ചപ്പോൾ, സ്വന്തം ഡാഡിക്കല്ല അങ്കിളിനാണ് അറ്റാക്കുണ്ടായത് എന്ന മുരളിയുടെ വെളിപ്പെടുത്തലിലെ ദുർഗ്രാഹ്യത. ഇതെല്ലാം ഒന്നിനോടൊന്ന് ചേർത്തുവെച്ച് ആലോചിച്ചപ്പോൾ ഉണ്ണിത്താന്‍റെ വാക്കുകളിൽ സത്യം ഉണ്ടെന്നുതോന്നി അവൾക്ക്.

“ഓ! ഗോഡ്! ഇങ്ങനെയൊരു ചതി. പൂർണ്ണിമ... അവളിങ്ങനെ...” മഞ്ജുവിന്‍റെ സ്വരമിടറി

“പണിക്കരുടെ കാലുമാറ്റത്തിന്‍റെ രഹസ്യം എന്താണെന്നറിഞ്ഞപ്പോൾ എന്തു വിലകൊടുത്തും മുരളിയെക്കൊണ്ടുതന്നെ നിന്‍റെ കഴുത്തിൽ താലി കെട്ടിക്കണമെന്ന് നിന്‍റെ മമ്മിക്കും വാശിയായി. നിന്‍റെ മമ്മി നമ്മുടെ ഓഫർ ഇരട്ടിയാക്കി. അതോടെ ചന്ദ്രശേഖറും മകളും ഔട്ട്!”

“കഷ്ടം! മമ്മിക്ക് യാഥാർത്ഥ്യമെന്തെന്ന് എന്നോട് തുറന്നുപറയാമായിരുന്നു. എങ്കിൽ മമ്മിയെ ഞാനീ കാളക്കച്ചവടത്തിന് സമ്മതിക്കുമായിരുന്നില്ല. ഈ ലോകത്ത് വേറെ ആണുങ്ങളില്ലാത്ത പോലെ” മഞ്ജുവിന്‍റെ സ്വരത്തിൽ അമർഷവും ദുഖവുമുണ്ടായിരുന്നു.

“നല്ല സ്നേഹോള്ള ഒരുത്തനെ നമുക്ക് താമസിയാതെ കണ്ടെത്താനാകുമെന്ന് ഞാൻ നിന്‍റെ മമ്മിയോട് പലവട്ടം പറഞ്ഞുനോക്കിയതാ. അങ്ങനെയുള്ള ഒരുവനിപ്പോൾതന്നെ നമ്മുടെ കൺവെട്ടത്തുതന്നെയുണ്ടുതാനും”

“ഡാഡി... ഡാഡീ... ആ ബന്ധം എനിക്കിഷ്ടമല്ലെന്ന് ഞാനാദ്യമേതന്നെ പറഞ്ഞിട്ടുണ്ട് കേട്ടോ.”

“എന്‍റെ മഞ്ചാടിമോളേ, നിന്നെ ആ ശിവരാമൻ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ചോളും. വിദ്യാഭ്യാസോം പരിഷ്ക്കാരോമൊക്കെ അല്പം കുറവാണെങ്കിലെന്താ. നല്ല സ്നേഹോള്ളവനാ അവൻ.”

“ഡാഡി മറ്റെന്തു പറഞ്ഞാലും ഞാനനുസരിക്കാം. പക്ഷെ ഇതുമാത്രം പറയരുത്.”

“നീ ഒന്നുംകൂടൊന്ന് ആലോചിച്ച് നോക്ക്. എനിക്കത്രമാത്രേ പറയാനുള്ളു” ഒരു നിമിഷത്തെ ഇടവേളക്കുശേഷം എന്തോ ഓർമ്മ വന്നമട്ടിൽ ഉണ്ണിത്താൻ തുടർന്നു “ഞാനീ പറഞ്ഞ കാര്യങ്ങളൊന്നും നീ സേതൂനോട് ചോദിച്ചേക്കല്ലേ. നീയൊന്നും അറിഞ്ഞതായി ഭാവിക്കയും വേണ്ട.”

ഒരു ജീവച്ഛവംപോലെയാണ് മഞ്ജു സ്വന്തം മുറിയിലേക്ക് മടങ്ങിയത്. കിടക്കയിലേക്ക് വീണുകൊണ്ടവൾ തേങ്ങിക്കരഞ്ഞു.

മുരളിയുടെ തേൻകിനിയുന്ന വാക്കുകളിൽ ഒരു പ്രേമസാമ്രാജ്യം സ്വപ്നം കണ്ടതെല്ലാം വെറും മിഥ്യമാത്രം. ഇതുവരെ താനൊരു മൂഢസ്വർഗ്ഗത്തിലായിരുന്നു

ചിന്താശക്തി തിരികെ ലഭിച്ചപ്പോൾ. അവളാദ്യമാലോചിച്ചത് എങ്ങനെയെങ്കിലും ഈ ചതിക്കെണിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗമെന്താണെന്നാണ്. മമ്മിയുടെ ദുർവാശിയിൽ ഹോമിക്കപ്പെടാൻ പോകുന്നത് തന്‍റെ ജീവിതമാണ്. കാര്യങ്ങൾ കൂടുതൽ അപകടമേഖലകളിലേക്ക് കടക്കുംമുൻപ് ഇതിനൊരു പോംവഴി കണ്ടെത്തണം. മഞ്ജു തീരുമാനിച്ചു

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...