പ്രായക്കൂടുതലുണ്ട് ഈശ്വരിയമ്മക്ക്. കിളിരമുള്ള സ്ഥൂലിച്ച ശരീരം. കറുത്ത ഫ്രേമുള്ള കണ്ണടക്ക് താഴെ നിശ്ചയ ദാർഢ്യവും ശാസനാഭാവവും തുടിക്കുന്ന സൂക്ഷ്മദൃഷ്ടികൾ. ജ്യേഷ്ഠസഹോദരിയോട് ഉണ്ണിത്താന് വിധേയത്വം കലർന്ന ബഹുമാനമാണ്.

“ശങ്കരാ, നമ്മളിങ്ങനെ ചുമ്മായിരുന്നാൽ മതിയോ. മുരളീമനോഹറിന്‍റെ വീടുവരെ ഒന്ന് പോയി അന്വേഷിക്കണ്ടേ?”

“എന്തിനെക്കുറിച്ച് അന്വേഷിക്കാനാ ചേച്ചി?” ഉണ്ണിത്താൻ പെട്ടെന്ന് ചോദിച്ചുപോയി.

“അതുകൊള്ളാം.നിശ്ചയം മുടങ്ങിയില്ലേ? അതിനി എന്നത്തേക്ക് വെക്കണമെന്ന് അവര് പറഞ്ഞുമില്ലല്ലോ. അവർക്കീ ബന്ധത്തിന് താല്പര്യമില്ലെങ്കിൽ അവരത് തുറന്നു പറയട്ടെ. ഈ നാട്ടിൽ വേറേം ആൺപിള്ളേരുണ്ടല്ലോ.”

“ചേച്ചീ, ആ സോമനാഥപണിക്കർക്ക് സുഖമില്ലാതെ വന്നതുകൊണ്ടല്ലേ നിശ്ചയം നീട്ടിവെച്ചത്. അയാളുടെ അസുഖം ഭേദമായാൽ....” ഉണ്ണിത്താന്‍റെ സ്വരം ദുർബ്ബലമായി

“ഏത് ഹോസ്പിറ്റലിലാ അയാളെ അഡ്മിറ്റ് ചെയ്തിരിക്കുന്നേന്നറിഞ്ഞാൽ നമുക്ക് ശിവരാമനെ അങ്ങോട്ടയച്ച് സ്ഥിതിഗതികളൊക്കെ അറിഞ്ഞ് വരാൻ പറയാമായിരുന്നു. ശങ്കരന് ഹോസ്പിറ്റലേതാണെന്ന് അറിയാമായിരിക്കുമല്ലോ.”

“അത്... അതാലപ്പുഴേലെ...” ഉണ്ണിത്താന്‍റെ വാക്കുകൾ മുറിഞ്ഞു.

“ശങ്കരനതുപോലും അന്വേഷിച്ചില്ലല്ലേ?”

“സേതു പോയിരുന്നല്ലോ. അവര് നമ്മുടെ ബന്ധുക്കളാകാൻ പോകുന്നല്ലേയുള്ളു. ഇപ്പോഴേ അവരുടെ കുടുംബകാര്യങ്ങളിൽ തലയിടുന്നതെന്തിനാ എന്നോർത്തിട്ടാ, ചേച്ചീ.”

“ഏതായാലും തുടക്കത്തിലേ മുടക്കം വന്നത് അത്ര ശുഭലക്ഷണമല്ല. ജാതകങ്ങൾ തമ്മിൽ പൊരുത്തമുണ്ടോന്ന് ഒരിക്കൽകൂടി വിശദമായി നോക്കിയിട്ട് മതി മുന്നോട്ട് പോകാനെന്നാ എന്‍റെ അഭിപ്രായം.”

അപ്പോഴേക്കും പീരുമേട്ടിലെ എസ്റ്റേറ്റിലെ മേസ്ത്രി ഉണ്ണിത്താനെ കാണാൻ വന്നിരിക്കുന്നെന്ന് ധർമ്മേന്ദ്രൻ വന്നറിയിച്ചു. പ്രതിക്കൂട്ടിൽനിന്ന് കുറ്റവിചാരണ കഴിഞ്ഞിറങ്ങുന്ന കുറ്റവാളിയുടെ ആശ്വാസത്തോടെ ഉണ്ണിത്താൻ ആ മുറിയിൽനിന്നും പുറത്തേക്ക് കടന്നു.

 

മുരളിയും സോമനാഥപണിക്കരും പൂർണ്ണിമയുടെ അച്ഛൻ ചന്ദ്രശേഖരന്‍റെ ആതിഥ്യം സ്വീകരിച്ച് പൊന്മുടിയിലെ എസ്റ്റേറ്റില്‍ താമസം തുടങ്ങിയിട്ട് നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ജ്വല്ലറിഷോപ്പിന്‍റെ ചുമതല മൂത്തമകൻ സന്തോഷിനെ ഏല്പിച്ച് ചന്ദ്രശേഖറും പൂർണ്ണിമയോടൊപ്പം അവിടെയെത്തിയിട്ടുണ്ട്.

ഒരു കുന്നിന്‍റെ മുകളിലാണ് ചന്ദ്രശേഖറിന്‍റെ കൊട്ടാരസദൃശ്യമായ എസ്റ്റേറ്റ് ബംഗ്ളാവ്. ചുറ്റും തേയിലതോട്ടങ്ങളുടെ പച്ചപ്പും കുളിർമ്മയും. സുഖകരമായ കാലാവസ്ഥ. നഗരത്തിന്‍റെ ശബ്ദാരവങ്ങളില്ലാത്ത സ്വച്ഛസുന്ദരമായ അന്തരീക്ഷം. അതിനെല്ലാം പുറമെ ആതിഥേയരുടെ ഹൃദ്യമായ പരിചരണവും.

എസ്റ്റേറ്റിലെ താമസം മുരളിക്കും പണിക്കർക്കും വളരെയിഷ്ടപ്പെട്ടു. പൂർണ്ണിമയുമായുള്ള സൗഹൃദം കൂടുതൽ ഊഷ്മളമായതോടെ ദിവസങ്ങൾ കടന്നുപോകുന്നത് മുരളി അറിഞ്ഞതേയില്ല. ദിവസവും ഉച്ചസമയത്ത് പൂർണ്ണിമയും മുരളിയും കൂടി ചുറ്റിനുമുള്ള പ്രകൃതിമനോഹരങ്ങളായ സ്ഥലങ്ങൾ കാണാനിറങ്ങും പൂർണ്ണിമ അയാളെ പരിസരത്തുള്ള പിക്നിക് സ്പോട്ടിലെല്ലാം കൊണ്ടുപോകും. ആ സ്വകാര്യ നിമിഷങ്ങളിലൂടെ അവരന്യോന്യം കൂടുതലടുത്തു.

ഒരു മദ്ധ്യാഹ്നം. ചന്ദ്രശേഖറിന്‍റെ ഐകോണിൽ പ്രകൃതിരമണീയമായൊരു സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു മുരളിയും പൂർണ്ണിമയും.

“താനെന്താ ആലോചിക്കുന്നേ.” ഡൈവ് ചെയ്യുന്നതിനിടയിൽ മുരളി ചോദിച്ചു.

“ഒന്നുമില്ല...” ആ സ്വർഗ്ഗീയനിമിഷങ്ങൾ ആസ്വദിക്കുംപോലെ മുരളിയുടെ തോളിലേക്ക് ചാഞ്ഞ് കണ്ണുചിമ്മിക്കൊണ്ട് പൂർണ്ണിമ മന്ത്രിച്ചു.

മഞ്ജുവിനെക്കുറിച്ചാണവളപ്പോൾ ആലോചിച്ചിരുന്നത്.

മഞ്ജു! കോളേജ് കാമ്പസ്സിലെ ഏക എതിരാളി!. എല്ലാ മത്സരങ്ങളിലും തനിക്ക് മുന്നിൽ വിജയത്തിന്‍റെ വെന്നിക്കൊടിയുമായി അവളുണ്ടാകും.

പരീക്ഷകളിൽ, കലാവേദികളിൽ, സൗന്ദര്യമത്സരത്തിൽ എല്ലാം തനിക്ക് പരാജയത്തിന്‍റെ കയ്പുനീർ മാത്രം. പക്ഷെ, ഇപ്പോളാദ്യമായി താനവളെ തോല്പിച്ചിരിക്കുന്നു.

അവളുടെ സ്വപ്ന ഗന്ധർവ്വനാണിപ്പോൾ തന്‍റെയരികിലിരിക്കുന്നത്. ഐഎഎസുകാരനെ കെട്ടാൻ പോകുന്നെന്നും പറഞ്ഞ് എന്തൊരു നെഗളിപ്പായിരുന്നു അവൾക്ക്. സ്നേഹിതകൾക്ക് വിരുന്നുനല്കി വിലസുമ്പോൾ ഇത്തരത്തിലൊരു ക്ലൈമാക്സ് അവളൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...