Parenting: പാഠം- 1 സ്നേഹം

ഒരു ചിത്രകാരന് ഇതിൽ കവിഞ്ഞ് എന്ത് അംഗീകാരമാണ് ആവശ്യമുള്ളത്? ഒരു മകന് ലോകത്തോടുള്ള ഭാഷയായി അച്‌ഛന്‍റെ ചിത്രങ്ങൾ! ഓട്ടിസം എന്ന രോഗത്തിന്‍റെ ദൗർബല്യങ്ങളിൽ നിന്ന് മകനെ താൻ വരച്ച ചിത്രങ്ങളിലൂടെ കര കയറ്റാൻ ശ്രമിച്ച് വിജയം നേടിയ ഒരു അച്‌ഛൻ. അതിനു തുണയായി സദാ തെളിയുന്ന വിളക്കായി വഴികാട്ടിയായ ഒരമ്മയും… ദ്രുപദ് ജീവിതത്തെ അറിയുന്നത് മറ്റേതു കുഞ്ഞുങ്ങളും അറിയുന്നതുപോലെയാണ്. എന്നാൽ ഏതാനും വർഷങ്ങൾക്കു മുമ്പ് അതായിരുന്നില്ല അവസ്‌ഥ. ചിത്രകാരനായ വെങ്കിയുടേയും ഭാര്യ സിന്ധുവിന്‍റേയും ഏകമകനാണ് ദ്രുപദ്.

ദ്രുപദിന് മൂന്നു വയസ്സുള്ളപ്പോഴാണ് അവന്‍റെ ചില പ്രശ്നങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. സംസാരിക്കാനും ഇടപഴകാനുമുള്ള പ്രയാസമാണ് ആദ്യം ശ്രദ്ധിച്ചത്. ആകെ ഏതാനും വാക്കുകൾ പറയും. അതു പലതും മനസ്സിലാക്കാതെയുള്ള പറച്ചിൽ.

പിന്നെ എപ്പോഴും ഒരു തരം പിരുപിരുപ്പ്. ഒന്നിലും അൽപനേരം പോലും ഒതുങ്ങി നിൽക്കാൻ കഴിയുന്നില്ല, വിശപ്പും ദാഹവും പോലും യഥാസമയം പറഞ്ഞറിയിക്കാൻ അവനു കഴിയുന്നില്ല.

“ഞങ്ങൾ പല വിദഗ്‌ദ്ധ ഡോക്‌ടർമാരേയും കാണിച്ചു. പക്ഷേ വളരെ നെഗറ്റീവായ മറുപടിയാണ് പലയിടത്തു നിന്നും കിട്ടിയത്. അവന് യാതൊരു വികാരങ്ങളുമുണ്ടാകില്ല എന്നൊക്കെ. അതുകേട്ട് ഞങ്ങൾ തകർന്നു പോയി. സിന്ധു പൂജാ മുറിയിൽ വാവിട്ടു പൊട്ടിക്കരഞ്ഞു. പിന്നീട് ആൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആന്‍റ് ഹിയറിംഗിൽ ചെന്നപ്പോൾ മൈൽഡ് ഓട്ടിസം വിത്ത് സിവിയർ സ്‌പീച്ച് ഡിലേ ആണെന്ന് കണ്ടെത്തി.”

സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും അവന് എന്തെങ്കിലും ടൂൾ ആവശ്യമാണെന്ന് വെങ്കിയ്‌ക്കും സിന്ധുവിനും മനസ്സിലായി. പല രക്ഷിതാക്കളും ഇക്കാര്യം വൈകിയാണ് തിരിച്ചറിയുക, അറിഞ്ഞാൽ തന്നെ എന്തു ചെയ്യണമെന്ന് രൂപവുമുണ്ടാകില്ല.

“ഇത്തരം കുട്ടികൾക്ക് ഇൻഫോർമേഷൻ തലച്ചോറിലെത്തിയാലും പ്രതികരിക്കാൻ സമയമെടുക്കും. ക്ഷമയോടെ നാം കാത്തിരിക്കണം.”

ദ്രുപദിന് സ്‌പീച്ച് തെറാപ്പി ചെയ്യാൻ വേണ്ടി രണ്ടുമാസം ഇരുവരും മൈസൂരിൽ താമസിച്ചു. അത് വളരെയധികം ഗുണം ചെയ്‌തു. കുട്ടിയുടെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് കുറച്ചുകൊണ്ടു വരണം, മറ്റുള്ളവരുമായി ഇടപെടാനുള്ള വൈമുഖ്യം മാറ്റണം. ഈ കാര്യങ്ങൾക്കാണ് പിന്നീട് ഞങ്ങൾ പ്രാധാന്യം കൊടുത്തത്.

വീടിനകത്തും പുറത്തും ഓടി നടന്നു സമയം ചെലവഴിക്കുന്ന ദ്രുപദിനെ ഒരു സ്‌ഥലത്ത് അരമണിക്കൂർ പോലും പിടിച്ചിരുത്താനോ ഒന്നും പഠിപ്പിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല.

autism story

അവന്‍റെ പ്രായത്തിലുള്ള കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയമാണത്. മൂന്നു വയസ്സുള്ള ഒരു കുട്ടിയുടെ പദ സമ്പത്ത് ഏകദേശം മൂവായിരത്തോളം വരും. എന്നാൽ ദ്രുപദിന് മുപ്പത് വാക്കുകളിൽ കൂടുതലറിയില്ല. പാർക്കിൽ പോയാൽ വെറുതെ നോക്കി നിൽക്കും. കളിക്കാൻ മറ്റുള്ളവർക്കൊപ്പം പോകില്ല. അവന്‍റെ അന്തർമുഖത്വം മാറ്റാൻ ഞങ്ങൾ വളരെയധികം ശ്രമിക്കുമ്പോഴാണ് സംഭവിച്ചത്. “ഒരിക്കൽ ഞാൻ വീട്ടിലിരുന്ന് ചിത്രങ്ങൾ വരയ്‌ക്കുകയായിരുന്നു. അവൻ യാദൃച്ഛികമായി എന്‍റെ ചിത്രം വര ശ്രദ്ധിക്കാൻ തുടങ്ങി. പതിവിനു വിപരീതമായി ദ്രുപദ് ശ്രദ്ധയോടെ ചിത്രീകരണം കണ്ടു നിൽക്കുന്നു. വരയുടെ സമയത്ത് അവനിൽ ഹൈപ്പർ ആക്‌ടിവിറ്റി കണ്ടില്ല. രണ്ടു മൂന്നു മണിക്കൂർ വരെ കാത്തിരുന്ന് ഞാൻ വരയ്‌ക്കുന്നത് കാണുന്നു. അപ്പോഴാണ് ഞാൻ അവനു വേണ്ടി വരയ്ക്കാൻ ആരംഭിച്ചത്.

ഓട്ടോ, കാറ്, പുലി, വിമാനം, തീവണ്ടി ഇങ്ങനെ പലതും. അത് അവൻ തിരിച്ചറിഞ്ഞ് പറയാനും തുടങ്ങിയതോടെ പ്രതീക്ഷയായി. ഇതാണ് ശരിയായ രീതിയെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ജീവിതത്തിൽ അവൻ അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളും ചിത്രത്തിലൂടെ അവനെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. ഏകദേശം നാലായിരത്തോളം ചിത്രങ്ങൾ ഇങ്ങനെ വരച്ചു.

മൂന്നോ നാലോ ഫ്രെയിമിലുള്ള ചിത്ര കഥകളിലൂടെ അവൻ അവനെ തന്നെ കണ്ടുകൊണ്ടിരിക്കുന്നു. ചിത്രങ്ങൾ അവന്‍റെ തലച്ചോറിലേക്കുള്ള താക്കോൽ ആയി. ഇപ്പോൾ നിരത്തിൽ പോകുന്ന ഏതു കാർ കണ്ടാലും അവൻ അതിന്‍റെ കമ്പനിയേതാണെന്നു വരെ പറയും. വാഹനങ്ങളോട് അമിതമായ ഇഷ്‌ടമുണ്ട് ദ്രുപദിന്.

ഈ രീതി എല്ലാവർക്കും അനുയോജ്യമാകണമെന്നു കരുതുന്നില്ല. എങ്കിലും ഓരോ കുട്ടിയ്‌ക്കും ഉണ്ടാകും ഓരോ വഴി. വളർച്ചാ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ ചില മാതാപിതാക്കളെങ്കിലും അവഗണിക്കുന്നതായി കണ്ടിട്ടുണ്ട്. അവരെ പുറത്തേക്ക് കൊണ്ടു പോവില്ല. ആളുകളെ കാണിക്കില്ല. എന്നാൽ വെങ്കിയും സിന്ധുവും നേരെ മറിച്ചായിരുന്നു. അവർ മകനെ കൂട്ടി എല്ലായിടവും കറങ്ങും. അയൽപക്കത്തെ വീടുകളിൽ സിന്ധു മകനെ കൊണ്ടുപോകും. സ്വന്തം കുഞ്ഞിനെ മനസ്സിലാക്കിയാലേ അവന്‍റെ മനസ്സിലേക്ക് കടന്നു ചെല്ലാൻ കഴിയൂ. ഇത്തരം കുട്ടികളെ സാധാരണ കുഞ്ഞുങ്ങളോട് താരതമ്യപ്പെടുത്തരുത്. കുഞ്ഞിനെ എത്രമാത്രം സ്വാശ്രയമാക്കാൻ കഴിയുമെന്നാണ് നോക്കേണ്ടത്. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്ക് കൈകൾക്ക് വഴക്കം കിട്ടാൻ ചപ്പാത്തി മാവ് കുഴപ്പിക്കുകയോ ധാരാളം കുത്തിക്കുറിക്കാൻ നൽകുകയോ ചെയ്യാം.

സ്കൂളുകൾ തുറന്നു, ഇനി ശ്രദ്ധിക്കേണ്ടത്

2020 മാർച്ചിൽ കൊറോണ ലോക്ടൗണ്‍ വന്നതിന് ശേഷം 19 മാസങ്ങൾ കഴിഞ്ഞു, ഇപ്പോള്‍ സ്കൂളുകളുടെ പൂട്ടും തുറന്നിരിക്കുന്നു. കുട്ടികൾക്കുള്ള വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെങ്കിലും (കുട്ടികള്‍ക്കുള്ള വാക്സിന്‍ കോവാക്സിന് ഇന്ത്യയില്‍ മാത്രമേ അനുമതി കിട്ടിയിട്ടുള്ളൂ) 18 വയസ്സിന് മുകളിലുള്ള എല്ലാ ആളുകളും ഒരു ഡോസ് വാക്സിനേഷൻ എങ്കിലും എടുത്തു അതിനാൽ മാത്രം ആണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. എന്നാൽ കൊറോണയുടെ ഭീഷണി ഇനിയും പൂർണ്ണമായും മാറിയിട്ടില്ല, അതുകൊണ്ട് തന്നെ മുൻകരുതലുകൾ എടുക്കേണ്ടത് വളരെ പ്രധാനമാണ്.

കുട്ടികൾ സ്‌കൂളിൽ പോയി തുടങ്ങിയതോടെ അവരുടെ ആരോഗ്യവും സുരക്ഷിതത്വവും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സമയത്ത് അവരുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്, അത് അവരുടെ പ്രതിരോധശേഷി ശക്തമായി നിലനിർത്തും. കുട്ടിക്ക് ആരോഗ്യവും സുരക്ഷിതത്വവും ഒരുപോലെ നൽകാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

കുട്ടിയുടെ ബാഗിൽ ഒരു ഫസ്റ്റ് ഏയ്ഡ് ബോക്സ്‌ കരുതി വെക്കുക. അതിൽ എല്ലായ്‌പോഴും ഒരു യൂസ് ആൻഡ് ത്രോ മാസ്‌കും ചെറിയ ഹാൻഡ് സാനിറ്റൈസറും സോപ്പും സൂക്ഷിക്കുക. വീട്ടില്‍ നിന്നും പോകുമ്പോള്‍ മുഖത്തു വെച്ചു കൊണ്ടുപോകുന്ന മാസ്‌ക് എപ്പോഴെങ്കിലും നഷ്‌ടപ്പെട്ടാൽ ബോക്സിലെ മാസ്ക് ഉപയോഗിക്കണമെന്ന് കുട്ടിയോട് പറഞ്ഞ് മനസ്സിലാക്കുക.

ബസ് യാത്ര ഉണ്ടെങ്കിൽ പാന്‍റിന്‍റെ പോക്കറ്റിൽ ഹാൻഡ് സാനിറ്റൈസർ സൂക്ഷിക്കുക, ഉപയോഗിക്കാൻ എളുപ്പമാവും.

ഉച്ചഭക്ഷണം മറ്റുള്ളവരുമായി പങ്കിടരുതെന്ന് കുട്ടിയോട് പറഞ്ഞു കൊടുക്കുക. ഇത് കൂടാതെ മറ്റുള്ളവരുടെ വെള്ളം ഉപയോഗിക്കരുതെന്ന് ഉപദേശിക്കുക. എന്തായാലും ഇപ്പോൾ മിക്ക സ്കൂളിലും ഉച്ച വരെ മാത്രമേ സ്കൂൾ ഉള്ളു എന്നത് ആശ്വാസം ആണ്.

സ്കൂളിലെ അധ്യാപകരും കുട്ടികളെ പല മുൻകരുതലുകളും എടുക്കാൻ ഉപദേശിക്കുന്നുണ്ടാകും പക്ഷേ കുട്ടികൾ പലപ്പോഴും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല, നിങ്ങളുടെ കുട്ടിക്ക് അണുബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് അധ്യാപകന്‍റെ വാക്കുകൾ പാലിക്കാൻ നിങ്ങൾ കുട്ടിയെ ഉപദേശിക്കണം.

മാഗി, പാസ്ത, റൊട്ടി തുടങ്ങിയ ഫാസ്റ്റ് ഫുഡിന് പകരം ചീര, ചീസ്, ബീറ്റ്‌റൂട്ട്, ഉലുവ, ഉരുളക്കിഴങ്ങ്, കാപ്സിക്കം, കാരറ്റ്, കടല, പയർ വെണ്ടയ്ക്ക ഇതൊക്കെ ഭക്ഷണത്തിൽ ഉൾപെടുത്തുക. വെർമിസല്ലിക്ക് പകരം റവയും മട്ട അരിയും ഉപയോഗിക്കാം.

ഈ സമയത്ത്, കുട്ടികളുടെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സന്തുലിതാവസ്ഥയ്‌ക്കൊപ്പം ഇത്തരമൊരു ഭക്ഷണക്രമം നൽകേണ്ടത് ആവശ്യമാണ്. അങ്ങനെ ആന്‍റിബോഡികൾ നിർമ്മിക്കപ്പെടുകയും രോഗപ്രതിരോധ ശേഷി ശക്തമായി നിലനിൽക്കുകയും ചെയ്യുന്നു. കുട്ടിയുടെ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പുഴുങ്ങിയ മുട്ടയും നൽകാം.

പലപ്പോഴും കുട്ടികൾ പഴങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല, അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ അവർക്ക് പാലിന് പകരം പഴങ്ങൾ കൊണ്ടുണ്ടാക്കിയ ഷേക്കും സ്മൂത്തികളും നൽകണം. ഇത് പാലിനൊപ്പം പഴങ്ങളുടെ പോഷകമൂല്യം ലഭിക്കാൻ സഹായിക്കും.

സ്കൂളിൽ സ്നാക്ക്സ് കൊടുത്തു വിടണം എന്നുണ്ടെങ്കിൽ ഒരു ചെറിയ ലഞ്ച് ബോക്സിൽ ഡ്രൈ ഫ്രൂട്ട്സ് നൽകാം. കുറഞ്ഞ സമയത്തിനുള്ളിൽ കുട്ടിക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കാൻ കഴിയും.

സ്‌കൂളിൽ എല്ലാ ദിവസവും കുട്ടികളോട് സാമൂഹിക അകലം പാലിക്കാനും കൈകളുടെ ശുചിത്വം ശ്രദ്ധിക്കാനും പറയണം. സാധ്യമായിടത്തോളം നിങ്ങളുടെ കുട്ടിക്ക് വീട്ടിൽ ഉണ്ടാക്കുന്ന ശുദ്ധവും രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണം മാത്രം നൽകണം, അങ്ങനെയും ഏതെങ്കിലും തരത്തിലുള്ള അണുബാധയിൽ നിന്നും രക്ഷ നൽകാം.

ദേഷ്യം കൂൾ?

ദേഷ്യക്കാരനായ കുട്ടിയെ എങ്ങനെ നേരിടാം… മിക്ക രക്ഷിതാക്കളേയും അലട്ടുന്ന ഒരു പ്രശ്നമാണിത്. ദേഷ്യം വളരെ സാധാരണമായ ഒരു മനുഷ്യ വികാരമാണ്. എന്നാൽ ഇത് അമിതമാകുമ്പോഴോ അനാവശ്യമാകുമ്പോഴോ ആണ് വയ്യാവേലിയാകുന്നത്. ദേഷ്യപ്പെടുന്ന സ്വഭാവം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ വലിയൊരു മതിൽക്കെട്ട് സൃഷ്‌ടിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

അത്തരമൊരു കേസാണ് അപ്പുവിന്‍റേത്. സർക്കാർ ഉദ്യോഗസ്‌ഥരായ രേഖയുടെയും പ്രശാന്തിന്‍റെയും മകനാണ് 17 വയസ്സുകാരൻ അപ്പു. മാതാപിതാക്കളിൽ നിന്നും ഒരു കാരണവുമില്ലാതെ അകലുന്നതായിരുന്നു അപ്പുവിന്‍റെ പ്രശ്നം. അമ്മയും മകനും തമ്മിൽ വളരെ അപൂർവ്വമായി മാത്രം സംസാരിച്ചു. അപ്പു വളരെ അന്തർമുഖനുമായി. ദേഷ്യം വന്നാൽ അവൻ എന്ത് പറയുമെന്നോ ചെയ്യുമെന്നോ പ്രവചിക്കാനേ കഴിയില്ല. അപ്പുവിന്‍റെ സ്വഭാവം കാരണം രേഖ മാനസികമായി തകർന്നു.

തന്‍റെ സമീപനത്തിലുണ്ടായ അപാകതകൊണ്ടാവാം മകൻ ഇത്തരത്തിൽ പെരുമാറുന്നതെന്നായിരുന്നു രേഖ മിക്കപ്പോഴും കരുതിയിരുന്നത്. ഒരു കൂരയ്‌ക്ക് കീഴിൽ അച്‌ഛനും അമ്മയും മകനും തികച്ചും അപരിചിതരെപ്പോലെ കഴിഞ്ഞു.

ദേഷ്യമെന്ന വികാരമാണ് ഇവിടെ വില്ലനായത്. അതാണ് അപ്പുവിനെ മാതാപിതാക്കളിൽ നിന്നും അകറ്റിയത്. അവനെ അടുത്തറിയാനോ വൈകാരികമായി അവനിലുണ്ടായ മാറ്റങ്ങളെ അനുഭാവപൂർവ്വം മനസ്സിലാക്കാനോ മാതിപിതാക്കൾക്ക് കഴിയാത്തതായിരുന്നു പ്രശ്നം. ഇത്തരമൊരു പ്രശ്നം നമ്മുടെ സമൂഹത്തിൽ അത്ര അസാധാരണമല്ല. ശരിയായ സമയത്ത് ശരിയായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാം. കുടുംബത്തിൽ അത് ധാരാളം പ്രശ്നങ്ങൾ സൃഷ്‌ടിക്കും.

എന്തുകൊണ്ടാണ് കുട്ടികൾ ദേഷ്യം പ്രകടിപ്പിക്കുന്നത്?

മാറുന്ന സാമൂഹ്യവ്യവസ്‌ഥയും ജീവിത പശ്ചാത്തലവും കൗമാരക്കാരെ ആശങ്കാകുലരാക്കുന്നു. ന്യൂക്ലിയസ് കുടുംബ സാഹചര്യവും ഒരളവുവരെ അതിന് കാരണമാകുന്നുണ്ട്. മാതാപിതാക്കളുടെ സമയമില്ലായ്‌മയും കുട്ടികളുടെ ആവശ്യങ്ങൾ മനസ്സിലാക്കാത്ത മാതാപിതാക്കളുമൊക്കെ അവരെ ആത്മസംഘർഷത്തിലേക്ക് തള്ളിവിടുകയാണ്. ദേഷ്യം അമിതമാകുന്നത് അപകടകരമാണ്. ദേഷ്യം പ്രകടിപ്പിക്കുക വഴി കാര്യങ്ങൾ സാധിക്കാമെന്ന ധാരണയും കുട്ടികളുടെ മനസ്സിൽ വളരാം. പൊതുയിടങ്ങളിൽ വച്ച് ട്രാഫിക് പോലീസുകാരോട് കയർക്കുക, കൂട്ടുകാരെ ദേഹോപദ്രവമേൽപ്പിക്കുക, അപരിചിതരോട് അനാവശ്യമായി ദേഷ്യപ്പെടുക… എന്നിവ വളരെ അപകടകരമായ കാര്യങ്ങളിലേക്ക് നയിക്കാം.

ദേഷ്യം എപ്പോഴാണ് അനാരോഗ്യകരമാവുന്നത്?

നിങ്ങൾക്ക് ചുറ്റുമുള്ള ബന്ധങ്ങളെ ബാധിക്കുമ്പോഴാണ് ദേഷ്യം അനാരോഗ്യകരമാകുന്നത്. അത് സുഹൃത്തുക്കളെ നഷ്‌ടപ്പെടുത്തും, ജോലിയെ അപകടത്തിലാക്കും. ആളുകൾ നിങ്ങളുടെ ദേഷ്യത്തെക്കുറിച്ച് പരാതി പറയുന്ന സാഹചര്യവും നിങ്ങളെ അപകടത്തിലാക്കും.

കുട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്?

ശാന്തത കൈവരിക്കുക! ദേഷ്യപ്പെട്ട് പ്രതികരിക്കരുത്. അത് കുട്ടിയെ മാത്രമല്ല നിങ്ങളേയും വല്ലാത്ത സംഘർഷാവസ്‌ഥയിൽ എത്തിക്കും. കുട്ടിയെ കുറച്ചുസമയം വെറുതെ വിടുക. കുട്ടിയുടെ സ്വഭാവമോർത്ത് വിഷമിക്കേണ്ടതില്ല. കൂടുതൽ മോശമായി പെരുമാറാൻ അതിടയാക്കും. കുറച്ചു നേരത്തേക്ക് അവനെ തനിച്ചിരിക്കാൻ അനുവദിക്കുക. വഴക്കു പറയുകയും പഴിചാരുകയും ചെയ്യുന്നത് ഈ സമയത്ത് ഒഴിവാക്കാം.

ദേഷ്യം കാട്ടുന്ന കുട്ടിയോട് എന്താണ് പറയേണ്ടത്?

കുട്ടിയുടെ മനസിൽ നിന്നും മോശം വിചാരങ്ങൾ പുറന്തള്ളാനായി ധൈര്യം പകരുന്ന വാക്കുകൾ പറയാം. “മോൻ/ മോൾ നല്ല കുട്ടിയാ, മോൻ/ മോൾ ചെറുതല്ലേ… ചെറിയ കുട്ടികൾ ചിലപ്പോൾ തെറ്റ് കുറ്റങ്ങൾ ചെയ്യും. പക്ഷേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ അമ്മ മോൻ/ മോളെ സഹായിക്കാൻ പോവുകയാ. അങ്ങനെയാവുമ്പോൾ നല്ല കുട്ടിയാവും.” ഇത്തരം നല്ല വാക്കുകളിലൂടെ കുട്ടിയെ തിരുത്തിയെടുക്കുകയാണ് വേണ്ടത്. പോസിറ്റീവായ വാക്കുകൾ കുട്ടിയെ ചിന്തിപ്പിക്കുകയും അവർ സ്വയം മാറ്റങ്ങൾക്ക് വിധേയമാകാൻ ശ്രമിക്കുകയും ചെയ്യും.

രക്ഷിതാക്കൾക്ക് ധാരാളം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും

രക്ഷിതാക്കൾ നല്ല മാതൃകകളാവുക. രക്ഷിതാക്കൾ ആഗ്രഹിക്കുന്ന രീതിയിൽ കുട്ടികൾ പ്രവർത്തിക്കണമെന്നില്ല. രക്ഷിതാക്കൾ എന്താണോ ചെയ്യുക അതാവും അവർ മിക്കവാറും അനുകരിക്കുക. അതുകൊണ്ട് രക്ഷിതാക്കൾ ദേഷ്യം നിയന്ത്രിക്കാൻ പരിശീലിക്കണം. അതുവഴി കുട്ടികൾക്ക് മാതൃകയാവുകയും വേണം. കുട്ടികളുടെ ദേഷ്യത്തെ നിയന്ത്രിക്കാനുള്ള തന്ത്രങ്ങൾ പ്രയോഗിക്കാം.

കുട്ടിയെ ശാന്തനാക്കാം

രക്ഷിതാക്കളുമായി ശക്‌തമായ മാനസികാടുപ്പമുള്ള കുട്ടികൾ വളരെക്കുറച്ചു മാത്രമേ ദേഷ്യപ്പെടുകയുള്ളൂവെന്നാണ് ഗവേഷണങ്ങൾ വ്യക്‌തമാക്കുന്നത്. ഉറച്ച ആത്മബന്ധത്തിൽ വളരുന്ന കുട്ടികൾ രക്ഷിതാക്കളെ നല്ല മാതൃകകളാക്കും. ദേഷ്യം പ്രകടിപ്പിച്ചാലും അവരത് സ്വയം നിയന്ത്രിക്കാൻ പരിശീലിക്കും. കുട്ടികളുമായി ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിക്കുന്ന രക്ഷിതാക്കൾ അവരെ നല്ലവണ്ണം മനസിലാക്കാനും പ്രകോപിപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കും. അത്തരം കുട്ടികളോട് രക്ഷിതാക്കൾക്ക് ദേഷ്യപ്പെടാൻ കഴിയില്ല. എന്നാൽ രക്ഷിതാക്കളുമായി മാനസികാടുപ്പം കുറഞ്ഞ കുട്ടികൾ ആത്മസംഘർഷം അനുഭവിക്കുന്നവരും അമിതമായ ദേഷ്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും.

അമിത ദേഷ്യം ഒഴിവാക്കുക

കുട്ടികൾ ദേഷ്യപ്പെടുന്ന സാഹചര്യത്തിൽ അവരെ ഏറെ സമയം ആ സാഹചര്യത്തിൽ തുടരാൻ അനുവദിക്കരുത്. പരസ്‌പരം വാഗ്വാദം നടക്കുന്ന സാഹചര്യത്തിൽ കുട്ടിക്കെന്താണ് പറയാനുള്ളതെന്ന കാര്യം രക്ഷിതാവ് ശ്രദ്ധിക്കണം. അതിനുശേഷം അതിനുള്ള പരിഹാരമാർഗ്ഗം നിർദ്ദശിക്കാം. ഒടുവിൽ തീർച്ചയായും കുട്ടി നിർദ്ദേശം സ്വീകരിക്കും.

സ്‌നേഹം കാട്ടുക

കുട്ടികളെ നിർലോഭം സ്‌നേഹിക്കുക. അവർക്കൊപ്പം ഏറെ സമയം ചെലവഴിക്കുക. ദേഷ്യം പോസിറ്റീവായ രീതിയിൽ പ്രകടിപ്പിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. രക്ഷിതാവ് കുട്ടികളുടെ സ്‌ഥാനത്തുനിന്ന് സ്വയമൊരു അവലോകനം നടത്തി നോക്കാം.

സ്വയം ചോദ്യങ്ങൾ ചോദിക്കാം

  • ഞാൻ കുട്ടികളോട് സംസാരിച്ചാൽ അവർ എന്നെ ധിക്കരിക്കുന്നതിന് പകരം അവരത് സ്വീകരിക്കുമോ?
  • കുട്ടികളോട് സംസാരിക്കുന്ന അതേ രീതിയിൽ തന്നെ ഞാൻ മറ്റുള്ളവരോട് സംസാരിക്കാമോ?

അച്ചടക്കം പാലിക്കുക

കുട്ടിയുടെ ദേഷ്യമടക്കാനായി അതേ തീവ്രതയോടെ രക്ഷിതാക്കൾ ബഹളം വയ്‌ക്കുകയും ദേഷ്യപ്പെടുകയും ചെയ്‌താൽ എന്താവും അവസ്‌ഥ? കുട്ടിയുടെ ദേഷ്യം പതിൻമടങ്ങായി വർദ്ധിക്കും. ശബ്‌ദമുയർത്തി കുട്ടിയെ തിരുത്താമെന്ന വിചാരം വേണ്ട. വ്യക്‌തമായ കാഴ്‌ച്ചപ്പാടും പ്രതീക്ഷയും അച്ചടക്കബോധവുമുള്ള രക്ഷിതാക്കൾക്ക് കുട്ടികളെ ശാന്തമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനാവും. അത്തരം സമീപനത്തിലൂടെ മാത്രമേ കുട്ടിയെ സ്വാധീനിക്കാനാവൂ.

അനാവശ്യമായി ദേഷ്യം പ്രകടിപ്പിക്കുന്നവർ ആന്തരികമായി ശക്‌തരായിരിക്കില്ല.

മോശം സ്വഭാവം കാട്ടുന്ന കുട്ടി മിക്കപ്പോഴും ദേഷ്യപ്പെടുന്നവരായിരിക്കും. കുട്ടി എപ്പോഴും മോശം സ്വഭാവം പ്രകടിപ്പിക്കുകയും അതേസമയം അതെങ്ങനെ നേരിടണമെന്ന് അറിയാതിരിക്കുകയും ചെയ്യുകയാണെങ്കിൽ കുട്ടിയെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാം…

ചിലപ്പോൾ ദേഷ്യം വെറും ഉപരിപ്ലവമാകാം. ഉള്ളിൽ മറ്റെന്തെങ്കിലും പ്രശ്നം നേരിടുന്നതിനാൽ ഒരു മുഖംമൂടിയായി ദേഷ്യം എടുത്തണിയുന്നതുമാവാം. വൈകാരികമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളെ ആഴത്തിൽ മനസ്സിലാക്കാനും അവനുമായി നിരന്തരം സംസാരിച്ച് പ്രശ്നത്തിലേക്ക് എത്തിച്ചേരാനും രക്ഷിതാവിന് കഴിയണം. അതിന് മനഃശാസ്ത്രജ്‌ഞന്‍റെ സഹായവും തേടാം.

  • മോശമായ സ്വഭാവവും സംസാര രീതിയും രക്ഷിതാവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്.
  • രക്ഷിതാവ് അമിതമായി ദേഷ്യപ്പെടുന്നുവെങ്കിൽ വിദഗ്‌ദ്ധ സഹായം തേടുക.

ദേഷ്യം അപകടത്തേയും ഭീഷണിയേയും നേരിടാനുള്ള ഒരു കവചമാണ്. സ്വയം പ്രതിരോധത്തിനുള്ള ഒരു മാർഗ്ഗം. അടിസ്‌ഥാനപരമായി കുട്ടിയുടെ ആദ്യത്തെ റോൾ മോഡലുകൾ അവരുടെ മാതാപിതാക്കൾ തന്നെയാണ്. ദേഷ്യപ്പെടുന്ന കുട്ടിയെ നേരിടുകയെന്നത് രക്ഷിതാവിന്‍റെ ചുമതലയാണ്. കുട്ടിയുടെ ദേഷ്യമടക്കാനും മികച്ച സ്വഭാവത്തിനും രക്ഷിതാക്കൾ അവന്‍റെ നല്ല കൂട്ടുകാർ ആവുകയാണ് വേണ്ടത്.

രക്ഷകൻ അന്തകൻ ആവുമ്പോൾ

ഇക്കഴിഞ്ഞ ദിവസം ഒരു അച്ഛൻ തന്‍റെ ഒരു വയസുള്ള മകളെ കൊലപ്പെടുത്തിയ വാർത്ത പുറത്തു വന്നത്… മാസങ്ങൾക്ക് മുൻപ് ഉണ്ടായി സമാനമായ മറ്റൊരു കൊലപാതകം…

ഏലക്കാടുകൾക്കു നടുവിലെ വാടക വീട്… അവിടെ പകൽ സമയത്തും ഇരുൾ പടർന്നു കിടന്നു. രാത്രിയായാൽ വീടിനുള്ളിൽ നിന്ന് ഒരു കുട്ടിയുടെ കരച്ചിൽ ഇടയ്‌ക്കിടെ ഉയരും. പിന്നെ പതിയെപ്പതിയെ അവൻ തളർന്ന് ഉറങ്ങും, ഇരുട്ടിനോടൊപ്പം. ആ കുട്ടിയുടെ നിലവിളി കേൾക്കാൻ സമീപവാസികളായി ആരും ഇല്ലായിരുന്നു.

സ്വന്തം പിതാവിന്‍റേയും രണ്ടാനമ്മയുടേയും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരൻ ഷെഫീക്കിന്‍റെ കഥയാണിത്. ലോകമറിയുമ്പോൾ തലയിലും ശരീരത്തിലും മാരക പരിക്കുകൾ ഏറ്റ് അവൻ മൃതപ്രായനായിരുന്നു. കാലുകൾ അടിയേറ്റ് ഒടിഞ്ഞ നിലയിലും. സ്‌ത്രീപീഡനക്കഥകൾ കേട്ട് മരവിച്ച പൊതുസമൂഹത്തിന്‍റെ മനസ്സിലേക്ക് രക്ഷിതാക്കൾ ക്രൂരമായി പീഡിപ്പിക്കുന്ന കുട്ടികളുടെ ദൈന്യതയും വന്നു നിറയുകയാണ്.

വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾ

സംസ്‌ഥാനത്ത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഇരട്ടിയിലധികമായി ഉയർന്നു കഴിഞ്ഞുവെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കേരളത്തേക്കാൾ കുറവാണെന്ന് കാണാം. കേരളത്തിൽ 1600 കേസ് ഉള്ളപ്പോൾ തമിഴ്‌നാട്ടിൽ ഇത് 925 ഉം കർണാടകയിൽ 334 ഉം ആണ്.

രക്ഷിതാക്കൾ പീഡിപ്പിക്കുന്നു

അച്‌ഛനമ്മമാരാൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ കേരളത്തിൽ വ്യാപകമാണ്. അവ കണ്ടെത്താനും ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും കഴിയുന്നില്ല. ഭാര്യയ്‌ക്കും ഭർത്താവിനുമിടയിലുണ്ടാകുന്ന അകൽച്ചയാണ് പലപ്പോഴും കുട്ടികളെ പീഡിപ്പിക്കാൻ ഇടയാക്കുന്നത്. ഇതു കൂടാതെ വ്യക്‌തികളുടെ വികലമായ മാനസികാവസ്‌ഥയും കാരണമാണ്. കുട്ടികളെ വില്‌പന നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ട്. ശക്‌തമായ പല നിയമങ്ങളും നിലവിലുണ്ടെങ്കിലും പീഡനത്തിന് ഇരയാകുന്ന കുട്ടികൾക്ക് പ്രതികരിക്കാനോ പരാതിപ്പെടാനോ കഴിയാത്ത നിസ്സഹായാവസ്‌ഥയിലായിരിക്കും. ഇടുക്കി ജില്ലയിൽ ഒരു വർഷത്തിൽ കൊല്ലപ്പെട്ടത് നാലു കുട്ടികളാണ്.

ഉറങ്ങിക്കിടന്നിരുന്ന ദേവി എന്ന കുട്ടിയെ മുത്തശ്ശി തീ കൊടുത്തതിനാൽ മരണമടഞ്ഞതും അടുത്തിടെയാണ്. വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിനുള്ളിൽ കിടന്നുറങ്ങിയ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ തീപ്പൊള്ളലേറ്റ് മരണ മടഞ്ഞിരുന്നു. പീരുമേട്ടിലെ തോട്ടം തൊഴിലാളിയായ സത്യയെ കഴിഞ്ഞ ജൂലൈയിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി. ഇങ്ങനെ സംഭവങ്ങൾ ഒട്ടനവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജാഗ്രതാ സമിതികൾ

കുട്ടികൾക്കെതിരെ സംസ്‌ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും പീഡനങ്ങളും തടയാൻ വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ രൂപവൽക്കരിക്കുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പു മന്ത്രി പറഞ്ഞിരുന്നു. വീടുകളിൽ നടക്കുന്ന പീഡനങ്ങൾ ഗുരുതരമാകുമ്പോഴാകും പലപ്പോഴും പുറംലോകം അറിയുന്നത്. ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ വീടുകളിൽ മോണിറ്ററിംഗ് നടത്തുകയാണ് ചെയ്യുക.

ജാഗ്രതാസമിതികളിൽ പഞ്ചായത്തംഗം, സംഘടനാ ഭാരവാഹികൾ, സിവിൽ പോലീസ് ഓഫീസർമാർ, സ്‌കൂൾ അധികൃതർ, കുടുംബശ്രീ, സിഡിഎസ് പ്രവർത്തകർ, അംഗൻവാടി അദ്ധ്യാപകർ എന്നിവരെ ഉൾപ്പെടുത്താനാണ് തീരുമാനം. കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവർ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാണോയെന്ന് തിരിച്ചറിയാനും സ്‌കൂളുകളിൽ അദ്ധ്യാപകർ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ശിശുക്ഷേമ സമിതികളുടെ പ്രവർത്തനവും ശക്‌തമാക്കും.

കുട്ടികളുടെ സംരക്ഷണം

സംസ്‌ഥാനത്ത് കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ശക്‌തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ പറയുന്നു. “ബോധവത്ക്കരണത്തിലൂടെ മാത്രമേ കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ തടയാനും സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാനും കഴിയുകയുള്ളൂ. നിയമത്തിന്‍റെ പഴുതുകളിലൂടെ കുറ്റവാളികളെ രക്ഷിക്കാൻ ആരെയും അനുവദിക്കരുത്.”

ആറു വയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് സുബ്രഹ്‌മണ്യൻ നമ്പൂതിരി, രണ്ടാനമ്മ ദേവിക അന്തർജ്‌ജനം എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് വന്നത് അടുത്തിടെയാണ്. കോഴിക്കോട് ഈസ്‌റ്റ് ഹിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു അദിതി.

മദ്യലഹരിയിലായിരുന്ന പിതാവ് പതിനാറുകാരിയായ മകളുടെ കൈ തല്ലിയൊടിച്ചത് അടുത്തിടെയാണ്. രാത്രിയിൽ മദ്യപിച്ച് വന്ന വിജയൻ ഭാര്യയെ മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ മകളെ കമ്പുകൊണ്ട് അടിക്കുകയായിരുന്നു. പഠിക്കാത്തതിന്‍റെ പേരിൽ അച്‌ഛൻ മകളുടെ കാൽ പൊള്ളിച്ച സംഭവവുമുണ്ട്. തൊടുപുഴ ഗേൾസ് ഹൈസ്‌കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഉണ്ണിമായയാണ് പൊള്ളലേറ്റ് ആശുപത്രിയിലായത്.

ദാമ്പത്യബന്ധത്തിലെ തകർച്ച

ദാമ്പത്യ ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമ്പോഴും വിവാഹമോചനം നടക്കുമ്പോഴും അതിന്‍റെ ഇരകളായിത്തീരുന്നത് കുട്ടികളാണ്. പുനർവിവാഹം ചെയ്‌ത് അച്‌ഛനും അമ്മ യും വേർപിരിയുമ്പോൾ ആദ്യബന്ധത്തിലെ കുട്ടികൾ ഒറ്റപ്പെടുകയാണ് പതിവ്. “മാതാപിതാക്കളിലെ പേഴ്സണാലറ്റി ഡിസോർഡർ ഇതിന് പ്രധാന കാരണമാണ്. മെന്‍റൽ ഇഷ്യൂസ് ഓഫ് പേരന്‍റ്സ് ഇതിൽ നിർണായക ഘടകമാണ്. രണ്ടാമത്തെ വിവാഹത്തിലൂടെ കടന്നുവരുന്ന സ്ത്രീയുടെ ഇഷ്ടങ്ങൾ ഇവിടെ സ്വാധീനം ചെലുത്തുന്നു. അതോടൊപ്പം ആദ്യഭാര്യയോടുള്ള അടക്കാനാവാത്ത ദേഷ്യവും കുട്ടിയോട് പ്രകടിപ്പിക്കാൻ ഇരുവരും തയ്യാറാവുന്നു.

രണ്ടാനമ്മ കുട്ടിയെ ഉപദ്രവിച്ചാലും ഭർത്താവ് അതിനെ സപ്പോർട്ട് ചെയ്യുകയാണ് പതിവ്. ആദ്യഭാര്യയിലുള്ള കുട്ടിയോട് ഭർത്താവ് വത്സല്യം പ്രകടിപ്പിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാറില്ല. ഇതാണ് പലപ്പോഴും കുട്ടികളെ പീഡിപ്പിക്കാൻ കാരണമാവുന്നത്. ഇത്തരം പീഡനങ്ങൾ പലപ്പോഴും പുറത്തറിയാറില്ല. ഈ അവസ്ഥയിൽ കുട്ടികൾ വളരെ അധികം മാനസികമായി തളരുന്നു. ഇത് അവരെ വ്യക്‌തിവൈകല്യത്തിലേക്കും വിഷാദരോഗത്തിലേക്കും നയിക്കും. പിന്നീട് ഇവരെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാൻ കൗൺസിലിംഗും വേണ്ടി വരും.” ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. വിപിൻ വി. റോൾഡന്‍റ് പറയുന്നു.

നിയമനിർമ്മാണം വരുന്നു

കുട്ടികൾക്കെതിരെ അനിയന്ത്രിതമായ രീതിയിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ഇതിനാവശ്യമായ നടപടികൾ ശുപാർശ ചെയ്യാനാണ് ഉത്തരവ്. ജാഗ്രതാ സമിതികൾ, അംഗൻവാടി ജീവനക്കാർ, സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ, പ്രിൻസിപ്പൽമാർ തുടങ്ങിയവർ കുട്ടികൾക്കുമേലുള്ള അതിക്രമങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

മന:ശാസ്‌ത്രജ്‌ഞന്‍റെ സഹായം ആവശ്യമായ കുട്ടികളെ പ്രിൻസിപ്പൽമാരും സ്‌കൂൾ അധികൃതരും കണ്ടെത്തുകയും അവശ്യമായ സഹായങ്ങൾ ചെയ്‌തു നൽകുകയും വേണം. ഇതിനാവശ്യമായ തുക ഇന്‍റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്‌കീമിൽ നിന്നു ലഭ്യമാക്കും. സംശയകരമായ സാഹചര്യത്തിൽ ആശുപത്രികളിലെത്തുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ശ്രദ്ധയിൽപ്പെടുത്താനും നിർദ്ദേശം ഉണ്ട്.

നിയമങ്ങൾ

  • പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്യൽ ഒഫൻസ് ആക്‌ട് 2012 പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയോ പീഡനശ്രമം നടത്തുകയോ ചെയ്‌താൽ 3-7 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കും.
  • ലൈംഗിക പീഡനശ്രമം മറച്ചു വയ ക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെ യ്‌താൽ ആറുമാസം വരെ തടവ് ലഭിക്കും.
  • ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് 2000 (കെയർ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌താൽ ആറുമാസം വരെ തടവ്.
  • കുട്ടികളെ പൂർണ്ണമായി ഉപേക്ഷിക്കുകയോ, അതിനു ശ്രമിക്കുകയോ ചെയ്‌താൽ ഏഴുവർഷം വരെ തടവു ശിക്ഷ ലഭിക്കും. കുട്ടികളെ കഠിനമായി ദേഹോപദ്രവം ഏല്‌പിച്ചാൽ 10 വർഷം വരെ ജീവപര്യന്തം തടവു ശിക്ഷ.
  • പ്രൊഹിബിഷൻ ഓഫ് ചൈൽഡ് മാര്യേജ് ആക്‌ട് 2006, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയോ പെൺകുട്ടിയെയോ വിവാഹം കഴിക്കുകയോ കഴിപ്പിച്ച് അയയ്ക്കുകയോ, കൂട്ടുനിൽക്കുകയോ ചെയ്‌താൽ 24 വർഷം വരെ തടവും ഒരു ലക്ഷം രൂപാ പിഴയും.
  • ചൈൽഡ് ലേബർ (പ്രൊഹിബിഷൻ ആന്‍റ് റെഗുലേഷൻസ്) ആക്‌ട് 1986, 14 വയസ്സിൽ താഴെയുള്ള കുട്ടികളെ നിർബന്ധിച്ച് ബാലവേല ചെയ്യിക്കുന്നതിനു മൂന്നു മാസം മുതൽ ഒരു വർഷം വരെ തടവും പതിനായിരം രൂപ പിഴയും.
  • പ്രീനേറ്റൽ ഡയഗ്‌നോസ്‌റ്റിക്‌സ് ടെക്‌നിക്‌സ് (പ്രൊഹിബിഷൻ ഓഫ് സെക്‌സ്) ആക്‌ട് 1994, ഗർഭാവസ്‌ഥയിൽ കുട്ടികളുടെ ലിംഗനിർണ്ണയം നിരോധിക്കുന്നതിനാണിത്. ഇതിനു സഹായിക്കുന്നവർക്ക് മൂന്നു വർഷം വരെ കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ ലഭിക്കും. ഡോക്‌ടർമാരുടെ മെഡിക്കൽ ലൈസൻസ് അഞ്ചു വർഷത്തേക്ക് റദ്ദാക്കാനും നിയമമുണ്ട്.
  • കൊലപാതക ശ്രമം, കൊലപാതകം, കൊലപാതകത്തിൽ കലാശിക്കുന്ന കുറ്റകൃത്യങ്ങൾ ഇവയ്ക്ക് പരമാവധി ശിക്ഷ വധശിക്ഷയാണ്. (ഐപിസി 302) കൊലപാതകത്തിലേക്കു നയിക്കുന്ന ഉപദ്രവങ്ങൾ കൊലപാതക ശ്രമമായി കണക്കാക്കി 10 വർഷം വരെ കഠിന തടവ് (ഐ പി സി 307) ലഭിക്കും.

പരാതിപ്പെടുന്നതിന്

  • കുട്ടികളെ പീഡിപ്പിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാവുന്നതാണ്. ചൈൽഡ് ലൈൻ കേന്ദ്രങ്ങളിൽ 24 മണിക്കൂറും വിവരം നൽകാം. 1098 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.
  • അടുത്തുള്ള പോലീസ് സ്‌റ്റേഷനിലും പരാതി നൽകാവുന്നതാണ്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് നടപടികൾ സ്വീകരിക്കും.

കുട്ടികളെ പ്രകൃതി സ്‌നേഹികളായി വളർത്താം

നമ്മളെ ഇത്രയധികം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഭൂമിയെ നമ്മളെന്തുകൊണ്ടാണ് സ്‌നേഹിക്കാത്തത്, എന്ന് ഒരു അഞ്ചു വയസ്സുകാരൻ ചോദിച്ചാൽ അതിന് കൃത്യമായി മറുപടി പറയുക അസാധ്യമായിരിക്കും. ഒരു പക്ഷേ ആ ചോദ്യം നമ്മളെ കുറ്റബോധമുള്ളവരാക്കിയേക്കാം. ദുർലഭമായിക്കൊണ്ടിരിക്കുന്ന ജലത്തെക്കുറിച്ചോ ഭൂമിയിലേക്ക് പുറന്തള്ളുന്ന മാലിന്യ കൂമ്പാരത്തെക്കുറിച്ചോ അതിന്‍റെ അപകടത്തെക്കുറിച്ചോ മനുഷ്യൻ ചിന്തിക്കാറേയില്ല.

നമ്മുടെ ജീവിതരീതിയും ശീലങ്ങളുമൊക്കെ ഒരു പ്രത്യേക സംസ്‌കാരത്തെയാണ് വളർത്തിയിരിക്കുന്നത്. വരും നാളുകളിൽ നമ്മുടെ പരിസ്‌ഥിതിയെ അത് ഗുരുതരമായി ബാധിക്കുക തന്നെ ചെയ്യും. എവിടെയും ഡിസ്‌പോസിബിൾ കൾച്ചറാണ്. ഉപയോഗ ശേഷം വസ്‌തുക്കൾ കൃത്യമായി സംസ്‌ക്കരിക്കാതെ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്രവണത. ഈയൊരു ശീലം ഭൂമിയെ എത്രമാത്രം മലീമസമാക്കിയിരുന്നു.

കുട്ടികൾക്കിടയിൽ ജങ്ക്‌ ഫുഡിനോടുള്ള താൽപര്യം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. തിരക്കുപിടിച്ച ജീവിതശൈലിയിൽ ഇത് അനിവാര്യമാണെന്ന തോന്നലിലാണ് നമ്മളിത് കഴിക്കുക. ഒപ്പം കുട്ടികളെയും ഈ ഭക്ഷ്യ വസ്‌തുക്കൾ കഴിക്കാൻ നമ്മൾ ശീലിപ്പിക്കുകയും ചെയ്യും.

ജങ്ക് ഫുഡ് തയ്യാറാക്കാനും പ്രകൃതിദത്തമായ വിഭവങ്ങൾ ആവശ്യമാണ്. നമ്മുടെ ഈ ഭക്ഷണശീലത്തിൽ അല്‌പമൊരു മാറ്റം വരുത്തിയാൽ ഒരുപക്ഷേ ആരോഗ്യം മെച്ചപ്പെടുകയും പരിസ്‌ഥിതി സുരക്ഷിതമായി ഇരിക്കുകയും ചെയ്യും.

ജീവിതം സന്തുലിതമായിരിക്കുകയെന്നത് പ്രധാനമാണ്. പരിസ്‌ഥിതിക്ക് ദോഷമുണ്ടാകാതെ ജീവിക്കുകയെന്ന തത്വം ഓരോരുത്തരും പ്രാവർത്തികമാക്കണം. ഒപ്പം പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലി കുട്ടികളെ പരിശീലിപ്പിക്കുകയും വേണം.

പ്രകൃതി മനുഷ്യന് ഉപകാരപ്രദമാകുന്നതുപോലെ തിരിച്ചും പ്രകൃതിയുടെ സംരക്ഷണത്തിനു വേണ്ടി നാം മാതൃകാപരമായി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. പ്രകൃതിയ്‌ക്ക് ദോഷം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് പകരമായി ഇക്കോ ഫ്രണ്ട്‌ലി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള ശീലം കുട്ടികളിൽ വളർത്തിക്കൊണ്ടു വരണം. ലെതർ ബാഗ്, ചെരിപ്പ്, പോളിത്തീൻ കവർ, പ്ലാസ്‌റ്റിക് മുതലായവയ്‌ക്ക് പകരമായി ഇക്കോ ഫ്രണ്ട്‌ലിയായവ കുട്ടികൾ തന്നെ തെരഞ്ഞെടുക്കട്ടെ. റീ സൈക്കിൾ ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശീലിക്കുക.

കളിയിലൂടെ ബോധവൽക്കരണം

കുട്ടികളിൽ ബഹുഭൂരിഭാഗവും വീഡിയോ ഗെയിംസ് കളിക്കാനിഷ്‌ടപ്പെടുന്നവരാണ്. വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ ബാല്യകാലം ചെലവിടുന്നവരാണ് പുതുതലമുറ. ചുറ്റിനും നടക്കുന്ന മാറ്റങ്ങളൊന്നും അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. ഔട്ട്‌ഡോർ ഗെയിംസ് വിരളമെന്ന് പറയാം. ഓടിയും ചാടിയുമുള്ള കളികളൊന്നുമില്ലാതെ പ്രകൃതിയിലെ മാറ്റങ്ങളൊന്നുമറിയാതെ കടന്നു പോകുന്ന ബാല്യം.

മുറ്റത്തെ പൂവിനേയും പൂതുമ്പികളേയും അറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യണം എന്നായിട്ടുണ്ട്. അതിരാവിലെ സ്‌കൂളിലേക്കും അവിടെ നിന്നും ട്യൂഷൻ ക്ലാസ്സിലേക്കും പായുന്ന കുട്ടികൾ വീടണയുന്നത് ഇരുട്ടുപരന്നു തുടങ്ങുമ്പോഴാവും. ഇതിനിടയിൽ വീണുകിട്ടുന്ന ഒഴിവ്‌വേളകളിൽ ടിവിയ്‌ക്കും കമ്പ്യൂട്ടറിനും മുന്നിൽ ചടഞ്ഞുകൂടാനാവും അവർ ഇഷ്‌ടപ്പെടുക. കൂട്ടു കൂടാനും ഓടിക്കളിക്കാനും തോട്ടിലെ വെള്ളത്തിൽ കടലാസ് തോണി ഒഴുക്കിക്കളിക്കാനും കിളികളെ നിരീക്ഷിക്കാനും അവർക്ക് എവിടെയാണ് സമയം.

പുസ്‌തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവിനേക്കാൾ ശക്‌തമാണ് നിരീക്ഷണത്തിലൂടെയുള്ള വിജ്‌ഞാനസമ്പാദനം. പ്രകൃതിയിലെ മാറ്റങ്ങളേയും ജൈവവൈവിധ്യത്തേയും ജീവജാലങ്ങളേയും മഴയേയും കാറ്റിനേയുമൊക്കെ കണ്ടും അറിഞ്ഞുമാണ് കുട്ടികൾ വളരേണ്ടത്. അതവരുടെ സ്വഭാവരൂപീകരണത്തിനും സാമൂഹിക അവബോധത്തിനും ശക്‌തമായ അടിത്തറ പാകും. ക്ലാസ്സിൽ നിന്നെന്നപോലെ അമൂല്യമായ അറിവും വിനോദവുമാണ് കുട്ടികൾ ഈ ലൈവ് ക്ലാസ്സുകളിൽ നിന്നും സ്വായത്തമാക്കുക. പ്രകൃതിയെ കരുതലോടെ കാണാനുള്ള പ്രേരണയാണ് അവർക്കതിൽ നിന്ന് ലഭിക്കുക. ചിലപ്പോൾ ഇത്തരം നിരീക്ഷണങ്ങൾ കുട്ടികളെ പുതിയ ആശയങ്ങളിലേക്ക് നയിച്ചേക്കാം. പരിസ്‌ഥിതിയെ സംരക്ഷിക്കാൻ അവർ സ്വന്തമായി നേച്ചർ ക്ലബ്ബുകൾ രൂപീകരിച്ചെന്നും വരും. സ്വന്തം പരിസരങ്ങളിൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനും ഉള്ളവയെ സംരക്ഷിക്കാനും അവർ കൂടുതൽ ജാഗ്രത പുലർത്താം.

ആരെങ്കിലും അലക്ഷ്യമായി പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാലോ മരം മുറിക്കാൻ മുതിർന്നാലോ അല്ലെങ്കിൽ പ്രകൃതിയ്‌ക്ക് ദോഷമുണ്ടാക്കുന്ന എന്തെങ്കിലും പ്രവൃത്തി ചെയ്‌താലോ കുട്ടികളുടെ ഗ്രീൻ ബ്രിഗേഡ്‌ ഉടൻ അലർട്ടായെന്നു വരും. ക്രമേണ അവർ പരിസ്‌ഥിതിയുടെ സ്വന്തം കാവൽക്കാരായി മാറാം. അതുകൊണ്ട് കുട്ടികളെ മുറിയിൽ അടച്ചിടാതെ പ്രകൃതിയിലേക്ക് തുറന്നു വിടുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്… പൂവിനേയും പുൽനാമ്പിനേയും മഴയേയും കാറ്റിനേയും വെയിലിനെയും അവരും അറിയട്ടെ. ആവോളം ആസ്വദിക്കട്ടെ.

മാതൃകയാവുക, നയിക്കുക

പരിസ്‌ഥിതി പച്ചപ്പ് നിറഞ്ഞതാക്കുകയെന്നത് ചില്ലറക്കാര്യമൊന്നുമല്ല. പ്രകൃതി സംരക്ഷണത്തിനു വേണ്ടി ചില്ലറ പ്രയാസങ്ങൾ നേരിടേണ്ടി വരാം. അത്തരം വെല്ലുവിളികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക. മരം നടാൻ പ്രേരിപ്പിക്കുക.

ജീവൻ അമൂല്യമാണ്

അമിതോപയോഗം മൂലം പ്രകൃതി സ്രോതസുകളായ ജലം, എണ്ണ എന്നിവയുടെ ലഭ്യതയിൽ വളരെ കുറവുണ്ടായിരിക്കുകയാണ്. പ്രകൃതിവിഭവങ്ങളായ ഇവയുടെ സംരക്ഷണത്തിന് മനുഷ്യൻ സ്വയം ജാഗരൂകനാവുകയാണ് വേണ്ടത്. ഒപ്പം കുഞ്ഞുങ്ങളേയും ഇക്കാര്യത്തിൽ ജാഗ്രതയുള്ളവരാക്കണം.

ഭൂമിയിലെ ഓരോ ജീവനും അമൂല്യമാണ്. ഈ ഭൂമിയിലുള്ള സകല ചെടികളും വൃക്ഷങ്ങളും മൃഗങ്ങളും മറ്റും നമ്മുടെ മിത്രങ്ങളും കൂടെപ്പിറപ്പുകളുമാണ്. അതിനാൽ അവയെ യാതൊരുവിധത്തിലും ഉപദ്രവിക്കരുതെന്നുമുള്ള ധാരണ പുതിയ തലമുറയിൽ വളർത്തിക്കൊണ്ടു വരികയാണ് വേണ്ടത്. മനുഷ്യനെന്ന പോലെ ഭൂമിയിലെ സകല ജന്തുജാലങ്ങൾക്കും തുല്യമായ അവകാശവും അധികാരവുമുണ്ട്. അത് തിരിച്ചറിയുമ്പോഴാണ് മുതിർന്നവരും കുട്ടികളും ഭൂമിയുടെ സ്വന്തം സംരക്ഷകരാവുക.

ഭൂമിയെ സ്‌നേഹിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. എങ്കിലേ അവർ സ്വപ്‌നസുന്ദരമായ പരിസ്‌ഥിതിയുടെ വക്‌താക്കളാവൂ… ചില നന്മനിറഞ്ഞ പ്രവൃത്തിയിലൂടെ പരസ്‌ഥിതിയെ സംരക്ഷിക്കാൻ അവർ മുന്നോട്ടു വരൂ…

  • ബാറ്ററി വഴി പ്രവർത്തിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ കുട്ടികൾക്കായി വാങ്ങുമ്പോൾ റീച്ചാർജബിൾ ബാറ്ററി ഉള്ളത് വാങ്ങുക. ഇത് ഇക്കോ ഫ്രണ്ട്‌ലിയാണ്.
  • കുട്ടികൾ വളർന്നു തുടങ്ങുമ്പോൾ അവരെ സൈക്കിൾ റൈഡിംഗ്, ബസ്/ ട്രെയിൻ യാത്ര എന്നിവ പരിശീലിപ്പിക്കാം. സ്‌കൂൾ ബസ്സിലല്ലാതെ കാറിൽ കുട്ടികളെ അയയ്‌ക്കരുത്.
  • പക്ഷികളെ ഓമനിക്കാനായി വളർത്തരുത്. അവയെ അവയുടേതായ ആവാസവ്യവസ്‌ഥയിൽ ജീവിക്കാൻ അനുവദിക്കുന്നതാണ് നല്ലത്. അവയെ അതിരുകളില്ലാത്ത ആകാശത്ത് സ്വതന്ത്രമായി പറക്കാൻ അനുവദിക്കുക. വീട്ടിൽ നായയേയോ പൂച്ചയേയോ വളർത്തുന്നുണ്ടെങ്കിൽ അവയുടെ മേൽനോട്ടം പൂർണ്ണമായും കുട്ടികൾ ഏറ്റെടുക്കട്ടെ.
  • ജലം ദുർവിനിയോഗം ചെയ്യാതെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കുട്ടികളെ പരിശീലിപ്പിക്കുക. വാട്ടർ ബോട്ടിലിൽ ബാക്കി വരുന്ന വെള്ളം ബാൽക്കണിയിലെയോ പൂന്തോട്ടത്തിലേയോ ചെടികൾ നനയ്‌ക്കാൻ ഉപയോഗിക്കുക.
  • വീടിനകവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. ഉപയോഗശൂന്യമായ വസ്‌തുക്കൾ വീട്ടിനകത്തും പരിസരത്തും വലിച്ചെറിയാൻ കുട്ടികളെ അനുവദിക്കരുത്. പ്ലാസ്‌റ്റിക് മാലിന്യങ്ങളും അല്ലാത്തതുമായ മാലിന്യങ്ങൾ വെവ്വേറെ ബാസ്‌ക്കറ്റുകളിലായി നിക്ഷേപിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. സ്‌കൂളിലും മറ്റ് പൊതുയിടങ്ങളിലും കുട്ടികൾ ഈ നല്ല ശീലം മാതൃകയാക്കട്ടെ.
  • പഠിക്കുകയെന്നതും ഇക്കോഫ്രണ്ട്‌ലിയായ ആക്‌റ്റിവിറ്റിയാണെന്ന് കുട്ടികളെ ധരിപ്പിക്കുക. പരിസ്‌ഥിതി സംരക്ഷണത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനുമുള്ള അവസരങ്ങൾ കുട്ടികൾക്ക് നല്‌കാം.

കുട്ടികളുടെ മുറി

അമ്പിളി അമ്മാവനേയും നക്ഷത്രക്കൂട്ടങ്ങളേയും കണ്ട് ഉറങ്ങാനും പൂമ്പാറ്റകളെ കണി കണ്ട് ഉണരാനും നിങ്ങളുടെ കുട്ടികൾക്ക് അവസരമൊരുക്കി കൊടുക്കാം. അവരുടെ മുറിയിൽ അതിനുള്ള സജ്‌ജീകരണങ്ങൾ ചെയ്യണം. കുട്ടികളുടെ മുറിയുടെ ചുവരിൽ വർണ്ണ പൂമ്പാറ്റകളെ ഒട്ടിച്ചു വയ്‌ക്കാം. മുറിയുടെ മച്ചിൽ നക്ഷത്രങ്ങളും മറ്റും പിടിപ്പിക്കാം. കുട്ടികൾക്കും സ്വപ്‌നങ്ങൾ ഉണ്ടാവും. അത് സാക്ഷാത്ക്കരിക്കാൻ അധികം പണം മുടക്കൊന്നുമില്ല. പക്ഷേ കുട്ടികൾക്കായി മുറി ഒരുക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കണം. കുഞ്ഞുങ്ങളുടെ ഇഷ്‌ടത്തിനായിരിക്കണം പ്രാമുഖ്യം. മാത്രമല്ല അവരുടെ ഇഷ്‌ടങ്ങൾ ഇടയ്‌ക്കിടെ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. കുട്ടികൾ വലുതാകുമ്പോൾ മുറിയുടെ മൂഡും മാറ്റേണ്ടി വരും. അവരുടെ മുറി ഒരുക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ കുട്ടിക്കാലം ഒന്ന് ഓർക്കൂ.. അപ്പോൾ അതിന് ഒരു കുട്ടിയുടെ മനസ്സ് കൈ വരും.

കുട്ടികളുടെ മുറി ഒരുക്കാം

1 കുട്ടികളുടെ മുറിയിൽ പ്രകാശം നിറയ്‌ക്കുന്ന നിറങ്ങൾ നൽകണം.

2 മായ്‌ക്കാനും കഴുകാനും സാധിക്കുന്ന പെയിന്‍റുകൾ കുഞ്ഞുങ്ങളുടെ മുറിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ലെഡ് ഇല്ലാത്ത പെയിന്‍റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

3 വാതിൽ കളർഫുൾ ആക്കാം. അതിനായി പ്ലസന്‍റ് കളറിലുള്ള പെയിന്‍റുകൾ ഉപയോഗിക്കാം.

4 മുറിയ്‌ക്ക് ഇളം നിറം നൽകുന്നതാണ് നല്ലത്. കുഞ്ഞിന് കടും നിറങ്ങളാണ് ഇഷ്‌ടമെങ്കിൽ ഒരു ചുമരിനോ മറ്റോ കുട്ടികൾക്ക് ഇഷ്‌ടപ്പെട്ട നിറം നൽകാം.

5 കർട്ടൻ, കിടക്ക വിരി, കുഷ്യനുകൾ എന്നിവ കളർഫുൾ ആയിക്കോട്ടെ. കാർട്ടൂൺ കഥാപാത്രങ്ങളുള്ള കർട്ടൻ കുട്ടികളുടെ മുറിയ്‌ക്ക് ഭംഗി നൽകും. മാത്രമല്ല അത് അവർക്ക് സന്തോഷവും പകരും.

6 കുട്ടികളുടെ മുറിയിൽ ഗ്ലാസ്സ് കൊണ്ടുള്ള ഫർണിഷിംഗ് പാടില്ല.

7 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇഷ്‌ടങ്ങൾ വ്യത്യസ്‌തമായിരിക്കും. ആൺകുട്ടികൾക്ക് സാഹസികതയോട് ഇഷ്‌ടം കൂടും. അതുകൊണ്ട് അവരുടെ ആരാധനാ പാത്രങ്ങളുടെ സ്‌റ്റിക്കറുകൾ ചുമരിൽ പതിപ്പിക്കാം.

8 അവരുടെ ഇഷ്‌ട കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പ്രിന്‍റ് ചെയ്‌ത തലയിണകളും ബെഡ് ഷീറ്റുകളും നൽകാം.

9 വലുപ്പം വ്യത്യാസപ്പെടുത്താവുന്ന ഓപ്പൺ കബോഡുകളാണ് കുട്ടികളുടെ മുറിയ്‌ക്ക് ഏറെ ഇണങ്ങുക.

10 കുട്ടികളുടെ മുറിയിൽ പുതുമ സൃഷ്‌ടിക്കാൻ സോഫ്‌റ്റ് ടോയ്‌സോ കാർട്ടൂൺ പുസ്‌തകങ്ങളോ വാങ്ങി വയ്‌ക്കാം.

11 തുണികൾ അടുക്കി വയ്‌ക്കാനായി കബോർഡുകൾ ആവാം. പക്ഷേ തുണികൾ ഹാങ്ങറിൽ തൂക്കിയിടുന്ന തരം കബോഡുകൾ ആണ് നല്ലത്.

12 കബോഡുകൾക്കിടയിൽ വ്യത്യസ്‌ത നിറം നൽകി കളർഫുൾ ആക്കാം.

13 ചെറിയ മുറിയാണെങ്കിൽ കളിപ്പാട്ടം കട്ടിലിനിടയിൽ സൂക്ഷിക്കാം. അതിനായി ചെല്ലപ്പെട്ടിപോലുള്ള വലിയ ആന്‍റിക് മരപ്പെട്ടികൾ നിർമ്മിച്ചു നൽകാം.

14 കുട്ടികളുടെ മുറിയിൽ വയ്‌ക്കാൻ പറ്റിയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കണം. സ്‌ഥലം അധികം എടുക്കാത്ത തരം ഫർണിച്ചറുകൾ ആണ് നല്ലത്.

15 സാധനങ്ങൾ വയ്‌ക്കാൻ കബോഡുള്ള കട്ടിൽ വാങ്ങുന്നതും നല്ലതാണ്. സ്‌ഥലം ലാഭിക്കാനും ഇത് ഉപകരിക്കും.

16 കുട്ടികളുടെ മുറികളുടെ നിലത്തിനും കളർ ടൈലുകൾ നൽകാം. കളർഫുൾ റബറൈസ്ഡ് ഫ്‌ളോറും ലഭ്യമാണ്.

17 കാർട്ടൂൺ കഥാപാത്രങ്ങളുടെ ഫാൻ കുട്ടികൾക്ക് ഇഷ്‌ടമാകും. ഫാനിന്‍റെ ലീഫിൽ അവ ഒട്ടിച്ചു വയ്‌ക്കാം.

18 കുട്ടികളുടെ മുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കുട്ടികൾക്കും ആ കാര്യത്തിൽ പരിശീലനം നൽകാം.

19 ഫൈബർ കൊണ്ടുള്ള ഫർണിച്ചറുകൾ ആണ് നല്ലത്. കുട്ടികൾ വളരുമ്പോൾ അത് ഉപയോഗ ശൂന്യമാകുമല്ലോ. അതിനാൽ ഈടു നിൽക്കുന്ന തടികൊണ്ടുള്ളവ വേണ്ട.

20 കുട്ടികളുടെ മുറിയിൽ ആംബിയൻസ് വെളിച്ചമാണ് നല്ലത്. വായിക്കാനും എഴുതാനും ഉള്ള സ്‌ഥലത്ത് നല്ല വെളിച്ചം ഉണ്ടായിരിക്കണം.

21 സ്‌റ്റഡി ടേബിൾ ജനലിനടുത്തായി ഇടുക. പ്രകൃതിദത്തമായ കാറ്റും വെളിച്ചവും കുട്ടികൾക്ക് ഉന്മേഷം നൽകും.

22 കുട്ടികൾക്ക് ഗിഫ്റ്റായി നിൽകുന്ന പണം സൂക്ഷിക്കാൻ അലങ്കരിച്ച ഒരു മൺകുടുക്ക മുറിയിൽ വച്ചുകൊടുക്കാം.

അമ്മേ… സ്‌ക്കൂളിൽ പോകാം

സ്‌ക്കൂൾ തുറന്നു. ഇനി പഠനകാലം. രക്ഷിതാക്കൾക്കും കുട്ടികൾക്കും പുസ്‌തകങ്ങളുമായി കൂട്ട് കൂടാം. പക്ഷേ സമയം ഇല്ലായ്‌മ പറഞ്ഞ് പലരും കുട്ടികളെ ട്യൂഷന് വിടുകയും ഗൈഡുകൾ വാങ്ങിക്കൊടുത്ത് തടി തപ്പുകയും ചെയ്യാറുണ്ട്. അത് ശരിയായ രീതിയല്ല. അധ്യയന വർഷത്തിന്‍റെ ആരംഭത്തിൽ തന്നെ കുട്ടികളെ ചിട്ടയായി പഠിയ്‌ക്കാൻ മാതാപിതാക്കൾ കൂടെയിരുന്ന് സഹായിക്കണം. അത് കുട്ടികളുടെ പഠന നിലവാരം ഉയർത്തും. ശരിയായ പരിശീലനം നൽകിയാൽ കുട്ടികളെ പഠനത്തിൽ മിടുക്കരാക്കാം. അതിന് മാതാപിതാക്കൾക്കുള്ള പാഠം വായിച്ചു നോക്കൂ…

  • കുട്ടികളെ ബോറടിപ്പിക്കാതെയും അവരോട് ദേഷ്യപ്പെടാതെയും പഠിപ്പിക്കണം.
  • കുട്ടികൾക്ക് എപ്പോഴും പുതിയ അറിവ് നേടാനുള്ള സാഹചര്യം ഉണ്ടാക്കണം. പുതിയ കാഴ്‌ചകൾ കാണിച്ചു കൊടുക്കാനായി പുറത്ത് കൊണ്ട് പോകാം. ഉദാ: മൃഗശാലയിൽ പോയാൽ കൂടി മൃഗങ്ങളെക്കുറിച്ച് പഠിക്കാമല്ലോ.
  • ചെറിയ പ്രായത്തിൽ തന്നെ പഠനത്തോടുള്ള താൽപര്യം കുട്ടികളിൽ വളർത്തി എടുക്കണം. എന്നും ഒരു പുതിയ കാര്യം പഠിപ്പിക്കാം.
  • മൂന്ന് വയസ്സിൽ വലിയ ചിത്രങ്ങളുടെ പുസ്‌തകങ്ങൾ വാങ്ങി നൽകാം. അവയിലെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ച് പേരും മറ്റും പഠിപ്പിക്കാം.
  • എൽ.കെ.ജി പ്രായം മുതൽ ഒപ്പമിരുന്ന് കഥകളും കവിതകളും വായിച്ചു കൊടുക്കണം. അതിനൊപ്പം രസകരമായി അഭിനയിച്ചു ഫലിപ്പിക്കാനും ശ്രമിക്കണം. അപ്പോൾ കുട്ടിയ്‌ക്ക് ബോറടിക്കുകയില്ല. പഠനത്തോടുള്ള ഇഷ്‌ടവും വളരും.
  • ഏത് പുതിയ അറിവും കുട്ടിയിൽ സംശയങ്ങൾ ഉണ്ടാക്കാം. ഇത് ഗ്രഹിക്കുന്നതിന്‍റെ ഭാഗമാണ്. കുട്ടിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ശ്രദ്ധിക്കണം.
  • കുട്ടിയുടെ ചെറിയ വിജയങ്ങളിൽ പോലും അഭിനന്ദിക്കണം. അത് കുട്ടിയെ വലിയ വലിയ കാര്യങ്ങളിൽ വിജയിക്കാനുള്ള പ്രേരണ നൽകും.
  • സ്‌ക്കൂൾ വിട്ട് വന്ന ശേഷം കുട്ടിയോട് സംസാരിക്കാനും കളിക്കാനും സമയം കണ്ടെത്തണം. ഒരു സുഹൃത്തിനെപ്പോലെ സ്‌ക്കൂളിലെ കാര്യങ്ങൾ ചോദിച്ചറിയാം. സ്‌ക്കൂളിൽ പഠിപ്പിച്ച കാര്യങ്ങൾ ചോദിക്കാം. കുട്ടി അത് പങ്കു വെയ്‌ക്കുമ്പോൾ ഓർമ്മ ശക്‌തി ബലപ്പെടാൻ സഹായകമാകും.
  • കുട്ടികൾ പഠിക്കുമ്പോൾ ടി.വി, കമ്പ്യൂട്ടർ തുടങ്ങിയവ ഓഫ് ചെയ്യുക. വീട്ടിൽ പഠനത്തിനു അനുയോജ്യമായ സാഹചര്യം ഒരുക്കാം.
  • കുട്ടിയ്‌ക്ക് ഒരിക്കലും ഹോം വർക്ക് ചെയ്‌ത് കൊടുത്ത് ശീലിപ്പിക്കരുത്. അത് സ്വയം ചെയ്യാൻ പ്രോത്സാഹിപ്പിക്കണം.
  • ആറാം ക്ലാസ്സ് കഴിഞ്ഞാൽ, സ്വതന്ത്യ്രരായി പഠിക്കാൻ അവരെ അനുവദിക്കണം. മേൽനോട്ടം മാത്രം നൽകിയാൽ മതി. കൂടെ ഇരുന്ന് പഠിപ്പിക്കേണ്ടതില്ല.
  • പഠനം എളുപ്പമാക്കാൻ ടൈം ടേബിൾ ഉണ്ടാക്കാൻ സഹായിക്കണം. അതു ചിട്ടയായി പഠിക്കാൻ അവരെ സഹായിക്കും.
  • മാതാപിതാക്കളുടെ പഠനശൈലി കുട്ടികളെ അടിച്ചേൽപ്പിക്കരുത്. കുട്ടികളുടെ മനോനിലയ്‌ക്കും ഇഷ്‌ടത്തിനും ഉതകുന്നവിധം പഠനം നടത്തണം. പക്ഷേ അത് പറഞ്ഞ് ഉഴപ്പാൻ അനുവദിക്കരുത്.
  • കേട്ടു പഠിക്കാനാവും ചില കുട്ടികൾക്ക് ഇഷ്‌ടം. ചിലർക്ക് മൗനമായി വായിക്കുന്നതാവാം. എങ്ങനെയായാലും പഠിച്ചാൽ മതിയല്ലോ.
  • കാണാപാഠം പഠിക്കുന്ന അവസരത്തിൽ അതിന്‍റെ അർത്ഥം അവർ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇതറിയാൻ ചോദ്യങ്ങൾ ചോദിക്കാം.
  • പഠന കാലയളവിൽ കുട്ടികളുടെ മാനസികമായ വൈഷമ്യങ്ങളും ശ്രദ്ധിക്കണം. കൂട്ടുകാരുടെ കളിയാക്കൽ, അപകർഷതാ ബോധം തുടങ്ങിയ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾ തള്ളിക്കളയരുത്.
  • കുട്ടികൾക്ക് മാനസികമായ പിന്തുണ നൽകുക. ക്ലാസ്സ് ടീച്ചറുമായി സമ്പർക്കം പുലർത്തണം. ക്ലാസ്സിലെ കുട്ടികളുടെ പെരുമാറ്റവും മറ്റും അറിയാനും പഠനത്തിലെ ശ്രദ്ധ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
  • പഠിപ്പിക്കുമ്പോൾ കുട്ടിയുടെ സന്തോഷത്തിനും മുൻതൂക്കം കൊടുക്കണം. നന്നായി പഠിക്കുമ്പോൾ പ്രോത്സാഹനമായി അവർക്ക് ഇഷ്‌ടമുള്ള ഭക്ഷണമോ ഗിഫ്‌റ്റോ നൽകി പ്രോത്സാഹിപ്പിക്കാം.
  • അവധി ദിവസങ്ങളിൽ സിനിമ കാണിക്കുകയോ, ഭാഷ മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ കാണിക്കുകയോ ചെയ്യാം. സബ് ടൈറ്റിലുകൾ

വായിച്ച് കാര്യം ഗ്രഹിക്കാൻ അത്സഹായിക്കും. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാത്രം ഇത് മതി.

  • കുട്ടികൾ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കിൽ അദ്ധ്യാപകരുടെ സഹായത്തോടെ അത് പരിഹരിക്കാൻ ശ്രമിക്കണം. സ്‌ക്കൂളിലെ കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് മനസ്സിലാക്കണം.
  • ചില കുട്ടികൾ പഠിക്കുമ്പോൾ സംസാരിക്കുകയോ ശ്രദ്ധ തിരിയുകയോ ചെയ്യുന്ന ശീലമുള്ളവരാകാം. അവരെ വഴക്ക് പറയുകയോ അടിക്കുകയോ അരുത്. അവരെ തന്ത്രപരമായി കൈകാര്യം ചെയ്യണം. പഠിക്കുന്നത് ഒരു ശിക്ഷയായി കുട്ടിയ്‌ക്ക് ഒരിക്കലും തോന്നരുത്. അത് രസകരമായ ഒരു കാര്യമായി വളർത്തിയെടുക്കണം.
  • ലൈബ്രറിയിൽ പോകാനും പുസ്‌തകങ്ങൾ തെരഞ്ഞെടുക്കാനും ചെറുപ്പം മുതൽ ശീലിപ്പിക്കണം. അറിവിന്‍റെ വലിയ ലോകം അവർ ചെറുപ്രായം മുതൽ അറിയട്ടെ.
  • ക്ലാസ്സിൽ പഠിപ്പിച്ചത് മനസ്സിലായില്ലെങ്കിൽ കുട്ടിയ്‌ക്ക് അത് വീട്ടിൽ വന്ന് പറഞ്ഞു കൊടുക്കണം. അതിന് ആവശ്യമെങ്കിൽ സഹോദരന്മാരുടേയൊ സുഹൃത്തുക്കളുടേയൊ സഹായം തേടാം.
  • പഠനത്തിൽ മാത്രമല്ല കുട്ടിയുടെ എക്‌സ്‌ട്രാ കരിക്കുലർ ആക്‌ടിവിറ്റീസിലും ശ്രദ്ധിക്കണം. അവരുടെ മറ്റ് കഴിവുകളും പ്രോത്സാഹിപ്പിക്കണം.
  • പരീക്ഷക്കാലത്ത് കുട്ടികളിൽ സമ്മർദ്ദം ഉണ്ടാകാതെ നോക്കണം. മാനസികമായി പിന്തുണ നൽകാം.

വളർത്തു ദോഷമില്ലാതെ കുട്ടികളെ വളർത്താം

കുട്ടികളില്ലാത്ത ലോകം എത്ര വിരസമായിരിക്കും. എന്നാൽ മത്സരാധിഷ്‌ഠിത സമൂഹത്തിൽ മാതാപിതാക്കളാവുകയെന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. മാറിയ ജീവിതശൈലിയും മാറുന്ന കാഴ്‌ചപ്പാടും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന് പുതിയ സമവാക്യം നൽകിയിരിക്കുകയാണ്. മുമ്പത്തേ അപേക്ഷിച്ച് പേരന്‍റിംഗ് ഏറെ വെല്ലുവിളി നിറഞ്ഞതും കഠിനവുമായി തീർന്നിരിക്കുന്നു.

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ചെയർപേഴ്‌സൺ ഡോ. വസന്താ ആർ പത്രി പറയുന്നതിങ്ങനെ, “ഇന്ന് ഭൂരിഭാഗം രക്ഷിതാക്കളും ഉദ്യോഗസ്‌ഥരാണ്. സ്‌ത്രീകളിൽ ഏറെപ്പേരും ജോലിക്കു പോകുന്നുണ്ട്. കരിയറിനെ സംബന്ധിച്ച് അംബീഷ്യസുമാണവർ. കുട്ടി ചെറുതായിരിക്കുമ്പോഴും അവരെ പരിചരിക്കാൻ പോലും അമ്മമാർക്ക് സമയം കിട്ടാതെ വരുന്നു. ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗം അവർക്ക് അനിവാര്യവുമാണ്. പകൽ മുഴുവനും അവർ വീടിന് പുറത്തായിരിക്കും. ഈ സാഹചര്യത്തിൽ കുട്ടിയുടെ സംരക്ഷണത്തിനായി അവർക്ക് ഡെ കെയർ, ക്രഷ് മുതലായവയെ ആശ്രയിക്കേണ്ടി വരുന്നു.”

ഇന്ന് അണുകുടുംബം എന്ന രീതിക്കാണല്ലോ മുൻഗണന. വീട്ടിൽ കുഞ്ഞുങ്ങളെ പരിചരിക്കാനും അവരിൽ വാത്സല്യം ചൊരിയാനും മുത്തച്‌ഛനോ മുത്തശ്ശിയോ ഇളയമ്മമാരോ ഒന്നുമില്ലാതായി. ഒറ്റക്കുട്ടിയായതിനാൽ സഹോദരീസഹോദരന്മാരുടെ കൂട്ടുമില്ല. എന്നാൽ വീടിനകത്ത് ആധുനികമായ എല്ലാ സാങ്കേതിക സൗകര്യങ്ങളുമുണ്ടാവും. ടി.വി, ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ്, ടാബ്ലറ്റ് മൊബൈൽ മുതലായവയിലാവും കുട്ടികൾ ഏറെ സമയവും ചെലവഴിക്കുക.”

സ്‌ക്രീൻ ഈസർ കുട്ടികൾ

ഇന്നത്തെ കുട്ടികളെ സ്‌ക്രീൻ ഈസർ കുട്ടികളെന്ന് വിശേഷിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല. കാര്യം മറ്റൊന്നുമല്ല, കുട്ടികൾ എല്ലായ്‌പ്പോഴും മൊബൈൽ, ലാപ്‌ടോപ്പ് എന്നിവയുമായിട്ടാവും ഇടപഴകുന്നത്.

ഇക്കാലത്ത് കുട്ടികൾക്ക് കമ്പ്യൂട്ടർ ഒഴിവാക്കാനാവില്ലെന്നാണ് സ്വകാര്യസ്‌ക്കൂൾ അധ്യാപികയായ നീത പറയുന്നത്. അവരെ അതിൽ നിന്നും വിലക്കാൻ കഴിയുകയുമില്ല. പകരം അവരെ നിരീക്ഷിക്കുകയാണ് വേണ്ടത്. അവരെന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കാം. ഇന്‍റർനെറ്റ് ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനെപ്പറ്റി അവർക്ക് പറഞ്ഞുകൊടുക്കാം.

അശ്ലീലം

വഴി തെറ്റുന്നതിൽ നിന്നും കുട്ടികളെ എങ്ങനെ രക്ഷിക്കാമെന്നതാണ് രക്ഷിതാക്കളെ അലട്ടുന്ന ഒരു വലിയ പ്രശ്നം. കുട്ടികൾക്ക് കമ്പ്യൂട്ടർ, മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ എപ്പോൾ പരിചയപ്പെടുത്തണം എന്നതിനെപ്പറ്റി മാതാപിതാക്കൾക്ക് യാതൊരുവിധ ധാരണയും ഇല്ലത്രേ. അതുകൊണ്ട് കമ്പ്യൂട്ടർ ഉപയോഗിച്ച് കുട്ടികൾ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ തിരിച്ചറിയാതെ പോകുന്നു. സോഷ്യൽ നെറ്റ്‍വർക്ക് സൈറ്റുകളോ അല്ലെങ്കിൽ പോൺ സൈറ്റുകളോ കുട്ടികൾ സ്വാഭാവികമായും സന്ദർശിക്കാം. കുറച്ചുനേരം കുട്ടികൾ അടങ്ങിയിരിക്കുമല്ലോയെന്നു കരുതിയാണ് മൊബൈലും മറ്റും കളിക്കാൻ നൽകുന്നത്. പക്ഷേ കുട്ടികൾ കമ്പ്യൂട്ടറിൽ എന്തെല്ലാം ചെയ്യുന്നു എന്നതിനെപ്പറ്റി പലർക്കും ഒരു ധാരണയുമുണ്ടായിരിക്കുകയില്ല.

ഒരു സർവേയനുസരിച്ച് 23 ശതമാനം രക്ഷിതാക്കളും വിശ്വസിക്കുന്നത് അവരുടെ കുട്ടികൾ സോഷ്യൽ സൈറ്റുകൾ മാത്രമേ സന്ദർശിക്കാറുള്ളു എന്നാണ്. എന്നാൽ 53 ശതമാനം കുട്ടികൾ ഇത്തരം സൈറ്റുകൾ പതിവായി സന്ദർശിക്കുന്നുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നു.

രക്ഷിതാക്കളും കൗമാരക്കാരും അടങ്ങുന്ന 1500 പേരിൽ സീക്രട്ട് ലൈവ്‌സ് ഓഫ് ടീൻസ് നടത്തിയ സർവേയിൽ നിന്നും ഒരു വസ്‌തുത വെളിപ്പെടുകയുണ്ടായി. സർവേയിൽ പങ്കെടുത്തവരിൽ 20 ശതമാനം കൗമാരക്കാർ ദിവസത്തിൽ പല തവണ അശ്ലീല സൈറ്റുകൾ സന്ദർശിക്കാറുണ്ടെന്ന് സമ്മതിക്കുകയുണ്ടായി. എന്നാൽ തങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ മാതാപിതാക്കളിൽ നിന്നും സമർത്ഥമായി എങ്ങനെ മറച്ചുപിടിക്കാമെന്നതിനെപ്പറ്റി 58 ശതമാനം പേർക്ക് നല്ലവണ്ണം അറിയാമെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ.

സൈബർ ബുള്ളിംഗ്

സോഷ്യൽ സൈറ്റുകൾ അമിതമായി ഉപയോഗിക്കപ്പെടുന്നതിന്‍റെ ഫലമായി സൈബർ ബുള്ളിംഗ് കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരമ്മ പറയുന്നതിങ്ങനെ, “കുറേ ദിവസമായി എന്‍റെ 14 വയസ്സുള്ള മകൾക്ക് എല്ലാറ്റിനോടും വല്ലാത്തൊരു പേടി പോലെ. വീട്ടിൽ നിന്നും പുറത്തിറങ്ങാനോ കൂട്ടുകാരെ കാണാനോ കൂട്ടാക്കുന്നില്ല. ആദ്യം ഞങ്ങളത് അത്ര കാര്യമാക്കിയില്ല. പക്ഷേ ഒരു ദിവസം നീരുവച്ച അവളുടെ കണ്ണുകളും മ്ലാനമായ മുഖവും കണ്ടപ്പോൾ ഞങ്ങൾ ശരിക്കും പരിഭ്രാന്തരായി. എന്താണ് കാര്യമെന്ന് കുറേ തവണ ചോദിച്ചിട്ടും അവൾ കരയുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല. ഒടുവിൽ ഞങ്ങൾ അവളെ സുഹൃത്തായ മനഃശാസ്‌ത്രജ്‌ഞനെ കാണിച്ചു. അദ്ദേഹം അവളോട് ദീർഘനേരം സംസാരിച്ചശേഷമാണ് സത്യാവസ്‌ഥ അറിയുന്നത്. ആരോ ഒരാൾ അവൾക്ക് തുടർച്ചയായി അശ്ലീല മെയിൽ അയക്കുകയും ഭീഷണി മുഴക്കിക്കൊണ്ട് ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയുമാണത്രേ. ഞങ്ങളുടൻ തന്നെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും മാറ്റി. കുറച്ചു നാളത്തെ കൗൺസലിംഗിനു ശേഷം അവൾ പഴയ പ്രസരിപ്പാർന്ന കുട്ടിയായി മാറി.”

ഐപിഎസ്‌ഒഎസ് (റിസർച്ച് സ്‌ഥാപനം) അടുത്തിടെ 18,000 മുതിർന്ന വ്യക്‌തികളിൽ (അതിൽ 6,500 പേർ രക്ഷിതാക്കൾ) പഠനം നടത്തുകയുണ്ടായി. റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം സൈബർ ബുള്ളിംഗ് ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലാണ് നടക്കുന്നത്. തങ്ങളുടെ കുട്ടികളും സൈബർ ബുള്ളിംഗിന് വിധേയരായിട്ടുണ്ടെന്ന് 32 ശതമാനം മാതാപിതാക്കൾ സർവേയിൽ സമ്മതിക്കുന്നു.

മൈക്രോ സോഫ്‌റ്റ് കോർപ്പറേഷൻ അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച് ഇന്ത്യ കഴിഞ്ഞാൽ ചൈനയും സിങ്കപ്പൂരുമാണ് സൈബർ ബുള്ളിംഗിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.

കമ്പ്യൂട്ടറും മൊബൈലും മാത്രമല്ല മറ്റ് നേരമ്പോക്ക് ഉപാധികളായ ടിവി, സിനിമ എന്നിവയിലും അശ്ലീല ദൃശ്യങ്ങളും ദ്വയാർത്ഥപ്രയോഗങ്ങളും കൊലപാതക കുറ്റകൃത്യ ദൃശ്യങ്ങളും നിറഞ്ഞിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ കുട്ടികളെ തെറ്റായ വഴികളിലേക്ക് നയിക്കും.

കുട്ടികൾക്കിടയിൽ കുറ്റകൃത്യങ്ങൾ ഇന്ന് സാധാരണമായിരിക്കുകയാണ്. ചെറിയ പ്രായത്തിലുള്ള കുട്ടികൾ വരെ ബലാത്സംഗം, മോഷണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നു. പുതിയ കണക്കുകൾ പ്രകാരം 34,000 കുട്ടി കുറ്റവാളികളാണ് പിടിക്കപ്പെട്ടത്. അതിൽ 32,000 ആൺകുട്ടികളും 2000 പെൺകുട്ടികളുമാണുള്ളത്.

എങ്ങനെ നിയന്ത്രിക്കാം

നിങ്ങളുടെ കുട്ടി പോൺ മൂവി (അശ്ലീല സിനിമ ) കാണുകയോ അശ്ലീല സൈറ്റുകൾ സന്ദർശിക്കുകയോ സൈബർ ബുള്ളിംഗിന് ഇരയാവുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അവരെ ശകാരിക്കുന്നതിന് പകരം പുതിയ കാര്യങ്ങൾ പഠിക്കാൻ അവരെ ചുമതലപ്പെടുത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും മനോരോഗവിദഗ്‌ദ്ധനെ സമീപിക്കുകയോ വേണം. അശ്ലീല വെബ് പേജുകളും പോണി വീഡിയോകളും കാണുന്നതിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിന് ഇന്‍റർനെറ്റ് ഫിൽറ്ററിംഗ് സിസ്‌റ്റം ഉപയോഗപ്പെടുത്താം. ഇന്‍റർനെറ്റ് എക്‌സ്‌പ്ലോറർ, ഓപ്പേറ, ക്രോം തുടങ്ങിയ പലതരം ബ്രൗസറുകൾ അപകടകരമായ വെബ് പേജുകൾ തുറക്കുന്നത് തടയും.

കുട്ടികൾ പുറത്തു പോയി കളിക്കുന്നതും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും പണ്ട് സർവസാധാരണമായിരുന്നു. എന്നാലിന്ന് ആ സ്‌ഥിതി മാറിയിരിക്കുകയാണ്. സ്‌ക്കൂൾ വിട്ട് വീട്ടിലെത്തിയാലുടൻ അവർ കമ്പ്യൂട്ടറിന് മുന്നിലേക്കോ ടിവിയ്‌ക്ക് മുന്നിലേയ്‌ക്കോ ആവും ആദ്യം ഓടുക. സാങ്കേതിക വിദ്യയുടെ മുന്നേറ്റം വളരുന്ന കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. കുട്ടികളിൽ ശാരീരികവും മാനസികവുമായ ന്യൂനതകൾ ഉണ്ടാവും. സർഗ്ഗാത്മകവും ഭാവനാത്മകവുമായ കഴിവുകളെ അത് ദോഷകരമായി ബാധിക്കും.

കുട്ടികളുമായി കൂടുതൽ നേരം ആശയ വിനിമയം നടത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവരോട് മദ്യത്തെക്കുറിച്ചോ മയക്കുമരുന്നിനെക്കുറിച്ചോ സംസാരിക്കുന്നതുപോലെ സാങ്കേതിക വിദ്യയുടെ മോശം വശങ്ങളെക്കുറിച്ചും സംസാരിക്കുക. കുട്ടികളുടെ ദിനചര്യയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക. അവർ മറ്റ് കുട്ടികളുമായി എത്രമാത്രം ഇടപഴകുന്നുണ്ടെന്നും എത്ര സമയം ചാറ്റിംഗും സർഫിംഗും ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കുക. കുട്ടികൾക്കും ടെക്‌നോളജിക്കുമിടയിൽ സ്‌പഷ്‌ടമായ ഒരു സ്‌ക്രീൻ തീർക്കാം. ടിവിയും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതിൽ വ്യക്‌തമായ നിയന്ത്രണമേർപ്പെടുത്താം.

എങ്ങനെ നല്ല രക്ഷാകർത്താവാകാം

സ്വന്തം വീടുകളിൽ കുട്ടികൾ ജോലി ചെയ്യുന്നത് തീരെ കുറഞ്ഞിട്ടുണ്ട്. ഒപ്പം മാതാപിതാക്കൾ കുട്ടികളിൽ അമിതമായി വാത്സല്യം ചൊരിയുന്നു. മാത്രമല്ല രക്ഷിതാക്കൾ കുട്ടികളെ കർക്കശമായി നിയന്ത്രിക്കാറുമില്ല. വളരെ ജനകീയമായ പേരന്‍റിംഗ് രീതിയാണ് അവർ അവലംബിക്കുക. കഠിനമായ ശിക്ഷ നൽകുന്നതിന് പകരം കുട്ടികൾ പറയുന്നത് സശ്രദ്ധം കേൾക്കും. ഇത് നല്ലൊരു മാറ്റമാണ്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. കുട്ടികൾക്ക് പണം കൊടുത്തും സമ്മാനങ്ങൾ നൽകിയും സ്‌നേഹിക്കരുത്. മറിച്ച് അവർക്ക് അവരുടേതായ സമയം നൽകുക.

കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ മാതാപിതാക്കൾക്ക് വേണ്ടത്ര സമയമില്ലെങ്കിൽ പോലും അവർക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ ഗുണകരമായ രീതിയിലുള്ളതാവണം. അവരുടെ ഊർജ്‌ജം ശരിയായ രീതിയിൽ വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കാം. അവരെ കറങ്ങാൻ ഒപ്പം കൊണ്ടു പോകുക. സയൻസ് മ്യൂസിയം, റെയിൽവേ മ്യൂസിയം, പ്ലാനറ്റോറിയം, മൃഗശാല, പാർക്ക് തുടങ്ങിയ സ്‌ഥലങ്ങളിൽ കുട്ടികളെ കൊണ്ടു പോകാം. ഇത്തരം കാര്യങ്ങൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമിടയിൽ ശക്‌തമായ ബന്ധം ഊട്ടിയുറപ്പിക്കും.

“കുട്ടികൾ ടിവി കാണാനിഷ്‌ടപ്പെടുന്നവരാണെങ്കിൽ അവരെ വാർത്ത കാണാനും അറിവ് പകരുന്ന ചാനലുകൾ കാണാനും പ്രോത്സാഹിപ്പിക്കുക. ഡാൻസ്, സംഗീതം, പെയിന്‍റിംഗ്, ആക്‌ടിംഗ്, ജൂഡോ, കരാട്ടേ തുടങ്ങി ഉപയോഗപ്രദമായ ക്ലാസ്സുകളിൽ അവരെ ചേർക്കാം. കുട്ടികളുടെ വ്യക്‌തിത്വം വികസിപ്പിക്കുന്നതിനൊപ്പം തെറ്റായ പ്രവൃത്തികളിലേയ്‌ക്ക് പോകാതിരിക്കാൻ അത് സഹായിക്കുകയും ചെയ്യും” ഫാമിലി കൗൺസിലർ ലേഖ പറയുന്നു.

“ധൈര്യക്കുറവുള്ള കുട്ടികളാണിപ്പോൾ. അവർ പെട്ടെന്ന് ആവേശം കൊള്ളുന്നവരാണ്. അവർക്ക് വീട്ടിൽ അതിരറ്റ് സ്‌നേഹം ലഭിക്കുന്നതിനാൽ അവരൊന്നും കേൾക്കാൻ കൂട്ടാക്കുകയില്ല. മാർക്ക് കുറഞ്ഞാലോ മത്സരങ്ങളിൽ പരാജയപ്പെട്ടാലോ വഞ്ചിക്കപ്പെട്ടാലോ അതെല്ലാം രക്ഷിതാക്കൾ വളരെ സംയമനത്തോടെ കൈകാര്യം ചെയ്യണം. സ്വന്തം സ്വപ്‌നങ്ങളുടേയും പ്രതീക്ഷകളുടേയും ഭാരം കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ പ്രതീക്ഷകളുടെ കേന്ദ്രമാകാം. എന്നാൽ അവരെ സ്വന്തം ജീവിതം നയിക്കാൻ അനുവദിക്കുക.”

പേരന്‍റിംഗ് ടിപ്‌സ്

  • ചിലപ്പോൾ കുട്ടികളെ മനസ്സിലാക്കാൻ അവരുടെ സുഹൃത്തുക്കളാകേണ്ടി വരും. അവരുമായി ബന്ധപ്പെട്ടുള്ള തീരുമാനം എടുക്കുന്നതിന് അവരുടെ പ്രായവും ശേഷിയും കണക്കിലെടുക്കണം.
  • കുട്ടികളെ ഇടയ്‌ക്ക് ശാസിക്കുന്നത് നല്ലതാണ്. എന്നാൽ സ്‌നേഹപൂർവ്വം അവരെ പറഞ്ഞ് തിരുത്തേണ്ട സാഹചര്യങ്ങളാവും അധികവും ഉണ്ടാവുക.
  • കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. അവർ എവിടെ പോകുന്നു, ആരെ കാണുന്നു, കൂട്ടുകാരുടെ മൊബൈൽ നമ്പറുകൾ എന്നീ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കണം.
  • ലാപ്‌ടോപ്പിന് പകരം കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്. മുതിർന്നവരുടെ ശ്രദ്ധ സദാസമയവും ഉണ്ടായിരിക്കുന്നിടത്താവണം കമ്പ്യൂട്ടർ വയ്‌ക്കേണ്ടത്.
  • ഓരോ ദിവസവും കുട്ടികളെ പുതിയ വാക്കുകൾ പഠിപ്പിക്കുക. അതിന്‍റെ അർത്ഥം അവർക്കു പറഞ്ഞു കൊടുക്കുക. അൽപം മുതിർന്ന കുട്ടികളാണെങ്കിൽ ഡിക്ഷ്ണറിയിൽ നോക്കി പുതിയ വാക്കുകളുടെ അർത്ഥം കണ്ടു പിടിക്കാൻ ആവശ്യപ്പെടാം.
  • എല്ലായ്‌പ്പോഴും കുട്ടികളെ പുകഴ്‌ത്തി ക്കൊണ്ടിരിക്കരുത്.
  • ചെറുപ്പം തുടങ്ങി സോറി, താങ്ക് യൂ മുതലായ വാക്കുകൾ പറയാൻ കുട്ടികളെ പരിശീലിപ്പിക്കാം. അതിഥികളേയും മുതിർന്നവരേയും ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കുക.
  • കുട്ടികൾ ചെയ്യുന്ന പ്രവൃത്തികളിൽ എപ്പോഴും കുറ്റം ചികഞ്ഞു പെറുക്കാൻ ശ്രമിക്കരുത്. കൂട്ടുകാർക്ക് മുന്നിൽ വച്ച് അവരെ ശാസിക്കരുത്.
  • അവരുടെ ചില വാശികളും നിർബന്ധങ്ങളും സാധിച്ചുകൊടുക്കുക.
  • സ്വന്തം കുഞ്ഞുങ്ങളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്. അതവരിൽ അപകർഷതാബോധം വളർത്തും.
  • കുട്ടികളിൽ ആദ്യം മുതലെ പങ്കിടൽ ശീലം വളർത്തിക്കൊണ്ടു വരാം. കളിപ്പാട്ടമായാലും ചോക്‌ളേറ്റായാലും കൂട്ടുകാർക്കൊപ്പം പങ്കിട്ട് കളിക്കാനും കഴിക്കാനും അവരെ പഠിപ്പിക്കാം.
  • കുട്ടികളിൽ അമിത പ്രതീക്ഷ അർപ്പിക്കരുത്.
  • അവരിൽ അച്ചടക്കശീലം വളർത്തികൊണ്ടു വരിക. എന്നു വിചാരിച്ച് അവരെ കർശനമായ ചിട്ടയിൽ തളച്ചിടുകയുമരുത്.
  • കുട്ടികളുടെ മുന്നിൽ ശകാരവാക്കുകളും മോശമായ പദപ്രയോഗങ്ങളും ഉപയോഗിക്കരുത്.
  • ഏതെങ്കിലും വിശേഷാവസരങ്ങളിലോ ഫാമിലി ഗെറ്റുഗദറിലോ പോകുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടുക. സാമൂഹ്യബോധവും പൗരബോധവും വളരാൻ ഇതു സഹായിക്കും.
  • കുട്ടികൾക്ക് എന്തിനും ഏതിനും അമിതമായ ഇളവുകളും നൽകരുത്. അതവരെ ഉത്തരവാദിത്തമില്ലാത്തവരാക്കും. അമിതമായ സ്വാതന്ത്യ്രം നൽകരുത്. ആ സ്വാതന്ത്യ്രത്തെ അവർ ദുരുപയോഗം ചെയ്യും.
  • കുട്ടികളിൽ സ്വാശ്രയശീലം വളർത്തിക്കൊണ്ടു വരണം.

പുസ്‌തകങ്ങൾ പ്രിയകൂട്ടുകാർ

ഇന്ന് കുട്ടികളുടെ കയ്യിൽ പുസ്‌തകങ്ങൾക്ക് പകരം ലാപ്‌ടോപ്പും മൊബൈൽ ഫോണുമാണുള്ളത്. ഏതു കാര്യം അറിയാനും അവർ ഗൂഗിൾ സെർച്ച് ചെയ്യും. എന്നാൽ പുസ്‌തകങ്ങൾ വായിക്കുന്നതിലൂടെ ലഭിക്കുന്ന അറിവും ആനന്ദവും ഇന്‍റർനെറ്റിൽ നിന്ന് ലഭിക്കുകയില്ലെന്ന് രക്ഷിതാക്കൾ കുട്ടികളെ ഓർമ്മിപ്പിക്കണം.

ചെറിയ കുട്ടികൾ കഥകൾ വായിക്കുമ്പോൾ കഥയുമായി ബന്ധപ്പെട്ട് സംഭവങ്ങളേയും പരിസരത്തേയും അവർ മനസ്സു കൊണ്ട് അനുഭവിച്ചറിയുന്നു. കഥയിലെ ഓരോ ഭാഗവും വ്യത്യസ്‌തങ്ങളായ ദൃശ്യങ്ങളുടെ രൂപത്തിൽ അവരുടെ ഉപബോധ മനസ്സുമായി ബന്ധിപ്പിക്കുയാണ് ചെയ്യുന്നത്. ഇതവരുടെ സർഗ്ഗാത്മകവും ഭാവനാ പരവുമായ കഴിവുകളെ വളർത്തും. പഠിക്കുന്ന സമയത്ത് മനസ്സ് ഏകാഗ്രമാക്കുന്നതിന് ഇത് സഹായിക്കും. കാരണം ഏത് കാര്യവും വായിക്കുമ്പോഴാണ് മനസ്സിലാവുക. അതിൽ പൂർണ്ണമായശ്രദ്ധയർപ്പിക്കുക. ഇപ്രകാരമുള്ള വായന കുട്ടികളുടെ വ്യക്‌തിത്വ വികാസത്തിന് പ്രധാന പങ്ക് വഹിക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

വീട്ടിൽ കുട്ടികൾക്ക് വായിക്കാവുന്ന പത്ര മാസികകൾ വരുത്തുക. അത് കുട്ടികളെകൊണ്ട് വായിപ്പിക്കണം. വായിച്ച ശേഷം അതേപ്പറ്റിയുള്ള അവരുടെ അഭിപ്രായങ്ങൾ ആരായുക. അവരോട് അതേപ്പറ്റി എഴുതാൻ ആവശ്യപ്പെടുകയും ചെയ്യാം. വായിച്ച് സ്വന്തമായ വിശകലനങ്ങളിലെത്താനും കാഴ്‌ചപ്പാടുകൾ രൂപപ്പെടുത്താനുമുള്ള വഴി കൂടിയാണ് ഇത്.

അതുപോലെ പ്രാധാനമാണ് കുട്ടികൾ സ്വന്തമായി എഴുതിയ കഥകളും കവിതകളും മത്സരങ്ങൾക്കായി അയച്ചു കൊടുക്കുന്നത്. കുട്ടികളെ അതിനായി പ്രോത്സാഹിപ്പിക്കുക. അതവരിൽ ആത്മവിശ്വാസം നിറയ്‌ക്കാം.

ഏകസന്താനം അറിയേണ്ട കാര്യങ്ങൾ

ഒറ്റക്കുട്ടിയാണെങ്കിൽ ഉലക്ക കൊണ്ട് അടിക്കണം എന്ന് പണ്ടുള്ളവർ പറയാറുണ്ട്. സ്നേഹവും സൽസ്വഭാവവും ഉള്ളവരായി കുട്ടികളെ രൂപപ്പെടുത്തിയെടുക്കണമെന്നേ അതിനർത്ഥമുള്ളൂ. ന്യൂക്ലിയർ ഫാമിലി യുഗത്തിലും ആ പഴഞ്ചൊല്ല് ഏറെ പ്രസക്‌തമാണ്. ഒറ്റക്കുട്ടികളിൽ മിക്കവരും സ്വാർത്ഥ മനോഭാവമുള്ളവരായിരിക്കുമെന്ന് മാത്രമല്ല, സഹോദരീ സഹോദരന്മാരില്ലാത്തതിനാൽ മിക്കവരിലും മത്സരബുദ്ധിയും കുറവായിരിക്കും.

മറ്റൊരു പ്രധാന കാര്യം, സഹോദരങ്ങളുള്ള കുട്ടികളെ അപേക്ഷിച്ച് ഒറ്റക്കുട്ടി 50 ശതമാനം അധികം വണ്ണമുള്ളവരായിരിക്കുമത്രേ. ഇത്തരം കുട്ടികൾ വീട്ടിൽ നിന്നും പുറത്തു പോയി കളിക്കുന്നത് വളരെ കുറവായിരിക്കും. ടി.വി, കാണാനാവും അവർ ഏറെ സമയവും ചെലവഴിക്കുക. ഭക്ഷണ കാര്യങ്ങളിലും ഇവർ തന്നിഷ്‌ടം പുലർത്തും. ഇത്തരം കാരണങ്ങൾ കുട്ടികൾക്ക് വണ്ണമുണ്ടാകാനുള്ള സാധ്യതയൊരുക്കുന്നു.

ന്യൂക്ലിയർ കുടുംബം

ചെലവേറിയ ജീവിത സാഹചര്യവും മാറുന്ന ജിവിത ശൈലിയും സാമൂഹിക ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടൂകുടുംബത്തിന്‍റെ സ്‌ഥാനത്ത് ന്യൂക്ലിയർ കുടുംബം സ്‌ഥാനം പിടിച്ചതും നിർണ്ണായകമാണ്. അത്തരം കുടുംബ സാഹചര്യത്തിലെ ഗൃഹനാഥന്മാർ ഇരട്ട ഉത്തരവാദിത്തം വഹിക്കുന്നവരായിരിക്കും.

അത് ഒറ്റക്കുട്ടി എന്ന ചിന്തയിലേക്ക് ദമ്പതികളെ നയിക്കുകയാണ് പതിവ്. അടുത്തിടെ ഇന്ത്യയിലെ ഒരു മാട്രിമോണിയൽ സൈറ്റായ ശാദി.കോം ഒരു പഠനം നടത്തുകയുണ്ടായി. സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ ഒന്നലധികം കുട്ടികളെ ഇഷ്‌ടപ്പെടുന്നുണ്ടോ എന്നതിനെപ്പറ്റിയായിരുന്നു പഠനം. പുരുഷന്മാരിൽ 62 ശതമാനവും സ്‌ത്രീകളിൽ 38 ശതമാനവും ഒന്നിലധികം കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു രസകരമായ വസ്‌തുതയുണ്ട്. പ്രണയിച്ച് വിവാഹിതരായിട്ടുള്ളവരിൽ മിക്കവരും ഒറ്റക്കുട്ടി മതിയെന്ന് ആഗ്രഹിക്കുന്നവരാണത്രേ. എന്നാൽ അറേഞ്ച്‌ഡ് വിവാഹിതർ ഒന്നിലധികം കുട്ടികളെയും ആഗ്രഹിക്കുന്നു.

കാഴ്‌ചപ്പാടിലുള്ള മാറ്റം

ചെലവേറിയ ജീവിത സാഹചര്യവും കൂട്ടുകുടുംബത്തിന്‍റെ തകർച്ചയുമൊക്കെ ആളുകളുടെ കാഴ്‌ചപ്പാടിൽ കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഓരോരുത്തരും വളരെ ആലോചിച്ചാണ് കുട്ടികൾ എത്ര വേണമെന്ന് തീരുമാനിക്കുന്നത് തന്നെ. വീട്ടിൽ വേണ്ടത്ര കുടുംബാംഗങ്ങൾ ഇല്ലാത്തതും ഒരു പ്രധാന കാരണമാണ്. ഏറെ വൈകിയുള്ള വിവാഹവും കുട്ടികളുടെ എണ്ണം കുറയ്‌ക്കുന്നു.

കുഞ്ഞുങ്ങൾ വേണമെന്ന് പങ്കാളികളിലൊരാൾ ആഗ്രഹിക്കുമ്പോൾ മറ്റേയാൾക്ക് കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനുമായിരിക്കും ഏറെ താൽപര്യം. ഇത്തരം വീടുകളിൽ ഒറ്റക്കുട്ടി മാത്രമാവും ഉണ്ടാവുക.

മാതാപിതാക്കളുടെ സകല പ്രതീക്ഷകളും ആ കുട്ടികളിലായിരിക്കും. എല്ലാം എന്‍റേതു മാത്രമെന്ന ചിന്തയിലാവും ഇത്തരം കുട്ടികൾ വളരുക. ഈ മനോഭാവം അവരെ സ്വാർത്ഥരാക്കാം. മാതാപിതാക്കൾ ചെറുപ്പം തുടങ്ങി കുട്ടികളിൽ നല്ല ശീലവും സ്വഭാവഗുണങ്ങളും വളർത്തി കൊണ്ടു വരികയാണെങ്കിൽ ഇത്തരം സങ്കുചിത മനോഭാവത്തിൽ നിന്നും കുട്ടിയെ രക്ഷിക്കാനാവും.

ഒറ്റക്കുട്ടി മാത്രമുള്ള മാതാപിതാക്കൾ കുട്ടികളെ ബന്ധുക്കൾക്കൊപ്പമോ സമപ്രായക്കാരായ കുട്ടികളോടൊപ്പമോ ഇടപഴകാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. സ്വന്തം വസ്‌തുക്കൾ മറ്റുള്ളവർക്ക് പങ്കിട്ട് നൽകാൻ കുട്ടികളെ പ്രേരിപ്പിക്കണം. ഒരിക്കലും ഏകാന്തതയിലേക്ക് തള്ളിവിടരുത്. മുതിർന്ന സഹോദരീ സഹോദരന്മാരുള്ള കുട്ടികൾ വളരെ വേഗം കാര്യങ്ങൾ പഠിച്ചെടുക്കാറുണ്ട്. സഹോദരങ്ങൾ ഓരോ കാര്യവും ചെയ്യുന്നത് അവർ കണ്ട് മനസ്സിലാക്കി പ്രവർത്തിക്കും. എന്നാൽ ഒറ്റക്കുട്ടികളുടെ സ്‌ഥിതി അതല്ല. അവർ ഇക്കാര്യത്തിൽ മാതാപിതാക്കളെയാണ് മാതൃകയാക്കുക. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ അവരുടെ പ്രായത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ് വേണ്ടത്. അവർക്കൊപ്പം കളിക്കുകയും നല്ല ശീലങ്ങൾ പകർന്നു നൽകുകയും വേണം.

മിഥ്യയും യാഥാർത്ഥ്യവും

ഒറ്റക്കുട്ടികളെല്ലാവരും സ്വാർത്ഥമനോഭാവമുള്ളവരും വാശിക്കാരും തന്നിഷ്‌ടക്കാരുമാണെന്ന് തീർത്തും പറയാനാവില്ല. കുട്ടികളെ വളർത്തിയത് എങ്ങനെയെന്നത് ഇക്കാര്യത്തിൽ നിർണ്ണായകമാണ്. മഹാത്മാ ഗാന്ധി, ഗൗതം ബുദ്ധൻ, ഐസക്ക് ന്യൂട്ടൺ, ഇന്ദിരാഗാന്ധി എന്നിവർ അതിന് ഉദാഹരണങ്ങളാണ്. ഇവരെല്ലാവരും തന്നെ ഒറ്റക്കുട്ടികളായിരുന്നു. രാജ്യസേവനത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്‌തികളാണവർ. ആദ്യം മുതലെ ഇടപഴകി ജീവിക്കാനും മറ്റുള്ളവരെ ബഹുമാനിക്കാനുമുള്ള ശീലം കുട്ടികളിൽ വളർത്തിക്കൊണ്ടുവരണം.

ചിലകാര്യങ്ങൾ ശ്രദ്ധിക്കുക

കുട്ടികളോട് സഹൃദമനോഭാവത്തോടെ പെരുമാറുക. വീട്ടിൽ അവർ തനിച്ചിരിക്കാനുള്ള അവസരം ഉണ്ടാകരുത്. സമയം കിട്ടുമ്പോഴൊക്കെ കുട്ടികൾക്കൊപ്പം സമയം  ചെലവഴിക്കുക. അവർക്ക് നല്ല പുസ്‌തകങ്ങൾ വാങ്ങി നൽകുക. കുട്ടികൾക്ക് അവരുടേതായ സ്‌പേ സ് നല്‌കുക. ആവശ്യത്തിലധികം അവരുടെ ജീവിതത്തിൽ കൈകടത്തരുത്. സഹോദരീ സഹോദരന്മാരില്ലെന്ന് കുട്ടി പരാതി പറയുകയാണെങ്കിൽ മാതാപിതാക്കളുടെ സഹോദരീ സഹോദരന്മാരുടെ മക്കളെ സ്വന്തം സഹോദരങ്ങളാണെന്ന് ധരിപ്പിക്കാം.

സ്‌ക്കൂളിൽ സഹപാഠിക്കൾക്കൊപ്പവും വീട്ടിൽ ബന്ധുക്കളുടെയുടെ കുട്ടികൾക്കൊപ്പവും ഇടപഴകാൻ അവരെ അനുവദിക്കാം. സ്വന്തം വസ്‌തുക്കൾ ഷെയർ ചെയ്യാനും നല്ല പെരുമാറ്റം കാഴ്‌ചവെയ്‌ക്കാനുമുള്ള ശീലം അവരിൽ വളർത്തിക്കൊണ്ടുവരാം. കുട്ടികളിൽ അമിത സമ്മർദ്ദം നൽകരുത്. ഒറ്റക്കുട്ടിയായതിനാൽ അവർ എല്ലാ രംഗങ്ങളിലും മിടുക്കരാവണമെന്ന വാശി വേണ്ട.

സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുകയും അവന്‍റെയോ/അവളുടെയോ സന്തോഷത്തെ മാനിക്കുകയും ചെയ്യുന്നതോടൊപ്പം അവരെ അനുസരണയോടെ വളരാനും പരിശീലിപ്പിക്കണം. എന്നാൽ കുട്ടി തെറ്റായ കാര്യത്തിനു വേണ്ടി വാശിപിടിക്കുകയാണെങ്കിൽ അത് മുളയിലെ നുള്ളിക്കളയണം. സ്വന്തം കുഞ്ഞുങ്ങളിൽ നന്മകളും ജീവിത മൂല്യങ്ങളും വളർത്തിയെടുക്കണം. ഏത് കാര്യത്തേയും പോസിറ്റീവായി സമീപിക്കുന്നതിനുള്ള മനോഭാവം അവരിൽ വളർത്തുക.

കുട്ടികൾ മാതാപിതാക്കൾക്ക് ഏറ്റവും വിലപിടിപ്പുള്ള രത്നങ്ങളാവും. എന്നാൽ കുഞ്ഞുങ്ങൾ ഏറ്റവും പ്രിയപ്പെട്ടവരായതിനാൽ മാതാപിതാക്കൾ അവരുടെ സന്തോഷത്തിനായി എന്തും ചെയ്യുമെന്ന ധാരണ അവരിൽ ഉണ്ടാകാതെ സൂക്ഷിക്കണം. കുട്ടികളെ സാധാരണ ജീവിതശൈലി നയിക്കാൻ പ്രേരിപ്പിക്കുക. അവർ അഹങ്കാരികളോ അനുസരണയില്ലാത്തവരോ ആകാൻ അനുവദിക്കരുത്. തെറ്റായ പ്രവൃത്തി ചെയ്യുകയോ അനുസരണക്കേട് കാട്ടുകയോ ചെയ്‌താൽ അതിനവരെ ശകാരിക്കുകയോ ചെറിയ ശിക്ഷ നൽകുകയോ ആവാം.

കുട്ടികളെ ലാളിച്ച് വഷളാക്കാതെ സ്വന്തം ജോലികൾ തനിയെ ചെയ്യാൻ ചെറുപ്പം മുതലെ അവരെ ശീലിപ്പിക്കുക. വീട്ടു ജോലികൾ ചെയ്യുമ്പോൾ അവരുടെ സഹായം കൂടി ആവശ്യപ്പെടുക. കുറച്ചു കഴിയുന്നതോടെ മാതാപിതാക്കൾ ആവശ്യപ്പെടാതെ തന്നെ അവർ സഹായം ചെയ്യാൻ മുതിരും. കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാൻ ഏറെ സമയം ലഭിക്കുകയും ചെയ്യും.

കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് എന്തു നൽകണം?

ചില കുട്ടികളുണ്ട്, കാഴ്ചയിൽ ആരോഗ്യവാന്മാരായി തോന്നും. പക്ഷേ ബുദ്ധിശക്‌തിയുടെയും ഓർമ്മ ശക്‌തിയുടെയും കാര്യത്തിൽ അവർ മറ്റ് കുട്ടികളെ അപേക്ഷിച്ച് വളരെ പിന്നോക്കമായിരിക്കും. ഇത്തരം കുട്ടികളെ പലരും ബുദ്ധിമാന്ദ്യമുള്ളവർ എന്നു വിളിക്കാറുണ്ട്. യഥാർത്ഥത്തിൽ അവരുടെ ശരീരത്തിൽ ഡിഎച്ച്എയുടെ അളവ് കുറവായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുക. ഇക്കാരണത്താൽ കുട്ടികളിൽ ശരിയായ ബുദ്ധി വികാസം നടക്കാതെ പോവുന്നു.

കുട്ടികൾക്ക്2 മുതൽ 6 വയസ്സ് പ്രായമുള്ള കുട്ടികളിൽ ബൗദ്ധികവും ശാരീരികവുമായ വികാസം വളരെ വേഗത്തിൽ നടക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഈ പ്രായത്തിൽ ഡിഎച്ച്എ അഥവാ ഒമേഗ ഫാറ്റി ആസിഡ് 3 ഉചിതമായ അളവിൽ ലഭിച്ചില്ലെങ്കിൽ കുട്ടിയുടെ വളർച്ചയെ അത് തടസ്സപ്പെടുത്തും. ശാരീരികമായ വളർച്ചയ്ക്ക് കാൽസ്യം, അയൺ, വിറ്റാമിൻ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ ആവശ്യമായി വരുന്നതുപോലെ ബുദ്ധി വികാസത്തിന് ഡിഎച്ച്എ ഏറ്റവുമാവശ്യമാണ്.

കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ചയ്ക്ക് ഇതേറ്റവും ആവശ്യമായി വരുന്ന പോഷകഘടകമാണ്. ഇത് ഓർമ്മ ശക്‌തിയെ വർദ്ധിപ്പിക്കും. ഡിഎച്ച് എയുടെ അഭാവമുള്ള കുട്ടികളിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയും ചിന്താശേഷിയും സാധാരണ കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കും. അത് അവരുടെ പഠനത്തേയും സ്വാധീനിക്കും. ഇത്തരം കുട്ടികൾ മാനസിക പിരിമുറുക്കത്തിന് അടിമപ്പെടുമെന്നതാണ് മറ്റൊരു പ്രശ്നം.

ഗർഭിണികൾ അറിയാൻ

ഗർഭിണികളുടെ ഭക്ഷണരീതി ഏറ്റവും അധികം ഗർഭസ്ഥ ശിശുവിനെയാണ് ബാധിക്കുക. ശിശുക്കളിൽ ഡിഎച്ച്എ നിർമ്മിക്കാനുള്ള ശേഷി ഉണ്ടാകാറില്ല. അതിനാൽ ഗർഭസ്ഥ ശിശുവിനത് അമ്മയിൽ നിന്നാണ് ലഭിക്കുക. ന്യൂറോണിന്‍റെയും കോശത്തിന്‍റെയും നേർത്ത തൊലിയുടെയും രൂപീകരണത്തിന് ഡിഎച്ച്എ ആവശ്യമാണ്. ജനനശേഷം കുഞ്ഞിന് അമ്മയുടെ മുലപ്പാലിൽ നിന്നാണ് ഡിഎച്ച്എ ലഭിക്കുക. ഗർഭിണികളായ സ്ത്രീകൾ 5-ാം മാസത്തിലോ അല്ലെങ്കിൽ 20 ആഴ്ച തുടങ്ങിയോ 200 മുതൽ 300 മില്ലിഗ്രാം അളവിൽ ഡിഎച്ച്എ ദിവസവും ഭക്ഷണത്തിലൂടെ കഴിച്ചിരിക്കണം. ഇതേക്കുറിച്ച് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. ശ്വേത പറയുന്നതിങ്ങനെയാണ്.

“ഡിഎച്ച്എ (ഡോകോസാ ഹെക്സോണിക് ആസിഡ്) ഒരു തരത്തിലുള്ള ഒമേഗ3 ഫാറ്റി ആസിഡാണ്. ലോംഗ് ചെയിൻ പോളി അൺസാച്ചുറേറ്റഡ് ആസിഡ് എന്നും ഇതേക്കുറിച്ച് പറയാറുണ്ട്. ഇത് മനുഷ്യ ശരീരത്തിൽ രൂപം കൊള്ളാറില്ല. ഭക്ഷണത്തിലൂടെ ഇത് ശരീരത്തിൽ ലഭ്യമാവുകയാണ് ചെയ്യുന്നത്. കുട്ടികൾക്ക് പുറമേ ഗർഭിണികളായ സ്ത്രീകൾക്കും ഡിഎച്ച്എ ആവശ്യമായ അളവിൽ ലഭ്യമാകണം. കാരണം ഗർഭസ്ഥ ശിശുവിന്‍റെ ബുദ്ധിവികാസം അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ ആരംഭിക്കുമല്ലോ. ഡിഎച്ച്എ പ്രധാനമായും ബുദ്ധിവികാസത്തിനും കണ്ണുകളിലെ റെറ്റിനാ രൂപപ്പെടുന്നതിനുമാണ് ആവശ്യമായി വരുന്നത്. ഒപ്പം അത് കേന്ദ്രനാഡീ വ്യൂഹത്തിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പോഷകങ്ങളുടെ സ്രോതസ്സ്

മത്തി, ട്യൂണ, കോര, കോഡ് തുടങ്ങിയ മത്സ്യങ്ങൾ ഡിഎച്ച്എയുടെ ഉത്തമ സ്രോതസ്സുകളാണ്. ഡിഎച്ച്എ ലഭിക്കാനായി മിക്കവരും ഡ്രൈ ഫ്രൂട്ടുകൾ കഴിക്കാറുണ്ട്. എന്നാൽ ഡ്രൈ ഫ്രൂട്ടുകളിൽ ഡിഎച്ച്എ മൂലകം ഇല്ലെന്നതാണ് വാസ്തവം. മറിച്ച് എഎൽഎയാണ് അതിലുള്ളത്. എഎൽഎ ഒരു ഒമേഗ ഫാറ്റി ആസിഡാണെങ്കിലും അത് ശരീരത്തിലെത്തി ഡിഎച്ച്എയായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ ഈ പരിവർത്തനം പൂർണ്ണമായും നടക്കണമെന്നില്ല. മുട്ടയിൽ ഓമേഗ3 ഫാറ്റി ആസിഡും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട ഓംലറ്റായി കഴിക്കുന്നതിന് പകരമായി പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്.

കുട്ടികൾക്കിത് പ്രാതലിനൊപ്പം നൽകുന്നത് കൂടുതൽ ഗുണം ചെയ്യും. മുട്ടയിലുള്ള ഒമേഗ3 ഫാറ്റി ആസിഡ് ശരീരത്തിന്‍റെ വളർച്ചാവികസനത്തിന് നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികൾക്ക് പനീർ നൽകുന്നത് ഡിഎച്ച്എയുടെ അപര്യാപ്തത പരിഹരിക്കും. പനീർ ബ്രൗൺ ബ്രഡിനകത്ത് സ്റ്റഫ് ചെയ്ത് സാൻഡ്‍വിച്ച് തയ്യാറാക്കി നൽകാം. മുട്ടയ്ക്കും പനീറിനും പുറമേ ബീൻസ്, നിലക്കടല, മത്സ്യം തുടങ്ങിയവയിലും നല്ലയളവിൽ പ്രോട്ടീനുണ്ട്. ഇവയെല്ലാം കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.

കുട്ടികൾ എല്ലാ നിറത്തിലുമുള്ള ഫലങ്ങൾ കഴിക്കണം.

കാരണം ഓരോ നിറത്തിലുമുള്ള ഫലത്തിൽ വിറ്റാമിൻ, കാത്സ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ വ്യത്യസ്തമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഉദാ: ഒരു മീഡിയം ആകൃതിയിലുള്ള വാഴപ്പഴത്തിൽ 1.29 ഗ്രാം പ്രോട്ടീനും 3.2 ഗ്രാം ഫൈബറുമുണ്ട്. 76 ഐയു വിറ്റാമിനും 6 മില്ലിഗ്രാം കാത്സ്യവും ഉണ്ട്. ഒരു മീഡിയം സൈസ് ആപ്പിളിലാകട്ടെ 0.47 ഗ്രാം പ്രോട്ടീനും 4.4 മില്ലിഗ്രാം ഫൈബറും 195 മില്ലിഗ്രാം പൊട്ടാസ്യവും 98 ഐയു വിറ്റാമിനും 11 മില്ലിഗ്രാം കാത്സ്യവുമാണ് ഉള്ളത്. ഒരു കപ്പ് മുന്തിരിയിലാണെങ്കിൽ 1.09 ഗ്രാം പ്രോട്ടീനും 1.4 ഗ്രാം ഫൈബറും 100 ഐയു വിറ്റാമിൻ എയും 15 മില്ലിഗ്രാം കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഫലങ്ങളെല്ലാം ചേർത്ത് ഫ്രൂട്ട് ചാട്ട് തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നത് ഉത്തമമാണ്.

ദിവസവും രണ്ട് ഗ്ലാസ് പാൽ

കുട്ടികൾക്ക് സമ്പൂർണ്ണമായ പോഷണം ലഭ്യമാക്കുന്നതിന് ദിവസവും 2 ഗ്ലാസ് പാൽ നൽകാം. പാലിൽ ഡിഎച്ച്എയ്ക്ക് പുറമേ വിറ്റാമിൻ, പ്രോട്ടീൻ, കാത്സ്യം എന്നിവ വേണ്ടയളവിലുണ്ട്. പാല് കൂടാതെ തൈര്, തൈര് ഉൽപന്നങ്ങൾ എന്നിവയും കുട്ടികൾക്ക് നൽകാം. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലിന്‍റെ ബലത്തിനും ഉറപ്പിനും നല്ലതാണ്. എന്നാൽ കുഞ്ഞുങ്ങൾ മിക്കപ്പോഴും പാൽകുടിക്കാൻ മടികാട്ടുക സാധാരണമാണല്ലോ. അവർക്കായി വിപണിയിൽ ലഭിക്കുന്ന ഹെൽത്ത് ഡ്രിങ്കുകൾ പ്രയോജനപ്പെടുത്തുക. ഇത് പാലിൽ ചേർത്ത് കുട്ടികൾക്ക് കൊടുക്കാം. ഇത്തരം ഹെൽത്ത് ഡ്രിങ്കുകളുടെ രുചി കുട്ടികൾക്കിഷ്ടമാവും. അതുപോലെ പാൽ ചേർത്ത് മാംഗോ ഷേക്ക് വാനില ഷേക്ക്, ബനാനാ, സ്ട്രോബറി ഷേക്കുകൾ തയ്യാറാക്കി കുഞ്ഞുങ്ങൾക്ക് നൽകാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें