കാണാതെ കാണുന്ന നേരം

ഏതാനും ദിവസങ്ങളായി സുഷ്‌മിതയുടെ മനസ്സ് ഒരിടത്തും ഉറയ്‌ക്കുന്നില്ല. ആത്മാവിന്‍റെ അടിത്തട്ടിലെവിടേയോ ഉറഞ്ഞുക്കൂടി കിടന്ന ദു:ഖത്തിന്‍റെ മഞ്ഞുമലയിൽ വിള്ളൽ വീണിരിക്കുന്നു. അതിൽ നിന്നൊഴുക്കി വരുന്നതു പോലെ അവളുടെ കണ്ണുകൾ സദാ സജലങ്ങളായി. മൗനത്തിന്‍റെ വാൽമീകത്തിലൊളിപ്പിച്ച മനസ്സിനെ അവൾക്കു തന്നെ മനസ്സിലായില്ല. പക്ഷേ അത് അല്‍പം അപകടകാരിയാണെന്ന് ഡോക്‌ടർ പറഞ്ഞപ്പോൾ മാത്രം വിശ്വസിച്ചു.

സ്വയം വിചാരിച്ചാലേ, ഈ വാൽമീകം തകർത്തു പുറത്തു വരാൻ പറ്റൂ. പക്ഷേ അതിനുള്ളിലെ തപസ് സുഷ്‌മിത ഇഷ്‌ടപ്പെട്ടു പോയി. സ്വയം വേദനിക്കുന്ന മനസ്സിൽ മാത്രമാണ് തന്‍റെ ജീവിതമെന്ന് അവൾ കരുതി. ഉറക്കം നഷ്‌ടപ്പെട്ട മിഴികൾ കൂടെക്കൂടെ ജിമെയിലിലേക്ക് കടന്നു ചെന്നു.

മൂന്നു വർഷമായി തുറക്കാത്ത മെയിൽ അക്കൗണ്ടിൽ വന്നു കുമിഞ്ഞുക്കൂടിയ മെയിലുകൾ. സുഷ്മിതയുടെ ചിന്തകൾ വീണ്ടും പിന്നോക്കം പാഞ്ഞു കൊണ്ടിരുന്നു.

സോഷ്യൽ നെറ്റ് വർക്കിംഗ് സെറ്റുകളിൽ സജീവമായിരുന്ന ആ കാലം ഇന്നലെ കഴിഞ്ഞതു പോലെ. നാലു വർഷം മുമ്പാണ് ഗൗതമിനെ പരിചയപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ ജൂലൈ 16 മുതൽ തന്‍റെ ഓൺലൈൻ സുഹൃത്തായി.

ചാറ്റിംഗിൽ വളരെ മാന്യത പുലർത്തിയ യുവാവ്. മറ്റുള്ളവരിൽ നിന്ന് അവനെ വ്യത്യസ്‌തമാക്കുന്ന എന്തോ ഒന്ന്. ആ പെരുമാറ്റത്തിലുണ്ട് എന്ന് തുടക്കം മുതലേ തോന്നിയിരുന്നു.

“ഹലോ, അയാം ഡോ. ഗൗതം, 29 വയസ്സ്. മൃഗഡോക്ടർ ആണ്. ഐഎഎസ് പരീക്ഷയിൽ പ്രീയും മെയിനും പാസായി. ഇന്‍റർവ്യൂ കടന്നു കിട്ടിയില്ല. ഇപ്പോഴും ട്രൈ ചെയ്യുന്നു.” ഇങ്ങനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടു വന്ന ആ മെസേജ്, എന്തോ അവഗണിക്കാൻ തോന്നിയില്ല. മെസേജ് കണ്ടു എന്ന് മാർക്ക് ചെയ്യുക മാത്രം ചെയ്‌തു താൻ.

അപ്പോൾ അവിടെ നിന്ന് വീണ്ടും എത്തി ഒരു സന്ദേശം കൂടി.

“തിരുവനന്തപുരത്ത് കോച്ചിംഗ് സെന്‍ററിൽ പഠിപ്പിക്കുന്നുണ്ട്. ഒപ്പം പഠനവും തുടരുന്നു.”

“ഒകെ… അയാം സുഷ്മിത…”

“യെസ്, അതെനിക്ക് അറിയാലോ. ഈ പ്രൊഫൈൽ കണ്ടിട്ടാണല്ലോ ഞാൻ ഫ്രണ്ട് റിക്വസ്‌റ്റ് അയച്ചത്. നല്ല പേര്, ആ പേരിന്‍റെ അർത്ഥം അറിയുമോ?”

“അറിയാം…”

“പേരു പോലെ തന്നെ സുന്ദരമാണ് ആ ചിരിയും. അതാണെന്നെ ഇത്രമേൽ ആകർഷിച്ചത്.”

“ആഹാ… അതു കൊള്ളാം”

“യു ആർ ലിറ്റിൽ ഹെസിറ്റേറ്റഡ്? സാരമില്ല. എന്തൊക്കെയാ ഇഷ്‌ടങ്ങൾ?”

“എന്‍റെ വായന, എഴുത്ത്…”

“എനിക്കും ഇഷ്‌ടമാണ് അതെല്ലാം. പക്ഷേ ഇഷ്‌ടമുള്ളതു വായിക്കാൻ സമയം കിട്ടില്ല. പിള്ളേരെ പഠിപ്പിക്കാൻ വേണ്ടി വായിക്കണമല്ലോ. അതാണ് കൂടുതലും കഞ്ഞി കുടിക്കണ്ടേ ഡിയർ?”

“ഡിയർ? എന്താ അങ്ങനെ. ഇത്ര വേഗം പ്രിയപ്പെട്ടതായോ.”

“സംശയമെന്താ?”

“അതു അത്ര ശരിയല്ലല്ലോ മി. ഗൗതം!” തന്‍റെ മറുപടി ചാറ്റ് ബോക്‌സിൽ തെളിഞ്ഞപ്പോൾ ഉടനെ വന്നു ഇമോജി.

“ഒകെ ഝാൻസി റാണി!” ദേഷ്യപ്പെടാതെ ഉള്ളിൽ ചിരിച്ചു പോയി അന്ന് താൻ.

അതിനു ശേഷം കുറച്ചു ദിവസങ്ങൾ ഗൗതമിനെ കണ്ടില്ല. ഒരാഴ്ച കഴിഞ്ഞ് ഒരു ദിനം എഫ്ബി തുറക്കുമ്പോൾ ഗൗതമിന്‍റെ മെസേജ് ചാറ്റ് ബോക്സിൽ വന്ന് വിളിച്ചു. “ഹേയ്…! ഗൗതം ഹൗ ആർ യു?”

“എന്താ? ഓൺലൈൻ വരുന്നത് ചാറ്റ് ചെയ്യാനാ? അവിടെത്തന്നെയാണോ ഊണും ഉറക്കവും?”

“അതേലോ… എല്ലാ ജോലിയും നെറ്റ് വഴിയല്ലേ? ഞാൻ എത്ര ദിവസമായി നോക്കുന്നു? എവിടെ ആയിരുന്നു?”

“എനിക്ക് തെറ്റില്ലല്ലോ ജോലി.”

“ഓകെ മൈ ഡിയർ ഝാൻസി റാണി. ക്ഷമിക്കൂ വല്ലപ്പോഴുമൊക്കെ ഓൺലൈൻ വന്നുക്കൂടേ…. എനിക്ക് സംസാരിക്കാമല്ലേ?” താൻ അതിനു മറുപടി ഒന്നും അയച്ചില്ല. അപ്പോൾ വീണ്ടും മെസേജ് വന്നു.

“രണ്ട് വാക്ക് ഇവിടെ സംസാരിക്കുമ്പോൾ എനിക്ക് റിലാക്‌സ് തോന്നും.”

“എന്തു പറ്റി ഗൗതം?”

“ഞാൻ അൽപം ടെൻഷനിലാണ്.”

“എന്തോ?”

“ജോലിയുടെ കാര്യം തന്നെ. വീട്ടിലുള്ളവർക്ക് ഞാൻ ഉടൻ ഡോക്ടർ ജോലി തുടങ്ങണമെന്നാണ് ആഗ്രഹം. ഒരു വെറ്റിനറി ക്ലിനിക്ക് തുടങ്ങാനാണ് പറയുന്നത്. എന്നു ഇത് പറഞ്ഞ് വഴക്കാണ്. എന്‍റെ ഇഷ്‌ടം ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ?”

“ഒകെ അതിനിത്രയും ടെനഷൻ വേണോ ഗൗതം? ഐഎഎസ് സ്വപ്നം കൈവിടണ്ട. വൈകാതെ അതു ലഭിക്കും. അതു വരെ ക്ഷമിച്ചിരിക്കൂ.”

“സുഷ്മിത, റിയലി താങ്ക്സ്! ഈ വാക്കുകൾ എനിക്ക് ആശ്വാസമാകുന്നുണ്ട്. ഞാൻ ഒരു തട്ടിപ്പുകാരൻ ഒന്നും അല്ല. എന്‍റെ നല്ല ചങ്ങാതി ആവുമല്ലോ?”

“യെസ്! നമ്മൾ ചങ്ങാതിമാരാണല്ലോ. അതിൽ നല്ലതും ചീത്തയുമുണ്ടോ?”

“ഹ…ഹ…ഹ… അങ്ങനെയാവട്ടെ… എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ.”

“പറയൂ..”

“എനിക്ക് ഒരു ആഗ്രഹമുണ്ട്.”

“എന്താണ്?”

“എന്നോട് ഇങ്ങനെ സംസാരിക്കണം, ഞാൻ ആഗ്രഹിക്കുമ്പോൾ എല്ലാം. ഏകാന്തത ഏറെ അലട്ടുന്നുണ്ട് എന്നെ. വീട്ടിലെ സാഹചര്യങ്ങൾ അതിലും വിഷമിപ്പിക്കുന്നു. അച്‌ഛനും അമ്മയ്‌ക്കും പണമാണ് ഏറ്റവും പ്രധാനം. ഒരു സഹോദരൻ ഉണ്ട്. അവൻ വിവാഹിതനായി. വീടുമായി യാതൊരു ബന്ധവുമില്ലാത്ത മട്ടാണ്. എന്നെ മനസ്സിലാക്കാൻ തുറന്നു സംസാരിക്കാൻ ആരുമില്ല ഇപ്പോൾ. അതു കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.”

“ശരി, ഗൗതം പക്ഷേ… സൗഹൃദത്തിലെ അതിർവരമ്പുകൾ ഓർമ്മയുണ്ടാകണം.”

“ഒരിക്കലും ഞാൻ പ്രശ്നമുണ്ടാക്കില്ല. ഞാൻ ഒരു തട്ടിപ്പുകാരൻ ആണെന്ന് ഇതുവരെ തോന്നിയോ.”

“ഏയ്… ഇല്ല… ഫീൽ ലൈക്ക് എ ഗുഡ് ഹ്യൂമൻ ബിയിംഗ്.”

അങ്ങനെയാണ് താനും ഗൗതമുമായുള്ള സൗഹൃദം ആഴത്തിലേക്ക് വേരൂന്നിയത്. സമയം കിട്ടുമ്പോഴേല്ലാം സുഷ്‌മിത ഓൺലൈൻ വരും. ഗൗതമിനോട് സംസാരിക്കും. ഗൗതം വളരെ അറിവുള്ള വ്യക്‌തിയാണെന്ന് ഓരോ സംഭാഷണത്തിൽ നിന്നും അവൾ തിരിച്ചറിഞ്ഞു. ഇപ്പോൾ അവൻ, അവളെ ശ്രീ എന്നാണ് വിളിക്കുന്നത്.

“സുഷ്‌മിത എന്നൊക്കെ വിളിക്കാൻ എന്തൊരു പാടാണ്! ഞാൻ ശ്രീ എന്നു വിളിക്കട്ടെ!”

“വിളിച്ചോളൂ. അപ്പോൾ ഞാൻ എന്തു വിളിക്കണം?”

“ഇഷ്ടമുള്ളത് വിളിക്കൂ. എന്നെ വീട്ടിൽ വിളിക്കുന്നത് അപ്പു എന്നാണ്. അങ്ങനെ വിളക്കുന്നതാണ് എനിക്കിഷ്ടം.”

അന്നു മുതൽ അവർ പരസ്‌പരം ശ്രീയും അപ്പുവുമായി.

“അപ്പു, നിനക്ക് എന്നെക്കുറിച്ച് എന്തൊക്കെ അറിയാം?”

“ശ്രീ പറഞ്ഞതു മാത്രം. കൂടുതലൊന്നും പറയാതെ പിടി തരാതെ നടക്കുകയായിരുന്നില്ലേ.” അതു കേട്ടപ്പോൾ ചെറിയൊരു വിഷമത്തോടെ “സോറി, ഡിയർ…”

“നിന്‍റെ ലൈഫിലെ എല്ലാ കാര്യവും നീ എന്നോട് പറഞ്ഞു. പക്ഷേ ഞാൻ കൂടുതലൊന്നും പറഞ്ഞിട്ടില്ല.”

“ഞാൻ വിവാഹിതയാണ്. പക്ഷേ പ്രൊഫൈലിൽ ഞാൻ അതൊന്നും കൊടുത്തിട്ടില്ല.”

“ഹ…ഹ…ഹ… അത്രേ ഉള്ളോ? കല്യാണം കഴിച്ചത് ഒരു കുറ്റമോ കുറവോ ആണോ? യഥാർത്ഥത്തിൽ ഇപ്പോൾ എനിക്ക് കൂടുതൽ റെസ്പെക്‌ട് തോന്നുന്നു.”

സുഷ്മിതയ്ക്ക് അപ്പോൾ അവനോട് കൂടുതൽ ഇഷ്ടമാണ് തോന്നിയത്. സുഷ്മിതയുടെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായി ഗൗതം മാറാൻ അധികകാലമെടുത്തതേയില്ല.

അവരുടെ ചങ്ങാത്തത്തിന്‍റെ രണ്ടു മാസങ്ങൾ കടന്നു പോയി. അപ്പോഴാണ് ഗൗതമിന്‍റെ പിറന്നാൾ വന്നത്. സുഷ്‌മിത മനോഹരമായൊരു ഇ കാർഡ് അവന് അയച്ചു കൊടുത്തു. രാത്രി 12 മണിക്ക് ആശംസ എത്തുന്ന പാകത്തിനാണ് സുഷ്‌മിത അത് അയച്ചത്.

ഗൗതം ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു.

“ശ്രീ… താങ്ക്യു സോ മച്ച്..?”

“ഏയ്… നൊ താങ്ക്സ്… എന്തിനാ എന്നോട് താങ്ക്സ്….”

“ശരി താങ്ക്സ് പിൻവലിച്ചു. പിറന്നാളുകാരന് ഇതു മാത്രമാണോ ഗിഫ്റ്റ്?”

“പിന്നെന്താ വേണ്ടത്?”

“ചോദിച്ചാൽ തരുമോ?”

“അപ്പു, കൂടുതൽ ടെൻഷനാക്കാതെ കാര്യം പറയൂ”

“നമ്മൾ ഫ്രണ്ട്‌സ് ആയിട്ട് രണ്ട് മാസമായി ഞാൻ ഇതു വരെ ആ ശബ്ദം കേട്ടിട്ടില്ല. എനിക്ക് പിറന്നാൾ സമ്മാനമായി ആ ശബ്ദം മതി.”

“ശരി, നമ്പർ തരൂ. ഞാൻ നാളെ വിളിക്കാം…”

“ഓ… താങ്ക്യൂ, ഡിയർ ശ്രീക്കുട്ടി… നാളെ ആവാൻ കാത്തിരിക്കുന്നു.”

ഗൗതമിന്‍റെ സന്തോഷം കണ്ടപ്പോൾ സുഷ്‌മിതയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.

അപ്പുവിന്‍റെ ഫോൺ നമ്പർ അവൾ ഫോണിൽ സേവ് ചെയ്‌തു.

വൈകിട്ട് വിളിക്കുമ്പോൾ അപ്പു കാത്തിരിക്കുകയായിരുന്നു.

“ശ്രീ, എന്‍റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിത്. ഈ ശബ്ദം എനിക്ക് എത്ര സന്തോഷം നൽകുന്നു.”

“സത്യമാണോ, അപ്പു.”

“അതേ, ഡിവൈൻ ട്രൂത്ത്!”

പിന്നീട് എല്ലാ ദിവസവും അവർ പരസ്‌പരം വിളിക്കും. മനം നിറയെ സംസാരിക്കും.

ഒരു ദിവസം രാത്രി 8 മണി കഴിഞ്ഞപ്പോൾ ഗൗതമിന്‍റെ കാൾ വന്നു. അയാളുടെ ശബ്ദത്തിലെ മാറ്റം സുഷ്മിത തിരിച്ചറിഞ്ഞു.

“ശ്രീ, എവിടാ ഇപ്പോ?”

“ഞാൻ വീട്ടിൽ. എന്തു പറ്റി, നിന്‍റെ ശബ്ദം വല്ലാതെ തോന്നുന്നു.”

“ങും ഞാൻ അൽപം മദ്യം കഴിച്ചു. കൂട്ടുകാർക്കൊപ്പം”

“എന്താണ് പതിവില്ലാതെ, നീ വീട്ടിൽ പോകാൻ നോക്കൂ.”

“ശരി, നാളെ വിളിക്കാം.” കൂടുതലൊന്നും പറയാതെ ഗൗതം ഫോൺ വച്ചു. രാത്രി മുഴുവൻ കൂട്ടുകാർക്കൊപ്പം കറങ്ങി നടന്നിട്ട്, ദേഷ്യ മടങ്ങുമ്പോൾ അയാൾ വീട്ടിൽ പോകുമെന്ന് സുഷ്മിതയ്‌ക്ക് അറിയാമായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്‌തു.

ഇപ്പോൾ ആ സൗഹൃദത്തിന് ഒരു വയസ്സ് പിന്നിട്ടിരിക്കുന്നു. രണ്ടു പേരും സംസാരിക്കാതെ ഇതിനിടയിൽ ഒരു ദിവസം പോലും പിന്നിട്ടില്ല. ഒരു ദിവസം ഗൗതം പതിവില്ലാതെ സംഭാഷണത്തിൽ ആമുഖം വച്ചു.

“ശ്രീ, ഞാനൊരു കാര്യം പറയട്ടെ.”

“പറയണ്ട“

“എനിക്കു പറയണം”

“ഹാ… പിന്നെ നീ എന്തിനാ അനുവാദം ചോദിക്കുന്നോ?”

“ഇതു കേൾക്കാൻ വേണ്ടി…” ഗൗതം തമാശയായി പറഞ്ഞു.

“പറ… നിനക്കെന്താ ചോദിക്കാനുള്ളത്.”

“കുറേ നാളുകളായി ശ്രീയെ കുറിച്ച് മാത്രമാണ് എന്‍റെ ചിന്ത. മറ്റൊന്നും മനസ്സിലേയ്‌ക്ക് വരുന്നില്ല.”

“ആഹാ… അത് നമ്മൾ എല്ലാ ദിവസവും സംസാരിക്കുന്നതു കൊണ്ടാകും.”

“ഏയ് അതു കൊണ്ടല്ല… ദേഷ്യപ്പെടുമില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ.”

“പറയൂ… പറയണ്ടാ എന്നു പറഞ്ഞാലും നീ പറയുമല്ലോ.”

“ശ്രീ… സൗഹൃദത്തിനും പ്രണയത്തിനുമിടയിലെ ഒരു നൂൽപ്പാലത്തിലാണ് ഞാൻ. എപ്പോൾ വേണമെങ്കിലും നൂൽപ്പാലത്തിൽ നിന്ന് ഞാൻ പ്രണയക്കടലിൽ വീണേക്കാം.”

“ആഹാ… ഗുഡ്… ആരോടാണ് പ്രണയം….”

“ദേഷ്യപ്പെടല്ലേ, ശ്രീയോട്…”

“മതി… എനിക്ക് തൃപ്‌തിയായി. ഇതല്ലേ നമ്മൾ തുടക്കത്തിൽ തന്നെ പറഞ്ഞത്. ഇങ്ങനെയൊന്നും ഉണ്ടാവരുത്. സൗഹൃദത്തിന്‍റെ അതിർ വരമ്പുകൾ സൂക്ഷിക്കണം എന്നൊക്കെ.”

“അതെല്ലാം ഞാൻ സമ്മതിക്കുന്നു. പക്ഷേ, എനിക്ക് ഇഷ്‌ടം തോന്നുന്നു. അത് ഞാൻ തുറന്നു പറഞ്ഞു. തോന്നിയ ഇഷ്‌ടം ഞാനെങ്ങനെ മാറ്റി വയ്‌ക്കും?”

“അപ്പു… എന്‍റെ കാര്യം അറിയാമല്ലോ. എനിക്ക് ചുറ്റും നിയന്ത്രണരേഖ ഉണ്ട്. അത് ലംഘിക്കാൻ എനിക്കാവില്ല. ഇതൊക്കെ പാപമാണ്.”

“സ്നേഹം പാപമാകുന്നതെങ്ങനെ? ഞാൻ ചീത്ത മനസ്സോടെ ശ്രീയെ കണ്ടിട്ടില്ല. എനിക്ക് പ്രണയം തോന്നിയത് തുറന്നു പറഞ്ഞു. എന്നാൽ എന്‍റെ പ്രണയം സ്വീകരിക്കണമെന്ന് ഞാൻ പറയില്ല.”

“അപ്പു, ദയവായി എന്നെ വിഷമിപ്പിക്കല്ലേ. എനിക്ക് നിന്‍റെ അടുത്തു പോയി.”

“ഇല്ല ഞാൻ ആയിട്ട് ശ്രീയെ വിഷമിപ്പിക്കില്ല.” സുഷ്മിത ഒന്നും മിണ്ടാതെ ഫോൺ കയ്യിൽ പിടിച്ച് കുറച്ചു നേരം കൂടി നിന്നു. പിന്നെ ദു:ഖത്തോടെ ഫോൺ വച്ചു. ആദ്യമായി അവർക്കിടയിലെ ബന്ധത്തിൽ ഒരു മാറ്റം സംഭവിച്ചതു പോലെ. ഏതാനും ദിവസം പരസ്‌പരം ഫോൺ കോൾ പോലുമില്ലാതെ. പക്ഷേ സുഷ്മിതയ്‌ക്ക് പിടിച്ചു നിൽക്കാനായില്ല. ഇത്രയും ദിവസം സംസാരിക്കാതിരുന്നപ്പോൾ നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ച തോന്നൽ.

അവൾ പിന്നെ മടിച്ചില്ല.

“ഹലോ… അപ്പു…”

“ശ്രീ, ഞാൻ ജീവിച്ചിരിപ്പുണ്ട്, പേടിക്കേണ്ട.”

“ഒന്നു പോടാ… നിനക്കെന്നെ വിളിക്കാൻ തോന്നിയില്ലല്ലോ.”

“ശ്രീ വിളിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതാ.”

“അതേ, എന്‍റെ നിയന്ത്രണരേഖയുടെ പരിധി ഞാൻ ലംഘിക്കുകയാണ്. നമുക്കു വേണ്ടി അത്രയും മൂല്യം ഞാൻ ഈ സൗഹൃദത്തിന് നൽകിപ്പോയി.”

“താങ്ക്യൂ ശ്രീ, എന്‍റെ ഭാഗത്തു നിന്ന് അരുതാത്ത ഒരു പെരുമാറ്റവും ഉണ്ടാവില്ല” പ്രണയത്തിന്‍റെ മൗനഭാഷ അവർക്കിടയിൽ ചിറകു വിരിച്ച് പറന്നു തുടങ്ങി. എന്നാൽ അതു സീമകൾ ലംഘിച്ചതുമില്ല.

ഒരു ദിവസം സംഭാഷണത്തിനിടയിൽ സുഷ്മിത തന്നെ അക്കാര്യം ചോദിച്ചു.

“നിന്‍റെ ലൈഫിൽ മറ്റൊരാൾ ഇല്ലെന്നാണോ?”

“ഇപ്പോൾ ശ്രീ മാത്രമേ ഉള്ളൂ. ഞാൻ കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. പഠനശേഷം അവളുടെ വിവാഹം വീട്ടുകാർ നിശ്ചയിച്ചു. പിന്നെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമുണ്ടായില്ല.”

ആ സംഭാഷണം അവിടെ അവസാനിച്ചു. അടുത്ത ദിവസം ഗൗതം വളരെ ടെൻഷനോടെയാണ് വിളിച്ചത്.

“ശ്രീ, വീട്ടുകാർ എന്നെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു.”

“അത് നല്ല കാര്യമല്ലേ.”

“അതെ, പക്ഷേ അവർ പണത്തിനു വേണ്ടി എന്നെ വിൽക്കും. അവർക്ക് സ്ത്രീധനം വേണം.”

“എന്തായാലും വീട്ടുകാർ പറഞ്ഞ പെൺകുട്ടിയെ പോയി കാണൂ.”

“ശ്രീ പറഞ്ഞാൽ ഞാൻ പോകും.”

വൈകിട്ട് ഗൗതമിന്‍റെ ഫോൺ കോൾ വന്നു. അയാൾ കടുത്ത ദേഷ്യത്തിലായിരുന്നു.

“ശ്രീ പറഞ്ഞതു കൊണ്ടു മാത്രമാണ് പോയത്.” കമ്പനി സെക്രട്ടറിയാണ് പെണ്ണ്. എനിക്ക് ഒട്ടും ഇഷ്‌ടമായില്ല.”

“ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അത് വിട്ടേക്ക്. വേറെ നോക്കൂ.”

ഗൗതമിന്‍റെ മനസ്സിലെ പ്രയാസം വേറൊന്നാണെന്ന് സുഷ്മിതയ്ക്ക് നന്നായറിയാം. എന്നാലും അവൾ അക്കാര്യത്തെ കുറിച്ച് നിശബ്ദത പാലിച്ചു. അല്ലാതെന്തു ചെയ്യാൻ! ഗൗതമിന്‍റെ പ്രയാസം കണ്ടപ്പോൾ സുഷ്മിത അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“രാധയുടെയും കൃഷ്ണന്‍റെയും പ്രണയം കേട്ടിട്ടില്ലേ? നീ.”

“ഉണ്ട്, അവരുടേത് അനശ്വര പ്രണയം ആയിരുന്നല്ലോ.”

“എന്നെ ഏറെ ആകർഷിച്ച ബന്ധം ആണത്. രാധ വിവാഹിതയും, കൃഷ്ണനേക്കാൾ പ്രായമുള്ളവളും ആയിരുന്നല്ലോ. എന്നിട്ടും ആ പ്രണയത്തെ അനശ്വരമെന്നല്ലേ കാലം കണക്കാക്കിയത്? അവർ വിവാഹം കഴിച്ചിട്ടില്ലല്ലോ.”

“അതെ, ശ്രീ” എന്‍റെ രാധ ആകുമോ ശ്രീ?”

സുഷ്മിത ഒരു നിമിഷം നിശബ്ദയായി. “അപ്പു…!”

“ഞാൻ തെറ്റാണോ പറഞ്ഞത്?”

അവൾ മറുപടി ഒന്നും പറഞ്ഞില്ല. വീണ്ടും ദിനങ്ങൾ കടന്നു പോയി. ഒരു ജൂലൈ 16 കൂടി കടന്നു വരികയാണ്. സൗഹൃദത്തിന്‍റെ രണ്ടാം വാർഷികം അന്ന് ഗൗതമിന് സവിശേഷമായ ഒരു സമ്മാനം നൽകണമെന്ന് സുഷ്മിതയ്‌ക്കു തോന്നി. അവൾ രാധാകൃഷ്ണന്മാരുടെ മനോഹരമായ ചിത്രം ഓൺലൈനിൽ തപ്പിയെടുത്തു. അതിൽ ആശംസകൾ എഴുതിച്ചേർത്തു. എന്നിട്ട് അടിയിൽ ഇങ്ങനെ കുറിച്ചു രാധാഗൗതം.

കാർഡ് കണ്ടപ്പോൾ ഗൗതമിന് സന്തോഷവും പ്രണയവും ഒതുക്കാനായില്ല. അയാൾ അപ്പോൾ തന്നെ സുഷ്മിതയെ വിളിച്ചു.

“എന്‍റെ പേരിനോട് രാധയെ ചേർത്ത് അയച്ച ഈ കാർഡ് എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഇനി എനിക്കൊന്നും വേണ്ട. ഈ കൃഷണൻ എന്നും രാധയുടേതായിരിക്കും.”

ഗൗതമിന്‍റെ വിവാഹം നിശചയിച്ചു. പെൺകുട്ടിയെ അവന് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ മുതൽ അനിയന്ത്രിതമായ ദു:ഖം സുഷ്മിതയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ അത് പുറത്തു കാണിച്ചാൽ ഗൗതം ദു:ഖിക്കുമല്ലോ. താൻ ഒരിക്കലും ഗൗതമിന്‍റെ സന്തോഷജിവിതം തകർത്തു കൂടാ.

“വിവാഹ ശേഷം എന്നോട് സംസാരിക്കേണ്ട അപ്പു.”

“എന്താണ് ശ്രീ? അങ്ങനെ എനിക്ക് വയ്യാ! എന്നെ കൊല്ലുന്നതിന് തുല്യമാവുമത്.”

“ഭാര്യയെ സ്നേഹിക്കൂ. അവർക്ക് സങ്കടം ഉണ്ടാകരുത്.”

“ഞാൻ അതെല്ലാം ശ്രദ്ധിക്കാം ശ്രീ, ഒരിക്കലും ശ്രീയുടെ അപ്പു. അങ്ങനെ മോശമായ ഒരു കാര്യവും ചെയ്യില്ല.”

ഗൗതമിന്‍റെ വിവാഹം കഴിഞ്ഞു. വീട്ടുകാർ ആഗ്രഹിച്ചപോലെ യഥേഷ്ടം സ്ത്രീധനം ഗൗതമിന് യോജിച്ച പെൺകുട്ടിയും.

വിവാഹ ശേഷമാണ് അത് സംഭവിച്ചത്. സുഷ്മിതയുമായുള്ള ചാറ്റിംഗ് ശ്രദ്ധിച്ച ഭാര്യയോട് തന്‍റെ ഉറ്റ സ്നേഹിതയെക്കുറിച്ച് പറയാതിരിക്കാൻ ഗൗതമിന് കഴിഞ്ഞില്ല.

ഭാര്യയാകട്ടെ കടുത്ത ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. അക്കാര്യം ഗൗതം സുഷ്മിതയോടും പറഞ്ഞു.

അതറിഞ്ഞപ്പോൾ സുഷ്മിതയ്‌ക്ക് സങ്കടം തോന്നു. ഭയപ്പെട്ടത് സംഭവിക്കുകയാണോ? സുഷ്മിത മെല്ലെമെല്ലെ ചാറ്റിംഗിൽ നിന്ന് പിൻവാങ്ങി തുടങ്ങി.

ഓൺലൈനിൽ ശ്രീയെ കാണാതെ ഗൗതം വിഷമിച്ചു. അയാൾ അവളെ ഫോൺ വിളിച്ചു.” എന്തു പറ്റി?

“തിരക്കായിരുന്നേടാ…”

“ഏയ്… അതൊന്നുമല്ല. ശ്രീയുടെ ശബ്ദം മാറിയിരിക്കുന്നു.” ഗൗതമിന്‍റെ ജിവിതത്തിൽ കരടായി മാറാൻ സുഷ്മിതയ്‌ക്ക് ഒട്ടും ആഗ്രഹമുണ്ടായില്ല. എന്നാൽ അയാളുടെ സ്നേഹത്തിൽ നിന്ന് വിട്ടു പോകുന്നത് അവളെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്.

“രാധയുടെ വിരഹം, അത് രാധയുടെ മാത്രമായിരിക്കട്ടെ. കൃഷ്ണൻ സുഖമായിരിക്കട്ടെ. എന്നും ഓർമ്മയിലുണ്ടാകും.” സ്വന്തം രാധ അവൾ അയാൾക്ക് അവസാനത്തെ മെസേജ് അയച്ചു.

മനസ്സ് കല്ലാക്കി മാറ്റി അവൾ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലിറ്റ് ചെയ്‌തു. പഴയ ഫോൺ നമ്പർ ഉപേക്ഷിച്ചു. നാലു വർഷങ്ങൾ അങ്ങനെ കടന്നു പോയിരിക്കുന്നു.

വർഷങ്ങൾക്കു ശേഷം പഴയ മെയിൽ അക്കൗണ്ട് തുറന്നു നോക്കാൻ തോന്നിയത്, മനസ്സിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുമെന്ന് തോന്നിയതു കൊണ്ടാണ്. ഗൗതമിന്‍റെ എന്തെങ്കിലും വിവരം അതിൽ ഉണ്ടെങ്കിലോ എന്ന് ഓർത്തൂ. മെയിൽ തുറന്നപ്പോൾ ആണ് അമ്പരന്നു പോയത്.

ഓരോ ആഴ്ചയിലും ഗൗതമിന്‍റെ കത്ത്! “എന്‍റെ അപ്പു!”

അവൾക്ക് കരച്ചിൽ അടക്കാൻ പറ്റുന്നുണ്ടായില്ല.

“ശ്രീ, ഞാൻ അച്‌ഛനാകാൻ പോകുന്നു. സന്തോഷമായില്ലേ?”

“ഞാൻ പിസിഎസ് ക്ലീയർ ചെയ്‌തു. എന്നിൽ ശ്രീ കണ്ട സ്വപ്നം സഫലമാകാൻ പോകുന്നു.”

“ഇന്നെനിക്കൊരു മകൻ പിറന്നു. സോ ഹാപ്പി ടുഡേ…”

“മോന് പേരിട്ടു. മോഹിത്. ശ്രീയ്ക്ക് ഇഷ്ടമായോ?”

കഴിഞ്ഞ നാലു വർഷങ്ങളിലായി വന്ന ആയിരത്തോളം കത്തുകൾ! ഗൗതമിന്‍റെ ജിവിതത്തിലെ ഓരോ കാര്യവും അവൻ അറിയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസവും ഗൗതമിന്‍റെ കത്ത് മെയിലിൽ വന്നു കിടപ്പുണ്ടായിരുന്നു. അതു വായിച്ചതോടെയാണ് താൻ ഇത്രയും അസ്വസ്ഥയായത്.

“ഒരിക്കൽ എന്‍റെ കൂടെ താജ്മഹൽ കാണണമെന്ന് ശ്രീ ആഗ്രഹിച്ചില്ലേ? അതു നിറവേറ്റണ്ടേ? ഞാൻ കാത്തിരിക്കുന്നു. നമുക്ക് പോകണം ഒരു നാൾ.”

ഒരായുസിന്‍റെ മുഴുവൻ സ്നേഹവും പകർത്തി വച്ച വരികൾ. കണ്ണീരണിഞ്ഞ കണ്ണുകളിലൂടെ അതു വായിക്കുമ്പോൾ അവളുടെ സങ്കൽപ ലോകത്ത് പ്രണയം വീണ്ടും പൂത്തു. നഷ്ടപ്പെടലുകളുടെ വേദന ഹൃദയത്തേക്കാൾ അറിയുന്നത് മിഴികളാണെന്ന് സുഷ്മിത അപ്പോൾ ആലോചിച്ചു.

കള്ളന്‍റെ കാര്യം കട്ടപ്പൊക!

എന്‍റെ ഭാര്യ നല്ല സാമ്പത്തിക ശേഷിയുള്ള തറവാട്ടിലേതാണ്. അതിനാൽ എനിക്ക് പലപ്പോഴും അവൾ പറയുന്ന കാര്യങ്ങൾ അനുസരിക്കേണ്ടതായി വരാറുണ്ട്. അതെനിക്ക് ഒട്ടും ഇഷ്‌ടമില്ലാത്ത കാര്യമാണെങ്കിലും, എനിക്ക് വേറെ വഴിയില്ലല്ലോ.

കുറെ വാദപ്രതിവാദങ്ങൾക്കും ആലോചനകൾക്കും ശേഷമാണ്, ഞങ്ങൾ രണ്ട് മുറിയുള്ള ഒരു വീട് നഗരത്തിനു പുറത്ത് വാങ്ങിയത്. വില കുറച്ച് കിട്ടിയതുകൊണ്ടാണ് അവിടെ വാങ്ങാൻ കാരണം. ചുളുവിലയ്‌ക്ക് കിട്ടിയതു കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ എന്‍റെ വരുമാനം വച്ച് ജീവിതകാലം മുഴുവൻ വാടകയ്‌ക്ക് താമസിക്കേണ്ടി വരുമായിരുന്നു.

ഇവിടെ താമസിക്കാൻ തീരുമാനിച്ചപ്പോൾ അമ്മായിഅമ്മയും വന്നെത്തി. അവർക്കും വീട് കാണണം. അവരുടെ നിർദ്ദേശ പ്രകാരം അടുത്തുള്ളവരെ കൂടി പാല് കാച്ചലിന് വിളിക്കാൻ തീരുമാനിച്ചു.

പരിചയപ്പെടാനാണ് ചടങ്ങു വച്ചതെങ്കിലും കീശ കാലിയാകുന്ന ഏർപ്പാടായി പോയി. പത്ത് മുപ്പത് പേർക്ക് സദ്യ നൽകേണ്ടേ. അമ്മായിഅമ്മ അഞ്ച് പൈസ നൽകിയില്ലെങ്കിലും എനിക്ക് എഴുപത്തയ്യായിരം ഈസിയായി പോയി കിട്ടി. ആ കാശുണ്ടായിരുന്നെങ്കിൽ വേറെ എന്തെല്ലാം അത്യാവശ്യം നിറവേറ്റാമായിരുന്നു.

ചടങ്ങിനെത്തിയ അയൽക്കാരും കുടുംബങ്ങളും അമ്മായിഅമ്മയുടെ കത്തിയ്‌ക്ക് ഇരയായി. തറവാട്ട് മഹിമയും അവർ അതിഥികൾക്ക് ഭക്ഷണത്തോടൊപ്പം വിളമ്പി. എനിക്ക് അതെല്ലാം കേട്ട് തല കുലുക്കാനും അതൊക്കെ പറയാനുമേ നേരമുണ്ടായിരുന്നുള്ളൂ.

എന്‍റെ ഭാര്യയും മോശമാക്കിയില്ല. അവൾ പറയുകയാണ്. “എന്‍റെ കല്യാണത്തിന് താലിമാലയോടൊപ്പം അഞ്ച് പവന്‍റെ അഞ്ച് മാലകളാണ് അമ്മ തന്നത്. അതും ഡയമണ്ട് പിടിപ്പിച്ചത്. മൊത്തം നൂറ്റിപ്പത്ത് പവൻ ഉണ്ടായിരുന്നു.”

അയ്യോ.. അതെപ്പോ? ഞാനും വാപൊളിച്ചു പോയി. സ്വർണ്ണം പോയിട്ട് ബഹുമാനം പോലും തരാത്ത അമ്മായിഅമ്മയാണ്. എനിക്ക് ഇതെല്ലാം കേട്ടിട്ട് നല്ല കലി വന്നു. പക്ഷേ നാട്ടുകാർ എന്തു കരുതും എന്നതിനാൽ ചിരിച്ചുകളിച്ച് അവരുടെ ആഹ്ലാദത്തിന്‍റെ ഭാഗമായി. ഈ രണ്ട് മുറി വീട്ടിൽ ഞാനും ഭാര്യയും സന്തോഷിച്ചിരുന്നു. പക്ഷേ അമ്മായിഅമ്മ വന്നതോടെയാണ് എല്ലാം കുളമായത്.

പാർട്ടി കഴിഞ്ഞ് രാത്രി ശ്രീമതിയുടെ വായിൽ നിന്ന് തന്നെ അത് പുറത്തു വന്നു. “ഇന്ന് ഞാനാകെ നാണം കെട്ടുപോയി…”

“എന്താ, എന്തുപറ്റി ഭാനു?” ഞാൻ ചോദിച്ചു.

“എല്ലാവരും ചോദിക്കുകയാ ഈ പഴയ ഡിസൈനിലുള്ള ആഭരണങ്ങൾ എവിടെ നിന്ന് കിട്ടിയെന്ന്. നിവൃത്തിയില്ലാതെ അമ്മ തന്നതാണെന്ന് എനിക്ക് പറയേണ്ടി വന്നു. ആകെ നാണക്കേടായി.”

“അല്ലാ നീയെന്താ പറയാൻ ഉദ്ദേശിക്കുന്നത്?” ഞാൻ നിരാശനായി.

“ഞാനൊരു കാര്യം പറഞ്ഞാൽ വിഷമിക്കുമോ?”

“ഇല്ല പറയൂ”

“നിങ്ങൾ വിചാരിച്ചാൽ…”

“വിചാരിച്ചാൽ…”

“എനിക്ക് കുറച്ച് പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ വാങ്ങി തരാൻ പറ്റില്ലേ. അതണിഞ്ഞിട്ട് വേണം എനിക്ക് അയൽക്കാരുടെ മുന്നിൽ നിവർന്ന് നിന്ന്, എന്‍റെ ഭർത്താവ് വാങ്ങി തന്നതാണെന്ന് പറയാൻ….”

ഞാൻ ഇരുന്ന കസേര മുറുക്കി പിടിച്ച് കൊണ്ട് സ്വരം മയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. “അതിനെന്താ ചക്കരേ.. ഉടനെ വാങ്ങാല്ലോ… പക്ഷേ വീടിന്‍റെ ലോൺ ആരടയ്‌ക്കും?”

“ആനയെന്ന് പറയുമ്പോൾ നിങ്ങൾ ചേന എന്ന് പറയുകയാണോ?” അവളുടെ ഒച്ച പൊന്താൻ തുടങ്ങി.

നിസ്സഹായത കൊണ്ടാണോ എന്തോ ഞാൻ അന്ന് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി!

പിന്നെ എന്തോ ശബ്‌ദം കേട്ടാണ് ഉണർന്നത്. ശ്രീമതി രാത്രി വൈകിയിരുന്നു സീരിയൽ കാണുകയാണ്.

“എന്തുപറ്റി?” അവൾ ചോദിച്ചു.

“എന്താ വല്ല സ്വപ്‌നവും കണ്ടോ?” പരസ്യം വന്നപ്പോൾ അവൾ എന്നോട് ചോദിച്ചു.

“എന്താ ആലോചിക്കുന്നത്?”

“ആഭരണങ്ങളെക്കുറിച്ച്….” ഞാൻ പറഞ്ഞു.

“ഞാനത് പറഞ്ഞന്നേയുള്ളൂ.. എന്തിനാണ് അതു തന്നെ ഓർത്ത് ഉറക്കം കളയുന്നത്?”

“ഞാൻ അവസാനമായി ചോദിക്കുകയാണ്. നീ എത്രകാലം വീട്ടുകാർ തന്ന ആഭരണങ്ങളും അണിഞ്ഞ് എന്‍റെ കൂടെ കഴിയും. എനിക്കും ചില ഉത്തരവാദിത്വങ്ങൾ ഇല്ലേ?”

“ഇപ്പോൾ ഉറങ്ങിക്കോളൂ, നമുക്ക് നാളെ സംസാരിക്കാം.” അവളുടെ സീരിയൽ ക്ലൈമാക്‌സിലെത്തിയിരുന്നു. സീരിയൽ തീർന്നതും അവള്‍ ലൈറ്റണച്ച് അമ്മായിഅമ്മയുടെ മുറിയിൽപ്പോയി കിടന്നു.

പോകുന്ന പോക്കിൽ അവൾ നല്ല താളത്തിൽ എന്നോട് പറഞ്ഞു.

“ഗുഡ്‌നൈറ്റ്!”

രാവിലെ ബ്രേക്ക് ഫാസ്‌റ്റായി കിട്ടിയത് കരിഞ്ഞ ബ്രഡും പുക ചുവയ്‌ക്കുന്ന ചായയുമായിരുന്നു. ഞാൻ വെറുപ്പോടെയാണ് അന്ന് ഓഫീസിലേയ്‌ക്ക് ഇറങ്ങിയത്.

ഇങ്ങനെ ഏഴ് ദിവസം കടന്നു പോയി. എല്ലാ ദിവസവും രാവിലെ വായിൽ വയ്‌ക്കാൻ കൊള്ളാത്ത പലഹാരങ്ങൾ കഴിച്ചാണ് ഓഫീസിലേയ്‌ക്ക് പോകുന്നത്. നല്ല തുടക്കം. എന്‍റെ മനസ്സ് അതുമായി പൊരുത്തപ്പെടാൻ തുടങ്ങി.

ചായ കുടിക്കുമ്പോൾ പൊട്ടിത്തെറിക്കണമെന്ന് തോന്നും. പിന്നെ അടുത്ത നിമിഷം അത് വേണ്ടെന്ന് വയ്‌ക്കും. വെറുതെ ഉള്ള മനസ്സമാധാനം കളയണ്ട എന്ന് കരുതും. ഒരു ദിവസം വൈകുന്നേരം ഞാനവളോട് പറഞ്ഞു. “ഇന്ന് വൈകുന്നേരം നിന്‍റെ ആഗ്രഹം സഫലമാകും.”

“ശരിക്കും?” അവൾ എന്‍റെ മുന്നിൽ ഭരതനാട്യം കളിച്ചോ? ഇല്ല! സന്തോഷം കൊണ്ട് നിൽക്കപ്പൊറുതി ഇല്ലാതായതാണ്!

ഞാൻ കുളിച്ചു വന്ന ശേഷം അവളെ മുറിയിലേയ്‌ക്ക് വിളിച്ച് അരക്കിലോ സ്വർണ്ണാഭരണങ്ങൾ എടുത്ത് കാണിച്ചു.

നെക്‌ലേസ്സും വളകളും മോതിരവും ചെയിനും നെറ്റിച്ചുട്ടിയും കമ്മലും എല്ലാം കണ്ട് അവളുടെ കണ്ണു തള്ളിപ്പോയി. എന്‍റെ അടുത്തു നിന്ന് ഇങ്ങനെ ഒരു സമ്മാനം അവളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി.

ഉടനെ അതെല്ലാം എടുത്തണിഞ്ഞ് അവൾ അമ്മയുടെ മുറിയിലേക്കോടി. ഞാൻ പഴയ പത്രം എടുത്ത് വായിക്കാൻ തുടങ്ങി. അന്നേതാണ് ദിവസം എന്ന് ഞാനും മറന്നു പോയിരുന്നു!

3-4 ദിവസം എനിക്ക് നല്ല രുചിയുള്ള ആഹാരങ്ങൾ കിട്ടി. ഭാര്യ എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആലോചിച്ച്, ആഹ്ലാദം കൊണ്ട് എന്‍റെ ഹൃദയം പൊട്ടിപ്പോകുമെന്ന് വരെ എനിക്ക് തോന്നി.

ഹൊ, ഇവൾ എത്ര നല്ലവളാണ്!

ആഭരണങ്ങൾ പെണ്ണുങ്ങളിൽ ഇത്രയും പോസിറ്റീവായ മാറ്റം ഉണ്ടാക്കുമോ? ഭയങ്കരം തന്നെ.

അവൾ പഴയ ആഭരണങ്ങൾ എല്ലാം അലമാരയിൽ വച്ചിരുന്നു. അമ്മായിഅമ്മയുടെ മനോഭാവത്തിലും മാറ്റം ഉണ്ട്. മോന് വേണോ? ചായ വേണോ എന്നെല്ലാമായിരിക്കുന്നു. കുളിക്കാൻ വെള്ളം പിടിച്ചു വയ്‌ക്കുന്നു…

ജീവിതം തന്തനാനേനാ…

അങ്ങനെയിരിക്കെ ഒരു ദിവസം

രാത്രി വാതിലിൽ ആരോ മുട്ടുന്നതു കേട്ടു. അമ്മായിഅമ്മ ചെന്ന് വാതിൽ തുറന്നു. ഉടനെ മുഖം മറച്ച 3-4 കള്ളന്മാർ അകത്തു കടന്നു. ശ്രീമതി സാരി കൊണ്ട് ആഭരണങ്ങൾ മറച്ചു. അമ്മായിഅമ്മ കൈകൂപ്പി അപേക്ഷിച്ച് ഒച്ചയില്ലാതെ കരഞ്ഞു. ഇവർക്ക് കരയാനറിയാമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്.

“മുഴുവൻ ആഭരണങ്ങളും ഊരിക്കോ…” ഒരു കള്ളൻ പറഞ്ഞു. ഞാൻ കൈകൂപ്പിക്കൊണ്ട് ശ്രീമതിയോട് ആജ്‌ഞ കൊടുത്തു.

“വേഗം കൊടുത്തേക്കു, അല്ലെങ്കിൽ ജീവൻ കാണില്ല.”

“ഞാൻ കൊടുക്കാൻ പോകുന്നില്ല” ഭാര്യ ഗൗരവത്തിൽ ധൈര്യത്തോടെ പറഞ്ഞു.

ഒരു മാന്യനായ കള്ളൻ ശാന്തസ്വരത്തിൽ ഇങ്ങനെ പ്രതികരിച്ചു. “ഞാനൊരു ബ്രഹ്‌മചാരിയാണ്. പെണ്ണുങ്ങളെ ഇതുവരെ കൈവച്ചിട്ടില്ല. അതിനാൽ പെങ്ങളെ അതെല്ലാം വേഗം ഇങ്ങ് തന്നേക്ക്. ഇല്ലെങ്കിൽ എന്‍റെ ബ്രഹ്‌മചര്യം മുടക്കേണ്ടി വരും.”

കള്ളന്‍റെ ഭീഷണി കേട്ടതോടെ അമ്മായിഅമ്മയുടെ മുഖം വിയർത്തു. ഒരു കള്ളൻ അമ്മായിഅമ്മയുടെ കഴുത്തിൽ കത്തി വയ്‌ക്കാൻ ഒരുങ്ങി. ഇതുകണ്ട് ശ്രീമതി വാവിട്ട് കരഞ്ഞു. ബഹളം കേട്ട് ആളുകൾ കൂടും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവളുടെ കരച്ചിലിന്‍റെ ഒച്ച പുറത്ത് വരുന്നുണ്ടായിരുന്നില്ല. (അവൾ പരുങ്ങുന്നത് കണ്ട് ഞാൻ അൽപം സന്തോഷിക്കാതിരുന്നില്ല കേട്ടോ!)

മുഖംമൂടി വച്ച ഒരു കള്ളൻ മാന്യമായി ശ്രീമതിയോട് ഒച്ചവച്ചു.

“മിണ്ടിപ്പോവരുത്… ഒച്ച വച്ചാൽ ഇനി ഒറ്റവെട്ടിന് തല തെറിപ്പിക്കും.”

പേടിച്ചു വിറച്ച ശ്രീമതി കരച്ചിൽ നിർത്തി. ഞാൻ തന്നെ മുൻകൈയെടുത്ത് അവളുടെ കഴുത്തിൽ നിന്ന് മാലകൾ ഓരോന്നായി ഊരിയെടുത്ത് കള്ളന് സമർപ്പിച്ചു!

എല്ലാ ആഭരണങ്ങളും കിട്ടിയെന്ന് ഉറപ്പായതോടെ കള്ളന്മാർ വേഗം സ്‌ഥലം വിട്ടു. അമ്മയും മോളും പരസ്‌പരം കെട്ടിപ്പിടിച്ചു കരഞ്ഞു. നേരം വെളുത്തപ്പോൾ പോലീസിൽ പരാതി നൽകാമെന്നു കരുതി. പക്ഷേ മാനം പോകുമെന്ന് ഭയപ്പെട്ടു.

“മോനെ സ്‌റ്റേഷനിൽ പോയി പരാതി നൽകാം” എത്ര സ്‌നേഹത്തോടെയാണ് അമ്മായിഅമ്മ സംസാരിച്ചതെന്നോ? ശ്രീമതിയും അതേ അഭിപ്രായം പ്രകടിപ്പിച്ചു. പക്ഷേ ഞാനവരെ പറഞ്ഞു മനസ്സിലാക്കി.

“നമ്മൾ പോലീസിന് പരാതി കൊടുത്താൽ, അവരുടെ ആദ്യ ചോദ്യം നിങ്ങൾക്ക് അര കിലോഗ്രാം സ്വർണ്ണം വാങ്ങാൻ എവിടെ നിന്നു പണം കിട്ടി എന്നാവും?”

ഇത്രയും പറഞ്ഞപ്പോഴേക്കും രണ്ടാളും ശരിവച്ചു. ആദ്യമായിട്ടാണ് ഞാൻ പറയുന്ന ഒരു കാര്യം ഇവർ ചെവിക്കൊള്ളുന്നത്! അതിനാൽ അവർ കള്ളൻ വന്ന കാര്യം അയൽക്കാരോടു പോലും പറഞ്ഞില്ല.

ഇനി നമ്മൾ വീടിന്‍റെ ലോൺ അടയ്‌ക്കണം. കൂടാതെ സ്വർണ്ണം വാങ്ങിയതിന്‍റെയും. ശ്രീമതി എന്‍റെ മുഖത്തേയ്‌ക്ക് ദയനീയമായി നോക്കി. എനിക്കും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. പുതിയ വീട് ചത്ത ഗൃഹം പോലെയായി.

വിലക്കയറ്റത്തിന്‍റെ ഇക്കാലത്ത് ആളുകളുടെ സ്വർണ്ണം കട്ടില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. അനിഷ്‌ട സംഭവം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും വീട്ടിലെ ദുരവസ്‌ഥയ്‌ക്ക് മാറ്റം വന്നില്ല. അമ്മായിഅമ്മ ശരിക്കും പേടിച്ച് പനി പിടിച്ചിരുന്നു. തൂക്കം ഒരു അഞ്ച് കിലോയെങ്കിലും കുറഞ്ഞു കാണും!

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ അവരോട് ഒരു കാര്യം പറയാനുണ്ടെന്ന് ഉണർത്തിച്ചു.

“ഞങ്ങൾക്കിന്ന് നിങ്ങളുടെ വർത്തമാനമൊന്നും കേൾക്കണ്ട” അമ്മായിഅമ്മയും മകളും ഒരേ സ്വരത്തിൽ പറഞ്ഞു. ഞാൻ വോൾട്ടേജില്ലാത്ത കറങ്ങുന്ന ഫാനും നോക്കിക്കിടന്ന് ചമ്മൽ അകറ്റി.

അവരുടെ വർത്തമാനം കേട്ട് എനിക്ക് ചൊറിഞ്ഞ് വന്നതാണ്. ഹല്ല പിന്നെ. ഞാൻ കലിതുള്ളി വരാന്തയിലേക്ക് ചെന്നതും അവിടെ ബോംബ്

സ്‌ക്വാഡ് പരിശോധിക്കുന്ന പോലെ ശ്രീമതിയും അമ്മായിഅമ്മയും എന്തോ ചെയ്യുന്നു.

ഹെ, ഇതെന്തായിത്? എനിക്കും ആകാംക്ഷയായി.

നോക്കിയപ്പോൾ കണ്ടത് ഒരു തുണിയിൽ സ്വർണ്ണാഭരണങ്ങൾ പൊതിഞ്ഞ് ഇട്ടിരിക്കുന്നതാണ്. അത് പരിശോധിക്കുകയാണ് രണ്ടാളും.

“എന്‍റെ സ്വർണ്ണം തിരിച്ചു കിട്ടി. എന്‍റെ പ്രാർത്ഥന പടച്ചോൻ കേട്ടു.” ശ്രീമതി ആഹ്ലാദം കൊണ്ട് കണ്ണ് നനച്ചു.

ഞാൻ കൂടുതൽ നിശ്ശബ്‌ദനായി. രണ്ടാളും ആഭരണങ്ങൾ എണ്ണി തിട്ടപ്പെടുത്തുകയാണ്.

“എല്ലാം ഉണ്ട്, എല്ലാം ഉണ്ട്” ശ്രീമതി നെടുവീർപ്പിട്ടു.

“കള്ളന്മാർക്ക് പശ്ചാത്താപം തോന്നി കാണും. അവർക്ക് നല്ലതു വരട്ടെ!”

കഴുത്തിൽ കത്തി വച്ച കാര്യം പോലും മറന്ന് അമ്മായിഅമ്മ പറയുകയാണ്. എനിക്ക് ഒന്നും മനസ്സിലായില്ല.

വീട്ടിൽ സന്തോഷം തിരിച്ചെത്തി. കളഞ്ഞു പോയ മുതൽ തിരിച്ചു കിട്ടിയല്ലോ. പക്ഷേ അതോടെ എന്‍റെ മനസ്സമാധാനം പോയി. ശ്രീമതിയും അമ്മായിഅമ്മയും പൂർവ്വാധികം ശക്‌തിയോടെ എന്നോട് ആജ്‌ഞാപിക്കാൻ തുടങ്ങി.

ആ തുണിക്കെട്ടിൽ ഒരു കുറിപ്പ് ഉണ്ടായിരുന്നു. ശ്രീമതി അതെടുത്ത് ഉറക്കെ വായിച്ചു. “ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു. നാണമില്ലേ കള്ളന്മാരെ പറ്റിക്കാൻ. നിങ്ങളൊക്കെ ഗതികിട്ടാതെ ചാവും.. നിങ്ങളുടെ ആഭരണങ്ങൾ വ്യാജമാണ്. സ്വർണ്ണം പൂശിയവ. ഈ ആഭരണങ്ങളാണോ അണിഞ്ഞ് മേനി നടിക്കുന്നത്, ചതിയന്മാരേ?”

വായിച്ചു തീർന്നതും ശ്രീമതി എന്‍റെ നേരെ നോക്കി. അമ്മായിഅമ്മ എന്നെ നോക്കിയോ എന്തോ? ഞാൻ ശ്രദ്ധിച്ചതേയില്ല. ഇനി വെറുതെ മുണ്ടിൽ പെടുത്തവനെന്ന പേര് ദോഷം കൂടി കേൾപ്പിക്കണ്ടല്ലോ?

“ഈ കാര്യം ഞാൻ പറയാൻ തുടങ്ങുകയായിരുന്നു. അന്ന് പക്ഷേ ആഭരണം കിട്ടിയ സന്തോഷത്തിൽ ഒന്നും കേൾക്കാൻ നിങ്ങൾ തയ്യാറല്ലായിരുന്നല്ലോ!” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.

“ഈ ഇമിറ്റേഷൻ ആഭരണങ്ങൾ എന്‍റെ ശരീരത്തിൽ ഇല്ലായിരുന്നുവെങ്കിൽ കള്ളന്മാർ അമ്മ വാങ്ങി തന്ന അസ്സൽ സ്വർണ്ണാഭരണങ്ങൾ കൊണ്ടു പോയേനെ, ചേട്ടന്‍റെ ബുദ്ധിയാണ് രക്ഷിച്ചത്.”

“ശരിയാണ്, നീ പറഞ്ഞത് വളരെ ശരിയാണ്.” അമ്മായിഅമ്മയും പിന്താങ്ങിയതോടെ രംഗം സന്തോഷമായി.

ഇവർക്ക് രണ്ടാൾക്കും നല്ല ബുദ്ധിയുണ്ടെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്!

“നീ സന്തോഷവതിയായിരിക്കണം എന്നേ ഞാൻ വിചാരിച്ചിരുന്നുള്ളൂ. അതോടൊപ്പം എന്‍റെ സത്യസന്ധത കളഞ്ഞു കുളിക്കാനും ഞാനാഗ്രഹിച്ചിരുന്നില്ല. അതിനാൽ അയ്യായിരം രൂപ ചെലവഴിച്ചാണ് ഗോൾഡ് പ്ലേറ്റിംഗ് ചെയ്‌തത്.”

“അയ്യായിരം രൂപ പോയത് പോട്ടെ, അഞ്ച് ലക്ഷത്തിന്‍റെ സ്വർണ്ണാഭരണങ്ങൾ അല്ലേ അതുവഴി നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിഞ്ഞത്?” ശ്രീമതി പറഞ്ഞു.

“അല്ലെങ്കിലും ഇവൻ ബുദ്ധിമാനല്ലേ. അതുകൊണ്ടല്ലേ ഞാൻ എന്‍റെ മോളെ ഇവന് കെട്ടിച്ചു കൊടുത്തത്” അമ്മായിഅമ്മ പറഞ്ഞു.

“ഇനി നിങ്ങളോട് ഒരു അപേക്ഷയേയുള്ളൂ. ഒറിജിനൽ മുഴുവൻ അണിഞ്ഞ് നടക്കണ്ട.”

“അതു മോൻ പറഞ്ഞത് നേരാ. നമുക്കത് ലോക്കറിൽ വയ്‌ക്കാം. അമ്മായിഅമ്മ ആദ്യമായി ഞാൻ പറഞ്ഞ ഒരു കാര്യത്തെ പിന്തുണയ്‌ക്കുന്നതു കണ്ട് ഞാൻ അതിശയിച്ചു.

ഞങ്ങൾ കാറിൽ ബാങ്കിലേക്ക് പോകുമ്പോൾ ഞാൻ ഓർത്തു. ഇവരുടെ ദുസ്വഭാവങ്ങളും വച്ചു പൂട്ടാൻ പറ്റിയ ലോക്കറും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ..

പിസ

സോറി രാഹുൽ!!! ഈ പ്രോജക്ടിന്‍റെ ടീം ലീഡർ നിങ്ങളെ ആക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓട്ടോമോട്ടീവ് സ്റ്റിയറിംഗ് സിസ്‌റ്റങ്ങളെ കുറിച്ച് വികാസിനുള്ള അനുഭവജ്‌ഞാനം അവഗണിക്കാൻ പറ്റില്ല.”

മിസ്‌റ്റർ ഗുപ്തയുടെ വാക്കുകളിൽ ക്ഷമാപണത്തിന്‍റെ നിറം കലർന്നു. രാഹുൽ ആ പദവി പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാം. ഗുപ്തയുടെ മാത്രമല്ല കമ്പനിയിലെ എല്ലാവർക്കും.

“പൈലറ്റ് പ്രോജക്‌ടിൽ നിങ്ങളുടെ പെർഫോമൻസ് വച്ചു നോക്കുമ്പോൾ ശരിക്കും ടീം ലീഡർ സ്‌ഥാനം നിങ്ങൾക്കും അർഹതപ്പെട്ടതാണ്. വികാസിന് ക്ലെൻസുമായി കൂടുതൽ ബന്ധം ഉണ്ട്,  മാത്രമല്ല അയാളുടെ വർക്കിംഗ് എക്സ്പീരിയൻസും പരിഗണിക്കണമല്ലോ.

“ഇറ്റ്സ് ഓകെ സർ,” രാഹുൽ പുഞ്ചിരിയോടെ തന്‍റെ ബോസിനെ നോക്കി.

“അതേക്കിറിച്ച് സാർ വിഷമിക്കേണ്ട. താങ്കൾ ചെയ്‌തതാണ് ശരി. വികാസിന് എന്നേക്കാൾ എക്സ്പീരിയൻസ് ഉള്ളതല്ലോ.!”

ബോസിനോട് നാവു കൊണ്ട് പറഞ്ഞുവെങ്കിലും രാഹുൽ ഇങ്ങനെയാണ് മനസ്സില്‍ പറഞ്ഞത്.

ങ്ഹും .. അവന്‍റെ പല്ല് കൊഴിക്കുന്ന കാര്യം ഞാനേറ്റു. കണ്ടില്ലേ. ഇരിപ്പ് അർഹിക്കാത്ത ക്രെഡിറ്റ് കയ്യടക്കി വച്ചിരിക്കുന്നു. നാണം കെട്ടവൻ! ഒരു ചാൻസ് കിട്ടിയാൽ വികാസിന്‍റെ കരിയർ പോലും ഞാൻ വെള്ളത്തിലാക്കും…

അല്ലെങ്കിൽ എന്തിന് അയാളെ പറയണം. തലവനാണെന്ന് പറഞ്ഞിരിക്കുന്ന ആ മനുഷ്യന് നട്ടെല്ലില്ലാതായി പോയി. ഹലോ, മിസ്‌റ്റർ ഗുപ്ത, നിങ്ങളുടെ ഡീൽ എനിക്ക് മനസ്സിലായില്ലെന്നു വിചാരിച്ചോ?

പഴയ ക്ലാസ്മേറ്റിന്‍റെ മകൻ എന്ന പരിഗണനയല്ലേ വികാസിന് കൊടുക്കുന്നത്? ഒരു മഞ്ഞ ഷർട്ടും ഇട്ട് വന്നിരിക്കുന്നു തടിയൻ. മ്ലേച്‌ഛൻ… രാഹുൽ മനസ്സിൽ വന്ന ചീത്ത വാക്കുകളെല്ലാം അയാളെ വിളിച്ചു കൊണ്ടിരുന്നു.

“താങ്ക് യു രാഹുൽ… യു ആർ സോ അമേസിംഗ്. ഞാൻ പറഞ്ഞത് ശരിയായ സ്പിരിറ്റിൽ എടുക്കാൻ കഴിഞ്ഞല്ലോ.” രാഹുൽ അതു കേട്ട് അനുസരണയുള്ള നായിനെ പോലെ തലയാട്ടി. മീറ്റിംഗ് ലഞ്ച് സമയമായപ്പോഴേക്കും അവസാനിച്ചു. പിന്നെ എല്ലാവരും വികാസിനെ അഭിനന്ദിക്കാൻ ആയി അയാളെ പൊതിഞ്ഞു.

രാഹുലും മടിച്ചില്ല. ഞാനാണ് നടൻ എന്ന് സ്വയം മനസ്സിലോർത്ത്, അയാൾ വികാസിന് അഭിനന്ദനം ചെരിഞ്ഞു. “പുതിയ പ്രൊജക്‌ടിൽ എനിക്ക് ചെയ്യാൻ കഴിയുന്ന എന്തും ഞാൻ സഹായിക്കാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പ്ലീസ് അറിയിക്കൂ.”

ലാപ് ടോപ്പും, തന്‍റെ ഫയലുകളും ഷോൾഡർ ബാഗിലേക്ക് വച്ചു കൊണ്ട് രാഹുൽ വികാസിനോട് പറഞ്ഞു. അപ്പോൾ അയാളുടെ ഉള്ളിലൊരു മറ്റൊരു രാഹുൽ പ്രതികാര ദാഹത്തോടെ അട്ടഹസിച്ചു. “എടാ… നിന്നെ ഞാൻ കാണിച്ചു തരാമെടാ… എങ്ങനെ സഹായിക്കാൻ പോകുന്നുവെന്ന്… ഫൈനൽ റിപ്പോർട്ട് വരട്ടെ. പിന്നടുത്ത മൂന്ന് മാസം, അതിനകം നിന്നെ ഇവിടെ നിന്ന് കെട്ടികെട്ടിച്ചില്ലെങ്കിൽ എന്‍റെ പേര് രാഹുൽ എന്നല്ല.”

“താങ്ക് യു രാഹുൽ” വികാസിന്‍റെ നന്ദിയ്‌ക്ക് ഒരു പഞ്ചാരച്ചിരി വിരിച്ച് രാഹുൽ പുറത്തേക്ക് നടക്കുമ്പോൾ വരാന്തയിൽ കെളുത്തി വലിക്കുന്ന പുഞ്ചിരിയുമായി അന്ന വർഗ്ഗീസ് നിൽക്കുന്നു.

അന്ന ഇവിടെ ചേർന്നിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. രാഹുലിന്‍റെ കഴിവിനെ കുറിച്ച് വലിയ മതിപ്പ് തോന്നിയിട്ടുണ്ട് അന്നയ്‌ക്ക്. “എല്ലാവരോടും നല്ല രീതിയിൽ പെരുമാറും. സഹായമനസ്‌കനാണ്. ടീം ലീഡർ ആവാൻ കഴിഞ്ഞില്ലെങ്കിലും, ആ പ്രശ്നത്തെ എത്ര നന്നായിട്ടാണ് നിങ്ങൾ കൈകാര്യം ചെയ്‌തത്.” അന്ന പറഞ്ഞു.

ശരിയാണ് ഹീ ഈസ് ഓസം… അതു കേട്ടു വന്ന സമീർ രാഹുലിന്‍റെ തോളിൽ മെല്ലെ തട്ടി. എന്നിട്ട് തള്ളവിരൽ ഉയർത്തി ഓൾ ദി ബെസ്‌റ്റ് പറഞ്ഞു.

“ആരോടും മോശമായി പെരുമാറുകയേയില്ല. കീപ് ഇറ്റ് അപ്പ് രാഹുൽ.”

സമീറിന്‍റെ സംസാരം കേട്ടപ്പോൾ രാഹുലിന് ഉള്ളിൽ എന്തൊക്കെയോ തികട്ടി വന്നു. “കഴിഞ്ഞ മാസം എന്‍റെ കാർ എടുത്തു കൊണ്ടു പോയി ഇടിപ്പിച്ചവനല്ലേ. അന്ന് നിന്നെ ചീത്ത വിളിച്ചത് മറന്നുപോയോ… ങ്ഹും കിട്ടിയതു മതിയായില്ലെങ്കിൽവ ഒരിക്കൽ കൂടി നീ അങ്ങനെ ഒന്ന് ശ്രമിച്ചു നോക്കൂ. അപ്പോൾ കാണാം. ”

“ഓഹ്… ഡോണ്ട് ബി സില്ലി… സമീർ…!” അവരുടെ ആശംസകൾക്ക് രാഹുലിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

സന്ദർഭത്തിനനുസരിച്ച് അഭിനയിക്കാൻ തന്നെ കഴിഞ്ഞേ ഇവിടെ ആരുമുള്ളൂ എന്ന് രാഹുൽ അപ്പോൾ ഗൂഢമായ ചിരിയോടെ ഓർമ്മിച്ചു.

അതൊരു വലിയ ഡീൽ ഒന്നും അല്ലല്ലോ… വരൂ നമുക്ക് ലഞ്ച് കഴിക്കാം. നല്ല വിശപ്പുണ്ട്. രാഹുൽ സംഭാഷണത്തിന്‍റെ ഗതി മാറ്റി.

ടെലികോൺഫറൻസും കഴിഞ്ഞ് കമ്പ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ സമയം ഏഴുമണിയായി. 15 – 10 നിലയുള്ള ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ രാഹുലിന്‍റെ മുഖത്ത് ക്ഷീണം പ്രകടമായിരുന്നു. അയാൾ ക്ഷീണിതമായ കണ്ണുകൾ വിരലുകൾ കൊണ്ട് അമർത്തിത്തിരുമ്മി. ആകെപ്പാടെ ഒരു വരണ്ട ദിനം. അതിലുപരി തിരക്കുകളും.

എങ്ങനെയും വീട്ടിലെത്തി കിടക്കണം എന്നു മാത്രമേ തോന്നുള്ളൂ. ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ബട്ടൻ അമർത്തി. ലിഫ്‌റ്റിനുള്ളിൽ ഓരോ ഫ്ളോറുകൾ തെളിയുന്നത് അയാൾ അക്ഷമനായി നോക്കി നിന്നു.

ഓഫീസിൽ തന്‍റെ പ്രോഫൈൽ അപ്ഡേറ്റ് ചെയ്യേണ്ട സമയമായിരിക്കുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ ഒരു പ്രത്യപകാരവും ആരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. മാത്രമോ ഈ ജോലി പരമ ബോറായി തുടങ്ങിയിരിക്കുന്നു.

ലിഫ്‌റ്റ് 10 ൽ എത്തി. അപ്പോൾ അയാൾ വീടിനെ കുറിച്ചോർത്തു. ഭാര്യ ഇന്നെന്താവുമോ ഡിന്നറിനുണ്ടാക്കിയിട്ടുണ്ടാവുക? സ്‌ഥിരം ഉണ്ടാക്കുന്ന ചപ്പാത്തിയും കറിയുമാണെങ്കിൽ സംശയമില്ല ഇന്ന് അത് ഞാൻ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയും. അവൾക്ക് പിസ പാചകം ചെയ്യാൻ അറിയില്ലായിരിക്കും. പറ്റുമെങ്കിൽ ഒരെണ്ണം വാങ്ങിയാലോ?

ഇത്രയും സങ്കീർണ്ണമായ ഒരു പകലിനു ശേഷം സ്വസ്ഥമായ ഒരു രാവ് അയാൾ ആഗ്രഹിച്ചു. പക്ഷേ സ്കിൽ റിപ്പോർട്ട് കഴിയുമെങ്കിൽ ഇന്ന് രാത്രി തന്നെ പൂർത്തിയാകണം. തൊട്ടടുത്ത ദിവസം എംഡി വരുന്നുണ്ടെനാണ് കേട്ടത്. കക്ഷി എന്തായാലും ആ റിപ്പോർട്ട് ചോദിക്കും.

ലിഫ്റ്റ് ഗ്രൗണ്ട് ഫോളറിലെത്തി. തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്. മഴ പെയ്യുന്നു. പാർക്കിംഗ് ഏരിയയിലേക്ക് അയാൾ ഓടി. ഹൊ! എന്തൊരു കഷ്‌ടമാണ്. മഴയെ ഇഷ്‌ടമേയല്ല രാഹുലിന്. പെയ്യാൻ കണ്ട സമയം. അയാൾ മഴയെ മനസ്സു കൊണ്ട് ശപിച്ചു.

മഴയിൽ കുട ചൂടി പുറത്തേക്കു നടക്കുന്ന മായയെ കണ്ട് രാഹുൽ ചിരിച്ചു. “ഹേയ്, വേഗം വിട്ടോ… മുഴുവൻ നനയും. കല്ലു പെറുക്കി ചാടുന്ന പോലെയല്ലേ ഓരോ തുള്ളിയും” മായ പറഞ്ഞു.

“ഓഹ്… നൊ പ്രോബ്ളം എനിക്ക് മഴ ഇഷ്‌ടമാണ്.”

അയാൾ അതു പറഞ്ഞിട്ട് മഴയ്‌ക്കു നേരെ പല്ലിറുമ്മി.

പിസ വാങ്ങാനൊന്നും ഇനി നിവൃത്തിയില്ല. ഈ മഴയിൽ റോഡിൽ ട്രാഫിക് കുരുക്ക് വീണു കഴിഞ്ഞു. ഇനിയും വൈകിയാൽ കൂടുതൽ തിരക്കാവും. ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോഴാണ് ഭാര്യയുടെ വിളി. രാവിലെ ഉണ്ടാക്കിയ ചപ്പാത്തിയും കറിയും ബാക്കിയുണ്ട്. അതു തന്നെ മതിയോ രാത്രിയിലേക്ക് എന്നാണ് ചോദ്യം.

“ഓ അതു മതി . നീ വെറൊന്നും ഉണ്ടാക്കേണ്ട. എനിക്ക് ചപ്പാത്തിയാ ഇഷ്‌ടം. വീട്ടിൽ എത്തിയിട്ട് പാചകം ചെയ്യാൻ സമയം കിട്ടിയില്ല എന്നാണ് അവൾ പറയുന്നത്. ഇനി പെട്ടെന്ന് ഉണ്ടാക്കി ഒരു മഹാത്ഭുതം സൃഷ്‌ടിക്കാനൊന്നും അവൾക്കു കഴിയില്ലല്ലോ. പിന്നെ വേറെന്തെങ്കിലും ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടെന്തു കാര്യം.

ചിരിച്ചു കൊണ്ട് ഇത്രയും ഒക്കെ പറയേണ്ട കാര്യം പോലും ഇല്ല. എന്നിട്ടും അയാൾ അങ്ങനെ ചെയ്‌തു.

“താങ്ക്യൂ ഡിയർ ഇനി ഇന്ന് കുക്കിംഗ് വേണ്ട. ആം ടയേഡ്.”

അവൾ അത്രയും പറഞ്ഞപ്പോൾ ഇനി വീട്ടിൽ ചെല്ലുമ്പോൾ എന്താണ് കേൾക്കുക എന്ന കാര്യവും അയാൾക്കറിയാം.

“ഈ കുട്ടികളെ കൊണ്ട് എനിക്ക് മതിയായി. അഹാന് ഹോം വർക്ക് ചെയ്യാനുണ്ട്. അവന് അത് പറഞ്ഞു കൊടുക്കണേ. എനിക്ക് കണക്ക് ഒരു പിടിയുമില്ലെന്ന് അറിയാലോ.” ഇങ്ങനെ പറഞ്ഞ് അവൾ ഒരു നിസ്സാര ചിരി ചിരിക്കും.

തിക്കും തിരക്കും മഴയും എല്ലാം തരണം ചെയ്‌ൽ രാഹുൽ വീട്ടിലെത്തിയപ്പോൾ, സമയം ഒമ്പത്. കാർ പാർക്ക് ചെയ്‌ത് വീട്ടിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ മിസിസ് ശർമ്മ, തന്‍റെ നായ്‌ക്കുട്ടിയുമായി പുഞ്ചിരിയോടെ കുശലം ചോദിച്ചു. അവരെ ചുറ്റിപ്പറ്റി നിന്ന നായ രാഹുലിനെ കണ്ടതോടെ ഓടിക്കിതച്ചു വന്നു. കാലിലും മറ്റും നക്കാൻ തുടങ്ങി.

ശെ! അതിന്‍റെ ഉമിനീരു മുഴുവൻ അയാളുടെ പുതിയ ഷൂവിൽ പറ്റിപ്പിടിച്ചു. രാഹുലിന് അറപ്പ് തോന്നിയെങ്കിലും നായ്‌ക്കുട്ടിയെ കുനിഞ്ഞ് ഓമനിക്കാൻ മറന്നില്ല.

“പട്ടിയെ വളർത്തുമ്പോൾ ഇങ്ങനെ കണ്ട ആളുകളുടെ ദേഹത്തേക്ക് ചാടി വീഴാനാണോ ശീലിപ്പിക്കേണ്ടത്, ഷിറ്റ്!” അയാൾ മനസ്സിലോർത്തു.

“ഹലോ… രാഹുൽ ബ്രോണിക്ക് രാഹുലിനോട് എന്തോ ഒരു പ്രത്യേക സ്നേഹമുണ്ട്.” മിസിസ് ശർമ്മ അതു പറഞ്ഞപ്പോൾ രാഹുൽ ഉറക്കെ ചിരിച്ചു.

“ഹ..ഹ… ഇറ്റ് ഈസ് ഒകെ. ഞാൻ കണ്ടിട്ടുള്ള നായ്‌ക്കളിൽ ഏറ്റവും ഭംഗിയുണ്ട് ഇതിന്.”

“രാഹുലിനെ കുറിച്ചോർക്കുമ്പോൾ അദ്ഭുതമാണ് എനിക്ക്. ആരോടും മോശമായൊന്നും സംസാരിക്കുന്നത് ഞാനിന്നുവരെ കണ്ടിട്ടില്ല. ആ പ്രശംസയുടെ മറുപടി ഒരു ചിരിയിൽ ഒതുക്കി രാഹുൽ വീട്ടിലേക്ക് നടന്നു.

കറി ചൂടാക്കിയപ്പോഴാണോ എന്തോ അടിയിൽ പിടിച്ച് കരിഞ്ഞ മണം. അയാൾക്ക് ഛർദിക്കാൻ തോന്നി. അകത്തെ മുറിയിൽ കുട്ടികളുടെ ബഹളം കേൾക്കാം. എന്തിനോ വേണ്ടി പോരടിക്കുകയാണ് രണ്ടു പേരും.

അയാൾ കോളിംഗ് ബെൽ അടിക്കാൻ കൈവിരൽ ഉയർത്തിയതാണ്. എന്നാൽ പെട്ടെന്ന് അയാൾക്ക് മറ്റെന്തോ ചെയ്യാനാണ് തോന്നിയത്. കാർ വീണ്ടും അൺലോക്ക് ചെയ്‌ൽ രാഹുൽ ഡ്രൈവിംഗ് സീറ്റിലിരുന്നു.

മഴ മാറിയിരിക്കുന്നു. തണുത്ത രാത്രി. സുഖമുള്ള കാറ്റ് വീശുന്നു. അയാൾക്ക് എന്തെന്നറിയാത്ത ആഹ്ലാദം മനസ്സിലേക്ക് നിറഞ്ഞു വന്നു. അയാൾ കാർ പിന്നോട്ടെടുത്തു. പിസ ഹട്ടിലെത്തുമ്പോൾ അയാൾക്ക് കൂടുതൽ ഉന്മേഷം തോന്നി. സുഖദമായ ഗന്ധം അവിടെ നിറഞ്ഞു നിൽക്കുന്നു.

രാഹുൽ പിസ ഓർഡർ ചെയ്‌തിട്ട് ചുറ്റും നോക്കി. ഒരു കോർണറിൽ കുറേപ്പേർ ഒരുമിച്ചിരുന്ന് പിസ കഴിക്കുന്നു. ചങ്ങാതിക്കൂട്ടം ആണ്. അൽപം അകലെ ഒഴിഞ്ഞ കോണിൽ യുവാവും യുവതിയും കണ്ണുകളിൽ കണ്ണു നോക്കി ഇരിക്കുന്നു. മറ്റൊരു ടേബിളിൽ അമ്മയും മക്കളും. പിസയുടെ ലാസ്‌റ്റ് പീസിന് മക്കൾ കടിപ്പിടി കൂട്ടുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കുകയാണ് ആ അമ്മ. അയാൾക്ക് അത് കണ്ട് ചിരി വന്നു.

പിസ സെന്‍ററിൽ സാമാന്യം തിരക്കുണ്ട്. അതിനിടയിൽ ഒറ്റയ്ക്കിരിക്കാൻ അയാൾക്ക് ഒട്ടും വിഷമം തോന്നിയില്ല. സത്യം പറഞ്ഞാൽ അനിയന്ത്രിതമായ ഒരു സന്തോഷം, ആ ഇരിപ്പിൽ അയാൾക്ക് തോന്നി.

അപരിചിതർക്കിടയിൽ അങ്ങനെ ഇരിക്കുമ്പോൾ അയാൾ വളരെ ശാന്തനായി. ആരോടും ഒന്നും പറയേണ്ട, അഭിനിയിക്കേണ്ട… അയാൾ ആശ്വാസത്തോടെ തന്‍റെ കസേരയിൽ ചാഞ്ഞിരുന്നു.

പിസയ്ക്കൊപ്പം കുടിക്കാൻ കോക്ക് ഓർഡർ ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്‌തത്. അയാൾ ദീർഘശ്വാസത്തോടെ ഫോണെടുത്തു നോക്കി.

ഭാര്യയാണ്.

“ഹായ് സൗമ്യ…!”

“എവിടെയാണ് എത്ര നേരമായി കാത്തിരിക്കുന്നു.”

കുട്ടികളുടെ ബഹളം അപ്പോഴും തുടരുന്നുണ്ട്. അവളുടെ ശബ്ദം ആ ബഹളത്തിൽ മുങ്ങിപ്പോയി.

ഓഫീസിലേക്ക് അത്യാവശ്യമായി മടങ്ങിപോകേണ്ടി വന്നു. ഒരുമിച്ച് ഡിന്നർ കഴിക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. എന്ന് പറയാനാണ് അയാൾക്ക് തോന്നിയത്. പക്ഷ നാവ് സംസാരിച്ചത് മറ്റൊന്നായിരുന്നു.

“നീ വീട്ടിൽ ഒന്നും ഉണ്ടാക്കിയിട്ടില്ലല്ലോ. എനിക്ക് കരിഞ്ഞ ചപ്പാത്തി വേണ്ട. വായക്ക് രുചിയായി എന്തെങ്കിലും കഴിച്ചിട്ടു വരാം.”

“ങ്ഹേ….” അങ്ങേ വശത്ത് സൗമ്യ അമ്പരപ്പോടെ നിൽക്കുന്നത് അയാൾ മനസ്സു കൊണ്ട് വീക്ഷിച്ചു. ഛെ! താൻ എന്താണ് പറഞ്ഞത്. അറിയാതെ ആണെങ്കിലും മനസ്സിൽ തോന്നിയത് പറയാൻ കഴിഞ്ഞതിൽ അയാൾക്ക് ആശ്വാസം തോന്നി.

വെയ്‌റ്റർ മേശപ്പുറത്ത് പിസ കൊണ്ടു വച്ചപ്പോൾ അയാൾക്ക് നാവിൽ വെള്ളമൂറി. മനോഹരമായ ഒരു ലോകത്ത് എത്തിയപ്പോലെ അയാൾ കോൾമയിൽ കൊണ്ടു.

ഉച്ചയ്ക്കു ശേഷം ഇതു വരെ ഒന്നും കഴിച്ചിട്ടില്ല. ഒരു ഗ്ലാസ് വെള്ളം പോലും അയാൾ ഓർത്തു. വയറ്റിൽ കത്തിക്കാളുന്ന വിശപ്പിലേക്ക് ഈ സ്വാദിനെ നുണയാൻ അയാൾ ആവേശത്തോടെ ആഗ്രഹിച്ചു.

ഒരു കഷണം പിസ എടുത്ത് അയാൾ വായിൽ വച്ചു.

“ഓഹ്… ഗുഡ്, നല്ല സ്വാദ്.” അയാളുടെ എല്ലാ ക്ഷീണവും പറന്നകന്നു. “മനസ്സ് പറഞ്ഞത് ഇപ്പോഴെങ്കിലും താൻ കേട്ടല്ലോ.” അയാൾ അലോചിച്ചു.

സത്യത്തിൽ ഇത്രകാലം ഞാൻ എന്തിനാണ് അത് മാറ്റിവച്ചത്. അവനവന് തോന്നുന്ന കാര്യങ്ങൾ പറയുന്നതിൽ എന്തിനാണ് മടിക്കുന്നത്?

പിസയുടെ ഒരു കഷണം കൂടി ആസ്വദിച്ച് കഴിക്കവേ രാഹുൽ സ്വയമറിയാതെ പറഞ്ഞു പോയി. “എന്താ ഞാനും ഒരു മനുഷ്യൻ അല്ലേ!”

കോഫി ടേബിൾ

രശ്മി തന്‍റെ മുഖം കണ്ണാടിയിൽ നോക്കി കൊണ്ട് ഒരു നീണ്ട ശ്വാസമെടുത്ത് പതിയെ ഹാളിലേക്ക് ചെന്നിരുന്നു. തന്‍റെ മുടി ഒതുക്കി കെട്ടാനുള്ള ശ്രമവും ഇതിനിടയിൽ തുടർന്നു കൊണ്ട് പത്രം വായിക്കുകയായിരുന്ന വന്ദനയെ നോക്കി.

“ഞാനൊറ്റയ്ക്ക് ഒരാളെ പോയി കാണുക. അതും തീരെ പരിചയമില്ലാത്ത ഒരാളെ, എന്തോ എനിക്കിത് ശരിയാകുമെന്നു തോന്നുന്നില്ല. നീ കൂടെ ഉണ്ടായിരുന്നെങ്കിൽ…”

രശ്മി ഏറെ മടുപ്പോടെ വന്ദനയെ നോക്കി.

“പക്ഷേ വിവേക് അപരിചിതനൊന്നുമല്ലല്ലോ…”

വന്ദന ഏറെ ആത്മവിശ്വാസത്തോടെ പറഞ്ഞു. “നിനക്ക് വിവേകിനെ അടുത്തറിയുന്നതു പോലെ എനിക്കറിയില്ലല്ലോ.”

രശ്മി താൽപര്യമില്ലാത്തതു പോലെ പറഞ്ഞു.

“വിവേകുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടല്ലോ. അതു ധാരാളം മതിയാകും” വന്ദന പറഞ്ഞു.

“ഫോണിലൂടെയുള്ള രണ്ടോ മൂന്നോ പ്രാവിശ്യത്തെ സംസാരം കൊണ്ട് എനിക്കൊരാളെ മനസ്സിലാക്കാൻ പറ്റില്ല.”

രശ്മിക്ക് വന്ദന പറഞ്ഞത് ബോധിച്ചില്ല. “വിവേകിനെ എന്തുകൊണ്ട് വീട്ടിലേക്ക് വിളിച്ചു കൂടാ. ഇതൊരുമാതിരി റെസ്റ്റോറന്‍റിലെ ടേബിളൊക്കെ ബുക്ക് ചെയ്ത്. അതും ഞാനൊറ്റയ്ക്ക് പോയി കാണണമെന്നൊക്കെ പറഞ്ഞാൽ ഇത് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല.” രശ്മി പോകാനില്ലെന്ന പോലെ മടി പിടിക്കുന്നു.

“അതു പറ്റില്ല. ഞാനീ ചെറിയ കാര്യമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇതിനു വേണ്ടി എനിക്ക് ലീവ് എടുത്ത് കൂടെ വരാനും പറ്റില്ല. ആകെ ഒരു മാസമേ ആയിട്ടുള്ളൂ ഈ പുതിയ ജോലിക്ക് ചേർന്നിട്ടെന്ന് അറിയാമല്ലോ?”

വന്ദന രശ്മിയെ എങ്ങിനെയെങ്കിലും പറഞ്ഞു വിടാനുള്ള ഒരുക്കത്തിൽ തന്നെ.

“ശരി… സമ്മതിച്ചു. അങ്ങിനെയാണെങ്കിൽ ഇത് മറ്റൊരു ദിവസത്തേക്ക് ആക്കിക്കൂടെ” രശ്മി സംശയം പ്രകടിപ്പിച്ചു.

“വിവേകിന്‍റെ തിരക്ക് അറിയാതെ പോകരുത്. ഇങ്ങനെയൊരു കോഫി ഡേറ്റ് ബുക്ക് ചെയ്യുന്നതിന്‍റെ സമയവും സാമ്പത്തികവുമായ കാര്യങ്ങൾ മനസ്സിലാക്കണ്ടേ. അങ്ങിനെയാണെങ്കിൽ ഇന്നലെ പറയണമായിരുന്നു. ഇതിപ്പോൾ പോകാൻ നേരത്ത് മാറ്റി വയ്ക്കണം എന്നു പറയാമോ. വേറൊരു എമർജൻസിയും ഇപ്പോഴില്ല. അതു മാത്രമല്ല ഫൈസ്റ്റാർ ഹോട്ടലിലെ ബുക്കിംഗ് ചാർജ് വെറുതെ കളയാൻ ഞാനൊരുക്കമല്ല.” വന്ദന വിടാൻ ഭാവമില്ലായിരുന്നു.

“എന്നെപ്പോലൊരു സാധാരണ വ്യക്‌തി ഫൈസ്റ്റാർ ഹോട്ടലിലോട്ട് വെറുതെയങ്ങ് കയറിച്ചെല്ലുക എന്ന് വച്ചാൽ” രശ്മിക്ക് ആകെയൊരു മുഷിപ്പ്.

“അതിനെന്താ നമുക്ക് ഒരു നല്ല ഡ്രസ്സൊക്കെ വാങ്ങി വരാം. ഓഫീസിൽ പോകുവാൻ എനിക്കിനിയും രണ്ട് മണിക്കൂറുണ്ട്.” വന്ദന രശ്മിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

“പിന്നെ നമ്മുടെ മുറ്റത്ത് പണം കായ്ക്കുന്ന മരമാണല്ലോ പോകുന്ന വഴി കുറച്ച് പൊട്ടിച്ചൊണ്ടു പോകാം.” രശ്മി തർക്കത്തിനെന്ന പോലെ തമാശ കലർത്തി പറഞ്ഞു.

“ഇത്തിരി ഒരുങ്ങിപ്പോയാൽ ഒന്നും വരാനില്ല. നമുക്ക് നമ്മളോടു തന്നെ ഒരു സ്നേഹമുണ്ടാകണം. അതുപോലെ ആളുകളോട് സംസാരിക്കുന്നത് മാത്രമല്ല പുതിയ രീതികൾ ഉൾക്കൊണ്ട് വസ്ത്ര ധാരണത്തിൽ ശ്രദ്ധിക്കുന്നതും പ്രധാനപ്പെട്ടതാണ്.” വന്ദന പിടിച്ച പിടിയാലെ രശ്മിയെയും കൊണ്ട് ഷോപ്പിംഗിനായി ഇറങ്ങി.

അഞ്ച് വർഷം മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം അതിൽ നിന്നൊക്കെ കരകയറി ഒരു പരിധി വരെ ജീവിതത്തിലെ മറ്റു കാര്യങ്ങളിലേക്ക് ഇടപെടാൻ കഴിഞ്ഞതും ഒരു ജോലിയൊക്ക ചെയ്യാൻ തുടങ്ങിയതും വന്ദന കാരണമാണ്. അവളുടെ സന്തോഷത്തിന് കൂട്ടു നിൽക്കുക മാത്രമാണ് രശ്മി ചെയ്യുന്നത്.

“ഒന്നു വേഗം വന്നേ, എനിക്ക് ഇതുകഴിഞ്ഞ് ഓഫീസിൽ പോകണം.” വന്ദന തിരക്കു കൂട്ടി.

പറ്റിയൊരു ഡ്രസ്സ് നോക്കി കണ്ടുപിടിക്കുക പ്രയാസമേറിയ കാര്യം തന്നെയാണ്. എങ്കിലും കളർ കോമ്പിനേഷനും സ്റ്റൈലും മെറ്റീരിയലും നോക്കി എടുത്തണിഞ്ഞ് നോക്കിയ ശേഷം ഒരാറെണ്ണം തിരഞ്ഞെടുത്തു വച്ചു. അതിൽ നിന്നും രണ്ടെണ്ണം വാങ്ങാമെന്നു തീരുമാനമായി. പക്ഷേ രശ്മിക്ക് രണ്ടെണ്ണം വേണമെന്നില്ല.

“നമുക്ക് ലോട്ടറിയടിച്ചിട്ടൊന്നുമില്ലല്ലോ. ഒരെണ്ണം വാങ്ങിയാ മതി” വന്ദനയെ രണ്ടെണ്ണം വാങ്ങാമെന്നുള്ള തീരുമാനത്തിൽ നിന്നും രശ്മി പിന്തിരിപ്പിച്ചു.

“ശരി! എന്നാലേ ഇതിലൊരണ്ണം എടുത്തോ” വന്ദനയുടെ നിർദ്ദേശപ്രകാരം രശ്മി സെലക്ട് ചെയ്‌ത ഡ്രസ്സിൽ നിന്നും ഒന്നെടുത്തു. രണ്ടുപേരും തിരിച്ച് വീട്ടിലെത്തിയ ശേഷം വന്ദന ജോലിയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. രശ്മി തന്‍റെ മീറ്റിംഗിനെക്കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരുന്നു.

“വേഗം റെഡിയായിക്കേ… ഞാൻ ഓഫീസിൽ പോകുന്ന വഴി ഡ്രോപ്പ് ചെയ്യാം.”

വന്ദന തന്‍റെ തിരക്ക് രശ്മിയോട് വ്യക്‌തമാക്കുകയാണ്. രശ്മി പുതിയ ഡ്രസ്സണിഞ്ഞ് പോകാനായി ഒരുങ്ങി. മുടികൾ വിടർത്തിയിട്ട് അൽപം ലിപ്സ്റ്റിക്ക് ചുണ്ടുകളിലിട്ടു.

“ആഹാ ഇപ്പോ മുമ്പത്തെപ്പോലെ സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ” ഇതുപറഞ്ഞ് വന്ദന രശ്മിയെ തോളോട് ചേർത്ത് പിടിക്കുന്നു. രശ്മി കണ്ണുകൾ നിറയാതിരിക്കാൻ ചുണ്ടുകളമർത്തിപ്പിടിച്ചു. തന്‍റെ ഭർത്താവ് താനൊരുങ്ങിയിറങ്ങുന്ന സമയത്തൊ ഇങ്ങനെ പറയാറുണ്ടായിരുന്നത് രശ്മിയോർത്തു പോയി.

ഹോട്ടലിനുള്ളിൽ വളരെ വിശാലമായ റെസ്റ്റോറന്‍റ്. അലങ്കാര ച്ചെടികളും വിളക്കുകളും നിറഞ്ഞ അന്തരീക്ഷം. ഗസൽ മൂഡിലുള്ള പാട്ട് അകമ്പടിയെന്നോണമുണ്ട്. രശ്മി ബുക്കിംഗ് ടേബിളിനരികത്തേക്ക് ചെന്നു. വിവേക് അവിടെ നേരത്തെ വന്നിരിക്കുന്നുണ്ട്. വെയിറ്റർ രശ്മിയെ ടേബിളിനരികത്തേക്ക് അനുഗമിച്ചു. വിവേക് ചെറിയൊരു പുഞ്ചിരിയോടെ രശ്മിക്ക് ഹസ്തദാനം നൽകി. രശ്മിയുടെ പ്രതീക്ഷകളെ തെറ്റിക്കും വിധത്തിലായിരുന്നു വിവേകിന്‍റെ പ്രകൃതം.

നല്ല തിളങ്ങുന്ന കണ്ണുകൾ, കവിളുകൾ പുഞ്ചിരിക്കുമ്പോൾ ഒതുക്കത്തിൽ ചലിക്കുന്നു. പെൺകുട്ടികളെ ആകർഷിക്കുന്ന എന്തോ ഒന്ന് വിവേകിലുണ്ട് എന്ന് രശ്മിക്ക് തോന്നി.

“ഗുഡ് ഈവ്നിംഗ്. ഇരിക്കൂ. നിങ്ങളെക്കുറിച്ച് വന്ദന എപ്പോഴും പറയാറുണ്ട്.”

രശ്മിയുടെ ആകാംക്ഷയും ആശയക്കുഴപ്പവും വിവേക് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി കളഞ്ഞു.

അവർ സാധാരണപോലെ സംസാരിച്ചു തുടങ്ങി.

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ദന രാവിലെ വീട്ടിലെത്തി. രശ്മിയുടെ റൂമിലേക്ക് നുഴഞ്ഞു കയറിയ വന്ദന കുട്ടികളെപ്പോലെ പതുങ്ങി രശ്മി കിടക്കുന്ന കട്ടിലിനരികിലെത്തി.

“ഗുഡ് മോണിംഗ്…വാ…വാ”

വന്ദനയെ രശ്മി വരവേറ്റൂ.

“ആഹാ… എഴുന്നേറ്റു കിടക്കുകയായിരുന്നോ. എന്താ ഇങ്ങനെ ആലോചിച്ചു കിടക്കുന്നേ?”

വന്ദനയുടെ ചോദ്യം.

“ഞാനിങ്ങനെ ഓരോന്നോരോന്നായി ആലോചിക്കുകയായിരുന്നു.” രശ്മിയുടെ മറുപടി.

“അതു ശരി, അപ്പോ മീറ്റിംഗ് എങ്ങിനെയുണ്ടായിരുന്നു.” വന്ദന ആകാംക്ഷയോടെ

“ഗുഡ്… അല്ല, പെർഫെക്ട്. വിവേക് നല്ലൊരാളാണ്” രശ്മി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതെനിക്കറിയാം” വന്ദന പുഞ്ചിരിക്കുന്നു.

“വിവേകിന്‍റെ ഓഫീസും ഞാനിപ്പോൾ പോകുന്ന പുതിയ ഓഫീസും അടുത്തടുത്താണ്.”

വന്ദന ഇതു പറഞ്ഞതും രശ്മി ഇടം കണ്ണോടെ വന്ദനയെ നോക്കി പുഞ്ചിരിച്ചു.

“അതല്ല… വിവേകിനെക്കുറിച്ച് മൊത്തത്തിലുളള അഭിപ്രായം” വന്ദന വീണ്ടും രശ്മിയോട് ചോദിച്ചു.

“ഇതിലിപ്പോ എന്തു പറയാനാ… വിവേകിനെ എനിക്കിഷ്ടമായി. വളരെ നല്ല പയ്യൻ. നിനക്ക് നന്നായി ചേരും. നിങ്ങളുടെ ഭാവി ജീവിതത്തിന് എന്‍റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.” വന്ദന ഇതു കേട്ടപാടെ രശ്മിയെ ചേർത്ത് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നു.

“അല്ലെങ്കിലും എനിക്കറിയാം അമ്മയാണ് ഈ ലോകത്തിലെ ബെസ്റ്റ് അമ്മ. എന്‍റെ സോ സ്വീറ്റ് പുന്നാരമ്മ.”

വന്ദന ഇതുപറഞ്ഞു കൊണ്ട് രശ്മിയെ വീണ്ടും കെട്ടിപ്പിടിക്കുന്നു. അവർ അമ്മയും മകളും ചേർന്നുള്ള ചിരി മുറിയിലാകെ മണിക്കിലുക്കം പോലെ നിറഞ്ഞു.

ബൈനോക്കുലർ

തീൻമേശയിൽ ചൂടുദോശയും ചമ്മന്തിയും എടുത്തു വച്ച ശേഷം നന്ദിനി വിപിൻ ചന്ദ്രനെ വിളിച്ചു. കുട്ടികളെ വിളിച്ചാലും അവർ ഉടനെയൊന്നും കഴിക്കാൻ സാധ്യതയില്ല.

“വേഗം വന്നു കഴിക്കൂ. ചൂടാറിയാ പിന്നെ ടേസ്റ്റ് ഇല്ലാന്നു പറഞ്ഞ് കുറ്റം പറയരുത്.”

നന്ദിനി ചെറിയൊരു പരിഭവത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞ ശേഷം അടുക്കളയിലേക്ക് തിരക്കിട്ടു നടന്നു. മൂന്നുപേർക്കും ലഞ്ച് ബോക്സ് നിറയ്ക്കണം. അതും കൂടി കൊടുത്തു വിട്ടാലേ നന്ദിനിയുടെ തിരക്ക് തീരൂ. രാവിലെ ഇവരൊക്കെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രിയാവും മടങ്ങിയെത്താൻ.

വിപിൻ വേഗം വന്നു ദോശ കഴിക്കാൻ തുടങ്ങി. പേപ്പർ വായിച്ചു കൊണ്ടാണ് കഴിക്കൽ. അൽപനേരം കഴിഞ്ഞപ്പോൾ ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാൻ വന്നിരിക്കുമ്പോഴും രണ്ട് ആൺമക്കളുടെയും കണ്ണുകൾ മൊബൈൽ ഫോണിൽ തന്നെ. അവരെല്ലാം കഴിച്ച് വീട്ടിൽ നിന്നിറങ്ങിയ ശേഷം ആഘോഷമായി ഭക്ഷണം കഴിക്കാനാണ് നന്ദിനിക്കിഷ്ടം.

സോനുവും രാഹുലും ഫോണിൽ നിന്ന് കണ്ണെടുക്കുന്നതേയില്ല. അതു കണ്ടപ്പോൾ നന്ദിനിയ്ക്ക് അരിശം വന്നു. “ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ഇതൊന്നു മാറ്റി വച്ചു കൂടെ?  ദിവസം മുഴുവൻ പുറത്താണ്. അപ്പോഴൊക്കെ ഫോൺ നോക്കാലോ?”

ഇതുകേട്ടപ്പോൾ വിപിന് കുറച്ച് ദേഷ്യം വന്നു. “നീ എന്താ രാവിലെ എല്ലാവരെയും ദേഷ്യം പിടിപ്പിക്കാനുള്ള ശ്രമമാണോ? അവർ ഫോണിലോ എന്തു കുന്തത്തിലോ ചെയ്യട്ടെ…”

പക്ഷേ, നന്ദിനിക്ക് അത് കൂടുതൽ പ്രകോപനമാണ് ഉണ്ടാക്കിയത്.

“നിങ്ങൾ മൂന്നുപേരും ഇനി രാത്രിയല്ലേ വീട്ടിൽ വന്നു ഭക്ഷണം കഴിക്കുന്നത്. രാവിലെ ഒരൽപം സമാധാനമായി കഴിച്ചു കൂടെ?”

“ഹൊ… ഞങ്ങൾ വളരെ റിലാക്സായാണ് കഴിക്കുന്നത്. നീ അല്ലേ ഇപ്പോൾ ബഹളം വയ്ക്കുന്നത്?” വിപിൻ ചിരിച്ചു.

കുട്ടികൾ അച്‌ഛന്‍റെ ഡയലോഗ് ആസ്വദിച്ച് അവരും ചിരിയിൽ പങ്കുചേർന്നു. “അതേ, പപ്പ… യു സെഡ് ഇറ്റ്!”

നന്ദിനി മൂന്നു പേർക്കുള്ള ടിഫിനും മേശപ്പുറത്തെടുത്തു വച്ചിട്ട് നിശബ്ദം അടുക്കളയിലേക്ക് പോയി. ദിവസം മുഴുവനും തനിച്ചാണു താൻ. ഇവർ വീട്ടിലുള്ള നേരത്തെങ്കിലും ഒന്നു മിണ്ടുകയോ ചിരിക്കുകയോ ചെയ്‌തു കൂടെ!

വൈകുന്നേരമാകുമ്പോൾ ആകെ ക്ഷീണിച്ച് വീട്ടിലെത്തും. പിന്നെ ടിവിയുടെ മുന്നിലാണ്. അല്ലെങ്കിൽ ഫോണിൽ. ആർക്കും പരസ്പരം സംസാരിക്കാൻ നേരമില്ല. ഇവർ മൂവരും അവരുടെ ജീവിതത്തിലെ 10 മിനിട്ട് വീതം എനിക്ക് തന്നിരുന്നെങ്കിൽ എന്‍റെ ജീവിതം ഇത്രയും ബോറടിക്കുമായിരുന്നോ?

സൗഹൃദവലയങ്ങൾ ഇല്ലാതെ, സോഷ്യൽ നെറ്റ്‍വർക്കിൽ സമയം ചെലവഴിക്കാതെ, അയൽവക്കത്തെ കുന്നായ്മക്കൂട്ടങ്ങൾക്ക് ചെവി കൊടുക്കാതെ കഴിയുന്നത് ഒരു കുറ്റമാണോ? സമയം കളയാനാണെങ്കിൽ ഇതൊക്കെ മതിയാവുമല്ലോ. പക്ഷേ തനിക്ക് അതിലൊന്നും താൽപര്യം തോന്നിയിട്ടില്ല. ഫേസ് ബുക്കിലെ ഫ്രണ്ട്സിനു വേണ്ടി ചെറിയ കാര്യങ്ങൾ പോലും പെരുപ്പിച്ച് പങ്കുവയ്ക്കുന്നവർ, ഇവർക്ക് എനിക്കുവേണ്ടി ചെലവിടാൻ അഞ്ചുമിനിട്ടു പോലും ഇല്ലെന്നോ?

മൂന്നുപേരും പോയിക്കഴിഞ്ഞു. വീട്ടിൽ അസഹ്യമായ നിശബ്ദത ചേക്കേറിക്കഴിഞ്ഞു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നന്ദിനി തന്‍റെ ജീവിതം എത്ര വിരസമായിട്ടാണ് പോകുന്നത് എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

അൽപം കഴിഞ്ഞപ്പോഴേക്കും അലക്കാനും തുടയ്ക്കാനും ഒക്കെയായി ശ്യാമ വന്നു. അവൾ വന്നതോടെ നന്ദിനി വീണ്ടും തന്‍റെ ജോലികളിലേക്കു ചിന്തയെ വഴി തിരിച്ചു വിട്ടു.

ശ്യാമ പോയിക്കഴിഞ്ഞപ്പോൾ വീടൊക്കെ ഒന്നു കൂടി നന്ദിനി ഒതുക്കി. പകൽ മുഴുവനും ഓരോ ദിവാസ്വപ്നത്തിൽ മുഴുകിയും വൈകിട്ട് ടിവി കണ്ടും രാത്രിയിൽ ഫോണിൽ മുഴുകിയും തനിക്ക് ജീവിതം അടിച്ചു പൊളിക്കാമല്ലോ. പക്ഷേ അതിനു തയ്യാറാവാതെ, വീട്ടിലുള്ളവരെ കുറ്റം പറയുന്നത് എന്തിനാണ്?

ഇങ്ങനെ പലരീതിയിൽ ഓടുന്ന ചിന്തകളെ അതിന്‍റെ വഴിക്കു വിട്ട് നന്ദിനി തന്‍റെ പ്രിയപ്പെട്ട സ്‌ഥലത്ത് വന്നു നിന്നു. ബാൽക്കണിയിൽ നിന്ന് കുറേ കാഴ്ചകൾ കണ്ട് നിൽക്കുമ്പോഴാണ് കുറച്ച് ആശ്വാസം തോന്നുക.

ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വന്നിട്ട് ഒരു വർഷമാകാൻ പോകുന്നു. കൊച്ചിയിലേക്ക് വിപിന് സ്‌ഥലം മാറ്റം കിട്ടിയപ്പോഴാണ് ഇങ്ങോട്ട് പോന്നത്. കൊച്ചിയിൽ തന്നെ മക്കൾക്കും അഡ്മിഷൻ റെഡിയാക്കുകയായിരുന്നു.

ബാൽക്കണിയിലെ ചെറിയ പൂന്തോട്ടത്തിൽ മുല്ലപ്പൂക്കൾ വിരിഞ്ഞു നറുമണം പരക്കുന്നു. അവിടെ അങ്ങനെ നിന്നാൽ തൊട്ടപ്പുറത്തെ കൂറ്റൻ ഫ്ളാറ്റുകൾ കാണാം. മറുവശത്ത് കൊച്ചിക്കായലിന്‍റെ ഒരു ഭാഗം കാണാം. മറൈൻഡ്രൈവിലൂടെ ആളുകൾ ഉല്ലാസത്തോടെ നടക്കുന്നതു കാണാം. ദിവസവും അൽപനേരം നടക്കാറുണ്ട് എന്ന തൊഴിച്ചാൽ പുറത്തേക്ക് ഇറങ്ങാറില്ല നന്ദിനി.

ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി കുറച്ചു സമയം നിന്നിട്ട്, നന്ദിനി സ്റ്റോർ റൂമിലേക്ക് പോയി. അവിടെ നിറയെ സാമഗ്രികളാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ മുതൽ ന്യൂസ്പേപ്പർ കെട്ടു വരെ. കുറെയൊക്കെ ഒതുക്കി വച്ചപ്പോഴാണ് കളിപ്പാട്ടങ്ങൾക്കിടയിൽ അതു കണ്ടത്.

ഒരു വലിയ പെട്ടി. അതു തുറന്നു നോക്കിയപ്പോൾ ഒരു ബൈനോക്കുലർ. 3 വർഷം മുമ്പ് നൈനിറ്റാളിൽ യാത്ര പോയപ്പോൾ കാഴ്ചകൾ കാണാൻ വാങ്ങിയതാണ്. നന്ദിനി ബൈനോക്കുലർ എടുത്തു നോക്കി.

പെട്ടെന്ന് ഉദിച്ച ഒരു കൗതുകം. നന്ദിനി അതുമായി ബാൽക്കണിയിലേക്ക് നടന്നു. അവൾ അതിന്‍റെ ലെൻസ് അഡ്ജസ്റ്റ് ചെയ്‌ത് പുറത്തേക്ക് കാഴ്ചകളിലേക്ക് കണ്ണുനട്ടു.

തൊട്ടപ്പുറത്തുള്ള ഫ്ളാറ്റ് പണിതിട്ട് അധികകാലമായിട്ടില്ലെന്ന് തോന്നുന്നു. കുറേ വർക്കുകൾ കൂടി അവിടെ നടക്കുന്നുണ്ട്. ടെലസ്കോപ്പിലൂടെ നോക്കുമ്പോൾ ഒരു ഫ്ളാറ്റിന്‍റെ ബാൽക്കണിയും ഡ്രോയിംഗ് റൂമും ശരിക്കും കാണാൻ പറ്റുന്നുണ്ടായിരുന്നു.

തന്‍റെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവിടെ ഡ്രോയിംഗ് റൂമിൽ എന്തോ ചെയ്‌തു കൊണ്ടിരിക്കുന്നു. പാട്ട് ഉച്ചത്തിൽ വച്ചിട്ടുണ്ടെന്ന് തോന്നുന്നു. ജോലിക്കിടയിൽ അവർ പാട്ട് കേട്ട് ആസ്വദിക്കുന്നതായിരിക്കാം. ആ സ്ത്രീ തല നന്നായി കുലുക്കി കൊണ്ടിരിക്കുകയാണ്.

പെട്ടെന്ന് അങ്ങോട്ട് ഒരു പെൺകുട്ടിയും കടന്നു വന്നു. അവരുടെ മകളാണെന്നു തോന്നുന്നു. അവൾ കൂടി വന്നപ്പോൾ പാട്ടിനൊപ്പം ചെറുതായി ചുവടുവയ്‌ക്കാനും തുടങ്ങി. ആ കാഴ്ച കണ്ടപ്പോൾ നന്ദിനിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. അവളുടെ മനസ്സിൽ നിശബ്ദമായൊരു ആനന്ദം നിറഞ്ഞു.

അന്തരീക്ഷത്തിൽ വ്യാപിച്ച മുല്ലപ്പൂഗന്ധവും അകലെ അമ്മയും മകളും കൂടിയുള്ള ആട്ടവും പാട്ടും ഒക്കെ കൂടി, ആഹ്ലാദകരമായ അവസ്‌ഥ. നന്ദിനി അകത്തേക്ക് പോയി സമയമെത്രയായെന്ന് നോക്കി. 12 മണിയായിരിക്കുന്നു.

വീണ്ടും ബാൽക്കണിയിൽ വന്നിരുന്ന് ബൈനോക്കുലറിലൂടെ നോക്കിക്കൊണ്ടിരുന്നു. ഭൂരിഭാഗം ഫ്ളാറ്റുകളും അടഞ്ഞു കിടക്കുകയാണ്. അവിചാരിതമായി അവളുടെ കണ്ണുകൾ മറ്റൊരു ഫ്ളാറ്റിലെ ഒരു കാഴ്ചയിലേക്ക് ഉടക്കി വലിച്ചു.

നല്ല ഉയരമുള്ള ഒരു യുവാവ് ബാൽക്കണിയുടെ ഭാഗത്തു നിന്ന് മുടി ചീകുകയാണ്. കുളി കഴിഞ്ഞു വന്നതാണെന്ന് തോന്നുന്നു. ഷോർട്സ് മാത്രമാണ് വേഷം. പിന്നിലൂടെ സുന്ദരിയായി ഒരു പെൺകുട്ടി അയാളെ പിന്നിലൂടെ കെട്ടിപ്പിടിക്കുന്നുണ്ട്.

അയാൾ അതിവേഗം പിന്തിരിഞ്ഞ് അവളെ പിടിച്ച് അകത്തേ മുറിയിലേക്ക് എടുത്തു കൊണ്ടു പോകുന്നു. അവർ സോഫയിൽ ഇരുന്ന് അതിതീവ്രമായ ചുംബനങ്ങൾ കൈമാറുന്നതു കണ്ടപ്പോൾ നന്ദിനിയുടെ തൊണ്ട വറ്റിവരണ്ടു. അവൾക്ക് ശരീരം വിറച്ചു പോയി.

വല്ലാത്തൊരു താപം ഉള്ളിലൂടെ കടന്നു പോകുന്നത് നന്ദിനി അറിഞ്ഞു. ഒപ്പം തന്നെ അവൾക്ക് ചിരിയും വന്നു. ഈ കാഴ്ച ഇനിയും നോക്കി നിൽക്കുന്നത് മോശമാണല്ലോ എന്നോ

ർത്ത് അവൾ ബൈനോക്കുലർ മടക്കി വച്ചു. ഒരു മണിയായിരിക്കുന്നു. നന്ദിനി ചോറും കറിയും എടുത്തു കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുമ്പോഴും നന്ദിനിയുടെ ചിന്തകൾ വർഷങ്ങൾ പിന്നോക്കം പാഞ്ഞു. ഊണു കഴിഞ്ഞ് കുറച്ചു മയങ്ങിയശേഷം വീണ്ടും ബൈനോക്കുലർ എടുത്ത് നന്ദിനി ബാൽക്കണിയിൽ എത്തി.

അമ്മയും മകളുമുള്ള വീട്ടിൽ നിന്ന് ഒച്ചയും അനക്കമൊന്നും ഇപ്പോൾ കാണുന്നില്ല. പക്ഷേ യുവ മിഥുനങ്ങളെ പിന്നെയും കാണാൻ കഴിഞ്ഞു.

പുതിയ വീട്ടുകാരായിരിക്കും. സാധനങ്ങളൊക്കെ വീട്ടിൽ ഒതുക്കി വയ്ക്കുകയാണ്. ജോലിക്കിടയിലും രണ്ടാളുടെയും റൊമാൻസും നടക്കുന്നുണ്ട്. ഒരുവേള ആ യുവാവ് കുസൃതിയോടെ ആ യുവതിയെ എടുത്തുയർത്തുന്നതും അവർ ഒച്ച വയ്‌ക്കുന്നതും നന്ദിനി അമർത്തിയ ചിരിയോടെ നോക്കി നിന്നു.

കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം നന്ദിനി ഉത്സാഹത്തോടെ അടുക്കളയിലേക്ക് നടന്നു. പതിവില്ലാത്തൊരു സന്തോഷഭാവം ആ മുഖത്തുണ്ട്. എത്ര വേഗമാണ് ഒരു ദിവസം കടന്നു പോയത്.

ഏറ്റവും നല്ല കാര്യം ഭർത്താവിന്‍റെയും കുട്ടികളുടെയും സ്വഭാവങ്ങളോർത്തിരിക്കാനോ ദേഷ്യം പിടിക്കാനോ അവസരം ഉണ്ടായില്ല എന്നതാണ്. ഇന്ന് മനസ്സിൽ ഒരു ദേഷ്യമോ കനമോ തോന്നുന്നില്ല. അഞ്ചു മണിയായി. നന്ദിനി വൈകിട്ട് ഒരു മണിക്കൂർ നടക്കാറുണ്ട്. മറൈൻഡ്രൈവിലെ വാക്ക് വേയിലൂടെ അരമണിക്കൂർ അങ്ങോട്ടും അരമണിക്കൂർ ഇങ്ങോട്ടും.

മനസ്സിലും ശരീരത്തിലും നിറയുന്ന ഊർജ്ജത്തിന് കാരണം ആ ബൈനോക്കുലറാണ്. ഈ രഹസ്യം എന്തായാലും വീട്ടിൽ ആരോടും വെളിപ്പെടുത്തുന്നുമില്ല.

അന്യന്‍റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നത് നല്ല ശീലമല്ല എന്ന സത്യം തനിക്കറിയാഞ്ഞിട്ടല്ല. എങ്കിലും മടുപ്പിക്കുന്ന ദിനചര്യകൾക്കിടയിൽ അവിചാരിതമായി കിട്ടിയ ഒരു സന്തോഷം.

ആറുമണിക്ക് വീട്ടിൽ തിരിച്ചെത്തിയ ശേഷം അടുക്കളയിൽ കയറി രാത്രി ഭക്ഷണം തയ്യാറാക്കി. ബൈനോക്കുലർ തന്‍റെ സാരി അലമാരയ്ക്കുള്ളിൽ ഒളിച്ചു വയ്ക്കാനും നന്ദിനി മറന്നില്ല.

വിപിനും കുട്ടികളും വന്നശേഷം നന്ദിനി അവർക്ക് സന്തോഷത്തോടെ ഭക്ഷണം എടുത്തു കൊടുത്തു.

കോളേജിലെ വിശേഷങ്ങൾ കൂടെക്കൂടെ ചോദിക്കുന്നതു കേട്ട് രാഹുൽ അമ്മയെ അതിശയത്തോടെ നോക്കി. “അമ്മയ്ക്കെന്തു പറ്റി. ഒന്നു മിണ്ടാതിരി, ഞാൻ കഴിക്കട്ടെ.”

രാഹുൽ ഇങ്ങനെ പറഞ്ഞെങ്കിലും നന്ദിനിക്ക് ഒട്ടും ദേഷ്യം വന്നില്ല. അവൾ ചിരിക്കുക മാത്രം ചെയ്‌തു. മകന്‍റെ സംസാരം കേട്ടിട്ട് ഇന്ന് തനിക്ക് ദേഷ്യമൊന്നും വന്നില്ലല്ലോ എന്ന് നന്ദിനി ഒട്ടൊരു അതിശയത്തോടെ ആലോചിച്ചു. അവൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് തന്‍റെ ജോലികൾ ചെയ്‌തു കൊണ്ടിരുന്നു.

ഭക്ഷണം കഴിഞ്ഞ് വിപിൻ ടിവി കാണാനിരുന്നു. കുട്ടികൾ അവരവരുടെ മുറിയിലേക്കും പോയി. നന്ദിനിക്ക് ബൈനോക്കുലർ എടുത്ത് പുത്തൻ കാഴ്ചകളിലേക്ക് കണ്ണോടിക്കാൻ തോന്നിയെങ്കിലും അവൾ മനം നിയന്ത്രിച്ചു. ഈ സമയത്ത് അത് ചെയ്യാൻ പറ്റില്ലല്ലോ.

നന്ദിനി പ്രണയം നിറഞ്ഞ മനസ്സോടെ വിപിന്‍റെ അടുത്തു വന്നിരുന്നു തോളിൽ തല ചേർത്തു. “നമുക്ക് അൽപനേരം പുറത്തു പോയാലോ…” വിപിൻ ശരിക്കും അദ്ഭുതപ്പെട്ടു. നന്ദിനിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അയാൾ പുഞ്ചിരിച്ചു.

“നിനക്ക് എന്താ പറ്റിയേ?”

“അതാ എനിക്കും ചോദിക്കാനുള്ളത്.” നന്ദിനിയും ചിരിച്ചു.

“ഭാര്യ, ഭർത്താവിനോട് ഒന്നു പുറത്തേക്ക് വാ നടക്കാം എന്നു പറയുന്നതിൽ കുഴപ്പമുണ്ടോ?”

വിപിൻ ചിരിയോടെ ടിവി ഓഫ് ചെയ്ത് എഴുന്നേറ്റു.

രണ്ടാളും പുറത്തേക്ക് നടന്നു. നന്ദിനി നല്ല മൂഡിലാണ്. ആ യുവമിഥുനങ്ങളുടെ പ്രണയലീലകൾ കണ്ടിട്ടാവാം മനസ്സിനകത്ത് എവിടെയോ ഒരു ചലനം സംഭവിച്ചിട്ടുണ്ട്.

കുറച്ചു നേരം പുറത്തു നടന്ന ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. വളരെ ദിവസങ്ങൾക്കു ശേഷം അന്നു രാത്രി രണ്ടുപേരും പ്രണയപൂർവ്വം ഒരുമിച്ചുറങ്ങി.

പിറ്റേന്ന് രാവിലെ മൂന്നുപേരും വീട്ടിൽ നിന്ന് പോയ ശേഷം നന്ദിനി ബൈനോക്കുലറുമായി ബാൽക്കണിയിലേക്ക് ഓടി. അമ്മയും മകളും മാത്രമുള്ള ഫ്ളാറ്റിലേക്കാണ് നന്ദിനി ആദ്യം ശ്രദ്ധിച്ചത്.

അമ്മ ഉദ്യോഗസ്‌ഥയാണെന്ന് തോന്നുന്നു. രാവിലെ സാരി ഉടുത്ത് പോകാൻ ഒരുങ്ങുകയാണ്. മകൾ കോളേജിൽ പഠിക്കുന്ന പ്രായമാണ്. രണ്ടാളും ഒരുങ്ങി ഇറങ്ങിക്കഴിഞ്ഞു. ഇനി അവർ വൈകിട്ടേ വരാനിടയുള്ളൂ. രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് പുറത്തേക്ക് പോകുന്നത് കണ്ടത്.

നന്ദിനി അടുത്ത ഫ്ളാറ്റിലേക്ക് ബൈനോക്കുലർ തിരിച്ചു. അവിടത്തെ കാഴ്ചകൾ കണ്ടപ്പോൾ നന്ദിനിക്ക് ചിരിയൊതുക്കാൻ കഴിഞ്ഞില്ല. നായകൻ ഓഫീസിൽ പോകാൻ റെഡി ആവുകയാണ്. നായിക ബ്രേയ്ക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലും. പക്ഷേ അതിനിടയിലും റൊമാൻസ് നടക്കുന്നുണ്ട്. നന്ദിനി അവരെ ആനന്ദത്തോടെ കുറച്ചു നേരം നോക്കി നിന്നു.

ശ്യാമ വരാറായല്ലോ എന്നോർത്തപ്പോൾ അവൾ ബൈനോക്കുലർ അലമാരയിൽ ഒളിപ്പിച്ചു. അവരുടെ പ്രണയം കണ്ടതിന്‍റെ ഹാംഗ്ഓവർ നന്ദിനിക്ക് വിട്ടുമാറിയിരുന്നില്ല. അവൾ വിപിന്‍റെ ഫോണിലേക്ക് വാട്സാപ്പ് മെസേജ് അയച്ചു.

“ഐ ലവ് യൂ…”

വിപിൻ അതിനു മറുപടിയായി ഒരു അത്ഭുതചിഹ്നം ആദ്യമയച്ചു. “സെയിം ടു യു ഡിയർ.”

വർണ്ണലോകത്ത് പാറി നടക്കുന്ന പൂമ്പാറ്റയെപ്പോലെ നന്ദിനിയുടെ മനസ്സ് ചുറ്റി നടന്നു. അവൾ ഉച്ചയൂണ് കഴിഞ്ഞ് ബ്യൂട്ടിപാർലറിൽ പോയി. ഫേഷ്യലും, ഹെയർകട്ടും ചെയ്‌തു. കണ്ണാടിയിൽ തന്‍റെ പുതിയ രൂപം നോക്കി നന്ദിനി മനം നിറഞ്ഞു പുഞ്ചിരിച്ചു. അതിനു ശേഷം പുതിയൊരു കുർത്തയും വാങ്ങി നന്ദിനി.

വീട്ടിലെത്തിയ ശേഷം ബൈനോക്കുലർ എടുത്തു പുറത്തേക്കു നോക്കി. പക്ഷേ ഒരു ഫ്ളാറ്റിലും ആരെയും പുറത്തേക്ക് കണ്ടില്ല. വൈകുന്നേരമായപ്പോൾ നമ്മുടെ നായികയെ ബാൽക്കണിയിൽ കണ്ടു. നായകനെ അക്ഷമയോടെ കാത്തിരിക്കുകയാണ് അവൾ. നന്ദിനി ഗൂഢ സ്മിതത്തോടെ ബൈനോക്കുലർ അലമാരയിൽ ഒളിപ്പിച്ചു.

വൈകിട്ട് സോനുവും രാഹുലും വീട്ടിൽ വന്നപ്പോൾ അമ്മയുടെ പുതിയ ലുക്ക് കണ്ട് അന്തം വിട്ടു നിന്നു.

“ഹായ് അമ്മ ഇന്ന് അടിപൊളിയായല്ലോ. പുതിയ ഹെയർ കട്ട് കലക്കി.” സോനു പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി വന്നു നന്ദിനിയെ കെട്ടിപ്പിടിച്ചു.

“കൊള്ളാം അമ്മ, ഇങ്ങനെ വേണം” രാഹുലും അമ്മയെ അഭിനന്ദിച്ചു.

നന്ദിനിയുടെ മാറ്റം വിപിൻ ഇന്നലെ മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “സബാഷ് ഡിയർ. ലുക്കിംഗ് ഗുഡ്” ഭാര്യയെ പുകഴ്ത്താൻ വിപിൻ മടിച്ചില്ല. നന്ദിനിക്കും സന്തോഷം തോന്നി. അപ്പോഴാണ് വിപിന്‍റെ വക സർപ്രൈസ്.

“അപ്പോൾ നമുക്ക് ഇന്ന് പുറത്തു നിന്ന് ഭക്ഷണം കഴിക്കാം. ഈ മേക്ക് ഓവറിനു ചെലവ് ചെയ്യണമല്ലോ?” വിപിൻ ക്ഷണിച്ചു.

“നൈസ് ഐഡിയ പപ്പ!” കുട്ടികൾ ആർത്തു ചിരിച്ചു.

നാലുപേരും പുറത്തു നിന്നു ഭക്ഷണം കഴിച്ച് ഐസ്ക്രീം ആസ്വദിച്ച് വീട്ടിൽ മടങ്ങിയെത്തി.

നന്ദിനിക്ക് വിസ്മയം തോന്നി. സ്വന്തം മനസ്സിന്‍റെ മാറ്റം. ഭർത്താവിനോടും മക്കളോടും എപ്പോഴും പിണങ്ങുകയും ദേഷ്യപ്പെടുകയും ചെയ്‌തിരുന്ന താൻ തന്നെയോ ഇത്!

ഒരു ദിവസം കൊണ്ട് ജീവിതത്തെ താൻ ഇത്രയും സ്നേഹിക്കാൻ തുടങ്ങിയല്ലോ. ആ സന്തോഷം പ്രവൃത്തിയിലും വാക്കിലും പ്രതിഫലിക്കുന്നുണ്ടാകണം. വീട്ടിലും ഇപ്പോൾ സന്തോഷം നിറഞ്ഞ അന്തരീക്ഷമുണ്ട്.

എപ്പോഴും പരാതിയും പരിഭവവും പറഞ്ഞ്, സ്വന്തം സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും കാരണം മറ്റുള്ള വരാണെന്ന് കരുതി ഇത്രയും കാലം താൻ ജീവിച്ചു.

സ്വന്തം സന്തോഷത്തിന്‍റെ താക്കോൽ സ്വന്തം ഹൃദയത്തിലുണ്ടെന്ന് താൻ അറിയാൻ വൈകിയല്ലോ! തന്നിലെ ഊർജം കണ്ടെത്താൻ ഒരു ബൈനോ ക്കുലർ വേണ്ടി വന്നു. നന്ദിനിക്ക് അതോർത്ത് ചിരി പൊട്ടി.

രാവിലത്തെ ജോലികളൊക്കെ കഴിഞ്ഞ് ബൈനോക്കുലറുമായി കാഴ്ച കാണാനിരിക്കുന്നത് നന്ദിനിയുടെ പതിവായി. അതൊരു നല്ല ശീലമല്ലെന്നറിയാം. പക്ഷേ മനസ്സിൽ കിട്ടുന്ന പുതിയ ഊർജം സ്വന്തം കുടുംബജീവിതത്തിലും ഹാപ്പിനസ് തരുമ്പോൾ എന്തിനു വേണ്ടെന്നു വയ്‌ക്കണം?

മുല്ലപ്പൂഗന്ധം നിറഞ്ഞ ബാൽക്കണിയിലെ പൂച്ചെടികൾക്കിടയിലിരുന്ന് ആ ഇണക്കുരുവികളുടെ പ്രേമലീലകൾ കാണുമ്പോൾ മനസ്സിൽ നിറയുന്ന പ്രണയോർജ്ജമാണ് തന്‍റെ സന്തോഷത്തിന്‍റെ കാരണം. അവരുടെ പ്രണയകേളികളുടെ വൈവിധ്യം മനസ്സിൽ കാമമോഹം ഉണർത്തുന്നു. വിപിനുമൊത്ത് ആ മോഹം പങ്കിടാനുള്ള ആഗ്രഹം വർദ്ധിച്ചു വരുന്നു.

ഇതിനിടെ വിപിൻ ഒരാഴ്ച ഓഫീസ് ആവശ്യത്തിനായി ചെന്നൈയ്ക്കു പോയിരിക്കുകയാണ്. ഈ സമയത്ത് മുൻപൊക്കെ വല്ലാത്ത പ്രയാസം തോന്നാറുണ്ട്. ഇപ്രാവശ്യം കുട്ടികൾക്കൊപ്പം സിനിമയ്ക്കു പോയി. മറ്റൊരു ദിവസം പുറത്തു നിന്ന് ലഞ്ച് കഴിച്ചും നന്ദിനി സന്തോഷവതിയായി.

നവദമ്പതികളുടെ പ്രണയം മാത്രമല്ല, തൊട്ടെതിർവശത്തെ ഫ്ളാറ്റിലെ അമ്മയും മകളും തമ്മിലുള്ള കൂട്ടും അവരുടെ ആഹ്ലാദവും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. പക്ഷേ അവരെക്കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹമുണ്ട്. ആ വീട്ടിൽ അമ്മയും മകളും തനിച്ചായിട്ടും, അവർ എത്ര സന്തുഷ്ടരാണ്!

പണി പൂർത്തിയായ ഫ്ളാറ്റിലേക്ക് കൂടുതൽ പേർ താമസക്കാർ വരുന്നുണ്ട്. ബൈനോക്കുലറിലൂടെ അവരെ എല്ലാം മനസ്സിലാക്കി വയ്ക്കാനും രസമാണ്. നാലുമാസങ്ങൾ ഇങ്ങനെ കടന്നു പോയത് നന്ദിനി അറിഞ്ഞതേയില്ല.

നായകന്‍റെയും നായികയുടെയും പ്രണയ സല്ലാപമാണ് തന്‍റെ ജീവിതത്തിലേക്ക് ഈ മാറ്റം കൊണ്ടു വന്നത്. രാവിലെ പണിയൊതുക്കിയ ശേഷം തന്‍റെ ബൈനോക്കുലറുമായി നന്ദിനി ബാൽക്കണിയിലെത്തി. യുവമിഥുനങ്ങളുടെ ഫ്ളാറ്റിലേക്കാണ് ആദ്യം നോക്കിയത്.

ഹൊ… അവളുടെ കയ്യിലിരുന്ന് ബൈനോക്കുലർ വിറച്ചു. അവർ വീടൊഴിയുകയാണ്. താഴെ റോഡിൽ കാത്തുകിടക്കുന്ന ലോറിയിലേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുകയാണ് നായകൻ. ഡ്രോയിംഗ് റൂമിൽ നായിക ഓടിപ്പാഞ്ഞു നടന്ന് കാര്യങ്ങൾ ശരിയാക്കുന്നു. അപ്പോൾ ഇവർ സ്‌ഥലം വിടുന്നു. തന്‍റെ സന്തോഷത്തിന്‍റെ ഉറവിടം.നന്ദിനിക്ക് നിരാശ തോന്നി.

ഇവർ എന്നും കണ്മുന്നിൽ ഉണ്ടായിരുന്നെങ്കിൽ. അത് ഒരു അനാവശ്യ ആഗ്രഹമാണല്ലോ. അതിൽ തന്‍റെ സ്വാർത്ഥതയും കഴിവുകേടും ഇല്ലേ?

അവർ കാറിൽ കയറിപ്പോകുന്നത് ദു:ഖത്തോടെ നന്ദിനി നോക്കി നിന്നു. പ്രണയം ഒഴിഞ്ഞ ആ ഫ്ളാറ്റിലേക്ക് പിന്നെ അവൾക്കു നോക്കാൻ തോന്നിയില്ല. ബൈനോക്കുലർ അലമാരിയിൽ തിരിച്ചുകൊണ്ടു വച്ചു കിടക്കയിൽ വിഷാദവതിയായി നന്ദിനി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവർ അറിയുന്നോ ഇക്കാര്യം?

ആ സന്തോഷത്തിൽ സന്തോഷിച്ച മറ്റൊരു ഹൃദയത്തെ! ആ വേർപാടിൽ നോവുന്ന മറ്റൊരു മനം അൽപം ദൂരെയുണ്ടെന്ന്! ഇനിയും തന്‍റെ ബോറിംഗ് ദിനചര്യകളിൽ പെട്ട് ഉള്ള സന്തോഷം പടിയിറങ്ങിപ്പോകുമോ?

വൈകുന്നേരം നന്ദിനിയുടെ ഉദാസീനമായ മുഖം കണ്ട് വിപിൻ ആശങ്കപ്പെട്ടു. എന്തുപറ്റി ആൾക്ക്? ആ ഒരാഴ്ച നന്ദിനിയുടെ മൂഡ് വല്ലാതെ താളം തെറ്റി.

തൊട്ടടുത്ത ഫ്ളാറ്റിലെ അമ്മയും മകളും അപ്പോഴും ആട്ടവും പാട്ടവും തുടരുന്നുണ്ടായിരുന്നു. അവരെ കാണുന്നതാണ് ഇപ്പോൾ ആകെയുള്ള സന്തോഷം. ബൈനോക്കുലർ നോട്ടം വല്ലപ്പോഴും മാത്രമായി എന്നു മാത്രം.

വിരസമായ മറ്റൊരു ദിനത്തിൽ നന്ദിനി, ബൈനോക്കുലറുമായി വീണ്ടും ആ ഫ്ളാറ്റിലേക്ക് നോക്കി. അവിടെ പുതിയ താമസക്കാർ. നാലുയുവാക്കളാണ് ഇപ്പോൾ അവിടെ താമസം. വീട്ടിലെ സാമഗ്രികളൊക്കെ ഒതുക്കുകയാണ്.

അതിലൊരാൾ പുറത്തു നിന്ന് പൊടി തട്ടുകയാണ്. തൊട്ടടുത്ത ഫ്ളാറ്റിലെ ബാൽക്കണിയിലേക്കാണ് അവന്‍റെ ശ്രദ്ധ. നന്ദിനി ബൈനോക്കുലർ അങ്ങോട്ട് തിരിച്ചു. സമപ്രായക്കാരിയായ ഒരു പെൺകുട്ടി അവിടെ ചെടിയ്ക്ക് വെള്ളം ഒഴിക്കുന്നു. അവളുടെ കണ്ണുകളും ആ പയ്യനിൽ ആണല്ലോ.

നന്ദിനിയുടെ ചുണ്ടിൽ ചിരി. വീണ്ടും ഒരു പ്രണയ കാലം നാമ്പിടുന്നതിന്‍റെ ആഹ്ലാദത്തിൽ നന്ദിനിയുടെ മുഖം കൂടുതൽ തുടുത്തു.

മഞ്ചാടിക്കുരു

ലാസ്റ്റ് പിരിയഡ് ക്ലാസ്സ് ഉണ്ടായിരുന്നില്ല. എന്തോ അവിടെ തന്നെ ഇരിക്കാൻ തോന്നാത്തത് കൊണ്ട് പതിയെ കൂട്ടുകാരോടൊപ്പം ലൈബ്രറിയിലേക്ക് നടന്നു. ലൈബ്രറിയിലും അധിക സമയം ചെലവഴിക്കാൻ തോന്നിയില്ല. അവിടെ നിന്നും ഇറങ്ങി ലവേർസ് കോർണറും കടന്നു മുൻപോട്ട് നടന്നു. അപ്പോഴാണ് താഴെ നിറയെ മഞ്ചാടിക്കുരുക്കൾ ചിതറിക്കിടക്കുന്നത് കണ്ടത്.

മഞ്ചാടിക്കുരു എനിക്ക് ഇഷ്‌ടമാണ് കാരണമില്ലാതെ ഇഷ്‌ടങ്ങളിൽ ഉൾപ്പെട്ട ഒന്ന്. എപ്പോഴത്തേയും പോലെ അത് കണ്ടപ്പോൾ താഴെ നിന്നും ഒരു മഞ്ചാടിക്കുരു കയ്യിലെടുത്തു. പിന്നീട് ഒരെണ്ണം കൂടി, ഒന്ന് കൂടി, വീണ്ടും ഒന്ന് അങ്ങനെ ഞാൻ പോലും അറിയാതെ കൈ നിറയെ മഞ്ചാടിക്കുരു നിറഞ്ഞു.

അതങ്ങിനെ ഒരു കയ്യിൽ നിന്നും മറുകയ്യിലേക്ക് മാറി മാറി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ക്ലാസിലും, ലൈബ്രറിയിലും എന്നെ ഇരിക്കാൻ അനുവദിക്കാത്ത ചിന്തകൾ വീണ്ടും മനസ്സിലേക്ക് വന്നത്. അങ്ങനെ അതും ആലോചിച്ച് നില്ക്കെ പുറകിൽ നിന്ന് കൂട്ടുകാരി വിളിച്ചു.

“ഹലോ, പോകണ്ടേ, നേരം കുറച്ചായി” ഞാൻ മറുപടി പറയും മുമ്പേ എന്‍റെ ചിന്തകളുടെ കാരണക്കാരനായ അവൻ അതുവഴി ബൈക്കോടിച്ചു കടന്നു പോയി.

“ദാ വരുന്നു” എന്ന് കൂട്ടുകാരിയോട് പറഞ്ഞ് അവനെ നോക്കി തിരിഞ്ഞപ്പോഴേക്കും ബൈക്ക് കണ്ണിൽ നിന്നും മറഞ്ഞിരുന്നു. ആ സമയം ഒരു സീനിയർ അതിലെ വന്നു.

“എന്താ മഞ്ചാടിക്കുരു ഒക്കെ ആയി? രാസകുമാരന് വേണ്ടിയാണോ?”

ഒരു കളിയാക്കലിന് തുടക്കമായി.

“രാസകുമാരന് വേണ്ടിയോ? അതെന്താ അങ്ങനെ ചോദിച്ചത്?” മഞ്ചാടിക്കുരുവും രാസ കുമാരനും തമ്മിലുള്ള ബന്ധം എനിക്കറിയില്ലായിരുന്നു.

“അയ്യോ! അത് അറിയില്ലേ? മഞ്ചാടിക്കുരു എടുത്ത് സൂക്ഷിച്ചാൽ കല്യാണം ഉടനെ നടക്കുമെന്നാ പറയുന്നത്” സീനിയർ ഇതുപറഞ്ഞു ചിരിച്ചു. ഞാനും.

“ആഹാ! അങ്ങിനെയൊന്നുണ്ടോ? എനിക്കറിയില്ലായിരുന്നു.”

പിന്നൊയൊരു കുശലാന്വേഷണത്തിന് ശേഷം സീനിയർ നടന്നു പോയി. അതോടെ കുറച്ചു നേരത്തേക്കെങ്കിലും മാറി നിന്ന ചിന്തകൾ വീണ്ടും മനസ്സിലേക്ക് കടന്നു വന്നു.

രാസകുമാരന് വേണ്ടിയാണ് പോലും എന്തെല്ലാം വിശ്വാസങ്ങൾ ആണല്ലേ? അവൻ പോയ വഴിയിലേക്ക് കണ്ണ് ഒന്ന് പാഞ്ഞു. ഇല്ല അവൻ പോയിക്കഴിഞ്ഞിരുന്നു. ആ തിരച്ചിലിനിടയിൽ കയ്യിൽ നിന്നും കുറച്ച് മഞ്ചാടിക്കുരു താഴെ വീണു. അത് തിരിച്ചെടുക്കാൻ കുനിയവെ ഒരു പൊട്ട ആശയം മനസ്സിലേക്ക് കടന്നു വന്നു. കൂടെ രാസകുമാരനും.

എന്‍റെ കയ്യിലെ മഞ്ചാടിക്കുരുവിന്‍റെ എണ്ണം ഒരു ഇരട്ട സംഖ്യ ആണെങ്കിൽ ഞങ്ങൾ ജീവിതത്തിൽ എതിർദിശയിൽ സഞ്ചരിക്കേണ്ടവരാണ്. ഇനി അഥവാ അതൊരു ഒറ്റസംഖ്യ ആണെങ്കിൽ…ആണെങ്കിൽ… എനിക്ക്… ഞങ്ങൾ… എന്തുണ്ടായാലും ഞാൻ അവന്‍റേതും അവൻ എന്‍റേതുമാകും. മഞ്ചാടിക്കുരുവിന്‍റെ എണ്ണത്തിനെ മുൻനിർത്തി സ്വന്തം വിധി തീരുമാനിക്കാൻ തയ്യാറായ എന്‍റെ ബാലിശമായ മനസ്സിനെക്കുറിച്ചോർത്ത് ഞാനൊന്ന് ചിരിച്ചു.

എന്നാലും എണ്ണാൻ മടിച്ചില്ല. ഒന്ന് രണ്ട്, മൂന്ന്…. ഞാൻ എണ്ണിത്തുടങ്ങി. പത്ത്, പതിനൊന്ന്, പന്ത്രണ്ട്… ഈ എണ്ണലിനൊടുവിൽ ഒരു ഇരട്ട സംഖ്യ ആയിരിക്കും വരുന്നതെന്ന് എനിക്കു തോന്നി. അല്ല, അത് തോന്നൽ അല്ല… ഉറപ്പു തന്നെയാണ്.

പതിനെട്ട്, പത്തൊമ്പത്, ഇരുപത്… എണ്ണലിനൊടുവിലെ ഇരട്ട സംഖ്യയെ പ്രതീക്ഷിച്ച് ഞാൻ തുടർന്നു. നാൽപ്പത്തിനാല്, നാൽപ്പത്തിയഞ്ച്, നാൽപ്പത്തിയാറ് തീർന്നു. കയ്യിലെ മഞ്ചാടിക്കുരു തീർന്നു.

പ്രതീക്ഷിച്ചപോലെ ഇരട്ട സംഖ്യ തന്നെ. എന്നാലും. ഇനി? എന്ത്? എങ്ങനെ? അപ്പോൾ അവൻ… ഞാൻ… ഞങ്ങൾ എതിർദിശയിൽ സഞ്ചരിക്കേണ്ടവരാണോ… മനസ്സിൽ അങ്ങിനെ നിരാശ കലർന്ന ഒരുപാട് ചോദ്യങ്ങൾ.

ഒരു മഞ്ചാടിക്കുരു താഴേന്ന് എടുത്താലോ? അപ്പോൾ നാൽപ്പത്തിയേഴ് ആകുമല്ലോ? ഒറ്റസംഖ്യ. അല്ലെങ്കിൽ കയ്യിൽ നിന്നും ഒരെണ്ണം കളഞ്ഞാലോ? നാൽപത്തിയഞ്ച്. അപ്പോഴും ഒറ്റസംഖ്യ കിട്ടും. ഓരോന്നാലോചിച്ചു കൊണ്ടിരുന്നു. അങ്ങിനെ നിന്നപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്.

ഞങ്ങളുടെ സഞ്ചാരത്തിന്‍റെ ദിശ അറിയണമെങ്കിൽ, അതിൽ ഒരു തീരുമാനം ഉണ്ടാകണമെങ്കിൽ ഞാൻ വിചാരിക്കണം. കാരണം തീരുമാനം എടുക്കേണ്ടത് ഞാനാണ്. അവൻ എപ്പോഴേ തീരുമാനം എടുത്തിരുന്നു.

മഞ്ചാടിക്കുരു കളയുകയോ കളയാതിരിക്കുകയോ ചെയ്യാം. എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ തീരുമാനം എന്‍റേതാണ്. എന്‍റേത് മാത്രം.

കൂട്ടുകാരി വീണ്ടും പോകാനായ് വിളിച്ചു. വിളി വന്നപാടെ ഞാൻ തിരിഞ്ഞുനടന്നു. ഒരു മഞ്ചാടിക്കുരു പോലും കയ്യിൽ ഇല്ല. അതെല്ലാം ഞാൻ അവിടെ കളഞ്ഞിരുന്നു. അടർന്നു വീണ മഞ്ചാടിക്കുരുക്കൾ അവിടെ നിന്നും മറ്റൊരിടത്തേക്ക് പോകുന്നത് ആ അമ്മമരത്തിന് സഹിക്കാനായില്ലെങ്കിലോ? അമ്മമരത്തിനെ പുറകിലാക്കി ഒരുപാട് ദൂരം ആ മഞ്ചാടിക്കുരുവിന് പോകുവാൻ ആയില്ലെങ്കിലോ?… ഈ എനിക്കോ!…

അപൂർവ്വ സമ്മാനം

സുനയനയ്ക്ക് 5 വയസ്സുള്ളപ്പോൾ തുടങ്ങി താനൊരു സുന്ദരിക്കുട്ടിയാണെന്ന കാര്യം അറിയാമായിരുന്നു. അച്‌ഛനും അമ്മയ്ക്കുമൊപ്പം എവിടെ പോയാലും പരിചയക്കാർ അവളെ കോരിയെടുത്ത് കൊഞ്ചിക്കുമായിരുന്നു.

“മോഹൻ, ഇവളൊരു സുന്ദരിക്കുട്ടിയാണല്ലോ,” അവർ അവളെ പ്രശംസകൾ കൊണ്ട് മൂടി.

സുനയനയെക്കുറിച്ചുള്ള പ്രശംസ കേട്ട് മാതാപിതാക്കൾ ഉള്ളാലെ സന്തോഷിച്ചു. പോകുന്നയിടത്തെല്ലാം മകളെ അണിയിച്ചൊരുക്കി കൊണ്ടു പോകാൻ അവർക്ക് ഉത്സാഹമായിരുന്നു.

ഒറ്റമകളായതു കൊണ്ട് അവർ മകളെ വാത്സല്യം കൊണ്ട് മൂടി. സുനയനയും ഇതെല്ലാം ആസ്വദിച്ചു. അവളെന്ത് ചോദിച്ചാലും അച്‌ഛനുമ്മമയും ഉടൻ തന്നെയത് സാധിച്ചു കൊടുക്കുന്നു.

മറ്റുള്ളവരെ ആകർഷിച്ച് തന്‍റെ ആവശ്യങ്ങൾ സാധിച്ചെടുക്കാനുള്ള നല്ലൊരു ഉപകരണമാണ് തന്‍റെ സൗന്ദര്യമെന്ന ബോധം അവളുടെ മനസിൽ ചെറുപ്പം തൊട്ടെ രൂപപ്പെട്ടു തുടങ്ങി. ഒരു പുഞ്ചിരി മാത്രം മതി ആളുകളുടെ മനം മയക്കാൻ. അവരുടെ മുഖത്തുണ്ടാകുന്ന കൗതുകം കണ്ട് സുനയന ഉള്ളിൽ കൗശല ബുദ്ധിയോടെ ചിരിച്ചു.

സ്ക്കൂളിൽ പഠിക്കുമ്പോഴും സുനയനയ്‌ക്ക് ചുറ്റിലുമായി ആൺപിള്ളേരുടെ ഒരു വലിയ പട തന്നെയുണ്ടായിരുന്നു. അവളുടെ സ്ക്കൂൾ ബാഗ് ചുമക്കാൻ ധാരാളം പേർ മുന്നോട്ടു വന്നു.

ചിലർ അവൾക്ക് വീട്ടിൽ നിന്നും കൊണ്ടു വരുന്ന സ്പെഷ്യൽ വിഭവങ്ങൾ നൽകി അവളുടെ ഇഷ്‌ടം പിടിച്ചു പറ്റാൻ അവർ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു.

അവളുടെ ഒരു കടാക്ഷത്തിനായി ഒരു പുഞ്ചിരിക്കായി അക്ഷമയോടെ അവൾക്ക് പിന്നാലെ നടക്കുന്ന ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു. ഇതെല്ലാമറിഞ്ഞ് പുറമെ ഒന്നും അറിയാത്തമട്ടിൽ സുനയന ഉള്ളിൽ ആഹ്ലാദിച്ചു കൊണ്ടിരുന്നു.

കോളേജിൽ എത്തിയതോടെ അവൾക്ക് ധാരാളം കൂട്ടുകാരികളെ കിട്ടി. ചിലർ അവൾക്ക് ഏറ്റവും അടുപ്പമുള്ളവരായി. എല്ലാവരും തന്നെ എന്തെങ്കിലും കുസൃതികൾ ഒപ്പിക്കാൻ മിടുക്കികളായിരുന്നു. അവളുടെ ഗാങിനെ നോട്ടി ഗേൾസ് എന്ന പേരിലാണ് മറ്റ് കുട്ടികൾ വിശേഷിപ്പിച്ചിരുന്നത്.

പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ ഇന്ന് ആരെ പറ്റിക്കണമെന്ന ആലോചനയിൽ അവൾ മുഴുകി. ഈ കളിയിൽ അവർ എല്ലാവരും സന്തോഷിച്ചു. ചിലപ്പോൾ ശബ്‌ദം മാറ്റി ഏതെങ്കിലും ആൺകുട്ടികളെ ഫോൺ ചെയ്‌തു. അവരെ ഏതെങ്കിലും ഹോട്ടലിലോ പാർക്കിലോ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വിഡ്‌ഡികളാക്കി. ഇതെല്ലാം മറഞ്ഞിരുന്ന് കണ്ട് സുനയനയും കൂട്ടരും പൊട്ടിചിരിച്ചു.

ഒരു ദിവസം കോളേജിൽ സുന്ദരനായ ഒരു യുവാവെത്തി. മറ്റേതോ കോളേജിൽ നിന്നും ടിസി വാങ്ങി എത്തിയതായിരുന്നു അവൻ. അവൻ കോളേജ് കാമ്പസിൽ കാലുകുത്തിയതോടെ കോളേജിലാകെ ബഹളമായി. പെൺകുട്ടികൾക്കിടയിൽ മൊത്തത്തിൽ ഒരു ഉത്സാഹം നിറഞ്ഞു.

അവൻ ഇടനാഴയിലൂടെ കടന്നു പോകുമ്പോഴൊക്കെ അവർ അവനെ ഒളികണ്ണിട്ടു നോക്കി കൊണ്ടിരുന്നു. ചിലർ അവന്‍റെ സൗന്ദര്യത്തെപ്പറ്റി അടക്കം പറഞ്ഞു. അവന്‍റെ ഒരു കടാക്ഷത്തിനു വേണ്ടി സുന്ദരികളായ പെൺകുട്ടികൾ ആകാംക്ഷയോടെ കാത്തു നിന്നു.

എല്ലാവരും അവനെ പരിചയപ്പെടുന്നതിനായി ആകാംക്ഷയോടെ കാത്തു നിന്നു. സുനയനയ്‌ക്കും അവനെ ഇഷ്ടമായി. കോളേജ് ബ്യൂട്ടിയായ അവൾ അവനെ രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു.

അവന്‍റെ പേര് രോഹൻ ദിവാകർ എന്നായിരുന്നു. നഗരത്തിലെ ടെക്സ്റ്റൈൽ വ്യവസായിയായ ദിവാകരന്‍റെ മകനായിരുന്നു രോഹൻ. സ്വന്തം പജേറോ കാറിലായിരുന്നു അവൻ കോളേജിൽ എത്തിയിരുന്നത്.

ബ്രാൻഡഡ് ഷർട്ടും പാന്‍റുമണിഞ്ഞ് കോളേജിൽ വിലസി നടന്നിരുന്ന അവനെ ആൺകുട്ടികൾ തെല്ലൊരു അസ്വസ്ഥതയോടെയാണ് നോക്കിയിരുന്നത്. പഠിത്ത കാര്യത്തിൽ അവൻ ശരാശരിക്കുമേലായിരുന്നു.

ക്ലാസ് കട്ട് ചെയ്‌ത് കാന്‍റീനിലോ കാമ്പസ് മരച്ചുവട്ടിലോ പോയിരുന്ന് കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കലായിരുന്നു അവന്‍റെ പ്രധാന വിനോദം. സുനയന അവനെ ഗൂഢമായി പ്രണയിച്ചു. എന്നാൽ അവൾ കൂട്ടികാർക്ക് മുന്നിൽ അതൊന്നും പുറത്തു കാട്ടാതെ അവനെ നീരസഭാവത്തോടെ നോക്കി. അവനോട് താൽപര്യമില്ലാത്ത മട്ടിൽ അവൾ പെരുമാറി കൊണ്ടിരുന്നു.

കോളേജ് ബ്യൂട്ടിയായ തന്‍റെ സൗന്ദര്യത്തെപ്പോലും അയാൾ ഇതുവരെ ശ്രദ്ധിക്കുന്നില്ലല്ലോ എന്നോർത്തവൾ നിരാശ പൂണ്ടു. പക്ഷേ എന്തൊക്കെ വന്നാലും താൻ ഒരിക്കലും തുടക്കമിടില്ലെന്ന് അവൾ മനസിലുറപ്പിച്ചു. രോഹൻ പണത്തിന്‍റെ ഹുങ്കാണ് കാട്ടിയിരുന്നതെങ്കിൽ സുനയന സ്വന്തം സൗന്ദര്യത്തിന്‍റെ പേരിലാണ് ആഹ്ലാദിച്ചിരുന്നത്.

ഒരിക്കൽ കോളേജിൽ ഒരു ഫാഷൻ ഷോ സംഘടിപ്പിക്കുകയുണ്ടായി. ഫാഷൻ ഷോയിൽ സുനയനയും അവളുടെ കൂട്ടുകാരികളും പങ്കെടുത്തു. സുനയന ഏറ്റവും അവസാനമാണ് സ്റ്റേജിൽ കയറിയത്. തിളക്കമാർന്ന സർദോസി ഗാഗ്ര ചോളിയായിരുന്നു അവളുടെ വേഷം. നെറ്റിയിൽ അണിഞ്ഞ വലിയ നെറ്റിച്ചുട്ടി അവളെ കൂടുതൽ സുന്ദരിയാക്കി.

സ്റ്റേജിൽ മന്ദംമന്ദം നടന്നു വരുന്ന സുനയന നോക്കി ആൺകുട്ടികൾ വിസിലടിച്ചു. ഹാളിൽ കരഘോഷം മുഴങ്ങി. സ്റ്റേജിൽ അരക്കെട്ട് ഇളക്കി കൊണ്ട് മന്ദം മന്ദമായുള്ള നടപ്പിനിടെ കൂട്ടുകാർക്കിടയിൽ ഇരിക്കുന്ന രോഹനെ അവൾ ഒളികണ്ണിട്ടു നോക്കി. രോഹനും ഈ സമയം അവളെ സൂക്ഷിച്ചു നോക്കുകയായിരുന്നു. സുനയനയുടെ നെഞ്ച് സന്തോഷം കൊണ്ട് മിടിച്ചു. അവസാനം ഒട്ടകം പർവ്വതത്തിന് താഴെ വന്നു എന്നോർത്തവൾ മനസിൽ പുഞ്ചിരിച്ചു.

പരിപാടി അവസാനിച്ചു. വസ്ത്രമെല്ലാം മാറ്റി ഗ്രീൻറൂമിൽ നിന്നും പുറത്ത് വന്ന സുനയനെ നോക്കി രോഹൻ പുഞ്ചിരിച്ചു.

“കൺഗ്രാറ്റ്സ്,” രോഹൻ വളരെ സൗമ്യതയോടെ പറഞ്ഞു.

“നീ നന്നായി മോഡൽ ചെയ്‌തു. എന്‍റെ അച്‌ഛൻ ടെക്സ്സ്റ്റൈൽ ബിസിനസാണ് ഞങ്ങളുടെ മില്ലിൽ തയ്യാറാക്കുന്ന സാരിക്കുവേണ്ടി മോഡൽ ചെയ്യാൻ നീ തയ്യാറാണോ? ഞാൻ അച്‌ഛനുമായി സംസാരിക്കാം. നീ ചോദിക്കുന്ന പ്രതിഫലം തരാം.” രോഹന്‍റെ അഹങ്കാരം നിറഞ്ഞ ചോദ്യത്തെ അവൾ മന്ദഹാസത്തോടെ എതിരിട്ടു. അഹങ്കാരത്തിന്‍റെ കൊമ്പൊടിച്ച് അവൻ ഇനിയും താഴെ വരട്ടെയെന്ന് അവൾ ഉള്ളാലെ പ്രതീക്ഷിച്ചു.

അങ്ങനെ പതിയെ അവർക്കിടയിൽ സൗഹൃദം തളിർക്കാൻ തുടങ്ങി. രോഹന്‍റെ ഉയർന്ന ജീവിത സാഹചര്യം അവളെ വല്ലാതെ ആകർഷിച്ചു.

അവൾ അവനൊപ്പം വിലയേറിയ ആഡംബര കാറുകളിൽ സഞ്ചരിച്ചു. ഫൈവ് സ്‌റ്റാർ ഹോട്ടലുകളിൽ അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഓരോ ദിവസവും ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടി അവർ ഓരോരോ പരിപാടികൾ തയ്യാറാക്കി. ചിലപ്പോൾ അവർ തീയറ്ററിൽ പോയി പുതിയ പടങ്ങൾ കണ്ടു. എല്ലാ ശനിയാഴ്ചയും അവർ പാർക്കിൽ പോയി മണിക്കൂറുകളോളം സംസാരിച്ചു.

ദിവസങ്ങൾ കടന്നുപോയി. പരീക്ഷ കഴിഞ്ഞ് കോളേജ് അടച്ചു സുനയനയുടെ ഓരോ കൂട്ടുകാരികളുടെയും കല്യാണം കഴിഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ആ ഗാങിൽ സുനയന മാത്രം അവശേഷിച്ചു.

കല്യാണം നടക്കും വരെയുള്ള സമയം ചെലവഴിക്കാനായി അവൾ ജോലി ചെയ്യാൻ നിർബന്ധിതയായി. അവൾ ജോലി മറൈൻഡ്രൈവിലുള്ള ഒരു ഹോട്ടലിൽ റിസപ്നിസ്‌റ്റായി ജോലിയിൽ പ്രവേശിച്ചു.

അവളുടെ മാതാപിതാക്കശഅ അവളെ വിവാഹത്തിനായി നിർബന്ധിച്ചു കൊണ്ടിരുന്നു.

“മോളെ ഇനി വൈകികൂടാ,” അമ്മ എപ്പോഴും സങ്കടപ്പെട്ടു കൊണ്ടിരുന്നു. നിനക്ക് 23 വയസാകാറായി. രോഹനെ വിശ്വസിച്ച് ഇരിക്കാനാണോ നിന്‍റെ പ്ലാൻ? അവൻ നല്ല പയ്യൻ തന്നെയാ. അവനെക്കാളിലും മികച്ച ഒരു പയ്യനെ കണ്ടെത്തുക പ്രയാസം തന്നെയാ. പക്ഷേ നീ എപ്പോഴെങ്കിലും അവനെ ശരിക്ക് മനസ്സിലാക്കിയിട്ടുണ്ടോ? അവന്‍റെ മനസിലെന്താണെന്ന് ആർക്കറിയാം? നിന്‍റെ പ്രായം കൂടി വരികയാണ്. നല്ല ആലോചനകൾ കിട്ടാൻ ബുദ്ധിമുട്ടാകും.”

“ഞങ്ങൾ നിന്‍റെ നല്ലതിനു വേണ്ടിയാ പറയുന്നത്” സുനയനയുടെ അച്‌ഛനും പറഞ്ഞു.

സുനയനയുടെ ജന്മദിനമായിരുന്നു അന്ന് ജന്മദിനം ആഘോഷിക്കാനായി രോഹൻ ആവളേയും കൂട്ടി നല്ലൊരു ഫൈവ്സ്റ്റാർ റസ്റ്റോറന്‍റിൽ പോയി ഭക്ഷണം കഴിച്ചു. ഒപ്പം നല്ലൊരു ഡിസൈനർ സാരിയും സമ്മാനിച്ചു. പിരിയാൻ നേരം സുനയന പുഞ്ചിരിയോടെ യാത്ര പറഞ്ഞു.

“ഈ ട്രീറ്റിന് ഒരുപാട് നന്ദി. ഞാൻ ഇത് എന്നും ഓർമ്മിക്കും.”

“നിന്‍റെ അടുത്ത ജന്മദിനം ഇതിലും ഗംഭീരമായിട്ട് നമുക്ക് ആഘോഷിക്കണം.”

“അടുത്ത വർഷം നമ്മൾ എവിടെയായിരിക്കുമെന്ന് ആർക്കറിയാം” അവൾ നിരാശമട്ടിൽ പറഞ്ഞു.

“എന്താ” രോഹൻ അതിശയഭാവത്തിൽ സുനയനയെ നോക്കി

“നീ എവിടെയെങ്കിലും പോകുന്നുണ്ടോ?”

“ഉടൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് അച്‌ഛനും അമ്മയും എന്നെ നിർബന്ധിക്കുകയാണ്.”

“നിന്‍റെ ആഗ്രഹം എന്താണ്?”

“രോഹൻ നിനക്കെന്‍റെ മനസ് അറിയാമല്ലേ.പിന്നെ എന്തിനാ ഈ ചോദ്യം കഴിഞ്ഞ 4 വർഷമായി നമ്മൾ നല്ല അടുപ്പത്തിലാണ്. ഇക്കാര്യം നമ്മുടെ എല്ലാ കൂട്ടുകാർക്കും അറിയാം. നീ ഇല്ലാതെ എനിക്ക് പറ്റില്ല രോഹൻ.” സുനയന നിസഹായതയോടെ പറഞ്ഞു.

“എനിക്കറിയാം.” രോഹൻ അവളുടെ കൈ മൃദുവായി തടവി കൊണ്ട് ചുംബിച്ചു.

“ഞാനും നിന്‍റെ വലിയ ഫാനാ. ഇനി മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും.”

“പക്ഷേ ഈ പ്രണയത്തിന് ഒരുഫലം വേണ്ടേ?”

“എന്നുവച്ചാൽ”

“നമുക്ക് എന്നും ഇങ്ങനെ പ്രണയിച്ചു കൊണ്ടിരുന്നാൽ മതിയോ? വിവാഹം കഴിക്കേണ്ടേ?”

“ഛെ, വിവാഹമെന്നത് വലിയ ആന കാര്യമാണോ. എന്‍റെ അഭിപ്രായമനുസരിച്ച് പ്രണയിക്കുന്നവർക്ക് ഒരിക്കലും വിവാഹം കഴിക്കാനാവില്ലായെന്നാണ്. എന്‍റെ അച്‌ഛന്‍റെയും അമ്മയുടെയും കാര്യമെടുക്കാം. അവർ പ്രണയവിവാഹിതരായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്താ… ഒരു വീട്ടിൽ രണ്ട് അപരിചിതരെപ്പോലെ കഴിയുന്നു. അവർ തമ്മിൽ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. രണ്ട് പേർക്കും രണ്ട് വഴി? എനിക്ക് അതു കൊണ്ട് വിവാഹമെന്ന പ്രസ്‌ഥാനത്തോട് ഒട്ടും വിശ്വാസമില്ല. ഓൾഡ് ഫാഷനാണത്.”

“ഇഷ്‌ടപ്പെട്ടവർ ഒന്നിച്ച് താമസിക്കുന്നതിൽ തെറ്റില്ല. അതിനെ വിവാഹത്തിൽ തളച്ചിടാൻ താൽപര്യമില്ല. പരസ്പരം മടുക്കുമ്പോൾ വേർപിരിയുക… സിംപിൾ” രോഹൻ നിസാരമട്ടിൽ പറഞ്ഞു.

“കുട്ടികൾ ഉണ്ടായാലോ?”

“അത് വേറെ കാര്യം. കുട്ടികൾക്കു വേണ്ടി വിവാഹം ചെയ്യേണ്ടി വരും.”

സുനയന ആകെ ആശയകുഴപ്പത്തിലായി. തലയിൽ ഭാരമേറുന്നതുപോലെ.

“നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് രണ്ടുപേർക്കും നാളെ തന്നെ ഒരുമിച്ച് താമസിക്കാം. എനിക്ക് സ്വന്തമായി ഒരു ഫളാറ്റുണ്ട്. നമുക്കവിടെ താമസിക്കാം.”

“വേണ്ട” സുനയന പെട്ടെന്ന് മറുപടി പറഞ്ഞു.“എന്‍റെ അച്‌ഛനും അമ്മയും പഴയ ആൾക്കാരാ, അവർ ഒരിക്കലും സമ്മതിക്കില്ല.”

“എങ്കിൽ ഒരു ചോയിസേ ഉള്ളൂ.”

“എന്താ അത്?”

നമുക്ക് ഒന്ന് രണ്ട് വർഷത്തേക്ക് കോൺട്രാക്‌റ്റ് മാരേജ് ചെയ്‌താലോ. അതിനു ശേഷം നമ്മുടെ ബന്ധം നല്ല രീതിയിലാണെങ്കിൽ കോൺട്രാക്റ്റ് നീട്ടാം ഇല്ലെങ്കിൽ വേർപിരിയാം.”

“വേണ്ട” സുനയനയുടെ കണ്ണുകൾ നിറഞ്ഞു.

“എനിക്കത് ഇഷ്‌ടമല്ല. അങ്ങനെയായാൽ ഒരു കാൾഗേളും ഞാനും തമ്മിൽ എന്ത് വ്യത്യാസമാ. ഇന്ന് ഒരാൾക്കൊപ്പം നാളെ മറ്റൊരാൾക്കൊപ്പം.”

സുനയനയുടെ ഹൃദയം പിടഞ്ഞു നുറുങ്ങി. അവൾ ഏറെ പ്രതീക്ഷയോടെയാണ് രോഹനെ കാണാൻ വന്നത്. പക്ഷേ അത് വലിയൊരു വേദനയായി അവളുടെ മനസിനെ കാർന്നു തിന്നു.

കാറിൽ മടങ്ങുമ്പോൾ ഏറെ നേരം നിശ്ശബ്ദയായിരുന്ന സുനയന പറഞ്ഞു “രോഹൻ നിന്‍റെ കാഴ്ചപ്പാടിനോട് യോജിക്കാൻ എനിക്കാവില്ല. നിനക്കെന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ല. നിന്‍റെ തീരുമാനത്തിനോട് യോജിക്കാനും ആവില്ല. ഇനി നമ്മൾ എന്ത് ചെയ്യും?” രോഹൻ അവളെ ചേർത്തു പിടിച്ചു

“നീ വിഷമിക്കണ്ട. നിനക്കെന്നെ വിശ്വാസമില്ലേ? നമ്മൾ എത്രമാത്രം അടുത്തു. നമ്മൾ ഇങ്ങനെയങ്ങ് പോകുന്നതാ നല്ലത്.”

“രോഹൻ, നിനക്കത് ഈസിയായി പറയാം. പക്ഷേ എനിക്ക് വിവാഹപ്രായമെത്തിയെന്ന കാര്യം മറക്കരുത്. നിനക്ക് നഷ്‌ടപ്പെടാൻ എന്താണ് ഉള്ളത്. ഇതൊക്കെ നിനക്ക് നിസാരമല്ലേ. പക്ഷേ ഞങ്ങൾ സ്ത്രീകൾക്ക് അതത്ര ഈസിയല്ല. പേരുദോഷം കിട്ടാൻ അധിക സമയം വേണ്ടി വരില്ല.”

അന്ന് രാത്രി മുഴുവനും സുനയന കരഞ്ഞു കൊണ്ടിരുന്നു. അവൾക്ക് സ്വന്തം ഭാവി ഇരുട്ടിലായതു പോലെ തോന്നി. താൻ ഇതുവരെ കണ്ട സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു പോയതു പോലെ അവൾക്ക് തോന്നി. അയാൾക്കൊപ്പമുള്ള ഒരു കുടുംബജീവിതമായിരുന്നു അവളുടെ മനസിൽ മുഴുവനും. പക്ഷേ ഒരൊറ്റവെട്ടിൽ അയാൾ ആ സ്വപ്നം തകർത്ത് ഛിന്നഭിന്നമാക്കി. ഇനിയെന്ത് ചെയ്യും?

രാവിലെ അമ്മ പതിവുപോലെ വിവാഹ കാര്യം എടുത്തിട്ടു. സുനയനയുടെ കരഞ്ഞുവീർത്ത മുഖം കണ്ട് അമ്മ കാര്യം ഊഹിച്ചെടുത്തു, മൗനം പാലിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് രോഹന്‍റെ ഫോൺ വന്നു, “നാളെ എന്തെങ്കിലും പരിപാടിയുണ്ടോ? ഞാൻ ബിസിനസ് സംബന്ധിച്ച് ദുബായിൽ പോവുകയാണ്. അതിനു മുമ്പ് നിന്നെ കാണനൊരു ആഗ്രഹം.”

“നാളെ ഞാൻ ഫ്രീയല്ല. എനിക്ക് ഡ്യൂട്ടിക്ക് പോകണം.”

“മൂന്നാഴ്ചത്തേക്ക് പോവുകയാ. ഇത്രയും ദിവസം നിന്നെ കാണാതെ ഞാനെങ്ങനെ ഇരിക്കും?”

സുനയനയുടെ മനസ്സലിഞ്ഞുവെങ്കിലും പെട്ടെന്നവൾ സ്വയം നിയന്ത്രിച്ചു.

“നിന്‍റെ ഡ്യൂട്ടി എപ്പോഴാ അവസാനിക്കുക?”

“രാത്രി 2 മണിക്ക്”

സുനയന നോ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ രോഹൻ പറഞ്ഞു.

“ഞാൻ നിന്നെ വിളിക്കാൻ വരാം. പുറത്ത് ഞാൻ കാത്തു നിൽപ്പുണ്ടാകും.” സുനയന ഒന്നും പറയാതെ ഫോൺ താഴെ വച്ചു.

“അങ്ങനെയൊന്നുമില്ല,” സുനയന വ്യക്‌തിമാക്കി. “ഇന്ന് വല്ലാത്ത ക്ഷീണം. എനിക്ക് വീട്ടിലെത്തണം.

“നമുക്കിന്ന് കുറച്ച് നേരം എന്‍റെ ഫളാറ്റിൽ സ്പെൻഡ് ചെയ്യാം.”

ഫളാറ്റിലെത്തിയ രോഹൻ സോഫയിലേക്ക് വീണു, എന്നിട്ട് സുനയനയെ പിടിച്ച് വലിച്ച് മടിയിൽ ഇരുത്തി. അയാൾ അവളെ ഇറുകെ പുണർന്നു. “നിനക്ക് സമ്മതമാണെങ്കിൽ ഇത് നമ്മുടെ വീടാക്കാം. ലവ്നെസ്റ്റ് നമുക്കിവിടെ ഒരു ആൺപ്രാവായും പെൺപ്രാവായും ജീവിക്കാം.”

സുനയന അയാളുടെ കയ്യിൽ നിന്നും സ്വയം മോചിതയാകാൻ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിലും രോഹൻ അവളെ ഇറുകെ പുണരാൻ തുടങ്ങി.

“നിനക്ക് എന്‍റെയൊപ്പം ദുബായിൽ വന്നുകൂടെ…. അവിടെ നമുക്ക് ഹണിമൂൺ ആഘോഷിക്കാം.”

“വിവാഹം കഴിക്കാതെ ഹണിമൂണോ?”

“വീണ്ടും… വിവാഹം… നിനക്ക് ആ വിചാരമേയുള്ളോ? ഞാനത് കേട്ട് മടുത്തു.”

“രോഹൻ നിന്നോട് ഞാൻ കാര്യങ്ങൾ പറഞ്ഞതാണല്ലോ. ഞാനൊരു മിഡിൽ ക്ലാസ് കുടുംബത്തിലെ പെൺകുട്ടിയാണ് എനിക്ക് എന്‍റേതായ ചില കാഴ്ചപ്പാടുകളുണ്ട്. ആ കാഴ്ചപ്പാടിൽ നിന്നും വിട്ട് ഞാനൊന്നും ചെയ്യില്ല.”

“ഓഹോ… അപ്പോൾ നിനക്ക് എന്നേക്കാൾ മറ്റുള്ളവരെയാ ഇഷ്‌ടം അല്ലേ.”

“അത് നിന്‍റെ തെറ്റിദ്ധാരണയാണ്. നിനക്കറിയാം…. ഞാൻ നിന്നെ എന്‍റെ ജീവനായി കണ്ടാണ് സ്നേഹിച്ചത്.

“സത്യമാണോ?”

“പറഞ്ഞല്ലോ. ഞാനെങ്ങനെ നിന്നെ വിശ്വസിപ്പിക്കും. വേണമെങ്കിൽ ഞാൻ എന്‍റെ ഹൃദയം തുറന്ന് കാണിക്കാം. അതുമല്ലെങ്കിൽ ഇത്രയും ഉയരത്തിലുള്ള നിന്‍റെ ഫളാറ്റിൽ നിന്ന് താഴേക്ക് ചാടാം.”

“നോ… നീ ജീവൻ വെടിഞ്ഞാൽ പിന്നെ ഞാനെന്ത് ചെയ്യും?”

“നീ എന്‍റെ ശരീരത്തെയല്ലേ ആഗ്രഹിക്കുന്നത്? ഇന്ന് നിന്‍റെ ആഗ്രഹം സാധിച്ചു തരാം.”

“അയ്യോ…” രോഹൻ കുടിലമായ ചിരിചിരിച്ചു.

“ഒരു സ്ത്രീയുടെ ത്യാഗമാണത്. അവളുടെ വിശുദ്ധിയാണ് അവളുടെ ഏറ്റവും വലിയ സ്വത്ത്. വിവാഹശേഷം അവളത് സ്വന്തം ഭർത്താവിന് സമർപ്പിക്കുകയാണ് ചെയ്യുന്നത്. അത് വിവാഹിതരായ രണ്ട് പേർക്കിടയിലെ പ്രണയമാണ്. പക്ഷേ ഇന്ന് ഞാൻ എന്‍റെ ആദർശങ്ങളെ മറക്കുകയാണ് ഒരു താലി പോലുമില്ലാതെ ഞാൻ നിനക്ക് കീഴടങ്ങാം.”

സുനയനയുടെ ഭാവമാറ്റം കണ്ട് രോഹൻ ഒരു നിമിഷം പകച്ചു നിന്നു.

“സുനയന നീ എന്താണ് പറയുന്നത്?”

“എന്‍റെ തീരുമാനമാണിത്. വാ, നിന്‍റെ ബെഡ്റൂം എവിടെയാണ്. അങ്ങോട് പോകാം.” എന്നു പറഞ്ഞു കൊണ്ട് സുനയന എഴുന്നേറ്റു നിന്നു അയാളുടെ കൈപിടിച്ചു.

“സുനയന ഞാൻ പറയുന്നത് കേൾക്കൂ. ഞാൻ സെക്‌സിനു വേണ്ടി കൊതിച്ച നടക്കുന്ന ആളല്ല. അക്കാര്യത്തിന് ഞാനൊന്ന് വിരൽ ഞൊടിച്ചാൽ മതി ധാരാളം പേരെ കിട്ടും. പക്ഷേ നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എനിക്കുവേണ്ടി ഒരു കാര്യം ചെയ്യണം.”

“എന്താണ് ചെയ്യേണ്ടത്?” സുനയന നിസ്സംഗതയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“പറയുന്നത് ചെയ്യാമോ?”

“പറഞ്ഞ് നോക്കൂ.”

“ങ്ഹും ഞാൻ ഒന്ന് ആലോചിക്കട്ടെ. ങ്ഹാ… നീ എന്‍റെ കൂട്ടുകാരനൊപ്പം ഒരു രാത്രി ചെലവഴിക്കാമോ?”

അയാളുടെ ആവശ്യമറിഞ്ഞ് സുനയന ഒരു നിമിഷം സ്തംഭിച്ചു നിന്നു. അവൾക്ക് അന്ന് ആദ്യമായി അയാളോട് വെറുപ്പു തോന്നി.

“രോഹൻ ഇതെന്ത് തമാശയാ?” അവൾ നിസ്സഹായതയോടെ ചോദിച്ചു.

“തമാശയല്ല കുട്ടി സീരിയസാണ്.”

“പക്ഷേ ഈ ഡിമാന്‍റ് വിചിത്രമാണല്ലോ. ഞാൻ നിന്‍റെ ഗേൾഫ്രണ്ടല്ലേ. ആ നീ തന്നെ എന്നെ… നിനക്കതിൽ ഒരു കുറ്റബോധവും തോന്നുന്നില്ലേ?”

“ഇല്ല, കാരണം എന്‍റെ സമ്മതത്തോടെയാണ് ഇത്.”

“അതിനുശേഷം നീയെന്നെ സ്വീകരിക്കുമോ?”

“തീർച്ചയായും.”

സുനയനയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. താൻ ഇത്രയും നാൾ ഒഴുക്കിയ സ്നേഹത്തിന് പകരം കിട്ടിയ പ്രതിഫലമോർത്ത് അവൾക്ക് അപ്പോൾ ചിരിക്കാനാണ് തോന്നിയത്.

“ഏയ് കമോൺ സുനയന. ഈ കാലത്തല്ലേ ജീവിക്കുന്നത്. ഇക്കാലത്ത് ചാരിത്യ്രം, പവിത്രത എന്നൊക്കെ ചിന്തിക്കുന്നത് ചീപ്പ് കാര്യങ്ങളാ… നമ്മൾ കാലത്തിനൊത്ത് സഞ്ചരിക്കണം.” രോഹൻ പൊട്ടിചിരിച്ചു. ആ ചിരിയിലെ അർത്ഥം ശൂന്യതയിൽ അവൾ സ്വയം ഇല്ലാതാകാൻ മോഹിച്ചു. എങ്കിലും അവൾ രണ്ടും കൽപിച്ചു ചോദിച്ചു.

“ഓകെ… നീ കൂട്ടുകാരന്‍റെ പേര് പറയൂ.”

“ഓഹോ…” അയാൾ അതിശയഭാവം നടിച്ചു കൊണ്ട് അവളെ നോക്കി.

“അവന്‍റെ പേര് മോഹിത്. നിനക്കവനെ അറിയാം. നമ്മുടെ കോളേജിലാ അവൻ പഠിച്ചത്. മറൈൻഡ്രൈവിലാ അവൻ താമസിക്കുന്നത്. ഇൻകംടാക്സ് ഡിപ്പാർട്ടുമെന്‍റിലാ ജോലി. അടുത്തയാഴ്ച അവന്‍റെ ബർത്ത്ഡേയാണ്. അവനുള്ള എന്‍റെ ബർത്ത്ഡേ ഗിഫ്റ്റായി നിനക്ക് പോകാൻ പറ്റുമോ.”

“ഗിഫ്‌റ്റ്?” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഞാനും ജീവനില്ലാത്ത ഒരു വസ്‌തുവും തമ്മിൽ നിനക്കൊരു വ്യത്യാസവും തോന്നുന്നില്ലേ. എന്‍റെ മുന്നിൽ നീയെത്ര ചെറുതായി… ഐ പിറ്റി യൂ… എന്നെ ഇങ്ങനെ പരീക്ഷിക്കരുത്.” എന്നു പറഞ്ഞു കൊണ്ട് സുനയന പൊട്ടിക്കരഞ്ഞുവെങ്കിലും അയാളുടെ മനസ്സിനെയത് ഒട്ടും സ്പർശിച്ചതേയില്ല.

തകർന്ന മനസ്സോടെ വീട്ടിലെത്തിയ സുനയന മുറിയിൽ വാതിലടച്ചിരുന്ന് ഏറെ നേരം കരഞ്ഞു. അയാൾ തന്നെ ധർമ്മ സങ്കടത്തിലകപ്പെടുത്തിയതോർത്ത് അവൾക്ക് ശ്വാസം മുട്ടി. രോഹൻ പറയുന്നത് അനുസരിക്കണോ? അവൾക്ക് രോഹനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വിവാഹമെന്നത് രണ്ട്പേർ തമ്മിലുള്ള വിശുദ്ധമായ ബന്ധമാണ്. ഇപ്പോൾ രോഹൻ ഒരു സൗഹൃദത്തിന്‍റെ പേരിലാണ് തന്നെ കൈകളിൽ ചേർത്തു നിർത്തുന്നത്. എന്നാൽ തന്നെ വിവാഹം ചെയ്‌തശേഷം കൂട്ടുകാരനൊപ്പം സമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടാലോ? അപ്പോൾ എന്ത് ചെയ്യും?

അവൾ ഓരോന്ന് ആലോചിച്ച് മറൈൻ ഡ്രൈവിൽ നിൽക്കവെ ഒരു കാർ അവൾക്കരികിൽ വന്ന് നിന്നു.

“ഹായ് സുനയന?” നീ ഇവിടെ?” മോഹിത് കാറിൽ നിന്നും പുറത്തേക്ക് തല നീട്ടികൊണ്ട് അദ്ഭുതത്തോടെ ചോദിച്ചു.

“ഇവിടെ ഒരാവശ്യത്തിന് വന്നതാ. പെട്ടെന്ന് മഴ തുടങ്ങി. ഒറ്റ ഓട്ടോപോലും കാണുന്നില്ല.”

“എങ്കിൽ പന്നെന്തിനാ നനയുന്നത്? എന്‍റെ വീട് ഇവിടെ അടുത്താണ്. വീട്ടിൽ കുറച്ചുനേരം ഇരിക്കാം. മഴ മാറിയിട്ട് പോയാൽ മതി.” മോഹിത് വിടർന്ന ചിരിയോടെ അവളെ സ്വാഗതം ചെയ്‌തു.

മോഹിതിനൊപ്പം വീട്ടിൽ ചെന്ന സുനയനയെ അയാളുടെ അമ്മ സ്വാഗതം ചെയ്‌തു. സ്വീകരണ മുറിയിൽ അടുത്തിരുത്തി മോഹിതിന്‍റെ അമ്മ അവളോട് കുശലാന്വേഷണം നടത്തി. അതിനു ശേഷം അവൾ അടുക്കളയിൽ പോയി അവർക്ക് രണ്ടുപേർക്കുമായി ചായയും പലഹാരവുമായെത്തി.

“ആന്‍റി, ഒന്നും വേണ്ടായിരുന്നു?” സുനയന തെല്ലൊരു ജാള്യതയോടെ പറഞ്ഞു.

“മോള് ആദ്യമായി വരികയല്ലേ… എന്തെങ്കിലും കഴിക്കണം.” മോഹിതിന്‍റെ അമ്മയുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അവളെ വല്ലാതെ ആകർഷിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് അവർ തന്‍റെ ആരെല്ലാമോ ആയപോലെ അവൾക്ക് തോന്നി.

“എന്‍റെ അമ്മ ഉഗ്രൻ പാചകക്കാരിയാ.” മോഹിത് അമ്മയെ ചേർത്തുപിടിച്ചു കൊണ്ട് കൊഞ്ചി.

“ങ്ഹാ, ഈ സാറ്റർഡേ എന്‍റെ ബർത്ത്ഡേയാ, സുനയന നീ തീർച്ചയായും വരണം.” മോഹിത് അവളെ മുൻക്കൂട്ടി ക്ഷണിച്ചു.

“വരാമല്ലോ,” സുനയന പാതിമനസ്സോടെ പറഞ്ഞു.

“മോഹിത് ഇനി ഞാൻ പോകട്ടെ,” സുനയന മോഹിതിനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. അപ്പോഴേക്കും മഴ തോർന്ന് അന്തരീക്ഷം തെളിഞ്ഞിരുന്നു.

ബർത്ത്ഡേ ദിവസം മോഹിതിന്‍റെ അമ്മ വിഭവസമൃദ്ധമായ സദ്യ തന്നെയൊരുക്കി. അവർ പലഹാരങ്ങളും ഭക്ഷണവുമെല്ലാം തീൻമേശയിൽ സജ്‌ജീകരിച്ച് വച്ചശേഷം മോഹിതിനോടും കൂട്ടുകാരോടുമായി പറഞ്ഞു.

“ഇനി നിങ്ങൾ കുട്ടികൾ എൻജോയ് ചെയ്യുക.”

മോഹിതിന്‍റെ കൂട്ടുകാരെല്ലാവരും ചേർന്ന് പാട്ടുപാടിയും ഡാൻസ് ചെയ്‌തും മോഹിതിന്‍റെ ബർത്ത്ഡേ ആഘോഷത്തിന് തുടക്കമിട്ടു.

“ഇന്ന് ഞാനെന്‍റെ ഫേവറൈറ്റ് ഫ്രണ്ടിനെ മിസ് ചെയ്യുന്നു. ങ്ഹാ, അവനെനിക്ക് ഒരു ഗിഫ്റ്റ് അയക്കുമെന്ന് പറഞ്ഞിരുന്നു. ഒരു സർപ്രൈസ് ഗിഫ്‌റ്റ്.”

മോഹിത് പറയുന്നത് കേട്ട് സുനയനയുടെ മുഖം വിളറി വെളുത്തു.

“അവൻ മറന്നു പോയെന്നാ തോന്നുന്നത്. ആ കള്ളൻ വരട്ടെ. അവന്‍റെ കയ്യിൽ നിന്നും ഗിഫ്റ്റ് മേടിച്ചിട്ടേയുള്ളൂ ബാക്കി കാര്യം.” മോഹിത് ആവേശത്തോടെ പറഞ്ഞു.

ഒരു ദിവസം മോഹിത് സുനയനയെ കാണാൻ ഹോട്ടലിലെത്തി. അവർ ഒരുമിച്ചിരുന്ന് ചായ കുടിച്ചു. സുനയനയുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ അവർ രണ്ടുപേരും കൂടി മറൈൻ ഡ്രൈവിലൂടെ ഓരോരോ വിശേഷങ്ങൾ പങ്കുവച്ച് നടന്നു. ഒരു മരത്തണലിലിരുന്ന് അവർ കുറേ സംസാരിച്ചു. സംസാരത്തിനിടെ മോഹിത് അവളെ കോളേജ് കാലം തുടങ്ങി സ്നേഹിച്ചിരുന്ന കാര്യമറിയിച്ചു.

“ഇന്നും എനിക്ക് ആ ദിവസം ഓർമ്മയുണ്ട്. നീ റാമ്പ് ഷോ ചെയ്‌ത ദിവസം. ഞങ്ങൾ 4 കൂട്ടുകാരാണ് നിന്നെ മോഹിച്ചിരുന്നത്. പക്ഷേ രോഹൻ പറഞ്ഞു, “ഇവൾ എനിക്കുള്ളതാണ്.” അതോടെ ഞങ്ങൾ പിന്മാറി. കാരണം അവനെ എതിരിടുകയെന്നത് അത്രയെളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”

സുനയന മൃദുവായി പുഞ്ചിരിച്ചു.

രോഹന്‍റെ പ്രണയ കുരുക്കിൽപ്പെട്ട് താൻ ഇരുട്ടിൽ തപ്പുകയാണെന്ന കാര്യം മോഹിതിനോട് തുറന്നു പറയാൻ അവളാഗ്രഹിച്ചുവെങ്കിലും ഒന്നും പറയാതെ നിശബ്ദയായിരുന്നു.

ദുബായിൽ നിന്നും 3-4 തവണ രോഹന്‍റെ ഇ-മെയിൽ വന്നു.

തനിക്കിവടെ 3 മാസം കൂടി തങ്ങേണ്ടി വരുമെന്നായിരുന്നു രോഹന്‍റെ ഒരു സന്ദേശത്തിൽ ഉണ്ടായിരുന്നത്.

അയാൾ ദുബായിൽ നിന്നും മടങ്ങിയെത്തിയ ശേഷം സുനയനയ്‌ക്ക് ഫോൺ ചെയ്‌തു.

“നമ്മൾ എന്നാ കാണുക? എനിക്ക് നിന്നെ കാണാഞ്ഞിട്ട് വയ്യാ? ഈ സൺഡേ ഫ്രീയല്ലേ?”

“അല്ല സൺഡേ ഫ്രീയല്ല.”

“എന്താ കാര്യം?”

“അന്നെന്‍റെ വിവാഹനിശ്ചയമാണ്.”

“എന്ത്?” രോഹൻ ഒരു നിമിഷം സ്തബ്ധനായി നിന്നു” നീയെന്താ പറയുന്നത്. നീ എന്‍റേതാണ്. നീ മറ്റൊരാളുടേത് ആകാൻ ഞാൻ സമ്മതിക്കില്ല,” അയാൾ ഫോണിലൂടെ പറഞ്ഞു കൊണ്ടിരുന്നു.

“പക്ഷേ, രോഹൻ നിനക്ക് എന്നെ സ്വന്തമാക്കാൻ ആഗ്രഹമില്ലല്ലോ.” നീയുമായി എന്‍റെ വിവാഹം നടക്കുകയില്ലെന്ന് മനസ്സിലായതോടെ അച്‌ഛനും അമ്മയും എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. ഞാനും സമ്മതിച്ചു.”

“ആരാണ് അയാൾ?”

“ഒരു പുരുഷൻ. അതൊക്കെ അറിഞ്ഞിട്ട് എന്ത് വേണം?” അവൾ ദേഷ്യത്തോടെ മറുപടി പറഞ്ഞു.

“അങ്ങനെയൊരിക്കലും സംഭവിക്കരുത്. ഞാൻ ഇപ്പോൾ തന്നെ നിന്നെ കാണാൻ ഓഫീസിലെത്താം. ”

“പക്ഷേ രോഹൻ, ഹോട്ടലിലെ ജോലി ഞാൻ ഉക്ഷേിച്ചു.”

“പിന്നെ വീട്ടിലോ?”

“ഇല്ല ഞാനെവിടെയാണെന്ന് നിന്നോട് പറയില്ല. നീ അവിടെ വന്ന് പ്രശ്നമുണ്ടാക്കുമെന്ന് എനിക്കറിയാം. ഇനി ഒരിക്കലും എന്നെ വിളിക്കുകയോ കാണാൻ ശ്രമിക്കുകയോ ചെയ്യരുത്. ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല.” എന്നു പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ചെയ്‌തു.

അൽപസമയം കഴിഞ്ഞ് മോഹിതിന്‍റെ ഫോൺ മുഴങ്ങി.

“എടാ ഞാനാ രോഹൻ.”

“പറയടാ എന്താവിശേഷം? നീ എന്നാ ദുബായിൽ നിന്നും വന്നത്?”

“ഇന്നലെയെത്തി, ങ്ഹാ, നിന്‍റെ ബർത്ത്ഡേയ്ക്ക് വരാൻ പറ്റിയില്ല.”

“ബർത്ത്ഡേ ഗ്രാന്‍റ് ആയിരുന്നു. പക്ഷ നീ കൂടി വേണമായിരുന്നു.” മോഹിത് ആവേശത്തോടെ പറഞ്ഞു.

“ഞാൻ അയച്ച ഗിഫ്റ്റ് എങ്ങനെയുണ്ടായിരുന്നു?”

“ഗിഫ്റ്റോ? ഉഗ്രൻ ഗിഫ്റ്റായിരുന്നുവത്. എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു.”

“സത്യമാണോ? അതുല്യമായ സമ്മാനമാണത്?”

“അതെ, എനിക്ക് ഒരു മിനിറ്റ് പോലും അതിനെ മാറ്റിവയ്‌ക്കാൻ തോന്നില്ല.”

“നീ എന്താ പറയുന്നത്?”

“സത്യമാണ് പറയുന്നത്. ഇത്രയും മനോഹരമായ റിസ്‌റ്റ് വാച്ച് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.”

“ഓ…” രോഹൻ പൊട്ടിചിരിച്ചു.

“ഞാൻ മറ്റെന്തോ വിചാരിച്ചു.

“നീയെന്താ വിചാരിച്ചത്?”

“അത് കള”

“എങ്ങനെയുണ്ട് ദുബായ്?”

“ഓ… ദുബായ് ബോറിങാ എന്നാൽ അവിടുത്തെ പെണ്ണുങ്ങൾ… ഒന്നിനൊന്ന് മെച്ചം . ഇവിടുത്തെ പെമ്പിള്ളേർ അതിന്‍റെ ഏഴയലത്ത് വരില്ല.”

“ആണോ…”

“ങ്ഹാ… ഞാനൊരുണ്ണത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവൾ ഇവിടെ വരും. നീ അറിഞ്ഞോ, സുനയന കല്യാണം കഴിക്കാൻ പോകുവാണ്?”

“ആണോ, നീ അവളുമായി നല്ല അടുപ്പത്തിലായിരുന്നില്ലേ?”

“അതൊക്കെ അവസാനിച്ചു. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് അവളെന്‍റെ പിറകെ നടക്കുകയായിരുന്നു. അപ്പോഴെ അവളെ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. നിനക്കറിയാമല്ലോ ഐ ജസ്‌റ്റ് ലവ് ഫൺ. അല്ലാതെ കല്യാണം കഴിച്ച് കെട്ടിയിട്ട് ജീവിക്കാൻ എനിക്കിഷ്ടമല്ല. ഒരു സുനയന പോയാലെന്ത്? ഈ കുളത്തിൽ ഇനിയും മത്സ്യങ്ങളുണ്ടല്ലോ. അവള് പോകട്ടെ…ങ്ഹാ…. ഈ സൺഡേ നിന്‍റെ പ്ലാനെന്താ, നമുക്കൊന്ന് കൂടിയാല്ലോ?”

“ഈ സണഡേ ഞാൻ ഫ്രിയല്ലല്ലോ.”

“എന്താ കാര്യം?”

“അന്ന് എന്‍റെ എൻഗേജ്മെന്‍റാണ്”

“എൻഗേജ്മെന്‍റോ? ഇതെന്താ ആരെ വിളിച്ചാലും ഈയൊരു കാര്യം കേൾക്കാനേയുള്ളൂ. ഇതെന്താ ഇങ്ങനെ? ഏതാ പെണ്ണ്?”

“ഉണ്ട്… ഒരു സുന്ദരി.”

“ഇനി… സുനയന മറ്റോ ആണോ?” രോഹൻ സംശയത്തോടെ ചോദിച്ചു.

“അതെ അവൾ തന്നെ”

ഫോണിന്‍റെ മറുതലയ്‌ക്കൽ കനത്ത നിശ്ശബ്‌ദത… ഒടുക്കം രോഹൻ ഉച്ചത്തിൽ മോഹിതിനെ തെറി വിളിച്ച ശേഷം ഫോണ ശബ്ദത്തോടെ കട്ട് ചെയ്‌തു. മോഹിത് പുഞ്ചിരിച്ചു.

സ്വപ്നച്ചിറകുള്ള പക്ഷികൾ

രാജ്‍വിയുടെ അമ്മയുടെ കൂട്ടുകാരി നീന വീട്ടിൽ വന്നത് ഒരു കല്യാണാലോചനയുമായിട്ടാണ്. ആ കോളനിയിൽ അവർ ഒരു മാര്യേജ് ബ്യൂറോ നടത്തുന്നുണ്ട്. ഏതാനും പയ്യന്മാരുടെ ഫോട്ടോകളുമായിട്ടാണ് വരവ്. അതിൽ ഒരു ചിത്രം മേശപ്പുറത്ത് എടുത്തു വച്ചിട്ട് നീന പുഞ്ചിരിച്ചു.

“നോക്കു, ഈ പയ്യനെ കണ്ടോ, എൻ.ആർ.ഐ ആണ്. അമേരിക്കയിൽ സെറ്റിൽഡാ… സുന്ദരിയായൊരു പെൺകുട്ടി വേണം. യുഎസ് പൗരത്വം ഉള്ള പയ്യനാണ്. കൂടെ വേറെ ആരുമില്ല. നല്ല ശമ്പളം, വീട്, കാറ്…. മോൾക്ക് രാജകുമാരിയായി കഴിയാം.

രാജ്‍വി ആ ഫോട്ടോ എടുത്തു നോക്കുന്നതു കണ്ടപ്പോൾ നീന അവളെ ആകപ്പാടെ ചുഴിഞ്ഞു നോക്കി. “ഈ പെങ്കൊച്ചിനെ അവന് എന്തായാലും ഇഷ്‌ടമാകും. ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ അവൻ ഇതുവരേയും കണ്ടിട്ടുണ്ടാവില്ല.”

നീനയുടെ സംസാരം കേട്ടപ്പോൾ രാജ്‍വി ചുവന്നു തുടുത്തു. അവൾക്ക് സ്വന്തം സൗന്ദര്യത്തിൽ മതിപ്പ് തോന്നി. മറ്റു പെൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ താൻ വളരെ പ്രത്യേകതകൾ ഉള്ള പെണ്ണാണെന്ന് സ്വയം തോന്നാറുണ്ട്.

തിളങ്ങുന്ന കവിളുകളും, മാൻപേട കണ്ണുകളും ചുവന്ന ചുണ്ടുകളും അവളുടെ സൗന്ദര്യത്തിന്‍റെ  മാറ്റുകൂട്ടി. ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴിയും സൂപ്പർ നായികമാരേപ്പോലുള്ള അംഗലാവണ്യവും, രാജ്‍വിയുടെ സെക്‌സ് അപ്പീൽ കൂട്ടുന്ന ഘടകങ്ങളായിരുന്നു.

“അക്ഷയ് എന്നാണ് പേര്. ചെറുക്കന് അൽപം നിറം കുറവാണെന്നൊരു പ്രശ്നമേയുള്ളൂ. പിന്നെ കണ്ണട വച്ചിട്ടുണ്ട്. കാക്കയും കൊക്കും പോലെയിരിക്കുമോ? രണ്ടുപേരെയും കണ്ടാൽ.” രാജ്‍വിയുടെ അമ്മ മീര മനസിൽ ഇങ്ങനെ പറഞ്ഞു. ഇവൾക്ക് ഇഷ്‌ടപ്പെടുമോ എന്നാണ് സംശയം.

നീനയുടെ അകന്ന ബന്ധത്തിലുള്ള പയ്യനായതു കൊണ്ട് ഒട്ടും ഭയക്കാനില്ല. പുറത്തേക്ക് ഒക്കെ പെണ്ണിനെ കെട്ടിച്ചയക്കുമ്പോൾ പലതും ശ്രദ്ധിക്കാനുണ്ടല്ലോ. ഈ കേസ് ആകുമ്പോൾ ആശങ്കയ്‌ക്ക് കാര്യമില്ല.

മീരയുടെ ചിന്തകൾക്ക് വിരാമമിട്ടു.

“കണ്ണട വയ്‌ക്കുന്നതൊക്കെ ഒരു പ്രശ്നമാണോ ഇക്കാലത്ത്? ഇന്ത്യാകാരവുമ്പോൾ അൽപം നിറം കുറയും. ചെക്കൻ കൊള്ളാം. നല്ല ജോലി, സാമ്പത്തികം ഇത്രയൊക്കെ ഞാൻ നോക്കൂ. രാജ്‍വിക്ക് ഇഷ്‌ടമായാൽ ഞങ്ങൾക്ക് ഒരു എതിർപ്പുമില്ല.” കാൽവിരലിൽ നെയിൽ പോളിഷ് ഇട്ടു കൊണ്ടിരിക്കുകയായിരുന്നു രാജ്‍വി.

“മോളേ, നീ ഈ ഫോട്ടോ ഒന്നുകൂടി നോക്കിയേ?” അവൾ പക്ഷേ അത്ര തിടുക്കമൊന്നും കാണിച്ചില്ല.

“ആന്‍റി, അവിടെ വച്ചേക്കു ഞാൻ പിന്നെ നോക്കാം. എന്നിട്ട് പറഞ്ഞാൽ പോരെ?”

അവൾക്ക് ഉടനെ നോക്കണമെന്നൊക്കെ ഉണ്ട്. പക്ഷേ പെൺകുട്ടികളുടെ സ്വതസിദ്ധമായ ഒരു സ്വഭാവം അവളും കാണിച്ചു. അങ്ങനെ ചാടിക്കേറി ഫോട്ടോ നോക്കുന്നത് കുറച്ചിലാവുമല്ലോ!

രാജ്‍വിയുടെ അച്‌ഛനും അമ്മയ്ക്കും ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകണം എന്നു തന്നെയാണ് ആഗ്രഹം. രാജ്‍വി പൊതുവേ, സ്വാതന്ത്യ്ര മോഹിയായ പെൺകുട്ടിയാണ്. അവൾക്ക് വിദേശത്തു ജോലിയുള്ള പയ്യൻ എന്തു കൊണ്ടും യോജിക്കും.

“രാജ്‍വി, കൂടുതൽ ആലോചിച്ച് സമയം കളയല്ലേ, ഇഷ്‌ടം പോലെ പെൺകുട്ടികൾ വേറെയും ഉണ്ട്. വിദേശത്തു പോകാൻ താൽപര്യമുള്ള പെൺകുട്ടികൾ.”

നീന ഇത്രയും കൂടി പറഞ്ഞിട്ടാണ് വീട്ടിൽ നിന്ന് പോയത്.

“നോക്കൂ, മോളേ, ഈ ആലോചന എന്തു കൊണ്ടും നല്ലതാണ്. നിനക്ക് വളരെ നല്ല ജീവിതം കിട്ടും. ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. ഇനി നീ തീരുമാനിക്കൂ.”

രാജ്‍വിയുടെ അമ്മ പറഞ്ഞു.

രാജ്‍വി ഫോട്ടോയിൽ സൂക്ഷിച്ചു നോക്കി. അവൾ കുറേനേരം ആലോചിച്ചിരുന്നിട്ട് കൂട്ടുകാരി കവിതയെ വിളിച്ചു. കല്യാണക്കാര്യം പറഞ്ഞു.

“ആഹാ! നല്ല ആലോചനയാണ്. ഇതിലെന്താ ഇത്രയ്ക്കും ആശങ്ക? കല്യാണം കഴിഞ്ഞാൽ നിനക്ക് അവിടത്തെ സ്വാതന്ത്യ്രം ശരിക്കും ആസ്വദിക്കാമല്ലോ. ലൈഫ് എൻജോയ് ചെയ്യാമെടോ. വിദേശത്തു കഴിയുന്ന ആളല്ലേ. നിനക്ക് ഇഷ്‌ടം പോലെ ജീവിക്കാം. അവരുടെ ലൈഫും അങ്ങനെയൊക്കെ ആയിരിക്കുമല്ലോ. നീ ഇനി കൂടുതലൊന്നും ആലോചിക്കേണ്ട. യെസ് പറഞ്ഞേക്കൂ.”

രാജ്‍വിയുടെ മനസ്സിലുള്ള കാര്യം തന്നെയാണ് കവിതയും പറഞ്ഞത്. അതുകൊണ്ട് അവൾ ആ വിവാഹത്തിനു സമ്മതിച്ചു.

പയ്യൻ വിദേശത്തു നിന്നു അടുത്ത ആഴ്ച നാട്ടിലെത്തുമ്പോൾ പെണ്ണു കാണൽ നിശ്ചയിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി വേണം. സുന്ദരി ആയിരിക്കണം. ആധുനിക ചിന്താഗതി വേണം. ഇതൊക്കെയാണ് കക്ഷിയുടെ ഡിമാന്‍റുകൾ. പിന്നെ ഇന്ത്യൻ ഭക്ഷണം ഉണ്ടാക്കാൻ കഴിയുമെങ്കിൽ വളരെ സന്തോഷം.

അക്ഷയ് എന്നാണ് പയ്യന്‍റെ  പേര്. അയാൾ നാളെ എത്തുമെന്നും വൈകിട്ട് ഹോട്ടൽ ശാലിഗ്രാമിൽ വച്ച് പെണ്ണു കാണൽ നടത്താമെന്നും നീന അറിയിച്ചു. “വൈകിട്ട് 6 മണിയാകുമ്പോഴേക്കും എത്തണം. ഡിന്നർ കഴിച്ചു പിരിയാം. നല്ല സാരി ഉടുത്ത് വന്നാൽ മതി.” നീന പറഞ്ഞു.

“സാരി? ജീൻസോ ചുരിദാറോ പോരെ?”

“സാരി ഉടുക്കുമ്പോഴാണ് ഒരു പെണ്ണ് ഏറ്റവും സുന്ദരി ആവുക. അതു മാത്രം മനസ്സിൽ കരുതി വന്നാൽ മതി.”

“ശരി അങ്ങനെ വരാം.” രാജ്‍വി സമ്മതം മൂളി.

വൈകിട്ട് ഇളം പിങ്ക് സാരി ഉടുത്ത് ഹോട്ടലിന്‍റെ ലോഞ്ചിലെത്തുമ്പോൾ സോഫയിൽ അക്ഷയ് ഇരിപ്പുണ്ടായിരുന്നു.

രാജ്‍വിയുടെ ഫോട്ടോ അക്ഷയ് കണ്ടിട്ടില്ലായിരുന്നു. നീന മനപൂർവ്വം അയച്ചു കൊടുക്കാതിരുന്നതാണ്. രാജ്‍വിയെ കണ്ടാൽ അക്ഷയിന് ഇഷ്‌ടപ്പെടുമെന്ന് ഉറപ്പാണ്. അതിനാൽ ഒരു സർപ്രൈസ് ആകട്ടെ എന്നു കരുതി. നീനയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം രാജ്‍വി ലോഞ്ചിലേക്ക് കടന്നു വന്നപ്പോൾ അക്ഷയ് അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി. ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ അയാൾ ഇതുവരെ കണ്ടിട്ടില്ല.

കുടുംബാംഗങ്ങളൊത്തുള്ള ഔപചാരിക സംഭാഷണം കഴിഞ്ഞപ്പോൾ അവർ രാജ്‍വിയെയും അക്ഷയെയും മാത്രമാക്കി പുറത്തേക്കു മാറി നിന്നു.

അക്ഷയ് ഇരിക്കുന്ന സോഫയിലേക്ക് ഇരിക്കാൻ അയാൾ അവളെ ക്ഷണിച്ചു. അൽപം മേക്കപ്പ് ഇട്ടിട്ടുണ്ടെങ്കിലും അവൾ താൻ വിചാരിച്ചതിലും അതീവ സുന്ദരിയാണ്. അക്ഷയിന് സന്തോഷം തോന്നി, ഒപ്പം ചെറുതല്ലാത്ത ആശങ്കയും. ഇനി ഇവൾക്ക് തന്നെ ഇഷ്‌ടപ്പെടാതെ വന്നാൽ! ഇവൾക്ക് തന്നെ ഇഷ്‌ടപ്പെട്ടാൽ തീർച്ചയായും ഒരു മേക്കോവർ താൻ ചെയ്യേണ്ടി വരും. അക്ഷയ് മനസ്സിലോർത്തു.

രാജ്‍വിക്ക് അയാളുടെ സംഭാഷണ രീതി നന്നായി ഇഷ്‌ടപ്പെട്ടു. സൗന്ദര്യം അത്ര ഇല്ലെങ്കിലും വ്യക്‌തി പ്രഭാവം ആവോളം ഉണ്ട്. വാക്കുകളിലെ ആത്മവിശ്വാസം മുഖത്തും ഉണ്ട്. കൂടിക്കാഴ്ചക്കു ശേഷം അക്ഷയ് സന്തോഷത്തോടെ രാജ്‍വിക്ക് ഹസ്തദാനം ചെയ്‌തു.

“രാജ്‍വി, തന്‍റെ  അഭിപ്രായം രണ്ടു ദിവസത്തിനകം അറിയാൻ കഴിയുമല്ലോ.”

“ഷുവർ, ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം.” അവർ അന്ന് ഡിന്നർ കഴിച്ചു പിരിഞ്ഞു.

രാജ്‍വിയുടെ അച്‌ഛനും അമ്മയ്‌ക്കും പയ്യനെ നന്നായി ഇഷ്‌ടപ്പെട്ടു. രാജ്‍വിക്കും. അവൾ അന്നു രാത്രി തന്നെ അയാളെ വിളിച്ചു.

“ഒരു കാര്യം കൂടി ചോദിച്ചോട്ടെ. വിവാഹം കഴിഞ്ഞാൽ എനിക്ക് പഠിക്കാൻ പോകാൻ പറ്റുമോ? ജോലിക്കു പോകുന്നതിൽ വിരോധമില്ലല്ലോ. അതൊക്കെ സമ്മതമാണെങ്കിൽ എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്.”

“ഓഹ്! ഇതൊക്കെ ചോദിക്കേണ്ടതുണ്ടോ? ഞാൻ കൺസർവേറ്റീവ് ആയി ചിന്തിക്കുന്ന ആളല്ല രാജ്‍വി. ആധുനിക ലോകത്ത് പെൺകുട്ടികൾ പഠിപ്പുള്ളവരാണ്. അവർ ജോലിക്കും പോകും. അതൊക്കെ നല്ല കാര്യമല്ലേ? ഇഷ്‌ടം പോലെ ചെയ്‌തോളൂ” അക്ഷയ് പറഞ്ഞു.

രണ്ടു പേരും സമ്മതം അറിയിച്ചതോടെ വീട്ടിൽ കല്യാണത്തിരക്കായി. അക്ഷയ് മടങ്ങിപ്പോകും മുമ്പ് വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹം കഴിഞ്ഞ് നാലു ദിവസങ്ങൾക്കകം അക്ഷയ് അമേരിക്കയ്‌ക്ക് പറന്നു. അവിടെ എത്തിയ ശേഷം രാജ്‍വിയുടെ വിസ കാര്യങ്ങൾ ശരിയാക്കി. രണ്ട് മാസത്തിനകം രാജ്‍വിയെയും അയാൾ അമേരിക്കയിലേക്ക് കൊണ്ടു പോയി.

വിദേശ രാജ്യത്ത് അതിരില്ലാത്ത സ്വാതന്ത്യ്രത്തിന്‍റെ ലോകത്ത് പാറിപ്പറന്നുല്ലസിക്കാനുള്ള മോഹമാണ് രാജ്‍വിയിൽ മുന്നിട്ടു നിന്നത്. സൗന്ദര്യം കൊണ്ട് ഒട്ടും യോജിക്കാത്ത അക്ഷയിനോടുള്ള അകൽച്ച അവളുടെ മനസ്സിൽ നിന്ന് വിട്ടു പോയിട്ടുമില്ല. എങ്കിലും അവൾ പുതുമോടിയുടെ ലഹരി ആസ്വദിച്ചു. ഷോപ്പിംഗും പാർട്ടിയും യാത്രയും ഒക്കെയായി സ്വർഗ്ഗ സമാനമായ ദിനങ്ങളായിരുന്നു കഴിഞ്ഞു പോയത്.

ദാമ്പത്യം ഒരു മാസം പിന്നിട്ട സമയം വീട്ടിൽ ഭക്ഷണം വയ്‌ക്കുന്ന ശീലമൊന്നും ഇതുവരെ രാജ്‍വി ആരംഭിച്ചിട്ടില്ല. അവൾക്ക് ഇന്ത്യൻ ഭക്ഷണം മാത്രമായിരിക്കും ഉണ്ടാക്കാൻ അറിയൂ എന്ന് വിചാരിച്ച് അക്ഷയ് അതിനാവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നു. “രാജ്‍വി, നമുക്ക് ഇന്ന് ഇന്ത്യൻ ഡിഷ് ഉണ്ടാക്കിയാലോ? നിനക്ക് ഒത്തിരി മിസ് ചെയ്യുന്നുണ്ടാവുമല്ലോ.”

“ഓഹ്! ഇന്ത്യൻ ഡിഷ്? ചോറും കറിയും എനിക്ക് ഇഷ്‌ടമേയല്ല. നമുക്ക് അതൊന്നും വേണ്ട. അല്ലെങ്കിലും എനിക്ക് ഹോംലി ഫുഡ് എന്നൊക്കെയുള്ള സെന്‍റിമെന്‍റ്സ് ഒന്നും ഇല്ല. അടുക്കളയിൽ കയറി വിയർക്കാൻ എനിക്ക് ഒട്ടും ഇഷ്‌ടവുമില്ല.”

രാജ്‍വിയുടെ മറുപടി കേട്ട് അക്ഷയ് ഞെട്ടിപ്പോയി.

“നീ തമാശ പറയുകയാണോ? നോക്കൂ ഞാൻ ഇതൊക്കെ വാങ്ങിച്ചത് നിനക്കു വേണ്ടിയാണ്. പിന്നെ എനിക്കും ആഗ്രഹം തോന്നി. ചോറും കറിയും ഉണ്ടാക്കി ഇന്ത്യൻ സ്റ്റൈലിൽ ഫുഡ് കഴിക്കാൻ.

“ഓ… അക്ഷയ്! രണ്ട് ദിവസം കഴിഞ്ഞാൽ എനിക്ക് ക്ലാസ് തുടങ്ങും. ഇന്നു അടുക്കളയിലേക്ക് കയറി ഉള്ള സമയം കളയണോ?” അവൾ തെല്ല് ഈർഷ്യയോടെ ചോദിച്ചു.

“നമുക്ക് ഒരു ഹൗസ്മെയിഡിനെ വയ്ക്കാം. ഇന്ത്യൻ ഫുഡ് വയ്‌ക്കാൻ അറിയുന്ന ആരെയെങ്കിലും നോക്കാം. അല്ലെങ്കിൽ നിങ്ങൾ തന്നെ വച്ചോളൂ.”

രാജ്‍വിയുടെ ഭാവമാറ്റവും, സംസാരവും കണ്ടപ്പോൾ അക്ഷയിന്‍റെ  മനസ്സ് തകർന്നു. രാവിലെ ചായ ഉണ്ടാക്കാൻ പോലും മടിയാണ്. ബ്രേയ്‌ക്ക് ഫാസ്റ്റ് മിക്കവാറും റെഡിമെയ്ഡ് ഭക്ഷണം ആയിരിക്കും. തുടക്കമാണല്ലോ എന്നു കരുതി അതൊക്കെ അവഗണിച്ചു. പക്ഷേ രാജ്‍വിയുടെ തനി സ്വഭാവം ഇങ്ങനെയൊക്കെ ആണോ? അയാൾ ഒന്നും മിണ്ടിയില്ല.

രാവിലെ ഓഫീസിലേക്ക് യാത്ര ചെയ്യുമ്പോൾ അക്ഷയ് പതിവില്ലാതെ അസ്വസ്ഥനായി. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കോളേജിൽ പോയിത്തുടങ്ങിയപ്പോഴാണ് അടുത്ത പ്രശ്നം വന്നത്. വളരെ സെക്‌സിലുക്ക് നൽകുന്ന ഷോർട്സും സ്ലീവ്ലസ് ടോപ്പും ഇട്ട് കോളേജിൽ പോകാൻ ഇറങ്ങിയപ്പോൾ അയാൾ അമ്പരന്നു പോയി. അക്ഷയ് അവളെ തടഞ്ഞു.

“ഇതെന്തു കോലമാണ്? നല്ല വസ്‌ത്രം ധരിച്ചു പോകൂ. പഠിക്കാൻ പോകുന്നതല്ലേ?”

“അതു ശരി, ഇന്നാട്ടിലെ ആളുകളൊക്കെ ഇതിലും സെക്‌സി ആയിട്ടാണല്ലോ വസ്‌ത്രം ധരിക്കുന്നത്. പിന്നെ എനിക്കു മാത്രമെന്താ പ്രത്യേകത? നിങ്ങൾ വലിയ മോഡേൺ ചിന്താഗതിക്കാരനാണെന്നാണല്ലോ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ? ഇത് അമേരിക്കയാണ്!”

“അതേ, ഇത് അമേരിക്ക തന്നെ. പക്ഷേ എനിക്ക് നിന്‍റെ  സുരക്ഷ പ്രധാനമാണ്. മോഡേൺ ആവുക എന്നാൽ നീ വിചാരിക്കുന്ന അർത്ഥമല്ല ഞാൻ നൽകുന്നത്.”

“ഓകെ. ആ അർത്ഥവും ചിന്തയുമൊന്നും എനിക്ക് മനസ്സിലാവില്ല. ഞാൻ ഒരു കിളവി ഒന്നും അല്ലല്ലോ. സാരിത്തുമ്പ് തലയിൽ ചുറ്റി നടക്കാൻ! ഇത് എന്‍റെ  സ്വന്തം ജീവിതമാണ്. ഞാൻ സുന്ദരി ആയതു കൊണ്ടല്ലേ നിങ്ങൾ എന്നെ വിവാഹം ചെയ്‌തത്? എങ്കിൽ ആ സൗന്ദര്യം പ്രദർശിപ്പിക്കുന്നതിൽ എന്താ കുഴപ്പം?”

രാജ്‍വിയുടെ ഈ ചോദ്യത്തിന് അക്ഷയ് മറുപടിയൊന്നും പറഞ്ഞില്ല.

അങ്ങനെ ദിവസം കഴിയുന്തോറും രണ്ടു പേർക്കിടയിൽ കലഹം കൂടി വന്നു. ഇനി എന്താണ് ചെയ്യുക?

അക്ഷയിന്‍റെ  മനസ്സ് അസ്വസ്ഥമായി. ഇങ്ങനെ പോയാൽ അപകടമാകുമെന്ന് അയാൾക്കറിയാം.

രാജ്‍വിയുടെ പുതിയ ഗ്രൂപ്പിൽ അമേരിക്കൻ യുവാക്കളും ഇന്ത്യൻ യുവാക്കളും ഉണ്ട്. അവർക്കൊപ്പം മാറിമാറി സിനിമ കണ്ടും ക്ലബ് പാർട്ടി എൻജോയ് ചെയ്‌തും അവൾ നടന്നു. ചിലപ്പോൾ രാത്രിയിൽ പോലും വീട്ടിലെത്തില്ല. കൂട്ടുകാരിക്കൊപ്പം പ്രൊജക്ട് ചെയ്യുകയാണെന്നു പറയും.

അക്ഷയ് വളരെ ദുഃഖിതനായി. അയാൾ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിച്ചെങ്കിലും ആ വാക്കുകൾക്ക് ചെവി കൊടുക്കാൻ അവൾ തയ്യാറായില്ല.

ബോയ്ഫ്രണ്ട്സിനെ വീട്ടിലേക്കും കൂട്ടിക്കൊണ്ടു വരാൻ തുടങ്ങിയപ്പോൾ അയാൾ ശരിക്കും ഗതികെട്ടു. അവളുടെ കൂട്ടുകാർ എന്ന നിലയിൽ അയാൾ പരമാവധി സഹിച്ചുവെങ്കിലും പലപ്പോഴും താൻ അപമാനിതനാവുന്നതായി അയാൾക്കു തോന്നി. അക്ഷയിന്‍റെ  ഇരുണ്ട നിറത്തെയും കണ്ണട വച്ച് ബുദ്ധിജീവി ലുക്കിനെയും എല്ലാം അവർ പരിഹസിക്കും.

ഒരു ദിവസം ഈ കാര്യങ്ങളെക്കുറിച്ചെല്ലാം അക്ഷയ് നീന ആന്‍റിയോട് ഫോൺ ചെയ്‌തു പറഞ്ഞു. ഇതു കേൾക്കവേ രാജ്‍വി ഫോൺ തട്ടിപ്പറിച്ചെടുത്ത് ഉറക്കെ കരയാൻ തുടങ്ങി.

“ആന്‍റി അല്ലേ പറഞ്ഞത് എനിക്ക് ഇവിടം സ്വർഗ്ഗമായിരിക്കുമെന്ന്! എന്നിട്ടെന്താ? നിങ്ങളുടെ മരുമകൻ എന്നെ വീട്ടിലെ പണിക്കാരിയാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ സ്വാതന്ത്യ്രത്തോടെ നടക്കുന്നത് ഇഷ്‌ടവുമല്ല.”

അതു കേട്ടപ്പോൾ അക്ഷയ് ഞെട്ടിപ്പോയി. ഇനി ഒരു കാര്യത്തിലും രാജ്‍വിയെ വിലക്കുന്ന പ്രശ്നമേയില്ല എന്ന് അതോടെ അയാൾ ഉറപ്പിച്ചു. അവനവന് തോന്നുന്ന പോലെ ജീവിക്കാൻ അയാൾ അവളോട് പറഞ്ഞു.

കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി. ഇതിനിടെ അക്ഷയ് അക്കാര്യവും ശ്രദ്ധിച്ചു. രാജ്‍വിക്ക് താനുമായി ശാരീരികബന്ധം പുലർത്താൻ പോലും താൽപര്യമില്ലാതായിരിക്കുന്നു. അവളുടെ മുഖത്തെ തിളക്കം കുറഞ്ഞു. ഭക്ഷണവും ഉറക്കവുമൊന്നും കൃത്യസമയത്തില്ലാത്തതു കൊണ്ടാകാം പഴയ ചൈതന്യം നഷ്‌ടമായതു പോലെ.

ഒരു ദിവസം രാത്രി മൂന്നു മണിയോടടുപ്പിച്ച് അക്ഷയിന് ഫോൺകാൾ വന്നു. രാജ്‍വിയുടെ ഫോണിൽ നിന്ന് മറ്റാരോ വിളിക്കുന്നു.

“നിങ്ങളുടെ ഭാര്യ മദ്യപിച്ച് ലക്കുകെട്ട് വഴിയിൽ കിടക്കുന്നു. അവരെ ആരോ ബലാത്സംഗം ചെയ്‌ത് ഉപേക്ഷിച്ചതാണെന്നു സംശയമുണ്ട്. സെൻട്രൽ മാർക്കറ്റിനടുത്ത ഹോട്ടലിനടുത്തു നിന്നാണ് വിളിക്കുന്നത്.” കൂടുതൽ കേൾക്കാനുള്ള ശേഷി അക്ഷയിനുണ്ടായിരുന്നില്ല. അയാൾ വേഗം കാറുമായി പുറത്തേക്കു പാഞ്ഞു.

ആരോ വിളിച്ചറിയിച്ചതനുസരിച്ച് പറഞ്ഞ സ്‌ഥലത്ത് അക്ഷയ് എത്തുമ്പോൾ രാജ്‍വി റോഡരുകിൽ അവശയായി കിടക്കുന്നുണ്ടായിരുന്നു. കീറിപ്പറിഞ്ഞ വസ്‌ത്രങ്ങളും ചോര പൊടിഞ്ഞ ശരീരവുമായി അവൾ സഹായത്തിനായി വിലപിക്കുന്നു.

മദ്യലഹരിയിൽ ആയതിനാൽ എഴുന്നേറ്റിരിക്കാൻ പോലും കഴിയുന്നില്ല. പ്ലീസ്… ഹെൽപ്പ് മീ…. എന്നു മാത്രം ഉരുവിട്ടു കൊണ്ടിരിക്കുകയാണ്.

ആ പരിസരത്ത് രണ്ടോ മൂന്നോ ആളുകൾ ഉണ്ടായിരുന്നതൊഴിച്ചാൽ തീർത്തും വിജനം.

“ആ ഹോട്ടലിൽ പാർട്ടി ഉണ്ടായിരുന്നു. ഇവരുടെ ഫ്രണ്ട്‌സ് ആണെന്നു തോന്നുന്നു. കുറെ പയ്യന്മാരാണ് ഇവിടെ കൊണ്ടു വിട്ടത്. പോലീസിനെ അറിയിക്കണോ?”

“ഏയ് വേണ്ട”

പോലീസിനെ വിളിച്ചിട്ട് എന്തു ചെയ്യാൻ? അക്ഷയ് അവളെ കാറിലേക്ക് കിടത്തി വീട്ടിലേക്ക് വണ്ടിയോടിച്ചു പോയി. അവളുടെ കോലം കണ്ടപ്പോൾ അയാളുടെ ചങ്ക് തകർന്നു പോയി. എത്ര വന്നാലും തന്‍റെ സഹധർമ്മിണി അല്ലേ. അയാൾ കുടുംബ ഡോക്ടറെ വിളിച്ചു വരുത്തി ഫസ്‌റ്റ് എയ്ഡ് കൊടുത്തു. അവളുടെ മുഖത്തും ശരീരത്തും ചുവന്ന പാടുകൾ ഉണ്ടായിരുന്നു.

പിറ്റേന്ന് ശരിക്കും ബോധം വീണ്ടു കിട്ടിയപ്പോൾ തലേന്ന് ഉണ്ടായ സംഭവത്തെ കുറിച്ചോർത്ത് കരയാൻ തുടങ്ങി. അക്ഷയ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. കരയട്ടെ! കുറച്ചു നേരം. വീട്ടുജോലിക്കാരി മായയുടെ സഹായത്തോടെ രാജ്‍വിയെ കുളിപ്പിച്ച് ഡ്രസ് മാറ്റിച്ചു. ഭക്ഷണവും കഴിപ്പിച്ചു.

“വരൂ, ആശുപത്രിയിൽ പോകാം” അയാൾ വിളിച്ചു.

“വേണ്ട എനിക്ക് പോവണ്ട. എല്ലാം ഒ.കെ ആവും.” രാജ്‍വി പറഞ്ഞു.

രാജ്‍വി എന്തോ ഒളിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അക്ഷയിന് മനസ്സിലായി. ഇനി അവൾ ഗർഭിണിയോ മറ്റോ ആണോ? അതേ കുറിച്ച് നേരത്തെ സംസാരിച്ചപ്പോൾ അഞ്ചു വർഷം കഴിഞ്ഞു മതിയെന്നാണല്ലോ രാജ്‍വി പറഞ്ഞത്. കരിയർ ഉണ്ടാക്കണം ലൈഫ് അടിച്ചു പൊളിക്കണം എന്നിട്ടു മതി കുഞ്ഞ് എന്നായിരുന്നു മറുപടി.

പിന്നെന്താണ് അവൾക്ക് സംഭവിച്ചത്. ഇനി ശരിക്കും ബലാത്സംഗം നടന്നോ? ഇവളുടെ സമ്മതമില്ലാത്ത വേഴ്ച ആവുമോ? അക്ഷയ് മനസ്സിൽ ഇങ്ങനെ പലതും ചിന്തിച്ചു. താൻ എന്തൊക്കെ സ്വപ്നം കണ്ടാണ് കുടുംബ ജീവിതത്തിലേക്ക് കടന്നത്.

രണ്ട് ദിവസം കഴിഞ്ഞ് അക്ഷയ് ഒരു വൈകുന്നേരം വീട്ടിലെത്തുമ്പോൾ രാജ്‍വി ബോധശൂന്യയായി കിടക്കുന്നു. അവൾക്ക് കടുത്ത പനിയും ഉണ്ടായിരുന്നു. അക്ഷയ് അവളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

റിപ്പോർട്ടു വന്നപ്പോൾ അക്ഷയ് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. അവൾ ഗർഭിണിയാണ്. ആന്തരിക രക്‌തസ്രാവവും ഉണ്ട്. അണുബാധയോ പകർച്ചവ്യാധിയോ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

മുഖം പൊത്തി ആരും കാണാതെ അക്ഷയ് കരഞ്ഞു. എന്തു പറ്റി രാജ്‍വിക്ക്! രോഗം തുടക്കത്തിലെ കണ്ടെത്തിയിരുന്നുവെങ്കിൽ ബ്ലീഡിംഗ് ഉണ്ടാവില്ലായിരുന്നു. ഇതെന്തുപറ്റി രാജ്‍വി നിനക്ക്? എന്‍റെ  സ്നേഹത്തിൽ നിനക്ക് തൃപ്തി തോന്നിയില്ലെങ്കിൽ പറയാമായിരുന്നില്ലേ. സ്നേഹത്തിനും കാമത്തിനും വേണ്ടിയാണോ നീ അലഞ്ഞുതിരിഞ്ഞത്?

ഡോക്ടർ അയാളെ ആശ്വസിപ്പിച്ചു, “മിസ്‌റ്റർ അക്ഷയ് , നിങ്ങൾ വിഷമിക്കേണ്ടതില്ല. നമുക്ക് നല്ല ചികിത്സ കൊടുക്കാം. എല്ലാം ശരിയാകും.”

മികച്ച ചികിത്സയും അക്ഷയിന്‍റെ  പരിചരണവും കൂടിച്ചേർന്നപ്പോൾ രാജ്‍വി തന്‍റെ രോഗാവസ്‌ഥയിൽ നിന്ന് മെല്ലെ കരകയറിത്തുടങ്ങി. അക്ഷയിന് ഈ അവസ്‌ഥയിലും തന്നോടുള്ള ശ്രദ്ധയും സ്നേഹവും കണ്ടപ്പോൾ രാജ്‍വിക്ക് കുറ്റബോധം തോന്നി.

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോഴും ആ ശ്രദ്ധക്കും സ്നേഹത്തിനും ഒരു കുറവും ഉണ്ടായില്ല. അവളെ സന്തോഷിപ്പിക്കാൻ അയാൾ തനിക്കാവും വിധം ശ്രമിച്ചു കൊണ്ടിരുന്നു.

രാജ്‍വി തന്‍റെ തെറ്റുകളെക്കുറിച്ച് ഓരോ ദിവസവും ബോധവതിയായി തീർന്നു. എന്തൊക്കെ അപരാധങ്ങളാണ് താൻ അക്ഷയിനോട് പ്രവർത്തിച്ചത്. നിറത്തിന്‍റെ പേരിൽ പോലും എത്രമാത്രം അപഹസിച്ചു. ദേഷ്യവും വെറുപ്പും പ്രകടിപ്പിച്ചു.

സ്വന്തം സൗന്ദര്യത്തിന്‍റെ പേരിൽ മാത്രമല്ല ഇങ്ങനെയൊക്കെ പെരുമാറാൻ തനിക്ക് തോന്നിയത്. എന്നാൽ അക്ഷയ് എന്താണ് തനിക്ക് തിരിച്ചു തന്നത്. അവൾ കുറ്റബോധത്തിൽ നീറിപ്പിടഞ്ഞു.

അക്ഷയ് ആകട്ടെ, ഈ ദിനങ്ങളിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് പെരുമാറുന്നത്. പഴയതുപോലെ തന്നെ സ്നേഹം പ്രകടിപ്പിക്കുന്നു.

തന്‍റെ തെറ്റുകൾ, മണ്ടത്തരങ്ങൾ അഹങ്കാരം ഇതെല്ലാം കണ്ടിട്ടും അക്ഷയ് തന്നെ സ്നേഹിക്കുന്നു. സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ താനോ? സ്വാതന്ത്യ്രം മോഹിച്ച പക്ഷിയായി താൻ പറന്നു നടക്കാൻ ശ്രമിച്ചതിന്‍റെ  ദുരന്തഫലങ്ങളോ ഇത്…!

ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞു. രാജ്‍വിയുടെ ആരോഗ്യനില തൃപ്തികരമായി. അവൾ തന്‍റെ തെറ്റു കുറ്റങ്ങൾക്ക് അക്ഷയോട് മാപ്പപേക്ഷിച്ചു.

“രാജ്‍വി, നീ എനിക്കൊപ്പം സന്തോഷത്തോടെയല്ല ഇതുവരെ ജീവിച്ചത് എന്ന കാര്യം എനിക്കറിയാം. നിന്‍റെ സൗന്ദര്യത്തിനു ചേരുന്ന മാച്ച് അല്ല ഞാൻ. വേണമെങ്കിൽ നിനക്കു വേണ്ടി ഇരുണ്ട നിറം മാറ്റാൻ പറ്റുമോ എന്നു നോക്കാം. എങ്കിലും നിനക്ക് ഇഷ്‌ടമുള്ള പാത തെരഞ്ഞെടുക്കുന്നതിൽ ഞാൻ എതിരല്ല.”

അക്ഷയ് പറയുന്നതു കേട്ട് രാജ്‍വി തലകുനിച്ചിരുന്നു.

“എനിക്ക് ഒരു ചങ്ങാതിയുണ്ട്. സഹപ്രവർത്തകനും കൂടിയാണ്. എന്‍റെ അതേ ജോലി. അത്രയും ശബളം. എന്നേക്കാൾ സുന്ദരൻ. നിന്നെപ്പോലെ വെളുത്തതും സ്വാതന്ത്യ്രം ആഗ്രഹിക്കുന്നയാളും ആണ് അവൻ. ഇന്ത്യക്കാരനാണ്. നിനക്ക് വേണ്ടി ഞാൻ അവനോട് സംസാരിക്കാം. ഇഷ്‌ടമായാൽ വിവാഹം ചെയ്യൂ.”

“അയ്യോ! എന്താണീ പറയുന്നത്?”

രാജ്‍വി കരഞ്ഞു പോയി. അക്ഷയ് ഇങ്ങനെയൊക്കെ ചിന്തിക്കുമെന്നും പറയുമെന്നും അവൾ പ്രതീക്ഷിച്ചതേയില്ല.

“ഇഷ്‌ടമില്ലാത്ത ഒരാളുടെ കൂടെ കഴിയുന്നതിലും ഭേദമല്ലേ അത്. എനിക്ക് എന്‍റെ രൂപം മാറ്റുക പ്രയാസമാണ്. അതിനാൽ നമുക്കിടയിലെ പ്രശ്നം എക്കാലവും നിലനിൽക്കുമല്ലോ!”

അവൾ ഞെട്ടിത്തരിച്ചു പോയി. പിന്നെ ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ ചുണ്ടുകളിൽ വിരൽ ചേർത്തു.

“അയ്യോ… ഇനി ഒന്നും പറയല്ലേ! എന്‍റെ  അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റുകൾ ആണ് എല്ലാം.”

“ഈ സൗന്ദര്യത്തിൽ ഞാൻ ഏറെ അഹങ്കരിച്ചു പോയി. എന്നെ ശിക്ഷിക്കാം. പക്ഷേ എന്നെ വിട്ടു പോകരുത്. ഇപ്പോൾ ഈ ലോകത്ത് നിങ്ങളെയാണ് ഞാൻ ഏറ്റവും സ്നേഹിക്കുന്നത്. അക്ഷയ് പ്ലീസ്, നിങ്ങളില്ലാതെ ഇനി എനിക്ക് ജീവിക്കാൻ വയ്യ! എന്നെ ഉപേക്ഷിക്കരുത്.”

അവൾക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചുമില്ല. രാജ്‍വിയുടെ സങ്കടം കണ്ടപ്പോൾ അക്ഷയിന് സഹിക്കാൻ കഴിഞ്ഞില്ല. അത്രയേറെ അവളെ താൻ സ്നേഹിക്കുന്നുണ്ടല്ലോ.

“ശരി…. എല്ലാം നിന്‍റെ ഇഷ്‌ടം.”

എന്നും പറയും പോലെ ഇപ്പോഴും അക്ഷയ് അങ്ങനെ തന്നെ പറയുന്നതു കേട്ട് അവൾക്ക് കടുത്ത സങ്കടം തോന്നി ഒപ്പം സന്തോഷവും. അവൾ അയാളുടെ തോളിൽ മുഖം ചായിച്ചു ചിരിക്കാൻ ശ്രമിച്ചു.

ശേഷം

ശില്പ കുളിച്ചൊരുങ്ങി തയ്യാറായി വന്ന ശേഷം 5 മാസം പ്രായമുള്ള സിയയെ മടിയിലിരുത്തി കൊഞ്ചിച്ചു കൊണ്ടിരുന്നു. അവൾ ജനിച്ച ശേഷം ഇന്നാദ്യമായി ഓഫീസിൽ പോവുകയായിരുന്നുവെങ്കിലും മോളെ പിരിഞ്ഞിരിക്കുന്നതിൽ ശില്പ അങ്ങേയറ്റം വേദനിച്ചു. പക്ഷേ അവധി കഴിഞ്ഞിരിക്കുന്നു. ഓഫീസിൽ പോയേ പറ്റൂ. ആറ് മാസത്തെ അവധിയായിരുന്നുവല്ലോ.

ശില്പ സിയയെ മടിയിലിരുത്തി കൊഞ്ചിക്കുന്നത് കണ്ടുകൊണ്ട് വന്ന മനീഷ് ചിരിച്ചു, “എന്തുപറ്റി?”

“മോളെ വിട്ടിട്ട് പോകാൻ മനസ്സു വരുന്നില്ലാ?” ശില്പ സിയയുടെ മുഖം സ്വന്തം മുഖത്തോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“അതെ ഐ ക്യാൻ അണ്ടർസ്റ്റാൻഡ്. പക്ഷേ സിയയെയോർത്ത് നീ ടെൻഷനടിക്കണ്ട. അമ്മയും അച്‌ഛനുമുണ്ടല്ലോ. പിന്നെ ലതചേച്ചിയുമുണ്ടല്ലോ. അവളിവിടെ സുഖമായി ഇരിക്കും. അല്ലേ മോളെ…” മനീഷ് സിയയുടെ കുഞ്ഞുകവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

മനീഷിന്‍റെ അച്‌ഛൻ ദിനേശനും അമ്മ സരസ്വതിയും ശില്പയെ ആശ്വസിപ്പിച്ചു. “ശില്പ, നീ വിഷമിക്കണ്ട. ഈ കുഞ്ഞിപ്പെണ്ണ് ഇവിടെ സുഖമായിരിക്കും. ഞങ്ങളുണ്ടല്ലോ.”

ഓഫീസിൽ പോകാൻ സമയമായതോടെ ശില്പ മനസ്സില്ലാമനസ്സോടെ സിയയെ അമ്മയുടെ കയ്യിൽ കൊടുത്ത ശേഷം സങ്കടത്തോടെ ചിരിച്ചു. പുറത്തേക്ക് ഇറങ്ങിയ ശേഷം ശില്പ  സിയയെ തിരിഞ്ഞു നോക്കി. തന്നെ ഉറ്റു നോക്കുന്ന ആ കുഞ്ഞു കണ്ണുകളെ നോക്കിയപ്പോൾ ശില്പയുടെ മനസ്സു പിടഞ്ഞു. കണ്ണുകളിൽ നനവു പടർന്നു. പക്ഷേ ഈ സമയത്ത് ഇത്രയും വികാരാധീനയായിട്ട് കാര്യമില്ലല്ലോ. ഓഫീസിൽ പോയേ പറ്റൂ.

അവൾ ബാഗും തൂക്കി മനീഷിനൊപ്പം കാറിൽ കയറി. വീട്ടിൽ നിന്നും 13 കിലോമീറ്റർ ദൂരത്തായിരുന്നു ശില്പയുടെ ഓഫീസ്. മനീഷിന്‍റേത് 8 കിലോമീറ്റർ ഇപ്പുറവുമായതിനാൽ അയാൾ അവളെ ബസ്സ്റ്റാന്‍റിൽ ഇറക്കി. വഴിയിലുടനീളം ഓഫീസിനെക്കുറിച്ചും സിയയെക്കുറിച്ചുമുള്ള ചിന്തകളിലുമായിരുന്നു ശില്പ. തിരക്കുപിടിച്ച ബസ്സായതിനാൽ അവൾക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല. ചിന്തകളിൽ മുഴുകിയിരുന്നതിനാൽ ആ നിലവിലുള്ള അസ്വസ്ഥതയും തിരക്കുമൊന്നും അവളെ തെല്ലും അലട്ടിയിരുന്നുമില്ല. അവളുടെ മനസ്സ് ആകുലതകൾ കൊണ്ട് നിറഞ്ഞു.

പ്രശസ്തമായ ഒരു കോസ്മെറ്റിക്ക് കമ്പനിയിലെ എക്സ്പോർട്ട് മാനേജരായിരുന്നു ശില്പ. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമുള്ള ജോലി. ഹൃദ്യമായ സ്വഭാവവും പെരുമാറ്റവും കൊണ്ട് വീട്ടിലും ഓഫീസിലുമായുള്ള അവളുടെ ജീവിതം ഇതുവരെ സുഖകരമായാണ് പോയിക്കൊണ്ടിരുന്നത്. പക്ഷേ ഇന്ന് എന്തു കൊണ്ടോ സിയയുടെ ജനനശേഷം ആദ്യമായി ഓഫീസിലെത്തിയപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു കൊണ്ടിരുന്നു.

ഓഫീസിലെത്തിയ ശില്പ അൽപം ജാള്യതയോടെ ചുറ്റിലും കണ്ണോടിച്ചു. പഴയ സഹപ്രവർത്തകരിൽ ചിലർ ഓടി വന്ന് ശില്പയെ അഭിനന്ദിച്ചു. മകളുടെ വിവരങ്ങൾ ആരാഞ്ഞ ശേഷം അവർ സ്വസ്ഥാനങ്ങളിൽ പോയി ജോലിയിൽ മുഴുകി. ഏറെ ഉത്തരവാദിത്വങ്ങളുള്ള ചുമതലയായിരുന്നു ശില്പ വഹിച്ചിരുന്നത്. ഓരോ പ്രൊഡക്റ്റും അതുവരെ അപ്രൂവ് ചെയ്തിരുന്നത് ശില്പയാണ്.

ജോലിയിലുള്ള അവളുടെ പ്രാഗത്ഭ്യത്തിലും അർപ്പണ മനോഭാവത്തിലും ബോസ് ശുഭ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. അവളുടെ കഴിവിലുള്ള ആത്മവിശ്വാസം മൂലം സ്വന്തം ചില ഉത്തരവാദിത്തങ്ങളും കൂടി ശുഭ ശില്പയെ ഏൽപിക്കുമായിരുന്നു. അവൾ അതൊക്കെ സന്തോഷപൂർവ്വം ചെയ്ത് കൊടുക്കുകയും ചെയ്യുമായിരുന്നു. അത്തരം സന്ദർഭങ്ങളിലൊക്കെ ശുഭ അവളെ അഭിനന്ദിക്കും. “ശില്പ നീ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇത്രയും ജോലി ഒറ്റയ്ക്ക് ചെയ്യേണ്ടി വരുമായിരുന്നു. നീയുള്ളതു കൊണ്ട് ടെൻഷനില്ല. വെൽഡൺ ഡിയർ.”

ബോസിന്‍റെ അത്തരം അഭിനന്ദന ങ്ങൾ അവളെ ആഹ്ലാദിപ്പിച്ചു. അതിലേറെ അവൾക്ക് സ്വന്തം കഴിവിൽ മതിപ്പും അഭിമാനവും തോന്നി. കർക്കശക്കാരിയായിരുന്ന ബോസിന്‍റെ അഭിനന്ദനങ്ങൾ കേൾക്കുകയെന്നത് അവളെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമായിരുന്നു. അതുകൊണ്ട് ബോസിന്‍റെ ജോലിയും വളരെ കണിശതയോടെ ചെയ്‌തിരുന്നു. അതൊന്നും അവൾക്ക് ബുദ്ധിമുട്ടായി തോന്നിയിരുന്നുമില്ല.

ഓഫീസിലെ സ്വന്തം ഇരിപ്പിടത്തിൽ എത്തിയപ്പോൾ ശില്പയുടെ മനസ്സ് പഴയതു പോലെ ഊർജ്ജസ്വലമായി. കർത്തവ്യബോധം ഉള്ളിലുണ്ടാക്കിയ ഉത്സാഹതിമിർപ്പിൽ അവൾ ജോലിയിൽ മുഴുകി. ബോസുമായുള്ള ഔപചാരികമായി വർത്തമാനത്തിനു ശേഷം അവൾ സ്വന്തം ജോലി തുടർന്നു. ഇനി ഒരു മാസം കഴിഞ്ഞാണ് പുതിയ പ്രൊഡക്റ്റ് ലോഞ്ച് ചെയ്യുക. ശില്പ പ്രൊഡക്റ്റിനെ സംബന്ധിച്ചുള്ള ചില വിശദാംശങ്ങൾ ആരായാൻ വേണ്ടി ശുഭയുടെ ക്യാബിനിൽ ചെന്നു.

“ശില്പ, പുതിയൊരു കുട്ടി വന്നിട്ടുണ്ട് റോമ, ഞാനവൾക്ക് ഈ അസൈൻമെന്‍റ് കൊടുത്തല്ലോ.”

“മാഡം, അത് ഞാനല്ലേ ചെയ്തിരുന്നത്.”

“സാരമില്ല. അതിനിത്തിരി ടൈം വേണ്ട ജോലിയാണ്. ശില്പയ്ക്കിനി അത്രയും നേരം ഓഫീസിലിരിക്കാനാവില്ലല്ലോ.” ശുഭ കണ്ണുയർത്താതെ കമ്പ്യൂട്ടർ മോണിറ്ററിലേക്ക് നോക്കി കൊണ്ട് ശില്പയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

“അങ്ങനെയല്ല മാഡം. ജോലി ചെയ്യേണ്ടി വന്നാൽ അത് ചെയ്തല്ലേ പറ്റൂ.”

ശില്പയുടെ മനസ്സിനുള്ളിൽ എന്തോ തകർന്നുടയുന്നതു പോലെ തോന്നി. ഓരോ പ്രൊഡക്റ്റിന്‍റെയും വിശദാംശങ്ങൾ എടുക്കാനും അത് കൃത്യതയോടെ രേഖപ്പെടുത്താനുമൊക്കെ മുമ്പ് രാപ്പകലെന്നില്ലാതെ ജോലി ചെയ്തിരുന്ന കാര്യം അവൾ വേദനയോടെ ഓർത്തു. ഇപ്പോൾ ഈ ആ ജോലി ചെയ്യാൻ കഴിയില്ലെന്നാണോ?

മോൾക്കു വേണ്ടി വീട്ടിൽ കൃത്യസമയത്ത് എത്തണമെന്നത് പ്രധാനമാണെങ്കിലും ജോലിയിൽ നിന്നും കിട്ടുന്ന മാനസിക സന്തോഷത്തിനും അവൾ വില കൽപിച്ചിരുന്നു. പക്ഷേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതു പോലെ അവൾ നിശബ്ദയായി ക്യാബിൻ വിട്ടിറങ്ങി. മനസ്സിൽ വല്ലാത്ത അപമാനഭാരം.

ശില്പ ചുറ്റും കണ്ണോടിച്ചു. പെട്ടെന്ന് അവൾ കപിലിനെ ശ്രദ്ധിച്ചു. രാവിലെ വന്നപ്പോൾ പോലും അവനെ കണ്ടില്ലല്ലോ. കപിലിനെപ്പറ്റി ഓർത്തപ്പോൾ  തന്നെ അവളുടെ മനസ്സിൽ ചിരി നിറഞ്ഞു. ഓഫീസിലെ തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണവൻ.

എപ്പോഴും ചിരിയുമായി കപിൽ സദാ നേരവും തനിക്കു ചുറ്റുമുണ്ടാകും. അതുകൊണ്ട് ജോലിഭാരം കൊണ്ട് ഉണ്ടാകുന്ന ടെൻഷനും മുഷിച്ചിലുമൊന്നും അവളറിഞ്ഞിരുന്നില്ല. അവൾ വിവാഹിതയും പിന്നീട് ഗർഭിണിയുമായിരുന്നിട്ടു പോലും കപിൽ വളരെ സ്വതന്ത്രമായാണ് അവളോട് ഇടപെട്ടിരുന്നത്. എപ്പോഴും അവൾക്കരികിൽ കപിലുമുണ്ടാകും.

ഉച്ചയായപ്പോൾ ശില്പ നേരെ കാന്‍റീനിലേക്ക് നടന്നു. കാന്‍റീനിൽ നിന്നും കഴിക്കാമെന്ന് കരുതിയതിനാൽ അവൾ ലഞ്ച് കൊണ്ടു വന്നിരുന്നില്ല. അവിടെ ഒരു ഒഴിഞ്ഞ ടേബിളിൽ കപിൽ ഇരിക്കുന്നത് കണ്ട് ശില്പയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

“കപിൽ…”

“ങ്ഹാ നീയോ? സുഖമാണോ?”

“സുഖമാണടാ. നിന്നെ രാവിലെയൊന്നും കണ്ടതേയില്ലല്ലോ?”

“എടാ, നീ പറ നിന്‍റെ വിശേഷമെന്താ?”

“എനിക്കും സുഖം തന്നെ. നിന്‍റെ മോൾ എങ്ങനെയുണ്ട്?”

“അവൾ സുഖമായിരിക്കുന്നു. വാ നമുക്ക് ലഞ്ച് കഴിക്കാം.”

“ങ്ഹാ, നീ പോയി കഴിച്ചോ. ഞാൻ ദാ ഇപ്പോ വരാം.” എന്നു പറഞ്ഞു കൊണ്ട് കപിൽ പെട്ടെന്ന് പുറത്തേക്ക് നടന്നു പോയി.

കപിലിന്‍റെ പെരുമാറ്റത്തിലെ മാറ്റം കണ്ടിട്ട് ശില്പയ്ക്ക് അദ്ഭുതം തോന്നി. വളരെ അളന്ന് തൂക്കിയുള്ള സംസാരം. വാക്കുകളിൽപ്പോലും നിഴലിക്കുന്ന കൃത്യമായ അകൽച്ച. വളരെ ഔപചാരികമായ സംസാരം. ഇത് ആ പഴയ കപിൽ തന്നെയാണോ?

അവൻ മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ. ശില്പ പഴയൊരു സഹപ്രവർത്തകക്കൊപ്പം ലഞ്ച് കഴിക്കാനിരുന്നു. ശില്പ ഓഫീസിൽ ഇല്ലാതിരുന്ന സമയത്തെ പുതിയ വിശേഷങ്ങളെക്കുറിച്ചും വാർത്തകളെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലും ശില്പ അൽപം ദൂരെ മാറിയിരിക്കുന്ന കപിലിനെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

പുതിയതായി എത്തിയ സ്റ്റാഫുകൾക്കിടയിലിരുന്ന് കപിൽ ഓരോ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് അവൾ ഒരു നെടുവീർപ്പോടെ നോക്കി കൊണ്ടിരുന്നു. ഇതിനിടെ അവൾ വീട്ടിൽ അമ്മായിയമ്മയെ വിളിച്ച് മകളുടെ സുഖ വിവരങ്ങൾ ആരാഞ്ഞു. അതിനു ശേഷം അവൾ സ്വന്തം ജോലികളിൽ മുഴുകി.

വൈകുന്നേരം 6 മണിയായപ്പോൾ ശില്പ ഓഫീസിൽ നിന്നിറങ്ങി നേരെ ബസ്സ്റ്റോപ്പിലേക്ക് നടന്നു. മുമ്പ് വളരെ അപൂർവ്വമായിട്ടേ ശില്പ ഓഫീസിൽ നിന്നും 6 മണിക്ക് ഇറങ്ങിയിരുന്നുള്ളൂ. ആ സമയത്തും ജോലി തീരുമായിരു ന്നില്ല. ഇന്ന് അങ്ങനെ പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നുമില്ല.

വീട്ടിലേക്കുള്ള മടക്കയാത്രയിൽ ശില്പ പലവിധ ചിന്തകളിൽ മുഴുകി. ഏതാനും മാസത്തെ അവധിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയിട്ടും എന്തുകൊണ്ടാണ് ഓഫീസിന്‍റെ അന്തരീക്ഷവുമായി തനിക്ക് പൊരുത്തപ്പെടാൻ കഴിയാത്തതെന്ന് ശില്പ ആലോചിച്ചു കൊണ്ടിരുന്നു.

ഒരു പക്ഷേ സിയമോളെ പിരിഞ്ഞിരിക്കുന്നതിന്‍റെ വിഷമം കാരണമാകാം. അല്ലെങ്കിൽ ഓഫീസിലെ അന്തരീക്ഷത്തിനുണ്ടായ വിചിത്രമായ മാറ്റമായിരിക്കുമോ. മുമ്പ് കപിൽ തന്നോട് എന്തു മാത്രമാണ് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നത് ഏത് കാര്യവും അവൻ ഏറ്റവുമാദ്യം പങ്കുവച്ചിരുന്നത് തന്നോടായിരുന്നുവെന്ന കാര്യം അവൾ വേദനയോടെ ഓർത്തു.

ഓഫീസിൽ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അതുകൊണ്ട് അവൾ അറിഞ്ഞിരുന്നില്ല. എത്ര തിരക്കു പിടിച്ച ജോലി പോലും വളരെ ഈസിയായി അവൾ ചെയ്‌ത് തീർത്തിരുന്നു. അതിനെല്ലാം കപിലിന്‍റെ സ്നേഹ നിർഭരമായ പിന്തുണയും പരിഗണനയുമൊക്കെയുണ്ടായിരുന്നു.

ഇത്രയും ദിവസത്തെ അവധിക്ക് ശേഷം കാണുമ്പോൾ അവനോട് എന്തെല്ലാം വിശേഷങ്ങളാണ് പറയാൻ താൻ കാത്തു വച്ചിരുന്നതെന്നവൾ വല്ലാത്തൊരു ഹൃദയനോവോടെ ഓർത്തു. ഉള്ളിലുയർന്ന തേങ്ങൽ അവൾ കടിച്ചമർത്തി. ഇത്രയും നാളിനു ശേഷം കാണുന്നതു കൊണ്ട് കപിൽ ഓടി വന്ന് വിശേഷങ്ങളോരൊന്നും പറയുമെന്നായിരുന്നു ശില്പയുടെ പ്രതീക്ഷ.

5 മാസം അവധിയിലായിരുന്നപ്പോൾ തുടക്കനാളുകളിൽ കപിൽ ഇടയ്ക്കിടെ ശില്പയെ ഫോൺ ചെയ്‌ത് വിവരങ്ങൾ തിരക്കുമായിരുന്നു. പിന്നീടത് കുറഞ്ഞ് ഇല്ലാതായി. ചിലപ്പോൾ ശില്പ അവന് എന്തെങ്കിലും മെസേജ് ചെയ്താലും വളരെ വൈകിയാവും അതിന് മറുപടി ലഭിക്കുക. പിന്നീട് പ്രസവവും സിയമോളുടെ പരിചരണവുമൊക്കെയായി തിരക്കിലായതോടെ ശില്പയും ആരേയും ഫോൺ ചെയ്യാതെയായി.

പുതിയ പ്രൊഡക്റ്റ് ലോഞ്ചിംഗിന്‍റെ ജോലി അവൾ ഏറെ പ്രതീക്ഷയോടെയും ഉത്സാഹത്തോടെയുമാണ് കണ്ടിരുന്നത്. പക്ഷേ എന്ത് ചെയ്യാനാണ്? ശുഭയുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂ.

വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങിയെത്തിയ ശില്പ വീട്ടിൽ അച്‌ഛന്‍റെയും അമ്മയുടെയും അവസ്‌ഥ കണ്ട് വിഷമിച്ചു നിന്നു. സിയയെ പരിചരിച്ച് ഒറ്റ ദിവസം കൊണ്ട് ഇരുവരും തളർന്നു പോയിരുന്നു.

മുഴുവൻ ദിവസം അമ്മയിൽ നിന്നും ആദ്യമായിട്ടാണ് സിയ അകന്നു നിൽക്കുന്നത്. “സിയമോളെ” എന്ന് ശില്പ വിളിച്ചയുടനെ സിയ പെട്ടെന്ന് ശബ്ദം വന്ന ദിക്കിലേക്ക് നോക്കി, “അമ്മ ഇപ്പോ വരാം” എന്നു പറഞ്ഞ ശേഷം ശില്പ മുഖവും കൈകളും കഴുകി തുടച്ച ശേഷം സിയയെ വാരി എടുത്ത് നെഞ്ചോട് ചേർത്തു പിടിച്ച് ബെഡ്റൂമിലേക്ക് പോയി.

സിയയെ നെഞ്ചോട് ചേർത്ത് അവൾ ബെഡിൽ കിടന്നു. എന്തുകൊണ്ടോ ശില്പയുടെ കണ്ണുകൾ ഈറനായി.

“അമ്മേ, എങ്ങനെയുണ്ടായിരുന്നു, മോൾ വാശിപിടിച്ചില്ലല്ലോ?” അമ്മായിയമ്മ മുറിയിൽ വന്നയുടനെ ശില്പ ചോദിച്ചു.

“ങ്ഹാ കുറച്ച് കരഞ്ഞു. പിന്നെ പതിയെ ശീലമായിക്കൊള്ളും. നിനക്കും ഞങ്ങൾക്കും; നിനക്ക് ജോലി അത്യാവശ്യമാണല്ലോ?”

അപ്പോഴേക്കും ഓഫീസിൽ നിന്നും മനീഷും എത്തി. അടുക്കളയിൽ ലത ചേച്ചി അത്താഴം തയ്യാറാക്കാനുള്ള തിരക്കിലായിരുന്നു. അത്താഴം തയ്യാറാക്കി ഡൈനിംഗ് ടേബിളിൽ എടുത്ത് വച്ച ശേഷം അവർ വീട്ടിലേക്ക് മടങ്ങും. ഒരു പകൽ മുഴുവൻ അമ്മയെ പിരിഞ്ഞിരുന്നതിന്‍റെ സങ്കടം തീർക്കാനാവും പിന്നീട് ഒരു നിമിഷം പോലും സിയ അമ്മയുടെ അടുത്ത് നിന്നും മാറിയില്ല.

“ശില്പേ… എങ്ങനെയുണ്ടായിരുന്നു ഓഫീസിൽ?” വസ്ത്രം മാറുന്നതിനിടെ മനീഷ് ചോദിച്ചു.

“എന്തോ വലിയ മാറ്റമുണ്ടായതു പോലെ. കുറേ പുതിയ ആളുകൾ ജോയിൻ ചെയ്തിട്ടുണ്ട്. പക്ഷേ എനിക്കെന്തോ പഴയതു പോലെ ഓഫീസിനോട് താൽപര്യം തോന്നുന്നില്ല.”

“ങ്ഹാ… അതുപിന്നെ നീ സകല സമയവും മോളെ ഓർത്തിരിക്കുന്നതു കൊണ്ടാ. പതിയെ ശരിയാവും.” മനീഷ് തമാശരൂപേണ പറഞ്ഞു.

പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ഓഫീസിലുണ്ടായ മാറ്റങ്ങൾ ശില്പയെ കൂടുതൽ വിഷമിപ്പിച്ചു കൊണ്ടിരുന്നു. ഓഫീസിൽ അവൾക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി.

37 വയസ്സുകാരിയായ ശുഭ വളരെ ചുറുചുറുക്കും ബിസിനസ്സിൽ കൂർമ ബുദ്ധിയുമുള്ള സ്ത്രീയായിരുന്നു. ഭർത്താവിന് ബാംഗ്ലൂരിലായിരുന്നു ഉദ്യോഗം. കൊച്ചിയിൽ ഒരു ഫ്ളാറ്റിൽ തനിച്ചായിരുന്നു അവരുടെ താമസം. കുട്ടികളുമില്ല. അതുകൊണ്ട് ഓഫീസിൽ എത്രനേരം വേണമെങ്കിലും അവൾ ജോലി ചെയ്യാൻ സന്നദ്ധയായിരുന്നു.

ഫ്ളാറ്റിൽ പോയിട്ട് വലിയ തിടുക്കമൊന്നുമില്ലല്ലോ. 15 ദിവസം കൂടുമ്പോഴാണ് ഭർത്താവ് അവളെ കാണാൻ കൊച്ചിയിൽ വരുന്നത് തന്നെ. അതും വീക്കെൻഡിൽ. അതുകൊണ്ട് മിക്കപ്പോഴും ഓഫീസ് സമയം കഴിഞ്ഞ് 7 മണിക്കാണ് ശുഭ ഔദ്യോഗിക മീറ്റിംഗ് വിളിച്ചിരുന്നത്. വൈകുന്നേരം 6 മണിയാകുമ്പോഴാകും എന്തെങ്കിലും സുപ്രധാന കാര്യം ചർച്ച ചെയ്യേണ്ട കാര്യം ശുഭ ഓർത്തിരുന്നത്.

ശില്പ ജോലിയെ വളരെയേറെ സ്നേഹിച്ചിരുന്നു. ജോലി കൂടുതൽ കാരണം വീട്ടിൽ വൈകിയെത്തിയാലൊന്നും ഭർത്താവിന്‍റെ വീട്ടുകാർ പരിഭവപ്പെട്ടിരുന്നില്ല.

ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ചു വളർന്ന ശില്പ ഇത്രത്തോളമെത്തിയത് തന്നെ കഠിനാദ്ധ്വാനം കൊണ്ട് മാത്രമായിരുന്നു.

വൈകുന്നേരം 6 മണിയോട് അടുത്തപ്പോൾ ശില്പ തന്‍റെ പുതിയ സഹപ്രവർത്തകയായ ഹിമയോട് വീട്ടിൽ പോകുന്നില്ലെയെന്ന് ചോദിച്ചയുടനെ ഹിമ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.

“ഇപ്പോ മീറ്റിംഗ് ഉണ്ടല്ലോ.” ഒരു നിമിഷം ശില്പ ഞെട്ടിത്തരിച്ചിരുന്നു.

“മീറ്റിംഗോ? എന്ത് മീറ്റിംഗ്? എന്നോട് ആരും പറഞ്ഞില്ലല്ലോ?”

“ശുഭ മാം വിളിച്ചില്ലേ? മാമിന് പിന്നെ വീട്ടിൽ പോകേണ്ട അത്യാവശ്യമൊന്നുമില്ലല്ലോ. മറ്റുള്ളവരുടെ കാര്യം അങ്ങനെയാണോ? പക്ഷേ അതൊന്നും മാമിന് വലിയ പ്രശ്നമല്ലല്ലോ.”

ശില്പ തീർത്തും അപരിചിതയെപ്പോലെ ങ്ഹും അതെ എന്നൊക്കെ മൂളികൊണ്ടിരുന്നു. എന്തോ മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത ഉറഞ്ഞു കൂടുന്നതുപോലെയാണ് ശില്പയ്ക്ക് അപ്പോൾ തോന്നിയത്. വല്ലാത്തൊരു അപമാന ഭാരം. ഒടുവിൽ ശില്പ രണ്ടും കൽപിച്ച് ശുഭയുടെ ക്യാബിനിൽ ചെന്നു.

“മാം, മീറ്റിംഗ് ഉള്ള കാര്യം ഞാനിപ്പോഴാ അറിയുന്നത്? എന്താണ് ഇന്ന് ഡിസ്ക്കഷന് വരുന്നത്? എന്തെങ്കിലും തയ്യാറെടുക്കേണ്ടേ?”

“സാരമില്ല. പുതിയൊരു അസൈൻമെന്‍റിനെപ്പറ്റി ഡിസ്ക്കസ് ചെയ്യാനാ.”

“ഞാൻ നില്ക്കണ്ടേ?”

“വേണ്ട യു കാൻ ഗോ. മോള് കാത്തിരിക്കുന്നുണ്ടാവുമല്ലോ?” ഇത്രയും പറഞ്ഞു ശുഭ ലാപ്ടോപ്പിൽ എന്തോ ജോലിയിൽ വ്യാപൃതയായി.

ശില്പയ്ക്ക് സ്വയം അപമാനിക്കപ്പെട്ടതു പോലെ തോന്നി. കമ്പനിയ്ക്ക് അനിവാര്യമല്ലാത്ത ഒരു ഉദ്യോഗസ്‌ഥ മാത്രമാണെന്ന തോന്നൽ അവളെ ചുട്ടു പൊളിച്ചു. അന്നവൾ ഏറെ വേദനയോടെയാണ് വീട്ടിൽ മടങ്ങിയെത്തിയത്.

മകളുടെ നിഷ്കളങ്കമായ മുഖത്തേക്ക് പരാജിതയായ ഒരമ്മയെ പോലെ അവൾ ഏറെ നേരം നോക്കിയിരുന്നു. സ്വയം ഒന്നിനും കൊള്ളാത്ത ഒരു വ്യക്‌തിയാണെന്ന തോന്നൽ അന്നവളെ ക്രൂരമായി കുത്തി വേദനിപ്പിച്ചു കൊണ്ടിരുന്നു.

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ താൻ അനുഭവിക്കുന്ന വേദന എല്ലാവരുമായി പങ്കുവയ്ക്കണമെന്ന തോന്നലിൽ അവൾ മനസ്സു തുറന്നു.

“മനീഷ്, രണ്ടാമത് ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ മുതൽ എന്തോ ഓഫീസിലെ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. ലേറ്റ് മീറ്റിംഗിൽ ഞാൻ ഇല്ലെങ്കിലും കുഴപ്പമില്ല. മുമ്പ് ഞാനില്ലാതെ ശുഭ മാം മീറ്റിംഗ് പോലും അറേഞ്ച് ചെയ്യുമായിരുന്നില്ല. എനിക്ക് പുതിയ അസൈൻമെന്‍റും തരുന്നില്ല.”

മുമ്പ് എന്നോട് ചിരിച്ച് കളിച്ച് സംസാരിച്ചു കൊണ്ടിരുന്നവർ പോലും എന്നെ അവോയിഡ് ചെയ്യുന്നു. കപിലിന്‍റെ പേര് പറയാതെ ശില്പ ഓഫീസിലെ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.

“അവരൊക്കെ വളരെ ഫോർമൽ ആയതു പോലെ എനിക്കെന്തോ പൊരുത്തപ്പെടാൻ കഴിയുന്നില്ല. മോള് ഉണ്ടായത് വലിയ തെറ്റായതു പോലെ ശ്വാസം മുട്ടുന്ന അന്തരീക്ഷമാണ് അവിടെ.” ഓഫീസിലെ കാര്യങ്ങൾ പറഞ്ഞപ്പോൾ ശില്പയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

പക്ഷേ മനീഷ് അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. “ടേക്ക് ഇറ്റ് ഈസി. ശില്പ അതൊക്കെ നിന്‍റെ തോന്നലുകളാ… പക്ഷേ ജോബ് ചെയ്യേണ്ടത് അത്യാവശ്യമാണല്ലോ.”

“പക്ഷേ എനിക്കൊട്ടും മനസ്സു തോന്നുന്നില്ല.”

“പക്ഷേ പോകേണ്ടത് ആവശ്യമല്ലേ.” അമ്മായിയമ്മയും മകനെ പിന്താങ്ങി.”

തന്‍റെ മാനസികാവസ്‌ഥ ആർക്കും മനസ്സിലാകുന്നില്ലെന്ന് അറിഞ്ഞതോടെ ശില്പ നിശബ്ദയായി. തനിക്ക് കിട്ടുന്ന കനത്ത ശമ്പളം കൊണ്ട് വീട്ടിലെ ഒട്ടു മുക്കാൽ കാര്യങ്ങളും ഭംഗിയായി നടന്നുപോകുന്നുണ്ടെന്ന കാര്യം അവർക്ക് നന്നായിയറിയാമായിരുന്നു. ആ നിലയ്ക്ക് ഈ ജോലി നഷ്‌ടപ്പെട്ടാൽ എല്ലാവരിലും അത് അസംതൃപ്തി സൃഷ്ടിക്കുമെന്ന കാര്യത്തിൽ അവൾക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. പക്ഷേ അതൊക്കെ ഓർത്ത് ഇപ്പോഴത്തെ അവസ്‌ഥയിൽ ഈ ഓഫീസിൽ തുടരുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്.

അഭിമാനം അടിയറവ് വയ്ക്കുന്നതിന് സമാനമാണ്. കുറച്ച് ദിവസം അവധിയെടുത്ത് വീട്ടിലിരിക്കാൻ അവൾ മനസ്സു കൊണ്ട് ആഗ്രഹിച്ചു. പക്ഷേ താൻ ലീവ് എടുത്ത ശേഷമാണ് എല്ലാം മാറി മറിഞ്ഞത്.

മനീഷും അച്ഛനും അമ്മയുമൊക്കെ ചേർന്ന് അവളെ പറഞ്ഞ് മനസ്സിലാക്കാൻ ആവുന്നതും ശ്രമിച്ചു കൊണ്ടിരുന്നു. ചിലതൊക്കെ അവൾ മനസ്സില്ലാ മനസ്സോടെ മൂളികേട്ടു. അവളുടെ മനസ്സപ്പോൾ പുതിയൊരു തീരുമാനം കൈകൊള്ളാനുള്ള തയ്യാറെടുപ്പിലായിരുന്നു.

കുറച്ച് മാസങ്ങൾ കടന്നു പോയി. സിയയ്ക്ക് 9 മാസം പ്രായമായിരിക്കുന്നു. ഒരു കുഞ്ഞ് പാവക്കുട്ടിയായിരുന്നു അവൾ. വാശിയും കരച്ചിലുമൊന്നുമില്ലാത്ത പാവം കുഞ്ഞ്. വൈകുന്നേരം ശില്പ ഓഫീസിൽ നിന്നെത്തിയാലുടൻ സിയമോൾ അമ്മയുടെ നെഞ്ചോട് പറ്റി ചേർന്നങ്ങനെ കിടക്കും.

ഓഫീസിൽ ഉത്തരവാദപ്പെട്ട ജോലികളൊന്നും ശില്പയുടെ പദവിക്കനുസരിച്ച് കൊടുത്തിരുന്നില്ല. കഴിഞ്ഞ 6 മാസക്കാലം കൊണ്ട് ശില്പയ്ക്ക് ഓഫീസ് ഒരു അപരിചിതമായ ഒരിടമായി മാറികഴിഞ്ഞിരുന്നു.

രാവിലെ ഉറക്കമുണർന്ന് എഴുന്നേൽക്കുമ്പോൾ ഓഫീസിലേക്ക് പോകുന്ന കാര്യമോർത്ത് അവൾ സങ്കടപ്പെട്ടു. ഇങ്ങനെയൊക്കെ സംഭവിക്കാൻ മാത്രം തന്‍റെ ഭാഗത്ത് നിന്നും എന്ത് തെറ്റാണ് ഉണ്ടായതെന്ന് അവൾ പലയാവർത്തി ആലോചിച്ചു നോക്കി.

മാതൃത്വമെന്ന അവകാശം സ്വന്തമാക്കിയത് വലിയൊരു അപരാധമാണോ? തന്‍റെ ഏറ്റവുമടുത്ത സുഹൃത്തായ കപിലിന്‍റെ വിചിത്രമായ അകൽച്ചയും അവഗണിക്കലുമായിരുന്നു ശില്പയെ ഏറെ വേദനിപ്പിച്ചത്. ഒരു കുഞ്ഞിന്‍റെ അമ്മയായതോടെ കപിലിന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റം അവളെ വളരെയധികമാണ് അലട്ടിയത്.

ജോലി സംബന്ധമായി അവനോട് എന്തെങ്കിലും സംസാരിക്കേണ്ടി വന്നാലും തികച്ചും ഔപചാരികതയിൽ മാത്രമായി അത് ഒതുങ്ങി. മനുഷ്യരെല്ലാം യന്ത്രങ്ങളായതു പോലെ…

ഓഫീസിൽ എത്തിയാലുടൻ സകല സമയവും തമാശയും കളിയുമായി നടന്ന ഒരു വ്യക്‌തിയ്ക്ക് ഇത്രയ്ക്കങ്ങ് മാറാൻ പറ്റുമോ? ഓഫീസിലെ ഓരോ ദിനവും അവളെ സംബന്ധിച്ച് മരിച്ച ദിനങ്ങളായിരുന്നു. ആ ദിനങ്ങളെയൊന്നും തന്നെ തന്‍റെ ജീവിതത്തോട് ചേർത്ത് നിർത്താൻ അവൾ ആഗ്രഹിച്ചതുമില്ല.

സ്വന്തം കഴിവിനും യോഗ്യതകൾക്കുമനുസരിച്ചുള്ള തൊഴിൽ അവസരങ്ങൾ കിട്ടാത്തതിൽ അവൾ മാനസിക പിരിമുറുക്കവും അനുഭവിച്ചിരുന്നു. ഉള്ളിൽ പുകയുന്ന വേദനയുടെ ആഴം കൂടി കൊണ്ടിരുന്നു. തന്‍റെ മാനസികാവസ്‌ഥയെപ്പറ്റി വീട്ടിൽ എല്ലാവരോടുമായി പലപ്പോഴും അവൾ സംസാരിച്ചിരുന്നുവെങ്കിലും അവരതിനെയൊക്കെ നിസ്സാരമായി കണ്ട് അവഗണിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം പുതിയൊരു തീരുമാനവുമായാണ് അവൾ ഓഫീസിൽ നിന്നും എത്തിയത്. ഇനി ഇവിടെ നിൽക്കുന്നത് സ്വന്തം അസ്തിത്വത്തെ തച്ചുടയ്ക്കുന്നതിന് സമാനമായിരിക്കും. പാടില്ല അവളോർത്തു. വൈകുന്നേരം ഓഫീസിന് പുറത്തിറങ്ങിയപ്പോൾ അവൾ ആഹ്ലാദത്തോടെ ദീർഘമായി നിശ്വസിച്ചു.

ശരീരത്തിൽ ഇളം കാറ്റേറ്റെന്ന പോലെ അവളുടെ മനസ്സും ശരീരവും കുളിരണിഞ്ഞു. തന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന തോന്നൽ സന്തോഷത്തിലൂടെ തിരിച്ചറിയുകയായിരുന്നു അവൾ അപ്പോൾ. കറുത്ത ദിനങ്ങളെ വിട…

ഇനി കുറച്ച് ദിവസങ്ങൾക്കു ശേഷം പുതിയ ജോലിക്കായുള്ള ശ്രമങ്ങൾ തുടങ്ങണം. തനിക്കും കുഴപ്പമില്ലാത്ത കോൺടാക്റ്റുകൾ ഉണ്ടല്ലോ…

എവിടെയെങ്കിലും ജോലി കിട്ടാതിരിക്കില്ല. തൽക്കാലം പൊന്നുമോൾക്കൊപ്പം സന്തോഷത്തോടെ കുറച്ച് ദിനങ്ങൾ വേണം. അവൾ ഓരോന്നോർത്തു ഉത്സാഹത്തോടെ വീട്ടിലേക്ക് മടങ്ങി. അവളുടെ ഓരോ ചലനങ്ങളിലും അന്നുവരെ കാണാത്ത ആത്മവിശ്വാസത്തിന്‍റെ തിളക്കമുണ്ടായിരുന്നു.

കുറേ നാളിനു ശേഷം മനസ്സിന്‍റെ ഭാരം കുറഞ്ഞതു പോലെ അവൾക്ക് തോന്നി. കുറച്ച് കളിപ്പാട്ടങ്ങളും വാങ്ങിയാണ് ശില്പ വീട്ടിലെത്തിയത്. ശില്പയുടെ വിളി കേട്ടയുടനെ കുഞ്ഞ് സിയ കിലുകിലെ ചിരിച്ചു കൊണ്ട് നോക്കി. ശില്പ ഓടിച്ചെന്ന് സിയയെ എടുത്ത് മടിയിലിരുത്തി കൊഞ്ചിച്ചു. അവളുടെ മനസ്സ് സന്തോഷം കൊണ്ട് നൃത്തം ചെയ്‌തു.

രാത്രി അത്താഴം കഴിച്ചു കൊണ്ടിരിക്കെ ശില്പ താൻ ജാലി രാജിവച്ച വിവരം എല്ലാവരേയും അറിയിച്ചു. എല്ലാവരും ഒരു നിമിഷം സ്തബ്ധരായി ഇരുന്നു.

“എന്തിന്?” എല്ലാവരുടേയും മനസ്സു പോലെ ചോദ്യവും ഒന്നായി മാറി.

“എനിക്ക് ഇത്രയും ടെൻഷൻ അനുഭവിക്കാൻ കഴിയില്ല. കുറച്ച് ദിവസം കഴിഞ്ഞ് മറ്റൊരു ജോബ് കണ്ടുപിടിക്കണം. ഇനിയെനിക്ക് ആ ഓഫീസിൽ തുടരാനാവില്ല.”

“ഞാൻ ജോലി ചെയ്യാൻ തന്നെയാണ് പോയത്. പക്ഷേ എനിക്ക് മാത്രം അസൈൻമെന്‍റ്സ് ഒന്നും ഇല്ല. മന:പൂർവ്വമായ ഒഴിവാക്കലുകൾ എനിക്ക് യോഗ്യതയില്ലാഞ്ഞിട്ടാണോ. അവിടെ ഓരോ നിമിഷവും ഞാൻ അപമാനിക്കപ്പെടുകയായിരുന്നു.”

“പക്ഷേ മറ്റൊരു ജോബ് കിട്ടിയ ശേഷം റിസൈൻ ചെയ്‌താൽ മതിയായിരുന്നു?” മനീഷ് പറഞ്ഞു.

“എനിക്ക് പുതിയ ജോലി കിട്ടും. പക്ഷേ കുറച്ച് സമയമെടുക്കും.” ശില്പയുടെ വാക്കുകളിൽ ആത്മവിശ്വാസം തുളുമ്പി നിന്നു.

പക്ഷേ അമ്മായിയമ്മയുടെ മുഖം കൂടുതൽ അസ്വസ്ഥമായി. “പുതിയ ഓഫീസ് നിനക്ക് ഇഷ്‌ടമാകുമെന്നതിന് എന്ത് ഗ്യാരന്‍റിയാ ഉള്ളത്? ഇഷ്‌ടമില്ലാന്നു കരുതി ജോലിയുപേക്ഷിക്കുകയാണോ വേണ്ടത്? ഇനി ഒരാളുടെ വരുമാനം കൊണ്ട് എങ്ങനെ വീട്ടുചെലവ് നടത്തും?” അമ്മായിയച്ഛനും അതേ ആശങ്ക പങ്കുവച്ചു.

ശില്പ സിയയെ മടിയിലിരുത്തി അവരുടെ മുഖത്തേക്ക് ഉറ്റുനോക്കി. ഒരു വരുമാന മാർഗ്ഗം അടഞ്ഞു പോയതിലുള്ള ആശങ്കയും സങ്കടവും മാത്രമായിരുന്നു അവർക്ക്. ഇനിയുള്ളത് തന്‍റെ സമയമാണ്. അവൾ മനസ്സിൽ പുതിയ ചില തീരുമാനങ്ങളെടുത്തു.

“ഇനിയുള്ളത് എന്‍റെ സമയമാണ്. എന്‍റെ തീരുമാനങ്ങൾ…” അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.

നിഴൽച്ചിത്രം

ഹർഷിനെ ഞാൻ പരിചയപ്പെട്ടത് ഒരു ആർട്ട് ഗാലറിയിൽ വച്ചാണ്. ഹ്രസ്വമായ ആ കൂടിക്കാഴ്ചയ്ക്കിടയിൽ ഞാൻ എന്‍റെ ബിസിനസ്സ് കാർഡ് കൊടുക്കാൻ മറന്നില്ല.

“ഇത് എന്‍റെ വെബ്സൈറ്റ് ആണ്. എന്‍റെ എല്ലാ പെയിന്‍റിംഗ്സും അതിൽ ഉണ്ട്. വിലയും കാണാം.” ബിസിനസ്സ് കാർഡ് കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“ആഹാ… തീർച്ചയായും ഞാൻ നോക്കാം. ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായം അറിയിക്കാം. ഞാൻ ധാരാളം ആർട്ട് ഗാലറികൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ഇത്രയും ഇഷ്‌ടപ്പെട്ട പെയിന്‍റിംഗ്സ്… അത് വേറെങ്ങും കണ്ടിട്ടില്ല. യുവർ എവരി പെയിന്‍റിംഗ് ഈസ് സേയിംഗ് തൗസന്‍റ് വേഡ്സ്…” പെയിന്‍റിംഗിലേക്ക് ഗഹനമായി നോക്കിക്കൊണ്ടിരിക്കവേ അയാൾ പറഞ്ഞു.

“ഓഹ്… താങ്ക്യു സോ മച്ച്… സ്റ്റേ ഇൻ ടച്ച്.” ഞാൻ വളരെ ആഹ്ലാദത്തോടെ ഹർഷിനെ നോക്കി പുഞ്ചിരിച്ചു.

ഹർഷിന്‍റെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് തോന്നിയത് അയാൾ ഒരു വലിയ കലാസ്നേഹി ആയിരിക്കും എന്നാണ്. അഞ്ച് മിനിട്ടു മാത്രമേ സംസാരിച്ചുള്ളൂ. എന്നാൽ ഗാലറിയിലുണ്ടായിരുന്ന അരമണിക്കൂർ ഹർഷ് ചിത്രങ്ങളെ നോക്കി ആസ്വദിക്കുന്ന രീതിയാണ് അയാൾ കലാസ്നേഹിയാണെന്ന തോന്നൽ ഉണ്ടാക്കിയത്.

ആ കൂടിക്കാഴ്ചയ്ക്കു ശേഷം ഹർഷിനെ കണ്ടിട്ട് 6 മാസം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഒരു വട്ടം പോലും പരസ്‌പരം ഫോൺ ചെയ്യുകയോ മെസേജ് ചെയ്യുകയോ ഉണ്ടായില്ല. എന്‍റെ വെബ്സൈറ്റിൽ കൂടുതൽ ചിത്രങ്ങൾ ചേർത്ത സമയത്ത് ഞാൻ വീണ്ടും പലരേയും ആ വിവരം മെസേജിലൂടെ അറിയിച്ചു. അക്കൂട്ടത്തിൽ ഹർഷിനേയും.

അയച്ച മെസേജിന് ഹർഷ് തിരിച്ചയച്ച മെസേജ് കണ്ട് ഞാൻ അമ്പരന്നു പോയി.

“ഇന്ന് എന്‍റെ കൂടെ കോഫി കുടിക്കാൻ വരുമോ?” എന്നാണ് ചോദ്യം.

5 മിനിട്ട് മാത്രം കണ്ട ഒരാളോട് അതും ആറുമാസത്തിനു ശേഷമുള്ള ഒരു ഒറ്റവരി മെസേജിൽ കാപ്പി കുടിക്കാൻ ക്ഷണിക്കുക.

വിചിത്രമായ ലോകം! അതിലും വിചിത്രമായ ആളുകൾ. ഞാൻ മനസ്സിലിൽ പറഞ്ഞു. ആ മെസേജിന് മറുപടിയൊന്നും അയച്ചതുമില്ല.

രണ്ടു ദിവസത്തിനകം നടക്കാനിരിക്കുന്ന കലാപ്രദർശനത്തിന്‍റെ തയ്യാറെടുപ്പിലായിരുന്നു ഞാൻ. അതിനിടയിൽ ഹർഷിന്‍റെ മെസേജൊക്കെ മറന്നുപോയി എന്നതാണ് സത്യം. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവിചാരിതമായി ഹർഷിന്‍റെ ഫോൺ വന്നു. വീണ്ടും അതേ ആവശ്യം തന്നെയാണ്. ഒന്നു കാണണം. ഒരുമിച്ച് കാപ്പി കുടിക്കണം. അതുകേട്ടപ്പോൾ എനിക്ക് അങ്ങനെ ചോദിക്കാതിരിക്കാനായില്ല.

“എന്നെ അറിയില്ല, ഞാനും നിങ്ങളെ അറിയില്ല. ആകെ പരിചയം 5 മിനിട്ട്. പിന്നെന്തിനാണ് ഒരുമിച്ച് കാപ്പി കുടിക്കണമെന്നു പറയുന്നത്. ഞാൻ ഒരു മെസേജ് അയച്ചു എന്നതിന് നിങ്ങളുടെ കൂടെ സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ട് എന്ന് അർത്ഥമില്ല. ഞാൻ ഇതു പറഞ്ഞതും ഹർഷിന്‍റെ മറുപടി വന്നു.

“അയ്യോ… ഞാൻ അങ്ങനെയൊന്നും കരുതിയില്ല. ഞാൻ നിങ്ങളുടെ കലയെയും അതിലൂടെ നിങ്ങളെയും ഇഷ്‌ടപ്പെട്ടു. എംഎഫ് ഹുസൈനെ ഞാൻ ആദരിക്കുന്നത്ര ആഴത്തിൽ നിങ്ങളെയും ആദരിക്കുന്നു. നിങ്ങളുടെ പേര് മൊബൈലിൽ സേവ് ചെയ്‌തിരിക്കുന്നതു പോലും പെയിന്‍റർ എന്നു ചേർത്താണ്. നിങ്ങളും ഒരു ദിവസം എംഎഫ് ഹുസൈനെപ്പോലെ ലോകപ്രശ്സയാവും.”

ഇങ്ങനെയൊക്കെ പുകഴ്ത്തിയാൽ അതു ഇഷ്‌ടപ്പെടാത്ത ആരെങ്കിലുമുണ്ടാകുമോ? എനിക്കും അങ്ങനെ തന്നെ തോന്നി. സംസാരത്തിൽ നിന്ന് അയാൾ നല്ല മനുഷ്യനായിരിക്കുമെന്ന് തോന്നാതിരുന്നില്ല. കലയെക്കുറിച്ചുള്ള അയാളുടെ ഇഷ്‌ടം കൊണ്ടും, സംഭാഷണത്താലും മണിക്കൂറുകളോളം ഞാൻ സന്തോഷത്തോടെ സംസാരിക്കാൻ തയ്യാറായി. എന്നെയും എന്‍റെ ചിത്രങ്ങളെയും ഹർഷ് പുകഴ്ത്തുന്നത് ഒരു പ്രത്യേക രീതിയിലാണ്.

മറ്റു പലരും പ്രശംസിച്ചിട്ടുണ്ടെങ്കിലും ഇത്രയും ആഹ്ലാദം തോന്നിയിട്ടില്ല. എന്‍റെ സ്വപ്നങ്ങൾക്ക് ചിറകു വയ്‌ക്കുന്നതിന് ആ വാക്കുകൾ പ്രചോദനമായി. വലിയ സെലിബ്രിറ്റി ആകാനുള്ള പ്രേരണയും ആഗ്രഹവും എന്നിൽ വീണ്ടും വീണ്ടും നിറഞ്ഞിരിക്കുന്നു.

“മാസങ്ങളായി ഞാൻ ഒരു കപ്പ് കാപ്പി കുടിക്കാൻ വിളിക്കുന്നു. ഒരു കല്ലിനെ വിളിച്ചാൽ പോലും ഇത്രയും കാലം കൊണ്ട് കൂടെ വന്നിട്ടുണ്ടാകും.” ഹർഷ് ഒരിക്കൽ കളിയായി പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ പിന്നെയും ബലം പിടിച്ചിരിക്കാൻ തോന്നിയില്ല. അങ്ങനെ ആ ഒരു കപ്പ് കാപ്പി സ്വീകരിച്ചതിൽ പിന്നെ എത്രയോ കൂടിക്കാഴ്ചകൾ. ഞങ്ങളുടെ പരിചയത്തിൽ സൗഹൃദത്തിന്‍റെ സുഗന്ധം നിറഞ്ഞത് ഞങ്ങൾ പോലും അറിയാതെയാണ്.

ഞങ്ങളുടെ ഏതോ ഒരു കൂടിക്കാഴ്ചയിൽ വച്ചാണ് ഹർഷ് താൻ വിവാഹിതനും മൂന്നു വയസ്സുള്ള കുട്ടിയുടെ പിതാവുമാണെന്ന് പറഞ്ഞതെന്നാണ് എന്‍റെ ഓർമ്മ. ഭാര്യ മീനാക്ഷി വീടിനടുത്തു തന്നെ സ്ക്കൂളിൽ അധ്യാപികയാണ്. ഹർഷ് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യുന്നില്ല.

എനിക്ക് എന്തിനാ ജോലി? എന്‍റെ അച്‌ഛൻ എംഎൽഎ ആണ്. വേണ്ടത്ര സമ്പാദിച്ചിട്ടുണ്ട്. അടുത്ത പ്രാവശ്യം തെരഞ്ഞെടുപ്പിൽ എംഎൽഎ ടിക്കറ്റ് എനിക്ക് കിട്ടും. ചെറിയ ജോലി ചെയ്യാനൊന്നും എനിക്ക് താൽപര്യമില്ലെടോ. ഹർഷിന്‍റെ സംസാരം കേട്ടപ്പോൾ എനിക്ക് തിരിച്ച് ചോദിക്കാതിരിക്കാനായില്ല.

“ജോലി ചെയ്യുന്നത് ഇഷ്‌ടമല്ലെങ്കിൽ പിന്നെ ജോലിയുള്ള പെണ്ണിനെ കെട്ടിയത് എന്താണാവോ?”

“അവളുടെ താൽപര്യത്തിന് പോകുന്നതല്ലേ. വിവാഹത്തിനു മുമ്പ് അവളും കുടുംബവും പറഞ്ഞത്, വിവാഹ ശേഷം ജോലി ഉപേക്ഷിക്കുമെന്നാണ്. എന്നാൽ അതുണ്ടായില്ല. എംഎൽഎ കുടുംബത്തിൽ കഴിയുമ്പോൾ എങ്ങനെ ജീവിക്കണമെന്ന് അറിയാത്തവൾ!”

ഹർഷിന്‍റെ മുഖം ദേഷ്യത്താൽ അൽപം ഇരുണ്ടു.

ആ ഉത്തരം കേട്ടപ്പോൾ എനിക്ക് അതിയായ ദു:ഖം തോന്നി. മാത്രമല്ല കടുത്ത ആശയക്കുഴപ്പവും. ഞാൻ കൂട്ടുകൂടിയത് എനിക്ക് ചേരാത്ത ആളുമായിട്ടാണല്ലോ? എന്നെയും എന്‍റെ ചിത്ര കലാപാടവത്തെയും പുകഴ്ത്തുന്നതും, എംഎൽഎയുടെ മകൻ എന്ന സവിശേഷതയും സെലിബ്രിറ്റി ആകാനുള്ള മോഹവും… ഇതൊക്കെയാവാം, ഹർഷ് എന്ന വ്യക്തിയിലെ ഇരുണ്ട വശത്തിനു നേരെ ഞാൻ മുഖം തിരിക്കാൻ കാരണം. സൗഹൃദം തുടരുന്നതിന്‍റെ പിന്നിലെ താൽപര്യം ഞങ്ങൾക്കു രണ്ടാൾക്കും വ്യക്‌തമല്ല.

“എനിക്ക് നിങ്ങളെ കാണുമ്പോൾ ദേവിയെപ്പോലെയാണ് തോന്നുന്നത്. ഞാൻ ഇങ്ങനെയൊക്കെ പറയുമെങ്കിലും എന്‍റെ വാക്കുകളെ മനസ്സിൽ സൂക്ഷിക്കേണ്ട, എന്നെയും.” ഒരിക്കൽ ഹർഷ് പറഞ്ഞു.

ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കി.

“മറ്റൊന്നുമല്ല, ഞാൻ വിവാഹിതനാണല്ലോ, എനിക്ക് നിങ്ങളോടുള്ള സൗഹൃദത്തിന് അതിർവരമ്പുണ്ടെന്ന് ഓർമ്മിപ്പിച്ചുവെന്നു മാത്രം. നമ്മുടെ ഒരുമിച്ചുള്ള യാത്രയ്ക്കും ദൈർഘ്യം കുറവായിരിക്കും.”

“ഓഹ്… അതാണോ? നിങ്ങൾ വിവാഹിതനാണെന്ന് എനിക്കും അറിയാമല്ലോ. ഞാൻ ഒരു ആഗ്രഹവും മനസ്സിൽ വച്ചിട്ടില്ല. പക്ഷ എന്തിനാണ് നമ്മൾ ഇങ്ങനെ കാണുകയും ദിവസവും സംസാരിക്കുന്നത് എന്ന് സംശയം തോന്നിയിട്ടുണ്ട്.”

“നമ്മുടെ സൗഹൃദം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കരുതരുത്. നീ വിജയത്തിന്‍റെ കൊടുമുടി കയറണമെന്നാണ് എന്‍റെ ആഗ്രഹം. അതിനു വേണ്ടി എന്തു ചെയ്യാനും ഞാൻ തയ്യാറാണ്. എന്‍റെ ഒരു നല്ല ചങ്ങാതി ആയിരുന്നാൽ മതി. അടുത്ത വർഷം തായ് ലാന്‍റിൽ നടക്കാനിരിക്കുന്ന കലാപ്രദർശനത്തിൽ പങ്കെടുക്കാനുള്ള ചാൻസ് നമുക്ക് ലളിത കലാ അക്കാദമിയിൽ നിന്ന് നേടിയെടുക്കണം. എന്‍റെ ഡാഡിയുടെ കോൺടാക്റ്റ്സ് നമുക്ക് ഉപയോഗിക്കാമല്ലോ. ഇതൊന്നും അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. മൂന്ന് ഇന്‍റർനാഷണൽ പ്രദർശനം കിട്ടിയാൽ മതി. പിന്നെ തന്‍റെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവും.”

ഇതു കേട്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. പ്രശസ്തയാകുമോ അല്ലയോ എന്നതല്ല വിഷയം എന്നെ ഇത്രയും പ്രശംസിക്കാനും പ്രോത്സാഹിപ്പിക്കാനും ഒരാളുണ്ടല്ലോ…

എല്ലാ ദിവസവും ഞങ്ങൾ കാണാറുണ്ട്. ഹർഷിന് ഇപ്പോൾ എന്നോടുള്ള ആദരവും താൽപര്യവും മറ്റെന്തൊക്കെയോ തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നിത്തുടങ്ങി. ആദ്യമൊക്കെ ഹർഷ് എന്‍റെ അടുത്തിരുന്ന് എന്നെ നോക്കി, പെയിന്‍റിംഗുകളെക്കുറിച്ച് വാചാലനാവുകയായിരുന്നു പതിവ്. ഇപ്പോൾ മറ്റെന്തൊക്കെയോ കൂടി ആഗ്രഹിക്കുന്ന പോലെ.

“ഒരു കാര്യം ചോദിക്കാമോ എനിക്ക്?”

“എന്താണ്?”

“ഞാൻ കൈകൾ ഒന്നു ചേർത്തു പിടിച്ചോട്ടെ.”

“എന്തിന്? അതൊന്നും വേണ്ട.”

“പ്ലീസ്… ഒരിക്കൽ മാത്രം. എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചതെന്ന് അറിയാമോ?” ഹർഷ് എന്നെ യാചനയോടെ നോക്കി.

ഞാൻ എന്താണെന്ന മട്ടിൽ കണ്ണുകൾ കൊണ്ട് ചോദിച്ചു.

“ആ കൈകൾ എന്‍റെ കൈകൾക്കുള്ളിലാക്കുന്ന നിമിഷം കാലം നിശ്ചലമായെങ്കിൽ എന്നാണ് എന്‍റെ ആഗ്രഹം. അത്രയോക്കെ ഞാൻ നിങ്ങളെ ആരാധിക്കുന്നു. അങ്ങനെ കാലം നിശ്ചലമായാൽ ആ കൈകൾക്കുള്ളിൽ എന്‍റെ കൈകൾ ചേർന്ന് പ്രതിമകൾ പോലെയാവുമല്ലോ.”

മുഖത്തേക്ക് വീണു കിടന്ന ഏതാനും മുടിയിഴകൾ കൈകൊണ്ട് തലോടി നീക്കി അയാൾ പറഞ്ഞു. ഞാൻ ആകെ അസ്വസ്ഥയായി. ഹർഷ്, പ്ലീസ്! ഞാൻ ഇപ്പോൾ വീട്ടിൽ പോകട്ടെ. വൈകുന്നേരത്തോടെ ഒരു പെയിന്‍റിംഗ് ചെയ്തു തീർക്കാനുണ്ട്.” വിഷയം മാറ്റാനായി അപ്പോൾ ഇങ്ങനെ പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ.

“ശരി, ഉടനെ കാണണം. ഈ ആഴ്ച അവസരം ലഭിച്ചാൽ ഡാഡിയോട് അക്കാദമി സ്കോളർഷിപ്പിനെ കുറിച്ച് സൂചിപ്പിക്കാം കേട്ടോ.” ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടു. രണ്ടുപേർക്കും പ്രിയപ്പെട്ട റെസ്റ്റോറന്‍റിൽ ആയിരുന്നു കൂടിക്കാഴ്ച. ഡിന്നറിനു ശേഷം ഞങ്ങൾ റെസ്റ്റോറന്‍റിന്‍റെ അടുത്തു തന്നെയുള്ള പാർക്കിൽ പോയി. മഴയ്ക്കു ശേഷമുള്ള തെളിഞ്ഞ രാത്രിയായതിനാൽ പ്രകൃതിയുടെ സൗന്ദര്യം വർദ്ധിച്ച പോലെ. ആളുകൾ വന്നും പോയുമിരിക്കുന്ന തുറന്ന ഇടം ആയതിനാൽ എനിക്കും അപാകതയൊന്നും തോന്നിയില്ല.

“അങ്ങോട്ട് നോക്കൂ, രണ്ട് കിളികളെ കണ്ടോ ആ മരക്കൊമ്പിൽ. അവർ ഇപ്പോൾ എന്താ ചെയ്യുന്നത് എന്ന് കണ്ടോ?”

“എന്താണ്?” ഞാൻ അജ്ഞത നടിച്ചു. അവർ കൊക്കുരുമ്മി സ്നേഹിക്കുന്നതു കണ്ടില്ലേ. ഇത് പ്രകൃതിയുടെ വികാരം തന്നെയാണ്. പിന്നെ നമ്മൾ എന്തിനാ ഇങ്ങനെ കഴിയുന്നത്?”

“ഹർഷ്! നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്.”

“നിനക്കറിയാലോ ഞാൻ വിവാഹിതനാണെന്ന്. ഈ നഗരത്തിൽ എന്‍റെ പിതാവിനെ അറിയാത്തവർ ആരും ഉണ്ടാവില്ല. എങ്കിലും ഞാൻ നിന്‍റെ കൂടെ ഇത്രയും സമയം ചെലവിടുന്നില്ലല്ലേ? ഇതിനപ്പുറം ഒന്നിലേക്കും പോകാനോ, നിന്നെ സ്നേഹിക്കാനോ എനിക്ക് ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. പക്ഷേ എന്‍റെ ഡാഡിയുടെ ഇമേജ് ശ്രദ്ധിക്കണമല്ലോ. എന്നിട്ടും ഈ നിമിഷം എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. നിന്നോടുള്ള എന്‍റെ ആരാധനയുടെ പൂർത്തീകരണമാണ് ഈ ചുംബനം.” ഇത്രയും പറഞ്ഞിട്ട് ഹർഷ് എന്നെ ശരീരത്തോട് ചേർത്തു പിടിച്ചു. എന്തോ പറയാൻ തയ്യാറെടുത്ത എന്‍റെ ചുണ്ടുകൾക്ക് മേലെ അയാൾ തന്‍റെ ചുണ്ടുകൾ അമർത്തി. എന്നെ ചേർത്തു പിടിച്ചു കൊണ്ട് ഹർഷ് ചുണ്ടുകൾക്ക് മോചനം നൽകി. പക്ഷ ആകെ അധീരയായി ഞാൻ സ്തംബ്ധയായി പോയി. അതൊന്നും കണക്കിലെടുക്കാതെ അയാൾ സംഭാഷണം തുടർന്നു.

ഒരിക്കൽ നീ ഈ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിത്രകാരിയായി മാറും. നിന്‍റെ ചിത്രങ്ങൾ ലോകത്തിലെ എല്ലാ ആർട്ട് ഗാലറികളിലും ശോഭക്കൂട്ടും. ഏതാനും മാസമായി ഡാഡി ഭയങ്കര തിരക്കിലാണ്. അതിനാൽ എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇന്ന് എന്തായാലും സംസാരിക്കണം.” അത്രയും പറഞ്ഞിട്ട് അയാൾ ഏതാനും നിമിഷം നിശബ്ദനായി. പിന്നെ എന്‍റെ കൈകൾ കൈക്കുളിലാക്കി ക്ഷമ ചോദിച്ചു. “ക്ഷമിക്കൂ, ഒരു നിമിഷം എനിക്കെന്നെ നിയന്ത്രിക്കാനായില്ല. എന്‍റെ ദേവിയെ ഞാൻ വേദനിപ്പിച്ചോ… റിലാക്‌സ് ഡാർലിംഗ്! നിന്നെ ഞാൻ ഫ്ളാറ്റലാക്കാം.”

ഹർഷ് എഴുന്നേറ്റ് കാറുനടുത്തേക്ക് നീങ്ങി. ഞാനും പുറകെ നടന്നു. അയാൾ കാറിന്‍റെ ഡോർ തുറന്ന് തന്നു. ഫ്ളാറ്റിലെത്തിയപ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു. ഹർഷ് കാറിൽ നിന്നിറങ്ങാതെ ഗുഡ്നൈറ്റ് പറഞ്ഞ് യാത്രയായി. ഞാൻ എന്നും പോകുന്ന എന്‍റെ വീട്ടിലേക്കുള്ള വഴി അന്ന് അപരിചിതമായി എനിക്ക് തോന്നി. എന്‍റെ പാത ശരിയായ വഴിയിലാണോ? ഹർഷുമായുള്ള എന്‍റെ ബന്ധം എങ്ങോട്ടാണ് പോകുന്നത്.

പലതരം ചിന്തകൾ എന്‍റെ മനസ്സിൽ കുടിയേറി. ഞാനും ഹർഷും സുഹൃത്തുക്കളായിട്ട് രണ്ട് വർഷമാകാൻ പോകുന്നു. യഥാർത്ഥത്തിൽ അയാൾക്ക് എന്നോട് ആരാധനയാണോ? ഞാൻ വലിയൊരു കലാകാരിയാവുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കണമെന്ന ഹർഷിന്‍റെ ആഗ്രഹം ശരിക്കും സത്യസന്ധമാണോ? അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എന്‍റെ പ്രതിഭയ്ക്ക് എന്തു തിളക്കമാണ് എനിക്കുണ്ടായത്?

ഇങ്ങനെ പലവിധ ചിന്തകളുമായാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് ഉണർന്നപ്പോഴും ആ ചിന്തകൾ എന്നെ വിട്ടുപോയിരുന്നില്ല. മനസ്സിൽ ഉണർന്ന ആ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടിയേ പറ്റൂ. കഴിഞ്ഞ 2 വർഷമായി ഞാൻ എന്‍റെ പ്രിയമിത്രങ്ങളിൽ നിന്നു പോലും അകന്നു പോയിരിക്കുന്നു. എന്നിൽ ഹർഷിന്‍റെ സ്വാധീനം തന്നെയാണ് കാരണം. അവരെയൊക്കെ മറന്ന് ഞാൻ ഹർഷിൽ മാത്രമായി എന്‍റെ ലോകത്തെ ചുരുക്കിക്കളഞ്ഞുവോ? എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ശ്രേയയെപ്പോലും ഏറെ നാളായി വിളിക്കുകയോ കാണുകയോ ചെയ്‌തിട്ട്. ഒന്ന് എന്തായാലും അവളുടെ വീട്ടിൽ പോകാം. ഞാൻ അവളെ വിളിക്കാതെ തന്നെ വീട്ടിലേക്ക് ചെന്നു. എന്നെക്കണ്ട് ശ്രേയയുടെ അമ്മ അതിശയത്തോടെ ഓടി വന്നു ചേർത്തു പിടിച്ചു.

“കുറേ നാൾ ആയല്ലോ മോളെ നിന്നെ കണ്ടിട്ട്? എവിടെയായിരുന്നു.”

അമ്മയുടെ സ്നേഹപ്രകടനവും ചോദ്യവും എന്‍റെ കണ്ണുകളെ ഈറനാക്കി.

ഒന്നുമില്ല ആന്‍റി. എന്‍റെ വർക്കുമായി ബന്ധപ്പെട്ട് കുറച്ച് തിരക്കായിരുന്നു. വന്നു കാണാനോ വിളിക്കാനോ ഒന്നും കഴിഞ്ഞില്ല. ഞാൻ വൈക്ലബ്യത്തോടെ പറഞ്ഞു. “ഓഹ്… അതൊക്കെ സാരമില്ല കുട്ടി. ഇപ്പോൾ നിനക്കെന്താ എടുക്കേണ്ടത്? ചായയോ കാപ്പിയോ.

“ആന്‍റിക്കിഷ്ടമുള്ളത് എടുത്തോളൂ. ശ്രേയ എവിടെപ്പോയി?”

ശ്രേയ വീട്ടിലില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ചോദിച്ചു.

ഇത്രയും നാളുകൾക്കു ശേഷം നീ വന്നതല്ലേ. ചായയൊക്കെ കുടിച്ച് വിശ്രമിക്ക്. അപ്പോഴെക്കും ശ്രേയ ഇങ്ങെത്തും. ഇന്ന് അവളുടെ പ്രോഗ്രാം ഉണ്ട്. സിതാർ കച്ചേരിയ്ക്ക് ധാരാളം ഗസ്‌റ്റുകൾ വരുന്നുണ്ടെന്നാ പറഞ്ഞത്. കുറേ മാസമായി അവളും ആ തിരക്കിലായിരുന്നു.”

ശ്രേയയുടെ ആ പ്രോഗ്രാമിനെ കുറിച്ച് ഓർത്തില്ലല്ലോ എന്ന് ഞാൻ വളരെ ഖിന്നതയോടെ ആലോചിച്ചു. രണ്ട് വർഷം ഉണ്ടാക്കിയ വിടവുകൾ! ഇന്ന് എന്തായാലും ശ്രേയയെ കണ്ടിട്ടു തന്നെ മടങ്ങുന്നുള്ളൂ.

ആന്‍റിയുമായി സംസാരിച്ചിരുന്നപ്പോൾ ഒരു മണിക്കൂർ കടന്നു പോയത് അറിഞ്ഞതേയില്ല. അൽപം കഴിഞ്ഞപ്പോൾ കോളിംഗ്ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് ആന്‍റി വാതിൽ തുറന്നു. ശ്രേയ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അവൾ അതീവ സന്തോഷത്തിലാണെന്ന് തോന്നി. തിനിരിക്കുന്നത് അവൾ കണ്ടിട്ടില്ല.

“മമ്മി, ഇന്നത്തെ പ്രോഗ്രാമിന് മമ്മി വരാത്തത് വലിയ കഷ്‌ടമായി. വളരെ നല്ല ക്രൗഡ് ആയിരുന്നു. സിറ്റിയിലെ എംഎൽഎയും കുടുംബവും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മകൻ, പ്രോഗ്രം കഴിഞ്ഞപ്പോൾ എന്നെ കാണാൻ വന്നു. എന്‍റെ സിതാർ വായന വളരെ ഇഷ്‌ടപ്പെട്ടുവത്രേ! എന്നെ ഒത്തിരി പ്രശംസിച്ചു. പണ്ഡിറ്റ് രവി ശങ്കറിനെ പോലെ ഒരു വലിയ കലാകാരിയാവട്ടെ എന്ന് ആശംസിച്ചു. മാത്രമല്ല നല്ലൊരു സ്കോളർഷിപ്പ് സംഘടിപ്പിക്കാമെന്നും പറഞ്ഞു.”

ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞ ശേഷമാണ് ശ്രേയ മമ്മിയുടെ കൈവിട്ടത്. അപ്പോഴാണ് സെറ്റിയിൽ ഞാൻ ഇരിക്കുന്നത് അവൾ കണ്ടത്! ശ്രേയ ആഹ്ലാദഭരിതയായി എന്‍റെ അടുത്തേക്ക് ഓടിവന്നു കെട്ടിപ്പിടിച്ചു. തോളോടുതോൾ ചേർന്നു കെട്ടിപ്പിടിച്ചു നിൽക്കുമ്പോഴും എന്‍റെ മനസ്സിലെ വികാരങ്ങളെ മറച്ചു പിടിക്കാൻ ഞാൻ കഷ്‌ടപ്പെട്ടു. അവിടെ നിന്ന് എത്രയും വേഗം പുറത്തു കടക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് മനസ്സിലുള്ളത്. രണ്ട് വർഷമായി നടന്നു കൊണ്ടിരുന്ന ഒരു ഗെയിം ഇനി അവസാനിപ്പിക്കാറായി. ഞാനും ഹർഷും തമ്മിലുള്ള ബന്ധത്തിന്‍റെ യാഥാർത്ഥ്യം ഇന്ന് തനിക്കു മുന്നിൽ വെളിപ്പെട്ടിരിക്കുന്നു.

ശ്രേയ, കൺഗ്രാചുലേഷൻസ്… നിന്നെ കാണാനുള്ള കൊതി കൊണ്ട് ഓടി വന്നതാ. എനിക്ക് ഒത്തിരി വൈകി വീട്ടിലെത്താൻ. ഇനിയൊരിക്കൽ ഞാൻ വരാം. “അതു കേട്ട് ശ്രേയ അമ്പരന്നു. എന്താടാ… നീ പോവുകയാണോ? ഇത്ര വേഗം.” അതെ എനിക്ക് നല്ല സുഖം തോന്നുന്നില്ല. വീട്ടിൽ പോയി വിശ്രമിക്കണം.

“ഓഹ്… എങ്കിൽ നീ പൊയ്ക്കോളൂ, മുഖം വല്ലാതെ ക്ഷീണിച്ച് വിളറി ഇരിക്കുന്നു. നമുക്ക് പിന്നീടൊരിക്കൽ കൂടാം.” അവൾ എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു.

ഞാൻ ഇടറിയ കാൽപാദവും, ഉറച്ച മനസ്സുമായിട്ടാണ് ശ്രേയയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ രണ്ടു വർഷമായി മനസ്സിനെ മൂടിയ അന്ധകാരം നീങ്ങി. ഹർഷ് എന്ന വ്യക്‌തിയുടെ പല അവതാരങ്ങൾ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

അധ്യാപികയായ സ്വന്തം ഭാര്യയെ ബഹുമാനിക്കാനോ അംഗീകരിക്കാനോ കഴിയാത്ത ഒരു വ്യക്‌തിക്ക് മറ്റു സ്ത്രീകളെ ആദരിക്കാൻ കഴിയുമോ?

അവരുടെ പ്രൊഫഷനെ ബഹുമാനിക്കാൻ സാധിക്കുമോ അതിന്‍റെ ഉത്തരം ഇന്ന് കിട്ടിയിരിക്കുന്നു. ഇതുവരെ എനിക്ക് കിട്ടിയ പ്രശസ്തി, എന്‍റെ സ്വന്തം പ്രയത്നത്തിന്‍റെ ഫലമാണ്. അത് ഒരു എംഎൽഎയുടെ മകന്‍റെ ദാനമല്ല.

ഹർഷ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത് വിധിയായിരിക്കാം. എന്നാൽ ആ വിധിയുടെ പേരിൽ ജീവിതം നശിപ്പിക്കപ്പെട്ടാതെ നോക്കേണ്ടത് എന്‍റെ കടമയാണ്.

ഇനി ഒരിക്കലും ഞാൻ അയാളെ കാണില്ല. എന്‍റെ ജീവിതത്തിലെ ഹർഷ് എന്ന അധ്യായം അവസാനിച്ചിരിക്കുന്നു. ഞാൻ ബാഗിൽ നിന്ന് ഫോൺ എടുത്ത് ഹർഷിന്‍റെ നമ്പർ ബ്ലോക്ക് ചെയ്‌തു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें