ഇന്നലെയുടെ ബാക്കി

വൈദേഹിയുടെ മനസ്സ് അശാന്തമായിരുന്നു. 10 വർഷങ്ങൾക്കുശേഷം സൗരഭിന്‍റെ ഒരു ഇമെയിൽ സന്ദേശം വന്നിരിക്കുന്നു… മനസ്സ് സമ്മതിക്കുന്നില്ലെങ്കിലും അറിയാതെ അയാളെക്കുറിച്ച് ഓർത്തുപോകുന്നു. എല്ലാം ഇമെയിൽ കാരണമാണ്. ഒന്നും പറയാതെ പോയിക്കളഞ്ഞ ആളല്ലേ.

നിനക്ക് വേണ്ടി ഞാൻ നക്ഷത്രങ്ങൾ കൊണ്ടുവന്നില്ല. പക്ഷേ ജീവൻ തന്നെ നൽകും… ഇങ്ങനെയൊക്കെയായിരുന്നു ഡയലോഗുകൾ. ഇതൊക്കെ കേൾക്കുമ്പോൾ വൈദേഹി ചിരിച്ചു കൊണ്ടു പറയും “കള്ളനാണ് നീ… പേടിത്തൊണ്ടനായ കള്ളൻ”

ഇന്നും ഇതോർക്കുമ്പോൾ വൈദേഹിയുടെ മുഖത്ത് പുഞ്ചിരി വിടരും. എങ്കിലും ഉള്ളിൽ ദേഷ്യം തളകെട്ടി നിന്നതിനാൽ മുഖം ചുവന്നു. എന്നിട്ട് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

“അയാൾ എന്തിനാണ് എന്നെ ഉപേക്ഷിച്ചുപോയത്?”

ഇന്ന് എന്തിനാണ് എന്നെ ഓർത്ത് ഇമെയിൽ അയച്ചത്.

വൈദേഹി ഇമെയിൽ തുറന്ന് വായിച്ചു. രണ്ട് വരിയെ ഉണ്ടായിരുന്നുള്ളൂ. “അയാം കമിംഗ് ടു സിംഗപ്പൂർ ടുമാറോ, പ്ലീസ് കം ആന്‍റ് സി മി… വിൽ അപ്ഡേറ്റ് യു ദ ടൈം..”

“ഫോൺ നമ്പർ തരൂ ഞാൻ വിളിക്കാം” എന്നും ഉണ്ടായിരുന്നു.

നമ്പർ കൊടുക്കണോ? മനസ്സ് പിടയാൻ തുടങ്ങി. ഇത്രയും വർഷങ്ങൾക്ക് ശേഷം കാണേണ്ട കാര്യമുണ്ടോ? 10 വർഷത്തിനിടയിൽ ഒരിക്കൽ പോലും വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലല്ലോ. എന്‍റെ സ്ഥിതി ഒരിക്കലും അന്വേഷിച്ചില്ലല്ലോ… ഇപ്പോൾ ഇതെന്തിനാണ് തിരിച്ചു വരുന്നത്? വൈദേഹിയുടെ മനസ്സിൽ ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു.

കുറേ നേരം വെറുതെയിരുന്ന ശേഷം വൈദേഹി തന്‍റെ നമ്പർ ഇമെയിൽ ചെയ്തുകൊടുത്തു. എന്നിട്ട് ബാൽക്കണിയിൽ പോയിരുന്ന് ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെപ്പറ്റി ഓർത്തു.

10 വർഷം മുമ്പാണത്. ഫോറം ഷോപ്പിംഗ് മാളിന്‍റെ സമീപം ഓർക്കിഡ് റോഡിൽ ഒരു അപകടം നടന്നിട്ടുണ്ടായിരുന്നു. വൈദേഹി അപകടത്തിൽ പെട്ട് റോഡിൽ വീണ് കിടപ്പായിരുന്നു.

ഏതോ കാർ വന്ന് ഇടിച്ചതാണ്. അവിടെ പെട്ടെന്ന് തന്നെ ട്രാഫിക് ജാം ആയി. ആരും സഹായത്തിന് എത്തിയിരുന്നില്ല. ആളുകൾ കടന്നു പോയതല്ലാതെ ആരും തന്നെ ഒരു കൈ സഹായം തന്നില്ല. ഏതോ ഒരു സിംഗപ്പൂരിയൻ ഹെൽപ്പ് ലൈനിൽ വിളിച്ചതല്ലാതെ, ആംബുലൻസ് നീഡഡ്!

വൈദേഹിയുടെ കാലിൽ നിന്ന് ചോര വാർന്ന് കൊണ്ടിരുന്നു. ഹെൽപ്പ്… ഹെൽപ്പ് എന്ന് ഉറക്കെ കരയുന്നുണ്ടായിരുന്നു അവൾ. ആരും അടുത്ത് വരുന്നില്ല. ആ ട്രാഫിക് ജാമിൽ സൗരഭും കുടുങ്ങിയിരുന്നു. അയാൾ സഹായിക്കാനായി മുന്നോട്ട് വന്നു. വൈദേഹിയെ പൊക്കിയെടുത്ത് തന്‍റെ ബ്രാന്‍റ് ന്യൂ സ്പോർട്ട്സ് കാറിൽ ഹോസ്പിറ്റലിൽ എത്തിച്ചു.

വൈദേഹിയ്ക്ക് ബോധം പോകുന്നുണ്ടായിരുന്നു. സൗരഭ് അവളെ മടിയിൽ കിടത്തിയാണ് കാൽ ഓടിച്ചത്. ഇത്രയേ വൈദേഹിയ്ക്ക് ഓർമ്മയുള്ളു. അതിനുശേഷം അവൾ അബോധാവസ്ഥയിലായി. എന്നാലും അന്നും അയാൾ അന്ന് അണിഞ്ഞ ലെമൺ യെലോ ടീഷർട്ട് വൈദേഹിയ്ക്ക് നല്ല ഓർമ്മയുണ്ട്.

വൈദേഹിയെ സഹായിച്ചതിനാൽ സൗരഭ് പോലീസ് നൂലാമാലകളിൽ പെട്ടിട്ടുണ്ടാവാം. അവിടെ വിദേശി റോഡപകടത്തിൽ പെട്ടാൽ ആരും സഹായിക്കാൻ മെനക്കെടാത്തത്തിന്‍റെ കാരണം ഇതാണ്.

താൻ ഒരു ഇന്ത്യാക്കാരിയാണെന്നതുകൊണ്ടാവാം സൗരഭ് ഇടപെട്ടത്. ചോരവർന്നു കിടക്കുന്ന ഒരാളെ രക്ഷിക്കുകയെന്നത് മനുഷ്യത്വമാണല്ലോ. അതുകൊണ്ട് തന്നെ അയാളോട് വല്ലാത്ത ബഹുമാനവും ആരാധനയുമായി.

4 മണിക്കൂറിനുശേഷമാണ് വൈദേഹിയ്ക്ക് ബോധം തിരിച്ചു കിട്ടിയത്. അപ്പോഴും സൗരഭ് കട്ടിലിൽ വൈദേഹിയ്ക്ക് അടുത്ത് ഇരിക്കുകയായിരുന്നു. അപകടത്തിൽ വൈദേഹിയുടെ ഒരു കാലിന് ഒടിവ് ഉണ്ടായിരുന്നു. മെബൈലും പൊട്ടിപ്പോയിരുന്നു.

വൈദേഹിയ്ക്ക് ബോധം വരാൻ കാത്തിരിക്കുകയായിരുന്നു സൗരഭ്. കാരണം അടുത്ത ബന്ധുക്കളെയോ മറ്റോ അറിയിക്കണമെങ്കിൽ നമ്പർ വേണമല്ലോ.

കണ്ണ് തുറന്നപ്പോൾ വൈദേഹി സൗരഭിനെ നന്നായി കണ്ടു. എന്താണ് അയാളിലേക്ക് താൻ ആകർഷിക്കപ്പെടുന്നത്. അവൾക്ക് അന്നും അതിനൊരു ഉത്തരം ലഭിച്ചിരുന്നില്ല.

എന്തെങ്കിലും ചോദിക്കാൻ പോകും മുമ്പേ സൗരഭ് പറഞ്ഞു. “നിങ്ങൾ ഉണർന്നത് നന്നായി. ഇല്ലെങ്കിൽ ഇന്ന് രാത്രി മുഴുവനും ഞാൻ നിങ്ങൾക്കൊപ്പം ആശുപത്രിയിൽ കഴിയേണ്ടി വന്നേനേ… ഞാൻ സൗരഭ്. പേടിക്കണ്ട വലിയ കുഴപ്പമൊന്നുമില്ല.”

സൗരഭിന്‍റെ അടുപ്പം കണ്ടപ്പോൾ വൈദേഹി അയാളോട് താങ്ക്സ് പറഞ്ഞില്ല. കുടുംബത്തിലാരുടെയെങ്കിലും നമ്പർ തരാൻ സൗരഭ് പറഞ്ഞത് നല്ല ഓർമ്മയുണ്ട്. വൈദേഹി അമ്മയുടെ ഫോൺ നമ്പർ കൊടുത്തപ്പോൾ സൗരഭ് സ്വന്തം ഫോണിൽ നിന്ന് തന്നെയാണ് വിളിച്ചത്. അതിനുശേഷം അയാൾ ആശുപത്രി വിടുകയും ചെയ്തു. ഒരു ബൈ പോലും പറയാതെയാണ് ഇറങ്ങിപ്പോയത്. വൈദേഹി അയാളെ അപരിചിതൻ എന്ന ഓമനപ്പേരിലാണ് മനസ്സിൽ വിളിച്ചിരുന്നത്.

അതിനുശേഷം അയാളെ കാണാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. വൈദേഹിയുടെ അച്ഛനും അമ്മയും ആശുപത്രിയിലെത്തിയിരുന്നു. വൈദേഹി എല്ലാ കഥകളും അവരെ ധരിപ്പിച്ചു.

ഇങ്ങനെയായിരുന്നു വൈദേഹിയുടെയും സൗരഭിന്‍റെയും ആദ്യ സമാഗമം. എത്ര വിചിത്രമായ കണ്ടുമുട്ടൽ! അതോർത്ത് വൈദേഹി ചിരിച്ചു. ഒരു ഇമെയിൽ സന്ദേശം അവൾക്ക് സന്തോഷവും സങ്കടവും നൽകിയിരിക്കുന്നു.

അപകടത്തിനുശേഷം 15 ദിവസം ബെഡ്റെസ്റ്റ് പറഞ്ഞിരുന്നു. പുതിയ ജോലിയിൽ പ്രവേശിച്ച സമയവുമായിരുന്നു. വീട്ടിലെത്തിയതും വൈദേഹി ഓഫീസിൽ അറിയിക്കാമെന്ന് വച്ചു. മൊബൈൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് അത് സൗരഭിന്‍റെ കയ്യിലകപ്പെട്ട കാര്യം ഓർമ്മ വന്നത്. അന്നത്തെ തിരക്കിനിടയിൽ അയാൾ അതു തിരിച്ചു നൽകാൻ മറന്നുപോയിരുന്നു.

ഹോ… എല്ലാ കോണ്ടാക്ട് നമ്പറും അതിലാണ്. ഇനി എന്തുചെയ്യും അപ്പോഴാണ് അവൾ ഒരു കാര്യം ഓർത്തത്. സൗരഭ് അമ്മയെ വിളിച്ചത് സ്വന്തം നമ്പറിൽ നിന്നാണ്. അപ്പോൾ അമ്മയുടെ ഫോണിൽ സർച്ച് ചെയ്താൽ സൗരഭിന്‍റെ നമ്പർ കിട്ടും. അവൾ ആ നമ്പർ തപ്പിയെടുത്തു.

അവൾ അയാളെ വിളിച്ചു ചെറിയ കുശലാന്വേഷണത്തിനുശേഷം തന്‍റെ മൊബൈൽ തിരിച്ചു കൊണ്ട് തരാമോ എന്ന് അഭ്യർത്ഥിച്ചു.

“ഫ്രീയായി തരില്ല..പകരം നല്ല ഭക്ഷണം തരേണ്ടിവരും. നാളെ വൈകിട്ട് വീട്ടിൽ വരാം. വിലാസം പറയൂ” സൗരഭ് സ്നേഹത്തോടെയാണ് സംസാരിച്ചത്.

ഇയാൾ ഒരു വിചിത്രജീവി തന്നെ. എന്തായാലും മൊബൈൽ ലഭിച്ചല്ലേ പറ്റൂ. അവൾ സമ്മതിച്ചു. അടുത്ത ദിവസം വൈകുന്നേരം കക്ഷി വീട്ടിലെത്തി. ഒറ്റ സായാഹ്നം കൊണ്ട് തന്നെ അയാൾ വീട്ടിലെല്ലാവരുമായി കൂട്ടായി. ഏറെ കാലമായി അറിയുന്ന ആളെ പോലെയായി സൗരഭ്. അപരിചിതത്വം തോന്നിയതേയില്ല. അത് അയാളുടെ സ്വഭാവത്തിന്‍റെ സവിശേഷതയാവാം.

സൗരഭ് പോയി കഴിഞ്ഞിട്ടും എല്ലാവരും അയാളുടെ പെരുമാറ്റത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു. അയാൾ വീട് വിട്ടിറങ്ങിയപ്പോൾ വൈദേഹിയുടെ മനസ്സും അയാൾക്കൊപ്പം പോയോ… അയാളിൽ അവൾ അത്രയ്ക്ക് ആകൃഷ്ടയായിരുന്നു.

സൗരഭ് സിംഗപ്പൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരു കാർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ മനേജർ ആയിരുന്നു. സൗരഭിന് പുതിയ കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കിട്ടുമായിരുന്നു. പലപ്പോഴും അയാൾ അത് ചോദിച്ചു വാങ്ങാറാണ് പതിവ്. വൈദേഹിയ്ക്ക് അപകടം പിണഞ്ഞ ദിവസവും സ്പോർട്ട്സ് കാറിന്‍റെ ടെസ്റ്റ് ഡ്രൈവിന് വന്നതായിരുന്നു. അയാളുടെ രക്ഷിതാക്കൾ ഇന്ത്യയിലായിരുന്നു.

അതിനാൽ ഒരേ ദേശക്കാരുമായി അടുക്കാൻ അയാൾക്ക് മറ്റ് പ്രവാസികളെപ്പോലെ തന്നെ ഇഷ്ടമായിരുന്നു. വൈദേഹിയുമായി ചാങ്ങാത്തത്തിലാവാൻ ഒരു പ്രധാന കാരണവും ഉണ്ടായിരുന്നു. വൈദേഹിയുടെ മനസ്സിലും അയാൾക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു. അവർ ഇടയ്ക്കിടയ്ക്ക് കാണാൻ തുടങ്ങി. ചായ കുടിക്കാൻ തുടങ്ങി. പക്ഷേ ഇരുവരും ഒരിക്കൽ പോലും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞില്ല.

ബെഡ് റെസ്റ്റിനു ശേഷം വൈദേഹി ഓഫീസിൽ പോകാൻ തുടങ്ങി. രണ്ടാളുടെയും ഓഫീസ് ഓർക്കിഡ് റോഡിൽ തന്നെയായിരുന്നു. പല ദിവസങ്ങളിലും സൗരഭ് വൈദേഹിയെ ഓഫീസിൽ നിന്ന് വീട്ടിൽ കൊണ്ട് വിട്ടിരുന്നു.

കാലിന് ഫ്രാക്ചർ ഉള്ളതിനാൽ 6 മാസം വരെ ശ്രദ്ധിക്കേണ്ടിയിരുന്നു. സൗരഭ് തനിക്ക് ലിഫ്റ്റ് തരുന്നത് വൈദേഹി നന്നായി ആസ്വദിച്ചിരുന്നു.

തന്‍റെ 23-ാം പിറന്നാളിന്‍റെ അന്നാണ് സൗരഭ് വളരെ റൊമാന്‍റിക്കായി തന്നെ പ്രൊപ്പോസ് ചെയ്തത്. ആ കാര്യം ഇന്നലെക്കഴിഞ്ഞപോലെ വൈദേഹിയ്ക്ക് ഓർമ്മയുണ്ട്. സാധാരണ ആളുകൾ റിംഗ്, ചോക്ലേറ്റ് എന്നിവയൊക്കെ കൊടുത്താണല്ലോ പ്രൊപ്പോസ് ചെയ്യുന്നത്. സൗരഭ് പക്ഷേ വൈദേഹിയുടെ കയ്യിൽ ഒരു കാറിന്‍റെ ചെറിയ മോഡൽ നൽകിയാണ് തന്‍റെ സ്നേഹം അറിയിച്ചത്. വിൽ യൂ മാരി മീ… എന്ന്. താൻ എന്‍റെ കൂടെ ജീവിതകാലം മുഴുവൻ യാത്ര ചെയ്യാമോ? എന്ന് ചോദിക്കാതെ ചോദിച്ചു സൗരഭ്. വിചിത്രഭ്രാന്തുള്ള മനുഷ്യൻ!

വളരെ അടുത്ത് വന്ന് രണ്ട് കൈകൊണ്ടും തന്‍റെ മുഖം പിടിച്ചശേഷം ആണ് സൗരഭ് പ്രൊപ്പോസ് ചെയ്തത്. വല്ലാത്ത ഒരു നിമിഷമായിരുന്നു അത്. വൈദേഹിയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു.

വൈദേഹി ഏറെ നേരം അനങ്ങാതെ നിന്നു. പിന്നെ വിവശയായി പറഞ്ഞു. നാളെ ഗാർഡൻ ബായ് ദ വേയിൽ വച്ച് കാണാം. അപ്പോൾ ഞാൻ ഒരു മറുപടി പറയാം.”

അന്ന് രാത്രി വൈദേഹി ഒരു പോള കണ്ണടച്ചിരുന്നില്ല. എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടുന്നില്ല. അവൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. 23 വയസ്സേയുള്ളു. ഇത്ര നേരത്തെ കല്യാണം വേണോ? സൗരഭിനും 25 വയസ്സല്ലേയുള്ളു. പക്ഷേ തനിക്ക് ഇയാളെ പെരുത്ത് ഇഷ്ടമാണെന്ന് പറയാൻ തന്നെ വൈദേഹി തീരുമാനിച്ചു. ചുരുങ്ങിയത് ഒരു വർഷത്തിനു ശേഷം വിവാഹം മതി എന്നായിരുന്നു അവൾക്ക്. അപ്പോഴേക്കും പൂർണ്ണമായി മനസ്സിലാക്കാനും സമയം കിട്ടുമല്ലോ.

അടുത്ത ദിവസം കൃത്യം 5 മണിയ്ക്ക് ഗാർഡൻ ബായ് ദ വേയിൽ വൈദേഹിയെത്തി കാത്തു നിന്നു. ഒരു ബഞ്ചിൽ ഇരുന്ന അവൾ സൗരഭിന് ഫോൺ ചെയ്തു. പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അവൾ ഓരോന്ന് ഓർത്ത് അവിടെ ഏറെ നേരം ഇരുന്നു. വീണ്ടും ഫോൺ ചെയ്തു നോക്കി. അപ്പോഴും ഫോൺ സ്വിച്ച് ഓഫ് തന്നെ.

വിളിച്ചിട്ട് കിട്ടാതായപ്പോൾ വൈദേഹി ടെൻഷനാവാൻ തുടങ്ങി. ഓഫീസിൽ എന്തെങ്കിലും അത്യാവശ്യ ജോലിയിൽ പെട്ടു കാണുമെന്ന് ആശ്വസിക്കാൻ ശ്രമിച്ചു. വല്ല മീറ്റിംഗോ മറ്റോ ആണെങ്കിൽ ഫോൺ ഓഫാക്കി വച്ചതാവാം. അവൾ നേരമിരുട്ടും വരെ അവിടെ തന്നെ കാത്ത് നിന്നു. വരുമെന്ന പ്രതീക്ഷയിൽ. പക്ഷേ 8 മണിയായിട്ടും സൗരഭ് വന്നില്ല. ഫോൺ ഒരിക്കലും റിംഗ് ചെയ്തില്ല.

2 വർഷക്കാലം വൈദേഹി സൗരഭിനെ പ്രതീക്ഷിച്ചിരുന്നു. ഒരു ഫോൺ കോൾ, ഒരു ഇമെയിൽ ഒന്നും സംഭവിച്ചില്ല. അതിനുശേഷം വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി വിവാഹിതയായി. ആദിത്യൻ സിംഗപ്പൂരിൽ തന്നെ ബിസിനസ്സ് നടത്തുകയായിരുന്നു. വൈദേഹിയ്ക്ക് ചേർന്ന പങ്കാളിയായിരുന്നു അയാൾ.

വിവാഹം കഴിഞ്ഞും ഏറെ വർഷങ്ങൾ കഴിഞ്ഞാണ് സൗരഭിനെ മറക്കാൻ വൈദേഹിയ്ക്ക് കഴിഞ്ഞത്. ആദ്യമായി മനസ്സിൽ കയറിയ ആളെ അത്ര പെട്ടെന്ന് ഇറക്കിവിടാൻ കഴിയുമോ? എന്തെങ്കിലുമൊക്കെ കാണുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭക്ഷിക്കുമ്പോഴും അയാളെ ഓർമ്മ വരും. ഇന്ന് മെയിൽ വന്നിരിക്കുന്നു. കാണണമെന്ന് പറയുന്നു. എന്താവും കാര്യം?

അവിചാരിതമായി ശബ്ദിച്ച ഫോൺ. വൈദേഹിയുടെ ചിന്തകളെ മുറിച്ചു. അറിയാത്ത നമ്പർ ആണല്ലോ. ഹൃദയം ഇരട്ടി വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഇത് സൗരഭിന്‍റെ ഫോൺ ആയിരിക്കുമോ?

കോൾ എടുത്തതും ചിരപരിചിതമായ ശബ്ദം. അപ്പുറത്ത് സൗരഭ് തന്നെയായിരുന്നു.

“ഹലോ ഈസ് ഇറ്റ് വൈദേഹി?” സ്വയം നിയ്രന്തിച്ചുകൊണ്ട് വൈദേഹി മറുപടി പറഞ്ഞു. “യസ് ദിസ് ഈസ് വൈദേഹി”

അധികം നാടകീയമായല്ലാതെ തന്നെ അവൾ തുടർന്നു.

“മെ ഐ നോ ഹൂ ഈസ് ടോക്കിംഗ്?” സൗരഭ് തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറഞ്ഞു. “ചങ്ങാതി…ഇതു ഞാനാണ്… നീയെന്നെ മറന്നുപോയോ… സൗരഭാണ്.”

“ഓ” വൈദേഹി അമർത്തി മൂളി.

“നിനക്ക് നാളെ എന്നെ കാണാനായി മറീന വേ സാന്‍റഡ് ഹോട്ടലിലെ റൂഫ് ടോപ്പിലെ റസ്റ്റോറന്‍റിൽ വരാനൊക്കുമോ? വൈകിട്ട് 5 മണിയ്ക്ക്”

എന്തോ ഒരു നിമിഷം ആലോചിച്ചശേഷം വൈദേഹി പതാറാതെ പറഞ്ഞു “ശരി, വരാം… എന്തായാലും നിന്നെ കാണണം.” വൈദേഹി ഫോൺ കട്ട് ചെയ്തു.

കൂടുതൽ സംസാരിച്ചാൽ തന്‍റെ ദേഷ്യം മുഴുവൻ ഫോണിൽ തീർക്കേണ്ടിവരുമെന്ന് അവൾ വിചാരിച്ചു. അതുകൊണ്ടാണ് സംഭാഷണം നീട്ടാതിരുന്നത്. അവൾക്ക് അവനോട് പകയും സ്നേഹവും എല്ലാം ഉണ്ടായിരുന്നു. ഉപേക്ഷിച്ചു പോയവരോട് പിന്നെ എന്ത് വികാരമാണ് വച്ചു പുലർത്തുക?

മനസ്സ് താളം തെറ്റാതെ സൂക്ഷിക്കാനായി അവൾ ആവതും ശ്രമിച്ചു. ജീവിതം വല്ലാത്തൊരു പരീക്ഷണമാണ് ചില നേരങ്ങളിൽ! അവൾ അടുക്കളയിലേക്ക് ചെന്ന് പതിവനു വിപരീതമായി ഒരു ഗ്രീൻ ടീ ഉണ്ടാക്കി കുടിച്ചു.

അടുത്ത ദിവസം സൗരഭിനെ കാണാൻ പോകാനായി വൈദേഹി തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആദിത്യൻ മുറിയിൽ വന്നു.

“എവിടേക്കാണ് പോകുന്നത്?” ഭർത്താവ് ചോദിച്ചു.

“സൗരഭ് സിംഗപ്പൂരിൽ വന്നിട്ടുണ്ട്. എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു” അവൾ അളന്ന് മുറിച്ച് വാക്കുകളിൽ മറുപടി നൽകി. “ഞാൻ പോകണോ അതോ?”

“തീർച്ചയായും പോണം. കണ്ടിട്ടു വരൂ. ഡിന്നർ കഴിക്കാൻ ഞാൻ കാത്തിരിക്കാം” അയാൾ ചാർജ് ചെയ്യാൻ വച്ച ഫോൺ എടുത്ത് മുറിയ്ക്ക് പുറത്തേക്ക് പോയി. ആദിത്യൻ ആ കഥകൾ ധാരാളം കേട്ടിട്ടുണ്ട്. സൗരഭ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച കഥകൾ. വൈദേഹി തന്നെ പറഞ്ഞതാണ്. വൈദേഹിയുടെ കുടുംബം സൗരഭിനെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു.

ആദിത്യൻ തുറന്ന മനസ്സുള്ള ആളായിരുന്നു. അതുകൊണ്ട് അയാൾക്ക് അതൊക്കെ മനസ്സിലാക്കാൻ പറ്റിയിരുന്നു. ഇളം വയലറ്റ് നിറമുള്ള സാരിയാണിഞ്ഞാണ് വൈദേഹി അയാളെ കാണാൻ പോയത്. ആ സാരിയിൽ അവൾ അതിമനോഹരിയായിരുന്നു. മുടി സ്ലോ ഡ്രൈ ചെയ്ത് നീട്ടിയിരുന്നു.

സൗരഭിന് നീണ്ട മുടി വലിയ ഇഷ്ടമായിരുന്നുവല്ലോ.വൈദേഹി സൗരഭിന്‍റെ ഇഷ്ടങ്ങൾ അറിഞ്ഞ് തയ്യാറെടുത്തത് എന്തിനാണെന്ന് അവൾക്ക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. ആദ്യ പ്രണയത്തിന്‍റെ കുളിർമ്മ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നതു കൊണ്ടാവാം. സ്നേഹം ഒരു മലവെള്ളപ്പാച്ചിൽ ആണ്. എപ്പോഴും അത് പിടിച്ചു നിർത്താൻ കഴിഞ്ഞെന്നുവരില്ല.

വൈദേഹി കൃത്യം 5 മണിയ്ക്ക് മറീനയിലെ റൂഫ് ടോപ്പ് റെസ്റ്റോറന്‍റിൽ എത്തി. സൗരഭ് അവിടെ നേരത്തെ തന്നെ വന്നിരിപ്പുണ്ടായിരുന്നു.

വൈദേഹി വരുന്നത് കണ്ടപ്പോൾ അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് വന്ന് അവളെ കെട്ടിപ്പിടിച്ചു.

“നൈസ് ടൂ സീയൂ ആഫ്റ്റർ എ ഡിക്കേഡ്. യു ആർ ലുക്കിംഗ് ഗോർജിയസ്” വൈദേഹി അപ്പോഴും ഗഹനമായ ആലോചനയിലായിരുന്നു.

കൃത്രിമമായ ഒരു ചിരി മുഖത്ത് വരുത്തിക്കൊണ്ട് അവൾ പറഞ്ഞു.. “കോംപ്ലിമെന്‍റിനു നന്ദി. അയാം സർപ്രൈസ് ടു സി യൂ ആക്ച്വലി.”

ഉരുളയ്ക്ക് ഉപ്പോരിപോലെ മറുപടി പറയുന്ന വൈദേഹിയെ കണ്ട് സൗരഭ് ചോദിച്ചു. എന്നോടുള്ള ദേഷ്യം മാറിയിട്ടില്ലല്ലേ

“മാപ്പ് തന്നിട്ടില്ലെന്ന് സാരം എനിക്കറിയാം ഞാൻ വാക്ക് തന്നിട്ട് മുങ്ങിയ ആളല്ലെ. അന്ന് എനിക്ക് വരാൻ കഴിഞ്ഞില്ല. എനിക്ക് അന്ന് എന്താണ് പറ്റിയതെന്ന് നിനക്കറിയോ?”

“10 വർഷം എന്തെങ്കിലും ജോലിയിൽ കുടുങ്ങിപ്പോയി എന്ന് വിശ്വസിക്കണോ… ഞാൻ എന്തിനാണ് മാപ്പ് അർഹിക്കാത്തവർക്ക് അത് നൽകുന്നത്. എങ്കിലും നിനക്ക് അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് ജീവിതം തിരുത്താൻ കഴിയില്ലെന്ന് അറിയാം. എങ്കിലും പറയൂ… ചുരുങ്ങിയ പക്ഷം മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ..” വൈദേഹി വാചാലയായി.

“അന്ന് വല്ലാത്തൊരു ദിവസമായിരുന്നു. നിന്നെ കാണാമെന്ന് പറഞ്ഞ ദിവസം തന്നെയാണ് അത് സംഭവിച്ചത്. എന്‍റെ കമ്പനിയുടെ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്മഗ്ലിംഗ് ആയിരുന്നു ചാർത്തിയ കുറ്റം. ടോപ്പ് ലെവൽ മാനേജർമാരേയും റിമാൻഡ് ചെയ്തു. ഞങ്ങളുടെ ഫോൺ, അക്കൗണ്ട് എല്ലാം സീസ് ചെയ്തു. 3 ദിവസം നിരന്തര ചോദ്യം ചെയ്യലിനും വിധേയരായി. മാസങ്ങളോളമാണ് എനിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. രണ്ട് വർഷത്തോളം കേസ് നടന്നു. നിരപരാധികൾക്കും ജയിൽ കഴിയേണ്ടി വരുന്നത് വിധിയാണ്. അവസാനം നീതി ലഭിച്ചപ്പോഴേക്കും ഞാൻ തകർന്ന് പോയിരുന്നു. ആ ദിവസങ്ങളിൽ ഞാൻ എത്ര മാത്രം തീ തിന്നു എന്ന് നിനക്ക് ഊഹിക്കാൻ കഴിയുമോ?

അതെല്ലാം ഓർക്കുമ്പോൾ ഇന്നും എന്‍റെ ചങ്ക് പിടയ്ക്കും. പിന്നെ എങ്ങനെ നിന്നെ കാണാൻ വരാൻ കഴിയും കേസ് കഴിഞ്ഞ് എന്നെ അധികൃതർ ഇന്ത്യയിലേക്ക് കയറ്റി വിടുകയും ചെയ്തു. എന്‍റെ കയ്യിൽ മൊബൈൽ പോലും ഉണ്ടായിരുന്നില്ല. ബാങ്ക് ബാലൻസും ഉണ്ടായിരുന്നില്ല. നാട്ടിൽ ചെന്നപ്പോൾ അമ്മയ്ക്ക് സുഖമില്ലാത്ത വിവരമാണ് ലഭിച്ചത്. പിന്നെ അതിന്‍റെ പിന്നാലെയായി. മരുന്ന് ഹോസ്പിറ്റൽ. ഞാനാകെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. കുഴഞ്ഞ് മറിഞ്ഞ ഒരു ജീവിതം. അമ്മ എന്‍റെ കല്യാണവും ഉറപ്പിച്ചിരുന്നു. പക്ഷേ ഞാൻ എന്‍റെ ജീവിതം സിംഗപ്പൂരിൽ ഉപേക്ഷിച്ചാണ് പോന്നതെന്ന് ആർക്കും അറിയില്ലായിരുന്നുവല്ലോ… അധികനാൾ കഴിയും മുമ്പേ അമ്മയും പോയി… നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിയിരുന്നു.

“നീ എന്നെപ്പറ്റി എന്താവും കരുതിക്കാണുക എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. പറ്റിച്ചു കടന്നു കളഞ്ഞവനല്ലേ ഞാൻ… അതിനാൽ എല്ലാം നേരിൽ കണ്ട് തുറന്ന് പറയണമെന്ന് കരുതി. എന്‍റെ ഇമെയിലും പോലീസുകാർ ബ്ലോക്ക് ചെയ്തിരുന്നു. അതിനാൽ നാട്ടിലെത്തിയിട്ടും മെയിൽ അയക്കാൻ എനിക്ക് നിന്‍റെ ഐഡിയും അറിയില്ലായിരുന്നു. പിന്നെ ഒരു ഊഹം വച്ച് അയച്ചതാണ്. അവസാന ശ്രമത്തിൽ അത് ശരിയാവുകയും ചെയ്തു.”

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സൗരഭ് തന്നെ വഞ്ചിച്ചതല്ല എന്ന് വൈദേഹിയ്ക്ക് ബോദ്ധ്യമായി.

“കാണാമെന്ന് പറഞ്ഞ ദിവസം നീ എന്നോട് പറയാൻ ഇരുന്ന കാര്യം എന്തായിരുന്നു. അത് കേൾക്കാൻ എനിക്കാഗ്രഹമുണ്ട്” സൗരഭ് എന്തോ ഒർത്തിട്ടെന്നപോലെ ചോദിച്ചു.

“ഞാനന്ന് പറയാൻ ഉദ്ദേശിച്ച കാര്യം ഇന്ന് പറയുന്നതിൽ ഒട്ടും പ്രസക്‌തിയില്ല. നമ്മുടെയൊക്കെ ജീവിതം ഒത്തിരി മാറിയില്ലേ?” സങ്കടങ്ങൾ ഉള്ളിൽ അമർത്തിവച്ചു കൊണ്ട് വൈദേഹി ചിരിക്കാൻ ശ്രമിച്ചു. രണ്ടാളും കുറച്ചു നേരം മിണ്ടാതിരുന്നു. പിന്നെ പേഴ്സിൽ നിന്ന് തുവാലയെടുത്ത് മുഖം തുടച്ചശേഷം വൈദേഹി പറഞ്ഞു “ലറ്റ്സ് ഓഡർ സം കോഫി.”

സ്നേഹവലയം

മൂന്ന് മാസത്തെ ചികിത്സയ്‌ക്ക് ശേഷം ദിനകരൻ ഇന്ന് മെന്‍റൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്‌ജ് ആവുകയാണ്. കഠിനമായ മാനസികപ്രശ്നങ്ങൾ ഉള്ളതിനാലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോൾ പൂർണ്ണമായും അസുഖം ഭേദമായി എന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ് ദിനകരനെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോകുന്നത്.

ഭാര്യയും, മകനും മരുമകളും മൂന്ന് വയസ്സുള്ള പേരകുട്ടിയും ആശുപത്രിയിലെത്തിയിരുന്നു. താൻ ജീവിതത്തിൽ അധിക സമയവും ചിലവഴിക്കാൻ ഇഷ്‌ടപ്പെടുന്ന വീട്ടിലേയ്ക്ക് പോകുന്നതു തന്നെ ദിനകരനെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നു.

ആശുപത്രിയിലെ ഔപചാരികതകൾ പൂർത്തിയാക്കാൻ 2 മണിക്കൂറോളം എടുത്തു. ദിനകരൻ വാർഡിൽ നിന്ന് പുറത്ത് കടന്നതും കുടുബാംഗങ്ങൾ എല്ലാവരും തന്നെ സന്തോഷത്തോടെ സ്വീകരിച്ചു. ഭാര്യയുടെ കണ്ണ് നിറഞ്ഞത് ദിനകരൻ പ്രത്യേകം ശ്രദ്ധിച്ചു. പേരക്കുട്ടി ഓടിപ്പോയി അച്ഛഛനെ തൊട്ടു. അയാളുടെ കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ കണ്ണുനീർ ഒഴുകി. പേരക്കുട്ടി തന്‍റെ കുഞ്ഞ് കൈകൾ കൊണ്ട് അതു തുടച്ച് കൊടുത്തപ്പോൾ എല്ലാവരും അതുവരെ അനുഭവിക്കാത്ത ഒരു വൈകാരികനുഭവത്തിലൂടെ കടന്നു പോയി.

ദിനകരന്‍റെ ഭാര്യ കവിത അദ്ദേഹത്തിന്‍റെ കാൽക്കൽ വീണ് വിങ്ങിപൊട്ടി.

“എനിക്ക് മാപ്പ് തരണം. ഞാൻ…”

ദിനകരൻ രണ്ട് കൈകൾ കൊണ്ടും ഭാര്യയെ പിടിച്ചെഴുന്നേൽപ്പിച്ചു. “നമുക്ക് പോകാം” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

സരിത കാരണമാണ് ദിനകരന് മാനസ്സിക ആഘാതം ഉണ്ടായത്. സരിതയുമായി ദിനകരൻ പരിചയപ്പെടുന്നത് 15 വർഷം മുമ്പാണ്. ഒരു ബന്ധുവിന്‍റെ കല്ല്യാണ വീട്ടിൽ വച്ചായിരുന്നു അത്. ആരു കണ്ടാലും നോക്കി നിന്നു പോകുന്ന സൗന്ദര്യമായിരുന്നു സരിതയുടേത്. ആ വശ്യത ആരേയും ആകർഷിക്കും.

അവളുടെ കല്ല്യാണം കഴിഞ്ഞിട്ട് 10 വർഷമായിരുന്നു. പക്ഷേ അഴകളവിന് യാതൊരു കോട്ടവും തട്ടിയിരുന്നില്ല. 30 വസന്തങ്ങൾ കണ്ട ആളാണെന്നോ, രണ്ട് കുട്ടികളുടെ അമ്മയാണെന്നോ, കണ്ടാൽ ആരും തന്നെ പറയുമായിരുന്നില്ല. അവളുടെ കണ്ണുകളിൽ 18 കാരിയുടെ കുസൃതിയുണ്ടായിരുന്നോ?

കവിതയാണ് ദിനകരന് സരിതയെ പരിചയപ്പെടുത്തി കൊടുത്തത്.

“ഇതെന്‍റെ കൂട്ടുകാരിയാണ്. സരിത, എന്‍റെ അകന്ന ബന്ധു കൂടിയാണ്.”

“ഹലോ” സരിത ചിരിച്ചു കൊണ്ട് കൈ നീട്ടി.

“ഹായ്” ദിനകരൻ അവൾക്ക് കൈകൊടുത്തു.

തന്നിൽ തന്നെ ഒതുങ്ങി കഴിയുന്ന പ്രകൃതമായിരുന്നു ദിനകരന്. അൽപം നാണം കുണുങ്ങിയും ആയിരുന്നു, പക്ഷേ സരിത നേരെ തിരിച്ചാണ്. ഒരു കിലുക്കാം പെട്ടി തുറന്ന ഇടപെടുന്ന പ്രകൃതം. എവിടെ ചെന്നാലും സാന്നിദ്ധ്യം ആളുകൾ തിരിച്ചറിയുന്ന സ്വഭാവമായിരുന്നു അവളുടേത്.

സരിതയും കവിതയും തങ്ങളുടെ കുട്ടികാല ഓർമ്മകൾ അയവിറക്കുകയായിരുന്നു. ദിനകരൻ അതിനിടയിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അതു അധികം ഒച്ച വയ്‌ക്കാതെ.

“എടോ, നിന്‍റെ ഭർത്താവിനെ നീ വരിഞ്ഞുകെട്ടി വച്ചിരിക്കുകയാണോ. പുള്ളിക്കാരൻ അധികമൊന്നും സംസാരിക്കുന്നില്ലല്ലോ. എന്‍റെ ഭർത്താവ് ഇങ്ങനെയൊന്നുമല്ല കെട്ടോ, പെണ്ണുങ്ങളെ കാണുമ്പോഴാണ് പുള്ളി വായ തുറക്കുന്നത് തന്നെ…” സരിത ഉറക്കെ ചിരിച്ചു, കവിൾ ചുവന്നു.

“ഒന്നു പോടോ, ദിനകരേട്ടൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല.” കവിത സതിതയെ തമാശ രൂപത്തിൽ ഒന്ന് നുള്ളി. സരിത കവിതയോട് കാര്യമായി സംസാരിക്കുന്നതിനിടയിലും ഇടയ്‌ക്കിടയ്‌ക്ക് അവളുടെ നോട്ടം ദിനകരനിൽ ചെന്ന് പതിക്കുന്നുണ്ടായിരുന്നു.

സംസാരം കവിതയോടാണെങ്കിലും മനസ്സ് ദിനകരനില്ലാണ് പതിക്കുന്നത്. അയാളുടെ ശാന്തമായ കണ്ണുകളിൽ അവളുടെ നോട്ടം ഉടക്കി കൊണ്ടിരുന്നു.

ദിനകരൻ സുന്ദരനാണ്. സൂര്യനെപ്പോലെ പ്രഭയുള്ളയാൾ. ഉറച്ച ശരീരവും കൂടിയാകുമ്പോൾ സുന്ദരമായ വ്യക്‌തിത്വം. കവിത പക്ഷേ വ്യായാമം ചെയ്യാത്ത ശരീരത്തിനുടമയായിരുന്നു. വായയിൽ തോന്നിയത് വിളിച്ചു പറയുന്ന പ്രകൃതവുമാണ്. ആരെയെങ്കിലും പറ്റി കുറ്റം പറയാതിരുന്നാൽ ഉറക്കം വരാത്ത ആൾ എന്നാണ് പണ്ടേ കൂട്ടുകാരികൾ കളിയാക്കാറ്. സരിത അതെല്ലാം വെറുതെ ഓർത്തു.

10-12 വർഷത്തിനു ശേഷമാണ് സരിതയും കവിതയും ഈ ചടങ്ങിൽ വച്ച് കണ്ടുമുട്ടുന്നത്. അതിനാൽ തന്നെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിഷയങ്ങൾ അവർക്ക് പങ്കിടാനുണ്ടായിരുന്നു. അതിനാൽ തന്നെ അവരുടെ സംസാരം ഏറെ മണിക്കൂറുകൾ നീണ്ടു… ദിനകരന് ബോറടിച്ചു തുടങ്ങിയിരുന്നു.

ഒരു ദിവസം മുബൈയ്ക്ക് വരാനായി സരിത അവളെ ക്ഷണിച്ചു.

“കുടുംബസമേതം വരൂ”

“ഭർത്താവിനെയും മക്കളെയും കൂടി നീയും കൊച്ചിലോട് വാ” കവിതയും ക്ഷണിച്ചു. അന്ന് ഒന്നിച്ച് സദ്യ കഴിച്ച് അവർ പിരിഞ്ഞു.

കുറച്ചു ദിവസങ്ങൾക്കു ശേഷം പുതുവർഷ പിറവിയെത്തി. ദിനകരൻ എല്ലാവർക്കും പുതുവർഷാശംസകൾ എസ്എംഎസ് അയച്ചു. അപ്പോൾ അവിചാരിതമായി ദിനകരന് ഒരു കോൾ വന്നു. സരിതയുടെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു.

“ഹലോ ചേട്ടാ, പുതുവർഷാശംസകൾ. നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ” ഒറ്റ ശ്വാസത്തിലാണ് സരിത ദിനകരൻ ഫോണെടുത്ത ഉടനെ പറഞ്ഞത്.

“നിങ്ങൾക്കും പുതുവർഷാശംസകൾ”.

ദിനകരൻ പറഞ്ഞു.

“നിങ്ങളുടെ എസ്എംഎസ് കിട്ടി. എനിക്കാണെങ്കിൽ ടൈപ്പ് ചെയ്യാൻ മടിയാണ്. അതിനാൽ വിളിക്കാമെന്നു വച്ചു.”

പുതുവർഷത്തിലെ സംസാരം ഏറെ നീണ്ടു നിന്നു. സരിതയോട് സംസാരിച്ചപ്പോൾ ദിനകരനും ഏറെ സന്തോഷം തോന്നി. ദിനകരൻ കവിത കമ്പകാരനായിരുന്നു. അത്യാവശ്യം എഴുതുന്ന സൂകേടും ഉണ്ട്. തന്‍റെ കവിതകൾ സുഹൃത്തുക്കൾക്ക് മൊബൈൽ വഴി അയച്ചു കൊടുക്കുന്ന ശീലവും അയാൾക്കുണ്ടായിരുന്നു.

ദിനകരൻ സരിതയ്‌ക്ക് തന്‍റെ നുറുങ്ങു കവിതകൾ അയയ്ക്കാൻ തുടങ്ങി. എസ്എംഎസ് കിട്ടിയാലുടൻ സരിത ദിനകരനെ വിളിക്കുന്നത് പതിവായി. ഒരു പുതിയ തരം കൊടുക്കൽ വാങ്ങാലിന്‍റെ സുഖം അവരുടെ ഹൃദയത്തിനു പരിചിതമായി തുടങ്ങി.

ചില ദിവസങ്ങളിൽ സംസാരം മണിക്കൂറുകൾ നീണ്ടു. സൂര്യനടിയിലുള്ള സകല കാര്യങ്ങളും സംസാര വിഷയമാകും. സംസാരിക്കാൻ പറ്റാത്ത നേരങ്ങളിൽ സരിത എസ്എംഎസ് അയക്കാനും തുടങ്ങി. ദിനകരനോട് കൂട്ടുകൂടിയതിൽ പിന്നെ അവൾ അതും പഠിച്ചിരിക്കുന്നു. ക്ഷമയോടെ ടൈപ്പ് ചെയ്യാൻ.

“ദിനകർ ജി, നിങ്ങൾ മുബൈയ്‌ക്ക് വരുന്നേ… നിങ്ങളെ നേരിൽ കാണാൻ കൊതിയാവുന്നു.” ഒരു ദിവസം സരിത മുന്നും പിന്നും നോക്കാതെ പറഞ്ഞു.

“എന്‍റെ മനസ്സും അത് ആഗ്രഹിക്കുന്നുണ്ട് സരിതാജി.”

“സരിതാജി… അത്ര ബഹുമാനമൊന്നും എന്നെ വിളിക്കുമ്പോൾ വേണ്ട. എന്‍റെ പേര് വിളിച്ചാൽ മതി. അധികാരം സ്‌ഥാപിക്കുന്നവരെയാണ് എനിക്കിഷ്‌ടം…” സരിത വശ്യമായി ചിരിച്ചു.

“എങ്കിൽ നീയും എന്‍റെ പേര് വിളിച്ചാൽ മതി.”

“ഹും” അപ്പോഴാണ് കൂടുതൽ അടുപ്പം തോന്നുന്നത് സരിത പറഞ്ഞു.

ഒരു ദിവസം ഒഫീഷ്യൽ കാര്യത്തിനായി മുബൈയിൽ പോകേണ്ട ആവശ്യം വന്നപ്പോൾ ദിനകരൻ സരിതയോട് വരുന്ന കാര്യം പറഞ്ഞു.

ഹൃദയത്തിൽ ആകാശത്തോളം ആഹ്ലാദം ഒളിപ്പിച്ചു വച്ചു കൊണ്ട് സരിത ദിനകരനോട് വല്ലാത്ത അടുപ്പം കാട്ടി.

“നിങ്ങൾ നേരെ എന്‍റെ വീട്ടിലേയ്‌ക്ക് പോരൂ. ഹോട്ടലിൽ മുറി എടുക്കുകയൊന്നും വേണ്ട.”

“ഞാൻ പറഞ്ഞല്ലോ എന്‍റെ വിസിറ്റിംഗ് ഒഫീഷ്യലാണ്. പകൽ ജോലി കഴിഞ്ഞ ശേഷം ഞാൻ നിന്നെയും ഭർത്താവിനേയും വന്ന് കണ്ടോളാം.”

“അതൊന്നും നടപ്പില്ല. നിങ്ങൾ എയർപോർട്ടിൽ നിന്ന് നേരെ എന്‍റെ വീട്ടിലേയ്‌ക്ക് വന്നാൽ മതി.”

“ശരി. ശരി… നോക്കാം. പക്ഷേ, ഞാൻ അവിടെ വരുന്നത് വല്ലാത്ത അപരിചിതത്വം തോന്നിയേക്കാം. നിന്‍റെ, ഭർത്താവും കുട്ടികളും… അവർക്കത് അൺ കംഫർട്ടബിളായി തോന്നാം.”

“ഏയ്… അതൊന്നും ഉണ്ടാവില്ല. അതു കൊണ്ടല്ലോ ഞാൻ ധൈര്യപൂർവ്വം ക്ഷണിക്കുന്നത്. എയർ പോർട്ടിലെത്തിയാലുടൻ എന്നെ ഫോൺ ചെയ്യൂ. ഞാൻ കാറുമായി ഡ്രൈവറെ വിടാം.”

അവസാനം സരിതയുടെ ആഗ്രഹത്തിനു ദിനകരന് വഴങ്ങേണ്ടി വന്നു. മുബൈ എയർപോർട്ടിൽ നിന്ന് ഡ്രൈവർ, ദിനകരനെ കൂടി സരിതയുടെ വീട്ടിലെത്തി. ബാൽക്കണിയിൽ കാത്ത് നിൽക്കുകയായിരുന്നു സരിത, ദിനകരനെ കണ്ടതും കൈവീശി. അവർ വർഷങ്ങളായി കാത്തു നിൽക്കുന്നതുപ്പോലെയുള്ള ആകാംഷ. അവളുടെ ചുവന്നു തുടുത്ത മുഖം വെളിപ്പെടുത്തി. അവളുടെ കുട്ടികൾ സ്കൂളിൽ പോയിരിക്കുകയാണ്. ഭർത്താവ് വിജയ് എഴുന്നേറ്റിട്ടില്ല.

“വരൂ… വരൂ… ”സരിത അയാളെ ഗസ്‌റ്റ് റൂമിൽ ഇരിക്കാനായി ക്ഷണിച്ചു.

“ചായ വേണോ അതോ കാപ്പിയോ?”

“എന്തായാലും കുഴപ്പമില്ല”

“ഞാൻ 5 മിനിറ്റിനുള്ളിൽ വരാം. അപ്പോഴേക്കും നിങ്ങൾ ഒന്ന് ഫ്രഷ് ആയിക്കോളൂ.” സരിത അടുക്കളയിലേയ്‌ക്ക് നീങ്ങി.

“അവസാനം നിങ്ങൾ ഇവിടെ എത്തിയല്ലോ, എത്രയോ കാലമായി വരാമെന്ന് പറഞ്ഞ് പറ്റിക്കുന്നു.” ചായ നൽകുമ്പോൾ സരിത ആവേശത്തോടെ പറഞ്ഞു.

“വരാതിരിക്കാനാവില്ലല്ലോ… നീ ക്ഷണിച്ചതല്ലേ…”

അതു ശരി, എന്നാലും ഞാൻ നിങ്ങളുടെ ആരും അല്ലല്ലോ? സരിത കുസൃതി പറഞ്ഞു.

“എല്ലാമാണ്. എന്‍റെ ലോകം, എന്‍റെ ശ്വാസം… എന്‍റെ ജീവൻ… നീയെന്‍റെ എല്ലാമാണ്.”

ഇതു പറഞ്ഞ് കഴിഞ്ഞതും സരിത, ദിനകരന്‍റെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നു. കുറച്ചു നേരം വൈകാരികമായി രണ്ടാളും ആ നോട്ടത്താൽ ചുറ്റി വരിഞ്ഞ് കിടക്കുന്നതുപ്പോലെ…

“എനിക്കതറിയാം ചങ്ങാതി” സരിത പറഞ്ഞു.

“വിനയ് എഴുന്നേൽക്കാറായി. നിങ്ങൾ കുളിച്ച് ഫ്രഷായി കോളൂ. ഞാനപ്പഴേയ്‌ക്കും ബ്രേക്ക്ഫാസ്റ്റ് എടുക്കാം.” സരിത എഴുന്നേൽക്കാൻ ശ്രമിച്ചതും ദിനകരൻ അവളുടെ കൈപിടിച്ചു കൊണ്ട് പറഞ്ഞു.

“ഇരിക്കൂ, എന്താണിത്ര തിരക്ക്.”

ദിനകരൻ സ്നേഹപൂർവ്വം കൈപിടിച്ചതും പ്രണയത്തോടെ നോക്കിയതും സരിതയ്‌ക്ക് ഏറെ ഇഷ്‌ടപ്പെട്ടു. അപ്പോഴാണ് വിനയ് അവിടെയ്‌ക്ക് വന്നത്. ദിനകരൻ കൈ വലിച്ചത് അദ്ദേഹം കണ്ടോ എന്തോ?

സരിത ഭർത്താവിന് ദിനകരനെ പരിചയപ്പെടുത്തി.

“ഹലോ” സരിതയെ തൊട്ട അതേ കൈകൊണ്ട് ദിനകരൻ വിനയ്ക്ക് കൈകൊടുത്തു.

“പരിചയപ്പെട്ടത്തിൽ സന്തോഷം, ഇവൾ എപ്പോഴും നിങ്ങളെപ്പറ്റി പറയാറുണ്ട്.” വിനയ് പറഞ്ഞു.

“നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷം.” ദിനകരൻ പറഞ്ഞു.

“അപ്പോ… എന്നെ കണ്ടതിൽ സന്തോഷം ഒട്ടും ഇല്ലേ…” സരിത പറഞ്ഞത് കേട്ട് മൂവരും പൊട്ടിചിരിച്ചു. അന്നേ ദിവസം വിജയ്‌ക്ക് ഓഫീസിൽ പോകേണ്ടതുണ്ടായിരുന്നു.

“എനിക്കിന്ന് ഓഫീസിൽ പോകാതിരിക്കാൻ പറ്റില്ല. തിരക്കുണ്ട്. നീ അദ്ദേഹത്തെ നമ്മുടെ കാറിൽ എവിടെയാണ് പോകേണ്ടതെന്ന് വച്ചാൽ വിട്ടു കൊടുത്തോളൂ.”

“ശരി, എന്നാൽ ഞാനും തയ്യാറാവട്ടെ. സമയം വൈകേണ്ടല്ലോ.” സരിത പറഞ്ഞു.

വിജയ് ഓഫീസിലേക്കിറങ്ങിയതും ദിനകരനുമായി തുറന്ന് സംസാരിക്കാനുള്ള അവസരം സരിതയ്‌ക്ക് കൈവന്നു. ദിനകരൻ ഹൃദയം സരിതക്കായി തുറന്ന് വച്ചിരിക്കുകയാണ്. സരിതയും പ്രണയവിവശയായിരുന്നു. വ്യക്‌തിഗത സങ്കടങ്ങൾ ഇറക്കി വയ്‌ക്കാനുള്ള അത്താണിയായാണ് അവൾ ഈ ബന്ധത്തെ കണ്ടത്. നേർത്ത പ്രണയത്തിന്‍റെ അരുവി സരിതയുടെ ഹൃദയത്തിൽ നിന്ന് ദിനകരന്‍റെ ഹൃദയ സാഗരത്തിലേയ്‌ക്ക് ഒഴുകി വന്നു. ജീവിത പങ്കാളിയെ തരുമ്പോൾ വിധി തങ്ങളോട് അനീതി കാട്ടിയതായി രണ്ടാൾക്കും അപ്പോൾ തോന്നി.

അന്നേ ദിവസം മുഴുവനും ദിനകരനൊപ്പം സരിത നഗരം മുഴുവൻ ചുറ്റിയടിച്ചു. തന്‍റെ അന്നേ ദിവസത്തെ അപോയിന്‍റ്മെന്‍റ് തീർത്തശേഷം ദിനകരൻ വീണ്ടും സരിതയുമായി പുറത്തേക്കിറങ്ങി.

“ഞാൻ ഫ്രീയായി, ഇനി നിനക്ക് ഇഷ്‌ടമുള്ളയിടത്ത് എന്നെ കൊണ്ടു പോകാം.”

“എങ്കിൽ നമുക്ക് ഒളിച്ചോടിയാല്ലോ…” സരിത തമാശ പറഞ്ഞ് പൊട്ടി ചിരിച്ചു. അപ്പോൾ അവളുടെ മുടിയിഴകൾ അയാളുടെ മുഖത്ത് വന്ന് തട്ടികൊണ്ടിരുന്നു.

അന്ന് കടപ്പുറത്ത് ചുറ്റി കറങ്ങിയശേഷം വൈകുന്നേരമാണ് അവർ വീട്ടിൽ തിരിച്ചെത്തിയത്.

കുട്ടികൾ സ്കൂളിൽ നിന്ന് വരാറായിരുന്നു. വിജയ് അത്താഴത്തിന്‍റെ സമയത്താണ് എന്നും വീട്ടിലെത്താറ്. ദിനകരന്‍റെ ഫൈളറ്റ് രാത്രി ഏറെ വൈകിയിട്ടായിരുന്നു. പക്ഷേ വിജയ് വീട്ടിലെത്തുന്നതിനു മുമ്പ് ദിനകരനെ എയർപോർട്ടിൽ കൊണ്ടു വിടണമെന്ന് സരിത ആഗ്രഹിച്ചു. പക്ഷേ കുറച്ചു നേരം കൂടി സരിതക്കൊപ്പം വീട്ടിൽ ചിലവിടാമെന്നാണ് ദിനകരൻ കരുതിയത്.

“എയർപോർട്ടിലേയ്‌ക്ക് ഇപ്പോൾ തന്നെ ഇറങ്ങിയാലോ.” സരിത ചോദിച്ചു.

“എന്തിനാണ്, ഇനിയും ഏറെ മണിക്കൂറുകൾ ഉണ്ടല്ലോ. നേരത്തെ ചെന്ന് അവിടെ എന്തു ചെയ്യാനാ?”

“ഇവിടെ ട്രാഫിക് ജാം പതിവാണ്. സമയത്തിന് അവിടെ ചെല്ലണമെങ്കിൽ ഇപ്പോഴേ ഇറങ്ങണം. ഇല്ലെങ്കിൽ ഫൈള്റ്റ് മിസ്സാവും.” സരിത പറഞ്ഞു.

“ഏയ് അതൊന്നും സംഭവിക്കില്ല. ഇനി ഫൈള്റ്റ് മിസ്സ് ആയാൽ തന്നെ പ്രശ്നമില്ല. നാളത്തെ ഫൈള്റ്റിന് രാവിലെ പോകാമല്ലോ” ദിനകരൻ വളരെ കൂൾ ആയിരുന്നു.

ഇതിന് സരിതയ്‌ക്ക് മറുപടിയൊന്നും ഇല്ലായിരുന്നു. അവളുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ എന്തോ കാര്യം ഉണ്ടെന്ന് ദിനകരനും തോന്നിയിരുന്നു. പക്ഷേ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ പുറത്ത് ചുറ്റിയടിയ്‌ക്കാൻ പോയ സമയത്ത് പറയേണ്ടതല്ലായിരുന്നോ…

കുറച്ചു സമയത്തിനുശേഷം ഡോർ ബൈൽ മുഴങ്ങി. സരിത സന്തോഷം വറ്റിയ മുഖവുമായി ഡോർ തുറന്നു. വിജയ് ആണ്! കുടിച്ച് ലക്കുകെട്ടാണ് വരവ്. അലങ്കോലമാണ്…

“വിജയ്, നിങ്ങൾ ഇന്നും കുടിച്ചിട്ടാണ് വന്നിരിക്കുന്നത് അല്ലേ… ഗസ്‌റ്റ് ഉള്ള കാര്യം പോലും നിങ്ങൾ മറന്നോ?”

“നിന്‍റെ അതിഥി വന്നിട്ടുണ്ടെങ്കിൽ എനിക്കെന്താടി, മാറി നിൽക്ക്”. അയാൾ അവളെ ഉന്തിമാറ്റി അകത്തേയ്‌ക്ക് കയറി.

“പ്ലീസ് വിജയ് ഒന്ന് മെല്ലെ പറയൂ. ദിനകരൻ കേൾക്കും.” സരിത അപേക്ഷാ സ്വരത്തിൽ പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞ് തുളുമ്പാൻ തുടങ്ങിയിരുന്നു.

ദിനകരന് എല്ലാം മനസ്സിലായി. പക്ഷേ അയാൾ സരിതയോട് ഒന്നും മിണ്ടിയില്ല. അവളുടെ ദാമ്പത്യം താളപിഴ നിറഞ്ഞതാണെന്ന് അയാൾക്ക് ബോധ്യപ്പെട്ടു. വിജയ് ബെഡ് റൂമിൽ എത്തി. കിടക്കയിലേയ്ക്ക് വീണു.

വിജയ് കിടന്ന കിടപ്പിൽ എന്തെല്ലാമോ പിറുപിറുക്കുനുണ്ടായിരുന്നു. അതേ വേഷത്തിൽ അയാൾ അവിടെ കിടന്ന് മയങ്ങിപോയി. സരിത അയാളുടെ കാലിൽ നിന്ന് ഷൂസ് അഴിച്ചു മാറ്റി. അവൾക്ക് സങ്കടം നിയന്ത്രിക്കാനായില്ല. അപമാനിതയാവുന്നതിന്‍റെ വ്യഥ അവളെ അശക്‌തയാക്കിയിരുന്നു.

ദിനകരൻ തന്നെ നോക്കുന്നതു കണ്ടപ്പോൾ സരിത ശരിക്കും വിങ്ങി പൊട്ടിപ്പോയി.

“സാരമില്ല, കരച്ചിൽ നിർത്തൂ” ദിനകരൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുട്ടികൾ ഉറങ്ങിയിരുന്നതിനാൽ അവൾക്കിതൊന്നും കാണേണ്ടി വന്നില്ല. ദിനകരൻ സ്വാതന്ത്യ്രത്തോടെ സരിതയെ തൊട്ടപ്പോൾ തനിക്ക് ഈ ഭൂമിയിൽ ആശ്വസിക്കാൻ ഒരിടമുണ്ടെന്ന തോന്നൽ അവൾക്കുണ്ടായി.

“ എന്നെയും കൂടെ കൊണ്ടു പോകൂ ദിനകർ. എനിക്കിനി ഇവിടെ കഴിയേണ്ട” സരിത തേങ്ങി കൊണ്ട് പറഞ്ഞു.

എങ്ങനെ കൊണ്ടു പോകും? എവിടെയ്‌ക്ക് കൊണ്ടു പോകും? ഏതു ബന്ധത്തിന്‍റെ പുറത്ത് കൊണ്ടു പോകും? ദിനകരനെ ഒരു പാട് ചോദ്യങ്ങൾ വലച്ചു.

“എല്ലാം ശരിയാവും.” അയാൾക്ക് അത്രയേ മറുപടി പറയാൻ കഴിഞ്ഞുള്ളൂ.

ഈ അവസ്‌ഥയിൽ അവളെ ഒറ്റക്ക് വിട്ട് പോകാൻ അയാളുടെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ ഫൈള്റ്റിന്‍റെ സമയം അടുത്തു കൊണ്ടിരുന്നു. അതിനാൽ അയാൾ വേഗം ഇറങ്ങി.

ദിനകരൻ തന്‍റെ നഗരത്തിൽ തിരച്ചെത്തി. സരിതയുടെ കരയുന്ന മുഖം അയാളെ വിട്ട് പോയതേയില്ല. അയാൾ സരിതയെ ഫോൺ ചെയ്‌തു.

“ഇപ്പോൾ എങ്ങനെയുണ്ട് കാര്യങ്ങൾ?”

“കുഴപ്പമൊന്നുമില്ല. സുഖമായിരിക്കുന്നു. അവിടെ എന്തുണ്ട് വിശേഷം.”

“നിന്നെ പറ്റി ഓർക്കുകയാണ്. കണ്ണടച്ചാലും തുറന്നാലും നീയാണ് മനസ്സിൽ.”

“എന്നേയോർത്ത് ടെൻഷനടിക്കണ്ട. ഇതൊക്കെ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു.”

“നിന്‍റെ അവസഥയാലോചിച്ച് ഞാൻ പേടിച്ചു പോയിരുന്നു.”

“ആ കാര്യങ്ങൾ വിടൂ ദിനകർ. നിങ്ങളെ കണ്ടപ്പോൾ ഞാൻ ഇമോഷണൽ ആയി പോയി… സോറി?” സരിത പറഞ്ഞു.

ഈ സംഭവത്തിനു ശേഷം അവർ കൂറെ കൂടി അടുത്തു.

പരസ്‌പരം കാണുന്നതിന്‍റെ എണ്ണം വർദ്ധിച്ചു. മാസത്തിൽ 2 -3 തവണ ദിനകർ ടൂർ പതിവാക്കി. ദിവസവും സംസാരിച്ചില്ലെങ്കിൽ എന്തോ നഷ്‌ടപ്പെടുന്ന പ്രതീതിയായിരുന്നു ഇരുവർക്കും. അടരുവാൻ വയ്യാത്ത ഒന്ന്.

വിജയിനെ ജീവിതത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിലും ദിനകരനെ പ്രണയിക്കാതിരിക്കാനും സരിതയ്‌ക്കായില്ല. രണ്ടു പേരേയും ഒഴിവാക്കാൻ അവൾക്കായില്ല. വിചിത്രമായ മാനസ്സികാവസ്‌ഥയിലൂടെയാണവൾ ആ ദിവസങ്ങൾ കടന്നു പോയത്.

വിജയ്യുടെ സ്വഭാവത്തിൽ നേരിയ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. അയാളുടെ മദ്യപാനശീലം കുറഞ്ഞു വന്നു. സരിതയുടെ സ്നേഹപൂർവ്വമുള്ള ഇടപെടൽ അയാളെ ജീവിതത്തിലേയ്‌ക്ക് തിരികെയെത്തിക്കാൻ ഉതകുന്നതായി.

പക്ഷേ ദിനകരൻ കവിതയിൽ നിന്ന് ഏറെ അകന്നു തുടങ്ങിയിരുന്നു. അയാളടെ മനസ്സിൽ സരിതയാണ് നിറഞ്ഞ് നിന്നത്. അവളില്ലാതെ പറ്റില്ല എന്ന നിലയിലായിരുന്നു അയാൾ. ഇതിനിടയിൽ ദിനകരന്‍റെ മകന്‍റെ കല്ല്യാണവും നടന്നു.

വീട്ടിലേയ്‌ക്ക് സ്നേഹ സമ്പന്നയായ മരുമകൻ വന്നാൽ കവിതയിൽ നല്ല മാറ്റങ്ങൾ ഉണ്ടാവുമെന്ന് ദിനകരൻ പ്രത്യാശിച്ചു. പണ്ടേ ആ സ്വപ്നങ്ങൾ കാറ്റിൽ പറന്നു പോയി. ദിനകരനോട് രൂക്ഷമായി സംസാരിക്കുന്ന കവിതയുടെ ശീലത്തിന് യാതൊരു മാറ്റവും വന്നില്ല.

ദിനകരന്‍റെയും സരിതയുടെയും സ്നേഹത്തിന് 15 വർഷം പൂർത്തിയായി… പെട്ടെനൊരുന്നാൾ സരിതയുടെ പെരുമാറ്റത്തിൽ ദിനകരനെ അത്ഭുതപ്പെടുത്തുന്ന വ്യതിയാനം സംഭവിച്ചു. ദിനകരനോട് ഫോണിൽ സംസാരിക്കുന്നത് കുറഞ്ഞു. തിരിച്ചു വിളിക്കുന്നതേ നിലച്ചൂ.

ദിനകരന് അവളുടെ അകൽച്ച ശരിക്കും ഫീൽ ചെയ്യാൻ തുടങ്ങി. സരിത തന്‍റെ അടുത്ത് ഇങ്ങനെ ഇടപ്പെടുമോ? അവൾ തന്നെ വഞ്ചിക്കുകയാണെന്ന് അയാൾക്ക് ബോധ്യമായി. അവൾ ഭർത്താവിനോട് ഏറെ അടുത്തിരുന്നു. ഭർത്താവ് നല്ല മനുഷ്യനായി തീർന്നതോടെ സ്നേഹത്തിനു വേണ്ടി, പുറത്ത് പോകേണ്ട അവസ്‌ഥ അവൾക്കില്ലാതായി.

കവിത ഒരിക്കലും അയാളുടെ ഹൃദയം കീഴടക്കിയില്ല. സരിത വിട്ടു പോവുകയും ചെയ്യുന്നു. സ്നേഹരഹിതനായി കഴിയാൻ അയാൾക്കൊരിക്കലും കഴിയുമായിരുന്നില്ല.

“നിങ്ങൾ എന്നെ മറക്കണം. നിങ്ങളുടെ കൂടെ കഴിയാൻ എനിക്കാവില്ല. എനിക്ക് സ്നേഹമുള്ള ഒരു കുടുംബമുണ്ട് അത് നിങ്ങൾ മറക്കരുത്.” ഒരിക്കൽ, അധികാര ഭാവത്തോടെ ദിനകരൻ കയർത്തപ്പോൾ സരിത പറഞ്ഞു.

തകർന്നു പോയി ദിനകരൻ. വിജനമായ ഒരു കുന്നിൻ മുകളിൽ തന്നെ ആരോ ഒറ്റക്കായി പോയപ്പൊലെ…

“പക്ഷേ ഞാൻ…” അയാൾക്ക് കരച്ചിൽ വന്നു.

“എന്നോട് ക്ഷമിക്കണം. എന്‍റെ കുട്ടികൾ മുതിർന്നു. രണ്ട് തോണിയിൽ കാലിട്ടു കൊണ്ടുള്ള ഒരു ജീവിതം എനിക്കിനിപറ്റില്ല.”

“നീ എന്തെ എന്തിനാണിങ്ങനെ ശിക്ഷിക്കുന്നത് സരിതേ? ഞാൻ അത്രയ്‌ക്ക് വെറുക്കപ്പെട്ടവനാണോ?”

“അല്ല. ഞാൻ ജീവിതം പഠിച്ചത് നിങ്ങളിൽ നിന്നാണ്. എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് നിങ്ങളാണ്. നിങ്ങളുടെ അടുത്ത നിന്ന് കിട്ടിയ നന്മയാണ് എന്‍റെ ജീവിതം” സരിത തേങ്ങുന്നതായി അയാൾ കേട്ടു.

ഇത്രയും കാലം ആരുമറിയാതെ, ആർക്കും ദോഷ്യമുണ്ടാക്കാതെ നമുക്ക് സ്നേഹിക്കാൻ കഴിഞ്ഞില്ലോ, ഇനി മരണം വരെ അതു തുടർന്നൂടേ…” അയാൾക്ക് യാചനയുടെ സ്വരമായിരുന്നപ്പോൾ. വേണ്ട ദിനകർ, നമ്മുടെ ബന്ധത്തിന് പേരില്ല. ഈ സമൂഹം ഇതൊന്നും അംഗീകരിക്കില്ല. ഇനി എന്നെ വിളിക്കരുത്.”

ദിനകരന്‍റെ കൈയിൽ കിടന്ന് മൊബൈൽ ഫോൺ വിറച്ചു. അയാൾ പിന്നെ വിറച്ചു കൊണ്ട് വീണത്തിന് ഭ്രാന്തിന്‍റെ ലോകത്തേക്കായിരുന്നു. സ്നേഹം നഷ്‌ടപ്പെട്ടവർ ചെന്നു പതിക്കുന്ന പതിവു സ്‌ഥലം. മനോവിഭ്രാന്തിയാൽ, അയാൾക്ക് പെട്ടെന്ന് വയസ്സായതു പോലെ തോന്നി.

ദേഷ്യവും, സങ്കടവും, പറ്റിക്കപ്പെടുന്ന തോന്നലും ദിനകരനെ ശരിക്കും തളർത്തി കളഞ്ഞു.

കുറെ ദിവസം അയാൾ സരിതയെ ഫോണിൽ ട്രൈ ചെയ്‌തു. പക്ഷേ റിംഗ് ചെയ്‌തതല്ലാതെ മറുതലയ്‌ക്കൽ ആരും എടുത്തില്ല.

ദിനകരൻ ഒരു വൈകുന്നേരം പുറത്തേക്കിറങ്ങി. തിരിച്ചു വരുമ്പോൾ, കൂടെ കുറെപേർ ഉണ്ടായിരുന്നു. അയാൾ വഴിതെറ്റി, പിച്ചു പേയും പറയാൻ തുടങ്ങിയപ്പോൾ അയൽവാസികൾ വീട്ടിലെത്തിച്ചതാണ്. അകാരണമായി കരയുകയും, ദേഷ്യപ്പെടുകയും ചെയ്യുന്ന ദിനകരനെയാണ് പിന്നീട് വീട്ടുകാർക്ക് ലഭിച്ചത്.

മനസ്സിനേറ്റ ആഘാതം, ചികിത്സയിലൂടെ മാത്രമേ മാറ്റിയെടുക്കാൻ കഴിയുമായിരുന്നുള്ളൂ. അങ്ങനെയാണ് ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഹോസ്പിറ്റലിൽ അയാളെ അഡ്മിറ്റാക്കിയത്. ഇന്ന് ദിനകരൻ പുറത്തിറങ്ങുകയാണ്. സ്നേഹത്തിന്‍റെ പഴയ അദ്ധ്യായങ്ങൾ മായ്ച്ചു കളഞ്ഞ മനസ്സുമായി.

കവിത അയാളെ, വിവാഹ ദിനത്തിലെന്നപ്പോലെ, കൈയിൽ പിടിച്ചു വീട്ടിലേയ്‌ക്ക് കയറ്റി.

സേതുലക്ഷ്മി

സേതുലക്ഷ്മി രാവിലെ അമ്പലത്തിൽ നിന്നും വീട്ടിലേക്കു മടങ്ങി വന്നപ്പോഴാണ് കുട്ട്യേടത്തി വന്നതറിഞ്ഞത്. ഇത്രയും നേരത്തെ ഒരറിയിപ്പുമില്ലാതെ എന്തിനാവും ഒറ്റയ്ക്ക് കുട്ട്യേടത്തി വന്നത്. സേതുലക്ഷ്മി അദ്ഭുതപ്പെട്ടു.

“അമ്മ ഇന്നലെ വിളിച്ചിരുന്നു. ഇന്നു രാവിലെ വരാൻ. ഇപ്പോൾ വന്നു കേറിയിട്ടേയുള്ളൂ, അപ്പുവും അമ്മുവും സ്ക്കൂളിൽ പോയപ്പോൾ, വാസുവേട്ടൻ ഓഫീസിൽ പോണ വഴിയ്ക്ക് എന്നെ ജംഗ്ഷൻ വരെ കൊണ്ടു വിട്ടു. നീയെന്താ രാവിലെ തന്നെ അമ്പലത്തിൽ, വിശേഷിച്ചെന്തിലും”

“എന്തു വിശേഷം കുട്ട്യേടത്തി. ഇന്ന് തിങ്കളാഴ്ചയല്ലേ, വ്രതം മുടക്കേണ്ട. അമ്മയ്ക്ക് തൃപ്തിയായിക്കോട്ടേ…” സേതു നീരസത്തോടെ പറഞ്ഞു.

“എല്ലാവർക്കും കുറ്റപ്പെടുത്താൻ ഞാൻ മാത്രം. നിങ്ങളെയൊക്കെ അച്‌ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതു കൊണ്ടാണ് ഞാനിത്രയും കഷ്ടപ്പെടേണ്ടി വന്നത്, ഒന്നിനും ഒരു തരി സ്നേഹല്ല്യ എന്നോട്” അകത്തു നിന്നും അമ്മയുടെ പരിഭവം.

“ശ്രീശനെ ഒരീസം വാസുവേട്ടൻ കണ്ടിരുന്നു. ഭാഗ്യലക്ഷ്മിക്ക് ഒരാൺകുട്ടി കൂടിയായി” കുട്ട്യേടത്തി പറഞ്ഞു തീരും മുമ്പേ അമ്മയുടെ മറുപടി വന്നു.

“ഭാഗ്യത്തിന്‍റെ കാര്യം ഈ വീട്ടിൽ മിണ്ടരുത്, അവളെ ഞാൻ എന്നോ ഈ കുടുംബത്തൂന്നും മനസീന്നും ഒഴിവാക്കി. കുടുംബത്തിനു ചേരാത്ത ഒരുത്തന്‍റെ കൂടെ രാത്രിക്കു രാത്രി ഇറങ്ങി പോയതാ ഓള്, കുടുംബം കലക്കി അവള് എന്‍റെ വയറ്റിൽ വന്നു പിറന്നല്ലോ? അതോണ്ടാണല്ലോ കല്യാണപ്രായം കഴിഞ്ഞിട്ടും ഒരാലോചന പോലും എന്‍റെ സേതുന് വരാത്തത്…”

“നീ അറിഞ്ഞോ, സേതുന് ഒരാലോചന വന്നതാണ്. മിലിട്ടറിക്കാരനാ പക്ഷേ അയാളടെ പെങ്ങളെ നിന്‍റെ ആങ്ങള കല്യാണം കഴിക്കണം. എന്നിട്ടവൻ പറയാ ഒരു മാനസികരോഗിയെ എന്‍റെ തലയിൽ കെട്ടി വെച്ചിട്ടു വേണോ ഓപ്പോൾക്ക് ഒരു ജീവിതമെന്ന്” അമ്മ കുട്ട്യേടത്തിയോട് പറഞ്ഞു.

“എന്‍റെ പ്രശ്നത്തിൽ നിങ്ങളാരും വിഷമിക്കേണ്ട, ഇന്നല്ലെങ്കിൽ നാളെ എനിക്ക് ജോലി കിട്ടും അതു കഴിഞ്ഞു മതി കല്യാണം. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ കല്യാണം അവസാന വാക്കല്ലല്ലോ” സേതുലക്ഷ്മി പറഞ്ഞു നിർത്തി.

“സുധീർ സാറെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്.” ഓഫീസ് അറ്റൻഡർ സേവ്യർ പറഞ്ഞപ്പോൾ സുധീർ അദ്ഭുതപ്പെട്ടു. ജോലി കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു അതിനിടക്ക് തന്നെ കാണാൻ ഒരു പെൺകുട്ടിയും ഓഫീസിലേക്ക് വന്നിട്ടില്ല. തന്നെ കാണാൻ വന്നതാരാവാം. സുധീറിന്‍റെ മനസിൽ പല ചിന്തകളായി. കോണിപടിയിറങ്ങി ഓഫീസിന്‍റെ താഴെയെത്തിയപ്പോൾ തെല്ലൊന്ന് ആശ്ചര്യപ്പെട്ടു. സതീദേവി… അവൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ പിഎസ്സി ഓഫീസിലോ വന്നപ്പോൾ എന്നെ കാണാൻ വന്നതാകാം. സുധീറിനെ കണ്ടപാടെ അവൾ വിങ്ങിപ്പൊട്ടി. സുധീർ അവളെ ആളൊഴിഞ്ഞ സ്‌ഥലത്തേക്ക് കൊണ്ടു പോയി കാര്യങ്ങൾ അന്വേഷിച്ചു.

“എന്‍റെയും സതീശിന്‍റെയും വിവാഹം നടത്താൻ അമ്മാവൻ തീരുമാനിക്കുന്നുണ്ട്. അമ്മാവനോട് നമ്മുടെ ബന്ധത്തെ പറ്റി ഞാൻ തുറന്നു പറഞ്ഞു. എന്നെ ഒഴിവാക്കരുത്. എനിക്ക് സുധീറേട്ടനല്ലാതെ ജീവിതത്തിൽ മറ്റൊരാൾ…” സതി പൊട്ടിക്കരഞ്ഞു.

സതിയുടെ അമ്മ വിവാഹമോചനം നടത്തിയതിനു ശേഷം അമ്മാവന്‍റെ കൂടെയാണു താമസം. അമ്മാവന്‍റെ മകനാണ് സതീശ്. അയാളിപ്പോൾ ജയിൽ വാർഡനായി ജോലി ചെയ്യുന്നു. അമ്മാവന് സതിയെ സതീശിനെ കൊണ്ട് കല്യാണം കഴിപ്പിക്കാനാണ് ആഗ്രഹം. സതീശിന് ആ ആഗ്രഹത്തോട് വിയോജിപ്പുമില്ല.

“സതീ ഇത് ഓഫീസാണ്, വീടല്ല. മറ്റുള്ളവർ ശ്രദ്ധിക്കും. ഞാൻ പറയുന്നത് നീ മനസ്സിലാക്ക് ഇപ്പോൾ ഞാൻ കല്യാണം കഴിക്കാനുള്ള മാനസികാവസ്‌ഥയിലല്ല, എന്‍റെ സേതു ഓപ്പോള്ടെ കല്യാണം കഴിഞ്ഞോ അല്ലെങ്കിൽ അതിന്‍റെ കൂടെയോ നടത്താൻ പറ്റും. അതുവരെ നീ പിടിച്ച് നിൽക്ക്…”

“എന്നെ അമ്മാവൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണ്. നിങ്ങളോട് ചോദിച്ച് ഉറപ്പു പറഞ്ഞ് ചെല്ലാൻ, എന്‍റേത് കഴിഞ്ഞിട്ടു വേണം സതീശിന്‍റെ കല്യാണം.”

“സതീശിന്‍റെ കല്യാണം നടന്നോട്ടെ നിന്നെ ഞാൻ കെട്ടാം, വാക്കാണ്. പക്ഷേ എന്നു നടത്തുമെന്ന് പറയാൻ എനിക്ക് ഉറപ്പുതരാൻ പറ്റില്ല.”

“അങ്ങനെയെങ്കിൽ ഞാൻ അമ്മാവനെ നിങ്ങളുടെ വീട്ടിലേക്ക് പറഞ്ഞു വിടാം. അമ്മക്കെന്തെങ്കിലും ഒരു തീരുമാനമെടുക്കാൻ പറ്റിയാലോ.”

പാരലൽ കോളേജിൽ സതീദേവിയുടെ ക്ലാസ് മാഷായിരുന്നു സുധീർ. അവിടെയുള്ള എല്ലാ അധ്യാപകരും സതിയെയും സുധീറിനെയും ചേർത്ത് കഥകൾ പറഞ്ഞപ്പോൾ സതി ഇത്രയും സ്നേഹം മനസിൽ കൊണ്ടു നടക്കുന്നുണ്ടെന്ന് കരുതിയില്ല.

കോളിംഗ് ബെൽ കേട്ടാണ് സുധീറിന്‍റെ അമ്മ വാതിൽ തുറന്നത്.

“കുട്ടി കൃഷ്ണൻ നായരോ, കേറിയിരിക്ക് ഇവിടേക്കുള്ള വഴി അറിയോ?”

“അറിയാതിരിക്കാൻ പറ്റില്ലല്ലോ മാലതിയമ്മേ… ഞാൻ പ്രധാനപ്പെട്ട ഒരു കാര്യത്തിനാ ഇപ്പോ വന്നത്. എന്‍റെ മരുമോള് സതിയും നിങ്ങളുടെ മോൻ സുധിയും തമ്മിൽ സ്നേഹാ… നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കാതെ അവരുടെ കല്യാണം നടത്തണം. അവൾ സുധീനെ കണ്ടു അമ്മയോടു ചോദിച്ച് തീരുമാനിക്കാൻ പറഞ്ഞു.”

“എന്നോട് ചോദിച്ചാണോ അവർ പ്രേമിച്ചതും അഴിഞ്ഞാടിയതും. എന്‍റെ ഒരു മോളുണ്ടിവിടെ, അവന്‍റെ മൂത്തതാ, അവളുടെ കല്യാണം കഴിയാതെ എന്‍റെ മോൻ ഒരു പെണ്ണിന്‍റെയും കഴുത്തിൽ താലി കെട്ടില്ല.”

“അവളെ കല്യാണം കഴിക്കാൻ ആരും വന്നില്ലെങ്കിലോ?”

“എഴുന്നേൽക്ക് കുട്ടി കൃഷ്ണൻ നായരെ, കടക്ക് പുറത്ത് എന്നു ഞാൻ പറയുന്നില്ല. എന്‍റെ വീട്ടിൽ വന്ന് മോളെ കല്യാണം കഴിക്കില്ലെന്ന് പറയാൻ നിങ്ങൾക്കെങ്ങിനെ ധൈര്യം വന്നു. ആർക്കും എന്തും പറയാമെന്നായോ?”

“ഇപ്പോൾ ഞാൻ പോവാണ് മാലതിയമ്മേ. ഇനിയും വരും നിങ്ങളുടെ പുന്നാരമോന്‍റെ ഭാര്യയായി എന്‍റെ മരുമോൾ സതി വരുമ്പോൾ… ഇതിനെല്ലാം കാരണം നിങ്ങളുടെ വളർത്തുദോഷമാണ്. ഒരു മോള് കൂലിയും വേലയും ഇല്ലാത്ത ഒരുത്തന്‍റെ കൂടെ പോയതും, മറ്റൊന്ന് അകത്ത് മൂക്കിൽ പല്ലുവന്ന് നിൽക്കണതും.”

“വലിയ വീട്ടിൽ മാലതിയമ്മയാണ് പറയുന്നത് നിങ്ങളെ ഈ വീട്ടിൽ നിന്ന് ആട്ടി ഇറക്കണോ? ആരുമില്ലാത്ത സമയത്തു വന്ന്…” മാലതിയമ്മക്ക് ദേഷ്യം അടക്കി നിർത്താനായില്ല.

കുടുംബാംഗങ്ങളുടെ ഇഷ്ടപ്രകാരം സുധീർകുമാറിന്‍റെ കല്യാണത്തിന് മാലതിയമ്മയ്ക്ക് സമ്മതിക്കേണ്ടി വന്നു. സേതുലക്ഷ്മിയുടെ കല്യാണന്വേഷണം അതിനു ശേഷം ഊർജ്ജിതമായി ആലോചിക്കാമെന്നും കുട്ട്യേടത്തിയുടെ ഭർത്താവ് വാസുദേവൻ മാലതിയമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു. അല്ലെങ്കിൽ ഭാഗ്യലക്ഷ്മി നഷ്‌ടപ്പെട്ടതു പോലെ മകനും നഷ്ടപ്പെടുമെന്ന് മാലതിയമ്മ ഭയപ്പെട്ടുവെങ്കിലും രണ്ടു നിബന്ധനകൾ അവർ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ചു. “സതിയുടെ കഴുത്തിൽ സുധീർ താലികെട്ടരുത്, കുട്ടികൃഷ്ണൻ ഈ പടി ചവിട്ടരുത് ഈ കാര്യത്തിൽ ആരെങ്കിലും എതിർത്താൽ വലിയ വീട്ടിൽ മാലതി പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…” ഈ നിബന്ധനകൾ എല്ലാവരും അംഗീകരിച്ചു. താൻ നീരിശ്വരവാദിയാണെന്നും, അതിനാൽ ചടങ്ങുകളിൽ തനിക്ക് വിശ്വാസമില്ലെന്നും സതിയുടെ കഴുത്തിൽ താലികെട്ടിയുള്ള ചടങ്ങൊഴിച്ച് ബാക്കിയെല്ലാമാവാം എന്നു സുധീർ സതിയുടെ വീട്ടുകാരെ അറിയിച്ചു.

അതു പറയുമ്പോൾ സതി വിതുമ്പി.

“താലിയല്ലല്ലോ കാര്യം മനസ്സിലല്ലേ? ജീവിതാവസാനം വരെ ഈ ബന്ധം മുറിയില്ല. ഇത് ആർക്കും മുറിച്ചു മാറ്റാൻ കഴിയില്ല…”

വിവാഹം ഭംഗിയായി നടന്നെങ്കിലും സതിയും സുധീറും വലിയ വീട്ടിൽ വന്നു കയറിയ ഉടനെ സതിദേവിയുടെ കഴുത്തിൽ മാലതിയമ്മ അവൾക്കായി കരുതി വച്ച താലി ചാർത്തിയ ഒരു മാല കെട്ടി. “മോളെ നിന്‍റെ കഴുത്തിൽ ഇതിന്‍റെ കുറവുണ്ട്. അമ്മ അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞതാ. ഇന്നു മുതൽ നീ എന്‍റെ മോളാ.”

“എന്നാലും സുധീയേട്ടാ അമ്മക്ക് എന്നോട് സ്നേഹമുണ്ട്. അതൊണ്ടല്ലേ ആളുകളുടെ മുമ്പിൽ വച്ച് എന്‍റെ കഴുത്തിൽ താലി കെട്ടിതന്നത്…”

സതി മനസ്സാൽ സന്തോഷിച്ചു.

കല്യാണത്തിനു ശേഷം ഇടക്കിടെ സതിയുടെ അമ്മയുടെ വരവും പോക്കും മാലതിയമ്മക്ക് നീരസം ഉണ്ടാക്കി. തന്നെയും മകനെയും കുടുംബത്തിൽ നിന്നകറ്റാനാണ് ഈ വരവെന്ന് മാലതിയമ്മയെ ആകുലപ്പെടുത്തി.

“മോളെ സതീ, സുധീർ ഓഫീസിലേക്കുള്ള യാത്ര ചെയ്‌ത് വളരെ ക്ഷീണിച്ചിട്ടുണ്ട്. അവന് ക്വാർട്ടേഴ്സ് കിട്ടില്ലേ? അവിടെ താമസിച്ചാൽ അവന് യാത്ര ലാഭിക്കാം. ഇപ്പോഴത്തെ പെട്രോൾ ചാർജിൽ ബൈക്കിന്‍റെ ഓട്ടം കുറയ്ക്കാനും കഴിയും. നിങ്ങൾക്ക് ഒരു സഹായത്തിന് ഞാനും വന്നു നിൽക്കാം… ഇന്നല്ലെങ്കിൽ നാളെ നിനക്കും ഒരു ജോലി കിട്ടില്ലേ? എനിക്കാണെങ്കിൽ നിന്‍റെ അമ്മാവന്‍റെ വീട്ടിൽ നിന്ന് ഒരു മാറ്റം നല്ലതാണ്. അവിടുന്ന് നാലു ഭാഗത്തീന്നും കുറ്റപ്പെടുത്തൽ” സതിയുടെ അമ്മയുടെ വാക്കുകൾ മാലതിയമ്മയുടെ മനസ്സിൽ മുറിവേൽപ്പിച്ചു.

“സതീന്‍റെ അമ്മേ, മോളെ കാണാനാണെങ്കിൽ കണ്ട് പോകാം, പക്ഷേ പാരവെക്കാനും ഈ കുടുംബത്തിന്‍റെ സമാധാനം കളായാനുമാണ് ശ്രമമെങ്കിൽ ഇനി വരരുത്.” ഇതു കേട്ടു നിന്ന മാലതിയമ്മക്കു നിയന്ത്രിക്കാനായില്ല.

“ഇവിടെ കേറി താമസിക്കാൻ വന്നതല്ല ഞാൻ! സുധീറിന്‍റെ അമ്മേ, ഒന്നാണെങ്കിലും സ്നേഹം കൊടുത്ത് വളർത്തിയതാ.”

“അമ്മ ഇനി എന്നെ കാണാൻ വരണ്ട. അമ്മയെ കാണാൻ ഞാൻ അവിടെ വരാം. എനിക്കു മനപ്രയാസമുണ്ടാക്കാതെ അമ്മ പോ” ഈ വീട് ഒരു യുദ്ധക്കളമാവാൻ സാദ്ധ്യതയുണ്ടെന്ന് സതിക്കു മനസ്സിലായി. സുധീർ അന്നു പതിവിലും നേരത്തെ ഓഫീസിൽ നിന്നു വന്നു.

“സുധീറേട്ടാ കയ്യിലുള്ള ഗിഫ്റ്റ് ആർക്കാണ്.”

“നിനക്കല്ലാതെ ആർക്കാ തുറന്നു നോക്ക്” സുധീർ ഗിഫ്റ്റ് പാക്കറ്റ് സതിക്കു നേരെ നീട്ടി.

“ഹായ് നല്ല മാല”

“ഇത് നിനക്കുള്ള എന്‍റെ സമ്മാനമാണ്. എന്തിനാണെന്നറിയോ?” ഇല്ല എന്നർത്ഥത്തിൽ സതി തലയാട്ടി.

“പിഎസ്സി. റാങ്ക് ലിസ്റ്റ് ഇന്നു വന്നു. നീ മുന്നിലെ റാങ്കിലാണ്. ഒരു കൊല്ലത്തിനുള്ളിൽ നീ എൽഡി ക്ലാർക്കാവും.”

സതി സന്തോഷത്തോടെ മാലയിട്ട് അകത്ത് കണ്ണാടിയിൽ പോയി നോക്കി.

“എടാ നിന്‍റെ കെട്ട്യോൾക്ക് സ്വർണ്ണമാല വാങ്ങാൻ നിന്‍റെ കൈയിൽ പണമുണ്ട്. എന്‍റെ കഷായവും എണ്ണയും തീർന്നിട്ട് എത്ര ദിവസായി. നിനക്ക് പണത്തിന്‍റെ ചെലവല്ലേ ശമ്പളം കിട്ടട്ടെ എന്നു വിചാരിച്ചിരിക്കാ.”

അകത്തു നിന്നും അമ്മയുടെ ആവലാതി കെട്ടഴിക്കൽ. അമ്മയോട് പറഞ്ഞാൽ വിശ്വസിക്കോ ഞാൻ അവൾക്കു വാങ്ങിയത് സ്വർണ്ണമാലയല്ല, ഓഫീസിൽ വിൽപ്പനയ്ക്കു വന്നയാളോട് വാങ്ങിയ ഗ്യാരണ്ടിയുള്ള ഫാൻസി മാലയാണെന്ന്.

അന്നു രാത്രി ഭക്ഷണം വിളമ്പി തരുമ്പോൾ സതിയുടെ മുഖത്ത് ദേഷ്യഭാവമായിരുന്നു. കിടക്കാൻ മുറിയിൽ വന്നപ്പോൾ അവൾ ഉറഞ്ഞു തുള്ളി. “ഞങ്ങൾ പാവങ്ങളാണ്. എങ്കിലും പറ്റിച്ചാൽ അറിയാനുള്ള ബുദ്ധി ദൈവം തന്നിട്ടുണ്ട്. എനിക്കപ്പോഴേ സംശയമുണ്ടായിരുന്നു. ആ മാല ഞാൻ അരക്കല്ലിൽ ഉരച്ചു നോക്കി അത് മുക്ക് മാലയാണ്.”

“ഞാൻ പറഞ്ഞില്ലല്ലോ അത് സ്വർണ്ണമാണെന്ന്, അല്ലെങ്കിലും ഇപ്പോൾ സ്വർണ്ണം വാങ്ങാൻ എവിടുന്ന് പറ്റും.”

“ഞാനിത് ഇടുമെന്ന് സുധീയേട്ടൻ കരുതുന്നുണ്ടോ? എനിക്ക് ഇത്തരം മാലകൾ അലർജിയാണ്. ഇത് സേതു ഓപ്പോൾക്ക് കൊടുക്കാം.”

സേതുലക്ഷ്മി പിഎസ്സി കോച്ചിംഗ് ക്ലാസിലും, മാലതിയമ്മ അമ്പലത്തിലും പോയ സമയത്ത് കോളിംഗ് ബെൽ കേട്ട് സതിദേവി വാതിൽ തുറന്നു. ജനാർദ്ദനൻ സതി ആദ്യമായി ഒന്നു ഞെട്ടി. അമ്മാവന്‍റെ മകൻ സതീശേട്ടന്‍റെ കൂടെ ഒരിക്കൽ ഇയാളെ കണ്ടിരുന്നു. സതീശേട്ടൻ പറയാറുണ്ടായിരുന്നു. വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന്. സുധീയേട്ടന്‍റെ കൂടെ പാരലൽ കോളേജിൽ അധ്യാപകനായിരുന്നു. ഏതോ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് അവിടെ നിന്നും പുറത്താക്കി.

“ജനാർദ്ദനനല്ലേ?”

“അപ്പോൾ എന്‍റെ പേര് മറന്നിട്ടില്ല അല്ലേ? വിവരങ്ങളൊക്കെ ഞാൻ അറിഞ്ഞു.”

“സുധിയേട്ടനും അമ്മയുമൊന്നും ഇവിടെ ഇല്ല.”

“അതറിഞ്ഞു കൊണ്ടു തന്നയാ ഞാൻ വന്നത്.”

“ജനാർദ്ദനൻ സുധീയേട്ടനുള്ളപ്പോൾ വാ” സതി വാതിൽ കൊട്ടിയടക്കാൻ ശ്രമിച്ചെങ്കിലും ജനാർദ്ദനനതു തടഞ്ഞു.

“സതീ ഞാൻ ഗൾഫിൽ പോവാ… വിസക്ക് കുറച്ചു പണത്തിന്‍റെ കുറവുണ്ട്. അമ്പതിനായിരം തന്ന് എന്നെ സഹായിക്കണം.”

“എന്‍റെ കൈയിൽ പണമില്ല ജനാർദ്ദനൻ ഇപ്പോൾ പോ”

ജനാർദ്ദനൻ പോക്കറ്റിൽ നിന്നും വില കൂടിയ ഫോണെടുത്തു അതിലെ ഫോട്ടോ സതീയെ കാണിച്ചു.

“ഇതു നീ കണ്ടോ എന്‍റെയും നിന്‍റെയും കൂടിയുള്ള ചില സ്വകാര്യ നിമിഷങ്ങൾ. ഇതു ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നു. ആവശ്യം വരുമ്പോൾ ഉപകരിക്കാൻ.”

“അതിന് നമ്മൾ തമ്മിൽ കണ്ടിട്ടുണ്ടെന്നല്ലാതെ ആദ്യമായിട്ടാണ് സംസാരിക്കുന്നതു പോലും.”

“കാണുകയും സംസാരിക്കുകയുമൊന്നും വേണ്ട മോളെ ഇങ്ങിനെയുള്ള ഫോട്ടോക്ക് എനിക്ക് ഇതുമതി, ഇത ഞാൻ സൈറ്റിൽ അപ്പ്ലോഡ് ചെയ്യും, ചെയ്യാതിരിക്കണമെങ്കിൽ ഞാൻ ആവശ്യപ്പെട്ട പണം നീ തരണം.”

“ഇപ്പോൾ സേതു ഓപ്പോൾ വരും, വേഗം ജനാർദ്ദനൻ പോ, അവർ കണ്ടാൽ.”

“കണ്ടാൽ ഞാൻ ഈ ഫോട്ടോ അവരെ കാണിക്കും, അതോടെ നിന്‍റെ കുടുംബജീവിതം തകരും.”

“എന്‍റെ കൈയിൽ പണം ഇല്ല. ജനാർദ്ദനൻ പോയിട്ട് പിന്നെ വാ”

“പണമില്ലെങ്കിൽ നിന്‍റെ കൈയിലുള്ള വള തന്നാലും മതി.”

“ഇത് എന്‍റെ അമ്മ കഷ്ടപ്പെട്ട് കല്യാണത്തിനു തന്നതാ… ഞാൻ അമ്മയോടും സുധീയേട്ടനോടും എന്തു പറയും.”

“എന്തും പറഞ്ഞോ… ഞാനിവിടുന്ന് പോകണോ അല്ലെങ്കിൽ…”സതി നിന്നു വിയർത്തു. അവസാനം വളയൂരി നൽകി.

“വലിയ ഉപകാരം മോളെ, ഇതുപോലെ എനിക്ക് പണം ആവശ്യമുള്ളപ്പോൾ ഇനിയും വരും. ഇപ്പോൾ പോകുന്നു.”

അയാൾ പോയപ്പോഴാണ് സതിക്ക് ശ്വാസം നേരെ വീണത്. ജനാർദ്ദനനെ അയൽവാസികളാരെങ്കിലും കണ്ടോ എന്ന് നാലുപാടും ശ്രദ്ധിച്ച് വേഗം കതകടച്ച് അകത്തേക്കു പോയി.

“സുധീയേട്ടാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“നിനക്കെന്താ ആദ്യമായി ഇങ്ങനെയൊരു ചോദ്യം… സാധാരണയായി പെണ്ണുങ്ങൾ ഇതു പറയുമ്പോൾ ഒരു നാണമൊക്കെ കാണും.”

“അയ്യടാ ഇത് അതൊന്നുമല്ല, നമ്മൾക്ക് ഒരു ക്വാട്ടേഴ്സ് എടുത്ത് അങ്ങോട്ട് താമസം മാറാം. ആഴ്ചയിലൊരിക്കൽ ഇങ്ങോട്ടു വരാല്ലോ.”

“ഇവിടെ വല്ല പ്രശ്നവും.”

“അതല്ല സുധീറേട്ടാ എനിക്കു കൂടി ജോലി കിട്ടിയാൽ ഇത്രയും ദൂരം യാത്ര ചെയ്യേണ്ടല്ലോ.”

“കുറച്ചു കൂടി ബാദ്ധ്യതയുണ്ട്. പ്രൊവിഡൻസ് ഫണ്ടീന്ന് കല്യാണാവശ്യത്തിന് കുറച്ചധികം ലോണെടുത്തിട്ടുണ്ട്. അതിന്‍റെ അടവു തീരട്ടെ, ഒരു വീടെന്നു പറയുമ്പോൾ കുറച്ച് ഫർണീച്ചറും, മറ്റു പലവക സാധനങ്ങളും വേണ്ടേ? ഈ വീട്ടീന്ന് ഒന്നും എടുക്കാൻ കഴിയില്ല.”

സതിയുടെ മനസിൽ ജനാർദ്ദനൻ വീണ്ടും വരുമോ എന്ന ചിന്തയായിരുന്നു. ഇനിയും അവൻ വന്നാൽ.

സതീദേവി പേടിച്ചതു തന്നെ സംഭവിച്ചു. വീട്ടിൽ ആരും ഇല്ലാത്ത വൈകുന്നേരം ജനാർദ്ദനൻ വന്നു. മാലതിയമ്മ അമ്പലത്തിൽ പോയതായിരുന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധം അവിടെ തളം കെട്ടി നിന്നു.

“നീ നല്ല കുട്ടിയാണ്. നീ തന്ന വള ഞാൻ വിറ്റു. കുറെ പണം കിട്ടി. ഇനി ഞാനെന്ത് നിന്നോട് വാങ്ങും. ഉണ്ട്…. ഒന്നുണ്ട് നിനക്ക് ഏറ്റവും വിലപ്പെട്ടത് അതുമതി എന്നിട്ടെ ഞാൻ പോകൂ…

ഫോട്ടോ ഞാൻ സുധിക്കു വാട്സ് ആപ്പ് ചെയ്യണോ.. എന്‍റെ വിരൽ തുമ്പിലാണ് നിന്‍റെ ജീവിതം… യെസ് ഓർ നോ”

ജനാർദ്ദനൻ പോക്കറ്റിൽ കിടന്ന ഫോണെടുത്തു. പെട്ടെന്ന് സേതു ഓപ്പോൾ പിഎസ്സി കോച്ചിംഗ് ക്ലാസു കഴിഞ്ഞ് കയറി വന്നു.

“ആരാ സതീ ഇയാൾ”

“ഇയാൾ… ഇയാൾ…. എനിക്കറിയില്ല.” സുധീയേട്ടനെ അന്വേഷിച്ചു വന്നതാ, സതിയുടെ ചുണ്ടുകൾ വിറച്ചു. പെട്ടെന്ന് സുധിയും അയാളുടെ ബൈക്കിന്‍റെ പിന്നിലിരുന്ന് മാലതിയമ്മയും വീട്ടിലെത്തി. മാലതിയമ്മ അമ്പലത്തിൽ നിന്നു വരുന്ന വഴിക്ക് സുധീനെ കണ്ടപ്പോൾ വണ്ടിയിൽ കയറിയതായിരുന്നു.

“ഞാൻ ഓഫീസീന്ന് നേരത്തെ ഇറങ്ങി. നേരിയ പനിയും നല്ല തലവേദനയും. നീ നല്ല ഒരു കട്ടൻ കാപ്പിയെടുത്തേ.” സതിയോടായി സുധീർ പറഞ്ഞു.

“അല്ലാ ജനാർദ്ദനനോ എന്താ ഇവിടെ?”

ജനാർദ്ദനൻ നിന്നു പരുങ്ങി. സതിയും നിന്നു വിയർത്തു.

“സുധീറേ ഞാൻ നിന്‍റെ ഓപ്പോളെ കാണാൻ വന്നതാ, ഞാനിവിടെ ഇടക്കിടെ വരാറുണ്ട്. ഓപ്പോളും ഞാനും തമ്മിൽ… ഓപ്പോളും ഒറ്റത്തടിയല്ലെ?

“സുധീറെ ഞാൻ ഇയാളെ ആദ്യമായാണ് കാണുന്നത്. എനിക്കറിയില്ല ഇയാളെ അല്ലെങ്കിൽ സതിയോട് ചോദിച്ച് നോക്ക്” സേതുലക്ഷ്മി നിന്നു പൊട്ടിക്കരഞ്ഞു.

“എന്നിട്ടെന്തേ സതീ നീയൊരു സൂചനപോലും തരാത്തത്” സുധീർ ചോദിച്ചു.

“ഞാനായിട്ട് ഈ വീട്ടിൽ ഒരു കലഹം ഉണ്ടാക്കേണ്ടെന്നു വച്ചു.”

സേതുലക്ഷ്മിക്ക് കരയാനല്ലാതെ മറ്റൊന്നും പറയാൻ സാധിച്ചില്ല. അവൾ അത്രയും അപമാനിതയായി. സേതു ലക്ഷ്മിയുടെ കവിളിൽ മാലതിയമ്മയുടെ കൈകൾ ആഞ്ഞുപതിച്ചു കൊണ്ടിരുന്നു.

“ഈ കുടുംബത്തിന് അഭിമാനമുണ്ടായിരുന്നു. അതു നീ കളഞ്ഞു കുളിച്ചു, മൂധേവി…”

“അമ്മേ ഞാൻ തൊഴുന്ന ദൈവങ്ങളാണ്. മരിച്ചു പോയ എന്‍റെ അച്‌ഛനാണ് സത്യം സതിയും ഇയാളും ചേർന്ന് എന്നെ ചതിച്ചതാ എനിക്ക് ഒന്നുമറിയില്ല. ഞാൻ നിരപരാധിയാ”

കരഞ്ഞു കരഞ്ഞു സേതുലക്ഷ്മി കുഴഞ്ഞു വീണു. അവളെ എല്ലാവരും എഴുന്നേ ൽപ്പിക്കാൻ ശ്രമിക്കുന്ന നേരം ജനാർദ്ദനൻ ഓടി രക്ഷപ്പെട്ടു.

“ഇതു തന്നെയാണ് സുധീയേട്ടാ ഞാൻ പറഞ്ഞത് നമ്മൾക്ക് ഇവിടുന്ന് മാറി താമസിക്കാന്ന്.”

“എന്നാലും നിനക്ക് എന്നോടു സത്യം പറയാമായിരുന്നില്ലേ?”

“ഞാൻ പറഞ്ഞാൽ ആരു വിശ്വസിക്കും, ഞാൻ പുറമെ നിന്നു വന്ന പെണ്ണ്”

“ഇനി ഉടനെ തന്നെ ഇവിടുന്ന് മാറാം, ബാക്കിയെല്ലാം പിന്നെ. എന്നാലും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇത്തരത്തിലുള്ള ഒരാളുമായി ഓപ്പോൾക്ക് ബന്ധമുള്ളത്…”

“കഴിഞ്ഞത് കഴിഞ്ഞു സുധീയേട്ടാ, ഏട്ടൻ വിഷമിക്കേണ്ട ഇനി ഓപ്പോളോട് ഇതിനെ കുറിച്ച് സംസാരവും വേണ്ട…”

“നല്ല ഒരുത്തനാണെങ്കിൽ ഞാനവരെ കെട്ടിച്ചുവിടുമായിരുന്നു. ഇത് കൂലിയും വേലയുമില്ലാത്ത മദ്യപാനിയായ ഒരു തെമ്മാടി, എനിക്ക് ഓർക്കാൻ കൂടി വയ്യ…”

അധികം വൈകാതെ സുധീർ കുമാറും സതീദേവിയും അവളുടെ അമ്മയെയും കൂട്ടി ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റി. വീടുമാറുന്ന ദിവസം മൂത്തമകൾ ലളിതഭായും അവരുടെ ഭർത്താവ് വാസുദേവനും വന്നിരുന്നു. ലളിതാഭായിയെ ചേർത്തു പിടിച്ച് മാലതിയമ്മ ഹൃദയം പൊട്ടുമാറ് പൊട്ടിക്കരഞ്ഞു.

“എന്‍റെ ഒരു ഭാഗം പോയതു പോലെയാ… എന്‍റെ സേതു കാരണമല്ലേ ഇതു സംഭവിച്ചത്. അല്ലെങ്കിൽ അവൻ പോകില്ലായിരുന്നു…”

ലളിതാഭായ് കരഞ്ഞു കലങ്ങിയ കണ്ണുമായി പ്രതിമ കണക്കെ ഇരിക്കുന്ന സേതുലക്ഷ്മിയുടെ പുറത്തു തലോടി.

“സേതു നിന്‍റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ അതു തെളിയും. നീ ഒരു തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. സത്യം തെളിയാൻ സമയമെടുക്കും. അപ്പോൾ നിന്നെ കുറ്റപ്പെടുത്തന്നവർ നാളെ പശ്ചാത്തപിക്കും. നീ തളരരുത്. നീ കോച്ചിംഗ് ക്ലാസിൽ പോകണം. പരീക്ഷയെഴുതണം. ഒരു പെണ്ണിന്‍റെ ജീവിതത്തിൽ കല്യാണം അവസാന വാക്കല്ല. നിന്നെ സ്നേഹിക്കാൻ മനസിലാക്കാൻ ജീവിതത്തിൽ ഒരാളുണ്ടായി. നിനക്കിഷ്ടമാണെങ്കിൽ നമുക്കതു നടത്താം…”

ലളിതാഭായ് മാലതിയമ്മയുടെ നേരെ തിരിഞ്ഞു.

“അമ്മേ സേതുവിനെ വിഷമിപ്പിക്കരുത്. അവൾക്കിഷ്ടമാണെങ്കിൽ നമ്മൾക്കാലോചിക്കാം. ഇവൾക്ക് ഭാഗ്യലക്ഷ്മിയുടെ അനുഭവമുണ്ടാവരുത്. ഇറങ്ങി പോണേലും നല്ലതല്ലെ ഇറക്കി വിടുന്നത്.” അപ്പോഴും സേതുലക്ഷ്മി ഒരക്ഷരം ഉരിയാടാതെ ഉള്ളിൽ എന്തോ ഒന്ന് തീരുമാനിച്ചുറച്ചിരുന്നു.

ക്വാർട്ടേഴ്സിലേക്കു ജീവിതം പറിച്ചു നട്ടപ്പോൾ സതിക്ക് ആശ്വാസമാണുണ്ടായത്. ജനാർദ്ദനന്‍റെ ശല്യം ഇനിയുണ്ടാവില്ലല്ലോ എന്ന ആശ്വാസമായിരുന്നു. ആ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് സുധീയേട്ടൻ അമ്മയെ കാണാൻ വീട്ടിൽ പോയ ഒരു ഞായറാഴ്ച ജനാർദ്ദനൻ അവിടെ എത്തി.

“നീ ഒളിച്ചോടിയാൽ ഞാൻ കണ്ടു പിടിക്കില്ലെന്നോർത്തോ? അന്ന് വീട്ടിൽ വച്ച് നിന്നെ ഞാൻ രക്ഷിച്ചു. ആ പാവം ഓപ്പോളെ കുറ്റപ്പെടുത്തി. അത് എന്‍റെയും ആവശ്യമായിരുന്നു. ഇപ്പോൾ സാഹചര്യമൊത്തു വന്നു. ഒന്നെങ്കിൽ പണം അല്ലെങ്കിൽ നീ”

“ജനാർദ്ദനൻ ഇന്നു പോയി മറ്റൊരു ദിവസം വാ ഞാൻ വിളിക്കാം. സുധീയേട്ടൻ ഇപ്പോൾ വരും.” സതിയുടെ വാക്കുകേട്ട് അയാൾ മടങ്ങി പോയി.

“ഇനി ഇതിങ്ങനെ നീട്ടി കൊണ്ടു പോകാൻ പറ്റില്ല. സുധീയേട്ടനോട് എല്ലാം തുറന്നു പറയണം. ഞാൻ സേതു ഓപ്പോളോടും അമ്മയോടും വലിയ തെറ്റാണ് ചെയ്‌തത്. ഒരമ്മക്ക് പൊറുക്കാനാവില്ല അത്.” സതിക്ക് പശ്ചാത്താപമുണ്ടായി. സുധി വീട്ടിൽ നിന്ന് മടങ്ങി വന്നതിനു ശേഷം വീട്ടുകാര്യങ്ങൾ ചോദിച്ചപ്പോഴാണ് അറിഞ്ഞത്. സേതു ഓപ്പോൾ ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാണെന്നും പിഎസ്സി കോച്ചിംഗിന് പോണില്ലെന്നും. സതിക്ക് പിന്നെ മനസിൽ അടക്കി വെച്ച കാര്യങ്ങൾ പറയാതിരിക്കാൻ കഴിഞ്ഞില്ല.

“സുധീയേട്ടനോട് എനിക്ക് സീരിയസ്സായി ഒരു കാര്യം പറയാനുണ്ട്. എന്നെ ശിക്ഷിച്ചോ എനിക്കു പ്രശ്നമില്ല. പറഞ്ഞില്ലെങ്കിൽ ഞാൻ ഉരുകി തീരും. ചെയ്യാത്ത കുറ്റത്തിനു ഞാൻ നീറിനീറി മരിക്കാണ്.”

ജനാർദ്ദനൻ ബ്ലാക്ക്മെയിൽ ചെയ്യുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും സുധീയേട്ടനോട് സതി പറഞ്ഞപ്പോൾ അവളുടെ മനസ്സയഞ്ഞു.

സുധി തന്നോട് വഴക്കിടുമെന്ന് സതി കരുതിയെങ്കിലും മറിച്ചാണ് സംഭവിച്ചത്. അവളെ അയാൾ സ്നേഹത്തോടെ ചേർത്തു പിടിച്ചു. “എന്നോടെന്തേ ഇതു നേരത്തെ പറയാതിരുന്നത്. പറഞ്ഞെങ്കിൽ ഇത്രയും സംഭവിക്കില്ലായിരുന്നു. എന്‍റെ ഓപ്പോളെ ഞാനും അമ്മയും തെറ്റിദ്ധരിച്ചല്ലോ? ഓപ്പോൾ എത്ര വിഷമിച്ചിട്ടുണ്ടാകും. പല വീടുകളിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. ഭാര്യമാരും ഭർത്തക്കാന്മാരും പലതും മറച്ചു വയ്ക്കും. സോഷ്യൽ മീഡിയ വഴി പരിചയപ്പെടലും പീഡനവും നാടുവിടലും. പ്രശ്നം വലുതായി കഴിഞ്ഞാൽ പിന്നെ ആത്മഹത്യ തന്നെയാവും വഴി. നിനക്ക് വൈകാതെ വിവേകമുണ്ടായല്ലേ?”

സുധീയേട്ടാ നമുക്ക് വീട്ടിലേയ്ക്ക് വേഗം പോകാം. എനിക്ക് ഓപ്പോളെയും അമ്മയെയും കാണണം. മാപ്പ് പറയണം.”

“അതിനു മുമ്പേ നമുക്ക് ജനാർദ്ദനന് ഒരു പണി കൊടുക്കണം. അവനെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. നീ എന്നോട് എല്ലാം തുറന്നു പറഞ്ഞു. തുറന്നു പറയാൻ പറ്റാതെ വേദനയനുഭവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടാകും. ഒരു പെൺകുട്ടിയെ പോലും അവൻ ഇനി ഉപദ്രവിക്കരുത്.”

സതിയും സുധിയും നടന്ന സംഭവങ്ങളെല്ലാം വീട്ടിൽ വന്നു പറഞ്ഞു. ഓപ്പോളോട് സതി മാപ്പു പറഞ്ഞു. “ഓപ്പോളെന്താ ഒന്നും മിണ്ടാത്തത്?”

“സതി ഒരു സ്ത്രീ ഒറ്റയ്ക്ക് നടന്നു പോകുമ്പോൾ പുരുഷനിൽ നിന്നുണ്ടാവുന്ന മോശം നോട്ടമോ, പദപ്രയോഗങ്ങളോ അവളെ വേദനിപ്പിക്കും. കുടുംബമാണ് അവളുടെ കൂടെ നിൽക്കേണ്ടത്. പക്ഷേ എനിക്ക് കുടുംബത്തിൽ നിന്നുണ്ടായ ദുരനുഭവം സഹിക്കാവുന്നതിലപ്പുറമായിരുന്നു. എന്‍റെ നിരപരാധിത്വം തെളിയിക്കാൻ പോലും അവസരം തന്നില്ല. സ്ത്രീ സൗഹൃദ നിയമങ്ങൾ, സ്ത്രീ സുരക്ഷ പദ്ധതികൾ, ലിംഗ തുല്യ പദ്ധതി, ആർപ്പോ ആർത്തവ പരിപാടികൾ എന്നിവ ആഘോഷമായി നടക്കുമ്പോഴും ഇപ്പോഴും സമൂഹത്തിൽ പീഡനമനുഭവിക്കുന്ന കുറെ സ്ത്രീകളുണ്ട് എന്നതാണ് സത്യം. അവരെ നമുക്ക് മുഖ്യധാരയിലെത്തിക്കണം. ഇതിനുള്ള മാറ്റം ഓരോരുത്തരുടെയും മനസിൽ നിന്നാണ് തുടങ്ങേണ്ടത്. ഓരോ കുടുംബത്തിൽ നിന്നും നമുക്ക് അതിനായി പ്രവൃത്തിച്ചൂടെ” സതിയും അമ്മയും അവളെ ചേർത്തു പിടിച്ചു.

“അമ്മേ ഞാനും സതിയും ഇനി നിങ്ങളെ വിട്ടു പോവില്ല. നിങ്ങളെ ഉപേക്ഷിക്കില്ല.”

“മോനെ നിങ്ങളോട് രണ്ടുപേരോടും അമ്മക്ക് പിണക്കമില്ല. കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ നടക്കുമ്പോൾ ആരും പ്രതികരിക്കും, വേദനിക്കും. ഇപ്പോൾ നിങ്ങൾക്ക് കുറ്റബോധമുണ്ട്. എന്തായാലും നിങ്ങൾ വീടുമാറി. നിനക്ക് ഓഫീസിൽ പോകാൻ സൗകര്യമുള്ള സ്ഥലത്തല്ലേ. ഒഴിവു കിട്ടുമ്പോൾ രണ്ടാളും കൂടി ഇടക്കിടെ വരണം. മക്കള്ടെ സന്തോഷമാണ് അമ്മമാർക്ക് വലുത്.

പൂക്കാരി

കുറച്ചു ദിവസമായിട്ട് പൂ കെട്ടുമ്പോൾ വലിയ വേദനയാണ് കൈവിരലുകളിൽ. 10 മാല കെട്ടിത്തീരുമ്പോഴേക്കും വിരലുകൾ തരിക്കാൻ തുടങ്ങും. കഴച്ച് നീരു വന്നു വീർക്കും. എന്നാൽ ഈ മാലകൾ ആരെങ്കിലും വാങ്ങുന്നുണ്ടോ എന്നു ചോദിച്ചാൽ അതിനുമില്ല ഒരുത്തരം. വല്ലപ്പോഴുമൊക്കെ ആരെങ്കിലും വാങ്ങിയാലായി. തിരക്കുള്ള ഈ പാതയരികിൽ തന്‍റെ പൂമാല വാങ്ങാനായി ഒരു നിമിഷം നിൽക്കാൻ തയ്യാറാകുന്നവർ വളരെ കുറവാണ്.

സത്യം പറഞ്ഞാൽ ഈ പാതയോരത്തെ പടർന്നു പന്തലിച്ച ഗുൽമോഹർ മരത്തിനു കീഴിൽ ഇരുട്ടിൽ പടർന്ന ചെറിയൊരു ശ്രീകോവിലും അതിനുള്ളിലെ കരിപിടിച്ച പ്രതിമയും ആരും ശ്രദ്ധിക്കാറില്ല.

വല്ലപ്പോഴും മരത്തണൽ കണ്ട് അവിടെ എത്തുന്ന കോളേജ് കുട്ടികളോ ചെറുപ്പക്കാരായ ഓഫീസ് ജോലിക്കാരോ ഒക്കെ, മരത്തിൽ ചാരി നിൽക്കും. ബസ് കാത്തു നിൽക്കുകയോ, ഫോൺ ചെയ്യുകയോ ഒക്കെയാവും അവർ. മരത്തിൽ ചാരിയും കാൽ ചവിട്ടിയുമൊക്കെ നിൽക്കാൻ തുടങ്ങുമ്പോൾ അംബാൾ അവരേ നയത്തിൽ ഓർമ്മിപ്പിക്കും.

ഇത് ഒരു ചെറിയ ശ്രീകോവിലാണ്. അൽപം നീങ്ങി നിന്നോളൂ എന്ന്. അതു കേൾക്കുമ്പോൾ ഞെട്ടി പെട്ടെന്ന് കൈ കൂപ്പി പിന്മാറും.

ബാംഗ്ലൂരിന്‍റെ തിരക്കൊഴിഞ്ഞ വീഥികളിൽ ഇടയ്ക്കൊക്കെ നിങ്ങൾക്ക് അത് കാണാം. ചെറിയ ക്ഷേത്രങ്ങൾ. ക്ഷേത്രം എന്നൊന്നും ഇതിനെ വിളിക്കാൻ പറ്റില്ല.

വലിയ മരങ്ങൾക്കു കീഴെ സ്ട്രീറ്റ് ജംഗ്ഷനുകളിൽ, വലിയ കെട്ടിടങ്ങൾക്കു മുന്നിൽ ഒക്കെ ഇങ്ങനെ ഒരു കരിപിടിച്ച പ്രതിമയും എണ്ണക്കറ പിടിച്ച്, വിളറി കത്തുന്ന വിളക്കും കാണാം. ഇത്തരം സ്‌ഥലങ്ങളാണ് ചെറിയ പൂക്കച്ചവടക്കാർ തങ്ങളുടെ താവളമാക്കുന്നത്.

വീട്ടിൽ നിന്ന് തൊട്ടടുത്തായതിനാൽ അംബാൾ ഈ ഇടം തെരഞ്ഞെടുത്തു. രണ്ടുകിലോ മീറ്റർ നടന്നാൽ നഗരത്തിലെ പ്രശസ്തമായ ഗണേശ ക്ഷേത്രമുണ്ട്. അവിടെ പൂക്കൾക്ക് വലിയ ചെലവാണ്. പക്ഷേ ഭാരമേറിയ പൂക്കൊട്ടയുമായി അത്ര ദൂരം നടന്നു പോകാൻ വയ്യ. മാത്രമല്ല അമ്പലത്തിനു ചുറ്റും ഭിക്ഷക്കാരുടെ തിരക്കാണ്. ആ കാഴ്ച അറപ്പുളവാക്കാറുണ്ട്. ഭിക്ഷക്കാർ തങ്ങളുടെ ബിസിനസ്സ് കേന്ദ്രമാക്കി കയ്യടക്കി വച്ചിരിക്കുകയാണ് ആ പരിസരം. അങ്ങനെയാണ് അത്ര ബിസിനസൊന്നുമില്ലെങ്കിലും താരതമ്യേന ശാന്തമായ ഒരിടവും, എല്ലാരും അവഗണിച്ച ഒരു കുഞ്ഞു ശ്രീകോവിലും.

തൊട്ടടുത്തുള്ള ഒരു നിർമ്മാണ കമ്പനിയിൽ നിന്ന് എടുത്ത കുറച്ചു കല്ലുകളും മരക്കഷണവും ഉപയോഗിച്ചുണ്ടാക്കിയ ചെറിയൊരു കട. അതിലാണ് അംബാളിന്‍റെ പൂക്കച്ചവടം. കല്ലുകൾക്കു മേലെ നിരത്തിയ മരപ്പലകയിൽ അവൾ പൂക്കൾ നിരത്തി വയ്‌ക്കും. വാഴയിലയിൽ വെള്ളം തളിച്ച് അതിനു മുകളിലാണ് ഭംഗിയായി ഒരുക്കി വയ്‌ക്കുന്നത്. പൂക്കളുടെ ഹൃദ്യമായ സുഗന്ധം മാത്രം മതിയായിരുന്നു അംബാളിന്‍റെ മനസ്സിൽ സന്തോഷം നിറയ്ക്കാൻ.

ഒരു ചെറിയ അങ്ങാടിത്തെരുവ് തന്നെയാണ് ഈ റോഡും. രാവിലെ 9 മണി കഴിഞ്ഞാൽ റോഡും പരിസരവും തിക്കും തിരക്കുമാവും. അതിരാവിലെ പൂക്കൊട്ടയുമായി എത്തുന്ന വേളയിൽ ഇവിടം ശാന്തമായിരുന്നു. അടിപിടി കൂടുന്ന തെരുവു നായ്ക്കളും, ഒറ്റയ്ക്കും കൂട്ടമായും വരുന്ന ജോഗേഴ്സും മാത്രമാണ് റോഡിലുണ്ടാവുക.

ആറു മണിക്കു മുമ്പെത്തിയാൽ പത്രം ഏജന്‍റുമാരേയും കാണാം. ചില ദിവസങ്ങളിൽ പോലീസ് പട്രോൾ ജീപ്പും കിടപ്പുണ്ടാകും. രണ്ട് പോലീസുകാർ കൈകാലുകൾ നീട്ടി വലിച്ച് ക്ഷീണം തീർത്ത് ചായ കുടിക്കാൻ ഇറങ്ങുന്നതു കാണാം.

രാത്രിയുടെ ഇടവേളക്കു ശേഷം ആദ്യത്തെ വാഹനം റോഡിൽ എത്തുന്ന സമയത്തിനകം അംബാൾ മാലകെട്ടി ഒരുക്കി വച്ചിട്ടുണ്ടാകും. രാവിലെ തന്നെ കുട്ടികളുമായി പോകുന്ന മഞ്ഞ നിറത്തിലുള്ള സ്ക്കൂൾ ബസ് കാണാൻ അംബാളിന് വലിയ ഇഷ്ടമാണ്. ബസിന്‍റെ ജനാലയിലൂടെ കുട്ടികൾ തന്നെയും പൂക്കളെയും കൗതുകത്തോടെ നോക്കുകയും ചിരിക്കുകയും ചെയ്യുന്നതു കാണുമ്പോൾ അംബാൾ അവർക്ക് ഭംഗിയുള്ള പുഞ്ചിരിയും കൈവീശി ഒരു റ്റാറ്റയും കൊടുക്കും.

ഈ കുട്ടികളെ കാണുമ്പോൾ അവൾക്ക് തന്‍റെ മൂന്നു മക്കളെ ഓർമ്മ വരും. രണ്ടാണും ഒരു പെണ്ണും. അഞ്ചു വയസ്സാകും മുമ്പേ മൂന്നുപേരും മരണത്തിന്‍റെ കളിപ്പാട്ടമായി. ഇത്രയും കാലമായിട്ടും അംബാളിന് ആ ഓർമ്മകളുടെ കത്തുന്ന വേദന താങ്ങാൻ കഴിയാറില്ല. കുട്ടികൾ മരിച്ച് ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞ സമയത്താണ് അവളുടെ ഭർത്താവ് രംഗയ്യ ഒരു കൊച്ചു പെൺകുട്ടിയെ തന്‍റെ രണ്ടാം ഭാര്യയായി വീട്ടിൽ കൊണ്ടു വന്നത്.

പദ്മ അതായിരുന്നു ആ പെൺകുട്ടിയുടെ പേര്. പൂവ് പോലെ വളരെ കനം കുറഞ്ഞ പാവം പെൺകുട്ടി. രംഗയ്യയുടെ മകളാകാനുള്ള പ്രായമേ അവൾക്കുള്ളൂ. പാവം പെൺകൊച്ച്. അവൾക്ക് അയാളെ മഹാപേടിയായിരുന്നു. നഗരത്തിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി വിദൂരഗ്രാമത്തിൽ നിന്നെവിടെ നിന്നോ പറ്റിച്ചു കൊണ്ടുവന്നതാണ്. പദ്മയുടെ ഗ്രാമത്തിൽ നിന്ന് ധാരാളം സ്ത്രീകൾ ഇങ്ങനെ കുടുംബസമേതം ബാംഗ്ലൂർക്ക് കുടിയേറിയിട്ടുണ്ട്.

പദ്മയുടെ അച്‌ഛനമ്മമാരുടെ കൃഷിയെല്ലാം വരൾച്ചയിൽ നശിച്ചു പോയി. അവർ വലിയ പട്ടിണിയിലായി. അവരെപ്പോലെ ധാരാളം പേരുണ്ട് ആ ഗ്രാമത്തിൽ. കുറേപ്പേർ ആത്മഹത്യയിൽ അഭയം തേടി.

അംബാളിന്‍റെ ഭർത്താവ് രംഗയ്യയ്ക്ക് വളവും വിത്തും നൽകുന്ന ചെറിയ ബിസിനസ് ആയിരുന്നു. പദ്മയുടെ അച്‌ഛൻ ശ്രീനിവാസൻ അയാളുടെ പതിവ് കസ്റ്റമർ ആയിരുന്നു. വളവും വിത്തും കടം മേടിച്ച് ഓരോ തവണ കൃഷി ചെയ്തുവെങ്കിലും വരൾച്ച കാരണം യാതൊന്നും തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. രംഗയ്ക്ക് നൽകാനുള്ള പണത്തിനു വഴി കണ്ടെത്താൻ തന്‍റെ മൂത്ത മകളെ ജോലിക്കായി ശ്രീനിവാസൻ നഗരത്തിലേക്ക് അയക്കാൻ തയ്യാറായി. പെണ്ണ് ജോലി ചെയ്ത് കടം വീട്ടട്ടെ എന്ന് പറഞ്ഞാണ് രംഗയ്യ അവളെ കൂട്ടിക്കൊണ്ടു നഗരത്തിലേക്ക് വന്നത്.

പക്ഷേ അയാളുടെ മനസ്സിൽ മറ്റു ലക്ഷ്യങ്ങളായിരുന്നു. കുറേ ദിവസം അയാൾ പദ്മയെ ഒരു ലോഡ്ജിൽ താമസിപ്പിച്ചു. കെണിയിലായെന്നു മനസ്സിലായെങ്കിലും രക്ഷപ്പെടാൻ പഴുതില്ലാതെ അവൾ കഷ്ടപ്പെട്ടു. പകൽ എങ്ങനെയെങ്കിലും കഴിച്ചു കൂട്ടും. രാത്രിയാകുമ്പോൾ രംഗയ്യ മുറിയിലെത്തും. പിന്നെ പുലരുവോളം പെണ്ണിനെ ഉപദ്രവിക്കും. അയാളുടെ പേക്കൂത്തുകൾ ആ മൃദുല ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു.

മൂന്നാഴ്ച കഴിഞ്ഞ് പദ്മയെ രംഗയ്യ തന്‍റെ വീട്ടിലേക്ക് രണ്ടാം ഭാര്യയായി കൂട്ടിക്കൊണ്ടു വന്നു. അംബാളിന് തന്‍റെ കെട്ടിയവനോട് അതിയായ ദേഷ്യം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

ഒരു പെണ്ണ് വീട്ടിൽ വന്നതു കൊണ്ടല്ല, തന്‍റെ മകളാകാൻ പ്രായമുള്ള പെണ്ണിനെയും കൊണ്ട് പൊറുതിക്കു വന്നതാണ് അവളെ വല്ലാതെ അസ്വസ്ഥയാക്കിയത്. ആ പെൺകുട്ടി ഗർഭിണിയാണെന്ന് ഏതാനും ദിവസങ്ങൾക്കകം അംബാളിന് ബോധ്യമായി.

തന്‍റെ ഉദരത്തിൽ പിറന്നു, ഭൂമിയിൽ ജീവിക്കാൻ കഴിയാതെ പോയ മൂന്നു കുഞ്ഞുങ്ങളെയോർത്ത് അംബാളിന്‍റെ മനം വല്ലാതെ കനം കൊണ്ടു. പദ്മ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അംബാളിന് അവളോട് ചെറിയൊരു ഇഷ്ടവും അതിലേറെ സഹതാപവും തോന്നി.

അവൾ രംഗയ്യയെ ക്രൂരമായി അവഗണിച്ചു. പക്ഷേ അയാളുടെ ചെറുപ്പക്കാരിയായ പുതിയ ഭാര്യയെ പരിചരിക്കാൻ അംബാൾ ഇഷ്‌ടപ്പെട്ടു. തന്‍റെ എതിരാളിയാണെന്ന തോന്നൽ ഉണ്ടായതേയില്ല. പ്രായപൂർത്തി പോലും ആകാത്ത പെൺകുട്ടി. അവൾ ഗർഭിണിയാണ്. ഇപ്പോൾ വളരെയേറെ പരിചരണവും സ്നേഹവും കൊടുക്കേണ്ട സമയമാണ്.

തന്‍റെ കുഞ്ഞുങ്ങൾ നഷ്‌ടപ്പെട്ട പോലെ ഇവളുടെ കുഞ്ഞും നഷ്‌ടമാകരുത്. ആരുടെ കുഞ്ഞായാലും അതിന് എന്തെങ്കിലും സംഭവിക്കുന്നത് ഒരു സ്ത്രീക്കും സഹിക്കാൻ പറ്റുന്ന കാര്യമല്ല.

സ്വന്തം കാര്യം നോക്കാൻ പോലും പ്രാപ്തിയില്ലാത്ത പദ്മയ്ക്ക് ഗർഭകാലം കഴിച്ചു കൂട്ടാൻ തന്‍റെ സഹായം വേണം എന്ന് അംബാളിന് മനസ്സിലായി. പദ്മയ്ക്കു വേണ്ടി നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുത്തും അതു കഴിപ്പിച്ചും വേണ്ടത്ര ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കിയും അംബാൾ അവളെ സ്നേഹത്തോടെ പരിചരിച്ചു. തന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം പോലും ഈ പെൺകുട്ടിയുടെ മനം സന്തോഷമായിരിക്കാനാണെന്ന് അംബാളിന് തോന്നി.

പക്ഷേ ആ വീട്ടിൽ ഉണ്ടായിരുന്ന വലിയ പ്രശ്നം രംഗയ്യ തന്നെയായിരുന്നു. അയാളെ നിയന്ത്രിക്കാൻ അംബാളിന് കഴിഞ്ഞില്ല. പുത്തൻ പെണ്ണിന്‍റെ കിടപ്പറയിൽ നിന്ന് അയാളെ അകറ്റാൻ അവൾക്കു കഴിഞ്ഞില്ല. പാവം പെണ്ണ്. അവളുടെ ശാരീരികാവസ്‌ഥകൾ വളരെ കഷ്ടമാണ്. ഇതിനിടയിലും ഒരു ദയവുമില്ലാതെ അയാൾ എല്ലാ രാത്രിയിലും അവളെ ചവിട്ടിമെതിച്ചു.

രണ്ടു മുറി മാത്രമുള്ള ആ ചെറിയ വീട്ടിൽ രാത്രിയിൽ പദ്മയുടെ തേങ്ങലും ഞെരക്കവും കേട്ട് അംബാളിന് ആധിയാവും. അവൾ പുതപ്പു കൊണ്ട് മൂടിപ്പുതച്ച് അതൊന്നും കേൾക്കാതിരിക്കാൻ ശ്രമിക്കും. പക്ഷേ അയാൾ ഒരു ചെകുത്താനാണെന്ന് അംബാളിനറിയാമല്ലോ. തന്‍റെ അനുഭവങ്ങൾ തന്നെ അവളുടെ ഓർമ്മയിലേക്ക് ഓടിയെത്തും. പദ്മയുടെയും അവളുടെ ഉദരത്തിലെ കുഞ്ഞിന്‍റെയും ആരോഗ്യത്തിനായി പ്രാർത്ഥിക്കുക മാത്രമേ തനിക്ക് ചെയ്യാനുള്ളൂ എന്ന് അംബാൾ ഞെട്ടലോടെ മനസ്സിലാക്കി.

7 മാസങ്ങൾ കടന്നു പോയി. ഇനിയും പദ്മയെ ഈ വീട്ടിൽ നിർത്തിയാൽ കുഞ്ഞിനു അപകടം പിണയുമോ എന്ന പേടി തോന്നി അംബാളിന്. രംഗയ്യയോട് പദ്മയെ അവളുടെ അമ്മയുടെ അടുത്തെത്തിക്കാൻ അംബാൾ ആവശ്യപ്പെട്ടു. ആദ്യം രംഗയ്യ സമ്മതിച്ചില്ല. പക്ഷേ പിന്നീടെന്തോ അയാളുടെ മനസ്സു മാറി.

അംബാൾ വാങ്ങിയ പുത്തൻ മഞ്ഞസാരി ചുറ്റി പദ്മ തന്‍റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി. ഒരു വലിയ കെട്ടു പൂക്കൾ അംബാൾ പദ്മയുടെ മുടിയിൽ ചൂടിച്ചു. എന്നിട്ടും പദ്മയുടെ മുഖം ഗർഭാലസ്യത്തിൽ വിളറിയിരുന്നു. താൻ എത്ര ശ്രദ്ധിച്ചിട്ടെന്തു കാര്യം. മനസാക്ഷിയില്ലാത്ത ആണൊരുത്തൻ ഗർഭിണിയാണെന്ന ചിന്ത പോലുമില്ലാതെ അവളെ കാമിച്ചാൽ പിന്നെ എന്തു ചെയ്യും.

“മോളെ… മരുന്നൊക്കെ മുടങ്ങാതെ കഴിക്കണം, നല്ലോണം ആഹാരം കഴിച്ചോളൂ. ഉറങ്ങേം ചെയ്യണം. നീ അവിടെ ചെന്നിട്ട് ജോലിയൊന്നും ചെയ്യണ്ട. ഞാൻ പഠിപ്പിച്ചു തന്ന കീർത്തനം ചൊല്ലി ഇരിക്കണം.”

അംബാൾ അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു.

“ശരി അക്കാ…. ഞാൻ പോയി വരാം.” പദ്മ കരച്ചിലും ചിരിയും ചേർന്ന മുഖഭാവത്തോടെ മന്ത്രിച്ചു. അംബാളിന് കരച്ചിൽ വന്നു. അത് തൊണ്ടയിൽ കുരുങ്ങി കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

വർഷങ്ങൾക്കു മുമ്പ് തന്‍റെ ആദ്യത്തെ പ്രസവത്തിന് സ്വന്തം വീട്ടിൽ പോയ കാലം അംബാളിന് ഓർമ്മ വന്നു. തന്‍റെ ആദ്യത്തെ കുഞ്ഞ് നീല പിറന്നത് ഒരു ജന്മാഷ്ടമി ദിനത്തിലാണ്. പ്രസവത്തിനു ശേഷം താനും കുഞ്ഞും മടങ്ങി വന്നത് തീവണ്ടിയിലായിരുന്നു. അംബാൾ ആലോചനയിൽ മുഴുകിപ്പോയി.

ദിവസങ്ങൾ വീണ്ടും മാസങ്ങളായി. രണ്ടു മാസമായിരിക്കുന്നു പദ്മ പോയിട്ട്. പ്രസവത്തീയതി ഒക്കെ കഴിഞ്ഞിരിക്കുന്നു. പക്ഷേ ഒരു വിവരവും വന്നിട്ടില്ല. രംഗയ്യക്ക് അതേക്കുറിച്ച് വലിയ ചിന്തയൊന്നുമില്ലെന്നു തോന്നി. പക്ഷേ അംബാളിന് വിവരമറിയാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ലാതായി. ഭർത്താവിനോട് സംസാരിക്കാൻ പോലും കഴിയുന്നില്ല. പലപ്പോഴും അയാൾ കുടിച്ചു കൂത്താടിയാണ് വീട്ടിലെത്തുക. പദ്മയെക്കുറിച്ച് വിവരം കിട്ടാൻ അവളുടെ വീട്ടിൽ തന്നെ ചെല്ലേണ്ടി വരും. അവൾ രംഗയ്യയോട് വീട്ടിൽ പോയി നോക്കാൻ വീണ്ടും ആവശ്യപ്പെട്ടു.

“എന്തിനാടി നിനക്ക് അവളെക്കുറിച്ചിത്ര ചിന്ത?” രംഗയ്യ ചീറി.

“അവൾ ഇപ്പോ സന്തോഷായിട്ട് അവടെ വീട്ടിൽ കഴിയുകയായിരുക്കും. നിനക്ക് നിന്‍റെ കാര്യം നോക്കിയാ പോരെ സ്ത്രീയേ?”

“ഹാ… അതന്നാ പറഞ്ഞേ, അവളെ കൂട്ടി വാ…” അംബാൾ പരമാവധി സ്നേഹത്തോടെ പറഞ്ഞു നോക്കി.

“പോ അസത്തെ. ഇനി രണ്ടെണ്ണത്തെ കൂടി ചെലവിന് കൊടുക്കാനോ? നിന്നെ പോലെ ഒരു നാശം എന്‍റെ ചുമലിലുണ്ടല്ലോ. ആ ശിക്ഷ പോരെ… ഇനിയും ഞാൻ വേറെ ഭാരം വലിച്ചു വയ്‌ക്കണത്രേ. ഫൂ… അയാൾ നീട്ടിത്തുപ്പി.

ചുവന്നു കുറുകിയ കണ്ണുകളിലെ ക്രൗര്യം കണ്ടപ്പോൾ അംബാളിന് അറപ്പ് തോന്നി. ഇത്രയും ദുഷ്ടന്മാർ ഉണ്ടാകുമോ? പ്രായം തികയാത്തൊരു പെണ്ണിന്‍റെ ദേഹം തിന്നു കൊതി തീർത്ത് അവൾക്കൊരു കുഞ്ഞായപ്പോൾ പെണ്ണിനേയും വേണ്ട കുഞ്ഞിനേയും വേണ്ട.

അവളുടെ ശരീരം എന്തിനെന്നറിയാതെ അടിമുടി വിറച്ചു. അന്നു രാത്രി അംബാളിന് ഉറങ്ങാൻ കഴിഞ്ഞില്ല. നേരം പുലരും വരെ അവൾ ഭിത്തിയിൽ ചാരിയിരുന്നു.

തന്‍റെ കുഞ്ഞുങ്ങൾ എങ്ങനെയാവും മരിച്ചത്? എന്തുകൊണ്ടാണ് രംഗയ്യ പദ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഇഷ്‌ടപ്പെടാത്തത്? തന്‍റെ കുഞ്ഞിനെ കാണാൻ ഒരു അച്‌ഛന് ആഗ്രഹം തോന്നില്ലേ… ഇങ്ങനെ പലവിധ ചിന്തകൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു.

രാവിലെ രംഗയ്യ ജോലിക്കു പോയശേഷം അംബാൾ തന്‍റെ ഏറ്റവും നല്ല സാരി തന്നെ എടുത്തുടുത്തു. കുറച്ചു പൂക്കൾ മുടിയിൽ ചൂടി പഴയ അരിപ്പെട്ടിയിൽ ഒളിച്ചു വച്ചിരുന്ന പണം എടുത്ത് സാരിത്തലപ്പിൽ കെട്ടി വച്ചു. ചിക്ക്ബല്ലാപുരിലേക്കു ബസ് കയറുമ്പോൾ അംബാളിന്‍റെ നെഞ്ച് പെരുമ്പറ പോലെ തിമിർത്തു.

ബസിന്‍റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ ആദ്യമായി ശുദ്ധവായു ശ്വസിക്കും പോലെ അവൾ ആഞ്ഞു വലിച്ചു. ഭർത്താവ് അറിയാതെ ഇതുവരെ വീട് വിട്ട് പുറത്തു പോയിട്ടില്ല. പദ്മയുടെ വീട്ടിലേക്ക് പോകാൻ അയാളുടെ അനുവാദം കിട്ടുകയില്ല എന്നുറപ്പാണല്ലോ.

ബസ്സ്റ്റോപ്പിൽ ഇറങ്ങിയശേഷം അടുത്തു കണ്ട കടയിൽ അവൾ പദ്മയുടെ വീട് അന്വേഷിച്ചു. ആര്യവേപ്പ് മരങ്ങൾ നിറഞ്ഞ ഭാഗത്ത് കണ്ട ചെറിയ വീട്. പുറത്ത് ആരെയും കാണുന്നില്ല. ആൾ താമസം ഉണ്ടെന്നു തോന്നാത്തത്ര നിശബ്ദത. പെട്ടെന്ന് ആ നിശബ്ദതയെ തകർത്തു കൊണ്ട് ഒരു കുഞ്ഞിന്‍റെ കരച്ചിൽ. അംബാളിന് സന്തോഷമായി. ഇത് പദ്മയുടെ കുഞ്ഞ് തന്നെയായിരിക്കും. അംബാൾ വല്ലാത്തൊരു ആവേശത്തോടെ വീടിന്‍റെ വാതിൽ തുറന്നു.

“പദ്മ…”

അംബാളിന്‍റെ ഉച്ചത്തിലുള്ള വിളി കേട്ട് ഒരു സ്ത്രീ അവിടേയ്ക്ക് വന്നു. തന്നെക്കാൾ അഞ്ച് വയസ്സ് കൂടുതൽ കാണും. പക്ഷേ വിളറി വെളുത്ത മുഖത്ത് സങ്കടം തിങ്ങി നിറഞ്ഞിരിക്കുന്നു. അകാല വാർദ്ധക്യം വളരെ മുമ്പേ എത്തിയ ശരീരം.

“പദ്മ ഇല്ലേ?” അംബാൾ ചോദിച്ചു. ആ സ്ത്രീ അംബാളിനെ തുറിച്ചു നോക്കി.

“നീനു യെല്ലിന്ത ബന്ദേ?” ( നിങ്ങൾ എവിടെ നിന്ന് വരുന്നു?)

“ബംഗലൂരു. രംഗയ്യയുടെ പെണ്ണ്.” കൂടുതൽ ചോദിക്കാൻ അവസരം കൊടുക്കാതെ അംബാൾ വിവരം തുറന്നു പറഞ്ഞു.

രംഗയ്യയുടെ പേര് കേട്ടതോടെ ആ സ്ത്രീയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. ചെറിയൊരു പ്രതീക്ഷ ആ കണ്ണുകളിൽ ഉണ്ടോ? പക്ഷേ ആ മുഖം പെട്ടെന്ന് വിവർണ്ണമാവുകയും ചെയ്തു. ഒരു അത്താണിയെന്ന പോലെ അവർ ഭിത്തിയിലേക്ക് തലചാരി.

അംബാൾ അവരെ തോളത്തു പിടിച്ച് അടുത്തുള്ള ബഞ്ചിലേക്ക് ഇരുത്തി.

“പദ്മ എങ്കെ?” അംബാൾ വീണ്ടും ചോദിച്ചു. ആ സ്ത്രീ പൊടുന്നനേ തേങ്ങിക്കരഞ്ഞു. ആഴിയിലാണ്ട ആ കണ്ണുകൾ രണ്ടു തടാകങ്ങളായി.

“പദ്മ ഇല്ലൈ…” അവരുടെ ശബ്ദം വളരെ തളർന്നു.

“ഇല്ലൈ?… എവിടെ പോയ്…?”

അംബാളിന്‍റെ നെഞ്ചിൻ കൂടിൽ നിന്നൊരു മിന്നൽ ശരീരമാകെ വ്യാപിച്ചു കനം വച്ചു.

ആ സ്ത്രീ തന്‍റെ കൈകൾ ആകാശത്തേക്ക് ഉയർത്തിയിട്ട് വീണ്ടും ഉറക്കെ കരയാൻ തുടങ്ങി. അംബാൾ ഞെട്ടിത്തരിച്ചു പോയി. തന്‍റെ ഭയങ്ങൾ യാഥാർ ത്ഥ്യമായിരിക്കുന്നു. പ്രസവം കടന്നു കിട്ടാനുള്ള കരുത്ത് ആ പെൺശരീരത്തിനില്ലെന്ന് അന്നേ തോന്നിയിരുന്നു.

“കുളന്തെയിരുക്ക്?” അംബാളിന് ചോദിക്കാതിരിക്കാനായില്ല. വാതിൽ മറയില്ലാത്ത ഒരു മുറിയ്ക്കു നേരെ അവരുടെ കണ്ണുകൾ നീണ്ടു. ഒരു ചെറിയ കട്ടിലും അതിനു മുകളിലെ വെളുത്ത തുണിക്കെട്ടും. പദ്മയുടെ കുഞ്ഞ്!”

അംബാൾ അതിനെ വാരിക്കൂട്ടിയെടുത്തു. നെഞ്ചോടു ചേർത്തു. അതൊരു പെൺകുഞ്ഞായിരുന്നു.

കുഞ്ഞിനെ സ്പർശിച്ച മാത്രയിൽ അംബാളിന്‍റെ ശരീരവും മനസ്സും വികാരത്തളിച്ചയിൽ കുളിരു കോരി.

സ്വന്തം കുഞ്ഞിനെ നെഞ്ചോടു ചേർത്ത സന്തോഷം! ദുഷ്ടനാണെങ്കിലും ഭർത്താവ് ഗർഭിണിയായ ഒരു പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോൾ അംബാളിന് ആശ്വാസമേകിയ ഓരേയൊരു കാര്യം ഒരു കുഞ്ഞായിരുന്നു. പദ്മ മരിച്ചതോർത്തപ്പോൾ അംബാളിന്‍റെ നെഞ്ചു പിടച്ചു. പക്ഷേ ഈ കുഞ്ഞു സ്പർശം എല്ലാ സങ്കടങ്ങൾക്കും മരുന്നാണ്.

അംബാൾ വീട്ടിലെത്തിയപ്പോൾ രംഗയ്യ അവിടെ വന്നിട്ടുണ്ടായിരുന്നു. പതിവുപോലെ മദ്യപിച്ചിട്ടുമുണ്ട്. അയാളുടെ നേരെ നോക്കാതെ അംബാൾ അകത്തേക്കു കയറാൻ ശ്രമിച്ചു. പക്ഷേ അയാൾ ചാടി എഴുന്നേറ്റ് വന്ന് അവളെ പിന്നിലേക്ക് തള്ളി.

“നീ എവിടെ പോയതാ അസത്തേ?” അയാൾ പോത്തമറും പോലെ മുരണ്ടു. നിന്‍റെ കയ്യിലെന്താടീ…

“നിങ്ങളുടെ മകൾ…”

“നീ എന്തിനാടീ ആ നാശത്തെ ഇങ്ങോട്ടു കൊണ്ടു വന്നത്. ഫൂ! ഒരു പെണ്ണിനെ കൂടി പോറ്റാൻ ഈ രംഗയ്യയെ കിട്ടില്ല. കടന്നുപോടി…”

അംബാൾ ഒന്നും മിണ്ടിയില്ല. അവൾ നിശബ്ദം അയാളുടെ കണ്ണുകളെ തറപ്പിച്ച് നോക്കി. അയാൾ ഈ ലോകത്ത് ഏറ്റവും വൃത്തികെട്ടവനാണെന്ന് അപ്പോൾ അവൾക്കു തോന്നി. ഈ കുഞ്ഞിനെ രക്ഷിക്കണം. അതിനു താനും രക്ഷപെടണം. അല്ലെങ്കിൽ ഒരു പാവം പെൺകുട്ടിയുടെ ആത്മാവ് പൊറുക്കില്ല. അവളെയും ഇഞ്ചിഞ്ചായി കൊന്നത് ഈ ദുഷ്ടനാണ്.

അംബാൾ മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുത്തു. ഇത്രയും കാലം വീടെന്ന് വിളിച്ച സ്‌ഥലം. അത് ഇനി തനിക്ക് വേണ്ട. ആ നിമിഷം അംബാൾ എടുത്ത തീരുമാനത്തിൽ നിന്ന് ഒരിഞ്ചു പോലും മാറി ചിന്തിക്കാൻ അംബാളിന് ആഗ്രഹമില്ലായിരുന്നു.

ഇപ്പോൾ 10 വർഷമായിരിക്കുന്നു അംബാൾ, സ്വന്തമായൊരു ജീവിതം തുടങ്ങിയിട്ട്. ഒരു പൂക്കാരിയുടെ ജീവിതം. കഷ്ടപ്പാടുണ്ട്. പക്ഷേ മകൾ നീലയ്ക്കൊപ്പം അംബാൾ സന്തുഷ്ടയാണ്.

പദ്മയുടെ അമ്മ ഇടയ്ക്കൊക്കെ കാണാൻ വരും. അവരുടെ കൃഷി സ്ഥലത്ത് പൂക്കൃഷി നടത്തി പൂക്കച്ചവടം നടത്തുകയാണ് അംബാൾ. ബാംഗ്ലൂരിൽ പല ഇടത്തും അംബാൾ പൂ എത്തിച്ചു കൊടുക്കുന്ന ഏജന്‍റാണ്.

നീലയെ അടുത്തുള്ള സർക്കാർ സ്കൂളിൽ ചേർത്തിട്ടുണ്ട്. പക്ഷേ എന്നും കണ്മുന്നിലൂടെ മെല്ലെ കടന്നു പോകുന്ന മഞ്ഞ ബസിലെ കുട്ടികൾക്കൊപ്പം തന്‍റെ മകളെയും അയക്കണം. നഗരത്തിലെ ആ വലിയ സ്ക്കൂളിൽ…!

അംബാൾ പൂമാലകൾ ഒരുക്കി വച്ചു കൊണ്ട് മെല്ലെ പുഞ്ചിരിച്ചു. അപ്പോൾ അകലെ നിന്ന് ഒരു മഞ്ഞ നിറം ഒഴുകി വരുന്നുണ്ടായിരുന്നു.

ഒരു ദിവസത്തെ ബോയ്ഫ്രണ്ട്

ഒരു ദിവസത്തേക്ക് എന്‍റെ ബോയ്ഫ്രണ്ട് ആകാൻ പറ്റ്വോ?” അപരിചിതയായ ആ യുവതിയുടെ ചോദ്യം എന്‍റെ കാതിൽ വീണു, ഹൃദയത്തിൽ ചെന്നു പതിച്ചു. എന്തു പറയണമെന്നറിയാതെ ഞാൻ അവളെ ഇമവെട്ടാതെ നോക്കി നിന്നു.

നീളമുള്ള മുടിയിഴകൾ കാറ്റിൽ മുഖത്തേക്ക് വീണു കിടക്കുന്നു. ചിരിക്കുന്ന മുഖത്ത്, ചിരിയേക്കാൾ തിളക്കമുള്ള കണ്ണുകൾ. തീർത്തും അപരിചിതയായ ഒരു യുവതിയിൽ നിന്ന് ഇങ്ങനെ ഒരു ചോദ്യം ഉണ്ടായാൽ എന്തു മറുപടിയാണ് പറയാൻ പറ്റുക!

അവളെ നോക്കി, വാ പൊളിച്ചു നിന്നു പോയി എന്നു പറയുന്നതാവും കൂടുതൽ ശരി. ഞാൻ വളരെ നല്ല കുടുംബത്തിൽ പിറന്ന യുവാവ്. അങ്ങനെയാണല്ലോ ഞാനും എന്‍റെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരുമൊക്കെ കരുതുന്നത്.

പ്രണയം, വിവാഹം ഇതൊക്കെ സംബന്ധിച്ച് വ്യക്‌തമായ ചിന്താധാരണകൾ ഉണ്ടെനിക്ക്. കുറേനാൾ മുമ്പ് ഞാൻ ഒരു പ്രേമബന്ധത്തിലകപ്പെട്ടതാണ്. പക്ഷേ ആ ലവ്സ്റ്റോറിക്ക് അധികകാലം ആയുസുണ്ടായില്ല. അവൾ ഏകപക്ഷീയമായി പിരിഞ്ഞു പോയി. എന്നിൽ നിന്നു മാത്രമല്ല, ഈ ലോകത്തിൽ നിന്നു തന്നെ. അവൾ ചെയ്‌തത് എത്ര വലിയ ക്രൂരതയായി എന്നത് തനിക്കു മാത്രമല്ലേ അറിയൂ.

ഒരുപാട് ആഗ്രഹിച്ചു. പക്ഷേ ബിന്ദുവിനെ മറക്കണമെന്ന്, വീട്ടുകാരാണെങ്കിൽ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടേയിരിക്കുന്നു. അവർക്കിഷ്ടമുള്ളവരെ കണ്ടെത്തട്ടെ. അത്ര തന്നെ. അങ്ങനെ തീരുമാനിച്ചിരുന്നതിനാൽ ഒരു പെൺകുട്ടിയെ അമ്മ പോയി കാണുകയും ചെയ്‌തു. ആ കുട്ടിയെ ഇഷ്‌ടപ്പെട്ടു എന്നാണ് അമ്മ പറഞ്ഞത്.

ഇവിടെ ഞാൻ അങ്കിളിന്‍റെ വീട്ടിൽ ഒരു മാസത്തേക്ക് വന്നതാണല്ലോ… തിരിച്ചു നാട്ടിലെത്തിയിട്ട് തീരുമാനിക്കാമെന്ന് അമ്മയോടു പറയുകയും ചെയ്‌തു. ഒരു നിമിഷം കൊണ്ട് എന്‍റെ മനസ്സിലൂടെ കടന്നു പോയ ചിന്തകൾ… അതിനെ തകർത്ത് അവളുടെ സ്വരം വീണ്ടും.

“പറയൂ ഒരു ദിവസത്തേക്ക്…?” അവൾ അതേ ചോദ്യം ആവർത്തിക്കുന്നു.

“എനിക്ക് നിങ്ങളെ അറിയുകയേയില്ല. പിന്നെങ്ങനെ?” ഞാൻ ആശയക്കുഴപ്പത്തിലായി.

“എനിക്കും അറിയില്ലല്ലോ. ഒരു ദിവസത്തേക്ക്… മാത്രം മതി എന്നാണ് ഞാൻ പറഞ്ഞത്. എക്കാലത്തേക്കുമായിട്ടല്ല.” അവളുടെ നീണ്ടുവിടർന്ന കണ്ണുകൾ എനിക്ക് മേൽ നൃത്തം ചെയ്‌തു.

“സത്യം പറയട്ടെ, 4 മാസം കഴിഞ്ഞ് എന്‍റെ വിവാഹമാണ്. എന്‍റെ വീട്ടുകാരാകട്ടെ യാഥാസ്‌ഥിതികരാണ്. ഇത്രയും കാലത്തിനിടയിൽ എനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു. ഒരു ജീവിതം എന്തൊക്കെയെന്ന് മനസ്സിലാക്കി മുന്നോട്ടു പോകണം എന്നാഗ്രഹമുണ്ട്. ഒരു ആൺകുട്ടി സുഹൃത്തായാൽ എങ്ങനെയാണ് എന്നറിയാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു.

വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിക്കാൻ എനിക്കു മടിയില്ല. പക്ഷേ എന്‍റെ കൂട്ടുകാരികൾ ലവ് മാര്യേജാണ് നല്ലത് എന്ന് പറയുന്നു. അതു നടക്കാനിടയില്ല. എങ്കിലും എനിക്കും ഒരു ബോയ്ഫ്രണ്ട്, ഒരു ദിവസത്തേക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു.”

“സത്യം പറയാലോ, ഞാൻ വളരെ സെൻസിറ്റീവ് ആണ്. ഒരാളെ സ്നേഹിച്ചാൽ ഡീപ് ആയി സ്നേഹിക്കും. അങ്ങനെയായതിനാലാണ് പ്രണയമൊക്കെ ഒഴിവാക്കിയത്. പക്ഷേ ഒരു ബോയ്ഫ്രണ്ട് ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും ജീവിതം എന്നറിയാൻ തോന്നുന്നു. നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ?”

“ഓകെ, പക്ഷേ? എനിക്ക് നിങ്ങളോട് ഫീലിംഗ്സ് ഉണ്ടായാൽ?”

“ഒരു ദിവസത്തെ കാര്യമല്ലേ… മറക്കാൻ പറ്റുമല്ലോ. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. എന്‍റെ കൂടെ ഒരു ദിവസം പുറത്തുവരിക, കുറേ കറങ്ങാം, ആഹ്ലാദിക്കാം അത്രേയുള്ളൂ.” ആ യുവതി ചിരിയോടെ ഓർമ്മിപ്പിച്ചു. പിന്നെ അവൾ കയ്യിൽ ഇരുന്ന ഡ്രൈവിംഗ് ലൈസൻസ് എന്‍റെ നേർക്ക് നീട്ടി.

“ഇതെന്‍റെയാണല്ലോ!”

“ഹാ… അതേ ദാ അവിടെ ആ വഴിയിൽ കണ്ടതാ. ഇതു തരാനാണ് ഞാൻ വന്നത്. പക്ഷേ ഈ കാർഡ് നോക്കിയപ്പോൾ തോന്നി നിങ്ങളാണ് എനിക്കു യോജിച്ച വൺ ഡേ ബോയ്ഫ്രണ്ട് എന്ന്” അവൾ പിന്നെയും ചിരിച്ചു.

“അതെന്താ?” ഞാൻ സാകൂതം ആ ചിരി നോക്കി.

“ഒന്നാമത്തെ കാര്യം ഞാൻ നിങ്ങളെക്കാൾ 5 വയസ്സ് മൂത്തതാണ്. എന്നെ കെട്ടണം എന്നു പറഞ്ഞു വരാൻ ഇടയില്ല. പിന്നെ നിങ്ങളെ കണ്ടപ്പോൾ നേരെ വാ നേരെ പോ ലൈൻ… ഫീൽ…”

ഞാൻ ചിരിച്ചു… ഇവൾ കൊള്ളാമല്ലോ…. എന്‍റെ ഉള്ളിൽ വിചിത്രമായൊരു ഉത്സാഹം നിറയുന്നത് ഞാനറിഞ്ഞു. എനിക്ക് അവളുടെ അപേക്ഷ നിരസിക്കാൻ കഴിയുന്നില്ല.

“ശരി, നാളെ രാവിലെ 8 മണിക്ക് ഇതേ സ്ഥലത്ത് വരൂ. നാളെ ഒരു ദിവസം ഞാൻ പൂർണ്ണമായും നിങ്ങൾക്ക് വിട്ടുതരും.”

“ഓഹ്… താങ്ക്യൂ”

അവൾ പുഞ്ചിരിയോടെ കൈവീശി യാത്രയായി.

വീട്ടിലെത്തിയ ശേഷവും മനസ്സിൽ നിന്ന് അവളെ കുറിച്ചുള്ള ചിന്ത വിട്ടുമാറിയില്ല. പിറ്റേന്ന് രാവിലെ 8 മണിക്ക് തന്നെ പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു. അവൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

“ഹായ്…ഡിയർ” അവൾ യാതൊരു സങ്കോചവുമില്ലാതെ കൈ പിടിച്ചു.

“ഹായ്” എനിക്ക് പക്ഷേ അത്രയും ഓപ്പൺ ആകാൻ ആ സമയം കഴിയുന്നുണ്ടായിരുന്നില്ല.

“വരൂ… ഇപ്പോൾ മുതൽ നിങ്ങൾ എന്‍റെ ബോയ്ഫ്രണ്ട് ആണ്. മടിയൊക്കെ മാറ്റി തുറന്നു പെരുമാറൂ. ഇതെന്‍റെ റിക്വസ്റ്റ് ആണ്.”

ഞാൻ സ്വയം മനസ്സിൽ ഉറപ്പിച്ചു. അതേ ഒരേയൊരു ദിവസം മാത്രം. പിന്നെ ഞാനും അവളും എവിടെയോ പോയ് മറയുന്നു.

ഞങ്ങൾ രണ്ട് അപരിചിതർ, ചിരകാല പരിചിതരെപ്പോലെ ഒരു യാത്രയ്ക്കു തുടക്കമിടുകയാണ്. കേവലം ഒരു ദിവസത്തെ അതിസുന്ദരമായ യാത്ര.

പ്രിയ. അതാണവളുടെ പേര്. ഞാൻ വണ്ടിയോടിച്ചു കൊണ്ടിരുന്നു. അവൾ എന്‍റെ അരികിലെ സീറ്റിലുണ്ട്. തുറന്നിട്ട വിൻഡോയിലൂടെ ഇളം കാറ്റ് അവളുടെ മുടിയിഴകളിൽ ഓടിക്കളിച്ചു. നവ്യമായ സുഗന്ധം നിറഞ്ഞ മുടിയിഴകൾ തോളറ്റം കടന്ന് വിരിഞ്ഞു കിടക്കുന്നു. ആ നറുഗന്ധം എന്നിൽ അനിയന്ത്രിതമായ ഒരു ഉന്മേഷം നിറയ്ക്കുന്നതു പോലെ. അറിയാതെ ഞാനൊരു പാട്ടു മൂളി.

“ആഹാ… നന്നായി പാടുന്നുണ്ടല്ലോ…” അവൾ ചിരിയോടെ എന്നെ കമന്‍റിട്ടു.

“അതെ … കുറച്ചൊക്കെ പാടും. ഇഷ്‌ടമാണ് പാട്ടുകൾ. പിന്നെ മനസ്സിൽ സന്തോഷം തോന്നിയാൽ അത് ചുണ്ടുകൾ ഏറ്റുപിടിക്കും എന്നല്ലേ…”

എന്‍റെ ഡയലോഗ് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ മണിമുഴക്കം എന്‍റെ ശ്വാസഗതി തടസ്സപ്പെടുത്തുന്നുണ്ടോ! എനിക്കെന്താണ് ഇങ്ങനെ തോന്നാൻ? ഞാൻ ആലോചിച്ചു പോയി.

പെട്ടെന്ന് അവൾ തന്‍റെ ശിരസ്സ് എന്‍റെ തോളിലേക്ക് ചേർത്തു വച്ചു. “മൈ പ്രിൻസ് ചാമിംഗ്… നമ്മൾ ഇപ്പോൾ എങ്ങോട്ടാ പോകുന്നേ?”

“നീ പറയുന്ന എവിടെയും പോകാം. പക്ഷേ ഈ പ്രദേശത്തെ ഏറ്റവും റൊമാന്‍റിക്കായ സ്‌ഥലവും എനിക്കറിയാം..”

ഞാനും അൽപം നാടകീയമായി സംസാരിച്ചു.

“ഷുവർ നിങ്ങൾ തീരുമാനിക്കൂ. എവിടെയും ഞാൻ വരും. അത്രയും വിശ്വാസമുണ്ട് എനിക്ക് നിങ്ങളെ.”

“എന്നെയോ… അതെന്താ, ഞാനൊരു തട്ടിപ്പുകാരനും ആവാല്ലോ…”

“അതൊക്കെ ഒരാളുടെ കണ്ണിൽ നോക്കിയാൽ അറിയാം. ആൾ തട്ടിപ്പുകാരനാണോ അല്ലയോ എന്ന്. വിശ്വാസമുള്ളതു കൊണ്ടല്ലേ ഒരു ദിവസത്തേക്കാണെങ്കിലും എന്‍റെ ബോയ്ഫ്രണ്ട് ആക്കിയത്.”

“ഓഹോ… ഇമോഷണലി ആക്രമിക്കുകയാണല്ലേ…”

“ആര് ഞാനോ”

“ഞാൻ പറഞ്ഞു വന്നത് രണ്ടാൾക്കും പിന്നെ പ്രയാസമായാലോ?”

“ഇല്ല, ഞാൻ തികച്ചും പ്രാക്ടിക്കൽ ആണ്. ഈ ബന്ധം ഒരു ദിവസത്തേക്ക് മാത്രം എന്ന് മുൻകൂട്ടി പറഞ്ഞുവല്ലോ.”

“എങ്കിൽ ഓക്കെ. പിന്നെ അതുമിതും പറയില്ല എന്നുറപ്പു വേണം. എനിക്കെന്‍റെ വീട്ടുകാർ പറയുന്നതേ ചെയ്യാൻ നിവൃത്തിയുള്ളൂ.”

“ഹലോ… ഡിയർ ഞാൻ പറഞ്ഞില്ലല്ലോ അങ്ങനെ പാടില്ലെന്ന്? ഞാനും എന്‍റെ പപ്പയ്ക്ക് വാക്കു കൊടുത്തു. പപ്പയുടെ സുഹൃത്തിന്‍റെ മകനെ കല്യാണം കഴിക്കാമെന്ന്. പറ്റുമെങ്കിൽ ഞാൻ പാരീസും പോകും. പിന്നെ ഇതൊക്കെ ആലോചിച്ച് നടക്കാൻ ആർക്കാ നേരം?”

“ആഹാ… കുഛ് കുഛ് ഹോത്താ ഹെ സിനിമയിലെ നായികയെപ്പോലെ അപരിചിതനെ കെട്ടാൻ പോകുവാണോ?” ഞാൻ ഇങ്ങനെ ചോദിച്ച് അവളുടെ മുഖത്തേക്ക് നോക്കി.

അതുകേട്ട് അവൾ പിന്നെയും ചിരിച്ചു.

“അതേയതേ, അങ്ങനെയൊക്കെത്തന്നെയാണെന്നു കരുതിക്കോളൂ. പക്ഷേ ഡോണ്ട് വറി, ഞാൻ അങ്ങോട്ട് വന്ന് ഒരിക്കലും ശല്യപ്പെടുത്തില്ല.”

“പിന്നെയെന്തിനാണ് ഇപ്പോൾ ഇമോഷൻസ് വച്ചുള്ള ഈ കളി?”

എനിക്ക് ചോദിക്കാതിരിക്കാനായില്ല.

“അയ്യയ്യോ… ഞാൻ എന്തു കളിച്ചുവെന്നാ? ഫസ്റ്റ് മീറ്റിംഗിൽ തന്നെ ഞാൻ വ്യക്‌തമായി പറഞ്ഞതല്ലേ ഇത് ഒരു ദിവസത്തെ കളിയാണെന്ന്!?”

“ഓകെ അങ്ങനെ തന്നെ. ആം സോറി, ഇനി അതൊക്കെ വിടൂ. നമുക്ക് എൻജോയ് ചെയ്യാം.”

ഞങ്ങൾ അപ്പോഴേക്കും ബീച്ച് സൈഡ് എത്തിയിരുന്നു.

കാറിൽ നിന്നിറങ്ങും മുമ്പേ അവൾ ആ കാഴ്ചയിൽ മയങ്ങി.

“ഹായ്… വെരിനൈസ്…” അവളുടെ മുഖത്ത് സന്തോഷത്തിന്‍റെ തിരമാലകൾ. കുറേനേരം അതിലൂടെ നടന്നു. ബീച്ചിലെ മണൽപ്പരപ്പിൽ ഓളങ്ങളുടെ ഒളിച്ചോട്ടം കണ്ടിരുന്നു.

തിരിച്ചു കാറിലേക്ക് നടക്കാൻ തുടങ്ങവേ അവൾ എന്‍റെ കൈകളിൽ കോർത്തു പിടിച്ചു. “സിനിമയിലൊക്കെ കണ്ടിട്ടില്ലേ… എന്നെ അതുപോലെ ചേർത്തു പിടിക്കൂ.”

അവളുടെ ഡിമാന്‍റു കേട്ടപ്പോൾ സ്തംഭിച്ചു പോയി. അങ്ങനെ പറയുക മാത്രമല്ല അവൾ എന്‍റെ ശരീരത്തോടു ചേർന്നു നിൽപ്പായി. എന്‍റെ പഴയ ഗേൾഫ്രണ്ട് ബിന്ദുവിനെ എന്തുകൊണ്ടോ അപ്പോൾ ഞാൻ ഓർത്തുപോയി. അവളുടെ മുടിയിഴകളും ഇതുപോലെ മൃദുലവും സുഗന്ധം നിറഞ്ഞതുമായിരുന്നു. മനസ്സ് ഉണർന്നുവെങ്കിലും ഞാൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.

“ഏയ്… അതൊന്നും വേണ്ട.”

“അതെന്താ… നിങ്ങൾക്ക് പേടിയാ?” അവൾ കളിയാക്കി.

“എന്തിന് പേടി?”

“ഞാൻ വീഡിയോ എടുത്ത് ഫേസ്ബുക്കിലെങ്ങാനും ഇട്ടാലോ എന്ന്.” അവൾ കുറുമ്പോടെ കൂടുതൽ ചേർന്നു നിന്നു.

“ഓകെ എങ്കിൽ നീ എടുക്ക്… എനിക്ക് കുഴപ്പമില്ല.”

“ഹാ… ഞാൻ അതു തന്നെയാ പറയാൻ ഉദ്ദേശിച്ചത്. ഒരു പെൺകുട്ടിയായ എനിക്ക് ഇതൊന്നും ചെയ്യാൻ പേടിയില്ലെങ്കിൽ ഒരാണായ നിങ്ങളെന്തിനാ മടിക്കുന്നേ?” അൽപം നിർത്തിയിട്ട് അവൾ പിന്നെയും പറഞ്ഞു.

“അതുകൊണ്ടല്ലേ, നിങ്ങൾ മറ്റ് ആണുങ്ങളെപ്പോലെയല്ല എന്ന് ഞാൻ പറഞ്ഞത്.”

“അതെന്താ പലരും പലതരക്കാരല്ലേ.”

“അതെയതേ, അതുകൊണ്ടാണ് നിങ്ങളെ ഞാൻ തെരഞ്ഞെടുത്തത്. ഒരു ദിവസത്തേക്കൊക്കെ ബോയ്ഫ്രണ്ട് ആകുമോ എന്നു ചോദിച്ച് ചെന്നാൽ ലോട്ടറി അടിച്ച പോലെ പെരുമാറുമല്ലോ പലരും.”

“ഓഹ്… എന്നെക്കുറിച്ച് അത്രയും ഉറപ്പാണോ? ഞാൻ നല്ല വ്യക്‌തിയാണെന്ന് പ്രിയ എങ്ങനെ അറിയും?

“നിങ്ങളുടെ കണ്ണുകൾ എല്ലാം പറയുന്നുണ്ട്. ഒരാളുടെ കണ്ണിൽ നോക്കിയാൽ അയാളുടെ സ്വഭാവം അറിയാൻ പറ്റും.”

ഞാൻ ഒന്നു നിശബ്ദനായി. ഈ പെൺകുട്ടിയുടെ ഓരോ വാക്കുകളും, ഓരോ നോട്ടവും തന്‍റെ ഹൃദയത്തിലേക്കാണല്ലോ ചെന്നു വീഴുന്നത്. ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ നിന്നെല്ലാം വളരെ വേറിട്ടു നിൽക്കുന്നു. എന്‍റെ മനസ്സിലെ മൂടുപടങ്ങൾ അടർന്നു വീണു. ഞാൻ അവൾക്കൊപ്പം തുറന്ന മനസ്സോടെ ഇടപെടാൻ തയ്യാറായി.

കാഴ്ച കാണലും, ഭക്ഷണം കഴിപ്പും ഒക്കെയായി ഞങ്ങൾ ആ ദിനം ശരിക്കും ആസ്വദിക്കാൻ തുടങ്ങി. ഇതിനിടയിൽ അവൾ വീണ്ടും എന്‍റെ അടുത്തേക്കു ചേർന്നു വന്നു.

“സ്വന്തം ഗേൾഫ്രണ്ടിനെ ഹഗ് ചെയ്യുകയുമില്ലേ?”

എന്‍റെ നെഞ്ചിലേക്ക് ചാരി നിന്നു കൊണ്ടാണ് അവളുടെ ചോദ്യം.

കാലവും സമയവും ഹൃദയവും എല്ലാം ഒരു നിമിഷം നിശ്ചലമായതു പോലെ എനിക്കു തോന്നി. ഞങ്ങൾ സ്വയമറിയാതെ ആ നിൽപ് നിന്നു പോയി. എന്‍റെ ഹൃദയത്തിന്‍റെ മിടിപ്പ് വർദ്ധിച്ചു.

മാറിൽ കാതു ചേർത്തു വച്ച് അവൾ അത് കേട്ടിട്ടുണ്ടാവും. ഞാൻ അവളെ രണ്ടു കൈകൊണ്ടും അമർത്തി നെഞ്ചോടു ചേർത്തു. നിമിഷങ്ങൾ കടന്നു പോകുന്നത് ഞങ്ങൾ അറിഞ്ഞില്ല.

ഭൂമിയും ആകാശവും കടലും എല്ലാം സാക്ഷിയായ നിമിഷങ്ങൾ. കുറച്ചുനേരം അങ്ങനെ നിന്നശേഷം അവൾ തന്നെ സ്വയം പിൻവാങ്ങി. അൽപം അകലെ നിന്ന് പ്രിയ എന്നെ നോക്കുന്നു.

“ഇനിയും ഞാൻ ആ കൈകളിൽ നിന്നാൽ നമ്മൾ അതിരു വിട്ടു പോകുമെന്നാരാശങ്ക.” ഞാനും നിശബ്ദനായി.

മനസ്സിലെ വികാരങ്ങളുടെ വേലിയേറ്റം ഞാനും അനുഭവിക്കുന്നുണ്ട്. അത് അവൾ അറിയാതിരിക്കുന്നതാണ് നല്ലത്. കേവലം ഒരു ദിവസത്തെ ബന്ധം.

എനിക്ക് അതോർത്തപ്പോൾ തൊണ്ട വരളുന്ന ഒരു ഫീൽ ഉള്ളിൽ. ആരോ അകത്ത് ഇരുന്ന് സൂചിക്ക് കുത്തി നോവിക്കുന്നു. ഞാൻ ഒരു കുപ്പി വെള്ളം പാതിയും അകത്താക്കി.

അവൾക്ക് അതു കണ്ട് ചിരി പൊട്ടി.

“ഏയ്… അതൊരു കുപ്പി വെള്ളമാ… കണ്ടാൽ തോന്നും മദ്യം കുടിക്കുവാണെന്ന്…”

അവളുടെ സംസാരശൈലി കേട്ടപ്പോൾ ഞാനും ചിരിച്ചു പോയി.

“സത്യം പറയാലോ… മദ്യത്തിന്‍റെ പോലൊരു ലഹരി നുരയുന്നുണ്ട്. എനിക്ക് പേടിയുണ്ട്. നിന്നെ ഞാൻ പ്രേമിച്ചു പോവുമോ?”

“ഏയ് അതൊക്കെ ഇപ്പോ തോന്നുന്നതല്ലേ. നമ്മൾ മുന്നേ പറഞ്ഞു തീരുമാനിച്ചതാണ്. കൗമാരക്കാരൊന്നുമല്ലല്ലോ?”

“പ്രിയ പറയുന്നതാണ് ശരി. പക്ഷേ എന്‍റെ തലച്ചോറ് പറയുന്നത് ഹൃദയം കേൾക്കുന്നില്ല എന്നൊരു സംശയം.”

“ഇപ്പോൾ അതൊക്കെ വിടൂ. നമുക്ക് ലഞ്ച് കഴിക്കണ്ടേ. എനിക്ക് നല്ല വിശപ്പ്.”

“ഓഹ്… ഞാൻ ബിന്ദുവിനൊപ്പം ലഞ്ച് കഴിക്കാൻ പോകാറുള്ള റസ്റ്റോറന്‍റ് അൽപം അകലെയുണ്ട്. നമുക്ക് അങ്ങോട്ട് ഡ്രൈവ് ചെയ്യാം. സിറ്റിയി ലാണ്. വൃന്ദാവൻ റസ്റ്റോറന്‍റ്. നല്ല ഭക്ഷണമാണ്. വേണമെങ്കിൽ പൂന്തോട്ടത്തിലിരുന്നും കഴിക്കാം.”

അരമണിക്കൂറിനകം ഞങ്ങൾ ആ റസ്റ്റോറന്‍റിൽ എത്തി. അവിടം കണ്ടപ്പോഴെ പ്രിയ വളരെ ഉത്സാഹവതിയായി.

“നമുക്ക് പൂന്തോട്ടത്തിലിരുന്നു ഭക്ഷണം കഴിക്കാം.” അവിടത്തെ പൂന്തോട്ടം മൊത്തം മൂടി ഒരു വലിയ പച്ചക്കുട പോലെ മേൽക്കൂരയും ഉണ്ട്. അതിനിടയിൽ അവിടവിടെ തീൻമേശകൾ.

“അസ്സലായിരിക്കുന്നു. യുവർ സെലക്ഷൻ ഈസ് ടൂ ഗുഡ്” അവൾ സ്നേഹം നിറഞ്ഞൊരു നോട്ടം സമ്മാനിച്ച് പറഞ്ഞു.

ആ നോട്ടം എന്നിലേക്കൊരു തരംഗമായി ആഴ്ന്നിറങ്ങുന്നത് ഞാൻ അറിഞ്ഞു. പക്ഷേ ആ നോട്ടത്തെ ഞാൻ തുറന്ന ഒരു ചിരി കൊണ്ട് മായ്ച്ചു കളഞ്ഞു.

ഉച്ചകഴിഞ്ഞ് ഞങ്ങൾ പുരാവസ്‌തു മ്യൂസിയങ്ങൾ, മൃഗശാലകൾ സന്ദർശിച്ചു. പരസ്പരം സംസാരിച്ചും കാഴ്ച കണ്ടും ഉള്ള ആ യാത്രയിൽ ഞങ്ങൾ ശരിക്കും ഉള്ളു തുറന്നു ഇടപെട്ടു. എല്ലാ സങ്കോചങ്ങളും പരസ്പരം ഇല്ലാതായിക്കഴിഞ്ഞു.

വീട്ടുവിശേഷം, ഓഫീസ് കാര്യങ്ങൾ, കോളേജുകാലത്തെ രസങ്ങൾ ഇങ്ങനെ ഞങ്ങൾക്കു സംസാരിക്കാൻ തീരാത്തത്ര വിഷയങ്ങൾ. അങ്ങനെയങ്ങനെ വൈകുന്നേരമായത് അറിഞ്ഞതേയില്ല.

പ്രിയയ്ക്ക് വീട്ടിൽ പോകാൻ സമയമായി. അവളെ ഇനി കാണില്ല. ഇത്രയും നേരം എന്‍റെ കൂടെ ഉണ്ടായിരുന്നവൾ. ഇതെല്ലാം ഒരു പകൽ സ്വപ്നം മാത്രമാണെന്നു വിശ്വസിക്കണം. പക്ഷേ ഈ പെണ്ണ് എന്‍റെ ഹൃദയവും കൊണ്ടാണ് അപ്രത്യക്ഷമാകാൻ പോകുന്നതെന്ന സത്യം അവൾ പോലും അറിയുന്നുണ്ടാകുമോ?

“പ്രിയ… നമ്പർ തരൂ. എനിക്ക് നിന്നെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.” രണ്ടും കൽപിച്ച് ഞാൻ മനസ്സു തുറന്നു. അതല്ലാതെ വേറൊരു വഴിയില്ല എന്‍റെ മുന്നിൽ.

“ആർ യൂ സീരിയസ്?”

“യെസ്…” ഞാൻ അവളുടെ കൈകൾ മുറുകെ പിടിച്ചു.

“ഐ തിങ്ക് ഐ ലവ് യു…”

“ഇതു കരാർ ലംഘനമാണ് കേട്ടോ.”

പ്രിയ എന്നെ അക്കാര്യം ഓർമ്മിപ്പിച്ചു. “ഓകെ പക്ഷേ നിനക്ക് എന്‍റെ സുഹൃത്തായിരിക്കാമല്ലോ.”

“ഏയ്… അതും റിസ്കാണ്. പ്രത്യേകിച്ചും നിങ്ങൾക്ക് എന്നോട് ഇഷ്‌ടം തോന്നിയ സ്‌ഥിതിയിൽ. ഫ്രണ്ട്ഷിപ്പ് നോട്ട് ഓക്കെ.”

“ശരി… അതൊക്കെ പോകട്ടെ. ഞാൻ പ്രിയയെ വിവാഹം കഴിക്കാനും തയ്യാറാണ്.”

ഞാൻ പെട്ടെന്ന് പറഞ്ഞു പോയി. അത്രയും തിരക്കിട്ട് പറയേണ്ട ഒരു സംഗതി അല്ലെങ്കിലും ഇനി ഒരവസരം കിട്ടിയില്ലെങ്കിലോ… പഴയ പ്രണയത്തിന്‍റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന എന്‍റെ മനസ്സിനെ ഉയർത്തിക്കൊണ്ടുവന്നത് ഇവളാണ്. ശിഷ്ടകാലം ഈ ഹൃദയമായിരിക്കട്ടെ എനിക്ക് കൂട്ടിന് ചേർന്നു നിൽക്കുന്നത്. അവൾ പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല.

“ഗുഡ്ബൈ ഡിയർ, എന്‍റെ പപ്പ പറയുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ. നിങ്ങൾ എന്നെ മറക്കുന്നതാവും നല്ലത്.” അവൾ കൈവീശി. ഒരിക്കൽ മാത്രം തിരിഞ്ഞു നോക്കി അവൾ മറഞ്ഞു പോകുന്നത് ഞാൻ ഒരു പ്രതിമ കണക്കേ നോക്കി നിന്നു.

കാർ തനിച്ചിരുന്ന് ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ അസാന്നിധ്യത്തിന്‍റെ വേദന എന്‍റെ കണ്ണുകളെ ഈറനണിയിച്ചു. ഞാൻ ഇഷ്‌ടപ്പെടുന്നവർ എന്നെ തനിച്ചാക്കി പോകുന്നത് എന്തുകൊണ്ടാവും? ഇങ്ങനെ വേദന തരാനായി ഇവരൊക്കെ എന്‍റെ ജീവിതത്തിലേക്ക് എന്തിന് കടന്നു വരുന്നു? ഞാൻ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട് ഒരുവിധത്തിൽ വീടണഞ്ഞു.

ആ രാത്രി മുതൽ എല്ലാ രാത്രികളും എനിക്ക് നിദ്രാവിഹീനമായി. പകലുകൾ എനിക്ക് കടന്നു കൂടാൻ പ്രയാസകരമായി. ഒരു ദിനം കൊണ്ട് ജീവിതം മാറിമറഞ്ഞുപോയല്ലോ. ദേവദാസിനെപ്പോലെ ഞാൻ വീണ്ടും നിരാശ കാമുകനായി മാറുകയാണോ? അവൾ എവിടെ നിന്നു വന്നു. എങ്ങോട്ടു പോയി. അവളെ പിന്തുടർന്ന് അന്വേഷിക്കാൻ പോലും നിവൃത്തിയില്ലാതായി. നീറിനീറുന്ന ഓർമ്മകൾ വീണ്ടും നിറയുന്നു.

വീട്ടിലാണെങ്കിൽ എന്‍റെ കല്യാണാലോചനകളുമായി അമ്മ മുന്നോട്ടു പോകുന്നു. കഴിഞ്ഞ മാസം കണ്ടിഷ്ടപ്പെട്ട പെൺകുട്ടിയെ അമ്മ വധുവായി മനസ്സിൽ ഉറപ്പിച്ചമട്ടാണ്. പക്ഷേ ഇനി ഈ അവസ്ഥയിൽ ഒന്നിനും താൽപര്യം വരുന്നില്ല. എനിക്ക് വിവാഹമൊന്നും വേണ്ട അമ്മേ. ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. പക്ഷ അത് ഞാൻ വിചാരിച്ചതിലും വലിയ സംഘർഷമാണ് വീട്ടിൽ ഉണ്ടാക്കിയത്.

“അതെന്താ… നിനക്ക് പെട്ടെന്ന് ഒരു മാറ്റം?” നിനക്ക് ആരെയെങ്കിലും ഇഷ്‌ടമായോ.” അമ്മ എന്നെ മാറ്റി നിർത്തി ചോദിച്ചു.

“അതെ…” ഞാൻ അതു ശങ്കയില്ലാതെ സമ്മതിച്ചു.

“ശരി, എങ്കിൽ ആരാ കുട്ടി. അവരുടെ വീട്ടുകാരോട് കാര്യം പറയാം. ഫോൺ നമ്പറുണ്ടോ?”

“എന്‍റെ കയ്യിൽ ഒന്നും ഇല്ല.”

“ഓഹ്… അതെന്തു പ്രണയമാണ്?”

“എന്തു പറയാനാ അമ്മേ… ഞങ്ങൾ ഒരു ദിവസമേ കണ്ടിട്ടുള്ളൂ. പക്ഷേ എനിക്ക് വിവാഹമുണ്ടെങ്കിൽ അവളെ മതി. പക്ഷേ എവിടെയെന്ന് കണ്ടുപിടിച്ചിട്ടും കാര്യമുണ്ടോ എന്ന് അറിയില്ല.”

ഞാൻ എല്ലാ കാര്യവും അമ്മയോട് തുറന്നു പറഞ്ഞു. അമ്മ അദ്ഭുതപ്പെട്ടുപോയി. എന്തായാലും നേരത്തെ അമ്മ കണ്ടു വച്ച പെണ്ണിനെ കല്യാണം കഴിക്കാൻ അമ്മ പിന്നീട് നിർബന്ധിച്ചതേയില്ല. ഭാഗ്യം, ആറുമാസം കടന്നുപോയിരിക്കുന്നു. ഇപ്പോൾ വീണ്ടും വിവാഹാലോചനകൾ വരുന്നുണ്ട്. ആ സംഭവത്തിന്‍റെ സ്വാധീനം എന്നിൽ കുറയട്ടെ എന്ന് അമ്മ കരുതിക്കാണും. ഇതിനിടയിൽ ആദ്യം വന്ന ആലോചനയുടെ ഭാഗമായി പെൺവീട്ടുകാർ എന്‍റെ വീടു സന്ദർശിച്ചു. കൂട്ടത്തിൽ അമ്മ കണ്ട പെൺകുട്ടിയും വന്നിട്ടുണ്ടായിരുന്നു. ഞാൻ വളരെ മടിച്ച് അവരെ കാണാൻ മുറിയിലേക്ക് ചെന്നു. അവൾ മുഖം തിരിഞ്ഞു നിൽക്കുകയാണ്. ആ മുറിയിൽ മറ്റാരും ഇല്ല. അവളോട് ഒരു കാര്യമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ. അത് പറയാൻ മുഖം കാണണമെന്നില്ല.

“ഞാൻ ഉള്ള കാര്യം തുറന്നു പറയുമ്പോൾ വിഷമം തോന്നരുത്. എനിക്ക് ഒരാളെ ഇഷ്‌ടമാണ്. അതു മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ ഐ ആം സോറി. ഈ ബന്ധത്തിന് യെസ് പറയാതെ എന്നെ ഒന്നു രക്ഷിക്കൂ. പ്ലീസ്!”

“ശരിക്കും ഞാൻ വേണ്ട എന്നു പറയട്ടെ…” അവൾ മുഖം തിരിക്കാതെ മറുപടി നൽകി.

ഓഹ്… ഈ സ്വരം…! ഞാൻ ഓടിച്ചെന്ന് അവളുടെ ചുമലിൽ പിടിച്ചു എന്‍റെ നേർക്കു തിരിച്ചു. ഞാൻ ഞെട്ടിത്തരിച്ചു പോയി. “പ്രിയ…!”

“അതേ, ഞാൻ തന്നെ” അവൾ ചിരിച്ചു.

“പക്ഷേ നീ”

“സത്യം പറയാലോ… എനിക്ക് അറേഞ്ച്ഡ് മാര്യേജ് വേണ്ട. ലവ് മാര്യേജാണ് ഇഷ്‌ടം. അതിന് ഞാൻ സ്വയം കണ്ടെത്തിയ ഒരു വഴിയാണ് ഈ കണ്ടതെല്ലാം എങ്ങനെയുണ്ട്?” അവൾ പൊട്ടിച്ചിരിച്ചു.

ഞാൻ അവളെ ചേർത്തു പിടിച്ചു. ശ്വാസം മുട്ടുന്ന വിധത്തിൽ… സ്വപ്നത്തിനും ജീവിതത്തിനും ഇടയിൽ സ്വന്തമായ ശുഭ നിമിഷം.

ദീപയുടെ കാമുകന്മാർ

സുഗന്ധപൂരിതമായ റോസാപ്പൂക്കളും മുല്ലപ്പൂക്കളും കൊണ്ട് അലങ്കരിച്ച മണിയറയിൽ ഡോ.ജയറാം കാത്തിരുന്നു. കിടക്കയ്ക്ക് അത്തറിന്‍റെ വശ്യഗന്ധം. വരന്‍റെ മോടി വെളിപ്പെടുത്തുന്നതരം മുണ്ടും ഷർട്ടും ആണ് വേഷം. വിദേശ ബ്രാന്‍റിന്‍റെ പെർഫ്യൂം ശരീരം മുഴുവൻ പൂശി അയാൾ അക്ഷമനായി വധു വരാൻ കാത്തിരിക്കുകയാണ്.

ഇന്നു രാവിലെയായിരുന്നു ഡോ. ജയറാമിന്‍റെയും ദീപയുടെയും വിവാഹം. മുറിക്കു പുറത്ത് പെൺചിരികളുടെ അലയടി. ദീപ വരുന്നതാണ്. അവൾ അകത്തു കയറിയ ശേഷം വാതിൽ കുറ്റിയിട്ടു. എന്നിട്ട് രണ്ടു ചുവടു മുന്നോട്ടു വച്ച ശേഷം അവിടെത്തന്നെ നിന്നു. മണവാളൻ വന്നു കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയോടെ ആണ് ആ നിൽപ്.

“വരൂ… ദീപ” ജയറാം വിളിച്ചു. “നോക്കൂ, എനിക്കിത്തരം ഫോർമാലിറ്റീസിലൊന്നും താൽപര്യമില്ല. ഇയാൾ വരൂ” ദീപ തലയുയർത്തി അയാളെ ലജ്ജയോടെ നോക്കി.

“ഭാര്യ ഒരു ഗ്ലാസിൽ പാലുമായി വരുന്നു. മേശപ്പുറത്തു വയ്‌ക്കുന്നു. ഭർത്താവിന്‍റെ പാദം വണങ്ങുന്നു. അയാൾ ഏകാധിപതിയെപ്പോലെ അവളെ പിടിച്ചെഴുന്നേൽപ്പിക്കുന്നു. പിന്നെ കിടക്കയിലേക്ക് തള്ളിയിടുന്നു. എന്തൊക്കെ നോൺസെൻസ്…! നോക്കൂ. എന്‍റെ ഭാര്യ എന്‍റെ കൂട്ടുകാരിയാണ്. അടിമയല്ല. ഞാനും നിന്‍റെ ഫ്രണ്ട് ആണ്. ശരിയല്ലോ…”

“അതെ…”

“ഒരു കാര്യം കൂടി. നമുക്കിടയിൽ ഒരു രഹസ്യവും ഉണ്ടാകാൻ പാടില്ല. എല്ലാം തുറന്നു പറയണം.”

“സമ്മതം” ദീപ പുഞ്ചിരിയോടെ അയാൾക്കരികിൽ ഇരുന്നു.

“എന്‍റെ കാര്യം തന്നെ ആദ്യം പറയാം. കഴിഞ്ഞ 28 വർഷങ്ങൾക്കിടയിൽ ഞാൻ ഇതുവരെ ഒരു പെൺകുട്ടിയെപ്പോലും നോക്കിയിട്ടില്ല എന്നു പറഞ്ഞാൽ അതു പച്ചക്കള്ളം ആവും. എനിക്ക് കുറേ ഗേൾഫ്രണ്ട്സ് ഉണ്ടായിട്ടുണ്ട്. അതൊക്കെ പറയാൻ എനിക്കൊരു മടിയുമില്ല. ഇന്നലെ വരെ നിനക്ക് ഞാൻ ഒരു അപരിചിതൻ ആയിരുന്നു. അതിനാൽ എന്‍റെ മുൻജീവിതം നിന്നെ ഒരു തരത്തിലും ബാധിക്കില്ല. ഇന്നു മുതൽ നീ മാത്രമാണ് എന്‍റെ ജീവിതത്തിലെ പെണ്ണ്. അതുപോലെ മുമ്പ് നിനക്കും ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നോ? കോളേജ് ഡേയ്സിൽ ആരെയെങ്കിലും പ്രണയിക്കാത്തവരുണ്ടോ?”

“ഓ… എന്തൊക്കെയാണ് പറയുന്നത്?”

“കമോൺ ദീപ, നമ്മൾ എല്ലാം ഒരുതരത്തിൽ ബയോളജിക്കൽ അനിമൽസ് മാത്രം ആണ്. സെക്‌സ് എന്ന് പറയുന്നത് വിശപ്പു പോലൊരു വികാരവും. ഭാവി ഭർത്താവിനോ ഭാര്യക്കോ വേണ്ടി യുവത്വത്തിന്‍റെ ആ ഫീലും രസോക്കെ എന്തിനാ മാറ്റിവയ്‌ക്കുന്നേ? മാത്രമല്ല ഇക്കാലത്തെ ജീവിത സാഹചര്യത്തിൽ അത്ര ശുദ്ധനായി ജീവിക്കാൻ പറ്റുമോ? നീ പറയൂ.”

“ശരിയാണ്. ചേട്ടൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.”

“എങ്കിൽ പറ. നിന്‍റെ പഴയ ആൺ ചങ്ങാതിമാരെക്കുറിച്ച്. എനിക്കൊരു കുഴപ്പവുമില്ല. എന്‍റെ ഗേൾഫ്രണ്ട്സിന്‍റെ കാര്യം ഞാൻ പറഞ്ഞില്ലേ. ഉമയും അരുന്ധതിയും എംബിബിഎസിന് എന്‍റെ സഹപാഠികളായിരുന്നു. പിന്നെ വിദേശത്ത് സ്പെഷ്യലൈസേഷന് പോയപ്പോൾ ഗ്രേസിയുമായി റൂം പങ്കിട്ടുണ്ട്.

“ചേട്ടൻ പറഞ്ഞതു നേരാ. ഇത്രയും ഫ്രീ മൈന്‍റായ ചേട്ടനെ കിട്ടിയത് എന്‍റെ ഭാഗ്യം. എനിക്കും ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഞാൻ വിക്‌ടറിന്‍റെ കൂടെ സിനിമയ്ക്കും ബീച്ചിലും പോയിട്ടുണ്ട്.

“ഓ.കെ.”

ടോണിക്ക് ഫസ്റ്റ് പ്രൈസ് കിട്ടിയപ്പോൾ അവനെ കെട്ടിപ്പിടിച്ചിട്ടുണ്ട്.

“അതു കൊള്ളാം.”

ഞങ്ങൾ ഒരുമിച്ച് സ്നാപ്പ്ഷോട്ട് എടുത്തിട്ടുണ്ട്. ടോണിക്ക് ഞാനില്ലെങ്കിൽ ഉറക്കം വരില്ല. കസിന്‍റെ കല്യാണത്തിനു പോയ ദിവസം… അവൻ.

“ഛെ… നാണമില്ലെ നിനക്ക്.”

“എന്തിനാ നാണിക്കുന്നേ. ജോർജിന്‍റെ കാര്യമാണ് ഏറെ രസം. അവന്‍റെ കൂടെ പുറത്തേക്കു പോയാൽ പിന്നെ പറയുകയേ വേണ്ട. കാണുന്ന മാത്രയിലേ ദേഹത്തേക്കു പാഞ്ഞു കയറും.”

“നിർത്തൂ… യക്ഷി! ഇതൊക്കെ സ്വന്തം ഭർത്താവിനോട് വിളമ്പാൻ നാണമില്ലേ?”

“കേട്ടപ്പോൾ നിങ്ങൾക്ക് ഇത്രയും ദേഷ്യം. അപ്പോൾ ആ ഫോട്ടോസ് കണ്ടാൽ എന്തു ചെയ്യും?”

“ഓഹോ… അവന്മാർക്കൊപ്പം നീ ഫോട്ടോയും എടുത്തു സൂക്ഷിച്ചല്ലേ.”

ദീപ തന്‍റെ സ്യൂട്ട്കേസ് തുറന്ന് ഒരു ആൽബം പുറത്തെടുത്തു.

“നോക്കൂ.”

ദീപയ്ക്കൊപ്പം കെട്ടിമറിയുന്ന ചുണക്കുട്ടന്മാരെ കണ്ട് ഡോ. ജയറാം നാണിച്ചു പോയി. വികട്ർ, ടോണി, ജോർജ്… ദീപയുടെ പ്രിയപ്പെട്ട വളർത്തുനായ്ക്കൾ!! അവ ഡോക്‌ടർ ജയറാമിനെ ഫ്രെയിമിൽ നിന്ന് പരിഹാസത്തോടെ നോക്കി.

“എന്തോ… ഒന്നും പറയാനില്ലേ…? ഒരു കാര്യം മനസ്സിലാക്കൂ. ഞങ്ങൾക്കിടയിൽ സ്വാതന്ത്യ്രം മാത്രമേയുള്ളൂ. അതിർ വരമ്പുകളില്ല. നിങ്ങളുടെ ഗേൾഫ്രണ്ട്സും നിങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ പോലും… യാതൊരു അനാവശ്യ ചിന്തയും ഞങ്ങൾക്കിടയിലില്ല. ആരെയും താഴ്ത്തിക്കെട്ടാറുമില്ല. സ്നേഹം ശുദ്ധമായിരിക്കണം. അതിൽ കാമത്തിനാവരുത് മുൻഗണന.” ആദ്യരാത്രി സ്വയം കുളമാക്കിയ ഖിന്നതയോടെ ഡോ.ജയറാം തലകുനിച്ചു.

കഥകളി

അനുപമ നന്നേ നേരം പുലർന്ന ശേഷമാണ് എഴുന്നേറ്റത്. ഇന്ന് വളരെ നേരത്തെ തന്നെ ഓഫീസിൽ പോകണം എന്നാണ് കരുതിയത്. പക്ഷേ നടപ്പില്ലെന്ന് തോന്നുന്നു. അവൾ വേഗം കയ്യും കാലും കഴുകി പല്ല് തേച്ച് എത്തിയപ്പോൾ ഊണ് മേശയിൽ കട്ടൻചായ റെഡി. അവൾ അടുക്കളയിൽ എത്തിനോക്കി. സ്റ്റൗ അടുപ്പ് കത്തിച്ചു പലഹാരത്തിനും ഉച്ചയൂണിനും ഉള്ള ഒരുക്കങ്ങൾ നടക്കുന്നതേ ഉള്ളൂ. ഇപ്പോൾ 7.30 കഴിഞ്ഞു. 8.30 നുള്ള ബസ്സിൽ പോക്ക് നടക്കുമോ?

കഥകളി കണ്ടു രാത്രി നന്നേ താമസിച്ചാവും അമ്മ വന്നത്. തനിക്ക് കൂട്ടുകിടക്കാൻ വന്ന കമലമ്മയും പോയതിനു ശേഷമാവും അമ്മ എത്തിയത്. അവൾക്ക് അതിശയം തോന്നി. അമ്മയുടെ ഈ കഥകളി ഭ്രാന്ത്. കൂടുതൽ ആലോചിച്ച് നിന്നാൽ തന്‍റെ തലയ്ക്ക് ചൂടുപിടിക്കുമെന്നുള്ളത് കൊണ്ട് അവൾ വേഗം പോയി കുളിച്ചുവന്നു.

അവൾക്ക് ഇഷ്ടപ്പെട്ട സ്പെഷ്യൽ ഉപ്പുമാവ് ആവി പറത്തി മേശമേൽ വച്ചിട്ടുണ്ടായിരുന്നു. കപ്പലണ്ടിയും ഉണക്കമുന്തിരിയും ചേർത്ത ചൂട് ഉപ്പു മാവ് പഞ്ചസാര വിതറി അവൾ വേഗം കഴിച്ചു.

“മോളെ ചോറ് ഇപ്പോ കെട്ടിത്തരാം, ഇന്നലെ കഥകളി കണ്ടു മടങ്ങി വന്നപ്പോൾ ലേശം വൈകി” അമ്മ പറഞ്ഞു.

“ചോറ് വേണ്ട. ബസ് പോകും” അവൾ വേഗം കുടയും എടുത്ത് ഇറങ്ങിയോടി. കൂടുതൽ മിണ്ടിയാൽ താൻ എന്തെങ്കിലും പറയും എന്നുതോന്നിയതിനാൽ ആണ് അവൾ അങ്ങനെ ചെയ്തത്.

പുറകെ നിന്ന് എന്തോ അമ്മ പറയുന്നതു കേട്ടു. അതുകേൾക്കാതെ അവൾ നടന്നു. ബസ്സിൽ കയറിയിട്ടു അവൾ അമ്മയെക്കുറിച്ച് ആലോചിക്കുകയായിരുന്നു.

അമ്മ ഒരു വിചിത്രജീവി ആണ് എന്നും ഒരു പ്രത്യേകതരം മാനസികരോഗി ആണോ എന്നും മറ്റും അവള് ചിന്തിച്ചുപോയി. ഇടയ്ക്കു ഓഫീസിലെ ഉറ്റ കൂട്ടുകാരി സുലക്ഷണ പറയാറുള്ള കാര്യം അവൾ ഓർത്തു. തന്‍റെ അമ്മയ്ക്ക് കഥകളി ഭ്രാന്തിനുള്ള ചികിത്സ നടത്തണം. അവൾക്ക് വീണ്ടും അമ്മയോട് എന്തെന്നില്ലാത്ത അരിശം തോന്നി.

ഓഫീസിൽ എത്തിച്ചേർന്നപ്പോൾ അവൾ ജോലിത്തിരക്കിൽ മുങ്ങിപ്പോയതിനാൽ കഥകളിയുടെയോ അമ്മയുടെ കാര്യമോ ഓർത്തില്ല. ഉച്ചയ്ക്ക് സുലക്ഷണ വീട്ടിൽ പോയതിനാൽ താൻ ചോറ് കൊണ്ടുവരാത്ത കാര്യം സുലക്ഷണ അറിഞ്ഞതുമില്ല.

വൈകുന്നേരം അവൾ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു. അവൾക്ക് പേടിയായി. അമ്മ എവിടെ പോയി എന്ന് കരുതി നിൽക്കുമ്പോൾ കമലമ്മ താക്കോൽ കൊണ്ട് തന്നു.

“അമ്മ ചിറക്കല് പോയി” അവൾ വേഗം വീട്ടിലേക്ക് കയറി. കുളിച്ച് ഡ്രസ് മാറി വന്നു ഫ്ളാസ്കിലെ ചൂട് ചായ കുടിച്ചു ഇലയിൽ മൂടി വച്ചിരുന്ന ഒരു മുറുക്ക് എടുത്ത് കഴിച്ചു. ആഴ്ചപ്പതിപ്പും പത്രവുമായി അവൾ റൂമിൽ പോയി. കുറച്ചു സമയം കഴിഞ്ഞു അമ്മ വന്നപ്പോൾ അവൾ അടുക്കളയിൽ ചെന്നു. എന്തോ പണിയിൽ ആണ് അമ്മ. അവളെ കണ്ടപ്പോൾ അമ്മ ഒന്നു വിസ്തരിച്ചു ചിരിച്ചു.

“മോളെ ഇന്ന് ചോറ് കൊണ്ട് പോകാൻ പറ്റിയില്ല അല്ലേ, കഷ്ടമായി? മോള് എന്ത് കഴിച്ചു” അമ്മ ചോദിച്ചു. അവളത് കേട്ടതായി നടിച്ചില്ല.

“അമ്മ എവിടെ പോയിരുന്നു” എന്നുചോദിച്ചു കൊണ്ട് അവൾ അടുക്കളയിലെ മേശപ്പുറത്ത് കയറി ഇരിന്നു.

“കമല ഒന്നും പറഞ്ഞില്ലേ?” അവൾ വെറുതെ തലയാട്ടി.

“വസുന്ധര വന്നിട്ടുണ്ട് ബോംബെയിൽ നിന്ന്. ഏറെ ദിവസമായി വന്നിട്ട്. എന്നെ അവൾ എത്ര ആൾക്കാരെ വിട്ട് വിളിപ്പിച്ചുവെന്ന് അറിയാമോ” പഴയ കളിക്കൂട്ടുകാരിയെക്കുറിച്ച് അമ്മ പറഞ്ഞുകൊണ്ടിരുന്നു. അവൾ ചിരിച്ചു.

അമ്മ അവളുടെ ഓഫീസിലെ വിശേഷങ്ങൾ എല്ലാം ഓരോന്നായി ചോദിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും ആവി പറക്കുന്ന ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടിയും വെളുത്തുള്ളി, കായം, കുരുമുളക് എന്നിവ ഇട്ട ധാരാളം മല്ലിയില ഇട്ടു തിളപ്പിച്ച രസം കടുക് പൊട്ടിച്ചശേഷം ചോറിനൊപ്പം വിളമ്പി. അനുപമയും അമ്മയും ഒരുമിച്ചു ഇരുന്നു ഓരോ വിശേഷം പറഞ്ഞു കഴിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് അമ്മ ഒരു കാര്യം പറഞ്ഞത്.

“മോളെ ചിറക്കല് അമ്പലത്തിലെ ഉത്സവം ആണ്, നീ അറിഞ്ഞില്ലേ” കഴിച്ചു കൊണ്ടിരുന്ന ചോറ് തൊണ്ടയിൽ തടഞ്ഞതു പോലെ തോന്നി അവൾക്ക്. ഇത്രയും അമ്പലങ്ങൾ എവിടെ നിന്ന് വന്നു. ഇവിടെ എല്ലാം കഥകളി മാത്രം അവതരിപ്പിക്കാൻ കാരണം എന്തെ എന്നാണ് അനുപമ ആലോചിച്ചുകൊണ്ടിരു ന്നത്.

“കമലമ്മ ഇന്ന് വരും. ഞാനും വസുന്ധരയും കൂടെ ഉത്സവം കണ്ടേ മടങ്ങു. അവിടെ കഥകളി ഉണ്ട്. ഇന്ന് ദുര്യോധന വധം ആണ്.” ലോകത്തിലെ എല്ലാ കഥകളികാരെയും അമ്പലക്കമ്മിറ്റിക്കാരെയും അവൾ മനസ്സാലെ ശപിച്ചുകൊണ്ടിരുന്നു.

“മോൾ നേരത്തെ കിടന്നോ… ഞാൻ പോയിട്ട് വരാം.” ഞാൻ കടയിൽ പോയിട്ട് വരാം എന്ന് പറയും പോലെയായിരുന്നു അത്. പിന്നെ അവൾ ഒന്നും കേട്ടില്ല. അവൾ വേഗം മുറിയിൽ പോയി കിടന്നു.

അവൾക്ക് ആരോടെല്ലാമോ അരിശം തോന്നി. പിറ്റേന്ന് അവൾ എഴുന്നേറ്റതു ഒരു പുതിയ തീരുമാനം എടുത്തുകൊണ്ടാണ്. എങ്ങനെയെങ്കിലും അമ്മയുടെ കഥകളി ഭ്രാന്തിന് ഒരു തിരിച്ചടി കൊടുക്കണം.

അവൾക്ക് എന്തോ ഒരു വാശി തോന്നി. അമ്മ നേരത്തെ എഴുന്നേറ്റു അടുക്കളപ്പണി തുടങ്ങി. അവൾ നേരെ അടുക്കളയിൽ ചെന്ന് അമ്മ എന്തെങ്കിലും പറയും മുമ്പേ പറഞ്ഞു.

“ഇന്ന് ചോറും വേണ്ട പലഹാരവും വേണ്ട. സുലക്ഷണയുടെ വീട്ടിൽ ഒരു വിശേഷം ഉണ്ട്.”

“ഇന്നലെ നീ ഒന്നും പറഞ്ഞില്ല മോളെ. എന്താ അവിടെ വിശേഷം”

“സുലക്ഷണയുടെ കല്യാണ നിശ്ചയം” അങ്ങനെ പറയാനാണ് അവൾക്കു തോന്നിയത്. എന്തായാലും അത് അടുത്ത മാസം ഉണ്ട്. അവൾ പോകാനുള്ള ഒരുക്കം തുടങ്ങി. അവളുടെ മനസ്സിൽ അപ്പോഴും അമ്മയോടുള്ള അരിശം കെട്ടടങ്ങിയിരുന്നില്ല.

ബാങ്ക് കവലയിൽ എത്തിയത് നേരത്തെ ആയിപ്പോയി. ബാങ്ക് കവലയിലെ പതിവ് വായ് നോക്കികൾ ആരും എത്തിയിട്ടില്ല. ഓഫീസിൽ ചെന്നിട്ട് അവൾ അബ്ദുവിനെ വിട്ടു രണ്ട് വടയും ചായും മേടിച്ചു കഴിച്ചു. ഉച്ചയ്ക്ക് അവൾ സുലക്ഷണയുടെ വീട്ടിൽ പോയി ഉണ് കഴിച്ചു.

“എത്ര ദിവസമായി ഞങ്ങൾ പറയുന്നു ഒരു ദിവസം ഇവിടെ തങ്ങാൻ. വീട്ടിൽ അടച്ചു കൂടി ഇരുന്ന് മടുത്തില്ലേ” സുലക്ഷണയുടെ മുത്തശ്ശനും അമ്മയും അച്ഛനും വീണ്ടും വീണ്ടും നിർബന്ധിച്ചു. ഇത് നല്ല ഒരു അവസരം ആണെന്ന് അവൾക്കും തോന്നി.

അനുപമ വീടിനു അടുത്തുള്ള സുജ സ്റ്റുഡിയോയിൽ വിളിച്ചു. അവളുടെ കൂടെ പഠിച്ച സുജയുടെ ചേട്ടന്‍റെ സ്റ്റുഡിയോ ആണത്. താൻ സുലക്ഷണയുടെ വീട്ടിൽ ആണ് ഇന്ന് വരില്ല എന്ന് അമ്മയോട് അറിയിക്കുവാൻ പറഞ്ഞു. അയാൾ കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് അവൾ ഫോൺ കട്ട് ചെയ്തു.

അമ്മ ഇന്നു കഥകളിയ്ക്ക് പോട്ടെ എന്ന് അവൾ അരിശത്തോടെ ഓർത്തു. സുലക്ഷണയുടെ വീട് ഒരു ബംഗ്ലാവ് ആയിരുന്നു. എത്ര ബന്ധുക്കൾ. എല്ലാവരും തമ്മിൽ എന്ത് സ്നേഹം! സമയം വേഗം പോകുന്നതുപോലെ തോന്നി. പക്ഷേ സന്ധ്യ ആയപ്പോൾ അവൾക്ക് ആകെ ഒരു മൂഡ് ഔട്ട് തോന്നി. വീട്ടിൽ പോകണം എന്നു തോന്നി.

സുലക്ഷണയുടെ പ്രതികരണം ആലോചിച്ച് അവൾ ആ ചിന്ത മാറ്റിവച്ചു. അടുത്ത ദിവസം അതിരാവിലെ തന്നെ പുറപ്പെട്ടു. സുലക്ഷണയും അമ്മയും അവളോട് ഭക്ഷണം കഴിഞ്ഞ് പോയാൽ മതി എന്നു പറഞ്ഞു. എന്നാലും അവൾ തിടുക്കത്തിൽ ഇറങ്ങി. ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കുന്ന അമ്മയെ ഓർത്തപ്പോൾ അവൾക്ക് ലേശം വല്ലായ്കയും ഒപ്പം കുറ്റബോധവും തോന്നി.

വീട്ടിൽ ചെന്നപ്പോൾ ആരെയും കണ്ടില്ല. കതക് തുറന്നിട്ടു മുറിയിൽ കിടക്കുന്ന അമ്മ. അവൾക്ക് അമ്മയോട് ഉള്ള അരിശം വീണ്ടും തലപൊക്കി. ഇന്നലെയും കഥകളി കണ്ട് താമസിച്ചു വന്നു കിടന്നതാവും. ഇന്ന് വരണ്ടായിരുന്നു. അമ്മയ്ക്ക് കഥകളി ഉണ്ടല്ലോ കൂട്ടിന്.

“മോളെ അമ്മയ്ക്ക് പനി കുറവുണ്ടോ” കമലമ്മ കുറച്ചു കഞ്ഞിയും ആയി വന്നു ചോദിച്ചു.

“പനിയോ അമ്മയ്ക്ക്” അത് എന്തോ ഒരു അവിശ്വസനീയമായ സംഗതി ആണ് എന്ന മട്ടിൽ അവൾ ചോദിച്ചു.

“ഇന്നലെ മോൾ പോയ ശേഷം ഉച്ചമുതൽ നല്ല പനി ആയിരുന്നു. നിന്നെ വിളിക്കണ്ട എന്നു പറഞ്ഞു. അതാ വിളിക്കാഞ്ഞത്.. കുട്ടുകാരിയുടെ കല്യാണ നിശ്ചയത്തിനു പോയതല്ലേ നീ.” അവൾ ഒന്നും കേട്ടില്ല.

പാവം എന്‍റെ അമ്മ എന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അവൾ അമ്മയുടെ മുറിയിൽ ഓടിക്കയറി. അമ്മ ചെറിയ മൂളലും ഞെരുങ്ങലുമായി കിടക്കുന്നു. അവൾ അടുത്തു ചെന്നപ്പോൾ അമ്മ കണ്ണ് തുറന്നു.

“നീ വന്നോ?” അമ്മ കട്ടൻ ചായ ഉണ്ടാക്കാം എന്നു പറഞ്ഞു ചാടി എഴുന്നേറ്റു.

“വേണ്ട അമ്മേ” അവൾ പറഞ്ഞു. ഞാൻ കഴിച്ചു. അമ്മ വിശ്വാസമില്ലാത്ത മട്ടിൽ നോക്കി.

“അമ്മ കിടന്നോളൂ. പനി കുറവുണ്ടോ?” അമ്മ മൂളി.

“കമല നിന്നോട് പറഞ്ഞോ?” അവൾ തലയാട്ടി.

“ഞാൻ കഷായം കഴിച്ചു. നല്ല കുറവ് ഉണ്ട്” അമ്മ ഒരിക്കലും ഇംഗ്ലീഷ് മരുന്ന് കഴിക്കില്ല എന്ന് അവൾ ഓർത്തു.

അവൾ അമ്മയെ തന്നെ ഉറ്റുനോക്കി. പാവം എന്‍റെ അമ്മ. എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ. കുഞ്ഞുന്നാളിലെ അച്ഛൻ മരിച്ചു പോയ തന്നെ ഇത്രയും വളർത്തി വലുതാക്കിയ എന്‍റെ അമ്മ.

നാട്ടിൽ ഒരാൾ പോലും ഒരു കുറ്റവും പറയാത്ത സ്ത്രീ. അതെ എല്ലാവർക്കും പ്രിയപ്പെട്ടവൾ തന്നെ. സിനിമ കാണാറില്ല. പരദൂഷണം ഇല്ല. ആകെ ഉള്ളത് കഥകളി കാണണം എന്ന് ഉള്ളത് മാത്രമാണ്. അത് അമ്മയ്ക്ക് എത്രമാത്രം സന്തോഷം കിട്ടുന്ന കാര്യം ആണ് എന്ന് ഇതുവരെയും തനിക്ക് മനസ്സിലായില്ല എന്ന് അവൾ ഓർത്തു.

ആ സന്തോഷം അമ്മയ്ക്ക് കിട്ടുന്നതിനു താൻ ഇത്രയും ദിവസം അരിശം കാണിച്ചതിൽ അവൾക്ക് ലജ്‌ജ തോന്നി. തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന തന്‍റെ അമ്മ. പെട്ടെന്ന് അവൾക്ക് കരച്ചിൽ വന്നു. പതുക്കെ അവൾ ചോദിച്ചു.

“ചിറക്കലെ ഉത്സവം കഴിഞ്ഞോ” അമ്മയുടെ കണ്ണിൽ എവിടെ നിന്നോ ഒരു തിളക്കം വന്നത് അവൾ കണ്ടു. ഉത്സവത്തെപ്പറ്റിയും കഥകളിയെപ്പറ്റിയും അമ്മ വാചാലയാവുന്നത് അവൾ അതിശയത്തിൽ കേട്ടിരുന്നു.

ഇത്രയും കാലവും താൻ ചോദിക്കാത്തതിനാലാണ് അമ്മ അതൊന്നും തന്നോട് പറയാഞ്ഞത് എന്ന് അവൾക്കും തോന്നി. അല്ലാതെ കഥകളിയോടുള്ള തന്‍റെ വിരോധത്തിനെക്കുറിച്ച് അമ്മയ്ക്ക് ഒരു അറിവും ഇല്ല എന്ന് അവൾക്ക് മനസ്സിലായി. അത് അവൾക്ക് ആശ്വാസകരമായി തോന്നി.

തന്‍റെ ഓരോ ദിവസത്തെയും കൊച്ചു കൊച്ചു വിശേഷങ്ങൾ തിരക്കുന്ന അമ്മയോട് ഒരു വിശേഷവും ഇന്നേവരെ താൻ തിരക്കാറില്ലായിരുന്നു എന്ന് അവൾ ഓർത്തു. അവൾ വെറുതെ അമ്മയുടെ കൈപ്പത്തിയിൽ തലോടി കൊണ്ടിരുന്നു. അവൾക്ക് എവിടെയെങ്കിലും പോയി പൊട്ടിക്കരയണം എന്ന് തോന്നി. പിന്നെ ആവട്ടെ അവൾ സ്വയം പറഞ്ഞു.

ശീമപ്ലാവിന്‍റെ അടുത്തോ ജാമ്പ മരച്ചുവട്ടിലോ എവിടെയെങ്കിലും ആവട്ടെ. അപ്പോഴും അമ്മ കീചക വധം കഥകളിയെപ്പറ്റി പറയുകയായിരുന്നു. അവൾ വെറുതെ കേട്ടിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും ഒരു ചെറിയ കണ്ണുനീർ തുള്ളി അവളുടെ കണ്ണിൽ നിന്ന് അമ്മയുടെ കൈത്തണ്ടയിൽ പതിച്ചത് അമ്മ അറിഞ്ഞില്ല, ഭാഗ്യം!

പൂന്തോപ്പിൽ അഷിമ

മിലിയുടെ ദേഷ്യം കൊണ്ട് ചുവന്ന മുഖം കണ്ട് അഷിമ പാടുപെട്ട് ചിരിയടക്കി. “രോഹന്‍റെ ബർത്ത്ഡേ പാർട്ടിയ്ക്ക് അനീഷ് നിനക്ക് പകരം പ്രിയയെയാണല്ലോ കൊണ്ടു പോകുന്നത്?” അഷിമ ചിരിക്കുന്നത് കണ്ടപ്പോൾ മിലിയുടെ ദേഷ്യം ഇരട്ടിയായി.

അഷിമ സ്നേഹത്തോടെ മിലിയുടെ കൈ തന്‍റെ നെഞ്ചോട് ചേർത്ത് പിടിച്ച് ശാന്ത സ്വരത്തിൽ പറഞ്ഞു. “മറ്റന്നാൾ ഞായറാഴ്ച ഫ്രഞ്ച് ലാംഗ്വേജിന്‍റെ എക്സാമായതു കൊണ്ട് ഞാൻ വരില്ലെന്ന് അനീഷിനോട് പറഞ്ഞിരുന്നു. പിന്നെയുള്ളത് പ്രിയയാണ്. അവർക്ക് രണ്ടുപേർക്കും പാർട്ടിയ്ക്ക് പോകാൻ വലിയ ഇഷ്ടമാണല്ലോ. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് പോകുന്നതിന് നിനക്കെന്താ ചേതം?”

“കാരണം എനിക്ക് അവളെ നന്നായി അറിയാം. നിന്നെ ഒഴിവാക്കി അനീഷിനെ സ്വന്തമാക്കാനാ അവളുടെ പ്ലാൻ.”

“സുന്ദരനും സുമുഖനും സമ്പന്നനുമായ ഒരാളെ ജീവിത പങ്കാളിയാക്കാൻ ഏത് പെണ്ണാ ആഗ്രഹിക്കാത്തത്? അങ്ങനെയൊരു ആഗ്രഹം അവളുടെ ഉള്ളിലും കാണുംന്ന് വിചാരിച്ചാ, അതിലെന്താ തെറ്റ്?”

“നിനക്ക് അനീഷിനെ നഷ്ടപ്പെടും. അതോർത്തിട്ട് നിനക്കൊരു വിഷമവും ഇല്ലല്ലോ?” മിലി സങ്കടത്തോടെ പറഞ്ഞു.

“ഒട്ടുമില്ല. അനീഷിന്‍റെ ജീവിതത്തിൽ എന്നേക്കാൾ നല്ലതായി വേറൊരു പെണ്ണില്ല. അത് തന്നെ കാരണം” അഷിമ തെല്ലും കൂസലില്ലാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ബർത്ത്ഡേ പാർട്ടിയ്ക്ക് പോകാൻ അവൻ നിന്നെ ആദ്യം വിളിച്ചതാ. അത് നീ മറന്നു പോയോ?”

“അനീഷിന്‍റെ കൂടെ പോകാൻ അവളെ അനുവദിച്ചത് ശരിയായില്ല. നീ പരീക്ഷയൊക്കെ മാറ്റി വച്ച് പോകേണ്ടതായിരുന്നു. മണ്ടിയാ നീ.”

“സത്യം പറയട്ടെ മിലി. അനീഷിന്‍റെ ഫ്രണ്ട്സൊക്കെ വളരെ റിച്ചാ. അവർ സംഘടിപ്പിക്കുന്ന പാർട്ടിയിൽ പോകാൻ എനിക്കൊട്ടും താൽപര്യമില്ല. വലിയ പോഷ് കാറിൽ വന്നിറങ്ങുന്ന ഫ്രണ്ട്സും പാർട്ടിയും ഒക്കെ കാണുമ്പോൾ ഒരുമാതിരി പൊള്ളത്തരം പോലെ തോന്നും. തന്നെയുമല്ല അവർക്കൊക്കെ ഞാൻ സ്ട്രെയിഞ്ചറാണ്. അനീഷിനും കുറച്ച് പ്രയാസം തോന്നും. അതുകൊണ്ടാ ഞാൻ പോകാതിരുന്നത്.” അഷിമ നേർത്ത പുഞ്ചിരിയോടെ മിലിയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. മിലി കുറച്ച് നേരം അഷിമയെ ആശ്ചര്യത്തോടെ നോക്കി നിന്ന ശേഷം ചോദിച്ചു.

“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”

“ങ്ഹും.. പറയാം.”

അഷിമ ജിജ്ഞാസയോടെ മിലിയുടെ മുഖത്തേക്ക് ഉറ്റു നോക്കി.

“നിനക്ക് അനീഷിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലേ?”

ചോദ്യം കേട്ട് ഒരു നിമിഷം ആലോചിച്ച് നിന്ന ശേഷം അഷിമ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“അനീഷ് എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവന്‍റെ സാന്നിധ്യം ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ വിവാഹം നടന്നേ പറ്റൂ എന്നൊന്നുമുള്ള തീവ്രമായ ആഗ്രഹം ഞാൻ മനസ്സിൽ സൂക്ഷിക്കാറില്ല. ഭാവിയിൽ എന്താണോ നടക്കുന്നത് അത് ഞാൻ സ്വീകരിക്കും.”

“നീയൊരു വിചിത്ര ജീവി തന്നെ,” മിലി അസ്വസ്ഥതയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

“സമ്പന്നമായ കുടുംബത്തിലെ ഒരു ഭാര്യയാകുക വഴി നിന്‍റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കും. അനീഷിനെ കൈ വിട്ടു പോകാതിരിക്കാൻ നീ ശ്രമിക്കണം. ഇക്കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം വച്ചു പുലർത്തുന്നത് ദോഷം ചെയ്യുകയേയുള്ളൂ.

“അനീഷിനെ ജീവിത പങ്കാളിയാക്കാൻ അവന്‍റെ പിന്നാലെ നടക്കുന്നത് വിഡ്ഢിത്തമല്ലേ. മിലി, നല്ല പങ്കാളി ഒപ്പം നടക്കുകയല്ലേ വേണ്ടത്. അല്ലാതെ മുന്നിലോ പിന്നിലോ അല്ലല്ലോ നടക്കേണ്ടത്.”

“പക്ഷേ…”

“ഇനി ഒരു പക്ഷേയുമില്ല. വാ നമുക്ക് ജിമ്മിൽ പോകാം. കുറച്ച് നേരം വർക്കൗട്ട് ചെയ്യുന്നതോടെ നമ്മൾ ഫ്രഷാകും.”

അഷിമ ഒരു കയ്യിൽ ബാഗും തൂക്കി മറ്റേ കൈ കൊണ്ട് മിലിയുടെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു. അഷിമ ജിമ്മിൽ പോകുന്ന കാര്യം അമ്മയെ അറിയിച്ച ശേഷം ഇരുവരും കൂടി പുറത്തേക്ക് നടന്നു.

ജിമ്മിൽ നല്ല തിരക്ക്. എല്ലാവരും ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായതിന്‍റെ സൂചനയാണത്. അഷിമ അവിടുത്തെ പഴയ മെമ്പറായിരുന്നു. അതുകൊണ്ട് അവിടെ വരുന്ന ഭൂരിഭാഗം പേർക്കും അവളെ നല്ല പരിചയമായിരുന്നു. അവരോടൊക്കെ ഹായ് ഹലോ പറഞ്ഞ് ചെറിയ കുശലാന്വേഷണം നടത്തി അവൾ വർക്കൗട്ട് ചെയ്യുന്നതിൽ മുഴുകി. എന്നാൽ മിലിക്കാകട്ടെ അഷിമയോട് സംസാരിക്കാനായിരുന്നു കൂടുതൽ താൽപര്യം.

ശാരീരികമായും മാനസികമായും ഫിറ്റായിരിക്കാനുള്ള അഷിമയുടെ ആഗ്രഹം അവളെ ആകർഷണീയമായ ശരീര സൗന്ദര്യത്തിനുടമയാക്കി. വർക്കൗട്ട് ചെയ്യുന്നതിലുള്ള അവളുടെ ഏകാഗ്രതയേയും അർപ്പണബോധത്തേയും വലിയ ആരാധനയോടെയാണ് അവിടെ എത്തിയിരുന്ന പുരുഷന്മാർ കണ്ടിരുന്നത്. അവരുടെ നോട്ടങ്ങളിൽ അശ്ലീലമായ ഭാവമായിരുന്നില്ല, മറിച്ച് അവളുടെ ഹൃദ്യമായ പെരുമാറ്റവും സംസാരവുമാണ് അവരെയെല്ലാം അവളുടെ സുഹൃത്തുക്കളാക്കിയത്. ഏകദേശം ഒരു മണിക്കൂർ സമയം ജിമ്മിൽ ചെലവഴിച്ച ശേഷം ഇരുവരും കൂടി വീട്ടിലേക്ക് മടങ്ങി.

“യു ആർ ദി ബെസ്റ്റ്, അഷിമ” യാദൃശ്ചികമായി മിലിയുടെ വായിൽ നിന്നു വന്ന പ്രശംസാവാക്ക് കേട്ട് അഷിമയ്ക്ക് സന്തോഷത്തോടൊപ്പം ആശ്ചര്യവും തോന്നി.

“താങ്ക്യൂ മിലി, പക്ഷേ പെട്ടെന്ന് എന്താ എന്നോടിത്ര സ്നേഹം?” അഷിമ ചിരിയോടെ ചോദിച്ചു.

“ഞാൻ സത്യമാ പറയുന്നത്. നിനക്ക് എന്താ ഇല്ലാത്തത്? സൗന്ദര്യം, നല്ല ശരീര വടിവ്, ഉയരം, എക്ണോമിക്സിൽ മാസ്‍റ്റേഴ്സ് ഡിഗ്രി അതും ഫോറിൻ ഡിഗ്രി, എംബിഎ, ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, എംഎൻസി കമ്പനിയിലെ ഉയർന്ന ഉദ്യോഗം, നല്ല പെരുമാറ്റം… ഒരു സാധാരണ സ്ക്കൂൾ അധ്യാപകന്‍റെ മകൾക്ക് ഇത്രയും ഉയരത്തിലെത്താൻ കഴിയുന്നത് വലിയ നേട്ടമല്ലേ? ഇപ്പോഴും നീ പഠിച്ചു കൊണ്ടിരിക്കുകയല്ലേ.”

“എനിക്ക് കിട്ടിയ അവസരങ്ങളിലും ഗുണങ്ങളിലും എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഒന്നിലും പരിഭവം തോന്നിയിട്ടില്ല. വ്യക്‌തിപരമായ നേട്ടങ്ങൾക്ക് മികച്ച കരിയർ ഉണ്ടാക്കുന്നതിന് മനസ്സു കൊണ്ട് അദ്ധ്വാനിക്കുന്നതിലാണ് എപ്പോഴും നേട്ടം. സ്വന്തം ദാരിദ്യ്രവും സുഖസൗകര്യങ്ങളുടെ കുറവും മറച്ചു വച്ച് ഉയരാനുള്ള എന്‍റെ ലക്ഷ്യത്തെ ഞാൻ ദുർബലമാക്കാറില്ല. എന്‍റെ ഈ കാഴ്ച്ചപ്പാടാണ് ജീവിതത്തിൽ എന്തെങ്കിലും നേടാൻ എന്നെ സഹായിച്ചത്.” അഷിമയുടെ വാക്കുകളിൽ നിറഞ്ഞ ആത്മവിശ്വാസവും ദൃഢനിശ്ചയവും തുളുമ്പി നിന്നിരുന്നു.

“ഇനി നീ അനീഷിനെ കല്യാണം കൂടി കഴിക്കുകയാണെങ്കിൽ പിന്നെ നിന്‍റെ ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല.” മിലി ഏറെ സന്തോഷത്തോടെ പറഞ്ഞു.

കുറച്ചുനേരം നിശബ്ദയായിരുന്ന അഷിമ ഏതോ ദാർശനികയെപ്പോലെ പറഞ്ഞു.

“എന്‍റെ സന്തോഷമത്രയും അനീഷുമായുള്ള വിവാഹവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നില്ല. എന്തെങ്കിലും വിശേഷപ്പെട്ടത് നേടിയിട്ട് അത് എന്നന്നേക്കുമുള്ള സന്തോഷമാണെന്ന് നിശ്ചയിക്കുക പ്രയാസമാണ് പെണ്ണേ… ജീവിതയാത്ര എന്നത് എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് ഞാനെപ്പോഴും എന്‍റെ ജീവിതത്തെ മികച്ചതാക്കാൻ നിരന്തരം ആക്ടീവായിരിക്കാനാണ് ഇഷ്‌ടപ്പെടുന്നത്. എന്നെ സംബന്ധിച്ച് ഈ ജീവിതയാത്ര പരമപ്രധാനമാണ്. പക്ഷേ എന്‍റെ ലക്ഷ്യമല്ല. അനീഷുമായുള്ള വിവാഹം നടന്നാൽ സന്തുഷ്ടയാകും നടന്നില്ലെങ്കിലോ ദുഃഖിക്കുകയുമില്ല.”

“നീ മറ്റുള്ള പെൺകുട്ടികളെ പോലെയല്ല… വളരെ വ്യത്യസ്ത തന്നെ.”

“എടീ പെണ്ണേ, ഈ ലോകത്തുള്ള എല്ലാവരും വ്യത്യസ്തരാണ്. നീയും അതെ, മറ്റുള്ളവരുമായി നമ്മൾ സ്വയം താരതമ്യം ചെയ്‌തു കൊണ്ടിരിക്കുന്നത് നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുത്തിക്കളയും. എന്‍റെ കാലിൽ നിന്നു കൊണ്ട് എന്‍റെ ജീവിതം സന്തോഷമുള്ളതാക്കി തീർക്കാനാണ് ആഗ്രഹം. ഈ യാത്രയിൽ അനീഷ് എന്‍റെ സഹയാത്രികനായാൽ സ്വാഗതം. അങ്ങനെയായില്ലെങ്കിലും എനിക്ക് വിഷമമുണ്ടാകില്ല. കാരണം മറ്റൊരു അനുയോജ്യനായ സഹയാത്രികനെ എനിക്ക് തീർച്ചയായും കിട്ടും. അതിൽ വിശ്വാസവുമുണ്ട്.”

“നിന്‍റെ വ്യത്യസ്തമായ നിലപാടുകൾ കൊണ്ടായിരിക്കും അനീഷ് നിന്‍റെ ആരാധകനായത്.” മിലി ചിരിച്ചു കൊണ്ട് പറഞ്ഞു. മിലിയുടെ വാക്കുകൾ കേട്ട് അഷിമ പുഞ്ചിരിച്ചു.

മിലിയും അഷിമയും നടന്ന് പകുതി ദൂരമായപ്പോഴേക്കും അനീഷിന്‍റെ കാർ അവർക്കരികിലായി വന്നു നിന്നു. യാദൃശ്ചികമായി അനീഷിനെ കണ്ട് ഇരുവരും അദ്ഭുതപ്പെട്ടു.

“ഹാ…നീ എങ്ങനെ ഇവിടെ?” അനീഷിനെ കണ്ട സന്തോഷത്തിൽ അഷിമയുടെ മുഖം ചുവന്നു തുടുത്തു.

“പാർട്ടിയ്ക്ക് പോകാൻ താൽപര്യം തോന്നിയില്ല.” അനീഷ് അഷിമയുടെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

“കുറച്ച് സമയം നിനക്കൊപ്പം ചെലവഴിച്ച ശേഷം പാർട്ടിയ്ക്ക് പോകാമെന്ന് വിചാരിച്ചു.”

“എന്താ? പ്രിയയേയും കൂടെ കൊണ്ടു പോകുന്നുണ്ടോ?” മിലി ഗൂഢമായ അർത്ഥത്തിൽ മുഖം കനപ്പിച്ചു കൊണ്ട് ചോദിച്ചു.

“ഇല്ല, അവൾ അമിതിനൊപ്പം പോയി. വാ, നമുക്ക് ഐസ്ക്രീം കഴിക്കാം.” മിലിയോട് അലക്ഷ്യമായി മറുപടി പറഞ്ഞ് അയാൾ അഷിമയുടെ മുഖത്തേക്ക് നോക്കി.

“ആദ്യം എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്ക്” മിലി സങ്കട ഭാവം നടിച്ചു കൊണ്ട് പറഞ്ഞു.

“ഓക്കെ” അനീഷ് മിലിയെ അവർക്കൊപ്പം കൂടാൻ നിർബന്ധിച്ചില്ല.

അഷിമ കാറിൽ ഇടത് വശത്തായി ഇരുന്നു. മിലി പിറകിലെ സീറ്റിലും കയറി. അനീഷ് കാർ മുന്നോട്ടെടുത്തു.

“ആദ്യം നിങ്ങൾ രണ്ടുപേരും എന്‍റെ വീട്ടിലേക്ക് വാ” അഷിമ അന്തരീക്ഷത്തിന് അയവു വരുത്താനായി പറഞ്ഞു.

“വേണ്ട, കുറച്ച് സമയം നിനക്കൊപ്പം ചെലവഴിക്കണം.” അനീഷ് വിസമ്മത ഭാവത്തിൽ പറഞ്ഞു.

“ആദ്യം വീട്ടിൽ ഒന്ന് പോകാം.” അവൾ സ്നേഹത്തോടെ നിർബന്ധിച്ചു.

“അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഒരു സ്പെഷ്യൽ ഫുഡ് കഴിക്കാം.”

“എന്താ?”

“അത് സീക്രട്ടാണ്.”

“എന്നാലും”

“പ്ലീസ്,” അഷിമ സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ അയാൾ കാർ അഷിമയുടെ വീട്ടിലേക്ക് തിരിച്ചു.

മിലി സ്വന്തം വീട്ടിലേക്ക് പോകാനാണ് ആഗ്രഹിച്ചതെങ്കിലും അഷിമ അവളെ നിർബന്ധിച്ച് കൂടെ വരാനാവശ്യപ്പെട്ടു.

അനീഷ് തനിക്ക് അനുയോജ്യനല്ലാത്ത പങ്കാളിയാണെന്ന് മിലിയ്ക്ക് ഒരു ധാരണയുള്ളതായി അഷിമയ്ക്ക് അറിയാമായിരുന്നു. അനീഷ് ചതിക്കുമോ എന്നവൾ ഭയപ്പെട്ടിരുന്നു. ഏറെ ശ്രമിച്ചിട്ടും മിലിയുടെ ധാരണ തിരുത്താൻ അഷിമയ്ക്ക് സാധിച്ചിരുന്നില്ല. ഇരുവരും കൂടെയുള്ളപ്പോഴൊക്കെ അന്തരീക്ഷത്തിന് അയവ് വരുത്താനായി അഷിമയ്ക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്.

അനീഷ് നല്ല മധുര പ്രിയനായിരുന്നു. അഷിമയുടെ അമ്മ തയ്യാറാക്കിയ സ്പെഷ്യൽ പേട രുചിച്ചപ്പോൾ അയാൾ ഏറെ ഉല്ലാസവാനായി. പേട തിന്നശേഷം മിലി അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി. അഷിമ അനീഷിനെ ഭക്ഷണം കഴിപ്പിച്ച ശേഷമാണ് മടക്കി അയച്ചത്. കളിചിരി തമാശകൾ നിറഞ്ഞ 2 മണിക്കൂർ നേരം കടന്നുപോയത് അവർ ഇരുവരുമറിഞ്ഞില്ല.

“ഒരു ലോംഗ് ഡ്രൈവിന് പോകാൻ തോന്നുന്നുണ്ട്,” പുറത്തെ തണുത്ത കാറ്റേറ്റപ്പോൾ അനീഷ് അഷിമയെ തന്‍റെ ആഗ്രഹമറിയിച്ചു.

“ഇന്നത്തേക്ക് ക്ഷമിക്കൂ. പിന്നീട് എന്നെങ്കിലും പോകാം.”

“മറ്റന്നാൾ പോകാം. പ്രോമിസ് ചെയ്യൂ. എക്സാം കഴിഞ്ഞ ശേഷം?” അനീഷ് സ്നേഹ നിർഭരമായ മിഴികളോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.

“ഷുവർ” അഷിമ സമ്മതിച്ചു.

“എക്സാം കഴിഞ്ഞയുടൻ ഇറങ്ങാം.”

“ഓകെ”

“എങ്ങോട്ടാ പോകുന്നതെന്ന് ചോദിക്ക്?”

“നിന്‍റെ കൂടെയല്ലേ, അപ്പോൾ എല്ലാ സ്ഥലവും മനോഹരമായിരിക്കുമല്ലോ.”

“ഐ ലവ് യൂ”

“മീ ടൂ”

ഇതിനിടെ അനീഷ് പലയാവർത്തി അഷിമയുടെ കൈ പിടിച്ച് ചുംബിച്ചു. അതിനു ശേഷം അയാൾ കാർ സ്‌റ്റാർട്ടാക്കി മുന്നോട്ടെടുത്തു. അനീഷ് നൽകിയ ഓരോ ചുംബനവും അഷിമയുടെ ശരീരത്തിലാസകലം മിന്നൽപ്പിണരുകൾ സൃഷ്ടിച്ചു. മനസ്സിൽ വല്ലാത്തൊരു ഇക്കിളി. അവൾ ലജ്ജയോടെ സ്വന്തം മുറിയിലേക്ക് പോയി.

തലയണ നെഞ്ചോടമർത്തി കിടക്കയിൽ കിടന്ന് അനീഷുമൊത്തുള്ള നിമിഷങ്ങളെ ഓർത്തെടുത്തു. ശരീരം രോമാഞ്ചം കൊണ്ടു. ആ സമയത്ത് അവളുടെ സ്വപ്നങ്ങളുടെ ലോകം കൂടുതൽ വർണ്ണപ്പകിട്ടാർന്നതു പോലെയായി. അവളുടെ മുഖത്തെ പുഞ്ചിരി അത് വെളിപ്പെടുത്തി കൊണ്ടിരുന്നു.

ഞായറാഴ്ച ഉച്ചയായപ്പോഴേക്കും എക്സാം കഴിഞ്ഞിരുന്നു. പരീക്ഷ കഴിഞ്ഞ സന്തോഷത്തോടെ പുറത്തു വന്ന അവളേയും കാത്ത് അനീഷ് വലിയ വാകമരച്ചുവട്ടിൽ നിൽക്കുന്നത് അവൾ ദൂരെ നിന്നു കണ്ടു.

അഷിമയേയും കൂട്ടി അനീഷ് നേരെ പാർക്കിലേക്ക് പോയി. ഏകദേശം അര മണിക്കൂർ നേരത്തെ ഡ്രൈവിനു ശേഷമാണ് അവിടെയെത്തിയത്. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ ഒരിടത്ത് ഏക്കർ കണക്കിന് വിശാലമായ പാർക്ക് പ്രണയിനികളുടെയും ഏകാകികളുടെയും പ്രിയപ്പെട്ട ഇടമായിരുന്നു.

മരങ്ങളും ചെടികളും നിറഞ്ഞ ഭംഗിയുള്ള ശാന്തമായ ഒരിടം. പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്ത ശേഷം ഇരുവരും തണുത്ത കാറ്റേറ്റു കൊണ്ട് പാർക്കിനുള്ളിലെ കരിങ്കൽ പാകിയ വഴിയിലൂടെ നടന്നു. അഷിമയ്ക്കപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. ചുറ്റുമുള്ള ഹൃദ്യമായ അന്തരീക്ഷവും തൊട്ടരികെ പ്രിയപ്പെട്ടവനും ചേർന്നുള്ള ആ സന്തോഷത്തിൽ അവൾ ഏതോ ഇഷ്ടപെട്ട പാട്ട് മൂളാൻ തുടങ്ങി. അവളുടെ മുഖത്തെ സന്തോഷം വായിച്ചറിഞ്ഞ അനീഷ് അവളറിയാതെ അവളുടെ സുന്ദരമായ മുഖത്തേക്ക് ഉറ്റുനോക്കി.

“ഈ ലോകത്തിൽ വച്ചേറ്റവും സുന്ദരിയായ സ്ത്രീയാണ് നീ,” അനീഷിന്‍റെ ചുണ്ടിൽ നിന്നും അവിചാരിതമായി വന്ന വാക്കുകൾ കേട്ട് അവളൊരു നിമിഷം കോരിത്തരിച്ചു പോയി. അവൾ പൂർവ്വാധികം സ്നേഹത്തോടെ അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“പച്ചക്കള്ളം” അവൾ തമാശ കലർത്തി കൊണ്ട് പറഞ്ഞു. മറുപടി പറയാതെ അനീഷ് അവളെ ചേർത്തു നിർത്തി. അവളുടെ കൈത്തലത്തിൽ ചുംബിച്ചു.

“നീയൊരു മജീഷ്യനെപ്പോലെയാ, നിന്നോട് സംസാരിക്കുന്തോറും ഇഷ്‌ടം കൂടി കൂടി വരും. അതുകൊണ്ട് ഈ ഇഷ്‌ടത്തെ ഞാൻ എന്‍റെ ജീവിതത്തോട് ചേർത്ത് നിർത്തിക്കോട്ടെ,”

“നീ അസാധാരണയായ സ്ത്രീ തന്നെ.”

“ആണോ? അറിയില്ല, ഒന്നറിയാം. സ്വന്തം സ്വപ്നം പൂർത്തികരിക്കാനുള്ള ധൈര്യവും അർപ്പണവും കഠിന പരിശ്രമവുമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും അസാധാരണമായ ഉയരം കീഴടക്കാനാവും.” അഷിമ അനീഷിന്‍റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് പുഞ്ചിരിച്ചു.

അവർ പാർക്കിന് തൊട്ടരികെയുള്ള അരുവിയ്ക്ക് അഭിമുഖമായുള്ള സീറ്റിലിരുന്ന് കളകളാരവത്തിന്‍റെ സംഗീതം പൊഴിച്ചു കൊണ്ട് ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കി. അത് തങ്ങളുടെ ജീവിതത്തിന്‍റെ സംഗീതമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് അഷിമ അയാളുടെ ചുമലിലേക്ക് ചാഞ്ഞിരുന്നു. ഒരു വാഗ്ദാനം പോലെ അയാൾ അവളെ തലോടി.

മൊഴിയമ്പുകൾ

മൊബൈൽ ഫോൺ എത്ര നേരമായെന്തോ ചിലയ്ക്കാൻ തുടങ്ങിയിട്ട്!! ഞാൻ ഗാഢനിദ്രയിൽ നിന്ന് ഞെട്ടി ഉണർന്നത് തന്നെ ഇങ്ങനെ ആലോചിച്ചു കൊണ്ടാണെന്നു തോന്നുന്നു.

ഈ കൊച്ചു വെളുപ്പാൻ കാലത്ത് ആരാണ് വിളിക്കുന്നത്. ആ സമയത്ത് ഫോൺ കോൾ വരുമ്പോൾ അശുഭവാർത്ത എന്തോ ആവുമെന്ന് ഉറപ്പാണ്. ഉള്ളിൽ ആഞ്ഞുമിന്നിയ ചിന്തകളോടെ ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു. ഒപ്പം ഭിത്തിയിലെ ക്ലോക്കിലേക്കും പാളി നോക്കി. 5.55 am പുറത്ത് ഇപ്പോഴും ഇരുട്ടാണ്.

ആദ്യം വന്ന കോൾ കട്ട് ആയിട്ടുണ്ട്. ആകാംക്ഷയോടെ മുറിയിലെ ലൈറ്റ് ഓൺ ചെയ്‌തു. മിസ്ഡ് കോൾ ചെക്ക് ചെയ്‌തു. അമ്മായിയമ്മയുടെ കോൾ ആണ്. മനസിൽ പലവിധ ചിന്തകൾ..?

എന്തെങ്കിലും അത്യാവശ്യമില്ലെങ്കിൽ അമ്മ ഇത്ര രാവിലെ വിളിക്കില്ല. ഉറങ്ങിക്കിടക്കുന്ന പർവീയെ വിളിച്ചെഴുന്നേൽപ്പിക്കാനാണ് ആദ്യം തോന്നിയത്. പിന്നെ കരുതി അതിനുമുമ്പ് അമ്മയെ വിളിച്ചു നോക്കാമെന്ന്.

ഇങ്ങനെ ആലോചിക്കുമ്പോഴേക്കും വീണ്ടും ഫോൺ റിംഗ് ചെയ്‌തു.

“ഹലോ അമ്മ, നമസ്തേ! എന്തെ വിശേഷിച്ച്?”

എന്‍റെ സ്വരത്തിൽ ഭയം മുന്നിട്ടു നിൽക്കുന്നു. രാത്രി ഉറങ്ങാത്തതു കൊണ്ടാകാം അമ്മയുടെ സ്വരം കനം തൂങ്ങി നിൽക്കുന്നതായി അനുഭവപ്പെട്ടു.

“ഹായ് മോളെ! നമസ്തേ. ഇവിടെ എല്ലാവർക്കും സുഖം തന്നെ.” അമ്മയുടെ മറുപടി കേട്ടപ്പോൾ ആശ്വാസവും അമ്പരപ്പും ഒരുമിച്ചാണ് തോന്നിയത്. അങ്ങോട്ട് എന്തു ചോദിക്കണം എന്നാലോചിക്കാൻ പോലും ഇട നൽകാതെ അമ്മ പറയാൻ തുടങ്ങി.

“ഞാൻ വിളിച്ചത് വേറൊന്നിനുമല്ല കുട്ടി, നിങ്ങൾ എഴുന്നേറ്റോ എന്നറിയാനാ. ഇന്ന് രണ്ടുപേർക്കും അവധി തീരുമല്ലോ. ഓഫീസില്‍ പോകാൻ റെഡി ആവാണമല്ലോ. പർവീണിനോടും നേരത്തെ എഴുന്നേൽക്കാൻ പറയൂ.”

അമ്മ ഇതുപറയുമ്പോഴാണ് അക്കാര്യം ഓർമ്മയിലേക്ക് വന്നത്. ശരിയാണ് ഇന്ന് മുതൽ ഓഫീസിൽ പോകണം. പുതിയ ഗൃഹഭരണത്തിന് ചുക്കാൻ പിടിച്ചു കൊണ്ടു വേണം. കാര്യങ്ങളൊക്കെ മുന്നോട്ടു പോകണമെങ്കിൽ രണ്ടാളും ഒത്തുപിടിക്കണം.

പർവീൺ പുതിയ ജനറേഷനിലെ യുവാവാണ്. അതിനാൽ വീട്ടുകാര്യങ്ങളിൽ കൂടെ കൂടുമോ എന്ന ആശങ്ക പലർക്കുമുണ്ട്. പ്രത്യേകിച്ചും പർവിയുടെ അമ്മയ്ക്കു പോലും.

അമ്മയുടെ ഈ ആശങ്കയും മറ്റും കേട്ടപ്പോൾ ഒട്ടൊരു ഈർഷ്യം തോന്നി. പക്ഷേ അതിന്‍റെ പേരിൽ ഒന്നും പറയാനോ അവഹേളിക്കാനോ ഞാൻ ഇല്ല.

“അമ്മ വിഷമിക്കാതെ, ഞാൻ എല്ലാം നോക്കിക്കോളാം. പർവി ഉറങ്ങുകയാണ്. എഴുന്നേൽക്കുമ്പോൾ അമ്മയെ വിളിക്കാൻ പറയാം.”

ഫോൺ കട്ട് ചെയ്‌ത് മെഹർ ദീർഘ ശ്വാസമെടുത്തു. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായതേയുള്ളൂ.

ഡൽഹിയിലാണ് രണ്ടാൾക്കും ജോലി. വിവാഹശേഷം 15 ദിവസം വീട്ടിൽ നിന്നു. പിന്നെ ഡൽഹിയിലേക്ക് മടങ്ങി. ഇവിടെ ഒരു വീട് എടുത്ത് എല്ലാം ഒരുക്കി. എന്തായാലും വിവാഹശേഷം ബന്ധുക്കളുടെ കൂടെ താമസിക്കുന്നില്ല എന്ന് മുൻകൂട്ടി എടുത്ത തീരുമാനമാണ്.

ലവ് മാര്യേജ് ഒന്നുമല്ല, എങ്കിലും കോമൺ ഫ്രണ്ട്സ് ഉണ്ടായിരുന്നതിനാൽ നേരത്തെ പരിചയം ഉണ്ടായിരുന്നു. കാണുമ്പോൾ ചിരിക്കും എന്നതിനപ്പുറം കുടുംബത്തിലൂടെ ബന്ധം വിവാഹ പ്രൊപ്പോസൽ വരുന്നതു വരെ രണ്ടുപേർക്കും ഇല്ലായിരുന്നു. യഥാർത്ഥത്തിൽ രണ്ടുപേർക്കും ഉള്ളിന്‍റെയുള്ളിൽ ഇഷ്ടം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

വിവാഹ ശേഷം ഡൽഹിയിലേക്ക് എത്തിയപ്പോൾ കുറച്ച് ആശ്വാസമാവുകയായിരുന്നു മെഹറിന്. എന്തു കാര്യവും പിന്നാലെ നടന്ന് എന്ന മട്ടിൽ ചോദിച്ചു കൊണ്ടിരിക്കുന്ന അമ്മായിയമ്മ ആണ് പ്രധാന കാരണം. രാവിലെ എഴുന്നേറ്റോ, ചായ ഉണ്ടാക്കിയോ ഉച്ചയ്ക്ക് എന്തു കഴിച്ചു. എന്തൊക്കെ വാങ്ങി, ഇങ്ങനെ ലോകത്തുള്ളതും ഇല്ലാത്തതുമായ കുഞ്ഞു കുഞ്ഞുകാര്യങ്ങൾ ചോദിച്ച് ശ്വാസം മുട്ടിക്കും.

രാവിലെയും വൈകിട്ടും എവിടെ ആയാലും വിളിച്ചിരിക്കും. ഇങ്ങനെ ഇടം വലം വിടാതെയുള്ള അന്വേഷണവും. അമിത ശ്രദ്ധയും അവൾക്ക് അസഹ്യമായി തോന്നിയിരുന്നു.

സംഭവമൊക്കെ നല്ലതു തന്നെ തന്‍റെ മകനെയും മരുമകളെയും കുറിച്ചുള്ള ചിന്തയാണ്. അവർ സന്തോഷമായിരിക്കണം എന്ന ആഗ്രഹമാണ്. പക്ഷേ, ഇതിന്‍റെ പേരിൽ അവരുടെ ചിറക് അരിഞ്ഞ അവസ്‌ഥ ആക്കിയാൽ എങ്ങനെയാണ്..

എന്തിനും ഏതിനും അമ്മയുടെ അനുവാദവും ആശീർവാദവും വാങ്ങണം. അവർ പറയുന്ന പോലെ മാത്രം ജീവിക്കാവൂ എന്നൊക്കെയായാലോ! ആദ്യം ഇങ്ങനെ ചില്ലറ വിഷമം മെഹ്റിന് തോന്നിയെങ്കിലും കല്യാണം കഴിഞ്ഞു അന്യനാട്ടിൽ താമസിക്കാൻ പോയ മക്കളെ ഓർത്തുള്ള ആധി ആണല്ലോ എന്നു കരുതുമ്പോൾ തൽക്കാലം മനസ് അടങ്ങും.

“നീ എന്താ നേരത്തെ എഴുന്നേറ്റത്?” പാതി അടഞ്ഞ മിഴികൾ തിരുമ്മിത്തുറന്ന് പർവി, സോഫയിലേക്ക് ചാഞ്ഞിരുന്നു.

“അമ്മ വിളിച്ചു അതാണ്. മോനോട് വിളിക്കാൻ പറഞ്ഞിട്ടുണ്ട്.” കൂടുതലൊന്നും പറയാതെ മെഹർ അടുക്കളയിലേക്ക് നടന്നു.

“ഇത്ര രാവിലെ! ഈ അമ്മയ്ക്ക് ഉറക്കമൊന്നുമില്ലേ!”

അടുക്കളയിൽ അവളുടെ പിന്നാലെ ചെന്ന് പർവി ബ്രഷും പേസ്റ്റുമെടുത്തു.

“അതേ, അമ്മയ്ക്ക് ഉറക്കമില്ല. മാത്രമല്ല, എത്ര ദൂരെ ഇരുന്നാലും മിസൈൽ അയക്കാലോ… മോനേക്കുറിച്ചുള്ള ചിന്തയാണ്.” മെഹർ പരിഹാസത്തിന്‍റെ അമ്പ് ഒളിപ്പിച്ചു വച്ചു മെല്ലെ എയ്തു കൊടുത്തു.

“എനിക്ക് എന്‍റെ കാര്യം നോക്കാൻ പ്രാപ്തിയുണ്ടെന്ന് അമ്മയ്ക്ക് നന്നായിട്ട് അറിയാം. കഴിഞ്ഞ രണ്ടു വർഷമായിട്ട് ഞാൻ തനിച്ചാണല്ലോ കഴിയുന്നത്. എല്ലാം സ്വയം മാനേജ് ചെയ്‌തു തന്നെ പോകുന്നുണ്ട്. ഞാൻ ഭക്ഷണം ഉണ്ടാക്കുമെന്ന് ഇപ്പോൾ മാഡത്തിനും അറിയാലോ!” മെഹറിന്‍റെ ദേഷ്യത്തെ തണുപ്പിക്കാൻ പർവി തന്‍റെ വാക്ചാതുര്യം നന്നായി പ്രയോഗിച്ചു.

രണ്ടുപേരും ചേർന്ന് വീട്ടുജോലിയൊക്കെ ഭംഗിയായി ഒതുക്കി ഓഫീസിലേക്ക് പോയി.

മെഹറിന്‍റെ ഓഫീസാണ് ആദ്യം. അതിനാൽ അവളെ ആദ്യം അവിടെ ഇറക്കിവിട്ട് പർവി തന്‍റെ ഓഫീസിലേക്ക് പോകും. അതിനാൽ മെഹർ വലിയ സന്തോഷത്തിലായിരുന്നു. പഴയ പോലെ ബസിലൊന്നും കയറി കഷ്ടപ്പെടേണ്ട. ഡൽഹിയിലെ ഗതാഗതക്കുരുക്കും, മലിനീകരണവും അസഹ്യമാണ്. ബസിലൊക്കെ കയറി ഒരു മണിക്കൂർ ഇരിക്കേണ്ടി വന്നാൽ ആയുസിന്‍റെ പകുതി പോയി എന്നു കൂട്ടിയാൽ മതി.

മെഹർ വളരെ സന്തോഷവതിയായി കാണപ്പെട്ടപ്പോൾ ഓഫീസിലെ കൂട്ടുകാരും കളിയാക്കി.

“രണ്ടാളും, അമ്മായിയമ്മയിൽ നിന്നൊക്കെ രക്ഷപ്പെട്ട് സുഖായിട്ട് കഴിയുവല്ലേ… വീട്ടിലെ ബോസ് നീയാണല്ലോ.”

“ട്രാജഡി എന്താണെന്നറിയോ മെഹർ, ഇക്കാലത്ത് പഠിപ്പും വിവരവുമുള്ള അമ്മായിയമ്മമാർ പോലും മരുമകളെ കൺട്രോൾ ചെയ്യാനും അവരുടെ ജീവിതം കുട്ടിച്ചോറാക്കാനും ശ്രമിക്കുന്നില്ലേ! എന്‍റെ ഭർതൃവീട്ടുകാരും ഒട്ടും മോശമല്ല. അമ്മായിയമ്മ ടീച്ചറാണ്. പക്ഷേ എങ്ങനെ മരുമകളെ ട്രീറ്റ് ചെയ്യണം എന്നറിയില്ല. ഇതിനൊന്നും ഒരിടത്തും പരിശീലനം കിട്ടില്ലല്ലോ.”

ഓഫീസിൽ ഏറ്റവും കളിച്ചും ചിരിച്ചും നടക്കുന്ന ബീന തന്‍റെ അനുഭവങ്ങളെക്കുറിച്ച് ഇടയ്ക്കൊക്കെ ഇങ്ങനെ പറയാറുണ്ട്. അവൾ വീട്ടിൽ മറ്റൊരാളും പുറത്തു കടന്നാൽ യഥാർത്ഥ ബീനയുമാണെന്ന് കൂട്ടുകാർ കളിയാക്കുന്നത് വെറുതെയല്ല.

“അമ്മായിയമ്മയുടെ മുന്നിൽ ഒരു പാട് സന്തോഷം കാണിക്കരുത്. കാണിച്ചാൽ കുശുമ്പ് കേറിത്തുടങ്ങും. സങ്കടമുള്ള മുഖവുമായി വീട്ടിലിരിക്കുന്നതാ സേഫ്. ഇപ്പോൾ എന്‍റെ ഭർത്താവിനും അറിയാം ഈ ട്രിക്ക്. അങ്ങനെ വീട്ടിലെ സിറ്റ്‍വേഷൻ ഗംഭീരായിട്ട് മാനേജ് ചെയ്യാം…”

ബീന പൊട്ടിച്ചിരിയോടെ തുടർന്നു.

ഹേയ്… ഡിയേഴ്സ്… എന്‍റെ അമ്മായിയമ്മ, സമീപത്തില്ലെങ്കിലും ദിവസവും ധാരാളം മിസൈലുകൾ വന്നു പതിക്കുന്നുണ്ട്. പല നേരം ഫോൺ ചെയ്‌ത് ഡീറ്റൈയിൽ ആയി എല്ലാം ചോദിക്കും. പിന്നെ കംപ്ലീറ്റ് ഉപദേശമാണ്.”

മെഹർ മേശപ്പുറത്തെ ഫയലുകൾ അടുക്കി വച്ചു. അവളുടെ മുഖത്ത് ആ സമയത്ത് അമ്മായിയമ്മയോടുള്ള അനിഷ്ടം പ്രകടമായിരുന്നു.

ഓഫീസിൽ പലവട്ടം ഫോൺ ചെയ്യും എടുക്കാൻ പറ്റാറില്ല. അപ്പോൾ ഇങ്ങോട്ടു വാട്ട്സാപ്പ് മെസേജിലൂടെ ഉപദേശം പാഴ്സലായി വരും. ഞാൻ നമ്പർ മൂട്ട് ചെയ്‌തിട്ടിരിക്കുവാ…

മെഹറിന്‍റെ തുറന്നു പറച്ചിൽ കേട്ട് എല്ലാവരും ഒന്നു ഞെട്ടി.

“സത്യം?”

രമ തലയിൽ കൈവച്ചു. ബിന ചിരി അടക്കാൻ പാടുപെട്ടു. “ഇന്ന് ഏതു പോസിഷൻ ആയിരുന്നു എന്ന് ചോദിച്ചോ?” ചോദ്യം കേട്ട് മെഹർ അവളെ വേദനിപ്പിക്കും വിധം നുള്ളി.

“അത്രയ്ക്കൊന്നും ഇല്ല. പക്ഷേ ഇടയ്ക്ക് വീഡിയോ കോൾ വരും. രാത്രിയിൽ അപ്പോഴാണ് രസം. ഞാൻ സ്ലീവ്ലസ് ഡ്രസ് മാറ്റി വേറെ എന്തെങ്കിലും എടുത്ത് ധരിക്കും. ചിലനേരം ഞാൻ വീഡിയോ കോൾ ചെയ്യാൻ മടിക്കുമ്പോഴും അമ്മ നിർബന്ധിക്കുമ്പോൾ പ്രത്യക്ഷപ്പെടേണ്ടി വരും.” ഓഫീസിൽ നിന്ന് മടങ്ങി വന്നപ്പോഴും മെഹർ അമ്മയെ കുറിച്ചാലോചിച്ചു കൊണ്ടിരുന്നു. ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നതെങ്കിലോ… “ഹോ… അമ്മയുടെയും മകന്‍റെയും ഇടയിൽ പെട്ട് ഒരു സാൻവിച്ച് ആയി മാറിയേനെ!”

“അമ്മ വളരെ പൊസസീവ് ആണ്, പർവി അതാണ് ഇങ്ങനെ പെരുമാറുന്നത്.” മെഹറിന്‍റെ സംസാരം കേട്ട് പർവി പൊട്ടിച്ചിരിച്ചു.

“ഞാൻ ഒറ്റപുത്രൻ അല്ലല്ലോ, നിനക്കറിയോ, സീനുവിന്‍റെ അടുത്തും അമ്മയ്ക്ക് ഇതേ ലൈനാ…” പർവിയുടെ അനുജത്തിയാണ് സീനു. അവളും വിവാഹിതയാണ്.

“സീനുവിന്‍റെ അടുത്ത് അമ്മയുടെ സാധാരണ മിസൈൽ ഏൽക്കുന്നില്ല. കാരണം അവിടെ അവളുടെ അമ്മായിയമ്മ ഉണ്ടല്ലോ. അവർ ഡെയ്‍ലി ബാലിസ്റ്റിക് മിസൈൽ വിടുമ്പോൾ അമ്മയുടെ സാദാ മിസൈൽ എങ്ങനെ പിടിച്ചു നിൽക്കാനാ…” പർവി ഉറക്കെ ചിരിച്ചു.

മെഹർവിനും ചിരി അടക്കാനായില്ല. “അവർ മിസൈൽ അയക്കട്ടെ… മോളേ… ഇതൊക്കെ എത്ര നാൾ ചെയ്യും. കുറച്ചു കഴിയുമ്പോൾ എല്ലാം നോർമൽ ആകും.” പർവി അവളെ ആശ്വസിപ്പിച്ചു.

“ശരിയാ അവർ എന്തെങ്കിലും ചെയ്യട്ടെ!” പർവിയുടെ തോളിൽ മുഖം ചേർത്ത് അവൾ കുസൃതി കാട്ടി.

പിറ്റേന്ന് ഓഫീസ് കഴിഞ്ഞ് രണ്ടുപേരും വീട്ടിലെത്താൻ വൈകി. പുറത്തു നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

വീട്ടിലെത്തി ഡ്രസ് ചേഞ്ച് ചെയ്യുമ്പോൾ അമ്മയുടെ കോൾ വന്നു. മെഹർ ഫോൺ സ്പീക്കർ മോഡിലിട്ടു അടുക്കളയിലേക്ക് നടന്നു. അവിടെ പർവി കോൾഡ് കോഫി ഉണ്ടാക്കുന്നുണ്ടായിരുന്നു. ഫോൺ അവൾ സ്റ്റാൻറിൽ വച്ചു.

“ഞാൻ നിങ്ങളെ എത്ര വിളിച്ചു. ഇപ്പോഴാണോ നിങ്ങൾ വീട്ടിലെത്തിയത്. അല്ലാ…ഇന്ന് ഭക്ഷണമൊന്നും ഉണ്ടാക്കണ്ടേ… അതോ അതും പുറത്തു നിന്നാക്കിയോ…

“ഇത്രയും നേരം എന്തിനാ പുറത്ത് കറങ്ങി നടക്കുന്നത്. പുറത്തു നിന്ന് ഭക്ഷണം കഴിച്ചാ വയറു കേടാകും. ഭക്ഷണം വീട്ടിലുണ്ടാക്കിയാൽ പോരെ. ഇന്നത്തെ പിള്ളേരുടെ ഒരു കാര്യം. ഹോട്ടൽ ഫുഡ് ഫാഷൻ ആയത്രേ!” മെഹർവും പർവിയും മുഖത്തോടു മുഖം നോക്കി. രണ്ടുപേർക്കും ചിരി വന്നു. പക്ഷേ നിയന്ത്രിച്ചു.

“ഞാനിത്ര ദൂരെയല്ലേ! അല്ലെങ്കിൽ വന്നേനെ. എന്തെങ്കിലും സഹായിക്കാൻ പറ്റുമായിരുന്നു. അതെങ്ങനാ, ഇവിടെ ഒരാൾക്ക് യാത്ര ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ വീട്ടിലെ ഏക ആൺതരിയാണ് എന്‍റെ മോൻ. ആറുമാസം ആകുമ്പോഴെക്കും അടുത്ത കാര്യം തീരുമാനമാകണം. ഞാൻ ഇപ്പോഴെ പറഞ്ഞേക്കാം. മനസ്സിലായോ…”

ദൂരെ നിന്നും ഇടതടവില്ലാതെ വന്നു വീഴുന്ന വാക്ക് മിസൈലുകളെ നിശബ്ദം സ്വീകരിച്ച് രണ്ടുപേരും കോൾഡ് കോഫി നുണഞ്ഞു കൊണ്ടിരുന്നു.

കാണാതെ കാണുന്ന നേരം

ഏതാനും ദിവസങ്ങളായി സുഷ്‌മിതയുടെ മനസ്സ് ഒരിടത്തും ഉറയ്‌ക്കുന്നില്ല. ആത്മാവിന്‍റെ അടിത്തട്ടിലെവിടേയോ ഉറഞ്ഞുക്കൂടി കിടന്ന ദു:ഖത്തിന്‍റെ മഞ്ഞുമലയിൽ വിള്ളൽ വീണിരിക്കുന്നു. അതിൽ നിന്നൊഴുക്കി വരുന്നതു പോലെ അവളുടെ കണ്ണുകൾ സദാ സജലങ്ങളായി. മൗനത്തിന്‍റെ വാൽമീകത്തിലൊളിപ്പിച്ച മനസ്സിനെ അവൾക്കു തന്നെ മനസ്സിലായില്ല. പക്ഷേ അത് അല്‍പം അപകടകാരിയാണെന്ന് ഡോക്‌ടർ പറഞ്ഞപ്പോൾ മാത്രം വിശ്വസിച്ചു.

സ്വയം വിചാരിച്ചാലേ, ഈ വാൽമീകം തകർത്തു പുറത്തു വരാൻ പറ്റൂ. പക്ഷേ അതിനുള്ളിലെ തപസ് സുഷ്‌മിത ഇഷ്‌ടപ്പെട്ടു പോയി. സ്വയം വേദനിക്കുന്ന മനസ്സിൽ മാത്രമാണ് തന്‍റെ ജീവിതമെന്ന് അവൾ കരുതി. ഉറക്കം നഷ്‌ടപ്പെട്ട മിഴികൾ കൂടെക്കൂടെ ജിമെയിലിലേക്ക് കടന്നു ചെന്നു.

മൂന്നു വർഷമായി തുറക്കാത്ത മെയിൽ അക്കൗണ്ടിൽ വന്നു കുമിഞ്ഞുക്കൂടിയ മെയിലുകൾ. സുഷ്മിതയുടെ ചിന്തകൾ വീണ്ടും പിന്നോക്കം പാഞ്ഞു കൊണ്ടിരുന്നു.

സോഷ്യൽ നെറ്റ് വർക്കിംഗ് സെറ്റുകളിൽ സജീവമായിരുന്ന ആ കാലം ഇന്നലെ കഴിഞ്ഞതു പോലെ. നാലു വർഷം മുമ്പാണ് ഗൗതമിനെ പരിചയപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ ജൂലൈ 16 മുതൽ തന്‍റെ ഓൺലൈൻ സുഹൃത്തായി.

ചാറ്റിംഗിൽ വളരെ മാന്യത പുലർത്തിയ യുവാവ്. മറ്റുള്ളവരിൽ നിന്ന് അവനെ വ്യത്യസ്‌തമാക്കുന്ന എന്തോ ഒന്ന്. ആ പെരുമാറ്റത്തിലുണ്ട് എന്ന് തുടക്കം മുതലേ തോന്നിയിരുന്നു.

“ഹലോ, അയാം ഡോ. ഗൗതം, 29 വയസ്സ്. മൃഗഡോക്ടർ ആണ്. ഐഎഎസ് പരീക്ഷയിൽ പ്രീയും മെയിനും പാസായി. ഇന്‍റർവ്യൂ കടന്നു കിട്ടിയില്ല. ഇപ്പോഴും ട്രൈ ചെയ്യുന്നു.” ഇങ്ങനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടു വന്ന ആ മെസേജ്, എന്തോ അവഗണിക്കാൻ തോന്നിയില്ല. മെസേജ് കണ്ടു എന്ന് മാർക്ക് ചെയ്യുക മാത്രം ചെയ്‌തു താൻ.

അപ്പോൾ അവിടെ നിന്ന് വീണ്ടും എത്തി ഒരു സന്ദേശം കൂടി.

“തിരുവനന്തപുരത്ത് കോച്ചിംഗ് സെന്‍ററിൽ പഠിപ്പിക്കുന്നുണ്ട്. ഒപ്പം പഠനവും തുടരുന്നു.”

“ഒകെ… അയാം സുഷ്മിത…”

“യെസ്, അതെനിക്ക് അറിയാലോ. ഈ പ്രൊഫൈൽ കണ്ടിട്ടാണല്ലോ ഞാൻ ഫ്രണ്ട് റിക്വസ്‌റ്റ് അയച്ചത്. നല്ല പേര്, ആ പേരിന്‍റെ അർത്ഥം അറിയുമോ?”

“അറിയാം…”

“പേരു പോലെ തന്നെ സുന്ദരമാണ് ആ ചിരിയും. അതാണെന്നെ ഇത്രമേൽ ആകർഷിച്ചത്.”

“ആഹാ… അതു കൊള്ളാം”

“യു ആർ ലിറ്റിൽ ഹെസിറ്റേറ്റഡ്? സാരമില്ല. എന്തൊക്കെയാ ഇഷ്‌ടങ്ങൾ?”

“എന്‍റെ വായന, എഴുത്ത്…”

“എനിക്കും ഇഷ്‌ടമാണ് അതെല്ലാം. പക്ഷേ ഇഷ്‌ടമുള്ളതു വായിക്കാൻ സമയം കിട്ടില്ല. പിള്ളേരെ പഠിപ്പിക്കാൻ വേണ്ടി വായിക്കണമല്ലോ. അതാണ് കൂടുതലും കഞ്ഞി കുടിക്കണ്ടേ ഡിയർ?”

“ഡിയർ? എന്താ അങ്ങനെ. ഇത്ര വേഗം പ്രിയപ്പെട്ടതായോ.”

“സംശയമെന്താ?”

“അതു അത്ര ശരിയല്ലല്ലോ മി. ഗൗതം!” തന്‍റെ മറുപടി ചാറ്റ് ബോക്‌സിൽ തെളിഞ്ഞപ്പോൾ ഉടനെ വന്നു ഇമോജി.

“ഒകെ ഝാൻസി റാണി!” ദേഷ്യപ്പെടാതെ ഉള്ളിൽ ചിരിച്ചു പോയി അന്ന് താൻ.

അതിനു ശേഷം കുറച്ചു ദിവസങ്ങൾ ഗൗതമിനെ കണ്ടില്ല. ഒരാഴ്ച കഴിഞ്ഞ് ഒരു ദിനം എഫ്ബി തുറക്കുമ്പോൾ ഗൗതമിന്‍റെ മെസേജ് ചാറ്റ് ബോക്സിൽ വന്ന് വിളിച്ചു. “ഹേയ്…! ഗൗതം ഹൗ ആർ യു?”

“എന്താ? ഓൺലൈൻ വരുന്നത് ചാറ്റ് ചെയ്യാനാ? അവിടെത്തന്നെയാണോ ഊണും ഉറക്കവും?”

“അതേലോ… എല്ലാ ജോലിയും നെറ്റ് വഴിയല്ലേ? ഞാൻ എത്ര ദിവസമായി നോക്കുന്നു? എവിടെ ആയിരുന്നു?”

“എനിക്ക് തെറ്റില്ലല്ലോ ജോലി.”

“ഓകെ മൈ ഡിയർ ഝാൻസി റാണി. ക്ഷമിക്കൂ വല്ലപ്പോഴുമൊക്കെ ഓൺലൈൻ വന്നുക്കൂടേ…. എനിക്ക് സംസാരിക്കാമല്ലേ?” താൻ അതിനു മറുപടി ഒന്നും അയച്ചില്ല. അപ്പോൾ വീണ്ടും മെസേജ് വന്നു.

“രണ്ട് വാക്ക് ഇവിടെ സംസാരിക്കുമ്പോൾ എനിക്ക് റിലാക്‌സ് തോന്നും.”

“എന്തു പറ്റി ഗൗതം?”

“ഞാൻ അൽപം ടെൻഷനിലാണ്.”

“എന്തോ?”

“ജോലിയുടെ കാര്യം തന്നെ. വീട്ടിലുള്ളവർക്ക് ഞാൻ ഉടൻ ഡോക്ടർ ജോലി തുടങ്ങണമെന്നാണ് ആഗ്രഹം. ഒരു വെറ്റിനറി ക്ലിനിക്ക് തുടങ്ങാനാണ് പറയുന്നത്. എന്നു ഇത് പറഞ്ഞ് വഴക്കാണ്. എന്‍റെ ഇഷ്‌ടം ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ?”

“ഒകെ അതിനിത്രയും ടെനഷൻ വേണോ ഗൗതം? ഐഎഎസ് സ്വപ്നം കൈവിടണ്ട. വൈകാതെ അതു ലഭിക്കും. അതു വരെ ക്ഷമിച്ചിരിക്കൂ.”

“സുഷ്മിത, റിയലി താങ്ക്സ്! ഈ വാക്കുകൾ എനിക്ക് ആശ്വാസമാകുന്നുണ്ട്. ഞാൻ ഒരു തട്ടിപ്പുകാരൻ ഒന്നും അല്ല. എന്‍റെ നല്ല ചങ്ങാതി ആവുമല്ലോ?”

“യെസ്! നമ്മൾ ചങ്ങാതിമാരാണല്ലോ. അതിൽ നല്ലതും ചീത്തയുമുണ്ടോ?”

“ഹ…ഹ…ഹ… അങ്ങനെയാവട്ടെ… എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ.”

“പറയൂ..”

“എനിക്ക് ഒരു ആഗ്രഹമുണ്ട്.”

“എന്താണ്?”

“എന്നോട് ഇങ്ങനെ സംസാരിക്കണം, ഞാൻ ആഗ്രഹിക്കുമ്പോൾ എല്ലാം. ഏകാന്തത ഏറെ അലട്ടുന്നുണ്ട് എന്നെ. വീട്ടിലെ സാഹചര്യങ്ങൾ അതിലും വിഷമിപ്പിക്കുന്നു. അച്‌ഛനും അമ്മയ്‌ക്കും പണമാണ് ഏറ്റവും പ്രധാനം. ഒരു സഹോദരൻ ഉണ്ട്. അവൻ വിവാഹിതനായി. വീടുമായി യാതൊരു ബന്ധവുമില്ലാത്ത മട്ടാണ്. എന്നെ മനസ്സിലാക്കാൻ തുറന്നു സംസാരിക്കാൻ ആരുമില്ല ഇപ്പോൾ. അതു കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.”

“ശരി, ഗൗതം പക്ഷേ… സൗഹൃദത്തിലെ അതിർവരമ്പുകൾ ഓർമ്മയുണ്ടാകണം.”

“ഒരിക്കലും ഞാൻ പ്രശ്നമുണ്ടാക്കില്ല. ഞാൻ ഒരു തട്ടിപ്പുകാരൻ ആണെന്ന് ഇതുവരെ തോന്നിയോ.”

“ഏയ്… ഇല്ല… ഫീൽ ലൈക്ക് എ ഗുഡ് ഹ്യൂമൻ ബിയിംഗ്.”

അങ്ങനെയാണ് താനും ഗൗതമുമായുള്ള സൗഹൃദം ആഴത്തിലേക്ക് വേരൂന്നിയത്. സമയം കിട്ടുമ്പോഴേല്ലാം സുഷ്‌മിത ഓൺലൈൻ വരും. ഗൗതമിനോട് സംസാരിക്കും. ഗൗതം വളരെ അറിവുള്ള വ്യക്‌തിയാണെന്ന് ഓരോ സംഭാഷണത്തിൽ നിന്നും അവൾ തിരിച്ചറിഞ്ഞു. ഇപ്പോൾ അവൻ, അവളെ ശ്രീ എന്നാണ് വിളിക്കുന്നത്.

“സുഷ്‌മിത എന്നൊക്കെ വിളിക്കാൻ എന്തൊരു പാടാണ്! ഞാൻ ശ്രീ എന്നു വിളിക്കട്ടെ!”

“വിളിച്ചോളൂ. അപ്പോൾ ഞാൻ എന്തു വിളിക്കണം?”

“ഇഷ്ടമുള്ളത് വിളിക്കൂ. എന്നെ വീട്ടിൽ വിളിക്കുന്നത് അപ്പു എന്നാണ്. അങ്ങനെ വിളക്കുന്നതാണ് എനിക്കിഷ്ടം.”

അന്നു മുതൽ അവർ പരസ്‌പരം ശ്രീയും അപ്പുവുമായി.

“അപ്പു, നിനക്ക് എന്നെക്കുറിച്ച് എന്തൊക്കെ അറിയാം?”

“ശ്രീ പറഞ്ഞതു മാത്രം. കൂടുതലൊന്നും പറയാതെ പിടി തരാതെ നടക്കുകയായിരുന്നില്ലേ.” അതു കേട്ടപ്പോൾ ചെറിയൊരു വിഷമത്തോടെ “സോറി, ഡിയർ…”

“നിന്‍റെ ലൈഫിലെ എല്ലാ കാര്യവും നീ എന്നോട് പറഞ്ഞു. പക്ഷേ ഞാൻ കൂടുതലൊന്നും പറഞ്ഞിട്ടില്ല.”

“ഞാൻ വിവാഹിതയാണ്. പക്ഷേ പ്രൊഫൈലിൽ ഞാൻ അതൊന്നും കൊടുത്തിട്ടില്ല.”

“ഹ…ഹ…ഹ… അത്രേ ഉള്ളോ? കല്യാണം കഴിച്ചത് ഒരു കുറ്റമോ കുറവോ ആണോ? യഥാർത്ഥത്തിൽ ഇപ്പോൾ എനിക്ക് കൂടുതൽ റെസ്പെക്‌ട് തോന്നുന്നു.”

സുഷ്മിതയ്ക്ക് അപ്പോൾ അവനോട് കൂടുതൽ ഇഷ്ടമാണ് തോന്നിയത്. സുഷ്മിതയുടെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായി ഗൗതം മാറാൻ അധികകാലമെടുത്തതേയില്ല.

അവരുടെ ചങ്ങാത്തത്തിന്‍റെ രണ്ടു മാസങ്ങൾ കടന്നു പോയി. അപ്പോഴാണ് ഗൗതമിന്‍റെ പിറന്നാൾ വന്നത്. സുഷ്‌മിത മനോഹരമായൊരു ഇ കാർഡ് അവന് അയച്ചു കൊടുത്തു. രാത്രി 12 മണിക്ക് ആശംസ എത്തുന്ന പാകത്തിനാണ് സുഷ്‌മിത അത് അയച്ചത്.

ഗൗതം ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു.

“ശ്രീ… താങ്ക്യു സോ മച്ച്..?”

“ഏയ്… നൊ താങ്ക്സ്… എന്തിനാ എന്നോട് താങ്ക്സ്….”

“ശരി താങ്ക്സ് പിൻവലിച്ചു. പിറന്നാളുകാരന് ഇതു മാത്രമാണോ ഗിഫ്റ്റ്?”

“പിന്നെന്താ വേണ്ടത്?”

“ചോദിച്ചാൽ തരുമോ?”

“അപ്പു, കൂടുതൽ ടെൻഷനാക്കാതെ കാര്യം പറയൂ”

“നമ്മൾ ഫ്രണ്ട്‌സ് ആയിട്ട് രണ്ട് മാസമായി ഞാൻ ഇതു വരെ ആ ശബ്ദം കേട്ടിട്ടില്ല. എനിക്ക് പിറന്നാൾ സമ്മാനമായി ആ ശബ്ദം മതി.”

“ശരി, നമ്പർ തരൂ. ഞാൻ നാളെ വിളിക്കാം…”

“ഓ… താങ്ക്യൂ, ഡിയർ ശ്രീക്കുട്ടി… നാളെ ആവാൻ കാത്തിരിക്കുന്നു.”

ഗൗതമിന്‍റെ സന്തോഷം കണ്ടപ്പോൾ സുഷ്‌മിതയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.

അപ്പുവിന്‍റെ ഫോൺ നമ്പർ അവൾ ഫോണിൽ സേവ് ചെയ്‌തു.

വൈകിട്ട് വിളിക്കുമ്പോൾ അപ്പു കാത്തിരിക്കുകയായിരുന്നു.

“ശ്രീ, എന്‍റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിത്. ഈ ശബ്ദം എനിക്ക് എത്ര സന്തോഷം നൽകുന്നു.”

“സത്യമാണോ, അപ്പു.”

“അതേ, ഡിവൈൻ ട്രൂത്ത്!”

പിന്നീട് എല്ലാ ദിവസവും അവർ പരസ്‌പരം വിളിക്കും. മനം നിറയെ സംസാരിക്കും.

ഒരു ദിവസം രാത്രി 8 മണി കഴിഞ്ഞപ്പോൾ ഗൗതമിന്‍റെ കാൾ വന്നു. അയാളുടെ ശബ്ദത്തിലെ മാറ്റം സുഷ്മിത തിരിച്ചറിഞ്ഞു.

“ശ്രീ, എവിടാ ഇപ്പോ?”

“ഞാൻ വീട്ടിൽ. എന്തു പറ്റി, നിന്‍റെ ശബ്ദം വല്ലാതെ തോന്നുന്നു.”

“ങും ഞാൻ അൽപം മദ്യം കഴിച്ചു. കൂട്ടുകാർക്കൊപ്പം”

“എന്താണ് പതിവില്ലാതെ, നീ വീട്ടിൽ പോകാൻ നോക്കൂ.”

“ശരി, നാളെ വിളിക്കാം.” കൂടുതലൊന്നും പറയാതെ ഗൗതം ഫോൺ വച്ചു. രാത്രി മുഴുവൻ കൂട്ടുകാർക്കൊപ്പം കറങ്ങി നടന്നിട്ട്, ദേഷ്യ മടങ്ങുമ്പോൾ അയാൾ വീട്ടിൽ പോകുമെന്ന് സുഷ്മിതയ്‌ക്ക് അറിയാമായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്‌തു.

ഇപ്പോൾ ആ സൗഹൃദത്തിന് ഒരു വയസ്സ് പിന്നിട്ടിരിക്കുന്നു. രണ്ടു പേരും സംസാരിക്കാതെ ഇതിനിടയിൽ ഒരു ദിവസം പോലും പിന്നിട്ടില്ല. ഒരു ദിവസം ഗൗതം പതിവില്ലാതെ സംഭാഷണത്തിൽ ആമുഖം വച്ചു.

“ശ്രീ, ഞാനൊരു കാര്യം പറയട്ടെ.”

“പറയണ്ട“

“എനിക്കു പറയണം”

“ഹാ… പിന്നെ നീ എന്തിനാ അനുവാദം ചോദിക്കുന്നോ?”

“ഇതു കേൾക്കാൻ വേണ്ടി…” ഗൗതം തമാശയായി പറഞ്ഞു.

“പറ… നിനക്കെന്താ ചോദിക്കാനുള്ളത്.”

“കുറേ നാളുകളായി ശ്രീയെ കുറിച്ച് മാത്രമാണ് എന്‍റെ ചിന്ത. മറ്റൊന്നും മനസ്സിലേയ്‌ക്ക് വരുന്നില്ല.”

“ആഹാ… അത് നമ്മൾ എല്ലാ ദിവസവും സംസാരിക്കുന്നതു കൊണ്ടാകും.”

“ഏയ് അതു കൊണ്ടല്ല… ദേഷ്യപ്പെടുമില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ.”

“പറയൂ… പറയണ്ടാ എന്നു പറഞ്ഞാലും നീ പറയുമല്ലോ.”

“ശ്രീ… സൗഹൃദത്തിനും പ്രണയത്തിനുമിടയിലെ ഒരു നൂൽപ്പാലത്തിലാണ് ഞാൻ. എപ്പോൾ വേണമെങ്കിലും നൂൽപ്പാലത്തിൽ നിന്ന് ഞാൻ പ്രണയക്കടലിൽ വീണേക്കാം.”

“ആഹാ… ഗുഡ്… ആരോടാണ് പ്രണയം….”

“ദേഷ്യപ്പെടല്ലേ, ശ്രീയോട്…”

“മതി… എനിക്ക് തൃപ്‌തിയായി. ഇതല്ലേ നമ്മൾ തുടക്കത്തിൽ തന്നെ പറഞ്ഞത്. ഇങ്ങനെയൊന്നും ഉണ്ടാവരുത്. സൗഹൃദത്തിന്‍റെ അതിർ വരമ്പുകൾ സൂക്ഷിക്കണം എന്നൊക്കെ.”

“അതെല്ലാം ഞാൻ സമ്മതിക്കുന്നു. പക്ഷേ, എനിക്ക് ഇഷ്‌ടം തോന്നുന്നു. അത് ഞാൻ തുറന്നു പറഞ്ഞു. തോന്നിയ ഇഷ്‌ടം ഞാനെങ്ങനെ മാറ്റി വയ്‌ക്കും?”

“അപ്പു… എന്‍റെ കാര്യം അറിയാമല്ലോ. എനിക്ക് ചുറ്റും നിയന്ത്രണരേഖ ഉണ്ട്. അത് ലംഘിക്കാൻ എനിക്കാവില്ല. ഇതൊക്കെ പാപമാണ്.”

“സ്നേഹം പാപമാകുന്നതെങ്ങനെ? ഞാൻ ചീത്ത മനസ്സോടെ ശ്രീയെ കണ്ടിട്ടില്ല. എനിക്ക് പ്രണയം തോന്നിയത് തുറന്നു പറഞ്ഞു. എന്നാൽ എന്‍റെ പ്രണയം സ്വീകരിക്കണമെന്ന് ഞാൻ പറയില്ല.”

“അപ്പു, ദയവായി എന്നെ വിഷമിപ്പിക്കല്ലേ. എനിക്ക് നിന്‍റെ അടുത്തു പോയി.”

“ഇല്ല ഞാൻ ആയിട്ട് ശ്രീയെ വിഷമിപ്പിക്കില്ല.” സുഷ്മിത ഒന്നും മിണ്ടാതെ ഫോൺ കയ്യിൽ പിടിച്ച് കുറച്ചു നേരം കൂടി നിന്നു. പിന്നെ ദു:ഖത്തോടെ ഫോൺ വച്ചു. ആദ്യമായി അവർക്കിടയിലെ ബന്ധത്തിൽ ഒരു മാറ്റം സംഭവിച്ചതു പോലെ. ഏതാനും ദിവസം പരസ്‌പരം ഫോൺ കോൾ പോലുമില്ലാതെ. പക്ഷേ സുഷ്മിതയ്‌ക്ക് പിടിച്ചു നിൽക്കാനായില്ല. ഇത്രയും ദിവസം സംസാരിക്കാതിരുന്നപ്പോൾ നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ച തോന്നൽ.

അവൾ പിന്നെ മടിച്ചില്ല.

“ഹലോ… അപ്പു…”

“ശ്രീ, ഞാൻ ജീവിച്ചിരിപ്പുണ്ട്, പേടിക്കേണ്ട.”

“ഒന്നു പോടാ… നിനക്കെന്നെ വിളിക്കാൻ തോന്നിയില്ലല്ലോ.”

“ശ്രീ വിളിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതാ.”

“അതേ, എന്‍റെ നിയന്ത്രണരേഖയുടെ പരിധി ഞാൻ ലംഘിക്കുകയാണ്. നമുക്കു വേണ്ടി അത്രയും മൂല്യം ഞാൻ ഈ സൗഹൃദത്തിന് നൽകിപ്പോയി.”

“താങ്ക്യൂ ശ്രീ, എന്‍റെ ഭാഗത്തു നിന്ന് അരുതാത്ത ഒരു പെരുമാറ്റവും ഉണ്ടാവില്ല” പ്രണയത്തിന്‍റെ മൗനഭാഷ അവർക്കിടയിൽ ചിറകു വിരിച്ച് പറന്നു തുടങ്ങി. എന്നാൽ അതു സീമകൾ ലംഘിച്ചതുമില്ല.

ഒരു ദിവസം സംഭാഷണത്തിനിടയിൽ സുഷ്മിത തന്നെ അക്കാര്യം ചോദിച്ചു.

“നിന്‍റെ ലൈഫിൽ മറ്റൊരാൾ ഇല്ലെന്നാണോ?”

“ഇപ്പോൾ ശ്രീ മാത്രമേ ഉള്ളൂ. ഞാൻ കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. പഠനശേഷം അവളുടെ വിവാഹം വീട്ടുകാർ നിശ്ചയിച്ചു. പിന്നെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമുണ്ടായില്ല.”

ആ സംഭാഷണം അവിടെ അവസാനിച്ചു. അടുത്ത ദിവസം ഗൗതം വളരെ ടെൻഷനോടെയാണ് വിളിച്ചത്.

“ശ്രീ, വീട്ടുകാർ എന്നെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു.”

“അത് നല്ല കാര്യമല്ലേ.”

“അതെ, പക്ഷേ അവർ പണത്തിനു വേണ്ടി എന്നെ വിൽക്കും. അവർക്ക് സ്ത്രീധനം വേണം.”

“എന്തായാലും വീട്ടുകാർ പറഞ്ഞ പെൺകുട്ടിയെ പോയി കാണൂ.”

“ശ്രീ പറഞ്ഞാൽ ഞാൻ പോകും.”

വൈകിട്ട് ഗൗതമിന്‍റെ ഫോൺ കോൾ വന്നു. അയാൾ കടുത്ത ദേഷ്യത്തിലായിരുന്നു.

“ശ്രീ പറഞ്ഞതു കൊണ്ടു മാത്രമാണ് പോയത്.” കമ്പനി സെക്രട്ടറിയാണ് പെണ്ണ്. എനിക്ക് ഒട്ടും ഇഷ്‌ടമായില്ല.”

“ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അത് വിട്ടേക്ക്. വേറെ നോക്കൂ.”

ഗൗതമിന്‍റെ മനസ്സിലെ പ്രയാസം വേറൊന്നാണെന്ന് സുഷ്മിതയ്ക്ക് നന്നായറിയാം. എന്നാലും അവൾ അക്കാര്യത്തെ കുറിച്ച് നിശബ്ദത പാലിച്ചു. അല്ലാതെന്തു ചെയ്യാൻ! ഗൗതമിന്‍റെ പ്രയാസം കണ്ടപ്പോൾ സുഷ്മിത അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“രാധയുടെയും കൃഷ്ണന്‍റെയും പ്രണയം കേട്ടിട്ടില്ലേ? നീ.”

“ഉണ്ട്, അവരുടേത് അനശ്വര പ്രണയം ആയിരുന്നല്ലോ.”

“എന്നെ ഏറെ ആകർഷിച്ച ബന്ധം ആണത്. രാധ വിവാഹിതയും, കൃഷ്ണനേക്കാൾ പ്രായമുള്ളവളും ആയിരുന്നല്ലോ. എന്നിട്ടും ആ പ്രണയത്തെ അനശ്വരമെന്നല്ലേ കാലം കണക്കാക്കിയത്? അവർ വിവാഹം കഴിച്ചിട്ടില്ലല്ലോ.”

“അതെ, ശ്രീ” എന്‍റെ രാധ ആകുമോ ശ്രീ?”

സുഷ്മിത ഒരു നിമിഷം നിശബ്ദയായി. “അപ്പു…!”

“ഞാൻ തെറ്റാണോ പറഞ്ഞത്?”

അവൾ മറുപടി ഒന്നും പറഞ്ഞില്ല. വീണ്ടും ദിനങ്ങൾ കടന്നു പോയി. ഒരു ജൂലൈ 16 കൂടി കടന്നു വരികയാണ്. സൗഹൃദത്തിന്‍റെ രണ്ടാം വാർഷികം അന്ന് ഗൗതമിന് സവിശേഷമായ ഒരു സമ്മാനം നൽകണമെന്ന് സുഷ്മിതയ്‌ക്കു തോന്നി. അവൾ രാധാകൃഷ്ണന്മാരുടെ മനോഹരമായ ചിത്രം ഓൺലൈനിൽ തപ്പിയെടുത്തു. അതിൽ ആശംസകൾ എഴുതിച്ചേർത്തു. എന്നിട്ട് അടിയിൽ ഇങ്ങനെ കുറിച്ചു രാധാഗൗതം.

കാർഡ് കണ്ടപ്പോൾ ഗൗതമിന് സന്തോഷവും പ്രണയവും ഒതുക്കാനായില്ല. അയാൾ അപ്പോൾ തന്നെ സുഷ്മിതയെ വിളിച്ചു.

“എന്‍റെ പേരിനോട് രാധയെ ചേർത്ത് അയച്ച ഈ കാർഡ് എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഇനി എനിക്കൊന്നും വേണ്ട. ഈ കൃഷണൻ എന്നും രാധയുടേതായിരിക്കും.”

ഗൗതമിന്‍റെ വിവാഹം നിശചയിച്ചു. പെൺകുട്ടിയെ അവന് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ മുതൽ അനിയന്ത്രിതമായ ദു:ഖം സുഷ്മിതയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ അത് പുറത്തു കാണിച്ചാൽ ഗൗതം ദു:ഖിക്കുമല്ലോ. താൻ ഒരിക്കലും ഗൗതമിന്‍റെ സന്തോഷജിവിതം തകർത്തു കൂടാ.

“വിവാഹ ശേഷം എന്നോട് സംസാരിക്കേണ്ട അപ്പു.”

“എന്താണ് ശ്രീ? അങ്ങനെ എനിക്ക് വയ്യാ! എന്നെ കൊല്ലുന്നതിന് തുല്യമാവുമത്.”

“ഭാര്യയെ സ്നേഹിക്കൂ. അവർക്ക് സങ്കടം ഉണ്ടാകരുത്.”

“ഞാൻ അതെല്ലാം ശ്രദ്ധിക്കാം ശ്രീ, ഒരിക്കലും ശ്രീയുടെ അപ്പു. അങ്ങനെ മോശമായ ഒരു കാര്യവും ചെയ്യില്ല.”

ഗൗതമിന്‍റെ വിവാഹം കഴിഞ്ഞു. വീട്ടുകാർ ആഗ്രഹിച്ചപോലെ യഥേഷ്ടം സ്ത്രീധനം ഗൗതമിന് യോജിച്ച പെൺകുട്ടിയും.

വിവാഹ ശേഷമാണ് അത് സംഭവിച്ചത്. സുഷ്മിതയുമായുള്ള ചാറ്റിംഗ് ശ്രദ്ധിച്ച ഭാര്യയോട് തന്‍റെ ഉറ്റ സ്നേഹിതയെക്കുറിച്ച് പറയാതിരിക്കാൻ ഗൗതമിന് കഴിഞ്ഞില്ല.

ഭാര്യയാകട്ടെ കടുത്ത ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. അക്കാര്യം ഗൗതം സുഷ്മിതയോടും പറഞ്ഞു.

അതറിഞ്ഞപ്പോൾ സുഷ്മിതയ്‌ക്ക് സങ്കടം തോന്നു. ഭയപ്പെട്ടത് സംഭവിക്കുകയാണോ? സുഷ്മിത മെല്ലെമെല്ലെ ചാറ്റിംഗിൽ നിന്ന് പിൻവാങ്ങി തുടങ്ങി.

ഓൺലൈനിൽ ശ്രീയെ കാണാതെ ഗൗതം വിഷമിച്ചു. അയാൾ അവളെ ഫോൺ വിളിച്ചു.” എന്തു പറ്റി?

“തിരക്കായിരുന്നേടാ…”

“ഏയ്… അതൊന്നുമല്ല. ശ്രീയുടെ ശബ്ദം മാറിയിരിക്കുന്നു.” ഗൗതമിന്‍റെ ജിവിതത്തിൽ കരടായി മാറാൻ സുഷ്മിതയ്‌ക്ക് ഒട്ടും ആഗ്രഹമുണ്ടായില്ല. എന്നാൽ അയാളുടെ സ്നേഹത്തിൽ നിന്ന് വിട്ടു പോകുന്നത് അവളെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്.

“രാധയുടെ വിരഹം, അത് രാധയുടെ മാത്രമായിരിക്കട്ടെ. കൃഷ്ണൻ സുഖമായിരിക്കട്ടെ. എന്നും ഓർമ്മയിലുണ്ടാകും.” സ്വന്തം രാധ അവൾ അയാൾക്ക് അവസാനത്തെ മെസേജ് അയച്ചു.

മനസ്സ് കല്ലാക്കി മാറ്റി അവൾ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലിറ്റ് ചെയ്‌തു. പഴയ ഫോൺ നമ്പർ ഉപേക്ഷിച്ചു. നാലു വർഷങ്ങൾ അങ്ങനെ കടന്നു പോയിരിക്കുന്നു.

വർഷങ്ങൾക്കു ശേഷം പഴയ മെയിൽ അക്കൗണ്ട് തുറന്നു നോക്കാൻ തോന്നിയത്, മനസ്സിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുമെന്ന് തോന്നിയതു കൊണ്ടാണ്. ഗൗതമിന്‍റെ എന്തെങ്കിലും വിവരം അതിൽ ഉണ്ടെങ്കിലോ എന്ന് ഓർത്തൂ. മെയിൽ തുറന്നപ്പോൾ ആണ് അമ്പരന്നു പോയത്.

ഓരോ ആഴ്ചയിലും ഗൗതമിന്‍റെ കത്ത്! “എന്‍റെ അപ്പു!”

അവൾക്ക് കരച്ചിൽ അടക്കാൻ പറ്റുന്നുണ്ടായില്ല.

“ശ്രീ, ഞാൻ അച്‌ഛനാകാൻ പോകുന്നു. സന്തോഷമായില്ലേ?”

“ഞാൻ പിസിഎസ് ക്ലീയർ ചെയ്‌തു. എന്നിൽ ശ്രീ കണ്ട സ്വപ്നം സഫലമാകാൻ പോകുന്നു.”

“ഇന്നെനിക്കൊരു മകൻ പിറന്നു. സോ ഹാപ്പി ടുഡേ…”

“മോന് പേരിട്ടു. മോഹിത്. ശ്രീയ്ക്ക് ഇഷ്ടമായോ?”

കഴിഞ്ഞ നാലു വർഷങ്ങളിലായി വന്ന ആയിരത്തോളം കത്തുകൾ! ഗൗതമിന്‍റെ ജിവിതത്തിലെ ഓരോ കാര്യവും അവൻ അറിയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസവും ഗൗതമിന്‍റെ കത്ത് മെയിലിൽ വന്നു കിടപ്പുണ്ടായിരുന്നു. അതു വായിച്ചതോടെയാണ് താൻ ഇത്രയും അസ്വസ്ഥയായത്.

“ഒരിക്കൽ എന്‍റെ കൂടെ താജ്മഹൽ കാണണമെന്ന് ശ്രീ ആഗ്രഹിച്ചില്ലേ? അതു നിറവേറ്റണ്ടേ? ഞാൻ കാത്തിരിക്കുന്നു. നമുക്ക് പോകണം ഒരു നാൾ.”

ഒരായുസിന്‍റെ മുഴുവൻ സ്നേഹവും പകർത്തി വച്ച വരികൾ. കണ്ണീരണിഞ്ഞ കണ്ണുകളിലൂടെ അതു വായിക്കുമ്പോൾ അവളുടെ സങ്കൽപ ലോകത്ത് പ്രണയം വീണ്ടും പൂത്തു. നഷ്ടപ്പെടലുകളുടെ വേദന ഹൃദയത്തേക്കാൾ അറിയുന്നത് മിഴികളാണെന്ന് സുഷ്മിത അപ്പോൾ ആലോചിച്ചു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें