ആൾമാറാട്ടം

തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരാളുടെ കൂടെ ജീവിതം പങ്കിടാൻ തീരുമാനിച്ചത് വലിയ ധീരതയായി ലതികയ്‌ക്ക് തോന്നിയിരുന്നില്ല. അയാൾ മരിക്കുന്നതു വരെ.

തന്‍റെ ആർത്തവദിനത്തിലാണ് അയാൾ ചോരവാർന്ന് റോഡിൽ കിടന്ന് മരിച്ചത്. ഒരു വാഹനാപകടം. ലതികയുടെ സ്വപ്‌നത്തെ കൊന്നു കളഞ്ഞു!

അതൊരു കൊലപാതകമായിരുന്നെന്ന് ലതികയ്‌ക്ക് മനസ്സിലായത് വളരെ കഴിഞ്ഞാണ്. ബോഡിയിൽ നിന്ന് കിട്ടിയ മൊബൈലും ക്രെഡിറ്റ് കാർഡും ചോര പടർന്ന പേഴ്‌സിലെ തന്‍റെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും പോലീസുകാർ തിരിച്ചേൽപ്പിക്കുമ്പോൾ ഭൂമിയിൽ ഒറ്റയ്‌ക്കായിപ്പോയ നിസ്സഹായതയായിരുന്നു അവൾക്ക്.

ക്ലോക്ക് നിലച്ച അതേ രാത്രിയിലാണ് അയാളുടെ മൊബൈൽ കരഞ്ഞത്. ഒരു ശോകഗാനമായിരുന്നു കൊല്ലപ്പെട്ടവന്‍റെ റിംഗ്‌ടോൺ. മടിച്ചു മടിച്ചാണ് ലതിക ഫോണെടുത്തത്.

“ഹലോ… ദിനകരനില്ലേ…”

ഒരു പൊട്ടിക്കരച്ചിലോടെ ലതിക ഫോൺ കട്ട് ചെയ്‌തു. ദിവസങ്ങൾക്കു ശേഷം ആ നമ്പറിൽ നിന്നുള്ള കോളുകൾ രാത്രികാലങ്ങളിൽ പതിവായി ലതികയെ തേടിയെത്തി. വിളിക്കുന്ന ആളുടെ സൂക്കേട് മനസ്സിലായിട്ടോ മറ്റോ പിന്നെ ഒരിക്കലും ലതിക ആ കോൾ അറ്റന്‍റ് ചെയ്‌തിട്ടില്ല. ഒരു പകൽ ഒരാൾ അവളെ തിരഞ്ഞു വന്നു.

“ദിനകരന്‍റെ ഭാര്യയല്ലേ…”

“അതെ.”

“ഞാൻ ദിനകരന്‍റെ സുഹൃത്താണ്.”

“ഇരിക്കൂ…”

“ഇല്ല. എനിക്കൊരു കാര്യം പറയാനുണ്ട്. അതിനുവേണ്ടി മാത്രമാണ് ഞാൻ ഇത്രയും ദൂരം വന്നത്.” ലതിക അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“എന്‍റെ ജീവിതം തിരിച്ചു തന്നത് ദിനകരനാണ്. എന്നെ കൊല്ലാൻ വന്നവർ ആള് മാറിയാണ് ദിനകരനെ…”

ലതിക കരഞ്ഞില്ല. അയാൾ പറഞ്ഞത് ലതികയോട് ചെറുപ്പക്കാരനായ പോലീസുകാരനും സംശയം പറഞ്ഞിരുന്നു. അയാൾ പോകാൻ ഒരുങ്ങിയപ്പോൾ അവൾ ചോദിച്ചു.

“ആരാണ് അത് ചെയ്‌തത്…”

“അത്… നിങ്ങൾക്കറിഞ്ഞിട്ടെന്തിനാണ്. അവരെ ആർക്കും തൊടാനാവില്ല. ഞാൻ തന്നെ ഇപ്പോൾ വേഷം മാറി നടക്കുകയാണ്.” അയാൾ ശബ്‌ദമിടറിക്കൊണ്ടു പറഞ്ഞു.

“അല്ല, എനിക്കറിയണം” ലതിക ഉറച്ച ശബ്‌ദത്തിൽ പറഞ്ഞപ്പോൾ അയാൾ രണ്ടാമതൊന്ന് ആലോചിക്കാതെ പറഞ്ഞു “അവരോടൊന്നും നമുക്ക് ഏറ്റുമുട്ടാനാവില്ല.” അയാൾ ധൃതിയിൽ നടന്നുപോയി.

ലതിക അയാൾ പോകുന്നത് നോക്കി നിന്നു. ദിനകരന്‍റെ ആത്മാവ് പേറി നടക്കുന്നവൻ! അയാൾ വീട്ടിലേയ്‌ക്ക് കയറി വന്നപ്പോൾ മുതൽ അവിടൊക്കെ ദിനകരന്‍റെ വിയർപ്പിന്‍റെ മണം. നിലാവുദിച്ചിട്ടും അത് പോകുന്നില്ല.

അകാലത്തിൽ പൊലിഞ്ഞു പോകുന്നവർ ഗന്ധങ്ങളായി ഇഷ്‌ടപ്പെട്ടവരുടെ അടുക്കൽ വരുമെന്ന് മുത്തശ്ശി പണ്ട് പറഞ്ഞത് ലതിക ഓർത്തു.

ഇതുപോലെ നിലാവുള്ള രാത്രികളിൽ ദിനകരനോടൊപ്പം വരാന്തയിൽ ഇരുന്ന ഭാവി സ്വപ്‌നം കണ്ടിരുന്നുവല്ലോ. ഇതോർത്ത് കരയാൻ തുടങ്ങിയപ്പോഴാണ് വാതിൽ കുറ്റിയിട്ടിട്ടുണ്ടാവുമോ എന്ന് ലതികയ്‌ക്ക് സംശയം തോന്നിയത്. ഓടിച്ചെന്ന് അത് ഉറപ്പുവരുത്തി, കുറ്റിയിട്ടിട്ടുണ്ട്! തനിച്ചാകുമ്പോൾ മനുഷ്യനെ പേടി ഇങ്ങനെ പിടികൂടുമോ? അന്ന് ഉറങ്ങുന്നതിനു മുമ്പേ അവൾ ഒരു ധൈര്യത്തിന് ദിനകരന്‍റെ ഷർട്ട് അണിഞ്ഞു കിടന്നു.

പിന്നീട് ലതികയുടെ ഭയം ഒരുതരം മരവിപ്പായി. രാത്രി വാതിലിൽ ആരോ മുട്ടുന്നുണ്ടോ എന്ന ശങ്ക ഉറക്കത്തെ ഇടയ്‌ക്കിടയ്‌ക്ക് മുറിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഉറക്കം നഷ്‌ടപ്പെട്ടു തുടങ്ങിയതോടെ ലതിക താമസം മറ്റൊരു സ്‌ഥലത്തേയ്‌ക്ക് മാറ്റി. അതും വളരെ ദൂരെയൊ രിടത്തേയ്‌ക്ക്… ആ സ്‌ഥലത്തിനും പേര് കേരളമെന്നായിരുന്നു!

അവിടെയും തട്ടലും മുട്ടലും ഇല്ലാതിരിക്കാൻ ലതിക ശ്രദ്ധിച്ചു. അവൾ അത്യാവശ്യത്തിനല്ലാതെ പുറത്തു പോകാതെയായി. വീട്ടിലിരുന്ന് ഓൺലൈൻ ജോലികൾ ചെയ്‌തു. പിന്നെ മനസ്സിനെ സ്വയം ധൈര്യപ്പെടുത്താനായി താൻ സംഘടിപ്പിച്ച ഒരു പോലീസുകാരന്‍റെ യൂണിഫോം നിത്യവും മുറ്റത്തെ അയയിൽ അലക്കി ഉണക്കാനിട്ടു. ഈ ഭൂമിയിൽ ആൺതുണയില്ലാതെ അവൾക്കും ജീവിക്കണ്ടേ.

മാസങ്ങൾക്കു ശേഷം സൂപ്പർ മാർക്കറ്റിലെ പയ്യനാണ് ലതികയുടെ ഒറ്റയ്‌ക്കുള്ള വാസം മണത്തറിഞ്ഞത്. അവനത് പലരോടും അശ്ലീലം കലർന്ന എസ്‌എംഎസ് ആയി പങ്കു വയ്‌ക്കുകയും ചെയ്‌തിരുന്നു.

പിന്നെ പൗരപ്രമാണിമാർ അത് ചർച്ചയാക്കി. ലതിക അപ്പോഴും തന്‍റെ പ്രിയതമനെ വക വരുത്തിയവനെക്കുറിച്ചാണ് ആലോചിച്ചുകൊണ്ടിരുന്നത്. ഒരു പച്ച ജീവനെ ഒരാൾക്ക് എങ്ങനെയാണ് കൈയറപ്പില്ലാതെ അവസാനിപ്പിക്കാൻ കഴിയുന്നത്. മനുഷ്യരെ മജ്‌ജയും മാംസവും സ്‌നേഹവും കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്. പൊള്ളത്തരങ്ങൾ കൊണ്ടാണെന്ന്… ലതിക ഫിലോസഫിക്കലായി. അന്ന് രാത്രിയും ആരോ വാതിലിൽ മുട്ടുന്നുണ്ടെന്നും പുരുഷമോഹം ചൂളമടിയായി ജനാലയിലൂടെ അകത്തു വരുന്നുണ്ടെന്നും ലതിക ഭയപ്പെട്ടു.

തന്‍റെ ഭയം അസ്‌ഥാനത്തല്ലെന്ന് രാവിലെ വീടിന്‍റെ പിറകിൽ കണ്ട വലിയ പാദത്തിന്‍റെ അടയാളങ്ങൾ ലതികയെ താക്കീത് ചെയ്‌തു. വെയിലിന് ചൂടുപിടിച്ച് തുടങ്ങും മുമ്പേ ലതിക പോലീസ് കുപ്പായം ഉണക്കാനിട്ടിട്ട് വാതിലടച്ച് അടുക്കളയിൽ കയറി.

ഏറെക്കാലത്തിനു ശേഷം, അന്ന് ആ പഴയ കോൾ വീണ്ടും ലതികയെ അലോസരപ്പെടുത്തി. മുറ്റത്തെ പുരുഷഗന്ധം മണത്തറിഞ്ഞിട്ടെന്നോണം ലതിക ജനലിലൂടെ പുറത്തേക്ക് ഒളിച്ചു നോക്കി.

ചെറുപ്പക്കാരനായ പോലീസുകാരൻ മുറ്റത്ത് ഫോൺ ചെയ്‌തുകൊണ്ട് നിൽക്കുന്നു. അയാൾ കോളിംഗ് ബെല്ലിൽ വിരലമർത്തും മുമ്പേ അവൾ

വാതിൽ തുറന്നു.

ഒരു വഷളൻ ചിരിയുമായാണ് സുമുഖനായ ആ പോലീസുകാരൻ ലതികയെ നേരിട്ടത്.

“ഞാൻ പഴയ വീട്ടിൽ പോയിരുന്നു. പക്ഷേ എവിടേയ്‌ക്കാണ് താമസം മാറിയതെന്ന് ആർക്കും അറിയില്ലായിരുന്നു. നാട്ടുകാരുടെ ശല്യം സഹിക്കാനാവാതെ വീട് മാറിയതാണല്ലേ… ഒരു വലിയ കാര്യം അറിയിക്കാനുണ്ടായിരുന്നു. അതാ ഞാൻ…” ലതിക എന്തെങ്കിലും പറയുന്നതിനു മുമ്പേ അയാൾ കോലായിയിൽ കയറി ഇരുന്നു.

ഈ സമയത്തു തന്നെയാണ് സദാചാര കമ്മറ്റിക്കാരായ പൗരപ്രമുഖർ അവിടേയ്‌ക്ക്  തെളിവെടുപ്പിനായി എത്തിയത്. കോലായിയിൽ ഇരിക്കുന്ന പോലീസുകാരൻ ലതികയുടെ ഭർത്താവായിരിക്കുമെന്ന നിഗമനത്തിൽ കൂടുതൽ നാറേണ്ട എന്ന ഉദ്ദേശത്തോടെ അവർ വന്ന വഴിക്കു തന്നെ മടങ്ങി.

“ഭർത്താവിനെ കൊന്നവനെ എനിക്കറിയാം…” പോലീസുകാരൻ യാതൊരു അറപ്പുമില്ലാതെ ലതികയോട് പറഞ്ഞു.

ചങ്കു പറിയുന്ന വേദനയുണ്ടായെങ്കിലും അതാരാണെന്ന് അറിയാനുള്ള ആഗ്രഹം ഉള്ളിൽ ഉള്ളതുകൊണ്ട് ലതിക പോലീസുകാരന് ചെവി കൊടുത്തു.

“ബിൽഡർക്കു വേണ്ടിയാണ് ചെയ്‌തത്. കുടി ഒഴിഞ്ഞു പോകാത്തവനെ പിന്നെ വച്ചേക്കുമോ അവർ…” പോലീസുകാരന്‍റെ നോട്ടം ലതികയുടെ മാറിടത്തിൽ തന്നെ കൊണ്ടു.

“കൃത്യം ചെയ്‌തവനെയാണ് എനിക്കറിയേണ്ടത്” ലതിക പറഞ്ഞു.

“അത് ഉടുമ്പൻ എന്ന് പറയും. അവന് ജാതിയും മതവും ഒന്നുമില്ല. സിനിമയിലെ വില്ലന്മാരെപ്പോലെ കള്ളുകുടിയും പെണ്ണുപിടിയും ഇല്ല. അതുകൊണ്ട് ലക്ഷ്യവും പിഴയ്‌ക്കാറില്ല. ആള് മാറിയാലും ആള് കാലിയാവും.”

പോലീസുകാരന്‍റെ കണ്ണുകൾ ലതികയെ അളന്നു കൊണ്ടിരുന്നു.  പിന്നെ വരുന്നവരും പോകുന്നവരും ശ്രദ്ധിച്ചതു കൊണ്ടാവണം അയാൾ പോകാനൊരുങ്ങി. വീട് കണ്ടുപിടിച്ചതിനാൽ ഇനി ഇടയ്‌ക്കിടയ്‌ക്ക് വരാമല്ലോ എന്ന സന്തോഷവും അയാളെ അതിന് പ്രേരിപ്പിച്ചിരിക്കണം.

“ഞാൻ രാത്രിയിൽ വിളിക്കുമ്പോൾ ഫോണെടുക്കാതിരിക്കരുത്.” കാമം കലർന്ന മുഖഭാവത്തോടെ അയാൾ മുറ്റത്തേക്കിറങ്ങി. അയാൾ പോയപ്പോൾ മുട്ടനാടിന്‍റെ ചൂര് ഒഴിഞ്ഞു പോയതു പോലെ ലതികയ്‌ക്ക് തോന്നി.

വൈകുന്നേരം വീട്ടുടമസ്‌ഥ വന്ന് ഇനി എന്‍റെ വീട്ടിൽ താമസിക്കാൻ പറ്റില്ലെന്ന് കയർക്കുന്നതിനു മുമ്പ് തന്നെ ഇവിടം വിടണമെന്ന് ലതിക തീരുമാനിച്ചിരുന്നു. അതുകൊണ്ട് അവരോട് ലതികയ്‌ക്കും തർക്കിക്കേണ്ടി വന്നില്ല.

അടുത്ത ദിവസം തന്നെ അവൾ ലാപ്‌ടോപ്പും കൈയിലൊതുങ്ങുന്ന ലഗേജുമായി ഒരു അപരിചിത നഗരത്തിലേക്ക് ചേക്കേറി. അവിടെ വർക്കിംഗ് വിമൻസ് ഹോസ്‌റ്റലിൽ താമസമാക്കി. എന്നും രാവിലെ ലതിക ലാപ്‌ടോപ്പുമായി ഹോസ്‌റ്റലിൽ നിന്നും ഇറങ്ങും. എന്നിട്ട് പാർക്കിന്‍റെ മരത്തണലിലിരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്‌തു. ഒരു ലാപ്‌ടോപ്പും നെറ്റ് കണക്ഷനുമുണ്ടെങ്കിൽ അധ്വാനിച്ചു ജീവിക്കാൻ പെണ്ണിന് ആരുടേയും ഔദാര്യം വേണ്ടല്ലോ. അതിൽ ലതിക അഭിമാനിച്ചിരുന്നു.

അന്നത്തിനു ജോലിയെടുക്കുമ്പോഴും കൊലപാതകിയെ കണ്ടു പരിചയപ്പെടണം എന്ന വന്യമായ ഒരാഗ്രഹം ലതിക കൂടെ കൊണ്ടു നടന്നിരുന്നു. ഒരു രാത്രി പോലീസുകാരന്‍റെ ഫോൺ ലതിക എടുക്കുക തന്നെ ചെയ്‌തു.

“ഹലോ ഞാൻ അയച്ച എസ്എംഎസ് കിട്ടിയിരുന്നില്ലേ?” അയാൾ ലോല ഹൃദയനായി.

“കിട്ടിയിരുന്നു സർ, ആയിരം ചുംബനങ്ങൾ എന്ന് തിരിച്ചയയ്‌ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്.” ലതിക ഒച്ചവെച്ചു കൊണ്ടാണ് അയാളോട് സംസാരിച്ചത്.

“ഇങ്ങനെ വാ മോളേ… ഇങ്ങനെ ഒറ്റയടിക്കു മെരുങ്ങാത്ത പെണ്ണിനെയാണ് എനിക്കിഷ്‌ടം.” അയാളുടെ നിർത്താതെയുള്ള ചിരി മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തു കൊണ്ടാണ് ലതിക അവസാനിപ്പിച്ചത്.

ആണുങ്ങൾ ഇല്ലാത്ത വിചിത്രമായൊരു ലോകം സ്വപ്‌നം കണ്ടാണ് ലതിക അന്ന് ഉറങ്ങിയത്. ദിനകരൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും താൻ ആർക്കും കീഴടങ്ങാതെ ജീവിക്കുന്നതിന്‍റെ അഭിമാനം അവളുടെ രാത്രി നിദ്രകളെ സുഖമുള്ളതും സമാധാന പൂർണ്ണവും ആക്കിയിരുന്നു.

രാജ്യത്തിന്‍റെ സ്വാതന്ത്യ്രദിനാഘോഷത്തിന്‍റെ അന്ന് പാർക്കിലിരുന്ന് ജോലി ചെയ്യുമ്പോഴാണ് അടുത്ത ബഞ്ചിൽ ഇരിക്കുന്ന രണ്ട് യുവാക്കളുടെ സംസാരം ലതികയുടെ ശ്രദ്ധയിൽപ്പെട്ടത്.

“എടാ അവിടെ ഇരിക്കുന്ന ആളെ നീയറിയുമോ?”

“ഇല്ല, അതാരാ…”

“അയാളാണെടാ ഉടുമ്പൻ.”

ലതിക കടല കൊറിച്ചു കൊണ്ടിരുന്ന യുവാക്കളുടെ അടുത്തെത്തി ചോദിച്ചു. “ഉടുമ്പനെ നിങ്ങൾ അറിയുമോ?”

ഒരു പെണ്ണ് വന്ന് ഇങ്ങനെ ബോൾഡായി ചോദിക്കുമെന്ന് യുവാവ് നിനച്ചിരുന്നില്ല. എങ്കിലും പെങ്ങളേ എന്ന് വിളിച്ചു കൊണ്ടവൻ പറഞ്ഞു. “നേരിട്ടറിയില്ല. വലിയ ക്വട്ടേഷൻ പാർട്ടിയാണെന്നറിയാം.”

“പൂന്തോട്ടത്തിലിരുന്ന് ആരുടേയോ തലയെടുക്കുന്ന കാര്യമാവും ചിന്തിക്കുന്നുണ്ടാവുക.”

യുവാവ് ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് ലതിക നടന്നു. അടുത്തെത്തിയപ്പോഴാണ് ലതിക അയാളുടെ മുഖം ശരിക്കും കണ്ടത്.

“ഒരു പാവം മനുഷ്യൻ!” ഉടുമ്പൻ കണ്ണടച്ച് ഇരിക്കുകയായിരുന്നു. അയാളുടെ ബഞ്ചിൽ തൊട്ടടുത്തായി ഇരുന്ന് ലതിക ചോദിച്ചു.“നിങ്ങൾക്ക് ഒരാളെ കൊല്ലാൻ എത്ര രൂപ വേണം.”

ഉടുമ്പൻ യാതൊരു ഞെട്ടലും കൂടാതെ കണ്ണ് തുറന്ന് ലതികയോട് ചിരിച്ചു.

“ആരെയാണ് കൊല്ലേണ്ടത്… ബലാത്സംഗം ചെയ്‌തവനേയോ, രാഷ്‌ട്രീയക്കാരനേയോ, മുൻ കാമുകനേയോ അതോ ഭർത്താവിനേയോ?”

അവസാനത്തെ വാക്ക് ലതികയെ ഒന്നു പൊള്ളിച്ചെങ്കിലും അവൾ പതറാതെ പറഞ്ഞു.

“ഇവരെയൊന്നുമല്ല ഒരു സ്‌ത്രീയെയാണ്.”

“ഭർത്താവിന്‍റെ കാമുകിയാണോ?” ഉടുമ്പൻ താല്‌പര്യപൂർവ്വം ലതികയുടെ കണ്ണുകളിലേക്ക് നോക്കി.

“അല്ല, ആളെ ഞാൻ കാണിച്ചു തരാം. പക്ഷേ എത്ര രൂപയാവും. ഞാനൊരു സമ്പന്നയല്ല.”

അപരിചിതയായ സ്‌ത്രീ ഇത്രയും കരുത്തോടെ തന്നോട് സംസാരിക്കുന്നു. ഉടുമ്പൻ താല്‌പര്യപൂർവ്വം ലതികയെ കേട്ടിരുന്നു.

ലതിക ലാപ്‌ടോപ് തുറന്ന് ഒരു കന്യാസ്‌ത്രീയുടെ പടം കാണിച്ചു കൊടുത്തു.

“നിങ്ങളുടെ അതേ കണ്ണുകളാണല്ലോ ഇവർക്ക്.”

ലതിക അതിനൊന്നും മറുപടി പറയാതെ ചോദിച്ചു, “എത്ര കാശ് തരണം?”

“നിങ്ങൾ തമാശ പറയുകയാണോ?” ഉടുമ്പൻ ആദ്യമായി ലതികയെ അവിശ്വാസത്തോടെ നോക്കി.

“അല്ല, എന്നെ വിശ്വസിക്കണം.”

അവരുടെ ഇടയിലേയ്‌ക്ക് കപ്പലണ്ടി വിൽക്കാൻ വന്ന പയ്യനെ സ്‌നേഹത്തോടെ ഒഴിവാക്കിയ ശേഷം ഉടുമ്പൻ പറഞ്ഞു. “കന്യാസ്‌ത്രീയായതുകൊണ്ട് കാശ് കുറച്ചു മതി.”

“എങ്കിൽ നമുക്ക് ഡീൽ ഉറപ്പിക്കാം.”

“അഡ്വാൻസ് മതി. ബാക്കി കൃത്യം കഴിഞ്ഞിട്ട്. അതാണ് പതിവ്.” ഉടുമ്പൻ ഒരു കാഡ്‌ബറീസ് മിഠായി എടുത്ത് വായിലിട്ടു.

ലതിക അയാൾ പറഞ്ഞ തുക എറ്റിഎം ൽ നിന്ന് എടുത്ത് കൊടുത്തു. ഒരു ദിവസം വിഡ്രോ ചെയ്യാവുന്നതിന്‍റെ മാക്‌സിമം തുക.

“ഇത് മുഴുവൻ തുകയും ഉണ്ടല്ലോ.”

“ഡീൽ കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ കാണില്ല.” നിഗൂഢമായൊരു ആഹ്ലാദം ലതികയുടെ ശരീരത്തിനു മൊത്തം അനുഭവപ്പെട്ടു.

“ആൾ എവിടെ ഉണ്ടാവും?” ഉടുമ്പന് കാശ് കിട്ടുന്നതിനേക്കാൾ ആഹ്ലാദം ആളെ വക വരുത്തുമ്പോഴാണെന്നു ലതികയ്‌ക്കു തോന്നി.

“അവർ രാവിലെ രാജേന്ദ്ര മൈതാനത്ത് നടക്കാനിറങ്ങും. നാളെ കഴിഞ്ഞ് മതി.”

ലതിക കന്യാസ്‌ത്രീയുടെ പടം ഉടുമ്പന് അവിടെ വച്ച് തന്നെ ഉണ്ടാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിലേക്കിട്ടു കൊടുത്തു. കൂടെ പാസ്‌വേഡും നല്‌കി.

“ആളെ ഒരിക്കൽ കണ്ടാൽ മതി. പിന്നെ ഞാൻ മറക്കില്ല. ചെറുപ്പം മുതലുള്ള ശീലമാണ്.” ഉടുമ്പൻ ഐഡിയും പാസ്‌വേഡും മൊബൈലിൽ ഫീഡ് ചെയ്‌തു.

ഇരുട്ടുന്നതിനു മുമ്പേ ലതിക ഹോസ്‌റ്റലിലേയ്‌ക്ക് പോകാൻ ധൃതി വച്ചു. യാത്രയ്‌ക്കിടയിൽ അവളോർത്തു. മെട്രോ നഗരങ്ങളിലെ പാർക്കുകളിലാണ് അനാശാസ്യ പ്രവർത്തനങ്ങളും ഗൂഢാലോചനകളും അധികവും നടക്കുന്നത്. എന്നിട്ടും നാം അതിനെ ഗാന്ധി പാർക്കെന്ന് വിളിക്കുന്നു!

പിറ്റേന്ന് അവൾ ജോലിക്ക് പോയില്ല. കാരണം അവൾക്കന്ന് കുറേ കാര്യങ്ങൾ ചെയ്‌ത് തീർക്കാനുണ്ടായിരുന്നു.

അവളന്ന് തന്‍റെ നല്ല വസ്‌ത്രങ്ങളെല്ലാം ഒരു സന്നദ്ധ സംഘടനയ്‌ക്ക് ദാനം ചെയ്‌തു. അനാഥമന്ദിരത്തിലെ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം സ്‌പോൺസർ ചെയ്‌തു. അവരോടൊപ്പം ഇരുന്ന് വയറുനിറയെ ഊണ് കഴിച്ചു. ഹോസ്‌റ്റലിൽ തിരിച്ചെത്തി. അന്നേ ദിവസം ആണുങ്ങൾ തനിക്കയച്ച ഫേസ്‌ബുക്ക് റിക്വസ്‌റ്റിന്‍റെ കണക്കെടുത്ത ശേഷം സോഷ്യൽ നെറ്റ് വർക്കിന്‍റെ വാതിലടച്ചു.

ദിനകരന്‍റെ ഇഷ്‌ടദൈവത്തിന്‍റെ അരികിൽ പോയി പ്രാർത്ഥിച്ചു. ഇഷ്‌ട ഭക്ഷണമായ മസാലദോശ കഴിച്ചു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തിട്ട് രാത്രി സുഖമായി കിടന്നുറങ്ങി. ഭൂമിയിൽ പെണ്ണുങ്ങൾ മാത്രമുള്ള ഒരു ഭൂഖണ്ഡം സ്വപ്‌നം കാണുകയും ചെയ്‌തു.

പിറ്റേന്ന് എന്നത്തേക്കാളും നേരത്തേ, പുലർച്ചയ്‌ക്ക് എഴുന്നേറ്റ് കുളിച്ചു വൃത്തിയായി. മുൻകൂട്ടി തയ്‌പ്പിച്ചു വച്ച പുതുവസ്‌ത്രമണിഞ്ഞു. കണ്ണാടി നോക്കി. കന്യാസ്‌ത്രീ വേഷത്തിലും താൻ സുന്ദരി തന്നെ. ദിനകരനെ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെ ആഹ്ലാദം അയവിറക്കിക്കൊണ്ട് കുരിശുമാലയണിഞ്ഞ് മുറിക്കു പുറത്തു കടന്നു. അപ്പോൾ മരങ്ങൾ മഞ്ഞിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു.

വാർഡൻ ഉണരുന്നതിനു മുമ്പേ അവൾ ഗേറ്റ് കീപ്പറുടെ കണ്ണുവെട്ടിച്ച് രാജേന്ദ്ര മൈതാനിയിലേക്ക് പ്രഭാത സവാരിക്കിറങ്ങിപ്പുറപ്പെട്ടു.

അപൂർവ്വ സമ്മാനം

സുനയനയ്ക്ക് 5 വയസ്സുള്ളപ്പോൾ തുടങ്ങി താനൊരു സുന്ദരിക്കുട്ടിയാണെന്ന ബോധം ഉള്ളിൽ ഉറച്ചിരുന്നു. അച്‌ഛനും അമ്മയ്ക്കുമൊപ്പം എവിടെ പോയാലും പരിചയക്കാർ അവളെ കോരിയെടുത്ത് കൊഞ്ചിക്കുമായിരുന്നു.

“മോഹൻ, ഇവളൊരു സുന്ദരിക്കുട്ടിയാണല്ലോ,” ആളുകൾ അവളെ പ്രശംസകൾ കൊണ്ട് മൂടും.

സുനയനയെക്കുറിച്ചുള്ള പ്രശംസ കേട്ട് മാതാപിതാക്കൾ ഉള്ളാലെ സന്തോഷിച്ചിരുന്നു. മകളെ അണിയിച്ചൊരുക്കി കൊണ്ടു പോകാൻ അവർക്ക് ഉത്സാഹമായിരുന്നു. ഒറ്റമകളായതു കൊണ്ട് അവർ മകളെ വാത്സല്യം കൊണ്ട് മൂടി. സുനയനയും ഇതെല്ലാം ആസ്വദിച്ചു. അവളെന്ത് ചോദിച്ചാലും അച്‌ഛനുമ്മമയും ഉടൻ തന്നെയത് സാധിച്ചു കൊടുതിരുന്നു. മറ്റുള്ളവരെ ആകർഷിച്ച് തന്‍റെ ആവശ്യങ്ങൾ സാധിച്ചെടുക്കാനുള്ള നല്ലൊരു ഉപകരണമാണ് തന്‍റെ സൗന്ദര്യമെന്ന ബോധം അവളുടെ മനസിൽ ചെറുപ്പം തൊട്ടെ രൂപപ്പെട്ടു. ഒരു പുഞ്ചിരി മാത്രം മതി ആളുകളുടെ മനം മയക്കാൻ. അവരുടെ മുഖത്തുണ്ടാകുന്ന കൗതുകം കണ്ട് സുനയന ഉള്ളിൽ കൗശല ബുദ്ധിയോടെ ചിരിക്കും.

സ്ക്കൂളിൽ പഠിക്കുമ്പോഴും സുനയനയ്‌ക്ക് ചുറ്റിലുമായി ആൺപിള്ളേരുടെ ഒരു വലിയ പട തന്നെയുണ്ടായിരുന്നു. അവളുടെ സ്ക്കൂൾ ബാഗ് ചുമക്കാൻ ധാരാളം പേർ മുന്നോട്ടു വന്നു. ചിലർ അവൾക്ക് വീട്ടിൽ നിന്നും കൊണ്ടു വരുന്ന സ്പെഷ്യൽ വിഭവങ്ങൾ നൽകി അവളുടെ ഇഷ്‌ടം പിടിച്ചു പറ്റാൻ അവർ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. ഇതുപോലെ അവളുടെ ഒരു കടാക്ഷത്തിനായി ഒരു പുഞ്ചിരിക്കായി അക്ഷമയോടെ അവൾക്ക് പിന്നാലെ നടക്കുന്ന ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു. ഇതെല്ലാമറിഞ്ഞ് പുറമെ ഒന്നും അറിയാത്തമട്ടിൽ സുനയന ഉള്ളിൽ ആഹ്ലാദിച്ചിരുന്നു.

കോളേജിൽ എത്തിയതോടെ അവൾക്ക് ധാരാളം കൂട്ടുകാരികളെ കിട്ടി. ചിലർ അവൾക്ക് ഏററവും അടുപ്പമുള്ളവരായി. എല്ലാവരും തന്നെ എന്തെങ്കിലും കുസൃതികൾ ഒപ്പിക്കാൻ മിടുക്കികളായിരുന്നു. അവളുടെ ആ ഗാംഗിനെ നോട്ടി ഗേൾസ് എന്നാണ് മറ്റ് കുട്ടികൾ വിശേഷിപ്പിച്ചിരുന്നത്. പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ ഇന്ന് ആരെ പറ്റിക്കണമെന്ന ആലോചനയിൽ അവൾ മുഴുകി. ഈ കളിയിൽ അവർ എല്ലാവരും സന്തോഷിച്ചു. ചിലപ്പോൾ ശബ്‌ദം മാറ്റി ഏതെങ്കിലും ആൺകുട്ടികളെ ഫോൺ ചെയ്‌തു. അവരെ ഏതെങ്കിലും ഹോട്ടലിലോ പാർക്കിലോ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വിഡ്‌ഢികളാക്കി. ഇതെല്ലാം മറഞ്ഞിരുന്ന് കണ്ട് സുനയനയും കൂട്ടരും പൊട്ടിച്ചിരിച്ചു.

ഒരു ദിവസം കോളേജിൽ സുന്ദരനായ ഒരു യുവാവെത്തി. മറ്റേതോ കോളേജിൽ നിന്നും ടിസി വാങ്ങി എത്തിയതായിരുന്നു. അവൻ കോളേജ് കാമ്പസിൽ കാലുകുത്തിയതോടെ കോളേജിലാകെ ബഹളമായി. പെൺകുട്ടികൾക്കിടയിൽ മൊത്തത്തിൽ ഒരു ഉത്സാഹം നിറഞ്ഞു. അവൻ ഇടനാഴയിലൂടെ കടന്നു പോകുമ്പോഴൊക്കെ അവർ അവനെ ഒളികണ്ണിട്ടു നോക്കി. ചിലർ അവന്‍റെ സൗന്ദര്യത്തെപ്പറ്റി അടക്കം പറഞ്ഞു. അവന്‍റെ ഒരു കടാക്ഷത്തിനു വേണ്ടി സുന്ദരികളായ പെൺകുട്ടികൾ ആകാംക്ഷയോടെ കാത്തു നിന്നു. അവൻ പോകുന്ന വഴികളിൽ അവർ പ്രതീക്ഷയോടെ നിന്നു. എല്ലാവരും അവനെ പരിചയപ്പെടാൻ കൊതിച്ചു. സുനയനയ്‌ക്കും അവനെ ഇഷ്ടമായി. കോളേജ് ബ്യൂട്ടിയായ അവൾ അവനെ രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു.

അവന്‍റെ പേര് രോഹൻ ദിവാകർ എന്നായിരുന്നു. നഗരത്തിലെ ടെക്സ്റ്റൈൽ വ്യവസായിയായ ദിവാകരന്‍റെ മകനായിരുന്നു രോഹൻ. സ്വന്തം പജേറോ കാറിലായിരുന്നു അവൻ കോളേജിൽ എത്തിയിരുന്നത്. ബ്രാൻഡഡ് ഷർട്ടും പാന്‍റുമണിഞ്ഞ് കോളേജിൽ വിലസി നടന്നിരുന്ന അവനെ ആൺകുട്ടികൾ തെല്ലൊരു അസ്വസ്ഥതയോടെയാണ് നോക്കിയിരുന്നത്.

പഠിത്ത കാര്യത്തിൽ അവൻ ശരാശരിക്കുമേലായിരുന്നു. ക്ലാസ് കട്ട് ചെയ്‌ത് കാൻറീനിലോ കാമ്പസ് മരച്ചുവട്ടിലോ പോയിരുന്ന് കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കലായിരുന്നു അവന്‍റെ പ്രധാന വിനോദം. സുനയന അവനെ ഗൂഢമായി പ്രണയിച്ചു. എന്നാൽ കൂട്ടുകാർക്ക് മുന്നിൽ അതൊന്നും പുറത്തു കാട്ടാതെ അവനോട് താൽപര്യമില്ലാത്ത മട്ടിൽ അവൾ പെരുമാറി കൊണ്ടിരുന്നു.

കോളേജ് ബ്യൂട്ടിയായ തന്‍റെ സൗന്ദര്യത്തെപ്പോലും അവൻ ശ്രദ്ധിക്കുന്നില്ലല്ലോ എന്നോർത്തവൾ നിരാശ പൂണ്ടു. പക്ഷേ എന്തൊക്കെ വന്നാലും താൻ ഒരിക്കലും തുടക്കമിടില്ലെന്ന് അവൾ മനസിലുറപ്പിച്ചു. രോഹൻ പണത്തിന്‍റെ ഹുങ്കാണ് കാട്ടിയിരുന്നതെങ്കിൽ സുനയന സ്വന്തം സൗന്ദര്യത്തിന്‍റെ പേരിലാണ് ആഹ്ലാദിച്ചിരുന്നത്.

ഒരിക്കൽ കോളേജിൽ ഒരു ഫാഷൻ ഷോ സംഘടിപ്പിക്കുകയുണ്ടായി. ഫാഷൻ ഷോയിൽ സുനയനയും അവളുടെ കൂട്ടുകാരികളും പങ്കെടുത്തു. സുനയന ഏറ്റവും അവസാനമാണ് സ്റ്റേജിൽ കയറിയത്. തിളക്കമാർന്ന സർദോസി ഗാഗ്ര ചോളിയായിരുന്നു അവളുടെ വേഷം. നെറ്റിയിൽ അണിഞ്ഞ വലിയ നെറ്റിച്ചുട്ടി അവളെ കൂടുതൽ സുന്ദരിയാക്കി.

സ്റ്റേജിൽ മന്ദംമന്ദം നടന്നു വരുന്ന സുനയനയെ നോക്കി ആൺകുട്ടികൾ വിസിലടിച്ചു. ഹാളിൽ കരഘോഷം മുഴങ്ങി. സ്റ്റേജിൽ അരക്കെട്ട് ഇളക്കി കൊണ്ട് മന്ദം മന്ദമായുള്ള നടപ്പിനിടെ കൂട്ടുകാർക്കിടയിൽ ഇരിക്കുന്ന രോഹനെ അവൾ ഒളികണ്ണിട്ടു നോക്കി. രോഹനും ഈ സമയം അവളെ സൂക്ഷിച്ചു നോക്കുകയായിരുന്നു. സുനയനയുടെ നെഞ്ച് സന്തോഷം കൊണ്ട് മിടിച്ചു. അവസാനം ഒട്ടകം പർവ്വതത്തിന് താഴെ വന്നു എന്നോർത്തവൾ മനസിൽ പുഞ്ചിരിച്ചു.

പരിപാടി അവസാനിച്ചു. വസ്ത്രമെല്ലാം മാറ്റി ഗ്രീൻ റൂമിൽ നിന്നും പുറത്ത് വന്ന സുനയനെ നോക്കി രോഹൻ ആദ്യമായി പുഞ്ചിരിച്ചു.

“കൺഗ്രാറ്റ്സ്” രോഹൻ വളരെ സൗമ്യതയോടെ പറഞ്ഞു.

“നീ നന്നായി മോഡൽ ചെയ്‌തു. എന്‍റെ അച്‌ഛന് ടെക്സ്സ്റ്റൈൽ ബിസിനസാണ് ഞങ്ങളുടെ മില്ലിൽ തയ്യാറാക്കുന്ന സാരിക്കുവേണ്ടി മോഡൽ ചെയ്യാൻ നീ തയ്യാറാണോ? ഞാൻ അച്‌ഛനുമായി സംസാരിക്കാം. നീ ചോദിക്കുന്ന പ്രതിഫലം തരാം.”

രോഹന്‍റെ അഹങ്കാരം നിറഞ്ഞ ചോദ്യത്തെ അവൾ മന്ദഹാസത്തോടെ എതിരിട്ടു. അഹങ്കാരത്തിന്‍റെ കൊമ്പൊടിച്ച് അവൻ ഇനിയും താഴെ വരട്ടെയെന്ന് അവൾ ഉള്ളാലെ പ്രതീക്ഷിച്ചു.

അങ്ങനെ പതിയെ അവർക്കിടയിൽ സൗഹൃദം തളിർക്കാൻ തുടങ്ങി. രോഹന്‍റെ ഉയർന്ന ജീവിത സാഹചര്യം അവളെ വല്ലാതെ ആകർഷിച്ചു. അവൾ അവനൊപ്പം വിലയേറിയ ആഡംബര കാറുകളിൽ സഞ്ചരിച്ചു. ഫൈവ് സ്‌റ്റാർ ഹോട്ടലുകളിൽ അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഓരോ ദിവസവും ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടി അവർ ഓരോരോ പരിപാടികൾ തയ്യാറാക്കി. ചിലപ്പോൾ അവർ തീയറ്ററിൽ പോയി പുതിയ പടങ്ങൾ കണ്ടു. എല്ലാ ശനിയാഴ്ചയും അവർ പാർക്കിൽ പോയി മണിക്കൂറുകളോളം സംസാരിച്ചു.

ദിവസങ്ങൾ കടന്നുപോയി. പരീക്ഷ കഴിഞ്ഞ് കോളേജ് അടച്ചു. സുനയനയുടെ പല കൂട്ടുകാരികളുടെയും കല്യാണം കഴിഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ആ ഗാങിൽ സുനയന മാത്രം അവശേഷിച്ചു. കല്യാണം നടക്കും വരെയുള്ള സമയം ചെലവഴിക്കാനായി അവൾ ജോലി ചെയ്യാൻ നിർബന്ധിതയായി. മറൈൻഡ്രൈവിലുള്ള ഒരു ഹോട്ടലിൽ റിസപ്ഷനിസ്‌റ്റായി ജോലിയിൽ പ്രവേശിച്ചു.

“മോളെ ഇനി വൈകിക്കൂടാ” അമ്മ എപ്പോഴും സങ്കടപ്പെട്ടു കൊണ്ടിരുന്നു. നിനക്ക് 23 വയസാകാറായി. രോഹനെ വിശ്വസിച്ച് ഇരിക്കാനാണോ നിന്‍റെ പ്ലാൻ? അവൻ നല്ല പയ്യൻ തന്നെയാ. അവനെക്കാളിലും മികച്ച ഒരു പയ്യനെ കണ്ടെത്തുക പ്രയാസം തന്നെയാ. പക്ഷേ നീ എപ്പോഴെങ്കിലും അവനെ ശരിക്ക് മനസ്സിലാക്കിയിട്ടുണ്ടോ? അവന്‍റെ മനസിലെന്താണെന്ന് ആർക്കറിയാം? നിന്‍റെ പ്രായം കൂടിവരികയാണ്. വൈകുതോറുംനല്ല ആലോചനകൾ കിട്ടാൻ ബുദ്ധിമുട്ടാകും.”

“ഞങ്ങൾ നിന്‍റെ നല്ലതിനുവേണ്ടിയാ പറയുന്നത്” സുനയനയുടെ അച്‌ഛനും പറഞ്ഞു.

സുനയനയുടെ ജന്മദിനമായിരുന്നു. ആഘോഷിക്കാനായി രോഹൻ ആവളേയും കൂട്ടി ഫൈവ്സ്റ്റാർ റസ്റ്റോറന്‍റിൽ പോയി. ഭക്ഷണം കഴിച്ചു. ഒപ്പം നല്ലൊരു ഡിസൈനർ സാരിയും സമ്മാനിച്ചു. പിരിയാൻ നേരം സുനയന പുഞ്ചിരിയോടെ യാത്ര പറഞ്ഞു.

“ഈ ട്രീറ്റിന് ഒരുപാട് നന്ദി. ഞാൻ ഇത് എന്നും ഓർമ്മിക്കും.”

“നിന്‍റെ അടുത്ത ജന്മദിനം ഇതിലും ഗംഭീരമായിട്ട് നമുക്ക് ആഘോഷിക്കണം.”

“അടുത്ത വർഷം നമ്മൾ എവിടെയായിരിക്കുമെന്ന് ആർക്കറിയാം” അവൾ നിരാശ മട്ടിൽ പറഞ്ഞു.

“എന്താ” രോഹൻ അതിശയഭാവത്തിൽ സുനയനയെ നോക്കി“ നീ എവിടെയെങ്കിലും പോകുന്നുണ്ടോ?”

“ഉടൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് അച്‌ഛനും അമ്മയും എന്നെ നിർബന്ധിക്കുകയാണ്.”

“നിന്‍റെ ആഗ്രഹം എന്താണ്?”

“രോഹൻ നിനക്കെന്‍റെ മനസ് അറിയാമല്ലോ. പിന്നെ എന്തിനാ ഈ ചോദ്യം കഴിഞ്ഞ 4 വർഷമായി നമ്മൾ നല്ല അടുപ്പത്തിലാണ്. ഇക്കാര്യം നമ്മുടെ എല്ലാ കൂട്ടുകാർക്കും അറിയാം. നീ ഇല്ലാതെ എനിക്ക് പറ്റില്ല രോഹൻ.” സുനയന നിസഹായതയോടെ പറഞ്ഞു.

“എനിക്കറിയാം.” രോഹൻ അവളുടെ കൈ മൃദുവായി തടവി കൊണ്ട് ചുംബിച്ചു. “ഞാനും നിന്‍റെ വലിയ ഫാനാ. ഇനി മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും.”

“പക്ഷേ ഈ പ്രണയത്തിന് ഒരുഫലം വേണ്ടേ?”

“എന്നുവച്ചാൽ”

“നമുക്ക് എന്നും ഇങ്ങനെ പ്രണയിച്ചു കൊണ്ടിരുന്നാൽ മതിയോ? വിവാഹം കഴിക്കേണ്ടേ?”

“ഛെ, വിവാഹമെന്നത് ആനക്കാര്യമാണോ. എന്‍റെ അഭിപ്രായമനുസരിച്ച് പ്രണയിക്കുന്നവർക്ക് ഒരിക്കലും വിവാഹം കഴിക്കാനാവില്ലായെന്നാണ്. എന്‍റെ അച്‌ഛന്‍റെയും അമ്മയുടെയും കാര്യമെടുക്കാം. അവർ പ്രണയവിവാഹിതരായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്താ… ഒരു വീട്ടിൽ രണ്ട് അപരിചിതരെപ്പോലെ കഴിയുന്നു. അവർ തമ്മിൽ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. രണ്ട് പേർക്കും രണ്ട് വഴി. എനിക്ക് അതു കൊണ്ട് വിവാഹമെന്ന പ്രസ്‌ഥാനത്തോട് ഒട്ടും വിശ്വാസമില്ല. ഓൾഡ് ഫാഷനാണത്.”

“ഇഷ്‌ടപ്പെട്ടവർ ഒന്നിച്ച് താമസിക്കുന്നതിൽ തെറ്റില്ല. അതിനെ വിവാഹത്തിൽ തളച്ചിടാൻ താൽപര്യമില്ല. പരസപരം മടുക്കുമ്പോൾ വേർപിരിയുക… സിംപിൾ” രോഹൻ പറഞ്ഞു.

“കുട്ടികൾ ഉണ്ടായാലോ?”

“അത് വേറെകാര്യം. കുട്ടികൾക്കു വേണ്ടി വിവാഹം ചെയ്യേണ്ടി വരും.”

സുനയന ആകെ ആശയക്കുഴപ്പത്തിലായി. തലയിൽ ഭാരമേറുന്നതുപോലെ.

“നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് രണ്ടുപേർക്കും നാളെ തന്നെ ഒരുമിച്ച് താമസിക്കാം. എനിക്ക് സ്വന്തമായി ഒരു ഫളാറ്റുണ്ട്. നമുക്കവിടെ താമസിക്കാം.”

“വേണ്ട” സുനയന പെട്ടെന്ന് മറുപടി പറഞ്ഞു.

“എന്‍റെ അച്‌ഛനും അമ്മയും പഴയ ആൾക്കാരാ, അവർ ഒരിക്കലും സമ്മതിക്കില്ല.”

“എങ്കിൽ ഒരു ചോയിസേ ഉള്ളൂ.”

“എന്താ അത്?”

നമുക്ക് ഒന്ന് രണ്ട് വർഷത്തേക്ക് കോൺട്രാക്‌റ്റ് മാരേജ് ചെയ്‌താലോ. അതിനു ശേഷം നമ്മുടെ ബന്ധം നല്ല രീതിയിലാണെങ്കിൽ കോൺട്രാക്റ്റ് നീട്ടാം ഇല്ലെങ്കിൽ വേർപിരിയാം.”

“വേണ്ട സുനയനയുടെ കണ്ണുകൾ നിറഞ്ഞു.

“എനിക്കത് ഇഷ്‌ടമല്ല. അങ്ങനെയായാൽ ഒരു കാൾഗേളും ഞാനും തമ്മിൽ എന്ത് വ്യത്യാസമാ. ഇന്ന് ഒരാൾക്കൊപ്പം നാളെ മറ്റൊരാൾക്കൊപ്പം.”

സുനയനയുടെ ഹൃദയം പിടഞ്ഞു നുറുങ്ങി. അവൾ ഏറെ പ്രതീക്ഷയോടെയാണ് രോഹനെ കാണാൻ വന്നത്. പക്ഷേ അത് വലിയൊരു വേദനയായി അവളുടെ മനസിനെ കാർന്നു തിന്നു.

കാറിൽ മടങ്ങുമ്പോൾ ഏറെ നേരം നിശ്ശബ്ദയായിരുന്ന സുനയന പറഞ്ഞു “രോഹൻ നിന്‍റെ കാഴ്ചപ്പാടിനോട് യോജിക്കാൻ എനിക്കാവില്ല. നിനക്കെന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ല. നിന്‍റെ തീരുമാനത്തിനോട് യോജിക്കാൻ എനിക്കാവില്ല . ഇനി നമ്മൾ എന്ത് ചെയ്യും?

രോഹൻ അവളെ ചേർത്തു പിടിച്ചു“ നീ വിഷമിക്കണ്ട. നിനക്കെന്നെ വിശ്വാസമില്ലേ? നമ്മൾ എത്രമാത്രം അടുത്തു. നമ്മൾ ഇങ്ങനെയങ്ങ് പോകുന്നതാ നല്ലത്.”

“രോഹൻ, നിനക്കത് ഈസിയായി പറയാം. പക്ഷേ എനിക്ക് വിവാഹപ്രായമെത്തിയെന്ന കാര്യം മറക്കരുത്. നിനക്ക് നഷ്‌ടപ്പെടാൻ എന്താണ് ഉള്ളത്. ഇതൊക്കെ നിനക്ക് നിസാരമല്ലേ. പക്ഷേ ഞങ്ങൾ സ്ത്രീകൾക്ക് അതത്ര ഈസിയല്ല. പേരുദോഷം കിട്ടാൻ അധിക സമയം വേണ്ടി വരില്ല.”

അന്ന് രാത്രി മുഴുവനും സുനയന കരഞ്ഞു കൊണ്ടിരുന്നു. അവൾക്ക് സ്വന്തം ഭാവി ഇരുട്ടിലായതു പോലെ തോന്നി. താൻ ഇതുവരെ കണ്ട സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു പോയതു പോലെ ……. അയാൾക്കൊപ്പമുള്ള ഒരു കുടുംബജീവിതമായിരുന്നു അവളുടെ മനസിൽ മുഴുവനും. പക്ഷേ ഒരൊറ്റവെട്ടിൽ അയാൾ ആ സ്വപ്നം തകർത്ത് ഛിന്നഭിന്നമാക്കി. ഇനിയെന്ത് ചെയ്യും?

രാവിലെ അമ്മ പതിവുപോലെ വിവാഹകാര്യം എടുത്തിട്ടു. സുനയനയുടെ കരഞ്ഞുവീർത്ത മുഖം കണ്ട് അമ്മ കാര്യം ഊഹിച്ചെടുത്തു, മൗനം പാലിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് രോഹന്‍റെ ഫോൺ വന്നു, “നാളെ എന്തെങ്കിലും പരിപാടിയുണ്ടോ? ഞാൻ ബിസിനസ് സംബന്ധിച്ച് ദുബായിൽ പോവുകയാണ്. അതിനു മുമ്പ് നിന്നെ കാണനൊരു ആഗ്രഹം.”

“നാളെ ഞാൻ ഫ്രീയല്ല. എനിക്ക് ഡ്യൂട്ടിക്ക് പോകണം.”

“മൂന്നാഴ്ചത്തേക്ക് പോവുകയാ. ഇത്രയും ദിവസം നിന്നെ കാണാതെ ഞാനെങ്ങനെ ഇരിക്കും?”

സുനയനയുടെ മനസ്സലിഞ്ഞുവെങ്കിലും പെട്ടെന്നവൾ സ്വയം നിയന്ത്രിച്ചു.

“നിന്‍റെ ഡ്യൂട്ടി എപ്പോഴാ അവസാനിക്കുക?”

“രാത്രി 2 മണിക്ക്”

സുനയന നോ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ രോഹൻ പറഞ്ഞു.

“ശരിയാണ് ഞാൻ നിന്നെ വിളിക്കാൻ വരാം. പുറത്ത് ഞാൻ കാത്തു നിൽപ്പുണ്ടാകും.” സുനയന ഒന്നും പറയാതെ ഒരു നിമിഷം പകച്ചു നിന്നു.

“അങ്ങനെയൊന്നുമില്ല” സുനയന വ്യക്‌തിമാക്കി. “ഇന്ന് വല്ലാത്ത ക്ഷീണം. എനിക്ക് വീട്ടിലെത്തണം. ”

“നമുക്കിന്ന് കുറച്ച് നേരം എന്‍റെ ഫളാറ്റിൽ സ്പെൻഡ് ചെയ്യാം.”

ഫളാറ്റിലെത്തിയ രോഹൻ സോഫയിലേക്ക് വീണു, എന്നിട്ട് സുനയനയെ പിടിച്ച് വലിച്ച് മടിയിൽ ഇരുത്തി. അയാൾ അവളെ ഇറുകെ പുണർന്നു.

“നിനക്ക് സമ്മതമാണെങ്കിൽ ഇത് നമ്മുടെ വീടാക്കാം. ലവ് നെസ്റ്റ്, നമുക്കിവിടെ ഒരു ആൺപ്രാവായും പെൺപ്രാവായും ജീവിക്കാം.”

സുനയന അയാളുടെ കയ്യിൽ നിന്നും സ്വയം മോചിതയാകാൻ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിലും രോഹൻ അവളെ ഇറുകെ പുണരാൻ തുടങ്ങി.

“നിനക്ക് എന്‍റെയൊപ്പം ദുബായിൽ വന്നുകൂടെ…. അവിടെ നമുക്ക് ഹണിമൂൺ ആഘോഷിക്കാം.”

“വിവാഹം കഴിക്കാതെ ഹണിമൂണോ?”

“വീണ്ടും… വിവാഹം… നിനക്ക് ആ വിചാരമേയുള്ളോ? ഞാനത് കേട്ട് മടുത്തു.”

“രോഹൻ നിന്നോട് ഞാൻ കാര്യങ്ങൾ പറഞ്ഞതാണല്ലോ. ഞാനൊരു മിഡിൽ ക്ലാസ് കുടുംബത്തിലെ പെൺകുട്ടിയാണ്. എനിക്ക് എന്‍റേതായ ചില കാഴ്ചപ്പാടുകളുണ്ട്. ആ കാഴ്ചപ്പാടിൽ നിന്നും വിട്ട് ഞാനൊന്നും ചെയ്യില്ല.”

“ഓഹോ… അപ്പോൾ നിനക്ക് എന്നേക്കാൾ മറ്റുള്ളവരെയാ ഇഷ്‌ടം അല്ലേ.”

“അത് നിന്‍റെ തെറ്റിദ്ധാരണയാണ്. നിനക്കറിയാം…. ഞാൻ നിന്നെ എന്‍റെ ജീവനായി കണ്ടാണ് സ്നേഹിച്ചത്.”

“സത്യമാണോ?”

“പറഞ്ഞല്ലോ. ഞാനെങ്ങനെ നിന്നെ വിശ്വസിപ്പിക്കും. വേണമെങ്കിൽ ഞാൻ എന്‍റെ ഹൃദയം തുറന്ന് കാണിക്കാം. അതുമല്ലെങ്കിൽ ഇത്രയും ഉയരത്തിലുള്ള നിന്‍റെ ഫളാറ്റിൽ നിന്ന് താഴേക്ക് ചാടാം.”

“നോ… നീ ജീവൻ വെടിഞ്ഞാൽ പിന്നെ ഞാനെന്ത് ചെയ്യും?”

“നീ എന്‍റെ ശരീരത്തെയല്ലേ ആഗ്രഹിക്കുന്നത്? ഇന്ന് നിന്‍റെ ആഗ്രഹം സാധിച്ചു തരാം.”

“അയ്യോ…” രോഹൻ കുടിലമായ ചിരിചിരിച്ചു.

“ഒരു സ്ത്രീയുടെ ത്യാഗമാണത്. അവളുടെ വിശുദ്ധിയാണ് അവളുടെ ഏറ്റവും വലിയ സ്വത്ത്. വിവാഹശേഷം അവളത് സ്വന്തം ഭർത്താവിന് സമർപ്പിക്കുകയാണ് ചെയ്യുന്നത്. അത് വിവാഹിതരായ രണ്ട് പേർക്കിടയിലെ പ്രണയമാണ്. പക്ഷേ ഇന്ന് ഞാൻ എന്‍റെ ആദർശങ്ങളെ മറക്കുകയാണ് ഒരു താലിപോലുമില്ലാതെ ഞാൻ നിനക്ക് കീഴടങ്ങാം.”

സുനയനയുടെ ഭാവമാറ്റം കണ്ട് രോഹൻ ഒരു നിമിഷം പകച്ചു നിന്നു.

“സുനയന നീ എന്താണ് പറയുന്നത്?”

“എന്‍റെ തീരുമാനമാണിത്. വാ, ബെഡ്റൂം എവിടെയാണ്?” എന്നു പറഞ്ഞു കൊണ്ട് സുനയന എഴുന്നേറ്റു നിന്നു അയാളുടെ കൈപിടിച്ചു.

“സുനയന ഞാൻ പറയുന്നത് കേൾക്കൂ. ഞാൻ സെക്‌സിനു വേണ്ടി കൊതിച്ച നടക്കുന്ന ആളല്ല. അക്കാര്യത്തിന് ഞാനൊന്ന് വിരൽ ഞൊടിച്ചാൽ മതി ധാരാളം പേരെ കിട്ടും. പക്ഷേ നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എനിക്കുവേണ്ടി ഒരു കാര്യം ചെയ്യണം.”

“എന്താണ് ചെയ്യേണ്ടത്?” സുനയന നിസ്സംഗതയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“പറയുന്നത് ചെയ്യാമോ?”

“പറഞ്ഞ് നോക്കൂ.”

“ങ്ഹും ഞാൻ ഒന്ന് ആലോചിക്കട്ടെ. നീ എന്‍റെ കൂട്ടുകാരനൊപ്പം ഒരു രാത്രി ചെലവഴിക്കാമോ?”

അയാളുടെ ആവശ്യമറിഞ്ഞ് സുനയന ഒരു നിമിഷം സ്തംഭിച്ചു നിന്നു. അവൾക്ക് അന്ന് ആദ്യമായി അയാളോട് വെറുപ്പു തോന്നി.

“രോഹൻ ഇതെന്ത് തമാശയാ?” അവൾ നിസ്സഹായതയോടെ ചോദിച്ചു.

“തമാശയല്ല കുട്ടി സീരിയസാണ്.”

“പക്ഷേ ഈ ഡിമാന്‍റ് വിചിത്രമാണല്ലോ. ഞാൻ നിന്‍റെ ഗേൾഫ്രണ്ടല്ലേ. ആ നീ തന്നെ എന്നെ… നിനക്കതിൽ ഒരു കുറ്റബോധവും തോന്നുന്നില്ലേ?”

“ഇല്ല, കാരണം എന്‍റെ സമ്മതത്തോടെയാണ് ഇത്.”

“അതിനുശേഷം നീയെന്നെ സ്വീകരിക്കുമോ?”

“തീർച്ചയായും.”

സുനയനയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. താൻ ഇത്രയും നാൾ ഒഴുക്കിയ സ്നേഹത്തിന് പകരം കിട്ടിയ പ്രതിഫലമോർത്ത് അവൾക്ക് അപ്പോൾ ഭ്രാന്തിയെപ്പോലെ ചിരിക്കാനാണ് തോന്നിയത്.

“ഏയ് കമോൺ സുനയന. ഈ കാലത്തല്ലേ ജീവിക്കുന്നത്. ഇക്കാലത്ത് ചാരിത്യ്രം, പവിത്രത എന്നൊക്കെ ചിന്തിക്കുന്നത് ചീപ്പ് കാര്യങ്ങളാ… നമ്മൾ കാലത്തിനൊത്ത് സഞ്ചരിക്കണം.” രോഹൻ പൊട്ടിച്ചിരിച്ചു. ആ ചിരിയിലെ അർത്ഥശൂന്യതയിൽ അവൾ സ്വയം ഇല്ലാതാകാൻ മോഹിച്ചു. എങ്കിലും അവൾ രണ്ടും കൽപിച്ചു ചോദിച്ചു.

“ഓകെ… നീ കൂട്ടുകാരന്‍റെ പേര് പറയൂ.”

“ഓഹോ…” അയാൾ അതിശയഭാവം നടിച്ചു കൊണ്ട് അവളെ നോക്കി.

“അവന്‍റെ പേര് മോഹിത്. നിനക്കവനെ അറിയാം. നമ്മുടെ കോളേജിലാ അവൻ പഠിച്ചത്. മറൈൻഡ്രൈവിലാ അവൻ താമസിക്കുന്നത്. ഇൻകംടാക്സ് ഡിപ്പാർട്ടുമെന്‍റിലാ ജോലി. അടുത്തയാഴ്ച അവന്‍റെ ബർത്ത്ഡേയാണ്. അവനുള്ള എന്‍റെ ബർത്ത്ഡേ ഗിഫ്റ്റായി നിനക്ക് പോകാൻ പറ്റുമോ.”

“ഗിഫ്‌റ്റ്?” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഞാനും ജീവനില്ലാത്ത ഒരു വസ്‌തുവും തമ്മിൽ നിനക്കൊരു വ്യത്യാസവും തോന്നുന്നില്ലേ. എന്‍റെ മുന്നിൽ നീയെത്ര ചെറുതായി… ഐ പിറ്റി യൂ… എന്നെ ഇങ്ങനെ പരീക്ഷിക്കരുത്.” എന്നു പറഞ്ഞു കൊണ്ട് സുനയന പൊട്ടിക്കരഞ്ഞുവെങ്കിലും അയാളുടെ മനസ്സിനെയത് ഒട്ടും സ്പർശിച്ചതേയില്ല.

തകർന്ന മനസ്സോടെ വീട്ടിലെത്തിയ സുനയന മുറിയിൽ വാതിലടച്ചിരുന്ന് ഏറെ നേരം കരഞ്ഞു. അയാൾ തന്നെ ധർമ്മസങ്കടത്തില്‍ അകപ്പെടുത്തിയതോർത്ത് അവൾക്ക് ശ്വാസം മുട്ടി. രോഹൻ പറയുന്നത് അനുസരിക്കണോ? അവൾക്ക് രോഹനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വിവാഹമെന്നത് രണ്ട്പേർ തമ്മിലുള്ള വിശുദ്ധമായ ബന്ധമാണ്. ഇപ്പോൾ രോഹൻ ഒരു സൗഹൃദത്തിന്‍റെ പേരിലാണ് തന്നെ കൈകളിൽ ചേർത്തു നിർത്തുന്നത്. എന്നാൽ തന്നെ വിവാഹം ചെയ്‌ത ശേഷം കൂട്ടുകാരനൊപ്പം സമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടാലോ? അപ്പോൾ എന്ത് ചെയ്യും?

അവൾ ഓരോന്ന് ആലോചിച്ച് മറൈൻഡ്രൈവിൽ നിൽക്കവെ ഒരു കാർ അവൾക്കരികിൽ വന്ന് നിന്നു.

“ഹായ് സുനയന? നീ ഇവിടെ?” മോഹിത് കാറിൽ നിന്നും പുറത്തേക്ക് തല നീട്ടിക്കൊണ്ട് അദ്ഭുതത്തോടെ ചോദിച്ചു.

“ഇവിടെ ഒരാവശ്യത്തിന് വന്നതാ. പെട്ടെന്ന് മഴ തുടങ്ങി. ഒറ്റ ഓട്ടോപോലും കാണുന്നില്ല.”

“എങ്കിൽ പിന്നെന്തിനാ നനയുന്നത്? എന്‍റെ വീട് ഇവിടെ അടുത്താണ്. വീട്ടിൽ കുറച്ചുനേരം ഇരിക്കാം. മഴ മാറിയിട്ട് പോയാൽ മതി.” മോഹിത് വിടർന്ന ചിരിയോടെ അവളെ സ്വാഗതം ചെയ്‌തു.

മോഹിതിനൊപ്പം വീട്ടിൽ ചെന്ന സുനയനയെ അയാളുടെ അമ്മ സ്വാഗതം ചെയ്‌തു. സ്വീകരണമുറിയിൽ അടുത്തിരുത്തി മോഹിതിന്‍റെ അമ്മ അവളോട് കുശലാന്വേഷണം നടത്തി. അതിനു ശേഷം അവൾ അടുക്കളയിൽ പോയി അവർക്ക് രണ്ടുപേർക്കുമായി ചായയും പലഹാരവുമായെത്തി.

“ആന്‍റി, ഒന്നും വേണ്ടായിരുന്നു?” സുനയന തെല്ലൊരു ജാള്യതയോടെ പറഞ്ഞു.

“മോള് ആദ്യമായി വരികയല്ലേ… എന്തെങ്കിലും കഴിക്കണം.” മോഹിതിന്‍റെ അമ്മയുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അവളെ വല്ലാതെ ആകർഷിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് അവർ തന്‍റെ ആരെല്ലാമോ ആയപോലെ അവൾക്ക് തോന്നി.

“എന്‍റെ അമ്മ ഉഗ്രൻ പാചകക്കാരിയാ.” മോഹിത് അമ്മയെ ചേർത്തുപിടിച്ചു കൊണ്ട് കൊഞ്ചി.

“ങ്ഹാ, ഈ സാറ്റർഡേ എന്‍റെ ബർത്ത്ഡേയാ, സുനയന നീ തീർച്ചയായും വരണം.” മോഹിത് അവളെ മുൻകൂട്ടി ക്ഷണിച്ചു.

“വരാമല്ലോ,” സുനയന പാതി മനസ്സോടെ പറഞ്ഞു.

“മോഹിത് ഇനി ഞാൻ പോകട്ടെ,” സുനയന മോഹിതിനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. അപ്പോഴേക്കും മഴ തോർന്ന് അന്തരീക്ഷം തെളിഞ്ഞിരുന്നു.

ബർത്ത്ഡേ ദിവസം മോഹിതിന്‍റെ അമ്മ വിഭവസമൃദ്ധമായ സദ്യ തന്നെയൊരുക്കി. അവർ പലഹാരങ്ങളും ഭക്ഷണവുമെല്ലാം തീൻമേശയിൽ സജ്‌ജീകരിച്ച് വച്ചശേഷം മോഹിതിനോടും കൂട്ടുകാരോടുമായി പറഞ്ഞു.

“ഇനി നിങ്ങൾ കുട്ടികൾ എൻജോയ് ചെയ്യുക.”

മോഹിതിന്‍റെ കൂട്ടുകാരെല്ലാവരും ചേർന്ന് പാട്ടുപാടിയും ഡാൻസ് ചെയ്‌തും മോഹിതിന്‍റെ ബർത്ത്ഡേ ആഘോഷത്തിന് തുടക്കമിട്ടു.

“ഇന്ന് ഞാനെന്‍റെ ഫേവറൈറ്റ് ഫ്രണ്ടിനെ മിസ് ചെയ്യുന്നു. ങ്ഹാ, അവനെനിക്ക് ഒരു ഗിഫ്റ്റ് അയക്കുമെന്ന് പറഞ്ഞിരുന്നു. ഒരു സർപ്രൈസ് ഗിഫ്‌റ്റ്.”

മോഹിത് പറയുന്നത് കേട്ട് സുനയനയുടെ മുഖം വിളറിവെളുത്തു.

“അവൻ മറന്നുപോയെന്നാ തോന്നുന്നത്. ആ കള്ളൻ വരട്ടെ. അവന്‍റെ കയ്യിൽ നിന്നും ഗിഫ്റ്റ് മേടിച്ചിട്ടേയുള്ളൂ ബാക്കി കാര്യം.” മോഹിത് ആവേശത്തോടെ പറഞ്ഞു.

ഒരു ദിവസം മോഹിത് സുനയനയെ കാണാൻ ഹോട്ടലിലെത്തി. അവർ ഒരുമിച്ചിരുന്ന് ചായ കുടിച്ചു. സുനയനയുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ അവർ രണ്ടുപേരും കൂടി മറൈൻ ഡ്രൈവിലൂടെ ഓരോരോ വിശേഷങ്ങൾ പങ്കുവച്ച് നടന്നു. ഒരു മരത്തണലിലിരുന്ന് അവർ കുറേ സംസാരിച്ചു. സംസാരത്തിനിടെ മോഹിത് അവളെ കോളേജ് കാലം തുടങ്ങി സ്നേഹിച്ചിരുന്ന കാര്യമറിയിച്ചു.

“ഇന്നും എനിക്ക് ആ ദിവസം ഓർമ്മയുണ്ട്. നീ റാമ്പ് ഷോ ചെയ്‌ത ദിവസം. ഞങ്ങൾ 4 കൂട്ടുകാരാണ് നിന്നെ മോഹിച്ചിരുന്നത്. പക്ഷേ രോഹൻ പറഞ്ഞു, “ഇവൾ എനിക്കുള്ളതാണ്.” അതോടെ ഞങ്ങൾ പിന്മാറി. കാരണം അവനെ എതിരിടുകയെന്നത് അത്രയെളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”

സുനയന മൃദുവായി പുഞ്ചിരിച്ചു.

രോഹന്‍റെ പ്രണയ കുരുക്കിൽപ്പെട്ട് താൻ ഇരുട്ടിൽ തപ്പുകയാണെന്ന കാര്യം മോഹിതിനോട് തുറന്നു പറയാൻ അവളാഗ്രഹിച്ചുവെങ്കിലും ഒന്നും പറയാതെ നിശബ്ദയായിരുന്നു.

ദുബായിൽ നിന്നും 3-4 തവണ രോഹന്‍റെ ഇ-മെയിൽ വന്നു.

തനിക്കിവടെ 3 മാസം കൂടി തങ്ങേണ്ടി വരുമെന്നായിരുന്നു രോഹന്‍റെ ഒരു സന്ദേശത്തിൽ ഉണ്ടായിരുന്നത്.

അയാൾ ദുബായിൽ നിന്നും മടങ്ങിയെത്തിയശേഷം സുനയനയ്‌ക്ക് ഫോൺ ചെയ്‌തു.

“നമ്മൾ എന്നാ കാണുക? എനിക്ക് നിന്നെ കാണാഞ്ഞിട്ട് വയ്യാ? ഈ സൺഡേ ഫ്രീയല്ലേ?”

“അല്ല സൺഡേ ഫ്രീയല്ല.”

“എന്താ കാര്യം?”

“അന്നെന്‍റെ വിവാഹ നിശ്ചയമാണ്.”

“എന്ത്?” രോഹൻ ഒരു നിമിഷം സ്തബ്ധനായി നിന്നു” നീയെന്താ പറയുന്നത്. നീ എന്‍റേതാണ്. നീ മറ്റൊരാളുടേത് ആകാൻ ഞാൻ സമ്മതിക്കില്ല,” അയാൾ ഫോണിലൂടെ പറഞ്ഞു കൊണ്ടിരുന്നു.

“പക്ഷേ, രോഹൻ നിനക്ക് എന്നെ സ്വന്തമാക്കാൻ ആഗ്രഹമില്ലല്ലോ.” നീയുമായി എന്‍റെ വിവാഹം നടക്കുകയില്ലെന്ന് മനസ്സിലായതോടെ അച്‌ഛനും അമ്മയും എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു, ഞാനും സമ്മതിച്ചു.”

“ആരാണ് അയാൾ?”

“ഒരു പുരുഷൻ. അതൊക്കെ അറിഞ്ഞിട്ട് എന്ത് വേണം?” അവൾ ദേഷ്യത്തോടെ മറുപടി പറഞ്ഞു.

“അങ്ങനെയൊരിക്കലും സംഭവിക്കരുത്. ഞാൻ ഇപ്പോൾ തന്നെ നിന്നെ കാണാൻ ഓഫീസിലെത്താം. പക്ഷേ രോഹൻ, ഹോട്ടലിലെ ജോലി ഞാൻ ഉക്ഷേിച്ചു.”

“പിന്നെ വീട്ടിലോ?”

“ഇല്ല ഞാനെവിടെയാണെന്ന് നിന്നോട് പറയില്ല. നീ അവിടെ വന്ന് പ്രശ്നമുണ്ടാക്കുമെന്ന് എനിക്കറിയാം. ഇനി ഒരിക്കലും എന്നെ വിളിക്കുകയോ കാണാൻ ശ്രമിക്കുകയോ ചെയ്യരുത്. ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല.”  അവൾ ഫോൺ കട്ട് ചെയ്‌തു.

അൽപസമയം കഴിഞ്ഞ് മോഹിതിന്‍റെ ഫോൺ മുഴങ്ങി.

“എടാ ഞാനാ രോഹൻ.”

“പറയടാ എന്താവിശേഷം? നീ എന്നാ ദുബായിൽ നിന്നും വന്നത്?”

“ഇന്നലെയെത്തി, ങ്ഹാ, നിന്‍റെ ബർത്ത്ഡേയ്ക്ക് വരാൻ പറ്റിയില്ല.”

“ബർത്ത്ഡേ ഗ്രാൻറ് ആയിരുന്നു. പക്ഷ നീ കൂടി വേണമായിരുന്നു.” മോഹിത് ആവേശത്തോടെ പറഞ്ഞു.

“ഞാൻ അയച്ച ഗിഫ്റ്റ് എങ്ങനെയുണ്ടായിരുന്നു?”

“ഗിഫ്റ്റോ? ഉഗ്രൻ ഗിഫ്റ്റായിരുന്നുവത്. എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു.”

“സത്യമാണോ? അതുല്യമായ സമ്മാനമാണത്?”

“അതെ, എനിക്ക് ഒരു മിനിറ്റ് പോലും അതിനെ മാറ്റിവയ്‌ക്കാൻ തോന്നില്ല.”

“നീ എന്താ പറയുന്നത്?”

“സത്യമാണ് പറയുന്നത്. ഇത്രയും മനോഹരമായ റിസ്‌റ്റ് വാച്ച് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.”

“ഓ…” രോഹൻ പൊട്ടിചിരിച്ചു.

“ഞാൻ മറ്റെന്തോ വിചാരിച്ചു.

“നീയെന്താ വിചാരിച്ചത്?”

“അത് കള”

“എങ്ങനെയുണ്ട് ദുബായ്?”

“ഓ… ദുബായ് ബോറിങാ എന്നാൽ അവിടുത്തെ പെണ്ണുങ്ങൾ… ഒന്നിനൊന്ന് മെച്ചം. ഇവിടുത്തെ പെമ്പിള്ളേർ അതിന്‍റെ ഏഴയലത്ത് വരില്ല.”

“ആണോ…”

“ങ്ഹാ… ഞാനൊരെണ്ണത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവൾ ഇവിടെ വരും. നീ അറിഞ്ഞോ, സുനയന കല്യാണം കഴിക്കാൻ പോകുവാണ്?”

“ആണോ, നീ അവളുമായി നല്ല അടുപ്പത്തിലായിരുന്നില്ലേ?”

“അതൊക്കെ അവസാനിച്ചു. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് അവളെന്‍റെ പിറകെ നടക്കുകയായിരുന്നു. അപ്പോഴെ അവളെ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. നിനക്കറിയാമല്ലോ ഐ ജസ്‌റ്റ് ലവ് ഫൺ. അല്ലാതെ കല്യാണം കഴിച്ച് കെട്ടിയിട്ട് ജീവിക്കാൻ എനിക്കിഷ്ടമല്ല. ഒരു സുനയന പോയാലെന്ത്?

ഈ കുളത്തിൽ ഇനിയും മത്സ്യങ്ങളുണ്ടല്ലോ. അവൾ പോകട്ടെ…ങ്ഹാ…. ഈ സൺഡേ നിന്‍റെ പ്ലാനെന്താ, നമുക്കൊന്ന് കൂടിയാല്ലോ?”

“ഈ സൺഡേ ഞാൻ ഫ്രിയല്ലല്ലോ.”

“എന്താ കാര്യം?”

“അന്ന് എന്‍റെ എൻഗേജ്മെന്‍റാണ്”

“എൻഗേജ്മെന്‍റോ? ഇതെന്താ ആരെ വിളിച്ചാലും ഈയൊരു കാര്യം കേൾക്കാനേയുള്ളൂ. ഇതെന്താ ഇങ്ങനെ? ഏതാ പെണ്ണ്?”

“ഉണ്ട്… ഒരു സുന്ദരി.”

“ഇനി… സുനയന മറ്റോ ആണോ?” രോഹൻ സംശയത്തോടെ ചോദിച്ചു.

“അതെ അവൾ തന്നെ”

ഫോണിന്‍റെ മറുതലയ്‌ക്കൽ കനത്ത നിശ്ശബ്‌ദത… മോഹിത് പുഞ്ചിരിച്ചു.

നല്ല സമയം

ദേവകിയമ്മയുടെ വീട്ടുമുറ്റത്ത് ഒരിക്കൽ കൂടി വലിയൊരു വിവാഹപ്പന്തൽ ഉയർന്നു. ദേവകിയമ്മയ്‌ക്ക് രണ്ട് ആൺ മക്കളാണ്. വരുണും സൂരജും. ആറുവർഷങ്ങൾക്കു മുമ്പായിരുന്നു വരുണിന്‍റെ വിവാഹം. പഴയ ചിട്ടവട്ടങ്ങളിലും ആചാരങ്ങളിലും അതിയായി വിശ്വസിച്ചിരുന്ന ദേവകിയമ്മ ഇളയമകന്‍റെ വിവാഹത്തിന്‍റെ ചടങ്ങുകളിലും യാതൊരു കുറവും വരുത്തിയില്ല. “വരനും വധുവും തമ്മിൽ നല്ല ചേർച്ച” വിവാഹത്തിനെത്തിയവർ പറഞ്ഞു.

ശരിയാണ്, വിദ്യാഭ്യാസം കൊണ്ടും കുടുംബമഹിമ കൊണ്ടും കീർത്തന സൂരജിനു നന്നായിണങ്ങും. സൂരജിനെ ഭർത്താവായി കിട്ടിയതിൽ കീർത്തനയ്‌ക്കും അതിയായ സന്തോഷം തോന്നി. എന്നാൽ ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരമായ റെയിൽപാളങ്ങൾ പോലെ വേറിട്ട ചിന്താഗതിയാണ് തങ്ങളുടേതെന്ന് അധികം വൈകാതെ കീർത്തന മനസ്സിലാക്കുകയായിരുന്നു.

തീർത്തും മോഡേൺ കുടുംബ പശ്ചാത്തലമായിരുന്നു കീർത്തനയുടേത്. എൻജിനീയർ ആയിരുന്നിട്ടു കൂടി അന്ധവിശ്വാസങ്ങളുടെ നിഴൽ പറ്റുന്ന പ്രകൃതമായിരുന്നു സൂരജിന്‍റേത്.

വിവാഹ ശേഷം സൂരജിനൊപ്പം ആദ്യമായി പുറത്തിറങ്ങാൻ തയ്യാറായി നിൽക്കുകയായിരുന്നു കീർത്തന. ഇതുകണ്ട് ഏടത്തി തിടുക്കത്തിൽ അവർക്കരികിലെത്തി.

“കീർത്തനേ, ഇതെങ്ങോട്ടാ… ആദ്യം പൂജാരി വന്നു സമയം ഗണിച്ചു പറയട്ടെ, എന്നിട്ട് കുറച്ചു ചടങ്ങുകളൊക്കെയുണ്ട്… അതൊക്കെ കഴിഞ്ഞാലേ നവവധുവിനു വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റൂ.”

പൂജ… പൂജാരി എന്നു കേൾക്കേണ്ട താമസം സൂരജ് ഔട്ടിംഗ് പ്രോഗ്രാം ക്യാൻസൽ ചെയ്തു. ഇതാണ് കീർത്തനയെ ഏറെ വിഷമിപ്പിച്ചത്.

എന്നും ഇതുപോലെ എന്തെങ്കിലുമൊക്കെ സംഭവങ്ങൾ അരങ്ങേറും. പലതും എതിർക്കണമെന്ന് കീർത്തനയ്‌ക്ക് തോന്നാറുണ്ടെങ്കിലും നവവധുവെന്ന ചിന്ത അവളെ പിന്തിരിപ്പിച്ചു. ഒന്നു തുമ്മിയാൽ പോലും പൂജാരിയെ വിളിച്ചുവരുത്തുന്ന പ്രകൃതമായിരുന്നു ദേവകിയമ്മയുടേത്. മറ്റു കുടുംബാംഗങ്ങളും പൂജാരിയുടെ വാക്കിനു വലിയ വില കൽപ്പിച്ചിരുന്നു. ഇവരൊക്കെ ഭക്‌തരിൽ നിന്നും എത്രമാത്രം പണം പിടുങ്ങുന്നുണ്ടാവും…! കീർത്തനയുടെ മനസ്സൊന്നു പിടഞ്ഞു.

ദിവസങ്ങൾ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ബാല്യം മുതൽക്കു തന്നെ അന്ധവിശ്വാസം സൂരജിന്‍റെ മനസ്സിനെ കീഴ്‌പ്പെടുത്തിയിരുന്നു. കീർത്തനയുടെ ഉപദേശങ്ങൾ വെറും പാഴ്‌വാക്കുകളായി.

അതിനിടയ്‌ക്ക് കീർത്തന അമ്മയാകാൻ പോവുന്നുവെന്ന വാർത്ത വീട്ടിൽ സന്തോഷം നിറച്ചു. ദേവകിയമ്മയാകട്ടെ ക്ഷേത്രങ്ങൾ കയറിയിറങ്ങി വഴിപാടുകൾ നടത്തി. കുടുംബ ജ്യോത്സ്യനും പൂജാരിയുമായ നാരായണസ്വാമി ഇതു കേൾക്കേണ്ട താമസം ഗ്രന്ഥങ്ങളും പുസ്‌തകക്കെട്ടുകളുമായി അവിടേയ്‌ക്കു പാഞ്ഞെത്തി.

സുഭിക്ഷമായി ഭക്ഷണം കഴിച്ച് കുമ്പയും തടവി നാരായണസ്വാമി ദേവകിയമ്മയോടായി പറഞ്ഞു. “മരുമകളുടെ കാര്യത്തിൽ ഇനി പ്രത്യേകം ശ്രദ്ധ വേണ്ടിവരും. അടുത്ത ഒൻപതു മാസം മുഹൂർത്തം നോക്കിയ ശേഷം പുറത്തിറങ്ങിയാൽ മതിയെന്നു പറയണം. പിന്നെ ദോഷമുണ്ടാവാതിരിക്കാൻ പരിഹാരക്രിയകൾ ചെയ്യേണ്ടി വരും.”

എന്തായാലും ഇനിയുള്ള ഒരു വർഷം ധനദ്രവ്യത്തിന് ഒരു പഞ്ഞവുമുണ്ടാവില്ല. പൂജാരി ഉള്ളിന്‍റെയുള്ളിൽ സന്തോഷിക്കുകയായിരുന്നു.

“വീട്ടിൽ ഒരു കുഞ്ഞുണ്ടാവാൻ പോകുന്നു. ഈ സന്തോഷം എന്നുമിങ്ങനെ നിൽക്കണം. അതിന് ഒരു ഹോമം നടത്തണം.”

“ഹോമവും കാര്യങ്ങളും എങ്ങനെയാവണമെന്നു പറഞ്ഞാൽ മതി.” ദേവകിയമ്മ ഭവ്യതയോടെ കൈ കൂപ്പി നിന്നു.

“ഏതാണ്ട് അയ്യായിരം രൂപയെങ്കിലും ചെലവു വരും. ഹോമത്തിനു ആവശ്യമായ പൂജാ സാമഗ്രികൾ വാങ്ങേണ്ടി വരും. സഹായത്തിനു 4 ബ്രാഹ്‌മണരെങ്കിലും കാണും.” പൂജാരി പറഞ്ഞു.

ദേവകിയമ്മ പണമെടുത്തു കൊടുത്തു. “എല്ലാം അങ്ങു തന്നെ ഭംഗിയായി നടത്തിത്തരണം.”

“വിഷമിക്കേണ്ട, എല്ലാം നന്നായി വരും” ദക്ഷിണ എണ്ണി തിട്ടപ്പെടുത്തി പൂജാരി അവിടെ നിന്നും മടങ്ങി.

ഇതൊക്കെ കണ്ട് കീർത്തനയ്‌ക്ക് വല്ലാത്ത വിഷമം തോന്നി. വരുംവരായ്‌കകളെക്കുറിച്ച് ചിന്തിച്ചു നിൽക്കാതെ ധൈര്യം സംഭരിച്ച് കീർത്തന ദേവകിയുടെ അരികിലെത്തി.

“അമ്മേ, അമ്മയിപ്പോഴും ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ. പൂജയും ഹോമവുമൊക്കെ വെറും അന്ധവിശ്വാസമാണ്. പണം പിടുങ്ങാനുള്ള പൂജാരിയുടെ ഓരോരാ സൂത്രങ്ങളാണിത്.”

“ഗുരു നിന്ദ” ദേവകിയുടെ മുഖം ചുവന്നു.

“മോളേ, നീ പരിഷ്‌കാരിയും പുതുതലമുറക്കാരിയുമൊക്കെയാണ്. സമ്മതിച്ചു. ഞാനും ഒരുപാട് ലോകം കണ്ടതാണ്. ഇനി മേലാൽ ഈ വക കാര്യങ്ങളിൽ അഭിപ്രായം പറയാൻ വരണ്ട.” ദേവകിയമ്മ കണിശമായി പറഞ്ഞു.

കീർത്തന തൽക്കാലം മൗനമവലംബിച്ചു. അമ്മായിയമ്മയെന്നല്ല ആ വീട്ടിലെ ഒരംഗവും തന്‍റെ ഉപദേശം കേൾക്കാൻ കൂട്ടാക്കില്ലെന്ന് അവൾക്ക് ഉറപ്പായി.

അടുത്ത ആഴ്‌ച 4 ബ്രാഹ്‌മണരേയും കൂട്ടി വീട്ടിലെത്തി. ദേവകിയമ്മ ആദരപൂർവ്വം അവരുടെ കാൽതൊട്ടു വന്ദിച്ചു. അകത്തേക്ക് ആനയിച്ചു. പിന്നീട് കുടുംബാംഗങ്ങൾ ഓരോരുത്തരായി മുന്നോട്ടു വന്നു.

“സ്വാമി, ഹോമം നടത്തിയാൽ ദോഷങ്ങളൊക്കെ മാറുമല്ലോ ഇല്ലേ?” ദേവകിയമ്മ ഇടറിയ സ്വരത്തിൽ ചോദിച്ചു.

“എല്ലാം മംഗളമായി ഭവിക്കും” നാരായണസ്വാമി ധ്യാനനിമഗ്നനായിരുന്നു. സൂരജിനൊപ്പം കീർത്തനയ്‌ക്കും പൂജാകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വന്നു. ഒക്കെ വെറും തട്ടിപ്പാണെന്നറിഞ്ഞു കൊണ്ടും കീർത്തനയ്‌ക്ക് നിസ്സഹായയായി ഹോമക്കളത്തിലിരിക്കേണ്ടി വന്നു. കുടുംബാംഗങ്ങളുടെ മനസ്സിൽ നിഴൽ വീഴ്‌ത്തിയ അന്ധവിശ്വാസം തന്നെയും ചുറ്റിവരിയുന്നതായി കീർത്തനയ്‌ക്ക് തോന്നി.

ഹോമം സമംഗളമായി പര്യവസാനിച്ചു. പൂജാരിയും കൂട്ടരും മൃഷ്‌ടാന്ന ഭോജനം കഴിച്ച് ദാനദക്ഷിണയും വാങ്ങി മടങ്ങി. അന്നുരാത്രി കീർത്തന സൂരജിനോട് തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞു.

“എനിക്ക് അദ്ഭുതം തോന്നുന്നു, സൂരജ് ഇപ്പോഴും ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ. ഹോമം, പൂജയെന്നൊക്കെ പറഞ്ഞ് പണവും സമയവും പാഴാക്കുന്നതു മണ്ടത്തരമാണ്. കുഞ്ഞിന്‍റെ ആരോഗ്യ സ്‌ഥിതിയെക്കുറിച്ച് മന്ത്രവും തന്ത്രവുമായി നടക്കുന്ന പൂജാരിക്കല്ല ഡോക്‌ടർമാർക്കല്ലേ കൃത്യമായി പറയാൻ സാധിക്കൂ. ഗ്രഹനില തെറ്റിച്ചു പറഞ്ഞ് ഉപജീവനം കഴിക്കലാണ് ഇവരുടെ പ്രധാന തൊഴിൽ.”

“കീർത്തന, നീ എല്ലാവരേയും വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അമ്മയും വീട്ടുകാരും ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അത് നിന്‍റെ നന്മയെ കരുതി മാത്രമാണെന്നോർക്കണം. ഏതു കാര്യവും പൂജാരിയോടു ചോദിച്ചിട്ടു മാത്രമാണ് ഇവിടെ ചെയ്യാറുള്ളത്. നീ ഒന്നിലും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്.” സൂരജിനു ദേഷ്യം വന്നു.

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. ഒക്കെ നിസ്സഹായതയോടെ നോക്കിക്കാണാൻ മാത്രമേ കീർത്തനയ്‌ക്ക് സാധിച്ചുള്ളൂ. ഓകെ, കുഴപ്പമൊന്നുമില്ല. ചെക്കപ്പിനു ശേഷം ഡോ.സരിതയുടെ വാക്കുകൾ മാത്രമാണ് അവൾക്ക് ആശ്വാസം പകർന്നു നൽകിയത്.

രണ്ടു മാസങ്ങൾക്കു ശേഷം ഒരു ഉച്ച സമയത്ത് ഡോർബെൽ മുഴങ്ങി. ദേവകിയമ്മ വാതിൽ തുറന്നു. രാമനാമം എഴുതിയ വസ്‌ത്രം ധരിച്ച് നെറ്റിയിൽ വലിയ ചന്ദനക്കുറിയും അണിഞ്ഞ് വലിയൊരു ഗ്രന്ഥവുമായി ഒരു പൂജാരി മുന്നിൽ. അകത്തേയ്‌ക്കു കടക്കാൻ ആകാംക്ഷയോടെ നിൽക്കുന്ന പൂജാരിയെ കണ്ട് ദേവകിയമ്മ കൈ കൂപ്പി.

“സ്വാമി, അങ്ങാരാണ്? എനിക്ക് അങ്ങയെ മുമ്പു കണ്ട പരിചയമില്ലല്ലോ?” ദേവകിയമ്മ ഭവ്യതയോടെ ചോദിച്ചു.

“ആപത്ത്, മഹാ ആപത്ത്, ഞാൻ ഈ ഭവനത്തിനു മുന്നിലൂടെ കടന്നു പോവുകയായിരുന്നു. ഈ വീട്ടിൽ ഒരു പുതിയ അതിഥി വരാൻ പോകുന്നു. ശരിയല്ലേ? ഗ്രഹങ്ങളൊക്കെ സ്‌ഥാനം തെറ്റി നിൽക്കുകയാണല്ലോ?” പൂജാരി ഒരു നിമിഷം മൗനമവലംബിച്ചു.

“പക്ഷേ, സ്വാമി…”

ദേവകിയമ്മയുടെ സംസാരം വകവയ്‌ക്കാതെ പൂജാരി തുടർന്നു. “മകളേ, കൂടുതലായൊന്നും പറയണ്ട. വിശ്വനാഥ ശാസ്‌ത്രികൾ എന്നു കേട്ടിട്ടുണ്ടോ?” പൂജാരി സ്വയം പരിചയപ്പെടുത്തി.

“എന്‍റെ പ്രവചനം വ്യർത്ഥമാവാറില്ല. നിങ്ങളുടെയൊക്കെ നന്മയെ കരുതി മാത്രമാണ് ഞാനിതൊക്കെ പറയുന്നത്.”

“അങ്ങു പറയുമ്പോലെ…” ദേവകിയമ്മയ്‌ക്ക് കൂടുതലൊന്നും പറയാൻ ധൈര്യം തോന്നിയില്ല.

ഇനിയിപ്പോ മുമ്പ് നടന്ന ചടങ്ങുകളൊക്കെ ആവർത്തിക്കും. കീർത്തന അസ്വസ്‌ഥയായി. ഇങ്ങനെയൊക്കെയാണെങ്കിൽ പൂജ, വഴിപാടെന്നൊക്കെ പറഞ്ഞ് ഏതൊരു വഴിപോക്കർക്കും ഇവിടെ വന്ന് പണം വസൂലാക്കാമല്ലോ? കീർത്തനയെന്തോ അഭിപ്രായം പറയാനൊരുങ്ങുന്നതു കണ്ട് ദേവകിയമ്മ അവളെ രൂക്ഷമായൊന്നു നോക്കി.

“കീർത്തനേ… പൂജാരിക്ക് കഴിക്കാനെന്തെങ്കിലും എടുത്തോളൂ.”

കീർത്തന അകത്തേക്കു നടന്നു. പൂജാരി പഞ്ചാംഗം തുറന്ന് ഗ്രഹനില ഗണിക്കുവാൻ തുടങ്ങി.

“മരുമകൾക്കിതു നാലാം മാസമാണ് ശരിയല്ലേ? ഏതാണ് രാശി?” അയാൾ ദേവകിയമ്മയുടെ മുഖത്തേക്കു ആകാംക്ഷയോടെ നോക്കി.

“തുലാം രാശി…” ദേവകിയമ്മ മറുപടി നൽകി.

“ദോഷമുള്ള രാശിയാണ്. അമ്മയ്‌ക്കും കുഞ്ഞിനും കുഴപ്പമൊന്നുമുണ്ടാവാതിരിക്കണമെങ്കിൽ പരിഹാരക്രിയ ചെയ്‌തേ തീരൂ.”

“ദക്ഷിണ വച്ചോളൂ, നാം തന്നെ ഉപായം പറഞ്ഞുതരാം.” പൂജാരി ധ്യാനമഗ്നനായി. ഭക്ഷണം കഴിച്ച ശേഷം 1,100 രൂപ ദക്ഷിണയും വാങ്ങിയാണ് പൂജാരി മടങ്ങിയത്.

വൈകിട്ട് സൂരജ് വീട്ടിലെത്തിയപ്പോൾ നടന്നതൊക്കെ അറിഞ്ഞ് സന്തോഷിക്കുകയായിരുന്നു. “വന്നതാരുമാവട്ടെ നമ്മുടെ വീടിന്‍റെ നന്മയെക്കരുതിയാണല്ലോ…” അന്ധവിശ്വാസങ്ങളിൽ കുരുങ്ങിയ സൂരജിനെ ഇനിയും പറഞ്ഞു മനസ്സിലാക്കുക വ്യർത്ഥമാണെന്ന് കീർത്തനയ്‌ക്ക് മനസ്സിലായി.

ദിവസങ്ങൾ പിന്നിട്ടു. മുമ്പൊരിക്കൽ യാദൃച്‌ഛികമായി വീട്ടിലേക്കു കയറി വന്ന പൂജാരി മറ്റാരുമായിരുന്നില്ല. നാരായണസ്വാമിയുടെ ശിഷ്യനായ വിശ്വനാഥ ശാസ്‌ത്രികളായിരുന്നു. ദേവകിയമ്മയേയും കുടുംബാംഗങ്ങളേയും കുറിച്ച് നേരത്തേ തന്നെ എല്ലാം മനസ്സിലാക്കി വച്ചിരുന്നു.

പൂജയൊക്കെ ഭംഗിയായി നടന്നല്ലോ. ഇനിയൊന്നും പേടിക്കാനില്ല… ദേവകിയമ്മ ആശ്വാസം കൊണ്ടു.

ഒരു ദിവസം പ്രഭാത ഭക്ഷണമൊക്കെ കഴിച്ച് വിശ്രമിക്കുകയായിരുന്നു കീർത്തന. ഡ്രോയിംഗ് റൂമിൽ നാരായണസ്വാമിയുടെ ഉറക്കെയുള്ള സംസാരം കേൾക്കാമായിരുന്നു. പൂജകൾ ഇനിയും ആവർത്തിക്കുമോ? കീർത്തനയ്‌ക്ക് ആശങ്ക തോന്നി.

കീർത്തനയ്‌ക്കിത് 9-ാം മാസമായിരുന്നു. ദേവകിയമ്മ ആളെ അയച്ച് നാരായണസ്വാമിയെ വിളിപ്പിക്കുകയായിരുന്നു. അവരുടെ സംസാരം കേട്ട് കീർത്തന ഒരു നിമിഷം പകച്ചിരുന്നു. ഇങ്ങനെയുണ്ടോ അന്ധവിശ്വാസം? ദേവകിയമ്മ കീർത്തനയുടെ ജാതകം പൂജാരിക്കു നൽകി.

“സ്വാമി, ദീർഘായുസോടു കൂടിയ തേജസ്വിയായ കുഞ്ഞ് ഏതു ശുഭമുഹൂർത്തത്തിലാണ് ജനിക്കുക?”

പൂജാരി ജാതകം നോക്കി ഗണിക്കുവാൻ തുടങ്ങി. കീർത്തനയുടെ അന്ധാളിപ്പ് അപ്പോഴും വിട്ടുമാറിയിരുന്നില്ല.

“ഹൊ! ഇതെന്ത് അന്യായമാണ്…”

ഒരു കുഞ്ഞിന്‍റെ ജനനം സ്വാഭാവികമായി നടക്കേണ്ട കാര്യമാണ്. എന്നാൽ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നിഴൽ വീഴ്‌ത്തി വിദ്യാസമ്പന്നരെ പോലും പറ്റിക്കുന്ന പൂജാരികളുടെ തന്ത്രം അപാരം തന്നെ.

ഇനിയെങ്കിലും ഈ അന്ധവിശ്വാസങ്ങൾക്ക് ഒരറുതി വരുത്തണം. അവൾ ഉറപ്പിച്ചു. കീർത്തനയ്‌ക്കൊരു ഉപായം തോന്നി. ഉദ്യമത്തിൽ താൻ വിജയിക്കണമെങ്കിൽ ഡോ. സരിതയുടെ സഹായ സഹകരണം കൂടിയേ തീരൂ…

രണ്ടു ദിവസത്തിനു ശേഷം കീർത്തന ഡോ. സരിതയുടെ അരികിൽ ചെക്കപ്പിനു ചെന്നു. ശുഭസമയം നോക്കി കുഞ്ഞ് ജനിച്ചാൽ മതിയെന്ന അമ്മായിയമ്മയുടേയും പൂജാരിയുടേയും പ്ലാനിംഗിനെക്കുറിച്ച് ഡോക്‌ടറെ ധരിപ്പിച്ചു.

കീർത്തന പറഞ്ഞതത്രയും ഡോ.സരിത സശ്രദ്ധം കേട്ടു. “കീർത്തന ഒന്നു കൊണ്ടും വിഷമിക്കേണ്ട, ഞാൻ കീർത്തനയ്‌ക്കൊപ്പമുണ്ട്.” ഡോക്‌ടർ പറഞ്ഞു.

തന്‍റെ കുഞ്ഞ് അന്ധവിശ്വാസങ്ങൾക്ക് ബലിയാടാവില്ലല്ലോ. ഒരു നെടുവീർപ്പോടെ കീർത്തന കാബിനിൽ നിന്നു പുറത്തേക്കിറങ്ങി.

9-ാം മാസത്തിനു ശേഷം പൂജാരി പറഞ്ഞ ശുഭമുഹൂർത്തത്തിനു മുമ്പ് ദേവകിയമ്മ കീർത്തനയേയും കൂട്ടി നേഴ്‌സിംഗ് ഹോമിലെത്തി. ഡോ.സരിത കീർത്തനയെ പരിശോധിച്ചു. “രക്‌തസമ്മർദ്ദം കൂടുതലാണല്ലോ. ഇവരെ ഉടനെ അഡ്‌മിറ്റ് ചെയ്യേണ്ടി വരും…”

“പക്ഷേ, ഡോക്‌ടർ… നാളെ ഒരു ശുഭമുഹൂർത്തമുണ്ട്.

കുഞ്ഞ് നാളെ തന്നെ ജനിച്ചിരുന്നുവെങ്കിൽ ഡോക്‌ടർ ചോദിക്കുന്ന പണം തരാം.” ഡോക്‌ടർ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ ദേവകിയമ്മ ഇടയ്‌ക്കു കയറി പറഞ്ഞു.

“നിങ്ങൾ അനാവശ്യമായി വാശി പിടിക്കരുത്. രക്‌തസമ്മർദ്ദം കൂടുതലുള്ളപ്പോൾ ഓപ്പറേഷൻ ശരിയാവില്ല. ആദ്യം പേഷ്യന്‍റിന്‍റെ ആരോഗ്യനില ശരിയാവട്ടെ. എനിക്ക് പണമൊന്നും വേണ്ട. കീർത്തനയുടേയും കുഞ്ഞിന്‍റേയും ജീവന് ആപത്തൊന്നും വരരുതേ എന്നു മാത്രം നിങ്ങളിപ്പോൾ ചിന്തിച്ചാൽ മതി.” ഡോ. സരിത കടുപ്പിച്ചു പറഞ്ഞു.

ദേവകിയമ്മ ഉദാസീനയായി. കുടുംബാംഗങ്ങൾ ഓരോരുത്തരായി നേഴ്‌സിംഗ് ഹോമിൽ എത്തിത്തുടങ്ങിയിരുന്നു. ശുഭ മുഹൂർത്തത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലായിരുന്നു ഓരോരുത്തരും. കീർത്തനയുടെ ആരോഗ്യനില മോശമാണെന്നറിഞ്ഞ് അവർ നിശബ്‌ദരായി.

ഡോ. സരിതയുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണ് അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള യുദ്ധത്തിൽ താൻ വിജയിക്കുന്നത്. കീർത്തന ഉള്ളിന്‍റെയുള്ളിൽ സന്തോഷിക്കുകയായിരുന്നു.

ദേവകിയമ്മ തിടുക്കപ്പെട്ട് നാരായണസ്വാമിയുടെ അരികിലെത്തി. മരുമകളുടെ ആരോഗ്യ വിവരം ധരിപ്പിച്ചു. നാരായണ സ്വാമി കവടി നിരത്തി ഒരാഴ്‌ചയ്‌ക്കു ശേഷം നല്ലൊരു മുഹൂർത്തമുണ്ടെന്നു പറഞ്ഞ് 501 രൂപ ദക്ഷിണയായി വാങ്ങി. ദേവകിയമ്മയ്‌ക്കപ്പോഴാണ് ജീവൻ നേരെ വീണത്. ഇനി ഒരാഴ്ചയ്‌ക്കു ശേഷമാണല്ലെ?

രണ്ടു ദിവസത്തിനു ശേഷം കീർത്തന ആരോഗ്യമുള്ള നല്ലൊരു ആൺകുഞ്ഞിനു ജന്മം നൽകി. പേരക്കുട്ടിയെ കണ്ട് ദേവകിയമ്മയും ബന്ധുക്കളും സന്തോഷിച്ചു. എന്നാൽ ശുഭമുഹൂർത്തത്തിലല്ലല്ലോ ജനിച്ചതെന്നോർത്തപ്പോൾ അവർക്ക് ആശങ്ക തോന്നാതിരുന്നില്ല. അതിനിടയ്‌ക്ക് ഡോ. സരിത അവിടെയെത്തി.

“ഡോക്‌ടർ… പൂജാരി ഒരാഴ്ചയ്‌ക്കു ശേഷമാണ് ശുഭമുഹൂർത്തം പറഞ്ഞിരുന്നത്. പക്ഷേ, കുഞ്ഞ് ഇന്നു തന്നെ ജനിച്ചല്ലോ. കുഞ്ഞ് ആരോഗ്യവാനാണോ, ഡോക്‌ടർ ഒന്നു ശരിക്കു പരിശോധിക്കൂ… ഞാൻ പൂജാരിയെ വിളിപ്പിക്കാം.” ദേവകിയമ്മയുടെ മുഖത്ത് ആശങ്ക നിഴലിച്ചു.

“അമ്മ വെറുതേ ടെൻഷനടിക്കണ്ട. സ്വാഭാവിക ജനനമാണ് കുഞ്ഞിന്‍റേയും അമ്മയുടേയും ആരോഗ്യത്തിനു നല്ലത്. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു. ഇനിയൊരു സത്യം കൂടി വെളിപ്പെടുത്തട്ടെ. ഞാനും കീർത്തനയും ചേർന്നു തയ്യാറാക്കിയ പ്ലാൻ അനുസരിച്ചാണ് കാര്യങ്ങൾ നടന്നത്. കീർത്തനയ്‌ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ലായിരുന്നു. പൂജാരി പറഞ്ഞ മുഹൂർത്തത്തിൽ ഓപ്പറേഷൻ വഴി കുഞ്ഞു ജനിക്കുന്നത് കീർത്തനയ്‌ക്ക് ഒട്ടും താല്‌പര്യമില്ലായിരുന്നു. നിങ്ങളുടെയെല്ലാം മനസ്സിൽ കരിനിഴൽ വീഴ്ത്തിയ അന്ധവിശ്വാസം തുടച്ചു കളയാൻ ഇതല്ലാതെ വേറൊരു മാർഗ്ഗവുമില്ലായിരുന്നു.

ഒരു ഓപ്പറേഷനും പൂജാവിധിയും കൂടാതെ ആരോഗ്യമുള്ള നല്ല കുഞ്ഞിനു കീർത്തന ജന്മം നൽകിയില്ലേ? ശുഭം അശുഭം എന്നൊന്നില്ല. ഇതൊക്കെ പൂജാരികൾ വളർത്തുന്ന അന്ധവിശ്വാസങ്ങളാണ്.” ഡോക്‌ടർ പറഞ്ഞതു കേട്ട് സകലരും ഒരു നിമിഷം തരിച്ചു നിന്നു. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കാൻ ഇതോടെ അവർ എല്ലാവരും ശീലിച്ചു.

കഷ്ടകാലം വന്നപ്പോൾ

കുട്ടിക്കാലത്ത് ഞാൻ അയൽപക്കത്തെ ഷീല ആന്‍റിയെ നോക്കി നിൽക്കുമായിരുന്നു. സത്യം പറഞ്ഞാൽ ഇതുവരെ അവരെ മറക്കാൻ പറ്റിയിട്ടില്ലെനിക്ക്. വളരെ സുന്ദരിയായിരുന്നു അവർ. അവർ എവിടെ നിന്നു വന്നു എന്നു പോലും ഞാനാലോചിച്ചിട്ടുണ്ട്. എന്തായാലും അവർ എന്‍റെ അമ്മയെപ്പോലെ ആയിരുന്നില്ല. ചിലപ്പോൾ എന്‍റെ കവിളുകളിൽ അവർ തലോടിയിരുന്നു. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഇങ്ങനെ അവർ ചെയ്‌തതിനുശേഷം ഞാൻ ദിവസങ്ങളോളം കവിളുകളിൽ സോപ്പു പുരട്ടാറില്ലായിരുന്നു.

മാത്രമല്ല അവർ എപ്പോഴും പുഞ്ചിരിച്ചു കൊണ്ടാണിരുന്നത്. കോളനിയിലുള്ള കുട്ടികൾ, സ്ത്രീകൾ, വൃദ്ധമാർ എന്നിവരെയെല്ലാം അവർ ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്‌തു. ഞങ്ങളെപ്പോലെയുള്ള കുട്ടികളുടെ അച്ഛന്മാരെയും മറ്റ് യുവാക്കളേയും കാണുമ്പോൾ അവരുടെ നിറം റോസാപ്പൂവിന്‍റേതു പോലെയാകുമായിരുന്നു. അപ്പോൾ ഏതോ മനോഹര ചിന്തകളിൽ മുഴുകി അവർ പുഞ്ചിരിച്ചിരുന്നു.

ഉള്ളിന്‍റെയുള്ളിൽ ഞാൻ അവരെ എന്‍റെ അമ്മയുമായി താരതമ്യപ്പെടുത്തിയിരുന്നു. ഒരു പ്രാവശ്യം അമ്മ ദേഷ്യപ്പെട്ട് തന്നെ ശല്യപ്പെടുത്തരുതെന്നും അല്ലെങ്കിൽ തന്നെ താൻ ടെൻഷനടിച്ചിരിക്കുകയാണെന്നും പറഞ്ഞു.

“ഷീലാ ആന്‍റിയ്ക്കൊരിക്കലും ടെൻഷനില്ലല്ലോ. അതുപോലെ അമ്മയ്ക്ക് എന്തുകൊണ്ടായിക്കൂടാ” എന്നാണ് എന്‍റെ വായിൽ നിന്നും വന്ന മറുപടി.

ഇതുകേട്ടപാടേ കോപാകുലമായ കണ്ണുകളോടെ അമ്മ എന്നെ നോക്കി പറഞ്ഞു “അവരൊക്കെ വലിയ ആൾക്കാർ നിനക്കും തുടങ്ങിയോ ഷീലാന്‍റിയോടൊരു പ്രതിപത്തി! എനിക്കു പിന്നെ അത്ര ബുദ്ധിയൊന്നുമില്ലല്ലോ.”

ആ സമയം അമ്മയുടെ വാക്കുകൾ എനിക്കു മനസിലാക്കുവാൻ സാധിച്ചതേയില്ല. എന്നാൽ വീട്ടുകാർ എന്‍റെ വിവാഹത്തിനായി ഒരു പെൺകുട്ടിയെ അന്വേഷിക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ ഓരോ പെണ്ണിലും ഷീലാന്‍റിയുടെ രൂപമാണ് തേടിക്കൊണ്ടിരുന്നത്. അത്രയ്ക്കായിരുന്നു അവർ എന്നെ സ്വാധീനിച്ചിരുന്നത്.

ബുദ്ധിയുടേയും സൗന്ദര്യത്തിന്‍റെയും അത്തരമൊരു സമന്വയത്തെ കണ്ടുപിടിക്കാൻ പെൺകുട്ടികളോട് പലതരത്തിലുള്ള ചോദ്യങ്ങൾ ഞാൻ ചോദിച്ചിരുന്നു. ഒരു ദിവസം ഞാനൊരു പെൺകുട്ടിയോട് മിഡിൽ സ്കൂളിലെ അവളുടെ മാർക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ ചോദിക്കുകയാണ് നിങ്ങൾക്കൊരു ഭാര്യയേയാണോ അതോ ഒരു സ്കൂൾ ടീച്ചറെയാണോ വേണ്ടതെന്ന്. ചിലയാളുകൾ ഒരു ഡോക്ടറുടെ അടുക്കൽ പോകാൻ എന്നെ ഉപദേശിച്ചു. എന്നാൽ ഞാൻ പരാജയം സമ്മതിക്കാൻ തയ്യാറല്ലായിരുന്നു.

ഒടുവിൽ എനിക്ക് എന്‍റെ സ്വപ്നങ്ങളിലെ രാജകുമാരിയെ കണ്ടുകിട്ടി. ആദ്യം അവളെ കണ്ടപ്പോൾ ഞാൻ നിർന്നിമേഷനായി നിന്നു പോയി. അവളും എന്നെ കണ്ടപ്പോൾ മധുരമായി പുഞ്ചിരിച്ചു. ചിലപ്പോൾ എന്നെ നോക്കുമ്പോൾ അവൾ ഇമകൾ താഴേക്കു കുനിച്ചിരുന്നു. റോസപ്പൂവിന്‍റെ ദളങ്ങൾ പോലെയുള്ള അവളുടെ അധരങ്ങളിൽ അപ്പോൾ ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു. ഞാനാണെങ്കിൽ അതിൽ മുഴുകി നിന്നിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞാണ് എനിയ്ക്കു മനസിലായത്, അവളുടെ ചിരി ആടിനെ വെട്ടാൻ പോകുന്നതിനു മുമ്പുള്ള കശാപ്പുകാരന്‍റെ ചിരി പോലെയാണെന്ന്. പക്ഷേ ഇതിൽ നിന്നും രക്ഷപ്പെട്ട് എവിടെപ്പോകാനാണ് ഞാൻ!

ഞാനും അത്രമോശം കളിയൊന്നുമല്ല കളിച്ചത്. അവളുടെ പുഞ്ചിരിയുടെ വലയിൽ മാത്രമാണ് ഞാൻ അൽപ്പമൊന്നു കുടുങ്ങിയത്. അവളുടെ എല്ലാ സർട്ടിഫിക്കറ്റുകളും കണ്ടതിനു ശേഷം മാത്രമാണ് ഞാൻ “യേസ്” മൂളിയത്. പഠിത്തത്തിൽ അവൾ മിടുക്കിയാണ്. നൃത്തത്തിലും കളികളിലും സംവാദങ്ങളിലും അങ്ങനെ തന്നെ. ഒരു ഓൾറൗണ്ടർ ഭാര്യക്കു വേണ്ടിയുള്ള അന്വേഷണം പൂർണമാകുന്നതായാണ് എനിക്കു തോന്നിയത്. എനിക്ക് അവളോടുള്ള മതിപ്പു വർദ്ധിക്കുകയായിരുന്നു. എന്നാൽ എന്‍റെ ഓൾറൗണ്ടർ ഭാര്യ എന്നെ കുഴപ്പത്തിലാക്കും വിധം ഇത്രയും വട്ടം കറക്കുമെന്ന് അന്നേരം ഞാൻ കരുതിയില്ല.

എന്‍റെ കൂട്ടുകാർ എന്‍റെ ഭാഗ്യത്തിൽ അസൂയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്‍റെ ഭാര്യയുടെ ഉജ്ജ്വല സൗന്ദര്യവും അവളുടെ എക്സ്ട്രാ ലാർജ് ബുദ്ധിശക്തിയുമായിരുന്നു ഇതിനു കാരണം. എന്നാൽ ഇപ്പോഴെല്ലാം നേരെ തിരിച്ചായി. അവർ സ്വന്തം ഭാര്യമാർക്കു തന്നെ കൂടുതൽ മാർക്കു നൽകുന്നു.

ഇവളുടെ ബുദ്ധി കൂടുതൽ കാരണം പലരീതിയിൽ ആ ബുദ്ധി ലീക്കു ചെയ്‌തു പോകുന്നോ എന്നും ചിലപ്പോൾ എനിക്കു തോന്നാറുണ്ട്. എന്‍റെ ഭാര്യാശ്രീയുടെ കണ്ണിൽ ഞാൻ ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളാണ്. തന്‍റെ കുട്ടികളുടെ അറിവില്ലായ്മയെ നോക്കി അമ്മമാർ പുഞ്ചിരിക്കുന്നതു പോലെ ചിലപ്പോൾ എന്‍റെ അറിവില്ലായ്മകളെ നോക്കി അവൾ പുഞ്ചിരിക്കാറുണ്ട്. ചിലപ്പോൾ എന്‍റെ പ്രിയപ്പെട്ടവൻ ഹൊറിബിളായിപ്പോകുന്നു എന്ന് അവൾ പിറുപിറുക്കും.

സ്വന്തം സൗന്ദര്യപരിപാലനത്തിനു വേണ്ടി എന്‍റെ ഭാര്യ എത്ര കഷ്ടപ്പെടുന്നുവെന്ന് എന്നോടു ചോദിക്കരുത്. സാരിയിൽ ഒരു ചുളിവുപോലും വീഴ്ത്താതിരിക്കാനുള്ള അവളുടെ സാമർത്ഥ്യം അപാരം തന്നെ. സിനിമയ്ക്കാകട്ടെ അല്ലെങ്കിൽ ഒരു പാർട്ടിക്കാകട്ടെ പോകുകയാണെങ്കിൽ തന്‍റെ ലുക്ക്സ് പരിപൂർണ്ണമാകാതെ അവൾ പടിക്കു വെളിയിലിറങ്ങുകയില്ല. ആ സമയത്ത് അവളെ അവിടെ നിന്ന് ചലിപ്പിക്കാൻ പതിനായിരും പ്രാവശ്യം ശ്രമിച്ചാലും അവളനങ്ങില്ല. അംഗദന്‍റെ കാലുകൾ രാവണന്‍റെ രാജസഭയിലെങ്ങനെയുറച്ചുവോ അതേ രീതിയിൽ കണ്ണാടിയുടെ മുന്നിൽ ഒറ്റ നില്പാണവൾ. എപ്പോഴും ഒരുങ്ങി നടക്കുന്ന എന്‍റെ ഭാര്യയുടെ മുന്നിൽ നിൽക്കുമ്പോൾ അവളെന്‍റെ യജമാനത്തിയും ഞാനൊരു വേലക്കാരനുമാണെന്ന് മിക്കപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അവളാകുന്ന കാറിന്‍റെ വെറും സ്റ്റെപ്പിനി.

ശരീരസൗന്ദര്യബോധമുള്ള എന്‍റെ ഭാര്യ, വീട്ടിൽ പഴവും പച്ചക്കറികളും വരുമ്പോൾ തന്നെ അവയെ രണ്ടായി പകുക്കുന്നു. ഇതിൽ പകുതിഭാഗം അവളുടെ ബോഡി ബ്ലീച്ച്, ഫേയ്സ് പായ്ക്ക്, മസാജ് എന്നിവയ്ക്കാണ് നീക്കി വയ്ക്കുന്നത്. പക്ഷേ, പ്രശ്നമതല്ല, അവളുടെ കോസ്മെറ്റിക്കുകളുടെ ബില്ല് വീട്ടിലെ റേഷൻ ബില്ലിനേക്കാൾ കൂടുതലാണ്. അവൾ എത്ര സ്നേഹത്തോടും ആദരവോടും കൂടിയാണ് തന്‍റെ ലിപ്സ്റ്റിക്, ഫേസ്പായ്ക്ക്, ക്രീം മുതലായ സാധനങ്ങളെ കാണുന്നത്. ആ സ്നേഹവും ആദരവും ഇതേവരെ എന്‍റെ നേരെ അവൾ കാട്ടിയിട്ടില്ല. ഇപ്പോഴെനിയ്ക്ക് അവളുടെ കോസ്മെറ്റിക്സിനോട് അസൂയയാണ്.

ആദ്യമൊക്കെ എന്‍റെ കൂട്ടുകാർ എന്‍റെ ഭാര്യയെ പുകഴ്ത്തുമ്പോൾ അഭിമാനം കൊണ്ട് ഞാൻ വീർപ്പുമുട്ടിയിരുന്നു. എന്നാലിപ്പോൾ അതുകേട്ടാൽ ഞാൻ കൽക്കരി പോലെ ജ്വലിക്കുമെന്നായി. ഇപ്പോൾ സ്വയം ഫ്ളേർട്ട് ചെയ്യാൻ സാധിക്കാത്തതാണ് എന്‍റെ നിവൃത്തികേട്. കാരണം, എന്‍റെ മുന്നിലും പിന്നിലും ഇടത്തും വലത്തും എപ്പോഴും എന്‍റെ ഭാര്യയുടെ കണ്ണുണ്ട്.

എന്‍റെ ഷർട്ടിൽ പറ്റിയിരിക്കുന്ന എന്‍റെ സ്വന്തം മുടിയിഴയുടെ ഡിഎൻഎ റിപ്പോർട്ടു പോലും തയ്യാറാക്കാൻ അവൾക്കു കഴിയും. ആ നിലയ്ക്ക് ഒരു പെൺകുട്ടിയുടെ മുടിയിഴ ഷർട്ടിൽ കണ്ടാൽ പിന്നെ പറയുകയും വേണ്ട. ചില സ്ത്രീകളെപ്പോലെ കരഞ്ഞു കൊണ്ട് ഒരു മൂലയ്ക്കൊന്നും പോയി അവളിരിക്കില്ല. അടിക്ക് അടി എന്ന തത്വത്തിൽ വിശ്വസിക്കുന്നവളാണ് അവൾ (അത്തരം ഒരു ഭീഷണി നേരത്തെ തന്നെ അവൾ എനിക്കെതിരെ മുഴക്കിയിട്ടുമുണ്ട്) ആ ഭീഷണി യാഥാർത്ഥ്യമാക്കാൻ അവൾക്ക് നിഷ്പ്രയാസം സാധിക്കും.

വിവാഹത്തിനുശേഷമുള്ള ആദ്യ കാലങ്ങളിൽ എന്‍റെ സ്നേഹം പ്രകടിപ്പിക്കുവാനായി വീട്ടിലെ ബജറ്റിന്‍റെ പൂർണ്ണ ഉത്തരവാദിത്തം എന്‍റെ ശബളം സഹിതം അവളെയേൽപ്പിച്ചു. എന്നാലിപ്പോൾ വീട്ടിലെ ബജറ്റിന്‍റെ കാര്യം പോകട്ടെ. എനിക്ക് എത്ര പോക്കറ്റ്മണി വേണോ എന്നു പോലും അവൾ ചോദിക്കാറില്ല. ഓഫീസിൽ പോയി വരാനുള്ള ചെലവ്, ചായക്കുടിക്കാനുള്ള ചെലവ് എന്നിവ കണക്കുകൂട്ടി എല്ലാ മാസവും അവളെനിക്ക് രൂപ തരുമ്പോൾ എന്‍റെ അവസ്ഥയോർത്ത് എനിക്ക് സ്വയം സഹതപിക്കാനേ കഴിഞ്ഞുള്ളൂ.

സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്‍റെ അമ്മ പോലും എന്നോടിങ്ങനെ ചെയ്തിട്ടില്ല. അവൾ ഓരോ ദിവസത്തെയും പോക്കറ്റ്മണിയുടെ കണക്കെടുക്കാത്തതു തന്നെ വലിയ ഭാഗ്യം.

ഏതായാലും എന്‍റെ ഭാര്യയുടെ എല്ലാ അക്രമങ്ങളും എന്‍റെ വിധിയെന്നു കരുതി സഹിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു. ഞാൻ നേരത്തെ പറഞ്ഞല്ലോ. അവൾക്കറിയാത്തതോ അവൾ പഠിച്ചിട്ടില്ലാത്തതോ ആയ യാതൊരു വിഷയവുമില്ലെന്ന്.

എലിപ്പെട്ടിയിൽ കിടക്കുന്ന എലിയെപ്പോലെയായിരിക്കുന്നു ഇപ്പോൾ ഞാൻ. കോപിഷ്ഠനായ ഒരു പൂച്ച എന്‍റെ തലയിലൂടെ പാഞ്ഞു നടക്കുന്നു. എന്‍റെ പത്നിയുടെ പ്രസിദ്ധി കാരണം സുഹൃത്തുക്കളുടെയിടയിൽ ഞാനൊരു സിംഹമാണ്. എന്നാൽ വീട്ടിൽ…?

എനിക്ക് എന്‍റെ ദുഃഖങ്ങൾ പറഞ്ഞ് ആരുടെ മുന്നിലും കരയാൻ കൂടി സാധിക്കുന്നില്ല. കാരണം സുന്ദരിയും സമർത്ഥയുമായ ഭാര്യയുണ്ടായിട്ടും കരയുന്ന ഇവൻ ഒരു മണ്ടനാണെന്ന് ആളുകൾ കരുതും. അതിനാൽ കലയിൽ വന്നു വീണ ഈ കഷ്ടകാലത്തെ ചിരിച്ചു കൊണ്ടും സഹിക്കുകയല്ലാതെ എന്‍റെ മുന്നിൽ വേറെ വഴിയൊന്നും കാണുന്നില്ല. ചിലപ്പോഴൊക്കെ സർക്കസിലെ ജോക്കറാണ്  ഞാനെന്ന് സ്വയം തോന്നാറുണ്ട്. പുറമേ ചിരിക്കുകയും ഉള്ളിന്‍റെ ഉള്ളിൽ ദുഃഖിക്കുകയും ചെയ്യുന്ന ഒരു ജോക്കർ.

സാഗരസംഗമം ഭാഗം- 31

ഗംഗാനദിയിലെ ഓളപ്പരപ്പിലൂടെ നിരവധി പേർ തോണിയാത്ര നടത്തുന്നതും, ഉദയസൂര്യന്‍റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകൾ എടുക്കുന്നതും ഞങ്ങൾക്കു കാണാമായിരുന്നു.

അല്പം അകലെ കുറെപ്പേർ കുളിക്കുകയും, നനയ്ക്കുകയും ചെയ്യുന്നതു കണ്ടു. മനസ്സു പറഞ്ഞു, പവിത്രമായ ഈ നദീതടത്തിലെ സ്നാനം, ജീവിതത്തിൽ അന്നു വരെയുള്ള വലുതും, ചെറുതുമായ എല്ലാ തെറ്റുകളിൽ നിന്നും മോചനം നൽകി മനസ്സിനെ ശുദ്ധീകരിക്കുന്ന, ദിവ്യമായ ഔഷധി തന്നെയായിരിക്കും. ഒരു മാതാവിനെപ്പോലെ ആഴത്തിലേറ്റ് ദുഃഖങ്ങളുടെ മുറിവുകളെ തഴുകിത്തലോടുന്ന ഗംഗ…

ഗംഗയിൽ മുങ്ങി നിവരുമ്പോൾ ഹൃദയത്തിൽ വന്നു നിറയുന്ന ആത്മീയമായ അനുഭൂതി… ഗംഗയെത്തഴുകിയെത്തുന്ന കുളിർകാറ്റ് മനസ്സിനുള്ളലെ ശാന്തിയുടെ തീരങ്ങളെ തഴുകിത്തലോടുമ്പോൾ ഹൃദയത്തിൽ നിറയുന്ന?ആനന്ദം…. എല്ലാമെല്ലാം ഗംഗയുടെ ഓളങ്ങളിലെ പാദസ്പർശനത്തിൽ നിന്നു തന്നെ എനിക്കു ലഭിച്ചു കഴിഞ്ഞിരുന്നു. പിന്നീട് മെല്ലെ മെല്ലെ ആ കുളിർ ജലത്തിൽ മുങ്ങിത്താഴുമ്പോൾ കൈയ്യിൽ ചിതാഭസ്മകലശമുണ്ടായിരുന്നു.

പൂജാരിയുടെ ക്രീയകൾക്കു ശേഷം വേണം അതു നിമഞ്ജനം ചെയ്യുവാൻ… ഒന്നു മുങ്ങി നിവർന്ന ശേഷം കരയിൽ നിരനിരയായി നിവർത്തി വച്ചിരിക്കുന്ന ബലിക്കുടകളിലൊന്നിൽ ചെന്നിരുന്നു.

മുന്നിലെ പൂജാരിയുടെ നിർദ്ദേശമനുസരിച്ച് ബലിയിടൽ കർമ്മം ആരംഭിച്ചു. ആദ്യം പിതൃക്കൾക്കു വേണ്ടിയുള്ള ക്രീയകൾ, പിന്നീട് മൂന്നുവട്ടം ഗംഗയിൽ മുങ്ങി നിവർന്ന് തിരികെയെത്തുമ്പോൾ, ആദ്യം അമ്മയ്ക്കുവേണ്ടി… പിന്നീട് നരേട്ടന്… ഏറ്റവും ഒടുവിൽ രാഹുൽമോന്…

എല്ലാവർക്കും പൂജാരിയുടെ നിർദ്ദേശമനുസരിച്ച് ദർഭയണിഞ്ഞ് ചോറ്, എള്ള്, പൂവ് എന്നിവ സമർപ്പിച്ച് തൊഴുതു. പിന്നീട് മൂന്നും കൂടി കൈകളിൽ വാരിയെടുത്ത് ഗംഗയിൽ താഴ്ത്തി മുങ്ങി നിവർന്നു. ചിതാഭസ്മകലശത്തിലും പൂജാരി ക്രീയകൾ ചെയ്തിരുന്നു. ഒടുവിൽ അത് ഗംഗയുടെ ഓളങ്ങളിൽ ഒഴുക്കി വിടുമ്പോൾ മനസ്സ് നിയന്ത്രണം വിട്ട്കേണു. അമ്മേ… ഈ മകൾക്ക് മുക്തി തരൂ… എല്ലാ പാപങ്ങളിൽ നിന്നും, ജനിമൃതികളിൽ നിന്നും മുക്തി…

ഒഴുകുന്ന കണ്ണീർ ഗംഗയുടെ ഓളങ്ങളിലലിഞ്ഞ് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഹൃദയ ശുദ്ധി കൈവന്ന പോലെ മനസ്സു ശാന്തമായപ്പോൾ ഇരുകൈകളും കൂപ്പിത്തൊഴുതു.

“അമ്മേ… ഗംഗേ… ഇനിയുമൊരിയ്ക്കൽ കൂടി പാപങ്ങൾ ചെയ്യാനിട വരുത്തരുതേ… അറിയാതെ ചെയ്‌തു പോയ പാപകർമ്മങ്ങൾക്ക് പരിഹാരം കാണുവാൻ കഴിഞ്ഞില്ലെങ്കിൽ ഈ ജന്മം ഞാൻ അവിടത്തെ മാറിൽ ഹോമിക്കും. ഇതുറപ്പ്…

ഞാൻ അറിയാതെ മുന്നോട്ടു പോകുന്നതു കണ്ട് അരുൺ പരിഭ്രമത്തോടെ വിളിച്ചു.

“അരുത് മാഡം… മുന്നോട്ടു നീങ്ങിയാൽ ആഴമുണ്ട്… മുങ്ങിപ്പോകും…”

ഹൃദയത്തിന്‍റെ ഏതോ പ്രേരണ കൊണ്ടാണെന്നു തോന്നുന്നു, അറിയാതെ കാലുകൾ മുന്നോട്ടു നീങ്ങിയത് അറിഞ്ഞില്ല. ഒരാത്മഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണർന്നുവോ? ആവോ?… എനിക്കറിയില്ല.

മുന്നോട്ടു ചലിച്ച കാലുകളെ പിൻവലിച്ച് കരയിലേയ്ക്കു കയറുമ്പോൾ ഭയചകിതനായി നിൽക്കുന്ന അരുണിനെ കണ്ടു. ഒരു വിളറിയ ചിരിയോടെ പറഞ്ഞു.

“അരുൺ വല്ലാതെ ഭയന്നു എന്നു തോന്നുന്നു. ശരിയാണ് അരുൺ… അറിയാതെ ഒരു ആത്മാഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണർന്നുവോ എന്ന സംശയം… സകലപാപസംഹാരിണിയായ ഗംഗ… ജനി-മൃതികളിൽ നിന്നുള്ള മോക്ഷപ്രാപ്തി… ഇതൊക്കെയല്ലെ ഇവിടെ മരിച്ചാൽ നമുക്കു ലഭിക്കുക. അങ്ങിനെ ഒരു മോഹം ഒരു നിമിഷ നേരത്തേയ്ക്ക് മനസ്സിലുണർന്നുവെന്നു തോന്നുന്നു…” പിന്നീട് സ്തംഭനായി നിൽക്കുന്ന അരുണിനെ നോക്കി സാന്ത്വനിപ്പിക്കും മട്ടിൽ പറഞ്ഞു.

“പേടിയ്ക്കേണ്ട അരുൺ… ആ ഒരു നിമിഷത്തെ പ്രേരണയെ ഞാൻ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക് മോക്ഷപ്രാപ്തി ലഭിക്കേണ്ടത് ഈ ജന്മത്തിലെ തന്നെ പാപ പരിഹാര കർമ്മങ്ങളിലൂടെയാണ്. അത് ഞാൻ ജീവിച്ചു തന്നെ നേടണം…”

എന്‍റെ വാക്കുകളിലെ സത്യസന്ധത ബോധ്യമായിട്ടെന്നവണ്ണം അരുൺ ആശ്വാസ നിശ്വാസങ്ങളുതിർക്കുന്നതു കണ്ടു. പെട്ടെന്ന് ദശാശ്വമേധഘട്ടിലെ പടിക്കെട്ടുകൾ കയറിക്കൊണ്ട് അരുൺ പറഞ്ഞു.

“വരൂ… മാഡം നനഞ്ഞ വസ്ത്രങ്ങളോടെ നിൽക്കണ്ട. നമുക്ക് ഇവിടെയെവിടെയെങ്കിലും റൂം കിട്ടുമോ എന്നന്വേഷിക്കാം. സൂര്യോദയം കാണാനുള്ള ധൃതിയിൽ ഇങ്ങോട്ടു പോരുമ്പോൾ റൂമിനെക്കുറിച്ച് അന്വേഷിക്കാൻ പറ്റിയില്ല. ഇനിയിപ്പോൾ ആരൊടെങ്കിലും ചോദിച്ചു നോക്കാം. ഇവിടെ നല്ല ഹോട്ടൽ എവിടെയാണുള്ളതെന്ന്…

ദശാശ്വമേധഘട്ടിൽ നിറയെ ബനാറസ് സിൽക്ക് സാരിക്കടകളും മറ്റു വ്യാപാര ശാലകളും ഉണ്ടായിരുന്നു. അവിടെ ഒരു കടയിൽക്കയറി അരുൺ “ഇവിടെ എവിടെയാണ് നല്ല താമസസ്‌ഥലം ഉള്ളതെന്ന്” ഹിന്ദിയിൽ അന്വേഷിച്ചു.

“നല്ല ഹോട്ടലുകളെല്ലാം മിക്കവാറും നിറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും. അടുത്തു തന്നെ ഒരു നല്ല സത്രമുണ്ട്. നിങ്ങൾക്ക് ഇന്ന് ഒരു ദിവസത്തേയ്ക്ക് അവിടെ കഴിയാം…”

കടയുടമ പറഞ്ഞതനുസരിച്ച് ഞങ്ങൾ അങ്ങോട്ടേയ്ക്ക് യാത്ര തിരിച്ചു. പോകുമ്പോൾ ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി. ശാന്തമായി ഒഴുകുന്ന ഗംഗ… മുകൾപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ബലിശിഷ്ടമായ അരിയും, പൂവും പിന്നെ നിരവധി തോണികളും… തോണിയിൽ വിദേശികളും, സ്വദേശികളുമായ നിരവധി യാത്രക്കാർ… അരുൺ സ്വന്തം ക്യാമറയിൽ ഗംഗയുടെ ആ മനോഹര ചിത്രം ഒതുക്കുവാൻ ശ്രമിച്ചു കൊണ്ട് ദശാശ്വമേധഘട്ടിന്‍റെ പടവുകളൊന്നിൽ നിന്നു.

പിന്നെ എന്നോടൊപ്പം ചേർന്ന് നടന്നു തുടങ്ങി. വഴിയരികിൽ അപ്പോൾ കണ്ട സൈക്കിൾ റിക്ഷകളൊന്നിൽ കയറിക്കൊണ്ട് അരുൺ സത്രത്തിന്‍റെ പേരു പറഞ്ഞു. അപ്പോഴേയ്ക്കും സൂര്യവെളിച്ചം പൂർണ്ണമായി ഭൂമിയിലെത്തിത്തുടങ്ങിയിരുന്നു.

വാഹനങ്ങളും ജനങ്ങളും കൊണ്ട് നിബിഢമായ നിരത്തിലൂടെ വൃദ്ധനായ ആ റിക്ഷാക്കാരൻ ഞങ്ങളേയും കൊണ്ട് പാഞ്ഞു.

വഴിയരികിൽ പലയിടത്തും, പശുക്കളേയും കാളകളേയും പട്ടികളേയും കണ്ടു. ഇവയെല്ലാം അവിടെ യഥേഷ്ടം മേഞ്ഞു നടക്കുകയായിരുന്നു.

ഞങ്ങൾ സത്രത്തിലെത്തി നനഞ്ഞ വസ്ത്രങ്ങൾ മാറിയുടുത്തു. അതു കഴിഞ്ഞ് സത്രത്തിൽ നിന്നു തന്നെ ആഹാരം കഴിച്ച് അല്പനേരം വിശ്രമിച്ചു. വീണ്ടും വൈകുന്നേരം ഗംഗാസ്നാനം ചെയ്‌ത് വിശ്വനാഥക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. ഗംഗാസ്നാനം, മനസ്സിനെ എന്ന പോലെ ശരീരത്തിനും വിശുദ്ധി നൽകിയിരുന്നു.

ആ വിലയ ക്ഷേത്രത്തിനു ചുറ്റും നടന്നു കണ്ടു. പിന്നെ ഭൈരോ നാഥ ക്ഷേത്രത്തിലെത്തി. ഭൈരോ നാഥിൽ കാലഭൈരവ പ്രതിഷ്ഠയാണുള്ളത്. ഭൈരവന്‍റെ വാഹനമായ നായയുടെ പ്രതിമയും അവിടെ കണ്ടു. അപ്പോൾ മനസ്സിലോർത്തു. ഇവിടെയുള്ളവർ വെറുതെയല്ല നായയെ യഥേഷ്ടം അലയാൻ വിട്ടിരിക്കുന്നത്. ഈ ക്ഷേത്രത്തിൽ അതിനേയും പൂജിക്കുന്നുണ്ടല്ലോ. ചുറ്റമ്പലത്തിലെ നവഗ്രഹങ്ങൾ, ഗണപതി, പാർവ്വതി, രാധാകൃഷ്ണന്മാർ എന്നിവരേയും തൊഴുതു. അപ്പോൾ ആരോ പറഞ്ഞു.

“ഇവിയെത്തി ഒരു ദർശനം കൊണ്ടു മാത്രം പല ജന്മങ്ങളിലേയും പാപം ഇല്ലാതാകും.”

മരണശേഷം നരകത്തിൽ ചെല്ലുമ്പോൾ കഠിനവേദന നൽകി, ലൗകീക ജീവിതത്തിലെ പാപകർമ്മങ്ങളുടെ കണക്കു തീർക്കുന്ന കാലഭൈരവൻ…. വെള്ളിയിൽ തീർത്ത കൊമ്പൻ മീശയുള്ള ഭൈരവ പ്രതിഷ്ഠ തൊഴുതു നിൽക്കുമ്പോൾ ഇഹലോകത്തിലെ എല്ലാപാപങ്ങളും, സംസാര ഭയവും ഇല്ലാതാകുന്നതു പോലെ തോന്നി. ഇവിടെ വന്നു തൊഴുതില്ലെങ്കിൽ അതു വലിയ നഷ്ടമാകുമായിരുന്നു എന്നു മനസ്സു പറഞ്ഞു.

പൂജാരി നൽകിയ ഭസ്മം നെറ്റിയിലണിഞ്ഞ് തിരിച്ചു നടക്കുമ്പോൾ മനസ്സ് സംതൃപ്തിയോടെ മന്ത്രിച്ചു. അറിഞ്ഞോ, അറിയാതെയോ ചെയ്‌ത എല്ലാ പാപഭാരവും ഇവിടെ ഇറക്കി വച്ച്, ശൂന്യമായ മനസ്സോടെ ഞാൻ യാത്ര തുടരട്ടെ…

സത്രത്തിലെത്തി വിശ്രമിച്ച ശേഷം ഞങ്ങൾ മണികർണ്ണികയിലേയ്ക്ക് യാത്ര പുറപ്പെട്ടു. മനുഷ്യൻ എത്ര നിസ്സാരനെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നിടം. പലതും വെട്ടിപ്പിടിച്ചെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ ഒടുവിൽ വെറും മാംസ പിണ്ഡമായി, ചാരമായി ഇവിടെ അവശേഷിക്കുന്നു.

പലപ്പോഴും പാതി ദഹിച്ച ശരീരമായി പുഴയിൽ ഒഴുകി നടക്കുന്നു. അല്ലെങ്കിൽ നായ്ക്കൾക്ക് ആഹാരമായിത്തീരുന്നു. ഇവിടെ വിലയില്ലാത്ത ഒന്ന് മനുഷ്യൻ മാത്രമാണെന്ന് തോന്നിപ്പോകുന്നു. എങ്കിലും ലൗകിക ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളും അനുഭവിച്ച് ഒടുവിൽ മരണത്തെ പുൽകുവാനായി മാത്രം മനുഷ്യൻ ഇവിടെയെത്തുന്നു.

എല്ലായ്പ്പോഴും നിരവധി മനുഷ്യ ശരീരങ്ങൾ ദഹിപ്പിക്കുന്നതിനാൽ മണികർണ്ണികയുടെ ആകാശം പുകപടലങ്ങളാൽ കറുത്തിരുണ്ടിരിക്കും. ഹരിശ്ചന്ദ്രഘട്ടിലും ശവങ്ങൾ ദഹിപ്പിക്കുന്നതു കണ്ടു. എന്നാൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാൽ എല്ലാം ദൂരെ നിന്നു മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ആ കാഴ്ച തന്നെ മനസ്സിനെ മരവിപ്പിക്കുന്നതായി തോന്നി.

പുണ്യം തേടി കാശിയിലെത്തുന്നവരുടെ അന്ത്യവിശ്രമ സ്‌ഥലം, ഹൃദയത്തിൽ അസ്വസ്ഥത പടർത്തി. അതുവരെ മനസ്സിൽ നിറഞ്ഞു നിന്ന പ്രശാന്തത എങ്ങോ മറയുന്നതു പോലെ. ഒരിക്കൽ കൂടി ജീവിത നൈരാശ്യത്തിന്‍റെ പടുകുഴിയിലേയ്ക്ക് മനസ്സ് ആഴ്ന്നിറങ്ങുന്നതു പോലെ… മോക്ഷപ്രാപ്തിയ്ക്ക് വെമ്പുന്ന ഒരു വൈരാഗിയുടെ ഭാവം എന്നിൽ പടരുന്നതു കണ്ടാകാം, ഒരിക്കൽ കൂടി രാവിലത്തെ സംഭവങ്ങൾ ആവർത്തിക്കുമോ എന്ന് ഭയന്ന് അരുൺ പറഞ്ഞു.

“വരൂ…. മാഡം അധിക സമയം ഇവിടെ നിൽക്കണ്ട. മാഡത്തിന്‍റെ മനസ്സു ശരിയല്ല. നമുക്ക് ദശാശ്വമേധാഘട്ടിലേയ്ക്കു പോകാം. അവിടെ സന്ധ്യയ്ക്ക് ഗംഗാ മാതാവിനർപ്പിക്കുന്ന ആരതി ഉണ്ട്. അതിൽ പങ്കെടുത്തു കഴിയുമ്പോൾ മനസ്സിന്‍റെ എല്ലാ മ്ലാനതയും അകലും. ഹൃദയം ശാന്തഭരിതമാകും…”

ഞങ്ങൾ എത്രയും വേഗം അവിടെ നിന്നും മടങ്ങി. ദശാശ്വമേധഘട്ടിലെത്തി അരുൺ പറഞ്ഞതു പോലെ സന്ധ്യയ്ക്കുള്ള ഗംഗാമാതാവിനുള്ള ആരതിയിൽ പങ്കെടുത്തു. ആ ദീപാരാധനയിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ ഹൃദയം പഴയതു പോലെ ശാന്തമായി. ഭക്‌തിയുടെ ആ പരിവേഷത്തിൽ എല്ലാ ദുഃഖങ്ങളും ഓടിയൊളിച്ചു. അതുവരെയനുഭവിക്കാത്ത ഏതോ ആനന്ദം മനസ്സിനെ പുൽകി.

ആരതി കഴിഞ്ഞ് പ്രസാദവും വാങ്ങി രാത്രിയോടെ സത്രത്തിലെത്തി. അപ്പോൾ അരുൺ പറഞ്ഞു, “ഞാൻ തിരിച്ചുള്ള യാത്രയ്ക്ക് ഫ്ളൈറ്റ് ബുക്കു ചെയ്‌തു കഴിഞ്ഞു. ഇനിയുമൊരു ട്രെയിൻ യാത്ര മാഡത്തിനെ വല്ലാതെ ക്ഷീണിപ്പിക്കും.”

ആ വാക്കുകളിൽ ഒരു മകന്‍റെ കരുതൽ നിറയുന്നത് ഞാൻ കണ്ടു.

ഓട്ടോയിൽ തിരിച്ചു പോരുമ്പോൾ അരുൺ ഓർമ്മിപ്പിച്ചു. “മാഡത്തിന് ഷോപ്പിംഗ് വല്ലതുമുണ്ടെങ്കിൽ ആവാം… യാത്രയ്ക്ക് ഇനിയും സമയമുണ്ട്…” തെരുവുകളിലെ ഹാൻഡിക്രാഫ്റ്റ്സ് ഷോപ്പുകളിൽ കയറിയിറങ്ങി.

ബനാറസ് സാരികൾ വിൽക്കുന്ന ചില കടകളിലും വിലപേശി ഒന്നു രണ്ടു സാരികൾ വാങ്ങി. ഒന്ന് അരുന്ധതിയ്ക്കും പിന്നൊന്ന് എനിക്കും എന്ന് മനസ്സിൽ കണ്ടു. ഹാൻഡി ക്രാഫ്റ്റ്സ് കടയിൽ നിന്ന് ഒരു ആനയെ വാങ്ങി അരുണിനു സമ്മാനിക്കുമ്പോൾ പറഞ്ഞു. “ഇത് എന്നും കേരളത്തെ ഓർമ്മിക്കുവാൻ എന്‍റെ വക സമ്മാനം.” അരുൺ അതുവാങ്ങി സന്തോഷത്തോടെ പറഞ്ഞു.

“കേരളം എന്‍റെ മാതൃഗേഹമാണ്. ഈ ആനയെക്കാണുമ്പോൾ ഞാൻ കേരളത്തിനെ മാത്രമല്ല, മാഡത്തിനെയും എന്നും ഓർമ്മിക്കും. കേരളത്തിൽ തൃശൂർ പൂരത്തിനെപ്പറ്റി ഞാൻ ധാരാളം കേട്ടിരിയ്ക്കുന്നു. ഒരിക്കൽ ഞാൻ പോകും. പൂരം കാണാൻ മിക്കവാറും അടുത്തു തന്നെ.”

അരുൺ അങ്ങിനെ പറഞ്ഞ് എന്നെ നോക്കി ചിരിച്ചു. അപ്പോൾ ലോകത്തിൽ എവിടെ ജനിച്ചാലും ഏതു സംസ്കാരം ഉൾക്കൊണ്ടാലും, സ്വന്തം തായ്‍വേരുകൾ തേടിപ്പോകുന്ന മനുഷ്യന്‍റെ സഹജ സ്വഭാവത്തെ അവൻ ഓർമ്മിപ്പിച്ചു. അപ്പോഴേയ്ക്ക് വിശപ്പധികരിച്ചതിനാൽ ഹോട്ടലിൽ കയറി ആഹാരം കഴിച്ചു. പിന്നീട് എയർപോർട്ടിലേയ്ക്ക് ധൃതിയിൽ യാത്ര തിരിക്കുമ്പോൾ എങ്ങിനെയും സ്വന്തം കൂടണയാനുള്ള ധൃതിയായിരുന്നു.

ഫ്ളൈറ്റിൽ ഒന്നര മണിക്കൂർ കൊണ്ട് ഡൽഹിയിൽ തിരിച്ചെത്തി. ഓട്ടോയിൽ സ്വന്തം വാസസ്ഥലത്തേയ്ക്ക് യാത്ര തിരിക്കുമ്പോൾ മനസ്സിൽ അതുവരെയില്ലാത്ത ഒരു ശാന്തതയും ആനന്ദവും നിറഞ്ഞിരുന്നു. ഏതോ പുണ്യ സഥലങ്ങളിൽ തപസ്സു കഴിഞ്ഞെത്തിയ ഒരു യോഗിയുടെ നിസംഗതയും. വീട്ടിൽ തിരിച്ചെത്തുമ്പോൾ രാമേട്ടൻ പടിയ്ക്കൽ തന്നെ ഉണ്ടായിരുന്നു.

“എങ്ങിനെയുണ്ടായിരുന്നു മാഡം കാശിയാത്ര… മനസ്സിന്‍റെ വിഷമങ്ങൾ കുറെയൊക്കെ മാറിയില്ലെ?…”

രാമേട്ടന്‍റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

“വിഷമങ്ങൾ മാറി എന്നു മാത്രമല്ല, ഇതുവരെയില്ലാത്ത ഒരു ശാന്തിയും, ആനന്ദവും അനുഭവപ്പെടുന്നു. ഒരു പുനർജന്മം കൈവന്നതു പോലെ.” എന്‍റെ മറുപടി രാമേട്ടനെ സംതൃപ്തനാക്കി എന്നു തോന്നി. അദ്ദേഹം ഭക്‌തിയിൽ ലയിച്ചെന്ന പോലെ മുകളിലേയ്ക്കു നോക്കി ഒരു യോഗിയെപ്പോലെ പറഞ്ഞു തുടങ്ങി.

“സർവ്വം സഹയായ ഗംഗാ മാതാവിനു മാത്രമേ ഇത്തരമൊരനുഭൂതി മനുഷ്യനു നൽകാനാവുകയുള്ളൂ. സർവ്വപാപഹാരിണിയും, സർവ്വ ദുഃഖശമനകാരിയുമായ ഗംഗാ മാതാവ് സാക്ഷാൽ വിശ്വനാഥന്‍റെ ജടയിൽ നിന്നുമല്ലെ ഉത്ഭവിക്കുന്നത്. പുണ്യവതിയായ ആ അമ്മയെ നമിക്കുകയും, ആ നദിയിൽ മുങ്ങിക്കുളിക്കുകയും ചെയ്യുന്നതോടെ ഈ ജന്മത്തിലെ പാപങ്ങളിൽ നിന്നും മുക്തി നേടി ഒരു പുനർ-ജന്മമാണ് നമുക്കു ലഭിക്കുന്നത്.”

ഏഴു പതിറ്റാണ്ടിന്‍റെ അനുഭവജ്‌ഞാനം ആ മനുഷ്യനെ യോഗീതുല്യനാക്കിത്തീർത്തിരിക്കുന്നു. പുണ്യപുരാണേതിഹാസങ്ങളടക്കം, വിശ്വപ്രസിദ്ധമായ അനേകായിരും പുസ്തകങ്ങൾ വായിച്ചാലും ലഭിക്കാത്ത അനുഭവജ്ഞാനം ആ മനുഷ്യനുണ്ടെന്നു തോന്നി. ജീവിതത്തെ അതിന്‍റെ സമഗ്രമായ അർത്ഥത്തിൽ ഉൾക്കൊണ്ട അനുഭവജ്ഞാനം…

(തുടരും)

ശുഭസ്യ ശീഘ്രം

ഹെഡ് ഓഫീസിൽ നിന്ന് അടയന്തിര സന്ദേശം വന്നിരിക്കുകയാണ്. പ്രോജക്‌ട് വർക്ക് ഇന്ന് തന്നെ തീർക്കണം. അത് രാത്രി പത്തു മണി വരെ ഇരുന്നിട്ടായാലും തീർത്ത് അയയ്‌ക്കണം. നാളെ സബ്‌മിറ്റ് ചെയ്യേണ്ട സഹാചര്യം വന്നതുകൊണ്ടാണ്.

എല്ലാ സ്‌റ്റാഫും സഹകരിച്ചതുകൊണ്ട് പത്തുമണിക്കു മുമ്പേ എല്ലാം ഭംഗിയായി നടന്നു. പുതിയതായി വന്ന സുരഭി എന്ന പെൺകുട്ടിയെ രാത്രി വീട്ടിലെത്തിക്കേണ്ട ചുമതല എനിക്കായി. അവളുടെയും എന്‍റെയും താമസം ഒരു ഹൗസിംഗ് കോളനിയിലാണ്.

ഞാൻ സുരഭിയോടൊപ്പം വീട്ടിലേക്ക് യാത്രയായി. അവൾ തീർത്തും നിശ്ശബ്‌ദമായിരുന്നു. അതു കണ്ടപ്പോൾ എനിക്ക് വല്ലായ്‌മ തോന്നി. ഞാൻ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു.

“എംബിഎ എവിടെയാ ചെയ്‌തത്?”

“വാരണാസിയിൽ” ഒറ്റവാക്കിൽ അവൾ മറുപടിയൊതുക്കിയതിനാൽ ഞാൻ വീണ്ടും ചോദിച്ചു.

“ഇവിടെ ഫ്‌ളാറ്റിലാണോ അതോ പേയിംഗ്

ഗസ്‌റ്റായിട്ടാണോ?”

“പി.ജി.”

“വീട്ടിലാരൊക്കെയുണ്ട്?”

“തനിച്ചാണ്.”

“ഞാൻ ഇവിടത്തെ കാര്യമല്ല ചോദിച്ചത്. സ്വന്തം വീട്ടിൽ ആരൊക്കെ ഉണ്ടെന്നാണ്?”

“അതേ സർ, ഞാൻ തനിച്ചാണ്.”

“അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ആരും?”

“സർ, എനിക്ക് ഉറ്റവരായി ഈ ലോകത്ത് ആരുമില്ല. അച്‌ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ നാല് മാസം മുമ്പും. ഞാൻ അവരുടെ ഒരേയൊരു മകളാണ്.”

അവളുടെ മുഖത്ത് സങ്കടത്തിന്‍റെ നിഴൽ പരന്നു.

“സോറി, ഞാൻ തന്നെ വിഷമിപ്പിച്ചോ?”

അവൾ ഒന്നും മിണ്ടിയില്ല. ഞങ്ങൾക്കിടയിൽ പിന്നെ മൗനം അൽപനേരം സംസാരിച്ചുകൊണ്ടിരുന്നു. എന്താണ് അവളോട് പറയേണ്ടതെന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.

“താൻ സിനിമ കാണാറുണ്ടോ?” പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.

“ടിവിയിൽ വരുന്നതൊക്കെ കാണും” സുരഭി ഒന്നു നിർത്തിയിട്ട് എന്നെ നോക്കി.

“എന്‍റെ വീട്ടിൽ ഞാനുണ്ടെങ്കിൽ ടിവിയും ഓണായിരിക്കും.”

“തലവേദന എടുക്കില്ലേ ഇങ്ങനെ ടിവി കണ്ടാൽ?”

“ഇല്ല സർ, ആ ഒച്ചയും ബഹളവും ഇല്ലെങ്കിൽ ഒറ്റയ്‌ക്ക് കഴിയാൻ പ്രയാസമാണ്.”

അവളുടെ ഏകാന്തതയുടെ കാഠിന്യം ആ വാക്കുകൾ യഥേഷ്‌ടം വെളിപ്പെടുത്തുന്നത് ഞാൻ ശരിക്കുമറിഞ്ഞു.

“ങ്‌ഹാ… സത്യമാണത്. എപ്പോഴും സ്വയം എൻഗേജ്‌ഡ് ആകാൻ ഇത്തരം എന്തെങ്കിലും വേണം. വെറുതേയിരിക്കുമ്പോൾ എനിക്ക് പാട്ടുകേൾക്കാനാണ് ഇഷ്‌ടം.”

അൽപ സമയത്തിനകം കാർ അവളുടെ വീടിനു മുന്നിൽ ചെന്നു നിന്നു. സുരഭി കാറിൽ നിന്നിറങ്ങി. കുനിഞ്ഞ ശിരസ്സോടെ അവൾ താങ്ക്‌സ് പറഞ്ഞപ്പോൾ ബൈ, ഗുഡ്‌നൈറ്റ് എന്ന് പറയാതിരിക്കാൻ എനിക്കും കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ ഓഫീസിലെത്തുമ്പോൾ സുരഭി എന്നെ നോക്കി പുഞ്ചിരിച്ചു. ഞങ്ങളുടെ ചിരിയിൽ സാധാരണ പരിചയത്തിൽ കവിഞ്ഞ എന്തോ ഒരടുപ്പം എനിക്ക് അനുഭവപ്പെട്ടു. അന്ന് അവളെ തനിച്ചു കിട്ടിയപ്പോൾ ഞാൻ പറഞ്ഞു.

“വൈകിട്ട് എന്‍റെ കൂടെ പോന്നാൽ, വീട്ടിൽ വിടാം, വെറുതെ എന്തിനാണ് ബസ് കയറിയിറങ്ങി കഷ്‌ടപ്പെടുന്നത്? വിശ്വസിക്കാവുന്ന ആളാ ഞാൻ കേട്ടോ.” സുരഭി അതുകേട്ട് നേർത്ത ലജ്‌ജയോടെ പുഞ്ചിരിച്ചു. അത് സമ്മതമാണെന്ന് എനിക്ക് മനസ്സിലായി.

അന്ന് വൈകിട്ട് മുതൽ ഞങ്ങൾ ഒരുമിച്ച് യാത്ര തുടങ്ങി. ഞങ്ങൾക്കിടയിൽ അപരിചിതത്വത്തിന്‍റെ മഞ്ഞ് ഉരുകിയില്ലാതായി.

ഒരുമിച്ചുള്ള ഓരോ യാത്രകളിലും അവളോടുള്ള എന്‍റെ ഇഷ്‌ടം കൂടി വന്നു. അത് സുരഭിയോട് തുറന്നു പറയാതെ വയ്യ എന്ന അവസ്‌ഥയിൽ ഞാനന്ന് അത് പറഞ്ഞു.

“സുരഭി, നമ്മൾ കണ്ടുമുട്ടിയിട്ട് അധികം നാളുകളായിട്ടില്ല. എന്നാൽ എനിക്ക് തന്നോട് അനന്യമായ അടുപ്പം തോന്നുന്നു. രാത്രിയും പകലും നിന്നെക്കുറിച്ച് ചിന്തിച്ചു പോകുന്നു.”

അവൾ അതുകേട്ട് ഞെട്ടിത്തരിച്ച് എന്നെ നോക്കി. അവിശ്വാസം നിറഞ്ഞ മുഖത്തെ നിഷ്‌കളങ്ക ഭാവം എന്നെ കൂടുതൽ തരളിതനാക്കി.

“സുരഭി, ഞാൻ നിന്നെ വിവാഹം ചെയ്യട്ടേ?”

“സർ… എന്താണ്… ഈ…”

അവൾ പറഞ്ഞുമുഴുപ്പിക്കും മുമ്പ് ഞാൻ ഇടപ്പെട്ടു.

“സർ, സർ ഒന്നൊഴിവാക്കാമോ? എന്‍റെ പേര് രാജീവ് എന്നാണ്. അങ്ങനെ വിളിക്കൂ, പ്ലീസ്…”

അവൾ എന്നും പറയാൻ കഴിയാതെ വിഷണ്ണയായി നിൽക്കുന്നു. പ്രണയാഭ്യർത്ഥന കേട്ട പെൺകുട്ടിയുടെ മുഖത്ത് ഉണ്ടാകേണ്ട ലജ്‌ജയൊന്നും ഞാനവിടെ കണ്ടില്ല, ഉള്ളത് എന്നെ അസ്വസ്‌ഥമാകുന്ന ദുഃഖ ഭാവം..

“സുരഭി, തനിക്കെന്നെ ഇഷ്‌ടമല്ലേ, എന്തിനാ സങ്കടപ്പെടുന്നത്? ”ഞാൻ പരിഭ്രമിച്ചു.

“അതൊന്നുമല്ല സർ, എന്‍റെ ജീവിതത്തെക്കുറിച്ച് സാറിന് കൂടുതലൊന്നുമറിയില്ല.”

“ഇനിയുമെന്താണ് ഞാനറിയാത്തത്?” ഞാൻ അദ്‌ഭുതപ്പെട്ടു.

“അതറിയുമ്പോൾ സാറെന്നെ വെറുക്കും, ഞാൻ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയാണ്.” അവൾ ഒരു മറയുമില്ലാതെ അതു പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.

“ഞാൻ എല്ലാം നഷ്‌ടപ്പെട്ടവളാണ്. എന്നെ ആരു സ്‌നേഹിക്കാനാണ്? ഈ ജന്മം മുഴുവൻ അതിന്‍റെ പാപം പേറാൻ വിധിക്കപ്പെിട്ടിരിക്കുകയല്ലേ?”

ഞാൻ അറിയാതെ അവളെ ചേർത്തുപിടിച്ച് ആ ചുണ്ടുകളിൽ അരുതേയെന്ന മട്ടിൽ വിരൽ വച്ചു.

“സുരഭി, അതൊന്നും എനിക്കറിയേണ്ട. എനിക്ക് നിന്‍റെ സാമീപ്യം മാത്രം മതി. നിന്നെ വിവാഹം ചെയ്യാൻ എനിക്കിഷ്‌ടമാണ്. സ്വയം ഇത്ര വില കുറഞ്ഞ് കാണാതിരിക്കൂ.”

അവളുടെ കണ്ണുകൾ നദികളായി. ഞാൻ അവളെ ആശ്വസിപ്പിക്കാൻ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്തു കുടിക്കാൻ കൊടുത്തു.

“സുരഭി, തന്‍റെ കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് എനിക്കറിയേണ്ട. നിനക്കൊപ്പം ജീവിക്കുന്ന വർത്തമാനവും ഭാവിയും മാത്രമേ എനിക്കു മുന്നിലുള്ളൂ. ആ സംഭവം ഒരു ദുഃസ്വപ്‌നം പോലെ മറന്നുകളയേണ്ട സമയമായി.”

സുരഭി വെള്ളം കുടിച്ച് അൽപം റിലാക്‌സായി. അവൾ ആലോചനയിൽ നിന്നുണർന്ന് പറയാൻ തുടങ്ങി. വളരെ നേർത്ത ശബ്‌ദം. അത് അവളിൽ നിന്നല്ല വരുന്നതെന്ന് എനിക്ക് തോന്നി.

“രാജീവ്, എന്‍റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് പറയാതെ വയ്യ. രാജീവ് അതു കേൾക്കണം. എന്‍റെ അമ്മ എന്നോട് അതു പറഞ്ഞിട്ടാണ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. വിവാഹം കഴിക്കാൻ തയ്യാറാകുന്ന വ്യക്‌തിയോട് ജീവിതത്തിലെ ആ കറുത്ത അധ്യായം മറച്ചു വയ്‌ക്കരുതെന്ന്.

എന്‍റെ അച്‌ഛൻ ഗ്രാമത്തിലെ ഒരു സമ്പന്നന്‍റെ സ്‌ഥാപനത്തിലാണ് ജോലി ചെയ്‌തിരുന്നത്. കണക്കു സൂക്ഷിപ്പുകാരനായിരുന്നു. അദ്ദേഹത്തിന് അച്‌ഛനോട് വലിയ ഇഷ്‌ടമായിരുന്നു. ഒരിക്കൽ ജോലിക്കിടയിൽ അച്‌ഛൻ ഹൃദയാഘാതം വന്ന് മരണമടഞ്ഞു.

പിന്നീട് സാഹബ് ഞങ്ങളുടെ കുടംബത്തിന് പെൻഷൻ നൽകുമായിരുന്നു. ആ തുക കൊണ്ടാണ് കുടുംബം മുന്നോട്ടു പോയത്. ഞാൻ പ്ലസ്‌ടുവിന് പഠിക്കുമ്പോൾ സാഹബും മരണമടഞ്ഞു. പിന്നെ സ്‌ഥാപനത്തിന്‍റെ മുതലാളി അദ്ദേഹത്തിന്‍റെ മകൻ ആയിരുന്നു.

ഒരിക്കൽ ഞാൻ പെൻഷൻ വാങ്ങാൻ ഓഫീസിലെത്തി. അന്ന് എന്‍റെ റിസൾട്ട് വന്ന ദിവസം കൂടിയായിരുന്നു. നല്ല മാർക്ക് ഉണ്ടായിരുന്നു എനിക്ക്. ആ സന്തോഷത്തോടെയാണ് അന്ന് ഞാൻ അവിടെ ചെന്നത്. ലഞ്ച് സമയമായതിനാൽ അൽപം കാത്തിരിക്കാനും മുതലാളി വന്നാലുടൻ പെൻഷൻ തുക ലഭിക്കുമെന്നും അവിടത്തെ സ്‌റ്റാഫ് പറഞ്ഞു. അതനുസരിച്ച് ഞാൻ കാത്തിരുന്നു.

ലഞ്ച് ടൈം കഴിഞ്ഞ് അയാൾ വന്നു. എന്നെ കാബിനിലേക്ക് വിളിച്ചു “കൺഗ്രാറ്റ്‌സ് സുരഭി, യു ഗോട്ട് ഗുഡ് നമ്പർ..”

എന്‍റെ വിജയത്തെ അയാൾ അഭിനന്ദിച്ചപ്പോൾ ഞാൻ ആഹ്ലാദം മറച്ചുവയ്‌ക്കാതെ ചിരിച്ചു. എന്നിട്ട് വന്ന കാര്യം പറയുകയും ചെയ്‌തു.

“പെൻഷൻ വാങ്ങാൻ വന്നതാണ്.”

“ശരി, താൻ ഇരിക്കൂ, കുടിക്കാനെന്താ വേണ്ടത്?”

“ഒന്നും വേണ്ട സർ”

“അതു പറ്റില്ല, ഒന്നാം ക്ലാസ്സിൽ പ്ലസ്‌ടു പാസായതല്ലേ, ഒരു ജ്യൂസ് കുടിച്ചിട്ട് പോകാം” ഉടനെ തന്നെ രണ്ട് ഓറഞ്ച് ജ്യൂസുമായി പ്യൂൺ വന്നു. അതിലൊന്ന് മുതലാളി തന്നെ എന്‍റെ കൈകളിൽ വച്ചു തന്നു.

വലിയ ആളുകളല്ലേ, തന്നത് കുടിക്കാതിരിക്കുന്നതെങ്ങനെയെന്ന് കരുതി ഞാൻ വാങ്ങി കുടിച്ചു. അതുമാത്രമാണ് എനിക്ക് ഓർമ്മയിലുള്ളത്. പിന്നെ ഞാൻ കണ്ണു തുറക്കുമ്പോൾ എന്‍റെ വസ്‌ത്രങ്ങൾ ശരീരത്തിലില്ലായിരുന്നു. അയാൾ സമീപത്തു തന്നെ ഉണ്ടായിരുന്നു.

ആ ചെറുപ്രായത്തിൽ എനിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്‌തമായില്ല. എങ്കിലും കടുത്ത ശാരീരിക വേദനയിൽ ഞാൻ പുളഞ്ഞുപോയി.

അയാൾ കുടിലമായ പുഞ്ചിരിയോടെ എന്നെ തന്നെ ഉറ്റുനോക്കി. ഗൂഢമായ ആനന്ദം ആ മുഖത്ത് ഞാൻ കണ്ടു.

“മാസാമാസം പെൻഷൻ വാങ്ങിക്കൊണ്ടുപോയാൽ മതിയോ, എന്തെങ്കിലും പ്രയോജനം എനിക്കും വേണ്ടേ?”

“ഇതാ പെൻഷൻ തുക. സാധാരണ തരുന്നതിലും കൂടുതലുണ്ട്. ഇത് വാങ്ങി മിണ്ടാതെ സ്‌ഥലം വിട്ടോ.. നിന്നെ എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. അതുകൊണ്ട് നീ എത്ര പണം ചോദിച്ചാലും തരും.”

അയാൾ പിന്നേയും എന്തൊക്കെയോ പറഞ്ഞു. ഞാൻ ആ പണം അവിടെ വലിച്ചെറിഞ്ഞു. എനിക്ക് നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു.

ഞാൻ കരഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയത്. അമ്മയുടെ നെഞ്ചത്ത് വീണ് പൊട്ടിപ്പൊട്ടിക്കരയുമ്പോൾ അമ്മ അമ്പരന്നു പോയി. ആരൊക്കെയോ നിൽക്കുന്നുണ്ടായിരുന്നു. അവർ കേൾക്കുമെന്നോ, നാട്ടുകാർ അറിയുമെന്നോ ഒന്നും ചിന്തിക്കാതെ ഞാൻ ഉറക്കെകരഞ്ഞുകൊണ്ട് ഉണ്ടായ സംഭവങ്ങൾ പറഞ്ഞു. അതുകേട്ടവരൊക്കെ ഒന്നും മിണ്ടാതെ സ്‌ഥലം വിട്ടു. അമ്മ ഒരു കരിങ്കല്ലുപോലെ ഒന്നും മിണ്ടാതെ ഇരുന്നു.

രണ്ടു ദിവസത്തോളം ഞങ്ങൾ രണ്ടു പേരും പരസ്‌പരം സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്‌തില്ല. അയൽവക്കകാർ ആരും തിരിഞ്ഞു നോക്കിയില്ല. എപ്പോഴും വീട്ടിൽ വരാറുള്ളവർ പോലും ഏതോ പകർച്ച വ്യാധി പിടിപെട്ടിട്ട് എന്ന പോലെ ഞങ്ങളെ ഒഴിവാക്കി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അൽപം അകലെയുള്ള രാധേച്ചി വീട്ടിൽ വന്നു. അവർ വന്ന് ഭക്ഷണമൊക്കെ ഉണ്ടാക്കി ഞങ്ങൾക്കു തന്നു.

“ഇങ്ങനെ വിഷമിച്ചിരുന്നിട്ട് എന്താ കാര്യം? ധൈര്യം സംഭരിച്ച് ജീവിക്കേണ്ട സമയമാണിത്. മകളെ ആശ്വസിപ്പിക്കേണ്ട നീ ഇങ്ങനെ ഇരുന്നാലെങ്ങനെയാ..” രാധേച്ചി അമ്മയെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചു.

“നിങ്ങൾ ഈ ഗ്രാമം വിട്ടു പോകുന്നതാണ് ഇപ്പോൾ നല്ലത്. മനസമാധാനത്തോടെ മറ്റൊരു ദിക്കിൽ കഴിഞ്ഞു കൂടുമ്പോൾ ഇതൊക്കെ മറന്നുപോകും.” സ്വന്തം രക്ഷകരെന്ന് കരുതിയവർ തന്നെ മകളെ പിച്ചിച്ചീന്തിയല്ലേ എന്ന ദുഃഖമാണ് അമ്മയ്‌ക്കുണ്ടായിരുന്നത്.

“ഞാൻ ഈ പെൺകുട്ടിയേയും കൊണ്ട് എവിടെ പോകാനാണ്?” അമ്മ രാധേച്ചിയോട് പിന്നീട് ചോദിക്കുമായിരുന്നു.

“രാധേച്ചിയുടെ സഹായത്തോടെ ഞങ്ങൾ അവിടത്തെ വീട് വിറ്റ് മറ്റൊരിടത്ത് ചെറിയൊരു വീട് കണ്ടെത്തി. ആദ്യം അൽപം പ്രയാസപ്പെട്ടു. എങ്കിലും അമ്മയ്‌ക്ക് ഒരു ബൊട്ടിക്കിൽ ചെറിയൊരു ജോലി കിട്ടി. എനിക്ക് സമീപത്തുള്ള കോളേജിൽ അഡ്‌മിഷനുമായി. പിന്നെ ഞങ്ങൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ജീവിത പങ്കാളിയോട് ഉണ്ടായ കാര്യം പറയണമെന്ന് അമ്മ എന്നോട് സൂചിപ്പിച്ചിരുന്നു. മറ്റാരോടും ഇക്കാര്യം സംസാരിക്കരുതെന്നും” സുരഭി പറഞ്ഞു നിർത്തി. അവളുടെ കണ്ണുകൾ വീണ്ടും നിറയുന്നതു കണ്ടപ്പോൾ അവളെ ചേർത്തുപിടിച്ച് ഞാൻ ആശ്വസിപ്പിച്ചു.

“നിന്നെയും നിന്‍റെ അമ്മയെയും ഞാൻ ആദരിക്കുന്നു സുരഭി. വാർത്തകളിൽ ദിവസവും കേട്ടു മറയുന്ന ഒരു സംഭവമാണിത്. എന്നാൽ ഞാൻ ആദ്യമായാണ് അത്തരമൊരു അവസ്‌ഥ നേരിട്ട പെൺകുട്ടിയുടെ ജീവിതം അടുത്തറിയുന്നത്.”

അവൾ മറുപടി ഒന്നും പറഞ്ഞില്ല. ശൂന്യതയിലേക്ക് മിഴി നട്ട് പ്രതിമ പോലെ അവളിരുന്നു. അന്ന് ശനിയാഴ്‌ചയായിരുന്നു. ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ഓഫീസ്. ഇപ്പോൾ സമയം മൂന്നു മണി കഴിഞ്ഞു. വിശപ്പും ദാഹവും മറന്നുപോയപോലെ. ഞാൻ അവളേയും കൂട്ടി റസ്‌റ്റോറന്‍റിലെത്തി.

ഭക്ഷണം ഓർഡർ ചെയ്‌തു കാത്തിരിക്കുമ്പോൾ അവൾ എന്‍റെ കണ്ണുകളിലേക്ക് നോക്കി ഇടറാതെ പറഞ്ഞു.

“രാജീവ്, എന്നെ വിവാഹം ചെയ്യുന്നത് ശരിക്കും ആലോചിച്ചിട്ടു മതി. ഭാവിയിൽ അത് രാജീവിന് വിഷമമുണ്ടാക്കില്ലെന്ന ഉറപ്പു വേണം.”

“താൻ എന്താടോ ഇങ്ങനെയൊക്കെ?” ഞാൻ അൽപം ദേഷ്യഭാവത്തിൽ അവളോട് ചോദിച്ചു.

“എനിക്ക് നിന്നെ ഇഷ്‌ടമാണ്. എനിക്ക് ആ മനസ്സാണ് വേണ്ടത്. അത് തനിക്ക് തരാൻ പറ്റില്ലേ?” അവൾ വിതുമ്പലോടെ എന്‍റെ കൈകളിൽ കൂട്ടിപ്പിടിച്ചു.

“അപരിചിതനായ ഒരു പുരുഷനിൽ നിന്ന് ക്രൂരത നേരിട്ടതിന്‍റെ പേരിൽ നീ എങ്ങനെ കളങ്കിതയാവും. അയാളാണ് നിന്ദ്യൻ. നീ സ്വയം ചെറുതായി കാണരുത്.”

“രാജീവിന്‍റെ മാതാപിതാക്കൾ സമ്മതിക്കുമോ?”

“തീർച്ചയായും… അതെനിക്ക് ഉറപ്പുണ്ട് സുരഭി.”

“എന്‍റെ ജീവിതസഖിയാവാൻ ഞാൻ നിന്നെ ക്ഷണിച്ചു കഴിഞ്ഞു. അത് സമ്മതമാണോ എന്ന് അറിയിക്കേണ്ടത് നീയാണ്” അവൾ പുഞ്ചിരിയോടെ അതേ എന്ന് തലയാട്ടി. പിന്നെ മെല്ലെ മന്ത്രിച്ചു.

“ലവ്‌യു… രാജീവ്..”

ഞാൻ ഉൾപുളകത്തോടെ ആ വാക്കുകൾ കേട്ടിരുന്നു. പുറത്ത് കാറിലേക്ക് കയറുമ്പോൾ ഞാൻ പറയാതെ തന്നെ മുൻഡോർ തുറന്ന് സുരഭി അകത്തിരുന്നു.

“ശരി, നമുക്ക് എന്‍റെ വീട്ടിലേക്ക് പോകാം. ഇന്ന് തന്നെ അച്‌ഛനേയും അമ്മയേയും കാണാം. ശുഭസ്യ ശീഘ്രം എന്നല്ലേ…?” സുരഭിയുടെ മുഖത്ത് വിടർന്ന നാണം പുരണ്ട പുഞ്ചിരി എന്‍റെ ഹൃദയത്തിൽ തേനുറവായി നുരഞ്ഞു.

കണ്ണീർ മുത്തിന് കല്യാണം

ഒരു വർഷത്തിലധികമായി, മാലിനി ജാനകി ജുവലറിയിലെത്തിയിട്ട്. അവളുടെ കൃത്യനിഷ്‌ഠയും കഠിന പ്രയത്നവും ആത്മാർത്ഥതയും തന്നെയാണ് ജോലിയിൽ അവളെ ഒന്നാമതെത്തിക്കുന്നത്. ഉപഭോക്‌താവിന്‍റെ മനസ്സും പോക്കറ്റുമറിഞ്ഞ് ആഭരണങ്ങൾ കാണിക്കാനും വാക്‌ചാതുര്യം കൊണ്ട് അതെടുപ്പിക്കാനും അവൾക്കുള്ള സാമർത്ഥ്യം ഒന്നു വേറെ തന്നെ.

സുന്ദരമായ നീണ്ട മുഖവും വാചാലമായ കണ്ണുകളും നീണ്ട കഴുത്തും അവളുടെ സൗന്ദര്യത്തിന് പത്തരമാറ്റു നൽകി. കസ്‌റ്റമേഴ്‌സിനെ ബോധ്യപ്പെടുത്തുവാൻ അവൾ ആഭരണങ്ങൾ സ്വന്തം ശരീരത്തിലണിഞ്ഞു കാണിക്കുമ്പോൾ ആരും നോക്കി നിന്നു പോകും.

ജോലി കഴിഞ്ഞ് ബസ് കാത്തു നിൽക്കുമ്പോഴാണ് പരിചയമുള്ള ഒരു സ്വരം അവളുടെ ശ്രദ്ധ തിരിച്ചത്.

“വീട്ടിലേയ്‌ക്കാണോ?” നോക്കുമ്പോൾ സുനിൽ ചിരിച്ചു കൊണ്ട് മുന്നിൽ.

“ജോലി കഴിഞ്ഞ് പാവങ്ങൾ സാധാരണ വീട്ടിലേക്കാ പോകാറ്. നിങ്ങളെ പോലുള്ള പണക്കാർ ചിലപ്പോൾ ഫൈവ് സ്‌റ്റാർ ഹോട്ടലിലേക്കോ മറ്റോ ആയിരിക്കും പോകാറ്.”

“അതിന് നീയിത്ര ചൂടാവുന്നതെന്തിനാ? ഞാനിത്രയേ ഉദ്ദേശിച്ചിട്ടുള്ളെടോ. നിങ്ങളുടെ വീടിനടുത്തു കൂടെയാ ഞാനിന്ന് പോവണത്. ഇയാൾ ആ വഴിക്കാണെങ്കിൽ ഒരു ലിഫ്‌റ്റ് തരാമെന്നും കരുതിപ്പോയി. ക്ഷമിക്ക്, ഇന്നത്തെക്കാലത്ത് ഒരുപകാരം ചെയ്യാനും പറ്റില്യേ ഈശ്വര!”

ഒന്നു മടിച്ചെങ്കിലും മാലിനി വണ്ടിയിൽ കയറിയിരുന്നു. “എന്‍റെ പിന്നാലെ എന്തിനാ ഇങ്ങനെ നടക്കണെ? എനിക്കിയാളോട് ഒരിഷ്‌ടവുമില്ല. ഈ പാഴാക്കിക്കളയുന്ന സമയോം രൂപേം കൊണ്ട് വേറെന്തെങ്കിലും ചെയ്‌തൂടെ? ഈ വാതില് തുറയില്ലാട്ടോ?”

സുനിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “എനിക്ക് യാതൊരു തിടുക്കവുമില്ല. ഭവതി നല്ലോണം ആലോചിച്ച് മറുപടി പറഞ്ഞാൽ മതി.”

“ശാലു, ചേച്ചിക്ക് ഒരു ഗ്ലാസ് ചായയെടുക്കടാ. എന്താ ഒരു ക്ഷീണം!” വീട്ടിലെത്തി കട്ടിലിൽ നീണ്ടു നിവർന്നു കിടന്നിട്ട് അവൾ അനുജത്തിയോട് വിളിച്ചു പറഞ്ഞു.

വേഗം ചായയുണ്ടാക്കി കൊടുത്തുകൊണ്ട് അവൾ അർത്ഥഗർഭമായി പറഞ്ഞു. “ഇതാ ഈ ചായ കുടിച്ച് തമ്പുരാട്ടി ക്ഷീണമകറ്റിയാലും. കാറിൽ വന്നതുകൊണ്ടാവും താങ്കൾക്കിത്ര ക്ഷീണം. ബസിലായിരുന്നെങ്കിൽ ഇത്രയ്‌ക്ക് ക്ഷീണം അനുഭവപ്പെടില്ലായിരുന്നു.”

“ഓ അപ്പോ നീ കണ്ടുവല്ലേ? എന്താ ചെയ്‌ക? പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.”

“ചേച്ചി വേണ്ടെന്നു പറയുന്ന രീതി കൊള്ളാം. ആളുകള് എന്തേലും കിട്ടാൻ കാത്തിരിക്കുകയാണ്. നല്ല നാല് വർത്തമാനം പറഞ്ഞാലെന്താ ചേച്ചിക്ക്? അല്ലെങ്കിൽ പോലീസിൽ പരാതിപ്പെടണം.”

“അയാള് എന്നോട് അസഭ്യമോ അസംബന്ധമോ പറയണില്ലല്ലോ മോളേ, അല്ലാതെ അയാളെ ചീത്ത വിളിക്യേം പരാതിപ്പെടുകേം ഒക്കെ എങ്ങനെയാ?”

“ഓഹോ! ചേച്ചിക്കും അയാളെ ഇഷ്‌ടമാണെന്നാ എനിക്ക് ഇതീന്ന് മനസ്സിലാവണെ! ചേച്ചിയ്ക്ക് ഉള്ളിന്‍റെ ഉള്ളിൽ അയാളോടൊരിഷ്‌ടംണ്ട്.”

“ശാലൂ,” മാലിനി ശാസനാപൂർവ്വം പറഞ്ഞു. “കുറച്ച് കൂടണുണ്ട് നിനക്ക്. ചേച്ചി ദിവസോം പണക്കാരെ കാണുന്നതാ. അവരുടെ മുന്നിൽ നമ്മളാരുമല്ലെന്ന് ചേച്ചിക്ക് നന്നായിയറിയാം.”

“അവരെപ്പോലെ ആഭരണങ്ങളൊക്കെ ഇടണംന്ന് ചേച്ചിക്കും ആഗ്രഹമില്യേ? ചേച്ചി അതൊക്കിയിട്ടാൽ എത്ര സുന്ദരിയാകുമെന്നോ? ശരിക്കും ഒരപ്‌സരസ്സിനെപ്പോലുണ്ടാവും. എന്‍റെ ചേച്ചിക്ക് അതിനുള്ള ഭാഗ്യം കിട്ടും. സുനിലേട്ടനെപ്പോലൊരാൾ ലക്ഷത്തിലൊന്നേ ഉണ്ടാവൂ. പണക്കാരനായിപ്പോയത് അദ്ദേഹത്തിന്‍റെ കുറ്റാല്ലല്ലോ?”

സുനിലിനോട് മാലിനി വിമുഖതയോടെ പെരുമാറിയപ്പോൾ അയാളുടെ മറുപടിയും അതുതന്നെയായിരുന്നു.

“ഞാൻ പണക്കാരാനായിപ്പോയത് എന്‍റെ കുറ്റമാണോ? എന്‍റെ അച്‌ഛന് ഇട്ടുമൂടാൻ സ്വത്തുണ്ടായിപ്പോയി. പക്ഷേ നീ പണക്കാരിയും ഞാൻ പാവപ്പെട്ടവനുമായിരുന്നെങ്കിൽ നമ്മൾ യോജിക്കുമായിരുന്നു?”

“അത് ഇയാള് സ്വയം ചിന്തിച്ചാ മതി. എന്‍റെ ലെവലിലുള്ളവരുമായ ബന്ധത്തിലാ ഞാൻ വിശ്വസിക്കണെ. എന്നേക്കാൾ കൂടിയവരും വേണ്ട കുറഞ്ഞവരും വേണ്ട. ഒരു മിഡിൽ ക്ലാസ്സുകാരനെ മാത്രമേ ഞാൻ കെട്ടുള്ളൂ” മാലിനി പറഞ്ഞു.

“എങ്കിൽ ശരി! ഞാൻ സ്വത്തെല്ലാം ഉപക്ഷേിച്ച് നിന്നൊടൊപ്പം പോരാം. എന്തേലും ജോലി എനിക്ക് കിട്ടാതിരിക്കില്ല. ഇന്നു തന്നെ അന്വേഷണം തുടങ്ങാം. ഞാനേ ബി.എ. പാസ്സായതാ, നിന്നെ പോറ്റാനുള്ളത് എന്തായാലും ലഭിക്കും.”

“പിന്നെ ബി.എക്കാരന് കളക്‌ടറുദ്ദ്യോഗം വച്ചിരിക്കയല്ലേ? കൂടി വന്നാൽ നാലായിരമോ അയ്യായിരമോ കിട്ടും. ഇയാൾക്കിതൊന്നും അറിയില്ല്യാന്നുണ്ടോ? പോയി എംബിഎയോ സിഎയോ ചെയ്യ്, പിന്നെ നമുക്ക് ആലോചിക്കാം.”

“പിന്നേം കളിയാക്കുകാ? ഇവിടെ ബിഎ പാസ്സായതു തന്നെ കോപ്പിയടിച്ചാ. പിന്നെയല്ലേ എംബിഎയും സിഎയും.”

“എങ്കിൽ വായിനോക്കി നടന്നോളൂ. എനിക്ക് ദിവസോം ലിഫ്‌റ്റ് ഒക്കെ തന്ന്… അങ്ങനെ ജീവിക്കാം.” കാറിൽ നിന്നിറങ്ങിക്കൊണ്ട് അവൾ പറഞ്ഞു.

ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങുന്നവരേക്കാൾ വില പേശുന്നവരുടെ തിരക്കാണേറി വന്നത്. അന്നത്തെ ദിവസം കച്ചവടം തീരെ മോശമായിരുന്നു. നാരായണ കമ്മത്ത് സെയിൽസ് റിപ്പോർട്ടുകളൊക്കെ മറിച്ചു നോക്കി ഷോറൂമിൽ തന്നെയുണ്ടായിരുന്നു. മാലിനിക്കും സെയിൽസിൽ അന്ന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.

നാരായണ കമ്മത്തിന്‍റെ മുഖത്തെ ഗൗരവത്തിൽ നിന്നും അയാളുടെ മനസ്സ് വായിക്കാമായിരുന്നു. സ്വർണ്ണം വാങ്ങാൻ എത്തുന്നവരിൽ കൗശലക്കാരുണ്ടാവാം അണിഞ്ഞു നോക്കാൻ മാത്രമെത്തുന്നവരുണ്ടാകാം. യഥാർത്ഥത്തിൽ ഉപഭോക്‌താക്കളുടെ എണ്ണം കുറവാണ്.

സുനിൽ ഏറെ നേരമായി വെളിയിൽ കാത്തുനിൽപ്പു തുടങ്ങിയിട്ട്. മാലിനി ഇതുവരെ ജോലി കഴിഞ്ഞിറങ്ങിയിട്ടില്ല. ഇന്നെന്താണോ പറ്റിയത്?

“മാലിനി എവിടെയാണ്?” സുനിൽ കമ്മത്തിനോട് അന്വേഷിച്ചു.

“എന്താ അവളെ കെട്ടണോ” തല പെരുത്തിരുന്ന കമ്മത്ത് തിരിച്ചു ചോദിച്ചു.

“വേണം” ഒട്ടും ആലോച്ചിക്കേണ്ടി വന്നില്ല സുനിലിന്.

“എനിക്ക് കുറച്ച് ഗോൾഡ് വാങ്ങണം.”

“ജീൻസും ടീ ഷർട്ടും ധരിച്ച അടിപൊളി പയ്യൻ. ചിലപ്പോൾ ഐസ്‌ക്രീം വാങ്ങിയേക്കും. പക്ഷേ സ്വർണ്ണം വാങ്ങില്ല. ഇങ്ങനെ മനസ്സിലോർത്തെങ്കിലും അയാൾ സുനിലിനെ കാട്ടിക്കൊടുത്തു.

സുനിൽ മാലിനിയുടെ സമീപത്തെത്തി. “ഇയാളോ? ഇയാളെന്താ ഇവിടെ” മാലിനി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“നാളെ എന്‍റെ കൂട്ടുകാരിയുടെ പിറന്നാളാട്ടോ. അവൾക്ക് ഈ സമ്മാനം ചേരില്ലേ? നിറയെ കല്ലു പതിപ്പിച്ച മനോഹരമായ ഒരു നെക്‌ലേസ് എടുത്തു കൊണ്ട് അയാൾ ചോദിച്ചു.

“നന്നായി ചേരും” അവൾ കോപത്തോടെ പറഞ്ഞു. “മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപയാ വില.”

“പാക്ക് ചെയ്‌തോളൂ” സുനിൽ പറഞ്ഞു. കമ്മത്തിന്‍റെ വീർത്ത മുഖം പൂപോലെ വിടർന്നു.

“ഇയാൾടെ അഹങ്കാരം കുറച്ച് കൂടണ്ണ്ട്. ഇന്നത്തേത് കുറച്ച് കടന്നു പോയിട്ടോ.”

“ആരോടെങ്കിലും സ്‌നേഹം മൂലം ഭ്രാന്താകുമ്പോൾ നമ്മൾ എല്ലാ അതിരുകളും ലംഘിച്ചു പോകും.”

“പക്ഷേ…” മാലിനി എന്തോ പറയാൻ തുനിഞ്ഞതും സുനിൽ ഇടയ്‌ക്ക് കയറി പറഞ്ഞു.

“നാളെ നിന്‍റെ പിറന്നാളല്ലേ? നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാം. നിനക്കായി വാങ്ങിയത് നിനക്ക് തന്നെ നൽകുന്നു.” സുനിൽ അവളുടെ കയ്യിലേക്ക് മാലയുടെ ബോക്‌സ് നൽകി.

“ഇതിന്‍റെ വില നിനക്കറിയാം. പക്ഷേ ഇതിന്‍റെ യഥാർത്ഥ വിലയേക്കാൾ ഒത്തിരിയേറെയാണ് എന്‍റെ മനസ്സിലുള്ള സ്‌നേഹത്തിന്‍റെ വില… അത് നീ മനസ്സിലാക്കണം.”

“സുനിൽ” മാലിനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു.

“ഇത്രയ്‌ക്ക് ഇഷ്‌ടംണ്ടോ എന്നോട്? ഈ സ്‌നേഹം നില നിൽക്കുമെന്ന് ഉറപ്പുണ്ടോ?” അവളുടെ കണ്ണു നിറഞ്ഞു.

“ഉണ്ട്.”

“സുനിലിനൊന്നും അറിയില്ല. നിങ്ങൾടെ വീട്ടുകാര് ഇതിന് സമ്മതിക്കില്ല്യ. അവർ ബഹളമുണ്ടാക്കും.” മാലിനിയുടെ വാക്കുകൾ സുനിലിൽ സന്തോഷമാണുണ്ടാക്കിയത്.

“നീ ഭയക്കുന്ന മാതിരിയൊന്നും സംഭവിക്കില്ല്യ. അവർ സമ്മതിക്കും. ഞാൻ പറയാത്ത താമസമേയുള്ളൂ. നിന്‍റെ ഭാഗത്തു നിന്നും പോസിറ്റീവായ ഒരു മറുപടി കിട്ടാത്തതുകൊണ്ടാ ഇതുവരെ വെയ്‌റ്റ് ചെയ്‌തത്.

മാലിനിയുടെ ഊഹമായിരുന്നു ശരി. ഇക്കാര്യമറിഞ്ഞപ്പോൾ മോഹന ചന്ദ്രന് കടന്നൽ കുത്തേറ്റതുപോലെയാണ് തോന്നിയത്. അയാൾ മാലിനിയെ വിളിപ്പിച്ചു.

“ഓഹോ, അപ്പോൾ നീയാണ് മാലിനി അല്ലേ?” ഗൗരവം നിറഞ്ഞ ആ സ്വരം അവളെ ഞെട്ടിച്ചു.

“അതേ, ഞാനാണ്…” അവൾ വിക്കി.

“നിനക്കെന്‍റെ മകനോട് പ്രേമമാണോ?”

“സുനിൽ എന്നെ അതിലും കൂടുതൽ സ്‌നേഹിക്കണുണ്ട്.”

“അറിയാം, പക്ഷേ അവൻ ഒരു പണക്കാരനാണെന്ന് നിനക്കറിയാമോ? ഇതിനുമുമ്പും അവൻ പല പെൺകുട്ടികളുടെയും പിറകെ നടന്നിട്ടുണ്ട്. എനിക്കതൊക്കെ അറിയാം. എന്നാൽ ഒരു ബന്ധവും വിവാഹത്തോളമെത്തിയിട്ടില്ല. അവനും എനിക്കും ഒന്നും നഷ്‌ടപ്പെട്ടില്ല. പക്ഷേ പെൺകുട്ടികൾക്ക് മാനം നഷ്‌ടപ്പെട്ടില്ലേ?”

“എനിക്ക്… എനിക്ക് ഒന്നും മനസ്സിലാവണില്യ.”

“നിനക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. അഞ്ചു ലക്ഷം രൂപയിൽ കാര്യങ്ങൾ തീരുമോ?” മോഹന ചന്ദ്രന്‍റെ വാക്കുകൾ കേട്ട് മാലിനി ഒരു നിമിഷം പകച്ചു. പിന്നെ അയാളുടെ മനസ്സിലിരുപ്പ് മനസ്സിലാക്കിക്കൊണ്ട് ശാന്തമായി പറഞ്ഞു.

“നിങ്ങൾക്ക് നന്നായി നുണ പറയാനറിയാം. ഒറ്റശ്വാസത്തിലാണ് സ്വന്തം മകനെപ്പറ്റി നിങ്ങളിങ്ങനെ പറഞ്ഞത്. അതിനുള്ള പരിഹാരവും അതേ ശ്വാസത്തിൽ തന്നെ നിങ്ങൾ പറഞ്ഞു. നിങ്ങൾ സമർത്ഥനാണ്.”

“നീ പറഞ്ഞത് സത്യമാ. പക്ഷേ എന്നേക്കാൾ സമർത്ഥയാണ് നീ. നിന്‍റെ പരിധി നീ സ്വയം മനസ്സിലാക്ക്.”

“മിസ്‌റ്റർ മോഹന ചന്ദ്രൻ” മാലിനിയുടെ സ്വരമുയർന്നു. “എനിക്കും മോഹങ്ങളുണ്ടെന്നുള്ളത് ശരി തന്നെ. പക്ഷേ അതിനു വേണ്ടി ഞാനൊരിക്കലും എന്‍റെ അന്തസ്സ് കളഞ്ഞിട്ടില്യാ.” അവൾ കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി.

ആ പയ്യൻ കഴിഞ്ഞ ദിവസം വാങ്ങിയ മാല മാലിനിയുടെ പേഴ്‌സിലുണ്ട് സാറേ. അവൻ അവൾക്ക് സമ്മാനിച്ചതാ അത്.”

ഷോറൂമിലെ മറ്റൊരു പെൺകുട്ടി കമ്മത്തിനെ അറിയിച്ചതും അയാൾ മാലിനിയെ വിളിപ്പിച്ചു.

“ഒരു മാല ഇവിടുന്ന് കളവ് പോയി മാലിനി. എല്ലാ സ്‌റ്റാഫിനേയും ഒന്നു പരിശോധിച്ചാലോ?”

“പക്ഷേ സാർ! അങ്ങനെ വരാൻ വഴിയില്യലോ? സ്‌റ്റാഫുകളെല്ലാം മാന്യരല്ലേ? പിന്നെ ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറ… ഇത്രയും നാളിനുള്ളിൽ ഇങ്ങനൊന്ന് നടന്നിട്ടില്യാലോ?”

“ചില സൂത്രക്കാര് നമ്മളെയൊക്കെ കടത്തിവെട്ടും. പരിശോധന നിന്നിൽ നിന്നുതന്നെ ആരംഭിക്കാം.” അയാൾ മാലിനിയുടെ പേഴ്‌സും വാങ്ങി കൗണ്ടറിലേക്കു നടന്നു.

“ഇതെന്താണു സാർ കാട്ടണേ?” മാലിനി പരവശയായി.

“എനിക്ക് നിശ്ചയമുണ്ട്. നീയാണ് പൊട്ടൻ കളിക്കുന്നത്. പോലീസിനെ വിളിക്കണോ അതോ നീ തന്നെ പറയുമോ ഈ മാല എവിടുന്നാണെന്ന്?”

“ഇതെനിക്ക് സമ്മാനം കിട്ടിയതാ. എന്നെ ഇഷ്‌ടപ്പെടുന്ന പുരുഷനിൽ നിന്നും. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മാല വാങ്ങിയ ചെറുപ്പക്കാരൻ എന്‍റെ ഭാവി വരനാണ്. അല്ലാതെ ഞാൻ മോഷ്‌ടിക്കില്ല്യാ. അയാളെ ഞാനിവിടെ വിളിച്ചു വരുത്താം. അയാളുടെ പക്കൽ ബില്ലുണ്ടാവും” അവൾ പൊട്ടിക്കരഞ്ഞു പോയി.

“അയാളുടെ പക്കലുള്ളത് പോട്ടെ! എന്‍റെ സമാധാനത്തിനായി നിനക്കെന്തെങ്കിലും തെളിവ് കാട്ടാനുണ്ടോ? എന്നെ അങ്ങനെ നീ വിഡ്‌ഢിയാക്കല്ലേ! ഇതിന്‍റെ വിലയെത്രയാണെന്ന് നിനക്കറിയാമോ” അയാൾ കോപം കൊണ്ടു ജ്വലിച്ചു.

“മൂന്ന് ലക്ഷം രൂപ….” മാലിനി കരച്ചിലിനിടയിൽ വിക്കി.

“മൂന്ന് ലക്ഷമല്ല, മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ. നിനക്ക് അത്യാവശ്യം സൗന്ദര്യമൊക്കെയുണ്ട്. ഏതെങ്കിലും പണക്കാരൻ ഇത്രയും വല്യസമ്മാനം തരുമോ? നിന്നെപ്പോലുള്ളവർക്ക് പത്തോ ഇരുപതിനായിരമോ വരെ ഒറ്റ രാത്രി കൊണ്ടുണ്ടാക്കാം. നിനക്ക് അതിലേറെ വിലയുണ്ടോ?”

“നിർത്തടോ! താൻ ഇനിയെന്തെങ്കിലും പറഞ്ഞാൽ വായിൽ ഒറ്റപ്പല്ലു പോലും കാണില്ല്യാ. അച്‌ഛന്‍റെ പ്രായമുണ്ടെന്നൊന്നും നോക്കില്ല” സുനിലിന്‍റെ ശബ്‌ദമായിരുന്നു.

“ഇത്തരം ഒരു മൃഗത്തിന്‍റെ കീഴിലാണ് ഇവൾ ജോലിയെടുക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എത്ര വൃത്തികെട്ട മനസ്സാണെടോ തന്‍റെ?” സുനിൽ മാലിനിയുടെ പേഴ്‌സെടുത്ത് സാധനങ്ങളെല്ലാം തിരികെ പെറുക്കിയിട്ടു. എന്നിട്ട് കമ്മത്തിനെ നോക്കി ആക്രോശിച്ചു.

“ഈ മാല ഞാനാണവൾക്ക് കൊടുത്തത്. തനിക്ക് ചുണയുണ്ടെങ്കിൽ ഇതൊന്നു തിരികെ വാങ്ങ്.”

സുനിൽ മാലിനിയേയും കൂട്ടി വണ്ടിയിൽ കയറി. ബീച്ചിലേക്കാണ് അവർ പോയത്. വിമ്മിക്കരയുന്ന അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു.

“ഇനി അച്‌ഛനെ നമ്മുടെ വിവാഹ കാര്യത്തിൽ ഇടപെടുത്തുന്നില്ല.”

“പക്ഷേ അതെങ്ങനെ ശരിയാകും?” മാലിനി സങ്കടത്തോടെ ചോദിച്ചു.

“അച്‌ഛൻ സുനിലിനെ ഏറെ സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ….?”

“ഇത് ഞങ്ങളുടെ ഇടയിലുള്ള പ്രശ്നമാണ്. നീ ഇതിലിടപെടേണ്ട, എന്നെയല്ലേ നീ സ്‌നേഹിക്കുന്നത്? അച്‌ഛനെയല്ലല്ലോ?”

“ഒക്കെ ശരിയാണ്. പക്ഷേ നിങ്ങളുടെ വീട്, അച്‌ഛൻ അതെല്ലാം ഉപേക്ഷിക്കാൻ പറ്റുമോ? ഒരു വീട് നമുക്ക് ഉണ്ടാക്കാൻ പറ്റും. പക്ഷേ വീട്ടുകാര്? അത് പറ്റില്യാലോ?”

“എനിക്കതൊന്നും പ്രശ്നമല്ല. ഞാൻ കുറച്ചു നാളത്തേക്ക് യൂറോപ്പിൽ പോകുകയാണ്. ചിലപ്പോൾ അവിടെ നമുക്കൊരു സെറ്റപ്പുണ്ടാക്കാൻ സാധിച്ചേക്കും. അവിടെ അച്‌ഛന്‍റെ നിഴൽ പോലുമെത്തില്ല.”

മാലിനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അച്‌ഛനിൽ നിന്നും വേർപെടുത്തിയിട്ട് സുനിലിനെ സ്വന്തമാക്കണമെന്നവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

അവളുടെ സ്വപ്‌നക്കൂട്ടിൽ ആരുടേയും ദുഃഖത്തിന്‍റെ നിഴൽ വീഴരുതെന്നായിരുന്നു ആഗ്രഹം. സ്വന്തക്കാർ അകന്നു പോകുന്നതിലുള്ള ദു:ഖം അച്‌ഛനമ്മമാരുടെ മരണത്തോടെ താൻ അനുഭവിക്കുന്നതാണ്. ആ സ്‌ഥിതി മറ്റാർക്കും വരരുത്.

അങ്ങനെയിരിക്കെയാണ് സിംഗപ്പൂരിലെ ഒരു ജുവലറി ഷോപ്പിലെ മാനേജരുടെ ഒഴിവിലേക്ക് അവൾ അയച്ച അപേക്ഷയ്‌ക്ക് മറുപടിയെത്തിയത്. ഒരുപാട് ചിന്തിച്ചശേഷം അവൾ പോകാൻ തന്നെയുറച്ചു.

നാടുവിടും മുമ്പ് സുനിലിന്‍റെ അച്‌ഛനെ കാണണമെന്നവൾ തീരുമാനിച്ചു. സുനിൽ നൽകിയ സമ്മാനങ്ങളെല്ലാം എടുത്ത് അവൾ അയാളുടെ പക്കൽ ചെന്നു.

“ഇതെല്ലാം സുനിൽ എനിക്കു തന്നതാ. ഒരുപാട് വിലയൊന്നുമില്ല. 3-4 ലക്ഷമേ വരൂ. എന്‍റെ നോട്ടം 3-4 കോടിയിലായിരുന്നു. ആ മോഹം മൂലമാ ഞാൻ സുനിലിനെ വളച്ചത്. സുനിൽ വീണതല്ലേ. പക്ഷേ താങ്കൾ ഇടയ്‌ക്കു കയറി… ഞാൻ പറയുന്നത് മനസ്സിലാവണുണ്ടോ?”

“ചിലത് മനസ്സിലായി. ചിലത് തീരെ പിടിക്കുന്നില്ല.” സുനിലിന്‍റെ അചഛൻ പറഞ്ഞു.

“താങ്കൾ മകനെ ഇവിടെ നിന്നും മാറ്റിയില്ലേ? അയാൾക്ക് സ്വത്തിൽ അവകാശം കിട്ടുന്നില്ലെങ്കിൽ എന്‍റെ കാര്യമെന്താകും. അതുകൊണ്ട് ഞാനയാളെ വേണ്ടെന്നുവയ്‌ക്കുകയാണ്.”

“നീ വന്നതിന്‍റെ ഉദ്ദേശ്യം?”

“രണ്ടു കാര്യമുണ്ട്. ഒന്ന് സിംഗപ്പൂരിലെ ഒരു വ്യവസായിയെ ഞാൻ കെട്ടാൻ പോവ്വാണ്. 4-5 കോടിയിൽ കുറയാത്ത സ്വത്തുള്ളയാളാണ്. സുനിലിനെ പിരിഞ്ഞെങ്കിലും എനിക്ക് നഷ്‌ടം വന്നില്ല. രണ്ട്, നിങ്ങൾ എത്ര കൃത്യമായാണ് എന്നെ വിലയിരുത്തിയത്? അതിന് അഭിനന്ദനം.”

“ഞാൻ ഒരുപാട് അനുഭവമുള്ളവനാ. കാര്യങ്ങൾ കണ്ടാൽ വിലയിരുത്താൻ പറ്റും.”

“ഒരു കാര്യം കൂടി, താങ്കൾക്കും തോന്നും ഞാൻ നുണ പറയുകയാണെന്ന്. അങ്ങനെയുണ്ടെങ്കിൽ സിംഗപ്പൂർ എയർലൈൻസിൽ വിളിച്ചന്വേഷിച്ചോളൂ.” നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു.

എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യേണ്ട യാത്രക്കാരുടെ കൂടെ തന്‍റെ പേര് വായിക്കാതിരുന്നപ്പോൾ മാലിനി പരിഭ്രമിച്ചു. ഓഫീസിനു നേർക്കു നടന്ന അവളുടെ സമീപത്തേക്ക് സുനിൽ വന്നപ്പോൾ അവൾ ഞെട്ടിപ്പോയി.

“അടുത്തയാഴ്‌ചയേ വരൂ എന്ന് പറഞ്ഞിട്ട്?” മാലിനിയുടെ ശബ്‌ദം താഴ്‌ന്നു.

“എന്നെ ഉപേക്ഷിക്കുകയാണല്ലേ?” അയാൾ മെല്ലെ ചോദിച്ചു.

“അത്… സുനിൽ…” മാലിനി പെട്ടെന്ന് ധൈര്യം വീണ്ടെടുത്തു.

“ഞാൻ വേറെ വിവാഹം കഴിക്കുകയാണ്.”

അറിയാം, സിംഗപ്പൂരിലെ ഏതോ വ്യവസായി… അല്ലേ?”

“ആരാ ഇതു പറഞ്ഞത്” അവളുടെ സ്വരം വിറച്ചു.

“ഞാൻ തന്നെയാണ് ഇവനോടെല്ലാം പറഞ്ഞതും പെട്ടെന്ന് മടങ്ങാൻ നിർദ്ദേശിച്ചതും” സുനിലിന്‍റെ പിതാവിന്‍റെ സ്വരം കേട്ടവൾ വീണ്ടും ഞെട്ടി.

“എന്തിനാ താങ്കളെന്‍റെ സന്തോഷങ്ങൾക്കിങ്ങനെ വിലങ്ങു തടിയാവുന്നത്?”

“വിലങ്ങു തടിയായിരുന്നു. പക്ഷേ ഇപ്പോളങ്ങനെയല്ല. നീ പറഞ്ഞതു നേരാ, എനിക്ക് നല്ല നിരീക്ഷണമുണ്ട്. എന്തു ചെയ്യാം? വയസ്സാകുന്തോറും കാഴ്‌ച മങ്ങിത്തുടങ്ങി. പക്ഷേ മരുമകളെ കണ്ടെത്തുന്ന കാര്യത്തിൽ ആ കുറവ് പ്രശ്നമായില്യാ.”

“എനിക്കൊന്നും മനസ്സിലാവണില്യാ എന്താ ഇതെല്ലാം? എന്നോട് വെറുപ്പല്ലേ എല്ലാവർക്കും” മാലിനിക്ക് ഈ മാറ്റം വിശ്വസിക്കാനായില്ല.

“നീ വീട്ടിലെത്തി സ്വത്തിന്‍റെയും വഞ്ചനയുടേയും കണക്കു പറഞ്ഞപ്പോൾ ശിരസ്സ് കുനിഞ്ഞു പോയി കുട്ടി! ചിലതൊക്കെ ആലോചിച്ചു.

ഒരു പെൺകുട്ടി ആരുടെയെങ്കിലും വീട്ടിൽ വന്ന് സ്വയം താഴ്‌ത്തിക്കെട്ടി സംസാരിക്കണമെങ്കിൽ അവൾ ശ്രേഷ്‌ഠ തന്നെയായിരിക്കണം. സുനിൽ എങ്ങനെയെങ്കിലും നിന്നെ വെറുക്കാൻ വേണ്ടിയാണ് നീ അത്രയും പറഞ്ഞതെന്നെനിക്ക് മനസ്സിലായി.

നിന്‍റെ വീട്ടിലേക്ക് ഫോൺ ചെയ്‌തു കാര്യങ്ങളെല്ലാം ഞാൻ മനസ്സിലാക്കുകയും ചെയ്‌തു. നിന്‍റെ മനസ്സ് എത്രയോ വലുതാണ് മോളേ, നിന്‍റെ മനസ്സ് മാത്രമല്ല മറ്റുള്ളവരുടെ മനസ്സ് കൂടി നീ മനസ്സിലാക്കി. ഞാൻ സ്വാർത്ഥത കൊണ്ട് അന്ധനായിപ്പോയി.”

“അച്ഛാ…” മാലിനിയുടെ കണ്ണുകൾ നിറഞ്ഞു. മോഹന ചന്ദ്രൻ അവളെ സ്‌നേഹത്തോടെ ആശ്ലേഷിച്ചു. തുളുമ്പുന്ന കണ്ണീരിനിടയിലൂടെ സന്തോഷവാനായി നിന്നിരുന്ന സുനിലിനെ നോക്കി അവൾ പുഞ്ചിരിച്ചു.

പുസ്‌തകം വിൽക്കുന്ന പെൺകുട്ടി

കടയിൽ കസ്‌റ്റമർ ഇല്ലെങ്കിൽ ആ പെൺകുട്ടി സെയിൽസ് കൗണ്ടറിൽ എന്തെങ്കിലും പുസ്‌തകം വായിച്ചിരിക്കുന്നുണ്ടാകും. പുസ്‌തക കടയിൽ വരുന്നവരിൽ ഭൂരിഭാഗവും പുസ്‌തകങ്ങൾ മറിച്ചു നോക്കി ഇറങ്ങിപ്പോകുന്നവരാണ്. വായനക്കാർ ഷെൽഫുകളിൽ ഭംഗിയായി അടുക്കി വച്ച പുസ്‌തകങ്ങൾ ഇളക്കിയെടുത്തും പേജുകൾ മറിച്ചു നോക്കിയും പോകുമ്പോൾ, അവയുടെ സ്‌ഥാനം തെറ്റിയിട്ടുണ്ടാകും.

കസ്‌റ്റമർ മടങ്ങിപ്പോയി കഴിഞ്ഞാൽ പിന്നെ കൗണ്ടറിലിരിക്കുന്ന പെൺകുട്ടിയുടെ ജോലി തുടങ്ങും. പുസ്‌തകങ്ങളെല്ലാം യഥാസ്‌ഥാനത്ത് ഒതുക്കി വയ്‌ക്കണം. ഇനി ആരെങ്കിലും പുസ്‌തകം വാങ്ങിയാൽ അതിന്‍റെ ബിൽ കൊടുത്ത് പുസ്‌തകം പൊതിഞ്ഞു കൊടുത്ത ശേഷം വീണ്ടും അവൾ വായനയിലേക്ക് പോകും.

സത്യൻ അവിടെ ചെല്ലുമ്പോഴൊക്കെ അയാളുടെ കണ്ണുകൾ ആ പെൺകുട്ടിയെ തേടും. അവൾ ഒട്ടും കൃത്രിമമല്ലാത്ത ചിരി സമ്മാനിച്ച് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ പുതിയ ടൈറ്റിലുകളെ കുറിച്ച് വിശദമായി പറയാനാരംഭിക്കും. അവയെല്ലാം അപ്പോഴേക്കും മേശപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ടാകും.

ഏതു പുസ്‌തകത്തിന്‍റേയും ഉള്ളടക്കവും എഴുത്തുകാരനും എല്ലാം അവൾക്ക് കാണാപ്പാഠമാണ്. വിവാദമായ പുസ്‌തകങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ചായിരിക്കും സംസാരത്തിന്‍റെ തുടക്കം.

പുസ്‌തകങ്ങളെ കുറിച്ച്, എഴുത്തുകാരെ കുറിച്ച് ഒക്കെ ഉള്ള ആ പെൺകുട്ടിയുടെ അറിവും വാചാലതയും സത്യനെ ആകർഷിച്ചു. അതുകൊണ്ട് ഒരു പുസ്‌തകം തേടി മറ്റ് പുസ്‌തകക്കടകളിൽ പോകും മുമ്പ് ഇവിടെത്തന്നെയെത്തും. ഇവിടെ ഇല്ലെങ്കിൽ മാത്രമേ മറ്റൊരിടത്ത് അന്വേഷിക്കാറുള്ളൂ. മാസത്തിലൊരിക്കലെങ്കിലും ആ പുസ്‌തകശാല സത്യൻ സന്ദർശിക്കുന്നത് പതിവാണ്. വീട്ടിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അപ്പുറമാണ് ഈ പുസ്‌തക കട.

ജീവിതത്തിൽ ചില അസ്വസ്‌ഥതകളോ ബോറടികളോ തോന്നുമ്പോഴാണ് സത്യൻ ഈ പുസ്‌തകക്കടയിലേക്ക് വരിക. ഏതാനും മണിക്കൂർ അവിടെ ചെലവഴിച്ചു കഴിയുമ്പോഴേക്കും അയാളുടെ മനസ്സ് തെളിഞ്ഞ ആകാശം പോലെയാകും.

കഴിഞ്ഞ പത്തുവർഷമായി നഗരത്തിൽ താമസിക്കുന്ന സത്യന് ഈ കട ഒരു ശീലമായപ്പോൾ, കടയുടമസ്‌ഥനും സന്തോഷമായി. ഒരു സ്‌ഥിരം കസ്‌റ്റമറെ കിട്ടിയതിൽ. അതുകൊണ്ട് സത്യന് എപ്പോഴും ഡിസ്‌കൗണ്ട് ഉണ്ടാകും.

കടയിലെ ആ പെൺകുട്ടി സുന്ദരിയാണ്. വളരെ ലാളിത്യമുള്ള വസ്‌ത്രധാരണം, അവളുടെ സൗന്ദര്യം അവളുടെ നിഷ്‌കളങ്കമായ പുഞ്ചിരിയാണെന്ന് സത്യന് തോന്നാറുണ്ട്.

കഴിഞ്ഞ നാലുവർഷമായി ആ പെൺകുട്ടിയെ ആ കടയിൽ കാണാൻ തുടങ്ങിയിട്ട്. സത്യൻ ഓർത്തു. അവൾ ഒരു പുസ്‌തക പ്രേമി ആയിരിക്കണം. അതുകൊണ്ടാവും തുച്‌ഛമായ ശമ്പളത്തിൽ അവിടെത്തന്നെ തുടരുന്നത്.

അന്ന് ഞായറാഴ്‌ചയായിരുന്നു. സത്യൻ ആ ദിവസം എങ്ങും പോവില്ല. വീട്ടിൽ വരുത്തുന്ന ഇംഗ്ലീഷ് പത്രങ്ങളും മലയാളം പത്രങ്ങളും മുഴുവൻ വായിക്കാൻ കിട്ടുന്ന സമയമാണ്. ഓഫീസ് ദിനങ്ങളിൽ പത്ര വായന കുറവാണ്. തലക്കെട്ടുകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തും. പ്രധാന പേജിലെ വാർത്തകൾ വായിക്കും. തീർന്നു പത്രം വായന. പക്ഷേ അവധി ദിവസങ്ങളിൽ വായനയുടെ ഉത്സവം ആഘോഷിക്കണം സത്യന്.

മലയാളം പത്രത്തിലെ പ്രധാന താളിൽ വന്ന ഒരു ചിത്രത്തിൽ സത്യന്‍റെ കണ്ണുടക്കി. അയാൾ അദ്‌ഭുതപ്പെട്ടുപോയി. പുസ്‌തകക്കടയിലെ പെൺകുട്ടി!

ആ പെൺകുട്ടി വിവാഹവസ്‌ത്രത്തിലായിരുന്നു. ഭർത്താവായ യുവാവിനെ എവിടെയോ കണ്ടിട്ടുള്ളതുപോലെ. പുസ്‌തകശാലയിൽ വന്ന പരിചയമായിരിക്കണം. ബുക്ക് ഷോപ്പിന്‍റെ ഉടമസ്‌ഥന്‍റെ ബന്ധുവോ മറ്റോ ആണോ?

സത്യൻ ആ വാർത്ത പ്രത്യേക താൽപര്യത്തോടെ വായിച്ചു. അവളുടെ ഭർത്താവ് എച്ച്‌ഐവി പോസിറ്റീവ് ആണ്. അതാണ് വാർത്തയുടെ പ്രാധാന്യം. എച്ച്‌ഐവി ബാധിതനായ ഒരു വ്യക്‌തിയെ വിവാഹം ചെയ്യുക വഴി ആ പെൺകുട്ടി ചെയ്‌തത് എത്ര വലിയ ത്യാഗമാണ്.

എയ്‌ഡ്‌സ് രോഗികളെ സമൂഹം വെറുക്കരുത്. അവരേയും സ്‌നേഹിക്കൂ എന്ന സന്ദേശത്തോടെ ഒരു എൻജിഒയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് ഈ യുവമിഥുനങ്ങൾ.

ആ പെൺകുട്ടിയെ അമ്പതു തവണയെങ്കിലും കണ്ടിട്ടുണ്ടാകും. അപ്പോഴൊക്കെ സൗഹൃദ സംഭാഷണത്തില്‍ ഏർപ്പെട്ടിട്ടുമുണ്ട്. പക്ഷേ ആ സംഭാഷണമെല്ലാം തന്നെ പുസ്‌തകങ്ങളേയും എഴുത്തുകാരേയും കുറിച്ചായിരുന്നു. അവളെക്കുറിച്ച് മറ്റൊന്നും അതിനാൽ അറിയുകയുമില്ലായിരുന്നു. അവളുടെ പേരു പോലും! എങ്കിലും ഈ മൂന്നു വർഷം കൊണ്ട് അയാളുടെ മനസ്സിൽ അവളുടെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ആ സങ്കൽപത്തിൽ നിന്നും എത്രയോ വിഭിന്നമാണ്

ഇപ്പോൾ അവളെക്കുറിച്ച് ഉണ്ടായിരിക്കുന്നത്. അനസൂയ എന്നാണ് ആ പെൺകുട്ടിയുടെ പേര്.

കഴിഞ്ഞ പത്തിരുപത് ദിവസമായിട്ട് സത്യൻ ആ പുസ്‌തകക്കട സന്ദർശിച്ചിട്ടില്ല. ഇതിനിടയിലായിരിക്കും അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാകുക. കഴിഞ്ഞ പ്രാവശ്യം കാണുമ്പോൾ വിവാഹിതരായ സ്‌ത്രീകളെ പോലെ നെറ്റിയിൽ കുങ്കുമമണിഞ്ഞ് കണ്ടില്ല. അവൾ ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരിക്കണം. അല്ലെങ്കിൽ ഒരു എച്ച്‌ഐവി ബാധിതനെ വിവാഹം ചെയ്യാൻ അച്‌ഛനമ്മമാർ അനുവദിക്കുമോ?

പക്ഷേ ആ അഭിമുഖത്തിൽ അവൾ വളരെ വ്യത്യസ്‌തമായാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

പുസ്‌തകക്കടയിൽ കൂടെക്കൂടെ വരാറുണ്ടായിരുന്നുവത്രേ അയാൾ. അങ്ങനെയാണ് അവൾ അയാളെ പരിചയപ്പെട്ടത്. ആ കണ്ടുമുട്ടൽ രണ്ടുപേരിലും പ്രണയം നിറച്ചു. തന്‍റെ സ്‌നേഹം തുറന്നു പറഞ്ഞതിനൊപ്പം അയാൾ മറ്റൊന്നു കൂടി തുറന്നു പറഞ്ഞു. എച്ച്‌ഐവി ബാധിതനാണ് എന്ന സത്യം. അനസൂയയെ സ്‌നേഹിക്കുന്നുവെന്നും താൻ എച്ച്‌ഐവി ബാധിതനായതിനാൽ നിരസിച്ചാലും വിഷമമില്ലെന്നും അയാൾ പറഞ്ഞത്രേ.

എന്നാൽ ആ പ്രണയം നിരാകരിക്കുവാനുള്ള മനോബലം അനസൂയയ്‌ക്കില്ലായിരുന്നു. അയാൾ അവളെ പ്രൊപ്പോസ് ചെയ്‌തപ്പോഴേ അവൾക്ക് അയാളോട് ഇഷ്‌ടം തോന്നിയിരുന്നു. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അടുപ്പം അവളുടെ ഹൃദയത്തിലേക്ക് അലിഞ്ഞു ചേർന്നിരുന്നു. അതുകൊണ്ട് അയാളുടെ പ്രേമത്തെ അവൾ സ്വീകരിച്ചു.

എച്ച്‌ഐവി ബാധിതനായതിനാൽ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു അയാൾ. കൃത്യമായി മരുന്നു കഴിക്കുന്നതിൽ അയാൾ ബന്ധശ്രദ്ധനായിരുന്നു. തന്‍റെ ഭർത്താവിന് അസുഖം മാറുമെന്ന് അനസൂയയ്‌ക്ക് ഉറപ്പുണ്ട്. ശുഭ പ്രതീക്ഷയിലാണ് അവളുടെ മനസ്സ്.

സത്യന് അതൊന്നും ഒട്ടും വിശ്വസിക്കാൻ തോന്നിയില്ല. ആ പെൺകുട്ടി ഒരു എച്ച്‌ഐവി ബാധിതനെ വിവാഹം കഴിച്ച് ജീവിക്കുന്നത് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല.

മുറിയിൽ അതികഠിനമായ ചൂടുണ്ട്. അകത്ത് ഫാനിട്ടാലും ഇരിക്കാൻ വയ്യ. മനസ്സിലും ആകെ ഒരു അരുതായ്‌ക. സത്യൻ നാലുമണിയായപ്പോൾ തന്നെ പുറത്തേയ്‌ക്കിറങ്ങി. അയാൾ ബുക്ക്‌ഷോപ്പിലേക്കു തന്നെയാണ് നടന്നത്. ഒരാഴ്‌ച മുമ്പാണ് അവളുടെ വിവാഹം കഴിഞ്ഞതെങ്കിൽ ഷോപ്പിൽ കാണാൻ കഴിയില്ല. ചിലപ്പോൾ ജോലിയും ഉപേക്ഷിച്ചിട്ടുണ്ടാകും.

പക്ഷേ, കടയിൽ ചെന്നപ്പോൾ അയാൾ അദ്‌ഭുതപ്പെട്ടു. അവൾ അവിടെയുണ്ട്. കൗണ്ടറിൽ പുസ്‌തകം വായിച്ചിരിക്കുന്നു! കൈകളിൽ നിറയെ വളകളണിഞ്ഞിട്ടുണ്ട്. നെറ്റിയിൽ സിന്ദൂരവും.

അയാൾ അവളുടെ അടുത്തേക്ക് ചെന്നു. “കൺഗ്രാജുലേഷൻസ്.. തന്‍റെ വിവാഹകാര്യം ഇന്നത്തെ പത്രത്തിലൂടെ വായിച്ചറിഞ്ഞു.”

വായിച്ചു കൊണ്ടിരുന്ന പുസ്‌തകം മടക്കി വച്ച് അവൾ എഴുന്നേറ്റ് പതിവ് പുഞ്ചിരി സമ്മാനിച്ച് സന്തോഷഭരിതമായ ശബ്‌ദത്തിൽ താങ്ക്‌യൂ എന്ന് പറഞ്ഞതും സത്യനെ വളരെ സ്‌പർശിച്ചു.

കടയിൽ ഒന്നോ രണ്ടോ കസ്‌റ്റമേഴ്‌സ് മാത്രമേ അപ്പോഴുള്ളൂ. അനസൂയയെ കൂടാതെ രണ്ടു ജോലിക്കാർ കൂടി ആ കടയിലുണ്ട്.

“അനസൂയ തന്‍റെ നടപടി വളരെ ധീരമാണ്. എന്നാൽ റിസ്‌കിയുമാണ്. വീട്ടുകാർ സമ്മതിച്ചാണോ ഈ കല്യാണം?”

വീട്ടുകാരുടെ കാര്യം കേട്ടതോടെ അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.

“എന്‍റെ അച്‌ഛനമ്മമാരെ ഒരിക്കലും കൺവീൻസ് ചെയ്യാൻ പറ്റില്ല, സർ.. അവർക്ക് നല്ല ദേഷ്യമുണ്ട്. എന്നാൽ നവീൻ എച്ച്‌ഐവി പോസിറ്റീവ് ആയതുകൊണ്ടല്ല, എന്‍റെ രണ്ടാം വിവാഹം ആയതുകൊണ്ടാണ്. നവീനിനെ വിവാഹം ചെയ്യാനായി എനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടേണ്ടി വന്നു.”

അവൾ പറഞ്ഞ ആ ജീവിത സത്യം, പത്രത്താളുകളിൽ സത്യൻ കണ്ടിരുന്നില്ല. അനസൂയയെക്കുറിച്ച് എന്തൊക്കെയോ അറിയാമെന്നായിരുന്നു സത്യന്‍റെ ഇതുവരെയുള്ള ധാരണ. എന്നാൽ അറിയുന്നതിലും കൂടുൽ അറിയാത്തതുണ്ടെന്ന് അയാൾക്കു മനസ്സിലായി.

“താൻ വിവാഹിതയായിരുന്നുവെന്നോ! അവിശ്വസനീയം.”

“അതേ, ഞാൻ നേരത്തെ വിവാഹിതയായിരുന്നു. എന്‍റെ അച്‌ഛൻ ഒരു സ്‌ക്കൂൾ അധ്യാപകനായിരുന്നു. മൂന്നു പെൺമക്കളും രണ്ടാൺമക്കളും ചേർന്ന കുടുംബം. വീട്ടിൽ ഞാനാണ് മൂത്തത്. ഡിഗ്രി പൂർത്തിയായ ഉടൻ എന്നെ വിവാഹം കഴിപ്പിച്ചു. അപ്പോൾ എനിക്ക് ആ വിവാഹത്തിൽ താൽപര്യമുണ്ടായിരുന്നില്ല. പഠിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഭർതൃവീട്ടുകാർ അനുവദിച്ചാൽ പഠിച്ചോളൂ എന്നായിരുന്നു അച്‌ഛന്‍റെ ഉപദേശം. പക്ഷേ എന്‍റെ ഭർത്താവ് മദ്യപാനിയായിരുന്നു. അമ്മായിയച്‌ഛനും അമ്മായിയമ്മയും മുൻകോപികളും അത്യാർത്തിക്കാരുമായിരുന്നു. ഭർത്താവ് ദിവസേന മദ്യപിച്ച് വന്ന് എന്നെ തല്ലും. സ്‌ത്രീധനത്തിന്‍റെ പേരിലും എന്‍റെ ഇൻലോസ് എന്നെ ഉപദ്രവിച്ചു. എന്‍റെ കുടുംബത്തിന്, ഭർതൃവീട്ടുകാരുടെ അത്യാഗ്രഹം അടക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഉപദ്രവം അസഹനീയമായപ്പോൾ ഞാൻ ആ വീട് ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോന്നു.”

ഒരു കസ്‌റ്റമർ പുസ്‌തകം ബിൽ ചെയ്യിക്കാനായി വന്നപ്പോൾ അവൾ പെട്ടെന്ന് സംസാരം നിർത്തി. അയാൾ ഡിസ്‌കൗണ്ട് ചോദിച്ചതിനാൽ 10 ശതമാനം വിലയിളവ് നൽകി അനസൂയ ബിൽ അടിച്ചു കൊടുത്തു. പുസ്‌തകം കവറിലാക്കി കൊടുത്ത്, കസ്‌റ്റമർ പോയ ശേഷം അവൾ സംസാരം പുനരാരംഭിച്ചു.

“പക്ഷേ, എന്‍റെ വീട്ടുകാർ എന്നെ സ്വീകരിച്ചില്ല. വിവാഹം ചെയ്‌തയച്ചതോടെ പിതാവിന്‍റെ ഉത്തരവാദിത്തം തീർന്നത്രേ. ഈ മകൾ ഇനി ആ കുടുംബത്തിലേതല്ല എന്ന് അച്‌ഛൻ തീർത്തു പറഞ്ഞു. എന്‍റെ വിധി ഞാൻ സ്വീകരിക്കണമെന്നാണ് അവരുടെ നിലപാട്. വിവാഹം കഴിപ്പിച്ചയച്ചതോടെ ഒരു ഭാരം ഒഴിഞ്ഞു എന്നു കരുതിയ അച്‌ഛന് ഞാൻ തിരിച്ചു വന്നത് ഒട്ടും ഇഷ്‌ടമായില്ല. അതുകൊണ്ട് ഞാൻ എന്‍റെ വീടും ഉപേക്ഷിച്ചു. എന്‍റെ കൂട്ടുകാരി നഗരത്തിലൊരു ഹോസ്‌റ്റലിൽ ഉണ്ടായിരുന്നു. അവൾ മുഖേന ഈ ബുക്ക് ഷോപ്പിൽ ജോലി കിട്ടി. ഹോസ്‌റ്റലിൽ താമസിക്കുകയായിരുന്നു ഇതുവരെ. ഇപ്പോൾ നവീന്‍റെ വീട്ടിലേക്ക് മാറി.

28 വയസ്സേ ഉള്ളൂ അനസൂയയ്‌ക്ക്. ഇരുപത്തൊന്നാം വയസ്സിലെ ആദ്യവിവാഹത്തിന്‍റെ പീഡനാനുഭവങ്ങൾ ഏഴ് വർഷത്തോളം ആ പെൺകുട്ടി കൊണ്ടു നടന്നു. സത്യന് അവളോട് അതിയായ ബഹുമാനം തോന്നി.

“രണ്ട് വർഷം മുമ്പാണ് ഞാൻ നവീനെ കണ്ടുമുട്ടിയത്. ഈ കാലയളവിൽ ഞങ്ങൾ ധാരാളം സംസാരിച്ചു, മനസ്സിലാക്കി, അദ്ദേഹം എച്ച്‌ഐവി പോസിറ്റീവാണെങ്കിലും സ്‌നേഹസമ്പന്നനാണ്.എന്നെ പ്രാണനു തുല്യം സ്‌നേഹിക്കുന്നു. അതുമാത്രമാണ് എനിക്കു വേണ്ടത്.” നിറഞ്ഞ കണ്ണുകൾ മറച്ചുപിടിക്കാതെ അനസൂയ തുടർന്നു. ആ കണ്ണുകളിൽ നിന്ന് സ്‌നേഹഗംഗയാണ് പ്രവഹിക്കുന്നതെന്ന് എനിക്ക് തോന്നി.

“എയ്‌ഡ്‌സിന് താമസിയാതെ മരുന്നു ഫലപ്രദമാവുമെന്നാണ് എന്‍റെ പ്രതീക്ഷ. ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ടല്ലോ. അദ്ദേഹം രോഗ വിമുക്‌തനാകും. ഇനി അതിനു സാധിച്ചില്ലെങ്കിലും ഞാൻ ദുഃഖിക്കില്ല. മുൻ ഭർത്താവിനൊപ്പമാണ് ജീവിക്കുന്നതെങ്കിൽ, എപ്പോഴും ഞാൻ ദുഃഖിതയായി കഴിയേണ്ടി വരുമായിരുന്നു.”

“നവീനിന്‍റെ സ്‌നേഹം എന്‍റെ ജീവിതത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു. ജീവിതത്തിന് ഇതുവരെ കിട്ടാത്ത സൗന്ദര്യം, ഏതാനും ദിവസങ്ങൾ കൊണ്ട് നവീൻ എനിക്ക് സമ്മാനിച്ചു കഴിഞ്ഞു.”

സമയം അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്. ഒരു കാർ ബുക്ക്‌ഷോപ്പിന് മുന്നിൽ വന്നു നിന്നു. അനസൂയ പുഞ്ചിരിച്ചു. അവൾ ഷോപ്പിലെ മറ്റു ജീവനക്കാരോട് എന്തോ പറഞ്ഞു. എന്നിട്ട് കാറിനു നേർക്കു നടന്നു. നവീൻ അവളെ കാത്ത് കാറിലുണ്ടായിരുന്നു. വൈകുന്നേരം എവിടേയോ പോകാനുള്ള പരിപാടിയാണ്.

കാർ കണ്ണിൽ നിന്ന് മായുന്നതുവരെ സത്യൻ നോക്കി നിന്നു. അപ്പോൾ അയാളുടെ മനസ്സിൽ സ്‌നേഹത്തിന്‍റെ ചൂട് അനുഭവപ്പെട്ടു.

സാഗരസംഗമം ഭാഗം- 30

എന്‍റെ സാരംഗിയെ തിരികെ നൽകാൻ മാഡത്തിനു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. അതോടെ അരുണിന്‍റെ ദുഃഖഭാവം അകന്നു. അവനിൽ കൂടുതൽ ആത്മവിശ്വാസം കത്തിജ്വലിയ്ക്കുന്നതു പോലെ തോന്നി. അതുകണ്ട് ഞാൻ അരുണിനെ മെല്ലെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

“അപ്പോൾ അരുന്ധതിയെയും എന്നെയും കബളിപ്പിച്ച് നീയി രഹസ്യം കൊണ്ടു നടക്കുകയായിരുന്നു അല്ലേ? എന്‍റെ രാഹുലിനെപ്പോലെ നീയും ഒളിച്ചു കളികൾ ശീലിച്ചിരിക്കുന്നു…”

“സോറി മാഡം… ഞാൻ…” അരുൺ ലജ്ജയാൽ തുടുത്ത മുഖവുമായി കുറ്റബോധത്തോടെ തലകുനിച്ചു.

“സാരമില്ല… എല്ലാം ഞാൻ അരുന്ധതിയോടു പറഞ്ഞോളാം. എന്‍റെ രാഹുൽ മോന്‍റെ കാര്യത്തിൽ ഞങ്ങൾക്കു സംഭവിച്ചത് അരുന്ധതിയ്ക്കും, ചരണിനും ഉണ്ടാകാൻ പാടില്ല. മാത്രവുമല്ല നീയിന്ന് എന്‍റേയും കൂടി മകനാണ്. അതുകൊണ്ട് നിങ്ങളുടെ വിവാഹം ഞങ്ങൾ ആർഭാടമായിത്തന്നെ നടത്തും…” ഞാൻ പറഞ്ഞു.

എന്‍റെ വാക്കുകളിൽ ഏതോ നഷ്ടബോധത്തിന്‍റെ ഒളിമിന്നൽ ഉണ്ടായിരുന്നു. ഒരുപക്ഷെ രാഹുൽ മോൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ അവന്‍റെ വിവാഹം അവന്‍റെ പ്രണയിനിയുമായി ഞങ്ങൾക്കു നടത്താൻ കഴിഞ്ഞേനെ എന്ന നഷ്ടബോധം… എന്നാലിന്നവർ രണ്ടുപേരും അകലങ്ങളിലെവിടെയോ തനിക്കെത്തിപ്പിടിക്കാനാവാത്തിടത്ത് അജ്ഞാതവാസം തുടരുന്നു.

ജീവിച്ചിരിക്കുന്ന അവന്‍റെ പെണ്ണിനെയെങ്കിലും എനിക്കു കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ… ഇന്നും അവിവാഹിതയായി കഴിയുന്ന അവളോട് മറ്റൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെടാമായിരുന്നു. ഒരു മകളെപ്പോലെ അവളുടെ വിവാഹം ഞാൻ നടത്തിക്കൊടുക്കുമായിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത് ഞാൻ അരുണിനോടു ചോദിച്ചു.

“അരുൺ… നിന്‍റെ കൈയ്യിൽ രാഹുൽ സ്നേഹിച്ച ആ പെൺകുട്ടിയുടെ ഫോട്ടോയുണ്ടോ? എന്നിക്കൊന്നു കാണാനാണ്…”

“ആ ഫോട്ടോ എന്‍റെ കൈയ്യിൽ ഉണ്ടായിരുന്നു മാഡം… എന്നാലിപ്പോൾ കൈവശമില്ല… ഞാൻ പീന്നിടെപ്പോഴെങ്കിലും ആ ഫോട്ടോ കാണിച്ചു തരാം.

അരുണിന്‍റെ വാക്കുകൾക്കു മുന്നിൽ ആശ്വാസ നിശ്വാസങ്ങളോടെ ഞാനിരുന്നു. അറിയാതെ ഒരു ദീർഘനിശ്വാസം എന്നിൽ നിന്നും അടർന്നു വീണു. ഒരു നഷ്ട സ്വപ്നത്തിന്‍റെ ഓർമ്മകൾ പേറിക്കൊണ്ട് ഒരിളം കാറ്റ് എന്നെ കടന്നു പോയി. ഇനി ഞാൻ കിടന്നോട്ടെ മാഡം രാവിലെ വാരണാസി സ്റ്റേഷനിലെത്തുമ്പോൾ ഉണരേണ്ടതല്ലേ?

ഞാൻ മൗനാനുവാദം നൽകിയതോടെ അരുൺ മുകളിലെ ബർത്തിലേയ്ക്കു പോയി. വീണ്ടും ഏകയായതോടെ മനസ്സിൽ അസ്വാസ്‌ഥ്യം കൂടുകൂട്ടി.

മനസ്സ് നഷ്ട സ്വപ്നങ്ങളുടെ പുറകേ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. നരേട്ടനും രാഹുലുമൊന്നിച്ചുള്ള ഇത്തരം എത്രയോ യാത്രകളെക്കുറിച്ചുള്ള സ്മരണകൾ. ഓർമ്മയുടെ നേർത്ത മഞ്ഞുപാളികൾക്കിടയിൽ നിന്നും അവ ആവരണം നീക്കി പുറത്തു വന്നു.

യാത്രയ്ക്കിടയിൽ നരേട്ടനും രാഹുൽമോനും പറയുന്ന തമാശകൾ കേട്ട് ഒരു ചെറുപ്പക്കാരിയെപ്പോലെ പൊട്ടിച്ചിരിക്കുന്ന എന്നെ നോക്കി രാഹുൽ മോൻ പറയുമായിരുന്നു.

“മമ്മീ… മമ്മിയ്ക്ക് യാത്രകൾ ഹരമാണല്ലേ… അതുകൊണ്ടു തന്നെ യാത്രയ്ക്കിടയിൽ മമ്മി കൂടുതൽ ചെറുപ്പമാകുന്നു. ഒരു പത്തുകൊല്ലമെങ്കിലും പുറകോട്ട് പോയതു പോലെ…” അവന്‍റെ കോംപ്ലിമെൻറ്സ് ഏറ്റുവാങ്ങി ആഹ്ലാദവതിയാകുന്ന ഞാൻ. അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് നരേട്ടൻ പറയുമായിരുന്നു.

“നിങ്ങൾക്കും മമ്മിയെപ്പോലെ പത്തുകൊല്ലം മുമ്പത്തെപ്പോലെ ചെറുപ്പമാകാൻ കഴിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു അല്ലേ? പണ്ടത്തെ കുട്ടികളെപ്പോലെ നിങ്ങൾക്കിപ്പോൾ ഞങ്ങളുടെ മടിയിലിരുന്ന് കളിക്കാമായിരുന്നു.

“ശരിയാണ് ഡാഡീ… ഞാൻ അതിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ പോവുകയാണ്. ഞങ്ങളെ വീണ്ടും കുട്ടികളാക്കണേ എന്ന്. നിഷ്ക്കളങ്കരായ കുട്ടികൾ…” എന്നിട്ടവൻ കൈകൾക്കൂപ്പി കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകും.

അവന്‍റെ അന്നത്തെ പ്രാർത്ഥനകൾ ദൈവം കൈകൊണ്ടു കാണുമോ? മറ്റൊരു ജന്മം നൽകി, ഒരു ശിശുവായി അവനെ പുനർജ്ജനിപ്പിക്കുവാനായി ദൈവം അവനെ വിളിച്ചു കൊണ്ടു പോയതായിരിക്കുമോ? ആവോ അറിയില്ല. ഒരുപക്ഷെ ലോകത്തിന്‍റെ ഏതെങ്കിലും കോണിൽ ഒരു ശിശുവായി അവൻ പുനർജജനിച്ചിട്ടുണ്ടാവാം. എന്നെപ്പോലെ ഏതെങ്കിലും അമ്മയുടെ മടിത്തട്ടിലിരുന്ന് അവൻ നിഷ്ക്കളങ്കമായി പുഞ്ചിരി പൊഴിക്കുന്നുണ്ടാവാം…

തണുപ്പിന്‍റെ അലകൾ ശരീരത്തെ പൊതിയാൻ തുടങ്ങിയപ്പോൾ റെയിൽവേയുടെ വെള്ളപ്പുതപ്പെടുത്ത് മൂടിപ്പുതച്ചു. ചിന്തകളുടെ കടന്നാക്രമണത്തിൽ നിന്നും മോചനം കിട്ടുവാനായി കണ്ണുകളിറുക്കിപ്പൂട്ടി ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചു തന്നെ നാമജപങ്ങളുരുവിട്ട് കണ്ണടച്ച് കിടന്നപ്പോൾ മെല്ലെ മെല്ലെ ഉറക്കം കൺപോളകളെ തഴുകിയെത്തി.

പുലരിയുടെ നേർത്ത വെളിച്ചം ജനലിലൂടെ ശരീരത്തിൽ പതിച്ചപ്പോൾ ഞാൻ കണ്ണുതുറന്നു. ഏതോ സ്റ്റേഷനിൽ വണ്ടിയെത്തി നിൽക്കുന്നു. ഒരു പുതിയ പ്രഭാതത്തിന്‍റെ ജീവസുറ്റ ചലനങ്ങൾ കണ്ണുകളേയും കാതുകളേയും കുളിർപ്പിച്ചു കൊണ്ട് റയിൽവേ സ്റ്റേഷനിൽ മുഴങ്ങിക്കേൾക്കുന്നു. അരുൺ മുകളിലെ ബർത്തിൽ നിന്നും താഴേയ്ക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.

“നമുക്കിറങ്ങേണ്ടിടമായി മാഡം…” അരുൺ ലഗ്ഗേജുകൾ ഓരോന്നായി കൈയ്യിലെടുത്തു കൊണ്ടു പറഞ്ഞു.

അരുണിനു പുറകേ നടന്ന് കംപാർട്ടുമെന്‍റിനു പുറത്തു കടന്നപ്പോൾ മുഗൾ സരായ് ജംഗ്ഷൻ എന്ന ബോർഡു കണ്ടു. രാത്രിയുടെ അന്ത്യയാമത്തിൽ മിക്കവാറും ചലനരഹിതവും മൂകവും, വിജനവുമായ സ്റ്റേഷൻ പരിസരം പിന്നിട്ട് ഞങ്ങൾ നടന്നു.

വെറും നിലത്ത് സ്റ്റേഷനിൽ നിരനിരയായി ഉറങ്ങിക്കിടക്കുന്നവരെ കാലുകൊണ്ടു ചവിട്ടാതെ പുറത്തു കടക്കുമ്പോൾ കണ്ടു, പുറത്ത് പ്രഭാതത്തിന്‍റെ ആദ്യകിരണങ്ങൾ പൊട്ടിവിടരാൻ തുടങ്ങുന്നതേയുള്ളൂ. ഇരുളും, വെളിച്ചവും ഒളിച്ചു കളി നടത്തുന്ന നടപ്പാതയിലൂടെ സ്റ്റേഷനു പുറത്തെത്തിയപ്പോൾ അരുൺ പറഞ്ഞു.

“നമുക്ക് ഒരു ഓട്ടോ പിടിച്ച് വിശ്വനാഥ ക്ഷേത്രത്തിലേയ്ക്കും, ദശാശ്വമേധഘട്ടിലേയ്ക്കും പോകാം. ദശാശ്വമേധഘട്ടിൽ ചെന്നാൽ മാഡത്തിന് സൂര്യോദയം കാണുകയും ബലിയിടൽ പോലുള്ള കർമ്മങ്ങൾ ചെയ്യുകയും ചെയ്യാം.

“ഞാൻ സമ്മതം സൂചിപ്പിക്കും പോലെ അരുണിനെ നോക്കി. എന്നിട്ടു പറഞ്ഞു. അരുൺ ഓട്ടോ വിളിച്ചോളൂ… ഞാൻ ഇവിടെ കാത്തുനിൽക്കാം.”

സ്റ്റേഷനരികിൽ ലഗ്ഗേജുമായി ഞാൻ മാറി നിന്നപ്പോൾ അരുൺ അൽപം ദൂരെ റോഡരികിൽ നിന്നും ഓട്ടോ വിളിച്ചു കൊണ്ടു വന്നു.

ലഗ്ഗേജ് എടുത്ത് ഓട്ടോയിൽ വച്ച് അരുൺ ആദ്യം കയറി. പിന്നീട് എന്‍റെ കൈപിടിച്ച് ഓട്ടോയിൽ കയറാൻ സഹായിച്ചു. തുടർച്ചയായുള്ള യാത്രകൾ എന്നെ ക്ഷീണിതയാക്കിയിരുന്നു. അരുൺ അത് മനസ്സിലാക്കി എന്നെ സഹായിക്കുകയായിരുന്നു.

കാറുകളും, ബൈക്കുകളും, ഓട്ടോറിക്ഷകളും, പഴയ രീതിയിലുള്ള റിക്ഷാവണ്ടികളും റോഡിൽ നിറഞ്ഞു കവിഞ്ഞിരുന്നു. അതിപുരാതനമായ ആ നഗരത്തിലൂടെ ഞങ്ങളുടെ ഓട്ടോ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഇതിനെല്ലാമിടയിലൂടെ നടന്നു നീങ്ങുന്ന ധാരാളം പശുക്കളേയും കാളകളേയും കണ്ടു. അതുകണ്ട് ഞാനത്ഭുതപ്പെട്ടപ്പോൾ അരുൺ പറഞ്ഞു.

“ഇവിടുത്തെ ജനങ്ങൾ ഗോപൂജ നടത്താറുണ്ട് മാഡം. മിക്കവാറും എല്ലാത്തരം മൃഗങ്ങളേയും പക്ഷികളേയും ആരാധനാ മനോഭാവത്തോടെ കാണുന്ന ഹിന്ദുക്കൾ നിറഞ്ഞ ഒരു സ്ഥലം കൂടിയാണ് വാരണാസി.”

ഒടുവിൽ ഞങ്ങളുടെ ഓട്ടോ ആ പ്രസിദ്ധമായ ക്ഷേത്രത്തിനു മുന്നിൽ എത്തിച്ചേർന്നു. വലിയ താഴികക്കുടങ്ങളോടു കൂടിയ ആ ക്ഷേത്രത്തിനുള്ളിൽ വിശ്വനാഥനായ ശിവന്‍റെ ശിവലിംഗ പ്രതിഷ്ഠയാണുള്ളത്.

“ഇവിടെക്കയറി തൊഴുത ശേഷം നമുക്ക് ദശാശ്വമേധഘട്ടിലേയ്ക്കു പോകാം മാഡം. അതല്ലേ നല്ലത്?” അരുൺ ചോദിച്ചു.

“അല്ല അരുൺ… ആദ്യം നമുക്ക് ദശാശ്വമേധഘട്ടിലേയ്ക്കു പോകാം. അവിടെ സൂര്യോദയം കണ്ട് ഗംഗയിൽ മുങ്ങിക്കുളിച്ച്, ബലികർമ്മങ്ങൾ ചെയ്‌ത് ചിതാഭസ്മ നിമഞ്ജനവും ചെയ്‌തശേഷം വൈകുന്നേരമോ നാളെയോ നമുക്ക് ക്ഷേത്രത്തിലെത്തി തൊഴാം…”

തന്‍റെ മറുപടി കേട്ട് അരുൺ പറഞ്ഞു. “മാഡം പറഞ്ഞതാണ് ശരി. കാരണം കുളി കഴിഞ്ഞ ശേഷമേ ക്ഷേത്രത്തിൽ കയറാൻ പാടുള്ളൂ എന്ന കാര്യവും ഞാൻ മറന്നു പോയി. പിന്നെ ബലികർമ്മങ്ങൾ ചെയ്ത ശേഷം ഉടൻ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന് എന്‍റെ മുത്തശ്ശി പണ്ടെന്നോ പറഞ്ഞിട്ടുള്ളത് ഇപ്പോഴെനിയ്ക്ക് ഓർമ്മ വരുന്നു. അതുകൊണ്ട് വൈകുന്നേരമോ നാളെയോ നമുക്ക് ക്ഷേത്രത്തിലെത്തി തൊഴാം. സോറി മാഡം? എന്‍റെ അറിവില്ലായ്മ മാഡം ക്ഷമിക്കണം.”

“സാരമില്ല അരുൺ… വർഷങ്ങളായി നോർത്തിന്ത്യയിൽ ജീവിക്കുന്നതു കൊണ്ടാണ് അരുൺ ഇതൊന്നുമറിയാതെ പോയത്.”

ഞാൻ അരുണിനെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. പിന്നെ ദശാശ്വമേധഘട്ടിലേയ്ക്ക് ഞങ്ങൾ യാത്ര തുടർന്നു. ഇടയ്ക്കു വച്ച് അൽപം ആത്മനിന്ദയോടെ അരുൺ പറഞ്ഞു.

“ഞാൻ കേരളത്തേയും അതിന്‍റെ സംസ്കാരത്തേയും കുറിച്ച് കൂടുതലറിയേണ്ടതായിരുന്നു മാഡം. ഒരു കേരളീയനായി മാത്രം എനിക്കു ജനിക്കാൻ കഴിഞ്ഞില്ലല്ലോ. കേരളത്തിൽ വളരാൻ കഴിഞ്ഞില്ലല്ലോ. അതോർത്തിട്ടിപ്പോൾ എനിക്ക് കുണ്ഠിതം തോന്നുന്നു.”

“സാരമില്ല അരുൺ… അരുൺ ജനിച്ചതും ജീവിച്ചതും രണ്ടു ഭിന്ന സംസ്കാരങ്ങളുടെ ഇടയില്ലല്ലെ. അതോർത്ത് അഭിമാനിക്കുകയല്ലെ വേണ്ടത്? ഓരോ സംസ്കാരത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട് അരുൺ.”

എന്നിലെ അദ്ധ്യാപിക അപ്പോഴേയ്ക്കും ഉണർന്നു കഴിഞ്ഞിരുന്നു. ഒരദ്ധ്യാപികയെപ്പോലെ ഞാൻ വാചാലയാകുന്നതു കണ്ട് അരുൺ ചിരിച്ചു കൊണ്ട് പ്രതിഷേധിച്ചു. “എനിക്കെന്‍റെ പഴയ അമ്മയെത്തന്നെ മതി. അദ്ധ്യാപികയാകുമ്പോൾ മാഡം വല്ലാതെ ഗൗരവക്കാരിയാകുന്നു.”

“ശരി… ശരി… ഞാനിനി അരുണിന്‍റെ മുമ്പിൽ പഴയ അമ്മ തന്നെയാകാം. അതുപക്ഷെ കോളേജിലെത്തുമ്പോൾ പറ്റില്ലല്ലോ. അവിടെ ഞാൻ അദ്ധ്യാപികയും അരുൺ എന്‍റെ സ്റ്റുഡന്‍റുമായിരിക്കുമല്ലൊ.” അതുകേട്ട്, അരുൺ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു.

ഞങ്ങളുടെ യാത്ര ദശാശ്വമേധഘട്ടിൽ അവസാനിച്ചു. ദശാശ്വമേധഘട്ടിലെ പടവുകളുടെ മുകൾത്തട്ടിൽ നിന്നു കൊണ്ട് ഞങ്ങൾ ആ കാഴ്ച കണ്ടു.

അക്കരെ ഗംഗാ നദിയിൽ ഉദിച്ചുയരുന്ന സൂര്യബിംബം. ചുറ്റിലും രക്‌തഛവി പരത്തി മെല്ലെ മെല്ലെ ഉദിച്ചുയരുന്ന ആ സൂര്യബിംബം ഒരസാധാരണ കാഴ്ചയായിരുന്നു. സൂര്യന്‍റെ പൊൻകതിരുകൾ ഗംഗാ നദിയുടെ ഓളങ്ങളടങ്ങി നിശ്ചലമായ ജലപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നതും അഭൗമമായ ആനന്ദം നൽകുന്ന കാഴ്ചയായിരുന്നു. അതുവരെയുണ്ടായിരുന്ന മനസ്സിലെ എല്ലാ ദുഃഖ ചിന്തകളും ഓടിയകലുന്നതു പോലെ തോന്നി. പകരം അലൗകികമായ ഓരാത്മീയ പരിവേഷത്തിലേയ്ക്ക് മനസ്സ് എത്തിച്ചേർന്നു കഴിഞ്ഞിരുന്നു.

“ഭൂമിയിലെ സ്വർഗ്ഗം”…. അതിവിടെയാണെന്ന് മനസ്സു പറഞ്ഞു.

(തുടരും)

 

യാത്ര

ഇതെന്താ, ബസ്സിൽ ഏറ്റവും പുറകിലുള്ള സീറ്റാണല്ലോ കിട്ടിയിരിക്കുന്നത്. ഭയങ്കര കുലുക്കമുണ്ടായിരിക്കും. ഈ കുഞ്ഞിനെയും കൊണ്ട് നീ എങ്ങനെ ഇവിടെ സ്വസ്‌ഥമായിരിക്കും…” അമിത്ത് അസ്വസ്‌ഥനായി.

“സുദീപ് ടിക്കറ്റ് റിസർവ് ചെയ്‌തതു കൊണ്ട് ഈ സീറ്റെങ്കിലും കിട്ടി” വിനീത പറഞ്ഞു.

“നീയും നിന്‍റെ ഒരു സുദീപും. പ്ലസ്‌ടു പോലും കഴിയാത്ത ആ പയ്യനെക്കൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിയിരുന്നില്ല. അവൻ അല്ലെങ്കിലും ഒരു കാര്യവും നേരാംവണ്ണം ചെയ്യില്ല. എയർ കണ്ടീഷൻ ബസ്സായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മോൾ സ്വസ്‌ഥമായി ഉറങ്ങിയേനെ.

ഇനിയിപ്പോ യാത്രയിലൂടനീളം കരച്ചിലും ബഹളവുമായിരിക്കും. അവൾ ഉറങ്ങുകയുമില്ല. ആരേയും ഉറക്കുകയുമില്ല.”

“നിങ്ങൾ വെറുതെ ടെൻഷനടിക്കേണ്ട, അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. വീട്ടിൽ പോയി സ്വസ്‌ഥമായി ഉറങ്ങിക്കൊള്ളൂ” വിനീത അമിത്തിനെ ശാന്തനാക്കാൻ ശ്രമിച്ചു.

“നിങ്ങളെ തനിച്ചുവിട്ടിട്ട് ഞാനെങ്ങനെ സ്വസ്‌ഥമായി ഉറങ്ങും?” അമിത്തിന്‍റെ മുഖത്ത് ആശങ്ക നിഴലിച്ചു.

“മതി, പരിഭവം പറഞ്ഞത്. ബസ്സു നിറയെ യാത്രക്കാരല്ലേ. ഞാൻ ഒറ്റയ്‌ക്കൊന്നുമല്ലല്ലോ?”

“പക്ഷേ… എന്തോ… നിങ്ങളെ തനിച്ചയയ്‌ക്കാൻ തോന്നുന്നില്ല. ഇനിയുമിതുപോലെ വീട്ടിലെന്തെങ്കിലും ആവശ്യം വരുമ്പോൾ കൂടെക്കൂടെ ഓടിക്കിതച്ചെത്താൻ നിന്നെ കിട്ടില്ലെന്ന് പറഞ്ഞേക്ക്…”

“ശരി. പിന്നേയ്, നിങ്ങൾ ഇന്നു തന്നെ ടിക്കറ്റ് റിസർവ്വ് ചെയ്‌തോളൂ. ദേ ബസ്സ് സ്‌റ്റാർട്ടു ചെയ്യുന്നു” വിനീത തിടുക്കം കൂട്ടി.

“സർ, എന്‍റെ ഭാര്യയും മകളുമാണ്. ആദ്യമായിട്ടാണ് ഇവൾ തനിച്ച് യാത്ര ചെയ്യുന്നത്. ശ്രദ്ധിച്ചോളണേ…” തൊട്ടടുത്ത സീറ്റിലിരുന്ന കുലീന ഭാവമുള്ള വൃദ്ധനോട് അമിത്ത് പറഞ്ഞു.

“ഒന്നുകൊണ്ടും വിഷമിക്കണ്ട, നിങ്ങളുടെ ഭാര്യയും മകളും യാതൊരു ബുദ്ധിമുട്ടും കൂടാതെ വീട്ടിലെത്തും” വിനീത അയാളെ ഭവ്യതയോടെ നോക്കി.

ആഴമുള്ള കണ്ണുകൾ, നീണ്ട് നരച്ച താടി, കുർത്ത പൈജാമയിൽ പൊതിഞ്ഞ ആറടി പൊക്കക്കാരനെ കണ്ടാൽ ആരുമൊന്ന് ബഹുമാനത്തോടെ നോക്കുക തന്നെ ചെയ്യും.

“മോളേ വിഷമിക്കേണ്ട, വണ്ടിയിൽ നിറയെ ആളുകളല്ലേ. ചൂടു കൂടുതലായതുകൊണ്ടാ അവൾ കരയുന്നത്. ബസ്സ് സ്‌റ്റാർട്ട് ആവുമ്പോഴേക്കും കരച്ചിൽ നിർത്തിക്കൊള്ളും. പറഞ്ഞു തീരും മുമ്പ് അവൾ കരച്ചിൽ നിറുത്തിയല്ലോ?”

“ആ… ആ… ഈ മുടി വെറുതെ വെയിലേറ്റു നരച്ചതൊന്നുമല്ല. ധാരാളം ജീവിതാനുഭവങ്ങളുടെ പക്വത ആ വാക്കുകളിൽ പ്രകടമായി. ബസ്സ് മുന്നോട്ടു നീങ്ങിയതോടെ അമിത്ത് കൺവെട്ടത്തു നിന്നും മാഞ്ഞു. ആദർശി വീണ്ടും കരച്ചിൽ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അവൾ കരച്ചിൽ നിർത്താത്തതു കണ്ട് വിനീത വിഷമിച്ചു.

“മോളെയിങ്ങുതാ..” അയാൾ കുട്ടിയെ എടുക്കാനായി കൈ നീട്ടി. വിനീതയ്‌ക്ക് കുഞ്ഞിനെ കൈമാറാൻ മടി തോന്നി. എങ്കിലും…

അലമുറയിട്ടു കരഞ്ഞിരുന്ന ആദർശി വൃദ്ധന്‍റെ കൈകളിലെത്തിയപ്പോൾ കരച്ചിൽ നിറുത്തി. വൃദ്ധൻ ഏറെ ശ്രദ്ധയോടെ കുഞ്ഞിന്‍റെ പുറത്ത് തടവിക്കൊണ്ടിരുന്നു.

“ആഹാ … അവൾ ഉറക്കവും തുടങ്ങിയല്ലോ? ഇതെന്തു മാന്ത്രിക വിദ്യ?” വിനീതയുടെ കണ്ണുകളിൽ ആശ്ചര്യം.

“മന്ത്രവും തന്ത്രവുമൊന്നുമല്ല. ഞങ്ങൾ രണ്ടുപേരും ഒരേ പേരുകാരല്ലേ?” വൃദ്ധൻ പുഞ്ചിരിച്ചു.

“അപ്പോൾ താങ്കളുടെ പേരും ആദർശി എന്നാണോ? ഞാൻ കരുതിയത് താങ്കൾ…”

“ആദർശി അല്ല. ആദി എന്നാണ് എന്നെയും വിളിക്കുന്നത്. ഞാനൊരു മുസൽമാനാണ്. അദനൻ എന്നാണ് എന്‍റെ പേര്.” അയാൾ കൂടുതൽ പരിചയപ്പെടുത്തി.

“ക്ഷമിക്കണം, ഞാൻ അതൊന്നും കരുതി പറഞ്ഞതല്ല. ഇനി മുതൽ അങ്ങയെ ആദി അങ്കിൾ എന്നു വിളിച്ചോട്ടെ. ആദിയുടെ ആദി മുത്തശ്ശൻ!” വിനീത സ്‌നേഹാദരവോടെ അയാളെ നോക്കി.

അദനന്‍റെ മുഖത്ത് മൗനാനുവാദം പ്രകടമായിരുന്നു. വിനീത പതുക്കെ ആദിയെ വാങ്ങി മടിയിൽ കിടത്തി. കണ്ണുകളും ചിലപ്പോൾ വാചാലമാകും. ആദി അങ്കിളിന്‍റെ ആഴമുള്ള കണ്ണുകളിൽ ഈ വാചാലത പ്രകടമായിരുന്നു. പറയാനുദ്ദേശിക്കുന്നതൊക്കെ ആ കണ്ണുകളിൽ സ്‌പഷ്‌ടമായിരുന്നു.

ബസ് നീങ്ങിക്കൊണ്ടിരുന്നു. വിനീത ഉറക്കത്തിലേക്ക് വഴുതി. പെട്ടെന്ന് എന്തോ ശബ്‌ദം കേട്ട് ഞെട്ടിയുണർന്നു. ബസ്സിൽ കൂരിരുട്ട്. എന്താണ് സംഭവിക്കുന്നത്? അവൾ നാലുപാടും നോക്കി.

ബസ്സിൽ നിന്നും ഭൂരിഭാഗം ആളുകളും ഇറങ്ങിക്കഴിഞ്ഞിരുന്നു. അവശേഷിച്ച രണ്ടോ മൂന്നോ പേർ തിടുക്കത്തിൽ താഴെയ്ക്ക് ഇറങ്ങുന്നുണ്ടായിരുന്നു. പുകയും പൊടിപടലങ്ങളും കാരണം പുറത്തെ കാഴ്‌ചകൾ വ്യക്‌തമായില്ല.

രാത്രിയുടെ നിശ്ശബ്‌ദതയെ ഭേദിച്ചു കൊണ്ട് നിലവിളികളും അലർച്ചയും അന്തരീക്ഷത്തിൽ നിറഞ്ഞു.

“എന്താ ചേച്ചീ… എന്തു പറ്റി? ബസ്സിൽ നിന്നും തിടുക്കത്തിലിറങ്ങുന്ന ദമ്പതിമാരോട് അവൾ തിരക്കി.

“പുറത്ത് വലിയ ലഹള… കലാപം” വാക്കുകൾ മുഴുമിപ്പിക്കാതെ അവർ ഇരുട്ടിലേക്ക് മറഞ്ഞു.

ഒരു നിമിഷം വിനീത മരവിച്ചു നിന്നു. തൊണ്ട വരണ്ടു. ശ്വാസം മുട്ടുന്ന പോലെ… അവൾ ഉറങ്ങിക്കിടന്ന ആദിയെ എടുത്ത് ചുമലിലിട്ട് സ്യൂട്ട് കെയ്‌സുമായി പുറത്തിറങ്ങാൻ തുനിഞ്ഞു.

“വിടരുതവരെ, പിടിക്ക്… കൊല്ല്…” ഒരു ഡോർ മാത്രമുണ്ടായിരുന്ന ബസ്സിന്‍റെ മുൻവശത്തുനിന്നും കൊലവിളി ഉയർന്നു. ഭയന്നുപോയ അവൾ പുറകിലെ സീറ്റിൽ പതുങ്ങിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പെട്ടെന്ന് അമിത്ത് പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. എന്തൊരു മുൻവിധിയോടെയാണ് അമിത്ത് സംസാരിച്ചത്.

“ഒറ്റയ്‌ക്കല്ല. ബസ്സു നിറയെ യാത്രക്കാരുണ്ട് എന്ന് എത്ര വീറോടെയാണ് താൻ അമിത്തിനെ കളിയാക്കിയത്.”

“ഭാഗ്യമെന്നേ പറയേണ്ടു. ആദി നല്ല ഉറക്കത്തിലായിരുന്നു. അവൾ പിൻവശത്തെ സീറ്റിൽ തന്നെ പതുങ്ങിയിരുന്നു. കുറേപ്പേർ ബസ്സിനകത്തേക്ക് ഇരച്ചു കയറി. അകത്ത് ആരേയും കാണാതെ അവർ താഴേക്കിറങ്ങി. ഒരു പക്ഷേ ഇരുട്ട് ഇല്ലായിരുന്നെങ്കിൽ താനൊരിക്കലും രക്ഷപ്പെടില്ല.

അകന്നു പോകുന്ന കാലൊച്ച കേട്ടപ്പോൾ താഴേക്കിറങ്ങുകയാണെന്ന് അവൾ ഊഹിച്ചു. അവൾ പതിയെ തല ഉയർത്തി. വെളിച്ചം കണ്ണിലേയ്‌ക്ക് ഇരച്ചു കയറി. ബസ്സിന്‍റെ മുൻവശത്ത് തീ ആളിപ്പടർന്നു കഴിഞ്ഞിരുന്നു. മകളെയുമെടുത്ത് അവൾ വാതിലിനടുത്തേയ്‌ക്ക് നീങ്ങി. ഒരു ബാഗ് അവൾ ബസ്സിൽ തന്നെ ഉപേക്ഷിച്ചു.

ബസ്സിൽ നിന്നിറങ്ങാൻ തുനിയവേ രണ്ടുകൈകൾ അവളെ ബലമായി വലിച്ചിറക്കി. ബഹളം വയ്‌ക്കാതിരിക്കാനായി വായ പൊത്തിപ്പിടിച്ചു. കയ്യിൽ നിന്നും ആദിയെയും പിടിച്ചു വാങ്ങി.

“അയ്യോ രക്ഷിക്കണേ” എന്നു പറയാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. കുറച്ചു നേരത്തേക്ക് അവർ ഒരു വലിയ മരത്തിനു പിന്നിൽ മറഞ്ഞു നിന്നു.

“കൊല്ല്… കൊന്നെടുക്ക്” എന്നൊക്കെ യുവാക്കളുടെ കൊലവിളി.

“ഇല്ല. ഞാൻ വരില്ല” വിനീത കൈ ശക്‌തിയായി പുറകോട്ട് വലിച്ചു.

“പിച്ചും പേയും പറയാതിരിക്കൂ. ഇവിടെ നിൽക്കുന്നത് ജീവനു തന്നെ ആപത്താണ്.”

“എന്നെ രക്ഷിക്കാൻ ശ്രമിക്കുന്ന നിങ്ങൾ ആരാണ്?”

“എന്നെ മനസ്സിലായില്ലേ? ബസ്സിൽ നിന്‍റെ തൊട്ടടുത്ത സീറ്റിലിരുന്ന… ആദിയുടെ കരച്ചിൽ നിറുത്തിയ…”

“ആദി അങ്കിൾ… പക്ഷേ ഞാനെങ്ങനെ വിശ്വസിക്കും?”

“വിശ്വസിക്കാനും ആലോചിച്ചു നിൽക്കാനൊന്നും സമയമില്ല. ഇനി നമ്മളിവിടെ തങ്ങിയാൽ അവർ നമ്മളെ കൊന്നുകളയും. ഒന്നുമറിയാത്ത ഈ കുഞ്ഞിനെ കരുതിയെങ്കിലും…”

ആദിയേയുമെടുത്ത് അയാൾ മുന്നോട്ടു നടന്നു. നിഴലുപോലെ അവളും പിന്തുടർന്നു. കുറച്ചുദൂരം നടന്ന ശേഷം അവർ ഒരു കോളനിക്കരികിലെത്തി.

“മോളിവിടെ നിൽക്ക്, ഇവിടെ ഏതെങ്കിലും വീട്ടിൽ ഇന്നു രാത്രി തങ്ങാൻ പറ്റുമോയെന്നു ഞാനൊന്നു നോക്കിയിട്ടു വരാം.” അയാൾ ആദിയെ വിനീതയുടെ കയ്യിലേക്കു നൽകി. അപ്പോഴും ഭയം കൊണ്ട് അവൾ വിറയ്‌ക്കുന്നുണ്ടായിരുന്നു.

“പേടിക്കണ്ട. നിന്നെ സുരക്ഷിതമായി എത്തിക്കേണ്ട ചുമതല എനിക്കുണ്ട്. ആവശ്യമെങ്കിൽ മോളെ വീട്ടിൽ കൊണ്ടാക്കിയിട്ടേ ഞാൻ മടങ്ങൂ.”

“പക്ഷേ, ഞാനിവിടെ ഒറ്റയ്‌ക്ക്…” അവൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.

“എങ്കിൽ വാ എന്‍റെ കൂടെ.” അദനൻ കയ്യിലുളള ആയുധം ദൂരേയ്‌ക്ക് വലിച്ചെറിഞ്ഞു.

ഒരു വീടിനു മുന്നിൽ അരണ്ട വെളിച്ചം പരത്തുന്ന ഒരു ബൾബ് കത്തുന്നുണ്ടായിരുന്നു. അവൾ ഡോർബെൽ അമർത്തി കാത്തു നിന്നു. യുഗങ്ങളോളം ദൈർഘ്യമുള്ള കാത്തു നിൽപ്പാണതെന്ന് വിനീതയ്‌ക്കു തോന്നി.

“ആരാ?” അകത്തു നിന്നു പതിഞ്ഞ ശബ്‌ദം ഉയർന്നു.

“ഞങ്ങൾ അന്യനാട്ടുകാരാ… ബസ്സുയാത്രയ്‌ക്കിടയിൽ പെട്ടെന്നൊരു ലഹള… ഇന്നൊരു രാത്രി ഞങ്ങൾക്കിവിടെ അഭയം തരണം.”

തുറന്ന തൊട്ടടുത്ത നിമിഷം തന്നെ ജനാല അടയുകയും ചെയ്‌തു. അന്നു രാത്രി എവിടെയെങ്കിലുമൊന്നു തങ്ങുകയെന്നത് എത്രത്തോളം ദുഷ്‌ക്കരമാണെന്ന് അവൾക്ക് മനസ്സിലായി.

പ്രതീക്ഷയുടെ ആ ചെറുനാളവും കെട്ടിരിക്കുന്നു. ഒരു പക്ഷേ താനായിരുന്നു അവരുടെ സ്‌ഥാനത്തെങ്കിലും ഇതുപോലെയേ പെരുമാറുമായിരുന്നുള്ളൂ. വിനീത ചിന്തിച്ചു. അതേ നിരയിലുള്ള അഞ്ചാറു വീടുകൾക്കു മുന്നിൽ സഹായാഭ്യർത്ഥനയുമായി ചെന്നുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അതിനിടയ്‌ക്ക് റോഡിനപ്പുറത്തു നിന്നും ലാത്തിയുടെ ശബ്‌ദം കേൾക്കാമായിരുന്നു.

“ജാഗ്‌തെ രഹോ..”

“ഗൂർഖയായിരിക്കും” അവർ ഒരു മരത്തിനു പിന്നിൽ ഒളിച്ചു. അപ്പോഴേക്കും ആദർശി ഉറക്കമുണർന്നു. ആദിയുടെ കരച്ചിൽ കേട്ട് ഗൂർഖ അവരുടെ അടുത്തേയ്‌ക്കു വന്നു.

“ആരാ? ആരാ അവിടെ?” അയാൾ പരുക്കൻ ശബ്‌ദത്തിൽ ചോദിച്ചു.

“ഞങ്ങൾ അന്യനാട്ടുകാരാ. രാത്രി എവിടയെങ്കിലും തങ്ങാനായെങ്കിൽ വലിയ ഉപകാരമായേനെ” അദനൻ അഭ്യർത്ഥിച്ചു.

“നിങ്ങളെങ്ങനെ ഇവിടെയെത്തി? ഗൂർഖ സംശയത്തോടെ അവരെ നോക്കി.

“യാത്രയ്‌ക്കിടയിൽ കുറേ അക്രമികൾ ബസ്സ് തടഞ്ഞു നിർത്തി. ഒരുപാടു പേരോട് സഹായാഭ്യർത്ഥന നടത്തിയെങ്കിലും നിരാശരാവേണ്ടി വന്നു” അദനൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

“പേടിത്തൊണ്ടന്മാരാ ഇവിടുത്തുകാരെല്ലാം. ഞാനിവിടത്തെ ഗൂർഖയാ. ഉപജീവനത്തിനുവേണ്ടി മാത്രമാ ഞാൻ ഇവിടെ തങ്ങുന്നത്. ഈ രാത്രി ഏതെങ്കിലും കള്ളന്മാർ എന്നെ ഇവിടെ കൊന്നിട്ടാലും ഇവരറിയാൻ പോകുന്നില്ല. അറിഞ്ഞാൽ തന്നെ ഇറങ്ങിവന്ന് സഹായിക്കുകയുമില്ല. ഒരു ഒറ്റമുറി വീട്ടിലാ ഞാൻ താമസിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ അങ്ങോട്ടു വരാം” ഗൂർഖ ക്ഷണിച്ചു.

“സഹോദരാ, വലിയ ഉപകാരം.” അദനൻ തൊഴുകയ്യോടെ നിന്നു.

അയാൾ വിനീതയുടെ കയ്യിൽ നിന്നും സ്യൂട്ട്‌കേയ്‌സ് വാങ്ങി. അദനന്‍റെ തോളിൽ കിടന്ന് ആദി സുഖമായി മയങ്ങുന്നുണ്ടായിരുന്നു.

“എന്താ നിങ്ങളുടെ പേര്?” വിനീത ചോദിച്ചു.

“ജഗ് ബഹാദൂർ. നിങ്ങൾ എന്നെ ബഹാദൂർ എന്നു വിളിച്ചാൽ മതി.”

“നിങ്ങൾ ധീരനാണ്. അല്ലെങ്കിൽ ഈ രാത്രി ഞങ്ങൾക്കാരെങ്കിലും അഭയം തരുമോ? വിനീതയുടെ കണ്ണുകളിൽ ആദരവ് നിറഞ്ഞു.

ബഹാദൂറിന്‍റെ ഭാര്യ രണ്ടു പുൽപ്പായ വിരിച്ചു. നിലത്തിരുന്നതും വിനീത ഏങ്ങിയേങ്ങി കരയുവാൻ തുടങ്ങി.

“വെറുതെ വിഷമിക്കാതിരിക്കൂ. തല ചായ്‌ക്കാനൊരിടം കിട്ടിയല്ലോ. ഇനി മറ്റു കാര്യങ്ങളും ഭംഗിയായി നടക്കും.” അദനൻ അവളെ ആശ്വസിപ്പിച്ചു.

ബഹാദൂറിന്‍റെ ഭാര്യ അവർക്ക് ചായയും ഭക്ഷണവും കുഞ്ഞിന് പാലും നൽകി.

“അങ്കിൾ, എന്‍റെ ഒരു ബാഗ് ബസ്സിൽ തന്നെയുണ്ട്. മൊബൈലും അവിടെ എവിടെയോ വീണു പോയിട്ടുണ്ട്. എവിടെ നിന്നെങ്കിലും ഫോൺ വിളിച്ച് എന്‍റെ ഭർത്താവിനെ ഈ വിവരമൊക്കെ അറിയിക്കാമോ?” വിനിത അഭ്യർത്ഥിച്ചു.

“രാത്രി ഇനി പുറത്തിറങ്ങുന്നത് അത്ര പന്തിയല്ല” ബഹാദൂർ പറഞ്ഞതുകേട്ട് അവൾ നിശ്ശബ്‌ദയായി.

അമിത്ത് ഈ അനിഷ്‌ട സംഭവങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുമോ? ഇനി എങ്ങനെ വീട്ടിലെത്തും? ഓരോന്ന് ആലോചിച്ച് അവൾ ഉറങ്ങിപ്പോയി. ഒരു ദു:സ്വപ്‌നം കണ്ട് അവൾ ഞെട്ടി ഉണർന്നു. അപ്പോൾ ആദി അങ്കിളും ബഹാദൂറും കാര്യമായ സംസാരത്തിലായിരുന്നു.

“എന്താ, എന്തുപറ്റി?” അവൾ തിരക്കി.

“ഒന്നുമില്ല, രാത്രി വലിയ അനിഷ്‌ട സംഭവങ്ങളുണ്ടായി. അക്രമികൾ കുറെപ്പേരെ കൊന്നൊടുക്കി. കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വീഥികളിൽ പോലീസ് പാറാവ് ഏർപ്പെടുത്തിയിട്ടുണ്ട്. ഞാൻ പാൽ വാങ്ങാൻ പോയതാ. കടയൊക്കെ അടച്ചു പൂട്ടിയിരിക്കുന്നു. തൊട്ടടുത്തുള്ള ടെലിഫോൺ ബൂത്തും തുറന്നിട്ടില്ല” ബഹാദൂർ പറഞ്ഞു.

“അയ്യോ! എന്തു ചെയ്യും? അമിത്ത് ഇതൊക്കെ അറിഞ്ഞിരിക്കുമോ?” വിനീത വീണ്ടും കരയാൻ തുടങ്ങി.

“വിഷമിക്കേണ്ട, കർഫ്യു കഴിഞ്ഞാൽ ഉടനെ തന്നെ നിങ്ങളുടെ ഭർത്താവിനെ വിളിച്ചറിയിച്ചേക്കാം. അതുവരെ നിങ്ങൾ ഇവിടെ സുരക്ഷിതയായിരിക്കും” ബഹാദൂർ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“ഞാനെപ്പോഴേ വീട്ടിലെത്തേണ്ടതാണെന്നോ. ഞങ്ങളെ കാണാതെ അവർ വിഷമിക്കുന്നുണ്ടാകും” പേടിയോടെ അവൾ പറഞ്ഞു.

“ഒരു കണക്കിന് നന്നായി. അവർ നിങ്ങളുടെ ഭർത്താവിനെ വിളിച്ച് വിവരം തിരക്കും. എന്തോ പന്തികേടുണ്ടെന്ന് അവർക്ക് മനസ്സിലാവും” ബഹാദൂർ പറഞ്ഞു.

“ആദി അങ്കിൾ, നിങ്ങളുടെ വീട്ടുകാരും ടെൻഷനടിക്കില്ലേ?” വിനീതയുടെ ചോദ്യം കേട്ട് അദനന്‍റെ കണ്ണു നിറഞ്ഞു.

“ഞാൻ അങ്ങയെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല.”

“മംഗലാപുരത്താണ് എന്‍റെ വീട്. ഭാര്യ മകനും കുടുംബത്തോടൊപ്പം ബാംഗ്ലൂരാണ് താമസം. അവൾക്ക് തീരെ സുഖമില്ലെന്ന് അറിഞ്ഞ് അങ്ങോട്ടേക്ക് പുറപ്പെട്ടതാ. വഴിയിൽ ഇത്ര വലിയ പൊല്ലാപ്പുണ്ടാകുമെന്ന് ഞാനറിഞ്ഞില്ല.”

“അത്രയ്‌ക്ക് സീരിയസ്സാണെങ്കിൽ അങ്ങേക്ക് ബസ്സിൽ നിന്നിറങ്ങിയ ഉടനെ എങ്ങനെയെങ്കിലും…”

“മോളുടെയും കുഞ്ഞിന്‍റെയും മുഖം ഓർമ്മ വന്നു. നിങ്ങളെ സുരക്ഷിതമായി എത്തിക്കാമെന്ന് ഞാൻ നിന്‍റെ ഭർത്താവിന് വാക്കു നൽകിയിരുന്നതല്ലേ”

“ആന്‍റിക്ക് എന്തു പറ്റിയതാ?”

“ഹാർട്ട് അറ്റാക്ക്, അവളിപ്പോൾ ആശുപത്രിയിലാ. എന്തു സംഭവിക്കുമെന്ന് അറിയില്ല.”

വിനീത വിദൂരതയിലേക്ക് നോക്കിയിരുന്നു. താനെന്തൊരു സ്വാർത്ഥയാണ്. ആദി അങ്കിളിനെക്കുറിച്ച് താനിതുവരെ ചിന്തിച്ചതേയില്ലല്ലോ… അവൾക്ക് കുറ്റബോധം തോന്നി.

“ഒന്നും സംഭവിക്കില്ല” അവൾ വിഷമം കടിച്ചമർത്തി. ദൂരെ പോലീസ് വാഹനത്തിന്‍റെ സൈറൺ മുഴങ്ങി.

നിസ്സഹായരായ അവർക്ക് പരസ്‌പരം ആശ്വസിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗ മുണ്ടായിരുന്നില്ല. വെവ്വേറെ വഴികളിലായി സഞ്ചരിക്കുന്ന അപരിചിതരായ രണ്ടുപേർ… യദൃച്‌ഛയാ പരസ്‌പരം കണ്ടുമുട്ടി. അവർക്കിടയിലെ സ്‌നേഹം കണ്ട് ബഹാദൂറിന്‍റെ കണ്ണുനിറഞ്ഞു. എന്തോ ആലോചിച്ചുറപ്പിച്ചെന്നോണം ബഹാദൂർ എഴുന്നേറ്റു.

“എന്‍റെ സുഹൃത്തിന്‍റെ പക്കൽ നിന്നും മൊബൈൽ വാങ്ങിച്ചുകൊണ്ടു വരാം. നിങ്ങൾക്ക് വീട്ടുകാരെ വിളിച്ച് വിവരമറിയിക്കാമല്ലോ” ബഹാദൂർ പുറത്തുപോയി.

“എല്ലാം ശരിയാവും” വിനീത പറഞ്ഞു. ബഹാദൂർ തിരിച്ചുവരുന്നതും കാത്ത് അവർ ഇരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें