Novel: സമുദ്രമുഖം ആരംഭിക്കുന്നു

നഗര ഹൃദയത്തിൽ നിന്നും ആറു കിലോമീറ്ററോളം ഉള്ളിലോട്ടു മാറിയുള്ള ചെറു ടൗണിലാണ് എന്‍റെ ഓഫീസ്. ആ ടൗണിനുള്ളിൽ പൂമരങ്ങളും പേരറിയാത്ത മരങ്ങളും നിരനിരയായി തണൽ പടർത്തി നിൽക്കുന്ന നീണ്ട വഴിയോരങ്ങളുണ്ട്. വൃത്തിയും ഭംഗിയുമുള്ള വഴിത്താരകൾ ഗതകാല പ്രൗഢി വിട്ടൊഴിയാൻ കൂട്ടാക്കാതെ ഇപ്പോഴും നിലനിൽക്കുന്നു. ഈയൊരു പ്രദേശത്ത് ഓടകളും അഴുക്കുചാലുകളും ഇല്ലാത്തത് ചെറുപ്പത്തിൽത്തന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. പഴയ കാലത്തെ ഏതൊ ഒരു ആസൂത്രകനിൽ ദൈവം, ഇപ്രദേശമെത്തിയപ്പോൾ ഒരു കൈയൊപ്പ് ചാർത്തിക്കാണണം.

ടൗണിലെ നാൽക്കവലയിൽ നിന്നും വലത്തോട്ടു പോകുന്ന വഴിത്താരയിൽ ആദ്യം തന്നെ കണ്ണിലുടക്കുന്ന ഒരു പാട് വർഷത്തെ പഴമയുടെ മുഖപടമണിഞ്ഞു നിൽക്കുന്ന രണ്ടുനില കെട്ടിടമുണ്ട്. ആ കെട്ടിടത്തിലെ മുകൾ നിലയിൽ ഇടതും വലതുമായി രണ്ടു വിശാലമായ മുറികൾ. അവക്കു മുന്നിൽ മരം പാകിയ നീണ്ട വരാന്ത. എപ്പോഴും അടച്ചിട്ടു കാണാറുള്ള ഒന്നിന്‍റെ അവകാശി ആരെന്ന് വ്യക്തമല്ല. അതിനപ്പുറത്തുള്ളതാണ് എന്‍റെ ഓഫീസ് മുറി. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനിവിടെ ഒരു പാട് തവണ വന്നിട്ടുണ്ട്. അന്ന് കരുതിയിരുന്നില്ല, ഒരു കാലത്ത് ഇവിടം എന്‍റെ സ്ഥിരം താവളമാകുമെന്ന്.

അന്നീ സ്ഥലം സ്നാക്സും കേക്കും മസാല ചായയുമെല്ലാം ഒക്കെ ലഭിക്കുന്ന ചെറു ഭക്ഷണശാലയായിരുന്നു. രണ്ടു കസേരയും ഒരു ചെറുമേശയുമായി സ്ഥലം നാലുഭാഗമായി വിഭജിച്ചിരുന്നതായാണ് ഓർമ്മ. എപ്പോൾ ചെന്നാലും കേക്കിന്‍റെ ഹൃദ്യമായ ഗന്ധം അവിടെ നിന്നും പരന്നൊഴുകും. നാക്കിൽ വച്ചാലലിയുന്ന അത്രയും മാർദവമേറിയ സമചതുരാകൃതിയിൽ മുറിച്ച് അടുക്കി വച്ച കേക്കിൻ കഷണങ്ങൾ എന്‍റെ സ്കൂൾ ജീവിതത്തിലെ മറക്കാനാകാത്ത ഒരു രുചിയോർമ്മയാണ്. എന്‍റെ അടുത്ത സുഹൃത്തായിരുന്ന ഗബ്രി എന്ന ഗബ്രിയേലിന്‍റെ അപ്പനായിരുന്നു അന്നതു നടത്തിയിരുന്നത്. വല്ലപ്പോഴും അല്പം പണം ലഭിച്ചാൽ അവിടെ പോയി നാക്കിൽ വച്ചാലലിയുന്ന പതുപതുത്ത കേക്കും വിശേഷപ്പെട്ട സുഗന്ധദ്രവ്യങ്ങൾ ഇട്ട് തിളപ്പിച്ച ചായയും കഴിക്കുവാൻ എനിക്ക് വലിയ കൊതിയുമായിരുന്നു.

ഞാൻ ഗബ്രിയുടെ കൂട്ടുകാരനെന്ന് അറിയാവുന്ന അവന്‍റെ അപ്പൻ അത്യാവശ്യം സൗജന്യങ്ങളൊക്കെ തനിക്ക് അനുവദിച്ചു തന്നിരുന്നു. വെളുത്ത താടിയും ബ്രൗൺ നിറമുള്ള കോട്ടുമിട്ട് മങ്കി തൊപ്പിയും ധരിച്ച് സൗമ്യമായിസംസാരിക്കുന്ന അദ്ദേഹത്തിന്‍റെ മുഖവും ശരീരഭാഷയും ഇന്നും എന്‍റെ ഓർമ്മകളിലുണ്ട്. ഓർക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അദ്ദേഹം സ്ഥിരം ഇരിക്കാറുള്ള വിചിത്ര ചിത്രപ്പണികളുള്ള ഒരു ഇരുമ്പുകസേരയിലാണ് ഞാനിപ്പോൾ ഇരിക്കുന്നത്. ഒരു പത്തറുപതു വർഷമെങ്കിലും പഴക്കം കാണുമതിന്. ഇന്നും തുരുമ്പിന്‍റെ അംശം പോലും അതിൽ കാണാൻ കഴിയുകയില്ല.

ഒരുനാൾ ജോലി സമയം കഴിഞ്ഞും വീട്ടിൽ എത്താതിരുന്ന അപ്പനെ തിരക്കി സ്നാക്ക്സ്ഷോപ്പിലെത്തിയ ഗബ്രി കണ്ടത് ഇരുമ്പു കസേരയിൽ കെട്ടുപാടുകളില്ലാതെ സർവ്വത്തിൽ നിന്നും മോചിതനായി ശാന്തനായി ഇരിക്കുന്ന അപ്പനെയായിരുന്നു. പുതുതായി ബേക്ക് ചെയ്ത കേക്ക് പുകുത്ത കഷണങ്ങൾ അപ്പോഴും ചില്ലുകൂട്ടിൽ ചൂടാറാതെ ഇരിപ്പുണ്ടായിരുന്നു.

പെട്ടന്നുണ്ടായ ആ സംഭവം ആ കുടുംബത്തെ ഉലച്ചുകളഞ്ഞു. അപ്പന്‍റെ മരണശേഷം അല്പകാലം കഴിഞ്ഞ് ഗബ്രിയും കുടുംബവും മാതൃരാജ്യത്തിലേക്ക് തിരിച്ചു പോയി. ബാല്യകാലത്തെ ഓർമ്മകൾ പൂവിട്ടുനിൽക്കുന്ന ഇവിടം വിട്ടു പോകാൻ അവന് അശേഷം താത്പര്യമുണ്ടായിരുന്നില്ല. അവന്‍റെ അമ്മക്കായിരുന്നു അക്കാര്യത്തിൽ കടുത്ത നിർബന്ധം. ജനിച്ച നാട്ടിൽ തന്നെ മരിക്കണം എന്നതായിരുന്നു അവരുടെ ജീവിതാഭിലാഷം.

അവിടെത്തന്നെയുള്ള ഒരു പെർഫൂം കമ്പനിയിൽ ഒരു കെമിസ്റ്റിന്‍റെ ജോലിയും അവർ മകനായിഎങ്ങിനെയോ കരുതിവച്ചിരുന്നു. ഏതായാലും അവന്‍റെ അവിചാരിതമായ വിടവാങ്ങൽ എന്നെ തെല്ലു തളർത്തിക്കളഞ്ഞു. കാരണം കേവലം സൗഹൃദം എന്നതിനേക്കാളുപരി മാനസികമായി ഞങ്ങൾ ഇരുവരും നല്ല സ്വരചേർച്ചയിലായിരുന്നു. അത്തരം കൂട്ടുകെട്ടുകളുടെ ആഴവും പരപ്പും അനന്യമാണ്‌.

ഒന്നിച്ചുള്ള പഠന ശേഷം ഞങ്ങൾ രണ്ടു പേരും ചേർന്ന് പല ബിസിനസ്സ് പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. അതിലൊരു പദ്ധതിയുടെ ഭാഗമായാണ് ഞാനിവിടെ ഇരിക്കുന്നതു തന്നെ. എന്നാൽ ഇന്ന് എന്നോടൊപ്പം ഗബ്രിയില്ല. പഠനശേഷം ഇരുവർക്കും അതീവ താത്പര്യമുള്ള മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കാമെന്നായിരുന്നു ഞങ്ങളുടെ പദ്ധതി.

ഒരു നാൾ വറുത്ത കപ്പലണ്ടി ചവച്ചു കൊണ്ട്, ഉപ്പു ചുവയുള്ള കടൽക്കാറ്റേറ്റ് ബീച്ച് റോഡിലൂടെ നടക്കവേ ഇക്കാര്യങ്ങൾ ചർച്ചയിൽ വന്നു. എനിക്കും അവനും ഇഷ്ടമുള്ള പരിപാടികളിൽ ഒന്ന് സിനിമ കാണലും പിന്നെ പുസ്തകം വായനയുമായിരുന്നു. സിനിമയായാലും പുസ്തകമായാലും കുറ്റാന്വേഷണ സ്വഭാവമുള്ളതാകണം എന്നതു മാത്രമായിരുന്നു ഞങ്ങളുടെ നിബന്ധന. അത്തരം സിനിമകളാണ് എല്ലായ്പ്പോഴും ഞങ്ങൾ ഒരുമിച്ച് പോയി കണ്ടിട്ടുള്ളതും. അത് ഏത് ഭാഷയാണെങ്കിൽ പോലും.

ആ വിഷയത്തിൽ ഭാഷ ഒരു പരിമിതിയായി തോന്നിയിരുന്നില്ല. അത്തരം സിനിമ കാണുമ്പോൾ ഇടവേളയാകുമ്പോഴേക്കും കുറ്റകൃത്യം ചെയ്തതാരെന്ന് ഞങ്ങൾക്കിടയിൽ ഒരു പൊതു കാഴ്ചപ്പാട് രൂപപ്പെടും. സിനിമാന്ത്യത്തിൽ, പുകമറക്കകത്തുള്ള വസ്തുതകൾ ഒന്നൊന്നായി വെളിപ്പെട്ട് വരുമ്പോൾ ഞങ്ങളുടെ നിഗമനം പൂർണ്ണമായും അതിനോടു ചേർന്നു വരാറുണ്ട്. മിക്കവാറും കുറ്റകൃത്യം ചെയ്ത ആൾ ഞങ്ങൾ ഊഹിച്ച വ്യക്തി തന്നെയായിരിക്കും. അതുഒരിക്കലും തെറ്റാറുമില്ല.

ആ ഒരു സിദ്ധി ഒരു തൊഴിലാക്കിയാലോ എന്ന ആലോചനക്കൊടുവിലാണ് ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി താത്കാലികാടിസ്ഥാനത്തിൽ തുടങ്ങുന്നതിലേക്കു ഞങ്ങളെ എത്തിച്ചത്. പച്ച പിടിക്കുമെങ്കിൽ തുടർന്നു കൊണ്ടു പോകുകയും ചെയ്യാം. മാത്രമല്ല അതിന്‍റെ സന്തോഷം എന്നുള്ളത്, ഒരു മേലധികാരി ഇല്ലാതെ നമ്മുടെ ഇഷ്ടാനുസരണം പ്രവർത്തിക്കുകയും സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യാം എന്നതായിരുന്നു.

ഓഫീസ് സ്ഥലത്തിന് പ്രശ്നമില്ല. അതു നമ്മുടെ കൈവശം തന്നെയുണ്ട്. ഗബ്രിയുടെ അപ്പൻ സ്നാക്സ് ഷോപ്പ് നടത്തിയിരുന്ന സ്ഥലം ഇപ്പോൾ ഉപയോഗത്തിലില്ലാതെ കിടക്കുന്നു. അതു തീർത്തും അനുയോജ്യവുമായി തോന്നി. എന്നാലവന്‍റെ അമ്മ ഞങ്ങളുടെ കൂട്ടായ തീരുമാനത്തിന് തടസ്സമായി നിന്നു.

അവന്‍റെ സഹോദരിക്കും ഇവിടുത്തെ ജീവിതം തന്നെയായിരുന്നു ഇഷ്ടം. അവളുടെ ബാല്യകൗമാരങ്ങളിലെ ഓർമ്മകൾ പടർന്നു പന്തലിച്ച സ്ഥലരാശികൾ ഏറെയും ഇവിടെയാണ്. അവളോടൊത്തുള്ള സംസാരങ്ങളിൽ അവളുടെ നാട് ഇതു തന്നെയാണെന്ന് തോന്നാറുണ്ട്. എന്നാൽ അവളുടെ അമ്മയുടെ പിടിവാശി നിമിത്തം ഗബ്രിക്കും അവന്‍റെ സഹോദരിക്കും അമ്മയെ അനുസരിക്കാതെ നിവൃത്തിയില്ലെന്നായി. അവർ പല വിധ തടസ്സവാദങ്ങൾ ഉന്നയിച്ചെങ്കിലും അതെല്ലാം വൃഥാവിലായി.

ഒടുവിൽ അപ്പൻ നടത്തിയിരുന്ന സ്നാക്സ് ഷോപ്പ് എന്നെയേൽപ്പിച്ച് അവനും കുടുംബവും മാതൃരാജ്യത്തേക്കു പോകാൻ തീരുമാനിച്ചു. അമ്മയുടെ ആവശ്യപ്രകാരം ഒരു തുക കൈമാറി. പിന്നെ പ്രതിമാസം ഒരു ചെറിയ സംഖ്യ വാടകയിനത്തിൽ നല്കാനുള്ള സമ്മതപത്രവും ഒപ്പിട്ട് നല്കി. ഏതെങ്കിലും കാരണവശാൽ ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുമെങ്കിൽ ആ തുക അവർ തിരിച്ചു നല്കും. അതായിരുന്നു കരാർ. അങ്ങിനെ ഗബ്രിയേയും കുടുംബത്തെയും സന്തോഷപൂർവ്വം അവരുടെ മാതൃരാജ്യത്തേക്ക് യാത്രയാക്കി. എന്നാൽ ആ സന്തോഷഭാവം മുഖത്തെ ഉണ്ടായിരുന്നുള്ളു.

അവരുടെ യാത്ര തന്‍റെ ഹൃദയവും പറിച്ചെടുത്തു കൊണ്ടായിരുന്നു. അതിന്‍റെ കാരണം മറ്റൊന്നല്ല. പൂച്ചക്കണ്ണുള്ള, നറുനിലാവ് പോലെ വെളുത്ത് സുന്ദരിയായ ട്രീസാ. ഗബ്രിയുടെ ഒരേഒരു സഹോദരി. ഇന്നുവരെ പരസ്പരം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അവൾക്കുമറിയാം എനിക്കുമറിയാം, പറയാതെ പറഞ്ഞിട്ടുള്ള പ്രണയത്തിന്‍റെ കടലാഴം. എയർപോർട്ടിൽ വച്ച് യാത്ര പറയുമ്പോൾ അവൾ ആരും കാണാതെ നിറഞ്ഞ കണ്ണിമ തുടക്കുന്നതു കണ്ടു.

ജീവിതാസക്തി

കുളിക്കുമ്പോൾ ആണ് അക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇടത്തെ നെഞ്ചിൽ തെന്നിനീങ്ങുന്ന ഒരു ഒരു മുഴ! ബാത്റൂമിലെ കണ്ണാടിയിൽ നോക്കി മേഘ ആ മുഴ ഒന്നുകൂടി പരിശോധിച്ചു. വേദനയോടെ തെന്നി കളിക്കുന്ന മുഴ പുറമേ നിന്നും കാണാവുന്ന അവസ്ഥയിലാണ്. ക്യാൻസർ….? പെട്ടെന്ന് കാലിനടിയിൽ നിന്ന് ഒരു വിറയൽ പാഞ്ഞു കയറി. അത് തലച്ചോറിനകത്തുകൂടി നെഞ്ചിൽ തിരികെയെത്തിയ പോലെ.

മരണം തൊട്ടുമുന്നിൽ കണ്ട രോഗിയെ പോലെ അവൾ കിതച്ചു. മനസ്സിലേക്ക് ശ്രേയയുടെയും ശിവിന്‍റെയും പുഞ്ചിരിക്കുന്ന മുഖം കടന്നുവന്നത് അവൾ പോലുമറിയാതെ ആണ്. എന്‍റെ മക്കൾ… അവർ അനാഥരാകുമോ? അടച്ചിട്ട ബാത്റൂമിനുള്ളിൽ ശ്വാസം മുട്ടുന്നതുപോലെ മേഘയ്ക്കു തോന്നി.

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഭയങ്കര ക്ഷീണം അനുഭവപ്പെട്ടിരുന്നു. രാകേഷിനോട് പറഞ്ഞപ്പോൾ ലീവ് എടുക്കാൻ നിർബന്ധിച്ചു. കഴിഞ്ഞ എത്രയോ വർഷങ്ങളായി രാപകലില്ലാതെ ജോലി ചെയ്യുന്നു. തളർച്ചയും പ്രയാസങ്ങളും മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു.

രാകേഷ് ഉടൻ വന്നെങ്കിലെന്ന് മേഘ ആശിച്ചു പോയി. വിളിക്കാൻ ഫോൺ എടുത്തതാണ്. പിന്നെ അത് വേണ്ടെന്ന് വെച്ചു. രാകേഷിന് ഇന്ന് ഓഫീസിൽ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു. അതു കഴിയാതെ എന്തായാലും ഇറങ്ങാൻ പറ്റില്ല.

ക്യാൻസറിനെ കുറിച്ചുള്ള ചിന്ത മനസ്സിനെ കാർന്നു തുടങ്ങിയപ്പോൾ മേഘ മുറ്റത്തേക്കിറങ്ങി. പക്ഷേ, പുറത്തെ കാഴ്ചകളിലും മനമുറച്ചില്ല. എവിടെ നോക്കിയാലും ശ്രേയയുടെയും ശിവിന്‍റെയും മുഖമാണ് തെളിയുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞുങ്ങൾ എന്തു ചെയ്യും? വിഭ്രമ ചിന്തകളിൽ മരണം കാത്ത ഒരു രോഗിയുടെ മുഖം അവൾ സ്വയം ഏറ്റുവാങ്ങി.

വൈകീട്ട് രാകേഷ് വന്നപ്പോൾ വാടിത്തളർന്ന മുഖത്തെ ആശങ്ക ഒളിപ്പിക്കാൻ മേഘയ്ക്ക് കഴിഞ്ഞില്ല.

നിനക്ക് അസുഖം വല്ലതും?

ഏയ്, ഒന്നുമില്ല.

പക്ഷേ, നിന്‍റെ മുഖം പറയുന്നത് അതല്ലല്ലോ?

രാകേഷ് എന്‍റെ ബ്രസ്റ്റിൽ ഒരു മുഴ വളരുന്നു. ക്യാൻസർ ആകുമോ? അവൾ ആകുലതയോടെ പറഞ്ഞു.

വേണ്ടാത്തതൊന്നും നാവിൽ വരല്ലേ മേഘാ.

പക്ഷേ, ലക്ഷണങ്ങൾ കണ്ടിട്ട് എനിക്ക് സംശയം കൂടി രാകേഷ്.

എന്തിനാ ടെൻഷൻ? നമുക്ക് ഡോക്ടറെ കാണാം. രാകേഷ് പറഞ്ഞപ്പോൾ മേഘയ്ക്ക് ആശ്വാസം തോന്നി.

രാത്രി 8 മണിയായി കാണും ഡോക്ടർ നിർമ്മലയുടെ നഴ്സിംഗ് ഹോമിൽ ചെല്ലുമ്പോൾ. അവർ സ്നേഹപൂർവ്വം രോഗവിവരം തിരക്കിയപ്പോൾ മേഘ എല്ലാം തുറന്നു പറഞ്ഞു.

ഇതിന് പേടിക്കുന്നതെന്തിന്? നമുക്ക് ഇപ്പോൾ തന്നെ ടെസ്റ്റ് ചെയ്യാം. റിപ്പോർട്ട് നാളെ എത്തും.

ആശുപത്രിയിൽ നിന്ന് മടങ്ങിയശേഷം മേഘ ഉദാസീനയായി. ഒന്നിലും മനസ്സുറയ്ക്കുന്നില്ല. കുഞ്ഞുങ്ങളെ കുറച്ച് ഓർക്കുമ്പോഴാണ് അസ്വസ്ഥത ഏറുന്നത്. ശ്രേയയും ശിവും ഒന്നുമറിയാതെ കളിച്ചു ചിരിച്ചു നടക്കുന്നു. ആ പുഞ്ചിരി മായാതെ നോക്കാൻ തനിക്ക് കഴിയുമോ?

അവരുടെ കളിചിരികളാൽ ഈ ലോകം എത്ര സുന്ദരമാണ്. അത് ഉപേക്ഷിച്ച് വേദനയുടെ കയങ്ങളിലേക്ക് വിധി തന്നെ വലിച്ചിടുമോ?

രാത്രി ഉറക്കം അകന്നു നിന്നു. രാകേഷിന്‍റെ ആശ്വാസ വാക്കുകളിൽ വിളറിയ ചിരി സമ്മാനിച്ച് അവൾ കണ്മിഴിച്ചു കിടന്നു.

പിറ്റേന്ന് റിപ്പോർട്ട് വാങ്ങാൻ രാകേഷാണ് ആശുപത്രിയിൽ പോയത്. ഡോക്ടർ റിപ്പോർട്ട് പരിശോധിക്കുമ്പോൾ രാകേഷ് പ്രാർത്ഥിക്കുകയായിരുന്നു. ഒരു കുഴപ്പവും ഉണ്ടാകല്ലേയെന്ന്.

രാകേഷ് ഭയക്കാൻ ഒന്നുമില്ല. സ്താനാർബുദത്തിന്‍റെ ആരംഭമാണ്. മരുന്ന് കഴിച്ചാൽ മതി.

മേഘ ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നു. നാവിൽ വെള്ളം വറ്റി. പ്രയാസപ്പെട്ട ചുണ്ട് നനച്ച് ഒരു മറുപടി പറയാനാകാതെ അയാൾ വിളറി. അത് കണ്ടു ഡോക്ടർ നിർമ്മല ആശ്വസിപ്പിച്ചു.

നെർവസ് ആകേണ്ട കാര്യമില്ല. ഇതൊക്കെ സാധാരണമല്ലേ.

പക്ഷേ ഡോക്ടർ മേഘയോട് ഞാനിതെങ്ങനെ പറയും? എനിക്ക്…

ശരി, എങ്കിൽ ഞാൻ തന്നെ പറയാം. മേഘയോട് ഇങ്ങോട്ട് വരാൻ പറയട്ടെ. ഡോക്ടർ നിർമ്മല മേഘയെ ഫോണിൽ വിളിച്ചു.

മേഘ, നഴ്സിംഗ് ഹോം വരെ ഒന്നു വരൂ. റിപ്പോർട്ട് വന്നിട്ടുണ്ട്.

രാകേഷ് വന്നില്ലേ ഡോക്ടർ?

ഹാ! രാജേഷ് വന്നപ്പോൾ ഞാൻ ഉണ്ടായിരുന്നില്ല. അത്യാവശ്യ കാര്യം ഉള്ളതിനാൽ മടങ്ങിപ്പോയത്ര. ഉച്ചയ്ക്കു ശേഷം ഞാൻ ഉണ്ടാവില്ല. വേഗം വരൂ.

മേഘയുടെ നെഞ്ച് ഉച്ചത്തിൽ മിടിച്ചു. റിപ്പോർട്ട് വന്നിരിക്കുന്നു. ഡോക്ടർക്ക് എന്താവും പറയാനുള്ളത്? എന്തോ പ്രശ്നമുണ്ട്. അല്ലെങ്കിൽ അവിടെ ചെല്ലാൻ പറയില്ല.

കലുഷമായ മനസ്സിനെ ശാസിച്ച് വരുതിയിലാക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ഡോക്ടർ നിർമ്മലയുടെ കൺസൾട്ടിംഗ് റൂമിലേക്ക് നടന്നു. അവിടെ രാകേഷ് ഉണ്ടായിരുന്നു. കാൻസർ എന്ന് പറയാനില്ലെങ്കിലും ചെറിയൊരു സൂചനയുണ്ട്.

ഡോക്ടർ നിർമ്മലയും രാകേഷും കസേരയും എല്ലാം അവ്യക്തമായ കാഴ്ചയായി മറയുന്നത് അവളറിഞ്ഞു. പിന്നിലേക്ക് ചാഞ്ഞ മേഘയെ രാകേഷ് ചേർത്തുപിടിച്ചു. അവളുടെ കണ്ണുകളിൽ രണ്ട് തുള്ളികൾ അടരാതെ വിതുമ്പി. ധൈര്യമായിരിക്കൂ മേഘ…. ഉടൻ സുഖമാകും. ഞങ്ങൾ ഇല്ലേ കൂടെ. ഇന്ന് തന്നെ നമുക്ക് ചികിത്സ തുടങ്ങാം. അടുത്തയാഴ്ച ഓപ്പറേഷൻ നടത്തണം. കീമോതെറാപ്പിയും ആയി പൊരുത്തപ്പെടാൻ ഒന്നോ രണ്ടോ ദിവസം പിന്നെ ഒരു പ്രശ്നവുമില്ല.

ഡോക്ടർ നിർമ്മലയുടെ വാക്കുകൾ മിന്നൽപിണർ പോലെ നെഞ്ചിലൂടെ പാഞ്ഞു. ആ നിമിഷവും അവൾ ഓർത്തത് ശ്രേയയെയും ശിവിനെയുമാണ്. എന്‍റെ മക്കൾ! അവർ എന്‍റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ…. രണ്ടു പേരും ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്.

മേഘയുടെ സങ്കടം കുറയ്ക്കാൻ തന്നാലാവുന്നത് ചെയ്ത് രാകേഷ്. പക്ഷേ… ഏറെ നേരവും പൊട്ടാൻ പാകത്തിനുള്ള അണയായി മാറി അവളുടെ മിഴികൾ. രോഗവിവരം മക്കളെ അറിയിക്കേണ്ട എന്ന് മേഘ പറഞ്ഞപ്പോൾ രാകേഷ് എതിർത്തില്ല. കീമോതെറാപ്പിയും മരുന്നിന്‍റെ ശക്തിയും അവളെ തീർത്തും പരീക്ഷീണയാക്കി കഴിഞ്ഞു. മുഖം വാടിത്തളർന്നു മുടി കൊഴിഞ്ഞ്!

കുട്ടികൾ വീട്ടിൽ വന്നപ്പോൾ അമ്പരന്നുപോയി. അമ്മയുടെ ഈ അവസ്ഥ അവർ അവർ ഒട്ടും പ്രതീക്ഷിച്ചതല്ല.

പപ്പാ, എന്താ ഇക്കാര്യം ഞങ്ങളെ അറിയിക്കാതിരുന്നത്?

അമ്മ പറഞ്ഞു വേണ്ട എന്ന്. ഇപ്പോൾ രോഗം ഇല്ലല്ലോ. കുറച്ചു ദിവസത്തിനകം എല്ലാം ശരിയാകും.

മനസ്സിലെ വ്യഥ പുറത്തു കാണിക്കാതിരിക്കാൻ മേഘ പാടുപെട്ടു. കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന മരുന്നും ചികിത്സയും. അവളുടെ മനസ്സ് തളർന്നു തുടങ്ങി. ഓഫീസിൽ പോകാൻ തോന്നുന്നില്ല. സമർത്ഥയായ ഉദ്യോഗസ്ഥയായിരുന്ന മേഘാ ഇപ്പോൾ ഒന്നിനും കൊള്ളാത്ത ഒരു രോഗി! സഹതാപം ജനിപ്പിക്കുന്ന രൂപം മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. രാകേഷ് വളരെ നിർബന്ധിച്ചു. ജോലിക്ക് പോകാൻ.

പൂർണ്ണമായും രോഗം മാറട്ടെ… എന്നിട്ടേ ഓഫീസിലേക്ക് ഉള്ളൂ… മേഘ ശഠിച്ചു.

മമ്മി, വീട്ടിൽ വെറുതെ ഇരുന്നാൽ രോഗത്തെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് ആരോഗ്യം വീണ്ടും വഷളാക്കും. ശ്രേയ പറഞ്ഞു.

മോളെ, എന്നെ നിർബന്ധിക്കരുത്. എനിക്ക് സ്വയം വിശ്വാസം തോന്നണം. അന്നേ ഞാൻ പോകു.

മേഘയുടെ മനസ്സു മാറാത്തത്തിൽ രാകേഷിന് ദുഃഖം തോന്നി. പക്ഷേ നിർബന്ധിക്കാൻ വയ്യ. ഈ അവസ്ഥയിൽ ആരും ഇങ്ങനെയൊക്കെ ചിന്തിക്കാം. ചിലർക്ക് ജീവിതത്തോട് അടങ്ങാത്ത ആസക്തി തോന്നാം. ചിലർക്കാകട്ടെ വിരക്തിയും.

ഓരോ കീമോതെറാപ്പിയും കടുത്ത വിഷമഘട്ടത്തിന്‍റെ നാളുകൾ. വേദന, ഛർദ്ദി… കൂടെക്കൂടെയുള്ള ആശുപത്രിവാസം. വീട്ടിനകത്തും മരുന്നിന്‍റെ ഗന്ധം. ജീവിതം മടുത്തു തുടങ്ങിയോ തനിക്ക്! മേഘ ചിന്തിച്ചു.

രോഗിയുടെ ആത്മവിശ്വാസമാണ് പ്രധാനം. ഡോക്ടർ നിർമ്മല കൂടെ കൂടെ അവളെ ഓർമ്മിപ്പിച്ചു. പക്ഷേ മേഘ മരണത്തെ കുറിച്ച് തന്നെ ചിന്തിച്ചു. ജീവിതം അവളോടു പിണങ്ങി നിൽപ്പാണല്ലോ. ഇതിനിടയിലാണത് സംഭവിച്ചത്. ഒരു ഫോൺ കോൾ. ഓഫീസിലെ ഫിനാൻസ് കമ്മിറ്റിയുടെ സെക്രട്ടറി സുഭാഷാണ്.

മാഡം, ഞാൻ സുഭാഷാണ്. വരുന്ന ബുധനാഴ്ച കമ്മിറ്റി മീറ്റിംഗ് ഉണ്ട്. എമർജൻസി ആണ്. മാഡം തീർച്ചയായും എത്തണം.

അയ്യോ സുഭാഷ്, എനിക്ക് തീരെ സുഖമില്ല.

മാഡം, പ്ലീസ്. അൽപ സമയം മതി.

ശരി നോക്കട്ടെ. കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്തതിനാൽ അവൾ ഇങ്ങനെ പറഞ്ഞ് ഒഴിഞ്ഞു.

ഒരു മണിക്കാണ് മീറ്റിംഗ്. 12 മണിക്ക് സുഭാഷിന്‍റെ ഫോൺ വീണ്ടും. മാഡം വരുമല്ലോ?

ഇല്ല സുഭാഷ്, എനിക്ക് വയ്യ.

ഇത് കേട്ടുകൊണ്ടിരുന്ന രാകേഷ് മേഘയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.

സുഭാഷ്, മേഘയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. എങ്കിലും അവൾ വരും. 5 മിനിറ്റ് മാത്രം. അവളെ കണ്ടാൽ നിങ്ങൾക്ക് കാര്യം മനസ്സിലാകും.

ശരി സാർ, നന്ദി.

രാകേഷ് ഞാൻ പോവില്ല. പിന്നെ എന്തിനാണ്…

മേഘാ, നീ ഒന്നു മനസ്സിലാക്കുക നിനക്ക് രോഗമുണ്ട്. അത് ശരി തന്നെ. പക്ഷേ, നേരത്തെയേറ്റ മറ്റ് ചില ഉത്തരവാദിത്വങ്ങൾ ഇല്ലേ… അത് ഒരു ദിവസം പെട്ടെന്ന് ഒഴിയാനാകില്ല.

രാകേഷിന്‍റെ വാദത്തിന് മറുപടിയൊന്നുമുണ്ടായില്ല മേഘയ്ക്ക്.

മീറ്റിംഗിന് രാകേഷിനൊപ്പം മേഘ ചെല്ലുമ്പോൾ മറ്റ് അംഗങ്ങൾ എല്ലാം നേരത്തെ എത്തിയിരുന്നു. ഒരാളൊഴികെ. പ്രകാശ് വർമ്മ. മീറ്റിംഗ് ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അയാൾ വരുമെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മീറ്റിംഗിലും പ്രകാശ് വർമ പങ്കെടുത്തിട്ടില്ലത്രേ.

അഞ്ചു മിനിറ്റ് മാത്രമേ ഇരിക്കൂ എന്ന് പറഞ്ഞു എങ്കിലും ഇടയ്ക്ക് ഇറങ്ങിപ്പോകാൻ മടി തോന്നി മേഘയ്ക്ക്.

മീറ്റിംഗ് തുടങ്ങി അരമണിക്കൂർ ആയപ്പോഴാണ് പ്രകാശ് വർമ്മ എത്തിയത്. ക്ഷമാപണത്തോടെയാണ് വരവ്.

സോറി സർ, അല്പം വൈകി.

കഴിഞ്ഞ രണ്ടു മീറ്റിംഗിലും പങ്കെടുത്തില്ല. എന്തുപറ്റി മിസ്റ്റർ വർമ്മ? ചെയർമാൻ ചോദിച്ചു.

നല്ല സുഖമില്ലായിരുന്നു. ഇടയിൽ ധാരാളം ജോലികളും.

കണ്ടിട്ട് കുഴപ്പമില്ലല്ലോ. എന്തുപറ്റി?

താങ്കൾക്കറിയാമല്ലോ എന്‍റേത് ടൂറിംഗ് ജോബാണ്. വീട്ടിൽ നിന്നും വിട്ടുനിന്നതിനാൽ രോഗം അല്പം വഷളായി.

എന്താണ്, തുറന്നു പറയൂ.

ഞാൻ ലുക്കിമിയ പേഷ്യന്‍റ് ആണ്. അയാൾ ഒട്ടും പതറാതെ പറഞ്ഞപ്പോൾ കേട്ടിരുന്നവർ കണ്ണുമിഴിച്ചു.

രണ്ടു വർഷമായി തുടങ്ങിയിട്ട്. ഇപ്പോൾ അല്പം കൂടുതലാണ്. കഴിഞ്ഞ മാസം രക്തം മാറ്റേണ്ടിവന്നു. അതുകൊണ്ട് രണ്ട് മീറ്റിംഗിന് വരാനൊത്തില്ല. അയാൾ വളരെ ലാഘവത്തോടെ പറഞ്ഞു.

മറ്റുള്ളവർ അതിശയത്തോടെ പ്രകാശിനെ നോക്കുന്നത് മേഘ ശ്രദ്ധിച്ചു. അവളും അയാളെ അമ്പരപ്പോടെ വീക്ഷിക്കുകയായിരുന്നല്ലോ. ഇത്രയും ഭീതിദമായ രോഗം ഉണ്ടായിട്ടും എത്ര ആത്മവിശ്വാസമാണ് അയാൾക്ക്.

പ്രകാശ് വർമ്മ ആരോഗ്യ കാര്യങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കണം. ചെയർമാൻ പറഞ്ഞപ്പോൾ അയാൾ പുഞ്ചിരിച്ചു.

സമയം കിട്ടേണ്ട സാർ, എനിക്ക് ജോലിയാണ് പ്രധാനം. മരുന്ന് കൃത്യമായി കഴിക്കുന്നുണ്ട്. കൂടുതൽ പ്രയാസം തോന്നുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആവും. അല്ലാതെന്തു ചെയ്യാൻ.

താങ്കൾ വളരെ പോസിറ്റീവായി ചിന്തിക്കുന്നു. അത്ഭുതം തന്നെ.

മുൻവിധികളോടെ ജീവിച്ചിട്ട് എന്തുകാര്യം. മരണം അനിവാര്യമാണ്. പക്ഷേ അവസാനശ്വാസം വരെ ഞാൻ ധൈര്യം കൈവിടില്ല. പ്രകാശ് വർമ്മയുടെ വാക്കുകൾ മേഘയുടെ ഹൃദയത്തെ സ്പർശിച്ചു.

ഇദ്ദേഹത്തിന്‍റെ അവസ്ഥ വച്ചു നോക്കുമ്പോൾ എനിക്ക് എന്താണ് ഭയക്കാൻ ഉള്ളത്? രോഗം പിടിപെട്ട ഭാഗം ഓപ്പറേഷൻ ചെയ്തു മുക്തമാക്കി. മരുന്നും കഴിക്കുന്നു. എന്നിട്ടും എന്നും ഞാൻ എന്തൊക്കെയോ ആണ് ചിന്തിച്ചു കൂട്ടുന്നത്? അവൾക്ക് ലജ്ജ തോന്നി.

രോഗത്തെ കുറിച്ചുള്ള ഭീതി മെല്ലെ നെഞ്ചിൽ നിന്ന് കുടിയൊഴിയുന്നോ? കാര്യങ്ങൾ ഗ്രഹിക്കാനും ചിന്തിക്കാനുള്ള ശേഷി തനിക്കും നഷ്ടപ്പെട്ടിട്ടില്ല. അവൾ മനസ്സിൽ ഓർത്തു. മീറ്റിംഗ് അവസാനിച്ചപ്പോൾ അവൾ പുറത്തേക്ക് നടന്നു. രാകേഷ് അവിടെ കാത്തു നിൽക്കുന്നുണ്ട്.

മേഘാ, ഇത്രയും സമയം ഇരുന്നത് എന്തിനാണ്? അസ്വസ്ഥതയുണ്ടോ?

ഇല്ല ഐ ആം ok.

മേഘയുടെ മുഖത്ത് വിടർന്ന ചിരിയിൽ കൃത്രിമത്വം ഇല്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.

വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരു ഷോപ്പിനു മുന്നിൽ കാർ നിർത്താൻ മേഘ ആവശ്യപ്പെട്ടു.

എനിക്ക് ഒരു വിഗ് വേണം. നല്ല ഭംഗിയുള്ളത്. കുറെ നാളായില്ലേ സ്കാഫ് കെട്ടിക്കൊണ്ട് നടക്കുന്നു. രാകേഷ് വിസ്മയത്തോടെ നോക്കി.

അവൾ ഉത്സാഹത്തോടെ വിഗ് സെലക്ട് ചെയ്തു. ഡയാന കട്ടിലുള്ള വിഗ് തലയിൽ വച്ച് അവൾ മുന്നിൽ വന്നു നിന്നപ്പോൾ പണ്ടത്തേതിലും സുന്ദരിയായിരിക്കുന്നു.

എങ്ങനെ?

ഗംഭീരം.

നാളെ എനിക്ക് ഓഫീസിൽ പോകണം. അതിനാണ് ഇത്.

ജീവിക്കാനുള്ള ആഗ്രഹം മേഘയ്ക്കുണ്ടായിരിക്കുന്നു. രാകേഷിന്‍റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

ഇനി നിങ്ങളെ ഞാൻ വിഷമിപ്പിക്കില്ല രാകേഷ്. എന്‍റെ തെറ്റ് ഞാൻ മനസ്സിലാക്കി. രാകേഷിന്‍റെ തോളോട് ചേർന്ന് തലചായ്ച്ചിരിക്കേ, അവൾ മനസ്സിൽ പ്രകാശ് വർമ്മയോട് നന്ദി പറയുകയായിരുന്നു.

മഴ നനഞ്ഞ പട്ടങ്ങൾ

ഭാരിച്ച ബാഗും തൂക്കിപ്പിടിച്ച് കൊണ്ട് നന്ദു മോൻ തളർച്ചയോടെ ഏണിപ്പടികൾ ഒന്നൊന്നായി കയറി. വീടിന്‍റെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ട് നന്ദുവിന് ദേഷ്യം വന്നു. വാതിലിൽ ആഞ്ഞു ചവിട്ടി നന്ദു അരിശം തീർത്തു. രാവിലെ ഒരു ഗ്ലാസ്സ് പാലിനൊപ്പം രണ്ട് പീസ് ബ്രഡ് മാത്രമാണ് കഴിച്ചത്. വിശപ്പ് സഹിക്കാനാവുന്നില്ല. മമ്മിക്കാണെങ്കിൽ തന്‍റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. മമ്മിയ്ക്ക് രമേശ് അങ്കിളാണല്ലോ ഇപ്പോ എല്ലാം. നന്ദുവിന്‍റെ സ്‌ഥാനം അതുകഴിഞ്ഞേയുള്ളൂ.

എത്ര നിഷ്കളങ്കതയോടെയാണ് രമേശ് അങ്കിൾ പെരുമാറുന്നത്. വീട്ടിൽ വന്നാലുടൻ നന്ദുമോനേ ഇങ്ങോട്ട് വന്നേ ഒരുമ്മ തന്നേ എന്നൊക്കെ പറഞ്ഞ് തന്‍റെ മേൽ വാത്സല്യം കോരിച്ചൊരിയും. ഇടയ്ക്ക് സമ്മാനമായി ചില കളിപ്പാട്ടങ്ങളും തരും.

അത് കേട്ടാൽ തോന്നും ഞാൻ കളിപ്പാട്ടത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന്. മമ്മിയാണെങ്കിൽ അങ്കിളിനെ കണ്ടാൽ പിന്നെ എല്ലാം മറക്കും. മമ്മിയും രമേശ് അങ്കിളും ഓരോരോ തമാശ പറഞ്ഞ് പിന്നെ ചിരിയോട് ചിരിയാണ്. രമേശ് അങ്കിൾ വരുമ്പോഴൊക്കെ ഉടൻ മമ്മി പറയും നന്ദു പുറത്തുപോയി കളിക്കൂ.

രമേശ് അങ്കിളിന്‍റെ സാന്നിധ്യം മമ്മി വളരെയധികം ആസ്വദിക്കുന്നതു പോലെ തോന്നും. ആ സമയത്ത് മമ്മി നന്ദുവിനെ അകറ്റി നിർത്തും. അല്ലാത്തപ്പോൾ വീട്ടിലിരുന്ന് പഠിക്ക് പഠിക്ക് എന്ന് നിർബന്ധിക്കും. മുതിർന്നവർ സംസാരിക്കുന്നിടത്ത് കുട്ടികൾ ഇരിക്കാൻ പാടില്ലത്രേ. പിന്നെ സംസാരമാണ്. ചിലപ്പോൾ സംസാരവും ചിരിയും ദിവസം മുഴുവനും നീണ്ടുപോകും.

പപ്പയുടെ മുന്നിലാണെങ്കിലോ മമ്മിയാകെ മുഖം വീർപ്പിച്ചിരിക്കുന്നതാണ് കണ്ടിട്ടുള്ളത്. ഓഫീസിൽ നിന്നും തളർന്നവശനായി വരുന്ന പപ്പയ്ക്ക് ഒരു ചായ കുടിക്കണമെങ്കിൽ സ്വയം തയ്യാറാക്കണം. പപ്പയ്ക്കൊപ്പം മമ്മി എങ്ങും പോകാറില്ലായിരുന്നു. രമേശ് അങ്കിളിന്‍റെ കൂടെയാണെങ്കിൽ മമ്മി കറങ്ങാൻ പോകും. ചിലപ്പോൾ എന്നെയും ഒപ്പം കൂട്ടും. പഠിക്കാനുണ്ടെന്നും ഹോംവർക്ക് ചെയ്യാനുണ്ടെന്നും ഒഴിവു കഴിവ് പറഞ്ഞ് ഞാൻ തൊട്ടടുത്തുള്ള ശാന്തി ആന്‍റിയുടെ വീട്ടിൽ പോയിരിക്കും. ഞാനെന്തിന് രമേശ് അങ്കിളിന്‍റെ കാറിൽ പോകണം. പാവം പപ്പ! പപ്പ പഴയ ബൈക്കിൽ തന്നെയാണ് ഇപ്പോഴും ഓഫീസിൽ പോകുന്നത്.

പപ്പ കൂടെയുണ്ടായിരുന്നപ്പോൾ പണത്തെ ചൊല്ലിയും ബാങ്ക് ബാലൻസിനെ ചൊല്ലിയും എപ്പോഴും കലഹിച്ചിരുന്നു.

ആദ്യം പപ്പയോടൊപ്പം ചെറിയൊരു ഫ്ളാറ്റിലായിരുന്നു ഞങ്ങളുടെ താമസം. ഡബിൾ ബെഡിൽ മമ്മിക്കും പപ്പയ്ക്കുമിടയിൽ ഞാൻ സുഖമായി ഉറങ്ങിയിരുന്നു. അന്ന് മമ്മി എത്രയെത്ര കഥകളാണ് പറഞ്ഞ് തന്നിരുന്നത്. രാജകുമാരന്‍റെയും രാജകുമാരിയുടെയും മൃഗങ്ങളുടെയുമൊക്കെ കഥകൾ! എന്ത് രസമായിരുന്നു അന്നൊക്കെ. ഇപ്പോഴോ, ഈ വലിയ മുറിയിൽ തനിച്ച് ഉറങ്ങണം. പേടി തോന്നുമ്പോഴോക്കെ തലയിണ ഇറുക്കിപ്പിടിച്ച് കണ്ണടയ്ക്കും. ചിലപ്പോൾ ഉറങ്ങാനേ കഴിയില്ല.

രമേശ് അങ്കിൾ ഒരു സൂത്രക്കാരൻ തന്നെയാ. രാജാവിന്‍റെയും രാജകുമാരിയുടെയും കഥകളൊന്നും അറിയില്ലെന്നാ പറയുന്നത്. മുമ്പ് മമ്മി എത്ര നല്ലതായിരുന്നു. പപ്പയ്ക്കൊപ്പം അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ ഓരോ സ്ഥലത്തും പോകുമായിരുന്നു. അന്ന് മമ്മിയ്ക്ക് നല്ല നീണ്ട മുടിയുണ്ടായിരുന്നു. ഇപ്പോഴോ മുടി വെട്ടി വളരെ ചെറുതാക്കി. നിലക്കണ്ണാടിയ്ക്ക് മുന്നിലിരുന്ന് മമ്മി ആവർത്തിച്ച് ചോദിക്കും. “നന്ദു… മമ്മി സ്മാർട്ടല്ലേ മോനേ?”

ങ്ഹും സ്മാർട്ട്…

എന്താണ് ഡൈവോഴ്സ്? മമ്മിയും പപ്പയും ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് ഇതിനെപ്പറ്റിയാണ്. പപ്പയെ മമ്മി എപ്പോഴും ഡൈവോഴ്സിന് നിർബന്ധിച്ചു കൊണ്ടിരുന്നു. ഇനി പപ്പയെ കാണുകയാണെങ്കിൽ മമ്മിയെ ഡൈവോഴ്സ് ചെയ്യണമെന്ന് പപ്പയോട് പറയണം. എന്തെങ്കിലും വിലപിടിപ്പുള്ള വല്ല വസ്തുവുമായിരിക്കുമത്. പക്ഷേ ഡൈവോഴ്സില്ലാതെ മമ്മിയ്ക്ക് ഒരിക്കലും ജീവിക്കാനാവില്ല.

ഒരു ദിവസം ഞാനും മമ്മിയും കൂടി ഒരു ഓഫീസിൽ പോയി. അവിടെ പപ്പയും ഉണ്ടായിരുന്നു. “ഞാനും മമ്മിയും പപ്പയുടെ കൂടെ താമസിക്കട്ടെ?” എന്ന എന്‍റെ ചോദ്യം കേട്ട് എന്തുകൊണ്ടാണെന്നറിയില്ല, പപ്പയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അന്ന് ഞാൻ ഏറെ സങ്കടപ്പെട്ടു. മുമ്പൊന്നും പപ്പ കരയുന്നത് ഞാൻ കണ്ടിട്ടേയില്ല.

ഇടയ്ക്ക് എന്നേയും കൂട്ടി മമ്മി ആ സ്ഥലത്ത് പോകാറുണ്ട്. നല്ല ആൾത്തിരക്കുള്ള സ്‌ഥലമാണത്. ഒരു ദിവസം ഞാനും മമ്മിയും കൂടി വീണ്ടും അവിടെ പോയി. അവിടെ പപ്പയും ഉണ്ടായിരുന്നു.

“നന്ദു, മോന് പപ്പയുടെ കൂടെ താമസിക്കാമോ?” ഏതാനും ആളുകളുടെ സാന്നിധ്യത്തിൽ വച്ച് പപ്പ ചോദിച്ചു.

ഇത്രയും ചെറിയ കുട്ടി മമ്മിയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് പപ്പയെന്താ ഓർക്കാത്തത്?

“പപ്പ ഞങ്ങളുടെ കൂടെ വരാമോ?” എന്ന എന്‍റെ ചോദ്യം കേട്ട് പപ്പയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കറുത്ത കോട്ട് ധരിച്ച ആളുകൾ കുറേ ഫയലുകളുമായി തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അന്ന് ഏറെ ഉല്ലാസവാനായി കാണപ്പെട്ട രമേശ് അങ്കിൾ മമ്മിക്കരികിലേക്ക് ഓടി വന്നു പറഞ്ഞു “മീനു, ഇന്ന് ഡൈവോഴ്സ് കിട്ടും.”

പക്ഷേ, മമ്മിയുടെ മുഖത്ത് വല്ലാത്തൊരു വിഷമം നിഴലിച്ചു നിന്നിരുന്നു. അന്ന് പപ്പയും ദുഃഖിതനായിരുന്നു. എന്നെ കണ്ടപ്പോൾ പപ്പ ദീർഘമായി നിശ്വസിച്ചു. പിന്നീട്, മമ്മി എന്നെ വലിയൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഉയർന്ന ഒരു ഇരിപ്പിടത്തിൽ കറുത്ത കോട്ട് ധരിച്ച ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും അദ്ദേഹത്തെ ശിരസ് കുനിച്ച് നമിച്ചു. താഴെ നിന്ന കറുത്ത കോട്ട് ധരിച്ചയാൾ ഉയർന്ന കസേരയിലിരിക്കുന്ന കറുത്ത കോട്ട്ധാരിയെ മി ലോഡ് എന്നാണ് കൂടെ കൂടെ വിശേഷിപ്പിച്ചിരുന്നത്. എന്താണീ മി ലോഡ്?

ഉയർന്ന ഇരിപ്പിടത്തിലിരിക്കുന്ന കറുത്ത കോട്ട് ധരിച്ചയാൾ താഴെ നിൽക്കുന്നയാളോട് എന്തോ പറഞ്ഞപ്പോൾ അയാൾ മമ്മിയുടേയും പപ്പയുടേയും പേര് ഉച്ചത്തിൽ പറഞ്ഞു. പിന്നീട് മി ലോഡ് മുന്നിൽ വച്ചിരുന്ന പേപ്പർ വായിച്ച് കേൾപ്പിച്ചു. എന്താണിതെല്ലാം? പറയുന്നതെന്താണെന്ന് മനസ്സിലാകുന്നുമില്ല. ഒരു പക്ഷേ പപ്പയിൽ നിന്നും മമ്മിയ്ക്ക് ഡൈവോഴ്സ് കിട്ടിയിരിക്കും. അതിനുശേഷം കുട്ടിയെ അമ്മയെ ഏൽപിക്കുന്ന കാര്യം മി ലോഡ് പറയുന്നത് ഞാൻ കേട്ടു. അജയന് കുട്ടിയെ കാണണമെന്ന് തോന്നുമ്പോൾ കാണാമത്രേ! മമ്മിയാകെ സന്തുഷ്ടയായി. ആവേശത്തോടെ മമ്മി എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു. പക്ഷേ പപ്പ കവിളിലേയ്ക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടയ്ക്കുന്നത് ഞാൻ രഹസ്യമായി കണ്ടിരുന്നു. പക്ഷേ പപ്പയെന്തിനാ കരയുന്നത്? അച്‌ഛന്മാർ കരയാറിലല്ലോ.

ഡൈവോഴ്സ് ചെയ്‌തു കഴിഞ്ഞാൽ പിന്നെ പപ്പയ്ക്കും മമ്മിയ്ക്കും ഒരുമിച്ച് താമസിക്കാനാവില്ലേ? പക്ഷേ നന്ദുവിന് അത് എന്തുമാത്രം വേദനയുണ്ടാക്കുമെന്ന കാര്യം മമ്മിക്കറിയില്ലല്ലോ.

ഒരു ദിവസം മമ്മി വളരെ സന്തോഷത്തിലായിരുന്നു. ഇനി നമ്മൾ പുതിയ വീട്ടിലാണ് താമസിക്കാൻ പോകുന്നതെന്ന് മമ്മി സന്തോഷത്തോടെ പറയുകയുണ്ടായി. രമേശ് അങ്കിൾ എടുത്ത വീടായിരുന്നുവത്.

രമേശ് അങ്കിൾ… എന്താണെന്നറിയില്ല. മമ്മി രാത്രിയും പകലുമെന്നില്ലാതെ രമേശ് അങ്കിളിനോട് സംസാരിച്ചിരിക്കുന്നത് കാണാം. ആഗ്രഹമില്ലാതിരുന്നിട്ടും നന്ദുവിന് അമ്മയോടൊപ്പം പുതിയ വീട്ടിൽ താമസിക്കേണ്ടി വന്നു. പുതിയ വീട് നന്ദുവിന് ഒട്ടും ഇഷ്ടമായില്ല.

ഒരു ദിവസം പപ്പ കാണാൻ വന്നപ്പോൾ നന്ദു പപ്പയെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു. “പപ്പയും ഞങ്ങൾക്കൊപ്പം താമസിക്കണം. നോക്കിക്കേ… എന്ത് വലിയ വീടാ. പപ്പയ്ക്കറിയോ മമ്മി ഓഫീസിൽ പോയി കഴിഞ്ഞാൽ പിന്നെ ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കാവും.”

നന്ദു പറയുന്നത് കേട്ട് പപ്പ ഒരു നിമിഷം മമ്മിയെ നോക്കിയെങ്കിലും മമ്മി ആ നോട്ടത്തെ അവഗണിച്ചു കൊണ്ട് മൊബൈൽ ഫോണിൽ എന്തോ പരിശോധിച്ചു കൊണ്ടിരുന്നു.

പപ്പ നന്ദുവിന് നൽകാൻ ധാരാളം കളിപ്പാട്ടങ്ങളും മിഠായികളുമാണ് അന്ന് കൊണ്ടു വന്നത്. അനുവദിച്ച സമയത്തിനുള്ളിൽ പപ്പ ആവോളം നന്ദുവിനെ പുന്നാരിച്ചു. ഇടയ്ക്ക് പപ്പ തെല്ലൊരു കുസൃതിയോടെ ചോദിച്ചു. “മോൻ, പപ്പയെ ഇടയ്ക്ക് ഓർക്കാറുണ്ടോ?”

“ഞാനെന്നും പപ്പയെ ഓർക്കാറുണ്ട്. നോക്കിക്കോ, ഞാൻ വലുതാവുമ്പോൾ പപ്പയ്ക്കൊപ്പം താമസിക്കും.”

പപ്പ നന്ദുവിനെ കോരിയെടുത്ത് മടിയിലിരുത്തി. “മോനെ പപ്പയിന്ന് ചുറ്റിക്കറങ്ങാൻ കൊണ്ടുപോകുവാ.” അതുകേട്ട് മമ്മി പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. പകരം ബാൽക്കണിയിലിരുന്ന് ഞങ്ങളെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

പപ്പ നന്ദുവിനെയും കൂട്ടി പുറത്ത് കറങ്ങാൻ പോയി. അടുത്തുള്ള പാർക്കിൽ ഏറെ സമയം ചെലവഴിച്ച ശേഷം പപ്പ നന്ദുവിന് ഐസ്ക്രീമും പോപ്പ്കോണും വാങ്ങിക്കൊടുത്തു. എന്നിട്ടും തൃപ്തി വരാതെ ഇനി എന്തെങ്കിലും വേണോയെന്ന് പപ്പ നന്ദുവിനോട് ചോദിച്ചു കൊണ്ടേയിരുന്നു. പപ്പ അന്നേറെ സന്തോഷിച്ചു.

ഞാൻ പപ്പയ്ക്കൊപ്പം പോയാൽ മമ്മി ഏറെ ദുഃഖിക്കും. ചിലപ്പോൾ കുറെ കരഞ്ഞേക്കാം. നല്ല രസമായിരിക്കുമപ്പോൾ നന്ദു ഓർത്തു. വീട്ടിലെപ്പോഴും രമേശ് അങ്കിളിന്‍റെ സാന്നിധ്യമുണ്ടല്ലോ പിന്നെ നന്ദുവിന്‍റെ ആവശ്യമില്ലല്ലോ.

“പപ്പയെന്താ എന്നും വീട്ടിൽ വരാത്തത്?” എന്ന നന്ദുവിന്‍റെ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം പപ്പ പകച്ചു നിന്നു. “പപ്പയ്ക്ക് ഒത്തിരി ജോലിയുണ്ട് മോനെ. ഇന്ന് വന്നതു പോലെ എല്ലാ സൺഡേയും മോനെ കാണാൻ പപ്പ വരാം.”

“പപ്പ മമ്മിയെ ഡൈവോഴ്സ് ചെയ്തോ?” നന്ദു തെല്ല് അസ്വസ്ഥതയോടെ ചോദിച്ചു.

പകച്ചു നിന്ന പപ്പ ഒരു നിമിഷം പാർക്കിലെ ആകാശത്തിൽ ചരടുപൊട്ടി പറക്കുന്ന പട്ടങ്ങളെ നോക്കി നെടുവീർപ്പിട്ടു. അടുത്ത നിമിഷം മുഖത്ത് ചിരിവിടർത്തിയ ശേഷം പപ്പ തലയാട്ടി. “അതെ മോനെ…”

“നന്നായി പപ്പാ, ഇനി വഴക്കുണ്ടാവില്ലല്ലോ. ഇപ്പോ മമ്മിയ്ക്കും വലിയ സന്തോഷമാ.”

നന്ദുവിന്‍റെ മറുപടി കേട്ട് പപ്പ കുറച്ചുനേരം നിശബ്ദനായി നിന്നു.

“പപ്പാ… ഡൈവോഴ്സ് എന്നാലെന്ത്? നന്ദുവിന്‍റെ കണ്ണുകളിലെ ജിജ്ഞാസ കണ്ട് പപ്പയുടെ ധൈര്യം ചോർന്നു പോയി. “മോന് വലുതാകുമ്പോൾ എല്ലാം മനസ്സിലാകും.”

പപ്പ നന്ദുവിനെ വീട്ടിൽ കൊണ്ടുവിട്ട ശേഷം അടുത്ത ഞായറാഴ്ച കാണാമെന്ന് പറഞ്ഞിറങ്ങി.

പപ്പ ഗേറ്റും കടന്ന് പോകുന്ന കാഴ്ച കണ്ണിൽ നിന്നും മറയുവോളം നന്ദു നോക്കി നിന്നു. പിന്നെ തെല്ലൊരു നിരാശയോടെ സ്വന്തം മുറിയിലേക്ക് നടന്നു. പപ്പ എത്ര നല്ലവനാണ്. പപ്പ മോനെ മടിയിലിരുത്തി ലാളിക്കും. പക്ഷേ നന്ദുവിന് മാനേഴ്സില്ലായെന്നാ പലപ്പോഴും മമ്മിയ്ക്കുള്ള പരാതി. മമ്മി എത്ര മാറിയിരിക്കുന്നു. എന്തു പറഞ്ഞാലും വഴക്കു പറയും. നന്ദു ചെറിയ കുട്ടിയാണെന്നാ മമ്മിയുടെ വിചാരം.

പതിവുപോലെ പപ്പയെ കണ്ടപ്പോൾ നന്ദു ഒരിക്കൽ പറയുകയും ചെയ്‌തു. “പപ്പ, നന്ദു വലിയ കുട്ടിയായി. ഫസ്റ്റ് സ്റ്റാൻഡേർഡിലാ ഇപ്പോൾ.”

കുഞ്ഞ് നന്ദുവിന്‍റെ വർത്തമാനം കേട്ട് പപ്പ പൊട്ടിച്ചിരിച്ചു. “കൊള്ളാം, ഞാനത് അറിഞ്ഞതേയില്ലല്ലോ. എന്‍റെ പൊന്നുമോൻ വലുതായ കാര്യം” പപ്പ നന്ദുവിനെ കോരിയെടുത്ത് അവന്‍റെ കുഞ്ഞ് കവിളിൽ ഉമ്മ വച്ചു. പപ്പയുടെ ചിരി എത്ര മനോഹരമാണ്. നന്ദു പപ്പയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

പപ്പ അന്ന് നന്ദുവിന് റിമോട്ടുള്ള ഒരു കാർ വാങ്ങി നൽകി. പതിവുപോലെ പാർക്കിലും ബീച്ചിലും കറങ്ങാൻ പോയി. മടങ്ങിപ്പോകാൻ നേരം പപ്പ നന്ദുവിനെ ഓർമ്മിപ്പിച്ചു. “മോൻ നന്നായി പഠിക്കണം. ഒരു ദിവസം മോൻ വലിയൊരാളാകും. ധാരാളം പണം സമ്പാദിക്കും.”

“ധാരാളം പണം സമ്പാദിക്കണോ?”

“ഇല്ല മോനേ, അങ്ങനെ ആലോചിക്കരുത്.” പപ്പ നിർവ്വികാരനായി പറഞ്ഞു. കൂടുതൽ പണം സമ്പാദിക്കുന്നത് ചീത്തകാര്യമാണെന്ന ചിന്തയിലായിരുന്നു അപ്പോൾ കുഞ്ഞ് നന്ദു. പക്ഷേ മമ്മിയെന്താ അത് മനസ്സിലാക്കാത്തത്.

സ്കൂളിൽ നിന്നും മടങ്ങി വന്നിട്ട് അന്നേറെ സമയം കഴിഞ്ഞിരുന്നു. അവൻ ഓരോരോ ചിന്തകളിൽ മുഴുകിയിരുന്നതിനാൽ സമയം പോയിതറിഞ്ഞില്ല.

പെട്ടെന്ന് കാറിന്‍റെ ഹോൺ മുഴങ്ങി. മമ്മിയുടെ ഹൈഹീൽ ചെരിപ്പ് ചവിട്ടുപടിയിൽ പതിയുന്നതിന്‍റെ ശബ്ദം അടുത്തടുത്ത് വന്നു. ബാഗ് തുറന്നു താക്കോലെടുത്ത് മമ്മി തിടുക്കപ്പെട്ട് വാതിൽ തുറന്നു. നന്ദു നിശബ്ദനായി ബാഗുമെടുത്ത് അകത്തു പോയി. മമ്മി ബെഡ്റൂമിൽ കയറി ഡ്രസ് മാറിയശേഷം പുറത്തു വന്നു.

“നന്ദു, നീയെന്താ യൂണിഫോം മാറാത്തത്. ഡ്രസ്സ് മാറി പോയി കുളിച്ചിട്ട് വാ. ങ്ഹും വേഗം വേണം. അങ്കിളിപ്പോ വരും. അങ്കിളിനും കുളിയ്ക്കണം. ഞാൻ പോയി കഴിക്കാൻ വല്ലതുമുണ്ടാക്കട്ടെ. അങ്കിൾ വിശന്നാവും വരിക.”

നന്ദു നിസ്സഹായതയോടെ വെള്ള പൂശിയ ചുവരിലേക്ക് നോക്കി. സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഉറവവറ്റിയതു പോലെ… എല്ലാം നിറം കെട്ടിരിക്കുന്നു. നന്ദു കണ്ണുകൾ ഇറുക്കിയടച്ചു. മമ്മിക്കിപ്പോൾ എല്ലാം രമേശ് അങ്കിളാണ്. രമേശ് അങ്കിൾ കഴിഞ്ഞേയുള്ളൂ എന്തും. പക്ഷേ പപ്പയില്ലാതെ നന്ദുവിന്‍റെ ജീവിതം എത്രമാത്രം വേദനയുള്ളതാണെന്ന് മമ്മി മനസ്സിലാക്കുന്നില്ലല്ലോ… നന്ദു ശൂന്യമായ മനസ്സോടെ ബാത്ത്റൂമിലേക്ക് നടന്നു. ടാപ്പ് തുറന്നതും വെള്ളം നിന്നു പോയിരുന്നു.

Story: സ്നേഹിത

ലോകം മുഴുവനും സുഖനിദ്രയിലാണ്. കടൽക്കാറ്റ് പോലും തീരത്ത് അലോസരമുണ്ടാക്കാതെ മുന്നോട്ട് വീശിക്കൊണ്ടിരിക്കുന്നു. പുലർച്ചെ ഏകദേശം 4 മണിയായിട്ടുണ്ട്. ഒരു പക്ഷേ ഈ അസമയത്ത് ഞാൻ മാത്രമാണ് പലവിധ ചിന്തകളിൽ കുടുങ്ങിയ മനസ്സ് ഏകാഗ്രമാക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷെ മനസ്സ് പ്രക്ഷുബ്ധമാണെങ്കിൽ എങ്ങനെയാണ് ഏകാഗ്രമാകുന്നത്.

ബാല്യം മുതൽ കൗമാരകാലഘട്ടം വരെ എങ്ങനെയെത്തിയെന്നു പോലും ഓർമ്മയില്ല. ഓർമ്മയിലുള്ളത് കൂട്ടുകാരിയായിരുന്ന മീനാക്ഷി മാത്രമായിരുന്നു. ഞാനവളെ അമ്മിണിയെന്നാണ് സ്നേഹപൂർവ്വം വിളിച്ചിരുന്നത്. എന്‍റെ ബാല്യവും കൗമാരവും അവളോടൊപ്പമുള്ള സുന്ദരമുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോയത്. അവളോടൊപ്പം ഊഞ്ഞാലാടുകയും പലപ്പോഴും അയലത്തുകാരുടെ പറമ്പിൽക്കയറി മാങ്ങയും പുളിയും നാരങ്ങയും മോഷ്ടിക്കുകയും ചെയ്യും. പിന്നീട് പിടിക്കപ്പെടുമ്പോൾ ക്ഷമ പറഞ്ഞും, ചെവിക്കു പിടിച്ച് ഏത്തമിട്ടും രക്ഷപ്പെടുന്നത് ഇന്നും ഓർക്കുന്നു.

പക്ഷേ പിന്നീട് സ്വഭാവത്തിൽ മാറ്റം വന്നത് വളരെ പെട്ടെന്നാണ്. അതുകൊണ്ടാണ് 16 വയസ്സുതൊട്ട് എനിക്ക് വലിയ മാറ്റമുണ്ടായത്. അടുത്ത ബന്ധുവായ വിനോദുമായി കണ്ണുകളിട‍ഞ്ഞത് ആരും തന്നെ അറിഞ്ഞില്ല. രാപ്പകൽ വിനോദിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളിൽ മുഴുകി കഴിഞ്ഞു.

ഇതിനിടയിലാണ് വിനോദുമായുള്ള എന്‍റെ വിവാഹം നിശ്ചയിച്ചത്. വിവാഹ ദിവസം അടുത്തു. അമ്മിണിയാകെ ഉത്സാഹഭരിതയായി. അമ്മിണിക്ക് എന്‍റെ വിവാഹദിവസം ഒരു ഉത്സവദിനം പോലെയായിരുന്നു. അവളൊരു തുമ്പിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും പാറിപ്പറന്നു. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് പോകും വരെ അവളെന്നോടൊപ്പം നിന്നു. എന്‍റെ ശ്യാമവർണ്ണൻ ആ മീരയുടെ ചെവികളിൽ എപ്പോഴാണ് ഓടക്കുഴലൂതിയത്? ആ രഹസ്യം ഇതുവരെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്‍റെ പ്രിയതമന് അമ്മിണിയോടൊരു ആഭിമുഖ്യം ഉണ്ടെന്നുള്ള കാര്യം ‍ഞാനറിഞ്ഞില്ല. ഞാനെപ്പോഴെങ്കിലും അമ്മിണിയെന്നുച്ചരിക്കുമ്പോൾ എന്‍റെ ഭർത്താവിന് കലശലായ ദേഷ്യം വരുമായിരുന്നു. മീനാക്ഷിയെന്നത് എത്ര നല്ല പേരാണ്. നീയാണ് അവളുടെ പേരിനെ വികൃതമാക്കുന്നത്. വിനോദ് എന്നെ വഴക്കുപറ‍ഞ്ഞു.

ചേട്ടനും ഭാര്യയുടെ അനുജത്തിയും തമ്മിലുള്ള ഒരു സാധാരണ ബന്ധമായിട്ടാണ് ഞാനവരുടെ ബന്ധത്തെ കണ്ടിരുന്നത്.

എനിക്ക് സമയം കിട്ടുന്നില്ലായെന്ന് ആരോപിച്ച് വിനോദ് തന്നെ മുൻകൈയെടുത്ത് അമ്മിണിക്ക് കത്തെഴുതാൻ തുടങ്ങി. അവൾക്ക് കത്തെഴുതി അദ്ദേഹമെന്‍റെ ഭാരം കുറച്ചു കൊണ്ടിരുന്നു. യാഥാർത്ഥ്യം മനസ്സിലാക്കാതെ പമ്പര വിഡ്ഢിയായ ഞാൻ സന്തോഷിച്ചു.

അങ്ങനെ ഒരു വർഷം കടന്നുപോയി. മീനാക്ഷിയുടെ വിവാഹം കഴിഞ്ഞു. പ്രിയ കൂട്ടുകാരിയുടെ വിവാഹത്തിനു ‍ഞങ്ങളും പങ്കെടുത്തു. പക്ഷേ ഭർത്താവിനെക്കണ്ടപ്പോൾ ഞങ്ങളാകെ ഞെട്ടിത്തരിച്ചു. വെളുത്ത് സുന്ദരിയായ അമ്മിണി എവിടെ നിൽക്കുന്നു, കരിക്കട്ട പോലുള്ള അവളുടെ ഭർത്താവോ… ഒട്ടും യോജിപ്പില്ലാത്ത ജോടി. എന്‍റെ മനസ്സിൽ അറിയാതെയൊരു തേങ്ങലുയർന്നു. പാവം അമ്മിണി…

കല്യാണശേഷം ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. കുറച്ചുനാൾക്കു ശേഷം ഒരു ദിവസം അവൾ വിധവയായ വാർത്ത ഞങ്ങളെ തേടിയെത്തി. അവളുടെ ഭർത്താവ് ഒരു കാർ അപകടത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്. ഇതറിഞ്ഞ ഞങ്ങൾ അവളുടെ വീട്ടിൽപ്പോയി. വിനോദ് അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. വിഷമിക്കാതിരിക്കൂ മീനാക്ഷി, ഞാനില്ലെ കൂടെ?

ദുഃഖവാർത്തയറിഞ്ഞ് എത്തിയ സ്ത്രീകളുടെ ഇടയിൽ ഞാനിരുന്നു. അവിടെക്കൂടിയിരുന്ന സ്ത്രീകളിൽ ഒരുവൾ അടക്കത്തിൽ പറഞ്ഞു. മീനാക്ഷി തന്നെയാണ് കാറിന്‍റെ ബ്രേക്ക് ഫെയിലാക്കിയത്. ഇതുകേട്ട് ഞെട്ടിത്തരിച്ച ഞാൻ ദൂരെ നിന്നിരുന്ന മീനാക്ഷിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ദുഃഖത്തിന്‍റെ ഒരംശം പോലും അവളുടെ മുഖത്തില്ലായിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം അമ്മിണി ഒരു സ്യൂട്ട് കെയ്സും പിടിച്ച് ഞങ്ങളുടെ ഓഫീസിൽ വന്നത്. അങ്ങനെ ഞങ്ങളുടെ പ്രൈവറ്റ് ഓഫീസ് അവളുടെ ഓഫീസ് കം റസിഡൻസായി മാറി. വിനോദ് അവളെ സ്വന്തം സെക്രട്ടറിയായി നിയമിച്ചു.

വിനോദ് പതിവിലും വിപരീതമായി രാവിലെത്തന്നെ ഓഫീസിൽ പോകും. രാത്രി വളരെ വൈകിയാണ് അദ്ദേഹം വീട്ടിലെത്തിയിരുന്നത്. പലപ്പോഴും ബിസിനസ്സ് ട്രിപ്പുകളിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നത് സെക്രട്ടറിയായ മീനാക്ഷിയായിരുന്നു.

സുമീ, ഒരാൾക്ക് രണ്ടു ഭാര്യമാരുടെ ആവശ്യമുണ്ട്. ഒരുവൾ വീട്ടുകാര്യങ്ങൾ നോക്കി ഭാര്യയുടെ കടമ നിറവേറ്റണം. മറ്റൊരുവൾ ഭർത്താവിനൊപ്പം ഒരു തുമ്പിയെപ്പോലെ ചുറ്റിക്കറങ്ങണം ബിസിനസ്സിൽ സഹായിക്കുന്നവളുമായിരിക്കണം. വിനോദ് ഇടയ്ക്കൊക്കെ ഇങ്ങനെ പറഞ്ഞു. അതുകേട്ട് ഞാൻ ചിരിച്ചു. ഒന്ന് മിണ്ടാതിരിക്കൂ, എന്തെല്ലാം അനാവശ്യങ്ങളാണ് പറയുന്നത്. എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.

എന്നെ അത്രയ്ക്ക് വിശ്വാസമാണോ, അദ്ദേഹം അദ്ഭുതം കൂറി. പിന്നീട് എന്നെ നെ‍‍ഞ്ചോടു ചേർത്ത് നിറുത്തി.

വിനോദും അമ്മിണിയും തമ്മിലെന്തോ അടുപ്പമുണ്ടെന്നുള്ള കാര്യം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ എനിക്ക് മനസ്സിലായി. വിനോദ് ഒരു പമ്പരം കണക്കെ അവൾക്കു ചുറ്റും കറങ്ങി. വലിയ വലിയ ഷോപ്പിംഗ് സെന്‍ററുകളിൽ കയറിയിറങ്ങി. അമ്മിണിയുടെ മാർക്കറ്റിംഗ് സെൻസ് അപാരമാണെന്ന് അദ്ദേഹം ഇടയ്ക്ക് വാഴ്ത്തിക്കൊണ്ടിരുന്നു.

ഞാൻ നിർബന്ധിച്ചാണ് നിനക്കു വേണ്ടി ഇതെല്ലാം വാങ്ങിപ്പിച്ചത്. അല്ലെങ്കിൽ വിനോദ് ഇതെല്ലാം വാങ്ങുമോ? വീട്ടിൽ വരുന്ന അവസരങ്ങളിൽ അമ്മിണി മനഃപൂർവ്വം പറഞ്ഞു കൊണ്ടിരുന്നു. എത്ര നല്ല കൂട്ടുകാരിയെയാണ് എനിക്ക് കിട്ടിയതെന്ന് ഞാൻ ഗർവ്വോടെ ഓർത്തു.

ഇതിനിടയിലാണ് ഡോക്ടർ എന്നോട് പൂർണ്ണ വിശ്രമമെടുക്കാൻ നിർദ്ദേശിച്ചത്. വളരെ സങ്കീർണ്ണമായ ‍‍‍ഡെലിവറി കേസായിരുന്നു എന്‍റേത്. അദ്ദേഹത്തിനാണെങ്കിൽ മനസ്സ് നിറഞ്ഞതു പോലെയായിരുന്നു. അദ്ദേഹം കാറുമായി ഓഫീസിലേക്കു പോയി. ഒന്നും പറയാതെയാണ് പോയത്. പക്ഷെ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്‍റെ ഒപ്പം എന്‍റെ പ്രിയകൂട്ടുകാരി അമ്മിണിയുമുണ്ടായിരുന്നു. കയ്യിൽ ഒരു സ്യൂട്ട്കെയ്സും തൂക്കിയ അവളെ കണ്ടപ്പോൾ എനിക്ക് അമ്പരപ്പാണ് തോന്നിയത് . അവളുടെ വരവ് ഭാവിയിൽ സംഭവിക്കാൻ പോകുന്ന വിപത്തിനെ സൂചിപ്പിച്ചു. അതിസുന്ദരിയായ, ചുറുചുറുക്കുള്ള അമ്മിണിയുമായി അദ്ദേഹം ഏറെയടുത്തു കഴിഞ്ഞിരുന്നു.

മീനാക്ഷിയാണെങ്കിൽ ആകർഷണീയമായ വസ്ത്രങ്ങൾ ധരിച്ചും കടുത്ത മേക്കപ്പ് വാരിപ്പൂശിയുമാണ് നടന്നിരുന്നത്. അവളൊരു വിധവയാണെന്ന് തോന്നിക്കില്ലായിരുന്നു. ഒരു പക്ഷേ എന്‍റെ ശാന്തസ്വഭാവവും നാടൻ വേഷഭൂഷാദികളും വിനോദ് വെറുത്തു തുടങ്ങിയിട്ടുണ്ടാവണം.

അവസാനം മീനാക്ഷി തന്നെ തന്‍റെ വരവിന്‍റെ ഉദ്ദേശ്യം അറിയിച്ചു. സുമി, നിന്നെ ശുശ്രൂഷിക്കാനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. എന്നേക്കാളും നല്ലൊരു ഗവർണസ്സിനെ അദ്ദേഹത്തിന് എവിടെ നിന്നും കിട്ടാനാണ്. വിനോദിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് മീനാക്ഷി ചിരിച്ചു. ഇവരോട് ഒന്നും പറയാനാവാത്ത നിസ്സാഹായവസ്ഥയിലായിരുന്നു ഞാൻ. കൂട്ടുകാരിയുടെ സ്നേഹത്തെക്കുറിച്ചും ഭർത്താവിന്‍റെ വിശ്വസ്തതയെക്കുറിച്ചും പലപ്രാവശ്യം സംസാരിച്ചിരുന്നു. ആരുടേയും ചാരിത്ര്യശുദ്ധിയെ ചോദ്യം ചെയ്ത് അവരുടെ മുന്നിൽ സ്വയം ചെറുതാവാൻ എനിക്കൊട്ടും താല്പര്യമില്ലായിരുന്നു.

പ്രണയം, സ്നേഹം, വിശ്വാസം തുടങ്ങിയ വികാരങ്ങൾ നിരർത്ഥകങ്ങളായി എനിക്ക് തോന്നി.

പ്രിയ സുഹൃത്ത് അമ്മിണിയെ ഒരിക്കലും ഗവർണസ്സായി അവരോധിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. പക്ഷേ സഹിക്കാനാവാതെയായപ്പോൾ ഞാനൊരിക്കൽ വിനോദിനോടു പറഞ്ഞു. മീനാക്ഷിയുടെ സഹായസഹകരണങ്ങൾ എന്നെ വീർപ്പുമുട്ടിക്കുന്നു. ദയവു ചെയത് എന്നെ ഇനി നിർബന്ധിക്കരുത്. അവളുടെ മുന്നിൽ തലപൊക്കാനാവാത്ത അവസ്ഥയുണ്ടാക്കരുത്. ഇത് കേട്ടപ്പോൾ വിനോദിന് അരിശം വന്നു.

നാക്കനക്കണ്ട, കിടക്കയിൽക്കിടന്ന് നീ ഒരു സംശയാലുവായി മാറിയിരിക്കുകയാണ് അല്ലേ? അതുകൊണ്ടാണ് ഞാനവളോട് വർത്തമാനം പറയുന്നതും, ചിരിക്കുന്നതും, കറങ്ങി നടക്കുന്നതും നിനക്കിഷ്ടമല്ലാത്തത്. പക്ഷെ ഒരു കാര്യം വ്യക്തമാക്കാം. എന്‍റെ വീട്ടിൽ താമസിക്കണമെങ്കിൽ എന്‍റെ ഇഷ്ടങ്ങളനുസരിച്ചു വേണം നിൽക്കാൻ. ആകാശത്തു നിന്നും നിലത്തു വീണ പ്രതീതിയായിരുന്നു ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് തോന്നിയത്.

എന്താ ഈ വീട് എന്‍റെയും കൂടിയല്ലേ? എങ്ങനെയൊക്കെയോ എനിക്കത്രയും കൂടി ചോദിക്കാൻ സാധിച്ചു. പക്ഷെ വിനോദ് അതിനു മറുപടിയൊന്നും നൽകാതെ അവിടെ നിന്നും പോയി.

സങ്കടം സഹിക്കാനാവാതെ ഞാൻ ഭിത്തിയിൽ തലയടിച്ചു കൊണ്ടിരുന്നു. ബഹളം കേട്ടെത്തിയ അടുത്ത വീട്ടിലെ ചേച്ചി എന്നെ കയറി പിടിച്ചു. കുറേനേരം എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. എന്‍റെ ബന്ധത്തിൽപ്പെട്ട ഒരു ചേച്ചിയെ അവർ വിളിച്ചു കൊണ്ടുവന്നു.

സുമി, നീയൊരു വിഡ്ഢിയാണ്. ഒരു സ്ത്രീയെ മാത്രം സ്നേഹിക്കാൻ കഴിയുന്ന പുരുഷൻ പല സ്ത്രീകളോടും പ്രേമം നടിക്കും. നീ സ്വയം നിയന്ത്രിക്കൂ. സ്വന്തം കുടുംബത്തെ നാശത്തിൽ നിന്നും രക്ഷിക്ക്.

ഞാനെല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെ പറഞ്ഞു. അങ്ങനെയല്ല കാര്യം. വിനോദ് വളരെ നല്ലവനാണ്. എന്നെ ഒത്തിരി ഇഷ്ടമാണ്. അതുകൊണ്ടാണ് എന്നെ നോക്കാനായി…. വാക്കുകൾ മുഴുമിക്കുന്നതിനു മുമ്പേ കണ്ണുകൾ നിറഞ്ഞു തുളുമ്പി, തൊണ്ടയിടറി. ചേച്ചി എന്നെ ആശ്വസിപ്പിക്കാനായി സ്വന്തം നെഞ്ചോടു ചേർത്തു നിർത്തി.

വിനോദാണെങ്കിൽ മനഃപൂർവ്വം അവഗണിച്ചു. സംസാരത്തിനിടയിൽ എന്നെ വഴക്കു പറയാനും മനഃപൂർവ്വം താഴ്ത്തി പറയാനും അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു. വീട്ടിലുണ്ടായിരുന്ന വേലക്കാരനു പോലും അദ്ദേഹത്തിനുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു ദിവസം സഹിക്കാനാവാതെ വേലക്കാരൻ രാമു തുറന്നു പറഞ്ഞു.

ചേച്ചിയുള്ളതുകൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്. അല്ലെങ്കിൽ ഞാനെപ്പോഴെ ഇവിടെ നിന്നും പോകുമായിരുന്നു.

മീനാക്ഷി വിനോദിനു മേൽ ഓരോ ആവശ്യങ്ങൾക്കായി പിന്നേയും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. പക്ഷെ വിനോദും മാറിക്കഴി‍ഞ്ഞിരുന്നു. അതെ അദ്ദേഹം വ്യക്തമായി തന്നെ പറഞ്ഞു. മീനാക്ഷി, നിനക്കെല്ലാ സൗകര്യങ്ങളും ഒരുക്കിതന്നില്ലേ, കാർ, ബംഗ്ലാവ്, ഫോണ് അങ്ങനെയെന്തെല്ലാം. ഇനിയെന്താണ് വേണ്ടത്?

പക്ഷെ എനിക്കൊരിക്കലും വിനോദിനെ പിരിയുവാൻ കഴിയില്ലായെന്നതായിരുന്നു സത്യം. ജനിക്കാനിരിക്കുന്ന കുഞ്ഞിന് പിതാവില്ലാതാക്കാൻ ഞാൻ ഒട്ടും ആഗ്രച്ചില്ല. കൂട്ടുകാരിയുടെ ബാങ്ക് ബാലൻസ് വർദ്ധിച്ചക്കുന്നതനുസരിച്ച് എന്‍റെ ബാങ്ക് ബാലൻസ് താഴോട്ടിറങ്ങിത്തുടങ്ങി. മനസ്സിലെ ആശങ്കളും കണ്ണീരിനൊപ്പം ഒഴുകി വീണു.

മീനാക്ഷി ഓരോരോ ആവശ്യങ്ങൾക്കായി വാശിപിടിച്ചു തുടങ്ങിയിരുന്നു. രണ്ടാം ഭാര്യയാകുന്നതിൽ യാതൊരു എതിർപ്പുമില്ലെന്നും പക്ഷെ ഒരു വെപ്പാട്ടിയെ പോലെ ജീവിക്കാൻ താല്പര്യമില്ലെന്നും അവൾ അറിയിച്ചു.

ഒരു ദിവസം വേലക്കാരൻ രാമു പറഞ്ഞു. ചേച്ചി, മീനാക്ഷിചേച്ചി അപ്പുറത്തെ വീട്ടിലെ സാറുമായി അടുപ്പത്തിലാണെന്നു കേട്ടു. ദിവസം മുഴുവനും ചേച്ചി മൊബൈൽ ഫോണിലൂടെ അയാളുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇവിടുത്തെ സാറിനെ മുമ്പത്തെപ്പോലെ ഇപ്പോൾ ഗൗനിക്കാറില്ല.

ഭർത്താവിനോട് കടുപ്പിച്ച് പറയാനും വയ്യ. മീനാക്ഷിയോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാനും പറയാൻ സാധിക്കുന്നില്ലല്ലോ. ഉള്ളിൽ എന്തൊക്കെ വിചാരങ്ങളുണ്ടായാലും എന്നെ അനുനയിപ്പിച്ച് സംസാരിക്കാൻ വിനോദ് മറന്നില്ല.

വരാനിരിക്കുന്ന ആ കു‍ഞ്ഞതിഥിക്കായി ഞാൻ കുഞ്ഞുടുപ്പുകൾ തുന്നി വച്ചിരുന്നു. എന്തൊക്കെ ചെയ്തിട്ടും എനിക്ക് സന്തോഷിക്കാനായില്ല. നാളെ ഒരു അതിഥി കൂടി ഞങ്ങളുടെ ലോകത്തെത്തും. അപ്പോഴെന്ത് സംഭവിക്കും? അപ്പോൾ ഞാനെന്ത് ചെയ്യും തുടങ്ങിയ ചിന്തകളാണ് എന്‍റെ സന്തോഷമില്ലായ്മയ്ക്ക് കാരണമായത്. ഇതെല്ലാം ഓർത്തപ്പോൾ ഒരു കുറ്റിയിൽ കെട്ടിയിട്ടിരുന്ന പശുവിനെപ്പോലെ എന്‍റെ ചിന്തകളും വട്ടം കറങ്ങിക്കൊണ്ടിരുന്നു. മീനാക്ഷി മൂലം വിനോദിന്‍റെ സ്വസ്ഥതയും ഉറക്കവും നഷ്ടപ്പെട്ടു. ഇരുവരും തമ്മിൽ വഴക്കും പതിവായി. ഒരുപക്ഷേ കൂട്ടുകാരിയുടെ ആശകൾ തീർന്നിരിക്കണം.

നാളെ മീനാക്ഷി ഉണ്ടായാലും ഇല്ലെങ്കിലും വിനോദിനു വീണ്ടും വഴിതെറ്റുമെന്ന് ഞാൻ ഭയന്നു. അദ്ദേഹവുമായി സമ്പർക്കം പുലർത്തുന്ന സ്ത്രീകളെ കാണുമ്പോൾ എന്‍റെ മനസ്സിലാകെയൊരു പരിഭ്രമമാണ്. എന്‍റെ കണ്ണിൽ മീനാക്ഷിയും വിനോദും ഒരു പോലെ തെറ്റുകാരാണ്. മനസ്സിലുറഞ്ഞ മലപോലെയുള്ള ദുഃഖവും കണ്ണിൽ നിറഞ്ഞ കണ്ണുനീരുമായി സൗഹൃദത്തിന്‍റെ ശവത്തിന് മേൽ ഒരു പൂമാലയണിയിക്കാൻ ഞാൻ ആഗ്രഹിച്ചു.

ഞാൻ പേരില്ലാത്ത ആ പരമശക്തിയോട് എന്നും പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

അവസാനം എന്‍റെ പ്രാർത്ഥന ഫലിച്ചു. മീനാക്ഷിയിൽ നിന്ന് സ്ഫോടനാത്മകമായ ആ വെളിപ്പെടുത്തൽ നടത്തി. ഞാൻ അപ്പുറത്തെ വിഷ്ണു സാറിനെ സ്നേഹിക്കുന്നു…

മീനാക്ഷിയുടെ വെളിപ്പെടുത്തൽ കേട്ടപ്പോൾ വിനോദിന് അമ്പരപ്പാണ് തോന്നിയത്. എങ്കിലും അയാൾ പറഞ്ഞു. അതെ നല്ല കാര്യമാണ്. നിനക്ക് തിരിച്ചറിവ് ഉണ്ടായല്ലോ.

സൗഹൃദത്തിന്‍റെ ശവത്തിനടുത്തിരുന്ന് കണ്ണുനീർ ഒഴുക്കുന്നതിൽ ഭേദമല്ലേ അവളെയൊരു അയൽക്കാരിയുടെ രൂപത്തിൽ അംഗീകരിക്കുന്നത്. സൗഹൃദം ഉറച്ചുതന്നെ നിൽക്കും. പക്ഷെ അമ്മിണിയോ, അവളെ എവിടെയോ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നില്ലേ….

ഇഷ്ടാനിഷ്ടങ്ങൾ- അവസാനഭാഗം

രാവിലെ റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ മഞ്ജു ശ്രദ്ധിച്ചു. വിനയന്‍റെ മുറി തുറന്നു കിടക്കുകയാണ്. ശിവരാമകൃഷ്ണനും വിനയനും കുട്ടിക്കാനത്തേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു.

കാന്തശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ടപോലെ അവള്‍ വിനയന്‍റെ റൂമിനകത്തേക്ക് നടന്നു.

ക്ലോത്ത് ഹാങ്ങറില്‍ ഒരു പാന്‍റും ഷര്‍ട്ടും തൂങ്ങിക്കിടപ്പുണ്ട്. വല്ലാത്തൊരു ശൂന്യത തോന്നി അവള്‍ക്ക്. വിനയന്‍റെ സാന്നിദ്ധ്യം താന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന അറിവ് അവളെ അത്ഭുതാധീനയാക്കി.

മഞ്ജു ഉണ്ണിത്താന്‍റെ മുറിയില്‍ ചെന്നപ്പോള്‍ അദ്ദേഹം പാതിമയക്കത്തിലായിരുന്നു. സേതുലക്ഷ്മി അവിടെ ഉണ്ടായിരുന്നില്ല. ബാത്ത് റൂമിലെ ഷവറില്‍നിന്ന് വെള്ളമോഴുകുന്ന സ്വരം കേള്‍ക്കാനുണ്ട്.

ഉണ്ണിത്താന്‍റെ പരിക്ഷീണമായ മുഖത്തേക്ക് നിര്‍ന്നിമേഷം നോക്കിനിന്നപ്പോള്‍ മഞ്ജുവിന്‍റെ മനസ്സ് തേങ്ങിപ്പോയി. ഇടറുന്ന സ്വരത്തിലവള്‍ വിളിച്ചു. “ഡാഡി”. പിന്നെ ഉണ്ണിത്താന്‍റെ പാദങ്ങളില്‍ മുഖം ചേര്‍ത്ത് തേങ്ങിക്കരഞ്ഞു. “സോറി ഡാഡി, വെരി വെരി സോറി.”

ഉണ്ണിത്താന്‍ ശ്രമപ്പെട്ട്‌ എഴുന്നേറ്റിരുന്നു. “എന്താ മോളെയിത്? വാ, ഡാഡിയുടെ അടുത്ത് വന്നിരിക്ക്‌.”

മഞ്ജു കട്ടിലിലിരുന്നപ്പോള്‍ പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞിനെ എന്നപോലെ ഉണ്ണിത്താനവളെ സ്വന്തം മാറോടണച്ചുപിടിച്ചു. വാത്സല്യത്തിന്‍റെ നിറവോടെ ശിരസ്സില്‍ തഴുകി.

ആ നിമിഷം ബാത്ത്റൂമിന്‍റെ വാതില്‍ തുറന്ന് സേതുലക്ഷ്മി പ്രത്യക്ഷപ്പെട്ടു. കരളലിയിക്കുന്ന ആ രംഗം അവരുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.

മഞ്ജുവിനെ പൂണ്ടടക്കം കെട്ടിയണച്ചുകൊണ്ട് സേതുലക്ഷ്മി വിതുമ്പി “തെറ്റ് എന്‍റെതാ. നിനക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സന്മനസ്സുപോലും ഞാന്‍ കാണിച്ചില്ല. ഞാന്‍ വെറുതെ നിന്നെ തെറ്റിദ്ധരിച്ചു. ആ മുരളിയെ കണ്ണടച്ച് വിശ്വസിക്കൂം ചെയ്തു. പൂര്‍ണ്ണിമയുടെ ജ്യേഷ്ഠന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോഴാണ് മുരളിയുടെ തനിനിറമെന്തെന്ന് എനിക്ക് മനസ്സിലായത്.”

“റെസ്റ്ററന്‍റില്‍ വെച്ച് മമ്മിയുടെ കണ്മുന്നില്‍ നടന്ന സംഭവങ്ങലെല്ലാം ശിവരാമേട്ടന്‍ എന്നോട് പറഞ്ഞു.”

“തീരെ ആത്മാര്‍ത്ഥതയില്ലാത്ത ഒരു പകല്‍മാന്യന്‍ മാത്രമാണ് മുരളിയെന്ന് മനസ്സിലായപ്പോള്‍ ആ ബാധ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അതിനെന്നെ സഹായിച്ചത് വിനയന്‍സാറാണ്.” മഞ്ജു അറിയിച്ചു.

“വിനയനെക്കുറിച്ച് നിന്നോട് ചോദിക്കണമെന്ന് വിചാരിച്ചിരിക്കയായിരുന്നു ഞങ്ങള്‍. നീ മമ്മിയോട് ആദ്യം പറഞ്ഞത് വിനയന്‍ പോസ്റ്റ്‌ഗ്രാജ്വേഷന് പഠിക്കുകയാണെന്നാണല്ലോ. ഇന്നലെ ശിവരാമന്‍ പറഞ്ഞത് അയാള്‍ അഗ്രികള്‍ച്ചറല്‍ എംഎസ്സി ആണെന്നും. സത്യത്തില്‍ ആരാണയാള്‍? നിനക്കെങ്ങനെയാണ് വിനയനെ പരിചയം?”

“ശിവരാമേട്ടന്‍ പറഞ്ഞതാണ്‌ ശരി. പോസ്റ്ഗ്രാജ്വേഷന്‍ കഴിഞ്ഞശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട്‌ ലൈബ്രറിയന്‍റെ താല്‍ക്കാലിക വേക്കന്‍സിയില്‍ ഞങ്ങടെ കോളേജില്‍ ജോലി ചെയ്യുകയായിരുന്നു, വിനയന്‍സാര്‍. മുരളിയുടെ ശല്യമൊഴിവാക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നും കണ്ടെത്താന്‍ കഴിയാഞ്ഞതുകൊണ്ടാണ് എന്‍റെ ഫ്രണ്ട്സിന്‍റെ ഉപദേശപ്രകാരം ഞാന്‍ സാറിന്‍റെ സഹായം തേടിയത്. ഞങ്ങള്‍ വളരെ നിര്‍ബ്ബന്ധിച്ചപ്പോഴാണ് കുറച്ചുനേരത്തേക്ക് എന്‍റെ ബോയ്ഫ്രെണ്ടായി അഭിനയിക്കാന്‍ സാര്‍ തയ്യാറായത്. സത്യത്തില്‍ പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലില്‍ നിന്ന് മടങ്ങുമ്പോള്‍ വെറുമൊരു ബോഡിഗാര്‍ഡായി മാത്രമാണ് ഞാന്‍ സാറിനെ കൂടെ കൊണ്ടുവന്നത്. നല്ലൊരു ജോലി കിട്ടുന്നതുവരെ നമ്മുടെ എസ്റ്റേറ്റില്‍ എന്തെങ്കിലും ഒരു ജോലി നല്കാന്‍ ഡാഡിയോട് റെക്കമന്‍റ് ചെയ്യാമെന്നും ഞാന്‍ പറഞ്ഞിരുന്നു.”

“വിനയനും നീയും രജിസ്റെര്‍ മാര്യേജ് കഴിച്ചു എന്നൊക്കെയാണല്ലോ നീ മമ്മിയോട് പറഞ്ഞത്.”

“മമ്മീടെ കടുംപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതായപ്പോള്‍ പറഞ്ഞു പോയതാ ഡാഡി.”

ഉണ്ണിത്താനപ്പോള്‍ ആശങ്കാകുലനായി “ഇത്രയൊക്കെ സാഹസം വേണ്ടിയിരുന്നോ മോളെ? അപരിചിതനായ ഒരുത്തനെ കണ്ണടച്ച് വിശ്വസിച്ച്… ”

“വിനയന്‍സാറ് ശുദ്ധപാവമാ ഡാഡി. സാറിന് എന്തെങ്കിലും ഒരു ജോലി ഏര്‍പ്പാടാക്കി കൊടുക്കണം. സാറിന്‍റെ കുടുംബത്തിന് അത് വലിയ സഹായമാകും.”

“വിനയനെ നമുക്കങ്ങനെ വെറുംകയ്യോടെ മടക്കി അയക്കാനാകില്ലല്ലോ. വിഷമഘട്ടത്തില്‍ നിന്നെ സഹായിച്ച ആളല്ലേ.”

“വിനയന്‍റെ വീടെവിടെയാ? വീട്ടില്‍ ആരോക്കെയുണ്ട്?”

മഞ്ജു ഔത്സുക്യത്തോടെ അറിയിച്ചു. “സാറിന്‍റെ വീട് മൂലക്കുളത്താ ഡാഡി. ’സ്ഥാനിവീട്ടില്‍’ എന്നാ വീട്ടുപേര്. വീട്ടില്‍ അമ്മേം അച്ഛനും ഒരനുജത്തീം. അനുജത്തി വിമലക്ക് മെഡിസിന് അഡ്മിഷന്‍ കിട്ടിയിട്ടുണ്ട്. കോട്ടയത്തെ മെഡിക്കല്‍ കോളേജില്‍. സാറിന്‍റെ അച്ഛന്‍ അവിടത്തെ സ്ക്കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ഞാന്‍ ഒരുദിവസം വിനയന്‍ സാറിന്‍റെ വീട്ടില്‍ പോയിരുന്നു ഡാഡി. എത്ര സ്നേഹത്തോടെയാണെന്നോ അവരെന്നോട് പെരുമാറിയത്.”

അത്യുത്സാഹത്തോടെയുള്ള മഞ്ജുവിന്‍റെ വര്‍ണ്ണന കേള്‍ക്കുമ്പോള്‍ തന്‍റെ മകള്‍ക്ക് വിനയനോടുള്ള ചേതോവികാരമെന്തെന്ന് വിശകലനം ചെയ്യുകയായിരുന്നു ഉണ്ണിത്താന്‍. വെറും ഉപകാരസ്മരണ മാത്രമല്ല അതിന് പിറകില്‍ എന്ന് മഞ്ജുവിന്‍റെ മുഖഭാവത്തില്‍നിന്നും അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു.

ലാഘവപൂര്‍വ്വം ഒരു ചെറുപുഞ്ചിരിയോടെ ഉണ്ണിത്താന്‍ പറഞ്ഞു. “ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് ആവശ്യമായിരുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അന്യരുടെ മേല്‍ അടിച്ചേല്‍പ്പിച്ചാലുള്ള അപകടം എന്താണെന്ന് ഞങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി. അല്ലെ സേതു?”

തീരെ പരിഭവമില്ലാതെ ചിരിച്ചുകൊണ്ട് സേതുലക്ഷ്മി തലയാട്ടി.

വിനയനെ ആരോ ഫോണില്‍ വിളിക്കുന്നുണ്ടെന്ന് ധര്‍മ്മേന്ദ്രന്‍ അറിയിച്ചപ്പോള്‍ മഞ്ജു ഡ്രോയിംഗ്റൂമിലേക്ക്‌ പോയി. വറീത് ചേട്ടന്‍റെ ഫോണായിരുന്നു.

“ഞാന്‍ മഞ്ജുവാണ് വറീത് ചേട്ടാ. വിനയന്‍ സാറിവിടെയില്ലല്ലോ. എന്‍റെ കസിന്‍റെ വീട്ടില്‍ പോയിരിക്ക്യാ. മടങ്ങാന്‍ രാത്രി ആകുമെന്നാ പറഞ്ഞത്.”

“എങ്കില്‍ സാറെത്തുമ്പോള്‍ ഒരു വിവരം അറിയിച്ചാല്‍ മതി. സാറ് മദ്രാസില്‍ ഒരു ഇന്‍റര്‍വ്യൂവിന് പോയിരുന്നല്ലോ. ആ ജോലി ശരിയായി. അപ്പോയന്‍റ്മെന്‍റ് ഓര്‍ഡര്‍ സാറിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്.”

“സാറെത്തുമ്പോള്‍ ഞാന്‍ വിവരം അറിയിച്ചോളാം.”

“അടുത്ത ആഴ്ച ജോയിന്‍ ചെയ്യണമെന്നാ ഓര്‍ഡറില്‍. എന്നെ നേരിട്ടൊന്നു വിളിക്കാനും സാറിനോട് പറഞ്ഞേക്കണം കേട്ടോ മോളെ.”

“പറയാം.” മഞ്ജു പറഞ്ഞു.

മഞ്ജു തിരികെ വന്നപ്പോള്‍ ഉണ്ണിത്താന്‍ ചോദിച്ചു. “ആരുടെ ഫോണായിരുന്നു?”

“കോളേജിലെ പ്യൂണ്‍ വറീത് ചേട്ടന്‍റെ. സാറിന് മദ്രാസില്‍ ജോലി കിട്ടിയിട്ടുണ്ട് എന്നറിയിക്കാന്‍ വിളിച്ചതാണ്. ഓര്‍ഡര്‍ സാറിന്‍റെ വീട്ടിലെത്തിയിട്ടുണ്ടെന്ന് പറഞ്ഞു.”

“വെരി ഗുഡ്. ഏതു കമ്പനീലാണെന്നാ പറഞ്ഞത്?”

“അത് ചോദിക്കാന്‍ ഞാന്‍ മറന്നു ഡാഡി.” മഞ്ജുവിന്‍റെ സ്വരത്തിലെന്തോ ഉത്സാഹക്കുറവുള്ളതുപോലെ തോന്നി ഉണ്ണിത്താന്. അവള്‍ പെട്ടെന്ന് അവിടെനിന്നെഴുന്നേറ്റ് പോവുകയും ചെയ്തു.

വിനയന് മദ്രാസില്‍ ജോലികിട്ടി എന്നറിഞ്ഞപ്പോള്‍ സേതുലക്ഷ്മി പറഞ്ഞു “ഹാവൂ! സമാധാനമായി. നമ്മളാദ്യം സംശയിച്ചതുപോലുള്ള ബന്ധമൊന്നും മഞ്ജുവും വിനയനുമായി ഇല്ലാത്ത സ്ഥിതിക്ക് അയാളിവിടെ താമസിക്കുന്നത് ശരിയല്ലെന്നൊരു വേവലാതി എനിക്കുമുണ്ടായിരുന്നു. മഞ്ജുവിനും അടുത്ത വർഷം പോസ്റ്റ്‌ഗ്രാജ്വേഷന് ചേരണമെന്നാണ് ആഗ്രഹം എന്നല്ലേ പറഞ്ഞത്?”

“മറ്റൊരാഗ്രഹംകൂടി അവള്‍ക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്”

“എന്താഗ്രഹം?” സേതുലക്ഷ്മി ആശയക്കുഴപ്പത്തിലായി.

“നീ അവിടെയിരിക്ക്, തീര്‍ച്ച പറയാനാകില്ലെങ്കിലും ഞാന്‍ പറയാം.” ഉണ്ണിത്താന്‍ പറഞ്ഞു.

മഞ്ജുവപ്പോള്‍ മുകളിലെ ലോബിയിലായിരുന്നു. ടിവി ഓണ്‍ ചെയ്ത് റിമോട്ടില്‍ ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നതല്ലാതെ ഒന്നിലും ശ്രദ്ധയൂന്നാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.

വിനയന്‍റെ ജോലിക്കാര്യം വറീത് ചേട്ടന്‍ അറിയിച്ചത് മുതല്‍ വല്ലാത്തൊരു മ്ലാനത അവളെ വിവശയാക്കി. ഈ വാര്‍ത്ത‍ വിനയന്‍ സാറിന് വളരെ സന്തോഷിപ്പിക്കും എന്നതില്‍ സംശയമില്ല. സാറിന്‍റെ ശുഭാകംക്ഷി എന്ന നിലക്ക് സാറിന്‍റെ നേട്ടത്തില്‍ തനിക്കും സന്തോഷം തോന്നേണ്ടതാണ്. പക്ഷെ നഷ്ടബോധംകൊണ്ട് മനസ്സ് നീറുകയാണിപ്പോള്‍.

സാറിന് ഡാഡിയുടെ എസ്റ്റേറ്റില്‍ ഒരുജോലി കൊടുത്താല്‍ സാറിവിടം വിട്ട് പോകില്ലല്ലോ എന്നാശ്വസിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് എല്ലാ കണക്കുകൂട്ടലുകളും കീഴ്മേല്‍ മറിച്ചുകൊണ്ട് വറീത് ചേട്ടന്‍റെ ഫോണ്‍ എത്തുന്നത്.

രാത്രി കുറെ വൈകിയാണ് വിനയന്‍ കുട്ടിക്കാനത്തുനിന്ന് മടങ്ങി എത്തിയത്. ഉണ്ണിത്താനും സേതുലക്ഷ്മിയും ഉറക്കമായിക്കഴിഞ്ഞിരുന്നു.

വിനയന്‍ എത്തിയ ഉടനെ മഞ്ജു അറിയിച്ചു “വിനയന്‍സാറിന് ആ ജോലി കിട്ടിയെന്ന് വറീത് ചേട്ടന്‍ വിളിച്ചറിയിച്ചു.” വിനയന്‍റെ മുഖമപ്പോള്‍ ആഹ്ലാദംകൊണ്ട് തുടുത്തുപോയി.

“ഓര്‍ഡര്‍ സാറിന്‍റെ വീട്ടഡ്രസ്സില്‍ എത്തിയിട്ടുണ്ടെന്ന്. ഒരാഴ്ചക്കുള്ളില്‍ ജോയിന്‍ ചെയ്യണമെന്നാ പറഞ്ഞത്. നാളെ കോളേജിലേക്ക് ഒന്ന് വിളിക്കണമെന്ന് വറീത് ചേട്ടന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.”

“എന്‍റെ വീട്ടില്‍ എല്ലാവര്‍ക്കും വലിയ സന്തോഷമായിട്ടുണ്ടാകും. പിന്നെന്തൊക്കെയാ വറീത് ചേട്ടന്‍ പറഞ്ഞത്?”

“വേറൊന്നും പറഞ്ഞില്ല. മൂപ്പര് വലിയ സന്തോഷത്തിലായിരുന്നു. സാറിന് ഭക്ഷണം കഴിക്കണ്ടേ? എല്ലാം മേശപ്പുറത്തേക്ക് എടുത്തുവെച്ചിട്ടുണ്ട്.”

“എനിക്കൊന്നും കഴിക്കാന്‍ തോന്നുന്നില്ല. മഞ്ജു കഴിച്ചില്ലേ?”

“സാറെത്താന്‍ വെയ്റ്റ് ചെയ്യുകയായിരുന്നു.”

“ഹോ, സോറി! ശിവരാമകൃഷ്ണന്‍ എന്നെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി മൂക്കറ്റം തീറ്റിച്ചിട്ടാണ് വണ്ടി കയറ്റി വിട്ടത്. മഞ്ജു കഴിച്ചിട്ടുവരൂ. അപ്പോഴേക്കും ഞാനൊന്ന് കുളിച്ചിട്ട് വരാം.”

തന്‍റെ പിറകെ മഞ്ജുവും കോണികയറുന്നത് കണ്ടപ്പോള്‍ വിനയന്‍ ചോദിച്ചു “മഞ്ജുവെന്താ ഒന്നും കഴിക്കുന്നില്ലേ?”

“വിശപ്പ്‌ തോന്നുന്നില്ല.” സ്വന്തം റൂമിന് നേരെ നടന്നുകൊണ്ട് മഞ്ജു പറഞ്ഞു അവളുടെ പെരുമാറ്റത്തില്‍ ഇതുവരെ ഇല്ലാത്ത അകല്‍ച്ച തോന്നി വിനയന്.

കുളി കഴിഞ്ഞയുടനെ വിനയന്‍ ഉറങ്ങാന്‍ കിടന്നെങ്കിലും ഉറക്കം വഴിമാറി നിന്നതേയുള്ളൂ. ചിന്തകള്‍ കൂട് നഷ്ടപ്പെട്ട കിളിയെപ്പോലെ എവിടെയൊക്കെയോ പാറി നടന്നു.

വീട്ടില്‍ അച്ഛനും അമ്മയും വിമലയും തന്നെയും കാത്തിരിക്കുകയായിരിക്കും. നാളെ രാവിലെ തന്നെ മൂലക്കുളത്തേക്ക് പുറപ്പെടണം. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് മദ്രാസിലേക്കും. ഏതെങ്കിലും ലോഡ്ജില്‍ താമസ സൗകര്യം ഏര്‍പ്പടാകുന്നതുവരെ ഹോട്ടലില്‍ താമസിക്കേണ്ടിവരും.

ഭാവിപരിപാടികള്‍ ആലോചിക്കുന്നതിനിടയില്‍ തന്‍റെ ജീവിതത്തിന്‍റെ ഗതി മാറ്റി മറിച്ച സംഭവങ്ങളെക്കുറിച്ചും ഓര്‍ത്തുപോയി. അവസാനം വിധി തന്നെയെത്തിച്ചത് ഇവിടെയും.

ഹോട്ടലിലെ “പ്രേമനാടക”ത്തിന് പ്രതിഫലമായി മഞ്ജു തന്ന പണംകൊണ്ടാണ് മദ്രാസില്‍ ഇന്‍റര്‍വ്യൂവിന് പോകാന്‍ കഴിഞ്ഞത്. ഇല്ലെങ്കില്‍ ഈ ജോലി തനിക്കിന്നും ഒരു മരീചികയാകുമായിരുന്നു. മഞ്ജുവിനോട് തനിക്ക് വേറെയും കടപ്പാടുകളുണ്ട്… പിന്നെ എന്തെല്ലാമോ മോഹങ്ങളും… സ്വപ്നങ്ങളുമുണ്ട്.

ആ മോഹങ്ങള്‍ കയ്യെത്താനാകാത്ത ഉയരങ്ങളില്‍ ആണെന്നറിഞ്ഞിട്ടും അമ്പിളിമാമനെ കൈപ്പിടിയിലൊതുക്കാന്‍ ആഗ്രഹിക്കുന്ന ബാലനെപ്പോലെ ആശിച്ചുപോകുന്നു.

തുടക്കത്തില്‍ മഞ്ജുവിനോട് സംസാരിക്കാന്‍പോലും മടിയായിരുന്നു. പക്ഷെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവളുടെ സ്വകാര്യദുഃഖങ്ങള്‍ തന്‍റേതുകൂടിയായി. അപ്പോഴെല്ലാം സ്വയമറിയാതെ മനസ്സ് സ്വപ്നങ്ങള്‍ നെയ്തെടുക്കുകയായിരുന്നു… എല്ലാം വെറും പാഴ്ക്കിനാവുകള്‍.

ഒരു വിഷമവൃത്തത്തില്‍നിന്ന് രക്ഷനേടുവാനുള്ള ശ്രമത്തിനിടയില്‍ ഏതാനും പച്ചനോട്ടുകള്‍ പ്രതിഫലം വാങ്ങി അഭിനയിക്കാനെത്തിയ ഒരു നാടകനടനോടുള്ള നന്ദി മാത്രമേ മഞ്ജുവിന് തന്നോടുണ്ടാകാന്‍ വഴിയുള്ളൂ. ചെറിയൊരു ഉപകാരസ്മരണ മാത്രം. കാലം കടന്നുപോകുമ്പോള്‍ സാഹസികതയുടെ ഉദ്വേഗം നിറഞ്ഞ ഏതാനും ദിവസങ്ങളും ഹ്രസ്വമായ ഒരു സൗഹൃദത്തിന്‍റെ ഓര്‍മ്മകളും അവളുടെ മനസ്സില്‍നിന്ന് മാഞ്ഞുപോയേക്കാം. പക്ഷെ എന്നും തന്‍റെ ഓര്‍മ്മയുടെ താളുകളില്‍ ചുറുചുറുക്കുള്ള ഒരു പെണ്‍കുട്ടിയുടെ നിറം മങ്ങാത്ത ചിത്രമുണ്ടാകും.

അസ്വസ്ഥചിന്തകള്‍ പുകയുന്ന മനസ്സുമായി വിനയന്‍ ഉറങ്ങാനാകാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവസാനം ഉറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച് വാതില്‍ തുറന്ന് ലോബിയിലേക്ക് നടന്നു.

ലൈറ്റ് തെളിയിച്ചപ്പോള്‍ മച്ചിലേക്ക് നോക്കി തപസ്സിരിക്കുന്ന മഞ്ജു! വിഷാദം വഴിയുന്ന മുഖത്ത് കണ്ണീര്‍പാടുകള്‍.!

എതിരെയുള്ള സോഫയില്‍ ഇരുന്നുകൊണ്ട് വിനയന്‍ വ്യഗ്രതയോടെ ചോദിച്ചു. “എന്താ മഞ്ജു? എന്തിനാ കരയുന്നത്?”

വിങ്ങിപ്പൊട്ടിയുള്ള ഒരു കരച്ചിലായിരുന്നു അതിനുള്ള മറുപടി. അടുത്ത നിമിഷം കണ്ണുകള്‍ അമര്‍ത്തിതുടച്ചുകൊണ്ട് മഞ്ജു എഴുന്നേറ്റു. “ഞാനിപ്പോള്‍ വരാം.”

അവള്‍ മടങ്ങിവന്നത് നൂറു രൂപയുടെ ഒരു കെട്ട് നോട്ടുമായാണ്. അവളത് വിനയന്‍റെ നേരെ നീട്ടി. “ഇത് സാറ് വാങ്ങണം.”

“എനിക്കിത് വേണ്ട.”

“എന്താ വേണ്ടാത്തത്?”

“മഞ്ജു തന്ന പണം കൊണ്ടല്ലേ ഞാന്‍ ഇന്‍റര്‍വ്യുവിന് പോയത്. അല്ലെങ്കില്‍ എനിക്ക് ഈ ജോലി കിട്ടുമായിരുന്നില്ല. മഞ്ജു എനിക്ക് പല സഹായങ്ങളും ചെയ്തു കഴിഞ്ഞു. അതെല്ലാം തന്നെ ധാരാളമായി. അതൊന്നും ഞാന്‍ ഒരിക്കലും മറക്കില്ല.”

“സാറ് ചെയ്ത സഹായം എനിക്കും മറക്കാനാവില്ല. വലിയൊരു ചതിക്കെണിയില്‍ നിന്നാണെന്നെ സാറ് രക്ഷിച്ചത്‌. എനിക്ക്… എനിക്ക് സാറിനെ ഒരിക്കലും മറക്കാനാവില്ല… ഒരിക്കലും…” മഞ്ജുവിന്‍റെ കണ്ണുകള്‍ വീണ്ടും സജലങ്ങളായി.

“ഉറപ്പാണോ?” അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയോടെ വിനയന്‍ ചോദിച്ചു.

അവള്‍ മുഖമുയര്‍ത്തി വിനയന്‍റെ കണ്ണുകളിലേക്ക് നോക്കി. അവയിലെ പ്രേമസന്ദേശം ഒരു മയില്‍‌പീലിതുമ്പുപോലെ അവളുടെ വ്യഥകളെ മായ്ച്ചു കളഞ്ഞു.

ഒരു പൂവിതളിനെ എന്നോണം അവളുടെ കവിളില്‍ തഴുകിക്കൊണ്ട് സ്നേഹത്തിന്‍റെ നിറവോടെ വിനയന്‍ പറഞ്ഞു “മഞ്ജു ഇനി പോയി ഉറങ്ങിക്കോളൂ. ഗുഡ് നൈറ്റ്.”

പിറ്റേന്ന് രാവിലെ വിനയനെ യാത്രയാക്കാന്‍ ഉണ്ണിത്താനും സേതുലക്ഷ്മിയും മഞ്ജുവിനോടൊപ്പം ഉമ്മറത്തുണ്ടായിരുന്നു.

ഉണ്ണിത്താന്‍ ചോദിച്ചു. “വിനയന്‍ എന്നാണിനി ഇങ്ങോട്ടൊക്കെ?”

വിനയന്‍ മറുപടി പറയാന്‍ തുടങ്ങും മുന്‍പുതന്നെ മഞ്ജു ഇടയില്‍ കയറി പറഞ്ഞു “മദ്രാസിലേക്ക് പുറപ്പെടുന്നതിന്‍റെ തലേന്ന്.”

സംശയം തുളുമ്പുന്ന സ്വരത്തില്‍ ഉണ്ണിത്താന്‍ ചോദിച്ചു “ശരിയാണോ വിനയാ?”

മഞ്ജുവിന്‍റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് വിനയന്‍ മറുപടി നല്‍കി “അതെ.”

(അവസാനിച്ചു)

Continue reading ഇഷ്ടാനിഷ്ടങ്ങൾ- അവസാനഭാഗം

Story: ഭഗ്നാവശേഷം

വസുമതിയേടത്തി കണ്ണാടി നോക്കാറേയില്ല. വർഷങ്ങളായി അവരത് നിർത്തിയിട്ട്. കുളി കഴിഞ്ഞ് തള്ളവിരൽ പിന്നിലേയ്ക്ക് അല്പം മടക്കി തലമുടി കൃത്യമായി വകഞ്ഞിടാൻ അവർക്കറിയാം. പെട്ടിയുടെ അകത്തെ കള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന സ്പോ‍ഞ്ചുപൊട്ട് നെറ്റിയിൽ പുരികങ്ങളുടെ നേരെ മുകളിൽ തൊടുന്നത് കണ്ണാടി ഇല്ലാതെ തന്നെയാണ്. ഇത്രയും കൊണ്ട് ഒരുക്കവും കഴിഞ്ഞു.

ഭൂലോകത്ത് പെണ്ണായി പിറന്നവരിൽ സ്വന്തം മുഖം കണ്ണാടിയിൽ കാണാനിഷ്ടപ്പെടാത്തവരായി ആരെങ്കിലും കാണുമോ? കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി… എന്നാണ് ഗാനം പോലും. തന്‍റെ മുഖം കണ്ണാടിയിൽ പ്രതിഫലിക്കുന്നതു നോക്കി തീർച്ചയായും ഒരു കാലത്ത് വസുമതി ഏടത്തി മന്ദഹസിച്ചിരുന്നു. നല്ല പ്രായം കഴിഞ്ഞു പോയി എന്നതു കൊണ്ടല്ല അവർ കണ്ണാടികളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചത്. മറിച്ച് അവ അവരോട് ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോഴാണ്. കണ്ണാടികൾ അവരോട് ആദ്യകാല രൂപമാണ് ചോദിക്കുന്നത്. നീതിയുടെ പര്യായമായി മാറിയ ജഡ്ജിയുടെ കുപ്പായത്തിനുള്ളിൽ നിന്നും അതെങ്ങനെയുണ്ടാക്കാനാണ്? ആ വ്യക്തി പ്രഭാവമല്ലാതെ അവരുടെ സൗന്ദര്യം മാത്രം ആരെങ്കിലും അല്ലെങ്കിൽത്തന്നെ നോക്കുമോ? കാലത്തിന്‍റെ എഴുത്തുകുത്തുകൾ ചുളിവുകളുടെ രൂപത്തിൽ ആ മുഖത്ത് ഇനിയും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.

അവരെത്രയോ ഉയരെയാണ്. ചിന്തകളിലും പെരുമാറ്റത്തിലും സ്വരത്തിൽ പോലും ഔന്നത്യം പുലർത്തുമ്പോൾ ആരാധനയോടെയല്ലാതെ എങ്ങനെ കാണും അവരെ?

വസുമതിയേടത്തിക്ക് അന്ന് നല്ല തിരക്കായിരുന്നു. ഒരു യുവതി കത്തിക്കരിഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീധനപീഡന ബലിയർപ്പണത്തിന്‍റെ ദാരുണമായ കഥനം. ഇത്തരം കാര്യങ്ങൾ കാലത്തെ അതിജീവിക്കുന്നവയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വസുമതിയേടത്തി അതേക്കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും സങ്കടകരം. സംഭവത്തെക്കുറിച്ച് പോലീസന്വേഷണം നടത്താതിരിക്കാനും, വാർത്തകൾ ഒളിപ്പിക്കുന്നതിനും പ്രതികളായ ഭർതൃമാതാവിനേയും പിതാവിനേയും മറച്ചു വയ്ക്കുന്നതിനുമായി ദിവസം മുഴുവൻ ഫോണ് ചെയ്യുകയായിരുന്നവർ.

സ്വധീനം തന്നെയാണ്. തെളിവ് നശിപ്പിച്ച് ഒളിവിൽ പോയി എന്ന വാർത്ത തെറ്റാണെന്ന് അടുത്ത ദിവസം പത്രങ്ങൾ പറഞ്ഞു. തീ കൊളുത്തി കൊന്നവരെ സംരക്ഷിക്കാൻ തനിക്കുള്ള മുഴുവൻ സ്വാധീനവും ജീവിതത്തിലാദ്യമായി വസുമതിയേടത്തി ഉപയോഗിച്ചു. പത്രങ്ങൾ, പോലീസ്, ഡോക്ടർ, ഭരണരംഗം ഇങ്ങനെയെല്ലായിടത്തും അവർക്ക് പിടിപാടുണ്ട്.

സ്ത്രീകളുടെ നേരെയുണ്ടാകുന്ന ഏതൊരാക്രമണത്തെയും നഖശിഖാന്തമെതിർക്കുന്ന വസുമതിയേടത്തി ഇത്തവണ ഈ നിഷ്ഠൂരകൃത്യം ചെയ്തവരെ സഹായിക്കുവാൻ മുതിരുന്നതെന്താണെന്ന് ചിന്തിക്കാത്തതായി ആരും ഇല്ല.

കൊല്ലപ്പെട്ട യുവതിക്ക് 25 വയസ്സ് പ്രായം. വിവാഹിത, വീട്ടമ്മ. ഭർത്താവിന് ജോലിയൊന്നുമില്ല. അവശരായ ഭർതൃമാതാവും പിതാവും. ഇത്തരമൊരു വീട്ടിൽ വഴക്കുകൾ സ്വാഭാവികമായിരിക്കുമെന്ന് ആരും പറയേണ്ട കാര്യമില്ലല്ലോ? ഭർത്താവിന്‍റെ ജ്യേഷ്ഠനാണ് വീട്ടുചെലവുകൾ നോക്കുന്നത്. തുച്ഛമായ വരുമാനം കൊണ്ട് രണ്ടുപ്പേരുള്ള കുടുംബം തന്നെ കഴിയാന് ബുദ്ധിമുട്ടാണ്. അപ്പോഴാണ് അച്ഛനുമമ്മയ്ക്കും അനിയനും ഭാര്യയ്ക്കുമൊക്കെ ചെലവിനു കൊടുക്കുന്നത്. മരുമോൾ തുന്നൽപ്പണിക്ക് ഏറെ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജീവിതം മടുത്തപ്പോൾ അവൾ കീടനാശിനിക്കുപ്പിയുടെ സഹായം തേടി. ആദ്യം വിഷം കഴിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി, അവൾ ചാരമായി മാറി.

നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം കാണുമ്പോൾ പോലും പോലീസുകാർ ബഹുമാനം കൊണ്ട് ശിരസ് നമിച്ചു പോകും. സംഭവത്തെപ്പറ്റി പത്രങ്ങളിൽ പിന്നീട് ഒരു റിപ്പോർട്ടു പോലും വന്നില്ല. അല്ലെങ്കിൽ വരുത്തിയില്ല.

അവളുടെ ഹൃദയം തകർന്ന മാതാപിതാക്കൾ എത്തി. അവരും അമ്മായി അച്ഛനമ്മമാരും ചേർന്ന് എല്ലാവരും കൂടെ പൊട്ടിപ്പൊട്ടി കരഞ്ഞു. അനാഥനായ അവളുടെ കു‍ഞ്ഞിനുമേലും അശ്രുപൂക്കൾ അടർന്നു വീണു. ഇത്ര ചെറുപ്പത്തിൽ തന്നെ വിഭാര്യനായിത്തീർന്ന അവളുടെ ഭർത്താവിനെ കാണുമ്പോൾ ആരുടെയും കരളലി‍ഞ്ഞു പോകും. താമസിയാതെ മറ്റൊരു വിവാഹം കഴിക്കണമെന്ന് എല്ലാവരും ഉപദേശിച്ചു. എല്ലാ രണ്ടാനമ്മമാരും ചീത്തയായിരിക്കയൊന്നുമില്ല. അയാൾക്ക് ഭാര്യയുടെ ആവശ്യമില്ലെങ്കിലും കുഞ്ഞിന് അമ്മയുടെ ആവശ്യമുണ്ടല്ലോ?

അത് പരിഗണിക്കണ്ടേ?

അങ്ങനെ മാലോകരുടെ ഇച്ഛപ്രകാരം മാത്രമാണ് രണ്ടാം വിവാഹം നടന്നത്. അന്ന് വസുമതിയേടത്തിയുടെ വകയായി ഏവർക്കും മിഠായിവിതരണം ഉണ്ടായിരുന്നു. എനിക്കും കിട്ടി ഒരെണ്ണം. കാരണം അവരുടെ കുഞ്ഞാങ്ങളയുടെ കല്യാണമല്ലേ? ഇത്തരം നാണയങ്ങളുടെ മറുവശം കാണണമെങ്കിൽ വസുമതിയേടത്തിയെപ്പോലെ ബുദ്ധിയും വിവരവും ചിന്താശേഷിയും ഉണ്ടായിരിക്കണം.

ഞാൻ മരിക്കും. എന്നാലും നിങ്ങളെ ഒറ്റയൊരെണ്ണത്തിനെ വെറുതെ വിടില്ല ഞാൻ. ഈ നാട്ടിൽ സത്യത്തിനും നീതിക്കും ഇപ്പോഴും വിലയുണ്ട്. മരിക്കുന്നവർക്ക് വെറുതെയങ്ങ് മരിച്ചാൽ മതി. ബാക്കിയുള്ളവർ എന്തൊക്കെ സഹിക്കണം? ഈ കുരുന്നുകുട്ടിയുടെ കാര്യമോ?

കണ്ടുമറന്ന ഒരു സീരിയൽ രംഗം എനിക്കോർമ്മ വരുന്നു. ഉറക്കമില്ലായ്മയെപ്പറ്റിയായിരുന്നത്.

ഉറങ്ങാതെ എന്തു ചിന്തിച്ചു കൊണ്ടു കിടക്കുന്നു?

ഒന്നുമില്ല.

എന്തെങ്കിലും വിഷമതകളുണ്ടോ?

ഇല്ലേയില്ല.

ഭർത്താവിൽ നിന്നെന്തെങ്കിലും ബുദ്ധിമുട്ട്?

ഒരിക്കലുമില്ല.

എന്തെങ്കിലും കാര്യം മനസ്സിനെ അലട്ടുന്നുണ്ടോ? ഉറക്കം മാത്രമില്ലെന്നോ?

ജീവിതത്തിൽ യാതൊരുവിധ വിഷമതകളും ഇല്ലാഞ്ഞിട്ടും ഒരു വ്യക്തിക്ക് ഉറക്കം കിട്ടുന്നില്ല. ഭർത്താവിൽ നിന്ന്, കുടുംബത്തിൽ നിന്ന് ഈ ലോകത്തിൽ നിന്നു തന്നെ ഒരു ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുമില്ല. എന്നിട്ടും ഉറക്കമില്ല. പെണ്ണിന് ഉറക്കമില്ലായ്മയുണ്ടല്ലോ ചികിത്സിക്കണമെന്ന് അവളുടെ അമ്മ അമ്മായിയമ്മയോട് ഒരു തവണ ആവശ്യപ്പെട്ടതാണ്. നോട്ടും എണ്ണിക്കൊടുത്തു. രാത്രി ഉറക്കമില്ലെങ്കിൽ പകലുറങ്ങിക്കോളും. കുറച്ചുനേരമെങ്കിലും. അവളെ അമ്മ വീട്ടിലേക്കു കൊണ്ടുപോയാൽ പണിയൊക്കെ ആരുചെയ്യും. ഭയങ്കര കൗശലക്കാരി തന്നെ.

എല്ലാ പണികളും അവൾ ഒറ്റയ്ക്കാണ് ചെയ്യുന്നത്. അമ്മായിയമ്മ ജ്യേഷ്ഠത്തിയെ കൈവെള്ളയിലാണ് കൊണ്ടുനടക്കുന്നത്. കെട്ടിക്കൊണ്ടുവന്ന അന്നു മുതൽ അവൾ മാടിനെപ്പോലെ പണിയെടുക്കുന്നതാണ്. പകൽ മുഴുവൻ വീട്ടുപണി. രാത്രി മുഴുവൻ അമ്മായിയമ്മയുടെ കാലുതിരുമ്മൽ. അവളെ ഉറക്കരുതെന്ന ഒറ്റ ഉദ്ദേശ്യമേയുള്ളൂ. എന്താ ചെയ്ക? എന്തൊക്കെ ഭക്ഷണ സാധനങ്ങൾ വീട്ടിലുണ്ടെങ്കിലും അവൾക്ക് പഴങ്കഞ്ഞി മാത്രം മതി. പാല് വീട്ടിലെല്ലാവരും കുടിക്കും. പക്ഷേ അവൾക്കിഷ്ടമല്ല. വസുമതിയേടത്തി ദീർഘനിശൊസമുതിർത്തു.

അവരുടെ വ്യക്തിത്വത്തിന്‍റെ ജ്വാല പകർന്നിരുന്ന ഓജസ് കുറഞ്ഞു. ലക്ഷ്യങ്ങളുടെ ശേഖരം ചികയുമ്പോൾ സ്വാർത്ഥതയുടെ കാഷ്ഠങ്ങൾ, നിങ്ങൾ തന്നെ പറയൂ, വസുമതിയേടത്തി പിന്നെയെങ്ങനെ കണ്ണാടിയിൽ നോക്കും?

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 20

പിറ്റേന്ന് രാവിലെ പത്തുമണിയായപ്പോള്‍ മഞ്ജു ബാങ്കിലേക്ക് വിളിച്ചന്വേഷിച്ചു. സേതു ലക്ഷ്മി ബാങ്കിലെത്തിയിട്ടില്ലെന്നാണ് ഫോണ്‍ ഓപ്പറേറ്റര്‍ അറിയിച്ചത്. അര മണിക്കൂറിനുശേഷം വീണ്ടും വിളിച്ചപ്പോഴും അതേ മറുപടി തന്നെ.

സേതുലക്ഷ്മിയുടെ പിഎയെ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു. “മാഡമെന്താ വൈകുന്നേന്നറിയില്ല. ഇന്നലെ ലീവിന്‍റെ കാര്യമൊന്നും പറഞ്ഞില്ലായിരുന്നു.”

സേതുലക്ഷ്മി താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള്‍ വാര്‍ഡനില്‍ നിന്ന് ലഭിച്ച വിവരം അതിരാവിലെ സേതുലക്ഷ്മി ടാക്സിയില്‍ എങ്ങോട്ടോ പോയെന്നാണ്.

സേതുലക്ഷ്മിയുടെ സെല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണിന്‍റെ റിംഗ് കേട്ടെങ്കിലും മഞ്ജു ഹലോ മമ്മി എന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടാകുകയും ചെയ്തു.

കുറച്ചുകഴിഞ്ഞപ്പോള്‍ ധര്‍മ്മേന്ദ്രന്‍റെ ഫോണ്‍ വന്നു. “കുഞ്ഞേ, കൊച്ചമ്മ ഇങ്ങോട്ടെത്തിയിട്ടുണ്ട്. സാറിന്‍റെ കട്ടിലിലിരുന്ന് എന്തൊക്കെയോ സംസാരിക്കുവാ.”

കത്തുന്ന നെഞ്ചിലേക്ക് മഞ്ഞുപൊഴിയും പോലെ തോന്നി മഞ്ജുവിന്. മമ്മി ഡാഡിയുടെ അടുത്തെത്തിയിരിക്കുന്നു. അവര്‍ തമ്മിലുള്ള പിണക്കം അവസാനിച്ചിരിക്കുന്നു!

“ഡാഡിക്കിപ്പോള്‍ എങ്ങനെയുണ്ട്?”

“പനി മാറി. എങ്കിലും നല്ലക്ഷീണമുണ്ട്. ഭക്ഷണത്തിന് തീരെ രുചി തോന്നുന്നില്ലെന്നാ പറയുന്നേ.”

“ഡാഡിക്ക് കോഡ് ലെസ് ഒന്ന് കൊടുക്കാമോ? എനിക്ക് ഡാഡിയോട് സംസാരിക്കണം.”

“കൊടുക്കാം കുഞ്ഞേ” ധര്‍മ്മേന്ദ്രന്‍ അനുഭാവത്തോടെ പറഞ്ഞു.

മഞ്ജു പ്രതീക്ഷയോടെ ഉണ്ണിത്താന്‍റെ സ്വരത്തിനായി കാതോര്‍ത്ത് നില്‍ക്കുമ്പോള്‍ വീണ്ടും ധര്‍മ്മേന്ദ്രന്‍റെ പതിഞ്ഞ സ്വരം കേട്ടു. “കൊച്ചമ്മ സാറിനോടെന്തൊക്കെയോ പതം പറച്ചിലും കരച്ചിലും ഒക്കെയാ. അതുകൊണ്ട് ഞാന്‍ മിണ്ടാതിങ്ങ് പോന്നു. ശിവരാമകൃഷ്ണന്‍ സാറിവിടെയുണ്ട്‌. കൊടുക്കണോ?”

“ഞാന്‍ പിന്നെ വിളിച്ചോളാം.” മഞ്ജു ഫോണ്‍ തിരികെ ക്രേഡിലില്‍ വെച്ചശേഷം മുകളിലേക്ക് ചെന്നു.

വിനയന്‍ ലോബിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. മഞ്ജു അത്യാഹ്ലാദപൂര്‍വ്വം അറിയിച്ചു. “മമ്മി പീരുമേട്ടിലെത്തിയിട്ടുണ്ടെന്ന് ധര്‍മ്മന്‍ചേട്ടന്‍റെ ഫോണുണ്ടായിരുന്നു.”

“അപ്പോള്‍ മഞ്ജുവിന്‍റെ ഡാഡിയും മമ്മിയും തമ്മിലുള്ള പിണക്കം അവസാനിച്ചുവെന്നര്‍ത്ഥം. ഇനി മഞ്ജുവും മമ്മിയും തമ്മിലുള്ള പിണക്കം കൂടി രഞ്ജിപ്പിലായാല്‍ പ്രശ്നം തീരുമല്ലോ”

“എന്ന് തീര്‍ത്തു പറയാനാവില്ല സര്‍. വീണ്ടും മുരളിയുടെ കാര്യം പറഞ്ഞ് മമ്മി പിടിവാശി തുടങ്ങിയാലോ? പിന്നെ മറ്റൊരു പ്രശ്നം. ഡാഡി ഹോസ്പിറ്റലില്‍ ആയിരുന്നപ്പോള്‍ ശുശ്രൂഷിച്ചിരുന്നത് ശിവരാമേട്ടനായിരുന്നല്ലോ. ആ ഉപകാരസ്മരണയില്‍ ഡാഡിക്കും മമ്മിക്കും ശിവരാമേട്ടനോട് ഒരലിവ് തോന്നിയാല്‍ വീണ്ടും സംഗതികള്‍ കുഴയും.”

“അപ്പോള്‍ എനിക്കുടനെ ഇവിടെനിന്ന് മടങ്ങാന്‍ സാധിക്കില്ലെന്നാണോ?”

“സാര്‍ രണ്ടുമൂന്ന് ദിവസവുംകൂടി ക്ഷമിക്കണമെന്നാണ് എന്‍റെ അപേക്ഷ.”

പിറ്റേന്ന് രാവിലെ ഉണ്ണിത്താനും സേതുലക്ഷ്മിയും ശിവരാമകൃഷ്ണനും അയാളും കാഞ്ഞിരപ്പിള്ളിക്ക് പുറപ്പെടുകയാണെന്ന സന്ദേശവുമായി ധര്‍മ്മേന്ദ്രന്‍റെ ഫോണെത്തി.

ഡാഡിയും മമ്മിയും മടങ്ങിവരുകയാണെന്നറിഞ്ഞപ്പോള്‍ മഞ്ജുവിന് സന്തോഷം തോന്നിയെങ്കിലും അവരെ നേരിടാന്‍ അല്പം സങ്കോചവും തോന്നി. തന്‍റെ വിവാഹ വിളംബരം കൊണ്ട് അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന മനസിക ആഘാതത്തെക്കുറിച്ചോര്‍ത്തപ്പോള്‍ അപരാധബോധത്താല്‍ മനസ്സ് നീറി.

ഉണ്ണിത്താനും മറ്റും വീട്ടിലെത്തിയപ്പോള്‍ സന്ധ്യയായി. ഡാഡി വല്ലാതെ ക്ഷീണിതനാണെന്ന് മഞ്ജു ശ്രദ്ധിച്ചു. സേതുലക്ഷ്മിയുടെ ചുമലില്‍ ചാഞ്ഞ് മെല്ലെ ഉമ്മറപ്പടികള്‍ കയറുന്ന ഉണ്ണിത്താനെ കണ്ടപ്പോള്‍ മഞ്ജുവിന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.

ശിവരാമകൃഷ്ണനും ധര്‍മ്മേന്ദ്രനും കാറിന്‍റെ ഡിക്കിയില്‍നിന്നും സൂട്ട്കേസുകളും മറ്റും എടുത്തുവെക്കുകയായിരുന്നു. പെട്ടെന്ന്, ക്ഷീണംകൊണ്ട് കാല് കുഴഞ്ഞ് ഉണ്ണിത്താന്‍ വീഴാന്‍ ഭാവിച്ചു. അദ്ദേഹത്തെ വീഴ്ചയില്‍നിന്ന് രക്ഷിക്കാനുള്ള സേതുലക്ഷ്മിയുടെ ശ്രമവും വിഫലമായി. അപ്പോഴേക്കും ചവിട്ടുപടിയുടെ ഓരത്ത് ഒതുങ്ങി നിന്നിരുന്ന വിനയന്‍ മുന്നോട്ടാഞ്ഞ്‌ ഉണ്ണിത്താനെ താങ്ങിപ്പിടിച്ചു. വാടിയ ചീരത്തണ്ടുപോലെ തളര്‍ന്നുപോയ ശരീരം താങ്ങിയെടുത്തുകൊണ്ട്‌ വിനയന്‍ അകത്തേക്ക് നടന്നു. ബെഡ്റൂമിലെ കട്ടിലില്‍ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ അദ്ദേഹത്തെ കിടത്തി.

അര്‍ദ്ധപ്രജ്ഞയിലെന്നപോലെ ഉണ്ണിത്താന്‍റെ കൃഷ്ണമണികള്‍ കണ്‍പോളകള്‍ക്കുള്ളിലേക്ക് വലിഞ്ഞു. “ഡാഡി” എന്ന് വിളിച്ച് വിതുമ്പിക്കരഞ്ഞുകൊണ്ട് മഞ്ജു ഉണ്ണിത്താനെ കുലുക്കിവിളിച്ചു. സേതുലക്ഷ്മിയപ്പോള്‍ പരിഭ്രാന്തികൊണ്ട് നടുങ്ങി നില്‍ക്കുകയായിരുന്നു

അപ്പോഴേക്കും മഞ്ജുവിന്‍റെ നിലവിളികേട്ട് ധര്‍മ്മേന്ദ്രനും ശിവരാമകൃഷ്ണനും അങ്ങോട്ടോടി വന്നു. വിനയന്‍ വാഷ്ബേസിനില്‍നിന്ന് അല്പം വെള്ളമെടുത്ത് മുഖത്ത് തളിച്ചപ്പോള്‍ ഉണ്ണിത്താന്‍റെ മുഖപേശികള്‍ ഒന്നയഞ്ഞു. കണ്‍പോളകള്‍ ചിമ്മി തുറക്കപ്പെട്ടു. കൃഷ്ണമണികള്‍ സാധാരണനിലയിലായി.

“ധര്‍മ്മാ, നീ അമ്മാമക്ക് വേഗം ഒരു ചായയുണ്ടാക്കി കൊണ്ടുവാ. വായക്ക് രുചിയില്ലാന്ന് പറഞ്ഞ് അമ്മാമ ശരിക്ക് ഭക്ഷണം കഴിക്കുന്നില്ല. അതാ ഇത്ര ക്ഷീണം.”

ധര്‍മ്മേന്ദ്രന്‍ ചായയുമായി എത്തിയപ്പോള്‍ സേതുലക്ഷ്മി അത് അല്പാല്പമായി ഉണ്ണിത്താന്‍റെ വായില്‍ ഒഴിച്ചു കൊടുത്തു. മതിയെന്ന് പറഞ്ഞിട്ടും സേതുലക്ഷ്മി നിര്‍ബ്ബന്ധിച്ച്‌ ഉണ്ണിത്താനെ ചായ കുടിപ്പിക്കുന്നത് കണ്ടപ്പോള്‍ മഞ്ജുവിന്‍റെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു. തന്‍റെ ഡാഡിയും മമ്മിയും തമ്മില്‍ പണ്ടത്തേക്കാള്‍ രമ്യതയിലാണെന്ന് തോന്നി അവള്‍ക്ക്.

അപ്പോഴെല്ലാം ഉണ്ണിത്താന്‍റെ മിഴികള്‍ വിനയനെ തേടിയെത്തുന്നത് മഞ്ജു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സേതുലക്ഷ്മിയുടെ നോട്ടവും ഇടയ്ക്കിടെ വിനയന്‍റെ നേരെ പാറിവീഴുന്നുണ്ട്.

ക്ഷീണം അല്പം ഭേദമായപ്പോള്‍ ഉണ്ണിത്താന്‍ വിനയനെ അടുത്തേക്ക് വിളിച്ചു. “വിനയനെക്കുറിച്ച് സേതു എന്നോട് പറഞ്ഞു. താങ്ക് യു, താങ്ക് യു വെരിമച്ച്.”

ഇത്രയും സൗമ്യമായൊരു പെരുമാറ്റം ഉണ്ണിത്താനില്‍ നിന്ന് വിനയന്‍ പ്രതീക്ഷിച്ചിരുന്നില്ല. വലിയൊരു പ്രതിസന്ധി തരണം ചെയ്തതുപോലുള്ള ആശ്വാസം തോന്നി അയാള്‍ക്ക്.

“എക്സാംസ് എല്ലാം ഈസി ആയിരുന്നോ മോളെ?” ഉണ്ണിത്താന്‍ മഞ്ജുവിനോട് ചോദിച്ചു.

“ആയിരുന്നു ഡാഡി.” ഗദ്ഗദത്താല്‍ അവളുടെ സ്വരമിടറി.

“നിന്നോടെനിക്ക് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. വല്ലാത്ത ക്ഷീണം. എല്ലാം നാളെയാകാം.”

മുകളിലെ ലോബിയില്‍ ഇരിക്കുമ്പോള്‍ മഞ്ജു ആശ്വാസത്തോടെ പറഞ്ഞു. “വലിയൊരു ടെന്‍ഷന്‍ തീര്‍ന്നു. ഡാഡി എന്നെ ശകാരിക്കുമെന്നാ ഞാന്‍ വിചാരിച്ചത്.”

വിനയന്‍റെ മുഖത്തും ആശങ്കകള്‍ അവസാനിച്ചതിന്‍റെ ആശ്വാസമുണ്ടായിരുന്നു. “എന്നോട് ഉടനെ സ്ഥലം വിടാന്‍ പറയുമെന്നായിരുന്നു ഞാന്‍ വിചാരിച്ചത്.”

“അങ്ങനെയാരെങ്കിലും ഒന്ന് പറയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ സ്ഥലം വിടാന്‍ അല്ലെ?”

വിനയന്‍ എന്തോ പറയാന്‍ ഭാവിച്ചെങ്കിലും പിന്നെ വേണ്ടെന്നുവെച്ചു. അയാളുടെ കണ്ണുകള്‍ ഒരു നിമിഷത്തേക്ക് മഞ്ജുവിന്‍റെ മുഖത്ത് തങ്ങിനിന്നു. ആ കണ്ണുകളിലപ്പോള്‍ എന്തോ നിഗൂഢഭാവം മിന്നിമാഞ്ഞു.

ശിവരാമകൃഷ്ണനപ്പോള്‍ അവിടേക്ക് വന്നു. “വിനയനെ ഒന്ന് പരിചയപ്പെടാമെന്ന് കരുതി വന്നതാണ്‌ ഞാന്‍. നിങ്ങള്‍ക്ക് ശല്യമാകില്ലല്ലോ?”

“ഹേയ്, ഇല്ല. യു ആര്‍ മോസ്റ്റ്‌ വെല്‍കം” വിനയന്‍ പുഞ്ചിരിയോടെ അയാളെ സ്വാഗതം ചെയ്തു.

തികച്ചും സൗഹാര്‍ദ്ദപരമായിരുന്നു അയാളുടെ പെരുമാറ്റം. “ഞാനിവളുടെ തിരസ്ക്കരിക്കപ്പെട്ട മുറചെറുക്കനാണ്. എങ്കിലും വിനയനോടെനിക്ക് ശത്രുതയൊന്നുമില്ല കേട്ടോ.” അങ്ങനെ സ്വയം പരിചയപ്പെടുത്തിയശേഷം വിനയന്‍റെ കൈപിടിച്ച് കുലുക്കിക്കൊണ്ട്‌ അയാള്‍ ലാഘവത്തോടെ കുലുങ്ങി ചിരിച്ചു.

പിന്നെ മഞ്ജുവിനോട് ആവശ്യപ്പെട്ടു. “പീരുമേട്ടീന്ന് പുറപ്പെടുന്നതിന് മുന്‍പ് മൃഷ്ടാന്നം കഴിച്ചതാണ്. അതുകൊണ്ട് വയറ് കാലി. നീ പോയി ആ പെണ്ണിനോട് ചായേം എന്തെങ്കിലും സ്നാക്കും ഉണ്ടാക്കാന്‍ പറയ്.”

മഞ്ജു അടുക്കളയിലേക്ക് ചെന്നപ്പോള്‍ മണ്ഡോദരിയെ സഹായിച്ചുകൊണ്ട് ധര്‍മ്മേന്ദ്രനും അവിടെയുണ്ട്.

“ശിവരാമേട്ടന്‍ ചായേം എന്തെങ്കിലും പലഹാരോം ഉണ്ടാക്കാന്‍ പറഞ്ഞു.” മഞ്ജു നിര്‍ദ്ദേശം നല്‍കി.

“വിനയന്‍ സാറിന് എന്താ ഇഷ്ടം? അതുണ്ടാക്കാം.”

“ശരിയാ. ഇനി സാറിന്‍റെ ഇഷ്ടമല്ലേ നോക്കേണ്ടത്?” ധര്‍മ്മേന്ദ്രനും ആ അഭിപ്രായത്തോട് യോജിച്ചു.

“തല്ക്കാലം വേഗത്തില്‍ ഉണ്ടാക്കാവുന്നതെന്തെങ്കിലും മതി.”

“എങ്കി വെജ്പക്കോഡയുണ്ടാക്കാം.”

“നീ മാവ് റെഡിയാക്കിക്കോ. ഞാന്‍ സവാള കട്ട് ചെയ്യാം.”

“വേണ്ട, ചേട്ടാ. ചേട്ടന്‍റെ കണ്ണെരിയും.” മണ്ഡോദരി ധര്‍മ്മേന്ദ്രന്‍റെ നേരെ കടക്കണ്ണെറിഞ്ഞുകൊണ്ട് കുണുങ്ങി.

ചിരിയടക്കിക്കൊണ്ട് മഞ്ജു വീണ്ടും മുകളിലേക്ക് പോയി.

വിനയനും ശിവരാമകൃഷ്ണനും തമ്മിലുള്ള സംഭാഷണം അപ്പോഴും തുടരുകയാണ്. അവര്‍ സുഹൃത്തുക്കളായി കഴിഞ്ഞിരിക്കുന്നു.

മഞ്ജു സ്വന്തം മുറിയിലെ സ്വകാര്യതയിലേക്കൊതുങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മണ്ഡോദരിയും ധര്‍മ്മേന്ദ്രനും ചായയുമായി എത്തി.

മൂന്നുപേരും ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ശിവരാമകൃഷ്ണന്‍ ചോദിച്ചു. “മഞ്ജു, സേതുഅമ്മായി നിന്നോട് ആ മുരളി മനോഹറിന്‍റെ വിശേഷങ്ങള്‍ പറഞ്ഞോ?”

“ഇല്ല. മമ്മിക്ക്‌ എന്നെ ഫേസ് ചെയ്യാന്‍ എന്തോ ഒരു പ്രയാസം ഉള്ളതുപോലെ. ഒരുപക്ഷേ ഞാന്‍ മമ്മിയെ അനുസരണക്കേട്‌ കാണിച്ചതിന്‍റെ പിണക്കമായിരിക്കും.”

“അതൊന്നുമല്ലെന്നെ. അമളി പറ്റിയതിന്‍റെ ചമ്മലാ അമ്മായിക്ക്. അമ്മായീം മുരളി മനോഹറും പൂങ്കുന്നത്തെ റെസ്റ്റോറന്‍റില്‍ ഇരിക്കുമ്പോള്‍ അമ്മായീടെ കണ്‍മുന്‍പില്‍ വെച്ചല്ലേ മഞ്ജുവിന്‍റെ ക്ലാസ്മേറ്റ് പൂര്‍ണ്ണിമയുടെ ജ്യേഷ്ഠന്‍ അയാളുടെ കഴുത്തിനുപിടിച്ച് തൂക്കിഎടുത്തോണ്ട് പോയത്.”

അത്ഭുതംകൊണ്ട് മിഴിഞ്ഞു പോയ കണ്ണുകളോടെ മഞ്ജു ചോദിച്ചു. “എന്തിന്?”

“സ്വന്തം സഹോദരിയെ ചതിച്ച് മുങ്ങിയവനോട് ആരെങ്കിലും ക്ഷമിക്ക്വോ? പൂര്‍ണ്ണിമ ആത്മഹത്യക്ക് ശ്രമിച്ച് ഹോസ്പിറ്റലില്‍ ആയപ്പോഴാണ് മുരളിയുടെ കുഞ്ഞ് അവളുടെ വയറ്റില്‍ വളരുന്നുണ്ടെന്ന സത്യം പുറത്തുവന്നത്.”

“എന്നിട്ടോ? മുരളി ആ കുഞ്ഞിന്‍റെ പിതൃത്വം ഏറ്റെടുത്തുവോ?”

“കമാന്നൊരക്ഷരം മിണ്ടാതെ അയാള്‍ പൂര്‍ണ്ണിമയുടെ ജ്യേഷ്ഠനോടൊപ്പം പോകാന്‍ തയ്യാറായത് സ്വന്തം തെറ്റ് സമ്മതിച്ചു എന്നതിന്‍റെ തെളിവാണല്ലോ. ഈ കള്ളക്കളിയെല്ലാം പരസ്യമാക്കരുതെന്ന അപേക്ഷ മാത്രമേ മുരളിയുടെ ഭാഗത്തുനിന്ന് ഉണ്ടായുള്ളൂവത്രേ.”

“ശിവരാമേട്ടന്‍ ഇതെല്ലാം എങ്ങനെ അറിഞ്ഞു?”

“പീരുമേട്ടിലെത്തിയ ദിവസം തന്നെ ശങ്കരമ്മാമയോട് മാപ്പുപറഞ്ഞുകൊണ്ട് അമ്മായി നടന്ന സംഭവങ്ങളെല്ലാം അമ്മാമയെ അറിയിച്ചു. സന്ദര്‍ഭവശാല്‍ ഞാനുമപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ”

“എന്നിട്ട് ഡാഡി എന്താ പറഞ്ഞത്?” ആകാംക്ഷയോടെ മഞ്ജു ചോദിച്ചു.

“നമ്മുടെ മോള് രക്ഷപ്പെട്ടല്ലോ എന്ന് വിചാരിച്ച് സമാധാനിക്കാന്‍ പറഞ്ഞു അമ്മാമ.”

മഞ്ജുവിന്‍റെ ഡാഡിയും മമ്മിയും തന്നോട് സൗമ്യമായൊരു സമീപനം സ്വീകരിച്ചതിന്‍റെ കാരണമെന്താണെന്ന് വിനയന് മനസ്സിലായി,

“മുരളിയും അയാളുടെ അച്ഛനുംകൂടി പൂര്‍ണ്ണിമയുടെ എസ്റ്റേറ്റിലേക്ക് വിരുന്നുപോയതും മറ്റും ഡാഡി എന്നോട് പറഞ്ഞിരുന്നു. പൂര്‍ണ്ണിമയും ചില കാര്യങ്ങള്‍ എന്നോട് സൂചിപ്പിച്ചിരുന്നു. മുരളിയൊരു വഞ്ചകനാണെന്ന് മമ്മിയെ ബോധ്യപ്പെടുത്താന്‍ ഞാന്‍ കഴിയുന്നത്ര ശ്രമിച്ചതാണ്. പക്ഷേ, അപ്പോഴൊന്നും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മമ്മി തയ്യാറായില്ല.”

“ഏതായാലും പ്രശ്നങ്ങള്‍ ഇങ്ങനെ അവസാനിച്ചത്‌ നിന്‍റെ ഭാഗ്യം.” ശിവരാമകൃഷ്ണന്‍ പറഞ്ഞു.

അത്താഴം കഴിഞ്ഞ് ശിവരാമകൃഷ്ണന്‍ ഉണ്ണിത്താനെ കാണാന്‍ ചെന്നു. “അമ്മാമേ, ഞാന്‍ നാളെ രാവിലെ മടങ്ങുവാണ്. വിനയനും എന്നോടൊപ്പം വരാമെന്ന് പറഞ്ഞിട്ടുണ്ട്. അയാള്‍ അഗ്രിക്കള്‍ച്ചറില്‍ പോസ്റ്റ്‌ഗ്രാജ്വേറ്റാണല്ലോ. റബ്ബര്‍ ടാപ്പിങ്ങിന്‍റേം ഡ്രൈയ്യിങ്ങിന്‍റേം പുതിയ മെത്തേഡ്സെല്ലാം പറഞ്ഞു തരാമെന്ന് വിനയന്‍ ഏറ്റിട്ടുണ്ട്. പിന്നെ മറ്റ് കൃഷിസ്ഥലങ്ങളൊക്കെ അയാളെ കൊണ്ടുപോയി ഒന്ന് കാണിക്കൂം ചെയ്യാലോ”

“ഈശ്വരിച്ചേച്ചിയോട് എന്‍റെ അന്വേഷണം പറയണം.” പരിക്ഷീണസ്വരത്തില്‍ ഉണ്ണിത്താന്‍ ഓര്‍മ്മിപ്പിച്ചു.

അല്പസമയം കഴിഞ്ഞപ്പോള്‍ മഞ്ജു അങ്ങോട്ടുവന്നു. സേതുലക്ഷ്മി എന്തോ ആവശ്യത്തിന് അടുക്കളയിലായിരുന്നു.

“ഭക്ഷണം കഴിച്ചോ മോളെ?” ഉണ്ണിത്താന്‍ ചോദിച്ചു.

“ഉവ്വ് ഡാഡി”

“വിനയനോ?”

“കഴിച്ചു. ഡാഡിക്കിപ്പോള്‍ ക്ഷീണത്തിന് ഭേദം തോന്നുന്നുണ്ടോ?”

“ഉവ്വ്. മോള് പോയി ഉറങ്ങിക്കോ. ഡാഡിക്കും വല്ലാതെ ഉറക്കം വരുന്നുണ്ട്. നമുക്ക് എല്ലാക്കാര്യങ്ങളും വിശദമായി നാളെ സംസാരിക്കാം.”

“ശരി ഡാഡി. ഗുഡ് നൈറ്റ്.”

മഞ്ജു മുകളിലെത്തുമ്പോള്‍ വിനയന്‍ ലോബിയിലിരുന്ന് ടിവി കാണുകയായിരുന്നു. എതിരെയുള്ള സോഫയിലിരുന്ന ശേഷം അവള്‍ പറഞ്ഞു. “ശിവരാമേട്ടന്‍ മമ്മിയുടെ കണ്മുന്‍പില്‍ വെച്ച് നടന്ന സംഭവം പറഞ്ഞ് കേട്ടപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. പൂര്‍ണ്ണിമയുടെ ഏട്ടന് ഒരുപാട് നന്ദി. മമ്മിക്ക്‌ ഇപ്പോഴെങ്കിലും അയാളുടെ തനിനിറം മനസിലായല്ലോ. ഭാഗ്യം.”

“ഈ സംഭവത്തെക്കുറിച്ച് സേതുലക്ഷ്മി മാഡം മഞ്ജുവിനോട് എന്തെങ്കിലും പറഞ്ഞോ?”

“ഇല്ല. മമ്മിക്കെന്‍റെ മുഖത്ത് നോക്കാന്‍ വല്ലാത്ത മടി. നാളെ ശിവരാമേട്ടനും സാറും എപ്പോള്‍ പുറപ്പെടും?”

“അതിരാവിലെ പുറപ്പെടാമെന്നാണ് ശിവരാമകൃഷ്ണന്‍ പറഞ്ഞത്.”

“സാര്‍ ഇങ്ങോട്ട് വരുമോ, അതോ മുങ്ങിക്കളയുമോ?” കുസൃതി കലര്‍ന്നൊരു പുഞ്ചിരിയോടെ മഞ്ജു ചോദിച്ചു.

“അതെന്താ അങ്ങനെ ചോദിച്ചത്?”

“സാറിന് വീട്ടിലെത്താന്‍ ധൃതിയുണ്ടെന്നല്ലേ പറയാറ്. അതുകൊണ്ട് ചോദിച്ചതാ. സാറിന്‍റെ ജോലിക്കാര്യം നാളെ ഞാന്‍ ഡാഡിയോട് സംസാരിക്കും. ഡാഡി എന്‍റെ അപേക്ഷ നിരസിക്കില്ലെന്നാണ് എന്‍റെ വിശ്വാസം. ഡാഡിയുടെ തീരുമാനം എന്താണെന്നറിഞ്ഞിട്ട് സാറിന് വീട്ടിലേക്ക് പോയാല്‍ പോരെ?”

“മതി” വിനയന്‍ സമ്മതം മൂളി

മഞ്ജു ഉറങ്ങാന്‍ കിടക്കും മുന്‍പ് വരദയേയും പിങ്കിയേയും എല്ലാ വിശേഷങ്ങളും അറിയിച്ചു.

മണ്ഡോദാരിയെ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് വിളിച്ച് നിര്‍ത്തിയ ശേഷം സേതുലക്ഷ്മി ചോദിച്ചു. “ആ വിനയനെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താ?”

“നല്ലവനാ. ആ സാറിന് നമ്മടെ കുഞ്ഞിനോട് വല്യ സ്നേഹോം ബഹുമാനോം ഒക്കെയാ.”

“അവര് തമ്മില്‍ രജിസ്റ്റര്‍ വിവാഹം നടത്തീന്നൊക്കെ മഞ്ജു എന്നെ തെറ്റിധരിപ്പിച്ചതാടീ. കല്യാണം കഴിയും മുന്‍പ് ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്ക്യാന്നൊക്കെ പറഞ്ഞാല്‍ മോശമല്ലേ? നാട്ടുകാരറിഞ്ഞാല്‍ എന്ത് പറയും?”

“അവര് ഭാര്യാഭര്‍ത്താക്കന്മാരെപ്പോലല്ലല്ലോ ഇവിടെ കഴിയുന്നത്‌. വെവ്വേറെ മുറീലല്ലേ കിടപ്പ്. അവര് അടുത്തടുത്ത് ഇരിക്കുന്നതുപോലും ഞാന്‍ കണ്ടിട്ടില്ല.”

“സത്യമാണോ?”

“പിന്നല്ലാതെ. വിനയന്‍സാറാണെങ്കില് തങ്കപ്പെട്ടൊരു മനുഷ്യനാ. ഒരിക്കലും മഞ്ജുക്കുഞ്ഞിനെ ചതിക്കത്തില്ല.”

“ഹൊ! ഇപ്പഴാ എനിക്ക് സമാധാനമായത്. ഇനി നീ പോയി കിടന്നുറങ്ങിക്കോ.”

കോട്ടുവായയച്ചു കൊണ്ട് മണ്ഡോദരി ഉറങ്ങാന്‍ പോയപ്പോള്‍ സേതുലക്ഷ്മി പതിയെ കോണികയറി മുകളിലെത്തി. ലോബിയില്‍ ഇരുട്ടായിരുന്നു. അവര്‍ മഞ്ജുവിന്‍റെ മുറിയുടെ വാതില്‍ പരിശോധിച്ചു. വാതില്‍ അകത്തുനിന്ന് ഓടാമ്പല്‍ ഇട്ടിരിക്കയാണ്. എതിര്‍വശത്തെ മുറിയും അകത്തുനിന്ന് അടച്ചിരിക്കയാണ്. രണ്ട് മുറിയിൽ നിന്നും ഫാന്‍ കറങ്ങുന്ന സ്വരം കേള്‍ക്കാനുണ്ട്. ഉല്‍ക്കണ്ഠയകന്ന മനസ്സുമായാണ് സേതുലക്ഷ്മി ഉറങ്ങാന്‍ കിടന്നതെങ്കിലും ഉറക്കം പിണങ്ങിനിന്നതേയുള്ളൂ. കണ്ണടച്ചാല്‍ മനസ്സിന്‍റെ കണ്ണാടിയില്‍ മഞ്ജുവിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന മുഖം തെളിയും. കണ്ണീരൊഴുക്കിക്കൊണ്ട് മഞ്ജു തന്‍റെ മുന്നില്‍ വന്നുനിന്ന് അവളുടെ പ്രശ്നങ്ങള്‍ തന്നോട് പറയാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ അപേക്ഷ ചെവിക്കൊള്ളേണ്ടതിന് പകരം താനെത്ര ക്രൂരമായാണ് അവളോട്‌ പെരുമാറിയത് എന്നോര്‍ത്തുപോകും.

പാതിരാത്രി കഴിഞ്ഞിട്ടും പശ്ചാത്താപം കൊണ്ട് സേതുലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 19

തോരാത്ത കണ്ണുകളുമായി നില്‍ക്കുന്ന മഞ്ജുവിന്‍റെ നിസ്സഹായാവസ്ഥ കണ്ടപ്പോള്‍ വിനയന്‍ സ്വന്തം പ്രശ്നങ്ങള്‍ പോലും മറന്നു.

സഹതാപം കിനിയുന്ന സ്വരത്തില്‍ വിനയന്‍ പറഞ്ഞു. “മഞ്ജുവിന്‍റെ മമ്മീടെ ബന്ധുക്കളെയും ഫ്രെണ്ട്സിനേയും വിളിച്ച് ചോദിക്കാമായിരുന്നു.”

“അടുത്ത ബന്ധത്തിലുള്ളവരെല്ലാം വിദേശത്താണ്. ആത്മാര്‍ത്ഥ സുഹൃത്തുക്കളായി ആരും ഉള്ളതായി എനിക്കറിവില്ല. ഉണ്ടെങ്കില്‍തന്നെ കുടുംബത്തിലെ പ്രശ്നങ്ങള്‍ അവരോട് തുറന്നുപറയാന്‍ മമ്മീടെ അഭിമാനബോധം സമ്മതിക്കുമെന്നും തോന്നുന്നില്ല.” ഇടറുന്ന സ്വരത്തില്‍ മഞ്ജു വിശദീകരിച്ചു.

മഞ്ജു കൂടുതല്‍ പരിഭ്രാന്തയായേക്കുമെന്നതിനാല്‍ പോലീസില്‍ പരാതി കൊടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കാന്‍ വിനയന് ധൈര്യമുണ്ടായില്ല. ഏതാനും നിമിഷത്തേക്ക് അവര്‍ക്കിടയില്‍ നിശ്ശബ്ദത തളംകെട്ടിനിന്നു.

വിനയനപ്പോള്‍ എന്തോ പെട്ടെന്ന് ഓര്‍മ്മവന്നതുപോലെ ചോദിച്ചു. “മഞ്ജുവിന്‍റെ മമ്മി സ്വന്തം കാറിലല്ലേ പോയത്?”

“അതെ. ഡ്രൈവറുടെ നമ്പറിലും ഞാന്‍ വിളിച്ചുനോക്കി. മമ്മി പറഞ്ഞിട്ടായിരിക്കാം, അയാളും മൊബൈല്‍ ഓഫ് ചെയ്ത് വെച്ചിരിക്കയാണ്‌.”

കവിളത്തെ കണ്ണീര്‍ചാലുകള്‍ തുടച്ചുകൊണ്ട് മഞ്ജു കോണിപ്പടികള്‍ ഇറങ്ങിപ്പോകുന്നത് വിനയന്‍ നിസ്സഹായതയോടെ നോക്കിനിന്നു.

വെയില്‍ ചാഞ്ഞുകഴിഞ്ഞിരുന്നു. മഞ്ജു വീണ്ടും പീരുമേട്ടിലേക്ക് വിളിച്ചുനോക്കി. സേതുലക്ഷ്മി അങ്ങോട്ടല്ല പോയതെന്ന വസ്തുത ഒരിക്കല്‍കൂടി സ്ഥിരീകരിക്കപ്പെട്ടു. സേതുലക്ഷ്മിയുടെ നമ്പറില്‍ വീണ്ടും വിളിച്ചുനോക്കി. “ദിസ് നമ്പര്‍ ഈസ് സ്വിച്ച്ഡ് ഓഫ്എന്ന മറുപടി മാത്രം.”

നിമിഷങ്ങള്‍ കടന്നുപോകുന്തോറും എന്തെല്ലാമോ ഭയാശങ്കകള്‍ മനസ്സിലേക്ക് കടന്നുവന്നു. ആകാംക്ഷയുടെ പിരിമുറുക്കവുമായി മഞ്ജു ഉമ്മറത്തെ സിറ്റ്ഔട്ടില്‍ ഗേറ്റിലേക്ക് നോക്കിക്കൊണ്ട്‌ തപസ്സിരുന്നു.

സന്ധ്യയുടെ ചുകപ്പുനിറം മാഞ്ഞുകഴിഞ്ഞു. നേരം ഇരുട്ടിയിട്ടും സേതുലക്ഷ്മിയുടെ തിരോധാനം ഉത്തരം കിട്ടാത്ത സമസ്യയായി അവശേഷിച്ചപ്പോള്‍ പീരുമേട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചാലോ എന്നുപോലും അവള്‍ ആലോചിച്ചു.

അപ്പോഴേക്കും ഗേറ്റിനുപുറത്ത് ഒരു ഹെഡ്ലൈറ്റിന്‍റെ പ്രകാശം പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടി കാര്‍പോര്‍ച്ചിലെത്തി നിന്നു. പ്രതീക്ഷയോടെ മഞ്ജു കാറിനടുത്തേക്ക് ചെന്നെങ്കിലും കാറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

മഞ്ജു നൈരാശ്യത്തോടെ ചോദിച്ചു. “മമ്മി എവിടെ?”

“മാഡം വന്നില്ല കുഞ്ഞേ, മാഡം പൊന്‍കുന്നത്തെ വിമന്‍സ് ഹോസ്റ്റലില്‍ ഒരു റൂമെടുത്തു. ഇനി കുറച്ചുദിവസം അവിടെ താമസിക്കാന്‍ പോകുവാണെന്നാ പറഞ്ഞത്. അവിടത്തെ മുറീല്‍ ഉപയോഗിക്കാനുള്ള ഫാനും മറ്റത്യാവശ്യസാധനങ്ങളും വാങ്ങാന്‍ പോയതുകൊണ്ടാ ഞാന്‍ ഇങ്ങോട്ട് മടങ്ങാന്‍ വൈകിയത്. ബാങ്ക് ഹോസ്റ്റലിനടുത്തായതുകൊണ്ട് കൊച്ചമ്മക്കിനി വണ്ടി ആവശ്യമില്ലെന്നാ പറഞ്ഞത്.”

വിനയന്‍സാറും താനുമായുള്ള രജിസ്റ്റെര്‍ മാരിയേജ് കഴിഞ്ഞെന്ന് മമ്മി ശരിക്കും വിശ്വസിച്ചിരിക്കുന്നു. അതിന്‍റെ പ്രതിഷേധ പ്രകടനമാണ് ഈ കൂടുമാറ്റം. ഏതായാലും മമ്മി സുരക്ഷിതയാണല്ലോ. അത്രയും ആശ്വാസം.

ഡ്രൈവര്‍ക്ക് അത്താഴം കൊടുക്കാന്‍ മണ്ഡോദരിക്ക് നിര്‍ദ്ദേശം നല്‍കിയശേഷം സേതുലക്ഷ്മിയുടെ പുതിയ താമസസ്ഥലത്തെക്കുറിച്ചും മറ്റും മഞ്ജു വിനയനെ അറിയിച്ചു.

ഒരു നെടുനിശ്വാസത്തോടെ വിനയന്‍ പറഞ്ഞു. “ഇപ്പോള്‍ മഞ്ജുവിന് ആശ്വാസമായല്ലോ.”

“പക്ഷെ ഞാന്‍ കാരണമാണ് മമ്മി വീട് വിട്ടുപോയത് എന്നാലോചിക്കുമ്പോള്‍. ”

“മഞ്ജു നാളെത്തന്നെ മമ്മിയെ ചെന്നുകാണണം. സത്യമെന്താണെന്ന് അറിയുമ്പോള്‍ മമ്മിയുടെ പിണക്കമൊക്കെ മാറിക്കോളും.”

“സത്യമറിഞ്ഞാല്‍ മമ്മി വീണ്ടും മുരളിയുമായുള്ള വിവാഹത്തിനെന്നെ നിര്‍ബന്ധിക്കുമോ എന്നാ എന്‍റെ പേടി.”

വിനയനതിന് മറുപടിയൊന്നും പറഞ്ഞില്ല.

“സാറ് താഴേക്ക്‌ വരൂ. ഞാന്‍ അത്താഴം മേശപ്പുറത്തേക്ക് എടുത്തുവെക്കാന്‍ പറയാം.”

അവള്‍ തിരിഞ്ഞുനടക്കാന്‍ തുടങ്ങുമ്പോള്‍ വിനയന്‍ പറഞ്ഞു “ഇന്ന് രാവിലെ മുതല്‍ മഞ്ജു പട്ടിണി ആയിരുന്നെന്ന് മണ്ടുചേച്ചി പറഞ്ഞു. ഇനിയെങ്കിലും മഞ്ജു എന്തെങ്കിലും കഴിക്കണം. ”

വിനയനില്‍നിന്നും ഏറെ നാളായി താന്‍ കേള്‍ക്കാനാഗ്രഹിച്ച പരിഗണനയുടെ ഉദാരസ്വരം അവളെ പുളകം കൊള്ളിച്ചു. ഇതുവരെ തോന്നാതിരുന്ന വിശപ്പും ദാഹവും പെട്ടെന്നനുഭവപ്പെട്ടു.

പിറ്റേന്ന് അതിരാവിലെ ഒരു യാത്രക്കുള്ള തയ്യാറെടുപ്പോടെ അവള്‍ വീട്ടില്‍നിന്നിറങ്ങി.

മണ്ഡോദരിയെ വിളിച്ചുണര്‍ത്തിയ ശേഷം മഞ്ജു പറഞ്ഞു “ചേച്ചി,വാതിലടച്ചേക്കു. ഞാനോരിടംവരെ പോകുവാണ്.”

“എങ്ങോട്ടാ കുഞ്ഞേ, ക്ഷേത്രത്തിലേക്കാണോ?” കേള്‍ക്കാത്ത ഭാവത്തില്‍ മഞ്ജു കാറിനടുത്തേക്ക് നടന്നു.

രാവിലെ ഒരു യാത്രക്ക് പോകാനുണ്ടെന്ന് തലേന്നേ മഞ്ജു ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതിനാല്‍ കാര്‍പോര്‍ച്ചില്‍ വണ്ടിയുമായി ഡ്രൈവര്‍ തയ്യാറായി നിന്നിരുന്നു.

കാറിലേക്കിരുന്ന ശേഷം യാത്ര എങ്ങോട്ടാണെന്ന് അവള്‍ ഡ്രൈവറോട് പറഞ്ഞു. ലക്ഷ്യം വിനയന്‍റെ വീടായിരുന്നു. വിനയന്‍, ഉണ്ണിത്താന് കൊടുക്കാന്‍ വേണ്ടി അവളെ ഏല്‍പിച്ച അപേക്ഷയില്‍ നിന്ന് വീട്ടഡ്രസ്സ് അവള്‍ മനസ്സിലാക്കിയിരുന്നു. കാര്‍ ഹൈവേയിലൂടെ മുന്നോട്ടു പാഞ്ഞു.

സമയം കടന്നുപോയി. വെയിലിനിപ്പോള്‍ സ്വര്‍ണ്ണകസവിന്‍റെ തിളക്കം. കോട്ടയത്തുനിന്ന് വഴിപിരിയുന്ന വൈക്കം റോഡിലൂടെ ഏതാനും കിലോമീറ്റെര്‍ മുന്നോട്ട് പോയപ്പോള്‍ മൂലക്കുളം പഞ്ചായത്ത് എന്ന ബോര്‍ഡ് കണ്ടു.

“ഇതുവഴിയാണ് പോകേണ്ടത്.” മഞ്ജു നിര്‍ദ്ദേശിച്ചു.

വളവും തിരിവുമായി മുന്നോട്ട് പോകുന്ന വീതികുറഞ്ഞ റോഡ്‌ ചെന്നുചേരുന്ന നാല്‍ക്കവലയിലെത്തിയപ്പോള്‍ മഞ്ജു വണ്ടി നിര്‍ത്താനാവശ്യപ്പെട്ടു. കവലക്ക്‌ ചുറ്റും ചെറിയ കടകളാണ്. കൂടാതെ ഒരു ബസ്‌ സ്റ്റോപ്പും. ഒരു പലചരക്കുകടയിലേക്ക് ചെന്ന് അതിന്‍റെ ഉടമയാണെന്ന് തോന്നുന്ന മധ്യവയസ്കനോട്‌ വിനയന്‍റെ വീടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അയാള്‍ വഴി വിശദമായി പറഞ്ഞുകൊടുത്തു.

“കൃഷ്ണന്‍റെ അമ്പലത്തിന് തൊട്ടടുത്തുതന്നെയാ വീട്. അമ്പലം ആ തറവാട്ടുകാരുടേതായിരുന്നു. ഇപ്പോഴല്ലേ ദേവസ്വം ഏറ്റെടുത്തത്. അമ്പലം മാത്രല്ല ഇവിടുത്തെ ആദ്യത്തെ സ്കൂളും ആ കുടുംബക്കാര് തുടങ്ങീതാ. പിന്നെ സ്ഥിതിയൊക്കെ മോശയപ്പോ അതും സര്‍ക്കാരിനെ ഏല്പിച്ചു. ഇപ്പോള്‍ ‘സ്ഥാനിവീട്’ എന്ന പേരുമാത്രേള്ളൂ. പഴയ പ്രതാപത്തിന്‍റെ ബാക്കിയായി ആ വീടും തൊടിയും മാത്രം. അമ്പലത്തിന്‍റെ നടേലെത്തിയാല്‍ ആരോട് ചോദിച്ചാലും വീട് കാണിച്ചുതരും” അയാള്‍ അറിയിച്ചു.

ക്ഷേത്രം കണ്ടെത്താന്‍ മഞ്ജുവിന് അധികം അന്വേഷിക്കേണ്ടി വന്നില്ല. ക്ഷേത്രത്തിന്‍റെ പുറത്ത് നിന്നിരുന്നവരില്‍ ഒരാളോട് ചോദിച്ചപ്പോള്‍ അയാള്‍ വിനയന്‍റെ വീടിന്‍റെ പടിപ്പുരവരെ കൂടെ വരികയും ചെയ്തു.

വീടിന്‍റെ മുന്‍വാതില്‍ തുറന്നുകിടന്നിരുന്നു. പൂമുഖത്തുള്ള ചാരുകസേര ശൂന്യമായിരുന്നെങ്കിലും കണ്ണടയും അതിനരികില്‍ തുറന്നുവെച്ചിരുന്ന പുസ്തകവും ആരുടെയോ സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കി. മഞ്ജു വാതിലില്‍ തട്ടുവാന്‍ കൈയ്യോങ്ങിയപ്പോഴേക്കും വിനയന്‍റെ മുഖഛായയെ ഓര്‍മ്മിപ്പിക്കുന്ന മദ്ധ്യവയസ്സ് പിന്നിട്ട ഒരാള്‍ പുറത്തേക്ക് ഇറങ്ങിവന്ന് ചോദിച്ചു “ആരാ? എന്താ വേണ്ടത്?

“വിനയന്‍സാറിന്‍റെ വീടല്ലേ?”

“അതെ”

“ഞാന്‍ മഞ്ജു… ഞാന്‍ വിനയന്‍ സാര്‍ പറഞ്ഞയച്ചിട്ട് വന്നതാണ്‌.” കൈകൂപ്പിക്കൊണ്ട്‌ മഞ്ജു അറിയിച്ചു.

“അതെയോ? അകത്തേക്കിരിക്കാം. ഞാനയാളുടെ അച്ഛനാണ്.”

അപ്പോഴേക്കും മധ്യവയസ്കയായൊരു സ്ത്രീ അകത്തുനിന്ന് ഇറങ്ങിവന്നു.

“ഇത് വിനയന്‍റെ അമ്മ.” അദ്ദേഹം പരിചയപ്പെടുത്തി.

“അവനൊരു ജോലി അന്വേഷിച്ച് എവിടെക്കോ പോയിരിക്കയാണെന്നൊക്കെ വറീത് പറഞ്ഞു. ജോലിക്കാര്യം എന്തായാവോ?” പാതി തന്നോട് തന്നെയെന്നപോലെ വിനയന്‍റെ അമ്മ പറഞ്ഞു.

“സാറിപ്പോള്‍ ഞങ്ങടെ എസ്റ്റേറ്റിന്‍റെ മാനേജരാണ്. കുറച്ച് പൈസ ഇവിടെ ഏല്‍പ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്.”

“ഉടനെ വരാമെന്നും ഈ വീടിന്‍റെ ആധാരം ബാങ്കില്‍ കൊടുത്ത് കുറച്ച് പൈസ കടമെടുക്കാമെന്നും പറഞ്ഞാണ് വിനയന്‍ പോയത്.”

“സാറിന് കുറച്ച് ജോലിത്തിരക്കുള്ളതുകൊണ്ട്…”

“ഓ, അതുശരി. ഇരിക്കൂ. പേരെന്താണെന്നാ പറഞ്ഞത്?”

“മഞ്ജു. തുക ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.”

വിനയന്‍റെ അമ്മ അപ്പോള്‍ ഉറക്കെ ആരെയോ വിളിച്ചു. “വിമലേ….”

ഏതാണ്ട് പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടി അകത്തുനിന്ന് പ്രത്യക്ഷപ്പെട്ടു. നിറം മങ്ങിയ ബ്ലൗസും പവാടയുമായിരുന്നു അവളുടെ വേഷം. നല്ല ഐശ്വര്യമുള്ള മുഖം. പ്രസരിപ്പ് തുളുമ്പുന്ന മന്ദഹാസം അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി.

തോളില്‍ കിടന്നിരുന്ന തോര്‍ത്തുകൊണ്ട് മുഖം അമര്‍ത്തി തുടച്ചുകൊണ്ട് ആ പെണ്‍കുട്ടി ചോദിച്ചു “എന്താമ്മേ”

മഞ്ജുവിനെ അവള്‍ ശ്രദ്ധിച്ചത് അപ്പോള്‍ മാത്രമാണ്. മഷിയെഴുതിയ ആ വിടര്‍ന്ന കണ്ണുകളില്‍ വിസ്മയം മിന്നിമാഞ്ഞു. “ഇതാരാ?”

വിനയന്‍റെ അച്ഛനാണ് മറുപടി നല്‍കിയത് “മഞ്ജുന്നാ പേര്. നിന്‍റെ അഡ്മിഷനുള്ള തുക വിനയന്‍ ഈ കുട്ടീടെ കയ്യില്‍ കൊടുത്തയച്ചിട്ടുണ്ട്. എല്ലാംകൂടി എത്ര അടക്കേണ്ടിവരും?”

“പതിനായിരത്തിമുന്നൂറ്റമ്പത്.” പിന്നെ മഞ്ജുവിന്‍റെ നേരെ തിരിഞ്ഞ് വിമല ചോദിച്ചു. “ഏട്ടനെന്താ വരാഞ്ഞത്?”

“അല്പം ജോലിത്തിരക്കിലായതുകൊണ്ട് സാറിന് വരാന്‍ സാധിച്ചില്ല. അതാ എന്‍റെ കയ്യില്‍ തന്നയച്ചത്. ഞാന്‍ പോകുന്നവഴിക്ക്…”

“ചേച്ചി എങ്ങോട്ടാ പോകുന്നത്?”

“എന്‍റെ… ഞങ്ങളുടെ ഒരു ബന്ധുവീട്ടില്‍” മഞ്ജുവിന് ഒരസത്യംകൂടി പറയേണ്ടിവന്നു.

വിമല കൂടുതല്‍ ചുഴിഞ്ഞ് ചോദിച്ചിരുന്നെങ്കില്‍ മറുപടി നല്കാന്‍ മഞ്ജുവിന് കൂടുതല്‍ നുണ പറയേണ്ടി വരുമായിരുന്നു. ഭാഗ്യത്തിന് അതുണ്ടായില്ല.

“ചേച്ചിക്ക് എങ്ങന്യാ എന്‍റെ ഏട്ടനെ പരിചയം.” വിമലയുടെ അങ്കലാപ്പിലാക്കുന്ന ചോദ്യം വീണ്ടും അടിമുടി ഉഴിയുന്ന ആ കണ്ണുകളില്‍ ഒരു ഗൂഢസ്മിതം ഒളിച്ചിരിക്കുന്നുണ്ടോ? ആ സുഹൃത്ത്ബന്ധത്തിന് അവള്‍ മറ്റെന്തോ അര്‍ത്ഥം സംശയിക്കുന്നതുപോലെ.

വിമലയുടെ കണ്ണുകളെ നേരിടാനുള്ള സങ്കോചത്താല്‍ അകലേക്ക് നോട്ടമൂന്നിക്കൊണ്ട് മഞ്ജു അറിയിച്ചു “പീരുമേട്ടിലുള്ള ഞങ്ങളുടെ എസ്റ്റേറ്റിലാണ് വിമലയുടെ ഏട്ടന്‍ ജോലി ചെയ്യുന്നത്.”

“ചേച്ചീടെ സ്വന്തം എസ്റ്റേറ്റിലോ?” അടക്കാനാവാത്ത വിസ്മയമുണ്ടായിരുന്നു അവളുടെ സ്വരത്തില്‍.

“എന്‍റെ ഡാഡിയുടെ…”

വിനയന്‍റെ അമ്മയപ്പോള്‍ അവളെ ഓര്‍മ്മിപ്പിച്ചു. “നീ സംസാരിച്ചു നില്‍ക്കാതെ ആ കുട്ടിക്ക് ഒരു ചായയുണ്ടാക്കിക്കൊണ്ട് വാ വിമലേ.”

“ഞാനിപ്പോ വരാം കേട്ടോ. ചേച്ചി ഊണൊക്കെ കഴിഞ്ഞ് മെല്ലെ പോയാല്‍ മതി.”

മറുപടിക്ക് അവസരം നല്‍കാതെ വിമല അകത്തേക്കോടിപ്പോയി. വിനയന്‍റെ അമ്മ പിറകെയും.

വിമലക്കുള്ള അഡ്മിഷന്‍ തുകയോടൊപ്പം ഏതാനും നൂറുരൂപാ നോട്ടുകള്‍കൂടി ബാഗില്‍ നിന്നെടുത്ത് മഞ്ജു വിനയന്‍റെ അച്ഛനെ ഏല്പിച്ചു.

“വിമലക്ക് കോളേജില്‍ പണമടക്കാനുള്ള ലാസ്റ്റ് ഡേറ്റ് നാളെയാണ്. വിനയനെ എന്താ കാണാത്തതെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഈ പുതിയ ജോലിക്കാര്യം അവന്‍ ഞങ്ങളെ അറിയിച്ചിരുന്നില്ല. രണ്ടുമൂന്ന് ദിവസമായിട്ട് ഫോണൊന്നും വന്നുമില്ല. ഏതായാലും കുട്ടിയിപ്പോള്‍ ഇതിവിടെ എത്തിച്ചത് ഉപകാരമായി.” അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നന്ദിയുണ്ടായിരുന്നു.

“ഇനി ഞാനിറങ്ങട്ടെ.” മഞ്ജു പോകാനായി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

വിനയന്‍റെ അച്ഛനുടനെ അകത്തുനിന്ന് ഭാര്യയെ വിളിച്ചുവരുത്തി

മഞ്ജു പോകാന്‍ തുടങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍ ആയമ്മ പറഞ്ഞു. “അയ്യോ. ഒരു ചായ പോലും കഴിക്കതെയോ. വിമല ചായയുണ്ടാക്കിക്കഴിഞ്ഞു. ഇപ്പൊ കൊണ്ടുവരും. ഇരിക്കൂ.”

അപ്പോഴേക്കും വിമല ചായയുമായെത്തി. ഒരു പ്ലേറ്റില്‍ വാഴയിലയില്‍ പൊതിഞ്ഞ അടകളും.

“ഇത് കൃഷ്ണന്‍റെ അമ്പലത്തിലെ നിവേദ്യമാണ്. വിനയന്‍റെ ജന്മനക്ഷത്രമാണിന്ന്. വഴിപാട്‌ കഴിച്ചതിന്‍റെ പ്രസാദമാണ്.” അടകള്‍ പ്ലേറ്റിലേക്ക് കുടഞ്ഞിട്ടശേഷം പ്ലേറ്റ് മഞ്ജുവിന് നീട്ടിക്കൊണ്ട് അമ്മ അറിയിച്ചു.

മഞ്ജുവിന് നല്ല വിശപ്പുണ്ടായിരുന്നു. ഇലയടക്ക് നല്ല സ്വാദും. മഞ്ജുവത് രുചിയോടെ കഴിച്ചു.

അവസാനം യാത്ര പറഞ്ഞ്‌ എഴുന്നേറ്റപ്പോള്‍ വിമല പരിഭവം പറഞ്ഞു. “ഊണുകഴിഞ്ഞു പോയാല്‍ മതി ചേച്ചി. അല്ലെങ്കില്‍ ഏട്ടന്‍ ഞങ്ങളെയാ പഴി പറയാ.”

“വിമലേടെ ഏട്ടനോട് ഞാന്‍ പറഞ്ഞോളാം. ഇപ്പോഴിറങ്ങിയില്ലെങ്കില്‍ വീട്ടിലെത്തുമ്പോള്‍ വല്ലാതെ വൈകും.” മഞ്ജു അവളെ ഒരുവിധത്തില്‍ സമാധാനിപ്പിച്ചു.

മടക്കയാത്രയില്‍ മഞ്ജുവിന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നത് വിനയന്‍റെ വീടും ബന്ധുക്കളുമാണ്. സ്നേഹോഷ്മളമായ അവരുടെ പെരുമാറ്റം, കുടുംബംഗങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധം എന്നിവയെല്ലാം അവളുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ആ നല്ല മനുഷ്യര്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞതില്‍ അവള്‍ക്ക് ചാരിതാര്‍ത്ഥ്യം തോന്നി.

മടങ്ങുന്നവഴി അവള്‍ സേതുലക്ഷ്മിയെ കാണാന്‍ പൊന്‍കുന്നത്തെ ബാങ്കിലേക്ക് ചെന്നെങ്കിലും അവരവിടെ ഉണ്ടായിരുന്നില്ല.

“ആരെയോ കാണാനുണ്ടെന്ന് പറഞ്ഞ് മാഡം ഇന്ന് നേരത്തെ ഇവിടെനിന്നിറങ്ങി.” പി.എ അറിയിച്ചു.

ടൗണില്‍ എത്തിയപ്പോള്‍ മഞ്ജു ഒരു റെഡിമെയ്ഡ് ഷോപ്പില്‍നിന്ന് വിനയന് കുറച്ച് ഡ്രസ്സുകളും വാങ്ങി. ഒരു മൊബൈലും. മഞ്ജു വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. കാരിബാഗുകളുമായി വണ്ടിയിൽ നിന്നിറങ്ങുമ്പോള്‍ കാണുന്നത് സിറ്റൗട്ടില്‍ കാത്തിരിക്കുന്ന വിനയനെയാണ്. അയാളുടെ മുഖത്ത് വിഹ്വലത, നീരസം എന്നീ വികാരങ്ങളുടെ സമ്മിശ്രഭാവം.

മഞ്ജു ഉമ്മറപ്പടി കയറുമ്പോള്‍ വിനയന്‍റെ ശാസന കലര്‍ന്ന സ്വരം. “മഞ്ജൂന്… ഇവിടെ ആരോടെങ്കിലും എവിടെക്കാണ്‌ പോകുന്നതെന്ന് ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ? ഞാന്‍… ഞങ്ങള്‍ എത്ര പരിഭ്രമിച്ചൂന്നറിയോ?”

“എന്തിന്? ഞാനെന്താ കൊച്ചുകുട്ടിയാണോ?” മഞ്ജൂനത് കേട്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത്.

മഞ്ജുവിന്‍റെ ലാഘവഭാവം അയാളെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കുകയാണുണ്ടായത്.

മഞ്ജു ചോദിച്ചു “ഞാനെങ്ങോട്ടാണ് പോയതെന്ന് പറയാമോ?”

അവളുടെ ചോദ്യം തീര്‍ത്തും അവഗണിച്ചുകൊണ്ട് വിനയന്‍ ചടുപിടുന്നനെ കോണികയറി മുകളിലേക്ക് പോയി

അവര്‍ തമ്മിലുള്ള കലമ്പല്‍ കണ്ടുകൊണ്ടുനിന്ന മണ്ഡോദരി വാപൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു. “കുഞ്ഞിന് തമാശ. ആ സാറ് രാവിലെ മുതല്‍ വെരുകിനെപ്പോലെ അങ്ങോട്ടു മിങ്ങോട്ടും ഈ നടപ്പായിരുന്നു. ഭക്ഷണം പോലും നേരാംവണ്ണം കഴിച്ചിട്ടില്ല.”

“പീരുമേട്ടീന്ന് ഫോണെന്തെങ്കിലും ഉണ്ടായിരുന്നോ?”

“ഇല്ലല്ലോ കുഞ്ഞേ”

മഞ്ജു മുകളിലെത്തിയപ്പോള്‍ സിറ്റ്ഔട്ട്‌ വിജനം. വിനയന്‍റെ മുറിയുടെ വാതില്‍ അടഞ്ഞാണ് കിടന്നിരുന്നത്. വാതിലില്‍ മുട്ടിയപ്പോള്‍ വിനയന്‍ വാതില്‍ തുറന്നു. അയാളുടെ മുഖത്തപ്പോഴും നീരസം കാണാമായിരുന്നു.

“സാറിന്‍റെ മുഖമെന്താ വല്ലാതിരിക്കുന്നത്?”

“മനസ്സിനൊരു സുഖവുമില്ല.”

“വിമലയുടെ അഡ്മിഷന്‍റെ കാര്യം ഓര്‍ത്തിട്ടായിരിക്കുമല്ലേ?” നനുത്തൊരു ചിരിയോടെ മഞ്ജു ചോദിച്ചു.

അത്ഭുതംകൊണ്ട് വിനയന്‍റെ കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നു. ചോദ്യഭാവത്തിന് മറുപടിയായി മഞ്ജു പറഞ്ഞു. “ഞാനിന്ന് സാറിന്‍റെ വീട്ടില്‍ പോയിരുന്നു. വിമലയുടെ അഡ്മിഷനുള്ള തുക കൊടുത്തേല്പിക്കുകയും ചെയ്തു.” കാരിബാഗുകള്‍ വിനയന്‍റെ നേരെ നീട്ടിക്കൊണ്ട് മഞ്ജു പറഞ്ഞു. “സാറിനുള്ള ഡ്രസ്സുകളാണ്. പിന്നെ ഒരു മൊബൈലും.”

വിസ്മയംകൊണ്ട് കൂടുതല്‍ മിഴിഞ്ഞുപോയ ഇമയനക്കാതെതന്നെ വിനയനത് വാങ്ങി.

മഞ്ജു പിന്തിരിഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍ പിറകില്‍നിന്നും ഇടറിയ സ്വരം. “താങ്ക് യു… താങ്ക് യു വെരി മച്ച്.”

മഞ്ജു ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ വിനയന്‍ അവിടേക്ക് വന്നു. ആ മുഖത്തെ പരിഭവമെല്ലാം മഞ്ഞുപോലെ ഉരുകി തീര്‍ന്നിരുന്നു. പകരം കൃതജ്ഞത മാത്രം.

“വലിയ സഹായമാണ് മഞ്ജു ചെയ്തത്. നന്ദി പറയാന്‍ വാക്കുകളില്ല.”

“എന്നിട്ടാണോ ഇന്നെന്നെ കണ്ടപ്പോള്‍ മുഖം കനപ്പിച്ച്‌ നിന്നത്?”

“അത്…. കാണാതായപ്പോള്‍…. ഭയന്നുപോയി”

“സാറിനപ്പോള്‍ എന്നോട് കുറച്ചെങ്കിലും സ്നേഹമുണ്ടല്ലേ?” കുസൃതി കലര്‍ന്നൊരു ചിരിയോടെ മഞ്ജു ചോദിച്ചു.

മനസ്സില്‍നിന്ന് അറിയാതെ തിളച്ചുതൂവിയ വാക്കുകളെക്കുറിച്ച് വിനയന്‍ അപ്പോഴാണ് ബോധവാനായത്. അയാളുടെ മുഖം പെട്ടെന്ന് ചുവന്നുപോയി.

“ഞാനൊന്ന് കുളിച്ചിട്ട് വരാം.” അയാള്‍ ധൃതിയില്‍ അവിടെനിന്ന് എഴുന്നേറ്റുപോയി.

“വേഗം വന്നേക്കണേ. എനിക്ക് വല്ലാതെ വിശക്കുന്നുണ്ട്.” മഞ്ജു ഓര്‍മ്മിപ്പിച്ചു.

അവള്‍ വീണ്ടും പീരുമേട്ടിലേക്ക് വിളിച്ചപ്പോള്‍ ധര്‍മ്മേന്ദ്രന്‍ അറിയിച്ചു “സാറിന്‍റെ പനി മാറി കുഞ്ഞേ. ഇന്ന് ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.” ആ വാര്‍ത്ത മഞ്ജുവിന് വളരെ ആശ്വാസമുളവാക്കി.

പൊന്‍കുന്നത്തെ ഒരു റസ്റ്റോറന്‍റില്‍ മുരളിയേയും കാത്തിരിക്കുകയായിരുന്നു സേതുലക്ഷ്മി. ഒരു പ്രധാനവാര്‍ത്ത അറിയിക്കാനുണ്ടെന്ന് മുരളി അറിയിച്ചതനുസരിച്ച് അയാളെ കാണാന്‍ എത്തിയതായിരുന്നു അവര്‍.

അല്പം കഴിഞ്ഞപ്പോള്‍ മുരളിയെത്തി. അവര്‍ രണ്ടുപേരും ഒരു ഫാമിലി കാബിനകത്തേക്കിരുന്നു.

ബെയറര്‍ വന്ന് ഓര്‍ഡര്‍ എടുത്ത് മടങ്ങിയ ഉടനെ ലാഘവത്തോടെ പുഞ്ചിരിച്ചുകൊണ്ട് മുരളി അറിയിച്ചു. “രജിസ്റ്റെര്‍ മാര്യേജിന്‍റെ കഥയൊക്കെ ശുദ്ധപൊളിയാണാന്‍റി. ഞാന്‍ തിരുവനന്തപുരത്തെ രജിസ്റെര്‍ ഓഫീസുകളിലേക്കെല്ലാം വിളിച്ചന്വേഷിച്ചു. മഞ്ജു എന്ന പേരില്‍ ആരുടേയും മാരിയേജ് കോണ്‍ട്രാക്റ്റ് ഒരെടത്തും രജിസ്റ്റര്‍ ചെയ്തിട്ടില്ല.”

ആ വാര്‍ത്ത സേതുലക്ഷ്മിയെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി “മഞ്ജു പിന്നെന്തിനാ എന്നോട് അങ്ങിനെയൊക്കെ പറഞ്ഞത്?”

“ആ പൂവാലന്‍ ചെക്കന്‍ മഞ്ജുവിനെക്കൊണ്ട് പറയിപ്പിച്ചതായിരിക്കും ആന്‍റീ… പക്ഷെ ഞാനതൊന്നും പ്രശ്നമാക്കുന്നില്ല കേട്ടോ. മഞ്ജുവിനെ ഞാന്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി.”

അപ്പോഴേക്കും തടിമിടുക്കുള്ള ഒരു യുവാവ് അവരിരിക്കുന്ന കാബിനകത്തേക്ക് കടന്നുവന്നു. “ആരെ വളച്ചെടുക്കുന്ന കാര്യമാ താന്‍ പറഞ്ഞത്?” മുരളിയുടെ നേരെ നോക്കി പരിഹാസത്തോടെ അയാള്‍ ചോദിച്ചു.

പിന്നീടയാള്‍ സേതുലക്ഷ്മിയോട് ചോദിച്ചു. “നിങ്ങള്‍ ആ മഞ്ജുവിന്‍റെ മമ്മിയാണല്ലേ? എന്നെ മനസ്സിലായോ? ഞാനാണ്‌ പൂര്‍ണ്ണിമയുടെ ജ്യേഷ്ഠന്‍ സന്ദീപ്‌.”

മുരളിയുടെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് അവജ്ഞയോടെ അയാള്‍ പറഞ്ഞു “ഇവനെന്നെ നല്ലപോലറിയാം.”

മുരളിയുടെ മുഖം കടലാസുപോലെ വിളറുന്നതും വികാരക്ഷോഭത്താല്‍ അയാള്‍ കിതക്കുന്നതും സേതുലക്ഷ്മി അമ്പരപ്പോടെ ശ്രദ്ധിച്ചു.

“കല്യാണം കഴിക്കാമെന്നും പറഞ്ഞു നീ എന്‍റെ പെങ്ങളെ ചതിച്ചു. ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കിടക്കുകയാണവള്‍. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ നിന്നെ ഞാന്‍…” മുരളിയുടെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചുലച്ചുകൊണ്ട് സംഹാരരുദ്രനെപ്പോലെ അയാള്‍ അലറി.

അപമാനഭാരം കൊണ്ട് ചൂളിയിരുന്നതല്ലാതെ അയാള്‍ക്ക് നേരെ ഒരു വിരല്‍ അനക്കാന്‍പോലും മുരളിക്ക് ധൈര്യമുണ്ടായില്ല.

“പ്ലീസ്… പ്ലീസ് സന്ദീപ്‌, ഇവിടെയൊരു സീനുണ്ടാക്കി എന്നെ അപമാനിക്കരുത്…” മുരളി യാചിച്ചു.

“എങ്കില്‍ നീ ഈ നിമിഷം എന്‍റെ കൂടെ വരണം. എന്‍റെ പെങ്ങളുടെ ഗര്‍ഭത്തിന്‍റെ ഉത്തരവാദി നീയാണെന്ന് തുറന്നു സമ്മതിക്കണം. അവളെ ആശ്വസിപ്പിക്കണം.”

“ഓകെ സന്ദീപ്‌ പറയുന്നതെല്ലാം ഞാന്‍ ചെയ്യാം.

“എങ്കില്‍ എന്‍റെ പൊന്നളിയന്‍ എഴുന്നേറ്റ് വാ.” സന്ദീപ്‌ സേതുലക്ഷ്മിയുടെ നേരെ നോക്കി മന്ദഹസിച്ചുകൊണ്ട് ഒന്ന് കണ്ണുചിമ്മി. പിന്നെ മുരളിയുടെ തോളില്‍ കൈ ചുറ്റിക്കൊണ്ട് അയാളെ പുറത്തേക്ക് കൊണ്ടുപോയി.

ശരീരമാകെ ഒരു മരവിപ്പ് പടരുംപോലെ തോന്നി സേതുലക്ഷ്മിക്ക്.

കുനിഞ്ഞ ശിരസ്സുമായി സന്ദീപിനോടൊപ്പം നടന്നകലുന്ന മുരളിയെ അന്ധാളിപ്പോടെ നോക്കിക്കൊണ്ട്‌ അവര്‍ ഒരു ജീവച്ഛവംപോലെ ഇരുന്നുപോയി.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 18

 

സേതുലക്ഷ്മിയുടെ കണ്ണുകള്‍ ഒരുനിമിഷത്തേക്ക് വിനയനില്‍ത്തന്നെ ഉടക്കിനിന്നു. അടുത്ത നിമിഷം പരിഹാസം കലര്‍ന്ന സ്വരത്തിലവര്‍ ചീറി “ഇയാളാണോ ആ വിനയന്‍. മുരളി എന്നോടെല്ലാം പറഞ്ഞു. കേട്ടപ്പോള്‍ എനിക്ക് വിശ്വാസം തോന്നിയില്ല. ഇപ്പോള്‍ വിശ്വാസമായി.”

സേതുലക്ഷ്മിയിൽ നിന്ന് മുരളിയെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായപ്പോള്‍ മഞ്ജുവിന്‍റെ മനസ്സില്‍ കോപമാളി. അവളുടെ കണ്ണുകള്‍ വെറുപ്പുകൊണ്ട്‌ കുറുകി. “ആ ദ്രോഹി മമ്മിയോട് എന്തെല്ലാം നുണയാ പറഞ്ഞത്?”

“നിന്‍റെ ബോയ്‌ഫ്രണ്ടിനെക്കുറിച്ചും നിങ്ങള്‍ വിവാഹിതരാകാന്‍ നിശ്ചയിച്ചതിനെക്കുറിച്ചും തന്നെ.”

“എന്നിട്ട് മമ്മി അതെല്ലാം വിശ്വസിച്ചോ?”

“പിന്നല്ലാതെ? കണ്ണിനു മുന്നില്‍ കണ്ടിട്ടും വിശ്വസിക്കാതിരിക്കാൻ മാത്രം ഞാനത്ര മണ്ടിയൊന്നുമല്ല.”

“മമ്മി ഇപ്പോള്‍ എന്ത് കണ്ടെന്നാണ്?”

“ഇനി കൂടുതലായിട്ടെന്താ കാണേണ്ടത്” കല്യാണനിശ്ചയം കഴിഞ്ഞ പെണ്ണല്ലേ നീ? എന്നിട്ട് വേറൊരുത്തനോടൊപ്പം ഇങ്ങനെ… ഛെ ! പെണ്‍കുട്ടികള്‍ക്ക് ഇത്രയും താന്തോന്നിത്തം പാടില്ല.”

റസ്റ്റോറന്‍റില്‍ വെച്ചുണ്ടായ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് മുരളി സേതുലക്ഷ്മിയെ അറിയിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് മഞ്ജുവിന് മനസ്സിലായി.

ഇടറുന്ന സ്വരത്തില്‍ മഞ്ജു അപേക്ഷിച്ചു. “എനിക്ക് പറയാനുള്ളതും കൂടി കേള്‍ക്കൂ മമ്മീ, പ്ലീസ്.”

“എന്നോടൊന്നും പറയണ്ട. എനിക്കൊന്നും കേള്‍ക്കൂം വേണ്ട. ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. നിന്‍റെ താന്തോന്നിത്തമൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല. ഞാനത് സമ്മതിക്കില്ല.”

കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നമട്ടില്‍ സേതുലക്ഷ്മി വെട്ടിത്തിരിഞ്ഞ് അകത്തേക്ക് നടന്ന് മറഞ്ഞു.

സേതുലക്ഷ്മിയെ പിന്തുടര്‍ന്നുകൊണ്ട് മഞ്ജു യാചനാ സ്വരത്തില്‍ പറഞ്ഞു. “മമ്മീ, സത്യമെന്താണെന്ന് മമ്മിക്കറിയില്ല. അതാ ഇങ്ങനെയൊക്കെ പറയുന്നത്. ഞാനെല്ലാം വിശദമായി പറയാം. മമ്മി കേള്‍ക്കണം. പ്ലീസ്.”

“വേണ്ട. അതുകൊണ്ടൊന്നും എന്‍റെ തീരുമാനം ഞാന്‍ മാറ്റാന്‍ പോകുന്നില്ല. മുരളിയും നീയുമായുള്ള വിവാഹനിശ്ചയം ഞാന്‍ ഈ ആഴ്ചതന്നെ നടത്തും.” ഒട്ടും കൂസാതെ സേതുലക്ഷ്മി പ്രഖ്യാപിച്ചു.

“ഡാഡിക്ക് സുഖമില്ലാതിരിക്കുകയല്ലേ മമ്മി. നമുക്കാദ്യം ഡാഡിയെ കണ്ടിട്ട് വരാം.”

“ഞാനെങ്ങോട്ടുമില്ല. എൻഗേജ്മെന്‍റ് കഴിയാതെ നിന്നെ ഞാന്‍ എങ്ങോട്ടും അയക്കാനും പോണില്ല.”

വലയിലകപ്പെട്ട പക്ഷിയുടേതുപോലെ മഞ്ജുവിന്‍റെ ഹൃദയം പിടഞ്ഞു. തനിക്ക് പറയാനുള്ളത് കേള്‍ക്കാൻ പോലും തയ്യാറാകാതെ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മമ്മി. മമ്മിയുടെ പിടിവാശിയില്‍ ഹോമിക്കപ്പെടാന്‍ പോകുന്നത് തന്‍റെ ജീവിതമാണ്‌.

ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാന്‍ ഒരേയൊരു വഴി മാത്രമേ അവശേഷിച്ചിട്ടുള്ളുവെന്ന് വിവേകമവളെ ഓര്‍മ്മിപ്പിച്ചു. “അവസാനത്തെ അടവും പയറ്റിനോക്കുകതന്നെ.” അവളുടെ മനസ്സ് മന്ത്രിച്ചു.

“മമ്മി, വിനയേട്ടനും ഞാനുമായുള്ള വിവാഹം നടന്നു കഴിഞ്ഞല്ലോ… ആ സ്ഥിതിക്ക് ഇനി മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകും?” സ്വരത്തില്‍ സാധാരണത്വം നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ട്‌ മഞ്ജു പറഞ്ഞു.

സേതുലക്ഷ്മിയുടെ മുഖം പെട്ടെന്ന് വിളറി വെളുത്തുപോയി.

“എന്താ നീ പറഞ്ഞത്?” സേതുലക്ഷ്മി അന്ധാളിപ്പോടെ ചോദിച്ചു.

“അതെ മമ്മി. ഞങ്ങള്‍ തമ്മിലുള്ള രജിസ്റ്റെര്‍ മാര്യേജ് കഴിഞ്ഞു. ”

“എപ്പോള്‍… എവിടെവെച്ച്?” സേതുലക്ഷ്മിയുടെ സ്വരത്തില്‍ ഗദ്ഗദം കലര്‍ന്നിരുന്നു.

എതിര്‍കക്ഷിയുടെ തകര്‍ന്നു തരിപ്പണമായ മാനസികാവസ്ഥ മുതലാക്കിക്കൊണ്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെ മഞ്ജു അറിയിച്ചു. “ഇന്ന് രാവിലെ. ഞങ്ങടെ കോളേജിനടുത്തുള്ള രജിസ്റ്റെര്‍ ഓഫീസില്‍വെച്ച്.”

ഹൃദയം പൊട്ടിനുറുങ്ങിയപോലെ നെഞ്ചില്‍ കയ്യമര്‍ത്തിക്കൊണ്ട് സേതുലക്ഷ്മി തേങ്ങി. “ജൂജൂ, നീയും എന്നെ ചതിച്ചുവല്ലേ?”

അടുത്തനിമിഷം പൊട്ടിക്കരഞ്ഞുകൊണ്ടവര്‍ ബെഡ്റൂമിലേക്ക് കടന്ന് വാതിലടച്ചു.

മഞ്ജു പലതവണ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും സേതുലക്ഷ്മി വാതില്‍ തുറന്നില്ല.

സേതുലക്ഷ്മിയുടെ കര്‍ക്കശസ്വരത്തിലുള്ള ശകാരങ്ങളും കര്‍ശനനിര്‍ദ്ദേശങ്ങളും മഞ്ജുവിന്‍റെ താഴ്മയോടെയുള്ള അപേക്ഷകളും യാചനകളുമെല്ലാം വിനയന് വ്യക്തമായി കേള്‍ക്കാമായിരുന്നു. ഒട്ടും പ്രതീഷിക്കാത്ത ഒരു ഊരാക്കുടുക്കില്‍ പെട്ടുപോയവന്‍റെ അമ്പരപ്പോടെയും നിസ്സഹായതയോടെയും നടുങ്ങി നില്‍ക്കുകയായിരുന്നു അയാള്‍.

കുറച്ചുകഴിഞ്ഞപ്പോള്‍ അകത്തെ ശബ്ദഘോഷങ്ങള്‍ നിലച്ചു. നിമിഷങ്ങള്‍ക്കകം മഞ്ജു വിനയന്‍റെ അടുത്തേക്ക് വന്നു. അവളുടെ മുഖത്ത് കണ്ണീരിന്‍റെ നനവ്‌ പടര്‍ന്നിരുന്നു.

ഇടറുന്ന സ്വരത്തിലവള്‍ പറഞ്ഞു. “വരൂ സര്‍, അകത്തേക്കിരിക്കാം.”

അടുക്കള ഭാഗത്തുനിന്ന് മണ്ഡോദരിയും അങ്ങോട്ടുവന്നു. കണ്‍കോണുകൊണ്ട് വിനയനെ ഒന്ന് പാളിനോക്കിയ ശേഷം പതിഞ്ഞ സ്വരത്തിലവള്‍ മഞ്ജുവിനെ സാന്ത്വനിപ്പിച്ചു. “ഒന്നും സാരമാക്കണ്ട കുഞ്ഞേ, ഒന്നുരണ്ടുദിവസം കഴിയുമ്പോള്‍ മാഡത്തിന്‍റെ പിണക്കമൊക്കെ അങ്ങ് മാറും.”

മണ്ഡോദരി ടാക്സിക്കകത്തെ ലഗേജുകളെല്ലാം അകത്തേക്ക് എടുത്തുവെച്ചു.

ടാക്സിക്കാരന് പൈസകൊടുത്തശേഷം മഞ്ജു വിനയനെ ഒന്നാംനിലയിലെ ലോബിയിലിരുത്തി.

ഒന്ന് മുരടനക്കിക്കൊണ്ട് വിനയന്‍ ചോദിച്ചു. “ഞാന്‍… ഞാനിനി പൊയ്ക്കോട്ടേ. അല്ലെങ്കില്‍ മഞ്ജുവിന്‍റെ മമ്മി ഇനിയും വഴക്കുണ്ടാക്കും.”

“അയ്യോ! അതോടെ കള്ളി മുഴുവന്‍ വെളിച്ചത്താകും. മമ്മി അല്പം മുന്‍പ് പറഞ്ഞതെല്ലാം സാറും കേട്ടതാണല്ലോ. കുറച്ചു ദിവസത്തേക്ക് സര്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം. പ്ലീസ്”

“എത്ര ദിവസത്തേക്ക്?” വിനയന്‍റെ സ്വരത്തില്‍ വൈമനസ്യം പ്രകടമായിരുന്നു.

“എല്ലാമൊന്ന് കലങ്ങി തെളിയുന്നതുവരെ; കൂടി വന്നാല്‍ ഒരാഴ്ച.”

“എന്തായാലും മറ്റന്നാള്‍ എനിക്ക് വീടുവരെ ഒന്ന് പോണം. ഒരത്യാവശ്യമുണ്ട്‌.”

“മറ്റന്നാളോ? മൂന്നുനാലു ദിവസം കൂടി സാറിന് ക്ഷമിച്ചുകൂടെ.ഡ”

“അത് ബുദ്ധിമുട്ടാണ്. എനിക്ക് പോകാത്തിരിക്കാന്‍ കഴിയില്ല. അത്യാവശ്യമായി കുറച്ചുപണം അവിടെ എത്തിക്കാനുണ്ട്‌.” വിനയന്‍റെ സ്വരത്തില്‍ അതുവരെ ഇല്ലാത്ത നീരസം കലര്‍ന്നിരുന്നു.

ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ട് പതറുന്ന സ്വരത്തില്‍ മഞ്ജു പറഞ്ഞു, “വിനയന്‍ സര്‍ അല്പം വിശ്രമിക്കൂ. എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം.”

മഞ്ജു, അവളുടെ ബെഡ്റൂമിന് എതിര്‍വശത്തുള്ള മുറി വിനയന് വിശ്രമിക്കാനായി തുറന്നുകൊടുത്തപ്പോള്‍ അയാള്‍ മനസ്സില്ലാമനസ്സോടെ ആ മുറിയിലേക്ക് പോയി.

മഞ്ജു സ്വന്തം മുറിയിലേക്ക് നടന്നു. തന്‍റെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള സന്മനസ്സു പോലും മമ്മി കാണിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വീണ്ടും ദുഖത്തിന്‍റെ ചിറപൊട്ടി.

നിമിഷങ്ങള്‍ കടന്നുപോയി. മതിയാവോളം കണ്ണുനീര്‍ വാര്‍ത്തപ്പോള്‍ മനസിന്‍റെ ഭാരം അല്പം കുറഞ്ഞു.

മുഖമൊന്നു കഴുകി തുടച്ചശേഷം അവള്‍ ബെഡ്റൂമിൽ നിന്നും പുറത്തുവന്നു. നേരം സന്ധ്യമയങ്ങാന്‍ തുടങ്ങിയിരുന്നു.

വിനയന്‍റെ മുറി അടഞ്ഞാണ് കിടന്നിരുന്നത്.

മഞ്ജു കോണിയിറങ്ങി സേതുലക്ഷ്മിയുടെ ബെഡ്റൂമിന്‍റെ ഭാഗത്തേക്ക്‌ നടന്നു. വാതില്‍ അകത്തുനിന്ന് ഓടാമ്പല്‍ ഇട്ടിരിക്കയാണ്. മഞ്ജു വാതിലില്‍ പലതവണ മുട്ടി. “മമ്മി, വാതിലൊന്നു തുറക്കൂ മമ്മി, പ്ലീസ്”എന്നവള്‍ പലവട്ടം കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

മമ്മിയിപ്പോള്‍ കണ്ണീര്‍വാര്‍ത്തുകൊണ്ട് കിടക്കയില്‍ തളര്‍ന്നുകിടക്കുകയായിരിക്കും എന്നവള്‍ ഊഹിച്ചു. പ്രായപൂര്‍ത്തിയായ മകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഒരു ദിവസം താന്‍ വിവാഹിതയായി എന്നും പറഞ്ഞ് ഒരു യുവാവിനോടൊപ്പം മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഒരമ്മക്കുണ്ടാകുന്ന നടുക്കമെന്തെന്ന് മനസ്സിലാകാഞ്ഞിട്ടല്ല. പക്ഷെ തന്‍റെ മുന്നില്‍ വേറെ വഴിയില്ലായിരുന്നു.

സത്യാവസ്ഥകളെല്ലാം അറിയുമ്പോള്‍ മമ്മി തനിക്ക് മാപ്പുതരുമെന്ന് പ്രത്യാശിക്കാന്‍ മാത്രമേ തനിക്കിപ്പോള്‍ കഴിയുകയുള്ളൂ.

സ്വരംകേട്ട് മണ്ഡോദരി വന്നപ്പോള്‍ കാണുന്നത് കണ്ണീരൊഴുക്കിക്കൊണ്ട് സേതുലക്ഷ്മിയുടെ ബെഡ്റൂമിന് മുന്നില്‍ നില്‍ക്കുന്ന മഞ്ജുവിനെയാണ്.

മണ്ഡോദരി അവളെ ആശ്വസിപ്പിച്ചു “കുഞ്ഞിന് മാഡത്തിന്‍റെ സ്വഭാവമറിയാമല്ലോ. ദേഷ്യം കേറിയാല്‍ പിന്നെ കണ്ണുംമൂക്കുമില്ലാത്തൊരു പോക്കാ. അത്ര വേഗമൊന്നും തണുക്കത്തുമില്ല. കുഞ്ഞ് ഒന്നുരണ്ടുദിവസത്തേക്ക് ഒന്ന് സമാധാനപ്പെട്. എല്ലാം ശരിയാകുമെന്നെ.”

ഒരു നിമിഷത്തെ ഇടവേളയ്ക്കുശേഷം ഒരു നെടുനിശ്വസത്തോടെ മണ്ഡോദരി തുടര്‍ന്നു. “ഇന്ന് നല്ലോരു ദിവസമായിട്ട് കുഞ്ഞിനിങ്ങനെ നിന്ന് കണ്ണീരൊഴുക്കേണ്ടിവന്നല്ലോ എന്നോര്‍ക്ക്മ്പോ വല്ലാത്തൊരു വെഷമം. കുഞ്ഞിനും കുഞ്ഞിന്‍റെ സാറിനും അത്താഴത്തിനെന്താ ഉണ്ടാക്കേണ്ടത്? മംഗലം നടന്ന വീടല്ലേ? ഒരു ചെറിയ സദ്യ തയാറാക്കിയേക്കാം. എന്താ?”

“അതൊന്നും വേണ്ട ചേച്ചി. ഒരാള്‍ക്കുള്ള ചപ്പാത്തീം കറീം മതി. പിന്നെ മമ്മിക്കും നിങ്ങള്‍ക്കും വേണ്ടതും.”

“അതെന്താ അങ്ങനെ? കുഞ്ഞിന്ന് പട്ടിണി കിടക്കാന്‍ പോകുവാണോ? നല്ലോരു ദിവസമായിട്ട് അത്താഴ പട്ടിണി കിടന്നേക്കല്ലേ. ഇച്ചിരിക്കെന്തെങ്കിലും കഴിച്ചോണം.”

“ഒട്ടും വിശപ്പ്‌ തോന്നണില്ല. അത്താഴം റെഡി ആയാല്‍ മുകളിലേക്ക് കൊണ്ടുവന്നാല്‍ മതി.”

പെട്ടെന്ന് എന്തോ ഓര്‍മ്മവന്നമട്ടില്‍ തിരിഞ്ഞുനിന്ന് മഞ്ജു പറഞ്ഞു “അല്ലെങ്കില്‍ വേണ്ട. എല്ലാം പകര്‍ന്ന് മേശപ്പുറത്ത് വെച്ചാല്‍ മതി. ഞാനിങ്ങോട്ടു വന്നെടുത്തോളാം.”

ഒരു കള്ളച്ചിരിയോടെ മണ്ഡോദരി പിറുപിറുത്തു “ഞാന്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകുന്നില്ലേ എന്‍റെ പൊന്നേ?”

മഞ്ജു ചോദിച്ചു “മണ്ടുചേച്ചി എന്താപറഞ്ഞത്‌?”

“ഒന്നൂല്ലെന്‍റെ പൊന്നുകുഞ്ഞേ. കുഞ്ഞ് വേഗം പൊയ്ക്കോ. അവിടെ ഒരാളിപ്പോള്‍ കാത്തിരിക്കുന്നുണ്ടാകും.” അര്‍ത്ഥഗര്‍ഭമായ ഒരു ചിരിയോടെ മണ്ഡോദരി ഓര്‍മ്മപ്പെടുത്തിയപ്പോള്‍ എല്ലാ മനോസംഘര്‍ഷവും മറന്ന് മഞ്ജു ചിരിച്ചുപോയി.

ലോബിയിലെ ടിവിക്ക് മുന്നിലിരുന്ന് വിനയന്‍ സ്പോര്‍ട്സ് ചാനല്‍ ഉദ്യോഗപൂര്‍വം കാണുകയായിരുന്നു. മഞ്ജുവിനെ കണ്ട ഉടനെ അയാളെഴുന്നേറ്റ് ടിവി ഓഫ് ചെയ്ത് സ്വന്തം മുറിയിലേക്ക് നടക്കാന്‍ ഭാവിച്ചു.

“സാറെന്താ ടിവി ഓഫ് ചെയ്തത്?” മഞ്ജു ചോദിച്ചു

“മഞ്ജുവിന്… എന്തെങ്കിലും പ്രോഗ്രാം കാണാനുണ്ടെങ്കില്‍…”

“ഇല്ല. എനിക്കല്പം ജോലിയുണ്ട്. ഹോസ്റ്റലില്‍ നിന്ന് കൊണ്ടുവന്നതെല്ലാമൊന്ന് അടുക്കിപ്പെറുക്കിവെക്കണം.”

മഞ്ജു നേരെ സ്വന്തം മുറിയിലേക്ക് നടന്നു. കാര്‍ട്ടണില്‍ പായ്ക്ക്ചെയ്ത് വെച്ചിരുന്നതെല്ലാം എടുത്ത് അടുക്കിവെച്ചു. പിന്നെ താഴെ പോയി വിനയനുള്ള ഭക്ഷണവുമായി മുകളിലെത്തി.

ഒരു പ്ലേറ്റില്‍ ചപ്പാത്തിയും കറിയും വിളമ്പി കൊടുത്തപ്പോള്‍ വിനയനത് രുചിയോടെ കഴിക്കുന്നത്‌ കണ്ടു. ഭക്ഷണം ബാക്കിയായെങ്കിലും മഞ്ജുവിന് ഒന്നും കഴിക്കാന്‍ തോന്നിയില്ല.

പാത്രങ്ങള്‍ തിരികെ അടുക്കളയില്‍ കൊണ്ടുപോയി വെച്ചശേഷം മഞ്ജു സേതുലക്ഷ്മിയുടെ മുറിയുടെ വാതിലില്‍ പലവട്ടം മുട്ടിവിളിച്ചു.

“മമ്മി, ഒന്ന് വാതില്‍ തുറക്കൂ മമ്മി” എന്ന് പലതവണ കെഞ്ചി അപേക്ഷിച്ചെങ്കിലും അകത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന വാചാലമായ മൗനം മാത്രം.

നെഞ്ചുരുകുന്ന മനോവേദനയോടെ മഞ്ജു വാതിലിനുമുന്നില്‍ തളര്‍ന്നിരുന്നുകൊണ്ട് വിതുമ്പിക്കരഞ്ഞു. സമയം കടന്നുപോയി. എപ്പോഴോ ഉറക്കം അവളുടെ കണ്‍പോളകള്‍ തഴുകി അടച്ചു.

ഡ്രോയിംഗ്റൂമിലെ ക്ലോക്കിന്‍റെ മണിയടിസ്വരം അവളെ ഉണര്‍ത്തി. സമയം വെളുപ്പിന് മൂന്നുമണി. തല വല്ലാതെ വിങ്ങി വേദനിച്ചുകൊണ്ടിരുന്നു കവിളിണകളില്‍ അപ്പോഴും കണ്ണുനീരിന്‍റെ നനവ്‌ പടര്‍ന്നിരുന്നു.

മഞ്ജു മുകളിലേക്ക് നടന്നു. വിനയന്‍റെ മുറി അടഞ്ഞാണ് കിടന്നിരുന്നത്.

സ്വന്തം മുറിയില്‍ ചെന്ന് ലൈറ്റ്പോലും തെളിക്കാതെ അവള്‍ കിടക്കയിലേക്ക് വീണു. വയറിനകത്ത്‌ വിശപ്പിന്‍റെ കാളല്‍; അത്താഴപട്ടിണി കിടന്നതിന്‍റെ അനന്തര ഫലം.

ഇരുട്ടത്ത് ഉറക്കംവരാതെ കണ്ണും മിഴിച്ച് കിടക്കുമ്പോള്‍ വിനയന്‍റെ മുഖം ഓര്‍മ്മയില്‍ തെളിഞ്ഞു.

തന്നെ കാണുമ്പോള്‍ ഒരു വന്യമൃഗത്തിന്‍റെ മുന്നിലെന്നപോലെ സാറെന്തിനാണിങ്ങനെ പരിഭ്രമിക്കുന്നത്‌? എന്തിനാണിത്രയും അകല്‍ച്ച കാണിക്കുന്നത്?

ഇന്നലെ അത്താഴം കഴിക്കുമ്പോള്‍ സര്‍ തന്നെക്കുറിച്ച് ഓര്‍ത്തുപോലുമില്ലല്ലോ. തന്‍റെ മനസ്സ് വേദനകൊണ്ട് പിടയുകയാണെന്ന് അറിഞ്ഞിട്ടും സാറിതുവരെ ഒരു സാന്ത്വനവാക്കു പോലും പറഞ്ഞില്ലല്ലോ. സാറിന്‍റെ മനസ്സില്‍ തന്നെക്കുറിച്ച് അല്പം പോലും അലിവില്ലെന്നോ?

പക്ഷെ അടുത്ത നിമിഷം വിനയനെക്കുറിച്ച് അങ്ങനെ ചിന്തിച്ചുപോയതില്‍ അവള്‍ക്ക് കുറ്റബോധം തോന്നി. ഹോസ്റ്റലില്‍നിന്ന് മടങ്ങുമ്പോള്‍ സാര്‍ തന്നോടൊപ്പം വന്നില്ലായിരുന്നെങ്കില്‍… അതാലോച്ചിച്ചപ്പോള്‍ തന്നെ അവളുടെ നെഞ്ചിടിപ്പ്‌ കൂടി.

ഒരിക്കലും മാന്യമല്ലാത്ത ഒരു വാക്കോ നോക്കോ സാറില്‍നിന്നുണ്ടായിട്ടില്ല. ഇപ്പോള്‍ തനിക്ക് തോന്നുന്ന സുരക്ഷിതബോധംപോലും ആ സാന്നിദ്ധ്യംകൊണ്ട് മാത്രമാണ്. മെല്ലെ മയക്കത്തിന്‍റെ പിടിയിലമരുമ്പോള്‍ മഞ്ജുവിന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നത് വിനയനോടുള്ള ആരാധനയും നന്ദിയും മാത്രമായിരുന്നു.

പിറ്റേന്ന് രാവിലെ അല്പം വൈകി ഉറക്കമുണര്‍ന്ന് അവള്‍ മുറിയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വിനയന്‍ ഒരു ബക്കറ്റിനകത്ത് അലക്കിയ തുണികളുമായി അവളെയും കാത്തിരിക്കുകയായിരുന്നു.

അവളെ കണ്ടപ്പോള്‍ അയാള്‍ തന്‍റെ ആവശ്യമറിയിച്ചു. “ഇതൊന്ന് ഉണക്കാനിടണമായിരുന്നു. ഞാന്‍ കാര്യമായൊന്നും കൊണ്ടുവന്നിട്ടില്ല.”

“ഇങ്ങ് തരൂ. ഞാനത് ഉണക്കാനിടാം.”

“അയ്യോ. അത് വേണ്ട. അയ എവിടെയാണെന്ന് പറഞ്ഞാല്‍ മതി.”

“അയകളെല്ലാം അടുക്കളമുറ്റത്താണ്, പിന്നെ വര്‍ക്ക് ഏരിയയിലും. സാറുതന്നെ അത് ഉണക്കാനിടുന്നത് ആരെങ്കിലും കണ്ടാല്‍ നമ്മുടെ കഥകളെല്ലാം പൊളിയും. ഞാന്‍ ഇത് മണ്ടുച്ചേച്ചിയെ ഏല്പിച്ചേക്കാം. അതുപോരെ.”

എതിരൊന്നും പറയാതെ വിനയന്‍ ബക്കറ്റ് മഞ്ജുവിനെ ഏല്പിച്ചു. മഞ്ജു താഴേക്ക്‌ ചെന്നപ്പോള്‍ സേതുലക്ഷ്മിയുടെ റൂം തുറന്നുകിടക്കുന്നു. സേതുലക്ഷ്മി ബാങ്കിലേക്ക് പുറപ്പെടാനുള്ള സമയം ആകുന്നതേയുള്ളൂ.

അടുക്കളയിലേക്ക് ചെന്ന് മണ്ഡോദരിയോട് ചോദിച്ചപ്പോള്‍ അവളറിയിച്ചു. “മാഡം ഇന്ന് രാവിലേതന്നെ എങ്ങോട്ടോ പോയി കുഞ്ഞേ. ഒരു ഷോള്‍ഡര്‍ ബാഗ്‌ നിറയെ ഡ്രെസ്സും എടുത്തിട്ടുണ്ട്.”

“നമ്മുടെ കാറിലല്ലേ പോയത്?”

“അതെ.”

“എങ്ങോട്ടാ പോകുന്നേന്ന് മമ്മി പറഞ്ഞില്ലേ?”

“ഞാന്‍ ചോദിച്ചതാ. പക്ഷെ ഒന്നും പറഞ്ഞില്ല. മാഡം എസ്റ്റേറ്റിലേക്കാണോ എന്നാ എന്‍റെ സംശയം. കുറച്ചുനാളായിട്ട് മാഡത്തിന് വല്ലാത്തൊരു ഉന്മേഷക്കുറവായിരുന്നു കേട്ടോ. സാറിന് സുഖമില്ലെന്ന് അറിഞ്ഞതു മുതല്‍ പറയൂം വേണ്ട. ബാങ്കീന്ന് വന്നാല്‍ വതിലുമടച്ച് ഒരേ കിടപ്പാ. ക്ലബ്ബിലേക്കൊന്നും പോകാറേയില്ല.”

“മമ്മി പീരുമേട്ടിലേക്ക് പോയതാണെങ്കില്‍ ഇപ്പോള്‍ അവിടേക്കെത്തിക്കാണില്ല. ഞാന്‍ മമ്മിയെ ഒന്ന് വിളിച്ചു നോക്കട്ടെ .”

മഞ്ജു സേതുലക്ഷ്മിയുടെ സെല്‍ നമ്പറിലേക്ക് വിളിച്ചു. ഒരിക്കലല്ല പലതവണ. ഫോണ്‍ ഓഫ് ചെയ്ത് വെച്ചിരിക്കയായതിനാല്‍ അവള്‍ക്ക് നിരാശപ്പെടേണ്ടിവന്നു.

സമയം കടന്നുപോകുന്തോറും മഞ്ജു ഉല്‍ക്കണ്ഠകൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു. മമ്മിയുടെ യാത്ര ഡാഡിയുടെ അടുത്തേക്ക് തന്നെയാകണേ എന്നാ പ്രാര്‍ത്ഥനയോടെ അവള്‍ നിമിഷങ്ങള്‍ എണ്ണിക്കൊണ്ട് കാത്തിരുന്നു. സേതുലക്ഷ്മി ജോലിചെയ്യുന്ന ബാങ്കിലേക്കും അവള്‍ വിളിച്ചു നോക്കി. “മാഡം ഇന്ന് ലീവാണ്” എന്ന മറുപടിയാണ്‌ ലഭിച്ചത്.

വിനയനുള്ള ബ്രേക്ക്ഫാസ്റ്റ് മുകളിലേക്ക് എത്തിച്ചത് മണ്ഡോദരിയാണ്. പന്ത്രണ്ടു മണിയായപ്പോള്‍ അവള്‍ പീരുമേട്ടിലേക്ക് ഫോണ്‍ ചെയ്തു. ധര്‍മ്മേന്ദ്രനാണ് ഫോണെടുത്തത്.

സേതുലക്ഷ്മി പീരുമേട്ടിലെക്കല്ല പോയിരിക്കുന്നതെങ്കില്‍ തന്‍റെ അന്വേഷണം ഡാഡിയെ ആശങ്കാകുലനാക്കിയേക്കും. മമ്മി അവിടെ എത്തിയിട്ടുണ്ടെങ്കില്‍ ചോദിക്കാതെ തന്നെ ധര്‍മ്മേന്ദ്രന്‍ ആ വിശേഷവാര്‍ത്ത തന്നെ അറിയിക്കാതിരിക്കില്ല. അതുകൊണ്ടവള്‍ ഉണ്ണിത്താന്‍റെ അസുഖത്തെക്കുറിച്ചാണ് അന്വേഷിച്ചത്.

“പനി കുറവില്ല കുഞ്ഞേ. സാറിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കയാ.”

നിറഞ്ഞൊഴുകുന്ന മിഴികള്‍ തുടച്ചുകൊണ്ട് മഞ്ജു ചോദിച്ചു.” ഹോസ്പിറ്റലില്‍ ഡാഡിയുടെ അടുത്ത് ആരാ ഉള്ളത്?”

“ശിവരാമകൃഷ്ണന്‍ സാറ്. ഞാനും അവിടെ ആയിരുന്നു. സാറിനുള്ള ഉച്ചഭക്ഷണം എടുക്കാന്‍ വന്നതാ. കുഞ്ഞെപ്പോഴാ ഇങ്ങോട്ട് വരുന്നേ?”

“കഴിയുന്നതും വേഗമെത്താം.”

നിരാശയോടെയാണ് മഞ്ജു സംഭാഷണം അവസാനിപ്പിച്ചത്. മമ്മി പീരുമേട്ടിലേക്ക് പോയിട്ടില്ല. ബാങ്കിലുമില്ല. മമ്മിയുടെ തറവാട്ടിലേക്കും പോകാന്‍ വഴിയില്ല. ബന്ധുക്കളാരും അവിടെ താമസമില്ലാത്തതുകൊണ്ട് വര്‍ഷങ്ങളായി അത് പൂട്ടിക്കിടക്കുകയാണ്. പിന്നെ മമ്മി എവിടേക്കാണ്‌ പോയത്?

മഞ്ജു ലോബിയിലേക്ക് ചെല്ലുമ്പോള്‍ ഒരു മാഗസിന്‍ വെറുതെ മറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു വിനയന്‍. വീട്ടുതടങ്ങലില്‍ കഴിയുന്നവന്‍റെ വിരസതയും മടുപ്പും ആ മുഖത്ത് പ്രകടമായിരുന്നു.

അവളെ കണ്ടയുടനെ അക്ഷമ കലര്‍ന്ന സ്വരത്തില്‍ വിനയന്‍ പറഞ്ഞു “മഞ്ജു ഇതുവരെ എവിടെയായിരുന്നു. എനിക്കെന്‍റെ വീട്ടിലൊന്ന് പോണം. എവിടെനിന്നെങ്കിലും കുറച്ച് പണം അവിടെ എത്തിക്കയും വേണം. വളരെ അത്യാവശ്യമാണ്.”

മഞ്ജു ഖിന്നതയോടെ വിനയന്‍റെ മുഖത്തേക്ക് നോക്കി. ആ മുഖത്തെ നീരസഭാവം അവളെ വല്ലാതെ വേദനിപ്പിച്ചു.

ഡാഡിയെ ഹോസ്പിറ്റലില്‍ കിടത്തിയിരിക്കയാണ്. മമ്മി ഇപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ല. അതിനു പുറമേയാണിപ്പോള്‍ വിനയന്‍ സാറിന്‍റെ ഈ നിസ്സഹകരണ മനോഭാവം. തന്‍റെ മനോവേദന ആര്‍ക്കും മനസ്സിലാകുന്നില്ല. ഒരു ആശ്വാസവാക്ക് പറയാന്‍പോലും ആരുമില്ല. മഞ്ജു പൊട്ടിക്കരഞ്ഞുപോയി.

അവളുടെ ദയനീയഭാവംകണ്ട് വിനയന്‍ അനുതാപത്തോടെ ചോദിച്ചു. “എന്താ… എന്തിനാ മഞ്ജു കരയുന്നത്? മമ്മി ശകരിച്ചോ?”

“മമ്മി എങ്ങോട്ടോ പോയി സര്‍. എവിടെക്കാണെന്ന് ആരോടും പറയാതെയാ പോയത്.”

“ഇന്ന് ബാങ്കുള്ള ദിവസമല്ലേ?”

“അതെ. മമ്മി അതിരാവിലെ ഇവിടെനിന്ന് ഇറങ്ങിയതാണ്. ഞാന്‍ ബാങ്കിലേക്ക് വിളിച്ചു ചോദിച്ചു. മമ്മിയിന്നു ലീവാണ് എന്നാ പറഞ്ഞത്.” മഞ്ജു ഷോളിന്‍റെ തുമ്പുകൊണ്ട് കണ്ണീരൊപ്പി.

“പീരുമേട്ടിലേക്ക് പോയതാണോ?”

“ഞാനങ്ങോട്ടും വിളിച്ചിരുന്നു. മമ്മി അവിടെയുമില്ല.”

“പിന്നെ എങ്ങോട്ടായിരിക്കും പോയത്?” വിനയന്‍റെ മുഖത്തും ആശങ്കയുടെ നിഴല്‍ പരന്നു

“ഒരൂഹം പോലും ഇല്ല സര്‍. പീരുമേട്ടിലേക്ക് വിളിച്ചപ്പോള്‍ ഡാഡിക്ക് അസുഖം കൂടിയതുകൊണ്ട് ഹോസ്പിറ്റലില്‍ കിടത്തിയിരിക്കയാണെന്നാ പറഞ്ഞത്” മഞ്ജു വീണ്ടും തേങ്ങിക്കരയാന്‍ തുടങ്ങി.

അവളെ എങ്ങിനെയാണ്‌ ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ വിനയന്‍ വിഷണ്ണനായി നിന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 17

വരദയും പിങ്കിയും ഹോളിന്‍റെ വാതിലിനരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മഞ്ജു അവരുടെ അടുത്തേക്ക് നടന്നു.

വരദ ചോദിച്ചു. “നിന്‍റെ മുഖമെന്താ വല്ലാതിരിക്കുന്നത്? പൂര്‍ണ്ണിമ നിന്നോടെന്താ പറഞ്ഞത്?”

പൂര്‍ണ്ണിമയുമായി നടന്ന സ്വകാര്യസംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ അവരെ അറിയിച്ചപ്പോള്‍ പിങ്കി പറഞ്ഞു. “ഇതിലെന്തോ ചതിയുണ്ടെന്നാ തോന്നുന്നേ. ആ മുരളിയെ സ്വന്തമാക്കാന്‍ കഴിയില്ലെന്നതിന്‍റെ അസൂയയാ അവള്‍ക്ക്. കിട്ടാത്ത മുന്തിരി കുറുക്കന് പുളിക്കുമെന്ന് പറയുന്നതുപോലെ.”

“അവള്‍ എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തോന്നുന്നില്ല. മറിച്ച് എന്തെല്ലാമോ അവളുടെ മനസ്സില്‍ കിടന്ന് തിങ്ങുന്നതുപോലെയാണ് തോന്നിയത്. ഏതായാലും നാളെ അവള്‍ വരുമല്ലോ. അപ്പോള്‍ നിങ്ങള്‍തന്നെ അവളോട്‌ ചോദിച്ചുനോക്ക്.”

“അക്കാര്യം ഞാനേറ്റു.”പിങ്കി പറഞ്ഞു “അവളുടെ താക്കീതിന്‍റെ പിറകിലുള്ള ഉദ്ദേശശുദ്ധിയെ തിരിച്ചു മറിച്ചും ചോദ്യംചെയ്ത് ഞാനവളുടെ മനസ്സ് തുരന്നെടുക്കും, നിങ്ങള് കണ്ടോ.”

അന്ന് രാത്രി മഞ്ജുവിന് ഉറങ്ങാനായില്ല. പൂര്‍ണ്ണിമയുടെ നിഗൂഢതകലര്‍ന്ന വാക്കുകള്‍ ഓര്‍മ്മകളില്‍ ഉറുമ്പുകളെപ്പോലെ കവാത്തു നടത്തിക്കൊണ്ടിരുന്നു. മുരളിയോടൊപ്പമുള്ള യാത്രയെക്കുറിച്ചാലോചിക്കാന്‍ പോലും അവള്‍ക്ക് ഭയം തോന്നി.

പിറ്റേന്ന് രാവിലെ പൂര്‍ണ്ണിമയെത്തി. മൂന്നുപേരോടും മുന്‍പത്തെക്കാള്‍ സൗഹാര്‍ദ്ദത്തോടെയും സ്നേഹത്തോടെയുമാണവള്‍ പെരുമാറിയത്. എന്നാല്‍ പഴയ പ്രസരിപ്പും ഉന്മേഷവുമെല്ലാം അവള്‍ക്ക് അന്യമായതുപോലെ; കബേര്‍ഡിലെ ഡ്രസ്സുകളും മേശപ്പുറത്തും മേശവലിപ്പിലും ഉണ്ടായിരുന്ന പുസ്തകങ്ങളും മറ്റും പൂര്‍ണ്ണിമ പാക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പിങ്കിയും അവളെ സഹായിക്കാന്‍ ഒപ്പം കൂടി. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ച്, അടുത്ത മുറികളില്‍ താമസിക്കുന്ന സ്നേഹിതകളോട് യാത്രപറയാനെന്ന കാരണം പറഞ്ഞുകൊണ്ട് തഞ്ചത്തില്‍ മഞ്ജുവും വരദയും പുറത്തേക്കിറങ്ങി.

കുറച്ചുകഴിഞ്ഞ് അവര്‍ തിരിച്ചെത്തിയപ്പോള്‍ പൂര്‍ണ്ണിമയുടെ പാക്കിംഗ് ഏതാണ്ട് അവസാനിക്കാറായിരുന്നു. പൂര്‍ണ്ണിമയുടെ മുഖം പൂര്‍വാധികം മ്ലാനമാണെന്ന് അവര്‍ ശ്രദ്ധിച്ചു. അവളുടെ കണ്ണുകള്‍ വല്ലാതെ ചുവന്നുകലങ്ങിയിരുന്നു.

പൂര്‍ണ്ണിമയുടെ ബാഗുകള്‍ അവളുടെ കാറിലേക്കെത്തിക്കാന്‍ അവരവളെ സഹായിച്ചു. കാറിലേക്ക് കയറും മുന്‍പ് പതിഞ്ഞസ്വരത്തില്‍ അവള്‍ മഞ്ജുവിനെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചു. “എന്‍റെ വാര്‍ണിംഗ് നീ മറന്നുകളയരുത്. അയാള്‍… അയാള്‍ ശരിയല്ല.”

കാര്‍ ഹോസ്റ്റലിന്‍റെ ഗേറ്റ് കടന്ന് മറയുന്നതുവരെ പൂര്‍ണ്ണിമ അവര്‍ക്കുനേരെ കൈവീശി കാണിക്കുന്നുണ്ടായിരുന്നു.

വിഷാദമൂകരായാണ് മഞ്ജുവും സ്നേഹിതകളും തിരികെ റൂമിലെത്തിയത്. വരദ അഭിപ്രായപ്പെട്ടു “ശരിയാ മഞ്ജു പറഞ്ഞത്. പൂര്‍ണ്ണിമക്കെന്തോ വല്ലാത്ത മാറ്റമുണ്ട്.”

പിങ്കിയും അതിനോട് യോജിച്ചു. “ശരിയാ. പഴയ തലക്കനം അല്പം പോലും അവശേഷിച്ചിട്ടില്ല.”

“എന്തായിരിക്കും കാരണം? നിങ്ങളെന്തൊക്കെയാ സംസാരിച്ചത്?” വരദ ജിജ്ഞാസയോടെ തിരക്കി.

പിങ്കിയുടെ മുഖമപ്പോള്‍ ഗൗരവപൂര്‍ണ്ണമായി. “അതല്പം സീരിയസായി എടുക്കേണ്ട വിഷയം തന്നെയായിരുന്നു. മുരളി മനോഹര്‍ മഞ്ജുവിനെ വിവാഹം ചെയ്യുന്നതിലുള്ള അസൂയകൊണ്ടല്ലേ നീ അയാളെ വില്ലനാക്കികളഞ്ഞത് എന്ന് ഞാനവളോട് ചോദിച്ചു. തന്നെപ്പോലെ മഞ്ജുവിനും അബദ്ധം പിണയരുത് എന്നുമാത്രമേ താനാഗ്രഹിക്കുന്നുള്ളൂ എന്നായിരുന്നു അവളുടെ മറുപടി. മഞ്ജുവും മുരളിയും തമ്മിലുള്ള എന്ഗേജ്മെന്‍റ് നിശ്ചയിച്ചിരുന്ന ദിവസം മുരളിയും അയാളുടെ ഡാഡിയും അവളുടെ അച്ഛന്‍റെ എസ്റ്റേറ്റിലായിരുന്നു എന്നും പൂര്‍ണ്ണിമയും അവളുടെ അച്ഛനും ആ ദിവസങ്ങളില്‍ അവരോടൊപ്പമുണ്ടായിരുന്നെന്നും അവള്‍ തുറന്നുപറഞ്ഞു. അവള്‍ ഇത്രയും കൂടി പറഞ്ഞു. മുരളി മനോഹര്‍ ഈസ്‌ എ ചീറ്റ്. ശരിക്കും ഒരു ഫ്രോഡ്. പെട്ടെന്നവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ഞാനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കു കുറേനേരത്തേക്ക് കണ്ണീരടക്കാനായില്ല.”

“അവള്‍ ഇത്രമാത്രം അപ്സെറ്റാകാന്‍ കാരണമെന്താണെന്നാ ഞാന്‍ ആലോചിക്കുന്നത്” പാതി തന്നോടുതന്നെയെന്നപോലെ വരദ പറഞ്ഞു.

“പൂര്‍ണ്ണിമയുടെ എസ്റ്റേറ്റിലെ താമസത്തിനിടക്ക് മുരളി അവളെ ചക്കരവാക്ക് പറഞ്ഞ് മയക്കി ചതിച്ചുകാണുമെന്നാ എനിക്കുതോന്നുന്നത്.”

അവര്‍ക്കിടയില്‍ നിമിഷങ്ങളോളം ഒരു മൂകത തളംകെട്ടിനിന്നു. പെട്ടെന്ന് ഒരു നടുക്കത്തോടെ വാച്ചിലേക്ക് നോക്കിക്കൊണ്ട്‌ മഞ്ജു മുറവിളികൂട്ടി “അയ്യോ സമയം പത്തരയായി. എനിക്ക് എത്രയും വേഗം പുറപ്പെടണം.”

“നീ എങ്ങനെ പോകും.” വരദ ചോദിച്ചു.

“ഒരു ടാക്സി വിളിക്കാം. ഞാന്‍ പാക്കിംഗ് എല്ലാം ഇന്നലെത്തന്നെ ചെയ്തുവെച്ചിട്ടുണ്ട്.”

“നീ ഒറ്റയ്ക്ക്… ടാക്സിയില്‍… അത് റിസ്ക്കല്ലേ?”

“പിന്നെ എന്തുചെയ്യും? നിങ്ങള്‍ക്കെന്‍റെ കൂടെ വരാനുമാവില്ലല്ലോ.”

“ഞങ്ങളെ കൊണ്ടുപോകാന്‍ ടാക്സിയുമായി ഡാഡിമാരെത്തുമല്ലോ. അല്ലെങ്കില്‍ ഞങ്ങളില്‍ ആരെങ്കിലും നിന്‍റെ കൂടെ വരാമായിരുന്നു. നമുക്കൊരു കാര്യം ചെയ്യാം. ആ വിനയന്‍സാറിനോട് നിനക്ക് കൂട്ടുവരാന്‍ പറയാം. നിന്നെ നിന്‍റെ വീട്ടിലെത്തിച്ചശേഷം സാറിന് ബസ്സില്‍ മടങ്ങാമല്ലോ. അല്പം കാശിന്‍റെ ചിലവല്ലേയുള്ളൂ” പിങ്കി പറഞ്ഞു

“അതൊന്നും വേണ്ട, പിങ്കി.” മഞ്ജു അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

“നീയൊന്നുവന്നേ. വിനയന്‍സാറിപ്പോള്‍ ലൈബ്രറിയില്‍ കാണും” സ്നേഹിതകള്‍ രണ്ടുപേരുംകൂടി നിര്‍ബന്ധിച്ച് അവളെ ലൈബ്രറിയിലേക്ക് കൊണ്ടുപോയി.

അവിടെയപ്പോള്‍ വറീത് ചേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. “സാറ് ചായകുടിക്കാന്‍ കാന്‍റീനിലേക്ക് പോയേക്കുവാ. ഇപ്പോഴെത്തും. പുള്ളി മദ്രാസിലൊരു ഇന്‍റര്‍വ്യൂവിന് പോയിട്ട് ഇന്ന് രാവിലെയാ മടങ്ങി എത്തിയത്. വണ്ടിക്കാശില്ലെന്നും പറഞ്ഞ് നിരാശപ്പെട്ടിരിക്കുവായിരുന്നു. ഭാഗ്യത്തിന് എവിടന്നോ പൈസ കിട്ടി. ഇന്‍റര്‍വ്യു കൊള്ളാമായിരുന്നെന്നാ പറഞ്ഞത്. ആ പണി കിട്ടിയാ സാറിന്‍റെ ഭാഗ്യം.”

എവിടെനിന്നോ കിട്ടിയെന്ന് വറീത്ചേട്ടന്‍ പറഞ്ഞ തുക സൗത്ത് പാര്‍ക്കിലെ ‘പ്രേമനാടകത്തിന്’ താന്‍ നല്‍കിയ പാരിതോഷികമായിരുന്നെന്ന് മഞ്ജു ഊഹിച്ചു.

കുറച്ചുകഴിഞ്ഞപ്പോള്‍ വിനയനെത്തി. കാര്യകാരണങ്ങള്‍ വിശദീകരിച്ചശേഷം മഞ്ജുവിനെ അവളുടെ വീടുവരെ അനുഗമിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വിനയനെ സമീപിച്ചത് പിങ്കിയാണ്. മഞ്ജുവിന്‍റെ ആവശ്യം അയാള്‍ നിരസിക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അവരെ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട്‌ വിനയനില്‍നിന്നും അനുകൂലമായ മറുപടിയാണ്‌ ലഭിച്ചത്.

“ഞാനൊന്ന് കാഞ്ഞിരപ്പിള്ളിവരെ പോയിട്ട് വരാം വറീത്ചേട്ടാ. ഇന്നത്തേക്ക് ഒരു ലീവെഴുതി ഓഫീസില്‍ കൊടുത്തിട്ട് വന്നേക്കാം.” എന്ന് പറഞ്ഞുകൊണ്ട് വിനയന്‍ അടുത്ത ബ്ലോക്കിലുള്ള കോളേജ് ഓഫീസിലേക്ക് പോയി.

വിനയന്‍റെ പ്രതികരണം വറീത്ചേട്ടന് അല്പം അമ്പരപ്പുണ്ടാക്കിയെന്ന് അവര്‍ക്ക് തോന്നി.

“വിനയന്‍സാറിനോട് കഴിയുന്നതും വേഗം ഒരു ടാക്സിയും വിളിച്ച് ഹോസ്റ്റലിലേക്ക് വരാന്‍ പറഞ്ഞാല്‍ മതി. ഞാന്‍ അപ്പോഴേക്കും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കാം.” മഞ്ജു വറീത്ചേട്ടന് നിര്‍ദ്ദേശം നല്‍കി.

“വിനയന്‍ സാറിന്‍റെ ജോലിക്കാര്യം കുഞ്ഞിന്‍റെ ഡാഡിയോട് മറക്കാതെ പറഞ്ഞേക്കണേ. അവിടെയെത്തിയാല്‍ മോളുടെ ഡാഡിക്ക് സാറിനെ നേരിലൊന്ന് കാണൂം ചെയ്യാല്ലോ”

“ഡാഡി ഞങ്ങളുടെ പീരുമേട്ടിലെ എസ്റ്റേറ്റിലാണിപ്പോള്‍. ഞാന്‍ നാളെ അങ്ങോട്ട്‌ പോകുന്നുണ്ടാകും. വിനയന്‍സാറിന് വിരോധമില്ലെങ്കില്‍ നാളെ എന്നോടൊപ്പം വന്ന് ഡാഡിയെയും കണ്ടശേഷം മടങ്ങാം.”

“ശരി. എന്നാ അങ്ങനെ മതി.”

‘ബൈ, വറീത് ചേട്ടാ.” അവര്‍ യാത്ര പറഞ്ഞിറങ്ങാന്‍ നേരത്ത് വറീത്ചേട്ടന്‍ ഓര്‍മ്മിപ്പിച്ചു.” അടുത്തവര്‍ഷോം ഇങ്ങോട്ടുതന്നെ എത്തിയേക്കണം കേട്ടോ, മക്കളേ.”

ഹോസ്റ്റലിലേക്ക് മടങ്ങുമ്പോള്‍ അവര്‍ക്കിടയില്‍ മൗനം കനക്കുകയായിരുന്നു.

വേര്‍പാടിന്‍റെ നൊമ്പരത്തോടെ നെടുവീര്‍പ്പയച്ചുകൊണ്ട് പിങ്കി പറഞ്ഞു. “ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നമ്മുടെ ജീവിതം വഴിപിരിയുകയാണ്. ഇനി എന്നാണ് നമുക്ക് ഇങ്ങനെ ഒത്തുകൂടാനാകുക എന്നാര്‍ക്കറിയാം.”

വരദ പറഞ്ഞു. “പി ജിക്ക് അഡ്മിഷന്‍ കിട്ടിയാല്‍ ഞാനിവിടെത്തന്നെ ചേരും.”

“ഞാനും” പിങ്കി ഏറ്റു പറഞ്ഞു

മഞ്ജുവില്‍ നിന്നും പ്രതികരണമൊന്നും ഇല്ലാതായപ്പോള്‍ വരദ പരിഭവിച്ചു “നീയെന്താ ഈ ലോകത്തൊന്നുമല്ലേ?”

“എന്‍റെ മനസ്സിലിപ്പോള്‍ ഡാഡിയുടെ അസുഖത്തെക്കുറിച്ചുള്ള ആശങ്കകള്‍ മാത്രമേയുള്ളൂ. കഴിയുന്നതും വേഗം വീട്ടിലെത്തണം. നാളെത്തന്നെ ഡാഡിയെ ചെന്ന് കാണുകയും വേണം. അതുവരെ എനിക്കൊരു സമാധാനവുമില്ല. എന്നിട്ട് ഞാന്‍ നിങ്ങളെ വിളിച്ചു വിശേഷങ്ങളൊക്കെ പറയാം. അതുവരെ നിങ്ങളെന്നോട് പൊറുക്കണം.”

“ഓകെ” എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞ് മഞ്ജുവിന്‍റെ ചുമലില്‍ കൈ ചേര്‍ത്തുകൊണ്ട് വരദയും പിങ്കിയും അവളോടൊപ്പം ഹോസ്റ്റലിലേക്ക് നടന്നു.

വിനയന്‍ ടാക്സിയുമായി എത്തിയ ഉടനെ പിങ്കിയോടും വരദയോടും യാത്ര പറഞ്ഞശേഷം മഞ്ജു കാറില്‍ കയറി. ഡ്രൈവറുടെ സീറ്റിനരികിലുള്ള സീറ്റില്‍ മഞ്ജുവിന്‍റെ പുസ്തകങ്ങളുടെ കാര്‍ട്ടണ്‍സും കിടക്കയും മറ്റും വെച്ചിരുന്നതുകൊണ്ട് മഞ്ജുവും വിനയനും പിറകിലെ സീറ്റിലാണ്‌ ഇരുന്നത്. ഒരു അപരിചിതനെപ്പോലെ സീറ്റിന്‍റെ ഓരത്തേക്ക് ഒതുങ്ങി ഇരുന്നു കൊണ്ട് ഒരു പുസ്തകം തോള്‍സഞ്ചിയില്‍ നിന്നും പുറത്തെടുത്ത് വിനയന്‍ വായനയില്‍ മുഴുകുകയും ചെയ്തു.

കാര്‍ അതിവേഗം മുന്നോട്ട് പാഞ്ഞു. മഞ്ജുവിന്‍റെ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു, എല്ലാ കാളും മുരളിയുടേതായതിനാല്‍ അവളത് അറ്റന്‍ഡ് ചെയ്തതേയില്ല ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ ആയിക്കാണും. ഡ്രൈവര്‍ ഡീസലടിക്കാന്‍ വണ്ടി വഴിയരികത്തുള്ള പെട്രോള്‍ പമ്പിലേക്ക്‌ കയറ്റി നിര്‍ത്തി. അതിനോടുചേര്‍ന്ന് ഒരു ഡ്രൈവ് ഇന്‍ റസ്റ്റോറന്‍റും ഉണ്ട് .”

“നമുക്കോരോ കോഫി കുടിക്കാം. വരൂ” മഞ്ജു വിനയനെ ക്ഷണിച്ചു. വിനയന്‍ അര്‍ദ്ധമനസ്സോടെ എന്നപോലെ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചുവെച്ച് ഇറങ്ങിവന്നു. രണ്ടുപേരും റെസ്റ്റോറന്‍റിലേക്ക് നടക്കുമ്പോള്‍ മറ്റൊരു കാര്‍ ശരവേഗത്തില്‍ വന്ന് സഡന്‍ ബ്രേക്കിടുന്ന ഞരക്കം കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ മഞ്ജു നടുങ്ങിപ്പോയി. ഡ്രൈവര്‍ സീറ്റില്‍ മുരളി മനോഹര്‍.

എതിര്‍ദിശയില്‍നിന്ന് വണ്ടിയോടിച്ച് വരുമ്പോള്‍ അയാള്‍ ടാക്സിയിലിരിക്കുന്ന തന്നെയും വിനയന്‍സാറിനേയും കണ്ടിരിക്കാമെന്നും കോപാവേശത്തോടെ പിന്തുടര്‍ന്നതാവാമെന്നും മഞ്ജു ഊഹിച്ചു.

നിമിഷങ്ങള്‍ക്കകം മുരളി അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പെരുവിരലില്‍നിന്നും ഒരു മരവിപ്പ് ശിരസ്സിലേക്ക് പാഞ്ഞ് കയറുമ്പോലെ തോന്നി മഞ്ജുവിന്.

മഞ്ജുവിന്‍റെ കയ്യില്‍ കടന്ന് പിടിച്ചുകൊണ്ട് അയാള്‍ ആക്രോശിച്ചു. “കമോണ്‍. നമുക്ക് എന്‍റെ വണ്ടിയില്‍ പോകാം.”

അവള്‍ കയ്യിലെ പിടി വിടുവിക്കാന്‍ ശ്രമിക്കുന്തോറും അയാളുടെ കടുംപിടുത്തം കൂടുതല്‍ മുറുകി. അയാളവളെ ബലം പ്രയോഗിച്ച് സ്വന്തം കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു.

മുരളിയുടെ മുഷ്ടിക്കുള്ളില്‍ ഞെരുങ്ങി വേദനിക്കുന്ന സ്വന്തം കൈപ്പത്തി സ്വതന്ത്രമാക്കാനുള്ള ശ്രമത്തിനിടയില്‍ മഞ്ജു കേണു “എന്നെ വിട്, പ്ലീസ് “

“ഡോണ്ട് ബി സില്ലി, ബിഹേവ് യുവേര്‍ സെല്‍ഫ് “(ബുദ്ധിശൂന്യയെപ്പോലെ പെരുമാറാതെ അനുസരണ കാണിക്കൂ) ” മുരളിയുടെ സ്വരം കൂടുതല്‍ ഉച്ചത്തിലായി.

“മഞ്ജുവിനെ വിട്ടേക്കൂ സര്‍” വിനയനപ്പോള്‍ ഉറച്ചസ്വരത്തില്‍ പറഞ്ഞു.

“എന്നെ ഉപദേശിക്കാന്‍ നീ ആരാ? ഹു ആര്‍ യു?” മുരളി വിനയന്‍റെ നേരെ കയര്‍ത്തു.

ധൈര്യം കൈവിടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് മഞ്ജു പറഞ്ഞു “ഞാന്‍ വിനയനെ ഇതിനു മുന്‍പ് പരിചയപ്പെടുത്തിയിരുന്നല്ലോ. സാറത് മറന്നോ? ഹി ഈസ് മൈ ഫിയാന്‍സി. ഞങ്ങള്‍ വിവാഹിതരാകാന്‍ നിശ്ചയിച്ചുകഴിഞ്ഞു”

വൈദ്യുതാഘാതമേറ്റപോലെ മുരളി കൈ പിന്‍വലിച്ചു. മഞ്ജുവിന്‍റെ പരസ്യപ്രസ്താവന കേട്ട് വിനയന്‍ ഏതാനും നിമിഷത്തേക്ക് അസ്തപ്രജ്ഞനായി നിന്നുപോയി.

പെട്രോള്‍ പമ്പിലെ ജീവനക്കാരും റസ്റ്റൊറന്‍റില്‍ ഉണ്ടായിരുന്നവരും കാഴ്ചക്കാരായി ചുറ്റിനും നിരന്നുകഴിഞ്ഞിരുന്നു. മുരളിയുടെ മുന്നിലേക്ക്‌ കടന്നുനിന്നുകൊണ്ട് ടാക്സി ഡ്രൈവര്‍ മദ്ധ്യസ്ഥത പറഞ്ഞു. “അവര് മംഗലം കഴിക്കാന്‍ പോണവരല്ലേ. അവരെ വിട്ടേക്ക് സാറെ.”

“ങ്ഹാ, അതാ അതിന്‍റെ ശരി.” കൂടി നിന്നവരില്‍ ആരോ ആ അഭിപ്രായത്തെ പിന്തുണച്ചു .

ഒരു ടൂറിസ്റ്റ് ബസ്സുകൂടി പമ്പിനകത്തേക്ക് കടന്നുവന്നു. അതില്‍നിന്നും കുറേ ആളുകള്‍ റെസ്റ്ററന്‍റിലെത്തി. കാഴ്ചക്കാര്‍ കൂടിയതിനാലാകാം കൂടുതല്‍ ബലപരീക്ഷണത്തിന് ശ്രമിക്കാതെ മുരളി സ്വന്തം കാറിനടുത്തേക്ക് നടന്നു. അടുത്തനിമിഷം ഒരു വന്‍കാറ്റ് പിന്‍വാങ്ങുംപോലെ വണ്ടിയുടെ ഇരമ്പം അകന്നുപോയി.

യാത്രാമധ്യേ തടഞ്ഞുനിര്‍ത്തി മുരളി വീണ്ടും പ്രശ്നമുണ്ടാക്കിയാലോ എന്ന ഭയംകൊണ്ട് റെസ്റ്റൊറന്‍റില്‍ ആവശ്യത്തില്‍ കൂടുതല്‍ സമയം ചിലവഴിച്ചിട്ടാണ് മഞ്ജു വിനയനോടൊപ്പം യാത്ര തുടര്‍ന്നത്. യാത്രക്കിടയില്‍ മഞ്ജു കണ്‍കോണുകള്‍കൊണ്ട് വിനയനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ, കര്‍ച്ചീഫുകൊണ്ട് മുഖത്തെ വിയര്‍പ്പുചാലുകള്‍ തുടച്ചുകൊണ്ട് കാറിന്‍റെ ജനാലയിലൂടെ വഴിയോരത്തേക്ക് നോക്കിയിരിക്കുകയാണ് അയാള്‍. ഇടയ്ക്കിടെ മഞ്ജുവിന്‍റെ മൊബൈല്‍ ചിലച്ചുകൊണ്ടിരുന്നു. മുരളിയോ മമ്മിയോ വിളിക്കുന്നതാകാം എന്നറിയവുന്നതുകൊണ്ട് അവള്‍ ഫോണ്‍ ഓഫുചെയ്തുവെച്ചു.

പെട്രോള്‍പമ്പിലെ അപ്രതീക്ഷിത സംഭവങ്ങളും തന്‍റെ പരസ്യപ്രസ്താവവും മറ്റും വിനയനെ അസ്വസ്ഥനാക്കിയിട്ടുണ്ടെന്ന് അവള്‍ക്കു തോന്നി. വിനയന്‍സാറും താനും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നുകൊണ്ട് വിളംബരം ചെയ്തതോര്‍ത്ത്‌ മഞ്ജുവിന്‍റെ മനസ്സ് കുറ്റബോധംകൊണ്ട് നീറി. പക്ഷെ മുരളിയുടെ ബലപ്രയോഗത്തില്‍നിന്ന് രക്ഷപെടാന്‍ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. വിനയന്‍സാറിന് അപകീര്‍ത്തിയുണ്ടാക്കുന്ന വിധത്തില്‍ സംസാരിക്കേണ്ടി വന്നതിന് സാറിനോട് ഒരു ‘സോറിയെങ്കിലും’ പറയേണ്ടതാണെന്ന് തോന്നി.

“സര്‍…” മഞ്ജുവിന്‍റെ സ്വരംകേട്ട് വിനയന്‍ സ്വപ്നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നതുപോലെ തിരിഞ്ഞുനോക്കി.

“ഞാന്‍… ഐയാം വെരി സോറി… രക്ഷപ്പെടാന്‍ വേറെ വഴിയില്ലാത്തതുകൊണ്ടാണ് എനിക്കങ്ങനെയൊക്കെ പറയേണ്ടിവന്നത്… സാറെന്നോട് ക്ഷമിക്കണം.” അവളുടെ സ്വരം ഗദ്ഗദത്താല്‍ പതറി.

“ഇറ്റ്‌ ഈസ് ഓകെ” ഒരു നിമിഷത്തേക്ക് വിനയന്‍റെ നോട്ടം മഞ്ജുവിന്‍റെ നനവൂറുന്ന കണ്ണുകളില്‍ ഉടക്കിനിന്നു. പിന്നെ മുരളിയുടെ കൈപ്പാടുകള്‍ പതിഞ്ഞ തിണര്‍ത്ത് ചോരച്ച കൈത്തണ്ടയിലേക്കും പാറിവീണു

“ഇനിയുമയാള്‍ ശല്യം ചെയ്താല്‍…”

“ഡോണ്ട് വറി. വി വില്‍ ഫേസ്ഇറ്റ്” (വിഷമിക്കേണ്ട. നമുക്ക് നേരിടാം)” പാതി തന്നോടുതന്നെ എന്നപോലെ വിനയന്‍ പറഞ്ഞു.

വിനയന്‍റെ മറുപടി ഒരു കുളിരലപോലെ അവളെ ആശ്വസിപ്പിച്ചു. സേതുലക്ഷ്മിയെ എങ്ങനെ നേരിടുമെന്നായിരുന്നു മഞ്ജുവിന്‍റെ അടുത്ത ചിന്ത. വിനയന്‍സാറിനെ തന്നോടൊപ്പം കാണുകയുംകൂടി ചെയ്യുമ്പോള്‍ മമ്മിയുടെ തെറ്റിദ്ധാരണ കൂടുകയേയുള്ളൂ. നടന്ന സംഭവങ്ങളെല്ലാം മമ്മിയെ അറിയിക്കണം. സത്യസ്ഥിതി അറിഞ്ഞാലെങ്കിലും മമ്മി പിടിവാശി അവസാനിപ്പിച്ചാല്‍ മതിയായിരുന്നു. എന്നിട്ടുവേണം മമ്മിയോടൊപ്പം എസ്റ്റേറ്റില്‍ ചെന്ന് ഡാഡിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍.

ടാക്സി വീടിന്‍റെ ഗേറ്റുകടന്ന് അകത്തെത്തിയപ്പോള്‍ തന്നെ ശ്രദ്ധിച്ചു; സിറ്റ്ഔട്ടില്‍ ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ സേതുലക്ഷ്മി ഗേറ്റിലേക്ക് നോക്കിക്കൊണ്ട് കാത്തിരിക്കുന്നു.

മമ്മി ബാങ്കില്‍നിന്നും നേരത്തേ മടങ്ങി എത്തിയതാകണം. എങ്കില്‍ കാരണം? ഡാഡിക്ക് അസുഖംകൂടുതലാണോ? അതാവാന്‍ വഴിയില്ല. മമ്മിയുടെ മുഖത്ത് അല്പംപോലും പരിഭ്രമമോ ദുഖമോ ഇല്ല. ടാക്സിയില്‍നിന്നും ഇറങ്ങി നിന്നുകൊണ്ട് മഞ്ജു ഉല്‍ക്കണ്ഠയോടെ സേതുലക്ഷ്മിയുടെ മുഖഭാവം ശ്രദ്ധിച്ചു. ഇത്രയും രോഷാകുലയായി തന്‍റെ മമ്മിയെ കണ്ടിട്ടില്ലെന്ന് തോന്നി അവള്‍ക്ക്. മുരളി നടന്ന സംഭവങ്ങളെല്ലാം മമ്മിയെ അറിയിച്ചിട്ടുണ്ടാകണം. ഒരു സ്ഫോടനത്തിന്‍റെ നടുവിലെന്നപോലെ മഞ്ജു മരവിച്ചു നിന്നു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें