തോരാത്ത കണ്ണുകളുമായി നില്‍ക്കുന്ന മഞ്ജുവിന്‍റെ നിസ്സഹായാവസ്ഥ കണ്ടപ്പോള്‍ വിനയന്‍ സ്വന്തം പ്രശ്നങ്ങള്‍ പോലും മറന്നു.

സഹതാപം കിനിയുന്ന സ്വരത്തില്‍ വിനയന്‍ പറഞ്ഞു. “മഞ്ജുവിന്‍റെ മമ്മീടെ ബന്ധുക്കളെയും ഫ്രെണ്ട്സിനേയും വിളിച്ച് ചോദിക്കാമായിരുന്നു.”

“അടുത്ത ബന്ധത്തിലുള്ളവരെല്ലാം വിദേശത്താണ്. ആത്മാര്‍ത്ഥ സുഹൃത്തുക്കളായി ആരും ഉള്ളതായി എനിക്കറിവില്ല. ഉണ്ടെങ്കില്‍തന്നെ കുടുംബത്തിലെ പ്രശ്നങ്ങള്‍ അവരോട് തുറന്നുപറയാന്‍ മമ്മീടെ അഭിമാനബോധം സമ്മതിക്കുമെന്നും തോന്നുന്നില്ല.” ഇടറുന്ന സ്വരത്തില്‍ മഞ്ജു വിശദീകരിച്ചു.

മഞ്ജു കൂടുതല്‍ പരിഭ്രാന്തയായേക്കുമെന്നതിനാല്‍ പോലീസില്‍ പരാതി കൊടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കാന്‍ വിനയന് ധൈര്യമുണ്ടായില്ല. ഏതാനും നിമിഷത്തേക്ക് അവര്‍ക്കിടയില്‍ നിശ്ശബ്ദത തളംകെട്ടിനിന്നു.

വിനയനപ്പോള്‍ എന്തോ പെട്ടെന്ന് ഓര്‍മ്മവന്നതുപോലെ ചോദിച്ചു. “മഞ്ജുവിന്‍റെ മമ്മി സ്വന്തം കാറിലല്ലേ പോയത്?”

“അതെ. ഡ്രൈവറുടെ നമ്പറിലും ഞാന്‍ വിളിച്ചുനോക്കി. മമ്മി പറഞ്ഞിട്ടായിരിക്കാം, അയാളും മൊബൈല്‍ ഓഫ് ചെയ്ത് വെച്ചിരിക്കയാണ്‌.”

കവിളത്തെ കണ്ണീര്‍ചാലുകള്‍ തുടച്ചുകൊണ്ട് മഞ്ജു കോണിപ്പടികള്‍ ഇറങ്ങിപ്പോകുന്നത് വിനയന്‍ നിസ്സഹായതയോടെ നോക്കിനിന്നു.

വെയില്‍ ചാഞ്ഞുകഴിഞ്ഞിരുന്നു. മഞ്ജു വീണ്ടും പീരുമേട്ടിലേക്ക് വിളിച്ചുനോക്കി. സേതുലക്ഷ്മി അങ്ങോട്ടല്ല പോയതെന്ന വസ്തുത ഒരിക്കല്‍കൂടി സ്ഥിരീകരിക്കപ്പെട്ടു. സേതുലക്ഷ്മിയുടെ നമ്പറില്‍ വീണ്ടും വിളിച്ചുനോക്കി. “ദിസ് നമ്പര്‍ ഈസ് സ്വിച്ച്ഡ് ഓഫ്എന്ന മറുപടി മാത്രം.”

നിമിഷങ്ങള്‍ കടന്നുപോകുന്തോറും എന്തെല്ലാമോ ഭയാശങ്കകള്‍ മനസ്സിലേക്ക് കടന്നുവന്നു. ആകാംക്ഷയുടെ പിരിമുറുക്കവുമായി മഞ്ജു ഉമ്മറത്തെ സിറ്റ്ഔട്ടില്‍ ഗേറ്റിലേക്ക് നോക്കിക്കൊണ്ട്‌ തപസ്സിരുന്നു.

സന്ധ്യയുടെ ചുകപ്പുനിറം മാഞ്ഞുകഴിഞ്ഞു. നേരം ഇരുട്ടിയിട്ടും സേതുലക്ഷ്മിയുടെ തിരോധാനം ഉത്തരം കിട്ടാത്ത സമസ്യയായി അവശേഷിച്ചപ്പോള്‍ പീരുമേട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചാലോ എന്നുപോലും അവള്‍ ആലോചിച്ചു.

അപ്പോഴേക്കും ഗേറ്റിനുപുറത്ത് ഒരു ഹെഡ്ലൈറ്റിന്‍റെ പ്രകാശം പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടി കാര്‍പോര്‍ച്ചിലെത്തി നിന്നു. പ്രതീക്ഷയോടെ മഞ്ജു കാറിനടുത്തേക്ക് ചെന്നെങ്കിലും കാറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

മഞ്ജു നൈരാശ്യത്തോടെ ചോദിച്ചു. “മമ്മി എവിടെ?”

“മാഡം വന്നില്ല കുഞ്ഞേ, മാഡം പൊന്‍കുന്നത്തെ വിമന്‍സ് ഹോസ്റ്റലില്‍ ഒരു റൂമെടുത്തു. ഇനി കുറച്ചുദിവസം അവിടെ താമസിക്കാന്‍ പോകുവാണെന്നാ പറഞ്ഞത്. അവിടത്തെ മുറീല്‍ ഉപയോഗിക്കാനുള്ള ഫാനും മറ്റത്യാവശ്യസാധനങ്ങളും വാങ്ങാന്‍ പോയതുകൊണ്ടാ ഞാന്‍ ഇങ്ങോട്ട് മടങ്ങാന്‍ വൈകിയത്. ബാങ്ക് ഹോസ്റ്റലിനടുത്തായതുകൊണ്ട് കൊച്ചമ്മക്കിനി വണ്ടി ആവശ്യമില്ലെന്നാ പറഞ്ഞത്.”

വിനയന്‍സാറും താനുമായുള്ള രജിസ്റ്റെര്‍ മാരിയേജ് കഴിഞ്ഞെന്ന് മമ്മി ശരിക്കും വിശ്വസിച്ചിരിക്കുന്നു. അതിന്‍റെ പ്രതിഷേധ പ്രകടനമാണ് ഈ കൂടുമാറ്റം. ഏതായാലും മമ്മി സുരക്ഷിതയാണല്ലോ. അത്രയും ആശ്വാസം.

ഡ്രൈവര്‍ക്ക് അത്താഴം കൊടുക്കാന്‍ മണ്ഡോദരിക്ക് നിര്‍ദ്ദേശം നല്‍കിയശേഷം സേതുലക്ഷ്മിയുടെ പുതിയ താമസസ്ഥലത്തെക്കുറിച്ചും മറ്റും മഞ്ജു വിനയനെ അറിയിച്ചു.

ഒരു നെടുനിശ്വാസത്തോടെ വിനയന്‍ പറഞ്ഞു. “ഇപ്പോള്‍ മഞ്ജുവിന് ആശ്വാസമായല്ലോ.”

“പക്ഷെ ഞാന്‍ കാരണമാണ് മമ്മി വീട് വിട്ടുപോയത് എന്നാലോചിക്കുമ്പോള്‍. ”

“മഞ്ജു നാളെത്തന്നെ മമ്മിയെ ചെന്നുകാണണം. സത്യമെന്താണെന്ന് അറിയുമ്പോള്‍ മമ്മിയുടെ പിണക്കമൊക്കെ മാറിക്കോളും.”

“സത്യമറിഞ്ഞാല്‍ മമ്മി വീണ്ടും മുരളിയുമായുള്ള വിവാഹത്തിനെന്നെ നിര്‍ബന്ധിക്കുമോ എന്നാ എന്‍റെ പേടി.”

വിനയനതിന് മറുപടിയൊന്നും പറഞ്ഞില്ല.

“സാറ് താഴേക്ക്‌ വരൂ. ഞാന്‍ അത്താഴം മേശപ്പുറത്തേക്ക് എടുത്തുവെക്കാന്‍ പറയാം.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...