നോവൽ പവിഴമല്ലിപ്പൂക്കൾ അവസാനഭാഗം

ഹേമാംബികയും നന്ദൻമാഷും ഞെട്ടിത്തരിച്ച് എഴുന്നേറ്റു. തങ്ങളുടെ പുറകെ ആരോ ഉണ്ടായിരുന്നുവെന്ന് അവർക്ക് ബോധ്യമായി. ഇരുട്ടിൽ അതാരാണെന്ന് വ്യക്തമാകാതെ അവർ പരുങ്ങിനിന്നു.

“ആരാണ് നിങ്ങൾ?” നന്ദൻമാഷ് അല്പം ജാള്യതയോടെ എന്നാൽ അല്പം ഉറക്കെ ചോദിച്ചു. അപ്പോൾ ഇരുട്ടിൽ നിന്നും നിലാവെട്ടത്തേക്ക് നീങ്ങിനിന്നു അയാൾ പറഞ്ഞു.

“ഞാൻ ആരുമായിക്കൊള്ളട്ടെ. നിങ്ങൾ രണ്ടു പേരും ഈ പാതി രാത്രിയിൽ ഇവിടെ എന്തു ചെയ്യുകയാണെന്നാണ് ഞാൻ ചോദിച്ചത്?”

നിലാവെട്ടത്തിൽ നന്ദൻമാഷിനും, ഹേമാംബികക്കും ആളെ മനസ്സിലായി. അത് വൃദ്ധമന്ദിരത്തിലെ ശാന്തൻ എന്നു പേരുള്ള ഒരു റിട്ടയേഡ് പോലീസുകാരനാണ്. അന്വേഷണ കുതുകിയായ അയാളുടെ ദൃഷ്ടികൾ അവരുടെ കള്ളത്തരം കണ്ടുപിടിക്കുകയായിരുന്നു. രാത്രിയിൽ ഉറങ്ങാതെ കിടന്നിരുന്ന അയാൾ തന്‍റെ മുറിയുടെ ജനലിലൂടെ ആരോ പ്രധാന വാതിൽ തുറന്ന് പുറത്തിറങ്ങുന്നത് കണ്ടിരുന്നു. അത് ആരാണെന്ന് നോക്കുവാൻ അയാളുടെ പോലീസ് ബുദ്ധിയിൽ ഔത്സുക്യം തോന്നി അയാളും അവരെ പിന്തുടർന്ന് പുറത്തെത്തിയതാണ്. അപ്പോഴാണ് നിലാവെളിച്ചത്തിൽ അത് നന്ദൻമാഷും ഹേമാംബികയുമാണെന്ന് അയാൾക്ക് മനസ്സിലായത്. കുറച്ചു നാളുകളായി നന്ദൻമാഷിന്‍റെയും, ഹേമാംബിക ടീച്ചറിന്‍റെയും പെരുമാറ്റത്തിൽ അപാകത തോന്നി അയാൾ അവരെ വീക്ഷിച്ചു വരികയായിരുന്നു.

“നിങ്ങൾക്ക് രണ്ടു പേർക്കും ഒരു നാണവുമില്ലല്ലോ. അതും ഈ വയസ്സുകാലത്ത് ഇതു വേണമായിരുന്നോ മാഷെ. ഏതായാലും ഞാനിത് ഇവിടെ എല്ലാവരേയും വിളിച്ചുണർത്തി അറിയിക്കാൻ പോവുകയാണ്.”

നന്ദൻമാഷും, ഹേമാംബിക ടീച്ചറും ഒന്നും പറയാനാകാതെ നിന്നുരുകുകയായിരുന്നു. പെട്ടെന്ന് ഹേമാംബിക തൊഴുകൈകളോടെ പറഞ്ഞു.

“സാർ ദയവു ചെയ്ത് ആരേയും ഇത് അറിയിക്കരുത്. ഞങ്ങളിതിനി ആവർത്തിക്കുകയില്ല. വേണമെങ്കിൽ ഞാൻ സാറിന്‍റെ കാലുപിടിക്കാം.”

“എന്തിനാ ടീച്ചറേ, നിങ്ങൾ രണ്ടും പേരേയും കുറിച്ച് ഞങ്ങൾക്കെല്ലാം എത്രനല്ല അഭിപ്രായമായിരുന്നു. ഒന്നുമില്ലെങ്കിലും നിങ്ങൾ രണ്ടു പേരും ഭാവിതലമുറക്ക് മാതൃകയാവേണ്ട അധ്യാപകരല്ലേ. എല്ലാപേർക്കും അറിവ് ഉപദേശിച്ചു കൊടുക്കേണ്ടവർ. ആ നിങ്ങൾ… നിങ്ങളെക്കുറിച്ചുണ്ടായിരുന്ന എല്ലാ അഭിപ്രായവും മാറ്റിമറിച്ചില്ലേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ പ്രായത്തെക്കുറിച്ചെങ്കിലും നിങ്ങളിരുവരും ഓർക്കേണ്ടതായിരുന്നു. ഇന്നിപ്പോൾ ഈ വൃദ്ധസദനത്തിനു തന്നെ നിങ്ങൾ നാണക്കേടുണ്ടാക്കി വച്ചു.”

പെട്ടെന്ന് പുറത്തെ ലൈറ്റുകൾ തെളിഞ്ഞു. ആരൊക്കെയോ ചിലർ ശബ്ദം കേട്ട് എഴുന്നേറ്റ് വന്നതാണ്. ഹേമാംബികക്ക് തല ചുറ്റുന്നതു പോലെ തോന്നി. അവർ അടുത്തുളള പവിഴമല്ലി മരത്തിൽ മുറുകെപ്പിടിച്ചു നിന്നു. എന്നാൽ നന്ദൻമാഷിന്‍റെ ജാള്യതയെല്ലാം അപ്പോഴേക്കും അകന്നുപോയിക്കഴിഞ്ഞിരുന്നു. അദ്ദേഹം എന്തും നേരിടാൻ തയ്യാറായി ധൈര്യം അവലംബിച്ച് നിന്നു.

“ആരാ ഈ ഇരുട്ടത്ത് നിന്ന് വർത്തമാനം പറയുന്നത്? എന്താ ഇവിടെ?” ആരൊക്കെയോ അങ്ങനെ ചോദിച്ചു കൊണ്ട് അവിടെയെത്തി. അക്കൂട്ടത്തിൽ രാഘവൻ മാഷും രാജീവനുമുണ്ടായിരുന്നു.

“ഏയ്, ഈ നന്ദൻമാഷ് തനിയെ പുറത്തിറങ്ങിനടക്കുന്നതു കണ്ട് ഞാനും, ഹേമാംബികടീച്ചറും വന്നു നോക്കിയതാണ്. അദ്ദേഹത്തിന് നല്ല സുഖം തോന്നുന്നില്ലത്രെ.”

ശാന്തൻ എന്ന ആ പോലീസുകാരൻ നന്ദൻമാഷിനെ നോക്കി ചിരിച്ചുകൊണ്ട് അറിയിച്ചു. അതോടെ അവിടെ കൂടിനിന്ന പലരും പിരിഞ്ഞു പോയി. നന്ദൻമാഷിന്‍റേയും ഹേമാംബികയുടേയും ശ്വാസം നേരേ വീണു. എന്നാൽ രാഘവൻ മാഷും രാജീവനും പിരിഞ്ഞു പോയില്ല. അവർ പോലീസുകാരന്‍റെ മുഖത്തെ കപടഭാവം കണ്ട് എന്തോ ഊഹിച്ചിരുന്നു. മാത്രമല്ല ഹേമാംബികയുടേയും നന്ദൻമാഷിന്‍റേയും പരുങ്ങി നില്പും അവർ ശ്രദ്ധിച്ചു. രാഘവൻ മാഷ് പോലീസുകാരന്‍റെ അടുത്തെത്തി പറഞ്ഞു.

“ഒരു പോലീസുകാരനായിട്ടും നിങ്ങൾ ഒരു നല്ല കാര്യമാണ് ചെയ്തത്. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. നിങ്ങൾ ഈ സ്നേഹസദനത്തിന്‍റെയും എന്‍റെ സുഹൃത്തിന്‍റെയും മാനമാണ് രക്ഷിച്ചത്.”

“അതിന് എനിക്കും ഈ സ്ഥാപനത്തോട് ഒരു കടമയില്ലെ സാർ. പിന്നെ നന്ദൻമാഷിനേയും ഹേമാംബിക ടീച്ചറിനേയും ഞാനും ഇഷ്ടപ്പെട്ടിരുന്നു. അവർക്ക് ഒരു നാണക്കേടുണ്ടാക്കാൻ ഞാനും ആഗ്രഹിച്ചില്ല.”

“അത് നന്നായി ശാന്തൻ. എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു.” പിന്നീടദ്ദേഹം നന്ദൻമാഷിന്‍റെ അടുത്തെത്തി.

“എനിക്ക് നിങ്ങൾ രണ്ടു പേരുടേയും പെരുമാറ്റത്തിൽ നേരത്തേ സംശയം തോന്നിയിരുന്നു. ഇപ്പോൾ ആ സംശയം ശരിയായിരുന്നു എന്ന് മനസ്സിലായി. കഷ്ടം നന്ദൻമാഷെ, നിങ്ങൾക്കിതിന്‍റെ വല്ല ആവശ്യമുണ്ടായിരുന്നോ? നിങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടമായിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളുടെ വിവാഹം നടത്തിത്തരുമായിരുന്നല്ലോ. എനിക്കറിയാം ഹേമാംബികടീച്ചറിന് പണ്ടു മുതൽ നന്ദൻമാഷിനെ ഇഷ്ടമാണെന്ന്. പക്ഷെ നിങ്ങൾ രണ്ടു പേരും രണ്ടു വഴിക്ക് പോയപ്പോൾ ഞാൻ അതെന്‍റെ തോന്നൽ മാത്രമായിരുന്നു എന്ന് കരുതി. എന്നാലിന്നിപ്പോൾ അങ്ങനെയല്ലെന്ന് മനസ്സിലായി.”

രാഘവൻമാഷ് നോക്കിയപ്പോൾ ഹേമാംബികടീച്ചറിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അപമാനവും, നിസ്സഹായതയും അവരെ തളർത്തി. നന്ദൻമാഷ് രാഘവൻ മാഷിന്‍റെ മുന്നിൽ ജാള്യതയോടെ തല കുനിച്ചു നിന്നു.

രാഘവൻ മാഷാകട്ടെ നന്ദൻമാഷിന്‍റെ തോളിൽത്തട്ടിപ്പറഞ്ഞു. “ഒട്ടും വിഷമിക്കേണ്ടെടോ. എല്ലാറ്റിനും നമുക്ക് പരിഹാരമുണ്ടാക്കാം. നാളെയാകട്ടെ. താനിപ്പോൾ സമാധാനമായിട്ട് പോയിക്കിടന്നുറങ്ങ്. ടീച്ചറും ചെന്നാട്ടെ.”

രാഘവൻ മാഷ് അവരെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു. തലകുനിച്ചു കൊണ്ട് അവർ ഇരുവരും നടന്നു നീങ്ങി.

എല്ലാം കേട്ടു നിന്ന രാജീവ് അപ്പോൾ രാഘവൻ മാഷിന്‍റെ അടുത്തെത്തി പറഞ്ഞു. “എന്നാലും നന്ദൻമാഷിനെയും ഹേമാംബിക ടീച്ചറിനേയും കുറിച്ച് ഞാനിങ്ങനെയൊന്നും കരുതിയിരുന്നില്ല. അവർക്ക് രണ്ടു പേർക്കും ഈ വയസ്സുകാലത്ത് ഇങ്ങിനെയൊക്കെ തോന്നാൻ എന്താണ് കാരണം?”

“ഹേമാംബിക ടീച്ചറിന് പണ്ടുമുതലേ നന്ദൻമാഷിനെ ഇഷ്ടമായിരുന്നു. അത് ഞാനും ഊഹിച്ചിട്ടുണ്ട്. എങ്കിലും രണ്ടു പേരും വിവാഹിതരാവാതെ അകന്നു പോയപ്പോൾ ഞാൻ എല്ലാം എന്‍റെ തോന്നലായി കരുതി. ഇനിയിപ്പോൾ ഈ വാർദ്ധക്യ കാലത്താണ് അവർക്കതിനുള്ള യോഗം എന്നു തോന്നുന്നു. നമുക്ക് അവരുടെ വിവാഹം നടത്താമെടോ.”

“സാർ എന്താണ് ഈ പറയുന്നത്? അവർ രണ്ടു പേരുടേയും പ്രായം?”

“അതിനെന്താടോ? രണ്ടു പേർക്ക് തമ്മിൽ പ്രണയിക്കാൻ പ്രായം തടസ്സമല്ലെങ്കിൽ പിന്നെ വിവാഹം കഴിക്കാൻ എന്താണ് തടസ്സം? നാം ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് താനോർക്കണം. ഇന്നിത് പാശ്ചാത്യനാടുകളിൽ മാത്രം നടന്നു വരുന്ന ഒരു സ്ഥിതിവിശേഷമാണെന്ന് നമുക്കു തോന്നാം. എന്നാൽ ഭാരത സമൂഹവും ഇന്ന് മാറി കൊണ്ടിരിക്കുകയാണ്.

വൃദ്ധന്മാർ സമൂഹത്തിൽ വല്ലാതെ ഒറ്റപ്പെടുന്നു. മക്കൾക്ക് അച്ഛനമ്മമാരെ നോക്കാൻ സമയമില്ല. അല്ലെങ്കിൽ അവർക്കതിനുള്ള മനസ്ഥിതിയില്ല. എന്‍റെ കാര്യം തന്നെ നോക്കൂ. നിത്യവും മദ്യം ഉപയോഗിക്കുന്ന, ദുർമാർഗ്ഗിയായ നടക്കുന്ന ഏകമകനോട് കള്ളുകുടിക്കരുതെന്നും, നേർവഴിക്ക് ജീവിക്കണമെന്നും പറഞ്ഞതിഷ്ടപ്പെടാതെ അവനെന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. ആത്മാഭിമാനിയായ ഞാൻ പിറ്റേന്നു തന്നെ ഭാര്യയേയും കൂട്ടി ഇങ്ങോട്ട് പോന്നു.

ഈ ഒരു പരിതസ്ഥിതിയിൽ വാർദ്ധക്യത്തിലെത്തുമ്പോൾ കൂടെ ഇണയില്ലാതെ ഒറ്റപ്പെട്ടു പോയവർ, തങ്ങൾക്ക് ഒരു തുണ വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നാമെല്ലാം ഇനി അങ്ങനെ ചിന്തിച്ചു തുടങ്ങേണ്ടതുണ്ട്. കാലം ആ മാറ്റം ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് തന്നെ പോലുള്ളവരാണ് അതിന് മുൻകൈ എടുക്കേണ്ടത്. കാരണം വൃദ്ധ സദനങ്ങളിലാണ് ഇത്തരത്തിൽ നിരാശയും ഏകാന്തതയും ഒറ്റപ്പെടുത്തുന്നവരെ ഏറെ കണ്ടെത്താൻ കഴിയുന്നത്. അവരുടെയെല്ലാം വാർദ്ധക്യത്തിൽ അല്പകാലമെങ്കിലും വസന്തം വിരുന്നിനെത്തുമെങ്കിൽ അത് നല്ലതല്ലേടോ?”

“സാർ പറയുന്നത് ശരിയാണ്. നമുക്കതിനെപ്പറ്റി ഗൗരവപൂർവ്വം ആലോചിക്കാം സാർ. എങ്കിൽ ഈ വൃദ്ധമന്ദിരത്തിലെ ആദ്യത്തെ വാർദ്ധക്യവിവാഹം നന്ദൻമാഷിന്‍റെയും, ഹേമ ടീച്ചറിന്‍റേയും ആയിക്കോട്ടെ. നാളെ തന്നെ നമുക്കതിനുള്ള ഒരുക്കങ്ങൾ തുടങ്ങാം.”

അടുത്തു നിന്ന ശാന്തനാണ് അത് പറഞ്ഞത്. രാജീവും അതു തന്നെ തലകുലുക്കി സമ്മതിച്ചു.

“അതെ സാർ, ഞാനും സാറിനോട് യോജിക്കുന്നു നാളെ തന്നെ നമുക്കതിനുള്ള ഏർപ്പാടുകൾ തുടങ്ങാം.” രാജീവ് പറഞ്ഞു.

“എങ്കിൽ പിന്നെ സാറും കൂടി ഇവിടെ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് വിവാഹം കഴിക്ക്…” ശാന്തൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിന് രാഘവൻ മാഷിന്‍റെ ഒപ്പം അദ്ദേഹത്തിന്‍റെ ഭാര്യയുമുണ്ട്…” രാജീവ് പറഞ്ഞു.

“അപ്പോൾ തനിക്കാണ് ഒരാളെ വേണ്ടത്. താനും ഒരാളെ കണ്ടുപിടിക്കെടോ…” രാഘവൻ മാഷ് പറഞ്ഞു

“ഞാൻ അതിനു തയ്യാറാണ്. സാറെ… പക്ഷെ പറ്റിയ ഒന്നിനെ കിട്ടണ്ടെ.” രാഘവൻ മാഷ് അത് കേട്ട് പൊട്ടിച്ചിരിച്ചു. അങ്ങനെ പറഞ്ഞു ചിരിച്ചു കൊണ്ട് അവർ മൂന്നു പേരും തങ്ങളുടെ ഉറക്കറകളിലേക്കു പോയി.

പിറ്റേന്ന് രാജീവ് പ്രധാന ഹാളിൽ ഒരു മീറ്റിംങ്ങ് വിളിച്ചു കൂട്ടി അവിടെ വന്നു കൂടിയവരോടായി പറഞ്ഞു.

“ഇന്ന് നമ്മൾ ഇവിടെ ഒത്തുകൂടിയത് ഒരു സന്തോഷവർത്തമാനം പങ്കിടാനാണ്. ഈ സ്നേഹസദനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി മംഗളകരമായ ഒരു ചടങ്ങിന് തുടക്കം കുറിക്കുവാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.

നിങ്ങൾക്കേവർക്കും അറിയാം നന്ദൻമാഷിനെ. അദ്ദേഹം ഈ സ്നേഹസദനത്തിൽ എത്തുമ്പോൾ ഏതു സ്ഥിതിയിലായിരുന്നുവെന്നും ഇന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യം എത്ര മാത്രം പുരോഗമിച്ചുവെന്നും നിങ്ങൾക്കെല്ലാമറിയാം. അദ്ദേഹത്തിന് ഈ പുനരുജ്ജീവനം നൽകിയത് ഹേമാംബിക ടീച്ചറാണെന്നും നമുക്കറിയാം. എങ്കിൽ പിന്നെ ഹേമാംബിക ടീച്ചറിനെ തന്നെ ഇനിയുള്ള ജീവിതത്തിലും അദ്ദേഹത്തിന്‍റെ പങ്കാളിയാക്കിത്തീർത്താലോ. അന്വേഷിച്ചപ്പോൾ അവർക്കിരുവർക്കും പരസ്പരം ഇഷ്ടമാണെന്ന് ഞാനറിഞ്ഞു. ഈ വാർദ്ധക്യത്തിൽ അവർക്ക് പരസ്പരം സ്നേഹിക്കാനും ജീവിതം പങ്കുവെക്കാനും ഒരു തുണ വേണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഈ സ്നേഹസദനത്തിൽ നടക്കുന്ന ആദ്യത്തെ വിവാഹമായിരിക്കുമിത്. നിങ്ങൾ എല്ലാവരും എന്തു പറയുന്നു? നിങ്ങൾക്കെല്ലാവർക്കും സമ്മതമല്ലേ?”

“അതെ… ഞങ്ങൾക്കെല്ലാവർക്കും സമ്മതം തന്നെ. നന്ദൻമാഷ് ഹേമാംബിക ടീച്ചറിനെ തന്നെവിവാഹം കഴിക്കട്ടെ. അവർ നല്ല ജോടികളാണ്.” അന്തേവാസികൾ എല്ലാവരും ഒത്തൊരുമിച്ചു പറഞ്ഞു.

“എങ്കിൽപ്പിന്നെ അങ്ങനെ തീരുമാനിക്കാം അല്ലേ? ഞാൻ നന്ദൻമാഷിന്‍റെ മകനെ ഈ വിവരം അറിയിക്കാൻ പോകുകയാണ്. കാരണം നന്ദൻമാഷിനെ ഇവിടെ കൊണ്ടു വന്നാക്കിയത് അയാളാണ്. അയാളുടെ സമ്മതം കൂടി ഇക്കാര്യത്തിൽ ആവശ്യമാണല്ലോ.”

ഹേമാംബികക്കും നന്ദൻമാഷിനും എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് അവിടെ എല്ലാവരും ചേർന് ഒരു കോറസ്സായി പറഞ്ഞു. “വേണം വേണം” അതോടെ അതും തീരുമാനിക്കപ്പെട്ടു.

തീരുമാനം ഉറയ്ക്കപ്പെട്ടതോടെ അന്തേവാസികൾ, ഇരുവരെയും നടുക്കുനിർത്തി, ഉറക്കെ കരങ്ങൾ കൊട്ടി ആഹ്ളാദം പ്രകടിപ്പിച്ചു.

അങ്ങിനെ ആ വാർദ്ധക്യകാല പ്രേമം വൃദ്ധ മന്ദിരത്തിന്‍റെ ആഘോഷമായി. എത്രയും പെട്ടെന്ന് നന്ദൻമാഷിന്‍റെ മക്കളെ വിവരമറിയിക്കുവാൻ മാനേജർ തിടുക്കം കൂട്ടി.

വിവരമറിഞ്ഞ് സുമേഷ് വക്കീലിനെയും കൂട്ടി ഓടിയെത്തി. അവന്‍റെ മുഖത്ത് ചതിവു പറ്റിയ ഭാവമുണ്ടായിരുന്നു. അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയാണെങ്കിൽ സ്വത്തുക്കൾ മുഴുവൻ അവർക്ക് അന്യാധീനപ്പെട്ടു പോകുമെന്ന് അയാൾ വിശ്വസിച്ചു. നിർബന്ധപൂർവ്വം, നന്ദൻമാഷിനെക്കൊണ്ട് താനെഴുതിയുണ്ടാക്കിയ വിൽപത്രത്തിൽ ഒപ്പുവെപ്പിക്കാൻ അയാൾ ശ്രമിച്ചു. എന്നാൽ മകന് താനല്ല സ്വത്തു മാത്രമാണ് ആവശ്യമെന്ന് മനസ്സിലാക്കിയ നന്ദൻമാഷ് ഒപ്പുവെയ്ക്കുവാൻ വിസമ്മതിച്ചു അദ്ദേഹം അതു വലിച്ചു കീറി കാറ്റിൽ പറത്തി.

അതിനെത്തുടർന്ന് രോഷാകുലനായ സുമേഷ്, നന്ദൻമാഷിനെ വൃദ്ധമന്ദിരത്തിൽ നിന്നും ബലമായി പിടിച്ചിറക്കി തന്‍റെ കാറിൽ കയറ്റുവാൻ ശ്രമിച്ചു. വൃദ്ധമന്ദിരത്തിലുള്ളവരും മാനേജറും കൂടിച്ചേർന്ന് അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ മകനിൽ നിന്നും മോചിപ്പിച്ചു.

രാജീവ് ദേഷ്യത്തോടെ സുമേഷിനോട് പറഞ്ഞു. “നിങ്ങൾ ബലപ്രയോഗം നടത്തി ഇദ്ദേഹത്തെ ഇവിടെ നിന്ന് കൊണ്ടുപോകാനാണ് ഭാവമെങ്കിൽ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും.”

അതു കേട്ട് സുമേഷ്, ഭീഷണി പുറപ്പെടുവിച്ചു.“എങ്കിൽ നമുക്ക് അതു തന്നെ കാണാം. എന്‍റെ പിതാവിനെ ഇവിടെ നിന്ന് കൊണ്ടു പോകുവാൻ കഴിയുമോന്ന് ഞാനും നോക്കട്ടെ.”

അങ്ങിനെ ഉറക്കെ പറഞ്ഞു കെണ്ട് അയാൾ വക്കീലുമൊത്ത് കാറോടിച്ചു പോയി. മകന്‍റെ വാക്കുകൾ വൃദ്ധമന്ദിരത്തിലെ എല്ലാവരേയും ഉലച്ചുവെങ്കിലും നന്ദൻമാഷ് കൂസാതെ നിന്നു.

ഒരിക്കൽക്കൂടി തന്‍റെ കിനാക്കളെല്ലാം താഴെ വീണുടയുന്നുവെന്ന് കരുതിയ ഹേമാംബിക കണ്ണീരോടെ വാതിൽക്കൽ നിന്നിരുന്നു.

നന്ദൻമാഷ് അവരുടെ അടുത്തെത്തി ആ കൈ പിടിച്ചു മറ്റുള്ളവരോടു പറഞ്ഞു.

“ഉടൻ തന്നെ ഞങ്ങൾക്ക് രജിസ്റ്റർ ഓഫീസിലേക്ക് പോകുവാൻ ഒരു കാർ ഏർപ്പാടാക്കിത്തരിക. ഞങ്ങൾ ഇപ്പോൾ തന്നെ വിവാഹിതരാവാൻ തീരുമാനിച്ചു.”

അതു കേൾക്കെ ഹേമാംബികയുടെ വിടർന്ന കണ്ണുകളിൽ ആയിരം പവിഴമല്ലികൾ പൂത്തു വിടരുന്നത് നന്ദൻമാഷ് മാത്രം കണ്ടു… തനിക്കായി മാത്രം വിടർന്ന പവിഴമല്ലിപ്പൂക്കൾ!

വൃദ്ധമന്ദിരത്തിലുള്ളവർ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അല്പം കഴിഞ്ഞ് അവിടെ വന്നെത്തിയ ടാക്സി കാറിലേക്ക് നന്ദൻമാഷ്, ഹേമാംബികയുടെ കൈ പിടിച്ചു കയറി.

അരമണിക്കൂറോളം നീണ്ട കാർ യാത്രയ്ക്കു ശേഷം അവർ രജിസ്റ്റർ ഓഫീസിലെത്തി. വിവാഹ രജിസ്ട്രേഷനു മുമ്പായി ഓഫിസിന് മുൻപിൽ ഒരു പോലീസ് ജീപ്പു വന്നു നിന്നു.

ഒരു പോലീസ് ഓഫീസർ മുന്നോട്ടു വന്നു ഹേമാംബികയെ ഗൗരവപൂർവ്വം നോക്കി ചോദിച്ചു. “നിങ്ങളല്ലെ ഹേമാംബിക?”

ഹേമാംബിക പകപ്പോടെ അയാളെ നോക്കി. അവരുടെ ചുണ്ടുകൾ മെല്ലെ അനങ്ങി.

“അതെ. ഞാനാണ് സർ ഹേമാംബിക.”

പോലീസ് ഓഫീസർ അവരെ നോക്കി പറഞ്ഞു, ”ഓർമ്മക്കുറവുള്ള തന്‍റെ അച്ഛനെ നിങ്ങൾ ബലമായി പിടിച്ചുവച്ച് വിവാഹത്തിനു പ്രേരിപ്പിക്കുകയാണെന്ന്, നന്ദൻമാഷിന്‍റെ മകൻ ഞങ്ങൾക്ക് ഒരു കംപ്ലെയിന്‍റ് തന്നിട്ടുണ്ട്. അയാളുടെ അച്ഛൻ ഡിമെൻഷ്യ രോഗിയാണെന്നുള്ളതിന് അയാൾ ഡോക്ടറുടെ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. എന്താ നന്ദൻമാഷേ?? അപ്പോൾ മകന്‍റെ കൂടെ പോവുകയല്ലെ.”. ഓഫീസർ നന്ദൻമാഷിനെ ഗൗരവപൂർവ്വം നോക്കി.

ഹേമാംബികയ്ക്കോ വധൂവരന്മാർക്കു ചുറ്റും കൂടിനിന്ന അന്തേവാസികൾക്കോ ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല. കാരണം അയാൾ ഇപ്പോൾ രോഗിയല്ലെന്ന് തെളിയിക്കുവാൻ അവരുടെ കൈയ്യിൽ അപ്പോൾ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഒരിക്കൽക്കൂടി തന്‍റെ സ്വപ്നങ്ങൾ കൈവിട്ടു പോകുന്നത് ഓർത്ത് ഹേമാംബിക പൊട്ടിക്കരഞ്ഞു പോയി.

“ഉം സമയമാകുന്നു വേഗമാകട്ടെ.” പോലീസ് ഓഫീസർ തിടുക്കം കൂട്ടി.

ഹേമാംബിക നനഞ്ഞ മിഴികളുയുർത്തി നന്ദൻമാഷിനെ നോക്കി. തന്‍റെ കൈകളിൽ സൂക്ഷിച്ചിരുന്ന പവിഴമല്ലിപ്പൂക്കൾ അവർ നന്ദൻമാഷിന് കൈമാറി.

വീണ്ടും ഒരിക്കൽക്കൂടി നന്ദൻമാഷിന്‍റെ തലച്ചോറിൽ മഴമേഘങ്ങൾ കൂട്ടിമുട്ടി. തന്‍റെ ഹൃദയം ആയിരം നുറുങ്ങുകളായി പൊട്ടിത്തെറിക്കുന്നതായി അദ്ദേഹത്തിന് തോന്നി. തന്‍റെ നെഞ്ചു പൊത്തിപ്പിടിച്ചു നടന്ന, നന്ദൻമാഷിന്‍റെ കൈകളിൽ പിടിച്ചു വലിച്ച് സുമേഷ് കാറിനടുത്തേക്ക് നയിച്ചു. ഒരിക്കൽക്കൂടി ഓർമ്മകൾ കൈവിട്ട നന്ദൻമാഷ് ഒരു മന്ദബുദ്ധിയെപ്പോലെ മകന്‍റെ കൈ പിടിച്ച് നടന്നു.

വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി കാറിൽ കയറുമ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകൾ ഹേമാംബികയിൽ തങ്ങി നിന്നു.

അപ്പോൾ അവർ പുറകോട്ട് നിലം പതിക്കുന്നത് നന്ദൻമാഷ് കണ്ടു. പക്ഷെ അപ്പോഴേക്കും കാർ അകന്നു കഴിഞ്ഞിരുന്നു. തന്‍റെ ശിരസ് സീറ്റിലേക്ക് ചാച്ച് നന്ദൻമാഷ് നിസ്സഹായനായി കിടന്നു. അപ്പോൾ അദ്ദേഹത്തിന്‍റെ മുമ്പിൽ ഭൂതവും ഭാവിയും വർത്തമാനവും ലയിച്ച് ഒന്നായി ഒരു കറുത്ത ഗോളമായി തീർന്നിരുന്നു

വീട്ടിലേക്ക് അതിവേഗം കാറോടിച്ചെത്തിയ സുമേഷ് പുറത്തിറങ്ങിയ ഉടനെ നന്ദൻമാഷിന്‍റെ ഡോർ തുറന്നു.അനക്കമറ്റിരിക്കുന്ന അദ്ദേഹത്തെ ബലമായി പിടിച്ച് പുറത്തിറക്കാൻ നോക്കി. അതോടെ നന്ദൻമാഷിന്‍റെ ശരീരം ദുർബ്ബലമായി പുറത്തേക്ക് വീണു. ആ കണ്ണുകൾ തുറന്നിരുന്നുവെങ്കിലും ചലനമറ്റിരുന്നു.

അപ്പോഴും, ആ പവിഴമല്ലിപ്പൂക്കൾ മാത്രം താഴെ വീണുതിർന്നു പോകാതെ അദ്ദേഹം കൈകളിൽ മുറുകെപ്പിടിച്ചിരുന്നു. തന്നെ വേദനിപ്പിക്കുന്ന ദുരന്തസ്മൃതികളിൽ നിന്ന് എന്നന്നേക്കുമായി സുഖകരമായ ഒരു മോചനം കൂടിയായിരുന്നു അദ്ദേഹത്തിനാ മടക്കയാത്ര. അതിന്‍റെ സന്തോഷം ആ ചുണ്ടുകളിൽ തങ്ങിനിന്നിരുന്നു.

വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും-3

അന്ന് പതിവിലുമേറെ വൈകിയാണ് സബീന ടീച്ചർ വീട്ടിലെത്തിയത്. രജിസ്ട്രേഷൻ കഴിയാത്ത ഒരു പുതിയ കാറ് ഒരപൂർവ്വ ജന്തുവിനെപ്പോലെ മുറ്റത്ത് കണ്ണ് തുറിച്ച് കിടക്കുന്നുണ്ടായിരുന്നു.

അകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ കണ്ടത് പുത്തൻ പണക്കാരൻ നാസർ സോഫയിൽ ചാരി കിടന്ന് ചായ കുടിക്കുന്നതാണ്. മുറിയിലെ വെള്ളി വെളിച്ചത്തിൽ അയാളുടെ തടിച്ചുരണ്ട കൈത്തണ്ടയിലെ റിസ്റ്റ് വാച്ചിന്‍റെ സ്വർണ്ണ ചെയിൻ മിന്നിത്തിളങ്ങി.

അവൾ അയാളെ കണ്ട ഭാവം നടിക്കാതെ അകത്തേക്ക് കയറിപ്പോയി. ഈയിടെയായി നാസറിന്‍റെ വരവും ഉമ്മായുടെ ചായ സല്ക്കാരവും അല്പം കൂടുന്നുണ്ട്.

താൻ സ്കൂൾ വിട്ട് വരുന്ന സമയം നോക്കിയാണ് അയാൾ വരുന്നത്? വസ്തുവിന്‍റെയും തടിയുടേയും കച്ചവടമാണയാൾക്ക്. കച്ചവടം എന്നു പറഞ്ഞു കൂടാ, കച്ചകവടം എന്നു തന്നെ പറയണം. വസ്തുവും, വലിയ മരങ്ങളും ചുളുവിലയ്ക്ക് വാങ്ങി മോഹവില കിട്ടുമ്പോൾ മറിച്ചു വില്ക്കുക. അതാണയാളുടെ കച്ചവടം. കൂടാതെ ഫർണിച്ചറിന്‍റെ ബിസിനസുമുണ്ട്.

മണ്ണും മരവും കണ്ടു മോഹിച്ചാൽ അത് ഏത് വിധേനയും സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് അയാളെ കുറിച്ച് പറയാറുള്ളത്.

അയാൾ പോയിക്കഴിഞ്ഞപ്പോൾ അവൾ ഉമ്മയോട് കയർത്തു. “ങ്ങളെന്തിനാണ് വല്ലോരെയെക്കെ കൂടെക്കൂടെ പുരയ്ക്കകത്ത് കയറ്റി സൽക്കരിക്കുന്നത്? നാട്ടുകാരെ കൊണ്ട് വെറുതെ അതുമിതും പറയിപ്പിക്കരുത്.”

ഉമ്മ അവളെ തീഷ്ണമായി ഒന്നു നോക്കി. “വല്ലവരുമോ?”

ശരിയാണ്. അങ്ങനെ പറയേണ്ടിയിരുന്നില്ല. വാക്കുകൾ പലപ്പോഴും നിയന്ത്രണം തെറ്റിച്ച് നാവിൽനിന്നും പുറത്തു ചാടുന്നു. വാപ്പിച്ചയുടെ സ്വന്തം സഹോദരിയുടെ മകനാണയാൾ. അയാൾക്കവിടെ എപ്പോൾ വേണമെങ്കിലും വരാനുള്ള അവകാശമുണ്ട്.

പണ്ടുമുതലേ താൻ അയാളുടെ പെണ്ണാണന്നായിരുന്നു അയാളുടെ ഒരു മട്ടും ഭാവവും. നാസർ എട്ടാം തരത്തിലേ പഠിത്തം അവസാനിപ്പിച്ചു. പിന്നെ പല പല കച്ചവടങ്ങൾ മാറി മാറി ചെയ്ത് ചെറു പ്രായത്തിലേ നല്ലവണ്ണം സമ്പാദിച്ചിരുന്നതിനാൽ വീട്ടുകാർക്കും ആ ബന്ധത്തിന് താല്പര്യമായിരുന്നു.

ഉമ്മ പറയും “അവൻ ജീവിക്കാൻ പഠിച്ച പയ്യനാണ്. അവനെക്കെട്ടുന്നവർക്ക് ജീവിതത്തിൽ ഒരു അല്ലലുമറിയേണ്ടി വരില്ല.”

പക്ഷെ എന്തുകൊണ്ടോ അയാൾക്ക് തന്‍റെ മനസ്സിൽ ഒരു സ്ഥാനവുമുണ്ടായില്ല. തന്‍റെ മേൽ അതിരു കടന്ന അവകാശം സ്ഥാപിക്കുന്നു എന്ന് തോന്നിയപ്പോൾ വെറുപ്പാണ് തോന്നിയത്. ദൂരെ ടൗണിൽ ടീച്ചേഴ്സ് ട്രെയ്നിംഗിന് ചേർന്നു പഠിക്കുമ്പോൾ ട്രെയിൻ യാത്രക്കിടയിലാണ് അഷ്റഫിനെ പരിചയപ്പെടുന്നതും അയാളുമായി സ്നേഹത്തിലാകുന്നതും. അഷ്റഫിന്‍റെ വീട്ടിൽ നിന്നു തന്നെയാണ് പെണ്ണ് ആലോചിച്ചു വന്നത്.

പേരുകേട്ട തറവാട്. അതി സമ്പന്നമായ കുടുംബം, ഉന്നത വിദ്യാഭ്യാസമുള്ള ചെറുക്കൻ, സുമുഖൻ, വശ്യമായ പെരുമാറ്റം, ഗൾഫിൽ ഉയർന്ന ജോലി. ആ വിവാഹ ആലോചന വാപ്പയ്ക്ക് നന്നേ ബോധിച്ചു. പടച്ചോൻ കടുംബത്തിന്‍റെ മേൽ ചൊരിഞ്ഞ അനുഗ്രഹമായിട്ടാണ് വാപ്പ അതിനെ കണ്ടത്.

വാപ്പ വേറൊന്നും ചിന്തിച്ചില്ല. കുടുംബ ഓഹരിയായി കിട്ടിയ അമ്പത് സെന്‍റ് പുരയിടം വിറ്റ് ചെറുക്കൻ വീട്ടുകാരുടെ നിലയ്ക്കും വിലയ്ക്കും ചേർന്ന നിലയിൽ ആർഭാടമായാണ് നിക്കാഹ് നടത്തിയത്.

വിവാഹ നിശ്ചയം കഴിഞ്ഞ് ഒരുനാൾ അസമയത്ത് നാസർ കുടിച്ച് ലക്ക് കെട്ട് വീട്ടിൽ കയറി വന്നു. വാപ്പയോട് കയർത്തു. തറുതല പറഞ്ഞു. ഉമ്മായെ കണക്കില്ലാതെ ചീത്ത വിളിച്ചു. കൈയ്യങ്കാളി ഒഴിച്ച് ബാക്കിയെല്ലാം അന്നവിടെ നടന്നു. എന്തൊക്കയോ ഭീഷണി തനിക്ക് നേരെയും മുഴക്കിയിട്ടാണ് അന്നയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. വീണ്ടും ആ പടി ചവിട്ടുന്നത് കഴിഞ്ഞ കൊല്ലം വാപ്പ മയ്യത്താകുമ്പോൾ മാത്രമാണ്.

അവൾ കുളിച്ച് വസ്ത്രം മാറി അടുക്കളയിലേക്ക് ചെല്ലുമ്പോഴും ഉമ്മ മുഖം വീർപ്പിച്ചിരുന്ന് എന്തോ മുറുമുറുക്കുകയാണ്.

“നീയറിഞ്ഞോ?”

“ന്ത്?”

“നാസറുകുട്ടി അവന്‍റെ പെണ്ണിനെയൊഴിഞ്ഞു.”

“ഓഹോ. നല്ല കാര്യമായി. അതിന് ഞാനിപ്പോൾ എന്ത് വേണം?”

“ഒന്നും വേണ്ട ന്‍റെ മോള് ഞാൻ പറേന്നത് മാത്രം കേട്ടാൽ മതി. നാസറുകുട്ടിക്ക് പ്പോഴും നിന്നെ കെട്ടാൻ പൂതിയുണ്ട്.”

ഉമ്മായോട് പറഞ്ഞിട്ട് കാര്യമില്ല. പഴയ മനസ്സാണ്. ഒരു കാര്യം മനസ്സിലുറച്ചാൽ അതു തന്നെ വെറുതെ പറഞ്ഞു കൊണ്ടിരിക്കും. അഷ്റഫ് എന്നൊരാൾ മകളെ കെട്ടിച്ചു കൊടുത്ത കാര്യം കൂടി അവർ ഓർക്കുന്നില്ല.

ഉമ്മ പറയുകയാണ് “ആ പെണ്ണൊരു മെനകെട്ടവളായിരുന്നു. അനുസരണയെന്നൊന്നത് ഓൾക്ക് തീരെ ഇല്ലായിരുന്നു. അങ്ങനെയുള്ളതിനെ ഒഴിഞ്ഞു കളയാതെ ഓൻ പിന്നെന്തു ചെയ്യും?”

കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് ‘അനുസരണയുള്ള പട്ടി, അനുസരണയുള്ള പൂച്ച എന്നു പറയുന്നതുപോലെ അനുസരണയുള്ള ഭാര്യ’ വിചിത്രം തന്നെ എന്തു കണ്ടാലും കേട്ടാലും അനുഭവിച്ചാലും ഒന്നും മിണ്ടാതെ എല്ലാ സഹിച്ച് വീടിന്‍റെ ചുവരുകൾക്കുള്ളിൽ സ്വയം തളച്ച് ഒതുങ്ങി കഴിയണം. ഉമ്മയുടെ കാഴ്ചപ്പാടിൽ അനുസരണ എന്നാൽ അതാണ്.

“ന്‍റെ പഴേ മനസ്സാണ്. എങ്കിലും നിന്നേക്കാൾ കുറയധികം വർഷം നോമ്പു പിടിച്ചതിന്‍റെ ലോക പരിചയത്തിൽ പറയുകയാണ്. നിന്‍റെ നല്ല ഭാവിയെയോർത്ത് മാത്രമെന്ന് കരുതിയാൽ മതി. നീയിപ്പോഴും ചെറുപ്പമാണ്. കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളം പോലെ ഈ ചെറുപ്പത്തിന്‍റെ ചോരയും നീരുമൊക്കെ, നോക്കി നോക്കി നില്ക്കെ വാർന്നു പോകും. നാസറിനെ ഇഷ്ടമല്ലങ്കിൽ വേണ്ട. വേറെയും പല ആലോചനകളും വരുന്നുണ്ട്. നീയേതെങ്കിലുമൊന്നിന് സമ്മതിക്കണം. അഷ്റഫിനെ ഇനി കാത്തിരിക്കേണ്ട. അവൻ വരില്ല. തീർച്ചയാണ്.” അതു പറഞ്ഞ് ഉമ്മയുടെ കണ്ണകൾ സജലങ്ങളാകുന്നു. ഉമ്മ തന്‍റെ മുന്നിൽ കരച്ചിൽ എന്ന അവസാന അടവും പുറത്തെടുക്കുകയാണ്.

“ന്‍റെ ഉമ്മാ എന്താണ് നിങ്ങളിങ്ങനെ? രണ്ടു പ്രസവിച്ചൂ എന്നല്ലാതെ ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ങ്ങൾക്ക് ഒന്നുമറിയില്ല. ഞാനൊരു പുരുഷനെ ഉള്ളു തുറന്ന് സ്നേഹിച്ചു. പോയി. ഇനിയീ ജന്മം വേറൊരാളെ സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അഷ്റഫിക്ക വരുന്നില്ലങ്കിൽ വരേണ്ട. എനിക്ക് പടച്ചോൻ കനിഞ്ഞ് സ്വന്തമായി ജോലീം വരുമാനവുമുണ്ട്. അത് കൊണ്ട് ഞാനിങ്ങനെയൊക്കെയങ്ങ് കഴിഞ്ഞോളാം.”

ഉമ്മ ദേഷ്യപ്പെട്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി. പോകുന്ന വഴിക്ക് പറഞ്ഞു, “നെന്നോടൊക്കെ ഉപദേശിക്കാനും പറയാനും ഇനി ഞാനില്ല. നെന്നെയൊക്കെ. കൂടുതൽ പഠിപ്പിച്ചതാണ് ങ്ങടെ വാപ്പിച്ചായ്ക്ക് പറ്റിയ തെറ്റ്. ന്‍റെ കണ്ണടഞ്ഞാൽ നെനക്ക് ആരും കാണില്ലാന്നോർത്തോ?”

ഉമ്മ തന്‍റെ ശരീരത്തിലേക്ക് ഇടയ്ക്കിടയ്ക്ക് എരിതീ കോരിയിടുന്നതു പോലെ അവൾക്ക് തോന്നി. ഉമ്മായെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അഷ്റഫ് എന്നെങ്കിലും ഒരു നാൾ മടങ്ങി വരുമെന്ന് താനല്ലാതെ ആരും പ്രതീക്ഷിക്കുന്നില്ല. അഷ്റഫിനെ കുറിച്ചന്വേഷിക്കാൻ ഇനിയൊരിടവുമില്ല. കൊടുക്കാത്ത പരാതികളില്ല. മുട്ടാത്ത വാതിലുകളില്ല.

അഷ്റഫിന്‍റെ വീട്ടുകാർക്ക് പോലും അയാളെ കുറിച്ച് അന്വേഷിക്കുന്നതിനോ കണ്ടെത്തുന്നതിനോ താല്പര്യമില്ല. ഒരാളില്ലന്ന് വെച്ച് അവർക്ക് എന്താണ് നഷ്ടം. അവർ ഡോക്ടർമാരും എഞ്ചിനീയർമാരും കോളേജ് പ്രൊഫസമാരുമായിട്ട് ഇനിയും ഒരു പാട് പേരുണ്ടല്ലോ? നഷ്ടം അത് തന്‍റെതു മാത്രമാണ് അതുകൊണ്ട് അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും താനാണ്.

അഷ്റഫിന്‍റെ ഉമ്മ. ഇന്നാള് ഒരു നാൾ, കണ്ടപ്പോൾ പറഞ്ഞു, “പെണ്ണുങ്ങൾക്ക് മിടുക്കില്ലാത്തതാണ് ആണുങ്ങൾ അകന്നു പോകുന്നതിന്‍റെ കാരണം.”

എന്ത് മിടുക്കിന്‍റെയും മിടുക്കുകേടിന്‍റെയും കാര്യമാണ് അവർ പറഞ്ഞത്. മനസ്സിലാകുന്നില്ല. അഷ്റഫിന്‍റെ വീട്ടുകാർ തന്നെ ഏതാണ്ട് മൊഴിചൊല്ലിയ മട്ടാണ്.

ഉമ്മ എത്രനാൾ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നു. എന്നിട്ട് പേരിന് പോലും ഒരെണ്ണം തിരിഞ്ഞ് നോക്കിയില്ല.

പോസ്റ്റ്മാൻ പിന്നെയും പലതവണ വലിയ കെട്ടുമായി സ്കൂളിന്‍റെ പടികടന്നു വന്നു. പക്ഷേ അതിലെങ്ങും സബീന ടീച്ചർക്ക് മാത്രം കത്തുണ്ടായിരുന്നില്ല. വന്ന ചില കത്തുകളാകട്ടെ സലീനയുടെ ഭർത്താവിന് ലോണെടുക്കാൻ ജാമ്യം നിന്നതിന്‍റെ പേരിലുള്ള ബാങ്ക് നോട്ടീസുകളായിരുന്നു.

എങ്കിലും ഒരു നാൾ ഒരു വിസ്മയം പോലെ അഷ്റഫിന്‍റെ ഒരു കത്തോ ഫോൺകാളോ തന്നെ തേടി വരുമെന്ന് അവൾ വിശ്വസിച്ചു. മുഖ്യമന്ത്രിയുടെ അദാലത്തിൽ പോയി നേരിട്ട് കണ്ട് ഒരു പരാതി കൂടി കൊടുത്താലോ എന്നവൾ വിചാരിച്ചു. അതിനെപ്പറ്റി ആലോചിക്കാനായി ഒരു ദിവസം അവൾ അഷ്റഫിന്‍റെ വീട്ടിൽ ചെന്നു.

അഷ്റഫിന്‍റെ വാപ്പ ഓരോരോ ഒഴിവ് കഴിവുകൾ പറഞ്ഞു. ഉമ്മ മുനവെച്ച് സംസാരിച്ചു. അവൾ സങ്കടപ്പെട്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നു. ഇനി എന്തുവന്നാലും അഷ്റഫിന്‍റെ കാര്യം പറഞ്ഞ് ആ വീട്ടിലേക്ക് പോകില്ലന്ന് അവൾ തീർച്ചയാക്കി.

അങ്ങനെയിരിക്കെ ഒരു ദിവസം സന്ധ്യക്ക് അപ്രതീക്ഷതമായി റുഖിയത്തും അവളുടെ ഭർത്താവും കൂടി കയറി വന്നു. റുഖിയത്തിന്‍റെ കണ്ണുകളിൽ ആഹ്ലാദം അലതല്ലി. അവൾ സബീനയുടെ കാതുകളിൽ മന്ത്രിച്ചു.

“ഇത്താ, ഞങ്ങക്ക് ഒരു വിശേഷമുണ്ട്. ഞാനൊരു ഉമ്മയാകാൻ പോകുന്നു.”

“മറ്റെനാൾ ഞാൻ പോകുകയാണ്. ഇത്തവണ ഞാനെന്‍റെ റുഖിയേയും കൂടങ്ങ് കൊണ്ടു പോകുകയാണ്. ഭാര്യേം ഭർത്താവും അക്കരേം ഇക്കരേം കഴിഞ്ഞിട്ട് വല്ല കാര്യോമുണ്ടോ? അല്ലെങ്കിൽത്തന്നെ അവൾക്ക് ഒരു സഹായത്തിന് ഇവിടെ ആരാണുള്ളത്. ഞങ്ങള് യാത്ര പറയാൻ വന്നതാണ്. പോകുന്നതിന് മുമ്പ് എനിക്ക് ടീച്ചറോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.” സെയ്തൂട്ടി പറഞ്ഞു.
സബീന ആകാംക്ഷയോടെ അയാളെ നോക്കി, “എന്താ സെയ്തേ?”
“ഞാൻ അഷ്റഫിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാൻ വന്നതാണ്. അയാൾ ഇപ്പോഴും ജീവനോടെയുണ്ട്. ഒരു കുഴപ്പവുമില്ലാതെ. പൂർണ്ണ ആരോഗ്യത്തോടെ. വലിയ സമ്പന്നനായി.”

എന്തോ ചോദിക്കാനായി സബീനയുടെ കണ്ഠമിടറിയെങ്കിലും വാക്കുകൾ പുറത്ത് വന്നില്ല. അല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം സെയ്തൂട്ടി പറഞ്ഞു, “അയാൾ അവിടെ വെച്ച് വേറൊന്നൂടെ കെട്ടി. ഒരു നസ്രാണി പെണ്ണാണ്‌. മോഡലാണ്. ടിവിയിലും പരസ്യത്തിലുമൊക്കെ ടീച്ചറും കണ്ടിട്ടുണ്ടാകണം. രണ്ടു പേരും കൂടെ ഇപ്പോൾ അമേരിക്കയിലോ മറ്റോ ആണ്. അവിടുത്തെ പൗരത്വവും എടുത്തെന്നാണ് അറിയുന്നത് ഇടയ്ക്ക് വെച്ച് ഒരു പ്രാവശ്യം വാപ്പയേയും ഉമ്മയേയും കാണാൻ അയാൾ രഹസ്യമായി നാട്ടിലും വന്നു എന്നാണ് കേൾക്കുന്നത്.”

ഇടിമിന്നലേറ്റ പോലെ അവൾ തരിച്ച് നിന്നു പോയി.

“ടീച്ചർക്ക് എന്നോട് വിരോധമൊന്നും തോന്നരുത്. ഞാനിക്കാര്യം നേരുത്തെ പറയാതിരുന്നത് കാത്തിരുന്ന് മടുക്കുമ്പോ ങ്ങള് വേറെ നിക്കാഹിന് സമ്മതിക്കുമെന്ന് കരുതിയിട്ടാണ്. ന്‍റെ റുഖിക്ക് ങ്ങളെന്ന് വെച്ചാൽ ജീവനാ. ഞാനിനിയും അത് പറയാതിരുന്നാൽ പടച്ചോൻ പൊറുക്കൂല.”

റുഖിയത്തും ഭർത്താവും പിന്നവിടെ അധികനേരം നിന്നില്ല. മറ്റെന്തോ അത്യാവശ്യം പറഞ്ഞ് അവർ പെട്ടന്ന് പോയി.

സബീന കിടക്കയിൽ പോയി തളർന്നു കിടന്നു. ഇത്രനാൾ പ്രാർത്ഥനയോടെ കാത്തിരുന്നത് ഇത് കേൾക്കാനാണോ? അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉമ്മ ശുഷ്കിച്ച കൈവിരലുകൾ കൊണ്ട് അവളുടെ ചുമലിൽ തലോടി.

“ന്‍റെ മോള് വെശമിക്കരുത്. മ്മളാരോടും ഒരു ദ്രോഹോം ചെയ്തിട്ടില്ല. മ്മളെ ചതിച്ചോനെ പടച്ചോൻ വെറുതെ വിടില്ല.”

മധുവിധു നാളുകളിൽ… പ്രണയത്തിന്‍റെ സുന്ദര സുരഭിലമായ നിമിഷങ്ങളിൽ… അഷ്റഫ് പറഞ്ഞ മധുര സംഭാഷണങ്ങളോരോന്നായി അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു…

മനുഷ്യർക്ക് എത്ര മുഖങ്ങളാണുള്ളത്? ഏതെല്ലാം ഭാവങ്ങളാണുളളത്. ഓരോന്നും എത്ര കൗശലപൂർവ്വം അവൻ മാറി മാറി. എടുത്തണിയിന്നു.

അഷ്റഫ്… അയാൾ മരിച്ചു പോയി എന്ന് കേട്ടിരൂന്നെങ്കിൽ താനിത്ര മാത്രം ദു:ഖിക്കുമായിരുന്നില്ല. അതിലും എത്രയോ വേദനാജനകമാണ് ഒരു സത്രീക്ക് സ്വന്തം പുരുഷൻ അവളെ ഉപേക്ഷിച്ച് മറ്റൊരുവളുടെ കൂടെ പോയി എന്നു കേൾക്കുമ്പോൾ തോന്നുന്നത്?

രാത്രിയിൽ ഒട്ടും ഉറക്കം വന്നില്ല. ഓരോന്ന് ആലോചിച്ച് അവൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അഷ്റഫിന് ഇപ്പോൾ ഒരു ചെകുത്താന്‍റെ രൂപമാണ്. കൂര്‍ത്ത നഖങ്ങളും ചോരയൊലിപ്പിക്കുന്ന ദ്രംഷ്ടകളുമുള്ള ഒരു ചെകുത്താന്‍.

നേരം പുലരുന്നതിന് മുമ്പേ അവൾ എഴുന്നേറ്റു.

‘എന്നെ വേണ്ടാത്തവരെപ്പറ്റിയോർത്ത് ഞാനെന്തിനാണ് വെറുതെ ദു:ഖിക്കുന്നത്? എന്നെ സ്നേഹിക്കുന്നവരെക്കുറിച്ചോർത്ത് സന്തോഷിക്കുകയാണ് വേണ്ടത്.’

അവൾ നിലക്കണ്ണാടിക്ക് മുന്നിൽപ്പോയി ഏറെ നേരം നിന്നു. കാലം ആദൃശ്യനായ ഒരു ചിത്രകാരനെപ്പോലെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും തന്‍റെ സൗന്ദര്യത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല. ഉടൻ തന്നെ ഒരു വിവാഹം കഴിക്കണം. ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യയാകണം. കുസൃതി കുടുക്കകളായ മക്കളുടെ ഉമ്മയാകണം. അവരെ താലോലിച്ച് വളർത്തണം. അപ്പോൾ മാത്രമേ ഒരു സ്ത്രീയുടെ ജന്മം സഫലമാകുകയുള്ളൂ. അഷ്റഫിന്‍റെ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ അന്തസ്സായി ജീവിക്കണം. എല്ലാ സൗഭാഗ്യങ്ങളോടെയും കൂടുതൽ സന്തോഷവതിയായി.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 22

അന്ന് നന്ദൻമാഷിനിഷ്ടപ്പെട്ട പവിഴമല്ലിപ്പൂക്കൾ കൊണ്ട് അവർ മാല കൊരുക്കാൻ തുടങ്ങി. ഒരു സന്ധ്യനേരത്ത് പൂന്തോട്ടത്തിൽ ആരുമില്ലാത്ത നേരം നോക്കി നന്ദൻമാഷിനെയും കൊണ്ട് അവർ അവിടെ പോയിരുന്നു… ആ നേരത്ത് താൻ കൊരുത്ത ആ മാല അദ്ദേഹത്തിന് നൽകിക്കൊണ്ടു പറഞ്ഞു.

“മാഷിന് പവിഴമല്ലിപ്പൂക്കൾ ഏറെ ഇഷ്ടമാണെന്ന് എനിക്കറിയാം. ഈ മാല ഞാൻ മാഷിനു വേണ്ടി ഉണ്ടാക്കിയതാണ്.”

അതു പറയുമ്പോൾ ഹേമാംബിക ടീച്ചറിന്‍റെ കണ്ണുകളിൽ തങ്ങിനിന്ന പ്രേമഭാവം അദ്ദേഹം ശ്രദ്ധിച്ചു. ഇതിനു മുമ്പ് പലപ്പോഴും ഹേമാംബികയുടെ ചലനങ്ങളിൽ തന്നോടുള്ള പ്രത്യേക അടുപ്പം നന്ദൻമാഷ് ശ്രദ്ധിച്ചിരുന്നു. ഒരനുരാഗത്തിന്‍റെ സ്പർശം അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും സൗദാമിനിയെ മറക്കുവാൻ തനിക്കാവുകയില്ലെന്ന് അറിയാവുന്നതു കൊണ്ട് അദ്ദേഹം അതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ ആ മാല നീട്ടുമ്പോൾ ഹേമാംബികയുടെ കണ്ണുകളിലെ നനവ് അദ്ദേഹം ശ്രദ്ധിക്കാതെ ഇരുന്നില്ല. ആ മനസ്സിലെ തന്നോടുള്ള സ്നേഹത്തിന്‍റെ ആഴം അദ്ദേഹത്തിന് ബോദ്ധ്യപ്പെടുകയായിരുന്നു.

നന്ദൻമാഷ് ഹേമാംബികയുടെ കയ്യിൽ നിന്ന് പവിഴമല്ലിപ്പുക്കൾ സ്വീകരിച്ചു കൊണ്ടു പറഞ്ഞു. “എനിക്കേറെ ഇഷ്ടമാണ് പവിഴമല്ലി പൂക്കൾ. വിശുദ്ധിയുടെ നിറമുള്ള ചെറുപൂക്കൾ.”

“അതെ മാഷേ. എനിക്കും ഈ പൂക്കൾ ഇഷ്ടമാണ്. പണ്ടു മുതലേ മാഷിനെ ഞാൻ ഇഷ്ടപ്പെടുന്നതു പോലെ. നമ്മൾ രണ്ടുപേരുടേയും ഇഷ്ടങ്ങൾക്ക് തമ്മിൽ ഒരു പാട് സാമ്യമുണ്ട്.”

“എന്ത്… ഹേമാംബിക എന്നെ നേരത്തെ മുതൽ സ്നേഹിച്ചിരുന്നുവെന്നോ.”

“അതെ മാഷേ… നമ്മൾ ഒരുമിച്ച് സ്കൂളിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ എനിക്ക് മാഷിനെ ഇഷ്ടമായിരുന്നു. എന്‍റെ ചെറുപ്പകാലത്ത് ഞാൻ മാഷിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് തീരുമാനിച്ചിരുന്നു.”

അത് നന്ദൻമാഷിന് ഒരു പുതിയ അറിവായിരുന്നു. അദ്ദേഹം ഹേമാംബികയെ അത്ഭുതത്തോടെ നോക്കി ചോദിച്ചു.

“എന്നിട്ട് എന്തുകൊണ്ട് ടീച്ചർ അന്ന് എന്നോടു പറഞ്ഞില്ല.”

“ഞാൻ പലപ്പോഴും പറയാൻ തുനിഞ്ഞെങ്കിലും എന്തുകൊണ്ടോ എനിക്കന്ന് അതിനു കഴിഞ്ഞില്ല. അതിനു ശേഷം എന്‍റെ അമ്മയുടെ സമ്മതത്തോടുകൂടി ഞാൻ പറയാൻ തീരുമാനിച്ചു വന്ന ദിവസം മാഷിന്‍റെ വിവാഹം നിശ്ചയമായിരുന്നു. അതറിഞ്ഞ ഞാൻ ബോധം കെട്ടു വീണു. രാജലക്ഷ്മി ടീച്ചറും കുട്ടികളും കൂടിച്ചേർന്നാണ് അന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.”

നന്ദൻമാഷിന്‍റെ ഓർമ്മകൾ പെട്ടെന്ന് പഴയ കാലത്തിലെത്തി നിന്നു. അദ്ദേഹം പറഞ്ഞു

“അന്ന് ഹേമാംബിക ടീച്ചർ ബോധം കെട്ടു വീണ കഥ ഞാനും അറിഞ്ഞതാണ്. പക്ഷെ അത് ഹേമാംബികക്ക് എന്തോ അസുഖമായിട്ടാണെന്ന രീതിയിലാണ് അന്ന് സ്കൂളിൽ പ്രചരിച്ചത്.”

“അതെ മാഷെ. അതു കഴിഞ്ഞ ഉടനെ എനിക്ക് ചിക്കൻപോക്സ് വന്നുവെങ്കിലും അതിനു കാരണം ഈ മാനസികാഘാതം കൂടിയാണ്. പിന്നീട് മൂന്നു മാസം കഴിഞ്ഞ് ഞാൻ സ്കൂളിൽ വരുമ്പോൾ മാഷിന്‍റെ വിവാഹം കഴിഞ്ഞിരുന്നു. അതോടെ ഞാൻ തീർത്തും നിരാശയായി. പിന്നീട് ഏറെക്കാലം കഴിഞ്ഞ് അമ്മയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ ഞാൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.”

നന്ദൻമാഷ് ഒരു പുതിയ കഥ കേൾക്കുന്നതു പോലെ എല്ലാം കേട്ടിരുന്നു. ഹേമാംബികയെ താൻ അറിയാതെ പോയതിൽ അദ്ദേഹത്തിന് അപ്പോൾ വലിയ കുറ്റബോധം തോന്നി. അദ്ദേഹം ഹേമാംബികടീച്ചറിന്‍റെ കൈകൾ തന്‍റെ കൈകളിലെടുത്തു. ആ സ്പർശനത്തിൽ ഹേമാംബിക കോരിത്തരിച്ചു.

“ഇനി മുതൽ എന്‍റെ മനസ്സിൽ ഹേമാംബികക്ക് ഒരു പ്രത്യേക ഇടമുണ്ടായിരിക്കും. സൗദാമിനിയെ മറക്കാൻ എനിക്കാവില്ലയെങ്കിലും ഹേമാംബികയെ ഒഴിച്ചു നിർത്താനും എനിക്കാവില്ല. കാരണം സൗദാമിനിക്ക് മുന്നേ എന്‍റെ ജീവിതത്തിൽ ഇടം നേടേണ്ടവളായിരുന്നു നീ. എന്നിട്ടും ഈശ്വരൻ അന്ന് അതിനനുവദിച്ചില്ല. ഇന്നിപ്പോൾ നമ്മെ വീണ്ടും ഒന്നിപ്പിച്ചപ്പോൾ ഈശ്വരൻ മറ്റെന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു.”

നന്ദൻമാഷിന്‍റെ പ്രേമാർദ്രമായ നോട്ടം ഹേമാംബികയിൽ പതിഞ്ഞു. ആ നോട്ടത്തിനു മുന്നിൽ ഹേമാംബിക തല കുനിച്ചു. ഇരുട്ട് ആ സംഗമത്തിന് മറയായി കുടപിടിച്ച് നിന്നു. െപട്ടെന്ന് ആരോ നടന്നു വരുന്നതുപോലെ തോന്നി. വന്ന ആൾ അടുത്തെത്തി.

“അല്ലാ… നിങ്ങൾ രണ്ടു പേരുമായിരുന്നോ ആരാ ഈ സന്ധ്യനേരത്ത് ഒറ്റക്കിവിടെ എന്ന് നോക്കി വരികയായിരുന്നു ഞാൻ.” അത് രാഘവൻ മാഷായിരുന്നു എന്നറിഞ്ഞ് അവർ ഇരുവരും വല്ലാതെ നടുങ്ങി.

ഹേമാംബിക പെട്ടെന്ന് എഴുന്നേറ്റു നിന്ന് പറഞ്ഞു. “ഞങ്ങളാണ് മാഷെ. നന്ദൻമാഷിന് അല്പനേരം പൂന്തോട്ടത്തിൽ വന്നിരിക്കണമെന്ന് പറഞ്ഞതിനാൽ ഞാൻ കൊണ്ടു വന്നതാണ്.” ഹേമാംബിക ആത്മസംയമനം വീണ്ടെടുത്ത് പറഞ്ഞു.

“ഓ… ഹേമാംബിക ടീച്ചറും നന്ദൻമാഷും ആയിരുന്നോ. ഏതായാലും പൂന്തോട്ടത്തിൽ വന്നിരിന്ന് കാറ്റു കൊള്ളുന്നത് നല്ല കാര്യമാണ്. പക്ഷെ അതീ സന്ധ്യനേരത്ത് വേണമായിരുന്നോ എന്നേ ഞാൻ ചോദിച്ചുള്ളൂ. വല്ല ഇഴ ജന്തുക്കളും ഈ സമയത്ത് ഇറങ്ങിനടക്കും ടീച്ചറേ.”

അതു പറയുമ്പോൾ രാഘവൻ മാഷിന്‍റെ മനസ്സിൽ ചില സംശയങ്ങൾ തോന്നാതെ ഇരുന്നില്ല. പണ്ടത്തെ സഹപ്രവർത്തകർ എന്ന നിലയിൽ നന്ദൻമാഷിനേയും ഹേമാംബിക ടീച്ചറിനേയും അദ്ദേഹം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എങ്കിലും അവർ ഒരു പുരുഷനും സ്ത്രീയുമാണ്. വാർദ്ധക്യകാലത്തിലും അവരിൽ പ്രേമം മൊട്ടിട്ടു കൂടായ്കയില്ല. പക്ഷെ നന്ദൻമാഷിന്‍റെയും ഹേമാംബിക ടീച്ചറിന്‍റേയും സ്വഭാവശുദ്ധിയിൽ സംശയമില്ലായിരുന്ന അദ്ദേഹം തന്‍റെ സംശയം അസ്ഥാനത്തായിരിക്കുമെന്ന് ഉറച്ചു. നന്ദൻമാഷ് എഴുന്നേറ്റുവന്ന് അദ്ദേഹത്തിന്‍റെ തോളിൽ കൈയിട്ടു.

“ഇവിടെ വന്നിരുന്ന് ഞങ്ങൾ പഴയ സ്ക്കൂൾ കാര്യങ്ങൾ അയവിറക്കുകയായിരുന്നു മാഷേ. ഇപ്പോൾ ഞാൻ എല്ലാം വ്യക്തമായി ഓർക്കുന്നു.”

മറവിരോഗത്തിനടിപ്പെട്ട നന്ദൻമാഷിന്‍റെ ചികിത്സയുടെ ഭാഗമാണതെന്ന് അറിഞ്ഞിരുന്ന രാഘവൻ മാഷ് അതിനെ അഭിനന്ദിച്ചു കൊണ്ടറിയിച്ചു

“അതേതായാലും നന്നായി മാഷെ. ആ കാലങ്ങൾ മാഷിനെ ഓർമ്മപ്പെടുത്തുന്നതിന് ഹേമാംബിക ടീച്ചറിന് കഴിയും. ഏതായാലും ഹേമാംബിക ടീച്ചറിന്‍റെ പരിശ്രമങ്ങളാണ് മാഷിനെ ഈ നിലയിലേക്ക് കൊണ്ടുവന്നത് എന്ന് മാഷ് മറക്കരുത്.”

“ഇല്ല മാഷെ. അതൊരിക്കലും എനിക്ക് മറക്കാനാവുകയില്ല. അക്കാര്യത്തിൽ ഞാൻ ഹേമാംബിക ടീച്ചറിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. ടീച്ചറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.”

അവർക്കു പുറകേ നടന്നു കൊണ്ടിരുന്ന ഹേമാംബികയും നന്ദൻമാഷിന്‍റെ ഈ വാക്കുകൾ കേട്ടു. ഒരുൾപ്പുളകം കൊള്ളിമീൻ പോലെ അവരിലൂടെ പാഞ്ഞു പോയി.

ശാന്തി തിരിച്ചു വന്നത് താരയ്ക്ക് വലിയ ആശ്വാസമായി. അവൾ പതിവുപോലെ ഓഫീസിൽ പോയി തുടങ്ങി. സ്ക്കൂൾ തുറന്നതോടെ മൂന്നാം ക്ലാസ്സിലായ ചിന്നു മോളും സ്ക്കൂളിൽ പോയിത്തുടങ്ങി. അവളിൽ പഴയ ഉത്സാഹമെല്ലാം കെട്ടടങ്ങിയിരുന്നു. തങ്ങളോടൊപ്പം കളിച്ചിരുന്ന അപ്പൂപ്പനെ കാണാനാവാത്തതിൽ ആ കുഞ്ഞു മനസ്സിൽ നൊമ്പരം തങ്ങിനിന്നു.

അന്നൊരു ഒഴിവുദിനമായിരുന്നു. താര, കിച്ചുവിനെ കുളിപ്പിച്ച് അവന്‍റെ തല തുവർത്തുമ്പോഴാണ് അവൾ മൊബൈലിൽ ആ മണിയടി കേട്ടത്. അവൾ ഓടിച്ചെന്നെടുത്തു നോക്കിയപ്പോൾ അത് സുരേഷായിരുന്നു.

അവൾ ഒരു ഞെട്ടലോടെ ഫോണും കൊണ്ട് ഷേവ് ചെയ്തു കൊണ്ടിരുന്ന സുമേഷിന്‍റെ അടുത്തെത്തി.

“സുമേഷേട്ടാ… ഇത് സുരേഷേട്ടനാണ്. ഇതാ ഫോൺ” സുമേഷ് ആദ്യം ഒന്നമ്പരന്നുവെങ്കിലും ഫോൺ വാങ്ങി.

“ഹലോ സുരേഷേട്ടാ… എന്തൊക്കെയുണ്ട് വിശേഷങ്ങൾ…”

“ഹലോ സുമേഷേ… എത്ര ദിവസമായെന്നോ നിന്നെ ഒന്ന് വിളിക്കണമെന്ന് കരുതുന്നു. ഇവിടെയെത്തിയപ്പോൾ കമ്പനിയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായി വന്നു. ജോലിത്തിരക്കിൽ നിന്ന് തലയുയർത്താൻ കഴിഞ്ഞില്ല. അച്ഛന്‍റെ കാര്യങ്ങൾ അറിയാതിരുന്നിട്ട് ഇത്ര ദിവസവും സമാധാനവും ഉണ്ടായിരുന്നില്ല. അച്ഛൻ ഇപ്പോൾ അടുത്തുണ്ടോ? എത്ര നാളായി ഞാൻ അച്ഛനോട് സംസാരിക്കാൻ നോക്കുന്നു. അപ്പോഴൊന്നും നീ അച്ഛന് സംസാരിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞിരുന്നത്. ഇന്നിപ്പോൾ ഏതായാലും അച്ഛനൊന്ന് ഫോൺ കൊടുക്ക്.”

“അച്ഛനിപ്പോൾ കുഴപ്പമൊന്നുമില്ല സുരേഷേട്ടാ. അദ്ദേഹം പഴയതിനേക്കാൾ നല്ല ആരോഗ്യവാനായി. ഇപ്പോൾ അദ്ദേഹം നടക്കാൻ പോയിരിക്കുകയാണ്. തിരിച്ചു വരാൻ ഇനിയും ഒരുമണിക്കൂർ എടുക്കും.”

“അത് വളരെ നല്ല ന്യൂസാണല്ലോ സുമേഷേ എനിക്ക് വളരെ സന്തോഷമായി. ഏതായാലും ഞാൻ പോന്നതിൽപ്പിന്നെ നീ അച്ഛനെ നല്ലവണ്ണം നോക്കിയല്ലോ. എനിക്കതുമതി.”

“അതെ സുമേഷേട്ടാ… അച്ഛനിപ്പോൾ എല്ലാ കാര്യങ്ങളും നല്ല ഓർമ്മയുണ്ട്. ഇടക്ക് ഞാൻ അച്ഛനെ നമ്മുടെ സൈമൺ ഡോക്ടറെ കൊണ്ടു പോയി കാണിക്കാറുണ്ട്. അച്ഛന്‍റെ പുരോഗതിയിൽ അദ്ദേഹവും എന്നെ അഭിനന്ദിച്ചു.”

“നീ എന്‍റെ അനുജൻ തന്നെയാടാ സുമേഷേ. ഏതായാലും ഞാൻ അവിടെ വരുമ്പോൾ നിനക്ക് ഇതിന് ഒരു പ്രത്യേക സമ്മാനം തരുന്നുണ്ട്.”

“ഒന്നും എന്‍റെ മാത്രം കഴിവല്ല കുറെയൊക്കെ ചേട്ടന്‍റെയും കുടിയുണ്ട്. പിന്നെ ഈശ്വരനും നമ്മളെ തുണച്ചു.”

“ശരിയാണെടാ. ആ സർവ്വശക്തന് നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കാനാവില്ല. അമ്മ പോയതു തന്നെ ഒരു വലിയ ആഘാതമായിരുന്നു. അതിനോടൊപ്പം അച്ഛനും കൂടി പോയിരുന്നെങ്കിൽ ആ ആഘാതം താങ്ങാൻ എനിക്കാവുമായിരുന്നില്ല. ഏതായാലും താങ്ക്സ് എടാ. ദൈവത്തിനോടും നമുക്ക് നന്ദി പറയാം. ഇനി ഞാൻ വക്കട്ടെ. ഈ ഗുഡ് ന്യൂസ് ഞാൻ സുനന്ദയേയും കുട്ടികളേയും അറിയിക്കട്ടെ. എന്‍റെ സ്നേഹാന്വേഷണങ്ങൾ നീ അച്ഛനോട് പറയണം. ഇനി ഞാൻ അച്ഛനുള്ളപ്പോൾ വിളിക്കാം.”

അങ്ങനെ പറഞ്ഞ് സുരേഷ് ഫോൺ വച്ചു. സുമേഷും താരയും പരസ്പരം നോക്കി ചിരിച്ചു. ഒരു വലിയ കള്ളം തങ്ങൾക്ക് ഒളിപ്പിക്കാൻ കഴിഞ്ഞതിൽ അവർ ഏറെ സന്തോഷിച്ചു.

“സുമേഷേട്ടനെ ഞാൻ സമ്മതിച്ചിരിക്കുന്നു. താര പറഞ്ഞു.

“അത് പിന്നെ എന്നെക്കുറിച്ച്‌ നീ എന്താ വിചാരിച്ചത്? ഇനി നീ കണ്ടോ ചില പ്ലാനുകൾ എന്‍റെ മനസ്സിലുണ്ട്. അത് എത്രയും വേഗം നടപ്പിലാക്കണം. അതിനുള്ള ഒരവസരം നോക്കി ഇരിക്കയാണ് ഞാൻ.”

“അതെന്താ സുമേഷേട്ടാ എന്നോട് പറയില്ലേ?” താര അതീവ സ്നേഹത്തോടെ സുരേഷിനോട് ആരാഞ്ഞു.

“അതിനുള്ള സമയമായിട്ടില്ല താരെ. ആകുമ്പോൾ ഞാൻ പറയാം.” അങ്ങനെ പറഞ്ഞ് സുമേഷ് അവളെ നിരാശപ്പെടുത്തി. സുമേഷിനോട് കൂടുതൽ ചോദിച്ചിട്ട് ഫലമില്ലെന്ന് കണ്ട് താര പിന്തിരിഞ്ഞു നടന്നു.

ദിവസങ്ങൾ അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. നന്ദൻമാഷ് സ്നേഹസദനത്തിലെ എല്ലാ പേരുമായി കൂടുതൽ അടുത്തു. നയന അദ്ദേഹത്തിന് സ്വന്തം മകളായി. സ്നേഹസദനത്തിലുള്ളവരോടൊപ്പം അദ്ദേഹം പലവിധ കളികളിലേർപ്പെട്ടു. ചെസ് കളികൾ ബുദ്ധിക്കുള്ള ഒരു വ്യായാമമെന്ന നിലയിൽ ആ കളിയിൽ നന്ദൻമാഷ് കൂടുതൽ വ്യാപൃതനായി. ഹേമാംബികയും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൂടാതെ ബാഡ്മിന്‍റനിലും ക്യാരംസിലും നന്ദൻമാഷ് പ്രാവിണ്യം നേടി. ഇതെല്ലാം അദ്ദേഹത്തിന്‍റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായകമായി. ഒഴിവുള്ളപ്പോൾ സുഹൃത്തുക്കളോടൊപ്പം അടുത്തുള്ള കൊച്ചു പുഴയിൽ ചൂണ്ടയിടാനും നീന്താനും അദ്ദേഹം പോയിത്തുടങ്ങി.

നന്ദൻമാഷിലെ മാറ്റം സ്നേഹസദനത്തിലെ ഓരോരുത്തരേയും അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. അവർ അദ്ദേഹത്തെ അതിരറ്റു സ്നേഹിച്ചു തുടങ്ങി. മറ്റുളളവർക്ക് തന്‍റെ സഹായം എത്തിക്കുന്നതിലും ഹേമാംബികയോടൊപ്പം അദ്ദേഹവും മുന്നിട്ടു നിന്നു. ഇതിനിടയിൽ ഹേമാംബികയുടേയും നന്ദൻമാഷിന്‍റേയും അനുരാഗനദി ആരുമറിയാതെ നിർവ്വിഘ്നം ഒഴുകിക്കൊണ്ടിരുന്നു.

രണ്ടു കണ്ണുകൾ മാത്രം ഇടയ്ക്കിടയ്ക്ക് ചില സംശയങ്ങളോടെ അവരെ പിന്തുടർന്നുകൊണ്ടിരുന്നു.

നന്ദൻമാഷ് സുഖംപ്രാപിക്കും തോറും ഹേമാംബികയുടെ മനസ്സിൽ ചില ഭയങ്ങൾ അങ്കുരിക്കാൻ തുടങ്ങി. നന്ദൻമാഷ് സുഖം പ്രാപിച്ചതറിഞ്ഞാൽ അദ്ദേഹത്തെ സുമേഷ് വന്ന് കൂട്ടിക്കൊണ്ടു പോകുമോ എന്ന ഭയമായിരുന്നു ഹേമാംബികക്ക്. ഹേമാംബികയുടെ ഭയം ശരിയായ രീതിയിൽ, ഒരിക്കൽ രാജീവ് അതവതരിപ്പിക്കുകയും ചെയ്തു.

“നന്ദൻമാഷ് ഇപ്പോൾ പഴയതിനേക്കാൾ നല്ല ആരോഗ്യവാനായില്ലെ ഹേമടീച്ചർ. നമുക്ക് ഇക്കാര്യം സുമേഷിനെ അറിയിച്ചാലോ. സുമേഷ് വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പൊയ്ക്കോട്ടെ അല്ലേ? അല്ലെങ്കിലും സ്വന്തം കുടുംബത്തിൽ മക്കളോടൊപ്പം കഴിയുന്നതായിരിക്കുമല്ലോ ഏതൊരു മാതാപിതാക്കൾക്കും ആനന്ദം പകരുന്നത്. നന്ദൻമാഷും അതാഗ്രഹിക്കുന്നുണ്ടെങ്കിലോ.”

രാജീവന്‍റെ വാക്കുകൾ കേട്ട് ഹേമാംബികടീച്ചർ ഒന്ന് ഞെട്ടി. താൻ ഊഹിച്ചതു തന്നെ സംഭവിക്കാൻ പോകുന്നു. അദ്ദേഹം തന്നെ വിട്ടകലാൻ പോകുന്നു. ഇല്ല… ഒരിക്കലും താനതിന് സമ്മതിക്കുകയില്ല. ഹേമാംബിക ടീച്ചർ രാജീവനെ തടുത്തു കൊണ്ട് തിടുക്കത്തിൽ പറഞ്ഞു.

“വേണ്ട രാജീവ്… അദ്ദേഹം അതാഗ്രഹിക്കുന്നുണ്ടാവില്ല. സുമേഷിന്‍റെ വീട്ടിലുള്ളതിനേക്കാൾ സന്തോഷവും സൗഖ്യവും ഇപ്പോൾ അദ്ദേഹം ഇവിടെ അനുഭവിക്കുന്നുണ്ട്. ഇനിയും നാമായിട്ട് അതു നശിപ്പിക്കണോ. ഇല്ല… ഒരിക്കലും ഞാനതിന് സമ്മതിക്കുകയില്ല.”

“അല്ല, ടീച്ചർ പറയുന്നത് ശരിയായിരിക്കാം എങ്കിലും അതല്ലല്ലോ. ഒരു മകനെന്നനിലയിൽ സുമേഷിനെ, അദ്ദേഹം സുഖംപ്രാപിച്ച വിവരം അറിയിക്കേണ്ട ചുമതല നമുക്കില്ലേ?”

“ഇല്ല രാജീവ്.സുമേഷിനെപ്പോലെ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മകന് അതിനവകാശമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാനേതായാലും ഇതിനെ അനുകൂലിക്കുകയില്ല. രാജീവിന്‍റെ ഈ തീരുമാനം നന്ദൻമാഷിനെ വീണ്ടും പഴയ അവസ്ഥയിലേക്ക് തളളിവിടുന്നതിനെ ഉപകരിക്കുകയുള്ളു.”

ഹേമാംബിക ടീച്ചറിന്‍റെ ശക്തമായ പ്രതിഷേധം രാജീവിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

“ടീച്ചർ പറഞ്ഞതു തന്നെയാണ്‌ ശരി. ഞാനും ഇപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിച്ചത്. സുമേഷ് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവനാണ്. അച്ഛനാണെന്ന പരിഗണനയില്ലാതെ അയാൾ നന്ദൻമാഷിനെ കൊണ്ടുപോയി ദ്രോഹിക്കുകയേ ഉള്ളൂ. ചിലപ്പോൾ ചേട്ടനു നൽകാതെ, നന്ദൻമാഷിന്‍റെ സ്വത്തുക്കൾ കൂടുതലും അയാൾ തനിയെ കൈവശപെടുത്താൻ ശ്രമിക്കുകയും ചെയ്യും.”

“അതെ അതാണ് ഞാൻ പറഞ്ഞത് രാജീവ്.ഇപ്പോൾ സുമേഷിനെ ഒന്നും അറിയിക്കേണ്ട എന്ന്. അദ്ദേഹം മരിക്കുന്നതുവരെ സന്തോഷത്തോടെ ഇവിടെത്തന്നെ ജീവിക്കട്ടെ.”

രാജീവ് ഹേമാംബികയുടെ വാക്കുകൾക്ക് വില കല്പിച്ച് അവിടെ നിന്നും മടങ്ങി.

നാളുകൾ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. ഹേമാംബികയും നന്ദൻമാഷും പരസ്പരം കൂടുതൽ അടുത്തു. രാത്രിയും പകലും അവർക്ക് തമ്മിൽ വേർപിരിയാനാവാത്ത സ്ഥിതിയിലായി. മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് നന്ദൻമാഷിന്‍റെ അടുത്ത് ഓടിയെത്തുക ഹേമാംബിക പതിവാക്കി. ഇതെല്ലാം നയന മാത്രം അറിഞ്ഞ് മാറിനിന്ന് സന്തോഷിച്ചു. ജീവിതത്തിൽ അമ്മയോടൊപ്പം ഒരഛനേയും തനിക്കു ലഭിക്കുന്നതായി അവൾക്കു തോന്നി.

നല്ല നിലാവുള്ള ഒരു രാത്രിയിൽ മറ്റെല്ലാവരും ഗാഡനിദ്രയിലായിരുന്ന നേരത്ത് ഹേമാംബിക ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. നന്ദൻമാഷായിരുന്നു അവരുടെ മനസ്സുനിറയെ ആ രാത്രിയിൽ അദ്ദേഹത്തിന്‍റെ മടിയിൽ തലവച്ചു കിടന്ന് കഥകൾ പറയാൻ അവർക്ക് മോഹം തോന്നി. പെട്ടെന്ന് തന്‍റെ മുറിയുടെ വാതിൽ തുറന്ന് ഒരു പൂച്ചയുടെ പാദപതനങ്ങളോടെ അവർ മാഷിന്‍റെ അടുത്തെത്തി. നന്ദൻമാഷും എന്തോ ഓർത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു.

“മാഷ്, നല്ല നിലാവുള്ള രാത്രി. ഈ രാത്രിയിൽ മാഷിനെ ഓർത്തു കിടന്നിട്ട് എനിക്കുറക്കം വരുന്നില്ല. മാഷിന്‍റെ മടിയിൽ തലവച്ചു കിടന്ന് എനിക്ക് കഥകൾ പറയാൻ തോന്നുന്നു.”

“ശരിയാണ് ഹേമാംബികേ. ഈ രാത്രിയിൽ നീ എന്‍റെ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആലോചിച്ചതേ ഉള്ളു. നമുക്ക് ആ പവിഴമല്ലിച്ചോട്ടിൽ പോയിരുന്ന് അതിന്‍റെ സുഗന്ധം നുകർന്ന് കഥകൾ പറഞ്ഞാലോ.”

“ഈ രാത്രിയിൽ നമ്മൾ പുറത്തിറങ്ങിയാൽ ആരെങ്കിലും കാണുകയില്ലേ മാഷേ.”

“ആരു കാണാനാണ്. എല്ലാവരും നല്ല ഉറക്കമായില്ലേ? നമുക്ക് ആരുമറിയാതെ പുറത്തിറങ്ങാം.”

“എങ്കിൽ വരൂ മാഷ്. നമുക്ക് ആ പവിഴമല്ലിച്ചോട്ടിലേക്കു പോകാം.”

അനുരാഗവിവശരായ ആ കാമുകീ കാമുകന്മാർ ആരും അറിയാതെ മെല്ലെ പുറത്തിറങ്ങി പവിഴമല്ലിച്ചോട്ടിലേക്കു നടന്നു. അപ്പോൾ ഒരു നിഴൽ അവരെ പിന്തുടരുന്നത് അവർ അറിഞ്ഞില്ല.

ചീവീടിന്‍റെ സംഗീതം രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ഒഴുകിയെത്തുന്നത് അവർക്ക് കേൾക്കാമായിരുന്നു. ഹേമാംബിക അല്പം ഭയത്തോടെ നന്ദൻമാഷിന്‍റെ കൈകളിൽ മുറുകെപ്പിടിച്ചു. അവർ ഇരുവരും കൈ കോർത്ത് പവിഴമല്ലിയുടെ ചുവട്ടിൽ ഇരുന്നു.

പവിഴമല്ലിപ്പൂക്കളുടെ സുഗന്ധം അവിടെങ്ങും വ്യാപിച്ചിരുന്നു. ഒരു രാപ്പാടി ചിലച്ചു കൊണ്ട് പറന്നുപോകുന്നത് അവർ കേട്ടു. തെങ്ങോലകൾക്കിടയിൽ മറഞ്ഞിരുന്ന് പൂർണ്ണ ചന്ദ്രൻ അവരെ എത്തി നോക്കി. ഹേമാംബിക പെട്ടെന്ന് ഏതാനും പവിഴമല്ലിപ്പൂക്കളെടുത്ത് തന്‍റെ സാരിയിലെ നൂലുപയോഗിച്ച് ഒരു മാല കോർത്തു കെട്ടി. അത് നന്ദൻമാഷിന്‍റെ കഴുത്തിലണിയിച്ചു കൊണ്ടു പറഞ്ഞു.

“ചെറുപ്പം മുതൽ ഞാൻ മോഹിച്ചിരുന്നത് ഇപ്പോഴാണ് സഫലമായത് മാഷേ. ഇനി എനിക്ക് മരിച്ചാലും സാരമില്ല.” നന്ദൻമാഷ് ഹേമാംബികയെ ചേർത്തുപിടിച്ചു.

അനുരാഗ വിവശരായ ആ കാമുകീ കാമുകന്മാർ പരസ്പരം ചുംബിച്ചു. പെട്ടെന്ന് ഹേമാംബിക എഴുന്നേറ്റിരുന്ന് പറഞ്ഞു.

“ഈ പ്രായത്തിൽ നമ്മൾ മാത്രമായിരിക്കും യൗവ്വനത്തിലേതു പോലെ ഇത്ര ഗാഢമായി പ്രേമ ചാപല്യങ്ങൾ കാണിക്കുന്നത് അല്ലേ മാഷേ. ദൈവം പോലും നമ്മളെ നോക്കി ഇപ്പോൾ അസൂയപ്പെടുന്നുണ്ടാവും.”

“യൗവനം മടക്കി നൽകാൻ അനുരാഗത്തിനു മാത്രമേ കഴിയുകയുള്ളു എന്ന് എനിക്ക് തോന്നുന്നു ടീച്ചറേ.”

“ആരാ അവിടെ?” പെട്ടെന്ന് ഇരുട്ടിൽ നിന്നും മുഴങ്ങിക്കേട്ട ആ പുരുഷശബ്ദം കേട്ട് അവർ വല്ലാതെ ഞെട്ടിത്തരിച്ചു.

വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും-2

ടീച്ചർ ക്ലാസ്സിലെത്തിയിട്ടും പിള്ളാരുടെ ബഹളത്തിന് യാതൊരു കുറവും വന്നില്ല. അടങ്ങിയിരിക്കാൻ പറഞ്ഞിട്ട് ഒറ്റയൊരെണ്ണം വകവെയ്ക്കുന്നില്ല. ടീച്ചർ ചൂരലെടുത്ത് രണ്ടു മൂന്നെണ്ണത്തിന് തലങ്ങും വിലങ്ങും കൊടുത്തു. അതോടെ ക്ലാസ്സ് കുറച്ചൊന്നു ശാന്തമായി.

അപ്പുറത്തെ ക്ലാസ്സിൽ നിന്ന് ഇബ്രാഹിംകുട്ടി മാഷ് പഠിപ്പിക്കുകയാണ്. അവർക്കിടയിൽ ഈറപ്പൊളി കൊണ്ടുണ്ടാക്കിയ ഒരു ചുവരുണ്ട്. കുട്ട്യോള് അത് മുഴുവൻ കുത്തിത്തുരന്ന് നാശമാക്കിയിരിക്കുന്നു. അവൾ കൂടെക്കൂടെ ശ്രദ്ധിച്ചു. പഠിപ്പിക്കുന്നതിനിടയിൽ ഇബ്രാഹിംകുട്ടി മാഷിന്‍റെ നോട്ടം തന്‍റെ മേൽ വഴുതി വീഴുന്നുണ്ടോ? ഏയ് ഒന്നുമില്ല.

ഇബ്രാഹിംകുട്ടി മാഷ് പഠിപ്പിക്കുകയാണ്. ഖുറാനിലെ ഏതോ വരികൾ അയാൾ ഈണത്തിൽ ചൊല്ലുന്നു. കുട്ടികൾ അത് താളാത്മകമായി ഏറ്റ് ചൊല്ലുന്നു. പിന്നെ അതൊരു സ്വർണ്ണമാനിന്‍റെ മിന്നലാട്ടം പോലെ ബ്ലാക്ക് ബോർഡിലേക്ക് പകർത്തിയെഴുതുന്നു. ഇബ്രാഹിംകുട്ടി മാഷ്ടെ ക്ലാസ്സിലേക്ക് ഇടയ്ക്കിടയ്ക്ക് അങ്ങനെ ഒളിഞ്ഞു നോക്കുന്നതിൽ സബീന ടീച്ചർക്കൂ തന്നെ ഒരു വല്ലായ്മ തോന്നി.

കുട്ട്യോള് എന്ത് വിചാരിക്കും? പഴയകാലമല്ല. അരികും തുമ്പും ചേർത്ത് അവർ ഓരോന്ന് മെനഞ്ഞെടുക്കും. എല്ലാം ഒരുപോലെ തെറിച്ച പിള്ളാരാണ്. ചിലതിനെയൊക്കെ വീട്ടിലെ ശല്യം ഒഴിവാക്കാൻ വേണ്ടിയാണ് സ്കൂളിലേക്ക് പറഞ്ഞയക്കുന്നതെന്ന് തോന്നിപ്പോകും. ഒരന്തവുമില്ലാതെ അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ച് നില്ക്കുമ്പോൾ അടുത്ത പീരീഡിന്‍റെ ബെല്ലടിച്ചു.

സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി ഇബ്രാഹിംകുട്ടി മാഷ് പറഞ്ഞു, “ന്‍റെ സബീന ടീച്ചറേ… ങ്ങളുടെ ക്ലാസ്സിലെ കൂട്ട്യോൾടെ ബഹളം കാരണം എനിക്ക് ഇന്ന് ഒരു വക പഠിപ്പിക്കാൻ കഴിഞ്ഞില്ല.”

സബീന ടീച്ചർക്ക് മനസ്സിന് ഒരു സുഖോം തോണിയില്ല. ഒരു സ്വസ്ഥതയുമില്ല. തലയോട്ടിയിൽ എന്തോ ഇരുന്ന് കരളുന്നു പോലെ. ടീച്ചർക്ക് ലെഷർ പീരീഡായിരുന്നു. അവൾ സ്റ്റാഫ് റൂമിലെ ഡെസ്കിൽ തല താഴ്ത്തിവെച്ചു കിടന്നു. ഈയിടെയായി അഷ്റഫിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടുന്നു.

ഒരു കത്തെഴുതാൻ കഴിയാത്തവണ്ണം, ഒന്ന് ടെലഫോൺ ചെയ്യാൻ കഴിയാത്തവണ്ണം അയാൾക്ക് എന്തോ വലിയ ആപത്ത് പിണഞ്ഞിരിക്കുന്നു.

“ന്‍റെ കഴുത്തിൽ മിന്നുകെട്ടി, മധുവിധുവിന്‍റെ ലഹരിയാറും മുമ്പെ ന്‍റെ അഷ്റഫ് ഇക്കാ നിങ്ങൾ ഏത് ദുനിയാവിലേക്കാണ് മാഞ്ഞു പോയത്?” അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്ന് അവൾ അറിയാതെ മയങ്ങിപ്പോയി. അറബിക്കഥയിലെ ഏതോ സുൽത്താനെപ്പോലെ അഷ്റഫ് ഒരു നാൾ തന്‍റെ വീടിന് മുന്നിൽ പറന്നിറങ്ങുന്നതായി അവൾ സ്വപനം കണ്ടു.

“സബീനാ, എന്തു പറ്റി ആഹാരം കഴിക്കുന്നില്ലേ?” ആരോ അവളെ തട്ടി വിളിച്ചു. ഉച്ചയ്ക്കലത്തെ ഇന്‍റെർവെല്ലിന് സ്കൂൾ വിട്ടിരിക്കുന്നു. അവൾ ടിഫിൻ തുറന്നു വെച്ചു.

“എന്റുമ്മാ… ഈ കൊച്ചു ബോക്സിനുള്ളിൽ എന്തെല്ലാമാണ് കുത്തിനിറച്ചു വെച്ചിരിക്കുന്നത്?” വിശപ്പുണ്ടെങ്കിലും ഒന്നും കഴിക്കാൻ തോന്നുന്നില്ല. അവൾ ആഹാരം പുറത്ത് കൊണ്ട് പോയി തട്ടി പൈപ്പിന് ചുവട്ടിൽ നിന്ന് ടിഫിൻ ബോക്സ് കഴുകി തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ഒരു മഞ്ഞു പ്രതിമ പോലെ ഇബ്രാഹിംകുട്ടി മാഷ് നില്ക്കുന്നു.

ഈ നേരമത്രയും പിന്നിൽ പതുങ്ങി നിന്ന് അയാൾ തന്‍റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നോ? നാണമില്ലാത്ത മനുഷ്യൻ. ഛെ, താനെന്തൊക്കെ വേണ്ടാതീനങ്ങളാണ് ചിന്തിക്കുന്നത്? ഇബ്രാഹിംകുട്ടി മാഷ് സ്കൂട്ടർ എടുക്കാൻ വന്നതാണ്. വെള്ളിയാഴ്ചയാണ്. അയാൾ പള്ളിയിലേക്ക് പോകാനുള്ള ധൃതിയിലാണ്.

ഉച്ചയ് ശേഷം സബീന ടീച്ചർ ലീവെടുത്തു. റുഖിയത്തിന്‍റെ ഭർത്താവ് സെയ്തൂട്ടി ഗൾഫിൽ നിന്ന് വന്നിട്ടുണ്ടെന്നറിഞ്ഞു. അയാളെ ഒന്നു കാണണം. അഷ്റഫ് ജോലി ചെയ്തിരുന്ന സ്ഥലത്ത് തന്നെയാണ് അയാളും. ഒരു പക്ഷെ സെയ്തൂട്ടിക്ക് അഷ്റഫിനെ കുറിച്ച് എന്തെങ്കിലും വിവരം നല്കാൻ കഴിഞ്ഞേക്കും.

പണ്ട് ഉമ്മയെ വീട്ട് ജോലിക്കൊക്കെ സഹായിക്കാൻ വരുമായിരുന്ന സുഹ്റത്താത്തയുടെ മകളാണ് റുഖിയത്ത്. അവളെ പഠിപ്പിക്കാനും കെട്ടിച്ചയയ്ക്കാനും എല്ലാ സഹായങ്ങളും ചെയ്തത് തന്‍റെ വീട്ടുകാരാണ്. ആ നന്ദിയും കടപ്പാടും അവൾക്കിപ്പോഴുമുണ്ട്.

റുഖിയത്തിന്‍റെ വീടെത്തിയപ്പോൾ അതു തന്നെയാണോ വീടെന്ന് സംശയിച്ചു പോയി. ഒരു ചെറ്റക്കൂടിൽ ഇരുന്ന സ്ഥലമാണ്. അവിടെ ഇപ്പോൾ ഒരു മണിമാളിക ഉയർന്നിരിക്കുന്നു. അതിന്‍റെ ഓരം ചേർന്ന് ആ ചെറ്റക്കുടിലിന്‍റെ അവശിഷ്ടം പോലെ ഒരു ഭാഗം ഇപ്പോഴും കാണാം. പൂർവ്വ സ്മൃതികളുടെ ഏതോ അടയാളം പോലെ…

സബീന ടീച്ചർ അവിടെ പരിഭ്രമിച്ചു നില്ക്കെ എവിടെ നിന്നോ റുഖിയത്ത് ഓടി വന്ന് അവളുടെ കൈയ്ക്ക് പിടിച്ചു. ശലഭച്ചിറകിന്‍റെ മൃദുലതയുള്ള. കരസ്പർശം അവൾക്ക് അനുഭവപ്പെട്ടു.

“ഇത്താത്തയെ കണ്ടിട്ട് എത്ര നാളായി. ഞാൻ വിചാരിച്ചു ഇത്താത്ത ഈ വഴിയൊക്കെ മറന്നു കാണുമെന്ന്. ഇത്താത്ത വല്ലാതങ്ങ് ക്ഷീണിച്ചു പോയിരിക്കുന്നു.”

സബീന റുഖിയത്തിനെ ശ്രദ്ധിക്കുകയായിരുന്നു. റുഖിയത്ത് പണ്ടത്തേതിനേക്കാളും സുന്ദരിയായിരിക്കുന്നു. അവളുടെ കവിളുകളിൽ സദാ നുണക്കുഴിപ്പൂവുകൾ പൂത്തു നിന്നു.

“സെലീനയൊക്കെ വരാറുണ്ടോ?” കുശലാന്വേഷണങ്ങൾക്കിടെ റുഖിയത്ത് ചോദിച്ചു.

“സെലീനയ്ക്ക് കെട്ട്യോനായി കൂട്ട്യോളായി ഇനി ഇത്തയേയും ഉമ്മയേയുമൊക്കെ കാണാൻ അവൾ എന്തിനാണ് വരുന്നത്?”

അറിയാതെ ആ വാക്കുകൾ സബീനയുടെ നാവിൽ നിന്ന് വീണു പോയി. അപ്പോൾ അകത്ത് നിന്ന് സെയ്തൂട്ടി ഇറങ്ങി വന്നു. അയാൾ വെളുത്ത് നല്ല തടി വെച്ചിരിക്കുന്നു. അയാൾ അവളെ അടിമുടിയൊന്നു നോക്കി. ആ നോട്ടത്തില്‍ ശരിക്കും അവളൊന്നു ചൂളി പോയി. ഈയിടെയായി പലയിടത്ത് നിന്നും ഇതേ പോലെയുള്ള നോട്ടം തന്‍റെ നേരെ നീണ്ടു വരുന്നു.

“ടീച്ചർക്ക് ഒരു മാറ്റവുമില്ല. ഞാൻ പണ്ട് വന്നേച്ച് പോകുമ്പം കണ്ടതുപോലെ തന്നെ.” സെയ്തൂട്ടി പറഞ്ഞു.

വീടിനകത്തെ സൗകര്യങ്ങൾ അത്ഭുതത്തോടെ നോക്കി കാണവേ സെയ്തുട്ടി പറഞ്ഞു “ഇതുവരെ പതിനഞ്ച് രൂപയോളമായി. ഇനിയൊരു മൂന്ന് നാല് ലക്ഷം കൂടി വേണ്ടി വരും. പടച്ചോൻ കനിഞ്ഞാൽ അടുത്ത വരവിന് പാല് കാച്ച് നടത്തണം.” സെയ്തൂട്ടി പിന്നെയും എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു. ഗൾഫിലെ വിശേഷങ്ങൾ, അയാളുടെ അവിടുത്തെ ബിസിനസ്, സുഹൃത് ബന്ധങ്ങൾ, അയാളുടെ അറബിക്ക് അയാളോടുള്ള സ്നേഹവും വിശ്വാസവും. അങ്ങനെ പലതും…..

അയാളുടെ വാക്കുകളിൽ മുഴങ്ങികേൾക്കുന്നത് അഭിമാനമാണോ? പൊങ്ങച്ചമാണോ? രണ്ടും തമ്മിൽ ഒരു നേർത്ത അതിർ വരമ്പ് മാത്രമേയുള്ളൂവെന്ന് അവൾക്ക് തോന്നി. അവൾക്ക് അത് തുടർന്ന് കേൾക്കുന്നതിൽ ഒട്ടും താല്പര്യം തോന്നിയില്ല.

“സെയ്തേ….. ഞാൻ വന്നത്….”

“അറിയാം ടീച്ചറേ അഷ്റഫിന്‍റെ എന്തേലും വിവരമുണ്ടോന്നറിയാനല്ലേ.. എന്നെക്കൊണ്ട് കഴിയാവുന്നതിന്‍റെ പരമാവധി ഞാൻ അന്വേഷിച്ചു. രണ്ട് കൊല്ലത്തോളം അയാൾ അവിടെയുണ്ടായിരുന്നു. പിന്നെ എവിടേക്ക് പോയെന്ന് ആർക്കും ഒരു നിശ്ചയോമില്ല. ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. ന്‍റെ ടീച്ചറേ… ഈ ഗൾഫ് എന്ന് വെച്ചാൽ എന്താന്നാ നിങ്ങടെ വിചാരം. അവിടെ ഒരാളെ തെരയുന്നത് മണൽ കൂമ്പാരത്തിൽ നിന്ന് ഒരു മൺതരി തെരയുന്നത് പോലെയാ.”

വളരെ പ്രതീക്ഷയോടെയാണ്ട് സെയ്തൂട്ടിയെ കാണാൻ പുറപ്പെട്ടത്. സംസാരം കേട്ടിട്ട് അയാളും അഷ്റഫിനെ കുറിച്ച് കാര്യമായി അന്വേഷിച്ച മട്ടില്ല. ഓരോരുത്തരും അവരവരുടെ സാമ്രാജ്യം കെട്ടിപ്പൊക്കുന്നതിനുള്ള പരക്കം പാച്ചിലിലാണ്. അതിനിടയ്ക്ക് മറ്റൊരാളെക്കുറിച്ചോർക്കാൻ എവിടെയാണ് സമയം?

സെയ്തൂട്ടിയെ കാണാനായി ആരോ രണ്ട് പേര് കാറിൽ വന്നു. വില കൂടിയ ഏതോ അത്തറിന്‍റെ പരിമളം കാറ്റിൽ ഒഴുകി പരന്നു വന്നു.

റുഖിയത്ത് സബീനയെ അകത്തെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി. ഭർത്താവ് കൊണ്ടുവന്ന സാധനങ്ങൾ ഓരോന്നായി അവൾ സബീനയെ കാണിച്ചു. എന്തൊക്കെ സാധനങ്ങളാണ്. എന്ത് മാത്രം തുണിത്തരങ്ങളാണ്.

“റുഖിയാ നീയെത്ര ഭാഗ്യവതിയാണ്. പണ്ട് ഞാനെന്‍റെ നിറം മങ്ങിത്തുടങ്ങിയ പട്ടുറുമാലോ, കമ്മീസോ നിനക്ക് തരുമ്പോൾ നീയെന്ത് ആഹ്ലാദത്തോടെയാണ് അവ ധരിച്ചിരുന്നത്. അതൊക്കെ നിനക്ക് തരുന്നതിന് സെലീന എന്നോട് വഴക്കടിച്ചിരുന്നത് ഒരിക്കലും അതവൾക്ക് വേണമായിരുന്നിട്ടല്ല. അതൊക്കെയണിയുമ്പോൾ നീ ഞങ്ങളേക്കാൾ സുന്ദരിയാണന്ന് തോന്നിയത് കൊണ്ടാണ്.”

യാത്രപറഞ്ഞ് ഇറങ്ങാൻ തുടങ്ങവേ റുഖിയത്ത് മുഖത്തിടുന്ന ക്രീം, ഷാംപൂ, പെർഫ്യും, സോപ്പ്, പൗഡർ, അങ്ങനെ ഏതാണ്ടക്കയോ സാധനങ്ങൾ ഒരു പ്ലാസ്റ്റിക് കവറിലാക്കി അവൾക്ക് നേരെ നീട്ടി.

“ഇതെല്ലാം ഇത്താത്തക്കുള്ളതാണ്.”

എത്ര നിർബന്ധിച്ചിട്ടും സബീന അതൊന്നും വാങ്ങിയില്ല. അതിൽ നിന്ന് അവൾ തലവേദനയ്ക്കുള്ള ഒരു ബാം മാത്രമെടുത്തു. റുഖിയത്ത് കരയുന്നത് പോലെയായി.

“എന്‍റെ ഇത്താത്ത… ഇതൊക്കെ കൊടുക്കാൻ നിങ്ങളല്ലാതെ എനിക്ക് മറ്റാരാണുള്ളത്?” സബീന വാത്സല്യത്തോടെ അവളുടെ കവിളുകളിൽ തലോടി.

നൊടിയിടയിൽ വിടരുകയും അടുത്ത നിമിഷത്തിൽ മാഞ്ഞു പോകുകയും ചെയ്യുന്ന ആ നുണക്കുഴിപ്പൂവിന്‍റെ മൃദുലത അവൾക്കനുഭവപ്പെട്ടു.

“അതു കൊണ്ടല്ല. മോളേ, നിന്‍റെ സെയ്തൂട്ടിയെപ്പോലെ എനിക്കുമുണ്ടൊരു ഭർത്താവ്. അയാൾ ഗൾഫിലേക്കെന്നും പറഞ്ഞ് പോയിട്ട് വർഷങ്ങൾ എട്ടു കഴിഞ്ഞു. അയാളെന്നെ മിന്നുകെട്ടുമ്പോൾ എനിക്കും നിന്നെപ്പോലെ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അയാള് തിരിച്ചു വരാതെ ഞാനീ സാധനങ്ങളൊന്നും ഉപയോഗക്കില്ല. ഇതെന്‍റെ ശപഥമാണ്.” റുഖിയത്ത് പിന്നെയവളെ നിർബന്ധിച്ചില്ല.

“നീയി ക്രീമും പേസ്റ്റുമൊക്കെ വാരി മുഖത്തെങ്ങും അധികം തേക്കരുത്. എല്ലാം ഒരു ജാതി കെമിക്കൽസാണ്. പൊള്ളും. ദേ.. നോക്കിയേ… ഇപ്പോൾ തന്നെ നിന്‍റെ ചുണ്ടിലും കഴുത്തിലുമൊക്കെ ചോരനിറമുള്ള പാടുകൾ വീണു തുടങ്ങിയിരിക്കുന്നു.” ഇറങ്ങാൻ നേരത്ത് ഒരുപദേശം പോലെ അവൾ പറഞ്ഞു.

റുഖിയത്തിന്‍റെ മുഖം ലജ്ജ കൊണ്ട് തുടുത്തു, “ഇത് അതുകൊണ്ടൊന്നുമല്ല ഇത്താ, ഈ ആണുങ്ങളുടെ ഒരു കാര്യം സ്നേഹം കുടുമ്പോൾ എന്ത് ചെയ്യണമെന്നറിയാൻ വയ്യ.” നാണത്തിന്‍റെ ഒരു തിര പോലെ അവൾ പെട്ടന്ന് എങ്ങോട്ടോ പോയി കുറെയധികം ചോക്ലേറ്റ് മിഠായകളുമായി വന്ന് അവളുടെ ബാഗിലിട്ടു കൊടുത്തു.
“ഇതും വേണ്ടന്ന് പറയരുത്. സലീനയൂടെ കുട്ട്യോള് വരുമ്പം കൊടുക്കാം.”

സെലീനയെപ്പറ്റി പറഞ്ഞപ്പോഴാണോർത്തത് അവളുടെ ഭർത്താവിന് ഏതോ ലോണിന് വേണ്ടി താൻ ജാമ്യം നിന്നിരുന്നല്ലോ? കഴിഞ്ഞയാഴ്ച ബാങ്കിൽ നിന്നും അതിന്‍റെ നോട്ടീസ് വന്നിരുന്നു. ഇതുവരെ ഒരു തവണ പോലും അടച്ചിട്ടില്ലത്രേ.

അയാൾക്ക് എന്താണ് കുഴപ്പം. നല്ല ബിസിനസല്ലേ മുറയ്ക്ക് മുറയ്ക്ക് അവിടേയും ഇവിടേയുമൊക്കെ വസ്തൂം, വകകളും വാങ്ങിയിടുന കാര്യം പറയുന്നത് കേൾക്കാമല്ലോ? പിന്നെന്താണ് അയാൾക്ക് ലോണടച്ചാൽ?

കുടുംബോം കുട്ട്യോളുമില്ലാത്ത ഇത്തയ്ക്ക് എന്തിനാണ് പണം എന്ന് സെലീനയും വിചാരിക്കുന്നുണ്ടാകും. അവളുടെ നിക്കാഹിന് 50 പവന്‍റെ പൊന്ന് ഞാൻ ഒറ്റയ്ക്ക് കൊടുത്തില്ലേ. അവളേക്കാൾ മൂന്നോ, നാലോ വയസ്സ് കൂടുതലാണെന്നൊഴിച്ചാൽ ഞാനും അവളെപ്പോലൊരു പെണ്ണു തന്നയല്ലേ?

പഴയ തറവാടാണ് മഴ പെയ്യുമ്പോൾ അവിടെയുമിവിടെയുമൊക്കെ ചോരുന്നു. അതിന്‍റെ മേൽക്കൂര ഒന്ന് അഴിച്ച് പണിയണമെന്ന് എത്ര നാളായി വിചാരിക്കുന്നു. ഇനി അതൊന്നും അവളെ ബാധിക്കുന്ന വിഷയമല്ലല്ലോ? ഉമ്മയോട് പറഞ്ഞ് സെലീനയുടെ ഭർത്താവിനെക്കൊണ്ട് എങ്ങനെയെങ്കിലും ആ ലോൺ അടച്ചു തീർക്കണമെന്ന് അവൾ വിചാരിച്ചു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 21

“അല്ലാ… അമ്മ ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്ന പോലെയാണല്ലോ മാഷിനെ നോക്കുന്നത്?”

നന്ദൻമാഷിൽത്തന്നെ ശ്രദ്ധ കേന്ദീകരിച്ചിരുന്ന ഹേമാംബിക, ശബ്ദം കേട്ടിടത്തേക്ക് ഞെട്ടിത്തിരിഞ്ഞു നോക്കി. നയനയാണെന്നു കണ്ട് അല്പം ലജ്ജയോടെ പറഞ്ഞു.

“ഞാൻ… ഞാൻ നന്ദൻമാഷിന് ആഹാരം എടുത്തു കൊടുക്കുകയായിരുന്നു.”

“അല്ല അതുമനസ്സിലായി… അതുകൊണ്ടാണല്ലോ ഞാൻ ചോദിച്ചത് അമ്മ നന്ദൻമാഷിനെ ഒരു കൊച്ചു കുഞ്ഞെന്ന വണ്ണമാണ് പരിചരിക്കുന്നതെന്ന്.” അവൾ അർത്ഥഗർഭമായിട്ടാണ് അത് പറയുന്നതെന്ന് ഹേമാം ബികയ്ക്ക് മനസ്സിലായി. പെട്ടെന്ന് തലകുനിച്ച് ഹേമാംബിക പറഞ്ഞു.

“അല്ലെങ്കിൽ നിന്നോട് ഞാനെന്തിനാ മറയ്ക്കുന്നത്. നിനക്കറിയില്ല മോളെ ഞാനിപ്പോൾ എത്ര സന്തോഷവതിയാണെന്ന്. എന്‍റെ ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിലൊന്നാണിത്. നന്ദൻമാഷിനെ ഇങ്ങനെ അടുത്തിരുന്ന് പരിചരിക്കാനാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.”

“എന്‍റെ അമ്മ ഭാഗ്യവതിയാണ്. സ്നേഹിച്ച പുരുഷനെ അടുത്തു കിട്ടുന്നതിനോളം ഭാഗ്യം ഒരു സ്ത്രീക്ക് മറ്റൊന്നില്ല. അതിനു പുറമേ അദ്ദേഹത്തെ പരിചരിക്കാൻ കൂടി അവസരം ലഭിച്ചാലോ?”

“അതെ മോളെ. ഞാനിന്ന് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാണെന്ന് തോന്നിപ്പോകുന്നു. ജീവിതത്തിൽ എല്ലാം നഷ്ടപെട്ടു എന്നു കരുതി ജീവിച്ചവളാണ് ഞാൻ. എന്നാലിന്ന് ജീവിതത്തെക്കുറിച്ച് എനിക്കേറെ ശുഭാപ്തിവിശ്വാസം തോന്നുന്നു.”

“അമ്മേ… അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിക്കും എന്നെനിക്കുറപ്പുണ്ട്. നന്ദൻമാഷിനെ രക്ഷിച്ചെടുക്കാൻ അമ്മക്കു കഴിയും.”

“അതെ മോളെ… എനിക്കും അക്കാര്യത്തിൽ ഉറപ്പു തോന്നുന്നു. എന്‍റെ എല്ലാ പരിശ്രമവും ഇനി അതിലേക്കു മാത്രമായിരിക്കും.”

“നോക്കു അമ്മേ… നന്ദൻമാഷിന് ഉറക്കം വരുന്നുണ്ടെന്നു തോന്നുന്നു. നമുക്ക് അദ്ദേഹത്തിനെ കിടക്കയിലേക്ക്കിടത്താം”

“ശരിയാണ് മോളെ. ഞാൻ നിന്നോടു വർത്തമാനം പറഞ്ഞിരുന്നതുകൊണ്ട് നന്ദൻമാഷിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ആകെ ക്ഷീണിതനാണ്. ഈ സ്ഥിതിയിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിക്കുകയാണ് എന്‍റെ ആദ്യ കർത്തവ്യം.”

നയന എഴുന്നേറ്റ് നന്ദൻമാഷിനെ കിടക്കയിലേക്ക് കിടത്തുവാൻ ഹേമാംബികയെ സഹായിച്ചു. തലയിണ വച്ച് തല ഉയർത്തി അദ്ദേഹത്തിന് സുഖകരമായി കിടക്കുവാൻ അനുവദിച്ചു. എന്നിട്ട് ഒരു കൊച്ചു കുഞ്ഞിന്‍റെ ശാന്തത അദ്ദേഹത്തിന്‍റെ മുഖത്ത് കളിയാടുന്നത് നോക്കി അവർ ഇരുവരും ഇരുന്നു.

“ഈ മുഖം കണ്ടാലറിയാം അമ്മേ അദ്ദേഹം എത്രമാത്രം നല്ലവനാണെന്ന്.”

“അതെ നയന. ഒരു കാലത്ത് സൂര്യതേജസ്സായിരുന്നു ഈ മുഖത്തിനുണ്ടായിരുന്നത്. അത് നോക്കി ഞാൻ സ്വയം മറന്ന് എത്ര നിന്നിട്ടുണ്ടെന്നോ. എന്നാലിപ്പോൾ അദ്ദേഹത്തിന്‍റെ കിടപ്പു കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല കുട്ടീ…” ഹേമാംബികയുടെ കണ്ണുകൾ കരകവിഞ്ഞൊഴുകി. അതുകണ്ട് നയന പറഞ്ഞു.

“അയ്യേ… അമ്മ എന്തിനാ കരയുന്നത്? നമ്മൾ അദ്ദേഹത്തെ ഈ സ്ഥിതിയിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കില്ലേ?”

“ശരിയാണ് കുട്ടീ… അതോർക്കുമ്പോൾ മാത്രമാണ് ഞാൻ ആശ്വസിക്കുന്നത്. ഇനി മുതൽ ഉറക്കമില്ലാത്ത രാത്രികളാണ് എന്‍റെ മുന്നിൽ നീണ്ടു കിടക്കുന്നത്. മാത്രമല്ല ഇനി കുറെ നാളത്തേക്ക് മറ്റുള്ള ആരുടെ കാര്യത്തിലും ഞാൻ കൂടുതലായി ഇടപെടുകയില്ല. എല്ലാം നീ തന്നെ കൈകാര്യം ചെയ്തു കൊള്ളണം.”

“ശരി അമ്മേ… അതമ്മ എന്നോട് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടോ എല്ലാം നോക്കിം കണ്ടും ഞാൻ ചെയ്തു കൊള്ളാം.”

“അതു മതി മോളെ. നയന എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ. അതു തന്നെ എന്‍റെ വലിയ ഭാഗ്യം.”

“അമ്മയുടെ സന്തോഷമാണ് എന്‍റെയും സന്തോഷം. ഞാനെപ്പോഴും പറയാറില്ലെ എനിക്ക് ഈ ജന്മത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് എന്‍റെ അമ്മ എന്ന്.” നയന ഹേമാംബികയുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

“അതെ. ഇനി വരുന്ന എല്ലാ ജന്മങ്ങളിലും നീയെന്‍റെ മകളായി പിറക്കട്ടെ.” ഹേമാംബിക അവളെ തന്നോട് വലിച്ചടുപ്പിച്ച് ആ നെറുകയിൽ ചുംബിച്ചു.

“നന്ദൻമാഷ് ആഹാരം കഴിച്ച് ഉറങ്ങിയല്ലോ അല്ലേ ടീച്ചറെ.” ശബ്ദം കേട്ട് ഹേമാംബികയും നയനയും ഞെട്ടിത്തിരിഞ്ഞു നോക്കി. അപ്പോൾ വാതിൽക്കൽ നിന്ന രാജീവ് പറഞ്ഞു.

“ഹും… ഇങ്ങനെയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞയുടനെ അമ്പതിനായിരം രൂപ സംഭാവനയും തന്ന് അയാൾ പോയി. അച്ഛനെ വീണ്ടും ഒന്നു കാണണമെന്നു പോലും അയാൾക്കില്ല…”

“ആര് സുമേഷോ” ഹേമാംബിക ചോദിച്ചു.

”അതെ ആ സുമേഷ് തന്നെ. നന്ദികെട്ട ഒരു മകനാണയാൾ. നന്ദൻമാഷിനെ ഇനി അയാൾ തിരിഞ്ഞു നോക്കുമെന്ന് തോന്നുന്നില്ല. എല്ലാ ഭാരവും ഇവിടെ ഒഴിച്ചു വച്ച ആശ്വാസത്തിലാണ് അയാൾ പോയത്.”

“പാവം നന്ദൻമാഷ്. ആയ കാലത്ത് ഭാര്യക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച മനുഷ്യനാണിദ്ദേഹം. അദ്ദേഹത്തിനോട് ഇങ്ങനെ കാണിക്കാൻ ആ മകനെങ്ങനെ മനസ്സു വന്നു.” അതു പറയുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ  ഈറനായി.

“ശരിയാണ് എനിക്കുമറിയാം നന്ദൻമാഷ് ഒരദ്ധ്യാപകനെന്ന നിലയിലും ഒരച്ഛനെന്ന നിലയിലും എത്ര നല്ലവനും സ്നേഹമുള്ളവനുമാണെന്ന്.” രാജീവിന്‍റെ കണ്ണുകളിലും നീർ നിറഞ്ഞു നിന്നു.

“അദ്ദേഹത്തിന് ഒരു മകൻ കൂടിയില്ലെ? അയാൾ എവിടെയാണ്?” ഹേമാംബിക ചോദിച്ചു.

“അയാൾ ഗൾഫിലെങ്ങാണ്ടോ ആണെന്നു തോന്നുന്നു. അയാളുടെ സ്വഭാവം എന്താണെന്ന് ആർക്കറിയാം. എനിക്കയാളെ വലിയ പരിചയമില്ല. അയാളെ പറ്റിയുള്ള ഒരു വിവരവും നൽകാൻ സുമേഷ് തയ്യാറായതുമില്ല. ഞാൻ അയാളുടെ നമ്പർ ചോദിച്ചപ്പോൾ ചേട്ടനല്ല ഞാനാണ് അച്ഛന്‍റെ കാര്യങ്ങൾ അന്വേഷിക്കുന്നത് എന്നാണയാൾ പറഞ്ഞത്. അതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഇനി അയാൾ അറിയാതെയാണോ സുമേഷ്, നന്ദൻമാഷിനെ ഇവിടെക്കൊണ്ടുവന്നു പാർപ്പിച്ചതെന്നുമറിയില്ല.”

“ഇപ്പോഴത്തെ കാലത്തെ മക്കളല്ലെ. അച്ഛനമ്മമാരെക്കുറിച്ചുള്ള കരുതൽ ഇത്രയൊക്കെയെ ഉണ്ടാവുകയുള്ളു. നിത്യവും നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലെ അത്.” ഹേമാംബിക ടീച്ചർ ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു

അപ്പോൾ അടുത്തു നിന്ന നയന പരിഭവത്തോടെ പറഞ്ഞു

“അമ്മേ… വേണ്ട… എന്നെ ആഗണത്തിൽപ്പെടുത്തേണ്ട.”

“ഓ… എന്‍റെ മോൾ ആഗണത്തിലൊന്നും പെടുകയില്ലെന്ന് എനിക്കറിയില്ലെ? എന്‍റെ നയനയെപ്പോലെ മാറ്റാരും ഈ ലോകത്തിൽ ഉണ്ടാവുകയില്ലെന്നും.” അവരുടെ സ്നേഹ പരിഭവങ്ങൾ കൗതുകത്തോടെ വീക്ഷിച്ചു നിന്ന രാജീവ് പറഞ്ഞു.

“ശരി ടീച്ചർ. ഇന്നു മുതൽ നന്ദൻമാഷിന്‍റെ സംരക്ഷണച്ചുമതല ടീച്ചറിനാണ്. നയന, ടീച്ചറിനെ അസിസ്റ്റു ചെയ്താൽ മതി.”

“തീർച്ചയായും രാജീവ് സാർ. അമ്മക്ക് എന്തു സഹായവും ചെയ്യാൻ ഞാൻ തയ്യാറാണ്.”

“എന്നാൽ അമ്മയും മകളും കൂടി സ്നേഹിച്ച് കലഹിച്ചോളു. ഞാൻ പോകുകയാണ്.” അങ്ങനെ പറഞ്ഞ് രാജീവ് അവിടെ നിന്നും നടന്നു മറഞ്ഞു.

മെയിൻറോഡിൽ ഏതോ കാറുകൾ തമ്മിൽ ചെറുതായി കൂട്ടിമുട്ടി ട്രാഫിക് ബ്ലോക്കുണ്ടായിരുന്നതു കൊണ്ട് സുമേഷ് ഒരു മണിക്കൂറുകൊണ്ടാണ് വണ്ടിയോടിച്ച് വീട്ടിലെത്തിയത്. വീട്ടിലെത്തിയയുടനെ അയാൾ മുറ്റത്തു തന്നെ വണ്ടി നിർത്തി. കാറിൽ നിന്നിറങ്ങി സിറ്റൗട്ടിൽ ഏറെ ചുറുചുറുക്കോടെ ചാടിക്കയറി അയാൾ താരയെ വിളിച്ചു.

“താരെ… എടീ താരെ… നീ എവിടെപ്പോയി കിടക്കുവാ…”

സുമേഷിന്‍റെ വിളി കേട്ട് കിച്ചുവിനെ ഒക്കത്തു വച്ച് താര ഓടിയെത്തി. അവളുടെ നൈറ്റിയിൽ മുഴുവൻ വിവിധ കറകൾ പുരണ്ടിരുന്നു. നെറ്റിയിലൂടെ വിയർപ്പ് ഒലിക്കുന്നുണ്ടായിരുന്നു.

“എന്താ സുമേഷേട്ടാ… എന്തിനാ വിളിച്ചത്?ഞാൻ ഇവിടെ അടുക്കളയിൽ കിടന്ന് നക്ഷത്രം എണ്ണുകയാ… എനിക്കീ അടുക്കളപ്പണിയൊന്നും ശരിക്ക് വശമില്ലെന്ന് സുമേഷേട്ടനറിഞ്ഞുകൂടെ. ശാന്തിയെക്കിട്ടിയതിൽ പിന്നെ ഞാൻ അടുക്കളയിൽ കയറിയിട്ടുമില്ല. ഓഫീസ്ജോലി മാത്രം നോക്കി ജീവിച്ചാ മതിയായിരുന്നു. ഇപ്പം ഏതോ നരകത്തിൽ നിക്കുന്ന പ്രതീതിയാ. കിച്ചുവാണെകി ഏതു സമയവും വാശിപിടിച്ച് കരച്ചിലാ. അതിനിടക്കാ സുമഷേട്ടന്‍റെ വിളി…”

“നല്ല കാര്യം. നീ പറഞ്ഞു നിർബ്ബന്ധിച്ചിട്ട് നിന്‍റെ ഒരു വലിയ ബുദ്ധിമുട്ട് ഒഴിച്ചിട്ടല്ലേ ഞാൻ വരുന്നത്. ഇനി മുതൽ നിനക്ക് സുഖമായില്ലെ? അച്ഛന്‍റെ കാര്യമൊന്നും നോക്കണ്ടല്ലോ?”

“അപ്പോൾ നിങ്ങൾ അങ്ങേരെ അവിടെത്തന്നെ നിർത്താൻ പോകുകയാണോ? അത് നന്നായി. ഞാൻ വിചാരിച്ചത് അസുഖം മാറിക്കഴിഞ്ഞാൽ അങ്ങേരെ ഇങ്ങ് കൊണ്ടുവരുമെന്നാ. അപ്പോ സുരേഷേട്ടനെ നിങ്ങള് അറിയിച്ചില്ലെ, അച്ഛനെ അവിടെക്കൊണ്ടു പോയാക്കിയ കാര്യം.”

“ഏയ് ഇല്ല. ഏട്ടനിപ്പോ ഇതൊന്നും അറിയണ്ട. അറിഞ്ഞാൽ അച്ഛനെ അവിടെക്കൊണ്ടാക്കാൻ സമ്മതിക്കുകയില്ല. മാത്രമല്ല നമ്മള് നോക്കാതെ അച്ഛന്‍റെ നില വീണ്ടും വഷളായി എന്നറിഞ്ഞാൽ സുരേഷേട്ടൻ നമ്മളോട് പിണങ്ങും. പിന്നെ ചിലപ്പോൾ ഉടനെ വന്ന് അച്ഛനെ ഗൾഫിലേക്ക് വിളിച്ചുകൊണ്ടു പോയി എന്നും വരും.”

“അത് നല്ലകാര്യമല്ലെ സുമേഷേട്ടാ. അച്ഛന്‍റെ ബാധ നമുക്ക് എന്നന്നേക്കുമായി ഒഴിയുമല്ലോ.”

“ങാ… അതും ശരിയാണ്… പക്ഷെ അതിപ്പോൾ വേണ്ട… അല്പം കൂടി കഴിയട്ടെ… നീ പോയി ഇപ്പോൾ കാപ്പിയെടുത്തു വയ്ക്ക്. നല്ലവണ്ണം വിശക്കുന്നു.”

“സുമേഷേട്ടൻ കുറച്ചുനേരം ഇവനെ യൊന്നു പിടിച്ചേ. ഞാൻ ഇപ്പം ബ്രേക്ക്ഫാസ്റ്റ് എടുക്കാം.” കാപ്പിയെടുക്കാൻ തിരിഞ്ഞ താരയോടയാൾ വീണ്ടും പറഞ്ഞു.

“ങാ… ഗൾഫീന്ന് ഏട്ടനോ ഏടത്തിയോ വിളിച്ചാൽ നീ അച്ഛനിവിടുണ്ടെന്നു പറഞ്ഞാൽ മതി. അല്ലാതെ സ്നേഹസദനത്തിൽ കൊണ്ടാക്കിയ കാര്യമൊന്നും എഴുന്നെള്ളിക്കാൻ നിക്കണ്ട.”

“അപ്പോ അച്ഛന്‍റെ കൈയ്യിൽ ഫോൺ കൊടുക്കാൻ അവര് പറഞ്ഞാലോ?”

“അത് നീ അപ്പോൾ തോന്നുന്ന പോലെ പറ. നിന്നെപ്പോലുള്ള പെണ്ണുങ്ങൾക്കാണോ നുണകൾ ചമക്കാൻ കഴിയാത്തത്?”

ഒടുവിൽ പറഞ്ഞത് താരയ്ക്കിഷ്ടമായില്ലെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. അടുക്കളയിൽ ദോശ കരിയുന്ന മണം കേട്ട് അവൾ വെപ്രാളപ്പെട്ടു കൊണ്ട് ഓടി.

അടുക്കളയിൽ പ്രാതലിനുള്ള വിഭവം ഒരുക്കുമ്പോൾ സുരേഷിന്‍റെ മുഖഭാവം അവൾ ഓർത്തു. അയാൾ അവളിൽ നിന്ന് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നതായി താരക്ക് തോന്നി. പക്ഷെ അത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടി കിട്ടിയില്ല. സൗകര്യം കിട്ടുമ്പോൾ നയപൂർവ്വം ചോദിച്ചറിയാമെന്ന് വിചാരിച്ച് അവൾ തന്‍റെ ജോലി തുടർന്നു.

നന്ദൻമാഷ് ഉച്ചവരെ തളർന്ന് ഉറങ്ങി. ഹേമാംബിക കണ്ണിമയ്ക്കാതെ അദ്ദേഹത്തെ ശുശ്രൂഷിച്ച് അടുത്തിരുന്നു. മാഷ് ഉറങ്ങിയ സമയത്ത് ഹേമാംബിക അദ്ദേഹത്തിന് നൽകേണ്ട മരുന്നുകളെപ്പറ്റി പഠിക്കുകയായിരുന്നു.

ഉച്ചയ്ക്ക് ആഹാര ശേഷം അദ്ദേഹത്തിന് മരുന്നു നൽകേണ്ടതുണ്ട്. ഇടക്ക് നയന വന്നപ്പോൾ നന്ദൻമാഷിനുള്ള ആഹാരം കൂടി എടുത്തു കൊണ്ടുവരാൻ ഹേമാംബിക ആവശ്യപ്പെട്ടു.

നയന ഉടൻ തന്നെ അടുക്കളയിൽച്ചെന്ന് അദ്ദേഹത്തിനുള്ള ചോറും കറികളും പാത്രത്തിലാക്കി എടുത്തു കൊണ്ടു വന്നു.

ഇടക്ക് നന്ദൻമാഷ് കണ്ണുതുറന്നപ്പോൾ ഹേമാംബികയും നയനയും കൂടി അദ്ദേഹത്തെ രാവിലത്തെ പോലെ കിടക്കയിൽ തലയിണ വച്ച് ചാരി ഇരുത്തി. ഇപ്പോൾ നന്ദൻമാഷ് വലിയ പ്രതിഷേധമൊന്നും കാണിച്ചില്ല. ഹേമാംബികയുടേയും നയനയുടേയും ഇടപെടൽ അത്രത്തോളം സൗമ്യമായിരുന്നു നന്ദൻമാഷിനെ ഒരു കൊച്ചുകുഞ്ഞിനെ എന്ന പോലെയാണ് അവർ കൈകാര്യം ചെയ്തത്. അവരുടെ സ്പർശനത്തിൽ നന്ദൻമാഷിന് നല്ല സുഖം തോന്നി. അദ്ദേഹം പ്രതിഷേധം കൂടാതെ ആഹാരവും മരുന്നും കഴിച്ചു.

ഇതിനിടയിൽ സ്നേഹസദനത്തിലെ പലരും ഹേമാംബികയെ അന്വേഷിച്ചു തുടങ്ങി. തങ്ങളെ ഏറെ സ്നേഹത്തോടെ പരിചരിച്ചിരുന്ന ഹേമാംബികയുടെ അഭാവം അവരെ വല്ലാതെ അസ്വസ്ഥരാക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്തു.

“ഹേമ ടീച്ചർ എവിടെ? ഞങ്ങൾക്ക് ഹേമ ടീച്ചറിനെ കാണണം. ഹേമ ടീച്ചർ ഞങ്ങൾക്ക് എല്ലാം ചെയ്തു തന്നാൽ മതി.” നയന ചെന്നപ്പോൾ അവർ വാശിപിടിച്ചു തുടങ്ങി.

“ഹേമാമ്മ ഇന്നു വന്ന പുതിയ രോഗിയുടെ അടുത്താണ്. അദ്ദേഹം വളരെ ഗുരുതരമായ രോഗാവസ്ഥയിലാണ്. അതിനാൽ ഹേമാമ്മ അദ്ദേഹത്തിന്‍റെ അടുത്തുനിന്ന് മാറാതെ ശുശ്രൂഷിക്കുകയാണ്.”

അതുകേട്ട് ഏറെ പ്രായാധിക്യത്താൽ അവശരായ സുമതിക്കുട്ടിയും കാർത്യായനിയും വേലായുധനും എല്ലാം പറഞ്ഞു.

“ഓ… അങ്ങനെയാണല്ലേ കാര്യങ്ങൾ. എങ്കിൽപ്പിന്നെ അയാൾക്ക് വേഗം സുഖമാവട്ടെ. ഹേമ ടീച്ചറിനാകുമ്പോൾ അതിനു കഴിയും…”

“അതാണ് ഹേമാമ്മയ്ക്ക് പകരം ഞാൻ വന്നത്. ഹേമാമ്മ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്കു വേണ്ടി ഇനി ഞാനാണ് ചെയ്യാൻ പോകുന്നത്.”

“ഏതായാലും ഹേമ ടീച്ചറില്ലാതെ എനിക്ക് സത്യത്തിൽ കുളിക്കാൻ പോലും തോന്നുന്നില്ല. പിന്നെ എന്തു ചെയ്യാനാ ഞങ്ങളെക്കാൾ കഷ്ടസ്ഥിതിയിലായ ഒരുത്തനെ രക്ഷിക്കാനല്ലെ. ഞങ്ങൾക്കു പരാതിയില്ല. നയന മോൾ ഞങ്ങളെ കുളിപ്പിക്കുകയും ആഹാരം വാരിത്തരികയുമൊക്കെ ചെയ്താൽ മതി. നീയും ഹേമ ടീച്ചറിനെപ്പോലെ സ്നേഹമുള്ളവളാണെന്ന് ഞങ്ങൾക്കറിയാം.”

അങ്ങനെ പറഞ്ഞ് അവരെല്ലാം നയനയോട് സഹകരിച്ചു. അന്ന് രാത്രിയിൽ നയനയും ഹേമാംബികയും ഒരുമിച്ച് നന്ദൻമാഷിന്‍റെ മുറിയിൽ കിടന്നുറങ്ങി.

പകൽ സമയങ്ങളിൽ നന്ദൻമാഷിനെ ദിനകൃത്യങ്ങൾ ചെയ്യിക്കലും കുളിപ്പിക്കലും മറ്റും രാജീവിന്‍റെ ജോലിയായിരുന്നു… രാജീവ് കുളിപ്പിക്കുമ്പോൾ നന്ദൻമാഷ് ആദ്യമൊക്കെ പ്രതിഷേധിച്ചെങ്കിലും പിന്നീട് സഹകരിച്ചു. അങ്ങനെ ദിനങ്ങൾ അതിവേഗം ഓടി മറഞ്ഞു കൊണ്ടിരുന്നു കൃത്യമായ മരുന്നും, ഭക്ഷണവും, സ്നേഹ പൂർണ്ണമായ പരിചരണങ്ങളും നന്ദൻമാഷിനെ അതിവേഗം നല്ല ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവന്നു കൊണ്ടിരുന്നു.

ഇടയ്ക്കിടക്ക് സ്മൃതി ഹോസ്പിറ്റലിലെ സൈമൺ ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം സ്നേഹസദനം സന്ദർശിച്ച് വേണ്ട നിർദേശങ്ങളും മരുന്നും നന്ദൻമാഷുൾപ്പെടെ എല്ലാവർക്കും നൽകിക്കൊണ്ടിരുന്നു നന്ദൻമാഷിന്‍റെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയിൽ അദ്ദേഹം രാജീവിനെയും ഹേമാംബികയെയും പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല.

മാസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.

ശരീരക്ഷീണം അകന്നപ്പോൾ ഹേമാംബിക അദ്ദേഹത്തെയും മറ്റുള്ളവരോടൊപ്പം രാവിലെ നടത്തത്തിന് ഒപ്പം കൂട്ടി. നന്ദൻമാഷിന് ഏറ്റവും സന്തോഷകരമായ ഒരു വ്യായാമമായിരുന്നു അത്. ചുറ്റുമുള്ള പച്ചപ്പു നോക്കി അദ്ദേഹം നടക്കും. അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ കൂടെ നടന്ന് സ്ക്കൂളിലെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പതുക്കെ പതുക്കെ നന്ദൻമാഷിന്‍റെ മനസ്സിൽ ആ ഓർമ്മകൾ തെളിഞ്ഞുവന്നു. താൻ സൗദാമിനിയായി കരുതിയിരുന്നത് ഹേമാംബികടീച്ചർ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി.

നന്ദൻമാഷ് പതുക്കെ പതുക്കെ പഴയ ഓർമ്മകളിൽ നിന്ന് പുതിയതിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്നു. താൻ ഇപ്പോൾ എവിടെയാണെന്നും എങ്ങനെയാണ് താൻ ഇവിടെയെത്തിച്ചേർന്നതെന്നും എല്ലാം അദ്ദേഹത്തിന് മനസ്സിലായി.

അങ്ങനെ നന്ദൻമാഷ് വീണ്ടും ഒരു സാധാരണ മനുഷ്യനായി. ഭൂതവും വർത്തമാനവും ഭാവിയും എല്ലാം ഉള്ള സാധാരണ മനുഷ്യൻ.

അപ്പോഴും ചെറുപ്പം മുതൽ തന്‍റെ മനസ്സിൽ ഒളിഞ്ഞു കിടന്നിരുന്ന നന്ദൻമാഷിനോടുള്ള സ്നേഹം ഹേമാംബികക്ക് അദ്ദേഹത്തോട് വെളിപ്പെടുത്താനായില്ല. അക്കാര്യത്തിൽ അവർ ദുഃഖിതയായിരുന്നു. ഒറ്റക്കിരുന്ന് പലപ്പോഴും അവർ കണ്ണീർ വാർത്തു. അത് തിരിച്ചറിഞ്ഞ നയന പലപ്പോഴും ഹേമാംബികയോടു പറഞ്ഞു കൊണ്ടിരുന്നു.

“ഹേമാമ്മേ. നിങ്ങൾ തനിച്ചാകുമ്പോൾ ഹേമാമ്മ മനസ്സിലുള്ളത് നന്ദൻമാഷിനോട് തുറന്നു പറയൂ. അദ്ദേഹം അതറിഞ്ഞ് അമ്മയെ സ്നേഹിച്ചു തുടങ്ങും.”

“എന്തിനാ കുട്ടി… ഈ വയസ്സുകാലത്ത് അദ്ദേഹത്തിന്‍റെ മനസ്സിൽ ഇടം നേടിയിട്ട്. ഇനിയും ഒത്തൊരുമിച്ചുള്ള ഒരു ദാമ്പത്യജീവിതം ഞങ്ങൾക്ക് സാദ്ധ്യമാവുകയില്ലല്ലോ.” ഹേമാംബിക നയനയോട് പ്രതികരിച്ചത് അങ്ങനെയാണ്.

“എന്നാരു പറഞ്ഞു. കാലം മാറിക്കൊണ്ടിരിക്കുകയാണ് അമ്മേ. പാശ്ചാത്യനാടുകളിലേത് പോലെ ഇവിടെയും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. വാർദ്ധക്യ കാലത്ത് ഒരു തുണ സ്ത്രീക്കും പുരുഷനും ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത്. കാരണം മക്കളെല്ലാം അച്ഛനമ്മമാരെ അകറ്റിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറക്ക് അവരുടെ ജീവിതമാണ് പ്രധാനം. നന്ദൻമാഷിന് ഹേമാമ്മയെപ്പോലെ ഒരാളുടെ തുണ ഏറ്റവും അത്യാവശ്യമായ ഒരു ഘട്ടമാണ് ഇത്.”

“നീ പറയുന്നത് ശരിയാണ് നയനേ. നന്ദൻമാഷില്ലാതെ ഒരു ജീവിതം എനിക്കുമാവില്ല. പക്ഷെ ഞാനതെങ്ങിനെ അദ്ദേഹത്തോട് പറയും?”

“നിങ്ങൾക്കു മുന്നിൽ ഇപ്പോൾ മറ്റു തടസ്സങ്ങൾ ഒന്നുമില്ല. നിങ്ങൾ തനിച്ചാകുമ്പോൾ അമ്മ മനസ്സു തുറക്കൂ…”

നയനയുടെ വാക്കുകൾ ഹേമാംബികയെ ഒരു പുതിയ കാഴ്ചപ്പാടിലേക്കു നയിച്ചു. അവർ നന്ദൻമാഷിനോട് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു.

Story- വീട്

വിവാഹമോചിതരായവരുടെ സങ്കടങ്ങൾ കാണിക്കുന്ന ഒരു റിയാലിറ്റി ഷോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. അതിൽ പങ്കെടുക്കുന്നവരെല്ലാം സ്ത്രീകളാണ്. പുരുഷന്മാരാൽ പീഡിപ്പിക്കപ്പെട്ടവർ. പുരുഷൻ പുറംലോകത്തിന് പിന്നാലെ പായുകയാണ്. അവരുടെ കണ്ണിൽ ഭാര്യയൊഴിച്ച് ബാക്കിയെല്ലാം നല്ലതാണ്. സുന്ദരം… എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. എഴുത്തും വായനയും സാമൂഹ്യപ്രവർത്തനവുമായി നടക്കുന്നതിനിടെ കടന്നുവരുന്ന ഇത്തരം ചിന്തകൾ മനസ്സിനെ വല്ലാതെ കീറിമുറിക്കാറുണ്ട്. പ്രത്യേകിച്ച് നിഷ്കളങ്കരായ കുട്ടികളെക്കുറിച്ച് ഓർക്കുമ്പോൾ. അധികനേരം ആ പ്രോഗ്രാം കണ്ടിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ടിവി ഓഫ് ചെയ്തു.

അടുത്ത ദിവസം തികച്ചും അവിചാരിതമായാണ് എനിക്ക് കോൽക്കത്തയിൽ പോകേണ്ടി വന്നത്. ഞാൻ ജനിച്ചുവളർന്ന കോൽക്കത്ത എനിക്കെന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് അവിടുത്തെ വഴികൾക്ക് ഇരുവശങ്ങളിലായുള്ള കടകളിൽ ഷോപ്പിംഗിന് പോവുകയെന്നുള്ളത് എനിക്കിപ്പോഴും ഹരമാണ്. കടയിൽ നിന്നുയരുന്ന പഴമയുടെ ആ മണം എന്നെ കഴിഞ്ഞുപോയ ജീവിതവുമായി ബന്ധിപ്പിക്കുന്നതുപോലെ. ആ വഴികളിലൂടെ നടക്കുമ്പോൾ ഗൃഹാതുരമായ ഓർമ്മകളാണ് മനസ്സിൽ ഓടിയണയുക. കുട്ടിയായിരുന്നപ്പോഴും മുതിർന്നപ്പോഴും ഈ വഴികളിലൂടെ എത്രയോ തവണ സഞ്ചരിച്ചിരുന്നു.

കോൽക്കത്തയിൽ എപ്പോൾ പോയാലും അവിടുത്തെ ഓർമ്മയ്ക്കായി ഇഷ്ടമുള്ളത് എന്തെങ്കിലും വാങ്ങുക പതിവാണ്. ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ കണ്ണിൽ കണ്ടതെല്ലാം ഞാൻ വാങ്ങിച്ചുകൂട്ടും. ഒരിക്കൽ ഇവിടെ നിന്നും അരി വരെ വാങ്ങിക്കൊണ്ടു പോയിട്ടുണ്ട്.

ഇത്തവണ സമയമില്ലാതിരുന്നിട്ടും ഞാൻ പതിവുപോലെ മാർക്കറ്റിലെ ഒരു കോണിലുള്ള പലവ്യഞ്ജന കടയിൽ കയറി. മനസ്സിനെ മോഹിപ്പിക്കുന്ന ധാരാളം സാധനങ്ങളുണ്ട് അവിടെ. ഗ്രാമത്തിന്‍റെ തനിമയും സുഗന്ധവും പേറുന്ന കുളി സോപ്പുകൾ എന്നുവേണ്ട സകലതും ലഭിക്കുന്ന ഒരു പഴയ കടയായിരുന്നുവത്.

പഴയ കട ആയിരുന്നെങ്കിലും കാലത്തിനനുസരിച്ച് ചില രൂപവ്യത്യാസങ്ങൾ കടയിൽ ദൃശ്യമായിരുന്നു. നേരത്തേ ഉണ്ടായിരുന്ന കടയുമയുടെ മക്കളാണിപ്പോൾ നടത്തിപ്പുകാർ. അവർ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അവരിലൊരാൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആ സമയം കടയിൽ മറ്റൊരാളുണ്ടായിരുന്നു. വേഷത്തിലും സംസാരത്തിലും മാന്യത സ്ഫുരിക്കുന്ന മധ്യവയസ്സിലോടടുക്കുന്ന സുമുഖനായ വ്യക്തി. കടയിലെ പയ്യൻ ആദരവോടെ എന്നെ നോക്കി.

ഞാനവനെ തിടുക്കപ്പെട്ട് കയ്യിൽ സൂക്ഷിച്ചിരുന്ന ലിസ്റ്റ് ഏൽപ്പിച്ചു. “വേഗം വേണം.”

പയ്യൻ പെട്ടെന്ന് തന്നെ ലിസ്റ്റിലുള്ള സാധനങ്ങൾ എടുത്ത് കിറ്റിലാക്കി. കണക്കുകൂട്ടി. കടക്കാരുമായി സംസാരിച്ചു നിൽക്കുന്ന സുമുഖൻ എന്നെ കൂടെക്കൂടെ നോക്കുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. നാണമില്ലാത്ത മനുഷ്യൻ… മനസ്സിലോർത്തു. 20- 25 വർഷം മുമ്പായിരുന്നു ഈ വായനോട്ടമെങ്കിൽ അത്ഭുതപ്പെടേണ്ടതില്ലായിരുന്നു. പക്ഷേ, ഇതിപ്പോൾ ഈ വൈകിയ വേളയിൽ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് നിൽക്കേ പയ്യൻ സാധനമടങ്ങിയ കിറ്റ് എന്നെ ഏൽപ്പിച്ചു.

“മൊത്തം എത്രയായി?” ഞാൻ ചോദിച്ചു.

“മാഡംജി, പണം ബഡാസാബ് തന്നല്ലോ.”

ഞാൻ അതിശയഭാവത്തിൽ അയാളെ നോക്കി. ഇതെന്ത് മറിമായം, എന്തിന് അപരിചിതനായ ഒരാൾ എനിക്കുവേണ്ടി പണം മുടക്കണം. മനസ്സിൽ ഒരു വല്ലായ്മ തോന്നി. സാധനങ്ങളുടെ വില ഏകദേശം 350 രൂപ വരും. ഇത്രയും പണം അപരിചിതനായ ആ വ്യക്തി കൊടുത്തെന്നോ?

ഞാനയാളെ ആപാദചൂഡം വീക്ഷിച്ചു. കാഴ്ചയിൽ വളരെ കുലീനത്വം തോന്നിക്കുന്ന മുഖം. പക്ഷേ, ഇയാളാരാണ്? എവിടെയെങ്കിലും കണ്ടതായിപോലും ഓർമ്മയില്ല. പക്ഷേ, ഇയാളെന്തിന് എന്‍റെ പണം കൊടുത്തു. എന്താവും കാരണം? ഞാനയാളെ വീണ്ടും സൂക്ഷിച്ചു നോക്കി. അയാൾ എന്നെത്തന്നെ നോക്കി പുഞ്ചിരി തൂകി. മനസ്സിൽ എന്തെങ്കിലും മോശമായി ചിന്തിക്കാനും കഴിയുന്നില്ല. എന്താവും കാരണം?

“വരൂ നമുക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം.” തെല്ലും കൂസലന്യേ അയാൾ എനിക്കടുത്തുവന്നു. ഞാൻ ഞെട്ടിത്തരിച്ചുനിന്നു. എവിടെയോ എപ്പോഴോ കണ്ട ചെറിയൊരു പരിചയമുള്ളതുപോലെ…

“ഇതാ പണം…” ഞാൻ പണം അയാളുടെ നേർക്ക് നീട്ടി.

“അയ്യോ, എന്നെ മനസ്സിലായില്ലേ?” ഞാൻ തെല്ലൊരു ജാള്യതയോടെ അയാളെ നോക്കി.

ഇയാൾ അപരിചിതനാകാൻ വഴിയില്ല. തന്‍റെ ജീവിതവുമായി നല്ല അടുപ്പമുള്ള ആളായിരിക്കാമെന്ന് ആ ചോദ്യത്തിൽ നിന്നും ഊഹിച്ചെടുത്തു. പക്ഷേ, എത്രയാലോചിച്ചിട്ടും ഈ മുഖം ഓർത്തെടുക്കാനായില്ല. പഴയ സുഹൃത്തുക്കളെ ഓരോരുത്തരെയായി മനസ്സിലേക്ക് പായിച്ചു നോക്കി. ഇല്ല, ഓർമ്മ വരുന്നില്ല. ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.

“ഇപ്പോഴും എന്നെ മനസ്സിലായില്ല അല്ലേ, ലച്ചി?”

ലച്ചി, ഈ പേരുപോലും ഞാനെന്നേ മറന്നു പോയതാണ്. കുട്ടിക്കാലത്ത് ഏറെ അടുപ്പമുള്ളവർ എന്നെ വിളിച്ചിരുന്നത് ലച്ചി എന്നായിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട യോദ്ധാവിനെപ്പോലെ ഞാൻ ആ മുഖത്തേക്ക് നോക്കി. ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.

അയാൾ പൊട്ടിച്ചിരിച്ചു, “വരൂ, നമുക്ക് നെസ്റ്റിൽ പോയി ചായ കുടിക്കാം. അപ്പോൾ ഓർമ്മ വരൂം.”

“നെസ്റ്റ്….”പെട്ടെന്ന് എന്‍റെ മനസ്സിൽ കൊള്ളിയാൻ മിന്നി.

“ഗൗതം… നീയോ…”

“ഹൊ, ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ. ഞാൻ പേടിച്ചിരിക്കുകയായിരുന്നു. നീയെങ്ങാനും പോലീസിനെ വിളിച്ച് എന്നെ ജയിലിലാക്കുമോയെന്ന്. അതും ഈ പ്രായത്തിൽ ഒരു സ്ത്രീയെ ശല്യം ചെയ്തതിന്.” ഗൗതമനും ചിരിയടക്കാനായില്ല.

ആ ചിരിയിൽ ഞാനും പങ്കുകൊണ്ടു. “നീ വല്ലാതെയങ്ങ് തടി വെച്ചു. പിന്നെങ്ങനെയാ ഞാൻ തിരിച്ചറിയുക?”

“നീയും തടിച്ചു. പക്ഷേ, വലിയ മാറ്റമൊന്നുമില്ല.” ഗൗതം വീണ്ടും ചിരിച്ചു.

“പക്ഷേ, ഇവിടെ എങ്ങനെ? ബാംഗ്ലൂരിൽ സെറ്റിൽ ചെയ്തുവെന്നാണല്ലോ കേട്ടത്. അവിടെ വീട് വെച്ചുവെന്നും.”

“വാ… നമുക്കിരുന്ന് സംസാരിക്കാം…”

നെസ്റ്റ് അടുത്ത് തന്നെയായിരുന്നു. ഗ്ലാസ് ഡോർ തുറന്ന് ഞങ്ങൾ അകത്തു കടന്നു. നെസ്റ്റ് മാറിയിരിക്കുന്നു. ഇരിപ്പിടങ്ങൾക്കെല്ലാം പ്രൗഢി കൈവന്നിരിക്കുന്നു. ഒരൊഴിഞ്ഞ കോണിലായുള്ള ടേബിളിന് അഭിമുഖമായി ഞങ്ങൾ ഇരുന്നു.

“ഇനി പറ.. കുറച്ചു നാളായി ഞാൻ നിന്നെ ഓർക്കുന്നുണ്ടായിരുന്നു. പക്ഷേ, യാദൃശ്ചികമെന്നു പറയട്ടെ, ഇന്നെനിക്ക് നിന്നെ കാണാൻ കഴിഞ്ഞു.” ഗൗതം പറഞ്ഞു.

“ചിലപ്പോൾ ഞാനും ആ പഴയകാലമൊക്കെ ഓർക്കാറുണ്ട്. പക്ഷേ, നീയെന്താ എന്നെ ഓർക്കാൻ കാരണം? എന്തെങ്കിലും പ്രത്യേകിച്ച്…” ഞാൻ ഗൗതമിന്‍റെ മുഖത്തേക്ക് തുറിച്ചു നോക്കി.

പെട്ടെന്ന് ഗൗതമിന്‍റെ മുഖം ഗൗരവമാർന്നു. “ഞാൻ വല്ലാതെ തളർന്നുപോയി. തീർത്തും തനിച്ചാണ് ലച്ചി.” ഗൗതമിന്‍റെ മുഖത്ത് നിരാശ പ്രകടമായിരുന്നു.

“പക്ഷേ, എങ്ങനെ? പ്രഫസറായി ഉദ്യോഗകയറ്റം കിട്ടി ബാംഗ്ലൂരിൽ കുടുംബവുമൊത്ത് സന്തോഷമായി ജീവിക്കുന്നുവെന്നാണല്ലോ കേട്ടത്.” ഞാൻ ഗൗതമിനെ ഉറ്റു നോക്കി.

“എന്‍റെ പഠനകാലത്തെ സംഘർഷങ്ങളെ നീ ഓർക്കുന്നുണ്ടവുമല്ലോ?”

“ഓർമ്മയുണ്ട്. അതൊക്കെ കഴിഞ്ഞുപോയ അനുഭവങ്ങളല്ലേ ഗൗതം?”

കുറച്ചുമുമ്പ് കണ്ട ഗൗതമായിരുന്നില്ല ഇപ്പോൾ മുന്നലിരിക്കുന്നതെന്ന് എനിക്ക് തോന്നി. വിഷയം മാറ്റാനായി ഞാൻ പറഞ്ഞു “ഇവിടെ വരുമ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മവരും അല്ലേ ഗൗതം?”

“ശരിയാണ്, നമ്മൾ അഞ്ച് സുഹൃത്തുക്കൾ. നീ, ഞാൻ, മാലതി, പ്രകാശ്, അരുൺ ഘോഷ്… ഒരു തണ്ടിലെ പൂക്കളെപ്പോലെയായിരുന്നു നമ്മൾ. പക്ഷേ പിന്നീട് എല്ലാവരും എവിടേക്കോ പോയി. തിരിച്ചുകിട്ടാനാവാത്തതു പോലെ. പക്ഷേ, ലച്ചി നീ ചെയ്ത ഉപകാരങ്ങൾ അതാണ് എന്നെ മുന്നോട്ട് നയിച്ചത്. എനിക്ക് മറക്കാനാവില്ല അതൊന്നും.”

“ഞാൻ മാത്രമല്ല. എല്ലാവർക്കും നിന്നെക്കുറിച്ച് ചിന്തയുണ്ടായിരുന്നു. നിന്നെ എല്ലാവരും ഏറെ സ്നേഹിച്ചിരുന്നു. നിന്‍റെ ആവശ്യങ്ങളറിഞ്ഞ് സഹായിച്ചിരുന്നു. എന്തിന് ഞങ്ങൾ പരസ്പരം മത്സരിച്ച് നിന്‍റെ ഫീസടച്ചിട്ടുണ്ട്. അതൊക്കെയും നിന്നോടുള്ള ആ സൗഹൃദത്തിന്‍റെ ബലമായിരുന്നു.”

“ശരിയാണ്. അതെല്ലാം ഞാൻ ഓർക്കാറുണ്ട്. ആ സൗഭാഗ്യങ്ങൾ അനുഭവിച്ച ഞാൻ ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ തന്നെയാണ്. പക്ഷെ ലച്ചീ, ഒറ്റ നോട്ടത്തിൽ തന്നെ നീ എന്‍റെ വിശപ്പ് തിരിച്ചറിയുമായിരുന്നു. എത്രയോ തവണ കോളേജ് കാന്‍റീൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നിരിക്കുന്നു. എന്തിന്, വീട്ടിൽ കൊണ്ടുപോയി അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിപ്പിച്ചിട്ടില്ലേ.” ഗൗതമിന്‍റെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.

“പക്ഷേ, ഗൗതം നീ ഇവിടെ?”

“ഇവിടെ യൂണിവേഴ്സിറ്റി കോളേജിലാണ് ഞാനിപ്പോൾ. കുഴപ്പമില്ലാത്ത സാലറിയുണ്ട്. ഈ ജോലിയിൽ നിന്നും അവധിയെടുത്തല്ലേ ഞാൻ ബാംഗ്ലൂരിൽ പഠനത്തിന് പോയത്. അവിടെ ദീർഘകാലം ജോലി ചെയ്തു. എല്ലാം മതിയാക്കി തിരിച്ചുപോന്നു.”

“അവിടുത്തെ വീടോ?” ഞാൻ ആത്ഭുതത്തോടെ നോക്കി.

“അതങ്ങനെ തന്നെയുണ്ട്, വൈഫിന് അവിടെ രണ്ട് ബുട്ടീക്കുകൾ ഉണ്ട്. മാസത്തിൽ 70- 80 കിട്ടും. അത് ചില്ലറ കാര്യമാണോ ലച്ചീ?”

“ഗൗതം ഇവിടെ തനിച്ച്?”

“ഇവിടെ ക്വർട്ടേഴ്സിലാ. ഭക്ഷണം പാകം ചെയ്യാൻ കൂടെ ഒരു പയ്യനുണ്ട്.”

“ഈ പ്രായത്തിൽ തനിച്ച് താമസിക്കുകയെന്നാൽ…”

“ഞാനിപ്പോൾ തീർത്തും ശാന്തമായി ജീവിക്കുകയാണ്. പക്ഷേ നീയും തനിച്ചല്ലേ തമസം.” ഗൗതം തെല്ലും കൂസലില്ലാതെ പറഞ്ഞു.

“ഗൗതം, ഇത് ശരിയല്ല. എന്‍റെ കാര്യം വ്യത്യസ്തമാണ്. ഭർത്താവില്ല. അദ്ദേഹം മരിച്ച ശേഷം എനിക്ക് തനിച്ച് താമസിക്കേണ്ടി വന്നു. അതെന്‍റെ വിധി. സ്വന്തം വീട്ടിലോ ഭർത്താവിന്‍റെ വീട്ടിലോ പോയാലും മോളുടെ പഠനം ഉഴപ്പും. അന്നവൾ പത്താം ക്ലാസിലായിരുന്നു. അതുകൊണ്ട് എനിക്ക് തനിച്ച് താമസിക്കേണ്ടി വന്നു. പക്ഷേ, ഗൗതം, നീ സ്വന്തം വീട്ടിൽ നിന്ന് ഒളിച്ചോടുകയല്ലേ?”

“നീ പറഞ്ഞതൊക്കെയും ശരിയാണ്. ഭാര്യക്കും കുട്ടികൾക്കും ഒപ്പമുള്ള താമസം എനിക്ക് മടുത്തു. എന്‍റെ അസ്തിത്വം തന്നെ നഷ്ടപ്പടുകയാണെന്ന് തോന്നി. അതുകൊണ്ട് കുറച്ചുകാലം എനിക്ക് ഞാനായി ജീവിക്കണമെന്ന് തോന്നി. അതൊരു തെറ്റാണോ?”

“അതെന്താ അങ്ങനെ?”

“എന്‍റെ ഭാര്യയും, വളർന്നു വരുന്ന മക്കൾ പോലും എനിക്ക് എതിരാണ്.”

“കുട്ടികളോ?”

“അതെ, ജനിച്ചനാൾ തുടങ്ങി എന്നെപ്പറ്റി മക്കളോട് അവൾ ഓരോന്ന് പറഞ്ഞ് ധരിപ്പിച്ചു വച്ചിരിക്കുകയാണ്. കാൽകാശിന് ഗതിയില്ലാത്ത തറവാട് മഹത്വമില്ലാത്തയാളാണ് ഞാൻ. അവൾ കാരണമാണത്രേ ഞാനീ നിലയിലെത്തിയത്.” ഗൗതമിന്‍റെ കണ്ണുകൾ നിറഞ്ഞു.

“എന്തായീ പറയുന്നത്. ഗൗതം കഷ്ടപ്പെട്ട് പഠിച്ച് നേടിയതല്ലേ എല്ലാം. അന്നൊന്നും ഭാര്യയില്ലായിരുന്നല്ലോ. ജോലി കിട്ടി ഏറെ നാൾ കഴിഞ്ഞായിരുന്നുവല്ലോ നിങ്ങളുടെ വിവാഹം.”

“അത് നമ്മൾ അറിയുന്ന സത്യം. പക്ഷേ, എന്‍റെ മക്കൾ നേരെ തിരിച്ചാണ് ധരിച്ചുവെച്ചിരിക്കുന്നത്. എല്ലാം അവരുടെ അമ്മയുടെ കേമത്തരം കൊണ്ട് നേടിയതാണെന്നാ വിചാരം. അതും പൂർണ്ണമായിട്ടൊന്നും നേടിയിട്ടില്ല.”

വിചിത്രമായ ഒരു പദപ്രശ്നം കണക്കേ ഗൗതമിന്‍റെ ജീവിതം എനിക്ക് മുന്നിൽ വട്ടം കറങ്ങി നിന്നു. നാളെ വിവാഹമോചനപ്പട്ടികയിൽ ഉൾപ്പെട്ടാക്കാവുന്ന മറ്റൊരു ജീവിതം. വളരെ എളിമയുള്ള ആരോടും മനസ്സ് തുറന്ന് സംസാരിക്കുന്ന, ആർക്കും എന്ത് സഹായവും ചെയ്യുന്ന മാന്യനായ വ്യക്തിയാണ് ഗൗതം. ആരോടും മുഖം കറുത്ത് സംസാരിക്കാൻ പോലും സാധിക്കാത്ത സാധു. പക്ഷേ, ഇവിടെ വിധി വൈപരീത്യം പോലെ ജീവിതം അയാളെ അശാന്തിയുടെ തീരങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഞാൻ നിസ്സഹായതോടെ നോക്കി.

“ഗൗതം എനിക്ക് നിന്നെക്കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നുന്നു. നീ ഇവിടെ സ്ഥിരമായി നിൽക്കാൻ തീരുമാനിച്ചോ?”

“അതെ, തിരികെ ജോലിയിൽ ജോയിൻ ചെയ്തത് അതുകൊണ്ടാണ്.”

“അതുമാത്രമല്ലല്ലോ.. തനിച്ച്… കുട്ടികൾക്ക് അവരുടെ അച്ഛനെ കാണണ്ടേ?”

“അവർക്കതിന്‍റെ ആവശ്യമില്ലെന്ന് തോന്നുന്നു. കോളേജിന്‍റെ ലാബ് അസിസ്റ്റന്‍റിന്‍റെ ബന്ധത്തിൽപ്പെട്ട ഒരു പയ്യൻ എന്‍റെ സഹായത്തിനായുണ്ട്. അവനാണ് ഭക്ഷണമൊക്കെ തയ്യാറാക്കുന്നത്. പത്ത് വരെ പഠിച്ച കുട്ടിയാ. അതുകൊണ്ട് ഞാനവനെ അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് ചേർത്തു. എന്‍റെ കൂടെയാ താമസം. അവന്‍റെ അമ്മ മുറി വൃത്തിയാക്കിയിടും.”

“പക്ഷേ, ഇത്രയും നാളും ഭാര്യക്കും കുട്ടികൾക്കുമൊപ്പം കഴിഞ്ഞിട്ട്. പുതിയ ശീലങ്ങളുമായി ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ട് തോന്നുന്നില്ലേ?”

“വിഷമമുണ്ടായിരുന്നു. പക്ഷേ, ശീലങ്ങൾ മാറണമല്ലോ. ഇപ്പോൾ ഒരു കുഴപ്പവുമില്ല.”

“ഗൗതം വൈകാരികമായിട്ടാണ് ചിന്തിക്കുന്നതെന്നു തോന്നുന്നു.”

“അല്ല ലച്ചീ, ഇത് വൈകാരികമല്ല. സ്നേഹം, അടുപ്പം, ഇഷ്ടം… ഇതിന്‍റെയെല്ലാം അർത്ഥവും നന്മയുമെല്ലാം ഞാൻ എന്നേ മറന്നുപോയിരിക്കുന്നു. ഗൃഹനാഥനെന്ന നിലയിൽ അൽപമെങ്കിലും നിലയും വിലയും ആദരവും എനിക്ക് ലഭിക്കേണ്ടതല്ലേ. അയാം നോട്ട് അറ്റോൾ എ മെയിൽഷോവനിസ്റ്റ്, ബട്ട് അറ്റ്ലീസ്റ്റ് അസ് എ പേഴ്സൺ, ഐ ഡിസെർവ് സം റെസ്പക്ട്, ബട്ട്….” ഗൗതം ചിരിച്ചു.

“അതെന്തുകൊണ്ട് അങ്ങനെ സംഭവിച്ചു?”

“നിനക്കറിയാമല്ലോ, ഞാൻ കോളേജിലെ ടോപ് റാങ്ക് ഹോൾഡറായിരുന്നു. പരീക്ഷ കഴിഞ്ഞയുടൻ നീ കല്യാണം കഴിച്ചു പോയതുകൊണ്ട് പിന്നീട് നടന്ന കഥയൊന്നും അറിയാനിടിയില്ല. അതുകഴിഞ്ഞ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത് ഞാൻ പഠിച്ചു. പരീക്ഷകൾ എഴുതി. വലിയ കമ്പനിയിൽ ജോലി, നല്ല ശബളം, എനിക്ക് ധാരാളം വിവാഹാലോചനകൾ വന്നു. നാട്ടിലുള്ള മുത്തശ്ശിയല്ലാതെ എനിക്ക് ആരുമില്ലായിരുന്നല്ലോ. ശരിയായ തീരുമാനമെടുക്കാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെ വന്ന ആലോചനയായിരുന്നു സുമയുടേത്. സമ്പന്ന, സുന്ദരി, എംഎക്കാരി… എല്ലാം അവർ തീരുമാനിക്കുകയായിരുന്നു.”

“സന്തോഷിക്കേണ്ടതല്ലേ…”

“അതേ, ഞാൻ സന്തോഷിക്കേണ്ടവൻ തന്നെയാ. പക്ഷേ, മുത്തശ്ശി സന്തോഷിച്ചു. സന്തോഷം സഹിക്കാനാവാതെ മുത്തശ്ശി കല്യാണം കഴിഞ്ഞതിന്‍റെ പിറ്റേമാസം എന്നെ വിട്ടുപോയി. പക്ഷേ, ജീവിതത്തിൽ ഒരു പ്രശ്നവുമുണ്ടായില്ല.

സുമയുടെ അച്ഛൻ എന്‍റെ വീടിന്‍റെ ഓരോ മുറിയും അലങ്കരിച്ചു. ബാംഗ്ലൂരിൽ വീട്, സമ്പന്നരായ ബന്ധുക്കൾ, അവളുടെ കൂട്ടുകാരികൾ എല്ലാവരും വീട്ടിൽ വന്നു പോയ്ക്കൊണ്ടിരുന്നു. ചിലർ ഞങ്ങൾക്കൊപ്പം താമസിച്ചു.

ആദ്യമാദ്യം എനിക്കും അതൊക്കെ സന്തോഷമുള്ള കാര്യമായിരുന്നു. ബന്ധുക്കളുടെ സാന്നിദ്ധ്യം ഞാനും ഇഷ്ടപ്പെട്ടു. നിഷ്കളങ്കനായതുകൊണ്ട് അവളുടെ ബന്ധുക്കളുടെ പുച്ഛമൊന്നും മനസ്സിലാക്കാനായില്ല. എന്‍റെ ഭാര്യ എന്‍റെ തറവാടിത്തമില്ലായ്മയെക്കുറിച്ചും രീതികളെക്കുറിച്ചും കഥകൾ പറഞ്ഞ് ചിരിച്ചു. അതൊക്കെ തമാശയായി കണ്ട് ആദ്യമൊക്കെ ഞാനും കൂടെ ചിരിച്ചു.”

കുറച്ചു നേരം ഗൗതം നിശ്ശബ്ദനായിരുന്നു. തൊണ്ട വരണ്ടതിനാൽ ചായ കുടിച്ചു.

“ഈ നില തുടർന്നപ്പോഴാണ് ഞാനെന്‍റെ അസ്തിത്വത്തെക്കുറിച്ചും മാനഭിമാനത്തെക്കുറിച്ചും ഓർക്കുന്നത്. അപ്പോഴേക്കും വർഷങ്ങൾ കടന്നുപോയിരുന്നു. കുട്ടികളും വളർന്നു.

അമ്മയ്ക്കൊപ്പം ചേർന്ന് അവരും എന്നെ വിവരമില്ലാത്തവനും വിലകെട്ടവനായും മുദ്രകുത്തി. ഞാൻ എതിർത്തപ്പോഴൊക്കെ എന്‍റെ കുടുംബമഹിമയെപ്പറ്റി പറഞ്ഞ് അപഹാസ്യനാക്കി.

ഒരു മനുഷ്യനെ ഒരാൾക്ക് എത്രതവണ കൊല്ലാൻ കഴിയും. പക്ഷേ, എന്‍റെ കാര്യത്തിൽ പല തവണ കൊല ചെയ്യപ്പെട്ട ആളാണെന്നു വേണം പറയാൻ.”

ഗൗതമിനോട് എന്തു പറയെണമന്നറിയാതെ ഞാൻ സ്തബ്ധയായിരുന്നു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും “ഇനി എന്താണ് തീരുമാനം?”

“മ്യൂച്ചൽ ഡിവോഴ്സ്” ഗൗതമിന്‍റെ അറത്തുമുറിച്ചുള്ള മറുപടി എന്നെ ഞെട്ടിച്ചു.

“ഭാര്യ അതിന് സമ്മതിക്കുമോ?”

“സമ്മതിക്കാതിരിക്കുകയില്ല.” ഗൗതം ഒരു നിമിഷം നിശ്ശബ്ദനായി ഇരുന്ന ശേഷം തുടർന്നു “ഇത്രയും നാളും സഹിച്ച് കുടുംബജീവിതത്തെ ഭദ്രമാക്കാൻ ഞാൻ ഏറെ ശ്രമിച്ചു. ഇനി വയ്യ.”

വാക്കുകൾ കിട്ടാതെ ഞാൻ ഗൗതമിന് മുന്നിൽ നിസ്സഹായയി നിന്നു. എന്‍റെ എല്ലാമെല്ലാമായ എന്‍റെ സഹോദരന്… ഒരു നിമിഷം എന്‍റെ മനസ്സിൽ ഉയർന്ന തേങ്ങൽ അടക്കിപ്പിടിച്ച് ഞാൻ ഗൗതമിന് മുന്നിൽ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല. ജനിച്ചനാൾ മുതൽ ഏറെക്കുറെ അനാഥത്വത്തിൽ കഴിഞ്ഞിരുന്ന ഗൗതമിന് ഏത് തെറ്റിന്‍റെ പേരിലാണ് ഈ ശിക്ഷ വിധിച്ചത്?

“എന്താണ് ചിലരുടെ ജീവിതത്തിൽ മാത്രം എപ്പോഴും സങ്കടങ്ങൾ കൂട്ട് കൂടുന്നത് എന്നറിയാമോ ലച്ചിക്ക്…” ഗൗതം പഴയ പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ടാണ് ഇത് ചോദിച്ചത്.

“ഹൃദയം നിറയെ സ്നേഹം ഉള്ളതുകൊണ്ട് എല്ലാം ക്ഷമിക്കാനും സഹിക്കാനും ഉള്ള ശക്തി ഉണ്ടെന്ന് അറിയുന്നതുണ്ടാവാം.”

ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കാതെ കൈ കൊടുത്ത് പിരിഞ്ഞു.

വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും- 1

പോസ്റ്റുമാന്‍റെ സൈക്കിളിന്‍റെ മണിയടിയും ആകാശ ചെരുവിലൊരു വിമാനത്തിന്‍റെ ഇരമ്പലും ഏതാണ്ട് ഒരേ സമയത്താണ് സബീന ടീച്ചറുടെ കാതുകളില്‍ മുഴങ്ങി കേട്ടത്. ടീച്ചറന്നേരം എഴാം ക്ലാസ്സ് ബി ഡിവിഷനിൽ വിവിധതരം ജ്യമിതീയ രൂപങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു കൊണ്ട് നിൽക്കുകയായിരുന്നു. അപ്പോള്‍ ശരീരത്തിൽ എവിടെനിന്നോ ഒരാന്തല്‍ ദുര്‍ബലയായ ഒരു പക്ഷി ചിറകടിച്ചു പറന്നുയരാന്‍ ശ്രമിക്കുന്നതു പോലെ നെഞ്ചിലേക്ക് കയറിവന്നു. കുവൈത്തില്‍ എണ്ണക്കമ്പിനിയിൽ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ ഒരു നിമിഷം അവള്‍ ഓര്‍ത്തു പോയി. ഗള്‍ഫ്‌ യുദ്ധം കഴിഞ്ഞു സ്ഥിതിഗതികൾ ഏതാണ്ടൊന്നു ശാന്തമായി വരുന്ന കാലമാണ്. അവള്‍ ക്ലാസ്സിൽ നിന്നും തിടുക്കത്തിൽ സ്റ്റാഫ് റൂമിലേക്ക് ചെന്നു.

പ്യൂൺ കത്തുകൾ ഓരോന്നായി ആർക്കൊക്കെ എവിടെ നിന്ന് വന്നതാണന്ന് സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു. ആകാംക്ഷ കൊണ്ട് ടീച്ചർ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞ് എന്തോ ചോദിക്കാനായവേ പ്യൂൺ ആവേശത്തോടെ പ്രഖ്യാപിച്ചു. ഇല്ല ഇന്ന് ഒരു ലേഡീസിനും കത്തില്ല. ഇപ്പോഴാർക്കാണ് ന്‍റെ ടീച്ചറേ കത്തെഴുതാനൊക്കെ സമയം? എല്ലാർക്കും ടെലഫോൺ മതിയല്ലോ ടെലഫോൺ… എന്ന് പറഞ്ഞ് കൊണ്ട് പഴയ ഒരു സിനിമാഗാനവും മൂളി അയാള് എങ്ങോട്ടോ പോയി.

സ്റ്റാഫ് റൂമിന്‍റെ ഒരു മൂലക്കായിട്ടായിരുന്നു ഹെഡ് മാഷിന്‍റെ ഇരിപ്പടം. അയാൾ അവിടെയിരുന്ന് തടിച്ച പുറംചട്ടയുള്ള രജിസ്റ്ററിലെന്തോ കാര്യമായി എഴുതിക്കൊണ്ടിരിക്കയായിരുന്നു. തന്‍റെ പ്രവൃത്തിക്ക് എന്തോ വലിയ ഭംഗം വന്ന മാതിരി രജിസ്റ്ററിൽ നിന്നും തലയുയർത്തി കട്ടിക്കണ്ണടക്കിടയിലൂടെ അയാൾ അവളെ രൂക്ഷമായി ഒന്നു നോക്കി.
“ന്‍റെ ടീച്ചറേ ങ്ങളോട് ഞാൻ എത്ര വട്ടം പറയുന്നു. ങ്ങൾക്ക് കത്തോ കാർഡോ വന്നാൽ ഞങ്ങൾ തരാണ്ടെ ഒളിപ്പിച്ചു വെക്വോ? പിന്നെന്തിനാണ് പോസ്റ്റുമാൻ വന്നു പോകുമ്പം പോകുമ്പം ങ്ങള് പാഞ്ഞ് പിടിച്ച് ഇങ്ങോട്ട് വരണേ… ദേ… നോക്കിയേ… ആ കേൾക്കുന്ന ബഹളം ടീച്ചറുടെ ക്ലാസ്സീന്നു തന്നെയല്ലേ?”

സബീന ടീച്ചർ കാതോർത്തു. ശരിയാണ് കുട്ട്യോൾടെ ശബ്ദം ഒരു മഴയിരമ്പൽ പോലെ അലറി വരികയാണ്. ഒന്നിനും ഒരനുസരണയില്ല. ഒന്നും ഒരര നിമിഷം പോലും വായ പൂട്ടി വെയ്ക്കൂലാന്ന് നിര്‍ബന്ധമാണ്‌. ടീച്ചർ വേഗം ക്ലാസ്സിലേക്ക്‌ ചെന്നു. അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു.

ഹെഡ്മാഷിന് ഈയിടെയായി തന്നോടെന്തോ വലിയ അനിഷ്ടമുള്ളതുപോലെ. തൊട്ടതിനും പിടിച്ചതിനുമൊക്കെ വെറുതേ ഓരോരോ കുറ്റങ്ങൾ കണ്ടെത്താൻ നോക്കുന്നു. നേരുത്തെ അങ്ങനെയൊന്നുമല്ലായിരുന്നു
“ടീച്ചർ പഠിപ്പിക്കാൻ മിടുക്കിയാണ്. കുട്ട്യോൾക്കൊക്കെ ടീച്ചറെ വലിയ കാര്യമാണ്. പിള്ളാരെ കൈയിലെടുക്കാനുള്ള വിദ്യ കുറച്ച് ബാക്കിയുള്ളവർക്ക് കൂടി പറഞ്ഞു കൊട്” എന്നൊക്കെ കൂടെക്കൂടെ എല്ലാവരും കേൾക്കത്തന്നെ പറയുമായിരുന്നു. അപ്പോഴക്കെ എന്തുമാത്രം അഭിമാനം തോന്നിയിരുന്നു.
പക്ഷേ… ഇപ്പോൾ?
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്റ്റാഫ് റൂമിൽ ആളൊഴിഞ്ഞ ഒരു നേരത്താണ് ഹെഡ് മാഷ് സബീന ടീച്ചറോട് ഇബ്രാഹിം കുട്ടി മാഷ്ടെ കാര്യം പറയുന്നത്.
“നമ്മുടെ അറബിക് പഠിപ്പിക്കുന്ന ഇബ്രാഹിംകുട്ടി മാഷെക്കുറിച്ച് ടീച്ചർക്കെന്താണ് അഭിപ്രായം?” സ്റ്റാഫ് റൂമിന്‍റെ മൂലയ്ക്ക് നിന്ന് തടിച്ച ലഡ്ജറിൽ നിന്നും മുഖമുയർത്താതെ ഒരു അശരീരി പോലെയായിരുന്നു ആ ചോദ്യം.

ആ ചോദ്യത്തിന് മുന്നിൽ ആദ്യം അവളൊന്നു പതറി. സത്യത്തിൽ ഇബ്രാഹിംകുട്ടി മാഷെക്കുറിച്ച് അതുവരേയും അങ്ങനെയൊന്നും കാര്യമായി ആലോചിക്കേണ്ടി വന്നിട്ടില്ല. സദാ പളപളപ്പുള്ള വെളുത്ത ഷർട്ടും മുണ്ടും ധരിച്ചു നടക്കുന്ന ഒരു മനുഷ്യൻ.

ഭംഗിയായി വെട്ടിയൊതുക്കിയ വട്ടത്താടിക്കും കുറ്റിതലമുടിക്കുമിടയില്‍ പ്രത്യേകിച്ച് യാതൊരു വികാരവും പ്രതിഫലിപ്പിക്കാത്ത മുഖം. തലയിൽ ഒരു വട്ടക്കെട്ടോ ചട്ടിത്തൊപ്പിയോ കൂടി ഉണ്ടായിരുന്നെങ്കിൽ അസൽ ഒരു മൊയലിയാര്.

പക്ഷേ… ഒന്നു ശ്രദ്ധിച്ചിട്ടുണ്ട് സ്റ്റാഫ് റൂമിലെ പൊങ്ങച്ചമോ, പരദൂഷണമോ പറയുന്ന സദസ്സുകളിലൊന്നും അയാളെ കണ്ടിട്ടേയില്ല. എല്ലാവർക്കും നിർവ്വികാരമായ ഒരു ചിരി സമ്മാനിച്ച് സംസാരം ഒന്നോ രണ്ടോ വാക്കുകളിലൊതുക്കി അയാൾ നിശബ്ദം കടന്നു പോകുന്നു. ആർക്കും ഒരു ദോഷവുമില്ലാതെ… ആർക്കും ഒരു ഗുണവുമില്ലാതെ…

അയാളുടെ ഓരോ ചലനത്തിലും പടച്ച തമ്പുരനോടുള്ള വിധേയത്വമുണ്ട് ഉച്ചയ്ക്ക് വാങ്ക് വിളിക്കൂമ്പോൾ സ്റ്റാഫ് റൂമിന്‍റെ ഒരു ഒഴിഞ്ഞ മൂലയില്‍ സ്ഥലം ശരിയാക്കി അയാൾ അവിടെ നിസ്കരിക്കുന്നു.
“എനിക്ക് ഇബ്രാഹിംകുട്ടി മാഷെ കുറിച്ച് നല്ല അഭിപ്രായം തന്നെ” പൊടുന്നനെ അവൾ പറഞ്ഞു.
ഹെഡ് മാഷിന്‍റെ മുഖം രജിസ്റ്ററിലെ മുങ്ങിത്താഴ്ചയിൽ നിന്നും പതുക്കെ ഉയർന്നു. അയാളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു.
“എന്നാൽ ഞാനൊരു കാര്യം പറയാൻ പോകുകയാണ്. ഇബ്രാഹിംകുട്ടി മാഷ് കുറെ നാളായി എന്നോട് പറയുന്നു. അങ്ങേർക്ക് സബീനയെ വലിയ ഇഷ്ടമാണ്. മാഷ്ക്ക് ങ്ങളെ നിക്കാഹ് കഴിച്ചാൽ കൊള്ളാമെന്നുണ്ട്. ങ്ങടെ സമ്മതം ചോദിക്കാനായി ന്നെ ചട്ടം കെട്ടീരിക്കയാണ്.”
സബീന ടീച്ചർ അറിയാതെ നെഞ്ചത്ത് കൈവെച്ചു പോയി. അവൾക്കാദ്യം അമ്പരപ്പാണ് അനുഭവപ്പെട്ടത്. താനീ സ്കൂളിലേക്ക് സ്ഥലം മാറി വന്നിട്ട് രണ്ടു വർഷത്തോളമാകുന്നു.

ഇബ്രാഹിംകുട്ടി മാഷ് ഇതുവരെ തന്നോട് മുഖത്തോട് മുഖം നോക്കി സംസാരിച്ചിട്ടുണ്ടോ? ഇല്ല… ഓർമ്മയിൽ അങ്ങനെയൊന്ന് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. എന്തിന് സുന്ദരിയായ ഒരു പെണ്ണിന് നല്കേണ്ട പരിഗണനപോലും അയാൾ ഇതുവരേയും തനിക്ക് നല്കിയിട്ടില്ല.
ന്നാലും ങ്ങേരുടെ ഒരു ഉള്ളിലിരിപ്പേ. കള്ളപ്പൂച്ച മാഷ്. ന്‍റെ റെബ്ബേ… ഏതെല്ലാം ജാതി മനുഷ്യൻമാരേയാണ് നീയി ദുനിയാവിലേക്ക് പടച്ചു വിടുന്നത്?
ഹെഡ് മാഷ് തുടർന്നു, “അടുത്തറിയാവുന്നത് കൊണ്ട് പറയുകയാണ്. ഇബ്രാഹികുട്ടി മാഷ് വളരെ നല്ലവനാണ്. ദുശീലങ്ങളോ, അനാവശ്യ കൂട്ടുകെട്ടുകളോ ഒന്നുമില്ല. അൽപം പരുക്കനാണന്ന് തോന്നും. അത് ആ വേഷത്തിന്‍റേതാണ്. കാണുമ്പോൾ തോന്നുന്നത് പോലെ പ്രായവും അധികമൊന്നുമായിട്ടില്ല. ഏറിയാൽ മുപ്പത്തിയഞ്ചോ, മുപ്പത്തിയാറോ… അതിലധികമില്ല. അഞ്ചാറു വർഷത്തിന് മുന്നാണ് ഞാനീ സ്കൂളിൽ ഹെഡ്മാഷായി വരുന്ന വർഷമാണ് അയാളുടെ ഭാര്യ മരണപ്പെട്ട് പോകുന്നത്. ബ്ലഡ് ക്യാൻസറായിരുന്നു. അവസാന സ്റ്റേജിലാണ് രോഗം കണ്ടു പിടിച്ചത്. ആ ബന്ധത്തിൽ ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. ബഹു മിടുക്കിയാണ്. ഉമ്മാന്‍റെ വീട്ടുകാരാണ് അതിനെ നോക്കുന്നത്. ഒന്നൂടെ കെട്ടാൻ ഞാൻ തന്നെ എത്ര തവണ അങ്ങേരോട് പറഞ്ഞിരിക്കുന്നു. കേൾക്കേണ്ടെ? ങ്ങളെ കണ്ടത് മുതലാണ് മാഷ് രണ്ടാമതൊരു നിക്കാഹിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ.”
സബീന ടീച്ചർ ഇബ്രാഹിംകുട്ടി മാഷുടെ കഥ കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കയായിരുന്നു. കേട്ടപ്പോൾ സഹതാപം തോന്നി. ഇബ്രാഹിം കുട്ടി മാഷ്ടെ മരിച്ചു പോയ ഭാര്യയെക്കുറിച്ച് അവൾ വെറുതെ ആലോചിച്ചു. മരിക്കുമ്പോൾ അവൾക്ക് എത്ര വയസ്സുണ്ടായിരുന്നിരിക്കണം? ഖൽബിൽ എന്ത് മാത്രം സ്വപ്നങ്ങൾ സൂക്ഷിച്ചിരുന്ന ഒരു മൊഞ്ചത്തി കുട്ടിയായിരുന്നിരിക്കണം അവൾ? പരമകാരുണികനായ ദൈവം എന്തിനാണ് പലപ്പോഴും യാതൊരും തെറ്റും ചെയ്യാത്ത അവന്‍റെ അടിമകളെ ഇങ്ങനെ പരീക്ഷിക്കുന്നത്?
“ധൃതി പിടിച്ച് മറുപടി പറയണമെന്നില്ല. ടീച്ചർ നല്ലോണം ആലോചിച്ചിട്ട് പറഞ്ഞാൽ മതി” എന്നു പറഞ്ഞു കൊണ്ട് ഹെഡ് മാഷ് വീണ്ടും ഒരു എരണ്ട പക്ഷിയെപ്പോലെ രജിസ്റ്ററിന്‍റെ ആഴങ്ങളിലേക്ക് മുങ്ങിത്താണു.
പെട്ടന്നാണ് സബീന ടീച്ചറുടെ ശബ്ദം അവളറിയാതെ ഉയർന്നത്
“ആലോചിക്കാനൊന്നുമില്ല. രണ്ടാം കെട്ടിനെ കുറിച്ച് ആലോചിക്കാൻ ന്‍റെ കെട്ട്യോൻ മയ്യത്തായിട്ടൊന്നൂല്ല്യ… ന്നെ മൊഴി ചൊല്ലീട്ടുമില്ല. അത് മാഷേ ങ്ങൾക്കും അറിവുള്ളതല്ലേ?
ഹെഡ് മാഷിൻന്‍റെ മുഖം വിവർണ്ണമായി… അയാൾ ചുണ്ടു കോട്ടിയെന്ന് ചിരിച്ചു. പരിഹാസത്തിന്‍റെ ലാഞ്ചനയുള്ള ഒരു ചിരി.
“സബീന ടീച്ചറേ ങ്ങള് ഇത് തന്നെ പറയുമെന്ന് എനിക്കറിയാമായിരുന്നു. ങ്ങടെ മാപ്പിള, ന്താ ങ്ങേരുടെ പേര്… അഷ്റഫ്. ഗൾഫിലെന്നും പറഞ്ഞ് പോയിട്ട് കൊല്ലം കൊറേയായില്ലേ. ഏഴെട്ടു വർഷമായിട്ട് ഒരു വിവരോം ഇല്ല താനും. അങ്ങേര് ഇനി തിരിച്ചു വരുമെന്ന് ന്‍റെ ടീച്ചറേ ങ്ങള് കരുതുന്നുണ്ടോ?”

“വരാണ്ട് പിന്നെ ന്‍റെ കെട്ട്യോൻ മയ്യത്തായിട്ടുണ്ടായിരിക്കുമെന്നാണോ മാഷെ ങ്ങള് പറയുന്നത്?” അവളുടെ തൊണ്ടയിടറി. കണ്ണുകളിൽ നനവ് പടർന്നു.

“ന്നൊന്നും ഞാൻ പറയില്ല. പക്ഷേ സബീന നാടു മുഴവൻ പറഞ്ഞ് കേൾക്കണത് അഷ്റഫ് അവിടെ വെച്ച് വേറെ കെട്ടിയെന്നോ, ഇനി നാട്ടിലേക്ക് വരില്ലാന്നോ…”
സബീന ടീച്ചറുടെ കണ്ണു നിറഞ്ഞു. അവൾ സകല നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു, “നാട്ടുകാർ… അവർക്കെന്താണ് പറയാൻ വയ്യാത്തത്? നി ക്കറിഞ്ഞൂടെ എന്‍റെ ഭർത്താവിനെ. മാഷ്ക്ക് അറിയോ… രണ്ടു മൂന്നു കൊല്ലം സ്നേഹിച്ചു നടന്നിട്ടാണ് ഞങ്ങള് നിക്കാഹ് ചെയ്തത്. സ്നേഹിച്ച് ഞങ്ങൾക്ക് കൊതി തീർന്നിട്ടില്ല. ന്തോ വലിയ കഷ്ടകാലം പിടിപെട്ടിരിക്കയാ. അത് മാറുമ്പം എന്‍റെ ഇക്ക… അങ്ങേര് ഇവിടെ ഓടിയെത്തും. അത് എനിക്കുറപ്പാ. പടച്ചോൻ എന്‍റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല.”
ഹെഡ് മാഷ് പിന്നെ അധികമൊന്നും സംസാരിച്ചില്ല. അയാളുടെ മുഖം ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടിയത് പോലെ പിന്നെ തെളിഞ്ഞതുമില്ല.
“ഞാൻ പറഞ്ഞൂന്നേയുള്ളൂ… എല്ലാം ടീച്ചറുടെ ഇഷ്ടം. ഇബ്രാഹിംകുട്ടി മാഷ് ഒരു കാര്യം ങ്ങളോട് പറയാൻ എന്നോട് പറഞ്ഞു. ഞാനത് നിങ്ങളോട് പറഞ്ഞു. അത്രേയുള്ളൂ.”

ഇബ്രാഹിംകുട്ടി മാഷിന് വേണ്ടി നടത്തിയ നയതന്ത്ര ശ്രമം പരാജയപ്പെട്ടതിലെ ഖേദമായിരുന്നു അയാളുടെ മുഖത്ത്. അതിൽ പിന്നെ ഹെഡ് മാഷ് അവളെ കാണുമ്പോൾ കടന്നൽ കുത്തിയ മാതിരിയാണ്. പുരുഷൻമാർ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിലോരോന്ന് വിചാരിക്കും. അത് നടക്കില്ലാന്ന് കണ്ടാൽ വെറുതെ ആരോടെങ്കിലും ശുണ്ഠി പിടിച്ചു നടക്കും.

പക്ഷെ ഇബ്രാഹിംകുട്ടി മാഷ് കള്ള പൂച്ച.. ഇത്രയൊക്കെ ഏടാകൂടങ്ങൾ ഉണ്ടാക്കി വെച്ചിട്ടും അങ്ങേർക്ക് മാത്രം യാതൊരു ഭാവഭേദവുമില്ല. പതിവു പോലെ നിർവികാരമായൊന്ന് ചിരിച്ച് അയാൾ നിശബ്ദം കടന്നു പോകുന്നു… ഒന്നും അറിയാത്ത മട്ടിൽ…

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 20

കാറിനുള്ളിൽ താര മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു. അവൾ തന്‍റെ മടിയിൽ ടെഡിബിയറിനെ വച്ചുകളിച്ചു കൊണ്ടിരുന്ന കിച്ചു മോനോട് തട്ടിക്കയറി.

“എന്തോന്നാടാ ഈ സാധനം… ഹും നാറുന്നുണ്ടല്ലോ… ആ ചെക്കന്‍റെ കൈയ്യീന്ന് ഇത് തട്ടിപ്പറിച്ചു വാങ്ങിച്ചപ്പോ നിനക്കു സമാധാനമായി അല്ലേ?”

അങ്ങനെ പറഞ്ഞ് അവൾ അത് വാങ്ങി വലിച്ചെറിയാൻ നോക്കി. കിച്ചു മോൻ വിട്ടുകൊടുക്കാതെ അലറിക്കരഞ്ഞു. നന്ദൻമാഷ് അസ്വസ്ഥതയോടെ തലകുടഞ്ഞു

“അമ്മേ… എന്താമ്മേ ഇത്… അത് അവന്‍റെ കൈച്ചിലിരുന്നുവെന്ന് വച്ച് അമ്മയ്ക്കെന്താ”ചിന്നു മോൾ നീരസത്തോടെ ചോദിച്ചു.

“അതെ നിനക്കെന്താ താരെ. നീ മര്യാദക്ക് കാറോടിക്കാനും സമ്മതിക്കൂലെ.” സുമേഷ് വർദ്ധിച്ച ദേഷ്യത്തോടെ ചോദിച്ചു. താര ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു.

“മോൻ കളിച്ചോട്ടോ. ആരും മോന്‍റെ ടെഡിബിയറിനെ വലിച്ചെറിയൂല്ല… അച്ഛൻ അമ്മയ്ക്കിട്ട് നല്ല അടി കൊടുക്കാം കേട്ടോ”

സുമേഷ് പറഞ്ഞതു കേട്ട് കിച്ചു മോൻ സ്വിച്ചിട്ടതുപോലെ കരച്ചിൽ നിർത്തി. അതോടെ കാറിനകത്ത് ശാന്തത നിറഞ്ഞു. സുമേഷ് ശാന്തമായി വണ്ടിയോടിച്ച് വീട്ടിലെത്തി. അന്നു മുഴുവൻ താര മുഖം വീർപ്പിച്ചു നടന്നു. സുമേഷ് എത്ര ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല. രാത്രിയിൽ ബെഡ്റൂമിലെത്തിയ ഉടനെ താര പൊട്ടിക്കരഞ്ഞു.

“നിങ്ങടെ അച്ഛനെ നോക്കാൻ എന്നെക്കൊണ്ടാവൂല്ല. നിങ്ങൾക്കങ്ങേരെ ഏട്ടന്‍റെ കൂടെ പറഞ്ഞയക്കാമായിരുന്നില്ലെ? അല്ലെങ്കിൽ ആ വൃദ്ധസദനത്തിൽ കൊണ്ടുപോയാക്കാമായിരുന്നില്ലേ?”

താരയുടെ കരച്ചിലും പറച്ചിലും കേട്ട് സുമേഷ് വല്ലാതെയായി. അയാളുടെ മനസ്സിലെ പദ്ധതികൾ വേറെയായിരുന്നു. എങ്ങനെയെങ്കിലും അച്ഛന്‍റെ സൈൻ വാങ്ങി കൃത്രിമമായി ഒരു വിൽപ്പത്രം തയ്യാറാക്കണം. എന്നിട്ട് സ്വത്തുക്കൾ ഭൂരിഭാഗവും കൈക്കലാക്കണം. എന്നാൽ തന്‍റെ പ്ലാൻ ഭാര്യയോടു പോലും പറയാൻ അയാൾ ഭയപ്പെട്ടു. കേവലം ഒരു പെണ്ണായ അവളുടെ വായിൽ നിന്ന് പദ്ധതിയെല്ലാം ചോർന്നുപോയാലോ. അതുകൊണ്ട് അയാൾ ഭാര്യയോടു പോലും അതിനെക്കുറിച്ചു പറഞ്ഞില്ല.

“എല്ലാത്തിനും നമുക്കു സമാധാനമുണ്ടാക്കാം താരേ… നമുക്കഛനെ ഉടൻ തന്നെ സ്നേഹസദനത്തിൽ കൊണ്ടുപോയാക്കാം.” അയാൾ താരയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.

എന്നാൽ സുരേഷ് പോയ ഉടനെ നന്ദൻമാഷിന്‍റെ ദിനചര്യളെല്ലാം തെറ്റി. അദ്ദേഹത്തിന്‍റെ ഭക്ഷണ കാര്യത്തിലും, മരുന്ന് എടുത്തുകൊടുക്കുന്ന കാര്യത്തിലും ശ്രദ്ധിക്കാൻ ആരുമില്ലാതായി. വല്ലപ്പോഴും ശാന്തിയാണ് അതെല്ലാം ചെയ്തിരുന്നത്.അതോടെ നന്ദൻമാഷ് വീണ്ടും അതിവേഗം രോഗാവസ്ഥയിലേക്ക് നീങ്ങി. അദ്ദേഹത്തിന്‍റെ സ്ഥിതിപൂർവ്വാധികം വഷളായി. ആയിടയ്ക്ക് ശാന്തി അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് പെട്ടെന്ന് തന്‍റെ വീട്ടിലേക്ക് പോയി. കിച്ചുവുള്ളതു കൊണ്ട് താര കുറച്ചു ദിവസം ലീവെടുത്തു.

എല്ലാം മറന്നു തുടങ്ങിയ നന്ദൻമാഷ് ബാത്റൂമിൽ പോകാനും മറന്നു തുടങ്ങി അദ്ദേഹം തന്‍റെ പ്രാഥമികകൃത്യങ്ങളെല്ലാം മുറിയ്ക്കകത്ത് നിർവ്വഹിക്കുന്നത് കണ്ട് താരയ്ക്ക് കലികയറി.

“കണ്ടില്ലേ… ഇനി ഇങ്ങേരുടെ തീട്ടം കോരാൻ കൂടി ഞാനിരിക്കണമല്ലോ ഈശ്വരാ. ഇങ്ങനെ ഒരു മനുഷ്യനെ കെട്ടിയതു കൊണ്ട് എന്‍റെ തലേവിധി ഇങ്ങനെയായല്ലോ ഭഗവാനെ. ഒന്നു മന: സമാധാനത്തോടുകൂടി ജീവിച്ചിട്ട് എത്ര നാളായി..”

താരയുടെ പരിദേവനം കേട്ട് സുമേഷ് വല്ലാതെ ആയി. അയാൾ ചെന്ന് നോക്കിയപ്പോൾ ശരിയായിരുന്നു. നന്ദൻമാഷ് മുറിക്കകത്താകെ വൃത്തികേടാക്കി വച്ചിരിക്കുന്നു. സുമേഷിനതു കണ്ടിട്ട് കലി കയറി.

“അച്ഛനെന്താ ഇക്കാണിച്ചു വച്ചിരിക്കുന്നത്. മുറിക്കകത്താണോ അപ്പിയിടുന്നത്. എടീ താരെ… താരെ നീ ആ പിള്ളേരെ തല്ലുന്നവടി ഇങ്ങെടുത്തോണ്ടു വന്നേ..”

താര സന്തോഷത്തോടെ വടി എടുത്തു കൊടുത്തു. സുമേഷ് നിർദ്ദയം നന്ദൻമാഷിനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. അപ്പൂപ്പന്‍റെ കരച്ചിൽ കേട്ട് ചിന്നു മോൾ ഓടി എത്തി.

“അപ്പൂപ്പനെ തല്ലല്ലേ അച്ഛാ… തല്ലല്ലേ..” അവൾ ഇടക്കു കയറിനിന്നതോടെ അവൾക്കും കിട്ടി തല്ല്. അപ്പൂപ്പനു വേണ്ടി അവൾ അതെല്ലാം സഹിച്ചു. തനിക്കു കൊള്ളുന്ന അടിയെക്കാൾ അപ്പൂപ്പനു കൊള്ളുന്ന അടിയാണ് അവളെ വേദനിപ്പിച്ചത്.

പെട്ടെന്ന് സുമേഷ് വടി താഴെ ഇട്ട് “ഇനി ഇങ്ങനെ കണ്ടാൽ ഇതൊന്നുമായിരിക്കില്ല കിട്ടുക”

വേദന കൊണ്ട് നന്ദൻമാഷ് ഉറക്കെ ഉറക്കെ കരഞ്ഞു. അപ്പോൾ ചിന്നു മോൾ അടുത്തിരുന്ന് തടവിക്കൊടുത്തിട്ട് പറഞ്ഞു. “കരയല്ലേ അപ്പൂപ്പാ… അച്ഛൻ ദുഷ്ടനാ… ഞാനിനി അച്ഛനോട് മിണ്ടൂല.” ചിന്നുമോളുടെ ആശ്വസിപ്പിക്കലിൽ നന്ദൻമാഷ് വേദന മറന്നു.

അന്നു രാത്രിയിൽ ആരും വീട്ടിൽ ശരിക്ക് ഉറങ്ങിയില്ല. എല്ലാമനസ്സുകളും അസ്വസ്ഥമായിരുന്നു. ചിന്നു മോൾ അന്നു മുഴുവൻ പട്ടിണി ഇരുന്നു. അടിച്ച് കഴിപ്പിക്കാൻ നോക്കിയപ്പോഴെല്ലാം അവൾ വാശി പിടിച്ച് കരഞ്ഞതല്ലാതെ ആഹാരം കഴിച്ചില്ല. സുമേഷ് അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അതു കണ്ട് താര പറഞ്ഞു.

“നിങ്ങടെ അച്ഛനെ എത്രയും പെട്ടെന്ന് സ്നേഹ സദനത്തിൽ കൊണ്ടു പോയാക്കണം. എനിക്കുവയ്യ ഈ ഭാരം ചുമക്കാൻ… ലീവാണെങ്കിലും, കിച്ചുവിന്‍റേതുൾപ്പെടെ എന്തെല്ലാം കാര്യങ്ങൾ ഞാൻ തനിയെ ചെയ്യണം”

സുമേഷ് നടത്തം നിർത്തി അല്പനേരം മൗനമായി നിന്നു. പിന്നെ എന്തോ തീരുമാനിച്ചുറച്ചതുപോലെ പറഞ്ഞു.

“അതെ… നാളെത്തന്നെ അച്ഛനെ അവിടെ ക്കൊണ്ടു പോയി വിടണം.”

അന്നുരാത്രിയിൽ ഉറങ്ങിക്കിടന്ന നന്ദൻമാഷിന്‍റെ വിരലടയാളം ഒരു വെള്ള പേപ്പറിൽ പതിപ്പിക്കാൻ സുമേഷ് ഒരു ശ്രമം നടത്തി. എന്നാൽ നന്ദൻമാഷ് ഉണർന്ന് സുമേഷിനെക്കണ്ടയുടനെ പേടിച്ച് നിലവിളിക്കാൻ തുടങ്ങി. പെട്ടെന്ന് സുമേഷ് ശ്രമം ഉപേക്ഷിച്ച് മുറിക്കു പുറത്തുകടന്നു. തന്‍റെ മുറിയിൽ വന്നു കണ്ണടച്ചു കിടന്നു. താര ശബ്ദം കേട്ട് ഉണർന്നു ചോദിച്ചു.

“നിങ്ങടെ അച്ഛനല്ലെ കരഞ്ഞത്?” സുമേഷ് അപ്പോൾ ഉണർന്നതുപോലെ പറഞ്ഞു.

“ആവോ… നിനക്ക് തോന്നിയതാകും അല്ലെങ്കിൽ അച്ഛൻ ഉറക്കത്തിൽ കരഞ്ഞതാകും.” താര അതു കേട്ട് ഒന്നും മിണ്ടാതെ വീണ്ടും ഉറക്കമായി.

പിറ്റേന്ന് രാവിലെ സുമേഷ് നേരത്തേ ഉണർന്നു. അയാൾ സ്നേഹസദനത്തിലെ മാനേജർ രാജീവനെ വിളിച്ചു.

“അച്ഛനെ അങ്ങോട്ടു കൊണ്ടുവരികയാണ്. ഫോർമാലിറ്റീസ് എല്ലാം അവിടെ വന്നിട്ട് ചെയ്യാം.”

“ഓ.കെ സുമേഷ്സാർ. നിങ്ങൾ ഒരു പത്തുമണിയാകുമ്പോഴേക്കും അച്ഛനേയും കൊണ്ട് അവിടെഎത്തിക്കോളൂ. അപ്പോഴേക്കും ഞാനും അവിടെയെത്തും.” രാജീവൻ ഉറക്കച്ചടവോടെ പറഞ്ഞ് ഫോൺ വച്ചു.

സുമേഷ് ഉടൻ തന്നെ നന്ദൻമാഷിന്‍റെ മുറിയിലെത്തി. അദ്ദേഹം ഉണർന്നു കിടക്കുകയായിരുന്നു. സുമേഷിനെ കണ്ടയുടനെ നന്ദൻമാഷ് നിലവിളിക്കാൻ തുടങ്ങി “അയ്യോ… അയ്യോ… എന്നെ എന്നെ…” ബാക്കി വാക്കുകൾ കിട്ടാതെ അദ്ദേഹം വിഷമിച്ചു.

“മിണ്ടാതിരുന്നോണം… ഇല്ലെങ്കിൽ ഇതു കണ്ടോ..” സുമേഷ് തലേ ദിവസത്തെ വടി എടുത്തു കാട്ടി. അതോടെ നന്ദൻമാഷ് പേടിച്ച് നിശബ്ദനായി.

“ഉം നടക്ക് ബാത്റൂമിലേക്ക്..” സുമേഷ് നന്ദൻമാഷിനെ പിടിച്ചു വലിച്ച് ബാത്റൂമിൽ കൊണ്ടു വന്നു. എന്നിട്ട് ഷർട്ട് ഊരി ഷവറിന്‍റെ ചോട്ടിൽ നിർത്തി. നന്ദൻമാഷിന് തണുക്കുന്നുണ്ടായിരുന്നു.  അദ്ദേഹം വല്ലാതെ അസ്വസ്ഥനായി.പക്ഷെ സുമേഷ് അതൊന്നും വകവക്കാതെ നന്ദൻമാഷിന്‍റെ ദേഹത്തുള്ള വിസർജ്യവസ്തുകൾ പോകുന്നതു വരെ വെള്ളമൊഴിച്ചു. എന്നിട്ട് സോപ്പുതേച്ച് കുളിപ്പിച്ചു… പിന്നീട് തുടപ്പിച്ച് നല്ല ഷർട്ട് ധരിപ്പിച്ച് വെളിയിൽ കൊണ്ടു വന്നു. എന്നിട്ടു പറഞ്ഞു.

“ഞാൻ കുളിച്ചിട്ടു വരുന്നതു വരെ അനങ്ങാതെ ഇവിടെ ഇരുന്നോണം.”

പൂമുഖത്ത് സെറ്റിയിൽ നന്ദൻമാഷിനെ ഇരുത്തി സുമേഷ് താരയുടെ അടുത്ത് വന്നു പറഞ്ഞു.

“ഞാൻ കുളിച്ചിട്ടു വരാം… നീ അപ്പോഴേക്കും അച്ഛന്‍റെ ഡ്രസ്സും മരുന്നുമെല്ലാം എടുത്ത് വക്ക്.” താരക്ക് ദുർഗ്ഗന്ധം നിറഞ്ഞ ആ മുറിയിൽ കടക്കുന്നത് തന്നെ ഇഷ്ടമായിരുന്നില്ല. എങ്കിലും ഇന്നും കൂടി സഹിച്ചാൽ മതിയല്ലോ എന്നു വച്ച് അവൾ മൂക്കുപൊത്തിക്കൊണ്ട് നന്ദൻമാഷിന്‍റെ ഉടുപ്പുകൾ എല്ലാം ഒരു ബാഗിൽ കുത്തിനിറച്ചു വച്ചു. മരുന്നുകളും ഒരു കവറിലാക്കി ബാഗിൽ എടുത്തു വച്ചു.

സുമേഷ് കുളികഴിഞ്ഞു വരുന്നതു വരെ നന്ദൻമാഷ് പേടിച്ച് അനങ്ങാതെ ഇരുന്നു. താര എടുത്തു വച്ചിരുന്ന ബാഗ് അയാൾ കണ്ടു ചോദിച്ചു.

“നീ അച്ഛന്‍റെ ഡ്രസ്സും മരുന്നും എല്ലാം എടുത്തു വച്ചല്ലോ അല്ലേ?”

“എല്ലാം എടുത്ത് ആ ബാഗിൽ വച്ചിട്ടുണ്ട്. ആ മുറിക്കകത്ത് ദുർഗ്ഗന്ധം കാരണം നിക്കാൻ വയ്യായിരുന്നു.”

“അതെല്ലാം ഞാൻ വന്ന ശേഷം വൃത്തിയാക്കാം… ങാ… അതുപോട്ടെ… നീ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ കഴിച്ചിട്ടു പോകാം.”

“അത്… സുമേഷേട്ടാ… ഇന്നലെ മര്യാദക്ക് ഉറങ്ങാത്തതു കാരണം രാവിലെ എണീറ്റപ്പോഴും താമസിച്ചു പോയി… ഇതുവരെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴാണ് ശാന്തി ഇല്ലാത്തതിന്‍റെ വിഷമം അറിയുന്നത്… ഇനി കിച്ചു മോൻ ഉണരുന്നതിനു മുമ്പ് ഞാൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.”

“ഓ… എങ്കിൽ വേണ്ട… ഞാൻ അച്ഛനെയും കൊണ്ട് പോകുകയാണ്. അച്ഛന് അവർ കൊടുത്തോളും ബ്രേക്ഫാസ്റ്റ്.നീ കിച്ചുമോന്‍റെ കാര്യങ്ങൾ നോക്ക്.” അങ്ങനെ പറഞ്ഞ് അയാൾ താര തയ്യാറാക്കി വച്ചിരുന്ന ബാഗുമെടുത്ത് കാറിനടുത്തേക്ക് നടന്നു. എന്നിട്ട് കാർ പോർട്ടിക്കോയുടെ അടുത്തു കൊണ്ടു വന്നു നിർത്തിയ ശേഷം അതിൽ നിന്നുമിറങ്ങി നന്ദൻമാഷിനെ പിടിച്ച് കൊണ്ടുവന്ന് കാറിന്‍റെ മുൻ സീറ്റിലിരുത്തി. നന്ദൻമാഷ് പേടിച്ചു വിറങ്ങലിച്ചതു പോലെ കാറിനകത്ത് ഇരുന്നു. സിറ്റൗട്ടിൽ നിന്നിരുന്ന താരയോട് യാത്ര പറഞ്ഞ് സുമേഷ് അതിവേഗത്തിൽ വണ്ടി ഓടിച്ചു പോയി. കാർ അകന്നു പോകുന്നതു നോക്കി നിന്ന താര ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ട് പിന്തിരിഞ്ഞു. ഇനി കിച്ചു മോൻ ഉണരും മുൻപ് രാവിലത്തെ കാപ്പി ഉണ്ടാക്കണം.

തലേദിവസത്തെ പട്ടിണി മൂലം താമസിച്ചാണ് ചിന്നു മോൾ എഴുന്നേറ്റത്. നോക്കിയപ്പോൾ അച്ഛന്‍റെ കാർ മുറ്റത്തു വന്നു നില്ക്കുന്നതും പിന്നെ അപ്പൂപ്പനെ കയറ്റി അകന്നു പോകുന്നതും കണ്ടു. വാതിൽക്കൽ ഉറക്കച്ചടവോടെയും ക്ഷീണത്തോടെയും നിന്ന് അവൾ അമ്മയെ നോക്കി. താരയുടെ മുഖ ഭാവത്തിൽ നിന്ന് എന്തോ മനസ്സിലാക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നുവെങ്കിലും അവൾ ആശ്വസിച്ചു.

“അപ്പൂപ്പന് ഇവിടെത്തെക്കാൾ ആശ്വാസം അവിടെക്കിട്ടും”. പൂമുഖത്തിരുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിൽ നോക്കി ആ കുഞ്ഞു മനസ് നൊന്തു പ്രാർത്ഥിച്ചു ”അതിനിടയാക്കണേ കൃഷ്ണ ഭഗവാനെ.”

പത്തുമണിയായിട്ടും നേർത്ത മഞ്ഞുണ്ടായിരുന്നുവെങ്കിലും, വൃക്ഷങ്ങൾക്കിടയിലൂടെ പാറി വീണ സൂര്യകിരണങ്ങൾ ചെടികളിലെ മഞ്ഞുതുളളികളെ തഴുകുന്നുണ്ടായിരുന്നു.

സ്നേഹസദനത്തിൽ നേരത്തേ എഴുന്നേൽക്കുന്ന ശീലമുള്ള ചിലർ പ്രഭാത സവാരിക്കിറങ്ങി മടങ്ങിവന്നു കഴിഞ്ഞിരുന്നു. മറ്റു ചിലരാകട്ടെ പ്രാതൽ കഴിഞ്ഞ്, തോട്ടത്തിൽ ചെന്ന് വിരിഞ്ഞു നിന്ന പനിനീർപൂക്കളെ തൊട്ടുതലോടി. മറ്റു ചിലർ കൂട്ടിനുള്ളിൽ പാറിക്കളിക്കുന്ന പക്ഷികളെയും, കൂട്ടിനുള്ളിൽ തുള്ളിക്കളിക്കുന്ന മുയലുകളെയും നോക്കി ആനന്ദത്തോടെ നിന്നു.

ഇതിനിടയിലേക്കാണ് ആ കറുത്ത കാർ ഒഴുകിയെത്തിയത്. മുറ്റത്തു നിന്ന എല്ലാ പേരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി. അല്പം കഴിഞ്ഞ് ആ കാറിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങുന്നതു കണ്ടു. അയാൾ എല്ലാവരേയും ഒന്നു നോക്കിയശേഷം അപ്പുറത്തെ സൈഡിലെ ഡോർ തുറന്നു. തീരെ അവശനായഒരു വൃദ്ധൻ അതിലിരിക്കുന്നത് അവർ കണ്ടു.

“ഓ… ഇത് അന്ന് വന്ന നന്ദൻമാഷും മകനുമല്ലേ?” അടുത്തു വന്ന് നോക്കിയ ആരോ പറഞ്ഞു.

“അതെ… അതെ അവർ തന്നെ”

“അന്ന് വന്നിട്ട് പോയതല്ലെ. പിന്നെയും അവരെന്തിനാണാവോ വന്നത്.”

അങ്ങനെ പലതരത്തിലുള്ള അഭിപ്രായങ്ങളും പറഞ്ഞുകൊണ്ട് ഓരോരുത്തരായി അടുത്തെത്തി. നന്ദൻമാഷ് എല്ലാരേയും പകപ്പോടെ നോക്കി. തന്‍റെ വീടാണതെന്നും, താൻ ഇതിനു മുമ്പ് അവിടെ തനിയെ എത്തിയിട്ടുണ്ടെന്നും ഉള്ള കാര്യമെല്ലാം അദ്ദേഹം മറന്നു കഴിഞ്ഞിരുന്നു. ചുറ്റും കൂടിയവരെക്കണ്ട് സുമേഷ് ചോദിച്ചു.

“നിങ്ങളുടെ മാനേജർ രാജീവ് ഇതുവരെ വന്നില്ലെ?”

“വരാറായിട്ടുണ്ട്. സാധാരണയായി പത്തുമണിക്കെത്താറുണ്ട്.” പറയേണ്ട താമസം, രാജീവിന്‍റെ ബൈക്ക് സ്നേഹസദനത്തിന്‍റെ മുറ്റത്തെത്തി നിന്നു. ബൈക്കിലിരുന്നുകൊണ്ടു തന്നെ സുമേഷിനേയും നന്ദൻമാഷിനേയും അയാൾ കണ്ടു. വേഗം താഴെയിറങ്ങി സുമേഷിന്‍റെ അടുത്തേക്ക് ചെന്നു.

“ഹലോ സുമേഷ്… നിങ്ങൾ പറഞ്ഞ സമയത്തു തന്നെ വന്നുവല്ലോ.”

”അതെ… അച്ഛനെ ഇവിടെ കൊണ്ടു വന്നാക്കാൻ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് പറഞ്ഞത്.”

“ഏതു ഡോക്ടർ?”

“സ്മൃതി ഹോസ്പിറ്റലിലെ ഡോക്ടർ സൈമൺ.”

“ഓ… ഡോക്ടർ ഇവിടെ വിസിറ്റിനു വരാറുണ്ട്. അദ്ദേഹം റഫർ ചെയ്ത ചില രോഗികൾ ഇവിടെയുണ്ട്.”

“ശരി… ശരി… അപ്പോൾ അച്ഛനെ അകത്തോട്ട് ഇരുത്താമല്ലോ അല്ലേ?”

“തീർച്ചയായും… വേണമെങ്കിൽ നന്ദൻമാഷിനെ ഞാനും പിടിക്കാം.” അങ്ങനെ പറഞ്ഞ് അവർ രണ്ടു പേരും കൂടി നന്ദൻമാഷിനെ മെല്ലെ നടത്തി അകത്തെത്തിച്ചു. അദ്ദേഹം ആകെ ക്ഷീണിതനായിരിക്കുന്നതായി രാജീവിന് തോന്നി.

“നിങ്ങൾ പറഞ്ഞതു കാരണം ഞാൻ മാഷിനു വേണ്ടി ഒരു നല്ല മുറി തന്നെ ഒരുക്കിയിട്ടുണ്ട്. വരൂ… നമുക്ക് അങ്ങോട്ടു കൊണ്ടുപോകാം.”

വേറെ ചിലരും കൂടി അവരെ സഹായിക്കാനെത്തി. അവർ ആ മുറിയിലെ കട്ടിലിൽ നന്ദൻമാഷിനെ പിടിച്ചു കിടത്തി. രാജീവ് ഒരു നല്ല പുതപ്പെടുത്ത് അദ്ദേഹത്തെ പുതപ്പിച്ചു. അല്പം കഴിഞ്ഞ് എവിടെ നിന്നെന്നറിയാതെ ഹേമാംബിക ഓടിയെത്തി. നന്ദൻമാഷ് വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞ് അറിഞ്ഞാണ് അവർ ഓടി എത്തിയത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്തതു പോലെ അവർ അദ്ദേഹത്തെ അല്പനേരം നോക്കി നിന്നു. ഒരിക്കൽക്കൂടി ഈശ്വരൻ തന്‍റെ അഭിലാഷ പൂർത്തീകരണം നടത്തി തന്നിരിക്കുന്നു. ഇന്നലെ രാജീവ് പറയുമ്പോൾ പോലും അവർക്ക് ആയാഥാർത്ഥ്യം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ തന്‍റെ കൺമുന്നിൽ തന്നെ ആ യാഥാർത്ഥ്യം അവതരിച്ചിരിക്കുന്നു… ഹേമാംബിക സ്വയം മറന്നു. തന്നെ ആരോ ഏതോ ആനന്ദത്തിന്‍റെ കൊടുമുടികളിലേക്ക് ഒരു തൂവൽ പോലെ പറത്തിക്കൊണ്ടു പോകുന്നതായി അവർക്കുതോന്നി.

“അല്ലാ ഹേമാംബിക ടീച്ചർ വാതിൽക്കൽ തന്നെ സ്വപ്നം കണ്ട് നിൽക്കുകയാണോ?”

രാജീവ് ഹേമാംബിക ടീച്ചറിന്‍റെ നില്പുകണ്ട് കളിയാക്കി ചോദിച്ചു. അത് കേട്ട് ഹേമാംബിക ഒന്നു വല്ലാതെയായി. എങ്കിലും പറഞ്ഞു.

“നന്ദൻമാഷിനെ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവന്നല്ലോ അല്ലേ? അതു നന്നായി.”

“അതെ… ഇദ്ദേഹം ഇനി കുറെ നാൾ നമ്മുടെ പരിചരണത്തിൽ ഇവിടെ ഉണ്ടാകും. ചിലപ്പോൾ ദീർഘകാലത്തേക്ക്. അല്ലെ സുമേഷ്.”

രാജീവിന്‍റെ ആ ചോദ്യം അർത്ഥഗർഭമായിരുന്നു. സുമേഷിനെ അയാൾ അതിനകം നല്ല വണ്ണം പഠിച്ചു കഴിഞ്ഞിരുന്നു. തന്‍റെ ജൂനിയറായി സ്ക്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ അയാൾക്ക് സുമേഷിനെ അറിയാം. മനുഷ്യപ്പറ്റു കുറഞ്ഞ ഏറെ സ്വാർത്ഥത മാത്രം കൈമുതലായുള്ള ഒരു വിദ്യാർത്ഥിയായിരുന്നു അയാൾ അന്നും. അയാളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരിക്കുമെന്നും ബുദ്ധിമാനായ രാജീവ് ഏതാണ്ടൊക്കെ ഊഹിച്ചിരുന്നു. എങ്കിലും ഒന്നും പ്രകടിപ്പിക്കാതെ രാജീവ് പറഞ്ഞു

“നമുക്ക് ബാക്കി ഫോർമാലിറ്റീസ് നോക്കിയാലോ സുമേഷ്. നന്ദൻമാഷിനെ ഹേമടീച്ചർ നോക്കിക്കോളും. അല്ലാ… മാഷ് വല്ലതും കഴിച്ചതാണോ?” രാജീവ് സുമേഷിനെ നോക്കി.

“ഇല്ല രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കാതെയാണ് ഞങ്ങൾ ഇറങ്ങിയത്.”

അതു കേട്ട് രാജീവ് തിരിഞ്ഞ് ഹേമാംബികയോടു പറഞ്ഞു. “എന്നാൽ ടീച്ചർ വേഗം അദ്ദേഹത്തിന് ബ്രേക്ഫാസ്റ്റ് കൊടുക്കു.”

വീണ്ടും രാജീവ് തിരിഞ്ഞ് സുമേഷിനോടു ചോദിച്ചു, “അദ്ദേഹത്തിന്‍റെ മരുന്നുകൾ കൊണ്ടുവന്നിട്ടുണ്ടോ?”

“ഉണ്ട്. കാറിലിരിക്കുകയാണ്. ഞാൻ പോയി എടുത്തു കൊണ്ടുവരാം.”

സുമേഷ് കാറിനടുത്തേക്ക് നടന്നു. അപ്പോൾ രാജീവ് ഹേമാംബിക ടീച്ചറിനോടു പറഞ്ഞു.

“കണ്ടോ ടീച്ചർ, സമയം പത്തുമണിയായിട്ടും അവർ അദ്ദേഹത്തിന് ബ്രേക്ഫാസ്റ്റ് നൽകിയിട്ടില്ല. ഇതിൽ നിന്നു തന്നെ അറിയാം സുഖമില്ലാത്ത ഈ മനുഷ്യനെ അയാളും ഭാര്യയും എങ്ങനെയാണ് നോക്കിയിരുന്നതെന്ന്.”

ഹേമാംബിക ടീച്ചർ അത് കേട്ട് സഹതാപത്തോടെ നന്ദൻമാഷിനെ നോക്കി. അപ്പോഴേക്കും സുമേഷ് ഒരു കവറിൽ മരുന്നും, നന്ദൻമാഷിന്‍റെ ഉടുപ്പുകൾ നിറച്ച ബാഗുമായെത്തി… ബാഗ് മേശപ്പുറത്തു വച്ച് അയാൾ പറഞ്ഞു.

“ഇതിൽ അച്ഛന്‍റെ ഡ്രസ്സുകളുണ്ട്. കവറിൽ മരുന്നുകളും.” എന്നിട്ടയാൾ രാജീവിനെ നോക്കി പറഞ്ഞു.

“എങ്കിൽ നമുക്ക് ഓഫീസ് റൂമിലേക്ക് പോകാം രാജീവ്. എന്തൊക്കെയാണ് ഫോർമാലിറ്റീസ് എന്നു പറഞ്ഞാൽ ഞാൻ ചെയ്യാം.”

“എന്നാൽ സാർ വരൂ. നമുക്ക് ഓഫീസ് റൂമിലേക്കു പോകാം..” രാജീവ് സുമേഷിനേയും കൂട്ടി ഓഫീസ് റൂമിലേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ ഹേമാംബിക പറഞ്ഞു.

“രാജീവ്… ഒരു മിനിട്ട്… ഞാൻ നന്ദൻമാഷിനുള്ള ആഹാരം എടുത്തുകൊണ്ടുവരാം. അതുവരെ രാജീവ് ഇവിടെ ഒന്ന് നില്ക്കുമോ?”

“ഓ.കെ… ടീച്ചർ പോയി ആഹാരം എടുത്തു കൊണ്ടുവന്നു കൊള്ളൂ. ഞാനും സുമേഷ് സാറും നന്ദൻമാഷിന്‍റെ അടുത്ത് അതുവരെ നിന്നു കൊള്ളാം.”

“വളരെ ഉപകാരം രാജീവ്.” അങ്ങനെ പറഞ്ഞ് ഹേമാംബിക ആഹാരം എടുക്കാനായി അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ ഉച്ചക്കുള്ള ആഹാരം പാകം ചെയ്യുന്ന തിരക്കിൽ നയന മുഴുകി നിന്നിരുന്നു. ഹേമാംബിക ഒരു പ്ലേറ്റിൽ പ്രാതൽ വിളമ്പുന്നതു കണ്ട് നയന ചോദിച്ചു.

“ആർക്കാ അമ്മേ… ഇതെല്ലാം എടുക്കുന്നത്… എല്ലാപേരും നേരത്തേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകഴിഞ്ഞതാണല്ലോ.”

അതു കേട്ട് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു. “ഇത് നന്ദൻമാഷിനുള്ളതാണ്.”

നയന അതു കേൾക്കേണ്ട താമസം “ഹായ്… നന്ദൻമാഷോ… നന്ദൻമാഷ് വന്നിട്ടുണ്ടോ? എന്നിട്ട് എവിടെ?” എന്ന് ആഹ്ളാദത്തോടെ ചോദിച്ചു.

“അദ്ദേഹം അകത്ത് മുറിയിലുണ്ട്. ഇതുവരെ അദ്ദേഹം ഒന്നും കഴിച്ചിട്ടില്ല. ഞാൻ ഈ ആഹാരം അദ്ദേഹത്തിന് വേഗം കൊണ്ടുപോയി കൊടുക്കട്ടെ.” എന്ന് പറഞ്ഞ് ധൃതിയിൽ ഒരു പ്ലേറ്റിൽ ഇഡ്ഡലിയും, ടംബ്ലറിൽ സാമ്പാറും ചമ്മന്തിയും മറ്റും എടുത്തു നടന്നു.

“അപ്പോൾ അമ്മയ്ക്കിന്നുത്സവമാണല്ലോ. ഈ കറി ഒന്നു പാകം ചെയ്ത് കഴിയട്ടെ. ഞാനും വരാം നന്ദൻമാഷിനെ കാണാൻ.” നയന ഒരുപാട് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. അവൾ നോക്കിയപ്പോൾ അകന്നു പോകുന്ന അമ്മയുടെ മുഖത്ത് ഈ പ്രായത്തിലും ചുമപ്പു പടരുന്നതും, കണ്ണുകളിൽ ആയിരം പൂത്തിരികൾ പൊട്ടി വിടരുന്നതും കണ്ടു.

അവൾ ഹേമാംബിക ടീച്ചറിൽ നിന്ന് നന്ദൻമാഷിനെപ്പറ്റി ഇതിനോടകം ധാരാളം കേട്ടുകഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് നന്ദൻമാഷ് ഹേമാംബിക ടീച്ചറിന്‍റെ ഹൃദയേശ്വരനായിരുന്നു എന്ന കാര്യവും അവൾക്കറിയാമായിരുന്നു. മറ്റാരേയുംകാൾ നന്നായി ഹേമാംബിക ടീച്ചറിനെ അറിഞ്ഞിരുന്ന നയന അതുകൊണ്ടു തന്നെ ഏറെ സന്തോഷിച്ചു. തന്‍റെ അമ്മക്ക് ഇതിൽപ്പരം സന്തോഷം വേറെയുണ്ടാവുകയില്ലെന്ന ധാരണയിൽ അവൾ സ്വയം മറന്നു.

അടുക്കളയിൽ നിന്നും തിരിച്ചെത്തിയ ഹേമാംബികടീച്ചർ പ്ലേറ്റ് മേശപ്പുറത്ത് വച്ച് രാജീവിനോടു പറഞ്ഞു.

“ഇനി നിങ്ങൾ പൊക്കോളു. ഞാൻ നന്ദൻമാഷിന് ഈ ആഹാരം എടുത്തു കൊടുത്തു കൊള്ളാം.”

“ശരി ടീച്ചർ” രാജീവും സുമേഷും നടന്നുനീങ്ങിയപ്പോൾ, ഹേമാംബിക ശാന്തനായി കണ്ണടച്ചു തളർന്നു കിടക്കുന്ന നന്ദൻമാഷിനെ നോക്കി. അവർ അദ്ദേഹത്തിന്‍റെ അടുത്ത് ഇരുന്നു. നരകയറിയ ശ്മശ്രുക്കൾ നിറഞ്ഞ ആ മുഖത്ത് പഴയ നന്ദൻമാഷിനെ സങ്കല്പിക്കാൻ അവർ ശ്രമിച്ചു നോക്കി. അതീവസുന്ദരനായ ആ നന്ദൻമാഷിന്‍റെ രൂപത്തിന് ഇന്നത്തെ വൃദ്ധന്‍റെ രൂപവുമായി അല്പം പോലും സാമ്യതയിലെന്ന ദുഃഖസത്യം അവർ തിരിച്ചറിഞ്ഞു. ആ നന്ദൻമാഷിന്‍റെ ഒരു പേക്കോലം മാത്രമാണ് ഇന്ന് താൻ മുന്നിൽ കാണുന്നത്. ആ കാലങ്ങൾ മനസ്സിലേക്കോടിയെത്തിയപ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു. പെട്ടെന്ന് കണ്ണുകൾ തുടച്ച് അവർ നന്ദൻമാഷിനെ തൊട്ടു വിളിച്ചു

“മാഷെ… ഒന്നെണീറ്റേ… നമുക്കീ ഭക്ഷണം കഴിക്കാം.”

നന്ദൻമാഷ് പെട്ടെന്ന് ഞെട്ടിയുണർന്ന് ചുറ്റും പകപ്പോടെ നോക്കി. മുന്നിലിരിക്കുന്ന ഹേമാംബികയെ തുറിച്ചു നോക്കി.എന്നിട്ട് പേടിയോടെ പറഞ്ഞു.

“എന്നെ… തല്ലല്ലേ…” ഹേമാംബിക ആ വാക്കുകൾ കേട്ടത് ഏറെ ഹൃദയവേദനയോടെയാണ്.അപ്പോൾ ആരോ അദ്ദേഹത്തെ ഉപദ്രവിക്കാൻ ശ്രമിച്ചിരിക്കുന്നു. അതൊരു പക്ഷെ സുമേഷായിരിക്കും. അയാൾ അതിനും മടിക്കുകയില്ല. ഹേമാംബിക വിചാരിച്ചു. പെട്ടെന്ന് മുഖത്ത് പുഞ്ചിരി വരുത്തി ഹേമാംബിക പറഞ്ഞു.

“മാഷ് എന്നെ ഓർക്കുന്നില്ലെ? ഞാൻ സൗദാമിനിയാണ്… മാഷിന്‍റെ ഭാര്യ…”

അന്നൊരിക്കൽ ഇവിടെ എത്തിയ നന്ദൻമാഷ് തന്നെ സൗദാമിനിയായി കണ്ട കാര്യം ഓർമ്മിച്ചാണ് ഹേമാംബിക അത് പറഞ്ഞത്.

“സൗ… ദാമിനി… സൗ… ദാ… മിനി..” നന്ദൻമാഷ് ആ വാക്കുകൾ പലവുരു ഉരുവിട്ടു, എന്തോ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നതു പോലെ ഇരുന്നു. അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ വായിലേക്ക് ചമ്മന്തിയിൽ മുക്കിയ ഇഡ്ഡലിക്കഷ്ണം വച്ചു കൊടുക്കാൻ ശ്രമിച്ചു. അപ്പോൾ നന്ദൻമാഷ് “ഉം… ഉം..” എന്ന് പറഞ്ഞ് പ്രതിഷേധിച്ചു കൊണ്ട് അത് തട്ടിക്കളഞ്ഞു. എന്നിട്ട് വായടച്ചുപൂട്ടി ഇരുന്നു.

അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ കൈകളിൽ മെല്ലെ തഴുകി പറഞ്ഞു.

“അതെ മാഷെ… ഞാൻ മാഷിന്‍റെ സൗദാമിനി തന്നെയാണ്. മാഷിന്‍റെ മിനി..”

പെട്ടെന്ന് എന്തോ മനസ്സിൽ പതിഞ്ഞതുപോലെ മാഷ് ശാന്തനായി. അപ്പോൾ ഹേമാംബിക അദ്ദേഹത്തെ പിടിച്ച് എണീപ്പിച്ച് തലയിണയിൽ ചാരി ഇരുത്തി. എന്നിട്ട് പ്ലേറ്റിൽ നിന്ന് ഇഡ്ഡലി എടുത്ത് ഓരോ കഷ്ണം ചമ്മന്തിയിൽ മുക്കി മാഷിന്‍റെ വായിൽ വച്ചു കൊടുത്തു. അപ്പോൾ മാഷ് ശാന്തനായ ഒരു മാൻകുട്ടിയെ പോലെ തോന്നി.

താൻ സ്വയം സൗദാമിനിയായി മാറുകയാണെന്ന് ഹേമാംബികയ്ക്ക് തോന്നി. അവർ ചിരിച്ചുകൊണ്ട് മാഷിനോട് പറയാൻ തുടങ്ങി.

“മാഷിന് ഓർമ്മയുണ്ടോ എന്നറിയില്ല. പണ്ടിതു പോലെ മാഷിന് പനി വന്നപ്പോൾ ഞാൻ മാഷിന് നാരങ്ങാ നീരൊഴിച്ച കഞ്ഞി കോരി തന്നത്. അന്ന് കയ്ക്കുന്നു എന്ന് പറഞ്ഞ് മാഷ് ആ കഞ്ഞി മുഴുവൻ തുപ്പിക്കളഞ്ഞു… പിന്നെ അന്നെല്ലാം മരുന്നു കഴിക്കാൻ മാഷിന് എന്തു മടിയായിരുന്നു. എന്നാലും ഞാൻ തന്നാൽ മാഷ് കണ്ണുമടച്ച് അതു കഴിക്കും.”

ഇങ്ങനെ സൗദാമിനിയായി സ്വയം സങ്കല്പിച്ച് ഹേമാംബിക ആ പഴയ കാലങ്ങളിലൂടെ മാഷിനെ നടത്തിക്കൊണ്ടു പോകാൻ തുനിഞ്ഞു. മാഷിന് ഹേമാംബിക പറയുന്നത് മുഴുവൻ മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ തലയിൽ കയറുന്നുണ്ടായിരുന്നു. താൻ പറയുന്നത് വെറും കെട്ടുകഥകളാണെന്ന ചിന്ത ഹേമാംബികയ്ക്കും ഉണ്ടായിരുന്നില്ല. ഒരു പക്ഷെ സൗദാമിനിയുടെ ആത്മാവ് ഹേമാംബികയിൽ ആവേശിച്ചതാണോ എന്ന് കാഴ്ച്ചക്കാർക്ക് തോന്നും വിധം ആയിരുന്നു അവരുടെ പെരുമാറ്റം…

സൗദാമിനിയുടെ മാസ്മരിക ശക്തിയിൽ മയങ്ങിയെന്നവണ്ണം നന്ദൻമാഷ് ആഹാരം മുഴുവൻ കഴിച്ചു തീർത്തു. അപ്പോൾ വാതിൽക്കൽ നയനയെത്തി ആ കാഴ്ച കണ്ടു. നന്ദൻമാഷിനെ ഒരു കൊച്ചു കുഞ്ഞിനെ എന്ന വണ്ണം തഴുകിക്കൊണ്ട് ഹേമാംബിക അദ്ദേഹത്തിന്‍റെ വായിലേക്ക് ആഹാരം വച്ചു കൊടുക്കുന്നു. അവൾ കൗതുകപൂർവ്വം വാതിൽക്കൽ അല്പനേരം അത് നോക്കി നിന്നു. എന്നിട്ട് നടന്ന് ഹേമാംബികയുടെ സമീപമെത്തി.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

മൊബൈൽ ഫോണിൽ സന്ദേശം കിട്ടിയെന്നറിയിക്കുന്ന ശബ്ദം. രവി മോനോൻ ആകാംഷയോടെ നോക്കി. അതവളാണ്… റിയ… റിയ അഗർവാൾ. സുന്ദരിയായ ആ പെൺകുട്ടിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു.

ഹായ്, ഹൗ ആ യു എന്ന സന്ദേശം… രവി പുഞ്ചിരിയോടെ മറുപടി സന്ദേശമയച്ചു. അയാം ഫൈൻ, ഹൗ ആർ യു?

അയാം ഓകെ. സീ യു ലേറ്റർ എന്ന് റിയയുടെ മറുപടി സന്ദേശം.

തികച്ചും ആകസ്മികമായിട്ടായിരുന്നു അവളെ പരിചയപ്പെട്ടത്. ഒരു വാടകവീട്ടീലാണ് രവി മേനോനും കുടുംബവും കഴിയുന്നത്. മധ്യവയസ്കയായ ഭാര്യ ഗായത്രി മേനോനും കൗമാരപ്രായത്തിലെത്തിയ മകൾ പ്രീതി രവി മേനോനുമടങ്ങുന്ന കൊച്ചുകുടുംബം. വാടകവീട്ടിൽ പല ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വെള്ളത്തിന്‍റെ പ്രശ്നം, ഇടയ്ക്കിടെയുള്ള പവർകട്ട് ഇതെല്ലാം കോളനിയിൽ പൊതുവായുള്ള പ്രശ്നങ്ങൾ തന്നെ. പക്ഷേ, ആ വീട്ടിൽ ബാത്ത് അറ്റാച്ഡ് ആയ ഒരു റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിഥികളും ബന്ധുക്കളും വീട്ടിൽ വരുമ്പോൾ അസൗകര്യം തോന്നിയിരുന്നു. പിന്നെ മഴ പെയ്യുമ്പോൾ മിക്ക മുറികളിലും വെള്ളം ചോർന്നൊലിക്കും. എല്ലാംകൊണ്ടും അവർക്ക് മടുത്തു. ഒരു ചെറിയ ഫ്ലാറ്റ് സ്വന്തമായി വാങ്ങിയാലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കുറേയായി. പറ്റിയ ഒരു ഫ്ലാറ്റ് ഇതേവരെ ഒത്തുകിട്ടിയുമില്ല. പെട്ടെന്നാണ് സുഹൃത്ത് മോഹൻ നായർ ഫോൺ ചെയ്തു പറഞ്ഞത് അടുത്തുതന്നെയുള്ള കോളനിയിലെ ഒരു ഫ്ലാറ്റ് വിൽപനയ്ക്കുണ്ടെന്ന കാര്യം. ഒന്ന് പോയി നോക്കിയാൽ തരക്കേടില്ല എന്ന് മേനോന് തോന്നി. അങ്ങനെയാണ് അയാൾ ഫ്ലാറ്റിലെത്തിയതും റിയ എന്ന പെൺകുട്ടിയെ കണ്ടുമുട്ടിയതും.

ആ കൂടിക്കാഴ്ച അയാൾ ഒരു കോരിത്തരിപ്പോടെ ഓർത്തുപോയി. റിയ… അവൾ സുന്ദരിയായിരുന്നു. ഷാംപൂ തേച്ച സിൽക്കുപോലെയുള്ള മുടി കഴുത്തറ്റം മുറിച്ചിട്ടിരിക്കുന്നു. വെളുത്ത് മെലിഞ്ഞ അവളുടെ ശരീരത്തിനോടൊട്ടിച്ചേർന്ന് കുടക്കുന്ന ടീ ഷർട്ടും ജീൻസും സുന്ദരമായ ആ മുഖത്തിന് ചേർന്ന മേക്കപ്പുകൊണ്ട് കുറച്ചുകൂടി ഭംഗി തോന്നിച്ചു. നീണ്ടിടതൂർന്ന കൺപീലികളിൽ മസ്കാരയും തുടുത്ത കവിളുകളിൽ ഫൗണ്ടേഷനും ചുണ്ടുകളിൽ ഇളംറോസു നിറമുള്ള ലിപ്സ്റ്റിക്കും കൈ നഖങ്ങളിൽ സ്വർണ്ണ നിറമുള്ള നെയിൽപോളിഷും. അയാൾ അവളെ അടിമുടി വീക്ഷിച്ചു.

“ഹായ്, അയാം റിയ.” എന്നു പറഞ്ഞുകൊണ്ട് അവൾ ഹസ്തദാനം ചെയ്തപ്പോൾ അജ്ഞാതമായ ഏതോ വികാരം അയാളെ കൊൾമയിർ കൊള്ളിച്ചു.

“പ്ലീസ് സിറ്റ് ഡൗൺ” എന്ന് പറഞ്ഞ് അയാളെ സോഫയിലിരുത്തിയ ശേഷം അവളകത്തുപോയി തണുത്ത ജ്യൂസും ബിസ്കറ്റുമായി തിരിച്ചെത്തി. ഇത്ര മോഡേണായിട്ടും അവൾ അതിഥ്യമര്യാദ മറക്കാതിരുന്നതിൽ മേനോന് അത്ഭുതം തോന്നി.

“മി. രവി മേനോൻ നിങ്ങളെന്‍റെ ഫ്ലാറ്റ് നോക്കാൻ വരുന്നതായി മി. മോഹൻ പറഞ്ഞിരുന്നു. ബൈ ദ ബൈ, എന്‍റെ അച്ഛൻ മി. രാം അഗർവാൾ വിദേശത്താണ്. ഞാനും പഠിച്ചതും വളർന്നതും വിദേശത്താണ്. പക്ഷേ, ഇന്ത്യൻ സംസ്കാരം എന്നെ പഠിപ്പിക്കാൻ എന്‍റെ അച്ഛനമ്മമാർ മറന്നില്ല. എംബിഎ ചെയ്യുമ്പോൾ ഇവിടെ ഞങ്ങളുടെ സ്വന്തം കമ്പനി നോക്കി നടത്താമെന്ന് കരുതി പൂനെയിലേക്ക് തിരിച്ചു വന്നു. ഞങ്ങളിവിടെ ഒരു വീട് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഫ്ലാറ്റ് വിൽക്കാമെന്ന് കരുതി.”

അവൾ സ്ഫുടമായി സംസാരിക്കുന്നത് മേനോൻ താൽപര്യത്തോടെ കേട്ടിരുന്നു.

“വരൂ, ഫ്ലാറ്റ് കാണണ്ടേ?” എന്നു പറഞ്ഞ് അവളെഴുന്നേറ്റപ്പോൾ മേനോൻ അവളെ അനുഗമിച്ചു. ഫ്ലാറ്റ് കണ്ടതിനശേഷം അവർ തിരിച്ചുവന്ന് സിറ്റിംഗ് റൂമിലിരുന്നു.

“യു നോ? മി. മേനോൻ, എനിക്കിത്തരം ഫ്ലാറ്റ് കച്ചവടമൊന്നും പരിചയമില്ല. ഇതിന് ഏകദേശം നാൽപത് ലക്ഷമാണ് ഞാൻ വിലയിട്ടിരിക്കുന്നത്. താൽപര്യമുണ്ടെങ്കിൽ നമുക്കാലോചിക്കാം.” റിയ പറഞ്ഞു.

“ശരി. താങ്ക്സ് റിയാ. ഞാനെന്‍റെ കുടുംബവുമായി ഒന്നാലോചിക്കട്ടെ. എന്നിട്ട് പറായം.”

“ബൈ ബൈ മി. മേനോൻ” എന്നു പറഞ്ഞ് യാത്രയാക്കുമ്പോൾ അവളുടെ മനോഹരമായ പുഞ്ചിരി അയാളുടെ ഹൃദയം കീഴടക്കിയിരുന്നു.

പിറ്റേദിവസമാണ് അവളുടെ മൊബൈലിൽ നിന്നും ഒരു സന്ദേശമെത്തിയത്. അയാൾക്ക് അവളെ വീണ്ടും കാണാൻ ആഗ്രഹം തോന്നി.

“നമുക്കിന്ന് പരസ്പരം കാണാൻ കഴിയുമോ?” എന്ന് മേനോൻ റിയയ്ക്ക് സന്ദേശമയച്ചു.

“നോ സോറി. ഇന്ന് ഞാനൽപ്പം തിരക്കിലാണ് ഒരു കോൺഫറൻസും ഉണ്ട് നാളെയായലോ?” എന്ന് അവളുടെ മറുപടി സന്ദേശം.

“ശരി” എന്ന് മേനോൻ മറുപടി അയച്ചു.

“നാൽപത് ലക്ഷം വിലമതിക്കുന്ന ആ ഫ്ലാറ്റ് എനിക്കൊന്നു കണ്ടാൽ തരക്കേടില്ല.” എന്ന് ഭാര്യ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ മേനോൻ അടുത്ത ദിവസം തന്നെ ഭാര്യയേയും കൂട്ടി റിയയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് ഇഷ്ടപ്പെട്ടുവെങ്കിലും വില വളരെ കൂടുതലാണെന്നായിരുന്നു ഗായത്രിയുടെ അഭിപ്രായം. റിയയോട് അത് സൂചിപ്പിച്ചപ്പോൾ അവൾ ചിരിച്ചു.

“നോക്കൂ, മി. മേനോൻ, ഞാൻ പറഞ്ഞില്ലേ എനിക്കീ കച്ചവടത്തിലൊന്നും പരിചയമില്ല. പക്ഷേ, ഫ്ലാറ്റിന് തീർച്ചയായും നൽപതു ലക്ഷം കിട്ടുമെന്നാണ് എന്‍റെ അഭിപ്രായം. നിങ്ങൾക്ക് ഇത് വാങ്ങാൻ താൽപര്യമുണ്ടെങ്കിൽ ഞാൻ അച്ഛനുമായി ഒന്ന് സംസാരിക്കട്ടെ. അതിനുശേഷം നമുക്ക് തീരുമാനിക്കാമല്ലോ.”

“രവിയേട്ടാ, ആ പെണ്ണ് തരക്കേടില്ലല്ലോ. കച്ചവടമറിയില്ല എന്നു പറയുന്നുണ്ടെങ്കിലും അവളിതിന് നാൽപതു തന്നെ വാങ്ങും. അതിനുള്ള സാമർത്ഥ്യമുണ്ടവൾക്ക്. നമുക്കേതായാലും ഈ ഫ്ലാറ്റു വേണ്ട. ഇത്രയധികം പൈസ എവിടുന്നുണ്ടാക്കും. ഇനി ലോണെടുത്തും മറ്റും പൈസയൊപ്പിച്ച് വാങ്ങാൻ മാത്രം എന്താണീ ഫ്ലാറ്റിലുള്ളത്? ആകെ രണ്ട് മുറിയല്ലേയുള്ളൂ. ഇതിന് ഇരുപത് ലക്ഷം തന്നെ കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നത്.” റിയ ചായയെടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ ഗായത്രി ഭർത്താവിനോട് അടക്കം പറഞ്ഞു.

“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ? നിനക്കെന്താ ഇതിനെപ്പറ്റി അറിയുക? ഇതൊക്കെ കച്ചവടത്തിന്‍റെ ഓരോ രീതികളല്ലേ? ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ. അവൾ ഇനിയും വില കുറയ്ക്കും, നീ നോക്കിക്കോ…” മേനോൻ ഭാര്യയോട് മന്ത്രിച്ചു.

റിയ ചായയും പലഹാരങ്ങളുമായെത്തി. ചായ കുടിക്കുമ്പോൾ അവൾ സ്വന്തം കമ്പനിയെക്കുറിച്ചും വിദേശജീവിതത്തെക്കിറുച്ചുമെല്ലാം നിർത്താതെ സംസാരിച്ചു. റിയയുടെ മുഖത്തു നോക്കി സംസാരം കേട്ടിരുന്ന മേനോന്‍റെ കണ്ണുകളിൽ തെളിഞ്ഞു കണ്ട താൽപര്യവും ആരാധനയും ഗായത്രിയും ശ്രദ്ധിച്ചു. അതിലെന്തോ അപാകതയുണ്ടല്ലോ എന്ന് അവൾക്ക് തോന്നി. ചായ കുടിച്ച ശേഷം അവർ യാത്ര പറഞ്ഞിറങ്ങി.

“നോക്കൂ രവിയേട്ടാ, ഇനി ഇതിൽ ആലോചിക്കാനൊന്നുമില്ല കേട്ടോ. നമുക്ക് ഫ്ലാറ്റ് വേണ്ട. അത്ര തന്നെ.” കാറിൽ വെച്ച് ഗായത്രി പറഞ്ഞു.

“ഗായത്രി, നീ എന്നെ അനാവശ്യമായി ദേഷ്യം പിടിപ്പിക്കണ്ട. ഏതു സമയവും വെറുതെ വിഡ്ഢിത്തരങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. എനിക്കറിയാം എന്തു ചെയ്യണമെന്ന്. എനിക്ക് നിന്‍റെ വക അഭിപ്രായമൊന്നും ആവശ്യമില്ല.” മേനോൻ ദേഷ്യപ്പെട്ട് പറഞ്ഞപ്പോൾ ഗായത്രി മൗനം പാലിച്ചു.

മൗനം അവർക്കിടയിൽ ഒരു മറയായിത്തീർന്നപ്പോൾ അറിയാതെ വീണ്ടും അയാൾ ഓർത്തത് റിയയെക്കുറിച്ചായിരുന്നു. വളരെ തന്‍റേടവും സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള ആ യുവതി എത്ര സൗമ്യമായിട്ടാണ് സംസാരിക്കുന്നത്. അവളുടെ സംസാരത്തിന്‍റെ ഒഴുക്ക് കേട്ടിരിക്കാൻ നല്ല രസമാണ്. ഈ ഗായത്രിയാണെങ്കിൽ എന്തെങ്കിലും നിസാര കര്യവുമായെത്തി തന്നെ അനാവശ്യമായി ശുണ്ഠി പിടിപ്പിച്ചുകൊണ്ടിരിക്കും.

അയാൾ ഓർത്തു, നാട്ടിൻ പുറത്ത് ജനിച്ചുവളർന്ന ഇവൾക്ക് പരിഷ്കാരമോ നല്ല പെരുമാറ്റമോ എവിടുന്നറിയാൻ? ഒന്നു നന്നായി വസ്ത്രധാരണം ചെയ്യാനോ സുഹൃത്തുക്കളോട് ഭംഗിയായി സംസാരിക്കാനോ ഒന്നും ഗായത്രിക്ക് കഴിയില്ല. എന്‍റെ കഷ്ടകാലമാണ് ഇങ്ങനെയൊരു സ്ത്രീയുടെ കൂടെ ജീവിതം കഴിക്കേണ്ടി വരുന്നത് എന്നു പോലും ആ നിമിഷത്തിൽ മേനോന് തോന്നിത്തുടങ്ങി.

നാളെ അച്ഛനുമായി കൂടിയാലോചിച്ച് അവൾ വിളിക്കും. അപ്പോൾ തീർച്ചയായും പരസ്പരം കാണാമല്ലോ എന്ന് ഓർത്തുകൊണ്ട് അയാൾ മന്ദഹസിച്ചു.

“ഹായ് മി. മേനോൻ ഗുഡ്മോണിംഗ്.” പിറ്റേന്ന് രാവിലെ അവളുടെ മധുര ശബ്ദം ഫോണിലൂടെ ഒഴുകിയെത്തിയപ്പോൾ മേനോൻ സന്തോഷം കൊണ്ട് മതിമറന്നു.

“ഹലോ റിയ, നമുക്കിന്ന് കാണണ്ടേ ഫ്ലാറ്റിന്‍റെ കാര്യം സംസാരിക്കാൻ?” എന്നയാൾ ചോദിച്ചു.

“അതേ, അതുപറയാനാണ് ഞാൻ വിളിച്ചത്. തീർച്ചയായും കാണണം. ഫ്ലാറ്റിൽ പെച്ച് വേണ്ട. നമുക്കൊരുമിച്ച് ഒരു കാപ്പി കുടിച്ചാലോ? വേഗം ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിലേക്ക് വരൂ… ഞാനിവിടെ നിങ്ങളെ കാത്തിരിക്കുകയാണ്.” മണി കിലുങ്ങുന്നതു പോലെയുള്ള ചിരി.

ഒരു സ്വപ്നം സാക്ഷാത്കരിച്ചതു പോലെയാണ് മേനോന് തോന്നിയത്. നീലനിറമുള്ള ഷർട്ടും ബ്രൗൺനിറത്തിലുള്ള പാന്‍റും ധരിക്കാനായി തെരഞ്ഞെടുത്തപ്പോൾ ആ ഡ്രസ്സിട്ടു കാണാൻ നല്ല ഭംഗിയാണെന്ന് ഭാര്യ പറഞ്ഞതോർത്തു. അയാൾ വേഗം റെസ്റ്റോറന്‍റിലെത്തിച്ചേർന്നു.

“ഹലോ റിയ, വാട്ട് എ പ്ലസന്‍റ് സർപ്പൈസ്.” എന്ന് പറഞ്ഞുകൊണ്ട് ഹസ്തദാനം ചെയ്ത്പ്പോൾ എന്തിനോ വീണ്ടും അയാളുടെ മനസ്സിൽ കുളിർമയുടെ അലയിളകി.

“ഞാൻ അച്ഛനുമായി സംസാരിച്ചു. 39 ലക്ഷത്തിലധികം കുറയ്ക്കാൻ പറ്റില്ലത്രേ. എനിക്ക് എന്‍റെ ഫ്ലാറ്റ് മി. മേനോന് തരണമെന്നുണ്ട്. എങ്ങനെയെങ്കിലും 39 ലക്ഷം ഉണ്ടാക്കിക്കൂടേ?” എന്ന് റിയ പറഞ്ഞപ്പോൾ അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്ന മേനോൻ “ഓകെ റിയ. ഞാൻ നാളെ വിവരം പറയാം.” കാപ്പി കുടിച്ച ശേഷം ഇരുവരും യാത്ര പറഞ്ഞ് പരിഞ്ഞു.

അന്നു രാത്രി മേനോന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഭാര്യ അടുത്ത് കിടന്നുറങ്ങുമ്പോഴും അയാൾ റിയയെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു. മനോഹരമായ ആ കണ്ണുകളും ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരിയും മൃദുലമായ കൈവിരലുകളും…

തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് മേനോൻ ചിന്തിച്ചു. ആ പെൺകുട്ടിക്ക് ഇത്രത്തോളം ആകർഷണീയത തോന്നുന്നതെന്താണ്. അവളുടെ വ്യക്തിത്വത്തിന് ഒരു കാന്തികശക്തിയുണ്ട്. താൻ വീണ്ടും വീണ്ടും അവളോട് അടുത്തുപോകുന്നു എന്ന് അയാൾക്ക് തോന്നി. ഒന്ന് വേഗം നാളെയായെങ്കിൽ റിയയെക്കണ്ട് തന്‍റെ മാനസികാവസ്ഥ പറയണം എന്ന് തീരുമാനിച്ചുകൊണ്ട് അയാൾ കിടന്നുറങ്ങാൻ ശ്രമിച്ചു. തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയുടെ കൈകൾ മെല്ലെ എടുത്തുമാറ്റി, റിയയെന്ന യുവതി സ്വപ്നത്തിൽ കടന്നു വന്നെങ്കിൽ എന്നാഗ്രഹിച്ചുകൊണ്ട് അയാൾ കണ്ണടച്ചു. രാവിലെ പതിവിലും നേരത്തെയുണർന്നു.

റിയ ആർ യു ഫ്രീ? എന്ന് സന്ദേശമയച്ചു.

“ഒകെ, മി. മേനോൻ നമുക്ക് പത്തുമണിക്ക് കാണാം. നമ്മുടെ ക്രേസി ബൈറ്റിൽ തന്നെ.” എന്ന് അവളുടെ മറുപടി സന്ദേശം മൊബൈലിൽ തെളിഞ്ഞപ്പോൾ മേനോന് ആഹ്ലാദംകൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്. പ്രണയപരവശനായ ഒരു കാമുകനെപ്പോലെ അയാളുടെ ഹൃദയം അദ്രുതം മിടിച്ചു.

“രവിയേട്ടാ, ആ ഫ്ലാറ്റ് വേണ്ടെന്ന് അവളോട് പറഞ്ഞില്ല?” ഭാര്യയുടെ ചോദ്യം അയാൾക്ക് പരിസരബോധം തിരിച്ചുനൽകി.

“ഇല്ല… ഞാൻ പറയാം… അല്ലെങ്കിൽ ഒന്നുകൂടി അവളോട് പറഞ്ഞുനോക്കട്ടെ.. വീണ്ടും വില കുറയ്ക്കുകയാണെങ്കിലോ?” എന്ന് യാന്ത്രികമായി പറഞ്ഞുകൊണ്ട് ഒരുങ്ങാൻ തുടങ്ങി.

“മതി കേട്ടോ, ഇനിയാ ഫ്ലാറ്റിനെപറ്റി നമുക്ക് ചിന്തക്കണ്ട. അവളതിന്‍റെ വില കുറയ്ക്കാനൊന്നും പോകുന്നില്ല. നമുക്ക് ഇത്രയധികം പൈസ ഉണ്ടാക്കാനും കഴിയില്ല. വില കുറഞ്ഞ ഏതെങ്കിലും ഫ്ലാറ്റ് നമുക്ക് കിട്ടാതിരിക്കില്ല. അല്ല, ഞാനാലോചിക്യാ, ഇതെന്താ രവിയേട്ടന് ആ ഫ്ലാറ്റിനോട് ഇത്ര താൽപര്യം?” ഗായത്രി ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നോക്കാതെ “ഞാനിപ്പോൾ വരാം.” എന്നു പറഞ്ഞുകൊണ്ട് മേനോൻ പുറത്തിറങ്ങി.

“ഞാനും വരട്ടേ, എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്.” എന്ന് ഭാര്യ വിളിച്ചു പറയുന്നത് തീരെ ശ്രദ്ധിക്കാതെ വേഗം നടന്ന് കാറെടുക്കുമ്പോൾ മേനോന് റിയയെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്ന ആഗ്രഹം.

ക്രേസി ബൈറ്റിലെ കസേരയിൽ തന്നെ കാത്തിരിക്കുന്ന, ഇളം ചുവപ്പുനിറമുള്ള ബ്ലൗസും സ്വർണ്ണക്കസവുള്ള സാരിയും ധരിച്ച റിയ എന്ന യുവതിക്ക് അഗ്നി ജ്വാലയുടെ സൗന്ദര്യമുണ്ടെന്ന് മേനോനു തോന്നി. തീ നാളത്തിലേക്ക് ആകർഷിക്കപ്പെട്ട് വെന്തെരിയുന്ന ഈയാംപാറ്റയെപ്പോലെയാണ് തനെന്ന് അയാൾ ചിന്തിച്ചു. ഈ മാസ്മരിക സൗന്ദര്യത്തിൽ വെന്തെരിയുവാനും താൻ തയ്യാറാണെന്ന് അയാൾ തമാശയോടെ ഓർത്തു.

ഒരു പുഞ്ചിരിയോടെ അവൾ അഭിവാദ്യം ചെയ്തപ്പോൾ അയാൾ പ്രത്യഭിവാദ്യം ചെയ്തു. അവൾക്കു മുമ്പിലിരുന്നു.

“ഐസ്ക്രീം കഴിക്കുമല്ലോ?” എന്നു ചോദിച്ചു. അവൾ ചിരിച്ചുകൊണ്ട് ശരിയെന്നു സമ്മതിച്ചു. ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ…

“എന്തു തീരുമാനിച്ചു മി. മേനോൻ?” എന്ന് റിയ ചോദിച്ചു.

“ഓ, എന്തു തീരുമാനിക്കാൻ.. ഞാനെപ്പോഴെ നിന്‍റെ ആരാധകനായിത്തീർന്നു.” എന്ന് മനസ്സിൽ പറഞ്ഞു.

“റിയ, ആ ഫ്ലാറ്റിന് 39 ലക്ഷം വളരെ കൂടുതലാണെന്നാണ് എന്‍റേയും ഭാര്യയുടേയും അഭിപ്രായം. അത് എങ്ങനെയെങ്കിലും 25 ലക്ഷമാക്കി കുറച്ചു കൂടേ?” മേനോൻ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ റിയയുടെ മുഖത്തെ മന്ദഹാസം മാഞ്ഞു.

അവൾ ഗൗരവത്തോടെ പറഞ്ഞു, “നോക്കൂ മി. മേനോൻ എനിക്ക് അത്രയധികം കുറയ്ക്കാൻ കഴിയില്ല. ഞാൻ 40 ലക്ഷം പറഞ്ഞല്ലോ. നിങ്ങളുടെ അഭ്യർത്ഥനകൊണ്ട് അച്ഛൻ 39 ലക്ഷത്തിന് സമ്മതിക്കുകയും ചെയ്തു. എനിക്ക് എന്തായാലും 39 ലക്ഷം തന്നെ കിട്ടണം.”

“റിയ, നാം തമ്മിലുള്ള ബന്ധമോർത്ത് നീയത് 25 ലക്ഷമാക്കാൻ അച്ഛനോട് പറഞ്ഞു കൂടേ?” എന്ന് പറഞ്ഞുകൊണ്ട് മേനോൻ അവളുടെ കരം ഗ്രഹിച്ചു. “ബന്ധമോ?” അവൾ പൊട്ടിത്തെറിച്ചുകൊണ്ട് കൈ പിൻവലിച്ചു.

“നിങ്ങളെന്താണ് മിസ്റ്റർ കരുതിയത്? നമ്മൾ തമ്മിലെന്തു ബന്ധം? ഞാൻ നിങ്ങളോട് പറഞ്ഞിരുന്നോ നമ്മൾ അടുപ്പത്തിലാണെന്ന്? ഞാൻ നിങ്ങളോട് പ്രേമമാണെന്ന് എപ്പോഴെങ്കിലും സൂചിപ്പിച്ചിരുന്നോ? പിന്നെ എന്തിനാണങ്ങനെ തോന്നിയത്? എനിക്കൊന്നുമറിയില്ല. എനിക്ക് എന്‍റെ ഫ്ലാറ്റിന് 39 ലക്ഷം തന്നെ വേണം. അതുതരാൻ നിങ്ങൾക്ക് കഴിവില്ലെങ്കിൽ ജസ്റ്റ് ഫോർഗെറ്റ് ഇറ്റ്. ഞാൻ പോകുന്നു. വേറെ വിൽപ്പനക്കാരെ അന്വേഷിച്ചോളൂ. ഇനി നാം തമ്മിൽ കാണണമെന്നില്ല.”

അവൾ ഇറങ്ങിപ്പോയി. ഒന്ന് യാത്ര പോലും പറയാതെ അവൾ നടന്നു നീങ്ങുന്നത് കണ്ട് മേനോൻ തരിച്ചിരുന്നു. എന്നാലും അവളിങ്ങനെ പെരുമാറിയതെന്താണ്? എന്നോടിങ്ങനെ ചെയ്യാൻ അവൾക്കെങ്ങനെ കഴിഞ്ഞു? ഓർത്തപ്പോൾ മേനോന് സങ്കടവും അരിശവും തോന്നി.

“അച്ഛനറിയുമോ ഇന്നെനിക്ക് ക്വിസ് കോമ്പറ്റീഷനിൽ ഫസ്റ്റ്പ്രൈസ് കിട്ടി. നമുക്കൊന്നാഘോഷിക്കണ്ടേ? അച്ഛാ നമുക്കിന്ന് പുറത്തുപോയി ഭക്ഷണം കഴിക്കാം.” മകൾ സന്തോഷത്തോടെ പറയുന്നത് മേനോൻ കേട്ടു.

“അമ്മേ വേഗം റെഡിയായിക്കൊള്ളൂ. നമുക്ക് ക്രേസി ബൈറ്റ് എന്ന റെസ്റ്റോറന്‍റിലാണ് ഇന്ന് ലഞ്ച്. അച്ഛൻ റെഡിയാണല്ലോ. അമ്മയും കൂടി റെഡിയായി എത്തിയാൽ നമുക്കിപ്പോൾത്തന്നെ ഇറങ്ങാം അല്ലേ അച്ഛാ?”

മേനോൻ ഞെട്ടിപ്പോയി, “പ്രീതി, നിനക്കെന്താ ഭ്രാന്തുണ്ടോ? ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിൽ പോകാൻ? എനിക്കവിടെ പോകാനിഷ്ടമില്ല. ഞാൻ വരുന്നില്ല.” അയാൾ പൊട്ടിത്തെറിച്ചു. മേനോന്‍റെ അപ്രതീക്ഷിതമായ പ്രതികരണം കണ്ട് അമ്മയും മകളും അത്ഭുതത്തോടെ പരസ്പരം നോക്കി. “ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിന് എന്താണമ്മേ കുഴപ്പം?” മകൾ ചോദിച്ചു.

“ആർക്കറിയാം മോളേ, നിന്‍റച്ഛനോടു തന്നെ ചോദിച്ച് നോക്കൂ.” അമ്മ കൈ മലർത്തി. ഒരിക്കലും മനസ്സിലാവാത്ത ഒരു വിഷമപ്രശ്നം പോലെയാണത് എന്ന് അമ്മയ്ക്കും മകൾക്കും അറിയില്ലായിരുന്നു. അതിന്‍റെ ശരിയായ ഉത്തരം മേനോനു പോലും വിശദീകരിക്കാനാവില്ലല്ലോ… ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 19

“നന്ദൻമാഷിനെ പ്രവേശിപ്പിക്കുന്നതിൽ സന്തോഷമേയുള്ളു സുമേഷ്. പാവപ്പെട്ടവർക്ക് ഇവിടെ അതിനായി പ്രത്യേകം ഫീസ് ഒന്നുമില്ല. പക്ഷെ പണം ഉള്ളവരിൽ നിന്ന് ഞങ്ങൾ സംഭാവനകൾ സ്വീകരിക്കാറുണ്ട്. നിങ്ങൾ അത് നൽകണമെന്നില്ല. പക്ഷെ ഇനി മുതൽ കെട്ടിടവാടക നൽകാൻ പറ്റില്ല. അത് നന്ദൻമാഷിന്‍റെ കാര്യങ്ങൾക്കായി ഞങ്ങൾ ചിലവാക്കും. കാരണം എനിക്കറിയാം ഈ വീട് നന്ദൻമാഷിന്‍റെ പേരിലാണെന്ന്.”

രാജീവിന്‍റെ ദൃഢമായ വാക്കുകൾ സുമേഷ് കേട്ടു. അയാൾക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് സുരേഷ് അവിടെ വന്നെത്തി. സുമേഷിന്‍റെ വിളറിയ മുഖം കണ്ട് സുരേഷ് ചോദിച്ചു

“ബില്ലടച്ചു. എന്താ സുമേഷ് നിന്‍റെ മുഖം വിളറിയിരിക്കുന്നത്? നീ എന്തോ കണ്ട് പേടിച്ചതുപോലെയുണ്ടല്ലൊ.”

“ഏയ്, ഒന്നുമില്ല ചേട്ടാ… ഞാൻ ആ വൃദ്ധസദനത്തിലെ രാജീവിനെ വിളിക്കുകയായിരുന്നു. അച്ഛനെ അവിടെ പ്രവേശിപ്പിക്കണമെങ്കിൽ നമ്മൾ നല്ല ഒരു തുക സംഭാവന നൽകണമത്രെ.”

അച്ഛൻ ആ വീട് തന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും തന്‍റെ പേരിലാണ് ആ വീട് വാടകക്ക് കൊടുത്തിരിക്കുന്നതെന്നും എല്ലാ മാസവും അച്ഛനു നൽകാതെ വാടക താനാണ് എടുക്കുന്നതെന്നും ചേട്ടനോട് എങ്ങനെ പറയും എന്നാലോചിച്ചിരിക്കുകയായിരുന്നു സുമേഷ്. അപ്പോൾ സുരേഷ് സുമേഷിന്‍റെ തോളിൽ തൊട്ട് പറഞ്ഞു.

“അതിനെന്താ. നല്ലൊരുതുക സംഭാവനകൊടുക്കാം സുമേഷ്. സ്നേഹസദനത്തിൽ അച്ഛനെ കൊണ്ടു പോയാക്കുന്നുണ്ടെങ്കിൽ അതിനുള്ള പൈസയും ഞാൻ ചിലവാക്കാം കേട്ടോടാ.” സുരേഷ് അച്ഛനെ തനിക്ക് നോക്കാനാവാത്തതിലുള്ള കുറ്റബോധത്തോടെ പറഞ്ഞു. അതുകേട്ടതോടെ ഫുട്ബോൾ കളിയിൽ ഡബിൾ ഗോളടിച്ച കളിക്കാരന്‍റെ സന്തോഷത്തിലായി സുമേഷ്.

അപ്പോഴേക്കും സ്ക്കാനിംഗ് സെന്‍ററിൽ നിന്ന് നന്ദൻമാഷിനെ അടുത്തുള്ള ലാബിലേക്ക് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊണ്ടു പോയിക്കഴിഞ്ഞിരുന്നു. സുരേഷും സുമേഷും ലാബിനു മുന്നിലെത്തി തങ്ങളുടെ കാത്തു നില്പ് തുടർന്നു. അല്പം കഴിഞ്ഞ് നന്ദൻമാഷ് കരഞ്ഞു കൊണ്ടെത്തി.

“എന്നെ അവര് കുത്തി. എനിക്ക് നല്ലോണം വേദനിച്ചു.” വീൽചെയറുന്തിക്കൊണ്ടുവന്ന അറ്റൻഡർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“കുത്തി വച്ചപ്പോ ഈ സാറ് ഭയങ്കര നിലവിളിയായിരുന്നു സാറെ.” അതുകേട്ട് സുമേഷിനോടൊപ്പം സുരേഷും ചിരിച്ചെങ്കിലും അച്ഛന്‍റെ ഇപ്പോഴത്തെ സ്ഥിതിയോർത്ത് അയാൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. തീർത്തും കൊച്ചു കുട്ടികളെപ്പോലെ ആയിത്തീർന്നിരിക്കുന്നു അച്ഛൻ. സുരേഷ്‌ വിചാരിച്ചു.

അവർ ഉച്ചക്കുള്ള ആഹാരം കഴിക്കാനായി ഹോസ്പിറ്റൽ ക്യാന്‍റീനിലേക്ക് നന്ദൻമാഷിനെയും കൊണ്ടുപോയി. അവിടെച്ചെന്നാൽ അച്ഛൻ എങ്ങനെ പെരുമാറുമെന്നോർത്ത് അവർക്ക് ഉത്ക്കണ്ഠയുണ്ടായിരുന്നു. എന്നാൽ സുമേഷിന്‍റെ കണ്ണുരുട്ടൽ കണ്ട് പേടിച്ചിട്ടാകാം നന്ദൻമാഷ് മിണ്ടാതിരുന്നു. അപ്പോൾ സുരേഷ് അടുത്തിരുന്ന് അദ്ദേഹത്തിന് ഓരോ ഉരുളയായി വായിൽ വച്ചു കൊടുത്തു. ഇത്രയും വലിയ മനുഷ്യനെ കൊച്ചു കുട്ടികളെപ്പോലെ ഊട്ടുന്നതു കണ്ട് പലരും കൗതുകത്തോടെ നോക്കി. പക്ഷെ നന്ദൻമാഷ് രോഗബാധിതനാണെന്നറിഞ്ഞതോടെ അവരുടെയെല്ലാം നോട്ടം സഹതാപാർദ്രമായി. നന്ദൻമാഷിന് മുഴുവൻ വാരിക്കൊടുത്തിട്ടേ സുരേഷ് ഊണു കഴിച്ചുള്ളു. സുമേഷാകട്ടെ ഇതൊന്നും അറിയാത്ത മട്ടിൽ കുനിഞ്ഞിരുന്ന് ഊണു കഴിച്ചുകൊണ്ടിരുന്നു. ഊണു കഴിഞ്ഞ് കാന്‍റീനിൽ പൈസ കൊടുത്ത് അവർ നന്ദൻമാഷിനേയും കൊണ്ട് വെയിറ്റിംഗ് റൂമിലെത്തി അവിടെ കസേരയിലിരുന്നു.

ഇതിനിടയിൽ സുമേഷ് സ്കാനിംഗിന്‍റേയും ബ്ലഡ് ടെസ്റ്റിന്‍റേയും റിപ്പോർട്ടു വാങ്ങി. പിന്നീട് അവർ ഡോക്ടറുടെ മുറിയുടെ സമീപമെത്തി. അപ്പോൾ അവിടെ വേറെയും ചില രോഗികളും അവരുടെ ആൾക്കാരുമുണ്ടായിരുന്നു. സുമേഷ് സിസ്റ്ററിനെക്കണ്ട് തങ്ങൾ രാവിലെ വന്നതാണെന്നും അതുകൊണ്ട് ആദ്യ ഊഴം നൽകണമെന്നും അഭ്യർത്ഥിച്ചു. മാത്രമല്ല തീരെസുഖമില്ലാത്ത ആളെയും കൊണ്ട് കൂടുതൽ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണെന്നും, ഡോക്ടറോട് പറഞ്ഞാൽ തന്നെ അറിയാമെന്നും പറഞ്ഞു.

“ഒരു മിനിട്ട് ഞാൻ ഡോക്ടറോടൊന്ന് ചോദിക്കട്ടെ.” എന്നു പറഞ്ഞ് സിസ്റ്റർ അകത്തേക്ക് പോയി. അല്പം കഴിഞ്ഞ് മടങ്ങിവന്നു പറഞ്ഞു. “ശരി, നിങ്ങളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു.” നന്ദൻമാഷിനെ പിടിച്ചുകൊണ്ട് സുരേഷും സുമേഷും അകത്തേക്ക് ചെന്നു.

“ഇരിക്കൂ” ഡോ. സൈമൺ സീറ്റു ചൂണ്ടിക്കാട്ടി പറഞ്ഞു. സുമേഷ് തന്‍റെ കൈയ്യിലുള്ള സ്കാനിംഗിന്‍റേയും, ബ്ലഡ് ടെസ്റ്റിന്‍റെയും റിപ്പോർട്ടെല്ലാം ഡോക്ടറെ കാണിച്ചു. എല്ലാം സൂക്ഷ്മമായി പരിശോധിച്ച ശേഷം. ഡോക്ടർ പറഞ്ഞു.

“സുമേഷിന്‍റെ ഫാദറിന് തൈറോയിഡ് ഹോർമോണും, ബ്ലഡ് പ്രഷറും വളരെ കൂടുതലാണ്. ഈ രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതേ ഉള്ളു. നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളുടെ അച്ഛന്‍റെ രോഗം മാറും.” അതു കേട്ട് സുരേഷിനും സുമേഷിനും സന്തോഷമായി. ഡോക്ടർ തുടർന്നു.

“പക്ഷെ നിങ്ങളുടെ അച്ഛന് കൃത്യമായ മരുന്നും ഭക്ഷണവും, സ്നേഹപൂർണ്ണമായ പരിചരണവും ആവശ്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഞാൻ പറഞ്ഞ ഇടത്ത് കൊണ്ടുപോയാക്കുന്നതാണ് നല്ലത്. അവിടെ അദ്ദേഹത്തിന് നല്ല പരിചരണം ലഭിക്കും എന്നെനിക്കുറപ്പുണ്ട്. കാരണം ഇടയ്ക്കിടെ ഞാനും, എന്നെ പോലുളള പല ഡോക്ടർമാരും അവിടം സന്ദർശിക്കാറുണ്ട്.”

“ശരി ഡോക്ടർ. ഞാൻ അടുത്തുതന്നെ അച്ഛനെ അവിടെ കൊണ്ടുപോയി ആക്കുന്നുണ്ട്.” സുരേഷാണ് അതു പറഞ്ഞത്.

സുമേഷ് ഒന്നും മിണ്ടിയില്ല. എന്തൊക്കെയോ മറക്കുന്ന ഒരു ഭാവം അയാളിൽ അപ്പോൾ രൂപം കൊണ്ടിരുന്നു. അപ്പോൾ ഡോ. സൈമൺ പറഞ്ഞു.

“നിങ്ങൾ അച്ഛനെ അവിടെക്കൊണ്ടു പോയി തള്ളുന്നതുപോലെയാകരുത്. അദ്ദേഹത്തിന്‍റെ അസുഖം മാറിയാലുടൻ കൂട്ടിക്കൊണ്ടു പോരണം. പിന്നെ മറ്റൊരാഘാതം അദ്ദേഹത്തിന് ഉണ്ടാകാതെ നോക്കുകയും വേണം. കാരണം അദ്ദേഹം ഉയർന്ന രക്ത സമ്മർദ്ദം ഉള്ള ഒരു വ്യക്തിയാണെന്ന് എപ്പോഴും ഓർമ്മ വേണം. ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്കിലേക്കും കോമാസ്റ്റേജിലേക്കുമൊക്കെ നയിച്ചു വെന്നു വരാം. അതുകൊണ്ട് കൃത്യമായ മരുന്നും ചികിത്സയും സമ്മർദ്ദമില്ലാത്ത സാഹചര്യങ്ങളും ആണ് വേണ്ടത്. ഏതായാലും ഞാൻ ചില മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യ്തിട്ടുണ്ട്. അദ്ദേഹം എവിടെയാണെങ്കിലും അത് കൃത്യമായി നൽകാനുള്ള ഏർപ്പാടുണ്ടാക്കുക.”

“ശരി ഡോക്ടർ: ഞങ്ങൾ ഇറങ്ങുകയാണ്.” സുമേഷ് കൈകൂപ്പി യാത്രാനുമതി വാങ്ങി.

“ഞാൻ പോയി മെഡിസിൻസ് വാങ്ങിവരാം ചേട്ടൻ അച്ഛനേയും കൊണ്ട് കാറിനടുത്തേക്ക് നടന്നോളു. ഇതാ കാറിന്‍റെ കീ…” സുമേഷ് കാറിന്‍റെ കീ സുരേഷിന്‍റെ നേർക്കു നീട്ടി. എന്നിട്ട് ഫാർമസിയിലേക്കു പോയി.

പുറത്തേക്കിറങ്ങിയ സുരേഷ് നന്ദൻമാഷിനെ വീൽ ചെയറിലിരുത്തി കാറിനടുത്തേക്ക് കൊണ്ടുപോയി. അപ്പോൾ നന്ദൻമാഷ് ചെറുതായി അസ്വസ്ഥനാകുന്നതു പോലെ തോന്നി. വീൽ ചെയറിൽ നിന്നുമിറക്കിയ നന്ദൻമാഷിനെ കാറിൽ പിടിച്ചിരുത്തി സുരേഷും അടുത്തിരുന്നു. അതോടെ നന്ദൻമാഷ് ശാന്തനായി. അല്പം കഴിഞ്ഞ് സുമേഷ് വന്നെത്തി.

ഡ്രൈവിംഗ് സീറ്റിലിരുന്ന് സീറ്റ് ബെൽട്ട് ധരിച്ചുകൊണ്ട് അയാൾ സുരേഷിനോടു ചോദിച്ചു “എന്നാൽ നമുക്കു പോകാം.”

“ഓകെ. സുമേഷ്… അച്ഛൻ ചെറുതായി അസ്വസ്ഥനാകുന്നതു പോലെ തോന്നി… ഏതായാലും നീ വേഗം വിട്ടോളു.” സുമേഷ് കാർ അതിവേഗത്തിൽ ഓടിച്ചു. ഏതാണ്ട് പത്തിരുപതു മിനിട്ടിനുള്ളിൽ അവർ വീട്ടിലെത്തി. അച്ഛനെ രണ്ടു പേരും ചേർന്ന് കാറിൽ നിന്നിറക്കി. അകത്തേക്കു കയറുന്നതിനു മുമ്പ് താര ഓടി വന്നു.

“നിങ്ങൾ എന്താ ഇത്രയും താമസിച്ചത്? ഉച്ചയ്ക്ക് ഊണു കഴിക്കാനും കണ്ടില്ല?”

“ഉച്ചയ്ക്ക് അച്ഛന്‍റെ ബ്ലഡ് ടെസ്റ്റിനും സ്കാനിംഗിനുമൊക്കെ പോകേണ്ടി വന്നു. പിന്നെ അതിന്‍റെ റിസൽട്ട് കിട്ടാൻ രണ്ടു മണിക്കൂറോളമെടുത്തു. അതിനിടയിൽ ഊണു കഴിക്കാൻ വരാൻ സമയമുണ്ടായിരുന്നില്ല. ഞങ്ങൾ കാന്‍റീനിൽ നിന്നു കഴിച്ചു.”

ഏട്ടനോടൊപ്പം അച്ഛന്‍റെ കൈ പിടിച്ച് അകത്തേക്കു നടക്കുന്നതിനിടയിൽ സുമേഷ് പറഞ്ഞു. അവർ നന്ദൻമാഷിനെ അദ്ദേഹത്തിന്‍റെ മുറിയിലെത്തിച്ച് കട്ടിലിൽ കൊണ്ടിരുത്തി.

“എന്നിട്ട് സൈമൺ ഡോക്ടർ എന്തു പറഞ്ഞു” താര പുറകേയെത്തി.

“എന്‍റെ താരേ… എല്ലാം വിശദമായി പറയാം. ഹോസ്പിറ്റലിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി ഞങ്ങൾ വിഷമിച്ചിരിക്കുകയാ. നീ രണ്ടു ചായയെടുക്ക്.” സുമേഷ് അക്ഷമയോടെ പറഞ്ഞു.

“അച്ഛനും ചൂടാറിയ ഒരു കപ്പ് ചായ എടുത്തോ.” നന്ദൻമാഷിന്‍റെ അടുത്തിരുന്ന സുരേഷാണ് അത് പറഞ്ഞത്

“ചായ എടുത്തു. രണ്ടു പേരും അപ്പുറത്തേക്ക് വന്നോളു.” സുനന്ദ അല്പം കഴിഞ്ഞ് വന്നു പറഞ്ഞു ‘

“സുമേഷ് നീ ചെല്ല്. ഞാൻ അച്ഛന്‍റെ അടുത്തിരുന്ന് ചായ കുടിച്ചോളാം. അച്ഛനും ഞാൻ കൊടുത്തോളാം.” സുരേഷ് പറഞ്ഞു.

“ങാ അപ്പോൾ ചേട്ടാ, അച്ഛനെ സ്നേഹസദനത്തിൽ കൊണ്ടു പോയാക്കുന്നതിന്‍റെ ഫോർമാലിറ്റീസ് ഒന്നു കൂടി അറിയണ്ടേ? ഞാൻ രാജീവിനെ വിളിച്ച് സംസാരിക്കാം. പിന്നെ ചേട്ടൻ പൈസയൊക്കെ റെഡിയാക്കി വച്ചോ. ഞാനും കുറച്ച് പൈസ ചിലവാക്കാം.”

“അതിനെക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം. രണ്ടു ദിവസം കൂടി കഴിയട്ടെ. ഞാൻ പോകുന്നതിന് രണ്ടു ദിവസം മുമ്പ് അച്ഛനെ അവിടെക്കൊണ്ടാക്കിയാൽ മതിയല്ലോ. അതുവരെ ഞാൻ നോക്കിക്കോളാം അച്ഛന്‍റെ കാര്യങ്ങൾ.” സുരേഷ് പറഞ്ഞു.

“എന്നാൽ ശരി. ചേട്ടന്‍റെ ഇഷ്ടം പോലെ.” അങ്ങനെ പറഞ്ഞ് സുമേഷ് ആ മുറിയിൽ നിന്നും പോയി.

അയാളുടെ മനസ്സിലും ചില പ്ലാനും പദ്ധതികളും തയ്യാറാക്കുകയായിരുന്നു. ചേട്ടൻ പോകുന്നതിനു മുമ്പ് സ്വത്തിന്‍റെ ഭാഗം വയ്പെല്ലാം കഴിയണം. എങ്ങിനെയെങ്കിലും ഒരു വിൽപ്പത്രം തയ്യാറാക്കി അച്ഛനെക്കൊണ്ട് സൈൻ ചെയ്യിക്കണം. സ്വത്തുക്കൾ ഭൂരിഭാഗവും തനിക്ക് കൈക്കലാക്കണം. ചേട്ടൻ വലിയ തർക്കങ്ങളൊന്നും ഉന്നയിക്കാൻ പോകുന്നില്ല. അച്ഛന് ഓർമ്മശക്തി തിരിച്ചു കിട്ടിയാൽ ഒരു പക്ഷെ ഇതൊന്നും നടക്കുകയില്ല. സ്വത്തു കൈക്കലാക്കിക്കഴിഞ്ഞാൽ അച്ഛനെ സ്നേഹസദനത്തിൽ തന്നെ താമസിപ്പിക്കുകയും ചെയ്യാം.

അയാൾ ചായ കുടിക്കാൻ ചെന്നിരുന്നപ്പോൾ താരയും സുനന്ദയും വിവരങ്ങളെല്ലാം തിരക്കി. അസുഖം മാറുന്നതുവരെ അച്ഛനെ സ്നേഹസദനത്തിൽ കൊണ്ടുപോയാക്കുവാനാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് സുമേഷ് പറഞ്ഞു. അതുകേട്ടപ്പോൾ താരയ്ക്ക് വലിയ സന്തോഷമായി. ഒരു വലിയ ഭാരം തങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുമല്ലോ എന്നവളോർത്തു.

പിറ്റേന്ന് മുതൽ താരയും സുമേഷും ജോലിക്കു പോകുമ്പോൾ സുരേഷും സുനന്ദയും നന്ദൻമാഷിന്‍റെ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്തുതുടങ്ങി. നന്ദൻമാഷിന് അവരെ അനുസരിക്കുന്നതിൽ വലിയ പ്രയാസമുണ്ടായിരുന്നില്ല. ഇതിനിടയിൽ കുട്ടികളെല്ലാം ഏറെ നേരം നന്ദൻമാഷിന്‍റെ അടുത്തിരുന്ന് കളിക്കുകയും വർത്തമാനം പറയുകയും ചെയ്തു. ആ സമയത്ത് സുനന്ദ ശാന്തിയെ അടുക്കളയിൽ സഹായിക്കാൻ ചെല്ലും.

കുട്ടികളുടെ കൊച്ചു കൊച്ചു വഴക്കുകൾക്ക് പരിഹാരo കാണേണ്ടതും സുരേഷിന്‍റെ ചുമതലയായി.

“അപ്പൂപ്പൻ എന്‍റേയാ…” അങ്ങനെ പറഞ്ഞ് നന്തു, നന്ദൻമാഷിനോട് ചേർന്നിരിക്കാൻ തുനിയുമ്പോൾ കിച്ചു അടുത്തു വരും.

“ഉം… മാറ്… മാറ്… അപ്പൂപ്പ എന്തെയാ.” കിച്ചു നന്തുവിനെ തള്ളിമാറ്റാൻ ശ്രമിക്കും.

അപ്പോൾ സുരേഷ് പറയും. “നിങ്ങൾ അപ്പൂപ്പനെ ഉപദ്രവിക്കല്ലെ. അപ്പൂപ്പന് വയ്യാത്തതല്ലെ.” പക്ഷെ നന്ദൻമാഷിനാകട്ടെ കുട്ടികൾ എന്തു ചെയ്താലും പരാതി ഉണ്ടായിരുന്നില്ല അദ്ദേഹം പേരക്കുട്ടികളെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. ചിലപ്പോൾ ചിന്നു ചോദിക്കും.

“അപ്പൂപ്പനെ അവര് കുത്തി വച്ചോ… അപ്പൂപ്പന് വല്ലാതെ വേദനിച്ചോ”

“ഉം… വേദനിച്ചു” നന്ദൻമാഷ് വിഷാദപൂർവ്വം തലയാട്ടും. അപ്പോൾ ചിന്നു അവിടം തടവി കൊടുക്കും.

കൃത്യമായ മരുന്നും ഭക്ഷണവും സ്നേഹസാമിപ്യങ്ങളും നന്ദൻമാഷിൽ കുറേശ്ശേയായി മാറ്റങ്ങൾ വരുത്തുന്നതായി സുരേഷിന് തോന്നിയിരുന്നു. എങ്കിലും പെട്ടെന്നൊന്നും നല്ല മാറ്റം ഉണ്ടാകാൻ പോകുന്നില്ലെന്ന് അയാൾ അറിഞ്ഞു. താൻ പോകുന്നതിനു മുമ്പ് അച്ഛനെ സ്നേഹസദനത്തിൽ തന്നെ കൊണ്ടുപോയാക്കേണ്ടി വരും. സുമേഷിൽ നിന്നും താരയിൽ നിന്നും സ്നേഹമോ സഹകരണമോ പ്രതീക്ഷിക്കേണ്ടതില്ലെന്നും സുരേഷ് മനസ്സിലാക്കി. മാത്രമല്ല അവരുടെ നീരസത്തോടെയുള്ള പെരുമാറ്റം അച്ഛന്‍റെ അസുഖം കൂട്ടുകയെ ഉള്ളൂ. എങ്കിലും ഒരനന്യപ്പോലെ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്ന കാര്യത്തിൽ സുരേഷിന് വിഷമം തോന്നിയിരുന്നു. താൻ പോകുന്നതിനു മുമ്പ് അച്ഛന് അല്പമെങ്കിലും സുഖം പ്രാപിച്ചെങ്കിൽ അതിന്‍റെ ആവശ്യം വരില്ലെന്നും തോന്നി.

അന്ന് നന്ദൻമാഷുൾപ്പെടെ എല്ലാവരും നേരത്തേ ഉറങ്ങിക്കഴിഞ്ഞിരുന്നു. പുറത്ത് നിലാവ് അതിന്‍റെ കസവാട ചാർത്തി രാത്രിയെ രൂപവതിയാക്കിയിരുന്നു. സുരേഷും സുമേഷും കസേരയിട്ട് മുറ്റത്തിരുന്നു. അവരുടെ മുന്നിലെ മേശയിൽ സുരേഷ് ഗൾഫിൽ നിന്നും കൊണ്ടുവന്ന ഒരു കുപ്പി വിസ്ക്കിയും രണ്ടു ഗ്ലാസ്സുകളും ഒരു പ്ലേറ്റിൽ ഏതാനും നട്സുകളും ഇരിപ്പുണ്ടായിരുന്നു. കമ്പനിയുണ്ടെങ്കിൽ വല്ലപ്പോഴും അല്പം കഴിക്കുന്ന ശീലം സുമേഷിനുണ്ടായിരുന്നു,

“ചിയേഴ്സ്…” സുമേഷ് പറഞ്ഞു

“ചിയേഴ്സ്” ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് അവർ കുറേശ്ശെയായി ലഹരി നുണയാൻ തുടങ്ങി. ചില നാട്ടുവർത്തമാനങ്ങളും ബാല്യകാല- യൗവ്വന കുസൃതികളും അവർ ആ ലഹരിയിൽ അയവിറക്കിക്കൊണ്ടിരുന്നു.

പെട്ടെന്ന് സുമേഷ് ഗൗരവഭാവം പൂണ്ടു.അയാൾപതുക്കെ സ്വത്തുക്കൾ ഭാഗം വക്കുന്ന കാര്യം എടുത്തിട്ടു.

“ചേട്ടാ… നമുക്ക് അച്ഛന്‍റെ സ്വത്തുക്കൾ ഭാഗം വക്കുന്ന കാര്യം ആലോചിച്ചാലോ അച്ഛന്‍റെ നാട്ടിൽ വസ്തുവകകളെല്ലാം ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിച്ചു തുടങ്ങി. പറമ്പിൽ നിന്നും കൃഷിയിൽ നിന്നും കാര്യമായ വരായ്കകളൊന്നുമില്ല. അസുഖമാകുന്നതിനു മുമ്പ് അച്ഛനാണ് എല്ലാം നോക്കി നടത്തിയിരുന്നത്. ഇപ്പോൾ എനിക്ക് അതിനൊന്നിനും സമയം കിട്ടുന്നില്ല. നമുക്ക് അതെല്ലാം ഭാഗം വച്ച് വേർതിരിച്ചെടുത്താലോ. ഓരോരുത്തരുടെ ഇഷ്ടം പോലെ അവ വിറ്റ് പണമാക്കുകയോ മറ്റോ ചെയ്യാമല്ലോ. നമ്മുടെ കുടുംബത്തിനും അതുപകാരപ്പെടും.”

സുരേഷിന് സുമേഷിന്‍റെ സംസാരം കേട്ട് അല്പം ദേഷ്യം വന്നുവെങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു.

“അച്ഛന് തീരെ വയ്യാതിരിക്കുന്ന ഈ സമയത്താണോ അതേപ്പറ്റിയെല്ലാം നമ്മൾ ആലോചിക്കേണ്ടത്. എനിക്ക് അച്ഛന്‍റെ സ്വത്തുക്കളൊന്നും കിട്ടിയില്ലെങ്കിലും പ്രയാസമില്ല. എനിക്കും കുടുംബത്തിനും വേണ്ടത് ഞങ്ങളിപ്പോൾ അദ്ധ്വാനിച്ച് ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല സുഖമില്ലാത്ത അച്ഛനെക്കൊണ്ട് എങ്ങനെ വിൽപ്പത്രം തയ്യാറാക്കിക്കാമെന്നാണ് നീ പറയുന്നത്.”

“വിൽപ്പത്രം നമുക്ക് തനിയെ എഴുതിയുണ്ടാക്കാം ചേട്ടാ… എന്നിട്ട് അച്ഛനെക്കൊണ്ട് സൈൻ ചെയ്യിച്ചാൽ പോരെ. അച്ഛന്‍റെ വിരലടയാളം ആയാലും മതിയല്ലോ.”

“നോ… നോ… ഞാനിപ്പോൾ അതിനൊന്നും തയ്യാറല്ല… അച്ഛന്‍റെ അസുഖം പൂർണ്ണമായും മാറുകയാണ് എനിക്കിപ്പോൾ ആവശ്യം. അതിനായി ഞാൻ പരിശ്രമിക്കും. അതു കഴിഞ്ഞ് അച്ഛൻ പൂർണ്ണ ആരോഗ്യവാനാകുമ്പോൾ നമുക്ക് അതേപ്പറ്റി അച്ഛനോട് സംസാരിക്കാം. അച്ഛന് സമ്മതമാണെങ്കിൽ പിന്നെ എല്ലാം എളുപ്പമായില്ലെ?”

അത്രത്തോളം ക്ഷമിക്കുവാൻ സുമേഷ് തയ്യാറല്ലായിരുന്നു. കൂടുതൽ ആർഭാടപൂർണ്ണമായ ഒരു ജീവിതമായിരുന്നു അയാളുടെ ലക്ഷ്യം. ഇപ്പോൾ താമസിക്കുന്നതിനെക്കാൾ വലിയവീടു വേണം. വലിയ കാറു വേണം. പറ്റുമെങ്കിൽ ഒരു എസ്റ്റേറ്റ് സ്വന്തമാക്കണം അതിനാവശ്യമായ പണം വേണം സുരേഷിനോട് ഇനി അതിനെപ്പറ്റി സംസാരിച്ചിട്ട് കാര്യമില്ലെന്നയാൾക്കു മനസ്സിലായി. സുരേഷ് പോയിക്കഴിഞ്ഞ്. എങ്ങനെയെങ്കിലും ഒരു വിൽപ്പത്രം തയ്യാറാക്കി അച്ഛനെക്കൊണ്ട് ഒപ്പിടുവിക്കണം. അപ്പോൾ തനിക്ക് കൂടുതൽ സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്യാം. സുമേഷിന്‍റെ ചിന്ത ആ വഴിക്ക് തിരിഞ്ഞു. അതോടെ അയാൾ പ്രകോപിതനാകാതെ പറഞ്ഞു. “ചേട്ടന് അതാണിഷ്ടമെങ്കിൽ അങ്ങനെ നടക്കട്ടെ.”

അതോടെ ആ അദ്ധ്യായം അവസാനിച്ച മട്ടിൽ സുരേഷ് ഉറങ്ങാനായി അകത്തേക്കു നടന്നു. സുമേഷ് പുറകേയും അകത്തെത്തിയിട്ടും നിദ്രയെ പുൽകാനാകാതെ സുമേഷ് അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരാഴ്ച കൂടികഴിഞ്ഞപ്പോൾ സുരേഷിന് മടങ്ങി പോകാനുള്ള സമയമായി. അപ്പോഴേക്കും സുരേഷിന്‍റെ ശ്രദ്ധാപൂർണ്ണമായ പരിചരണത്തിൽ നന്ദൻമാഷ് പഴയ രീതിയിലേക്ക് കുറെയൊക്കെ മടങ്ങി വന്നു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഓർമ്മശക്തിയും മെച്ചപ്പെട്ടു. അതോടെ അച്ഛനെ ഇനിയും സ്നേഹസദനത്തിൽ എത്തിക്കേണ്ടതില്ല എന്ന് സുരേഷ് തീർച്ചപ്പെടുത്തി.

അന്നൊരു ഞായറാഴ്ചയായിരുന്നു.

സുമേഷിന്‍റെ കാറിൽ എല്ലാവരും കൂടി എയർപോർട്ടിലേക്കു യാത്രയായി. എയർപോർട്ടിൽ എത്തിയ ഉടനെ കാറിൽ നിന്നിറങ്ങിയ സുരേഷ് നന്ദൻമാഷ് കേൾക്കാത്ത വിധത്തിൽ സുമേഷിനെയും താരയെയും മാറ്റിനിർത്തി പറഞ്ഞു.

“അച്ഛനെ ഇനിയും സ്നേഹസദനത്തിലേക്ക് കൊണ്ടു പോകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നിങ്ങൾ അച്ഛനെ നല്ലവണ്ണം നോക്കിയാൽ മതി.” സുരേഷ് പറഞ്ഞു. അതു കേട്ട് താര പറഞ്ഞു.

“എന്നാരു പറഞ്ഞു. ഇവിടെ അങ്ങേരെ നോക്കുവാൻ എനിക്കോ സുമേഷേട്ടനോ സമയം കിട്ടിയെന്നു വരില്ല.” താരയ്ക്ക് നന്ദൻമാഷ് എങ്ങനെയെങ്കിലും അവിടെ നിന്നു പോയാൽ മതി എന്നായിരുന്നു.

പെട്ടെന്ന് സുമേഷ് പറഞ്ഞു. “”നീ പറയുന്നതു പോലെയല്ലല്ലോ കാര്യങ്ങൾ. എന്‍റെ അച്ഛനെ നോക്കാൻ എനിക്കറിയാം.” സുമേഷ് ഗൗരവപൂർവ്വം പറയുന്നതു കേട്ടപ്പോൾ സുരേഷിന് സന്തോഷമായി.

“അതേടാ… നമ്മുടെ അച്ഛനമ്മമാരെ നോക്കേണ്ടത് നമ്മുടെ കടമയാണ്. അല്ലാതെ വല്ലെടുത്തും കൊണ്ടുപോയി നടതള്ളുക അല്ല ചെയ്യേണ്ടത്.”

“ശരി ഏട്ടാ… ഏട്ടൻ സന്തോഷമായിട്ടു പൊയ്ക്കോളു. അച്ഛനെ ഞാൻ നോക്കിക്കോളാം.”

“ശരി എടാ… എന്നാൽ ഞങ്ങളിറങ്ങട്ടെ. അപ്പോൾ ബൈ… ബൈ… അച്ഛനെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്.” അങ്ങനെ പറഞ്ഞ് അയാൾ കാറിനകത്തിരിക്കുന്ന നന്ദൻമാഷിന്‍റെ അടുത്തെത്തി.

“അച്ഛാ… അച്ഛൻ ഒന്നുമോർത്ത് വിഷമിക്കരുത്. അച്ഛന്‍റെ അസുഖമെല്ലാം ഭേദപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുമേഷ് എടുത്തു തരുന്ന മരുന്ന് കൃത്യമായിട്ടു കഴിക്കണം. ഞാൻ അവിടെ ചെന്നയുടനെ വിളിക്കാം.”

നന്ദൻമാഷ് ഒന്നും പറയാതെ മകന്‍റെ കൈകളിൽ പിടിച്ചു. അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. മൂത്തമകനായ സുരേഷിന്‍റെ സാമിപ്യം അദ്ദേഹത്തിന് അത്രത്തോളം ആശ്വാസപ്രദമായിരുന്നു. അദ്ദേഹം അറിയാതെ വിങ്ങിപ്പൊട്ടി “നീ പോകരുത്… നീ പോയാൽ ഞാൻ വീണ്ടും പഴയ പോലെയാകും.” അദ്ദേഹം പറഞ്ഞു.

നന്ദൻമാഷിന്‍റെ ദുഃഖം കണ്ട് സുരേഷിന് സഹിച്ചില്ല. അച്ഛന്‍റെ കൈകളിൽ മുഖമമർത്തി അയാളും വിങ്ങിപ്പൊട്ടി. അതു കണ്ട് അല്പം മാറിനിന്നിരുന്ന സുനന്ദയും കുട്ടികളും കണ്ണുതുടച്ചു.

“കൊള്ളാമല്ലോ… ചേട്ടൻ ഇങ്ങനെ നിന്നാൽ ഫ്ളൈറ്റ് മിസ്സാകും… ഇനിയും ഏകദേശം ഒരു മണിക്കൂർ മാത്രമേ ബാക്കിയുള്ളു.”

സുരേഷ് പെട്ടെന്ന് കരച്ചിൽ നിർത്തി കൈലേസെടുത്ത് കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു. “ഞാൻ വരുന്നെടാ… അച്ഛനെ ഒന്ന് സമാധാനിപ്പിച്ചിട്ടു വരാം…”

“നല്ല ആളാ അച്ഛനെ സമാധാനിപ്പിക്കുന്നത്. ചേട്ടൻ ഒന്ന് വേഗം വരുന്നുണ്ടോ? ചെക്കിൻ ചെയ്യേണ്ട സമയത്താണ് അച്ഛനെ സമാധാനിപ്പിക്കാൻ നില്ക്കുന്നത്.” സുമേഷ് കുറ്റപ്പെടുത്തി

“എന്നാൽ ശരി അച്ഛാ… ഞാൻ പോയിട്ടു വരാം… അച്ഛൻ വിഷമിക്കരുത്. എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചാൽ മതി. ഞാൻ ഓടി വരും. എന്‍റെ അച്ഛൻ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളു.”

“വരു… എട്ടാ… സമയമായി…” സുനന്ദയും വിഷമത്തോടെയാണെങ്കിലും സുരേഷിനെ നിർബ്ബന്ധിച്ചു. സുരേഷ് പെട്ടെന്ന് അച്ഛന്‍റെ കൈവിടുവിച്ച് മുന്നോട്ടു നടന്നു. അയാളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“ഇത്രയ്ക്കു വിഷമമാണെങ്കിൽ അച്ഛനെ കൂടെ കൊണ്ടു പോകാമായിരുന്നല്ലോ.” ആരും കേൾക്കാതെ താര ആത്മഗതമെന്നോണം പറഞ്ഞു.

“അപ്പോൾ ബൈ എടാ. അച്ഛന്‍റെ കാര്യത്തിൽ എന്തുണ്ടെങ്കിലും എന്നെ അറിയിക്കണം.” സുരേഷ് കണ്ണുകൾ തുടച്ച് ആത്മസംയമനം വീണ്ടെടുത്തു കൊണ്ടു സുമേഷിന്‍റെ കൈകളിൽ പിടിച്ചു.

“ഒ.കെ… ഏട്ടാ… വിഷ് യൂ എ ഹാപ്പി ജേർണി.”

“ഞങ്ങൾ പോയി വരട്ടെ താരെ.” സുനന്ദയും താരയോട് യാത്ര ചോദിച്ചു.

“ഓ. കെ ചേച്ചീ… അവിടെയെത്തിയാലുടൻ വിളിക്കണം.” താരയും പ്രതികരിച്ചു.

“ചേച്ചീ നമ്മളിനി എന്നാ കാണുക?” ചിന്നു മോൾ ഗീതുവിനെ കെട്ടിപ്പിടിച്ചു ചോദിച്ചു.

“ശരിയാടാ. ഇത്രയും ദിവസം സമയം പോയതറിഞ്ഞില്ല. എന്തു രസമായിരുന്നു അല്ലേ നമ്മുടെ കളികളെല്ലാം.” ഗീതു പറഞ്ഞു. രമ്യയും കരച്ചിലിന്‍റെ വക്കത്തെത്തിയിരുന്നു.

“ഇനിയും എന്നാണാവോ ഇങ്ങനെ കളിക്കാനും തമാശ പറയാനും കഴിയുക?” രമ്യ, ചിന്നു മോളെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി.

ഇതിനിടയിൽ നന്തു, കിച്ചുവിനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു. “ഇനി നീയെത്തോ ഈ തെഡിബിയറിനെ.”

അവൻ കിച്ചുവിന്‍റെ കൈകളിൽ തന്‍റെ ടെഡിബിയറിനെ വച്ചു കൊടുത്തു. കിച്ചുവിന് വലിയ സന്തോഷമായി. അവൻ അതിനെ ഒരമൂല്യനിധി എന്ന പോലെ ചേർത്തുപിടിച്ചു. കുട്ടികൾ മൂന്നു പേരും ഓടി വന്ന് കാറിന്‍റെ സൈഡ് വിൻഡോയിൽ വച്ചിരുന്ന അപ്പൂപ്പന്‍റെ കൈകളിൽ ഉമ്മവച്ചു.

“അപ്പൂപ്പാ ഞങ്ങൾ പോയി വരട്ടെ. ഇനി വരുമ്പോ കാണാം കേട്ടോ. അപ്പോ ഒത്തിരി കഥ പറഞ്ഞു തരണം… റ്റാറ്റാ അപ്പൂപ്പാ…” അങ്ങനെ പറഞ്ഞ് അവർ തിരിഞ്ഞോടി. അപ്പോഴേക്കും സുരേഷും സുനന്ദയും അല്പം അകലെ എത്തിയിരുന്നു അവരോടൊപ്പം ചേർന്ന് അവർ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ടാറ്റാ പറഞ്ഞു. അപ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകളിലും, ചിന്നുവിന്‍റെ കണ്ണുകളിലും സങ്കടം ഊറിനിന്നു.

“എന്നാൽ നമുക്കു പോകാം.” സുമേഷ് താരയെ നോക്കി ചിരിച്ചു. എല്ലാരും കാറിൽ കയറിയ ഉടനെ സുമേഷ് കാർ മുന്നോട്ടെടുത്തു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें