വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും-2

ടീച്ചർ ക്ലാസ്സിലെത്തിയിട്ടും പിള്ളാരുടെ ബഹളത്തിന് യാതൊരു കുറവും വന്നില്ല. അടങ്ങിയിരിക്കാൻ പറഞ്ഞിട്ട് ഒറ്റയൊരെണ്ണം വകവെയ്ക്കുന്നില്ല. ടീച്ചർ ചൂരലെടുത്ത് രണ്ടു മൂന്നെണ്ണത്തിന് തലങ്ങും വിലങ്ങും കൊടുത്തു. അതോടെ ക്ലാസ്സ് കുറച്ചൊന്നു ശാന്തമായി.

അപ്പുറത്തെ ക്ലാസ്സിൽ നിന്ന് ഇബ്രാഹിംകുട്ടി മാഷ് പഠിപ്പിക്കുകയാണ്. അവർക്കിടയിൽ ഈറപ്പൊളി കൊണ്ടുണ്ടാക്കിയ ഒരു ചുവരുണ്ട്. കുട്ട്യോള് അത് മുഴുവൻ കുത്തിത്തുരന്ന് നാശമാക്കിയിരിക്കുന്നു. അവൾ കൂടെക്കൂടെ ശ്രദ്ധിച്ചു. പഠിപ്പിക്കുന്നതിനിടയിൽ ഇബ്രാഹിംകുട്ടി മാഷിന്‍റെ നോട്ടം തന്‍റെ മേൽ വഴുതി വീഴുന്നുണ്ടോ? ഏയ് ഒന്നുമില്ല.

ഇബ്രാഹിംകുട്ടി മാഷ് പഠിപ്പിക്കുകയാണ്. ഖുറാനിലെ ഏതോ വരികൾ അയാൾ ഈണത്തിൽ ചൊല്ലുന്നു. കുട്ടികൾ അത് താളാത്മകമായി ഏറ്റ് ചൊല്ലുന്നു. പിന്നെ അതൊരു സ്വർണ്ണമാനിന്‍റെ മിന്നലാട്ടം പോലെ ബ്ലാക്ക് ബോർഡിലേക്ക് പകർത്തിയെഴുതുന്നു. ഇബ്രാഹിംകുട്ടി മാഷ്ടെ ക്ലാസ്സിലേക്ക് ഇടയ്ക്കിടയ്ക്ക് അങ്ങനെ ഒളിഞ്ഞു നോക്കുന്നതിൽ സബീന ടീച്ചർക്കൂ തന്നെ ഒരു വല്ലായ്മ തോന്നി.

കുട്ട്യോള് എന്ത് വിചാരിക്കും? പഴയകാലമല്ല. അരികും തുമ്പും ചേർത്ത് അവർ ഓരോന്ന് മെനഞ്ഞെടുക്കും. എല്ലാം ഒരുപോലെ തെറിച്ച പിള്ളാരാണ്. ചിലതിനെയൊക്കെ വീട്ടിലെ ശല്യം ഒഴിവാക്കാൻ വേണ്ടിയാണ് സ്കൂളിലേക്ക് പറഞ്ഞയക്കുന്നതെന്ന് തോന്നിപ്പോകും. ഒരന്തവുമില്ലാതെ അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ച് നില്ക്കുമ്പോൾ അടുത്ത പീരീഡിന്‍റെ ബെല്ലടിച്ചു.

സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി ഇബ്രാഹിംകുട്ടി മാഷ് പറഞ്ഞു, “ന്‍റെ സബീന ടീച്ചറേ… ങ്ങളുടെ ക്ലാസ്സിലെ കൂട്ട്യോൾടെ ബഹളം കാരണം എനിക്ക് ഇന്ന് ഒരു വക പഠിപ്പിക്കാൻ കഴിഞ്ഞില്ല.”

സബീന ടീച്ചർക്ക് മനസ്സിന് ഒരു സുഖോം തോണിയില്ല. ഒരു സ്വസ്ഥതയുമില്ല. തലയോട്ടിയിൽ എന്തോ ഇരുന്ന് കരളുന്നു പോലെ. ടീച്ചർക്ക് ലെഷർ പീരീഡായിരുന്നു. അവൾ സ്റ്റാഫ് റൂമിലെ ഡെസ്കിൽ തല താഴ്ത്തിവെച്ചു കിടന്നു. ഈയിടെയായി അഷ്റഫിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടുന്നു.

ഒരു കത്തെഴുതാൻ കഴിയാത്തവണ്ണം, ഒന്ന് ടെലഫോൺ ചെയ്യാൻ കഴിയാത്തവണ്ണം അയാൾക്ക് എന്തോ വലിയ ആപത്ത് പിണഞ്ഞിരിക്കുന്നു.

“ന്‍റെ കഴുത്തിൽ മിന്നുകെട്ടി, മധുവിധുവിന്‍റെ ലഹരിയാറും മുമ്പെ ന്‍റെ അഷ്റഫ് ഇക്കാ നിങ്ങൾ ഏത് ദുനിയാവിലേക്കാണ് മാഞ്ഞു പോയത്?” അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്ന് അവൾ അറിയാതെ മയങ്ങിപ്പോയി. അറബിക്കഥയിലെ ഏതോ സുൽത്താനെപ്പോലെ അഷ്റഫ് ഒരു നാൾ തന്‍റെ വീടിന് മുന്നിൽ പറന്നിറങ്ങുന്നതായി അവൾ സ്വപനം കണ്ടു.

“സബീനാ, എന്തു പറ്റി ആഹാരം കഴിക്കുന്നില്ലേ?” ആരോ അവളെ തട്ടി വിളിച്ചു. ഉച്ചയ്ക്കലത്തെ ഇന്‍റെർവെല്ലിന് സ്കൂൾ വിട്ടിരിക്കുന്നു. അവൾ ടിഫിൻ തുറന്നു വെച്ചു.

“എന്റുമ്മാ… ഈ കൊച്ചു ബോക്സിനുള്ളിൽ എന്തെല്ലാമാണ് കുത്തിനിറച്ചു വെച്ചിരിക്കുന്നത്?” വിശപ്പുണ്ടെങ്കിലും ഒന്നും കഴിക്കാൻ തോന്നുന്നില്ല. അവൾ ആഹാരം പുറത്ത് കൊണ്ട് പോയി തട്ടി പൈപ്പിന് ചുവട്ടിൽ നിന്ന് ടിഫിൻ ബോക്സ് കഴുകി തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ഒരു മഞ്ഞു പ്രതിമ പോലെ ഇബ്രാഹിംകുട്ടി മാഷ് നില്ക്കുന്നു.

ഈ നേരമത്രയും പിന്നിൽ പതുങ്ങി നിന്ന് അയാൾ തന്‍റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നോ? നാണമില്ലാത്ത മനുഷ്യൻ. ഛെ, താനെന്തൊക്കെ വേണ്ടാതീനങ്ങളാണ് ചിന്തിക്കുന്നത്? ഇബ്രാഹിംകുട്ടി മാഷ് സ്കൂട്ടർ എടുക്കാൻ വന്നതാണ്. വെള്ളിയാഴ്ചയാണ്. അയാൾ പള്ളിയിലേക്ക് പോകാനുള്ള ധൃതിയിലാണ്.

ഉച്ചയ് ശേഷം സബീന ടീച്ചർ ലീവെടുത്തു. റുഖിയത്തിന്‍റെ ഭർത്താവ് സെയ്തൂട്ടി ഗൾഫിൽ നിന്ന് വന്നിട്ടുണ്ടെന്നറിഞ്ഞു. അയാളെ ഒന്നു കാണണം. അഷ്റഫ് ജോലി ചെയ്തിരുന്ന സ്ഥലത്ത് തന്നെയാണ് അയാളും. ഒരു പക്ഷെ സെയ്തൂട്ടിക്ക് അഷ്റഫിനെ കുറിച്ച് എന്തെങ്കിലും വിവരം നല്കാൻ കഴിഞ്ഞേക്കും.

പണ്ട് ഉമ്മയെ വീട്ട് ജോലിക്കൊക്കെ സഹായിക്കാൻ വരുമായിരുന്ന സുഹ്റത്താത്തയുടെ മകളാണ് റുഖിയത്ത്. അവളെ പഠിപ്പിക്കാനും കെട്ടിച്ചയയ്ക്കാനും എല്ലാ സഹായങ്ങളും ചെയ്തത് തന്‍റെ വീട്ടുകാരാണ്. ആ നന്ദിയും കടപ്പാടും അവൾക്കിപ്പോഴുമുണ്ട്.

റുഖിയത്തിന്‍റെ വീടെത്തിയപ്പോൾ അതു തന്നെയാണോ വീടെന്ന് സംശയിച്ചു പോയി. ഒരു ചെറ്റക്കൂടിൽ ഇരുന്ന സ്ഥലമാണ്. അവിടെ ഇപ്പോൾ ഒരു മണിമാളിക ഉയർന്നിരിക്കുന്നു. അതിന്‍റെ ഓരം ചേർന്ന് ആ ചെറ്റക്കുടിലിന്‍റെ അവശിഷ്ടം പോലെ ഒരു ഭാഗം ഇപ്പോഴും കാണാം. പൂർവ്വ സ്മൃതികളുടെ ഏതോ അടയാളം പോലെ…

സബീന ടീച്ചർ അവിടെ പരിഭ്രമിച്ചു നില്ക്കെ എവിടെ നിന്നോ റുഖിയത്ത് ഓടി വന്ന് അവളുടെ കൈയ്ക്ക് പിടിച്ചു. ശലഭച്ചിറകിന്‍റെ മൃദുലതയുള്ള. കരസ്പർശം അവൾക്ക് അനുഭവപ്പെട്ടു.

“ഇത്താത്തയെ കണ്ടിട്ട് എത്ര നാളായി. ഞാൻ വിചാരിച്ചു ഇത്താത്ത ഈ വഴിയൊക്കെ മറന്നു കാണുമെന്ന്. ഇത്താത്ത വല്ലാതങ്ങ് ക്ഷീണിച്ചു പോയിരിക്കുന്നു.”

സബീന റുഖിയത്തിനെ ശ്രദ്ധിക്കുകയായിരുന്നു. റുഖിയത്ത് പണ്ടത്തേതിനേക്കാളും സുന്ദരിയായിരിക്കുന്നു. അവളുടെ കവിളുകളിൽ സദാ നുണക്കുഴിപ്പൂവുകൾ പൂത്തു നിന്നു.

“സെലീനയൊക്കെ വരാറുണ്ടോ?” കുശലാന്വേഷണങ്ങൾക്കിടെ റുഖിയത്ത് ചോദിച്ചു.

“സെലീനയ്ക്ക് കെട്ട്യോനായി കൂട്ട്യോളായി ഇനി ഇത്തയേയും ഉമ്മയേയുമൊക്കെ കാണാൻ അവൾ എന്തിനാണ് വരുന്നത്?”

അറിയാതെ ആ വാക്കുകൾ സബീനയുടെ നാവിൽ നിന്ന് വീണു പോയി. അപ്പോൾ അകത്ത് നിന്ന് സെയ്തൂട്ടി ഇറങ്ങി വന്നു. അയാൾ വെളുത്ത് നല്ല തടി വെച്ചിരിക്കുന്നു. അയാൾ അവളെ അടിമുടിയൊന്നു നോക്കി. ആ നോട്ടത്തില്‍ ശരിക്കും അവളൊന്നു ചൂളി പോയി. ഈയിടെയായി പലയിടത്ത് നിന്നും ഇതേ പോലെയുള്ള നോട്ടം തന്‍റെ നേരെ നീണ്ടു വരുന്നു.

“ടീച്ചർക്ക് ഒരു മാറ്റവുമില്ല. ഞാൻ പണ്ട് വന്നേച്ച് പോകുമ്പം കണ്ടതുപോലെ തന്നെ.” സെയ്തൂട്ടി പറഞ്ഞു.

വീടിനകത്തെ സൗകര്യങ്ങൾ അത്ഭുതത്തോടെ നോക്കി കാണവേ സെയ്തുട്ടി പറഞ്ഞു “ഇതുവരെ പതിനഞ്ച് രൂപയോളമായി. ഇനിയൊരു മൂന്ന് നാല് ലക്ഷം കൂടി വേണ്ടി വരും. പടച്ചോൻ കനിഞ്ഞാൽ അടുത്ത വരവിന് പാല് കാച്ച് നടത്തണം.” സെയ്തൂട്ടി പിന്നെയും എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു. ഗൾഫിലെ വിശേഷങ്ങൾ, അയാളുടെ അവിടുത്തെ ബിസിനസ്, സുഹൃത് ബന്ധങ്ങൾ, അയാളുടെ അറബിക്ക് അയാളോടുള്ള സ്നേഹവും വിശ്വാസവും. അങ്ങനെ പലതും…..

അയാളുടെ വാക്കുകളിൽ മുഴങ്ങികേൾക്കുന്നത് അഭിമാനമാണോ? പൊങ്ങച്ചമാണോ? രണ്ടും തമ്മിൽ ഒരു നേർത്ത അതിർ വരമ്പ് മാത്രമേയുള്ളൂവെന്ന് അവൾക്ക് തോന്നി. അവൾക്ക് അത് തുടർന്ന് കേൾക്കുന്നതിൽ ഒട്ടും താല്പര്യം തോന്നിയില്ല.

“സെയ്തേ….. ഞാൻ വന്നത്….”

“അറിയാം ടീച്ചറേ അഷ്റഫിന്‍റെ എന്തേലും വിവരമുണ്ടോന്നറിയാനല്ലേ.. എന്നെക്കൊണ്ട് കഴിയാവുന്നതിന്‍റെ പരമാവധി ഞാൻ അന്വേഷിച്ചു. രണ്ട് കൊല്ലത്തോളം അയാൾ അവിടെയുണ്ടായിരുന്നു. പിന്നെ എവിടേക്ക് പോയെന്ന് ആർക്കും ഒരു നിശ്ചയോമില്ല. ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. ന്‍റെ ടീച്ചറേ… ഈ ഗൾഫ് എന്ന് വെച്ചാൽ എന്താന്നാ നിങ്ങടെ വിചാരം. അവിടെ ഒരാളെ തെരയുന്നത് മണൽ കൂമ്പാരത്തിൽ നിന്ന് ഒരു മൺതരി തെരയുന്നത് പോലെയാ.”

വളരെ പ്രതീക്ഷയോടെയാണ്ട് സെയ്തൂട്ടിയെ കാണാൻ പുറപ്പെട്ടത്. സംസാരം കേട്ടിട്ട് അയാളും അഷ്റഫിനെ കുറിച്ച് കാര്യമായി അന്വേഷിച്ച മട്ടില്ല. ഓരോരുത്തരും അവരവരുടെ സാമ്രാജ്യം കെട്ടിപ്പൊക്കുന്നതിനുള്ള പരക്കം പാച്ചിലിലാണ്. അതിനിടയ്ക്ക് മറ്റൊരാളെക്കുറിച്ചോർക്കാൻ എവിടെയാണ് സമയം?

സെയ്തൂട്ടിയെ കാണാനായി ആരോ രണ്ട് പേര് കാറിൽ വന്നു. വില കൂടിയ ഏതോ അത്തറിന്‍റെ പരിമളം കാറ്റിൽ ഒഴുകി പരന്നു വന്നു.

റുഖിയത്ത് സബീനയെ അകത്തെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി. ഭർത്താവ് കൊണ്ടുവന്ന സാധനങ്ങൾ ഓരോന്നായി അവൾ സബീനയെ കാണിച്ചു. എന്തൊക്കെ സാധനങ്ങളാണ്. എന്ത് മാത്രം തുണിത്തരങ്ങളാണ്.

“റുഖിയാ നീയെത്ര ഭാഗ്യവതിയാണ്. പണ്ട് ഞാനെന്‍റെ നിറം മങ്ങിത്തുടങ്ങിയ പട്ടുറുമാലോ, കമ്മീസോ നിനക്ക് തരുമ്പോൾ നീയെന്ത് ആഹ്ലാദത്തോടെയാണ് അവ ധരിച്ചിരുന്നത്. അതൊക്കെ നിനക്ക് തരുന്നതിന് സെലീന എന്നോട് വഴക്കടിച്ചിരുന്നത് ഒരിക്കലും അതവൾക്ക് വേണമായിരുന്നിട്ടല്ല. അതൊക്കെയണിയുമ്പോൾ നീ ഞങ്ങളേക്കാൾ സുന്ദരിയാണന്ന് തോന്നിയത് കൊണ്ടാണ്.”

യാത്രപറഞ്ഞ് ഇറങ്ങാൻ തുടങ്ങവേ റുഖിയത്ത് മുഖത്തിടുന്ന ക്രീം, ഷാംപൂ, പെർഫ്യും, സോപ്പ്, പൗഡർ, അങ്ങനെ ഏതാണ്ടക്കയോ സാധനങ്ങൾ ഒരു പ്ലാസ്റ്റിക് കവറിലാക്കി അവൾക്ക് നേരെ നീട്ടി.

“ഇതെല്ലാം ഇത്താത്തക്കുള്ളതാണ്.”

എത്ര നിർബന്ധിച്ചിട്ടും സബീന അതൊന്നും വാങ്ങിയില്ല. അതിൽ നിന്ന് അവൾ തലവേദനയ്ക്കുള്ള ഒരു ബാം മാത്രമെടുത്തു. റുഖിയത്ത് കരയുന്നത് പോലെയായി.

“എന്‍റെ ഇത്താത്ത… ഇതൊക്കെ കൊടുക്കാൻ നിങ്ങളല്ലാതെ എനിക്ക് മറ്റാരാണുള്ളത്?” സബീന വാത്സല്യത്തോടെ അവളുടെ കവിളുകളിൽ തലോടി.

നൊടിയിടയിൽ വിടരുകയും അടുത്ത നിമിഷത്തിൽ മാഞ്ഞു പോകുകയും ചെയ്യുന്ന ആ നുണക്കുഴിപ്പൂവിന്‍റെ മൃദുലത അവൾക്കനുഭവപ്പെട്ടു.

“അതു കൊണ്ടല്ല. മോളേ, നിന്‍റെ സെയ്തൂട്ടിയെപ്പോലെ എനിക്കുമുണ്ടൊരു ഭർത്താവ്. അയാൾ ഗൾഫിലേക്കെന്നും പറഞ്ഞ് പോയിട്ട് വർഷങ്ങൾ എട്ടു കഴിഞ്ഞു. അയാളെന്നെ മിന്നുകെട്ടുമ്പോൾ എനിക്കും നിന്നെപ്പോലെ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അയാള് തിരിച്ചു വരാതെ ഞാനീ സാധനങ്ങളൊന്നും ഉപയോഗക്കില്ല. ഇതെന്‍റെ ശപഥമാണ്.” റുഖിയത്ത് പിന്നെയവളെ നിർബന്ധിച്ചില്ല.

“നീയി ക്രീമും പേസ്റ്റുമൊക്കെ വാരി മുഖത്തെങ്ങും അധികം തേക്കരുത്. എല്ലാം ഒരു ജാതി കെമിക്കൽസാണ്. പൊള്ളും. ദേ.. നോക്കിയേ… ഇപ്പോൾ തന്നെ നിന്‍റെ ചുണ്ടിലും കഴുത്തിലുമൊക്കെ ചോരനിറമുള്ള പാടുകൾ വീണു തുടങ്ങിയിരിക്കുന്നു.” ഇറങ്ങാൻ നേരത്ത് ഒരുപദേശം പോലെ അവൾ പറഞ്ഞു.

റുഖിയത്തിന്‍റെ മുഖം ലജ്ജ കൊണ്ട് തുടുത്തു, “ഇത് അതുകൊണ്ടൊന്നുമല്ല ഇത്താ, ഈ ആണുങ്ങളുടെ ഒരു കാര്യം സ്നേഹം കുടുമ്പോൾ എന്ത് ചെയ്യണമെന്നറിയാൻ വയ്യ.” നാണത്തിന്‍റെ ഒരു തിര പോലെ അവൾ പെട്ടന്ന് എങ്ങോട്ടോ പോയി കുറെയധികം ചോക്ലേറ്റ് മിഠായകളുമായി വന്ന് അവളുടെ ബാഗിലിട്ടു കൊടുത്തു.
“ഇതും വേണ്ടന്ന് പറയരുത്. സലീനയൂടെ കുട്ട്യോള് വരുമ്പം കൊടുക്കാം.”

സെലീനയെപ്പറ്റി പറഞ്ഞപ്പോഴാണോർത്തത് അവളുടെ ഭർത്താവിന് ഏതോ ലോണിന് വേണ്ടി താൻ ജാമ്യം നിന്നിരുന്നല്ലോ? കഴിഞ്ഞയാഴ്ച ബാങ്കിൽ നിന്നും അതിന്‍റെ നോട്ടീസ് വന്നിരുന്നു. ഇതുവരെ ഒരു തവണ പോലും അടച്ചിട്ടില്ലത്രേ.

അയാൾക്ക് എന്താണ് കുഴപ്പം. നല്ല ബിസിനസല്ലേ മുറയ്ക്ക് മുറയ്ക്ക് അവിടേയും ഇവിടേയുമൊക്കെ വസ്തൂം, വകകളും വാങ്ങിയിടുന കാര്യം പറയുന്നത് കേൾക്കാമല്ലോ? പിന്നെന്താണ് അയാൾക്ക് ലോണടച്ചാൽ?

കുടുംബോം കുട്ട്യോളുമില്ലാത്ത ഇത്തയ്ക്ക് എന്തിനാണ് പണം എന്ന് സെലീനയും വിചാരിക്കുന്നുണ്ടാകും. അവളുടെ നിക്കാഹിന് 50 പവന്‍റെ പൊന്ന് ഞാൻ ഒറ്റയ്ക്ക് കൊടുത്തില്ലേ. അവളേക്കാൾ മൂന്നോ, നാലോ വയസ്സ് കൂടുതലാണെന്നൊഴിച്ചാൽ ഞാനും അവളെപ്പോലൊരു പെണ്ണു തന്നയല്ലേ?

പഴയ തറവാടാണ് മഴ പെയ്യുമ്പോൾ അവിടെയുമിവിടെയുമൊക്കെ ചോരുന്നു. അതിന്‍റെ മേൽക്കൂര ഒന്ന് അഴിച്ച് പണിയണമെന്ന് എത്ര നാളായി വിചാരിക്കുന്നു. ഇനി അതൊന്നും അവളെ ബാധിക്കുന്ന വിഷയമല്ലല്ലോ? ഉമ്മയോട് പറഞ്ഞ് സെലീനയുടെ ഭർത്താവിനെക്കൊണ്ട് എങ്ങനെയെങ്കിലും ആ ലോൺ അടച്ചു തീർക്കണമെന്ന് അവൾ വിചാരിച്ചു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 21

“അല്ലാ… അമ്മ ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്ന പോലെയാണല്ലോ മാഷിനെ നോക്കുന്നത്?”

നന്ദൻമാഷിൽത്തന്നെ ശ്രദ്ധ കേന്ദീകരിച്ചിരുന്ന ഹേമാംബിക, ശബ്ദം കേട്ടിടത്തേക്ക് ഞെട്ടിത്തിരിഞ്ഞു നോക്കി. നയനയാണെന്നു കണ്ട് അല്പം ലജ്ജയോടെ പറഞ്ഞു.

“ഞാൻ… ഞാൻ നന്ദൻമാഷിന് ആഹാരം എടുത്തു കൊടുക്കുകയായിരുന്നു.”

“അല്ല അതുമനസ്സിലായി… അതുകൊണ്ടാണല്ലോ ഞാൻ ചോദിച്ചത് അമ്മ നന്ദൻമാഷിനെ ഒരു കൊച്ചു കുഞ്ഞെന്ന വണ്ണമാണ് പരിചരിക്കുന്നതെന്ന്.” അവൾ അർത്ഥഗർഭമായിട്ടാണ് അത് പറയുന്നതെന്ന് ഹേമാം ബികയ്ക്ക് മനസ്സിലായി. പെട്ടെന്ന് തലകുനിച്ച് ഹേമാംബിക പറഞ്ഞു.

“അല്ലെങ്കിൽ നിന്നോട് ഞാനെന്തിനാ മറയ്ക്കുന്നത്. നിനക്കറിയില്ല മോളെ ഞാനിപ്പോൾ എത്ര സന്തോഷവതിയാണെന്ന്. എന്‍റെ ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിലൊന്നാണിത്. നന്ദൻമാഷിനെ ഇങ്ങനെ അടുത്തിരുന്ന് പരിചരിക്കാനാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.”

“എന്‍റെ അമ്മ ഭാഗ്യവതിയാണ്. സ്നേഹിച്ച പുരുഷനെ അടുത്തു കിട്ടുന്നതിനോളം ഭാഗ്യം ഒരു സ്ത്രീക്ക് മറ്റൊന്നില്ല. അതിനു പുറമേ അദ്ദേഹത്തെ പരിചരിക്കാൻ കൂടി അവസരം ലഭിച്ചാലോ?”

“അതെ മോളെ. ഞാനിന്ന് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാണെന്ന് തോന്നിപ്പോകുന്നു. ജീവിതത്തിൽ എല്ലാം നഷ്ടപെട്ടു എന്നു കരുതി ജീവിച്ചവളാണ് ഞാൻ. എന്നാലിന്ന് ജീവിതത്തെക്കുറിച്ച് എനിക്കേറെ ശുഭാപ്തിവിശ്വാസം തോന്നുന്നു.”

“അമ്മേ… അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിക്കും എന്നെനിക്കുറപ്പുണ്ട്. നന്ദൻമാഷിനെ രക്ഷിച്ചെടുക്കാൻ അമ്മക്കു കഴിയും.”

“അതെ മോളെ… എനിക്കും അക്കാര്യത്തിൽ ഉറപ്പു തോന്നുന്നു. എന്‍റെ എല്ലാ പരിശ്രമവും ഇനി അതിലേക്കു മാത്രമായിരിക്കും.”

“നോക്കു അമ്മേ… നന്ദൻമാഷിന് ഉറക്കം വരുന്നുണ്ടെന്നു തോന്നുന്നു. നമുക്ക് അദ്ദേഹത്തിനെ കിടക്കയിലേക്ക്കിടത്താം”

“ശരിയാണ് മോളെ. ഞാൻ നിന്നോടു വർത്തമാനം പറഞ്ഞിരുന്നതുകൊണ്ട് നന്ദൻമാഷിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ആകെ ക്ഷീണിതനാണ്. ഈ സ്ഥിതിയിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിക്കുകയാണ് എന്‍റെ ആദ്യ കർത്തവ്യം.”

നയന എഴുന്നേറ്റ് നന്ദൻമാഷിനെ കിടക്കയിലേക്ക് കിടത്തുവാൻ ഹേമാംബികയെ സഹായിച്ചു. തലയിണ വച്ച് തല ഉയർത്തി അദ്ദേഹത്തിന് സുഖകരമായി കിടക്കുവാൻ അനുവദിച്ചു. എന്നിട്ട് ഒരു കൊച്ചു കുഞ്ഞിന്‍റെ ശാന്തത അദ്ദേഹത്തിന്‍റെ മുഖത്ത് കളിയാടുന്നത് നോക്കി അവർ ഇരുവരും ഇരുന്നു.

“ഈ മുഖം കണ്ടാലറിയാം അമ്മേ അദ്ദേഹം എത്രമാത്രം നല്ലവനാണെന്ന്.”

“അതെ നയന. ഒരു കാലത്ത് സൂര്യതേജസ്സായിരുന്നു ഈ മുഖത്തിനുണ്ടായിരുന്നത്. അത് നോക്കി ഞാൻ സ്വയം മറന്ന് എത്ര നിന്നിട്ടുണ്ടെന്നോ. എന്നാലിപ്പോൾ അദ്ദേഹത്തിന്‍റെ കിടപ്പു കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല കുട്ടീ…” ഹേമാംബികയുടെ കണ്ണുകൾ കരകവിഞ്ഞൊഴുകി. അതുകണ്ട് നയന പറഞ്ഞു.

“അയ്യേ… അമ്മ എന്തിനാ കരയുന്നത്? നമ്മൾ അദ്ദേഹത്തെ ഈ സ്ഥിതിയിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കില്ലേ?”

“ശരിയാണ് കുട്ടീ… അതോർക്കുമ്പോൾ മാത്രമാണ് ഞാൻ ആശ്വസിക്കുന്നത്. ഇനി മുതൽ ഉറക്കമില്ലാത്ത രാത്രികളാണ് എന്‍റെ മുന്നിൽ നീണ്ടു കിടക്കുന്നത്. മാത്രമല്ല ഇനി കുറെ നാളത്തേക്ക് മറ്റുള്ള ആരുടെ കാര്യത്തിലും ഞാൻ കൂടുതലായി ഇടപെടുകയില്ല. എല്ലാം നീ തന്നെ കൈകാര്യം ചെയ്തു കൊള്ളണം.”

“ശരി അമ്മേ… അതമ്മ എന്നോട് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടോ എല്ലാം നോക്കിം കണ്ടും ഞാൻ ചെയ്തു കൊള്ളാം.”

“അതു മതി മോളെ. നയന എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ. അതു തന്നെ എന്‍റെ വലിയ ഭാഗ്യം.”

“അമ്മയുടെ സന്തോഷമാണ് എന്‍റെയും സന്തോഷം. ഞാനെപ്പോഴും പറയാറില്ലെ എനിക്ക് ഈ ജന്മത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് എന്‍റെ അമ്മ എന്ന്.” നയന ഹേമാംബികയുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

“അതെ. ഇനി വരുന്ന എല്ലാ ജന്മങ്ങളിലും നീയെന്‍റെ മകളായി പിറക്കട്ടെ.” ഹേമാംബിക അവളെ തന്നോട് വലിച്ചടുപ്പിച്ച് ആ നെറുകയിൽ ചുംബിച്ചു.

“നന്ദൻമാഷ് ആഹാരം കഴിച്ച് ഉറങ്ങിയല്ലോ അല്ലേ ടീച്ചറെ.” ശബ്ദം കേട്ട് ഹേമാംബികയും നയനയും ഞെട്ടിത്തിരിഞ്ഞു നോക്കി. അപ്പോൾ വാതിൽക്കൽ നിന്ന രാജീവ് പറഞ്ഞു.

“ഹും… ഇങ്ങനെയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞയുടനെ അമ്പതിനായിരം രൂപ സംഭാവനയും തന്ന് അയാൾ പോയി. അച്ഛനെ വീണ്ടും ഒന്നു കാണണമെന്നു പോലും അയാൾക്കില്ല…”

“ആര് സുമേഷോ” ഹേമാംബിക ചോദിച്ചു.

”അതെ ആ സുമേഷ് തന്നെ. നന്ദികെട്ട ഒരു മകനാണയാൾ. നന്ദൻമാഷിനെ ഇനി അയാൾ തിരിഞ്ഞു നോക്കുമെന്ന് തോന്നുന്നില്ല. എല്ലാ ഭാരവും ഇവിടെ ഒഴിച്ചു വച്ച ആശ്വാസത്തിലാണ് അയാൾ പോയത്.”

“പാവം നന്ദൻമാഷ്. ആയ കാലത്ത് ഭാര്യക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച മനുഷ്യനാണിദ്ദേഹം. അദ്ദേഹത്തിനോട് ഇങ്ങനെ കാണിക്കാൻ ആ മകനെങ്ങനെ മനസ്സു വന്നു.” അതു പറയുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ  ഈറനായി.

“ശരിയാണ് എനിക്കുമറിയാം നന്ദൻമാഷ് ഒരദ്ധ്യാപകനെന്ന നിലയിലും ഒരച്ഛനെന്ന നിലയിലും എത്ര നല്ലവനും സ്നേഹമുള്ളവനുമാണെന്ന്.” രാജീവിന്‍റെ കണ്ണുകളിലും നീർ നിറഞ്ഞു നിന്നു.

“അദ്ദേഹത്തിന് ഒരു മകൻ കൂടിയില്ലെ? അയാൾ എവിടെയാണ്?” ഹേമാംബിക ചോദിച്ചു.

“അയാൾ ഗൾഫിലെങ്ങാണ്ടോ ആണെന്നു തോന്നുന്നു. അയാളുടെ സ്വഭാവം എന്താണെന്ന് ആർക്കറിയാം. എനിക്കയാളെ വലിയ പരിചയമില്ല. അയാളെ പറ്റിയുള്ള ഒരു വിവരവും നൽകാൻ സുമേഷ് തയ്യാറായതുമില്ല. ഞാൻ അയാളുടെ നമ്പർ ചോദിച്ചപ്പോൾ ചേട്ടനല്ല ഞാനാണ് അച്ഛന്‍റെ കാര്യങ്ങൾ അന്വേഷിക്കുന്നത് എന്നാണയാൾ പറഞ്ഞത്. അതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഇനി അയാൾ അറിയാതെയാണോ സുമേഷ്, നന്ദൻമാഷിനെ ഇവിടെക്കൊണ്ടുവന്നു പാർപ്പിച്ചതെന്നുമറിയില്ല.”

“ഇപ്പോഴത്തെ കാലത്തെ മക്കളല്ലെ. അച്ഛനമ്മമാരെക്കുറിച്ചുള്ള കരുതൽ ഇത്രയൊക്കെയെ ഉണ്ടാവുകയുള്ളു. നിത്യവും നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലെ അത്.” ഹേമാംബിക ടീച്ചർ ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു

അപ്പോൾ അടുത്തു നിന്ന നയന പരിഭവത്തോടെ പറഞ്ഞു

“അമ്മേ… വേണ്ട… എന്നെ ആഗണത്തിൽപ്പെടുത്തേണ്ട.”

“ഓ… എന്‍റെ മോൾ ആഗണത്തിലൊന്നും പെടുകയില്ലെന്ന് എനിക്കറിയില്ലെ? എന്‍റെ നയനയെപ്പോലെ മാറ്റാരും ഈ ലോകത്തിൽ ഉണ്ടാവുകയില്ലെന്നും.” അവരുടെ സ്നേഹ പരിഭവങ്ങൾ കൗതുകത്തോടെ വീക്ഷിച്ചു നിന്ന രാജീവ് പറഞ്ഞു.

“ശരി ടീച്ചർ. ഇന്നു മുതൽ നന്ദൻമാഷിന്‍റെ സംരക്ഷണച്ചുമതല ടീച്ചറിനാണ്. നയന, ടീച്ചറിനെ അസിസ്റ്റു ചെയ്താൽ മതി.”

“തീർച്ചയായും രാജീവ് സാർ. അമ്മക്ക് എന്തു സഹായവും ചെയ്യാൻ ഞാൻ തയ്യാറാണ്.”

“എന്നാൽ അമ്മയും മകളും കൂടി സ്നേഹിച്ച് കലഹിച്ചോളു. ഞാൻ പോകുകയാണ്.” അങ്ങനെ പറഞ്ഞ് രാജീവ് അവിടെ നിന്നും നടന്നു മറഞ്ഞു.

മെയിൻറോഡിൽ ഏതോ കാറുകൾ തമ്മിൽ ചെറുതായി കൂട്ടിമുട്ടി ട്രാഫിക് ബ്ലോക്കുണ്ടായിരുന്നതു കൊണ്ട് സുമേഷ് ഒരു മണിക്കൂറുകൊണ്ടാണ് വണ്ടിയോടിച്ച് വീട്ടിലെത്തിയത്. വീട്ടിലെത്തിയയുടനെ അയാൾ മുറ്റത്തു തന്നെ വണ്ടി നിർത്തി. കാറിൽ നിന്നിറങ്ങി സിറ്റൗട്ടിൽ ഏറെ ചുറുചുറുക്കോടെ ചാടിക്കയറി അയാൾ താരയെ വിളിച്ചു.

“താരെ… എടീ താരെ… നീ എവിടെപ്പോയി കിടക്കുവാ…”

സുമേഷിന്‍റെ വിളി കേട്ട് കിച്ചുവിനെ ഒക്കത്തു വച്ച് താര ഓടിയെത്തി. അവളുടെ നൈറ്റിയിൽ മുഴുവൻ വിവിധ കറകൾ പുരണ്ടിരുന്നു. നെറ്റിയിലൂടെ വിയർപ്പ് ഒലിക്കുന്നുണ്ടായിരുന്നു.

“എന്താ സുമേഷേട്ടാ… എന്തിനാ വിളിച്ചത്?ഞാൻ ഇവിടെ അടുക്കളയിൽ കിടന്ന് നക്ഷത്രം എണ്ണുകയാ… എനിക്കീ അടുക്കളപ്പണിയൊന്നും ശരിക്ക് വശമില്ലെന്ന് സുമേഷേട്ടനറിഞ്ഞുകൂടെ. ശാന്തിയെക്കിട്ടിയതിൽ പിന്നെ ഞാൻ അടുക്കളയിൽ കയറിയിട്ടുമില്ല. ഓഫീസ്ജോലി മാത്രം നോക്കി ജീവിച്ചാ മതിയായിരുന്നു. ഇപ്പം ഏതോ നരകത്തിൽ നിക്കുന്ന പ്രതീതിയാ. കിച്ചുവാണെകി ഏതു സമയവും വാശിപിടിച്ച് കരച്ചിലാ. അതിനിടക്കാ സുമഷേട്ടന്‍റെ വിളി…”

“നല്ല കാര്യം. നീ പറഞ്ഞു നിർബ്ബന്ധിച്ചിട്ട് നിന്‍റെ ഒരു വലിയ ബുദ്ധിമുട്ട് ഒഴിച്ചിട്ടല്ലേ ഞാൻ വരുന്നത്. ഇനി മുതൽ നിനക്ക് സുഖമായില്ലെ? അച്ഛന്‍റെ കാര്യമൊന്നും നോക്കണ്ടല്ലോ?”

“അപ്പോൾ നിങ്ങൾ അങ്ങേരെ അവിടെത്തന്നെ നിർത്താൻ പോകുകയാണോ? അത് നന്നായി. ഞാൻ വിചാരിച്ചത് അസുഖം മാറിക്കഴിഞ്ഞാൽ അങ്ങേരെ ഇങ്ങ് കൊണ്ടുവരുമെന്നാ. അപ്പോ സുരേഷേട്ടനെ നിങ്ങള് അറിയിച്ചില്ലെ, അച്ഛനെ അവിടെക്കൊണ്ടു പോയാക്കിയ കാര്യം.”

“ഏയ് ഇല്ല. ഏട്ടനിപ്പോ ഇതൊന്നും അറിയണ്ട. അറിഞ്ഞാൽ അച്ഛനെ അവിടെക്കൊണ്ടാക്കാൻ സമ്മതിക്കുകയില്ല. മാത്രമല്ല നമ്മള് നോക്കാതെ അച്ഛന്‍റെ നില വീണ്ടും വഷളായി എന്നറിഞ്ഞാൽ സുരേഷേട്ടൻ നമ്മളോട് പിണങ്ങും. പിന്നെ ചിലപ്പോൾ ഉടനെ വന്ന് അച്ഛനെ ഗൾഫിലേക്ക് വിളിച്ചുകൊണ്ടു പോയി എന്നും വരും.”

“അത് നല്ലകാര്യമല്ലെ സുമേഷേട്ടാ. അച്ഛന്‍റെ ബാധ നമുക്ക് എന്നന്നേക്കുമായി ഒഴിയുമല്ലോ.”

“ങാ… അതും ശരിയാണ്… പക്ഷെ അതിപ്പോൾ വേണ്ട… അല്പം കൂടി കഴിയട്ടെ… നീ പോയി ഇപ്പോൾ കാപ്പിയെടുത്തു വയ്ക്ക്. നല്ലവണ്ണം വിശക്കുന്നു.”

“സുമേഷേട്ടൻ കുറച്ചുനേരം ഇവനെ യൊന്നു പിടിച്ചേ. ഞാൻ ഇപ്പം ബ്രേക്ക്ഫാസ്റ്റ് എടുക്കാം.” കാപ്പിയെടുക്കാൻ തിരിഞ്ഞ താരയോടയാൾ വീണ്ടും പറഞ്ഞു.

“ങാ… ഗൾഫീന്ന് ഏട്ടനോ ഏടത്തിയോ വിളിച്ചാൽ നീ അച്ഛനിവിടുണ്ടെന്നു പറഞ്ഞാൽ മതി. അല്ലാതെ സ്നേഹസദനത്തിൽ കൊണ്ടാക്കിയ കാര്യമൊന്നും എഴുന്നെള്ളിക്കാൻ നിക്കണ്ട.”

“അപ്പോ അച്ഛന്‍റെ കൈയ്യിൽ ഫോൺ കൊടുക്കാൻ അവര് പറഞ്ഞാലോ?”

“അത് നീ അപ്പോൾ തോന്നുന്ന പോലെ പറ. നിന്നെപ്പോലുള്ള പെണ്ണുങ്ങൾക്കാണോ നുണകൾ ചമക്കാൻ കഴിയാത്തത്?”

ഒടുവിൽ പറഞ്ഞത് താരയ്ക്കിഷ്ടമായില്ലെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. അടുക്കളയിൽ ദോശ കരിയുന്ന മണം കേട്ട് അവൾ വെപ്രാളപ്പെട്ടു കൊണ്ട് ഓടി.

അടുക്കളയിൽ പ്രാതലിനുള്ള വിഭവം ഒരുക്കുമ്പോൾ സുരേഷിന്‍റെ മുഖഭാവം അവൾ ഓർത്തു. അയാൾ അവളിൽ നിന്ന് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നതായി താരക്ക് തോന്നി. പക്ഷെ അത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടി കിട്ടിയില്ല. സൗകര്യം കിട്ടുമ്പോൾ നയപൂർവ്വം ചോദിച്ചറിയാമെന്ന് വിചാരിച്ച് അവൾ തന്‍റെ ജോലി തുടർന്നു.

നന്ദൻമാഷ് ഉച്ചവരെ തളർന്ന് ഉറങ്ങി. ഹേമാംബിക കണ്ണിമയ്ക്കാതെ അദ്ദേഹത്തെ ശുശ്രൂഷിച്ച് അടുത്തിരുന്നു. മാഷ് ഉറങ്ങിയ സമയത്ത് ഹേമാംബിക അദ്ദേഹത്തിന് നൽകേണ്ട മരുന്നുകളെപ്പറ്റി പഠിക്കുകയായിരുന്നു.

ഉച്ചയ്ക്ക് ആഹാര ശേഷം അദ്ദേഹത്തിന് മരുന്നു നൽകേണ്ടതുണ്ട്. ഇടക്ക് നയന വന്നപ്പോൾ നന്ദൻമാഷിനുള്ള ആഹാരം കൂടി എടുത്തു കൊണ്ടുവരാൻ ഹേമാംബിക ആവശ്യപ്പെട്ടു.

നയന ഉടൻ തന്നെ അടുക്കളയിൽച്ചെന്ന് അദ്ദേഹത്തിനുള്ള ചോറും കറികളും പാത്രത്തിലാക്കി എടുത്തു കൊണ്ടു വന്നു.

ഇടക്ക് നന്ദൻമാഷ് കണ്ണുതുറന്നപ്പോൾ ഹേമാംബികയും നയനയും കൂടി അദ്ദേഹത്തെ രാവിലത്തെ പോലെ കിടക്കയിൽ തലയിണ വച്ച് ചാരി ഇരുത്തി. ഇപ്പോൾ നന്ദൻമാഷ് വലിയ പ്രതിഷേധമൊന്നും കാണിച്ചില്ല. ഹേമാംബികയുടേയും നയനയുടേയും ഇടപെടൽ അത്രത്തോളം സൗമ്യമായിരുന്നു നന്ദൻമാഷിനെ ഒരു കൊച്ചുകുഞ്ഞിനെ എന്ന പോലെയാണ് അവർ കൈകാര്യം ചെയ്തത്. അവരുടെ സ്പർശനത്തിൽ നന്ദൻമാഷിന് നല്ല സുഖം തോന്നി. അദ്ദേഹം പ്രതിഷേധം കൂടാതെ ആഹാരവും മരുന്നും കഴിച്ചു.

ഇതിനിടയിൽ സ്നേഹസദനത്തിലെ പലരും ഹേമാംബികയെ അന്വേഷിച്ചു തുടങ്ങി. തങ്ങളെ ഏറെ സ്നേഹത്തോടെ പരിചരിച്ചിരുന്ന ഹേമാംബികയുടെ അഭാവം അവരെ വല്ലാതെ അസ്വസ്ഥരാക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്തു.

“ഹേമ ടീച്ചർ എവിടെ? ഞങ്ങൾക്ക് ഹേമ ടീച്ചറിനെ കാണണം. ഹേമ ടീച്ചർ ഞങ്ങൾക്ക് എല്ലാം ചെയ്തു തന്നാൽ മതി.” നയന ചെന്നപ്പോൾ അവർ വാശിപിടിച്ചു തുടങ്ങി.

“ഹേമാമ്മ ഇന്നു വന്ന പുതിയ രോഗിയുടെ അടുത്താണ്. അദ്ദേഹം വളരെ ഗുരുതരമായ രോഗാവസ്ഥയിലാണ്. അതിനാൽ ഹേമാമ്മ അദ്ദേഹത്തിന്‍റെ അടുത്തുനിന്ന് മാറാതെ ശുശ്രൂഷിക്കുകയാണ്.”

അതുകേട്ട് ഏറെ പ്രായാധിക്യത്താൽ അവശരായ സുമതിക്കുട്ടിയും കാർത്യായനിയും വേലായുധനും എല്ലാം പറഞ്ഞു.

“ഓ… അങ്ങനെയാണല്ലേ കാര്യങ്ങൾ. എങ്കിൽപ്പിന്നെ അയാൾക്ക് വേഗം സുഖമാവട്ടെ. ഹേമ ടീച്ചറിനാകുമ്പോൾ അതിനു കഴിയും…”

“അതാണ് ഹേമാമ്മയ്ക്ക് പകരം ഞാൻ വന്നത്. ഹേമാമ്മ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്കു വേണ്ടി ഇനി ഞാനാണ് ചെയ്യാൻ പോകുന്നത്.”

“ഏതായാലും ഹേമ ടീച്ചറില്ലാതെ എനിക്ക് സത്യത്തിൽ കുളിക്കാൻ പോലും തോന്നുന്നില്ല. പിന്നെ എന്തു ചെയ്യാനാ ഞങ്ങളെക്കാൾ കഷ്ടസ്ഥിതിയിലായ ഒരുത്തനെ രക്ഷിക്കാനല്ലെ. ഞങ്ങൾക്കു പരാതിയില്ല. നയന മോൾ ഞങ്ങളെ കുളിപ്പിക്കുകയും ആഹാരം വാരിത്തരികയുമൊക്കെ ചെയ്താൽ മതി. നീയും ഹേമ ടീച്ചറിനെപ്പോലെ സ്നേഹമുള്ളവളാണെന്ന് ഞങ്ങൾക്കറിയാം.”

അങ്ങനെ പറഞ്ഞ് അവരെല്ലാം നയനയോട് സഹകരിച്ചു. അന്ന് രാത്രിയിൽ നയനയും ഹേമാംബികയും ഒരുമിച്ച് നന്ദൻമാഷിന്‍റെ മുറിയിൽ കിടന്നുറങ്ങി.

പകൽ സമയങ്ങളിൽ നന്ദൻമാഷിനെ ദിനകൃത്യങ്ങൾ ചെയ്യിക്കലും കുളിപ്പിക്കലും മറ്റും രാജീവിന്‍റെ ജോലിയായിരുന്നു… രാജീവ് കുളിപ്പിക്കുമ്പോൾ നന്ദൻമാഷ് ആദ്യമൊക്കെ പ്രതിഷേധിച്ചെങ്കിലും പിന്നീട് സഹകരിച്ചു. അങ്ങനെ ദിനങ്ങൾ അതിവേഗം ഓടി മറഞ്ഞു കൊണ്ടിരുന്നു കൃത്യമായ മരുന്നും, ഭക്ഷണവും, സ്നേഹ പൂർണ്ണമായ പരിചരണങ്ങളും നന്ദൻമാഷിനെ അതിവേഗം നല്ല ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവന്നു കൊണ്ടിരുന്നു.

ഇടയ്ക്കിടക്ക് സ്മൃതി ഹോസ്പിറ്റലിലെ സൈമൺ ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം സ്നേഹസദനം സന്ദർശിച്ച് വേണ്ട നിർദേശങ്ങളും മരുന്നും നന്ദൻമാഷുൾപ്പെടെ എല്ലാവർക്കും നൽകിക്കൊണ്ടിരുന്നു നന്ദൻമാഷിന്‍റെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയിൽ അദ്ദേഹം രാജീവിനെയും ഹേമാംബികയെയും പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല.

മാസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.

ശരീരക്ഷീണം അകന്നപ്പോൾ ഹേമാംബിക അദ്ദേഹത്തെയും മറ്റുള്ളവരോടൊപ്പം രാവിലെ നടത്തത്തിന് ഒപ്പം കൂട്ടി. നന്ദൻമാഷിന് ഏറ്റവും സന്തോഷകരമായ ഒരു വ്യായാമമായിരുന്നു അത്. ചുറ്റുമുള്ള പച്ചപ്പു നോക്കി അദ്ദേഹം നടക്കും. അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ കൂടെ നടന്ന് സ്ക്കൂളിലെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പതുക്കെ പതുക്കെ നന്ദൻമാഷിന്‍റെ മനസ്സിൽ ആ ഓർമ്മകൾ തെളിഞ്ഞുവന്നു. താൻ സൗദാമിനിയായി കരുതിയിരുന്നത് ഹേമാംബികടീച്ചർ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി.

നന്ദൻമാഷ് പതുക്കെ പതുക്കെ പഴയ ഓർമ്മകളിൽ നിന്ന് പുതിയതിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്നു. താൻ ഇപ്പോൾ എവിടെയാണെന്നും എങ്ങനെയാണ് താൻ ഇവിടെയെത്തിച്ചേർന്നതെന്നും എല്ലാം അദ്ദേഹത്തിന് മനസ്സിലായി.

അങ്ങനെ നന്ദൻമാഷ് വീണ്ടും ഒരു സാധാരണ മനുഷ്യനായി. ഭൂതവും വർത്തമാനവും ഭാവിയും എല്ലാം ഉള്ള സാധാരണ മനുഷ്യൻ.

അപ്പോഴും ചെറുപ്പം മുതൽ തന്‍റെ മനസ്സിൽ ഒളിഞ്ഞു കിടന്നിരുന്ന നന്ദൻമാഷിനോടുള്ള സ്നേഹം ഹേമാംബികക്ക് അദ്ദേഹത്തോട് വെളിപ്പെടുത്താനായില്ല. അക്കാര്യത്തിൽ അവർ ദുഃഖിതയായിരുന്നു. ഒറ്റക്കിരുന്ന് പലപ്പോഴും അവർ കണ്ണീർ വാർത്തു. അത് തിരിച്ചറിഞ്ഞ നയന പലപ്പോഴും ഹേമാംബികയോടു പറഞ്ഞു കൊണ്ടിരുന്നു.

“ഹേമാമ്മേ. നിങ്ങൾ തനിച്ചാകുമ്പോൾ ഹേമാമ്മ മനസ്സിലുള്ളത് നന്ദൻമാഷിനോട് തുറന്നു പറയൂ. അദ്ദേഹം അതറിഞ്ഞ് അമ്മയെ സ്നേഹിച്ചു തുടങ്ങും.”

“എന്തിനാ കുട്ടി… ഈ വയസ്സുകാലത്ത് അദ്ദേഹത്തിന്‍റെ മനസ്സിൽ ഇടം നേടിയിട്ട്. ഇനിയും ഒത്തൊരുമിച്ചുള്ള ഒരു ദാമ്പത്യജീവിതം ഞങ്ങൾക്ക് സാദ്ധ്യമാവുകയില്ലല്ലോ.” ഹേമാംബിക നയനയോട് പ്രതികരിച്ചത് അങ്ങനെയാണ്.

“എന്നാരു പറഞ്ഞു. കാലം മാറിക്കൊണ്ടിരിക്കുകയാണ് അമ്മേ. പാശ്ചാത്യനാടുകളിലേത് പോലെ ഇവിടെയും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. വാർദ്ധക്യ കാലത്ത് ഒരു തുണ സ്ത്രീക്കും പുരുഷനും ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത്. കാരണം മക്കളെല്ലാം അച്ഛനമ്മമാരെ അകറ്റിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറക്ക് അവരുടെ ജീവിതമാണ് പ്രധാനം. നന്ദൻമാഷിന് ഹേമാമ്മയെപ്പോലെ ഒരാളുടെ തുണ ഏറ്റവും അത്യാവശ്യമായ ഒരു ഘട്ടമാണ് ഇത്.”

“നീ പറയുന്നത് ശരിയാണ് നയനേ. നന്ദൻമാഷില്ലാതെ ഒരു ജീവിതം എനിക്കുമാവില്ല. പക്ഷെ ഞാനതെങ്ങിനെ അദ്ദേഹത്തോട് പറയും?”

“നിങ്ങൾക്കു മുന്നിൽ ഇപ്പോൾ മറ്റു തടസ്സങ്ങൾ ഒന്നുമില്ല. നിങ്ങൾ തനിച്ചാകുമ്പോൾ അമ്മ മനസ്സു തുറക്കൂ…”

നയനയുടെ വാക്കുകൾ ഹേമാംബികയെ ഒരു പുതിയ കാഴ്ചപ്പാടിലേക്കു നയിച്ചു. അവർ നന്ദൻമാഷിനോട് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു.

Story- വീട്

വിവാഹമോചിതരായവരുടെ സങ്കടങ്ങൾ കാണിക്കുന്ന ഒരു റിയാലിറ്റി ഷോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. അതിൽ പങ്കെടുക്കുന്നവരെല്ലാം സ്ത്രീകളാണ്. പുരുഷന്മാരാൽ പീഡിപ്പിക്കപ്പെട്ടവർ. പുരുഷൻ പുറംലോകത്തിന് പിന്നാലെ പായുകയാണ്. അവരുടെ കണ്ണിൽ ഭാര്യയൊഴിച്ച് ബാക്കിയെല്ലാം നല്ലതാണ്. സുന്ദരം… എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. എഴുത്തും വായനയും സാമൂഹ്യപ്രവർത്തനവുമായി നടക്കുന്നതിനിടെ കടന്നുവരുന്ന ഇത്തരം ചിന്തകൾ മനസ്സിനെ വല്ലാതെ കീറിമുറിക്കാറുണ്ട്. പ്രത്യേകിച്ച് നിഷ്കളങ്കരായ കുട്ടികളെക്കുറിച്ച് ഓർക്കുമ്പോൾ. അധികനേരം ആ പ്രോഗ്രാം കണ്ടിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ടിവി ഓഫ് ചെയ്തു.

അടുത്ത ദിവസം തികച്ചും അവിചാരിതമായാണ് എനിക്ക് കോൽക്കത്തയിൽ പോകേണ്ടി വന്നത്. ഞാൻ ജനിച്ചുവളർന്ന കോൽക്കത്ത എനിക്കെന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് അവിടുത്തെ വഴികൾക്ക് ഇരുവശങ്ങളിലായുള്ള കടകളിൽ ഷോപ്പിംഗിന് പോവുകയെന്നുള്ളത് എനിക്കിപ്പോഴും ഹരമാണ്. കടയിൽ നിന്നുയരുന്ന പഴമയുടെ ആ മണം എന്നെ കഴിഞ്ഞുപോയ ജീവിതവുമായി ബന്ധിപ്പിക്കുന്നതുപോലെ. ആ വഴികളിലൂടെ നടക്കുമ്പോൾ ഗൃഹാതുരമായ ഓർമ്മകളാണ് മനസ്സിൽ ഓടിയണയുക. കുട്ടിയായിരുന്നപ്പോഴും മുതിർന്നപ്പോഴും ഈ വഴികളിലൂടെ എത്രയോ തവണ സഞ്ചരിച്ചിരുന്നു.

കോൽക്കത്തയിൽ എപ്പോൾ പോയാലും അവിടുത്തെ ഓർമ്മയ്ക്കായി ഇഷ്ടമുള്ളത് എന്തെങ്കിലും വാങ്ങുക പതിവാണ്. ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ കണ്ണിൽ കണ്ടതെല്ലാം ഞാൻ വാങ്ങിച്ചുകൂട്ടും. ഒരിക്കൽ ഇവിടെ നിന്നും അരി വരെ വാങ്ങിക്കൊണ്ടു പോയിട്ടുണ്ട്.

ഇത്തവണ സമയമില്ലാതിരുന്നിട്ടും ഞാൻ പതിവുപോലെ മാർക്കറ്റിലെ ഒരു കോണിലുള്ള പലവ്യഞ്ജന കടയിൽ കയറി. മനസ്സിനെ മോഹിപ്പിക്കുന്ന ധാരാളം സാധനങ്ങളുണ്ട് അവിടെ. ഗ്രാമത്തിന്‍റെ തനിമയും സുഗന്ധവും പേറുന്ന കുളി സോപ്പുകൾ എന്നുവേണ്ട സകലതും ലഭിക്കുന്ന ഒരു പഴയ കടയായിരുന്നുവത്.

പഴയ കട ആയിരുന്നെങ്കിലും കാലത്തിനനുസരിച്ച് ചില രൂപവ്യത്യാസങ്ങൾ കടയിൽ ദൃശ്യമായിരുന്നു. നേരത്തേ ഉണ്ടായിരുന്ന കടയുമയുടെ മക്കളാണിപ്പോൾ നടത്തിപ്പുകാർ. അവർ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അവരിലൊരാൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആ സമയം കടയിൽ മറ്റൊരാളുണ്ടായിരുന്നു. വേഷത്തിലും സംസാരത്തിലും മാന്യത സ്ഫുരിക്കുന്ന മധ്യവയസ്സിലോടടുക്കുന്ന സുമുഖനായ വ്യക്തി. കടയിലെ പയ്യൻ ആദരവോടെ എന്നെ നോക്കി.

ഞാനവനെ തിടുക്കപ്പെട്ട് കയ്യിൽ സൂക്ഷിച്ചിരുന്ന ലിസ്റ്റ് ഏൽപ്പിച്ചു. “വേഗം വേണം.”

പയ്യൻ പെട്ടെന്ന് തന്നെ ലിസ്റ്റിലുള്ള സാധനങ്ങൾ എടുത്ത് കിറ്റിലാക്കി. കണക്കുകൂട്ടി. കടക്കാരുമായി സംസാരിച്ചു നിൽക്കുന്ന സുമുഖൻ എന്നെ കൂടെക്കൂടെ നോക്കുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. നാണമില്ലാത്ത മനുഷ്യൻ… മനസ്സിലോർത്തു. 20- 25 വർഷം മുമ്പായിരുന്നു ഈ വായനോട്ടമെങ്കിൽ അത്ഭുതപ്പെടേണ്ടതില്ലായിരുന്നു. പക്ഷേ, ഇതിപ്പോൾ ഈ വൈകിയ വേളയിൽ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് നിൽക്കേ പയ്യൻ സാധനമടങ്ങിയ കിറ്റ് എന്നെ ഏൽപ്പിച്ചു.

“മൊത്തം എത്രയായി?” ഞാൻ ചോദിച്ചു.

“മാഡംജി, പണം ബഡാസാബ് തന്നല്ലോ.”

ഞാൻ അതിശയഭാവത്തിൽ അയാളെ നോക്കി. ഇതെന്ത് മറിമായം, എന്തിന് അപരിചിതനായ ഒരാൾ എനിക്കുവേണ്ടി പണം മുടക്കണം. മനസ്സിൽ ഒരു വല്ലായ്മ തോന്നി. സാധനങ്ങളുടെ വില ഏകദേശം 350 രൂപ വരും. ഇത്രയും പണം അപരിചിതനായ ആ വ്യക്തി കൊടുത്തെന്നോ?

ഞാനയാളെ ആപാദചൂഡം വീക്ഷിച്ചു. കാഴ്ചയിൽ വളരെ കുലീനത്വം തോന്നിക്കുന്ന മുഖം. പക്ഷേ, ഇയാളാരാണ്? എവിടെയെങ്കിലും കണ്ടതായിപോലും ഓർമ്മയില്ല. പക്ഷേ, ഇയാളെന്തിന് എന്‍റെ പണം കൊടുത്തു. എന്താവും കാരണം? ഞാനയാളെ വീണ്ടും സൂക്ഷിച്ചു നോക്കി. അയാൾ എന്നെത്തന്നെ നോക്കി പുഞ്ചിരി തൂകി. മനസ്സിൽ എന്തെങ്കിലും മോശമായി ചിന്തിക്കാനും കഴിയുന്നില്ല. എന്താവും കാരണം?

“വരൂ നമുക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം.” തെല്ലും കൂസലന്യേ അയാൾ എനിക്കടുത്തുവന്നു. ഞാൻ ഞെട്ടിത്തരിച്ചുനിന്നു. എവിടെയോ എപ്പോഴോ കണ്ട ചെറിയൊരു പരിചയമുള്ളതുപോലെ…

“ഇതാ പണം…” ഞാൻ പണം അയാളുടെ നേർക്ക് നീട്ടി.

“അയ്യോ, എന്നെ മനസ്സിലായില്ലേ?” ഞാൻ തെല്ലൊരു ജാള്യതയോടെ അയാളെ നോക്കി.

ഇയാൾ അപരിചിതനാകാൻ വഴിയില്ല. തന്‍റെ ജീവിതവുമായി നല്ല അടുപ്പമുള്ള ആളായിരിക്കാമെന്ന് ആ ചോദ്യത്തിൽ നിന്നും ഊഹിച്ചെടുത്തു. പക്ഷേ, എത്രയാലോചിച്ചിട്ടും ഈ മുഖം ഓർത്തെടുക്കാനായില്ല. പഴയ സുഹൃത്തുക്കളെ ഓരോരുത്തരെയായി മനസ്സിലേക്ക് പായിച്ചു നോക്കി. ഇല്ല, ഓർമ്മ വരുന്നില്ല. ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.

“ഇപ്പോഴും എന്നെ മനസ്സിലായില്ല അല്ലേ, ലച്ചി?”

ലച്ചി, ഈ പേരുപോലും ഞാനെന്നേ മറന്നു പോയതാണ്. കുട്ടിക്കാലത്ത് ഏറെ അടുപ്പമുള്ളവർ എന്നെ വിളിച്ചിരുന്നത് ലച്ചി എന്നായിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട യോദ്ധാവിനെപ്പോലെ ഞാൻ ആ മുഖത്തേക്ക് നോക്കി. ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.

അയാൾ പൊട്ടിച്ചിരിച്ചു, “വരൂ, നമുക്ക് നെസ്റ്റിൽ പോയി ചായ കുടിക്കാം. അപ്പോൾ ഓർമ്മ വരൂം.”

“നെസ്റ്റ്….”പെട്ടെന്ന് എന്‍റെ മനസ്സിൽ കൊള്ളിയാൻ മിന്നി.

“ഗൗതം… നീയോ…”

“ഹൊ, ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ. ഞാൻ പേടിച്ചിരിക്കുകയായിരുന്നു. നീയെങ്ങാനും പോലീസിനെ വിളിച്ച് എന്നെ ജയിലിലാക്കുമോയെന്ന്. അതും ഈ പ്രായത്തിൽ ഒരു സ്ത്രീയെ ശല്യം ചെയ്തതിന്.” ഗൗതമനും ചിരിയടക്കാനായില്ല.

ആ ചിരിയിൽ ഞാനും പങ്കുകൊണ്ടു. “നീ വല്ലാതെയങ്ങ് തടി വെച്ചു. പിന്നെങ്ങനെയാ ഞാൻ തിരിച്ചറിയുക?”

“നീയും തടിച്ചു. പക്ഷേ, വലിയ മാറ്റമൊന്നുമില്ല.” ഗൗതം വീണ്ടും ചിരിച്ചു.

“പക്ഷേ, ഇവിടെ എങ്ങനെ? ബാംഗ്ലൂരിൽ സെറ്റിൽ ചെയ്തുവെന്നാണല്ലോ കേട്ടത്. അവിടെ വീട് വെച്ചുവെന്നും.”

“വാ… നമുക്കിരുന്ന് സംസാരിക്കാം…”

നെസ്റ്റ് അടുത്ത് തന്നെയായിരുന്നു. ഗ്ലാസ് ഡോർ തുറന്ന് ഞങ്ങൾ അകത്തു കടന്നു. നെസ്റ്റ് മാറിയിരിക്കുന്നു. ഇരിപ്പിടങ്ങൾക്കെല്ലാം പ്രൗഢി കൈവന്നിരിക്കുന്നു. ഒരൊഴിഞ്ഞ കോണിലായുള്ള ടേബിളിന് അഭിമുഖമായി ഞങ്ങൾ ഇരുന്നു.

“ഇനി പറ.. കുറച്ചു നാളായി ഞാൻ നിന്നെ ഓർക്കുന്നുണ്ടായിരുന്നു. പക്ഷേ, യാദൃശ്ചികമെന്നു പറയട്ടെ, ഇന്നെനിക്ക് നിന്നെ കാണാൻ കഴിഞ്ഞു.” ഗൗതം പറഞ്ഞു.

“ചിലപ്പോൾ ഞാനും ആ പഴയകാലമൊക്കെ ഓർക്കാറുണ്ട്. പക്ഷേ, നീയെന്താ എന്നെ ഓർക്കാൻ കാരണം? എന്തെങ്കിലും പ്രത്യേകിച്ച്…” ഞാൻ ഗൗതമിന്‍റെ മുഖത്തേക്ക് തുറിച്ചു നോക്കി.

പെട്ടെന്ന് ഗൗതമിന്‍റെ മുഖം ഗൗരവമാർന്നു. “ഞാൻ വല്ലാതെ തളർന്നുപോയി. തീർത്തും തനിച്ചാണ് ലച്ചി.” ഗൗതമിന്‍റെ മുഖത്ത് നിരാശ പ്രകടമായിരുന്നു.

“പക്ഷേ, എങ്ങനെ? പ്രഫസറായി ഉദ്യോഗകയറ്റം കിട്ടി ബാംഗ്ലൂരിൽ കുടുംബവുമൊത്ത് സന്തോഷമായി ജീവിക്കുന്നുവെന്നാണല്ലോ കേട്ടത്.” ഞാൻ ഗൗതമിനെ ഉറ്റു നോക്കി.

“എന്‍റെ പഠനകാലത്തെ സംഘർഷങ്ങളെ നീ ഓർക്കുന്നുണ്ടവുമല്ലോ?”

“ഓർമ്മയുണ്ട്. അതൊക്കെ കഴിഞ്ഞുപോയ അനുഭവങ്ങളല്ലേ ഗൗതം?”

കുറച്ചുമുമ്പ് കണ്ട ഗൗതമായിരുന്നില്ല ഇപ്പോൾ മുന്നലിരിക്കുന്നതെന്ന് എനിക്ക് തോന്നി. വിഷയം മാറ്റാനായി ഞാൻ പറഞ്ഞു “ഇവിടെ വരുമ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മവരും അല്ലേ ഗൗതം?”

“ശരിയാണ്, നമ്മൾ അഞ്ച് സുഹൃത്തുക്കൾ. നീ, ഞാൻ, മാലതി, പ്രകാശ്, അരുൺ ഘോഷ്… ഒരു തണ്ടിലെ പൂക്കളെപ്പോലെയായിരുന്നു നമ്മൾ. പക്ഷേ പിന്നീട് എല്ലാവരും എവിടേക്കോ പോയി. തിരിച്ചുകിട്ടാനാവാത്തതു പോലെ. പക്ഷേ, ലച്ചി നീ ചെയ്ത ഉപകാരങ്ങൾ അതാണ് എന്നെ മുന്നോട്ട് നയിച്ചത്. എനിക്ക് മറക്കാനാവില്ല അതൊന്നും.”

“ഞാൻ മാത്രമല്ല. എല്ലാവർക്കും നിന്നെക്കുറിച്ച് ചിന്തയുണ്ടായിരുന്നു. നിന്നെ എല്ലാവരും ഏറെ സ്നേഹിച്ചിരുന്നു. നിന്‍റെ ആവശ്യങ്ങളറിഞ്ഞ് സഹായിച്ചിരുന്നു. എന്തിന് ഞങ്ങൾ പരസ്പരം മത്സരിച്ച് നിന്‍റെ ഫീസടച്ചിട്ടുണ്ട്. അതൊക്കെയും നിന്നോടുള്ള ആ സൗഹൃദത്തിന്‍റെ ബലമായിരുന്നു.”

“ശരിയാണ്. അതെല്ലാം ഞാൻ ഓർക്കാറുണ്ട്. ആ സൗഭാഗ്യങ്ങൾ അനുഭവിച്ച ഞാൻ ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ തന്നെയാണ്. പക്ഷെ ലച്ചീ, ഒറ്റ നോട്ടത്തിൽ തന്നെ നീ എന്‍റെ വിശപ്പ് തിരിച്ചറിയുമായിരുന്നു. എത്രയോ തവണ കോളേജ് കാന്‍റീൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നിരിക്കുന്നു. എന്തിന്, വീട്ടിൽ കൊണ്ടുപോയി അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിപ്പിച്ചിട്ടില്ലേ.” ഗൗതമിന്‍റെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.

“പക്ഷേ, ഗൗതം നീ ഇവിടെ?”

“ഇവിടെ യൂണിവേഴ്സിറ്റി കോളേജിലാണ് ഞാനിപ്പോൾ. കുഴപ്പമില്ലാത്ത സാലറിയുണ്ട്. ഈ ജോലിയിൽ നിന്നും അവധിയെടുത്തല്ലേ ഞാൻ ബാംഗ്ലൂരിൽ പഠനത്തിന് പോയത്. അവിടെ ദീർഘകാലം ജോലി ചെയ്തു. എല്ലാം മതിയാക്കി തിരിച്ചുപോന്നു.”

“അവിടുത്തെ വീടോ?” ഞാൻ ആത്ഭുതത്തോടെ നോക്കി.

“അതങ്ങനെ തന്നെയുണ്ട്, വൈഫിന് അവിടെ രണ്ട് ബുട്ടീക്കുകൾ ഉണ്ട്. മാസത്തിൽ 70- 80 കിട്ടും. അത് ചില്ലറ കാര്യമാണോ ലച്ചീ?”

“ഗൗതം ഇവിടെ തനിച്ച്?”

“ഇവിടെ ക്വർട്ടേഴ്സിലാ. ഭക്ഷണം പാകം ചെയ്യാൻ കൂടെ ഒരു പയ്യനുണ്ട്.”

“ഈ പ്രായത്തിൽ തനിച്ച് താമസിക്കുകയെന്നാൽ…”

“ഞാനിപ്പോൾ തീർത്തും ശാന്തമായി ജീവിക്കുകയാണ്. പക്ഷേ നീയും തനിച്ചല്ലേ തമസം.” ഗൗതം തെല്ലും കൂസലില്ലാതെ പറഞ്ഞു.

“ഗൗതം, ഇത് ശരിയല്ല. എന്‍റെ കാര്യം വ്യത്യസ്തമാണ്. ഭർത്താവില്ല. അദ്ദേഹം മരിച്ച ശേഷം എനിക്ക് തനിച്ച് താമസിക്കേണ്ടി വന്നു. അതെന്‍റെ വിധി. സ്വന്തം വീട്ടിലോ ഭർത്താവിന്‍റെ വീട്ടിലോ പോയാലും മോളുടെ പഠനം ഉഴപ്പും. അന്നവൾ പത്താം ക്ലാസിലായിരുന്നു. അതുകൊണ്ട് എനിക്ക് തനിച്ച് താമസിക്കേണ്ടി വന്നു. പക്ഷേ, ഗൗതം, നീ സ്വന്തം വീട്ടിൽ നിന്ന് ഒളിച്ചോടുകയല്ലേ?”

“നീ പറഞ്ഞതൊക്കെയും ശരിയാണ്. ഭാര്യക്കും കുട്ടികൾക്കും ഒപ്പമുള്ള താമസം എനിക്ക് മടുത്തു. എന്‍റെ അസ്തിത്വം തന്നെ നഷ്ടപ്പടുകയാണെന്ന് തോന്നി. അതുകൊണ്ട് കുറച്ചുകാലം എനിക്ക് ഞാനായി ജീവിക്കണമെന്ന് തോന്നി. അതൊരു തെറ്റാണോ?”

“അതെന്താ അങ്ങനെ?”

“എന്‍റെ ഭാര്യയും, വളർന്നു വരുന്ന മക്കൾ പോലും എനിക്ക് എതിരാണ്.”

“കുട്ടികളോ?”

“അതെ, ജനിച്ചനാൾ തുടങ്ങി എന്നെപ്പറ്റി മക്കളോട് അവൾ ഓരോന്ന് പറഞ്ഞ് ധരിപ്പിച്ചു വച്ചിരിക്കുകയാണ്. കാൽകാശിന് ഗതിയില്ലാത്ത തറവാട് മഹത്വമില്ലാത്തയാളാണ് ഞാൻ. അവൾ കാരണമാണത്രേ ഞാനീ നിലയിലെത്തിയത്.” ഗൗതമിന്‍റെ കണ്ണുകൾ നിറഞ്ഞു.

“എന്തായീ പറയുന്നത്. ഗൗതം കഷ്ടപ്പെട്ട് പഠിച്ച് നേടിയതല്ലേ എല്ലാം. അന്നൊന്നും ഭാര്യയില്ലായിരുന്നല്ലോ. ജോലി കിട്ടി ഏറെ നാൾ കഴിഞ്ഞായിരുന്നുവല്ലോ നിങ്ങളുടെ വിവാഹം.”

“അത് നമ്മൾ അറിയുന്ന സത്യം. പക്ഷേ, എന്‍റെ മക്കൾ നേരെ തിരിച്ചാണ് ധരിച്ചുവെച്ചിരിക്കുന്നത്. എല്ലാം അവരുടെ അമ്മയുടെ കേമത്തരം കൊണ്ട് നേടിയതാണെന്നാ വിചാരം. അതും പൂർണ്ണമായിട്ടൊന്നും നേടിയിട്ടില്ല.”

വിചിത്രമായ ഒരു പദപ്രശ്നം കണക്കേ ഗൗതമിന്‍റെ ജീവിതം എനിക്ക് മുന്നിൽ വട്ടം കറങ്ങി നിന്നു. നാളെ വിവാഹമോചനപ്പട്ടികയിൽ ഉൾപ്പെട്ടാക്കാവുന്ന മറ്റൊരു ജീവിതം. വളരെ എളിമയുള്ള ആരോടും മനസ്സ് തുറന്ന് സംസാരിക്കുന്ന, ആർക്കും എന്ത് സഹായവും ചെയ്യുന്ന മാന്യനായ വ്യക്തിയാണ് ഗൗതം. ആരോടും മുഖം കറുത്ത് സംസാരിക്കാൻ പോലും സാധിക്കാത്ത സാധു. പക്ഷേ, ഇവിടെ വിധി വൈപരീത്യം പോലെ ജീവിതം അയാളെ അശാന്തിയുടെ തീരങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഞാൻ നിസ്സഹായതോടെ നോക്കി.

“ഗൗതം എനിക്ക് നിന്നെക്കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നുന്നു. നീ ഇവിടെ സ്ഥിരമായി നിൽക്കാൻ തീരുമാനിച്ചോ?”

“അതെ, തിരികെ ജോലിയിൽ ജോയിൻ ചെയ്തത് അതുകൊണ്ടാണ്.”

“അതുമാത്രമല്ലല്ലോ.. തനിച്ച്… കുട്ടികൾക്ക് അവരുടെ അച്ഛനെ കാണണ്ടേ?”

“അവർക്കതിന്‍റെ ആവശ്യമില്ലെന്ന് തോന്നുന്നു. കോളേജിന്‍റെ ലാബ് അസിസ്റ്റന്‍റിന്‍റെ ബന്ധത്തിൽപ്പെട്ട ഒരു പയ്യൻ എന്‍റെ സഹായത്തിനായുണ്ട്. അവനാണ് ഭക്ഷണമൊക്കെ തയ്യാറാക്കുന്നത്. പത്ത് വരെ പഠിച്ച കുട്ടിയാ. അതുകൊണ്ട് ഞാനവനെ അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് ചേർത്തു. എന്‍റെ കൂടെയാ താമസം. അവന്‍റെ അമ്മ മുറി വൃത്തിയാക്കിയിടും.”

“പക്ഷേ, ഇത്രയും നാളും ഭാര്യക്കും കുട്ടികൾക്കുമൊപ്പം കഴിഞ്ഞിട്ട്. പുതിയ ശീലങ്ങളുമായി ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ട് തോന്നുന്നില്ലേ?”

“വിഷമമുണ്ടായിരുന്നു. പക്ഷേ, ശീലങ്ങൾ മാറണമല്ലോ. ഇപ്പോൾ ഒരു കുഴപ്പവുമില്ല.”

“ഗൗതം വൈകാരികമായിട്ടാണ് ചിന്തിക്കുന്നതെന്നു തോന്നുന്നു.”

“അല്ല ലച്ചീ, ഇത് വൈകാരികമല്ല. സ്നേഹം, അടുപ്പം, ഇഷ്ടം… ഇതിന്‍റെയെല്ലാം അർത്ഥവും നന്മയുമെല്ലാം ഞാൻ എന്നേ മറന്നുപോയിരിക്കുന്നു. ഗൃഹനാഥനെന്ന നിലയിൽ അൽപമെങ്കിലും നിലയും വിലയും ആദരവും എനിക്ക് ലഭിക്കേണ്ടതല്ലേ. അയാം നോട്ട് അറ്റോൾ എ മെയിൽഷോവനിസ്റ്റ്, ബട്ട് അറ്റ്ലീസ്റ്റ് അസ് എ പേഴ്സൺ, ഐ ഡിസെർവ് സം റെസ്പക്ട്, ബട്ട്….” ഗൗതം ചിരിച്ചു.

“അതെന്തുകൊണ്ട് അങ്ങനെ സംഭവിച്ചു?”

“നിനക്കറിയാമല്ലോ, ഞാൻ കോളേജിലെ ടോപ് റാങ്ക് ഹോൾഡറായിരുന്നു. പരീക്ഷ കഴിഞ്ഞയുടൻ നീ കല്യാണം കഴിച്ചു പോയതുകൊണ്ട് പിന്നീട് നടന്ന കഥയൊന്നും അറിയാനിടിയില്ല. അതുകഴിഞ്ഞ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത് ഞാൻ പഠിച്ചു. പരീക്ഷകൾ എഴുതി. വലിയ കമ്പനിയിൽ ജോലി, നല്ല ശബളം, എനിക്ക് ധാരാളം വിവാഹാലോചനകൾ വന്നു. നാട്ടിലുള്ള മുത്തശ്ശിയല്ലാതെ എനിക്ക് ആരുമില്ലായിരുന്നല്ലോ. ശരിയായ തീരുമാനമെടുക്കാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെ വന്ന ആലോചനയായിരുന്നു സുമയുടേത്. സമ്പന്ന, സുന്ദരി, എംഎക്കാരി… എല്ലാം അവർ തീരുമാനിക്കുകയായിരുന്നു.”

“സന്തോഷിക്കേണ്ടതല്ലേ…”

“അതേ, ഞാൻ സന്തോഷിക്കേണ്ടവൻ തന്നെയാ. പക്ഷേ, മുത്തശ്ശി സന്തോഷിച്ചു. സന്തോഷം സഹിക്കാനാവാതെ മുത്തശ്ശി കല്യാണം കഴിഞ്ഞതിന്‍റെ പിറ്റേമാസം എന്നെ വിട്ടുപോയി. പക്ഷേ, ജീവിതത്തിൽ ഒരു പ്രശ്നവുമുണ്ടായില്ല.

സുമയുടെ അച്ഛൻ എന്‍റെ വീടിന്‍റെ ഓരോ മുറിയും അലങ്കരിച്ചു. ബാംഗ്ലൂരിൽ വീട്, സമ്പന്നരായ ബന്ധുക്കൾ, അവളുടെ കൂട്ടുകാരികൾ എല്ലാവരും വീട്ടിൽ വന്നു പോയ്ക്കൊണ്ടിരുന്നു. ചിലർ ഞങ്ങൾക്കൊപ്പം താമസിച്ചു.

ആദ്യമാദ്യം എനിക്കും അതൊക്കെ സന്തോഷമുള്ള കാര്യമായിരുന്നു. ബന്ധുക്കളുടെ സാന്നിദ്ധ്യം ഞാനും ഇഷ്ടപ്പെട്ടു. നിഷ്കളങ്കനായതുകൊണ്ട് അവളുടെ ബന്ധുക്കളുടെ പുച്ഛമൊന്നും മനസ്സിലാക്കാനായില്ല. എന്‍റെ ഭാര്യ എന്‍റെ തറവാടിത്തമില്ലായ്മയെക്കുറിച്ചും രീതികളെക്കുറിച്ചും കഥകൾ പറഞ്ഞ് ചിരിച്ചു. അതൊക്കെ തമാശയായി കണ്ട് ആദ്യമൊക്കെ ഞാനും കൂടെ ചിരിച്ചു.”

കുറച്ചു നേരം ഗൗതം നിശ്ശബ്ദനായിരുന്നു. തൊണ്ട വരണ്ടതിനാൽ ചായ കുടിച്ചു.

“ഈ നില തുടർന്നപ്പോഴാണ് ഞാനെന്‍റെ അസ്തിത്വത്തെക്കുറിച്ചും മാനഭിമാനത്തെക്കുറിച്ചും ഓർക്കുന്നത്. അപ്പോഴേക്കും വർഷങ്ങൾ കടന്നുപോയിരുന്നു. കുട്ടികളും വളർന്നു.

അമ്മയ്ക്കൊപ്പം ചേർന്ന് അവരും എന്നെ വിവരമില്ലാത്തവനും വിലകെട്ടവനായും മുദ്രകുത്തി. ഞാൻ എതിർത്തപ്പോഴൊക്കെ എന്‍റെ കുടുംബമഹിമയെപ്പറ്റി പറഞ്ഞ് അപഹാസ്യനാക്കി.

ഒരു മനുഷ്യനെ ഒരാൾക്ക് എത്രതവണ കൊല്ലാൻ കഴിയും. പക്ഷേ, എന്‍റെ കാര്യത്തിൽ പല തവണ കൊല ചെയ്യപ്പെട്ട ആളാണെന്നു വേണം പറയാൻ.”

ഗൗതമിനോട് എന്തു പറയെണമന്നറിയാതെ ഞാൻ സ്തബ്ധയായിരുന്നു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും “ഇനി എന്താണ് തീരുമാനം?”

“മ്യൂച്ചൽ ഡിവോഴ്സ്” ഗൗതമിന്‍റെ അറത്തുമുറിച്ചുള്ള മറുപടി എന്നെ ഞെട്ടിച്ചു.

“ഭാര്യ അതിന് സമ്മതിക്കുമോ?”

“സമ്മതിക്കാതിരിക്കുകയില്ല.” ഗൗതം ഒരു നിമിഷം നിശ്ശബ്ദനായി ഇരുന്ന ശേഷം തുടർന്നു “ഇത്രയും നാളും സഹിച്ച് കുടുംബജീവിതത്തെ ഭദ്രമാക്കാൻ ഞാൻ ഏറെ ശ്രമിച്ചു. ഇനി വയ്യ.”

വാക്കുകൾ കിട്ടാതെ ഞാൻ ഗൗതമിന് മുന്നിൽ നിസ്സഹായയി നിന്നു. എന്‍റെ എല്ലാമെല്ലാമായ എന്‍റെ സഹോദരന്… ഒരു നിമിഷം എന്‍റെ മനസ്സിൽ ഉയർന്ന തേങ്ങൽ അടക്കിപ്പിടിച്ച് ഞാൻ ഗൗതമിന് മുന്നിൽ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല. ജനിച്ചനാൾ മുതൽ ഏറെക്കുറെ അനാഥത്വത്തിൽ കഴിഞ്ഞിരുന്ന ഗൗതമിന് ഏത് തെറ്റിന്‍റെ പേരിലാണ് ഈ ശിക്ഷ വിധിച്ചത്?

“എന്താണ് ചിലരുടെ ജീവിതത്തിൽ മാത്രം എപ്പോഴും സങ്കടങ്ങൾ കൂട്ട് കൂടുന്നത് എന്നറിയാമോ ലച്ചിക്ക്…” ഗൗതം പഴയ പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ടാണ് ഇത് ചോദിച്ചത്.

“ഹൃദയം നിറയെ സ്നേഹം ഉള്ളതുകൊണ്ട് എല്ലാം ക്ഷമിക്കാനും സഹിക്കാനും ഉള്ള ശക്തി ഉണ്ടെന്ന് അറിയുന്നതുണ്ടാവാം.”

ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കാതെ കൈ കൊടുത്ത് പിരിഞ്ഞു.

വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും- 1

പോസ്റ്റുമാന്‍റെ സൈക്കിളിന്‍റെ മണിയടിയും ആകാശ ചെരുവിലൊരു വിമാനത്തിന്‍റെ ഇരമ്പലും ഏതാണ്ട് ഒരേ സമയത്താണ് സബീന ടീച്ചറുടെ കാതുകളില്‍ മുഴങ്ങി കേട്ടത്. ടീച്ചറന്നേരം എഴാം ക്ലാസ്സ് ബി ഡിവിഷനിൽ വിവിധതരം ജ്യമിതീയ രൂപങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു കൊണ്ട് നിൽക്കുകയായിരുന്നു. അപ്പോള്‍ ശരീരത്തിൽ എവിടെനിന്നോ ഒരാന്തല്‍ ദുര്‍ബലയായ ഒരു പക്ഷി ചിറകടിച്ചു പറന്നുയരാന്‍ ശ്രമിക്കുന്നതു പോലെ നെഞ്ചിലേക്ക് കയറിവന്നു. കുവൈത്തില്‍ എണ്ണക്കമ്പിനിയിൽ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ ഒരു നിമിഷം അവള്‍ ഓര്‍ത്തു പോയി. ഗള്‍ഫ്‌ യുദ്ധം കഴിഞ്ഞു സ്ഥിതിഗതികൾ ഏതാണ്ടൊന്നു ശാന്തമായി വരുന്ന കാലമാണ്. അവള്‍ ക്ലാസ്സിൽ നിന്നും തിടുക്കത്തിൽ സ്റ്റാഫ് റൂമിലേക്ക് ചെന്നു.

പ്യൂൺ കത്തുകൾ ഓരോന്നായി ആർക്കൊക്കെ എവിടെ നിന്ന് വന്നതാണന്ന് സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു. ആകാംക്ഷ കൊണ്ട് ടീച്ചർ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞ് എന്തോ ചോദിക്കാനായവേ പ്യൂൺ ആവേശത്തോടെ പ്രഖ്യാപിച്ചു. ഇല്ല ഇന്ന് ഒരു ലേഡീസിനും കത്തില്ല. ഇപ്പോഴാർക്കാണ് ന്‍റെ ടീച്ചറേ കത്തെഴുതാനൊക്കെ സമയം? എല്ലാർക്കും ടെലഫോൺ മതിയല്ലോ ടെലഫോൺ… എന്ന് പറഞ്ഞ് കൊണ്ട് പഴയ ഒരു സിനിമാഗാനവും മൂളി അയാള് എങ്ങോട്ടോ പോയി.

സ്റ്റാഫ് റൂമിന്‍റെ ഒരു മൂലക്കായിട്ടായിരുന്നു ഹെഡ് മാഷിന്‍റെ ഇരിപ്പടം. അയാൾ അവിടെയിരുന്ന് തടിച്ച പുറംചട്ടയുള്ള രജിസ്റ്ററിലെന്തോ കാര്യമായി എഴുതിക്കൊണ്ടിരിക്കയായിരുന്നു. തന്‍റെ പ്രവൃത്തിക്ക് എന്തോ വലിയ ഭംഗം വന്ന മാതിരി രജിസ്റ്ററിൽ നിന്നും തലയുയർത്തി കട്ടിക്കണ്ണടക്കിടയിലൂടെ അയാൾ അവളെ രൂക്ഷമായി ഒന്നു നോക്കി.
“ന്‍റെ ടീച്ചറേ ങ്ങളോട് ഞാൻ എത്ര വട്ടം പറയുന്നു. ങ്ങൾക്ക് കത്തോ കാർഡോ വന്നാൽ ഞങ്ങൾ തരാണ്ടെ ഒളിപ്പിച്ചു വെക്വോ? പിന്നെന്തിനാണ് പോസ്റ്റുമാൻ വന്നു പോകുമ്പം പോകുമ്പം ങ്ങള് പാഞ്ഞ് പിടിച്ച് ഇങ്ങോട്ട് വരണേ… ദേ… നോക്കിയേ… ആ കേൾക്കുന്ന ബഹളം ടീച്ചറുടെ ക്ലാസ്സീന്നു തന്നെയല്ലേ?”

സബീന ടീച്ചർ കാതോർത്തു. ശരിയാണ് കുട്ട്യോൾടെ ശബ്ദം ഒരു മഴയിരമ്പൽ പോലെ അലറി വരികയാണ്. ഒന്നിനും ഒരനുസരണയില്ല. ഒന്നും ഒരര നിമിഷം പോലും വായ പൂട്ടി വെയ്ക്കൂലാന്ന് നിര്‍ബന്ധമാണ്‌. ടീച്ചർ വേഗം ക്ലാസ്സിലേക്ക്‌ ചെന്നു. അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു.

ഹെഡ്മാഷിന് ഈയിടെയായി തന്നോടെന്തോ വലിയ അനിഷ്ടമുള്ളതുപോലെ. തൊട്ടതിനും പിടിച്ചതിനുമൊക്കെ വെറുതേ ഓരോരോ കുറ്റങ്ങൾ കണ്ടെത്താൻ നോക്കുന്നു. നേരുത്തെ അങ്ങനെയൊന്നുമല്ലായിരുന്നു
“ടീച്ചർ പഠിപ്പിക്കാൻ മിടുക്കിയാണ്. കുട്ട്യോൾക്കൊക്കെ ടീച്ചറെ വലിയ കാര്യമാണ്. പിള്ളാരെ കൈയിലെടുക്കാനുള്ള വിദ്യ കുറച്ച് ബാക്കിയുള്ളവർക്ക് കൂടി പറഞ്ഞു കൊട്” എന്നൊക്കെ കൂടെക്കൂടെ എല്ലാവരും കേൾക്കത്തന്നെ പറയുമായിരുന്നു. അപ്പോഴക്കെ എന്തുമാത്രം അഭിമാനം തോന്നിയിരുന്നു.
പക്ഷേ… ഇപ്പോൾ?
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്റ്റാഫ് റൂമിൽ ആളൊഴിഞ്ഞ ഒരു നേരത്താണ് ഹെഡ് മാഷ് സബീന ടീച്ചറോട് ഇബ്രാഹിം കുട്ടി മാഷ്ടെ കാര്യം പറയുന്നത്.
“നമ്മുടെ അറബിക് പഠിപ്പിക്കുന്ന ഇബ്രാഹിംകുട്ടി മാഷെക്കുറിച്ച് ടീച്ചർക്കെന്താണ് അഭിപ്രായം?” സ്റ്റാഫ് റൂമിന്‍റെ മൂലയ്ക്ക് നിന്ന് തടിച്ച ലഡ്ജറിൽ നിന്നും മുഖമുയർത്താതെ ഒരു അശരീരി പോലെയായിരുന്നു ആ ചോദ്യം.

ആ ചോദ്യത്തിന് മുന്നിൽ ആദ്യം അവളൊന്നു പതറി. സത്യത്തിൽ ഇബ്രാഹിംകുട്ടി മാഷെക്കുറിച്ച് അതുവരേയും അങ്ങനെയൊന്നും കാര്യമായി ആലോചിക്കേണ്ടി വന്നിട്ടില്ല. സദാ പളപളപ്പുള്ള വെളുത്ത ഷർട്ടും മുണ്ടും ധരിച്ചു നടക്കുന്ന ഒരു മനുഷ്യൻ.

ഭംഗിയായി വെട്ടിയൊതുക്കിയ വട്ടത്താടിക്കും കുറ്റിതലമുടിക്കുമിടയില്‍ പ്രത്യേകിച്ച് യാതൊരു വികാരവും പ്രതിഫലിപ്പിക്കാത്ത മുഖം. തലയിൽ ഒരു വട്ടക്കെട്ടോ ചട്ടിത്തൊപ്പിയോ കൂടി ഉണ്ടായിരുന്നെങ്കിൽ അസൽ ഒരു മൊയലിയാര്.

പക്ഷേ… ഒന്നു ശ്രദ്ധിച്ചിട്ടുണ്ട് സ്റ്റാഫ് റൂമിലെ പൊങ്ങച്ചമോ, പരദൂഷണമോ പറയുന്ന സദസ്സുകളിലൊന്നും അയാളെ കണ്ടിട്ടേയില്ല. എല്ലാവർക്കും നിർവ്വികാരമായ ഒരു ചിരി സമ്മാനിച്ച് സംസാരം ഒന്നോ രണ്ടോ വാക്കുകളിലൊതുക്കി അയാൾ നിശബ്ദം കടന്നു പോകുന്നു. ആർക്കും ഒരു ദോഷവുമില്ലാതെ… ആർക്കും ഒരു ഗുണവുമില്ലാതെ…

അയാളുടെ ഓരോ ചലനത്തിലും പടച്ച തമ്പുരനോടുള്ള വിധേയത്വമുണ്ട് ഉച്ചയ്ക്ക് വാങ്ക് വിളിക്കൂമ്പോൾ സ്റ്റാഫ് റൂമിന്‍റെ ഒരു ഒഴിഞ്ഞ മൂലയില്‍ സ്ഥലം ശരിയാക്കി അയാൾ അവിടെ നിസ്കരിക്കുന്നു.
“എനിക്ക് ഇബ്രാഹിംകുട്ടി മാഷെ കുറിച്ച് നല്ല അഭിപ്രായം തന്നെ” പൊടുന്നനെ അവൾ പറഞ്ഞു.
ഹെഡ് മാഷിന്‍റെ മുഖം രജിസ്റ്ററിലെ മുങ്ങിത്താഴ്ചയിൽ നിന്നും പതുക്കെ ഉയർന്നു. അയാളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു.
“എന്നാൽ ഞാനൊരു കാര്യം പറയാൻ പോകുകയാണ്. ഇബ്രാഹിംകുട്ടി മാഷ് കുറെ നാളായി എന്നോട് പറയുന്നു. അങ്ങേർക്ക് സബീനയെ വലിയ ഇഷ്ടമാണ്. മാഷ്ക്ക് ങ്ങളെ നിക്കാഹ് കഴിച്ചാൽ കൊള്ളാമെന്നുണ്ട്. ങ്ങടെ സമ്മതം ചോദിക്കാനായി ന്നെ ചട്ടം കെട്ടീരിക്കയാണ്.”
സബീന ടീച്ചർ അറിയാതെ നെഞ്ചത്ത് കൈവെച്ചു പോയി. അവൾക്കാദ്യം അമ്പരപ്പാണ് അനുഭവപ്പെട്ടത്. താനീ സ്കൂളിലേക്ക് സ്ഥലം മാറി വന്നിട്ട് രണ്ടു വർഷത്തോളമാകുന്നു.

ഇബ്രാഹിംകുട്ടി മാഷ് ഇതുവരെ തന്നോട് മുഖത്തോട് മുഖം നോക്കി സംസാരിച്ചിട്ടുണ്ടോ? ഇല്ല… ഓർമ്മയിൽ അങ്ങനെയൊന്ന് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. എന്തിന് സുന്ദരിയായ ഒരു പെണ്ണിന് നല്കേണ്ട പരിഗണനപോലും അയാൾ ഇതുവരേയും തനിക്ക് നല്കിയിട്ടില്ല.
ന്നാലും ങ്ങേരുടെ ഒരു ഉള്ളിലിരിപ്പേ. കള്ളപ്പൂച്ച മാഷ്. ന്‍റെ റെബ്ബേ… ഏതെല്ലാം ജാതി മനുഷ്യൻമാരേയാണ് നീയി ദുനിയാവിലേക്ക് പടച്ചു വിടുന്നത്?
ഹെഡ് മാഷ് തുടർന്നു, “അടുത്തറിയാവുന്നത് കൊണ്ട് പറയുകയാണ്. ഇബ്രാഹികുട്ടി മാഷ് വളരെ നല്ലവനാണ്. ദുശീലങ്ങളോ, അനാവശ്യ കൂട്ടുകെട്ടുകളോ ഒന്നുമില്ല. അൽപം പരുക്കനാണന്ന് തോന്നും. അത് ആ വേഷത്തിന്‍റേതാണ്. കാണുമ്പോൾ തോന്നുന്നത് പോലെ പ്രായവും അധികമൊന്നുമായിട്ടില്ല. ഏറിയാൽ മുപ്പത്തിയഞ്ചോ, മുപ്പത്തിയാറോ… അതിലധികമില്ല. അഞ്ചാറു വർഷത്തിന് മുന്നാണ് ഞാനീ സ്കൂളിൽ ഹെഡ്മാഷായി വരുന്ന വർഷമാണ് അയാളുടെ ഭാര്യ മരണപ്പെട്ട് പോകുന്നത്. ബ്ലഡ് ക്യാൻസറായിരുന്നു. അവസാന സ്റ്റേജിലാണ് രോഗം കണ്ടു പിടിച്ചത്. ആ ബന്ധത്തിൽ ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. ബഹു മിടുക്കിയാണ്. ഉമ്മാന്‍റെ വീട്ടുകാരാണ് അതിനെ നോക്കുന്നത്. ഒന്നൂടെ കെട്ടാൻ ഞാൻ തന്നെ എത്ര തവണ അങ്ങേരോട് പറഞ്ഞിരിക്കുന്നു. കേൾക്കേണ്ടെ? ങ്ങളെ കണ്ടത് മുതലാണ് മാഷ് രണ്ടാമതൊരു നിക്കാഹിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ.”
സബീന ടീച്ചർ ഇബ്രാഹിംകുട്ടി മാഷുടെ കഥ കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കയായിരുന്നു. കേട്ടപ്പോൾ സഹതാപം തോന്നി. ഇബ്രാഹിം കുട്ടി മാഷ്ടെ മരിച്ചു പോയ ഭാര്യയെക്കുറിച്ച് അവൾ വെറുതെ ആലോചിച്ചു. മരിക്കുമ്പോൾ അവൾക്ക് എത്ര വയസ്സുണ്ടായിരുന്നിരിക്കണം? ഖൽബിൽ എന്ത് മാത്രം സ്വപ്നങ്ങൾ സൂക്ഷിച്ചിരുന്ന ഒരു മൊഞ്ചത്തി കുട്ടിയായിരുന്നിരിക്കണം അവൾ? പരമകാരുണികനായ ദൈവം എന്തിനാണ് പലപ്പോഴും യാതൊരും തെറ്റും ചെയ്യാത്ത അവന്‍റെ അടിമകളെ ഇങ്ങനെ പരീക്ഷിക്കുന്നത്?
“ധൃതി പിടിച്ച് മറുപടി പറയണമെന്നില്ല. ടീച്ചർ നല്ലോണം ആലോചിച്ചിട്ട് പറഞ്ഞാൽ മതി” എന്നു പറഞ്ഞു കൊണ്ട് ഹെഡ് മാഷ് വീണ്ടും ഒരു എരണ്ട പക്ഷിയെപ്പോലെ രജിസ്റ്ററിന്‍റെ ആഴങ്ങളിലേക്ക് മുങ്ങിത്താണു.
പെട്ടന്നാണ് സബീന ടീച്ചറുടെ ശബ്ദം അവളറിയാതെ ഉയർന്നത്
“ആലോചിക്കാനൊന്നുമില്ല. രണ്ടാം കെട്ടിനെ കുറിച്ച് ആലോചിക്കാൻ ന്‍റെ കെട്ട്യോൻ മയ്യത്തായിട്ടൊന്നൂല്ല്യ… ന്നെ മൊഴി ചൊല്ലീട്ടുമില്ല. അത് മാഷേ ങ്ങൾക്കും അറിവുള്ളതല്ലേ?
ഹെഡ് മാഷിൻന്‍റെ മുഖം വിവർണ്ണമായി… അയാൾ ചുണ്ടു കോട്ടിയെന്ന് ചിരിച്ചു. പരിഹാസത്തിന്‍റെ ലാഞ്ചനയുള്ള ഒരു ചിരി.
“സബീന ടീച്ചറേ ങ്ങള് ഇത് തന്നെ പറയുമെന്ന് എനിക്കറിയാമായിരുന്നു. ങ്ങടെ മാപ്പിള, ന്താ ങ്ങേരുടെ പേര്… അഷ്റഫ്. ഗൾഫിലെന്നും പറഞ്ഞ് പോയിട്ട് കൊല്ലം കൊറേയായില്ലേ. ഏഴെട്ടു വർഷമായിട്ട് ഒരു വിവരോം ഇല്ല താനും. അങ്ങേര് ഇനി തിരിച്ചു വരുമെന്ന് ന്‍റെ ടീച്ചറേ ങ്ങള് കരുതുന്നുണ്ടോ?”

“വരാണ്ട് പിന്നെ ന്‍റെ കെട്ട്യോൻ മയ്യത്തായിട്ടുണ്ടായിരിക്കുമെന്നാണോ മാഷെ ങ്ങള് പറയുന്നത്?” അവളുടെ തൊണ്ടയിടറി. കണ്ണുകളിൽ നനവ് പടർന്നു.

“ന്നൊന്നും ഞാൻ പറയില്ല. പക്ഷേ സബീന നാടു മുഴവൻ പറഞ്ഞ് കേൾക്കണത് അഷ്റഫ് അവിടെ വെച്ച് വേറെ കെട്ടിയെന്നോ, ഇനി നാട്ടിലേക്ക് വരില്ലാന്നോ…”
സബീന ടീച്ചറുടെ കണ്ണു നിറഞ്ഞു. അവൾ സകല നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു, “നാട്ടുകാർ… അവർക്കെന്താണ് പറയാൻ വയ്യാത്തത്? നി ക്കറിഞ്ഞൂടെ എന്‍റെ ഭർത്താവിനെ. മാഷ്ക്ക് അറിയോ… രണ്ടു മൂന്നു കൊല്ലം സ്നേഹിച്ചു നടന്നിട്ടാണ് ഞങ്ങള് നിക്കാഹ് ചെയ്തത്. സ്നേഹിച്ച് ഞങ്ങൾക്ക് കൊതി തീർന്നിട്ടില്ല. ന്തോ വലിയ കഷ്ടകാലം പിടിപെട്ടിരിക്കയാ. അത് മാറുമ്പം എന്‍റെ ഇക്ക… അങ്ങേര് ഇവിടെ ഓടിയെത്തും. അത് എനിക്കുറപ്പാ. പടച്ചോൻ എന്‍റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല.”
ഹെഡ് മാഷ് പിന്നെ അധികമൊന്നും സംസാരിച്ചില്ല. അയാളുടെ മുഖം ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടിയത് പോലെ പിന്നെ തെളിഞ്ഞതുമില്ല.
“ഞാൻ പറഞ്ഞൂന്നേയുള്ളൂ… എല്ലാം ടീച്ചറുടെ ഇഷ്ടം. ഇബ്രാഹിംകുട്ടി മാഷ് ഒരു കാര്യം ങ്ങളോട് പറയാൻ എന്നോട് പറഞ്ഞു. ഞാനത് നിങ്ങളോട് പറഞ്ഞു. അത്രേയുള്ളൂ.”

ഇബ്രാഹിംകുട്ടി മാഷിന് വേണ്ടി നടത്തിയ നയതന്ത്ര ശ്രമം പരാജയപ്പെട്ടതിലെ ഖേദമായിരുന്നു അയാളുടെ മുഖത്ത്. അതിൽ പിന്നെ ഹെഡ് മാഷ് അവളെ കാണുമ്പോൾ കടന്നൽ കുത്തിയ മാതിരിയാണ്. പുരുഷൻമാർ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിലോരോന്ന് വിചാരിക്കും. അത് നടക്കില്ലാന്ന് കണ്ടാൽ വെറുതെ ആരോടെങ്കിലും ശുണ്ഠി പിടിച്ചു നടക്കും.

പക്ഷെ ഇബ്രാഹിംകുട്ടി മാഷ് കള്ള പൂച്ച.. ഇത്രയൊക്കെ ഏടാകൂടങ്ങൾ ഉണ്ടാക്കി വെച്ചിട്ടും അങ്ങേർക്ക് മാത്രം യാതൊരു ഭാവഭേദവുമില്ല. പതിവു പോലെ നിർവികാരമായൊന്ന് ചിരിച്ച് അയാൾ നിശബ്ദം കടന്നു പോകുന്നു… ഒന്നും അറിയാത്ത മട്ടിൽ…

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 20

കാറിനുള്ളിൽ താര മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു. അവൾ തന്‍റെ മടിയിൽ ടെഡിബിയറിനെ വച്ചുകളിച്ചു കൊണ്ടിരുന്ന കിച്ചു മോനോട് തട്ടിക്കയറി.

“എന്തോന്നാടാ ഈ സാധനം… ഹും നാറുന്നുണ്ടല്ലോ… ആ ചെക്കന്‍റെ കൈയ്യീന്ന് ഇത് തട്ടിപ്പറിച്ചു വാങ്ങിച്ചപ്പോ നിനക്കു സമാധാനമായി അല്ലേ?”

അങ്ങനെ പറഞ്ഞ് അവൾ അത് വാങ്ങി വലിച്ചെറിയാൻ നോക്കി. കിച്ചു മോൻ വിട്ടുകൊടുക്കാതെ അലറിക്കരഞ്ഞു. നന്ദൻമാഷ് അസ്വസ്ഥതയോടെ തലകുടഞ്ഞു

“അമ്മേ… എന്താമ്മേ ഇത്… അത് അവന്‍റെ കൈച്ചിലിരുന്നുവെന്ന് വച്ച് അമ്മയ്ക്കെന്താ”ചിന്നു മോൾ നീരസത്തോടെ ചോദിച്ചു.

“അതെ നിനക്കെന്താ താരെ. നീ മര്യാദക്ക് കാറോടിക്കാനും സമ്മതിക്കൂലെ.” സുമേഷ് വർദ്ധിച്ച ദേഷ്യത്തോടെ ചോദിച്ചു. താര ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു.

“മോൻ കളിച്ചോട്ടോ. ആരും മോന്‍റെ ടെഡിബിയറിനെ വലിച്ചെറിയൂല്ല… അച്ഛൻ അമ്മയ്ക്കിട്ട് നല്ല അടി കൊടുക്കാം കേട്ടോ”

സുമേഷ് പറഞ്ഞതു കേട്ട് കിച്ചു മോൻ സ്വിച്ചിട്ടതുപോലെ കരച്ചിൽ നിർത്തി. അതോടെ കാറിനകത്ത് ശാന്തത നിറഞ്ഞു. സുമേഷ് ശാന്തമായി വണ്ടിയോടിച്ച് വീട്ടിലെത്തി. അന്നു മുഴുവൻ താര മുഖം വീർപ്പിച്ചു നടന്നു. സുമേഷ് എത്ര ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല. രാത്രിയിൽ ബെഡ്റൂമിലെത്തിയ ഉടനെ താര പൊട്ടിക്കരഞ്ഞു.

“നിങ്ങടെ അച്ഛനെ നോക്കാൻ എന്നെക്കൊണ്ടാവൂല്ല. നിങ്ങൾക്കങ്ങേരെ ഏട്ടന്‍റെ കൂടെ പറഞ്ഞയക്കാമായിരുന്നില്ലെ? അല്ലെങ്കിൽ ആ വൃദ്ധസദനത്തിൽ കൊണ്ടുപോയാക്കാമായിരുന്നില്ലേ?”

താരയുടെ കരച്ചിലും പറച്ചിലും കേട്ട് സുമേഷ് വല്ലാതെയായി. അയാളുടെ മനസ്സിലെ പദ്ധതികൾ വേറെയായിരുന്നു. എങ്ങനെയെങ്കിലും അച്ഛന്‍റെ സൈൻ വാങ്ങി കൃത്രിമമായി ഒരു വിൽപ്പത്രം തയ്യാറാക്കണം. എന്നിട്ട് സ്വത്തുക്കൾ ഭൂരിഭാഗവും കൈക്കലാക്കണം. എന്നാൽ തന്‍റെ പ്ലാൻ ഭാര്യയോടു പോലും പറയാൻ അയാൾ ഭയപ്പെട്ടു. കേവലം ഒരു പെണ്ണായ അവളുടെ വായിൽ നിന്ന് പദ്ധതിയെല്ലാം ചോർന്നുപോയാലോ. അതുകൊണ്ട് അയാൾ ഭാര്യയോടു പോലും അതിനെക്കുറിച്ചു പറഞ്ഞില്ല.

“എല്ലാത്തിനും നമുക്കു സമാധാനമുണ്ടാക്കാം താരേ… നമുക്കഛനെ ഉടൻ തന്നെ സ്നേഹസദനത്തിൽ കൊണ്ടുപോയാക്കാം.” അയാൾ താരയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.

എന്നാൽ സുരേഷ് പോയ ഉടനെ നന്ദൻമാഷിന്‍റെ ദിനചര്യളെല്ലാം തെറ്റി. അദ്ദേഹത്തിന്‍റെ ഭക്ഷണ കാര്യത്തിലും, മരുന്ന് എടുത്തുകൊടുക്കുന്ന കാര്യത്തിലും ശ്രദ്ധിക്കാൻ ആരുമില്ലാതായി. വല്ലപ്പോഴും ശാന്തിയാണ് അതെല്ലാം ചെയ്തിരുന്നത്.അതോടെ നന്ദൻമാഷ് വീണ്ടും അതിവേഗം രോഗാവസ്ഥയിലേക്ക് നീങ്ങി. അദ്ദേഹത്തിന്‍റെ സ്ഥിതിപൂർവ്വാധികം വഷളായി. ആയിടയ്ക്ക് ശാന്തി അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് പെട്ടെന്ന് തന്‍റെ വീട്ടിലേക്ക് പോയി. കിച്ചുവുള്ളതു കൊണ്ട് താര കുറച്ചു ദിവസം ലീവെടുത്തു.

എല്ലാം മറന്നു തുടങ്ങിയ നന്ദൻമാഷ് ബാത്റൂമിൽ പോകാനും മറന്നു തുടങ്ങി അദ്ദേഹം തന്‍റെ പ്രാഥമികകൃത്യങ്ങളെല്ലാം മുറിയ്ക്കകത്ത് നിർവ്വഹിക്കുന്നത് കണ്ട് താരയ്ക്ക് കലികയറി.

“കണ്ടില്ലേ… ഇനി ഇങ്ങേരുടെ തീട്ടം കോരാൻ കൂടി ഞാനിരിക്കണമല്ലോ ഈശ്വരാ. ഇങ്ങനെ ഒരു മനുഷ്യനെ കെട്ടിയതു കൊണ്ട് എന്‍റെ തലേവിധി ഇങ്ങനെയായല്ലോ ഭഗവാനെ. ഒന്നു മന: സമാധാനത്തോടുകൂടി ജീവിച്ചിട്ട് എത്ര നാളായി..”

താരയുടെ പരിദേവനം കേട്ട് സുമേഷ് വല്ലാതെ ആയി. അയാൾ ചെന്ന് നോക്കിയപ്പോൾ ശരിയായിരുന്നു. നന്ദൻമാഷ് മുറിക്കകത്താകെ വൃത്തികേടാക്കി വച്ചിരിക്കുന്നു. സുമേഷിനതു കണ്ടിട്ട് കലി കയറി.

“അച്ഛനെന്താ ഇക്കാണിച്ചു വച്ചിരിക്കുന്നത്. മുറിക്കകത്താണോ അപ്പിയിടുന്നത്. എടീ താരെ… താരെ നീ ആ പിള്ളേരെ തല്ലുന്നവടി ഇങ്ങെടുത്തോണ്ടു വന്നേ..”

താര സന്തോഷത്തോടെ വടി എടുത്തു കൊടുത്തു. സുമേഷ് നിർദ്ദയം നന്ദൻമാഷിനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. അപ്പൂപ്പന്‍റെ കരച്ചിൽ കേട്ട് ചിന്നു മോൾ ഓടി എത്തി.

“അപ്പൂപ്പനെ തല്ലല്ലേ അച്ഛാ… തല്ലല്ലേ..” അവൾ ഇടക്കു കയറിനിന്നതോടെ അവൾക്കും കിട്ടി തല്ല്. അപ്പൂപ്പനു വേണ്ടി അവൾ അതെല്ലാം സഹിച്ചു. തനിക്കു കൊള്ളുന്ന അടിയെക്കാൾ അപ്പൂപ്പനു കൊള്ളുന്ന അടിയാണ് അവളെ വേദനിപ്പിച്ചത്.

പെട്ടെന്ന് സുമേഷ് വടി താഴെ ഇട്ട് “ഇനി ഇങ്ങനെ കണ്ടാൽ ഇതൊന്നുമായിരിക്കില്ല കിട്ടുക”

വേദന കൊണ്ട് നന്ദൻമാഷ് ഉറക്കെ ഉറക്കെ കരഞ്ഞു. അപ്പോൾ ചിന്നു മോൾ അടുത്തിരുന്ന് തടവിക്കൊടുത്തിട്ട് പറഞ്ഞു. “കരയല്ലേ അപ്പൂപ്പാ… അച്ഛൻ ദുഷ്ടനാ… ഞാനിനി അച്ഛനോട് മിണ്ടൂല.” ചിന്നുമോളുടെ ആശ്വസിപ്പിക്കലിൽ നന്ദൻമാഷ് വേദന മറന്നു.

അന്നു രാത്രിയിൽ ആരും വീട്ടിൽ ശരിക്ക് ഉറങ്ങിയില്ല. എല്ലാമനസ്സുകളും അസ്വസ്ഥമായിരുന്നു. ചിന്നു മോൾ അന്നു മുഴുവൻ പട്ടിണി ഇരുന്നു. അടിച്ച് കഴിപ്പിക്കാൻ നോക്കിയപ്പോഴെല്ലാം അവൾ വാശി പിടിച്ച് കരഞ്ഞതല്ലാതെ ആഹാരം കഴിച്ചില്ല. സുമേഷ് അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അതു കണ്ട് താര പറഞ്ഞു.

“നിങ്ങടെ അച്ഛനെ എത്രയും പെട്ടെന്ന് സ്നേഹ സദനത്തിൽ കൊണ്ടു പോയാക്കണം. എനിക്കുവയ്യ ഈ ഭാരം ചുമക്കാൻ… ലീവാണെങ്കിലും, കിച്ചുവിന്‍റേതുൾപ്പെടെ എന്തെല്ലാം കാര്യങ്ങൾ ഞാൻ തനിയെ ചെയ്യണം”

സുമേഷ് നടത്തം നിർത്തി അല്പനേരം മൗനമായി നിന്നു. പിന്നെ എന്തോ തീരുമാനിച്ചുറച്ചതുപോലെ പറഞ്ഞു.

“അതെ… നാളെത്തന്നെ അച്ഛനെ അവിടെ ക്കൊണ്ടു പോയി വിടണം.”

അന്നുരാത്രിയിൽ ഉറങ്ങിക്കിടന്ന നന്ദൻമാഷിന്‍റെ വിരലടയാളം ഒരു വെള്ള പേപ്പറിൽ പതിപ്പിക്കാൻ സുമേഷ് ഒരു ശ്രമം നടത്തി. എന്നാൽ നന്ദൻമാഷ് ഉണർന്ന് സുമേഷിനെക്കണ്ടയുടനെ പേടിച്ച് നിലവിളിക്കാൻ തുടങ്ങി. പെട്ടെന്ന് സുമേഷ് ശ്രമം ഉപേക്ഷിച്ച് മുറിക്കു പുറത്തുകടന്നു. തന്‍റെ മുറിയിൽ വന്നു കണ്ണടച്ചു കിടന്നു. താര ശബ്ദം കേട്ട് ഉണർന്നു ചോദിച്ചു.

“നിങ്ങടെ അച്ഛനല്ലെ കരഞ്ഞത്?” സുമേഷ് അപ്പോൾ ഉണർന്നതുപോലെ പറഞ്ഞു.

“ആവോ… നിനക്ക് തോന്നിയതാകും അല്ലെങ്കിൽ അച്ഛൻ ഉറക്കത്തിൽ കരഞ്ഞതാകും.” താര അതു കേട്ട് ഒന്നും മിണ്ടാതെ വീണ്ടും ഉറക്കമായി.

പിറ്റേന്ന് രാവിലെ സുമേഷ് നേരത്തേ ഉണർന്നു. അയാൾ സ്നേഹസദനത്തിലെ മാനേജർ രാജീവനെ വിളിച്ചു.

“അച്ഛനെ അങ്ങോട്ടു കൊണ്ടുവരികയാണ്. ഫോർമാലിറ്റീസ് എല്ലാം അവിടെ വന്നിട്ട് ചെയ്യാം.”

“ഓ.കെ സുമേഷ്സാർ. നിങ്ങൾ ഒരു പത്തുമണിയാകുമ്പോഴേക്കും അച്ഛനേയും കൊണ്ട് അവിടെഎത്തിക്കോളൂ. അപ്പോഴേക്കും ഞാനും അവിടെയെത്തും.” രാജീവൻ ഉറക്കച്ചടവോടെ പറഞ്ഞ് ഫോൺ വച്ചു.

സുമേഷ് ഉടൻ തന്നെ നന്ദൻമാഷിന്‍റെ മുറിയിലെത്തി. അദ്ദേഹം ഉണർന്നു കിടക്കുകയായിരുന്നു. സുമേഷിനെ കണ്ടയുടനെ നന്ദൻമാഷ് നിലവിളിക്കാൻ തുടങ്ങി “അയ്യോ… അയ്യോ… എന്നെ എന്നെ…” ബാക്കി വാക്കുകൾ കിട്ടാതെ അദ്ദേഹം വിഷമിച്ചു.

“മിണ്ടാതിരുന്നോണം… ഇല്ലെങ്കിൽ ഇതു കണ്ടോ..” സുമേഷ് തലേ ദിവസത്തെ വടി എടുത്തു കാട്ടി. അതോടെ നന്ദൻമാഷ് പേടിച്ച് നിശബ്ദനായി.

“ഉം നടക്ക് ബാത്റൂമിലേക്ക്..” സുമേഷ് നന്ദൻമാഷിനെ പിടിച്ചു വലിച്ച് ബാത്റൂമിൽ കൊണ്ടു വന്നു. എന്നിട്ട് ഷർട്ട് ഊരി ഷവറിന്‍റെ ചോട്ടിൽ നിർത്തി. നന്ദൻമാഷിന് തണുക്കുന്നുണ്ടായിരുന്നു.  അദ്ദേഹം വല്ലാതെ അസ്വസ്ഥനായി.പക്ഷെ സുമേഷ് അതൊന്നും വകവക്കാതെ നന്ദൻമാഷിന്‍റെ ദേഹത്തുള്ള വിസർജ്യവസ്തുകൾ പോകുന്നതു വരെ വെള്ളമൊഴിച്ചു. എന്നിട്ട് സോപ്പുതേച്ച് കുളിപ്പിച്ചു… പിന്നീട് തുടപ്പിച്ച് നല്ല ഷർട്ട് ധരിപ്പിച്ച് വെളിയിൽ കൊണ്ടു വന്നു. എന്നിട്ടു പറഞ്ഞു.

“ഞാൻ കുളിച്ചിട്ടു വരുന്നതു വരെ അനങ്ങാതെ ഇവിടെ ഇരുന്നോണം.”

പൂമുഖത്ത് സെറ്റിയിൽ നന്ദൻമാഷിനെ ഇരുത്തി സുമേഷ് താരയുടെ അടുത്ത് വന്നു പറഞ്ഞു.

“ഞാൻ കുളിച്ചിട്ടു വരാം… നീ അപ്പോഴേക്കും അച്ഛന്‍റെ ഡ്രസ്സും മരുന്നുമെല്ലാം എടുത്ത് വക്ക്.” താരക്ക് ദുർഗ്ഗന്ധം നിറഞ്ഞ ആ മുറിയിൽ കടക്കുന്നത് തന്നെ ഇഷ്ടമായിരുന്നില്ല. എങ്കിലും ഇന്നും കൂടി സഹിച്ചാൽ മതിയല്ലോ എന്നു വച്ച് അവൾ മൂക്കുപൊത്തിക്കൊണ്ട് നന്ദൻമാഷിന്‍റെ ഉടുപ്പുകൾ എല്ലാം ഒരു ബാഗിൽ കുത്തിനിറച്ചു വച്ചു. മരുന്നുകളും ഒരു കവറിലാക്കി ബാഗിൽ എടുത്തു വച്ചു.

സുമേഷ് കുളികഴിഞ്ഞു വരുന്നതു വരെ നന്ദൻമാഷ് പേടിച്ച് അനങ്ങാതെ ഇരുന്നു. താര എടുത്തു വച്ചിരുന്ന ബാഗ് അയാൾ കണ്ടു ചോദിച്ചു.

“നീ അച്ഛന്‍റെ ഡ്രസ്സും മരുന്നും എല്ലാം എടുത്തു വച്ചല്ലോ അല്ലേ?”

“എല്ലാം എടുത്ത് ആ ബാഗിൽ വച്ചിട്ടുണ്ട്. ആ മുറിക്കകത്ത് ദുർഗ്ഗന്ധം കാരണം നിക്കാൻ വയ്യായിരുന്നു.”

“അതെല്ലാം ഞാൻ വന്ന ശേഷം വൃത്തിയാക്കാം… ങാ… അതുപോട്ടെ… നീ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ കഴിച്ചിട്ടു പോകാം.”

“അത്… സുമേഷേട്ടാ… ഇന്നലെ മര്യാദക്ക് ഉറങ്ങാത്തതു കാരണം രാവിലെ എണീറ്റപ്പോഴും താമസിച്ചു പോയി… ഇതുവരെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴാണ് ശാന്തി ഇല്ലാത്തതിന്‍റെ വിഷമം അറിയുന്നത്… ഇനി കിച്ചു മോൻ ഉണരുന്നതിനു മുമ്പ് ഞാൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.”

“ഓ… എങ്കിൽ വേണ്ട… ഞാൻ അച്ഛനെയും കൊണ്ട് പോകുകയാണ്. അച്ഛന് അവർ കൊടുത്തോളും ബ്രേക്ഫാസ്റ്റ്.നീ കിച്ചുമോന്‍റെ കാര്യങ്ങൾ നോക്ക്.” അങ്ങനെ പറഞ്ഞ് അയാൾ താര തയ്യാറാക്കി വച്ചിരുന്ന ബാഗുമെടുത്ത് കാറിനടുത്തേക്ക് നടന്നു. എന്നിട്ട് കാർ പോർട്ടിക്കോയുടെ അടുത്തു കൊണ്ടു വന്നു നിർത്തിയ ശേഷം അതിൽ നിന്നുമിറങ്ങി നന്ദൻമാഷിനെ പിടിച്ച് കൊണ്ടുവന്ന് കാറിന്‍റെ മുൻ സീറ്റിലിരുത്തി. നന്ദൻമാഷ് പേടിച്ചു വിറങ്ങലിച്ചതു പോലെ കാറിനകത്ത് ഇരുന്നു. സിറ്റൗട്ടിൽ നിന്നിരുന്ന താരയോട് യാത്ര പറഞ്ഞ് സുമേഷ് അതിവേഗത്തിൽ വണ്ടി ഓടിച്ചു പോയി. കാർ അകന്നു പോകുന്നതു നോക്കി നിന്ന താര ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ട് പിന്തിരിഞ്ഞു. ഇനി കിച്ചു മോൻ ഉണരും മുൻപ് രാവിലത്തെ കാപ്പി ഉണ്ടാക്കണം.

തലേദിവസത്തെ പട്ടിണി മൂലം താമസിച്ചാണ് ചിന്നു മോൾ എഴുന്നേറ്റത്. നോക്കിയപ്പോൾ അച്ഛന്‍റെ കാർ മുറ്റത്തു വന്നു നില്ക്കുന്നതും പിന്നെ അപ്പൂപ്പനെ കയറ്റി അകന്നു പോകുന്നതും കണ്ടു. വാതിൽക്കൽ ഉറക്കച്ചടവോടെയും ക്ഷീണത്തോടെയും നിന്ന് അവൾ അമ്മയെ നോക്കി. താരയുടെ മുഖ ഭാവത്തിൽ നിന്ന് എന്തോ മനസ്സിലാക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നുവെങ്കിലും അവൾ ആശ്വസിച്ചു.

“അപ്പൂപ്പന് ഇവിടെത്തെക്കാൾ ആശ്വാസം അവിടെക്കിട്ടും”. പൂമുഖത്തിരുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിൽ നോക്കി ആ കുഞ്ഞു മനസ് നൊന്തു പ്രാർത്ഥിച്ചു ”അതിനിടയാക്കണേ കൃഷ്ണ ഭഗവാനെ.”

പത്തുമണിയായിട്ടും നേർത്ത മഞ്ഞുണ്ടായിരുന്നുവെങ്കിലും, വൃക്ഷങ്ങൾക്കിടയിലൂടെ പാറി വീണ സൂര്യകിരണങ്ങൾ ചെടികളിലെ മഞ്ഞുതുളളികളെ തഴുകുന്നുണ്ടായിരുന്നു.

സ്നേഹസദനത്തിൽ നേരത്തേ എഴുന്നേൽക്കുന്ന ശീലമുള്ള ചിലർ പ്രഭാത സവാരിക്കിറങ്ങി മടങ്ങിവന്നു കഴിഞ്ഞിരുന്നു. മറ്റു ചിലരാകട്ടെ പ്രാതൽ കഴിഞ്ഞ്, തോട്ടത്തിൽ ചെന്ന് വിരിഞ്ഞു നിന്ന പനിനീർപൂക്കളെ തൊട്ടുതലോടി. മറ്റു ചിലർ കൂട്ടിനുള്ളിൽ പാറിക്കളിക്കുന്ന പക്ഷികളെയും, കൂട്ടിനുള്ളിൽ തുള്ളിക്കളിക്കുന്ന മുയലുകളെയും നോക്കി ആനന്ദത്തോടെ നിന്നു.

ഇതിനിടയിലേക്കാണ് ആ കറുത്ത കാർ ഒഴുകിയെത്തിയത്. മുറ്റത്തു നിന്ന എല്ലാ പേരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി. അല്പം കഴിഞ്ഞ് ആ കാറിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങുന്നതു കണ്ടു. അയാൾ എല്ലാവരേയും ഒന്നു നോക്കിയശേഷം അപ്പുറത്തെ സൈഡിലെ ഡോർ തുറന്നു. തീരെ അവശനായഒരു വൃദ്ധൻ അതിലിരിക്കുന്നത് അവർ കണ്ടു.

“ഓ… ഇത് അന്ന് വന്ന നന്ദൻമാഷും മകനുമല്ലേ?” അടുത്തു വന്ന് നോക്കിയ ആരോ പറഞ്ഞു.

“അതെ… അതെ അവർ തന്നെ”

“അന്ന് വന്നിട്ട് പോയതല്ലെ. പിന്നെയും അവരെന്തിനാണാവോ വന്നത്.”

അങ്ങനെ പലതരത്തിലുള്ള അഭിപ്രായങ്ങളും പറഞ്ഞുകൊണ്ട് ഓരോരുത്തരായി അടുത്തെത്തി. നന്ദൻമാഷ് എല്ലാരേയും പകപ്പോടെ നോക്കി. തന്‍റെ വീടാണതെന്നും, താൻ ഇതിനു മുമ്പ് അവിടെ തനിയെ എത്തിയിട്ടുണ്ടെന്നും ഉള്ള കാര്യമെല്ലാം അദ്ദേഹം മറന്നു കഴിഞ്ഞിരുന്നു. ചുറ്റും കൂടിയവരെക്കണ്ട് സുമേഷ് ചോദിച്ചു.

“നിങ്ങളുടെ മാനേജർ രാജീവ് ഇതുവരെ വന്നില്ലെ?”

“വരാറായിട്ടുണ്ട്. സാധാരണയായി പത്തുമണിക്കെത്താറുണ്ട്.” പറയേണ്ട താമസം, രാജീവിന്‍റെ ബൈക്ക് സ്നേഹസദനത്തിന്‍റെ മുറ്റത്തെത്തി നിന്നു. ബൈക്കിലിരുന്നുകൊണ്ടു തന്നെ സുമേഷിനേയും നന്ദൻമാഷിനേയും അയാൾ കണ്ടു. വേഗം താഴെയിറങ്ങി സുമേഷിന്‍റെ അടുത്തേക്ക് ചെന്നു.

“ഹലോ സുമേഷ്… നിങ്ങൾ പറഞ്ഞ സമയത്തു തന്നെ വന്നുവല്ലോ.”

”അതെ… അച്ഛനെ ഇവിടെ കൊണ്ടു വന്നാക്കാൻ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് പറഞ്ഞത്.”

“ഏതു ഡോക്ടർ?”

“സ്മൃതി ഹോസ്പിറ്റലിലെ ഡോക്ടർ സൈമൺ.”

“ഓ… ഡോക്ടർ ഇവിടെ വിസിറ്റിനു വരാറുണ്ട്. അദ്ദേഹം റഫർ ചെയ്ത ചില രോഗികൾ ഇവിടെയുണ്ട്.”

“ശരി… ശരി… അപ്പോൾ അച്ഛനെ അകത്തോട്ട് ഇരുത്താമല്ലോ അല്ലേ?”

“തീർച്ചയായും… വേണമെങ്കിൽ നന്ദൻമാഷിനെ ഞാനും പിടിക്കാം.” അങ്ങനെ പറഞ്ഞ് അവർ രണ്ടു പേരും കൂടി നന്ദൻമാഷിനെ മെല്ലെ നടത്തി അകത്തെത്തിച്ചു. അദ്ദേഹം ആകെ ക്ഷീണിതനായിരിക്കുന്നതായി രാജീവിന് തോന്നി.

“നിങ്ങൾ പറഞ്ഞതു കാരണം ഞാൻ മാഷിനു വേണ്ടി ഒരു നല്ല മുറി തന്നെ ഒരുക്കിയിട്ടുണ്ട്. വരൂ… നമുക്ക് അങ്ങോട്ടു കൊണ്ടുപോകാം.”

വേറെ ചിലരും കൂടി അവരെ സഹായിക്കാനെത്തി. അവർ ആ മുറിയിലെ കട്ടിലിൽ നന്ദൻമാഷിനെ പിടിച്ചു കിടത്തി. രാജീവ് ഒരു നല്ല പുതപ്പെടുത്ത് അദ്ദേഹത്തെ പുതപ്പിച്ചു. അല്പം കഴിഞ്ഞ് എവിടെ നിന്നെന്നറിയാതെ ഹേമാംബിക ഓടിയെത്തി. നന്ദൻമാഷ് വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞ് അറിഞ്ഞാണ് അവർ ഓടി എത്തിയത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്തതു പോലെ അവർ അദ്ദേഹത്തെ അല്പനേരം നോക്കി നിന്നു. ഒരിക്കൽക്കൂടി ഈശ്വരൻ തന്‍റെ അഭിലാഷ പൂർത്തീകരണം നടത്തി തന്നിരിക്കുന്നു. ഇന്നലെ രാജീവ് പറയുമ്പോൾ പോലും അവർക്ക് ആയാഥാർത്ഥ്യം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ തന്‍റെ കൺമുന്നിൽ തന്നെ ആ യാഥാർത്ഥ്യം അവതരിച്ചിരിക്കുന്നു… ഹേമാംബിക സ്വയം മറന്നു. തന്നെ ആരോ ഏതോ ആനന്ദത്തിന്‍റെ കൊടുമുടികളിലേക്ക് ഒരു തൂവൽ പോലെ പറത്തിക്കൊണ്ടു പോകുന്നതായി അവർക്കുതോന്നി.

“അല്ലാ ഹേമാംബിക ടീച്ചർ വാതിൽക്കൽ തന്നെ സ്വപ്നം കണ്ട് നിൽക്കുകയാണോ?”

രാജീവ് ഹേമാംബിക ടീച്ചറിന്‍റെ നില്പുകണ്ട് കളിയാക്കി ചോദിച്ചു. അത് കേട്ട് ഹേമാംബിക ഒന്നു വല്ലാതെയായി. എങ്കിലും പറഞ്ഞു.

“നന്ദൻമാഷിനെ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവന്നല്ലോ അല്ലേ? അതു നന്നായി.”

“അതെ… ഇദ്ദേഹം ഇനി കുറെ നാൾ നമ്മുടെ പരിചരണത്തിൽ ഇവിടെ ഉണ്ടാകും. ചിലപ്പോൾ ദീർഘകാലത്തേക്ക്. അല്ലെ സുമേഷ്.”

രാജീവിന്‍റെ ആ ചോദ്യം അർത്ഥഗർഭമായിരുന്നു. സുമേഷിനെ അയാൾ അതിനകം നല്ല വണ്ണം പഠിച്ചു കഴിഞ്ഞിരുന്നു. തന്‍റെ ജൂനിയറായി സ്ക്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ അയാൾക്ക് സുമേഷിനെ അറിയാം. മനുഷ്യപ്പറ്റു കുറഞ്ഞ ഏറെ സ്വാർത്ഥത മാത്രം കൈമുതലായുള്ള ഒരു വിദ്യാർത്ഥിയായിരുന്നു അയാൾ അന്നും. അയാളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരിക്കുമെന്നും ബുദ്ധിമാനായ രാജീവ് ഏതാണ്ടൊക്കെ ഊഹിച്ചിരുന്നു. എങ്കിലും ഒന്നും പ്രകടിപ്പിക്കാതെ രാജീവ് പറഞ്ഞു

“നമുക്ക് ബാക്കി ഫോർമാലിറ്റീസ് നോക്കിയാലോ സുമേഷ്. നന്ദൻമാഷിനെ ഹേമടീച്ചർ നോക്കിക്കോളും. അല്ലാ… മാഷ് വല്ലതും കഴിച്ചതാണോ?” രാജീവ് സുമേഷിനെ നോക്കി.

“ഇല്ല രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കാതെയാണ് ഞങ്ങൾ ഇറങ്ങിയത്.”

അതു കേട്ട് രാജീവ് തിരിഞ്ഞ് ഹേമാംബികയോടു പറഞ്ഞു. “എന്നാൽ ടീച്ചർ വേഗം അദ്ദേഹത്തിന് ബ്രേക്ഫാസ്റ്റ് കൊടുക്കു.”

വീണ്ടും രാജീവ് തിരിഞ്ഞ് സുമേഷിനോടു ചോദിച്ചു, “അദ്ദേഹത്തിന്‍റെ മരുന്നുകൾ കൊണ്ടുവന്നിട്ടുണ്ടോ?”

“ഉണ്ട്. കാറിലിരിക്കുകയാണ്. ഞാൻ പോയി എടുത്തു കൊണ്ടുവരാം.”

സുമേഷ് കാറിനടുത്തേക്ക് നടന്നു. അപ്പോൾ രാജീവ് ഹേമാംബിക ടീച്ചറിനോടു പറഞ്ഞു.

“കണ്ടോ ടീച്ചർ, സമയം പത്തുമണിയായിട്ടും അവർ അദ്ദേഹത്തിന് ബ്രേക്ഫാസ്റ്റ് നൽകിയിട്ടില്ല. ഇതിൽ നിന്നു തന്നെ അറിയാം സുഖമില്ലാത്ത ഈ മനുഷ്യനെ അയാളും ഭാര്യയും എങ്ങനെയാണ് നോക്കിയിരുന്നതെന്ന്.”

ഹേമാംബിക ടീച്ചർ അത് കേട്ട് സഹതാപത്തോടെ നന്ദൻമാഷിനെ നോക്കി. അപ്പോഴേക്കും സുമേഷ് ഒരു കവറിൽ മരുന്നും, നന്ദൻമാഷിന്‍റെ ഉടുപ്പുകൾ നിറച്ച ബാഗുമായെത്തി… ബാഗ് മേശപ്പുറത്തു വച്ച് അയാൾ പറഞ്ഞു.

“ഇതിൽ അച്ഛന്‍റെ ഡ്രസ്സുകളുണ്ട്. കവറിൽ മരുന്നുകളും.” എന്നിട്ടയാൾ രാജീവിനെ നോക്കി പറഞ്ഞു.

“എങ്കിൽ നമുക്ക് ഓഫീസ് റൂമിലേക്ക് പോകാം രാജീവ്. എന്തൊക്കെയാണ് ഫോർമാലിറ്റീസ് എന്നു പറഞ്ഞാൽ ഞാൻ ചെയ്യാം.”

“എന്നാൽ സാർ വരൂ. നമുക്ക് ഓഫീസ് റൂമിലേക്കു പോകാം..” രാജീവ് സുമേഷിനേയും കൂട്ടി ഓഫീസ് റൂമിലേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ ഹേമാംബിക പറഞ്ഞു.

“രാജീവ്… ഒരു മിനിട്ട്… ഞാൻ നന്ദൻമാഷിനുള്ള ആഹാരം എടുത്തുകൊണ്ടുവരാം. അതുവരെ രാജീവ് ഇവിടെ ഒന്ന് നില്ക്കുമോ?”

“ഓ.കെ… ടീച്ചർ പോയി ആഹാരം എടുത്തു കൊണ്ടുവന്നു കൊള്ളൂ. ഞാനും സുമേഷ് സാറും നന്ദൻമാഷിന്‍റെ അടുത്ത് അതുവരെ നിന്നു കൊള്ളാം.”

“വളരെ ഉപകാരം രാജീവ്.” അങ്ങനെ പറഞ്ഞ് ഹേമാംബിക ആഹാരം എടുക്കാനായി അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ ഉച്ചക്കുള്ള ആഹാരം പാകം ചെയ്യുന്ന തിരക്കിൽ നയന മുഴുകി നിന്നിരുന്നു. ഹേമാംബിക ഒരു പ്ലേറ്റിൽ പ്രാതൽ വിളമ്പുന്നതു കണ്ട് നയന ചോദിച്ചു.

“ആർക്കാ അമ്മേ… ഇതെല്ലാം എടുക്കുന്നത്… എല്ലാപേരും നേരത്തേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകഴിഞ്ഞതാണല്ലോ.”

അതു കേട്ട് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു. “ഇത് നന്ദൻമാഷിനുള്ളതാണ്.”

നയന അതു കേൾക്കേണ്ട താമസം “ഹായ്… നന്ദൻമാഷോ… നന്ദൻമാഷ് വന്നിട്ടുണ്ടോ? എന്നിട്ട് എവിടെ?” എന്ന് ആഹ്ളാദത്തോടെ ചോദിച്ചു.

“അദ്ദേഹം അകത്ത് മുറിയിലുണ്ട്. ഇതുവരെ അദ്ദേഹം ഒന്നും കഴിച്ചിട്ടില്ല. ഞാൻ ഈ ആഹാരം അദ്ദേഹത്തിന് വേഗം കൊണ്ടുപോയി കൊടുക്കട്ടെ.” എന്ന് പറഞ്ഞ് ധൃതിയിൽ ഒരു പ്ലേറ്റിൽ ഇഡ്ഡലിയും, ടംബ്ലറിൽ സാമ്പാറും ചമ്മന്തിയും മറ്റും എടുത്തു നടന്നു.

“അപ്പോൾ അമ്മയ്ക്കിന്നുത്സവമാണല്ലോ. ഈ കറി ഒന്നു പാകം ചെയ്ത് കഴിയട്ടെ. ഞാനും വരാം നന്ദൻമാഷിനെ കാണാൻ.” നയന ഒരുപാട് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. അവൾ നോക്കിയപ്പോൾ അകന്നു പോകുന്ന അമ്മയുടെ മുഖത്ത് ഈ പ്രായത്തിലും ചുമപ്പു പടരുന്നതും, കണ്ണുകളിൽ ആയിരം പൂത്തിരികൾ പൊട്ടി വിടരുന്നതും കണ്ടു.

അവൾ ഹേമാംബിക ടീച്ചറിൽ നിന്ന് നന്ദൻമാഷിനെപ്പറ്റി ഇതിനോടകം ധാരാളം കേട്ടുകഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് നന്ദൻമാഷ് ഹേമാംബിക ടീച്ചറിന്‍റെ ഹൃദയേശ്വരനായിരുന്നു എന്ന കാര്യവും അവൾക്കറിയാമായിരുന്നു. മറ്റാരേയുംകാൾ നന്നായി ഹേമാംബിക ടീച്ചറിനെ അറിഞ്ഞിരുന്ന നയന അതുകൊണ്ടു തന്നെ ഏറെ സന്തോഷിച്ചു. തന്‍റെ അമ്മക്ക് ഇതിൽപ്പരം സന്തോഷം വേറെയുണ്ടാവുകയില്ലെന്ന ധാരണയിൽ അവൾ സ്വയം മറന്നു.

അടുക്കളയിൽ നിന്നും തിരിച്ചെത്തിയ ഹേമാംബികടീച്ചർ പ്ലേറ്റ് മേശപ്പുറത്ത് വച്ച് രാജീവിനോടു പറഞ്ഞു.

“ഇനി നിങ്ങൾ പൊക്കോളു. ഞാൻ നന്ദൻമാഷിന് ഈ ആഹാരം എടുത്തു കൊടുത്തു കൊള്ളാം.”

“ശരി ടീച്ചർ” രാജീവും സുമേഷും നടന്നുനീങ്ങിയപ്പോൾ, ഹേമാംബിക ശാന്തനായി കണ്ണടച്ചു തളർന്നു കിടക്കുന്ന നന്ദൻമാഷിനെ നോക്കി. അവർ അദ്ദേഹത്തിന്‍റെ അടുത്ത് ഇരുന്നു. നരകയറിയ ശ്മശ്രുക്കൾ നിറഞ്ഞ ആ മുഖത്ത് പഴയ നന്ദൻമാഷിനെ സങ്കല്പിക്കാൻ അവർ ശ്രമിച്ചു നോക്കി. അതീവസുന്ദരനായ ആ നന്ദൻമാഷിന്‍റെ രൂപത്തിന് ഇന്നത്തെ വൃദ്ധന്‍റെ രൂപവുമായി അല്പം പോലും സാമ്യതയിലെന്ന ദുഃഖസത്യം അവർ തിരിച്ചറിഞ്ഞു. ആ നന്ദൻമാഷിന്‍റെ ഒരു പേക്കോലം മാത്രമാണ് ഇന്ന് താൻ മുന്നിൽ കാണുന്നത്. ആ കാലങ്ങൾ മനസ്സിലേക്കോടിയെത്തിയപ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു. പെട്ടെന്ന് കണ്ണുകൾ തുടച്ച് അവർ നന്ദൻമാഷിനെ തൊട്ടു വിളിച്ചു

“മാഷെ… ഒന്നെണീറ്റേ… നമുക്കീ ഭക്ഷണം കഴിക്കാം.”

നന്ദൻമാഷ് പെട്ടെന്ന് ഞെട്ടിയുണർന്ന് ചുറ്റും പകപ്പോടെ നോക്കി. മുന്നിലിരിക്കുന്ന ഹേമാംബികയെ തുറിച്ചു നോക്കി.എന്നിട്ട് പേടിയോടെ പറഞ്ഞു.

“എന്നെ… തല്ലല്ലേ…” ഹേമാംബിക ആ വാക്കുകൾ കേട്ടത് ഏറെ ഹൃദയവേദനയോടെയാണ്.അപ്പോൾ ആരോ അദ്ദേഹത്തെ ഉപദ്രവിക്കാൻ ശ്രമിച്ചിരിക്കുന്നു. അതൊരു പക്ഷെ സുമേഷായിരിക്കും. അയാൾ അതിനും മടിക്കുകയില്ല. ഹേമാംബിക വിചാരിച്ചു. പെട്ടെന്ന് മുഖത്ത് പുഞ്ചിരി വരുത്തി ഹേമാംബിക പറഞ്ഞു.

“മാഷ് എന്നെ ഓർക്കുന്നില്ലെ? ഞാൻ സൗദാമിനിയാണ്… മാഷിന്‍റെ ഭാര്യ…”

അന്നൊരിക്കൽ ഇവിടെ എത്തിയ നന്ദൻമാഷ് തന്നെ സൗദാമിനിയായി കണ്ട കാര്യം ഓർമ്മിച്ചാണ് ഹേമാംബിക അത് പറഞ്ഞത്.

“സൗ… ദാമിനി… സൗ… ദാ… മിനി..” നന്ദൻമാഷ് ആ വാക്കുകൾ പലവുരു ഉരുവിട്ടു, എന്തോ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നതു പോലെ ഇരുന്നു. അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ വായിലേക്ക് ചമ്മന്തിയിൽ മുക്കിയ ഇഡ്ഡലിക്കഷ്ണം വച്ചു കൊടുക്കാൻ ശ്രമിച്ചു. അപ്പോൾ നന്ദൻമാഷ് “ഉം… ഉം..” എന്ന് പറഞ്ഞ് പ്രതിഷേധിച്ചു കൊണ്ട് അത് തട്ടിക്കളഞ്ഞു. എന്നിട്ട് വായടച്ചുപൂട്ടി ഇരുന്നു.

അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ കൈകളിൽ മെല്ലെ തഴുകി പറഞ്ഞു.

“അതെ മാഷെ… ഞാൻ മാഷിന്‍റെ സൗദാമിനി തന്നെയാണ്. മാഷിന്‍റെ മിനി..”

പെട്ടെന്ന് എന്തോ മനസ്സിൽ പതിഞ്ഞതുപോലെ മാഷ് ശാന്തനായി. അപ്പോൾ ഹേമാംബിക അദ്ദേഹത്തെ പിടിച്ച് എണീപ്പിച്ച് തലയിണയിൽ ചാരി ഇരുത്തി. എന്നിട്ട് പ്ലേറ്റിൽ നിന്ന് ഇഡ്ഡലി എടുത്ത് ഓരോ കഷ്ണം ചമ്മന്തിയിൽ മുക്കി മാഷിന്‍റെ വായിൽ വച്ചു കൊടുത്തു. അപ്പോൾ മാഷ് ശാന്തനായ ഒരു മാൻകുട്ടിയെ പോലെ തോന്നി.

താൻ സ്വയം സൗദാമിനിയായി മാറുകയാണെന്ന് ഹേമാംബികയ്ക്ക് തോന്നി. അവർ ചിരിച്ചുകൊണ്ട് മാഷിനോട് പറയാൻ തുടങ്ങി.

“മാഷിന് ഓർമ്മയുണ്ടോ എന്നറിയില്ല. പണ്ടിതു പോലെ മാഷിന് പനി വന്നപ്പോൾ ഞാൻ മാഷിന് നാരങ്ങാ നീരൊഴിച്ച കഞ്ഞി കോരി തന്നത്. അന്ന് കയ്ക്കുന്നു എന്ന് പറഞ്ഞ് മാഷ് ആ കഞ്ഞി മുഴുവൻ തുപ്പിക്കളഞ്ഞു… പിന്നെ അന്നെല്ലാം മരുന്നു കഴിക്കാൻ മാഷിന് എന്തു മടിയായിരുന്നു. എന്നാലും ഞാൻ തന്നാൽ മാഷ് കണ്ണുമടച്ച് അതു കഴിക്കും.”

ഇങ്ങനെ സൗദാമിനിയായി സ്വയം സങ്കല്പിച്ച് ഹേമാംബിക ആ പഴയ കാലങ്ങളിലൂടെ മാഷിനെ നടത്തിക്കൊണ്ടു പോകാൻ തുനിഞ്ഞു. മാഷിന് ഹേമാംബിക പറയുന്നത് മുഴുവൻ മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ തലയിൽ കയറുന്നുണ്ടായിരുന്നു. താൻ പറയുന്നത് വെറും കെട്ടുകഥകളാണെന്ന ചിന്ത ഹേമാംബികയ്ക്കും ഉണ്ടായിരുന്നില്ല. ഒരു പക്ഷെ സൗദാമിനിയുടെ ആത്മാവ് ഹേമാംബികയിൽ ആവേശിച്ചതാണോ എന്ന് കാഴ്ച്ചക്കാർക്ക് തോന്നും വിധം ആയിരുന്നു അവരുടെ പെരുമാറ്റം…

സൗദാമിനിയുടെ മാസ്മരിക ശക്തിയിൽ മയങ്ങിയെന്നവണ്ണം നന്ദൻമാഷ് ആഹാരം മുഴുവൻ കഴിച്ചു തീർത്തു. അപ്പോൾ വാതിൽക്കൽ നയനയെത്തി ആ കാഴ്ച കണ്ടു. നന്ദൻമാഷിനെ ഒരു കൊച്ചു കുഞ്ഞിനെ എന്ന വണ്ണം തഴുകിക്കൊണ്ട് ഹേമാംബിക അദ്ദേഹത്തിന്‍റെ വായിലേക്ക് ആഹാരം വച്ചു കൊടുക്കുന്നു. അവൾ കൗതുകപൂർവ്വം വാതിൽക്കൽ അല്പനേരം അത് നോക്കി നിന്നു. എന്നിട്ട് നടന്ന് ഹേമാംബികയുടെ സമീപമെത്തി.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

മൊബൈൽ ഫോണിൽ സന്ദേശം കിട്ടിയെന്നറിയിക്കുന്ന ശബ്ദം. രവി മോനോൻ ആകാംഷയോടെ നോക്കി. അതവളാണ്… റിയ… റിയ അഗർവാൾ. സുന്ദരിയായ ആ പെൺകുട്ടിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു.

ഹായ്, ഹൗ ആ യു എന്ന സന്ദേശം… രവി പുഞ്ചിരിയോടെ മറുപടി സന്ദേശമയച്ചു. അയാം ഫൈൻ, ഹൗ ആർ യു?

അയാം ഓകെ. സീ യു ലേറ്റർ എന്ന് റിയയുടെ മറുപടി സന്ദേശം.

തികച്ചും ആകസ്മികമായിട്ടായിരുന്നു അവളെ പരിചയപ്പെട്ടത്. ഒരു വാടകവീട്ടീലാണ് രവി മേനോനും കുടുംബവും കഴിയുന്നത്. മധ്യവയസ്കയായ ഭാര്യ ഗായത്രി മേനോനും കൗമാരപ്രായത്തിലെത്തിയ മകൾ പ്രീതി രവി മേനോനുമടങ്ങുന്ന കൊച്ചുകുടുംബം. വാടകവീട്ടിൽ പല ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വെള്ളത്തിന്‍റെ പ്രശ്നം, ഇടയ്ക്കിടെയുള്ള പവർകട്ട് ഇതെല്ലാം കോളനിയിൽ പൊതുവായുള്ള പ്രശ്നങ്ങൾ തന്നെ. പക്ഷേ, ആ വീട്ടിൽ ബാത്ത് അറ്റാച്ഡ് ആയ ഒരു റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിഥികളും ബന്ധുക്കളും വീട്ടിൽ വരുമ്പോൾ അസൗകര്യം തോന്നിയിരുന്നു. പിന്നെ മഴ പെയ്യുമ്പോൾ മിക്ക മുറികളിലും വെള്ളം ചോർന്നൊലിക്കും. എല്ലാംകൊണ്ടും അവർക്ക് മടുത്തു. ഒരു ചെറിയ ഫ്ലാറ്റ് സ്വന്തമായി വാങ്ങിയാലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കുറേയായി. പറ്റിയ ഒരു ഫ്ലാറ്റ് ഇതേവരെ ഒത്തുകിട്ടിയുമില്ല. പെട്ടെന്നാണ് സുഹൃത്ത് മോഹൻ നായർ ഫോൺ ചെയ്തു പറഞ്ഞത് അടുത്തുതന്നെയുള്ള കോളനിയിലെ ഒരു ഫ്ലാറ്റ് വിൽപനയ്ക്കുണ്ടെന്ന കാര്യം. ഒന്ന് പോയി നോക്കിയാൽ തരക്കേടില്ല എന്ന് മേനോന് തോന്നി. അങ്ങനെയാണ് അയാൾ ഫ്ലാറ്റിലെത്തിയതും റിയ എന്ന പെൺകുട്ടിയെ കണ്ടുമുട്ടിയതും.

ആ കൂടിക്കാഴ്ച അയാൾ ഒരു കോരിത്തരിപ്പോടെ ഓർത്തുപോയി. റിയ… അവൾ സുന്ദരിയായിരുന്നു. ഷാംപൂ തേച്ച സിൽക്കുപോലെയുള്ള മുടി കഴുത്തറ്റം മുറിച്ചിട്ടിരിക്കുന്നു. വെളുത്ത് മെലിഞ്ഞ അവളുടെ ശരീരത്തിനോടൊട്ടിച്ചേർന്ന് കുടക്കുന്ന ടീ ഷർട്ടും ജീൻസും സുന്ദരമായ ആ മുഖത്തിന് ചേർന്ന മേക്കപ്പുകൊണ്ട് കുറച്ചുകൂടി ഭംഗി തോന്നിച്ചു. നീണ്ടിടതൂർന്ന കൺപീലികളിൽ മസ്കാരയും തുടുത്ത കവിളുകളിൽ ഫൗണ്ടേഷനും ചുണ്ടുകളിൽ ഇളംറോസു നിറമുള്ള ലിപ്സ്റ്റിക്കും കൈ നഖങ്ങളിൽ സ്വർണ്ണ നിറമുള്ള നെയിൽപോളിഷും. അയാൾ അവളെ അടിമുടി വീക്ഷിച്ചു.

“ഹായ്, അയാം റിയ.” എന്നു പറഞ്ഞുകൊണ്ട് അവൾ ഹസ്തദാനം ചെയ്തപ്പോൾ അജ്ഞാതമായ ഏതോ വികാരം അയാളെ കൊൾമയിർ കൊള്ളിച്ചു.

“പ്ലീസ് സിറ്റ് ഡൗൺ” എന്ന് പറഞ്ഞ് അയാളെ സോഫയിലിരുത്തിയ ശേഷം അവളകത്തുപോയി തണുത്ത ജ്യൂസും ബിസ്കറ്റുമായി തിരിച്ചെത്തി. ഇത്ര മോഡേണായിട്ടും അവൾ അതിഥ്യമര്യാദ മറക്കാതിരുന്നതിൽ മേനോന് അത്ഭുതം തോന്നി.

“മി. രവി മേനോൻ നിങ്ങളെന്‍റെ ഫ്ലാറ്റ് നോക്കാൻ വരുന്നതായി മി. മോഹൻ പറഞ്ഞിരുന്നു. ബൈ ദ ബൈ, എന്‍റെ അച്ഛൻ മി. രാം അഗർവാൾ വിദേശത്താണ്. ഞാനും പഠിച്ചതും വളർന്നതും വിദേശത്താണ്. പക്ഷേ, ഇന്ത്യൻ സംസ്കാരം എന്നെ പഠിപ്പിക്കാൻ എന്‍റെ അച്ഛനമ്മമാർ മറന്നില്ല. എംബിഎ ചെയ്യുമ്പോൾ ഇവിടെ ഞങ്ങളുടെ സ്വന്തം കമ്പനി നോക്കി നടത്താമെന്ന് കരുതി പൂനെയിലേക്ക് തിരിച്ചു വന്നു. ഞങ്ങളിവിടെ ഒരു വീട് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഫ്ലാറ്റ് വിൽക്കാമെന്ന് കരുതി.”

അവൾ സ്ഫുടമായി സംസാരിക്കുന്നത് മേനോൻ താൽപര്യത്തോടെ കേട്ടിരുന്നു.

“വരൂ, ഫ്ലാറ്റ് കാണണ്ടേ?” എന്നു പറഞ്ഞ് അവളെഴുന്നേറ്റപ്പോൾ മേനോൻ അവളെ അനുഗമിച്ചു. ഫ്ലാറ്റ് കണ്ടതിനശേഷം അവർ തിരിച്ചുവന്ന് സിറ്റിംഗ് റൂമിലിരുന്നു.

“യു നോ? മി. മേനോൻ, എനിക്കിത്തരം ഫ്ലാറ്റ് കച്ചവടമൊന്നും പരിചയമില്ല. ഇതിന് ഏകദേശം നാൽപത് ലക്ഷമാണ് ഞാൻ വിലയിട്ടിരിക്കുന്നത്. താൽപര്യമുണ്ടെങ്കിൽ നമുക്കാലോചിക്കാം.” റിയ പറഞ്ഞു.

“ശരി. താങ്ക്സ് റിയാ. ഞാനെന്‍റെ കുടുംബവുമായി ഒന്നാലോചിക്കട്ടെ. എന്നിട്ട് പറായം.”

“ബൈ ബൈ മി. മേനോൻ” എന്നു പറഞ്ഞ് യാത്രയാക്കുമ്പോൾ അവളുടെ മനോഹരമായ പുഞ്ചിരി അയാളുടെ ഹൃദയം കീഴടക്കിയിരുന്നു.

പിറ്റേദിവസമാണ് അവളുടെ മൊബൈലിൽ നിന്നും ഒരു സന്ദേശമെത്തിയത്. അയാൾക്ക് അവളെ വീണ്ടും കാണാൻ ആഗ്രഹം തോന്നി.

“നമുക്കിന്ന് പരസ്പരം കാണാൻ കഴിയുമോ?” എന്ന് മേനോൻ റിയയ്ക്ക് സന്ദേശമയച്ചു.

“നോ സോറി. ഇന്ന് ഞാനൽപ്പം തിരക്കിലാണ് ഒരു കോൺഫറൻസും ഉണ്ട് നാളെയായലോ?” എന്ന് അവളുടെ മറുപടി സന്ദേശം.

“ശരി” എന്ന് മേനോൻ മറുപടി അയച്ചു.

“നാൽപത് ലക്ഷം വിലമതിക്കുന്ന ആ ഫ്ലാറ്റ് എനിക്കൊന്നു കണ്ടാൽ തരക്കേടില്ല.” എന്ന് ഭാര്യ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ മേനോൻ അടുത്ത ദിവസം തന്നെ ഭാര്യയേയും കൂട്ടി റിയയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് ഇഷ്ടപ്പെട്ടുവെങ്കിലും വില വളരെ കൂടുതലാണെന്നായിരുന്നു ഗായത്രിയുടെ അഭിപ്രായം. റിയയോട് അത് സൂചിപ്പിച്ചപ്പോൾ അവൾ ചിരിച്ചു.

“നോക്കൂ, മി. മേനോൻ, ഞാൻ പറഞ്ഞില്ലേ എനിക്കീ കച്ചവടത്തിലൊന്നും പരിചയമില്ല. പക്ഷേ, ഫ്ലാറ്റിന് തീർച്ചയായും നൽപതു ലക്ഷം കിട്ടുമെന്നാണ് എന്‍റെ അഭിപ്രായം. നിങ്ങൾക്ക് ഇത് വാങ്ങാൻ താൽപര്യമുണ്ടെങ്കിൽ ഞാൻ അച്ഛനുമായി ഒന്ന് സംസാരിക്കട്ടെ. അതിനുശേഷം നമുക്ക് തീരുമാനിക്കാമല്ലോ.”

“രവിയേട്ടാ, ആ പെണ്ണ് തരക്കേടില്ലല്ലോ. കച്ചവടമറിയില്ല എന്നു പറയുന്നുണ്ടെങ്കിലും അവളിതിന് നാൽപതു തന്നെ വാങ്ങും. അതിനുള്ള സാമർത്ഥ്യമുണ്ടവൾക്ക്. നമുക്കേതായാലും ഈ ഫ്ലാറ്റു വേണ്ട. ഇത്രയധികം പൈസ എവിടുന്നുണ്ടാക്കും. ഇനി ലോണെടുത്തും മറ്റും പൈസയൊപ്പിച്ച് വാങ്ങാൻ മാത്രം എന്താണീ ഫ്ലാറ്റിലുള്ളത്? ആകെ രണ്ട് മുറിയല്ലേയുള്ളൂ. ഇതിന് ഇരുപത് ലക്ഷം തന്നെ കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നത്.” റിയ ചായയെടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ ഗായത്രി ഭർത്താവിനോട് അടക്കം പറഞ്ഞു.

“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ? നിനക്കെന്താ ഇതിനെപ്പറ്റി അറിയുക? ഇതൊക്കെ കച്ചവടത്തിന്‍റെ ഓരോ രീതികളല്ലേ? ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ. അവൾ ഇനിയും വില കുറയ്ക്കും, നീ നോക്കിക്കോ…” മേനോൻ ഭാര്യയോട് മന്ത്രിച്ചു.

റിയ ചായയും പലഹാരങ്ങളുമായെത്തി. ചായ കുടിക്കുമ്പോൾ അവൾ സ്വന്തം കമ്പനിയെക്കുറിച്ചും വിദേശജീവിതത്തെക്കിറുച്ചുമെല്ലാം നിർത്താതെ സംസാരിച്ചു. റിയയുടെ മുഖത്തു നോക്കി സംസാരം കേട്ടിരുന്ന മേനോന്‍റെ കണ്ണുകളിൽ തെളിഞ്ഞു കണ്ട താൽപര്യവും ആരാധനയും ഗായത്രിയും ശ്രദ്ധിച്ചു. അതിലെന്തോ അപാകതയുണ്ടല്ലോ എന്ന് അവൾക്ക് തോന്നി. ചായ കുടിച്ച ശേഷം അവർ യാത്ര പറഞ്ഞിറങ്ങി.

“നോക്കൂ രവിയേട്ടാ, ഇനി ഇതിൽ ആലോചിക്കാനൊന്നുമില്ല കേട്ടോ. നമുക്ക് ഫ്ലാറ്റ് വേണ്ട. അത്ര തന്നെ.” കാറിൽ വെച്ച് ഗായത്രി പറഞ്ഞു.

“ഗായത്രി, നീ എന്നെ അനാവശ്യമായി ദേഷ്യം പിടിപ്പിക്കണ്ട. ഏതു സമയവും വെറുതെ വിഡ്ഢിത്തരങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. എനിക്കറിയാം എന്തു ചെയ്യണമെന്ന്. എനിക്ക് നിന്‍റെ വക അഭിപ്രായമൊന്നും ആവശ്യമില്ല.” മേനോൻ ദേഷ്യപ്പെട്ട് പറഞ്ഞപ്പോൾ ഗായത്രി മൗനം പാലിച്ചു.

മൗനം അവർക്കിടയിൽ ഒരു മറയായിത്തീർന്നപ്പോൾ അറിയാതെ വീണ്ടും അയാൾ ഓർത്തത് റിയയെക്കുറിച്ചായിരുന്നു. വളരെ തന്‍റേടവും സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള ആ യുവതി എത്ര സൗമ്യമായിട്ടാണ് സംസാരിക്കുന്നത്. അവളുടെ സംസാരത്തിന്‍റെ ഒഴുക്ക് കേട്ടിരിക്കാൻ നല്ല രസമാണ്. ഈ ഗായത്രിയാണെങ്കിൽ എന്തെങ്കിലും നിസാര കര്യവുമായെത്തി തന്നെ അനാവശ്യമായി ശുണ്ഠി പിടിപ്പിച്ചുകൊണ്ടിരിക്കും.

അയാൾ ഓർത്തു, നാട്ടിൻ പുറത്ത് ജനിച്ചുവളർന്ന ഇവൾക്ക് പരിഷ്കാരമോ നല്ല പെരുമാറ്റമോ എവിടുന്നറിയാൻ? ഒന്നു നന്നായി വസ്ത്രധാരണം ചെയ്യാനോ സുഹൃത്തുക്കളോട് ഭംഗിയായി സംസാരിക്കാനോ ഒന്നും ഗായത്രിക്ക് കഴിയില്ല. എന്‍റെ കഷ്ടകാലമാണ് ഇങ്ങനെയൊരു സ്ത്രീയുടെ കൂടെ ജീവിതം കഴിക്കേണ്ടി വരുന്നത് എന്നു പോലും ആ നിമിഷത്തിൽ മേനോന് തോന്നിത്തുടങ്ങി.

നാളെ അച്ഛനുമായി കൂടിയാലോചിച്ച് അവൾ വിളിക്കും. അപ്പോൾ തീർച്ചയായും പരസ്പരം കാണാമല്ലോ എന്ന് ഓർത്തുകൊണ്ട് അയാൾ മന്ദഹസിച്ചു.

“ഹായ് മി. മേനോൻ ഗുഡ്മോണിംഗ്.” പിറ്റേന്ന് രാവിലെ അവളുടെ മധുര ശബ്ദം ഫോണിലൂടെ ഒഴുകിയെത്തിയപ്പോൾ മേനോൻ സന്തോഷം കൊണ്ട് മതിമറന്നു.

“ഹലോ റിയ, നമുക്കിന്ന് കാണണ്ടേ ഫ്ലാറ്റിന്‍റെ കാര്യം സംസാരിക്കാൻ?” എന്നയാൾ ചോദിച്ചു.

“അതേ, അതുപറയാനാണ് ഞാൻ വിളിച്ചത്. തീർച്ചയായും കാണണം. ഫ്ലാറ്റിൽ പെച്ച് വേണ്ട. നമുക്കൊരുമിച്ച് ഒരു കാപ്പി കുടിച്ചാലോ? വേഗം ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിലേക്ക് വരൂ… ഞാനിവിടെ നിങ്ങളെ കാത്തിരിക്കുകയാണ്.” മണി കിലുങ്ങുന്നതു പോലെയുള്ള ചിരി.

ഒരു സ്വപ്നം സാക്ഷാത്കരിച്ചതു പോലെയാണ് മേനോന് തോന്നിയത്. നീലനിറമുള്ള ഷർട്ടും ബ്രൗൺനിറത്തിലുള്ള പാന്‍റും ധരിക്കാനായി തെരഞ്ഞെടുത്തപ്പോൾ ആ ഡ്രസ്സിട്ടു കാണാൻ നല്ല ഭംഗിയാണെന്ന് ഭാര്യ പറഞ്ഞതോർത്തു. അയാൾ വേഗം റെസ്റ്റോറന്‍റിലെത്തിച്ചേർന്നു.

“ഹലോ റിയ, വാട്ട് എ പ്ലസന്‍റ് സർപ്പൈസ്.” എന്ന് പറഞ്ഞുകൊണ്ട് ഹസ്തദാനം ചെയ്ത്പ്പോൾ എന്തിനോ വീണ്ടും അയാളുടെ മനസ്സിൽ കുളിർമയുടെ അലയിളകി.

“ഞാൻ അച്ഛനുമായി സംസാരിച്ചു. 39 ലക്ഷത്തിലധികം കുറയ്ക്കാൻ പറ്റില്ലത്രേ. എനിക്ക് എന്‍റെ ഫ്ലാറ്റ് മി. മേനോന് തരണമെന്നുണ്ട്. എങ്ങനെയെങ്കിലും 39 ലക്ഷം ഉണ്ടാക്കിക്കൂടേ?” എന്ന് റിയ പറഞ്ഞപ്പോൾ അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്ന മേനോൻ “ഓകെ റിയ. ഞാൻ നാളെ വിവരം പറയാം.” കാപ്പി കുടിച്ച ശേഷം ഇരുവരും യാത്ര പറഞ്ഞ് പരിഞ്ഞു.

അന്നു രാത്രി മേനോന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഭാര്യ അടുത്ത് കിടന്നുറങ്ങുമ്പോഴും അയാൾ റിയയെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു. മനോഹരമായ ആ കണ്ണുകളും ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരിയും മൃദുലമായ കൈവിരലുകളും…

തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് മേനോൻ ചിന്തിച്ചു. ആ പെൺകുട്ടിക്ക് ഇത്രത്തോളം ആകർഷണീയത തോന്നുന്നതെന്താണ്. അവളുടെ വ്യക്തിത്വത്തിന് ഒരു കാന്തികശക്തിയുണ്ട്. താൻ വീണ്ടും വീണ്ടും അവളോട് അടുത്തുപോകുന്നു എന്ന് അയാൾക്ക് തോന്നി. ഒന്ന് വേഗം നാളെയായെങ്കിൽ റിയയെക്കണ്ട് തന്‍റെ മാനസികാവസ്ഥ പറയണം എന്ന് തീരുമാനിച്ചുകൊണ്ട് അയാൾ കിടന്നുറങ്ങാൻ ശ്രമിച്ചു. തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയുടെ കൈകൾ മെല്ലെ എടുത്തുമാറ്റി, റിയയെന്ന യുവതി സ്വപ്നത്തിൽ കടന്നു വന്നെങ്കിൽ എന്നാഗ്രഹിച്ചുകൊണ്ട് അയാൾ കണ്ണടച്ചു. രാവിലെ പതിവിലും നേരത്തെയുണർന്നു.

റിയ ആർ യു ഫ്രീ? എന്ന് സന്ദേശമയച്ചു.

“ഒകെ, മി. മേനോൻ നമുക്ക് പത്തുമണിക്ക് കാണാം. നമ്മുടെ ക്രേസി ബൈറ്റിൽ തന്നെ.” എന്ന് അവളുടെ മറുപടി സന്ദേശം മൊബൈലിൽ തെളിഞ്ഞപ്പോൾ മേനോന് ആഹ്ലാദംകൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്. പ്രണയപരവശനായ ഒരു കാമുകനെപ്പോലെ അയാളുടെ ഹൃദയം അദ്രുതം മിടിച്ചു.

“രവിയേട്ടാ, ആ ഫ്ലാറ്റ് വേണ്ടെന്ന് അവളോട് പറഞ്ഞില്ല?” ഭാര്യയുടെ ചോദ്യം അയാൾക്ക് പരിസരബോധം തിരിച്ചുനൽകി.

“ഇല്ല… ഞാൻ പറയാം… അല്ലെങ്കിൽ ഒന്നുകൂടി അവളോട് പറഞ്ഞുനോക്കട്ടെ.. വീണ്ടും വില കുറയ്ക്കുകയാണെങ്കിലോ?” എന്ന് യാന്ത്രികമായി പറഞ്ഞുകൊണ്ട് ഒരുങ്ങാൻ തുടങ്ങി.

“മതി കേട്ടോ, ഇനിയാ ഫ്ലാറ്റിനെപറ്റി നമുക്ക് ചിന്തക്കണ്ട. അവളതിന്‍റെ വില കുറയ്ക്കാനൊന്നും പോകുന്നില്ല. നമുക്ക് ഇത്രയധികം പൈസ ഉണ്ടാക്കാനും കഴിയില്ല. വില കുറഞ്ഞ ഏതെങ്കിലും ഫ്ലാറ്റ് നമുക്ക് കിട്ടാതിരിക്കില്ല. അല്ല, ഞാനാലോചിക്യാ, ഇതെന്താ രവിയേട്ടന് ആ ഫ്ലാറ്റിനോട് ഇത്ര താൽപര്യം?” ഗായത്രി ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നോക്കാതെ “ഞാനിപ്പോൾ വരാം.” എന്നു പറഞ്ഞുകൊണ്ട് മേനോൻ പുറത്തിറങ്ങി.

“ഞാനും വരട്ടേ, എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്.” എന്ന് ഭാര്യ വിളിച്ചു പറയുന്നത് തീരെ ശ്രദ്ധിക്കാതെ വേഗം നടന്ന് കാറെടുക്കുമ്പോൾ മേനോന് റിയയെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്ന ആഗ്രഹം.

ക്രേസി ബൈറ്റിലെ കസേരയിൽ തന്നെ കാത്തിരിക്കുന്ന, ഇളം ചുവപ്പുനിറമുള്ള ബ്ലൗസും സ്വർണ്ണക്കസവുള്ള സാരിയും ധരിച്ച റിയ എന്ന യുവതിക്ക് അഗ്നി ജ്വാലയുടെ സൗന്ദര്യമുണ്ടെന്ന് മേനോനു തോന്നി. തീ നാളത്തിലേക്ക് ആകർഷിക്കപ്പെട്ട് വെന്തെരിയുന്ന ഈയാംപാറ്റയെപ്പോലെയാണ് തനെന്ന് അയാൾ ചിന്തിച്ചു. ഈ മാസ്മരിക സൗന്ദര്യത്തിൽ വെന്തെരിയുവാനും താൻ തയ്യാറാണെന്ന് അയാൾ തമാശയോടെ ഓർത്തു.

ഒരു പുഞ്ചിരിയോടെ അവൾ അഭിവാദ്യം ചെയ്തപ്പോൾ അയാൾ പ്രത്യഭിവാദ്യം ചെയ്തു. അവൾക്കു മുമ്പിലിരുന്നു.

“ഐസ്ക്രീം കഴിക്കുമല്ലോ?” എന്നു ചോദിച്ചു. അവൾ ചിരിച്ചുകൊണ്ട് ശരിയെന്നു സമ്മതിച്ചു. ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ…

“എന്തു തീരുമാനിച്ചു മി. മേനോൻ?” എന്ന് റിയ ചോദിച്ചു.

“ഓ, എന്തു തീരുമാനിക്കാൻ.. ഞാനെപ്പോഴെ നിന്‍റെ ആരാധകനായിത്തീർന്നു.” എന്ന് മനസ്സിൽ പറഞ്ഞു.

“റിയ, ആ ഫ്ലാറ്റിന് 39 ലക്ഷം വളരെ കൂടുതലാണെന്നാണ് എന്‍റേയും ഭാര്യയുടേയും അഭിപ്രായം. അത് എങ്ങനെയെങ്കിലും 25 ലക്ഷമാക്കി കുറച്ചു കൂടേ?” മേനോൻ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ റിയയുടെ മുഖത്തെ മന്ദഹാസം മാഞ്ഞു.

അവൾ ഗൗരവത്തോടെ പറഞ്ഞു, “നോക്കൂ മി. മേനോൻ എനിക്ക് അത്രയധികം കുറയ്ക്കാൻ കഴിയില്ല. ഞാൻ 40 ലക്ഷം പറഞ്ഞല്ലോ. നിങ്ങളുടെ അഭ്യർത്ഥനകൊണ്ട് അച്ഛൻ 39 ലക്ഷത്തിന് സമ്മതിക്കുകയും ചെയ്തു. എനിക്ക് എന്തായാലും 39 ലക്ഷം തന്നെ കിട്ടണം.”

“റിയ, നാം തമ്മിലുള്ള ബന്ധമോർത്ത് നീയത് 25 ലക്ഷമാക്കാൻ അച്ഛനോട് പറഞ്ഞു കൂടേ?” എന്ന് പറഞ്ഞുകൊണ്ട് മേനോൻ അവളുടെ കരം ഗ്രഹിച്ചു. “ബന്ധമോ?” അവൾ പൊട്ടിത്തെറിച്ചുകൊണ്ട് കൈ പിൻവലിച്ചു.

“നിങ്ങളെന്താണ് മിസ്റ്റർ കരുതിയത്? നമ്മൾ തമ്മിലെന്തു ബന്ധം? ഞാൻ നിങ്ങളോട് പറഞ്ഞിരുന്നോ നമ്മൾ അടുപ്പത്തിലാണെന്ന്? ഞാൻ നിങ്ങളോട് പ്രേമമാണെന്ന് എപ്പോഴെങ്കിലും സൂചിപ്പിച്ചിരുന്നോ? പിന്നെ എന്തിനാണങ്ങനെ തോന്നിയത്? എനിക്കൊന്നുമറിയില്ല. എനിക്ക് എന്‍റെ ഫ്ലാറ്റിന് 39 ലക്ഷം തന്നെ വേണം. അതുതരാൻ നിങ്ങൾക്ക് കഴിവില്ലെങ്കിൽ ജസ്റ്റ് ഫോർഗെറ്റ് ഇറ്റ്. ഞാൻ പോകുന്നു. വേറെ വിൽപ്പനക്കാരെ അന്വേഷിച്ചോളൂ. ഇനി നാം തമ്മിൽ കാണണമെന്നില്ല.”

അവൾ ഇറങ്ങിപ്പോയി. ഒന്ന് യാത്ര പോലും പറയാതെ അവൾ നടന്നു നീങ്ങുന്നത് കണ്ട് മേനോൻ തരിച്ചിരുന്നു. എന്നാലും അവളിങ്ങനെ പെരുമാറിയതെന്താണ്? എന്നോടിങ്ങനെ ചെയ്യാൻ അവൾക്കെങ്ങനെ കഴിഞ്ഞു? ഓർത്തപ്പോൾ മേനോന് സങ്കടവും അരിശവും തോന്നി.

“അച്ഛനറിയുമോ ഇന്നെനിക്ക് ക്വിസ് കോമ്പറ്റീഷനിൽ ഫസ്റ്റ്പ്രൈസ് കിട്ടി. നമുക്കൊന്നാഘോഷിക്കണ്ടേ? അച്ഛാ നമുക്കിന്ന് പുറത്തുപോയി ഭക്ഷണം കഴിക്കാം.” മകൾ സന്തോഷത്തോടെ പറയുന്നത് മേനോൻ കേട്ടു.

“അമ്മേ വേഗം റെഡിയായിക്കൊള്ളൂ. നമുക്ക് ക്രേസി ബൈറ്റ് എന്ന റെസ്റ്റോറന്‍റിലാണ് ഇന്ന് ലഞ്ച്. അച്ഛൻ റെഡിയാണല്ലോ. അമ്മയും കൂടി റെഡിയായി എത്തിയാൽ നമുക്കിപ്പോൾത്തന്നെ ഇറങ്ങാം അല്ലേ അച്ഛാ?”

മേനോൻ ഞെട്ടിപ്പോയി, “പ്രീതി, നിനക്കെന്താ ഭ്രാന്തുണ്ടോ? ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിൽ പോകാൻ? എനിക്കവിടെ പോകാനിഷ്ടമില്ല. ഞാൻ വരുന്നില്ല.” അയാൾ പൊട്ടിത്തെറിച്ചു. മേനോന്‍റെ അപ്രതീക്ഷിതമായ പ്രതികരണം കണ്ട് അമ്മയും മകളും അത്ഭുതത്തോടെ പരസ്പരം നോക്കി. “ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിന് എന്താണമ്മേ കുഴപ്പം?” മകൾ ചോദിച്ചു.

“ആർക്കറിയാം മോളേ, നിന്‍റച്ഛനോടു തന്നെ ചോദിച്ച് നോക്കൂ.” അമ്മ കൈ മലർത്തി. ഒരിക്കലും മനസ്സിലാവാത്ത ഒരു വിഷമപ്രശ്നം പോലെയാണത് എന്ന് അമ്മയ്ക്കും മകൾക്കും അറിയില്ലായിരുന്നു. അതിന്‍റെ ശരിയായ ഉത്തരം മേനോനു പോലും വിശദീകരിക്കാനാവില്ലല്ലോ… ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 19

“നന്ദൻമാഷിനെ പ്രവേശിപ്പിക്കുന്നതിൽ സന്തോഷമേയുള്ളു സുമേഷ്. പാവപ്പെട്ടവർക്ക് ഇവിടെ അതിനായി പ്രത്യേകം ഫീസ് ഒന്നുമില്ല. പക്ഷെ പണം ഉള്ളവരിൽ നിന്ന് ഞങ്ങൾ സംഭാവനകൾ സ്വീകരിക്കാറുണ്ട്. നിങ്ങൾ അത് നൽകണമെന്നില്ല. പക്ഷെ ഇനി മുതൽ കെട്ടിടവാടക നൽകാൻ പറ്റില്ല. അത് നന്ദൻമാഷിന്‍റെ കാര്യങ്ങൾക്കായി ഞങ്ങൾ ചിലവാക്കും. കാരണം എനിക്കറിയാം ഈ വീട് നന്ദൻമാഷിന്‍റെ പേരിലാണെന്ന്.”

രാജീവിന്‍റെ ദൃഢമായ വാക്കുകൾ സുമേഷ് കേട്ടു. അയാൾക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് സുരേഷ് അവിടെ വന്നെത്തി. സുമേഷിന്‍റെ വിളറിയ മുഖം കണ്ട് സുരേഷ് ചോദിച്ചു

“ബില്ലടച്ചു. എന്താ സുമേഷ് നിന്‍റെ മുഖം വിളറിയിരിക്കുന്നത്? നീ എന്തോ കണ്ട് പേടിച്ചതുപോലെയുണ്ടല്ലൊ.”

“ഏയ്, ഒന്നുമില്ല ചേട്ടാ… ഞാൻ ആ വൃദ്ധസദനത്തിലെ രാജീവിനെ വിളിക്കുകയായിരുന്നു. അച്ഛനെ അവിടെ പ്രവേശിപ്പിക്കണമെങ്കിൽ നമ്മൾ നല്ല ഒരു തുക സംഭാവന നൽകണമത്രെ.”

അച്ഛൻ ആ വീട് തന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും തന്‍റെ പേരിലാണ് ആ വീട് വാടകക്ക് കൊടുത്തിരിക്കുന്നതെന്നും എല്ലാ മാസവും അച്ഛനു നൽകാതെ വാടക താനാണ് എടുക്കുന്നതെന്നും ചേട്ടനോട് എങ്ങനെ പറയും എന്നാലോചിച്ചിരിക്കുകയായിരുന്നു സുമേഷ്. അപ്പോൾ സുരേഷ് സുമേഷിന്‍റെ തോളിൽ തൊട്ട് പറഞ്ഞു.

“അതിനെന്താ. നല്ലൊരുതുക സംഭാവനകൊടുക്കാം സുമേഷ്. സ്നേഹസദനത്തിൽ അച്ഛനെ കൊണ്ടു പോയാക്കുന്നുണ്ടെങ്കിൽ അതിനുള്ള പൈസയും ഞാൻ ചിലവാക്കാം കേട്ടോടാ.” സുരേഷ് അച്ഛനെ തനിക്ക് നോക്കാനാവാത്തതിലുള്ള കുറ്റബോധത്തോടെ പറഞ്ഞു. അതുകേട്ടതോടെ ഫുട്ബോൾ കളിയിൽ ഡബിൾ ഗോളടിച്ച കളിക്കാരന്‍റെ സന്തോഷത്തിലായി സുമേഷ്.

അപ്പോഴേക്കും സ്ക്കാനിംഗ് സെന്‍ററിൽ നിന്ന് നന്ദൻമാഷിനെ അടുത്തുള്ള ലാബിലേക്ക് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊണ്ടു പോയിക്കഴിഞ്ഞിരുന്നു. സുരേഷും സുമേഷും ലാബിനു മുന്നിലെത്തി തങ്ങളുടെ കാത്തു നില്പ് തുടർന്നു. അല്പം കഴിഞ്ഞ് നന്ദൻമാഷ് കരഞ്ഞു കൊണ്ടെത്തി.

“എന്നെ അവര് കുത്തി. എനിക്ക് നല്ലോണം വേദനിച്ചു.” വീൽചെയറുന്തിക്കൊണ്ടുവന്ന അറ്റൻഡർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“കുത്തി വച്ചപ്പോ ഈ സാറ് ഭയങ്കര നിലവിളിയായിരുന്നു സാറെ.” അതുകേട്ട് സുമേഷിനോടൊപ്പം സുരേഷും ചിരിച്ചെങ്കിലും അച്ഛന്‍റെ ഇപ്പോഴത്തെ സ്ഥിതിയോർത്ത് അയാൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. തീർത്തും കൊച്ചു കുട്ടികളെപ്പോലെ ആയിത്തീർന്നിരിക്കുന്നു അച്ഛൻ. സുരേഷ്‌ വിചാരിച്ചു.

അവർ ഉച്ചക്കുള്ള ആഹാരം കഴിക്കാനായി ഹോസ്പിറ്റൽ ക്യാന്‍റീനിലേക്ക് നന്ദൻമാഷിനെയും കൊണ്ടുപോയി. അവിടെച്ചെന്നാൽ അച്ഛൻ എങ്ങനെ പെരുമാറുമെന്നോർത്ത് അവർക്ക് ഉത്ക്കണ്ഠയുണ്ടായിരുന്നു. എന്നാൽ സുമേഷിന്‍റെ കണ്ണുരുട്ടൽ കണ്ട് പേടിച്ചിട്ടാകാം നന്ദൻമാഷ് മിണ്ടാതിരുന്നു. അപ്പോൾ സുരേഷ് അടുത്തിരുന്ന് അദ്ദേഹത്തിന് ഓരോ ഉരുളയായി വായിൽ വച്ചു കൊടുത്തു. ഇത്രയും വലിയ മനുഷ്യനെ കൊച്ചു കുട്ടികളെപ്പോലെ ഊട്ടുന്നതു കണ്ട് പലരും കൗതുകത്തോടെ നോക്കി. പക്ഷെ നന്ദൻമാഷ് രോഗബാധിതനാണെന്നറിഞ്ഞതോടെ അവരുടെയെല്ലാം നോട്ടം സഹതാപാർദ്രമായി. നന്ദൻമാഷിന് മുഴുവൻ വാരിക്കൊടുത്തിട്ടേ സുരേഷ് ഊണു കഴിച്ചുള്ളു. സുമേഷാകട്ടെ ഇതൊന്നും അറിയാത്ത മട്ടിൽ കുനിഞ്ഞിരുന്ന് ഊണു കഴിച്ചുകൊണ്ടിരുന്നു. ഊണു കഴിഞ്ഞ് കാന്‍റീനിൽ പൈസ കൊടുത്ത് അവർ നന്ദൻമാഷിനേയും കൊണ്ട് വെയിറ്റിംഗ് റൂമിലെത്തി അവിടെ കസേരയിലിരുന്നു.

ഇതിനിടയിൽ സുമേഷ് സ്കാനിംഗിന്‍റേയും ബ്ലഡ് ടെസ്റ്റിന്‍റേയും റിപ്പോർട്ടു വാങ്ങി. പിന്നീട് അവർ ഡോക്ടറുടെ മുറിയുടെ സമീപമെത്തി. അപ്പോൾ അവിടെ വേറെയും ചില രോഗികളും അവരുടെ ആൾക്കാരുമുണ്ടായിരുന്നു. സുമേഷ് സിസ്റ്ററിനെക്കണ്ട് തങ്ങൾ രാവിലെ വന്നതാണെന്നും അതുകൊണ്ട് ആദ്യ ഊഴം നൽകണമെന്നും അഭ്യർത്ഥിച്ചു. മാത്രമല്ല തീരെസുഖമില്ലാത്ത ആളെയും കൊണ്ട് കൂടുതൽ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണെന്നും, ഡോക്ടറോട് പറഞ്ഞാൽ തന്നെ അറിയാമെന്നും പറഞ്ഞു.

“ഒരു മിനിട്ട് ഞാൻ ഡോക്ടറോടൊന്ന് ചോദിക്കട്ടെ.” എന്നു പറഞ്ഞ് സിസ്റ്റർ അകത്തേക്ക് പോയി. അല്പം കഴിഞ്ഞ് മടങ്ങിവന്നു പറഞ്ഞു. “ശരി, നിങ്ങളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു.” നന്ദൻമാഷിനെ പിടിച്ചുകൊണ്ട് സുരേഷും സുമേഷും അകത്തേക്ക് ചെന്നു.

“ഇരിക്കൂ” ഡോ. സൈമൺ സീറ്റു ചൂണ്ടിക്കാട്ടി പറഞ്ഞു. സുമേഷ് തന്‍റെ കൈയ്യിലുള്ള സ്കാനിംഗിന്‍റേയും, ബ്ലഡ് ടെസ്റ്റിന്‍റെയും റിപ്പോർട്ടെല്ലാം ഡോക്ടറെ കാണിച്ചു. എല്ലാം സൂക്ഷ്മമായി പരിശോധിച്ച ശേഷം. ഡോക്ടർ പറഞ്ഞു.

“സുമേഷിന്‍റെ ഫാദറിന് തൈറോയിഡ് ഹോർമോണും, ബ്ലഡ് പ്രഷറും വളരെ കൂടുതലാണ്. ഈ രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതേ ഉള്ളു. നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളുടെ അച്ഛന്‍റെ രോഗം മാറും.” അതു കേട്ട് സുരേഷിനും സുമേഷിനും സന്തോഷമായി. ഡോക്ടർ തുടർന്നു.

“പക്ഷെ നിങ്ങളുടെ അച്ഛന് കൃത്യമായ മരുന്നും ഭക്ഷണവും, സ്നേഹപൂർണ്ണമായ പരിചരണവും ആവശ്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഞാൻ പറഞ്ഞ ഇടത്ത് കൊണ്ടുപോയാക്കുന്നതാണ് നല്ലത്. അവിടെ അദ്ദേഹത്തിന് നല്ല പരിചരണം ലഭിക്കും എന്നെനിക്കുറപ്പുണ്ട്. കാരണം ഇടയ്ക്കിടെ ഞാനും, എന്നെ പോലുളള പല ഡോക്ടർമാരും അവിടം സന്ദർശിക്കാറുണ്ട്.”

“ശരി ഡോക്ടർ. ഞാൻ അടുത്തുതന്നെ അച്ഛനെ അവിടെ കൊണ്ടുപോയി ആക്കുന്നുണ്ട്.” സുരേഷാണ് അതു പറഞ്ഞത്.

സുമേഷ് ഒന്നും മിണ്ടിയില്ല. എന്തൊക്കെയോ മറക്കുന്ന ഒരു ഭാവം അയാളിൽ അപ്പോൾ രൂപം കൊണ്ടിരുന്നു. അപ്പോൾ ഡോ. സൈമൺ പറഞ്ഞു.

“നിങ്ങൾ അച്ഛനെ അവിടെക്കൊണ്ടു പോയി തള്ളുന്നതുപോലെയാകരുത്. അദ്ദേഹത്തിന്‍റെ അസുഖം മാറിയാലുടൻ കൂട്ടിക്കൊണ്ടു പോരണം. പിന്നെ മറ്റൊരാഘാതം അദ്ദേഹത്തിന് ഉണ്ടാകാതെ നോക്കുകയും വേണം. കാരണം അദ്ദേഹം ഉയർന്ന രക്ത സമ്മർദ്ദം ഉള്ള ഒരു വ്യക്തിയാണെന്ന് എപ്പോഴും ഓർമ്മ വേണം. ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്കിലേക്കും കോമാസ്റ്റേജിലേക്കുമൊക്കെ നയിച്ചു വെന്നു വരാം. അതുകൊണ്ട് കൃത്യമായ മരുന്നും ചികിത്സയും സമ്മർദ്ദമില്ലാത്ത സാഹചര്യങ്ങളും ആണ് വേണ്ടത്. ഏതായാലും ഞാൻ ചില മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യ്തിട്ടുണ്ട്. അദ്ദേഹം എവിടെയാണെങ്കിലും അത് കൃത്യമായി നൽകാനുള്ള ഏർപ്പാടുണ്ടാക്കുക.”

“ശരി ഡോക്ടർ: ഞങ്ങൾ ഇറങ്ങുകയാണ്.” സുമേഷ് കൈകൂപ്പി യാത്രാനുമതി വാങ്ങി.

“ഞാൻ പോയി മെഡിസിൻസ് വാങ്ങിവരാം ചേട്ടൻ അച്ഛനേയും കൊണ്ട് കാറിനടുത്തേക്ക് നടന്നോളു. ഇതാ കാറിന്‍റെ കീ…” സുമേഷ് കാറിന്‍റെ കീ സുരേഷിന്‍റെ നേർക്കു നീട്ടി. എന്നിട്ട് ഫാർമസിയിലേക്കു പോയി.

പുറത്തേക്കിറങ്ങിയ സുരേഷ് നന്ദൻമാഷിനെ വീൽ ചെയറിലിരുത്തി കാറിനടുത്തേക്ക് കൊണ്ടുപോയി. അപ്പോൾ നന്ദൻമാഷ് ചെറുതായി അസ്വസ്ഥനാകുന്നതു പോലെ തോന്നി. വീൽ ചെയറിൽ നിന്നുമിറക്കിയ നന്ദൻമാഷിനെ കാറിൽ പിടിച്ചിരുത്തി സുരേഷും അടുത്തിരുന്നു. അതോടെ നന്ദൻമാഷ് ശാന്തനായി. അല്പം കഴിഞ്ഞ് സുമേഷ് വന്നെത്തി.

ഡ്രൈവിംഗ് സീറ്റിലിരുന്ന് സീറ്റ് ബെൽട്ട് ധരിച്ചുകൊണ്ട് അയാൾ സുരേഷിനോടു ചോദിച്ചു “എന്നാൽ നമുക്കു പോകാം.”

“ഓകെ. സുമേഷ്… അച്ഛൻ ചെറുതായി അസ്വസ്ഥനാകുന്നതു പോലെ തോന്നി… ഏതായാലും നീ വേഗം വിട്ടോളു.” സുമേഷ് കാർ അതിവേഗത്തിൽ ഓടിച്ചു. ഏതാണ്ട് പത്തിരുപതു മിനിട്ടിനുള്ളിൽ അവർ വീട്ടിലെത്തി. അച്ഛനെ രണ്ടു പേരും ചേർന്ന് കാറിൽ നിന്നിറക്കി. അകത്തേക്കു കയറുന്നതിനു മുമ്പ് താര ഓടി വന്നു.

“നിങ്ങൾ എന്താ ഇത്രയും താമസിച്ചത്? ഉച്ചയ്ക്ക് ഊണു കഴിക്കാനും കണ്ടില്ല?”

“ഉച്ചയ്ക്ക് അച്ഛന്‍റെ ബ്ലഡ് ടെസ്റ്റിനും സ്കാനിംഗിനുമൊക്കെ പോകേണ്ടി വന്നു. പിന്നെ അതിന്‍റെ റിസൽട്ട് കിട്ടാൻ രണ്ടു മണിക്കൂറോളമെടുത്തു. അതിനിടയിൽ ഊണു കഴിക്കാൻ വരാൻ സമയമുണ്ടായിരുന്നില്ല. ഞങ്ങൾ കാന്‍റീനിൽ നിന്നു കഴിച്ചു.”

ഏട്ടനോടൊപ്പം അച്ഛന്‍റെ കൈ പിടിച്ച് അകത്തേക്കു നടക്കുന്നതിനിടയിൽ സുമേഷ് പറഞ്ഞു. അവർ നന്ദൻമാഷിനെ അദ്ദേഹത്തിന്‍റെ മുറിയിലെത്തിച്ച് കട്ടിലിൽ കൊണ്ടിരുത്തി.

“എന്നിട്ട് സൈമൺ ഡോക്ടർ എന്തു പറഞ്ഞു” താര പുറകേയെത്തി.

“എന്‍റെ താരേ… എല്ലാം വിശദമായി പറയാം. ഹോസ്പിറ്റലിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി ഞങ്ങൾ വിഷമിച്ചിരിക്കുകയാ. നീ രണ്ടു ചായയെടുക്ക്.” സുമേഷ് അക്ഷമയോടെ പറഞ്ഞു.

“അച്ഛനും ചൂടാറിയ ഒരു കപ്പ് ചായ എടുത്തോ.” നന്ദൻമാഷിന്‍റെ അടുത്തിരുന്ന സുരേഷാണ് അത് പറഞ്ഞത്

“ചായ എടുത്തു. രണ്ടു പേരും അപ്പുറത്തേക്ക് വന്നോളു.” സുനന്ദ അല്പം കഴിഞ്ഞ് വന്നു പറഞ്ഞു ‘

“സുമേഷ് നീ ചെല്ല്. ഞാൻ അച്ഛന്‍റെ അടുത്തിരുന്ന് ചായ കുടിച്ചോളാം. അച്ഛനും ഞാൻ കൊടുത്തോളാം.” സുരേഷ് പറഞ്ഞു.

“ങാ അപ്പോൾ ചേട്ടാ, അച്ഛനെ സ്നേഹസദനത്തിൽ കൊണ്ടു പോയാക്കുന്നതിന്‍റെ ഫോർമാലിറ്റീസ് ഒന്നു കൂടി അറിയണ്ടേ? ഞാൻ രാജീവിനെ വിളിച്ച് സംസാരിക്കാം. പിന്നെ ചേട്ടൻ പൈസയൊക്കെ റെഡിയാക്കി വച്ചോ. ഞാനും കുറച്ച് പൈസ ചിലവാക്കാം.”

“അതിനെക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം. രണ്ടു ദിവസം കൂടി കഴിയട്ടെ. ഞാൻ പോകുന്നതിന് രണ്ടു ദിവസം മുമ്പ് അച്ഛനെ അവിടെക്കൊണ്ടാക്കിയാൽ മതിയല്ലോ. അതുവരെ ഞാൻ നോക്കിക്കോളാം അച്ഛന്‍റെ കാര്യങ്ങൾ.” സുരേഷ് പറഞ്ഞു.

“എന്നാൽ ശരി. ചേട്ടന്‍റെ ഇഷ്ടം പോലെ.” അങ്ങനെ പറഞ്ഞ് സുമേഷ് ആ മുറിയിൽ നിന്നും പോയി.

അയാളുടെ മനസ്സിലും ചില പ്ലാനും പദ്ധതികളും തയ്യാറാക്കുകയായിരുന്നു. ചേട്ടൻ പോകുന്നതിനു മുമ്പ് സ്വത്തിന്‍റെ ഭാഗം വയ്പെല്ലാം കഴിയണം. എങ്ങിനെയെങ്കിലും ഒരു വിൽപ്പത്രം തയ്യാറാക്കി അച്ഛനെക്കൊണ്ട് സൈൻ ചെയ്യിക്കണം. സ്വത്തുക്കൾ ഭൂരിഭാഗവും തനിക്ക് കൈക്കലാക്കണം. ചേട്ടൻ വലിയ തർക്കങ്ങളൊന്നും ഉന്നയിക്കാൻ പോകുന്നില്ല. അച്ഛന് ഓർമ്മശക്തി തിരിച്ചു കിട്ടിയാൽ ഒരു പക്ഷെ ഇതൊന്നും നടക്കുകയില്ല. സ്വത്തു കൈക്കലാക്കിക്കഴിഞ്ഞാൽ അച്ഛനെ സ്നേഹസദനത്തിൽ തന്നെ താമസിപ്പിക്കുകയും ചെയ്യാം.

അയാൾ ചായ കുടിക്കാൻ ചെന്നിരുന്നപ്പോൾ താരയും സുനന്ദയും വിവരങ്ങളെല്ലാം തിരക്കി. അസുഖം മാറുന്നതുവരെ അച്ഛനെ സ്നേഹസദനത്തിൽ കൊണ്ടുപോയാക്കുവാനാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് സുമേഷ് പറഞ്ഞു. അതുകേട്ടപ്പോൾ താരയ്ക്ക് വലിയ സന്തോഷമായി. ഒരു വലിയ ഭാരം തങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുമല്ലോ എന്നവളോർത്തു.

പിറ്റേന്ന് മുതൽ താരയും സുമേഷും ജോലിക്കു പോകുമ്പോൾ സുരേഷും സുനന്ദയും നന്ദൻമാഷിന്‍റെ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്തുതുടങ്ങി. നന്ദൻമാഷിന് അവരെ അനുസരിക്കുന്നതിൽ വലിയ പ്രയാസമുണ്ടായിരുന്നില്ല. ഇതിനിടയിൽ കുട്ടികളെല്ലാം ഏറെ നേരം നന്ദൻമാഷിന്‍റെ അടുത്തിരുന്ന് കളിക്കുകയും വർത്തമാനം പറയുകയും ചെയ്തു. ആ സമയത്ത് സുനന്ദ ശാന്തിയെ അടുക്കളയിൽ സഹായിക്കാൻ ചെല്ലും.

കുട്ടികളുടെ കൊച്ചു കൊച്ചു വഴക്കുകൾക്ക് പരിഹാരo കാണേണ്ടതും സുരേഷിന്‍റെ ചുമതലയായി.

“അപ്പൂപ്പൻ എന്‍റേയാ…” അങ്ങനെ പറഞ്ഞ് നന്തു, നന്ദൻമാഷിനോട് ചേർന്നിരിക്കാൻ തുനിയുമ്പോൾ കിച്ചു അടുത്തു വരും.

“ഉം… മാറ്… മാറ്… അപ്പൂപ്പ എന്തെയാ.” കിച്ചു നന്തുവിനെ തള്ളിമാറ്റാൻ ശ്രമിക്കും.

അപ്പോൾ സുരേഷ് പറയും. “നിങ്ങൾ അപ്പൂപ്പനെ ഉപദ്രവിക്കല്ലെ. അപ്പൂപ്പന് വയ്യാത്തതല്ലെ.” പക്ഷെ നന്ദൻമാഷിനാകട്ടെ കുട്ടികൾ എന്തു ചെയ്താലും പരാതി ഉണ്ടായിരുന്നില്ല അദ്ദേഹം പേരക്കുട്ടികളെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. ചിലപ്പോൾ ചിന്നു ചോദിക്കും.

“അപ്പൂപ്പനെ അവര് കുത്തി വച്ചോ… അപ്പൂപ്പന് വല്ലാതെ വേദനിച്ചോ”

“ഉം… വേദനിച്ചു” നന്ദൻമാഷ് വിഷാദപൂർവ്വം തലയാട്ടും. അപ്പോൾ ചിന്നു അവിടം തടവി കൊടുക്കും.

കൃത്യമായ മരുന്നും ഭക്ഷണവും സ്നേഹസാമിപ്യങ്ങളും നന്ദൻമാഷിൽ കുറേശ്ശേയായി മാറ്റങ്ങൾ വരുത്തുന്നതായി സുരേഷിന് തോന്നിയിരുന്നു. എങ്കിലും പെട്ടെന്നൊന്നും നല്ല മാറ്റം ഉണ്ടാകാൻ പോകുന്നില്ലെന്ന് അയാൾ അറിഞ്ഞു. താൻ പോകുന്നതിനു മുമ്പ് അച്ഛനെ സ്നേഹസദനത്തിൽ തന്നെ കൊണ്ടുപോയാക്കേണ്ടി വരും. സുമേഷിൽ നിന്നും താരയിൽ നിന്നും സ്നേഹമോ സഹകരണമോ പ്രതീക്ഷിക്കേണ്ടതില്ലെന്നും സുരേഷ് മനസ്സിലാക്കി. മാത്രമല്ല അവരുടെ നീരസത്തോടെയുള്ള പെരുമാറ്റം അച്ഛന്‍റെ അസുഖം കൂട്ടുകയെ ഉള്ളൂ. എങ്കിലും ഒരനന്യപ്പോലെ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്ന കാര്യത്തിൽ സുരേഷിന് വിഷമം തോന്നിയിരുന്നു. താൻ പോകുന്നതിനു മുമ്പ് അച്ഛന് അല്പമെങ്കിലും സുഖം പ്രാപിച്ചെങ്കിൽ അതിന്‍റെ ആവശ്യം വരില്ലെന്നും തോന്നി.

അന്ന് നന്ദൻമാഷുൾപ്പെടെ എല്ലാവരും നേരത്തേ ഉറങ്ങിക്കഴിഞ്ഞിരുന്നു. പുറത്ത് നിലാവ് അതിന്‍റെ കസവാട ചാർത്തി രാത്രിയെ രൂപവതിയാക്കിയിരുന്നു. സുരേഷും സുമേഷും കസേരയിട്ട് മുറ്റത്തിരുന്നു. അവരുടെ മുന്നിലെ മേശയിൽ സുരേഷ് ഗൾഫിൽ നിന്നും കൊണ്ടുവന്ന ഒരു കുപ്പി വിസ്ക്കിയും രണ്ടു ഗ്ലാസ്സുകളും ഒരു പ്ലേറ്റിൽ ഏതാനും നട്സുകളും ഇരിപ്പുണ്ടായിരുന്നു. കമ്പനിയുണ്ടെങ്കിൽ വല്ലപ്പോഴും അല്പം കഴിക്കുന്ന ശീലം സുമേഷിനുണ്ടായിരുന്നു,

“ചിയേഴ്സ്…” സുമേഷ് പറഞ്ഞു

“ചിയേഴ്സ്” ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് അവർ കുറേശ്ശെയായി ലഹരി നുണയാൻ തുടങ്ങി. ചില നാട്ടുവർത്തമാനങ്ങളും ബാല്യകാല- യൗവ്വന കുസൃതികളും അവർ ആ ലഹരിയിൽ അയവിറക്കിക്കൊണ്ടിരുന്നു.

പെട്ടെന്ന് സുമേഷ് ഗൗരവഭാവം പൂണ്ടു.അയാൾപതുക്കെ സ്വത്തുക്കൾ ഭാഗം വക്കുന്ന കാര്യം എടുത്തിട്ടു.

“ചേട്ടാ… നമുക്ക് അച്ഛന്‍റെ സ്വത്തുക്കൾ ഭാഗം വക്കുന്ന കാര്യം ആലോചിച്ചാലോ അച്ഛന്‍റെ നാട്ടിൽ വസ്തുവകകളെല്ലാം ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിച്ചു തുടങ്ങി. പറമ്പിൽ നിന്നും കൃഷിയിൽ നിന്നും കാര്യമായ വരായ്കകളൊന്നുമില്ല. അസുഖമാകുന്നതിനു മുമ്പ് അച്ഛനാണ് എല്ലാം നോക്കി നടത്തിയിരുന്നത്. ഇപ്പോൾ എനിക്ക് അതിനൊന്നിനും സമയം കിട്ടുന്നില്ല. നമുക്ക് അതെല്ലാം ഭാഗം വച്ച് വേർതിരിച്ചെടുത്താലോ. ഓരോരുത്തരുടെ ഇഷ്ടം പോലെ അവ വിറ്റ് പണമാക്കുകയോ മറ്റോ ചെയ്യാമല്ലോ. നമ്മുടെ കുടുംബത്തിനും അതുപകാരപ്പെടും.”

സുരേഷിന് സുമേഷിന്‍റെ സംസാരം കേട്ട് അല്പം ദേഷ്യം വന്നുവെങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു.

“അച്ഛന് തീരെ വയ്യാതിരിക്കുന്ന ഈ സമയത്താണോ അതേപ്പറ്റിയെല്ലാം നമ്മൾ ആലോചിക്കേണ്ടത്. എനിക്ക് അച്ഛന്‍റെ സ്വത്തുക്കളൊന്നും കിട്ടിയില്ലെങ്കിലും പ്രയാസമില്ല. എനിക്കും കുടുംബത്തിനും വേണ്ടത് ഞങ്ങളിപ്പോൾ അദ്ധ്വാനിച്ച് ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല സുഖമില്ലാത്ത അച്ഛനെക്കൊണ്ട് എങ്ങനെ വിൽപ്പത്രം തയ്യാറാക്കിക്കാമെന്നാണ് നീ പറയുന്നത്.”

“വിൽപ്പത്രം നമുക്ക് തനിയെ എഴുതിയുണ്ടാക്കാം ചേട്ടാ… എന്നിട്ട് അച്ഛനെക്കൊണ്ട് സൈൻ ചെയ്യിച്ചാൽ പോരെ. അച്ഛന്‍റെ വിരലടയാളം ആയാലും മതിയല്ലോ.”

“നോ… നോ… ഞാനിപ്പോൾ അതിനൊന്നും തയ്യാറല്ല… അച്ഛന്‍റെ അസുഖം പൂർണ്ണമായും മാറുകയാണ് എനിക്കിപ്പോൾ ആവശ്യം. അതിനായി ഞാൻ പരിശ്രമിക്കും. അതു കഴിഞ്ഞ് അച്ഛൻ പൂർണ്ണ ആരോഗ്യവാനാകുമ്പോൾ നമുക്ക് അതേപ്പറ്റി അച്ഛനോട് സംസാരിക്കാം. അച്ഛന് സമ്മതമാണെങ്കിൽ പിന്നെ എല്ലാം എളുപ്പമായില്ലെ?”

അത്രത്തോളം ക്ഷമിക്കുവാൻ സുമേഷ് തയ്യാറല്ലായിരുന്നു. കൂടുതൽ ആർഭാടപൂർണ്ണമായ ഒരു ജീവിതമായിരുന്നു അയാളുടെ ലക്ഷ്യം. ഇപ്പോൾ താമസിക്കുന്നതിനെക്കാൾ വലിയവീടു വേണം. വലിയ കാറു വേണം. പറ്റുമെങ്കിൽ ഒരു എസ്റ്റേറ്റ് സ്വന്തമാക്കണം അതിനാവശ്യമായ പണം വേണം സുരേഷിനോട് ഇനി അതിനെപ്പറ്റി സംസാരിച്ചിട്ട് കാര്യമില്ലെന്നയാൾക്കു മനസ്സിലായി. സുരേഷ് പോയിക്കഴിഞ്ഞ്. എങ്ങനെയെങ്കിലും ഒരു വിൽപ്പത്രം തയ്യാറാക്കി അച്ഛനെക്കൊണ്ട് ഒപ്പിടുവിക്കണം. അപ്പോൾ തനിക്ക് കൂടുതൽ സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്യാം. സുമേഷിന്‍റെ ചിന്ത ആ വഴിക്ക് തിരിഞ്ഞു. അതോടെ അയാൾ പ്രകോപിതനാകാതെ പറഞ്ഞു. “ചേട്ടന് അതാണിഷ്ടമെങ്കിൽ അങ്ങനെ നടക്കട്ടെ.”

അതോടെ ആ അദ്ധ്യായം അവസാനിച്ച മട്ടിൽ സുരേഷ് ഉറങ്ങാനായി അകത്തേക്കു നടന്നു. സുമേഷ് പുറകേയും അകത്തെത്തിയിട്ടും നിദ്രയെ പുൽകാനാകാതെ സുമേഷ് അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരാഴ്ച കൂടികഴിഞ്ഞപ്പോൾ സുരേഷിന് മടങ്ങി പോകാനുള്ള സമയമായി. അപ്പോഴേക്കും സുരേഷിന്‍റെ ശ്രദ്ധാപൂർണ്ണമായ പരിചരണത്തിൽ നന്ദൻമാഷ് പഴയ രീതിയിലേക്ക് കുറെയൊക്കെ മടങ്ങി വന്നു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഓർമ്മശക്തിയും മെച്ചപ്പെട്ടു. അതോടെ അച്ഛനെ ഇനിയും സ്നേഹസദനത്തിൽ എത്തിക്കേണ്ടതില്ല എന്ന് സുരേഷ് തീർച്ചപ്പെടുത്തി.

അന്നൊരു ഞായറാഴ്ചയായിരുന്നു.

സുമേഷിന്‍റെ കാറിൽ എല്ലാവരും കൂടി എയർപോർട്ടിലേക്കു യാത്രയായി. എയർപോർട്ടിൽ എത്തിയ ഉടനെ കാറിൽ നിന്നിറങ്ങിയ സുരേഷ് നന്ദൻമാഷ് കേൾക്കാത്ത വിധത്തിൽ സുമേഷിനെയും താരയെയും മാറ്റിനിർത്തി പറഞ്ഞു.

“അച്ഛനെ ഇനിയും സ്നേഹസദനത്തിലേക്ക് കൊണ്ടു പോകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നിങ്ങൾ അച്ഛനെ നല്ലവണ്ണം നോക്കിയാൽ മതി.” സുരേഷ് പറഞ്ഞു. അതു കേട്ട് താര പറഞ്ഞു.

“എന്നാരു പറഞ്ഞു. ഇവിടെ അങ്ങേരെ നോക്കുവാൻ എനിക്കോ സുമേഷേട്ടനോ സമയം കിട്ടിയെന്നു വരില്ല.” താരയ്ക്ക് നന്ദൻമാഷ് എങ്ങനെയെങ്കിലും അവിടെ നിന്നു പോയാൽ മതി എന്നായിരുന്നു.

പെട്ടെന്ന് സുമേഷ് പറഞ്ഞു. “”നീ പറയുന്നതു പോലെയല്ലല്ലോ കാര്യങ്ങൾ. എന്‍റെ അച്ഛനെ നോക്കാൻ എനിക്കറിയാം.” സുമേഷ് ഗൗരവപൂർവ്വം പറയുന്നതു കേട്ടപ്പോൾ സുരേഷിന് സന്തോഷമായി.

“അതേടാ… നമ്മുടെ അച്ഛനമ്മമാരെ നോക്കേണ്ടത് നമ്മുടെ കടമയാണ്. അല്ലാതെ വല്ലെടുത്തും കൊണ്ടുപോയി നടതള്ളുക അല്ല ചെയ്യേണ്ടത്.”

“ശരി ഏട്ടാ… ഏട്ടൻ സന്തോഷമായിട്ടു പൊയ്ക്കോളു. അച്ഛനെ ഞാൻ നോക്കിക്കോളാം.”

“ശരി എടാ… എന്നാൽ ഞങ്ങളിറങ്ങട്ടെ. അപ്പോൾ ബൈ… ബൈ… അച്ഛനെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്.” അങ്ങനെ പറഞ്ഞ് അയാൾ കാറിനകത്തിരിക്കുന്ന നന്ദൻമാഷിന്‍റെ അടുത്തെത്തി.

“അച്ഛാ… അച്ഛൻ ഒന്നുമോർത്ത് വിഷമിക്കരുത്. അച്ഛന്‍റെ അസുഖമെല്ലാം ഭേദപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുമേഷ് എടുത്തു തരുന്ന മരുന്ന് കൃത്യമായിട്ടു കഴിക്കണം. ഞാൻ അവിടെ ചെന്നയുടനെ വിളിക്കാം.”

നന്ദൻമാഷ് ഒന്നും പറയാതെ മകന്‍റെ കൈകളിൽ പിടിച്ചു. അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. മൂത്തമകനായ സുരേഷിന്‍റെ സാമിപ്യം അദ്ദേഹത്തിന് അത്രത്തോളം ആശ്വാസപ്രദമായിരുന്നു. അദ്ദേഹം അറിയാതെ വിങ്ങിപ്പൊട്ടി “നീ പോകരുത്… നീ പോയാൽ ഞാൻ വീണ്ടും പഴയ പോലെയാകും.” അദ്ദേഹം പറഞ്ഞു.

നന്ദൻമാഷിന്‍റെ ദുഃഖം കണ്ട് സുരേഷിന് സഹിച്ചില്ല. അച്ഛന്‍റെ കൈകളിൽ മുഖമമർത്തി അയാളും വിങ്ങിപ്പൊട്ടി. അതു കണ്ട് അല്പം മാറിനിന്നിരുന്ന സുനന്ദയും കുട്ടികളും കണ്ണുതുടച്ചു.

“കൊള്ളാമല്ലോ… ചേട്ടൻ ഇങ്ങനെ നിന്നാൽ ഫ്ളൈറ്റ് മിസ്സാകും… ഇനിയും ഏകദേശം ഒരു മണിക്കൂർ മാത്രമേ ബാക്കിയുള്ളു.”

സുരേഷ് പെട്ടെന്ന് കരച്ചിൽ നിർത്തി കൈലേസെടുത്ത് കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു. “ഞാൻ വരുന്നെടാ… അച്ഛനെ ഒന്ന് സമാധാനിപ്പിച്ചിട്ടു വരാം…”

“നല്ല ആളാ അച്ഛനെ സമാധാനിപ്പിക്കുന്നത്. ചേട്ടൻ ഒന്ന് വേഗം വരുന്നുണ്ടോ? ചെക്കിൻ ചെയ്യേണ്ട സമയത്താണ് അച്ഛനെ സമാധാനിപ്പിക്കാൻ നില്ക്കുന്നത്.” സുമേഷ് കുറ്റപ്പെടുത്തി

“എന്നാൽ ശരി അച്ഛാ… ഞാൻ പോയിട്ടു വരാം… അച്ഛൻ വിഷമിക്കരുത്. എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചാൽ മതി. ഞാൻ ഓടി വരും. എന്‍റെ അച്ഛൻ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളു.”

“വരു… എട്ടാ… സമയമായി…” സുനന്ദയും വിഷമത്തോടെയാണെങ്കിലും സുരേഷിനെ നിർബ്ബന്ധിച്ചു. സുരേഷ് പെട്ടെന്ന് അച്ഛന്‍റെ കൈവിടുവിച്ച് മുന്നോട്ടു നടന്നു. അയാളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“ഇത്രയ്ക്കു വിഷമമാണെങ്കിൽ അച്ഛനെ കൂടെ കൊണ്ടു പോകാമായിരുന്നല്ലോ.” ആരും കേൾക്കാതെ താര ആത്മഗതമെന്നോണം പറഞ്ഞു.

“അപ്പോൾ ബൈ എടാ. അച്ഛന്‍റെ കാര്യത്തിൽ എന്തുണ്ടെങ്കിലും എന്നെ അറിയിക്കണം.” സുരേഷ് കണ്ണുകൾ തുടച്ച് ആത്മസംയമനം വീണ്ടെടുത്തു കൊണ്ടു സുമേഷിന്‍റെ കൈകളിൽ പിടിച്ചു.

“ഒ.കെ… ഏട്ടാ… വിഷ് യൂ എ ഹാപ്പി ജേർണി.”

“ഞങ്ങൾ പോയി വരട്ടെ താരെ.” സുനന്ദയും താരയോട് യാത്ര ചോദിച്ചു.

“ഓ. കെ ചേച്ചീ… അവിടെയെത്തിയാലുടൻ വിളിക്കണം.” താരയും പ്രതികരിച്ചു.

“ചേച്ചീ നമ്മളിനി എന്നാ കാണുക?” ചിന്നു മോൾ ഗീതുവിനെ കെട്ടിപ്പിടിച്ചു ചോദിച്ചു.

“ശരിയാടാ. ഇത്രയും ദിവസം സമയം പോയതറിഞ്ഞില്ല. എന്തു രസമായിരുന്നു അല്ലേ നമ്മുടെ കളികളെല്ലാം.” ഗീതു പറഞ്ഞു. രമ്യയും കരച്ചിലിന്‍റെ വക്കത്തെത്തിയിരുന്നു.

“ഇനിയും എന്നാണാവോ ഇങ്ങനെ കളിക്കാനും തമാശ പറയാനും കഴിയുക?” രമ്യ, ചിന്നു മോളെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി.

ഇതിനിടയിൽ നന്തു, കിച്ചുവിനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു. “ഇനി നീയെത്തോ ഈ തെഡിബിയറിനെ.”

അവൻ കിച്ചുവിന്‍റെ കൈകളിൽ തന്‍റെ ടെഡിബിയറിനെ വച്ചു കൊടുത്തു. കിച്ചുവിന് വലിയ സന്തോഷമായി. അവൻ അതിനെ ഒരമൂല്യനിധി എന്ന പോലെ ചേർത്തുപിടിച്ചു. കുട്ടികൾ മൂന്നു പേരും ഓടി വന്ന് കാറിന്‍റെ സൈഡ് വിൻഡോയിൽ വച്ചിരുന്ന അപ്പൂപ്പന്‍റെ കൈകളിൽ ഉമ്മവച്ചു.

“അപ്പൂപ്പാ ഞങ്ങൾ പോയി വരട്ടെ. ഇനി വരുമ്പോ കാണാം കേട്ടോ. അപ്പോ ഒത്തിരി കഥ പറഞ്ഞു തരണം… റ്റാറ്റാ അപ്പൂപ്പാ…” അങ്ങനെ പറഞ്ഞ് അവർ തിരിഞ്ഞോടി. അപ്പോഴേക്കും സുരേഷും സുനന്ദയും അല്പം അകലെ എത്തിയിരുന്നു അവരോടൊപ്പം ചേർന്ന് അവർ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ടാറ്റാ പറഞ്ഞു. അപ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകളിലും, ചിന്നുവിന്‍റെ കണ്ണുകളിലും സങ്കടം ഊറിനിന്നു.

“എന്നാൽ നമുക്കു പോകാം.” സുമേഷ് താരയെ നോക്കി ചിരിച്ചു. എല്ലാരും കാറിൽ കയറിയ ഉടനെ സുമേഷ് കാർ മുന്നോട്ടെടുത്തു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 18

നന്ദൻമാഷിന്‍റെ മുറിയ്ക്കകത്തു നിന്നും കരച്ചിലിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയവർ നോക്കിയപ്പോൾ കണ്ടത് കിച്ചുവും, നന്തുവും കൂടി ടെഡിബിയറിനു വേണ്ടി വഴക്കിടുന്നതാണ്.

“ഉം.. ഇത്. എന്‍റെ തെഡി ബിയർ ആണ്… ഞാനിതാക്കും കൊക്കൂല്ല…” നന്തു വീറോടെ പറഞ്ഞു.

“ഉം… എനിച്ചു വേനം.” അങ്ങനെ പറഞ്ഞ് കിച്ചു അവന്‍റെ കൊച്ചുകൈ കൊണ്ട് ടെഡിബിയറിനെ നന്തുവിൽ നിന്നും പിടിച്ച് വലിച്ചെടുക്കാൻ നോക്കി. അതോടെ നന്തു അവനെ പുറകോട്ടു പിടിച്ചു തള്ളി. അപ്പോൾ തലയടിച്ചു താഴെ വീണ കിച്ചുവിന്‍റെ കരച്ചിൽ ആണ് എല്ലാവരും കേട്ടത്. കിച്ചുവിനെ താര ഓടിച്ചെന്ന് എടുത്തു. അവന്‍റെ തല നല്ലവണ്ണം മുഴച്ചിരുന്നു. അവൻ ഉറക്കെ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു. താര അവനെ തന്‍റെ മാറോടു ചേർത്ത് അവന്‍റെ തലതിരുമ്മി.

അപ്പോൾ സുരേഷ് നന്തുവിന്‍റെ ചെവിയിൽ പിടിച്ച് പതുക്കെ തിരിച്ചു കൊണ്ട് പറഞ്ഞു. “അല്ലെങ്കിലും ഇവനിത്തിരി വികൃതി കൂടുതലാ…. നിന്നോടു ഞാൻ പറഞ്ഞതല്ലെ, ഇങ്ങോട്ടു പോരുമ്പോൾ ആ ടെഡി ബിയറിനെയൊന്നും എടുക്കേണ്ടാ എന്ന്… ഇപ്പോ മനസ്സിലായോടാ…”

നന്തു ഉറക്കെ കരയുന്നതു കണ്ടപ്പോൾ സുനന്ദയ്ക്ക് വിഷമമായി. “പോട്ടെ സുരേഷേട്ടാ… അവര് കൊച്ചു പിള്ളേരല്ലെ? അങ്ങനെ ഒക്കെ കിടക്കും.” എന്നു പറഞ്ഞ് സുനന്ദ നന്തുവിനെ വാരിയെടുത്തു.

രണ്ടമ്മമാർക്കും തങ്ങളുടെ മക്കളോടുള്ള സ്നേഹം കണ്ട് സുമേഷ് പറഞ്ഞു, “കണ്ടോ മക്കൾക്കല്ല നൊന്തത്.അവരുടെ തളളമാർക്കാ… അതുപോട്ടെ… നിങ്ങളെല്ലാം കളി മതിയാക്കി പുറത്തേക്കിറങ്ങ്. അപ്പൂപ്പനെ ഞങ്ങള് ഇപ്പത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോവുകയാ.”

“ഹോസ്പിറ്റലിലോ… അതിന് അപ്പൂപ്പന് എന്തസുഖമാ ചെറിയഛാ” രമ്യയാണത് ചോദിച്ചത്.

“അപ്പൂപ്പന് അസുഖമൊന്നുമില്ല. അപ്പൂപ്പൻ ഇത്രയും നേരം ഞങ്ങളുടെ കൂടെ ചിരിക്കുകയും കളിക്കുകയും ഒക്കെ ചെയ്തല്ലോ…”

“അത് ചിലപ്പോ അപ്പൂപ്പന് ചില അസുഖം ഉണ്ടാകാറില്ലേ? എല്ലാവരേയും ഉപദ്രവിക്കാൻ നോക്കുക, ചിലതെല്ലാം മറന്നു പോകുക…. അങ്ങനെ ചിലതെല്ലാം അതിനാ ഡോക്ടറെ കാണിക്കുന്നത്.”

“ഞങ്ങടെ കൂടെ കളിച്ചാ അപ്പൂപ്പന്‍റെ അസുഖമെല്ലാം മാറും.” ചിന്നുവാണ് അത് പറഞ്ഞത്.

“അതിനി ഹോസ്പിറ്റലിൽ പോയിട്ടു വന്നിട്ടാകട്ടെ…ഉം. എല്ലാവരും കളി മതിയാക്കി അപ്പൂപ്പന്‍റെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിക്കേ. സുരേഷേട്ടൻ മാത്രം ഇവിടെ നിന്നാൽ മതി.”

അങ്ങനെ പറഞ്ഞ് സുമേഷ് സുരേഷിനെ ഒഴിച്ച് ബാക്കി എല്ലാപേരേയും പുറത്തിറക്കി. എന്നിട്ട് സുരേഷിനെ വിളിച്ച് അടുത്തു നിർത്തിയിട്ട് പറഞ്ഞു. “അച്ഛനെ ഇപ്പോത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാലോ എന്ന് എനിക്കൊരാലോചന. ചേട്ടനാണെങ്കിൽ ലീവും അധികമില്ലല്ലോ. എനിക്കും ഒഴിവുകിട്ടാൻ പ്രയാസമാണ്. ഇന്നത്തെ ദിവസം ഞാൻ ഏതായാലും ചേട്ടൻ വരുന്നതു പ്രമാണിച്ച് ലീവെടുത്തു. ഇനി ഇപ്പോൾ അച്ഛനെ ഡോക്ടറെ കാണാൻ താമസിപ്പിക്കണ്ട. എനിക്ക് പരിചയമുള്ള ഒരു ഹോസ്പിറ്റലും ഡോക്ടറുമുണ്ട്. ഞാൻ നേരത്തെ വിളിച്ച് അന്വേഷിച്ചപ്പോൾ അങ്ങോട്ടു ചെന്നാൽ മതി അപ്പോയിന്‍റ്മെന്‍റ് ഒന്നും എടുക്കണ്ട എന്നു പറഞ്ഞു. നമുക്ക് ഇപ്പത്തന്നെ അച്ഛനേയും കൊണ്ട് പോയാലോ ചേട്ടാ…” സുമേഷിന്‍റെ ചോദ്യം കേട്ട് സുരേഷ് ആലോചനയോടെ പറഞ്ഞു.

“നീ പറഞ്ഞതു ശരിയാണ്. അച്ഛന്‍റെ അസുഖം ഇപ്പോൾ ആരംഭത്തിലാണെന്നു തോന്നുന്നു. ഇനിയും വച്ചു താമസിപ്പിക്കാതിരിക്കുകയായിരിക്കും നല്ലത്. നമുക്ക് ഇന്ന് തന്നെ അച്ഛനെ ഏതെങ്കിലും സൈക്കിയാട്രിസ്റ്റിനെയോ ന്യൂറോളജിസ്റ്റിനേയോ കാണിക്കാം. അത് നിനക്ക് നല്ല പരിചയമുള്ള ഡോക്ടറാണെങ്കിൽ വളരെ നല്ലത്.”

“അതെ ചേട്ടാ, അതാ ഞാൻ പറഞ്ഞത് അധികം ദൂരെയല്ലാതെ ‘സ്മൃതി’ എന്ന പേരിൽ ഒരു ഹോസ്പ്പിറ്റൽ ഉണ്ട്. അവിടത്തെ ഡോക്ടർ സൈമൺ എന്‍റെ സുഹൃത്താണ്. വളരെ പേരു കേട്ട ഒരു സൈക്കിയാട്രിസ്റ്റാണദ്ദേഹം. നമുക്ക് അദ്ദേഹത്തെ കാണിക്കാം.”

“ഓകെടാ. നമുക്കെങ്കിൽ ഇപ്പോൾത്തന്നെ പോകാം.” അതു കേട്ടഉടൻ തന്നെ സുമേഷ് അച്ഛന്‍റെ ഷർട്ട് ഊരി മാറ്റാൻ തുടങ്ങി. അപ്പോൾ അടുത്തു നിന്ന സുരേഷ് പറഞ്ഞു.

“അച്ഛന്‍റെ ദേഹം വല്ലാതെ നാറുന്നു. അച്ഛനെ ആരും കുളിപ്പിക്കാറില്ലെ?” സുരേഷ് ചോദിച്ചു

“ആദ്യമൊക്കെ അച്ഛൻ തനിയെ കുളിക്കുമായിരുന്നു. ഇപ്പോ അച്ഛൻ കുളിക്കാൻ മറന്നു പോയതു പോലെ ബാത്റൂമിൽ പോയിട്ട് മടങ്ങിവരുന്നതു കാണാം.. കുറച്ചു നാളായി അച്ഛന്‍റെ ദിനകൃത്യങ്ങളെല്ലാം ശാന്തിയാണ് ചെയ്യിച്ചിരുന്നത്. ശാന്തി വല്ലപ്പോഴും മേലു തുടച്ചു കൊടുക്കും. അതല്ലാതെ കുറെ നാളായിട്ട് കുളിയൊന്നുമില്ല. കിച്ചുവിനെ നോക്കേണ്ടതുകൊണ്ട് ശാന്തിക്ക് സമയമില്ലാതെ വന്നതോടെയാണ് ഏജൻസിയിൽ നിന്ന് ആളെ വരുത്തിയത്. അവരാണ് രണ്ടു ദിവസമായി അച്ഛന്‍റെ കാര്യങ്ങൾ നോക്കിയിരുന്നത്. ഒടുവിൽ അതെങ്ങനെ ആയെന്ന് ചേട്ടൻ കണ്ടതല്ലെ?”

“എങ്കിൽ ആദ്യം അച്ഛനെ നമുക്ക് ഒന്ന് കുളിപ്പിക്കാമെടാ.” സുരേഷ് പറഞ്ഞതു കേട്ട് സുമേഷിന് അല്പം മടിയുണ്ടായിരുന്നെങ്കിലും ഏട്ടനെ അനുസരിക്കാതെ നിവൃത്തിയില്ലായിരുന്നു.

“അച്ഛൻ എണീറ്റേ. നമുക്ക് കുളിമുറിയിലേക്കു പോകാം.” അങ്ങനെ പറഞ്ഞ് അവർ രണ്ടുപേരും കൂടി നന്ദൻമാഷിനെ കുളിമുറിയിലെത്തിച്ചു. നന്ദൻമാഷ് കൈവിടുവിച്ച് പ്രതിഷേധിക്കാൻ നോക്കി.

“അച്ഛൻ മര്യാദയ്ക്കിരുന്നില്ലെങ്കിൽ എനിക്ക് പിള്ളേരെ തല്ലുന്ന വടിയെടുക്കേണ്ടി വരുമേ.” സുമേഷ് ഭീഷണിപ്പെടുത്തി.

“അച്ഛനെ തല്ലുമോടാ?” സുരേഷ് അമ്പരപ്പോടെ ചോദിച്ചു

“ഏയ്. ഒന്ന് പേടിപ്പിക്കാനാ ചേട്ടാ. പിള്ളേരെ തല്ലുന്ന വടിയെടുത്താ മതി അച്ഛന് പേടിയാ.”

അതു കേട്ട് സുരേഷിന് വിഷമം തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല. അങ്ങനെ ആദ്യം പ്രതിഷേധിച്ചെങ്കിലും നന്ദൻമാഷ് പിന്നീട് സുമേഷിന്‍റെ ഭീഷണിപ്പെടുത്തലിൽ പേടിച്ച് അതിനനുവദിച്ചു.

ഗീസറിൽ നിന്നുള്ള ചെറു ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ നന്ദൻമാഷ് ഉഷാറായി. പിന്നീട് ടൗവ്വൽ കൊണ്ട് തുടച്ച് പുതിയ ഷർട്ട് ധരിപ്പിച്ചതോടെ നന്ദൻമാഷിന്‍റെ മുഖം പ്രസന്നമായി.

“നമുക്ക് ഒന്ന് പുറത്തുപോയി വന്നാലോ അച്ഛാ?” സുരേഷ് ചോദിച്ചു.

ആ മുറിക്ക് പുറത്തുകടക്കുന്നത് നന്ദൻമാഷിന് സന്തോഷമുള്ള കാര്യമായിരുന്നു. പുറത്തുപോകുന്നത് അതിലേറെ സന്തോഷവും. അവർ രണ്ടുപേരും കൂടി നന്ദൻമാഷിന്‍റെ കാലിൽ ചെരുപ്പ് ഇടീച്ചു കൊടുത്തു. എന്നിട്ട് പതുക്കെ നടത്തി പൂമുഖത്തെത്തിച്ചു.അതു കണ്ട് താരയും സുനന്ദയും അത്ഭുതപ്പെട്ടു നോക്കി നിന്നു.

“അച്ഛനെ നിങ്ങൾ എവിടെ കൊണ്ടു പോകുന്നു?” സുനന്ദ ചോദിച്ചു

“ഞങ്ങൾ അച്ഛനെ ഇന്നു തന്നെ ഇവിടെ അടുത്ത് ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കാൻ കൊണ്ടുപോകുകയാണ്. ഇനിയും താമസിച്ചാൽ ശരിയാവുകയില്ല.”

“ആരെയാ സുമേഷേട്ടാ കാണിക്കുന്നത്?” താര ചോദിച്ചു

“അത് ‘സ്മൃതി’ ഹോസ്പിറ്റലിലെ ഡോ. സൈമണിനെ കാണിക്കാമെന്നു വിചാരിച്ചു. അദ്ദേഹത്തിനോടാകുമ്പോൾ എല്ലാം തുറന്നു സംസാരിക്കാമല്ലോ.” സുമേഷ് പറഞ്ഞു

“അതു നന്നായി. ഏതായാലും രണ്ടു പേരും കാപ്പി മുഴുവൻ കുടിച്ചില്ലല്ലോ. അതു കുടിച്ചിട്ട് പൊയ്ക്കോളു. അതുവരെ അച്ഛൻ പൂമുഖത്തിരിക്കട്ടെ.” താര പറഞ്ഞു.

“അച്ഛൻ വല്ലതും കഴിച്ചോ?” സുരേഷ് ചോദിച്ചു

“അച്ഛന് സാറാമ്മ കൊടുക്കാൻ ചെന്നതിന്‍റെ കോലാഹലങ്ങളാ നമ്മള് രാവിലെ കണ്ടത്. പിന്നെ ശാന്തി ചെന്ന് ആഹാരം എടുത്തുകൊടുത്തപ്പഴാ അച്ഛൻ കഴിച്ചത്.” താര അല്പം പുഛരസത്തിൽ പറഞ്ഞു.

“പിള്ളേരെവിടെ? അവരോട് കുറച്ചുനേരം കൂടി അച്ഛന്‍റെ അടുത്തിരിക്കാൻ പറ” സുരേഷ് താരയോട് പറഞ്ഞു.

“അവര് കാപ്പി കുടികഴിഞ്ഞ് മുറ്റത്ത് കളിക്കുന്നുണ്ട്. ഞാൻ ചെന്നു വിളിച്ചുകൊണ്ടു വരാം.” എന്നു പറഞ്ഞ് ശാന്തി അവരെ വിളിക്കാൻ പോയി. അവൾ പിള്ളേരെ വിളിച്ചുകൊണ്ടുവന്ന് അപ്പൂപ്പന്‍റെ അടുത്തിരുത്തി. അപ്പോൾ നന്ദൻമാഷ് സന്തോഷത്തോടെ അവരുടെ കൂടെ ഇരുന്നു. സുരേഷും, സുമേഷും, വേഗം കാപ്പി കുടി കഴിഞ്ഞ് തങ്ങളുടെ ഡ്രസ്സ് മാറാൻ പോയി.

പുതിയ ഷർട്ട് ധരിച്ച് പുറത്തെത്തിയ സുമേഷ് ഒരിക്കൽക്കൂടി ഡോ. സൈമണിനെ വിളിച്ച് തങ്ങൾ എത്തുകയാണെന്ന് അറിയിച്ചു. പിന്നീട് കാർഷെഡിൽ നിന്നും കാറെടുത്ത് മുറ്റത്തുവന്നു. അപ്പോൾ സുരേഷ് അച്ഛനെ മെല്ലെ പിടിച്ചു നടത്തി കാറിനടുത്തെത്തിച്ചു. അദ്ദേഹം സുരേഷിന്‍റെ അടുത്ത് ഏറെ അനുസരണയുള്ളതു പോലെ പെരുമാറി.

നന്ദൻമാഷ് കാറിൽ കയറി ഇരുന്നു കഴിഞ്ഞപ്പോൾ കുട്ടികൾ കാറിനു ചുറ്റും കൂടി “അപ്പൂപ്പാ ടാറ്റാ” എന്നു പറഞ്ഞു. നന്ദൻമാഷ് കുട്ടികളെ വിട്ടു പിരിയുന്നതിൽ അല്പം വിഷമത്തോടെ അവരെ നോക്കിയിരുന്നു. സുരേഷ് നന്ദൻമാഷിനോടൊപ്പം പുറകിലത്തെ സീറ്റിലിരുന്നു.

“അപ്പോൾ ഞങ്ങൾ പോയിട്ടു വരാം.” കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ സുമേഷ് സുനന്ദയേയും താരയേയും നോക്കി പറഞ്ഞു.

ഹോസ്പിറ്റലിലെ കാർ പാർക്കിംങ് ഏരിയായിൽ കാർ കൊണ്ടിട്ടശേഷം സുരേഷും സുമേഷും ചേർന്ന് നന്ദൻമാഷിനെ പിടിച്ചിറക്കി. അദ്ദേഹം തീരെ നടക്കാൻ വയ്യാത്ത വിധം അവശനാണെന്നു തോന്നി. ഓരോ ദിവസം ചെല്ലുന്തോറും അദ്ദേഹം ക്ഷീണിതനായിക്കൊണ്ടിരുന്നു. ഡോ. സൈമണിന്‍റെ മുറിയിലേക്ക് ലിഫ്റ്റ് കയറി പോകണമായിരുന്നു. ഹോസ്പിറ്റലിലെ റിസപ്ഷനിൽ ചെന്ന് പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞപ്പോൾ സുമേഷ് വീൽ ചെയറിന്‍റെ ആവശ്യം പറഞ്ഞു. അവർ ഒരു വീൽചെയർ വരുത്തി നന്ദൻമാഷിനെ അതിലിരുത്തി. ലിഫ്റ്റിൽ മൂന്നാം നിലയിലേക്കവർ കയറി ചെന്നു. അവിടെ ഡോ. സൈമണിന്‍റെ റൂമിനു മുന്നിൽ വലിയ ആൾക്കൂട്ടമൊന്നുമുണ്ടായിരുന്നില്ല.

“പേഷ്യന്‍റ് അകത്തുണ്ട്.” നഴ്സ് വന്ന് അറിയിച്ചതനുസരിച്ച് അവർ പുറത്തു കാത്തിരുന്നു. ഈ സമയത്തെല്ലാം നന്ദൻമാഷ് നിശ്ശബ്ദനായിരുന്നു.  പത്തു മിനിട്ട് കഴിഞ്ഞ് ആ രോഗി പുറത്തിറങ്ങിയപ്പോൾ അവർ നന്ദൻമാഷിനേയും കൊണ്ട് അകത്തുകയറി. ഡോ. സൈമൺ സുമേഷിനെ കണ്ട് പുഞ്ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു. “ഹലോ സുമേഷ്.”

“ഹലോ ഡോക്ടർ, ഞാൻ നേരത്തെ ഡോക്ടറെ വിളിച്ചിരുന്നു.”

“യെസ്… യെസ്… താങ്കളുടെ അച്ഛനെ കൊണ്ടുവരുന്ന കാരും പറഞ്ഞിരുന്നു. അപ്പോൾ ഇതാണല്ലേ അച്ഛൻ. മറ്റേതാരാ?”

“അത് എന്‍റെ ജ്യേഷ്ഠനാണ് ഡോക്ടർ. അദ്ദേഹം ഇന്ന് കാലത്ത് ഗൾഫിൽ നിന്നും എത്തിയതേ ഉള്ളൂ.”

“ഓകെ. അച്ഛന് ഈ ഓർമ്മപ്പിശക് തുടങ്ങിയിട്ട് എത്ര നാളായി?”

“ഏതാണ്ട് മൂന്നു നാലു മാസമേ ആയിട്ടുള്ളു. അമ്മ മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിൽ ഈ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്.”

അതിനു ശേഷം നന്ദൻമാഷിനുണ്ടായിട്ടുള്ള മാറ്റങ്ങളെപ്പറ്റിയും അദ്ദേഹം സ്നേഹസദനത്തിലേക്ക് ഭാര്യയെ അന്വേഷിച്ചു പോകാറുള്ളതിനെപ്പറ്റിയും ഈയിടെയായി നന്ദൻമാഷിൽ കാണുന്ന ആക്രമണോത്സുകതയെപ്പറ്റിയും സുമേഷ് വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് ഡോക്ടർ നന്ദൻമാഷിനോട് ചില ചോദ്യങ്ങൾ ചോദിച്ചു അതിൽ നിന്നും പുതിയ കാര്യങ്ങളെക്കാൾ വളരെ പഴയ കാര്യങ്ങളാണ് നന്ദൻമാഷിന്‍റെ ഓർമ്മയിൽ തങ്ങിനില്ക്കുന്നതെന്ന് ഡോക്ടർക്കു മനസ്സിലായി. പ്രത്യേകിച്ചും ഭാര്യയെ പറ്റിയുള്ള കാര്യങ്ങൾ. ഭാര്യയുടെ അഭാവം അംഗീകരിക്കാൻഅദ്ദേഹത്തിന്‍റെ മനസ്സിനു കഴിയുന്നില്ലെന്നു ഡോക്ടർ മനസ്സിലാക്കി. ഭാര്യയും, മക്കളുമൊത്തുള്ള ആ ചെറുപ്പകാലത്തിലാണ് അദ്ദേഹത്തിന്‍റെ മനസ്സിപ്പോൾ തങ്ങി നില്ക്കുന്നത്.

“ഇതൊരുതരം ഡിമെൻഷ്യ ആണ്. ഇത്തരം രോഗികളിൽ വളരെ പഴയ ഭൂതകാലം ഓർമ്മയിൽ തങ്ങി നില്ക്കുകയും, വർത്തമാനകാലം വിസ്മൃതിയിലാകുകയും ചെയ്യും. ഇത്തരത്തിലുള്ള രോഗികൾ ചില സന്ദർഭങ്ങളിൽ അക്രമാസക്തരാകാറുണ്ട്. ഏതായാലും ചില സ്ക്കാനിങ് ടെസ്റ്റുകളും ബ്ലഡ് ടെസ്റ്റുകളും വേണ്ടിവരും. അതു കഴിഞ്ഞു പറയാം ഈ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമോ എന്ന്. അതിനിടയിൽ ഇവിടെയുള്ള നൂറോ സർജനുമായിട്ടും ഞാൻ ഒന്ന് കൺസൽട്ട് ചെയ്യാം. പിന്നെ ഇത്തരം രോഗികൾക്ക് സ്നേഹപൂർണ്ണമായ പരിചരണം ആണ് ആവശ്യം. അല്ലാതെയുള്ള പെരുമാറ്റങ്ങൾ അവരുടെ രോഗം വർദ്ധിപ്പിക്കുകയേ ഉള്ളൂ നിങ്ങളിൽ രണ്ടു പേരിൽ ആർക്കാണതിനു കൂടുതൽ കഴിയുക എന്നതനുസരിച്ച് അദ്ദേഹത്തെ കൂടെ താമസിപ്പിക്കുക. അദ്ദേഹത്തിന്‍റെ കൂടെത്തന്നെ ഇരുന്ന് പരിചരിക്കാൻ ആരെങ്കിലും വേണം.”

“ഡോക്ടർ, എന്‍റെ വീട്ടിൽ എനിക്കും ഭാര്യക്കും ജോലിയുണ്ട്. ഡോക്ടർക്കും അതറിയാമല്ലോ. പിന്നെ ഹോം നഴ്സിനെ നിർത്തിയിട്ട് അച്ഛന് അവരെ ഇഷ്ടപ്പെടുന്നില്ല. പിന്നെ കൊച്ചുമോനെ നോക്കേണ്ടതുള്ളതു കൊണ്ട് സ്ഥിരമായി നിൽക്കുന്ന വേലക്കാരിക്കും അദ്ദേഹത്തെ പരിചരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ചേട്ടൻ കൊണ്ടുപോയി നോക്കുന്നതായിരിക്കും നല്ലതെന്നാണ് എനിക്കു തോന്നുന്നത്” സുമേഷ് പറഞ്ഞു നിർത്തി. അതു കേട്ട് ഡോക്ടർ പറഞ്ഞു.

“ശരിയാണ് സുമേഷ്… നിങ്ങളുടെ ബുദ്ധിമുട്ട് എനിക്കറിയാം. ഈ രോഗാവസ്ഥയിലുള്ള ഒരു രോഗിയെ പരിചരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. അഥവാ അതിനു തയ്യാറായാൽ തന്നെ അസാധാരണമായ ക്ഷമയും സഹനശക്തിയും വേണം.”

“അതെ. ഡോക്ടർ. അച്ഛൻ ചിലപ്പോൾ അനുസരിക്കാതെ ഇരിക്കുമ്പോൾ എനിക്ക് കൊച്ചുകുട്ടികളെപ്പോലെ വടി കാണിച്ച് പേടിപ്പിക്കേണ്ടി വന്നിട്ടുണ്ട്.”

“അതെ. അതാണ് ഞാൻ പറഞ്ഞത്. അതുകൊണ്ട് ഈ അവസ്ഥയിലുള്ളവരെ ഉപദ്രവിച്ച് അനുസരിപ്പിക്കുന്നതും ശരിയാണെന്ന് ഞാൻ പറയില്ല. അപ്പോൾ നല്ല ക്ഷമ ഇതിനാവശ്യമാണ്. നിങ്ങൾ എന്തു പറയുന്നു സുരേഷ്.” ഡോക്ടർ സുരേഷിന്‍റെ നേരേ തിരിഞ്ഞു ചോദിച്ചു

“ഞാൻ എന്തു പറയാനാണ് ഡോക്ടർ. എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ ഞാൻ അച്ഛനെ കൊണ്ടു പോയി നല്ലോണം നോക്കുമായിരുന്നു. എനിക്ക് രണ്ടു പെൺമക്കളും ഒരു മകനുമാണുള്ളത്. പിന്നെ ഭാര്യ ഗൾഫിൽ തന്നെ കമ്പനിയിൽ വർക്കു ചെയ്യുന്നുണ്ട്. അവിടെയാണെങ്കിൽ ഒരു വേലക്കാരിയെ നിർത്തുവാനുള്ള സാഹചര്യവുമില്ല. അഥവാ നിർത്തിയാൽ തന്നെ അവർ അച്ഛനെ കാര്യമായിട്ട് നോക്കുമോ എന്നറിയില്ല. പിന്നെ അച്ഛനു വേണ്ടി ഞാൻ എന്‍റെ ജോലി ഉപേക്ഷിക്കേണ്ടിവരും. അതിനും ഞാൻ തയ്യാറാണ് ഡോക്ടർ. എന്‍റെ അച്ഛനാണ് എനിക്ക് വലുത്.” സുരേഷ് വികാരഭരിതനായി പറഞ്ഞു. അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഡോ. സൈമൺ സുരേഷിനെ നോക്കി പറഞ്ഞു.

“ഒരു മകനെന്ന നിലയിൽ നിങ്ങൾ വലിയവനാണ് സുരേഷ്. പക്ഷെ നിങ്ങൾക്ക് അച്ഛനെ മാത്രം നോക്കിയാൽ പോരല്ലോ. നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുടുംബവും നിങ്ങൾക്കില്ലേ? പിന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും അവിടെവരുന്ന ചിലവ് എത്രത്തോളമാണെന്ന് എനിക്കറിയാം. നിങ്ങളുടെ ഭാര്യയുടെ ശമ്പളം കൊണ്ടു മാത്രം കുടുംബം കൊണ്ടുനടക്കാൻ കഴിയില്ലെന്നറിയാം. അതുകൊണ്ട് നിങ്ങളിപ്പോൾ ജോലി രാജി വക്കുന്ന കാര്യമൊന്നും ആലോചിക്കേണ്ട. ഞാൻ മറ്റൊരു പോംവഴി നിർദ്ദേശിക്കാം. നിങ്ങൾ പറഞ്ഞില്ലേ വൃദ്ധസദനത്തിലേക്ക് നിങ്ങളുടെ അച്ഛൻ ഇടയ്ക്ക് ഭാര്യയെ അന്വേഷിച്ചു പോയിരുന്നു എന്ന് അവിടെത്തന്നെ നിങ്ങളുടെ അച്ഛനെ എത്തിക്കുന്നത് നന്നായിരിക്കും. ഒരിക്കൽ തന്‍റേതായിരുന്ന ആ ഭവനത്തിൽ ഭാര്യയുണ്ടെന്നുള്ള വിശ്വാസത്തിൽ അദ്ദേഹം അവിടെ സ്വസ്ഥനായിരിക്കും. പിന്നെ അദ്ദേഹത്തെ സ്നേഹപൂർണമായി പരിചരിക്കാനും അവിടെ ആളുണ്ടല്ലോ? വീട്ടുകാർക്ക് ഇത്തരം രോഗികളെ പരിചരിക്കാൻ സാധ്യമല്ലാത്ത അവസരത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഞങ്ങൾ നിർദ്ദേശിക്കാറുണ്ട്. ഞങ്ങൾ ഡോക്ടർമാരുടെ സേവനവും അവിടെ ലഭ്യമായിരിക്കും.”

“അതൊരു നല്ല ഐഡിയ ആണ് ഡോക്ടർ. ഞങ്ങൾ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കാം.” സുമേഷ് സന്തോഷത്തോടെ പറഞ്ഞു. നന്ദൻമാഷ് മുഖാന്തിരം തങ്ങൾ ഇപ്പോൾ നേരിടുന്ന ഒരുപാട് ബുദ്ധിമുട്ടുകൾക്ക് അത് പരിഹാരമാകുമെന്ന് സുമേഷ് ഊഹിച്ചു.

“എന്നാൽ പിന്നെ അതിനുള്ള ഏർപ്പാടുകൾ ഉടൻ ചെയ്യുക. നിങ്ങൾ ഇടയ്ക്കിടക്ക് ചെന്ന് അദ്ദേഹത്തിന്‍റെ ക്ഷേമം അന്വേഷിച്ചാൽ മാത്രം മതിയാകും. ബ്ലഡ് ടെസ്റ്റും സ്ക്കാനിങ്ങും നടത്തിയിട്ട് ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരിക. അതിനുള്ള സൗകര്യം ഇവിടെത്തന്നെ ഉണ്ട് കേട്ടോ സുമേഷ്. എവിടെയാണെന്ന് സിസ്റ്റർ കാണിച്ചു തരും. ടെസ്റ്റ് റിസൽട്ടുകൾ കിട്ടാൻ ഏതാണ്ട് രണ്ടു മണിക്കൂറെടുക്കും ഞാനിനി ഉച്ചകഴിഞ്ഞേ ഇവിടെ ഉണ്ടാകൂ. അപ്പോൾ നിങ്ങൾ വന്നാൽ മതി.”

“ഓ.കെ ഡോക്ടർ. ബ്ലഡ് ടെസ്റ്റും സ്കാനിങ്ങും നടത്തിയ ശേഷം ഞങ്ങൾ വരാം.” ഡോക്ടറോട് യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോൾ സുമേഷ് ദീർഘമായി നിശ്വസിച്ചു. ഒരു വലിയ ബാധ്യതയിൽ നിന്നാണ് താൻ ഒഴിവാകാൻ പോകുന്നത്. പോരാത്തതിന് മറ്റുള്ളവരുടെ മുന്നിൽ നാണംകെടേണ്ടി വരുമ്പോഴുള്ള താരയുടെ നിരന്തരമുള്ള കുറ്റപ്പെടുത്തലുകളിൽ നിന്നുള്ള മോചനവും ആകും അത്.

പുറത്തിറങ്ങിയ ഉടനെ അറ്റൻഡർ വീൽചെയറുമായെത്തി. “സ്കാനിങ്ങ് സെന്‍ററിലേക്ക്” ഡോക്ടറുടെ സമീപമുണ്ടായിരുന്ന സിസ്റ്റർ അറ്റൻഡറോടു പറഞ്ഞു. നന്ദൻമാഷിനേയും കൊണ്ട് വീൽചെയർ പോയ വഴിയെ അവർ ഇരുവരും നീങ്ങി. അല്പം കഴിഞ്ഞ് സെക്കന്‍റ് ഫ്ലോറിലുള്ള സ്കാനിങ്ങ് സെന്‍ററിൽ അവർ എത്തിച്ചേർന്നു. നന്ദൻമാഷിനെയും കൊണ്ട് വീൽ ചെയർ അതിനകത്തു പ്രവേശിച്ചു കഴിഞ്ഞപ്പോൾ സുരേഷും സുമേഷും പുറത്തെ വരാന്തയിൽ നിന്നു അപ്പോൾ ഒരു സിസ്റ്റർ പുറത്തു വന്നുപറഞ്ഞു

“നിങ്ങളിലാരെങ്കിലും പോയി ബില്ലടച്ചിട്ടു വരൂ. ഇതാ സ്ലിപ്പ്.”

സുരേഷ് സിസ്റ്ററിൽ നിന്നും സ്ലിപ്പ് വാങ്ങിക്കൊണ്ടുപറഞ്ഞു “ഞാൻ പോയി സ്കാനിംങ്ങിനും ബ്ലഡ് ടെസ്റ്റിനുമുള്ള ബില്ലടച്ചിട്ടു വരാം സുമേഷ്.”

സുമേഷ് അപ്പോൾ തന്നെ സ്നേഹ സദനത്തിലേക്ക് വിളിച്ച് രാജീവിനോട് കാര്യങ്ങൾ അന്വേഷിച്ചു. അവിടത്തെ പ്രവേശന മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് അന്വേഷിച്ച സുമേഷിന്‍റെ മുഖം പെട്ടെന്ന് വിളറി വെളുത്തു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 17

അന്ന് പ്രഭാതം പൊട്ടി വിടർന്നത് പുറത്ത് കിളികളുടെ ശബ്ദ കോലാഹലങ്ങളോടെയാണ്. ഹേമാംബിക അത് കേട്ട് ഞെട്ടി ഉണർന്നു. പൂന്തോട്ടത്തിലേക്ക് നോക്കിയപ്പോൾ അവിടം ശൂന്യമാണ്. പുറത്ത് നല്ല മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. അതായിരിക്കും അതിനു കാരണം എന്നവർ ചിന്തിച്ചു പെട്ടെന്ന് താൻ വളർത്തുന്ന കിളിക്കൂട്ടിലെ കിളികളെക്കുറിച്ചായി അവരുടെ ചിന്ത. ഇന്നലെ താൻ അവക്ക് തീറ്റ കൊടുക്കാൻ മറന്നു പോയോ എന്ന് ഹേമാംബിക ഓർത്തു നോക്കി. ഇല്ല… ഇന്നലെ സന്ധ്യക്ക് അവയ്ക്കും അടുത്ത കൂട്ടിലുള്ള മുയലുകൾക്കുമുള്ള ആഹാരം നൽകിയിട്ടാണല്ലോ താൻ മടങ്ങിയത്. എങ്കിലും ഒന്ന് അവയെ ചെന്ന് നോക്കുക തന്നെ. പ്രത്യേക രീതിയിലുള്ള പക്ഷികളുടെ ശബ്ദ കോലാഹലങ്ങൾ എന്തോ അപകട സൂചന നൽകുന്നതായി തോന്നി. ഒരു കുടയെടുത്ത് തലയിൽ ചൂടിക്കൊണ്ട് ഹേമാംബിക പുറത്തേക്ക് നടന്നു. അതു കണ്ട് കുളികഴിഞ്ഞ് തല തുവർത്തുകയായിരുന്ന നയന ഓടി വന്നു.

“എന്താ ഹേമാമ്മേ അതിരാവിലെ കുടയുമെടുത്ത് പുറത്തേക്ക്.” അവൾ ചോദിച്ചതു കേട്ട് ഹേമാംബിക തിരിഞ്ഞു നോക്കി പറഞ്ഞു.

“ആ ലൗവ് ബേർഡ്സിന്‍റെ കൂട്ടിൽ നിന്നുമാണെന്നു തോന്നുന്നു. എന്തോ പ്രത്യേക രീതിയിലുള്ള കരച്ചിൽ കേൾക്കുന്നു. ഒന്ന് നോക്കാമെന്നു കരുതി.”

“നല്ല മഴയുണ്ടല്ലോ ഹേമാമ്മേ… ഈ മഴയത്ത് ഒറ്റക്കു പോകണ്ട. ഞാനും വരാം.” നയന മറ്റൊരു കുടയുമെടുത്ത് ഹേമയുടെ കൂടെ നടന്നു.

“വല്ല ചേരയോ പാമ്പോ മറ്റോ പക്ഷികളെ പിടിച്ചു കാണുമോ എന്നാ എനിക്കു പേടി.” ഹേമാംബിക പറയുന്നതു കേട്ട് നയനക്കും പേടിയായി.

“ശരിയാ ഹേമാമ്മേ മലമ്പ്രദേശമായതുകൊണ്ട് ഇവിടെയൊക്കെ പാമ്പുകൾ ധാരാളം കാണും. എന്നാലും നമ്മളാ പക്ഷിക്കൂട് അല്പം ഉയരത്തിലല്ലെ വച്ചിട്ടുള്ളത്. അപ്പോപ്പിനെ പാമ്പും മറ്റും കേറുമോ?”

“പാമ്പുകൾ ഏതുയരത്തിലും കേറില്ലേ പൊട്ടിപ്പെണ്ണേ.” ഹേമാംബിക നയനയെ കളിയാക്കി. അവർ ചെന്നു നോക്കുമ്പോൾ ഊഹിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു. പക്ഷികളിലൊന്നിനെ ഏതോ ജീവികൾ പിടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചിരിക്കുന്നു. ആ ശ്രമത്തിൽ അതിലൊന്ന് കുട്ടിനുള്ളിൽ ചത്തു കിടക്കുന്നു. മറ്റു കിളികൾ പേടിച്ച് വല്ലാത്ത ശബ്ദത്തിൽ ചിലച്ചു കൊണ്ടിരിക്കുന്നു.

“നോക്കൂ, ഹേമാമ്മേ… കിളികളിലൊന്ന് ചത്തുപോയല്ലോ.” അതു പറയുമ്പോൾ നയനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഹേമാംബികക്കും ആ കാഴ്ച കണ്ട് വല്ലാത്ത വിഷമമായി. എന്നും പ്രഭാതത്തിൽ ആ കൂട്ടിനടുത്തു വന്ന് കിളികളെ കാണുകയും അവക്ക് തീറ്റ കൊടുക്കുകയും ചെയ്യുന്നതിൽ ഹേമാംബിക വല്ലാതെ ആനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെ താൻ അരുമയായി വളർത്തുന്ന കിളികളിലൊന്ന് ചത്തു കിടക്കുന്നതു കണ്ടപ്പോൾ ഹേമാംബികക്കും സഹിച്ചില്ല.

“ഹോ… എന്തൊരു കാഴ്ചയാണിത്. എനിക്കിതു കണ്ടിട്ട് സഹിക്കാനാവുന്നില്ല.” ഹേമാംബികയും അറിയാതെ കരഞ്ഞു പോയി. അവരുടെ കരച്ചിലും പറച്ചിലും കേട്ട് അന്തേവാസികളിൽ ഒന്നു രണ്ടു പേർ ഓടിവന്നു.

“എന്തു പറ്റി ടീച്ചർ?” അവർ ആകാംക്ഷയോടെയും അമ്പരപ്പോടെയും ചോദിച്ചു.

“അത് ഹേമാമ്മ വളർത്തിയിരുന്ന കിളികളിലൊന്ന് ചത്തുപോയി.” നയന തേങ്ങിക്കൊണ്ട് പറഞ്ഞു.

“ശ്ശോ… കഷ്ടമായിപ്പോയല്ലോ… ആ കമ്പിയുടെ ഇടയിൽക്കൂടിവല്ല പാമ്പോ പെരുച്ചാഴിയോ മറ്റോ പിടിച്ചതായിരിക്കും” ശാരദാമ്മ എന്ന സ്ത്രീ സഹതാപപൂർവ്വം ഹേമാംബികയെ നോക്കി പറഞ്ഞു.

“എന്തു ചെയ്യാനാ ഇതുങ്ങൾക്കൊക്കെ ആയുസ്സ് ഇത്രയുമേ ഉള്ളൂവെന്നേ. പിന്നെ അതുങ്ങള് പറന്നു കളിക്കുന്നതു കാണുമ്പോ നമുക്കൊക്കെ ഒരു സന്തോഷം തോന്നും.” ഏലിയാമ്മയാണതു പറഞ്ഞത്

“ഞാൻ പണ്ട് ഇതുപോലെ കോഴിയെ വളർത്തിയിട്ട് എത്ര കോഴിയെയാണെന്നോ കുറുക്കൻ പിടിച്ചു കൊണ്ടുപോയത്. മുട്ടയിടുന്ന നല്ല ഒന്നാന്തരം കോഴികളായിരുന്നു എല്ലാം.” ശാരദാമ്മയാണ് അതു പറഞ്ഞത്.

“ഇനീപ്പോ കരഞ്ഞോണ്ടിരുന്നിട്ടെന്നതാ കാര്യം. ഒടേ തമ്പുരാൻ അതിന് അത്രേ ആയുസ്സുകൊടുത്തുള്ളൂ എന്ന് വിചാരിച്ച് സമാധാനിക്കാം. ഏതായാലും ആ ചത്ത കിളിയെ കൂട്ടീന്ന് വേഗം നീക്കാൻ നോക്കാം അല്ലെങ്കിൽ മറ്റു കിളികളും വല്ല അസുഖോം വന്ന് ചത്തു പോകും.” ഏലിയാമ്മ അതും പറഞ്ഞ് കൂടുതുറന്ന് പതുക്കെ ചത്ത കിളിയെ പുറത്തെടുത്തു. കിളിക്കൂട്ടിന് അഴികളേക്കാൾ നല്ലത് കമ്പി വലയാണെന്ന് അവർ പറയുകയും ചെയ്തു. അന്നു തന്നെ ഹേമാംബിക കിളിക്കൂടിന് കമ്പി വല അടിക്കാനുള്ള ഏർപ്പാടു ചെയ്തു. വൈകുന്നേരങ്ങളിൽ കിളിക്കൂടിനു മുമ്പിൽ കിളികളെ കാണാൻ എത്തുന്ന പ്രായമായവർക്ക് അത് നയനാ നന്ദകരമായ കാഴ്ചയായിരുന്നു. അവർ അവയുടെ കളികൾകണ്ട് ആനന്ദിക്കുകയും അവക്ക് തീറ്റ നൽകുകയും ചെയ്യുന്നത് തുടർന്നു പോന്നു.

ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് രാജീവൻ തന്‍റെ ബൈക്കിൽ സ്നേഹ സദനത്തിൽ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളു. സ്നേഹസദനത്തിൽ ആഹാരം കിട്ടുമെങ്കിലും അയാൾ അതു കഴിക്കാറില്ല വീട്ടിൽ തന്‍റെ അമ്മയുടേയും ഭാര്യയുടേയും കൈ കൊണ്ട് വിളമ്പിയ ആഹാരമാണ് അയാൾക്ക് പഥ്യം.

“അമ്മയുടെ കൈ കൊണ്ട് വിളമ്പി ഉണ്ടാലെ എനിക്കിപ്പഴും ചോറിറങ്ങൂ.” അതു കേൾക്കുമ്പോൾ ഭാര്യ സുമിത്ര അല്പം അസൂയയോടെയാണെങ്കിലും ചിരിക്കും. ഭർത്താവിന്‍റെ അമ്മയോടുള്ള സ്നേഹം കാണുമ്പോൾ അവൾക്ക് അസൂയ തോന്നാറുണ്ടെങ്കിലും അവൾ അത് പ്രകടമാക്കാറില്ല. കാരണം, തന്നെ ഒരു മകളെ പോലെ സ്നേഹിക്കുന്ന അമ്മായിയമ്മയെ അവൾക്കും ഇഷ്ടമായിരുന്നു. ചിലപ്പോൾ രാജീവൻ അമ്മയോട് രണ്ടുരുള തനിക്ക് വാരിത്തരാൻ പറയും. അത് കേൾക്കുമ്പോൾ സുമതിയമ്മ പറയും.

“കണ്ടില്ലേ? അവനിപ്പഴും കൊച്ചു കുട്ടിയാണെന്നാ വിചാരം. പെണ്ണുകെട്ടി രണ്ടു പിള്ളേരുമായി. അപ്പഴാ…”

അങ്ങനെ പറയുമെങ്കിലും സുമതിയമ്മ അയാൾക്ക് വാരിക്കൊടുക്കും. അതു കാണുമ്പോൾ സുമിത്രയുടെ കണ്ണുനിറയും. കാരണം അവൾ അമ്മയില്ലായാണ് വളർന്നത്. അതു കാണുമ്പോൾ സുമതിയമ്മ അവൾക്കും വാരിക്കൊടുക്കും. അപ്പോഴേക്കും രാജീവന്‍റെ മക്കൾ അടുത്തെത്തും. “അമ്മൂമ്മേ… ഞങ്ങൾക്കും…” പത്തിൽ പഠിക്കുന്ന മാളവികക്കും എട്ടിൽ പഠിക്കുന്ന മനോജിനും അമ്മൂമ്മയെ ജീവനാണ്. അങ്ങനെ ആ കൊച്ചു കുടുംബം സുമതിയമ്മയുടെ സ്നേഹ പരിലാളനങ്ങളിൽ ആനന്ദിച്ചു ജീവിച്ചു. സുമതിയമ്മക്ക് താൻ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ചെറുപ്പത്തിൽ മക്കളെ വളർത്താൻ അവർ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.

രാത്രിയിൽ ജോലി കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ പോലും അമ്മ ഉറങ്ങിയോ എന്ന് നോക്കിയ ശേഷം അവരെ ഒരു പുതപ്പെടുത്ത് പുതപ്പിച്ചിട്ടാണ് രാജീവൻ തന്‍റെ ഉറക്കറയിലേക്കു പോലും പോകുകയുള്ളു അമ്മയോടുളള കടപ്പാടുകൾ അത്ര വലുതാണെന്ന് രാജീവന് തോന്നാറുണ്ട്.

രാജീവൻ തന്‍റെ ബൈക്ക് ‘സ്നേഹ സദന’ത്തിന്‍റെ ഷെഡിൽ വച്ച് തിരിഞ്ഞു നടന്നു. അപ്പോഴാണ് ആ മൂന്നു ഫ്രീക്ക് പയ്യന്മാർ തന്‍റെ മുന്നിലേക്ക് നടന്നുവരുന്നത് കണ്ടത്. അവർ തങ്ങൾ വന്ന ബൈക്കുകൾ ഒരിടത്ത് ഒതുക്കി വച്ച് രാജീവന്‍റെ മുന്നിലെത്തുകയായിരുന്നു.

“ആരാ മനസ്സിലായില്ലല്ലോ?” രാജീവൻ ചോദിച്ചു.

“ഞാൻ ഷിജു, ഇവൻ ഷിബു. ഞങ്ങൾ ഇവിടെയുള്ള കാർത്യായനി അമ്മയുടെ പേരമക്കളാണ് സർ. ഞങ്ങൾക്ക് ഞങ്ങളുടെ അമ്മൂമ്മയെ ഒന്നു കാണണം.”

രാജീവന് അത് കേട്ടപ്പോൾ വളരെ സന്തോഷമായി. ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയും പേരമക്കളുണ്ടല്ലോ.

“വരു രണ്ടു പേരും. അമ്മൂമ്മയെ കാണിച്ചു തരാം.” രാജീവൻ അവരെ അകത്തേക്കു ക്ഷണിച്ചു. കാർത്യായനിയമ്മയെ കാണിച്ചു കൊടുത്തു. പ്രായാധിക്യത്താൽ തീർത്തും അവശയായ അവർ കട്ടിലിൽ കിടക്കുകയായിരുന്നു. രാജീവ് അവരെ ചെന്ന് തൊട്ടുവിളിച്ചു പറഞ്ഞു

“അമ്മേ. അമ്മയെക്കാണാൻ പേരമക്കൾ വന്നിരിക്കുന്നു.” കാർത്യായനി അമ്മക്ക് ആദ്യം രാജീവ് പറയുന്നതെന്തെന്ന് മനസ്സിലായില്ല. എന്നാൽ ക്രമേണ, മങ്ങൽ മാറി കാര്യങ്ങൾ തെളിഞ്ഞു വന്നു. തന്‍റെ ഇളയമകന്‍റെ മകനും ഇളയമകളുടെ മകനും ആണതെന്ന് അവർക്കുമനസ്സിലായി അപ്പോൾ അവരുടെ പീള കെട്ടിയ കണ്ണുകളിൽ അമ്പരപ്പും, അതിശയവും, സന്തോഷവും, മാറി മാറി നിഴലിട്ടു. അവർ പല്ലില്ലാത്ത തൊണ്ണു കാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു. “എന്തിനാ മക്കളെ വന്നത്?”

“ഞങ്ങൾ… ഞങ്ങൾ… അമ്മൂമ്മയെക്കാണാൻ വേണ്ടി വന്നതാണ്.”

“എന്നെക്കാണാനോ? എനിക്ക് സന്തോഷമായി മക്കളെ…” അതു പറയുമ്പോൾ ആ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു. ആയ കാലത്ത് വീട്ടുജോലികൾ എടുത്താണ് അവർ മൂന്നു മക്കളെ പോറ്റിയത്. വളർന്നപ്പോൾ കൂലിവേലയുൾപ്പെടെ പലതരം ജോലികൾ ചെയ്തു. പിന്നീട് അവർ വിവാഹിതരായി. ഏതാനുംനാൾ മുമ്പ് ജോലി ചെയ്യാനാവാത്ത തന്നെക്കൂടി നോക്കാനാവില്ലെന്നു പറഞ്ഞ് ആ വീട്ടിൽ നിന്നും ഒരു പട്ടിയെപ്പോലെ ആട്ടിയിറക്കി വിട്ടു. വഴിയിൽ ഭിക്ഷയെടുത്തു കുറെനാൾ ജീവിച്ചെങ്കിലും ഒടുവിൽ അവശയായി വഴിയിൽ വീഴുകയായിരുന്നു. അപ്പോഴാണ് ഏതാനും സാമൂഹിക പ്രവർത്തകർ അവരെ ഇവിടെ കൊണ്ടെത്തിച്ചത്. അതെല്ലാം പേരമക്കളെ കണ്ടനിമിഷത്തിൽ അവർ മറന്നു പോയി. അവർ ഏറെ സന്തോഷത്തോടെ പേരമക്കളെ അടുത്തു വിളിച്ചു, തന്‍റെ ശുഷ്കിച്ച കൈകൾ കൊണ്ട് അവരെ ആലിംഗനം ചെയ്ത് ആ നെറുകയിൽ ചുംബിച്ചു.

“എന്നാലും നിങ്ങൾ എന്നെ ഓർത്തല്ലോ മക്കളെ, എനിക്കതുമതി. ആട്ടെ നിങ്ങടെ അച്ഛനുമമ്മയുമൊക്കെ സുഖമായിരിക്കുന്നോ? അവരെന്നെ അന്വേഷിക്കാറുണ്ടോ?”

“പിന്നെ. അമ്മൂമ്മയെ ഇറക്കിവിട്ടതില് അച്ഛനിപ്പൊ നല്ല സങ്കടമുണ്ട്. അമ്മൂമ്മയെ വിളിച്ചു കൊണ്ടുവരണം എന്ന് ഇന്നാള് അച്ഛൻ അമ്മയോട് പറയുന്നതു കേട്ടു.” ഷിബു പറഞ്ഞതു കേട്ട് ആ വൃദ്ധ നയനങ്ങൾ വീണ്ടും നിറഞ്ഞു.

“അവന് അങ്ങനെ തോന്നിയില്ലെങ്കിലെ അതിശയിക്കാനുള്ളു. ഞാനത്ര കഷ്ടപ്പെട്ടാ അച്ഛനില്ലാത്ത അവരെ വളർത്തിയത്.”

“ആട്ടെ, അമ്മൂമ്മയ്ക്കിവിടെ സുഖമാണോ?”

“പിന്നെ എനിക്കിവിടെ സ്വർഗ്ഗമാ മക്കളെ. ഏതായാലും നിങ്ങളെയൊന്നും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ ഈശ്വരൻ എനിക്ക് ഒരു വഴി ഒരുക്കിത്തന്നു.” അതു പറയുമ്പോൾ ഷിബുവിന്‍റെ ചുണ്ടിൽ ഒരു സന്തോഷച്ചിരി വിരിഞ്ഞു. അവൻ ഷിജുവിനെ ചിരിച്ചു കൊണ്ട് നോക്കി. എന്നിട്ടു പറഞ്ഞു.

“അമ്മൂമ്മയെ ഇവിടെ താമസിക്കാൻ ഇനി അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല അടുത്തു തന്നെ അച്ഛൻ വന്ന് അമ്മൂമ്മയെ കൂട്ടിക്കൊണ്ടുപോകും. ഇപ്പത്തന്നെ അച്ഛർ പറഞ്ഞിട്ടാ ഞങ്ങൾ വന്നത്.” അതു കേൾക്കെ കാർത്യായനിയമ്മ പേരമക്കളെ അവിശ്വസനീയതയോടെ നോക്കി.

“എനിക്കിനി ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത് മക്കളെ. അവൻ എന്‍റെ മകനാ. ഞാനങ്ങനെയാ എന്‍റെ മക്കളെ വളർത്തിയത്. അവർക്ക് എന്നെ മറക്കാനാവൂല്ല.” ആ അമ്മ ഹൃദയം ആനന്ദാതിരേകത്താൽ നിറഞ്ഞു. തന്‍റെ ജന്മം സഫലമായതായി അവർക്കു തോന്നി. മക്കൾ തന്നോട് ചെയ്ത എല്ലാതെറ്റുകളും ഒരു നിമിഷം കൊണ്ട് പൊറുക്കുവാനും ആ അമ്മയ്ക്കു കഴിഞ്ഞു.

“എന്നാൽ ഞങ്ങള് പോകുകാ അമ്മൂമ്മേ കോളേജിൽ നിന്ന് ക്ലാസ്സ് കട്ട് ചെയ്തിട്ടാ ഞങ്ങള് വന്നത്. ഞങ്ങള് പോട്ടേ അമ്മൂമ്മേ…” അവർ ഏതാനും പൊതികൾ അമ്മൂമ്മയുടെ തലയ്ക്കൽ വച്ചു. “ഇത് കുറച്ച് ഓറഞ്ചാ അമ്മൂമ്മേ…”

“ഇതൊന്നും വേണ്ടായിരുന്നല്ലോ മക്കളെ… നിങ്ങൾ എന്നെക്കാണാൻ വന്നതു തന്നെ എനിക്കു സന്തോഷമായി. നിങ്ങടെ അച്ഛനോട് വേഗം വരാൻ പറയണെ. ഞാൻ കാത്തിരിക്കും.”

“ഒ.കെ അമ്മൂമ്മേ. ഞങ്ങള് അമ്മൂമ്മയുടെ ഒരു സെൽഫി എടുത്തോട്ടെ.” ഉടൻ തന്നെ മൂന്നു പേരും അമ്മൂമ്മയോട് ചേർന്നിരുന്ന് ഒരു സെൽഫി എടുത്തു. എന്നിട്ട് വിജയ ഭാവത്തിൽ പറഞ്ഞു, “ഇനി ഞങ്ങള് പൊക്കോട്ടെ അമ്മൂമ്മേ ഇന്ന് ‘ഗ്രാൻഡ് മദേഴ്സ് ഡേ’ ആണ്. അതുകൊണ്ടും കൂടി ആണ് ഞങ്ങൾ വന്നത്. അപ്പോൾ അമ്മൂമ്മയ്ക്ക് “ഹാപ്പി ഗ്രാൻഡ് മദേഴ്സ് ഡേ” പിന്നെ ഇവനെ ഞങ്ങൾ പരിചയപ്പെടുത്തിയില്ലല്ലൊ. ഇത് ഞങ്ങടെ കൂട്ടുകാരൻ റോയ്. അപ്പോൾ ഗുഡ് ബൈ അമ്മൂമ്മേ, ഇനിയും കാണാം.”

അങ്ങനെ പറഞ്ഞ് ആ ഫ്രീക്കന്മാർ അവിടെ നിന്നും അകന്നു പോയി. അവർ ഒടുവിൽ ഇംഗ്ലീഷിൽ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും കാർത്യായനിയമ്മയുടെ മനസ്സും കണ്ണും നിറഞ്ഞു കവിഞ്ഞു. അതു കണ്ട് അടുത്ത ബെഡ്ഡിലിരുന്ന ലീലാമ്മ ചോദിച്ചു.

“പേരമക്കളാണല്ലേ കാർത്യായനിയമ്മേ. നിങ്ങള് ഭാഗ്യവതിയാണല്ലോ. അവര് കാണാൻ വന്നില്ലേ.”

“ഇനി എന്‍റെ മകൻ വരും. ലീലാമ്മേ. എന്നെ കൂട്ടി കൊണ്ടു പോകാൻ. ഇതിൽപ്പരം സന്തോഷം എനിക്കിനിയെന്തു വേണം.” കാർത്യായനിയമ്മയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നറും പൂക്കൾ വിരിഞ്ഞു നില്ക്കുന്നത് അപ്പോൾ ലീലാമ്മയ്ക്ക് കാണാമായിരുന്നു.

ഷിജുവും ഷിബുവും റോയിയും തങ്ങൾ ബൈക്ക് വച്ചിരിക്കുന്നിടത്തേക്ക് ചെല്ലുന്നത് രാജീവ് കണ്ടു. അവർ കാർത്യായനി അമ്മയുമായി സംസാരിക്കുന്നത് മുഴുവൻ അയാൾ കേട്ടിരുന്നു അമ്മൂമ്മയോടുള്ള അവരുടെ സ്നേഹം കണ്ട് രാജീവിന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു ബൈക്കിനടുത്തെത്തിയപ്പോൾ ഷിബുവിനോട് ഷിജു ചോദിച്ചു.

“നിന്‍റേത് നല്ല അഭിനയമായിരുന്നല്ലോടാ ഷിബു. മാമൻ വരുമെന്ന് ആ തള്ളയെ പറഞ്ഞു വിശ്വസിപ്പിക്കാൻ നിനക്കു കഴിഞ്ഞല്ലോ.”

“അപ്പോ നിങ്ങടേത് അഭിനയമായിരുന്നോ?” സുഹൃത്ത് റോയി ചോദിച്ചു.

“അതെ, അതല്ലേ ഞങ്ങടെ കഴിവ്. അമ്മൂമ്മയുടെ പേരിലുള്ള ഒരു ഇൻഷുറൻസ് തുക, ഏകദേശം ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത ഇന്‍റിമേഷൻ വീട്ടിൽ വന്നിട്ടുണ്ട്. അതിന്‍റെ സ്നേഹമാ ഞങ്ങള് പ്രകടിപ്പിച്ചത്.” ഷിബു പറഞ്ഞു.

“അത്രയും തുക അവരുടെ പേരിലോ?” റോയ് അല്പം അതിശയോക്തിയിൽ ചോദിച്ചു

“അതേടേയ് അതവര് വീട്ടുജോലിക്കു പോയിരുന്നകാലത്ത് ഊറ്റി ഉറുമ്പി സമ്പാദിച്ചതാ.” ഷിജു അല്പം പരിഹാസ സ്വരത്തിൽ പറഞ്ഞു.

“അതെ, അത് അവരെക്കൊണ്ട് ഒപ്പിടുവിച്ച് എങ്ങനെയെങ്കിലും അടിച്ചെടുക്കണമെടാ. അതിനുള്ള ഒരു മയക്കു വിദ്യ. പിന്നെ ഈ സെൽഫിയും ഫെയ്സ്ബുക്കിൽ ഇടണം. അതോടെ ഞങ്ങടെ ഗേൾഫ്രണ്ട്സ് ഫ്ലാറ്റാകും. ഞങ്ങളെക്കുറിച്ച് അവർക്കിപ്പോഴുള്ള എല്ലാ മോശം അഭിപ്രായവും മാറും. അതല്ലാതെ ആ തള്ളയെ പ്രീതിപ്പെടുത്തിയിട്ട് എന്താവശ്യമെടാ.” ഷിബു അതു പറയുമ്പോൾ ഷിജുവും ഒപ്പം ചേർന്ന് ആർത്തുചിരിച്ചു. അതു കേട്ട് നിന്ന റോയ് പറഞ്ഞു,

“നിങ്ങൾ രണ്ടു പേരും ആളു കൊള്ളാമല്ലോ. സിനിയെയും നിമിയെയും ഈ ഫോട്ടോ കാണിച്ച് സ്വാധീനിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം അല്ലേ? പിന്നെ ആ തള്ളയുടെ ഇൻഷുറൻസ് തുക അടിച്ചെടുക്കുകയും വേണം. അപ്പോ കള്ളുകുടിയനായ നിന്‍റെ അച്ഛൻ വരുമെന്നു പറഞ്ഞതും ഈ ആവശ്യത്തിനാണോ?”

“അതേന്നെ. അല്ലാതെ ഈ വയസ്സുകാലത്ത് ആ തള്ളയെ ഏറ്റെടുത്ത് നോക്കിയിട്ട് ഞങ്ങക്കെന്തു കിട്ടാനാ?”

“അപ്പോ അവര് നിങ്ങളു പറഞ്ഞത് വിശ്വസിച്ച് നിങ്ങടെ തന്തമാരെ കാത്തിരിക്കുമല്ലോ. പുവർ ഉമൺ” അങ്ങനെ പറഞ്ഞ് റോയിയും പൊട്ടിച്ചിരിച്ചു.

“അപ്പോ നമുക്കിന്ന് ഗ്രാൻഡ്മാസ് ഡേ ആഘോഷിക്കേണ്ടേടേയ്. നമുക്ക് നല്ല ഇടുക്കി ഗോൾഡ് നീലച്ചടയൻ കിട്ടുമോന്ന് നോക്കാം.” അങ്ങനെ പറഞ്ഞ് അവർ മൂന്നു പേരും തങ്ങളുടെ ബൈക്കുകളിൽ കയറി.

അവരുടെ ഈ സംസാരം അല്പം മാറി നിന്ന് രാജീവ് കേൾക്കുന്നുണ്ടായിരുന്നു. ആ യുവാക്കളെ ഇടിച്ച് ചമ്മന്തി പരുവമാക്കാൻ ആ പഴയ പട്ടാളക്കാരന്‍റെ കൈ തരിച്ചു. പക്ഷെ അയാൾ എത്തും മുമ്പ് അവർ മൂന്നു പേരും ചിരിച്ചു ബഹളമുണ്ടാക്കി ബൈക്കുകളിൽ കേറിപ്പോകുന്നത് കണ്ട് രാജീവ് സ്തംഭിച്ചു നിന്നു.

ജീവിതം ആഘോഷമാക്കിയ പുതിയ തലമുറ അധ:പതിക്കുന്നതും മനുഷ്യത്വം മരവിച്ചു പോകുന്നതും കണ്ട് രാജീവ് ദുഃഖിച്ചു. ഇനി അവരോ അവരുടെ കള്ളുകുടിയന്മാരായ തന്തമാരോ വരികയാണെങ്കിൽ അവരെ ഇതിനകത്തു കേറ്റുകയില്ലെന്നും അയാൾ ഉറച്ചു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 16

എയർപോർട്ടിൽ സുരേഷും കുടുംബവും ലഗേജിനായി കാത്തു നില്കാൻ തുടങ്ങിയിട്ട് അല്പ സമയമായി. ഇതിനിടയിൽ സുരേഷ്, സുമേഷിനെ വിളിച്ചു പറഞ്ഞു.

“ഞങ്ങൾ എയർപോർട്ടിൽ എത്തി കേട്ടോടാ. ലഗ്ഗേജിനായി കാത്തു നില്ക്കുകയാണ്. ലഗേജ് കിട്ടാൻ ഇനിയും ഒരു പത്തുപതിനഞ്ചു മിനിട്ട് നില്ക്കേണ്ടി വരുമായിരിക്കും. അതു കഴിഞ്ഞാലുടനെ ഒരു ടാക്സി പിടിച്ച് ഞങ്ങൾ അങ്ങെത്തിക്കോളാം.”

“അതുവേണ്ട ചേട്ടാ. ഇവിടെ നിന്ന് എയർപോർട്ടിലേക്ക് വലിയ ദൂരമില്ല. ഞാൻ കാറും കൊണ്ടു വരാം. ഒരര മണിക്കൂർ.”

“ഒ.കെ ടാ… എന്നാൽ ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം.” അങ്ങനെ പറഞ്ഞ് സുരേഷ് ഫോൺ വച്ചു.

അപ്പോൾ സുരേഷിന്‍റെ ഭാര്യ സുനന്ദ ചോദിച്ചു. “എന്താ സുരേഷേട്ടാ സുമേഷ് എന്താണ് പറഞ്ഞത്?”

“അവൻ കാറും കൊണ്ടുവരാമത്രെ. ലഗേജ് കിട്ടിക്കഴിഞ്ഞാൽ നമുക്ക് ഒരു ചെറിയ ടീയും കുടിച്ച് അവനെ വെയിറ്റു ചെയ്യാം.”

“കുട്ടികൾ മൂന്നുപേരും നന്നായി ആസ്വദിക്കുന്നുണ്ട് ഈ കേരളയാത്ര. നോക്കൂ അവരുടെ സന്തോഷം.” സുനന്ദ പറഞ്ഞു.

അവരുടെ കുട്ടികളായ ഗീതുവും രമ്യയും അനന്തുവും ചുറ്റുമുള്ള കാഴ്ചകൾ കണ്ട് അല്പം മാറി നിൽക്കുകയായിരുന്നു. ഗീതു പ്ലസ് വണ്ണിനും, രമ്യ എട്ടാം ക്ലാസ്സിലും നാലരവയസ്സുകാരനായ നന്തു എന്നു വിളിക്കുന്ന അനന്തു കിന്‍റർഗാർഡനിലുമാണ്. കുട്ടികളായ അവർ അവരുടേതായ ലോകത്തിലാണ്.

ഇതിനിടയിൽ സുരേഷ് സുനന്ദയോട് പറഞ്ഞു. “എനിക്ക് അച്ഛന്‍റെ കാര്യം ഓർത്തിട്ടാണ് വിഷമം. അവന്‍റെ വർത്തമാനത്തിൽ നിന്നും അച്ഛനെന്തോ കാര്യമായ കുഴപ്പമുണ്ട്.”

“അങ്ങനെയെങ്കിൽ സുമേഷെന്താ അച്ഛനെ ഇതുവരെ ഡോക്ട്ടറെയൊന്നും കാണിക്കാത്തത്.”

“എനിക്കും അതു തന്നെയാ മനസ്സിലാകാത്തത്. അവന് ചിലപ്പോൾ കാശു ചിലവാക്കാൻ കഴിയില്ലാഞ്ഞിട്ടായിരിക്കും. ഏതായാലും ഞാൻ ചെല്ലട്ടെ. അച്ഛനെ നല്ല ഒരു ഡോക്ടറെത്തന്നെ കാണിക്കുന്നുണ്ട്.”

“നമുക്കതിന് അധിക ദിവസമൊന്നും കേരളത്തിൽ തങ്ങാൻ പറ്റില്ലല്ലോ. എനിക്കാണെങ്കിൽ കമ്പനിയിൽ നിന്നും വളരെ കുറച്ചു ദിവസത്തെ ലീവേ കിട്ടിയിട്ടുള്ളൂ.” സുനന്ദ പറഞ്ഞു

“എനിക്കും അതേ. ആകെ പത്തിരുപതു ദിവസം. അതിനുള്ളിൽ അച്ഛനെ ഏതെങ്കിലും നല്ല ഡോക്ടറെക്കാണിച്ച് ചികിത്സിപ്പിക്കണം.” അവർ സംസാരിച്ചു കൊണ്ടു നില്ക്കുമ്പോൾ ലഗേജ് എത്തി.

നന്തു പറഞ്ഞു, “അച്ഛാ… നമ്മുടെ ലഗേജ്. ഞാൻ ഉന്താം”

“നീ തനിച്ചോ… ഞങ്ങളും കൂടാം.” അങ്ങനെ പറഞ്ഞ് കുട്ടികൾ മൂന്നുപേരും കൂടി ലഗേജ് ഉന്തി നീക്കി പുറത്തു കൊണ്ടുവന്നു. അവർ വെയിറ്റിംങ് റൂമിൽ അല്പനേരം കാത്തിരുന്നു. അപ്പോഴേക്കും സുമേഷ് വന്നെത്തി.

സുരേഷ് ഭാര്യയോടും കുട്ടികളോടുമൊപ്പം സുമേഷിന്‍റെ കാർ നില്ക്കുന്നിടത്ത് എത്തി.

“ഹലോ ഏട്ടാ… യാത്രയൊക്കെ സുഖമായിരുന്നോ?” സുമേഷ് കാറിൽ നിന്നിറങ്ങിക്കൊണ്ടു ചോദിച്ചു.

“സുഖമായിരുന്നെടാ… പിന്നെ നീ മാത്രേ വന്നൊള്ളു. താരയേയും കുട്ടികളെയും കൊണ്ടുവന്നില്ലെ?”

“ഇല്ലേട്ടാ… അവർ നിങ്ങളെ വീട്ടിൽ എത്തിയിട്ട് കണ്ടാൽ മതി എന്നു വിചാരിച്ചു അല്ലെങ്കിൽ ആ ഇളയവൻ കിച്ചു മഹാവികൃതിയാ. കാറോടിക്കാൻ സമ്മതിക്കില്ല.”

“ഓഹോ. അങ്ങനെയാണോ. അതൊക്കെ ഇവനെ കാണുമ്പോൾ മാറിക്കോളും. നമ്മുടെ അനന്തു അതിലും വലിയ വികൃതിയാ.” സംസാരത്തിനിടയിൽ അവർ ഓരോരുത്തരായി ലഗേജ് എല്ലാം എടുത്ത് കാറിന്‍റെ ഡിക്കിയിൽ വച്ചു. സുമേഷ് കാറടക്കുന്നതിനു മുമ്പ് ഏട്ടത്തിയെ അഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞു.

“ഹലോ ഏട്ടത്തി, ഏടത്തി എന്താ ഒന്നും മിണ്ടാതെ നില്ക്കുന്നേ. എന്തെങ്കിലുമൊക്കെ പറയൂന്നേ. എത്ര നാളു കൂടീട്ടാ നമ്മളു തമ്മിൽ കാണുന്നേ.”

“അവൾ വായ തുറക്കാനിരിക്കുന്നതല്ലേ ഉള്ളൂ സുമേഷ്. അവിടെ ചെന്ന് താരയെ കണ്ടു കഴിഞ്ഞാൽ അവൾ തനിയെ വാ തുറന്നോളും. ഈ പെണ്ണുങ്ങൾ തമ്മിൽ സംസാരിക്കുന്നതു കണ്ടാൽ നമ്മൾ ആണുങ്ങൾക്ക് അടുത്ത പരിസരത്തൊന്നും നിക്കാൻ പറ്റുകില്ലെന്ന് നിനക്കറിയില്ലേ സുമേഷ്…”

“അതു ശരിയാ ഏട്ടാ. സാരിയുടേയും സ്വർണ്ണാഭരണങ്ങളുടേയും കണക്കായിരിക്കും ഇവർക്ക് പറയാനുള്ളത്. പിന്നെ കുറെ പരദൂഷണവും.”

“യൂ ആർ റൈറ്റ്. അപ്പോ നമുക്കു പോകാം അല്ലേടാ.” ലഗേജു മുഴുവൻ കാറിന്‍റെ ഡിക്കിയിൽ കേറ്റിക്കഴിഞ്ഞപ്പോൾ സുരേഷ് പറഞ്ഞു.

“ഓ.കെ. ചേട്ടാ. നമുക്കു പോയിക്കളയാം.”

“എന്‍റെ ടെഡിബിയർ… ടെഡി ബിയറിനെ എനിച്ചു വേണം.” നന്തു വാശിപിടിച്ചു കരയുന്നതു കണ്ടപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചത്. എപ്പോഴും അവൻ കൂടെ കൊണ്ടു നടക്കുന്ന അവന്‍റെ വലിയ ടെഡി ബിയർ കാറിന്‍റെ ഡിക്കിക്കകത്ത്. ഉടൻ തന്നെ സുമേഷ് ഡിക്കി തുറന്ന് ടെഡിബിയറിനെ പുറത്തെടുത്തു. നന്തു സന്തോഷത്തോടെ ഓടി വന്ന് അതിനെ വാങ്ങി തന്‍റെ തോളോടു ചേർത്തു. എന്നിട്ട് കാറിൽ കയറി ഇരിപ്പായി.

ടെഡിബിയറിനെ ഓമനിച്ചു കൊണ്ടവൻ പറഞ്ഞു. “എങ്ങും പോകല്ലെ കുത്താ… ഡാഡിയുടെ മതിയില് തന്നെ ഇരുന്നോണെ”

“ഓ… അവൻ ഡാഡിയാണു പോലും. അവന്‍റെ മോൻ കരടിക്കുട്ടനും…” ഗീതുവും രമ്യയും ഉറക്കെ ചിരിച്ചു.

ചേച്ചിമാരുടെ കളിയാക്കൽ കേട്ട് നന്തു കരയാനായി ഭാവിച്ചു. അതു കണ്ട് സുനന്ദ അവനെ തഴുകിക്കൊണ്ട് പറഞ്ഞു. “വേണ്ട… മോൻ കരയേണ്ട. ചേച്ചിമാർ വെറുതെ കളിയാക്കിയതല്ലെ?”

“ഉം. മോന്‍റെ തെഡി ബിയറിനെ കിട്ടാത്തതിന്‍റെ അശൂയയാ അവർക്ക്.”

“ഉം… പിന്നെ ഞങ്ങൾക്കാ ടെഡിബിയറിനെ കിട്ടിയട്ട് വലിയ കാര്യമല്ലേ? ഒന്നു പോടാ ചെക്കാ.” ചേച്ചിമാർ കളിയാക്കിയപ്പോൾ നന്തുമോൻ അമ്മയുടെ മടിയിൽ മുഖമമർത്തി കരയാൻ തുടങ്ങി. അതു കണ്ട് സുനന്ദ ശാസിച്ചു.

“നിങ്ങള് രണ്ടു പേരും വെറുതെ മിണ്ടാതിരിക്കുന്നുണ്ടോ, അവനെ കരയിക്കാതെ.”

ഈ കുട്ടികൾ കൂടി തന്‍റെ വീട്ടിലേക്കു വന്നാൽ തന്‍റെ മക്കളുമായി ചേർന്ന് നല്ല മേളമായിരിക്കുമല്ലോ എന്നോർത്തു കൊണ്ട് സുമേഷ് വണ്ടിയോടിച്ചു. സുരേഷ് ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും പെട്രോളിന്‍റെ വില വർദ്ധനവിനെക്കുറിച്ചും അന്വേഷിച്ചു.

“ഒന്നും പറയേണ്ട ചേട്ടാ, ഇവിടെ ഓരോ ദിവസവും എന്ന കണക്കിനാണ് പെട്രോളിനു വില വർദ്ധിക്കുന്നത്. ഗവർമ്മെന്‍റ് കോർപ്പറേറ്റുകളെ സുഖിപ്പിക്കാൻ ശ്രമിക്കയാണെന്നു തോന്നുന്നു.”

“അപ്പോൾ സാധനങ്ങളുടെ വിലയും അതനുസരിച്ചു കൂടുമല്ലോ.”

“അതെ… അതു തന്നെയാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കടക്കാർ തോന്നിയതു പോലെയാണ് സാധനങ്ങൾക്ക് വില ഈടാക്കുന്നത്.”

സുമേഷിന്‍റെ കാർ ഗേറ്റ് കടന്നയുടനെ താരയും മക്കളും ഓടി എത്തി. പുറകേ ശാന്തിയും.

സുരേഷും സുനന്ദയും മക്കളും കാറിൽ നിന്നിറങ്ങിയ ഉടനെ താര ഓടിയെത്തി സ്വാഗതം ചെയ്തു. “വരണം ചേച്ചി. യാത്രയൊക്കെ സുഖമായിരുന്നോ?”

“ഓ… ഒന്നും പറയണ്ട താരേ. ചില വിമാനങ്ങളിലെ യാത്ര അത്ര സുഖകരമൊന്നുമല്ല. പിന്നെ ദുബായിൽ നിന്ന് ഇവിടെയെത്താൻ അധികം സമയം വേണ്ടല്ലോ എന്ന ആശ്വാസമുണ്ട്.” അപ്പോഴേക്കും ചിന്നുമോളെത്തി. അവൾ ഗീതുവിനേയും രമ്യയേയും മാറി മാറി കെട്ടിപ്പിടിച്ചു കൊണ്ട് തന്‍റെ ആഹ്ളാദമറിയിച്ചു.

“നിനക്ക് സുഖമാണോടീ മോളെ. നീ കുറച്ച് വലുതായി എന്നു തോന്നുന്നല്ലോ.” ഗീതു ചിന്നുമോളോട് ചോദിച്ചു.

“സുഖമാ ചേച്ചീ… ഞാൻ നിങ്ങളെ കാത്തിരിക്കുവാരുന്നു. വാ… നമുക്ക് അകത്തേക്ക് പോകാം…” അവൾ ചേച്ചിമാരെ കയ്യിൽ പിടിച്ച് അകത്തേക്ക് നയിച്ചു.

അപ്പോഴേക്കും അമ്മമാരുടെ പുറകിൽ മറഞ്ഞ് അകന്നു നിന്നിരുന്ന കിച്ചുമോനും നന്തുമോനും പരസ്പരം നോക്കി. കിച്ചുവിന്‍റെ കണ്ണ് നന്തുവിന്‍റെ കയ്യിലെ വലിപ്പം കൂടിയ ടെഡി ബിയറിലായിരുന്നു. എല്ലാവരേയും കണ്ട് ശാന്തി ചിരിച്ചുകൊണ്ടു നിന്നു.

“ഇവൾ ഇപ്പോഴും നിന്‍റെ കൂടെ ഉണ്ടല്ലേ താരേ? അന്ന് നീ കിച്ചുവിനെ പ്രസവിച്ചു കിടക്കുമ്പോൾ ഞങ്ങളിവിടെ വന്നിരുന്നല്ലോ. അന്ന് കണ്ടതാ ഇവളെ.” സുനന്ദ അല്പം അത്ഭുതത്തോടെ ചോദിച്ചു.

“അതെ ചേച്ചീ… ഞാൻ കിച്ചുവിനെ പ്രസവിച്ച ഉടനെ കൊണ്ടു വന്നതല്ലെ അവളെ ഇവിടെ. ഇപ്പോൾ രണ്ടു രണ്ടരക്കൊല്ലമായി. അവളുടെ വീട്ടിൽ ഒരമ്മയും അനിയനും മാത്രമേ ഉള്ളൂ. പിന്നെ ഇവിടെ ഇവള് എല്ലാം കണ്ടും അറിഞ്ഞും ചെയ്തോളും. അതെനിക്കൊരു വലിയ സമാധാനമാണ്.”

“അത് നന്നായി താരേ… കിച്ചുവിനെ നോക്കാൻ ഒരാളയല്ലോ? നിനക്കാണെങ്കിൽ ജോലിക്കും പോകണമല്ലോ.”

“നീ അവരെ ഇങ്ങനെ പുറത്ത് നിർത്താതെ അകത്തേക്ക് വിളിച്ചു കൊണ്ടുപോ താരെ. അവര് യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലെ?” സുമേഷ് താരയെ ഓർമ്മിപ്പിച്ചു.

പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ സാറാമ്മ ബഹളം വച്ചു കൊണ്ട് ഓടി വന്നു. അവരുടെ തലവഴിയെ സാമ്പാർ ഒഴുകിക്കൊണ്ടിരുന്നു.

“അയ്യോ… എനിക്കു വയ്യേ ഈ സാറിനെ നോക്കാൻ. ഇതു കണ്ടില്ലേ സാറാമ്മാരെ രാവിലെ ഞാൻ കൊണ്ടു കൊടുത്ത ഇഡ്ഡലിയും സാമ്പാറും എന്‍റെ തലവഴിയെ കോരി ഒഴിച്ചത്. ഞാൻ വള്ളിയമ്മയാണ് എന്നെ കാണണ്ട പോലും. ഇങ്ങനാണെങ്കിൽ ഞാൻ പോകുകാ സാറെ.”

സാമ്പാർ തലയിലും ദേഹത്തും ഒഴുകുന്നസാറാമ്മയുടെ രൂപവും ഭാവവും എല്ലാവരേയും അമ്പരപ്പിച്ചു. പെട്ടെന്ന് സുരേഷ് ചോദിച്ചു “അച്ഛനാണോ ഇത് ചെയ്തത്?”

“അതെ സാറെ.. ആ സാറിന് എന്നെ കണ്ടു കൂടാ… ഞാൻ അടുത്തു ചെന്നാലുടനെ ഉപദ്രവങ്ങൾ തുടങ്ങും. ഇങ്ങനാണെങ്കിൽ ഞാൻ ഇന്നുതന്നെ പോകുകാ സാറെ. നിങ്ങള് വേറെ ആളെ അന്വേഷിക്ക്…” അങ്ങനെ പറഞ്ഞ് സാറാമ്മ അകത്തേക്കു പോയി.

“അച്ഛനിങ്ങനെ ആയാൽ എന്തു ചെയ്യുമെന്ന് എനിക്കറിയില്ല. അച്ഛനിപ്പോൾ എന്നെയും താരയേയും പോലും കാണുന്നത് ഇഷ്ടമല്ല, ആകെയൊരു ഭയമോ അക്രമാസക്തിയോ അങ്ങനെ എന്തൊക്കെയോ?” സുമേഷ് പറഞ്ഞു

“അച്ഛന്‍റെ കാര്യം ഇത്ര സീരിയസാണെന്ന് ഞാൻ വിചാരിച്ചില്ല. ഏതായാലും ഞാൻ ഒന്നു കാണട്ടെ അച്ഛനെ.” അങ്ങനെ പറഞ്ഞ് സുരേഷ് മുറ്റത്തുനിന്നും അകത്തേക്ക് കയറി. പുറകേ മറ്റുള്ളവരും. അനന്തുവും അച്ചുവും അവരവരുടെ അമ്മമാരുടെ സാരിത്തുമ്പുകളിൽ തൂങ്ങി നടന്നു. അവർ നന്ദൻ മാഷിന്‍റെ മുറിയുടെ വാതിൽക്കലെത്തിയപ്പോൾ മാഷ് മറ്റാരോടോ എന്ന പോലെ പറന്നതു കേട്ടു, “ഹും. സൗദാമിനി. കളളിയാണവൾ. പെരുങ്കള്ളി. അവളെ അകത്തു. അകത്തു.”

പിന്നെയുളള വാക്ക് നന്ദൻമാഷ് മറന്നു പോയി. ഈയിടെയായി ചിലപ്പോൾ അദ്ദേഹം ഇത്തരത്തിൽ വാക്കുകൾ മറന്നു പോകാറുണ്ട്. അതദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്യും.അതിനാൽ ഒന്നും പറയാതെ ദേഷ്യത്തിൽ കൈയ്യിൽ കിട്ടുന്നതെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. മുറി ആകെ അലങ്കോലമായിരുന്നു.

അതു കണ്ട് സുമേഷ് മുറിക്കകത്തുകടന്ന് ഉറക്കെ പറഞ്ഞു “അച്ഛാ… ഒന്നു നിർത്തുന്നുണ്ടോ? അച്ഛൻ എന്തൊക്കെയാണ് ഈ കാണിക്കുന്നത്?”

സുമേഷിന്‍റ ആജ്ഞാസ്വരത്തിനും നോട്ടത്തിനും മുന്നിൽ നന്ദൻമാഷ് പെട്ടെന്നു ഭയന്ന് നിശ്ശബ്ദനായി. അദ്ദേഹം മറ്റുള്ളവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു അനങ്ങാതെ നിന്നു. അതു കണ്ട് സുരേഷ് സ്നേഹപൂർവം അടുത്തെത്തി ചോദിച്ചു

“അച്ഛന് എന്നെ മനസ്സിലായില്ലെന്നുണ്ടോ? ഞാൻ സുരേഷാണഛാ…”

“സുരേഷോ? ങാ സുരേഷ്? എന്‍റെ മോൻ.” നന്ദൻമാഷ് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് നിന്ന അനന്തുവിനെ കണ്ട് പറഞ്ഞു. അദ്ദേഹം നന്തു മോന്‍റെ അടുത്ത് പതുക്കെ നടന്നെത്തി. എന്നിട്ട് അവനെ ചേർത്തുപിടിച്ചു പറഞ്ഞു “അച്ഛന്‍റെ പുന്നാരമോൻ. എന്താ കുട്ടാ, നീ അച്ഛന്‍റെ അടുത്ത് വരാത്തെ.” അങ്ങനെ പറഞ്ഞ് നന്ദൻമാഷ് തന്‍റെ ജുബ്ബയുടെ പോക്കറ്റിൽ കയ്യിട്ടു. കയ്യിൽ തടഞ്ഞത് കുറെ കല്ലുകളാണ്. കഴിഞ്ഞ ദിവസം മുറ്റത്തിറങ്ങിയപ്പോൾ സുമേഷ് വഴക്കുപറഞ്ഞതിന് അയാളെ എറിയാനെടുത്ത കല്ലുകളായിരുന്നു അവ. അതിൽ കുറെ കല്ലുകൾ നന്ദൻ മാഷ് അറിയാതെ പോക്കറ്റിലിട്ടതാണ്. അതിൽനിന്നും കുറെ കല്ലുകൾ വാരി കയ്യിലെടുത്തു കൊണ്ടു പറഞ്ഞു.

“ഇതാ… അച്ഛൻ മോന് സ്കൂളീന്ന് വരുന്ന വഴി ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്.” നന്ദൻ മാഷ് തന്‍റെ കയ്യിലുള്ള കല്ലുകൾ അവന്‍റെ കയ്യിലേക്ക് നൽകി.

“അയ്യേ… കല്ല്… എനിച്ചു വേണ്ടാ…” അവൻ ആ കല്ലുകൾ വലിച്ചെറിഞ്ഞു കളഞ്ഞ ശേഷം സുനന്ദയുടെ അടുത്തേക്കോടി. എന്നിട്ട് സുനന്ദയെ കെട്ടിപിടിച്ചു പറഞ്ഞു. “അമ്മേ… അപ്പൂപ്പൻ ചീത്തയാ… എനിച്ച് കല്ല് തിന്നാൻ തന്നു.”

സുനന്ദ ഒന്നും മിണ്ടാതെ അവനെ ചേർത്തു പിടിച്ചു. അവൾക്ക് കുറേശ്ശെ വിഷമം തോന്നുന്നുണ്ടായിരുന്നു. നന്ദൻമാഷാകട്ടെ സങ്കടപ്പെട്ട് കരയാനും തുടങ്ങി.

“കണ്ടോ. എന്‍റെ മോൻ ചോക്ലേറ്റ്… വലിച്ചെറിഞ്ഞു. അവന് എന്നോട് ഇഷ്ടമില്ല. ഹും…” നന്ദൻമാഷ് വിങ്ങിപ്പൊട്ടി. അച്ഛന്‍റെ രീതികൾ കണ്ട് സുരേഷിന്‍റെ കണ്ണുകൾ നിറഞ്ഞു.

താൻ തന്നെയാണ് സുരേഷ് എന്ന് അച്ഛനെ ബോധ്യപ്പെടുത്താനാവില്ലെന്ന് അയാൾക്ക് മനസ്സിലായി. അച്ഛൻ ഇപ്പോൾ ജീവിക്കുന്നത് തങ്ങളുടെ ബാല്യ കാലത്തിലാണ്. അതുകൊണ്ടാണ് തന്‍റെ ഛായയുള്ള നന്തുമോനെ കണ്ടപ്പോൾ അദ്ദേഹം താനാണെന്നു വിചാരിച്ചത്. അമ്മയുടെ മരണം അച്ഛന്‍റെ സമനില തെറ്റിച്ചതാണെന്ന് അയാൾക്കു തോന്നി. തന്‍റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണുനീർ തുടച്ച് അയാൾ നന്ദൻമാഷിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. അയാളെ പിടിച്ച് കട്ടിലിലിരുത്തിയിട്ട് പറഞ്ഞു.

“അച്ഛൻ സമാധാനമായിട്ടിരിക്ക്. നമുക്ക് സുരേഷ് മോനെക്കൊണ്ട് ചോക്ലേറ്റ് കഴിപ്പിക്കാം. ഞാനല്ലേ പറയുന്നത്.” എന്നിട്ടയാൾ നന്ദൻമാഷ് കാണാതെ തന്‍റെ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് എടുത്ത് അനന്തുവിന് നൽകിക്കൊണ്ടു പറഞ്ഞു.

“മോൻ അപ്പൂപ്പന്‍റെ അടുത്തു പോയിരുന്ന് ഈ ചോക്ലേറ്റ് തിന്നോ. അപ്പോൾ അപ്പൂപ്പന്‍റെ വിഷമമെല്ലാം മാറും.”

“ഉം… ഉം… അപ്പൂപ്പൻ ചീത്ത അപ്പൂപ്പനാ. ചോക്ലേറ്റാന്ന് പഞ്ഞ്എനിച്ച് കല്ല് തിന്നാൻ തന്നു.”

“അതപ്പൂപ്പൻ അറിയാതെ ചെയ്തതല്ലേ? ഇപ്പോ മോന് അച്ഛൻ തന്ന ചോക്ലേറ്റ് അപ്പൂപ്പൻ തന്നതാ.”

“എന്നാ ശരി… ഞാൻ അപ്പൂപ്പന്‍റെ അത്ത് പോയിരിച്ചാം.” അവൻ അമ്മയുടെ അടുത്തു നിന്ന് നന്ദൻമാഷിന്‍റെ അടുത്ത് ഓടി എത്തി. അവനെ പിടിച്ച് നന്ദൻമാഷിന്‍റെ അടുത്ത് ഇരുത്തിക്കൊണ്ട് സുരേഷ് പറഞ്ഞു.

“കണ്ടോ. ഇപ്പോ അച്ഛന്‍റെ മോന്‍റെ പിണക്കമെല്ലാം മാറി. ഇനി രണ്ടു പേരും കൂടിവർത്തമാനം പറഞ്ഞ് ചിരിച്ചുകളിച്ചിരുന്നോ.” നന്ദൻമാഷ് സന്തോഷത്തോടെ നന്തുവിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു, “അച്ഛന്‍റെ പുന്നാര മോൻ…” എന്നു ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അപ്പോഴേക്കും ബാക്കി കുട്ടികൾ ഓരോരുത്തരായി ഭയം മാറി അപ്പൂപ്പന്‍റെ അടുത്തെത്തി. അതോടെ നന്ദൻമാഷിന്‍റെ മുഖം തെളിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന് കുട്ടികളെല്ലാം അത്രയേറെ പ്രിയപ്പെട്ടവരാണ്. അവിടെ അദ്ദേഹം ചിലപ്പോൾ പഴയ അധ്യാപകനായി മാറും. കുട്ടികളോടൊപ്പം പാട്ടുപാടാനും കഥ പറയാനും ശ്രമിക്കും. ഇപ്പോഴും ചിന്നു മോൾ പറഞ്ഞു.

“അപ്പൂപ്പാ കഥ…”

“കഥ… ങാ… കഥ… മറന്നു… പോയി…”

നന്ദൻമാഷ് അവ്യക്തമായി ഉച്ചരിച്ചു. മുമ്പ് നന്ദൻമാഷ് ചിന്നുവിനേയും കിച്ചുവിനേയും മടിയിലിരുത്തിനല്ല നല്ല കഥകൾ പറഞ്ഞു കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ കഥകൾ പലതും അദ്ദേഹം മറന്നു തുടങ്ങിയിരുന്നു അപ്പോൾ ചിന്നു മോൾ അപ്പൂപ്പൻ മുമ്പു പറഞ്ഞു കൊടുത്തിട്ടുള്ള കഥകൾ ഓർമ്മിച്ചു പറഞ്ഞു തുടങ്ങി. അതോടെ നന്ദൻമാഷിന് സന്തോഷമായി. അദ്ദേഹം ചിന്നുമോളെ കെട്ടിപിടിച്ചുമ്മ കൊടുത്തു.

സുരേഷ് കണ്ണുകളൊപ്പിക്കൊണ്ട് സുമേഷിനോടു പറഞ്ഞു, “അച്ഛൻ ഇത്രത്തോളം മോശം സ്റ്റേജിലാണെന്ന് ഞാൻ വിചാരിച്ചില്ല. എത്രയും പെട്ടെന്ന് അച്ഛനെ ഒരു നല്ല ഡോക്ടറെ കാണിക്കണം. ഒരു സൈക്കിയാട്രിസ്റ്റിനേയോ ന്യൂറോളജിസ്റ്റിനേയോ കാണിക്കുകയായിരിക്കും നല്ലത്.”

“അതെ. ഏട്ടൻ വരട്ടെയെന്ന് വിചാരിച്ച് ഞാൻ മിണ്ടാതെ ഇരുന്നതാണ്.”

“നാളെത്തന്നെ നമുക്ക് അച്ഛനേയും കൊണ്ട് ഡോക്ടറെ കാണാൻ പോണം. അദ്ദേഹം പറയുന്നതനുസരിച്ച് നമുക്ക് ബാക്കി കാര്യങ്ങൾ ചെയ്യാം.” സുരേഷ് ആലോചനാപൂർവ്വം പറഞ്ഞു.

“ചേട്ടൻ പറയുന്നതു പോലെ എല്ലാം ചെയ്യാം. ഞാൻ തനിയെ എല്ലാ റെസ്പോൺസിബിലിറ്റിയും ഏറ്റെടുക്കേണ്ടല്ലോ എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാണ്. ഏതായാലും സുരേഷേട്ടൻ വന്നത് എനിക്കു സമാധാനമായി, ഇത്രയും ദിവസം ഞാനും താരയും എത്രമാത്രം ടെൻഷനിലായിരുന്നു എന്ന് ചേട്ടനറിയില്ല”

അച്ഛൻ സ്നേഹസദനത്തിൽ അമ്മയെ അന്വേഷിച്ചുപോയതും മറ്റും സുമേഷ് സുരേഷിനോടു പറഞ്ഞു.

“അതെ. എനിക്കും തോന്നുന്നത് ഇത് അമ്മയുടെ മരണം സൃഷ്ടിച്ച എന്തോ ഷോക്ക് ആണെന്നാണ്. അമ്മയുടെ മരണത്തെ അംഗീകരിക്കാൻ അച്ഛന്‍റെ മനസ്സിനു കഴിയുന്നില്ല. നമ്മുടെയൊക്കെ ചെറുപ്പകാലമാണ് അച്ഛന്‍റെ മനസ്സിലിപ്പോൾ തങ്ങിനില്ക്കുന്നത്. ബാക്കിയൊക്കെ അച്ഛൻ മറന്നു പോയതുപോലെ. എന്തായാലും നല്ല ട്രീറ്റ്മെന്‍റ് തന്നെ വേണ്ടി വരും. ഇവിടെ പറ്റിയില്ലെങ്കിൽ ഞാൻ ദുബായ്ക്ക് കൊണ്ടു പൊയ്ക്കോളാം.”

അതു കേട്ടപ്പോൾ സുമേഷിനും താരക്കും പകുതി സന്തോഷമായി. ചേട്ടൻ പോകുന്നതിനു മുമ്പ് സ്വത്തുക്കൾ ഭാഗം വയ്ക്കാനും രജിസ്ട്രേഷനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് അയാൾ തീരുമാനിച്ചുറച്ചു.

“സാറെ, ഞാൻ ഇറങ്ങുകയാണ്. എനിക്കു വയ്യ സാറെ ഇങ്ങനത്തെ ഒരാളെ നോക്കാൻ.” തന്‍റെ ബാഗുമെടുത്ത് സാറാമ്മ പോകാനായി ഒരുങ്ങിനില്ക്കുന്നതു കണ്ട് സുമേഷ് വല്ലാതെ ഞെട്ടി.

“നിങ്ങൾ എവിടെ പോകുന്നു?”

“ഞാൻ തിരിച്ചു പോകുകയാ സാറെ. എനിക്കിവിടെ പറ്റത്തില്ല. ഇനിയും ഇവിടെ നിന്നാൽ ഞാൻ വല്ല ആസ്പത്രീലും പോയി കിടക്കേണ്ടി വരും. അതുകൊണ്ട് ഞാൻ പോകുകയാ സാറെ. ഏജൻസീല് വിളിച്ചു പറഞ്ഞാ അവര് സാറിന് വേറെ ആളെ തരും.”

വീട്ടിൽ അതിഥികൾ ഉള്ള ഈ സമയത്ത് ഇവർ കൂടി പോയാലെങ്ങനെയാ എന്നോർത്ത് സുമേഷ് അമ്പരന്ന് താരയെ നോക്കി. താരയാകട്ടെ പോകുന്നെങ്കിൽ പൊക്കോട്ടെ, അവരെ തടയേണ്ട എന്ന മട്ടിൽ കണ്ണടച്ചു കാണിച്ചു.

സാറാമ്മ താരയെ നോക്കി “ഞാൻ പൊയ്ക്കോട്ടെ മാഡം” എന്ന് ചോദിച്ചു.

“ശരി. നിങ്ങൾക്ക് പോണമെങ്കിൽ പൊക്കോ. ഇനി ഞങ്ങള് പിടിച്ചു നിർത്തിയിട്ട് നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകേണ്ട.” അങ്ങനെ പറഞ്ഞ് താര അവർക്ക് തന്‍റെ ഹാൻഡ് ബാഗ് തുറന്ന് നൂറു രൂപ നൽകി, “ഇതിരിക്കട്ടെ.” എന്നു പറഞ്ഞു.

സാറാമ്മ ആ കാശ് പുഛത്തോടെ നോക്കിയിട്ട് “ഈ നൂറു രൂപ എനിക്കെന്തിനാ മാഡം. ഞാൻ ഈ രണ്ടു ദിവസം ഇവിടെ കിടന്ന് പെട്ട പാട് എനിക്കറിയാം. അതിന് ഈ തുകയൊന്നും പോരാ മാഡം…”

“ആകെ രണ്ടു ദിവസമല്ലെ നിങ്ങൾ ഇവിടെ നിന്നുള്ളൂ. അതിൽ തന്നെ കൂടുതൽ സമയവും ടി.വി കാണുകയായിരുന്നു നിങ്ങടെ ജോലി. അടുക്കളയിൽ ശാന്തി തനിയെ കിടന്നു കഷ്ടപ്പെടുകയായിരുന്നു. അപ്പോ നിങ്ങൾക്കിതു തന്നെ കൂടുതലാ തന്നത്.”

“എനിക്കീ കാശു വേണ്ടാ മാഡം. ഇത് നിങ്ങളു തന്നെ എടുത്തോ…” എന്ന് പറഞ്ഞ് അവർ താരയുടെ നേർക്ക് ആ പൈസ നീട്ടി. താര അത് കൈ നീട്ടി വാങ്ങിക്കാൻ തുനിയുമ്പോൾ സുരേഷ് പറഞ്ഞു.

“ഏതായാലും നിങ്ങൾ രണ്ടു ദിവസം അച്ഛനു വേണ്ടി കഷ്ടപ്പെട്ടതല്ലേ? ഇതാ ഇതിരിക്കട്ടെ.” എന്ന് പറഞ്ഞ് തന്‍റെ പേഴ്സിൽ നിന്ന് ഒരഞ്ഞൂറു രൂപ അവർക്കു നേരേ നീട്ടി. അവർ സന്തോഷത്തോടെ അതു വാങ്ങി “എന്നാ ഞാൻ പോകുകാ സാറെ.” എന്ന് പറഞ്ഞ് പിന്തിരിഞ്ഞു നടന്നു.

അവർ പോയിക്കഴിഞ്ഞപ്പോൾ താര പറഞ്ഞു.

“എന്നാലും ഒരു വല്ലാത്ത സ്ത്രീ തന്നെ അവര്. ഹോം നഴ്സ് എന്നു പറഞ്ഞാ കുറച്ചൊക്കെ സേവന മനസ്ഥിതി ഉള്ളവരായിരിക്കുമെന്നാ ഞാൻ കരുതിയത്. പക്ഷെ ഇവര് ഒരു തീറ്റ പണ്ടാരം. എത്ര ആഹാരമാ ഒരു ദിവസം അവര് വയറ്റിലേക്ക് കുത്തിച്ചെലുത്തുന്നത്. എന്നിട്ട് പണിയൊന്നും ചെയ്യാനും വയ്യ. ഏതായാലും അവര് പോയതു നന്നായി. നമുക്ക് അത്രയും ചിലവെങ്കിലും കുറഞ്ഞു കിട്ടുമല്ലോ”

“ഹോം നഴ്സ് എന്നു പറഞ്ഞ് ഏജൻസികളിൽ നിന്നും കിട്ടുന്നവർ എല്ലാവരും നന്നായിക്കൊള്ളണമെന്നില്ല താരെ. നമുക്ക് ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ നല്ല സേവനമനസ്ഥിതി ഉള്ള നല്ല ആൾക്കാരെ കിട്ടിയെന്നു വരും.” സുനന്ദയാണ് അത് പറഞ്ഞത്. സുരേഷും അതിനെ പിന്താങ്ങി.

“നീ പറഞ്ഞത് ശരിയാണ്. അല്ലെങ്കിലും അച്ഛനെപ്പോലുള്ളവരെ നോക്കാൻ പ്രത്യേകം പരിശീലനം കിട്ടിയ ആൾക്കാർ തന്നെ വേണം.” സുരേഷ് പറഞ്ഞു.

“നോക്കട്ടെ ചേട്ടാ. ഞാനിനി അത്തരത്തിൽ പരിശീലനം കിട്ടിയ ആൾക്കാരെ കിട്ടുമോ എന്ന് നോക്കാം.”

“പക്ഷെ ഇവരെയൊക്കെ നിർത്താൻ പോയാൽ ഇല്ലാത്ത ചെലവുകൾ വന്നു കൂടും. എന്‍റേയും, സുമേഷേട്ടന്‍റേയും ശമ്പളം ഒന്നിനും തികയാതെ വരും.” താര പറയുന്നതു കേട്ട് സുരേഷും സുനന്ദയും പരസ്പരം നോക്കി.

“നാളെ രാവിലെ തന്നെ ഇവിടെയുള്ള ഏറ്റവും നല്ല സൈക്കിയാട്രിസ്റ്റിന്‍റെ അടുത്ത് നമുക്ക് അച്ഛനെ കൊണ്ടു പോകണം. ആദ്യം അച്ഛന്‍റെ രോഗനിർണ്ണയം നടത്തിയിട്ടാകാം ബാക്കി കാര്യങ്ങൾ. “ശരി ഏട്ടാ…”

അപ്പോഴേക്കും അകത്തു നിന്നും ഭക്ഷണം കഴിക്കാനുള്ള ക്ഷണം എത്തിയതിനാൽ അവർ അകത്തേക്കു നടന്നു. അപ്പോൾ നന്ദൻമാഷിന്‍റെ മുറിയിൽ നിന്നും ഒരു കരച്ചിൽ ഉയർന്നു കേട്ടു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें