ബാങ്കിലേയ്ക്ക് പോകാൻ റെഡിയായി പുറത്തേക്കിറങ്ങുമ്പോഴാണ് സുമതിയാന്‍റിയുടെ കാര്യമോർത്തത്. ഇന്ന് ആന്‍റിയെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചതേയുള്ളൂ, ഒരു പിടി വെളുത്ത റോസാപ്പൂക്കളുമായി അതിലും വെണ്മയുള്ള ചിരിയോടെയാണ് അവരുടെ വരവ്. പൂക്കൾ നന്ദനയ്ക്ക് നേരെ നീട്ടി അവർ ജന്മദിനാശംസകൾ നേർന്നു.

നന്ദന ശരിക്കും ഞെട്ടിപ്പോയി. തന്‍റെ ബെർത്ത്ഡേയാണെന്ന് ആന്‍റി ഓർമ്മിച്ചുവച്ചിരിക്കുന്നു. അതിലേറെ അവളെ അമ്പരിപ്പിച്ചത് ആ വെളുത്ത റോസാപ്പുക്കളാണ്. അരുണിന് മാത്രമറിയാവുന്ന തന്‍റെ ഇഷ്ടം! അതെങ്ങനെ ആന്‍റി അറിഞ്ഞു?

എന്‍റെ അമ്പരപ്പ് ചിരിയോടെ നോക്കി നിൽക്കുകയാണ് ആന്‍റി. “മോളേ… നിനക്ക് വെളുത്ത റോസാപ്പൂക്കൾ ഇഷ്ടമാണെന്ന് അമ്മയാണ് പറഞ്ഞത്.”

അവൾ സ്നേഹത്തോടെ സുമതിയാന്‍റിയുടെ ചുമലിൽ വട്ടം പിടിച്ചു എന്നിട്ട് കൈകളിൽ ചുംബിച്ചു.

ഓഫീസിലേക്കു പോകാൻ നേരം പതിവുപോലെ അവർ ഗേറ്റുവരെ വന്നു. അനുകമ്പയും വാത്സല്യവും നിറഞ്ഞ മുഖത്ത് നിഗൂഢമായ ചിരിയുടെ സ്പന്ദനം. എല്ലാം തന്‍റെ തോന്നലാവും… നന്ദന അക്കാര്യം അപ്പോഴേ വിട്ടു.

വൈകിട്ട് വീട്ടിൽ ചെല്ലുമ്പോൾ നല്ല റവ പായസം ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു സുമതിയാന്‍റി. രണ്ട് കപ്പ് പായസവുമായി നന്ദന ശേഖരൻ മാഷിന്‍റെ അടുത്തേക്ക് ചെന്നു.

മാഷ് ഇപ്പോൾ നല്ല സന്തോഷത്തിലാണ്. സ്കൂളിൽ നിറയെ കുട്ടികളായി. മൂന്ന് വർഷം മുമ്പ് രണ്ടുപേർക്കു മാത്രമായി തുടങ്ങിയ സൗജന്യ പഠനകേന്ദ്രം, ഇന്ന് 152 കുട്ടികളുണ്ട്.

സ്കൂളിലെ പഠിപ്പിക്കലും മറ്റുമൊക്കെ മാഷിനു തന്നെ കൈകാര്യം ചെയ്യാൻ പ്രയാസമായിരിക്കുന്നു. കുട്ടികൾക്ക് രണ്ടു നേരത്തെ ഭക്ഷണം കൊടുക്കാൻ മൂന്ന് ആയമാരുണ്ട്. ഇനി രണ്ട് ടീച്ചേഴ്സ് കൂടി വേണം.

മാഷ് ഇതേക്കുറിച്ച് ആവേശത്തോടെ സംസാരിക്കുമ്പോഴാണ് ഫോൺബെൽ മുഴങ്ങിയത്. ചുറുചുറുക്കോടെ എഴുന്നേറ്റ് ഫോൺ അറ്റന്‍റ് ചെയ്ത അങ്കിൾ പെട്ടെന്ന് നിശബ്ദനായി. അങ്ങേത്തലയ്ക്കൽ നിന്നുള്ള പ്രതികരണം അദ്ദേഹത്തെ പ്രകോപിച്ചിട്ടെന്നപോലെ റിസീവർ താഴെക്കെറിഞ്ഞു. എന്നിട്ട് അമർത്തിച്ചവിട്ടി കസേരയിൽ വന്നിരുന്നു.

ഇതെല്ലാം കണ്ടപ്പോൾ നന്ദനയും സുമതിയാന്‍റിയും പരിഭ്രമിച്ചു.

“സുമം… ഇങ്ങോട്ട് വിളിക്കരുതെന്ന് നീ അവനോട് പറഞ്ഞിട്ടില്ലേ…”

ആ ദേഷ്യം കണ്ടപ്പോഴേ സുമതിയമ്മയ്ക്ക് തോന്നിയിരുന്നു രഞ്ജിത്താവും ഫോണിലെന്ന്. നന്ദന ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവർ മെല്ലെപ്പറഞ്ഞു “രഞ്ജിത്താണ് മോളേ…”

“പത്തു വർഷം മുമ്പ് നമ്മെ ഉപേക്ഷിച്ചു പോയവനല്ലേ… മോൾ മരിച്ചിട്ടുകൂടി തിരിഞ്ഞു നോക്കാത്തവൻ. അവനെ എനിക്ക് വേണ്ട. തോന്നുമ്പോൾ കറി വരാനും ഇറങ്ങാനും ഇത് സത്രമാണെന്ന് അവൻ കരുതിയോ…”

ശേഖരൻ മാഷിന്‍റെ ക്ഷോഭം അടങ്ങിയിട്ടില്ല. “ഞാൻ മരിച്ചാൽ അവനെന്‍റെ ചിതയ്ക്കുപോലും തീ വയ്ക്കണ്ട. എന്‍റെ ഈ മക്കൾ ചെയ്തോളും…” സ്കൂളിനു നേരെ കൈ ചൂണ്ടി അദ്ദേഹം തുടർന്നു.

സുമതിയമ്മ ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്‍റെ ക്ഷോഭം അതിഭയങ്കരമായ സങ്കടത്തിൽ നിന്നാണെന്ന് അവർക്കറിയാം. അവർ അദ്ദേഹത്തെ കിടപ്പുമുറിയിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയി. ടെൻഷൻ കുറയ്ക്കാനും ഉറങ്ങാനുമുള്ള ഗുളിക ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതെടുത്തു കൊടുത്തു. 10 മിനിട്ടിനകം ഉറക്കമാവുകയും ചെയ്തു.

ഒരു കൊച്ചുകുഞ്ഞിന്‍റെ വാശി മുഖത്ത് നിറച്ച് അദ്ദേഹം ഉറങ്ങുന്നത് അവർ നിറമിഴികളോടെ അൽപനേരം നോക്കി നിന്നു.

“മക്കൾ തെറ്റ് ചെയ്താൽ അച്ഛനമ്മമാർ ക്ഷമിക്കണം.” അവരുടെ നിലപാട് അതാണ്. നന്ദന സുമതിയമ്മയെ ആശ്വസിപ്പിച്ചു. “ എല്ലാം ശരിയാവും ആന്‍റീ, നോക്ക്… അങ്കിൾ രഞ്ജിത്തിനെ സ്വീകരിക്കും. എനിക്കുറപ്പാണ്.”

പിറ്റേന്ന് അവധിയായിരുന്നു. രാവിലെ ശേഖരൻമാഷ് അൽപം വൈകിയാണ് ഉണർന്നത്. അദ്ദേഹം പൂമുഖത്തെ കസേരയിൽ ഇരിക്കുന്നതു കണ്ട് നന്ദന ചായയുമായി അടുത്തേക്ക് ചെന്നു. അവൾ പതിവുപോലെ നിലത്തിരുന്ന് പത്രം കൈയിലെടുത്ത് മറിച്ചു നോക്കി. പക്ഷേ ഒളികണ്ണിട്ട് മാഷിന്‍റെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു ലക്ഷ്യം.

മനസ്സ് ഇപ്പോഴും ശാന്തമല്ലെന്ന് തെളിയിക്കുന്നുണ്ടായിരുന്നു ആ മുഖം. നന്ദന മുഖവരയൊന്നുമില്ലാതെ ചോദിച്ചു. “മാപ്പ് നൽകിക്കൂടേ..”

ആദ്യം കേട്ടതായി ഭാവിച്ചില്ലെങ്കിലും അൽപസമയത്തിനുശേഷം ആദ്ദേഹം ദൈന്യതയാർന്ന മിഴികളോടെ അവളെ നോക്കി. മകൻ തിരിച്ചുവരണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടെന്ന് ആ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു.

ആ സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.

ശേഖരൻ മാഷ് സ്കൂളിൽ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുക ആയായിരുന്നു. അപ്പോഴാണ് അടുത്ത മഹാസംഭവം. രഞ്ജിത്ത് വീട്ടിലേയ്ക്ക് മടങ്ങി വന്നു. പത്തു വർഷം മുമ്പ് വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോയ മകൻ, ന്യൂയോർക്കിലായിരുന്നു ഭാര്യയും കുട്ടികളുമായി. സുമതിയമ്മയ്ക്ക് മകനെ സ്വീകരിക്കാതിരിക്കാനായില്ല. അവർ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആന്‍റി നന്ദനയെ ഉടനെ ഫോണിൽ വിളിച്ചു.

“മോളേ, വേഗം വരുമോ… അത്യാവശ്യമുണ്ട്…”

“എന്താ ആന്‍റീ…”

“അത്… രഞ്ജിത് വന്നിട്ടുണ്ട്. എനിക്കാകെ ഭയമാകുന്നു… മാഷ്….”

സംഗതിയുടെ ഗൗരവം മനസ്സിലായി നന്ദനയ്ക്ക്. അവൾ ഹാഫ്ഡേ ലീവ് എഴുതി വീട്ടിൽ വരുമ്പോൾ രഞ്ജിത് വീടിനു പുറത്ത് സിറ്റൗട്ടിൽ ഇരിക്കുകയാണ്. ലഗേജുകളുണ്ട്.

ശേഖരൻ മാഷ് അറിഞ്ഞു, മകന്‍റെ വരവ്. അച്ഛനെ കണ്ട് അയാൾ കാൽക്കൽ വീണ് മാപ്പു ചോദിച്ചു.

“എന്നെ ശിക്ഷിച്ചോളൂ… പക്ഷേ ഇങ്ങനെ അവഗണിക്കല്ലേ അച്ഛാ…” അയാൾ ഖിന്നതയോടെ വിതുമ്പി. മാഷ് ശില കണക്കേ നിന്നതേയുള്ളൂ.

“ഞാൻ സ്വാർത്ഥനായി ജീവിക്കുകയായിരുന്നു ഇതുവരെ. അതിന്‍റെ ശിക്ഷ ഞാൻ അനുഭവിക്കുന്നു. എന്‍റെ കൂട്ടുകാർ എന്നെ ചതിച്ചു. ഭാര്യയും മക്കളും ഉപേക്ഷിച്ചു. ശരിക്കും ഞാനരൊനാഥനായി….” അയാൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

“ഇനി എനിക്കവിടെ കഴിയാൻ ഇഷ്ടമല്ല. ഞാൻ ഇവിടെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കും. എനിക്ക് സ്വയം തിരുത്താൻ ഒരവസരം തരൂ…” രഞ്ജിത് കെഞ്ചി.

ഇത്രയും നേരം നിശ്സബ്ദനായി രോഷമടക്കി നിന്ന നിന്ന ശേഖരൻ മാഷ് പൊട്ടിത്തെറിച്ചു.

“നിനക്ക് മാപ്പ് തരുന്നതെന്തിനാ… ഇത്രയും കാലം ഞങ്ങൾ ജീവിച്ചോ മരിച്ചോ എന്ന് ചിന്തിച്ചിരുന്നോ നീ. പെങ്ങൾ മരിച്ചിട്ടും തിരിഞ്ഞു നോക്കാത്തവൻ” മാഷിന്‍റെ മുഖത്ത് വെറുപ്പും സങ്കടവും തിങ്ങി.

“ഇപ്പോ എല്ലാത്തിനും തുണയായി ഒരു പെൺകുട്ടി ഇവിടുണ്ട്. ജീവിതം തോറ്റുകൊടുക്കാനുള്ളതല്ല എന്ന് ഇവൾ ഞങ്ങളെ മനസ്സിലാക്കിച്ചു. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോഴേ ജീവിതം ജീവിതമാക്കൂ.”

മാഷ് വാത്സല്യപൂർവ്വം നന്ദനയുടെ ശിരസിൽ കൈവച്ചു. അദ്ദേഹം അൽപം ശാന്തനായി എന്ന് നന്ദനയ്ക്ക് തോന്നി.

“നിന്‍റെ ഏട്ടൻ ഞങ്ങളെ നോക്കിയില്ലായിരുന്നെങ്കിൽ ഈ ജീവിതം എന്നേ അവസാനിപ്പിച്ചേനേ… ദത്തുപുത്രനായിട്ടും അവൻ ഞങ്ങളെ സ്നേഹിച്ചു. ഒരു മകൻ സ്നേഹിക്കുന്നതിലുപരി. അവൻ ഫോൺ വിളിച്ച് നിന്‍റെ കാര്യം പറഞ്ഞതുകൊണ്ടു മാത്രം നിന്നെ ഇവിടെ കയറ്റുന്നു. അല്ലെങ്കിൽ പടിക്ക് പുറത്താ നിന്‍റെ സ്ഥാനം.”

മാഷ് ക്ഷമിച്ചെന്നറിഞ്ഞപ്പോൾ സുമതിയമ്മ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. നന്ദനയ്ക്കും സന്തോഷമായി. താൻ കാണാത്ത ആ വളർത്തുമകനോട് അവൾക്ക് ആദരവ് തോന്നി.

രാത്രിയിൽ സുമതിയമ്മ കുറേനേരം നന്ദനയുടെ മുറിയിൽ വന്നിരുന്നു. രഞ്ജിത്തിന്‍റെ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞതൊക്കെ കേട്ടിരുന്നു. പക്ഷേ വളർത്തു മകനെക്കുറിച്ച് ചോദിച്ചപ്പോൾ സുമതിയാന്‍റി വിഷയം മാറ്റി. അക്കാര്യം വെളിപ്പെടുത്താൻ അവർക്കിഷ്ടമില്ലെന്നു മനസ്സിലായപ്പോൾ അവൾ കൂടതലൊന്നും സംസാരിച്ചില്ല.

രഞ്ജിത് നല്ല മനുഷ്യനാണെന്ന് നന്ദനയ്ക്ക് തോന്നി. പിറ്റേന്ന് ശേഖരൻ മാഷ് സ്കൂളിൽ പഠിപ്പിക്കുമ്പോൾ രഞ്ജിത് ആയമാർക്കൊപ്പം ഭക്ഷണം വിളമ്പാൻ തയ്യാറായി. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിച്ച സാഫല്യത്തോടെയായിരുന്നു അയാളുടെ പെരുമാറ്റം.

വീണ്ടും ഒരു ഞായർ കൂടി കടന്നെത്തി. സുമതിയമ്മ അടുക്കളയിൽ തിരക്കുപിടിച്ച് ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കുന്നു.

നന്ദന ഉറക്കമുണർന്ന് ഡ്രോയിംഗ് റൂമിലെത്തുമ്പോൾ ശേഖരൻ മാഷ് ഉന്മേഷവാനായി അങ്ങോട്ടുമിങ്ങും നടക്കുന്നു. മുഖം നിറയെ ആകാംഷ. ഇടയ്ക്കിടെ ക്ലോക്കിൽ നോക്കുന്നുണ്ട്.

നന്ദന അദ്ഭുതത്തോടെ എല്ലാം നോക്കി നിന്നു. എന്തു മാറ്റമാണ് എല്ലാവർക്കും. ഈ സമയം സുമതിയാന്‍റി ചെറിയ ചിരിയോടെ അവളെ കടന്നുപോയി. അപ്പോഴാണ് കോളിംഗ് ബെൽ ശബ്ദിച്ചത്.

“മോൾ പോയി നോക്കൂ…” മാഷ് പറഞ്ഞപ്പോൾ നന്ദന വേഗം വാതിൽ തുറന്നു. അവൾ ഞെട്ടിത്തരിച്ചു. അരുൺ…

(തുടരും)

और कहानियां पढ़ने के लिए क्लिक करें...