ചാരുലത

ഒരാഴ്ച കൊണ്ട് ബ്രോക്കറുടെ സഹായത്തോടെ നല്ലൊരു ഷെയറിംഗ് അപ്പാർട്ട്മെന്‍റ് കണ്ടുപിടിക്കാൻ കഴിഞ്ഞു. പുതിയ ജോലി,  പുതിയ നഗരം കാത്തിരിക്കുന്നത് ഒരുപാട് പുത്തൻ അനുഭവങ്ങൾ. എന്നെക്കൂടാതെ രണ്ടു  പേരാണ് ആ അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നത്. പ്രീതിയും, ഷർമിളയും ഞാനും നല്ല റൂംമേറ്റുകളായി മാറി. പ്രീതി ഒരു പ്രൈവറ്റ് സ്‌ഥാപനത്തിൽ കണ്ടന്‍റ് റൈറ്ററായി ജോലി നോക്കുന്നു. ഷർമിള ഒരു ഫാഷൻ ഹൗസിൽ ഡിസൈനറാണ്. പോസ്മാസ്റ്റർ ജനറൽ ഓഫീസിൽ ക്ലർക്കായി ജോലി കിട്ടിയപ്പോൾ അതുവരെ കേട്ടു പരിചയം മാത്രമുള്ള മുംബൈ നഗരത്തിൽ എങ്ങനെ പിടിച്ച് നിൽക്കുമെന്നോർത്ത് ആകെയൊരു പങ്കപ്പാടായിരുന്നു.

ധൈര്യം തന്നത് അമ്മയായിരുന്നു. “ശാലുവേ നീ എന്തിനാ ടെൻഷനാകുന്നേ. നിന്‍റെ അച്ഛൻ മരിച്ചതിനു ശേഷം നമ്മളിത്രയൊക്കെ പിടിച്ചു നിന്നില്ലേ. അത്രയൊന്നുമില്ലല്ലോ ഇത്. പിന്നെ ഒരു പുതിയ സ്‌ഥലത്തൊക്കെ പോയി ആളുകളോട് ഇടപഴകി ജീവിക്കുന്നത് നല്ലതാ. ജീവിതത്തിൽ കുറേ കാഴ്‌ചപ്പാടുകൾ ഉണ്ടായി വരുന്നത് ഇങ്ങനെയുള്ള മാറ്റങ്ങളീന്നാണ്.” ഒരു അധ്യാപികയായ അമ്മയ്ക്ക് ഈ ലോകത്തോടുള്ള വിശാല കാഴ്‌ചപ്പാടുകൾ എനിക്കൊരുപാട് ഗുണം ചെയ്ത‌ിട്ടുണ്ട്. പിന്നെ ഒന്നുമാലോചിക്കാതെ ഇങ്ങോട്ടേക്ക് വണ്ടി പിടിച്ചു.

ഉത്തരേന്ത്യക്കാർ പൊതുവെ തെക്ക് നിന്നും വരുന്നവരെ മദിരാശികൾ എന്ന് വിളിച്ച് കളിയാക്കാറുണ്ട്. പക്ഷേ എന്നോടിതുവരെ അങ്ങനെയാരും സംസാരിച്ചിട്ടില്ല. ഞങ്ങളുടെ അപ്പാർട്ട്മെന്‍റിൽ ഇന്ത്യയിലെ വ്യത്യസ്‌ത തരത്തിലുള്ള മൂന്ന് സാംസ്കാരികതകൾ ഒന്നിച്ചു ചേർന്നു. പ്രീതി ഡൽഹിയിൽ നിന്നാണ് ഒരു വർഷം മുമ്പ് മുംബൈയിലെത്തിയത്. പ്രീതി പഠിച്ചതും വളർന്നതുമെല്ലാം ഡൽഹിയിൽ തന്നെ.

ഷർമിളയുടെ സ്വദേശം കൊൽക്കത്തയാണ്. ഷർമിളയ്ക്ക് ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നിങ്ങനെ പത്തോളം ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ട്. ഷർമിളയുടെ ഈ ഭാഷാ പാണ്ഡിത്യം പലപ്പോഴായി ഞങ്ങൾക്ക് ഗുണം ചെയ്തു. വ്യത്യസ്‌ത ദേശക്കാരായിരുന്നു ഞങ്ങളെങ്കിലും അതിന്‍റെ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. കൂട്ടത്തിലേറ്റവും സ്‌മാർട്ട്നസ് പ്രീതിക്കായിരുന്നു. പ്രീതിയുടെ പുഞ്ചിരി ആരെയും  ആകർഷിക്കും.

ഷർമിളയുടെ ഇടയ്ക്കിടയ്ക്കുള്ള ആജ്‌ഞാപിക്കലുകളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ ഇടപെട്ട് വളരെ ബുദ്ധിപൂർവ്വം പരിഹാരം നിർദ്ദേശിക്കുന്നത് പ്രീതിയാണ്. ഇതുകൊണ്ടല്ലാം പ്രീതി ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തു. ജോലി കഴിഞ്ഞ് ഒന്നിച്ചു കൂടുന്ന സമയമെല്ലാം കൂടുതൽ സന്തോഷകരമായ നിമിഷങ്ങളായി മാറി. ദിവസം ചെല്ലുന്തോറും പരസ്‌പരം വിട്ടുപിരിയാനാകാത്ത ആത്മ‌സുഹൃത്തുക്കളുടേതായി ഞങ്ങളുടെ ബന്ധം. പിന്നീടെപ്പോഴും ജോലി സമയം പെട്ടെന്ന് തീർന്നു കിട്ടിയാൽ മതിയെന്നായി ഞങ്ങൾ മൂവർക്കും. ഒരു ഞായറാഴ്‌ച ദിവസം അവധി ദിവസത്തിന്‍റെ ആലസ്യങ്ങൾക്കൊപ്പം ഞങ്ങൾ പരസ്‌പരം അവരവരുടെ കോളേജ് വിശേഷങ്ങൾ പങ്കുവച്ചു കൊണ്ടിരുന്നു. അന്നത്തെ ഗോസിപ്പുകളും തമാശകളും ഓർമ്മകളും കലാലയ ജീവിതത്തെ ആ അപ്പാർട്ട്മെന്‍റിലേക്ക് പറിച്ചു നട്ടതുപോലെ തോന്നി. ഇതിനിടയ്ക്കാണ് ഷർമിള താൻ പ്രീതിയെ പരിചയപ്പെടുന്ന സമയത്ത് മണ്ടത്തരങ്ങളും വൈകാരികതകളും എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന പെൺകുട്ടിയായിരുന്നെന്നും പിന്നീട് പ്രീതിയുടെ കൂടെ ഇടപഴകിയതിനു  ശേഷമാണ് ഇപ്പോൾ കാണുന്ന പക്വതയിലേക്ക് എത്തിയതെന്നും എടുത്തു പറഞ്ഞു. പ്രീതി ആളുകളോട് എത്ര മനോഹരമായാണ് സംസാരിക്കുന്നതെന്നും ഇത്രയൊന്നും കാര്യഗൗരവത്തോടെ ആശയവിനിമയം നടത്താൻ തനിക്കാകില്ലെന്ന് ഷർമിള വീണ്ടും ഒരു സത്യം പറയുന്ന ഭാവത്തിൽ വെളിപ്പെടുത്തി. ഞാൻ ഷർമിള പറഞ്ഞതിനോട് യോജിച്ചു.

“അല്ലെങ്കിലും നമ്മുടെ ഗ്രൂപ്പിലെ സൂപ്പർ സ്‌റ്റാർ പ്രീതി തന്നെയാ.” ഇതൊക്കെ കേട്ട് പ്രീതിയൊന്നു മന്ദഹസിച്ചു. പിന്നെ എപ്പോഴത്തേയും പോലെ ഒരു നിമിഷത്തെ മൗനത്തിനു ശേഷം പറഞ്ഞു

“ജീവിതം എനിക്കു തന്ന വലി യൊരു പാഠമുണ്ട്. ഞാനതെപ്പോഴും കൂടെ കൊണ്ടു നടക്കുന്നു.” ഞങ്ങൾ ചെറിയൊരു ആകാംക്ഷയോടെ പ്രീതി പറയുന്നത് ശ്രദ്ധിച്ചു.

“എന്തായിരുന്നു അത്” ഷർമിള ചോദിച്ചു.

“എന്‍റെ ഇപ്പോഴുള്ള പക്വതയ്ക്കും ബുദ്ധിപൂർവ്വമുള്ള പെരുമാറ്റത്തിനും പിന്നിൽ ഒരു കഥയുണ്ട്. ഞാൻ ഡിഗ്രി ചെയ്‌തു കൊണ്ടിരുന്ന ആദ്യവർഷങ്ങളിൽ കോളേജിൽ വച്ചാണ് ആ സംഭവം നടക്കുന്നത്.”

“എന്താ സംഭവിച്ചത് ”

പ്രീതിയുടെ മുഖഭാവം മാറി.. എന്നാൽ ആ കഥ കേൾക്കാനെന്നോണം ഞാൻ  വീണ്ടും ചോദിച്ചു.

പ്രീതി വീണ്ടും മൗനത്തി ലായി. പിന്നെ പതിയെ ഞങ്ങൾക്കരികിലുള്ള ജനാലയുടെ സമീപത്തേക്ക് നീങ്ങി നിന്നു കൊണ്ട് ആ കഥ വിവരിച്ചു.

“നിങ്ങൾക്കറിയാമോ ഞാനൊരു വലിയ കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. എനിക്കു ചുറ്റും എപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും. സഹോദരങ്ങളും എന്താവശ്യത്തിനും ഓടിയെത്തുമായിരുന്നു. ചണ്ഡീഗഡിലെ യൂണിവേഴ്സിറ്റിയിൽ വിചാരിച്ച പോലെ എനിക്ക് അഡ്മിഷൻ ശരിയായപ്പോൾ എല്ലാവർക്കും സന്തോഷമായി. പക്ഷേ വീട്ടിൽ നിന്ന് മാറി നിൽക്കണമെന്നോർത്തപ്പോൾ അതും ഒരു സങ്കടമായിരുന്നു. എനിക്ക് അവരിൽ നിന്നൊക്കെ അകന്ന് നിൽക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാതായി. എന്നാലും ഞാൻ യൂണിവേഴ്‌സിറ്റിയിലെ ഗേൾസ് ഹോസ്‌റ്റലിൽ അഡ്‌മിഷൻ എടുത്തു. ബംഗാളിൽ നിന്ന് വരുന്ന ചാരുലതയായിരുന്നു എന്‍റെ റൂമേറ്റ്. ചാരുവും ഞാനും ഒരേ ക്ലാസ്സിലായിരുന്നു.”

സംസാരത്തിനിടെ ഷർമിളയ്ക്കിട്ട് ഒന്നു ആക്കി പറയാൻ വേണ്ടി ഞാനാ സന്ദർഭം ഉപയോഗിച്ചു.

“അതു ശരി, അപ്പോ ഈ ബംഗാളികളെ എങ്ങനെ മാനേജ് ചെയ്യാമെന്ന് പ്രീതി ചാരുവിൽ നിന്നാണ് പഠിച്ചതല്ലേ!”

ഷർമിള എന്നെ കൊഞ്ഞനം കുത്തുന്നു. ഞങ്ങൾ ഇരുവരും ഷർമിളയുടെ ആംഗ്യം കണ്ട് ചിരിക്കുന്നു. ഒന്നു നിർത്തിയതിനു ശേഷം പ്രീതി വീണ്ടും പറഞ്ഞു തുടങ്ങി.

“യഥാർത്ഥത്തിൽ അന്ന് ചാരുവിനെപ്പോലെ ബംഗാളിൽ നിന്നൊരാളുമായി ഞാനെങ്ങനെ യോജിച്ചു പോകുമെന്ന് കുറേ ആലോചിച്ചിരുന്നു. എന്‍റെ സഹോദരങ്ങൾ എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നത് ബംഗാളികൾ മറ്റുള്ളവരുമായി അത്ര എളുപ്പത്തിൽ കൂടുന്ന ആളുകളല്ല, പരമാവധി അവരിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ല തെന്നാണ്. അവർ പറഞ്ഞു തന്ന പല മാനറിസങ്ങൾക്കും ചാരു അനുയോജ്യയായിരുന്നു. പതിയെ ചാരുവുമായി അധികമടുത്ത് പെരുമാറണ്ട എന്ന തോന്നൽ എന്‍റെയുള്ളിൽ വളർന്നു വന്നു. ഒരേ റൂമിലായിരുന്നുവെങ്കിലും വളരെ അപൂർവ്വമായാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നത്. സിലബസ്സുമായി ബന്ധപ്പെട്ട പലവിധ കാര്യങ്ങൾ ചെയ്ത് അവരവരുടെ തിരക്കുകളിലേക്ക് സമയം നീക്കി. ക്ലാസ്സിൽ ചാരുവും ഞാനും വേറെവേറെ സ്‌ഥലത്താണ് ഇരുന്നത്. ഞാൻ ക്ലാസ്സിലുള്ള വേറൊരു ഗ്രൂപ്പിന്‍റെ കൂടെ കൂട്ടായി. ഞങ്ങൾ ആൺകുട്ടികളെയും കോളേജിനെ ചുറ്റിപ്പറ്റിയുള്ള എല്ലാത്തിനേയും പറ്റി ഗോസിപ്പുകൾ പറഞ്ഞ് രസിച്ചു. പക്ഷേ ചാരുലത ഞങ്ങളിൽ നിന്നൊക്കെ വളരെ വ്യത്യസ്‌തയായിരുന്നു. അവൾ അത്യാവശ്യത്തിനു മാത്രം സംസാരിക്കും. ആൺപെൺ ഭേദമില്ലാതെ എല്ലാവരോടും നന്നായി പെരുമാറാനുള്ള ഒരു പ്രത്യേക കഴിവ് ചാരുവിനുണ്ടായിരുന്നു. എല്ലാവർക്കും കൈകൊടുത്ത് അഭിവാദ്യം ചെയ്യാനും ഗൗരവത്തോടെ കാര്യങ്ങൾ ചർച്ച ചെയ്യാനും ചാരു ശ്രമിച്ചിരുന്നു. ചാരുവിനോട് എന്തെങ്കിലും ചോദിച്ചാൽ അളന്നു മുറിച്ച് വളരെ കൃത്യമായുള്ള മറുപടിയാണ് പറയുക. ഇത്തരം സ്വഭാവ സവിശേഷതകൾ കൊണ്ട് ആൺകുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി ചാരു മാറി.

ഇതൊക്കെ കണ്ട് ഞങ്ങളെപ്പോലുള്ളവരുടെ കൂട്ടത്തിൽ ഒരു ഗോസിപ്പിനുള്ള വിഷയമായി ചാരുവിന്‍റെ വ്യക്തിത്വം. ഞാനുൾപ്പെടെ എല്ലാവരോടും യാതൊരു പ്രത്യേക പരിഗണനയും തോന്നിപ്പിക്കാതെ ഒരു പോലെയാണ് ചാരു പെരുമാറിയിരുന്നത്. ഞാനും ചാരുവും വലപ്പോഴുമേ റൂമിനുള്ളിൽ സംസാരിച്ചിരുന്നുള്ളൂ. ചാരുവിന്‍റെ ആശയവിനിമയത്തിലുള്ള പ്രാഗത്ഭ്യം എന്നെ അസൂയാലുവാക്കിയിരുന്നു. ചാരുവിന്‍റെ പക്വതയാർന്ന വീക്ഷണവും സ്വന്തം അഭിപ്രായങ്ങളും എന്നെ അത്ഭുതപ്പെടുത്തി.

ഒന്നിനേയും പറ്റി ചാരു ഗോസിപ്പ് പറയാറില്ല. കോളേജിലെ ആരേയും ചാരു കുറ്റം പറഞ്ഞ് കേട്ടതില്ല. ചാരുവിന് ബംഗാളിൽ തന്നെയുള്ള ആൺസുഹ്യത്തുമായി അടുപ്പമുണ്ടായിരുന്നു. അതേക്കുറിച്ച് ഒരിക്കൽ ചാരു വ്യക്‌തമായി എന്നോട് പറഞ്ഞു. കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യവും വ്യക്തിത്വത്തിലെ ഊർജ്ജസ്വലതയും എന്‍റെയുള്ളിൽ ചാരുവിനോട് കുശുമ്പ് വളർത്തി.”

ഇത്രയൊക്കെ കേട്ടിരുന്ന ഞാനും ഷർമിളയും വിശ്വസിക്കാനാവാതെ പരസ്പരം നോക്കി. പ്രീതി തന്നെക്കുറിച്ച് തന്നെയാണോ ഈ പറയുന്നതെന്ന സംശയവും ഇടയ്ക്കുണ്ടായി. തങ്ങൾക്ക് അറിയാവുന്ന പ്രീതിയുമായി ഒരു സാമ്യവുമില്ലല്ലോ എന്നോർത്തപ്പോൾ വലിയ അത്ഭുതമാണ് തോന്നിയത്. കഥ മുഴുവൻ കേൾക്കാൻ പ്രീതി പറയുന്നത് തന്നെ വീണ്ടും ശ്രദ്ധിച്ചിരുന്നു.

പ്രീതി വീണ്ടും പറഞ്ഞു തുടങ്ങി.

“എനിക്കിത് പറയാൻ തന്നെ നാണമാകുന്നു. ഞാൻ ചാരുവിന്‍റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് ചില സംശയങ്ങൾ ഊഹിച്ച് വളർത്തിയെടുത്തു. എന്‍റെ അസൂയയും കുശുമ്പും നാൾക്കുനാൾ വർദ്ധിച്ചു വന്നു. ഒരു ദിവസം ചാരുവിന്‍റെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു. എന്‍റെ ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് വാക്കുകളായി വന്നു. ചാരുവിന്‍റെ ഫോൺ എന്‍റെ പഠനത്തിന് തടസ്സമാകുന്നുവെന്ന് പറഞ്ഞു തുടങ്ങിയത് വലിയൊരു സംവാദത്തിലേക്ക് എത്തിച്ചേർന്നു.

ചാരുവിനോട് തല്ലു കൂടുന്നതിനിടയിൽ എന്‍റെ ദുഷ്‌ടചിന്തയിൽ തോന്നിയ ചീത്തകാര്യങ്ങളൊക്കെ ഞാൻ വിളിച്ച് പറഞ്ഞു. അവസാനം ഹോസ്‌റ്റൽ വാർഡന്‍റെ അടുത്തെത്തി. ഞങ്ങൾക്ക് ഇരുവർക്കും റൂം മാറണമെന്ന് പറഞ്ഞു. പക്ഷേ ഒരു വർഷം അവസാനിക്കാതെ അത് പറ്റില്ലെന്നു മനസ്സിലാക്കിയതോടെ ആശ്രമം ഉപേക്ഷിച്ചു. അതിനുശേഷം ഞങ്ങൾ പരസ്‌പരം മിണ്ടാതെയായി. ചാരുവിനെ കാണുന്നതു തന്നെ എനിക്ക് ദൃഷ്‌ടി ദോഷമായി തോന്നി. അവളോടുള്ള ദേഷ്യത്തിന് ഗ്രൂപ്പിലെ കൂട്ടുകാരെയൊക്കെ പലപ്പോഴായി റൂമിലേക്ക് വിളിച്ചു വരുത്തി അവൾക്ക് ശല്യമാകുന്ന രീതിയിൽ പെരുമാറി. പതിയെ ചാരുവിന് ഹോസ്‌റ്റലിലെ കോമൺ ഹാളിൽ സമയം ചെലവഴിക്കാതെ നിവൃത്തിയില്ലെന്നായി. രാത്രി ഏറെ വൈകി മാത്രം റൂമിൽ ഞങ്ങൾ കഴിച്ചു കൂട്ടി.”

ഇതിനിടയിൽ പെട്ടെന്ന് ഇടയ്ക്ക കയറിയ ഷർമിള “എന്‍റെ പ്രീതി, നീ ഒരു കാന്താരി തന്നെയായിരുന്നല്ലേ.” പ്രീതി പുഞ്ചിരിച്ചു കൊണ്ട് ഇതുവരെ പറഞ്ഞ  ഓളത്തിൽ തന്നെ  തുടർന്നു.

“പിന്നീട് ഞങ്ങൾ ചാരുവിനെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു പരത്തി. ചാരുവിന് ബയോടെക്ക് ഡിപ്പാർട്ട്മെന്‍റിലെ വിക്രം സാറുമായി നല്ല സൗഹൃദമായിരുന്നു. ഈ അവസരം ഉപയോഗിച്ച് സാറിനേയും ചാരുവിനേയും ബന്ധപ്പെടുത്തി പുതിയ സംഭവങ്ങൾ മെനഞ്ഞെടുത്തു. ഒരിക്കൽ ഇതിനെ ഊട്ടിയുറപ്പിക്കുവാൻ തക്കവണ്ണം ചാരുവിനെ ഉച്ചസമയത്ത് വിക്രം സാറിന്‍റെ കൂടെ കാറിനുള്ളിൽ തോളിൽ തല വച്ചിരിക്കുന്നതായി കണ്ടുവെന്ന് ഒരു സുഹൃത്ത് വന്ന് പറഞ്ഞു. എനിക്ക് ചാരുവിനോടുള്ള ദേഷ്യം നാൾക്കുനാൾ വർദ്ധിച്ചു വന്നു. ലൈബ്രറിയിൽ കൂടുതൽ സമയം ചെലവഴിച്ച് വൈകി റൂമിലെത്തുന്ന ചാരുവിനെ ഞാൻ നിരീക്ഷിക്കാൻ തുടങ്ങി.

ഇരുട്ടിയ നേരത്ത് ലൈബ്രറിക്കുള്ളിലെ കോർണറിൽ വിക്രം സാറുമൊത്ത് ചാരുവിനെ കണ്ടു. ഗോസിപ്പ് വാർത്തകൾ അതിവേഗം കോളേജിലാകെ പരന്നു. ക്ലാസ്സിൽ പലരും ചാരുവിനോട് മിണ്ടാൻ മടി കാണിച്ചു തുടങ്ങി. ചാരുവിന്‍റെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ അവളെ പല അവസരത്തിലും ഒഴിവാക്കി. ചാരുലത ക്ലാസ്സിലെ ഒറ്റപ്പെട്ട കുട്ടിയായി മാറി. അവളുടെ അടുത്ത് പോയി ഇരിക്കാൻ എല്ലാവർക്കും മടിയായി. പതിയെ ചാരുവിന്‍റെ അക്കാദമിക്ക് നിലവാരവും താഴ്ന്ന് തുടങ്ങി. ചാരുവിന്‍റെ റൂം മേറ്റാവേണ്ടി വന്നതിന്‍റെ നിർഭാഗ്യമോർത്ത് ഞാൻ എന്നെ തന്നെ പഴിചാരി. എനിക്ക് ചുറ്റും സുഹൃത്തുക്കൾ ധാരാളം ഉണ്ടായിരുന്നതു കൊണ്ട് ഞാൻ അവരോടൊത്ത് കോളേജിലെ ദിവസങ്ങൾ ആസ്വദിച്ചു.”

അപ്പോഴത്തെ  ആ പെൺകുട്ടിയുടെ അവസ്ഥയെ സങ്കൽപിച്ച് “പാവം ചാരുലത” എന്ന് പറഞ്ഞു കൊണ്ട് പിന്നീട് അവൾക്കെന്താ സംഭവിച്ചതെന്ന ചോദ്യ രൂപേണ ഞാൻ പ്രീതിയുടെ മുഖത്ത് നോക്കി. പ്രീതി ഒരു ബ്ലാക്ക് കോഫിയിട്ട് ഞങ്ങൾക്ക് നൽകിയതിനു ശേഷം സംഭവകഥയുടെ ബാക്കി പറഞ്ഞു തുടങ്ങി.

“ചാരുവിന്‍റെ അച്ഛനേയും അമ്മയേയും ഞാൻ അഡ്‌മിഷന്‍റെ സമയത്ത് കണ്ടിരുന്നു. അന്ന് അവരെനോട് വളരെ നന്നായാണ് പെരുമാറിയത്. എനിക്ക് അവരെ വിളിച്ച് ചാരു ഒരു ദുർനടപ്പുകാരിയാണ് എന്ന് പറയുവാൻ തോന്നി. മകളെ ശ്രദ്ധിച്ചില്ലെങ്കിൽ വഴി തെറ്റിപോകുമെന്ന മുന്നറിയിപ്പ് കൊടുത്ത് അവരെ ഭയപ്പെടുത്തിയാലോ എന്നൊക്കെ ചിന്തിച്ചു. പിന്നെ എന്തോ കാരണത്താൽ അതൊക്കെ വേണ്ടെന്നു വെച്ചു.

അങ്ങനെ കൊല്ലപ്പരീക്ഷ ആകാറായി. പരീക്ഷ കഴിഞ്ഞാൽ ഉടനെ തന്നെ റൂം മാറണമെന്ന ചിന്തയാണ് എന്‍റെയുള്ളിലുണ്ടായിരുന്നത്. പരീക്ഷ അടുക്കാറായ ഒരു ദിവസം രാത്രി ഞാൻ ബുക്കെടുത്ത് വച്ച് വളരെ ശ്രദ്ധയോടെ പഠിക്കാനിരിക്കുകയായിരുന്നു. ചാരു ലൈബ്രറിയിൽ നിന്ന് അപ്പോഴും എത്തിയിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ എന്‍റെ ഉറക്കം തൂങ്ങലിനിടയിൽ റൂമിനുള്ളിൽ ചാരുവിന്‍റെ സാന്നിദ്ധ്യം അറിഞ്ഞു. ഞാൻ അലാറം വച്ച് ബുക്കിൽ കമിഴ്ന്നു കിടന്നു. ഇടയ്ക്ക് അലാറമടിച്ചെഴുന്നേറ്റപ്പോൾ ചാരു ഫോണിൽ എന്തൊക്കെയോ വിഷമത്തോടെ സംസാരിക്കുന്നു.”

“അയ്യേ പരീക്ഷാ അടുത്ത സമയത്ത് ഇവൾ ബോയ്ഫ്രണ്ടുമായി തല്ലു കൂടുകയാണോ! ഇവൾക്ക് വെറേ പണിയൊന്നുമില്ലേ” അപ്പോഴെനിക്ക് തോന്നി. ഞാൻ അലാറം ഓഫ് ചെയ്‌ത്‌ കുറച്ചു നേരം ഉറങ്ങാൻ കിടന്നു. വീണ്ടും ചാരൂലതയുടെ ഫോണിലെ മുറുമുറുപ്പ് കേട്ടാണ് ഉണർന്നത്. എനിക്ക് ദേഷ്യം  വന്നു ഉടനെ എഴുന്നേറ്റ് റൂമിലെ ലൈറ്റിട്ടു. ചാരു ഞാൻ എഴുന്നേറ്റത് കണ്ടെങ്കിലും എന്‍റെ മുഖത്ത് നിന്നും കണ്ണ് മാറ്റി. മുഖം ഞാൻ കാണാതെയിരിക്കാൻ അവൾ ഫോൺ മാറ്റി വച്ച് തിരിഞ്ഞിരുന്നു.

പെട്ടെന്ന് എന്തോ അപാകത തോന്നി അവളുടെ മുഖം ഒരു നിമിഷം എന്‍റെയുള്ളിലൂടെ കടന്നുപോയി. ആകെ വാടിപ്പോയി കണ്ണുകളൊക്കെ നിറഞ്ഞ്. കരഞ്ഞു തളർന്നd വാടിയ മുഖഭാവം അഴിഞ്ഞു വീണ മുടിയിഴകളും ആകെയൊരു മന്ദത. ഞാൻ അവളെ തന്നെ നോക്കുന്നു എന്ന് തോന്നി ഇടയ്‌ക്കെപ്പോഴോ ചാരു മുഖം തിരിച്ച് എന്നെ നോക്കി.

കവിളകൾ  ഇത്രയും ഒട്ടിയപോലെ ചാരുലതയെ ഇതിനു മുമ്പ് അങ്ങനെ കണ്ടിട്ടില്ല. ഞങ്ങളുണ്ടാക്കിയ ഗോസിപ്പുകൾ പോലും ചാരുവിൽ ഇത്രയധികം മാറ്റമുണ്ടാക്കിയിട്ടില്ല. എന്തോ കാര്യമായി പറ്റിയിട്ടുണ്ട്. അവളുടെ ബോയ്ഫ്രണ്ടുമായും വികം സാറുമായും പ്രശ്നം ഉണ്ടോ? ചാരുവിന്‍റെ ചത്ത പോലെയുളള ഇരിപ്പ് കണ്ടിട്ട് എനിക്ക് വിഷമമായി. എന്നിട്ടും ഞാൻ ഉറച്ച ശബ്ദത്തിൽ ചാരുവിനോട് എന്താ പറ്റിയതെന്ന് ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ മുഖം പൊത്തി കരഞ്ഞു.

ഒരുപാട് നാളായി ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട്. തേങ്ങിക്കൊണ്ട് അവൾ തലചായ്ച്ചിരുന്നു. അവളുടെ കണ്ണുകളിൽ നൊമ്പരം നിറഞ്ഞു നിന്നിരുന്നു. പതിയെ സാവധാനത്തിൽ അടുത്തിരുന്ന് ചാരുവിനോട് വീണ്ടും കാരണമെന്താണെന്ന് അന്വേഷിച്ചു. ഇത്രയും അനുകമ്പയോടെ ഞാൻ ആദ്യമായിട്ടാണ് ചാരുവിനോട് ഇങ്ങനെ സംസാരിക്കുന്നത്. അവളുടെ തോളിൽ സമാധാനിപ്പിക്കാൻ ഞാൻ കൈ വച്ചു.

ചാരു ഒരുനിമിഷം എന്നെ നോക്കി പറഞ്ഞു. “എന്‍റെ അച്‌ഛൻ ഇന്നലെ മരിച്ചു പോയി. കാൻസർ ആയിരുന്നു.” ഞാൻ ഞെട്ടിത്തരിച്ചു പോയി. അവളടെ കണ്ണുകളിലേക്ക് സഹതാപത്തോടെ നോക്കി. എനിക്കെന്ത് ചെയ്യണമെന്നറിയാതെ ഞാനൊരു കുട്ടിയെപ്പോലെ ചാരുവിനെ കെട്ടിപ്പിടിച്ചു. അവൾ എന്‍റെ തോളിൽ കിടന്ന് കരഞ്ഞു.

ഇടയ്ക്ക് വിക്രം സാറിന്‍റെ ഫോൺ വന്നു. മറുതലയ്ക്കൽ നിന്ന് വിക്രം സാറ് പറയുന്നത് അവൾ കേട്ടിരുന്നു. കോൾ കട്ട് ചെയ്യുന്നതിനു മുമ്പ് എച്ച്‌ഒഡിയോട് പറഞ്ഞ് എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് കൊണ്ടു പോകാമോ ഭയ്യാ  എന്ന് പറഞ്ഞു.

ചാരു ഇത് പറഞ്ഞതും എന്‍റെ മനസ്സിലൂടെ പെട്ടെന്നൊരു കൊള്ളിയാൻ പാഞ്ഞു പോയി. എന്തൊക്കെയാണ് ഞാൻ വിക്രം സാറിനെയും ചാരുവിനെയും പറ്റി പറഞ്ഞുണ്ടാക്കിയത്. ചാരുവിന്‍റെ അച്ഛന് സംഭവിച്ചതിന്‍റെ വിശദാംശങ്ങൾ ഞാൻ ചോദിച്ചു മനസ്സിലാക്കി. അവളുടെ കുടുംബത്തിലെ പ്രശ്‌നങ്ങളിൽ നിന്നും എത്രത്തോളം ഒറ്റപ്പെട്ടാണ് ചാരുലത കഴിയുന്നതെന്ന് അന്ന് ഞാൻ മനസ്സിലാക്കി.

ചാരുവിന് സംഭവിച്ചതെന്താണെന്ന് എനിക്ക് വ്യക്ത‌മായി. ചാരുവിന്‍റെ ക്ലാസ്സിലെ ശ്രദ്ധ കുറഞ്ഞു പോയതും വിക്രം സാറുമായി അടുപ്പത്തിലായതും എന്തുകൊണ്ടാണെന്ന് പെട്ടെന്നു തന്നെ ഒരുത്തരം ലഭിച്ചു. എത്ര നീചമായാണ് ഞാൻ ചാരുവിനോട് പെരുമാറിയത്. ഒരു നല്ല സഹപാഠിയോ റൂം മേറ്റോ ഒക്കെ ആകുവാൻ എനിക്കു സാധിക്കുമായിരുന്നു. പക്ഷേ ഞാനതിനു മുതിർന്നില്ല.

ഒരു നിമിഷം ഒന്നു നിർത്തിയതിനു ശേഷം പ്രീതി നെടുവീർപ്പിട്ടു. അന്നത്തെ ഓർമ്മകൾ പ്രീതിക്ക് ഒരുപാട് നൊമ്പരങ്ങൾ സമ്മാനിക്കുന്നതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.

എന്‍റെയും ഷർമിളയുടേയും മുഖത്ത് പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള താൽപര്യം കണ്ട് പ്രീതി വീണ്ടും തുടർന്നു.

“ചാരു എക്സ‌ാമൊന്നും എഴുതിയില്ല. കോളേജീന്ന് ആ ആഴ്ച്‌ച തന്നെ പോയ ചാരു കുറച്ച് നാളുകൾക്ക് ശേഷം ബംഗാളിലുള്ള മറ്റൊരു കോളേജിൽ ചെന്ന് അഡ്‌മിഷനെടുത്തു. വിക്രം ചാരുവിന്‍റെ ബന്ധുവാണെന്നും 6 മാസത്തോളമായി ചാരുവിന്‍റെ അച്ഛ‌ൻ കാൻസറിന് ചികിത്സയിൽ ആയിരുന്നുവെന്നും മനസ്സിലായി. യൂണിവേഴ്‌സിറ്റിയിൽ നിന്നും ചാരു സർട്ടിഫിക്കറ്റ് വാങ്ങി പോകുന്നതിന് മുമ്പ് ഒരു തവണ നേരിൽ കണ്ടിരുന്നു. അന്ന് കണ്ടപ്പോൾ ചാരു കുറേക്കൂടി നന്നായി എന്നു തോന്നി.

ചാരുവിന്‍റെ ബോയ്‌ഫ്രണ്ടുമായി അടുത്തു തന്നെ വിവാഹം കഴിക്കുമെന്നും പറഞ്ഞു. കുടുംബം വിഷമഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ബോയ്ഫ്രണ്ട് നല്ല പോലെ സപ്പോർട്ട് ചെയ്‌തിരുന്നുവെന്ന് വിശേഷം പറയുന്ന കൂട്ടത്തിൽ ചാരു അന്ന് സൂചിപ്പിച്ചു. എന്നോട് സംസാരിക്കാൻ പറ്റിയതിൽ ചാരു വളരെയധികം സന്തോഷം അറിയി ച്ചു. അതോടൊപ്പം മുമ്പ് തല്ലു കൂടേണ്ടി വന്നതിൽ ഖേദം പറഞ്ഞു. ചാരുവിന്‍റെയടുത്ത് മാപ്പ് ചോദിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അതെങ്ങനെ പറയുമെന്നോർത്ത് ആശയക്കുഴപ്പത്തിലായി.

എല്ലാത്തിനും മറുപടിയെന്നോണമായി ചെറിയൊരു പുഞ്ചിരി കൊണ്ട് ചാരുവിനെ നേരിട്ടു. അന്ന് ചാരുവിന് നൽകിയ തന്‍റെ സാമീപ്യം അവൾ തിരിച്ച് തനിക്ക് സ്നേഹത്തിന്‍റെ  ഭാഷയിൽ പകരമായി തരുന്നതു പോലെ തോന്നി. ചാരു യാത്ര പറയുന്നതിന് മുമ്പ് എന്നെ കെട്ടിപ്പിടിച്ചു. പിന്നീട് ഞാൻ ചാരുവിനെ കണ്ടിട്ടില്ല. എന്‍റെ പ്രാർത്ഥനകളിൽ അവൾക്ക് നല്ലതുവരുത്തണമെന്നും ചാരുവിനോട് ഞാൻ ചെയ്തിട്ടുള്ള എല്ലാത്തിനും മാപ്പ് തരണമെന്നും ദൈവത്തോട് ഇപ്പോഴും അപേക്ഷിക്കാറുണ്ട്.”

പ്രീതി തന്‍റെ അനുഭവകഥ പറഞ്ഞവസാനിപ്പിച്ചു. ഞങ്ങളുടെ കണ്ണുകളിൽ ചെറിയ മഞ്ഞുതുള്ളികൾ പോലെ കണ്ണുനീർ പറ്റിപ്പിടിച്ചിരുന്നു. പ്രീതി ഞങ്ങൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് സന്ധ്യയിലേക്ക് സഞ്ചരിക്കുന്ന സൂര്യനെ നോക്കി ജനാലയ്ക്കരികിൽ നിന്നു.

വാകപ്പൂ മണമുള്ള വരാന്ത

ഗായത്രി ടീച്ചറും രഞ്ജൻ മാഷും പിണങ്ങി? കോളേജിൽ വാർത്ത കാട്ടുതീപോലെ പടർന്നു. മരത്തണലുകൾക്ക് കീഴെ ചെറുസംഘങ്ങളുടെ അടക്കിപ്പിടിച്ച ചിരികൾ. സ്റ്റാഫ് റൂമിൽ ഒരു അപസർപ്പക കഥയുടെ ചുരുളഴിക്കാനുള്ള ത്വരയോടെ അധ്യാപകർ.

“രഞ്ജൻ മാഷിനും ഗായത്രി ടീച്ചർക്കും എന്താണ് സംഭവിച്ചത്?” കഥകൾ മെനയുന്ന കൗമാരത്തിന്‍റെ ലഹരിയിൽ കുട്ടികൾ ടീമുകളായി തിരിഞ്ഞ് ഡിബേറ്റ് തുടങ്ങി.

ഒന്നാമത്തെ പീരിയഡ് തുടങ്ങുന്നതിനുമുമ്പാണ് ആ സംഭവം. കോളേജിന്‍റെ മുഖ്യകവാടത്തിന് സമീപം കുട്ടികൾ നോക്കിനിൽക്കെ ആയിരുന്നല്ലോ അവരുടെ ശണ്ഠ…

രണ്ടുവർഷം മുമ്പാണ് രഞ്ജൻ മാഷ് കോഴിക്കോട്ടെ പ്രശസ്തമായ കോളേജിൽ രസതന്ത്രാധ്യാപകനായി എത്തുന്നത്. അധ്യാപകർക്കിടയിലെ ജൂനിയർ. വിദ്യാർത്ഥികളുടെ റോമിയോ, കാണാൻ സുമുഖനും അവിവാഹിതനുമാണ്. ഗായത്രി ടീച്ചറും സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല, വിവാഹിതയാണെന്ന് ആരും പറയുകയില്ല. ഏറിയാൽ വയസ്സ് 25 വയസ്സ് തോന്നും. അധ്യാപനത്തിലും ബഹുമിടുക്കി.

ബയോളജി അധ്യാപികയായ ഗായത്രിയും രസതന്ത്രാധ്യാപകനായ രഞ്ജനുമിടയിൽ സൗഹൃദത്തിന്‍റെ പാത വിരിച്ചത് ജീവിതത്തിലെ ഏകാന്തതയാണെന്ന് പറയാം. കമ്പ്യൂട്ടർ എൻജിനീയറാണ് ഗായത്രിയുടെ ഭർത്താവ്. മൂന്നുവർഷമായി അമേരിക്കയിലാണ്. വീട്ടിൽ തനിച്ചായതിനാൽ ഗായത്രി കൂടുതൽ സമയവും കോളേജിൽത്തന്നെ. മംഗലാപുരത്തുകാരനായ രഞ്ജൻ കോളേജിനടുത്തുള്ള ഫ്ളാറ്റിലാണ് താമസം.

സ്റ്റാഫ് റൂമിൽ നിന്ന് കോളേജ് ക്യാന്‍റീനിലേക്കുള്ള സൗഹൃദത്തിന്‍റെ വളർച്ച അവർപോലുമറിയാതെ സംഭവിക്കുകയായിരുന്നു.

മൂന്നുമണിക്കുള്ള അവരുടെ പതിവ് ചായ സൗഹൃദത്തിൽ എന്തോ ഒന്ന് മണക്കുന്നുവെന്ന് പറഞ്ഞുപരത്തിയത് ക്യാമ്പസിൽ ആകാശവാണിയെന്ന് ഇരട്ടപ്പേരുള്ള കെമിസ്ട്രിയിലെ ജിനുവാണ്. അങ്ങനെ രഞ്ജൻ മാഷും ഗായത്രി ടീച്ചറും ക്യാമ്പസിലെ ഹോട്ട് ടോക്കായി.

ഗോസിപ്പുകൾ അതിരുവിടുന്നത് അവരറിയുന്നുണ്ടായിരുന്നു. സംസ്കൃതാധ്യാപികയായ സുഹാസിനിയെ കൂട്ടപിടിച്ച് ചായസൗഹൃദത്തിന് മറയിടാൻ ശ്രമിച്ചെങ്കിലും എല്ലില്ലാത്ത നാവുകൾക്കുണ്ടോ വിശ്രമം?

സുഹാസിനിടീച്ചർ അൽപം മോഡേണാണ്. സാരിയോടത്ര പ്രിയമില്ല ടീച്ചർക്ക്. ലൈറ്റ്കളർ ചുരുദാറിൽ ഒരുങ്ങിയെത്തുന്ന ടീച്ചറോട് കുട്ടികൾക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. കർക്കശക്കാരിയാണെങ്കിലും സുഹാസിനിടീച്ചറുടെ ക്ലാസ് കട്ട് ചെയ്യാൻ ഒരുത്തനും തയ്യാറല്ല.

രഞ്ജനും ഗായത്രിയും ഉച്ചഭക്ഷണ ഇടവേളകളിലും സുഹാസിനി ടീച്ചറെ നിർബന്ധിച്ച് കൂടെ കൊണ്ടുപോകും. എന്നാൽ ചില വൈകുന്നേരങ്ങളിൽ സുഹാസിനിയില്ലാതെ ഇരുവരും സിനിമയ്ക്ക് പോയെന്ന കഥയും കാമ്പസിലെ ചൂടുവാർത്തയായി. ഇതിനിടയിലാണ് അത് സംഭവിച്ചത്.

ഗായത്രിടീച്ചറുടെ ഭർത്താവ് നികേഷ് അമേരിക്കാവാസം മതിയാക്കി മടങ്ങിയെത്തിയിരിക്കുന്നു. നാട്ടിൽ സ്വന്തമായി കമ്പനി തുടങ്ങാനാണ് വരവ്. നികേഷ് കോളേജിനടുത്ത് ബംഗ്ലാവ് വാങ്ങിയതോടെ കോളേജ് വക ഫ്ളാറ്റ് ടീച്ചർ ഒഴിഞ്ഞു. വരവും പോക്കും പുതുപുത്തൻ നീല സാൻട്രോ കാറിൽ.

നികേഷ് ഇപ്പോൾ ഒരു പക്കാ ബിസിനസ്സുകാരനാണ്. തിരക്കേറിയ ജീവിതം. കോളേജിലെ ഗോസിപ്പുകൾക്ക് ചെവികൊടുക്കാൻ അയാൾക്ക് എവിടെ സമയം? എങ്കിലും ഗായത്രി രഞ്ജനുമായുള്ള സൗഹൃദത്തിന് അതിർവരമ്പിടണമെന്ന് ആഗ്രഹിച്ചു. മൂന്നാമതൊരാളുടെ സാന്നിധ്യം ദാമ്പത്യത്തിലുണ്ടാക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് അവളോർത്തു. രഞ്ജനെ കാണരുത്, സംസാരിക്കരുത് ഓരോ ദിവസവും അവൾ രഞ്ജനിൽ നിന്നൊഴിഞ്ഞുമാറാൻ പണിപ്പെടുകയായിരുന്നു. പക്ഷേ, രഞ്ജൻ നീറിപ്പുകഞ്ഞു. ഗായത്രി തന്നെ അവഗണിക്കുന്നതെന്തേ, ഇത്രയധികം സ്നേഹിച്ചിട്ടും. അവളെ ഇത്തിരിനേരം തനിച്ച് കിട്ടിയിരുന്നെങ്കിൽ… ഓരോ നിമിഷവും അയാൾ ആഗ്രഹിച്ചു.

കാന്‍റീനിലും വരാന്തയിലുമെല്ലാം ഇണക്കിളികളായി ഉല്ലസിച്ചാടുന്നവർ. ഗായത്രി ടീച്ചറുടെ മാറ്റം കുട്ടികളും മനസ്സിലാക്കുന്നുണ്ടായിരുന്നു.

“അറിഞ്ഞില്ലേ… ഗായത്രി ടീച്ചറും രഞ്ജൻ മാഷും തെറ്റിയെന്നാ തോന്നുന്നേ…” പൂത്തുനിൽക്കുന്ന വാകമരങ്ങളെ തലോടിയ കാറ്റിൽപ്പോലും ആ പിണക്കത്തിന്‍റെ കഥ പാറിപ്പറന്നു.

ഓടകൾക്കു മീതെയുള്ള കമ്പിവലകളിലൂടെ ചാടിയെത്തിയ നീല സാൻട്രോ കാർ വല്ലാത്തൊരു ശബ്ദത്തോടെ കുലുങ്ങി നിന്നു.

ഗായത്രി പതിവുപോലെ ബയോളജി ഡിപ്പാർട്ടുമെന്‍റിലേക്ക് നടന്നു. അവൾ  വരുന്നതും കാത്ത് കെമിസ്ട്രി ലാബിനോട് ചേർന്ന വരാന്തയിൽ രഞ്ജൻ നിൽക്കുന്നുണ്ടായിരുന്നു. തന്നെ ഒഴിവാക്കി ഗായത്രി നടന്നകലാൻ ശ്രമിക്കുന്നത് രഞ്ജനറിഞ്ഞു.

“എന്താ ഗായത്രി ഇത്? ഇപ്പോൾ ഒന്ന് മിണ്ടാൻ പോലും കൂട്ടാക്കുന്നില്ല നീ… ഞാനെന്ത് തെറ്റ് ചെയ്തു?” ഖിന്നതയോടെയുള്ള രഞ്ജന്‍റെ ചോദ്യവും അസഹനീയതയോടെയുള്ള ഗായത്രിയുടെ നിൽപ്പും വിദ്യാർത്ഥികൾക്ക് കൗതുകക്കാഴ്ചയായി.

“പ്ലീസ് രഞ്ജൻ, ലെറ്റ് മി ഗോ… എന്നെ വെറുതെ വിട്…”

“ഇല്ല, നീ മറുപടി പറയാതെ ഞാൻ വിടില്ല. എന്തുപറ്റി നിനക്ക്?” കൈ നീട്ടി വഴി തടഞ്ഞു അയാൾ.

“വഴി മാറൂ രഞ്ജൻ.” ഗായത്രിയുടെ സ്വരത്തിലെ മൂർച്ച രഞ്ജനെ അതിശയപ്പിച്ചു.

അയാൾ കോപാവേശിതനായി ഗായത്രിയുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ഉച്ചത്തിൽ ചോദിക്കാൻ തുടങ്ങി. ആ മുഖം വികാരക്ഷോഭത്തിൽ ചുവന്നുതുടുത്തു.

“നീ എന്താ നിന്നെക്കുറിച്ച് കരുതിയത്? അപ്സരസെന്നോ? ഞാൻ നിന്‍റെ വാലാട്ടിപ്പട്ടിയോ? ഒരാഴ്ച മുമ്പ് വരെ എന്തിനും ഞാൻ വേണമായിരുന്നു. എന്നിട്ടിപ്പോൾ? എല്ലാം എന്‍റെ തെറ്റ്… പക്ഷ, ഞാൻ നിന്നെ വെറുതെ വിടില്ല.” രഞ്ജന്‍റെ ക്രോധഭാവം അവളിൽ നടുക്കമുണ്ടാക്കി.

സംഗതി വഷളാവുകയാണ്. അങ്ങിങ്ങ് മാറിനിന്ന് ഒളിഞ്ഞുനോക്കിയ കുട്ടികൾ രംഗപ്രവേശം തുടങ്ങിയിരിക്കുന്നു. ഒരു സംഘം കുട്ടികൾ ഓടിവന്ന് രഞ്ജനിൽ നിന്ന് ടീച്ചറെ രക്ഷപ്പെടുത്തി. “എന്താ സാർ… ഇത് ഒരു കോളേജാണ്. നിങ്ങളെപ്പോലെ ബഹുമാന്യരായ അധ്യാപകർ ഇങ്ങനെയൊക്കെയാണോ പെരുമാറുന്നത്?”

കൂവിവിളിക്കുന്ന കുട്ടികളുടെ മുന്നിലൂടെ ഇരുവരും തലകുമ്പിട്ട് നടന്നു. രഞ്ജൻ ദേഷ്യമടക്കാനാകാതെ ഫ്ളാറ്റ് ലക്ഷ്യമാക്കി നടന്നു. അപമാനഭാരത്തോടെ ഗായത്രി ധൃതിയിൽ പ്രിൻസിപ്പാളിന്‍റെ മുറിയിലേക്കും.

രാവിലെ നടന്ന സംഭവം കാമ്പസിൽ കാട്ടുതീപ്പോലെ പടരാൻ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ… “ഗായത്രി ടീച്ചർ പ്രിൻസിപ്പാളിന് പരാതി നൽകിയിരിക്കുന്നു. അതും രഞ്ജൻ മാഷിനെതിരെ.”

പിറ്റേന്ന് നോട്ടീസ് ബോർഡിൽ രഞ്ജനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പ്, “ചില കാരണങ്ങളാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ രസതന്ത്രാധ്യാപകൻ രഞ്ജനെ സസ്പെൻഡ് ചെയ്തിരിക്കുന്നു.” അറിയിപ്പിനടിയിൽ പ്രിൻസിപ്പാൾ മഹേന്ദ്രന്‍റെ കിടിലൻ ഒപ്പ്.

രഞ്ജൻ ഫ്ളാറ്റിൽ തന്നെയിരുന്നു. പുറത്തേക്കിറങ്ങാൻ മടിയായിരുന്നു. അയാൾക്ക് 10 ദിവസത്തിനകം പ്രിൻസിപ്പാളിന് വിശദീകരണം നൽകാനാണ് നിർദ്ദേശം.

അരോപണം ഗുരുതരമാണ്. ക്ലാസ് സമയത്ത്, കോളേജ് പരിസരത്ത്, കുട്ടികളുടെ മുന്നിൽ വെച്ച് ഉണ്ടായ സംഭവം. മറ്റ് അധ്യാപകരൊന്നും രഞ്ജനെ പിന്തുണച്ചില്ല. ഗായത്രിയുമായി രഞ്ജനുള്ള അടുപ്പം മിക്ക അധ്യാപകർക്കും ഉൾക്കൊള്ളാനാകാത്തതായിരുന്നു.

സുന്ദരിയും തന്‍റേടിയുമായ ടിച്ചറെ രഞ്ജൻ എങ്ങനെ വലയിലാക്കി? സഹാധ്യാപകർ ഒളിഞ്ഞും തെളിഞ്ഞും പലതവണ ചർച്ച ചെയ്തകാര്യം. എന്തായാലും ഈ അവസരം മുതലാക്കി കോളേജ് ട്രസ്റ്റ് അംഗത്തിന്‍റെ കാത്തിരിപ്പ്. കുട്ടി നേതാവായ ജോൺ സാമുവലിന്‍റെ അനുജൻ എംഎ, എംഫിൽ കഴിഞ്ഞ് നിൽപ്പാണ്. പ്രതിസന്ധി മുതലാക്കി അയാളെ തിരുകികയറ്റാൻ നേതാവ് ശ്രമം തുടങ്ങിയതോടെ എല്ലാവരും ആശങ്കയിലായി. രഞ്ജന്‍റെ പണി പോകുമോ? ഒരാഴ്ച ഒന്നും സംഭവിക്കാതെ കടന്നുപോയി. രഞ്ജൻ ഫ്ളാറ്റിൽനിന്നും പുറത്തിറങ്ങിയതേയില്ല. സ്വയം തടവറ തീർത്ത് കഴിയുകയായിരുന്നു അയാൾ. സഹപ്രവർത്തകരാരും അയാളെ തേടിയെത്തിയില്ല. രഞ്ജൻ അതാഗ്രഹിച്ചുമില്ല.

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് രഞ്ജൻ ഞെട്ടിയെഴുന്നേറ്റു. ആരാകും ഈ നേരത്ത്? വാതിൽ തുറന്നപ്പോൾ രഞ്ജൻ ആശ്ചര്യപ്പെട്ടുപോയി, സുഹാസിനി…

“ഞാൻ കരുതി ഇയാളെന്നെ ഉപേക്ഷിച്ചെന്ന്…”

“എനിക്കെങ്ങനെ കഴിയും? പൊട്ട ബുദ്ധിക്ക് ഓരോന്ന് ചെയ്തുവെച്ചിട്ട്… നിന്നെ എങ്ങനെ രക്ഷിക്കുമെന്നാ എന്‍റെ ചിന്ത…”

“എനിക്കെന്താകാൻ… അപമാനം… തൊഴിൽ നാശം… എന്‍റെ തെറ്റിനുള്ള ശിക്ഷ എനിക്ക് കിട്ടട്ടെ… അതുകൊണ്ടാണ് ഞാൻ സാറിന് ലെറ്റർ നൽകാത്തത്.”

“രഞ്ജൻ, നിങ്ങൾക്ക് എങ്ങനെയാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചത്? കുട്ടികൾ നോക്കിനിൽക്കേ ഗായത്രിയുടെ കൈപിടിച്ച് കയർക്കാൻ ചില്ലറ ധൈര്യം പോരാ…”

രഞ്ജൻ മൗനിയായി. “മറ്റാരെങ്കിലുമാണിത് ചോദിക്കുന്നതെങ്കിൽ ഞാൻ മറുപടി നൽകില്ലായിരുന്നു. പക്ഷേ, സുഹാസിനിയോട് എനിക്കങ്ങനെ പെരുമാറാനാകില്ല. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ മനസ്സിലാക്കിയത് സുഹാസിനിയാണല്ലോ.” രഞ്ജൻ തുടർന്നു.

“ഗായത്രിയെ എന്നിലേക്കാകർഷിച്ചത് ആ സൗന്ദര്യവും വ്യക്തിത്വവും തന്നെയാണ്. ഞാൻ പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നറിയാമല്ലോ. ഗായത്രിയോട് അടുത്തുപെരുമാറാൻ മറ്റ് അധ്യാപകർക്കുള്ള സങ്കോചംകൂടി കണ്ടപ്പോൾ അവരോടുള്ള ആരാധന വർദ്ധിച്ചു.”

“ഗായത്രി എന്നോട് പരിഗണന കാണിച്ചപ്പോൾ ഞാൻ അതിരുവിട്ട് സ്നേഹിച്ചുപോയി. അഹങ്കാരമായിരുന്നു മനസ്സിൽ. അവളെന്നെ എന്തിനു സ്നേഹിച്ചു എന്നെനിക്കറിയില്ല. ഒരുപക്ഷേ, ഏകാന്തതയിൽനിന്ന് അവൾ അൽപം മോചനം ആഗ്രഹിച്ചിട്ടുണ്ടാകും. സുഹാസിനിയെ കൂട്ടുപിടിച്ച് ഞങ്ങൾ രഹസ്യമായി ഇഷ്ടം കൂടുകയായിരുന്നു.”

“അതെനിക്ക് മനസ്സിലായിരുന്നു…” സുഹാസിനി ചിരിച്ചു. “എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത ദിവസങ്ങളായിരുന്നു അവ. വിവാഹിതയായ സ്ത്രീയോട് രഞ്ജന് നല്ല സൗഹൃദമെന്നേ ഞാൻ ആദ്യമൊക്കെ കരുതിയുള്ളു. കൂടെക്കൂടെ മെസേജ് അയയ്ക്കുന്നതും ഗിഫ്റ്റുകൾ കൈമാറുന്നതും ഗോസിപ്പുകളും ഞാൻ കൂട്ടിവായിച്ചിരുന്നു രഞ്ജൻ.”

“സുഹാസിനിയെ ഒഴിവാക്കി ഞങ്ങൾ പുറത്തുപോകാറുണ്ടായിരുന്നു. ഒരുപക്ഷേ, ടീച്ചർ തടഞ്ഞാലും ആ ബന്ധം വിടാൻ ഞാൻ ഒരുക്കമായിരുന്നില്ല.”

“നിങ്ങളിരുവരും സിനിമയ്ക്ക് പോകുന്നതും മൂന്നാർ കറങ്ങിയതുമൊക്കെ ഗോസിപ്പായി ഞാനും കേട്ടിരുന്നു. പക്ഷേ, അത് സത്യമാകരുതേ എന്നായിരുന്നു എന്‍റെ പ്രാർത്ഥന. നിങ്ങൾ തമ്മിൽ മറ്റുവല്ലതും….”

“ഇല്ല, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. അവളെ വിവാഹം ചെയ്യണമെന്നായിരുന്നു എന്‍റെ മോഹം.”

“ഗായത്രി വിവാഹിതയാണെന്ന് രഞ്ജനറിയില്ലായിരുന്നോ?”

“ആദ്യമറിയില്ലായിരുന്നു. പക്ഷേ, ഞങ്ങളുടെ ബന്ധം മറ്റൊരാളുടെ വരവോടെ ഉലയുമെന്ന് ഞാനറിഞ്ഞില്ല.”

“ഗായത്രിയുടെ ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്.”

“ശരിയാണ്. നടന്നതെല്ലാം ഇത്രവേഗം ഒരു സ്വപ്നമായി കരുതേണ്ടി വന്നാൽ…”

“അവൾ ഭയന്നിട്ടുണ്ടാകും രഞ്ജൻ. യാഥാർത്ഥ്യമെന്തെന്ന് അവൾക്കും മനസ്സിലായി.” സുഹാസിനി പറഞ്ഞു.

“ഇനി പഴയ കാര്യങ്ങൾ പറഞ്ഞിട്ടെന്താ? രണ്ടുപേരും തെറ്റ് തന്നെയാണ് ചെയ്തത്.”

“ഞാൻ നിയന്ത്രണം വിട്ട് പെരുമാറി. ശരിയാണ്. എന്നെ അവൾ ഒരു കളിപ്പാട്ടമാക്കിയെന്ന ചിന്ത എന്‍റെ മനോനില തെറ്റിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പുവരെ എന്‍റെ സ്വന്തം കൂട്ടുകാരിയായിരുന്ന അവൾ പെട്ടെന്ന് മിസിസ് നികേഷ് ആയി മാറിയാൽ…”

“ഓകെ രഞ്ജൻ. ഇനി എതെല്ലാം മറന്നേക്കൂ… ഇയാളെ ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ കരകയറ്റാമെന്നാണ് എന്‍റെ ചിന്ത…”

“ബോർഡ് മീറ്റിംഗിൽ എന്നെ പുറത്താക്കും. തീർച്ച.”

“രഞ്ജൻ, നിങ്ങൾ മാപ്പപേക്ഷിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു കത്തെഴുതി തരൂ…”

“ഞാൻ മാപ്പപേക്ഷിക്കാം. പക്ഷേ, പ്രിൻസിപ്പാളോ ഗായത്രിയോ അംഗീകരിക്കുമോ?”

“ധൈര്യമായിരിക്ക്. ഞാൻ ഗായത്രിയുമായി സംസാരിക്കാം. അവൾ പരാതി പിൻവലിച്ചാൽ പ്രശ്നം തീരുമല്ലോ?”

“എന്തോ എനിക്ക് വിശ്വാസം വരുന്നില്ല. അവൾ സമ്മതിക്കുമോ?” രഞ്ജന്‍റെ ശബ്ദത്തിൽ കടുത്ത നിരാശ.

“നമുക്ക് ശ്രമിക്കാം. രഞ്ജൻ ഒരു മാപ്പപേക്ഷ ഉടൻ എഴുത്.”

“ശരി. ഇത് പ്രിൻസിപ്പാളിന് കൊടുത്തേക്കുമല്ലോ?”

“രഞ്ജൻ, നിങ്ങൾ വിഷമിക്കേണ്ട, ഈ പ്രശ്നം ഞാൻ തീർത്തോളാം. ഇതെന്‍റെ വാഗ്ദാനമല്ല പക്ഷേ, രഞ്ജനെന്നെ വിശ്വസിക്കാം.”

രഞ്ജന്‍റെ ഹൃദയം കൃതജ്ഞതാഭരിതമായി. ഇടറിയ വാക്കുകളാൽ അയാൾ സുഹാസിനിയോട് പറഞ്ഞു, “ടീച്ചർ, ഇത്രയും നന്മയുള്ള ഒരു മനസ്സ് തിരിച്ചറിയാൻ ഞാൻ വൈകി.”

“ഹാ… എന്തു ചെയ്യാൻ. സുഹൃത്തിന്‍റെ തെറ്റ് തിരുത്താൻ എന്തൊക്കെ ചെയ്താലാണ്?” സുഹാസിനി പുഞ്ചിരിയോടെ കത്ത് വാങ്ങി.

ഗായത്രിയെ തനിച്ചുകിട്ടാൻ കാത്തിരിക്കുകയായിരുന്നു സുഹാസിനി. ഇപ്പോൾ അവൾ തന്നെയും ഒഴിവാക്കുന്നുണ്ടെന്ന് സുഹാസിനിക്ക് തോന്നി. മറ്റ് അധ്യാപകരാരും സ്റ്റാഫ് റൂമിൽ ഇല്ലാത്ത സമയത്ത് സുഹാസിനി ഗായത്രിയോട് രഞ്ജന്‍റെ കാര്യം സൂചിപ്പിച്ചു.

“ഗായത്രീ, ഞാൻ ഇന്നലെ രഞ്ജനെ കണ്ടിരുന്നു. പാവം… വളരെ വിഷമത്തിലാണ്.”

“അതിനെനിക്കെന്താണ്?” ഗായത്രിയുടെ സ്വരത്തിൽ ഈർഷ്യ.

“നീ അൽപം ക്ഷമയോടെ കേൾക്കണം.” സുഹാസിനി പറഞ്ഞു.

“രഞ്ജൻ സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിലെ അംഗമാണ്. അയാളെ ആശ്രയിച്ചാണ് ഒരു കുടുംബത്തിന്‍റെ നിലനിൽപ്പ്. നിന്‍റെ പരാതിയുടെ പേരിൽ രഞ്ജന്‍റെ ജോലി നഷ്ടപ്പെടാനിടവന്നാൽ ഒരുപക്ഷേ, അയാൾ ജീവിതം അവസാനിപ്പിച്ചേക്കുമൊയെന്ന് എനിക്ക് ഭയമുണ്ട്.”

“ഇങ്ങനെയൊക്കെ സംഭവിക്കാമെന്ന് അയാൾ ആദ്യമേ ചിന്തിക്കേണ്ടതായിരുന്നു.” ഗായത്രി നിർദാക്ഷിണ്യം പറഞ്ഞു.

“അതുശരി, എങ്കിൽ പറയൂ, നിനക്കീ സംഭവത്തിൽ ഒരു ചുക്കുമില്ലെന്ന്. തീക്കളിയാണ് കളിക്കുന്നതെന്ന് ആദ്യമേ കരുതണമായിരുന്നു. രഞ്ജൻ തെറ്റ് ചെയ്തെങ്കിൽ അതിന്‍റെ കാരണക്കാരി നീ തന്നെയാണ് ഗായത്രി.” സുഹാസിനിയുടെ സ്വരം കടുത്തു.

“സുഹാസിനി നീ എന്താണ് പറഞ്ഞുവരുന്നത്?”

“അതെ, അതുതന്നെ. നീ വിവാഹിതയാണ് രഞ്ജൻ അവിവാഹിതനും.”

“നീ എന്‍റെ സുഹൃത്തായിട്ടും എന്നെ കുറ്റപ്പെടുത്തുകയാണല്ലോ?”

“നീ മാത്രമല്ല രഞ്ജനും എന്‍റെ സുഹൃത്താണ്. രഞ്ജൻ മാപ്പുപറയാൻ ആഗ്രഹിക്കുന്നുണ്ട്. നോക്ക്, ഈ കത്ത് മാപ്പപേക്ഷയാണ്.” സുഹാസിനി രഞ്ജന്‍റെ കത്ത് ഗായത്രിക്ക് കൈമാറി.

“ഈ കത്ത് ഞാനെന്ത് ചെയ്യണം?”

“രഞ്ജൻ മാപ്പ് പറഞ്ഞ സ്ഥിതിയ്ക്ക്, നീ പരാതി പിൻവലിക്കണം. അതാണ് ശരി.”

“ഇല്ല. അന്ന് എത്രയോ കുട്ടികൾക്ക് മുന്നിൽ വെച്ച്… ഞാനതെങ്ങനെ മറക്കും…?”

“ശരി. പക്ഷേ, ഒന്ന് മറക്കണ്ട… കഴിഞ്ഞ രണ്ട് വർഷമായി നിങ്ങളുടെ ബന്ധം കുട്ടികൾക്കിടയിൽ പാട്ടായിരുന്നു. നിങ്ങളുടേത് വഴിവിട്ട പോക്കാണെന്നറിഞ്ഞപ്പോഴെങ്കിലും ഞാൻ കറക്ട് ചെയ്യണമായിരുന്നു. അതെന്‍റെ തെറ്റ്. രഞ്ജനെ പിരിച്ചുവിട്ടാൽ അയാൾ കോടതിയിൽ പോകുമെന്നുറപ്പാണ്. അതോടെ കോളേജ് മാത്രമല്ല നാട് മുഴുവനറിയും നിങ്ങളുടെ പൂർവ്വബന്ധം.”

ഗായത്രിയുടെ ഉള്ളൊന്ന് കിടുങ്ങി. “ഞാൻ പരാതി പിൻവലിച്ചാൽ നികേഷിനോടെന്ത് പറയും?”

“ഒരാളുടെ ജീവിതപ്രശ്നമല്ലേ, നികേഷതിന് എതിര് നിൽക്കുമെന്ന് തോന്നുന്നില്ല.”

“പക്ഷേ… പ്രിൻസിപ്പാൾ…”

“അദ്ദേഹത്തിന്‍റെ കാര്യം എനിക്ക് വിട്ടേക്കു. ആദ്യം പരാതി പിൻവലിച്ചുകൊണ്ടുള്ള കത്ത് തരൂ.” ഗായത്രിയുടെ പിരിമുറുക്കം കുറയുന്നത് മുഖത്ത് പ്രകടമായിരുന്നു. അവൾ ചിരിയോടെ സുഹാസിനിയെ നോക്കി. സംഗതിയേറ്റു. സുഹാസിനിക്ക് ആശ്വാസമായി.

“എന്താണാവോ ഈ നിറഞ്ഞ ചിരിയുടെ കാരണം?” തന്‍റെ സംശയം സുഹാസിനി ഒളിച്ചുവെച്ചില്ല.

“നിന്‍റെ ചിരി കണ്ടിട്ട് ഞാൻ പോലും വീണു, പിന്നല്ലേ ആ രഞ്ജൻ…” ഇത് കേട്ടപ്പോൾ ഗായത്രി പൊട്ടിച്ചിരിച്ചു.

“നികേഷും ഇതുതന്നെയാ പറഞ്ഞത്. അതോർത്ത് ചിരിച്ചതാ…”

സുഹാസിക്കത് കേട്ടപ്പോൾ ആശ്വാസം തോന്നി. നികേഷ് എത്രമാത്രം പൊരുത്തപ്പെടുന്ന വ്യക്തിയാണ്.

“സുഹാസിനി, ഒരു കാര്യം പറയട്ടെ. നീ ഒത്തിരി  മാറിയിരിക്കുന്നു.” ഗായത്രിയുടെ കമന്‍റ് കേട്ടപ്പോൾ അവൾ ചിരിയോടെ പറഞ്ഞു.

“മറ്റൊരാളും എന്നോടിത് പറഞ്ഞു. ഹാ… കൂട്ടുകാർക്കായി എന്തൊക്കെ വേഷങ്ങൾ കെട്ടിയാലാണ്…”

വാതിൽ തുറന്ന് അകത്തേക്ക് വരുന്നയാളെ കണ്ടപ്പോൾ പ്രിൻസിപ്പാൾ മഹേന്ദ്രവർമ്മ തെല്ല് അത്ഭുതപ്പെടാതിരുന്നില്ല.

മൂന്ന് വർഷമായി സുഹാസിനി ടീച്ചർ കോളേജിൽ ചേർന്നിട്ട്. സ്റ്റാഫ് മീറ്റിംഗിനല്ലാതെ അവർ ഈ മുറിയിലേക്ക് കടക്കാറില്ല. കോളേജിലെ ഏറ്റവും മികച്ച അധ്യാപിക കൂടിയാണ് സുഹാസിനി.

“വരൂ… വരൂ… ഇന്നെന്താണ് പതിവില്ലാതെ…?” മഹേന്ദ്രവർമ്മ ചിരിയോടെ അവരെ സ്വാഗതം ചെയ്തു.

“സാർ, ഞാൻ രഞ്ജന്‍റെ കാര്യം സംസാരിക്കാനാണ് വന്നത്?”

“രഞ്ജനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ വന്നിരുന്നു. പക്ഷേ, അയാൾ മിടുക്കനായ അധ്യാപകനാണെന്നായിരുന്നു എന്‍റെ ധാരണ.”

“അതെ സാർ. പക്ഷേ, ഞാൻ വന്നത് അദ്ദേഹത്തിന്‍റെ മാപ്പപേക്ഷയുമായിട്ടാണ്. ഗായത്രിക്കും രഞ്ജൻ കത്ത് നൽകിയിട്ടുണ്ട്.”

“അത് നന്നായി. അങ്ങനെയാണ് വേണ്ടത്.”

“രഞ്ജന്‍റെ മാപ്പപേക്ഷ കണ്ട് ഗായത്രി പരാതി പിൻവലിക്കാൻ തയ്യാറായിട്ടുണ്ട് സാർ.”

“അങ്ങനെയോ… പക്ഷേ കേവലം ഒരു അപേക്ഷയുടെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കുന്നതെങ്ങനെ? ശരിയാകില്ല. എനിക്ക് അവരെ കണ്ട് സംസാരിക്കണം. എന്നിട്ടേ തീരുമാനമെടുക്കാനാകൂ.” മഹേന്ദ്രവർമ്മ ആലോചനയോടെ പറഞ്ഞു.

“സാർ, രഞ്ജന്‍റെ കരിയർ തുടങ്ങിയതല്ലേയുള്ളൂ, ഇങ്ങനെ ഒരു കേസിൽ അയാളെ പുറത്താക്കിയാൽ മറ്റൊരു ജോലി കിട്ടുക എളുപ്പമല്ല.” പ്രിൻസിപ്പാളിൽ സമർദ്ദം ചെലുത്തേണ്ടി വരുമെന്ന് സുഹാസിനിക്ക് മനസ്സിലായി. അവൾ തുടർന്നു,

“മാത്രമല്ല സാർ, കോളേജിന്‍റെ റെപ്യൂട്ടേഷന്‍റെ പ്രശ്നം കൂടിയല്ലേയിത്?”

“സാർ, ഇതിപ്പോ നമ്മുടെ കോളേജിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമാണ്. അയാളെ പിരിച്ചുവിട്ടാൽ കോടതിയിൽ പോകില്ലെന്നാരു കണ്ടു? അങ്ങനെയുണ്ടായാൽ സാറും പ്രതിസ്ഥാനത്താകും. മാത്രമല്ല, നാട്ടുകാർ മുഴുവനറിയും. അതൊക്കെ ഒഴിവാക്കുകയല്ലേ നല്ലത്?”

“ടീച്ചർ പറയുന്നത് ശരിയാണ്. പക്ഷേ…”

“മറ്റൊന്നു കൂടിയുണ്ട്. ആ നേതാവ് ജോൺ സാമുവൽ തന്‍റെ അനുജനെ തിരുകിക്കയറ്റാനുള്ള ശ്രമത്തിലാണെന്ന് അറിയാമല്ലോ. അയാളുടെ അനുജൻ ഒരു ഗുണ്ടാനേതാവാണ്. സാർ, അതിലൊക്കെ എത്രയോ നല്ലവനാണ് രഞ്ജൻ. പെട്ടെന്നുള്ള വികാരാവേശത്തിൽ ഒരു തെറ്റ് സംഭവിച്ചുവെന്നത് ശരിതന്നെ. പക്ഷേ, അയാൾ നല്ല അധ്യാപകനാണ്.”

സ്വതവേ സംസാരം കുറഞ്ഞ സുഹാസിനി രഞ്ജന്‍റെ കാര്യത്തിൽ വാചാലയാകുന്നത് കണ്ടപ്പോൾ മഹേന്ദ്രവർമ്മയ്ക്ക് അത്ഭുതം ഇരട്ടിച്ചു. അവർ പറയുന്നതിൽ കാര്യമുണ്ട്. രഞ്ജന് ഒരവസരം കൊടുക്കുന്നതാണ് ശരി.

“ഓകെ. ടീച്ചർ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ, നാളെ ബോർഡ് മീറ്റിംഗ് തുടങ്ങുമ്പോൾ ഞാനത് പറയും?”

“ഗായത്രിയോട് നേരിട്ട് മീറ്റിംഗിൽ പങ്കെടുക്കാൻ പറയാം സാർ.”

പിറ്റേന്ന് ബോർഡ് മീറ്റിംഗിൽ രഞ്ജനെ പുറത്താക്കാനുള്ള ആഗ്രഹവുമായി എത്തിയവർ ഗായത്രിയെ കണ്ട് അമ്പരന്നു.

രഞ്ജൻ മാപ്പ് പറയുകയും ഗായത്രി പരാതി പിൻവലിക്കുകയും ചെയ്തതായി മഹേന്ദവർമ്മ മീറ്റിംഗിൽ അറിയിച്ചു. ചില്ലറ എതിർവാദങ്ങളുണ്ടായെങ്കിലും രഞ്ജന്‍റെ സസ്പെഷൻ പിൻവലിക്കാൻ തന്നെയായിരുന്നു തീരുമാനം.

“സന്തോഷവാർത്ത സുഹാസിനി രഞ്ജനെ അറിയിക്കൂ.” മഹേന്ദ്രവർമ്മ പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് സുഹാസിനി രഞ്ജനെ കാണാനെത്തി.

“ഹായ് രഞ്ജൻ… ഗുഡ് ന്യൂസുണ്ട്. എനിക്ക് ചെലവ് ചെയ്യണം കേട്ടോ. എത്ര നാവടിച്ചിട്ടാണ് ഈ ഓർഡർ കൈയിൽ കിട്ടിയതെന്നോ? നാളത്തന്നെ കോളേജിലെത്തണം.”

രഞ്ജൻ ഓർഡർ വാങ്ങി വായിച്ചു. സസ്പെഷൻ പിൻവലിച്ചുകൊണ്ടുള്ള കത്ത് അറിയിപ്പ്. നിറയുന്ന കണ്ണുകളോടെ അയാൾ സുഹാസിനിയെ നോക്കി.

“സുഹാസിനി… നിങ്ങൾ ചെയ്തത് എത്ര വലിയ കാര്യമാണ്. കേവലം നന്ദി വാക്കിലെങ്ങനെ ഒതുക്കാനാകും?”

“അതൊക്കെ ശരി. നാളെ കോളേജിലെത്തിയേക്കണം. ജോലി ഉപേക്ഷിക്കണമെന്ന് ചിന്തിക്കണ്ട.”

രഞ്ജൻ അതിശയിച്ചു. തന്‍റെ മനസ്സിലെ ചിന്ത ഇവളെങ്ങനെയറിഞ്ഞു?

“ഹാ… രഞ്ജൻ… ഞാനെങ്ങനെയറിഞ്ഞുവെന്നല്ലേ… നിങ്ങളുടെ വിഷമം എങ്ങനെ കുട്ടികളെ നേരിടുമെന്നല്ലേ? അതൊന്നും കാര്യമാക്കണ്ട. രണ്ട് ദിവസംകൊണ്ട് എല്ലാം ശരിയാകും. ഈ കുട്ടികൾ സ്ഥിരമായിട്ടുള്ളവരല്ല എന്നോർക്കുക. സ്ഥിരമായിട്ടുള്ളവർ നമ്മൾ അധ്യാപകരാണ്.”

പിറ്റേന്ന് രഞ്ജൻ കോളേജിലെത്തിയത് ചില തീരുമാനങ്ങളോടെയാണ്. സുഹാസിനിയെ കണ്ടപ്പോൾ അയാൾ നിറഞ്ഞ ചിരി സമ്മാനിച്ചു.

“ആമുഖമൊന്നുമില്ല സുഹാസിനി. എനിക്ക് ചിലത് പറയാനുണ്ട്.” അവൾ അത്ഭുതത്തോടെ അയാളെ നോക്കി.

“സുഹാസിനി തനെന്നുമെന്നും എന്‍റെ കൂടെയുണ്ടാകണം.”

“ഓകെ. അതിനെന്താ? ഞാൻ ഈ കോളേജ് വിട്ടുപോകുന്നില്ലല്ലോ…”

“അതല്ല ഞാനുദ്ദേശിച്ചത്. എന്‍റെ ജീവിതത്തിൽ ഒരുമിച്ചുണ്ടാകണമെന്നാണ്.” രഞ്ജൻ മനസ്സ് തുറന്നു. അതുകേട്ട് സുഹാസിനി ചിരിച്ചു.

“നിങ്ങൾ വളരെ സെൻസിറ്റീവാണ് രഞ്ജൻ. കോളേജിലെ ഏറ്റവും സുന്ദരിയായ അധ്യാപികയോടായിരുന്നില്ലേ ഇന്നലെ വരെ പ്രണയം. നാളെ സുന്ദരിയായ വിദ്യാർത്ഥിനിയോട് പ്രേമം തോന്നില്ലെന്നാര് കണ്ടു? കേവലം നന്ദിയുടെ പേരിൽ ഇത്തരമൊരു തീരുമാനം എടുക്കണ്ട.”

അവളുടെ സ്വരത്തിലെ പരിഹാസം അയാൾ തിരിച്ചറിഞ്ഞു. പക്ഷേ, അതയാളെ നിരാശനാക്കിയില്ല.

“ഞാൻ പ്രത്യുപകാരം ചെയ്യാനല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. സുഹാസിനിക്കുവേണ്ടി ഞാൻ കാത്തിരിക്കാം, വിശ്വാസമാകുന്നതുവരെ. വർഷങ്ങൾ നീണ്ടാലുമത് തുടരും.”

രഞ്ജന്‍റെ വാക്കുകളിൽ തന്നോടുള്ള സ്നേഹത്തിന്‍റെ ആഴം സുഹാസിനി നേരിട്ടറിഞ്ഞു. അവൾ മറുപടി പറയാതെ മനോഹരമായ ഒരു ചിരി സമ്മാനിച്ച് ക്ലാസ്സ് റൂമിലേക്ക് നടന്നു.

തത്വമസി

കമ്പനി കണ്ടുപിടിച്ച് മാനേജരുടെ അനുവാദത്തോട മുതലാളിയുടെ ക്യാബിനിലേയ്ക്ക് നേരിയ വിറയലോടെ ഉസ്മാൻ കടന്നു ചെന്നു. തിരക്കിട്ട് ഫയലുകൾ നോക്കിക്കൊണ്ടിരുന്ന മുതലാളിയുടെ ഇരിക്കുവാനുള്ള ക്ഷണം കൈക്കൊണ്ട് വിനയത്തോടെ കസേരയിൽ ഇരുന്നപ്പോൾ തന്നെ അദ്ദേഹം വീണ്ടും ഫയലുകളിലേയ്ക്ക് തിരിഞ്ഞു. ഒപ്പം ഉസ്മാന്‍റെ ചിന്തകൾ പഴയ സംഭവങ്ങളിലേക്കും.

രണ്ടു മാസം മുൻപ് ഒരു ദിവസം രാവിലെയാണ് സംഭവം. ടാക്സി കാർ സ്വന്തമായിട്ടുള്ള അയൽ വീട്ടിലെ രാമൻകുട്ടി വേലിപ്പടി കവച്ചു വച്ച് തന്‍റെ വീട്ടിലേക്ക് വരുന്നത് താൻ ഉമ്മറത്ത് ഇരുന്ന് കാണുന്നുണ്ടായിരുന്നു. അവന് കിട്ടുന്ന ഓട്ടങ്ങളിൽ ചിലത് അവൻ തന്നെയാണ് ഏൽപ്പിക്കാറുള്ളത്. ഓട്ടം പോയിട്ട് കിട്ടിയ കാശ് മുഴുവനായും അവനെ ഏൽപ്പിക്കുമ്പോൾ മാന്യമായ പ്രതിഫലവും അവൻ തരാറുണ്ട്.

രണ്ട് കുടുംബങ്ങളും തമ്മിലുള്ള നിരവധി വർഷങ്ങളുടെ ബന്ധം എല്ലാ ആഘോഷങ്ങളിലും തെളിഞ്ഞു കാണാറുണ്ട്. ഇന്നത്തെ അവന്‍റെ വരവും ഏതെങ്കിലും ഓട്ടം അവന് പകരമായി തന്നെ വിടാൻ വേണ്ടിയിട്ടാകും. ഒരു പക്ഷേ, ഒരു സ്ഥിര വരുമാനമില്ലാത്ത തന്‍റെ അവസ്ഥ കണ്ട് തനിക്ക് ഒരു സഹായമാകട്ടെ എന്ന ചിന്തയും അതിന്‍റെ പുറകിൽ ഉണ്ടാകുമായിരിക്കും.

പക്ഷേ, പതിവിന് വിപരീതമായി രാമൻകുട്ടി തന്നെ തീരെ ഗൗനിക്കാതെ നേരെ അടുക്കളയിലേക്കാണ് പോയത്. അടുക്കളയിൽ ഉമ്മയോട് എന്തോ കുശുകുശുത്ത ശേഷമാണ് അവൻ ഉമ്മറത്ത് വന്ന് തന്നോട് കാര്യം പറഞ്ഞത്. പുറകെ ഉമ്മയുമെത്തി. ശബരിമലയിൽ സീസൺ തുടങ്ങുകയാണത്രെ. വൃശ്ചികം, ധനു രണ്ട് മാസം തീർത്ഥാടകരുടെ പ്രവാഹമായിരിക്കും. ഈ അറുപത് ദിവസവും മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സുരക്ഷാ ഡ്രൈവുകൾക്ക് വേണ്ടി താൽക്കാലികമായി ഡ്രൈവർമാരെ എടുക്കുന്നുണ്ടത്രെ.

അതിന് വേണ്ടി വകുപ്പ് നടത്തുന്ന ടെസ്റ്റിൽ പങ്കെടുക്കാൻ രാമൻകുട്ടി പോകുന്നുണ്ട്. താൻ കൂടെ വരുന്നോ എന്നറിയാനാണ് അവൻ ഇപ്പോൾ എത്തിയിരിക്കുന്നത്. ഉമ്മയുടെ അഭിപ്രായവും രാമൻകുട്ടി സൂചിപ്പിച്ച പോലെ ഒന്ന് പങ്കെടുത്ത് നോക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ്. ഉസ്മാൻ സമ്മതം മൂളിയപ്പോൾ, എങ്കിൽ രാവിലത്തെ കഞ്ഞി കുടിച്ച് ഉടനെ പുറപ്പെടാമെന്ന് പറഞ്ഞ് രാമൻകുട്ടി എഴുന്നേറ്റു.

ഇലവുങ്കലിൽ താൽക്കാലികമായി തയ്യാറാക്കിയ സേഫ് സോൺ ക്യാമ്പ് ഓഫീസിൽ വച്ച്, ഒരു മണിക്കൂർ കൊണ്ട് മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന്, എത്തിച്ചേർന്ന മുപ്പത് പേരുടെയും ലൈസൻസ് പരിശോധന പൂർത്തിയാക്കി. തുടർന്ന് ഡ്രൈവിംഗ് മികവ് അറിയുവാനുള്ള പ്രായോഗിക പരീക്ഷ തീർന്നപ്പോഴേക്കും ഉച്ചക്ക് ഒരു മണിയായി. ആൽകോമീറ്റർ ടെസ്റ്റിൽ രണ്ടു പേർ മദ്യപിച്ചതായി കണ്ടതിനാൽ അവരെ ഉടനെ പറഞ്ഞു വിട്ടു. പിന്നെ ഒരാളെപ്പോലും ഒഴിവാക്കാതെ ബാക്കിയുള്ള എല്ലാവരെയും സെലക്ട് ചെയ്തു.

എല്ലാവർക്കും ആഹാരം തന്ന ശേഷം ഒരു മണിക്കൂർ നീണ്ട ക്ലാസ് ഉണ്ടായിരുന്നു. കൊടുംവളവുകളിൽ ശ്രദ്ധിക്കേണ്ടത്, രാത്രി യാത്രയിൽ ശ്രദ്ധിക്കേണ്ടത്, അപകടത്തിൽ പെടുന്ന തീർത്ഥാടകരെ രക്ഷിക്കേണ്ടുന്ന വിധം, ഫസ്റ്റ് എയിഡ് നൽകേണ്ടുന്ന വിധം, വിവരങ്ങൾ പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അറിയിക്കുന്ന രീതികൾ, വന്യമൃഗങ്ങളുടെ സാമീപ്യം ഉണ്ടായാൽ പ്രതികരിക്കേണ്ട രീതികൾ, തീർത്ഥാടകരോട് ഇടപഴകേണ്ട രീതികളും മര്യാദകളും അവർക്ക് ചെയ്തു കൊടുക്കേണ്ടതായ സേവനങ്ങൾ തുടങ്ങി പല വിഷയങ്ങളായി ഒരു മണിക്കൂർ പോയതറിഞ്ഞില്ല.

ഉദ്യോഗസ്ഥർ തുടർന്ന് എല്ലാവരുടെയും അഡ്രസ്സും വാട്സ് ആപ് നമ്പറും വാങ്ങി വൃശ്ചികം ഒന്നിന് ഡ്യൂട്ടി തുടങ്ങുവാൻ തയ്യാറായി തലേദിവസം തന്നെ എത്തിചേരുമ്പോൾ കരുതേണ്ടതായ കാര്യങ്ങളും പറഞ്ഞ് തന്ന് ചായയും കഴിപ്പിച്ചാണ് ടെസ്റ്റിന് വന്നവരെ എല്ലാവരെയും യാത്രയാക്കിയത്. അതൊരു വലിയ അനുഭവം തന്നെയായിരുന്നു. ഒരു സർക്കാർ വകുപ്പിൽ നിന്ന് ഇത്തരം ഹൃദ്യമായ ഒരു ഇടപഴകൽ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരുമായി സംസാരിച്ചപ്പോൾ മനസ്സിലായത്.

വൃശ്ചികം ഒന്നിന് തീർത്ഥാടകരുടെ തിരക്ക് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. ഒരു ദിവസം എട്ട് മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായിരുന്നു പട്രോളിംഗ് ഡ്രൈവ് . പത്ത് റൂട്ടുകളിൽ ഒരു ഷിഫ്റ്റിൽത്തന്നെ പത്ത് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നിയന്ത്രണത്തിൽ പത്ത് വണ്ടികൾ. മൂന്ന് ഷിഫ്റ്റിലുമായി ഒരു ദിവസം മുപ്പത് ഇൻസ്പെക്ടറും മുപ്പത് ഡ്രൈവറും. എല്ലാ വണ്ടിയിലും സെർച്ച് ലൈറ്റും കപ്പിയും വടവും പോലീസിന്‍റെ കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാവുന്ന വയർലെസ് സെറ്റും കൂടാതെ ഫസ്റ്റ് എയിഡ് സാമഗ്രികളും. ചില റൂട്ടുകളിൽ വനം വകുപ്പിന്‍റെ ഒരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു.

ആദ്യത്തെ നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ചുറ്റുപാടുമായി ഉസ്മാൻ നന്നെ ഇണങ്ങിക്കഴിഞ്ഞു. തൽക്കാലത്തേക്കാണെങ്കിലും വലിയൊരു സേനയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉസ്മാന് അഭിമാനം തോന്നി. ഒരു സർക്കാർ ജീപ്പ്, അതും ടോപ്പ് ബീക്കൺ ലൈറ്റ് ഘടിപ്പിച്ച് അഞ്ച് വ്യത്യസ്ഥ അലാറം മുഴക്കുന്ന, എയർ കണ്ടിഷൻ ഫിറ്റ് ചെയ്തിട്ടുള്ള എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വാഹനം. ഇതിൽ പരം ഒരു അഭിമാനം മറ്റെന്തുണ്ട്. ദിവസം ചെല്ലുന്തോറും തിരക്ക് വർദ്ധിച്ചു വരുകയാണ്.

എല്ലാ ദിവസവും ഡ്യൂട്ടി കഴിഞ്ഞ് ഡ്രൈവേഴ്സ് ഡോർമെട്രിയിൽ പോയി വിശ്രമിക്കുമ്പോൾ ഓരോരുത്തരും അന്നത്തെ അവരുടെ അനുഭവങ്ങൾ വിവരിക്കാറുണ്ട്. ചെറുതും വലുതുമായ അപകടങ്ങൾ, തീർത്ഥാടകർക്ക് പറ്റിയ പരിക്കുകൾ, അവരുടെ വാഹനത്തിന് പറ്റിയ കേടുപാടുകൾ, ‘സേഫ് സോണ്‍’ ടീം ഇടപെട്ട് അവിടെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ, ടീം നൽകിയ സഹായങ്ങൾ, അങ്ങനെ എല്ലാം കൂടെയുള്ള ഡ്രൈവർമാർ പറയുമ്പോൾ ഉസ്മാൻ മനസ്സുരുകി , അങ്ങനെ ഒരപകടവും ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കാറാണ് പതിവ്.

മൂന്ന് ദിവസത്തെ ഡ്യൂട്ടിയെടുത്താൽ ഒരു ദിവസം ഓഫ് കിട്ടും. രാമൻകുട്ടി ആ ഓഫ് ദിവസം നോക്കി നാട്ടിലുള്ള ഒരു ഓട്ടം തരപ്പെടുത്തി വീട്ടിലേക്ക് പോയി. ഉസ്മാൻ കഴിഞ്ഞ ആറ് ഡ്യൂട്ടികളിൽ കിട്ടിയ പൈസ മുഴുവനുമായി ഉമ്മയ്ക്കു കൊടുക്കുവാൻ രാമൻകുട്ടിയെ ഏൽപ്പിച്ചിരുന്നു. ഇവിടെ താമസവും അഹാരവും എല്ലാം ഫ്രീ ആയതിനാൽ അതാണ് നല്ലത് എന്ന് കരുതി. മാത്രവുമല്ല വീട്ടിൽ ഉമ്മയ്ക്ക് ചിലവും ഉണ്ടല്ലോ.

രണ്ടാമത്തെ ഓഫ് ദിവസം ഉസ്മാൻ വെറുതെ കളഞ്ഞില്ല. പമ്പ വരെ ഡ്യൂട്ടിയ്ക്കു പോകുന്ന ഒരു ജീപ്പിൽ കയറി അവിടെയിറങ്ങി. പമ്പയിൽ കുളിച്ച് ശരണം വിളിച്ച് മല കയറുന്ന ഭക്തരുടെ തിരക്കും ഉത്സാഹവും ആവേശവും എല്ലാം വീക്ഷിച്ച് ഒതുങ്ങിയിരുന്നപ്പോഴാണ് നിര നിരയായി കിടക്കുന്ന ട്രാക്റ്ററിൽ സന്നിധാനത്തേക്ക് എത്തിക്കുവാനായി അരിയും പച്ചക്കറികളും അരവണയ്ക്കും അപ്പത്തിനുമുള്ള ശർക്കരയും മറ്റ് സാമഗ്രികളും കയറ്റുന്നത് കണ്ടത്.

അതിൽ നന്നെ പ്രായം തോന്നിക്കുന്ന ഒരു ഡ്രൈവർ വിഷമിച്ച് സാധനങ്ങൾ കയറ്റുന്നത് കണ്ട ഉസ്മാൻ അയാളുടെ അടുത്തെത്തി സഹായിച്ചു. അര മണിക്കൂർ കൊണ്ട് എല്ലാം കയറ്റിക്കഴിഞ്ഞപ്പോൾ വൃദ്ധൻ ഒരു നൂറ് രൂപ നോട്ട് എടുത്ത് ഉസ്മാന് നേരെ നീട്ടി. താൽക്കാലികമായിട്ടാണെങ്കിലും തനിക്ക് സർക്കാർ ശമ്പളം തരുന്നുണ്ട് എന്ന് പറഞ്ഞ് ഉസ്മാൻ ആ നോട്ട് വൃദ്ധന്‍റെ കയ്യിൽ തന്നെ തിരികെ വച്ച് കൊടുത്തു. നീ മുകളിലേക്ക് വരുന്നെങ്കിൽ വാ, ഇതിൽ തന്നെ തിരിച്ചും വരാം; അവിടെ ഇതെല്ലാം ഇറക്കാൻ എനിക്കൊരു സഹായവും ആകും, എന്ന് പറഞ്ഞ് ക്ഷണിച്ചപ്പോൾ, സന്തോഷത്തോടെ ഇപ്പോഴില്ല, പിന്നെയാകട്ടെ എന്ന് പറഞ്ഞ് ഉസ്മാൻ ഇലവുങ്കലിലെ ക്യാമ്പിലേക്ക് തിരിച്ചു.

ക്യാമ്പിലെത്തി ഊണ് കഴിഞ്ഞ് ഒന്ന് വിശ്രമിച്ച ശേഷം എരുമേലിയിൽ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു ജീപ്പിൽ കയറി വൈകീട്ട് വരെ അവിടമാകെ നടന്നു കണ്ട് തിരിച്ച് ക്യാമ്പിലെത്തി. നിലയ്ക്കൽ ബേസ് ക്യാമ്പ് കാണുന്നത് അടുത്ത ഓഫ് ദിവസം ആയിക്കളയാമെന്ന് തീരുമാനിച്ചു.

പിറ്റേന്ന് രാവിലത്തെ ഡ്യൂട്ടിയിലാണ് ഉസ്മാന്‍റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്. രാവിലെ ആറു മണിയ്ക്ക് ഡ്യൂട്ടി തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞതേയുള്ളു. അപ്പോഴാണ് തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു തീർത്ഥാടകനും ഭാര്യയും മകനും ചെറുമകനും അടങ്ങിയ കുടുംബം ദർശനം കഴിഞ്ഞ് മടങ്ങവെ അപകടത്തിൽ പെടുന്നത് ഉസ്മാനും ഇൻസ്പെക്ടറും അടങ്ങുന്ന ടീം നേരിട്ട് കാണുന്നത്.

ഡ്രൈവർ മയങ്ങിപ്പോയതിനാൽ കാർ ഇടതു വശത്തുള്ള താഴ്ചയിലേക്ക് മറിയുകയും ഇരുപത് അടി താഴ്ചയിലുള്ള രണ്ട് മരങ്ങളുടെ ഇടയിൽ തങ്ങി വീണ്ടും താഴ്ചയിലേക്ക് മറിയാതെ നിന്നതിനാൽ ആർക്കും ജീവാപായം ഉണ്ടായില്ല.

ഇൻസ്പെക്ടർ അറിയിക്കേണ്ട കേന്ദ്രങ്ങളെ വയർലസ് മുഖേന അറിയിച്ചതിനാൽ പത്ത് മിനിറ്റികം റിക്കവറി വാഹനവും റെസ്ക്യൂ ടീമും എത്തിയപ്പോഴേക്കും ഉസ്മാനും ഇൻസ്പെക്ടറും താഴേയ്ക്ക് ഇറങ്ങി, വടം കൊണ്ട് കെട്ടി വണ്ടിയെ ഭദ്രമാക്കി, കപ്പി ബന്ധിപ്പിച്ച് ആളുകളെ ഓരോരുത്തരെയായി മുകളിൽ എത്തിച്ചു കഴിഞ്ഞിരുന്നു. അവിടെയെത്തിയ ആമ്പുലൻസിൽ കയറ്റി എല്ലാവർക്കും പ്രാഥമിക ശുശ്രൂഷയും ടീം കൊടുത്ത ശേഷം വണ്ടി മുകളിലെത്തിക്കാൻ ശ്രമം തുടങ്ങി.

ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ നാലു ദിവസത്തെ ആശുപത്രി ചികിത്സ കഴിഞ്ഞപ്പോഴേയ്ക്കും റിക്കവർ ചെയ്ത കാറിന്‍റെ റിപ്പയറിംഗും പൂർത്തിയാക്കി അവർക്ക് തിരിച്ച് പോകുവാൻ പറ്റുന്ന വിധത്തിലാക്കി കൊടുക്കാനും പറ്റി. ഈ നാലു ദിവസങ്ങളിലും ഉസ്മാൻ ഡ്യൂട്ടി കഴിഞ്ഞ സമയത്ത് ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു കൊണ്ട് വേണ്ടതായ കാര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു.

ശബരിമലയിൽ തീർഥാടകരുടെ സീസൺ ആയതിനാൽ താൽക്കാലിക ജോലിയാണ് ഉസ്മാന് എന്ന് മനസ്സിലാക്കിയ കുടുംബനാഥൻ, യാത്ര പറഞ്ഞ് പിരിയുന്ന നേരം അദ്ദേഹത്തിന്‍റെ വിസിറ്റിംഗ് കാർഡ് നൽകിയിട്ട് സ്വന്തം ശരീരത്തോട് ചേർത്ത് നിറുത്തി പറഞ്ഞു, “ഉങ്കളെ എൻ അയ്യപ്പ സ്വാമി താൻ അന്ത സമയത്തുക്ക് എൻ മുമ്പാകെ എത്തിച്ചത്. സ്വല്പം കൂടി സരിയായി ശൊല്ലിയാൽ ഉങ്കൾ താൻ അയ്യപ്പ സ്വാമി… അതാവത്… തത്വമസി…! തെരിഞ്ചിതാ? ആനാൽ ഇങ്ക പക്കത്തെ ഡ്യൂട്ടികളെല്ലാം മുടിഞ്ചാൽ നെക്സ്റ്റ് ഡേ തന്നെ എന്നുടെ കമ്പനിയിൽ വന്തിട്ട് ഡ്രൈവർ ജോലിക്ക് കയറണം. എന്താ വരില്ലേ?”

ഉസ്മാൻ ഇത് കേട്ടതും ഒന്ന് ഞെട്ടി. പിന്നെ കുനിഞ്ഞ് അദ്ദേഹത്തിന്‍റെ കാൽ തൊട്ടു വണങ്ങിയിട്ട് എഴുന്നേറ്റ് തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു. “അങ്ങാണ് സർ എന്‍റെ അയ്യപ്പ സ്വാമി. ഞാൻ അവിടെയെത്തും സർ.”

“മിസ്റ്റർ ഉസ്മാൻ, വാട്ട് അർ യൂ തിങ്കിംഗ്?”

മുതലാളിയുടെ ചോദ്യമാണ് ഉസ്മാനെ കഴിഞ്ഞ കാല ചിന്തകളിൽ നിന്ന് ഉണർത്തിയത്. അദ്ദേഹം ഫയൽ തിരക്കിൽ നിന്നും മോചിതനായിരിക്കുന്നു.

“കഴിത്ത കാല സംഭവങ്ങൾ അറിയാതെ ഓർത്തു പോയതാണ് സർ” ഉസ്മാൻ ഒറ്റവാക്കിൽ ഒതുക്കി.

“ഓക്കെ, ദെൻ ഗോ ആന്‍റ് ജോയിൻ ഡ്യൂട്ടി” എന്ന് പറഞ്ഞ് മുതലാളി അദ്ദേഹത്തിന്‍റെ പേഴ്സണൽ മാനേജരെ വിളിച്ച് ബാക്കി കാര്യങ്ങൾ മാനേജരെ ഏൽപ്പിച്ചു. സ്ഥിര വരുമാനമുള്ള ജോലി കിട്ടി, ജീവിതത്തിന്‍റെ നില തന്നെ മാറിയതിലുള്ള സമാധാനത്തോടെ പുതിയ ജോലിയിൽ ചേരുവാനായി ഉസ്മാൻ ഉമ്മയെ ഓർത്തു കൊണ്ട് മാനേജർക്കൊപ്പം പുറത്തുകടന്നു.

കഥ തുടരുന്നു

സരോജിനിയമ്മയ്ക്ക് അച്ഛനിൽ നിന്ന് പൂർവ്വികമായി കിട്ടിയതാണ് പാർവ്വതി പുത്തനാറിന്‍റെ കരയിലുള്ള മൂന്ന് ഏക്കർ തെങ്ങിൽ പുരയിടവും അതിന്‍റെ അറ്റത്ത് ആറിനോട് ചേർന്നുള്ള സമുദായത്തിന്‍റെ ശ്മശാനവും. അച്ഛന്‍റെ മരണത്തിൽ ആ മൃതശരീരം സ്വന്തം കൈ കൊണ്ട് തന്നെ സ്വന്തമായി നടത്തുന്ന ചിതയിലേയ്ക്ക് വച്ച്, അന്നു തുടങ്ങിയതാണ് ശ്‌മശാനത്തിന്‍റെ നടത്തിപ്പ്. ആണും പെണ്ണുമായി ഒറ്റ സന്തതിയായ കാരണം എല്ലാ സ്വത്തുക്കളും കൈവശം വച്ച് അനുഭവിക്കുവാനുള്ള യോഗം അങ്ങിനെ മുപ്പതു വർഷമായി ഇപ്പോഴും തുടരുന്നു.

ഒരു നൂറ്റാണ്ട് മുൻപേ രാജാവ് നേരിട്ട് സരോജിനിയമ്മയുടെ പൂർവ്വികർക്ക് അനുവദിച്ചു കൊടുത്തതായിരുന്നു സമുദായത്തിനുള്ള ഈ ശ്മശാനം. അങ്ങനെയാണ് ചിതപ്പുരയ്ക്കൽ തറവാട് എന്ന് പേരു വീണത്. അന്ന് റോഡുകൾ കുറവായിരുന്നതിനാലും പ്രധാന ഗതാഗതവും വ്യാപാരങ്ങളും പാർവ്വതീ പുത്തനാറിലൂടെയായിരുന്നതിനാലും എന്നും തിരക്കോട് തിരക്കായിരുന്നു. അന്ന് സമുദായ പ്രമാണിമാരുടെ ചരമ ശേഷം ശരീരം ശ്മശാനത്തിലേയ്ക്ക് പുത്തനാറിലൂടെ അലങ്കരിച്ച കെട്ടുവള്ളത്തിൽ എത്തിച്ചിരുന്നത് കുട്ടിയായിരുന്ന സരോജിനി വിടർന്ന കണ്ണുകളോടെ അച്ഛനൊപ്പം നിന്ന് കണ്ടിട്ടുണ്ട്. കാലമേറെച്ചെന്ന് ഇന്ന് വൈദ്യുതി ശ്മശാനം നിലവിൽ വന്നതിനാലും മറ്റു ചിലയിടങ്ങളിൽ ശ്മശാനങ്ങൾ വേറെ വന്നതിനാലും അല്പം തിരക്ക് കുറഞ്ഞുവെന്ന് മാത്രം.

സരോജിനി കുട്ടിയായിരുന്നപ്പോഴും അച്ഛനെ ശ്മശാനം നടത്തിയിരുന്നതിലും കൊപ്ര പണിയിലും പറമ്പിലെ കൃഷിയിലും പശുവിനെ വളർത്തുന്നതിലും അമ്മയ്ക്ക് ഒപ്പം നിന്ന് സഹായിച്ചിരുന്നതിനാൽ അച്ഛന്‍റെ മരണശേഷവും ഒന്നിനും ഒരു മുടക്കവുമില്ലാതെ എല്ലാം ഭംഗിയായി പിന്നീടും തുടർന്നു പോന്നു. ഇപ്പോൾ ഭർത്താവിന് വയസ്സ് എഴുപത് കഴിഞ്ഞ് കിടപ്പിലായതു മുതൽ എല്ലാ കാര്യങ്ങളും ഒറ്റ മകനായ രാമചന്ദ്രനാണ് നോക്കി നടത്തുന്നത്. ഇനി ശ്മശാനം നടത്തിപ്പിന്‍റെ ലൈസൻസ് രാമുവിന്‍റെ പേരിലാക്കിയിട്ട് ചിതപ്പുരയുടെ താക്കോലും അവനെ ഏൽപ്പിച്ചിട്ട് വേണം ഒന്ന് വിശ്രമിക്കാൻ എന്ന് സരോജിനിയമ്മ കുറച്ചു നാളായി ചിന്തിക്കാൻ തുടങ്ങിയിട്ട്.

വൈകീട്ട് നടത്തേണ്ട ചിതയ്ക്കുള്ള വിറകും തൊണ്ടും ചിരട്ടയും സംഘടിപ്പിക്കാനായി രാമു പെട്ടി ഓട്ടോറിക്ഷയും എടുത്ത് ഇറങ്ങിയിട്ട് നേരം ഒരു പാടായല്ലോ എന്ന് ചിന്തിച്ച് ഹൈസ്കൂളിൽ പഠിയ്ക്കുന്ന കൊച്ചു മകനെക്കൊണ്ട് മൊബൈലിൽ വിളിച്ചു നോക്കാമെന്ന് കരുതിയാണ് സരോജിനിയമ്മ പറമ്പിൽ നിന്നും വീട്ടിനകത്തേക്ക് കയറിയത്. അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു കാർ വരുന്നത് കണ്ടത്. മരണം നടന്ന് ഇവിടത്തെ ചിതയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തെപ്പറ്റി ബന്ധുക്കൾ ഫോണിലൂടെയാവും പലപ്പോഴും അറിയിക്കുക.

അപ്പോള്‍ പിന്നെ കാറിൽ ആരാകുമെന്ന് കരുതി നിന്നപ്പോഴാണ് വാർഡ് മെമ്പറും സമാജത്തിന്‍റെ സെക്രട്ടറിയും ഇറങ്ങിയത്. ചിതയ്ക്കുളള സാമഗ്രികളുമായി രാമു വരവെ ഉണ്ടായ അപകടത്തെപ്പറ്റി അവർ മുഖവുരയൊന്നുമില്ലാതെ അമ്മയെ പറഞ്ഞു മനസ്സിലാക്കി. ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ ആയിരക്കണക്കിന് ശരീരങ്ങളെ ചിതയിലേയ്ക്ക് ആനയിച്ച്, ചിതപ്പുരയ്ക്കൽ അപ്പന്‍റെ ചിത്രത്തിനു മുമ്പിൽ പൂജ ചെയ്ത ദീപത്തിൽ നിന്നും ചിതയിലേയ്ക്ക് ദീപം പകർന്നു കൊടുത്ത തഴക്കവും പഴക്കവുമുള്ള സരോജിനിയമ്മ ഒരു മാത്ര ഒന്ന് പതറി, വീടിന്‍റെ തിണ്ണയുടെ ഓരത്ത് തൂണിൽ ചാരി തളർന്ന് ഇരുന്നു പോയി.

അല്പ സമയത്തിനകം ചിതപ്പുരയ്ക്കൽ വീടും പറമ്പും സമുദായപ്രവർത്തകരെയും ബന്ധുക്കളെയും സമീപവാസികളെയും കൊണ്ട് നിറഞ്ഞു. വൈകിട്ട് നാലു മണിയോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി വീട്ടിലെത്തിച്ച്, അന്ത്യ കർമ്മങ്ങൾക്ക് എടുത്തു. വർഷങ്ങൾക്ക് മുൻപ് അച്ഛന്‍റെ ശരീരം ചിതയിലേയ്ക്കെടുത്തപ്പോഴുള്ള അതേ വിറയലോടെ ഒരിക്കൽ കൂടി സരോജിനിയമ്മ മകനുവേണ്ടിയും പരദേവതയായ മഹാദേവന്‍റെ ചിത്രത്തിനു മുന്നിൽ തെളിഞ്ഞു കത്തുന്ന വിളക്കിൽ നിന്നും ദീപം പകർന്നെടുത്ത് പതിനാലുകാരനായ കൊച്ചു മകന്‍റെ ഒരു കയ്യിൽ പിടിപ്പിച്ച്, അവനെയും കൂട്ടി ചിതയിലേക്ക് നടന്നു.

തീ കൊളുത്തപ്പെട്ട ചിത ആളിക്കത്താന്‍ തുടങ്ങിയപ്പോൾ കൊച്ചുമകനെയും കൂട്ടി പുറത്തുകടന്ന സരോജിനിയമ്മ പരദേവതയുടെ മുന്നില്‍ കത്തുന്ന വിളക്കിനു സമീപത്തു വച്ചിരുന്ന ചിതപ്പുരയുടെ താക്കോല്‍ക്കൂട്ടം എടുത്ത് കൊച്ചുമകന്‍റെ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് അതിലേയ്ക്ക് വച്ചുകൊടുത്തു കൊണ്ടു് ഒരു ധ്യാനത്തിലെന്നവണ്ണം മന്തിച്ചു “എന്‍റെ രണ്ടു തലമുറകള്‍ക്ക് മുമ്പ് അന്നത്തെ രാജഭരണം നമ്മുടെ കുടുംബത്തെ ഏല്‍പ്പിച്ച ദൗത്യം നീയാകുന്ന നാലാം തലമുറയിലേക്ക് പകരുകയാണ്, കാലത്തിനൊപ്പം ഈ കഥ തുടരുവാനായി.”

കൊച്ചു മകന്‍റെ മൂർദ്ധാവിൽ വലതു കൈവച്ച് അനുഗ്രഹിച്ച ശേഷം അവനെ ചേർത്തുപിടിച്ചു കൊണ്ട് സരോജിനിയമ്മ പുറത്തെ ചാരുബഞ്ചിൽ ഇരുന്നു. തലമുറകളുടെ ദൗത്യം കൊച്ചു മകനെയും പരിശീലിപ്പിയ്ക്കുന്ന പുതിയ അദ്ധ്യായം തുറക്കുവാനായി… ചിത ആളിക്കത്തുവാൻ തുടങ്ങിയതോടെ ആളുകൾ കുടുംബത്തിനെ ആശ്വസിപ്പിച്ചു കൊണ്ട് വിട പറഞ്ഞു തുടങ്ങി. വാർഡ് മെമ്പറും സമാജം സെക്രട്ടറിയും കൂടി സരോജിനിയമ്മയുടെ അടുത്ത് വന്ന് രണ്ട് കസേരയെടുത്തിട്ട് അമ്മയ്ക്ക് അഭിമുഖമായി ഇരുന്നു.

സെക്രട്ടറി തന്നെ തുടക്കമിട്ടു. “ഈ നഷ്ടപെട്ട ജീവനു തുല്യമായി പകരം വയ്ക്കുവാൻ ഒന്നുമില്ല എന്നറിയാമെങ്കിലും ഒരു ആശ്വാസ വാർത്തയുണ്ട്. അത് മെംബർ തന്നെ പറയും.”

അമ്മ ആളിക്കത്തുന്ന ചിതയിൽ നിന്ന് ദൃഷ്ടി പതിയെ പിൻവലിച്ച് മെമ്പറെ നോക്കി. മെമ്പർ വളരെ പതിഞ്ഞ ശബ്ദത്തിൽ, “സർക്കാരിന്‍റെ ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിയ്ക്കുന്ന ബില്ലിനെപ്പറ്റി സൂചിപ്പിച്ചു. അതു പ്രകാരം ശ്മശാനം നടത്തിപ്പുകാർക്ക് വേണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പെൻഷനും ഉറപ്പാക്കുന്ന ബില്ല് പാസാക്കി നിയമ നിർമ്മാണം നടത്തുന്നതാണ് എന്ന് തീരുമാനമായിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ എന്നെ ഈ തിരക്കൊഴിഞ്ഞിട്ട് ഏൽപ്പിച്ചാൽ മതി. എല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം.” നാളെ രാവിലെ വീണ്ടും വരാമെന്ന് പറഞ്ഞ് അവരും മെല്ലെയെണീറ്റു.

പുത്തനാറിന്‍റെ ഇരു കരകളിലെയും വഴി വിളക്കുകളിൽ നിന്നുള്ള പീത ശോഭ പ്രത്യാശയുടെ പ്രകാശ രേണുക്കളായി മഞ്ഞിലൂടെയെന്നവണ്ണം അമ്മയുടെ മനസ്സിലേയ്ക്ക് ഒരു കുളിർമ്മയായി പെയ്തിറങ്ങുവാൻ തുടങ്ങി.

കളകളം മുഴക്കി, ഇരുവരെയും ആശ്വസിപ്പിച്ചു കൊണ്ടെന്നവണ്ണം എല്ലാത്തിനും മൂക സാക്ഷിയായി പുത്തനാർ തന്‍റെ മാതൃ സവിധത്തിലേയ്ക്കുള്ള ഒഴുക്ക് അപ്പോഴും തുടർന്നു കൊണ്ടേയിരുന്നു.

സർജിക്കൽ സ്ട്രൈക്ക്

ഇത് 2024. നമുക്ക് 45 വർഷം പുറകോട്ട് പോകേണ്ടതുണ്ട്. എന്‍റെ കൂടെ താങ്കളെയും കൂട്ടുന്നു. നമുക്ക് ഒരു ടൈം ട്രാവൽ നടത്തി ഒന്ന് കറങ്ങിയിട്ട് ഉടനെ തിരിച്ച് വരാം.

കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഞാനും വത്സനും പത്ത് സി യിൽ ഒരുമിച്ച് പഠിക്കുന്ന കാലം. വത്സന്‍റെ അച്ഛൻ കുമാരച്ചേട്ടൻ ചായക്കട നടത്തുന്നു. വത്സന്‍റെ ചേട്ടൻ ജൂനിയർ ടെക്നിക്കൽ സ്കൂളിൽ പത്താം തരം കഴിഞ്ഞ് ബോംബെക്ക് ജോലി തേടി പോയ ശേഷം കടയിൽ അച്ഛനെ സഹായിക്കേണ്ട മുഴുവൻ ബാദ്ധ്യതയും വത്സനിലായി.

ചായക്കടയെന്ന് പറഞ്ഞെങ്കിലും ചായയും കടിയും മാത്രമല്ല കേട്ടോ. രാവിലെ അപ്പവും പുട്ടും പ്രാതലായിട്ടും ഉച്ചയ്ക്കും രാത്രിയും മീൻ കറിയും ഇറച്ചിക്കറിയുമുള്ള ഊണും ഉണ്ട്. പുറത്ത് നിന്ന് ആരെയും ജോലിക്ക് വയ്ക്കുന്ന പതിവ് പൊതുവെ അവിടങ്ങളിൽ ഇല്ലാത്തതിനാൽ വത്സന് നിന്ന് തിരിയാൻ സമയമില്ലായിരുന്നു. എന്നിട്ടും അതിനിടയിൽ പത്തിലെ പഠനം അവൻ ഒരു വിധം മുന്നോട്ട് കൊണ്ടുപോയി എന്നത് അതിശയം തന്നെ.

അതിനേക്കാളേറെ രസം ഇതിനിടയിലും ഡിറ്റക്ടീവ് നോവലുകൾ, ഗൃഹശോഭ, മനോരമ, ജനയുഗം, കേരള ശബ്ദം, ചിത്രകാർത്തിക, കുങ്കുമം എന്നീ വാരികകളും കോമിക്സ്, സാഹസിക ചിത്രകഥകളും അവൻ വായിച്ചിരിക്കും. ചിലത് പൈസ കൊടുത്ത് വാങ്ങിത്തന്നെ. പല സിനിമകളും വത്സൻ കാണുന്നത് സെക്കന്‍റ് ഷോയിലാണ്. അതും രാത്രി സ്ഥിരം ഊണ് കഴിക്കാനെത്തുന്ന പ്രൈവറ്റ് ബസ് ജോലിക്കാർക്ക് ഭക്ഷണം കൊടുത്ത ശേഷം കടയിൽ നിന്ന് ഒന്നരയും രണ്ടും കിലോമീറ്റർ അകലെയുള്ള തിയ്യേറ്ററിലേക്ക് ഓടിയെത്തിയുമാണ്. കാരണം രാത്രി ഒമ്പത് മണിക്ക് കൊടുങ്ങല്ലൂർക്ക് ഉള്ള അവസാന ബസ്സും പോയിക്കഴിയും.

എന്‍റെ അമ്മക്ക് പറമ്പിലെ രണ്ട് പ്ലാവിൽ നിന്ന് ചക്ക കയർ കെട്ടിയിറക്കാനും അഞ്ച് മാവുകളിൽ നിന്ന് മാങ്ങ തറയിൽ വീഴാതെ പൊട്ടിച്ചെടുക്കാനും വത്സൻ കൂടിയേ തീരൂ. പിന്നെ ചെസ് കളിക്കാനായി എനിക്കും എന്‍റെ വല്ല്യേട്ടനും ഒപ്പം വത്സനുണ്ട്. എന്‍റെ വീടിന്‍റെ രണ്ട് പറമ്പ് പടിഞ്ഞാറായി തോടുകളും പിന്നെയും പടിഞ്ഞാറ് പുഴയും ആണ്. ഈ തോടുകളിൽ നിന്ന് ഞണ്ട്, ചെമ്മീൻ എന്നിവ പിടിക്കുന്നതിൽ വത്സൻ ഒരു എക്സ്പർട്ട് ആയിരുന്നു. വത്സന്‍റെ ഹോബികൾ ഇനിയുമുണ്ട് പലതും.

ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഒരേ സ്കൂളിലും ഏഴാം ക്ലാസ് മുതൽ ഒരേ ക്ലാസിലുമായിരുന്നു. എട്ടിലേക്ക് ജയിച്ചപ്പോൾ ബയോളജിയുടെ ആദ്യ ക്ലാസ് തുടങ്ങിയത് ലാബിൽ വച്ച് ആയിരുന്നു. ആദ്യമായിട്ടാണ് ഞങ്ങൾ ഈ ലാബിൽ കയറുന്നത്. ടീച്ചർ മുന്നിൽ വന്നു നിന്ന് ഒരു ചെറിയ പരിചയപ്പെടലിന് ശേഷം ക്ലാസ് എടുക്കുവാൻ തുടങ്ങി.

വിഷയം കോശങ്ങളെപ്പറ്റിയായിരുന്നു. പക്ഷെ പലരുടെയും കണ്ണും മനസ്സും ആ ഹാളിൽ തൂക്കിയിട്ടിട്ടുള്ള മനുഷ്യന്‍റെ അസ്ഥികൂടത്തിലും ഫോർമലിൻ ലായനികളിൽ നിരനിരയായി സക്ഷിച്ചിട്ടുള്ള ഓരോ ജീവികളിലും മറ്റുമായിരുന്നു. ഇതിനിടക്കാണ് ടീച്ചർ കോശങ്ങളെപ്പറ്റി പഠിപ്പിച്ചതിൽ നിന്ന് ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ഇതായിരുന്നു. “കോശങ്ങളുടെ സംഘാതമായ കലകൾക്ക് ആർക്കെങ്കിലും ഒരു ഉദാഹരണം പറയാമോ?” ആർക്കും ഉത്തരമില്ലായിരുന്നു. പക്ഷെ വത്സൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു. “ഓട്ടൻ തുള്ളൽ.”

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വത്സൻ എന്‍റെ വീട്ടിൽ എത്താറുണ്ട്. എന്‍റെ വല്യേട്ടന് കൊപ്രക്കച്ചവടം ഉണ്ടായിരുന്നതിനാൽ വത്സൻ കടയിലേക്ക് ചിരട്ട വാങ്ങാൻ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഉണങ്ങിയ നാളികേരം പറമ്പിൽ നിന്ന് പെറുക്കി കുട്ടയിൽ എടുത്ത് രാത്രി പുകയിടാനുള്ള പുകപ്പുരയിലേക്ക് കൊണ്ട് വന്ന് ഇടുന്നതിൽ ഞങ്ങളെ സഹായിക്കുന്നതും അവന്‍റെ ഒരു ശീലമായിരുന്നു.

ഇനിയാണ് സർജിക്കൽ സ്ട്രൈക്ക് തുടങ്ങുന്നത്. ഒരു വൈകുന്നേരം വത്സൻ എന്‍റെ വീട്ടിലെത്തിയപ്പോൾ ഞങ്ങൾ കൊടുങ്ങല്ലൂർ ശ്രീ കാളീശ്വരി തിയ്യറ്ററിൽ കളിക്കുന്ന കമലഹാസനും സെറീന വഹാബും ചേർന്ന് അഭിനയിച്ച മദനോത്സവം എന്ന സിനിമയെ പറ്റി സംസാരിച്ചു. വേണമെങ്കിൽ ഇന്ന് രാത്രി സെക്കന്‍റ് ഷോയ്ക്ക് പോകാമെന്ന് വത്സൻ. പക്ഷെ എന്‍റെ കയ്യിൽ കാശും ഇല്ല. സെക്കന്റ് ഷോയ്ക്ക് എന്നെയൊട്ട് വീട്ടിൽ നിന്ന് വിടത്തുമില്ല.

അപ്പൊ എന്തു ചെയ്യും? ഞങ്ങൾ പല വഴിക്കും ആലോചിച്ച ശേഷം വന്നാൽ ടിക്കറ്റ് അവൻ എടുത്തു കൊള്ളാമെന്നായി. പക്ഷെ എങ്ങനെ പോകുമെന്നതായി പിന്നെയുള്ള പ്രശ്നം. അവസാനം ഞാൻ വീട്ടിൽ പറയാതെ എങ്ങനെയെങ്കിലും കടയിൽ എത്താം എന്ന് തീരുമാനമായി. ഞങ്ങൾ ഇതെല്ലാം രഹസ്യമായിട്ടായിരുന്നു തീരുമാനിച്ച് പിരിഞ്ഞത്.

വൈകിട്ട് ഉമ്മറത്ത് അമ്മ വിളക്ക് കൊളുത്തി വച്ചപ്പോൾ ഞാൻ പതിവ് പോലെ കയ്യും കാലും മുഖവും കഴുകി നാമം ചൊല്ലി. പിന്നെ കുറച്ചുനേരം പഠിച്ചെന്ന് വരുത്തി. വല്യേട്ടൻ ബാറ്ററിയിലുള്ള റേഡിയോ ഓൺ ചെയ്ത് ഊണ് മേശയിൽ കൊണ്ടു വച്ചു. അത് അത്താഴത്തിന്‍റെ സമയമായി എന്ന സൂചനയാണ്.

ആകാശവാണിയിലെ എട്ട് മണിക്കുള്ള പരിപാടി കേട്ടുകൊണ്ട് അത്താഴം തുടങ്ങുന്നത്. വല്യേട്ടന്‍റെ കല്യാണ സമ്മാനമായി കൊച്ചേട്ടൻ ഈ റേഡിയോ വാങ്ങിക്കൊണ്ടുവന്ന അന്ന് മുതലുള്ള ശീലമാണ്.

ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ അത്താഴമെല്ലാം കഴിച്ച് കുറച്ചു സമയം കൂടി പഠിച്ചു. ഇനി കിടക്കുക എന്ന ജോലിയേ ബാക്കിയുള്ളു. പക്ഷെ ഇന്ന് കിടക്കുന്നതിന് മുമ്പ് ചില പ്രത്യേക തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടല്ലോ. വീടിന്‍റെ ഉമ്മറത്തിനോട് ചേർന്നുള്ള ചായ്പിലാണ് പുകയിടേണ്ടതില്ലാത്ത കൊപ്ര സൂക്ഷിക്കാറുള്ളത്. ആ ചായ്പ് ഉമ്മറത്ത് നിന്ന് പൂട്ടി താക്കോൽ ജനലിൽ വയ്ക്കും. ഞാൻ അത്താഴം കഴിഞ്ഞ ഉടനെ പോയി ആരും കാണാതെ ആ താക്കോൽ എടുത്ത് താഴ് തുറന്ന് വാതിൽ പാളികൾ വെറുതെ ചാരി വച്ച് താക്കോലും താഴും ജനലിൽ തന്നെ വച്ചു. ഞാൻ പതിവുപോലെ ഉറങ്ങാനായി മുറിയിൽ കയറി കതകടച്ചു കുറ്റിയിട്ടു.

പായ വിരിച്ച് അതിൽ പുതപ്പെടുത്ത് കുടഞ്ഞ് വച്ച് കുറച്ച് നേരം കിടന്നു. എല്ലാവരും കിടന്നു എന്ന് ഉറപ്പായപ്പോൾ പതുക്കെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ഇരുട്ടിൽ ജനലിന്‍റെ അഴികളിൽ ചവിട്ടി മുകളിലേക്ക് കയറി വീടിന്‍റെ ഉത്തരത്തിൽ നിന്ന് പുറംഭിത്തിയിലേക്ക് ചരിച്ചു വച്ചിട്ടുള്ള മരത്തിന്‍റെ ഓരോ കഴുക്കോലിൽ പിടിച്ച് പിടിച്ച് കൊപ്രയിട്ടിരിക്കുന്ന ചായ്പിലേക്ക് ഭിത്തിയുടെ മുകൾഭാഗത്തുള്ള ചെറിയ വിടവിലൂടെ തൂങ്ങിത്തൂങ്ങി കടന്ന് ചായ്പിലെ ജനലിൽ ചവിട്ടി കൊപ്രയുടെ മുകളിലേക്ക് പതുക്കെ ഒരു സേഫ് ലാന്‍റിംഗ് നടത്തി.

പതുക്കെ ചായ്പിന്‍റെ വാതിൽ തപ്പിപ്പിടിച്ച് നേരത്തെ തന്നെ താഴ് മാറ്റി വച്ചിരുന്ന വാതിൽ പാളികൾ അകത്ത് നിന്ന് തുറന്ന് പുറത്തിറങ്ങി. ഇതുവരെ എല്ലാം സക്സസ്സ്. ആദ്യമായിട്ട് നടത്തുന്ന ഓപ്പറേഷൻ ആണ്. ഒരു ഡിറ്റക്ടീവ് നോവലിന്‍റെ വായിച്ചു മാത്രം കിട്ടിയിട്ടുള്ള ത്രിൽ നേരിട്ട് അനുഭവപ്പെട്ടു.

ശ്വാസം നിയന്ത്രിച്ച് ഇരുട്ടിൽ പയ്യെ മുറ്റത്തു കൂടി നടന്ന് ഇടവഴിയിലേക്ക് കാലെടുത്ത് വച്ചു. സമയം ഏകദേശം എട്ടേമുക്കാൽ കഴിഞ്ഞിട്ടേ ഉണ്ടാകുകയുള്ളൂ. ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി. ടാറിട്ട റോഡിലെത്താൻ വെറും 100 മീറ്റർ മാത്രം മതി. പക്ഷെ ഇരുവശവും വിജനമായി കിടക്കുന്ന ഈ ഇടവഴിയുടെ വശങ്ങളിൽ എന്നെക്കാത്ത് വല്ല പ്രേതങ്ങളോ മറ്റോ ഉണ്ടെങ്കിലോ….! ഇരുട്ടാണ്. നിലത്ത് വല്ല പാമ്പുകളെയും ചവുട്ടിയാലോ? ഇനി അടവ് ഒന്ന് മാറ്റിപ്പിടിച്ചാലേ പറ്റൂ. ശ്വാസം മുഴുവനുമായി എടുത്ത് കാലുകൾ ഇരുമ്പ് പോലെയാക്കി തോക്കിൽ നിന്നും വെടിയുണ്ട പായുന്ന കണക്ക് ഞാൻ മുന്നോട്ട് തെറിച്ചു.

റോഡിലെത്തിയാണ് നിറച്ചിരുന്ന ശ്വാസം പുറത്ത് വിട്ടത്. അസാധാരണത്വവും കിതപ്പും ഒട്ടും പുറത്ത് കാണിക്കാതെ നടന്ന് അഞ്ച് മിനിട്ട് കൊണ്ട് വത്സന്‍റെ കടയിലെത്തി. വത്സനും കുമാരച്ചേട്ടനും തകൃതിയായി ബസ് ജീവനക്കാർക്ക് ചോറ് കൊടുത്തു കൊണ്ടിരിക്കുന്നു. പതിവില്ലാതെ രാത്രി എന്നെക്കണ്ടപ്പോൾ കുമാരച്ചേട്ടൻ എന്താ സിനമയ്ക്കാണോ എന്ന് കുശലം ചോദിച്ചു. ഞാൻ അതെ എന്ന് തലയാട്ടി ബഞ്ചിൽ ഒതുങ്ങിയിരുന്നു. പണിയെല്ലാം ഒതുങ്ങിയപ്പോൾ വത്സൻ വസ്ത്രം മാറി പൈസയുമെടുത്ത് വന്നു. ഞങ്ങൾ കാലുകൾ നീട്ടിവലിച്ച് നടന്നു.

ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറിയപ്പോൾ പടം തുടങ്ങിക്കഴിഞ്ഞിരുന്നു. കമലഹാസൻ കാർ റേസിൽ പങ്കെടുക്കുന്നു. തിക്കുറിശ്ശി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ആ കാലത്തിറങ്ങിയ പടങ്ങളിൽ വച്ച് ഒരു നല്ല സിനിമ തന്നെയായിരുന്നു. പടമെല്ലാം തീർന്ന് തിരിച്ച് നടന്ന് കടയെത്തിയപ്പോൾ വത്സൻ പറഞ്ഞു ഒറ്റക്ക് പോകാൻ പേടിയാണെങ്കിൽ ഇവിടെ കടയിൽ കിടന്നിട്ട് വെളുപ്പിന് എഴുന്നേറ്റ് പോകാമെന്ന്. അവന്‍റെ മുമ്പിൽ കൊച്ചാകാതിരിക്കുവാൻ അതു വേണ്ട, എന്ന് പറഞ്ഞു ഞാൻ നടപ്പ് തുടർന്നു.

വീട്ടിലേക്ക് തിരിയേണ്ട ഇടവഴിയെത്തി. പഴയ തന്ത്രം തന്നെ വീണ്ടുമെടുത്തു. വീടിന്‍റെ പടിയിലെത്തിയാണ് ശ്വാസം വിട്ടത്. ശബ്ദമുണ്ടാക്കാതെ ഉമ്മറത്തേക്കുള്ള പടികൾ കയറി തപ്പിത്തപ്പി ചായ്പിലേക്ക് കടക്കുവാൻ ഞാൻ തുറന്നിട്ട് പോന്നിരുന്ന പാളികൾ നോക്കുമ്പോൾ കാണുന്നത് അവ ഭദ്രമായി താഴിട്ട് പൂട്ടിയിരിക്കുന്നതാണ്. താക്കോൽ ജനലിൽ കാണുന്നുമില്ല. ഞാൻ ഉമ്മറത്തിട്ടിരിക്കുന്ന പഴയ സെറ്റിയിൽ ഇരുന്നു.

എന്താണ് സംഭവിച്ചത്? എവിടെയാണ് എനിക്ക് പിഴച്ചത്? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. മനസ്സാകെ തളരുന്ന പോലെ തോന്നി. സെറ്റിയിൽ തന്നെ ചരിഞ്ഞു കിടന്നു. ഞാൻ പിടിക്കപ്പെട്ടു എന്നും ആദ്യ സംരംഭത്തിൽ തന്നെ എല്ലാവരും ചേർന്ന് എന്നെ തോൽപ്പിച്ചു കളഞ്ഞു എന്നുമുള്ള ആ സത്യത്തെ ഞാൻ പതിയെ എന്‍റെ മനസ്സിനെ വിശ്വസിപ്പിക്കുവാൻ ശ്രമിച്ചു. ഉറക്കം വന്നില്ല. പരാജയത്തിന്‍റെ കയ്പ് അറിഞ്ഞ് വെറുതെ കിടന്നു.

പതിവു പോലെ വെളുപ്പിനെ തന്നെ അമ്മ എഴുന്നേറ്റ് വിളക്ക് കൊളുത്തി വാതിൽ തുറന്നു വന്ന് നിലവിളക്ക് ഉമ്മറത്ത് വച്ച് തിരിഞ്ഞപ്പോൾ ഞാൻ സെറ്റിയിൽ കിടന്ന് കൊണ്ട് തന്നെ അമ്മയെ ഒന്ന് തല ചരിച്ച് നോക്കി. എന്നെ കണ്ടതോടെ അമ്മയുടെ മുഖത്ത് ദേഷ്യം, സങ്കടം തുടങ്ങി പലതും തിരയടിച്ചു. പല്ലിറുമ്മിക്കൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോയി. അഞ്ച് മണി കഴിഞ്ഞു എന്ന് ഉറപ്പായി. എങ്കിലും കുറച്ചു നേരം കൂടി അവിടെത്തന്നെ കിടന്നു.

നേരം പുലർന്നു തുടങ്ങി. ഞാൻ പതുക്കെ ചമ്മലോട് കൂടി അകത്തോട്ട് കയറി. ഞാൻ കിടക്കുന്നതിനു മുമ്പ് അകത്തു നിന്നും കുറ്റിയിട്ടിരുന്ന എന്‍റെ മുറിയുടെ വാതിൽ ഇതാ മലർന്നു തുറന്നു കിടന്ന് എന്നെ നോക്കി ചിരിക്കുന്നു. എന്‍റെ തല പാതാളത്തോളം താഴ്ന്നു. ഞാൻ ഒരു വലിയ സംഭവമാണെന്നുള്ള എന്‍റെ ധാരണയൊക്കെ ആവിയായിപ്പോയി. നിവർത്തി വിരിച്ചിട്ടിരുന്ന പായയും ഷീറ്റും ചുരുട്ടി വച്ച് പല്ല് തേക്കാനായി പുറത്തിറങ്ങി. വല്യേട്ടനും ചേടത്തിയും അമ്മയും ഓരോരോ പതിവ് പണികളിൽ മുഴുകിക്കഴിഞ്ഞു.

എന്നോട് ആരും ഒന്നും മിണ്ടുന്നില്ല. പക്ഷെ എന്താണ് ഞാൻ രാത്രി പോയതിനു ശേഷം ഇവിടെ സംഭവിച്ചത് എന്നറിയാൻ ഞാൻ വെമ്പി. പക്ഷെ ആരും ഒന്നും പുറത്തു വിടുന്നില്ല. അവരെല്ലാവരും ചേർന്ന് നന്നായി സ്ക്രിപ്റ്റ് തയ്യാറാക്കിയ പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്.

അന്ന് വൈകുന്നേരമായപ്പോഴേക്കും അയൽക്കാരിൽ പലരിൽ നിന്നായി കിട്ടിയ വിവരങ്ങൾ ഞാൻ ഒന്ന് എഡിറ്റ് ചെയ്ത് ക്രമപ്പെടുത്തി. ഇനി ആ ഫ്ലാഷ് ബാക്കിലേക്ക് പോകാം.

ഞാൻ വത്സന്‍റെ കടയിൽ ചെന്ന സമയത്ത് ഇവിടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് കോഴികളുടെ ബഹളം കേട്ട് അമ്മ ചിമ്മിനി വിളക്ക് കത്തിച്ച് എന്‍റെ മുറിയുടെ അടച്ചിട്ട വാതിലിന് മുമ്പിൽ വന്ന് തട്ടിക്കൊണ്ട് എന്നെ വിളിക്കുന്നു. ഞാനെഴുന്നറ്റു വരാതെയായപ്പോൾ അമ്മയുടെ വിഷമം വീണ്ടും കൂടി. അമ്മയുടെ ഈ വിളിയും കോഴിക്കൂട്ടിലെ ബഹളവും കേട്ട് ചേട്ടനും ചേടത്തിയും ഇറങ്ങി വന്നു. ചേടത്തി എന്‍റെ വാതിൽ തള്ളി നോക്കിയിട്ടും തുറക്കാതായപ്പോൾ അടുക്കളയിൽ പോയി കറിക്കത്തി എടുത്ത് കൊണ്ട് വന്ന് വാതിൽപ്പാളികളുടെ ഇടയിലുണ്ടായിരുന്ന വിടവിലൂടെ കത്തി കടത്തി അകത്തുള്ള സാക്ഷയെ കുറേശ്ശെയായി നീക്കി നീക്കി വാതിൽ തുറന്നപ്പോൾ എന്നെ പായയിൽ കാണുന്നില്ല.

ഈ മുറിയിൽ നിന്ന് ഞാൻ ചായ്പിലൂടെ പുറത്ത് പോയത് അവർ മനസ്സിലാക്കി. പക്ഷെ എവിടെപ്പോയി എന്നത് എങ്ങിനെ അറിയും? അപ്പോൾ അമ്മ പറഞ്ഞു “വൈകീട്ട് വത്സൻ വന്നപ്പോൾ അവർ എന്തോ കുശു കുശുക്കുന്നുണ്ടായിരുന്നു.”

എന്നാൽ പിന്നെ വത്സനോട് ചോദിച്ചറിയാമെന്ന് കരുതി ചേടത്തിയോട് കൊപ്ര ചായ്പ് പൂട്ടിയിടാൻ പറഞ്ഞ് വല്യേട്ടൻ സൈക്കിളെടുത്ത് വത്സന്‍റെ കടയിലെത്തി. കുമാരച്ചേട്ടൻ പണിയെല്ലാം ഒതുക്കുന്നതേയുണ്ടായിരുന്നുള്ളൂ. പുള്ളി പറഞ്ഞു “അവർ ഇപ്പോ സിനിമക്ക് പോയതേയുള്ളൂ.” ചേട്ടൻ വീട്ടിലെത്തി കാര്യം പറഞ്ഞതോടെ എല്ലാവർക്കും ആശ്വാസമായി.

പക്ഷേ, കോഴിക്കൂട്ടിലെ ബഹളം എന്താണെന്ന് നോക്കാൻ എല്ലാവരും കൂടി മണ്ണെണ്ണ ചിമ്മിനി വിളക്കുകളുമായി പോയി നോക്കിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. കൂട്ടിൽ കയറിയ ഒരു പാമ്പ് ഇതിനോടകം നാല് കോഴികളെ കൊന്നിരുന്നു. ആളുകൾ വെളിച്ചവുമായി വന്നതിനാൽ പാമ്പ് ആൾ താമസമില്ലാതെ കാട് കയറി കിടക്കുന്ന വടക്കെ പറമ്പിലേക്ക് ഇഴഞ്ഞ് പോയി.

ഒരുപക്ഷേ രാത്രി ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ നാല് ജീവനുകളെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നു എന്ന് ചിന്തിച്ചപ്പോൾ രണ്ടിറ്റ് കണ്ണുനീർ ഒഴുകിയിറങ്ങി. അങ്ങനെ ഇരുട്ടിന്‍റെ മറവിൽ ഞാൻ നടത്തിയ എന്‍റെ ആ സർജിക്കൽ സ്ട്രൈക്ക് ആദ്യത്തേതു മാത്രമല്ല അവസാനത്തേതുമായി.

ഓർക്കാപ്പുറത്ത്

വേനലിൽ പെയ്ത‌ പെരുമഴ കൊണ്ട പോലെ ആയിരുന്നു അന്ന് ഹിമയ്ക്ക്… തീരെ പ്രതീക്ഷിക്കാതെയാണ് അമറിന്‍റെ കത്ത് അവളെ തേടി എത്തുന്നത്. കണ്ണിൽ പാട കെട്ടിയത് പോലെ അവൾക്ക് ഒന്നും കാണാൻ കഴിയുന്നില്ല. കോളേജിന്‍റെ ക്ലാസ് മുറിയിലെ തിരക്കിൽ നിന്നും അവൾ ഓടി ഹോസ്‌റ്റൽ മുറിയിലേക്ക്…

ജനുവരിയിലെ മിഴി തുറക്കാത്ത പകലിനെ തണുപ്പ് വരിഞ്ഞു മുറുക്കുമ്പോഴും അവളുടെ നെറ്റിയിൽ വിയർപ്പുമണികൾ പൊടിഞ്ഞു. കൈയിലെ ചുരുട്ടിക്കൂട്ടി വച്ച കത്തിൽ എന്തായിരിക്കും അമർ എഴുതി പിടിപ്പിച്ചു വച്ചിരിക്കുന്നത്? അവളുടെ മനസ്സിലൂടെ ഒരായിരം കുതിരകൾ ലക്ഷ്യമില്ലാതെ പാഞ്ഞു പോയി. ഹൈടെക് യുഗത്തിന്‍റെ എല്ലാ സൗകര്യത്തിലും ആടി തിമിർത്ത അവളുടെ അമർ ഇപ്പോൾ തീഹാർ ജയിലിലെ ഒരു അന്തേവാസിയാണ്. അന്നത്തെ മീഡിയ ചാനലുകൾ പുറത്തു വിട്ട വാർത്തകൾ കണ്ടു അവൾ അന്തം വിട്ടിരുന്നു. കോളേജ് മുഴുവൻ ആ വാർത്ത സംപ്രേക്ഷണം ചെയ്‌തു.

ഹിമയുടെ അമർ ഒരു പെൺകുട്ടിയെ… ഇപ്പോഴും അത് ആലോചിച്ചപ്പോൾ അവളുടെ കണ്ണിൽ ഇരുട്ട് കുടിയേറുന്നു. അവൾ ആ കത്ത് നെഞ്ചോടു ചേർത്ത് വച്ച് കുറേ നേരം… പിന്നെ പതുക്കെ പതുക്കെ അത് തുറന്നു… അമറിന്‍റെ ഗന്ധം ആ അക്ഷരങ്ങളിൽ നിന്നും പുറത്തേക്കൊഴുകി അവളെ പൊതിയാൻ തുടങ്ങി.

“ഹിമ… ആദ്യം നീ കണ്ണ് തുടയ്ക്ക്… എന്‍റെ സുന്ദരിക്കുട്ടിയുടെ പുഞ്ചിരി ഒന്ന് കാണട്ടെ… ആ… ആ… അങ്ങനെ… ദേ നിന്‍റെ മൂക്കിന് തുമ്പത്ത് നിന്ന് വെള്ളം ഇറ്റുന്നു… പെണ്ണെ അത് തുടയ്ക്ക്… ഇനി ഇങ്ങോട്ട് എന്‍റെ ഈ അക്ഷരക്കണ്ണിലേക്ക് നോക്കിയിട്ട് എന്‍റെ ഹൃദയത്തെ വായിക്കൂ.”

ഇത്രയും വായിച്ചപ്പോഴേക്കും അവളുടെ കണ്ണുകൾ തുലാവർഷമായി മാറി. അവന്‍റെ അക്ഷരങ്ങളിലേക്കു അവളുടെ കണ്ണുനീർ മുത്തുകൾ വീഴാതെ ശ്രദ്ധിച്ചു. പിന്നെ വായിക്കാൻ തുടങ്ങി.

“ഹിമ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല… എന്നെ വിശ്വസിക്ക്… അവരുടെ കൂടെ ഞാനും പെട്ടുപോയി എന്ന് മാത്രമേ ഉള്ളൂ… ഞാൻ എന്നും നിന്നെയാണ് പ്രണയിച്ചത്. ഞാൻ നിന്നോട് സത്യം എല്ലാം പറയാം. അന്നൊന്നും പറയാതിരുന്നത് നീ വിഷമിക്കണ്ട എന്ന് വിചാരിച്ചാണ്. നിനക്കറിയാലോ എന്‍റെ കൂട്ടുകാരൻ ജെഎൻയുവിലെ പ്രണവിനെ. അവനാണ് എല്ലാം പ്ലാൻ ചെയ്‌തത്. അന്ന് ആ പെൺകുട്ടി രാത്രി പാർക്കിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് ഞങ്ങൾ ദൂരെ നിന്ന് കണ്ടു. പ്രണവിന് ആ കുട്ടിയെ എവിടെയോ വച്ച് നേരത്തെ കണ്ട പരിചയമുള്ളതായി തോന്നിയതുകൊണ്ടാണ് ഞങ്ങൾ അടുത്ത് ചെന്ന് സംസാരിച്ചത്. അപ്പോഴാണ് അറിയുന്നത് അവൾ വീട്ടിൽ നിന്നും പിണങ്ങിയാണ് വന്നിരിക്കുന്നതെന്നും അവൾക്കു ഒരു രാത്രി തങ്ങാൻ ഒരു അഭയം വേണമെന്നുമൊക്കെ. അങ്ങനെയാണ് പ്രണവിന്‍റെ സൗത്ത് ഡൽഹിയിലുള്ള അവന്‍റെ റൂമിലേക്ക് ഞങ്ങൾ അവളെ കൊണ്ടു പോയത്. അന്ന് രാത്രി അവളുടെ ഉറക്കത്തിനു ഞങ്ങൾ കാവൽക്കാരായി. പുലരും വരെ പ്രണവിനെ ഞാൻ കൺട്രോൾ ചെയ് നിർത്തി. രാവിലെ ആയപ്പോൾ അവളോട് പോകാൻ ഞങ്ങൾ പറഞ്ഞു. അവൾ പോകുന്നില്ലായെന്നു ശഠിച്ചു പറഞ്ഞു. ഞങ്ങൾ എന്തു ചെയ്യണമെന്നറിയാതെ ആകെ വിഷമിച്ചു. അന്ന് മുറി പുറത്തു നിന്നും പൂട്ടിയാണ് ഞാൻ കോളേജിൽ പോയത്.”

“മനസ്സിൽ മുഴുവൻ നീ അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്ത് നിന്നെ കാണാതെ തന്നെ ഞാൻ പെട്ടെന്ന് തിരിച്ചു പോയി. ഞാൻ അവളോട് കുറെ തവണ കെഞ്ചി പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി പോകാൻ. പക്ഷേ അന്നു രാത്രിയും അവൾ പോയില്ല. പിറ്റേ ദിവസം സന്ദീപും ഇമ്രാനും ഒക്കെ വന്നു മുറിയിൽ. പിന്നത്തെ കാര്യം നിനക്കറിയാലോ. രാത്രി ഒരു മണിയായപ്പോഴേക്കും ആ മുറിയൊരു മധുശാലയായി മാറി. അതിന്‍റെ ലഹരിയിൽ എല്ലാവരും അവളെ ഭക്ഷിച്ചു. തോന്നുന്നതെല്ലാം ചെയ്തു. രാവിലെ ആയപ്പോൾ ഞങ്ങൾക്ക് പേടിയായി. അവൾ പുറത്തു പോയാൽ… എന്തെങ്കിലും പറഞ്ഞാൽ… അതൊക്കെ… പ്രശ്നമാകും.”

“തൽക്കാലം കുറച്ചു ദിവസത്തേക്ക് പുറംലോകം അവളെ കാണേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ദിവസവും അവൾക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്ത് മുറി പുറത്തു നിന്ന് പൂട്ടി ഞങ്ങൾ കോളേജിൽ എത്തി. നിന്‍റെ കൂടെയും ഞാൻ വളരെ കുറച്ചു സമയം മാത്രം ചെലവിട്ടു പെട്ടെന്നു മടങ്ങി പോയിരുന്നത് ഇതുകൊണ്ടായിരുന്നു. നീ പലപ്പോഴും എന്നോട് ചോദിച്ചു. എന്തേ അമർ നീ ഇപ്പോ ഇങ്ങനെ എന്ന്… ഓർമ്മയില്ലേ നിനക്ക്. അങ്ങനെ ഒരു ആഴ്‌ച ഇത് തുടർന്നു. ലിംകയിൽ വോഡ്‌ക മിക്സ് ചെയ്ത് അവളെ കുടിപ്പിച്ചു. ലഹരിയുടെ കൊടുമുടിയിൽ ഓരോ രാത്രിയിലും പ്രണവും സന്ദീപും ഇമ്രാനും കൂടി അവളെ അവരുടെ ഇഷ്ട‌ങ്ങൾക്ക് ഉപയോഗിച്ചു. ഞാൻ പലപ്പോഴും  ഈ കാഴ്‌ചകളുടെ നടുക്ക് കാവൽക്കാരനെ പോലെ നിസ്സഹായനായി നിന്നു.”

“അന്ന് രാത്രിയും എല്ലാം കഴിഞ്ഞു. എല്ലാവരും തളർന്നു മയങ്ങിയ ആ വെളുപ്പാൻ കാലത്തായിരുന്നു ഞങ്ങളുടെ കണ്ണ് വെട്ടിച്ചു അവൾ രക്ഷപ്പെട്ട് ഓടിപ്പോയത്. അന്നു രാവിലെ ഞങ്ങൾ ഉണർന്നപ്പോൾ അവൾ വാതിൽ തുറന്ന് പോയി എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ തീരെ പ്രതീക്ഷിക്കാത്തതാണ് പിന്നെ ഉണ്ടായത്. അവൾ നേരെ പോലീസ് സ്‌റ്റേഷനിൽ പോയി പരാതി കൊടുത്തു. അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്. മാധ്യമങ്ങളിലെല്ലാം അവരുടെ കൂടെ എന്‍റെ പേര് കണ്ട നീ എന്തായിരിക്കും കരുതിയിരിക്കുക എന്ന് എനിക്ക് അനുമാനിക്കാവുന്നതേയുള്ളൂ.”

“നിന്‍റെ കണ്ണിൽ നിന്ന് പെയ്യുന്ന പെരുമഴ എനിക്ക് ഇപ്പോ ഇവിടെ കാണാം. നീ കരയരുത്. എനിക്ക് ഇവിടെ ഒരു വിഷമവുമില്ല. ഒരു ജഡ്‌ജിയുടെ മകന് കിട്ടാവുന്ന എല്ലാ പരിഗണനയും എനിക്ക് കിട്ടുന്നുണ്ട്. നല്ല ഭക്ഷണം കിട്ടുന്നുണ്ട്. ഒരു ഹോട്ടൽ മുറിയിൽ താമസിക്കുന്ന പോലെ മാത്രമേ തോന്നുന്നുള്ളൂ. ഇനി കോടതിയിൽ ഹാജരാവേണ്ട ദിവസം അടുത്ത മാസം 20 നാണ്. ജാമ്യം കിട്ടാനുള്ള സാധ്യത ഉണ്ടെന്ന് അച്ഛൻ പറയുന്നുണ്ട്.”

“നിനക്കറിയാമോ ഞാൻ ഇവിടെ വന്നതിനുശേഷം അമ്മ എന്നെ കാണാനോ എന്നോട് സംസാരിക്കാനോ കൂട്ടാക്കിയില്ല. ഒരു പെൺകുട്ടിയെ നശിപ്പിക്കാൻ കൂട്ട് നിന്ന മകന്‍റെ അമ്മ എന്ന പേര് സൊസൈറ്റിയിൽ നിന്ന് അമ്മയ്ക്ക് സഹിക്കേണ്ടി വന്നിട്ടുണ്ടാകും. ഒരു നിയമ പാലകനായ ജഡ്‌ജിയുടെ ഓമനപുത്രൻ ബലാത്സംഗക്കേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ടു എന്ന വാർത്ത എങ്ങനെ എന്‍റെ അച്‌ഛൻ സഹിച്ചു എന്നറിയില്ല. നീതിക്കു വേണ്ടി പോരാടുന്ന ജനതയ്ക്ക് ന്യായം വാങ്ങി കൊടുക്കേണ്ടവർ അല്ലേ…”

“പരീക്ഷ അടുത്ത് വരുന്നു… നീ നന്നായി പഠിക്കണം. ഉഴപ്പരുത്. ഇത് നമ്മുടെ എട്ടാമത്തെ സെമസ്‌റ്റർ ആണ്. ഞാൻ ഇവിടെ പഠിക്കുന്നുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അച്‌ഛൻ പറഞ്ഞ് ഇവർ ചെയ്തു തരുന്നുണ്ട്.”

“ഹിമ, ഞാൻ ഒരു തവണ പോലും പ്രലോഭനത്തിൽ വീണിട്ടില്ല. ഞാൻ ലഹരിയിൽ ആയിരുന്നു. നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമോ? എന്‍റെ മനസ്സിൽ എപ്പോഴും നീ മാത്രമായിരുന്നു. നമ്മൾ ഒരുമിച്ചുള്ള ജീവിതമാണ് ഞാൻ സ്വപ്നം കണ്ടിട്ടുള്ളത്. നിന്‍റെ ഹൃദയം തകരുന്നത് എനിക്കിവിടെ അറിയാമായിരുന്നു. നിനക്കിനിയും എന്നെ സ്നേഹിക്കാൻ കഴിയുമോ? നിന്‍റെ മാത്രമായ അമറായി എനിക്ക് ഇനിയും ജീവിക്കണമെന്നുണ്ട്. ഒരു തവണത്തേക്ക് നീ എനിക്ക് മാപ്പു തരില്ലേ? നിന്‍റെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു. എന്നും നിന്‍റെതു മാത്രമായ അമർ.”

അവളുടെ കൈയിൽ നിന്നും മഷി പടർന്നു വികൃതമായ കൈയക്ഷരങ്ങൾ താഴേക്കു വീണു. ഒരു നിമിഷം അവൾ മറ്റേ പെൺകുട്ടിയെ കുറിച്ചോർത്തു. രാത്രികളിൽ ലഹരി അടിച്ചമർത്തപ്പെട്ട സ്ത്രീത്വം വിലപിക്കുന്നത് അവളുടെ കാതുകളെ ബധിരയാക്കി. തന്‍റെ അമർ വിചാരിച്ചിരുന്നെങ്കിൽ ആ പെൺകുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നുള്ള വിചാരം അവളുടെ വികാരത്തെ അടിച്ചമർത്തി. ആ പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തു അമറും അവന്‍റെ കൂട്ടുകാരും. എന്നാൽ എനിക്ക് അമറിനെ മറക്കാൻ കഴിയില്ല. അവൻ എന്ത് തെറ്റ് ചെയ്താലും എനിക്കവനെ സ്നേഹിക്കാതിരിക്കാനാവില്ല.

ഹിമ അവളുടെ കണങ്കാലിൽ പച്ചകുത്തിയ നക്ഷത്രത്തെ തടവി കൊണ്ട് ഓർത്തു. ഞാനും അമറും കൂടി ഒരുമിച്ചു കൈലാസ് കോളനിയിലെ ആ തിരക്കുള്ള മഴ പെയ്‌ത ജൂലൈ മാസത്തിലെ വൈകുന്നേരം ഒരുമിച്ചു നക്ഷത്രത്തെ രണ്ടുപേരും തങ്ങളുടെ ഇടം വലം കാലുകളിൽ ഒരേ സ്ഥലത്തു പച്ച കുത്തിച്ചു. സൂചി മാംസത്തിൽ തുളച്ചു കേറി ചോര പൊടിയുമ്പോഴും അമറിന്‍റെ കൈവിരലുകളിൽ അമർത്തി പിടിച്ച് ഞാൻ ആ വേദനയെ ആസ്വദിക്കുകയായിരുന്നു. അമറുമായി കഴിഞ്ഞ ഓരോ നിമിഷവും അവൾ അയവിറക്കി. എന്നിട്ടും വേദനിപ്പി ക്കുന്ന ആ സത്യം അവളുടെ ഉള്ളിൽ നിന്നും പുറത്തേക്കു വന്നു. അവൾക്ക് അമർ ഇല്ലാതെ ജീവിക്കാൻ ആവില്ല എന്നുള്ള സത്യം. അവളുടെ ഹൃദയം നൊന്തു… ഒരു പാട്… എന്നിട്ടും സൂര്യന്‍റെ തലോടലിൽ ഹിമകണം അലിയുന്ന പോലെ അവന്‍റെ പ്രണയത്തിന്‍റെ തലോടലിൽ അവൾ മറ്റൊരു ഹിമ ബിന്ദുവായി. അവൾ രണ്ടു വാക്ക് മാത്രം അവനു വേണ്ടി എഴുതി.

“കാത്തിരിക്കും ഞാൻ നിനക്ക് വേണ്ടി.”

ആറുമാസത്തിനു ശേഷം, ഹിമ രാവിലെ തന്നെ കുളിച്ചു ഡ്രസ്സ് ചെയ്യാൻ തുടങ്ങി. ഏത് ഡ്രസ്സ് ഇടണം? മൂന്ന് ടോപ് ഇട്ടതു മാറ്റി ഇട്ടു. എന്നിട്ടും സുന്ദരിയല്ലേ എന്ന സംശയത്താൽ വീണ്ടും കണ്ണാടിക്കു മുന്നിൽ നിന്ന് തിരിഞ്ഞു മറിഞ്ഞും നോക്കി. ഇന്ന് അവളുടെ അമർ വീണ്ടും കോളേജിൽ എത്തുന്നു…

ആ പെൺകുട്ടിക്ക് അവൾ തന്നെ പറഞ്ഞ തുക നഷ്ടപരിഹാരമായി അമറിന്‍റെ അച്‌ഛനും അമറിന്‍റെ കൂട്ടുകാരുടെ വീട്ടുകാരും ചേർന്ന് കൊടുത്തപ്പോൾ കേസ് പിൻവലിച്ചു. ആ പെൺകുട്ടിയുടെ നിസ്സഹായാവസ്‌ഥയോ അതോ അമറിന്‍റെയും കൂട്ടുകാരുടെയും മേധാവിത്വമോ? എന്തായാലും തന്നോട് കുറ്റം ഏറ്റുപറഞ്ഞ അമറിനോട്  ക്ഷമിക്കാൻ ഹിമയ്ക്ക് തോന്നി. പിന്നെയും കണ്ണാടി നോക്കി സുന്ദരിയായോന്നു ഉറപ്പു വരുത്തി അമറിന്‍റെ അടുത്തേക്ക് അവൾ  നടന്നു…

കുങ്കുമമേഘങ്ങൾ

“ശതാബ്ദി എക്സ്പ്രസ് ഒരു മണിക്കൂർ ലേറ്റാണ് മാഡം.” എൻക്വയറിയിലുള്ള വെളുത്ത മെലിഞ്ഞ കണ്ണട വെച്ച ചെറുപ്പക്കാരൻ തമിഴ്ച്ചുവ കലർന്ന മലയാളത്തിൽ പറഞ്ഞത് കേട്ട് മിത്ര വെയിറ്റിംഗ് റൂമിലെ കസേരയിൽ വന്നിരുന്നു.

ഒരു ട്രെയിൻ വന്നപ്പോൾ കുറേപ്പേർ പുറത്തേക്ക് കടന്നു. മിത്ര ആശ്വാസത്തോടെ കാൽ നീട്ടിയിരുന്നു. അപ്പോഴാണ് എതിർവശത്തിരിക്കുന്ന യുവാവ് തന്നെത്തന്നെ ഉറ്റുനോക്കുന്നത് കണ്ടത്. ഒരു ഞെട്ടലോടെ മിത്ര അയാളെ സൂക്ഷിച്ചുനോക്കി.

“പ്രദീപ്…” അവൾ ഉറക്കെ പറഞ്ഞുപോയി.

സങ്കോചവും സന്തോഷവും അമ്പരപ്പും നിഴലിട്ട കണ്ണുകൾ “മിത്രയെന്നെ മറന്നിട്ടില്ല.” പ്രദീപ് പുഞ്ചിരിയോടെ അവളുടെ സമീപത്തേക്ക് കസേര വലിച്ചിട്ടിരുന്നു.

മിത്രയുടെ മറുപടി ചിരിയിലൊതുങ്ങിയപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല ആ മുഖത്ത്.

“ഇപ്പോൾ എവിടെയാണ്?”

“നാലുവർഷം മുമ്പ് മിത്ര ഉപേക്ഷിച്ചുപോന്ന അതേ നഗരത്തിൽത്തന്നെ…”

കുറ്റബോധത്താൽ അവളുടെ ശിരസ്സ് താഴ്ന്നു. ബാംഗ്ലൂർ നഗരം… നഷ്ടങ്ങളുടെ കണക്കുകൾ മാത്രം അവശേഷിപ്പിച്ച് താൻ വിട്ടുപോന്ന പ്രിയപ്പെട്ട നഗരം…

പ്രദീപ് ഓഫീസ് ഹെഡായി വന്ന ദിവസംപോലും മനസ്സിലുണ്ട്. ഓഫ് വൈറ്റ് ഷർട്ടും ലൈറ്റ്ബ്ലൂ പാന്‍റും നന്നായിണങ്ങുന്നുണ്ടായിരുന്നു അയാൾക്ക്.

“എങ്ങോട്ടാണെന്നുപോലും പറയാതെ എന്തിനായിരുന്നു ആ ശിക്ഷ…?”

പ്രദീപിന്‍റെ ചോദ്യത്തിന് മുന്നിൽ വിളറിയ ചിരിയോടെ നിൽക്കുമ്പോൾ അവളുടെ മനസ്സ് വീണ്ടും ഭൂതകാലത്തിലേക്ക് പറന്നു. വിവാഹമോചിതയാണെന്ന് ആരെയുമറിയിക്കാതെ വിഷമതകൾ എല്ലാം സ്വയമൊതുക്കി നിശ്ശബ്ദം കഴിയുകയായിരുന്നു അന്ന്.

ഗുൽമോഹറുകൾ പൂത്ത നഗരവീഥികളിലൂടെ സായന്തനങ്ങളിൽ ശൂന്യമായ മനസ്സുമായി നടക്കാറുള്ളത് എങ്ങനെ മറക്കാനാണ്. അസ്തമിക്കുന്ന പകലിന്‍റെ വിരഹഭാവുമായെത്തുന്ന സന്ധ്യകളെ നോക്കി, തീരുമാനമെടുക്കാനാകാതെ എത്രയോ ദിനങ്ങൾ…

നാലുവർഷങ്ങൾക്ക് ശേഷം ഒരു കൂടിക്കാഴ്ച. പ്രദീപിന്‍റെ മുഖത്ത് അമ്പരപ്പിനെക്കാളേറെ, അനിവാര്യമായെതന്തോ സംഭവിച്ചുവെന്ന ഭാവമാണ്.

ഇതുപോലൊരു യാത്രയിലാണ് നാലുവർഷം മുമ്പ് പ്രദീപ് മനസ്സ് തുറന്നത്. ഒരു ഓഫീഷ്യൽ ടൂറിനിടയ്ക്ക്.

“മിത്രയെ എനിക്കിഷ്ടമായി, ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്താ അഭിപ്രായം?”

കാതുകളെ വിശ്വസിക്കാനാകാതെ താൻ തരിച്ചിരുന്നു…

“നോ… പ്രദീപ്, ഹൊ ഞാനെങ്ങനെ പറയുമത്? ഞാൻ ഭർത്താവുപേക്ഷിച്ചവളാണ്. വിവാഹമോചിത…”

“ഓഹോ… എത്ര വർഷമായി?”

“മൂന്ന് വർഷം.”

“ഓക്കെ മിത്ര, നീ എന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.”

ആ രഹസ്യം തുറന്ന് പറഞ്ഞിട്ടും പ്രദീപ് തന്നെ ഇഷ്ടപ്പെടുന്നുവെന്നോ? ആശ്ചര്യമായിരുന്നു തനിക്ക്.

“കഴിഞ്ഞത് കഴിഞ്ഞു. ഇനി ഭാവിയെക്കുറിച്ചാലോചിച്ചാൽ പോരെ?”

സ്റ്റേഷൻ വിട്ട് പോകുന്ന ട്രെയിനിന്‍റെ ചൂളംവിളി മിത്രയുടെ ചിന്തകളെ തിരികെ വിളിച്ചു.

“നീ ഇപ്പോഴും കൊച്ചിയിലാണോ?”

“അതേ”

പ്രദീപ് വരണ്ട ചിരിയോടെ തുടർന്നു, “ഹാ, ബാംഗ്ലൂരിൽ നിന്ന് ഒളിച്ച് കടന്നത് എന്നെ ഒഴിവാക്കാനായിരുന്നുവല്ലേ മിത്ര… നീ ഓർമ്മിക്കുന്നുണ്ടോ എന്നറിയില്ല, ഭൂതകാലത്തിൽ ജീവിക്കരുതെന്ന് ഞാൻ നിന്നെ ഉപദേശിക്കുമായിരുന്നു. പക്ഷേ… ആ ഞാനിപ്പോൾ…” പ്രദീപിന്‍റെ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന വ്യഥ അവളുടെ ഹൃദയത്തിലേക്ക് സൂചിമുനകളായി തറഞ്ഞിറങ്ങി.

കർച്ചീഫെടുത്ത് കണ്ണ് തുടയ്ക്കുന്ന പ്രദീപിനെ മിത്ര നിസ്സാഹയായി നോക്കി. “മിത്ര അറ്റ്ലീസ്റ്റ് നിനക്ക് ഇപ്പോഴെന്‍റെ സുഹൃത്തെങ്കിലുമായിക്കൂടേ?” നിനച്ചിരിക്കാതെ പ്രദീപിന്‍റെ വാക്കുകൾ.

പ്രദീപ് എന്നും അങ്ങനെയായിരുന്നല്ലോ… ചോദ്യങ്ങളെല്ലാം അപ്രതീക്ഷിതമായി…

ഈ മനുഷ്യനെ മനസ്സിൽ കുടിയിരുത്തി, നാലുവർഷങ്ങൾ കഴിഞ്ഞുപോയ സത്യം തുറന്നു പറയാൻ മിത്ര അശക്തയായിരുന്നു. തന്‍റെ മൗനമാണ് എല്ലാത്തിനും കാരണം. ഇപ്പോൾ സുഹൃത്തായി കരുതാൻ പ്രദീപ് അപേക്ഷിക്കാനിടവരുത്തുന്നതും ഈ മൗനം തന്നെയല്ലേ…

അയാളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഒരാഴ്ച അവധിയെടുത്ത് നാട്ടിൽപ്പോയി വരുന്ന ദിവസം മനസ്സ് കല്ലാക്കിക്കൊണ്ടാണ് ക്യബിനിൽ ചെല്ലുക. ഒരു ബന്ധവും വേണ്ട, ആരുമായും പ്രദീപുമായും…

പക്ഷേ ആ കണ്ണുകൾ… സ്നേഹം തിരയിളക്കുന്ന നോട്ടം, തന്നെ ഓരോവട്ടവും പരാജയപ്പെടുത്തി…

“നാട്ടിൽപ്പോയി വന്നശേഷം മിത്രയെന്താ ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെ…” തമാശ കലർത്തിയുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനായി. പക്ഷേ, ആ കണ്ണുകളിലേക്ക് നോക്കിയാൽ ഉള്ളിൽ സ്വയം കെട്ടിപ്പടുത്ത ചില്ലുമറ പളുങ്കുമണികളായി പൊട്ടിത്തകരുമെന്ന് തോന്നിയ നിമിഷം താൻ പുറത്തേക്ക് കടന്നു.

എല്ലാം മാറ്റിമറിച്ചത് ആ പിറന്നാൾ ദിനമായിരുന്നു. ആശംസകൾ നേർന്ന് ഒരു കുടന്ന പീക്കളുമായി താൻ പ്രദീപിന്‍റെ ക്യാബിനിൽ ചെന്നു.

“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ… എന്ത് പ്രസന്‍റാണ് പിറന്നാളുകാരന് വേണ്ടത്?”

“നിന്നെ” ഉടൻവന്നു മറുപടി.

അവിശ്വസനീയമായത് വീണ്ടും കേട്ടപ്പോഴുണ്ടായ പരിഭ്രമത്തിലും മനസ്സിലെവിടെയോ ദുഃഖഭാവം കൈവരുന്നു. മറുപടി കാക്കതെ പ്രദീപ് തുടർന്നു.

“ഭർത്താവ് നിന്നെ ഉപേക്ഷിച്ചു എന്നത് ശരിയാകാം. പക്ഷേ, അതിന്‍റെ പേരിൽ പുരുഷലോകത്തെ ഒന്നടങ്കം അവിശ്വസിക്കണോ മിത്രാ… അനുഭവമാണ് ഗുരു. പക്ഷേ, ഒരു കാര്യമുണ്ട്, ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല.”

മിത്രയുടെ കൈകളെ റോസമലരുകൾക്കൊപ്പം നെഞ്ചിലേക്ക് ചേർത്തു പ്രദീപ്. കുങ്കുമില്ലാത്ത അവളുടെ നെറ്റിയിൽ സ്നേഹമുദ്ര ചാർത്തി. കാന്തികവലത്തിലകപ്പെട്ടതുപോലെ മിത്ര നിശ്ചലയായി നിന്നു. അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ആ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ. എങ്കിലും പ്രദീപ് പറഞ്ഞു.

“മിത്ര നീയെന്നെ പൂർണ്ണമായി സ്നേഹിക്കുന്ന ഒരു ദിനമെത്തും. ഞാൻ കാത്തിരിക്കാം.”

ആ സമയം തന്‍റെ ബോധമനസ്സിലേക്ക് പ്രദീപിന്‍റെ വാക്കുകൾ ദീരെ നിന്നെന്ന പോലെയാണ് കുടിയേറിയത്. ക്യാബിനിൽ നിന്ന് സീറ്റീൽ മടങ്ങിയെത്തുമ്പോൾ മേശപ്പുറത്ത് തന്നെ കാത്ത് ഒരു കവർ.

ആറുമാസം മുമ്പ് അയച്ച ജോലിക്കുള്ള അപേക്ഷ പരിഗിണിച്ചുകൊണ്ട് ഐബിസിയുടെ ലെറ്റർ. പബ്ലിക് റിലേഷൻസിലേക്കാണ് നിയമനം. മോഹിച്ച ജോലിയാണ്. പ്രദീപ് ഉള്ള കമ്പനി വിട്ടുപോകുന്നത് ദുഃഖകരമാണ്, പക്ഷേ…

അവിവാഹിതനും സുന്ദരനും ഉന്നതസ്ഥാനീയനുമായ ചെറുപ്പക്കാരന് യോജിച്ചവളാണോ? പെട്ടെന്ന് തോന്നിയ ആവേശത്തിലാണ് പ്രദീപ് തന്നെ സ്നേഹിക്കുന്നതെങ്കിലോ?

അതേ… ഇതാണവസരം…

നഷ്ടങ്ങൾ മാത്രം സമ്മാനിച്ച ഈ നഗരത്തിൽ നിന്ന് വിടപറയാം, ഒപ്പം പ്രദീപിൽ നിന്നും…

രണ്ട് ദിവസത്തിനകം കൊച്ചിയിൽ ജോയിൻ ചെയ്യാനാണ് നിർദ്ദേശം. അന്ന് വൈകിട്ട് പ്രദീപിന് കത്തെഴുതി മേശപ്പുറത്ത് വെച്ചു.

“ആ സ്നേഹം തിരസ്കരിക്കുന്നില്ല. പക്ഷേ, നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെനിക്ക്. എന്‍റെ ധാരണ തെറ്റാണെങ്കിൽ കൊടിയ അപരാധമാണ് ഞാൻ ചെയ്യുന്നത് എന്നറിയാം. സാധിക്കുമെങ്കിൽ മാപ്പു തരൂ…”

മിത്ര

“ഒരു കാപ്പി കുടിച്ചാലോ?”

പ്രദീപിന്‍റെ ക്ഷണം അവളെ വീണ്ടും ചിന്തയിൽ നിന്നുണർത്തി. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ ചോദിച്ചു. “പ്രദീപ്, കുടുംബം എവിടെ? വിവാഹം…”

“വിവാഹം… ഞാൻ മോഹിച്ച പെണ്ണ് ഒരു ദിനം ആരോരുമറിയാതെ സ്ഥലം വിട്ടില്ലേ. പിന്നെയാരെ കല്യാണം കഴിക്കും?”

ഉള്ളിലുയർന്ന വിറയൽ… ചുണ്ടോടടുപ്പിച്ച ചൂടുചായ തുളുമ്പി കൈയിൽ വീണു. തുടയ്ക്കാൻ കർചീഫ് എടുത്ത് കൊടുത്തുകൊണ്ട് പ്രദീപ് തുടർന്നു.

“ഞാനവളെ തെരയാത്ത ഇടമില്ല. ഭൂതകാലം മറക്കാൻ എനിക്കും കഴിയുമായരുന്നില്ല. ഈ നാലുവർഷവും ഞാൻ കാത്തിരിക്കുകയായിരുന്നു.” പേഴ്സിൽ നിന്ന് കീറിപ്പറിഞ്ഞ ഒരു കടലാസ് എടുത്ത് പ്രദീപ് നീട്ടി.

“അവൾ എനിക്കെഴുതിയ അവസാന കത്ത്. ഇത് ഓരോ മിടിപ്പിലും എന്നോടൊപ്പമുണ്ട്.” അക്ഷരങ്ങൾ മാഞ്ഞ ആ കത്ത് ഹൃദയത്തോട് ചേർത്ത് പ്രദീപ് മെല്ലെ പറഞ്ഞു.

“അക്ഷരങ്ങൾ മാഞ്ഞത് കടലാസ്സിൽ നിന്നുമാത്രമാണ്. എന്‍റെ ഹൃദയത്തിൽ അത് എപ്പോഴെ പതിഞ്ഞു കിടക്കുന്നു.”

മിത്രയുടെ കണ്ണുകൾ പെയ്യാൻ വിതുമ്പിയ കാർമേഘങ്ങളായി. “എന്നോട് ക്ഷമിക്കൂ… പ്രദീപ്, നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു. പക്ഷേ എനിക്ക് എന്‍റെ വിധിയോട് ഭയമായിരുന്നു. എന്നെ കാണാതായാൽ നിങ്ങൾ എന്നെ മറക്കുമെന്ന് കരുതി, പക്ഷേ, സംഭവിച്ചതിങ്ങനെയാണല്ലോ… പ്രദീപ് നിങ്ങളെന്നെ മറക്കേണ്ടതായിരുന്നു. വേറെ വിവാഹം…”

മിത്രയ്ക്ക് പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പ് അയാൾ അവളുടെ ചുണ്ടിൽ വിരൽ ചേർത്തു.

“മതി… നിനക്കെന്താ… ഇനിയും മാറിയില്ലേ സംശയരോഗം? സ്വന്തം കുറവിനെക്കുറിച്ച് ബോധ്യം നല്ലതാണ് പക്ഷേ, ഇതൽപം കൂടിപ്പോയി.”

“സാർ, ട്രെയിനെത്തി.” ലഗ്ഗേജുമായെത്തിയ പോർട്ടർ പ്രദീപിനെ വിളിച്ചു.

“സാർ, സാധനങ്ങൾ കയറ്റട്ടെ…”

“ശരി”

മിത്രയുടെ കരഞ്ഞ് ചുവന്ന കണ്ണുകളിൽ നിറയുന്ന ദുഃഖഭാവം അയാളുടെ ഹൃദയത്തിന്‍റെ അഴങ്ങളോളം സ്പർശിച്ചു. അയാൾ മിത്രയുടെ കൈകളിൽ മുറികെപ്പിടിച്ചു.

“വരൂ… നമുക്ക് പോകാം മിത്രാ…” ഞെട്ടലോടെ മിത്ര പ്രദീപിനെ നോക്കി.

“ഈ ട്രെയിൻ ബാംഗ്ലൂർക്കാണ് പ്രദീപ്, ഞാൻ…”

“അതേ… ബാംഗ്ലൂർക്ക് തന്നെ. നാലുവർഷം മുമ്പ് ഞാൻ ചെയ്യേണ്ടിയിരുന്നത് ഈ നിമിഷത്തിൽ ചെയ്യുന്നു. ഇത്രയും കാലം നാമിരുവരും സ്വയമറിയാതെ കാത്തിരിക്കുകയായിരുന്നില്ലേ… നിന്‍റെ സങ്കടങ്ങൾ, എന്‍റെ കാത്തിരുപ്പ്… എല്ലാം ഇവിടെ അവസാനിക്കട്ടെ. നാം മടങ്ങുകയാണ് നമ്മുടെ വീട്ടിലേക്ക്.”

അപ്രതീക്ഷിതമായത് സംഭവിച്ച പരിഭ്രമത്തോടെ മിത്ര പ്രദീപിന്‍റെ കൈകളിൽ മുറുകെപ്പിടിച്ചു. അയാൾ അവളെ ചേർത്തുപിടിച്ച് രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള പടവുകൾ കയറി.

അപ്പോൾ ആകാശത്തിന്‍റെ സിന്ദൂരരേഖയിൽ കുങ്കുമമേഘങ്ങൾ കൂട്ടംകൂടുകയായിരുന്നു.

ഒരു മഴ ദിവസം

വെളുപ്പാൻകാലത്തെ മൂടിപ്പുതച്ചുള്ള ഉറക്കം കുട്ടിക്കാലം മുതൽ ശ്രീലയ്ക്കു പ്രിയമാണ്. അമ്മ കൂടെക്കൂടെ വന്ന് കുലുക്കി വിളിക്കും.

“അല്‌പം കൂടി കഴിയെട്ടമ്മേ…” മധുരമായ ഉറക്കത്തിലേക്ക് വീണ്ടും കൂപ്പുകുത്തുമ്പോൾ അമ്മയുടെ ശകാരവർഷം അകലെ നിന്ന് കേൾക്കുമ്പോലെ നേർത്തുനേർത്തില്ലാതാകും.

ഒരു മയക്കം കൂടി കഴിഞ്ഞ് ആലസ്യത്തോടെ എഴുന്നേറ്റ് വരുമ്പോഴും അമ്മയുടെ പിറുപിറുക്കൽ തീർന്നിട്ടുണ്ടാകില്ല. “ഈ പഠിത്തം എന്നും ആയിക്കോ…നിന്നെ വിളിച്ച് വിളിച്ച് നാക്കിലെ വെള്ളം വറ്റി. അതിലും ഭേദം ഒരു ടേപ്പ് നിന്‍റെടുത്ത് വയ്ക്കുന്നതാ…” രാവിലെ തിരക്കു പിടിച്ച വീട്ടുജോലികൾക്കിടയിൽ ശ്രീലയെ ഉണർത്താനുള്ള പാഴ്ശ്രമം അമ്മയെ ശുണ്ഠി പിടിപ്പിക്കും.

അതൊക്കെ ഒരുകാലം! ഇപ്പോൾ… വിവാഹം കഴിഞ്ഞതോടെ അവളുടെ ജീവിതം പാടേ മാറിപ്പോയി. സുശാന്തിന് രാവിലെ എട്ടുമണിക്ക് ഓഫീസിൽ പോകണം. വെളുപ്പിന് എഴുന്നേറ്റാലേ ആ സമയമാകുമ്പോഴേക്കും ഭക്ഷണം റെഡിയാകൂ. പത്രക്കാരനും പാൽക്കാരനും ചിലപ്പോൾ എഴുന്നേൽക്കും മുമ്പേ എത്തും. അവൾക്ക് വല്ലാത്ത കുണ്ഠിതമാണപ്പോൾ തോന്നുക.

ആദ്യമൊക്കെ സുശാന്തിനോട് പറഞ്ഞുനോക്കി. പക്ഷേ എന്തുണ്ടാവാൻ! പകൽ മുഴുവനും ജോലിയെടുക്കുകയാണ് സുശാന്ത്. “രാവിലെ ഞാൻ അല്‌പം ഉറങ്ങട്ടെ, നിനക്ക് വേണമെങ്കിൽ പകൽ ഉറങ്ങിക്കൂടേ?” ഭർത്താവ് ഇങ്ങനെ ചോദിച്ചാൽ ഏതു ഭാര്യയ്ക്കുണ്ട് മറിച്ചൊരുത്തരം?

ശ്രീല പാൽക്കാരനോട് പറഞ്ഞു,“അല്‌പം വൈകി വന്നുകൂടെ…?”

“ധാരാളം സ്ഥലത്ത് പാൽ കൊടുക്കാനുണ്ട് ചേച്ചീ, അതെല്ലാം കഴിഞ്ഞ് ഈ വഴി മടങ്ങിയെത്തുമ്പോൾ ഒത്തിരി വൈകും.”

അന്നും പതിവുപോലെ കോളിംഗ്ബെൽ കേട്ട് ശ്രീലയുണർന്നു. പാൽക്കാരനാകും… പാത്രവുമെടുത്ത് ഉറക്കച്ചടവോടെ വാതിൽ തുറന്നു.

തണുത്ത കാറ്റ്… ശരീരമാകെ പെട്ടെന്ന് കമ്പനം കൊണ്ട ആവേശത്തിൽ അവൾ കണ്ണുവിടർത്തി നോക്കി. പുലരിയുടെ തുടിപ്പ് ആകാശത്ത് നിറയാത്ത പ്രഭാതം. കാർമേഘങ്ങൾ നിറഞ്ഞ് കിഴക്കൻ മാനത്ത് സൂര്യകിരണങ്ങൾ ഒളിച്ചു കളിക്കുന്നു. ശ്രീലയുടെ കണ്ണുകളിൽ നിന്ന് ഉറക്കം പെട്ടെന്ന് പറപറന്നു.

വേനൽക്കാലത്തിന് വിരാമമിട്ട് മഴയെത്തുകയാണ്. പെയ്യാൻ വിതുമ്പി നില്‌ക്കുന്ന ആകാശത്തേക്ക് നോക്കിയപ്പോൾ അവളുടെ മനസ്സ് മയിലിനെപ്പോലെ പീലിവിടർത്തി.

പാൽപാത്രവുമായി എത്രനേരം അങ്ങനെ നിന്നുവെന്ന് അവൾക്കും അറിയില്ലായിരുന്നു. കറുത്തമേഘങ്ങൾ. . തണുത്തകാറ്റ്… അവളുടെ ഹൃദയം പ്രേമഭരിതമായി.

പാൽ അടുക്കളയിൽ വെച്ച് അവൾ കിടപ്പുമുറിയിലേയ്ക്കോടി. വിടർന്ന ലജ്‌ജയോടെ സുശാന്തിന്‍റെ മുടിയിഴകൾ തഴുകിക്കൊണ്ട് അവൾ ആവേശത്തോടെ വിളിച്ചു. “ഒന്നെഴുന്നേൽക്കൂന്നേ… പുറത്തേക്ക് നോക്കൂ…”

“എന്താ പെണ്ണേ… ഉറങ്ങാനും സമ്മതിക്കില്ലേ…”

“ശാന്തേട്ടാ… ഒന്ന് നോക്ക്. പുറത്ത് മഴ പെയ്യാൻ പോകുന്നു. ”

“കൊള്ളാം… നിനക്കെന്തിന്‍റെ കേടാ? ജൂൺ മാസം കഴിയാറായി. ഇനി മഴക്കാലമായില്ലേ…” സുശാന്ത് കണ്ണുകൾ തിരുമ്മിയടച്ചു.

പക്ഷേ ശ്രീലയുണ്ടോ വിടുന്നു.  ജനൽ പാളികൾ മലർക്കേ തുറന്ന് അവൾ കെഞ്ചി. “ഒരു പ്രാവശ്യം! ഒന്ന് നോക്കെന്‍റെയേട്ടാ… ഇത്രയും സുന്ദരമായ ഈ കാഴ്ച കാണാതെ എങ്ങനെ ഉറങ്ങും?”

മഴക്കാർ നിറഞ്ഞ് അരണ്ട വെളിച്ചവും തണുത്ത കാറ്റുമുള്ള ഈ പുലരിയിൽ മനസ്സിലെ റൊമാന്‍റിക് ഭാവനകൾ സുശാന്തിനൊപ്പം ആസ്വദിക്കാൻ അവൾക്ക് വല്ലാത്ത കൊതി തോന്നി.

സുശാന്ത് പുതപ്പ് തലവഴി ശരിക്കും വലിച്ചിട്ടു. “എന്തൊരു കാറ്റാണിത്? നീയാ വാതിലടയ്ക്കുന്നോ ശ്രീ…”

“എന്നേക്കാൾ വലി ഉറക്കക്കൊതിയനാണ് നിങ്ങളും. അൺറൊമാന്‍റിക്!” ശ്രീല സുശാന്തിന്‍റെ പുതപ്പ് തട്ടിനീക്കി. അവൾ അപ്പോഴും പ്രതീക്ഷിച്ചു, സുശാന്ത് തന്നെ ചേർത്തുപിടിക്കുമെന്ന്. പക്ഷേ ഒന്നും സംഭവിച്ചില്ല.

ശ്രീല ഉദാസീനതയോടെ അടുക്കളയിലേക്ക് നടന്നു. ഇനി ചായ കാണുമ്പോഴെങ്കിലും ശാന്തേട്ടൻ ഉറക്കം വിട്ടെഴുന്നേൽക്കുമായിരിക്കും. ആ ജനാലയ്ക്കരികിലിരുന്ന് തണുത്ത കാറ്റേറ്റ് രണ്ടുപേർക്കും ചൂടുചായ നുകരാം. അപ്പോഴേക്കും മഴ തകർത്തെത്തും…

മുറ്റത്തേയ്ക്കിറങ്ങി ആദ്യമഴ നനഞ്ഞ്… മധുരതരമായ ഓർമ്മകളിൽ അവളുടെ മുഖത്ത് ചുവപ്പുരാശി പടർന്നു.

“ശ്രീ, നിനക്കെന്താ ഭ്രാന്തുണ്ടോ? രാവിലെ മനുഷ്യനെ മെനക്കെടുത്താൻ” പുതപ്പ് വലിച്ചെടുത്ത ദേഷ്യത്തിലാണ് സുശാന്ത്. ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണോ?

ആരുടെയും പ്രശ്നങ്ങളെക്കുറിച്ചറിയേണ്ട, ഒരു ചിന്തയുമില്ല. രാത്രി ഞാനെത്ര വൈകിയാണ് വന്നതെന്ന് നിനക്കറിയില്ല. ഫാക്ടറിയിൽ ഒരു മെഷീൻ തകരാറായപ്പോൾ രാത്രി ഏറെ നേരം കാക്കേണ്ടിവന്നു. ക്ഷീണം തീർക്കാൻ അല്‌പം കൂടുതൽ ഉറങ്ങണമെന്ന് കരുതിയതാ. അപ്പോഴാ അവളുടെ മഴയും റൊമാൻസും! ഓവർടൈം ചെയ്തു പണമുണ്ടാക്കിയാലേ കുടുംബം നടക്കൂ.

അവൾക്കെന്താ? നേരം കളയാൻ ഒരു റേഡിയോ, ടിവി, മാസിക, അയൽപക്ക സന്ദർശനം. ഇതിനിടയിൽ ഞാനും കൂടണമത്രെ. എന്‍റെ വിഷമതകൾ എന്താ മനസ്സിലാക്കാത്തത്? ഉറക്കച്ചടവിന്‍റെ ദേഷ്യം സുശാന്തിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല.

എഞ്ചിനീയറിംഗിനു പഠിക്കുമ്പോൾ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. ഐശ്വര്യ ഭരിതമായ ജീവിതം, സുഖസൗകര്യങ്ങൾ… പഠനം പൂർത്തിയായപ്പോഴാണ് യാഥാർത്ഥ ജീവിതത്തിന്‍റെ കഠോരത മനസ്സിലാകുന്നത്. നൂറുവാതിലുകൾ മുട്ടിയ ശേഷമാണ് ഇതുപോലൊരു ജോലിയെങ്കിലും സ്വന്തമായത്. ശമ്പളം അത്ര മെച്ചമല്ലെങ്കിലും കഴിഞ്ഞു കൂടിപ്പോകാമെന്ന ആശ്വാസം. ഈ സമ്മർദ്ദങ്ങൾക്കിടയിൽ ഭാര്യയുടെ ഇത്തരം പിടിവാശികൾ കണ്ടാൽ ആർക്കാണ് ദേഷ്യം തോന്നാതിരിക്കുക?

എട്ടുമണിയാകാൻ വളരെ കുറച്ച് സമയമേയുള്ളൂ. ബസ് കിട്ടുമോ എന്തോ? ഇവളെന്നെ ഭ്രാന്തു പിടിപ്പിക്കുമെന്ന് തോന്നുന്നു. സുശാന്ത് വേഗം ബാത്ത്റൂമിലേക്ക് കടന്നു.

അയാൾ തിരക്കുകൂട്ടുന്ന ശബ്ദം കേട്ടാണ് ശ്രീല ശ്രദ്ധിച്ചത്. “ആഹാ! എഴുന്നേറ്റോ? ഞാൻ ചായകൊണ്ടുവരാം.” തോളിൽ കൈവെച്ചുകൊണ്ട് അവൾ പറഞ്ഞു.

“നിനക്ക് ഒരു ശ്രദ്ധയുമില്ലല്ലോ ശ്രീ, എട്ടുമണിക്കുള്ള ബസ് ഇപ്പോൾ പോകും. നീയെന്താ എന്നോട് സമയം പറയാതിരുന്നത്?”

“ഇല്ല പറഞ്ഞില്ല, ഇന്ന് ശാന്തേട്ടൻ പോകുന്നില്ല.”

“അതെന്താ?” സുശാന്ത് ഞെട്ടിത്തിരിഞ്ഞു.

“കണ്ടില്ലേ. എന്തു നല്ല കാലാവസ്ഥ! ഇത്രയും റൊമാന്‍റിക്കായ ഈ നിമിഷങ്ങളെ നഷ്ടമാക്കി ആരെങ്കിലും ജോലിക്കു പോകുമോ?”

“അതുകൊള്ളാം! എന്താ നീയാണോ കമ്പനി മുതലാളി, എനിക്ക് ഇഷ്ടം പോലെ അവധി അനുവദിക്കാൻ…? ആ മെഷീൻ ഇന്നും ശരിയായില്ലെങ്കിൽ പണി മുടങ്ങും. എന്‍റെ ശമ്പളം വെട്ടിക്കുറയ്ക്കാനും മതി. ”

“അപ്പോൾ നിങ്ങൾക്ക് എന്നെക്കുറിച്ച് ഒരു ചിന്തയുമില്ല. എപ്പോഴും ജോലി തന്നെ. എങ്കിൽ പിന്നെ കല്യാണം കഴിക്കേണ്ടിയിരുന്നില്ല.” ശ്രീലയുടെ കണ്ണുകളിൽ ജലമൂറി.

“അങ്ങനെ പറയാതെ! നിന്നെപ്പോലൊരു ഭാര്യയെ പിന്നെയെങ്ങനെ എനിക്കു ലഭിക്കും?” കയ്യും മുഖവും തുടച്ച് സുശാന്ത് തമാശയായി ചോദിച്ചു. സംഭാഷണം കൈവിട്ടുപോകാൻ അയാൾക്കുംതാല്‌പര്യമുണ്ടായിരുന്നില്ല.

“എങ്കിൽ എനിക്കുവേണ്ടി ഒരു അവധിയെടുത്താലെന്താ? അതിന് കഴിയില്ലെങ്കിൽ ഈ പാവം വീട്ടുവേലക്കാരിയെ പറഞ്ഞുവിട്ടേക്കൂ…”

“ശ്രീ, രാവിലെ തന്നെ നീയെന്നെ വെള്ളം കുടിപ്പിക്കല്ലേ… മഴക്കാലം തുടങ്ങുന്നുവെന്ന് പറഞ്ഞ് ആർക്കെങ്കിലും അവധിയെടുക്കാൻ പറ്റുമോ?”

“കല്യാണം കഴിഞ്ഞിട്ട് പത്ത് കൊല്ലമൊന്നുമായില്ലല്ലോ. പത്ത് മാസമല്ലേ ആയിട്ടുള്ളൂ”

”ഇതാണു സ്ഥിതിയെങ്കിൽ ജോലിതുടരാൻ കഴിയുമോ? നിന്‍റെ പപ്പ നിന്നെ എനിക്കു കെട്ടിച്ചുതന്നത് ഈ ജോലി കണ്ടിട്ടാണെന്ന് മറക്കല്ലേ…”

“അതേ… പക്ഷേ പപ്പ അറിയുന്നില്ലല്ലോ എന്‍റെ അവസ്‌ഥ. ഈ നാട്ടിമ്പുറത്ത്, രാവും പകലും ഒരേ വീട്ടിൽ തന്നെ. പുറത്തു കൊണ്ടുപോകില്ല, മാർക്കറ്റിൽ കൊണ്ടുപോകില്ല. ഭക്ഷണം ഉണ്ടാക്കുക, കഴിക്കുക, ഉറങ്ങുക. ഈ നാലു ചുവരുകൾക്കുള്ളിൽ കഴിയുക. ഇതാണോ ജീവിതം?” ശ്രീയ്ക്ക് രോഷമടക്കാനായില്ല.

“ശരി മോളേ, നമുക്കെല്ലാം ശരിയാക്കാം. നീ ആദ്യം ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെയ്ക്ക്. ”

“ബ്രേക്ക്ഫാസ്റ്റ് കമ്പനിയിൽ കിട്ടില്ലേ…ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല. ചായയും ബ്രഡും…” വണ്ടിയുടെ ഹോൺ മുഴങ്ങിയപ്പോൾ സുശാന്ത് ദേഷ്യത്തോടെ ചെരിപ്പുകളിട്ട് പുറത്തേയ്ക്കോടി.

“എന്തൊക്കെ ആഗ്രഹിച്ചു. എന്നിട്ട് നടന്നതോ?” ശ്രീക്ക് സങ്കടം തോന്നി. ശാന്തേട്ടന് എനിക്കുവേണ്ടി ഒരു ദിവസം പോലും ചെലവഴിക്കാനില്ലെന്നോർത്തപ്പോൾ അവളുടെ മനസ്സാകെ കലങ്ങിമറിഞ്ഞു. കുറേനേരം അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു അവൾ. പിന്നെ ശാന്തമായി വീട്ടുജോലികളിൽ മുഴുകി. ഇതിനിടയിൽ ശ്രീലയുടെ ഹൃദയം എന്തിനെന്നില്ലാതെ വിങ്ങി നിറയുന്നുണ്ടായിരുന്നു. അന്ന് ഏകാന്തത കൂടുതൽ വിരസമായി അവൾക്കനുഭവപ്പെട്ടു.

ആകാശത്ത് മേഘങ്ങൾ കറുത്ത മൂടുപടം വിരിച്ചിരിക്കുന്നു. ആദ്യത്തെമഴത്തുള്ളികൾ…! ശ്രീല വരാന്തയിൽ നിന്ന് മഴ നോക്കി നിന്നു. കാറ്റിനൊപ്പം ചരിഞ്ഞെത്തിയ മഴത്തുള്ളികൾ ദേഹത്തുവീണപ്പോൾ, തപിക്കുന്ന മനസ്സിൽ മഞ്ഞുവീണതുപോലെ…

നനഞ്ഞു വിറച്ച് എത്രനേരം ആ മുറ്റത്തു നിന്നുവെന്ന് അവൾക്കും ഓർമ്മയില്ല. മുത്തുകൾ പോലെ ആകാശത്ത് നിന്നും ചിന്നിച്ചിതറുന്ന മഴത്തുള്ളികൾ! കുട്ടിക്കാലത്ത് ആ മുത്തുകൾ വാരിയെടുക്കാൻ എത്രയോ ശ്രമിച്ചിട്ടുണ്ടെന്നോ? മഴയിലേക്ക് തുള്ളിച്ചാടിയിറങ്ങുമ്പോൾ അമ്മ വഴക്ക് പറയുമായിരുന്നു. മഴക്കുറുമ്പു കാട്ടി പനി പിടിപ്പിക്കുക തന്‍റെ പതിവായിരുന്നല്ലോ. പക്ഷേ ഒരു രോഗത്തിനും മഴയോടുള്ള തന്‍റെ പ്രണയത്തെ അകറ്റാനായില്ല.

മഴ നനഞ്ഞു വിറച്ചു തുടങ്ങിയപ്പോൾ ശ്രീല അകത്തേക്ക് നടന്നു. വസ്ത്രം മാറി റേഡിയോ ഓൺ ചെയ്ത് പാട്ട് കേൾക്കാൻ തുടങ്ങി. ദേഷ്യം മഴയിലും പാട്ടിലും തണുത്തു തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് അവൾ സുശാന്തിനെക്കുറിച്ചോർത്തത്.

ശാന്തേട്ടൻ പറഞ്ഞത് ശരിയാണ്. താൻ വീട്ടിൽത്തന്നെ വിശ്രമം ആസ്വദിച്ച് കഴിയുന്നു. അദ്ദേഹമോ, രാവിലെ മുതൽ കമ്പനിക്കുള്ളിൽ ഇടതടവില്ലാതെ പണിയെടുത്ത് കഷ്ടപ്പെടുന്നു. “എന്‍റെ ഭോഷത്തം! ഇന്ന് ഞാനെന്തൊക്കെയാ കാട്ടിയത്, ദേഷ്യം കൊണ്ട്. ഭക്ഷണം പോലും നൽകിയില്ല.” അവളുടെ മനം കുറ്റബോധം കൊണ്ട് വിവശമായി. ശാന്തേട്ടൻ ഈ സമയം അരികിലുണ്ടായിരുന്നുവെങ്കിൽ… അവൾ വെറുതെ മോഹിച്ചു.

പെട്ടെന്നാണ് കോളിംഗ്ബെൽ മുഴങ്ങിയത്. ആരാവും ഈ സമയത്ത്. വാതിൽ തുറന്നപ്പോൾ ശ്രീലയ്ക്ക് വിശ്വസിക്കാനായില്ല. ശാന്തേട്ടൻ!

“എന്താ സുഖമില്ലേ?” അങ്ങനെ ചോദിക്കാനാണ് അവൾക്കപ്പോൾ തോന്നിയത്. ചോദ്യം കേട്ടപ്പോൾ സുശാന്തിന് ചിരിവന്നു.

“എന്‍റെ പെണ്ണേ, നീയൊന്നടങ്ങ്. ഞാൻ പറയട്ടെ.” സുശാന്ത് മുറിയിലേക്ക്കടക്കവേ അവളെ ചേർത്തു പിടിച്ചു.

“നീയല്ലേ രാവിലെ പറഞ്ഞത് ഇന്ന് പോകരുതെന്ന്? അത്യാവശ്യമുള്ളതുകൊണ്ടാണ് പോയത്. പക്ഷേ എങ്ങനെയാ മനസ്സുറയ്ക്കുക? മഴക്കാലം, തണുത്തകാറ്റ്, വീട്ടിൽ കുപിതയായ, സ്നേഹമയിയായ ഭാര്യ. പണിയൊക്കെ ഒരുവിധമൊരുക്കി ഹാഫ്ഡേ ലീവെടുത്തു, നിന്‍റെ കൂടെയിരിക്കാൻ.”

“ആകെ നനഞ്ഞിരിക്കുന്നു. പോയി വേഷം മാറി വരൂ, ഞാൻ ചായയെടുക്കാം.”

“ചായ പിന്നീടാകാം.” കുതറിമാറുന്ന ശ്രീയെ ബലമായി ചേർത്തുപിടിച്ചു അയാൾ. “ഇന്ന് മുഴുവൻ നമുക്കല്ലേ ശാന്തേട്ടാ, വെറുതെ അസുഖമുണ്ടാക്കേണ്ട.” ആ ശരീരത്തോട് ചേർന്നു നിൽക്കുമ്പോൾ ഒരിക്കലും വിട്ടുപിരിയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അവൾ കൈകൾ ബലമായി മാറ്റി അലമാരയിൽ നിന്ന് വസ്ത്രങ്ങളെടുത്തു.

“രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. അല്ലേ…?”

“ഉവ്വല്ലോ… ഞാൻ ചപ്പാത്തിയും ചിക്കനും കഴിച്ചു.”

“അതെയതെ… ഞാൻ വയറുനിറയെ മസാല ദോശയും.”

“അതുശരി. എന്നാൽ ചായയ്ക്കൊപ്പം എന്തെങ്കിലും കഴിക്കാനും കൊണ്ടുവാ…”

“അതെന്തിനാ? വയറ്റിൽ നിറയെ കോഴിക്കറിയും ചപ്പാത്തിയുമല്ലേ…?” അവൾ കൃത്രിമഗൗരവത്തോടെ ചോദിച്ചു.

“അതേ, മസാല ദോശയായാലും മതി.” പിണങ്ങിയിരുന്ന ഭാര്യയും തന്നെപ്പോലെ പട്ടിണിയാണെന്ന് സുശാന്തിനറിയാം. അവൾ കൊണ്ടു വന്ന കടുപ്പമുള്ള ചൂടുചായയ്ക്ക് നല്ല രുചി. ഒരു ഗ്ലാസ്സ് ചായ കൂടി ഒഴിക്കാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തിൽ അത് സംഭവിച്ചത്. ചായക്കോപ്പ കിടക്കയിലേക്ക് മറിഞ്ഞു.

“അയ്യോ… ഈ വിരി മുഴുവൻ ചായയായല്ലോ…” നിസ്സാരകാര്യത്തിനും ശ്രീലയ്ക്ക് ടെൻഷൻ… ചായ വീണ വിരിപ്പെടുത്ത് ബക്കറ്റിലെ വെള്ളത്തിലിട്ട്, അലമാരയിൽ നിന്ന് മറ്റൊരു കിടക്കവിരി തപ്പിയെടുക്കവേ അവൾ പറഞ്ഞു, “ഇപ്രാവശ്യം വീട്ടിൽ പോയി വരുമ്പോൾ ആ രണ്ട് പുതിയ പുതപ്പുകൾ കൊണ്ടുവരണം. ഇതെല്ലാം മുഷിഞ്ഞു.”

“ശ്രീ, ആ പുതപ്പുകൾ ഞാൻ അമ്മയ്ക്ക് കൊടുത്തല്ലോ”

“ആഹാ… എന്നിട്ടെന്നോട് പറഞ്ഞില്ലല്ലോ? ആ പുതപ്പുകൾ എന്‍റെ അമ്മ നൽകിയതല്ലേ. അപ്പോൾ ഞാനറിയണ്ടേ ഇതെല്ലാം…?” ശ്രീലയുടെ സ്വരത്തിലെ ഈർഷ്യ സുശാന്ത് തിരിച്ചറിഞ്ഞു.

“നീയെന്‍റേതല്ലേ പെണ്ണേ, അപ്പോൾ നിന്‍റെ സാധനങ്ങളും എന്‍റേതല്ലേ” അവളെ അനുനയിപ്പിക്കാനുള്ള ശ്രമത്തോടെ, അയാൾ ആ കൈകളിൽ ബലമായി പിടിച്ചടുപ്പിച്ചു.

പക്ഷേ, അവൾക്കത് അംഗീകരിക്കാനായില്ല. ഞാനെത്ര ഇഷ്ടത്തോടെ സൂക്ഷിച്ചതാണവ. എന്നിട്ട് എന്നോട് ഒരുവാക്ക് ചോദിക്കാതെ ശാന്തേട്ടൻ… “സോറി മോളേ, ഞാനറിഞ്ഞില്ല അതൊന്നും. അച്‌ഛനമമ്മമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നടത്തേണ്ടത് നമ്മളല്ലേ. എത്ര കഷ്ടപ്പെട്ടാണ് ഈനിലയിലേക്ക് നമ്മെ അവർ വളർത്തിയത്? അവരെ ഞാൻ സഹായിച്ചില്ലെങ്കിൽ പിന്നാരു ചെയ്യും?”

“ആയിക്കോ, അവരുടെ കാര്യം മാത്രം മതിയല്ലോ. എനിക്കിഷ്ടമുള്ള സാധനങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്നത് ഞാൻ സഹിക്കില്ല.” ശ്രീല വിടാനുള്ള ഭാവമില്ല.

“നീയിങ്ങനെ അതുമിതും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കാതെ ശ്രീ. എന്തിനും ഒരതിരുണ്ട്.” സുശാന്തിന്‍റെ സ്വരം ഉയർന്നു. ആഞ്ഞടിച്ച കാറ്റിൽ വാതിൽപ്പാളികൾ ശക്‌തിയായി തുറന്നടഞ്ഞു.

“പിന്നേ, നിങ്ങളെന്നെ എന്തു ചെയ്യുമെന്നാ…?” ശ്രീല വാതിൽ ചേർത്തടയ്ക്കാനുള്ള ശ്രമത്തിനിടെ ദേഷ്യത്തോടെ പറഞ്ഞു. വെട്ടിത്തിരിഞ്ഞു നടക്കുമ്പോൾ മഴയത്ത് നനഞ്ഞ തറയിൽ കാൽ തെന്നി വീഴാനൊരുങ്ങി. സുശാന്ത് പെട്ടെന്ന് അവളെ താങ്ങിയെടുത്തു. കരുത്തുള്ള ആ കരങ്ങളിൽ ഒരു പോറലുമേൽക്കാതെ അമർന്നു നിന്നപ്പോൾ അവൾ ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവൾക്ക് എന്തോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ അയാൾ ആ ചുണ്ടിൽ വിരൽ ചേർത്ത് അവളെ തടഞ്ഞു.

ആ കണ്ണുകളിൽ നിറയുന്ന പ്രേമപാരവശ്യം അവൾ ഇമയനക്കാതെ നോക്കി നിന്നു. ഈ മഴക്കുളിരിൽ താൻ ആഗ്രഹിച്ചത് ഈ നിമിഷങ്ങൾക്കായിരുന്നില്ലേ… എന്നിട്ട് താനെന്താണ് ചെയ്തത്. വെറുതെ വഴക്കടിക്കുകയായിരുന്നില്ലേ. ഈ സ്നേഹം തിരിച്ചറിയാഞ്ഞിട്ടല്ല. എന്നിട്ടും എന്തിനായിരുന്നു ഈ ദുശാഠ്യം. അവൾക്കു കുണ്ഠിതം തോന്നി.

ആ മനസ്സ് വായിച്ചറിഞ്ഞ പോലെ സുശാന്ത് അവളെ നെഞ്ചോട് ചേർത്തു. അപ്പോൾ പുറത്ത് മഴ പെയ്തൊഴിയുന്നത്, മനസ്സിൽ മറ്റൊരു മഴ നിറഞ്ഞു കവിയുന്നത് ഒരു സ്വപ്നം പോലെ അവളറിഞ്ഞു.

പ്രതികാരം

“ഹലോ ഗോപിയല്ലേ? ശിവനുണ്ടോ അവിടെ? വേഗം അവന് ഫോൺ കൊടുക്ക്,” അത് ഗംഗാദേവിയുടെ ശബ്ദമായിരുന്നു. ഗോപിക്കത് പെട്ടെന്ന് മനസ്സിലായി. മിനിസ്റ്റർ ശിവപ്രസാദിന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഗോപി.

“ശരി മാഡം” ഗോപിയുടനെ മിനിസ്റ്ററുടെ ഫോണിലേക്ക് കോൾ കണക്ട് ചെയ്തു.

“ഹലോ…” ശിവപ്രസാദിന്‍റെ ഗംഭീരസ്വരത്തിന് പരിഭ്രാന്തയായ ഒരു സ്ത്രീശബ്ദമാണ് മറുപടിയായി കിട്ടിയത്.

“ശിവാ… ഇത് ഞാനാ ഗംഗ…”

“എന്താ ചേച്ചി? എന്താ പ്രശ്നം? വല്ലാതെ ഭയന്നിരിക്കുന്നുവല്ലോ?” ശിവപ്രസാദ് ആശങ്കയോടെ തിരക്കി.

“ശിവാ, അവളുടെ കത്ത് വന്നിട്ടുണ്ട്. അത്… അത്…” തുടർന്ന് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയായിരുന്നു അവർ.

“എന്തിനാ ചേച്ചി പേടിക്കുന്നത്? ധൈര്യമായി പറയൂ… എന്താ കാര്യം? ആരുടെ കത്താ?” ശിവപ്രസാദിന്‍റെ ശബ്ദം നേർത്തു.

“സഞ്ജുമോനെക്കുറിച്ചാണ്. അത് ഫോണിൽ പറയാൻ പറ്റില്ല ശിവാ…” അവരുടെ ശബ്ദമിടറി.

“സഞ്ജുവിനെക്കുറിച്ചോ? ആരാ കത്തയച്ചത്? ചേച്ചി ടെൻഷനടിപ്പിക്കാതെ കാര്യം പറ” ആകാംഷയോടെ അയാൾ തിരക്കി.

“നീ ഇങ്ങുവാ, എല്ലാം നേരിട്ട് പറയാം. കത്ത് നീ തന്നെ വായിക്കുന്നതാണ് നല്ലത്. കത്ത് വാങ്ങാനെന്നും പറഞ്ഞ് ആരെയും ഇങ്ങോട്ട് പറഞ്ഞയയ്ക്കുകയും വേണ്ട.” അത്രയും പറഞ്ഞ് അവർ ഫോൺ ഡിസ്കണക്ട് ചെയ്തു.

“സഞ്ജുവിന്‍റെ മരണം കഴിഞ്ഞ് ഒരു മാസം പോലും കഴിഞ്ഞിട്ടില്ല. ആരുടെ കത്തായിരിക്കും?” ശിവപ്രസാദ് ചിന്തയിൽ മുഴുകി.

അയാളിൽ വീണ്ടും മകനെക്കുറിച്ചുള്ള ദുഃഖം കനക്കുകയായിരുന്നു. കുസൃതികാട്ടി നടക്കുന്ന അവന്‍റെ മുഖം… ഈശ്വരാ, ഓർമ്മകൾ മരിച്ചിരുന്നുവെങ്കിൽ… അയാൾ ആഗ്രഹിച്ചു. പിന്നെയാണോർത്തത്, ആ ഓർമ്മകൾ കൂടി മാഞ്ഞുപോയാൽ പിന്നെ…. സഞ്ജു… എന്തൊരു ദുർവിധിയാണിത്. അയാൾ ദുഃഖവും നിരാശയും തടിച്ചമർത്തി.

ഒഴിച്ചുകൂടാനാകാത്ത ഒന്നുരണ്ട് സമ്മേളനങ്ങളും മീറ്റിംഗുകളും ഉണ്ടായിരുന്നു അയാൾക്ക്. അടുത്ത് രണ്ട്മൂന്ന് ദിവസത്തേയ്ക്ക് ഫ്രീയാകുന്നതിനെക്കുറിച്ച് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല. അതിനൊക്കെ പുറമേ, വിദേശകാര്യമന്ത്രാലത്തിന്‍റെ അപ്പോയിന്‍റ്മെന്‍റും. അയാൾ ആകെ ദുഃഖിതനായി.  വീട്ടിലേയ്ക്ക് പോകണം. ആ കത്തിൽ എന്താണെന്നറിയാതെ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ഒരു കടലിന്‍റെ അലർച്ച അയാൾ ഉള്ളിലറിഞ്ഞു. ഉടനെ തന്നെ അദ്ദേഹം ഗോപിയെ വിളിച്ച് അന്നത്തെ പരിപാടികൾ റദ്ദ് ചെയ്തു. അസ്വസ്ഥമായ മനസ്സോടെയാണ് അയാൾ സഹോദരി ഗംഗാദേവിയുടെ വീട്ടിലെത്തിയത്.

ഗംഗാദേവി കത്തെടുത്ത് കൊടുത്തു. അയാൾ കത്ത് തുറന്ന് ആകാംഷയോടെ വായിക്കുവാൻ തുടങ്ങി. വായിക്കുംതോറും അയാളുടെ മുഖത്ത് ചോര കല്ലിക്കാൻ തുടങ്ങി. ആരെയും ആ കത്ത് അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നില്ല. ഏറ്റവും മുകളിലായി “ഗംഗേ, ഈ കത്ത് ശിവപ്രസാദിന് കൊടുക്കണം…” എന്ന് മാത്രം എഴുതിയിരുന്നു.

“ശിവാ, എന്നെ മനസ്സിലായോ? കൺഗ്രാചുലേഷൻസ്, അഭിനന്ദനങ്ങൾ. എന്തിനാണെന്നാകും? നിങ്ങളും ഇപ്പോൾ എന്നെപ്പോലെ അനാഥനും നിരാലംബനും നിസ്സഹായനുമായില്ലേ? ഇതാണ് ഞാൻ കാത്തിരുന്നത്. മകൻ നഷ്ടപ്പെട്ട് നിങ്ങൾ ഭ്രാന്തുപിടിച്ചവനെപ്പോലെ അലയുന്നത് കാണാൻ… നിന്‍റെ വംശം നിന്‍റെ മരണത്തോടെ വേരറ്റുപോകും. ഇതൊക്കെ കാണാൻ ഞാൻ ജീവിച്ചിരിക്കുക തന്നെ ചെയ്യും. ദൈവം എന്നും നിനക്കൊപ്പമാണെന്ന് നീ കരുതിയോ? നീയെന്നെ അനാഥയാക്കിയതുപോലെ നിന്നെയും അനാഥനാക്കാൻ ദൈവം എനിക്കൊരു അവസരം തന്നു.”

“നീ മറന്നുകാണില്ലല്ലോ ഒന്നും? ഞങ്ങളുടെ സന്തുഷ്ട കുടുംബത്തെ നിർദാക്ഷിണ്യം നീ ഇല്ലാതാക്കിയ ആ നാൾ. ഒരൊറ്റ ദിവസം കൊണ്ടാണ് നീയന്‍റെ ജീവിതം തല്ലിയുടച്ചത്. അതിനു മാത്രം എന്ത് ദ്രോഹമാണ് ഞാൻ നിന്നോട് ചെയ്തത്? എന്നെക്കൂടി ആ കുരുതിക്കളത്തിൽ തള്ളിയിടാമായിരുന്നില്ലേ നിനക്ക്? മറിച്ച് നീ എന്നെ ഏകാന്ത കൊണ്ട് ഭ്രാന്ത് പിടിക്കാൻ ബാക്കി വെച്ചു. ഒറ്റപ്പെടൽ പലപ്പോഴും മരണത്തേക്കാൾ ഭീകരമാണ്. നീ കാരണമാണ് എനിക്ക് എംബിബിഎസ് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. ആ ഒറ്റപ്പെടലിൽ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട് ഞാൻ. പക്ഷേ, ഗതി കിട്ടാതെ മരിച്ച എന്‍റെ കുടുംബം. അവരുടെ ആത്മാവിന് ശാന്തി കിട്ടാൻ നീ ഇല്ലാതാകണം. നീയും എന്നെപ്പോലെ നീറിനീറി മരിക്കണം. ആ പ്രതികാരബുദ്ധിയോടെ കാത്തിരുന്നതാ ഞാനിത്രനാൾ. നിന്നെക്കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ഞാൻ സന്തോഷിച്ചു. പക്ഷേ, നിനക്ക് അതൊന്നും പോരെന്ന് എന്‍റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.”

“എത്ര ദുഷ്ടനാണ് നീ? നിന്നെ എന്‍റെ അച്ഛനും അമ്മയും എത്രമാത്രം സ്നേഹിച്ചു. എന്നിട്ടും നീ അവരെ കൊന്നില്ലേ?”

“വല്ലപ്പോഴുമൊക്കെ ശകാരിച്ചിട്ടുണ്ടെങ്കിലും എന്‍റെ അമ്മ നിന്നെ മകനപ്പോലെയല്ലേ സ്നേഹിച്ചത്? നിന്‍റെ ഭാവി സുരക്ഷിതമാക്കാൻ അവർ നിനക്കൊരു സർക്കാരുദ്യോഗം വാങ്ങിത്തന്നില്ലേ? അതിനൊക്കെയായുള്ള കൂലിയായിട്ടാണോ നീ അവരെ കൊന്നത്? നായ പോലും ഇതിലും നന്ദി കാണിക്കും, ഒരുനേരം ഭക്ഷണം കൊടുത്തവനെ കണ്ടാൽ അതുപോലും വാലാട്ടും. അന്നം തന്ന കൈയ്ക്ക് തിരിച്ചു കടിച്ച നീ എത്ര ദുഷ്ടനാണ്.”

“എന്‍റെ അച്ഛനമ്മമാരേയും കൂടെപ്പിറപ്പുകളെയും അവസാനമായി ഒന്ന് കാണാൻ പോലും നീയെനിക്ക് അവസരം തന്നില്ലല്ലോ? കോടതി നിങ്ങൾക്ക് ശരിയായ ശിക്ഷ നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, നിങ്ങൾ വിദഗ്ധമായി തലയൂരി. എട്ടുമാസം മുമ്പ് നിങ്ങൾ മന്ത്രിയായെന്ന് പത്രത്തിൽ വായിച്ചപ്പോൾ ഞാനാകെ അസ്വസ്ഥയായി.”

“എന്‍റെ ജീവിതമില്ലാതാക്കിയ നിങ്ങളെ സ്വസ്ഥമായി ആ സ്ഥാനത്തിരിക്കാൻ ഞാൻ അനുവദിക്കുമെന്ന് കരുതിയോ? മകനെ തൊട്ടാൽ നിങ്ങൾക്ക് നോവുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് യാതൊരു ദേഷ്യവും ഇല്ലാതിരുന്നിട്ടുകൂടി ആ പയ്യനെ എനിക്കില്ലാതാക്കേണ്ടി വന്നത്. ഈ കളിയിലെ വിജയി ഞാനാണ് ശിവാ…”

“ഞാനിപ്പോൾ സന്തോഷവതിയാണ്. എന്നെ അന്വേഷിക്കാൻ ശ്രമിക്കണ്ട. ഞൻ ആരെന്ന് ഇതിനകം മനസ്സിലായി കാണുമല്ലോ? നിന്‍റെ കൺവെട്ടത്ത് നിന്നും ഒരുപാട് അകലെയാണ് ഞാനിപ്പോൾ. എന്നെ അന്വേഷിച്ച് കണ്ടുപിടിച്ചാലും വലിയ പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ല. നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടില്ലല്ലോ. നിന്‍റെ ദിവസങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു ശിവ….”

കത്ത് വായിച്ച ശിവപ്രസാദിന്‍റെ സിരകളിൽ രക്തം തിളച്ചുമറിഞ്ഞു. അയാൾ കത്ത് പരിശോധിച്ചു. കത്തിൽ മുംബൈയുടെ സീലായിരുന്നു. കത്തും അഡ്രസ്സും ടൈപ്പ് ചെയ്തിരുന്നു. ആ കത്ത് ശിവപ്രസാദിനെ കഴിഞ്ഞ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ശിവപ്രസാദ് മൂത്തസഹോദരി ഗംഗാദേവിക്കും അച്ഛൻ വിശ്വനാഥനുമൊപ്പം മദിരാശിക്കടുത്തുള്ള ഒരു ചെറുഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഗംഗാദേവി എട്ടാം ക്ലാസ്സിൽ പഠനം നിറുത്തി. ശിവപ്രസാദ് പത്തിലും. ഗംഗാദേവിയെ ചെറുപ്രായത്തിലേ വിവാഹം കഴിപ്പിച്ചു. ഗംഗാദേവിയുടെ ഭർത്താവ് ചന്തുവിന് അധോലോകവുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വിവാഹശേഷവും ശിവപ്രസാദ് ഗംഗാദേവിയെ വീട്ടിൽതന്നെ നിറുത്തി.

അച്ഛന് സ്വന്തമായി കുറച്ച് നിലവും കൃഷിസ്ഥലവും ഉണ്ടായിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടുകളില്ലാതെ ശിവപ്രസാദും കുടുംബവും ജീവിച്ചുവരികായിരുന്നു. ശിവപ്രസാദിന്‍റെ ഒരകന്ന ബന്ധുവായിരുന്നു റെയിൽവേ ഉദ്യോഗസ്ഥനായ രഞ്ജൻ. അയാൾ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ശിവപ്രസാദിനെ ബാംഗ്ലൂരിലേക്ക് വിളിച്ചു. രഞ്ജൻ ശിവപ്രസാദിന് ബംഗ്ലാവ് നടത്തിപ്പുകാരന്‍റെ ജോലി തരപ്പെടുത്തികൊടുത്തു.

ഭാര്യ നിഷയും മക്കൾ വൈശാലി, ശുഭാംഗി, നിഖിൽ എന്നിവരും അടങ്ങുന്നതായിരുന്നു രഞ്ജന്‍റെ കുടുംബം. പതിയെ ശിവപ്രസാദ് അവരുടെ കുടുംബാംഗത്തെപ്പോലെയായി. ബംഗ്ലാവിനോട് ചേർന്നുള്ള ഒരു മുറിയിലായിരുന്നു അയാൾ താമസിച്ചിരുന്നത്. ഗംഗാദേവി ശിവപ്രസാദിനെ കാണാൻ രഞ്ജന്‍റെ വീട്ടിൽ വരും.

നിഷ എല്ലാക്കാര്യത്തിലും വളരെ കണിശക്കാരിയായിരുന്നു. പലപ്പോഴും അയാളെ സൂക്ഷിക്കാനേൽപ്പിച്ച പണം നഷ്ടപ്പെടുന്നതിനെച്ചൊല്ലി ശിവയെ ശകാരിക്കുമായിരുന്നു. അയാൾ തിരിച്ചൊന്നും പറയാതെ അവരുടെ ശകാരവർഷം ക്ഷമയോടെ കേൾക്കും.

താൻ വല്ലാതെ അപമാനിതനാകുന്നതായി ശിവപ്രസാദിന് തോന്നി. പിന്നീട് രഞ്ജൻ അയാൾക്ക് ഒരു സർക്കാർ ജോലി സ്ഥിരപ്പെടുത്തി കൊടുത്തു. അങ്ങനെ വീട്ടുവേലക്കാരന്‍റെ റോളിൽ നിന്നും ശിവ രക്ഷപ്പെട്ടു. എന്നിട്ടും നിഷയുടെ ശകാരത്തിന് ഒരു കുറവും വന്നില്ല. തിരിച്ചൊന്നും പറയാറില്ലെങ്കിലും അയാൾ ദേഷ്യം കടിച്ചമർത്തുകയായിരുന്നു. ഓരോ തവണയും അകത്ത് അഗ്നിപർവതം കണക്കെ ദേഷ്യം തിളച്ചുപൊന്തുമ്പോഴും പുറമേ ശാന്തനാകാൻ ശ്രമിച്ചു.

അതിനിടെ സാവിത്രിയുമായി അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞു. അത് നിഷയോട് പറയാൻ എന്തോ അയാൾക്ക് തോന്നിയില്ല. ഒരു മാസത്തിന് ശേഷം കള്ളം പറഞ്ഞ് 10 ദിവസത്തെ അവധിയെടുത്ത് നാട്ടിൽച്ചെന്ന് വിവാഹം കഴിച്ചു. സാവിത്രിയെ ബാംഗ്ലൂരിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അയാൾക്ക് ധൈര്യമുണ്ടായില്ല.

അതിനിടെ വിശ്വനാഥൻ നാട്ടിലുള്ള കുറച്ച് ഭൂമി വിറ്റ് മദിരാശിയിൽ രണ്ട് നില വീട് പണികഴിപ്പിച്ചു. മുകളിലത്തെ നില ഗംഗാദേവിക്കും താഴത്തെ നില ശിവപ്രസാദിനുമായി അയാൾ എഴുതിക്കൊടുത്തു. തന്‍റെ മരണം മുന്നിൽ കണ്ടതുപോലെയായിരുന്നു സ്വത്ത് വീതിക്കൽ.

നാട്ടിലുള്ള അകന്ന ബന്ധത്തിലുള്ള മക്കളില്ലാത്ത ഇളയമ്മയേയും അമ്മായിയേയും ഗംഗാദേവി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മക്കളില്ലാത്ത അവരെ നോക്കാൻ മാറ്റാരുമുണ്ടായിരുന്നില്ല. മുകൾ നിലയിൽ ഗംഗാദേവിയും ഇളയമ്മയും അമ്മായിയും. താഴെ നിലയിൽ സാവിത്രുയും. ശിവപ്രസാദിന് അവധി കിട്ടാൻ വളരെ പ്രയാസമായിരുന്നു, അതുകൊണ്ട് സാവിത്രി മിക്കപ്പോഴും തനിച്ചായിരുന്നു. ഗംഗാദേവി മുകളിലത്തെ നിലയിലുള്ളത് മാത്രമായിരുന്നു സാവിത്രിക്ക് ഏക ആശ്വാസം.

ഒരു വർഷത്തോളം സാവിത്രി നാട്ടിലും ശിവപ്രസാദ് ബാംഗ്ലൂരിലുമായി തള്ളിനീക്കി. ഇനി ഈ ഏകാന്തവാസം വയ്യെന്നായപ്പോൾ അയാൾ സാവിത്രിയെയും ബാംഗളൂരിലേക്ക് കൂട്ടി. സാവിത്രിയെ രഹസ്യമായി ഹോസ്റ്റലിൽ താമസിപ്പിച്ചു.

പക്ഷേ, ഈ രഹസ്യം അധികം വൈകാതെ പരസ്യമായി. ഒരിക്കൽ നിഷ സാവിത്രിയെ കണ്ടു. നിഷ സാവിത്രിയുടെ മുന്നിൽ വെച്ച് വളരെ മോശമായി പെരുമാറി. തന്നോടെന്തിനാണ് വിവാഹം മറച്ചുവെച്ചതെന്ന് ചോദിച്ച് ശിവയെ കുറ്റപ്പെടുത്തി.

ഒടുവിൽ സാവിത്രിയേയും കൊണ്ട് വീട്ടിലേക്ക് വരാൻ അവൾ ശിവയോട് പറഞ്ഞു. വീട്ടുവേലക്കാരിയുടെ റോളായിരുന്നു സാവിത്രിക്ക് അവിടെ. അവൾക്കും ശകാരം കേൾക്കേണ്ടി വന്നു.

നിഖിൽ കൈക്കുഞ്ഞായിരിക്കുമ്പോഴാണ് ശിവപ്രസാദ് രഞ്ജന്‍റെ വീട്ടിലെത്തുന്നത്. നിഖിലിന്‍റെ എട്ടാം പിറന്നാളിന്‍റെ അന്ന് അതിഥികൾക്ക് മുന്നിൽ വച്ച് നിഷ ശിവപ്രസാദിനെ അപമാനിച്ചു. അതയാൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. തന്‍റെ ദുരിതജീവിതത്തിന് എട്ട് വയസ്സായി എന്ന് അയാൾ ഓർത്തു. അപമാനത്തിന്‍റെ എട്ട് വർഷങ്ങൾ. അയാളിൽ രോഷത്തിന്‍റെ അഗ്നിപർവതം തിളച്ചുപൊന്തി. മനസ്സിൽ ദേഷ്യവും പ്രതികാരവും ഉറഞ്ഞുകൂടുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

ഇനിയും ഈ അപമാനം സഹിക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിയ ശിവപ്രസാദ് ഗംഗാദേവിയുടെ ഭർത്താവ് ചന്തുവിന്‍റെ സഹായത്തോടെ നിഷയോട് പ്രതികാരം ചെയ്യാൻ ഉറച്ചു.

അപ്പോൾ രഞ്ജന്‍റെ മൂത്തമകൾ ഡൽഹിയിൽ എംബിബിഎസ്സിന് പഠിക്കുകയായിരുന്നു. ആ വർഷത്തെ ഹോളി വീട്ടുകാരോടൊപ്പം ആഘോഷിക്കാമെന്ന് കരുതി വീട്ടിലേക്ക് പുറപ്പെട്ടു. ഹോളി കഴിഞ്ഞാൽ ഒരു മാസത്തിനകം സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കും. പരീക്ഷയ്ക്ക് മുമ്പ് ഒന്ന് അടുച്ചുപൊളിച്ചു കളായം എന്ന് കരുതിയാണ് വൈശാലി യാത്ര തിരിച്ചത്. പക്ഷേ, വൈശാലി വരുന്ന കാര്യം ശിവ അറിഞ്ഞില്ല. ഹോളിയുടെ രണ്ട് ദിവസം മുമ്പ് തന്‍റെ പദ്ധതി നടപ്പിലാക്കാൻ അയാൾ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

അയാൾ അന്ന് രാവിലെതന്നെ ബംഗ്ലാവിലെ ജനാലകളും വാതിലുകളും അടച്ചുപൂട്ടി. വീട്ടുകാരിതൊന്നും ശ്രദ്ധിച്ചില്ല. ശിവ പതിവുപോലെ ജോലികളിൽ മുഴുകി.

രഞ്ജൻ ഓഫീസിലേക്കും ശുംഭാംഗി കോളേജിലേക്കും പോയി. അവർ പോയശേഷം നിഷ കുളിക്കാൻ കയറി. നിഖിലും നിഷയും മാത്രമേ അന്ന് വീട്ടിലുണ്ടായിരുന്നുള്ളൂ. വാർഷികപരീക്ഷ കഴിഞ്ഞതിനാൽ നിഖിൽ സദാസമയവും കാർട്ടൂൺ കാണുന്നതിൽ മുഴുകി.

രഞ്ജനെ കുടുംബത്തോടെ ഇല്ലാതാക്കാൻ ശിവപ്രസാദ് രണ്ട് കൊലയാളികളെ ആദ്യമേ ഏർപ്പാടാക്കിയിരുന്നു. ഗർഭിണിയായ സാവിത്രിയെ ശിവ വീട്ടിലേക്ക് പറഞ്ഞുവിട്ടു.

ബംഗ്ലാവിലെ ഉപയോഗശൂന്യമായ ഒരു ബാത്ത്റൂമിൽ ശിവ കൊലയാളികളെ ഒളിപ്പിച്ചു. എന്നിട്ട് പതിയെ നിഖിലിനരികിലെത്തി.

“നിഖിൽ… മോനേ… വാ, അങ്കിൾ മോനൊരു സൂത്രം കാണിച്ച് തരാം.”

നിഖിൽ ഉത്സാഹത്തോടെ എഴുന്നേറ്റ് ശിവയുടെ പിന്നാലെ നടന്നു. മരണമാണ് തന്നെ കാത്തിരിക്കുന്നതെന്ന് അറിയാതെ… കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ തന്നെ പരിചരിച്ച കൈകൾക്കൊണ്ട് തന്നെ താൻ കൊല്ലപ്പെടുമെന്നും…. ശിവയും കൂട്ടാളികളും ചേർന്ന് അവനെ കുത്തിക്കൊന്നു. കുളി കഴിഞ്ഞിറങ്ങിയ നിഷയെയും കൊലയാലികൾ നിർദ്ദാക്ഷിണ്യം വകവരുത്തി. നിഖിലിന്‍റെയും നിഷയുടെയും ബോഡികൾ ബാത്ത്റൂമിൽ കൊണ്ടിട്ടു. നിലത്ത് ചിതറിവീണ രക്തം ശിവ തുടച്ചുകളഞ്ഞു. അതിനിടയിലും രഞ്ജനുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്തയയ്ക്കാൻ അയാൾ മറന്നില്ല.

പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംഗിയെയും കൊന്ന് ഓഫീസിൽ നിന്നും രഞ്ജൻ വരുന്നതും കാത്തിരിക്കുകയായിരുന്നു ശിവ. എട്ടുമണിയായപ്പോഴേക്കും രഞ്ജൻ വീട്ടിലെത്തി. അകത്ത് കടന്നപാടെ അയാളുടെ നെഞ്ചിൽ കൊലയാളികൾ കഠാരയാഴ്ത്തി. രണ്ടുപേരുടെയും ശരീരം ശിവ ബാത്ത്റൂമിൽ കൊണ്ടിട്ടു.

അർദ്ധരാത്രിയായപ്പോൾ ശിവയും സംഘവും മൂതദേഹങ്ങൾ കാറിനകത്തെടുത്തിട്ടു. വിജനമായ ഒരുസ്ഥലത്തെത്തിയപ്പോൾ കാറിൽ നിന്നിറങ്ങി അതിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വണ്ടി പൂർണ്ണമായും കത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം ശിവ വീട്ടിലേക്ക് മടങ്ങി.

തിരിച്ചെത്തിയ ഉടനെ അയാൾ കൊലപാതകം നടന്ന സ്ഥലവും ബാത്ത്റൂമും ആസിഡും വെള്ളവും ഒഴിച്ച് വൃത്തിയാക്കി. നേരം പുലർന്നപ്പോഴേക്കും നാല് കൊലപാതകങ്ങൾ നടന്ന ആ ബംഗ്ലാവിനെ അയാൾ പഴയത് പോലെ വൃത്തിയാക്കി, മദിരാശിക്ക് മടങ്ങാൻ അയാൾ പ്ലാനിട്ടിരുന്നു. ഒരു തെളിവ് പോലും അവശേഷിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു.

ദില്ലിയിൽ നിന്നും വൈശാലിയുടെ ഫോൺ വന്നതാണ് ശിവയ്ക്ക് തിരിച്ചടിയായത്. മൊബൈൽ ഫോണിലേക്കും ലാൻഡ് ഫോണിലേക്കും വിളിച്ചിട്ടും ആരും ഫോണെടുക്കാത്തതിൽ അടുത്ത വീട്ടിലേക്ക് വിളിച്ച് അന്വേഷിക്കുകയായിരുന്നു വൈശാലി.

“സാറും കുടുംബവും രാത്രി ഡിന്നറിന് എന്നുപറഞ്ഞ് പുറത്ത് പോയതാ. ഇതുവരെ മടങ്ങി വന്നിട്ടില്ല.” എന്നായിരുന്നു രഞ്ജനെക്കുറിച്ച് തിരക്കുന്നവർക്ക് ശിവയുടെ മറുപടി.

പക്ഷേ, കാര്യങ്ങൾ ശിവ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വഴുതിപ്പോയി. രഞ്ജനും കുടുംബവും മിസ്സായ വിവരം കാട്ടുതീ പോലെയാണ് കോളനിയിൽ പരന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ശിവയുടെ നെറ്റിയിലെ കരിഞ്ഞമുടി പോലീസിന് സംശയത്തിന് ഇടയാക്കി. അവർ അയാളെ അറസ്റ്റ് ചെയ്തു.

വണ്ടി നാലുമണിക്കൂറെങ്കിലും ലേറ്റായതിനായിൽ ഏറെ വൈകിയാണ് വൈശാലി ബ്ലാംഗൂരിലെത്തിയത്. സംഭവത്തെക്കുറിച്ചറിഞ്ഞ അവൾ ആകെ സ്തംഭിച്ചുപോയി. കരയാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ.

പോലീസ് പിടിയിലായിട്ടും ശിവ സത്യം തുറന്നുപറയാൻ കൂട്ടാക്കിയില്ല. പകരം കുറെ കഥകളും നുണക്കഥകളുമായി പോലീസിനെയും വിഡ്ഢിയാക്കി. പക്ഷേ, സത്യമൊക്കെ അറിയാവുന്ന ഒരാൾ ബംഗ്ലാവിലുണ്ടായിരുന്നു, അത് വൈശാലിയായിരുന്നു. അവൾക്ക് ഉറപ്പായിരുന്നു ശിവയല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ലെന്ന്. എന്നാൽ അതിനെക്കുറിച്ച് വൈശാലി ആരോടും ഒന്നും പറഞ്ഞില്ല.

കേസ് കോടതിയിലെത്തി, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവപ്രസാദിന് കോടതി ജീവപര്യന്ത്യം ശിക്ഷ നൽകി. ശിവപ്രസാദ് ശിക്ഷിക്കപ്പെട്ട അന്നാണ് സാവിത്രി ഒരാൺകുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിൽ സാവിത്രി മരിച്ചു. കുഞ്ഞിന്‍റെ സംരക്ഷണ ചുമതല ഗംഗാദേവി ഏറ്റെടുത്തു. കുട്ടിക്ക് സഞ്ജു എന്ന് പേരിട്ടു. ഇടയ്ക്കിടെ അവർ സഞ്ജുവിനെയും കൂട്ടി ശിവപ്രസാദിനെ കാണാൻ ജയിലിലെത്തുമായിരുന്നു.

ഒരുദിവസം മന്ത്രി രംഗനാഥൻ ജയിലിൽ ശിവപ്രസാദിനെ സന്ദർശിച്ചു. കുറ്റവാളികളെയും രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കളിയായിരുന്നു രംഗനാഥന്‍റേത്. അയാൾ ശിവയോട് വിഷയം അവതരിപ്പിച്ചു.

“ശിവപ്രസാദ്, നിങ്ങളെ ഞാൻ രക്ഷിക്കാം. പകരം എനിക്കും എന്‍റെ പാർട്ടിക്കും വേണ്ടി പ്രവർത്തിക്കണം. നല്ലതുപോലെ ആലോചിച്ചിട്ട് പറഞ്ഞാൽ മതി.”

“എനിക്ക് വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ല. നാല് കൊലപാതകങ്ങളിൽ ഒന്നാം പ്രതിയായ എന്നെപ്പോലെ ഒരാൾക്ക് എങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ കഴിയും?” ജാള്യതയോടെയാണ് ശിവ അത് തിരക്കിയത്.

“അതാണോ പ്രശ്നം. ഏറ്റവും ചെറിയ സർക്കാരുദ്യോഗം ലഭിക്കണമെങ്കിൽ എട്ടാം തരമെങ്കിലും പാസ്സാകണം. പക്ഷേ, രാജ്യം ഭരിക്കുന്ന നേതാവാകണമെങ്കിൽ വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല. ഇനി താൻ കൊലപാതകിയെന്നല്ലേ പറഞ്ഞത്. കൊലപാതകവും തട്ടിപ്പുമൊക്കെ രാഷ്ട്രീയത്തിൽ പറഞ്ഞിട്ടുള്ളതാ. രാഷ്ട്രീയത്തിൽ ചുവട് വയ്ക്കണമെങ്കിൽ ഒരു വർഷത്തെ ജയിൽവാസമെങ്കിലും അനിവാര്യമാണ്. അങ്ങനെ നോക്കുമ്പോൾ നിങ്ങൾക്കെന്താണൊരു കുറവ്? വലിയ വലിയ കൊള്ളക്കാർക്കും മുൻമന്ത്രിയെ കൊന്നവന്‍റെ ഭാര്യക്കും വരെ രാഷ്ട്രീയത്തിൽ കളിക്കാമെങ്കിൽ തനിക്കെന്തുകൊണ്ടായിക്കൂടാ?” മന്ത്രി രംഗനാഥൻ പ്രോത്സാഹിപ്പിച്ചു.

“പക്ഷേ, ഇത്രയധികം കുറ്റവാളികളിൽ നിന്നും താങ്കളെന്നെത്തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം?” ശിവ സംശയത്തോടെ ചോദിച്ചു.

“നിന്‍റെ വാദം ശക്തമായിരുന്നു. ഇത് രാഷ്ട്രീയമായി പ്രചരിപ്പിക്കുകയാണെങ്കിൽ ജനങ്ങൾക്ക് നിന്നോട് ദയ തോന്നും. വോട്ടിന്‍റെ പ്രവാഹം തന്നെയുണ്ടാകും. ജനങ്ങളുടെ വീക്ക്നെസ്സെന്താണെന്ന് എനിക്ക് നന്നായറിയാം” മന്ത്രി പറഞ്ഞു.

ശിവപ്രസാദ് സമ്മതം മൂളി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രംഗനാഥൻ ഉടനെ അയാളെക്കൊണ്ട് ദയാഹർജി എഴുതിച്ച് രാഷ്ട്രപതിക്ക് അയച്ചു. 20 വർഷത്തെ നല്ലനടപ്പ് കണക്കിലെടുത്ത് രാഷ്ട്രപതി ശിവയുടെ ശിക്ഷ റദ്ദാക്കി. അങ്ങനെ മന്ത്രി രംഗനാഥന്‍റെ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച് ശിവപ്രസാദ് ഒടുവിൽ മന്ത്രിയായി.

ശിവപ്രസാദിന്‍റെ മകൻ സഞ്ജുവും അച്ഛനൊപ്പം ഡൽഹിയിലെത്തി. അഞ്ചാറുവർഷമായി ഇടയ്ക്കിടയ്ക്ക് ബോധം നഷ്ടപ്പെടുന്ന ഒരസുഖം ഉണ്ടായിരുന്നു. മന്ത്രിയായതോടെ ശിവപ്രസാദ് മകനെ നല്ലൊരാശുപത്രിയിൽ അഡിമിറ്റ് ചെയ്തപ്പോഴാണ് സഞ്ജുവിന് ഹാർട്ട് പ്രോബ്ലമാണെന്നറിയുന്നത്. ഉടനെതന്നെ ഓപ്പറേഷൻ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു.

ഓപ്പറേഷന് രണ്ടുദിവസം മുമ്പ് സഞ്ജുവിന് വീണ്ടും ബോധം നഷ്ടപ്പെട്ടു. അവനെ ഐസിയുവിലേക്ക് മാറ്റി. ശിവപ്രസാദിനും ഗംഗാദേവിക്കും ഡോക്ടർമാക്കുമൊഴികെ മറ്റാർക്കും സഞ്ജുവിന്‍റെ മുറിയിൽ കടക്കാൻ അനുവാദമുണ്ടായിരുന്നില്ല. മുറിക്ക് ചുറ്റും കനത്ത പോലീസ് കാവലുണ്ടായിരുന്നു.

ആ സമയം വൈശാലി വിദേശത്തുനിന്നും ഇന്ത്യയിലെത്തിയിരുന്നു. അവൾ ശിവപ്രസാദിന്‍റെ ഓരോ നീക്കങ്ങളും സസൂക്ഷമം വീക്ഷിച്ചു. സഞ്ജുവിന്‍റെ അവസ്ഥ അവളെ സന്തോഷിപ്പിച്ചു. താൻ എന്തുദ്ദേശ്യത്തോടെയാണോ ഇന്ത്യയിൽ വന്നത് അത് സാധ്യമാക്കാൻ വിധിയും തനിക്ക് കൂട്ട് നിൽക്കുകയാണോയെന്ന് വൈശാലിക്ക് തോന്നി.

സമയം രാത്രി 11 മണി. ആശുപത്രി പരിസരവും വരാന്തയുമൊക്കെ വിജനമായി. ഒന്നോരണ്ടോ ആശുപത്രി ജീവനക്കാരൊഴികെ വലിയ തിരക്കൊന്നുമില്ലായിരുന്നു. വൈശാലി വെളുത്ത കോട്ടെടുത്ത് ധരിച്ച് ഐസിയുവിൽ പ്രവേശിച്ചു. പുറത്ത് കാവൽക്കാരൻ നല്ല ഉറക്കത്തിലായിരുന്നു.

തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് വൈശാലി സശ്രദ്ധം നാലുപാടും നോക്കി. ആശുപത്രിയ്ക്കകത്ത് കടന്നത് മുതൽ അവൾ ഏറെ ജാഗരൂകയായിരുന്നു. അവൾ ശബ്ദമുണ്ടാക്കാതെ സഞ്ജുവിന്‍റെ അടുത്തെത്തി. അവൻ നല്ല ഉറക്കത്തിലായിരുന്നു. കൈയിൽ കുത്തിയ സൂചിയിലൂടെ ഗ്ലൂക്കോസ് അവന്‍റെ ശരീരത്തിൽ എത്തുന്നുണ്ടായിരുന്നു. ഒരു നിമിഷം സഞ്ജുവിനെ തുറിച്ചുനോക്കിയ ശേഷം വൈശാലി വെളുത്ത കോട്ടിന്‍റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ച് പുറത്തെടുത്തു. ഗ്ലൂക്കോസ് ബോട്ടിലിലേക്ക് അത് ഇൻജക്ട് ചെയ്തു.

പെട്ടെന്ന് വാതിലിനടുത്ത് ചെറിയൊരനക്കം കേട്ടു. അവൾ ഓടി ബാത്ത്റൂമിൽ കയറി. അവളുടെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.

പുറത്ത് കാവൽക്കാരൻ സഞ്ജുവിന്‍റെ മുറി പരിശോധിക്കുകയായിരുന്നു. അകത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി അയാൾ പുറത്തിറങ്ങി വാതിലടച്ചു. അൽപസമയത്തിന് ശേഷം വൈശാലി ബാത്ത്റൂമിൽ നിന്നിറങ്ങി സഞ്ജുവിനരികിലെത്തി. വളരെ മന്ദഗതിയിലായിരുന്നു സഞ്ജുവിന്‍റെ നാടിമിടിപ്പ്. സഞ്ജു പെട്ടെന്ന് വിറച്ചു. സഞ്ജുവിന്‍റെ അന്ത്യമടുത്തിരിക്കുന്നു. “എന്നോട് ക്ഷമിക്കൂ സഞ്ജൂ… എന്‍റെ ഇളയ സഹോദരൻ നിഖിലും സഹോദരി ശുഭാംഗിയും മരണത്തിനുമുമ്പ് ഇതുപോലെ വിറച്ചുകാണും. നിന്നോടെനിക്ക് യാതൊരു പകയുമില്ല കുട്ടീ… പക്ഷേ, ഇപ്പോൾ ഇതെനിക്ക് ചെയ്തേ പറ്റൂ. എന്‍റെ സഹോദരങ്ങൾക്കും കുടുംബത്തിനും നിത്യശാന്തി കിട്ടണം.”

അവൾ പതുക്കെ വാതിൽ തുറന്ന് ഹാന്‍റിൽ തുടച്ച് പുറത്തേക്കിറങ്ങി. വളരെ ശ്രദ്ധയോടെ വെളുത്തകോട്ട് അഴിച്ച് സാരിയുടെ തലപ്പിൽ ഒളിപ്പിച്ച് അവിടെനിന്നും വേഗം നടന്നു.

വൈശാലി ഇന്ത്യയിലുണ്ടെന്ന വിവരം ബന്ധുക്കൾക്ക് പോലുമറിയില്ലായിരുന്നു. പിറ്റേന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് അവൾ വിദേശത്തേക്ക് മടങ്ങി.

സഞ്ജുവിന്‍റെ മരണത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നു. വിഷമാണ് മരണകാരണമെന്ന് കണ്ടെത്തി. ശിവപ്രസാദ് തന്‍റെ കഴിവുപയോഗിച്ച് ഹോസ്പിറ്റലിലെ അരഡസനോളം ഡോക്ടർമാരെയും നേഴ്സുമാരെയും കാവൽക്കാരെയും സസ്പെൻഡ് ചെയ്തു.

“ശിവാ, നീയെന്താ അലോചിക്കുന്നേ?” ഗംഗാദേവിയുടെ ശബ്ദംകേട്ട് ശിവ ഓർമ്മകളിൽ നിന്നും മടങ്ങിവന്നു.

“നമുക്കിത് പോലീസിലറിയിച്ച് വൈശാലിയെ കൈയോടെ പിടികൂടിയാലോ?” ഗംഗാദേവി തിരക്കി.

“ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന കാര്യം ചേച്ചി മറക്കരുത്. വൈശാലിയെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, ആ പീറപ്പെണ്ണിന് ഇത്ര ധൈര്യം കാണുമോ? എന്‍റെ മൊഴി എതിർത്ത് പറയാൻ പറ്റാത്ത അവൾ എനിക്കെതിരെ എന്ത് പ്രവർത്തിക്കാനാ? പക്ഷേ, ഇത് അതൊന്നുമല്ല. എന്‍റെ ജീവിതകഥ എല്ലാവർക്കും അറിയാവുന്നതല്ലേ? ഒരുപക്ഷേ, എന്‍റെ രാഷ്ട്രീയ ശത്രുക്കളുടെ വല്ലവരുടെയും അടവായിരിക്കും. നമ്മുടെ ശ്രദ്ധതിരിച്ചുവിടാനായി വൈശാലിയെ കരുവാക്കിയതായിരിക്കും. കൊലയാളി യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ല. ലെറ്റർ ടൈപ്പ് ചെയ്താണ് അയയ്ച്ചിരിക്കുന്നത്. രാഷ്ട്രീയമെന്ന ചൂതുകളിയെക്കുറിച്ച് ചേച്ചിക്ക് ശരിക്കുമറിയാഞ്ഞിട്ടാ.”

“കഴിഞ്ഞ മൂന്ന് മാസത്തോളമായി എനിക്ക് രാഷ്ട്രീയത്തിലെ എല്ലാ കളികളും നന്നായറിയാം. നേട്ടങ്ങൾക്കു വേണ്ടി പലതും നഷ്ടപ്പെടുത്തേണ്ടി വരും, സഹിക്കേണ്ടി വരും. രാഷ്ട്രീയക്കളിയിൽ എനിക്കന്‍റെ മകനും കുടുംബവുമാണ് നഷ്ടമായിരിക്കുന്നത്. ഇനി അന്വേഷണം കൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല…” ശിവപ്രസാദ് ഈറൻ കണ്ണുകളോടെ ശില പോലെ ഇരുന്നു.

കൊച്ചു കൊച്ചു സ്വകാര്യങ്ങൾ

മുറ്റത്ത് കാർ വന്നു നിൽക്കുന്നതും അമ്മ അതിൽ നിന്ന് ഇറങ്ങി അകത്തേയ്ക്ക് കയറി വരുന്നതും ജനലിലൂടെ കണ്ടപ്പോഴാണ് ശാരിയ്ക്ക് സമാധാനമായത്. ഇവിടെ ശ്രീയേട്ടനും ശ്രീയേട്ടന്‍റെ അമ്മയ്ക്കും മാനസിക വൈകല്യമുണ്ടെന്നും ഇപ്പോഴേ ചികിത്സിച്ചാൽ ഭേദമാക്കാൻ എളുപ്പമാണെന്നും താൻ എത്രയോ തവണ തന്‍റെ വീട്ടിലോട്ട് വിളിച്ചു പറഞ്ഞിരിക്കുന്നു. ഇപ്പോഴെങ്കിലും അവർക്ക് കാര്യം മനസ്സിലായി എന്നതു തന്നെ ഏറെ ആശ്വാസമെന്ന് ശാരി ചിന്തിച്ചു.

അകത്ത് കടന്ന അമ്മയെ ശാരി നേരെ തന്‍റെ ബെഡ് റൂമിൽ കൊണ്ടുപോയി ഇരുത്തിയിട്ട് ചെവിയിൽ സ്വകാര്യമായി പറഞ്ഞു.

“ശ്രീയേട്ടനും ശ്രീയേട്ടന്‍റെ അമ്മയ്ക്കും മാത്രമല്ല ഇവരുടെ കുടുംബത്തിൽ പലർക്കും മുമ്പേ തന്നെ മാനസിക നില ശരിയല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോഴെങ്കിലും അമ്മയ്ക്ക് കാര്യം ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് ഇനി ഒട്ടും വൈകേണ്ടതില്ല, നമുക്ക് ഇപ്പോൾ തന്നെ പുറപ്പെടാം.” ശാരി തിടുക്കം കൂട്ടി.

“നീയൊന്ന് അടങ്ങ്, ഞാൻ ശ്രീഹരിയേയും അമ്മയെയും ഒന്ന് കാണട്ടെ. തൽക്കാലം നീ ഇവിടെത്തന്നെ ഇരിയ്ക്ക്.” അമ്മ ശാരിയെ സാന്ത്വനപ്പെടുത്തി എഴുന്നേറ്റ് മുറിയ്ക്ക് പുറത്തു കടന്നു. അമ്മായിയമ്മയും ഭർത്താവും വല്ല കള്ളവും പറഞ്ഞ് തന്‍റെ അമ്മയെ മാനസാന്തരം വരുത്തുമോ എന്ന ആകുലതയിൽ ശാരി അസ്വസ്ഥയായി മുറിയ്ക്കുള്ളിൽ നടക്കാൻ തുടങ്ങി.

പത്ത് മിനിറ്റിനകം തന്നെ അമ്മ തിരിച്ചെത്തി ശാരിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“എന്തായാലും നിന്‍റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ. നമ്മൾ അവരെ രണ്ടു പേരെയും ഡോക്ടറെ കാണിക്കുവാൻ കൊണ്ടുപോകുകയാണ്. ഇനിയെല്ലാം ഡോക്ടർ തന്നെ തീരുമാനിയ്ക്കട്ടെ. വാ മോളെ, നമുക്ക് ഇറങ്ങാം.”

അനുസരണയുള്ള കുട്ടിയായി ശാരി അമ്മയോടൊപ്പം കാറിന്‍റെ പുറകിൽ കയറി. മുൻസീറ്റിൽ കയറിയ ശ്രീഹരി തിരിഞ്ഞ് നോക്കി എല്ലാവരും കയറിയെന്ന് ഉറപ്പുവരുത്തിയിട്ട് ഡ്രൈവർക്ക് കണ്ണുകൊണ്ട് നിർദ്ദേശം നൽകി.

ഇതിനിടയിലും മറ്റാരും കേൾക്കാതെ അമ്മയുടെ ചെവിയിൽ ഒരു സ്വകാര്യം പറയുവാൻ ശാരി പഴുത് കണ്ടെത്തി.

“ഞങ്ങടെ കല്യാണത്തിനു മുമ്പും ശ്രീയേട്ടന് മുഴുത്ത വട്ടായിരുന്നുവെന്ന് ഇവിടെ അയൽ വീട്ടിലെ കുട്ടികളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ശ്രീയേട്ടൻ ആ കുട്ടികളുമാത്ത് കളിക്കുമ്പോഴെല്ലാം കള്ളക്കളി കളിക്കാറുണ്ടായിരുന്നു എന്ന് അവരെല്ലാം പറഞ്ഞു. ഇതെല്ലാം മറച്ചുവച്ച് ഈ കല്യാണം നടത്തിയതിന് ഇവർക്കെതിരെ ഒരു കേസും അമ്മ, അച്ഛനോട് പറഞ്ഞ് കൊടുപ്പിക്കണം.”

“അതൊക്കെ അമ്മ നോക്കിക്കൊള്ളാം. മോൾ അമ്മേടെ തോളിൽ തലവച്ച് ഒന്ന് മയങ്ങിക്കോളൂ. എത്തുമ്പോൾ അമ്മ വിളിയ്ക്കാം.” ശാരി സംതൃപ്തിയോടെ അമ്മയുടെ തോളിൽ തലവച്ച് കണ്ണുകളടച്ചു.

ആശുപത്രിയിൽ ഡോക്ടറുടെ മുറിയിൽ എല്ലാവരുമായി ഇരിക്കവേ തന്നെ ഡോക്ടർ ഓരോരുത്തരെയും പ്രത്യേകമായി അരികിൽ വിളിച്ച് കാര്യങ്ങൾ തിരക്കി. ശാരി ഇതിനിടെ ഡോക്ടറോട് ചെവിയിൽ ‘മുറിയുടെ വാതിൽ കൊളുത്തിടുന്നതാണ് നല്ലത്, ഇൻജക്ഷൻ പേടിച്ച് ശ്രീയേട്ടൻ ഓടിപ്പോയാലോ ‘ എന്ന മറ്റൊരു സ്വകാര്യം കൂടി സൂചിപ്പിച്ചു. ഡോക്ടർ ചിരിച്ചു കൊണ്ട് ‘അതൊക്കെ ഞാനേറ്റു’ എന്ന് ശാരിയെ സമാധാനിപ്പിക്കുകയും ചെയ്തു.

വിശദമായ പരിശോധനകൾക്ക് ശേഷം ഡോക്ടർ ശാരി മോളുടെ മുമ്പാകെ രണ്ട് ഉപാധികൾ വച്ചു. ഒരാഴ്ചക്കാലം ശ്രീഹരി ഇവിടെ താമസിച്ച് ചികിത്സ തേടുമ്പോൾ മറ്റൊരു മുറിയിൽ ശാരിയും അമ്മയും കൂടെ ഇവിടെയുണ്ടാകണം എന്നതായിരുന്നു ഒരു നിബന്ധന. എല്ലാ ദിവസവും രാവിലെയും വൈകിട്ടുമുള്ള കൗൺസിലിംഗ് ക്ലാസ്സിൽ കൃത്യമായി പങ്കെടുക്കണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. എല്ലാവരും സന്തോഷപൂർച്ചം അത് സ്വീകരിച്ചതിനാൽ അന്നു തന്നെ മുറിയിലേക്ക് മാറി ചികിത്സയും തുടങ്ങി.

ഓരോ ദിവസവുമുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കഴിയുമ്പോഴും തനിക്ക് ഇതുവരെ ശ്രീയേട്ടനിലും അമ്മായിഅമ്മയിലും കുഴപ്പങ്ങളായി തോന്നിയ പലതും തന്‍റെ തെറ്റിദ്ധാരണയാലും പകത്വയില്ലായ്മയാലും തോന്നിയതായിരുന്നു എന്ന് ശാരി പതിയെ മനസ്സിലാക്കിത്തുടങ്ങി. മാത്രമല്ല, ഇവിടെ കൗൺസിലിംഗിന് വിധേയമാകുന്നത് താൻ മാത്രമാണെന്നും ശ്രീയേട്ടനും അമ്മായിയമ്മയും ഇവിടെ ഒരു ചികിത്സയ്ക്കും വിധേയമാകുന്നില്ലെന്നും ശാരി തിരിച്ചറിയുവാനും തുടങ്ങി.

ആദ്യത്തെ അഞ്ച് ദിവസത്തെ ക്ലാസ്സുകൾ കഴിഞ്ഞപ്പോഴേയ്ക്കും ഇതുവരെ താൻ കുഴപ്പക്കാരെന്ന് കരുതിയിരുന്ന ശ്രീയേട്ടനിലും അമ്മായിഅമ്മയിലും സത്യത്തിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും തുടർന്നുള്ള രണ്ട് ദിവസത്തെ കൗൺസിലിംഗ് കൂടി കഴിഞ്ഞതോടെ ക്ഷമയുടെയും സഹനത്തിന്‍റെയും പക്വതയുടെയും തന്നോടുള്ള കരുതലിന്‍റെയും കാര്യത്തിൽ അവർക്കൊപ്പമെത്താൻ താനിനിയും ബഹുദൂരം മുന്നേറേണ്ടതുണ്ടെന്ന കാര്യവും കൂടി ശാരി മനസ്സിലാക്കിത്തുടങ്ങി.

എട്ടാം നാൾ എല്ലാവരുമൊത്ത് ആശുപത്രിയുടെ പടികളിറങ്ങവേ ശാരി അമ്മയോട് ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു.

“എനിയ്ക്കായി ഈ ശ്രീയേട്ടനെ കണ്ടുപിടിച്ച് തന്ന അമ്മയോട് ഞാനെങ്ങനെയാണ് എന്‍റെ നന്ദിയും കടപ്പാടും തീർക്കുക എന്ന് എനിക്കറിയില്ല അമ്മേ…”

“നിന്‍റെ അമ്മായിഅമ്മക്കും എനിയ്ക്കുമായി ഓരോ പേരക്കുട്ടികളെ തന്നാൽ ഞങ്ങൾ അതുകൊണ്ട് തൃപ്തിപ്പെട്ടു കൊള്ളാമേ.” അമ്മ ശാരിയുടെ ചെവിയിൽ ഒരു സ്വകാര്യം ചൊല്ലിക്കൊണ്ട് എല്ലാവരുമൊത്ത് കാറിലേയ്ക്ക് കയറി. പതിവുപോലെ കാർ പുറപ്പെടുന്നതിനു മുമ്പായി പുറകിലെ സീറ്റിലേക്ക് തിരിഞ്ഞു നോക്കിയ ശ്രീഹരിയുടെ നയനങ്ങൾ ആർദ്രമായിരുന്നത് ശാരി ആദ്യമായി തിരിച്ചറിഞ്ഞു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें