“ശതാബ്ദി എക്സ്പ്രസ് ഒരു മണിക്കൂർ ലേറ്റാണ് മാഡം.” എൻക്വയറിയിലുള്ള വെളുത്ത മെലിഞ്ഞ കണ്ണട വെച്ച ചെറുപ്പക്കാരൻ തമിഴ്ച്ചുവ കലർന്ന മലയാളത്തിൽ പറഞ്ഞത് കേട്ട് മിത്ര വെയിറ്റിംഗ് റൂമിലെ കസേരയിൽ വന്നിരുന്നു.

ഒരു ട്രെയിൻ വന്നപ്പോൾ കുറേപ്പേർ പുറത്തേക്ക് കടന്നു. മിത്ര ആശ്വാസത്തോടെ കാൽ നീട്ടിയിരുന്നു. അപ്പോഴാണ് എതിർവശത്തിരിക്കുന്ന യുവാവ് തന്നെത്തന്നെ ഉറ്റുനോക്കുന്നത് കണ്ടത്. ഒരു ഞെട്ടലോടെ മിത്ര അയാളെ സൂക്ഷിച്ചുനോക്കി.

“പ്രദീപ്…” അവൾ ഉറക്കെ പറഞ്ഞുപോയി.

സങ്കോചവും സന്തോഷവും അമ്പരപ്പും നിഴലിട്ട കണ്ണുകൾ “മിത്രയെന്നെ മറന്നിട്ടില്ല.” പ്രദീപ് പുഞ്ചിരിയോടെ അവളുടെ സമീപത്തേക്ക് കസേര വലിച്ചിട്ടിരുന്നു.

മിത്രയുടെ മറുപടി ചിരിയിലൊതുങ്ങിയപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല ആ മുഖത്ത്.

“ഇപ്പോൾ എവിടെയാണ്?”

“നാലുവർഷം മുമ്പ് മിത്ര ഉപേക്ഷിച്ചുപോന്ന അതേ നഗരത്തിൽത്തന്നെ…”

കുറ്റബോധത്താൽ അവളുടെ ശിരസ്സ് താഴ്ന്നു. ബാംഗ്ലൂർ നഗരം… നഷ്ടങ്ങളുടെ കണക്കുകൾ മാത്രം അവശേഷിപ്പിച്ച് താൻ വിട്ടുപോന്ന പ്രിയപ്പെട്ട നഗരം…

പ്രദീപ് ഓഫീസ് ഹെഡായി വന്ന ദിവസംപോലും മനസ്സിലുണ്ട്. ഓഫ് വൈറ്റ് ഷർട്ടും ലൈറ്റ്ബ്ലൂ പാന്‍റും നന്നായിണങ്ങുന്നുണ്ടായിരുന്നു അയാൾക്ക്.

“എങ്ങോട്ടാണെന്നുപോലും പറയാതെ എന്തിനായിരുന്നു ആ ശിക്ഷ…?”

പ്രദീപിന്‍റെ ചോദ്യത്തിന് മുന്നിൽ വിളറിയ ചിരിയോടെ നിൽക്കുമ്പോൾ അവളുടെ മനസ്സ് വീണ്ടും ഭൂതകാലത്തിലേക്ക് പറന്നു. വിവാഹമോചിതയാണെന്ന് ആരെയുമറിയിക്കാതെ വിഷമതകൾ എല്ലാം സ്വയമൊതുക്കി നിശ്ശബ്ദം കഴിയുകയായിരുന്നു അന്ന്.

ഗുൽമോഹറുകൾ പൂത്ത നഗരവീഥികളിലൂടെ സായന്തനങ്ങളിൽ ശൂന്യമായ മനസ്സുമായി നടക്കാറുള്ളത് എങ്ങനെ മറക്കാനാണ്. അസ്തമിക്കുന്ന പകലിന്‍റെ വിരഹഭാവുമായെത്തുന്ന സന്ധ്യകളെ നോക്കി, തീരുമാനമെടുക്കാനാകാതെ എത്രയോ ദിനങ്ങൾ…

നാലുവർഷങ്ങൾക്ക് ശേഷം ഒരു കൂടിക്കാഴ്ച. പ്രദീപിന്‍റെ മുഖത്ത് അമ്പരപ്പിനെക്കാളേറെ, അനിവാര്യമായെതന്തോ സംഭവിച്ചുവെന്ന ഭാവമാണ്.

ഇതുപോലൊരു യാത്രയിലാണ് നാലുവർഷം മുമ്പ് പ്രദീപ് മനസ്സ് തുറന്നത്. ഒരു ഓഫീഷ്യൽ ടൂറിനിടയ്ക്ക്.

“മിത്രയെ എനിക്കിഷ്ടമായി, ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്താ അഭിപ്രായം?”

കാതുകളെ വിശ്വസിക്കാനാകാതെ താൻ തരിച്ചിരുന്നു…

“നോ… പ്രദീപ്, ഹൊ ഞാനെങ്ങനെ പറയുമത്? ഞാൻ ഭർത്താവുപേക്ഷിച്ചവളാണ്. വിവാഹമോചിത…”

“ഓഹോ… എത്ര വർഷമായി?”

“മൂന്ന് വർഷം.”

“ഓക്കെ മിത്ര, നീ എന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.”

ആ രഹസ്യം തുറന്ന് പറഞ്ഞിട്ടും പ്രദീപ് തന്നെ ഇഷ്ടപ്പെടുന്നുവെന്നോ? ആശ്ചര്യമായിരുന്നു തനിക്ക്.

“കഴിഞ്ഞത് കഴിഞ്ഞു. ഇനി ഭാവിയെക്കുറിച്ചാലോചിച്ചാൽ പോരെ?”

സ്റ്റേഷൻ വിട്ട് പോകുന്ന ട്രെയിനിന്‍റെ ചൂളംവിളി മിത്രയുടെ ചിന്തകളെ തിരികെ വിളിച്ചു.

“നീ ഇപ്പോഴും കൊച്ചിയിലാണോ?”

“അതേ”

പ്രദീപ് വരണ്ട ചിരിയോടെ തുടർന്നു, “ഹാ, ബാംഗ്ലൂരിൽ നിന്ന് ഒളിച്ച് കടന്നത് എന്നെ ഒഴിവാക്കാനായിരുന്നുവല്ലേ മിത്ര… നീ ഓർമ്മിക്കുന്നുണ്ടോ എന്നറിയില്ല, ഭൂതകാലത്തിൽ ജീവിക്കരുതെന്ന് ഞാൻ നിന്നെ ഉപദേശിക്കുമായിരുന്നു. പക്ഷേ… ആ ഞാനിപ്പോൾ…” പ്രദീപിന്‍റെ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന വ്യഥ അവളുടെ ഹൃദയത്തിലേക്ക് സൂചിമുനകളായി തറഞ്ഞിറങ്ങി.

കർച്ചീഫെടുത്ത് കണ്ണ് തുടയ്ക്കുന്ന പ്രദീപിനെ മിത്ര നിസ്സാഹയായി നോക്കി. “മിത്ര അറ്റ്ലീസ്റ്റ് നിനക്ക് ഇപ്പോഴെന്‍റെ സുഹൃത്തെങ്കിലുമായിക്കൂടേ?” നിനച്ചിരിക്കാതെ പ്രദീപിന്‍റെ വാക്കുകൾ.

പ്രദീപ് എന്നും അങ്ങനെയായിരുന്നല്ലോ… ചോദ്യങ്ങളെല്ലാം അപ്രതീക്ഷിതമായി…

ഈ മനുഷ്യനെ മനസ്സിൽ കുടിയിരുത്തി, നാലുവർഷങ്ങൾ കഴിഞ്ഞുപോയ സത്യം തുറന്നു പറയാൻ മിത്ര അശക്തയായിരുന്നു. തന്‍റെ മൗനമാണ് എല്ലാത്തിനും കാരണം. ഇപ്പോൾ സുഹൃത്തായി കരുതാൻ പ്രദീപ് അപേക്ഷിക്കാനിടവരുത്തുന്നതും ഈ മൗനം തന്നെയല്ലേ…

അയാളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഒരാഴ്ച അവധിയെടുത്ത് നാട്ടിൽപ്പോയി വരുന്ന ദിവസം മനസ്സ് കല്ലാക്കിക്കൊണ്ടാണ് ക്യബിനിൽ ചെല്ലുക. ഒരു ബന്ധവും വേണ്ട, ആരുമായും പ്രദീപുമായും…

പക്ഷേ ആ കണ്ണുകൾ… സ്നേഹം തിരയിളക്കുന്ന നോട്ടം, തന്നെ ഓരോവട്ടവും പരാജയപ്പെടുത്തി…

“നാട്ടിൽപ്പോയി വന്നശേഷം മിത്രയെന്താ ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെ…” തമാശ കലർത്തിയുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനായി. പക്ഷേ, ആ കണ്ണുകളിലേക്ക് നോക്കിയാൽ ഉള്ളിൽ സ്വയം കെട്ടിപ്പടുത്ത ചില്ലുമറ പളുങ്കുമണികളായി പൊട്ടിത്തകരുമെന്ന് തോന്നിയ നിമിഷം താൻ പുറത്തേക്ക് കടന്നു.

എല്ലാം മാറ്റിമറിച്ചത് ആ പിറന്നാൾ ദിനമായിരുന്നു. ആശംസകൾ നേർന്ന് ഒരു കുടന്ന പീക്കളുമായി താൻ പ്രദീപിന്‍റെ ക്യാബിനിൽ ചെന്നു.

“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ… എന്ത് പ്രസന്‍റാണ് പിറന്നാളുകാരന് വേണ്ടത്?”

“നിന്നെ” ഉടൻവന്നു മറുപടി.

അവിശ്വസനീയമായത് വീണ്ടും കേട്ടപ്പോഴുണ്ടായ പരിഭ്രമത്തിലും മനസ്സിലെവിടെയോ ദുഃഖഭാവം കൈവരുന്നു. മറുപടി കാക്കതെ പ്രദീപ് തുടർന്നു.

“ഭർത്താവ് നിന്നെ ഉപേക്ഷിച്ചു എന്നത് ശരിയാകാം. പക്ഷേ, അതിന്‍റെ പേരിൽ പുരുഷലോകത്തെ ഒന്നടങ്കം അവിശ്വസിക്കണോ മിത്രാ… അനുഭവമാണ് ഗുരു. പക്ഷേ, ഒരു കാര്യമുണ്ട്, ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല.”

മിത്രയുടെ കൈകളെ റോസമലരുകൾക്കൊപ്പം നെഞ്ചിലേക്ക് ചേർത്തു പ്രദീപ്. കുങ്കുമില്ലാത്ത അവളുടെ നെറ്റിയിൽ സ്നേഹമുദ്ര ചാർത്തി. കാന്തികവലത്തിലകപ്പെട്ടതുപോലെ മിത്ര നിശ്ചലയായി നിന്നു. അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ആ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ. എങ്കിലും പ്രദീപ് പറഞ്ഞു.

“മിത്ര നീയെന്നെ പൂർണ്ണമായി സ്നേഹിക്കുന്ന ഒരു ദിനമെത്തും. ഞാൻ കാത്തിരിക്കാം.”

ആ സമയം തന്‍റെ ബോധമനസ്സിലേക്ക് പ്രദീപിന്‍റെ വാക്കുകൾ ദീരെ നിന്നെന്ന പോലെയാണ് കുടിയേറിയത്. ക്യാബിനിൽ നിന്ന് സീറ്റീൽ മടങ്ങിയെത്തുമ്പോൾ മേശപ്പുറത്ത് തന്നെ കാത്ത് ഒരു കവർ.

ആറുമാസം മുമ്പ് അയച്ച ജോലിക്കുള്ള അപേക്ഷ പരിഗിണിച്ചുകൊണ്ട് ഐബിസിയുടെ ലെറ്റർ. പബ്ലിക് റിലേഷൻസിലേക്കാണ് നിയമനം. മോഹിച്ച ജോലിയാണ്. പ്രദീപ് ഉള്ള കമ്പനി വിട്ടുപോകുന്നത് ദുഃഖകരമാണ്, പക്ഷേ…

അവിവാഹിതനും സുന്ദരനും ഉന്നതസ്ഥാനീയനുമായ ചെറുപ്പക്കാരന് യോജിച്ചവളാണോ? പെട്ടെന്ന് തോന്നിയ ആവേശത്തിലാണ് പ്രദീപ് തന്നെ സ്നേഹിക്കുന്നതെങ്കിലോ?

അതേ… ഇതാണവസരം…

നഷ്ടങ്ങൾ മാത്രം സമ്മാനിച്ച ഈ നഗരത്തിൽ നിന്ന് വിടപറയാം, ഒപ്പം പ്രദീപിൽ നിന്നും…

രണ്ട് ദിവസത്തിനകം കൊച്ചിയിൽ ജോയിൻ ചെയ്യാനാണ് നിർദ്ദേശം. അന്ന് വൈകിട്ട് പ്രദീപിന് കത്തെഴുതി മേശപ്പുറത്ത് വെച്ചു.

“ആ സ്നേഹം തിരസ്കരിക്കുന്നില്ല. പക്ഷേ, നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെനിക്ക്. എന്‍റെ ധാരണ തെറ്റാണെങ്കിൽ കൊടിയ അപരാധമാണ് ഞാൻ ചെയ്യുന്നത് എന്നറിയാം. സാധിക്കുമെങ്കിൽ മാപ്പു തരൂ…”

മിത്ര

“ഒരു കാപ്പി കുടിച്ചാലോ?”

പ്രദീപിന്‍റെ ക്ഷണം അവളെ വീണ്ടും ചിന്തയിൽ നിന്നുണർത്തി. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ ചോദിച്ചു. “പ്രദീപ്, കുടുംബം എവിടെ? വിവാഹം…”

“വിവാഹം… ഞാൻ മോഹിച്ച പെണ്ണ് ഒരു ദിനം ആരോരുമറിയാതെ സ്ഥലം വിട്ടില്ലേ. പിന്നെയാരെ കല്യാണം കഴിക്കും?”

ഉള്ളിലുയർന്ന വിറയൽ… ചുണ്ടോടടുപ്പിച്ച ചൂടുചായ തുളുമ്പി കൈയിൽ വീണു. തുടയ്ക്കാൻ കർചീഫ് എടുത്ത് കൊടുത്തുകൊണ്ട് പ്രദീപ് തുടർന്നു.

“ഞാനവളെ തെരയാത്ത ഇടമില്ല. ഭൂതകാലം മറക്കാൻ എനിക്കും കഴിയുമായരുന്നില്ല. ഈ നാലുവർഷവും ഞാൻ കാത്തിരിക്കുകയായിരുന്നു.” പേഴ്സിൽ നിന്ന് കീറിപ്പറിഞ്ഞ ഒരു കടലാസ് എടുത്ത് പ്രദീപ് നീട്ടി.

“അവൾ എനിക്കെഴുതിയ അവസാന കത്ത്. ഇത് ഓരോ മിടിപ്പിലും എന്നോടൊപ്പമുണ്ട്.” അക്ഷരങ്ങൾ മാഞ്ഞ ആ കത്ത് ഹൃദയത്തോട് ചേർത്ത് പ്രദീപ് മെല്ലെ പറഞ്ഞു.

“അക്ഷരങ്ങൾ മാഞ്ഞത് കടലാസ്സിൽ നിന്നുമാത്രമാണ്. എന്‍റെ ഹൃദയത്തിൽ അത് എപ്പോഴെ പതിഞ്ഞു കിടക്കുന്നു.”

മിത്രയുടെ കണ്ണുകൾ പെയ്യാൻ വിതുമ്പിയ കാർമേഘങ്ങളായി. “എന്നോട് ക്ഷമിക്കൂ… പ്രദീപ്, നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു. പക്ഷേ എനിക്ക് എന്‍റെ വിധിയോട് ഭയമായിരുന്നു. എന്നെ കാണാതായാൽ നിങ്ങൾ എന്നെ മറക്കുമെന്ന് കരുതി, പക്ഷേ, സംഭവിച്ചതിങ്ങനെയാണല്ലോ… പ്രദീപ് നിങ്ങളെന്നെ മറക്കേണ്ടതായിരുന്നു. വേറെ വിവാഹം…”

മിത്രയ്ക്ക് പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പ് അയാൾ അവളുടെ ചുണ്ടിൽ വിരൽ ചേർത്തു.

“മതി… നിനക്കെന്താ… ഇനിയും മാറിയില്ലേ സംശയരോഗം? സ്വന്തം കുറവിനെക്കുറിച്ച് ബോധ്യം നല്ലതാണ് പക്ഷേ, ഇതൽപം കൂടിപ്പോയി.”

“സാർ, ട്രെയിനെത്തി.” ലഗ്ഗേജുമായെത്തിയ പോർട്ടർ പ്രദീപിനെ വിളിച്ചു.

“സാർ, സാധനങ്ങൾ കയറ്റട്ടെ…”

“ശരി”

മിത്രയുടെ കരഞ്ഞ് ചുവന്ന കണ്ണുകളിൽ നിറയുന്ന ദുഃഖഭാവം അയാളുടെ ഹൃദയത്തിന്‍റെ അഴങ്ങളോളം സ്പർശിച്ചു. അയാൾ മിത്രയുടെ കൈകളിൽ മുറികെപ്പിടിച്ചു.

“വരൂ… നമുക്ക് പോകാം മിത്രാ…” ഞെട്ടലോടെ മിത്ര പ്രദീപിനെ നോക്കി.

“ഈ ട്രെയിൻ ബാംഗ്ലൂർക്കാണ് പ്രദീപ്, ഞാൻ…”

“അതേ… ബാംഗ്ലൂർക്ക് തന്നെ. നാലുവർഷം മുമ്പ് ഞാൻ ചെയ്യേണ്ടിയിരുന്നത് ഈ നിമിഷത്തിൽ ചെയ്യുന്നു. ഇത്രയും കാലം നാമിരുവരും സ്വയമറിയാതെ കാത്തിരിക്കുകയായിരുന്നില്ലേ… നിന്‍റെ സങ്കടങ്ങൾ, എന്‍റെ കാത്തിരുപ്പ്… എല്ലാം ഇവിടെ അവസാനിക്കട്ടെ. നാം മടങ്ങുകയാണ് നമ്മുടെ വീട്ടിലേക്ക്.”

അപ്രതീക്ഷിതമായത് സംഭവിച്ച പരിഭ്രമത്തോടെ മിത്ര പ്രദീപിന്‍റെ കൈകളിൽ മുറുകെപ്പിടിച്ചു. അയാൾ അവളെ ചേർത്തുപിടിച്ച് രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള പടവുകൾ കയറി.

അപ്പോൾ ആകാശത്തിന്‍റെ സിന്ദൂരരേഖയിൽ കുങ്കുമമേഘങ്ങൾ കൂട്ടംകൂടുകയായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...