ഒച്ച്- 3

പച്ച തഴച്ച വനപ്രദേശത്തെ ഉൾക്കൊണ്ട ഇരുട്ട് ആ കനത്ത ഇരുട്ടിന് ഇരുളിമയും തണവും ഏറെയുണ്ടെന്ന് തോന്നി. ശരീരത്തിൽ കുളിരു കോരിക്കൊണ്ട് മഞ്ഞു പുരണ്ട കാറ്റ് തലോടിക്കൊണ്ടിരുന്നു കമ്പിളി കൊണ്ടുള്ള ഒരു ടവ്വൽ എടുത്ത് ഞാൻ തലയിൽ ചുറ്റിക്കെട്ടി കഴുത്തിൽ ചാർത്തി. നേരിയ ജലദോഷത്തിന്‍റെ ലാഞ്ജന എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. എങ്ങാനും നീർദോഷം പിടിപെട്ടാൽ ദിവസം നശിപ്പിക്കാൻ അതു മതി. സിനിമാ സെറ്റിൽ അന്നു വൈകീട്ട് കഞ്ഞിയും പയറും ചെറുമീൻ വറുത്തതുമായിരുന്നു. നോൺ വെജ് ഭക്ഷണം മോരു കൂട്ടിക്കഴിക്കാൻ പണ്ടുമുതലേ എനിക്കിഷ്ടമല്ല. വല്ല നിവൃത്തിയുമുണ്ടെങ്കിൽ മോരിനും തൈരിനുമൊപ്പം നോൺ വെജ് ആഹാരങ്ങൾ എത്ര രുചികരമെങ്കിലും ഒഴിവാക്കാറാണ് പതിവ്. ഒരു പാട് മോരു ചേർത്ത കഞ്ഞിയും പയറും കഴിച്ചതിന്‍റെ സുഖാലസ്യം നുകർന്ന് വാതിലടച്ച് ഉറക്കത്തിനു വട്ടം കൂട്ടുമ്പോൾ തോമാച്ചനും മുറിയിൽ വന്നു കഴിഞ്ഞിരുന്നു. തോമാച്ചനെ കണ്ടതും എന്‍റെ മനസ്സിൽ കൊലപാതകക്കഥയുടെ വിശദാംശങ്ങളറിയാനുള്ള ജിജ്ഞാസയുണർന്നു. ആലസ്യം വിട്ടകന്നു. തോമാച്ചൻ ഒന്നും മിണ്ടാതെ ലൈറ്റണച്ചു വന്നു കിടന്നു. നെല്ലുനേരം നിശ്ശബ്ദത പടർന്നു പിടിച്ചു ഒടുവിൽ ഞാൻ നിശ്ശബ്ദത ഭജിച്ചു.

“തോമാച്ചാ… അന്ന് ആ കൊലപാതകം നടന്ന ദിവസം എന്താണ് സംഭവിച്ചത്?”

ചാന്ദ്രശലകങ്ങൾ ജനാലയിലെ നേരിയ വിടവിലൂടെ പാളി അകത്തെ ഇരുളിമയിലേക്ക് പ്രസരിച്ചു കൊണ്ടിരുന്നു. കനത്ത ഇരുളിമയിലേക്ക് പടർന്നു കയറിയ ചാന്ദ്രകിരണങ്ങൾ സാന്ദ്രമായ തണവുൾക്കൊണ്ടു…

“ഇതേ ചോദ്യം ഞാൻ അവരോടും ചോദിച്ചിരുന്നു. അവർ തന്ന വിവരങ്ങൾ ഞാൻ കൈമാറാം.”

“അന്ന് ഒരു ഞായറാഴ്ചയായിരുന്നു കൃത്യമായി പറഞ്ഞാൽ ജൂൺ മാസം പതിമൂന്നാം തീയതി. അന്നും പതിവുപോലെ ഓർഫനേജ് അതിന്‍റെ ചിട്ടയായ പ്രവർത്തനവുമായി മുന്നോട്ട് പോകുകയായിരുന്നു. ഞായറാഴ്ചകളിലെ പതിവു പ്രാർത്ഥന, ശാരീരികമായ ഊർജസ്വലതക്കു വേണ്ടിയുള്ള വ്യായാമങ്ങൾ, യോഗ അങ്ങനെ. മറ്റൊരു പതിവും അവിടുണ്ടായിരുന്നു. അവിടുത്തെ ഏതെങ്കിലും കുട്ടിയുടെ ജന്മദിനത്തിന്‍റെതായ ആഘോഷങ്ങൾ നടന്നിരുന്നത് ഞായറാഴ്ചകളിലായിരുന്നു. ജന്മദിനം എന്നു പറഞ്ഞാൽ കുട്ടി ഓർഫനേജിൽ ജോയിൻ ചെയ്ത ദിവസം. ആഘോഷങ്ങൾ എന്നു പറഞ്ഞാൽ ഒരു ഔട്ടിംഗ്, കുട്ടികളുടെ കലാപരിപാടികൾ, കേക്കുമുറിക്കൽ പ്രോഗ്രാം അങ്ങനെ നീളുന്നതായിരുന്നു ആഘോഷങ്ങൾ.

ആ ഞായറാഴ്ചയിലെ ജന്മദിനാഘോഷങ്ങൾ അമലിന്‍റേതായിരുന്നു. പതിവിൽ നിന്നും വിഭിന്നമായി അന്നേ ദിവസം അമലിന്‍റെ മുഖം മ്ലാനമായിരുന്നെന്ന് അവർ ഓർമ്മിക്കുന്നു.”

ആരാണ് ഈ അവർ എന്ന് ഞാൻ ചോദിക്കാൻ വെമ്പിയെങ്കിലും ആ ചോദ്യം ലക്ഷ്യം കാണില്ലെന്ന് തോന്നിയതിനാൽ ഞാനാ ചോദ്യം ഉപേക്ഷിച്ചു.

“എന്നാൽ ഔട്ടിംഗിലും മറ്റു കലാപരിപാടികൾക്കിടയിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടതായി അവർ ഓർക്കുന്നില്ല. അന്ന് സന്ധ്യക്ക് പ്രാർത്ഥനക്ക് ശേഷം കുട്ടികൾ ആഹാരം കഴിച്ച ശേഷം അടുത്ത ദിവസങ്ങളിലെ പ്രധാനപ്പെട്ട പരിപാടികൾ വിവരിക്കുന്നതിനായി ഒരു ഒത്തുകൂടൽ നടന്നു. ആ ദിവസത്തെ ശ്രദ്ധാകേന്ദ്രമായ അമലിനെ ക്ഷണിച്ച് നന്ദിസൂചകമായി ഒരു പാട്ടു പാടിച്ചതായും തുടർന്ന് എല്ലാവരും ഉറങ്ങാനായി പോയതായും ‘അവർ ‘ പറയുന്നു. ജീവനോടെ അമലുമൊത്തുള്ള അവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു എന്ന് വേദനയോടെ പറഞ്ഞു…”

ഇക്കാര്യം വിവരിക്കുമ്പോൾ അവരുടെ സ്നേഹാർദ്രമായ കണ്ണുകൾ നനഞ്ഞൊഴുകിയിരുന്നെന്ന് തോമാച്ചൻ എടുത്തു പറഞ്ഞു.

പിറ്റേന്ന് സെക്യൂരിറ്റിയായി ജോലി നോക്കുന്നയാൾ വന്ന് പറയുമ്പോഴാണ്  അമലിനെ കാണാതായ വാർത്ത അവർ അറിയുന്നത്. അമലിനൊപ്പം താമസിക്കുന്ന കുട്ടികൾ വന്ന് പറഞ്ഞതായാണ് സെക്യൂരിറ്റിക്കാരൻ പറയുന്നത്. അയാളുടേതായ രീതിയിൽ അയാളും അന്വോഷിച്ചത്രേ. തുടർന്ന് വിശദമായ അന്വേഷണം തുടങ്ങി ഒടുവിൽ അവനെ കണ്ടെത്തി. ഓർഫനേജിനു പുറത്ത് മണ്ണു കുഴഞ്ഞു കിടക്കുന്ന ഒരു ചതുപ്പു പ്രദേശമുണ്ട്. അവിടവിടെ കറുത്ത വെള്ളം കെട്ടിക്കിടക്കുന്ന ഉയർന്ന പുല്ലുകളെ വിഭജിച്ചു പോകുന്ന മൺ വഴിത്താരയിൽ അവനെ കണ്ടെത്തി. കമിഴ്ന്ന്‌ മുഖം ചതുപ്പിൽ ആഴ്ന്ന് കിടക്കുകയായിരുന്നു അമൽ. തലക്കു പിറകിൽ മൂർച്ചയും ഭാരവും ഉള്ള എന്തോ ഉപയോഗിച്ചുള്ള ആക്രമണമാണ് മരണകാരണം. തലക്കു പിറകുവശം തകർന്നു പോയിരുന്നു. കൊല്ലാനുപയോഗിച്ച ആയുധം കണ്ടെടുക്കാനായില്ല. മാത്രമല്ല ആ രാത്രിയിൽ പെയ്ത ശക്തമായ മഴ അവശേഷിച്ച തെളിവുകളെക്കൂടി കഴുകിക്കളഞ്ഞു. തല തകർന്ന് ചെളിയും മണ്ണും വെള്ളവും കുഴഞ്ഞു കിടക്കുന്ന ആ ദേഹം രണ്ടാമതൊന്നു കാണാൻ കഠിനഹൃദയർക്കു പോലും കഴിയില്ലെന്നാണ് അറിഞ്ഞത്.

“അമൽ മരിച്ചു അല്ല അമൽ കൊല്ലപ്പെട്ടു. അവന്‍റെ പോക്കറ്റിൽ വിചിത്രങ്ങളായ ചിഹ്നങ്ങൾ അടങ്ങിയ ഒരു കടലാസുകഷണം അന്വേഷകർക്ക് ലഭിച്ചിരുന്നു. ആ കടലാസുകഷണത്തിലെ വിചിത്രങ്ങളായ ചിഹ്നങ്ങളിലൂടെ അമൽ എന്തോ പറയാനാഗ്രഹിച്ചിരുന്നതായി തോന്നുന്നില്ലേ?” തോമാച്ചൻ ആരാഞ്ഞു

“തീർച്ചയായും.”

തലതാഴ്ത്തി ചിന്തയിലാണ്ടുനിന്ന ഞാൻ ആ ചോദ്യത്തോട് പൊടുന്നനെ പ്രതിവചിച്ചു.

ഒച്ച്- 2

“ഓർഫനേജിലെ ഒരു ബാലൻ മരിച്ചു. അത് കൊലപാതകമെന്നാണ് സംശയം. കൊലപാതകമെങ്കിൽ ആര് ചെയ്തു എന്നറിയണം.” തോമാച്ചൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

ഞാനതു കേട്ട് അപ്പോൾ തന്നെ എഴുന്നേറ്റ് സ്ഥലം വിട്ടാലോ എന്ന് ചിന്തിച്ചു പോയി. സംയമനം പാലിച്ച് ഞാൻ തോമാച്ചന്‍റെ മുഖത്തേക്ക് സാകൂതം സൂക്ഷിച്ചു നോക്കി. ഇനിയൊന്നും പറയാനില്ലെന്ന മട്ടിൽ ഗൗരവത്തോടെ ഇരിക്കുന്ന അയാളുടെ മുഖം കണ്ട് എനിക്ക് ചിരി വന്നു.

“ശരി തോമാച്ചൻ വിഷമിക്കണ്ട. കൊലപാതകിയെ നമുക്ക് കണ്ടു പിടിക്കാം. സമാധാനപ്പെടു.”

തോമാച്ചന്‍റെ മുഖത്തെ ഗൗരവം അയഞ്ഞു.

“ശരി പറയു. എന്താണ് സംഭവം.”

തോമാച്ചൻ ഒന്നിളകിയിരുന്നു.

“സാം എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു വ്യക്തി ഓർഫനേജിലുണ്ട്. അതാരാണെന്ന് വെളിപ്പെടുത്താൻ എനിക്ക് തത്കാലം നിർവാഹമില്ല.അവർക്കു വേണ്ടിയാണ് ഞാൻ നിന്നോട് സംസാരിക്കുന്നത്. അവരാണ് എന്നെ ഈയൊരു വിഷയം ഏൽപ്പിച്ചത്.”

“ശരി എവിടെയാണ് ഓർഫനേജുള്ളത്?”

തോമാച്ചൻ സ്ഥലം പറഞ്ഞു. ഏകദേശം കേരളത്തിലെ പാലക്കാട് തമിഴ്നാട് അതിർത്തി പ്രദേശത്തുള്ള ഒരു ഗ്രാമം. ആ ഗ്രാമത്തിന്‍റെ പേര് ഞാൻ എവിടെ നിന്നോ കേട്ടിട്ടുണ്ടായിരുന്നു: അത് ഏത് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന്. എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

“ശരി സംഭവങ്ങൾ വ്യക്തമാക്കാമോ? ആ സ്ഥാപനത്തിന്‍റെ പ്രവർത്തനരീതി എങ്ങിനെയാണ്?”

തോമാച്ചൻ എഴുന്നേറ്റു. അരുവിക്കരികിലേക്ക് നടന്നു. കാടിന്‍റെ വിദൂരതയിലേക്ക് കണ്ണു പായിച്ചു.

അമൽ… അമൽ എന്നാണവന്‍റെ പേര്. മിടുക്കനായ ഒരു പയ്യൻ. ഏകദേശം അറുപതിലേറെ കുട്ടികൾ അവിടെ അന്തേവാസികളായുണ്ടായിരുന്നു. വിവിധ പ്രായത്തിൽപെട്ടവർ. വയസ്സിന്‍റെ അടിസ്ഥാനത്തിൻ കുട്ടികളെ രണ്ടു വിഭാഗമാക്കി തിരിച്ചായിരുന്നു ഓർഫനേജിന്‍റെ പ്രവർത്തനം. സാമാന്യ വിദ്യഭ്യാസത്തിനൊടൊപ്പം ഒരു ജീവിത മാർഗ്ഗം കണ്ടെത്തുന്നതിനായി കുട്ടികളുടെ അഭിരുചി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു കൈത്തൊഴിലും അവിടെ പഠിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യഭ്യാസം നേടി പ്രായപൂർത്തിയായ ശേഷം ഒരു ജോലി കരസ്ഥമാക്കും വരെ കുട്ടികൾക്ക് അവിടെ തുടരാമായിരുന്നു. നല്ല ജോലി ലഭിക്കുവാനുള്ള സപ്പോർട്ടും സ്ഥാപനം നല്കിപ്പോന്നിരുന്നു. അറിഞ്ഞിടത്തോളം വളരെ മികച്ച രീതിയിട്ടുള്ള പ്രവർത്തന രീതിയായിരുന്നു ഓർഫനേജ് അധികൃതരുടേത്. പരാതികളൊന്നും പറഞ്ഞു കേട്ടിട്ടില്ലായിരുന്നു. അപ്പോഴാണ് ദാരുണമായ അമലിന്‍റെ സംഭവം ഉണ്ടായത്. അനാഥരായ കുട്ടികൾ, പിന്നെ പ്രത്യേക സാഹചര്യങ്ങളിൽ വീട്ടിൽ നിൽക്കാൻ പറ്റാത്ത കുട്ടികൾ അങ്ങനെ… പൊതുവെ അച്ഛനമ്മമാർക്ക് വേണ്ടാത്ത മക്കളുടെ അഭയകേന്ദ്രവും സർവ്വോപരി പ്രതീക്ഷാ കേന്ദ്രവുമായിരുന്നു ആ ഓർഫനേജ്.

“ശരി അമൽ ആരായിരുന്നു ? അവനു സംഭവിച്ചതെന്തായിരുന്നു?” ഞാൻ ജിജ്ഞാസയോടെ ആരാഞ്ഞു.

“വെറും പതിനാലു വയസ്സുള്ള അമൽ ആ ഓർഫനേജിലെ ഒരു അന്തേവാസിയായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും ബുദ്ധി വളർച്ചയും ഉള്ള മിടുക്കനായ ഒരു പയ്യൻ എന്നാണ് അവനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം. അനുസരണ ശീലവും അച്ചടക്കവും അവന്‍റെ മുഖമുദ്രയായിരുന്നു. ആർക്കും മോശമായ ഒരഭിപ്രായവും അവനെക്കുറിച്ചില്ലായിരുന്നു. മറിച്ച് എല്ലാവരുടേയും പ്രീതി പിടിച്ചുപറ്റിയിരുന്ന ഒരു കുട്ടിയായിരുന്നു അമൽ.”

“ഓർഫനേജിലേക്കുള്ള അമലിന്‍റെ പ്രവേശനം എങ്ങിനെയെന്നറിയുമോ?”

“അതൊന്നും എനിക്കറിയില്ല. അവനെ ആര് ഏൽപ്പിച്ചു എന്നോ എപ്പോൾ അവിടുത്തെ അന്തേവാസിയായതെന്നോ അറിയില്ല. ആ പാവം കുട്ടി കൊല്ലപ്പെട്ടു. ആരെയും ശല്യപ്പെടുത്താതെ വിദൂരമായ ഒരു ഓർഫനേജിൽ ബന്ധുക്കളുടേയും മറ്റും ഇടപെടലുകളില്ലാതെ ജീവിച്ച ആ പയ്യനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ട് ആർക്ക് എന്ത് നേടാനാണ്?”

“ഇതിൽ പോലീസ്?”

“അതൊന്നും എനിക്ക് വെളിപ്പെടുത്താനാവില്ല. നീയറിയുകയും വേണ്ട. നിനക്ക് കഴിയുന്ന പോലെ അന്വേഷിക്കുക. അന്വോഷണ വിവരം എന്നെ അറിയിക്കുക. ബോധ്യപ്പെടുത്തുക. പ്രതിഫലം വാങ്ങുക. എന്നാൽ കഴിയുന്ന വിവരങ്ങൾ ഞാൻ തരും. സഹായിയെ ആവശ്യമുണ്ടെങ്കിൽ ഏർപ്പെടുത്തിത്തരും. യാത്രാവശ്യങ്ങൾക്കായി ഡ്രൈവറേയും വാഹനത്തെയും വിട്ടു നല്കാം. ഇപ്പോൾ ഇതേ പറയാനാകു. എന്തു പറയുന്നു?”

“ഞാൻ ശ്രമിക്കാം.”

വാക്കുകൾ കൊണ്ട് പുകമറ തീർത്ത തോമാച്ചന്‍റെ ചോദ്യത്തിന് ഞാൻ ഒന്നുമാലോചിക്കാതെ മറുപടി പറഞ്ഞു.

തോമാച്ചന്‍റെ മുഖത്ത് നേരിയ പുഞ്ചിരി വിടർന്നു. തെല്ലു ജാള്യതയോടെ അയാൾ പറഞ്ഞു…

“ശരി നമുക്കു പോകാം. കൂടുതൽ വിവരങ്ങൾ റൂമിലെത്തിയിട്ട്…” ഞങ്ങൾ തിരിഞ്ഞു നടന്നു.

മിനുത്ത വെള്ളാരങ്കല്ലുകൾ കാൽപ്പാദങ്ങൾക്കിടയിൽ പെട്ട് ഞെരിഞ്ഞു. പിന്നെ അവ പിടി തരാതെ വഴുതി മാറി. ഞാൻ തോമാച്ചനെ അനുഗമിച്ചു. തെല്ലു നടന്ന ശേഷം പൊടുന്നനെ തിരിഞ്ഞ് എന്നെ നോക്കി തോമാച്ചൻ പറഞ്ഞു.

“ഇതിലൊരു കൗതുകമുണ്ട്. ഈ പയ്യൻ ഒരു പ്രത്യേകതയുള്ളവനായിരുന്നു. മാത്തമാറ്റിക്സിൽ വലിയ താത്പര്യം കാണിച്ചിരുന്നു. ഒരു പ്രത്യേകതരം കോഡുകൾ അവൻ നിർമ്മിച്ചിരുന്നു. ആ കോഡുകൾ വിവിധങ്ങളായ ആശയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ആർക്കും എളുപ്പം പിടികിട്ടാത്ത ദുർഗ്രാഹ്യമായ ഒരു തരം ഭാഷയായിരുന്നു അത്. ചിത്രങ്ങളും ചിഹ്നങ്ങളും കുത്തുകളും നിറഞ്ഞ ദുരൂഹമായ ഒരു ആശയ വിനിമയശൈലി. അവൻ അതു നിർമ്മിച്ച് കുട്ടുകാർക്ക് നല്കും. അവരതു നോക്കി കണ്ണു മിഴിച്ചിരിക്കും. അവർക്കതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആർക്കും തന്നെ വിചിത്രമായ ആ കോഡുകളിൽ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ കുരുക്കഴിച്ചു കൊടുക്കാൻ അവൻ തയ്യാറായതുമില്ല. ഇക്കാര്യം പറയാൻ കാര്യമുണ്ട്.”

ഞാൻ ആകാംക്ഷയോടെ തോമാച്ചന്‍റെ മുഖത്തു നോക്കി…

“എല്ലാം ഞാൻ പറയാം.” തോമാച്ചൻ അപ്പോഴേക്കും നടന്നു തുടങ്ങിയിരുന്നു.

നീണ്ടകഥ- ഒച്ച്

ഈറൻ പടർന്ന ഉച്ചനേരം. പുലർകാലത്തെ കുളിര് സൂര്യശകലങ്ങൾ ഏറ്റിട്ടും കുറഞ്ഞിരുന്നില്ല. അന്തരീക്ഷത്തിൽ മങ്ങിയ പുക പോലെ മഞ്ഞ് തളം കെട്ടി നിൽക്കുന്നു. മേലോട്ട് ഉയർന്നു നിൽക്കുന വൻമരങ്ങൾ സൂര്യനെ ഏറെക്കുറെ തടുത്തു നിർത്തുന്നതായി തോന്നിച്ചു.

പച്ച തഴച്ച് നിബിഡമായ കാടിന്‍റെ പരിസരത്ത് ഷൂട്ടിംഗ് സംഘം തമ്പടിച്ചിരിക്കുന്നു. കാടിന്‍റെ പരിസരമായിട്ടാണോ എന്തോ ഷൂട്ടിംഗ് സംഘത്തിൽ ഏറെ ആളുകളില്ല. ഞാൻ അവിടെ എത്തിയപ്പോൾ കാണുന്നത് ഒരു ട്രോളി ഷോട്ട് വിവിധ ആംഗിളുകളിൽ ചിത്രീകരിച്ച കൊണ്ടിരിക്കുകയാണ് ക്യാമറമാനും കൂടെയുള്ളവരും. അത്ര പ്രശസ്തരായ നടീനടന്മാരല്ല ചിത്രവുമായി സഹകരിക്കുന്നത്. പ്രധാന നടനെ ഒന്നോ രണ്ടോ ചിത്രത്തിൽ കണ്ടതായി ഓർക്കുന്നു.

ഈ സിനിമയുടെ പ്രൊഡക്ഷനിൽ പ്രവർത്തിക്കുന്ന സുഹൃത്ത് തോമാച്ചന്‍റെ അതിഥിയായി ഞാൻ രണ്ടു ദിവസമായി സെറ്റിലുണ്ട്. ഒരു പ്രധാന കാര്യം സംസാരിക്കുവാനുണ്ടെന്നു തോമാച്ചൻ പറഞ്ഞിരുന്നു. അതിനാൽ ദൈനംദിന നിത്യജീവിതത്തിൽ നിന്നും ഒരു മാറ്റം കാംക്ഷിച്ച് വന്നതായിരുന്നു ഞാൻ. കുറച്ചു ദിവസമായി വിരസമായ ദിനരാത്രങ്ങൾ ആണ് എനിക്ക് മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ തോമാച്ചൻ ഇങ്ങനെ ഒരാവശ്യം എനിക്കു മുന്നിൽ വക്കുകയും കാറയക്കുമെന്നു കൂടി പറഞ്ഞപ്പോൾ ഞാൻ ഏറെ ചിന്തിക്കാതെ പുറപ്പെടുകയായിരുന്നു. ഇവിടെ ഉന്മേഷകരമായ പരിസരം. പുതുമയേറിയ കാഴ്ചകൾ. എണ്ണയിട്ട യന്ത്രം കണക്ക് പ്രവർത്തിക്കുന്ന ഷൂട്ടിംഗ് ക്രൂ പിന്നെ ഒന്നാന്തരം ഭക്ഷണം.

ഇപ്പോൾ തന്നെ നോക്കൂ. രാവിലെ അഞ്ചിലേറെ പ്രാതൽ വിഭവങ്ങൾ. ഇടക്കിടെ ചായയും സ്നാക്സും. പൊതുവെ ഷൂട്ടിംഗ് പരിസരം തീർത്തും രസകരമായി തോന്നി. എന്നാൽ തോമാച്ചൻ എന്നെക്കൊണ്ടുള്ള ആവശ്യം എന്താണെന്ന് ഇതുവരെ പറഞ്ഞില്ല. അതിൽ എനിക്കയാളെ കുറ്റപ്പെടുത്താൻ കഴിയില്ല. രാവേറെ ചെല്ലുവോളം തിരക്കിലാണ് അയാൾ. അയാളുടെ പോസ്റ്റ് എന്താണെന്ന് എനിക്കറിയില്ല. എന്നാൽ സെറ്റിലെമ്പാടും അയാൾ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നുണ്ട്.

ഏത് വിഷയത്തിനും സെറ്റിലുള്ളവരുടെ നാവിൽ വരുന്നത് തോമാച്ചന്‍റെ പേരാണ്. ഏതായാലും രണ്ടു ദിവസം കഴിഞ്ഞുള്ള ഞായറാഴ്ച വിവരം പറയാമെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. അന്ന് ഷൂട്ടിംഗ് സംഘാംഗങ്ങൾക്ക് അവധിയാണ്. ആ ഞായറാഴ്ചക്കു ശേഷം ലൊക്കേഷനും മറ്റും മാറുന്നുണ്ടെന്നാണ് അറിഞ്ഞത്. അതുവരെ തോമാച്ചൻ എനിക്കായി കല്ലിച്ചു നല്കിയ സ്ക്രിപ്റ്റ് അസിസ്റ്റന്‍റ് സ്ഥാനവും വഹിച്ച് കാഴ്ചകൾ കണ്ട് ഞാൻ അവിടെ ചുറ്റിത്തിരിഞ്ഞു. ഭക്ഷണ സമയത്ത് അടുക്കു തട്ടുകളിൽ കൊണ്ടുവരുന്ന വിവിധങ്ങളായ ആഹാരപദാർത്ഥങ്ങൾ ആസ്വദിച്ച്, ഷൂട്ടിംഗിന്‍റെ രസച്ചേരുവ കണ്ടു മനസ്സിലാക്കി വല്ലപ്പോഴും ക്യാമറാമാന്‍റെ പുറകിൽ നിന്ന് ക്യാമറാക്കണ്ണുകളിലൂടെയുള്ള ദൃശ്യങ്ങൾ നിരീക്ഷിച്ച് സമയം അങ്ങനെ കടന്നു പോയി.

തോമാച്ചന്‍റെ ആളെന്ന പരിഗണന എനിക്കവിടെ ലഭിച്ചു. എന്‍റെ ചെയ്ത്‌തുകൾക്ക് ആരും തടസ്സമൊന്നും പറഞ്ഞില്ല. ഷൂട്ടിംഗ് വേളയിൽ നടീനടന്മാർ വരുത്തുന്ന അബദ്ധങ്ങളും തമാശകളും ക്യാമറയിൽ നോക്കരുതെന്ന നിരന്തരമായ താക്കീതുകളും എല്ലാവരിലും ചിരി പടർത്തി. മികച്ച ഒരു കാഴ്ചാനുഭവം പ്രേക്ഷകന് നല്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ടീമിനെയാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. ആ ഒത്തൊരുമ എന്നെ ആഹ്ളാദഭരിതനാക്കി.

അങ്ങനെ ഒടുവിൽ ഞായറാഴ്ച വന്നെത്തി. കടുത്ത ഷൂട്ടിംഗ് നടപടിക്രമങ്ങളിൽ പരിക്ഷീണരായ സംഘം താത്കാലികമായി പണിത വാസസ്ഥലത്ത് വിശ്രമത്തിലാണ്. വിശദമായി സംസാരിക്കാനായി ഒരിടത്ത് പോകാനുണ്ടെന്ന തോമാച്ചന്‍റെ നിർദേശപ്രകാരം നേരത്തെ തന്നെ ഞാൻ തയ്യാറായിരുന്നു. പ്രാതൽ കഴിക്കാനായി പുറപ്പെട്ടു. പ്രാതൽ സപ്ലെ ചെയ്യുന്നിടത്ത് ഏറെ തിരക്കില്ല. ഇന്ന് ഉച്ചഭക്ഷണ സമയത്താണ് തിരക്കുണ്ടാകുക എന്ന് പുട്ടും കടലയും എന്‍റെ പ്ലേറ്റിലേക്ക് എടുത്തു തരുന്നതിനിടെ പ്രാതൽ കൗണ്ടറിൽ നിൽക്കുന്ന പയ്യൻ പറഞ്ഞു. ഒരു പുഴുങ്ങിയ മുട്ട പിളർന്ന് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് സ്നേഹപൂർവ്വം ആ പയ്യൻ എന്‍റെ പിഞ്ഞാണത്തിൽ വച്ചു.

നല്ല പോലെ വെന്ത് മയമുള്ള പുട്ടിൻമേൽ നല്ല മസാല ചേർത്ത ചൂടുകടലക്കറി ഒഴിച്ച് കുഴച്ച് ഒപ്പം പപ്പടം പൊട്ടിച്ചു ചേർത്ത് കഴിക്കുന്നതിനിടെ എന്നെ സാകൂതം ഉറ്റുനോക്കിക്കൊണ്ടിരുന്ന ആ പയ്യനെ ഞാൻ പരിചയപ്പെട്ടു. ഒരു ഹിന്ദി സൂപ്പർ താരത്തെ അനുസ്മരിക്കുന്ന മുഖം ഭാവി സൂപ്പർ താരത്തിന്‍റെ പേര് അച്ചു. അടങ്ങാത്ത സിനിമാ അഭിനയമോഹവുമായി നാടുവിട്ടു വന്നവനാണ് അവൻ. അവന്‍റെ സുഹൃത്തുക്കളും ഇക്കാര്യത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി. എന്നാലാകട്ടെ സിനിമയൊന്നും തരപ്പെട്ടില്ല. സൗന്ദര്യവും അധ്വാനശേഷിയും മുതൽക്കൂട്ടായി ഉണ്ടെങ്കിലും ഗോഡാദർമാർ ഭരിക്കുന്ന സിനിമാലോകത്ത് പാവം അച്ചു എന്ത് ചെയ്യാൻ?

സംവിധായകരുടെ വീടുകളിലും ഷൂട്ടിംഗ് സ്ഥലത്തും കുറെ അലഞ്ഞു എന്തെങ്കിലും പണിയെടുത്ത് ഷൂട്ടിംഗ് സംഘത്തോടൊപ്പം കൂടുന്നത് നടനാകുകയെന്ന തന്‍റെ മോഹം പൂവണിയാൻ ഗുണം ചെയ്യുമെന്ന് അച്ചു ഇപ്പോൾ വിശ്വസിക്കുന്നു. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന സിനിമയിൽ ഒരു വേഷം ലഭിച്ചതായി അവൻ സസന്തോഷം അറിയിച്ചു. അവന്‍റെ ആ സന്തോഷമാകാം കുരുമുളകുപൊടി തൂവിയ പുഴുങ്ങിയ മുട്ടയുടെ രൂപത്തിൽ എന്‍റെ പ്ലേറ്റിലെത്തിയത്. തെല്ലിട കഴിഞ്ഞ് തോമാച്ചനും ആഹാരം കഴിഞ്ഞെത്തി. കഴിച്ചയുടൻ സമയം കളയാതെ അല്പദൂരം നടക്കാമെന്ന് നിശ്ചയിച്ചു.

വന്യമായ തണവാഴ്ന്ന‌ിറങ്ങിയ കാനനഭംഗി. ശബ്ദാരവത്തോടെ സഹർഷം പുതുദിവസത്തെ വരവേൽക്കാനൊരുങ്ങി സഹസ്രങ്ങളായ ജീവബിന്ദുക്കൾ. വേരുകൾ കൈത്താങ്ങു തീർത്ത പച്ചതഴച്ച ചെടിപ്പടർപ്പ്. തെല്ലു നടന്നപ്പോൾ ഒരരുവിയുടെ കളകളാരവം കേട്ടു. ആ നയനാനന്ദകരവും മനം കുളിർപ്പിക്കുന്നതുമായ കാഴ്ച കാണാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. തെല്ലു ഉയിർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളെ പകുത്ത് തിരതല്ലുന്ന തെളിനീരുറവ. വെള്ളത്തിന്‍റെ തലോടലിൽ സാന്ദ്രമായ സുതാര്യമായ വെള്ളാരങ്കല്ലുകൾ. തീരങ്ങളിലെ വെള്ളാരങ്കല്ലുകൾ സൂര്യ സ്പർശമേറ്റ് മുഖം മിനുക്കുന്നു.

തെളിനീരിലിറങ്ങി മുഖവും കാലും കഴുകി. ചെറുമീനുകളുടെ പറ്റങ്ങൾ പാദത്തെ ഇക്കിളി കൂട്ടി. ഹരിതകത്തിന്‍റെ ജൈവ സാന്ദ്രതയെ തഴുകി വരുന്ന നീരിന്‍റെ കുളിർമ്മ. പുഴങ്കരയിലെ നിരപ്പായ പാറപ്പുറത്ത് ഞങ്ങളിരുന്നു. അരുവിയിലെ അലകൾ നോക്കിയിരിക്കുന്ന തോമാച്ചൻ. എനിക്കു ആകാംക്ഷ അടക്കാനായില്ല. ക്ഷമകെട്ട് ഞാൻ ആരാഞ്ഞു.

“തോമാച്ചാ വന്ന കാര്യം പറയൂ. കുറച്ചു ദിവസമായി ഞാൻ നിങ്ങളുടെ ഷൂട്ടിംഗ് സംഘത്തൊപ്പം ഉണ്ട്. അതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. സന്തോഷമേ ഉള്ളൂ. എന്നിരുന്നാലും എന്നെ ഇവിടെ വരുത്തിച്ചതെന്തെനെന്നറിയാൻ ആകാംക്ഷയുണ്ട്. ”

തോമാച്ചൻ കൈയ്യിൽ കരുതിയിരുന്ന ഫ്ലാസ്കിൽ നിന്ന് ചായയെടുത്ത് ഒരു ചായ ഫ്ലാസ്ക്കിന്‍റെ മൂടിയിലും മറ്റൊരു ഗ്ലാസ്സിലുമായി ഒഴിച്ചു. ഗ്ലാസ്സിലൊഴിച്ച ചായ എനിക്കു നല്കിയ ശേഷം ഫ്ലാസ്കിന്‍റെ മുടിയിലൊഴിച്ച ചായ അല്ലാൽപ്പം മൊത്തിക്കുടിച്ചു തുടങ്ങി. എന്നിട്ടു ഒരു പാക്കറ്റ് ബിസ്ക്കറ്റ് എടുത്ത് കവർ പൊളിച്ച് എനിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

“ഇതു കഴിക്കു എല്ലാം ഞാൻ പറയാം.”

ഞാൻ ഒന്നെടുത്ത് ചായയിൽ മുക്കി കഴിച്ചു. തുടർന്ന് തോമാച്ചന്‍റെ മുഖത്ത് ഉറ്റുനോക്കി. ഒരു മുഖവുരയെന്നോണം അയാൾ പറഞ്ഞു തുടങ്ങി.

‘എന്നെ ഈ വിവരങ്ങൾ ഏൽപ്പിച്ചതാരാണെന്നോ അതുപോലെ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ എന്നോട് ചോദിക്കരുത്. എങ്കിലും എനിക്ക് പരിമിതമായ അറിവേ ഇക്കാര്യത്തിലുള്ളൂ. തീർത്തും ഒഴിവാക്കാനാവാത്തതായി സാമിന് തോന്നുന്ന വിവരങ്ങൾ പറ്റാവുന്ന തരത്തിൽ ഞാൻ കണ്ടെത്തിത്തരാം. അതേ ഇപ്പോൾ മുൻകൂറായി പറയാനാകൂ. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് ഈയൊരു വിഷയം എന്നെ ഏൽപ്പിച്ചത്.

തോമാച്ചന്‍റെ മുഖഭാവം കണ്ടപ്പോൾ എന്തോ കുഴഞ്ഞ പ്രശ്നത്തിനുള്ള ഉത്തരമാണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

“എന്താണെങ്കിലും തോമാച്ചൻ പറയു. കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം.” ഞാൻ പറഞ്ഞു.

തോമാച്ചൻ ചായ കുടിച്ചു തീർത്ത് പതുക്കെ പറഞ്ഞു തുടങ്ങി…

3 കുഞ്ഞുകഥകൾ

മഴയും അയാളും!

“നിങ്ങൾക്ക് എന്നോട് ദേഷ്യം തോന്നണില്ലേ”

“എന്തിന് ?”

“എത്ര നേരം ഞാൻ നിർത്താതെ പെയ്ത് നിങ്ങളെ നനയ്ക്കുന്നു, നിങ്ങളുടെ യാത്ര മുടക്കുന്നു? അപ്പോൾ ഞാൻ കാരണം നിങ്ങൾക്ക് ശല്യമായില്ലേ, അരിശം വന്നില്ലേ!”

“ഇല്ലാ, വന്നില്ലാ!”

“അതെന്നാ?”

“നീ നിർത്താതെ പെയ്തതുകൊണ്ടല്ലേ അവൾ കുടയുമായി വന്നത്. ആ കുടയിൽ എന്നെ കയറ്റിയത്? എനിക്ക് അവളോടൊപ്പം ചേർന്ന് നടന്നുപോകാൻ കഴിഞ്ഞത്!”

“ആഹാ കൊള്ളാല്ലോ?”

“എനിക്ക് നിന്നോട് സ്നേഹമാണ് മഴയേ നന്ദിയാണ് നീ പെയ്തതിൽ!”

ഒരു പ്രണയം കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ മഴ ദൂരേയ്ക്ക് പോയി!

അയാൾ അവളോടൊപ്പം അവളുടെ നനവാർന്ന മേനിയുടെ കൗതുകത്തിൽ അവളുടെ സുഗന്ധമേറ്റു നടന്നു!

ഇഷ്ടവും ഇഷ്ടക്കേടും!

“എനിക്ക് നിന്നോടിഷ്ടം”

“എന്നോട് ഇഷ്ടമോ! എന്തിഷ്ടം?”

“ഒരിഷ്ടം!”

“എന്നെ ഇഷ്ടപ്പെടണ്ടാ, എനിക്ക് നിങ്ങളെ ഇഷ്ടമില്ല!”

“ഞാൻ ഇഷ്ടപ്പെടും, എനിക്കിഷ്ടാണ്!”

“ഇനി ഞാൻ നിങ്ങളോട് മിണ്ടില്ല! ഞാൻ പോവാണ്.” അവൾ ദേഷ്യപ്പെട്ടുപോയി, അയാൾ വിഷമിച്ചു നിന്നു!

പിന്നാലെ പോകാനോ മിണ്ടനോ അയാൾ പേടിച്ചു അവൾ ചൂടാകും. അവൾ പിന്നെ മുന്നിൽ വന്നില്ല.

അങ്ങനെ ഒരു ദിവസം അവൾ വീണ്ടും മുന്നിൽ വന്നു.

“എന്താ നിങ്ങടെ ഉദ്ദേശം?”

“എന്ത് ഉദ്ദേശം?”

“നിങ്ങൾ കാണാനോ മിണ്ടാനോ വന്നില്ല എന്താ, നിങ്ങടെ ആ ഇഷ്ടം പോയോ? എന്നോട് പറഞ്ഞത്!”

“ഇല്ലാ, അതുപോകില്ല! ഇപ്പോഴും ആ ഇഷ്ടം ഉണ്ട്, പക്ഷേ പറയില്ല!”

“അതെന്താ?”

“താൻ ചൂടാവും ദേഷ്യപ്പെടും വഴക്കുപറയും!”

“ഇല്ല ദേഷ്യപ്പെടില്ല. ഇഷ്ടം ഉണ്ടോ, പറ?”

“ഉ…!”

പെട്ടന്ന് അവൾ അയാളെ കെട്ടിപ്പിടിച്ചു.

“എനിക്ക് നിങ്ങളെ ഇഷ്ടമാണ്!”

വഴക്കും വക്കാണവും!

പ്രണയിച്ചു പ്രണയിച്ചു പിന്നാലെ നടന്ന് ഒടുവിൽ കല്യാണം നടന്നു. പെണ്ണ് സുന്ദരി, സ്നേഹപനിനീർപുഷ്പം. ചെറുക്കൻ സമ്പന്നൻ, സൗന്ദര്യകോമളൻ!

“പെണ്ണേ, നീയെന്തു ഭംഗിയാ. നിന്നെ ഇങ്ങനെ നോക്കിയിരുന്നാൽ ഉറക്കം വരുന്നപോലും നേരം വെളുക്കുന്നപോലും അറിയത്തില്ല പെണ്ണേ!”

“ചേട്ടാ ഞാൻ എത്ര ഭാഗ്യവതിയാ, നമ്മുടെ പ്രണയനാളുകൾ എത്ര മനോഹരമായിരുന്നു? ഇനിയും അതുപോലെ തന്നെയാവണം നമ്മുടെ ജീവിതമെന്നും.” അവൾ പറഞ്ഞു.

“നിയെന്നെ വിട്ടെങ്ങാൻ പോകുമോന്ന് ഞാൻ ഭയന്നിരുന്നു!”അയാൾ അവളോട് പറഞ്ഞരികിൽ ഇരുന്നു.

ആറുമാസം കഴിഞ്ഞു, ഇന്നും പണ്ടുള്ള പ്രണയകാലവും അവളോർത്തു!

ഇന്ന്: നിന്നെ കെട്ടിയതെന്‍റെ കഷ്ടകാലം!

അന്ന്: നീയില്ലാതെ എനിക്ക് ജീവിതമില്ല!

ഇന്ന്: ലഷ്മി എന്നുപേരും മൂധേവിയുടെ സ്വഭാവവുമാണ് നിനക്ക്!

അന്ന്: ദേവതയുടെ രൂപമാണ് നിനക്ക്!

ഇന്ന്: ചിലയ്ക്കാതെ ഒന്ന് കിടക്കാമോ? എനിക്ക് ഒന്നുറങ്ങണം.

അന്ന്: നീയൊന്നു ചിരിച്ചേ? ആ ചിരി കണ്ട് എനിക്ക് മടിയിൽ കിടക്കണം !

ഇന്ന്: എന്നെ തൊട്ട് പോകരുത് ഇനി നീ!

അന്ന്: നിന്‍റെ വിരൽ കോർത്ത് നടക്കണം!

ഇന്ന്: വിയർപ്പിന്‍റെ മണവും അടുക്കളക്കരിയുടെ നിറവുമാണ് നിനക്ക്!

അന്ന്: പാരിജാതത്തിന്‍റെ മണവും ചന്ദനത്തിന്‍റെ നിറവുമാണ് നിനക്ക്!

ഇന്ന്: ഈ നാശം കാരണം ഞാൻ ആത്മഹത്യ ചെയ്യേണ്ടിവരും!

അന്ന്: എന്‍റെ മരണം വരെ നീയെന്‍റെ കൂടെയുണ്ടാവണം!

ഇന്ന്: മോന്തേം വീർപ്പിച്ച് കരഞ്ഞിരിയ്ക്കും എപ്പോഴും, ഒന്ന് എഴുന്നേറ്റു എങ്ങോട്ടെങ്കിലും പോകാമോ?

അന്ന്: സങ്കടം വന്നാൽ കരഞ്ഞ് ഒറ്റയ്ക്കിരിയ്ക്കരുത് എന്‍റെ അരികിൽ തന്നെ ഉണ്ടാവണം!

പടിയിറങ്ങുമ്പോൾ ഇനി ഒരു തിരിച്ച് പോക്ക് തനിക്കില്ലായെന്ന് അവൾ തീരുമാനിച്ചിരുന്നു.

പ്രണയത്തിന്‍റെ പൂക്കൾ

ഞായറാഴ്ച രാവിലെ പതിവുള്ള നടത്തം കഴിഞ്ഞി മടങ്ങി വന്നപ്പോൾ അവൾക്ക് സമ്മാനിക്കാനായ ഞാൻ കയ്യിൽ രണ്ട് റോസാപ്പൂക്കൾ കരുതിയിരുന്നു. വഴിയിലെ ഫ്ളവർമാർട്ടിൽ നിന്നും വാങ്ങിയതായിരുന്നു വത്. വീട്ടിലെത്തിയ ഉടനെ ഞാനത് നിധിക്ക് സമ്മാനിച്ചു. സന്തോഷത്തോടൊപ്പം അദ്‌ഭുതവും ആ മുഖത്ത് നിറയുന്നത് ഞാൻ രഹസ്യമായി അറിഞ്ഞു.

“ഇന്നെന്താ സ്പെഷ്യൽ?” അവൾ റോസാപ്പൂക്കൾ കണ്ണുകളോട് ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.

“നമ്മുടെ ഓരോ പ്രഭാതവും സ്പെഷ്യലാവട്ടെയെന്നു വിചാരിച്ചു” അവളെ പ്രണയാർദ്രമായി നോക്കികൊണ്ട് ഞാൻ മറുപടി പറഞ്ഞു.

“വെരി ബ്യൂട്ടിഫുൾ, താങ്ക് യൂ….”

“വേഗം ബ്രേക്ക് ഫാസ്‌റ്റ് കഴിച്ച് റെഡിയാക്. ഇന്ന് നമുക്കൊരു ഔട്ടിംഗിനു പോകാം.”

“എവിടെ?”

“മൈൽസ് ആന്‍റ് മൈൽസ് എവേ… വേർ ലവ്ലി വുഡ്‌സ് ആർ വെയിറ്റിംഗ് അസ് അഫക്ഷനേറ്റ്ലി…” ഞാനവളെ ആവേശത്തോടെ പൊക്കിയെടുത്ത് വട്ടം കറക്കി. അവളുടെ മുഖം നാണം കൊണ്ട് കൂമ്പിപോയി.

“ഓകെ, നിനക്ക് ഇഷ്ടമായോ?”

അവളെ നിലത്ത് നിർത്തവേ ഞാൻ ചോദിച്ചു.

“വെരിമച്ച്”

“എങ്കിൽ ഒരു ഗിഫ്റ്റും കൂടി തരാം,” ഞാൻ പോക്കറ്റിൽ നിന്നും അവൾക്കേറെ ഇഷ്‌ടമുള്ള ചോക്ലേറ്റ് എടുത്തു.

“വൗ, ഐ ലവ് ചോക്ലേറ്റ്സ്” അവൾ ഒരു കൊച്ചുകുട്ടിയെ പോലെ കൗതുകം കൊണ്ടു.

“എങ്കിൽ താങ്ക്‌യൂ പറയൂ.”

“താങ്ക്‌യൂ.”

“അങ്ങനെയല്ല.”

“പിന്നെങ്ങനെ?”

ഞാനവളുടെ മുഖത്തിനു നേരെ എന്‍റെ മുഖം ചേർത്തു നിന്നു. അവൾ ലജ്ജിക്കുന്നതു കണ്ട് ഞാൻ മുന്നോട്ടാഞ്ഞ് അവളുടെ ചുണ്ടുകളിൽ ഒരു ചെറുചുംബനം അർപ്പിച്ചു.

“ഞാൻ ചായ കൊണ്ടു വരാം.” പെട്ടെന്നുണ്ടായ തന്‍റെ അമ്പരപ്പ് മറച്ചുപിടിക്കാനെന്നോണം അവൾ അടുക്കളയിലേയ്ക്ക് വലിഞ്ഞു.

ഞാൻ സോഫയിലിരുന്ന് കണ്ണുകളടച്ച് നിധിയോടൊത്തുള്ള എന്‍റെ ജീവിതത്തെക്കുറിച്ച് ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ എന്തോ ഒരു പോരായ്മ തീർച്ചയായുമുണ്ടെന്ന വിശ്വാസം എന്‍റെ മനസ്സിൽ വേരൂന്നിക്കഴിഞ്ഞിരുന്നു.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ മൂന്ന് മാസമായി. അച്‌ഛന്‍റെ ഒരു കൂട്ടുകാരൻ വഴിയാണ് നിധിയുടെ കല്യാണാലോചന വരുന്നത്.

സുന്ദരിയും ബുദ്ധിമതിയുമായ പെൺകുട്ടി. എംബിഎക്കാരിയാണെങ്കിലും അവൾ വളരെ ഹോമിലിയായിരുന്നു. ഭക്ഷണം നന്നായി പാകം ചെയ്യാനും മറ്റും അറിയാം. വളരെ ബഹുമാനാദരവോടുള്ള പെരുമാറ്റം… ഇതൊക്കെയാണ് വാസ്‌തവത്തിൽ എന്നെ നിധിയിലേക്ക് ആകർഷിച്ചത്. അതുകൊണ്ട് അച്ഛനും അമ്മയ്ക്കും അവൾ പ്രിയപ്പെട്ട മരുമകളായി മാറാൻ അധികസമയം വേണ്ടിവന്നില്ല.

എന്‍റെ എല്ലാ കാര്യങ്ങളിലും അവൾ വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു. മൂന്ന് ദിവസം മുമ്പുവരെ അവളുടെയൊപ്പമുള്ള ജീവിതം സന്തുഷ്ടവും സംതൃപ്‌തവുമായിരുന്നു. പക്ഷേ… ഇപ്പോഴോ…

അവൾ വീട്ടിൽ നിശ്ശബ്‌ദയായിരിക്കുകയും പൂർണ്ണമായും മനസ്സ് തുറക്കാത്തതിന്‍റെയും കാരണം കൃത്യമായി പറഞ്ഞാൽ മൂന്ന് ദിവസം മുമ്പാണ് എനിക്ക് മനസ്സിലാക്കാനായത്. പ്രകൃത്യാ അവൾ കുറച്ച് സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നവളാണെന്നായിരുന്നു ഇതുവരെയുള്ള എന്‍റെ ധാരണ. പക്ഷേ, അതായിരുന്നില്ല വാസ്ത‌വം.

കഴിഞ്ഞ മൂന്ന് ദിവസമായി അവളറിയാതെ ഞാനവളുടെ പെരുമാറ്റം ശ്രദ്ധിച്ചിരുന്നു. പക്ഷേ, പൊള്ളയായ ചിരി വരുത്തി മനസ്സിൽ അജ്‌ഞാതമായ ചിന്തകളും ആകുലതകളുമായി നടക്കുന്നവളാണ് നിധിയെന്ന കാര്യം എനിക്ക് മനസ്സിലായി. ചിലപ്പോൾ അവൾ ഉദാസീനയായി കാണപ്പെട്ടു. ഏതോ ചിന്തകളിൽ സ്വയം നഷ്‌ടപ്പെട്ടവളെപ്പോലെ… പലപ്പോഴും വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കും. അവൾ പൂർണ്ണമായും എന്‍റേതല്ലാതായി ജീവിക്കുന്നത് എനിക്ക് സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ് ഇന്നലെ രാത്രിയിൽ ഞാനൊരു തീരുമാനത്തിലെത്തിച്ചേർന്നത്. അവളുടെ ചുണ്ടുകളിൽ യഥാർത്ഥമായ പുഞ്ചിരി വിടർത്തി മനസ്സിൽ ജീവിതത്തോടുള്ള പ്രതീക്ഷകളും ഉത്സാഹവും നിറയ്ക്കുക.

ചായ കുടിച്ചുകൊണ്ടിരിക്കെ ഞാൻ എന്തുകൊണ്ടോ പത്രം വായിക്കാൻ താല്പ‌ര്യം കാട്ടിയില്ല. ഞാനവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.

“എപ്പോഴാ പോകേണ്ടത്?” എന്‍റെ നോട്ടത്തിൽ നിന്നും രക്ഷപ്പെടാനാവാം അവൾ ചോദിച്ചു.

“ലഞ്ച് പുറത്തു നിന്നാണോ കഴിക്കുന്നത്. അങ്ങനെയാണെങ്കിൽ ഞാൻ കുളിച്ചോട്ടെ.”

“എങ്കിൽ വാ” ഒഴിഞ്ഞ ചായക്കപ്പ് ടീപ്പോയിൽ വെച്ച ശേഷം ഞാൻ ചാടിയെഴുന്നേറ്റു. എന്‍റെ അപ്രതീക്ഷിതമായ ആവേശം കണ്ട് അവൾ പകച്ചു നിന്നു.

“ചേട്ടനെന്തിനാ എഴുന്നേല്ക്കുന്നത്?”

“മണ്ടീ, ഞാൻ നിന്‍റെ ലൈഫ് പാർട്‌ണറല്ലേ. അപ്പോ എല്ലാ കാര്യങ്ങളും നമ്മൾ ഒരുപോലെ ഷെയർ ചെയ്യണം,” ഞാൻ കുസൃതിക്കണ്ണുകളോടെ അവളെ നോക്കി.

“വേണ്ട, അവിടെയിരുന്ന് പേപ്പർ വായിച്ചാൽ മതി.”

“നിന്നോട് കുറച്ചുനേരമെങ്കിലും സംസാരിക്കാമല്ലോ, അത് ബാത്ത്റൂമിലായാൽ കുറച്ചുകൂടി റൊമാന്‍റിക്കാവും,” ഞാനവളുടെ കൈ പിടിച്ച് ബാത്ത്റൂമിലേക്ക് നടന്നു.

അവൾ എന്നെ തടയാൻ ആവുന്നതും ശ്രമിച്ചു. ബാത്ത്റൂമിൽ കടക്കുന്നതിൽ നിന്നും അവളെന്നെ തടഞ്ഞു, “എന്തിനാ വെറുതെ?” അവൾ ലജ്‌ജയോടെ എന്നെ നോക്കി.

“പേപ്പർ വായിക്കുന്നതിലും നല്ലതല്ലേ മോളേ, ഒരുമിച്ചുള്ള ഒരുറൊമാന്‍റിക് ബാത്തിംഗ്. ഇന്നാണെങ്കിൽ ഞാൻ നല്ല മൂഡിലാ,” ഞാൻ ബലം പ്രയോഗിച്ച് ബാത്ത്റൂമിൽ കയറാൻ ശ്രമിച്ചു.

അവളുടെ മുഖഭാവം മാറി. ആ മാറ്റം ഞാൻ ശ്രദ്ധിച്ചു. അവൾ അല്പം ദേഷ്യത്തോടെ തന്നെ ബാത്ത്റൂമിൽ കയറി വാതിലടച്ച് കുറ്റിയിട്ടു.

ഏകദേശം പന്ത്രണ്ടരയോടെ സിറ്റിയിലെ മുന്തിയ റസ്റ്റോറന്‍റായ സ്പ്രിംഗ് സമ്മറിലെത്തി. ഞാൻ ഓർഡർ കൊടുത്തു. നിധി എന്നെ പകച്ചു നോക്കി.

“ഇന്ന് ഭയങ്കര ഫാസ്‌റ്റാണല്ലോ. എനിക്ക് ഫ്രൈഡ്റൈസ് ഇഷ്ടമാണെന്ന് ഞാൻ ചേട്ടനോട് ഇതേവരെ പറഞ്ഞിട്ടില്ലല്ലോ, പിന്നെങ്ങനെ മനസ്സിലായി?” അവളുടെ കണ്ണുകളിൽ വേവലാതി തെളിഞ്ഞു നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.

“ബുദ്ധിമാനായ ഒരു ഭർത്താവിന് പറയാതെ തന്നെ ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാനാവും.” ചതുരനായ ഒരു ഭർത്താവിനെ പോലെ ഞാനവളുടെ മുന്നിലിരുന്ന് ചിരിച്ചു.

“രാവിലെ എനിക്കിഷ്‌ടപ്പെട്ട ഫ്ളവർ തന്നു… ഫേവറൈറ്റ് ചോക്ലേറ്റ്… ഇപ്പോ ദാ ഇഷ്‌ടപ്പെട്ട ലഞ്ച്..?” അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

“അത്… ടോപ് സീക്രട്ടാ.. സമയമാകുമ്പോൾ പറയാം.” ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. ഭക്ഷണം കഴിക്കുകയായിരുന്നെങ്കിലും രാവിലെ മുതലുള്ള വിചിത്രമായ എന്‍റെ ചെയ്തികളെക്കുറിച്ചുള്ള ചിന്തയിലായിരുന്നു അവളുടെ മനസ്സെന്ന് എനിക്ക് ഊഹിക്കാനാവുമായിരുന്നു.

ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി. ഞാൻ അടുത്ത സർപ്രൈസിനൊരുങ്ങി. ഇത്തവണ ഒരു ഐസ്ക്രീം കഴിക്കാമെന്ന നിർദ്ദേശം ഞാനവൾക്ക് മുന്നിൽ അവതരിപ്പിച്ചു. അവളുടെ മുഖത്തെ ഞെട്ടൽ പ്രകടമായിരുന്നു. അടുത്തുകണ്ട ഐസ്ക്രീം പാർലറിലേക്ക് ഞാനവളുടെ കൈയും പിടിച്ച് ഉത്സാഹത്തോടെ നടന്നു.

“എന്‍റെ ഇഷ്‌ടങ്ങളെക്കുറിച്ച് ചേട്ടനെങ്ങനെ ഇത്ര കൃത്യമായി മനസ്സിലാക്കി. ഷുവറായിട്ടും ചേട്ടന് അതാരോ പറഞ്ഞു തന്നിട്ടുണ്ട്. പ്ലീസ്… ആരാണ്… അമ്മയാണോ,” ഇത്തവണ അവൾ അത് അറിയാനായി ഒരു കൊച്ചുകുട്ടിയെപ്പോലെ വാശിപിടിച്ചു.

“ഇനിയുമുണ്ട് ഒരു സർപ്രൈസ്. അതിന്‍റെ ഊഴം വരട്ടെ. അപ്പോൾ ഞാൻ നിന്‍റെ ചോദ്യത്തിന് ഉത്തരം തരാം.” ഒരു ഒഴുക്കൻ മറുപടി പറഞ്ഞ് തടി തപ്പിയെങ്കിലും അവളുടെ ഉള്ളിൽ ജിജ്‌ഞാസ ഒരു കൊടുമുടിയോളം എത്തിയിരിക്കുന്നുവെന്ന് എനിക്ക് ബോധ്യമായി.

ഐസ്ക്രീം കഴിച്ച ശേഷം ഞങ്ങൾ പാർലറിന് പുറത്ത് ഒരു മരച്ചുവട്ടിൽ നിന്നു. “നിധീ, ഗെറ്റ് റെഡി ഫോർ അനദർ സർപ്രൈസ്.” അവളുടെ മുഖത്ത് ദയനീയത നിറഞ്ഞു.

“ഇനി നമ്മൾ ഒരു സിനിമ കാണാൻ പോകുന്നു. നിന്‍റെ ഫേവറൈറ്റ് ഹീറോയുടെ….”

അവളുടെ മുഖം പൂപോലെ വിടർന്നു. തല്ക്കാലം ആ രഹസ്യത്തെക്കുറിച്ച് അറിയാനുള്ള അവളിലെ ജിജ്‌ഞാസ എങ്ങോട്ടോ പോയി മറഞ്ഞു.

“അയ്യോ, കാണണമെന്ന് വിചാരിച്ചിരുന്ന സിനിമയാ.” അവൾ സന്തോഷം കൊണ്ട് വീർപ്പുമുട്ടി.

“യെസ്, ഐ നോ ദാറ്റ്,” ഞാൻ പുഞ്ചിരിച്ചു. ഞാനവളുടെ കൈയും പിടിച്ച് അടുത്തു കിടന്ന ഒരു ഓട്ടോയിൽ കയറി നേരെ തിയേറ്ററിലേക്ക് പുറപ്പെട്ടു. അവളുടെ മുഖത്തേക്ക് ഞാൻ പാളിനോക്കി. മുമ്പ് കണ്ട സന്തോഷമില്ല. ഏതോ ഗഹനമായ ആലോചനയിലായിരുന്നു അവളെന്ന് ആ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾക്കിടയിൽ നീണ്ട നിശ്ശബ്ദത പരന്നു.

സിനിം കണ്ടു തുടങ്ങിയതോടെ അവൾ എല്ലാം മറന്നു കഴിഞ്ഞിരുന്നു. ഇന്‍റർവെൽ സമയത്ത് ഞാൻ അവൾക്കായി കഫേയിൽ നിന്നും മാംഗോ ജ്യൂസ് വാങ്ങിക്കൊണ്ടുവന്നു. ഇത്തവണ പക്ഷേ അവളൊന്നും ചോദിക്കാൻ മുതിർന്നില്ല.

സിനിമ കണ്ടശേഷം ഞങ്ങൾ നേരെ അടുത്തുള്ള പാർക്കിലേക്ക് നടന്നു. നേരം വൈകിത്തുടങ്ങിയിരുന്നു. അവിടെ പല വർണ്ണത്തിലുള്ള റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. പാർക്കിലെ കല്ലു പാകിയ കുഞ്ഞുവീഥികളിലൂടെ ഞങ്ങൾ പതിയെ നടന്നു. ഇളങ്കാറ്റ് വീശിയപ്പോൾ ഉത്സാഹത്തോടെ തലയിളക്കി രസിക്കുന്ന റോസാപ്പൂക്കളെ ഞങ്ങൾ ഏറെനേരം നോക്കിയിരുന്നു.

“കാറ്റിൽ ആടിത്തിമിർക്കുന്ന ഈ പൂക്കളും രാവിലെ സമ്മാനിച്ച പൂക്കളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നിനക്കറിയാമോ?”

“അത് സമ്മാനവും… ഇത് പൂന്തോട്ടത്തിലെ പൂക്കളും.” അവൾ കുറച്ച് സമയത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു.

“അത് കൂടാതെ എന്ത് വ്യത്യാസമാണുള്ളത്?”

“അത്… അത് എനിക്ക് മാത്രമായി കിട്ടിയ സമ്മാനം. ഇത് എല്ലാവർക്കും വേണ്ടി ഗാർഡനിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ അല്ലേ?”

“ശരിയാണ്, പക്ഷേ ഒരു വ്യത്യാസം കൂടിയുണ്ട്.” എന്‍റെ ചോദ്യം കേട്ട് അവൾ അസ്വസ്‌ഥയായി. ഒടുവിൽ അവൾ പരാജയമടഞ്ഞ ഭാവത്തോടെ എന്നെ നോക്കി.

“അവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്‍റെ വേരാണ്. വേരുകൾ ഉള്ളതിനാൽ പൂന്തോട്ടത്തിലെ പൂക്കൾ തങ്ങളുടെ മുഴുവൻ ജീവിതവും ജീവിച്ച് സ്വയം നഷ്‌ടപ്പെടുകയാണ്. എന്നാൽ പൂച്ചെണ്ടിലെ പൂക്കളോ, എത്ര ജീവിക്കാൻ ആഗ്രഹിച്ചാലും… അതിനും മുമ്പേ വാടി നശിക്കും. ഇതിൽ ഏതിനോടാണ് നിനക്കിഷ്ടം?”

“ചേട്ടൻ എന്താ ഉദ്ദേശിക്കുന്നത്?” അവളുടെ കണ്ണുകളിൽ ഒരുതരം ഭീതി പടർന്നു.

“ഞാൻ മൂന്ന് ദിവസം മുമ്പ് നിന്‍റെ കോളേജ് കൂട്ടുകാരി സവിതയെ കണ്ടിരുന്നു. യാദൃച്‌ഛികമായി പരിചയപ്പെട്ടതാ. അവളാണ് നിന്‍റെ ഇഷ്‌ടാനിഷ്‌ടങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞത്.” ഞാൻ അലക്ഷ്യമായി അവളുടെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞു.

“സവിതയോ…” അവളുടെ മുഖത്ത് അദ്ഭുതം. അവളുടെ കൈയിൽ പതിയെ ഞാൻ തടവി, “അവൾ എന്നോട് ഹരിയെക്കുറിച്ചും പറഞ്ഞിരുന്നു.”

ആ പേര് കേട്ടയുടനെ അവളുടെ മുഖം വിവർണ്ണമായി. അവളുടെ ശബ്ദമിടറി. “അയാളുമായിട്ടുള്ള എന്‍റെ ബന്ധം എന്നേ അവസാനിച്ചു കഴിഞ്ഞതാ.”

“ഞാൻ നിന്നെ സംശയിക്കുകയല്ല. മാത്രമല്ല ആ ബന്ധത്തെക്കുറിച്ച് എനിക്കൊരു വിശദീകരണവും വേണ്ട. പക്ഷേ നിധീ… ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.”

“വിവാഹത്തിനു മുമ്പ് ഹരിയുമായിട്ട് നിനക്കുണ്ടായിരുന്ന അഫയറിനെക്കുറിച്ചുള്ള ഓർമ്മകൾ നമ്മുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. നീ വലിയ വർത്തമാനക്കാരിയും തമാശ പറയുന്നവളുമാണെന്നാ സവിത പറഞ്ഞത്. നിന്നെക്കുറിച്ചുള്ള എന്‍റെ സങ്കല്പ‌വും അതായിരുന്നു. പക്ഷേ അത് കേട്ടപ്പോൾ സത്യത്തിൽ എനിക്കദ്ഭുതമാണ് തോന്നിയത്. നീ അങ്ങനെയല്ലെന്ന് പറഞ്ഞപ്പോഴാണ് അവൾ ഏറെ മടിച്ച് ഹരിയെക്കുറിച്ച് പറയുന്നത്. നമ്മുടെ ജീവിതം സന്തുഷ്ട്‌ടി നിറഞ്ഞതാകണമെന്ന ഉദ്ദേശത്തോടെയാണ് അവളത് പറഞ്ഞത്.”

അവളെന്തോ പറയുവാനായി തുനിഞ്ഞെങ്കിലും ഞാനവളെ തടഞ്ഞു, “ഹരി വളരെ സ്മാർട്ടായിരുന്നുവെന്ന് സവിത പറഞ്ഞിരുന്നു. കവിതയെഴുതും എന്നൊക്കെ… ശരിയാണ്, ഇഷ്ടപ്പെട്ടയാൾക്കു പകരം മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വരുമ്പോൾ കാമുകനോളം അയാൾ സുന്ദരനോ ആകർഷകത്വമുള്ളവനോ ആയി ഭാര്യയ്ക്ക് തോന്നണമെന്നില്ല. ഞാൻ ചിലപ്പോൾ നിന്നോട് വഴക്കിട്ടെന്നു വരും. ചിലപ്പോൾ ദേഷ്യപ്പെടാം, സ്നേഹം പ്രകടിപ്പിക്കാൻ എന്‍റെ കൈവശം നല്ല കാര്യങ്ങൾ ഉണ്ടാവണമെന്നില്ല…. അങ്ങനെ കുറെ പോരായ്‌മകൾ. പക്ഷേ.., എത്രയായാലും ഭർത്താവിന്‍റെ സ്നേഹത്തിന് വേരുകളുണ്ടാവും. അത് നിന്‍റെ സുഖദുഃഖങ്ങളിലും… ജീവിതത്തിന്‍റെ അവസാനനാളുകൾ വരെ കൂടെയുണ്ടാവും. സമയമാകും മുമ്പേ ആയുസ്സറ്റ് പോകുന്നതല്ല ആ സ്നേഹം.”

പ്രണയപുരസ്സരം ഞാനവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ സ്നേഹത്തിന്‍റെ ഉറവകൾ പൊട്ടി.. അവളുടെ ചുണ്ടുകൾ വിറയാർന്നു. “എന്നോട് ക്ഷമിക്കൂ…” ഞാനവളെ ചേർത്തു പിടിച്ചു. അവളുടെ കണ്ണ് തുടച്ചു. “വേണ്ട, നീയൊന്നും പറയണ്ട. ഞാൻ നിന്നോട് ഇതൊക്കെയും പറഞ്ഞത് നമ്മുടെ രണ്ടുപേരുടേയും നന്മയ്ക്കു വേണ്ടിയാ. നമ്മുടെ ജീവിതം സന്തുഷ്‌ടി നിറഞ്ഞതാകണം. എന്നിൽ കുറേ കുറവുകളുണ്ടാവാം. പക്ഷേ ഒരു ഗുണം തീർച്ചയായുമുണ്ട്. ഞാൻ നിന്നെ എന്‍റെ ജീവനേക്കാളേറെ സ്നേഹിക്കുന്നു നിധീ.”

“ഉവ്വ്, ഈ സ്നേഹത്തിന്‍റെ വേരുകൾ ശക്തമാണ്. എന്നേ ഞാനത് മനസ്സിലാക്കിയിരുന്നു. പക്ഷേ….” അവൾ എന്‍റെ നെഞ്ചിലേക്ക് ചാഞ്ഞ് വിതുമ്പി കരഞ്ഞു. എന്‍റെ കൈകളിൽ അവൾ ഇറുക്കിപ്പിടിച്ചു. സ്നേഹത്തിന്‍റെ വേരുകൾ ആഴ്ന്നിറങ്ങുന്നതു പോലെ… അവളുടെ സ്നേഹം വേരുകൾ പടർത്തി എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു. ഒരിക്കലും വേർപെടാനാവാത്ത പോലെ അവളും ഞാനും….

പിണക്കം മറന്ന നേരം

ആരായിരിക്കും ഈ നേരത്ത്…” കോളിംഗ് ബെൽ നിർത്താതെയടിക്കുന്ന ശബ്ദ‌ം കേട്ട് ലതിക തിടുക്കത്തിൽ ഡ്രോയിംഗ് റൂമിലേക്കു നടന്നു. “അമ്മേ…ഞാനാ…” അകത്തു നിന്നുള്ള ശബ്ദവും പിറുപിറുക്കലും കേട്ട് മകൾ മൃദുല ഉറക്കെ പറഞ്ഞു. “മോളേ… നീയെന്താ ഈ നേരത്തിവിടെ? ഇന്നവധിയാണോ? നീ ഇന്ന് ഓഫീസിൽ പോയില്ലേ?” എന്താ നിനക്ക് സുഖമില്ലേ?” ലതികയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു.

“മമ്മീ, ഒറ്റശ്വാസത്തിൽ ഇത്രയും ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയാൻ ഞാൻ കഷ്‌ടപ്പെട്ടു പോവും. ആദ്യം ഞാനൊന്നിരിക്കട്ടെ. എന്നിട്ട് സ്വസ്‌ഥമായി എല്ലാം പറയാം.” മൃദുല ധൃതിയിൽ അകത്തേയ്ക്ക് നടന്ന് മുൻവശത്തെ വലിയ സോഫയിലേയ്ക്ക് ചാരിയിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ അവൾ ലതികയുടെ മുഖത്തേയ്ക്കു നോക്കി.

“ഇന്ന് അവധിയൊന്നുമല്ല, സുഖമില്ലാത്തതു കൊണ്ട് ലീവെടുത്തുവെന്നു മാത്രം. എന്താ… ഞാൻ വന്നത് മമ്മിക്ക് ഇഷ്ട‌മായില്ലേ?” മമ്മിയുടെ മുഖഭാവം കണ്ട് മൃദുല ചോദിച്ചു.

“മോളേ, നിനക്കിതെന്തു പറ്റി? മുമ്പൊരിക്കലും നീ ഇതുപോലൊന്നും സംസാരിച്ചിട്ടില്ലല്ലോ? അതിരിക്കട്ടെ മോൾ ആദ്യം കൈയും മുഖവും കഴുകിവാ അപ്പോഴേക്കും ഞാൻ മോൾക്കിഷ്ടമുള്ള ചൂടു സമോസയെടുത്തു വയ്ക്കാം.” ലതിക സ്നേഹത്തോടെ പറഞ്ഞു.

“കൈയും മുഖവും കഴുകി യൂണിഫോം മാറ്റി വന്ന് ഭക്ഷണം കഴിക്കാൻ ഞാനെന്താ കൊച്ചുകുട്ടിയാണോ?” ദേഷ്യം കലർന്ന ശബ്ദ‌ത്തിൽ മൃദുല പറഞ്ഞു.

ശരിയാണ്. മകൾ പറഞ്ഞതിലും കാര്യമുണ്ട്. കൊച്ചു കുട്ടിയൊന്നുമല്ല മൃദുല, അവൾക്കിന്ന് ഉദ്യോഗമുണ്ട്. വിവാഹിതയാണ്. കാര്യങ്ങൾ മനസ്സിലാക്കാനും തീരുമാനം കൈക്കൊള്ളാനും കഴിവുണ്ട്. പക്ഷേ തനിക്കവൾ കൊച്ചു മൃദുലയാണ്.

ലതിക സ്നേഹത്തോടെ മൃദുലയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. മൃദുല മെല്ലെ കണ്ണു തുറന്നു. “മമ്മിയുടെ ഈ സ്നേഹം… ഈ കെയർ… മനസ്സ് വല്ലാതെ ശാന്തമായതു പോലെ. എന്തു രസമായിരുന്നു മമ്മി ആ നാളുകൾ… മമ്മി, പപ്പ. ഞാൻ, മഹേഷ് ചേട്ടൻ… അന്നൊക്കെ മമ്മിക്ക് എന്‍റെയും ഏട്ടന്‍റെയും വഴക്കു തീർക്കാനേ നേരമുണ്ടായിരുന്നുള്ളൂ.”

“എനിക്ക് ഓർമ്മയുണ്ട്.” ലതിക ഒരു നിമിഷം മൗനമവലംബിച്ചു. “മോളേ, കാലത്തിന് അതിന്‍റേതായ ഒഴുക്കുണ്ട്, ഗതിയുണ്ട്. സമയത്തെ പക്ഷിയെപ്പോലെ കൂട്ടിലിടാനോ ബന്ധിച്ചു. നിർത്താനോ സാധ്യമല്ല.” ലതിക മകൾക്കരികിൽ വന്നിരുന്നു.

“മമ്മിയോട് സംസാരിക്കുമ്പോൾ മാത്രമാണ് എനിക്കിത്രയും ആശ്വാസം തോന്നുന്നത്. ഐ ഫീൽ റിലാക്‌സ്‌ഡ്.. എല്ലാം ഇട്ടെറിഞ്ഞ് ഇങ്ങോട്ടു വരാൻ തോന്നുന്നു.”

“മോളേ, നീ വെറുതെ അതുമിതും ആലോചിച്ച് മനസ്സ് വിഷമിപ്പിക്കാതിരിക്ക്. നീ ജനിച്ചു വളർന്ന വീടല്ലേ ഇത്. അതാ നിനക്ക് ഇത്രമാത്രം അറ്റാച്ച്‌മെന്‍റ്.” ഒരു നെടുവീർപ്പോടെ ലതിക അലക്ഷ്യമായി ദൂരേയ്ക്ക് നോക്കി.

“മമ്മീ, ഞാൻ വെറുതെ തമാശയ്ക്ക് പറയുന്നതല്ല. എനിക്കിപ്പോൾ അവിടത്തെ താമസവും ജീവിതവും മടുത്തു. വല്ലാത്ത ശ്വാസം മുട്ടൽ…” മൃദുലയുടെ കണ്ണു നിറഞ്ഞു.

“എന്താ മോളേ, നീ സുമേഷിനോട് പിണങ്ങിയോ?”

“അങ്ങനെയൊന്നുമില്ല മമ്മീ, ശരിക്കും പറഞ്ഞാൽ ഞങ്ങൾ നേരാംവണ്ണം സംസാരിച്ചിട്ട് ഒന്നുരണ്ടാഴ്ച‌ ആയിക്കാണും.”

“ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു കാര്യം… ജോലി, തിരക്ക് എന്നൊക്കെ പറഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും ടെൻഷൻ തലയിലേറ്റും. മെച്ചം ഞങ്ങൾ പഴയ തലമുറക്കാർ തന്നെയായിരുന്നു. മുമ്പൊക്കെ നീ വരുമ്പോൾ സുമേഷിനെക്കുറിച്ചു മാത്രമാണല്ലോ സംസാരിച്ചിരുന്നത്. പിന്നെ പിണങ്ങാനും മാത്രം…. നാല് വർഷത്തെ പരിചയത്തിനൊടുവിലല്ലേ നിങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചതു തന്നെ. എന്നിട്ടിപ്പോ?”

“എനിക്കറിയില്ല. മുമ്പ് ഫോൺ ചെയ്യേണ്ട താമസം സുമേഷ് ചേട്ടൻ ഓടിയെത്തുമായിരുന്നു. പക്ഷേ ഇപ്പോൾ…” മൃദുല ടൗവൽ കൊണ്ട് മുഖംപൊത്തി.

“വിവാഹത്തിനു മുമ്പും പിന്നീടുമുള്ള ജീവിതം തമ്മിൽ വലിയ അന്തരമുണ്ട്. പങ്കാളിയെ സ്വാധീനിക്കാൻ നമ്മുടെ നല്ല വ്യക്തിത്വം മാത്രമാവും പ്രണയിക്കുമ്പോൾ പ്രകടിപ്പിക്കുക. എന്നാൽ…” ലതിക മകളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“മമ്മി കരുതുംപോലെ നിസ്സാരമല്ലിത്. സുമേഷ് ഇത്രയും നാൾ എന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ മറച്ചുവച്ചു. വിവാഹത്തിനു ശേഷമാണ് ഞാൻ പലതും മനസ്സിലാക്കുന്നത്. അപ്പൊഴുള്ള എന്‍റെ മാനസികാവസ്‌ഥ മമ്മിക്ക് ഊഹിക്കാവുന്നതേയുള്ളൂ…” മൃദുലയുടെ ശബ്ദമിടറി.

“മോളെ, നീ വ്യക്തമായി പറയ്. എനിക്കൊന്നും മനസ്സിലാവുന്നില്ല.”

“സുമേഷിന്‍റെ ശമ്പളത്തിന്‍റെ നല്ലൊരു പങ്കും ഇൻസ്‌റ്റോൾമെന്‍റ് അടയ്ക്കാൻ തന്നെ വേണം. ഫ്ളാറ്റ്, കാർ, ഫർണിച്ചർ… മാത്രമല്ല ഇളയ സഹോദരന്‍റെ പഠനച്ചെലവും സുമേഷാണ് നോക്കുന്നത്. ഇക്കാലത്ത് എംബിബിഎസിന് എത്ര പണം വേണ്ടി വരുമെന്ന് ഞാൻ പറയാതെ തന്നെ മമ്മിക്ക് ഊഹിക്കാമല്ലോ. നാലഞ്ചു മാസം കഴിഞ്ഞാൽ സുധയുടെ വിവാഹമാണ്. അവൾക്ക് 2 ലക്ഷം രൂപയാണ് സുമേഷ് നീക്കി വച്ചിരിക്കുന്നത്. അതും ലോണായിരിക്കും.” ആകെ അസ്വസ്‌ഥയായിരുന്നു മൃദുല.

“മൃദുലേ. ഇതിനൊക്കെ നീ എന്തിനാ വെറുതെയിങ്ങനെ തല പുകയ്ക്കുന്നത്? അതൊക്കെ സുമേഷ് നോക്കി നടത്തിക്കൊള്ളും.”

“മമ്മി പറയുന്നത്ര എളുപ്പമുള്ള കാര്യമല്ലിത്. സുമേഷ് തുറന്നു പറയുന്നില്ലെന്നേയുള്ളൂ. എന്നിൽ നിന്നും സാമ്പത്തിക സഹായം സുമേഷ് പ്രതീക്ഷിക്കുന്നുണ്ട്. ഉറപ്പാ.”

“ഏയ്… അതൊന്നുമായിരിക്കില്ല. നിനക്ക് ജോലി ഇല്ലായിരുന്നുവെങ്കിൽ..”

“അതാ മമ്മി ഞാനും പറഞ്ഞു വരുന്നത്. എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഭാവിക്കുകയാണ് സുമേഷ്. സത്യത്തിൽ അങ്ങനെയല്ല. ശരിക്കും വിശ്വാസവഞ്ചനയാണിത്. ഇതൊക്കെ വിവാഹത്തിനു മുമ്പ് അറിഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്രയധികം ടെൻഷനടിക്കേണ്ടി വരില്ലായിരുന്നു.”

“ഇടത്തരക്കാരെ സംബന്ധിച്ച് ഇതൊക്കെ അത്ര വലിയ കാര്യമല്ലായിരിക്കും. അതാ ഞാൻ അന്നേ ഈ വിവാഹത്തെ എതിർത്തത്. പക്ഷേ നിനക്കന്ന് സുമേഷ് മാത്രം മതിയായിരുന്നല്ലോ?”

“ശരിയാ മമ്മീ, അതെന്‍റെ തെറ്റായിരുന്നു. ഞാൻ മനസ്സിലാക്കുന്നു. വിവാഹത്തിന് മുമ്പ് സുമേഷ് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ, എന്തൊരു സ്‌മാർട്ടായിരുന്നു. പക്ഷേ ഇപ്പോൾ…”

“അതൊക്കെ മറന്നു കള, മോള് വന്ന് ഈ ചൂടു സമോ സയും കാപ്പിയും കുടിക്ക്. പിന്നെ കുറച്ചുനേരം റെസ്റ്റെടുത്താൽ ഒക്കെ ശരിയാവും.” ലതിക മകളെ സമാധാനിപ്പിച്ചു.

“പപ്പ വരട്ടെ, പപ്പയോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാം. ഇപ്പോ വേണ്ട. ഇന്ന് ഓഫീസിൽ പാർട്ടിയുണ്ടായിരുന്നു.” അല്പസമയത്തിനു ശേഷം പുറത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് മൃദുല ഉത്സാഹത്തോടെ സോഫയിൽ നിന്നും ചാടിയെണീറ്റു. ഇതുകണ്ട് ലതിക പൊട്ടിച്ചിരിച്ചു. ചെറുപ്പത്തിൽ പപ്പ വന്നേ… എന്നു പറഞ്ഞ് സ്‌റ്റെയർകേയ്‌സ് ഓടിയിറങ്ങി വരികയും പപ്പയുടെ കൈയിൽ പിടിച്ചു തൂങ്ങുകയും ചെയ്യുന്ന കൊച്ചു മൃദുലയെയാണ് അവർക്ക് ഓർമ്മ വന്നത്.

“മൃദുലയോ? ഇതെന്താ മോളേ ഈ നേരത്തിവിടെ?” അപ്രതീക്ഷിതമായി മകളെ കണ്ട് രംഗനാഥൻ തിരക്കി.

“ഹൊ! വീണ്ടും അതേ ചോദ്യം. വേണ്ട പപ്പാ, ഇതിനുത്തരം ഞാനിപ്പോ മമ്മിയോടു പറഞ്ഞതേയുള്ളൂ.” മൃദുല വീണ്ടും സോഫയിൽ അമർന്നിരുന്നു.

“ശരി, ചോദിക്കുന്നില്ല. വീട്ടിലെത്തുന്നതിന് മുമ്പ് നീയൊന്നു ഫോൺ ചെയ്തിരുന്നുവെങ്കിൽ നിനക്കിഷ്ടമുള്ള കസാട്ടാ ഐസ്ക്രീം ഞാൻ കൊണ്ടുവന്നേനേ.” രംഗനാഥൻ ചിരിച്ചു.

“പപ്പാ, യൂ ആർ സോ സ്വീറ്റ്. പപ്പയെങ്കിലും എന്‍റെ ഇഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ.” മൃദുലയ്ക്ക് സന്തോഷമായി.

“പപ്പയ്ക്കറിയാമോ? മൂന്ന് മാസമെങ്കിലുമായിക്കാണും ഞാൻ ഐസ്ക്രീം ടേസ്‌റ്റ് ചെയ്‌തിട്ട്, അതിന് വീട്ടുകാര്യങ്ങൾ നോക്കാൻ സുമേഷിന് നേരമുണ്ടായിട്ടുവേണ്ടേ?” മൃദുലയുടെ ശബ്ദമിടറി.

“അതിന് ഇത്രമാത്രം സങ്കടം പറയാനെന്തിരിക്കുന്നു. നിനക് നല്ലൊരു ഉദ്യോഗമുണ്ട്. കാശിന് ആരുടേയും മുന്നിൽ കൈ നീട്ടേണ്ട നല്ല ആത്മവിശ്വാസവും ധൈര്യവുമൊക്കെയുണ്ട്. ഐസ്ക്രീം കഴിക്കണമെന്നു തോന്നുമ്പോൾ വാങ്ങി കഴിക്കാവുന്നതേയുള്ളൂ.” മിടുക്കിയായ തന്‍റെ മകൾ നിസ്സാരകാര്യത്തിന് സെന്‍റിമെന്‍റലാവാനും മാത്രം ഇവൾക്കിതെന്തു സംഭവിച്ചു. രംഗനാഥന് ആശ്ചര്യമായി.

രംഗനാഥന്‍റെ മുഖഭാവം കണ്ട് ലതിക പറഞ്ഞു, “ഞാൻ ഇവളെ ഉപദേശിച്ച് നേരെയാക്കാൻ ശ്രമിക്കുകയായിരുന്നു അല്ല വിവാഹം കഴിഞ്ഞ് ആറ് മാസമല്ലേയായുള്ളൂ, ഇപ്പോഴേ ഡിവോഴ്സിനെക്കുറിച്ച് സംസാരിക്കുന്നു. ലതിക പറഞ്ഞതു കേട്ട് രംഗനാഥൻ ശരിക്കുമൊന്നു ഞെട്ടി.

“ഏ… നീ മൃദുലയുടെ കാര്യമാണോ പറയുന്നത്? തോന്നിയതു പോലെ വേണമെന്നും വേണ്ടായെന്നും പറയാൻ കല്യാണം കുട്ടിക്കളിയൊന്നുമല്ലല്ലോ?”

“അപ്പോൾ വിവാഹമെന്നത് ജീവിതാവസാനം വരെ സഹിച്ചു തീർക്കേണ്ട ജയിൽവാസമാണോ പപ്പാ? ഇങ്ങനെ ഓരോ നിമിഷവും നരകിച്ചുള്ള ജീവിതം ശരിയാവില്ല…” മൃദുല ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

“ഞാൻ നിന്നെ ലാളിച്ചാണ് വളർത്തിയത്. നല്ല വിദ്യാഭ്യാസവും നൽകി. നിന്‍റെ ഇഷ്‌ട പോലെ വളരെ ഗംഭീരമായി തന്ന വിവാഹവും നടത്തി. കഴിവിൽ കൂടുതൽ ചെലവഴിച്ചുവെന്നു വേണമെങ്കിൽ പറയാം. എന്നിട്ടിപ്പോൾ മകൾ വിവാഹം വേണ്ടെന്ന് വച്ച് വീട്ടിൽ വന്നിരിക്കുക.. ഇതൊന്നും ശരിയല്ല.” രംഗനാഥന്‍റെ മുഖം വാടി.

“മമ്മിയും പപ്പയും ഇങ്ങനായെ പറയൂ എന്നെനിക്കറിയാമായിരുന്നു.” മൃദുല ദേഷ്യത്തൊടെ പറഞ്ഞു. നിന്‍റെ പ്രശ‌നമെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സുമേഷില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് എന്തു ബഹളമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസമായപ്പോഴേക്കും ജീവിതം നരകതുല്യമാണെന്നു തോന്നാൻ മാത്രം എന്തുണ്ടായി?* രംഗനാഥന്‍റെ ശബ്ദം കനത്തു.

“സുമേഷിന്‍റെ സ്വഭാവം വല്ലാതെ മാറിപ്പോയി പപ്പാ.”

“ശരി, ഞാനൊന്ന് കേൾക്കട്ടെ, സുമേഷ് നിന്നെ തല്ലാറുണ്ടോ? മദ്യപിക്കാറുണ്ടോ? മറ്റാരെങ്കിലുമായി അടുപ്പത്തിലാണോ?”

“ഏയ്… അതൊന്നുമല്ല.”

“പിന്നെ… ഇത്രയധികം ടെൻഷനടിക്കുന്നതെന്തിനാണ്? സുമേഷിന്‍റെ അച്‌ഛനുമമ്മയും സഹോദരങ്ങളും നിങ്ങൾക്കൊപ്പമല്ല താമസിക്കുന്നത്. പിന്നെയെന്തു പ്രോബ്ലം?”

“സുമേഷിന് രാത്രിയെന്നും പകലെന്നുമില്ല. എപ്പോഴും തിരക്കാണ്. എനിക്കുവേണ്ടി ചെലവഴിക്കാൻ സമയം തീരെയില്ല. ഇൻസ്റ്റോൾമെന്‍റ് അടയ്ക്കാനേ കാശ് തികയൂ, എങ്കിൽ ഉയർന്ന ഉദ്യോഗവും ശമ്പളവും കൊണ്ടെന്തു കാര്യം?”

“ഇൻസ്റ്റോൾമെന്‍റ് എന്ന് നീ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടല്ലോ? വലിയ ഫ്ളാറ്റ്, ലക്ഷ്വറി കാർ, ലേറ്റസ്‌റ്റ് ടി.വി. ഫ്രിഡ്‌ജ്, എയർ കണ്ടീഷണർ എന്നു വേണ്ട നിനക്കുള്ള സൗകര്യങ്ങൾക്കു വേണ്ടിയല്ലേ അവൻ ഇക്കണ്ട ലോണൊക്കെ എടുത്തത്?”

“പക്ഷേ സത്യമതല്ല പപ്പാ. ഇതൊക്കെ വാങ്ങിയതു കൊണ്ടുള്ള സാമ്പത്തിക ഞെരുക്കമല്ല. വീട്ടുകാരെ സഹായിക്കുന്നതു കൊണ്ടാണ്.”

“അതിലെന്താ തെറ്റ്? സ്വന്തം കുടുംബത്തിനു വേണ്ടിയും ചെയ്തു‌ തീർക്കേണ്ട ചില ഉത്തരവാദിത്തങ്ങളില്ലേ സുമേഷിന്. മൃദുലേ നിനക്കിതെന്തു പറ്റി? മുമ്പൊന്നും നീയിത്ര സ്വാർത്ഥയായിരുന്നില്ലല്ലോ?”

“ഞാൻ എന്‍റെ പപ്പയോടാണ് സംസാരിക്കുന്നതെന്നു പോലും തോന്നുന്നില്ല.” മൃദുല ഏങ്ങി.

“അതു തന്നെയാ ഞാനും പറയുന്നത്. ഒരു മകൾ അച്ഛനോട് പറയേണ്ട കാര്യമാണോ ഇതൊക്കെ. വിവാഹം കഴിഞ്ഞ് 6 മാസമേ ആയുള്ളൂ. ഡിവോഴ്‌സ് എന്ന പേരിൽ മകൾ വീട്ടിൽ വന്നിരിക്കുന്നു. നമ്മുടെ ഈ സമൂഹം വിവാഹമോചിതകളെ വളരെ ഹീനമായാണ് നോക്കിക്കാണുന്നത്.” രംഗനാഥൻ മകളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“എന്തായാലും ഇതിപ്പോഴേ സംസാരിച്ചത് നന്നായി. നിങ്ങളുടെയൊക്കെ മനസ്സിലിരുപ്പ് നേരത്തേ മനസ്സിലാക്കാൻ സാധിച്ചല്ലോ. സ്വന്തം മകളല്ല, സമൂഹമാണ് പപ്പയ്ക്ക് വലുതല്ലേ? സാരമില്ല. മമ്മിയും പപ്പയും ഈ സാഹചര്യത്തിൽ എന്‍റെ ഭാഗത്തു നിൽക്കുമെന്നാണ് ഞാൻ കരുതിയത്. എന്‍റെ തെറ്റ്. ഇത് ഞാൻ ഒറ്റയ്ക്ക് പൊരുതി ജയിക്കേണ്ട യുദ്ധമാണ്. ഞാനൊറ്റയ്ക്ക് തന്നെ പൊരുതും. എനിക്ക് ആരുടേയും ദയയും സഹതാപവും ഒന്നും വേണ്ട.” മുദുല മേശപ്പുറത്തു വച്ചിരുന്ന പേഴ്‌സുമെടുത്ത് ധൃതിയിൽ പുറത്തേയ്ക്ക് നടന്നു.

“മോളേ, മൃദുലേ… ഈ ഭക്ഷണം കഴിച്ചിട്ട് പൊയ്‌ക്കോ.’ ലതിക പുറകിൽ നിന്നും വിളിച്ചു.

“ഭക്ഷണവും വേണ്ട, ഒന്നും വേണ്ട…” അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.

“നിനക്ക് വേണ്ടെങ്കിൽ വേണ്ട, ഞാൻ കഴിക്കാൻ പോകുവാ, നല്ല വിശപ്പുണ്ട്. കുറച്ചു സമയം വെയ്റ്റ് ചെയ്ത‌ാൽ ഞാൻ തന്നെ നിന്നെ വീട്ടിൽ കൊണ്ടാക്കാം. സുമേഷിനെ കണ്ടിട്ട് ഒരുപാടു നാളായി. പ്രോബ്ലമെന്താണെന്ന് ഞാൻ നേരിട്ടു ചോദിക്കട്ടെ.”

“നിങ്ങളൊന്നു മിണ്ടാതിരിക്കൂ, പാവം ഇതുവരെ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.” ലതിക ഗെയ്‌റ്റിനരികിൽ എത്തിയപ്പോഴേക്കും മൃദുല ഒരു ഓട്ടോയിൽ കയറി അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു.

“ഭക്ഷണം കഴിക്ക് എന്നു നിർബന്ധിച്ചിട്ടും പപ്പയോടൊപ്പമേ കഴിക്കൂ എന്നു വാശി പിടിച്ചിരിക്കുകയായിരുന്നു.” ലതികയ്ക്ക് സങ്കടമടക്കാനായില്ല.

“വിവാഹമോടി തീരും മുമ്പേ മകൾ വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചാൽ ഏതൊരച്ഛനും ഇങ്ങനെയേ പെരുമാറൂ. നീ വിഷമിക്കാതിരിക്ക്. അവൾ വീട്ടിലേയ്ക്കല്ലേ പോയത്. വിശന്നിരിക്കാതെ നീ വന്ന് ഭക്ഷണം കഴിക്കാൻ നോക്ക്” രംഗനാഥൻ ശാന്തനായി പറഞ്ഞു.

“അതിന് അവൾ ഒന്നും കഴിക്കാതെ പോയതിലല്ല എനിക്ക് വിഷമം. അവളുടെ വിവാഹജീവിതത്തിൽ അപ്പാടെ പ്രശ്‌ങ്ങളാണല്ലോ.”

“എനിക്ക് ഇക്കാര്യത്തിൽ ടെൻഷനൊന്നുമില്ലെന്നാണോ നീ കരുതിയത്. കൂടുതൽ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് ഞാൻ അവളോട് അല്പം ഹാർഷായി പെരുമാറിയത്. അവളെ സപ്പോർട്ട് ചെയ്ത‌് സംസാരിച്ചാൽ അവൾക്ക് ദേഷ്യം കൂടുകയേയുള്ളൂ.” രംഗനാഥൻ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അകത്തേയ്ക്ക് നടന്നു.

മകളുടെ ഭാവി… ജീവിതത്തിലെ അനിശ്ചിതാവസ്ഥ… ലതികയുടെ മനസ്സിൽ വല്ലാത്തൊരു ശൂന്യത നിറഞ്ഞു. ഞായറാഴ്ച മൃദുലയുടെ സഹോദരൻ മഹേഷും ഭാര്യ ശ്വേതയും വീട്ടിലെത്തി. ലതിക നടന്നതൊക്കെ മകനോട് പറഞ്ഞ് ഏങ്ങിക്കരഞ്ഞു.

“നിന്‍റെ പപ്പ ഒക്കെ പതിയെ ശരിയാവുമെന്ന് പറഞ്ഞ് ഓഫീസ് തിരക്കിലാവും. പക്ഷേ ഞാനോ, വീട്ടിൽ തനിച്ചിരിക്കുമ്പോൾ ഓരോന്നും ആലോചിച്ച് ആകെ വിഷമിക്കും. അവൾ ദിവസവും രണ്ടുമൂന്നു തവണയെങ്കിലും വിളിക്കാറുണ്ട്. ഇപ്പോ ഒരാഴ്ചയായി എന്നെ വിളിച്ചിട്ട്, ഞാൻ ഒരുപാടു തവണ അവളെ വിളിച്ചു നോക്കി. ഫോൺ ഓഫ് ചെയ്‌തു വച്ചിരിക്കുകയാണെന്നു തോന്നുന്നു.”

“എനിക്കവളുടെ സ്വഭാവം നന്നായറിയാം. മുൻകോപക്കാരിയല്ലേ. ഇങ്ങനെ പെരുമാറിയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.”

“വെറുതെ മൃദുലയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇവിടെ നമ്മളും അവളെ കുറ്റപ്പെടുത്തുന്നു. അവിടെ സുമേഷും. സത്യമറിയാതെ നമ്മൾ വെറുതെ അഭിപ്രായം പറയരുത്.” ലതികയുടെ മുഖത്ത് ആശങ്ക നിറഞ്ഞു,

“മൃദുലയെ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ? സുമേഷിന്‍റെ നമ്പർ അമ്മയ്ക്കറിയാമോ?” മഹേഷ് തിരക്കി.

“ഇല്ല, അങ്ങനെ വേണ്ടി വന്നിട്ടില്ല. മൃദുലയുടെ ഫോണിൽ തന്നെ സുമേഷിനോടും സംസാരിക്കാറാണ് പതിവ്.”

“എങ്കിൽ പിന്നെ നമുക്ക് നേരിട്ട് മൃദുലയുടെ വീട്ടിലേയ്ക്കു പോകാം. അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ.” മഹേഷ് പറഞ്ഞു.

“വേണ്ട. പപ്പയോട് അനുവാദം വാങ്ങാതെ പോവണ്ട.”

“പപ്പ ടൂർ കഴിഞ്ഞെത്താൻ മൂന്ന് ദിവസമെങ്കിലുമെടുക്കും. ഞാൻ പപ്പയെ പറഞ്ഞു മനസ്സിലാക്കാം.”

ലതികയും മഹേഷും ശ്വേതയും മൃദുലയുടെ ഫ്ളാറ്റിലെത്തിയപ്പോഴേക്കും നേരമിരുട്ടി തുടങ്ങിയിരുന്നു. കോളിംഗ് ബെൽ ശബ്ദിക്കുന്നതു കേട്ട് സുമേഷ് വന്നാണ് വാതിൽ തുറന്നത്. അതിഥികളെ കണ്ട് അയാൾ ഒന്നു ഞെട്ടി. അല്‌പസമയത്തെ മൗനത്തിനു ശേഷം മഹേഷ് അകത്തേയ്ക്ക് തുടർച്ചയായി ശ്രദ്ധിക്കുന്നതു കണ്ട് സുമേഷ് ചോദിച്ചു,

“എന്താ മഹേഷ് ചേട്ടാ?”

“അല്ല, മൃദുല ഇവിടില്ലേ? അവൾ മമ്മിയോടും പപ്പയോടും മാത്രമല്ല ഞങ്ങളോടും പിണക്കമാണോ?”

“വാസ്തവത്തിൽ ഈ ചോദ്യം ഞാനങ്ങോട്ട് ചോദിക്കേണ്ടതാണ്. മൃദുല നിങ്ങൾക്കൊപ്പം വരുമെന്നാണ് ഞാൻ കരുതിയത്.”

“സുമേഷ് നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്?”

“ഒരാഴ്ചമുമ്പ് മൃദുല എന്നോട് വഴക്കിട്ട് ഇവിടെ നിന്നിറങ്ങി പോയതാണ്. ഞാൻ കരുതി അവൾ വീട്ടിലേയ്ക്ക് പോയതാണെന്ന്. ദേഷ്യമടങ്ങുമ്പോൾ താനെ വരുമെന്ന് കരുതി.”

“നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ. ഒരാഴ്ചയായി ഭാര്യ വീട്ടിൽ നിന്നിറങ്ങി പോയിട്ട്. അറ്റ്ലീസ്‌റ്റ് ഇക്കാര്യം വീട്ടുകാരെയെങ്കിലും അറിയിക്കേണ്ടതായിരുന്നു.”

“ദേഷ്യം വന്നപ്പോൾ രണ്ടോ മൂന്നോ ജോഡി ഡ്രസ്സ് ബാഗിൽ തിരുകി അവൾ വീട്ടിൽ നിന്നിറങ്ങിയതാ. ഞാൻ ഇറക്കി വിട്ടതൊന്നുമല്ല. പോകരുതെന്ന് ആവുംവിധം പറഞ്ഞുനോക്കി. പക്ഷേ അവൾ ഒരു തീരുമാനമെടുത്താൽ നിങ്ങൾക്കറിയാമല്ലോ, എന്തുപറഞ്ഞാലും ഡൈവോഴ്‌സ്.. ഡൈവോഴ്‌സ് എന്ന ഭീഷണി. ഞാനും ഒരു മനുഷ്യനല്ലേ?” സുമേഷ് അല്പ‌ം ഉറക്കെയാണ് സംസാരിച്ചത്.

“അല്ല, നിങ്ങൾക്കീ കാര്യം ഞങ്ങളെയൊന്നറിയിക്കാമായിരുന്നു.” മഹേഷും തർക്കത്തിൽ നിന്നും പിന്മാറിയില്ല.

“സത്യത്തിൽ എന്താണ് സംഭവിച്ചത്? എന്തു കാര്യത്തിനാണ് നിങ്ങൾക്കിടയിൽ വഴക്കുണ്ടായത്?” ലതികയുടെ ശബ്‌ദമിടറി.

“പപ്പയുടെ ഫോൺ വന്നിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ സുധയുടെ വിവാഹനിശ്ചയം നടത്തുമെന്നറിയിച്ചിരുന്നു. ഉടനെ വിവാഹത്തിന് ഞാനെന്താണ് കൊടുക്കാനുദ്ദേശിക്കുന്നതെന്ന് മൃദുല തിരക്കി. ഒരു രണ്ടുലക്ഷത്തോളം രൂപ എന്നു പറഞ്ഞതും നിങ്ങൾക്ക് നിങ്ങളുടെ വീട്, സഹോദരങ്ങൾ എന്ന ഒറ്റ ചിന്തയേയുള്ളൂ എന്നു പറഞ്ഞ് അവൾ ഉറക്കെ കരയാൻ തുടങ്ങി. ഞാനൊരുത്തി വീട്ടിലുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ജോലിയും സ്വത്തുമൊക്കെ കണ്ടിട്ടാണ് ഞാനവളെ വിവാഹം കഴിച്ചത് എന്നൊക്കെ… എന്ത് പ്രശ്‌നങ്ങളായിരുന്നു.”

“എന്നിട്ട്…”

“അങ്ങനെയാണെങ്കിൽ നീ റിസൈൻ ചെയ്യ്… എന്നു പറഞ്ഞതും, നിങ്ങളുടെ അടിമയാവാനാണോ എന്നു ചോദിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയി.” സുമേഷ് വിവരിച്ചു.

“മൃദുല ഇവിടെ നിന്നിറങ്ങിപ്പോയതിനു ശേഷം ഒരുപാട് തവണ ഫോൺ വിളിച്ച് പ്രശ്‌നം കോംപ്രമൈസ് ആക്കാൻ ശ്രമിച്ചതാണ്. പക്ഷേ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. ദേഷ്യമടങ്ങുമ്പോൾ അവൾ തനിയെ മടങ്ങി വരുമെന്നു ഞാൻ കരുതി.”

“അവളെ വല്ലാതെ മാനസികമായി പീഡിപ്പിച്ചു കാണും. അല്ലാതെ അവൾ ഇങ്ങനെയൊന്നും പെരുമാറില്ല.”

മഹേഷ് തർക്കം അവസാനിപ്പിക്കാൻ ഒരുക്കമല്ലായിരുന്നു. ഇതൊക്കെ കണ്ടുംകേട്ടും ഏതാണ്ട് അബോധാവസ്‌ഥയിലെന്ന പോലെയായി ലതികയുടെ അവസ്‌ഥ.

“ഞാനവളെ വിഷമിപ്പിച്ചിരുന്നുവെന്നോ. ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്. ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ലെന്നതു പോലെയായിരുന്നു മൃദുലയുടെ നിലപാട്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഞാൻ അവളെ വിവാഹം കഴിച്ചത്. അതെന്‍റെ തെറ്റായ തീരുമാനമായിരുന്നു.” സുമേഷ് ന്യായീകരിച്ചു.

“വാ മമ്മീ, നമുക്കാദ്യം മൃദുലയെവിടെയുണ്ടെന്ന് അന്വേഷിക്കാം. സുമേഷ് നിങ്ങളും… ഇല്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് പോലീസിൽ നിങ്ങൾക്കെതിരെ പരാതി കൊടുക്കേണ്ടി വരും.” മഹേഷ് ലതികയേയും ശ്വേതയേയും വിളിച്ചു പുറത്തേക്കു നടന്നു. സുമേഷ് പരിചിതരേയും ബന്ധുക്കളേയും വിളിച്ച് മൃദുലയെക്കുറിച്ച് അന്വേഷിച്ചു. പക്ഷേ യാതൊരു വിവരവും ലഭിച്ചില്ല.

അവസാനം വീട്ടുകാരെ വിളിച്ച് ഇതേക്കുറിച്ച് സംസാരിച്ചു. കഴിവതും വേഗം അവിടെയെത്തിച്ചേരാമെന്ന് അവർ ആശ്വസിപ്പിച്ചു. അടുത്ത ദിവസം സുമേഷിന് സുപ്രധാനമായ ഒരു മീറ്റിംഗിൽ പങ്കെടുക്കണമായിരുന്നു. ധാരാളം ഫയൽ നോക്കേണ്ടിയിരുന്നു. ഒരുപാട് ജോലി പെന്‍റിങ്ങിലും. ഈയൊരവസ്‌ഥയിൽ താൻ മൃദുലയെ എവിടെപ്പോയി അന്വേഷിക്കും!!!

പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി. മുകളിലത്തെ ഫ്ളാറ്റിൽ താമസിക്കുന്ന ഇന്ദിര.

“സുമേഷിനോട് എനിക്കല്പ‌ം സംസാരിക്കണമെന്നുണ്ട്.”

“സോറി, ഞാനാകെ ടെൻഷനിലാണ്.” സുമേഷ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“അതിലും ടെൻഷനിലാണ് ഞാൻ. ഒരാഴ്‌ചയായി മൃദുല എന്‍റെ ഫ്ളാറ്റിലുണ്ട്. ഞാനിതേക്കുറിച്ച് സുമേഷിനോട് സംസാരിക്കട്ടെ എന്നു പറഞ്ഞപ്പോൾ സൂയിസൈഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇന്ന് മൃദുലയുടെ മമ്മിയേയും സഹോദരനെയുമൊക്കെ കണ്ടു. പ്രശ്നം കൂടുതൽ സീരിയസ്സാവാതിരിക്കാനാണ് ഞാനിത്രയും ഇവിടെ വന്നു പറഞ്ഞത്.” കേട്ടപാതി സുമേഷ് മുകൾ നിലയിലെത്തി.

കൂൾ ആയി ടിവിയിൽ പരിപാടികൾ കാണുകയായിരുന്നു മൃദുല, “നീയിവിടെ കൂൾ ആയിരുന്നു ടിവി കാണുകയാണോ? ഞാനിവിടെ…” സുമേഷ് ദേഷ്യത്തിലായിരുന്നു.

“നീയെന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്? ഞാൻ നിനക്ക് എന്തു ദ്രോഹമാണ് ചെയ്തത്?” സുമേഷ് നിരാശയോടെ പറഞ്ഞു.

“ഇനി നിന്‍റെ ഇഷ്ടം നടക്കട്ടെ, ഡിവോഴ്‌സ് എങ്കിൽ അങ്ങനെ… ഇത്രയ്ക്ക് ടെൻഷനടിച്ചുള്ള ജീവിതം എനിക്കും മടുത്തു. നമുക്ക് നല്ല രീതിയിൽ തന്നെ പിരിയാം.”

മൃദുല മറുത്തൊന്നും പറയാതെ ഏങ്ങിക്കരയുകയായിരുന്നു. “ഞാനിന്ന് ഫാമിലി കൗൺസിലറെ കാണാൻ പോയിരുന്നു. സുമേഷുമായി ഒത്തൊരുമിച്ചൊരു ജീവിതം അസാധ്യമാണെന്ന് ഞാനവരോട് പറഞ്ഞിരുന്നു. പങ്കാളികൾ ഒത്തൊരുമിച്ച് ജീവിക്കാൻ പഠിക്കുമ്പോഴാണ് ദാമ്പത്യം വിജയിക്കുന്നതെന്ന് അവർ ഉപദേശിച്ചു. പിന്നീട് ഏറെ നേരം ഞാനവരോട് സംസാരിച്ചു. ഐ ആം റിയലി സോറി. കുറ്റബോധം കാരണം സുമേഷിനെ ഫേയ്സ് ചെയ്യാൻ ധൈര്യമില്ലാതെ ഞാൻ തന്നെയാണ് ഇന്ദിരയെ പറഞ്ഞയച്ചത്. സ്വാർത്ഥതയും അഹങ്കാരവും കാരണം എന്‍റെ കണ്ണു മൂടി കെട്ടിയിരിക്കുകയായിരുന്നു. എന്നോട് ക്ഷമിക്കൂ… ”

സുമേഷ് മൃദുലയെ തന്നോടു ചേർത്തു പിടിച്ചു. പറയാതെ തന്നെ ആ കണ്ണുകൾ ക്ഷമിച്ചുവെന്ന് പറഞ്ഞുകൊണ്ടിരുന്നു. അതിനിടയ്ക്ക് ഫോൺബെൽ മുഴങ്ങി. മഹേഷായിരുന്നു ഫോണിൽ. സുമേഷ് വേഗം ഫോൺ മൃദുലയുടെ കൈയിൽ നൽകി. മൃദുല ഏറെ നേരം അവരുമായി സംസാരിച്ചു. അടുത്ത ദിവസം രാവിലെ സുമേഷിന്‍റെ അച്‌ഛനും അമ്മയും അവിടെയെത്തി. അവർ മൃദുലയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “പപ്പാ, മാപ്പ്… എനിക്കെന്‍റെ തെറ്റു മനസ്സിലായി.” സ്നേഹം കൊണ്ടും സങ്കടം കൊണ്ടും മൃദുലയുടെ കണ്ണ് നിറഞ്ഞു.

തീയും പുകയും

ഏതാണ്ട് രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമാണ് അമിതും ഞാനും വിവാഹിതരായത്. ജീവിതത്തിൽ അതിന്‍റേതായ രസമുണ്ട്. മണിക്കുറുകളോളം കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പറയുന്ന ആ ദിനങ്ങൾ വളരെ മനോഹരമായിരുന്നു. ഭാവിയെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങൾ ഞങ്ങളുടെ മനസ്സിനെ രാവും പകലും ഇക്കിളിപ്പെടുത്തിയിരുന്നു.

“പ്രിയേ, ഞാൻ നിനക്ക് അങ്ങേയറ്റം സന്തോഷവും സുഖവും നൽകും. നിയെത്ര നല്ലവളും സുന്ദരിയും വിവേകശാലിയുമാണ്.” പ്രണയനാളുകളിൽ അമിതിന്‍റെ ഈ വാക്കുകൾ കേട്ട് ഞാൻ ആകാശത്ത് പറന്നു നടക്കുമായിരുന്നു.

“ജീവിതയാത്രയിലെപ്പോഴും ഓരോ ചുവടിലും നീയെൻ കൂടെയുണ്ടെങ്കിൽ എനിക്കു വേറൊന്നും വേണ്ട” ഹൃദയത്തിന്‍റെ ആഴങ്ങളിൽ നിന്ന് ഈ വാക്കുകൾ എന്‍റെ ചുണ്ടിൽ വരുമായിരുന്നു.

വിവാഹത്തിനു ശേഷം ഞാൻ എന്‍റെ നിറമുള്ള സ്വപനങ്ങൾ യാഥാർത്ഥ്യമാകുന്നത് കണ്ടു. അമിതിന്‍റെ ദൃഢമായ കരവലയത്തിൽ ഞാൻ ആനന്ദത്തിന്‍റെയും അനുഭൂതിയുടേയും പാരമ്യത്തിലെത്തി. എന്‍റെ രാവും പകലും സുഗന്ധപൂരിതമായി. അവന്‍റെ കൂടെ നടക്കുമ്പോൾ ഞാൻ നൃത്തം ചെയ്യുകയാണെന്ന് തോന്നും. അവനെ എത്ര തൊട്ടാലും നോക്കിയിരുന്നാലും എനിക്ക് മതിയാവില്ല.

“നീയൊരു ജാലവിദ്യക്കാരൻ കൂടിയാണെന്ന് വിവാഹത്തിനു മുമ്പ് എനിക്കറിയില്ലായിരുന്നു. അമിത്. എന്നെ പൂർണ്ണമായും വശീകരിച്ച് എന്‍റെ മനസ്സ് നീ കവർന്നെടുത്തു.” ഈ കാര്യം ഞാൻ മനാലിയിലെ 10 ദിവസത്തെ മധുവിധുവിന്‍റെ സമയത്ത് നൂറിലേറെത്തവണ അമിതിനോട് പറഞ്ഞുകാണും.

വിവാഹം കഴിഞ്ഞ് ഏതാണ്ട് രണ്ടുമാസത്തിനു ശേഷം ഡൽഹിയിലെ ഭർതൃഗൃഹത്തിൽ നിന്ന് നോയിഡയിലെ ഒരു ചെറിയ വാടക ഫ്ളാറ്റിലേയ്ക്ക് ഞങ്ങൾ മാറി. ഗതാഗതക്കുരുക്ക് കാരണം അമിതിന് ഓഫീസിൽ പോയിവരുവാൻ ഒരുപാട് സമയം എടുത്തിരുന്നു. അദ്ദേഹത്തിന്‍റെ പ്രയാസം കണക്കിലെടുത്താണ് ഞങ്ങൾ ആ തീരുമാനം എടുത്തത്.

നോയിഡയിൽ കഴിഞ്ഞ ആദ്യ രണ്ടു മാസം. എന്‍റെ വിവാഹ ജീവിതത്തിലെ എല്ലാ സുഖവും സന്തോഷവും അതിനിടെ പതുക്കെപ്പതുക്കെ തകർന്നുപോയി. ആ കൊടുങ്കാറ്റ് നിഷയുടെ രൂപത്തിലാണ് വന്നത്. അമിതിന്‍റെ സഹപ്രവർത്തകയായിരുന്നു നിഷ. അവധി ദിവസങ്ങളിൽ പലപ്പോഴും അമിതിന്‍റെ സഹപ്രവർത്തകർ ഞങ്ങളുടെ ഫ്ളാറ്റിൽ ഒത്തുകൂടും. അത്തരം അവസരങ്ങളിൽ നിഷ എപ്പോഴും ഉണ്ടാവും. നിഷയുടെ അച്ഛനമ്മമാർ സഹാരൻപുർ എന്ന സ്‌ഥലത്താണ് താമസിച്ചിരുന്നത്. ജോലിക്കായി നോയിഡയിൽ വരേണ്ടി വന്നപ്പോൾ ആദ്യം അവൾ ഒരു ബന്ധുവിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്.

പരസ്‌പരമുള്ള പ്രശ്‌നങ്ങൾ കാരണം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് ആ സ്‌ഥലം വിടേണ്ടി വന്നു. ഇപ്പോൾ അവൾ ഒരു കൂട്ടുകാരിയുടെ കൂടെ ഓഫീസിന്‍റെ അടുത്ത് ഞങ്ങളുടേതു പോലുള്ള ഒരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. വീടുകൾ അടുത്തടുത്തായതു കൊണ്ട് അവൾ പലപ്പോഴും മാർക്കറ്റിലേക്ക് പോകുന്ന സമയത്ത് ഹായ്, ഹലോ എന്നൊക്കെ പറയുമായിരുന്നു.

എനിക്ക് അവളുടെ വ്യക്‌തിത്വം വളരെ ആകർഷകമായി തോന്നി. അവൾക്ക് നല്ല ഉയരവും ചുറുചുറുക്കുള്ള പെരുമാറ്റവും ഉണ്ടായിരുന്നു. എപ്പോഴും ഇറുകിയ ജീൻസും ടീഷർട്ടും ധരിച്ചാണ് അവളെ ഞാൻ കണ്ടിട്ടുള്ളത്. കാണാൻ സാധാരണയിൽ കവിഞ്ഞ ഒന്നും ഇല്ലാതിരുന്നിട്ടും എല്ലാവരോടും ചിരിച്ചുകളിച്ച് വർത്തമാനം പറയുന്ന സൗഹൃദപൂർണ്ണമായ പെരുമാറ്റം കാരണം അവൾ വളരെ സുന്ദരിയായി തോന്നുമായിരുന്നു.

വിവാഹസമ്മാനമായി അവൾ ഞങ്ങൾക്ക് ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന മനോഹരമായ ഒരു ഗിഫ്റ്റ് തന്നു. അതിൽ ബാൾറൂം ഡാൻസ് ചെയ്യുന്ന രണ്ട് കമിതാക്കളുടെ രൂപം ഉറപ്പിച്ചി രുന്നു. ഓണാക്കിയാൽ അത് വട്ടത്തിൽ കറങ്ങാൻ തുടങ്ങും. സുഖകരമായ പതിഞ്ഞ സംഗീതം ചുറ്റും നിറയും,

“പ്രിയേ, റിയലി യൂ ആർ എ ബ്യൂട്ടി ക്വീൻ. ഞാനും നിന്നെ പ്പോലെ സുന്ദരിയായിരുന്നെങ്കിൽ എന്നേയും വല്ല അമിതും തന്‍റെ ഹൃദയത്തിന്‍റെ റാണിയാക്കിയേനേ.” എന്നെ ഇങ്ങനെ പ്രശംസിച്ച് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ നിഷ എന്‍റെ മനസ്സു കവർന്നു.

ജോലി ദിവസങ്ങളിലായാലും അവൾ ചുറ്റിക്കറങ്ങി രണ്ടുമൂന്നു ദിവസം കൂടുമ്പോൾ ഞങ്ങളുടെ വീട്ടിൽ എത്തും. കുറച്ചു ദിവവസം കൊണ്ടു തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. എന്തെങ്കിലും കാര്യത്തിൽ ഞാനും അമിതും അഭിപ്രായവ്യത്യാസം കാണിച്ചാൽ ഞങ്ങൾ രണ്ടുപേരുകൂടി ചേർന്ന് അമിതിനെ നന്നായി കളിയാക്കും.

ഞങ്ങളുടെ സൗഹൃദത്തിന്‍റെ വേരുകൾ ശക്തമാകേണ്ടതായിരുന്നു. അതിനു മുമ്പു തന്നെ എനിക്ക് അവളുടെ ശരിയായ രൂപത്തെക്കുറിച്ചും ഉദ്ദേശത്തെക്കുറിച്ചും മനസ്സിലായി.

അമിതിന്‍റെ ഒരു സഹപ്രവർത്തകൻ ഉദ്യോഗക്കയറ്റം കിട്ടിയതിന്‍റെ പാർട്ടി ബങ്കെറ്റ് ഹാളിൽ വച്ച് നടത്തി. ഇതേ പാർട്ടിയിൽ വച്ച് കവിതയും ശിഖയുമാണ് നിഷയെക്കുറിച്ച് എനിക്ക് വിവരം തന്നത്. അവർ രണ്ടുപേരും അമിതിന്‍റെ ഓഫീസിൽ തന്നെയാണ് ജോലി ചെയ്ത‌ിരുന്നത്. ഞങ്ങൾ ഇതിനു മുമ്പും പലതവണ കണ്ടിട്ടുണ്ട്.

“നിഷ നിങ്ങളുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നുണ്ടെന്ന് കേട്ടല്ലോ,” കവിത ഇത് പറഞ്ഞപ്പോൾ അടുത്തെങ്ങും ഞങ്ങളുടെ സംസാരം കേൾക്കാൻ ആരുമുണ്ടായിരുന്നില്ല.

“ഞങ്ങൾ അവളുമായി നല്ല കൂട്ടാണ്.” ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

“പ്രിയേ, നിങ്ങളുടെ ജീവിതത്തിന്‍റെ സന്തോഷം നശിപ്പിക്കാനൊരുങ്ങിയിരിക്കുന്ന ആ പെൺകുട്ടിയെ നിങ്ങൾ വീട്ടിൽ കാലുകുത്താൻ അനുവദിക്കരുത്.” ശിഖയുടെ കണ്ണുകളിലെ ഉത്കണ്ഠയും കോപവും ഇടകലർന്ന ഭാവം കണ്ട് ഞാൻ പരിഭ്രമിച്ചു.

“നിങ്ങളെന്താ അങ്ങനെ പറയുന്നത്?” ഞാൻ പരിഭ്രമം കലർന്ന ശബ്ദത്തിൽ ചോദിച്ചു.

“അമിത് അവളുടെ വലയിൽ കുടുങ്ങിയിരിക്കുകയാണെന്ന് ഓഫീസിൽ എല്ലാവർക്കും അറിയാം. മറ്റുള്ളവരുടെ ഭർത്താക്കന്മാരെ കുടുക്കുന്നത് അവൾക്കൊരു ഹരമാണ്. നിങ്ങൾ വളരെ നിഷ്കളങ്കയാണ്. അതുകൊണ്ടാണ് ഞങ്ങളിന്ന് നിങ്ങൾക്ക് മുന്നറിയിപ്പ് തരാമെന്ന് തീരുമാനിച്ചത്.”

“ഞാനിന്നുവരെ അവൾ അമിതിന്‍റെ അടുത്ത് തെറ്റായ രീതിയിൽ പെരുമാറുന്നത് കണ്ടിട്ടില്ല.” ഞാൻ എന്‍റെ ഭർത്താവിന്‍റെയും നിഷയുടേയും പക്ഷം പിടിച്ചു.

“നിങ്ങളുടെ മുമ്പിൽ അവർക്ക് എന്തെങ്കിലും ചെയ്യേണ്ട ആവശ്യമുണ്ടോ? നിഷയുടെ ഫ്ളാറ്റില്ലേ? അമിത് ഇപ്പോഴും അവളെ കാണാൻ അവിടെ പോകുന്നുണ്ട് പ്രിയേ.”

“എന്നോട് അമിത് പറഞ്ഞിട്ടുണ്ട് പലപ്പോഴും ഓഫീസ് കഴിഞ്ഞിട്ട് ചായ കുടിക്കുന്നതിനായി നിഷയോടൊപ്പം അവളുടെ ഫ്ളാറ്റിൽ പോകാറുണ്ടെന്ന്. പക്ഷേ അതിലെന്താണ് തെറ്റ്?”

എന്‍റെ ഈ ചോദ്യത്തിന് ഉത്തരമായി അവരുടെ പ്രത്യേക രീതിയിലുള്ള ചിരി കേട്ട് എനിക്ക് അമിതിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടി, എന്‍റെ മനസ്സിൽ അരക്ഷിതത്വവും പേടിയും ഉടലെടുത്തു.

“പ്രിയേ, ഈ നിഷ ഇന്ന് ഇട്ടിരിക്കുന്ന മനോഹരമായ ആ സ്വർണ്ണക്കമ്മലുണ്ടല്ലോ, അത് കുറച്ച് മാസങ്ങൾക്കു മുമ്പ് അമിത് അവൾക്ക് പിറന്നാൾ സമ്മാനമായി കൊടുത്തതാണ്. നിങ്ങൾ തന്നെ പറയൂ. ഏതെങ്കിലും യുവാവ് തന്‍റെ സഹപ്രവർത്തകയായ യുവതിയ്ക്ക് സ്വർണ്ണക്കമ്മൽ സമ്മാനിക്കുമോ?”

“നിഷ നിങ്ങൾക്ക് തന്ന സമ്മാനത്തിലെ ആൺകുട്ടി അമിത് ആണ്. പക്ഷേ പെൺകുട്ടി നിങ്ങളല്ല. നിഷ എല്ലാവരോ ടും പറഞ്ഞു നടക്കുന്നത് അവൾ തന്നെയാണ് ആ പെൺകുട്ടി എന്നാണ്. കാരണം നിങ്ങൾക്ക് ആ സമ്മാനത്തിലെ പെൺകു ട്ടിയുടെ പോലെ ഉയരമില്ല. അമിത് ആ സമ്മാനം കണ്ട് അവളെ ഓർത്തുകൊണ്ടേ ഇരിക്കണം. അതിനാണ് അവളത് സമ്മാനിച്ചത്.”

കവിതയുടെയും ശിഖയുടെയും വാക്കുകൾ കേട്ട് എന്‍റെ മനസ്സമാധാനം തന്നെ നഷ്‌ടപ്പെട്ടു. അവർ പോയതിനു ശേഷം ഞാൻ അമിതിനെ തിരയുന്നതിനു വേണ്ടി ഹാളിന്‍റെ നാലു ചുറ്റും നോക്കി.

അമിത് വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന കൂട്ടത്തിൽ നിഷയും ഉണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ അവർ എല്ലാവരും പെട്ടെന്ന് എന്തോ കാര്യത്തിന് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഒരുപക്ഷേ അമിത് നിഷയെ കളിയാക്കിയിട്ടുണ്ടാവും. അവൾ എന്‍റെ ഭർത്താവിന്‍റെ പുറത്ത് കള്ളദേഷ്യത്തിൽ പതുക്കെ മുഷ്ടി ചുരുട്ടി ഇടിക്കുന്നത് കണ്ടു. അവളുടെ ഈ പ്രവൃത്തി വീണ്ടും കൂട്ടച്ചിരി ഉയർത്തി.

നിഷ എന്‍റെ ഭർത്താവിനെ തൊട്ടത് എനിക്കിഷ്ടമായില്ല. പാർട്ടിയിൽ വച്ച് ഞാൻ അവളെ പല തവണ കണ്ടു. പക്ഷേ എനിക്കവളോട് നേരെചൊവ്വേ സംസാരിക്കാൻ കഴിഞ്ഞില്ല. നിഷ കാരണം എന്‍റെ മനസ്സിൽ ഉണ്ടായ ഇഷ്ടക്കേട് അമിതിൽ നിന്നും അധികദിവസം ഒളിക്കാൻ കഴിഞ്ഞില്ല. ഞാൻ കുറേ ദിവസമായി എന്‍റെ മനസ്സിൽ കെട്ടിക്കിടന്ന ദേഷ്യത്തിന്‍റെയും പരിഭവത്തിന്‍റെയും വിഷം തുപ്പി.

“വിവാഹത്തിനു ശേഷം വിവരമുള്ള മനുഷ്യർ തന്‍റെ പഴയ കൂട്ടുകാരികളുമായി അകലം വയ്ക്കും. ഓഫീസിൽ വേറെ പ്രേമം കൊണ്ടുനടക്കുന്ന പണി നിങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ശരിയാവില്ല.” എനിക്ക് ഭയങ്കര ദേഷ്യം വന്നു.

“നീയെന്നെ സംശയിക്കുകയാണോ?” അമിത് വലിയ മുറിവേറ്റ പോലെ ചോദിച്ചു.

“എനിക്കു മാത്രമല്ല, ഇക്കാര്യം ഓഫീസിലെ എല്ലാവർക്കും അറിയാം.”

“പ്രിയേ, നീ മറ്റുള്ളവരുടെ മണ്ടത്തരങ്ങൾ കേട്ടിട്ട് എന്‍റെയും നിന്‍റെയും തല പെരുപ്പിക്കരുത്.”

“എന്‍റെ മനസ്സിന് സമാധാനം കിട്ടാൻ നിങ്ങൾക്ക് നിഷയുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ല.”

“നിന്‍റെ അടിസ്ഥാനമില്ലാത്ത സംശയം എന്നെ ഭ്രാന്ത് പിടിപ്പിക്കും. കാര്യമില്ലാത്ത കാര്യത്തിന് ഞാനെന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ തയ്യാറല്ല.”

“ഇനി നിഷയെ വീട്ടിലേയ്ക്ക് കയറ്റിയേക്കരുത്. നിങ്ങളും ഇനി അവളുടെ ഫ്ളാറ്റിൽ പോയാൽ ഞാൻ പിന്നെ ഇവിടെ നിൽക്കില്ല.”

“എന്നെ ഭീഷണിപ്പെടുത്തുകയാണോ നീ? നിഷയോട് അല്പമെങ്കിലും മോശമായി നീ പെരുമാറിയാൽ എന്‍റെ സ്വഭാവം മാറും.”

“അതിനർത്ഥം നിങ്ങൾക്ക് നിഷയുടെ വികാരങ്ങളാണ് വലുത്, എന്‍റെയല്ല.”

“നീ കരഞ്ഞ് എന്നെ ബ്ലാ‌ക്മെയിൽ ചെയ്യാനാണോ ശ്രമം? ഇനി ഈ കാര്യത്തിൽ നമ്മുടെ ഇടയിൽ ഒരു സംസാരവും ഉണ്ടാകില്ല. ഞാൻ നിന്‍റെ മാത്രമാണ്.”

“എന്നെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ നിഷയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം.”

“നിന്നെപ്പോലെ ഒരു പൊട്ടിപ്പെണ്ണിനെ ആർക്ക് കാര്യം പറഞ്ഞ് മനസ്സിലാക്കാൻ പറ്റും,” ദേഷ്യം കൊണ്ട് തിളച്ചു മറിഞ്ഞ് അമിത് വീടുവിട്ട് പോയി.

എന്‍റെ ആഗ്രഹവും വികാരവും മാനിച്ച് ഞാൻ ഒറ്റത്തവണ പറഞ്ഞാൽ തന്നെ അമിത് ഉടനെ നിഷയിൽ നിന്ന് അകലും എന്ന എന്‍റെ വിചാരം തെറ്റാണെന്ന് അദ്ദേഹം അന്ന് കാണിച്ചു തന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടിയുള്ളത് എനിക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ മനസ്സിന് എനിക്കു മാത്രമേ അവകാശമുള്ളൂ. നിഷയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് നിരാകരിച്ച് അദ്ദേഹം എനിക്ക് വലിയൊരു അടിയാണ് തന്നത്.

നിഷ ഞങ്ങളുടെ വീട്ടിൽ വരുന്നത് തുടർന്നു. ഞാൻ അവളുടെ സാന്നിധ്യത്തിൽ കോപം നിറഞ്ഞ മൗനം അവലംബിക്കും. പരസ്‌പരമുള്ള അവരുടെ ചിരിയും കളിയും അസഹനീയമായി തോന്നുമ്പോൾ തലവേദന അഭിനയിച്ച് ഞാൻ കിടപ്പുമുറിയിൽ പോയി കിടക്കും. നിഷയ്ക്ക് എന്‍റെ വീട്ടിൽ സ്വാഗതമില്ല. ഈ കാര്യം വ്യക്‌തമാക്കുന്നതിന് കിട്ടിയ ഒരു അവസരവും ഞാൻ പാഴാക്കിയില്ല.

നിഷയിലാകട്ടെ എന്‍റെ ഈ മൗനവിരോധത്തിന്‍റെ ഒരു പ്രഭാവവും കണ്ടില്ല. പക്ഷേ അമിത് അങ്ങേയറ്റം അസ്വസ്‌ഥനായി നിഷയുടെ പേരിൽ ഞങ്ങളുടെ ഇടയിൽ വഴക്ക് പതിവായി എനിക്ക് ഏറ്റവും വിഷമമായത് ഈ വഴക്കുകളോ എന്‍റെ കണ്ണീരോ അമിതിനെ സ്വാധീനിച്ചില്ല എന്നതാണ്. എന്‍റെ നോട്ടത്തിൽ അദ്ദേഹത്തിന്‍റെ കടുത്ത പിണക്കം മനസ്സുകൊണ്ട് താനാരു കള്ളനാണ് എന്നതിന്‍റെ തെളിവായിരുന്നു. ദേഷ്യത്തിന്‍റെയും ഈർഷ്യയുടേയും അഗ്നിയിൽ രാവും പകലും ഞാൻ എരിഞ്ഞു.

ഞങ്ങളുടെ ഇടയിലെ ഈ കടുത്ത ഏറ്റുമുട്ടൽ ഏതാണ്ട് രണ്ടുമാസത്തോളം തുടർന്നു. ദേഷ്യവും സങ്കടവും നിരാശയും സഹിക്കവയ്യാതെ എന്നിൽ തന്നെ ഒതുങ്ങിക്കൂടി ജീവിക്കാൻ തുടങ്ങി. ഒരു യന്ത്രം പോലെ വീട്ടുജോലികൾ ചെയ്യും. അമിത് എന്തെങ്കിലും മനസ്സിലാക്കിക്കാൻ ശ്രമിച്ചാൽ എനിക്കൊന്നും മനസ്സിലാവില്ല. അപ്പോൾ ഞാൻ ഒന്നുകിൽ പരാജയപ്പെട്ട് തളർന്നപോലെ എഴുന്നേറ്റ് വീടിന്‍റെ മറ്റേതെങ്കിലും ഭാഗത്തേയ്ക്ക് പോകും. അല്ലെങ്കിൽ എന്‍റെ കണ്ണിൽ നിന്ന് കുടുകുടാ കണ്ണുനീർ ഒഴുകും. അദ്ദേഹം ഇടയ്ക്കക്ക് എന്നെ വഴക്കു പറയും.

പക്ഷേ എനിക്ക് തിരിച്ചൊന്നും പറയാനുള്ള ശക്തി ഉള്ളിലുണ്ടെന്ന് തോന്നാറില്ല. സത്യത്തിൽ അമിതിന്‍റെ സാന്നിധ്യം തന്നെ എനിക്ക് ഇഷ്ടമായിരുന്നില്ല.

എന്‍റെ ആരോഗ്യം തുടർച്ചയായി കുറഞ്ഞു വരുന്നതു കണ്ട് എന്‍റെ വീട്ടുകാരും ഭർത്താവിന്‍റെ വീട്ടുകാരും ആകുലരായി. ഞങ്ങളുടെ ദാമ്പത്യം ഏതോ നിഷയെന്ന പെൺകുട്ടി കാരണമാണ് തകർന്നിരിക്കുന്നതെന്ന സത്യം അവർക്കൊക്കെ മുമ്പേ അറിയാമായിരുന്നു. അവരെല്ലാവരും നിഷയുമായി പൂർണ്ണമായും പിരിയാൻ അമിതിനെ ശകാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് വളരെ സ്വസ്‌ഥതയും ആശ്വാസവും ലഭിക്കുമായിരുന്നു.

എന്‍റെ ഡിപ്രഷൻ എല്ലാവരേയും ഉലച്ചു. നിഷയുമായി അകലാൻ അമിതിൽ അങ്ങേയറ്റം സമ്മർദ്ദം ഉണ്ടായി, മുമ്പത്തെ പോലെ അദ്ദേഹം ആരുമായും വാക്കുതർക്കത്തിനോ വഴക്കിനോ നിന്നില്ല. പക്ഷേ സ്വയം തെറ്റുകാരനല്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. നിഷയുമായി എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന ഉറപ്പ് ആർക്കും അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്നില്ല. നിരാശയുടെ മഞ്ഞിനെ കീറിമുറിച്ചുകൊണ്ട് ഈ സത്യം എന്‍റെ മനസ്സിനെ ഇടയ്ക്കിടെ കുത്തിനോവിക്കും.

“പ്രിയയെ ഞങ്ങൾ കുറച്ചു ദിവസം വീട്ടിലേയ്ക്ക് കൊണ്ടു പോവുകയാണ്.” എന്‍റെ അച്‌ഛനമ്മമാരുടെ ഈ പ്രസ്‌താവനയ്ക്ക് അമിത് ഒരു പ്രാവശ്യം പോലും എതിരു പറഞ്ഞില്ല.

“ഇത്തരം ഒരു ചീത്ത സമയം നമ്മുടെ വിവാഹജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാൻ സ്വപ്‌നം പോലും കണ്ടില്ല പ്രിയേ, ഞാൻ എന്‍റെ ജീവനേക്കാൾ സ്നേഹിച്ച ആ പെൺകുട്ടിയല്ല നീയിപ്പോൾ നിന്‍റെ മനസ്സിലെ സംശയത്തിന്‍റെ മുള നീ എന്ന് ചുട്ടുകരിക്കാൻ തയ്യാറാവുന്നുവോ അന്ന് ഞാൻ നിന്നെ വിളിക്കാൻ വരും. നന്നായിരിക്ക്.” യാത്ര പറയുന്ന സമയത്ത് അമിതിന്‍റെ കണ്ണിൽ കണ്ണുനീർ കണ്ടെങ്കിലും നിഷയുമായി അകലാമെന്ന ഉറപ്പ് അദ്ദേഹത്തിന്‍റെ വായിൽ നിന്ന് വന്നില്ല.

വിവാഹം കഴിഞ്ഞ് വെറും നാല് മാസത്തിനു ശേഷം ഞാൻ നിരാശയിലും സങ്കടത്തിലും അമിതിൽ നിന്ന് ദൂരെ എന്‍റെ വീട്ടിൽ താമസിക്കാൻ വന്നു. എന്‍റെ വീട്ടുകാർ മാത്രമല്ല എന്നെ കാണാൻ വരുന്നവരും അമിതിനെ കുറ്റപ്പെടുത്തി അവരുടെയെല്ലാം അനുകമ്പ നിറഞ്ഞ വാക്കുകൾ എന്നെ ഇടയ്ക്കിടയ്ക്ക് കരയിക്കും. എന്‍റെ പ്രശ്‌നം പരിഹരിക്കാനുള്ള ശരിയായ വഴി ആരുടേയും കൈയിലില്ല എന്നതും സത്യമായിരുന്നു.

മിക്കവാറും എല്ലാ ദിവസവും അമിത് ഫോണിലൂടെ എന്‍റെ വിശേഷം ചോദിക്കും. ഞാൻ കൂടുതലും മിണ്ടാതിരുന്ന് അദ്ദേഹത്തിന്‍റെ സംസാരം കേൾക്കും. അദ്ദേഹം നിഷയുടെ കാര്യത്തിൽ താൻ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അവളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറായിരുന്നില്ല. ആ അവസ്‌ഥയിൽ അദ്ദേഹത്തെ മനസ്സിലാക്കിക്കാനുള്ള എല്ലാ പ്രയത്നവും നിരർത്ഥകമാവുകയായിരുന്നു.

എന്‍റെ ഡിപ്രഷൻ പതിയെപ്പതിയെ അകലാൻ തുടങ്ങി. വിശപ്പ് വന്നു, ഉറക്കം ശരിയായി. അതോടെ ആരോഗ്യവും നന്നായി. എന്‍റെ സംസാരശീലം തിരികെ വന്നു. അതോടെ നിഷയെ ഓർത്തുള്ള ഉത്കണ്ഠ വീണ്ടും തുടങ്ങി. അമിത് പറയുന്നത് ഞാൻ എന്‍റെ സംശയം ഉപേക്ഷിച്ചാൽ അദ്ദേഹം ഉടനെ എന്നെ കൊണ്ടുപോകാൻ വരുമെന്നാണ്. ഞാൻ ആഗ്രഹിച്ചത് അദ്ദേഹം നിഷയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ്.

ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വാശിയിൽ ഉറച്ചു നിന്ന കാരണം ഇക്കാര്യത്തെച്ചൊല്ലിയുള്ള ഞങ്ങളുടെ സംസാരം തന്നെ നിന്നു. ഫോണിലൂടെ ഞങ്ങൾ വളരെ ഔപചാരികതയോടെ കാര്യങ്ങൾ പറയും. അദ്ദേഹം ഇടയ്ക്ക് വീട്ടിൽ വന്നാലും ഞങ്ങളുടെ ഇടയിൽ ഒരു പിരിമുറുക്കം നിലനിന്നു. കിടപ്പുമുറിയിലും ഇതിന്‍റെ പ്രഭാവം കാണുമായിരുന്നു. മനസ്സു കൊണ്ട് പരസ്‌പരം സ്നേഹിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു.

അദ്ദേഹവുമായി അങ്ങേയറ്റം വഴക്കിട്ടിട്ടും പ്രശ്ന‌ം പരിഹരിക്കാൻ കഴിഞ്ഞില്ല. നിശ്ശബ്ദമായ കോപം വളരെക്കാലം നീണ്ടു നിന്നു. എന്നിട്ടും നിഷയുടെ പ്രശ്ന‌ം ശരിയായില്ല. എന്‍റെ ഈ ബുദ്ധിമുട്ട് എങ്ങനെ പരിഹരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നിഷ കാരണം അദ്ദേഹത്തിന്‍റെ അടുത്തു പോകാൻ മനസ്സ് അനുവദിച്ചിരുന്നുമില്ല. അദ്ദേഹം വീട്ടിൽ വരുമ്പോഴെല്ലാം അടുത്തിടപഴകാനും ഞാൻ മടികാണിച്ചിരുന്നു.

ഒരു ദിവസം ഞാൻ വർമ്മാജിയുടെ വീടിന്‍റെ പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടു. അദ്ദേഹത്തിന്‍റെ വീട് ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്തായിരുന്നു. രാത്രി ഏതാണ്ട് പതിനൊന്നരയോട് അടുപ്പിച്ചാണ് ഈ സംഭവം നടന്നത്. അന്ന് അമിതും എന്‍റെ വീട്ടിൽ ഉണ്ടായിരുന്നു.

“തീ… തീ… മമ്മീ, പപ്പാ, അടുത്ത വീട്ടിലെ വർമ്മാജിയുടെ വീട്ടിൽ തീ പിടിച്ചു.” ഞാൻ ബാൽക്കണിയിൽ നിന്ന് എന്‍റെ അനിയനേയും അച്‌ഛനമ്മമാരേയും അമിതിനേയും എന്‍റെ അടുത്തേയ്ക്ക് വിളിച്ചു. കട്ടിയുള്ള കറുത്ത പുക ആകാശത്തേയ്ക്ക് ഉയരുന്നതു കണ്ട് അവരാകെ പരിഭ്രമിച്ചു പോയി. അമിതും എന്‍റെ അനുജനും തിരക്കിട്ട് അങ്ങോട്ട് ചെന്നു.

നിമിഷങ്ങൾ കൊണ്ട് എട്ടുപത്ത് അയൽക്കാർ വർമ്മാജിയു ടെ ഗേറ്റിനരികിൽ തടിച്ചുകൂടി. തീ പിടിച്ചുവെന്ന് എല്ലാവരും ഉറക്കെ അദ്ദേഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. തെരുവിലെ ഓരോരോ വീടുകളിലായി വിളക്ക് തെളിയാൻ തുടങ്ങി.

വർമ്മാജി പരിഭ്രമിച്ച് പുറത്തു വന്നപ്പോഴേയ്ക്കും 15-20 അയൽക്കാർ അദ്ദേഹത്തിന്‍റെ ഗേറ്റിനരികിൽ നിൽപുണ്ടായിരുന്നു. ആൾക്കാർ ആകാശത്തേയ്ക്ക് വിരൽ ചൂണ്ടിയ ഭാഗത്തേയ്ക്ക് നോക്കിയ അദ്ദേഹം കറുത്ത പുക കണ്ടതും വല്ലാതെ പേടിച്ചുപോയി. തന്‍റെ ഭാര്യയേയും മകനേയും മരുമകളേയും വിളിച്ചുകൊണ്ട് അദ്ദേഹം തിരിച്ച് വീടിനുള്ളിലേയ്ക്ക് ഓടിപ്പോയി. അദ്ദേഹത്തിന്‍റെ പിന്നാലെ വീട്ടിൽ കടന്നവരിൽ അമിതും എന്‍റെ അനിയനും ഏറ്റവും മുന്നിലായിരുന്നു. ബാക്കി ആളുകൾ ഗേറ്റിനരികിൽ നിന്ന് തീ ഉണ്ടാകാനുള്ള കാരണത്തെപ്പറ്റിയും അതിന്‍റെ സ്ഥാനത്തെപ്പറ്റിയും ഗൗരവത്തോടെയും പരിഭ്രമത്തോടെയും ചർച്ച ചെയ്യാൻ തുടങ്ങി. അവിടെ ഇല്ലാത്തവർ തങ്ങളുടെ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് സംഭവസ്ഥലം നോക്കുന്നുണ്ടായിരുന്നു.

വീടിന്‍റെ പുറംഭാഗത്തു നിന്ന് ആദ്യം എന്‍റെ അനിയൻ പുറത്തുവന്നു. അവൻ പുഞ്ചിരിക്കുന്നതു കണ്ട് ഞങ്ങൾക്കൊക്കെ ജീവൻ തിരിച്ചു കിട്ടി.

“അകത്തൊരു കുഴപ്പവുമില്ല,” അവൻ ഉറക്കെ എല്ലാവരോ ടും പറഞ്ഞു. “പിന്നിലെ വരാന്തയിൽ വച്ചിരുന്ന പത്രക്കെട്ടിൽ തീപ്പൊരി വീണ് തീ പിടിച്ചു. വീട്ടിൽ നിന്നല്ല, പിന്നിലെ വരാന്തയിലെ തീയിൽ നിന്നാണ് പുക ഉയർന്നത്.”

ആൾക്കാർ ഉണർന്നു കഴിഞ്ഞിരുന്ന കാരണം പെട്ടെന്ന് വീടുകളിലേക്ക് തിരിച്ചു പോയില്ല. പുറത്ത് വഴിയരികിൽ നിന്ന് അവർ ലോകകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷം അമിത് കിടപ്പുമുറിയിൽ വന്നു. ഞാൻ കിടക്കയിൽ വെറുതെ ഇരിക്കുന്നതു കണ്ട് അദ്ദേഹം പറഞ്ഞു.

“പെട്ടെന്നുള്ള ആവേശം കാരണം ഇനി ഉറക്കം വരില്ല. എല്ലാവരും വെറുതെ പരിഭ്രമിച്ചു.”

“കട്ടിയുള്ള കറുത്ത പുക കണ്ടപ്പോൾ ഞാൻ കരുതിയത് വീടിനുള്ളിലാണ് തീ പിടിച്ചത് എന്നാണ്. എന്‍റെ വിചാരം തെറ്റായി.” ഇതു പറയുമ്പോൾ എനിക്ക് തോന്നിയത് ഞാൻ എന്നോടു തന്നെ സംസാരിക്കുകയാണ് എന്നാണ്.

കുറച്ചുനേരം ആലോചനയിൽ മുഴുകിയിരുന്ന ശേഷം അമിത് ചോദിച്ചു, “സത്യത്തിൽ ഇപ്പോൾ നീ വേറെ വല്ലതുമാണോ പറയാൻ ആഗ്രഹിക്കുന്നത് പ്രിയേ?”

“അതെ. കുറച്ചു മുമ്പ് മനസ്സിനെ പിടിച്ചു കുലുക്കുന്ന ഒരു ചിന്ത പൊങ്ങി വന്നു. അപ്പോൾ മുതൽ ഞാൻ അതിനെക്കുറിച്ച് ആലോചിക്കുകയാണ്.”

“നിന്‍റെ മനസ്സിലുള്ളത് എന്നോടും പറയൂ.”

“അമിത്, ഒരുപക്ഷേ നിങ്ങളും നിഷയും തമ്മിലുള്ള അവിഹിതമായ ബന്ധത്തെപ്പറ്റി…”

“അവളും ഞാനുമായി ഒരു അവിഹിത ബന്ധവും ഇല്ല.” അമിത് ദേഷ്യം നിറഞ്ഞ ശബ്‌ദത്തിൽ എന്നെ തടഞ്ഞു.

“ദയവായി ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കൂ.”

“ശരി, പറയ്.”

“അമിത്, എവിടെ നിന്നെങ്കിലും പുക ഉയരുന്നതുകൊണ്ട് അവിടെ തീർച്ചയായും തീയുണ്ടാകും എന്നു പറയുന്നത് തെറ്റാണോ?”

“തീയുണ്ടെങ്കിലേ പുകയുണ്ടാകൂ?”

“പക്ഷേ മനുഷ്യന്‍റെ കാര്യത്തിൽ, പ്രത്യേകിച്ച് സ്ത്രീപുരുഷന്മാരുടെ പ്രേമത്തിന്‍റെ കാര്യത്തിൽ…. അതിൽ തന്നെ അവിഹിത ബന്ധത്തെക്കുറിച്ച് പറയുകയാണെങ്കിൽ, പുക തീയില്ലാതെയും തീ കാരണവും ഉണ്ടാകാം.”

“എനിക്ക് നീ പറഞ്ഞത് മനസ്സിലായില്ല.” അമിത് പറഞ്ഞു.

“നോക്കൂ, നിങ്ങളും നിഷയും തമ്മിൽ അവിഹിത ബന്ധം ഉണ്ടെങ്കിൽ അത് തീയുടെ ഉറവിടമായി. നിങ്ങളുടെ അവിഹിത ബന്ധത്തെപ്പറ്റി ആൾക്കാർ ചർച്ച ചെയ്യുന്നതിനെ നമ്മൾ ആ തീയിൽ നിന്നുള്ള പുക എന്ന് പറയും.”

“ഇതുവരെ നീ പറഞ്ഞത് എനിക്ക് നന്നായി മനസ്സിലായി.” അമിതിന്‍റെ മുഴുവൻ ശ്രദ്ധയും എന്നിലായിരുന്നു.

“നിങ്ങൾ പറയുന്നു, നിങ്ങൾക്ക് നിഷയുമായി തെറ്റായ ബന്ധമില്ലെന്ന്. പക്ഷേ ലോകത്തിന് ഇക്കാര്യത്തിൽ വേറെ അഭിപ്രായമാണ്. ഇക്കാര്യത്തിൽ പുകയുണ്ട്. പക്ഷേ തീയിന്‍റെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്.”

“ഞാൻ പറയുന്നു തീ ഇല്ല എന്ന്.” അമിത് ഉറപ്പിച്ചു പറഞ്ഞു.

“ഇന്ന് ഞാൻ നിങ്ങൾ പറയുന്നത് പൂർണ്ണമായും വിശ്വസിക്കും അമിത്. കാരണം തീനാളം എന്ന് വിളിക്കാൻ പറ്റുന്ന ഒന്നും ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടിട്ടില്ല… തീ കണ്ടെന്ന് പറയുന്ന ഒരാളേയും ഞാൻ… അതായത് നിഷയും നിങ്ങളും തെറ്റായ രീതിയിൽ സംസാരിക്കുന്നതോ പ്രവർത്തിക്കുന്നതോ സ്വന്തം കണ്ണു കൊണ്ട് കണ്ടതോ, കാതുകൊണ്ട് കേട്ടതോ ആയ ആരേയും കണ്ടിട്ടില്ല. എല്ലാവരും പുകയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. പിന്നെ…”

“പിന്നെ എന്താ?” അമിത് എന്‍റെ അടുത്ത് വന്ന് ഇരുന്നു.

“പിന്നെ, ഞാൻ പുകയിൽ വിശ്വസിച്ച് തീ ഉണ്ടാകുമെന്ന് കരുതരുതായിരുന്നു. പുക കാരണം ഞാൻ കരഞ്ഞു. ഞാൻ എന്‍റെ തെറ്റ് സമ്മതിക്കുന്നു.” ഞാൻ കുനിഞ്ഞ് പലതവണ അമിതിന്‍റെ കൈയിൽ ഉമ്മ വച്ചു.

“നിഷ എന്നും എന്‍റെ നല്ല സുഹൃത്തായിരുന്നു. ഈ ബന്ധത്തിന്‍റെ പവിത്രതയും രസവും കളയാൻ എനിക്കൊട്ടും ആഗ്രഹമില്ല. എന്‍റെ മനസ്സിൽ എന്നും നീയാണ് നിറഞ്ഞു നിന്നത്. ഇപ്പോഴും നിൽക്കുന്നത്. ഇനിയും അങ്ങനെയാവും പ്രിയേ.” അമിത് തുടരെത്തുടരെ എന്‍റെ കണ്ണുകളിൽ ഉമ്മ വച്ചു. എന്‍റെ ശരീരം മുഴുവനും സുഖമുള്ള ഒരു ചൂട് പ്രവഹിച്ചു.

“നോക്കൂ, ഒരിക്കലും മറ്റൊരു സ്ത്രീയുമായി തീ ഉണ്ടാക്കരുത്. നമ്മുടെ സന്തോഷങ്ങളും സുഖങ്ങളും എരിഞ്ഞുതീരും. പുകയെക്കുറിച്ച് ഇനി ഞാൻ ആലോചിക്കുകയേ ഇല്ല. പക്ഷേ തീ കണ്ടാൽ ഞാൻ എന്‍റെ ജീവൻ…”

“അങ്ങനെ ഒരിക്കലും ഉണ്ടാവില്ല മണ്ടീ…” അമിത് എന്‍റെ വായ മൂടി.

നിഷ കാരണം എന്‍റെ മനസ്സിൽ മാസങ്ങളായി ഉണ്ടായിരുന്ന ഭാരം ഇല്ലാതായി.

ബാഷ്പാഞ്ജലി

എന്‍റെ കുട്ടിയെ ഒന്നു വേഗം പരിശോധിക്കു ഡോക്ടർ, അവൾക്ക് പനി കൂടുതലാണ്.” വേവലാതിയോടെ ഒരമ്മയുടെ അഭ്യർത്ഥന

“മാഡം, വാർഡിലെ മലേറിയ കേസിന് ഐവി ഫ്ളൂയിഡ് തുടർന്നു നൽകണോ അതോ നിർത്തണോ?” ജനറൽ വാർഡിലെ നഴ്‌സിംഗ് അസിസ്‌റ്റന്‍റിന്‍റെ സംശയം.

“ഗുഡ് ഈവനിംഗ് മാഡം, അനിതയാണ്, ഫാമിലി വാർഡിൽ നിന്ന്. ഓഫീസേഴ്സ‌് ഫാമിലി വാർഡിലെ കേണൽ രാജിന്‍റെ അമ്മ വീണ്ടും ഛർദ്ദിച്ചു. വിറ്റൽസ് സ്‌റ്റേബിൾ ആണ്.” ഇന്‍റേണൽ ഫോണിൽ നഴ്‌സിംഗ് ഓഫീസർ അനിത ചോദിക്കുന്നു.

“എല്ലാവരുമൊന്നു മാറി നില്ക്കൂ. ആത്മഹത്യാ ശ്രമമാണ്. കീടനാശിനി കുടിച്ചിരിക്കുന്നു. ബോധമുണ്ട് മാഡം. കാര്യമായിട്ടൊന്നും കുടിച്ചിട്ടില്ല എന്നു തോന്നുന്നു.” ക്യാപ്റ്റൻ (ഡോക്ട‌ർ) ജയേഷ് പരിഭ്രമത്തോടെ ഓടിയെത്തി പറഞ്ഞു. കൂടെ, സ്ട്രക്‌ചറിൽ കിടത്തിയ യുവതിയായ രോഗിയും അവളുടെ പരിഭ്രാന്തരായ മാതാപിതാക്കളും.

രണ്ടാമത്തെ ഫോണിൽ ബെല്ലടിക്കുന്നു. “ഹലോ, ഡിഎംഒ അല്ല? ഞാൻ എഡിഎംഎസ് കേണൽ രാമനാഥൻ.”

“ഗുഡ് ഈവനിംഗ് സാർ, മേജർ നന്ദിനി സ്പ‌ീക്കിംഗ്. വാട്ട് ക്യാൻ ഐ ഡു ഫോർ യു സർ?”

“ഞാനും എന്‍റെ കുടുംബവും ജോധ്‌പൂരിലേക്കു വരുന്നുണ്ട്. ഓഫീസേഴ്സസ് മെസ്സിൽ ഞങ്ങൾക്കുവേണ്ടി അഞ്ചു ദിവസത്തേയ്ക്ക് ഗസ്‌റ്റ് റും ബുക്ക് ചെയ്യണം. നാളെ വൈകുന്നേരം ഞങ്ങളെത്തും.”

“ശരി സാർ. ഒരു പ്രശ്‌നവുമില്ല. ഹാവ് എ ഗുഡ് ഡേ സർ” എന്നു പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വെച്ചു. ഇന്‍റsണൽ ഫോണിൽ ഹോൾഡ് ചെയ്യുന്ന നഴ്സ‌സിംഗ് ഓഫീസറോട് “അനിതാ ഇഞ്ചക്ഷൻ പെരിനോം ഐഎം കൊടുക്കൂ. പിന്നെ ഐ വി റിൻഗർ ലാക്ടേറ്റ് തുടങ്ങു. ബിപിയും പൾസും മോണിട്ടർ ചെയ്യണം. ഞാൻ വന്നു നോക്കിക്കോളാം” എന്നു മറുപടി പറഞ്ഞ ശേഷം നഴ്സ‌ിംഗ് അസിസ്‌റ്റന്‍റിനോട് ഐവി ഫ്ളൂയിഡ് നിർത്തിക്കോളൂ.” എന്നു പറഞ്ഞ് ഞാൻ സ്ട്രെക്‌ചറിനടുത്തേക്ക് ഓടിച്ചെന്നു.

വളരെവേഗം രോഗിയുടെ സ്ഥ‌ിതിയെക്കുറിച്ചു മനസ്സിലാക്കിയ ശേഷം ധൃതിയോടെ പരിശോധനകൾ നടത്തി, ആവശ്യമായ പ്രാഥമികചികിത്സകൾ തുടങ്ങി.

“ക്യാപ്റ്റൻ ജയേഷ്, ഈ കുട്ടിയുടെ കൂടെ വാർഡിലേക്കു പൊയ്ക്കൊള്ളൂ. നഴ്സിംഗ് ഓഫീസർമാർ വേണ്ട സഹായം ചെയ്യും. ചികിത്സ നടത്തേണ്ട മരുന്നുകളുടെ വിവരം ഞാൻ ഈ കേസ് ഷീറ്റിൽ എഴുതിയിട്ടുണ്ട്. ഞാൻ വാർഡിൽ വന്ന് ഇടയ്ക്കിടെ നോക്കിക്കോളാം.” എന്നു പറഞ്ഞ് രോഗിയെ ഐസിയൂവിലേക്കയച്ചു. വാർഡ് മാസ്‌റ്ററെ വിളിച്ച് മെഡിക്കൽ സ്പെഷ്യലിസ‌്റ്റിനു വേണ്ടി ആംബുലൻസ് അയയ്ക്കാൻ പറഞ്ഞു, മെഡിക്കൽ സ്പെഷലിസ്‌റ്റ് ഓൺ-കോൾ കേണൽ റബ്ബിനോട് വിവരം ഫോണിൽ പറഞ്ഞു.

വീണ്ടും ഫോണിന്‍റെ ബെല്ലടിച്ചു. “നന്ദു, നാട്ടിൽ നിന്ന് അമ്മയുടെ ഫോണുണ്ടായിരുന്നു.” വീട്ടിൽ നിന്നായിരുന്നു അത്. ഭർത്താവ് കേണൽ ഉണ്ണിക്കൃഷ്‌ണന്‍റെ ശബ്ദം.

“ഉണ്ണിയേട്ടാ, ഒരു എമർജൻസി കേസുണ്ട്. ഞാൻ പിന്നീടു വിളിക്കാം” എന്നു പറഞ്ഞ് ഫോൺ വെച്ചശേഷം പനിയുള്ള കുട്ടിയെ പരിശോധിച്ച് മരുന്നെഴുതിക്കൊടുത്തു. “മേജർ നന്ദിനീ, പ്രശ്‌നങ്ങളൊന്നുമില്ലല്ലോ?” കമാണ്ടിംഗ് ഓഫീസറുടെ ഫോൺ.

“അയ്യോ, ഇല്ല സർ, ഞാനങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. സൂയിസൈഡൽ അറ്റംപ്റ്റ് കേസിനെ ഫാമിലി വാർഡിലേക്കയച്ചു. അവിടെച്ചെന്ന് ഡീറ്റെയിൽ ആയി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സാറിനെ വിളിക്കാം. ചികിത്സ തുടങ്ങിയിട്ടുണ്ട്. ക്യാപ്റ്റൻ ജയേഷിനെ കൂടെ അയച്ചിട്ടുണ്ട്. മെഡിക്കൽ സ്പെഷലിസ്റ്റിനോട് വിവരം പറഞ്ഞു. അദ്ദേഹത്തെ കൊണ്ടു വരാൻ വണ്ടിയുമയച്ചു. പിന്നെ ഇപ്പോൾത്തന്നെ സിഎംപി, സിവിൽ പോലീസ്, ‌സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്‌സ്, കോ യൂണിറ്റ് എല്ലാവർക്കും ഇൻഫോം ചെയ്യുന്നുമുണ്ട്.”

“വെരിഗുഡ് നന്ദിനീ, ഐ നോ, യു ആർ ആൻ എഫിഷ്യന്‍റ് ഡോക്‌ടർ!” സിഒയുടെ അഭിന്ദനങ്ങൾ.

ഇങ്ങനെ വളരെയേറെ സംഭവബഹുലമാണ് മിലിട്ടറി ആശുപത്രിയിലെ എന്‍റെ ഡിഎംഒ ഡ്യൂട്ടി. പലപ്പോഴും രോഗികളുടെ തിരക്കുണ്ടാവും. ചിലപ്പോൾ വാഹനാപകടത്തിൽ പെട്ട് കുറേയേറെ ആൾക്കാരെ അത്യാസന്ന നിലയിൽ കൊണ്ടുവന്നിരിക്കാം, ഹൃദയസ്തംഭനമോ, തലച്ചോറിലെ രക്തസ്രാവമോ, മലമ്പനി കാരണമോ അബോധാവസ്‌ഥയിലാവുന്നവർ, പ്രസവം വിഷമം പിടിച്ചതായ അവസ്‌ഥയിൽ കൊണ്ടു വരുന്ന ഗർഭിണികൾ, പാമ്പുകടിയേറ്റ രോഗികൾ, കടുത്ത പനി കൊണ്ട് അപസ്മ‌ാര ലക്ഷണങ്ങളുമായെത്തുന്ന കുട്ടികൾ… അതൊരു നീണ്ട ലിസ്റ്റു തന്നെയായിരിക്കും. പക്ഷേ അത്യാഹിത ഘട്ടങ്ങളിൽ മനസ്സു പതറിപ്പോകാതെ രോഗിയെ പരിശോധിച്ച് ചികിത്സ തുടങ്ങി മരണത്തിൽ നിന്നും രോഗിയെ രക്ഷപ്പെടുത്തുമ്പോൾ ആത്മസംതൃപ്തി തോന്നാറുണ്ട്.

ഒരുവിധം എല്ലാ തിരക്കും കഴിഞ്ഞ് രാത്രി രണ്ടോ, മൂന്നോ മണിയാവുമ്പോൾ ക്ഷീണം തോന്നും. ഒന്നു കണ്ണടച്ചു കിടക്കാമെന്നു കരുതി ഡ്യൂട്ടിറൂമിലെ കിടക്കയിലേക്കു വീഴും. സുഖനിദ്രയിലേക്ക് ഒഴുകിയിറങ്ങുമ്പോഴായിരിക്കും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കുക. “മാഡം, ഓഫീസർ വാർഡിൽ നിന്ന് കോൾ – എമർജൻസി” എന്നു പരിഭ്രമത്തോടെ പറഞ്ഞുകൊണ്ട് ഡ്യൂട്ടി നഴ്സിംഗ് അസിസ്‌റ്റന്‍റ് വിളിക്കുകയായിരിക്കും. അതല്ലെങ്കിൽ “ജനറൽ വാർഡിലെ കാൻസർ രോഗിയുടെ ബിപിയും പൾസുമൊന്നും കിട്ടുന്നില്ല, മാഡം, ഒന്നു വേഗം വന്നു നോക്കൂ” എന്ന് നഴ്സ‌ിംഗ് ഓഫീസറുടെ പരിഭ്രാന്തി കലർന്ന ശബ്ദം ഫോണിലൂടെ കേട്ട് ഉറക്കം കണ്ണുകളിൽ നിന്ന് ഓടിയകലും. ഉടനെ ഓവർകോട്ടുമിട്ട് സ്‌റ്റെതസ്‌കോപ്പ് കഴുത്തിൽ തൂക്കി വാർഡുകളിലേക്കുള്ള ഓട്ടം. മിക്ക ഡ്യൂട്ടി ദിവസങ്ങളിലും ഏതെങ്കിലും രോഗിയുടെ മരണം കൊണ്ടോ, ഗർഭിണിയുടെ പ്രസവം വിഷമഘട്ടത്തിലായതുകൊണ്ടോ, ഏതെങ്കിലും രോഗി അത്യാസന്ന നിലയിലായതു കൊണ്ടോ എന്‍റെ ഉറക്കം ഒന്നോ രണ്ടോ മണിക്കൂർ മാത്രമായിരിക്കും. പിറ്റേ ദിവസം 9 മണിക്ക് വീണ്ടും ഒപിഡിയിലെത്തി രോഗികളെ പരിശോധിക്കണം.

തലചുറ്റലും ക്ഷീണവുമൊന്നും വകവയ്ക്കാതെ രോഗികളു ടെ ലോകത്തിലേക്കു കടന്നു ചെല്ലുമ്പോൾ ഞാനൊരു ഡോക്ടറാണ്, രോഗികളുടെ ജീവൻ രക്ഷിക്കുക എന്നതാണ് എന്‍റെ കടമ എന്നു മാത്രമാണ് ഓർക്കാറുള്ളത്. രാത്രിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വാർഡിൽ നിന്ന് ഫോൺ വന്നാൽ ഭക്ഷണം ഉപേക്ഷിച്ചും ഓടിപ്പോകാറുണ്ട്.

“ഈ മാഡത്തിന്‍റെ ഒരു കഷ്‌ടകാലം നോക്കൂ, ചോറുപോലും സമാധാനത്തോടെ ഉണ്ണാൻ കഴിയുന്നില്ലല്ലോ” എന്ന് വാർഡിലെ ആയമാർ സങ്കടത്തോടെ പറയുമ്പോൾ ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറയും. “രോഗിയുടെ ചികിത്സയാണ് പ്രധാനം, എന്‍റെ ഊണല്ല. രോഗിയെ മരണത്തിൽ നിന്ന് രക്ഷിക്കണമെങ്കിൽ ഒരു സെക്കൻഡു പോലും വൈകാൻ പാടില്ല. അതിനിടയിൽ എന്‍റെ ഊണ് എന്നോർത്ത് വിഷമിക്കാൻ പാടില്ലല്ലോ!” അന്നുരാത്രി രോഗികളുടെ തിരക്കെല്ലാം കഴിഞ്ഞപ്പോൾ ഏകദേശം മൂന്നു മണിയായി. ഞാൻ വാർഡ്റൗണ്ട്സിനിറങ്ങി. ഇടയ്ക്കിടെ വാർഡുകളിലും ഐസിയുവിലും ചെന്ന് രോഗികളെ നോക്കിയില്ലെങ്കിൽ എനിക്കു സമാധാനം തോന്നാറില്ല. രോഗികളുടെ രോഗസ്‌ഥിതി സ്വയം കണ്ടു നിർണ്ണയിക്കുന്നതാണ് എന്‍റെ സ്വഭാവം. അതുകൊണ്ട് കമാണ്ടിംഗ് ഓഫീസർക്കും സ്പെഷലിസ്റ്റുകൾക്കുമെല്ലാം എന്നെ വളരെ ഇഷ്ടമാണ്. എന്‍റെ ഡ്യൂട്ടിയാണെങ്കിൽ അവർക്ക് സമാധാനമായിരിക്കും. രോഗിയുടെ കാര്യങ്ങൾ ഞാൻ ആത്മാർത്ഥതയോടെ നോക്കുമെന്ന് അവർക്ക് വിശ്വാസമുണ്ട്.

“മാഡം നന്ദിനി ഇരിക്കൂ. എന്തെല്ലാമാണ് വിശേഷങ്ങൾ? തിരക്കുള്ള മറ്റൊരു ഡ്യൂട്ടി കൂടി, അല്ലേ?” നഴ്‌സിംഗ് ഓഫീസർ സുമ സ്നേഹപൂർവ്വം കുശലം ചോദിച്ചു.

“സുമ പറയൂ, രോഗികൾക്കെല്ലാം സുഖമാണോ? ഐസിയൂവിലെ രോഗികൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലല്ലോ?” എന്നു പറഞ്ഞു കൊണ്ട് സുമയുടെ കൂടെ റൗണ്ട്സ് എടുത്തു സ്വയം തൃപ്തിപ്പെട്ട ശേഷം ഞാൻ നഴ്‌സുമാരുടെ ഡ്യൂട്ടിറൂമിൽ അവരോടൊപ്പം അല്‌പനേരമിരുന്നു. “മാഡം എത്ര ആത്മാർത്ഥതയോടെയാണ് രോഗികളെ നോക്കുന്നത് അല്ലേ സിസ്‌റ്റർ?” സുമ തന്‍റെ കൂടെയുള്ള അനിതയെന്ന നഴ്സ‌സിംഗ് ഓഫീസറോടു പറഞ്ഞു.

“ശരിയാണ്, നമ്മുടെ മേജർ മീനാക്ഷി മാഡത്തെപ്പോലെ അല്ലേ?” എന്ന് അനിത പറഞ്ഞപ്പോൾ അവരുടെ മുഖങ്ങളിൽ മ്ലാനത പടർന്നു.

“ആരാണീ മേജർ മീനാക്ഷി? പറയൂ, അനിതാ… അവരിപ്പോൾ എവിടെയാണ്?” ഞാൻ ചോദിച്ചു.

“മീനാക്ഷി മാഡം ഇവിടെയുണ്ടായിരുന്ന ഡോക്ടറായിരുന്നു. അവർ മരിച്ചുപോയി മാഡം” എന്ന് നിറഞ്ഞ കണ്ണുകളോ ടെ അനിത പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി അനിതയുടെ വാക്കുകളിലൂടെ മേജർ മീനാക്ഷിയുടെ കഥ എനിക്കു മുമ്പിൽ ഒരു തിരശ്ശീലയിലെന്നപോലെ തെളിഞ്ഞുവന്നു.

എന്നെപ്പോലെ ആർമി മെഡിക്കൽ കോറിൽ ഡോക്‌ടറായി ചേർന്ന മീനാക്ഷിയുടെ ഭർത്താവ് മേജർ രാജീവ് സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആർമി ഓഫീസറാണ്. അവർക്ക് രണ്ടു വയസ്സായ മകനുമുണ്ട്. വിധവയായ അമ്മയുടെ സഹായമുണ്ടായിരുന്നതു കൊണ്ട് മകനെ നോക്കി വളർത്താൻ ഡോക്‌ടർ മീനാക്ഷിക്കു വിഷമമുണ്ടായില്ല. ഇടയ്ക്കിടെ ഡിഎംഒ ഡ്യൂട്ടിയും ഒപിഡിയിലെ രോഗികളുടെ തിരക്കും അതിനു പുറമേ മിലിട്ടറിയിൽ ഇടയ്ക്കിടെ ഉണ്ടാവാറുള്ള പ്രാക്ടീസ് ക്യാമ്പുകളും ഗ്രാമങ്ങളിലെ മെഡിക്കൽ ക്യാമ്പുകളും ദൂരെ സ്‌ഥലത്തേക്കുള്ള ടെമ്പററി ഡ്യൂട്ടിയും എന്നിങ്ങനെ ഒരു ആർമി ഡോക്‌ടറുടെ ജീവിതം വിഷമം പിടിച്ചതാണ്. എങ്കിലും സ്നേഹമുള്ള ഭർത്താവും അമ്മയും മേജർ മീനാക്ഷിക്കാവശ്യമായ സഹകരണം നൽകിയിരുന്നു. ഒരു നല്ല ഡോക്‌ടറായ മീനാക്ഷി രോഗികളെ ആത്മാർത്ഥമായി ചികിത്സിക്കുകയും സ്വന്തം ബന്ധുക്കളെയെന്ന പോലെ അവരെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

പെട്ടെന്നൊരിക്കൽ മേജർ മീനാക്ഷിയുടെ മകന് പനി വന്നു. വീട്ടിൽ വെച്ച് ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ഛർദ്ദി മാറാതിരുന്നതു കൊണ്ട് പീഡിയാട്രീഷ്യന്‍റെ ഉപദേശ പ്രകാരം ഞങ്ങളുടെ മിലിട്ടറി ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്‌തു. ചെറിയ കുട്ടികളുടെ കൂടെ അമ്മമാരെയും അഡ്മിറ്റ് ചെയ്യും. അതുകൊണ്ട് മേജർ മീനാക്ഷിയേയും മകനോടൊപ്പം അഡ്മിറ്റ് ചെയ്തു. കർത്തവ്യനിർവ്വഹണത്തിൽ അതീവ താല്പര്യമുള്ള ആ ഡോക്‌ടർ മകന്‍റെ കൂടെ നിന്നുകൊണ്ടു തന്നെ ആ വാർഡിലെ മറ്റു രോഗികളുടെ കാര്യവും ശ്രദ്ധിക്കാറുണ്ടായിരുന്നു മോന്‍റെ അസുഖം പൂർണ്ണമായി ഭേദമായപ്പോൾ രണ്ടുപേരും ഡിസ്‌ചാർജ്ജു വാങ്ങി വീട്ടിലേക്കു മടങ്ങി.

പക്ഷേ അടുത്ത ദിവസം തന്നെ മീനാക്ഷിക്ക് പനി തുടങ്ങി. വൈറസ്സു മൂലം പകരുന്ന സാധാരണ ജലദോഷപ്പനിയായിരിക്കുമെന്നു കരുതി ഒന്നുരണ്ടു ദിവസം പനിയുടെ മരുന്ന് (പാരസെറ്റമോൾ) മാത്രം കഴിച്ചു. പനി കുറഞ്ഞില്ല. മിലിട്ടറി ആസ്‌പത്രിയിലെ ലാബറട്ടറിയിൽ രക്‌തവും മൂത്രവുമെല്ലാം പരിശോധിച്ചുവെങ്കിലും അസാധാരണമായി ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മെഡിക്കൽ സ്പെഷലിസ്‌റ്റ് നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചുകൊണ്ട് വീട്ടിൽ വിശ്രമിച്ചു.

പക്ഷേ രണ്ടാഴ്ചയായിട്ടും പനി വിട്ടുമാറുന്നില്ല. ടൈഫോയ്‌ഡ്, ക്ഷയം, ഡെങ്കിപ്പനി എന്നിങ്ങനെയുള്ള രോഗങ്ങൾ കണ്ടുപിടിക്കാനുളള വിദഗ്ദ്ധ പരിശോധനകൾ നടത്തിയെങ്കിലും മേജർ മീനാക്ഷിയുടെ രോഗം കുറഞ്ഞതേയില്ല. എല്ലാ പരിശോധനകളുടെയും റിസൾട്ട് നോർമൽ എന്നായിരുന്നു. ക്രമേണ ക്ഷീണം കൂടുതലായപ്പോൾ മീനാക്ഷിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്തത്ര ക്ഷിണവും ഇടയ്ക്കിടെ വരുന്ന പനിയും…

കമാണ്ടിംഗ് ഓഫീസറുടെ ഉപദേശപ്രകാരം മറ്റ് ആശുപത്രികളിൽ നിന്നും സ്പെഷലിസ്റ്റുകളെ കൊണ്ടു വന്നു. അവർ നന്നായി പരിശോധിച്ചു നോക്കിയെങ്കിലും രോഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല. ആന്‍റിബയോട്ടിക്കുകളും മറ്റും മരുന്നുകളും ഐവിഫ്ളൂയിഡ്‌സും മറ്റും ദിവസേന രക്തത്തിലേക്കു നൽകിയിട്ടും പനി വിട്ടു മാറുന്നതേയില്ല.

“സാർ, എനിക്കേതോ വൈറൽ ഹെമറേജിക് ഫീവർ ആണെന്നു തോന്നുന്നു” എന്ന് ക്ഷീണിച്ച സ്വരത്തിൽ മീനാക്ഷി മെഡിക്കൽ സ്പെഷലിസ്‌റ്റിനോട് പറഞ്ഞിരുന്നു. “അതൊന്നുമല്ല മീനാക്ഷീ, എനിക്ക് നിന്നേക്കാൾ അറിവുണ്ട്. ഈയസുഖം വൈറൽ ഹെമറേജിക് ഫീവർ ഒന്നുമല്ല. ആവശ്യമായ എല്ലാ ചികിത്സയും നിനക്ക് കിട്ടുന്നുണ്ടല്ലോ” എന്ന് അദ്ദേഹം മറുപടി നൽകി.

ദിവസങ്ങൾ കഴിയും തോറും സ്‌ഥിതി വഷളാവുന്നതു കണ്ട് മീനാക്ഷിയുടെ ഭർത്താവും ബന്ധുക്കളും അസ്വസ്ഥരായി. സ്പെഷലിസ്റ്റു‌കളുടേയും കമാണ്ടിംഗ് ഓഫീസറുടേയും നിർദ്ദേശപ്രകാരം ഡൽഹിയിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയിലേക്ക് മീനാക്ഷിയെ കൊണ്ടുപോയി. ഒരാഴ്‌ച അവിടെവച്ച് ചികിത്സ നടത്തി അല്‌പം ഭേദം കണ്ടതിനാൽ തിരിച്ചുകൊണ്ടു വന്നുവെങ്കിലും മീനാക്ഷി വളരെയധികം അവശയായിരുന്നു. മിലിട്ടറി ആശുപത്രിയിലെ ഓഫീസേഴ്‌സ്‌ ഫാമിലി വാർഡിൽ മേജർ മീനാക്ഷിയെ കിടത്തി ചികിത്സിച്ച ആ രാത്രി അനിത നന്നായി ഓർക്കുന്നു.

“സിസ്റ്റർ, എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല, വേഗം ഓക്സിജൻ തുടങ്ങൂ” എന്ന് മീനാക്ഷി പറഞ്ഞതു കേട്ട് അനിത വേഗം ഓക്സിജൻ കൊടുക്കാൻ തുടങ്ങി. വിവരമറിഞ്ഞ് കമാണ്ടിംഗ് ഓഫീസറും സ്പെഷലിസ്റ്റു‌കളും ഓടിയെത്തി. മീനാക്ഷിയെ ഐസിയുവിലേക്ക് മാറ്റി, ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്ക് നൽകേണ്ട ചികിത്സകളെല്ലാം തുടങ്ങി. പക്ഷേ നിർഭാഗ്യവശാൽ അവളുടെ ശ്വാസതടസ്സം കൂടുതലായി, ശ്വാസം കിട്ടാതെ പിടയുന്ന ഭാര്യയുടെ കൈകൾ പിടിച്ച് മേജർ രാജീവ് തേങ്ങിക്കരഞ്ഞു.

“എനിക്ക്…. എനിക്ക്… ശരിയായ ചികിത്സ കിട്ടിയില്ല…. രോഗമാർക്കും മനസ്സിലായില്ലല്ലോ ഈശ്വരാ..” എന്നു പറഞ്ഞു: കൊണ്ടാണ് മേജർ മീനാക്ഷി മരിച്ചത്. ആ കാഴ്ച ദയനീയമായിരുന്നു. ഒന്നുമറിയാതെ പുഞ്ചിരിക്കുന്ന കൊച്ചുമോനെയുമെടുത്ത് ഭാര്യയെ കെട്ടിപ്പിടിച്ചു വാവിട്ടു കരയുന്ന ഭർത്താവ്. വിധിയോട് കരുണ യാചിക്കുന്ന മുഖഭാവത്തോടെ മരിച്ചു കിടക്കുന്ന മേജർ മീനാക്ഷി. എത്രയോ രോഗികളെ മരണത്തിൽ നിന്നും രക്ഷിച്ച കർത്തവ്യനിരതയായ ആ ലേഡിഡോക്ടറുടെ മരണം എല്ലാവരെയും കരയിപ്പിച്ചു. സ്നേഹസമ്പന്നയായ ആ യുവ ഡോക്ടറുടെ ജീവൻ ഇത്രയും ക്രൂരമായി തട്ടിയെടുത്ത വിധിയെ എല്ലാവരും പഴിച്ചു.

ഈ കഥ കേട്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ചിരുന്നു പോയി. രോഗലക്ഷണങ്ങൾ കേട്ടപ്പോൾ എബോള വൈറസ് പോലെയുള്ള മാരകമായ ഏതോ വൈറസ്സുകൊണ്ട് ഉണ്ടാവുന്ന വൈറൽ ഹെമറേജിക് ഫീവർ ആയിരുന്നിരിക്കണം മീനാക്ഷിയുടെ അസുഖമെന്നാണ് എനിക്കു തോന്നിയത്. ആ സംശയം സ്‌ഥിരീകരിച്ചു കൊണ്ട് അനിത പറഞ്ഞു, “പോസ്‌റ്റുമോർട്ടത്തിൽ അതു തന്നെയാണ് തെളിഞ്ഞത് മാഡം.”

എനിക്ക് അജ്‌ഞാതയായ ആ സഹപ്രവർത്തകയുടെ ദാരുണമായ അന്ത്യമോർത്ത് ഞാനറിയാതെ എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“മാഡം, മാഡത്തിനെക്കാണുമ്പോൾ ഞങ്ങൾക്ക് മീനാക്ഷി മാഡത്തിനെയാണ് ഓർമ്മ വരുന്നത്. മീനാക്ഷി മാഡത്തിന്‍റെ അതേ സ്വഭാവമാണ് നിങ്ങൾക്കും എന്നു തോന്നാറുണ്ട്. അവരുടെ അതേപോലെയുള്ള ബുദ്ധിശക്ത‌ി… അതേപോലെയുള്ള സ്നേഹം.. രോഗികളോടുള്ള ഉത്തരവാദിത്തബോധവും അർപ്പണമനോഭാവവും…”

നഴ്‌സുമാർ പറയുന്നതുകേട്ട് നിർവികാരയായി ഒരു സ്വപ്നത്തിലെന്നതുപോലെ ഞാൻ നടന്നുനീങ്ങി. ഡ്യൂട്ടിമുറിയിലെത്തി കിടന്നുവെങ്കിലും ഉറക്കം വന്നില്ല. കണ്ണടയ്ക്കുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത മേജർ മീനാക്ഷിയുടെ മുഖം മനസ്സിലോടിയെത്തും… കാതുകളിൽ ആ യുവതിയുടെ നിസ്സഹായത കലർന്ന തേങ്ങലുകൾ. ദുഃഖം മനസ്സിൽ നിറഞ്ഞു കവിഞ്ഞു.. ഞാൻ അസ്വസ്‌ഥയായി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീടെപ്പോഴോ ക്ഷീണം കൊണ്ട് മയങ്ങിപ്പോയി. കണ്ണു തുറന്നപ്പോൾ നേരം വെളുത്തിരിക്കുന്നു. പ്രഭാതകൃത്യങ്ങൾ ചെയ്‌തശേഷം ഡ്യൂട്ടി അവസാനിക്കുന്നതിനു മുമ്പുള്ള വാർഡ്‌റൗണ്ട്സ് നടത്തുവാനായി ഞാനാദ്യം ഐസിയുവിലേക്കു ചെന്നു.

“ഗുഡ്മോണിംഗ് അനിതാ, സുമാ രാത്രിയിൽ പ്രത്യേകിച്ച് പ്രശ്നമൊന്നുമുണ്ടായില്ലല്ലോ?” ഞാൻ നഴ്‌സുമാരോട് അന്വേഷിച്ചു.

“മെനിഞ്ചൈറ്റിസ് രോഗിയുടെ ബി.പി അല്പം കുറഞ്ഞു പോയെങ്കിലും രാവിലെ 4 മണിക്ക് മാഡം വന്നു നിർദ്ദേശിച്ച മരുന്നു കൊടുത്തപ്പോൾ സ്‌ഥിതി മെച്ചപ്പെട്ടിട്ടുണ്ട്, നോക്കൂ!” ഞാൻ രോഗിയെ പരിശോധിച്ചു. കട്ടിലിൽ തൂക്കിയിട്ട രോഗവിവര ചാർട്ടും നോക്കി. പക്ഷേ നാലുമണിക്ക് ഞാൻ കൊടുക്കാൻ പറഞ്ഞുവെന്ന് അനിത പറയുന്ന മരുന്ന്…? ഞാൻ നാലുമണിക്ക് ഉറക്കത്തിലായിരുന്നല്ലോ? ഞാനറിയാതെ ഞെട്ടിപ്പോയി.

“ഞാൻ മരുന്നു പറഞ്ഞുതന്നുവെന്നോ? നല്ല കഥ! ഞാൻ നാലുമണിക്കിവിടെ വന്നിരുന്നോ?” ഞാൻ അദ്ഭുതത്തോടെ ചോദിച്ചു.

“മാഡത്തിന് ഇന്നലത്തെ തിരക്കു കാരണം ഓർമ്മയില്ലാഞ്ഞിട്ടാണ്. ഇതു നോക്കൂ, കേസ്ഷീറ്റിൽ മാഡം എഴുതിയത്… ഇൻജെക്ഷൻ ഹൈഡ്രോകോർട്ടിസോൺ മാഡം പറഞ്ഞിട്ടാണ് ഞാൻ കൊടുത്തത്” അനിത ഉറപ്പിച്ചു പറഞ്ഞു. അദ്ഭുതസ്തബ്ധയായി ഞാൻ നോക്കി നിന്നപ്പോൾ അല്പമകലെയായി വെളുത്ത ഓവർകോട്ടുമിട്ട് സ്‌റ്റെത‌സ്കോപ് കൈയിൽ പിടിച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഒരു സ്ത്രീരൂപം…. “നിൽക്കൂ… ആരാണത് അനിതാ? ഞാൻ കാണാത്ത ഒരു പുതിയ ലേഡീ ഡോക്‌ടർ?” ഞാൻ അതിശയത്തോടെ ചോദിച്ചു.

“ഞാനാരേയും കാണുന്നില്ലല്ലോ മാഡം! രാത്രിയിൽ വേണ്ടത്ര ഉറക്കമില്ലാഞ്ഞിട്ടാണ് ഇങ്ങനെയെല്ലാം തോന്നുന്നത്. മാഡം വീട്ടിൽ പോയി കുളിച്ച് ഭക്ഷണം കഴിച്ച് അല്പം വിശ്രമിക്കു എന്ന് പുഞ്ചിരിച്ചുകൊണ്ട് അനിത മറുപടി പറഞ്ഞു.

ഒന്നും മനസ്സിലാവാതെ ഞാൻ തിരിഞ്ഞുനടന്നു. ദൂരെ നീങ്ങുന്ന ലേഡീഡോക്‌ടറുടെ രൂപം പെട്ടെന്നു നിന്നു തിരിഞ്ഞു നോക്കി എന്നോട് മന്ദഹസിച്ചു! മനോഹരിയായ ഒരു യുവതി… അവളുടെ കണ്ണുകളിൽ ദുഃഖം.. പുഞ്ചിരിയിൽ ആർദ്രത… നോക്കി നില്ല്ക്കേ ആ രൂപം മറഞ്ഞുപോയി. എനിക്കു മനസ്സിലായി. അത് മേജർ മീനാക്ഷിയുടെ ആത്മാവായിരുന്നു. ക്ഷീണം കൊണ്ട് ഞാനുറങ്ങിപ്പോയപ്പോൾ ആ രോഗിയുടെ സ്ഥിതി അപകടത്തിലായതുകണ്ട് ആത്മാർത്ഥയുള്ള ആ ഡോക്‌ടറുടെ ആത്മാവാണ് എന്‍റെ രൂപത്തിൽ ഐസിയുവിൽ ചെന്ന് മരുന്നു നിർദ്ദേശിച്ചത്!

പടികളിറങ്ങിയ ശേഷം ഞാൻ ഒരിക്കൽക്കൂടി ഐസിയുവിലേക്ക് തിരിഞ്ഞുനോക്കി മേജർ മീനാക്ഷിയുടെ രൂപം എന്നോട് പുഞ്ചിരിച്ച ശേഷം ഐസിയുവിലേക്ക് കടന്നുപോയി. അടച്ചിട്ട വാതിലിലൂടെ അവ്യക്തതയിലേക്ക് മറഞ്ഞുപോയപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞു. എനിക്കറിയാം. ഡോക്‌ടർ മീനാക്ഷിയുടെ ആത്മാവിന് ഈ ആശുപത്രിയേയും രോഗികളെയും വിട്ടു പോവാനാവില്ല. രോഗികളെ ചികിത്സിക്കുന്ന കാര്യത്തിൽ അതീവശ്രദ്ധ കാണിച്ചിരുന്ന ആ ഡോക്ടറുടെ ആത്മാവിനോട് ഞാനെന്നും കടപ്പെട്ടിരിക്കും.

“നന്ദി ഡോക്ടർ, ഒരായിരം നന്ദി” ഞാൻ മനസ്സിൽ പറഞ്ഞുപോയി. കർത്തവ്യനിരതയായ ആ ലേഡീഡോക്ടറുടെ പാവന സ്‌മരണയ്ക്കു മുന്നിൽ എന്‍റെ ഹൃദയം സ്നേഹപൂർവ്വം ബാഷ്‌പാഞ്ജലികളർപ്പിച്ചു.

കറുത്ത മഴയുടെ കാവൽക്കാരി

രാത്രിയുടെ അന്ത്യയാമത്തിൽ ലില്ലി കണ്ട സ്വപ്നത്തിൽ വിക്‌ടർ ഉണ്ടായിരുന്നില്ല… ആകാശം നിലം പൊത്തുന്നതായും ജീവജാലങ്ങളെല്ലാം ഭൂമി പിളർന്ന് അഗാധഗർത്തത്തിൽ പതിക്കുന്നതായും… പുകമറയ്ക്കുള്ളിൽ നിന്നും കറുത്ത കുപ്പായമണിഞ്ഞു വന്ന ഭീകരരൂപം ലില്ലിയെ നോക്കി അട്ടഹസിച്ച് നടന്നു മറഞ്ഞു…

“എന്‍റെ കുഞ്ഞെവിടെ…?” ഒരാർത്തനാദം അവളുടെ തൊണ്ടയിൽ വീർപ്പുമുട്ടി. ഹോ! ഈശ്വരാ, കുഞ്ഞു സുരക്ഷിതയാണ്!

പക്ഷേ… വിക്ടർ…? എന്നെയും കുഞ്ഞിനെയും മറന്ന് ഏതു തിരക്കിലേയ്ക്കാണ് നീ ഊളിയിട്ടത്… ഇവിടെ പ്രളയമാണ്. കടലിളകി വരുന്ന ശബ്ദം എനിക്ക് കേൾക്കാം. ആകാശത്തിന്‍റെ ഒരു തുണ്ട് കൂടി മുറിഞ്ഞു വീണപ്പോൾ ലില്ലി അലറി എഴുന്നേറ്റു.

“ആ…!” അവൾ ബോധരഹിതയായി നിലം പതിച്ചു.

“ലില്ലി…” എന്നെ ആരോ വിളിച്ചു… ഈ പൂമുഖത്ത് അവശേഷിക്കുന്ന ജീവന്‍റെ സ്വരം… ആരോ ജീവനോടെ ഉണ്ട്! ത്രേസ്യാമ്മച്ചിയാണ്!

“എന്തുപറ്റി ലില്ലീ… നീ എന്തിനാണ് നിലവിളിച്ചത്… മോളെവിടെ?”

എല്ലാവരും ജീവനോടെ ഉണ്ട്. ഭൂമിക്ക് രൂപം നഷ്ടപ്പെട്ടിട്ടില്ല! ഈ ദുഃസ്വപ്നത്തെക്കുറിച്ച് പറയുമ്പോൾ വിക്‌ടർ പറയുക ഇതാവും, “നിന്‍റെ സ്വപ്നം സത്യമായിരുന്നെങ്കിൽ, ആകാശം നിലം പൊത്തുന്നതിന്‍റെ അപൂർവ്വ ദൃശ്യം ജീവനോടെ പകർത്തുക എന്‍റെ ക്യാമറ മാത്രമായിരിക്കും.”

വിക്ട‌ർ ഇനിയും എത്തിച്ചേർന്നിട്ടില്ല. തകർത്തു പെയ്യുന്ന മഴയിലേയ്ക്ക് ഊളിയിട്ട് വിസ്‌മയ കാഴ്‌ചകൾ ആവാഹിക്കാൻ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറയുമായി പുറപ്പെട്ട ശേഷം രണ്ടു പകലുകൾ അസ്‌തമിച്ചു.

ഇവിടെ തൂക്കണാംകുരുവി കൂട് നിർമ്മാണത്തിന്‍റെ അവസാന പണിപ്പുരയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിക്‌ടർ അതിനെ ചുറ്റിപ്പറ്റി നടന്നിരുന്നു. ജോലിത്തിരക്കിൽ നിന്നും മടങ്ങിവരുമ്പോഴേയ്ക്കും അവ മുട്ടയിട്ടിട്ടുണ്ടാവും. ആ സുന്ദരദൃശ്യങ്ങൾ തനിക്കു നഷ്‌ടപ്പെട്ടുവെന്ന് പരിതപിച്ചു നടക്കുകയാവും പിന്നെ! എങ്കിലും മഴയിലേയ്ക്കാണ് പോയിരിക്കുന്നത്. പ്രഥമ പ്രേയസിയും അവളാണല്ലോ! തിരിച്ചു വരുമ്പോൾ ഇതുവരെ കാണാത്ത ഒത്തിരി മഴച്ചിത്രങ്ങൾ എനിക്കു സമ്മാനിക്കുമെന്ന് ഉറപ്പു നൽകിയിട്ടാണ് വിക്‌ടർ പോയത്.

പിണങ്ങി നില്ക്കുന്ന പ്രകൃതിയെ സാന്ത്വനിപ്പിക്കാൻ പണിപ്പെടുന്ന കാറ്റും, പെയ്തൊഴിഞ്ഞാൽ ആശ്വാസമായേനെ എന്ന് പുലമ്പുന്ന ആകാശവും മർമ്മപ്രധാനമായ എന്തോ സംഗതിയെ ഒളിച്ചു വയ്ക്കാൻ ശ്രമിക്കും പോലെ!

അയൽപക്കത്തെ നായ നിറുത്താതെ കുരയ്ക്കുന്നു. ഇന്നലെ മുതൽ എന്തുപറ്റി ഇതിന്? ഈ ശബ്ദം കേൾക്കുന്നതു തന്നെ വിക്ടറിന് ദേഷ്യമാണ്. ചിലപ്പോൾ പറയും, നായ അല്ലേ നന്ദി കാണിച്ചല്ലേ പറ്റൂ എന്ന്. അടുത്ത പകലും അസ്‌തമിക്കാൻ ഒടുക്കം കൂട്ടുന്നു. രണ്ടു ദിവസമായി കേബിൾ അവതാളത്തിലാണ്. ജോർജൂട്ടി വന്ന് എന്തോ ചെയ്യുന്നത് കണ്ടു.

“ഇത് നന്നാവാൻ രണ്ടു ദിവസമെടുക്കും ചേച്ചീ.. മഴയല്ലേ, ക്ഷമിക്കന്നേ…”

അവൻ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്. പേടിച്ചിട്ടാവും. വിക്ടറിന് പക്ഷേ, സന്തോഷമേ ഉണ്ടാവൂ. നിലവാരം കുറഞ്ഞ സീരിയലിൽ നിന്നും മോചനം ഉണ്ടായല്ലോ എന്ന് കരുതും.

ഇന്നും നല്ല മഴക്കോളുണ്ട്; ശക്ത‌മായ കാറ്റും! എന്താ ഒരു ശബ്ദം കേട്ടത്… സ്വീകരണ മുറിയിൽ നിന്നാണല്ലോ. വിവാഹത്തിന് ശേഷം ആദ്യമായെടുത്ത, വിക്ടറിനിഷ്ടപ്പെട്ട ഞങ്ങളുടെ ചിത്രം- അത് തറയിൽ വീണുടഞ്ഞിരിക്കുന്നു! അതെടുക്കുമ്പോഴേയ്ക്കും പുറത്തു കാൽ പെരുമാറ്റം- വിക്ടറല്ല. അവറാച്ചനാണ്, അപ്പച്ചന്‍റെ ഒരു സുഹൃത്ത്.

“മക്കളെന്ത്യേ മോളേ…?”

“അവര് നേരത്തേ കിടന്നല്ലോ. അല്ലാ അങ്കിൾ എന്താ ഈ നേരത്ത്?”

“കുഞ്ഞുങ്ങളെ കണ്ടിട്ട് ഒരുപാടായില്ലേ ലില്ലിക്കുട്ടീ… ത്രേസ്യയും കിടന്നുകാണും അല്ലേ… മോളും കിടന്നോ… ഞാൻ നാളെ വന്ന് കണ്ടോളാം അവരെ.”

കിടക്കാൻ നേരം മനസ്സിൽ എന്തോ ഖനീഭവിച്ചു കിടക്കും പോലെ… വിക്ടർ ഒന്ന് വിളിക്കുക പോലും ചെയ്തിട്ടില്ല. മുൻപും ഒരു തവണ ഇതുപോലെ ഉണ്ടായിട്ടുണ്ട്. ശബ്ദമേ ഇല്ലാതുള്ളൂ, ദൂരത്താണെങ്കിലും മനസ്സ് മക്കളുടെയും നിന്നോടുമൊപ്പമാ. അന്ന് അങ്ങനെ പറഞ്ഞപ്പോൾ എന്‍റെ കണ്ണു നിറഞ്ഞുപോയി.

വിക്ടറിനോട് വഴക്കു കൂടാൻ അല്ലെങ്കിൽ തന്നെ തോന്നാറില്ല. ഇത്രയും കരുതലുള്ള ഒരാളെ കിട്ടാൻ മാത്രം എന്തു പുണ്യമാണ് ഞാൻ ചെയ്തിട്ടുള്ളതെന്ന് പലപ്പോഴും ആലോചിച്ചു പോവാറുണ്ട്.

ആരോ കതകിൽ മുട്ടുന്നു. ‘ഹോ! ആശ്വാസമായി വന്നുല്ലോ. ഇന്നെങ്കിലും നന്നായൊന്നുറങ്ങാം. പറിച്ചെടുക്കും പോലെയാണ് ഓടിച്ചെന്നു വാതിൽ തുറന്നത്. ആ പ്രതീക്ഷയും പക്ഷേ, അസ്‌ഥാനത്താണ്. കിഴക്കേതിലെ ബെന്നിച്ചൻ അമ്മച്ചിയെ വിളിക്കാൻ തുനിഞ്ഞതാണ്.

“വേണ്ട ലില്ലിച്ചേച്ചീ… അമ്മച്ചി കിടന്നോട്ടെ. ഇവിടെ എന്തോ ഒരു ശബ്ദം കേട്ടപോലെ തോന്നി. അതാ വന്നത്.”

“ഇവിടെ ഒരു ശബ്ദവും കേട്ടിട്ടില്ല… ബെന്നിച്ചൻ പോയാട്ടെ. ഈ അസമയത്ത് ഇങ്ങനെ ബുദ്ധിമുട്ടണമെന്നില്ല.” അങ്ങനെയാണ് പറയാൻ തോന്നിയത്. ആരേയും വിശ്വസിക്കാനാവാത്ത കാലമല്ലേ… എങ്കിലും സംയമനം പാലിച്ചു. ബെന്നിച്ചൻ പൊയ്ക്കൊള്ളൂ. എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം.”

ബെന്നിച്ചൻ നടക്കവേ, വാതിൽ അടയ്ക്കാൻ തുടങ്ങിയതാണ്… പക്ഷേ… ഇരുട്ടിൽ ആരോ മറഞ്ഞിരിപ്പുണ്ടോ… ഒരാളല്ല… രണ്ടുമൂന്നുപേർ. എന്താണിവരുടെ ഉദ്ദേശ്യം? വാതിലടച്ച് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. ഇരുട്ടിൽ നില്ക്കുന്ന അവ്യക്‌തരൂപങ്ങൾ ബെന്നിച്ചനെ വീണ്ടും ഇങ്ങോട്ട് വിടാൻ ശ്രമിക്കുന്നു.

ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. പോലീസിനെ വിളിക്കണം. ഡയൽ ചെയ്യും മുമ്പ് ഒന്നുകൂടി നോക്കി. ഇല്ല, ആരേയും കാണുന്നില്ല… ഇനിയിപ്പോ? വേണ്ട, എന്തായാലും വിക്ടർ ഒന്നു വന്നോട്ടെ.

ഉറങ്ങാൻ കഴിയുന്നില്ല… ശരീരം വിറയ്ക്കുന്നത് പോലെ… പകൽ മുഴുവനും കുരച്ചു തളർന്ന നായ വല്ലാത്തൊരു ശബ്ദത്തിൽ ഓരിയിടുന്നു.

തലേന്നാളിലെ ദുഃസ്വപ്നമാണ് മനസ്സു നിറയെ. ആകാശം നിലംപൊത്തുമോ… പ്രളയം ഭൂമിയെ വിഴുങ്ങുമോ… ഈശോയേ… എന്താണ് സംഭവിക്കുന്നത്… എന്‍റെ തൊണ്ട വരളുന്നല്ലോ! രാത്രി അവസാനിക്കുന്നു! പരപരാന്നു വെളുത്തതേയുള്ളൂ, ആരൊക്കെയോ മുറ്റത്ത് പതിഞ്ഞ ശബ്‌ദത്തിൽ… എന്താ അവിടെ… അകത്ത്, ഒരു തവണ മോൾ ഭയന്നു നിലവിളിച്ചു. പുറത്ത് ഇതുവരെ കാണാത്ത മുഖങ്ങളും!

അലക്‌സച്ചായനും എത്തിയിട്ടുണ്ട്. അപരിചിതരിലൊരാൾ അച്ചായനോട് അടക്കം പറഞ്ഞു.

“എന്താ… എന്താ… അലക്‌സച്ചായാ… ആരാ ഇതൊക്കെ…. വിക്ടർ ഇതുവരെ വന്നിട്ടില്ലല്ലോ…! അച്ചായനെ വിളിച്ചിരുന്നോ? ഇവരൊക്കെ വികടർ പറഞ്ഞിട്ട് വന്നതാണോ… ങേ… എന്താ?” ലില്ലി എന്തൊക്കെയോ ചോദിച്ചു. മറുപടിയില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ!

“എന്താ… എന്താ… ആരുമൊന്നും പറയാതെ… അറീല്ലല്ലോ നിങ്ങളെയൊന്നും ഞാൻ, എന്താ… ആരേലും ഒന്ന് പറ…”

“ഒന്ന് പൊട്ടിക്കരയണമെന്നുണ്ട് മോളേ എനിക്ക്…” അച്ചായൻ പറയുകയായിരുന്നില്ല, ചാരുപടിയിലേയ്ക്ക് അലർച്ചയോടെ വീഴുകയായിരുന്നു. പിന്നെ ഒന്നും കേട്ടില്ല… ഒന്നും കേൾക്കണ്ട എനിക്ക്…!

നായ നിറുത്താതെ കരഞ്ഞതും അവറാച്ചനങ്കിൾ പതിവില്ലാതെ കുഞ്ഞുങ്ങളെ കാണാൻ വന്നതും ബെന്നിച്ചൻ ഇരുട്ടിൽ പതുങ്ങിയതും അർത്ഥമുള്ള സംഭവങ്ങളായിരുന്നു!

കേബിൾ മുറിച്ചിട്ടതിനു ജോർജൂട്ടിയെ എങ്ങനെ കുറ്റപ്പെടുത്താനാവും… നിലവാരം കുറഞ്ഞ പരമ്പരകൾക്കുമപ്പുറം വിലപ്പെട്ട വാർത്തയാണ് എനിക്ക് നിഷേധിച്ചതെങ്കിൽ കൂടിയും.

എന്നെക്കൂടാതെ മഴയേയും പ്രകൃതിയേയും വിക്‌ടർ മനസ്സിൽ ഒളിപ്പിച്ചിരുന്നു. അവർ തന്നെ വിക്‌ടറിനെ ചതിച്ചു. അല്ലാ… വിക്ടറിനെ സ്വന്തമാക്കാൻ വേണ്ടി എന്നെയാണ് ചതിച്ചത്.

വിക്ടറിന് നേരെ പാഞ്ഞടുത്ത ഭീമൻ പാറക്കഷണങ്ങളും എന്നോടാണ് പക വീട്ടിയത്…! ചലനമറ്റ ശരീരം പോലും രണ്ടു ദിവസം അവർ സ്വന്തമാക്കി വെച്ചു. ആരോടാണ് ഞാൻ ചോദിക്കുക… ഇനിയും നിലം പൊത്താത്ത ആകാശത്തോടോ, ഭൂമിയെ വിഴുങ്ങാത്ത പ്രളയത്തോടോ, അതുമല്ലെങ്കിൽ എന്‍റെ ജീവനെടുക്കാത്ത ഉരുളൻ പാറക്കല്ലുകളോടോ…

വിക്‌ടർ പോയി… മഴയിലേയ്ക്ക്… ഇതുവരെയും ആരും സ്വന്തമാക്കാത്ത ചിത്രങ്ങളെടുക്കാൻ! അടുത്ത ജന്മത്തിലേയ്ക്ക് എനിക്കായി കരുതിവെയ്ക്കാൻ!

സൗജന്യ മെഡിക്കൽ ക്യാമ്പും പിന്നെ ഞാനും

മൂന്നുനാലു ദിവസമായി ഞാൻ കേൾക്കെയും കേൾക്കാതെയും ശ്രീമതി മുട്ടുവേദന, മുട്ടുവേദന എന്ന് മന്ത്രിക്കുന്നു. പക്ഷേ എന്തു ചെയ്യും? ഇയർ എൻഡിംഗല്ലേ? പിടിപ്പതു പണിയുണ്ട്. ലീവും തരപ്പെടില്ല. ഞാൻ മയത്തിൽ ശ്രീമതിയോട് അടുത്തുള്ള ഡോക്‌ടറെ ചെന്നു കാണാൻ പറഞ്ഞതും ശ്രീമതിയുടെ മുഖം കറുത്തു.

രാത്രിയേറെ വൈകിയാണ് ഞാൻ ഓഫീസിൽ നിന്നും മടങ്ങിയെത്തിയത്. നിലാവു പോലെ പുഞ്ചിരിച്ചു കൊണ്ട് ശ്രീമതി എന്‍റെയരികിൽ ഓടിയെത്തി. “അവധി കിട്ടില്ലെന്ന പരാതിയായിരുന്നല്ലോ നിങ്ങൾക്ക്? ഇനിയിപ്പോ അവധിയെടുക്കേണ്ടി വരില്ല.”

“ഏ… അതെന്താ? ഇത്ര പെട്ടെന്ന് മുട്ടുവേദന മാറിയോ?” “ഏയ്, വേദനയ്ക്ക് ഒരു കുറവുമില്ല. പിന്നെ ഈ നോട്ടീസൊന്നു വായിച്ചു നോക്കിയേ…”

“ശാന്തിപുരം കോളനിയിൽ ഞായറാഴ്‌ച സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും ക്യാമ്പിൽ പങ്കെടുക്കാം. അസ്‌ഥിരോഗ ചികിത്സാ ക്യാമ്പിൽ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി പ്രശസ്‌ത ഡോക്ടർമാർ പങ്കെടുക്കും. പരിശോധന തീർത്തും സൗജന്യമായിരിക്കും. രജിസ്ട്രേഷൻ ഫീസ് 150 രൂപ മാത്രം!” ഞാൻ നോട്ടീസ് ഉറക്കെ വായിച്ചു.

നോട്ടീസിൽ ഏറ്റവും ചുവട്ടിലായി ഡോക്‌ടർമാരുടെ പേരും അവർ വിദേശത്തു നിന്നെടുത്ത വലിയ വലിയ ഡിഗ്രികളും ചേർത്തിരുന്നു. എല്ലാവരും തന്നെ അമേരിക്ക, ബ്രിട്ടൻ, ജർമ്മൻ റിട്ടേൺഡ് ആയിരുന്നു.

“എങ്കിൽ നീയും പേര് രജിസ്‌റ്റർ ചെയയ്തോ” ഞാൻ ശ്രീമതിക്ക് അനുവാദം നൽകി.

“അതിനു ഞാൻ 150 രൂപ കൊടുത്ത് നേരത്തെ തന്നെ പേര് രജിസ്റ്റ‌ർ ചെയ്‌തു. “ശ്രീമതി ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു. ഞാൻ മാത്രമല്ല, കിഴക്കേതിലെ മഞ്ജു, രേഖ, നിമ്മി, രശ്‌മി രാജു…. ആ… ജാസ്‌മിൻ… എല്ലാവരും പേര് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.”

ഞായറാഴ്‌ച ഞാൻ ശ്രീമതിയേയും കൂട്ടി ക്യാമ്പിലെത്തി. വൻകിട മെഡിക്കൽ കമ്പനി സ്‌റ്റോളുകളും ഉണ്ടായിരുന്നു. മുൻ വശത്തു തന്നെയായിരുന്നു രജിസ്ട്രേഷൻ കൗണ്ടർ. ഞാൻ രജിസ്ട്രേഷൻ കാർഡ് കൗണ്ടറിലിരുന്നയാളുടെ നേരെ നീട്ടി കാർഡ് വായിച്ച ശേഷം വലതു വശത്തിട്ടിരുന്ന കസേര ചൂണ്ടി ഇരിക്കാൻ ആവശ്യപ്പെട്ടു. 60-70ഓളം പേർ നേരത്തേ തന്നെ അവിടെ ഇടം നേടിയിരുന്നു. 10 മണിക്ക് എത്തേണ്ട ഡോക്‌ടർമാർ 11 മണിയായിട്ടും എത്തിയിരുന്നില്ല. രോഗികളുടെ ക്ഷമ നശിക്കാതിരിക്കുന്നതിനായി അനൗൺസ്മെന്‍റ് മുറയ്ക്ക് കേൾക്കാമായിരുന്നു.

“പേഷ്യന്‍റ്സിന്‍റെ ശ്രദ്ധയ്ക്ക്. ഡോ. എൽ. പി ലക്ഷ്മൺ, അമേരിക്കൻ റിട്ടേൺഡ് ബോൺ സ്പെഷ്യലിസ്‌റ്റ് ഉടനെ തന്നെ ക്യാമ്പിൽ എത്തിച്ചേരുന്നതാണ്.”

ഓരോ അഞ്ചു മിനിറ്റ് ഇടവിട്ടും ലൗഡ്‌സ്പീക്കറിലൂടെ തുടർച്ചയായി അനൗൺസ്മെന്‍റ് വന്നുകൊണ്ടിരുന്നു. “ബ്രിട്ടൻ റിട്ടേൺഡ് ഡോ. നരേന്ദ്രനാഥ് എം. ബി. ബി. എസ്, എം.ഡി നഗരത്തിലെ ട്രാഫിക് ബ്ലോക്ക് കാരണം വൈകുന്നതിൽ ഖേദിക്കുന്നു.”

സുന്ദരിയായ അനൗൺസർ ഡോക്‌ടർമാർ വൈകുന്നതിന്‍റെ കാരണങ്ങൾ വിളിച്ചുകൂവിക്കൊണ്ടിരുന്നു. കുറേ വൃദ്ധർ അവരെ വട്ടംചുറ്റി അവിടെ കൂടി നിന്നിരുന്നു.

ഏതാണ്ട് 12 മണിയോടെ രണ്ടുമൂന്നു ഡോക്ടർമാർ ക്യാമ്പിലെത്തി. അവരെ കണ്ടതും പേഷ്യൻസിനിടയിൽ ചെറിയൊരു ഒച്ചപ്പാടുണ്ടായി. ഉന്തും തള്ളുമൊക്കെയായി ശ്രീമതി ഒരു

കണക്കിന് ഡോക്ടറുടെയടുത്തെത്തി. ഡോക്‌ടർ മേശപ്പുറത്തു നിന്നും സ്റ്റീൽ സ്പൂൺ പോലുള്ള വടിയെടുത്ത് ശ്രീമതിയുടെ മുട്ടിൽ തട്ടിനോക്കി. സ്‌റ്റെതസ്‌കോപ്പ് വച്ചും പരിശോധിച്ചു.

“ദാ, ഈ മരുന്ന് പുറത്തുള്ള സ്‌റ്റോളിൽ ചെന്നാൽ കിട്ടും.” ഡോക്ടർ പറഞ്ഞു.

ശ്രീമതി ‌സ്റ്റോളിനു മുന്നിലെത്തി സ്ലിപ്പ് കെമിസ്റ്റിനു നൽകി. മേശപ്പുറത്ത് മരുന്ന് കൂമ്പാരം കണക്കെ കുമിഞ്ഞു കൂടി. 1,500 രൂപയുടെ രസീതും കൈയിൽ പിടിപ്പിച്ചു. “ദാ, ആ സ്‌റ്റോളിൽ നിന്നും മുട്ടുവേദനയ്ക്കുള്ള എണ്ണ കൂടി വാങ്ങിക്കോ…” അയാൾ സൂചിപ്പിച്ചു.

2 എണ്ണക്കുപ്പിയും 2 ട്യൂബും കൂടിയായപ്പോൾ രൂപ 300 വേറെയും. സൗജന്യ പരിശോധനയുടെ ചെലവ് മൊത്തം 1,800 രൂപ ‘ശ്രീമതിയുടെ മുട്ടുവേദന മാറുമായിരിക്കും. പക്ഷേ എനിക്ക് നെഞ്ചുവേദന നിശ്ചയം. ഇതിലും ഭേദം ലീവെടുക്കലായിരുന്നു!!!

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें