മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 1

ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുജാതയുടെ മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധിയായിരുന്നു. ഓര്‍മ്മയില്‍ അപ്പോഴും മേല്‍ശാന്തി ശങ്കരന്‍തിരു മേനിയുടെ വാക്കുകള്‍.

പ്രസാദത്തിന്‍റെ കൂടെ ഒരു കടലാസുപൊതി അവളെ ഏല്പിച്ച ശേഷം തിരുമേനി പറഞ്ഞു. ”ശശിധരന്‍ നായര്‍ മധൂന്‍റെ പേരില്‍ ഒരു ഗണപതി ഹോമം കഴിക്കാന്‍ ഏല്പിച്ചതിന്‍റെ പ്രസാദാ. ഇന്നലെ സന്ധ്യക്ക്‌ നായരും മധൂം കൂടി തൊഴാന്‍ വന്നിരുന്നു. മൂപ്പരും മോനും കൂടി ഇന്ന് രാവിലെ യാത്ര പോവ്വാണത്രെ അതോണ്ട് ഹോമത്തിന്‍റെ പ്രസാദം വാങ്ങിക്കാന്‍ വരണുണ്ടാവില്ല്യാന്ന് ഇന്നലെ വഴിപാട്‌ ഏല്പിക്കുമ്പോള്‍ തന്നെ പറയേണ്ടായി. ഏതായാലും കുട്ടി ഇതൊന്ന് അങ്ങോട്ടെത്തിച്ചേക്കൂ.

സുജാത ഒരു നിമിഷം അത്ഭുതസ്തബ്ധയായിനിന്നു. പിന്നെ തിരുമേനിയില്‍നിന്നും പ്രസാദപ്പൊതി വാങ്ങിക്കൊണ്ട് വീട്ടിലേക്ക് മടങ്ങി.

മധുവേട്ടന്‍ ലീവില്‍ നാട്ടില്‍ വന്നുപോയിട്ട്‌ രണ്ടുമാസമാകാന്‍ പോകുന്നതേയുള്ളു. ഇപ്പോള്‍ പെട്ടെന്നുള്ള ഈ വരവ്?

മധുവേട്ടന്‍റെ വീടും തന്‍റെ വീടും തമ്മില്‍ കാല്‍നടയായി പോകാവുന്നത്ര ദൂരമേയുള്ളൂ. അച്ഛന്‍ കഴിഞ്ഞയാഴ്ച മധുവേട്ടന്‍റെ വീട്ടിലേക്ക് പോയതുമാണ്. എന്നിട്ടും മധുവേട്ടന്‍റെ ഈ വരവിനെക്കുറിച്ച് അച്ഛനൊന്നും പറഞ്ഞ് കേട്ടില്ല. അപ്പോള്‍ ഇങ്ങനെ പെട്ടെന്ന്‍ വരാന്‍, എന്തെങ്കിലും ആരോഗ്യ പ്രശ്നമാണോ? അതാകാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ ഇന്ന് ചെറിയച്ഛന്‍റെ കൂടെ യാത്രക്ക് പുറപ്പെടില്ലല്ലോ. ആ യാത്ര എങ്ങോട്ടാണാവോ. ഏതായാലും എല്ലാം വിചിത്രമായി തോന്നുന്നു.

വീടിന്‍റെ ഉമ്മറപ്പടികള്‍ കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ അച്ഛന്‍ സുധാകരന്‍റെയും അമ്മ കുസുമത്തിന്‍റെയും സ്വരങ്ങള്‍ പതിവിലും ഉച്ചത്തില്‍ കേട്ടു. അവര്‍ തമ്മിലെന്തോ വാദപ്രതിവാദത്തിലാണെന്ന് തോന്നുന്നു.

ഭാഗിചിറ്റയുടെയും ചെറിയച്ഛന്‍റെയും മധുവേട്ടന്‍റെയും പേരുകള്‍ സംഭാഷണത്തില്‍ ഇടം പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചപ്പോള്‍ മധുവേട്ടന്‍റെ പെട്ടെന്നുള്ള വരവാണ് വിഷയമെന്ന് മനസ്സിലായി. പ്രഭാതസവാരിക്കിടയില്‍ ആരോ പറഞ്ഞ് അച്ഛനും ആ വാര്‍ത്ത‍ അറിഞ്ഞുകാണും.

സുജാത ചെവിയോര്‍ത്തു.

“ഞാനറിഞ്ഞത് മറ്റുള്ളവര്‍ പറഞ്ഞിട്ടല്ലേ കുസുമം? ഞാന്‍ നേരിട്ടവിടെ ചെന്ന് സത്യാവസ്ഥ അറിഞ്ഞിട്ടുപോരെ ഈ ബഹളമൊക്കെ?” സുധാകരന്‍റെ അനുനയസ്വരം.

“ഇനി കൂടുതലായി എന്തറിയാനാണ് സുധേട്ടാ. അച്ഛനും മകനും കൂടി തിരുവനന്തപുരത്തേക്ക് പോയിരിക്കുന്നത് മകന് പെണ്ണ് കാണാനാണെന്ന് നാട്ടുകാരെല്ലാം അറിഞ്ഞു കഴിഞ്ഞല്ലോ. പക്ഷെ നമ്മളറിഞ്ഞില്ലെന്നു മാത്രം.” കുസുമത്തിന്‍റെ സ്വരം ക്ഷോഭം കൊണ്ട് ഇടറി.

“നാട്ടുകാരെല്ലാം അറിഞ്ഞിട്ടൊന്നുമില്ല. മധു എത്തിയിട്ടുണ്ടെന്നറിഞ്ഞ് അയല്‍പക്കത്ത് താമസിക്കുന്ന ബാലന്‍ അവനെ കാണാന്‍ ചെന്നപ്പോള്‍ ശശിയേട്ടന്‍ ഇക്കാര്യം ഒന്ന് സൂചിപ്പിച്ചു. ഇന്ന് ബാലന്‍ എന്നെ കണ്ടപ്പോള്‍ ഈ സംഭവം എന്നോട് പറഞ്ഞു അത്രേള്ളൂ.”

“ശരി. അപ്പോഴത് സത്യം തന്നെയാണല്ലോ. മധൂം സുജാതേം കുട്ടികളായിരുന്ന കാലം മുതല്‍ക്ക് അവള് അവന്‍റെ പെണ്ണാണെന്ന് സുധേട്ടന്‍റെ പൊന്നുപെങ്ങള്‍ ആയിരം വട്ടോങ്കിലും പറഞ്ഞിട്ടില്ലേ? എന്നിട്ടിപ്പോഴെന്താ ഇങ്ങനൊരു മറവി?”

“ഭാഗി മറന്നതാവില്ല. ശശിയേട്ടന്‍റെ നിര്‍ബന്ധത്തിന് വഴങ്ങീതാവും. ശശിയേട്ടന്‍റെ മുഖത്ത് നോക്കി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാനുള്ള തന്‍റേടമൊന്നും അവള്‍ക്കില്ലാന്നറിഞ്ഞൂടെ? പാവം !”

“അതെയതെ. പഞ്ചപാവം. പക്ഷെ സുധേട്ടന്‍റെ പെങ്ങള്‍ക്ക് ഓന്തിന്‍റെ സ്വഭാവമാണെന്ന് മാത്രം.” കുസുമത്തിന്‍റെ സ്വരത്തില്‍ പരിഹാസത്തിന്‍റെ മുള്ളുകള്‍.

“നമ്മളിങ്ങനെ തര്‍ക്കിച്ചിട്ടെന്താ ഫലം കുസുമം. മധു പെട്ടന്നിവിടെ വരെ വരാനും പെണ്ണുകാണാന്‍ പോകാനുമെല്ലാം തയ്യാറായെങ്കില്‍ എന്താ അതിനര്‍ത്ഥം? അവനീ ആലോചനയില്‍ താല്പര്യമുണ്ടായിട്ടല്ലേ? അവന്‍റെ വിദ്യാഭ്യാസയോഗ്യതക്കും ഉയര്‍ന്ന ഉദ്യോഗപദവിക്കും അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ ആണ് അവന്‍ ആഗ്രഹിക്കുന്നതെങ്കിലോ? നമുക്ക് അതില്‍ ഇടപെടാന്‍ എന്താണവകാശം.?”

“നമ്മുടെ മോള്‍ക്ക്‌ എന്താണൊരു കുറവ്? പോസ്റ്റ്‌ ഗ്രജ്‍വേറ്റ്‍ അല്ലേ? കമ്പ്യുട്ടര്‍ ട്രേനിംഗിനും പോണുണ്ടല്ലോ.. കാണാനും തെറ്റില്ല.”

എല്ലാം ശരി തന്നെ. രണ്ടു വര്‍ഷമായി മധു വിദേശത്തല്ലേ. നമ്മളെക്കാളൊക്കെ ലോകം കണ്ടവനല്ലേ അവന്‍. അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നമ്മുടേതുമായി ഒത്തുപോകണമെന്നില്ലല്ലോ. പിന്നെ മറ്റൊരു കാര്യം. കൂടെ ജോലി ചെയ്യുന്ന ഏതെങ്കിലും പെണ്‍കുട്ടിയുമായി അവന്‍ അടുപ്പത്തിലാണെങ്കിലോ? ഒരുപക്ഷെ ഇത് ആ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള സന്ദര്‍ശനമാകാനും സാധ്യതയുണ്ട്. ഏതായാലും എനിക്കൊന്നേ പറയാനുള്ളൂ. നമ്മുടെ മോള്‍ക്ക്‌ ഈശ്വരന്‍ ഒരുത്തനെ നിശ്ചയിചിട്ടുണ്ടാവൂല്ലോ. അതുകൊണ്ട് തൃപ്തിപ്പെട്ട്‌ അവരുടെ ജീവിതം സന്തോഷകരമാകാന്‍ പ്രാര്‍ത്ഥിക്കാം.”

“മധൂനും ശശിയേട്ടനും മാനത്തെ മാവിന്‍റെ കൊമ്പത്താണ് നോട്ടോങ്കില്‍ അങ്ങനെ തന്നെ ആയിക്കോട്ടെ. ഈ ലോകത്ത് വേറേം ചെറുപ്പക്കാരുണ്ടല്ലോ. എന്‍റെ മോള്‍ക്കും യോഗ്യനായ ഒരുത്തനെ തന്നെ കിട്ടും…. അതുറപ്പാ. എങ്കിലും.” കുസുമത്തിന്‍റെ സ്വരത്തിലപ്പോഴും എന്തോ നഷ്ടബോധം.

“ഒരെങ്കിലുമില്ല. കല്യാണം കഴിഞ്ഞാല്‍ മാത്രം പോരല്ലോ. മനപ്പൊരുത്തമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ കുസുമം.?

“അത് ശരിയാ. കല്യാണം കഴിഞ്ഞാല്‍ മാത്രം പോരല്ലോ. പിന്നീടുള്ള ജീവിതത്തില്‍ സന്തോഷോം സമാധാനോം ഒക്കെ വേണോല്ലോ.”

അമ്മയുടെ സ്വരത്തില്‍ ഇപ്പോള്‍ അല്പം പോലും ആവലാതി ഇല്ലെന്ന് സുജാത ശ്രദ്ധിച്ചു. അച്ഛന്‍റെ വിശകലനങ്ങള്‍ അമ്മയ്ക്കും സ്വീകാര്യമായെന്ന് തോന്നുന്നു

ഏതാനും നിമിഷത്തെ നിശ്ശബ്ദത

“ഞാനൊന്ന് കുളിച്ചിട്ട് വരാം “അച്ഛന്‍റെ സ്വരം

“ആട്ടെ. ഞാന്‍ അപ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് റെഡിയാക്കാം.” അമ്മയുടെ സ്നേഹശീതളമായ സ്വരം.

സുജാതയുടെ ചുണ്ടിലപ്പോള്‍ നനുത്തൊരു പുഞ്ചിരി വിരിഞ്ഞു.

അച്ഛനും അമ്മയും വീണ്ടും രഞ്ജിപ്പിലെത്തിയിരിക്കുന്നു.

അവരെപ്പോഴും അങ്ങനെയാണ്. എന്തെങ്കിലും കാര്യത്തിന് കലമ്പല്‍ കൂട്ടിയാല്‍ തന്നെ നിമിഷങ്ങള്‍ക്കകം രണ്ടുപേരും കൂടുതല്‍ രമ്യതയിലാകും. മനപ്പൊരുത്തം എന്ന വാക്കിന് വിവാഹജീവിതത്തില്‍ എത്രയധികം പ്രസക്തിയുണ്ടെന്ന് അവളോര്‍ത്തുപോയി.

‘അന്തരീക്ഷം ശാന്ത’മായെന്ന് ഉറപ്പായപ്പോള്‍ സാധാരണത്വം അവലംബിച്ചുകൊണ്ട് സുജാത തളത്തിലേക്ക് ചെന്നു. നിവേദ്യപൊതി മേശപ്പുറത്തുവെച്ചുകൊണ്ട് അവള്‍ അറിയിച്ചു “ശശികൊച്ചച്ഛന്‍ ഏല്പിച്ചിരുന്ന ഗണപതിഹോമത്തിന്‍റെ പ്രസാദാ. എന്നെ കണ്ടപ്പോള്‍ തിരുമേനി ഒന്നിതങ്ങോട്ടെത്തിച്ചേക്കാന്‍ പറഞ്ഞ് എന്നെ ഏല്പിച്ചു. ”

“ഉം… ഉം… ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മുടക്കം വരാതിരിക്കാന്‍ നടത്തിയ വഴിപാടായിരിക്കും” കുസുമത്തിന്‍റെ സ്വരത്തില്‍ അമര്‍ഷം തുളുമ്പി.

“കുസുമം, എന്തിനാ വെറുതെ……..” സുധാകരന്‍റെ വാക്കുകള്‍ അര്‍ദ്ധോക്തിയില്‍ അവസാനിച്ചു. പിന്നെ വീണ്ടുവിചാരമുണ്ടായതു പോലെ അയാള്‍ തുടര്‍ന്നു. “കുളിയെല്ലാം കഴിഞ്ഞ് ഞാനൊന്നവിടെവരെ പോയിട്ട് വരാം. പ്രസാദം എല്പിക്കലുമായി, ഭാഗിയെ ഒന്ന് കാണൂം ചെയ്യാം.”

കുസുമത്തിന്‍റെ മുഖത്തപ്പോള്‍ നിസ്സംഗത മാത്രം.

“ഞാനീ വേഷമൊന്നു മാറിയിട്ട് വരാമ്മേ. എന്നിട്ട് ഞാനും സഹായിക്കാം.”

“നിനക്കിന്നു കമ്പ്യുട്ടര്‍ ക്ളാസ്സിനു പോവണ്ടേ? “

“ഇന്ന് അംബേദ്‌കര്‍ ജയന്തി ആയതുകൊണ്ട് ക്ലാസ്സില്ലമ്മേ. ”

കുസുമം എന്തോ പറയാനോങ്ങിയെങ്കിലും അടുത്ത നിമിഷം മൗനത്തിലേക്ക്‌ പിന്‍വാങ്ങി. തന്‍റെ മുഖത്ത് തിരിയുഴിയുന്ന അമ്മയുടെ കണ്ണുകളില്‍ നനവൂറിയിരുന്നോ? സുജാതക്ക് സംശയം തോന്നി.

ബെഡ്രൂമിലേക്ക് നടക്കുമ്പോള്‍ നനുത്തൊരു നൊമ്പരം അവളുടെ മനസ്സിനെയും കീഴ്പെടുത്തിയിരുന്നു. ഒരു കളിക്കൂട്ടുകാരി എന്ന നിലക്ക്‌ തന്നോടെപ്പോഴും സ്നേഹ വാത്സല്യങ്ങളോടെ മാത്രമേ മധുവേട്ടന്‍ പെരുമാറിയിട്ടുള്ളൂവെങ്കിലും തങ്ങളുടെ ബന്ധത്തിന് അതില്‍ കൂടുതല്‍ അര്‍ത്ഥതലങ്ങളൊന്നും അവകാശപ്പെടാനാ കില്ല. പക്ഷെ… ഭാഗിചിറ്റ എത്രയോ തവണ മധുവേട്ടന്‍ കേള്‍ക്കേ സ്വന്തം ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും മധുവേട്ടന്‍ മറ്റൊരു വിവാഹാലോചനക്ക് വഴിപ്പെട്ടത്‌, തന്നെ ജീവിതപങ്കാളിയാക്കാന്‍ താല്പര്യമില്ലാത്തതിനാലാണല്ലോ.

എന്നാല്‍ ഭാഗിചിറ്റയുടെ പരാമര്‍ശങ്ങള്‍ താനറിയാതെതന്നെ തന്‍റെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ചിറ്റ എപ്പോഴും മാതൃസഹജമായ വാത്സല്യം പ്രകടിപ്പിക്കാറുമുണ്ട്. ചിറ്റ ചാരിതാര്‍ത്ഥ്യത്തോടെ നല്‍കിയ നിലവിളക്കുമായി മധുവേട്ടന്‍റെ വധുവായി വലത്തുകാല്‍ വെച്ച് ഭത്തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന ധന്യനിമിഷങ്ങള്‍ തന്‍റെ സങ്കല്പങ്ങളിലും ഇടം പിടിച്ചിരുന്നല്ലോ. ആ സൗഭാഗ്യം അന്യമാവുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍…

സുധാകരന്‍റെ വാക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ട് സുജാത സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

“അച്ഛന്‍ പറഞ്ഞതിലും കാര്യമുണ്ട്. മനസ്സുകൊണ്ട് അന്യോന്യം പൊരുത്തപ്പെടാത്ത വ്യക്തികള്‍ തമ്മിലുള്ള വിവാഹബന്ധതിന് സന്തുഷ്ടമായ ഒരു ഭാവി അവകാശപ്പെടാനാകില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് മധുവേട്ടന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തനിക്കതില്‍ യാതൊരു പരിഭവവുമില്ല.”

സുധാകരന്‍ മധുവിന്‍റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഭാഗീരഥി മാത്രമേ ഉണ്ടായിരുന്നുള്ളു.

പതിവുപോലെ സുധാകരനെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചിരുത്തിയ ശേഷം ഭാഗീരഥി ചോദിച്ചു “ഏട്ടന് കുടിക്കാന്‍ സംഭാരമെടുക്കട്ടെ.എന്ത് വെയിലാ പുറത്ത്.”

“ജീരകവെള്ളം മതി ഭാഗി. ഇതാ ഗണപതി ഹോമത്തിന്‍റെ പ്രസാദം. സുജാത തൊഴാന്‍ ചെന്നപ്പോള്‍ തിരുമേനി അവളെ ഏല്പിച്ചതാ.”

അടുക്കളയില്‍ നിന്ന് ഒരു ഗ്ലാസ്‌ ജീരകവെള്ളം കൊണ്ടുവന്ന് സുധാകരന് നല്‍കിയ ശേഷം ഭാഗീരഥി പറഞ്ഞു “ഇവിടത്തെ ചില വിശേഷങ്ങളൊക്കെ അറിയിക്കാന്‍ ഞാന്‍ ഏട്ടനേയും കാത്തിരിക്ക്യായിരുന്നു.”

“രാവിലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഇവിടെ അയല്‍പക്കത്തുള്ള ബാലനെ കണ്ടു. അയാള്‍ പറഞ്ഞ് ചിലതൊക്കെ അറിയൂം ചെയ്തു.”

“മധു വന്നൂന്നറിഞ്ഞ് അവനെ കാണാന്‍ ബാലനിവിടെ വന്നിരുന്നു. മധൂന്‍റെ പെട്ടെന്നുള്ള രണ്ടാം വരവിന്‍റെ കാരണം ചോദിച്ചപ്പോള്‍ മധൂന്‍റെ അച്ഛന്‍ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞിട്ടുണ്ടാവും. മധൂന് യോജിച്ച പെണ്‍കുട്ടിയെ തിരക്കി കണ്ടുപിടിക്കാന്‍ മധൂന്‍റെ അച്ഛന്‍ കമ്പ്യുട്ടറിന് മുന്നില്‍ തപസ്സു തുടങ്ങീട്ട് മാസങ്ങളായി.”

“സുജാതയുടെ കാര്യം ഞാന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും മധൂന്‍റെ വിദ്യാഭ്യാസ യോഗ്യതക്കും ഉദ്യോഗത്തിനും കിടപിടിക്കാവുന്നത്ര നിലവാരമുള്ള ഒരു പെണ്‍കുട്ടി തന്നെയാവണം അവന്‍റെ ഭാര്യയായി വരേണ്ടതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മധൂന്‍റെ അച്ഛന്‍.”

“അങ്ങനെയൊരു പെണ്‍കുട്ടിയെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതത്രേ. പെണ്ണിന്‍റെ വീട്ടുകാരുമായി ഓണ്‍ലൈനില്‍ ജാതകം കൈമാറലും ഫോട്ടോ കൈമാറലും എല്ലാം എട്ടുപത്ത്‌ ദിവസംകൊണ്ട് നടന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടപ്പോള്‍ മധൂനും ഇഷ്ടമായി.”

“വിവാഹം കഴിയുന്നത്ര വേഗം നടത്തിയാല്‍ കൊള്ളാമെന്ന് പെണ്‍വീട്ടുകാര്‍ പറഞ്ഞതുകൊണ്ട് മധൂനെ ഞാന്‍ പോലുമറിയാതെ പെട്ടെന്ന് ഇങ്ങോട്ട് വിളിച്ച് വരുത്തുകയായിരുന്നു. തിരുവനന്തപുരത്താണ് പെണ്‍കുട്ടിയുടെ വീട്. കുട്ടിയുടെ പേര് മേഘന. ജോലി ബാംഗ്ലൂരിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനീലാ.”

“പെണ്ണുകാണല്‍ ചടങ്ങ് ഇന്നുച്ചയ്ക്ക് നടത്താമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതുകൊണ്ട് ഇന്ന് അച്ഛനും മകനും കൂടി രാവിലെ ഇന്‍റര്‍സിറ്റിയില്‍ തിരുവനന്തപുരത്തേക്ക് പോയി. ചടങ്ങ് കഴിഞ്ഞ് വൈകുന്നേരത്തെ വഞ്ചിനാട് എക്സ്പ്രസ്സില്‍ മടങ്ങുമെന്നാണ് പറഞ്ഞത്.”

“അധികം ലീവില്ലാത്തതുകൊണ്ട് മധൂന് ബുധനാഴ്ച രാത്രിയിലെ ഫ്ളൈറ്റിന് തന്നെ യുകേലേക്ക് മടങ്ങൂം വേണം. എനിക്ക് ഇതിലൊന്നും തീരെ താല്പര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട്‌ മധൂന്‍റെ അച്ഛന്‍ മിനിഞ്ഞാന്നുവരെ ഈ സംഗതികളൊന്നും എന്നെ അറിയിച്ചിരുന്നില്ല. ഏട്ടനില്‍നിന്ന് ഞാനീ സംഭവങ്ങളെല്ലാം മനപ്പൂര്‍വം മറച്ചുവച്ചതാണെന്ന് കരുതരുതേ. എല്ലാം വളരെ പെട്ടെന്നായിപ്പോയി.”

“സാരമില്ല. മധൂന് ഈ ബന്ധം ഇഷ്ടപെട്ടുവെങ്കില്‍ അത് നടക്കട്ടെ.”

“എന്‍റെ പഴയൊരു വാക്ക് പാഴ്വക്കായി പോയല്ലോ, ഏട്ടനോടും കുസുമത്തിനോടും ഞാന്‍ ഇങ്ങനെയൊരു നെറികേട് ചെയ്തല്ലോ എന്നെല്ലാം ആലോചിക്കുമ്പോള്‍… മധുവും അവന്‍റെ അച്ഛന്‍റെ ആഗ്രഹത്തിന് വഴങ്ങിയപ്പോള്‍ എനിക്ക് വെറുമൊരു നോക്കുകുത്തിയായി നില്‍ക്കേണ്ടിവന്നു.”

ഭാഗീരഥിയുടെ കണ്ണുകള്‍ ഈറനാകുന്നത് ശ്രദ്ധിച്ചുകൊണ്ട് ആര്‍ദ്രതയോടെ സുധാകരന്‍ പറഞ്ഞു. “വിധിയെ തടുക്കാന്‍ ആര്‍ക്കാവും ഭാഗി, ഒന്നും സാരമില്ല. ഞങ്ങള്‍ക്കിതില്‍ ഒരു പരാതിയുമില്ല. നീയിനി അതോര്‍ത്ത് വിഷമിക്കൂം വേണ്ട.”

മേഘനയുടെ അച്ഛന്‍ മാധവ് മനോഹറും അമ്മ മാലിനി മാധവും മകളുടെ വരവും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കയാണ്‌. തിങ്കളാഴ്ച്ച രാവിലത്തെ ബാംഗ്ളൂര്‍ ഫ്ലൈറ്റിന്‍റെ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മേഘനയെ കാണാതായപ്പോള്‍ അവര്‍ പരിഭ്രാന്തരായി. എയര്‍പോര്‍ട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ ഫ്ലൈറ്റ് കൃത്യ സമയത്ത് എത്തിയിട്ടുണ്ടെന്നായിരുന്നു ലഭിച്ച വിവരം. എയര്‍പോര്‍ട്ടില്‍നിന്ന് വീട്ടിലേക്ക്‌ ഒരു മണിക്കൂര്‍ ഡ്രൈവ് മതി. പക്ഷെ മേഘനയെവിടെ?

പെണ്ണുകാണല്‍ ചടങ്ങിന് ഏതാനും അടുത്ത ബന്ധുക്കളും എത്തിയിട്ടുള്ളതിനാല്‍ മാധവ് മനോഹറും മാലിനിയും ബെഡ്രൂമിന്‍റെ സ്വകാര്യതയിലേക്ക് മാറി നിന്നു കൊണ്ട് മേഘനയുടെ മൊബൈലില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ് എന്ന സന്ദേശമാണ് ലഭിച്ചത്.

“ശശിധരന്‍ നായരും മധുവും ഉച്ചക്ക് എത്തുമല്ലോ. നമ്മള്‍ അവരോട് എന്ത് സമാധാനം പറയും?” മാലിനിയുടെ സ്വരത്തില്‍ പരിഭ്രാന്തി കലര്‍ന്നിരുന്നു.

“അതാ ഞാനും ആലോചിക്കുന്നത്. ഈ വിവാഹാലോചനയുടെ എല്ലാ വിവരങ്ങളും വിശദമായി നമ്മളവളെ അറിയിച്ചിരുന്നതല്ലേ?. ഓണ്‍ലൈനില്‍ മധുന്‍റെ ഫോട്ടോയും അയച്ചുകൊടുത്തു. അതവള്‍ക്ക്‌ ഇഷ്ടപ്പെട്ടാല്‍ മധുവും അവളും തമ്മില്‍ കാണുന്ന ചടങ്ങാണ് അടുത്തതെന്ന് പറഞ്ഞപ്പോള്‍ ഈ ആലോചന അവള്‍ക്ക് ഇഷ്ടമായെന്നും ചടങ്ങ് എന്നാണെന്ന് അറിയിച്ചാല്‍ അന്ന് രാവിലത്തെ ഫ്ലൈറ്റിന് ഇങ്ങോട്ട് എത്തിക്കോളാമെന്നും അവള്‍ സമ്മതിക്കൂം ചെയ്തിരുന്നല്ലോ.”

“തിങ്കളാഴ്ചയാണ് പെണ്ണുകാണല്‍ ചടങ്ങെന്ന് പറയാന്‍ ഞാന്‍ വ്യാഴാഴ്ച വിളിച്ചപ്പോള്‍ അവള്‍ പൂനയിലായിരുന്നു. ഇന്നലെ, അതായത് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബാംഗ്ലൂരിലേക്ക് പുറപ്പെടുമെന്നും ഇന്ന് രാവിലത്തെ ഫ്ളൈറ്റിന് ഇവിടെ എത്തിക്കോളാമെന്നും അവള്‍ ഉറപ്പ് തന്നതാണ്. ഒരു മീറ്റിങ്ങിലായതുകൊണ്ട് അവള്‍ പെട്ടെന്ന് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യൂം ചെയ്തു. നമ്മുടെ ഭാഗത്തു നിന്നും ഒരു ഉപേക്ഷയും ഉണ്ടായിട്ടില്ല എന്ന് തീര്‍ത്തു പറയാം. എന്നിട്ടും അവള്‍ എന്താണിങ്ങോട്ടെത്താഞ്ഞത് എന്നറിയില്ല. അവളെ വിളിച്ചിട്ട് കിട്ടുന്നുമില്ലല്ലോ.”

“അവള്‍ പൂനേന്ന് ഇന്നലെയേ ബാംഗ്ലൂരില്‍ എത്തുകയുള്ളു എന്നല്ലേ പറഞ്ഞത്?. അവളീ ചടങ്ങിന്‍റെ കാര്യം ജോലിത്തിരക്കിനിടയില്‍ വിട്ടുപോയതാണോ എന്നാണെന്‍റെ സംശയം. ഈയിടെയായി നമ്മളോട് തികച്ച് നാലുവാക്ക്‌ സംസാരിക്കാന്‍ പോലും അവള്‍ക്ക് സമയമില്ലല്ലോ.. എപ്പോഴും ടൂറും മീറ്റിങ്ങും ഒക്കെയായി തിരക്കോട് തിരക്കല്ലേ?. ശശിധരന്‍ നായരോട് നമ്മളെന്ത് സമാധാനം പറയും? മധു അവളെ പെണ്ണുകാണാന്‍ മാത്രമായി യൂകേന്ന് ഇവിടെവരെ വന്നതല്ലേ?”

“ഇനിയിപ്പോള്‍ ഒന്നേ ചെയ്യാനുള്ളു. അവളെത്താതിരുന്നതിന് വിശ്വസനീയമായൊരു കാരണം കണ്ടുപിടിക്കണം. ചടങ്ങ് മുടങ്ങിയത് മേഘനയുടെ അനാസ്ഥകൊണ്ടാണെന്ന് മധുവിന് സംശയം തോന്നിയാല്‍ ഈ വിവാഹാലോചനയും അലസി പിരിഞ്ഞേക്കാം.” മാധവ് മനോഹര്‍ അത്മഗതമെന്നപോലെ പറഞ്ഞു

“വയസ്സ് ഇരുപത്തെട്ട് കഴിഞ്ഞില്ലേ അവള്‍ക്ക്. പയ്യന്‍ ഉയര്‍ന്ന ബിരുദവും ഉദ്ദ്യോഗവും ഉള്ള ആളാവണം. കാണാന്‍ സുന്ദരനായിരിക്കണം. നല്ല ഉയരവും അതിനൊത്ത വണ്ണവും വേണം. അവള്‍ക്കങ്ങനെ കുറേ കണ്ടീഷന്‍സും ഉണ്ടല്ലോ. എത്ര കേസ് നോക്കീട്ട് ഒത്തുവന്നതാണീ ആലോചന. ഇതും നടക്കാതെ പോയാല്‍….”

“അതൊന്നും ആലോചിച്ച് വിഷമിക്കാനുള്ള സമയമല്ലിപ്പോള്‍. എത്രയും വേഗം ഈ ഊരാക്കുടുക്കീന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തിയേ മതിയാകൂ.”

ഏതാനും നിമിഷങ്ങള്‍ ചിന്താമൂകനായി ഇരുന്നശേഷം മാധവ് മനോഹര്‍ പറഞ്ഞു. ”ട്രാഫിക് ബ്ളോക്ക് കാരണം അവള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയത്തിന് എത്താന്‍ കഴിഞ്ഞില്ലെന്ന് അവളിങ്ങോട്ട് അറിയിച്ചെന്ന് പറയാം. ഇങ്ങോട്ടുള്ള മറ്റ് ഫ്ളൈറ്റുകളിലൊന്നും ടിക്കെറ്റ് കിട്ടിയില്ലെന്നും പറയാം.”

“അതൊരു നല്ല ഉപായമാണ്. ബാംഗ്ലൂരില്‍ ട്രാഫിക് ബ്ളോക്ക് സാധാരണമാണല്ലോ. എല്ലാരുമത് വിശ്വസിക്കും. മേഘന നിരപരാധി ആണെന്ന് മധൂന് തോന്നൂം ചെയ്യും. ഈ ചടങ്ങ് ഇനി എന്ന് നടത്താമെന്നും ആലോചിക്കണ്ടേ.?” മാലിനി ചോദിച്ചു

“അത് മേഘനയോടും മധൂനോടും ആലോചിച്ചിട്ട് വേണമല്ലോ. മധൂന് എന്നാണിനി ലീവ് കിട്ടുക എന്നാര്‍ക്കറിയാം.”

“കഷ്ടമായിപ്പോയി. മേഘനയെ ഒരിക്കല്‍കൂടി വിളിച്ചുനോക്കൂ. എന്താണവള്‍ ഇങ്ങോട്ട് വരാഞ്ഞതെന്ന് അറിയാമല്ലോ. അവള്‍ക്ക് അസുഖമെന്തെങ്കിലും ഉണ്ടോ എന്തോ”

“വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. തല്ക്കാലം നമുക്കീ നാണക്കേടീന്ന് തലയൂരാന്‍ നോക്കാം. ട്രാഫിക് ബ്ളോക്കില്‍ പെട്ടുപോയതിനാല്‍ അവള്‍ക്ക് സമയത്തിന് എയര്‍ പോര്‍ട്ടില്‍ എത്താന്‍ കഴിഞ്ഞില്ലെന്ന വിവരം എല്ലാ ബന്ധുക്കളോടും പറയാം. ശശിധരന്‍ നായരും മധുവും വരുമ്പോഴേക്കും ഈ വാര്‍ത്തയുടെ ചൂടൊന്ന് ആറൂം ചെയ്യും” മാധവ് മനോഹര്‍ നയം വ്യക്തമാക്കി.

ശശിധരന്‍ നായരും മധുമോഹനും കൃത്യസമയത്തുതന്നെ മേഘനയുടെ വീട്ടിലെത്തി.  അവളുടെ മാതാപിതാക്കളും ബന്ധുക്കളും വളരെ ആതിഥ്യമര്യാദയോടുകൂടി അവരെ സ്വാഗതം ചെയ്യുകയും സല്ക്കരിക്കുകയും ചെയ്തെങ്കിലും മേഘനയുടെ അസാന്നിദ്ധ്യം അവരെ നിരാശപ്പെടുത്തുകതന്നെ ചെയ്തു.

മേഘനയുടെ ഒരു ഫോട്ടോ മധുവിന് സമ്മാനിച്ചുകൊണ്ട് അവളെത്താതിരുന്നതിന്‍റെ കാരണമായി “ട്രാഫിക് ബ്ളോക്കിന്‍റെ കഥ” വളരെ തന്മയത്വത്തോടെ മാധവ് മനോഹര്‍ വിശദീകരിച്ചു. ഉച്ചക്ക് ഗംഭീര സദ്യയൂണും കഴിഞ്ഞ് മടങ്ങുമ്പോള്‍ മേഘനയുടെ ബന്ധുക്കളുടെ ആഭിജാത്യവും, കുലീനതയോടെയുള്ള പെരുമാറ്റവും മറ്റും ശശിധരന്‍ നായര്‍ക്കും മധുവിനും വളരെ ഹൃദ്യമായി തോന്നി. മേഘനയെ മധു ഒന്ന് നേരില്‍ കാണുക കൂടി ചെയ്‌താല്‍ വിവാഹം ഉറപ്പിക്കാമെന്ന അഭിപ്രായമായിരുന്നു ശശിധരന്‍ നായര്‍ക്ക്‌.

തിരുവനന്തപുരത്ത് വണ്ടിയിറങ്ങിയശേഷം മേഘനയുടെ വീട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഡ്രസ്സ്‌ മാറാനും മറ്റും എടുത്ത ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ശശിധരന്‍ നായര്‍ തന്‍റെ ആഗ്രഹം മധുവിനോട് സൂചിപ്പിക്കുകയും ചെയ്തു.

“എന്തുകൊണ്ടും നിനക്ക് ചേരുന്ന ബന്ധമാണന്നാണ് എനിക്ക് തോന്നുന്നത്. മേഘനയുംകൂടി എത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായേനെ. ഇനിയിപ്പോള്‍ നിങ്ങള്‍ തമ്മിലൊന്ന് കാണാന്‍…അധി കം വൈകാതെ നിനക്ക് ഒരിക്കല്‍ക്കൂടി നാട്ടിലേക്ക് വരാന്‍ കഴിയോ?”

“ഉള്ള ലീവെല്ലാം തീര്‍ത്തും എടുത്തിട്ടാണ് ഞാന്‍ രണ്ട് മാസം മുന്‍പ് നാട്ടിലേക്ക് വന്നത്. ഒഴിച്ചുകൂടാനാകാത്ത ഒരത്യാവശ്യമുണ്ടെന്ന്‍ എഴുതിക്കൊടുത്തിട്ടാണ് ഇപ്രാവശ്യം ലീവ് സാങ്ഷനായത്. ഓഫീസില്‍ നല്ല തിരക്കുള്ള സമയമാണ്. ബുധനാഴ്ചത്തെ ഫ്ളൈറ്റിന് തന്നെ എനിക്ക് മടങ്ങൂം വേണം.”

“അപ്പോള്‍ പിന്നെ ഈ ചടങ്ങിന് നിന്‍റെ അടുത്ത വരവ് കാത്തിരിക്കുകയേ നിവൃത്തിയുള്ളു എന്നര്‍ത്ഥം അല്ലേ?” ശശിധരന്‍ നായരുടെ സ്വരത്തില്‍ നിരാശ നിഴലിച്ചു.

“ഞാനല്പം കിടക്കട്ടെ. നമുക്കെപ്പോഴാണ് സ്റ്റേഷനില്‍ എത്തേണ്ടത്?”

ട്രേയിനിന്‍റെ സമയം ഉറപ്പുവരുത്താന്‍ പേഴ്സില്‍നിന്ന് ടിക്കെറ്റ് പുറത്തെടുത്ത് നോക്കുന്നതിനിടയില്‍ അതില്‍ നിന്ന് മേഘനയുടെ ഫോട്ടോ നിലത്തേക്ക് വീണു. അതെടുത്ത് വീണ്ടും ഭദ്രമായി പേഴ്സിനകത്തേക്ക് വെക്കുന്നതിനിടയില്‍ മധുവിന്‍റെ കണ്ണുകള്‍ അവളുടെ മുഖശോഭയില്‍ ഒരുനിമിഷം ഉടക്കിനിന്നു. ആ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം, അവളുടെ ജീവിതത്തിലേക്ക് തന്നെ മാടി വിളിക്കുകയാണ്‌

സ്റ്റേഷനിലെത്തേണ്ട സമയം ശശിധരന്‍ നായരെ അറിയിച്ചശേഷം എന്തെല്ലാമോ തീരുമാനിച്ചുറച്ചതു പോലെ മധു സന്തതസഹചാരിയായ ലാപ്ടോപ് തുറന്നു.

(തുടരും)

സാഗരസംഗമം ഭാഗം- 19

ഞാൻ താങ്ങിയെടുത്ത് എന്‍റെ കസേരയിൽ ഇരുത്തി. ഹോസ്പിറ്റലിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് മാഡം വന്നിട്ട് പോയാൽ മതി എന്നാണ്. അതുകൊണ്ടാണു ഞാൻ മാഡത്തെ ഉടൻ തന്നെ വിളിച്ചത്…

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ മതി എന്ന് കൈ കൊണ്ടു വിലക്കി. ബാക്കി എല്ലാം ഞാൻ നേരിട്ടു കണ്ടതാണല്ലോ.

“മതി രാമേട്ടാ… ബാക്കി എല്ലാം എനിക്കറിവുള്ളതാണല്ലോ…” അങ്ങിനെ പറഞ്ഞ് ഞാൻ അവിടെ നിന്നും നടന്നു നീങ്ങി. സുബോധം നഷ്ടപ്പെട്ടവളെപ്പോലെയായിരുന്നു പിന്നീടുള്ള എന്‍റെ ഓരോ ചലനങ്ങളും. അതുകണ്ട് രാമേട്ടൻ വിളിച്ചു പറഞ്ഞു.

“മാഡം… തനിച്ചു പോകണ്ട. ഞാൻ വരാം കൂടെ…” എന്നാൽ രാമേട്ടൻ വന്നെത്തുന്നതിനു മുമ്പ് തന്നെ ഞാൻ ഞങ്ങളുടെ ബെഡ്റൂമിലെത്തി വാതിലടച്ചു. അവിടെ കിടക്കയിൽ വീണ് പൊട്ടിക്കരഞ്ഞു.

എന്‍റെ നരേട്ടൻ… നരേട്ടൻ പോയത്… മൂന്നാമത്തെ ഹൃദയ സ്തംഭനത്തോടെയാണ്. പക്ഷെ ഞാൻ വരുന്നതു വരെ ആ ജീവൻ നിലനിന്നു. അല്ലെങ്കിൽ നരേട്ടന്‍റെ ഇഛാശക്തി എന്നെക്കണ്ട്, എന്‍റെ മടിയിൽ കിടന്നു മരിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹം… ആ ആഗ്രഹത്തിനു മുന്നിൽ യമദേവൻ പോലും അൽപനേരം മടിച്ചു നിന്നിരിക്കാം.

ഒടുവിൽ എന്‍റെ മുന്നിൽ അദ്ദേഹം തന്‍റെ അന്ത്യാഭിലാഷവും വെളിപ്പെടുത്തി. രാഹുൽ മോനെക്കാണുന്നതിനുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത ദാഹം. പിന്നെ എന്നെ ഒറ്റപ്പെടുത്തി പോകുന്നതിലുള്ള വേദന. ഞാൻ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കണമെന്നുള്ള അദ്ദേഹത്തിന്‍റെ അഭ്യർത്ഥനയായി രൂപം മാറി.

ഫഹദ്സാറിനെ കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെത്തന്നെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കണമെന്നും. എന്നും എന്‍റെ ആഗ്രഹങ്ങൾക്കു വില കൽപിച്ചിരുന്ന, സ്വാർത്ഥ താൽപര്യങ്ങൾക്കുമുപരിയായി മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ചിരുന്ന, നരേട്ടന് ഇങ്ങിനെയല്ലാതെ എങ്ങിനെയാണ് പെരുമാറാനാവുക? ലോകത്തോളം വിശാലമായ ഒരു മനസ്സ്, അത് നരേട്ടനു മാത്രം സ്വന്തമാണ്. പെട്ടെന്ന് അടുത്തു തന്നെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന വിവാഹ ആൽബം ഒരു വിങ്ങലോടെ ഞാൻ കൈയ്യിലെടുത്തു മറിച്ചു തുടങ്ങി.

ജീവസ്സുറ്റ, ഇന്നും മിഴിവോടെ നിറഞ്ഞു നിൽക്കുന്ന ആ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിൽ വിവിധ വികാരങ്ങൾ തളം കെട്ടി. നരേട്ടൻ താലിയണിയിക്കുമ്പോൾ ലജ്ജാവിവശയായ നവവധുവിനു പകരം എന്‍റെ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്ന മൂക ദൂഃഖം, ആ ആൽബത്തിൽ പ്രകടമായി കാണാമായിരുന്നു. എന്നാൽ എന്നെ താലിയണിയ്ക്കുമ്പോൾ നരേട്ടന്‍റെ കണ്ണുകളിൽ പകരം കത്തി നിന്ന പ്രേമാവേശവും മിഴിവുറ്റ ആ ചിത്രങ്ങളിൽ നിറഞ്ഞു കാണാം. പിന്നെ എന്നെ മോതിരമണിയിച്ചു കൊണ്ട് അദ്ദേഹം ആ മോതിരവിരൽ തന്‍റെ കൈകളിലെടുത്ത് പ്രേമ വായ്പോടെ ചുംബിച്ചത്… എല്ലാമെല്ലാം ജീവസുറ്റ ചിത്രങ്ങളായി ഇന്നും കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.

സുഹൃത്തുക്കൾക്കിടയിൽ എന്നെ പരിചയപ്പെടുത്തുമ്പോൾ ആ കണ്ണുകളിൽ കത്തി നിന്ന അഭിമാനബോധം ഇത്രത്തോളം സുന്ദരി തനിക്കു ചേരുമോടോ എന്ന സുഹൃത്തുക്കളുടെ കളിവചനങ്ങൾ എല്ലാമെല്ലാം ഇന്നലെക്കഴിഞ്ഞതു പോലെ താനോർക്കുന്നു.

മുന്നിലെരിയുന്ന അഗ്നികുണ്ഠം അന്ന് എന്‍റെ മനസ്സിലും എരിഞ്ഞു കൊണ്ടിരുന്നു എന്ന നഗ്നസത്യം എനിക്കുമാത്രം അറിയുന്ന ഒന്നായിരുന്നല്ലോ. എന്നെ നരേട്ടന്‍റെ കൈകളിലേൽപ്പിച്ച് ആശീർവചനങ്ങൾ ചൊരിഞ്ഞ് സന്തോഷഭരിതനായി നിന്ന അച്‌ഛന്‍റെ കാൽക്കൽ നമസ്കരിക്കുമ്പോൾ, ഞാൻ വിങ്ങിപ്പൊട്ടി. അപ്പോൾ എന്നെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച അച്‌ഛൻ.

“എല്ലാം നിന്‍റെ നന്മയ്ക്കാണ് മോളെ… ഇതിനു വേണ്ടി നിന്നെ എനിക്കൽപം വേദനിപ്പിക്കേണ്ടി വന്നു. ക്രൂരനാകേണ്ടി വന്നു. ഒടുവിൽ എന്‍റെ മോൾക്ക് ഒരു നല്ല ജീവിതം തന്നെ ലഭിച്ചല്ലോ. ഈ അച്‌ഛൻ സംതൃപ്തനാണ് മോളെ…” എന്നോടുള്ള അച്‌ഛന്‍റെ അവസാന വാക്കുകൾ. അതു കേൾക്കുമ്പോൾ തലയിൽ ആരോ കൂടം കൊണ്ടടിക്കുന്ന പ്രതീതി അനുഭവപ്പെട്ടു.

ഇല്ല അച്ഛാ… അച്‌ഛൻ വിജയിച്ചു എന്ന് കരുതേണ്ട. ഈ മകളെയോർത്ത് അച്‌ഛൻ അടുത്തു തന്നെ ദുഃഖിക്കേണ്ടി വരും.

അങ്ങനെ മനസ്സിൽ ഉരുവിട്ടു കൊണ്ട് നരേട്ടന്‍റെ കൈപിടിച്ച് അഗ്നിയെ വലം വച്ച ഞാൻ. ഉള്ളൂ നിറയെ ആരോടൊക്കെയോ ഉള്ള വാശിയും പകയും നിറഞ്ഞു നിന്നു. പ്രത്യേകിച്ച് അച്‌ഛനോട്… ഒടുവിൽ അമ്മയേയും അനുജത്തിമാരേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ച് സ്വയം നിയന്ത്രിച്ചു. ഇല്ല… ഞാനിനി കരയുകയില്ല. എന്‍റെ എല്ലാ ദുഃഖങ്ങളും ചിതയിൽ എരിഞ്ഞടങ്ങിക്കോളും… എന്ന് സ്വയം സമാശ്വസിച്ചു കൊണ്ട് ആദ്യരാത്രിയിൽ തന്നെ സ്വയം മരിക്കാനുള്ള ദൃഢ നിശ്ചയത്തോടെ യാത്ര തുടർന്നത്…

ഒടുവിൽ മണിയറയിൽ കടന്നപ്പോൾ കൈയ്യിൽ കരുതിയിരുന്ന സ്ലീപ്പിംഗ് പിൽസ് കഴിച്ച് ആത്മഹത്യയ്ക്കു തുനിഞ്ഞ എന്നെ കൈയ്യോടെ പിടിച്ച നരേട്ടൻ…

“എല്ലാം അറിഞ്ഞു കൊണ്ടാണ് നിന്നെ ഞാൻ വിവാഹം ചെയ്‌തത്. അതോർത്ത് കുറ്റബോധം വേണ്ട…” എന്നു പറഞ്ഞ് എന്നെ ചേർത്തണച്ച നരേട്ടന്‍റെ കാൽക്കൽ ഒരു പൂജാ പുഷ്പം പോലെ വീണടിഞ്ഞ ഞാൻ… അന്നു മുതൽ നരേട്ടൻ എനിക്ക് ദൈവമായിരുന്നുവോ? ദൈവത്തേക്കാളുപരിയാണ് അദ്ദേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നന്മയുടെ മൂർത്തിമദ്ഭാവമായ മനുഷ്യൻ. മരിക്കും വരെ നരേട്ടൻ അങ്ങനെ തന്നെയായിരുന്നുവല്ലോ.

പെട്ടെന്നാണ് ആൽബത്തിന്‍റെ ഒടുവിലത്തെ പേജിൽ നരേട്ടന്‍റെ കൈയ്യക്ഷരത്തിൽ എഴുതിയ ഒരു കത്ത് ഭദ്രമായി വച്ചിരിക്കുന്നത് എന്‍റെ ദൃഷ്ടിയിൽ പെട്ടത്. അതിന്‍റെ ഉള്ളടക്കം അറിയാനുള്ള ജിജ്ഞാസയോടെ ഞാനാകത്തു കൈയ്യിലെടുത്തു തുറന്നു വായിച്ചു തുടങ്ങി.

പ്രിയപ്പെട്ട മീരാ എന്ന സംബോധനയോടെ തുടങ്ങുന്ന ആ കത്ത് കൈകളിലെടുക്കുമ്പോൾ എന്‍റെ കൈകൾ അറിയാതെ വിറ കൊണ്ടുവോ… എന്തായിരിക്കും നരേട്ടന് ഈ കത്തിലൂടെ എന്നോട് പറയാനുള്ളത്? ഇത്ര രഹസ്യമായി ഒരു കത്ത് അദ്ദേഹം സൂക്ഷിക്കണമെങ്കിൽ എന്തായിരിക്കും ആ കത്തിലടങ്ങിയിട്ടുള്ളത്? ഒടുങ്ങാത്ത ജിജ്ഞാസയും പേറി ഞാനാകത്തിലൂടെ കണ്ണോടിച്ചു തുടങ്ങി.

“മീരാ… ഈ കത്തു വായിച്ചു കഴിഞ്ഞ് നീ എന്നെ വെറുക്കരുത്. ശപിക്കുകയുമരുത്. കാരണം ഞാൻ നിന്നെ അത്രത്തോളം അഗാധമായി സ്നേഹിച്ചിരുന്നു. ഒരു പക്ഷെ എന്‍റെ കൗമാര കാലഘട്ടം മുതൽ നീ നിന്‍റെ മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം എന്‍റെ തറവാട്ടിലേയ്ക്ക് വന്നു തുടങ്ങിയ നമ്മുടെ ബാല്യകാലം മുതൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതാണ്. വില തീരാത്ത ഒരു മുത്തുമണി പോലെ മാറോടടുക്കി ആശ്ലേഷിക്കാൻ… നിന്നെ ജീവിതകാലം മുഴുവൻ എന്‍റേതു മാത്രമാക്കിത്തീർക്കാൻ ഞാൻ എത്രമാത്രം അഭിലഷിച്ചിരുന്നു വെന്നോ…

നിന്‍റെ മനോഹരമായ കണ്ണുകൾ സ്വപ്നം കണ്ടുറങ്ങാത്ത രാവുകൾ എന്‍റെ ജീവിതത്തിൽ. പ്രത്യേകിച്ച് എന്‍റെ യൗവ്വനത്തിൽ ഇല്ലായിരുന്നു എന്നു തന്നെ പറയാം. നിന്നെ എന്‍റെ മുറപ്പെണ്ണാണെന്ന അവകാശ ബോധത്തോടു കൂടി തന്നെ ഞാൻ അഭിലഷിച്ചു. വീട്ടിൽ വിവാഹാലോചനകൾ പലതും വന്നപ്പോൾ ഞാൻ എന്‍റെ അഭിലാഷം തുറന്നു പറഞ്ഞ് അതിനെ എതിർത്തു കൊണ്ടിരുന്നു. നീയല്ലാതെ മറ്റൊരു പെണ്ണും എന്‍റെ ജീവിതത്തിലുണ്ടാവുകയില്ലെന്ന് ഞാൻ ശാഠ്യം പിടിച്ചു. ഒടുവിൽ നിന്‍റെ അച്‌ഛനോട്, എന്‍റെ അമ്മാവനോട് ആ ആഗ്രഹം തുറന്നു പറഞ്ഞ് ഞാൻ പെണ്ണു കാണാൻ വന്നു. പക്ഷെ നിനക്കപ്പോൾ വിവാഹം വേണ്ടെന്നു പറഞ്ഞ് നീ ഒഴിഞ്ഞു മാറി.

എന്നാൽ അതിനു പിന്നിൽ ഫഹദിനോടുള്ള നിന്‍റെ പ്രേമമായിരുന്നുവെന്ന് ഞാൻ വൈകിയാണറിഞ്ഞത്. പ്രേമം മൂത്ത് നീ ഫഹദിനൊടൊപ്പം ഒളിച്ചോടിയപ്പോൾ, പ്രേമനൈരാശ്യത്താൽ ഞാൻ മരിക്കുവാൻ തയ്യാറായി. അതുകണ്ട് നിന്‍റെ അച്‌ഛൻ പെങ്ങളായ എന്‍റെ അമ്മ സ്വന്തം ആങ്ങളയോട് മകന്‍റെ സ്‌ഥിതി വിവരിച്ചു കൊണ്ട് ഒരു കത്തെഴുതി. എത്രയും വേഗം മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്.

ഒരു മുസൽമാനെ നീ വിവാഹം കഴിക്കുന്നതിൽ അതൃപ്തിയുണ്ടായിരുന്ന നിന്‍റെ അച്‌ഛൻ എന്‍റെ ആഗ്രഹപ്രകാരം തന്നെ നിന്നെ അയാളിൽ നിന്നും അടർത്തിയെടുത്ത് എനിക്കു നൽകി. മറ്റൊരാളുടെ ഭാര്യയായിക്കഴിഞ്ഞിട്ടും നിന്നോടുള്ള അഭിനിവേശം എനിക്കൊട്ടും ചോർന്നിരുന്നില്ല. മാത്രമല്ല നിന്‍റെ അച്‌ഛന്‍റെ മേൽ ഞാനും, അമ്മയും ചേർന്ന് നിന്നെ എനിക്കു നൽകുവാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്‌തു.

അങ്ങിനെ നമ്മുടെ വിവാഹം നടന്നു. നിന്നെ എനിക്കു ലഭിച്ചപ്പോൾ സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമാണ് എനിക്കുണ്ടായത്. എന്നാൽ നമ്മുടെ ജീവിതത്തിൽ പിന്നീടുണ്ടായ അനിഷ്ട സംഭവങ്ങൾ എന്‍റെ ആത്മവിശ്വാസം തകർത്തു. പാപബോധം എന്നെ പിടിക്കൂടി. ഫഹദ്സാറിനെ വേദനിപ്പിച്ചതിനു പകരമായി, രാഹുൽമോനെ ദൈവം നമുക്കു നഷ്ടപ്പെടുത്തിയതാണെന്ന് ഞാൻ വിശ്വസിച്ചു. ഇന്നിപ്പോൾ ആ വിശ്വാസം എന്നെ വല്ലാതെ മഥിക്കുന്നു. ഒരിക്കൽ കൂടി മരണത്തെ ആശ്ലേഷിക്കുവാൻ മനസ്സു വെമ്പുന്നു…

മീരാ… നീയിപ്പോഴും ഫഹദ്സാറിനെ അഭിലഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. ജീവിതത്തിൽ എന്നെ പൂർണ്ണമായി സ്നേഹിക്കുവാൻ നിനക്കു കഴിഞ്ഞിട്ടില്ലെന്നും. എങ്കിലും എന്‍റെ മക്കളുടെ അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും നീ നിന്‍റെ കടമ നിർവഹിച്ചു. എന്നെ അറിയുവാനും എന്‍റെ സ്നേഹത്തെ ഉൾക്കൊള്ളുവാനും നീ ശ്രമിച്ചു.

സത്യത്തിൽ മറ്റൊരു സ്ത്രീയ്ക്കും കഴിയാത്ത വിധത്തിൽ എല്ലാം മറന്ന് നീ ഒരു കുടുംബിനിയായി ജീവിച്ചു. അക്കാര്യത്തിൽ എനിക്കു നന്ദിയുണ്ട്. എങ്കിലും ഉള്ളിന്‍റെ ഉള്ളിൽ നീ ഫഹദിനെ ആഴത്തിൽ സ്നേഹിച്ചിരുന്നു എന്നു എനിക്കറിയാം. രണ്ടു പുരുഷന്മാരേ ഒരേസമയം ഒരു സ്ത്രീയ്ക്കു സ്നേഹിക്കാൻ കഴിയണമെങ്കിൽ അതിൽ ഒരാളിനോടുള്ള സ്നേഹത്തിന് എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളൂ. ആ അർത്ഥത്തിൽ നോക്കിയാൽ നീ എന്നെ സ്നേഹിച്ചു വഞ്ചിച്ചു എന്നു വേണമെങ്കിൽ പറയാം.

ഒരർത്ഥത്തിൽ നാം രണ്ടുപേരും പാപം ചെയ്‌തവരാണ്. നീ എന്നോടും, ഞാൻ ഫഹദ്സാറിനോടും… പക്ഷെ നിന്‍റെ പാപം എനിക്കു ക്ഷമിയ്ക്കാവുന്നതേയുള്ളൂ… കാരണം അതിനുത്തരവാദി ഞാൻ തന്നെയാണ്. ഇന്നിപ്പോൾ മരണത്തോടടുത്ത ഈ നാളുകളിൽ നിന്നോടും ഫഹദ്സാറിനോടും ഞാനതിന് മാപ്പു ചോദിക്കുന്നു. എന്‍റെ മരണ ശേഷം നീ ഫഹദ്സാറിനെ വിവാഹം ചെയ്‌ത് എന്നെ എന്‍റെ പാപത്തിൽ നിന്നും മോചിപ്പിക്കണം.

അദ്ദേഹത്തിന്‍റെ ആ കത്ത് എന്നിൽ ഉളവാക്കിയ നടുക്കത്തിനും ചോദ്യ ശരങ്ങൾക്കും അളവില്ലായിരുന്നു. അപ്പോൾ അദ്ദേഹം എന്‍റെയും ഫഹദ്സാറിന്‍റേയും ജീവിതത്തിൽ വില്ലനായി അവതരിക്കുകയായിരുന്നു. പക്ഷെ എല്ലാം എന്നോടുള്ള അതിരു കവിഞ്ഞ പ്രേമം കൊണ്ടു മാത്രം. ആ പ്രേമം അദ്ദേഹം ജീവിതകാലം മുഴുവൻ പുലർത്തിപ്പോന്നു.

എനിക്കദ്ദേഹത്തെ പൂർണ്ണമായി സ്നേഹിക്കാൻ കഴിയുകയില്ലെന്നറിഞ്ഞു കൊണ്ടു തന്നെ, അദ്ദേഹം എനിക്കു സ്നേഹം വാരിക്കോരിത്തന്നു. അദ്ദേഹം പറയുമ്പോലെ ഞാനദ്ദേഹത്തെ വഞ്ചിച്ചിരുന്നുവോ… ആവോ എനിക്കറിയില്ല… ഒരുപക്ഷെ അദ്ദേഹത്തിന്‍റെ ആത്മാർത്ഥ സ്നേഹം മനസ്സിലാക്കിയിട്ടാവണം, ആദ്യമൊക്കെ നിറഞ്ഞു നിന്ന വെറുപ്പിനെ മനസ്സിൽ നിന്നുമകറ്റി പകരം സ്നേഹം നിറയ്ക്കാൻ എനിക്ക് കഴിഞ്ഞത്. ഒരു കുടുംബിനിയുടെ റോളിൽ വിജയിക്കാൻ കഴിഞ്ഞത്. പക്ഷെ ഒടുവിൽ ഞാൻ ചെയ്‌തത് കൊടുംപാപമായിരുന്നുവെന്നും, ഒരു മനുഷ്യാത്മാവിന്‍റെ വിങ്ങൽ എന്‍റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട പലതും നഷ്ടപ്പെടുത്തുന്നുവെന്ന ചിന്തയായിരിക്കാം അദ്ദേഹത്തെ മഥിച്ചത്…

ആ ചിന്തയിൽ സ്വജീവിതം ബലിയർപ്പിക്കാൻ അദ്ദേഹം തയ്യാറായതാണോ? ജീവിതത്തിൽ താൻ ചെയ്‌ത ആദ്യത്തേതും അവസാനത്തേതുമായ തെറ്റ്. ഒരർത്ഥത്തിൽ വിശാലഹൃദയനായിരുന്ന അദ്ദേഹത്തിന് ആതുൾക്കൊള്ളാൻ കഴിഞ്ഞില്ലായിരിക്കാം. സ്വന്തം പാപബോധത്തിൽ മുങ്ങി മരിക്കാൻ അതിടയാക്കിയിരിക്കാം. പക്ഷെ അദ്ദേഹത്തെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് അഹങ്കരിച്ച എനിക്ക് തെറ്റുപറ്റിയോ? നിസ്വാർത്ഥമെന്ന് കരുതിയ അദ്ദേഹത്തിന്‍റെ സ്നേഹം സ്വാർത്ഥപൂർണ്ണമായിരുന്നുവെന്നോ?

പക്ഷെ അദ്ദേഹത്തിന്‍റെ അളവറ്റ സ്നേഹം ജീവിതകാലം മുഴുവൻ നുകർന്ന ഞാൻ അദ്ദേഹത്തെ വെറുക്കുന്നതെങ്ങിനെ? ഒരുപക്ഷെ പാപബോധത്തിൽ നീറി നീറി മരിച്ച അദ്ദേഹത്തെ എനിക്കു രക്ഷിക്കാമായിരുന്നു എന്ന ചിന്ത മാത്രമാണ് ഇപ്പോഴുള്ളത്.

അപ്പുറത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടപ്പോൾ മാത്രമാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. കൃഷ്ണമോൾ വീണ്ടും വിളിക്കുന്നതാകുമെന്നു കരുതി. അച്‌ഛന്‍റെ മരണത്തെപ്പറ്റി കൂടുതലറിയാൻ അവൾക്ക് ആകാംക്ഷയുണ്ടാകുമല്ലോ…

പക്ഷെ അവളുടെ അച്‌ഛൻ അവളുടെ അമ്മയോടുള്ള അഭിനിവേശം മൂത്ത് ചെയ്ത ഒരു തെറ്റിന്‍റെ പ്രായശ്ചിതമായി സ്വജീവൻ ബലിയർപ്പിക്കുകയായിരുന്നുവെന്ന് അവൾക്കറിയില്ലല്ലോ. പാപബോധത്താൽ വീർപ്പുമുട്ടിയ അദ്ദേഹം രക്‌തസമ്മർദ്ദം കൂടി തലകറങ്ങി താഴെ വീണ് മുറിവു പറ്റിയിട്ടും ചികിത്സ നിഷേധിച്ച് സ്വയം മരണത്തെ വരിക്കുകയായിരുന്നുവെന്നും.

അതവളോടു പറഞ്ഞാൽ അവൾ വിശ്വസിക്കുമെന്നു തോന്നുന്നില്ല. കാരണം അവളെ സംബന്ധിച്ചിടത്തോളം അച്‌ഛൻ ഒരു മനുഷ്യനെന്നതിലുപരി ഒരു ദേവനായിരുന്നുവല്ലോ. ഞാനാണ് അവളുടെ കണ്ണിൽ തെറ്റു ചെയ്തവൾ… അതെ!

ഒരർത്ഥത്തിൽ നരേട്ടൻ ഒരു ദേവൻ തന്നെയായിരുന്നു. താൻ കാമിച്ചവൾക്കു വേണ്ടി പ്രേമ കുടീരം തീർത്ത് കാത്തിരിക്കുകയും ഒടുവിൽ അവളെ വരിച്ച് ദേവനായി ഉയരുകയും ചെയ്‌ത സ്നേഹസ്വരൂപൻ, എന്‍റെ ഭർത്താവെന്ന നിലയിൽ അദ്ദേഹം ഒരു വിജയമായിരുന്നു. എന്നാലും ഒരു മകൾക്ക് അമ്മയോടു പറയാവുന്ന വാക്കുകളല്ലല്ലോ കൃഷ്ണമോൾ എന്നോട് പറഞ്ഞതെന്നോർത്തപ്പോൾ വീണ്ടും മനസ്സിൽ സ്തോഭം വന്ന് നിറഞ്ഞു.

ആൽബം താഴെ വച്ച് മേശപ്പുറത്തിരുന്ന ഫോൺ കൈയ്യിലെടുക്കുമ്പോൾ ഒരിക്കൽ കൂടി വാക്കുകൾ കൊണ്ട് അവളോട് പൊരുതി ജയിക്കാൻ എനിക്കാവുമോ എന്ന് ആലോചിച്ചു നോക്കി. ഇല്ല കൃഷ്ണമോളെ… ഈ അമ്മയ്ക്കിനി ജയിക്കേണ്ട… നിന്‍റെ വിചാരങ്ങൾ തന്നെയാണ് ശരി എന്ന് നീ കരുതിക്കോളൂ… എന്നും എന്‍റെ ശത്രു പക്ഷത്ത് നിൽക്കുവാനായിരുന്നല്ലോ നിനക്കിഷ്ടം. ഈ മമ്മിയെ പ്രതിക്കൂട്ടിൽ നിർത്തി വാദിച്ചു തോൽപിക്കുവാൻ നീ എന്നും ശ്രമിച്ചിരുന്നു. നിന്‍റെ കണ്ണിൽ നിന്‍റെ അച്‌ഛൻ മാത്രമായിരുന്നു ശരി. മമ്മി കാമുകനെ മനസ്സിൽ കൊണ്ടു നടന്ന് അച്‌ഛനെ വഞ്ചിച്ചവളും.

(തുടരും)

സാഗരസംഗമം ഭാഗം- 18

“ഹലോ…” അപ്പുറത്ത് കൃഷ്ണമോളുടെ സ്വരം കേട്ടപ്പോൾ ഏറെ ആഹ്ലാദം തോന്നി.

“ഹലോ… കൃഷ്ണമോളെ… മമ്മിയാണ്. നിങ്ങൾ എന്നാണ് ഇങ്ങോട്ടു വരുന്നത്? എനിക്ക് ടുട്ടുമോനേയും നിങ്ങൾ രണ്ടുപേരെയും കാണണമെന്ന് തോന്നുന്നു…”

“എങ്കിൽ മമ്മി ആ വീടു വിറ്റിട്ട് ഇങ്ങോട്ടു പോന്നോളൂ. പക്ഷെ മമ്മി അതു ചെയ്യുകയില്ലെന്ന് എനിക്കറിയാം. കാരണം മമ്മിയ്ക്ക് ആ വീടും സ്വന്തം ജോലിയുമാണ് വലുത്. പപ്പയെപ്പോലെയല്ല നിങ്ങൾ. സ്വാർത്ഥയാണ്. നിങ്ങളുടെ ലവറിനു വേണ്ടി നിങ്ങൾ എന്‍റെ പപ്പയെ കൊന്നതാണോ എന്നുപോലും ഞാനിപ്പോൾ സംശയിക്കുന്നു.”

കൃഷ്ണമോളുടെ വാക്കുകൾ കേട്ട് ഞാൻ നടുങ്ങിത്തെറിച്ചു. എന്താണിവൾ പറയുന്നത്? അവളുടെ പപ്പയെ ഞാൻ കൊന്നതാണെന്നോ? അതും ഫഹദ്സാറിനു വേണ്ടി. ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത അല്ലെങ്കിൽ എന്നെക്കൊണ്ട് ചിന്തിക്കാനാവാത്ത ഒരു കാര്യത്തെപ്പറ്റിയാണല്ലോ അവൾ പറയുന്നതെന്നോർത്തു. ജീവിതകാലം മുഴുവൻ എന്നെ പ്രേമം കൊണ്ട് വരിഞ്ഞു മുറുക്കിയ നരേട്ടനെക്കുറിച്ച് എനിക്കങ്ങനെ ചിന്തിക്കാനാവുമോ? എന്തിനു വേണ്ടി ഞാനദ്ദേഹത്തെ കൊല്ലണം?

ഫഹദ്സാർ ഇന്നെവിടെയാണെന്നെനിക്കറിയില്ല. ലോകത്തിന്‍റെ ഏതോ കോണിൽ അജ്ഞാതവാസം നയിക്കുന്ന അദ്ദേഹത്തെ ഞാനെങ്ങനെ കണ്ടെത്താനാണ്? അഥവാ നേരത്തെ കണ്ടെത്തിയിരുന്നെങ്കിൽത്തന്നെ ഫഹദ്സാറിനു വേണ്ടി നരേട്ടനെ കൊല്ലുമായിരുന്നോ? ഒരിക്കലുമില്ല. ഫഹദ്സാറിനെ നേരത്തെ കണ്ടുമുട്ടിയിരുന്നെങ്കിൽ ഞാൻ നരേട്ടന്‍റെ അനുവാദത്തോടു കൂടിത്തന്നെ ഫഹദ്സാറിനോടൊപ്പം ജീവിക്കുമായിരുന്നു. കാരണം എന്‍റെ നരേട്ടൻ അത്ര വിശാല ഹൃദയനാണ്. ഹൃദയം നുറുങ്ങുന്ന വേദനയിലും മറ്റുള്ളവർക്കു വേണ്ടി ത്യാഗങ്ങൾ ചെയ്യാൻ തയ്യാറുള്ള ആൾ…

“എന്താ മമ്മീ… ഒന്നും മിണ്ടാത്തത്? നിങ്ങൾക്ക് ഉത്തരമില്ലേ? അല്ലെങ്കിൽ എന്‍റെ പപ്പ എങ്ങിനെയാണ് മരിച്ചത്? ഞങ്ങൾ അവിടെ നിന്നും പോരുമ്പോൾ പപ്പയ്ക്കു ഒന്നുമില്ലായിരുന്നല്ലോ? അതോ നിങ്ങൾ ഹൃദയ വേദന നൽകി നരകിപ്പിച്ച് അദ്ദേഹത്തെ ഒരു ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നോ?” ഏതോ പ്രതികാര ദാഹത്തോടെ വീണ്ടും അതേ ചോദ്യം. അവളുടെ ചോദ്യത്തിന് മറുപടിയായി ഉതിർന്നു വീണ വാക്കുകൾക്ക് മൂർച്ച കൂടിയത് ഞാനറിയാതെയാണ്.

“എന്‍റെ രാഹുൽ മോനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചോദിക്കുമായിരുന്നില്ല. കൃഷ്ണമോളെ, നീയെന്ന മകൾക്ക് മാത്രമേ ഇത്തരമൊരു ചോദ്യം സ്വന്തം മാതാവിനോട് ചോദിക്കാനാവുകയുള്ളൂ. നിന്‍റെ നാക്കു മാത്രമേ ഇത്തരത്തിലുള്ള പാപ വചനങ്ങൾ ഉരുവിടുകയുള്ളൂ. നിന്‍റെ മമ്മിയെ നീ ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ പറയുന്നതും, ചിന്തിയ്ക്കുന്നതും. എന്നാലും ഇത്രയും ക്രൂരമായി നിനക്ക് ചിന്തിക്കുവാൻ കഴിയുന്നതെങ്ങിനെയാണ് കൃഷ്ണമോളെ…

നിന്‍റെ മമ്മി അത്രയ്ക്ക് പാപിയാണെന്നാണോ നീ കരുതിയിരിക്കുന്നത്? വിവാഹത്തിനു മുമ്പ് മറ്റൊരാളെ പ്രേമിച്ചു എന്ന കുറ്റം മാത്രമേ മമ്മി ചെയ്തിട്ടുള്ളൂ. ദേവാനന്ദിനെ നീ സ്നേഹിച്ചതു പോലെ പക്ഷെ ദേവാനന്ദിനെ നിനക്കു ഞങ്ങൾ വിവാഹം കഴിച്ചു തന്നു. പക്ഷെ എന്‍റെ പിതാവാകട്ടെ കേവലമൊരു മുസൽമാനാണെന്ന കാരണത്താൽ ഫഹദ്സാറുമായുള്ള എന്‍റെ വിവാഹ ശേഷമുള്ള ബന്ധത്തിന് തടസ്സം നിന്നു. അതാണ് ആ വിവാഹബന്ധം നീണ്ടു നിൽക്കാതിരിക്കാൻ കാരണം. എന്നാൽ നിന്‍റെ പപ്പയെ വിവാഹം കഴിച്ചതോടെ ഞാൻ ഫഹദ്സാറിനെ മിക്കവാറും മറന്നു. അത്രയ്ക്ക് സ്നേഹമാണ്… പ്രേമമാണ്… നിന്‍റെ പപ്പ എനിക്കു നൽകിയത്.”

ഒടുവിലത്തെ വാക്കുകൾ പറയുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി. പിന്നെ ഒന്നും പറയുവാനാവാതെ ഫോൺ ഡിസ്കണക്ട് ചെയ്‌ത് ബെഡ്റൂമിലേയ്ക്ക് ഓടുമ്പോൾ ഒരിക്കൽ കൂടി ഞാനീ ഭൂമി പിളർന്നു പോകാൻ ആഗ്രഹിച്ചു. ഗർഭത്തിൽ പത്തുമാസം കൊണ്ടു നടന്ന് പെറ്റുവളർത്തിയ സ്വന്തം മകളിൽ നിന്നും ഇത്തരത്തിലുള്ള അപമാനം. അതു എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണ്. ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് അവൾ പറയുന്നത്. ഇതിലും ഭേദം അവൾ എന്നെ കുത്തിക്കൊല്ലുകയായിരുന്നു എന്നു തോന്നി. ഏതാനും നിമിഷം പൊട്ടിക്കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സു ശാന്തമായതു പോലെ തോന്നി. അപ്പോൾ കണ്ണുകൾ പതിഞ്ഞത് ഭിത്തിയിലെ നരേട്ടന്‍റെ ഫോട്ടോയിലാണ്. ആ ഫോട്ടോയിലേയ്ക്കു നോക്കിയപ്പോൾ മനസ്സു കേണു.

“എന്തിനാ നരേട്ടാ നമ്മുടെ മോൾ ഇങ്ങിനെയൊക്കെപ്പറഞ്ഞ് എന്നെ കുത്തി നോവിക്കുന്നത്. അവൾക്ക് എന്നോട് ശത്രുതയുണ്ടെങ്കിൽ അത് മറ്റൊരു വിധത്തിലാകാമായിരുന്നില്ലെ, എന്നോട് പ്രകടിപ്പിക്കുന്നത്. വെറുതെ ഇല്ലാക്കഥകൾ സങ്കൽപിച്ചു എന്നോടു പകരം വീട്ടുന്നത് എന്തിനാണ്. അവൾക്കറിയില്ലല്ലോ അവളുടെ പപ്പ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അവളുടെ മമ്മിയെയാണെന്ന്. അവളുടെ പപ്പയ്ക്കല്ലാതെ മറ്റൊരു ഭർത്താവിനും മനസ്സും ശരീരവും കൊണ്ട് മറ്റൊരാളുടേതായിക്കഴിഞ്ഞ ഒരുവളെ ഇത്രയധികം സ്നേഹിക്കാനാവുകയില്ലെന്ന്…” ഹൃദയം വിങ്ങി വിതുമ്പുമ്പോൾ മനസ്സലറി.

അതെ! കൃഷ്ണമോളെ, നരേട്ടന്‍റെ ആ സ്നേഹമാണ് എന്നെ ഇത്രകാലവും ജീവിക്കാൻ പ്രേരിപ്പിച്ചത്. അല്ലെങ്കിൽ ഈ മമ്മി എന്നേ ആത്മഹത്യ ചെയ്‌തേനെ. അങ്ങിനെ അവളോട് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. എന്‍റെ നരേട്ടന്‍റെ സ്നേഹം എനിക്കു നിരസിക്കപ്പെട്ടത് ജീവിതത്തിൽ ആകെ ഒരിക്കൽ മാത്രമായിരുന്നു എന്നും ഓർത്തു.

യാദൃഛികമായി ഫഹദ്സാറിനെ ഡൽഹിയിലെ കോണാട്ട് പ്ലേസിലെ ഷോപ്പിംഗ് മാളിൽ വച്ചു ഒരു ഭ്രാന്തിയെപ്പോലെ കണ്ട്, മനോനില തെറ്റിയ ഞാൻ കുടുംബം നോക്കാതെ, മക്കളെ നോക്കാതെ ഉഴറി നടന്നു. അപ്പോൾ മാത്രമാണ് അൽപനാളത്തേയ്ക്ക് മനസ്സുമടുത്ത് നരേട്ടൻ എന്നെ മാനസികമായി വേദനിപ്പിച്ചിട്ടുള്ളത്. അല്ലാതൊരിക്കൽ പോലും നരേട്ടൻ എന്നോട് സ്നേഹ ശൂന്യതയോടെ പെരുമാറിയിട്ടില്ല.

അല്ലെങ്കിൽ തന്നെ ഒരുറുമ്പിനെപ്പോലും നോവിയ്ക്കാൻ നരേട്ടനാവുകയില്ലല്ലോ.?ആ നരേട്ടനെ ഞാൻ കൊന്നു വെന്നു പറഞ്ഞാൽ.

കൃഷ്ണമോൾ പറഞ്ഞ വാക്കുകളോർക്കാൻ അശക്തയായി, ഹൃദയഭാരത്തോടെ കാലുകൾ വലിച്ചു വച്ച് സിറ്റൗട്ടിലേയ്ക്കു നടക്കുമ്പോളോർത്തത് ആ മരണത്തെക്കുറിച്ചാണ് അപ്പോൾ ഒരു നടുക്കത്തോടെ മനസ്സിലേയ്ക്ക് ആ ചിന്ത കടന്നു വന്നു.

അല്ലെങ്കിൽ എങ്ങിനെയാണ് അദ്ദേഹം ഈ ബാൽക്കണിയിൽ നിന്നും താഴെ വീണത്?

എങ്ങിനെയായിരുന്നു അത് സംഭവിച്ചത്? അദ്ദേഹം ബ്ലഡ് പ്രഷർ കൂടി തലകറങ്ങി താഴെ വീണപ്പോഴായിരുന്നുവോ അത് സംഭവിച്ചത്? ഈ ബാൽക്കണിയിൽ നിന്നും താഴെ വീഴാൻ മാത്രം അദ്ദേഹം അവിടെ എന്താണ് ചെയ്‌തു കൊണ്ടിരുന്നത്? മനസ്സ് ഒരു ഉത്തരം തേടി ഉഴറി നടന്നു.

പെട്ടെന്നാണ് ഗേറ്റിൽ കാവൽ നിൽക്കുന്ന രാംദേവ് ശ്രദ്ധയിൽപ്പെട്ടത്. പ്രായമുള്ള ആ മനുഷ്യനെ ഞാനും നരേട്ടനും രാമേട്ടാ എന്നാണു വിളിച്ചു കൊണ്ടിരുന്നത്. നരേട്ടൻ വീണു മരിച്ച അന്നത്തെ സാഹചര്യത്തിൽ അതിനു സാക്ഷിയായ അയാളോട് കൂടുതൽ ചോദിച്ചറിയാൻ കഴിഞ്ഞില്ല. തികച്ചും അസ്വാഭാവികമായ ആ മരണം സംഭവിച്ചത് എങ്ങിനെയാണെന്ന്? ഈ ദിനങ്ങളത്രയും ദുഃഖത്തിന്‍റെ തീവ്രത എന്നെ വരിഞ്ഞു മുറുക്കിയിരിക്കുകയായിരുന്നല്ലോ. അതുകൊണ്ടു തന്നെ അതെപ്പറ്റിയൊന്നും കൂടുതൽ ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലിന് എനിക്കതിനുള്ള ഉത്തരം കണ്ടെത്തിയേ തീരൂ….

അന്ന് ഞാൻ കോളേജിലേയ്ക്കു പുറപ്പെടുമ്പോഴും അതിനുശേഷമുള്ള ഏതാനും മണിക്കൂറുകളും നരേട്ടൻ തികഞ്ഞ സന്തോഷത്തിലായിരുന്നു. അത് ഞാൻ അന്നു കാലത്ത് അനുഭവിച്ചറിഞ്ഞതാണ്. പിന്നീടെപ്പോഴാണ് അദ്ദേഹം ആ അപകടത്തിൽപ്പെട്ടത്? അതിനിടയാക്കിയ സാഹചര്യം എന്തായിരിക്കും?

മനസ്സ് ചോദ്യശരങ്ങളാൽ വീർപ്പുമുട്ടിയപ്പോൾ ഞാനറിയാതെ കാലുകൾക്ക് വേഗം കൂടി. പിന്നെ ഗേറ്റിലേയ്ക്കോടുകയായിരുന്നു. പരിഭ്രാന്തിയോടെ വേഗതയിൽ ഓടി വരുന്ന എന്നെക്കണ്ട് രാമേട്ടൻ പരിഭ്രമിച്ചു.

ആരോഗ്യ ദൃഡഗാത്രനെങ്കിലും പത്തെഴുപതു വയസ്സുള്ള വൃദ്ധനായ ആ മനുഷ്യന് ഞാൻ അനുജത്തിയെപ്പോലെയാണ്. പക്ഷെ എന്നെ മാഡം എന്നേ സംബോധന ചെയ്യുകയുള്ളൂ. അദ്ദേഹം ഓടി അടുത്തു വന്നു ഹിന്ദിയിൽ ചോദിച്ചു.

“എന്താ? എന്തുപറ്റി മാഡം? എന്തിനാണ് ഓടിയത്?” സ്റ്റെയർകെയ്സ് ഇറങ്ങി ഓടി വന്നതു കൊണ്ടുള്ള ശ്വാസവിമ്മിഷ്ടത്തോടെ ഞാൻ പറഞ്ഞു.

“രാമേട്ടാ… ഞാൻ ഓടി വന്നത് ഒരു കാര്യം അറിയാനാണ്? എന്‍റെ ചോദ്യങ്ങൾക്ക് അങ്ങ് വ്യക്‌തമായ ഉത്തരം നൽകണം…”

പരിഭ്രാന്തിയെങ്കിലും എന്‍റെ ഉറച്ച ശബ്ദം രാമേട്ടനെ നടുക്കിയിരിക്കണം.

എന്താ? എന്താണു മാഡം? എന്താണെങ്കിലും ചോദിച്ചോളൂ…

“അദ്ദേഹമന്ന് മുകളിൽ നിന്ന് താഴെ വീണത് എങ്ങിനെയാണ്? രാമേട്ടനോട് അദ്ദേഹം വല്ലതും പറഞ്ഞുവോ?” ഞാൻ ചോദിച്ചതിനു മറുപടിയായി അദ്ദേഹം ഒഴുക്കുള്ള ഹിന്ദിയിൽ പറഞ്ഞു തുടങ്ങി.

“അത് മാഡം… അദ്ദേഹമന്ന് ചെടികൾക്ക് വെള്ളമൊഴിക്കാനായി ബാൽക്കണിയിൽ വന്നതാണ്. ഞാൻ താഴെ നിന്ന് മുകളിലേയ്ക്കു നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു.”

“ചെടികളെല്ലാം വാടിക്കരിഞ്ഞല്ലോ രാമേട്ടാ… കുറച്ചു ദിവസം ഞങ്ങളിവിടെ ഇല്ലാതെ വന്നതാണ് എല്ലാറ്റിനു കാരണം.”

“അതെ സാബ്… മുകളിലായതു കൊണ്ട് എനിക്കും വെള്ളമൊഴിക്കാൻ പറ്റിയില്ല… സാബ് താഴത്തെ വാതിലുകളെല്ലാം പൂട്ടിയിട്ടല്ലെ പോയത്? ചെറുപ്പക്കാരാരെങ്കിലുമായിരുന്നെങ്കിൽ മുകളിലേയ്ക്ക് വലിഞ്ഞു കയറിയെങ്കിലും വെള്ളമൊഴിച്ചേനെ എന്ന് ഞാൻ പറഞ്ഞു.”

രാമേട്ടൻ പറഞ്ഞു നിർത്തി.

ഞങ്ങളന്ന് രാമേട്ടനെ കാവൽ ഏർപ്പെടുത്തിയിട്ടാണ് ഗുരുവായൂർക്ക് പോയത് എന്ന് ഞാനോർത്തു. ഗേറ്റിന് തൊട്ടടുത്തുള്ള ചെറിയ മുറിയിൽ തന്നെ അദ്ദേഹത്തിന് കഴിയാനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കിയിരുന്നു. താഴെ ഗാർഡനിലെ ചെടികളും ലൗവ് ബേർഡിസിനേയും ഒക്കെ നോക്കുന്നത് രാമേട്ടനാണ്. നരേട്ടന് പ്രിയപ്പെട്ടവയാണ് അവയെല്ലാം. റിട്ടയറായപ്പോൾ അദ്ദേഹവും അവയുടെ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

താൻ പറഞ്ഞു വന്നതിന്‍റെ തുടർച്ചയെന്നോണം രാമേട്ടൻ പെട്ടെന്നു പറഞ്ഞു.

“ഞാൻ പറഞ്ഞതു കേട്ട് സാബ് പൊട്ടിച്ചിരിച്ചു. ആ പതിവുള്ള ചിരി മാഡം… ഞാനതൊരിക്കലും മറക്കില്ല. സാബിന്‍റെ നിഷ്ക്കളങ്കമായ ആ ചിരി. അതു കഴിഞ്ഞദ്ദേഹം പറഞ്ഞു. രാമേട്ടൻ ആളുകൊള്ളാമല്ലോ തമാശ പറയാനും മിടുക്കനാണല്ലോ എന്ന്.” അതു പറയുമ്പോൾ രാമേട്ടൻ കണ്ണു തുടച്ചിരുന്നു. നരേട്ടന്‍റെ ഓർമ്മകൾ അയാളെ വല്ലാതെ കീഴ്പ്പെടുത്തുന്നതു പോലെ തോന്നി. ഞാൻ രാമേട്ടന്‍റെ മുമ്പിൽ കരയാതെ പിടിച്ചു നിന്നു.

“എന്നിട്ട്… എന്നിട്ടദ്ദേഹം എന്തു ചെയ്തു? എങ്ങിനെയാണ് അദ്ദേഹം താഴെ വീണത്?” ജിജ്ഞാസയോടെയുള്ള എന്‍റെ ചോദ്യം കേട്ട് രാമേട്ടൻ പറഞ്ഞു.

“അതെനിക്കറിയില്ല കുഞ്ഞെ….” പക്ഷെ വീഴുന്നതിനു മുമ്പ് അദ്ദേഹം എന്നേ നോക്കി പറഞ്ഞു.

“രാമേട്ടാ എനിക്ക് തലകറങ്ങുന്നതു പോലെയും നെഞ്ചുവേദനിക്കുന്നതു പോലെയും തോന്നുന്നു. ഒന്ന് മുകളിലേയ്ക്ക് വരാമോ” എന്ന്. ഞാനതു കേട്ടയുടനെ മുകളിലേയ്ക്ക് ഓടിക്കയറി. താഴെ വാതിൽ തുറന്നു കിടന്നതു കൊണ്ട് എനിക്ക് ഓടി മുകളിലെത്താൻ പ്രയാസമുണ്ടായില്ല. പക്ഷെ ഞാൻ ചെന്നു നോക്കുമ്പോൾ അദ്ദേഹം താഴെ മണ്ണിൽ വീണു കിടക്കുകയായിരുന്നു.

അധികം പൊക്കമില്ലാത്ത ബാൽക്കണിയുടെ കൈവരിക്ക് മുകളിലൂടെ അദ്ദേഹം ബോധമില്ലാതെ താഴേയ്ക്ക് വീഴുകയായിരുന്നു. പക്ഷെ താഴെ വീണയുടൻ ബോധം വന്നുവെന്നു തോന്നുന്നു. ഞാൻ ഓടിച്ചെന്ന് നോക്കുമ്പോൾ തലപൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. കൈകാലുകൾക്കും ശരീരത്തിനും മുറിവു പറ്റിയിട്ടുണ്ടായിരുന്നു. പക്ഷെ ബോധം നഷ്ടപ്പെട്ടിരുന്നില്ല.

(തുടരും)

സാഗരസംഗമം ഭാഗം- 17

അദ്ദേഹത്തെ മുഴുമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

അരുത് നരേട്ടാ… ഇനിയും ഇങ്ങനെ പറയരുത്. എനിക്കതു സഹിക്കാനാവുകയില്ല. ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും.”

“അരുത് മീരാ… മരണം നിമ്മെ കവർന്നെടുക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ല. ഇല്ല… ഒരു ദൈവത്തിനും അതാവികയില്ല. കാരണം നീ ഒരു പ്രേമ ദേവതയാണ്. ഞങ്ങളുടെ കാവൽ മാലാഖ. ഹൃദയത്തിൽ പ്രേമം മാത്രം നിറച്ചു വച്ചിട്ടുള്ള ഒരുവളെ സ്പർശിക്കുവാൻ ഒരു ദൈവത്തിനുമാവുകയില്ല.”

അങ്ങനെ പറഞ്ഞ് നരേട്ടൻ എന്നെ വീണ്ടും വീണ്ടും മുറുക്കിക്കൊണ്ടിരുന്നു. സ്‌ഥലകാല ഭേദങ്ങൾ മറന്ന് ശയനമഞ്ചത്തിൽ ഒന്നായിത്തീർന്ന രണ്ട് ആത്മക്കളായിരുന്നു അപ്പോൾ ഞങ്ങൾ. ആർത്തലയ്ക്കുന്ന തിരമാലയിലെന്ന പോലെ പ്രേമത്താൽ സുരഭിലമായ രണ്ടാത്മക്കൾ. അവിടെ പ്രകൃതിയും കാലവും നിമിഷങ്ങളും അസ്തപ്രജ്ഞരായി നിന്നു. ആർത്തലയ്ക്കുന്ന ഹൃദയങ്ങളുടെ നേരിയ മർമ്മരം മാത്രം അപ്പോൾ അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. ചുംബനങ്ങളുടെ സീൽക്കാരവും.

ഒടുവിൽ സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ പിടഞ്ഞെണീറ്റു.

“അയ്യോ…. സമയം ഒരുപാടായി നരേട്ടാ… ഇന്ന് കോളേജിലെത്തുമ്പോൾ ഒരു പാടു വൈകും.”

അങ്ങനെ പറഞ്ഞ് വീണ്ടും ഒന്നു കൂടി ഡ്രസ്സു ചെയ്‌ത് ഞാൻ കോളേജിലേയ്ക്കു പുറപ്പെട്ടു. അപ്പോൾ ഹൃദയത്തിൽ ആനന്ദം മാത്രം നിറഞ്ഞു നിന്നു. ഇറങ്ങുവാൻ നേരം നരേട്ടനെ ഞാനോർമിപ്പിച്ചു.

“ആ മരുന്നൊന്നും കഴിക്കാൻ മറക്കരുതേ നരേട്ടാ… പിന്നെ ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള ആഹാരവും മേശപ്പുറത്ത് അടച്ചു വച്ചിട്ടുണ്ട്.”

ഇറങ്ങാൻ നേരം ഒരിക്കൽ കൂടി എന്നെ വലിച്ചടുപ്പിച്ച് ചുംബിക്കുമ്പോൾ നരേട്ടൻ പറഞ്ഞു.

“ഏറെ വൈകണ്ട… നീ വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരുത്തൻ ഇവിടെയുണ്ടെന്ന് എപ്പോഴും ഓർമ്മിച്ചോളൂ.” എന്നെ വേർപെടാൻ മടിക്കുന്ന ആ കൈകൾ വിടർത്തി കൊണ്ട് ഞാൻ പറഞ്ഞു.

“ശരി നരേട്ടാ… ഞാൻ കഴിയുന്നത്ര വേഗം വരാൻ നോക്കാം…”

അങ്ങിനെ പറഞ്ഞ് പടിയ്ക്കൽ നിന്നിരുന്ന സെക്യൂരിറ്റി രാം ദേവിന്‍റെ അടുത്തെത്തി പറഞ്ഞു.

“അദ്ദേഹം ഒറ്റയ്ക്കേ ഉള്ളൂ… സുഖമില്ലാത്ത ആളാണ്. ഒന്നു ശ്രദ്ധിച്ചു കൊള്ളണം.”

അടുത്ത നാളിൽ പുതുതായി വന്നെത്തിയ രാമേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന സെക്യൂരിറ്റിയോട് ഹിന്ദിയിൽ അങ്ങിനെ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ എന്‍റെ നേരേ കൈവീശുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ഇന്നലെ കണ്ട മനുഷ്യനേ അല്ലായിരുന്നു. ഊർജ്‌ജസ്വലത തികഞ്ഞ ഒരു പുതിയ മനുഷ്യൻ. ആ മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത് എന്നോടുള്ള പ്രേമം മാത്രമാണ്. അല്ലെങ്കിൽ തന്നെ സ്നേഹിക്കാൻ മാത്രമറിയുന്ന നരേട്ടന്‍റെ ഉള്ളിൽ എല്ലായ്പ്പോഴും അതല്ലാതെ മറ്റെന്താണുണ്ടാവുക…

ഞാനൊരു വിഡ്ഢിയാണല്ലോ എന്ന് സ്വയം പഴിച്ചു കൊണ്ട് വേഗത്തിൽ നടന്നു നീങ്ങി. കാർഷെഡിൽ നിന്നും കാർ റിവേഴ്സ് എടുത്ത് നേരെയാക്കിയ ശേഷം നിരത്തിലേയ്ക്ക് ഓടിച്ചു പോകാൻ തുടങ്ങുമ്പോൾ ഒരിക്കൽ കൂടി നരേട്ടനെ തിരിഞ്ഞു നോക്കി. പ്രേമം തുളുമ്പുന്ന കണ്ണുകളുമായി അദ്ദേഹം എന്നെത്തന്നെ നോക്കി നിൽക്കുന്നു. പക്ഷെ ആ കണ്ടുമുട്ടൽ… കണ്ണുകളുടെ ആ ഏറ്റുമുട്ടൽ… അതവാസത്തേതായിരുന്നുവെന്ന് ഞാനന്നറിഞ്ഞില്ല. പിന്നീടൊരിക്കലും അദ്ദേഹം എന്‍റേതാവുകയില്ലെന്നും.

നരേട്ടനെ ഒറ്റയ്ക്കാക്കിപ്പോരുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്തവിധം മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് കുറച്ചുനാൾ അസുഖം പ്രമാണിച്ച് ലീവെടുത്തതൊഴിച്ചാൽ ബാക്കി എല്ലാക്കാലവും നരേട്ടനും, ഞാനുമൊരുമിച്ചായിരുന്നു കോളേജിൽ പോയിക്കൊണ്ടിരുന്നത്. കോളേജ് വിട്ട് തിരിച്ചു വരുന്നതും അങ്ങിനെ തന്നെ എന്നാൽ ഇന്നിപ്പോൾ നരേട്ടനെ ഒറ്റയ്ക്കാക്കി എനിക്കു പോരേണ്ടി വന്നിരിക്കുന്നു. പോരെങ്കിൽ അസുഖബാധിതനുമാണ് അദ്ദേഹം. കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ മനസ്സ് ശ്വാസം കിട്ടാതെ ഉഴറി. പിന്നെ സ്വയം ശാസിച്ച് മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. അദ്ദേഹം രാവിലെ മുതൽ ഉൻമേഷവാനായിത്തീർന്നിരിക്കുന്നു. പഴയ ഊർജ്ജസ്വലത അദ്ദേഹം വീണ്ടെടുത്തത് കണ്ടിട്ടാണല്ലോ ഞാൻ പോന്നത്. എല്ലാം മനസ്സിന്‍റെ അകാരണമായ ഭയങ്ങൾ മാത്രം. അങ്ങനെ ആശ്വസിക്കാൻ ശ്രമിച്ചു.

കോളേജിലെത്തുമ്പോൾ വിദ്യാർത്ഥികൾ പലരും ഓടി എത്തി. “മാഡം ആപ് ഇത്നേ ദിൻ കഹാം ധേ?” ( മാഡം, അങ്ങ് ഇത്രയും ദിവസം എവിടെയായിരുന്നു?”

അവർ സ്നേഹ വചസ്സുകൾ കൊണ്ട് എന്നെ മൂടി. ഇത്ര ദിവസവും ഞാനില്ലാതെ അവർക്ക് ബോറടിച്ചുവത്രെ. അത! സ്വന്തം മക്കളെപ്പോലെയാണ് ഞാനവരെ സ്നേഹിക്കുന്നത്. എന്നവർക്കറിയാം. പ്രത്യേകിച്ച് രാഹുൽ പോയതിൽ പിന്നെ ഞാനവരെക്കാണുന്നത് സ്വന്തം മക്കളെപ്പോലെയാണ്. അല്ലെങ്കിൽ അവരാണല്ലോ ഇന്ന് എനിക്ക് എല്ലാ ആശ്വാസവും പകർന്നു നൽകുന്നത്.

പ്രിൻസിപ്പാലിന്‍റെ റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരിക്കൽ കൂടി നരേട്ടനെ വിളിക്കണമെന്ന് തോന്നി. അപ്പുറത്ത് നരേട്ടന്‍റെ ശബ്ദം കേട്ടപ്പോൾ ആശ്വാസം തോന്നി.

“ഹലോ…നരേട്ടാ… എങ്ങിനെയുണ്ടിപ്പോൾ? അസുഖമൊന്നുമില്ലല്ലോ?”

“ഹലോ… എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല. താനില്ലാത്തതിന്‍റെ ഒരു കുറവു മാത്രമേ ഉള്ളൂ…”

“ഞാൻ വൈകുന്നേരം ഓടി എത്തുകയില്ലെ നരേട്ടാ… അല്ലെങ്കിൽ തന്നെ കോളേജ് അത്ര ദൂരെയൊന്നുമല്ലല്ലോ…”

“ദൂരം ഉണ്ടെങ്കിൽ തന്നെ അതെന്നെ ബാധിക്കുകയില്ല. കാരണം താനെപ്പോഴും എന്‍റെ സമീപത്തു തന്നെയുണ്ട്. എന്‍റെ ഹൃദയത്തിൽ.”

“രാവിലെ തന്നെ ആളു നല്ല റൊമാൻസിലാണല്ലോ… ശരി… ശരി… മരുന്നും ആഹാരവും കൃത്യമായി കഴിക്കണം. ഞാൻ വരുന്നതു വരെ മറ്റൊന്നും ആലോചിക്കാതെ നല്ല കുട്ടിയായിരിക്കണം.”

“എനിക്കിപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട് മീരാ… രാവിലെ താനെന്‍റെ മൂഡു തന്നെ മാറ്റിക്കളഞ്ഞല്ലോ.”

ശരി നരേട്ടാ… ഞാൻ ഫോൺ വയ്ക്കാൻ തുനിഞ്ഞപ്പോൾ “ഐ ലൗ യൂ… മൈ സ്വീറ്റ് കിസ്സെസ് റ്റു യൂ മീര…” നരേട്ടന്‍റെ ശബ്ദം ഫോണിലൂടെ വീണ്ടും ഒഴുകിയെത്തി. അന്ന് ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നീട് ഏറെ മനഃശാന്തിയോടെയാണ് അന്ന് ക്ലാസ്സിലെത്തിയത്. കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ ഞാൻ ഏറെ സന്തോഷവതിയായിരുന്നു.

പക്ഷെ എത്ര പെട്ടെന്നാണ് കാലവും സമയവും മാറി മറിയുന്നത്. നിനച്ചിരിക്കാതെയാണ് വിധി തലയ്ക്കുമേൽ പ്രഹരങ്ങളേൽപ്പിക്കുന്നത് എന്ന് ഒരിക്കൽ കൂടി ഞാനറിഞ്ഞത് അന്നാണ്. അന്ന് ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും കുട്ടികൾക്കിടയിൽ രസതന്ത്രത്തിലെ പല രാസപരിണാമങ്ങളെക്കുറിച്ച് വിശദമാക്കുകയായിരുന്നു. അപ്പോഴാണ് ആ ഫോൺ കോൾ വന്നെത്തിയത്.

“മാഡം ആപ് ധോഡാ ജൽ ദി ആവോ… ഇധർ സാബ് ഊപർ സേ നീചേ ഗിരാ… (മാഡം ദയവു ചെയ്‌ത് വേഗം വരൂ… ഇവിടെ സാബ് മുകളിൽ നിന്നും താഴെ വീണു)

ആ ഫോൺ കോൾ ഒരശനിപാതം പോലെയാണ് എന്‍റെ തലയ്ക്കു മേൽ പതിച്ചത്. തിരിച്ചെന്തെങ്കിലും പറയാനോ ചോദിക്കാനോ ആവാത്ത വിധം കൈകാലുകൾ വിറകൊള്ളുകയായിരുന്നു. വിറയ്ക്കുന്ന കരങ്ങളിൽ നിന്നും പഠിപ്പിച്ചു കൊണ്ടിരുന്ന പുസ്തകം താഴെ വീണു. ഹൃദയമിടിപ്പിന്‍റെ വേഗം കൂടി കാഴ്ചയ്ക്ക് മങ്ങലേൽക്കുന്നതു പോലെ.

ഒരിക്കൽ കൂടി വിധി എന്നെ പരീക്ഷിക്കുകയാണോ? നരേട്ടനെന്തെങ്കിലും കാര്യമായിട്ടു പറ്റിക്കാണുമോ? വിറയാർന്ന മനസ്സുമായി കാലുകൾ മുന്നോട്ടു വയ്ക്കലേ വിദ്യാർത്ഥികൾ അന്വേഷണവുമായി ഓടിയെത്തി.

“ക്യാ ഹുവാ മാഡം. ഖർമേം കിസികോ കുഛ് ഖത് രാ ഹുവാ ക്യാ?” ( എന്തുപറ്റി മാഡം വീട്ടിൽ ആർക്കെങ്കിലും അപകടം പറ്റിയോ?)

“ഹാം… മേരാ ഹസ്ബന്‍റ് കോ ഖത് രാ ഹുവാ… വഹ്… വഹ് ഊപർ സേ നീചേ ഗിരാ. (എന്‍റെ ഹസ്ബന്‍റിന് എന്തോ അപകടം പറ്റി അദ്ദേഹം മുകളിൽ നിന്നും താഴെ വീണു)

മുഴുവൻ പറയാൻ കഴിയാതെ ഞാൻ വിമ്മിഷ്ടപ്പെടുന്നതു കണ്ട് ഒരു വിദ്യാർത്ഥി ഓടി എത്തി.

മൈം ഭീ ആപ് കേ സാധ് ആരഹി ഹും. ഹം ഉൻകോ ഹോസ്പിറ്റൽ ലേ ജായേംഗേ (ഞാനും മാഡത്തിന്‍റെ കൂടെ വരാം… നമുക്ക് അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം…)

ഒന്നു രണ്ടു വിദ്യാർത്ഥികളോടൊപ്പം ഞാൻ കാറിൽ കയറി. കാർ നീങ്ങിത്തുടങ്ങിയപ്പോൾ ഉൽകണ്ഠയാൽ എന്‍റെ ഹൃദയമിടിപ്പു കൂടി. അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് വഴിയിൽ വാഹന ബ്ലോക്കു കണ്ടപ്പോൾ മനസ്സ് പതറി. ഒടുവിൽ ഇരുപതു മിനിട്ടിനു പകരം നാൽപതു മിനിട്ടെടുത്ത് വണ്ടി വീട്ടിലെത്തിച്ചേർന്നപ്പോൾ സെക്യൂരിറ്റി ഓടി എത്തി.

“സാബിന് ബോധം നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം മാഡം വരാതെ ഹോസ്പിറ്റലിൽ കൊണ്ടു പോകരുതെന്ന് വിലക്കി…”

സെക്യൂരിറ്റി പറഞ്ഞു കേട്ട് കാർ തുറന്ന് ഞാൻ നരേട്ടന്‍റെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. അകലെ നിന്ന് ഞാൻ കണ്ടു. നരേട്ടനെ കസേരയിൽ താങ്ങി ഇരുത്തിയിരിക്കുന്നു, പാതി തുറന്ന കണ്ണുകൾ… നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന ചോരച്ചാൽ, താഴെ തളം കെട്ടിക്കിടക്കുന്നു. എല്ലാം കണ്ട് ഞെട്ടിത്തെറിച്ച ഞാൻ നരേട്ടന്‍റെ അടുത്തെത്തി ആ ചുമലിൽ കുലുക്കി വിളിച്ചു.

“എന്തുപറ്റി നരേട്ടാ… എന്തുപറ്റി? എങ്ങിനെയാണിതു സംഭവിച്ചത്?”

പരിഭ്രമത്താൽ ചിതറിയ എന്‍റെ വാക്കുകൾ കേട്ട്, അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു കൊണ്ട്, പാതി സുബോധത്തിൽ നരേട്ടൻ പറഞ്ഞു.

“മീരാ… നീ വന്നോ… ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. നിന്‍റെ മടിയിൽ തലവച്ചു വേണം എനിക്കു മരിക്കാൻ…” നരേട്ടന്‍റെ ചുണ്ടുകളിൽ അപ്പോൾ ഒരു വിളറിയ പുഞ്ചിരി തങ്ങി നിന്നു.

അരുതേ നരേട്ടാ അങ്ങിനെ പറയരുത്…” ഞാനാ വായ് പൊത്തിക്കൊണ്ടു പറഞ്ഞു.

വിദ്യാർത്ഥികൾ കാർ അദ്ദേഹത്തിന്‍റെ അടുത്തേയ്ക്ക് കൊണ്ടു വന്നു. പിന്നെ ഞാനും അവരും കൂടി അദ്ദേഹത്തെ താങ്ങിയെടുത്ത് കാറിലിരുത്തി. അപ്പോൾ അദ്ദേഹം അസപ്ഷ്ടമായി പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് ഹോസ്പിറ്റലിൽ പോകണ്ട… എനിക്ക് എനിക്കെന്‍റെ മീരയുടെ മടിയിൽ തലവച്ച് മരിക്കണം. എവിടെ മീരാ… അവളോട് എന്‍റെ തല ആ മടിയിൽ വയ്ക്കാൻ പറയ്…”

ഞാൻ അദ്ദേഹത്തിന്‍റെ അടുത്തിരുന്ന് ആ തല എന്‍റെ മടിയിൽ വച്ചു. എന്‍റെ കണ്ണുനീർ ആ ശിരസ്സിൽ വീണ് ചിതറി. അപ്പോൾ നരേട്ടൻ വിറയാർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് … എനിക്കെന്‍റെ രാഹുൽമോന്‍റെ അടുത്തു പോകണം മീര… അവൻ… അവൻ എന്നെ കാത്തിരിയ്ക്കയാണ്. പാവം ഒറ്റയ്ക്കു ബോറടിച്ചു കാണും. ഞാനങ്ങോട്ട് ചെല്ലട്ടെ… ഞാൻ… ഞാൻ പോയാൽ നിനക്കും ബോറടിക്കും. നീ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കണം. അതാണെന്‍റെ ആഗ്രഹം. പറ്റുമെങ്കിൽ ഫഹദിനെത്തന്നെ. എനിക്കുറപ്പുണ്ട്, അദ്ദേഹം നിന്നെ കാത്തിരിക്കുന്നുണ്ടാവും.” മുഴുവൻ പറയുന്നതിനു മുമ്പേ ആ കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു. ഒരു നിമിഷം അസ്തപ്രജ്ഞയായി ഞാനിരുന്നു. പിന്നീട് ആർത്തലച്ചു കൊണ്ട് ആ ചുണ്ടുകളിൽ ഉമ്മ വച്ചു. എന്‍റെ അന്ത്യചുംബനം…

എന്നും എന്നെ പ്രേമപൂർവ്വം ചേർത്തണച്ച ആ മാറിലേയ്ക്ക് ഞാൻ കുഴഞ്ഞു വീണു.

പിന്നെ അബോധത്തിന്‍റെ മഞ്ഞുപടലങ്ങൾക്കുള്ളിൽ ഞാൻ നരേട്ടനെ മാറോണടച്ച് ഇറുകെ പുണർന്നുറങ്ങി.

എത്ര മണിക്കൂറുകൾ അങ്ങിനെ കടന്നുപോയെന്നറിയില്ല. ഓർമ്മ വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലായിരുന്നു. ഹോസ്പിറ്റൽ ബെഡ്ഡിൽ കിടന്ന് എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ എന്‍റെ നരേട്ടൻ പോയി എന്ന സത്യവുമായി പൊരുത്തപ്പെടാനാവാതെ ഞാൻ ഉറക്കെ നിലവിളിച്ചു. അത് ഒരു ഹോസ്പിറ്റലാണെന്ന സത്യം പോലും മറന്ന്… ഡോക്ടർമാരും, നഴ്സുമാരും ഓടി എത്തി.

“മാഡം പ്ലീസ്, യൂ കൺട്രോൾഡ് യുവേഴ്സെൽഫ്”

ഡോക്ടർ ഓർമ്മിപ്പിച്ചു. അവർ ഇഞ്ചക്ഷൻ തന്ന് എന്നെ മയക്കി. ഒടുവിൽ ഉണരുമ്പോൾ കൃഷ്ണമോൾ അടുത്തുണ്ടായിരുന്നു.

“പപ്പായ്ക്കെന്താണ് സംഭവിച്ചത് മമ്മീ?…”

പ്രിയപ്പെട്ട പപ്പായുടെ വേർപാട് അവൾക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്നു തോന്നി. കരഞ്ഞു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് ഉത്തരം നൽകാനാവാതെ ഞാൻ ചലനരഹിതയായി ഒരു പ്രേതം കണക്കെ ഇരുന്നു. ഒന്നുറക്കെ കരയാനോ, എന്തെങ്കിലും പറയാനോ, ആവാതെ!

മനസ്സിനേറ്റ് ആഘാതം എന്നെ ഒരു ഭ്രാന്തിയാക്കിത്തീർക്കുമോ എന്ന് കൃഷ്ണമോൾ ഭയന്നു. ഒടുവിൽ ഒരു സൈക്കോളജിസ്റ്റിന്‍റെ അടുത്ത് എന്നെ എത്തിച്ച് അവൾ അതിനു പരിഹാരം തേടി. അങ്ങിനെ ഇരുട്ടുമൂടിയ ദിനരാത്രങ്ങൾക്കൊടുവിൽ ബോധത്തിന്‍റെ നറും വെളിച്ചം എന്നെത്തേടിയെത്തി. ഉറക്കെ കരഞ്ഞു കൊണ്ട് ഞാനാദിനങ്ങളിൽ ആശ്വാസം നേടാൻ ശ്രമിച്ചു. മാനസികാരോഗ ക്ലിനിക്കിൽ ആരും എന്നെ തടഞ്ഞില്ല. മറിച്ച് കരയുവാൻ അനുവാദം നൽകി. ഒടുവിൽ എങ്ങിനെയൊക്കെയോ ദുഃഖത്തിന്‍റെ ആ ആവരണത്തിൽ നിന്നും ഞാൻ പുറത്തു കടന്നു. മെല്ലെ മെല്ലെ ഹൃദയം ആശ്വാസ തീരങ്ങളിൽ അഭയം തേടി.

എന്നെ ക്ലിനിക്കിലെത്തിച്ച് കൃഷ്ണമോൾ ബാംഗ്ലൂർക്ക് തിരിച്ചു പോയിരുന്നു. ഏതോ പകവീട്ടൽ അപ്പോഴും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്നു തോന്നി. ആ ദിനങ്ങളിൽ എനിക്കു തുണയായി അരുണും മറ്റേതാനും വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ഞാൻ നോർമലായി എന്നു തോന്നിത്തുടങ്ങിയപ്പോൾ അരുൺ നിർബന്ധിക്കാൻ തുടങ്ങി.

“മാഡം, കോളേജിലേയ്ക്ക് വരൂ… അപ്പോൾ ഈ മാനസികാവസ്‌ഥ കുറെയൊക്കെ മാറും.”

അരുണിന്‍റെ ഏതാനും ദിവസത്തെ നിർബന്ധത്തിനൊടുവിൽ ഞാൻ കോളേജിലേയ്ക്കു പുറപ്പെട്ടു. വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ സഹതാപപൂർവ്വം എന്നോടു പെരുമാറി.

അവർ ചോദ്യങ്ങൾ ചോദിച്ച് കുച്ചി നോവിയ്ക്കാതെ എനിക്ക് പരിപൂർണ്ണ പിന്തുണ നൽകി. എന്നെ സന്തോഷിപ്പിക്കാനുള്ള വഴികൾ തേടി. അരുൺ പലപ്പോഴും ഒരു മകനെപ്പോലെ ഫ്ളാറ്റിൽ വന്ന് കിടന്നു.

കാലം അതിന്‍റെ വികൃതികൾ തുടർന്നപ്പോൾ, എഴുതിത്തീരാത്ത പുസ്തകമായി എന്‍റെ ജീവിതം പരിണമിച്ചു. നരേട്ടൻ എന്നെ വിട്ടകന്നപ്പോൾ ജീവിതത്തിന്‍റെ ആ ഏട് വീണ്ടും അപൂർണ്ണതയിൽ തുടർന്നു. അപൂർണ്ണതയുടെ ആ ഏടുകൾ ആരോ കുത്തി വരച്ചിട്ടതു പോലെ അതു പൂർത്തിയാക്കാനോ വലിച്ചു കീറാനോ ആവാതെ ഞാൻ നിന്നു.

ഒറ്റയടിപ്പാതയിലൂടെ തനിയെ ദീർഘയാത്ര തുടരുമ്പോൾ ഡൽഹിയിലെ ആ യൂണിവേഴ്സിറ്റി എനിക്കഭയമായി തീർന്നു. മീരാ നാരായണൻ എന്ന പ്രൊഫസർ പുസ്തകങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ സ്വജീവിതം തളച്ചിട്ടു.

എന്നിട്ടും വീട്ടിലെത്തുമ്പോൾ ഒറ്റപ്പെടലിന്‍റെ വേദന വല്ലാതെ അലട്ടി. ഏകാന്ത പഥികയെപ്പോലെയുള്ള ജീവിതം നരേട്ടൻ പറഞ്ഞതു പോലെ എനിക്ക് വല്ലാതെ ബോറടിച്ചു തുടങ്ങി. ടുട്ടുമോനേയും കൃഷ്ണമോളെയും ദേവാനന്ദിനെയും കാണണമെന്ന് തോന്നി. കൃഷ്ണമോളെ ഫോണിൽ വിളിച്ചു. അപ്പുറത്ത് ഫോൺ റിംഗ് ചെയ്‌തു കൊണ്ടിരുന്നു.

(തുടരും)

സാഗരസംഗമം ഭാഗം- 16

എങ്കിലും കൃഷ്ണമോളുടെ കൈയ്യിലിരുന്ന ടുട്ടുമോന്‍റെ സമീപമെത്തി അവനു മുത്തം നൽകുമ്പോൾ എന്‍റെ ഹൃദയത്തിലും ഏതോ ഭാരം വന്നു നിറയുന്നതു പോലെ തോന്നി. ഇത്ര ദിവസവും നരേട്ടനെപ്പോലെ രാഹുൽമോന്‍റെ സാമീപ്യം ഞാനും അവനിലൂടെ അറിഞ്ഞിരുന്നു. ഒരു പേരക്കുട്ടിയെന്നതിലുപരിയായി അവൻ ഞങ്ങൾക്കു മകൻ തന്നെയായിരുന്നുവല്ലോ എന്നോർത്തു. ആ ഓർമ്മ ഹൃദയഭാരം ഇരട്ടിപ്പിച്ചു. കണ്ണുകൾ തുളുമ്പാതിരിക്കാൻ നന്നേ പരിശ്രമിക്കേണ്ടി വന്നു. ഒരു പക്ഷെ ഞാനും കൂടി ദുർബ്ബലയായാൽ അത് നരേട്ടനു താങ്ങാനാവുകയില്ലെന്നു തോന്നി. ഇറങ്ങുമ്പോൾ ദേവാനന്ദ് ഞങ്ങളിരുവരുടേയും കാൽതൊട്ട് വന്ദിച്ചു. നരേട്ടൻ ഒരിക്കൽ കൂടി കൃഷ്ണമോളുടെ പക്കൽ നിന്ന് ടുട്ടുമോനെ വാങ്ങി അവനെ മുത്തങ്ങൾക്കൊണ്ടു മൂടി. വേദന കടിച്ചമർത്തി അവനെ തിരികെ ഏല്പിക്കുമ്പോൾ നരേട്ടൻ പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നി.

“ഇനി നിങ്ങൾ വരുമ്പോൾ ഈ മുത്തശ്ശനിവിടുണ്ടാകുമെന്ന് തോന്നുന്നില്ല കുഞ്ഞെ… ഒരു നീണ്ട യാത്ര മുത്തശ്ശനു വേണ്ടി വന്നേക്കുമെന്ന് മനസ്സു പറയുന്നു. മടക്കമില്ലാത്ത ഒരു യാത്ര.”

“അരുത് പപ്പാ… ഇത്തരം വാക്കുകൾ ഇനി പപ്പ പറയരുത്. അത് ഞങ്ങളെ എല്ലാവരേയും സങ്കടപ്പെടുത്തും.”

പപ്പായെ ജീവനായ ഒരു മകളുടെ വാക്കുകളായിരുന്നു അവ. അവൾ പപ്പയെ കെട്ടിപ്പിടിച്ചു. ആ കവിളിൽ ഉമ്മ വച്ചു. നരേട്ടനും മോളുടെ നെറ്റിയിൽ ഉമ്മ നൽകിക്കൊണ്ടു പറഞ്ഞു.

“പപ്പ വെറുതെ പറഞ്ഞതാണ് മോളെ… മോൾ അതോർത്ത് വിഷമിക്കണ്ട.”

“ഇനി ഞങ്ങൾ വരുമ്പോൾ പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണണം. അതിനു പറ്റിയില്ലെങ്കിൽ ഈ വീടു വിറ്റിട്ടു ഞങ്ങളുടെ അടുത്തേയ്ക്കു പോരണം. പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണാനാണ് ആഗ്രഹമെങ്കിൽ മമ്മി അതിനു സമ്മതിക്കും. ഇല്ലേ മമ്മീ…”

അവൾ ഒരിക്കൽ കൂടി അനുനയരൂപത്തിൽ എന്നെ നോക്കി. പക്ഷെ അവളുടെ ആഗ്രഹം നടക്കുകയില്ലെന്ന് എന്‍റെ മനസ്സു പറഞ്ഞു. പപ്പയിലൂടെ അവൾ സാധിച്ചെടുക്കാൻ ശ്രമിക്കുന്ന ഗൂഡ ലക്ഷ്യത്തെക്കുറിച്ച് ഞാൻ ബോധവതിയായിരുന്നു. വീടു വിറ്റു കിട്ടുന്ന പണത്തിൽ കുറെ ഭാഗം അവൾക്ക് സ്ത്രീധനക്കാശായി കൊടുക്കണം. ബാക്കി പണം അവൾക്ക് ധൂർത്തടിയ്ക്കാനും. അങ്ങനെ ഞങ്ങൾ ഭവനരഹിതരും ആലംബഹീനരുമായിത്തീരാനും. ഒരു ജീവിതകാലം മുഴുവൻ ഞങ്ങൾ അദ്ധ്വാനിച്ചു നേടിയ ആ വീട് ഇങ്ങനെ ദുരുപയോഗിക്കാനായി ആ മകൾക്ക് നൽകണോ എന്ന് ഞാൻ മനഃസാക്ഷിയോടു ചോദിച്ചു നോക്കി.

എന്നാൽ അതിനുത്തരം ഇല്ല എന്നായതിനാൽ അത്തരമൊരു ചിന്ത തന്നെ ഉപേക്ഷിക്കുവാൻ എനിക്ക് നരേട്ടനെ പ്രേരിപ്പിക്കേണ്ടി വരുമല്ലോ എന്നോർത്തു.

ചിന്തകൾ കാടു കയറിയ മനസ്സുമായി നിൽക്കുമ്പോൾ കൃഷ്ണമോൾ വീണ്ടും പറഞ്ഞു.

“അപ്പോൾ അങ്ങിനെ തന്നെ. ഞാൻ അവിടെ ചെന്നിട്ട് പപ്പയേയും മമ്മിയേയും വിളിക്കാം. അപ്പോൾ തീരുമാനം അറിയിച്ചാൽ മതി.”

മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല എന്ന മട്ടിലുള്ള കൃഷ്ണമോളുടെ ഉറച്ച നിലപാട് എനിക്ക് ഒട്ടും ബോധിക്കുന്നുണ്ടായിരുന്നില്ല. എന്‍റേയും ഇളക്കമില്ലാത്ത നിലപാട് കണ്ടിട്ടാവാം അവൾ പപ്പയോടു മാത്രം യാത്ര ചോദിച്ച് ഇറങ്ങി നടന്നു.

അവൾ വഞ്ചിക്കുന്നത് അവളുടെ പപ്പയുടെ നിർമ്മലമായ ഹൃദയത്തെക്കൂടിയാണെന്ന് അവൾ അറിയുന്നില്ലല്ലോ എന്ന് ഞാനപ്പോളോർത്തു.

സ്നേഹിക്കാൻ മാത്രമറിയുന്ന നരേട്ടൻ അവളുടെ ആവശ്യങ്ങൾക്ക് വഴങ്ങി എന്നു വരാം. പക്ഷെ ഒടുവിൽ വീടും, കുടിയുമില്ലാത്ത അനാഥരെപ്പോലെ ഞങ്ങൾ അലഞ്ഞു നടക്കേണ്ടി വരും. അല്ലെങ്കിൽ മകളോടും അവളുടെ ഭർത്താവിന്‍റെ കുടുംബത്തോടുമൊപ്പം കഴിയേണ്ടി വരും. ഏറെനാൾ കഴിയുമ്പോൾ അടിമകളെപ്പോലെ അവരോടൊപ്പം അവരുടെ ആട്ടും തുപ്പുമേറ്റ്… അപ്പോൾ, അതിൽ കൂടുതൽ ആലോചിക്കുവാൻ എനിക്കായില്ല. നോക്കുമ്പോൾ കൃഷ്ണമോൾ പടിക്കലെത്തി കഴിഞ്ഞിരുന്നു. ദേവാനന്ദ് ഏറെ മുൻപേ പടി കടന്ന് പോയിക്കഴിഞ്ഞിരുന്നു. കൃഷ്ണമോൾ പടിയ്ക്കലെത്തി തിരിഞ്ഞു നിന്ന് പപ്പായുടെ നേർക്ക് കൈവീശുന്നതു കണ്ടു.

പല്ലില്ലാത്ത മോണകാട്ടി, കൃഷ്ണമോളുടെ കൈയ്യിലിരുന്ന് ടുട്ടുമോൻ ചിരിച്ചു, അവന്‍റെ മുത്തച്ഛനെ സന്തോഷിപ്പിക്കാനെന്നോണം.

ഒരു നിമിഷം രാഹുൽമോൻ ശൈശവ രൂപത്തിൽ ഞങ്ങളുടെ മുന്നിലിരുന്ന് ചിരിക്കുന്നതു പോലെ തോന്നി.

അവർ പടി കടന്നു പോകുന്നതു കാണുവാനാത്തതു കൊണ്ടോ എന്തോ നരേട്ടൻ കണ്ണുകൾ തുടച്ച് പിന്തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.

കൃഷ്ണമോൾ പടി കടന്നു പോയപ്പോൾ ഞാനാലോചിച്ചു. കൃഷ്ണമോളുടെ സ്‌ഥാനത്ത് രാഹുൽ മോനായിരുന്നെങ്കിലോ. അവനൊരിക്കലും ഇതുപോലെ സമ്മർദ്ദം ചെലുത്തുമായിരുന്നില്ല. ഇത്തരമൊരു കാര്യത്തിനു വേണ്ടി ഞങ്ങളെ വേദനിപ്പിക്കുമായിരുന്നില്ല. മറ്റുള്ളവർ വേദനിക്കുന്നതും, കഷ്ടപ്പെടുന്നതും കാണുവാൻ അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മാത്രമല്ല കഴിയുന്നത്ര മറ്റുള്ള വരെ സഹായിക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ വേദനകളുടെ ഒരു ശവകുടീരമായിരുന്നു അവന്‍റെ മനസ്സും ശരീരവും. പലപ്പോഴും ഞങ്ങളിൽ നിന്ന് അവനതു മറച്ചു പിടിച്ചു. സ്വയം വേദന കടിച്ചു പിടിച്ച് പുറമേ പുഞ്ചിരിച്ചു. പപ്പയേയും മമ്മിയേയും വേദനിപ്പിക്കാതിരിക്കാൻ സ്വന്തം വേദനകൾ മറ്റുള്ളവർ അറിയാതിരിക്കാൻ അവൻ ശ്രമിച്ചു. അവന്‍റെ വേദനകളും സ്വപ്നങ്ങളും അവൻ പങ്കുവച്ചത് ചിലരോടു മാത്രം.

അവന്‍റെ പ്രിയപ്പെട്ട കൂട്ടുകാരു സംഗീതയോടും, ആത്മസുഹൃത്ത് അരുണിനോടും…

സ്നേഹത്തിന്‍റെ പ്രേമത്തിന്‍റെ നനുത്ത നൂലിഴകൾ പാകി അവൻ ആ ബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചിരുന്നു. എല്ലായ്പ്പോഴും സുഹൃത്തുക്കൾ അവന്‍റെ ദൗർബ്ബല്യമായിരുന്നു. അവനു ചുറ്റും എപ്പോഴും ഒരു സുഹൃത്ത് വലയം തന്നെ ഉണ്ടായിരുന്നു. അവർക്കു വേണ്ടി ജീവത്യാഗം ചെയ്യാൻ വരെ അവൻ ഒരുക്കമായിരുന്നു. ഒരിക്കൽ വെള്ളത്തിൽ മുങ്ങിത്താണ ഒരു സുഹൃത്തിനെ അവൻ രക്ഷിച്ച കഥ അരുൺ പറഞ്ഞതോർത്തു.

ഒരു ടൂർ പ്രോഗ്രാമിനിടയ്ക്കാണ് അത് സംഭവിച്ചത്. ആഹാരം കഴിച്ച ശേഷം കൈകഴുകാനായിട്ടാണ് അവനും, സുഹൃത്തുക്കളും ആ ചെറിയ വെള്ളച്ചാട്ടത്തിനരുകിലേയ്ക്ക് ചെന്നത്. മുകളിലെ പാറക്കല്ലിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം നുരപത ചിതറി താഴേയ്ക്കു പതിക്കുന്നതു കണ്ട് അവർ നോക്കി നിന്നു പെട്ടെന്നാരോ വഴുക്കുന്ന പാറക്കല്ലിൽ കയറി ഫോട്ടോ എടുക്കാൻ തുനിഞ്ഞു. പാറക്കല്ലിൽ കാൽ വഴുതി താഴേയ്ക്കു നിപതിച്ച ആ സുഹൃത്തിനെ കണ്ട് രാഹുലും മറ്റു സുഹൃത്തുക്കളും അമ്പരന്നു നിന്നു. പക്ഷെ ഒട്ടും അമാന്തിക്കാതെ രാഹുൽ ഒരു കയർ സംഘടിപ്പിച്ച് വെള്ളത്തിലേയ്ക്ക് എടുത്തു ചാടി. എങ്ങിനെയോ നീന്തി ആ സുഹൃത്തിനടുത്തെത്തിയ അവൻ കയർ ആ സുഹൃത്തിനു നേർക്കിട്ടു കൊടുത്തു പിടിക്കാൻ പറഞ്ഞു. പക്ഷെ അവനതിനു കഴിയാതിരുന്നപ്പോൾ അവന്‍റെ അരക്കെട്ടിൽ കയർ ചുറ്റി വരിഞ്ഞു കെട്ടി അപ്പോഴേയ്ക്കും വെള്ളച്ചുഴിയിലകപ്പെട്ടുവെങ്കിലും രാഹുൽ കയറിലെ പിടിവിട്ടില്ല. ബോധം മറഞ്ഞു തുടങ്ങിയ ആ സുഹൃത്തിനെ എങ്ങിനെയോ ആഞ്ഞു നീന്തി അവൻ കരയ്ക്കെത്തിച്ചു. ഒടുവിൽ ബോധം വന്ന സുഹൃത്തിനു പകരം മരണാസന്നനായിക്കിടന്ന രാഹുലിനെ രക്ഷിച്ചത് സംഗീതയുടെ കരസ്പർശമായിരുന്നത്രെ. ആ മാന്ത്രിക വിരലുകൾ അവന്‍റെ ഹൃദയ താളമുയർത്തി. പക്ഷെ പിന്നീടൊരിക്കൽ കാൻസർ രോഗത്തിന്‍റെ പിടിയിൽ നിന്നും അവനെ രക്ഷിക്കുവാൻ ആ മാന്ത്രിക വിരലുകൾക്ക് കഴിഞ്ഞില്ലല്ലോ എന്നും ഞാനോർത്തു. എന്നാൽ മുമ്പൊരിക്കൽ മദ്യത്തിന്‍റേയും മയക്കു മരുന്നിന്‍റേയും പിടിയിലകപ്പെട്ട് നാശത്തിന്‍റെ പടുകുഴിയിലേയ്ക്ക് ചുവടു വച്ചു കൊണ്ടിരുന്ന അവനെ രക്ഷിച്ചത് സംഗീതയാണെന്നും അവന്‍റെ മരണ ശേഷം അരുൺ പറഞ്ഞറിഞ്ഞിട്ടുണ്ട്. പ്രേമത്തിന്‍റെ മാന്ത്രിക സ്പർശത്താൽ അവൾ അവന്‍റെ ഹൃദയ തന്ത്രികളെ തൊട്ടുണർത്തി. ആ ഹൃദയത്തിൽ പ്രേമത്തിന്‍റെ കുളിർമഴ പെയ്യിച്ചു. അനുരാഗത്തിന്‍റെ മാസ്മരിക സ്പർശം, അവനിലൊളിഞ്ഞു കിടന്ന നിർമ്മല ഹൃദയത്തെ, കൂടുതൽ പരിശുദ്ധിയുള്ളതാക്കി പരിണമിപ്പിച്ചു.

അവനിലെ നല്ല മാറ്റം ഞങ്ങളെ സന്തോഷിപ്പിച്ചപ്പോഴും ഒരിക്കൽ പോലും അവൻ തന്‍റെ പ്രേമഭാജനത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞില്ല. അതറിഞ്ഞാൽ ഞങ്ങൾ പൊട്ടിത്തെറിച്ചേക്കുമെന്ന് അവൻ കരുതിയതു പോലെ.

ഒടുവിൽ കൃഷ്ണമോളെ തന്‍റെ പ്രേമദൂതികയാക്കിയപ്പോഴേയ്ക്കും മരണം അവനെ കവർന്നെടുത്ത് പൊയ്ക്കഴിഞ്ഞിരുന്നു. ഒരിക്കലും അണയാത്ത ഒരു ചിത ഞങ്ങളുടെ മനസ്സിൽ കൊളുത്തി വച്ച് അവൻ വിദൂരതയിലേയ്ക്ക് യാത്രയായി. ഇന്നും കത്തിയുയരുന്ന ആ ചിതയുടെ നീറ്റലിൽ നരേട്ടൻ പിടഞ്ഞു കൊണ്ടിരിക്കുന്നു. ഒരിറ്റു കുളിർമഴയ്ക്കായി നീട്ടിയ ആ കൈകളിലേയ്ക്ക് വിധി പിന്നെയും പിന്നെയും കോരിയിടുന്നത് ചുട്ടുപൊള്ളുന്ന കനൽക്കട്ടകൾ മാത്രം. അകത്ത് പിടഞ്ഞു തീരുന്ന ആ മനുഷ്യനെക്കുറിച്ചോർത്തപ്പോൾ ഉള്ളിൽ കുറ്റബോധം തോന്നി. ഞാനിത്ര നേരവും നരേട്ടനെ മറന്നു പോയതോർത്ത്. ആ മനസ്സിന് ഒരിറ്റു ആശ്വാസം പകരാൻ ഇന്നു ഞാൻ മാത്രമേ ഉള്ളൂ. ടുട്ടുമോനെ വേർപിരിഞ്ഞതിലുള്ള വേദനയോടെ അകത്ത് കട്ടിലിൽ കിടക്കുന്ന, നരേട്ടന്‍റെ അടുത്തെത്തി ആ കരങ്ങളിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“വിഷമിക്കാതെ നരേട്ടാ… ടുട്ടുമോനെക്കാണാൻ നമുക്കെപ്പോൾ വേണമെങ്കിലും അങ്ങോട്ടു പോകാമല്ലോ.”

“ശരിയാണു മീര. പക്ഷെ ഇത്തവണ അവൻ പോയപ്പോൾ എന്തോ കൈവിട്ടു പോയതു പോലെയുള്ള വേദന തോന്നുന്നു.”

“നരേട്ടൻ വെറുതെ അതുമിതും ആലോചിക്കുന്നതു കൊണ്ട് തോന്നുന്നതാണത്. നമുക്കൊരു കാര്യം ചെയ്യാം. ഇന്ന് പുറത്തുപോയി ഒരു സിനിമ കണ്ട്, പുറത്തു നിന്നും ആഹാരം കഴിച്ച് മടങ്ങി വരാം. നാളെ മുതൽ എനിക്ക് കോളേജിൽ പോകേണ്ടതുള്ളതു കൊണ്ട് ഇനിയുമിതു പോലെ ഒരവസരം കിട്ടുകയില്ല നരേട്ടാ…”

ഏറെ നേരത്തെ എന്‍റെ നിർബന്ധത്തിനു വഴങ്ങി നരേട്ടൻ യാത്ര പുറപ്പെടുവാൻ തയ്യാറായി. വേഗം കുളിച്ച്, ഭക്ഷണവും കഴിച്ച് ഞങ്ങൾ വീട് പൂട്ടിയിറങ്ങി. നരേട്ടൻ കാർ ഡ്രൈവു ചെയ്യുമ്പോൾ ഞാൻ നിശബ്ദയായിരുന്നു. ഞങ്ങൾക്കിടയിൽ മൗനം കനത്തു നിന്നെങ്കിലും ഉള്ളിലെ പിടയ്ക്കുന്ന ഹൃദയം വാചാലമായി കലമ്പി ക്കൊണ്ടിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളെറിഞ്ഞ് അത് നിരന്തരം ഞങ്ങളെ കുത്തി മുറിവേൽപിച്ചു കൊണ്ടിരുന്നു.

ഷോ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് എത്തിയെങ്കിലും ടിക്കറ്റു വിൽക്കുന്നിടത്തെ നീണ്ട ക്യൂ കണ്ട് ഞങ്ങൾ അമ്പരന്നു നിന്നു. ഇന്നിനി സിനിമ കാണാനാവുമോ എന്ന് സംശയിച്ചു നില്ക്കുമ്പോഴാണ് എന്‍റെ സ്റ്റുഡന്‍റായ സഞ്ജയിനെ കണ്ടു മുട്ടുന്നത്.

“ഹലോ മാഡം… താങ്കൾ ടിക്കറ്റു കിട്ടാതെ വിഷമിച്ചു നിൽക്കുകയാണോ? എനിക്കിവിടെ സുഹൃത്തുക്കളുണ്ട്. ഞാൻ ടിക്കറ്റു സംഘടിപ്പിച്ചു തരാം. അങ്ങിനെ ഹിന്ദിയിൽ പറഞ്ഞു കൊണ്ട് സഞ്ജയ് ഞങ്ങളുടെ അടുത്തെത്തി.

“വളരെ ഉപകാരം സഞ്ജയ്. ഞങ്ങൾക്കു രണ്ടുപേർക്കും രണ്ടു ടിക്കറ്റു സംഘടിപ്പിച്ചു. തന്നാൽ വളരെ ഉപകാരമായിരുന്നു.” ഞാൻ പ്രതിവചിച്ചു.

പെട്ടെന്നു തന്നെ സഞ്ജയ് ടിക്കറ്റ് കൗണ്ടറിനകത്തു ചെന്ന് ഞങ്ങൾക്കും കൂടി രണ്ടു ടിക്കറ്റ് സംഘടിപ്പിച്ചു കൊണ്ടു വന്നു.

“ബഹുത് ശുക്രിയ സഞ്ജയ്…”

ഞാൻ നന്ദി പറഞ്ഞു കൊണ്ട് നടന്നു നീങ്ങി. അപ്പോൾ നരേട്ടൻ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി ചോദിച്ചു.

“എവിടെ ചെല്ലുമ്പോഴും തന്നെ സഹായിക്കാൻ ആളുണ്ടല്ലോ?”

“ഒരു അദ്ധ്യാപികയായതിന്‍റെ ഗുണം. ഞാൻ പറയാതെ തന്നെ നരേട്ടനും അതറിയാമല്ലോ?”

“ശരിയാണെടോ… നമുക്കു കിട്ടിയ അപൂർവ്വം ചില ഭാഗ്യങ്ങളിലൊന്നാണിത്. ഈ ശിഷ്യഗണങ്ങൾ ഇവരും കൂടി ഇല്ലായിരുന്നുവെങ്കിൽ ജീവിതം ആകെ ബോറാകുമായിരുന്നു അല്ലേടോ?”

“ശരിയാണ് നരേട്ടാ… കുറെപ്പേരുടെ കണ്ണു തെളിയിച്ചു കൊടുക്കുന്നതിന് ദൈവം നമുക്കു നൽകുന്ന പ്രതിഫലമായി ഇതിനെ കരുതാം. നമ്മുടെ മക്കളെപ്പോലെയുള്ള ഈ ശിഷ്യഗണങ്ങൾ.”

“അതെ മീര… എത്ര കൊള്ളരുതാത്തവനും സ്വന്തം അദ്ധ്യാപകരോട് ഒരു ബഹുമാനമൊക്കെ ഉണ്ടാകും. ഏതു വിഷമ സന്ധിയിലും നമ്മെ സഹായിക്കാനും ഇവരുണ്ടാകും.”

നരേട്ടൻ ഇത്രയും തുറന്നു സംസാരിച്ചതിൽ എനിക്ക് സന്തോഷം തോന്നി. ഏറെ നേരമായി ഞങ്ങൾക്കിടയിൽ കനത്തു നിന്ന വീർപ്പുമുട്ടലകന്നു. മനസ്സിനയവു വന്നതു പോലെ നരേട്ടനൽപം ഉത്സാഹഭരിതനായി. അൽപ നേരത്തെക്കെങ്കിലും നരേട്ടനിൽ നിന്ന് വിഷാദ ചിന്തകളെ ആട്ടിയോടിക്കാൻ കഴിഞ്ഞതിൽ ഞാൻ സംതൃപ്തയായി.

എങ്കിലും തീയേറ്ററിനകത്ത് സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ നരേട്ടൻ വീണ്ടും വിഷാദമൂകനായതു പോലെ തോന്നി. ഞാൻ വിചാരിച്ചതു പോലെയല്ല, മറിച്ച് തമാശയെക്കാളേറെ ദുഃഖനിമഗ്നമായ പ്രമേയം ഉൾക്കൊള്ളുന്ന ആ കഥ നരേട്ടനെ വീണ്ടും വിഷാദ ചിന്തകളിലേയ്ക്ക് നയിച്ചു. അൽപം മാറി നിന്ന വേദനകൾ ആ ഹൃദയത്തെ വീണ്ടും ഗ്രസിക്കുന്നതു പോലെ ആ സിനിമ പൂർത്തിയാകുന്നതിനു മുമ്പു തന്നെ നരേട്ടൻ പറഞ്ഞു തുടങ്ങി. വരൂ… മീരാ… നമുക്കു പോകാം. ഈ സിനിമ ഇങ്ങിനെ കണ്ടു കൊണ്ടിരിക്കാൻ എനിക്കാവുകയില്ല.”

“അൽപം കൂടി അല്ലേ ഉള്ളൂ നരേട്ടാ നമുക്കിതു മുഴവൻ കാണാം.”

അങ്ങിനെ പറഞ്ഞു കൊണ്ട് ഞാൻ നരേട്ടനെ പിടിച്ചിരുത്തി. പക്ഷെ ആ കഥയും അവസാനിച്ചത് അതിലെ ദമ്പതികളുടെ മകൻ പെട്ടെന്നു മരിക്കുന്നതും അതിനെത്തുടർന്ന് അവരനുഭവിക്കുന്ന ദുഃഖവുമായിട്ടാണ്. അതുകണ്ട് നരേട്ടൻ വീണ്ടും അസ്വസ്ഥനായിക്കൊണ്ടിരുന്നു. ആ കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. സിനിമ കാണുമ്പോൾ ദുഃഖം വഴിയുന്ന സീനുകൾ മുമ്പും നരേട്ടന്‍റെ കണ്ണുനിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രത്തോളം ദുഃഖം അദ്ദേഹം അനുഭവിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്.

മനസ്സിൽ കുറ്റബോധം തോന്നി. ഏതെങ്കിലും തമാശ നിറഞ്ഞ സിനിമ കണ്ടാൽ മതിയായിരുന്നു. ഈ സിനിമയെക്കുറിച്ച് ഒന്നുമറിയാതെയാണ് ഞാൻ നരേട്ടനെ കൂട്ടി വന്നത്. അദ്ദേഹത്തിന്‍റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിനു പകരം കൂടുതൽ അസ്വസ്ഥമാക്കുന്നതിനു മാത്രമേ സിനിമ ഉപകരിച്ചുള്ളൂ. സിനിമ മുഴുവൻ പൂർത്തിയാകുന്നതിനു മുമ്പ് ഞങ്ങൾ തീയേറ്ററിൽ നിന്നും പുറത്തു കടന്നു.

മനസ്സിന്‍റെ അസ്വാസ്‌ഥ്യം ശരീരത്തിനെ ബാധിച്ച പോലെ നരേട്ടൻ വളരെ പതുക്കെയാണ് നടന്നത്. ഉള്ളിൽ തിങ്ങിവിങ്ങുന്ന വേദന ആ മുഖത്തു പ്രകടമായിരുന്നു. ബൈപ്പാസ് ഓപ്പറേഷൻ നരേട്ടനെ കൂടുതൽ ദുർബ്ബലനാക്കാനെ ഉപകരിച്ചുള്ളൂ എന്നു തോന്നി ഏതായാലും ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇനിയും ഒരു ഹൃദയാഘാതം അദ്ദേഹത്തിന് ഉണ്ടായിക്കൂടെന്നില്ല.

“കൂടുതൽ ദുഃഖപൂർണ്ണമായ അനുഭവങ്ങൾ ആ ഹൃദയത്തിനിനിയും താങ്ങാനാവുകയില്ല.” ഡോക്ടറുടെ വാക്കുകൾ ഓർത്തു.

അന്ന് ഹോട്ടലിൽ നിന്നു ആഹാരവും കഴിച്ച് ഞങ്ങൾ മടങ്ങി. പോരുന്ന വഴിയ്ക്ക് അൽപം സമയം പാർക്കിൽ ചെലവിടാൻ ഞാൻ നിർബന്ധിച്ചു. നരേട്ടന് അൽപം റിലാക്സേഷൻ കിട്ടിക്കോട്ടെ എന്നു കരുതിയാണ് അങ്ങിനെ പറഞ്ഞത്. എന്നാൽ നരേട്ടൻ “ആകെ ക്ഷീണം തോന്നുന്നു. ഒന്നു കിടക്കണം.” എന്നു പറഞ്ഞ് എന്‍റെ അഭ്യർത്ഥനയെ നിരസിച്ചു.

വീട്ടിൽ മടങ്ങിയെത്തിയ ഉടനെ നരേട്ടൻ കട്ടിലിൽ കയറിക്കിടന്നു. പിറ്റേന്ന് കോളേജിൽ പോകേണ്ടതുണ്ടായിരുന്നതു കൊണ്ട് ഞാൻ നോട്ടുകൾ പ്രിപ്പയർ ചെയ്യുന്ന തിരക്കിലേക്കു തിരിഞ്ഞു. ഏറെ ദിവസത്തെ ലീവിനു ശേഷമാണ് കോളേജിൽ മടങ്ങിയെത്തുന്നത് എന്നതിനാൽ ധാരാളം പോർഷൻസ് എടുത്തു തീർക്കാനുണ്ടായിരുന്നു. പിന്നെ റിസർച്ച് സ്ക്കോളേഴ്സിനു വേണ്ടി കുറെ ഗൈഡൻസ് വർക്കുകളും കോളേജിലെ കാര്യങ്ങളിൽ മുഴുകിയതിനാൽ ഞാൻ സമയം ഏറെ കടന്നു പോയതറിഞ്ഞില്ല.

നരേട്ടനുള്ള മരുന്നുകൾ കൊടുക്കേണ്ട സമയമായിയെന്ന് മനസ്സിലിരുന്ന് ആരോ ഓർമ്മിപ്പിച്ചു. പെട്ടെന്ന് ഞാനെഴുന്നേറ്റ് ഞങ്ങളുടെ ബെഡ്റൂമിലെത്തി. അവിടെ നരേട്ടൻ സുഖ സുഷുപ്തിയിലാണ്ടു കിടക്കുന്നതു കണ്ടു.

രാത്രിയിൽ കാര്യമായിട്ടൊന്നും കഴിക്കുന്ന പതിവ് നരേട്ടനുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിനും എനിക്കും വേണ്ടി ഓട്സുണ്ടാക്കി രണ്ടു പാത്രങ്ങളിലാക്കി ഞാനദ്ദേഹത്തിന്‍റെ സമീപം ചെന്നു.

“നരേട്ടാ… എണീക്ക് ഈ ഓട്സു കഴിച്ചിട്ട് കിടന്നുറങ്ങിക്കോളൂ.”

ഞാനദ്ദേഹത്തെ കുലുക്കി വിളിച്ചു. പക്ഷെ ഉറക്കത്തിന്‍റെ അഗാധതയിൽ ആണ്ടു മുങ്ങിയതു പോലെ അദ്ദേഹം കിടന്നു.

ഏറെ നേരം കുലുക്കി വിളിച്ചപ്പോൾ അദ്ദേഹം കണ്ണു തുറന്നു എന്നെ നോക്കി.

“എന്തൊരുറക്കമാ നരേട്ടാ ഇത്. ഉച്ചയ്ക്കു ശേഷം ആഹാരമൊന്നും ഇതുവരെ കഴിച്ചിട്ടില്ല. പിന്നെ മരുന്നും.

ഞാൻ ഉൽക്കണ്ഠയോടെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി.

“എനിക്കൊന്നും വേണമെന്നില്ല മീര. വല്ലാത്ത ക്ഷീണം ഞാനൊന്നുറങ്ങിക്കൊള്ളട്ടെ.”

“നരേട്ടാ ഈ ഓട്സ് അൽപം കഴിക്കൂ. പിന്നെ ഈ മരുന്നും.”

ബൈപ്പാസ് കഴിഞ്ഞതിൽപ്പിന്നെ നരേട്ടൻ കഴിച്ചിരുന്ന ഗുളികകൾ ഇപ്പോഴും തുടരുന്നുണ്ട്. എന്തെങ്കിലും ആഹാരം കഴിക്കാതെ ഗുളികകൾ കഴിക്കാനാവുകയില്ല. എന്‍റെ നിർബന്ധം മൂലം നരേട്ടൻ എഴുന്നേറ്റിരുന്ന് അൽപം ആഹാരം കഴിച്ചു. പിന്നെ ഞാൻ നൽകിയ മരുന്നും കഴിച്ച് അദ്ദേഹം ക്ഷീണത്തോടെ ഉറക്കമായി. പാവം! നരേട്ടൻ…

ആ മനസ്സ് വല്ലാതെ തളർന്നിരിക്കുന്നു. അതാണ് ഈ ക്ഷീണം. അങ്ങനെ മനസ്സിലോർത്തു കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു പോന്നു.

അടുക്കള ജോലികളെല്ലാം ഒതുക്കി രാത്രിയിൽ ഞാൻ കിടക്കാനൊരുങ്ങുമ്പോൾ കൃഷ്ണമോളുടെ ഫോൺ വന്നു.

“പപ്പാ ഉറക്കമായോ? ഫോൺ പപ്പയ്ക്കൊന്നു കൊടുക്കുമോ?” എന്നോട് സംസാരിക്കാൻ അവൾക്ക് ബുദ്ധിമുട്ടുള്ളതു പോലെ തോന്നി. അവളുടെ പിണക്കം മാറിയിട്ടില്ലെന്ന് സാരം.

“പപ്പ നല്ല ഉറക്കമായല്ലോ കൃഷ്ണമോളെ. പപ്പയ്ക്കു നല്ല ക്ഷീണമുണ്ടെന്നു തോന്നുന്നു.” ഞാൻ അവളുടെ പരിഭവം കണ്ടില്ലെന്ന് നടിച്ചു പറഞ്ഞു.

“എങ്കിൽ ഞാൻ നാളെ വിളിക്കാം.”

അങ്ങിനെ പറഞ്ഞ് അവൾ ഫോൺ ഓഫ് ചെയ്‌തു. അതോടെ എന്നോടുള്ള അവളുടെ പരിഭവം മാറിയിട്ടില്ലെന്ന് എനിക്ക് പൂർണ്ണബോദ്ധ്യമായി. അവൾ വാശിയിൽ ത്തന്നെയാണ്. ആ വാശിയ്ക്ക് ഞാൻ വഴങ്ങുകയില്ലെന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു. എങ്ങിനെയെങ്കിലും പപ്പയെ സോപ്പിട്ട് കാര്യം സാധിക്കാനാണ് അവളുടെ നീക്കമെന്ന് മനസ്സിലായി. സ്വന്തം സ്വാർത്ഥലാഭത്തിനു മുന്നിൽ മറ്റാരുടെ ബുദ്ധിമുട്ടുകളും അവൾക്കു പ്രശ്നമല്ലെന്ന് ഒരിക്കൽ കൂടി അവൾ തെളിയിച്ചു കൊണ്ടിരിക്കുന്നു എന്ന് ഞാനോർത്തു.

അവൾ വേഗം ഫോൺ ഓഫ് ചെയ്‌തതിനാൽ ടുട്ടുമോന്‍റെ കാര്യങ്ങളും ഒന്നും ചോദിച്ചറിയാൻ കഴിഞ്ഞില്ല. അവൻ പിന്നീടെപ്പോഴെങ്കിലും കരഞ്ഞോ?. ആഹാരം കഴിച്ചോ? അങ്ങനെ നൂറു ചോദ്യങ്ങൾ മനസ്സിൽ പൊന്തി വന്നു. ഇനി എന്നാണ് അവനെ കാണാനാവുക? ആ പിഞ്ചിളം മേനി മാറോടു ചേർത്ത് പുണരാനാവുക?

നരേട്ടനെപ്പോലെ എന്‍റെ മനസ്സും വിങ്ങിക്കൊണ്ടിരുന്നു. ആ വിങ്ങലോടെയാണ് ഉറങ്ങാൻ കിടന്നത്. രാത്രിയിൽ നരേട്ടൻ ഞരങ്ങുകയും, മൂളുകയും ചെയ്‌തു കൊണ്ടിരുന്നു. ഇടയ്ക്ക് തേങ്ങിക്കരയുന്നതും കേൾക്കാമായിരുന്നു. അദ്ദേഹം എന്തൊക്കെയോ ദുഃസ്വപ്നങ്ങൾ കാണുന്നുണ്ടാവുമെന്ന് എനിക്കു തോന്നി. ദുഃഖകരമായ എന്തൊക്കെയോ സ്വപ്നങ്ങൾ.

പിറ്റേന്ന് അതിരാവിലെ ഉണർന്നെണീറ്റ ഞാൻ നരേട്ടനെ ഉണർത്താതെ തന്നെ പതിഞ്ഞ കാൽ വയ്പുകളോടെ അടുത്ത മുറിയിലേയ്ക്കു നടന്നു, ഒരു പുതിയ പ്രഭാതത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മനസ്സിൽ ഉൻമേഷം നിറയ്ക്കാൻ ശ്രമിച്ചെങ്കിലും ഏതോ വിങ്ങൽ മനസ്സിന്‍റെ കോണിൽ ഒളിഞ്ഞു കിടന്നു. ഒരു പക്ഷെ നരേട്ടനായിരിക്കാം. അതിനു കാരണം ആ മനസ്സിന്‍റെ വിങ്ങലുകൾ എന്നിലേയ്ക്കും പടരുകയായിരുന്നു.

രണ്ടാഴ്ചത്തെ ഇടവേളയിൽ വീണ്ടും കോളേജിലേയ്ക്കു പുറപ്പെടുമ്പോൾ സാധാരണയായി മനസ്സിൽ എന്തെന്നില്ലാത്ത ഉൻമേഷം നിറയുമായിരുന്നു. അതിനു പകരം അസ്വാസ്ഥ്യത്തിന്‍റെ വേരുകൾ എന്നിലേയ്ക്കും പടർന്നു തുടങ്ങിയിരിക്കുന്നു. അസ്വാഭാവികമായി എന്തോ ഒന്ന് സംഭവിക്കുമെന്നൊരു തോന്നൽ മനസ്സിനെ ഗ്രസിച്ചു കൊണ്ടിരുന്നു.

രാവിലെ എനിക്കും നരേട്ടനും പ്രഭാത ഭക്ഷണം ഒരുക്കുമ്പോഴും മനസ്സിൽ നിന്നും ആ ഭീതി വിട്ടുമാറിയിരുന്നില്ല. തിരക്കിട്ട ജോലികളിൽ മുഴുകി ആ അസ്വാസ്ഥ്യത്തെ തുടച്ചു നീക്കുവാനുള്ള ശ്രമമായിരുന്നു പിന്നീട്. എങ്ങിനെയോ അടുക്കള ജോലികൾ തീർത്ത് നരേട്ടനുള്ള പ്രഭാത ഭക്ഷണം ഊണു മുറിയിൽ വിളമ്പി വച്ച് ഞാൻ അദ്ദേഹത്തെ ഉണർത്താനായി കിടക്ക മുറിയിലെത്തി. അപ്പോഴേയ്ക്കും നരേട്ടൻ ഉണർന്നു കഴിഞ്ഞിരുന്നു. ബാത്ത്റൂമിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹത്തിന്‍റെ മുഖത്ത് തലേ ദിവസത്തെ ക്ഷീണത്തിന്‍റെ അടയാളങ്ങൾ തെളിഞ്ഞു കിടന്നു. എങ്കിലും അദ്ദേഹം ഉൻമേഷവാനാണെന്നു തോന്നി.

“എന്താ മീര… ഇന്നെനിക്ക് ബെഡ്കോഫി കൊണ്ടുവരാൻ താൻ മറന്നു പോയോ?”

നരേട്ടന്‍റെ അന്വേഷണം കേട്ട് ഞാൻ ഒന്നു പതറിയെങ്കിലും ചിരിച്ചു കൊണ്ട് ഉത്തരം നൽകി.

“നരേട്ടൻ നല്ല ഉറക്കമായിരുന്നല്ലോ. അതുകൊണ്ട് ഉണർത്തേണ്ടെന്നു കരുതി. മാത്രമല്ല ഇന്നലെ നല്ല ക്ഷീണമുണ്ടായിരുന്നുവല്ലൊ. നല്ലവണ്ണം ഉറങ്ങി ആ ക്ഷീണമൊക്കെ മാറിക്കോട്ടെ എന്നും കരുതി.”

“ശരിയാണു മീര… ഇന്നലെ ആ ഉറക്കത്തിൽ നിന്നും ഞാൻ ഉണരാതിരുന്നെങ്കിൽ എന്ന് മനസ്സു കൊണ്ട് ആഗ്രഹിച്ചു പോയി. ഒരിക്കലും ഉണരാത്ത ഒരുറക്കം. അതെന്നെ തേടി വന്നിരുന്നെങ്കിൽ ഈ വേദനകളിൽ നിന്നും ഒരു മുക്തി ലഭിക്കുമായിരുന്നുവല്ലോ എന്നും ഓർത്തു പോയി.”

“അരുത് നരേട്ടാ… ഇത്തരം വാക്കുകൾ പറഞ്ഞ് എന്നെ വേദനിപ്പിക്കരുത്. ഞാനും ഒന്നും ചെയ്യാനാവാതെ ആ വേദനയുടെ പിടിയിലമർന്നു പോവും.”

“ഇല്ല മീരാ നിന്നെ ഇനി ഞാൻ വേദനിപ്പിക്കുകയില്ല. നീ എല്ലായ്പ്പോഴും സന്തോഷമായിരിക്കണം. അതുകാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“സന്തോഷം… അതൊരു കിട്ടാക്കനിയായിത്തീർന്നില്ലെ നരേട്ടാ നമ്മുടെ ജീവിതത്തിൽ, രാഹുൽ മോൻ പോയതോടെ എല്ലാം തീർന്നില്ലെ? എന്നിട്ടും മനസ്സിന് കടിഞ്ഞാണിട്ട് നമ്മൾ ജീവിക്കാൻ ശ്രമിക്കുന്നു. മറ്റാരെയോ ഒക്കെ കണ്ട് സന്തോഷിക്കാൻ ശ്രമിക്കുന്നു. ടുട്ടുമോൻ നമ്മുടെ ജീവിതത്തിന്‍റെ വെളിച്ചമല്ലേ നരേട്ടാ. അവനെക്കാണുമ്പോൾ നരേട്ടനും എല്ലാം മറന്ന് സന്തോഷിക്കുന്നില്ലെ?”

“ശരിയാണു മീരാ… അവനെ ക്കാണുമ്പോൾ ഞാൻ എല്ലാം മറന്നു പോകുന്നു. ഹൃദയത്തിൽ സന്തോഷം വന്നു നിറയുന്നു. പ്രത്യേകിച്ചും അവന് രാഹുൽമോന്‍റെ ഛായയുള്ളതു കൊണ്ടു കൂടിയാവാം അത്. പക്ഷെ അതുകൊണ്ടു തന്നെ അവൻ പോയപ്പോൾ ഞാൻ ആകെ തകർന്നു പോകുന്നതു പോലെ. പിടിച്ചു നിൽക്കാൻ എനിക്കു കിട്ടിയ ഒരു പിടി വള്ളിയായിരുന്നു അവൻ. അവനില്ലാത്തപ്പോൾ ആഴമേറിയ ഏതോ ജലാശയത്തിൽ ഞാൻ ആഴ്ന്നു പോകുന്നതു പോലെ. ഏതോ ദുഃഖ കൂപത്തിൽ ഞാൻ ആഴ്ന്നു മുങ്ങുന്നു. വയ്യ മീരാ… ഈ വേദന എന്നെ കാർന്നു തിന്നുകയേ ഉള്ളൂ. ഞാൻ മരിച്ചു പോകും… മീരാ ഞാൻ മരിച്ചു പോകും…”

നരേട്ടൻ എന്‍റെ മടിയിൽ കിടന്ന് പൊട്ടിക്കരയുവാൻ തുടങ്ങി. അദ്ദേഹത്തെ എങ്ങിനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. ഒടുവിൽ അദ്ദേഹത്തെ തലോടി കൊണ്ട് ഞാൻ പറഞ്ഞു.

“നരേട്ടനിങ്ങനെ അതുമിതും ആലോചിച്ച് ഒറ്റയ്ക്കിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. ഈ മുറിയിൽ ചടഞ്ഞു കൂടാതെ വെളിയിലേയ്ക്കിറങ്ങണം. പുറത്തെ ശുദ്ധവായു കൊള്ളുമ്പോൾ ഈ വേദനയ്ക്ക് കുറെയൊക്കെ ശമനം കിട്ടും.”

എന്‍റെ മടിയിൽ കിടന്ന് കുറെ കരഞ്ഞു കഴിഞ്ഞപ്പോൾ നരേട്ടന് കുറെയൊക്കെ ആശ്വാസം ലഭിച്ചുവെന്നു തോന്നി. അറിയാതെ നിറഞ്ഞു വന്ന കണ്ണുനീർ നരേട്ടൻ കാണാതെ തുടച്ചു കൊണ്ട് ഞാൻ നരേട്ടനെ പിടിച്ചെഴുന്നേൽപ്പിച്ചു. അപ്പോൾ മനസ്സു പറഞ്ഞു.

“ഈ സന്ദർഭത്തിൽ നീ അധീരയാകരുത്. നരേട്ടന് ആത്മബലം നൽകേണ്ടത് നീയാണ്…” പെട്ടെന്ന് നരേട്ടൻ മനസ്സിലെ ഭാരം ഒഴിഞ്ഞതു പോലെ എഴുന്നേറ്റിരുന്നു കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

“സോറി… മീരാ… ഞാൻ പെട്ടെന്ന് വല്ലാതെ അപ്സെറ്റായിപ്പോയി. സാരമില്ല… നിന്‍റെ മടിയിൽ തലവച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ എന്‍റെ വേദനകൾ മുക്കാലും പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി നീ കോളേജിൽ പൊയ്ക്കോളൂ. ഞാൻ സമാധാനമായിട്ടിരുന്നോളാം.”

“അല്ല… നരേട്ടനു വിഷമാണെങ്കിൽ ഞാനിന്നു പോകുന്നില്ല. അല്ലെങ്കിലും നരേട്ടനെ ഈ സ്‌ഥിതിയിൽ കണ്ടിട്ട് എനിക്കു മനഃസമാധാനമായിട്ട് അവിടെച്ചെന്നിരിക്കാനാവില്ല. ഞാൻ ഇന്നത്തേയ്ക്കു കൂടി ലീവെഴുതിക്കൊടുക്കാൻ തീരുമാനിച്ചു.

“വേണ്ട മീരാ… താൻ വെറുതെ ഒരു ലീവു കൂടി എടുത്ത് കളയണ്ട. എന്‍റെ വിഷമമൊക്കെ മാറി. താൻ നോക്കിക്കോളൂ… അൽപ സമയത്തിനുള്ളിൽ ഞാൻ ഒരു മിടുക്കനാകും.”

അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം അവശതയൊക്കെ മറന്ന് എന്നെ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ടു ബാത്ത്റൂമിൽ കൊണ്ടുപോയാക്കിയിട്ടു പറഞ്ഞു.

“താൻ വേഗം കുളിച്ചു റെഡിയായി കോളേജിൽ പോകുവാൻ നോക്ക്. ഞാനും എന്‍റെ പ്രഭാത കൃത്യങ്ങൾ എല്ലാം നടത്തി ഒന്നു കുളിക്കട്ടെ. അപ്പോൾ ഈ ക്ഷീണമെല്ലാം മാറി ഒന്നു ഫ്രഷാകും. അല്ല ഇനി ഞാൻ കുളിപ്പിച്ചു തരണം എന്നുണ്ടോ. വേണമെങ്കിൽ അതുമാവാം…” അദ്ദേഹം പൊട്ടിച്ചിരിച്ചു.

അപ്പോൾ അൽപം മുമ്പു കണ്ട നരേട്ടനല്ല അതെന്നു തോന്നി. അദ്ദേഹം ഉൻമേഷവാനായിരിക്കുന്നു. എനിക്ക് മനഃസമാധാനമായി.

വേഗം കുളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ നരേട്ടനും കുളിച്ചുക്കഴിഞ്ഞിരുന്നു. അദ്ദേഹം പഴയ ഉൻമേഷം വീണ്ടെടുത്തതു പോലെ തോന്നി. മാത്രമല്ല ചെറുപ്പകാലത്തെ ഊർജ്ജസ്വലതയോടെ അദ്ദേഹം എന്‍റെ അടുത്തെത്തി. കണ്ണാടിയ്ക്കു മുന്നിൽ അണിഞ്ഞൊരുങ്ങിക്കൊണ്ടിരുന്ന എന്‍റെ അടുത്തെത്തി. മുഖം പിടിച്ചുയർത്തി ആവേശത്തോടെ ചുംബിച്ചു കൊണ്ട് പറഞ്ഞു.

“കാലമിത്രയായിട്ടും തന്‍റെ പഴയ സൗന്ദര്യത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല മീരാ… താനിപ്പോഴും എന്‍റെ പഴയ മീര തന്നെയാണ്. ഒരുപാടു സ്നേഹം ഉള്ളിലൊതുക്കി നടക്കുന്നവൾ…”

ശരിയാണു നരേട്ടാ… ഇന്നിപ്പോൾ അങ്ങനെ ആവേശത്തോടെ സ്നേഹിക്കാൻ ഞാനും കൊതിക്കുന്നു. പക്ഷെ അങ്ങ് എനിക്കു നൽകുന്ന സ്നേഹത്തിന് പകരം നൽകാൻ ഈ ജന്മത്ത് ഞാനെത്ര ശ്രമിച്ചാലും എനിക്കാവുമെന്ന് തോന്നുന്നില്ല. കാരണം അളവറ്റ ആ സ്നേഹം, നിറഞ്ഞു തുളുമ്പുന്ന ഒരു പാനപാത്രം പോലെയാണ്. അതിൽ മുങ്ങിത്താണ് മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ സ്നേഹം അതേ അളവിൽ തിരിച്ചു നൽകാൻ എനിക്കൊരിക്കലുമാവില്ല നരേട്ടാ… എന്നോടു ക്ഷമിക്കൂ.

ആത്മഗതം പോലെ എന്‍റെ മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു.

പെട്ടെന്ന് അടക്കിപ്പിടിച്ച എന്‍റെ നിശ്വാസങ്ങളെ ചുണ്ടു കൊണ്ടമർത്തി അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കി. എന്നിട്ട് ആവേശത്തോടെ പറഞ്ഞു.

“നിന്നെ എപ്പോഴുമിങ്ങനെ കണ്ടു കൊണ്ട് എനിക്കു മരിക്കണം മീരാ… നിന്‍റെ മടിയിൽ തലവച്ച്. അവസാന ശ്വാസം എടുത്തു കൊണ്ട്.”

(തുടരും)

സാഗരസംഗമം ഭാഗം- 15

നരേട്ടൻ പെട്ടെന്ന് അവന്‍റെ അടുത്തെത്തി അവനെ ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“അരുൺ… ഇനി മുതൽ നീ ഞങ്ങൾക്ക് മകനാണ്. ഞങ്ങളുടെ രാഹുൽ മോന് പ്രിയപ്പെട്ടവൻ ഞങ്ങൾക്കും പ്രിയപ്പെട്ടവനാണ്. ഞങ്ങൾക്ക് അവനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ അവൻ മുകളിലിരുന്ന് സന്തോഷിക്കട്ടെ…”

അവർ അൽപം നേരം കൂടി ആലിംഗനബദ്ധരായി നിന്നു. അങ്ങകലെ ചക്രവാള സീമയിൽ രാഹുൽ മോൻ എല്ലാം കണ്ട് പുഞ്ചിരി വിരിയിച്ചു നിൽക്കുന്നതായി തോന്നി. ഒരു ഈറൻ കാറ്റ് ഞങ്ങളെ കടന്നു പോയി. ആരുടെയോ നേർത്ത സ്പന്ദനം പോലെ.

മമ്മീ… പപ്പാ… കരയരുത്. ഞാനിവിടെത്തന്നെയുണ്ട് എന്ന് ആ കാറ്റ് ഞങ്ങളോട് മൂകമായി മന്ത്രിയ്ക്കും പോലെ തോന്നി.

അൽപം കഴിഞ്ഞ് നരേട്ടനിൽ നിന്നും വേർപെട്ട് അരുൺ പറഞ്ഞു.

“ഞാൻ ഇടയ്ക്ക് വീട്ടിൽ വരാം സാർ… എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചോളൂ. ഒരു മകനെ പോലെ ഞാൻ അടുത്തുണ്ടാകും.” ഒരു നിമിഷം നിർന്നിമേഷരായി ഞങ്ങൾ പരസ്പരം നോക്കി നിന്നു. രാഹുലിന്‍റെ സ്‌ഥാനത്ത് ഒരു മകനെക്കിട്ടിയ നിർവൃതിയോടെ.

അകലങ്ങളിൽ അപ്പോൾ സന്ധ്യാബരം തുടുത്തു തുടങ്ങിയിരുന്നു. വികാരവിവശനായ ഒരച്ഛനെപ്പോലെ സൂര്യനും ചുവന്നു തുടുത്ത് ഞങ്ങളെ നോക്കി. താഴേയ്ക്കു ഗമനം തുടർന്നു കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്കു കാണുന്ന വെള്ളി മേഘക്കീറുകളും, വെള്ളിൽപ്പറവകളും ആകാശത്തിൽ അഭൗമാന്തരീക്ഷമൊരുക്കി  ഞങ്ങളെ ആഹ്ലാദഭരിതരാക്കി. ഒരു നിമിഷം ഞങ്ങൾ നിശബ്ദരായി ആ ജഗന്നിയന്താവിന്‍റെ ഗതിവിഗതികളെക്കുറിച്ച് ഓർത്തു. ഒന്നു നഷ്ടപ്പെടുമ്പോൾ മറ്റൊന്നു നൽകി നമ്മെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിനാവുന്നു. ഒരിക്കൽ കൂടി അരുണിന്‍റെ ശബ്ദം ഞങ്ങളെ ഉണർത്തി.

“ഞാൻ വരാം സർ… ഇപ്പോൾ ഞങ്ങൾ പോകട്ടെ.”

“അരുൺ തീർച്ചയായും വരണം. ഞങ്ങൾ അരുണിനെ പ്രതീക്ഷിച്ചിരിക്കും.”

അവൻ കൈവീശി ബൈക്കിൽക്കയറി യാത്രയാകുന്നതു നോക്കി ഞങ്ങൾ ഒരു നിമിഷം നിർന്നിമേഷരായി നിന്നു. പിന്നെ തിരികെ കൈവീശി അവനെ യാത്രയാക്കുമ്പോൾ രാഹുലിനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ ഞങ്ങളുടെ ഹൃദയം ആനന്ദതുന്ദിലമായിത്തീർന്നു.

ഫ്ളാറ്റിൽ തിരിച്ചെത്തിയിട്ടും രണ്ടു ദിവസത്തേയ്ക്ക് അവിടെ മൂകത തളം കെട്ടി നിന്നു. രാഹുൽമോന്‍റെ ഓർമ്മകൾ എല്ലാവരും അയവിറക്കുകയാണെന്നു തോന്നി. കൃഷ്ണമോൾ, രാഹുൽമോന്‍റെ ഫോട്ടോകൾ എടുത്തു നോക്കുന്നതും, അവന്‍റെ സ്വകാര്യ ആൽബത്തിലെ ഫോട്ടോകൾ ദേവാനന്ദിനെ കാണിക്കുന്നതും കണ്ടു. ദേവാനന്ദ് താൻ അതുവരെ കാണാത്ത രാഹുലിനെ ഉറ്റുനോക്കി പറയുന്നതു കേട്ടു.

“എത്ര നിഷ്ക്കളങ്കവും സുന്ദരവുമായ മുഖം. ഈ മുഖത്തിന്നുടമ തീർച്ചയായും ഒരു നല്ല ഹൃദയത്തിനുടമയായിരിക്കും.”

“അതെ ദേവേട്ടാ… ചേട്ടൻ ഒരു നല്ല ഹൃദയത്തിനുടമയായിരുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു നിഷ്ക്കളങ്ക ഹൃദയത്തിന്നുടമ. ചേട്ടന് സംഗീതയോടുണ്ടായിരുന്ന പ്രേമത്തെക്കുറിച്ച് എന്നോടു പറയാറുണ്ടായിരുന്നു. മെഡിസിൻ പഠനം കഴിഞ്ഞ് അവർ ഒരുമിച്ചു ജീവിക്കാൻ തയ്യാറെടുക്കുകയായിരുന്നു. അതേക്കുറിച്ച് പപ്പയോടും മമ്മിയോടും സംസാരിക്കാൻ എന്നെ ചട്ടം കെട്ടിയിരുന്നു. പക്ഷെ സംഗീത ഒരു മാർവാഡിയുടെ മകളാണ്. പണം പലിശയ്ക്ക് കൊടുത്ത് ആൾക്കാരെ ദ്രോഹിക്കുന്ന ഒരു മാർവാഡിയുടെ മകൾ. അത്തരമൊരു ബന്ധത്തിന് പപ്പയും മമ്മിയും സമ്മതിയ്ക്കുമോ എന്ന് ചേട്ടൻ ഭയന്നിരുന്നു. പക്ഷേ സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ചു പഠിക്കുകയും, സ്നേഹിക്കുകയും ചെയ്‌ത അവർക്കു തമ്മിൽ പിരിയാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ഏറെ സ്നേഹം വരുമ്പോൾ മാത്രം അവൾ രാഹുലിനെ സംബോധന ചെയ്യാറുള്ള ചേട്ടാ എന്ന വിളി ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. “ആ സംഗീത എന്നു പേരുള്ള പെൺകുട്ടി ഇന്നെവിടെയാണ്?” ദേവാനന്ദ് താൽപര്യപൂർവ്വം ചോദിക്കുന്നതു കേട്ടു.

“അവർ മെഡിസിനു പഠിക്കുകയാണ്. എംഡിയ്ക്ക്. ഇപ്പോൾ കൽക്കത്തയിലോ മറ്റോ ആണ്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. രാഹുൽ ചേട്ടനെ ഓർത്ത് കാലം കഴിയ്ക്കാനാണ് അവർക്കിഷ്ടം.”

“ഓ ഗോഡ്… എ റിയൽ ലൗ…” ദേവാനന്ദ് അതിശയം കൂറുന്നതു കേട്ടു. ആ പ്രതിവചനം എന്‍റെ മനസ്സിലും മുഴങ്ങി. അറിയാതെ മനസ്സു കേണു. ഓ… മകനെ… നിന്‍റെ മനസ്സിന്‍റെ മൃദുല അറകളിൽ നീ നിന്‍റെ പ്രേമം ഒളിച്ചുവച്ചതെന്തിനാണ്? അതൊളിച്ചു വച്ച് ആ ആത്മസംഘർഷം മുഴുവൻ പേറിയതെന്തിനാണ്? നിന്നെ ഹൃദയത്തിലേറ്റിയ നിന്‍റെ പപ്പയും മമ്മിയും നിന്നെ എതിർക്കുമെന്നു വിചാരിച്ചോ?

ഒരിയ്ക്കലുമില്ല. കാരണം പ്രേമത്തിന്‍റെ ബലിപീഠത്തിൽ സ്വയം ബലി കഴിച്ചവളാണ് നിന്‍റെ മമ്മി. ആളുന്ന അഗ്നി കുണ്ഠത്തിൽ സ്വയം ചൂടേറ്റു തപിച്ചവളാണ്. ആ കനൽ തീയിൽ വെന്തു നീറുന്ന രണ്ടാത്മാക്കളുടെ തപിക്കുന്ന വേദന എന്തെന്ന് അറിഞ്ഞവളാണ്. ഒരിക്കലും നിന്നെ എതിർക്കുമായിരുന്നില്ല ഈ മമ്മി. നിന്‍റെ പപ്പയും പ്രേമത്തിന്‍റെ ആത്മസംഘർഷങ്ങൾ മാറി നിന്നെങ്കിലും കണ്ടറിഞ്ഞവനാണ്. അതൊന്നും നിന്നെ അറിയിക്കാതിരുന്നതു കഷ്ടമായിപ്പോയി എന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. പക്ഷെ നീ ചിലതെല്ലാം കാണുകയും അറിയുകയും ചെയ്തുവെന്ന് ഞാൻ കരുതി.

ഒരു കാലത്ത് ഞങ്ങൾ ഇരുവരുടേയും മനസ്സിൽ ഊറിക്കൂടിയ ആത്മസംഘർഷങ്ങൾ നിന്നെയും ബാധിച്ചിരുന്നല്ലൊ. എന്നിട്ടും നീയതെന്തു കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. നിന്‍റെ നിഷ്ക്കളങ്കമായ കൊച്ചുമനസ്സിന് അതിന്‍റെ കാരണങ്ങൾ ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ലായിരിക്കാം. പക്ഷെ പപ്പയുടേയും മമ്മിയുടേയും അകൽച്ച നിന്‍റെ മനസ്സിനെ ഒരു കാലഘട്ടത്തിൽ വളരെയേറെ വേദനിപ്പിച്ചിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതായിരിക്കാം സംഗീതയോട് നിന്നെ അടുപ്പിച്ചത്. നിന്‍റെ വേദനകൾ പങ്കുവയ്ക്കാനുള്ള അത്താണിയായിരുന്നോ അവൾ.

നിന്നെ മനസ്സിലാക്കുവാൻ ഞങ്ങൾ വൈകിപ്പോയി. മനസ്സിലാക്കിയപ്പോഴേയ്ക്കും നിന്നെ ഞങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര അകലത്തിൽ നീ എത്തി. ഒരിക്കലും കൈയ്യെത്തിപ്പിടിക്കാനാവാത്തത്ര അകലത്തിൽ…

ഊറി വന്ന കണ്ണീർക്കണങ്ങൾ കൈ കൊണ്ട് തുടച്ചു മാറ്റി എഴുന്നേറ്റു. എത്രനേരമായി ഞാനീ സെറ്റിയിൽ വന്നിരുന്നിട്ട്. നേരം സന്ധ്യയോടടുക്കുന്നു. നരേട്ടൻ അകത്തെവിടെയോ വിശ്രമിക്കുകയാണ്. കൃഷ്ണമോളും ദേവാനന്ദും മോനേയും കൂട്ടി പാർക്കിലോ മറ്റോ പോയിരിക്കുന്നു. അവർ തിരിച്ചെത്തും മുമ്പ് വൈകിട്ടത്തെ ആഹാരമുണ്ടാക്കണം.

രണ്ടു ദിവസം കഴിഞ്ഞാൽ കോളേജിൽ പോയിത്തുടങ്ങണം. കുറെ നോട്ട്സ് പ്രിപ്പയർ ചെയ്യാനുണ്ട്. ധൃതിയിൽ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. നരേട്ടൻ ശബ്ദം താഴ്ത്തി വച്ച് ഏതോ ഹിന്ദി ഗാനം കേൾക്കുന്നു. ദുഃഖത്തിന്‍റെ ആഴത്തിൽ നിന്നും പൊന്തി വന്ന് ഹൃദയത്തെ വലയം ചെയ്യുന്ന ഒരു ഹിന്ദി ഗാനം. അതിന്‍റെ നേർത്ത കൈപ്പിടിയിൽ ഒതുങ്ങി. ആ വേദനയിൽ മുങ്ങിത്താഴ്ന്നെന്നപ്പോലെ നരേട്ടൻ കിടക്കുന്നു. ഒരിക്കലും മോചനമില്ലാത്ത ഒരു തടവറയിലെന്ന പോലെ.

അടുക്കളയിൽ ചപ്പാത്തിയും കറികളും ഉണ്ടാക്കുന്ന തിരക്കിൽ ഞാൻ മറ്റെല്ലാം മറന്നു. ആഹാരം ഉണ്ടാക്കി കാസ്സറോളിലാക്കി മേശപ്പുറത്തു വയ്ക്കുമ്പോളോർത്തു. രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങിലൊന്നായിരുന്നു ചപ്പാത്തിയും, ക്വാളിഫ്ളവർ കറിയും. അവനു വേണ്ടി ഒരു പ്ലേറ്റ് മാറ്റി വച്ചു.

ഒരുപക്ഷേ ആരും കാണാതെ ഏതോ അജ്ഞാത തീരത്തു നിന്ന് അവൻ അവന്‍റെ പ്രിയപ്പെട്ടവരെത്തേടി വന്നാലോ. ഈ മേശപ്പുറത്തു വന്നിരുന്ന് അവന്‍റെ പ്രിയപ്പെട്ട വിഭവം ആസ്വദിക്കാൻ ഒരിക്കൽ കൂടി, അവന്‍റെ പ്രിയപ്പെട്ട പപ്പയെയും മമ്മിയെയും കൃഷ്ണമോളെയും കാണാൻ ആത്മാക്കളുടെ ലോകത്തു നിന്ന് അവൻ ഇറങ്ങി വന്നാലോ. അങ്ങനെ മനസ്സ് വെറുതെ വ്യാമോഹിച്ചു.

ഒരു പക്ഷേ നഷ്ടപ്പെട്ടതിനെ തിരികെക്കിട്ടുവാനുള്ള മനസ്സിന്‍റെ തീവ്രമായ ആഗ്രഹം. അതിനു വേണ്ടിയുള്ള മനസ്സിന്‍റെ മൂഢ പ്രേരണയായിരിക്കാം അത്. എങ്കിലും അത്തരം വിശ്വാസങ്ങളെ മുറുകെപ്പിടിക്കുവാൻ ഹൃദയം കൊതിച്ചു.

രാഹുൽ മോൻ കടന്നു പോയ ദിനങ്ങളൊന്നിൽ എവിടെ നിന്നോ പറന്നെത്തിയ ഒരു കൊച്ചു കുരുവി എന്നിലെ ശ്രദ്ധയെ പിടിച്ചു നിർത്തിയതോർത്തു. സിറ്റൗട്ടിന്‍റെ കൈവരികളിലും ചവിട്ടു പടിയിലും പിന്നെ വാതിൽപ്പടിയിലും വന്നിരുന്ന് പ്രിയപ്പെട്ട ആരേയോ പ്രതീക്ഷിച്ചെന്നപ്പോലെ പറന്നു കളിച്ചിരുന്ന ഈ കുഞ്ഞിക്കുരുവി.

ഞാനടുത്തു ചെന്നിട്ടും ഭയമേതുമില്ലാതെ എന്നെ ഉറ്റുനോക്കിയിരുന്ന ആ കുഞ്ഞിക്കിളിക്ക് രാഹുൽമോന്‍റെ ഛായയുണ്ടെന്നു തോന്നി. ഒരു പക്ഷേ രാഹുൽ മോന്‍റെ ആത്മാവ് കിളിയായി വന്നതായിരിക്കുമോ? ഞാനടുത്ത് ചെന്നിരുന്ന് അതിനെ കൈകളിലെടുത്തപ്പോൾ എന്‍റെ വാത്സല്യം പ്രതീക്ഷിച്ചെന്ന പോലെ അത് എന്‍റെ കൈകളിലൊതുങ്ങി ഇരുന്നത്.

ഒടുവിൽ വേദന സ്ഫുരിക്കുന്ന ചിലമ്പിച്ച സ്വരത്തിൽ ചിലച്ചു കൊണ്ട് അത് പറന്നകന്നത് ആത്മാക്കളുടെ ലോകത്തു നിന്നും അവൻ എന്നെ തേടിയെത്തിയതാണെന്നു തോന്നി. ഒരു നിമിഷനേരത്തേയ്ക്കെങ്കിലും എന്‍റെ വാത്സല്യം നുകരാനുള്ള അത്യുൽക്കടമായ ദാഹത്തോടെ അതിൽപ്പിന്നെ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അവനുള്ള ആഹാരവും വിളമ്പി വയ്ക്കുക പതിവായി.

കോളിംഗ് ബെല്ലിൽ ശക്തിയായി വിരലമർത്തുന്നത് കേട്ടാണ് ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നത്. എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നപ്പോൾ ദേവാനന്ദും, കൃഷ്ണമോളും, ടുട്ടുമോനുമായിരുന്നു.

കൃഷ്ണമോളുടെ കൈയ്യിൽ നിന്നും ടുട്ടുമോനെ വാങ്ങി. അവനെ കൊഞ്ചിച്ചു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു “മമ്മീ… നാളെ രാവിലെ ഞങ്ങൾ ബാംഗ്ലൂർക്ക് തിരികെപ്പോവുകയാണ്.”

“ഇത്ര പെട്ടെന്നോ… കുറച്ചു ദിവസം കൂടി കഴിഞ്ഞ് തിരിച്ചു പോയാൽ പ്പോരേ… മോനെക്കണ്ട് ഞങ്ങളുടെ കൊതി തീർന്നില്ല…” ഞാൻ ദുഃഖത്തോടെ പറഞ്ഞു.

“അത് മമ്മീ… ഞങ്ങളുടെ ലീവ് തീർന്നു. മറ്റന്നാൾ ഞങ്ങൾക്ക് രണ്ടുപേർക്കും കമ്പനിയിൽ ജോയിൻ ചെയ്യണം.”

ഇതറിയുമ്പോൾ നരേട്ടന്‍റെ പ്രതികരണം എന്തായിരിക്കുമെന്ന് ഞാനോർത്തു നോക്കി. രാഹുൽ മോന്‍റെ സഹപാഠിയായിരുന്നു അരുണുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തെ വീണ്ടും തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇന്നിപ്പോൾ ടുട്ടുമോനായിരിക്കും ആ മനസ്സിന് അൽപം ആശ്വാസം നൽകുന്നത്. അവനും കൂടി തന്നെ വിട്ടു പോവുകയാണെന്നറിയുമ്പോൾ ദുർബ്ബല ഹൃദയനായ നരേട്ടന് അത് താങ്ങാനാവുമോ? ആശങ്കകൾ ഹൃദയത്തെ കീറി മുറിച്ച് കടന്നു പോയിക്കൊണ്ടിരുന്നു. ടുട്ടുമോനെയും കൊണ്ട് നരേട്ടന്‍റെ മുറിയിലേയ്ക്കു നടക്കുമ്പോൾ പറഞ്ഞു.

“രണ്ടുപേരും വസ്ത്രം മാറി വന്ന് ആഹാരം കഴിച്ചോളൂ… ഞാൻ മൂടി വച്ചിട്ടുണ്ട്.”

“മമ്മീ ഞങ്ങൾ പുറത്തു നിന്നും ആഹാരം കഴിച്ചു. ദേവേട്ടന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയുമാണിഷ്ടം. പിന്നെ മമ്മിയെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നു വിചാരിച്ചു.” അവർക്കു വേണ്ടി ഞാൻ പാടുപ്പെട്ടുണ്ടാക്കിയതെല്ലാം വെറുതെയായല്ലോ എന്ന് മനസ്സിലോർത്തു. പിന്നെപ്പറഞ്ഞു.

“ഞാനും ചപ്പാത്തിയും കോളിഫ്ളവർ കറിയുമാണുണ്ടാക്കിയത്. ദേവാനന്ദിനിഷ്ടം അതായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.”

പെട്ടെന്ന് എന്‍റെ മലയാളം മനസ്സിലാക്കിയിട്ടെന്ന പോലെ ദേവാനന്ദ് ഹിന്ദിയിൽ പറഞ്ഞു.

“സോറി മമ്മീ… മമ്മീ പാടുപെട്ട് ഞങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതല്ലെ. ഞാനൽപം കഴിക്കാം…” അയാൾ അങ്ങനെ പറഞ്ഞ് മേശയുടെ സമീപമിരുന്ന് പ്ലേറ്റ് തുറന്നു വച്ചു. എന്നിട്ട് മണം പിടിച്ച് കൊണ്ട് പറഞ്ഞു.

“അരേ വാഹ് കോളിഫ്ളവർ. ഇതിന്‍റെ മണം കേൾക്കുന്നതു  തന്നെ എനിക്ക് എന്തിഷ്ടമാണെന്നോ…”

ദേവാനന്ദ് വാഷ് ബേസിന്‍റെ അടുത്തു പോയി കൈകൾ കഴുകി തിരിച്ചു വന്നു. എന്നിട്ട് ചപ്പാത്തി ഒന്നു രണ്ടെണ്ണമെടുത്ത് കോളിഫ്ളവർ  കറി കൂട്ടി കഴിക്കാൻ തുടങ്ങി. അയാൾ സ്വാദോടെ കഴിക്കുന്നതു കണ്ട് സംതൃപ്തിയോടെ ഞാൻ തിരിഞ്ഞു നടന്നു.

നരേട്ടന്‍റെ മുറിയിലെത്തി ടുട്ടുമോനെ ആ കൈകളിൽ നൽകി. നരേട്ടന്‍റെ കണ്ണുകളിൽ നിറഞ്ഞു നിന്ന ശോകഛവി ആ കൺതടങ്ങൾക്കു താഴെ കറുപ്പു പടർത്തിയിരുന്നു. ഹൃദയത്തിൽ തിങ്ങി വിങ്ങുന്ന വേദന നെറ്റിയിലും മുഖത്തും ചുളിവു പടർത്തിയിരിക്കുന്നു. അടക്കാനാവാത്ത വൃഥയുടെ നിഴൽപ്പാടുകൾ അദ്ദേഹത്തെ കൂടുതൽ വയസ്സനാക്കിയിരിക്കുന്നു. പക്ഷേ ടുട്ടുമോനെ കൈകളിൽ വാങ്ങുമ്പോൾ ആ മുഖം അൽപ നേരത്തേയ്ക്കെങ്കിലും പ്രകാശമാനമായി. അതിന്‍റെ സ്ഫുരണങ്ങൾ ആ ചുണ്ടുകളിൽ നേർത്ത വേദനയുടെ നിഴൽപ്പാടോടെ തത്തിക്കളിച്ചു. അവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം ചുണ്ടുകളിൽ നേർത്ത വേദനയുടെ നിഴൽപ്പാടോടെ തത്തിക്കളിച്ചു. അവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം വിളിച്ചു.

“മുത്തച്ഛന്‍റെ പൊന്നു മോനെ… നീയും മുത്തച്ഛനെ വിട്ട് നിന്‍റെ അമ്മയുടെയും അച്‌ഛന്‍റെയും കൂടെ പോകുമോടാ… നീയാണ് മുത്തച്ഛനിപ്പോൾ ഏക ആശ്വാസം. നീയും കൂടി പോയാൽ മുത്തച്ഛൻ തകർന്നു പോകുമെടാ…” ആ വാക്കുകൾ ഹൃദയത്തിലെവിടെയോ തറഞ്ഞു നിന്ന് വേദനയുളവാക്കി.

നാളെ അവൻ അച്‌ഛനമ്മമാരോടൊപ്പം മടങ്ങിപ്പോവുകയാണ് എന്നറിയുമ്പോൾ നരേട്ടന്‍റെ പ്രതികരണമെന്തായിരിക്കും. അതിന്‍റെ ഉത്തരം തേടി നിമിഷനേരത്തേയ്ക്ക് ഞാനാ കട്ടിലിൽ ചലനമറ്റിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയ കഴിയുമ്പോൾ ഡോക്ടർ പറഞ്ഞിരുന്നതോർത്തു.

“കൂടുതൽ ആഘാതമൊന്നും ആ ഹൃദയത്തിനിനി താങ്ങാനാവുകയില്ല. അതുകൊണ്ടു തന്നെ അത്തരം സന്ദർഭങ്ങൾ ജീവിതത്തിൽ ഒഴിവാക്കാൻ ശ്രമിക്കണം.”

നരേട്ടനെ എന്തു പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത്? ടുട്ടുമോനെ പിരിയാതിരിക്കാൻ അദ്ദേഹത്തിനു മുമ്പിൽ എന്തു പോംവഴിയാണ് എനിക്കു നിർദ്ദേശിക്കാനുള്ളത്?

ഒരുത്തരം തേടി ഞാൻ മുകളിലേയ്ക്കു മിഴി പായിച്ചു. അവിടെ വലകൾ നെയ്തു കൊണ്ടിരുന്ന ഒരെട്ടുകാലിയെ കണ്ടു. അതുപോലെ എന്‍റെ ഹൃദയത്തിലും വേദനയുടെ നനുത്ത വലകൾ പടർന്നു തുടങ്ങിയിരുന്നു. എട്ടുകാലിയുടെ കരങ്ങളിൽ ഇരയെ എന്നപോലെ ആ വേദനയ്ക്കിടയിലും എന്‍റെ മനസ്സ് ഒരുത്തരത്തിനായി പിടഞ്ഞു കൊണ്ടിരുന്നു നരേട്ടനെ എന്തുപറഞ്ഞു സമാധാനിപ്പിക്കും?

അന്ന് ടുട്ടുമോനെ അദ്ദേഹം കളിപ്പിക്കുന്നതും നോക്കി വേവലാതിയോടെ ഏറെ നേരം ഞാൻ കട്ടിലിലിരുന്നു.

പിന്നീടവനെ നരേട്ടന്‍റെ കൈകളിൽ നിന്നും അടർത്തി മാറ്റി, കൃഷ്ണമോളുടെ അടുത്തേയ്ക്കു കൊണ്ടു പോകുവാൻ തുടങ്ങുമ്പോൾ നരേട്ടൻ ചോദിച്ചു.

“ഇന്നവനെ എന്‍റെയടുത്ത് കിടത്തിക്കൂടെ… അവനെ കൊഞ്ചിച്ച്, കളിപ്പിച്ചിരിക്കുമ്പോൾ വലിയ മനഃസമാധാനം തോന്നുന്നു.”

“അത് നരേട്ടാ…” ഞാൻ അർദ്ധോക്തിയിൽ നിർത്തി മൂകയായി നിന്നു.

ഉം… എന്താ… തനിയ്ക്കെന്തോ പറയാനുണ്ടല്ലോ? എന്താണെങ്കിലും പറഞ്ഞോളൂ.

“നരേട്ടൻ വിഷമിക്കരുത്. നാളെ കാലത്ത് അവർ ബാംഗ്ലൂർക്ക് മടങ്ങിപ്പോവുകയാണ്. കൃഷ്ണമോളുടേയും ദേവാനന്ദിന്‍റെയും ലീവ് തീർന്നത്രെ.”

എന്‍റെ വാക്കുകൾ കേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചെന്നു തോന്നി.

“ഇത്ര പെട്ടെന്നോ? കുറച്ചു ദിവസം കൂടി അവർക്കിവിടെ കഴിഞ്ഞാലെന്താ? അവരുടേയും കൂടി വീടല്ലെ ഇത്? മാത്രമല്ല ടുട്ടുമോനെ കണ്ട് കൊതി തീർന്നിട്ടില്ല. അതിനു മുമ്പ്.”

നരേട്ടൻ പൊട്ടിത്തെറിക്കുന്ന പോലെ പറഞ്ഞു. അവസാനത്തെ അത്താണിയും നഷ്ടപ്പെടുമ്പോഴുള്ള വേദന ആ വാക്കുകളിൽ നിറഞ്ഞു നിന്നു.

“നീ അവരോട് പറയ് കുറച്ചു ദിവസം കൂടി കഴിഞ്ഞു പോകാം എന്ന്. അല്ലെങ്കിൽ വേണ്ട ഞാൻ പറയാം.”

നരേട്ടൻ അങ്ങനെ പറഞ്ഞ് എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ നരേട്ടനെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

“വേണ്ട നരേട്ടാ… കൃഷ്ണമോൾ നമ്മൾ പറയുന്നതൊന്നും കേട്ടുവെന്ന് വരികയില്ല. മാത്രമല്ല ചില കമ്പനികൾ അത്ര നീണ്ട അവധിയൊന്നും ആർക്കും നൽകുകയില്ല. തിരിച്ചു ചെല്ലുമ്പോൾ അവരുടെ ജോലി നഷ്ടമായാൽ നാമായിരിക്കും അതിന്‍റെ പഴി കേൾക്കേണ്ടി വരിക.”

“ഓ… അങ്ങിനെയെങ്കിൽ വേണ്ട. ഞാനായിട്ട് അവരുടെ ഭാവി നശിപ്പിക്കുന്നില്ല. അവർ മോനെ കൊണ്ടുപോയിക്കൊള്ളട്ടെ.”

നരേട്ടൻ പിന്തിരിഞ്ഞു കൊണ്ട് പറഞ്ഞു. എങ്കിലും മോനെ വിട്ടു പിരിയാനുള്ള വേദന അദ്ദേഹത്തിൽ നിറഞ്ഞു നിന്നു. അദ്ദേഹം അവനെ കൈകളിലെടുത്ത് ആ ഓമന മുഖം മുത്തങ്ങൾ കൊണ്ടു മൂടി. തന്‍റെ കണ്ണുനീരാൽ അദ്ദേഹം ആ കുഞ്ഞു മുഖത്തെ അഭിഷേകം ചെയ്‌തു. അപരീഹാര്യമായ നഷ്ടങ്ങൾക്കിടയിൽ ഒരു ചെറിയ മഞ്ഞുതുള്ളിയായിരുന്നു നരേട്ടനാ കുഞ്ഞ്.

രാഹുൽമോന്‍റെ ദർശനം സാദ്ധ്യമാക്കിയ കുരുന്നു പൈതൽ. എന്നാൽ ജീവിതത്തിൽ ഒന്നും ശാശ്വതമല്ല എന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട് ഈ കുരുന്നും അദ്ദേഹത്തെ വിട്ടുപിരിയാൻ തുടങ്ങുന്നു.

പെട്ടെന്ന് എന്തോ ഓർത്ത് നരേട്ടൻ ചോദിച്ചു.“മീരാ… ഇന്നൊരു രാത്രിയിൽ ഈ ഒരു രാത്രിയിലേയ്ക്ക് മാത്രം ടുട്ടുമോനെ എന്‍റടുത്തു കിടത്താൻ മോളാടൊന്നു പറയുമോ. അവനെ ഈ രാത്രി മുഴുവൻ ഞാൻ കണ്ടു കൊള്ളട്ടെ.”

നരേട്ടന്‍റെ ആ ആഗ്രഹം എന്‍റെ മനസ്സിലും ചലനങ്ങളുളവാക്കി. ഒരു രാത്രി കൂടി തന്‍റെ രാഹുൽ മോന്‍റെ ഛായയുള്ള പേരക്കുഞ്ഞിനെ അടുത്തു കിടത്തി ലാളിക്കുവാനുള്ള അദ്ദേഹത്തിന്‍റെ അന്ത്യമമായ മോഹം. ആ മോഹത്തെ അംഗീകരിക്കുവാൻ ഞങ്ങളുടെ മകൾക്കാവുകയില്ലെ? അവളെ കൈകളിലെടുത്തുലാളിച്ചതും ആ കൈകൾ തന്നെയല്ലെ.

ഞാൻ കൃഷ്ണമോളുടെ മുറിയിലെത്തി അവളോടുള്ള വാത്സല്യം മുഴുവൻ വാക്കുകളിലൂടെ പുറത്തെടുത്തു. എന്നിട്ട് സ്നേഹപൂർവ്വം ചോദിച്ചു.

“കൃഷ്ണമോളെ…. പപ്പ ചോദിക്കുന്നു ഇന്ന് ഒരു രാത്രിയിൽ അവനെ അദ്ദേഹത്തിന്‍റെ അടുത്ത് കിടത്തിക്കോട്ടെ എന്ന്. നാളെ നിങ്ങൾ മടങ്ങിപ്പോവുകയല്ലെ…”

ബെഡ്റൂമിലെ ടിവിയിൽ ദേവാനന്ദിനോടൊപ്പം മിഴിനട്ടിരുന്ന കൃഷ്ണമോൾ പെട്ടെന്ന് ഒരു മങ്ങിയ ചിരിയോടെ എന്നെ നോക്കി. പിന്നെ ജിജ്‌ഞാസയോടെ ചോദിച്ചു.

“പപ്പാ ഇനി അവനെ ഞങ്ങൾക്കു വിട്ടു തരികയില്ലെന്നു വരുമോ മമ്മി. പപ്പായ്ക്ക് അവനെ വിട്ടുപിരിയാൻ വലിയ വിഷമമാണല്ലോ.”

“ശരിയാണ് മോളെ. രാഹുൽ മോൻ പോയതിൽ പിന്നെ പപ്പാ ആകെ അപ്സെറ്റാണ്. അതിൽ നിന്നും ഒരു ചെറിയ മോചനം കിട്ടിയത് ടുട്ടുമോനെ കണ്ടപ്പോഴാണ്. അവനെയും ഇത്ര പെട്ടെന്ന് പിരിയുകയെന്നു വച്ചാൽ അതദ്ദേഹത്തിന് താങ്ങാനാവുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് വല്ലതും വന്നു പോകുമോ എന്നാണ് എന്‍റെ പേടി.

“എങ്കിൽ മമ്മിയും, പപ്പയും കൂടി ഈ വീടുവിറ്റ് ഞങ്ങളുടെ കൂടെപ്പോരൂ… അപ്പോൾ എപ്പോഴും ടുട്ടുമോനെ കാണാമല്ലോ…”

കൃഷ്ണമോൾ പലപ്പോഴുമെന്നതു പോലെ ആ വാക്കുകൾ വീണ്ടും ആവർത്തിച്ചത് എന്നെ വല്ലാതെ ഞെട്ടിച്ചു. ഈ വീടുവിറ്റു പോവുകയെന്നാൽ അതു പലതരത്തിൽ ഞങ്ങളെ ബാധിക്കും. ഈ വീടും പരിസരവുമാണ് രാഹുൽമോന്‍റെ സാന്നിദ്ധ്യം എല്ലായ്പ്പോഴും ഞങ്ങളെ അനുഭവിപ്പിക്കുന്നത്. ആ ഓർമ്മകൾ നിലനിർത്തുന്നതും ഈ വീടു തന്നെ. ഇവിടം വിട്ടുപോവുകയെന്നാൽ അതു ഞങ്ങളുടെ മനസ്സിനെ വല്ലാതെ പീഡിപ്പിക്കും. ഒരു പക്ഷേ ഞങ്ങളുടെ മനോനില തന്നെ തെറ്റിയെന്നു വരും. അതിലുപരിയായി എന്‍റെ ജോലി. അതുപേക്ഷിച്ചു പോകുന്നതെങ്ങിനെ?

റിട്ടയർ ചെയ്യുവാൻ ഇനിയും രണ്ടു മൂന്നു കൊല്ലം കൂടി ബാക്കിയുണ്ട്. മാത്രമല്ല ഇപ്പോൾ ഈ ജോലിയാണ് എന്‍റെ ഏക ആശ്വാസം. ഇതെല്ലാം ഓർത്തു കൊണ്ട് ഞാൻ പറഞ്ഞു.

“കൃഷ്ണമോൾ ഇപ്പോൾ പറഞ്ഞത് ഒട്ടും പ്രാവർത്തികമല്ല. ഇവിടുന്ന് ഞങ്ങൾ ബാംഗ്ലൂർക്ക് വരികയെന്നു വച്ചാൽ അതിന് പല തടസ്സങ്ങളുണ്ട്. ഒന്നാമത് എന്‍റെ ജോലി ഞാൻ ഉപേക്ഷിക്കേണ്ടി വരും. റിട്ടയർ ചെയ്യാൻ ഇനി ഏതാനും കൊല്ലം കൂടിയേ ഉള്ളൂ. അതുകഴിഞ്ഞ് പോരേ അതേപ്പറ്റിയൊക്കെ ആലോചിക്കാൻ.

“പക്ഷെ മമ്മി ഞാൻ പറഞ്ഞെന്നേ ഉള്ളൂ. എല്ലാം മമ്മിയുടേയും, പപ്പയുടേയും ഇഷ്ടം.” അവൾ ഒഴിഞ്ഞു മാറിയെങ്കിലും അവളുടെ ഉള്ളിൽ ആ ആഗ്രഹം കനത്തു കിടക്കുന്നുണ്ടെന്ന് അന്ന് എനിക്കു മനസ്സിലായി.

ഒരു കനൽക്കട്ട പോലെ ഉള്ളിൽ എരിയുന്ന ആ ആഗ്രഹത്തിനു പുറകേയാണ് അവളെന്ന് മനസ്സിലാക്കുവാൻ പ്രയാസമുണ്ടായിരുന്നില്ല. ഈ വീടു വിറ്റ് ഒരു നല്ല തുക നേടുകയാണ് അവളുടെ ലക്ഷ്യം. അതിനെപ്പറ്റി അവളിപ്പോൾ തുറന്നു സംസാരിക്കാതിരുന്നത് ദേവാനന്ദ് അടുത്തുള്ളത് കൊണ്ടായിരിക്കാം. പക്ഷെ അവൾ മുഖം വീർപ്പിച്ച് മിണ്ടാതിരുന്നപ്പോൾ എനിക്കു മനസ്സിലായി. അവൾ കോപത്തിലാണെന്ന്. അതുകണ്ട് അവളെ അനുനയിപ്പിക്കാനായി ഞാൻ പറഞ്ഞു.

“നമുക്കതെപ്പറ്റിയൊക്കെ സാവധാനം ആലോചിക്കാം കൃഷ്ണമോളെ. ഇപ്പോൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ. ടുട്ടുമോനെ ഈ രാത്രി കൂടി പപ്പയുടെ അടുത്ത് കിടത്തിക്കോട്ടെ…”

അവൾ എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ ദേവാനന്ദ് ഇടപെട്ടു കൊണ്ട് ഹിന്ദിയിൽ പറഞ്ഞു.

“ഹാം മാംജി. നിങ്ങൾ ഈ രാത്രി കൂടി മോനെ അടുത്തു കിടത്തിക്കോളൂ. നാളെ രാവിലെ ആറുമണിയാകുമ്പോൾ ഞങ്ങളുടെ അടുത്ത് എത്തിച്ചാൽ മതി. രാവിലെ എട്ടുമണിയ്ക്കുള്ള ട്രെയിനിന് ഞങ്ങൾക്ക് ബാംഗ്ലൂർക്ക് മടങ്ങിപ്പോകണം.”

ദേവാനന്ദ് എല്ലാം മനസ്സിലാക്കി എന്ന് എനിക്കു മനസ്സിലായി. ആ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്‌തു. കൃഷ്ണമോളെപ്പോലെ സ്വാർത്ഥനല്ല ദേവാനന്ദെന്ന് ഒരിക്കൽ കൂടി എനിക്കുറപ്പായി. ഇങ്ങനെ ഒരു മരുമകനെ ആണല്ലോ ഞങ്ങൾ ആഗ്രഹിച്ചത് എന്ന് ഓർത്തു പോയി. പക്ഷെ കൃഷ്ണമോൾ ശാഠ്യക്കാരിയാണ് അവളുടെ പിടിവാശിയ്ക്കു മുന്നിൽ ദേവാനന്ദ് കീഴ്വഴങ്ങിപ്പോവുകയേ ഉള്ളൂ എന്നും ഓർത്തു.

ദേവാനന്ദ് സമ്മതം അറിയിച്ചതനുസരിച്ച് ഞാൻ തിരികെ മുറിയിലേയ്ക്കു നടന്നു. നരേട്ടനെ വിവരം അറിയിച്ചപ്പോൾ ആ മുഖം സന്തോഷം കൊണ്ട് വിടർന്നു.

“മീരാ… ഈ ഒരു രാത്രി… ഈ ഒരു രാത്രി കൂടി എനിക്ക് എന്‍റെ പേരക്കുട്ടിയെ സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നു. അവനു വേണ്ടി എന്‍റെ ഓരോ നിമിഷവും മണിക്കൂറുകളും മാറ്റിവയ്ക്കപ്പെടുമ്പോൾ എന്‍റെ ഹൃദയത്തിൽ നിറയുന്നത് സന്തോഷത്തിന്‍റെ ഒരു അലകടലാണ്.”

നരേട്ടന്‍റെ ചുണ്ടുകൾ അങ്ങിനെ എന്നോട് മന്ത്രിക്കും പോലെ തോന്നി.

അന്ന് രാത്രിയിൽ അവൻ ഉറങ്ങുന്നതു വരെ അവനെ കളിപ്പിച്ച്, കൊഞ്ചിച്ച് നരേട്ടനിരുന്നു. പിന്നെ അവൻ ഉറങ്ങിത്തുടങ്ങിയപ്പോൾ അവനെ അരികിൽ ചേർത്തു കിടത്തി ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു. പിന്നെ ഏതോ ഹിന്ദി മൂവിയിൽ കമലഹാസൻ ശ്രീദേവിയെ ഉറക്കുന്ന താരാട്ടു മൂളി അവനെ ഉറക്കി. നരേട്ടന്‍റെ നാദമധുരിമയിൽ ഞാനും ആ താരാട്ടു കേട്ട് മെല്ലെ കണ്ണുകൾ പൂട്ടി, നരേട്ടന്‍റെ അരികിൽ ചേർന്നു കിടന്നു. സുഖ സുഷുപ്തിയിലാണ്ടു.

പിറ്റേന്ന് കാലത്ത് വാതിൽക്കൽ മുട്ടു കേട്ടാണ് ഞങ്ങൾ ഉണർന്നത്. വാതിൽ തുറന്നു നോക്കുമ്പോൾ ദേവാനന്ദും, കൃഷ്ണമോളും പുഞ്ചിരിയോടെ നിൽക്കുന്നു.

“ഞങ്ങൾക്ക് യാത്ര പുറപ്പെടാൻ സമയമായി മമ്മീ… മോനെ ഇങ്ങു തരൂ…”

കൃഷ്ണമോൾ ധൃതി കൂട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ മോനെ കെട്ടിപ്പിടിച്ചു കിടന്ന് നല്ല ഉറക്കമാണ്. ആ സുഖ സുഷുപ്തിയിൽ നിന്ന് അവരെ ഉണർത്തുവാൻ മടി തോന്നി. എങ്കിലും ഇനിയും താമസിച്ചാൽ കൃഷ്ണമോൾക്ക് ബാംഗ്ലൂർക്കുള്ള ട്രെയിൻ ലഭിക്കാതെ വന്നാലോ എന്നാലോചിച്ച് നരേട്ടനെ കുലുക്കി വിളിച്ച് പറഞ്ഞു.

“നരേട്ടാ… ഇതാ കൃഷ്ണമോളും, ദേവാനന്ദും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. നരേട്ടൻ മോനെ അവർക്കു കൊടുക്കൂ.”

അപ്പോഴേയ്ക്കും കൃഷ്ണമോൾ നരേട്ടന്‍റെ അടുത്തെത്തിപ്പറഞ്ഞു.

“പപ്പാ… ബാംഗ്ലൂർക്കുള്ള ട്രെയിൻ എട്ടു മണിയ്ക്കു തന്നെ വന്നെത്തും. ഞങ്ങൾ താമസിച്ചാൽ ആ ട്രെയിൻ കിട്ടുകയില്ല.”

നരേട്ടൻ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഓ… ഞാനോർത്തില്ല നിങ്ങൾക്കിന്ന് ബാംഗ്ലൂർക്ക് പോകേണ്ടതാണെന്ന് വൈകിക്കിടന്നതു കാരണം അറിയാതെ ഉറങ്ങിപ്പോയി. മോനെ കളിപ്പിച്ചു കൊണ്ട് കിടന്നതു കാരണം രാത്രിയിൽ അൽപം വൈകിയാണ് ഞാനുറങ്ങിയത്.”

“അതു സാരമില്ല പപ്പാ… മോനെ ചൂടുവെള്ളത്തിൽ ഒന്നു മേൽക്കഴുകിച്ചെടുക്കണം. നല്ല തണുപ്പായത് കൊണ്ട് കുളിപ്പിക്കുന്നില്ല. വേഗം തരൂ പപ്പാ…”

അവൾ വല്ലാതെ ധൃതി കൂട്ടിക്കൊണ്ട് നരേട്ടന്‍റെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ തുനിഞ്ഞു. ഒരു കമ്പിളിത്തൊപ്പിയും കമ്പിളി ഉടുപ്പും ധരിച്ച് നരേട്ടന്‍റെ തോളിൽക്കിടന്നുറങ്ങിയിരുന്ന അവനെ കൃഷ്ണമോൾ അദ്ദേഹത്തിന്‍റെ പക്കൽ നിന്നും പിടിച്ചു വാങ്ങുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ അവനെ നൽകുമ്പോൾ നരേട്ടന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒപ്പം ഉണർന്നെണീറ്റ കുഞ്ഞും ഉറക്കെ കരയാൻ തുടങ്ങി. മുത്തച്ഛന്‍റെ ഇളം ചൂടുള്ള സ്നേഹ സ്പർശത്തിൽ നിന്ന് അവനെ അടർത്തിയെടുത്തതിലുള്ള വിദ്വേഷത്തോടെ അവൻ ഉറക്കെക്കരഞ്ഞു. അപ്പോൾ കൃഷ്ണമോൾ പറഞ്ഞു.

“കണ്ടില്ലേ പപ്പയ്ക്കും, കൊച്ചുമോനും തമ്മിൽപ്പിരിയാൻ ഇപ്പോൾത്തന്നെ വലിയ വിഷമം. ഇത്ര കുറച്ചു ദിവസങ്ങൾ കൊണ്ട് നിങ്ങൾ തമ്മിൽ ഇത്രയേറെ അടുത്തു. അപ്പോൾപ്പിന്നെ കൂടുതൽ ദിവസങ്ങൾ ഞങ്ങൾ ഇവിടെ തങ്ങിയിരുന്നുവെങ്കിൽ പപ്പ പിന്നെ മോനെ ഞങ്ങൾക്ക് തന്നു വിടുകയേ ഇല്ലായിരുന്നല്ലോ…” കൃഷ്ണമോൾ അങ്ങിനെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി ചിരിച്ചു. അപ്പോൾ അവർ ഇത്ര പെട്ടെന്ന് തിരികെപ്പോകാനുള്ള ഒരു കാര്യം അതാണെന്നു തോന്നി. അതുകേട്ട് തൊണ്ടയിടറി കൊണ്ട് നരേട്ടൻ പറഞ്ഞു.

“ശരിയാണ് കൃഷ്ണമോളെ… ഇവനെപ്പിരിയേണ്ടി വരുമ്പോൾ എനിക്കു വലിയ വിഷമം തോന്നുന്നു. ഹൃദയത്തിന് വല്ലാത്ത ഭാരം.”

“പപ്പയും, മമ്മിയും എങ്കിൽ പിന്നെ ഞങ്ങളടെ കൂടെപ്പോരൂ… അതു മാത്രമേ ഇതിനു പരിഹാരമായുള്ളൂ പപ്പാ…”

കൃഷ്ണമോൾ അതു തന്നെ വീണ്ടും ആവർത്തിക്കുന്നതു കേട്ടപ്പോൾ ഞാനിടയിൽക്കയറി പറഞ്ഞു.

“അതിനീ വീടു വിൽക്കുകയും എന്‍റെ ജോലി ഉപേക്ഷിക്കുകയും ഒക്കെ വേണ്ടെ… അതുടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ല.”

എന്‍റെ വാക്കുകൾ കൃഷ്ണമോളെ ചൊടിപ്പിച്ചുവെന്നു തോന്നി. “എങ്കിൽ മമ്മി ഈ വീടും ജോലിയും ഉപേക്ഷിക്കാതെ കെട്ടിപ്പിടിച്ചിരുന്നോ. പപ്പായ്ക്ക് വിഷമം മൂത്ത് എന്തെങ്കിലും സംഭവിക്കുമ്പോൾ മമ്മിയ്ക്കു സമാധാനവുമല്ലോ…”

അങ്ങനെ പറഞ്ഞ് അവൾ ടുട്ടുമോനെയുമെടുത്ത് വേഗത്തിൽ അവിടെ നിന്നും നടന്നു മറഞ്ഞു. കൃഷ്ണമോൾ ഒടുവിൽ പറഞ്ഞ വാക്കുകൾ അറം പറ്റുകയായിരുന്നു വെന്ന് പിന്നീട് ഞാനറിഞ്ഞു.

അന്ന് കാലത്ത് എട്ടുമണിയോടെ മോനെയുമെടുത്ത് യാത്രയാകുമ്പോൾ നൊമ്പരം കടിച്ചിറക്കി വാതിൽക്കൽ നിന്നിരുന്ന നരേട്ടനോടു മാത്രം അവൾ യാത്ര പറഞ്ഞു. എന്നെ മനഃപൂർവ്വം അവഗണിക്കുകയാണെന്ന് മനസ്സിലായി.

(തുടരും)

സാഗരസംഗമം ഭാഗം- 14

ഞങ്ങളുടെ ഫ്ളൈറ്റ് ഡൽഹിയിലെത്തുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. കേരളത്തിൽ നിന്നും ഡൽഹിയിലെത്തുമ്പോഴുള്ള കാലാവസ്‌ഥാ വ്യതിയാനം ഫ്ളൈറ്റ് ഇറങ്ങിയയുടനെ ശരീരം തൊട്ടറിഞ്ഞു.

കേരളത്തിൽ മനുഷ്യ ഹൃദയത്തിലെന്ന പോലെ കാലാവസ്‌ഥയിലും മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഴ പ്രതീക്ഷിച്ചിരിക്കുന്ന അവസ്‌ഥയിൽ കനത്ത വേനൽച്ചൂടാവും അനുഭവപ്പെടുക.

സ്നേഹത്തിന്‍റേയും ആത്മാർത്ഥതയുടേയും അഭാവം മൂലം മനുഷ്യഹൃദയം വരണ്ടുണങ്ങിയതു പോലെ പ്രകൃതിയും മഴയുടെ അഭാവത്തിൽ വരണ്ടു തുടങ്ങിയിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴയാകട്ടെ ഒരു പ്രയോജനവും ചെയ്യുന്നുമില്ല. സമ്പത്തിലും, സ്വാർത്ഥ താൽപര്യങ്ങൾക്കും വേണ്ടി പാപങ്ങൾ ചെയ്‌തു കൂട്ടുന്ന മനുഷ്യരെ നോക്കി പ്രകൃതി പൊട്ടിച്ചിരിക്കുകയാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കു പെയ്യുന്ന മഴയിൽ പോലും ചൂടു കനത്തു കണ്ടപ്പോൾ.

കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ അമ്പലങ്ങളിൽ പോലും ഇന്നിപ്പോൾ ദൈവമുണ്ടോ എന്നു സംശയമാണ്.

നാം പരിപാവനത നൽകി ദൈവത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ പലതും പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നവയായി മാറിക്കഴിഞ്ഞു. ആരാധനാലയങ്ങളെല്ലാം കച്ചവട സ്‌ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ദൈവത്തെ വിറ്റഴിക്കുന്ന ജനങ്ങൾ.

“മീരാ, താനെന്താ ഗൗരവമായി ആലോചിച്ചു കൊണ്ടു നടക്കുന്നത്. ഡൽഹിയിലെത്തിയിട്ടും തനിക്കൊരു സന്തോഷമില്ലല്ലോ.”

“ഞാൻ… ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചു പോയി നരേട്ടാ. പൊതുവായ ചില കാര്യങ്ങൾ.”

“നമുക്ക് എന്തെങ്കിലും ആഹാരം കഴിച്ചശേഷം വീട്ടിലേയ്ക്കു മടങ്ങാം. അതായിരിക്കും നല്ലത് അല്ലേ. നരേട്ടന്‍റെ തീരുമാനത്തെ കൃഷ്ണമോളും പിന്താങ്ങി.

“അതു ശരിയാണച്ഛാ. നല്ല വിശപ്പുണ്ട്. ടുട്ടുമോനും വിശക്കുന്നുണ്ടാവും. അവന് പാലു കൊടുക്കണം.”

എയ്റോ ഡ്രോമിനടുത്തുള്ള ഒരു നല്ല ഹോട്ടലിൽ ഞങ്ങൾ കയറി. വിദേശിയരായ ചിലരേയും അവിടെ കണ്ടു. സിമ്മിംഗ് പൂളും മറ്റുമുള്ള അവിടെ വിദേശിയരിൽ പലരും സുഖവാസത്തിനെത്താറുണ്ട്. ഓർഡർ ചെയ്‌ത് മിനിട്ടുകൾ പിന്നിട്ടിട്ടും വിഭവങ്ങളെത്താതിരുന്നപ്പോൾ ഞാൻ പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണുകൾ പായിച്ചു. സ്വദേശീയരും, വിദേശീയരുമായ അനേകം പേർ വർണ്ണ വസ്ത്രങ്ങളണിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പെട്ടെന്ന് എന്‍റെ മുന്നിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാർ എന്നെ നോക്കി അഭിവാദ്യം ചെയ്‌തു. “ഗുഡ്നൈറ്റ് മാഡം… ആപ് യഹാം…” എന്‍റെ വിദ്യാർത്ഥികളാണവരെന്നു തിരിച്ചറിഞ്ഞപ്പോൾ പറഞ്ഞു.

“ഞാൻ കുടുംബത്തോടൊപ്പം കേരളത്തിൽ പോയിട്ട് മടങ്ങുന്ന വഴിയാണ്.”

“ഓ… ആപ് അകേലേ ഹൈ…”

അപ്പോഴാണ് ഞാനൊറ്റയ്ക്കാണെന്നറിഞ്ഞത്. ദേവാനന്ദും, കൃഷ്ണമോളും നേരത്തെ തന്നെ മോന് പാലുകൊടുക്കേണ്ട ആവശ്യത്തിനായി എങ്ങോട്ടോ മാറിയിരുന്നു. നരേട്ടൻ അൽപം മാറി നിന്ന് കാഴ്ചകൾ കാണുകയായിരുന്നു.

വിദ്യാർത്ഥികളുടെ സംസാരം കേട്ടപ്പോൾ അത് ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം അടുത്തെത്തി.

“ഓ… ആപ് കെ സാഥ് വിഷ്ണുനാരായണൻ സാർ ഹെ. ഹം ആപ്കോ ദേഖാ നഹിം…” തുടർന്നദ്ദേഹം അവരെ പരിചയപ്പെട്ടു. ഒരേ കോളേജിൽ പ്രവർത്തിച്ചിരുന്നവരാണെങ്കിലും അവർ എന്‍റെ മാത്രം വിദ്യാർത്ഥികളായിരുന്നതിനാലാണ് നരേട്ടൻ അവരെ തിരിച്ചറിയാതിരുന്നത്.

“നരേട്ടാ ഇത് അരുൺ. പാതി മലയാളിയാണ്. പിന്നെ ഇത് വിവേക്. അവർ നമ്മുടെ കോളേജിലെ റിസേർച്ച് സ്ക്കോളേഴ്സ് ആണ്. ഇവർ നമ്മുടെ രാഹുൽ മോനോടൊപ്പം സ്ക്കൂളിൽ പഠിച്ചിട്ടുണ്ട്.”

ഞാനവരെ നരേട്ടന് പരിചയപ്പെടുത്തി. രാഹുൽ മോന്‍റെ കൂട്ടുകാരാണെന്നറിഞ്ഞപ്പോൾ നരേട്ടന് അവരോടുള്ള താൽപര്യം വർദ്ധിച്ചു. അവരുടെ വീടും, നാടും മറ്റു വിശേഷങ്ങളും അദ്ദേഹം ചോദിക്കാൻ തുടങ്ങി. പെട്ടെന്ന് ഞാൻ പറഞ്ഞു. “നരേട്ടാ അരുണിന്‍റെ അമ്മ മലയാളിയും അച്‌ഛൻ പഞ്ചാബിയുമാണ്. അരുണിന് മലയാളം പറഞ്ഞാൽ മനസ്സിലാകും. പിന്നെ സംസാരിക്കുകയും ചെയ്യും.”

“ഓഹോ അതു നന്നായി. ഏതായാലും നിങ്ങളെക്കണ്ടതിൽ സന്തോഷം. നിങ്ങൾ എന്തെങ്കിലും ആഹാരം കഴിച്ചോ? ഇല്ലെങ്കിൽ നമുക്കൊരുമിച്ചിരിക്കാം.” നരേട്ടൻ അവരെ ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

നരേട്ടൻ ക്ഷണിച്ചതനുസരിച്ച് അവർ രണ്ടുപേരും ഞങ്ങൾക്കരികിലിരുന്നു. അപ്പോഴേയ്ക്കും വെയിറ്റർ ആഹാര സാധനങ്ങളുമായി ഞങ്ങളുടെ മേശയ്ക്കരികിലെത്തി. മുന്നിൽ വച്ച പ്ലേറ്റുകളിലേയ്ക്ക് ഞങ്ങൾ ആഹാരം വിളമ്പിത്തുടങ്ങിയപ്പോൾ കൃഷ്ണമോളും, ദേവാനന്ദും മോനേയും കൊണ്ട് മടങ്ങി വന്നു. പാലു കുടിച്ച് വയർ നിറഞ്ഞ അവൻ ആഹ്ലാദപൂർവ്വം ഞങ്ങളെ നോക്കി ചിരിച്ചു.

കൃഷ്ണമോളിൽ നിന്നും നരേട്ടൻ അവനെ കയ്യിൽ വാങ്ങി മടിയിൽ വച്ചു. കൊഞ്ചിക്കാൻ തുടങ്ങി. പാലു കുടിച്ചോ കുട്ടാ. നമുക്കിനി അൽപം “പാപ്പം” കൂടി കഴിച്ചാലോ?

നരേട്ടൻ അവന്‍റെ വായിലേയ്ക്ക് ചപ്പാത്തിയുടെ ഒരു നുറുങ്ങു വച്ചു കൊടുത്തു. അപ്പോൾ കൃഷ്ണമോൾ നരേട്ടനെ തടഞ്ഞു കൊണ്ട് പറഞ്ഞു.

“വേണ്ടച്ഛാ… അവന് പെട്ടെന്ന് ശീലമില്ലാത്തവ നൽകിയാൽ വയറിന് വല്ല അസുഖവും പിടിക്കും.” അതുകേട്ട് നരേട്ടൻ അൽപം വിഷമത്തോടെ കൈ പിൻവലിച്ച് മിണ്ടാതിരുന്നു.

“ഹലോ കൃഷ്ണ ഹൗ ആർ യൂ…?”

അതുവരെ മോനെയും തന്‍റെ പപ്പായെയും മാത്രം ശ്രദ്ധിച്ച് നരേട്ടന്‍റെ അടുത്തു നിന്ന കൃഷ്ണമോൾ ആ സംബോധന കേട്ട് തിരിഞ്ഞു നോക്കി.

“ഹലോ അരുൺ. തും യഹാം” കൃഷ്ണമോൾ അൽപം അദ്ഭുതത്തോടെ ചോദിച്ചു.

“നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ?” നരേട്ടൻ പെട്ടെന്ന് തലയുയർത്തി നോക്കി ചോദിച്ചു.

“ങ്ഹാ പപ്പാ… അരുണിനെ എനിക്ക് നേരത്തെ അറിയാം. രാഹുലിന്‍റെ ഫ്രണ്ടാണിവൻ. രാഹുലിന്‍റെ ബെസ്റ്റ് ഫ്രണ്ട്.”

രാഹുലിന്‍റെ പേരു കേട്ടയുടനെ നരേട്ടന്‍റെ മുഖം ശോകമൂകമായിത്തീർന്നു. ആ നെറ്റിയിലെ ചുളിവുകൾക്ക് ആക്കം കൂടി.

“ജീ ഹാം… സാർ… രാഹുൽ സ്ക്കൂളിൽ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പന്ത്രണ്ടാം ക്ലാസ്സു വരെ പഠിച്ചത്.”

“അതെ അച്ഛാ… ഇവർ ഒരുമിച്ചാണ് സ്കൂളിൽ പഠിച്ചത്. രാഹുൽ മരിച്ച സമയത്ത് ഇവൻ വീട്ടിൽ വന്നിരുന്നു.

രാഹുൽമോന്‍റെ ഓർമ്മകൾ ഞങ്ങളുടെ ഉള്ളിലും ഇരച്ചെത്തുകയായിരുന്നു. വർഷങ്ങൾക്കുശേഷം അവന്‍റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഇതാ ഞങ്ങളുടെ മുമ്പിൽ. ഒരു പക്ഷെ ഇന്ന് രാഹുൽ മോനും ഞങ്ങളടെ കൂടെ ഈ യാത്രയിൽ ഉണ്ടാകേണ്ടതായിരുന്നില്ലെ? പക്ഷെ ഈശ്വരൻ തനിക്കേറ്റവും പ്രിയപ്പെട്ട അവനെ തന്‍റെ അരികിൽ ചേർത്തു നിർത്തിയിരിക്കുന്നു.

അരുണിനോട് കൃഷ്ണമോൾ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. അവരുടെ സ്കൂൾ ദിനങ്ങൾ അയവിറക്കുകയാണെന്നു തോന്നി. ചെറുപ്പത്തിൽ രാഹുലും, കൃഷ്ണമോളും ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നതും തിരികെ വന്നിരുന്നതും. അവർ ഇണപിരിയാത്ത കൂട്ടുകാരെപ്പോലെയായിരുന്നു. തന്നെക്കാൾ മൂന്നു വയസിനിളപ്പമുണ്ടെങ്കിലും കൃഷ്ണമോളോട് അവൻ പറയാത്ത കാര്യങ്ങളുണ്ടായിരുന്നില്ല. കൂട്ടുകാരെപ്പോലെയായിരുന്നതിനാൽ കൃഷ്ണമോൾ പലപ്പോഴും ചേട്ട എന്നു വിളിക്കുന്നതിനു പകരം അവരെ രാഹുൽ എന്നു തന്നെ വിളിച്ചു. എനിക്കും നരേട്ടനും ഒരു കാലത്ത് അവർക്ക് നൽകാൻ കഴിയാതിരുന്ന സ്നേഹത്തിനു പകരം അവർ പരസ്പരം ആവേശത്തോടെ സ്നേഹിച്ച് സഹോദര സ്നേഹം പങ്കിട്ടു.

“ങാ… പപ്പാ… പപ്പായ്ക്കറിയുമോ? ചെറുപ്പത്തിൽ ഇവനും, രാഹുലും കൂടി ബെറ്റുവയ്ക്കുമായിരുന്നു. പഠിത്തത്തിലും, സ്പോർട്സിലുമെല്ലാം. പക്ഷെ എല്ലായ്പ്പോഴും ഫസ്റ്റാകുന്നത് രാഹുൽ തന്നെയായിരുന്നു. ഇവനക്കാര്യത്തിൽ രാഹുലിനോട് അൽപം അസൂയയായിരുന്നു.”

കൃഷ്ണമോൾ പറഞ്ഞതു കേട്ട് അരുൺ പറഞ്ഞു. “അതെ സാർ… എവിടെയും രാഹുൽ തന്നെയായിരുന്നു ഒന്നാമൻ.”

എനിക്കവന്‍റെ ഒപ്പമെത്താൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. മെഡിസിനു പോകുവാനും ഞങ്ങൾ ഒരുമിച്ചാണ് മത്സരിച്ചത്. പക്ഷെ അവൻ തന്നെ ജയിച്ചു. ഒടുവിൽ പരലോകത്തേയ്ക്കുള്ള യാത്രയിലും അവൻ ഒന്നാമനായി. ഞാൻ മാത്രം ഇവിടെ ഒറ്റയ്ക്കായി. അതുപറയുമ്പോൾ അരുണിന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു. അരുൺ പറഞ്ഞതു കേട്ട് ഞങ്ങളുടേയും കണ്ണുകൾ നിറഞ്ഞു. അന്ന് പിന്നെ ആഹാരം കഴിച്ചെന്നു വരുത്തി ഞങ്ങൾ എഴുന്നേറ്റു. നരേട്ടൻ ദുഃഖം താങ്ങാനാവാതെ നെഞ്ചമർത്തിപ്പിടിച്ചു കൊണ്ടിരുന്നു. എഴുന്നേൽക്കാൻ തുടങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴാൻ പോകുന്നതു കണ്ട് ഞാൻ ഓടിച്ചെന്നു പിടിച്ചു.

“എന്താ നരേട്ടാ… എന്തുപറ്റി?” എന്‍റെ ചോദ്യം കേട്ട് അദ്ദേഹം ഒന്നുമില്ലായെന്ന് കൈകൊണ്ട് വിലക്കി. കൃഷ്ണമോൾ അതിനകം കുഞ്ഞിനെ കൈയ്യിൽ വാങ്ങിയിരുന്നു.

“അൽപ നേരം കൂടി ഇരുന്നിട്ട് എഴുന്നേറ്റാൽ മതി പപ്പാ…” കൃഷ്ണമോൾ നരേട്ടനെ തടഞ്ഞു കൊണ്ടു പറഞ്ഞു.

അരുണും വിവേകും എന്തു സഹായവും നൽകാനായി തയ്യാറായി നിന്നു. അൽപ സമയം കൂടി വിശ്രമിച്ച ശേഷം നരേട്ടൻ എഴുന്നേറ്റ് കൈകഴുകി. ഞങ്ങളുടെയെല്ലാം ഭയചകിതമായ കണ്ണുകൾ കണ്ടിട്ടാകാം നരേട്ടൻ ചോദിച്ചത്.

“എന്താ എല്ലാവരും പേടിച്ചു പോയോ? എനിക്കൊന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലെ? പെട്ടെന്ന് രാഹുൽമോന്‍റെ കാര്യങ്ങൾ കേട്ടപ്പോൾ ഒരു വിഷമം.” നരേട്ടൻ ഞങ്ങളെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

ദേവാനന്ദ് അതിനകം ബിൽ പേ ചെയ്‌തു കഴിഞ്ഞിരുന്നു. ഇറങ്ങാൻ നേരം നരേട്ടന്‍റെ കൈയ്യിൽ പിടിച്ച എന്നോട്, “താനെന്താ എന്നെ രോഗിയാക്കുവാനുള്ള ശ്രമമാണോ.” എന്ന് ചോദിച്ച് നരേട്ടൻ കളിയാക്കി.

പിന്നെ എന്‍റെ കൈവിടുവിച്ച് നരേട്ടൻ മുന്നേ നടന്നു. കാറിനടുത്തെത്തിയപ്പോൾ അടുത്തെത്തിയ അരുണിനോട് നരേട്ടൻ ചോദിച്ചു.

“നിങ്ങളെങ്ങിനെയാ വന്നത്?”

ഞങ്ങൾ ബൈക്കിലാണ് വന്നതെന്ന അരുണിന്‍റേയും വിവേകിന്‍റേയും മറുപടി കേട്ട് നരേട്ടൻ വീണ്ടും പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും ഇടയ്ക്കൊക്കെ വീട്ടിൽ വരണം. രാഹുൽമോനെ കാണുന്നതു പോലെയാണ് നിങ്ങളെക്കാണുമ്പോഴെനിക്ക് തോന്നുന്നത്.”

“വരാം സാർ… രാഹുലിന്‍റെ ഓർമ്മകൾ ഞങ്ങളെയും വിട്ടു പിരിയുകയില്ല. മരിക്കുന്നതുവരെ അവൻ ഞങ്ങളോടൊപ്പമുണ്ടാകും. അത്രയ്ക്കു സ്നേഹമുള്ളവനായിരുന്നു അവൻ.” അരുണിന്‍റെ കണ്ണുകൾ അതു പറയുമ്പോൾ നിറഞ്ഞു വന്നു.

ശരിയാണ്, കൂട്ടുകാരെന്നു വച്ചാൽ അവനു ജീവനായിരുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും തനിക്കു സ്നേഹം പകർന്നു നൽകുന്നവർക്ക് ജീവൻ വരെ പകരം നൽകാനും അവൻ എല്ലായ്പ്പോഴും തയ്യാറായിരുന്നു. പെട്ടെന്ന് അരുൺ പറഞ്ഞു.

“നിങ്ങൾക്കറിയുമോ… അവന് ഒരു പ്രണയമുണ്ടായിരുന്നു. സംഗീത എന്നു പേരുള്ള ഒരു പെൺകുട്ടി. സ്കൂളിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന അവൾ രാഹുലിനൊപ്പം മെഡിസിനു പഠിക്കുകയായിരുന്നു. സ്വപ്നങ്ങൾ പങ്കു വച്ച് വിവാഹിതരാകാൻ തീരുമാനിച്ചവരായിരുന്നു അവർ. രാഹുൽ മരിച്ചപ്പോൾ അവൾ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും പിന്നീട് രക്ഷപ്പെട്ടു. ഞങ്ങൾ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിട്ട് പരസ്പരം പിരിഞ്ഞുവെങ്കിലും രാഹുൽ എല്ലാക്കാര്യങ്ങളും എന്നോട് പറയുമായിരുന്നു.” മുഴുവൻ പറയുന്നതിനു മുമ്പുതന്നെ അരുൺ വിങ്ങിക്കരഞ്ഞു തുടങ്ങി. ഇപ്പോൾ അവനെ സമാധാനിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ ഞങ്ങൾ കുഴങ്ങി.

അൽപം കരഞ്ഞ ശേഷം സ്വയം നിയന്ത്രിച്ചവൻ പറഞ്ഞു.

“സോറി… ഞാൻ കരഞ്ഞ് നിങ്ങളെക്കൂടി വിഷമിപ്പിച്ചുവല്ലേ. ഇന്നവന്‍റെ ഓർമ്മകൾ എന്നെ വല്ലാതെ ഹാണ്ട് ചെയ്യുന്നു. ഒറ്റയ്ക്കിരിക്കുമ്പോൾ അവൻ മുമ്പിൽ വന്നു നിൽക്കുന്നതു പോലെ തോന്നാറുണ്ട്. അരുൺ എന്നെ മറന്നുവോ എന്നു ചോദിച്ച്.”

അവൻ തൂവാലയെടുത്ത് മുഖം തുടച്ചു കൊണ്ട് പറഞ്ഞു. അൽപനേരം നിശബ്ദനായിരുന്ന ശേഷം ദുഃഖനിമഗ്നമായ മിഴികളുയർത്തി അവൻ ഞങ്ങളോട് പറഞ്ഞു.

ഒരു മരണം എത്രമാത്രം നമ്മെ ബാധിക്കുന്നുവെന്ന് രാഹുലിന്‍റെ മരണശേഷമാണ് ഞാൻ അറിഞ്ഞത്. അവൻ എനിക്ക് സഹോദരതുല്യനായിരുന്നു. ഒരാത്മാവും രണ്ടുടലുമെന്നതു പോലെ. അതുകൊണ്ടു തന്നെ അവൻ മരിച്ചപ്പോൾ എനിക്കതേറ്റവും വേദനാജനകമായിത്തീർന്നു. പലപ്പോഴും അവൻ മുമ്പിൽ വന്നു നിന്നു പറയുന്നതു പോലെ തോന്നാറുണ്ട്.

അരുൺ, എന്‍റെ അച്ഛനമ്മമാർക്ക് നീ തുണയായുണ്ടാകണം. ഒരു മകനെപ്പോലെ അവർക്ക് മറ്റാരും തുണയായില്ല എന്ന്.

(തുടരും)

സാഗരസംഗമം ഭാഗം- 13

ഫ്ളൈറ്റ് സമയത്തിനു തന്നെ എത്തിയതു കൊണ്ട് ഏറെ നേരത്തെ കാത്തിരിപ്പ് വേണ്ടി വന്നില്ല. എല്ലാവരും ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞ ഉടനെ ഞാൻ മൊബൈൽ ഓണാക്കി. വീട്ടിലെ നമ്പർ ഡയൽ ചെയ്യുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ ശബ്ദം കേൾക്കുവാനുള്ള മോഹമായിരുന്നു. പക്ഷേ ഫോണെടുത്തത് മായയാണ്. അല്ലെങ്കിൽത്തന്നെ അമ്മയ്ക്ക് സ്വയം ഫോണെടുക്കുവാൻ ആവുകയില്ലല്ലോ എന്ന് ഞാനോർത്തത് അപ്പോഴാണ്.

“ഹലോ ചേച്ചീ… നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ… അവിടെയെത്തിയാലുടനെ വിളിക്കണെ ചേച്ചീ…”

“മായ മോളെ… അമ്മയ്ക്കെങ്ങിനെയുണ്ട് ഇപ്പോൾ. അമ്മയുടെ കൈയ്യിൽ ഒന്നു ഫോൺ കൊടുക്കുമോ?”

“അമ്മ ആകെ അപ്സെറ്റാണ് ചേച്ചീ. ചേച്ചീ പോയിക്കഴിഞ്ഞ് അമ്മ കരച്ചിൽ തന്നെയായിരുന്നു.”

“സാരമില്ല മോളെ. ഞാൻ സംസാരിക്കാം അമ്മയോട്. അമ്മയുടെ കൈയ്യിൽ ഫോൺ കൊടുത്തോളൂ…” മായ ഫോൺ അമ്മയുടെ ചെവിയിൽ ചേർത്തു വച്ചു കൊണ്ട് പറഞ്ഞു. അമ്മേ ഫോണിൽ ചേച്ചിയാണ്. അമ്മയോട് സംസാരിക്കണം എന്ന്.

“എവിടെ മോളെ… എന്‍റെ മീര മോളോട് എനിക്കും സംസാരിക്കണം. അവർ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ.”

“കേറിക്കഴിഞ്ഞു അമ്മേ. വേഗം സംസാരിച്ചോളൂ. അല്ലെങ്കിൽ ഇപ്പോൾ ഫോൺ ഓഫാക്കാനുള്ള അനൗൺസ്മെന്‍റ് വരും.”

അതുകേട്ടപ്പോൾ അമ്മ വേഗം സംസാരം തന്നോടായി.

“ഹലോ മീര മോളെ. നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞു അല്ലേ. നീ പോയിക്കഴിഞ്ഞ് എനിക്ക് വല്ലാത്ത ഒരു വിഷമം. ഇനി നിങ്ങളൊയൊക്കെ എനിക്കു കാണാൻ കഴിയുമോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം വന്നു.”

“അമ്മേ… അമ്മ വിഷമിക്കരുത്. അമ്മയ്ക്ക് എത്രയും വേഗം മായയോടൊപ്പം ബാംഗ്ലൂർക്ക് തിരിച്ചു പോകാൻ കഴിയും. അവൾ അമ്മയെ നല്ലവണ്ണം നോക്കിക്കോളും. ഒന്നുമില്ലെങ്കിലും അവൾ ഒരു ഡോക്ടർ അല്ലേ അമ്മേ.”

“ശരിയാണു കുഞ്ഞെ. പക്ഷേ ആരൊക്കെ നോക്കിയാലും ഒരിക്കലും എല്ലാം വിഫലമായിത്തീരും. മുകളിൽ നിന്ന് സമയമായി എന്ന അറിയിപ്പു വരുമ്പോൾ നമുക്കു കൂടെപ്പോയല്ലെ പറ്റൂ.”

“അമ്മേ… അമ്മ ഇങ്ങനെയൊക്കെയാണ് സംസാരിക്കുന്നതെങ്കിൽ ഞാൻ ഫോൺ വയ്ക്കുകയാണ്. അമ്മ ഒന്നും ഓർത്ത് വിഷമിക്കരുത്. മനസ്സു സന്തോഷമായിരുന്നാൽ ഒന്നും വരികയില്ല. ഇപ്പോൾ ഫോൺ ഓഫ് ചെയ്യാനുള്ള അനൗൺസ്മെന്‍റ് വന്നു കഴിഞ്ഞു. ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം.”

മൊബൈൽ ഓഫാക്കി ഹാൻഡ് ബാഗിലിടുമ്പോൾ അമ്മയെക്കുറിച്ചോർത്തു. പാവം അമ്മ… മക്കളെ ഇത്രയധികം സ്നേഹിച്ച ഒരമ്മയും കാണില്ല. പ്രത്യേകിച്ച് പെണ്മക്കളായതു കൊണ്ട് അമ്മയുടെ കരുതലും സ്നേഹവും കൂടുതലായിരുന്നു. ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാൻ കുറെയൊക്കെ കഴിഞ്ഞത് അമ്മയുടെ ഉപദേശങ്ങൾ കൊണ്ടാണ്. ഇന്നിപ്പോൾ ആ അമ്മ തന്നെ കരുത്തെല്ലാം ചോർന്നവളായി തീർന്നിരിക്കുന്നു. മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയതു കൊണ്ടാവാം അത്. പ്രിയപ്പെട്ട എല്ലാറ്റിനേയും ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നും മടങ്ങിപ്പോകേണ്ടി വരുന്നതോർക്കുമ്പോൾ ആരാണ് ദുർബലരായിത്തീരുതിരിക്കുക? പെട്ടെന്ന് വേവലാതിയോടെ ഓർത്തു.

അപ്പോൾ മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയെന്നോ. അധികം താമസിയാതെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരു ലോകത്തേയ്ക്ക് യാത്ര തിരിക്കുമെന്നോ. ഒന്നും ഓർക്കാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും കണ്ണുകൾ ഈറനണിഞ്ഞു. കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ട് നരേട്ടൻ ആരാഞ്ഞു.

“നീ എന്തിനാണ് കരയുന്നത്? അമ്മയെക്കുറിച്ച് ഓർത്തിട്ടാണോ?”

“അതെ നരേട്ടാ… അമ്മ ഞങ്ങളെ വിട്ടു പോകുമോ എന്ന് ഒരു പേടി. അമ്മയ്ക്കും അതുണ്ടായിത്തുടങ്ങിയിരിക്കുന്നു.”

“അങ്ങിനെ ഒന്നിനേയും ഭയപ്പെട്ടിട്ടു കാര്യമില്ല മീരാ. സംഭവിക്കാനുള്ളതു സംഭവിക്കും. ഈ ലോകത്തിൽ പലതും സംഭവിക്കുന്നത് അജ്ഞാതമായ ഏതോ ശക്തിയുടെ നിയന്ത്രണത്തിലാണ്. മനുഷ്യശക്‌തിക്ക് അതീതമായ എന്തോ ഒന്ന് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുണ്ട്. മനുഷ്യന്‍റെ ജനനവും, മരണവുമെല്ലാം ആ ശക്തിയുടെ കൈകളിലാണ്. ഒരാൾ ജനിക്കുമ്പോൾത്തന്നെ അയാളുടെ മരണ സമയവും ആ ശക്തി കുറിച്ചു വച്ചിട്ടുണ്ടാകും. അതിനെ തടുക്കുവാൻ സാധാരണക്കാരായ നമുക്ക് കഴിയുകയില്ലല്ലോ…”

“അതു ശരിയാണ് നരേട്ടാ. എങ്കിലും അമ്മ ഞങ്ങളെ വിട്ടു പോകുന്നതോർക്കുമ്പോൾ.” ആ തോളിൽ താലചായ്ച്ച് തേങ്ങിക്കരഞ്ഞ എന്നെ സമാശ്വസിപ്പിച്ച് കൊണ്ട് നരേട്ടൻ പറഞ്ഞു.

“ഒരു പക്ഷെ നാളെ ഞാനും കടന്നു പോയെന്നു വരാം. അപ്പോൾ നീയിതു പോലെ ദുർബലയാകരുത്. അന്ന് നിന്നെ ആശ്വസിപ്പിക്കുവാൻ ആരുമുണ്ടായി എന്ന് വരികയില്ല. മരണത്തെ ഒരു സ്വാഭാവിക പ്രതിഭാസമായി കാണാൻ നിനക്കു കഴിയണം. ജനിച്ചാൽ ഒരിക്കൽ നാം മരിക്കും.” നരേട്ടനെ മുഴിമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

“അരുത്… നരേട്ടൻ ഇനിയും ഇത്തരം വർത്തമാനം തുടർന്നാൽ ഞാൻ ഇവിടെ നിന്നും എഴുന്നേറ്റു പോകും. എന്നിട്ട് ദേവാനന്ദിനോട് ഇവിടെ വന്നിരിക്കാൻ പറയും.”

“ഓ… സോറി മീര….. ഇനി ഞാൻ ഒന്നും പറയുകയില്ല. ഇതെന്നല്ല നിന്നെ വേദനിപ്പിക്കുന്ന ഒന്നും. നിനക്കിപ്പോൾ ഒന്നും സഹിക്കുവാനുള്ള ത്രാണി ഇല്ലാതായിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു.”

നരേട്ടൻ ക്ഷമ യാചിച്ചു കൊണ്ട് എന്നെ ചേർത്തു പിടിച്ചു. ആ മാറിൽ തലചായ്ച്ച് കണ്ണടച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. യാത്രാക്ഷീണം മൂലം അറിയാതെ മയക്കത്തിലാണ്ട ഞാൻ ആരോ വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നതറിഞ്ഞാണ് ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ടുട്ടുമോൻ നരേട്ടന്‍റെ കൈകളിലിരുന്ന് എന്നെ പിടിച്ചു വലിക്കുകയാണ്. നരേട്ടൻ അവന്‍റെ കുഞ്ഞികൈകളെ എന്‍റെ ബ്ലൗസിന്‍റെ മേൽ തുമ്പിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“വേണ്ട കുട്ടാ… അമ്മമ്മ ഉറങ്ങിക്കൊള്ളട്ടെ. ശല്യപ്പെടുത്തേണ്ട.” പെട്ടെന്ന് അവൻ ഉറക്കെക്കരയുവാൻ തുടങ്ങി. അതുകണ്ട് ഞാൻ സീറ്റിൽ നേരെയിരുന്ന് അവന്‍റെ നേരെ കൈനീട്ടി. പെട്ടെന്നവൻ സന്തോഷത്തോടെ എന്‍റെ നേർക്ക് ചാടി വീണു.

“കണ്ടില്ലേ… കള്ളക്കുട്ടൻ. അവന് നീ എടുക്കാൻ വേണ്ടിയുള്ള കള്ളത്തരമായിരുന്നു. അവനിപ്പോൾ അമ്മമ്മയെ മതി.”

അവനെ എടുത്ത് ഓമനിക്കുമ്പോൾ നരേട്ടൻ പറഞ്ഞു. “കണ്ടില്ലേ അവന് അവന്‍റെ സുന്ദരിയായ അമ്മമ്മയെ മതി. അമ്മമ്മയുടെ സൗന്ദര്യം കണ്ട് അവനും ഒരുപാട് ഇഷ്ടം തോന്നിക്കാണും. പണ്ട് ഞാൻ വീണു പോയതുപോലെ.”

നരേട്ടൻ അതു പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ ഞാൻ തടഞ്ഞു. “ശ്ശ്… നരേട്ടാ… പതുക്കെ ഇത് ഫ്ളൈറ്റാണ്. എല്ലാവരും തിരിഞ്ഞു നോക്കുന്നതു കണ്ടില്ലേ.”

പെട്ടെന്ന് നരേട്ടനും ഒന്നു വല്ലാതെയായതു പോലെ തോന്നി. പരിസരം മറന്ന് ചിരിക്കുന്ന സ്വഭാവം നരേട്ടന് പണ്ടേ ഉള്ളതാണ്. അതിനെ ഓർമ്മിപ്പിച്ചു കൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ ഞാൻ പറയുന്നതു കേട്ട് നരേട്ടൻ പറയാറുള്ളതിങ്ങനെയാണ്.

“ചിരി ആരോഗ്യത്തിനു നല്ലതാണ്. പ്രത്യേകിച്ചും തുറന്ന ചിരി ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.”

“എന്നാലും നരേട്ടാ പുറത്തിറങ്ങുമ്പോൾ ഇങ്ങനെ ചിരിച്ചാൽ ആളുകൾ എന്തു വിചാരിക്കും. അതുകൊണ്ട് അൽപം നിയന്ത്രിച്ചോളൂ.”

ഞാൻ പറയും. ഇപ്പോൾ എന്‍റെ ഓർമ്മപ്പെടുത്തൽ കേട്ട് എന്തുകൊണ്ടോ നരേട്ടൻ മിണ്ടാതിരുന്നു. ഏതോ അജ്ഞാതമായ വേദന അദ്ദേഹത്തെ അലട്ടുന്നതായി തോന്നി. പുറമെ ചിരിച്ചു കളിച്ചാണിരിക്കുന്നതെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ അദ്ദേഹം ഏതോ ആകുലതയ്ക്കടിപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നി.

ഒരുപക്ഷെ എല്ലാം എന്‍റെ തോന്നലാവുമോ? മടിയിലിരുന്ന് ടുട്ടുമോൻ കളിച്ചു കൊണ്ടിരുന്നു. അവനെ കൊഞ്ചിട്ടു കൊണ്ട് എല്ലാ വേദനകളും മറക്കാൻ ഞാനും ശ്രമിച്ചു. ഇടയ്ക്ക് ജനാലയിലൂടെ നോക്കിയപ്പോൾ വെൺമേഘങ്ങൾ ഞങ്ങളെ പിന്നിട്ട് മുന്നോട്ടു കുതിയ്ക്കുകയായിരുന്നു. അവ കൈയ്യെത്തിപ്പിടിക്കാവുന്നത്ര അകലത്തിലാണെന്നു തോന്നി. അൽപം കഴിഞ്ഞപ്പോൾ ഒരു കറുത്ത മേഘം വന്ന് ആ വെൺ മേഘക്കീറുകളെ പൊതിഞ്ഞു. നേരത്തെ പ്രകാശമാനമായിരുന്ന അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടതു പോലെ ഞങ്ങളുടെ ഫ്ളൈറ്റ് ആ മേഘക്കീറുകളെ വകഞ്ഞു മാറ്റി ഒരു വലിയ ഗരുഡൻ പക്ഷിയെപ്പോലെ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

ഞാൻ അറിയാതെ ഒരു മയക്കത്തിലേയ്ക്ക് വഴുതി വീണു കൊണ്ടിരുന്നു. മയക്കത്തിൽ ഞാൻ കണ്ടു. അലറുന്ന തിരമാലകളിൽ പൊങ്ങിക്കിടന്ന് കൈകാലിട്ടടിക്കുന്ന എന്‍റെ രാഹുൽ മോൻ. അമ്മേ എന്ന അവന്‍റെ അലറിക്കരച്ചിൽ കേട്ട് നിസ്സഹായയായി കരയിൽ കരഞ്ഞു കൊണ്ടു നിൽക്കുന്ന ഞാൻ.

“മോനെ നീന്തൂ. സകലശക്തിയുമെടുത്ത് നീന്തി കരയ്ക്കണയാൻ നോക്കൂ.” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ അവൻ സർവ്വശക്തിയുമെടുത്ത് തുഴയാൻ ശ്രമിക്കുന്തോറും തിരമാലകൾ അവനെ ആകമാനം വിഴുങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വലിയ തിമിംഗലം അവന്‍റെ നേർക്ക് വാ പിളർന്നടുക്കുന്നതു കണ്ട് ഞാൻ അലറി വിളിച്ചു. കണ്ണുകൾ ഇറുക്കി പൂട്ടി നിന്നു. അവനെ രക്ഷിക്കാൻ മുന്നോട്ടു കുതിക്കാൻ തുടങ്ങിയ എന്നെ ആരുടെയോ കൈകൾ ശക്തിയായി പിടിച്ചു നിർത്തി. തിരിഞ്ഞു നോക്കുമ്പോൾ അത് നരേട്ടനായിരുന്നു. ബലിഷ്ഠമായ ആ കരങ്ങളിലകപ്പെട്ട ഞാൻ മുന്നോട്ടു കുതിക്കുവാനാവാതെ നിന്നു. പിന്നെ തിരയടങ്ങി ശാന്തമായപ്പോൾ രാഹുൽമോൻ അപ്രത്യക്ഷനായിരുന്നു. അപ്പോൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ഞാനാമാറിൽ കുഴഞ്ഞു വീണു. അൽപം കഴിഞ്ഞു കണ്ണുതുറന്നപ്പോൾ നരേട്ടന്‍റെ കൈകളിൽ ടുട്ടുമോനുണ്ട്. അവൻ രാഹുൽ മോനെപ്പോലെ ചിരിച്ചു കൊണ്ട് എന്നെ നോക്കി. അപ്പോൾ അങ്ങകലെ തിരമാലകൾക്കു മോലെ ഒരു തോണി മേൽ ചിരിച്ചു കൊണ്ട് രാഹുൽ മോൻ നിൽക്കുന്നു.

“അമ്മേ, ഞാനെപ്പോഴും അരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ. അമ്മ പിന്നെ വിഷമിക്കുന്നതെന്തിനാണ്.” അങ്ങനെ പറഞ്ഞവൻ വീണ്ടും അപ്രത്യക്ഷനായി.

“രാഹുൽമോനെ… പോകല്ലെടാ” അങ്ങനെ മയക്കത്തിൽ അൽപം ഉറക്കെ വിളിച്ചു കൊണ്ട് ഞാൻ കണ്ണു തുറന്നു. അപ്പോൾ യഥാർത്ഥത്തിൽ നരേട്ടൻ ടുട്ടുമോനെ കൈകളിലേന്തി എന്നെ അമ്പരപ്പോടെ തുറിച്ചു നോക്കി അരികിലുണ്ടായിരുന്നു.

“എന്തുപറ്റി തനിക്ക്. ഉറക്കത്തിൽ താനെന്താ വിളിച്ചു പറഞ്ഞത്?”

“അത്… അത്… ഞാനൊരു സ്വപ്നം കണ്ടു നരേട്ടാ. സ്വപ്നത്തിൽ ഞാൻ രാഹുൽമോനെ കണ്ടു. തിരച്ചുഴിയിലകപ്പെട്ട് അവൻ എന്നെ നോക്കി ഉറക്കെ അലറി വിളിക്കുന്നതായി. പക്ഷേ അൽപം കഴിഞ്ഞ് അവൻ അപ്രത്യക്ഷനായി. പിന്നീടവൻ പ്രത്യക്ഷനായപ്പോൾ എന്നോടു പറഞ്ഞു. “അമ്മ ഭയപ്പെടേണ്ട. ഞാനരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ” എന്നു പറഞ്ഞ് അപ്രത്യക്ഷനായി. സ്വപ്നത്തിൽ അവൻ എന്നോടു വന്നു പറഞ്ഞത് സത്യമായിരിക്കും അല്ലെ നരേട്ടാ. നമ്മുടെ ടുട്ടുമോൻ രാഹുൽമോന്‍റെ പുനർജന്മമാണെന്ന് നമുക്കു വിശ്വസിക്കാം.”

“അതെ മീരാ. അങ്ങിനെതന്നെ വിശ്വസിച്ചോളൂ. പൂർണ്ണമായും അതാണ് സത്യം. ഇവൻ നമ്മുടെ രാഹുൽമോൻ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവനെ കൈകളിലെടുത്ത് കൊഞ്ചിച്ചുലാളിക്കുമ്പോൾ ഞാനെല്ലാം മറക്കുകയാണ്. വേദനകൾ എന്നിൽ നിന്നും ഓടിയൊളിക്കുകയാണ്. ഇവനെപ്പിരിയുവാൻ എനിക്കിനി ആവുകയില്ല മീരാ. അഥവാ അങ്ങിനെ വേണ്ടി വന്നാൽ ഞാൻ മരിച്ചു പോകും.”

അതു പറയുമ്പോൾ ഞാനാ കൈയ്യിൽ മുറുകെപ്പിടിച്ചു. വിമാനത്തിൽ ചിലർ ഞങ്ങളെ ശ്രദ്ധിക്കുന്നെന്നു തോന്നിയപ്പോൾ ഞാൻ കൈപിൻവലിച്ചു. എന്നിട്ടു മെല്ലെപ്പറഞ്ഞു.

“ഇനിയും ദയവു ചെയ്ത് നരേട്ടനിതാവർത്തിക്കരുത്. നമ്മുടെ ടുട്ടുമോനെ ഓർത്തെങ്കിലും.” ഇതിപ്പോൾ എത്രാമത്തെ തവണയാണ് ഞാനിത് നരേട്ടനോട് പറയുന്നതെന്ന് ഓർത്തു പോയി. എത്ര പറഞ്ഞാലും മരണത്തെപ്പറ്റി വീണ്ടും വീണ്ടും പറയുന്ന നരേട്ടനെ ഞാൻ നിറഞ്ഞ പരിഭവത്തോടെ നോക്കി.

“ശരി… ശരി… ഞാനിനി ഇങ്ങനെ ഒന്നും പറയുകയില്ല. അല്ലെങ്കിൽ തന്നെ എന്‍റെ മോൻ എന്‍റടുത്തു തന്നെ ഉണ്ടല്ലോ. പിന്നെ ഞാനെന്തിന് ഇതാവർത്തിക്കണം.” നരേട്ടനിതു പറയുമ്പോൾ ഞാൻ പുറത്തേയ്ക്കു നോക്കിയിരുന്നു. വെൺമേഘക്കീറുകൾക്കപ്പുറത്ത് ആകാശം അപ്പോഴും ഇരുണ്ടിരുന്നു. ഒരു മഴയ്ക്കുള്ള തുടക്കം പോലെ.

എന്‍റെ മനസ്സിലും ആശങ്കയുടെ കാർമേഘക്കീറുകൾ വന്നു നിറഞ്ഞു.

നരേട്ടൻ മുറുകെപ്പിടിയ്ക്കുന്ന ഈ ആശ്വാസം എത്ര നാളത്തേക്ക് ഉണ്ടാകും എന്ന് ഞാനോർത്തു നോക്കി. ഒരു പക്ഷേ ഒരാഴ്ച അതു കഴിഞ്ഞാൽ കൃഷ്ണമോളും, ദേവാനന്ദും അവനെ ഞങ്ങളുടെ അടുത്തു നിന്ന് കൊണ്ടു പോകും. അപ്പോൾ നരേട്ടൻ അതെങ്ങിനെ സഹിക്കും. അല്ലെങ്കിൽ നരേട്ടനു വേണ്ടി കൃഷ്ണമോൾക്കു മുന്നിൽ ഞാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതൊരിക്കലും എനിക്കും നരേട്ടനും അഭികാമ്യമായിരിക്കുകയില്ല. പിന്നെ എന്താണൊരു പോംവഴി?

ചിന്തകൾ കാടുകയറിയ മനസ്സുമായി ഞാൻ വിമാനത്തിൽ മൂകയായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ടുട്ടുമോൻ കരയാൻ തുടങ്ങി. അവനു വിശന്നിട്ടോ, അതോ ഉറക്കം വന്നിട്ടോ ആയിരിക്കാം അത്. കൃഷ്ണമോൾ തിരിഞ്ഞു നോക്കിയതല്ലാതെ അവനെ എടുക്കുവാനായി ഞങ്ങളുടെ സമീപത്തേയ്ക്ക് വന്നില്ല. കാരണം അവന്‍റെ പാൽക്കുപ്പി എന്‍റെ ഹാൻഡ് ബാഗിലുണ്ടായിരുന്നു. അതെടുത്ത് അവന് പാലു കൊടുത്തു. പിന്നീടാ കുഞ്ഞിക്കണ്ണുകൾ മെല്ലെ അടഞ്ഞു വരുന്നതു കണ്ട് ഞാനവനെ എടുത്ത് തോളിൽക്കിടത്തി മെല്ലെ പുറം തലോടിക്കൊണ്ടിരുന്നു. അപ്പോൾ എന്നിലെ മാതൃഹൃദയവും എന്തിനെന്നറിയാതെ വിങ്ങിപ്പൊട്ടാൻ തുടങ്ങിയിരുന്നു. ഊറി വന്ന കണ്ണുനീർക്കണങ്ങൾ സാരിത്തുമ്പു കൊണ്ടൊപ്പി ഞാൻ വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഇവനെ കൈവിടാൻ എനിക്കുമാവില്ലലോ എന്നോർത്തു കൊണ്ട്. ചൂഴുന്ന നിസ്സഹായതയിൽ മനസ്സു പിടഞ്ഞു കൊണ്ടിരുന്നു.

(തുടരും)

സാഗരസംഗമം ഭാഗം- 12

പെട്ടെന്ന് കൃഷ്ണമോൾ എന്തോ ഓർത്ത് അൽപം മയപ്പെട്ടതു പോലെ തോന്നി. വാക്കുകൾ മയപ്പെടുത്തി അവൾ പറഞ്ഞു.

“അല്ലെങ്കിലും അമ്മയുടെ തീരുമാനം തന്നെയാ ശരി. എനിക്കിവിടം മതിയായി. എത്രയും വേഗം നമുക്കിവിടെ നിന്ന് പോകാം.”

കൃഷ്ണമോളുടെ വാക്കുകൾക്കു മുന്നിൽ ഒന്നും മിണ്ടാനാവാതെ നിന്ന എന്‍റെ അടുത്തെത്തി നരേട്ടൻ  പറഞ്ഞു.

“തന്‍റെ ഇഷ്ടം അതാണെങ്കിൽ നമുക്കിവിടെ നിന്ന് എത്രയും വേഗം പോകാം. അമ്മയോട് യാത്ര പറഞ്ഞിട്ട് വന്നോളൂ…”

“എന്നോട് ക്ഷമിക്കൂ നരേട്ടാ. എനിക്കിവിടെ നിന്നാൽ ഭ്രാന്തെടുത്തു പോകും.”

ആ മാറിൽ വീണ് തേങ്ങിക്കരയുമ്പോൾ നരേട്ടൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

“നിന്‍റെ മനോനില എനിക്കു മനസ്സിലാകുന്നുണ്ട് മീരാ… ഇക്കാര്യത്തിൽ നീ തെറ്റുകാരിയല്ല. നിന്‍റേതല്ലാത്ത തെറ്റുകൾക്കാണ് നീയി നാട്ടുകാരുടെ മുമ്പിൽ അപമാനിതയാകേണ്ടി വരുന്നതെന്നും എനിക്കു മനസ്സിലാകുന്നുണ്ട്.”

ഒരു ഭർത്താവെന്ന നിലയിൽ നരേട്ടന്‍റെ വിശാല മനഃസ്‌ഥിതി ഒരിക്കൽ കൂടി വെളിവായ നിമിഷം. മനസ്സിന്‍റെ ശ്രീകോവിലിൽ ഞാൻ പൂജിച്ചു നമസ്കരിക്കേണ്ട ഈശ്വരബിംബം, നരേട്ടൻ ഒരിക്കൽ കൂടി ദൈവത്തിന്‍റെ അവതാരമാണെന്നു തോന്നിപ്പോയ നിമിഷങ്ങൾ. ഇടറുന്ന കാൽ വെയ്പുകളോടെ അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു.

“ഇവിടേയ്ക്കു വരുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ഓർക്കാതിരുന്നതു കഷ്ടമായി പോയി. ഇനി ഇപ്പോൾ ദേവേട്ടനോട് ഞാൻ എന്തു പറയും? സത്യം അറിയുമ്പോൾ ദേവേട്ടൻ എന്തു പറയുമോ ആവോ? അമ്മയെപ്പറ്റിയുള്ള എല്ലാ അഭിപ്രായവും നഷ്ടമാകും.” അവൾ അൽപം മുഖം വീർപ്പിച്ചാണ് അതു പറഞ്ഞത്. അവൾ തുടർന്നു.

“ഏതായാലും മോനേയും ഒരുക്കി ഡ്രസ്സൊക്കെ പായ്ക്കു ചെയ്‌തു വയ്ക്കട്ടെ. ഒരാഴ്ച താമസിക്കുമെന്നു കരുതിയാണ് ഡ്രസ്സൊക്കെ ഇത്രയും എടുത്തത്. ഇനി ഇപ്പോൾ വലിച്ചു വാരിയിട്ടതൊക്കെ അടുക്കി ബാഗിലാക്കണം. ഒരു നല്ല ജോലി തന്നെയാണ് അത്.”

സ്വന്തം മുറിയിലേയ്ക്കു നടക്കുന്നതിനിടയിൽ കൃഷ്ണമോൾ പറഞ്ഞു.

നിറമിഴികളുമായി അമ്മയുടെ മുറിയിലെത്തുമ്പോൾ അമ്മ പാതിമയക്കത്തിലായിരുന്നു. ആ കാൽക്കൽ തൊട്ട നിമിഷം അമ്മ ഞെട്ടി ഉണർന്നു. കണ്ണുനീർ വഴിയുന്ന മുഖമമർത്തി ആ കാലിൽ കെട്ടിപ്പിടിച്ചു കരയുമ്പോൾ അമ്മ അത്ഭുതത്തോടെ ചോദിച്ചു.

“മീര… എന്തിനാണ് മോളെ നീ കരയുന്നത്? നിനക്കിത്ര മനക്കട്ടിയില്ലാതെയായോ? ഒരു കാലത്ത് എന്തും സഹിക്കുന്നവളായിരുന്നല്ലോ നീ. ഫഹദ് സാറിനോടൊപ്പം ഒളിച്ചോടാൻ തയ്യാറെടുത്ത നിന്‍റെ മനക്കട്ടി കണ്ട് ഞാനന്നൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. അച്‌ഛനെ എതിർക്കുവാനും പട്ടിണി കിടക്കാനുമൊക്കെ നിനക്ക് എത്ര ധൈര്യമായിരുന്നു. ഇന്നിപ്പോൾ ആ ധൈര്യമൊക്കെ എവിടെപ്പോയി?

“ശരിയാണമ്മേ… ഫഹദ്സാറിനോടുള്ള ഉള്ളിലുറഞ്ഞ സ്നേഹത്തിന്‍റെ ശക്തിയായിരുന്നു അന്ന് എന്നെ അതിനെല്ലാം പ്രാപ്തയാക്കിയത്. എന്നാലിന്ന് ഞാൻ എന്തും നേരിടാൻ അശക്‌തയായിരിക്കുന്നു. കാലത്തിന്‍റെ വിധിയുടെ ക്രൂരമായ പ്രഹരങ്ങളേറ്റ് ഞാൻ തളർന്നിരിക്കുന്നു. എന്നെ താങ്ങുവാൻ നരേട്ടന്‍റെ കൈകളുണ്ട്. എന്നിട്ടും എനിക്ക് പിടിച്ചു നിൽക്കാനാവുന്നില്ല അമ്മേ…”

“നരനെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ നീ ഭാഗ്യവതിയാണ് മോളെ. മറ്റുള്ളവരുടെ വാക്കുകൾക്ക് നീ വില കൊടുക്കേണ്ട. നീ വില കൊടുക്കേണ്ടത് നരന്‍റെ വാക്കുകൾക്കാണ്, സ്നേഹത്തിനാണ്.”

“അതെനിക്കറിയാമമ്മേ… അതുകൊണ്ടാണ് എനിക്കിവിടെ നിന്നും ഓടിപ്പോകുവാൻ തോന്നുന്നത്. ഇനിയും ഇവിടെ നിന്നാൽ ഞാൻ ഒരു ഭ്രാന്തിയായി പോകും അമ്മേ. മാത്രമല്ല ഒരു പക്ഷെ എനിക്കു വേണ്ടി ജീവിച്ച നരേട്ടനെ എനിക്കു വേദനിപ്പിക്കേണ്ടി വരും. ഒരാത്മഹത്യ അല്ലെങ്കിൽ എല്ലാറ്റിൽ നിന്നും ഒരു ഒളിച്ചോടൽ അതു മാത്രമേ എന്‍റെ മുമ്പിൽ ഇനി പോംവഴിയായുള്ളൂ. എന്‍റെ മകൾ പോലും എന്നെ വെറുത്തു കഴിഞ്ഞു. ഇനി ദേവാനന്ദും കൂടി എല്ലാം അറിഞ്ഞാൽ പിന്നെ ഈ ഭൂമി പിളർന്ന് മറയുകയേ എനിക്കു നിവൃത്തിയുള്ളൂ. ഇവിടെ ഇനിയും തുടർന്നാൽ ഒരുപക്ഷെ അതൊക്കെ സംഭവിക്കും.”

“ഇവിടുത്തെ താമസം അത്രത്തോളം നിന്നെ വേദനിപ്പിക്കുന്നുവെങ്കിൽ നീയിനി ഇവിടെ നിൽക്കണ്ട മീര. മടങ്ങിക്കോളൂ. നിന്നോടും കുടുംബത്തോടുമൊപ്പം അൽപ ദിവസങ്ങൾ കൂടി കഴിയണമെന്നെനിക്കുണ്ടായിരുന്നു. പക്ഷേ നിങ്ങളെയെല്ലാവരേയും കുറച്ചു ദിവസമെങ്കിലും എനിക്കു കാണാൻ കഴിഞ്ഞുവല്ലോ, സന്തോഷമായി. ഇനി മഞ്‌ജുവും കൂടി എത്തിയാൽ ഈ അമ്മയ്ക്കു സമാധാനമായി മരിക്കാം.”

“അമ്മയും നരേട്ടനെപ്പോലെ മരണത്തെപ്പറ്റി പറയുന്നു. അരുതമ്മേ… മറ്റുള്ളവരുടെ മരണത്തെപ്പറ്റി കേൾക്കാൻ ഞാൻ അശക്തയാണ്. പ്രത്യേകിച്ച് എനിക്ക് പ്രിയപ്പെട്ടവരുടെ.” ഞാൻ അമ്മയെ വിലക്കിക്കൊണ്ടു പറഞ്ഞു. വീണ്ടുമൊരിക്കൽ കൂടി ആ കാലിൽ വീണു പൊട്ടിക്കരയുമ്പോൾ ഞാൻ അപേക്ഷിച്ചു.

“എന്നോടു ക്ഷമിക്കൂ അമ്മേ… ഒരു മകളുടെ കടമകൾ പൂർണ്ണമായി നിർവ്വഹിക്കാൻ എനിക്കായില്ല.”

“സാരമില്ല മോളെ… ചിലരോടെങ്കിലും കാലം ഇത്തരത്തിൽ ക്രൂരനാവാറുണ്ട്. സ്വന്തം കടമകൾ പൂർണ്ണമായി നിർവ്വഹിക്കാനാവാതെയാണ് പലരും മണ്ണിനടിയിലേയ്ക്കു മടങ്ങിപ്പോകുന്നത്. പക്ഷെ അത്തരത്തിലൊരനുഭവം എന്‍റെ മക്കൾക്കൊന്നുമുണ്ടാകാതിരിക്കട്ടെ. നിങ്ങളെല്ലാവരും കുടുംബത്തോടൊപ്പം ദീർഘായുസ്സായി സന്തോഷത്തോടെ കഴിയുന്നതു കാണാനാണ് അമ്മയ്ക്കാഗ്രഹം. മരിച്ച് മുകളിൽ ചെല്ലുമ്പോഴും ഞാനതു തന്നെ കാണാൻ ആഗ്രഹിക്കുന്നു.”

“എന്താ മീര… ഇറങ്ങാറായില്ലെ. ഇന്ന് മൂന്നുമണിയ്ക്ക് ഒരു ഫ്ളൈറ്റ് ഉണ്ട്. അതിന് ഞാൻ ബുക്കു ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഇറങ്ങിയാലെ എയർപോർട്ടിൽ രണ്ടുമണിക്കൂർ മുമ്പെങ്കിലും എത്തി ബോർഡിംഗ് പാസ്സ് എടുക്കാനാവുകയുള്ളൂ.”

തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ വാതിൽക്കലെത്തി ധൃതികൂട്ടുകയാണ്. അമ്മ പെട്ടെന്ന് എല്ലാവരേയും അടുത്തേയ്ക്കു വിളിച്ചു കൊണ്ടു പറഞ്ഞു.

“എല്ലാവരേയും ഞാൻ ഒരിക്കൽ കൂടി നല്ലോണം കണ്ടു കൊള്ളട്ടെ. ഇനി എനിക്ക് നിങ്ങളെയൊന്നും കാണുവാൻ ഭഗവാൻ ഇടതന്നില്ലെങ്കിലോ?”

നരേട്ടന്‍റെ പുറകിൽ നിന്നിരുന്ന കൃഷ്ണമോളും, ദേവാനന്ദും, ടുട്ടുമോനും കൂടി നരേട്ടനൊടൊപ്പം മുറിക്കകത്തേയ്ക്കു കടന്നു വന്നു. അവർ അമ്മയുടെ അടുത്തെത്തി. ആ മുഖത്തുറ്റു നോക്കി നിന്നു.

“ടുട്ടുമോനെ എന്‍റടുത്തേയ്ക്കു കൊണ്ടുവന്നേ കൃഷ്ണമോളെ… ഞാനവന് ഒരു ഉമ്മ കൊടുക്കട്ടെ.”

കൃഷ്ണമോൾ അൽപം മടിച്ചു മടിച്ചാണെങ്കിലും ടുട്ടുമോനെയും കൊണ്ട് അമ്മയുടെ അടുത്തെത്തി. സുഖമില്ലാത്ത അവസ്‌ഥയിൽ വലിയ വൃത്തിയൊന്നുമില്ലാതെ കിടക്കുന്ന അമ്മ അവനെ തൊടുന്നതിൽ അവൾക്ക് ഇഷ്ടക്കുറവുണ്ടെന്നു തോന്നി. അമ്മയിൽ നിന്നും രോഗാണുക്കൾ പകരുമോയെന്ന ഭയം.

“മുത്തശ്ശി അവനെ തൊടുകയൊന്നു വേണ്ട. അവൻ ചിലപ്പോൾ കരഞ്ഞെന്നു വരും. ഇപ്പോൾ അവൻ കരഞ്ഞാൽ യാത്രയെല്ലാം അലങ്കോലമാകും.” കൃഷ്ണമോൾ തന്‍റെ കൂർമ്മ ബുദ്ധി ഉപയോഗിച്ച് അത് തടഞ്ഞു കൊണ്ടു പറഞ്ഞു. അതുകേട്ടു നിന്ന എനിക്ക് സഹിച്ചില്ല. കൃഷ്ണമോളുടെ കൈയ്യിൽ നിന്നും ടുട്ടുമോനെ വാങ്ങി അമ്മയുടെ അടുത്തെത്തിച്ച് ആ കവിളിനോടു ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു. അമ്മ മുത്തം നൽകിക്കോളൂ അമ്മേ. അവൻ കരയുകയൊന്നുമില്ല.”

എന്‍റെ കൈകളിലിരുന്ന് ചിരിക്കുന്ന അവനെ അമ്മയുടെ ചുണ്ടോടു ചേർത്തമർത്തുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

ഗദ്ഗദത്തോടെ അമ്മ പറഞ്ഞു. “നിങ്ങൾ എല്ലാവരും നന്നായി വരും മക്കളെ. ഈ മുത്തശ്ശി നിങ്ങളുടെ നല്ല ജീവിതം സ്വർഗ്ഗത്തിലിരുന്നു കാണും.”

നരേട്ടൻ അമ്മയുടെ അടുത്തെത്തി ആ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ പോയി വരാം അമ്മേ. അമ്മയ്ക്ക് വേഗം സുഖംപ്രാപിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.” ആ കൈകളിൽ അൽപ നിമിഷം മുറുകെപ്പിടിച്ച അമ്മ എന്നേയും അടുത്തു വിളിച്ചു. കൃഷ്ണമോളുടെ പക്കൽ കൊച്ചുമോനെ തിരികെ ഏല്പിച്ച് അടുത്തെത്തുമ്പോൾ അമ്മ എന്‍റെ കൈകൾ നരേട്ടന്‍റെ കൈകളോട് ചേർത്തു വച്ചു പറഞ്ഞു.

“നിങ്ങൾ എന്നും ഇതുപോലെ സന്തോഷമായിരിക്കണം. മക്കളും കൊച്ചു മക്കളുമൊക്കെയായിട്ട് ദീർഘനാൾ ജീവിയ്ക്കാനിടവരട്ടെ.”

അമ്മയുടെ ആശീർവ്വാദം ഏറ്റുവാങ്ങി ഞങ്ങൾ നിറഞ്ഞ മനസ്സോടെ നിന്നു. അപ്പോൾ ദീർഘനേരം അമ്മ ഞങ്ങളുടെ കൈയ്യിൽ മുറുകെപ്പിടിച്ചിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ കൈയ്യടർത്തി മാറ്റി അമ്മ പറഞ്ഞു.

പോയി വരൂ മക്കളെ.

തള്ളപ്പശുവിന്‍റെ മുന്നിൽ നിന്നും നിർബന്ധപൂർവ്വം പിടിച്ചു മാറ്റപ്പെട്ട പൈക്കിടാവിനെ പോലെ അമ്മയെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി, നരേട്ടന്‍റെ കൈകളുടെ മുറുകപ്പിടിത്തത്തിലമർന്ന് ഞാൻ മുറിയ്ക്കു പുറത്തു കടന്നു. പൂമുഖത്തെത്തുന്നതു വരെ നരേട്ടൻ എന്‍റെ കൈകളുടെ പിടുത്തം വിട്ടിരുന്നില്ല. ഒരുപക്ഷെ ഞാൻ അമ്മയുടെ അടുത്തു നിന്നും മടങ്ങിപ്പോരാൻ വിസമ്മതിച്ചാലോ എന്ന് അദ്ദേഹം കരുതുന്നതു പോലെ തോന്നി. അദ്ദേഹം പറയുകയും ചെയ്തു. “അൽപം മുമ്പ് ഈ വീട്ടിൽ നിന്നും മടങ്ങിപ്പോകാൻ നിർബന്ധം പിടിച്ച തന്നെയല്ലല്ലോ അമ്മയുടെ മുറിയിലെത്തിയപ്പോൾ കണ്ടത്.”

“അത് പിന്നെ അമ്മയെ വിട്ടു പോരാൻ” ഞാൻ അർദ്ധോക്തിയിൽ നിർത്തി നിറമിഴികളേടെ പുഞ്ചിരിച്ചു.

“അമ്മയെ വിട്ടു പോരാൻ ഒരു വിഷമം അല്ലെ…” നരേട്ടൻ പൂരിപ്പിച്ചു കൊണ്ട് എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടാതെ വിഷാദമഗ്നമായി പുഞ്ചിരിച്ചു. അപ്പോൾ മായ ഞങ്ങളുടെ അടുത്തെത്തി.

“അല്ലാ, നിങ്ങൾ യാത്ര പുറപ്പെടാൻ തയ്യാറായോ? എങ്കിലും ചേച്ചി ഇത്ര പെട്ടെന്ന് ഒരു മടക്കം വേണ്ടായിരുന്നു. നിങ്ങൾക്ക് കുറച്ചു ദിവസം കൂടി അമ്മയെ ശുശ്രൂഷിച്ച് ഇവിടെ കഴിയാമായിരുന്നു.”

“ആഗ്രഹമുണ്ടെങ്കിലും അതു ശരിയാവുകയില്ല മോളെ… ഞാൻ നിന്നോടു പറഞ്ഞിരുന്നില്ലെ എല്ലാം.”

“അതു ശരിയാണ്. എങ്കിലും ധീരയായ എന്‍റെ പഴയ മീര ചേച്ചിയെ കാണുവാൻ ഞാൻ ആഗ്രഹിച്ചു പോയി. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കുവാൻ ചേച്ചിയ്ക്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. ഞങ്ങളെല്ലാം അതിനെ അസൂയയോടെ നോക്കി കണ്ടിട്ടുണ്ട്.”

“ശരിയാണ് മോളെ… ഒരു കാലത്ത് ചേച്ചി അങ്ങനെയായിരുന്നു. പെണ്ണുങ്ങൾ അധികം കരയുന്നതു പോലും തെറ്റാണെന്ന വിശ്വാസക്കാരിയായിരുന്നു ഞാൻ. കരച്ചിൽ കൊണ്ട് ഒന്നും നേടാനാവുകയില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാലിന്ന് ആ ധൈര്യമെല്ലാം ചോർന്നു പോയിരിക്കുന്നു. ആണിനെക്കാൾ കഴിവും തന്‍റേടവുമുള്ളവളെന്ന് കോളേജിലെല്ലാവരും വാഴ്ത്തിയിരുന്നവൾ ഇന്ന് അധീരയായ ഒരു പെണ്ണാണ്. വിധിയുടെ നിരന്തരമായ പ്രഹരം എന്‍റെ ധൈര്യമെല്ലാം ചോർത്തിക്കളഞ്ഞിരിക്കുന്നു.

“ചേച്ചീ ഇനി എനിക്ക് ഒന്നും പറയാനില്ല. എല്ലാം ചേച്ചിയുടെ ഇഷ്ടം. ഒരു കാര്യം എനിക്കു പറയാനുണ്ട്. ചേച്ചിയെ ഇന്നലെ ഇവിടെ വച്ച് കുറ്റപ്പെടുത്തിയവർ ഒരുപക്ഷെ ചേച്ചി ഫഹദ് സാറിനൊപ്പം ജീവിച്ചാലും കുറ്റപ്പെടുത്തുമായിരുന്നു. ചേച്ചീ ഒരു മുസൽമാനെയാണ് വിവാഹം കഴിച്ചതെന്നു പറഞ്ഞ്. പരദൂഷണം പറഞ്ഞു രസിക്കുന്നവർക്ക് എന്തു കിട്ടിയാലും മതിയല്ലോ ചേച്ചീ. മറ്റുള്ളവരുടെ ജീവിതം തകരുന്നത് അവർക്ക് ഒരു പ്രശ്നമല്ല. അവരെയൊക്കെ പരിഗണിക്കാൻ പോയാൽ നമുക്ക് ഒരു ജീവിതമുണ്ടാവുകയില്ലചേച്ചീ.”

“മായമോളെ നീ പറയുന്നത് ശരിയായിരിക്കാം. പക്ഷേ ഇന്നിപ്പോൾ ഞാൻ പറഞ്ഞില്ലെ. എന്തും സഹിക്കാൻ മാത്രമുള്ള ത്രാണി ഇന്ന് എനിക്കില്ല. പോരെങ്കിൽ വയസ്സായിത്തുടങ്ങിയിരിക്കുന്നു. അതും ഒരു കാരണമായിരിക്കാം. ഞാൻ പോയി വരട്ടെ മോളെ…” മായയെ ആലിംഗനം ചെയ്‌ത് യാത്ര പറയുമ്പോൾ കൃഷ്ണമോൾ അടുത്തെത്തി.

“പോയി വരട്ടെ ഡോക്‌ടർ ആന്‍റി.” അവൾ മായയോട് യാത്ര ചോദിച്ചു. മായ അവളെ സ്നേഹപൂർവ്വം ആലിംഗനം ചെയ്‌തു. പിന്നെ ടുട്ടുമോനെ എടുത്ത് മുത്തം കൊടുത്തു.

“നിങ്ങൾ ബാംഗ്ലൂർക്ക് വരണം.” മായ കൃഷ്ണമോളെ ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

“വരാം ആന്‍റീ…” അങ്ങനെ പറഞ്ഞ് ടുട്ടുമോനെയുമെടുത്ത് അവൾ മുന്നേ നടന്നു. അപ്പോൾ മായ അടുത്തു നിന്ന തന്നോടായി പറഞ്ഞു.

“ചേച്ചിയും, നരേട്ടനും ബാംഗ്ലൂർക്ക് വന്ന് അൽപ ദിവസം ഞങ്ങളോടൊപ്പം താമസിക്കണം. എന്‍റെ മക്കൾ അവരുടെ മീര വല്യമ്മയുടെ സൗന്ദര്യത്തെക്കുറിച്ചറിഞ്ഞ് ചേച്ചിയെക്കാണുവാൻ കാത്തിരിക്കുകയാണ്.”

അവൾ പറഞ്ഞതു കേട്ട് ഞാൻ നിശ്ചലം നിന്നു. സൗന്ദര്യം ചിലപ്പോൾ ചിലർക്കെങ്കിലും ഒരു ശാപമാണു കുഞ്ഞെ. അങ്ങിനെ പറയണമെന്ന് തോന്നി. പക്ഷെ പറഞ്ഞതിങ്ങനെയാണ്.

“ഞങ്ങൾ വരാം മോളെ…” ഇനിയും അവിടെ നിന്നാൽ വിങ്ങിപ്പൊട്ടിപ്പോകുമെന്നു തോന്നി. ജനിച്ച വീടിനോടുള്ള അവസാനത്തെ യാത്ര പറച്ചിൽ. ഇനിയും ഈ മണ്ണിലേയ്ക്ക് ഒരു വരവുണ്ടാവുകയില്ല. എനിക്ക് ശാപങ്ങൾ മാത്രം നൽകിയ ഈ മണ്ണ്. ഒരിക്കൽ ഈ വീടും പരിസരവും എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നോർത്തു. മായയും, മഞ്ജുവും ഞാനും സ്വപ്നങ്ങൾ പങ്കു വച്ച് കളിച്ചു ചിരിച്ച വീട്. ആ വീടിന് എനിക്കു നേരെ ഒരു ദുർഭൂതത്തെപ്പോലെ പല്ലിളിച്ചു ചിരിക്കുന്നു.

കൂടുതൽ അവിടെ നിൽക്കാനാവാതെ വേഗം പുറത്തു കടന്നു. നരേട്ടനും, കൃഷ്ണമോളും ടുട്ടുമോനും ദേവാനന്ദും അപ്പോൾ വിളിച്ചു വരുത്തിയ ടാക്സി കാറിനടുത്തു നിന്നിരുന്നു. അവരുടെ അടുത്തെത്താൻ ഞാനും വേഗത്തിൽ നടന്നു. പടിയ്ക്കു പുറഞ്ഞു കടന്ന ശേഷം ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. മായമോൾ നിറകണ്ണുകളുമായി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. വാതിലിനിടയിൽ കൂടി കാണുന്ന പൂമുഖ ഭിത്തിയിലെ അച്‌ഛന്‍റെ ഫോട്ടോയും അപ്പോൾ മാത്രമാണ് ഞാൻ കണ്ടത്.

“മകളെ മാപ്പു തരൂ… എന്ന് ആ കണ്ണുകൾ നിശബ്ദം എന്നോട് യാചിക്കുകയാണോ ചെയ്യുന്നത്. ആ കണ്ണുകളിലെ വിഷാദഭാവം അങ്ങനെ വിളിച്ചു പറയുന്നതായി തോന്നി. ഒരിക്കൽ ഗാംഭീര്യം മാത്രമ നിറഞ്ഞു നിന്നിരുന്ന മുല്ലശേരിൽ മാധവ മോനോൻ എന്ന എന്‍റെ അച്‌ഛന്‍റെ വദനത്തിലേയ്ക്ക് ഒരിക്കൽ കൂടി കണ്ണുകൾ പായിച്ച് നിശബ്ദം ഞാൻ കാറിൽ കയറി. കാർ ഞങ്ങളേയും കൊണ്ട് അതിവേഗം എയർപോർട്ടിലേയ്ക്ക് പാഞ്ഞു.

(തുടരും)

സാഗരസംഗമം ഭാഗം- 11

“ഇനി ഇല്ല…” എന്നു അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ കൂടുതൽ സ്നേഹത്തോടെ വരിഞ്ഞു മുറുക്കി.

“നീ എന്‍റേതു മാത്രമാണു മീര…” അദ്ദേഹത്തിന്‍റെ ആ വാക്കുകളിൽ പഴയ ആവേശം തുടിച്ചു നിന്നു. അന്ന് വൈകുന്നേരം അമ്മയുടെ മുറിയിലെത്തി. അമ്മയുടെ ശരീരം തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ ഒരു സ്റ്റൂളിൽ വച്ച പാത്രത്തിലെ ചൂടുവെള്ളത്തിൽ തുണിമുക്കി ഞാനാശരീരമാസകലം തുടച്ചു വൃത്തിയാക്കി. ഏറെ നാളത്തെ ബെഡ് റെസ്റ്റ് അമ്മയുടെ ശരീരത്തിൽ വ്രണങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരുന്നു. അതുകണ്ട് എന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു.

അപ്പോഴാണ് അയൽപക്കത്തെ, അമ്മയുടെ ഏതാനും സുഹൃത്തുക്കൾ അങ്ങോട്ടേയ്ക്ക് കയറി വന്നത്. അവരെല്ലാം അമ്മയുടെ പഴയകാല സുഹൃത്തുക്കൾ ആയിരുന്നു. അവർ ചിരിച്ചു കൊണ്ട് എന്നോടും അമ്മയോടും കുശലന്വേഷണം നടത്തി.

“അല്ല ദേവകിയമ്മേ മക്കളെല്ലാം വന്നിട്ടുണ്ടെന്നു തോന്നുന്നു. അല്ലാ ഇതാരാ മീരമോളല്ലെ… ഞങ്ങളെയൊക്കെ മറന്നുവോ?…”

എൺപതിനോടടുത്ത പ്രായമുള്ള അവരിൽ പലരേയും എനിക്ക് പണ്ടേ പരിചയമുള്ളവരായിരുന്നു. എന്‍റെ സുഹൃത്തുക്കളുടെ  അമ്മമാരും കൂടിയായ അവർ അടുത്തെത്തി എന്നെ സൂക്ഷിച്ചു നോക്കിപ്പറഞ്ഞു.

“പ്രായം ഇത്രയുമായിട്ടും മീരയുടെ സൗന്ദര്യത്തിന് ഒരു കുറവുമില്ല. എന്‍റെ ഇന്ദുമോൾ എപ്പോഴും പറയും മീരയുടെ സൗന്ദര്യത്തെപ്പറ്റി. വെറുതെയല്ല, പണ്ട് കോളേജിൽ പഠിപ്പിച്ചിരുന്ന ആ സാറിന് തന്നെക്കണ്ട് അത്രയ്ക്ക് ഇഷ്‌ടമായത്.”

നാണിയമ്മ പറയുന്നതു കേട്ട് ഞാൻ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ. അപ്പോൾ അമ്മ ഉത്സാഹത്തോടെ പറയുന്നതു കേട്ടു.

“പണ്ടത്തെ ആ സൗന്ദര്യമൊക്കെ എന്‍റെ മീരമോൾക്ക് എപ്പോഴെ നഷ്ടപ്പെട്ടു. മുട്ടറ്റം എത്തിയിരുന്ന ആ മുടിയ്ക്ക് തന്നെ എന്തൊരു ഭംഗിയായിരുന്നു. ഇപ്പോഴതെല്ലാം കൊഴിഞ്ഞു പോയില്ലെ?…”

“അല്ല വല്ല നാട്ടിലും പോയിക്കിടന്നാൽ അങ്ങിനെയൊക്കെത്തന്നെയെ വരൂ… നമ്മുടെ നാട്ടിലേതു പോലെയൊന്നുമായിരിക്കില്ലല്ലോ അവിടെ. പിന്നെ മനഃപ്രയാസവും കുറച്ചൊന്നുമല്ലല്ലോ അനുഭവിച്ചിട്ടുള്ളത്… ” അമ്മ തുടർന്നു.

“അല്ല… എന്തിനായിരുന്നു ദേവകിയമ്മെ ആ കുട്ടിയെ ആ സാറ് കല്യാണം കഴിച്ചിട്ട് അവിടെ നിന്നും പിടിച്ചു കൊണ്ടു പോന്നത്. അത് കുറച്ചു കഷ്ടമായിപ്പോയിട്ടോ. എങ്കിലും ഒരാളിന്‍റെ കൂടെ അഞ്ചാറു ദിവസം കഴിഞ്ഞ ഒരു പെണ്ണിനെയല്ലേ, ഒരു വിഷമവും കൂടാതെ മറ്റൊരാൾക്കു പിടിച്ച കൊടുത്തത്. അതും പോലീസിന്‍റെ സഹായത്തോടെ പിടിച്ചിറക്കി കൊണ്ടു വന്നിട്ട്. ഇന്നാട്ടിലെങ്ങും കേട്ടു കേൾവി പോലും ഇല്ലാതിരുന്ന കാര്യായിപ്പോയി അത്.” മീനാക്ഷിയമ്മയുടെ വാക്കുകൾ കേട്ട് ഭൂമി തുരന്ന് താഴേയ്ക്കിറങ്ങിപ്പോവുന്നതായി തോന്നി. അമ്മയുടെ മുഖവും വിവർണ്ണമാവുന്നത് ഞാൻ കണ്ടു. പക്ഷേ അമ്മ പെട്ടെന്നു തന്നെ നിയന്ത്രണം വീണ്ടെടുത്ത് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അന്ന് മാധവേട്ടന് അങ്ങിനെയൊക്കെ തോന്നി. അക്കാര്യത്തിൽ അദ്ദേഹത്തിന് പിന്നീട് പശ്ചാത്താപവും ഉണ്ടായിരുന്നു.” അമ്മ സ്വയം നിയന്ത്രിച്ച് പറഞ്ഞു നിർത്തി.

“അതെയതെ… അക്കാര്യം ഓർക്കുമ്പോൾ ഞങ്ങൾക്കൊക്കെ ഇങ്ങോട്ടുവരാനൊരു നാണക്കേടാ കേട്ടോ. പിന്നെ ദേവകിയമ്മയുടെ മനസ്സു നല്ലതാണല്ലോ എന്നോർത്താ ഞങ്ങളൊക്കെ ഇങ്ങോട്ടു വരുന്നേ. എന്തായാലും ഇപ്പോ സുഖമാണോ കുഞ്ഞെ. എന്താ അയാളുടെ പേര്. വിഷ്ണു നാരായണനെന്നോ മറ്റോ അല്ലേ? ഒരു കോളേജ് പ്രൊഫസർ…”

“അതെ നരേട്ടൻ. അദ്ദേഹത്തിനൊടൊപ്പം എനിക്കു സുഖമാണ്.” മീനാക്ഷിയമ്മയുടെ ചോദ്യം കേട്ട് ഞാൻ വിക്കി വിക്കി പറഞ്ഞു.

“അതെയതെ… ഒരു ഉളിപ്പുമില്ലാതെ രണ്ടു കെട്ടിയേച്ച് പറയുന്നത് കേട്ടില്ലേ? കെട്ടിച്ച അച്‌ഛനും കൊള്ളാം കെട്ടിയ മോളും കൊള്ളാം…”

വീടിനു തൊട്ടപ്പുറത്തുള്ള നാക്കിനെല്ലില്ലാത്ത മേരിചേച്ചിയുടെ വകയായിരുന്നു അത്. എന്തായാലും എല്ലാം കേട്ടപ്പോൾ ചെവി പൊത്തി അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നി. നിമിഷങ്ങൾക്കകം അസഹത്യയോടെ മുറി വിട്ടു പോരുമ്പോൾ മേരി ചേച്ചി പറയുന്നതു കേട്ടു.

“എന്നാലും ഇപ്പഴത്തെ പെണ്ണുങ്ങളുടെ മനക്കട്ടി അപാരം തന്നെ. ഒരാളെ സ്നേഹിച്ച്, കല്യാണം കഴിച്ച് വഞ്ചിച്ചേച്ച് മറ്റൊരാളെ കെട്ടുക. പാവം ആ സാറ്… കുറെ നാൾ ഭ്രാന്തനായി നടന്നെന്നു കേട്ടു…”

എല്ലാം കേട്ട് ക്ഷമയോടെ പ്രതികരിക്കുന്ന അമ്മയുടെ ശബ്ദവും അവൾ കേട്ടു.

“അതിനെല്ലാ കുറ്റവും നിങ്ങൾ മീരമോളുടെ തലയിൽ കെട്ടിവയ്ക്കുന്നതെന്തിനാ… ഇവിടത്തെ മാധവേട്ടനാ എല്ലാറ്റിനും കാരണക്കാരൻ.”

“ആ.. അതു ശരിയായിരിക്കാം. പക്ഷേ ഉള്ളതു പറയാമല്ലോ ദേവകിയമ്മെ… ആ പ്രായത്തിൽ പെൺപിള്ളേർക്ക് കുറെ അടക്കോം, ഒതുക്കാം ഒക്കെ വേണം. അതില്ലാതെ പോയതിന്‍റെ കുറ്റമാ മീര അനുഭവിച്ചത്. ഞങ്ങടെ പെണ്മക്കളെയൊക്കെ ഞങ്ങൾ നല്ല നിയന്ത്രണത്തിലാ വളർത്തിയത്. അതുകൊണ്ട് അവരൊന്നും അങ്ങിനെ പോയില്ല.”

എന്തും വെട്ടിത്തുറന്നു പറയുന്ന മേരി എന്ന ആ സ്ത്രീയുടെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് കല്യാണിയമ്മ പറയുന്നതു കേട്ടു.

“എല്ലാം പഴയ കാര്യങ്ങളല്ലെ മേരി. നമ്മളിനി അതൊക്കെ കുത്തിപ്പൊക്കി വയ്യാതെ കിടക്കുന്ന ദേവകിയെ വേദനിപ്പിക്കുന്നതെന്തിനാ. നമ്മൾ വന്നത് അവളുടെ അസുഖവിവരം അന്വേഷിക്കാനല്ലെ?”

തുടർന്ന് അവർ അമ്മയുടെ അസുഖ വിവരം അന്വേഷിക്കുന്നതു കേട്ടു. വല്ലാതെ അപമാനിതയാക്കപ്പെട്ടതായി തോന്നി. മുറിയിൽ വന്നിരുന്ന് പൊട്ടിക്കരയുമ്പോൾ എല്ലാം കേട്ടു നിന്ന മായ അടുത്ത് വന്ന് സമാശ്വസിപ്പിച്ചു.

“ഇതെല്ലാം നമ്മുടെ നാട്ടുകാരുടെ സ്വഭാവമാണ് ചേച്ചി. ആർക്കെങ്കിലും ഒരു വീഴ്ച പറ്റിയാൽ അവരെ കുത്തി നോവിക്കുക. ഉള്ളതും, ഇല്ലാത്തതും പറഞ്ഞു നടന്ന് രസിക്കുക. ഈ പറയുന്ന മേരി ചേച്ചിയുടെ ഒരു മകൻ മയക്കുമരുന്നിന് അടിമയാ. എന്നിട്ട് അവർ വലിയ നേരസ്‌ഥയായത്. അവനവന്‍റെ കണ്ണിലെ കോലു കണ്ടില്ലാന്ന് നടിച്ച് മറ്റുള്ളോരുടെ കണ്ണിലെ കരടെടുക്കാനാ എല്ലാവർക്കും താൽപര്യം.”

മായ എന്നെ സമാശ്വസിപ്പിക്കാനായി വീണ്ടും അതുമിതും പറഞ്ഞു കൊണ്ടിരുന്നു.എന്നാൽ എന്‍റെ മനസ്സിന്‍റെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിപ്പോയിരുന്നു. അന്യനാട്ടിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടവരാതിരുന്നതു കൊണ്ട് ഇത്രത്തോളം അപമാനവും, കുറ്റബോധവും സഹിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞു പോയിട്ടും ഞാൻ മറ്റൊരാളുടെ ഭാര്യയായി. രണ്ടുകുട്ടികളുടെ അമ്മയും, മുത്തശ്ശിയുമായി ക്കഴിഞ്ഞിട്ടും പഴയതൊക്കെ ഓർമ്മിക്കുന്ന നാട്ടുകാർ എന്നെ വെറുതെ വിടുവാൻ ഭാവമില്ല.

ഇവിടെ ഇപ്പോൾ അഗ്നിയിൽ ചവുട്ടി നിൽക്കുന്ന പ്രതീതിയാണ് എനിക്കുണ്ടാകുന്നത്. ഉള്ളിലെ പുണ്ണിൽ വീണ്ടും വീണ്ടും കുത്തി രസിക്കുന്നവർ. എന്നെ അഗ്നിയിലെന്ന പോലെ ചുട്ടു നീറ്റുകയും പൊറുക്കാനാവാത്ത പാപമായിരിക്കാം.

എത്ര ജന്മങ്ങൾ കഴിഞ്ഞാലും പരിഹാരമില്ലാത്ത പാപകർമ്മം. ഒരു മനുഷ്യനോടു ചെയ്യാവുന്ന ഏറ്റവും വലിയ അപരാധം. പക്ഷേ എന്‍റെ അച്‌ഛൻ മൂലം സ്വയമറിയാതെ ചെയ്ത തെറ്റിന് ഞാൻ ഇഞ്ചിഞ്ചായി നീറിയത് കുറച്ചൊന്നുമല്ലല്ലോ.

സ്വന്തം ജീവിതത്തേയും കുടുംബത്തേയും ബലി കഴിച്ച് കുറെനാൾ വിഭ്രാന്തിയിൽ ജീവിക്കുകയും ചെയ്‌തു. ഒടുവിൽ നരേട്ടന്‍റെ സ്നേഹം ഒന്നുമാത്രമാണ് ആ സ്ഥിതിയിൽ നിന്നും എന്നെ കരകയറ്റിയത്.

ഇന്നിപ്പോൾ ഈ നാട്ടിൽ വച്ച് വീണ്ടും ക്രൂശിക്കപ്പെടുമ്പോൾ ആ പഴയ സ്‌ഥിതിയിലേയ്ക്ക് വീണ്ടും വഴുതി വീഴുകയാണെന്ന തോന്നൽ വയ്യ. ഇവിടെ നിന്ന് എത്രയും വേഗം രക്ഷപ്പെടണം. ഈ വീട് ഈ അന്തരീക്ഷം ചുറ്റുപാടുകൾ എല്ലാം എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു.

ഒരിക്കൽ കൂടി കുടുംബത്തിന് എന്നെ നഷ്ടപ്പെടുവാൻ വയ്യാ. നരേട്ടനെ വേദനിപ്പിക്കുവാനും. അതെ ഇവിടെ ഞാൻ സ്വാർത്ഥയാവുകയാണ്. എല്ലാറ്റിൽ നിന്നും ഓടിയൊളിക്കുവാൻ പഴയതെല്ലാം മറക്കുവാനുള്ള വെമ്പൽ മനസ്സിനെ കീഴടക്കുന്നു. അന്നു രാത്രിയിൽ ധൃതി പിടിച്ച് പെട്ടിയും സാമാനങ്ങളും പായ്ക്കു ചെയ്യുമ്പോൾ മായ അടുത്തു വന്നു ചോദിച്ചു.

“ചേച്ചീ പോകാനുള്ള ഒരുക്കത്തിലാണോ… എന്തിനാ ചേച്ചീ… ഒരു ഭീരുവിനെപ്പോലെ ഈ ഒളിച്ചോടൽ. ചേച്ചി അതിന് തെറ്റൊന്നും ചെയ്‌തിട്ടില്ലല്ലോ.”

“ഇല്ല മോളെ… ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ചേച്ചിയുടെ മനഃസാക്ഷിയും ചേച്ചിയെ ചുട്ടു നീറ്റുന്നുണ്ട്. ചേച്ചിയുടെ കയ്യിൽ നിന്നും വന്നിട്ടുണ്ട് കുറെ തെറ്റുകൾ. അന്ന് മരിക്കേണ്ടി വന്നാൽ പോലും എനിക്ക് മറ്റൊരു വിവാഹത്തിന് വഴങ്ങാതെ ഉറച്ചു നിൽക്കാമായിരുന്നു. പക്ഷേ ഫഹദ്സാറിനെ, അച്‌ഛന്‍റെ സ്വാധീനം കൊണ്ട് ജയിലിലിട്ട് കൊല്ലുമെന്ന സ്‌ഥിതി വന്നപ്പോൾ എനിക്ക് അച്‌ഛന് വഴങ്ങിക്കൊടുക്കാതെ നിവൃത്തിയില്ലെന്നു വന്നു. സാറിനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഞാൻ അന്ന്…”

തുടർന്ന് മുഴുമിയ്ക്കാനാകാതെ പൊട്ടിക്കരഞ്ഞ എന്നെ മായ തലോടിക്കൊണ്ടു പറഞ്ഞു.

“സാരമില്ല ചേച്ചീ… പഴയതൊന്നും ഇനി ഓർക്കണ്ട. ഇന്ന് ചേച്ചി ഭാര്യയും അമ്മയുമായവളാണ്. ചേച്ചിയുടെ കുടുംബത്തോടുള്ള നീതിയാണ് ചേച്ചിയ്ക്കിന്ന് വലുത്. പോരാത്തതിന് നരേട്ടൻ ചേച്ചിയെ അത്രമാത്രം സ്നേഹിക്കുകയും ചെയ്യുന്നു.”

“ശരിയാണ് മോളെ… ഇനിയും ഇവിടെ നിന്നാൽ എനിക്കു ഭ്രാന്തു പിടിക്കും. അതാണ് ഞാൻ മടങ്ങി പോകാൻ തീരുമാനിച്ചത്. നീ അമ്മയുടെ കാര്യങ്ങൾ ശരിയ്ക്കു നോക്കണം. നമ്മുടെ അമ്മ ഒരുപാട് പാവമാണ്. നമുക്കു വേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറായവളാണ്. അമ്മയ്ക്ക് ഒന്നും സംഭവിക്കാതെ നീ നോക്കണം. ചേച്ചി ഇനി ഇങ്ങോട്ട് വരികയില്ല.”

“ശരി ചേച്ചീ… ചേച്ചീ മടങ്ങിപ്പോയ്ക്കോളൂ. അമ്മയുടെ കാര്യങ്ങൾ ഞാൻ നല്ലോണം നോക്കിക്കോളാം. അമ്മയ്ക്കു വേണ്ടിയാണ് ഞാൻ എന്‍റെ ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ച് ഇവിടെ വന്നു നിൽക്കുന്നത്.

“അവരെയെല്ലാം ഞാൻ അന്വേഷിച്ചതായി പറയണം. പിന്നെ മഞ്ജുവിനേയും കുടുംബത്തേയും കണ്ടിട്ട് കുറെ നാളുകൾ ആയി. ങാ… ഇനി ഞാനും നരേട്ടനും കൂടി ഒരു യാത്ര പുറപ്പെടുന്നുണ്ട്. അപ്പോൾ നിങ്ങളെയൊക്കെ കാണാൻ അങ്ങോട്ടെയ്ക്ക് വരാം. അപ്പോഴേയ്ക്കും അമ്മയെ സുഖപ്പെടുത്തി നീ ബാംഗ്ലൂർക്ക് കൊണ്ടു പോകണം.”

മായ കുറെ നേരം എന്നെ കെട്ടിപിടിച്ച് കരഞ്ഞു. അവൾക്കും, മഞ്ജുവിനും എന്നോടുള്ള പഴയ സ്നേഹം ഇപ്പോഴും നിലനിൽക്കുന്നതറിഞ്ഞ് ഞാൻ സന്തോഷിച്ചു. പിറ്റേന്ന് കാലത്ത് പെട്ടിയും സാമാനങ്ങളുമൊരുക്കി ഞാൻ മുറിയിൽ ഏകയായിരിക്കുമ്പോൾ നരേട്ടനും കൃഷ്ണമോളും അങ്ങോട്ടേയ്ക്ക് കടന്നു വന്നു.

“അല്ല… അമ്മ തിരിച്ചു പോകാൻ ഒരുങ്ങുകയാണോ? ഇവിടുത്തെ താമസം മതിയായോ അമ്മയ്ക്ക്?” നരേട്ടന്‍റെ കണ്ണുകളിലെ പകപ്പും കൃഷ്ണമോളുടെ അതിശയോക്തി കലർന്ന ചോദ്യത്തിനും മുന്നിൽ ഞാൻ ഉത്തരമില്ലാതെ നിന്നു. മനസ്സു മൂകമായി മന്ത്രിച്ചു.

അതെ കൃഷ്ണമോളെ… ഒരിക്കൽ കൂടി എനിക്ക് ഇവിടെ നിന്ന് നിർബന്ധപൂർവ്വം പടിയിറങ്ങേണ്ടി വന്നിരിക്കുന്നു. ഒരിക്കൽ എന്‍റേതല്ലാത്ത തെറ്റിന് ഈ മണ്ണിൽ നിന്നും നിർബന്ധപൂർവ്വം പടിയിറക്കപ്പെട്ടവളാണ് ഞാൻ. കഴുകൻ കൊത്തി വലിക്കുന്ന ഹൃദയ വേദനയോടെയാണ് ഞാനന്നീ പടികളിറങ്ങിയത്.

ഫഹദ്സാറിനായി ഓരോ നിമിഷവും മിടിയ്ക്കുന്ന ഹൃദയവും പറിച്ചെടുത്തു കൊണ്ട് അന്നെനിക്കീ നാടുവിടേണ്ടി വന്നു. അന്നീ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ അനുഭവേദ്യമായ കോളിളക്കങ്ങൾ അതേ അളവിൽ ഇന്നും മനസ്സിനെ പിന്തുടരുന്നു. അടങ്ങാത്ത മനസ്സിന്‍റെ അശാന്തമായ തിരയിളക്കങ്ങൾ.

ഓർമ്മയുടെ ചുഴിയിൽ ഞാൻ ഇന്നും ഏകയായി നട്ടം തിരിയുന്നു. ആരുടെയൊക്കെയോ ശാപവചനങ്ങൾ എന്‍റെ ഹൃദയത്തെയും ജീവിതത്തെയും വിടാതെ പിന്തുടരുന്നു.

പിടയുന്ന മനസ്സിന്‍റെ ഉണങ്ങാത്ത മുറിവുകൾക്ക് ആരാണ് തൈലം പുരട്ടിത്തലോടാനെത്തുക? ഒരിറ്റു സ്നേഹ ജലത്തിനായി, ആശ്വാസത്തിന്‍റെ കുളിർനീരിനായി തനിക്കിന്നു ചുറ്റും പരതേണ്ടി വന്നിരിക്കുന്നു. അമ്മയൊഴിച്ച് ആരും എന്നെ തിരിച്ചറിയുന്നില്ല. ആരും…. ഒരു പക്ഷെ നരേട്ടൻ പോലും.

അറിയാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ആരും കാണാതെ തുടച്ചു നീക്കി പിന്തിരിഞ്ഞു നടക്കുമ്പോൾ കൃഷ്ണമോൾ പുറകിൽ നിന്നും പറയുന്നതു കേട്ടു.

“അമ്മയ്ക്കിവിടെ ശ്വാസം മുട്ടിത്തുടങ്ങിയെന്നു തോന്നുന്നു. കരയിൽ പിടിച്ചിട്ട പരൽ മീനിന്‍റെ അവസ്‌ഥയിലാണ് അമ്മയിപ്പോൾ എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ചെയ്തു പോയ തെറ്റുകൾ കൂർത്ത ശരങ്ങൾ പോലെ അമ്മയെ വിടാതെ പിന്തുടരുന്നുണ്ട് അല്ലേ അമ്മേ? നാട്ടുകാരുടെ വക കുത്തുവാക്കുകൾ വേറെയും. ഞാനെല്ലാം മാറി നിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുമ്പോൾ അമ്മ ഓർക്കേണ്ടതായിരുന്നു. ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്ന്. പ്രത്യേകിച്ച് ഞങ്ങളുടേയും അച്‌ഛന്‍റെയും മനസ്സിനെ…”

കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ കൃഷ്ണമോൾ എന്നെ കുത്തിമുറി വേൽപിക്കുകയാണെന്നു മാത്രം മനസ്സിലായി. അവൾ പറയുന്നതെന്താണെന്ന് അവൾക്കറിയില്ലല്ലോ എന്നും അപ്പോൾ മനസ്സിലോർത്തു. അവളുടെ മുന്നിൽ എന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട അമ്മയായിരുന്നു ഞാൻ. അതിനി മാറുകയില്ലെന്നും മനസ്സിലോർത്തു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें