പകൽ കിനാവുകൾ

മഞ്ഞ വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ് യെല്ലോ ഫെതർ ഹോട്ടൽ. മൈസൂർ പാലസിന്‍റെ രാത്രി ദൃശ്യം പോലെ സുന്ദരമായിരിക്കുന്നു. രാത്രിയും പകലും വേർതിരിച്ചറിയാനാവാത്തത്ര പുതുവർഷ പരിപാടികളാണ് ഹോട്ടലിനകത്ത് നടക്കുന്നത്. പുറത്തിറങ്ങിയാൽ മാത്രം രാത്രിയാണെന്ന് മനസ്സിലാക്കാം.

മദ്യം മണക്കുന്ന ഡാൻസ് ഫ്‌ളോറിൽ ബെല്ലി ഡാൻസറുടെ അരക്കെട്ട് താളാത്മകമായി ചലിക്കുന്നു. ഹൃദയത്തിന്‍റെ അടയാളം രേഖപ്പെടുത്തിയ ആഭരണം അരക്കെട്ടിനോടു ചേർന്ന് വെട്ടിത്തിളങ്ങുന്നുണ്ട്. ആ കാഴ്‌ചയിൽ നിന്ന് കണ്ണെടുക്കാൻ ഗൗതമിനു തോന്നിയില്ല. അവളുടെ ഏതു ശരീരഭാഗത്തേക്കാളും സുന്ദരമാണ് അരക്കെട്ട്.

കയ്യിലെ ഗ്ലാസിൽ നിന്ന് വിസ്‌കി അൽപാൽപമായി നുകർന്നുകൊണ്ട് ആളുകൾ ഈ മാദകനൃത്തം ആസ്വദിക്കുകയാണ്. താനും മെല്ലെ ഉന്മാദാവസ്‌ഥയിലേക്കു വരുന്നുണ്ടെന്ന് ഗൗതമിനു തോന്നി. പക്ഷേ കാൽച്ചുവടുകൾ ഇടറില്ല. എത്ര കഴിച്ചാലും ആ ഒരു കഴിവ് തനിക്കുണ്ടല്ലോ എന്നയാൾ അഭിമാനം കൊണ്ടു. അയാളുടെ ശ്രദ്ധ വീണ്ടും മാദകനർത്തകിയിലേക്കായി. തിളങ്ങുന്ന മഞ്ഞ ബോട്ടത്തിന്‍റെ സ്‌ളീറ്റ്, ചലനങ്ങൾക്കനുസരിച്ച് ഒഴുകി മാറുമ്പോൾ വെളിപ്പെട്ട വെളുത്തു തുടുത്ത കാലുകൾ.

മീരയും മക്കളും ബാംഗ്ലൂരിലേക്കു പോയിരിക്കുന്നു. പുതുവത്സരത്തിന് അച്‌ഛനമ്മമാരോടൊപ്പം ഒരാഴ്‌ച ചെലവിട്ടു വരാമെന്ന് അവൾ പറഞ്ഞപ്പോൾ എതിർത്തില്ല. അയാൾക്ക് ശരിക്കും സന്തോഷമാണ് തോന്നിയത്. അവർക്കൊപ്പം ചെല്ലാൻ ഭാര്യ വളരെ നിർബന്ധിച്ചതാണ്. പക്ഷേ ഓഫീസിലെ തിരക്കുകൾ ചൂണ്ടിക്കാട്ടി അയാൾ ഒഴിഞ്ഞു. ചെന്നൈയിൽ മീറ്റിംഗുണ്ട് എന്നാണ് ഗൗതം പറഞ്ഞിരിക്കുന്നത്. പക്ഷേ യഥാർത്ഥത്തിൽ കുറച്ചു ദിവസം അയാൾക്ക് സ്വതന്ത്രമായി ആഘോഷിക്കണം.

നഗരത്തിലെ പ്രധാന സ്റ്റാർ ഹോട്ടലാണ് യെല്ലോ ഫെതർ. ആട്ടവും പാട്ടും രാവ് വെളുക്കുന്നതു വരെ ഉണ്ടാകും. അർദ്ധരാത്രി ആയപ്പോഴേക്കും ന്യൂ ഇയർ ആശംസകളുടെ പ്രവാഹമായി. ഫോണിലും നേരിട്ടും. മദ്യലഹരിയിൽ കെട്ടിപ്പിടിച്ചും ഉമ്മവച്ചും പുതുവർഷം ആഘോഷിക്കുന്നവർ. രാത്രി ഒരു മണിയോടടുത്തപ്പോൾ അയാൾ പുറത്തേക്കു നടന്നു. കാർ പാർക്കിംഗ് ഏരിയയിലുണ്ട്. പക്ഷേ അയാൾ അതെടുത്തില്ല. പകരം ടാക്‌സി വിളിച്ചു. മദ്യപിച്ച് വണ്ടി ഓടിക്കാൻ ഇഷ്‌ടമില്ലാത്തതുകൊണ്ടാണ്.

അയാളുടെ ചിന്തകളിൽ അപ്പോഴും ആ മനോഹരിയായ ബെല്ലി ഡാൻസറുടെ ചലനങ്ങൾ ഓളം തുളുമ്പിയപ്പോൾ പഴയ ഒരു ഹിന്ദി ഗാനത്തിന്‍റെ ട്യൂൺ അയാൾ മെല്ലെ മൂളി. തെരുവുകളിൽ നല്ല തിരക്കുണ്ട് അപ്പോഴും. ആഘോഷത്തിമർപ്പിൽ ചെറുപ്പക്കാരുടെ സംഘങ്ങൾ ബൈക്കുമായി ചുറ്റിത്തിരിയുന്നു.

ടാക്‌സി വളരെ സാവധാനമാണ് നീങ്ങുന്നത്. നഗരത്തിരക്ക് പിന്നിട്ട് വണ്ടി ദേശീയ പാതയിലേക്ക് കടന്നു. റോഡരികിൽ വെള്ളയും നീലയും ചായമടിച്ച ഗേറ്റിനു മുന്നിൽ അയാൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങി സൂക്ഷിച്ചു നോക്കിയപ്പോൾ അകത്തു വെളിച്ചമുണ്ട് എന്നു മനസ്സിലായി. നീതു ഉറങ്ങിയിട്ടുണ്ടാവില്ല. കോളിംഗ് ബെല്ലടിക്കാതെ അയാൾ വാതിലിൽ മുട്ടി. പിന്നെ മൊബൈലിൽ നിന്ന് ഒരു മിസ്‌ഡ് കോൾ കൂടി ചെയ്‌തു. പുറത്ത് താൻ തന്നെയാണെന്ന് അവൾക്ക് സിഗ്നൽ നൽകാനായിരുന്നു അത്.

വാതിൽ തുറന്നത് നീതു തന്നെയാണ്. അല്ലെങ്കിലും ആ വീട്ടിൽ അവൾ തനിച്ചായിരുന്നു. ലാവണ്ടർ നിറത്തിലുള്ള സാരിയുടുത്തപ്പോൾ നീതുവിന്‍റെ സൗന്ദര്യം പതിന്മടങ്ങായതു പോലെ. തീ പിടിച്ചൊരു ചുംബനം ചുണ്ടത്ത് നൽകിക്കൊണ്ട് അയാൾ അവളെ ഗാഢമായി ചേർത്തു പിടിച്ചു.

നീതുവിന് അൽപം ബലം പ്രയോഗിക്കേണ്ടി വന്നു അയാളിൽ നിന്ന് അകന്നു നിൽക്കാൻ. അവൾക്ക് ചിരി വന്നു. കക്ഷി നല്ല മൂഡിലാണ്.

“നിങ്ങൾക്കെന്തൊരു തിരക്കാണ് ഗൗതം. അൽപസമയം കൂടി കാത്തിരിക്കൂ. നമുക്ക് ആദ്യം എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാം, എന്നിട്ടു പോരെ?”

അവൾ ചിരിച്ചുകൊണ്ട് അയാളുടെ നെഞ്ചിൽ ചെറുതായി തട്ടിയ ശേഷം വാതിൽ അടച്ചു കുറ്റിയിട്ടു. പുതുവത്സരാഘോഷത്തിനായി അകത്ത് ബെഡ്‌റൂമിൽ അവൾ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ജനലിനോട് ചേർന്നാണ് മേശ. അതിൽ വിസ്‌കിയും ഗ്ലാസ്സുകളും സിഗരറ്റു പാക്കറ്റുകളും ഉണ്ടായിരുന്നു.

നീതു സിഗരറ്റ് എടുത്ത് കത്തിച്ച് ഗൗതമിന്‍റെ ചുണ്ടിൽ വച്ചു കൊടുത്തു. എന്നിട്ട് അവളും ഒന്നെടുത്ത് ചുണ്ടത്തു വച്ചു. എരിയുന്ന സിഗരറ്റ് ചുണ്ടിൽ നിന്നെടുക്കാതെ തന്നെ അവൾ ഗ്ലാസ്സുകളിൽ മദ്യം നിറച്ചു.

തുറന്നിട്ട ജനാലയ്‌ക്കപ്പുറം തെളിഞ്ഞുകണ്ട ചന്ദ്രബിംബവും നക്ഷത്രങ്ങളും നോക്കി അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ ജീവിതത്തിൽ ഇത്രയും റൊമാന്‍റിക്കായ ഒരു രാത്രി ഉണ്ടായിട്ടില്ല. ഹൃദയത്തിലെ പ്രണയം ശരീരത്തിലേക്ക് പൂത്തിരിയായി കത്തിക്കയറുന്നത് അറിഞ്ഞപ്പോൾ നീതു അയാളെ ആവേശപൂർവ്വം ചുറ്റിപ്പിടിച്ചു.

സുന്ദർദാസ് ഇന്ന് വൈകിട്ടാണ് മുംബൈയ്ക്ക് പോയത്. മൂന്നു ദിവസത്തെ കോൺഫറൻസ് എന്നാണ് അയാൾ നീതുവിനോട് പറഞ്ഞത്. ഡോക്‌ടറാണ് സുന്ദർദാസ്. രാത്രി ഏറെ വൈകി മാത്രം വീട്ടിലെത്തുന്ന പതിവുള്ളയാൾ. അവധിദിനമായ ഞായറാഴ്‌ചയും അയാൾക്ക് പ്രാക്‌ടീസുണ്ട്. ഭർത്താവുമൊത്ത് കുറച്ചു സമയമെങ്കിലും ചെലവഴിക്കണമെന്നുള്ള അവളുടെ മോഹങ്ങൾക്ക് അയാളുടെ പ്രൊഫഷന്‍റെ അത്ര വിലയില്ലായിരുന്നു.

കോളേജിൽ പഠിക്കുന്ന വേളയിൽ വിവാഹത്തെക്കുറിച്ച് ആരു ചോദിച്ചാലും അവൾ പറയാറുള്ള ഏക കാര്യം ഭർത്താവ് റൊമാന്‍റിക്കായിരിക്കണം. അന്ന് പ്രണയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ആരും അങ്ങനെയൊരു ഓഫറുമായി വന്നു മുട്ടിയതുമില്ല.

എന്തായാലും വിവാഹം നടന്നതു 30-ാം വയസ്സിലാണ്. വീട്ടുകാരുടേയും ബന്ധുക്കളുടേയും അഭിപ്രായത്തിൽ അത് അൽപം വൈകിയ കല്ല്യാണമായിരുന്നു. എന്തായാലും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടാൻ വൈകിയ വിവാഹം അവളെ സഹായിച്ചു എന്നതു നേര്. നഗരത്തിലെ പ്രശസ്‌തമായ കോളേജിൽ അദ്ധ്യാപികയാവാനും കഴിഞ്ഞു.

ഡോക്‌ടർ ആണെന്ന ഒരൊറ്റ കാര്യത്തിലാണ് വീട്ടുകാർ വളരെ താൽപര്യത്തോടെ സുന്ദർദാസുമായുള്ള വിവാഹം നടത്തിയത്. ചെന്നൈ നഗരത്തിലെ പ്രമുഖ ഡോക്‌ടർമാരുടെ നിരയിൽ സുന്ദറുമുണ്ട്. പക്ഷേ ഏതു ദമ്പതികളെയും പോലെ കിടപ്പറയിൽ നിന്നു തന്നെ അവരുടെ പൊരുത്തക്കേട് ആരംഭിച്ചു.

ഡോക്‌ടറാണെങ്കിലും ശരീരത്തിന്‍റെ ശുചിത്വത്തിന്‍റെ കാര്യത്തിൽ സുന്ദറിന് കാര്യമായ ശ്രദ്ധയില്ലാതിരുന്നത് നീതുവിനെ അയാളിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഒട്ടും റൊമാന്‍റിക്കുമല്ല സുന്ദർ. തമാശകൾ പറയുന്നതോ കേൾക്കുന്നതോ പിടിക്കാത്ത പ്രകൃതം.

പെണ്ണിന്‍റെ വികാരങ്ങൾക്ക് യാതൊരു പ്രധാന്യവും കൊടുക്കാതെ കേവലം ഒരു യന്ത്രത്തെപ്പോലെ കിടപ്പറയിൽ പോലും പെരുമാറുന്ന ഭർത്താവിനെ എങ്ങനെ സ്‌നേഹിക്കും. പ്രത്യേകിച്ചും നീതുവിനെപ്പോലെ വളരെ സെൻസിറ്റീവായ, സഹൃദയായ സ്‌ത്രീയ്‌ക്ക്! എന്നിട്ടും അവൾ ഇക്കാലമത്രയും പൊരുത്തപ്പെട്ടു ജീവിച്ചു, സ്വന്തം മകളെയോർത്ത്.

വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള റസിഡൻഷ്യൽ സ്‌കൂളിലാണ് മകൾ പഠിക്കുന്നത്. അവൾ മാസത്തിലൊരിക്കൽ വീട്ടിൽ വരും. എല്ലാ ആഴ്‌ചയിലും നീതു അവിടെ ചെന്ന് അവളെ കാണും.

ജീവിതത്തിൽ വർണാഭമായ നിമിഷങ്ങൾ കൈവിട്ടുപോയെന്നറിയുമ്പോൾ നിശബ്‌ദമായി അതംഗീകരിക്കുകയല്ലാതെ മറ്റെന്തു പോംവഴി? ചിലപ്പോഴാകട്ടെ കിട്ടാത്തതിനു വേണ്ടി കുറുക്കുവഴികൾ തേടുകയും ചെയ്യും. താൻ ജീവിതത്തിൽ ആഗ്രഹിക്കുന്നതൊന്നും സുന്ദറിൽ നിന്ന് കിട്ടില്ലെന്ന് നീതുവിനറിയാം. നിസ്സാരമെന്നു തോന്നാം, തമാശയോടെയുള്ള ഒരു കെട്ടിപ്പിടിത്തം പോലും. അയാൾക്കത്തരം സ്‌നേഹപ്രകടനങ്ങളൊന്നും മനസ്സിൽ അൽപം പോലും ഇല്ല. കാമപൂർത്തീകരണത്തിനല്ല, സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലിനു വേണ്ടിയാണ് നീതു മറ്റു പുരുഷന്മാരെ തേടാൻ തുടങ്ങിയത്.

യഥാർഥത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ നൽകുന്ന, ജീവിതത്തിൽ തനിക്ക് പ്രാധാന്യമുണ്ടെന്ന തോന്നൽ ഉണ്ടാക്കാൻ കഴിയുന്ന, തനിക്കു വേണ്ടി സമയം കണ്ടെത്താൻ ശ്രമിക്കുന്ന പുരുഷനെ തേടുകയായിരുന്നു അവൾ. അത്തരമൊരു തേടലിനിടയിലാണ് ഗൗതമിനെ കണ്ടുമുട്ടുന്നത്.

ഗൗതം അവളുടെ സ്‌കൂൾ മേറ്റാണ്. സ്‌കൂൾ ദിനങ്ങളിൽ അവർ തമ്മിൽ അത്രയ്‌ക്കൊന്നും സൗഹൃദമുണ്ടായിരുന്നില്ല. ഉയരം കൂടിയ വെളുത്തു സുന്ദരനായിരുന്നു അന്നും ഗൗതം. കാലങ്ങൾക്കു ശേഷം ഒരു ആലുമ്‌നി മീറ്റിലാണ് ഗൗതമിനെ കണ്ടു മുട്ടിയത്. പിന്നീട് മെസേജുകളായും ഫോൺകോളുകളായും ബന്ധം ചൂടുപിടിച്ചു. അവന്‍റെ സൗന്ദര്യവും തമാശയും തന്നോടുള്ള താൽപര്യവും അവൾക്ക് വളരെ ആകർഷകമായി തോന്നി.

ഭാര്യയുമായി പൊരുത്തമില്ലാത്തതിനാൽ ഗൗതമിന്‍റെയും ലൈംഗിക ജീവിതം തൃപ്‌തികരമല്ലായിരുന്നു. ഗൗതം തിരക്കുള്ള അഭിഭാഷകനാണ്. അയാളുടെ ഭാര്യ എഞ്ചിനീയറുമാണ്. ജോലിയും കുടുംബകാര്യങ്ങളുമായി തിരക്കോടു തിരക്കു തന്നെയാണ് ഭാര്യയ്‌ക്ക്. തന്‍റെ ശാരീരികാവശ്യങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത പോലെയാണ് മീര പെരുമാറുന്നതെന്ന് തുടക്കം മുതലേ ഗൗതം പറയുമായിരുന്നു. അതൊക്കെ കണ്ടറിഞ്ഞതോടെ തനിക്ക് രഹസ്യബന്ധം സ്‌ഥാപിക്കാൻ പറ്റിയ വ്യക്‌തി ഗൗതം തന്നെയാണെന്ന് നീതു തീരുമാനിച്ചു.

മാസങ്ങൾ കഴിയുന്തോറും അവർക്കിടയിലെ പ്രണയത്തിന്‍റെ ശക്‌തി കൂടിക്കൂടി വന്നു. ശാരീരികമായ ബന്ധത്തിനു വേണ്ടി അവർ ശക്‌തമായി ആഗ്രഹിക്കുകയും ചെയ്‌തു. പക്ഷേ കുടുംബങ്ങളെ ഒഴിവാക്കി അനുകൂല സമയം രണ്ടുപേർക്കും ഒത്തു വന്നത് ഈ പുതുവർഷ തലേന്നാണ്. നഗരത്തിലെ പ്രശസ്തനായ അഭിഭാഷകനാണ് ഗൗതം. കുട്ടികൾ ഏറെ ബഹുമാനിക്കുന്ന അദ്ധ്യാപിക എന്ന ക്രെഡിറ്റ് നീതുവിനും സ്വന്തം. പൊതു സ്ഥലത്ത് കണ്ടുമുട്ടുക എന്നത് വളരെ പരിമിതികളുള്ള കാര്യമായിരുന്നു ഇരുവർക്കും. അതുകൊണ്ടാണ് ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട് മാസങ്ങളോളം കാത്തത്.

ആകാശത്ത് കാർമേഘങ്ങളൊന്നുമില്ലാതെ ചന്ദ്രൻ പൂർണ്ണമായി പ്രകാശം ചൊരിയുന്നുണ്ടായിരുന്നു. ഗൗതമിന്‍റെ വിരലുകൾ മെല്ലെ നീതുവിന്‍റെ വിരൽ തുമ്പുകളിലേക്ക് അരിച്ചു ചെന്നു. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന മട്ടിൽ ഇരുവരും ആവേശത്തോടെ കെട്ടിപ്പുണർന്നു. മദ്യലഹരിയിൽ  നീതുവിന് സന്തോഷവും വേദനയും തിരിച്ചറിയാനാകാത്ത അവസ്‌ഥയിലായിരുന്നു.

കിളികളുടെ മധുരസ്വരമല്ല പുലരിയിൽ നീതുവിനെ വിളിച്ചുണർത്തിയത്. ശരീരം നുറുങ്ങുന്ന വേദന! ശരീരത്തിലാകെ മുറിപ്പാടുകൾ ഉള്ളതു പോലെ അവൾക്കു തോന്നി. പുറത്ത് അപ്പോഴും ഇരുട്ടുണ്ട്. അവൾ എഴുന്നേറ്റ് ലൈറ്റിടാൻ ആഗ്രഹിച്ചു. എന്നാൽ അതിനുപോലും കഴിയുന്നില്ല. കൈ എത്തിച്ച് ടേബിൾ ലാമ്പ് കത്തിച്ചപ്പോഴാണ് അവളത് കണ്ടത്. ശരീരത്തിലാകെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ! ചോരയിറ്റി നിൽക്കുന്ന മുറിവുകൾ! ഇതെല്ലാം കഴിഞ്ഞ രാത്രിയിൽ സംഭവിച്ചതാണ് എന്നത് അവൾക്ക് അവിശ്വസനീയമായിരുന്നു. മദ്യലഹരിയിൽ ഗൗതമിന്‍റെ മൃഗീയത താൻ അറിയാതെ പോയി.

നീതുവിന് കലശലായ ദേഷ്യവും സങ്കടവും തോന്നി. ഗൗതമിനെ ഇപ്പോൾ തന്നെ വിളിച്ച് തന്‍റെ ദേഷ്യം അറിയിക്കണം. മേശപ്പുറത്ത് മൊബൈൽ നോക്കിയപ്പോൾ കണ്ടില്ല. കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കണ്ട് അവൾ ഞെട്ടിത്തരിച്ചു. അരിശത്തോടെ ബെഡ്‌ഷീറ്റ് വലിച്ചെടുത്ത് പുതച്ച് അവൾ മൊബൈൽ അന്വേഷിക്കാൻ തുടങ്ങി. ഫോൺ പുറത്തേക്കുള്ള വാതിലിനു സമീപം നിലത്തു വീണു കിടക്കുന്നു. പക്ഷേ അത് ഗൗതമിന്‍റേതായിരുന്നു. അപ്പോൾ തന്‍റെ മൊബൈൽ അയാൾ കൊണ്ടുപോയിട്ടുണ്ടാകണം.

വീട്ടിലാകട്ടെ ലാന്‍റ് ലൈൻ കണക്ഷനുമില്ല. അവൾക്ക് അതിശക്‌തമായ ദേഷ്യവും ആത്മനിന്ദയും തോന്നിയ നിമിഷങ്ങൾ. എന്തായാലും ഗൗതമിന്‍റെ ഫോണിൽ നിന്നു തന്നെ വിളിച്ചു നോക്കാമെന്നു കരുതി നീതു ഫോൺ ലോക്ക് തുറന്നു. അതിൽ വന്നു കിടന്ന കോൾ ലിസ്‌റ്റും മെസേജുകളുമൊക്കെ വായിച്ചപ്പോൾ നീതുവിന് തലകറങ്ങുന്നതുപോലെ തോന്നി. അയാളുടെ എത്രയോ പെൺ സൗഹൃദങ്ങളിൽ ഒരാൾ മാത്രമാണ് താൻ!

ഇനി ഗൗതമിനെ വിളിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ആട്ടിൻ തോലിട്ട ചെന്നായ ആണയാൾ. ഇത്രയും വലിയ ചതിയനാണ് ഗൗതം എന്ന് എങ്ങനെ അറിയാൻ. മനോഹരമായ ആ രൂപത്തിനുള്ളിലെ ഹൃദയം ഇത്രയും കഠോരവും വികൃതവുമായിരുന്നോ? സ്‌നേഹിക്കുന്ന പെണ്ണിനെ ഇത്രയേറെ വേദനിപ്പിക്കുമ്പോഴാണോ അയാൾക്ക് സുഖം തോന്നുക! എത്ര വിചിത്രമാണ് മനോവ്യാപാരങ്ങൾ.

സ്‌നേഹം കൊതിച്ച് പര പുരുഷന്മാർക്കു പിന്നാലെ പോയ താൻ എത്ര മണ്ടിയാണ്? നീതു കരഞ്ഞ് തളർന്നു കിടക്കയിൽ തന്നെ കിടന്നു. ഒരു മണിക്കൂറെങ്കിലും കരഞ്ഞു കാണും. പുറത്ത് ഗേറ്റിൽ ആരോ തട്ടുന്ന ശബ്‌ദം. അവൾ ഞെട്ടി എഴുന്നേറ്റു. ഇനി സുന്ദർ എങ്ങാനും?

അവൾ വസ്‌ത്രം ധരിക്കാതെ തന്നെ ജനാല തുറന്ന് പുറത്തേക്കു നോക്കി. ഗേറ്റിനരികിൽ ഒരു നാടോടി യുവതി കൈ കുഞ്ഞുമായി വന്നു നിൽക്കുന്നു. കീറിപ്പറിഞ്ഞ വസ്‌ത്രങ്ങൾക്കിടയിലൂടെ ആ യുവതിയുടെ നഗ്നത വെളിപ്പെടുത്തുന്നുണ്ട്. മാറത്തെ മാറാപ്പോടു ചേർന്ന് കിടക്കുന്ന കുഞ്ഞിന്‍റെ ശരീരവും നഗ്നമാണ്. തന്‍റെ ശരീരവും നഗ്നമാണല്ലോ എന്ന് അപ്പോഴവൾ ഓർത്തു.

ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ നേർക്കാഴ്‌ചകൾ മുന്നിൽ വന്നു പെട്ടപ്പോൾ അവൾക്ക് സ്വന്തം നഗ്നതയിൽ വെറുപ്പു തോന്നി. സ്‌നേഹത്തിനു വേണ്ടിയാണ് താൻ ശ്രമിച്ചത്. പക്ഷേ കിട്ടിയതോ? യഥാർത്ഥത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൈ നീട്ടുന്ന ഇവർക്കാണ് തന്‍റെ സ്‌നേഹം ആവശ്യം. അതിന് താൻ നഗ്നയാകേണ്ട കാര്യമില്ല. അൽപം ഭക്ഷണവും വസ്‌ത്രവും കൊടുത്താൽ മതി. അവളുടെ സിരകളിൽ നവ്യമായ ഒരു അനുഭൂതി ഉണർന്നു. അവൾ ജനാലയിലൂടെ കൈ നീട്ടി ആ നാടോടി യുവതിയെ അകത്തേക്കു ക്ഷണിച്ചു. അവൾ വേഗം നൈറ്റി എടുത്ത് ധരിച്ച് പുറത്തേക്കു ചെന്നു. കുഞ്ഞിനെയും കൂട്ടി സിറ്റൗട്ടിൽ ഇരിക്കാൻ പറഞ്ഞ ശേഷം നീതു അടുക്കളയിൽ പോയി ഭക്ഷണം എടുത്തുകൊണ്ടു വന്നു. അവർ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നതു നോക്കി അവളും വെറും നിലത്ത് കുത്തിയിരുന്നു.

ഒരു ദിവസം മുമ്പാണെങ്കിൽ താൻ ഈ പാവങ്ങളെ ശ്രദ്ധിക്കുമായിരുന്നോ? അവൾ ചിന്തിച്ചു.

അകത്ത് അലമാരയിൽ നിന്ന് കുറെ വസ്‌ത്രങ്ങൾ എടുത്തുകൊണ്ട് വന്ന് ആ സ്‌ത്രീക്കു നൽകുമ്പോൾ, അവരുടെ കണ്ണുകൾ ഈറനണിയുന്നത് നീതു കണ്ടു. ഒരു പക്ഷേ അവർ ആകെ കൊതിക്കുന്ന സ്‌നേഹം ഈ പരിഗണനയാവാം.

ഒരൽപം ഭക്ഷണം, ചീത്തയൊന്നും കേൾക്കാതെ കിട്ടുക എന്നതു തന്നെ വലിയൊരു കാര്യമായിരിക്കും. ആ നാലു കണ്ണുകളിലെ നനവ് നീതുവിലേക്കും പടർന്നു. അവൾക്കും കരച്ചിൽ വന്നു. അതു പക്ഷേ സങ്കടം കൊണ്ടായിരുന്നില്ല. മനസ്സിൽ നിറഞ്ഞ കരുണയുടെ കണ്ണീർ ആയിരുന്നുവത്.

ഒരു മണിക്കൂർ മുമ്പ് ഒരു പ്രേമനാടകത്തിന്‍റെ ഇരയായി സ്വയം സങ്കൽപിച്ച് കരഞ്ഞ നീതുവല്ല ഇപ്പോൾ. ഈ കണ്ണീർ മറ്റൊരാൾക്കു വേണ്ടി പൊഴിക്കുന്നതാണ്.

ആ കൊച്ചുകുഞ്ഞ് വയറു നിറഞ്ഞ് സുഖമായി അമ്മയുടെ നെഞ്ചത്ത് ചൂടേറ്റു തൃപ്‌തിയോടെ മയങ്ങാൻ തുടങ്ങുന്നത് ആത്മനിർവൃതിയോടെ അവൾ നോക്കി നിന്നു. ജീവിക്കാൻ വേണ്ടി മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടുന്ന ആ ഭിക്ഷക്കാരിയേക്കാളും താഴെയാണ് താനെന്ന് നീതുവിന് തോന്നി. സ്‌നേഹത്തിനു വേണ്ടി എന്തൊക്കെയാണ് താൻ കാണിച്ചു കൂട്ടിയത്. അബദ്ധങ്ങളുടെ കണക്കെടുക്കുമ്പോൾ പുതിയതൊന്ന് ഇനി ഉണ്ടാവില്ല. ഇനി തന്‍റെ ജീവിതം പാവപ്പെട്ടവർക്കു മാത്രം.

നീതു കിഴക്കുദിച്ചു വരുന്ന സൂര്യനെ നോക്കി. സ്വർണ്ണ നിറം കലർന്ന ആകാശത്തേക്ക് ഒരു കൂട്ടം പക്ഷികൾ ഉത്സാഹത്തോടെ പറന്നുയരുന്നു. പ്രതീക്ഷയുടെ ചിറകടികൾ അവിടെ നിറയുന്നുണ്ടായിരുന്നു.

നമസ്തേ സർ

മൃദുത്വവും മധുരവും ചേർത്ത് “രാജീ..” എന്ന എന്‍റെ വിളിയിൽ ‘ദേ മുന്നിൽ നിൽക്കുന്നു. മറുവിളി പോലും തരാതെ എന്‍റെ ഭാര്യ രാജി

“എനിക്കറിയാം വിളിയുടെ കാ രണം” അവൾ തുടർന്നു.

“നമ്മുടെ ഏക ചെറുമകനെ കാണാനും അവിടെ താമസം തുടങ്ങാനും ഇനി മൂന്ന് ദിവസമല്ലേയുള്ളു. ഒക്കെ പായ്ക്ക് ചെയ്‌തു കഴിഞ്ഞോ എന്നല്ലേ?”

“അതെ മാത്രവുമല്ല. എന്‍റെ മുഴുവൻ മരുന്നുകളുടെ കാര്യം ഞാൻ തന്നെ വേണ്ടപോലെ എടുത്തു വച്ചോളാം എന്നുകൂടി പറയാനാ. എയർപോർട്ടിൽ ഡോക്ടറുടെ ഫുൾ പ്രിസ്ക്രിപ്ഷൻ കൂടി കരുതണം എന്ന് മോൻ വിളിച്ചു പറഞ്ഞിരുന്നു. പിന്നേ എനിക്ക് പാന്‍റ്സും ഷർട്ടും വളരെ കുറച്ചു മാത്രം കരുതിയാൽ മതി. ഞാൻ എന്‍റെ പേരക്കിടാവിനൊപ്പം മുഴുവൻ സമയവും ചിലവാക്കാനാണ് പ്ലാൻ. അതുകൊണ്ട് മുണ്ടും ബനിയനും കൂടുതൽ കരുതിക്കോളൂ. വീട്ടിൽ നിന്ന് പുത്തിറങ്ങുന്ന പ്രശ്ന‌മില്ല.” ഇത്രയും പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി. കാലിൽ ആണി രോഗം പിടിപെട്ടിട്ട് ആറ് മാസത്തോളമായി. ചികിത്സയും മരുന്നും ഞാൻ രാജിയെ ഇതുവരെ അറിയിച്ചിട്ടില്ല. പിന്നെ അതുമതി. എന്‍റെ രാജി ഒരു വിധത്തിലും എന്നെ പുറത്തേയ്ക്ക് വിടില്ല. രാമപുരം വില്ലേജിൽ മാധവൻ മാഷിനെയും ഭാര്യ രാജശ്രീ ടീച്ചറേയും അവരുടെ ചെറു കുടുംബത്തെയും അറിയാത്ത ആരുമില്ല. പ്രായം ചെന്നവർക്കും പഠിക്കുന്ന കുട്ടികൾക്കുമപ്പുറം ഇനി പഠിച്ചുയരുന്ന കൊച്ചുകുട്ടികൾക്കുപോലും മാധവൻ മാഷ് വളരെ പ്രിയപ്പെട്ടവൻ.

വില്ലേജിലെ ഒരോ ചടങ്ങുകൾക്കും എല്ലാ സത്പ്രവർത്തനങ്ങൾക്കും മാഷ് ഏറ്റവും മുമ്പിലുണ്ടാകും. മാഷ് സ്വയം മുമ്പിൽ നിൽക്കുന്നതല്ല. മറിച്ച് ജനം മാഷിനെ മുമ്പിൽ നിറുത്തുന്നതാണ്. പുസ്‌തകത്തതിലെ പാഠത്തേക്കാൾ മാഷ് കുട്ടികൾക്കും മുതിർന്നവർക്കും വിളമ്പുന്നത് ലോകോന്നത അറിവുകളാണ്. വ്യത്യസ്തരായ ആളുകൾക്ക് അവരുടെ രുചിക്കനുസരിച്ചായിരിക്കും മാഷിന്‍റെ അറിവ് പകരൽ. രാജശ്രീ ടീച്ചർ അവരുടെ ഏകമകൻ കൃഷ്‌ണദാസിന്‍റെ പഠിത്തത്തിന് മുൻഗണന നൽകി അദ്ധ്യാപക ജോലിയിൽ നിന്ന് ഇരുപത് വർഷങ്ങൾക്കു മുമ്പേ വിരമിച്ചിരുന്നു.

കുറച്ചുപേർ എന്നോട് ചോദിക്കുമായിരുന്നു. “ഇത്രേം അറിവും സ്‌കൂളിൽ നിന്നും വില്ലേജിൽ നിന്നും പ്രീതിയും സ്നേഹവും ഏറ്റുവാങ്ങിയ മാഷിന് ഒരു “ബെസ്‌റ്റ് ടീച്ചർ” ‌സ്റ്റേറ്റ് അവാർഡ് തേടിയെത്താത്തത് നിർഭാഗ്യമായിപ്പോയി എന്‍റെ മാഷേ.”

അപ്പോഴൊക്കെ ഞാൻ പറയും. “വൃദ്ധർ മുതൽ കൊച്ചുകുട്ടികൾ വരെ എന്നെ കാണുമ്പോഴോക്കെ “നമസ്തേ സർ” എന്ന് അഭിസംബോധന ചെയ്യുന്ന ഓരോ വാക്കും എനിക്ക് അവാർഡ് തന്നെയല്ലേ. ഈ മതിപ്പ് ഈ ജന്മത്തിൽ എനിക്ക് കൂടുതൽ തന്നെയാണ്.”

ഏക മകൻ കൃഷ്ണദാസിന് കുഞ്ഞ് ജനിച്ചിട്ട് പത്ത് മാസം കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഞങ്ങൾ ഫ്ളോറിഡയിലും എത്തിച്ചേർന്നു. വലിയൊരു ബംഗ്ലാവ്.

“അച്ഛഛനും അമ്മയ്ക്കും ഈ മുറി”. മകനും മരുമകൾ അഭിരാമിയും ഒരേ സ്വരത്തിൽ പറഞ്ഞു.

“മക്കളേ ഇത് വളരെ വലിയ മുറിയ . ഞങ്ങൾ നമ്മുടെ ഉണ്ണിക്കണ്ണനോ പ്പം കളിച്ചും ചിരിച്ചും പാഠങ്ങൾ ചൊല്ലിക്കൊടുത്തും ലിവിംഗ് റൂമിൽ കഴിഞ്ഞോളാം.” എന്നതിന് മറുപടിയായി മകൻ പറഞ്ഞു.

“അച്‌ഛാ എന്‍റെ വളരെ നാളത്തെ ആഗ്രഹമാണ് നിങ്ങളെ ഈ വീടിന്‍റെ ഏറ്റവും വലിയ മുറിയിൽ താമസിപ്പിക്കണം എന്നത്. നിങ്ങൾ ഇരുവരും മുറിയിലെ ടിവിയും കമ്പ്യൂട്ടറും ഒക്കെ നോക്കി എൻജോയ് ചെയ്യണം. ഒരു ജോലിയും ചെയ്യാൻ ഞാൻ സമ്മതിക്കില്ല. ഇനിയുള്ള ദിവസങ്ങൾ അച്ഛനും അമ്മക്കും വിശ്രമം മാത്രം.”

ഒളി കണ്ണാൽ രാജിയെ ഞാൻ ഒന്നു നോക്കി, ഒരു സമ്മതവും മൂളി.

പേരക്കിടാവിനൊപ്പം കളിച്ചും ചിരിച്ചും കൊഞ്ചിച്ചും മാസങ്ങൾ രണ്ട് കടന്നുവെങ്കിലും വേഗത കുറഞ്ഞ ദിവസങ്ങൾ പോലെ ഞങ്ങൾ രണ്ടാൾക്കും അനുഭവപ്പെട്ടു. എന്തോ എവിടെയോ ഒരു മിസ്സിംഗ് ഉത്തരം കണ്ടുപിടിക്കാൻ നിർബന്ധപൂർവം ശ്രമിച്ചില്ല എന്നതാണ് സത്യം.

അന്നൊരു തിങ്കളാഴ്ച ആയിരുന്നു.

“ഫുഡ് പായ്ക്കറ്റ് ബാഗിൽ വയ്ക്കു… ഷൂവും സോക്‌സും റെഡിയല്ലേ.ഗേറ്റ് തുറന്നിടൂ..” ഇങ്ങനെ മകൻ കൃഷ്ണദാസിന്‍റെ ആജ്‌ഞകൾ മുഴങ്ങിക്കൊണ്ടേയിരുന്നു. അവൻ എപ്പോഴത്തേയും പോലെ ഓഫീസിൽ പോകാൻ വളരെ വൈകിയിരിക്കുന്നു. കാറിൽ സ്വന്തം ഡ്രൈവിൽ ഇരുപതു മിനിറ്റോളം യാത്ര.

“ദേ ഞാൻ എത്തി ദേഷ്യം പിടിക്കല്ലേ. ഇപ്പഴും ഞാൻ തന്നെ എല്ലാം ചെയ്യണം. രാവിലെ ഹോസ് അടിച്ച് കാർ കഴുകി തുടങ്ങിയതു മുതൽ പെറ്റ് ഡോഗ് ജാക്കിയ്ക്ക് വരെ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞു. ഇവിടെ വേറെയും ആൾക്കാർ ഉണ്ടല്ലോ” അഭിരാമി അൽപം ഉയർന്ന സ്വരത്തിൽ പുലമ്പി.

“അച്ഛാ, അമ്മേ ഞാൻ ഇന്നും ലേറ്റ് ആണ്. ഇതേ പോലെ ചെറിയ കാര്യങ്ങളൊക്കെ ആകാം. സദാസമയവും കുഞ്ഞിനെയും കെട്ടിപ്പിടിച്ച് ലാളിച്ച് വഷളാക്കുന്നതിനേക്കാൾ അൽപസൊൽപം സഹായങ്ങളാകാം.” മകന്‍റെ നിർദേശം. “അതേയതേ ഞാനാണെങ്കിൽ വർക്ക് അറ്റ് ഹോം തുടങ്ങാൻ ഇനി രണ്ടാഴ്ച‌ മാത്രം. എല്ലാ കാര്യങ്ങളും എനിക്ക് മുഴുവനായും ചെയ്യാൻ പറ്റിയെന്ന് വരില്ല.” അഭിരാമിയുടെ വാക്കുകൾ.

കേട്ടപാതി ഞാൻ ഓടിച്ചെന്ന് എന്‍റെ ചെരുപ്പ് തപ്പി. കണ്ടുപിടിക്കാൻ പറ്റിയില്ല. കണ്ടെടുക്കണമെങ്കിൽ കണ്ണട വേണം. അതിനായി ഞാൻ റൂമിലേക്ക് പോയി. കണ്ണട ഫിറ്റ് ചെയ്ത് തിരിച്ചെത്തി ചെരുപ്പും അനായാസം കണ്ടുപിടിച്ച് മുറ്റത്തേക്ക് ചാടിയിറങ്ങി. ഗേറ്റ് തുറന്ന് കൊടുത്താലോ. ഒരു ചെറിയ സഹായം.

പക്ഷെ ഗേറ്റ് തുറന്നു കിടക്കുന്നു. കാർ കാണുന്നില്ല. മകൻ പുറപ്പെട്ടു കഴിഞ്ഞു എന്ന് മനസ്സിലായി. ഗേറ്റ് അടച്ച് തിരിഞ്ഞ് അകത്തേക്ക് നടന്നു. മുമ്പിൽ ഭാര്യ രാജി, “നിങ്ങൾ കണ്ണടയും ചെരുപ്പും ഒക്കെ, ഫുൾ സെറ്റപ്പ് ആക്കി മാത്രമേ പുറത്തിറങ്ങു?”

ഞാൻ പകച്ചുപോയി. ആണിരോഗം ഞാൻ അവളെ അറിയിച്ചിട്ടില്ലല്ലോ. ഞാൻ മറുപടിയൊന്നും പറയാൻ നിന്നില്ല. എന്‍റെ വിഷമം അവൾക്ക് വേറൊരു വിധത്തിൽ മനസ്സിലായി എന്ന് എനിക്ക് തോന്നി. അൽപം കഴിഞ്ഞ് രാജി എന്നരികിൽ വന്നിരുന്നു. “നമ്മുടെ മകൻ എന്താ ഇങ്ങനെ എന്‍റെ മാഷേ ഒരു മതിപ്പില്ലാതെ” രാജിയുടെ ഈ വാക്കുകൾക്കൊപ്പം നേരിയ നനവുകലർന്ന കണ്ണുകളെ ഞാൻ ശ്രദ്ധിച്ചു.

“എന്‍റെ രാജീ അവന് നന്നായി അറിയാം. അവൻ നമ്മളോട് അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയീന്ന്. ഇപ്പോൾ പാവം അവൻ അതും ആലോചിച്ച് ആഫീസിൽ വിഷമിക്കുന്നുണ്ടാകും. നോക്കു രാജി നാളെ നമ്മൾ അപ്രത്യക്ഷരാകും. പിന്നെ കൂട്ട് അവന്‍റെ ഭാര്യയും കുഞ്ഞുമാണ്. അവന്‍റെ കുടുംബത്തിനും വേണ്ടി അവളുടെ മുമ്പിൽ പിടിച്ചു നിൽക്കണ്ടേ. ആ സമയത്ത് അവൻ ഉടൻ തന്നെ ഉചിതമായി നമ്മളെ അധികാരപൂർവ്വം നിർദ്ദേശിച്ചത് കൊണ്ട് അവൻ അവളുടെ മുമ്പിൽ നല്ലൊരു ഭർത്താവായി. നമ്മളും കൂടി ഒന്നു മനസ്സിലാക്കിയാൽ എല്ലാം ലളിതം, ശുഭം. ആ സമയത്ത് തെറ്റും ശരിയും വേർതിരിയ്ക്കുന്നതിനു പകരം സമാധാനത്തിന് പ്രാധാന്യം കൊടുക്കുക. നമ്മൾ ചെറുതായി ഒന്ന് മാറുക. അത്രേ ഉള്ളൂ.” ഞാൻ പറഞ്ഞു നിർത്തി.

ഉടനെ രാജിയിൽ കണ്ട മൗനം എന്നിലെ ആശയങ്ങളിൽ അവളും എത്തിച്ചേർന്നതായി ഞാൻ സ്വയം തൃപ്തികൊണ്ടു. പെട്ടെന്ന് എന്‍റെ മനസ്സിന്‍റെ വേഗത കൂടുന്നത് പോലെ അനുഭവപ്പെട്ടു. ആ വേഗത എന്നെ ഇരുപത്തിയഞ്ച് വർഷം പുറകിലേക്ക് വിളിച്ചുകൊണ്ട് പോയി.

അന്ന് മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കൃഷ്ണദാസിനെയും എടുത്ത് ഞങ്ങൾ രാമപുരത്തേക്ക് പുറപ്പെട്ടപ്പോൾ അമ്മയെയും നിർബ്ബന്ധപൂർവ്വം കുട്ടിയിരുന്നു. അച്ഛൻ വളരെ മുമ്പേ മരണപ്പെട്ടിരുന്നു. അന്ന് ഞങ്ങൾ രണ്ടാളും ഒന്നിച്ച് അദ്ധ്യാപക ജോലി കഴിഞ്ഞ് വരുമ്പോൾ മിക്ക ദിവസവും വീടും പരിസരവും വൃത്തിയായി കാണാറില്ല.

എന്‍റെ അമ്മ കൂടുതൽ സമയവും ചിലവാക്കായിരുന്നത് കുറുമ്പൻ കൃഷ്ണദാസിനൊപ്പവും പിന്നെ ഭക്ഷണം ഉണ്ടാക്കാനും മാത്രം. വൃത്തി കുറവിന്‍റെ പേരിലും കൊച്ചുമകനെ കൊഞ്ചിച്ചു വഷളാക്കുന്ന വിഷയത്തിലും ഞാൻ ഒരു ദിവസം പോലും അമ്മയോട് കയർക്കാതിരുന്നിട്ടില്ല. തിരിച്ചൊന്നും പറയാതെ അമ്മ ശാന്തമായി. “നാളെ ഒക്കെ ശരിയാകും മോനെ” എന്ന് വാക്കുതരും. അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല. മരണക്കിടക്കയിൽ ഞാൻ അമ്മയുടെ അടുത്ത് ചെന്നിരുന്ന് പല തവണ കരഞ്ഞിട്ടുണ്ട്. ചെവിയിൽ മാപ്പ്, മാപ്പ് എന്ന് പറഞ്ഞിട്ടുണ്ട്. അബോധാവസഥയിൽ കിടക്കുന്ന അമ്മയ്ക്ക്, അത് കേൾക്കുവാനുള്ള ശക്തിയില്ല എന്നറിഞ്ഞിട്ടും.

ഇന്നീ വലിയ കൃഷ്ണദാസിന്‍റെ സമ്പൂർണ്ണ വളർച്ചയ്ക്ക് നെടും തൂണായിരുന്നത് എന്‍റെ അമ്മ മാത്രം. പക്ഷേ ചക്രം. അതിന് ജീവനുണ്ട്. തിരിഞ്ഞു കൊണ്ടേയിരിക്കും. അത് കാലചക്രമാണ് തിരിച്ചു വരും.

ശരണം വിളികളുടെ സമാന ധ്വനിയുള്ള “നമസ്തേ സർ” എന്ന ധ്വനികൾ മാധവൻ മാഷിന്‍റെ ചെവികളിൽ അപ്പോഴും വേഗതയോടെ മുഴങ്ങുന്നുണ്ടായിരുന്നു.

കാലത്തിനുമപ്പുറം

നല്ല തണുപ്പ്…

ആകെ മരവിച്ച അവസ്ഥ! രാവാണോ പകലാണോ…. കണ്ണ് തുറന്നു നോക്കി. നല്ല ഇരുട്ടാണ്. തണുപ്പിൽ പുതച്ചുമൂടി കിടക്കുന്നതൊരു ഹരമാണ്. എന്നിട്ടും പതിയെ എഴുന്നേറ്റിരുന്നു പുതപ്പു മാറ്റി.. എവിടെയൊക്കെയോ നിന്ന് സംസാര ശകലങ്ങൾ ഒഴുകിവരുന്നതു പോലെ. ഒന്നും കാണാൻ പറ്റുന്നില്ല. കഴുത്തിൽ വല്ലാത്ത മുറുക്കം. എന്താ എനിക്ക് ഞാനെവിടെയാ…

ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. തേഞ്ഞുതീർന്ന ചിന്താശകലങ്ങൾ അവിടവിടെ ചിതറി കിടക്കുന്നു. പിഴച്ച ചുവടുകൾ നിലം പതിക്കുന്ന ചിന്തകളുടെ അലക്ഷ്യമായ സഞ്ചാരം പോലെ തപ്പിതടഞ്ഞു ഇരുട്ടിലൂടെ നടന്നു.

പെട്ടന്നാരോ വാതിൽ തുറന്നു… വെളിച്ചം കണ്ണിന്‍റെ തെളിച്ചത്തിലേക്ക് കത്തിക്കു കുത്തുന്നതുപോലെ .

വേഗം പുറത്തിറങ്ങി… ഓ ഇത് ആശുപത്രിയിലാണല്ലോ ഞാനനെന്തിനാ ഇവിടെ വന്നത്.

ആശുപത്രിക്കു പുറത്തേക്കു നോക്കിയപ്പോൾ തണൽ മരത്തിനടുത്ത് അടുത്ത വീടുകളിലെ ചേട്ടന്മാര് നിൽപ്പുണ്ട്… അവിടെയ്ക്കു ചെന്നു.

ഞാനടുത്തു ചെന്നിട്ടും അവരാരും ശ്രദ്ധിക്കുന്നില്ല.. എന്തോ സങ്കടഭാവത്തിലാണ് അവർ. എന്തുപറ്റിയെന്ന് ചോദിച്ചിട്ടും മിണ്ടുന്നില്ല.

ഒന്നും മനസ്സിലാവാതെ നോക്കുമ്പോൾ കുഞ്ഞുമോൻ ദൂരെ മാമന്‍റെ അടുത്ത് നിൽക്കുന്നു. അവനെ മാമൻ ചേർത്തുപിടിച്ചുണ്ട്. മാമനും അവനും തന്നെ നോക്കുന്നില്ല. അവരുടെ മുഖത്ത് മനസ്സും ചിന്തകളും നഷ്ടപ്പെട്ടു ഉഴലുന്ന ഭ്രാന്താന്മകമായ നിർവ്വികാരത.

അടുത്ത വീട്ടിലെ സന്തോഷ് ചേട്ടനും ശിവൻ ചേട്ടനും ദൂരെ കാറിനടുത്ത് നിൽപ്പുണ്ട്.

അവരുടെ അടുത്തേക്ക് നടന്നു. നടക്കുമ്പോൾ ശരിക്കും ഒഴുകി നടക്കുന്നതു പോലെ. ചിറകുകൾ ഇല്ലാതെ പാറിപ്പറക്കുന്ന പോലെ. പെട്ടന്നവർ ആശുപത്രിയുടെ അടുത്തേക്ക് നടക്കുന്നു. നേരെ മുമ്പിൽ കണ്ടിട്ടും അവരെന്താ മിണ്ടാതെ നോക്കാതെ പോവുന്നത്.

എവിടേയ്ക്കാ സന്തോഷേട്ടാ …

ഇവർക്കെന്താ പറ്റിയത് മിണ്ടുന്നുമില്ലല്ലോ…ഡോക്ടറുടെ റൂമിലേക്കാണ് പോകുന്നത്.. പുറകെ ചെന്നു.

“ബോഡിയിൽ നിന്ന് കോവിഡ് ടെസ്റ്റിനുള്ള സിറം എടുക്കണം. അതും കൊണ്ട് ജില്ലാ ആശുപത്രിയിൽ പോയി കൊടുത്ത് റിസൽറ്റ് കൊണ്ടുവന്ന് അതു കൊണ്ടുപോയി പോലീസ് സ്റ്റേഷനിൽ പോയി പറയണം അവർ വന്നു മഹസർ തയ്യാറക്കിയിട്ടു വേണം പോസ്റ്റുമാർട്ടം നടത്താൻ”

ഇവർ ആരുടെ കാര്യമാ പറയുന്നെ…

ഡോക്ടർ നഴ്സിനെയും അറ്റന്‍ററിനെയും വിളിച്ചു എന്തൊക്കെയോ പറഞ്ഞു.

ആ നഴ്സിന്‍റെയും അറ്റന്‍ററുടെയും പുറകെ പോയി ഒരു മുറിയുടെ മുന്നിൽ ചെന്നു. മോർച്ചറി പേര് വായിച്ചു. ഇവിടെ നിന്നല്ലെ ഞാനിപ്പോ പോയത്. അപ്പോ…..

അകത്ത് നിരത്തിയിരിക്കുന്ന മേശകളിലായി മൂന്നു പേരെ മൂടി കിടത്തിയിരിക്കുന്നു.

സിസ്റ്റർ അവർ കൊണ്ടു വന്ന മെഡിക്കൽ കിറ്റിൽ നിന്ന് ഓരോന്ന് എടുക്കുമ്പോൾ അറ്റന്‍റർ മുഖത്തെ മൂടിയിരുന്ന തുണി മാറ്റി. നിശ്ചലനായി കിടക്കുന്നത് താൻ തന്നെയല്ലെ ….

“പോകേണ്ടവർക്ക് ഒരു തോന്നലിൽ അങ്ങു പോകാം അവർക്കെന്താ അവര് രക്ഷപ്പെട്ടു അവർ കാരണം എത്ര പേരാണ് ബുദ്ധിമുട്ടുന്നത് എന്ന് അവര് ചിന്തിക്കുന്നുണ്ടോ ….

എന്തു മിടുക്കൻ പയ്യൻ ഇവനെന്തിനാ ഇങ്ങിനെ ചെയ്തത്” അറ്റന്‍റർ പറയുമ്പോൾ അതു തന്നെയാണ് താനും ഓർത്തു നിന്നത്

എന്തിനാ താനിങ്ങിനെ ചെയ്തത്….

വീട്ടുകാരും അയ്ൽക്കാരും ആശുപത്രിക്കാരും പോലീസുകാരും എത്ര പേരാണ് ഇതിനു വേണ്ടി ബുദ്ധിമുട്ടുന്നത് …

ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച താനിപ്പോൾ അവർക്കൊക്കെ ഒരു ബാദ്ധ്യതയായി …

ഒരു നിമിഷത്തിന്‍റെ ചിന്തയിൽ തോന്നിയതാണ്..

അച്ഛൻ ചെറുപ്പത്തിലെ മരിച്ചു. അമ്മയാണ് എന്നെയും അനിയനെയും ഒരു കുറവുകളും അറിയിക്കാതെ വളർത്തിയത്.

അമ്മ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും പാവം തളർന്ന് ബോധം കെട്ട് കിടപ്പുണ്ടാവും….

വെറുതെ പുറത്തേക്ക് ഒഴുകി നടന്നു.

അടുത്ത വീട്ടിലെ ആ ചേട്ടന്മാർ ജില്ലാ ആശുപത്രിയിലേക്ക് കോവിഡ് ടെസ്റ്റിനു കൊണ്ടു കൊടുക്കാൻ പോയി…..

എങ്ങുമെത്താത്ത ചിന്തകളുമായി പാറി പറന്നപോലെ ഒഴുകി വീട്ടിലേക്ക്….

വഴിയിലെ കൊന്നമരങ്ങൾ എല്ലാം പൂത്തു നിൽക്കുന്നു. ഇലകൾ എല്ലാം പൊഴിഞ്ഞ് സ്വർണ്ണ വർണ്ണമാർന്ന മഞ്ഞപൂക്കൾ. റോഡിനരികിലുള്ള വീടുകളിലെ മതിലരികിൽ നിന്ന് എത്തി നോക്കുന്ന പലവർണ്ണത്തിലുള്ള പൂക്കളും ചെടികളും മരങ്ങളും. റോഡിലൂടെ പോകുന്ന പലവർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച ആളുകൾ വാഹനങ്ങൾ…

ഇന്നലെ വരെ താൻ കണ്ടതിൽ നിന്ന് എന്തോ വേറിട്ട് കാണുന്ന പോലെ… ഓരോന്നിനും വ്യത്യാസമായതും മനോഹരമായ രൂപഭംഗി തോന്നുന്നു… പുതിയൊരു നിറചാർത്ത് വന്നതുപോലെ .

ഒഴുകി ചേർന്നൊരു പുഴ പോലെ.

ഈ പൊൻ വെയിലു പോലും പതിയെ ഒഴുകിവരുന്ന ചേതോഹരമായ ഗാനം മൂളുന്നപോലെ..

വീടെത്തിയത് അറിഞ്ഞില്ല.

മുറ്റത്തെ മൂവാണ്ടൻ മാവിലിരുന്നു പതംപറഞ്ഞു കരയുന്ന കാക്ക.  ഇപ്പോഴും താനും അഭിയും കുഞ്ഞുമോനും ഇരുന്നാടിയ ഊഞ്ഞാലിന്‍റെ ഓർമ്മയായി മാവിൽ കൊമ്പിൽ മരത്തോട് ആഴ്ന്നിറങ്ങിയ കയറിന്‍റെ അവശേഷിപ്പു മുറുകി ആഴ്ന്നിറങ്ങി വളയിട്ട പോലെ താഴ്ന്നിരിക്കുന്നതു കാണാം.

കനമുള്ള മൗനത്താൽ നിറഞ്ഞിരിക്കുന്നു വീട്… ഉത്തരമില്ലാത്ത കടങ്കഥയായി താനും…

എനിക്ക് ഞാൻ ആകുവാനെ കഴിയു. വക്കുകൾ കൊണ്ട് അഭിനയിക്കാൻ അറിയില്ല.

ഓർമ്മയിലേക്ക് ജീവിതത്തിലെ കടന്നുപോയ സന്തോഷങ്ങളും സങ്കടങ്ങളും തെളിഞ്ഞു വന്നു.

കോളേജിൽ വച്ചാണ് അവളെ പരിചയപ്പെട്ടത്. പരിചയം ഇഷ്ടമായി ചില ഇഷ്ടങ്ങൾ അങ്ങിനെയാണ് അറിയാതെ അറിയാതെ ഇഷ്ടപ്പെട്ടു പോകും. ഒന്നു കാണാൻ സംസാരിക്കാൻ ഒരുമിച്ചു നടക്കാൻ വല്ലാതെ കൊതിക്കും. പിരിയാൻ പറ്റാത്തവിധം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയം…

തന്‍റെ കൂടെ ജീവിക്കാനായി അമ്മു ഇറങ്ങിവന്നു. രാജ്യം വെട്ടിപിടിച്ച രാജാവിന്‍റെ അഹങ്കാരമായിരുന്നു.

എന്നും എന്‍റെതു മാത്രമാണെന്നു കരുതിയതും ഒടുവിൽ എല്ലാം വെറുതെയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും കണ്ണീരിന്‍റെ നനവോടെ ആ ഇഷ്ടത്തെ കൊതിച്ചിരുന്നു നീ എന്‍റെതു മാത്രമാണെന്ന്.

ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് തന്നെക്കാൾ അവൾ മയക്കുമരുന്നുകളെ സ്നേഹിച്ചിരുന്നത് അറിഞ്ഞത്. ഒറ്റമകളായി സമ്പത്തിന്‍റെ നടുവിൽ വളർന്നവളാണ്. അവളുടെ അച്ഛനുമ്മയും രണ്ടു ധ്രുവങ്ങളിലായിരുന്നു. അവളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അതിന്‍റെ പ്രതിഫലനമുണ്ടായിരുന്നു. എല്ലാം ശരിയാവും എന്ന വിശ്വാസത്തിലായിരുന്നു എന്നിട്ടും.

പൊട്ടിത്തകർന്ന ഹൃദയവുമായി കണ്ട സ്വപ്നങ്ങൾക്കു മുന്നിൽ തോറ്റിരുന്നു പോയി. ശാന്തമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്തോറും നീ എന്നിൽ നിന്നും ഒരുപാട് അകലയായി ഏറ്റവും പ്രിയപ്പെട്ടവളായി അരികിലുണ്ടായിട്ടും.

ഇഷ്ടങ്ങൾ സ്വപ്നങ്ങൾ എല്ലാം അപശ്രുത്രി മീട്ടാൻ തുടങ്ങിയതും ഉടഞ്ഞുപോയ കൊഴിഞ്ഞ പ്രണയത്തിൻ പൊലിഞ്ഞ അഗ്നി വാക്കുകളിലൂടെ ആളിപ്പടർന്ന് പൊള്ളിച്ചു കൊണ്ടിരുന്നു. പൊള്ളിയടർന്ന് ഊതിയാറ്റുവാൻ പറ്റത്തവിധം മാരകമായി പ്രണയം മരിച്ചു വീണു.

അത്രമേൽ പ്രണയിച്ചിരുന്ന ജീവിതത്തിന് തിരശ്ശീല വീണു..

വീട്ടിൽ നിന്ന് അവൾ വഴക്കുകൂട്ടി ഇറങ്ങി പോയത് തന്‍റെ ജീവിതത്തിൽ നിന്നായിരുന്നോ എന്ന് അന്ന് മനസ്സിലായില്ല.

അവൾ അകലങ്ങളിലേക്ക് പെയ്ക്കൊണ്ടിരുന്നു.

പ്രാണനെക്കാൾ സ്നേഹിച്ച എന്‍റെ മാത്രം അവളെ മറക്കാൻ പറ്റിയില്ല. മോഹങ്ങൾ തന്ന് നീ പാതിവഴിയിൽ ഉപേക്ഷിച്ചു പോയെങ്കിലും നിന്‍റെ തിരിച്ചു വരവിനു കൊതിച്ച എന്‍റെ മനസ്സിന്‍റെ വിങ്ങലുകൾ നീ അറിഞ്ഞില്ല.

എന്നെ തനിച്ചാക്കി നടന്നകന്നു നീ. എന്നിലേക്കൊരു മടക്കം നിനക്കില്ലന്നറിഞ്ഞതും ഓടി ഒളിക്കുകയായിരുന്നു നിന്നിൽ നിന്നും നിന്‍റെ ഓർമ്മകളിൽ നിന്നും. പാതിവഴിയിൽ ഇരുട്ടിലകപ്പെട്ട് പോയപ്പോൾ തോന്നിയ തിരിച്ചു വരാത്ത ബുദ്ധി…

എന്നെ അറിയാതെ എന്നെ കാണാതെ പോയ എന്‍റെ പ്രണയമെ ഇന്നും തുടിക്കുന്നു നിനക്കായ് എന്‍റെ ഹൃദയം…

നാമിനി അന്യോന്യം ആരുമല്ല. നീയില്ലാത്ത ഈ ലോകത്തു നിന്ന് എനിക്ക് രക്ഷപ്പെടണം ഞാൻ യാത്ര ആരംഭിക്കുന്നു. കാണാതെ പോയ സ്വപ്നങ്ങൾ എന്നിൽ കണ്ണീർ വാർത്തു… കൽപ്പിത സ്വപ്നങ്ങളിൽ കഥാന്തരമൊരു കദനമായി കഥയറിയാതെ ഞാനുറങ്ങുന്നു. ബോധമനസിന്‍റെ അതിരുകൾ ലംഘിച്ച് ഉപബോധമനസ്സിന്‍റെ പ്രേരണയിൽ നിന്‍റെ ഓർമ്മകൾ ഹൃദയത്തിലെ നീറ്റലായി കൺപീലിയിൽ നനവായി.

ഇന്നലകളിൽ ഒരാത്മാവായിരുന്ന നമ്മൾ ചിതറിയകന്ന നാളിൽ നിന്ന് മരണപ്പെട്ട രണ്ടു പ്രണയങ്ങളായി നമ്മൾ മാറി…

കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങൾ വെറും പുകച്ചുരുളുകൾ മാത്രമാണ്.

ഒരിക്കലും നിന്നെ തനിച്ചാക്കില്ലന്ന് പറഞ്ഞതിന് നീ എന്നോട് പൊറുക്കുക. അതുപോലെ നീ എന്നോട് പറഞ്ഞതിനും ഞാനും ഇനി ആരും ആരോടും പറയാതിരിക്കട്ടെ.

അവസാനയാത്രയിൽ നമ്മളെല്ലാവരും തനിച്ചാണല്ലോ. ഞാൻ മുന്നേ പോകട്ടെ. നീയില്ലാതെ ജീവിക്കാൻ കഴിയില്ലന്ന തോന്നൽ… ശത്രുക്കളെ പോലെ കലഹിക്കുമ്പോഴും ഭ്രാന്തമായി സ്നേഹിച്ചിരുന്നു.

പിണങ്ങിയിറങ്ങി പോയതും തിരിച്ചു വരവില്ലന്നു പറഞ്ഞതും കേട്ടത് മറ്റേതോ ലോകത്തിൽ പെട്ടതുപോലെ. മുറ്റത്തെ പൂത്ത ചെമ്പകത്തിന്‍റെ മണം മത്തുപിടിപ്പിക്കുന്നു. പലതിലും തോറ്റുപോയ ഒരിക്കലും നടക്കില്ലന്നുറപ്പുള്ള ഭ്രാന്ത്.

അവസാന ശ്വാസംവരെ സൂക്ഷിച്ചു വെച്ച ഭ്രാന്തായിരുന്നു നീ.

നീയെന്‍റെ ആരുമല്ലന്ന് എഴുതി വച്ചിട്ട് നാം പിരിയും… പക്ഷെ അമ്മു നിന്നെ ഞാൻ സ്നേഹിച്ചിരുന്നു. പ്രണയം എന്‍റെ നെഞ്ചുകീറുകയാണ് ഏകാന്തമായൊരു വഴിയിലൂടെ സ്വന്തമായൊരു ലോകത്തേക്ക് പോകുന്നു…..

തളർന്നു കിടക്കുന്ന അമ്മയുടെ ഉച്ചത്തിലുള്ള തേങ്ങൽ കേട്ടാണ് ഓർമ്മയിൽ നിന്നും തിരിച്ചു വന്നത്. അടുത്ത ബന്ധുക്കളും അയൽക്കാരും അടുത്തിരിപ്പുണ്ട്.

പതിയെ പതിയെയുള്ള സംസാരം കടുത്ത മൗനത്തിന് വിള്ളൽ വീഴ്ത്തുന്നുണ്ട്. അമ്മയെ കണ്ടു നിൽക്കാൻ പറ്റുന്നില്ല. അമ്മ കിടക്കുന്ന കട്ടിലിനടുത്ത് പഴയ കളിക്കൂട്ടുകാരി അഭിയിരുപ്പുണ്ട്. അവളുടെ കണ്ണിലൂടെ ഒഴുകുന്ന കണ്ണുനീർ. അവളുടെ അടുത്ത് ചെന്നു നിന്നു.

അവൾ എന്തൊക്കെയോ പിറുപിറുക്കുന്നു. ഇവൾക്കിപ്പോഴും ഈ പിറു പിറക്കൽ ഉണ്ടോ… പണ്ട് തല്ലു കൂടുമ്പോൾ ദേഷ്യം വന്നു മുഖം വീർപ്പിച്ചവൾ എന്തൊക്കെയോ മുറുമുറുക്കും.

എന്നെ ഇപ്പോഴും തോൽപ്പിച്ചു കളഞ്ഞല്ലോ… എന്‍റെ സ്നേഹം കാണാതെ പോയില്ലെ…

എന്നെ മറന്നു കളഞ്ഞില്ലെ എന്തിനാ ഈ ചതി ചെയ്തത്… ആ കണ്ണിരിനു മുമ്പിൽ നിസ്സഹായനായി നിന്നു.

അഭി എന്നെ സ്നേഹിച്ചിരുന്നെന്നോ…….

മുറ്റത്തു കിടന്ന മാണിക്യം കണ്ടില്ല ഇതുവരെ… ശ്രദ്ധിച്ചിരുന്നില്ല അതല്ലെ ശരി. തെറ്റായി പോയെന്ന് ഇപ്പോൾ തോന്നുന്നു.

അമ്മുവിനെ കണ്ടതു മുതൽ എല്ലാം അമ്മുവായിരുന്നു പ്രണയവും ജീവിതവും.

നിരർത്ഥകമായ ജീവിതം ഒരു മുഴം കയറിൽ കുരുങ്ങി ശ്വാസം മുട്ടി പിടച്ചു.

നഷ്ടം തന്‍റെ കുടുംബത്തിനാണല്ലോ.

ഇനി കുറച്ചുനേരം കൂടിയെ ഈ ഭൂമിയിൽ നിൽക്കാൻ അവകാശമുണ്ടാവു. കാലങ്ങൾക്കപ്പുറത്തേക്ക് പോകുന്നതിനു മുമ്പ് കളിക്കൂട്ടുകാരിയുടെ കണ്ണുനീർ തുടച്ചു കൊടുക്കാനുള്ള തോന്നൽ എന്തിനോ ദാഹിക്കുന്ന പോലെ.

ജീവിതത്തിന് ഇത്ര ഭംഗിയുണ്ടന്ന അറിവ് ഒറ്റപ്പെടലിലും തോൽവിയിലും അറിഞ്ഞില്ല.

ഒരു നിമിഷത്തെ അവിവേകം എത്രയോ പേരെ വേദനിപ്പിക്കും. തിരിച്ചെടുക്കാനാവാത്ത തന്‍റെ ശ്വാസം തേടിപിടിക്കാൻ തോന്നുന്നു…

ഒരവസരം പോലുമില്ലാതെ സ്വയം ശിക്ഷിച്ച് ശരീരം നാശമാക്കി. പൂർത്തിയാവാത്ത ജീവിത സ്വപ്നങ്ങൾ ആത്മാവിനെ നോവിക്കുന്നുവെങ്കിലും ശാന്തമാകാൻ ശ്രമിച്ചു കൊണ്ടിരുന്നു.

കുറച്ചു സമയം കൂടിയുള്ളു. ബോഡി എത്താറായി ചടങ്ങുകൾ കഴിഞ്ഞ് വേഗം എടുക്കും. കോവിഡ് പ്രേട്ടോക്കേൾ പ്രകാരമാണ് ആരുടയോ സംസാരം.

ഈ നിമിഷം ജീവിതത്തിന്‍റെ ഭംഗി കണ്ട് ഭ്രമിക്കുന്നത് നിഷ്ഫലം. ഓർമ്മകൾ മാത്രം ബാക്കി .

ഒന്നും ബാക്കി വെക്കാതെ ഒരാൾക്കും എവിടെയ്ക്കും പോവാൻ പറ്റില്ല. കാലത്തിനപ്പുറത്തേക്കുള്ള യാത്രയിലും ആ വസന്തത്തിന്‍റെ വാസന നാസികകളെ മോഹിപ്പിക്കുന്നുണ്ടോ..

കുളിർകാറ്റ്

അരുൺ അസ്വസ്ഥ‌മായ മനസ്സോടുകൂടി മുറിയിൽ കൂടി അങ്ങോട്ടും, ഇങ്ങോട്ടും നടന്നു. കുറച്ചു മാസങ്ങളായി മനസ്സമാധാനം പോയിട്ട്. ബന്ധുക്കളുടേയും നാട്ടുകാരുടേയും മുന്നിൽ താനിപ്പോൾ പെണ്ണുപിടിയനാണ്. എന്നാൽ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ ഈ ജന്മത്തിൽ ഇങ്ങനെ അനുഭവിക്കാൻ ആയിരിക്കും വിധി.

ഒരു വർഷം മുമ്പ് ഫേസ്ബുക്കിലൂടെ ആണ് വിജിയെ പരിചയപ്പെടുന്നത്. അവളുടെ ഫേസ്ബുക്ക് പോസ്‌റ്റുകളും മെസ്സേജുകളും തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് അവൾ നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോൾ കാണാൻ പോയത്. അന്ന് ഒരുപാട് സംസാരിച്ചു മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. നല്ലൊരു സുഹൃത്തിനെ കിട്ടിയല്ലോ… എന്തൊരു പക്വതയാണ് അവൾക്ക് പിന്നീടങ്ങോട്ടു എല്ലാ ദിവസങ്ങളും വിശേഷങ്ങൾ ചോദിച്ച് മെസ്സേജ് അയക്കുമായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയി…

ഒരു ദിവസം അമ്മയ്ക്ക് പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ് അവൾ വിളിച്ചു. രണ്ടുലക്ഷം രൂപ വേണം അരുണിനൊന്നു സഹായിക്കാൻ പറ്റുമോ? രണ്ടാഴ്ച്‌ച കഴിഞ്ഞേ പൈസ കിട്ടുള്ളു അപ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞു. ഒരു പ്രൈവറ്റ് ജോലിക്കാരനായ ഞാൻ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച പൈസയിൽ നിന്നും രണ്ടു ലക്ഷം രൂപ അവൾക്ക് കൊടുത്തു. മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി… എന്തോ… വലിയ കാര്യം ചെയ്‌ത പ്രതീതി…

പതിയെ പതിയെ വിജിയുടെ മെസ്സേജുകൾ കുറഞ്ഞുവന്നു. ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. അമ്മയ്ക്ക് അസുഖം ആയതിനാൽ വിഷമത്തിലാണെന്ന് വിചാരിച്ചു. രണ്ടാഴ്‌ച കഴിഞ്ഞ് തരാം എന്ന് പറഞ്ഞ പൈസ നാലുമാസം ആയിട്ടും തന്നില്ല. അതുകൊണ്ടുതന്നെ എന്തൊക്കെയോ സംശയം തോന്നി. അവളെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അറിയുന്നത്. അവൾ പലരേയും ഇതേ മാതിരി പറ്റിച്ചിട്ടുണ്ടെന്ന്. അത് തനിക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. അവൾ എത്ര നന്നായിട്ടാണ് തന്നോട് സംസാരിച്ചിട്ടുള്ളത്. ഒരിക്കലും ഇങ്ങനൊരു പെണ്ണാണെന്ന് കരുതിയില്ല.

എന്തായാലും അവളുടെ പക്കൽ നിന്നും പൈസ തിരിച്ചുപിടിക്കണമെന്ന് അരുൺ തീരുമാനിച്ചു. ഇത്രയും കാലമുള്ള തന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. അവൾ ജോലി ചെയ്യുന്ന സ്‌ഥലം കണ്ടുപിടിച്ചു. ആദ്യം ഒക്കെ അവൾ നല്ല രീതിയിൽ സംസാരിച്ചു. പൈസയുടെ കാര്യം ചോദിച്ചപ്പോൾ അവളുടെ സ്വഭാവം മാറി. അവൾ ഒച്ച എടുക്കാൻ തുടങ്ങി. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ താൻ വേഗം തിരിച്ചു പോന്നു. പിറ്റേദിവസം അവളെ താൻ പീഡിപ്പിച്ചെന്നും പറഞ്ഞ് കേസ്സും കൊടുത്തു. രണ്ട് മൂന്ന് മാസത്തോളം കേസ്സിന്‍റെ പിന്നാലെ ആയിരുന്നു. അവസാനം താൻ നിരപരാധി ആണെന്ന് പോലീസിന് ബോധ്യപ്പെട്ടു. പക്ഷേ നാട്ടിൽ എല്ലാവരും തന്നെ മോശക്കാരനായാണ് കാണുന്നത്.

“മോനേ…” അമ്മയുടെ വിളി കേട്ട് അരുൺ പൂമുഖത്തേക്ക് വന്നു.  “അമ്മാവൻ വന്നിട്ട് കുറച്ചു നേരമായി നീ അവിടെ എന്തെടുക്കുകയാ…?”

അമ്മാവൻ അരുണിന്‍റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. “നീ നിരപരാധിയായിരിക്കാം… പക്ഷേ നാട്ടിൽ ഇപ്പോഴും നീ എന്തോ തെറ്റ് ചെയ്ത മാതിരിയാണ്. ആഹ്… നാട്ടിൻ പുറം അല്ലേ…”

ഇതുകേട്ടപ്പോൾ അരുണിന് വല്ലാത്ത നീരസം തോന്നി.

“ഇത് പറയാനാണോ അമ്മാവൻ വന്നത്?”

“അല്ല നിനക്കൊരു ആലോചനയുമായി വന്നതാണ്. ഇനിയിപ്പോ ചീത്ത പേരുകൊണ്ട് നടക്കുമോ എന്നൊന്നും അറിയില്ല.”

“എന്‍റെ മോൻ തെറ്റൊന്നും ചെയ്തിട്ടില്ല ഏട്ടനവനെ കുറ്റക്കാരനാക്കേണ്ടാ….”

“എന്‍റെ ജാനകിയെ ഞാൻ ഉള്ള കാര്യം പറഞ്ഞെന്നേ ഉള്ളൂ എന്നോടാർക്കും നീരസം തോന്നേണ്ട കാര്യമില്ല. ങാ… അതൊക്കെ പോട്ടെ… എന്‍റെ കൂട്ടുകാരന്‍റെ മോളാ… നല്ല കുട്ടിയാ പക്ഷേ ഇവന്‍റെ അതേ പ്രായമാ ഇരുപത്തിയെട്ടു വയസ്സ്.”

“ഒരേ പ്രായത്തിലുള്ള പെണ്ണോ? രണ്ടു വയസ്സെങ്കിലും കുറവ് വേണ്ടേ..?” ജാനകിയമ്മ ചോദിച്ചു

“ഇന്നത്തെ കാലത്ത് അതൊന്നും പ്രശ്‌നമില്ല ജാനകിയേ..”

“മോനെ നീയൊരു കാര്യം ചെയ്യ് നാളെ ഒരുങ്ങിക്കോ നമുക്ക് അത്രടം വരെ പോവാം.”

“ഏട്ടൻ അവരോട് ഇവന്‍റെ കാര്യം എല്ലാം പറഞ്ഞില്ലേ…?”

“ഇല്ല ജാനകിയേ… ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല. അവർ അറിഞ്ഞു ചോദിക്കുമ്പോൾ പറയാം”.

പിറ്റേദിവസം അരുൺ സുഹൃത്ത് മഹേഷിനേയും കൂട്ടി അമ്മാവനോടൊപ്പം പെണ്ണുകാണാൻ പോയി. അവനു വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. ചെയ്യാത്ത കാര്യത്തിനാണെങ്കിലും തന്‍റെ ചീത്തപ്പേര് അറിഞ്ഞാലോന്നോർത്ത്. പെൺകുട്ടി ചായയുമായി വന്നു. അവളെ എവിടെയോ കണ്ട പരിചയം.

“സംസാരിക്കണമെങ്കിൽ സംസാരിക്കാം വലത്തേ മുറിയിലേക്ക് പൊയ്‌കൊള്ളൂ.” അവളുടെ അച്ഛൻ പറഞ്ഞു. വല്ലാത്തൊരു ടെൻഷനോടു കൂടി അരുൺ മുറിയിലേക്ക് പോയി

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…

“എന്നെ മനസ്സിലായോ… ?”

“എവിടേയോ കണ്ട മാതിരി ഓർമ്മ കിട്ടുന്നില്ല.” അരുൺ വിക്കി വിക്കി പറഞ്ഞു. “എട്ടാം ക്ലാസ് മുതൽ പ്ലസ്‌ വരെ നമ്മൾ ഒന്നിച്ചാണ് പഠിച്ചത്.”

“ഇപ്പോൾ ഓർക്കുന്നുണ്ടോ…?”

“ആ എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. ഇപ്പോൾ ഓർമ്മ വന്നു.”

അരുണിന് അതിശയമായിരുന്നു ക്ലാസിൽ അധികം ഒന്നും സംസാരിക്കാത്ത കുട്ടിയായിരുന്നു നിത്യ. ഇപ്പോൾ എത്ര സ്മ‌ാർട്ട് ആയിട്ടാണ് സംസാരിക്കുന്നത്.

“എങ്ങനെ? എന്നെ പറ്റുമോ…?” അവൾ ചോദിച്ചു. അവളുടെ പെട്ടെന്നുള്ള ചോദ്യത്തിന് മുന്നിൽ അരുൺ ഒന്ന് പതറി.

“എനിക്ക്… ഒരു കാര്യം പറയാനുണ്ട്.” അരുൺ നന്നായി വിയർക്കുന്നുണ്ടായിരുന്നു.

അവൻ സംസാരിക്കാൻ തുടങ്ങുമ്പോഴേയ്ക്കും നിത്യ ഇടപെട്ടു.

“ഒന്നും പറയണ്ട എനിക്ക് എല്ലാ കാര്യവും അറിയാം ഇനി അതൊക്കെ മറന്നേക്കൂ.” അവളുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ നിന്നും വല്ലാത്തൊരു ഭാരം ഇറങ്ങിപ്പോയ പോലെ തോന്നി.

“ഞാൻ പത്താം ക്ലാസ് മുതൽ വൺ വേ പ്രേമത്തിൽ തന്‍റെ പുറകെ ഉണ്ടായിരുന്നു.”

“കല്യാണത്തെക്കുറിച്ച് വീട്ടുകാർ പറഞ്ഞപ്പോൾ ആദ്യം തന്‍റെ മുഖമാണ് ഓർമ്മവന്നത്. ജോലി കിട്ടിയിട്ട് വീട്ടുകാരോട് പറയാം എന്ന് വിചാരിച്ചു.”

അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അരുണിന് തോന്നി… തന്‍റെ ജീവിത സഖി ഇവൾ തന്നെയെന്നവൻ മന്ത്രിച്ചു…

ബ്രേക്കപ്പ്

അമേരിക്കയിൽ നിന്ന് ഫോണിലൂടെ രാഗിണി പറയുന്നത് കേട്ടപ്പോൾ മദൻ ചെവിയിൽ ഉരുകിയ ഈയം ഒഴിച്ചതുപോലെ തോന്നി. അവന്‍റെ കവിളുകളിൽ കണ്ണുനീർ ഒഴുകി.

“എന്താണ് സംഭവിച്ചത് മുന്നൂ? എന്തിനാണ് നീ ഇങ്ങനെ?” ഉമ ചോദിച്ചപ്പോൾ മദൻ കരയാൻ തുടങ്ങി.

“എല്ലാം അവസാനിച്ചു, ചേച്ചീ. അഞ്ച് വർഷം എന്നെ സ്നേഹിച്ചതിന് ശേഷം രാഗിണി മറ്റൊരാളെ തിരഞ്ഞെടുത്തു.”

അത് കേട്ട് ഉമ അവനെ ആശ്വസിപ്പിച്ചു. “മുന്നൂ നീ രാഗിണിയെ മറന്നേക്കൂ. അവൾ നിനക്ക് അർഹയല്ല.”

ഉമ മദന്‍റെ സഹോദരഭാര്യയാണ്. അനിയനെ അവൾ സ്നേഹപൂർവ്വം മുന്നു എന്നാണ് വിളിക്കുന്നത്. മദന്‍റെ അച്ഛൻ മുംബൈയിലെ ഒരു ചെറിയ പ്രാന്തപ്രദേശത്ത് സർക്കാർ ജോലി ചെയ്തിരുന്നു. അവർക്ക് അവിടെ ചെറിയ വീടുണ്ടായിരുന്നു. മദന്‍റെ അമ്മ വീട്ടമ്മയാണ്. ജ്യേഷ്ഠൻ മഹേഷ് അവനെക്കാൾ 12 വയസ്സ് മൂത്തതാണ്. ഒരിക്കൽ മദനും മാതാപിതാക്കളും ജ്യേഷ്ഠനും ചില ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് പോയി. അന്ന് വൈകുന്നേരം അവർ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ആ വൈകുന്നേരം ഛത്രപതി ശിവാജി ടെർമിനൽസിലെ ഭീകരാക്രമണത്തിൽ മൂവരും കൊല്ലപ്പെട്ടു. ആ സമയത്ത് മദൻ 11-ാം ക്ലാസിൽ പഠിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് പഠിക്കാൻ അവൻ ആഗ്രഹിച്ചു. എന്നാൽ മാതാപിതാക്കളുടെയും സഹോദരന്‍റെയും പെട്ടെന്നുള്ള വിയോഗം മൂലം അവന്‍റെ ഭാവി ഇരുളടഞ്ഞു.

സഹോദരഭാര്യ ഉമ മാത്രമാണ് അവശേഷിച്ചത്. ഉമയ്ക്ക് 5 വയസ്സുള്ള മകനും ഉണ്ടായിരുന്നു. ഉമയ്ക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ജോലിയും നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ അന്നൊന്നും മദനെ സ്നേഹിച്ചിരുന്നില്ല. എങ്കിലും പോകെപോകെ ഉമ മദന്‍റെ അമ്മയും അച്ഛനും സഹോദരിയുമായി മാറി. മദൻ ഉമയെ അമ്മയെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

അതിനിടെ മദന് ഒരു നല്ല എഞ്ചിനീയറിംഗ് കോളേജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചു. ബീഹാറിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ അവിടെ പഠിക്കാനെത്തിയിരുന്നു. അവരിൽ രാഗിണി എന്ന പെൺകുട്ടിയും മദന്‍റെ ബാച്ചിൽ വന്നു. പഠനത്തിൽ അവൾ ശരാശരിയായിരുന്നു. അവളുടെ അച്ഛൻ പണം കൊടുത്താണ് പ്രവേശനം നേടിയത്. അവൾക്ക് അന്ന് സ്വന്തമായി എടിഎം കാർഡും ഉണ്ടായിരുന്നു. അവൾ ആഡംബരപൂർവ്വം പണം ചെലവഴിച്ചു. ഇടയ്ക്കിടെ അവൾ തന്‍റെ സുഹൃത്തുക്കളെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വിളിക്കും. സിനിമകൾ പോലും കാണിച്ചു. രണ്ടാം വർഷാവസാനത്തോടെ അവൾ മദനുമായി സൗഹൃദത്തിലായി അവർ ഒരേ ഗ്രൂപ്പിലായിരുന്നു. അതിനാൽ അവൻ രാഗിണിയെ പഠനത്തിൽ സഹായിച്ചു. മൂന്നാം വർഷമായപ്പോഴേക്കും അവർ നല്ല സുഹൃത്തുക്കളായി അവരുടെ സൗഹ്യദം ക്രമേണ പ്രണയമായി വളർന്നു.

ഇരുവരും അമേരിക്കയിൽ എംഎസി പഠിക്കാൻ തീരുമാനിച്ചു. മദൻ ഉമയോട് ഒന്നും മറച്ചുവച്ചില്ല. രാഗിണിയെക്കുറിച്ച് അവൻ അവളോട് പറഞ്ഞിരുന്നു. സ്കോളർഷിപ്പ് ലഭിച്ചെങ്കിൽ തങ്ങളുടെ വഴി എളുപ്പമാകുമെന്ന് ഇരുവരും കരുതി. അമേരിക്കയിൽ പഠിക്കാൻ ദശലക്ഷക്കണക്കിന് രൂപ വേണ്ടിവരും. എങ്കിലും രാഗിണിക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല. രാഗിണിയും മദനും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി, പക്ഷേ സ്കോളർഷിപ്പ് ലഭിച്ചില്ല. സ്റ്റുഡന്‍റ് വിസയ്ക്ക്, വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ഫണ്ടുകളുടെ ലഭ്യത ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ടിവന്നു. രാഗിണിയുടെ അച്‌ഛൻ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു‌. പക്ഷേ മദൻ വളരെ ആശങ്കാകുലനായിരുന്നു. ഉമ ഇക്കാര്യം മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി.

“മുന്നു പോകാൻ തയ്യാറാകൂ. ഞാൻ ഇവിടെയുണ്ട്. നിന്‍റെ സ്വപ്നം തീർച്ചയായും സാക്ഷാത്കരിക്കും.” അവൾ മദനെ ആശ്വസിപ്പിച്ചു.

ഉമ ഗ്രാമത്തിലെ കുറച്ച് ഭൂമി വിറ്റ് മദന്‍റെ അമേരിക്കയിലെ പഠനത്തിനായി ബാങ്കിൽ പണം നിക്ഷേപിച്ചു. രാഗിണിക്കും മദനും വിസ ലഭിച്ചതൊടെ അവർ അമേരിക്കയിലേക്ക് പോയി. അവർക്ക് വ്യത്യസ്ത സർവകലാശാലകളിൽ ആണ് പ്രവേശനം ലഭിച്ചത്.

ഭാഗ്യവശാൽ അവരുടെ കോളേജുകൾ ഒരു മണിക്കൂർ ഡ്രൈവ് അകലെയായിരുന്നു. കാലിഫോർണിയയിലെ സാന്താ ക്ലാര സർവകലാശാലയിലാണ് രാഗിണിക്ക് പ്രവേശനം ലഭിച്ചത്. കോത്തര ബെർക്‌ലി സർവകലാശാലയിലാണ് മദൻ പ്രവേശനം നേടിയത്. വാരാന്ത്യങ്ങളിൽ അവർ കണ്ടുമുട്ടി. താമസിക്കുകയും ചെയ്‌തു. മദൻ തന്‍റെ സഹോദരഭാര്യയോട് കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. രാഗിണി മാതാപിതാക്കളോടും അവരുടെ പ്രണയകഥ പറഞ്ഞിരുന്നു. ഉമയ്ക്ക് എതിർപ്പൊന്നുമില്ലായിരുന്നു.

രാഗിണിയുടെ അച്ഛന് മദന്‍റെ കുടുംബ പശ്‌ചാത്തലം, പ്രത്യേകിച്ച് സാമ്പത്തിക സ്‌ഥിതി ഇഷ്‌ടപ്പെട്ടില്ല. സമ്പന്നനായ ഒരു പുരുഷൻ മാത്രമേ അവൾക്ക് അനുയോജ്യമാകൂ എന്ന് അദ്ദേഹം മകളോട് വ്യക്തമായി പറഞ്ഞു. തുടക്കത്തിൽ രാഗിണി അതൊന്നും വലിയ കാര്യമാക്കിയില്ല. അവരുടെ ഇടപെടലുകൾ പതിവുപോലെ തുടർന്നു. വിവാഹം കഴിക്കാമെന്നും ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാമെന്നും ഇരുവരും വാഗ്ദാനം ചെയ്തു.

മാസ്റ്റർ ബിരുദം പൂർത്തിയാക്കിയ ശേഷം ഏകദേശം രണ്ട് വർഷത്തിനുശേഷം മദൻ ഇന്ത്യയിലേക്ക് മടങ്ങി.

അമേരിക്കയിൽ നിന്ന് മുംബൈയിലേക്ക് രാഗിണിയും അദ്ദേഹത്തോടൊപ്പം പോയി. രണ്ട് ദിവസം അവൾ മദന്‍റെ വീട്ടിൽ വന്നു താമസിച്ചു. ഉമ അവളോട് ചോദിച്ചു. “നിങ്ങളുടെ ഭാവി പദ്ധതികൾ എന്താ?”

രാഗിണി പറഞ്ഞു. “ചേച്ചി ഞങ്ങളു ടെ മാ‌സ്റ്റേഴ്‌സ് പൂർത്തിയാക്കിയ ശേഷം ഒരുവർഷം കൂടി അവിടെ ജോലി ചെയ്യാമല്ലോ. ഒരു വർഷത്തെ ജോലിക്ക് ശേഷം ഞങ്ങൾ രണ്ടുപേരും വിവാഹിതരാകും. മദൻ ഒന്നും പറഞ്ഞില്ലേ?”

“മദൻ എല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷേ വിവാഹശേഷം എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? ഇവിടെയാണോ അതോ അമേരിക്കയിലാണോ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നത്?” ഉമ ചോദിച്ചു.

രാഗിണി പറഞ്ഞു. “എല്ലാം ഞാൻ മദനെ ഏൽപ്പിച്ചിരിക്കുന്നു. അവന് ശരിയെന്ന് തോന്നുന്നത് ചെയ്യട്ടെ.”

രണ്ട് ദിവസം ഉമയോടൊപ്പം മുംബൈയിൽ താമസിച്ചശേഷം രാഗിണി ബീഹാറിലെ തന്‍റെ വീട്ടിലേക്ക് മടങ്ങി. രാഗിണിയുടെ വാക്കുകൾ കേട്ടപ്പോൾ ഉമയ്ക്ക് ആശ്വാസം തോന്നി. മകൻ രാജേഷ് ഹൈസ്കൂ‌ളിലായിട്ടേയുള്ളൂ. ഒരു മകനെപ്പോലെ തന്നെ തന്‍റെ അനിയനെയും അവൾ വിശ്വസിച്ചു. മറ്റൊരു വീട്ടിൽ നിന്ന് വരുന്ന അനിയത്തിയെക്കുറിച്ച് അവൾ ആശങ്കാകുലയായിരുന്നു. അവൾ എങ്ങനെയുള്ള ആളാണെന്ന് ആർക്കറിയാം. എന്നാൽ രാഗിണിയുമായി സംസാരിച്ചപ്പോൾ ഉമയ്ക്ക് അൽപ്പം ആശ്വാസം തോന്നി.

അതിനിടയിൽ രാഗിണി വീട്ടിലെത്തി മദനെക്കുറിച്ച് പറഞ്ഞപ്പോൾ അവളുടെ അച്ഛ‌ഛൻ പറഞ്ഞു. “മോളേ ഞങ്ങളുടെ സന്തോഷം നിന്‍റെ സന്തോഷത്തിലാണ്. പക്ഷേ ശ്രദ്ധാപൂർവ്വം ആലോചിച്ചശേഷം തീരുമാനം എടുക്കൂ. മദനിൽ എനിക്ക് ഒരു തെറ്റും കാണുന്നില്ല. മദന്‍റെ കുടുംബവുമായി പൊരുത്തപ്പെടാൻ കഴിയുമെന്ന് നിനക്ക് ഉറപ്പുണ്ടോ?”

രാഗിണി പറഞ്ഞു. “മദന്‍റെ കുടുംബത്തിൽ ഒരു പ്രശ്‌നവും ഞാൻ കാണുന്നില്ല.”

“പക്ഷേ എനിക്ക് അവരെ കാണാൻ ആഗ്രഹമുണ്ട്.” അവളുടെ അച്ഛൻ പറഞ്ഞു.

രാഗിണി പറഞ്ഞു. “ശരി അച്ഛൻ പറഞ്ഞാൽ മതി. ഞാൻ അദ്ദേഹത്തെ വിളിക്കാം.”

“ഇല്ല ഇപ്പോൾ വേണ്ട. ഞാൻ പോയി കാണാം.” അച്‌ഛൻ പറഞ്ഞു.

ഏകദേശം രണ്ടാഴ്ച്‌ച കഴിഞ്ഞ് രാഗിണിയും മദനും അമേരിക്കയിലേക്ക് മടങ്ങി. ഇരുവരും അവിടെ ജോലി ആരംഭിച്ചു. എന്നാൽ അവരുടെ രണ്ട് കമ്പനികളും യുഎസിന്‍റെ രണ്ട് അറ്റങ്ങളിലായിരുന്നു. ഒന്ന് കിഴക്കൻ അറ്റ്ലാന്‍റിക് തീരത്തും മറ്റൊന്ന് കാലിഫോർണിയയിലെ പടിഞ്ഞാറൻ പസഫിക് തീരത്തും. രണ്ടും തമ്മിലുള്ള വിമാന യാത്രയ്ക്ക് ആറ് മണിക്കൂർ സമയം വരെ എടുക്കും. വീഡിയോ ചാറ്റിംഗ് മാത്രം.

ഇതിനിടെ ധനികനായ ഒരു ബിസിനസുകാരന്‍റെ മകനായ കുമാർ രാഗിണിയുടെ കമ്പനിയിൽ ചേർന്നു. അയാളുടെ പിതാവിന് മുംബൈയിൽ ജ്വല്ലറി ഉണ്ടായിരുന്നു. കുമാർ രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്‍റിൽ ആഡംബരപൂർവ്വം താമസിച്ചു. ഒരു ആഡംബര എസ് യുവിയും സ്വന്തമാക്കി. രാഗിണിക്ക് ഒരു ചെറിയ കാറും ഉണ്ടായിരുന്നു. ഈ പ്രതാപമെല്ലാം കണ്ടപ്പോൾ രാഗിണിക്ക് കുമാറിനോട് ഇഷ്ടം തോന്നി. ഒരു വാരാന്ത്യത്തിൽ അവൾ കുമാറന്‍റെ കാറിൽ ഒർലാൻഡോയിലേക്ക് പോയി. പിന്നീട് ഒരു ദിവസം അവൾ അവനോടൊപ്പം ഡിസ‌ി വേൾഡ് സന്ദർശിച്ചു. അതോടൊപ്പം മദനുമായുള്ള അവളുടെ സംഭാഷണങ്ങളും കുറഞ്ഞു വന്നു. കുമാറിനെ കുറിച്ച് അവൾ മദനോട് പറഞ്ഞിരുന്നു. പക്ഷേ അവരുടെ അടുപ്പത്തെക്കുറിച്ച് പറഞ്ഞില്ല.

മദൻ കാലിഫോർണിയയിലെ ഒരു ഡിയോ അപ്പാർട്ട്‌മെന്‍റിലാണ് താമസിച്ചിരുന്നത്. ഫാസ്‌റ്റ് ഫുഡ് ഇഷ‌പ്പെടാത്തതിനാൽ അയാൾ സ്വയം പാചകം ചെയ്യുകയായിരുന്നു. ഒരു ദിവസം രാഗിണി അപ്രതീക്ഷിതമായി വിളിച്ച് ശനിയാഴ്ച്‌ച അച്ഛനോടൊപ്പം കാണാൻ വരുന്നുണ്ടെന്നും തിങ്കളാഴ്‌ച രാവിലെ വിമാനത്തിൽ തിരിച്ചെത്തുമെന്നും പറഞ്ഞു.

മൂന്ന് ദിവസത്തേക്ക് വേണ്ടി മദൻ വാടക കാർ ബുക് ചെയ്തിരുന്നു. അച്ഛന് താമസത്തിനായി തൊട്ടടുത്തു ഡിയോ അപ്പാർട്ട്മെന്‍റും വാടകയ്ക്ക് എടുത്തു. ശനിയാഴ്ച്‌ച മദൻ അവരെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. എല്ലാവരും അന്ന് വീട്ടിൽ മദൻ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിച്ചു. രാഗിണിയുടെ അച്ഛൻ മദനോട് ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

“അങ്കിൾ ഒരു വർഷത്തെ പിറ്റിക്ക് ശേഷം എനിക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നേക്കാം. അത് ചേച്ചിയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും. പിന്നെ എന്‍റെ കമ്പനിക്ക് മുംബൈയിലും ഒരു ഓഫീസ് ഉണ്ട്. അവർ എന്നെ അവിടെ അയക്കാൻ തയ്യാറാണ്.”

രാഗിണിയുടെ അച്ഛൻ “ശരി” എന്ന് മറുപടി നൽകി. ഇതിനുശേഷം രാഗിണി അച്ഛനോടൊപ്പം മടങ്ങി.

ഇതിനിടെ രാഗിണി പലപ്പോഴും വാരാന്ത്യങ്ങളിൽ കുമാറിനൊപ്പം പുറത്തു പോകാറുണ്ടായിരുന്നു. മദനുമായുള്ള വീഡിയോ ചാറ്റുകൾ നിലച്ചു. ആഴ്‌ചയിൽ അവർ ചെറിയ സംഭാഷണങ്ങൾ മാത്രമേ നടത്തുമായിരുന്നു. അതിനിടയിൽ രാഗിണിയുടെ ജന്മദിനം വന്നു.

മദൻ സമ്മാനമായി ഒരു പഴ്‌സ് അയച്ചു. കുമാർ സ്വർണ്ണ കമ്മലുകൾ അയച്ചു. കുമാറിന്‍റെ ബന്ധുവിന് ന്യൂജേഴ്‌സിയിൽ ഒരു സ്വർണ്ണ കട ഉണ്ട ഉണ്ടായിരുന്നു. അച്ഛൻ കുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ രാഗിണി തനിക്കറിയാവുന്നതെല്ലാം പറഞ്ഞു.

യാദൃശ്ചികമായി ആ ശനിയാഴ്‌ച കുമാർ തന്‍റെ കാറുമായി അവളുടെ വീട്ടിൽ എത്തിയിരുന്നു. രാഗിണി അവനെ അച്ഛന് പരിചയപ്പെടുത്തി.

“അങ്കിൾ നമുക്ക് ഫ്ളോറിഡയിലേക്ക് പോകാം, നാളെ അവിടെ ഒരു റോക്കറ്റ് വിക്ഷേപണമുണ്ട്. നമുക്ക് റോക്കറ്റ് വിക്ഷേപണം കാണാം.”

അവർ മൂവരും ഫ്‌ളോറിഡയിലേക്ക് പോയി. കുമാർ വണ്ടിയോടിച്ചു. പപ്പ മുൻസീറ്റിൽ ഇരുന്നു. സംഭാഷണത്തിനിടയിൽ കുമാറിനോട് അമേരിക്കയിലെ ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചു.

“അങ്കിൾ ഞാൻ ഇവിടെ ഒരു ജോലിയുമായി സ്ഥിരതാമസമാക്കും അല്ലെങ്കിൽ ജ്വല്ലറി ബിസിനസ് ആരംഭിക്കും.” കുമാർ അവർക്കായി ഒരു ഫോർ സ്‌റ്റാർ ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. അവർ മൂന്നുപേരും ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. പിറ്റേന്ന് രാവിലെ റോക്കറ്റ് വിക്ഷേപണം കണ്ടശേഷം അവർ മടങ്ങി. രാഗിണിയുടെ അച്ഛൻ അവിടെ ഉണ്ടായിരുന്നപ്പോൾ കുമാർ എല്ലാ വൈകുന്നേരവും ഹോട്ടലിൽ നിന്ന് അത്താഴം വീട്ടിലേക്ക് അയക്കുമായിരുന്നു.

പപ്പ ഒരിക്കൽ രാഗിണിയോട് ചോദിച്ചു. “കുമാർ മദനേക്കാൾ മികച്ച ആളാണെന്ന് ഞാൻ കരുതുന്നു. നിന്‍റെ അഭിപ്രായം എന്താണ്?”

അവൾ പറഞ്ഞു. “കുമാർ തീർച്ചയായും നല്ല ആളാണ്. പക്ഷേ ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളാണ്. അവന്‍റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ല.”

പപ്പ പറഞ്ഞു. “കുറച്ചുകൂടി മുന്നോ ട്ട് പോയി അവന്‍റെ മനസ്സിൽ എന്താണെന്ന് കണ്ടെത്തുക. എന്തുകൊണ്ടാണ് അവൻ നിന്നോട് ഇത്ര താൽപര്യം കാണിക്കുന്നത്?”

“പിന്നെ നിങ്ങളുടെ രണ്ട് സഹോദരിമാരുടെയും വിദ്യാഭ്യാസത്തിനായി ഞാൻ ലക്ഷക്കണക്കിന് രൂപ ചെല വഴിച്ചിട്ടുണ്ടെന്ന് മറക്കരുത്. മദൻ മുംബൈയിൽ ചേച്ചിയുടെ കൂടെ താമസിക്കാൻ പോകുന്നു എന്നാണ് അറിഞ്ഞത്.”

അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ രാഗിണി മൗനം പാലിച്ചു. രാഗിണിയുടെ അച്ഛൻ ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ കുമാർ വിമാനത്തവളത്തിൽ വന്ന് അദ്ദേഹത്തെ കണ്ടിരുന്നു. രാഗിണിയുടെ മാതാപിതാക്കൾക്ക് സമ്മാനങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനിടയിൽ മദനുമായുള്ള അവളുടെ ബന്ധം വളരെ ചുരുങ്ങി. അവർ ആഴ്‌ചയിൽ ഒന്നോരണ്ടോ തവണ വിളിക്കുകയോ ചാറ്റ് ചെയ്യുകയോ ചെയ്യുമായിരുന്നു. ഒപ്പം രാഗിണിക്ക് കുമാറുമായുള്ള ബന്ധം വർദ്ധിക്കുകയും ചെയ്തു.

അതിനിടയിൽ ഒരുദിവസം കുമാർ അവളോട് വിവാഹാഭ്യാർത്ഥന നടത്തി. “രാഗിണി നീ എന്നെ വിവാഹം കഴിക്കുമോ? പക്ഷേ ഞാൻ അമേരിക്കയിൽ സ്‌ഥിരതാമസമാക്കാൻ തീരുമാനിച്ചു.”

രാഗിണിക്ക് അമേരിക്കൻ ജീവിതശൈലിയും പരിസ്‌ഥിതിയും ഇഷ്ട‌മായിരുന്നു. അതോർത്തപ്പോൾ ആലോചിക്കാൻ കുറച്ചു സമയം വേണമെന്ന് രാഗിണി പറഞ്ഞു.

ഇതിനിടയിൽ ഉമയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ആക്കി. ഇക്കാര്യം മദനെ അറിയിക്കാൻ ഉമ തന്നെ ആശുപത്രിയിൽ നിന്ന് വിളിച്ചിരുന്നു. “മുന്നു എന്നെക്കുറിച്ച് വിഷമിക്കേണ്ട. ഇവിടെ എല്ലാം ഓക്കേ ആണ്.”

ഒരു മാസത്തിനുള്ളിൽ മദൻ ഇന്ത്യയിലേക്ക് മടങ്ങി. മുംബൈയിലെ ഒരു അമേരിക്കൻ കമ്പനിയിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു. പോകുന്നതിനുമുമ്പ് അദ്ദേഹം രാഗിണിയോട് എല്ലാം പറഞ്ഞിരുന്നു. “ഞാൻ ഇന്ത്യയിലേക്ക് മടങ്ങുകയാണ് നിന്‍റെ പിറ്റിയും ഇപ്പോൾ അവസാനിക്കുകയാണല്ലോ. നീ എപ്പോഴാണ് ഇന്ത്യയിലേക്ക് മടങ്ങുക. അതോ ഇവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?”

രാഗിണി ആശയകുഴപ്പത്തിലായി. അവൾ പറഞ്ഞു.” എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതികളൊന്നുമില്ല. എനിക്ക് എച്ച്1 വർക്ക് വിസയും ലഭിച്ചു. എനിക്ക് ഇപ്പോൾ ഇവിടെ ജോലി ചെയ്യാൻ കഴിയും. കുറച്ച് ദിവസത്തേക്ക് ഞാൻ ഇവിടെ ജോലി ചെയ്യാൻ ശ്രമിക്കാം.” കുമാറിനെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. അവനും ഇന്ത്യയിലേക്ക് പോകുന്നില്ല. കൂടാതെ എച്ച്1 വിസയും ലഭിച്ചു.”

കൂടുതൽ ഒന്നും പറയാതെ മദൻ നാട്ടിലേക്ക് തിരിച്ചു പോയി. മദൻ തന്‍റെ ചേച്ചിയുടെ കൂടെ മുംബൈയിലായിരുന്നു.

അതേസമയം രാഗിണിയുടെ മാതാപിതാക്കൾ കുമാറിനെ വിവാഹം കഴിക്കാൻ രാഗിണിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ക്രമേണ രാഗിണിയും കുമാറും പ്രണയത്തിലാകാൻ തുടങ്ങി. കുമാർ അമേരിക്കയിൽ ഒരു വലിയ വീട് പോലും വാടകയ്ക്കെടുത്തിരുന്നു.

ഒരിക്കൽ മദൻ ഫോണിലൂടെ ചോദിച്ചു, “രാഗിണി ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ചും നമ്മുടെ വിവാഹത്തെക്കുറിച്ചും നീ എന്താണ് ചിന്തിക്കുന്നത്? പെട്ടെന്ന് ഒരു തീരുമാനം എടുക്കുക?”

രാഗിണി പറഞ്ഞു. “എനിക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയില്ല. നിനക്ക് അമേരിക്കയിലേക്ക് വരാമെങ്കിൽ നമുക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാം. ഇനി തീരുമാനിക്കേണ്ടത് നീയാണ്?”

“എന്‍റെ ചേച്ചിയെ ഇവിടെ വിട്ടിട്ട് പോകാൻ എനിക്ക് കഴിയില്ല.”

“പിന്നെ എന്തിനാണ് തർക്കിക്കുന്നത്. നമുക്ക് പിരിയാം.” രാഗിണി പറഞ്ഞു

കുമാർ രാഗിണിയുടെ ജീവിതത്തിൽ ആധിപത്യം സ്ഥഥാപിച്ചു എന്ന് മദന് മനസ്സിലായി. കുമാറിനെ കുറിച്ച് അവൻ തന്‍റെ ചേച്ചിയോട് സൂചിപ്പിച്ചു.

അവൻ കരയുന്നത് കണ്ട് ചേച്ചി പറഞ്ഞു. “മൂന്നു രാഗിണിയെ വിളിക്കൂ. ഞാൻ അവളോട് സംസാരിക്കാൻ ശ്രമിക്കാം.”

മoൻ ഫോൺ ഡയൽ ചെയ്‌ത് ഉമയ്ക്ക് കൊടുത്തു. രാഗിണി എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഉമ ചോദിച്ചു. രാഗിണി പറഞ്ഞു.

“എനിക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയില്ല. മദൻ ഇങ്ങാട്ടും വരില്ല. ഞാൻ എന്‍റെ ജീവിത പങ്കാളിയെ ഇവിടെ തിരഞ്ഞെടുക്കുകയാണ്. മദനോട് അതുപോലെ ചെയ്യാൻ പറയൂ.”

“രാഗിണി മദൻ നിന്നെ ഓർത്തു കരയുകയാണ്. ഇങ്ങനെ എളുപ്പത്തിൽ അഞ്ച് വർഷത്തെ സൗഹൃദവും സ്നേഹബന്ധവും ഇല്ലാതാവുമോ? നീ ഒന്നുകൂടി ആലോചിച്ചു പറയൂ.”

രാഗിണി പറഞ്ഞു. “ഇനി സമയം കളയുന്നത് മണ്ടത്തരമാണ്. മദനോട് ബുദ്ധിപൂർവ്വം പെരുമാറാനും പുതിയ പങ്കാളിയെ കണ്ടെത്താനും പറയൂ.”

ഫോണിന്‍റെ ഇരുവശത്തും കുറച്ചു നേരം നിശബ്ദത പരന്നു. പിന്നെ ഉമ ചോദിച്ചു, “മദനോട് എന്താണ് പറയേണ്ടത്?”

അത് കേട്ട് രാഗിണി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.

ഈ സമയം ഉമ മദനോട് പറഞ്ഞു “മുന്നു രാഗിണിയെ മറക്കൂ. അവൾക്ക് കുമാറിനെ മതിയെന്ന് പറഞ്ഞു. അവളെക്കാൾ മികച്ച ജീവിത പങ്കാളിയെ നിനക്ക് ലഭിക്കും. അവളെ പോകാൻ അനുവദിക്കൂ.”

മംഗല്യം

പറയുന്നത് കേൾക്കൂ നികിതാ… അഭിനവിനെ ഇന്ന് മീറ്റ് ചെയ്യൂ. മൾട്ടി നാഷണൽ കമ്പനിയുടെ മാനേജരാണ്. ഫോട്ടോ കണ്ടിട്ട് നല്ല ലുക്കുമുണ്ട്. നിനക്ക് ഇഷ്ടമാവാനാ ചാൻസ്. അവർ വിളിച്ചിട്ടുണ്ടായിരുന്നു. കാണാൻ താൽപര്യം പറഞ്ഞു.”

മീനാക്ഷി, മകളെ നിർബന്ധിച്ചു. “അമ്മേ, ഞാൻ എത്രവട്ടം പറഞ്ഞു, എനിക്കിപ്പോ കല്യാണം വേണ്ട! അതിനുള്ള മൈൻഡ് ഇല്ല. അമ്മയ്ക്ക് അറിയാലോ കാര്യങ്ങൾ.”

നികിതയുടെ സ്വരം നൈരാശ്യം കൊണ്ട് തണുത്തു മരവിച്ചിരുന്നു.

“നീയിതെത്ര നാൾ കണ്ണടച്ച് ഇരുട്ടാക്കും കുട്ടീ. പപ്പ എത്രമാത്രം ശ്രമിക്കുന്നുണ്ട്. നീ ആ വേണ്ടാത്ത കാര്യോക്കെ തലേന്നു കള.”

“എങ്ങനെ ചെയ്യണമെന്നാണ് അമ്മ തന്നെ പറയൂ” അവൾ തെല്ലൊരു ദേഷ്യഭാവത്തോടെ ലാപ്ടോപ്പിലേക്ക് കൂടുതൽ സൂക്ഷ്മമായി നോക്കിയിരുന്നു.

“ശരി നിനക്ക് കാര്യങ്ങൾ അറിയാലോ. ഇന്ന് അവരോട് തൽക്കാലം വരാൻ പറയാം.” അത്രമാത്രം മതി.

മീനാക്ഷി, നികിതയുടെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചു.

കുറച്ചു വർക്ക് ചെയ്തു തീർത്ത ശേഷം വൈകിട്ട് ധരിക്കാനുള്ള വസ്ത്രങ്ങൾ എടുത്തു വയ്ക്കാനായി അവൾ തന്‍റെ മുറിയിലേക്ക് നടന്നു. അതിഥികളുടെ വരവു കണക്കിലെടുത്ത് വീട്ടിൽ അത്യാവശ്യം ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. വീടിനു വന്ന തിളക്കത്തിന്‍റെ വ്യതിചലനം സന്തോഷിന്‍റെ മുഖത്തുമുണ്ട്. മകൾ രണ്ട് വർഷമായി അനുഭവിക്കുന്ന സങ്കടം അയാൾക്ക് നന്നായിട്ടറിയാം. ഇന്നാണ് അതിൽ നിന്ന് മോചനം കിട്ടുന്ന ചെറിയൊരു പ്രതീക്ഷ അയാളിലുണ്ടായത്.

വൈകുന്നേരം അതിഥികൾ പറഞ്ഞ സമയത്തു തന്നെ എത്തിച്ചേർന്നു. പയ്യൻ മിടുക്കനാണ്. അഭിനവ് പ്രശസ്തമായ പബ്ലിഷിംഗ് കമ്പനിയിലെ കണ്ടെന്‍റ് റൈറ്ററാണ്. സന്തോഷിനും മീനാക്ഷിക്കും അഭിനവിനെ വളരെ ഇഷ്ടപ്പെട്ടു. നികിതയ്ക്ക് നന്നായി ചേരുന്ന പയ്യൻ. രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും യോഗ്യൻ.

നികിതയെ, അഭിനവിന്‍റെ അച്‌ഛനമ്മമാർക്കും ഇഷ്‌ടമായി. ഡിന്നറിനു ശേഷം രണ്ടു കുടുംബങ്ങളിലെയും മുതിർന്നവർ ചേർന്ന് ബന്ധം ഇഷ്ടപ്പെട്ടതായി നയം വ്യക്തമാക്കി. കുട്ടികൾക്ക് പരസ്പരം ഇഷ്‌ടപ്പെട്ടെങ്കിൽ ബന്ധം മുന്നോട്ടു കൊണ്ടു പോകാം എന്ന ചിന്തയിലാണ് രണ്ടുപേരുടെയും അച്‌ഛനമ്മമാർ. അവർ പോയതിനു ശേഷം സന്തോഷിനും മീനാക്ഷിക്കും മകളുടെ മനസ് ചോദിച്ചറിയാൻ വെമ്പലായിരുന്നു.

നികിതയാവട്ടെ, നാളെ ആലോചിച്ചു മറുപടി നൽകാം എന്നു പറഞ്ഞ് മുറിയിലേക്ക് പോയി. പക്ഷേ ഉറങ്ങാൻ കിടന്നിട്ട്, ഉറക്കം വന്നതേയില്ല. പലതരം ചിന്തകളിലൂടെ മനസ് വട്ടമിട്ടു പറന്നു കൊണ്ടിരുന്നു. അച്‌ഛനും അമ്മയും തന്‍റെ വിവാഹം ആഗ്രഹിച്ചിരിക്കുകയാണ്. പക്ഷേ എങ്ങനെ സമ്മതം മൂളും.

അച്‌ഛനും അമ്മയും പറയുന്നത് അഭിനവിനൊപ്പം ഞാൻ വളരെ സന്തോഷവതിയായിരിക്കുമെന്നാണ്. പക്ഷേ എല്ലാ രാത്രിയിലും രാജൻ അങ്കിളിനെ ഓർമ്മ വന്നാൽ? അവൾ സ്വയമറിയാതെ പഴയ ചിന്തകളിലേക്ക് വീണ്ടും മുങ്ങിത്താഴ്ന്നു. എംഎ കഴിഞ്ഞ് ഒരു നല്ല കമ്പനിയിൽ ജോലിയായപ്പോൾ അമ്മയ്ക്ക് ഒട്ടും ഇഷ്‌ടമല്ലായിരുന്നു പൂനെയിലേക്ക് അയക്കാൻ. പക്ഷേ ജോലിക്കാര്യമായതു കൊണ്ട് അച്ഛൻ കുറച്ചു കൂടി ക്ഷമയോടെ ചിന്തിക്കാൻ പറഞ്ഞു.

അച്‌ഛന്‍റെ പഴയ സഹപ്രവർത്തകൻ പൂനെയിൽ ഉള്ളതു കൊണ്ടാണ്. രാജീവ് എന്നാണ് പേര്. നികിതയ്ക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം ഏർപ്പെടുത്തിയ ശേഷം സന്തോഷ്, നികിതയേയും കൂട്ടി രാജീവിന്‍റെ അടുത്തേക്കു പോയി. രാജീവിന്‍റെ ഒരേയൊരു മകൻ യുകെയിലാണ്. ഭാര്യയും കുറച്ചു നാളായി മകനൊപ്പമാണ്. നികിതയ്ക്ക് ഇത് സ്വന്തം വീടാണെന്നു കണക്കാക്കി എപ്പോൾ വേണമെങ്കിലും വരികയും പോവുകയും ചെയ്യാം എന്ന ഉറപ്പും രാജീവ് നൽകിയതോടെ സന്തോഷ് ആശ്വാസത്തോടെയാണ് പൂനെയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

നികിതയും രാജീവും ഫോണിലൂടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. നികിതയുടെ തിരക്കു കാരണം രണ്ടാമത് കാണാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലായിരുന്നു. ഇതിനിടെ ഭാര്യയ്ക്കു സുഖമില്ലാത്തതിനാൽ ഉടനെ യുകെയ്ക്കു പോകണം എന്ന് ഒരു ദിവസം രാജീവ് അറിയിച്ചു. പോകുന്നതിനു മുമ്പ് നികിതയെ കാണണമെന്ന ആഗ്രഹം രാജീവ് പ്രകടിപ്പിച്ചു. നികിത പിന്നെ ഒട്ടും വൈകിയില്ല.

വൈകുന്നേരം രാജീവിന്‍റെ വീട്ടിലേക്ക് യാത്രയായി. ചെന്നു കയറിയ ഉടനെ തന്നെ രാജീവിന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികത, നികിത തിരിച്ചറിഞ്ഞു. അവൾ ഗുഡ് ഈവനിംഗ് പറഞ്ഞപ്പോൾ അടുത്തേക്കു വന്ന് ചേർത്തു പിടിച്ചു. വിഷ് ചെയ്തു. അവൾക്ക് ചെറിയൊരു അമ്പരപ്പ് തോന്നിയെങ്കിലും കുറച്ചുനേരം സംസാരിച്ച ശേഷം നികിത മടങ്ങാനൊരുങ്ങി. അപ്പോൾ അയാൾ കോഫി തയ്യാറാക്കാനായി അടുക്കളയിലേക്ക് പോയി.

അഞ്ചു മിനിട്ടിനകം കോഫിയുമായി അയാൾ നികിതയുടെ അടുത്തേക്കു വന്നു. കോഫി കൊടുത്ത ശേഷം അയാൾ അവളിരിക്കുന്ന സോഫയിലേക്കു വന്നിരുന്നു. കോഫി കുടിക്കുന്ന നികിതയെ നോക്കി അയാൾ മന്ദഹസിച്ചു.

“ഏയ്… എന്തെങ്കിലും പറയെടോ…! എങ്കിൽ ശരി, എന്നെ കുറിച്ച് നികിതയുടെ അഭിപ്രായം എന്താ?”

“അങ്കിൾ വളരെ നല്ലയാളാണ്.” കോഫി കുടിക്കണോ വേണ്ടയോ എന്ന ചിന്ത പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഒരു ആധിയായി കടന്നു വന്നു.

“ഈ കാപ്പിയിൽ വല്ല ലഹരിയും ചേർത്തിട്ടുണ്ടാവുമോ?” എന്ന ചിന്തയോടെ പാതി കുടിച്ച് ഗ്ലാസ് അവൾ ടേബിളിൽ വച്ചു.

“നീ എന്തിനാണ് എന്നെ അങ്കിൾ എന്നു വിളിക്കുന്നത്?” രാജീവ് വില്ലന്‍റെയൊരു ചിരിയോടെ അവളെ നോക്കി ചോദിച്ചു.

“എല്ലാവരും പറയുന്നത് എന്നെ കണ്ടാൽ ബോളിവുഡ് ഹീറോയെ പോലെയുണ്ടെന്നാണ്.”

“അത് നല്ലതല്ലേ, ശരീരം ഫിറ്റായി സൂക്ഷിക്കുന്നതു കൊണ്ടാണത്.” അവൾ ഉള്ളിലെ ഭയം ഒതുക്കി, സാധാരണ പോലെ മറുപടി കൊടുക്കാൻ ശ്രമിച്ചു.

എന്നിട്ടെന്തൊ ഇത്രയും കാലം എന്നെ കാണാൻ വന്നില്ല. എഴുന്നേൽക്കാൻ ശ്രമിച്ച നികിതയെ ബലമായി സീറ്റിൽ പിടിച്ചിരുത്തി അയാൾ പരിഭവം പറഞ്ഞു.

പക്ഷേ നികിത ഭയത്തോടെ അയാളുടെ കൈ വിടുവിച്ച് ഓടാൻ ശ്രമിച്ചു. പക്ഷേ രാജീവ് അവളെ പിന്നാലെ ചെന്ന് പൂണ്ടടക്കം പിടിച്ചു. ശരീരം തളരുന്നതായി അവൾക്ക് തോന്നി. തലകറങ്ങുന്നതായും. കാപ്പിയിൽ എന്തെങ്കിലും? അവൾക്കത്രയേ ആലോചിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“നിനക്കെന്നെ ഇഷ്ടമാണ്. എനിക്കറിയാം. പെണ്ണുങ്ങളിങ്ങനെയാ, വേണ്ട എന്നൊക്കെ പറയും. അവൾക്ക് ബലമായി പുരുഷൻ ചെയ്യുന്നതാ ഇഷ്ടം.”

“അങ്കിൾ … വിടൂ…” അവൾ കരയാൻ തുടങ്ങി.

“പെണ്ണ് നോ പറഞ്ഞാൽ യെസ് എന്നാണ്… നീ വാ മോളേ…”

അയാൾ കാമാവേശിതനായി നികിതയെ സോഫയിലേക്ക് വീഴ്ത്തി. പിന്നീടൊന്നും അവൾ അറിഞ്ഞതേയില്ല.

രാവിലെ കണ്ണു തുറക്കുമ്പോൾ സോഫയിൽ സ്ഥാനം തെറ്റിയ വസ്ത്രങ്ങളോടെ താൻ കിടക്കുന്നതാണ് അവൾ തിരിച്ചറിഞ്ഞത്. നിലത്ത് രാജീവ് കൂർക്കം വലിച്ചുറങ്ങുന്നു. അവൾ ഭയപ്പോടേ അയാളെ ഉണർത്താതെ മെല്ലെ പുറത്തേക്കിറങ്ങി.

അവളുടെ മനസ് ആകെ താളം തെറ്റിയിരുന്നു. ഹോസ്റ്റലിൽ എങ്ങനെയൊക്കെയോ എത്തിപ്പെട്ടു. കൂട്ടുകാരി ആരിഫയുടെ ചോദ്യങ്ങൾക്ക് അവൾ ചില സൂചനകൾ മാത്രം നൽകി. മൗനിയായി. ഭയന്നു പോയ ആരിഫ മീനാക്ഷിയെ ഫോണിൽ വിളിച്ചു.

മണിക്കൂറുകൾക്കകം സന്തോഷും മീനാക്ഷിയും പൂനെയിലെത്തി. കാര്യങ്ങളറിഞ്ഞ സന്തോഷ്, രാജീവിനെ വകവരുത്താനുള്ള പകയോടെ വീട്ടിലെത്തിയെങ്കിലും അയാൾ അന്നു തന്നെ വിദേശത്തേക്കു കടന്നിരുന്നു. പോലീസിൽ വിവരമറിയിച്ചെങ്കിലും, നടപടി സാധ്യമായിരുന്നില്ല. നികിതയേയും കൂട്ടി രണ്ടുപേരും നാട്ടിലേക്ക് മടങ്ങി.

സന്തോഷും മീനാക്ഷിയും, നികിതയ്ക്ക് രാപ്പകലില്ലാതെ പിന്തുണ നൽകി. ഏകദേശം രണ്ടുമാസമെടുത്തു ആ ഷോക്കിൽ നിന്ന് മുക്തയാവാൻ. കൂട്ടുകാരി ആരിഫയുടെ സഹോദരൻ ഡൽഹിയിൽ നല്ല പരിചയവും പിടിപാടുമുണ്ട്. അയാളുടെ സഹായത്തോടെ ഒരു പബ്ലിഷിംഗ് ഹൗസിൽ കണ്ടന്‍റ് റൈറ്റർ ആയി നികിത ഒരു ജോലിയിൽ പ്രവേശിച്ചപ്പോഴാണ് സന്തോഷിനും മീനാക്ഷിയ്ക്കും ഒട്ടൊന്ന് ആശ്വാസമായത്.

നികിത ജോലിയിൽ പ്രവേശിച്ച ശേഷം രണ്ടു വർഷത്തോളം വേണ്ടി വന്നു സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ. എങ്കിലും വിവാഹത്തെക്കുറിച്ച് പറയുമ്പോൾ അവൾക്ക് അത് സ്വീകാര്യമായിരുന്നില്ല.

പപ്പയെ നിരാശപ്പെടുത്തേണ്ട എന്നു കരുതിയാണ് അഭിനവിനെ കാണാൻ സമ്മതിച്ചത്. അയാളെ കണ്ടു സംസാരിച്ചപ്പോൾ ഇഷ്ടക്കേടൊന്നും തോന്നിയില്ല.

ദാമ്പത്യ ബന്ധത്തെ കുറിച്ച് ആലോചിച്ചപ്പോഴാണ് നികിത അസ്വസ്ഥയായത്. ഈ ശരീരം എവിടെ ഒളിപ്പിക്കും പിന്നെ! നികിത അതോർത്തു വേവലാതിപ്പെട്ടു. ആ രാത്രി ഉറക്കം വരാതെ ഓർമ്മകളിൽ മുങ്ങിയമർന്നു പുലർന്നു.

രാവിലെ ഓഫീസിലേക്ക് ഇറങ്ങും മുന്നേ മീനാക്ഷി അവളെ വീണ്ടും ഓർമ്മപ്പെടുത്തി.

“ഇപ്പോൾ സമയം വൈകിയല്ലോ, നമുക്ക് വൈകിട്ട് സംസാരിക്കാം.”

നികിത തൽക്കാലം മറുപടി നൽകി. പ്രതിസന്ധിയിൽ നിന്ന് ഒഴിവായി. ഓഫീസിൽ ഒരുപാട് വർക്ക് ഉണ്ടായിരുന്നു. നിരവധി വിഷയങ്ങളിൽ എഴുതാനുണ്ടെങ്കിലും മനസ് ഒന്നിലും ഉറയ്ക്കുന്നില്ല.

ഒരു തരത്തിൽ മനസ് കേന്ദ്രീകരിച്ച് എഴുതാൻ തുടങ്ങിയതേയുള്ളൂ, അമ്മയുടെ കോൾ വന്നു.

“മോനേ, നീ എന്താണിത്ര ആലോചിക്കുന്നത്. നിന്‍റെ പ്രയാസം മനസിലാവാഞ്ഞിട്ടല്ല. ഇതിന്‍റെ പേരിൽ ഏകാകിയായി ജീവിക്കാനുള്ള തീരുമാനം ഗുണം ചെയ്യില്ല.” അമ്മയുടെ സ്വരം വളരെ ദുർബലമായി തോന്നിച്ചു.

“മോൾക്കറിയാലോ എന്‍റെ ആരോഗ്യം ഇനി നന്നാവാൻ പോവുകയല്ല, അച്‌ഛനും അമ്മയും പ്രായമായി വരികയാണ്.”

നികിത കൂടുതലൊന്നും ആലോചിക്കാതെ ഉടനെ മറുപടി നൽകി.

“അമ്മേ ഞാൻ ഫോൺ ചെയ്യാനിരിക്കുകയായിരുന്നു. എനിക്ക് അഭിനവിനെ ഇഷ്ടമാണ്.” ഇത്രയും പറഞ്ഞ് അവൾ ഫോൺ പെട്ടെന്ന് വച്ചു.

“ഇനി വേറെന്ത് ചെയ്യാനാണ്? അച്‌ഛനും അമ്മയും സന്തോഷമായിരിക്കട്ടെ.” കസേരയിലേക്ക് അമർന്നിരിക്കവേ നികിത ആ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിച്ചു.

സന്തോഷും മീനാക്ഷിയും കൂടി അഭിനവിന്‍റെ വീട്ടിൽ സമ്മതം അറിയിക്കാനായി വൈകിട്ട് തന്നെ എത്തി. അവിടെ ചെന്നപ്പോൾ അഭിനവിന്‍റെ മുത്തച്ഛനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഒരുങ്ങി നിൽക്കുകയാണ് അഭിനവിന്‍റെ അചഛൻ. എന്തായാലും മുത്തച്ഛനെയും കൂട്ടി അഭിനവിന്‍റെ അച്‌ഛനും സന്തോഷും ആശുപത്രിയിലേക്ക് തിരിച്ചു.

ആരോഗ്യനില മോശമായതിനാൽ അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്‌തു. അസുഖം ഒരുവിധം മാറിയപ്പോൾ മുത്തച്ഛനെ വീട്ടിലേക്ക് മാറ്റി. ഇനി സമയം കളയാതെ വിവാഹം എത്രയും വേഗം നടത്തണമെന്നാണ് മുത്തച്ഛന്‍റെ ആഗ്രഹം. അതിനാൽ രണ്ടുമാസത്തിനകം വിവാഹം നടത്താനാണ് കുടുംബങ്ങൾ തീരുമാനിച്ചത്. ഇതിനിടയിലെ തിരക്കുകൾ നിമിത്തം അഭിനവിനും നികിതയ്ക്കും കൂടുതൽ സംസാരിക്കാനും സാധിക്കുന്നുണ്ടായില്ല.

ഓഫീസ് സമയത്തെ ഫോൺ കോളുകൾ ഔപചാരികതയുടെ മൂടുപടം ഇട്ടുകൊണ്ടായിരിക്കും. വിവാഹശേഷം ഒരു പ്രൊജക്ടിന്‍റെ ഭാഗമായി ഫ്രാൻസിൽ പോകാൻ ഉദ്ദേശമുണ്ട് അഭിനവിന്.

രണ്ടു കുടുംബങ്ങളും പറഞ്ഞതനുസരിച്ച് ഫ്രാൻസിലേക്കുള്ള ആ യാത്ര നികിതയ്ക്കും ബുക്ക് ചെയ്‌തു. രണ്ടുമാസം ചിറകേറി പറന്നു പോയി. അഭിനവും നികിതയും വിവാഹിതരായി. അന്നു വൈകിട്ട് അഭിനവിന്‍റെ വീട്ടിലേക്ക് ചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുടിവയ്ക്കുകയും ചെയ്‌തു.

രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിൽ ആലോചനയിൽ മുഴുകിയിരുന്നു നികിത.

അപ്പോഴാണ് മുത്തച്ഛന് ശ്വാസതടസമുണ്ടെന്ന് പറഞ്ഞു കൊണ്ട് അഭിനവ് മുറിയിലേക്ക് വന്നത്. പിറ്റേന്ന് പാരീസിലേക്ക് പോകാനുള്ളതു കൊണ്ട് നികിത പറഞ്ഞതനുസരിച്ച് അഭിനവ് ഉറങ്ങാൻ പോയി.

നികിത വസ്ത്രം മാറി ഉറങ്ങാൻ കിടന്നു. മാതാപിതാക്കളുടെ സന്തോഷത്തിനായിട്ടാണ് നികിത വിവാഹത്തിനു തയ്യാറായത്. എന്നാൽ അഭിനവും സമാനമായ മാനസിക സംഘർഷത്തിലാണെന്ന് നികിത അറിഞ്ഞില്ല. യഥാർത്ഥത്തിൽ അയാൾക്കും വിവാഹം ഉടനെ നടത്താൻ താൽപര്യം ഇല്ലായിരുന്നു.

ഒരു പെൺകുട്ടി ജീവിതത്തിലേക്ക് കടന്നു വരുന്നതിനെകുറിച്ച് ആലോചിക്കാൻ പറ്റിയ അവസ്‌ഥയിലായിരുന്നില്ല. മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടായ ഒരു അനുഭവത്തിൽ നിന്ന് മനസ് മുക്‌തമായിട്ടില്ല.

സോണിയ എന്നു പേരുള്ള ഒരു പെൺകുട്ടി. അഭിനവിന്‍റെ സഹപ്രവർത്തകയാണ്. ജോലിയിൽ അവൾ മോശമായിരുന്നു. അഭിനവാണ് ടീം ലീഡർ. പ്രമോഷൻ കിട്ടാനായി അഭിനവിനെ വശത്താക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചു. പക്ഷേ അഭിനവ് അവളെ പരമാവധി ഒഴിവാക്കുകയും ചെയ്‌തു. അതിൽ ദേഷ്യം മൂത്ത്, സോണിയ കാട്ടിക്കൂട്ടിയ കുടില തന്ത്രം നിമിത്തം അഭിനവിനെ സ്ത്രീകളെ കാണുന്നതോ നോക്കുന്നതോ പോലും ഭയമായിരുന്നു.

പ്രമോഷൻ ചോദിച്ച് ലെറ്റർ കൊടുത്തത് റിജക്ട് ചെയ്‌തതിന്‍റെ പേരിൽ സോണിയ അഭിനവിനെതിരെ പീഡനശ്രമം ആരോപിച്ച് കമ്പനി ഹെഡിന് പരാതിയും കൊടുത്തു. കമ്പനി മാനേജ്മെന്‍റ് കൂടുതൽ ചോദ്യത്തിനു നിൽക്കാതെ ടെർമിനേഷൻ നൽകുകയും ചെയ്തു.

അതിനുശേഷം അഭിനവ് വല്ലാത്തൊരു മാനസികാവസ്‌ഥയിലായിരുന്നു. അച്‌ഛനും അമ്മയും തനിക്ക് തിരക്കിട്ട് കല്യാണമാലോചിക്കുന്നത് മുത്തച്ഛന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് എന്ന് അറിയാവുന്നതു കൊണ്ട് നികിതയുടെ ആലോചന വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും നോക്കാതെ യെസ് മൂളുകയായിരുന്നു.

ആദ്യ രാത്രിയായിട്ടും രോഗം മൂർഛിച്ച മുത്തച്ഛന്‍റെ മുറിയിൽ അഭിനവ് ഇരിക്കുന്നതു കണ്ട് അമ്മയാണ് അയാളെ നികിതയുടെ മുറിയിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചത്. പക്ഷേ നികിത അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. പിറ്റേന്ന് രണ്ടുപേർക്കും പാരീസ് പോകാനുള്ളതു കൊണ്ട് ഉറക്കം മുറിയാതെ അഭിനവും കിടപ്പു പിടിച്ചു.

പാരീസിലേക്ക് 15 ദിവസത്തെ ട്രിപ്പാണ്. അഭിനവിന് പാരീസിന കത്തു നിൽക്കുന്ന ജോലികളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ അവസരം കണക്കിലെടുത്ത് യാത്ര ഫീച്ചർ റെഡിയാക്കാൻ കമ്പനി നിർദ്ദേശം നൽകിയതു കൊണ്ട് നികിത ഫ്രാൻസിലെ മറ്റു സ്‌ഥലങ്ങൾ കൂടി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു.

പാരീസിലെത്തിയ ശേഷം അഭിനവ് തന്‍റെ പ്രൊജക്ടും ഓഫീസുമായി രണ്ടു ദിവസം തിരക്കിലായി. നികിത ആ ദിവസങ്ങളിൽ ടൂർ ആരംഭിച്ചു. ഒരു വനിതാ ഗൈഡിനെയും കൂട്ടിയാണ് യാത്ര.

ഉറങ്ങാൻ കിടന്നപ്പോഴാണ് അഭിനവും നികിതയും ഒരുമിച്ചു വന്നത്. പക്ഷേ രണ്ടുപേരും കടുത്ത ക്ഷീണത്തിലായതിനാലും, ജാള്യത വിട്ടുപോകാത്തതിനാലും ഭാര്യാഭർതൃബന്ധത്തിന് മുതിർന്നതേയില്ല. പക്ഷേ അഭിനവിന്‍റെ സാമീപ്യം നികിതയ്ക്കും, നികിതയുടെ സാമീപ്യം അഭിനവിനും പരസ്പരമുള്ള സൗഹൃദത്തിന്‍റെ തീവ്രത കൂട്ടിയിട്ടുണ്ടെന്ന് രണ്ടാളും തിരിച്ചറിഞ്ഞു.

അതാതു ദിവസത്തെ ജോലികളെക്കുറിച്ച്, യാത്രകളെക്കുറിച്ച് പരസ്പരം ഫോണിലൂടെ വിവരങ്ങൾ കൈമാറാൻ രണ്ടുപേരും ഉത്സാഹിച്ചു. അന്യരാജ്യത്ത്, പരസ്പരം താങ്ങും തണലുമാണെന്ന ചിന്ത രണ്ടുപേർക്കിടയിൽ വൈകാരികമായ ബന്ധം സ്‌ഥാപിച്ചിട്ടുണ്ട്.

രണ്ടു ദിവസം വളരെ വേഗം പറന്നു പോയി. പാരീസിൽ നികിതയുടെ ഡ്യൂട്ടി അവസാനിക്കുകയാണ്. ഇനി ഗൈഡിനൊപ്പം ഫ്രഞ്ച് റിവിയേരയിലേക്കാണ് യാത്ര. ഫ്രാൻസിന്‍റെ തെക്കു കിഴക്കൻ ഭാഗത്തായിട്ടാണ് ഫ്രഞ്ച് റിവേറ, അവിടെ നടക്കാറുള്ള കാൻസ് ഫിലിം ഫെസ്റ്റിവൽ, കളി മൈതാനം, മനം മയക്കുന്ന ബീച്ച്, ഇതൊക്കെ അവളുടെ മനസിലേക്ക് കടന്നു വന്നു. ഗൈഡിന്‍റെ സ്‌ഥാനത്ത് അഭിനവ് ആയിരുന്നെങ്കിൽ എന്ന് ആദ്യമായി അവളുടെ മനസിലേക്ക് ഒരു ചിന്ത കടന്നു വന്നു.

നോൺസ്റ്റോപ്പ് ഫളൈറ്റിൽ ഏകദേശം രണ്ടര മണിക്കൂർ വേണ്ടി വന്നു ഡെസ്റ്റിനേഷൻ എത്താൻ. എയർപോർട്ടിൽ ഇറങ്ങി ഹോട്ടലിലേക്ക് പോകാൻ ടാക്സി വിളിച്ചു. ടാക്സിയിൽ ഇരുന്ന് പുറം കാഴ്ചകളിലേക്ക് ദൃഷ്ടി പായിക്കാൻ തുടങ്ങിയതേയുള്ളൂ. അവളുടെ മനസിലേക്ക് വീണ്ടും അഭിനവ് കയറി വന്നു. ഈ കാഴ്ചകൾ കാണാൻ അഭിനവ് ഉണ്ടായിരുന്നെങ്കിൽ അവൾ അദ്ഭുതത്തോടെ ആലോചിച്ചു. പേരിട്ടു വിളിക്കാൻ പറ്റാത്ത ഒരിഷ്ടം ഉള്ളിലുണ്ട്. ഭാര്യാ ഭർതൃബന്ധം എന്നു പറയാറായിട്ടില്ല. സൗഹൃദവുമല്ല.

ആലീസ് നല്ല ഗൈഡാണ്. നല്ല പെരുമാറ്റവുമാണ്. പക്ഷേ അവരേക്കാളും ഇപ്പോൾ തനിക്കൊപ്പം അഭിനവായിരുന്നു യാത്ര ചെയ്യേണ്ടത്.

നികിത ഇങ്ങനെ ആലോചിക്കവേ അഭിയുടെ കോൾ വന്നു. ഫ്ളൈറ്റിറങ്ങിയ ശേഷം വിളിക്കണമെന്നു ഓർത്തിരുന്നു. പക്ഷേ അക്കാര്യം വിട്ടു പോയി. സംസാരം അവസാനിപ്പിക്കുമ്പോൾ അഭിയിൽ നിന്ന് മിസിംഗ് യൂ എന്ന് കേട്ടപ്പോൾ നികിതയ്ക്ക് ഒരു പ്രത്യേക സന്തോഷം അനുഭവപ്പെട്ടു. അവളുടെ ചുണ്ടുകളിൽ അവളറിയാതെ ഒരു മന്ദഹാസം തങ്ങി നിന്നു.

പാരീസിൽ അഭിയുടെ അവസ്‌ഥയും മറിച്ചായിരുന്നില്ല. ഭക്ഷണ പ്രശ്നം കൊണ്ട് വയറിന് അസ്വസ്ഥത തോന്നിയപ്പോൾ അഭി ഹോട്ടലിലേക്ക് മടങ്ങി. വാഷ്റൂമിൽ കയറിയപ്പോൾ നികിതയുടെ വസ്ത്രങ്ങൾ അവിടെ നിലത്തു വീണു കിടക്കുന്നത് കണ്ട് അയാൾ എടുത്തു അയയിലേക്കിട്ടു. ആ വസ്ത്രങ്ങൾക്ക് നികിതയുടെ ഗന്ധം ഉണ്ടായിരുന്നു. ആ ഗന്ധം അയാളെ ഉത്തേജിതനാക്കി. കിടക്കയിൽ വിശ്രമിക്കുമ്പോഴും അയാൾക്ക് നികിതയെ വല്ലാതെ മിസ് ചെയ്‌തു.

അതിനാൽ അഭി കുറച്ചു വിശ്രമിച്ചു ക്ഷീണം മാറിയ ശേഷം ടാക്സിയെടുത്ത് ഈഫൽ ടവർ കാണാൻ പുറപ്പെട്ടു. അവിടെ ചെന്നപ്പോഴും കൈകോർത്തു നടക്കുന്ന യുവമിഥുനങ്ങളുടെ കാഴ്ച!

നികിത എത്തിയ ശേഷം ഹോട്ടൽ മുറിയിൽ ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ആലീസുമൊത്ത് പുറത്ത് പായി. അതിസുന്ദരമായ നാടാണ്. വിനോദ സഞ്ചാരികൾ ഒരു സ്വർഗ്ഗത്തിലെത്തിയ പോലെ ആഹ്ലാദഭരിതരായി ചുറ്റി നടക്കുന്നു. യുവമിഥുനങ്ങൾ കൈയ്മെയ് ചേർന്ന് സന്തോഷം പങ്കിടുന്നു. അതെല്ലാം കണ്ടപ്പോൾ നികിതയ്ക്ക് അഭിയെ ഒരുപാട് മിസ് ചെയ്യുന്നതായി തോന്നി.

സ്‌ഥലത്തെക്കുറിച്ചുള്ള യാത്രികരുടെ അഭിപ്രായങ്ങൾ ഡയറിയിൽ കുറിച്ചിട്ട ശേഷം അവർ അവിടത്തെ വിഖ്യാതമായ മാർക്കറ്റിലേക്ക് തിരിച്ചു. പഴയ സാമഗ്രികൾ വാങ്ങാൻ കിട്ടുന്ന ഒരു പ്രത്യേക മാർക്കറ്റ് ആണത്. നികിത അവിടെ നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ഗൈഡ് ആലീസ് അവിടെ കണ്ട ഒരു വലിയ ക്ലോക്കിൽ ആകർഷിതയായി. ക്ലോക്ക് കയ്യിലെടുത്ത് വിശദമായി നോക്കുമ്പോൾ അടുത്ത് കിടന്ന സോഫയിൽ കാൽമുട്ടി ബാലൻസ് തെറ്റി വീണു. ഒപ്പം കയ്യിലിരുന്ന ഭാരമുള്ള ക്ലോക്കിന്‍റെ ഒരു കൂർത്ത ഭാഗം തുളച്ചു കയറി. നികിത ഞെട്ടിത്തരിച്ചു പോയി. അന്യനാട്ടിലാണ് എന്തു ചെയ്യും? ആലീസിന്‍റെ അവസ്‌ഥ കണ്ട് അവിടെ ഉണ്ടായിരുന്നവർ ആംബുലൻസ് വിളിച്ചു വരുത്തി. ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ച ശേഷം നികിത പബ്ലിഷിംഗ് ഹൗസിൽ വിളിച്ച് ആലീസിന്‍റെ ഭർത്താവിന്‍റെ നമ്പർ സംഘടിപ്പിച്ചു. അയാൾക്ക് വിവരം നൽകിയ ശേഷം ആശുപത്രിയിൽ തന്നെ കാത്തു നിന്നു. ആലീസിന്‍റെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിയ ശേഷമാണ് നികിത അവിടെ നിന്നു പുറത്തേക്കിറങ്ങിയത്. റൂമിലേക്ക് പോകുന്നതിനു മുമ്പ് അവൾ അഭിനവിനെ വിളിച്ച് കാര്യം പറഞ്ഞു. കേട്ട മാത്രയിൽ അഭി, വരാമെന്നു പറയുകയും ചെയ്‌തു.

“അയ്യോ ഞാൻ എന്‍റെ വർക്ക് ഫിനിഷ് ചെയ്‌ത് എത്തിക്കോളാം. എന്നെക്കുറിച്ച് ഭയം വേണ്ട” ഇത്രയും ദൂരം അഭി യാത്ര ചെയ്‌ത് എത്തണമല്ലോ എന്നാലോചിച്ചപ്പോൾ അവൾ നിരുത്സാഹപ്പെടുത്തി.

“ഇല്ല നിക്കി, നിനക്ക് ഒട്ടും പരിചയമില്ലാത്ത സ്‌ഥലം. പുതിയ ഗൈഡിനെ കിട്ടിയിട്ടുമില്ലല്ലോ…”

“അഭിയ്ക്ക് പാരീസിൽ വർക്കുണ്ടാവുമല്ലോ. പിന്നെങ്ങനെ? എനിക്ക് ഇവിടെ പേടിയൊന്നുമില്ല.”

“അതേ പേടി നിനക്കല്ല, എനിക്കാണെടോ… നിങ്ങൾ ആശുപത്രിയിൽ ആണെന്നു പറഞ്ഞപ്പോഴേ എന്‍റെ മനസിൽ 2016 ലെ ടെററിസ്റ്റ് ആക്രമണമൊക്കെയാണ് മനസ്സിലേക്ക് വന്നത്. നീ ഇനി ഒന്നും പറയണ്ട. ഞാൻ വരുന്നു.”

നികിത മറുത്തൊന്നും പറഞ്ഞില്ല. സത്യത്തിൽ അഭി കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് പലവട്ടം മനസിൽ വന്നതാണ്. ഇപ്പോൾ ആലീസ് ആശുപത്രിയിലായ ശേഷം അപരിചിതമായ ഈ നാട്ടിൽ വലിയ ഒറ്റപ്പെടൽ അനുഭവപ്പെടുന്നു.

താമസിച്ചിരുന്ന ഹോട്ടലിലേക്ക് കുറച്ചധികം ദൂരം ഉണ്ടായിരുന്നു. ഭാഷാപ്രശ്നമൊക്കെ ഉണ്ടെങ്കിലും ധൈര്യം സംഭരിച്ച് നികിത അങ്ങോട്ട് യാത്ര പുറപ്പെട്ടു. ഹോട്ടലിലെത്തിയ പാടേ അഭിയുടെ ഫോൺ വന്നു. ഫ്ളൈറ്റ് ടിക്കറ്റിലാത്തതിനാൽ ട്രെയിനാണ് വരുന്നത്. 7 മണിക്കൂർ യാത്രയുണ്ട്. രാത്രിയാവുമ്പോൾ എത്തും.

പരിചയമില്ലാത്ത സ്‌ഥലമായതിനാൽ നികിത. കൂടെകൂടെ അഭിയെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. അവൾക്ക് അഭി വരുന്ന എന്ന ചിന്ത വലിയ ഊർജ്ജമാണ് നൽകിയത്.

രാത്രിയിൽ അഭി എത്തുമ്പോൾ എന്തെങ്കിലും പ്രയാസം നേരിടുമോ എന്ന ചിന്ത അവളെ അലട്ടി. അതേക്കുറിച്ച് കൂടെക്കൂടെ അയാളോട് പറഞ്ഞു കൊണ്ടിരുന്നു. നികിതയുടെ ഭയം മനസിലാക്കി അയാൾ വിഷയം മാറി.

“നീ ടെൻഷനാവാതെ, ഈ ട്രെയിനിൽ ഒരുപാട് യാത്രക്കാരുണ്ട്. പ്രത്യേകിച്ചും എനിക്കൊപ്പം അതിസുന്ദരിയായ ഒരു ലേഡിയുണ്ട്. നിനക്കറിയാലോ ഫ്രാൻസിലെ പെണ്ണുങ്ങളുടെ സൗന്ദര്യത്തെ കുറിച്ച്. ഞാൻ ഇവരോടൊക്കെ സംസാരിച്ചിരിക്കട്ടെ…” അഭി തമാശയായി അവളോട് ഇങ്ങനെ പറഞ്ഞപ്പോൾ നികിത ഓകെ പറഞ്ഞ് ഫോൺ കട്ട് ചെയ്‌തു.

അഭി, മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നു എന്നു കേട്ടപ്പോൾ സ്ത്രീ സഹജമായ കുശുമ്പ് നികിതയിൽ ഉടലെടുത്തു. അതോർത്തപ്പോൾ അവൾ ഒട്ടൊന്ന് അദ്ഭുതപ്പെട്ടു. അഭി വന്ന ശേഷം രാജീവ് അങ്കിളിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. അഭി അടുത്തു വരുമ്പോൾ, ആ ഓർമ്മകളൊന്നുമില്ല.

അഭി ഒന്നു വന്നെങ്കിൽ എന്നു മാത്രമാണ് ഇപ്പോൾ ഉള്ളിലുള്ള ചിന്ത. ഉറങ്ങാൻ പോലും കഴിയുന്നില്ല. അഭിയുടെ സാമീപ്യത്തിനായി തന്‍റെ മനസ് മാത്രമല്ല, ശരീരവും ദാഹിക്കുന്നു.

രാത്രി ഒരു മണിയായപ്പോഴാണ് അഭി ഹോട്ടലിലെത്തിയത്. പിങ്ക് നിറത്തിലുള്ള നിശാവസ്ത്രം ധരിച്ച് പ്രേമം നിറഞ്ഞ മുഖത്തോടെ മുറി തുറന്ന നികിതയെ കണ്ട് അഭിയ്ക്ക് ആഹ്ലാദമൊതുക്കാനായില്ല. അയാൾ ബാഗ് ഒരു വശത്ത് ഒതുക്കി വച്ചിട്ട്, അവളെ മെല്ലെ ചേർത്തു പിടിച്ചു. “പേടിച്ചു പോയോ… പൊന്നേ!” അയാൾ കളിയായും കാര്യമായും ചോദിച്ചപ്പോൾ അവൾ ചിരിയോടെ ചേർന്നു നിന്നു.

“ഞാൻ ഡ്രസ് മാറി വരാം. ഫുഡ് കഴിക്കണോ?” ഫുഡ് നമുക്ക് മുറിയിലേക്ക് വരുത്താം. ഇനി പുറത്തേക്ക് പോകണ്ട. അത്രയും സമയം ഈ മുറിയിൽ നമുക്ക് മാത്രമായിട്ട് ഇരിക്കാമല്ലോ.”

അഭി, ഫ്രഷ് ആവാൻ വാഷ്റൂമിൽ കയറിയപ്പോൾ, നികിത റിസപ്ഷനിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്‌തു. അഭി കുളിച്ചു വന്ന ശേഷം രണ്ടുപേരും കൂടി കോഫിയും ഒനിയൻ ടാർട്ടും കഴിച്ചു. നികിതയോട് തന്‍റെ മനസ് തുറക്കാൻ അഭിനവ് ആഗ്രഹിച്ചു.

“നിക്കി, നിനക്കറിയോ, ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല.” അതുകേട്ട് അവിശ്വസനീയതോടെ നികിത അഭിയെ നോക്കി.

“അതെന്താ?”

സോണിയയുടെ പേരിൽ ഓഫീസിൽ താൻ നേരിട്ട ആരോപണങ്ങളും പ്രശ്നങ്ങളും എങ്ങനെ തന്നെയൊരു സ്ത്രീ വിരോധിയാക്കിത്തീർത്തു, ഇടറിയ കണ്ഠത്തോടെ വെളിപ്പെടുത്തുമ്പോൾ, നികിത, സ്വന്തം ജീവിതത്തിന്‍റെ ഏടുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.

“അഭി, എന്ന പുരുഷനെ മനസിലാക്കാൻ അവന്‍റെ കണ്ണുകൾ മാത്രം മതി നിങ്ങളുടെ കണ്ണുകളിൽ ഞാൻ കണ്ടത് നല്ലൊരു വ്യക്‌തിത്വമാണ്. വിവാഹം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും, എന്‍റെ ഇഷ്ടമില്ലാതെ എന്നെ ഒന്നു സ്പർശിക്കാൻ പോലും ശ്രമിച്ചിട്ടില്ല എന്നതും എനിക്ക് ആ വിശ്വാസം വർദ്ധിപ്പിച്ചു.”

“ഈ വിശ്വാസം അതാണ്?എനിക്ക് ഏറ്റവും പ്രധാനം. നിന്‍റെ ഈ വാക്കുകൾ തന്നെയാണ് എന്‍റെ മനസിനേറ്റ മുറിവിന്‍റെ മരുന്ന്.”

“അഭി, ഞാനും ചില കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു. എനിക്കും വിവാഹ ജീവിതം താൽപര്യമില്ലായിരുന്നു.” ഇത്രയും പറഞ്ഞിട്ട് നികിത അസ്വസ്ഥമായ മുഖം മറച്ചു പിടിക്കാൻ ശ്രമിച്ചു.

“എനിക്ക് എല്ലാമറിയാം നിക്കി. നീ ഒന്നും പറയണ്ട.”

“എങ്ങനെ? നികിത അമ്പരന്ന് അയാളെ നോക്കി.

“നിന്‍റെ കൂട്ടുകാരി ആരീഫയുടെ സഹോദരൻ ഹാഷിം എന്‍റെ ഫ്രണ്ട് ആണ്. അവൻ എന്നോട് സഹോദരിയുടെ കൂട്ടുകാരിയ്ക്ക് സംഭവിച്ച ദുരനുഭവം സൂചിപ്പിച്ചിരുന്നു. ഒരു ജോലിക്കാര്യം അന്വേഷിച്ചാണ് അവൻ എന്‍റെ അടുത്തു വന്നത്. എത്രയും വേഗം ആ പെൺകുട്ടിയ്ക്ക് ഒരു ജോലി ശരിയാക്കാനായിരുന്നു അന്ന് അവൻ ഓടി നടന്നത്. അതിനിടയിൽ എപ്പോഴോ ആരീഫയ്ക്കൊപ്പം ഹാഷിമിനെ കാണാൻ ഓഫീസിൽ വന്നപ്പോൾ ഞാൻ നിന്നെ കണ്ടിട്ടുണ്ട്.

രണ്ടു വർഷം കഴിഞ്ഞ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പെണ്ണു കാണാൻ വന്നപ്പോൾ ഞാൻ പെട്ടെന്ന് നിന്നെ തിരിച്ചറിഞ്ഞു. നിന്നെ കണ്ടപ്പോൾ എനിക്കു മനസ്സിലായി. നീ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്. പക്ഷേ രണ്ടു ദിവസത്തിനകം നിന്‍റെ സമ്മതം വന്നപ്പോൾ ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല. യെസ് എന്നു പറയുകയായിരുന്നു. എന്തായാലും ഈ ദുരനുഭവത്തിന്‍റെ ഓർമ്മ പോലും ഇനി മനസിൽ വയ്ക്കണ്ട.” അയാൾ അത്രയും പറഞ്ഞിട്ട് നികിതയുടെ കൈ പിടിച്ച് കിടക്കയിൽ തന്നോട് ചേർത്തിരുത്തി. അവളാഗ്രഹിച്ച നിമിഷങ്ങൾ ആയിരുന്നു അത്. ശരീരവും മനസും പ്രണയാഗ്നിയിൽ ഉരുകുന്നത് അവർ രണ്ടുപേരും തിരിച്ചറിഞ്ഞു. പുലർച്ചെ മൂന്നുമണിയായിട്ടും അവർക്ക് ഉറങ്ങാൻ തോന്നിയില്ല.

അഭിയുടെ കണ്ണുകളിൽ നിദ്രയുടെ ലാഞ്‌ജന പോലുമില്ല. പ്രണയഭരിതമായ ആ കണ്ണുകൾ നികിതയുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങി ചെന്നിരിക്കുന്നു. ഒരു നിമിഷം പോലും ഇനി അകന്നിരിക്കാൻ കഴിയാത്ത പോലെ രണ്ടുപേരും ബന്ധത്തിലായി കഴിഞ്ഞു.

“നിക്കി, നീ ഫ്രാൻസിൽ വന്നത് എഴുതാനല്ലേ? ശരിക്കും നീ ഫ്രഞ്ച് കിസിനെ കുറിച്ചാണ് നാളെ എഴുതേണ്ടത്.” അഭി, കള്ളച്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

“ഫ്രഞ്ച് കിസ്? എനിക്കറിയില്ലല്ലോ… അതെന്താണ്?” നികിതയും ഇളം നാണത്തോടെ പൊട്ടിച്ചിരിച്ചു.

“ശരി എന്നാൽ ഇപ്പോൾ പറഞ്ഞു തരാം. അഭി അവളെ വീണ്ടും ചേർത്തു പിടിച്ചു. ചുണ്ടുകളിലേക്ക് തന്‍റെ ചുണ്ടുകൊരുത്തു.

കോഫി ടേബിൾ

രശ്മി തന്‍റെ മുഖം കണ്ണാടിയിൽ നോക്കി കൊണ്ട് ഒരു നീണ്ട ശ്വാസമെടുത്ത് പതിയെ ഹാളിലേക്ക് ചെന്നിരുന്നു. തന്‍റെ മുടി ഒതുക്കി കെട്ടാനുള്ള ശ്രമവും ഇതിനിടയിൽ തുടർന്നു കൊണ്ട് പത്രം വായിക്കുകയായിരുന്ന വന്ദനയെ നോക്കി.

“ഞാനൊറ്റയ്ക്ക് ഒരാളെ പോയി കാണുക. അതും തീരെ പരിചയമില്ലാത്ത ഒരാളെ, എന്തോ എനിക്കിത് ശരിയാകുമെന്നു തോന്നുന്നില്ല. നീ കൂടെ ഉണ്ടായിരുന്നെങ്കിൽ…”

രശ്മി ഏറെ മടുപ്പോടെ വന്ദനയെ നോക്കി.

“പക്ഷേ വിവേക് അപരിചിതനൊന്നുമല്ലല്ലോ…”

വന്ദന ഏറെ ആത്മവിശ്വാസത്തോടെ പറഞ്ഞു. “നിനക്ക് വിവേകിനെ അടുത്തറിയുന്നതു പോലെ എനിക്കറിയില്ലല്ലോ.”

രശ്മി താൽപര്യമില്ലാത്തതു പോലെ പറഞ്ഞു.

“വിവേകുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടല്ലോ. അതു ധാരാളം മതിയാകും” വന്ദന പറഞ്ഞു.

“ഫോണിലൂടെയുള്ള രണ്ടോ മൂന്നോ പ്രാവിശ്യത്തെ സംസാരം കൊണ്ട് എനിക്കൊരാളെ മനസ്സിലാക്കാൻ പറ്റില്ല.”

രശ്മിക്ക് വന്ദന പറഞ്ഞത് ബോധിച്ചില്ല. “വിവേകിനെ എന്തുകൊണ്ട് വീട്ടിലേക്ക് വിളിച്ചു കൂടാ. ഇതൊരുമാതിരി റെസ്റ്റോറന്‍റിലെ ടേബിളൊക്കെ ബുക്ക് ചെയ്ത്. അതും ഞാനൊറ്റയ്ക്ക് പോയി കാണണമെന്നൊക്കെ പറഞ്ഞാൽ ഇത് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല.” രശ്മി പോകാനില്ലെന്ന പോലെ മടി പിടിക്കുന്നു.

“അതു പറ്റില്ല. ഞാനീ ചെറിയ കാര്യമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇതിനു വേണ്ടി എനിക്ക് ലീവ് എടുത്ത് കൂടെ വരാനും പറ്റില്ല. ആകെ ഒരു മാസമേ ആയിട്ടുള്ളൂ ഈ പുതിയ ജോലിക്ക് ചേർന്നിട്ടെന്ന് അറിയാമല്ലോ?”

വന്ദന രശ്മിയെ എങ്ങിനെയെങ്കിലും പറഞ്ഞു വിടാനുള്ള ഒരുക്കത്തിൽ തന്നെ.

“ശരി… സമ്മതിച്ചു. അങ്ങിനെയാണെങ്കിൽ ഇത് മറ്റൊരു ദിവസത്തേക്ക് ആക്കിക്കൂടെ” രശ്മി സംശയം പ്രകടിപ്പിച്ചു.

“വിവേകിന്‍റെ തിരക്ക് അറിയാതെ പോകരുത്. ഇങ്ങനെയൊരു കോഫി ഡേറ്റ് ബുക്ക് ചെയ്യുന്നതിന്‍റെ സമയവും സാമ്പത്തികവുമായ കാര്യങ്ങൾ മനസ്സിലാക്കണ്ടേ. അങ്ങിനെയാണെങ്കിൽ ഇന്നലെ പറയണമായിരുന്നു. ഇതിപ്പോൾ പോകാൻ നേരത്ത് മാറ്റി വയ്ക്കണം എന്നു പറയാമോ. വേറൊരു എമർജൻസിയും ഇപ്പോഴില്ല. അതു മാത്രമല്ല ഫൈസ്റ്റാർ ഹോട്ടലിലെ ബുക്കിംഗ് ചാർജ് വെറുതെ കളയാൻ ഞാനൊരുക്കമല്ല.” വന്ദന വിടാൻ ഭാവമില്ലായിരുന്നു.

“എന്നെപ്പോലൊരു സാധാരണ വ്യക്‌തി ഫൈസ്റ്റാർ ഹോട്ടലിലോട്ട് വെറുതെയങ്ങ് കയറിച്ചെല്ലുക എന്ന് വച്ചാൽ” രശ്മിക്ക് ആകെയൊരു മുഷിപ്പ്.

“അതിനെന്താ നമുക്ക് ഒരു നല്ല ഡ്രസ്സൊക്കെ വാങ്ങി വരാം. ഓഫീസിൽ പോകുവാൻ എനിക്കിനിയും രണ്ട് മണിക്കൂറുണ്ട്.” വന്ദന രശ്മിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

“പിന്നെ നമ്മുടെ മുറ്റത്ത് പണം കായ്ക്കുന്ന മരമാണല്ലോ പോകുന്ന വഴി കുറച്ച് പൊട്ടിച്ചൊണ്ടു പോകാം.” രശ്മി തർക്കത്തിനെന്ന പോലെ തമാശ കലർത്തി പറഞ്ഞു.

“ഇത്തിരി ഒരുങ്ങിപ്പോയാൽ ഒന്നും വരാനില്ല. നമുക്ക് നമ്മളോടു തന്നെ ഒരു സ്നേഹമുണ്ടാകണം. അതുപോലെ ആളുകളോട് സംസാരിക്കുന്നത് മാത്രമല്ല പുതിയ രീതികൾ ഉൾക്കൊണ്ട് വസ്ത്ര ധാരണത്തിൽ ശ്രദ്ധിക്കുന്നതും പ്രധാനപ്പെട്ടതാണ്.” വന്ദന പിടിച്ച പിടിയാലെ രശ്മിയെയും കൊണ്ട് ഷോപ്പിംഗിനായി ഇറങ്ങി.

അഞ്ച് വർഷം മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം അതിൽ നിന്നൊക്കെ കരകയറി ഒരു പരിധി വരെ ജീവിതത്തിലെ മറ്റു കാര്യങ്ങളിലേക്ക് ഇടപെടാൻ കഴിഞ്ഞതും ഒരു ജോലിയൊക്ക ചെയ്യാൻ തുടങ്ങിയതും വന്ദന കാരണമാണ്. അവളുടെ സന്തോഷത്തിന് കൂട്ടു നിൽക്കുക മാത്രമാണ് രശ്മി ചെയ്യുന്നത്.

“ഒന്നു വേഗം വന്നേ, എനിക്ക് ഇതുകഴിഞ്ഞ് ഓഫീസിൽ പോകണം.” വന്ദന തിരക്കു കൂട്ടി.

പറ്റിയൊരു ഡ്രസ്സ് നോക്കി കണ്ടുപിടിക്കുക പ്രയാസമേറിയ കാര്യം തന്നെയാണ്. എങ്കിലും കളർ കോമ്പിനേഷനും സ്റ്റൈലും മെറ്റീരിയലും നോക്കി എടുത്തണിഞ്ഞ് നോക്കിയ ശേഷം ഒരാറെണ്ണം തിരഞ്ഞെടുത്തു വച്ചു. അതിൽ നിന്നും രണ്ടെണ്ണം വാങ്ങാമെന്നു തീരുമാനമായി. പക്ഷേ രശ്മിക്ക് രണ്ടെണ്ണം വേണമെന്നില്ല.

“നമുക്ക് ലോട്ടറിയടിച്ചിട്ടൊന്നുമില്ലല്ലോ. ഒരെണ്ണം വാങ്ങിയാ മതി” വന്ദനയെ രണ്ടെണ്ണം വാങ്ങാമെന്നുള്ള തീരുമാനത്തിൽ നിന്നും രശ്മി പിന്തിരിപ്പിച്ചു.

“ശരി! എന്നാലേ ഇതിലൊരണ്ണം എടുത്തോ” വന്ദനയുടെ നിർദ്ദേശപ്രകാരം രശ്മി സെലക്ട് ചെയ്‌ത ഡ്രസ്സിൽ നിന്നും ഒന്നെടുത്തു. രണ്ടുപേരും തിരിച്ച് വീട്ടിലെത്തിയ ശേഷം വന്ദന ജോലിയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. രശ്മി തന്‍റെ മീറ്റിംഗിനെക്കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരുന്നു.

“വേഗം റെഡിയായിക്കേ… ഞാൻ ഓഫീസിൽ പോകുന്ന വഴി ഡ്രോപ്പ് ചെയ്യാം.”

വന്ദന തന്‍റെ തിരക്ക് രശ്മിയോട് വ്യക്‌തമാക്കുകയാണ്. രശ്മി പുതിയ ഡ്രസ്സണിഞ്ഞ് പോകാനായി ഒരുങ്ങി. മുടികൾ വിടർത്തിയിട്ട് അൽപം ലിപ്സ്റ്റിക്ക് ചുണ്ടുകളിലിട്ടു.

“ആഹാ ഇപ്പോ മുമ്പത്തെപ്പോലെ സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ” ഇതുപറഞ്ഞ് വന്ദന രശ്മിയെ തോളോട് ചേർത്ത് പിടിക്കുന്നു. രശ്മി കണ്ണുകൾ നിറയാതിരിക്കാൻ ചുണ്ടുകളമർത്തിപ്പിടിച്ചു. തന്‍റെ ഭർത്താവ് താനൊരുങ്ങിയിറങ്ങുന്ന സമയത്തൊ ഇങ്ങനെ പറയാറുണ്ടായിരുന്നത് രശ്മിയോർത്തു പോയി.

ഹോട്ടലിനുള്ളിൽ വളരെ വിശാലമായ റെസ്റ്റോറന്‍റ്. അലങ്കാര ച്ചെടികളും വിളക്കുകളും നിറഞ്ഞ അന്തരീക്ഷം. ഗസൽ മൂഡിലുള്ള പാട്ട് അകമ്പടിയെന്നോണമുണ്ട്. രശ്മി ബുക്കിംഗ് ടേബിളിനരികത്തേക്ക് ചെന്നു. വിവേക് അവിടെ നേരത്തെ വന്നിരിക്കുന്നുണ്ട്. വെയിറ്റർ രശ്മിയെ ടേബിളിനരികത്തേക്ക് അനുഗമിച്ചു. വിവേക് ചെറിയൊരു പുഞ്ചിരിയോടെ രശ്മിക്ക് ഹസ്തദാനം നൽകി. രശ്മിയുടെ പ്രതീക്ഷകളെ തെറ്റിക്കും വിധത്തിലായിരുന്നു വിവേകിന്‍റെ പ്രകൃതം.

നല്ല തിളങ്ങുന്ന കണ്ണുകൾ, കവിളുകൾ പുഞ്ചിരിക്കുമ്പോൾ ഒതുക്കത്തിൽ ചലിക്കുന്നു. പെൺകുട്ടികളെ ആകർഷിക്കുന്ന എന്തോ ഒന്ന് വിവേകിലുണ്ട് എന്ന് രശ്മിക്ക് തോന്നി.

“ഗുഡ് ഈവ്നിംഗ്. ഇരിക്കൂ. നിങ്ങളെക്കുറിച്ച് വന്ദന എപ്പോഴും പറയാറുണ്ട്.”

രശ്മിയുടെ ആകാംക്ഷയും ആശയക്കുഴപ്പവും വിവേക് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി കളഞ്ഞു.

അവർ സാധാരണപോലെ സംസാരിച്ചു തുടങ്ങി.

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ദന രാവിലെ വീട്ടിലെത്തി. രശ്മിയുടെ റൂമിലേക്ക് നുഴഞ്ഞു കയറിയ വന്ദന കുട്ടികളെപ്പോലെ പതുങ്ങി രശ്മി കിടക്കുന്ന കട്ടിലിനരികിലെത്തി.

“ഗുഡ് മോണിംഗ്…വാ…വാ”

വന്ദനയെ രശ്മി വരവേറ്റൂ.

“ആഹാ… എഴുന്നേറ്റു കിടക്കുകയായിരുന്നോ. എന്താ ഇങ്ങനെ ആലോചിച്ചു കിടക്കുന്നേ?”

വന്ദനയുടെ ചോദ്യം.

“ഞാനിങ്ങനെ ഓരോന്നോരോന്നായി ആലോചിക്കുകയായിരുന്നു.” രശ്മിയുടെ മറുപടി.

“അതു ശരി, അപ്പോ മീറ്റിംഗ് എങ്ങിനെയുണ്ടായിരുന്നു.” വന്ദന ആകാംക്ഷയോടെ

“ഗുഡ്… അല്ല, പെർഫെക്ട്. വിവേക് നല്ലൊരാളാണ്” രശ്മി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതെനിക്കറിയാം” വന്ദന പുഞ്ചിരിക്കുന്നു.

“വിവേകിന്‍റെ ഓഫീസും ഞാനിപ്പോൾ പോകുന്ന പുതിയ ഓഫീസും അടുത്തടുത്താണ്.”

വന്ദന ഇതു പറഞ്ഞതും രശ്മി ഇടം കണ്ണോടെ വന്ദനയെ നോക്കി പുഞ്ചിരിച്ചു.

“അതല്ല… വിവേകിനെക്കുറിച്ച് മൊത്തത്തിലുളള അഭിപ്രായം” വന്ദന വീണ്ടും രശ്മിയോട് ചോദിച്ചു.

“ഇതിലിപ്പോ എന്തു പറയാനാ… വിവേകിനെ എനിക്കിഷ്ടമായി. വളരെ നല്ല പയ്യൻ. നിനക്ക് നന്നായി ചേരും. നിങ്ങളുടെ ഭാവി ജീവിതത്തിന് എന്‍റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.” വന്ദന ഇതു കേട്ടപാടെ രശ്മിയെ ചേർത്ത് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നു.

“അല്ലെങ്കിലും എനിക്കറിയാം അമ്മയാണ് ഈ ലോകത്തിലെ ബെസ്റ്റ് അമ്മ. എന്‍റെ സോ സ്വീറ്റ് പുന്നാരമ്മ.”

വന്ദന ഇതുപറഞ്ഞു കൊണ്ട് രശ്മിയെ വീണ്ടും കെട്ടിപ്പിടിക്കുന്നു. അവർ അമ്മയും മകളും ചേർന്നുള്ള ചിരി മുറിയിലാകെ മണിക്കിലുക്കം പോലെ നിറഞ്ഞു.

ജഡായുവിന്റെ ചിറകരിഞ്ഞവൻ രാവൺ

“റഹമത്തുള്ള പടച്ചവന്‍റെ പ്രിയപ്പെട്ട ത്യാഗിയായ മകനേ പറയൂ, നീ നിന്‍റെ അള്ളാഹുവിന്‍റെ കൃപ നിറഞ്ഞ ഭവനം ഉപേക്ഷിച്ചു പടിയിറങ്ങിയത് എന്തേ.”

അവിടെ അവിശ്വസനീയമായ ഒരു കഥയുടെ ചുരുളഴിയുകയായിരുന്നു. ഉത്തർപ്രദേശിലെ ഒരു കുഗ്രാമത്തിലായിരുന്നു അബീബ് അലിയും കുടുംബവും താമസിച്ചിരുന്നത്. അബീബ് അലിക്ക് അഞ്ച് മക്കളും അയൽപക്കത്ത് താമസിക്കുന്ന സഹോദരൻ അബീബ് റഹീമിന് രണ്ട് ഭാര്യമാരും ഏഴു മക്കളും ആയിരുന്നു. നാലുവിവാഹങ്ങൾ കഴിച്ച ഇവരുടെ ഭാര്യമാരും മൂത്തപുത്രന്മാരും മരിച്ചു പോയിരുന്നു. അബീബ് അലിയുടെ ഇളയപുത്രനായിരുന്നു റഹമത്തുള്ള അബീബ്. തുകൽചെരുപ്പ് പണിയുന്നവനായിരുന്നു അബീബ് അലി. എന്നും കൊടും ദാരിദ്ര്യം. ഏക സ്വ‌പ്നം വയറു നിറയെ റൊട്ടിയും മാംസക്കറിയുമായിരുന്നു.

ആ ഗ്രാമവാസികൾ തൊണ്ണൂറ് ശതമാനവും ഹിന്ദുക്കളായിരുന്നു. ഗ്രാമ അതിർത്തിയോട് ചേർന്നാണ് അബീബിന്‍റെ താമസം. ആ രണ്ടു കുടുംബങ്ങൾക്കും സ്വന്തമായി കിണറുകൾ ഇല്ലായിരുന്നു. അവർക്ക് മറ്റു മതക്കാരുടെ കിണറുകൾ തീണ്ടി വെള്ളം കോരി എടുക്കാനുള്ള അനുമതി ഒന്നും ഇല്ല. പ്രത്യേകിച്ച് തുകൽചെരുപ്പ് പണിയുന്നവരായിരുന്ന കുടുംബത്തിന്. ആ വലിയ ഗ്രാമത്തിൽ രണ്ട് മുസ്ലിം കുടുംബങ്ങൾ തികച്ചും ഒറ്റപ്പെട്ടുപൊയിരുന്നു. മറ്റ് ഹിന്ദു ഭവനങ്ങളിലെ കുട്ടികൾ നല്ല വസ്ത്രങ്ങളണിഞ്ഞ് സ്‌കൂളിൽ പോകുന്നതും അവരുടെ വീടുകളിൽ നിന്നുയർന്ന് വായുവിൽ പരക്കുന്ന വിശിഷ്ട വിഭവങ്ങളുടെ സുഗന്ധവും ആ രണ്ടു വീട്ടിലെയും കുട്ടികളെ വല്ലാതെ ദയനീയരാക്കി. പക്ഷേ ആറുവയസ്സുകാരനായ റഹമത്തുള്ള അബീബ് അങ്ങിനെ തോറ്റുകൊടുക്കാൻ തയ്യാറായില്ല.

അവൻ ദിവസവും നാലുകിലോമീറ്ററുകൾ നടന്നു സർക്കാർ സ്‌കൂളിൽ പോകാൻ വാശിപിടിച്ചു. അവൻ മനസ്സിൽ ഒരു ആശയം കിടന്നു പിടഞ്ഞു. ആ നിലപാടിലേക്ക് മാറാനവൻ കൊതിച്ചു. അവൻ ഗ്രാമവാസികളുടെ ക്ഷേത്രത്തിനു പുറത്ത് കാത്തുനിന്നു തേങ്ങകഷ്‌ണങ്ങൾക്കും ഇലക്കുമ്പിളിൽ നെയ്യും ഉണക്കമുന്തിരിയും ചേർത്തു വിളമ്പുന്ന റവഹൽവക്കും കൊതിയോടെ കൈ നീട്ടി. അതൊന്നും അവൻ പോകുന്ന ആരാധനാലയങ്ങളിൽ കിട്ടില്ലായിരുന്നു. ആ ഗ്രാമത്തിൽ നിന്ന് ഗയയിലേക്ക് പോകുന്ന ഒരു സംഘത്തിന്‍റെ കൂടെ ഒരുനാൾ അവരറിയാതെ അവൻ വീടും നാടും ഉപേക്ഷിച്ചു യാത്രയായി.

ഹിമശ്യങ്കൻ എന്ന അഘോരി നയിക്കുന്ന ഒരു സംഘത്തിന്‍റെ മുന്നിലാണ് അവൻ ചെന്നു പെട്ടത്. അൽപസമയം കൊണ്ട് തന്‍റെ അനാഥത്വത്തെയും ഗതികേടിന്‍റെയും ജാതിയുടെയും കഥകൾ പറഞ്ഞ റഹമത്തുള്ളയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു അവർ അവനെ ഒരു ശ്‌മശാനത്തിൽ ഉപേക്ഷിച്ചു. ഒരു അഗതിയെപോലെ ശ്‌മശാനത്തിന്‍റെ വാതിൽക്കൽ കിടന്ന അവനെ ചിതയൊരുക്കി സംസ്കാരം നടത്തുന്ന ചണ്ഡാലൻ കായൻ തന്‍റെ സഹായിയായി കൂട്ടി. അവൻ അഗസ്ത്യൻ എന്ന പേര് സ്വന്തമായി സ്വീകരിച്ചു. കായന് സഹായിയായി പകുതിവെന്ത ശവശരീരങ്ങൾ ചിതയിലേക്ക് നീക്കിയിടുകയും വിറകുകഷ്ണങ്ങൾ കൂട്ടിവെക്കുകയും വേണം. നൂറുവട്ടം ആ പുണ്യനദിയിൽ മുങ്ങിക്കേറിയാലും ശവം കത്തുന്നമണം തന്‍റെ ദേഹത്തുനിന്ന് പോകുന്നില്ല എന്ന് അവനു തോന്നി.

അവിടെ വച്ച് എന്നോ ഒരുനാൾ ജഗദീഷ് എന്ന കച്ചവടക്കാരനൊപ്പം അവൻ ഗുജറാത്തിൽ എത്തി. ജഗദീഷിന്‍റെ ഔട്ട്ഹൗസിൽ താമസമാക്കി അവൻ അയാൾക്ക് ഏറെ വിശ്വസ്ഥനായി. അവിടെ നിന്നാണ് ദരിദ്രനും വലിയ അറിവുകൾ ഇല്ലാത്തവനുമായ വസുദേവ മൽഹോത്രയുമായി പരിചയപ്പെടുന്നത്. ആൺമക്കൾ ഗൾഫിലേക്ക് ചേക്കേറി വലിയ സെറ്റപ്പിലായിട്ടും മൽഹോത്രയും ഭാര്യയും മകളും ദാരിദ്ര്യത്തിൽ തന്നെ ആയിരുന്നു. മൽഹോത്രയുടെ മരിച്ചുപോയ ഇളയമകന്‍റെ പേരായിരുന്നു അതിരഥ്.

അതിരഥ് സൂക്ഷിച്ചു വെച്ചിരുന്ന പത്താംക്ലാസിലെ സർട്ടിഫിക്കറ്റ് അവന്‍റെ പേരുള്ള റേഷൻകാർഡ് എല്ലാം അഗസ്ത്യനെ അതിരഥ് മൽഹോത്രയാക്കി. അമേരിക്കയിലേക്ക് കൊണ്ടുപോകാം എന്ന ഉറപ്പിൽ ആരതി മൽഹോത്രയെക്കൊണ്ട് അവൻ തന്നോടൊപ്പം പാസ്പോർട്ട് എടുപ്പിച്ചു. ആ ഇടക്ക് ജഗദീഷിന്‍റെ പാർട്ടണറായിരുന്ന ഒരു വ്യവസായി കൊല്ലപ്പെടുകയും ആ വീട്ടിൽ വളരെ ആസൂത്രിതമായ കവർച്ച നടക്കുകയും ചെയ്‌തു. പലർക്കും ഗ്രാമത്തിലെ പുതിയ താമസക്കാരനായ അഗസ്ത്യനെ സംശയമുണ്ടായിരുന്നു. പക്ഷേ ഒരു തെളിവും അവശേഷിക്കാതെ അഗസ്ത്യൻ പിടിച്ചു നിന്നു. അതിരഥ് മൽഹോത്രയാകാൻ ഒരു വർഷത്തേക്ക് അവൻ രാമേശ്വരത്തേക്കും സ്നേഹധാരയിലേക്കും കടന്നു ചെന്നു. പക്ഷേ സ്നേഹധാരയിൽ വെച്ച് അവൻ ശ്രീറാം അഗ്നിഹോത്രിയെ കണ്ടുമുട്ടി. അഗസ്‌ത്യൻ ചലനങ്ങളിൽ സംശയംതോന്നി ശ്രീറാം അവനെ ചോദ്യം ചെയ്തു.

കഠിനമായ ദേഹോപദ്രവത്തിന് കീഴ്പ്പെട്ട് അഗസ്ത്യൻ തന്‍റെ പൂർവ്വ ചരിത്രം ശ്രീറാമിനോട് തുറന്നു പറയുന്നു. ശ്രീറാം തന്‍റെ പേര് ഇമ്രാൻസാദിക്ക് ആണെന്നും ഹിന്ദുസ്‌ഥാനെ തകർക്കുകയാണ് തന്‍റെ നേതാക്കൾ തന്നെ ഏൽപിച്ച ദൗത്യം എന്നും കൂടെ കൂടുകയാണ് സമ്പത്തിനും ധർമ്മത്തിനും നല്ലത് എന്നും അഗസ്ത്യനെ ബോധ്യപ്പെടുത്തി, അനുസരിപ്പിച്ചു. ഏറ്റവും സൂക്ഷ്‌മമായിട്ടായിരുന്നു അവരുടെ ചർച്ചകളും തിരുമാനങ്ങൾ എടുക്കലും. ഒരാൾക്ക് പോലും സംശയത്തിനിട ലഭിച്ചില്ല. പഠനം കഴിഞ്ഞ് എല്ലാവരും അവനവന്‍റെ ഗ്രാമങ്ങളിലേക്ക് മടങ്ങി. അഗസ്ത്യനോടൊപ്പം അവന്‍റെ ഗ്രാമത്തിലെത്തിയ ഇമ്രാൻസാദിക്ക് ഒരു പഴയ വീട് വാടകക്ക് എടുത്ത് താമസമായി.

കച്ചിൽ നിന്നും തുണിവ്യവസായികൾ തുണിക്കെട്ടുകളുമായി പോകുമ്പോൾ കൂടെ ഒരു കയറ്റിറക്കുമതി തൊഴിലാളിയായി ഇമ്രാൻ അവരുടെ കൂടെ വരികയും പോകുകയും ചെയ്യും. കച്ച് കടന്നാൽ വ്യവസായത്തിന് ഒരുപാട് ചാൻസ് ഉണ്ട് എന്ന് വസുദേവ മൽഹോത്രയെ ധരിപ്പിച്ച് ഇമ്രാനോടൊപ്പം അഗസ്ത്യൻ എന്ന അതിരഥ് അതിർത്തി നുഴഞ്ഞുകയറി. കൃത്യമായി അവൻ മൽഹോത്രയ്ക്ക് വീട്ടുചിലവിന് കാശയച്ചു കൊടുത്തിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്ന് ട്രെയിനിംഗ് കിട്ടിയിരുന്ന തീവ്രവാദികളിൽ നിന്നും ലഭിച്ച നിർദ്ദേശം അതിരഥ് ഭാരതത്തിലേക്ക് തിരികെ പോകുക എന്നായിരുന്നു. അടുത്ത മാസം അവസാന ഞായറാഴ്ച‌ ദില്ലി ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്ന് യുകെയിലേക്ക് പറക്കുന്ന ഫ്ളൈറ്റിൽ കയറുക. കൂടെ സഹോദരിയായി ആരതി മൽഹോത്രയും വിസിറ്റിംഗ് വിസയിൽ ഉണ്ടാകും. അവർ രണ്ട് ഫ്ളൈറ്റ് ഇറ്റേനറി അവനെ ഏൽപ്പിച്ചു. മൽഹോത്ര വിവരമറിഞ്ഞ് അതിയായി സന്തോഷിച്ചു.

പക്ഷേ അടുത്ത ദിവസം തന്നെ ഇമ്രാൻ തനിക്ക് വേറെ ജോലി ലഭിച്ചു എന്ന് പറഞ്ഞ് ഗ്രാമത്തിൽ നിന്ന് അപ്രത്യക്ഷനായി. അയാൾ ദില്ലി ഇന്ദിരാ ഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിലെ ഒരു കോണ്ടാക്‌ടർ വഴി അവിടത്തെ ക്ലീനറും പിന്നെ ഫ്ളൈറ്റുകളിലെ സഫായിവാലയും ആയി. ഓരോ ദിവസവും തന്‍റെ ജോലിയിടത്തിനു മുന്നിൽ മുട്ടുകുത്തി കൈപ്പടം നിവർത്തി അല്ലാഹുവിനോട് കൃപതേടി ജോലിക്ക് കയറുന്ന അയാളുടെ ജോലിയും വളരെയേറെ പ്രശംസ പിടിച്ചുപറ്റി. ആ ശനിയാഴ്ച തനിക്ക് താൻ ഇതുവരെ സഫായി ചെയ്യാത്ത ഒരു ഫ്‌ളൈറ്റിൽ ഡ്യൂട്ടി ഇട്ടിരിക്കുന്നു. തന്‍റെ ക്ലീനിംഗ് സാമഗ്രികളുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങി നടക്കുമ്പോൾ മുന്നിലായി കുറേ ഉപകരണങ്ങളുമായി തന്‍റെ തീവ്രസംഘടനയിലെ ഒരാൾ നടന്നു ഫ്ളൈറ്റിനെ സമീപിക്കുന്നു. സംസാരിക്കുകയോ പരിചിതഭാവം കാണിക്കുകയോ ചെയ്തുകൂട.

എയർ ടിക്കറ്റ് കയ്യിൽ കിട്ടിയ ആരതി സുഹൃത്തക്കളെയും ബന്ധുക്കളെയും വിളിച്ച് വിവരങ്ങൾ കൈമാറി. അതിനു തൊട്ടടുത്ത ദിവസം അതിരഥിനെ ഒരു സുഹൃത്ത് വന്ന് കുട്ടിക്കൊണ്ട് പോയി. മൽഹോത്രയോട് ചൂടുള്ള മസാലചായ കുടിക്കുന്നതിനിടെ അയാൾ പറഞ്ഞു.

“അങ്കിൾ ഞങ്ങൾ സുഹൃത്തുക്കൾ ഒരു ചെറിയ ടൂർ പോകുകയാണ്. നാലു ദിവസം കഴിഞ്ഞേ അതിരഥിനെ തിരിച്ച് തരൂ.”

പണിതീരാത്ത ഒരു ബഹുനില കെട്ടിടത്തിൽ വെച്ച് ജനാലിലൂടെ കഴി യുന്നത്ര ദൂരേക്ക് പറന്നു ചാടാനുള്ള പരിശീലനമായി. അപ്പോഴും അതിരഥ് വിമാനത്തിന് എന്തു സംഭവിക്കും എന്ന് അറിഞ്ഞിരുന്നില്ല. പക്ഷേ പിന്നീട് അവന് തിയറി ക്ലാസുകളായിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ മൽഹോത്രയും ഭാര്യയും അതിരഥും ആതിരയും ദില്ലിയിൽ എത്തി. മൽഹോത്രയുടെ കസിന്‍റെ വീട്ടിലായിരുന്നു അവർക്ക് താമസം ഒരുക്കിയിരുന്നത്. ആതിഥേയൻ ദില്ലിയിലെ ഭേദപ്പെട്ട ഒരു ഇലക്ട്രോണിക് വ്യാപാരി ആയിരുന്നു.

ഞായറാഴ്ച‌ ഉച്ചക്ക് മുമ്പായി അവർ ആതിഥേയന്‍റെ കാറിൽ എയർപോർട്ടിലെത്തി രണ്ടരയോടെ ചെക്കിൻ ചെയ്തു. വിസിറ്റേഴ്സ് പാർലറിൽ ഇരിക്കേ അതിരഥ് രണ്ടുമൂന്ന് തവണ കോഫി വാങ്ങി കഴിച്ചു. ആരതി ചോദിച്ചു “ആർ യു ഓക്കേ? എനി ഹെൽത്ത് പ്രോബ്ളം?”

പ്ലെയിൻ പുറപ്പെടുകയായി. എമർജൻസി വാതിലിനോട് ചേർന്നുള്ള സീറ്റുകളായിരുന്നു. അതിരഥ് സീറ്റ് ബെൽറ്റ് ഇടാൻ ആതിരയെ സഹായിച്ചു. തന്‍റെ ബെൽറ്റ് മുറുക്കുകയും മുന്നിൽ നിന്ന് എയർഹോസ്‌റ്റസ് മാറിയപ്പോൾ ബെൽറ്റ് അഴിച്ചിടുകയും ചെയ്‌തു. അവന്‍റെ വിരലുകൾ വിദഗ്‌ധമായി എമർജൻസി വാതിലിന്‍റെ കനത്ത പിടിയിലും ബോൾട്ട് ഭാഗങ്ങളിലും ആരും ശ്രദ്ധിക്കാത്ത വിധം ഓടിനടന്നു. ആരതിയും യാത്രക്കാരിൽ ഭൂരിഭാഗവും കണ്ണടച്ചു പ്രാർത്ഥനയിലായിരുന്നു. റൺവേയിൽ നിന്നും വിമാനം ഉയർന്നു.

ഇൻസ്റ്റന്‍റ് ഭക്ഷണം പാക്കറ്റുകളും ചോക്കലേറ്റ് തുടങ്ങിയവും ഉണ്ടാക്കുന്ന “കാന്താബായി പട്ടേൽ മധുർ മണ്ഡൽ” എന്ന ഫാക്ട‌റി അങ്ങു ദൂരെ കാണായി. പെട്ടെന്ന് മൂക്കുകുത്തി പ്ലെയിൻ താഴോട്ട് കുതിച്ചു തുടങ്ങി. അപകടം മണത്തറിഞ്ഞ യാത്രികർ ബഹളം വച്ചു. പ്ലെയിൻ മൂക്കുകുത്തി ഫാക്ടറിയുടെ മുകളിലേക്ക് പതിക്കാൻ ഒരു സെക്കന്‍റ് ബാക്കിയുള്ളപ്പോൾ എമർജൻസി വാതിൽ വലിയ ശബ്ദത്തോടെ തുറന്നു.

അതിലൂടെ…

സെക്കൻഡുകൾക്കകം വിമാനം ഫാക്ടറിയുടെ മേൽക്കൂരയിലൂടെ തുളഞ്ഞ് ഒരു അഗ്നിഗോളമായി. ആ രണ്ടുനില ക്കെട്ടിടത്തിന്‍റെ ഉയരമേ ഉണ്ടായിരുന്നുള്ളു അതിരഥിന് ചാടാനുള്ള ദൂരം. ഒരു നാലഞ്ചു മിനിട്ടുകൾക്കകം കറുത്ത പുകപടലങ്ങൾക്കകത്തുനിന്നും അവൻ എഴുന്നേറ്റു ചെന്നു. നെറ്റിയും കവിളും മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു. ഒരുകാൽ ഒടിഞ്ഞപോലെ വലിച്ചിഴച്ച് അവൻ കൈനീട്ടി അലറി.

“ഹെൽപ്പ്… പ്ലീസ് ഹെൽപ്പ്”

പിന്നെ രക്ഷാപ്രവർത്തകരുടെ കൈകളിലേക്ക് കുഴഞ്ഞുവീണു. അവന്‍റെ കയ്യിൽ കെട്ടിയിരുന്ന വിലപിടിപ്പുള്ള സ്മാർട്ട് വാച്ച് പൊട്ടിയിരുന്നില്ല.

പക്ഷേ അതിന്‍റെ ഗാലറിയിൽ ഇൻകമിംഗ് ഔട്ട്ഗോയിംഗ് നമ്പറുകളോ ഫോട്ടോകളോ ഇല്ലായിരുന്നു. അതുകൊണ്ടാണ് ആ സാഹചര്യത്തിൽ അവനെ വ്യോമയാന സെക്യൂരിറ്റിക്കാർ പിറ്റേന്ന് ഈ ഹോട്ടലിലേക്ക് മാറ്റിയത്.”

സൂര്യവംശി, ഋഷി നീട്ടിയ വാൽ കിണ്ടിയിലെ ഒരു തുള്ളി തീർത്ഥം സേവിച്ചു തന്‍റെ തോർത്തുമുണ്ട് കുടഞ്ഞുടുത്ത് കുളിക്കാൻ ബാത്ത്റൂമിലേക്ക് കയറി. ശരീരമാകെ ഇറ്റുവീഴുന്ന വെള്ളത്തുള്ളികളോടെ സൂര്യവംശി മുറിയുടെ മദ്ധ്യത്തിൽ ഋഷി ഒരുക്കിയിരുന്ന ആനത്തോൽ വിരിച്ച ചെറിയ യജ്‌ഞപിഠത്തിലേക്കിരുന്നു. പിന്നെ വേപ്പുമരത്തിന്‍റെ കുരുക്കൾ കോർത്ത മാലയിട്ടു.

“ഭയപ്പെടരുത്” കൈലാസനാഥിന് മുന്നറിയിപ്പ് കൊടുത്തു ഋഷി.

ഇരുമ്പ് കൊണ്ടുള്ള ചെറിയ അടുപ്പിലേക്ക് ഋഷി കൊന്നമരത്തിന്‍റെ വിറകു പാളികൾ വെച്ചു. നെയ്യൊഴിച്ച് ഒരു നിലവിളക്ക് കൊളുത്തി അതിൽ നിന്ന് അടുപ്പിലേക്ക് അഗ്നി പകർന്നു. ചെറിയ പുക പട്ടുനൂലുപോലെ ഉയർന്നു മുറി നിറയാൻ തുടങ്ങി. ഋഷി ഒരു മാസ്‌ക് കൈലാസനാഥിനു നീട്ടി. മുറിക്കകത്ത് ഒരു ആൾ തിരക്ക് പോലെ കൈലാസനാഥിന് അനുഭവപ്പെട്ടു. കട്ടിലിൽ ശവം പോലെ കിടന്നിരുന്ന അതിരഥ് ആരോ ഉപദ്രവിക്കുന്നപോലെ കിടന്നുരുണ്ടു അലറിക്കരഞ്ഞു. അടുപ്പിലേക്ക് ഉണങ്ങിയ മുരുക്ക് മരത്തിൻ പൂക്കൾ അൽപാൽപമായി സൂര്യവംശി ഹോമിച്ചുകൊണ്ടിരുന്നു. ഋഷികേശ് നീട്ടിയ കുഞ്ഞുഡബ്ബയിൽ നിന്നും നെന്മേനിവാകയുടെ വേരും പൂങ്കുറിഞ്ഞിയും ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ലേപനം പുരികങ്ങൾക്ക് നടുവിൽ കുറിതൊട്ട് കൈലാസ നാഥിനോടും ഋഷിയോടും അതുചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഉച്ചാടനക്രിയയുടെ മന്ത്രങ്ങൾ മുഴങ്ങി…

പച്ചനിറത്തിലുള്ള പുല്ലാനിചെടിയുടെ പൂക്കൾ രൂക്ഷഗന്ധത്തോടെ കത്തിക്കൊണ്ടിരുന്നു. കടുകെണ്ണയിൽ ചമരു മുക്കി ഹോമവും തുടങ്ങി. പിന്നെ ആ ചാരം ഇടതുകയ്യിൽ വാരിയെടുത്ത് സൂര്യവംശി എഴുന്നേറ്റു. ചാരം അതിരഥിന്‍റെ മേലാസകലം പൂശി ഒരു വെള്ളി തകിട് കോർത്ത കറുപ്പും മഞ്ഞയും നിറമുള്ള ചരട് അതിരഥിന്‍റെ വലതു കൈയിൽ കെട്ടി. പിന്നെ ഒരു ഇളനീർ വെട്ടി ഏഴ് സ്‌പൂൺ വെള്ളം അതിരഥിന്‍റെ വായിൽ ഇറ്റിച്ചു. ദേഹത്ത് തുളസി കതിരുകൾ വിതറി. പുതിയ വെള്ളമുണ്ട് കൊണ്ട് അംഗവസ്ത്രം ധരിപ്പിച്ചു.

വീണ്ടും തന്‍റെ തള്ളവിരൽ നെയ്യിൽ മുക്കി അതിരഥിന്‍റെ നെറ്റിയിലും നെറുകയിലും വരച്ചു. പിന്നെ കാതിലേക്ക് മന്ത്രിച്ചു.

“നീ റഹമത്തുള്ളയായിരുന്നു അഗസ്ത്യനുമായിരുന്നു. പക്ഷേ മൽഹോത്രയായിട്ട് നീ വഞ്ചനയുടെ പര്യായമായി തീർന്നു. ആകാശത്തിനും ഭൂമിക്കും ഇടയിൽ വെച്ച് നീ മുന്നൂറോളം നിരപരാധികളെ കൊന്നുതള്ളി. നിഷ്കരുണം ചുട്ടുകൊന്നു. നീ നിയമത്തിന്‍റെ മുന്നിൽ നിന്ന് കുറ്റങ്ങൾ ഏറ്റുപറയണം. അതുവരെ ദുർമരണപ്പെട്ടവരുടെ ആത്മാക്കൾ അകന്നു നിൽക്കും. പക്ഷേ ശിക്ഷ വാങ്ങി കാലാകാലം തിന്നും കുടിച്ചും അഥവാ ഒരു തൂക്കുകയറിൽ നിമിഷങ്ങൾ കൊണ്ട് ജീവൻ വെടിയാനും നിനക്ക് കഴിയില്ല. ഒരു ന്യായാധിപൻ വിധി വായിച്ചു കഴിയുന്ന നിമിഷം ആ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കൾ നിന്നിലേക്ക് തിരിച്ചു വരും അതുവരെ ഞാൻ സ്തംഭനകർമ്മത്താൽ അവരെ തടഞ്ഞു വെച്ചിരിക്കയാണ്. നീ മരിച്ചു നരകത്തിലെത്തും മുമ്പേ നരകമെന്തെന്ന് അവർ കാണിച്ചു തരും. ഒരു ശക്തിക്കും തടഞ്ഞുവെക്കാനാവാതെ അവർ ചിതൽ പോലെ നിന്നെ കാർന്നുതിന്നും. നിന്‍റെ മനസ്സിന്‍റെ നിസ്സഹായതയിലേക്ക് പാമ്പും തേളും പഴുതാരയുമായി അവർ കയറിവരും. കരിഞ്ഞുപോയ ഇളംകുഞ്ഞുങ്ങളുടെ കരച്ചിൽ നിന്നെ പിന്തുടരും. നീ തകർത്തുകളഞ്ഞ അവരുടെ സ്വപ്നങ്ങൾ പുഴുക്കളായി നീ വായിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തിൽ നുരയും. അവരുടെ ശാപങ്ങൾ ഉറങ്ങാനാവാതെ പുഴുവരിച്ച് കിടക്കും. രക്ഷിക്കാൻ ആർക്കും വരാനാവില്ല.” കൈലാസ‌ നാഥ് അമ്പരപ്പോടെ അതുകേട്ടു നിന്നു. സൂര്യവംശി അദ്ദേഹത്തോട് പറഞ്ഞു.

“ഇവൻ ഇങ്ങനെ കിടക്കട്ടെ. അതിരാവിലെ നമുക്ക് അപകടം നടന്ന സ്‌ഥലത്തെത്തണം. ഉടനെ മുന്നൂറ് ഉരുളക്കാവശ്യമായ ചോറ് ഒരുക്കണം. രണ്ട് ലിറ്റർ തൈര്, ഒരു കിലോ എള്ള്, വാഴയില, കറികൾ എന്നിവ ഒരുക്കണം.”

സംശയമില്ലാതെ കൈലാസനാഥ് സമ്മതിച്ചു.

“സംഭവസ്‌ഥലത്ത് ആളുകൾ കൂ ടാൻ പാടില്ല. മീഡിയകൾ അറിയരുത് അത് പിന്നീട് ഭാരതീയ സേനയ്ക്ക് തന്നെ മാനക്കേടാകും. ആ സമയത്തേക്ക് ഇവന്‍റെ ന്യായവിധി തയ്യാറാകണം.”

പുലർകാലവെളിച്ചത്തിൽ മുന്നൂറ് ഇലക്കീറുകളിൽ ചോറുരുളകൾ നിരത്തി തിലവും തൈരും ഒഴിച്ച് സൂര്യവംശി പിണ്ഡങ്ങൾക്ക് വലംവച്ചു. പിണ്ഡം ഒരു വലിയ കുട്ടയിലേക്ക് മാറ്റി ആർമിയുടെ ട്രാക്കിലേക്ക് കയറ്റി. യമുനാനദി ലക്ഷ്യമാക്കി ട്രക്ക് നീങ്ങി. കരിഞ്ഞുവീണുകിടക്കുന്ന ഉരുക്ക്പക്ഷിയുടെ പുകപിടിച്ച ചിറകുകളിലേക്ക് നോക്കി സൂര്യവംശി ഒരു നിമിഷം നിന്നു. ഹോട്ടലിൽ എത്തി പ്രാതൽ കഴിക്കും മുമ്പ് അതിരഥിന്‍റെ മുറിയിലെത്തി അവന്‍റെ നെറ്റിയിൽ നിന്ന് മുദ്ര തുടച്ചു നീക്കി.

“കൈലാസനാഥ് മറക്കാതെ ഇവനോട് പറയണം കൈയിൽ കെട്ടിയ രക്ഷ അഴിച്ച് കളയരുത് എന്ന്. അഴിച്ചാൽ പിന്നെ ഒരിക്കലും അവന് ഉറങ്ങാനാവില്ല സംസാരിക്കാൻ കഴിയില്ല. പക്ഷേ കൈലാസനാഥ് വിധി പറയുന്ന ദിവസം നീ രക്ഷ അഴിച്ചെടുത്തു സമുദ്രത്തിൽ തർപ്പണം ചെയ്യണം.”

തനിക്ക് എയർഹോസ്റ്റസ് നീട്ടിയ ട്രേയിൽ നിന്നും കോഫി മഗ് എടുത്ത് ഒന്ന് രുചിച്ചു നോക്കി ഋഷി സംശയിച്ചു. “ഈ ഫ്ളൈറ്റിൽ അതിരഥനോ അഗസ്ത‌്യനോ ഉണ്ടോ എന്തോ.” സൂര്യവംശി ചിരിച്ചു

“അസാരം പേടണ്ട് തനിക്ക് ല്ലേ.”

(അവസാനിച്ചു)

ജഡായുവിന്റെ ചിറകരിഞ്ഞവൻ രാവൺ- 2

ഭക്ഷണം കഴിച്ച് കഴിഞ്ഞ് അൽപനേരം  വിശ്രമിച്ചശേഷം സൂര്യവംശിയുടെ മുറിയിൽ തന്നെ ഒരു മീറ്റിംഗ് നടക്കുകയാണ്. പ്രതിരോധവകുപ്പ് അദ്ധ്യക്ഷന്മാർ എൻറ്റിഎസ്ബി സംഘത്തലവന്മാർ തുടങ്ങിയ ചിലർകൂടി അവിടെ സന്നിഹിതരായിരുന്നു.

“താങ്കൾ എങ്ങിനെ ആണ് റഹ്മത്തുള്ള അബീബിലേക്ക് എത്തി ചേർന്നത് എന്ന് അറിയേണ്ടത് അത്യാവശ്യമാണ് പറയൂ പരമേശ്വർ സൂര്യവംശി.”

തന്‍റെ മുന്നിലേക്ക് ചോദ്യങ്ങൾ ഇട്ടുതന്ന ഉദ്യോഗസ്‌ഥനെ സൂര്യവംശി കൗതുകത്തോടെ നോക്കി.

“ഓഫീസർ വിമാന അപകടം നടന്ന് പതിനഞ്ചു മിനിട്ടുകൾക്കകം ടിവിയിൽ ന്യൂസ് വന്നു. മണിക്കൂറുകൾക്കകം ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരേ ഒരാൾ എന്ന തലക്കെട്ടോടെ നിങ്ങൾ മൽഹോത്ര എന്ന് വിളിക്കുന്ന ഈ ആളുടെ ഫോട്ടോയും വലിയൊരു വാർത്തയായി. കണ്ടുകണ്ടിരിക്കേ ഓർമയിലെവിടേയോ ഒരുതരി വെട്ടം തെളിഞ്ഞു. അതിലേക്ക് ഒരു മുഖവും.”

ഋഷികേശ് നീട്ടിയ ഇളം ചൂടുള്ള വെള്ളം അൽപാൽപമായി കുടിച്ചു തീർത്തു. “ആ മുഖം തേടി ഞാൻ എന്‍റെ ഗ്രന്ഥപ്പുര തുറന്നു. അവിടെ ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ഒരു പഴയ ആൽബം കണ്ടെത്തുകയാണ് ഉദ്ദേശം. അത് കണ്ടുകിട്ടി. വർഷങ്ങൾക്ക് മുമ്പ് ഏതാണ്ട് എട്ടുവർഷങ്ങൾ കഴിഞ്ഞ് കാണും. ഒരു മുസ്ലിം ചെറുപ്പക്കാരൻ തന്‍റെ റിസർച്ചിന്‍റെ ഭാഗമായി ഹൈന്ദവ സംസ്‌കാരത്തെപറ്റി പഠിക്കുകയും അതിൽ ആകൃഷ്ടനായി ഹൈന്ദവ മതത്തിലേക്ക് ചേക്കേറാനായി ഉത്തർപ്രദേശിലെ നരസിംഹബാബയുടെ ഉപദേശപ്രകാരം രാമേശ്വരത്ത് എത്തുകയും അങ്ങനെ റഹ്‌മത്തുള്ള അബീബ് ബ്രഹ്‌മാസ്മി ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിച്ച് കേരളത്തിലെ സ്നേഹധാര എന്ന വേദപഠന വിദ്യാലയത്തിൽ എത്തുകയും ചെയ്തു‌.” തന്‍റെ ഊന്നുവടി എടുത്ത് ഗരുഡന്‍റെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി.

“റഹ്‌മത്തുള്ള തന്‍റെ പൂർവ്വകാലം മറന്ന് വേദങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും ഇറങ്ങി വന്നു. അവൻ അഗസ്ത്യൻ എന്ന പേര് സ്വീകരിച്ചു. അങ്ങനെ ഹൈന്ദവ ആചാരങ്ങളെ പരിചയപ്പെടുത്തുന്ന ക്ലാസ് എടുക്കാൻ ചെന്ന സമയത്താണ് ഞാൻ അവനെ അറിയുന്നത്. പൂജകൾ വ്രതങ്ങൾ ഈശ്വര സ്വാധീനങ്ങൾ എന്നിവ പഠിച്ചെടുക്കുമ്പോൾ പുതിയ ശിഷ്യൻ എന്ന നിലയിൽ അവനെ ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു. അഞ്ച് വർഷങ്ങൾ എനിക്ക് സ്നേഹധാര വിട്ടുനിൽക്കേണ്ടിവന്നു. പക്ഷേ ഒരു വർഷത്തിനകം എനിക്ക് എന്‍റെ ഗുരുവിനോടൊപ്പം പഠനത്തിനും ഗവേഷണത്തിനുമായി ഭൂട്ടാനിലേക്ക് പോകേണ്ടി വന്നു.

ഉച്ചയൂണിനായി ഡൈനിംഗ് ഏരിയ സജ്ജമായി. കൈകാലുകളും മുഖവും ശുചിയാക്കി ഊണുമേശയിൽ എത്തിയ സൂര്യവംശി മന്ത്ര ജപത്തോടെ ഒരു ഉരുള അന്നം ഉരുട്ടി എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. അവിടെ ഗ്ലാസ് സ്ലൈഡിംഗുകൾ തുറന്നു വീതികുറഞ്ഞ പാനലിന് മുകളിൽ വെച്ചു. മറ്റുള്ളവർ അത്ഭുതത്തോടെ അതുനോക്കി ഇരുന്നു. പെട്ടെന്ന് ഒരു പരുന്ത് എങ്ങു നിന്നോ പറന്നിറങ്ങി വരികയും ആ ഉരുള കൊക്കിലേന്തി പറന്നകലുകയും ചെയ്തു. സൂര്യവംശി തിരികെ ഊണു മേശയിൽ എത്തി. എല്ലാവരും നിശബ്ദരായി ഭക്ഷണം കഴിച്ചു.

കൈകഴുകി സീറ്റിംഗ് ഏരിയായിൽ എത്തി സൂര്യവംശി പറഞ്ഞു തുടങ്ങി.

“ഇന്ന് ഇനിയും വിശ്രമം വേണ്ട. വിഷയത്തിലേക്ക് കടക്കാം. ഭൂട്ടാനിൽ നിന്ന് തിരികെ എത്തിയപ്പോഴേക്കും സത്യം പറഞ്ഞാൽ സ്വാഭാവികമായിതന്നെ ഞാൻ റഹ്മത്തുള്ള അബീബിനെ അഥവാ അഗസ്ത്യനെ ഓർത്തതെ ഇല്ല. പക്ഷേ കഴിഞ്ഞ ആഴ്ച ദില്ലിക്കടുത്ത് ഇന്‍റർനാഷനൽ എയർപോർട്ടിൽ നിന്നു പറന്നുയർന്ന വിമാനം 50 കിലോ മീറ്റർ അകലെ നോയ്ക്കടുത്ത് ഒരു ഭക്ഷ്യസംസ്കരണ ശാലയിലേക്ക് കൂപ്പുകുത്തി കത്തിയമരുകയും കത്തിയമർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും അതിരഥ് മൽഹോത്ര എന്ന ഒരാൾ ഇറങ്ങിവരികയും ചെയ്തത് കണ്ട് ലോകം പകച്ചുനിന്നു. ഇനിയും കൈലാസ നാഥ് താങ്കൾ പറയൂ.”

കൈലാസ നാഥ് ഓർത്തെടുക്കുന്നതുപോലെ പറഞ്ഞു തുടങ്ങി.

“അവൻ ഇറങ്ങിനടന്നു വന്ന് അവശനായി രക്ഷാപ്രവർത്തകരുടെ ഇടയിലേക്ക് വീണു. ഓടിയെത്തിയ ഒരു മാധ്യമ പ്രവർത്തകനോട് അയാൾ പറഞ്ഞു. “ഞാൻ അതിരഥ് മൽഹോത്ര സീറ്റ് നമ്പർ 171 പിന്നീട് അയാൾ ബോധശൂന്യനായി വീണു. പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റി.”

ഇർഷാദ് മുഹമ്മദ് ബാക്കി ഭാഗം പറഞ്ഞു തുടങ്ങി.

“അയാളുടെ ദേഹത്ത് മാരകമല്ലാത്ത കുറേ മുറിവുകൾ ഉണ്ടായിരുന്നു. കൈത്തണ്ടയിൽ മാത്രം ചെറിയ പൊള്ളൽ പിന്നെ കവിളിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഏതോ ഒരു കനത്ത പൈപ്പ് കുത്തികയറിയപോലെ. അയാളുടെ ഇടത് ചുമലിൽ തൂക്കിയിട്ടിരുന്ന ഒരു കൊച്ചു ബാഗിൽ ഒരു കേടും പറ്റാതെ മൊബൈൽ ഫോൺ കിടന്നിരുന്നു. കൂടാതെ വെള്ളിയിൽ പണിത പച്ചക്കല്ലുവെച്ച വലിയ മോതിരവും.”

“ആ മോതിരം എനിക്ക് കാണാൻ അനുമതി ലഭിക്കുമോ”? സൂര്യവംശി അൽപം മുന്നോട്ട് ചാഞ്ഞിരുന്നു.

“സൂര്യവംശിജി ഫോണും മോതിരവും ആ ബാഗും എന്തിന് അവൻ ഷൂസ് പോലും സീൽ ചെയ്ത‌ത് ഇൻവസ്‌റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് കൊണ്ടു പോയിരിക്കുന്നു. അത് ലഭിക്കാൻ നമുക്ക് ശ്രമിക്കാം എന്ന് മാത്രം. പക്ഷേ അതിലേറെ പുതിയ പ്രശ്നം രാത്രിയിലെ അവന്‍റെ ഭാവമാറ്റമാണ്.”

ഗുരുസിംഗ് എന്ന പുതിയ ഓഫീസർ പുതിയ പ്രശ്നത്തിലേക്ക് കടന്നു.

“രാത്രി ഏകദേശം പതിനൊന്ന് മണിയോടെ അവൻ അസ്വസ്‌ഥത കാണിക്കാൻ തുടങ്ങും. ആരോടൊക്കെയോ അവ്യക്തമായി സംസാരിക്കാൻ ശ്രമിക്കും. അത് റെക്കോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴോണ് അത്ഭുതം… ഒരു നിശ്വാസം പോലും ലഭിക്കാതെ ബ്ലാങ്കായിരുന്നു. അനവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ദിവസംതോറും അവൻ രാത്രിയിൽ കഠിനമായ ഏതോ പീഡ അനുഭവിക്കുന്നുണ്ട്.”

“ചിലപ്പോൾ സ്ത്രീകളെപ്പോലെ ഒരു തരം ആക്ഷൻ. പക്ഷേ കൃത്യമായി പന്ത്രണ്ട് മണിമുതൽ അവൻ ഏകദേശം രണ്ട് മണിവരെ മരിച്ചപോലെ കിടക്കും.”

സൈക്യാട്രിസ്റ്റ് സാമുവലിൻറ ഊഴമായിരുന്നു.

“പക്ഷേ അവൻ നിദ്രയിലാവുന്നില്ല. അവൻ മസ്തിഷ്‌കം പരിപൂർണ്ണമായും ഏതെല്ലാമോ സങ്കീർണ്ണമായ വഴികളിലുടെ കുതിച്ചുപായുന്നതായി മോണിറ്ററിൽ കാണുന്നു. ബിപി ഹൈ ആകുന്നു. ഞരമ്പുകൾ പിടയുന്നു. പക്ഷേ അവന്‍റെ ചേതന, ജീവൻ അഥവാ ആത്മാവ് മറ്റെവിടെയോ… ഐ കാണ്ട് എക്സ്പ്ലെയിൻ സർ… സോറി.”

സാമുവൽ നിർത്തിയിടത്തുനിന്ന് കൈലാസ നാഥ് തുടങ്ങി.

“അതെ അവനിൽ അവിശ്വസനീയമായ മാറ്റങ്ങൾ കാണാം. ആരൊക്കെയോ അവനെ ശല്യം ചെയ്യുന്നു. ദേഹോപദ്രവം ഏൽപിക്കുന്ന പ്രതികരണങ്ങളാണ് ചിലപ്പോൾ അവൻ കാണിക്കുന്നത്. ചിലപ്പോൾ ദയനീയതയും അതുകഴിയുമ്പോൾ മാപ്പ് ചോദിക്കുന്ന ഭാവവും അവനിൽ കാണാം. പുലർച്ചെ നാലുമണിയോടെ ശാന്തനാകുന്ന അവൻ അതീവക്ഷീണിതനും സ്ലോവായിതീരുന്ന ബിപിയും ഒക്കെ ആയി തളർന്നു മണിക്കൂറുകളോളം ഉറങ്ങും.”

സൂര്യവംശി ആലോചനയുടെ ഏതാനും നിമിഷങ്ങൾ കണ്ണടച്ചിരുന്നു.

“ഇന്ന് രാത്രി കൂടെ ആ സ്‌ഥിതി തുടരട്ടെ. പക്ഷേ ഇന്ന് രാത്രി ഞാനും ഋഷികേശും ആ മുറിയിൽ അവന് കൂട്ടു കിടക്കും.”

“സൂര്യവംശിജി അത്…”

“എനിക്ക് ഈ പ്രശ്നം പരിഹരിക്കാനാകും എന്ന ഉറപ്പോടെ അല്ലെ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും എന്നെ നിങ്ങൾ വിളിച്ചുവരുത്തിയത്? എങ്കിൽ എന്നെ വിശ്വാസിക്കുക. നമുക്ക് കണ്ണുകൾ കൊണ്ട് കണ്ടറിയാൻ കഴിയാത്ത കാതുകളാൽ കേട്ടറിയാനാവാത്ത വിരൽ തുമ്പ് കൊണ്ട് തൊട്ടറിയാനാവാത്ത ഒരുപാട് കാര്യങ്ങൾ ഈ ഭൂമിയിൽ സംഭവിക്കുന്നുണ്ട്.”

“ഇത് അങ്ങയുടെ സ്വന്തം റിസ്കിൽ ചെയ്യാവുന്ന കാര്യമാണ് എന്നറിയാം. പക്ഷേ അതിരഥ് തെളിവുകളും കോടിതി വിധിയും വരുന്നവരെ ഒരു അന്തർദേശീയ കുറ്റവാളിയാണ്. അങ്ങനെ ഉള്ള ഒരുവനെ തനിയെ താങ്കൾക്ക് ഒരു രാത്രി മുഴുവൻ വിട്ടുതരിക എന്നു വെച്ചാൽ…”

“കൈലാസ നാഥ് താങ്കളുടെ സുരക്ഷാസേനയെ വാതിൽക്കൽ കാവൽ നിർത്താം. ഈ ഹോട്ടൽ മുഴുവൻ ഈ രാത്രി കൂടുതൽ കർശനമായ സെക്യൂരിറ്റിക്ക് കീഴിലാക്കാം. എങ്കിൽ അത്താഴത്തിനുശേഷം കാണാം. അല്ലെങ്കിൽ രാത്രിയിലെ ഫ്‌ളൈറ്റിന് തന്നെ ഞങ്ങളുടെ യാത്രാ സൗകര്യം തരപ്പെടുത്തുക.”

തന്‍റെ വാക്കിംഗ് സ്‌റ്റിക്ക് കുത്തിയെടുത്ത് അദ്ദേഹം കിടപ്പുമുറിയിലേക്ക് നടന്നു.

കോൺഫറൻസ് റൂമിൽ വെച്ച് ഉദ്യോഗസ്ഥർ ഒരുപാട് ചർച്ചകൾക്ക് ശേഷം പരമേശ്വര സൂര്യവംശിയുടെ വാക്കുകൾ അംഗീകരിച്ചു.

ഒരു രാത്രി അഹിതമായതൊന്നും സംഭവിക്കാൻ 90% ചാൻസ് ഇല്ല. അവർ അതിരഥന്‍റെ സെക്യൂരിറ്റി ഒന്നുകൂടി ടൈറ്റ് ആക്കി. അകത്തെ സിസിടിവി കാമറ ലഫ്റ്റനന്‍റ് കൈലാസ ‌നാഥിന്‍റെ മൊബൈലിലേക്ക് മാത്രം കണക്ട് ചെയ്തു. ബാക്കി എല്ലാ ലൈനുകളും വിഛേദിച്ചു.

സന്ധ്യ കഴിഞ്ഞ് സൂര്യവംശിയും ഒരു ചെറിയ എയർ ബാഗുമായി ഋഷിയും അതിരഥൻ മുറിയിലേക്ക് കയറാൻ തുടങ്ങിയതും ബാഗ് ഒരു ചടങ്ങായെങ്കി ലും ചെക്ക് ചെയ്യണം എന്ന് ഓഫീസർ മാർ വാശിപിടിച്ചു. അകത്തേക്ക് കയറി ബാഗ് തുറന്ന് കാണിക്കാം എന്നായി സൂര്യവംശി. അകത്ത് കയറി ബാഗിൽ നിന്നും ഓരോന്നായി ഋഷി പുറത്തെടുത്തു. വാടിതുടങ്ങിയ ഒരു നാക്കില നിവർത്തി വെച്ച് അതിലേക്ക് ഒരുപിടി കരിംകൂവളപൂക്കൾ, കുങ്കുമം, ഭസ്‌മം, ചുവന്ന പട്ടുതുണി, എഴുത്തോല ഗ്രന്ഥം, മറ്റ് പൂജാ സാമഗ്രികൾ കൂടെ ഒന്നരയടി ഉയരമുള്ള ഒരു വിഗ്രഹവും. കൂടെ ഒരു മരത്തിൽ കൊത്തിയ മനുഷ്യരൂപവും. ഇത്രയും നിരുപദ്രവങ്ങളായ വസ്‌തുക്കളേ എന്‍റെ പക്കൽ ഉള്ളു. ആദ്യം ഞാൻ അതിരഥ് മൽഹോത്രയുടെ മനസ്സിലേക്ക് കയറിനോക്കട്ടെ. അയാളെന്താ അവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്ന്.”

കൈലാസ നാഥ് ഒഴികെ മറ്റുള്ളവർ അത്യപ്തിയോടെ പുറത്തിറങ്ങി. അതിരഥ് തുറന്ന കണ്ണുകളോടെ ശാന്തനായി കിടക്കുകയായിരുന്നു എങ്കിലും അയാളുടെ ഹൃദയം സുനാമിത്തിരകളുയരുന്ന കടൽ പോലെ തിളക്കുകയാണ് എന്നാ കണ്ണുകളിൽ നിന്നും സൂര്യവംശി വായിച്ചെടുത്തു.

“അഗസ്ത്യൻ, ഞാൻ താങ്കളുടെ ഗുരു പരമേശ്വരൻ സൂര്യവംശി… ഓർക്കുന്നുണ്ടോ.”

“എനിക്ക് നിങ്ങളോടൊന്നും പറയാനില്ല. പിന്നെ ഞാൻ അതിരഥ് മൽഹോത്രയാണ്.” അയാൾ പിറുപിറുത്തു. ഏതോ പള്ളിയിൽ ബാങ്കുവിളിയുടെ ധ്വനി ഉയർന്നു. ഋഷി തുറന്നിട്ടിരുന്ന ഏകജാലകത്തിന്‍റെ കണ്ണാടി കതക് വലിച്ചടച്ചു. പിന്നെ ഒരു പേനാക്കത്തി എടുത്ത് അതിരഥ് ധരിച്ചിരുന്ന വെളുത്ത ട്രൗസർ കീറി വലിച്ചെടുത്തു. അടിവസ്ത്രമില്ലാതെ നഗ്നനായി അയാൾ പുളഞ്ഞു. അരക്കെട്ടിലേക്ക് നോക്കി സൂര്യവംശി പുഞ്ചിരിച്ചു.

“നീ ഇപ്പോൾ റഹ്‌മത്തുള്ള അബീബ് ആണ്. ” സൂര്യവംശിയുടെ കർപ്പൂരം മണക്കുന്ന വലത് കൈയുടെ തള്ളവിരൽ റഹ്‌മത്തുള്ളയുടെ പുരികങ്ങൾക്ക് നടുവിൽ തറഞ്ഞു നിന്നു. “റഹ്‌മത്തുള്ള, സത്യവാങ്‌മൂലത്തിന്‍റെ സിംഹാസനത്തിലിരുന്ന് എന്നോട് സഹകരിക്കൂ.”

റഹ്മത്തുള്ള ഒന്ന് പിടഞ്ഞു. കൈകാലുകൾ ഒതുക്കി അനക്കമില്ലാത്ത അവസ്‌ഥയിലായി.

ഋഷി ഒരു ചിരാതിൽ നെയ് പകർന്ന് ദീപം തെളിയിച്ചു. ഭസ്‌മം നുള്ളി എടുത്ത് സൂര്യവംശിക്കും കൈലാസ നാഥിനും നീളത്തിൽ കുറി വരച്ചു. തന്‍റെ അംഗവസ്ത്രങ്ങൾ ഓരോന്നായി സൂര്യവംശി അഴിച്ച് മടക്കി ഋഷിയെ ഏൽപിച്ചു. പിന്നെ നഗ്നതയോടെ റഹ്മത്തുള്ളയുടെ കിടയ്ക്കരികിലെ വലിയ സ്‌റ്റൂളിൽ ചമം പടിഞ്ഞിരുന്ന് റഹ്‌മത്തുള്ളയുടെ ഇടം കൈതലം തന്‍റെ കയ്യിലേക്ക് എടുത്തു വെച്ചു. അദ്ദേഹത്തിന്‍റെ ശരീരത്തിലെ സമൃദ്ധമായ രോമങ്ങൾ ബാണങ്ങൾ പോലെ എഴുന്നുനിന്നു. കൈലാസ ‌നാഥ് അത് അത്ഭുതത്തോടെ നോക്കി.

(തുടരും)

ജഡായുവിന്റെ ചിറകരിഞ്ഞവൻ രാവൺ- 1

കാറിൽ നിന്നും ഇറങ്ങി ഹോട്ടിലിന്‍റെ ഗസ്റ്റ് പാർലറിലേക്ക് നടന്നടുക്കുന്ന പരമേശ്വരൻ സൂര്യവംശിയെ കൈലാസനാഥ് നോക്കിനിന്നു. അജാനുബാഹുവായ അദ്ദേഹത്തിന്‍റെ കയ്യിൽ പിടിച്ചിരിക്കുന്ന വെള്ളിയിൽ തീർത്ത ഗരുഡൻ തല പിടിപ്പിച്ച കനത്ത വാക്കിംഗ് സ്‌റ്റിക്ക് ഒരിക്കലും അദ്ദേഹത്തിന് നടക്കാൻ താങ്ങായിട്ടുള്ളതല്ല. പിന്നെ… കറുത്ത ക്രിസ്‌റ്റൽ കല്ലുകൾ പതിച്ച ഗരുഡന്‍റെ കണ്ണുകൾ പരമേശ്വരൻ സൂര്യവംശിയുടെ കൈവിരലുകൾക്കിടയിലൂടെ തിളങ്ങി. കൈകൾ കൂപ്പി അദ്ദേഹത്തെ വണങ്ങി ആർമി ഓഫീസർ കൈലാസ നാഥ് സ്വാഗതം ചെയ്തു. വിശാലമായ റിസപ്ഷൻ ഏരിയയിൽ അങ്ങിങ്ങായി നിൽക്കുന്ന പോലീസുകാരെ നോക്കി സൂര്യവംശി മന്ദഹസിച്ചു. പിന്നെ തുറന്നു പിടിച്ച ലിഫ്റ്റിലേക്ക് കയറി ഹോട്ടലിൽ തനിക്കായി കൈലാസ നാഥ് ഒരുക്കിയ പതിനൊന്നാം നിലയിലെ 111-കെ-1 സ്യൂട്ടിലേക്ക് കയറി. പിറകെ കൈലാസ നാഥും സൂര്യവംശിയുടെ സഹായി ഋഷികേശനും മുറിയിലേക്ക് കടന്നു.

“ഋഷി, തനിക്കായി ഒരുക്കിയ മുറിയിൽ പോയി കുളിയും വിശ്രമവും കഴിഞ്ഞ് മൂന്ന് മണിക്ക് ഇവിടെ വരിക. കൈലാസ നാഥ് താങ്കളും പരിവാരങ്ങളും അപ്പോൾ ഇവിടെ ഉണ്ടാകണം.” സൂര്യവംശിയുടെ കനത്ത ശബ്ദ‌ം അവി ടെ മുഴങ്ങി.

കൈലാസ നാഥ് നിശബ്ദ‌നായി പുറത്തിറങ്ങി. വലിയ റിസ്‌ക് ആണ് ഏറ്റെടുത്തിരിക്കുന്നത്. പുറത്തറിഞ്ഞാൽ അത് അപവാദവും സൈന്യത്തിന്‍റെ ബലഹീനതയുമായി തെറ്റിദ്ധരിക്കപ്പെടും പക്ഷേ ഇതല്ലാതെ ഒരു മാർഗ്ഗം കാണുന്നില്ല. സുര്യവംശി വെറുമൊരു താന്ത്രികനോ മന്ത്രവാദിയോ അല്ല. അസാധാരണമായ പാണ്ഡിത്യം അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയിരിക്കുന്നു. മനുഷ്യമനസ്സിലേക്ക് ചെന്നുകയറാനും ഉള്ളറകളിലെ രഹസ്യങ്ങൾ പുറത്തേക്ക് വാരിയിടാനും അസാമാന്യമായ പാടവമുണ്ട്. ഇതിനുമുമ്പ് ബ്രിട്ടനിലെ ഒരു രാജകുമാരിയുടെ മരണകാരണം കേവലം ഒരു സുഗന്ധവ്യാപാരിയിൽ നിന്ന് പുറത്തെടുത്തതും സൂര്യവംശി ആയിരുന്നു. അതുപോലെ ഒരു അറേബ്യൻ കപ്പൽ കാണാതായ കാരണവും അദ്ദേഹം കണ്ടെത്തി ലോകത്തെ വിസ്‌മയിപ്പിച്ചു.

കൃത്യം മൂന്നുമണിക്ക് വാതിലിൽ പതിയെ തട്ടി ഋഷികേശനും പിറകെ കൈലാസനാഥനും വേറെ രണ്ടുപേരും കൂടി ആദരവോടെ തലകുനിച്ചു വന്ദിച്ചു കൊണ്ട് കയറി വന്നു.

സൂര്യവംശിയുടെ കണ്ണുകൾ ഏതാനും സെക്കന്‍റുകൾ അടഞ്ഞിരുന്നു. പക്ഷേ പെട്ടെന്ന് തുറന്ന ആ മിഴികൾ കൈലാസ നാഥിന്‍റെ നെഞ്ചിൽ തറഞ്ഞുനിന്നു. ജടുതിയിൽ അദ്ദേഹത്തിന്‍റെ കനത്ത ആജ്‌ഞ മുഴങ്ങി. “ലഫ്റ്റനന്‍റ് ജനറൽ താങ്കൾ പോലും സുരക്ഷിതനല്ല ഈ മുറിയിൽ. താങ്കളുടെ കോട്ടിൽ പിടിപ്പിച്ചിരിക്കുന്ന മൂന്നാമത്തെ കുടുക്ക് ഒരു ക്യാമറയാണ്.” കൈലാസ് നാഥ് പെട്ടെന്ന് കോട്ട് അഴിച്ചെടുത്തു. ശരിയാണ് കുഞ്ഞു ലെൻസിന്‍റെ തിളക്കത്തോടെ ഒരു ബട്ടൺ. അദ്ദദഹം അത് പോലീസ് കോൺസ്‌റ്റബിൾ വഴി ഡോബികളുടെ അലക്ക് കേന്ദ്രത്തിലേക്ക് അയച്ചു. “അപരാധിയെ കണ്ടെത്തുക. ബന്ധിയാക്കുക.”

വാതിലിനപ്പുറം നിൽക്കുന്ന തന്‍റെ അംഗരംക്ഷകരെ അദ്ദേഹം വിളിച്ചു. സുര്യവംശി അമർത്തി ചിരിച്ചു.

“നമുക്ക് നമ്മുടെ പണികൾ തുടങ്ങാം. കണ്ടില്ലേ അവർ താങ്കളുടെ യൂണിഫോമിൽ കുത്തിപിടിച്ച് പണി തുടങ്ങി കഴിഞ്ഞു.”

“ശരി” സൂര്യവംശിയുടെ കണ്ണുകൾ ക്ക് മുന്നിൽ ആ ദൃശ്യം വന്നുനിന്നു.

“അവൻ എവിടെ ഉണ്ട്.”

കൈലാസ നാഥ് മറുപടി കൊടുത്തു “അവൻ കംപ്ലീറ്റ് സുരക്ഷാസേനയുടെ കീഴിൽ ഈ ഹോട്ടലിൽ പതിനേഴാം നിലയിലെ ഏഴാമത്തെ സ്യൂട്ടിൽ ഉണ്ട്.”

“വളരെ നന്നായി. സായുധസേനയോടും ഡോക്ടർമാരോടും മറ്റുമുള്ള അവന്‍റെ പ്രതികരണം എങ്ങനെ?”

“ക്ഷമിക്കണം സൂര്യവംശിജി. അവൻ പ്രതികരിക്കുന്നുണ്ട്. ഒരുഘട്ടം കഴിഞ്ഞു സഹകരിക്കാനും തുടങ്ങിയതാണ്. പക്ഷേ…”

ഇർഷാദ് മുഹമ്മദ് തുടർന്ന് പറഞ്ഞു “സന്ധ്യയായാൽ അവന്‍റെ രീതികൾ മാറുന്നു. അങ്ങ് നേരിട്ട് കണ്ടറിയുക. ടൂറിസം മിനി‌സ്റ്റർക്കും ലഫ്റ്റനന്‍റ് കൈലാസ നാഥ് സാറിനും ഉറപ്പുണ്ട് താങ്കൾക്ക് മാത്രമേ ഒരു സൊലൂഷൻ കണ്ടെത്താനാവു എന്ന്.”

അശോക് സിംഗ് കൂട്ടിച്ചേർത്തു.

“പുറത്താരും അറിയാതെ ആണ് താങ്കളെ ഇവിടെ എത്തിച്ചത്. അറിഞ്ഞാലത് ഭരണഘടനക്ക് തന്നെ മോശമല്ലേ.” സൂര്യവംശിയുടെ മുഖത്ത് ക്രോധം നിറഞ്ഞു.

 

“സൂര്യവംശിയുടെ ചുവടുവയ്‌പ് മോശം കാര്യമാണ് എന്ന് അല്ലെ? കൈലാസ നാഥ് അവഹേളനം സഹിക്കില്ല. തിരിച്ച് പോകണം അതിനു വേണ്ടത് ചെയ്യുക.”

അദ്ദേഹം തന്‍റെ ചുമൽ വസ്ത്രം പതിയെ സോഫയുടെ കൈവരിയിലേക്കിട്ടു. അശോക് സിംഗ് പെട്ടെന്ന് കൈകൂപ്പി മാപ്പിരന്നു.

“ക്ഷമിക്കണം..എന്നെപ്പോലെ ഒരാൾ അറിയാതെ വല്ലതും പറഞ്ഞുപോയാൽ മഹാമനസ്‌കതയോടെ അങ്ങു വേണം പൊറുത്തുതരാൻ… പ്ലീസ്…”

കൈലാസ് നാഥനും അശോക് സിംഗിന് വേണ്ടി മാപ്പിരന്നു. കണ്ണുകളിൽ ജ്വലിക്കുന്ന അഗ്നിജ്വാലകൾ അൽപം അണഞ്ഞപ്പോൾ സൂര്യവംശി പറഞ്ഞുതുടങ്ങി…

“ഒരു മഹാസ്‌ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിയുടെ സെക്രട്ടറിയാണ് താങ്കൾ. ഓരോ വാക്കും മനസ്സിന്‍റെ ഉലയിലിട്ട് പൊന്നുപോലെ ഊതിക്കാച്ചിവേണം പുറത്തെടുക്കാൻ. എന്നിൽ വിശ്വസിക്കുന്ന നിങ്ങളെ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടുത്തുക എന്നതാണ് എന്‍റെ ധർമ്മം. അത് ഞാൻ ചെയ്തിരിക്കും.”

അദ്ദേഹം ഋഷികേശനെ ഒന്ന് നോക്കി. അയാൾ പെട്ടെന്ന് ഫ്ളാസ്ക്കിൽ നിന്നും ഏലക്കയും കറുവപ്പട്ടയും ചേർത്ത് തിളപ്പിച്ച വെള്ളം സ്‌ഫടിക ഗ്ലാസ്സിലേക്ക് പകർന്നു നീട്ടി.

“ഇനിയും തുടക്കം മുടങ്ങിയ സ്ഥിതിക്ക് ഈ യാമം കഴിയട്ടെ. എന്നിട്ട് നമുക്ക് ഇറങ്ങാം. ലഫ്റ്റനന്‍റ് താങ്കൾക്ക് ഈ അപകടത്തെ കുറിച്ച് ഇനി എന്തെങ്കിലും പറയാനുണ്ടോ?”

കൈലാസ നാഥ് വാക്കിംഗ് സ്റ്റിക്കിലെ ഗരുഡിന്‍റെ തലയിൽ താളംപിടിക്കുന്ന സൂര്യവംശിയുടെ വിരലുകളിലേക്ക് നോക്കി പറഞ്ഞു തുടങ്ങി.

“പകൽ അവൻ ശാന്തനാണ് പക്ഷേ ദിവസവും ഓരോ വൈവിധ്യമുള്ള കഥകളാണ് അവൻ പറയുന്നത്. ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ഏപ്രിൽ മാസം 20നാണ് അതിരഥ് മൽഹോത്ര എന്ന അവനും സഹോദരി ആരതി ഗോമസും യുകെയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തത്. കൃത്യം 2.30ന് അവർ ചെക്കിൻ ചെയ്തു. അവരെ എയർപോർട്ടു വരെ അനുഗമിച്ചത് അങ്കിൾ എന്ന് പറയുന്ന സന്ദീപ് മൽഹോത്രയും ഭാര്യ വസുധയും ആയിരുന്നു. ഒരു പഴയ ഷെവർലെ ഇംപാല കാറിലാണ് അവർ വന്നത്.

സുര്യവംശി ഇടയ്ക്ക് ചോദിച്ചു.

“മൽഹോത്രയും ഗോമസും അങ്ങോട്ട് ചേരുന്നില്ലല്ലോ ജനറലേ.” അതിലെ നർമ്മം ആസ്വദിച്ചു ചിരിയോടെ കൈലാസ‌ നാഥ് തുടർന്നു.

“വാസുദേവ് ദരിദ്രനായ ഒരു പോസ്റ്റ്മാനായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ മുത്ത രണ്ട് ആൺമക്കൾ ചെറുപ്പത്തിൽ മതം മാറി കുവൈത്തിലേക്ക് പോയിരുന്നു. അവർ അവിടെ സെറ്റിൽഡ് ആണ്. ആരതി മൽഹോത്ര എയർഹോസ്‌റ്റസ്സാണ്. അവൾ ഒരു ആഗ്ലോ ഇന്ത്യൻ എഞ്ചിനീയറെ ഏതാനും മാസം മുമ്പ് വിവാഹം കഴിച്ചാണ് ആരതി ഗോമസ് ആയത്. ഏതോ കൂട്ടുകാർ വഴി നാലുവർഷം മുമ്പാണ് അതിരഥ് മൽഹോത്ര യുകെയിൽ എത്തുന്നതും അവിടെ ഒരു രാസവള കമ്പനിയിൽ ജോലിക്ക് കയറുന്നതും. ഇത്തവണ ആരതികൂടി അവനോടൊപ്പം യുകെയിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തു.”

“എന്നിട്ട് ആരതി എവിടെ?”

സൂര്യവംശിയുടെ ആ ചോദ്യത്തിന് ഇർഷാദ് മുഹമ്മദ് ആണ് ഉത്തരം കൊടുത്തത്.

“ആരതിയും അതിരഥും ഒന്നിച്ചാണ് ഫ്ളൈറ്റിൽ കയറിയത്. അടുത്തടുത്ത സീറ്റുകളിൽ. പക്ഷേ അതിനുമുമ്പ് തന്‍റെ മടിയിൽ വെച്ചിരുന്ന ഒരു ലതർ ബാഗിന് മുകളിൽ അവന്‍റെ കൈവിരലുകൾ അമിതമായ ടെൻഷനോടെ ചലിക്കുന്നത് എയർപോർട്ടിലെ കോഫി കൗണ്ടറിലെ വിളമ്പുകാരൻ ശ്രദ്ധിച്ചിരുന്നു. അത് അവൻ അപകടത്തിന് ശേഷം പോലീസിനോട് പറയുകയുണ്ടായി.”

“എന്തായിരുന്നു ആ ബാഗിൽ…. തിരിച്ചറിഞ്ഞുവോ.”

സൂര്യവംശിയുടെ നീട്ടിയ കൈയിലേക്ക് ഋഷികേശ് രണ്ട് മൂന്ന് ഏലക്കതരികൾ വെച്ചുകൊടുത്തു. അത് അദ്ദേഹം വായിലേക്കിട്ടു. കൈലാസനാഥ് അദ്ദേഹത്തിന്‍റെ ചോദ്യത്തിന് മറുപടി നൽകി.

“തിരിച്ചറിയുക ഉണ്ടായില്ല. പക്ഷേ അപകടസ്ഥലത്തുനിന്ന് ഒരു മുക്കാൽ ഭാഗത്തോളം കരിഞ്ഞ ലതർബാഗിന്‍റെ അവശിഷ്ടം ലഭിക്കുകയുണ്ടായി. അതിന്‍റെ ഉള്ളിൽ കുരുങ്ങിയ ഒരു സ്വർണ്ണമാലയും ഉണ്ടായിരുന്നു. അത് തന്‍റേതല്ല എന്നാണ് അതിരഥ് പറയുന്നത്.”

“നമുക്ക് അവനെ നേരിട്ട് കാണാം.”

സൂര്യവംശി എഴുന്നേറ്റു. ഋിഷികേശ് ഒരു ചെറിയ ബാഗ് കയ്യിലെടുത്തു.

“ഇപ്പോൾ അത് വേണ്ട ഋഷി.” സൂര്യവംശി തടഞ്ഞു. അവർ പുറത്തിറങ്ങി ലിഫ്റ്റിനു നേരെ നടന്നു.

പതിനേഴാം നിലയിലെ ഏഴാം നമ്പർ സ്യൂട്ട് ആയിരുന്നു അവരുടെ ലക്ഷ്യം. വാതിക്കൽ നിന്നിരുന്ന രണ്ട് പേലീസുകാരിൽ ഒരാൾ ലോക്ക് തുറന്നു മെയിൻ വാതിൽ തുറന്നു. അതിനപ്പുറം കനത്ത ഇരുമ്പ് കമ്പികളാൽ പണിത ഒരു ഉരുക്ക് വാതിൽ കൂടി ഉണ്ടായിരുന്നു. അതും തുറന്ന് അവർ അകത്തേക്ക് നടന്നു. രണ്ട് സെക്കന്‍റ് പുറത്ത് നിന്ന ശേഷം സൂര്യവംശി അകത്തേക്ക് ചുവടു വച്ചു.

പെട്ടെന്ന് നൂറായിരം കടവാതിൽ പക്ഷികൾ ഒന്നിച്ച് പറന്നകലുന്ന ചിറകടിയൊച്ചകൾ ഭയാനകമായി അവിടെ മുഴങ്ങി പതിയെ ഇല്ലാതായി. എല്ലാവരും കൈകൾ തലയിൽ വെച്ച് താഴെ ഇരുന്നുപോയി. പക്ഷേ അപ്പോഴും കട്ടിലിൽ കിടക്കുന്ന ആൾ ഒരു അനക്കവും ഇല്ലാതെ അതേപടി ഇളംനീല പുതപ്പിനുള്ളിൽ സുഖനിദ്രയിലാണ്.

“ഇതെന്താ എല്ലാവരും താഴെ ഇരുന്നത്. ഭയപ്പെട്ടുപോയോ? സാരമില്ല നമ്മൾ അഥവാ ഞാൻ വന്നത് അവർക്ക് അലോഹ്യമായിക്കാണും. അതാണ് പുറത്തേക്ക് മാറിയത്.”

കട്ടിലിനടുത്തേക്ക് കസേര നീക്കിയിട്ട് സൂര്യവംശി അതിലേക്കിരുന്നു.

“ഇത് ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു അനുഭവം. എന്തായിരുന്നു ആ ശബ്ദം?”

അപ്പോഴേക്ക് കൈലാസ നാഥ് തന്‍റെ റിവോൾവർ പുറത്തെടുത്തു കഴിഞ്ഞിരുന്നു. കിടക്കുന്ന ആൾക്ക് കാവൽ നിന്ന നാലു പട്ടാളക്കാരും അലേർട്ടായി.

“ലഫ്റ്റനന്‍റ് അത് വിട്ടുകളയൂ. ഇനിയും നമ്മുടെ വിഷയം ഈ കിടക്കുന്ന അത്ഭുതമനുഷ്യനാണ്. അദ്ദേഹത്തെ ഉണർത്തു.”

കാവൽക്കാരിലൊരാൾ പതിയെ മുന്നോട്ട് വന്ന് കിടക്കയിലേക്ക് കുനിഞ്ഞു.

“ഹലോ മൽഹോത്ര… അതിരഥ് മൽഹോത്ര താങ്കൾക്ക് വിസിറ്റർ ഉണ്ട്. എഴുന്നേൽക്കൂ.”

അയാൾ പുതപ്പ് നീക്കി ചുറ്റും നോക്കി. പിന്നെ ആർത്തനാദത്തോടെ സുര്യവംശിയെ തുറിച്ച് നോക്കി എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. വലത് കൈയും കട്ടിലുമായി ഘടിപ്പിച്ച ഇരുമ്പ് ചങ്ങലയും കൂടെ ഒന്ന് തേങ്ങിക്കരഞ്ഞു.”

“തും കോൻ ഹെ? ജാവോ ഇഥർസേ ജാവോ” അതിരഥ് അലറി.

“യു.. .യു ആർ എ ഡെവിൾ… ഓഫീസേർസ്… ദിസ് മാൻ ഈസ് എ ഡെവിൾ..”

അകത്തെ മുറികളിൽ ഒന്നിൽ നിന്നും ഇറങ്ങിവന്ന ഡോക്‌ടർ റോബർട്ട് ഡിസൂസ പെട്ടെന്ന് മൽഹോത്രയുടെ അടുത്തെത്തി.

“ഡോണ്ട് വറി മൽഹോത്ര… ഹി ഈസ് ഓൾസോ എ ഡോക്ടർ… ഫ്രം കേരള… ഔർ ഫ്രണ്ട്. സൂര്യവംശി.”

അത്രയും സമയം മൽഹോത്രയുടെ രൂപഭാവങ്ങൾ ശ്രദ്ധിച്ചിരുന്ന സൂര്യവംശി തന്‍റെ വലത് കൈയുടെ തള്ളവിരൽ ഉയർത്തി മൽഹോത്രയുടെ തടിച്ച പുരികങ്ങളുടെ ഇടയിൽ മൃദുവായി അമർത്തി. പക്ഷേ അയാൾ കിടന്നു നിലവിളിച്ചു.

“മൽഹോത്ര… നിങ്ങളെ ഞാൻ അഗസ്ത്യൻ എന്ന് വിളിച്ചോട്ടെ.”

മൽഹോത്രക്കൊപ്പം ഓഫീസേർസും അമ്പരന്നു. ഇതേതാണ് പുതിയ കഥാപാത്രം അഗസ്ത‌്യൻ… സൂര്യവംശി തുടർന്നു.

“അഗസ്ത്യൻ, താങ്കൾ വടക്കൻ കേരളത്തിലെ സ്നേഹധാര എന്ന ഹിന്ദുമതപഠനശാലയിൽ ഹിന്ദുമതവും വേദങ്ങളും ഐതീഹ്യങ്ങളും പഠിക്കാനായി മൂന്ന് വർഷങ്ങൾ ചിലവഴിച്ചിരുന്നു.”

അതിരഥന്‍റെ കണ്ണുകൾ പറയുകയാണ്. “ഐ ഡോൺട് നൊ ഹു ഈസ് അഗസ്ത്യൻ.”

സൂര്യവംശിയുടെ മുഖത്ത് കള്ളച്ചിരി വിടർന്നു.

“ഓകെ… നിങ്ങൾ അഗസ്ത്യനെ അറിയില്ല. പക്ഷേ റഹ്‌മത്തുള്ള അബിബിനെ അറിയുമോ… രാമേശ്വരം ക്ഷേത്രത്തിൽ വച്ച് അഗസ്ത്യന് ഹിന്ദു ദീക്ഷ നൽകുന്നതിന് മുമ്പ് ഗുരു ബ്രഹ്‌മാസ്‌മിയെ തേടിവന്ന കച്ച് സ്വദേശി റഹ്മത്തുള്ള അബീബ്… അറിയുമോ.”

മൽഹോത്ര സ്വതന്ത്രമായിരുന്ന തന്‍റെ ഇടത്ത് കൈ കൊണ്ട് സൂര്യവംശിയെ ആക്രമിക്കാൻ തുനിഞ്ഞു. പെട്ടെന്ന് പട്ടാളക്കാർ ചാടിവീണു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें