അക്കരപ്പച്ച

ഘനീഭവിച്ച മൗനം പോലെ ഇരുട്ട് നിറഞ്ഞു. സെമിനാർ കഴിഞ്ഞ് എല്ലാവരും പോയിത്തുടങ്ങിയിരുന്നു. നിശബ്‌ദതയുടെ വൻമതിലിനു ഇരുവശവുമായി അവർ നടന്നു. ഏതോ അപരിചതരെപ്പോലെ. എവിടെയായിരുന്നു ഈ അകൽച്ചയുടെ തുടക്കം? ജീവിതത്തിന്‍റെ ഏതോ തുരുത്തിൽ വച്ചായിരുന്നു സ്വപ്‌നങ്ങൾ പിഴച്ചു തുടങ്ങിയത്. യഥാർത്ഥത്തിൽ കുറ്റം ആരുടേതായിരുന്നു? ആരാണ് അപരാധി?

ഹരി എന്നും തന്‍റേതായിരിക്കില്ലെന്ന് കവിതയ്‌ക്ക് അറിയാമായിരുന്നു. “ഈ നാലു ചുവരുകൾക്കുള്ളിൽ ഞാൻ വിവശനായിപ്പോകുന്നു കവിതാ…” ഹരി തന്നെ എപ്പോഴും പറയുമായിരുന്നു. പിന്നെ എപ്പോഴോ ഏറെ നിസ്സംഗതയോടെ കവിതയും പറഞ്ഞു.

“ഹരീ, വിരസമായിരിക്കുന്നു നമ്മുടെ ജീവിതം… ഇതല്ലല്ലോ നിന്നോടൊന്നിച്ച് ഞാൻ സ്വപ്‌നം കണ്ടത്… ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു ആ ജീവിതം ഒരിക്കലും ഉണ്ടാവില്ലെന്ന്… ഒന്നും വേണ്ടായിരുന്നു ഒന്നും.”

“വേഗം റെഡിയാകൂ” വൈകുന്നേരം കോളേജിൽ നിന്നു മടങ്ങിയെത്തിയതും ഹരി പറഞ്ഞു. “കോളേജിൽ ഇന്നൊരു സെമിനാറുണ്ട്. നമുക്ക് ഉടനെ പോകണം. നല്ല സബ്‌ജെക്‌റ്റാണ്. പുതിയ സാമൂഹിക കാലാവസ്‌ഥകളിലെ സ്‌ത്രീപുരുഷബന്ധം. ഒന്നുരണ്ട് നല്ല പ്രാസംഗികരും എത്തുന്നുണ്ട്.”

ഒരുപക്ഷേ ഈ സെമിനാർ ഗുണം ചെയ്‌തേക്കുമെന്ന് കവിതയ്‌ക്ക് തോന്നി. സംഘർഷങ്ങളുടെ നടുക്കടലിൽ നിന്ന് ജീവിതത്തിലേക്ക് ഒരു തോണി. ചക്രവ്യൂഹത്തിൽ നിന്ന് പുറത്തു കടക്കാൻ ഒരു വഴി ഇന്നു കിട്ടാതിരിക്കില്ല.

“ചിലപ്പോൾ സുഷമയും എത്തിയേക്കും.” സ്‌കൂട്ടർ നീങ്ങിത്തുടങ്ങിയപ്പോൾ ഹരി പറഞ്ഞു.

യാത്ര പുറപ്പെടും മുമ്പ് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ പുറപ്പെടില്ലായിരുന്നു. കോളേജിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാര്യങ്ങളെല്ലാം അറിയാം. ഇനി എന്തൊക്കെയാണാവോ നടക്കുക? സുഷമയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് കവിതയ്‌ക്ക് ഇഷ്‌ടമല്ലെന്ന് ഹരിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് മുൻകൂട്ടി പറയാതിരുന്നതും.

ഒരു അപരാധബോധത്തിന്‍റെ നിഴലിലായിരുന്നു കവിത എന്നും. അവളുടെ ഇഷ്‌ടമായിരുന്നു എല്ലാം. ഹരി സുഷമയെ കാണാതിരിക്കുക, സ്‌നേഹത്തിന്‍റെ ഒരു പങ്കുപോലും നൽകാതിരിക്കുക, പക്ഷേ ഒടുവിൽ പൊലിഞ്ഞത് രണ്ടു ജീവിതങ്ങളാണ്. സുഷമയുടെയും കവിതയുടെയും.

സെമിനാർ ഇടവേളയ്‌ക്ക് പിരിഞ്ഞു. ഹാളിൽ പല ഭാഗത്തായി പല സംഘങ്ങള്‍. ചായ കുടിക്കുന്നതിനിടെ വിശേഷങ്ങൾ കൈമാറുന്നവർ… അദ്ധ്യാപകർ… വിദ്യാർത്ഥികൾ… പൂർവ്വ വിദ്യാർത്ഥികൾ…

“സുഖമാണോ ഹരി?” പാതി കടിച്ച ബിസ്‌ക്കറ്റും കൈയിൽ പിടിച്ച് സുഷമ. ഹരിയും കവിതയും ഒരുപോലെ പരിഭ്രമിച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ മൗനം നടിച്ചു. ചോദിച്ചത് ഹരിയോടായിരുന്നുവെങ്കിലും കവിതയിൽ നിന്നു കൂടി സുഷമ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നു. അൽപനേരം എന്തോ ആലോചനയിലാണ്ടപോലെ നിന്ന ഹരി ചായയെടുക്കാനായി പതുക്കെ വലിഞ്ഞു. അസ്വസ്‌ഥത നിറഞ്ഞ നിശബ്‌ദതകൾക്കിടയിൽ ഇപ്പോൾ കവിതയും സുഷമയും മാത്രം.

ഒരു പ്ലേറ്റിൽ മൂന്നു കപ്പ് ചായയുമായി ഹരി എത്തി. ശ്രമപ്പെട്ട് ഒരു ചിരി വരുത്തി ഇരുവരോടുമായി പറഞ്ഞു. “ചായയെടുക്കൂ.”

“സൂരജ് എന്തു പറയുന്നു?”

സുഷമയുടെ കണ്ണുകളിലേയ്‌ക്ക് പ്രയാസപ്പെട്ട് നോക്കിക്കൊണ്ട് ഹരി ചോദിച്ചു.

“സൂരജ്… അച്‌ഛനില്ലാത്ത കുട്ടികളെപ്പോലെ അവനും…” എന്തു മറുപടി പറയണമെന്നറിയാതെ ഹരി കുഴങ്ങി. കവിത ഒന്നും മിണ്ടാതെ മറ്റെവിടെയോ ശ്രദ്ധിക്കുന്ന മട്ടിൽ ചായ കുടിച്ചു. അല്ലെങ്കിൽ ഇതിൽ തനിക്കെന്തുകാര്യം? ഭാര്യയും ഭർത്താവും വിശേഷങ്ങൾ പറയുന്നിടത്ത് താൻ ആരാണ്? അവർ സംസാരിക്കട്ടെ, അത് അവരുടെ കുട്ടിയെക്കുറിച്ചുള്ള കാര്യം.

“നിങ്ങളൊന്നും കഴിച്ചില്ലല്ലോ? ചായ മാത്രം കുടിച്ചുകൊണ്ട് നിൽക്കുകയാണോ? അവരുടെ അടുത്തേക്ക് ധൃതിയിൽ നടന്നുവന്ന് ഒരു വിദ്യാർത്ഥിനി ചോദിച്ചു. ഹരിയുടെ ശിഷ്യയായിരുന്നു എം.എ വിദ്യാർത്ഥിയായ ആ കുട്ടി.

“ആദ്യം അതിഥികൾക്ക്, പിന്നെ ഞങ്ങൾക്ക്” ഹരി പറഞ്ഞു.

“എന്തൊരു സ്‌മാർട്ടാണ് ആ കുട്ടി” പെൺകുട്ടി പോയപ്പോൾ കവിത പറഞ്ഞു.

“ശരിയാണ്… മറ്റുള്ളവരുടെ കുടുംബ ജീവിതം തകർക്കാൻ ഈ മിടുക്കികൾക്ക് സമാർത്ഥ്യമേറും…” പുച്‌ഛത്തോടെ സുഷമ പറഞ്ഞു.

ഇതുപോലെ മിടുക്കിയായിരുന്നോ താനും. ഹതാശമായ ഏതു നിമിഷത്തിലാണ് എന്‍റെ മിടുക്ക് ഒരു കുടുംബജീവിതം തകർത്തത്. ആരുടെ കുറ്റമാണ് ഇതെല്ലാം? വിചാരങ്ങളിൽ സ്വയം നഷ്‌ടപ്പെട്ട് കവിത വെറുതെ നിന്നു.

നാടകം എന്നും ഹരിക്ക് ജീവനായിരുന്നു. അതുകൊണ്ട് തന്നെ നാടകക്കാരൻ എന്ന നിലയിലാണ് അയാൾ ഏറെ പ്രശസ്‌തനായതും. നഗരത്തിൽ രംഗവേദി എന്ന പേരിൽ ഒരു പുതിയ നാടക സംഘം രൂപം കൊണ്ടപ്പോൾ സംഘടകർ ആദ്യം സമീപിച്ചതും ഹരിയെയായിരുന്നു.

പിന്നെ ഹരിയുടെ സായന്തനങ്ങളിൽ നാടകം നിറഞ്ഞു നിന്നു. നഗരത്തിൽ നിന്ന് അൽപം മാറി ഒരു പഴയ ഇരുനില കെട്ടിടമായിരുന്നു നാടക സംഘത്തിന്‍റെ ഓഫീസും റിഹേഴ്‌സൽ ക്യാമ്പും.

സ്‌ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ളതായിരുന്നു ആദ്യ നാടകം. അഭിനയിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് പത്രത്തിൽ പരസ്യം നൽകി. അഞ്ചോളം പെൺകുട്ടികൾ അഭിമുഖത്തിനെത്തിയിരുന്നു. എങ്കിലും അഭിനയത്തിലും സൗന്ദര്യത്തിലും പ്രഥമ സ്‌ഥാനം കവിതയ്‌ക്കായിരുന്നു.

രണ്ടുവർഷം മുമ്പാണ് കവിത എം.എ പൂർത്തിയാക്കിയത്. ഇതുവരെ ജോലിയൊന്നും ശരിയായില്ല. വീട്ടിലിരുന്ന് മടുത്തപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നെങ്കിലും അത് തന്‍റെ മേഖലയല്ലെന്ന് മനസ്സിലാക്കി ഇടയ്‌ക്ക് വച്ച് നിർത്തി. പിന്നീട് ബാങ്ക് ടെസ്‌റ്റിനുള്ള തയ്യാറെടുപ്പിൽ മുഴുകിയെങ്കിലും ഇടയ്‌ക്കെപ്പോഴോ അതിലും താൽപര്യം കുറഞ്ഞു.

നഗരത്തിലെ ഗവൺമെന്‍റ് കോളേജിൽ അദ്ധ്യാപികയായിരുന്നു കവിതയുടെ അമ്മ. കവിത ബിഎഡിന് ചേർന്ന് തന്നെപ്പോലെ അദ്ധ്യാപികയാവണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ അദ്ധ്യാപികയാവാൻ കവിതയ്‌ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ഒരു നടിയാവുകയായിരുന്നു എന്നും കവിതയുടെ ഗൂഢസ്വപ്‌നം. സൗന്ദര്യവും ആത്മവിശ്വാസവും അവൾക്ക് വേണ്ടപോലെ ഉണ്ടായിരുന്നു. പക്ഷേ എങ്ങനെയാണ് ഈ മേഖലയിലെത്തുക എന്നുമാത്രം ഒരു രൂപവുമില്ലായിരുന്നു.

നാടകത്തിലഭിനയിക്കാൻ നടിയെ ആവശ്യമുണ്ട് എന്ന പരസ്യം കവിത അമ്മയെ കാണിച്ചു. പരസ്യം വായിച്ച് അമ്മ പറഞ്ഞു. “നിനക്കെന്താ ഇപ്പോഴൊരു നാടക ഭ്രാന്ത്? ഇവരൊക്കെ എത്തരക്കാരാണെന്ന് ആർക്കറിയാം. എന്തായാലും ഇത് നിന്‍റെ ഭാവിയ്‌ക്ക് ദോഷമേ ചെയ്യൂ.”

രണ്ടു ദിവസം കവിത അമ്മയോട് പിണങ്ങിയിരുന്നു. ഒടുവിൽ അവളുടെ ഇഷ്‌ടത്തിന് അമ്മ വഴങ്ങി. നാടകത്തിൽ അഭിനയിക്കാൻ തയ്യാറാണെങ്കിൽ വീട്ടിൽ നിന്ന് അച്‌ഛന്‍റെ സമ്മതപത്രം കൊണ്ടുവരണമെന്ന് ഹരി നിർദ്ദേശിച്ചു.

“അച്‌ഛൻ മരിച്ചിട്ട് നാലുവർഷമായി. വീട്ടിൽ അമ്മ മാത്രമേയുള്ളൂ” കവിത പറഞ്ഞു.

“എങ്കിൽ അമ്മയുടെ അനുമതി വാങ്ങി വരൂ” ഹരി പറഞ്ഞു. ഹരിയുടെ മറുപടിയിൽ നീരസം തോന്നിയെങ്കിലും പുഞ്ചിരിച്ചു കൊണ്ട് കവിത ചോദിച്ചു, “നാടകത്തിൽ എനിക്ക് എന്തു വേഷമായിരിക്കും സർ?”

തുന്നിച്ചേർത്ത ഒരു കെട്ട് കടലാസ് കവിതയുടെ കൈയിൽ കൊടുത്തിട്ട് ഹരി പറഞ്ഞു. “ഇത് നാടകത്തിന്‍റെ സ്‌ക്രിപ്‌റ്റാണ്. ഇതുകൊണ്ടുപോയി വായിച്ച് നോക്കിയിട്ട് ഇഷ്‌ടമുള്ള വേഷം തെരഞ്ഞെടുക്കാം.”

“അച്‌ഛനില്ലാത്ത കുട്ടിയാണെന്ന ഓർമ്മ വേണം” അമ്മ എപ്പോഴും പറയും. അവളുടെ വിവാഹത്തെക്കുറിച്ചായിരുന്നു എന്നും അവരുടെ ഉത്കണ്ഠ. താനൊറ്റയ്‌ക്ക് എങ്ങനെയാണ് ഇതെല്ലാം നടത്തുക? ഒരു കൈത്താങ്ങിന് ആരുണ്ട്? സ്‌ത്രീധനം എങ്ങനെ കണ്ടെത്തും. ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു മനസ്സു നിറയെ. വീട്ടിലെത്തുന്ന സുഹൃത്തുക്കളോടൊക്കെ അവർ തന്‍റെ ആശങ്കകൾ നിരത്തും.

“അമ്മയെന്തിനാ എല്ലാവരുടേയും മുന്നിൽ എന്‍റെ കല്ല്യാണക്കാര്യം പറഞ്ഞ് വിലപിക്കുന്നത്? എന്നെ വെറുതെ വിട്ടേക്കൂ… എനിക്ക് ഇഷ്‌ടപ്പെട്ടയാളെ ഞാൻ തന്നെ കണ്ടെത്തിക്കൊളളാം” ഒരു ദിവസം ദേഷ്യത്തോടെ കവിത പറഞ്ഞു.

“നിനക്കെന്താ ഭ്രാന്തുണ്ടോ? നിന്‍റെ കല്ല്യാണം നീ തന്നെ നടത്തുമെന്നോ?” അമ്മ പരിഭ്രാന്തിയോടെ ചോദിച്ചു.

“അതൊക്കെ പോട്ടേ, ഇതാണ് ഞങ്ങളുടെ നാടകം, പിന്നേ… നാടകത്തിലഭിനയിക്കാൻ അമ്മയുടെ സമ്മതപത്രം വേണമെന്ന് ഹരിസാർ പറഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ സമ്മതമില്ലാതെ അവിടെ പെൺകുട്ടികളെ എടുക്കില്ല” നാടകത്തിന്‍റെ സ്‌ക്രിപ്‌റ്റ് അമ്മയ്‌ക്ക് നൽകിക്കൊണ്ട് കവിത പറഞ്ഞു.

“നിന്‍റെ ഹരിസാർ ആളൊരു മര്യാദക്കാരനാണെന്നാണല്ലോ തോന്നുന്നത്.” ചിരിച്ചുകൊണ്ട് അമ്മ മറുപടി നൽകി. അന്നു രാത്രി കവിത നാടകം നന്നായി വായിച്ചു മനസ്സിലാക്കി. എന്നിട്ട് അമ്മയോട് പറഞ്ഞു. “അമ്മേ, നാടകം എനിക്ക് വളരെ ഇഷ്‌ടമായി. ഇതിലെ നായികാ വേഷമാണ് എനിക്കു താൽപര്യം.”

“അതിന് നായികാ വേഷം അവർ നിനക്ക് നൽകുമോ? നീ പോയി ചായയിട്, ഞാനിതൊന്ന് നോക്കട്ടെ.”

നാടകം വായിച്ച കവിതയുടെ അമ്മ അമ്പരന്നു. ഇതിലെ നായിക ഒരു വിചിത്ര സ്വഭാവക്കാരിയാണ്. സ്വസ്‌ഥവും സ്വച്‌ഛവുമായ ഒരു കുടുംബജീവിതം തകർത്തെറിയുന്ന കാമുകി! ഒടുവിലോ അവൾക്കും നഷ്‌ടങ്ങളുടെ കണക്കുകൾ മാത്രം. എങ്ങനെയാണ് കവിതയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുക? വൈകുന്നേരം റിഹേഴ്‌സലിനെത്തിയപ്പോൾ ഹരിയുടെ കൂടെ ഒരു സ്‌ത്രീയും ഉണ്ടായിരുന്നു. “ഇതെന്‍റെ ധർമ്മ പത്നി സുഷമ” ഹരി പരിചയപ്പെടുത്തി.

“അതെന്താ സാർ, ധർമ്മ പത്നിയെന്ന് പറഞ്ഞത്. അപ്പോൾ അധർമ്മ പത്നി വേറെയുണ്ടോ?” കവിത കളിയാക്കി ചോദിച്ചു.

“ഇതിലെ ഏത് റോൾ ചെയ്യാനാണ് കവിതയ്‌ക്ക് താൽപര്യം?” സുഷമ ചോദിച്ചു.

“എനിക്കിഷ്‌ടം കാമുകിയുടെ വേഷമാണ്. അതാണ് എന്‍റെ പ്രായത്തിനു യോജിക്കുക.” കവിതയുടെ മറുപടി കേട്ട് ക്യാംപിലുണ്ടായിരുന്ന എല്ലാവരും ചിരിച്ചു.

രണ്ട് മാസത്തെ തീവ്ര പരിശീലനത്തിനുശേഷം ഒടുവിൽ നാടകത്തിന്‍റെ അരങ്ങേറ്റ ദിവസമായി. പ്രതീക്ഷകൾ കവച്ചു വയ്‌ക്കുന്ന വിധത്തിലായിരുന്ന ജനക്കൂട്ടം. ഒരേയൊരു പ്രദർശനമേ ഉദ്ദേശിച്ചിരുന്നുള്ളൂ. തിരക്ക് മാനിച്ച് തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കൂടി പ്രദർശനം നടത്താൻ തീരുമാനമായി. നാടകത്തിന്‍റെ വൻവിജയം ഹരിക്കും ആഹ്ലാദം നൽകി. നാടകം കാണാൻ സുഷമയും കവിതയുടെ അമ്മയുമെത്തിയിരുന്നു.

കവിതയുടെ പെരുമാറ്റം പലപ്പോഴും അതിരുവിടുന്നതായി സുഷമയ്‌ക്കു തോന്നി. ഹരിയുടെ അടുത്തുനിന്ന് മാറാതെയുള്ള കവിതയുടെ നിൽപും കളിയും ചിരിയുമെല്ലാം സുഷമയെ അസ്വസ്‌ഥയാക്കി. സുഷമ നോക്കുമ്പോഴെല്ലാം കവിത എന്തോ ഒളിക്കാൻ ശ്രമിക്കുന്നതുപൊലെയും തോന്നിയിരുന്നു.

“ഞാനൊരു കാര്യം ചോദിക്കട്ടെ?” അന്നു രാത്രി ഉറങ്ങാൻ നേരം മടിച്ചു മടിച്ച് സുഷമ ചോദിച്ചു.

“വീണ്ടും കവിതയുടെ കാര്യമാണോ? നീ വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണ്” ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു.

“എന്തുകൊണ്ടാണെന്നറിയില്ല ഹരീ, കവിതയുടെ കാര്യത്തിൽ എനിക്കൽപം ഭയം തോന്നുന്നു” ദയനീയ ഭാവത്തിൽ സുഷമ പറഞ്ഞു.

“ഇതെല്ലാം നിന്‍റെ തോന്നലുകളാണ് സുഷമാ… കയർ കാണുമ്പോഴും പാമ്പാണെന്നു തോന്നുന്ന വെറും ഭീതി.”

സുഷമയുടെ കൈകൾ ഹരി ചേർത്തു പിടിച്ചു. അവളുടെ കൈത്തലം തീരെ തണുത്തിരുന്നു.

“നാടകത്തിലേതു പോലെ സംസാരിക്കാതിരിക്കൂ ഹരീ. കയറിനെ പാമ്പായി ഏതു സ്‌ത്രീയാണ് തെറ്റിദ്ധരിക്കുക? പാമ്പിനെ പാമ്പായി തിരിച്ചറിയാൻ സ്‌ത്രീക്ക് കഴിയും. അഞ്ച് പെൺകുട്ടികളില്ലേ നാടകത്തിൽ. പക്ഷേ കവിതയെക്കുറിച്ച് മാത്രമല്ലേ ഞാൻ ആശങ്കപ്പെട്ടുള്ളൂ.” ഒരു വേവലാതി സുഷമയുടെ മുഖത്ത് നിറഞ്ഞു നിന്നു.

“അവൾ കൂടുതൽ സുന്ദരിയായതു കൊണ്ടാണോ നിന്‍റെ ഈ വേവലാതി? അവൾ നന്നായി അഭിനയിക്കുന്നതോ അവളുടെ തുറന്ന പെരുമാറ്റമോ അതോ…”

“അവളൊരു യുവതിയാണു ഹരീ…” സുഷമ കരയാൻ തുടങ്ങി.

“നീ എന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിച്ച് സ്വയം വ്യാകുലപ്പെടുന്നത്?” പതിഞ്ഞ സ്വരത്തിൽ ഹരി ചോദിച്ചു.

“ഭയം തോന്നുന്നു ഹരീ… എനിക്കെല്ലാം നഷ്‌ടപ്പെടുമെന്ന്.” സുഷമ വിതുമ്പാൻ തുടങ്ങി.

“നിന്നെപ്പോലെ ശുദ്ധഗതിക്കാരിയായ ഒരു പെണ്ണിനെ വേറെ എവിടെ നിന്നാണ് എനിക്ക് കിട്ടുക? എപ്പോഴും എന്‍റെ വിചാരം മാത്രമുള്ള എന്‍റെ ഭാര്യ. എന്‍റെ മകന്‍റെ പ്രിയപ്പെട്ട അമ്മ…” സുഷമയുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് ഹരി സമാധാനിപ്പിച്ചു.

“സ്‌ത്രീക്കും പുരുഷനും ഇടയിൽ ഒരേയൊരു ബന്ധമുള്ളോ സുഷമാ? കവിത നല്ല പെൺകുട്ടിയാണ്. ആരും ഇഷ്‌ടപ്പെട്ടു പോകും. ഇഷ്‌ടപ്പെടുന്നതെല്ലാം സ്വന്തമാക്കണമെന്ന് നമ്മളാഗ്രഹിക്കാറില്ലല്ലോ. തിരശീലയിലെ സുന്ദരിമാർ എത്രയോ പേരുടെ ഉറക്കം കെടുത്തുന്നു. അവരെ സ്വന്തമാക്കാൻ ആരെങ്കിലും തുനിയാറുണ്ടോ? വെറുതെയെന്തിനാണീ ചിന്തകൾ?”

“അതുപോലെയല്ലല്ലോ ഇത്. കവിതയ്‌ക്ക് ഹരിയേയും ഹരിയ്‌ക്ക് കവിതയേയും നേരിട്ട് അറിയാമല്ലോ? ശരിക്കും എനിക്ക് പേടി തോന്നുന്നു ഹരീ.”

“ഇങ്ങനെ ഭയപ്പെടാൻ മാത്രം എന്താണ് നീ കണ്ടത്?”

“എന്നെ പറ്റിക്കണ്ട, നിങ്ങൾക്ക് അവളെ ഇഷ്‌ടമാണെങ്കിൽ അത് തുറന്നു പറഞ്ഞോളൂ, ഞാനും എന്‍റെ മോനും…”

“ആവശ്യത്തിലേറെയായി, വിഷയം അവസാനിപ്പിച്ച് കിടന്നുറങ്ങാൻ നോക്ക്. പുതിയ നാടകത്തിന്‍റെ സ്‌ക്രിപ്‌റ്റ് തയ്യാറാക്കാനുണ്ട്. അതിന്‍റെ വർക്ക് നാളെ തുടങ്ങുകയാണ്.”

“അതിലും കവിതയായിരിക്കുമോ നായിക?”

“അവൾ തയ്യാറാണെങ്കിൽ..”

കവിതയുടെ ജന്മദിനമായിരുന്നു അന്ന്. അപ്രതീക്ഷിതമായി ഹരി പൂച്ചെണ്ടുമായി വീട്ടിലെത്തിയപ്പോൾ കവിതയ്‌ക്ക് തന്നെത്തന്നെ വിശ്വസിക്കാനായില്ല. അടക്കാനാവാത്ത സന്തോഷത്തിൽ അവൾ ത്രസിച്ചു. ഹരി സംസാരിച്ചിരിക്കുമ്പോൾ കവിത കണ്ണെടുക്കാതെ അയാളെത്തന്നെ നോക്കിയിരുന്നു. തിരിച്ചു പോകാൻ നേരം ഗേറ്റു വരെ കവിതയും കൂടെ വന്നു. ഒരു നിമിഷം എന്തോ ഓർത്തിട്ടെന്ന പോലെ ഹരി നിന്നു. എന്തോ പറയാൻ തുടങ്ങിയെങ്കിലും പാതിയിൽ നിർത്തി കവിതയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് നിന്നു.

“സാരമില്ല. എല്ലാ കാര്യങ്ങളും ഒറ്റയടിയ്‌ക്ക് പറയണമെന്നില്ല… പറയാതെ തന്നെ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്.” നാണം കലർന്ന മുഖത്തോടെ കവിത അകത്തേയ്‌ക്ക് പോയി.

പുതിയ നാടകം കാണാൻ സുഷമയോടൊപ്പം സൂരജും എത്തിയിരുന്നു. നാടകത്തിന് ശേഷം ഹരി സൂരജിനെ കവിതയ്‌ക്ക് പരിചയപ്പെടുത്തി. കവിത വാത്സല്യത്തോടെ കൈപിടിച്ചപ്പോൾ സൂരജ് അസ്വസ്‌ഥതയോടെ കുതറിമാറി.

അന്ന് രാത്രി സുഷമ ഹരിയോട് പറഞ്ഞു. “ഹരീ, കവിത അൽപം ഓവറാകുന്നുണ്ട്. അൽപം നിയന്ത്രിക്കുന്നത് നല്ലതാ.”

“അവളുടെ പ്രതിഭയ്‌ക്ക് മുന്നിൽ നിനക്ക് തോന്നുന്ന അസൂയയാണ് ഇതെല്ലാം.” ഹരിയുടെ സ്വരത്തിൽ പ്രകടമായ ഈർഷ്യയുണ്ടായിരുന്നു.

“നിങ്ങൾ എന്താണ് പറയുന്നത്, ഇന്നലെ വന്ന പെണ്ണിനോട് ഞാൻ മത്സരിക്കുന്നെന്നോ?” സുഷമയ്‌ക്ക് നിയന്ത്രിക്കാനായില്ല.

“വേണമെന്ന് വച്ചാലും നിനക്കവളോട് മത്സരിക്കാനാവില്ല സുഷമ… നീ വെറും ബി.എ. തേഡ് ക്ലാസ്… അവൾ പോസ്‌റ്റ് ഗ്രാജുവേറ്റ്, അതും ഒന്നാം ക്ലാസ്സിൽ. മാത്രമല്ല ഒന്നാന്തരം അഭിനേത്രിയും. നീ ലോകം കാണാത്ത വീട്ടമ്മ, അവളോ..?”

സുഷമ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു. “മതി ഹരീ… എന്‍റെ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയിരിക്കുന്നു. നാണമില്ലേ നിങ്ങൾക്ക്?”

“വേണ്ടി വന്നാൽ ഞാനവളെ കെട്ടുകയും ചെയ്യും” മുഖത്തടിച്ചപോലെ ഹരി പറഞ്ഞു. അപ്രതീക്ഷിതമായ മറുപടിയിൽ അവൾ ഒരു നിമിഷം തകർന്നു പോയി.

“അപ്പോൾ ഞാൻ…? നമ്മുടെ മോൻ…?”

“അത് നിന്‍റെ കാര്യം. എന്നെ അനുസരിക്കാമെങ്കിൽ മാത്രം എന്‍റെ കൂടെ കഴിഞ്ഞാൽ മതി.”

വാക്കുകൾക്ക് കൂരമ്പിന്‍റെ മൂർച്ചയായിരുന്നു. താൻ നിരായുധയാണെന്ന് സുഷമ തിരിച്ചറിഞ്ഞു.

“നിങ്ങൾക്കറിയാം, ഈ ലോകത്ത് നിങ്ങളല്ലാതെ മറ്റാരും എനിക്കില്ലെന്ന്. അച്‌ഛനും അമ്മയും എന്നെ വിട്ടുപോയി. ഞാൻ നിസ്സഹായയാണെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്.”

“അല്ല അതുകൊണ്ടല്ല, എനിക്ക് മടുത്തിരിക്കുന്നു. നിന്നോടൊപ്പം ഞാൻ ഇവിടെ ജീവിച്ചിരിക്കുന്നുവെന്നു തന്നെ എനിക്ക് അനുഭവപ്പെടുന്നില്ല. നീ പറഞ്ഞതു ശരിയാണ്. കവിത എന്നെ എല്ലാ അർത്ഥത്തിലും അദ്‌ഭുതപ്പെടുത്തുകയാണ്.” കാര്യങ്ങൾ എല്ലായിടത്തും സംസാര വിഷയമായി. കോളേജിൽ… ബന്ധുക്കൾക്കിടയിൽ… എല്ലാം.

ഒരു ദിവസം സ്‌ഥലത്തെ പ്രമുഖ രാഷ്‌ട്രീയ നേതാവായ കേശവപ്പണിക്കർ ഹരിയെ വിളിപ്പിച്ചു. അച്ചടിച്ച ഒരു കടലാസ് കൈയിൽ കൊടുത്തിട്ട് പറഞ്ഞു. “ഇതെന്‍റെ ആത്മകഥയുടെ ആദ്യഭാഗമാണ്. ഇതു വായിച്ചിട്ട് ആവശ്യമായ തിരുത്തലുകൾ ചെയ്‌ത് തരണം.” ആദ്യം മുഷിച്ചിൽ തോന്നിയെങ്കിലും അയാളെ പിണക്കാനാവില്ലെന്ന് ഹരിക്കറിയാമായിരുന്നു.

“തന്നെക്കുറിച്ച് എന്തൊക്കെയാണെടോ കേൾക്കുന്നത്?” കേശവപ്പണിക്കരുടെ അപ്രതീക്ഷിതമായ ചോദ്യം ഹരിയെ അസ്വസ്‌ഥനാക്കി.

ഹരി എല്ലാ വിവരവും അയാളോട് പറഞ്ഞു. “സർ എന്നെ സഹായിക്കണം. എനിക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് കോളേജ് മാനേജ്‌മെന്‍റ്.”

“അതേക്കുറിച്ച് താൻ ഭയക്കണ്ട, ഞാൻ അവരുമായി സംസാരിക്കാം” പണിക്കർ ഉറപ്പുകൊടുത്തു.

“സർ ഒരുപകാരം കൂടി ചെയ്യണം. നമ്മുടെ യൂണിവേഴ്സിറ്റി കോളേജിൽ ഒരു അദ്ധ്യാപികയുടെ ഒഴിവുണ്ട്. കവിത ഇംഗ്ലീഷ് സാഹിത്യത്തിൽ പോസ്‌റ്റ് ഗ്രാജുവേറ്റാണ്. ഇപ്പോൾ ബിഎഡും പൂർത്തിയാക്കിയിട്ടുണ്ട്. സാറൊന്ന് ശുപാർശ ചെയ്യണം.”

“എന്തിനാണ് ഇത്തരമൊരു ചെറിയ കാര്യത്തിനായി അയാളെ കാണാൻ പോയത്?” കാര്യമറിഞ്ഞ് കവിത രോഷം കൊണ്ടു.

ഒരു പ്രമുഖ സിനിമാ സംവിധായകൻ കവിതയുടെ വീട്ടിൽ വന്ന് അവളെ തന്‍റെ പുതിയ സിനിമയിലേയ്‌ക്ക് ക്ഷണിച്ചിരുന്നു.

“എനിക്ക് അദ്ധ്യാപികയാകേണ്ട. പുതിയ സിനിമയിൽ നായികാ വേഷമാണ് എനിക്ക് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.”

വല്ലാത്ത ഭാവത്തോടെ കവിത പറഞ്ഞു. “നീ എന്തു വിഡ്‌ഢിത്തമാണ് പറയുന്നത്. ജോലി വേണ്ടെന്നു വയ്‌ക്കുകയോ? എന്നിട്ട് അവർ പറയുന്നതു കേട്ട്… അവരെയൊന്നും അതിരു കടന്ന് വിശ്വസിക്കാനാവില്ല കവിതാ” ഹരി പരിഭ്രമത്തോടെ പറഞ്ഞു.

തന്‍റെ വാക്കുകൾ കവിത വില വയ്‌ക്കുന്നില്ലെന്ന് അവളുടെ ഭാവത്തിൽ നിന്നു തന്നെ ഹരി മനസ്സിലാക്കി. പിന്നെ ആലോചിച്ചു. അല്ലെങ്കിലും കവിതയെ തടയാൻ താനാരാണ്? കൂടെ ജീവിക്കുന്നുവെന്നല്ലാതെ തനിക്കെന്ത് അധികാരം?

കവിതയുടെ അമ്മയുമായി ഹരി ഇക്കാര്യം സംസാരിച്ചു. അമ്മ തന്നെ അവളെ തടയണം. ഇത് തീർച്ചയായും നാശത്തിന്‍റെ വഴിയാണ്.

“ഹരി പറയുന്നത് സത്യമായിരിക്കാം. പക്ഷേ അവളെ അനുസരിപ്പിക്കാൻ ഒരിക്കലും എനിക്കായിട്ടില്ല. ഹരിയെപ്പോലെ വിവാഹിതനും ഒരു കുട്ടിയുടെ അച്‌ഛനുമായ ഒരാളെ തെരഞ്ഞെടുക്കുമ്പോൾ തന്നെ ഞാനവളെ വിലക്കിയിരുന്നു. അന്ന് പ്രേമത്തിന്‍റെ ലഹരിയിൽ അവൾ ഒന്നും ഓർത്തില്ല. വിവാഹിതനായ ഒരാളുടെ കൂടെ ജീവിക്കുന്നത് ദുഷ്‌പേരേ വരുത്തി വയ്‌ക്കൂവെന്ന് നൂറുവട്ടം പറഞ്ഞു. നിയമപരമായ യാതൊരു അവകാശവുമില്ല, ഒരു വെപ്പാട്ടിയുടെ സ്‌ഥാനമല്ലാതെ. പക്ഷേ അവൾ കേട്ടില്ല. നിങ്ങളുടെ സ്‌നേഹം അവളുടെ തലയ്‌ക്ക് പിടിച്ചിരുന്നു.

“പിന്നെ കുറേനാൾ അമ്മയാകണമെന്ന ഭ്രാന്തായിരുന്നു അവൾക്ക്. നിങ്ങളുടെ കുഞ്ഞിന്‍റെ അമ്മയായാൽ പിന്നെ നിങ്ങൾ അവളെ ഉപേക്ഷിക്കില്ലെന്നായിരുന്നു അവളുടെ സങ്കൽപം. എങ്ങനെയാണ് അതിൽ നിന്ന് അവളെ പിന്തിരിപ്പിച്ചതെന്ന് എനിക്കേ അറിയൂ.”

ഹരിയ്‌ക്ക് അസ്വസ്‌ഥത തോന്നി. എവിടെയൊക്കെയോ പിഴച്ചുപോയോ? യഥാർഥത്തിൽ കവിതയ്‌ക്ക് എന്താണ് നൽകിയത്. സ്‌നേഹ സമ്പന്നയായ ഭാര്യയ്‌ക്കും കുഞ്ഞിനും എന്തു നൽകി? അവരെ ഉപേക്ഷിച്ച് എന്തിന് ഇവളിലേയ്‌ക്ക് ആകർഷിക്കപ്പെട്ടു?? ഇപ്പോൾ അവളാകട്ടെ പുതിയ വഴി തെരഞ്ഞെടുക്കുന്നു. എല്ലാം കൈവിട്ടുപോകുന്നതുപോലെ അയാൾക്ക് തോന്നി.

“ഇതാ നോക്കൂ” ഒരു കടലാസ് കവിത ഹരിയ്‌ക്കു നേരെ നീട്ടി. “എന്നെ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ലെറ്ററാണ്. ഞാൻ ചെന്നൈയിലേക്ക് പോകാൻ തീരുമാനിച്ചു” കവിത ഹരിയോട് പറഞ്ഞു.

താൻ തീരെ ദുർബലനായിപ്പോകുന്നതായി ഹരിയ്‌ക്ക് തോന്നി. അഭിശപ്‌തമായ അനിവാര്യതപോലെ കവിത തന്‍റെ കൈകളിൽ നിന്ന് വഴുതിപ്പോകുന്നതുപോലെ ഹരിക്ക് അനുഭവപ്പെട്ടു.

പിന്നെ ഹരിക്ക് തന്നോടുതന്നെ ദേഷ്യം തോന്നി. തന്നെപ്പോലൊരാൾ എന്തിന് ഇത്രയും അപമാനം സഹിക്കണം. ഇത്രയും ദുർബലനാകണം. എത്രയെത്ര വ്യത്യസ്‌ത കഥാപാത്രങ്ങൾക്ക് താൻ ജന്മം നൽകിയിട്ടുണ്ട്. എന്നിട്ടിപ്പോൾ രംഗവേദിയിലെ ദുരന്ത കഥാപാത്രത്തെപ്പോലെ…

“എന്തുപറ്റി നിങ്ങൾക്ക്?? ആകെ ഒരു മൂഡോഫ്?” കവിത ഹരിയോട് ചേർന്ന് നിന്ന് ചോദിച്ചു.

എന്താണ് അവളോട് പറയുക? ഹരി ആലോചിച്ചു. ആദ്യം കവിതയോട് വലിയ ആകർഷണമൊന്നും തോന്നിയിരുന്നില്ല. പക്ഷേ ഇപ്പോഴാകട്ടെ അവളില്ലാതെ ജീവിക്കാനേ വയ്യെന്നായിരിക്കുന്നു.

“സത്യം പറയൂ കവിതാ, നീ എന്‍റേതു മാത്രമല്ലേ? നിനക്കുവേണ്ടിയാണ്

ഞാനെല്ലാം ത്യജിച്ചത്.”

“അതിന്‍റെ കാരണം മറ്റൊന്നുമല്ല. ഞാൻ നിങ്ങളുടെ ഭാര്യയേക്കാൾ ചെറുപ്പമായിരുന്നു.” ഒരു മടിയും കൂടാതെ കവിത പറഞ്ഞു.

“സത്യമാണ്, പക്ഷേ നീയില്ലാതെ…” ചിലമ്പിച്ച സ്വരത്തിൽ ഹരി പറഞ്ഞു.

“മുമ്പ് എനിക്കും തോന്നിയിരുന്നു നിങ്ങളില്ലാതെ ജീവിക്കാനാവില്ലെന്ന്, ഇപ്പോഴില്ല.” ലാഘവത്തോടെയാണ് കവിത പറഞ്ഞത്.

ഹരിയ്‌ക്ക് കവിതയെ നോക്കാൻ തന്നെ ഭയം തോന്നി. “ആവശ്യം ശരീരത്തിന്‍റേതു മാത്രമല്ലല്ലോ മനസ്സിന്‍റേയും കൂടിയല്ലേ?”

“അതു നിങ്ങൾ എഴുത്തുകാരുടെ ഭാഷ. ശരീരമില്ലാതെ മനസ്സിന് നിലനിൽപില്ലെന്നാണ് എന്‍റെ വിശ്വാസം.” കവിതയുടെ സ്വരം ദൃഢമായി.

സംഭാഷണം തുടരുന്നതിൽ അർഥമില്ലെന്ന് ഹരിക്ക് തോന്നി. അയാൾ പതുക്കെ മുറിവിട്ട് പുറത്തിറങ്ങി. സെമിനാർ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ രണ്ടുപേരും നിശബ്‌ദരായിരുന്നു. ഇരമ്പുന്ന കടലായിരുന്നു ഉള്ളിൽ നിറയെ.

“ചായയെടുക്കാം” വീട്ടിലെത്തിയ ഉടനെ കവിത പറഞ്ഞു.

“എനിക്ക് നിന്നോടൽപം സംസാരിക്കാനുണ്ട്” ഹരി മറുപടിയായി പറഞ്ഞു.

പക്ഷേ തിരിഞ്ഞു നോക്കാതെ അവൾ അകത്തേക്കു പോയി. തന്‍റെ കണ്ണുകൾ നിറയുന്നതായി ഹരിയ്‌ക്ക് തോന്നി.അൽപം കഴിഞ്ഞ് തന്‍റെ മുറിയിൽ നിന്നും പുറത്തുവന്ന് കവിത പറഞ്ഞു.

“നാളെത്തന്നെ പുറപ്പെടണം, സംവിധായകൻ വിളിച്ചിരുന്നു.”

“അപ്പോൾ പോകാനാണോ നിന്‍റെ തീരുമാനം?”

“പിന്നെ, എനിക്കെന്‍റെ കരിയർ ശ്രദ്ധിക്കണ്ടെ? ഇവിടെയിരുന്നാൽ?എങ്ങനെ നടക്കും. നിങ്ങളാണെങ്കിൽ?

ഇപ്പോഴും സുഷമയെ കാണാറില്ലേ? അവർക്ക് ചെലവിന് കൊടുക്കുന്നില്ലെ? എനിക്കുവേണ്ടി അവരുമായുള്ള ബന്ധം പൂർണ്ണമായി ഒഴിവാക്കിയിട്ടൊന്നുമില്ലല്ലോ?” കവിത വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായിരുന്നില്ല.

“നിയമത്തിന്‍റെ വഴികൾ നിനക്കറിയില്ലേ?” ഹരി വീണ്ടും ദുർബലനായി.

“നിങ്ങളോടെനിക്ക് കടപ്പാടുണ്ട്. അതുകൊണ്ട് ഞാനിവിടം വിടുമ്പോൾ നിങ്ങൾക്കും എന്‍റെ കൂടെ വരാം” കവിത പറഞ്ഞു.

“അപ്പോഴെന്‍റെ ജോലി?”

“നിങ്ങൾക്കുവേണ്ടി ഞാനെന്തെല്ലാം ത്യജിച്ചു. എനിക്കായി ജോലി പോലും ഒഴിവാക്കാൻ നിങ്ങളൊരുക്കമല്ല?”

“അപ്പോൾ സുഷമയ്‌ക്കും മോനും ചെലവിന് കൊടുക്കാൻ ഞാനെന്തു ചെയ്യും?”

“അതെനിക്കറിയണ്ട, അത് നിങ്ങളുടെ മാത്രം കാര്യം.”

ധൃതിയിൽ മുറിയിൽ കയറി കവിത വാതിൽ വലിച്ചടച്ചു. ഹരി പതുക്കെ പുറത്തിറങ്ങി.

ഇടവഴിയിൽ ഒരു പൂവ്

എല്ലാവരും അമ്പരന്നു നിൽക്കുകയാണ്. അവൻ അമ്മയോട് ഇങ്ങനെ തട്ടിക്കയറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. “ഡോക്‌ടർ ചെറിയാൻ ഇവിടെ വരുന്നത് എനിക്ക് ഇഷ്‌ടമല്ല. എന്തിനാ അയാളെ വീട്ടിലേയ്‌ക്ക് ക്ഷണിക്കുന്നത്?” ലിജു ജോൺ പൊട്ടിത്തെറിച്ചു.

“മോനേ, അദ്ദേഹം നിന്നോട് വളരെ സ്‌നേഹത്തോടെയാണല്ലോ പെരുമാറുന്നേ… പിന്നെ എന്തിനാ നീ ഡോക്‌ടറെ ഇങ്ങനെ വെറുക്കുന്നേ?” നിഷാ തന്‍റെ മകനോട് ഇടറിയ സ്വരത്തിൽ പറഞ്ഞു.

“ഡോക്‌ടറുടെ സ്‌നേഹം വെറും പ്രകടനം മാത്രമാണ്. അതുകൊണ്ടു തന്നെ അയാള് കാണിക്കുന്ന ആത്മാർത്ഥത എനിക്കിഷ്‌ടമല്ല.” ലിജുവിന് കലിയടങ്ങിയിരുന്നില്ല.

“നിന്‍റെ ചിന്ത ശരിയല്ല, ഞാനും ലിസി വല്യമ്മച്ചിയും അങ്ങനെ വിശ്വസിക്കുന്നില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. നീ കുറേ കൂടി പക്വത കാണിക്കണം. വീട്ടിൽ വരുന്നവരെ ബഹുമാനിക്കാൻ പഠിക്കണം.” അവർക്ക് മകനോട് തർക്കിക്കേണ്ടി വന്നതിൽ വിഷമമുണ്ടായിരുന്നു. പക്ഷേ ഡോക്‌ടറോടുള്ള സ്‌നേഹവും ബഹുമാനവും കാരണം അവർക്ക് പ്രതികരിക്കാതിരിക്കാനായില്ല.

“വീട്ടിൽ വരുന്നവരെ ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല. പക്ഷേ ഡോക്‌ടറുടെ കാര്യം വേറെയാണ്. എനിക്ക് അയാളെ ഇഷ്‌ടമല്ല.”

“അദ്ദേഹത്തോട് എന്താണ് നിനക്കിത്ര ദേഷ്യം? അദ്ദേഹം എന്ത് ചെയ്‌തൂന്നാ?” നിഷ വികാരാധീനയായി.

“എന്‍റെ പപ്പയുടെ സ്‌നേഹം കൈക്കലാക്കുക എന്നതാണ് അയാളുടെ മനസ്സിലിരുപ്പ്. അത് എനിക്ക് സഹിക്കാനൊക്കില്ല. അംഗീകരിക്കാനും” അവന്‍റെ മുഖം ചുവന്നു.

“മമ്മി എന്‍റെ സുഖവും സന്തോഷവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ ബന്ധത്തിൽ നിന്നും പിന്മാറണം. ഇനി ഡോക്‌ടറെ കൂടിയേ തീരൂ എന്നാണെങ്കിൽ ഈ മകനെയങ്ങു മറന്നോ… എന്‍റെ പപ്പയുടെ സ്‌ഥാനത്ത് എനിക്ക് അയാളെ സങ്കൽപിക്കാനാവില്ല.” ഒരു വെടിക്കെട്ടപകടം നടന്ന അന്തരീക്ഷം പോലെ നിശ്ശബ്‌ദമായിപ്പോയി ആ വീട്.

അവരുടെ കണ്ണു നിറഞ്ഞു. ലിജു മമ്മിയെ അവഗണിച്ചുകൊണ്ട് പുറത്തേയ്‌ക്ക് ഇറങ്ങിപ്പോയി. ബൈക്കിന്‍റെ ശബ്‌ദം നേർത്തു നേർത്ത് അകന്നു പോയി.

ബന്ധങ്ങൾ എത്ര വേഗമാണ് അകന്നു പോകുന്നത്. ലിജു വീട്ടിൽ നിന്നിറങ്ങി പോകുന്നതു കണ്ട് അവന്‍റെ വല്യമ്മച്ചി നിഷയെ ആശ്വസിപ്പിച്ചു. നിഷയ്‌ക്ക് ഒരു നല്ല ജീവിതം ഉണ്ടാവട്ടെയെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവരാണ്. ലിജുവിന്‍റെ പെരുമാറ്റം അവരെയും വിഷമിപ്പിച്ചിരുന്നു.

നിഷ ചേച്ചി ലിസിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. രക്‌തബന്ധവും സ്‌നേഹബന്ധവും നൽകുന്ന വേദന അവരുടെ ജീവിതത്തെ വല്ലാതെ തളർത്തിയിരുന്നു. ഒന്നും തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്‌ഥ. ഞാൻ ഇത്രയും കാലം ജീവിച്ചത് അവന്‍റെ സന്തോഷത്തിനായിരുന്നില്ലേ. “അവന്‍റെ വളർച്ച കാണാനായിരുന്നില്ലേ… എന്നിട്ടും കേട്ടില്ലേ ചേച്ചി അവനെന്നെ തള്ളിപ്പറഞ്ഞത്..” അവർ കുട്ടികളെപ്പോലെ ഓരോന്നും പറഞ്ഞ് തേങ്ങിക്കൊണ്ടിരുന്നു.

ഈ ചെറുക്കനെ എനിക്ക് പിടി കിട്ടുന്നില്ല. അവനിതെന്തിനാ കുടുംബത്തിലെ സമാധാനം കളയുന്ന രീതിയിൽ പെരുമാറുന്നതെന്ന് മനസ്സിലാവുന്നില്ല. എന്താണവന് ഡോക്‌ടറോടിത്ര ദേഷ്യം? ലിസി  വിചാരിച്ചു.

“മറ്റെന്നാൾ ഡോക്‌ടറെ ഡിന്നറിന്നു ക്ഷണിച്ചിട്ടുണ്ട്. ലിജു അന്നേരം രംഗം വഷളാക്കിയാൽ പിന്നെ എന്‍റെ വാക്കിനെന്താണൊരു വില? അദ്ദേഹം അപമാനിതനായാൽ പിന്നെ ഞാനുണ്ടാവില്ല.” നിഷയുടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പുറത്തു വന്നു. ചേച്ചി അതിന് മറുപടിയൊന്നും പറയാതെ അവളെ തലോടുക മാത്രം ചെയ്‌തു.

ഡോക്‌ടർക്ക് നിഷയെ പരിചയപ്പെടുത്തിക്കൊടുത്തതും ലിസിയായിരുന്നു. ഭർത്താവിന്‍റെ മരണശേഷമുള്ള നിഷയുടെ ഒറ്റപ്പെടൽ ഒന്നു മാറട്ടെ എന്നു കരുതിത്തന്നെയാണ് ലിസി അവരെ തമ്മിലടുപ്പിച്ചത്. ഡോക്‌ടർക്കും നിഷയെ സ്വന്തമാക്കണമെന്ന് ആദ്യം കണ്ടപ്പോൾത്തന്നെ തോന്നി. അയാൾ ആ കാര്യം ലിസിയോട് പറയുകയും ചെയ്‌തു. കണ്ടുമുട്ടേണ്ടവർ കണ്ടുമുട്ടുമ്പോഴല്ലെ ഒരു ജീവിതം മണക്കുക. ലിസി അത്തരമൊരു പ്രകൃതി നിയമത്തിന് നിമിത്തമായി എന്നു മാത്രം. പക്ഷേ ലിജു ജോൺ… മമ്മി മറ്റൊരാളുടേതാവുന്നത് അവന് സങ്കൽപിക്കാൻ പോലുമാവില്ല.

ലിജു മോന് 12 വയസ്സുള്ളപ്പോഴാണ് അവന്‍റെ പപ്പ മരണപ്പെട്ടത്. ഒരു റോഡപകടം.. ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങൾ കാറ്റിൽപ്പറത്തിയ ആ കറുത്ത വൈകുന്നേരത്തിനു ശേഷം ജീവിതം പിന്നെയും മുന്നോട്ടുപോയി. നിഷയ്‌ക്ക് സർക്കാർ ജോലിയുണ്ടായിരുന്നു. നല്ല പോസ്‌റ്റ്. ജീവിതത്തിൽ വലിയ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ നിഷ ഭർത്താവിന്‍റെ ഓർമ്മകളിൽ ജീവിച്ചു. മകനു വേണ്ടി.. അവന് നല്ല വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും നൽകാനായി നിഷ തന്‍റെ ജീവിതസുഖങ്ങൾ മാറ്റിവച്ചു.

ലിജു കോളേജിൽ പോയിത്തുടങ്ങി. ഇപ്പോൾ അവന് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. വീട്ടിൽ വൈകിയെത്തുന്നു. മമ്മിയോട് മിണ്ടാൻ പോലും അവന് സമയമില്ല. മമ്മിയുടെ ഒറ്റപ്പെടൽ അവൻ അറിയുന്നില്ല.

ഡോക്‌ടർ ചെറിയാന്‍റെ ഭാര്യ മൂന്നു വർഷങ്ങൾക്കുമുമ്പാണ് മരണപ്പെട്ടത്. ക്യാൻസറായിരുന്നു, ഡോക്‌ടറുടെ രണ്ടു പെൺമക്കളും ഹോസ്‌റ്റലിൽ നിന്നാണ് പഠിക്കുന്നത്. ഡോക്‌ടർ ഇടയ്‌ക്കിടയ്‌ക്ക് അവരെ കാണാൻ പോകാറുണ്ട്. നിഷയെപ്പോലെ തന്നെ മക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനായിരുന്നു ഡോ. ചെറിയാനും.

നിഷ ഡോക്‌ടർക്ക് ഫോൺ ചെയ്യാറുണ്ട്. അവർ പുറത്തുവച്ച് കണ്ടുമുട്ടാറുണ്ട്. പ്രണയം പങ്കിടുന്ന നിമിഷങ്ങൾ… അവരുടെ ജീവിതത്തിന്‍റെ ശ്യൂനതയിലേക്ക് സ്‌നേഹം ഒഴുകി വന്നപ്പോൾ രണ്ടുപേർക്കും അത് നിരസിക്കാനായില്ല. ആദ്യമൊക്കെ ലിജുവിന് ഡോ. ചെറിയാനെ ഇഷ്‌ടമായിരുന്നു. അവൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഡോക്‌ടർ ചെറിയാൻ മമ്മിയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച വിവരം അവനറിഞ്ഞത് രണ്ടുമാസം മുമ്പാണ്. അവന്‍റെ മനസ്സിൽ ഉണ്ടായിരുന്ന ഡോക്‌ടറുടെ വിഗ്രഹം അന്ന് ഉടഞ്ഞു. അവന് അവരുടെ സ്‌നേഹം അംഗീകരിക്കാനായില്ല. വെറുപ്പ്.. പിന്നെ പക… ഇനിയൊരിക്കലും ഡോക്‌ടറെ കാണരുതെന്ന് അവൻ മമ്മിയെ വിലക്കി. ആ ബന്ധം ശരിയാവില്ലെന്ന് അവൻ കൂടെക്കൂടെ ഒച്ചവച്ചു.

അവനെ പറഞ്ഞു മനസ്സിലാക്കാൻ ലിസി വല്യമ്മച്ചി കിണഞ്ഞു ശ്രമിച്ചു. പക്ഷേ, എന്തു ഫലം! അവന്‍റെ മാനസികാവസ്‌ഥ മറ്റൊന്നായിരുന്നു. മമ്മിയുടെ സ്‌നേഹം മറ്റൊരാൾ ഷെയർ ചെയ്യുന്നത് സഹിക്കാനാവുമായിരുന്നില്ല അവന്. വീട്ടിൽ ഇതേച്ചൊല്ലി കലഹം പതിവായി, സ്‌നേഹബന്ധങ്ങൾ പൊട്ടിച്ചിതറാൻ സ്‌നേഹം തന്നെ കാരണമാകുന്നത് എത്ര വിചിത്രമാണ്!

ലിജു നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല. നിഷയെ ഇതെല്ലാം ഏറെ വേദനിപ്പിച്ചിരുന്നു. അവന്‍റെ ആരോഗ്യം ദിവസം ചെല്ലുന്തോറും മോശമായി. ഡ്രസ്സിംഗിൽ പോലും ഒരു ശ്രദ്ധയുമില്ലാതായിരിക്കുന്നു.

മകന്‍റെ ഭാവി.. നിഷയ്‌ക്ക് അതാണ് ആധി. മമ്മിയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ ലിജു ജീവിതത്തിൽ ഇന്നേവരെ കടന്നുപോയിട്ടില്ലാത്ത ഒരു മാനസികാവസ്‌ഥയിലായിരുന്നു. ആ അവസ്‌ഥയിൽ പുറത്ത് നടക്കുന്നതൊന്നും അവനറിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഹൃദയഹാരിയായ ഒരു വിളി അവനെ പിടിച്ചു നിർത്തുകതന്നെ ചെയ്‌തു. തന്നെ ലിജൂ എന്ന് മധുരമായി നീട്ടി വിളിച്ചത് ആരാണ്? അവൻ തിരിഞ്ഞു നോക്കി.

സുന്ദരിയായ ശിൽപാ കല്ലുങ്കൽ! സഹപാഠി. ലിജുവിന്‍റെ ഫ്‌ളാറ്റിന്‍റെ എതിർവശമുള്ള റോഡ് ക്രോസ് ചെയ്‌താൽ കാണുന്ന ഫ്‌ളാറ്റിലാണ് താമസം. ഇങ്ങോട്ട് മാറിയത് അടുത്ത ദിവസങ്ങളിലാണ്. പാഠ പുസ്‌തകത്തിന്‍റെ സംശയങ്ങൾ അവൾ പലപ്പോഴും ലിജുവിനോടാണ് ചോദിക്കാറുള്ളത്. ഇനി അതിനു കൂടുതൽ സൗകര്യമായി. രണ്ടാളും അടുത്തടുത്താണല്ലോ താമസിക്കുന്നത്. അവൾ വായാടിയാണ്. ഓരോന്ന് ലിജുവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു. അവന് ഒന്നും പറയേണ്ടി വന്നില്ല. അതിനുള്ള മൂഡും ഉണ്ടായിരുന്നില്ല. എങ്കിലും ഐസ്‌ക്രീം കഴിച്ചാണ് അന്ന് ഇരുവരും പിരിഞ്ഞത്. ഒരു ദിവസം ശിൽപ പറഞ്ഞു. “എനിക്ക് രസതന്ത്രത്തിൽ ചില സംശയങ്ങളുണ്ട്. അതൊന്ന് തീർത്തു തരണം.”

“ഇന്ന് പറ്റില്ല, നാളെ വരാം. അടുത്ത ദിവസം ലിജു ശിൽപയുടെ ഫ്‌ളാറ്റിലെത്തി. ഇതായിരുന്നു തുടക്കം. ലിജു അവളുടെ ഫ്‌ളാറ്റിൽ പോകുന്നത് പതിവാക്കി. അവന്‍റെ മനസ്സിൽ ശിൽപയുടെ സാന്നിധ്യം കുളിരു നിറച്ചു. വീട്ടിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നിന്നുള്ള ആശ്വാസമായി അവൻ ശിൽപയുടെ സാന്നിധ്യത്തെ കാണാൻ തുടങ്ങി.

ശിൽപയുടെ അച്‌ഛനും അമ്മയും സർക്കാർ ജോലിക്കാരായിരുന്നു. ഉച്ചയ്‌ക്ക് ശിൽപയുടെ അനുജൻ വീട്ടിലുണ്ടാവും. അവൻ എപ്പോഴും കമ്പ്യൂട്ടറിന്‍റെ മുന്നിലാണ്. പഠനവും കളിയുമായി അവൻ ആർക്കും ശല്യമില്ലാതെ കഴിഞ്ഞു കൂടും. ആ മുറിയിൽ ഇരുന്നു തന്നെയാണ് ലിജു ശിൽപയ്‌ക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കാറ്. ഒരു ദിവസം ലിജുവിന്‍റെ ഉറക്കെയുള്ള പഠിപ്പിക്കലിൽ ദേഷ്യപ്പെട്ട് ശിൽപയുടെ അനിയൻ മുറിവിട്ടുപോയി.

ഇപ്പോൾ അവർ മാത്രമായി. രണ്ടു ഹൃദയങ്ങൾ കാതോർത്തിരിക്കുമ്പോഴാണല്ലോ ദൈവം പണി പറ്റിക്കുക. അതുതന്നെ സംഭവിച്ചു. ഇരുവർക്കും ഒരു നിമിഷം പോലും കാണാതിരിക്കാനാകുന്നില്ല. എപ്പോഴും സംസാരിച്ചിരിക്കാൻ തോന്നുന്ന അവസ്‌ഥ. പഠനത്തിന്‍റെ ഏകാഗ്രത കുറഞ്ഞു. ഹൃദയം പ്രണയഭരിതമായി. ഒരു മുറിയിൽ ഇരു ഹൃദയങ്ങൾ സ്വപ്‌നങ്ങൾ നെയ്‌തു.

“ശിൽപാ, ഇനി ഒരു പത്തു മിനിട്ട് ബ്രേക്ക്. എന്തോ ഒരു മൂഡ് കിട്ടുന്നില്ല പറഞ്ഞു തരാൻ.” അവൻ പുസ്‌തകം മടക്കി വച്ചു.

“അതിനെന്താ ഞാൻ ഒരു ചായ ഇട്ടു തരാം. അപ്പോഴേക്കും ഒന്നു റിലാക്‌സ് ചെയ്യ്.” ശിൽപ അടുക്കളയിലേക്ക് നടന്നു പോകുന്നത് ലിജു നോക്കി നിന്നു.

എന്തൊരു ഭംഗിയാണവളുടെ നടത്തത്തിന്! അവൻ മിഴിയെടുക്കാതെ അവളുടെ അഴകളവ് നോക്കി നിന്നു. അടുക്കളയിൽ പാത്രങ്ങൾ കലപില കൂട്ടുന്ന ശബ്‌ദം. ലിജു അടുക്കളയിലേയ്‌ക്ക് നടന്നു. അവളുടെ കാൽപാദം തൊട്ട അതേ പ്രതലത്തിൽ കാൽവച്ച് ലിജു അവളുടെ അടുത്തെത്തി.

“ചായ ആയോ?”

അവൾ പഞ്ചസാര ഇട്ടശേഷം ഒരു കപ്പ് ചായ ലിജുവിന് നീട്ടി. “ഇനി മധുരം വേണോ?”

“ചായയിൽ വേണ്ട.” ലിജു ഒരു കാമുകനായി. അവൾ ഒരു നുള്ളു പഞ്ചസാരയെടുത്ത് അവന്‍റെ ചുണ്ടിൽ വച്ചു കൊടുത്തു.

“നിനക്ക് എന്നെ ഇഷ്‌ടമാണോ?” ലിജു ചോദിച്ചു.

“എനിക്ക് ഇയാളുടെ സ്‌നേഹം ഇഷ്‌ടമാണ്. പക്ഷേ, കോപം ഇഷ്‌ടമല്ല.”

ഇരുവരും ചിരിച്ചു. അന്ന് അവരുടെ ചായ സൽക്കാരം അവസാനിച്ചത് ഒരു ദീർഘ ചുംബനത്തിലാണ്.

ജീവിതത്തിലെ ആദ്യ ചുംബനത്തിന്‍റെ ബലത്തിൽ അവർ വേർപിരിയാൻ കഴിയാത്ത വിധം പ്രണയത്തിലായി. സുന്ദരിയായ ശിൽപയുടെ സ്‌നേഹം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ലിജു വളരെ തരളിതനായിരുന്നു. രണ്ടു ദിവസത്തിനു ശേഷം അതിഥിയായി വീട്ടിലെത്തിയ ഡോക്‌ടറോട് ലിജു ദേഷ്യമൊന്നും പ്രകടിപ്പിച്ചില്ല. അന്നു വൈകുന്നേരം വീട്ടിലെത്തിയതു മുതൽ അവൻ വിമുഖനായിരുന്നു. മുറിയടച്ച് ഒരേ ഇരുപ്പ്.

മമ്മിയോടും വല്യമ്മച്ചിയോടും വഴക്കിനൊന്നും അവൻ മുതിർന്നില്ല. ഡോക്‌ടർ വീട്ടിൽ വന്നതറിഞ്ഞിട്ടും അവൻ അടുത്തേയ്‌ക്കു വന്നില്ല. മുറിയിൽ തന്നെ എന്തൊക്കെയോ ആലോചിച്ചു കിടന്നു. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചത് ഡോക്‌ടർക്കൊപ്പമായിരുന്നു. പക്ഷേ, ലിജു മാത്രം ഭക്ഷണം കഴിക്കാൻ വന്നില്ല. മകന് നല്ല സുഖമില്ലെന്നു പറഞ്ഞ് നിഷ ഒഴിഞ്ഞു മാറി. ഡോക്‌ടർക്ക് അവനെ  കാണണമെന്നുണ്ടായിരുന്നുവെങ്കിലും നിഷ വിലക്കി.

“ലിജുവിന് എന്നെ ഇഷ്‌ടമല്ലെന്ന് എനിക്കറിയാം. ഞാൻ ഇവിടെ വരുന്നതും നിഷയെ കാണുന്നതും അവന് വെറുപ്പാണ്. ഇപ്പോൾ എന്നെ ഒഴിവാക്കാൻ അവൻ മുറിയിൽ അടച്ചിരിപ്പാണ്. പക്ഷേ, നാളെ നമ്മുടെ കല്യാണം കഴിഞ്ഞാൽ അവൻ എന്തു ചെയ്യും?” ഡോക്‌ടർ തന്‍റെ ആശങ്ക പ്രകടിപ്പിച്ചു.

“നിങ്ങൾ കല്യാണ തീയതി ഉറപ്പിച്ചോളൂ. തുടക്കത്തിൽ അവൻ എന്‍റെയൊപ്പം നിന്നോട്ടെ. പിന്നെ സാവധാനം ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം.” ചേച്ചി ഇങ്ങനെ പറഞ്ഞെങ്കിലും നിഷയുടെ ആധി കൂടിയതേയുള്ളൂ.

“ഞാനവന്‍റെ ഭാവിയെക്കുറിച്ച് ബോധവാനാണ്. പക്ഷേ അവൻ എന്നെ മനസ്സിലാക്കുന്നില്ല. ഇനി.. അവനെ ഹോസ്‌റ്റലിൽ ചേർത്താൽ ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാകുമോ നിഷാ?” ഡോക്‌ടർ അഭിപ്രായം ആരാഞ്ഞു.

“വേണ്ട, ഈ അവസ്‌ഥയിൽ അവനെ ഹോസ്‌റ്റലിലാക്കണ്ട. അവനാകെ തകർന്നു പോകും. ഞാൻ വിവാഹം കഴിക്കുന്നതാണ് അവന്‍റെ പ്രശ്നം. വീടു വിട്ടു താമസിക്കേണ്ടി വരുകയും ചെയ്‌താൽ അവന്‍റെ ഭാവി തന്നെ അപകടത്തിലാവും.” നിഷയുടെ കണ്ണുകൾ നിറഞ്ഞു.

“ഇനി എന്താ ചെയ്യുക?” ഡോക്‌ടർക്കും ഒരുത്തരം കണ്ടെത്താനായില്ല.

ഡിന്നറിനു ശേഷം ഡോക്‌ടർ ഇറങ്ങി. നിഷയും ചേച്ചിയും ആശങ്കയിലായിരുന്നു. ഈ കുട്ടിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? പ്രായത്തിന്‍റെ വാശിയെ സ്‌നേഹ ബുദ്ധികൊണ്ട് ഉപദേശിച്ചാൽ മാറ്റിയെടുക്കാനാവില്ലല്ലോ എന്ന് വല്യമ്മച്ചി സങ്കടപ്പെട്ടു. വീട്ടിലേയ്‌ക്ക് ഡ്രൈവ് ചെയ്‌തു പോകുമ്പോൾ ഡോക്‌ടറുടെ മനസ്സും ആകെ കലുഷമായിരുന്നു.

ശിൽപയോടെപ്പം സമയം ചെലവിടുമ്പോൾ ലിജു വളരെ സന്തുഷ്‌ടനായിരുന്നു. സ്വന്തം വീട്ടിലിരിക്കുമ്പോഴാണ് അവന് സ്വയം വെറുപ്പ് തോന്നുക. അവൾ അടുത്തുണ്ടാവുമ്പോൾ അവൻ തന്‍റെ ജീവിതത്തെ ഏറെ സ്‌നേഹിക്കുന്നു. മമ്മി തന്നെക്കുറിച്ച് ചിന്തിക്കുന്നേയില്ലല്ലോ. ഡോക്‌ടറുമായുള്ള ബന്ധം മമ്മിയുടെ സ്വാർത്ഥതയിൽ നിന്നുണ്ടായതാണെന്ന് അവൻ വിശ്വസിച്ചു. തന്‍റെ പപ്പയോടുള്ള വിശ്വാസ വഞ്ചനയാണ് മമ്മി കാണിക്കു ന്നതെന്ന തോന്നലായിരുന്നു ലിജുവിന്.

ഡോക്‌ടർ ജീവിതത്തിലേയ്‌ക്ക് വന്നാൽ തന്‍റെ ഒറ്റപ്പെടൽ മാറുമെന്ന ചിന്തയായിരുന്നു നിഷയുടേത്. പക്ഷേ, മകനെ പിണക്കിക്കൊണ്ട് അവർക്കതിന് സാധിക്കുമായിരുന്നില്ല, തന്‍റെ ഭാവിയേക്കാൾ വലുത് മകന്‍റെ ഭാവിയാണെന്ന് അവർ വിശ്വസിച്ചു. മകനെ സങ്കടപ്പെടുത്തിയിട്ടുള്ള യാതൊരു സന്തോഷവും തനിക്കു വേണ്ടെന്ന് നിഷ തീരുമാനിച്ചു. ഡോക്‌ടറുടെ ഹൃദയത്തിൽ നിന്ന് ഞാൻ അകലുകയാണെന്ന് നിഷയ്‌ക്കു തോന്നി.

ഒരു ദിവസം നിഷയുടെ കൂട്ടുകാരി അഖില ഫ്‌ളാറ്റിൽ വന്നു. എന്തോ ഗൗരവമായ കാര്യം പറയാനാണ് അവർ വന്നത്. ചായ കുടിച്ചതിനു ശേഷം മടിച്ച് മടിച്ച് പറഞ്ഞു തുടങ്ങി.

“നിഷേ, ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം തോന്നരുത്. എന്‍റെ ഫ്‌ളാറ്റിനടുത്തു താമസിക്കുന്ന ശിൽപയുമായി നിന്‍റെ മോൻ അടുപ്പത്തിലാണ്, അവൻ എപ്പോഴും അവളുടെ ഫ്‌ളാറ്റിൽ വരാറുണ്ട്. ആദ്യം എനിക്കും സംശയമൊന്നും തോന്നിയിരുന്നില്ല. പക്ഷേ, ഞാനിപ്പോൾ ഇതു നിന്നോട് പറഞ്ഞില്ലെങ്കിൽ പിന്നെ കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം?” അവർ സ്വയം പറഞ്ഞു.

തന്‍റെ മകനിതെന്തുപറ്റിയെന്ന് നിഷ സങ്കടപ്പെട്ടു. എന്തു നല്ല സ്വഭാവമായിരുന്നു അവന്. എന്നോടുള്ള വാശി തീർക്കാനാണോ അവനി കുഴപ്പങ്ങളിൽ ചെന്നു ചാടുന്നത്. എന്നോട് എന്തിനാണിങ്ങനെ പ്രതിഷേധിക്കുന്നത്. ഞാൻ അവന്‍റെ മമ്മിയല്ലേ… അന്നും ലിജു വളരെ വൈകിയാണ് വീട്ടിൽ വന്നത്. നിഷ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മമ്മി വീട്ടിൽ ഒറ്റയ്‌ക്കാണെന്ന ചിന്തയൊന്നും ലിജുവിനുണ്ടായിരുന്നില്ല. അവൻ നിഷേധിയുടെ സ്വഭാവം കാട്ടിത്തുടങ്ങിയിരുന്നു.

ലിജു കോളേജ് വിട്ടാൽ നേരെ പോകുന്നത് ശിൽപയുടെ ഫ്‌ളാറ്റിലേക്കാണ്. പക്ഷേ അവന്‍റെ മമ്മി വിചാരിച്ചത് അവൻ വീട്ടിലേക്ക് വരുന്നത് കോളേജിൽ നിന്നാണെന്നായിരുന്നു. ഈ കാര്യം പറഞ്ഞ് നിഷ അഖിലയുമായി തർക്കിക്കുക വരെ ചെയ്‌തു.

“അവൻ ക്ലാസ്സ് കട്ടു ചെയ്‌തും ശിൽപയുടെ ഫ്‌ളാറ്റിൽ എത്താറുണ്ട്. നിനക്ക് വിശ്വാസമായില്ലെങ്കിൽ നാളെ എന്‍റെ വീട്ടിൽ വന്നാൽ മതി. കാര്യങ്ങൾ നേരിട്ട് ബോധ്യമാകുമല്ലോ?” അഖില പറഞ്ഞു.

നിഷ അന്നു രാത്രി ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു. ഞെട്ടലോടെയാണ് ലിജുവിന്‍റെ വല്യമ്മച്ചി ഇതു കേട്ടത്. ഈ പയ്യനിതെന്തുപറ്റി? എല്ലാവരുടേയും സ്വപ്‌നമായിരുന്നു അവന്‍റെ നല്ല ജീവിതം. അത് സ്വയം ഇല്ലാതാക്കുന്നു!

അടുത്ത ദിവസം രാവിലെ തന്നെ വല്യമ്മച്ചി വീട്ടിലെത്തി. അഖില പറഞ്ഞ കാര്യങ്ങളെല്ലാം നിഷ ചേച്ചിയോട് വിശദമായി പറഞ്ഞു.

“നീ പ്രശ്നമാക്കണ്ട, എല്ലാം നമുക്ക് പരിഹരിക്കാം.” അവർ നിഷയെ ആശ്വസിപ്പിച്ചു.

“അഖില പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് ഞാനൊന്ന് അന്വേഷിക്കട്ടെ. എന്തായാലും അവൻ പോകുന്നതും വരുന്നതും ഞാൻ നിരീക്ഷിച്ചോളാം. ഇപ്പോൾ അവനോട് ഒന്നും ചോദിക്കണ്ട.” ചേച്ചി നിഷയെ ഉപദേശിച്ചു.

അടുത്ത ദിവസങ്ങളിൽ ലിജു ക്ലാസ്സ് കട്ട് ചെയ്‌ത് ശിൽപയുടെ ഫ്‌ളാറ്റിൽ പോകുന്നത് വല്യമ്മച്ചി കാണുന്നുണ്ടായിരുന്നു. ലിജു പതിവു പോലെ ക്ലാസ് വിട്ടെത്തുന്ന സമയത്തുതന്നെ വീട്ടിലെത്തി. നിഷ അവന്‍റെ വരവും കാത്തിരിക്കുകയായിരുന്നു.

“നിന്‍റെ പഠിത്തമൊക്കെ എങ്ങനെ നടക്കുന്നു ലിജു?” വല്യമ്മച്ചി ഔപചാരികമായി സംസാരിക്കുന്നതു കേട്ട് അവന് ആശ്ചര്യമായി.

“നന്നായി നടക്കുന്നു വല്യമ്മച്ചി.”

“നീയേതായാലും ശരിക്കും ക്ഷീണിച്ചിട്ടുണ്ട്. പഠന ഭാരം കൂടിയതുകൊണ്ടായിരിക്കും” വല്യമ്മച്ചി പറഞ്ഞു.

“ശരിയാണ് വല്യമ്മച്ചി. ഇന്ന് എല്ലാ അവറും ക്ലാസ്സുണ്ടായിരുന്നു.”

“ഇന്ന് എത്ര നേരം ക്ലാസ്സുണ്ടായിരുന്നു?”

“നാലുമണിയ്‌ക്കാണ് ലാസ്‌റ്റ് ക്ലാസ്സ് കഴിഞ്ഞത്” ലിജു കള്ളം പറഞ്ഞു.

ഇതുകേട്ടപ്പോൾ നിഷ പൊട്ടിത്തെറിച്ചു. “നാണമില്ലേടാ നിനക്കിങ്ങനെ കള്ളം പറയാൻ. നീ ശിൽപയുടെ ഫ്‌ളാറ്റിൽ പോകുന്നത് ഞങ്ങൾ കണ്ടതാണ്. നീ ഇടയ്‌ക്കിടയ്‌ക്ക് അവിടെ പോകുന്നത് ഒളിച്ചു വയ്‌ക്കുന്നതെന്തിനാ?”

ലിജു ഉത്തരമൊന്നും പറയാതെ കലി തുള്ളി.

“കാര്യങ്ങൾ അറിഞ്ഞേ തീരൂ എന്നുണ്ടെങ്കിൽ പറയാം.” ലിജുവിന്‍റെ ശബ്‌ദം ഉച്ചത്തിലായി. “ഞാൻ ശിൽപയെ പഠിപ്പിക്കാനാണ് അവിടെ പോകുന്നത്. അത് പറയാതിരുന്നത് നിങ്ങൾ അതിന് തടസ്സം നിൽക്കുമെന്നുള്ളതുകൊണ്ടാണ്. നിങ്ങളുടെ ഇടുങ്ങിയ മനസ്സ് എനിക്കറിയാം.” അവൻ ഒരു അന്യയോടെന്നപോലെ മമ്മിയോട് കയർത്തു.

“അവിടെ ആരുമില്ലാത്തപ്പോൾ നീ അവളുടെ വീട്ടിൽ പോകുന്നത് ഞാൻ സമ്മതിക്കില്ല. ഇപ്പോൾ തന്നെ നാട്ടിൽ എല്ലാം പാട്ടായല്ലോ.”

“നിങ്ങൾ രണ്ടാളും വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ. അവൾ എന്‍റെ നല്ല സുഹൃത്താണ്. അവളുടെ പഠന സംബന്ധമായ സംശയങ്ങൾ പറഞ്ഞു കൊടുക്കാൻ ഞാനവിടെ പോകുന്നത് സത്യമാണ്. നാട്ടുകാരുടെ വായ അടപ്പിക്കാൻ എനിക്കാവില്ല.” അവൻ സൗമ്യനായി.

“അവളുടെ വലയിൽപ്പെട്ട് നിന്‍റെ പഠനം ഉഴപ്പുകയേയൂള്ളൂ.”

“എന്‍റെ പഠനം ഉഴപ്പുകയൊന്നുമില്ല മമ്മി” ലിജു ശാന്തനായി മമ്മിയെ നോക്കി.

“നീയിനി അവളെ കാണരുത്” മമ്മി ശാസിച്ചു.

“എങ്കിൽ ഇനി ഞാൻ ആരേയും കാണുന്നില്ല” അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.

“എന്‍റെ ജീവിതം എന്താകണമെന്ന് ഞാൻ തീരുമാനിച്ചോളാം” അവൻ ദേഷ്യത്തോടെ അകത്തു കയറി വാതിലടച്ചു.

വല്യമ്മച്ചി എത്ര വിളിച്ചിട്ടും അവൻ വാതിൽ തുറന്നില്ല. അപമാനിതയായതുപോലെ നിഷ സോഫയിൽ ഇരുന്നു.

“നീ ഇങ്ങനെ കരഞ്ഞിരിക്കാതെ ഞാൻ ലിജുവുമായി സംസാരിക്കട്ടെ” അവർ നിഷയോടു പറഞ്ഞു.

വല്യമ്മച്ചി ലിജുവിനെ അനുനയിപ്പിച്ച് സംസാരിച്ചു തുടങ്ങി. “മോനേ, ഞാൻ നിന്നെ ഉപദേശിക്കുകയാണെന്ന് വിചാരിക്കരുത്. നിന്‍റെ നല്ല ഭാവിക്കുവേണ്ടിയാണ് മമ്മി കഷ്‌ടപ്പെടുന്നതു മുഴുവൻ. അത് മോൻ മനസ്സിലാക്കണം. അല്ലാതെ ദേഷ്യമുണ്ടായിട്ടല്ല. മമ്മിക്ക് മോനല്ലാതെ ആരാണുള്ളത്?”

“വല്യമ്മച്ചി, പെൺകുട്ടികളുമായി സൗഹൃദത്തിലാവുന്നത് തെറ്റൊന്നുമല്ല. മമ്മി വെറുതെ ഓരോന്ന് സങ്കൽപിച്ച് സംഗതി വഷളാക്കാതിരുന്നാൽ മതി.”

“എന്താ, നിനക്ക് ശിൽപയെ ഇഷ്‌ടമല്ലേ?” ലിജു തല താഴ്‌ത്തിയിരുന്നു. ശിൽപയോടുള്ള അവന്‍റെ ഇഷ്‌ടം ആ മൗനത്തിലൂടെ വല്യമ്മച്ചിക്ക് മനസ്സിലായി. അവർ അവന്‍റെ കൈപിടിച്ച് സംസാരിച്ചു തുടങ്ങി. “നിനക്ക് ശിൽപയോട് തോന്നുന്ന ഇഷ്‌ടം തന്നെയല്ലേ നിന്‍റെ മമ്മിയ്‌ക്ക് ഡോക്‌ടറോട് തോന്നുന്ന സ്‌നേഹവും, മാത്രമല്ല അത് നിന്‍റെ ഭാവിയോർത്തു കൊണ്ടുള്ളതാണ് താനും. നാളെ നിന്‍റെ ഉപരിപഠനത്തിനും മറ്റും ഡോക്‌ടർ സഹായിക്കുകയും ചെയ്യും. അമ്മയുടെ ഒറ്റപ്പെടൽ എന്താണ് നീ മനസ്സിലാക്കാത്തത്?

വല്യമ്മച്ചിയുടെ വാക്കുകൾ അവന്‍റെ ഹൃദയത്തിൽ തട്ടി. “വല്യമ്മച്ചി തന്നെ പറയൂ, ഞനെന്താണ് ചെയ്യേണ്ടത്” അവൻ വിതുമ്പിപ്പോയി.

“മോൻ നല്ല കുട്ടിയാകണം. മമ്മിയ്‌ക്കും മോനും വേണ്ടി.”

അടുത്ത ദിവസം ഡോക്‌ടർ വന്നപ്പോൾ വാതിൽ തുറന്ന് കൊടുത്തത് ലിജുവാണ്. വാത്സല്യപൂർവ്വം ഡോക്‌ടർ അന്ന് അവനോട് ഏറെ നേരം സംസാരിച്ചു. പിറ്റേന്ന് ശിൽപയുടെ പിറന്നാളായിരുന്നു. ഡോക്‌ടറും മമ്മിയും വല്യമ്മച്ചിയും സമ്മാനപ്പൊതിയുമായാണ് ലിജുവിനൊപ്പം ശിൽപയുടെ വീട്ടിലെത്തിയത്.

ലിജു ശിൽപയോടു കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. ബാക്കിയുള്ള ജീവിതം സുന്ദരമായി ജീവിച്ചു തീർക്കാനുള്ള ഉറപ്പുള്ള ഒരു പാലം ആ സന്ധ്യയിൽ അവർ പണിതു.

പാർട്ടി കഴിഞ്ഞ് ഡോക്‌ടറുടെ കാറിൽ മടങ്ങുമ്പോൾ ലിജു മമ്മിയുടെ തോളിൽ ചാരി. എല്ലാം ശുഭമായി അവസാനിച്ചതിൽ സന്തോഷിച്ച് വല്യമ്മച്ചി കാറ്റിനോട് കഥ പറഞ്ഞിരുന്നു.

വഴിവക്കിലെ ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ കാർ ഓടിക്കുന്ന ഡോക്‌ടറെ നോക്കിയിരുന്നപ്പോൾ തന്‍റെ പപ്പ കാറോടിക്കുന്നതുപോലെ ലിജുവിന് തോന്നി.

സാഗരസംഗമം ഭാഗം- 34

ആ ദിനം പ്രസാദാത്മകമായിരുന്നു. ജനലിലൂടെ അങ്ങകലെ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന നോക്കി കിടക്കുകയായിരുന്ന ഞാൻ. അപ്പോൾ വർഷങ്ങൾക്കു മുമ്പുള്ള വിഷുക്കാലങ്ങൾ ഓർമ്മ വന്നു. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ അച്‌ഛനോടുമമ്മയോടുമൊപ്പം ആഘോഷിച്ചിരുന്ന വിഷുദിനം ഒരു മധുരസ്മരണയായി കണ്മുന്നിൽ തെളിഞ്ഞു വന്നു. വിഷുദിനത്തിൽ അച്‌ഛനുമമ്മയും നൽകിയിരുന്ന കൈനീട്ടങ്ങൾ…

ഒറ്റ വെള്ളിനാണയത്തുട്ടുകളാണെങ്കിൽ പോലും അതിലൂറി നിന്ന സ്നേഹവാത്സല്യങ്ങൾ… പിന്നെ എല്ലാ വിഷുക്കാലത്തും അച്‌ഛൻ സമ്മാനിച്ചിരുന്ന പുതുവസ്ത്രങ്ങളും, ആഭരണങ്ങളും. അവ പരസ്പരം മാറി മാറിയണിഞ്ഞ് സഹോദര സ്നേഹം ഞങ്ങൾ പ്രകടമാക്കിയിരുന്നു.

ഒരു വിഷുക്കാലത്ത് മാലപ്പടക്കം കത്തി വസ്ത്രത്തിൽ തീ പടർന്ന് മായയുടെ ശരീരത്തിൽ പൊള്ളലേറ്റത്. വസ്ത്രത്തിൽ തീ പടരുന്നതു കണ്ട് ഞങ്ങളെല്ലാം കൂട്ടമായി നിലവിളിച്ചത്. പിന്നെ മനഃസാന്നിധ്യത്തോടെ വെള്ളം കോരിയൊഴിച്ച് അച്‌ഛൻ അവളെ രക്ഷിച്ചത്. എല്ലാമെല്ലാം ഓർമ്മയിൽ തെളിഞ്ഞു വന്നു. പിന്നെ വിഷുക്കാലത്ത് അമ്മയുണ്ടാക്കുന്ന പാൽക്കഞ്ഞിയുടേയും പഴം നുറുക്കരിഞ്ഞിട്ട കുവനൂറിന്‍റേയും സ്വാദ്, ഇന്നും നാവിൽ തങ്ങിനിൽപ്പുണ്ട്.

ഓർമ്മകളുടെ വെള്ളിത്തേരിലേറി യാത്ര തുടർന്നപ്പോൾ ഇടയ്ക്കു വച്ച് ഭംഗം നേരിട്ടത് അരുണിന്‍റെ വാക്കുകളിലൂടെയായിരുന്നു.

“ഇന്ന് വിഷുവാണ് സാർ… വീട്ടിൽ വിഷുക്കണി വയ്ക്കുന്ന പതിവ് മമ്മിയ്ക്കുണ്ട്. പിന്നെ ചെറിയ സദ്യയും മമ്മിയുണ്ടാക്കും. ഇപ്പോൾ മമ്മി എന്നെക്കാണാനാഗ്രഹിക്കുന്നുണ്ടാവും സാർ… ഞാൻ പൊയ്ക്കോട്ടെ…”

“ഓ… അതു ഞാൻ അറിഞ്ഞില്ല അരുൺ. ഇന്നെല്ലാം കൊണ്ടും ഒരു നല്ല ദിനമാണല്ലോ… വിഷ് യു എ ഹാപ്പി വിഷു…”

ഫഹദ് സാർ ചിരിച്ചു കൊണ്ടു പറയുന്നതു കേട്ടു. ഒന്നും പറയാനാകാതെ മറ്റേതോ ലോകത്തിലെന്ന പോലെ കിടക്കുകയായിരുന്ന എന്നെ നോക്കി അരുൺ പറഞ്ഞു.

“വിഷ് യൂ ദ സെയിം. ഈ വിഷുപ്പുലരിയിൽ നിങ്ങൾക്ക് ഒരു നല്ല ജീവിതം ഞാനാശംസിക്കുന്നു. ഞാൻ ആഘോഷിച്ചിട്ടുള്ളതിൽ ഏറ്റവും സന്തോഷകരമായ ഉത്സവദിനം എനിക്കിന്നാണ്. വരുമ്പോൾ ഞാൻ പായസം കൊണ്ടു വരാം. ഞാൻ പോകട്ടെ മാഡം. ഇനിയിപ്പോൾ എന്‍റെ ആവശ്യം മാഡത്തിനില്ലല്ലോ. മാഡം ആഗ്രഹിച്ച വ്യക്‌തി മുന്നിലെത്തിക്കഴിഞ്ഞല്ലോ. ഈ ദിനത്തിൽ മാഡത്തിന് കിട്ടിയ കൈനീട്ടമാണിദ്ദേഹം…

അരുണിന്‍റെ വാക്കുകൾ കേട്ട് ഹർഷ പുളകിതയായി കിടക്കുമ്പോൾ ഫഹദ് സാർ ചോദിക്കുന്നതു കേട്ടു. “അരുണാണ് അതിനുത്തരവാദി. അതായത് ഇപ്പോൾ ഇവിടെ മകൻ അമ്മയ്ക്കാണ് കൈനീട്ടം നൽകിയിരിക്കുന്നത്. അതിനു പകരമായി അമ്മ മകനെന്താണ് നൽകുന്നത്.

അതിനുത്തരമായി ഞാൻ അരുണിനെ അരികിൽ വിളിച്ച് ആ നെറ്റിയിൽ ഒരു മുത്തം നൽകിക്കൊണ്ടു പറഞ്ഞു. “ഇതാണെന്‍റെ കൈനീട്ടം.”

“ശരിയാണ് മാഡം… ഈ സ്നേഹമാണ് എന്‍റെ വിലതീരാത്ത കൈനീട്ടം…”

അരുൺ എന്‍റെ കൈകൾ ചേർത്തണച്ച് പ്രതിവചിച്ചു ഊറി വന്ന സന്തോഷാശ്രുക്കൾ തുടച്ച് ഒരിക്കല്‍ കൂടി ആശംസകൾ അറിയിച്ചു കൊണ്ട് അരുൺ നടന്നകന്നു.

“ഒരു മാതാപിതാക്കൾക്കും ഇത്ര നല്ല മകനെ ലഭിച്ചു കാണുകയില്ല. ഹി ഈസ് റിയലി എ ജെം…” ഫഹദ് സാർ നടന്നകലുന്ന അരുണിനെ നോക്കി പറഞ്ഞു.

“ശരിയാണ് ഫഹദ് സാർ അരുണിനെ പ്രസവിച്ച അരുന്ധതി എത്ര ഭാഗ്യവതിയാണെന്നു ഞാനോർത്തു പോകുന്നു. ഇന്നിപ്പോൾ അവൻ മൂലം ഞാനും ഭാഗ്യവതിയാണ്. കാരണം എന്‍റെ വയറ്റിൽ പിറക്കാതെ പോയ മകനാണവനെനിയ്ക്കിന്ന്. എന്‍റെ രാഹുൽമോനുണ്ടായിരുന്നെങ്കിൽ എനിക്കു നൽകുമായിരുന്ന ശ്രദ്ധയും സ്നേഹവും അവൻ എനിക്ക് നൽകുന്നുണ്ട്. ഒരുപക്ഷെ രാഹുൽ മോനെക്കാളേറെ… എന്നെ അവൻ പരിഗണിയ്ക്കുന്നു.”

“ശരിയാണ് മീരാ… അതോർക്കുമ്പോൾ ദൈവത്തോടെനിക്ക് കടപ്പാട് തോന്നുന്നു. കാരണം ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടുപോകുമായിരുന്ന നിന്നെ ദൈവം കൈവെടിഞ്ഞില്ലല്ലോ…”

“ദൈവം വലിയവനാണ് ഫഹദ് സാർ. ഒരു സന്ദർഭത്തിലും അദ്ദേഹം നമ്മെ കൈവെടിയുകയില്ല. പിന്നെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. അതിന് ദൈവം ഉത്തരവാദിയല്ല.”

“ഒരു കാലത്ത് ഞാനും ദൈവത്തെ വെറുത്തിരുന്നു മീരാ. നീയെന്നെ കൈയൊഴിഞ്ഞു പോയപ്പോൾ എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയപ്പോൾ, ദൈവത്തിലുള്ള വിശ്വാസം എനിക്കു നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീടെനിക്ക് മനസ്സിലായി ദൈവം മറ്റേതെങ്കിലും ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ് നമ്മെ പീഡിപ്പിക്കുന്നതെന്ന്. പീഡനങ്ങളിലൂടെ ദൈവം നമ്മെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത് മീരാ… ആത്മപീഡ നൽകി അദ്ദേഹം നമ്മെ ഉരുക്കിവാർത്തെടുക്കുന്നു. ഒരു നല്ല മനുഷ്യനാകാൻ സഹായിക്കുന്നു.”

“ശരിയാണ് ഫഹദ് സാർ… ആത്മപീഡയിലൂടെ ഉരുകി ഉരുകി അങ്ങ് ഒരു തികഞ്ഞ മനുഷ്യനായിത്തീർന്നിരിക്കുന്നു. ദൈവം നൽകുന്ന സന്ദേശം അങ്ങ് പൂർണ്ണമായി ഉൾക്കൊണ്ടിരിക്കുന്നു. ഒരുപക്ഷെ മറ്റാർക്കും കഴിയാത്തതു പോലെ. എന്‍റെ വാക്കുകൾ കേട്ട് ഭൂതകാലത്തിലേയ്ക്ക് മിഴിനട്ട് ഫഹദ് സാർ പറഞ്ഞു.

“അന്ന് നരനെ വിവാഹം കഴിച്ച് നീപോയെന്ന് ഞാനറിഞ്ഞത് ജയിലിൽ നിന്നിറങ്ങിയ ശേഷമായിരുന്നു. അതെനിക്ക് ഷോക്കായിരുന്നു മീരാ… നീയൊരിക്കലും അങ്ങിനെ പ്രവർത്തിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എങ്ങിനെയും നീ അച്‌ഛനെ എതിർത്ത് പിടിച്ചു നിൽക്കുമെന്നു തന്നെ ഞാൻ കരുതി. പക്ഷെ നീ നഷ്ടപ്പെട്ടുവെന്നറിഞ്ഞതോടെ എന്‍റെ മനസ്സിന്‍റെ സമനിലതെറ്റി. ഞാൻ മദ്യം സേവിയ്ക്കാനും, ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിയാനും തുടങ്ങി. അതോടെ കോളേജിൽ നിന്നും ഞാൻ പുറത്തായി. നിന്നെ അന്വേഷിച്ച് ഞാൻ അലഞ്ഞു തിരിയാത്തിടമില്ല. ഒടുവിൽ നീ ഡൽഹിയിലുണ്ടെന്നറിഞ്ഞ് ഞാൻ രൂപം മാറി അവിടെയുമെത്തി നിന്നെ ഒരിക്കൽ ഞാൻ കണ്ടുവെങ്കിലും നീയെനിയ്ക്കപ്പോൾ സ്വന്തമല്ലെന്ന തിരിച്ചറിവിൽ ഞാൻ മടങ്ങിപ്പോന്നു. നീ സന്തോഷവതിയാണെങ്കിൽ നിന്നെ ഒരു തരത്തിലും വേദനിപ്പിയ്ക്കരുതെന്നും ഞാൻ കരുതി.”

ഫഹദ് സാറിന്‍റെ വാക്കുകൾ പ്രകമ്പനം കൊള്ളുന്ന മനസ്സോടെ ഞാൻ കേട്ടിരുന്നു. പിന്നെ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.

“ഞാനും ഒന്നു രണ്ടു തവണ അങ്ങയെ കണ്ടിരുന്നു. ഒരു ഭ്രാന്തനെപ്പോലെ… അതെന്നെ വല്ലാതെ ഉലച്ചു. ഞങ്ങളുടെ കുടുംബ ജീവിതം തന്നെ അതുതാറുമാറാക്കി. ആറേഴു വർഷം അങ്ങയെ ഓർത്ത് ഒരു ഭ്രാന്തിയെപ്പോലെ ഞാനും ജീവിച്ചു.”

“ഓ… അതു ഞാനറിഞ്ഞില്ല മീരാ… നിന്‍റെ ജീവിതത്തിൽ ഒരു കോളിളക്കമുണ്ടാക്കരുതെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അതാണ് ഞാൻ ഇത്രകാലവും നിന്നിൽ നിന്നും അകന്നു കഴിഞ്ഞത്. എന്നാൽ ഓരോ നിമിഷവും നിനക്കുവേണ്ടി തുടിക്കുന്ന ഹൃദയവുമായാണ് ഞാൻ കഴിഞ്ഞത്. നീയില്ലാതെ എനിക്ക് ജീവിയ്ക്കാനാകുമായിരുന്നില്ല മീരാ…” അദ്ദേഹം എന്‍റെ കരങ്ങളെടുത്ത് സ്വന്തം കരങ്ങളിൽ വച്ചു കൊണ്ടു പറഞ്ഞു.

എന്‍റെ കണ്ണുകളിൽ നിന്നും മിഴി നീർച്ചാലുകൾ അരുവിയായി ഒഴുകിക്കൊണ്ടിരുന്നു. ഫഹദ് സാറിന്‍റെ ഓരോ വാക്കുകളും എന്‍റെ ഹൃദയത്തിൽ തറച്ച കല്ലുകളായിരുന്നു. ആ കല്ലുകൾ വന്നു പതിച്ച്, ആഴത്തിൽ മുറിവുകളായപ്പോൾ അതിൽ നിന്നും വാർന്നൊഴുകിയ രക്‌തം കണ്ണുനീർക്കണികകളായി അദ്ദേഹത്തിന്‍റെ പാദത്തിൽ വീണു കൊണ്ടിരുന്നു.

“ഞാൻ പാപിയാണ് ഫഹദ് സാർ… അങ്ങയുടെ ആത്മാർത്ഥ സ്നേഹത്തെ തിരിച്ചറിയാതെ അങ്ങനെ ഉപേക്ഷിച്ചു പോയ മഹാപാപി. ജീവിതകാലം മുഴുവൻ അങ്ങയ്ക്ക് ആത്മപീഡ നൽകി നരകിപ്പിച്ച മഹാപാപി…”

ഞാൻ ഉറക്കെ ഏങ്ങലടിച്ചു കരയുന്നതു കണ്ടപ്പോൾ ഫഹദ് സാർ ആകെ വിഷമത്തിലായി. അദ്ദേഹം എന്‍റെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.

“ഒരിയ്ക്കലും നീ തെറ്റുകാരിയല്ല മീരാ… അതു ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ… നീയോ, നരനോ, നിന്‍റെ അച്‌ഛനോ ആരും ഇതിൽ തെറ്റുകാരല്ല. എല്ലാം എന്‍റെ വിധിയായിരുന്നു കുട്ടീ… നിന്നെ നേടുവാൻ എനിക്കു ഭാഗ്യമുണ്ടായിരുന്നില്ല. എന്നാലിന്നിപ്പോൾ ആ ഭാഗ്യം എന്നെ തേടിയെത്തിയിരിക്കുന്നു. ഇത്രകാലവും ഞാനന്വേഷിച്ച നിധി എനിക്കു വീണ്ടും കിട്ടിയിരിക്കുന്നു. ഞാനിന്നിപ്പോൾ ലോകത്തിൽ വച്ചേറ്റവും വലിയ ഭാഗ്യവാനാണ്. നിന്‍റെ സ്നേഹം എനിക്കു തിരിച്ചു കിട്ടിയല്ലോ… അതുമതി എനിക്ക്…”

അദ്ദേഹം എന്‍റെ കൈകളെടുത്ത് നെഞ്ചോടു ചേർത്തമർത്തി. പിന്നെ ആ കൈകളിൽ ചുംബിച്ചു. എന്‍റെ മിഴികളിൽ നിന്നടർന്നു വീണു കൊണ്ടിരുന്ന കണ്ണുനീർത്തുള്ളികളെ തന്‍റെ കൈ കൊണ്ട് തുടച്ചു നീക്കിക്കൊണ്ടു പറഞ്ഞു.

“ഇനി താൻ കരയരുത്… ഇനിയുള്ള കാലം മുഴുവൻ താൻ സന്തോഷവതിയായി ജീവിക്കുന്നതു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതു കാണുവാൻ തന്നോടൊപ്പം ഞാനെന്നുമുണ്ടാകും.”

ആ വാക്കുകൾ ഹൃദയത്തിൽ ഒരായിരം ആലിപ്പഴങ്ങൾ വീണുടഞ്ഞ പ്രതീതി നൽകി. ഏതോ ഉയർന്ന പ്രതലത്തിൽ നിന്നും പ്രവഹിക്കുന്ന കുളിർ ജലം പോലെ അത് ഹൃദയത്തിൽ ഒരിയ്ക്കലും അണയാതെ കത്തിക്കൊണ്ടിരുന്ന അഗ്നിയെ തൊട്ടു തലോടി ഒഴുകി കൊണ്ടിരുന്നു.

ഇനി എന്നും ഫഹദ് സാർ എന്നോടൊപ്പമുണ്ടാകും. ആ ഓർമ്മ തന്നെ മനസ്സിനെ കുളിരണിയിച്ചു. അൽപം കഴിഞ്ഞ് ഫഹദ് സാർ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കൊണ്ട് പറഞ്ഞു.

“ഞാൻ തനിക്കൊരു വിഷുക്കൈനീട്ടം കൊണ്ടു വന്നിട്ടുണ്ട് ആ കൈയ്യൊന്നു നീട്ടിയാൽ തരാം…” അതെന്താണെന്നുള്ള ജിജ്ഞായയോടെ കൈകൾ നീട്ടുമ്പോൾ ഒരു സ്വർണ്ണ വള പുറത്തെടുത്ത് അദ്ദേഹം പറഞ്ഞു.

“ഇത് ഉമ്മ തനിക്കായി സൂക്ഷിച്ചിരുന്നതാണ്. മരണ സമയത്ത് എന്‍റെ കൈയ്യിൽ തന്നു കൊണ്ടു പറഞ്ഞു തന്നെക്കണ്ടെത്തിയാൽ ഇതു തന്‍റെ കൈയ്യിൽ അണിയിക്കണമെന്ന്…”

വല്ലാതെ തുടിയ്ക്കുന്ന ഹൃദയത്തോടെ കൈകൾ നീട്ടുമ്പോൾ, അത് എന്‍റെ കൈകളിൽ അണിയിച്ചു കൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു.

“ഇപ്പോൾ ഉമ്മ പരലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും. ഞാൻ എന്നെങ്കിലും തന്നെക്കണ്ടെത്തുമെന്നും, കൂടിച്ചേരുമെന്നും ഉമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു.”

അപ്പോൾ ആഹ്ലാദത്തിന്‍റെ ഒരു വേലിയേറ്റം മനസ്സിലുണ്ടായി. ശുദ്ധഹൃദയയായ ആ ഉമ്മ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന് തെളിവാണല്ലോ ഇത്. ആ ഉമ്മയുടെ സ്നേഹം ജീവിതകാലം മുഴുവൻ നുകരാൻ ഞാനെത്ര മാത്രം അഭിലഷിച്ചിരുന്നു എന്നും ഓർത്തു. ഉച്ചയ്ക്ക് കാന്‍റീനിലെ ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുമ്പോഴും ഫഹദ് സാർ പഴയകാല സ്മരണകൾ പലതും അയവിറക്കി.

ഹൃദയത്തിൽ തിരമാലകളുടെ വേലിയേറ്റവും, ഇറക്കവും സൃഷ്ടിച്ചു കൊണ്ട് ആ വാക്കുകൾ എന്നിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ആ ദിവസം അവസാനിയ്ക്കാതിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു. രാത്രിയിൽ അരുൺ വന്നെത്തി. വിഷു ദിനത്തിലെ പായസം ഞങ്ങൾക്കിരുവർക്കും നൽകിക്കൊണ്ടു പറഞ്ഞു. “മമ്മിയ്ക്കും, ഡാഡിയ്ക്കും നിങ്ങളുടെ ഒത്തുചേരൽ അറിഞ്ഞ് ഒരുപാട് സന്തോഷമായി. നിങ്ങൾ ഇരുവരേയും ഡാഡിയുടേയും മമ്മിയുടേയും ആശംസകൾ അറിയിക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു അരുന്ധതിയെ രണ്ടു ദിവസമായി ഇങ്ങോട്ടു കാണാറില്ലല്ലോ…”

മമ്മിയ്ക്ക് ഡാഡിയോടൊത്ത് ഒരു ഫംഗ്ഷന് പോകണമായിരുന്നു. അതാണ് വരാതിരുന്നത്. നാളെ വൈകുന്നേരം മമ്മിയെത്തും.

“അരുന്ധതിയെ എന്നും കാണുന്നതായതുകൊണ്ട് ഈ ദിനങ്ങളിൽ കാണാതിരുന്നപ്പോൾ അൽപം വിഷമം തോന്നി. അതുകൊണ്ടാണ് ചോദിച്ചത്” ഞാൻ പറഞ്ഞു.

മമ്മിയ്ക്കും ഇപ്പോൾ മാഡത്തിനെ കാണാതിരിയ്ക്കാനാവില്ല. മാഡത്തിനെ മമ്മി സ്വന്തം സഹോദരിയെപ്പോലെയാണ് കാണുന്നത്. അതുകൊണ്ട് മമ്മി നാളെത്തന്നെ വരും. അങ്ങനെ പറഞ്ഞു കൊണ്ട് അരുൺ യാത്ര പറഞ്ഞിറങ്ങി. കൂടെ ഫഹദ് സാറും അരുണിനോടൊപ്പം പുറത്തേയ്ക്കിറങ്ങി.

അപ്പോൾ അരുൺ ചോദിച്ചു. “സാർ ഇന്നിവിടെയല്ലെ കിടക്കുന്നത്. നിങ്ങൾ ഇരുവരേയും ഡിസ്റ്റർബ് ചെയ്യേണ്ട എന്നു കരുതിയാണ് ഞാൻ പോകാനൊരുങ്ങിയത്.”

“ഏയ് അതു വേണ്ട അരുൺ… ഹോസ്പിറ്റൽ സ്റ്റാഫിന് ഞാൻ അപരിചിതനാണ്. പെട്ടെന്ന് ഞാനിവിടെ താമസിക്കുകയെന്നു വച്ചാൽ ഹോസ്പിറ്റലിലെല്ലാവർക്കും സംശയം തോന്നും. അതുകൊണ്ട് അരുൺ ഇവിടെ കിടന്നോളൂ… ഞാൻ ഹോട്ടലിലേയ്ക്കു പൊയ്ക്കോളാം….”

അരുണിനും അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നി. പെട്ടെന്ന് ഒരാൾ വന്ന് മാഡത്തിന്‍റെ ഭർത്താവാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കണമെന്നില്ല. ഇവിടെ ആർക്കും മാഡത്തിന്‍റെ പഴയ കഥകൾ അറിയുകയുമില്ല. അതുകൊണ്ട് മാഡത്തിനു കൂട്ടുകിടക്കാൻ ഞാൻ തന്നെ മതിയെന്ന് അരുൺ തീരുമാനിച്ചു.

അൽപം കഴിഞ്ഞ് ഫഹദ് സാർ എന്നോടും, അരുണിനോടും യാത്ര പറഞ്ഞിറങ്ങി. അദ്ദേഹം താൻ താമസിയ്ക്കുന്ന ഹോട്ടലിലേയ്ക്കു പോയി. അതിനുമുമ്പ് അരുൺ അദ്ദേഹത്തിന് സ്വന്തം വീട്ടിൽ താമസസൗകര്യം ഏർപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം സ്നേഹപൂർവ്വം ആ ക്ഷണത്തെ നിരസിക്കുകയാണുണ്ടാത്.

അതിനെത്തുടർന്ന് ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ അദ്ദേഹത്തിന് അരുൺ താമസസൗകര്യം ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അരുൺ നിന്നോടെത്ര നന്ദി പറഞ്ഞാലാണു മതിയാവുക? മനസ്സുരുവിട്ടു. പതിവു പോലെ അടുത്തു തന്നെ ഒരു സോഫയിൽ കിടന്ന് അരുൺ അപ്പോൾ കൂർക്കം വലിച്ചുത്തുടങ്ങിയിരുന്നു.

ഫഹദ് സാർ പോയശേഷം ഉറക്കം വരാതെ കിടന്ന ആ രാത്രിയിൽ ഫഹദ് സാറിനോടൊപ്പമുള്ള ഞങ്ങളുടെ കോളേജ് ദിനങ്ങളിലേയ്ക്കും, വിവാഹത്തിലേയ്ക്കും മനസ്സ് നീണ്ടു ചെന്നു. അതുപോലെ നരേട്ടൻ, കൃഷ്ണമോൾ, ടുട്ടുമോൻ, ദേവാനന്ദ് എന്നിവരിലേയ്ക്കും ഹൃദയം വീണ്ടും തന്‍റെ ജീവിതസൗധത്തിന്‍റെ പടവുകളിറങ്ങിച്ചെന്നു.

ഭൂതകാലത്തിന്‍റെ ഇരുളും വെളിച്ചവും മാറി മാറിത്തെളിഞ്ഞ കാലത്തിന്‍റെ ആ ഗുഹാഗഹ്വരതകളിലൂടെ വീണ്ടും ഒരു യാത്ര… കാലത്തിന്‍റെ കൈ പിടിച്ച് പുറകോട്ട് സഞ്ചരിക്കവേ തിക്തവും, മധുരവുമായ ഓരോ ഓർമ്മകളേയും താലോലിച്ച് അന്ന് ഞാൻ ഉറങ്ങാതെ, മിഴിനീരൊഴുക്കി കിടന്നു.

ഏറ്റവും ഒടുവിൽ എന്‍റെ ദൃഷ്ടികൾ എന്‍റെ സമീപമുറങ്ങുന്ന അരുണിലേയ്ക്കു നീണ്ടു ചെന്നു. കൂട്ടിൽ നിന്നും ചിറകറ്റുപോയ, ഈ വലിയ ലോകത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയ ഒരു പെൺ പക്ഷിയുടെ തന്‍റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അനുസ്മരണകളിലൂടെയുള്ള ആ യാത്രയിൽ, ആ ഒറ്റപ്പെടലിൽ നിന്നും എന്നെ രക്ഷിച്ച് ഒരു സാന്ത്വന- സ്പർശമായെത്തിയ അരുണിനെക്കുറിച്ച് ഏറെ വികാരഭരിതയായി ഞാൻ ഓർത്തു.

അരുൺ… എന്‍റെ ഏകാന്തതയുടെ തുരുത്തിൽ എനിക്കഭയവും, തുണയും നൽകി സാന്ത്വനമായെത്തിയ ഒരിളം പക്ഷി. എന്‍റെ രാഹുലിന്‍റെ പ്രിയ കളിത്തോഴനും, സഹപാഠിയുമായ അവനിന്ന് എനിക്കും പ്രിയപുത്രനായി മാറിയിരിക്കുന്നു. എന്‍റെ മാനസപുത്രൻ…

അവനില്ലായിരുന്നുവെങ്കിൽ ഈ വലിയ ലോകത്തിൽ ഒറ്റപ്പെട്ട ഒരു വേഴാമ്പലിനെപ്പോലെ ഞാൻ അലയേണ്ടി വരുമായിരുന്നു. സ്നേഹത്തിന്‍റെ ഒരിറ്റു ദാഹജലം തേടി…

കേവലം നൈമിഷിക മാത്ര കൊണ്ട് ഊഷരമാക്കപ്പെട്ട എന്‍റെ ജീവിത- മരുഭൂവിൽ ഒരു മരുപ്പച്ചപ്പോലെ അവൻ കുളിർനീർ നൽകി. വറ്റി വരണ്ടു പോകുമായിരുന്ന ഉഷ്ണഭൂവിനെ കുളിരണിയിച്ചു കൊണ്ട് ഒരു കുളിരരുവിയായി അവൻ പരന്നൊഴുകി.

അരുന്ധതി എന്ന മഹാമനസ്ക്കയായ അമ്മ എനിക്കു ദാനമായി നല്‌കിയ ദത്തു പുത്രനാണിവൻ… കരിന്തിരി കത്തിയണയാൻ തുടങ്ങിയ ഈ നാളത്തിൽ ജീവന്‍റെ അവസാന ശ്വാസം ഊതിത്തെളിച്ചത് അരുണാണ്.

ഒരു പുതു ജീവിതത്തിന്‍റെ പുലരിയിലേക്ക് എന്‍റെ മിഴികളെ വലിച്ചു തുറന്നത്. അരുണില്ലായിരുന്നുവെങ്കിൽ ഇന്നു ഞാനുണ്ടാകുമായിരുന്നില്ല. ജീവിത നൈരാശ്യത്തിന്‍റെ പടുകുഴിയിൽ വീണ് ആരുമറിയാതെ അണഞ്ഞു പോകുമായിരുന്ന ഒരു ജീവനാളത്തിലേയ്ക്കാണ് അവൻ പുത്ര സ്നേഹത്തിന്‍റെ അഗ്നി പകർന്നത്. ആ ദീപം അൽപമെങ്കിലും ആളിക്കത്തിയിട്ടുണ്ടെങ്കിൽ, ഭൂതകാലത്തിന്‍റെ സുഗന്ധപൂരിതമായ വഴിത്താരയിൽ നിന്നും ഊർജ്‌ജം ഉൾക്കൊണ്ട് കത്തിജ്വലിച്ചെങ്കിൽ അതിനുത്തരവാദി അരുൺ മാത്രമാണ്.

ഇന്നിപ്പോൾ ഫഹദ് സാറിനേയും അവൻ എന്‍റെ കണ്മുന്നിലെത്തിച്ചിരിക്കുന്നു. അതെല്ലാം വീണ്ടും ഓർത്ത് കണ്ണുകൾ ഇറുകെ പൂട്ടിക്കിടന്നു.

“മാഡം… ഉറങ്ങുകയാണോ?” ആ ചോദ്യം എന്നെ ചിന്തകളുടെ ലോകത്തിൽ നിന്നും കൈപിടിച്ച് തിരികെക്കൊണ്ടു വന്നു. കണ്ണുതുറന്നു നോക്കുമ്പോൾ അരുൺ ചിരിച്ചു കൊണ്ടു നിൽക്കുന്നു.

“അല്ല മാഡം… നേരം പുലർന്നു. എങ്കിലും ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോളൂ… പക്ഷെ അതിനു മുമ്പ് ഗ്യാസിനുള്ള ഈ ടാബ്‌ലെറ്റ് കഴിച്ചോളൂ… അതിനുശേഷം ഈ ബ്രെഡും, ചായയും.”

(തുടരും)

സാഗരസംഗമം ഭാഗം- 33

അജ്ഞാതനായ ആ ദാതാവിനെ ഒരു നോക്ക് കാണാനായെങ്കിൽ… ഇടനാഴിയിൽ ഒരു കാലൊച്ച… കല തിരിച്ചു നോക്കുമ്പോൾ ഒരിക്കൽ… ഒരിക്കൽ മാത്രം വാതിൽക്കൽ മിന്നൽ പോലെ കണ്ട ആ മുഖം.

എവിടെയോ കണ്ടു മറന്നതു പോലെ… മനസ്സിന്‍റെ കോണിലെവിടെയോ ഒളിമങ്ങാതെ തെളിഞ്ഞു നിന്ന ആ മുഖം മറനീക്കി പുറത്തു വരുന്നതു പോലെ.

ആ നീണ്ടു വളർന്ന താടിയും കണ്ണുകളിലെ നോട്ടത്തിന്‍റെ തീവ്രതയും ഏതോ ഭൂതകാലത്തിലേയ്ക്ക് മനസ്സിനെ വീണ്ടും നയിക്കുന്നു. ഇരുളും, വെളിച്ചവും മാറി മാറിത്തെളിയുന്ന വെള്ളിത്തിരയിലെന്ന പോലെ മനസ്സിൽ തെളിഞ്ഞ കഴിഞ്ഞ കാല ചിത്രങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം നടത്തി.

ഒടുവിൽ അബോധത്തിന്‍റെ മഞ്ഞുമലകൾക്കപ്പുറത്തു നിന്ന് ബോധത്തിന്‍റെ നനുത്ത സൂര്യവെളിച്ചം മനസ്സിനെ തഴുകിയെത്തി.

നീണ്ട നിദ്ര വിട്ടുണരുമ്പോൾ കണ്മുന്നിൽ ആ മുഖമെത്തിച്ച് ഡോക്ടറുടെ വാക്കുകൾ… “നിങ്ങൾക്ക് കിഡ്നി ദാനം ചെയ്തത് ഇദ്ദേഹമാണ്…” അവിശ്വസനീയതയോടെ ആ രൂപത്തെ ഉറ്റുനോക്കുമ്പോൾ, പ്രാകൃത രൂപിയെങ്കിലും, തിരിച്ചറിവിന്‍റെ ആനന്ദ ലബ്ധിയിൽ മതിമറന്ന എന്‍റെ അരികിൽ ഫഹദ് സാറിരുന്നു. മനസ്സിലെ കിളിക്കൂട്ടിൽ കലപില കൂട്ടിയ പക്ഷിക്കുഞ്ഞുങ്ങൾ ഹർഷാരവത്തോടെ പറന്നുയർന്നു.

ജീവിതം വഴിമുട്ടിയെന്നു തോന്നിയ സന്ദർഭങ്ങളിലെല്ലാം ഒരിയ്ക്കൽ കൂടി കാണാനാഗ്രഹിച്ച ആ മുഖം..ഒരു ത്യാഗിവര്യന്‍റേതു പോലെ അനുഭവ തീവ്രതയാർന്ന ആ മുഖം, എന്‍റെ നേരെ നീണ്ടു വന്നു.

എന്‍റെ മുഖം ആ കൈക്കുമ്പിളിലെടുത്ത് വശ്യമനോഹരമായ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.

“ഞാനാണാ ഡോണർ… നിനക്ക് കിഡ്നി ദാനം നൽകിയത് ഞാനാണ്. ഞാൻ ഭാഗ്യവാനാണ് മീരാ… ഈ മുഖം ഒരിക്കൽ കൂടി എനിക്ക് കൈകളിലൊതുക്കുവാനായല്ലോ…”

ഫഹദ് സാറിന്‍റെ കൈകളിൽ മുറുകെപ്പിടിച്ച് ഞാൻ പറഞ്ഞു.

“ഈ കൈകളെനിക്ക് എന്നും അഭയവും ആനന്ദവുമാണ്. ഇനി മുന്നോട്ടുള്ള പാതയിൽ ഈ കൈകളെനിയ്ക്ക് താങ്ങായി ഉണ്ടാകണം.”

“പക്ഷെ മീരാ… നീയിന്ന് മറ്റൊരാളുടെ ഭാര്യയാണ്. എനിയ്ക്കെങ്ങനെ നിന്നെ സ്വന്തമാക്കാനാവും? എല്ലായ്പ്പോഴും നിഴൽ പോലെ നിന്നോടൊപ്പം സഞ്ചരിയ്ക്കുമ്പോഴും നിന്നിൽ നിന്നും ഞാനകന്നു നിന്നത് നീ മറ്റൊരാളുടെ ഭാര്യയാണെന്നുള്ള തിരിച്ചറിവ് ഉള്ളതു കൊണ്ടാണ്. ആ നീയിന്ന് നിന്‍റെ ജീവിതത്തിലേയ്ക്ക് എന്നെ ക്ഷണിക്കുന്നത് എന്തുകൊണ്ടാണ്?”

ഒരു ജന്മം മുഴുവൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ കേൾക്കുമ്പോഴും, അത് കേൾക്കുവാൻ ഞാനർഹനാണോ എന്നു സംശയിക്കുന്നതു പോലെ ഫഹദ് സാർ എന്നെ നോക്കി. ആ നോട്ടത്തിന്‍റെ അർത്ഥം ഉൾക്കൊണ്ടിട്ടെന്ന പോലെ ഞാൻ പറഞ്ഞു.

“ജീവിതത്തിലുടനീളം എനിക്ക് തിരിച്ചു നൽകാനാകാത്തത്ര സ്നേഹം നൽകിയ നരേട്ടൻ ഇന്ന് വളരെ അകലെയാണ് സാർ… എന്നെ ഒറ്റപ്പെടുത്തി അദ്ദേഹം അകലേയ്ക്കു മാഞ്ഞു പോയി. ഇന്ന് ഒരു തുണയില്ലാതെ ഞാൻ അലയുകയാണ്. പക്ഷെ ഫഹദ് സാർ…”

ഞാൻ പാതിയിൽ നിർത്തി ഒരു കൗമാരക്കാരിയുടെ വിഹ്വലതയോടെ ഫഹദ് സാറിനെ ഉറ്റുനോക്കി.

“എന്താ താൻ നിർത്തിക്കളഞ്ഞത്?” ഫഹദ് സാറിന്‍റെ ചോദ്യം കേട്ട് അൽപം സങ്കോചത്തോടെ ഞാനന്വേഷിച്ചു.

“എനിക്കറിയാം അങ്ങ് വിവാഹിതനാണെന്ന്… പക്ഷെ അങ്ങയുടെ ഭാര്യ?… അവരിന്നെവിടെയാണ്?….”

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു. എന്‍റെ ചോദ്യം കേട്ട് ഫഹദ് സാർ ഉറക്കെ പൊട്ടിച്ചിരിച്ചു എന്നിട്ടു പറഞ്ഞു.

“എന്‍റെ വിവാഹം അതൊരു പ്രഹസനമായിരുന്നു മീരാ… ഉമ്മയ്ക്കു വേണ്ടി അന്ന് ഞാൻ വിവാഹം കഴിച്ചുവെങ്കിലും തന്നെ മറക്കാനെനിക്ക് കഴിഞ്ഞില്ല. അതു മനസ്സിലാക്കിയപ്പോൾ അവൾ എന്നെ വിട്ടു പോയി. കേവലം ഒരു വർഷം മാത്രം നീണ്ട ദാമ്പത്യബന്ധം. ഞങ്ങളുടെ ഡൈവോഴ്സ് കഴിഞ്ഞിട്ടിപ്പോൾ ഇരുപത്തിനാല് വർഷമാകുന്നു. അവളിപ്പോൾ മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു.

“അങ്ങയ്ക്ക് മക്കൾ…” അർദ്ധോക്തിയിൽ നിർത്തിയ എന്‍റെ ചോദ്യം കേട്ട് അദ്ദേഹം വീണ്ടും ചിരിച്ചു.

“അങ്ങനെ മക്കളുണ്ടായിരുന്നുവെങ്കിൽ അവൾ എന്നെ വിട്ട് പോകുമായിരുന്നില്ലല്ലോ… അതെ മീരാ… നിന്നെയല്ലാതെ മറ്റൊരാളെ എനിക്ക് ഭാര്യയായി കാണാൻ കഴിയുകയില്ലായിരുന്നു. വിവാഹശേഷം ഒരു വർഷത്തെ ദാമ്പത്യം അവളെ ശ്വാസം മുട്ടിച്ചപ്പോൾ അവൾ എന്നെ വിട്ടു പോയി….”

അദ്ദേഹം നീണ്ടു വളർന്ന താടിയുഴിഞ്ഞ് എന്നെ നോക്കി. ഒരു യോഗിയെപ്പോലെ അനുഭവ പക്വതയാർന്ന ആ മുഖം തേജസ്സോടെ കത്തിജ്വലിക്കുന്നത് ഞാൻ കണ്ടു. പ്രേമത്തിനു വേണ്ടി സ്വയം ഉരുകിത്തീർന്ന ഒരു ത്യാഗിവര്യൻ… നീണ്ട തപസ്യയിലൂടെ ലൗകികതയിൽ നിന്നും ആലൗകികതയുടെ തലങ്ങളിലേയ്ക്കുയർന്ന ഒരാത്മത്യാഗി…

അങ്ങനെയാണ് ഫഹദ് സാറിനെ എനിയ്ക്കപ്പോൾ തോന്നിയത്.

അറിയാതെ ഒരു കുറ്റബോധം എന്നിൽ നിറഞ്ഞു. “അല്പകാലത്തേയ്ക്ക് അങ്ങയെ മറന്ന് ഞാൻ ജീവിച്ചുവല്ലോ… കുടുംബ ജീവിതത്തിലെ ആഹ്ലാദാരവങ്ങളിൽ സ്വയം മറന്ന്… അല്പദിവസത്തേയ്ക്കെങ്കിലും അങ്ങെന്‍റെ ഭർത്താവായിരുന്നതു പോലും ഞാൻ വിസ്മരിച്ചു ജീവിക്കേണ്ടി വന്നു. അതിനുള്ള ശിക്ഷയും എനിക്കു കിട്ടിക്കഴിഞ്ഞു. കുടുംബ ജീവിതത്തിൽ ഒരിക്കൽ പ്രിയപ്പെട്ടതായി കരുതിയിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഫഹദ് സാർ, അങ്ങും നരേട്ടനും തമ്മിലുള്ള അന്തരം ഞാനിന്നു മനസ്സിലാക്കുന്നു. നരേട്ടൻ സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി അങ്ങയെ ദ്രോഹിച്ചിട്ടാണെങ്കിലും എന്നെ നേടുകയായിരുന്നു. എന്നാൽ അങ്ങാകട്ടെ അർഹതയുണ്ടായിട്ടും നരേട്ടനെ ദ്രോഹിക്കാതെ ഞങ്ങളിൽ നിന്നും അകന്നു നിന്നു. എനിക്കുവേണ്ടി മനസ്സിൽ ഒരു പ്രേമകുടീരം തീർത്ത്, ആത്മത്യാഗിയുടെ ജീവിതം നയിച്ചു. നിസ്വാർത്ഥ പ്രേമം യഥാർത്ഥത്തിൽ ഏതെന്ന് ഞാനിന്നു മനസ്സിലാക്കുന്നു ഫഹദ് സാർ….”

കണ്ണീർക്കടലിലൂടെ ഞാനാകണ്ണുകളിലേയ്ക്കു നോക്കി മാപ്പിരന്നു.

“അരുത് മീരാ… താൻ തെറ്റൊന്നും ചെയ്‌തിട്ടില്ല. പലപ്പോഴും മനുഷ്യ ജീവിതം ഇങ്ങനെയൊക്കെയാണ്. ഒഴുക്കുള്ള പുഴയിൽ പൊങ്ങിക്കിടക്കുന്ന പൊങ്ങു തടി പോലെ അത് ഓളങ്ങളിൽ തട്ടി ഒഴുകിപ്പോകും അല്ലെങ്കിൽ ആ പൊങ്ങുതടിയ്ക്ക് അങ്ങിനെ നീന്തിയെ തീരൂ… ഒഴുക്കിനെ പ്രതിരോധിക്കാൻ അതിനാലാവുകയില്ല. താൻ കേവലം ഒരു സ്ത്രീ മാത്രമാണ്.

ഒഴുക്കിനൊത്ത് നീന്താൻ മാത്രം വിധിയ്ക്കപ്പെട്ടവൾ. പുരുഷനെപ്പോലെ പ്രതിബന്ധങ്ങളെ ചെറുത്തു നിൽക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞെന്നു വരികയില്ല. തന്‍റെ ജീവിതത്തിൽ സംഭവിച്ചതൊന്നും തന്‍റെ തെറ്റു കൊണ്ടല്ല. എല്ലാം വിധിയുടെ വിളയാട്ടമായിരുന്നു. അതെനിക്ക് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടു തന്നെ തന്നോടൊ നരനോടൊ എനിക്ക് വെറുപ്പുമില്ല. മാത്രമല്ല നരൻ തന്നെ അത്രയേറെ സ്നേഹിച്ചതു കൊണ്ടാണ് തന്നെ നേടുവാൻ അത്രയേറെ വ്യാമോഹിച്ചതും, അതിനുവേണ്ടി പ്രവർത്തിച്ചതും. സ്വാർത്ഥപൂർണ്ണമായ ആ പ്രേമത്തിനു വേണ്ടി അദ്ദേഹം ചെയ്‌ത തെറ്റുകളോർത്ത് ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കുകയും ചെയ്‌തു. അതുതന്നെയാണ് അദ്ദേഹം നേടിയ ശിക്ഷ. ഇനിയും നമ്മൾ അദ്ദേഹത്തെ ശിക്ഷിക്കുകയോ വെറുക്കുകയോ ചെയ്യരുത്. മാത്രമല്ല ജീവിതാന്ത്യം വരെ അദ്ദേഹം തന്നെ ജീവനുതുല്യം സ്നേഹിച്ചു സംരക്ഷിക്കുകയും ചെയ്‌തു. ഒരു സാധാരണ മനുഷ്യനെക്കൊണ്ട് ഇങ്ങനെയൊക്കെയെ സാധിക്കൂ മീര… നമ്മളെല്ലാം സാഹചര്യ സൃഷ്ടികളായ വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഇങ്ങനെയൊക്കെയെ സാധിക്കൂ മീരാ… നമ്മളെല്ലാം സാഹചര്യ സൃഷ്ടികളായ വെറും സാധാരണ മനുഷ്യരാണ്. അതുകൊണ്ടു തന്നെ ആരും ആരേയും വെറുക്കേണ്ട ആവശ്യമില്ല…” ഫഹദ് സാർ പറഞ്ഞു നിർത്തി.

“അല്ല… ഫഹദ് സാർ… അങ്ങ് സാധാരണ മനുഷ്യനല്ല. അങ്ങ് ദൈവതുല്യനാണ്.” എന്ന് പറയണമെന്നു തോന്നി. അദ്ദേഹത്തിന്‍റെ വാക്കുകൾ മനസ്സിൽ എരിഞ്ഞു കൊണ്ടിരുന്ന അഗ്നിയിൽ കുളിർമഴയായി പെയ്തിറങ്ങി. അല്പനേരത്തേയ്ക്ക് നരേട്ടനോടു തോന്നിയ വെറുപ്പും അതോടെ അലിഞ്ഞില്ലാതെയായി.

ഞങ്ങളുടെ കൂടിച്ചേരൽ മറ്റു ചിലരിലും ആഹ്ലാദത്തിന്‍റെ അനുരണനങ്ങളുളവാക്കി. കോളേജിലെ സഹപ്രവർത്തകർ, വിദ്യാർത്ഥികൾ അവർ വാർത്തയറിഞ്ഞ് ഹോസ്പിറ്റലിലെത്തി അഭിനന്ദനമറിയിച്ചു. ഫഹദ് സാർ എന്‍റെ ആദ്യ കാമുകനും, ഭർത്താവുമാണെന്ന് അരുൺ അവരോടെല്ലാം പറഞ്ഞിരുന്നു. മറ്റൊരാൾ അരുണായിരുന്നു. ഞങ്ങളെ അലോസരപ്പെടുത്താതെ അകലെ മാറിനിന്ന് അവൻ ആനന്ദക്കണ്ണീരൊഴുക്കി.

ദീർഘനാളായി അകന്നു നിന്ന മാതാപിതാക്കളുടെ കൂടിച്ചേരൽ പോലെ, ഒരു പുത്രന്‍റെ വേപഥുവോടെ അവൻ ഞങ്ങളുടെ സമാഗമത്തെ ആനന്ദഭരിതമായിക്കണ്ടു. അപ്പോൾ ഞാൻ അവനെ അടുത്തു വിളിച്ച് ഫഹദ് സാറിനോട് പറഞ്ഞു.

“ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം നഷ്ടമായ എനിക്കിന് ആശയും, ആശ്വാസവും അരുണാണ്. രാഹുൽ മോന്‍റെ സ്‌ഥാനം അവൻ സ്വയം കൈയ്യടക്കുകയായിരുന്നു.”

“എനിക്കറിയാം മീര… ഞാനിപ്പോൾ നിന്‍റെ സമീപം എത്തി നിൽക്കുന്നതിനു കാരണം അരുണാണ്… അത് നീയറിയാൻ അല്പം വൈകിപ്പോയെന്നു മാത്രം.”

ആ സത്യത്തെ ഉൾക്കൊള്ളാനാരാതെ ഞാൻ പകച്ചു നിന്നു. അപ്പോൾ ഫഹദ് സാർ എല്ലാം വിവരിച്ചു. അരുൺ പത്രത്തിൽ നല്കിയ കിഡ്നി ഡോണറെത്തേടിയുള്ള പരസ്യത്തിൽ എന്‍റെ മേൽവിലാസം കണ്ട് അദ്ദേഹം അപേക്ഷിച്ചതും, അരുൺ അതിനു മറുപടിയായി അദ്ദേഹത്തെ അന്വേഷിച്ച് കണ്ണൂരിലെത്തിയതുമായ കഥ…

അരുണിൽ നിന്നും നിന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കി ഞാനിങ്ങോട്ടു പുറപ്പെടുകയായിരുന്നു. സത്യത്തിൽ നമ്മുടെ ഈ പുനഃസമാഗമത്തിനു കാരണക്കാരൻ അരുണാണ്. മീരാ… അവന്‍റെ മുൻക്കൂട്ടിയുള്ള പ്ലാനും, പദ്ധതിയുമാണ് എന്നെ നിന്‍റെ അടുത്ത് എത്തിച്ചത്.

ആ വാക്കുകളെ അവിശ്വസനീയതയോടെ ഉൾക്കൊള്ളുമ്പോൾ മനസ്സു മന്ത്രിച്ചു. യഥാർത്ഥ പുത്ര സ്നേഹം എന്തെന്ന് ഞാനിന്നറിയുന്നു മകനെ… എന്‍റെ വയറ്റിൽ പിറക്കാതെ പോയ നിന്നോടുള്ള  കടപ്പാടുകൾ പൂർത്തീകരിയ്ക്കുവാൻ ഇനിയുമെത്ര ജന്മം ഞാൻ നിന്‍റെ മാതാവായി പിറവിയെടുക്കണം?

(തുടരും)

സാഗരസംഗമം ഭാഗം- 32

വാരാണസിയിൽ നിന്നും തിരിച്ചെത്തിയ ശേഷം പിറ്റേന്ന് രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ അരുൺ എങ്ങോട്ടോ യാത്ര തിരിക്കാനുള്ള പുറപ്പാടിലായിരുന്നു. എന്‍റെ മുഖത്തു വിരിഞ്ഞ ചോദ്യ ചിഹ്നത്തിനു മറുപടിയായി അരുൺ പറഞ്ഞു.

“മാഡം ഉറങ്ങിക്കോളൂ… നല്ല യാത്രാക്ഷീണം ഉണ്ടാകും. ഞാൻ രാവിലെ കോളേജിലേയ്ക്കു പുറപ്പെടുകയാണ്. നമ്മുടെ കാംപെയിനിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങണം. അതിനു വേണ്ടി എന്തൊക്കെ വേണമെന്ന് എന്‍റെ സുഹൃത്തുക്കളുമായി കൂടിയാലോചിയ്ക്കണം… പിന്നെ…” അർദ്ധോക്തിയിൽ നിർത്തി അരുൺ അൽപനേരം എന്തോ ആലോചിച്ച് നിന്നു.

“എന്താ അരുൺ… എന്താ നിർത്തിക്കളഞ്ഞത്?” ഞാൻ ഉദ്വോഗപൂർവ്വം അരുണിനോട് ആരാഞ്ഞു.

ഒന്നുമടിച്ച് അരുൺ തുടർന്നു.

“സാരംഗിയെ ഒന്നു കൂടി കാണണം. കഴിയുമെങ്കിൽ വീട്ടുകാർ തീരുമാനിച്ച വിവാഹത്തിൽ നിന്ന് പിന്മാറാൻ അവളോട് അഭ്യർത്ഥിക്കണം. ഇപ്പോഴത്തെ അവളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് വീട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം.”

“അരുൺ വിചാരിക്കുന്നതു പോലെ അതത്ര എളുപ്പമാണെന്നു തോന്നുന്നുണ്ടോ? സാരംഗിയുടെ വീട്ടുകാർ അരുണിനെ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍?”

“അറിയില്ല മാഡം… എങ്കിലും ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി. ഞാൻ വിജയിക്കുകയാണെങ്കിൽ എനിക്കെന്‍റെ പഴയ സാരംഗിയെ തിരിച്ചു കിട്ടുമല്ലോ…

“അതുശരിയാണ് അരുൺ. പക്ഷെ അരുണിന്‍റെ പരിശ്രമങ്ങൾ വിഫലമാവുകയെ ഉള്ളൂ എന്ന് എന്‍റെ മനസ്സു പറയുന്നു. ഞാൻ കോളേജിലേയ്ക്കു വരട്ടെ. എല്ലാറ്റിനും പരിഹാരമുണ്ടാക്കാം…”

എന്‍റെ വാക്കുകൾക്കു മുന്നിൽ അരുൺ ഒന്നും മിണ്ടാതെ തലകുനിച്ചു. പിന്നെ പറഞ്ഞു.

“എങ്കിൽ ശരി, സാരംഗിയുടെ കാര്യങ്ങൾ ഞാൻ മാഡത്തിനു വിട്ടു തന്നിരിക്കുന്നു. പക്ഷെ മാഡം കോളേജിൽ വരാൻ ഇനിയും രണ്ടു മൂന്നു ദിനങ്ങൾ കൂടി എടുക്കുകയില്ലെ?”

“ഞാൻ മിക്കവാറും നാളെത്തന്നെ ജോയിൻ ചെയ്യുകയാണ്. വീട്ടിലിരുന്നാൽ ആകെ ബോറടിയ്ക്കും. പഴയ കാര്യങ്ങൾ വീണ്ടുമെന്നെ തളർത്തും.”

“അങ്ങിനെയെങ്കിൽ നാളെത്തന്നെ മാഡം ജോയിൻ ചെയ്തോളൂ… നമുക്ക് കാംപെയിനിന്‍റെ പ്രവർത്തനങ്ങളും തുടങ്ങാം…”

അങ്ങിനെ പറഞ്ഞ് അരുൺ തന്‍റെ ബൈക്കെടുത്ത് കോളേജിലേയ്ക്ക് യാത്രയായി.

പിറ്റേന്നു തന്നെ ഞാൻ കോളേജിൽ ജോയിൻ ചെയ്‌തു. എന്‍റെ ആദ്യത്തെ കർത്തവ്യം കാംപെയിൻ സംഘടിപ്പിക്കുന്നതിലേയ്ക്കുള്ള അരുണിന്‍റെയും സുഹൃത്തുക്കളുടേയും പരിശ്രമങ്ങൾക്കു പിന്തുണ നൽകുക എന്നതായിരുന്നു.

പോസ്റ്ററുകളും, ലഘുലേഖനങ്ങളും വിതരണം ചെയ്‌തു. വൈകുന്നേരങ്ങളിൽ സെമിനാറുകളും, പ്രസംഗങ്ങളും തെരുവു നാടകങ്ങളും ഡോക്യുമെന്‍ററികളും സംഘടിപ്പിച്ചും ഞങ്ങൾ മുന്നേറിക്കൊണ്ടിരുന്നു. ഒപ്പം മീറ്റിങ്ങുകൾ സംഘടിപ്പിച്ച് മാതാപിതാക്കളേയും ജനങ്ങളേയും മയക്കുമരുന്നിന്‍റെ ദോഷവശങ്ങൾ മനസ്സിലാക്കിച്ച് അതിനെതിരായി തിരിക്കുവാനും ഞങ്ങൾക്കു കഴിഞ്ഞു.

മയക്കുമരുന്നു പോലെ തന്നെ എല്ലാ ലഹരി പദാർത്ഥങ്ങളിലും അപകടങ്ങൾ പതിയിരിക്കുന്നതായി ജനങ്ങൾ ബോധവാന്മാരായി. പലരും അതുപേക്ഷിച്ചു ഞങ്ങൾക്കു പൂർണ്ണ പിന്തുണയേകി.

ഒരു ഇലക്ഷൻ ഘട്ടത്തിലെന്നതു പോലെ കാര്യങ്ങൾ ചൂടുപിടിച്ചപ്പോൾ അതിനെതിരായി തിരിയാനും ചിലരുണ്ടായി. അവർ കൂടുതലും മയക്കുമരുന്നും, മറ്റു ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിൽ വ്യാപൃതരായ വിദ്യാർത്ഥികളായിരുന്നു.

കാംപെയിനു പുറമെ നിന്ന് ഞങ്ങൾക്ക് പിന്തുണയേകാൻ ആൾക്കാരുണ്ടായി. ഒടുവിൽ സംഘർഷം മൂത്ത് അടിപിടിയായി. അരുണും കൂട്ടരും പുറമെ നിന്നുള്ള ലഹരി മരുന്നു വിൽപനയെ തടയുകയും കൂടി ചെയ്‌തതോടെ, ചില മാഫിയകളും രംഗപ്രവേശനം ചെയ്‌തു. അതുവരെ ഞങ്ങൾക്കു പിന്തുണയേകിയിരുന്ന മാനേജ്മെന്‍റും ഞങ്ങൾക്കെതിരായി.

കാര്യങ്ങൾ ഗൗരവപൂർണ്ണമാവുകയായിരുന്നു. ക്യാമ്പസിനകത്തുള്ള പ്രവർത്തനങ്ങൾ ഞങ്ങൾക്കവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷങ്ങൾ ക്യാമ്പസിനു പുറത്തും പതിവായി.

ക്യാമ്പസിനു പുറത്ത് അരുണും, സുഹൃത്തുക്കളും ഒരു ചേരിയിലും മയക്കുമരുന്നു വിൽപനക്കാരും, മയക്കുമരുന്ന് ഉപഭോക്താക്കളായ വിദ്യാർത്ഥികളും എതിർചേരിയിലുമായി നിന്ന് പോരടിച്ചു തുടങ്ങി. കയ്യാങ്കളി മൂത്ത് ചിലർ ആശുപത്രിയിലായി. അരുണിനും ചെറിയ പരിക്കേറ്റു. അതുകൊണ്ട് ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് അരുണിനോട് ഞാൻ ആവശ്യപ്പെട്ടു.

എന്‍റെ അഭ്യർത്ഥന മാനിച്ച് അരുണും ഏറ്റുമുട്ടലുകൾ ഒഴിവാക്കിത്തുടങ്ങി. ഇതിനിടയിൽ സാരംഗിയെക്കാണുവാൻ ഞാൻ ചില ശ്രമങ്ങൾ നടത്തി.

ഒരിക്കൽ ക്ലാസ്സിൽ നിന്നും സ്റ്റാഫ് റൂമിലേയ്ക്ക് അവളെ വിളിപ്പിച്ചുവെങ്കിലും അവൾ വന്നില്ല. പിന്നീട് സാരംഗിയുടെ പാരന്‍റ്സിനെ ഫോണിൽ വിളിച്ച് നേരിട്ട് കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഒരു വൈകുന്നേരം ഡിപ്പാർട്ട്മെന്‍റിൽ വച്ച് അവരുമായുള്ള കൂടിക്കാഴ്ച ഞാൻ തരപ്പെടുത്തി.

“സാരംഗിയുടെ പോക്കു ശരിയല്ല. അവൾ മയക്കുമരുന്നിനടിമയാണ്.” തെളിവു സഹിതം അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. സുഹൃത്തുക്കളുമായി മയക്കുമരുന്നുപയോഗിച്ച് കൊണ്ടിരുന്ന സാരംഗിയെ അരുണും കൂട്ടരും കാമ്പസിനകത്തു നിന്ന് പിടിച്ചു കൊണ്ടു വരികയായിരുന്നു. ഒടുവിൽ എന്‍റെ വാക്കുകൾ ശരിയാണെന്നു ബോദ്ധ്യപ്പെട്ട അവർ സാരംഗിയെ അവളുടെ കൂട്ടുകെട്ടിൽ നിന്നും അകറ്റാൻ ശ്രമിച്ചു.

മയക്കുമരുന്നിനടിമയായ അവളുടെ സുഹൃത്തുമായുള്ള വിവാഹബന്ധവും അവർ വേണ്ടെന്നു വച്ചു. അതോടെ സാരംഗിയ്ക്കും സുഹൃത്തുക്കൾക്കും എന്നോടുള്ള ശത്രുത കൂടി. അവർ എന്നെപ്പറ്റി കോളേജിൽ അപവാദ പ്രചാരണം തുടങ്ങി.

ഞാനും അരുണുമായി അസന്മാർഗ്ഗിക ബന്ധമാണുള്ളതെന്നു വരെ അവർ പറഞ്ഞു പരത്തി. എന്നാൽ അതിലൊന്നും കുലുങ്ങാതിരിയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു. ഒടുവിൽ ഒരു ദിവസം കോളേജിൽ വച്ച് മയക്കുമരുന്നുപയോഗിച്ചതിന് സാരംഗിയേയും കൂട്ടരേയും എന്‍റെ ചില വിദ്യാർത്ഥികൾ പിടികൂടി. അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി. കോളേജിൽ നിന്നും അവർ സസ്പെൻഡ് ചെയ്യപ്പെട്ടു.

സാരംഗിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയും അവരുടെ സഹായ സഹകരണത്തോടെ ഡിഅഡിക്ഷൻ സെന്‍ററിലാക്കുകയും ചെയ്‌തു. അവിടെ വച്ച് മാനസാന്തരം വന്ന അവൾ അരുണിന്‍റെ നിരപരാധിത്വവും സ്നേഹവും മനസ്സിലാക്കി അവനോടൊപ്പം ചേർന്നു.

ക്യാംപെയിൻ അവസാനിപ്പിച്ചുവെങ്കിലും അതിന്‍റെ അലകൾ പലവിധത്തിൽ കോളേജിനെ ബാധിച്ചു. കുറെപ്പേർ ലഹരി പദാർത്ഥങ്ങൾ എന്നേയ്ക്കുമായി ഉപേക്ഷിച്ചപ്പോൾ, മറ്റു ചിലർ അതിനെ ഉപേക്ഷിക്കുവാനാകാതെ അതിൽ മുറുകെപ്പിടിച്ചു നിന്നു. അത്തരം വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് ഡിഅഡിക്ഷൻ സെന്‍ററിലാക്കേണ്ടി വന്നു.

അവർ പിന്നീട് മാനസാന്തരം വന്ന്, വീട്ടുകാരുടേയും കൂടി സഹായത്തോടെ അതുപേക്ഷിച്ചു. അങ്ങിനെ കാമ്പസ് മിക്കവാറും ലഹരിമുക്തമായിത്തീർന്നു. അതിന്‍റെ ക്രെഡിറ്റ് ഡിപ്പാർട്ട്മെന്‍റ് ഹെഡായ എനിക്കാണെന്നു പറഞ്ഞ് മാനേജ്മെന്‍റ് പിന്നീട് അഭിനന്ദിച്ചു.

സാമൂഹിക സംഘടനകൾ അവാർഡുകൾ നൽകുവാൻ ക്ഷണിക്കുകയും ചെയ്‌തു. എന്നാൽ ഞാനാകട്ടെ അതിന്‍റെ മുഴുവൻ ക്രെഡിറ്റും അരുണിനു നൽകി. കോളേജിൽ നടന്ന പ്രത്യേക ചടങ്ങിൽ അരുണും ഞാനും ആദരിക്കപ്പെട്ടു.

ഏതാനും മാസങ്ങൾ കൂടി കടന്നു പോയി. പരീക്ഷാച്ചൂടിലായ ഏതാനും വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസ്സ് എടുത്ത ശേഷം സന്ധ്യയോടെ ഞാൻ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. സ്വയം കാറോടിച്ച് വീട്ടിലേയ്ക്കു പൊയ്ക്കൊണ്ടിരുന്ന എന്നെ വഴിയിൽ തടഞ്ഞ് മറ്റൊരു വാൻ വന്നു നിന്നു. അതിൽ നിന്നു ചാടിയിറങ്ങിയ ഏതാനും പേർ കാറിന്‍റെ ഡോർ തുറന്ന് എന്നെ വലിച്ചു താഴെയിറക്കി. പിന്നീട് വയറ്റിൽ കത്തി കൊണ്ട് ആഞ്ഞു കുത്തി. എല്ലാം ഏതാനും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. കുത്തുന്നതിനിടയ്ക്ക് ആരോ ഹിന്ദിയിൽ ആക്രോശിക്കുന്നതു കേട്ടു.

“മയക്കുമരുന്നും, കഞ്ചാവും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിയ്ക്കുന്നവർക്ക് ഇതാണ് ശിക്ഷ, ഓർത്തോളൂ…”

ഡൽഹിയിലെ തിരക്കുള്ള റോഡിൽ വച്ച് എന്നെ കുത്തി അതിവേഗം ആ വാൻ പാഞ്ഞു പോയി. ആളുകൾ ഓടിക്കൂടുമ്പോഴേയ്ക്കും ഞാൻ ബോധശൂന്യയായി കഴിഞ്ഞിരുന്നു.

പിന്നീട് ഹോസ്പിറ്റലിൽ ഐസിയുവിൽ വച്ച് കണ്ണു തുറക്കുമ്പോൾ അരുൺ അടുത്തുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി നിന്ന അരുണിനെ നോക്കി ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ച് ഞാൻ മെല്ലെ പറഞ്ഞു.

“അരുൺ പേടിയ്ക്കേണ്ട, എനിക്കൊന്നും സംഭവിയ്ക്കുകയില്ല…”

“ഒന്നും വേണ്ടായിരുന്നു മാഡം… ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാനിതിന് കൂട്ടുനിൽക്കുകയില്ലായിരുന്നു…” ഏങ്ങലടിച്ച് കരയുന്ന അവനെ വാക്കുകളാൽ സമാധാനിപ്പിക്കുവാൻ തുനിഞ്ഞ എന്നെ വിലക്കിക്കൊണ്ട് ഡോക്ടർ പറഞ്ഞു.

“നോ… മാഡം… യു ആർ ഇൻ എ ക്രിട്ടിക്കൽ കണ്ടീഷൻ…”

വീണ്ടും ഇൻജക്ഷൻ നൽകി മയക്കുമ്പോൾ ഞാനറിഞ്ഞിരുന്നില്ല. എന്‍റെ രണ്ടാമത്തെ കിഡ്നിയും തകരാറിലാണെന്നും, ഉടൻ തന്നെ ഒരു കിഡ്നി ഡോണറെ ആവശ്യമുണ്ടെന്നും. പിന്നീട് അരുൺ ഒരു ഡോണറെത്തേടി പരക്കം പായുമ്പോൾ യാദൃശ്ചികമായി ആ ഡോണർ സ്വയം അരുണിന്‍റെ മുമ്പിലെത്തുകയായിരുന്നുവെന്നും ദിനങ്ങൾ കഴിഞ്ഞാണ് ഞാനറിഞ്ഞത്.

ഇന്നിപ്പോൾ ഈ ഹോസ്പിറ്റൽ ബെഡ്‌ഡിൽ മിഴിപൂട്ടിക്കിടന്ന് കഴിഞ്ഞു പോയ ആ പഴയ കാലത്തിലൂടെ മനസ്സു കൊണ്ട് പദയാത്ര നടത്തുമ്പോൾ ഒരിക്കൽ മാത്രം…. എനിക്ക് ആ മനുഷ്യനെ കണ്മുന്നിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ. സ്വന്തം അവയവം നൽകി നിന്നെ പുനഃരുജ്ജീവിപ്പിച്ച ആ വ്യക്‌തി നിന്‍റെ ആത്മാവിന്‍റെ ഭാഗമാണ്. നിന്‍റെ ജീവന്‍റെ അവകാശിയാണ്. ജീവിതത്തിന്‍റെ പങ്കാളിയാണ്. എങ്കിൽ ആരായിരിക്കാം ആ വ്യക്‌തി.

ഐസിയുവിൽ വച്ച് വർത്തമാന കാലബോധം നഷ്ടമായ ദിനങ്ങളിൽ ഹൃദയം പരിചിതമായ ഏതോ മുഖം തേടി അലഞ്ഞു. ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്നും ആ സ്വരം കേൾക്കുന്നതു പോലെ… അതു ഞാനായിരുന്നു. ജന്മങ്ങൾ തോറും നിന്നെ പിന്തുടർന്നെത്തിയ ഞാൻ… അവ്യക്തമെങ്കിലും ആ രൂപം ആത്മാവിലിരുന്നു മൊഴിഞ്ഞു. നിങ്ങളെ എനിക്കു തിരിച്ചറിയാനാവുന്നില്ലല്ലോ? ആരാണു നിങ്ങൾ?

നിഴലുകൾ ഒളിച്ചു കളി നടത്തുന്ന സ്മൃതി മണ്ഡലത്തിൽ ആ മുഖം തിരിച്ചറിയാനാവാതെ ഞാൻ നിന്നു. ഒടുവിൽ ഓർമ്മയുടെ നേരിയ വെള്ളി വെളിച്ചം ഹൃദയത്തെ പുണരുമ്പോൾ ഒരിക്കൽ കൂടി പ്രിയപ്പെട്ടവരെ അടുത്തു കാണുവാനുള്ള മോഹം… കൂട്ടത്തിൽ അജ്ഞാതമായ ആ മുഖവും പ്രിയപ്പെട്ട ആരുടെയോ സാന്നിദ്ധ്യമായി മനസ്സിൽ നിറഞ്ഞു നിന്നു.

ഞാൻ കുത്തേറ്റ് ആശുപത്രിയിലായപ്പോൾ അരുൺ കൃഷ്ണമോളെ വിവരമറിയിച്ചു. അതറിഞ്ഞപ്പോൾ കൃഷ്ണമോൾ പറഞ്ഞുവത്രെ…

“ഞാൻ അങ്ങോട്ടു വരാനാണെങ്കിൽ ദേവേട്ടൻ എന്നെ പറഞ്ഞു വിടുകയില്ല. ടുട്ടുമോനെയും കിങ്ങിണി മോളെയും നോക്കാൻ വേറെ ആരുമില്ല.” അവൾ ഫോണിലൂടെ അരുണിനോടു പറഞ്ഞുവത്രെ.

ആ കണ്ണുകളിൽ എന്നോടുള്ള രോഷം കത്തിനിൽക്കുന്നത് ഞാൻ മനസ്സിൽ കണ്ടു. സ്ത്രീധനത്തുക മുഴുവൻ നൽകാതിരുന്നതിന്‍റെ ദേഷ്യം ഒരു വശത്തുള്ളപ്പോൾ, മറുവശത്ത് ചെറുപ്പം മുതൽ എന്നോടുണ്ടായിരുന്ന വിദ്വേഷമായിരുന്നു ആ കത്തി ജ്വലിയ്ക്കലിനു പിന്നിലെന്ന്, മനസ്സിലാക്കാൻ വിഷമമുണ്ടായിരുന്നില്ല. എങ്കിലും അവളുടെ ഓമനത്തമുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ മുഖമോർമ്മിച്ച് ഞാൻ ഫോണിലൂടെ പറഞ്ഞു.

“വേണ്ടാ… നീ വരണ്ടാ… അവിടെ കുഞ്ഞുങ്ങളെ നോക്കാൻ ആളില്ലാതെയാവുമല്ലോ. അവരെ ഉപേക്ഷിച്ച് നീ വരണ്ട…”

മരണം ഒരു കോമാളിയെപ്പോലെ മുന്നിലെത്തി ചിരിച്ചു നിന്ന നാളുകളിലൊന്നിൽ ഞാൻ സന്തോഷിച്ചു. ഇതാ എന്‍റെ ജീവിത പുസ്തകത്തിന് പൂർണ്ണവിരാമമാകുന്നു.

എന്നാൽ ആ കോമാളി വീണ്ടും നിഴലുകൾക്കപ്പുറത്ത് മറഞ്ഞപ്പോൾ ഒരിക്കൽ കൂടി നഷ്ടബോധം എന്നെ അലട്ടി. അപ്പോൾ ഇരുൾമറയ്ക്കപ്പുറത്തു നിന്ന് ഹൃദയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു കൊണ്ട് ആ ശബ്ദം ഒഴുകി വന്നു.

“പ്രൊഫ. മീരാ നാരായണൻ… യൂ ഹാവ് എ ഡോണർ… പക്ഷെ ആ വ്യക്‌തി ആരെന്ന് എനിക്ക് ഇപ്പോൾ വെളിപ്പെടുത്താൻ നിർവാഹമില്ല. കാരണം ആ വ്യക്‌തി സ്വയം വെളിപ്പെടാൻ ആഗ്രഹിക്കുന്നില്ല…” ഓപ്പറേഷൻ തീയേറ്ററിന്‍റെ ജാലക മറയ്ക്കപ്പുറത്തു നിന്ന് കുതിച്ചെത്തിയ വെളിച്ചം തലച്ചോറിനെ ഉദ്ദീപിപ്പിച്ചപ്പോൾ ഞാൻ കണ്ടു. കൈയ്യിൽ സ്റ്റെതസ്ക്കോപ്പുമായി പുഞ്ചിരി തൂകി നിൽക്കുന്ന ഡോക്ടർ.

ഡോക്ടറുടെ വാക്കുകൾ കേട്ട ഞാൻ അസ്തപ്രജ്ഞയായ് കിടന്നു. പിന്നെ ഓപ്പറേഷൻ തീയറ്ററിന്‍റെ വാതിലുകൾക്കപ്പുറത്ത് ആ മുഖം തേടിയലയുമ്പോൾ മനസ്സ് നൊമ്പരം കൊണ്ടു.

(തുടരും)

സാഗരസംഗമം ഭാഗം- 31

ഗംഗാനദിയിലെ ഓളപ്പരപ്പിലൂടെ നിരവധി പേർ തോണിയാത്ര നടത്തുന്നതും, ഉദയസൂര്യന്‍റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകൾ എടുക്കുന്നതും ഞങ്ങൾക്കു കാണാമായിരുന്നു.

അല്പം അകലെ കുറെപ്പേർ കുളിക്കുകയും, നനയ്ക്കുകയും ചെയ്യുന്നതു കണ്ടു. മനസ്സു പറഞ്ഞു, പവിത്രമായ ഈ നദീതടത്തിലെ സ്നാനം, ജീവിതത്തിൽ അന്നു വരെയുള്ള വലുതും, ചെറുതുമായ എല്ലാ തെറ്റുകളിൽ നിന്നും മോചനം നൽകി മനസ്സിനെ ശുദ്ധീകരിക്കുന്ന, ദിവ്യമായ ഔഷധി തന്നെയായിരിക്കും. ഒരു മാതാവിനെപ്പോലെ ആഴത്തിലേറ്റ് ദുഃഖങ്ങളുടെ മുറിവുകളെ തഴുകിത്തലോടുന്ന ഗംഗ…

ഗംഗയിൽ മുങ്ങി നിവരുമ്പോൾ ഹൃദയത്തിൽ വന്നു നിറയുന്ന ആത്മീയമായ അനുഭൂതി… ഗംഗയെത്തഴുകിയെത്തുന്ന കുളിർകാറ്റ് മനസ്സിനുള്ളലെ ശാന്തിയുടെ തീരങ്ങളെ തഴുകിത്തലോടുമ്പോൾ ഹൃദയത്തിൽ നിറയുന്ന?ആനന്ദം…. എല്ലാമെല്ലാം ഗംഗയുടെ ഓളങ്ങളിലെ പാദസ്പർശനത്തിൽ നിന്നു തന്നെ എനിക്കു ലഭിച്ചു കഴിഞ്ഞിരുന്നു. പിന്നീട് മെല്ലെ മെല്ലെ ആ കുളിർ ജലത്തിൽ മുങ്ങിത്താഴുമ്പോൾ കൈയ്യിൽ ചിതാഭസ്മകലശമുണ്ടായിരുന്നു.

പൂജാരിയുടെ ക്രീയകൾക്കു ശേഷം വേണം അതു നിമഞ്ജനം ചെയ്യുവാൻ… ഒന്നു മുങ്ങി നിവർന്ന ശേഷം കരയിൽ നിരനിരയായി നിവർത്തി വച്ചിരിക്കുന്ന ബലിക്കുടകളിലൊന്നിൽ ചെന്നിരുന്നു.

മുന്നിലെ പൂജാരിയുടെ നിർദ്ദേശമനുസരിച്ച് ബലിയിടൽ കർമ്മം ആരംഭിച്ചു. ആദ്യം പിതൃക്കൾക്കു വേണ്ടിയുള്ള ക്രീയകൾ, പിന്നീട് മൂന്നുവട്ടം ഗംഗയിൽ മുങ്ങി നിവർന്ന് തിരികെയെത്തുമ്പോൾ, ആദ്യം അമ്മയ്ക്കുവേണ്ടി… പിന്നീട് നരേട്ടന്… ഏറ്റവും ഒടുവിൽ രാഹുൽമോന്…

എല്ലാവർക്കും പൂജാരിയുടെ നിർദ്ദേശമനുസരിച്ച് ദർഭയണിഞ്ഞ് ചോറ്, എള്ള്, പൂവ് എന്നിവ സമർപ്പിച്ച് തൊഴുതു. പിന്നീട് മൂന്നും കൂടി കൈകളിൽ വാരിയെടുത്ത് ഗംഗയിൽ താഴ്ത്തി മുങ്ങി നിവർന്നു. ചിതാഭസ്മകലശത്തിലും പൂജാരി ക്രീയകൾ ചെയ്തിരുന്നു. ഒടുവിൽ അത് ഗംഗയുടെ ഓളങ്ങളിൽ ഒഴുക്കി വിടുമ്പോൾ മനസ്സ് നിയന്ത്രണം വിട്ട്കേണു. അമ്മേ… ഈ മകൾക്ക് മുക്തി തരൂ… എല്ലാ പാപങ്ങളിൽ നിന്നും, ജനിമൃതികളിൽ നിന്നും മുക്തി…

ഒഴുകുന്ന കണ്ണീർ ഗംഗയുടെ ഓളങ്ങളിലലിഞ്ഞ് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഹൃദയ ശുദ്ധി കൈവന്ന പോലെ മനസ്സു ശാന്തമായപ്പോൾ ഇരുകൈകളും കൂപ്പിത്തൊഴുതു.

“അമ്മേ… ഗംഗേ… ഇനിയുമൊരിയ്ക്കൽ കൂടി പാപങ്ങൾ ചെയ്യാനിട വരുത്തരുതേ… അറിയാതെ ചെയ്‌തു പോയ പാപകർമ്മങ്ങൾക്ക് പരിഹാരം കാണുവാൻ കഴിഞ്ഞില്ലെങ്കിൽ ഈ ജന്മം ഞാൻ അവിടത്തെ മാറിൽ ഹോമിക്കും. ഇതുറപ്പ്…

ഞാൻ അറിയാതെ മുന്നോട്ടു പോകുന്നതു കണ്ട് അരുൺ പരിഭ്രമത്തോടെ വിളിച്ചു.

“അരുത് മാഡം… മുന്നോട്ടു നീങ്ങിയാൽ ആഴമുണ്ട്… മുങ്ങിപ്പോകും…”

ഹൃദയത്തിന്‍റെ ഏതോ പ്രേരണ കൊണ്ടാണെന്നു തോന്നുന്നു, അറിയാതെ കാലുകൾ മുന്നോട്ടു നീങ്ങിയത് അറിഞ്ഞില്ല. ഒരാത്മഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണർന്നുവോ? ആവോ?… എനിക്കറിയില്ല.

മുന്നോട്ടു ചലിച്ച കാലുകളെ പിൻവലിച്ച് കരയിലേയ്ക്കു കയറുമ്പോൾ ഭയചകിതനായി നിൽക്കുന്ന അരുണിനെ കണ്ടു. ഒരു വിളറിയ ചിരിയോടെ പറഞ്ഞു.

“അരുൺ വല്ലാതെ ഭയന്നു എന്നു തോന്നുന്നു. ശരിയാണ് അരുൺ… അറിയാതെ ഒരു ആത്മാഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണർന്നുവോ എന്ന സംശയം… സകലപാപസംഹാരിണിയായ ഗംഗ… ജനി-മൃതികളിൽ നിന്നുള്ള മോക്ഷപ്രാപ്തി… ഇതൊക്കെയല്ലെ ഇവിടെ മരിച്ചാൽ നമുക്കു ലഭിക്കുക. അങ്ങിനെ ഒരു മോഹം ഒരു നിമിഷ നേരത്തേയ്ക്ക് മനസ്സിലുണർന്നുവെന്നു തോന്നുന്നു…” പിന്നീട് സ്തംഭനായി നിൽക്കുന്ന അരുണിനെ നോക്കി സാന്ത്വനിപ്പിക്കും മട്ടിൽ പറഞ്ഞു.

“പേടിയ്ക്കേണ്ട അരുൺ… ആ ഒരു നിമിഷത്തെ പ്രേരണയെ ഞാൻ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക് മോക്ഷപ്രാപ്തി ലഭിക്കേണ്ടത് ഈ ജന്മത്തിലെ തന്നെ പാപ പരിഹാര കർമ്മങ്ങളിലൂടെയാണ്. അത് ഞാൻ ജീവിച്ചു തന്നെ നേടണം…”

എന്‍റെ വാക്കുകളിലെ സത്യസന്ധത ബോധ്യമായിട്ടെന്നവണ്ണം അരുൺ ആശ്വാസ നിശ്വാസങ്ങളുതിർക്കുന്നതു കണ്ടു. പെട്ടെന്ന് ദശാശ്വമേധഘട്ടിലെ പടിക്കെട്ടുകൾ കയറിക്കൊണ്ട് അരുൺ പറഞ്ഞു.

“വരൂ… മാഡം നനഞ്ഞ വസ്ത്രങ്ങളോടെ നിൽക്കണ്ട. നമുക്ക് ഇവിടെയെവിടെയെങ്കിലും റൂം കിട്ടുമോ എന്നന്വേഷിക്കാം. സൂര്യോദയം കാണാനുള്ള ധൃതിയിൽ ഇങ്ങോട്ടു പോരുമ്പോൾ റൂമിനെക്കുറിച്ച് അന്വേഷിക്കാൻ പറ്റിയില്ല. ഇനിയിപ്പോൾ ആരൊടെങ്കിലും ചോദിച്ചു നോക്കാം. ഇവിടെ നല്ല ഹോട്ടൽ എവിടെയാണുള്ളതെന്ന്…

ദശാശ്വമേധഘട്ടിൽ നിറയെ ബനാറസ് സിൽക്ക് സാരിക്കടകളും മറ്റു വ്യാപാര ശാലകളും ഉണ്ടായിരുന്നു. അവിടെ ഒരു കടയിൽക്കയറി അരുൺ “ഇവിടെ എവിടെയാണ് നല്ല താമസസ്‌ഥലം ഉള്ളതെന്ന്” ഹിന്ദിയിൽ അന്വേഷിച്ചു.

“നല്ല ഹോട്ടലുകളെല്ലാം മിക്കവാറും നിറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും. അടുത്തു തന്നെ ഒരു നല്ല സത്രമുണ്ട്. നിങ്ങൾക്ക് ഇന്ന് ഒരു ദിവസത്തേയ്ക്ക് അവിടെ കഴിയാം…”

കടയുടമ പറഞ്ഞതനുസരിച്ച് ഞങ്ങൾ അങ്ങോട്ടേയ്ക്ക് യാത്ര തിരിച്ചു. പോകുമ്പോൾ ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി. ശാന്തമായി ഒഴുകുന്ന ഗംഗ… മുകൾപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ബലിശിഷ്ടമായ അരിയും, പൂവും പിന്നെ നിരവധി തോണികളും… തോണിയിൽ വിദേശികളും, സ്വദേശികളുമായ നിരവധി യാത്രക്കാർ… അരുൺ സ്വന്തം ക്യാമറയിൽ ഗംഗയുടെ ആ മനോഹര ചിത്രം ഒതുക്കുവാൻ ശ്രമിച്ചു കൊണ്ട് ദശാശ്വമേധഘട്ടിന്‍റെ പടവുകളൊന്നിൽ നിന്നു.

പിന്നെ എന്നോടൊപ്പം ചേർന്ന് നടന്നു തുടങ്ങി. വഴിയരികിൽ അപ്പോൾ കണ്ട സൈക്കിൾ റിക്ഷകളൊന്നിൽ കയറിക്കൊണ്ട് അരുൺ സത്രത്തിന്‍റെ പേരു പറഞ്ഞു. അപ്പോഴേയ്ക്കും സൂര്യവെളിച്ചം പൂർണ്ണമായി ഭൂമിയിലെത്തിത്തുടങ്ങിയിരുന്നു.

വാഹനങ്ങളും ജനങ്ങളും കൊണ്ട് നിബിഢമായ നിരത്തിലൂടെ വൃദ്ധനായ ആ റിക്ഷാക്കാരൻ ഞങ്ങളേയും കൊണ്ട് പാഞ്ഞു.

വഴിയരികിൽ പലയിടത്തും, പശുക്കളേയും കാളകളേയും പട്ടികളേയും കണ്ടു. ഇവയെല്ലാം അവിടെ യഥേഷ്ടം മേഞ്ഞു നടക്കുകയായിരുന്നു.

ഞങ്ങൾ സത്രത്തിലെത്തി നനഞ്ഞ വസ്ത്രങ്ങൾ മാറിയുടുത്തു. അതു കഴിഞ്ഞ് സത്രത്തിൽ നിന്നു തന്നെ ആഹാരം കഴിച്ച് അല്പനേരം വിശ്രമിച്ചു. വീണ്ടും വൈകുന്നേരം ഗംഗാസ്നാനം ചെയ്‌ത് വിശ്വനാഥക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. ഗംഗാസ്നാനം, മനസ്സിനെ എന്ന പോലെ ശരീരത്തിനും വിശുദ്ധി നൽകിയിരുന്നു.

ആ വിലയ ക്ഷേത്രത്തിനു ചുറ്റും നടന്നു കണ്ടു. പിന്നെ ഭൈരോ നാഥ ക്ഷേത്രത്തിലെത്തി. ഭൈരോ നാഥിൽ കാലഭൈരവ പ്രതിഷ്ഠയാണുള്ളത്. ഭൈരവന്‍റെ വാഹനമായ നായയുടെ പ്രതിമയും അവിടെ കണ്ടു. അപ്പോൾ മനസ്സിലോർത്തു. ഇവിടെയുള്ളവർ വെറുതെയല്ല നായയെ യഥേഷ്ടം അലയാൻ വിട്ടിരിക്കുന്നത്. ഈ ക്ഷേത്രത്തിൽ അതിനേയും പൂജിക്കുന്നുണ്ടല്ലോ. ചുറ്റമ്പലത്തിലെ നവഗ്രഹങ്ങൾ, ഗണപതി, പാർവ്വതി, രാധാകൃഷ്ണന്മാർ എന്നിവരേയും തൊഴുതു. അപ്പോൾ ആരോ പറഞ്ഞു.

“ഇവിയെത്തി ഒരു ദർശനം കൊണ്ടു മാത്രം പല ജന്മങ്ങളിലേയും പാപം ഇല്ലാതാകും.”

മരണശേഷം നരകത്തിൽ ചെല്ലുമ്പോൾ കഠിനവേദന നൽകി, ലൗകീക ജീവിതത്തിലെ പാപകർമ്മങ്ങളുടെ കണക്കു തീർക്കുന്ന കാലഭൈരവൻ…. വെള്ളിയിൽ തീർത്ത കൊമ്പൻ മീശയുള്ള ഭൈരവ പ്രതിഷ്ഠ തൊഴുതു നിൽക്കുമ്പോൾ ഇഹലോകത്തിലെ എല്ലാപാപങ്ങളും, സംസാര ഭയവും ഇല്ലാതാകുന്നതു പോലെ തോന്നി. ഇവിടെ വന്നു തൊഴുതില്ലെങ്കിൽ അതു വലിയ നഷ്ടമാകുമായിരുന്നു എന്നു മനസ്സു പറഞ്ഞു.

പൂജാരി നൽകിയ ഭസ്മം നെറ്റിയിലണിഞ്ഞ് തിരിച്ചു നടക്കുമ്പോൾ മനസ്സ് സംതൃപ്തിയോടെ മന്ത്രിച്ചു. അറിഞ്ഞോ, അറിയാതെയോ ചെയ്‌ത എല്ലാ പാപഭാരവും ഇവിടെ ഇറക്കി വച്ച്, ശൂന്യമായ മനസ്സോടെ ഞാൻ യാത്ര തുടരട്ടെ…

സത്രത്തിലെത്തി വിശ്രമിച്ച ശേഷം ഞങ്ങൾ മണികർണ്ണികയിലേയ്ക്ക് യാത്ര പുറപ്പെട്ടു. മനുഷ്യൻ എത്ര നിസ്സാരനെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നിടം. പലതും വെട്ടിപ്പിടിച്ചെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ ഒടുവിൽ വെറും മാംസ പിണ്ഡമായി, ചാരമായി ഇവിടെ അവശേഷിക്കുന്നു.

പലപ്പോഴും പാതി ദഹിച്ച ശരീരമായി പുഴയിൽ ഒഴുകി നടക്കുന്നു. അല്ലെങ്കിൽ നായ്ക്കൾക്ക് ആഹാരമായിത്തീരുന്നു. ഇവിടെ വിലയില്ലാത്ത ഒന്ന് മനുഷ്യൻ മാത്രമാണെന്ന് തോന്നിപ്പോകുന്നു. എങ്കിലും ലൗകിക ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളും അനുഭവിച്ച് ഒടുവിൽ മരണത്തെ പുൽകുവാനായി മാത്രം മനുഷ്യൻ ഇവിടെയെത്തുന്നു.

എല്ലായ്പ്പോഴും നിരവധി മനുഷ്യ ശരീരങ്ങൾ ദഹിപ്പിക്കുന്നതിനാൽ മണികർണ്ണികയുടെ ആകാശം പുകപടലങ്ങളാൽ കറുത്തിരുണ്ടിരിക്കും. ഹരിശ്ചന്ദ്രഘട്ടിലും ശവങ്ങൾ ദഹിപ്പിക്കുന്നതു കണ്ടു. എന്നാൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാൽ എല്ലാം ദൂരെ നിന്നു മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ആ കാഴ്ച തന്നെ മനസ്സിനെ മരവിപ്പിക്കുന്നതായി തോന്നി.

പുണ്യം തേടി കാശിയിലെത്തുന്നവരുടെ അന്ത്യവിശ്രമ സ്‌ഥലം, ഹൃദയത്തിൽ അസ്വസ്ഥത പടർത്തി. അതുവരെ മനസ്സിൽ നിറഞ്ഞു നിന്ന പ്രശാന്തത എങ്ങോ മറയുന്നതു പോലെ. ഒരിക്കൽ കൂടി ജീവിത നൈരാശ്യത്തിന്‍റെ പടുകുഴിയിലേയ്ക്ക് മനസ്സ് ആഴ്ന്നിറങ്ങുന്നതു പോലെ… മോക്ഷപ്രാപ്തിയ്ക്ക് വെമ്പുന്ന ഒരു വൈരാഗിയുടെ ഭാവം എന്നിൽ പടരുന്നതു കണ്ടാകാം, ഒരിക്കൽ കൂടി രാവിലത്തെ സംഭവങ്ങൾ ആവർത്തിക്കുമോ എന്ന് ഭയന്ന് അരുൺ പറഞ്ഞു.

“വരൂ…. മാഡം അധിക സമയം ഇവിടെ നിൽക്കണ്ട. മാഡത്തിന്‍റെ മനസ്സു ശരിയല്ല. നമുക്ക് ദശാശ്വമേധാഘട്ടിലേയ്ക്കു പോകാം. അവിടെ സന്ധ്യയ്ക്ക് ഗംഗാ മാതാവിനർപ്പിക്കുന്ന ആരതി ഉണ്ട്. അതിൽ പങ്കെടുത്തു കഴിയുമ്പോൾ മനസ്സിന്‍റെ എല്ലാ മ്ലാനതയും അകലും. ഹൃദയം ശാന്തഭരിതമാകും…”

ഞങ്ങൾ എത്രയും വേഗം അവിടെ നിന്നും മടങ്ങി. ദശാശ്വമേധഘട്ടിലെത്തി അരുൺ പറഞ്ഞതു പോലെ സന്ധ്യയ്ക്കുള്ള ഗംഗാമാതാവിനുള്ള ആരതിയിൽ പങ്കെടുത്തു. ആ ദീപാരാധനയിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ ഹൃദയം പഴയതു പോലെ ശാന്തമായി. ഭക്‌തിയുടെ ആ പരിവേഷത്തിൽ എല്ലാ ദുഃഖങ്ങളും ഓടിയൊളിച്ചു. അതുവരെയനുഭവിക്കാത്ത ഏതോ ആനന്ദം മനസ്സിനെ പുൽകി.

ആരതി കഴിഞ്ഞ് പ്രസാദവും വാങ്ങി രാത്രിയോടെ സത്രത്തിലെത്തി. അപ്പോൾ അരുൺ പറഞ്ഞു, “ഞാൻ തിരിച്ചുള്ള യാത്രയ്ക്ക് ഫ്ളൈറ്റ് ബുക്കു ചെയ്‌തു കഴിഞ്ഞു. ഇനിയുമൊരു ട്രെയിൻ യാത്ര മാഡത്തിനെ വല്ലാതെ ക്ഷീണിപ്പിക്കും.”

ആ വാക്കുകളിൽ ഒരു മകന്‍റെ കരുതൽ നിറയുന്നത് ഞാൻ കണ്ടു.

ഓട്ടോയിൽ തിരിച്ചു പോരുമ്പോൾ അരുൺ ഓർമ്മിപ്പിച്ചു. “മാഡത്തിന് ഷോപ്പിംഗ് വല്ലതുമുണ്ടെങ്കിൽ ആവാം… യാത്രയ്ക്ക് ഇനിയും സമയമുണ്ട്…” തെരുവുകളിലെ ഹാൻഡിക്രാഫ്റ്റ്സ് ഷോപ്പുകളിൽ കയറിയിറങ്ങി.

ബനാറസ് സാരികൾ വിൽക്കുന്ന ചില കടകളിലും വിലപേശി ഒന്നു രണ്ടു സാരികൾ വാങ്ങി. ഒന്ന് അരുന്ധതിയ്ക്കും പിന്നൊന്ന് എനിക്കും എന്ന് മനസ്സിൽ കണ്ടു. ഹാൻഡി ക്രാഫ്റ്റ്സ് കടയിൽ നിന്ന് ഒരു ആനയെ വാങ്ങി അരുണിനു സമ്മാനിക്കുമ്പോൾ പറഞ്ഞു. “ഇത് എന്നും കേരളത്തെ ഓർമ്മിക്കുവാൻ എന്‍റെ വക സമ്മാനം.” അരുൺ അതുവാങ്ങി സന്തോഷത്തോടെ പറഞ്ഞു.

“കേരളം എന്‍റെ മാതൃഗേഹമാണ്. ഈ ആനയെക്കാണുമ്പോൾ ഞാൻ കേരളത്തിനെ മാത്രമല്ല, മാഡത്തിനെയും എന്നും ഓർമ്മിക്കും. കേരളത്തിൽ തൃശൂർ പൂരത്തിനെപ്പറ്റി ഞാൻ ധാരാളം കേട്ടിരിയ്ക്കുന്നു. ഒരിക്കൽ ഞാൻ പോകും. പൂരം കാണാൻ മിക്കവാറും അടുത്തു തന്നെ.”

അരുൺ അങ്ങിനെ പറഞ്ഞ് എന്നെ നോക്കി ചിരിച്ചു. അപ്പോൾ ലോകത്തിൽ എവിടെ ജനിച്ചാലും ഏതു സംസ്കാരം ഉൾക്കൊണ്ടാലും, സ്വന്തം തായ്‍വേരുകൾ തേടിപ്പോകുന്ന മനുഷ്യന്‍റെ സഹജ സ്വഭാവത്തെ അവൻ ഓർമ്മിപ്പിച്ചു. അപ്പോഴേയ്ക്ക് വിശപ്പധികരിച്ചതിനാൽ ഹോട്ടലിൽ കയറി ആഹാരം കഴിച്ചു. പിന്നീട് എയർപോർട്ടിലേയ്ക്ക് ധൃതിയിൽ യാത്ര തിരിക്കുമ്പോൾ എങ്ങിനെയും സ്വന്തം കൂടണയാനുള്ള ധൃതിയായിരുന്നു.

ഫ്ളൈറ്റിൽ ഒന്നര മണിക്കൂർ കൊണ്ട് ഡൽഹിയിൽ തിരിച്ചെത്തി. ഓട്ടോയിൽ സ്വന്തം വാസസ്ഥലത്തേയ്ക്ക് യാത്ര തിരിക്കുമ്പോൾ മനസ്സിൽ അതുവരെയില്ലാത്ത ഒരു ശാന്തതയും ആനന്ദവും നിറഞ്ഞിരുന്നു. ഏതോ പുണ്യ സഥലങ്ങളിൽ തപസ്സു കഴിഞ്ഞെത്തിയ ഒരു യോഗിയുടെ നിസംഗതയും. വീട്ടിൽ തിരിച്ചെത്തുമ്പോൾ രാമേട്ടൻ പടിയ്ക്കൽ തന്നെ ഉണ്ടായിരുന്നു.

“എങ്ങിനെയുണ്ടായിരുന്നു മാഡം കാശിയാത്ര… മനസ്സിന്‍റെ വിഷമങ്ങൾ കുറെയൊക്കെ മാറിയില്ലെ?…”

രാമേട്ടന്‍റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

“വിഷമങ്ങൾ മാറി എന്നു മാത്രമല്ല, ഇതുവരെയില്ലാത്ത ഒരു ശാന്തിയും, ആനന്ദവും അനുഭവപ്പെടുന്നു. ഒരു പുനർജന്മം കൈവന്നതു പോലെ.” എന്‍റെ മറുപടി രാമേട്ടനെ സംതൃപ്തനാക്കി എന്നു തോന്നി. അദ്ദേഹം ഭക്‌തിയിൽ ലയിച്ചെന്ന പോലെ മുകളിലേയ്ക്കു നോക്കി ഒരു യോഗിയെപ്പോലെ പറഞ്ഞു തുടങ്ങി.

“സർവ്വം സഹയായ ഗംഗാ മാതാവിനു മാത്രമേ ഇത്തരമൊരനുഭൂതി മനുഷ്യനു നൽകാനാവുകയുള്ളൂ. സർവ്വപാപഹാരിണിയും, സർവ്വ ദുഃഖശമനകാരിയുമായ ഗംഗാ മാതാവ് സാക്ഷാൽ വിശ്വനാഥന്‍റെ ജടയിൽ നിന്നുമല്ലെ ഉത്ഭവിക്കുന്നത്. പുണ്യവതിയായ ആ അമ്മയെ നമിക്കുകയും, ആ നദിയിൽ മുങ്ങിക്കുളിക്കുകയും ചെയ്യുന്നതോടെ ഈ ജന്മത്തിലെ പാപങ്ങളിൽ നിന്നും മുക്തി നേടി ഒരു പുനർ-ജന്മമാണ് നമുക്കു ലഭിക്കുന്നത്.”

ഏഴു പതിറ്റാണ്ടിന്‍റെ അനുഭവജ്‌ഞാനം ആ മനുഷ്യനെ യോഗീതുല്യനാക്കിത്തീർത്തിരിക്കുന്നു. പുണ്യപുരാണേതിഹാസങ്ങളടക്കം, വിശ്വപ്രസിദ്ധമായ അനേകായിരും പുസ്തകങ്ങൾ വായിച്ചാലും ലഭിക്കാത്ത അനുഭവജ്ഞാനം ആ മനുഷ്യനുണ്ടെന്നു തോന്നി. ജീവിതത്തെ അതിന്‍റെ സമഗ്രമായ അർത്ഥത്തിൽ ഉൾക്കൊണ്ട അനുഭവജ്ഞാനം…

(തുടരും)

സാഗരസംഗമം ഭാഗം- 30

എന്‍റെ സാരംഗിയെ തിരികെ നൽകാൻ മാഡത്തിനു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. അതോടെ അരുണിന്‍റെ ദുഃഖഭാവം അകന്നു. അവനിൽ കൂടുതൽ ആത്മവിശ്വാസം കത്തിജ്വലിയ്ക്കുന്നതു പോലെ തോന്നി. അതുകണ്ട് ഞാൻ അരുണിനെ മെല്ലെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

“അപ്പോൾ അരുന്ധതിയെയും എന്നെയും കബളിപ്പിച്ച് നീയി രഹസ്യം കൊണ്ടു നടക്കുകയായിരുന്നു അല്ലേ? എന്‍റെ രാഹുലിനെപ്പോലെ നീയും ഒളിച്ചു കളികൾ ശീലിച്ചിരിക്കുന്നു…”

“സോറി മാഡം… ഞാൻ…” അരുൺ ലജ്ജയാൽ തുടുത്ത മുഖവുമായി കുറ്റബോധത്തോടെ തലകുനിച്ചു.

“സാരമില്ല… എല്ലാം ഞാൻ അരുന്ധതിയോടു പറഞ്ഞോളാം. എന്‍റെ രാഹുൽ മോന്‍റെ കാര്യത്തിൽ ഞങ്ങൾക്കു സംഭവിച്ചത് അരുന്ധതിയ്ക്കും, ചരണിനും ഉണ്ടാകാൻ പാടില്ല. മാത്രവുമല്ല നീയിന്ന് എന്‍റേയും കൂടി മകനാണ്. അതുകൊണ്ട് നിങ്ങളുടെ വിവാഹം ഞങ്ങൾ ആർഭാടമായിത്തന്നെ നടത്തും…” ഞാൻ പറഞ്ഞു.

എന്‍റെ വാക്കുകളിൽ ഏതോ നഷ്ടബോധത്തിന്‍റെ ഒളിമിന്നൽ ഉണ്ടായിരുന്നു. ഒരുപക്ഷെ രാഹുൽ മോൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ അവന്‍റെ വിവാഹം അവന്‍റെ പ്രണയിനിയുമായി ഞങ്ങൾക്കു നടത്താൻ കഴിഞ്ഞേനെ എന്ന നഷ്ടബോധം… എന്നാലിന്നവർ രണ്ടുപേരും അകലങ്ങളിലെവിടെയോ തനിക്കെത്തിപ്പിടിക്കാനാവാത്തിടത്ത് അജ്ഞാതവാസം തുടരുന്നു.

ജീവിച്ചിരിക്കുന്ന അവന്‍റെ പെണ്ണിനെയെങ്കിലും എനിക്കു കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ… ഇന്നും അവിവാഹിതയായി കഴിയുന്ന അവളോട് മറ്റൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെടാമായിരുന്നു. ഒരു മകളെപ്പോലെ അവളുടെ വിവാഹം ഞാൻ നടത്തിക്കൊടുക്കുമായിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത് ഞാൻ അരുണിനോടു ചോദിച്ചു.

“അരുൺ… നിന്‍റെ കൈയ്യിൽ രാഹുൽ സ്നേഹിച്ച ആ പെൺകുട്ടിയുടെ ഫോട്ടോയുണ്ടോ? എന്നിക്കൊന്നു കാണാനാണ്…”

“ആ ഫോട്ടോ എന്‍റെ കൈയ്യിൽ ഉണ്ടായിരുന്നു മാഡം… എന്നാലിപ്പോൾ കൈവശമില്ല… ഞാൻ പീന്നിടെപ്പോഴെങ്കിലും ആ ഫോട്ടോ കാണിച്ചു തരാം.

അരുണിന്‍റെ വാക്കുകൾക്കു മുന്നിൽ ആശ്വാസ നിശ്വാസങ്ങളോടെ ഞാനിരുന്നു. അറിയാതെ ഒരു ദീർഘനിശ്വാസം എന്നിൽ നിന്നും അടർന്നു വീണു. ഒരു നഷ്ട സ്വപ്നത്തിന്‍റെ ഓർമ്മകൾ പേറിക്കൊണ്ട് ഒരിളം കാറ്റ് എന്നെ കടന്നു പോയി. ഇനി ഞാൻ കിടന്നോട്ടെ മാഡം രാവിലെ വാരണാസി സ്റ്റേഷനിലെത്തുമ്പോൾ ഉണരേണ്ടതല്ലേ?

ഞാൻ മൗനാനുവാദം നൽകിയതോടെ അരുൺ മുകളിലെ ബർത്തിലേയ്ക്കു പോയി. വീണ്ടും ഏകയായതോടെ മനസ്സിൽ അസ്വാസ്‌ഥ്യം കൂടുകൂട്ടി.

മനസ്സ് നഷ്ട സ്വപ്നങ്ങളുടെ പുറകേ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. നരേട്ടനും രാഹുലുമൊന്നിച്ചുള്ള ഇത്തരം എത്രയോ യാത്രകളെക്കുറിച്ചുള്ള സ്മരണകൾ. ഓർമ്മയുടെ നേർത്ത മഞ്ഞുപാളികൾക്കിടയിൽ നിന്നും അവ ആവരണം നീക്കി പുറത്തു വന്നു.

യാത്രയ്ക്കിടയിൽ നരേട്ടനും രാഹുൽമോനും പറയുന്ന തമാശകൾ കേട്ട് ഒരു ചെറുപ്പക്കാരിയെപ്പോലെ പൊട്ടിച്ചിരിക്കുന്ന എന്നെ നോക്കി രാഹുൽ മോൻ പറയുമായിരുന്നു.

“മമ്മീ… മമ്മിയ്ക്ക് യാത്രകൾ ഹരമാണല്ലേ… അതുകൊണ്ടു തന്നെ യാത്രയ്ക്കിടയിൽ മമ്മി കൂടുതൽ ചെറുപ്പമാകുന്നു. ഒരു പത്തുകൊല്ലമെങ്കിലും പുറകോട്ട് പോയതു പോലെ…” അവന്‍റെ കോംപ്ലിമെൻറ്സ് ഏറ്റുവാങ്ങി ആഹ്ലാദവതിയാകുന്ന ഞാൻ. അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് നരേട്ടൻ പറയുമായിരുന്നു.

“നിങ്ങൾക്കും മമ്മിയെപ്പോലെ പത്തുകൊല്ലം മുമ്പത്തെപ്പോലെ ചെറുപ്പമാകാൻ കഴിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു അല്ലേ? പണ്ടത്തെ കുട്ടികളെപ്പോലെ നിങ്ങൾക്കിപ്പോൾ ഞങ്ങളുടെ മടിയിലിരുന്ന് കളിക്കാമായിരുന്നു.

“ശരിയാണ് ഡാഡീ… ഞാൻ അതിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ പോവുകയാണ്. ഞങ്ങളെ വീണ്ടും കുട്ടികളാക്കണേ എന്ന്. നിഷ്ക്കളങ്കരായ കുട്ടികൾ…” എന്നിട്ടവൻ കൈകൾക്കൂപ്പി കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകും.

അവന്‍റെ അന്നത്തെ പ്രാർത്ഥനകൾ ദൈവം കൈകൊണ്ടു കാണുമോ? മറ്റൊരു ജന്മം നൽകി, ഒരു ശിശുവായി അവനെ പുനർജ്ജനിപ്പിക്കുവാനായി ദൈവം അവനെ വിളിച്ചു കൊണ്ടു പോയതായിരിക്കുമോ? ആവോ അറിയില്ല. ഒരുപക്ഷെ ലോകത്തിന്‍റെ ഏതെങ്കിലും കോണിൽ ഒരു ശിശുവായി അവൻ പുനർജജനിച്ചിട്ടുണ്ടാവാം. എന്നെപ്പോലെ ഏതെങ്കിലും അമ്മയുടെ മടിത്തട്ടിലിരുന്ന് അവൻ നിഷ്ക്കളങ്കമായി പുഞ്ചിരി പൊഴിക്കുന്നുണ്ടാവാം…

തണുപ്പിന്‍റെ അലകൾ ശരീരത്തെ പൊതിയാൻ തുടങ്ങിയപ്പോൾ റെയിൽവേയുടെ വെള്ളപ്പുതപ്പെടുത്ത് മൂടിപ്പുതച്ചു. ചിന്തകളുടെ കടന്നാക്രമണത്തിൽ നിന്നും മോചനം കിട്ടുവാനായി കണ്ണുകളിറുക്കിപ്പൂട്ടി ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചു തന്നെ നാമജപങ്ങളുരുവിട്ട് കണ്ണടച്ച് കിടന്നപ്പോൾ മെല്ലെ മെല്ലെ ഉറക്കം കൺപോളകളെ തഴുകിയെത്തി.

പുലരിയുടെ നേർത്ത വെളിച്ചം ജനലിലൂടെ ശരീരത്തിൽ പതിച്ചപ്പോൾ ഞാൻ കണ്ണുതുറന്നു. ഏതോ സ്റ്റേഷനിൽ വണ്ടിയെത്തി നിൽക്കുന്നു. ഒരു പുതിയ പ്രഭാതത്തിന്‍റെ ജീവസുറ്റ ചലനങ്ങൾ കണ്ണുകളേയും കാതുകളേയും കുളിർപ്പിച്ചു കൊണ്ട് റയിൽവേ സ്റ്റേഷനിൽ മുഴങ്ങിക്കേൾക്കുന്നു. അരുൺ മുകളിലെ ബർത്തിൽ നിന്നും താഴേയ്ക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.

“നമുക്കിറങ്ങേണ്ടിടമായി മാഡം…” അരുൺ ലഗ്ഗേജുകൾ ഓരോന്നായി കൈയ്യിലെടുത്തു കൊണ്ടു പറഞ്ഞു.

അരുണിനു പുറകേ നടന്ന് കംപാർട്ടുമെന്‍റിനു പുറത്തു കടന്നപ്പോൾ മുഗൾ സരായ് ജംഗ്ഷൻ എന്ന ബോർഡു കണ്ടു. രാത്രിയുടെ അന്ത്യയാമത്തിൽ മിക്കവാറും ചലനരഹിതവും മൂകവും, വിജനവുമായ സ്റ്റേഷൻ പരിസരം പിന്നിട്ട് ഞങ്ങൾ നടന്നു.

വെറും നിലത്ത് സ്റ്റേഷനിൽ നിരനിരയായി ഉറങ്ങിക്കിടക്കുന്നവരെ കാലുകൊണ്ടു ചവിട്ടാതെ പുറത്തു കടക്കുമ്പോൾ കണ്ടു, പുറത്ത് പ്രഭാതത്തിന്‍റെ ആദ്യകിരണങ്ങൾ പൊട്ടിവിടരാൻ തുടങ്ങുന്നതേയുള്ളൂ. ഇരുളും, വെളിച്ചവും ഒളിച്ചു കളി നടത്തുന്ന നടപ്പാതയിലൂടെ സ്റ്റേഷനു പുറത്തെത്തിയപ്പോൾ അരുൺ പറഞ്ഞു.

“നമുക്ക് ഒരു ഓട്ടോ പിടിച്ച് വിശ്വനാഥ ക്ഷേത്രത്തിലേയ്ക്കും, ദശാശ്വമേധഘട്ടിലേയ്ക്കും പോകാം. ദശാശ്വമേധഘട്ടിൽ ചെന്നാൽ മാഡത്തിന് സൂര്യോദയം കാണുകയും ബലിയിടൽ പോലുള്ള കർമ്മങ്ങൾ ചെയ്യുകയും ചെയ്യാം.

“ഞാൻ സമ്മതം സൂചിപ്പിക്കും പോലെ അരുണിനെ നോക്കി. എന്നിട്ടു പറഞ്ഞു. അരുൺ ഓട്ടോ വിളിച്ചോളൂ… ഞാൻ ഇവിടെ കാത്തുനിൽക്കാം.”

സ്റ്റേഷനരികിൽ ലഗ്ഗേജുമായി ഞാൻ മാറി നിന്നപ്പോൾ അരുൺ അൽപം ദൂരെ റോഡരികിൽ നിന്നും ഓട്ടോ വിളിച്ചു കൊണ്ടു വന്നു.

ലഗ്ഗേജ് എടുത്ത് ഓട്ടോയിൽ വച്ച് അരുൺ ആദ്യം കയറി. പിന്നീട് എന്‍റെ കൈപിടിച്ച് ഓട്ടോയിൽ കയറാൻ സഹായിച്ചു. തുടർച്ചയായുള്ള യാത്രകൾ എന്നെ ക്ഷീണിതയാക്കിയിരുന്നു. അരുൺ അത് മനസ്സിലാക്കി എന്നെ സഹായിക്കുകയായിരുന്നു.

കാറുകളും, ബൈക്കുകളും, ഓട്ടോറിക്ഷകളും, പഴയ രീതിയിലുള്ള റിക്ഷാവണ്ടികളും റോഡിൽ നിറഞ്ഞു കവിഞ്ഞിരുന്നു. അതിപുരാതനമായ ആ നഗരത്തിലൂടെ ഞങ്ങളുടെ ഓട്ടോ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഇതിനെല്ലാമിടയിലൂടെ നടന്നു നീങ്ങുന്ന ധാരാളം പശുക്കളേയും കാളകളേയും കണ്ടു. അതുകണ്ട് ഞാനത്ഭുതപ്പെട്ടപ്പോൾ അരുൺ പറഞ്ഞു.

“ഇവിടുത്തെ ജനങ്ങൾ ഗോപൂജ നടത്താറുണ്ട് മാഡം. മിക്കവാറും എല്ലാത്തരം മൃഗങ്ങളേയും പക്ഷികളേയും ആരാധനാ മനോഭാവത്തോടെ കാണുന്ന ഹിന്ദുക്കൾ നിറഞ്ഞ ഒരു സ്ഥലം കൂടിയാണ് വാരണാസി.”

ഒടുവിൽ ഞങ്ങളുടെ ഓട്ടോ ആ പ്രസിദ്ധമായ ക്ഷേത്രത്തിനു മുന്നിൽ എത്തിച്ചേർന്നു. വലിയ താഴികക്കുടങ്ങളോടു കൂടിയ ആ ക്ഷേത്രത്തിനുള്ളിൽ വിശ്വനാഥനായ ശിവന്‍റെ ശിവലിംഗ പ്രതിഷ്ഠയാണുള്ളത്.

“ഇവിടെക്കയറി തൊഴുത ശേഷം നമുക്ക് ദശാശ്വമേധഘട്ടിലേയ്ക്കു പോകാം മാഡം. അതല്ലേ നല്ലത്?” അരുൺ ചോദിച്ചു.

“അല്ല അരുൺ… ആദ്യം നമുക്ക് ദശാശ്വമേധഘട്ടിലേയ്ക്കു പോകാം. അവിടെ സൂര്യോദയം കണ്ട് ഗംഗയിൽ മുങ്ങിക്കുളിച്ച്, ബലികർമ്മങ്ങൾ ചെയ്‌ത് ചിതാഭസ്മ നിമഞ്ജനവും ചെയ്‌തശേഷം വൈകുന്നേരമോ നാളെയോ നമുക്ക് ക്ഷേത്രത്തിലെത്തി തൊഴാം…”

തന്‍റെ മറുപടി കേട്ട് അരുൺ പറഞ്ഞു. “മാഡം പറഞ്ഞതാണ് ശരി. കാരണം കുളി കഴിഞ്ഞ ശേഷമേ ക്ഷേത്രത്തിൽ കയറാൻ പാടുള്ളൂ എന്ന കാര്യവും ഞാൻ മറന്നു പോയി. പിന്നെ ബലികർമ്മങ്ങൾ ചെയ്ത ശേഷം ഉടൻ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന് എന്‍റെ മുത്തശ്ശി പണ്ടെന്നോ പറഞ്ഞിട്ടുള്ളത് ഇപ്പോഴെനിയ്ക്ക് ഓർമ്മ വരുന്നു. അതുകൊണ്ട് വൈകുന്നേരമോ നാളെയോ നമുക്ക് ക്ഷേത്രത്തിലെത്തി തൊഴാം. സോറി മാഡം? എന്‍റെ അറിവില്ലായ്മ മാഡം ക്ഷമിക്കണം.”

“സാരമില്ല അരുൺ… വർഷങ്ങളായി നോർത്തിന്ത്യയിൽ ജീവിക്കുന്നതു കൊണ്ടാണ് അരുൺ ഇതൊന്നുമറിയാതെ പോയത്.”

ഞാൻ അരുണിനെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. പിന്നെ ദശാശ്വമേധഘട്ടിലേയ്ക്ക് ഞങ്ങൾ യാത്ര തുടർന്നു. ഇടയ്ക്കു വച്ച് അൽപം ആത്മനിന്ദയോടെ അരുൺ പറഞ്ഞു.

“ഞാൻ കേരളത്തേയും അതിന്‍റെ സംസ്കാരത്തേയും കുറിച്ച് കൂടുതലറിയേണ്ടതായിരുന്നു മാഡം. ഒരു കേരളീയനായി മാത്രം എനിക്കു ജനിക്കാൻ കഴിഞ്ഞില്ലല്ലോ. കേരളത്തിൽ വളരാൻ കഴിഞ്ഞില്ലല്ലോ. അതോർത്തിട്ടിപ്പോൾ എനിക്ക് കുണ്ഠിതം തോന്നുന്നു.”

“സാരമില്ല അരുൺ… അരുൺ ജനിച്ചതും ജീവിച്ചതും രണ്ടു ഭിന്ന സംസ്കാരങ്ങളുടെ ഇടയില്ലല്ലെ. അതോർത്ത് അഭിമാനിക്കുകയല്ലെ വേണ്ടത്? ഓരോ സംസ്കാരത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട് അരുൺ.”

എന്നിലെ അദ്ധ്യാപിക അപ്പോഴേയ്ക്കും ഉണർന്നു കഴിഞ്ഞിരുന്നു. ഒരദ്ധ്യാപികയെപ്പോലെ ഞാൻ വാചാലയാകുന്നതു കണ്ട് അരുൺ ചിരിച്ചു കൊണ്ട് പ്രതിഷേധിച്ചു. “എനിക്കെന്‍റെ പഴയ അമ്മയെത്തന്നെ മതി. അദ്ധ്യാപികയാകുമ്പോൾ മാഡം വല്ലാതെ ഗൗരവക്കാരിയാകുന്നു.”

“ശരി… ശരി… ഞാനിനി അരുണിന്‍റെ മുമ്പിൽ പഴയ അമ്മ തന്നെയാകാം. അതുപക്ഷെ കോളേജിലെത്തുമ്പോൾ പറ്റില്ലല്ലോ. അവിടെ ഞാൻ അദ്ധ്യാപികയും അരുൺ എന്‍റെ സ്റ്റുഡന്‍റുമായിരിക്കുമല്ലൊ.” അതുകേട്ട്, അരുൺ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു.

ഞങ്ങളുടെ യാത്ര ദശാശ്വമേധഘട്ടിൽ അവസാനിച്ചു. ദശാശ്വമേധഘട്ടിലെ പടവുകളുടെ മുകൾത്തട്ടിൽ നിന്നു കൊണ്ട് ഞങ്ങൾ ആ കാഴ്ച കണ്ടു.

അക്കരെ ഗംഗാ നദിയിൽ ഉദിച്ചുയരുന്ന സൂര്യബിംബം. ചുറ്റിലും രക്‌തഛവി പരത്തി മെല്ലെ മെല്ലെ ഉദിച്ചുയരുന്ന ആ സൂര്യബിംബം ഒരസാധാരണ കാഴ്ചയായിരുന്നു. സൂര്യന്‍റെ പൊൻകതിരുകൾ ഗംഗാ നദിയുടെ ഓളങ്ങളടങ്ങി നിശ്ചലമായ ജലപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നതും അഭൗമമായ ആനന്ദം നൽകുന്ന കാഴ്ചയായിരുന്നു. അതുവരെയുണ്ടായിരുന്ന മനസ്സിലെ എല്ലാ ദുഃഖ ചിന്തകളും ഓടിയകലുന്നതു പോലെ തോന്നി. പകരം അലൗകികമായ ഓരാത്മീയ പരിവേഷത്തിലേയ്ക്ക് മനസ്സ് എത്തിച്ചേർന്നു കഴിഞ്ഞിരുന്നു.

“ഭൂമിയിലെ സ്വർഗ്ഗം”…. അതിവിടെയാണെന്ന് മനസ്സു പറഞ്ഞു.

(തുടരും)

 

സാഗരസംഗമം ഭാഗം- 29

“അസുഖമൊന്നും ഉണ്ടായിരുന്നില്ല രാമേട്ടാ… യാത്രാക്ഷീണമായിരിക്കും. ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഏതാനും ദിനങ്ങൾക്കുള്ളിൽ മനസ്സിനേറ്റ ആഘാതങ്ങൾ പലതായിരുന്നു എന്ന് എനിക്കു മാത്രം അറിവുള്ളതാണല്ലോ… അത് രാമേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാൻ എനിക്കാവുകയില്ലെന്നറിയാമായിരുന്നു. എന്‍റെ ഒഴിഞ്ഞു മാറ്റത്തിന്‍റെ കാരണവും അതായിരുന്നു.

“അല്ല… മാഡത്തിന്‍റെ അമ്മ മരിച്ചുവെന്നറിഞ്ഞു. എന്തായിരുന്നു അസുഖം? എത്ര വയസ്സുണ്ടായിരുന്നു?”

അമ്മ മരിച്ച കാര്യം അരുന്ധതി ആയിരിക്കും പറഞ്ഞത്… രാമേട്ടനോട് ഒന്നും പറയാതെ ആയിരുന്നല്ലോ ഞാൻ നാട്ടിലേയ്ക്ക് പോയത്. അപ്പോഴത്തെ അവസ്‌ഥയിൽ ആരോടെങ്കിലും എന്തെങ്കിലും വിവരിക്കുവാൻ ഞാൻ അശക്തയായിരുന്നു.

രാമേട്ടനോട് അമ്മയുടെ പ്രായത്തെക്കുറിച്ചും, അസുഖത്തെക്കുറിച്ചുമൊക്കെ വിവരിച്ചു തന്നെ പറഞ്ഞു. പലതും പറയുമ്പോൾ ഞാൻ വികാരധീനയായിത്തീരുന്നത് കണ്ട് എന്നെ തടഞ്ഞു കൊണ്ട് രാമേട്ടൻ പറഞ്ഞു.

“മതി മാഡം… അമ്മ മരിച്ചതിൽ മാഡത്തിന് എത്രമാത്രം ദുഃഖമുണ്ടെന്ന് എനിക്കു മനസിലാകുന്നുണ്ട്. ഇന്നത്തെക്കാലത്ത് അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണ് മാതാപിതാക്കളോടുള്ള സ്നേഹം പലരും വയസ്സായാൽ അവരെ തള്ളിപ്പുറത്താക്കാനാണ് ശ്രമിക്കുന്നത്. എന്‍റെ ഏകമകൻ തന്നെ അതിനുള്ള ഒരുദാഹരണമാണ്. ഈ വയസ്സുകാലത്തും ഞാൻ ജോലി ചെയ്‌തു ജീവിക്കേണ്ടി വരുന്നത് അതുകൊണ്ടാണ് മാഡം. ഇന്നിപ്പോൾ ഈ ജോലി ഉള്ളതു കൊണ്ട് ഞാനും ഭാര്യയും തെരുവോരത്ത് കിടക്കാതെ കഴിച്ചു കൂട്ടുന്നു.

ഒന്നു രണ്ടു വർഷം മുമ്പ് അവനും ഭാര്യയും ചേർന്ന് ഞങ്ങളെ വീടിനു പുറത്താക്കിയതാണ്. ഞങ്ങൾ ഓമനിച്ചു വളർത്തിയ ഒരേയൊരു മകനാണ് ഞങ്ങളോടീ കടുംകൈ ചെയ്‌തെന്നോർക്കുമ്പോൾ…

രാമേട്ടൻ വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ അമ്മയുടെ കാര്യങ്ങൾ കൂടുതലായി പറയേണ്ടായിരുന്നു എന്നു തോന്നി. വിഷമത്തോടെ ആ ചുമലിൽ പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

“സാരമില്ല രാമേട്ടാ… അവരും വയസ്സായി കഴിയുമ്പോൾ ഇതിനുള്ള തിരിച്ചടി ദൈവം നൽകിക്കോളൂം… നല്ലവനായ രാമേട്ടനെ ദൈവം കൈവിടുകയില്ല. അതോർത്ത് ആശ്വസിച്ചോളൂ…”

രാമേട്ടൻ കണ്ണുതുടച്ച് തിരിഞ്ഞു നടക്കുമ്പോൾ ആശ്വാസം തോന്നി. അദ്ദേഹത്തെ സമാശ്വസിപ്പിക്കാൻ എനിക്കു കഴിഞ്ഞല്ലോ. അപ്പോൾ ഒരു കാര്യം ബോദ്ധ്യമായി. എന്നെക്കാളേറെ ഹൃദയത്തിൽ ദുഃഖഭാരവുമേന്തി നടക്കുന്നവർ ഈ ലോകത്ത് ധാരാളമുണ്ട്.

രാമേട്ടനെ പോലെ ഒരു പിടിവള്ളിക്കായി കേഴുന്നവർ. അങ്ങിനെയുള്ളവരെ സമാശ്വസിപ്പിക്കാൻ കഴിയുന്നതു തന്നെ ഒരു വലിയ പുണ്യമാണ്. ഇനിയുള്ള എന്‍റെ ജീവിതം ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചു കഴിഞ്ഞാൽ എന്‍റെ ദുഃഖങ്ങളിൽ നിന്നുമുള്ള ഒരു മോചനം കൂടിയാകുമത്, മനസ്സു പറഞ്ഞു.

ഉച്ചയ്ക്ക് ഒറ്റയ്ക്ക് പാകം ചെയ്‌ത് ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുമ്പോൾ അരുണിനെ ഓർത്തു. അവൻ വേഗം മടങ്ങി വന്നിരുന്നെങ്കിൽ എനിക്കത് ആശ്വാസമാകുമായിരുന്നു. പെട്ടെന്ന് സ്വന്തം സ്വാർത്ഥതയെക്കുറിച്ചോർത്ത് ആത്മനിന്ദ തോന്നി. അരുണിനും സ്വന്തം മാതാപിതാക്കൾ മറ്റെന്തിനെക്കാളും വലുതായിരിക്കുമല്ലോ… പാവം കുട്ടി… എനിക്കു വേണ്ടി അവൻ സ്വന്തം മാതാപിതാക്കളെക്കൂടിയാണ് പലപ്പോഴും ഉപേക്ഷിക്കുന്നത്.

വൈകുന്നേരം അരുൺ തിരിച്ചെത്തിയത് അൽപം മ്ലാനവദനായിട്ടാണ്. അവന്‍റെ ദുഃഖ പൂർണ്ണമായ മുഖം കണ്ട് ഞാന്വേഷിച്ചു.

“എന്തുപറ്റി അരുൺ… മമ്മിയേയും ഡാഡിയേയും കണ്ടില്ലേ?” ഉൽകണ്ഠ മുറ്റി നിന്ന എന്‍റെ വാക്കുകൾക്കു മറുപടിയായി അരുൺ വിഷാദമഗ്നനായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞ.

കണ്ടു മാഡം… അവർ സുഖമായിരിക്കുന്നു. മാഡത്തെപ്പറ്റി അവർ അന്വേഷിച്ചു. ഇന്ന് ഡാഡി വീട്ടിലുള്ളതു കൊണ്ടാണ് മമ്മി ഇങ്ങോട്ട് വരാതിരുന്നത്. ഡാഡി ഒരു ടൂർ കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ…

അവന്‍റെ വാക്കുകളിൽ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും എന്തോ ഒന്ന് അവൻ മറയ്ക്കുന്നതായി തോന്നി. നേരത്തെ റിസോർട്ടിൽ വച്ചും അവന്‍റെ മുഖത്ത് മിന്നിമറഞ്ഞ ഭാവം ഇതു തന്നെയായിരുന്നു. പക്ഷെ അപ്പോഴൊന്നും അന്വേഷിക്കാനുള്ള മാനസികാവസ്‌ഥ എനിക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും എന്താ അവന്‍റെ മനസ്സിലെന്ന് കണ്ടു പിടിക്കണം. എന്‍റെ മനസ്സിന്‍റെ ഉളളറകളിലേയ്ക്ക് അവൻ ആഴ്ന്നിറങ്ങിയ അതേ രീതിയിൽ യാത്രയ്ക്കിടയിൽ അവനെ നേരിടാനുറച്ചു കൊണ്ട്, മറ്റൊരു യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഞാൻ തുടങ്ങി.

ഒന്നു രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പോടെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ രാമേട്ടൻ അദ്ഭുതത്തോടെ അന്വേഷിച്ചു.

“അല്ലാ… വീണ്ടും ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണല്ലോ. അരുൺ മോനും കൂടെയുണ്ടല്ലോ.”

“അതെ രാമേട്ടാ… അമ്മയുടെ ചിതാഭസ്മം ഗംഗയിൽ നിമഞ്ജനം ചെയ്യണം. പിന്നെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോയി തൊഴണം. എനിക്കിനി അധിക ദിവസം ലീവില്ല. അതുകൊണ്ട് എത്രയും വേഗം ഇക്കാര്യങ്ങൾ നടത്തിയേക്കാമെന്ന് കരുതി.”

ഞാൻ ഹിന്ദിയിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് രാമേട്ടൻ അൽപം ഗൗരവത്തിൽ പറഞ്ഞു.

“വളരെ നല്ല കാര്യമാണ് മാഡം അത്. ഞാൻ ഒന്നു രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. ഗംഗയിൽ മുങ്ങിക്കുളിച്ചിട്ടുണ്ട്. പിന്നെ അൽപം നിർത്തി തുടർന്നു. ഈ ജന്മത്തിൽ ഞാൻ മനസ്സറിയാതെ എന്തെങ്കിലും പാപകർമ്മങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിൽ അതെല്ലാം തീർന്നു കാണും മാഡം…”

രാമേട്ടന്‍റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിലോർത്തു. എനിക്കും അതുതന്നെയാണാവശ്യം രാമേട്ടാ. ഇന്നത് മനസ്സിന്‍റെ ആവശ്യമായിത്തീർന്നിരിക്കുന്നു.

രാമേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തുകൊണ്ടോ ഒരാഹ്ലാദം മനസ്സിനുള്ളിൽ ചിറകടിച്ചുയർന്നു. ചിരകാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു മോഹം സഫലമാകുവാൻ പോവുകയാണ്. നരേട്ടനുള്ളപ്പോൾ ഞങ്ങളതു പ്ലാൻ ചെയ്തതാണ്. പക്ഷെ അതു നടന്നു കാണാൻ നരേട്ടനു ഭാഗ്യമുണ്ടായില്ല. ഇന്നിപ്പോൾ ഞാൻ ഏകയായി… അതോർത്തപ്പോൾ ഒരസ്വാസ്ഥ്യം മനസ്സിൽ പടർന്നു കയറി. എങ്കിലും മനസ്സിനെ മനഃപൂർവ്വം സമാധാനപ്പെടുത്തിക്കൊണ്ടു സ്വയം പറഞ്ഞു.

ഈ യാത്ര കഴിഞ്ഞെത്തുമ്പോൾ ഞാൻ നേടുന്നത് ഒരു പുനഃർജനിയായിരിക്കും. എല്ലാ പാപകർമ്മങ്ങളും ഗംഗയിൽ മുക്കിത്താഴ്ത്തി പുനർജന്മം നേടിയ ഒരു മനുഷ്യ സ്ത്രീയായ ഞാൻ തിരികെയെത്തും.

റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ ട്രെയിൻ പുറപ്പെടാൻ തയ്യാറായി കിടപ്പുണ്ടായിരുന്നു. അരുൺ ധൃതി കൂട്ടി. “വേഗം വരൂ മാഡം… ട്രെയിൻ ഇന്ന് അൽപം നേരത്തെയാണെന്നു തോന്നുന്നു. ഫസ്റ്റ് ക്ലാസ് എസി റിസർവേഷൻ കംപാർട്ട്മെന്‍റ് കണ്ടെത്തിയാൽ പ്രശ്നം തീർന്നു.” ധൃതി പിടിച്ച് മുന്നേ ഓടുന്ന അരുണിനോടൊപ്പം ഓടിയെത്താൻ അൽപം പാടുപ്പെട്ടു.

പിന്നീട് ഞങ്ങളുടെ കംപാർട്ടുമെന്‍റ് കണ്ടെത്തി അതിൽ കയറിപ്പറ്റുമ്പോൾ അരുണിനോടൊപ്പം ഞാനും ആശ്വാസം കൊണ്ടു. എങ്കിലും അൽപം വേഗത്തിൽ ഓടിയതു കൊണ്ട് ഞാൻ കിതയ്ക്കുന്നത് അരുൺ കണ്ടു. അൽപം വിഷമത്തോടെ അരുൺ പറഞ്ഞു.

“സോറി മാഡം… ഞാനല്പം ബുദ്ധിമുട്ടിച്ചുവല്ലേ? എങ്കിലും ട്രെയിൻ നേരത്തെ ആയത് നന്നായി. നമുക്ക് സൂര്യോദയത്തിനു മുമ്പ് അവിടെയെത്തിച്ചേരാൻ പറ്റുമെന്നു തോന്നുന്നു. മാഡത്തിനറിയാമോ? കാശിയിൽ ഗംഗാനദിയിലെ സൂര്യോദയം കാണേണ്ടതു തന്നെയാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്…”

അതുകേട്ട് ഞാൻ വെറുതെ പുഞ്ചിരിച്ചു. ഇന്നിപ്പോൾ അത്തരം കാഴ്ചകൾ എന്നെ അഭിരമിപ്പിക്കുമോ എന്നറിയില്ല. എങ്കിലും ലോകത്ത് പ്രത്യേകിച്ച് ഭാരതത്തിൽ ധാരാളം ജനങ്ങൾ തങ്ങളുടെ ദുഃഖഭാരം ഇറക്കി വയ്ക്കുന്നത് അവിടെയാണല്ലോ എന്നും ഓർത്തു. അവിടെയെത്തുമ്പോൾ സ്വയമറിയാതെ തന്നെ മനസ്സ് സ്വസ്ഥമാകും എന്നു തോന്നി.

ട്രെയിൻ പതുക്കെ ഇളകിത്തുടങ്ങിയിരുന്നു. രാത്രിയിലെ അൽപം നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഞങ്ങളുടെ കംപാർട്ടുമെന്‍റിലെ പലരും നടത്തുന്നുണ്ടായിരുന്നു. മുകളിലെ ബർത്തു റിസർവ്വു ചെയ്‌ത രണ്ടു യുവ മിഥുനങ്ങൾ അത് നേരത്തെ തന്നെ കൈയ്യടക്കിക്കഴിഞ്ഞു. പിന്നെ താഴത്തെ ബർത്തിൽ ഭാര്യ ഭർത്താക്കന്മാരായ രണ്ടു വയോവൃദ്ധർ.

ഞങ്ങൾക്കു കിട്ടിയത് ട്രെയിനിലെ സൈഡ് ബെർത്ത് ആയതു കൊണ്ട് മറ്റാരുടെയും ശല്യമില്ലാതെ ഇരിയ്ക്കാൻ കഴിഞ്ഞു. മുകളിലത്തെ ബെർത്തിൽ അരുണും താഴത്തെ ബെർത്തിൽ ഞാനും കിടക്കാമെന്ന് തീരുമാനിച്ചു.

“മാഡം… മാഡത്തിനെന്താണ് വേണ്ടതെന്ന് പറഞ്ഞോളൂ. രാത്രിയിലെ ആഹാരം ബുക്കു ചെയ്യാനാണ്. അരുണിന്‍റെ മുമ്പിൽ അപ്പോൾ കാന്‍റീൻ ഭക്ഷണം ഓർഡർ ചെയ്‌തു വാങ്ങുന്ന ആൾ നിൽപുണ്ടായിരുന്നു.

“രാത്രി എനിക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും മതി അരുൺ”

അരുൺ രണ്ടുപേർക്കുള്ള ആഹാരത്തിന് ഓർഡർ കൊടുക്കുന്നതു കേട്ടു. പിന്നീട് പുറത്തെ കാഴ്ചകളിലേയ്ക്ക് ദൃഷ്ടി പായിച്ചിരിക്കുന്ന അരുണിനെ കണ്ടപ്പോൾ അൽപം മുമ്പ് ഉള്ളിലുണർന്ന ചോദ്യത്തിന് ഉത്തരം തേടിയാലോ എന്നാലോചിച്ചു. പിന്നീട് അപ്പോൾ വേണ്ടെന്നു വച്ചു. എല്ലാവരും ഉറങ്ങിക്കഴിയട്ടെ. അപ്പോൾ ചോദിച്ചറിയാം. ആഹാര ശേഷം മുകളിലെ ബെർത്തിലേയ്ക്ക് ഉറങ്ങുവാൻ പോകാൻ തുനിഞ്ഞ അരുണിനോടു പറഞ്ഞു.

“അരുൺ… ഉറങ്ങുവാൻ വരട്ടെ… എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.” അരുൺ ജിജ്ഞാസയോടെ എന്നെ നോക്കി ചോദിച്ചു.

“മാഡത്തിന് എന്താണ് പറയാനുള്ളത്… എന്താണെങ്കിലും എന്നോടു പറഞ്ഞോളൂ…”

ഞാൻ ചുറ്റിനു കണ്ണോടിച്ചു നോക്കി മറ്റെല്ലാവരും ഉറക്കമായി കഴിഞ്ഞിരുന്നു. ഇതുതന്നെയാണ് അരുണിനോട് എല്ലാം ചോദിച്ചറിയാൻ പറ്റിയ സമയം. മനസ്സിന്‍റെ നിർദ്ദേശം അനുസരിച്ചു കൊണ്ട് ഞാൻ മെല്ലെ സംസാരം ആരംഭിച്ചു. സംസാരത്തിൽ ഗൗരവം കലർന്നത് ഞാനറിയാതെയാണ്.

“അരുൺ… നീയെനിക്കിന്ന് മകനെപ്പോലെയാണ്… അല്ല… മകൻ തന്നെയാണ്. അപ്പോൾ പിന്നെ നിന്‍റെ മനസ്സിലുള്ള കാര്യങ്ങൾ എന്നോടു തുറന്നു പറയേണ്ടത് നിന്‍റെ കടമയാണ്. അല്ലെന്നു തോന്നുന്നുവെങ്കിൽ നമ്മുടെ ഈ ബന്ധം ഇപ്പോൾ ഇവിടെ അവസാനിപ്പിക്കാം… എന്തു പറയുന്നു?”

എന്‍റെ ചോദ്യം അരുണിനെ വേദനിപ്പിച്ചുവെന്നു തോന്നി.

“മാഡം… എന്താണ് പറഞ്ഞു വരുന്നത്. എനിക്കു മനസ്സിലാകുന്നില്ല.”

അരുണിന്‍റെ ചോദ്യത്തിൽ അമ്പരപ്പു നിറഞ്ഞു നിന്നു. അൽപനേരം എന്‍റെ മുഖത്തുറ്റുനോക്കി അവൻ പറഞ്ഞു.

“മാഡത്തിനെന്നോട് എന്തും ചോദിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. എന്‍റെ അമ്മയെപ്പോലെ തന്നെ. ചോദിച്ചോളൂ… മാഡത്തിനെന്താണ് അറിയേണ്ടത്… ഞാൻ പറയാം.”

അരുണിനെ വേദനിപ്പിച്ചതിൽ മാപ്പു ചോദിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“സോറി അരുൺ… നീ ചിലതൊക്കെ എന്നിൽ നിന്നും മറയ്ക്കുന്നതായി തോന്നി. ഒരു മുൻകരുതലെന്ന നിലയ്ക്കാണ് ഞാനിങ്ങനെയൊക്കെ സംസാരിച്ചത്. അല്ലാതെ നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല. പറയൂ അരുൺ. എന്താണ് നിന്നെ അലട്ടുന്ന പ്രശ്നം. ഒളിയ്ക്കാതെ എല്ലാം എന്നോടു പറയൂ.” അൽപനേരം പുറത്തെ ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കിയിരുന്ന ശേഷം അരുൺ പറഞ്ഞു.

മാഡം ഊഹിച്ചതു ശരി തന്നെയാണ്. എന്‍റെ മനസ്സിൽ, ചില പ്രശ്നങ്ങൾ പരിഹാരം കാണാനാവാത്തതായി കിടപ്പുണ്ട്. എന്‍റെ ഉള്ളിൽ ഞാൻ നിങ്ങളിൽ നിന്നൊക്കെ മറച്ചു വച്ച ഒരു പെൺകുട്ടിയുണ്ട്. സാരംഗി എന്നാണവളുടെ പേര്. ഒരു നോർത്തിന്ത്യൻ പെൺകുട്ടി. അവളാണെന്‍റെ വേദന…”

“അവൾക്കെന്താണ് പ്രശ്നം? അരുൺ എന്താണെങ്കിലും എന്നോടു പറയൂ. നമുക്കതു പരിഹരിയ്ക്കാൻ ശ്രമിക്കാം.” ഞാനവനെ ഉറ്റുനോക്കി പറഞ്ഞു.

ഇരുട്ടിന്‍റെ താഴ്വരയിൽ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾ ട്രെയിനിന്‍റെ വേഗതയ്ക്കൊപ്പം പുറകോട്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു. വിൻഡോ ഗ്ലാസ്സിലൂടെ അരുൺ ആ മലനിരകളലേയ്ക്ക് ദൃഷ്ടി പായിച്ചു. പിന്നെ ഏറെ ദുഃഖാകുലനായി ആ കഥ പറഞ്ഞു തുടങ്ങി.

സാരംഗി അതാണവളുടെ പേര്. എന്നെക്കാൾ ജൂനിയറായി ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പെൺകുട്ടി. നന്നായി പഠിച്ചിരുന്ന അവൾ ഒരു കാലത്ത് എല്ലാ ആക്റ്റിവിറ്റീസിലും പങ്കെടുത്ത് വിജയങ്ങൾ മാത്രം കൊയ്തിരുന്നു. നന്നായി നൃത്തം ചെയ്യും, പാട്ടു പാടും, പ്രസംഗിക്കും എന്നു വേണ്ട ചിത്രരചനയിൽ വരെ പ്രാഗത്ഭ്യമുള്ള പെൺകുട്ടി.

ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് ഒരിക്കൽ ഇലക്ഷൻ സമയത്താണ്. കോളേജ് യൂണിയൻ ചെയർമാന്‍റെ സ്‌ഥാനത്തേയ്ക്ക് ഞാനും, ആർട്സ് ക്ലബ് സെക്രട്ടറിയായി സാരംഗിയും മത്സരിച്ചു വിജയിച്ചു. ഞങ്ങളുടെ ആ പരിചയം പ്രേമബന്ധമായി വളർന്നു വന്നു. ഒടുവിൽ സാരംഗിയെ ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ എന്‍റെ റിസർച്ച് കഴിയുന്നതു വരെ അവളോട് ക്ഷമിക്കുവാൻ ഞാൻ ആവശ്യപ്പെട്ടു. എന്‍റെ തീരുമാനത്തെ അവൾ തെറ്റിദ്ധരിച്ചു.

അവൾക്ക് ഉടനെ വിവാഹിതയാകുവാനായിരുന്നു ആഗ്രഹം. ഫൈനൽ ഇയർ പോസ്റ്റ് ഗ്രാജുവേഷൻ തീർന്നാലുടനെ അവളുടെ വീട്ടുകാർ അവളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എന്‍റെ തീരുമാനത്തെ അംഗീകരിക്കാൻ അവൾക്കായില്ല.

എനിക്കാണെങ്കിൽ റിസർച്ച് വർക്ക് തീർത്ത് ഒരു ജോലി തേടിപ്പിടിക്കേണ്ട ബാദ്ധ്യതയും ഉണ്ട്. വീട്ടിൽ മമ്മിയും ഡാഡിയും ഈ വിവാഹത്തെ അനുകൂലിക്കുമായിരിക്കും. എങ്കിലും സ്വന്തമായി ഒരു ജോലിയില്ലാതെ ഒരു പെണ്ണിനെ ഞാൻ വിവാഹം കഴിക്കുന്നതെങ്ങിനെ?

എന്‍റെ തീരുമാനത്തിൽ നിന്ന് പിന്മാറുവാൻ അവൾ എന്നെ നിർബന്ധം ചെലുത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ അവളെ ചതിയ്ക്കുകയാണെന്ന് തെറ്റിദ്ധരിച്ച് അവൾ മറ്റു ചില കൂട്ടുകെട്ടുകളിൽ ചെന്നുപെട്ടു.

അവരെല്ലാം മയക്കുമരുന്ന്, കഞ്ചാവു പോലുള്ള ചില ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണ്. ആ കൂട്ടുകെട്ടിൽ പെട്ട് അവളും അതെല്ലാം ഉപയോഗിക്കാൻ തുടങ്ങി. എന്നെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് അവൾ അത്തരം കൂട്ടുകെട്ടുകളിൽ ചെന്നുപെട്ടത്.

എന്നാലിന്നിപ്പോൾ അവൾ പൂർണ്ണമായും ലഹരി മരുന്നുകൾക്ക് അടിമയായിത്തീർന്നിരിക്കുന്നു. അവളെ രക്ഷിക്കേണ്ടത് എങ്ങിനെയെന്നറിയാതെ ഞാൻ കുഴങ്ങുകയാണ് മാഡം. എന്‍റെ സാരംഗി ഇന്നെന്നെ പൂർണ്ണമായും വെറുത്തു കഴിഞ്ഞിരിക്കുന്നു. അവളുടെ ഇപ്പോഴത്തെ കൂട്ടുകാർ അവൾക്കു നൽകുന്ന ഉപദേശം അത്തരത്തിലുള്ളതാണ്.

എനിക്കാണെങ്കിൽ സാരംഗിയെ മറക്കാനാവുകയില്ല. അവളെ നേർവഴിയ്ക്കു കൊണ്ടു വരുവാൻ ഞാൻ ഒരുപാടു പരിശ്രമിച്ചു. എന്നാലിന്നവൾ എന്നെ അവളുടെ ജീവിതത്തിൽ നിന്നു തന്നെ ആട്ടിയോടിക്കുകയാണ്.

കഴിഞ്ഞ ദിവസം റിസോർട്ടിൽ വച്ചും, ഇന്ന് അവളുടെ വീട്ടിൽ ചെന്നപ്പോഴും അവൾ എന്നോട് ചെയ്‌തത് അതാണ്. അവളുടെ അച്ഛനാണെങ്കിൽ ഒരു രാഷ്ട്രീയക്കാരനാണ്. അയാൾ ഇതൊന്നുമറിയാതെ മകളെ അനുകൂലിക്കുകയാണ്.

അയാൾ അവളുടെ വിവാഹം ഇക്കൊല്ലം തന്നെ അവളുടെ കൂട്ടുകാരൻ കൂടിയായ ഒരു ലഹരി മരുന്നിന്നടിമയായി പയ്യനോടൊപ്പം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് എന്‍റെ സാരംഗിയെ നഷ്ടപ്പെടുവാൻ വയ്യ മാഡം… അവൾ ലഹരി മരുന്നുകൾക്കടിമയായി നശിക്കുന്നതു കാണാനും എനിക്കു വയ്യ… അരുൺ പൊട്ടിക്കരയുവാൻ ഭാവിക്കുന്നതു കണ്ട് ഞാൻ പറഞ്ഞു.

അരുൺ വിഷമിക്കരുത്… അരുണിന്‍റെ കൂട്ടുകാരിയെ നമുക്ക് ഏതു വിധേനയും ലഹരി മരുന്നിന്‍റെ പിടിയിൽ നിന്നും മോചിപ്പിക്കണം. അവളെ പഴയ സാരംഗിയായി അരുണിന് തിരികെ ലഭിക്കുക തന്നെ ചെയ്യും. അതിനുവേണ്ടി നമുക്ക് പരിശ്രമിക്കാം.

“കോളേജിൽ ചെന്നാലുടനെ നമുക്ക് ലഹരി വിരുദ്ധ ക്യാംപെയിനിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങണം. അരുൺ എന്നോടൊപ്പം ഉണ്ടായാൽ മതി…”

എന്‍റെ വാക്കുകൾ അരുണിന് ശക്‌തി പകർന്നതു പോലെ തോന്നി. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. മാഡത്തിനെ എനിക്കു വിശ്വാസമാണ്.

(തുടരും)

സാഗരസംഗമം ഭാഗം- 28

“എക്സ്ക്യൂസ്മീ… നിങ്ങൾ കുറച്ചു ദിവസം അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്ന് പിന്നീട് ഉപേക്ഷിച്ചു പോയ വ്യക്‌തിയാണോ? ഞാൻ കേട്ടിട്ടുണ്ട്, നിങ്ങൾ വളരെ ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന്. നിങ്ങൾക്ക് പണത്തിന്‍റെ അഹങ്കാരമായിരുന്നെന്ന്…” ആ ചോദ്യം കേട്ടില്ലെന്നു നടിച്ച് അരുണിനൊപ്പം പടി കടക്കുമ്പോൾ കേട്ടു.

“ഒരു പാവം മനുഷ്യനെ പ്രേമം നടിച്ച് നശിപ്പിച്ച ശേഷം വർഷങ്ങൾക്കു ശേഷം അന്വേഷിച്ച് വന്നിരിക്കുന്നു.” വളരെ പതുക്കെയാണ് അയാളതു പറഞ്ഞതെങ്കിലും ഞങ്ങളതു കേട്ടു. ഇടറിയ കാൽവെയ്പുകളോടെ മുന്നോട്ടു നടക്കുമ്പോൾ അരുൺ അരികിലെത്തി പറഞ്ഞു.

“സാരമില്ല മാഡം… ഒന്നും കേട്ടില്ലെന്ന് നടിച്ചാൽ മതി. ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ. മാഡത്തിന് സ്വയമറിയാമല്ലോ മനഃസാക്ഷിക്കു നിരക്കാത്തതായി ഒന്നും ചെയ്‌തിട്ടില്ലെന്ന്.

ഹൃദയത്തെ സ്പർശിച്ച അരുണിന്‍റെ വാക്കുകൾ ചുട്ടുപൊള്ളുന്ന അകത്തളങ്ങളിൽ നീരൊഴുക്കായി. ഒരു കുളിർനീരലയായി അതു മനസ്സിനെ തഴുകിയപ്പോൾ ഏതോ പ്രശാന്തിയുടെ തീരങ്ങളിൽ എത്തിച്ചേർന്ന പ്രതീതി. ശാന്തമായ മനസ്സോടെ കാറിലേയ്ക്കു കയറുമ്പോൾ ഒരു മുനിയുടെ നിസംഗത എന്നെ പൊതിയുന്നതായി തോന്നി.

അതെ! മനസ്സാക്ഷിക്കു നിരക്കാത്തതായി ഞാൻ മനഃപൂർവ്വം ഒന്നും ചെയ്‌തിട്ടില്ല. കാലം അതു തെളിയിക്കും. ഫഹദ് സാര്‍ അതു കണ്ടറിയും. എല്ലാം മനസ്സിലാക്കി ഒരിക്കൽ അദ്ദേഹം എന്‍റെ മുന്നിലണയും. ആ കൈകളിലണച്ച് എന്നെ തലോടുവാൻ. ഹൃദയത്തിൽ അനവരതം തുടിയ്ക്കുന്ന പ്രേമമാകുന്ന മൃതസഞ്ജീവനി പകർന്നു നൽകാൻ. അദ്ദേഹം എന്‍റെ അരികിലെത്തും. മനസ്സിനുള്ളിലിരുന്ന് ആരോ ദൃഢമായി മന്ത്രിച്ചു.

കാറിൽ കയറുന്നതിനു മുമ്പ് അരുൺ ഒരിക്കൽ കൂടി ചോദിച്ചു. “നമുക്ക് കണ്ണൂർക്ക് പോയാലോ മാഡം? അവിടെ അന്വേഷിച്ചാൽ അദ്ദേഹത്തിനെക്കുറിച്ച് എന്തെങ്കിലുമറിയാൻ കഴിയുമെന്ന് എന്‍റെ മനസ്സു പറയുന്നു. നമുക്കങ്ങോട്ടു പോയാലോ മാഡം?”

“വേണ്ട അരുൺ… അദ്ദേഹം എന്നെങ്കിലും എന്നെത്തേടിവരും. എന്‍റെ മനസ്സങ്ങനെ പറയുന്നു. ഇനി അന്നു ഞങ്ങൾ തമ്മിൽ കണ്ടാൽ മതി. അതു ദൈവ നിശ്ചയമാണ്.”

അരുണിനെ വിലക്കിക്കൊണ്ട് അതു പറയുമ്പോൾ ഹൃദയം കൊടുങ്കാറ്റടങ്ങി ശാന്തമായ തീരം പോലെ സൗമ്യവും, നിശബ്ദവുമായിരുന്നു.

പിന്നീട് കാർ എറണാകുളത്തെത്തുന്നതുവരെ ഞാൻ കാറിനുള്ളിൽ ഉറങ്ങിക്കിടന്നു. ഒന്നുമറിയാതെ സുഖസുഷ്പ്തിയിലാണ്ട് കിടക്കുമ്പോൾ ഞാനാ സ്വപ്നം കണ്ടു. വെള്ളിമേഘങ്ങൾക്കിടയിൽ നിന്ന് ഇറങ്ങി വന്ന് ഫഹദ് സാർ എന്‍റെ കൈ പിടിക്കുന്നു.

പിന്നെ മേഘങ്ങൾക്കിടയിലൂടെ രണ്ട് മാലാഖമാരെപ്പോലെ ഒഴുകി നീങ്ങുന്ന ഞങ്ങൾ… അപ്പുറവുമിപ്പുറവുമായി ഞങ്ങൾക്ക് അകമ്പടി സേവിക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ. അവരുടെ കൈകളിൽ സ്നേഹത്തിന്‍റെ, പ്രേമത്തിന്‍റെ സന്ദേശം വഹിക്കുന്ന മെഴുകുതിരി നാളങ്ങൾ. ചുറ്റിലും ആരോ വാരി വിതറിയ പോലെ നറുമലരുകളും സുഗന്ധ ധൂപങ്ങളും.

“മാഡം ഉറങ്ങുകയാണോ?” നമുക്കിറങ്ങേണ്ട സ്ഥലമായി.

അരുണിന്‍റെ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു ചുറ്റും നോക്കി. തറവാടെത്തിയിരിക്കുന്നു. സ്വർഗ്ഗം പോലെ മറ്റേതോ ലോകത്തിൽ എന്നപോലെ കണ്ട സ്വപ്നം നല്ലതോ ചീത്തയോ എന്ന് നിർണ്ണയിക്കാനായില്ല.

വേഗം ചെറിയ ബാഗുമെടുത്ത് വെളിയിലിറങ്ങുമ്പോൾ അരുണിനോട് പറഞ്ഞു. “അരുൺ നമ്മൾ ഇപ്പോൾത്തന്നെ ഡൽഹിയ്ക്കു മടങ്ങുകയാണ്. കഴിയുമെങ്കിൽ ഈ കാർ മടക്കി അയയ്ക്കേണ്ട…”

അരുൺ ഒട്ടൊരു അദ്ഭുതത്തോടെ എന്നെ നോക്കി. പിന്നെ തിരിഞ്ഞ് കാർ ഡ്രൈവറോടായി പറഞ്ഞു. “ഒരു പത്തു പതിനഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ? ഞങ്ങൾക്ക് ഈ കാറിൽ തന്നെ എയ്റോഡ്രോമിലേയ്ക്ക് പോകാനാണ്…”

“അതിനെന്താ സാർ… ഞാനിവിടെ വെയ്റ്റ് ചെയ്യാം. നിങ്ങൾ പോയി വന്നോളൂ…”

മര്യാദക്കാരനായ ഡ്രൈവർ പറഞ്ഞു നിർത്തി. പടിപ്പുര കടന്ന് തറവാട്ടിലെ പൂമുഖത്തേയ്ക്ക് നടക്കുമ്പോൾ അരുൺ ചോദിച്ചു.

“എന്താ മാഡം… പതിവില്ലാത്തൊരു തിടുക്കം. നമ്മൾ കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കണമെന്നല്ലെ കരുതിയത്…”

“വേണ്ട അരുൺ… എനിക്ക് വാരണാസി വരെ പോകണം. നരേട്ടന്‍റെയും രാഹുലിന്‍റെയും അമ്മയുടെയും പേരിൽ ബലി ഇടണം. അവരുടെ ആത്മാവിന്‍റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കണം. അരുണുനറിയാമല്ലോ എനിക്കല്പ ദിനം കൂടിയേ ലീവ് ബാക്കിയുള്ളൂ എന്ന്.”

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. സത്യത്തിൽ ഫഹദ് സാറിനെ കണ്ടെത്താനാകാത്ത നിരാശ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം അഭിശപ്തമായ ഈ മണ്ണിൽ നിന്നും എത്രയും വേഗം പാലായനം ചെയ്യുവാൻ മനസ്സു കൊതിച്ചു.

മാത്രമല്ല ഫഹദ് സാറിനെ കണ്ടെത്തിയിരുന്നുവെങ്കിൽ ആ കാലടികളിൽ വീണ് മാപ്പപേക്ഷിച്ച്. എന്‍റെ ജീവിതത്തിലെ പാപക്കറ എന്നേയ്ക്കുമായി മായിച്ചു കളയാമെന്ന് ഞാൻ വ്യാമോഹിച്ചു. എന്നാൽ ആ മോഹം സഫലമാകാതെ വന്നപ്പോൾ ഇനിയിപ്പോൾ അവസാനത്തെ അഭയം ഗംഗയാണ്.

ഒരു മാതാവിനെപ്പോലെ ഗംഗ എന്നെ മാറോടണച്ച് ഹൃദയത്തിലെ പാപക്കറ മുഴുവൻ കഴുകിക്കളയും. ആ മടിയിലണച്ച് ആശ്വസിപ്പിക്കും. ഒരമ്മയെ പോലെ എന്നെ തഴുകിത്തലോടുന്ന ആ കരങ്ങളിലണയാൻ ഹൃദയം വെമ്പൽ പൂണ്ടു. പിടയ്ക്കുന്ന ഹൃദയവുമായി അകത്തേയ്ക്കു നടന്നു, എത്രയും വേഗം ഒരു നീണ്ട യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുവാൻ.

അപ്പോൾ അരുൺ ഫോണിലൂടെ, ട്രാവൽ ഏജൻസിയിൽ വിളിച്ച് രണ്ട് ഫ്ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുകയായിരുന്നു. പൊതുവെ തിരക്കു കുറഞ്ഞ സമയമായതിനാൽ ടിക്കറ്റു കിട്ടാൻ വിഷമമുണ്ടായില്ല. അതിനു ശേഷം ഡൽഹിയിലേയ്ക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ അവൻ തന്‍റെ മുറിയിലേയ്ക്കു നടന്നു.

“മാഡം വേഗമാകട്ടെ, ഫ്ളൈറ്റ് രാത്രി എട്ടുമണിയ്ക്കാണ്…”

അരുൺ ധൃതി കൂട്ടുന്നത് എനിക്ക് അകത്തു നിന്നും കേൾക്കാമായിരുന്നു. അപ്പോൾ മായ എന്‍റെ കരവലയത്തിലമർന്ന് തേങ്ങിക്കരയുകയായിരുന്നു.

“ഇനി എന്നാണ് ചേച്ചി നമ്മൾ കാണുക? അമ്മ പോയതോടെ നമ്മൾക്കിടയിലെ അകൽച്ച വർദ്ധിക്കുമെന്നു തോന്നുന്നു. ഇനി വല്ലപ്പോഴും കണ്ടാലായി. അല്ലേ ചേച്ചി?”

മായ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിക്കരയുന്നതു കണ്ടപ്പോൾ വിഷമം തോന്നി. വീട്ടിലെ ഇളയ കുട്ടിയായ അവൾ എല്ലാവരിൽ നിന്നും ഏറെ ലാളന അനുഭവിച്ചാണ് വളർന്നത്. അതുകൊണ്ടു തന്നെ ഏറെ ലോലമനസ്കയും അവളായിരുന്നു. ഏറെ ലാളിച്ച അമ്മയുടെ വേർപാട് അവളെ തളർത്തിയിരിക്കുന്നു. ഒരുപക്ഷെ അമ്മയുടെ സ്‌ഥാനത്ത് അവള് എന്നെ കാണുകയും ചെയ്തേയ്ക്കാം. അതു കൊണ്ടു തന്നെ അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ട് ആ പുറം തലോടുമ്പോൾ പറഞ്ഞു.

“നീയും, മഞ്ജുവും എനിക്കിപ്പോഴും കുട്ടികൾ തന്നെയാണ്. നിങ്ങളടെ ഏതു വിഷമവും അമ്മയുടെ അഭാവത്തിൽ നിങ്ങൾക്ക് എന്നോട് പറയാം…” മുളചീന്തും പോലെ പൊട്ടിക്കരയുന്ന അവളെ കരവലയത്തിൽ നിന്ന് വേർപെടുത്തിക്കൊണ്ടു പറഞ്ഞു.

“ചേച്ചിയുടെ മനസ്സിലിപ്പോൾ കളിചിരികൾ നിറഞ്ഞ നമ്മുടെ ആ പഴയകാലം മങ്ങാതെ, മായാതെ കിടപ്പുണ്ട്. പഴയതൊന്നും മറക്കുവാൻ ചേച്ചിയ്ക്കു കഴിയില്ലല്ലോ കുട്ടീ… അതാണല്ലോ ചേച്ചിയുടെ ജീവിതത്തിലെ പരാജയവും” എന്‍റെ വാക്കുകൾ കേട്ട് പെട്ടെന്നവൾ കണ്ണുനീർ തുടച്ച് പുഞ്ചിരി വരുത്തിപ്പറഞ്ഞു.

സോറി ചേച്ചീ… ഞാൻ ചേച്ചിയെ വല്ലാതെ വിഷമിപ്പിച്ചുവെന്നു തോന്നുന്നു. ഇന്ന് ഞങ്ങളെക്കാളേറെ ദുഃഖങ്ങൾ വഹിക്കുന്നത് ചേച്ചിയാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളാണിന്ന് ചേച്ചിയ്ക്ക് ആശ്രയമായിത്തീരേണ്ടത്… ഈ ഞങ്ങൾ തന്നെ…

അർദ്ധോക്തിയിൽ അവളെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. “ഇല്ല മോളെ… ഏതു ദുഃഖവും എന്നിലേയ്ക്ക് ആവാഹിക്കുവാൻ ചേച്ചിയ്ക്കിന്ന് കരുത്തുണ്ട്. അനുഭവങ്ങൾ ദുഃഖങ്ങളെ സ്വാംശീകരിക്കുവാൻ ചേച്ചിയെ പഠിപ്പിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ ദുഃഖങ്ങൾ ഏറ്റെടുക്കുവാനും ചേച്ചിയ്ക്കിന്നു കഴിയും. അതുപോലെ മഞ്ജു എവിടെ… അവളെ കണ്ടില്ലല്ലോ…” എന്‍റെ ചോദ്യം കേട്ട് മായ തെല്ലു ഗൗരവത്തിൽ പറഞ്ഞു.

“മഞ്ജു ചേച്ചി നേരത്തെ പോയി ചേച്ചി… ചേച്ചിയ്ക്കും, ചേട്ടനും ലിവില്ലത്രെ…” പിന്നെ അൽപം മടിച്ച് അവൾ തുടർന്നു.

“പോകുന്നതിനു മുമ്പ് ഈ വീടു വിൽക്കുന്ന കാര്യത്തെക്കുറിച്ച് ദിവാകരേട്ടൻ ഒരിക്കൽ കൂടി പറഞ്ഞു. ചേച്ചി വരുമ്പോൾ അതേപ്പറ്റി ആലോചിച്ച് അറിയ്ക്കണമെന്നും പറഞ്ഞു.”

അൽപ നേരത്തേയ്ക്ക് എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ വിഷമിച്ചു നിന്നു. അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന ഈ വീട്…

ഇതു വിൽക്കുകയെന്നാൽ പൊക്കിൾക്കൊടി ബന്ധം വിഛേദിക്കുന്നതു പോലെയാണ്. മാത്രമല്ല അമ്മ മരിച്ചയുടനെ വീടു വിൽക്കാനായിരുന്നു മക്കൾക്കു താൽപര്യമെന്ന് നാളെ നാട്ടുകാർ പറഞ്ഞെന്നിരിയ്ക്കും.

“എന്തായാലും എനിക്കല്പം ആലോചിക്കണം. ഞാൻ ഡൽഹിയിൽ ചെന്നിട്ട് അറിയിക്കാം.” ഞാൻ മറുപടി പറഞ്ഞു.

മാഡം, ഫ്ളൈറ്റിന് സമയമായി. പുറത്തു നിന്നും അപ്പോൾ അരുണിന്‍റെ അക്ഷമയോടെയുള്ള വിളി വീണ്ടും ഉയർന്നു കേട്ടു. മായയുടെ മക്കളായ ആര്യമോളും, വിപിനും അപ്പോഴേയ്ക്കും ഓടി അടുത്തെത്തി ഇനി എന്നാണ് വല്യമ്മേ കാണാനാവുക… തേങ്ങിക്കരഞ്ഞ അവരെ കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോൾ ഒരിയ്ക്കൽ കൂടി ബന്ധങ്ങളുടെ ബന്ധനം എന്നെ ആ മണ്ണിൽ തളച്ചിടുന്നതായി തോന്നി. നിർബന്ധപൂർവ്വം അവരെ വേർപെടുത്തി, നനഞ്ഞ കണ്ണുകൾ സാരിത്തലപ്പാൽ തുടച്ചു നീക്കുമ്പോൾ സ്വയം പറഞ്ഞു.

ഇല്ല… ഇവിടെ ഞാൻ പതറരുത്… എന്‍റെ ലക്ഷ്യം മറ്റൊന്നാണ്. ഇവിടം എനിക്കൊരു ഇടത്താവളം മാത്രം… നീണ്ട യാത്രയ്ക്കിടയിൽ എപ്പോഴോ കണ്ടുമുട്ടിയവർ… ഇനിയും കണ്ടുമുട്ടേണ്ടവർ എനിക്കു മുന്നിലുണ്ട്. പൂർത്തികരിയ്ക്കേണ്ട കടമകൾ… ചെയ്തു തീർക്കേണ്ട പാപപരിഹാരങ്ങൾ എല്ലാം… എല്ലാം മുന്നിലെ നീണ്ടി വീഥിയിൽ എനിക്കു കാണാൻ കഴിയുന്നു.

ഒരിക്കൽ കൂടി മായയോടും, ഭർത്താവിനോടും കുഞ്ഞുങ്ങളോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സ് ബലപ്പെട്ടു കഴിഞ്ഞിരുന്നു.

“വരൂ… അരുൺ നമുക്കു പോകാം. കഴിയുമെങ്കിൽ ഇന്നു തന്നെ നമുക്ക് കാശിയിലെത്തണം…” ഞാൻ തിരക്കു കൂട്ടി.

“അതു നടക്കുമോന്നറിയില്ല മാഡം…” കാരണം നമ്മൾ ഇപ്പോൾത്തന്നെ വളരെയേറെ വൈകിക്കഴിഞ്ഞു. ഇനി ഡൽഹിയിലെത്തിയ ശേഷം മാത്രമേ വാരണാസിയ്ക്കുള്ള അടുത്ത ട്രെയിൻ ബുക്കു ചെയ്യാൻ കഴിയുകയുള്ളൂ. അരുൺ തന്‍റെ നിസ്സഹായത വെളിപ്പെടുത്തി. എന്നിട്ട് ടാക്സിക്കാരനോടു ധൃതിയിൽ പറഞ്ഞു. “വേഗം വിട്ടോളൂ… ഇല്ലെങ്കിൽ ഫ്ളൈറ്റ് ലേറ്റാകും…”

കുതിച്ചു പായുന്ന ടാക്സിയിലിരിക്കുമ്പോൾ ഒരിക്കൽ കൂടി ജനിച്ച വളർന്ന വീടിനേയും നാടിനേയും ഉപേക്ഷിച്ചു പോകുന്ന ഒരു പ്രവാസിയുടെ ദുഃഖം ഉള്ളിലുണർന്നു. ഒപ്പം വിലപ്പെട്ട മറ്റെന്തോ ആ മണ്ണിൽ ഉപേക്ഷിച്ചു പോരുന്നതിലുള്ള തീവ്രവേദനയും മനസ്സിൽ തങ്ങി നിന്നു. മൂല്യമളക്കാവാനാത്ത ആ വസ്തുവിനെത്തേടി എനിക്കിനിയും ഈ നാട്ടിലേയ്ക്കു മടങ്ങി വരേണ്ടി വരും. മനസ്സിനുള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

എയ്റോഡ്രോമിലെത്തി ടാസ്കിക്കാരനെ പറഞ്ഞു വിടുമ്പോൾ അരുൺ ചോദിച്ചു.

“മാഡം ആകെ ടയേർഡ് ആണെന്നു തോന്നുന്നു. ഇപ്പോൾത്തന്നെ നടക്കാവാനാതെ ആകെ അവശയായതു പോലെ ഇനിയും ഇന്നു തന്നെ മറ്റൊരു യാത്ര ഡൽഹിയിൽ ചെന്നാലുടനെ തുടരുന്നത് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല…” ഒരു അമ്മയോട് മകന്‍റെ ദുഃസ്വാതന്ത്യ്രം ആ വാക്കുകളിൽ നിറഞ്ഞു നിന്നു.

അരുണുന്‍റെ ഉൽകണ്ഠ ശരിയായിരുന്നു. ഞാനിപ്പോൾത്തന്നെ അവശയാണ്. ശാരീരികമായും, മാനസികമായും എന്നാൽ ആ അവശത തൽക്കാലത്തേയ്ക്കു മാത്രമുള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഒരു പ്രത്യേക ലക്ഷ്യം ഇന്നു എന്‍റെ കണ്മുന്നിലുണ്ട്. ആ ലക്ഷ്യത്തിലെത്തുവാൻ കഴിഞ്ഞാൽ എന്‍റെ എല്ലാ അവശതകളും അകന്നു മാറും. എന്‍റെ മനസ്സിലെന്തെന്ന് മുഖത്തു നിന്ന് വായിച്ചെടുത്തതു പോലെ അരുൺ പെട്ടെന്ന് നിശബ്ദനായി.

ഞങ്ങളുടെ ഫ്ളൈറ്റ് അർദ്ധരാത്രിയോടെ ഡൽഹിയിലെത്തി.

“ഇനി ഇന്ന് വീട്ടിൽ പോയി കിടന്നുറങ്ങാം… നാളെ രാവിലത്തെ ഫ്ളൈറ്റിലോ, ട്രെയിനിലോ വാരാണാസിയ്ക്കു പോകാം…”

ഒരു മകന്‍റെ കരുതൽ നിറഞ്ഞ അരുണിന്‍റെ വാക്കുകളെ തട്ടിത്തെറിപ്പിക്കാനാവാതെ ഞാൻ നിന്നു. എനിക്കാണെങ്കിൽ അപ്പോൾത്തന്നെ വാരാണാസിയിലേയ്ക്കു പോകാനുള്ള മനസ്സുണ്ടായിരുന്നു.

എരിഞ്ഞു കൊണ്ടിരിക്കുന്ന മനസ്സിലെ അഗ്നിയെ എത്രയും വേഗം ഗംഗയുടെ കുളിർമ്മയിൽ മുക്കിത്താഴ്ത്തുവാനുള്ള മോഹം. ശരീരത്തിന്‍റെ വിവശതകളെ അതിജീവിക്കുവാൻ ആ മോഹത്തിന് കരുത്തുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

വീട്ടിലെത്തി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അന്ന് ഉറക്കം വന്നില്ല. അരുൺ അപ്പുറത്തെ മുറിയിൽ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ടായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം അവനെ വല്ലാതെ തളർത്തിയിരുന്നു. പാവം കുട്ടി.

എനിക്കു വേണ്ടിയാണ് എല്ലാ യാതനകളും അവൻ സഹിക്കുന്നത്. യഥാർത്ഥത്തിൽ ഞാൻ അവന് ആരാണ്? ആത്മാർത്ഥ സുഹൃത്തിന്‍റെ അമ്മ എന്നതിൽക്കവിഞ്ഞ് പ്രത്യക്ഷത്തിൽ ബന്ധങ്ങളൊന്നുമില്ല. പക്ഷെ നരേട്ടന്‍റെ മരണശേഷമുള്ള ഏതാനും ദിനങ്ങൾക്കുള്ളിൽ ഞങ്ങൾക്കിടയിൽ പൊക്കിൾക്കൊടി ബന്ധത്തെപ്പോലും അതിശയിപ്പിക്കുന്ന ഒരു ആത്മബന്ധം വളർന്നു കഴിഞ്ഞിരിക്കുന്നു.

ഒരു പക്ഷെ മുജ്ജന്മങ്ങളിലെപ്പോഴൊ അവൻ എന്‍റെ മകനായിരുന്നിരിക്കണം. അതായിരിക്കാം ഇത്തരത്തിലുള്ള ഒരാത്മബന്ധത്തിന് അടിസ്‌ഥാനം. മുജ്ജന്മങ്ങളിൽ നമുക്കു പ്രിയപ്പെട്ടവരായിരുന്നവർ പിന്നീടുള്ള ജന്മങ്ങളിൽ ഒരു പക്ഷെ നമ്മെ തിരിച്ചറിഞ്ഞുവെന്നു വരാം. ഒരുതരം വാസനാബന്ധം എന്തോ ഒരു പക്ഷെ എല്ലാം എന്‍റെ തോന്നലായിരിക്കാം.

ഈയിടെയായി മനസ്സ് മുജ്ജന്മ ബന്ധങ്ങളെക്കുറിച്ചും, പുനർജജന്മത്തെക്കുറിച്ചുമൊക്കെ അന്വേഷണാത്മകമായ വിവാദങ്ങളിലേർപ്പെടുന്നു. എന്തോ ചിലതു കണ്ടെത്തുവാനുള്ള വെമ്പൽ…

ജനനത്തിനു മുമ്പും, മരണത്തിനു ശേഷവും എന്ത് എന്നറിയാനുള്ള ആകാംക്ഷ… ഒരുപക്ഷെ കൈവിട്ടു പോയ പ്രിയപ്പെട്ടവരെ അങ്ങേ ലോകത്തു വച്ച് വീണ്ടും കണ്ടു മുട്ടുവാനുള്ള ത്വരകൊണ്ടുമാകാം മനസ്സ് വിഭ്രാത്മക ചിന്തകൾക്ക് അടിപ്പെടുന്നത്. പലതും ആലോചിച്ചു കിടന്ന് സമയം കടന്നു പോകുന്നത് അറിഞ്ഞില്ല.

ചുവരിലെ ക്ലോക്ക് നാലു പ്രാവശ്യം അടിക്കുന്നതു കേട്ടപ്പോഴാണ് ഞാനിതു വരെ ഉറങ്ങിയിട്ടില്ലെന്ന സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്. അൽപമെങ്കിലും കണ്ണടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ തലപൊക്കാൻ പറ്റാത്തത്ര ക്ഷീണമായിരിക്കും. എങ്ങിനെയും അൽപം ഉറങ്ങുക തന്നെ.

ഒരുപക്ഷെ വാരാണാസിയിലേയ്ക്ക് നേരത്തെ ടിക്കറ്റു ബുക്കു ചെയ്യാതിരുന്നത് എത്ര നന്നായി. അല്ലെങ്കിലിപ്പോൾ ക്ഷീണം കൊണ്ട് തലപൊക്കാൻ പറ്റാത്ത അവസ്‌ഥയിൽ അരുൺ എന്നെ താങ്ങിയെടുക്കേണ്ടി വന്നേനെ.

ഇനിയും ഒന്നുമാലോചിക്കരുതെന്ന് വിചാരിച്ച് മനസ്സ് ഈശ്വരനിൽ കേന്ദ്രീകരിച്ച് ഉറങ്ങുവാൻ ശ്രമിച്ചു. പക്ഷെ മനസ്സ് എന്തുകൊണ്ടോ കൂടുതൽ കൂടുതൽ പിരിമുറുകി കൊണ്ടിരുന്നതല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല.

ലോകത്തിൽ വിധവകൾക്കാണോ ഇത്തരം അവസ്‌ഥ കൂടുതലായി കാണുവാനാവുക എന്നോർത്തു പോയി. എന്നാൽ അടുത്ത നിമിഷം ഞാനെന്തു വിഡ്ഢിത്തമാണ് ഓർക്കുന്നതെന്നും ആലോചിച്ചു.

പല കാരണങ്ങൾ കൊണ്ട് മനഃസമാധാനം നഷ്ടപ്പെട്ട പലരും നേരിടുന്ന പ്രശ്നമാണിത്. പിന്നെ രോഗങ്ങളുടെ പിടിയിലമർന്നവരും. എന്നാൽ അരുണിനെപ്പോലെ ശുദ്ധ ഹൃദയരായവർക്ക് ഇതൊന്നും പ്രശ്നമല്ല. ഒരു കുഞ്ഞിനെപ്പോലെ, കിടക്ക കാണേണ്ട താമസം, അവർക്ക് സുഖസുഷുപ്തിയിലാഴുവാൻ കഴിയുന്നു. അങ്ങിനെയുള്ളവരാണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യവാന്മാരെന്ന് ഒരു നിമിഷം തോന്നിപ്പോയി. ലോകത്തിൽ വിലപിടിപ്പുള്ള മറ്റെന്തിനെക്കാളും വലുത് മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുക എന്നതാണ്.

ഒരു രാജാവിന് സ്വന്തം പട്ടുമെത്തയിലെന്നതിനേക്കാൾ, അദ്ധ്വാനിക്കുന്നവന് വെറും നിലമായിരിക്കും സ്വർഗ്ഗമായിത്തീരുക. നിറയെ ധനമുള്ള മനുഷ്യനേക്കാൾ അന്നന്നത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവനാണ് മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുക എന്നർത്ഥം.

മനസ്സ് വേദാന്ത ചിന്തകൾക്ക് അടിപ്പെടുന്നതോർത്ത് ചിരി വന്നു. ഒടുവിൽ പുലരാറായ നേരത്തെപ്പോഴൊ അറിയാതെ കണ്ണുകൾ ചിമ്മിപ്പോയി. ദീർഘമായ ഒരുറക്കത്തിനൊടുവിൽ കണ്ണുതുറക്കുമ്പോൾ അരുൺ പുഞ്ചിരിയോടെ മുന്നിൽ നിൽപ്പുണ്ടായിരുന്നു.

“മാഡം, നല്ലതു പോലെ ഉറങ്ങി എന്നു തോന്നുന്നുവല്ലോ… അവൻ കൈയ്യിലെ ചായക്കപ്പ് എന്‍റെ നേരെ നീട്ടി.

അപ്പോൾ ജനാലയ്ക്കപ്പുറത്ത് നിന്നും വെയിൽ നാളങ്ങൾ മുറിയ്ക്കകത്തേയ്ക്ക് കൈനീട്ടിത്തുടങ്ങിയിരുന്നു. അസഹ്യമായ ചൂടിൽ ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കുമ്പോൾ ചോദിച്ചു പോയി.

“അയ്യോ അരുൺ… നേരം വല്ലാതെ പുലർന്നുവെന്നു തോന്നുന്നു. ഇനിയെപ്പോഴാണ് വാരാണാസിയിലേയ്ക്കു പുറപ്പെടുക?”

“മാഡം പേടിയ്ക്കേണ്ട… ഞാൻ വൈകുന്നേരം ആറുമണിയ്ക്കുള്ള ട്രെയിനിന് ബുക്ക് ചെയ്‌തിട്ടുണ്ട്. മാഡം വൈകുന്നേരമാകുമ്പോഴേയ്ക്കും കുളിച്ചൊരുങ്ങിക്കോളൂ… ഞാൻ അപ്പോഴേയ്ക്കും മമ്മിയുടെ അടുത്ത് പോയിട്ട് വരാം. കുറെ ദിവസമായി മമ്മിയെക്കണ്ടിട്ട്….”

അപ്പോഴാണ് ഞാൻ അരുന്ധതിയുടെ കൈയ്യിൽ വീടിന്‍റെ താക്കോൽ ഉള്ള കാര്യം ഓർത്തത്. അന്ന് നാട്ടിലേയ്ക്കു പോകുമ്പോൾ അരുന്ധതിയോട് രാമേട്ടന്‍റെ കൈയ്യിൽ താക്കോൽ ഏൽപ്പിക്കുവാൻ പറഞ്ഞിരുന്നുവെങ്കിലും, രാമേട്ടന് എന്തോ അസുഖമായിരുന്നതിനാൽ അന്നും, അതിനടുത്ത ദിവസങ്ങളിലും സെക്യൂരിറ്റി ജോലിയ്ക്ക് എത്തുവാൻ കഴിഞ്ഞിരുന്നില്ല.

ഇവിടെ വന്നു കയറിയത് എന്‍റെ കൈയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ചാണ്. “അരുൺ മമ്മിയുടെ കൈയ്യിൽ നിന്നും ഈ വീടിന്‍റെ താക്കോൽ കൂടി വാങ്ങിച്ചോളൂ… ഞാൻ ഓർമ്മിപ്പിച്ചു.”

“ശരി മാഡം… ഞാൻ പോയിട്ടു വരാം…” അരുൺ നടന്നകലുന്നതു നോക്കി വാതിൽക്കൽ തന്നെ നിന്നു അപ്പോഴാണ് രാമേട്ടൻ എന്‍റെ നേരെ നടന്നു വരുന്നത് കണ്ടത്.

“മാഡം… നാട്ടിൽ പോയി വന്നപ്പോൾ ആകെ ക്ഷീണിച്ചു പോയല്ലോ? എന്തുപറ്റി മാഡം? സുഖമില്ലായിരുന്നോ?”

രാമേട്ടൻ ജിജ്ഞാസയോടെ തിരക്കി.

(തുടരും)

സാഗരസംഗമം ഭാഗം- 27

ഉച്ചയ്ക്ക് തൃശൂരിനടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. മലപ്പുറത്തെത്തുവാൻ ഇനിയും മൂന്നുമണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടി വരും. മനസ്സു മുഴുവൻ ഫഹദ് സാറായിരുന്നു. വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ ആയിരിക്കുമിത്. ഇന്നിപ്പോൾ അദ്ദേഹത്തിനും ജരാനരകൾ ബാധിച്ചു കാണും. പണ്ടത്തെ രൂപഭംദി മുഴുവൻ ചോർന്നു പോയിത്തുടങ്ങിയ എന്നെ അദ്ദേഹം തിരിച്ചറിയാതെ വരുമോ? ഏയ്… ഒരിക്കലുമില്ല. ആ മനസ്സു മുഴുവൻ ഞാൻ മാത്രമായിരിക്കും. ഹൃദയം മൂകമായി മന്ത്രിച്ചു.

നിമിഷങ്ങൾക്ക് ചിറകു പോരെന്നു തോന്നി. തുടിച്ചുയരുന്ന മനസ്സിനെ അടക്കി നിർത്തുവാൻ പാടുപെട്ടു. കാർ ചിരപരിചിതമായ വഴികളിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ എന്‍റെ മനസ്സിനെ ഉദ്വേഗഭരിതമാക്കി കൊണ്ട് ഫഹദ് സാറിന്‍റെ ചെറിയ വീടു നിൽക്കുന്ന ഇടവഴികളിലൂടെ കാർ പാഞ്ഞു തുടങ്ങി.

അൽപം ദൂരെയായി കണ്മുന്നിൽ ആ വീടു തെളിഞ്ഞു വന്നു. അൽപ സ്വല്പം മാറ്റങ്ങളോടെ ആ ഗൃഹം അതേ പോലെ നിലനിൽക്കുന്നു. അതിനടുത്തായി മറ്റൊരു ഇരുനില വീടു കണ്ടു. ഒരു പക്ഷെ അത് അദ്ദേഹം പണിയിച്ചതായിരിക്കുമോ? അവിടെയായിരിക്കുമോ അദ്ദേഹമിപ്പോൾ താമസിക്കുന്നത്? മനസ്സ് ചോദ്യശരങ്ങളിൽപ്പെട്ട് വീർപ്പുമുട്ടി. ഹൃദയമിടിപ്പ് കൂടി. എന്നാൽ കുതിച്ചുയരുന്ന എന്‍റെ മനസ്സിനെ അദ്ഭുതപ്പെടുത്തി കൊണ്ട് കാർ വീണ്ടും മുന്നോട്ടു പാഞ്ഞു.

അപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ മുന്നോട്ടാഞ്ഞു.

“നിർത്തൂ… ഇതാണ് ഫഹദ് സാറിന്‍റെ വീട്… ഇവിടെ നിർത്തൂ…” മഴക്കത്തിലാണ്ടിരുന്ന അരുൺ ഞെട്ടി ഉണർന്നു.

“മാഡം… എന്താണ് പറയുന്നത്? നമ്മൾ എവിടെയെത്തി?”

“അരുൺ… നമ്മൾ ഫഹദ് സാറിന്‍റെ വീടു പിന്നിട്ട് വളരെ മുമ്പിലെത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ വീട് അൽപം മുമ്പ് ഞാൻ കണ്ടിരുന്നു.”

അപ്പോഴേയ്ക്കും കാറിന്‍റെ സ്പീഡ് ഡ്രൈവർ വളരെ കുറച്ചിരുന്നു. കാർ അരികിലേയ്ക്ക് ഒതുക്കി നിർത്തി ഡ്രൈവർ ചോദിച്ചു.

“സർ, പറഞ്ഞു തന്ന വഴി ഇതു തന്നെയാണ്. വീട് എവിടെയാണെന്ന് സാർ പറഞ്ഞില്ല.”

“ഓ… സോറി… ഞാൻ ഒന്നുമയങ്ങിപ്പോയി. മാഡം എന്താണ് പറഞ്ഞത്? നമ്മൾ ആ വീട് പിന്നിട്ടുവെന്നോ?”

“അതെ അരുൺ… ഫഹദ് സാറിന്‍റെ വീട് ഏറെ പിന്നിലായി കഴിഞ്ഞു. നമ്മളിനി പുറകോട്ട് പോയാൽ മാത്രമേ അദ്ദേഹത്തിന്‍റെ വീട് കാണുകയുള്ളൂ.”

“ഓ… സോറി എനിക്കീ വഴി മാത്രമേ മാഡത്തിന്‍റെയും ഫഹദ് സാറിന്‍റെയും സുഹൃത്തുക്കൾ പറഞ്ഞറിയുകയുള്ളു. ഇവിടെയെത്തിയാൽ വീട് അന്വേഷിച്ച് കണ്ടുപിടിക്കാമെന്നു കരുതി. മാഡത്തിന് അറിയാവുന്ന സ്‌ഥിതിക്ക് ഇനി അതുവേണ്ടല്ലോ…”

കാർ പുറകോട്ടെടുക്കുവാൻ അരുൺ പറഞ്ഞതു കേട്ട് ഡ്രൈവർ കാർ പുറകോട്ടെടുക്കുവാൻ തുടങ്ങി. അൽപം ദൂരം ചെന്ന് ഒരു വളവിൽ കാർ തിരിച്ചെടുത്ത് വീണ്ടും മുന്നോട്ടു പോയി. ഫഹദ് സാറിന്‍റെ വീടിനടുത്തെത്തിയപ്പോൾ വീടു ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു.

“അതെ… ഇതു തന്നെയാണ് വീട്… ഫഹദ് സാറിന്‍റെ ഭാര്യയായി ഇവിടെ പണ്ടു വന്നത് എനിക്കൊരിക്കലും മറക്കാനാവുകയില്ല അരുൺ…”

ഒരു മന്ത്രധ്വനി പോലെ പതുക്കെ ഞാൻ പറഞ്ഞു. വികാരഭരിതമായിരുന്നു എന്‍റെ വാക്കുകൾ. നിർത്തിയ കാറിൽ നിന്നുമിറങ്ങുമ്പോൾ അറിയാതെ കാലുകൾ വിറപൂണ്ടു. വികാര വിക്ഷോഭത്താൽ ഹൃദയത്തെ അടക്കി നിർത്താൻ പാടുപെട്ടു.

ഏതോ മുജജ്ന്മത്തിലെന്ന പോലെ ഓർമ്മകൾ ഉണരുന്ന ഈ മണ്ണിൽ ഞാനിതാ വീണ്ടും വന്നെത്തിയിരിയ്ക്കുന്നു.

ഇവിടെപ്പതിഞ്ഞ എന്‍റെ കാലടിപ്പാടുകൾ ഇന്നും മായാതെ നിലനിൽക്കുന്നുവോ? കാലങ്ങളോളം സ്മരണകൾ പുഷ്പാർച്ചന നടത്തിയ ഒരു വിഗ്രഹം ആ പൂമുഖത്ത് ഇന്നും എന്നെക്കാത്ത് നിൽപൂണ്ടാവുമോ? ഹൃദയത്തിൽ തേൻ മഴപെയ്യിച്ച ആ സ്നേഹ- വചസ്സുകൾ ഇന്നും എന്‍റെ കാതിനെ കുളിരണിയിക്കുന്നുവോ? എവിടെ? എവിടെ? മനസ്സിനുള്ളിൽ ആരാധനാ മലരുകൾ കൊരുത്തു വച്ച് ഞാൻ പൂജിച്ചിരുന്ന ആ ആരാധനാ വിഗ്രഹം ഇന്നെവിടെ?

അനുഭവങ്ങളുടെ കൊടുങ്കാറ്റാൽ കാലം മനസ്സിനുള്ളിൽ പൊടിപടലങ്ങളുയർത്തിയപ്പോഴും മങ്ങാതെ, മായാതെ ആ വിഗ്രഹം മാത്രം ഹൃദയത്തിനുള്ളിൽ ഇത്രകാലവും പൊടിയണിയാതെ കിടന്നു.

എന്‍റെ കണ്മുന്നിൽ ആ വിഗ്രഹം കാണിച്ചു തരൂ ഭഗവാനെ… ഒരു നോക്ക്… ഒരു നോക്ക് മാത്രം… ഞാനാ കാലടികളിൽ കണ്ണുനീർ കൊണ്ട് പുഷ്പാർച്ചന നടത്തട്ടെ. മനസ്സറിയാതെയെങ്കിലും പാപക്കറവീണ ഈ കരങ്ങൾ കൂപ്പി ഞാനദ്ദേഹത്തോട് മാപ്പിരക്കട്ടെ.

ഒരു ജന്മം മുഴുവൻ എനിക്കായൊഴുക്കിയ കണ്ണുനീരലകളെ ഈ കരങ്ങളാൽ തുടച്ചു നീക്കട്ടെ. എവിടെ ഭഗവാനെ? എന്‍റെ കണ്മുന്നിൽ അദ്ദേഹത്തെ കാണുച്ചു തരൂ. മനസ്സ് പ്രാർത്ഥനാ നിർഭരമായി കേണു. എന്നാൽ പൂമുഖത്തെത്തിയിട്ടും, ഒച്ചയും ആളനക്കവുമില്ലാതെ അടഞ്ഞു കിടന്ന ആ വീട്ടിനുള്ളിൽ ആൾപ്പെരുമാറ്റമൊന്നും തോന്നിയില്ല. ഭഗവാൻ എന്നെ കൈവിട്ടുവോ? വീടിനു മുന്നിൽ മുറ്റത്ത് കുന്നുകൂടിക്കിടക്കുന്ന കരിയിലകൾ. അതുകണ്ടാൽ മാസങ്ങളായി അവിടം അടിച്ചു വാരിയിട്ടെന്നു തോന്നും.

അരുൺ പതുക്കെ വാതിലിൽ മുട്ടി വിളിച്ചു. എന്നാൽ അകത്തു നിന്നും മറുപടിയൊന്നും കേൾക്കാത്തതിനാൽ അരുൺ പതുക്കെ തിരിഞ്ഞ് എന്നോടായി പറഞ്ഞു.

“മാഡം… അകത്ത് ആളുള്ളതായി തോന്നുന്നില്ല. നമുക്ക് അടുത്ത വീട്ടിൽ അന്വേഷിച്ചാലോ?”

“ഇല്ല… അങ്ങിനെ വരികയില്ല… അദ്ദേഹം എവിടെപ്പോകാനാണ്?”

ഒരായിരം കാതങ്ങൾക്കപ്പുറത്തു നിന്ന് അദ്ദേഹത്തെത്തേടി, ഹൃദയമിടിപ്പോടെ കടന്നു വന്ന എന്നെക്കാത്ത് അദ്ദേഹം അകത്തെവിടെയോ ഇരിപ്പുണ്ടാവും.

ഹൃദയാഴങ്ങളിൽ എനിക്കായി കൊരുത്തു വച്ച പ്രണയ മലരുകൾ കൈമാറാൻ… കാലങ്ങളോളം വീർപ്പുമുട്ടിപ്പിടഞ്ഞ മനസ്സിന്‍റെ അകത്തളങ്ങളിൽ ഒരുക്കി വച്ച പ്രേമാമൃതം എനിക്കു പകർന്നു നൽകാൻ.

അദ്ദേഹമിപ്പോഴെത്തും, കൂടെ സ്നേഹനിധിയായ ആ ഉമ്മയും. ആ കാലടികളുടെ മൃദു സ്പർശം എനിക്കു കേൾക്കാം. എന്‍റെ ഹൃദയത്തിനുള്ളിൽ അവ മുഴങ്ങി കേൾക്കാം. പക്ഷെ കാതോർത്തു നിന്ന എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അരുൺ വീണ്ടും പറഞ്ഞു.

“ഇല്ല മാഡം… ഈ വീട്ടിൽ ആരുമില്ല. ആരെങ്കിലുമുണ്ടായിരുന്നുവെങ്കിൽ ഇതിനോടകം വന്നെത്തുമായിരുന്നു. നമുക്ക് അടുത്ത വീട്ടിൽ അന്വേഷിക്കാം. ചിലപ്പോൾ അദ്ദേഹം അവിടെയാണ് താമസിക്കുന്നതെങ്കിലോ?”

മുന്നോട്ടു നടന്നു തുടങ്ങിയ അരുണിനെ പിന്തുടരുകയല്ലാതെ മറ്റു ഗത്യന്തരമില്ലായിരുന്നു. അരുണിന്‍റെ കാലടികളെ പിന്തുടർന്ന് ഒരു മന്ദബുദ്ധിയെപ്പോലെ ഞാനും നടന്നു. ഒടുവിൽ ആ രണ്ടുനില കെട്ടിടത്തിനു മുന്നിലെത്തി അരുൺ നിന്നു. പെട്ടെന്ന് പൂമുഖ വാതിക്കൽ ഒരാൾ പ്രത്യക്ഷപ്പെട്ടു. മെലിഞ്ഞു നീണ്ട് സുമുഖനായ ഒരാൾ. പ്രായം അമ്പതിനോടടുത്ത് കാണും. അദ്ദേഹം ഞങ്ങളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു കൊണ്ട് അകത്തേയ്ക്കു ക്ഷണിച്ചു.

“വരൂ… നിങ്ങൾ എവിടെ നിന്നാണ് വരുന്നത്? ഈ ദിക്കിൽ ആദ്യമായിട്ടാണെന്നു തോന്നുന്നു.”

അപരിചിതരെങ്കിലും ഞങ്ങളെക്കണ്ടിട്ട് മാന്യന്മാരാണെന്നു തോന്നിയതു കൊണ്ടാകും അദ്ദേഹം ഭയലേശമന്യേ ഞങ്ങളെ അകത്തേയ്ക്കു ക്ഷണിച്ചു. അദ്ദേഹത്തിന്‍റെ ചോദ്യത്തിനു മറുപടിയായി അരുൺ പറഞ്ഞു.

“ഞങ്ങൾ എറണാകുളത്തു നിന്ന് വരികയാണ്. ഇവിടെ അടുത്ത വീട്ടിൽ താമസിച്ചിരുന്ന  ഫഹദ് സാറിനെ അന്വേഷിച്ചെത്തിയതാണ്.”

“ഞാൻ കണ്ടു. നിങ്ങൾ അങ്ങോട്ടു പോകുന്നത്. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ ആൾക്കാരാണെന്നും മനസ്സിലായി. ആട്ടെ നിങ്ങൾ അദ്ദേഹത്തിന്‍റെ ആരാണ്?”

“ഞങ്ങൾ അദ്ദേഹത്തിന്‍റെ ആരുമല്ല. മഹാരാജാസ് കോളേജിൽ മാഡം അദ്ദേഹത്തിന്‍റെ ശിഷ്യയായിരുന്നു. വളരെക്കാലം മുമ്പ്… ഇപ്പോൾ മാഡം ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി വർക്കു ചെയ്യുന്നു. ഞാൻ മാഡത്തിന്‍റെ സ്റ്റുഡൻറാണ്.

“ഓഹോ… അപ്പോൾ നിങ്ങൾ ഡൽഹിയിൽ നിന്നു വരുന്നവരാണല്ലേ?” അങ്ങനെ പറഞ്ഞ് അയാൾ അർത്ഥഗർഭമായി എന്നെ നോക്കി. പിന്നെ അൽപനേരം എന്തോ ഓർത്തിരുന്നു. അൽപം കഴിഞ്ഞ് അയാൾ അരുണിനെ നോക്കിപ്പറഞ്ഞു.

ഫഹദ് സാർ ഇവിടുന്നു പോയിട്ട് കുറച്ചു വർഷങ്ങളായി. അഞ്ചാറു വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്‍റെ ഉമ്മ മരിച്ചു. അതിൽപ്പിന്നെ അദ്ദേഹം ആ വീടു വിറ്റ് കണ്ണൂർക്ക് പോയി. കണ്ണൂര് എവിടെയാണ് താമസം എന്നറിയില്ല. എന്തു ചെയ്യുന്നു എന്നും അറിയില്ല. ഞാനാണ് ഈ വീടും സ്ഥലവും വാങ്ങിച്ചത്. അപ്പോൾ അദ്ദേഹം ഒരഭ്യർത്ഥന വച്ചിരുന്നു.

അദ്ദേഹത്തിന്‍റെ മരണം വരെ ആ വീടു മാത്രം ഇടിച്ചു കളയരുതെന്ന്. അദ്ദേഹത്തിന്‍റെ ഉമ്മ ഉറങ്ങുന്ന വീടാണിതെന്ന്. ഇവിടെ അദ്ദേഹത്തിന് വല്ലപ്പോഴും വന്ന് താമസിക്കണമെന്ന്. അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നറിയാം. അദ്ദേഹത്തോടുള്ള ബഹുമാനത്താൽ ഞാനാ അഭ്യർത്ഥന കൈ കൊണ്ടതു കൊണ്ട് അന്ന് നിലവിലിരുന്നതിലും വളരെ താഴ്ന്ന വിലയ്ക്കാണ് അദ്ദേഹം ഈ സ്‌ഥലം എനിക്കു കൈമാറിയത്.

ഞാനിവിടെ വീടു വച്ച് താമസമാക്കിയിട്ടിപ്പോൾ നാലഞ്ചു കൊല്ലമാകുന്നു. അതിൽപ്പിന്നെ അദ്ദേഹം ഒന്നു രണ്ടു തവണ ഇവിടെ വന്ന് താമസിച്ചിരുന്നു. പക്ഷെ അപ്പോളദ്ദേഹം എന്തെങ്കിലും സംസാരിക്കാൻ വിമുഖനായിരുന്നു. എന്തോ കടുത്ത ദുഃഖങ്ങൾ അദ്ദേഹത്തെ അലട്ടുന്നതായി തോന്നി.

ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. വല്ലതും ചോദിച്ചാൽ ഒരു വേദാന്തിയെപ്പോലെ അദ്ദേഹം ഉത്തരം പറയും. അദ്ദേഹത്തിന്‍റെ മനോനില ശരിയല്ലെന്നു തോന്നി ഞാൻ മടങ്ങിപ്പോന്നു. നിങ്ങളിപ്പോൾ ഈ വീടെങ്ങിനെ കണ്ടുപിടിച്ചു?

പെട്ടെന്ന് ഞാൻ വികാരഭരിതയായി പറഞ്ഞു.

“വർഷങ്ങൾക്കു മുമ്പ് ഞാനിവിടെ വന്നിട്ടുണ്ട്. അൽപ ദിവസങ്ങൾ ഉമ്മയോടും അദ്ദേഹത്തോടുമൊപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്.”

ഞാനതു പറയുമ്പോൾ ആ മനുഷ്യൻ എന്നെ ഉറ്റുനോക്കി എന്തോ ആലോചിച്ചിരുന്നു. അദ്ദേഹം കൂടുതലായി എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവിടെ നിന്നും പോരുകയാണ് നല്ലതെന്നു തോന്നി. ഞാൻ എഴുന്നേൽക്കുമ്പോൾ അരുണും കൂടെ എഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ ഇറങ്ങട്ടെ… എക്സ്ക്യൂസ്മി താങ്കളുടെ പേരെന്താണെന്നും എന്തു ചെയ്യുന്നുവെന്നും ഇതുവരെ ചോദിച്ചില്ല.”

“എന്‍റെ പേര് ബാലചന്ദ്രൻ. ഞാൻ ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനീയറായി വർക്കു ചെയ്യുന്നു. എന്‍റെ ഭാര്യയ്ക്കും ജോലിയുണ്ട്. അവൾ കളക്ട്രേറ്റിൽ വർക്കു ചെയ്യുന്നു. ഞങ്ങൾക്ക് രണ്ടു കുട്ടികൾ മോൾ ഡിഗ്രിയ്ക്കും മോൻ പത്താംക്ലാസ്സിലും പഠിക്കുന്നു.”

“വളരെ നന്ദിയുണ്ട്. താങ്കൾ ഫഹദ് സാറിനെപ്പറ്റി ഇത്രയും വിവരങ്ങൾ ഞങ്ങൾക്ക് നൽകിയതിന്. ഇനി ഞങ്ങൾ ഇറങ്ങട്ടെ. പറ്റുമെങ്കിൽ കണ്ണൂരു കൂടി ഒന്നു പോകണം. അവിടെ ആരോടെങ്കിലും തിരക്കിയാൽ അദ്ദേഹത്തെ കണ്ടുപിടിക്കാൻ കഴിയുമായിരിക്കും.”

പെട്ടെന്ന് ഞാൻ പറഞ്ഞു. “വേണ്ട അരുൺ അദ്ദേഹം എവിടെയാണെന്നു വച്ച് അന്വേഷിക്കാനാണ്. നമുക്ക് തിരിച്ചു പോകാം.”

ഞാൻ അൽപം നിരാശയോടെ പറഞ്ഞു. അപ്പോൾ ബാലചന്ദ്രൻ വീണ്ടും പറഞ്ഞു.

“അദ്ദേഹം മഹാരാജാസിലെ പ്രൊഫസർ ആയിരുന്നു എന്നറിയാം. വർഷങ്ങൾക്കു മുമ്പ് മാനസിക വിഭ്രാന്തിയ്ക്കടിപ്പെട്ട് സസ്പെൻഷനിലായ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. വീണ്ടുമെങ്ങിനെയൊക്കെയോ ആ ജോലു തിരിച്ചു കിട്ടി. എന്നാൽ ഉമ്മ മരിച്ചതോടെ വീണ്ടും വിഷാദ രോഗത്തിനടിപ്പെട്ട് മാനസിക നിലതെറ്റി വിരമിക്കേണ്ടി വന്നു. അങ്ങിനെയാണ് അദ്ദേഹം കണ്ണൂർക്ക് പോയത്. അവിടെ അദ്ദേഹം എന്തു ചെയ്യുന്നു എന്നറിയില്ല.”

ബാലചന്ദ്രനിൽ നിന്നും അദ്ദേഹത്തെപ്പറ്റി ഞങ്ങൾക്കു കിട്ടിയ വിവരങ്ങൾ വളരെയേറെ നിരാശപ്പെടുത്തുന്നതായിരുന്നു. അൽപം മുമ്പ് മോഹനസ്വപ്നങ്ങളുടെ ഉത്തുംഗശ്യംഗത്തിലെത്തിയ മനസ്സ് പിടിവിട്ട് താഴേയ്ക്കു നിപതിച്ചത് വളരെ പെട്ടെന്നാണ്. സ്വപ്നങ്ങളുടെ ഉയരങ്ങളിൽ നിന്നും താഴേയ്ക്കുള്ള ആ പതനം അത്യഗാധമായിരുന്നു. ഹൃദയം പല നുറുങ്ങുകളായി കീറി മുറിഞ്ഞു. പൊട്ടിക്കരയാതിരിക്കാൻ ഞാൻ പാടുപെട്ടു.

ആർത്തലയ്ക്കുന്ന ഹൃദയവുമായി പടിക്കെട്ടു കടക്കുമ്പോൾ ഞാനൊരിക്കൽ കൂടി തിരിഞ്ഞു നോക്കി “മോളേ, ജ്ജ് പൂവ്വാണോ” എന്ന് ചോദിച്ച് സ്നേഹമസൃണമായ മുഖത്തോടെ പൂമുഖവാതിൽക്കൽ നിൽക്കുന്ന ഉമ്മ… ഉമ്മയ്ക്കരുകിൽ പ്രേമ-മഗ്നമായ കണ്ണുകളോടെ അനുരാഗപരവശനായി എന്നെ നോക്കി നിൽക്കുന്ന അദ്ദേഹം. കണ്മുന്നിൽ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ… എല്ലാം ഒരു സ്വപ്നമായിരുന്നോ? അല്ലെങ്കിൽ അദ്ദേഹവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കു പോലും വിധിയ്ക്കാത്ത ദൈവം, അദ്ദേഹവുമായുള്ള ഒരു ഒത്തുചേരലിന് ഇടം നൽകുമോ?

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കുവാൻ മിനക്കെടാതെ മുഖം തിരിച്ച് പടിയിറങ്ങുമ്പോൾ പുറകിൽ നിന്നും ആ ചോദ്യം കേട്ടു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें