Story: ഇളയ മകൾ

സ്ത്രീയുടെ ജീവിതം കടങ്കഥ പോലെയാണ്. ചിലപ്പോൾ ദുഃഖം… മറ്റു ചിലപ്പോൾ തികഞ്ഞ നിസ്സംഗത… നിശബ്ദമായ വേദനകളുടെ കൂടാരത്തിനുള്ളിൽ അവൾക്ക് സ്വയം ഒതുങ്ങേണ്ടി വരും, പലപ്പോഴും. മാതാപിതാക്കൾക്ക് മക്കളെല്ലാം ഒരുപോലെയാണെന്ന് പൊതുവേ പറയാം. പക്ഷേ, സത്യാവസ്ഥ അതായിരിക്കണമെന്നില്ല.

മക്കളോടുള്ള അവരുടെ സ്നേഹത്തിന്‍റെ അളവുകോലിലും കൃത്യമായ വേർതിരിവുകൾ ഉണ്ടായിരിക്കും. ഞാനത് വിശ്വസിക്കുന്നു. കാരണം, ഞാനെപ്പോഴും ഈ കൊടും അനീതിക്ക് ഇരയായിട്ടുണ്ട്. കുഞ്ഞുനാൾ തൊട്ടേ ഇത് സഹിച്ചു വരികയാണ് ഞാൻ. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിയോഗി സഹോദരി പ്രമീളയായിരുന്നു. ഞങ്ങൾ ഇരു സഹോദരിമാരിൽ അച്‌ഛനമ്മമാർക്ക് ഏറെ പ്രിയപ്പെട്ടവൾ പ്രമീളചേച്ചി തന്നെയായിരുന്നു.

ഞാനും പ്രമീളചേച്ചിയും തമ്മിൽ ഒന്നര വയസ്സിന്‍റെ വ്യത്യാസമുണ്ട്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വീണ്ടുമൊരു പെൺകുട്ടി വന്നതിനാലാകണം അച്‌ഛനമ്മമാർ എന്‍റെ അസ്തിത്വത്തെ അംഗീകരിച്ചില്ല. വീട്ടിലെപ്പോഴും ചേച്ചി മാത്രം നിറഞ്ഞു നിന്നു. അച്‌ഛനും അമ്മയും ചേച്ചി പറയുന്നത് മാത്രം കേട്ടു.

വീട്ടിൽ എന്ത് സാധനം വാങ്ങിയാലും ചേച്ചി ആദ്യം അത് സ്വന്തമാക്കുമായിരുന്നു. ഞങ്ങൾക്ക് ഒരുമിച്ച് ഡ്രസ്സ് വാങ്ങിയാൽ അതിൽ ഏറ്റവും നല്ലത് പ്രമീളചേച്ചി ആദ്യമേ സ്വന്തമാക്കും.

ആ സമയത്തൊക്കെ അമ്മ ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്, “അവൾ നിന്നെക്കാൾ മൂത്തതല്ലേ, നിന്‍റെ ചേച്ചിയല്ലേ, അവൾക്കതിനുള്ള അവകാശമുണ്ട്.”

ചെറുതും വലുതുമെന്നുള്ളതിന്‍റെ പേരിലുള്ള അമ്മയുടെ ഈ തരം തിരിവ് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ഇത്തരം വേർതിരിവുകൾ എനിക്കുണ്ടാക്കിയ വേദന സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരുപക്ഷേ ഇതെന്‍റെ മാത്രം കഥയായിരിക്കില്ല. പല വീടുകളിലും നാലു ചുവരുകൾക്കുള്ളിൽ എന്നെപ്പോലെ അനേകം പേർ വേദന സഹിച്ച് കഴിയുന്നുണ്ടാവും.

ഇങ്ങനെ എത്രയോ വർഷങ്ങൾ, അതിനിടെ ഞങ്ങൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ എനിക്ക് ഏതായാലും നല്ലൊരു ബന്ധം വരുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അതുകൊണ്ട്, ഇക്കാര്യത്തെക്കുറിച്ച് ഞാനത്ര ബോധവതിയുമായിരുന്നില്ല. പക്ഷേ, തുടർച്ചയായി കല്യാണാലോചനകൾ വന്നത് എനിക്ക് വേണ്ടിയായിരുന്നു. പ്രമീളചേച്ചിയെ ആലോചിക്കാതെ എന്നെ ആരെങ്കിലും വിവാഹമാലോചിച്ച് വരുന്നതിൽ ഞാനെന്ത് പിഴച്ചു?

അതോടെ പ്രമീളചേച്ചിക്ക് ഞാൻ പ്രധാന എതിരാളിയായി. ആരെങ്കിലും എനിക്കു വേണ്ടി കല്യാണമാലോചിച്ച് വന്നാൽ ചേച്ചി വീടു മുഴുവനും ഇളക്കിമറിക്കുമായിരുന്നു. അമ്മ പിന്നെ ചേച്ചിയെ ആശ്വസിപ്പിക്കാനായി പിറകെ നടക്കും.

കാര്യങ്ങൾ പ്രതികൂലമായി തുടങ്ങിയതോടെ പ്രമീളചേച്ചിക്കും അച്‌ഛനും അമ്മയ്ക്കും ആധിയായി തുടങ്ങി. ആ അസ്വസ്ഥതയുടേയും നിരാശയുടേയും ഫലമായാണ് വീട്ടിലെ ആദ്യത്തെ മരുമകനായി ഹരിയേട്ടൻ എത്തുന്നത്. എത്രയും പെട്ടെന്ന് പ്രമീളചേച്ചിയുടെ വിവാഹം നടത്തണമെന്ന വാശിയിലാണ് ഹരിയേട്ടനുമായി ചേച്ചിയുടെ വിവാഹം ഉറപ്പിക്കുന്നത്. ഒരിക്കലും ഈ വീട്ടിൽ മരുമകനായി എത്താൻ യാതൊരു യോഗ്യതയുമില്ലാത്തവൻ.

അയാളുടെ നോട്ടത്തിലും ഭാവത്തിലുമുള്ള കാമം ഞാൻ ആദ്യമേ കണ്ടതാണ്. ചേച്ചിയുടെ കഴുത്തിൽ തൊലി കെട്ടുമ്പോൾ പോലും അയാളുടെ കണ്ണുകൾ എന്‍റെ ശരീരത്തിലൂടെ ഇഴഞ്ഞു നടക്കുന്നത് ഞാൻ നിസ്സഹായതയോടെ അറിഞ്ഞു.

അയാൾ സമ്പന്നനായിരുന്നുവെങ്കിലും സ്വഭാവത്തിൽ മഹാമോശമായിരുന്നു. ഒരു മദ്യപാനി. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് ഇക്കാര്യങ്ങളൊക്കെ ഞങ്ങൾ അറിയുന്നത്.

ആദ്യമായി വീട്ടിൽ വിരുന്നിനെത്തിയ ദിവസം അയാൾ മദ്യപിച്ചിരുന്നു. മരുകമനായതിനാൽ അച്‌ഛനുമമ്മയും ഒന്നും പറഞ്ഞില്ല.

ഇതിനിടെയാണ് അയാൾ എല്ലാവരുടേയും കണ്ണുവെട്ടിച്ച് എന്‍റെയടുത്തു വന്ന് മോശമായി പെരുമാറാൻ തുടങ്ങിയത്. അതോടെ അയാളുടെ മനസ്സിലിരുപ്പ് എനിക്ക് മനസ്സിലായി. ഞാൻ പരമാവധി ഒഴിഞ്ഞു നിന്നു. വീട്ടിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഞാൻ നിശബ്ദത പാലിച്ചു. അയാളുടെ ലക്ഷ്യമെന്താണെന്ന് എനിക്ക് മനസ്സിലായി. അയാളുടെ കണ്ണുകളിൽ വേട്ടനായ്ക്കളുടേതിന് സമാനമായ ക്രൗര്യം… ഒരവസരത്തിന് കാത്തു നിൽക്കുന്ന വേട്ടമൃഗം.

ഇതെല്ലാം അറിഞ്ഞു കൊണ്ടു തന്നെ ഞാൻ സ്വയം രക്ഷപ്പെടാനായി ശ്രമിച്ചു കൊണ്ടിരുന്നു. താൻ എന്ത് ആഗ്രഹിക്കുന്നുവെന്ന് അയാൾ ഓരോ ചലനത്തിലും വ്യക്‌തമാക്കിക്കൊണ്ടിരുന്നു. തമാശമട്ടിൽ ദ്വയാർത്ഥപദങ്ങൾ പ്രയോഗിച്ച് അയാൾ തന്‍റെ ആഗ്രഹത്തെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടിരുന്നു. എല്ലാമറിഞ്ഞിട്ടും അയാളെ തടയുന്നതിന് പകരം പ്രമീളചേച്ചി ഇത്തരമവസരങ്ങളിൽ പൊട്ടിച്ചിരിച്ചു. ഭർത്താവിന്‍റെ സ്മാർട്ട്നെസ്സിനെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുകയായിരുന്നു ചേച്ചി.

ഹരിയേട്ടനെയും കൂട്ടി പ്രമീളചേച്ചി ഏത് സമയത്തും വീട്ടിൽ കടന്നുവരും. ചിലപ്പോൾ രാത്രി ഭക്ഷണം കഴിച്ചിട്ടാവും അവർ മടങ്ങിപ്പോവുക. ചിലപ്പോൾ പല രാത്രികളിലും വീട്ടിൽ തങ്ങാറുമുണ്ട്.

മരുമകന്‍റെ അസ്വഭാവിക പെരുമാറ്റം വീട്ടിലെ അന്തരീക്ഷത്തെ വല്ലാതെ ബാധിച്ചിരുന്നു.

അച്‌ഛന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നില്ല. എന്നാൽ മരുമകനെ സൽക്കരിക്കാനായി അച്‌ഛൻ വിലയേറിയ വിദേശമദ്യം വീട്ടിൽ കരുതിവച്ചു. മാത്രമല്ല അച്‌ഛനും മരുമകനൊപ്പം ചെറിയ തോതിൽ മദ്യപിക്കാനും തുടങ്ങി.

വീട്ടിൽ കയറി വന്ന് ഹരിയേട്ടൻ നടത്തുന്ന ഇടപെടലുകൾ എന്‍റെയുള്ളിൽ ഭീതി നിറച്ചു. പ്രമീളചേച്ചിയോടൊപ്പം കൂടെക്കൂടെ വീട്ടിൽ കടന്നുവരുന്ന ഹരിയേട്ടന്‍റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ഞാനല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.

അമ്മയെപ്പോഴും പറഞ്ഞു കൊണ്ടിരുന്നു, “എനിക്ക് കിട്ടിയ മരുമകൻ നല്ലവനാ. കുറച്ചു ദിവസങ്ങൾ കൊണ്ട് അവനെനിക്ക് സ്വന്തമായതുപോലെ. ഒരു മരുമകനെപ്പോലെയല്ല അവൻ പെരുമാറുന്നത്.”

വീട്ടിൽ അവർക്കായ് ഒരു മുറി തന്നെയുണ്ടായിരുന്നു. ഞാൻ പരമാവധി ആ മുറിയിൽ പോകാതെ കഴിച്ചു കൂട്ടി. ഒരു ദിവസം അമ്മ പറഞ്ഞതനുസരിച്ച് ഞാൻ ചേട്ടനും ചേച്ചിക്കുമായ് ചായയുമായി മുറിയിൽ ചെന്നു. ആ സമയത്ത് പ്രമീളചേച്ചി ബാത്ത്റൂമിലായിരുന്നു.

ചേച്ചി മുറിയിലില്ലെന്ന് മനസ്സിലായതോടെ ചായ മേശപ്പുറത്ത് വച്ചശേഷം ഞാൻ തിരികെ പോരാൻ ഒരുങ്ങുന്നതിനിടെ ഹരിയേട്ടൻ എന്‍റെ കൈയിൽ പിടിച്ചു വലിച്ചു. ഞാൻ ഞൊടിയിട നേരം അയാളുടെ കൈ വിടുവിച്ച് മുറിക്ക് പുറത്തേക്കോടി. അടുക്കളയിൽ അമ്മയുടെ അടുത്തു വന്ന് നിൽക്കുമ്പോഴും എന്‍റെ കിതപ്പ് മാറിയിരുന്നില്ല.

“എന്ത് പറ്റി? എന്താ നീയിങ്ങനെ കിതയ്ക്കുന്നത്?” എന്‍റെ നില്പ് കണ്ടിട്ട് അമ്മ ചോദിച്ചു.

“ഒന്നുമില്ല. എന്‍റെ കാലൊന്ന് തെറ്റി.” അമ്മയോട് ഞാൻ മനഃപൂർവ്വം കള്ളം പറഞ്ഞു. ഒരുപക്ഷേ, ഞാൻ വലിയൊരു തെറ്റാവാം ചെയ്‌തത്. പക്ഷേ കുടുംബബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാതിരിക്കാൻ രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെയിരിക്കണം. പക്ഷേ ഭാവിയിൽ അതിനുള്ള ശിക്ഷയനുഭവിക്കേണ്ടി വരും. ഞാനനുഭവിക്കും പോലെ.

കുടുംബത്തിനും ബന്ധങ്ങൾക്കും വേണ്ടി ഞാൻ നിശബ്ദയായിരിക്കുന്നതിനോട് നിങ്ങൾക്ക് വിയോജിപ്പ് തോന്നാം.

പക്ഷേ ഇവിടെ ഞാൻ നിസ്സഹായയാണ്. ഞാൻ അമ്മയോട് ഒന്നും പറഞ്ഞില്ല. ഞാൻ എന്തെല്ലാം ഒഴിവു കഴിവുകൾ പറഞ്ഞിട്ടും അമ്മയത് മനസ്സിലാക്കിയിട്ടും ഒന്നുമറിയാത്തവളെപ്പോലെ പെരുമാറുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരുപക്ഷേ, അമ്മയും നിസ്സഹായതയുടെ കൂടിനുള്ളിലായിരിക്കും.

പിന്നീടൊരിക്കലും അമ്മ എന്നെ പ്രമീളചേച്ചിയുടെ മുറിയിലേക്ക് പറഞ്ഞു വിട്ടിട്ടില്ല. പക്ഷേ അതുകൊണ്ടെന്ത് സംഭവിക്കാനാ?

ഹരിയേട്ടനെന്ന വൃത്തികെട്ട മനുഷ്യന്‍റെ തരംതാണ പ്രവൃത്തികൾ സഹിക്കവയ്യാതെ ചേച്ചിയോട് അത് ഞാൻ സൂചിപ്പിക്കുക തന്നെ ചെയ്‌തു. പക്ഷേ അതോടെ ചേച്ചിക്ക് എന്നോടുള്ള വെറുപ്പും കൂടി.

“ചേച്ചി, കൂടുതലൊന്നും എനിക്ക് പറയാൻ താല്പര്യമില്ല. പരിധിവിട്ട് പെരുമാറരുതെന്ന് ചേട്ടനോട് പറയണം.” എന്നു മാത്രമേ ഞാൻ ചേച്ചിയോട് പറഞ്ഞുള്ളൂ.

അതോടെ ചേച്ചി ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളി, “ഓഹോ, ചേട്ടൻ പറയുന്ന തമാശകൾ നിനക്ക് വയ്യ അല്ലേ, ഞാനും എന്‍റെ ഭർത്താവും ഇവിടെ വരരുതെന്നല്ലേ നീ സൂചിപ്പിക്കുന്നത്? ശരിയാണ്, എനിക്ക് ഈ വീട്ടിൽ എന്താ കാര്യം?”

“ഞാനങ്ങനെ പറഞ്ഞില്ലല്ലോ ചേച്ചീ?” വേദന കൊണ്ട് എന്‍റെ മനസ്സ് പിടഞ്ഞു.

എല്ലാം അറിയാമായിരുന്നിട്ടും അമ്മ നിശബ്ദയായിരുന്നു. ഇതിനിടെ പ്രമീളചേച്ചി ഗർഭിണിയായി. കോംപ്ലിക്കേഷൻ ഉള്ളതിനാൽ പ്രമീളചേച്ചിയോട് വളരെ സൂക്ഷിക്കണമെന്ന് ഡോക്ടർമാർ ഉപദേശിച്ചിരുന്നു. അതുകൊണ്ട് പ്രസവത്തിന് മൂന്നുമാസം മുമ്പേ തന്നെ അമ്മ ചേച്ചിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നിരുന്നു.

ഞാൻ രക്ഷപ്പെടാൻ ആഗ്രഹിക്കുന്തോറും… വീണ്ടും കുരുക്കുകൾ മുറുകിക്കൊണ്ടിരുന്നു.

പ്രമീളചേച്ചി വന്നശേഷം ഹരിയേട്ടനും വീട്ടിൽ വരുന്നത് പതിവായി. അയാളുടെ ചുണ്ടുകളിൽ കാമാർത്തമായ ചിരി വിടർന്നു. കണ്ണുകളിൽ എന്നോടുള്ള പരിഹാസച്ചുവ. നിസ്സഹായയായതിനാൽ ഞാൻ ഉള്ളിന്‍റെയുള്ളിൽ ഉരുകിക്കൊണ്ടിരുന്നു.

പ്രമീളചേച്ചി എന്‍റെ വിഷമം മനസ്സിലാക്കുമെന്ന് ഞാൻ കരുതി. പക്ഷേ അതുണ്ടായില്ല.

മനസ്സിൽ ആശങ്കകൾ നിറഞ്ഞപ്പോൾ അമ്മയോട് ചേട്ടനെപ്പറ്റി പറയണമെന്ന് തന്നെ വിചാരിച്ചു. പക്ഷേ അമ്മയുടെ പ്രതികരണം എപ്രകാരമായിരിക്കുമെന്ന് അറിയില്ല.

പക്ഷേ… അമ്മയോടെല്ലാം പറയുന്നതിന് മുമ്പ്…

അന്ന് വൈകുന്നേരം ഞാൻ വീട്ടിൽ തനിച്ചായിരുന്നു. അമ്മ ചേച്ചിയെയും കൊണ്ട് ഡോകടറുടെ അടുത്ത് പതിവ് ചെക്കപ്പിനായി പോയിരിക്കുകയായിരുന്നു. ഒരുപക്ഷേ, ഡോക്ടറുടെ അടുത്ത് പോകുന്ന വിവരം അമ്മയോ ചേച്ചിയോ ഫോണിലൂടെ ചേട്ടനെ ധരിപ്പിച്ചിരിക്കണം. അവർ പോയയുടനെ തന്നെ ഹരിയേട്ടൻ വീട്ടിലെത്തി. വാതിൽ തുറന്നിട്ടിരുന്നതിനാൽ അയാൾക്ക് അനായാസം അകത്തു വരാനായി.

അയാളെ കണ്ടപ്പോഴേ എന്‍റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. അയാൾ വന്നപാടെ ചുറ്റും നോക്കിയ ശേഷം പ്രമീളചേച്ചിയെപ്പറ്റി ചോദിച്ചു. ചേച്ചിയും അമ്മയും കൂടി ഡോക്ടറുടെ അടുത്ത് പോയിരിക്കുകയാണെന്ന് പറഞ്ഞ ശേഷം ചേട്ടനോട് ഇരിക്കാൻ പറഞ്ഞു. ചായയെടുക്കാനായി ഞാൻ അടുക്കളയിലേക്ക് പോയി.

പിന്നാലെ വന്ന അയാൾ എന്‍റെ കൈയിൽ കടന്നു പിടിച്ചു. “ഇന്നെനിക്ക് ചായയല്ല വേണ്ടത്. മറ്റൊന്നാണ്… എന്‍റെ സുന്ദരിക്കുട്ടീ, ഞാനെത്ര നാളായി കൊതിക്കുന്നതാ…” അയാളുടെ കണ്ണുകളിൽ ഭ്രാന്തമായ ആവേശം നിറയുന്നത് ഞാൻ ഭീതിയോടെ അറിഞ്ഞു. കൈ വിടുവിക്കാനായി ഞാൻ ആവുന്നതും ശ്രമിച്ചു. പക്ഷേ അയാൾ എന്നെ ശക്തിയോടെ വലിച്ചടുപ്പിച്ചു.

“വിടെന്നെ… നിങ്ങൾക്ക് നാണമില്ലേ? പ്രമീളചേച്ചിയെ ഓർത്തെങ്കിലും.”

അയാളുടെ കൈകളിൽ നിന്ന് കുതറി മാറാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ അയാൾ എന്നെ കീഴടക്കി. എന്‍റെ നിഷ്ഫലമായ ചെറുത്തു നില്പുകൾ… വേട്ടമൃഗത്തെപ്പോലെ അയാൾ ചീറിയടുത്തു. ഒടുവിൽ വിജയിയുടെ ഭാവത്തിൽ അയാളെന്നെ നോക്കി ചിരിച്ചു. കണ്ണീരിനും വേദനയ്ക്കുമിടയിൽ അയാളുടെ മുഖം അവ്യക്‌തമായി. അയാളെ പിച്ചിച്ചീന്തി കൊല്ലാനുള്ള ദേഷ്യം എന്‍റെ മനസ്സിൽ നിറഞ്ഞു. പക്ഷേ…

കുറേ സമയം കഴിഞ്ഞ് അമ്മ ചേച്ചിയെയും കൂട്ടി വീട്ടിൽ മടങ്ങിയെത്തി. പ്രമീളചേച്ചി വന്നയുടനെ സ്വന്തം മുറിയിലേക്ക് പോയി. അടുക്കളയിലേക്ക് പോകാനൊരുങ്ങിയ അമ്മയെ ഞാൻ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.

“അമ്മേ… ഞാൻ… എനിക്കെല്ലാം നഷ്ടപ്പെട്ടു.” വാക്കുകൾ കിട്ടാതെ ഞാൻ അമ്മയെ ഇറുക്കിപ്പിടിച്ചു.

അമ്മയും ഒരു സ്ത്രീയല്ലേ. എന്‍റെ ഈ ചുരുങ്ങിയ വാക്കുകൾ മതിയായിരുന്നു അമ്മയ്ക്ക് കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ.

“ഞങ്ങളില്ലാത്തപ്പോൾ ആരാ ഇവിടെ വന്നത്?” കണ്ണുനീരുവീണു നനഞ്ഞ എന്‍റെ മുഖമുയർത്തി പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു.

ഹരിയേട്ടനെന്ന് പറഞ്ഞു തീരും മുമ്പേ അമ്മ എന്‍റെ വായ്പൊത്തി. എന്നെ പിടിച്ചു വലിച്ചു കൊണ്ട് പിന്നിലെ മുറിയിലേക്കു നടന്നു. സ്റ്റോർ റൂമായിരുന്നു അത്. മുറിക്കകത്ത് കയറിയ ഉടനെ അമ്മ വാതിലടച്ച് കുറ്റിയിട്ടു. അമ്മയുടെ ശ്വാസോച്ഛ്വാസം ഉയർന്നു.

“സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇനി ഇതേക്കുറിച്ച് മിണ്ടരുത്. ഇതാരോടും പറയരുത്. അല്ലെങ്കിൽ ഈ വീട്ടിലെ സമാധാനം എന്നേക്കുമായി നശിച്ചു പോകും. ഏതൊരു സ്ത്രീക്കും ഇത്തരമനുഭവമുണ്ടാകാം. നീ ഇത് ആരോടും പറയരുത്.”

ഷോക്കടിച്ചതു പോലെ ഞാൻ അമ്മയുടെ മുഖത്ത് ഒരു നിമിഷം നോക്കി നിന്നു. പവിത്രമെന്ന് സങ്കല്പിക്കുന്ന കുടുംബബന്ധങ്ങളുടെ പേരിൽ ഒരിക്കൽ കൂടി ഞാൻ നിശബ്ദയാവണം.

എന്‍റെ തകർന്നടിഞ്ഞ സ്ത്രീത്വത്തിനേക്കാൾ എത്രയോ ഉയരെയാണ് ഈ വീട്ടിലെ ബന്ധങ്ങൾ… പ്രമീളചേച്ചിയുടെ സന്തോഷമാണ് അമ്മയ്ക്ക് വലുത്… അതിന് മുന്നിൽ എന്‍റെ ജീവിതത്തിന് എന്ത് വിലയാണ്. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടത് നഷ്ടമായിട്ടും. നീതി നിഷേധങ്ങൾ ഏറ്റുവാങ്ങാൻ പിന്നേയും ജീവിതം ബാക്കി…

സ്വയംവരം- അവസാനഭാഗം

“ആരെയെങ്കിലും ഇഷ്ടമായോ? എങ്ങനെയുണ്ട് ഇന്‍റർവ്യൂ?” അവളിൽ ഒരുവൾ തിരക്കി.

“ഇദ്ദേഹം ആളൊട്ടും മോശമല്ല. ഞങ്ങളെ രണ്ടുപേരെയും വേണം പോലും…” ജീൻസ് ധരിച്ച പെൺകുട്ടി മുഖമോന്നു കോട്ടി.

“സമ്മതമാണെങ്കിലും ഇല്ലെങ്കിലും വേഗം പറയണം. ഇന്‍റർവ്യൂവിനായി മറ്റു പെൺകുട്ടികൾ ഇവിടെ കാത്തുകെട്ടി നിൽക്കുന്നു…” വിവേകിനെ തീരെ ശ്രദ്ധിക്കാതെ അവർ പുറത്തേക്കു നടന്നു.

“മറ്റു പെൺകുട്ടികളോ…” വിവേകിന്‍റെ മുഖം വിളറി വെളുത്തു.

“നിങ്ങളെപ്പോലെ സുന്ദരനും സ്മാർട്ടും കഴിവുമുള്ള പയ്യന്മാരെ കണ്ടുകിട്ടാൻ ഇക്കാലത്ത് തപസ്സിരിക്കണം. അങ്ങയോടൊന്നു സംസാരിക്കാൻ, അങ്ങയുടെ ഇന്‍റർവ്യൂവിലൊന്നു പങ്കെടുക്കാൻ ഈ ഹോസ്റ്റലിൽ പകുതിയിലധികം പേർ തയ്യാറായി കാത്തു നിൽക്കുന്നുണ്ട്…” ജീൻസുകാരി ചെറിയൊരു പരിഹാസച്ചുവയോടെ പറഞ്ഞു നിർത്തി.

“ഇനി ദയവായി താങ്കൾ ഒന്ന് സ്വയം പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.” ചുരിദാറുകാരി അഭ്യർത്ഥിച്ചു.

“അതേ, നിങ്ങൾ കരുതന്നതു പോലെ അത്ര മോശക്കാരനോ അറിവില്ലാത്തവനോ അല്ല ഞാൻ…” വിവേക് ഗൗരവത്തോടെ പറഞ്ഞു. “വിവാഹം കഴിക്കാനുദ്ദേശിക്കുന്നവർ പങ്കാളിയുടെ സ്വാഭാവവും ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കുന്നതു നല്ലതാണ്. എന്‍റെ അമ്മ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ ഞാനീ പെണ്ണുകാണൽ ചടങ്ങിന് സമ്മതിക്കില്ലായിരുന്നു…”

“അതെയോ?” ജീൻസ് ധരിച്ച പെൺകുട്ടി ആശ്ചര്യം അഭിനയിച്ചു.

“ദയവായി സാവിത്രി ആന്‍റിയുടെ മകളാരാണെന്ന് ഇനിയെങ്കിലുമൊന്നു പറയൂ…” വിവേക് ശരിക്കും അസ്വസ്ഥനായി.

“നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ?” ജീൻസുകാരി പൊട്ടിച്ചിരിച്ചു.

ഇല്ലെന്ന അർത്ഥത്തിൽ വിവേക് തലകുലുക്കി.

“എൻജിനീയറിങ്ങൊക്കെ കഴിഞ്ഞതല്ലേ? നല്ല ബുദ്ധിശാലിയായിരിക്കുമെന്നാ ഞങ്ങൾ കരുതിയത്…”

“അതൊക്കെ ശരി തന്നെ. പക്ഷേ ഇതുപോലെ തല തിരിഞ്ഞവരുടെ മുന്നിൽ തോൽക്കേണ്ടി വരുമെന്നതാണ് വാസ്തവം.”

“ആഹാ, അപ്പോ ഏമാൻ ഇത്ര പെട്ടെന്ന് തോൽവി സമ്മതിച്ചോ… അങ്ങ് ഇവളുമായി സംസാരിച്ചിരിക്ക്. ഞാൻ ചായയും സ്നാക്സുമായി വരാം.” ജീൻസുകാരി മുറിക്കു പുറത്തേക്ക് നടന്നു.

വിവേക് ചുരിദാർ ധരിച്ച പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി, “സത്യം പറയൂ, നിങ്ങളല്ലേ പൂജ മോഹൻ?”

“എന്താ… അവളേക്കാൾ ഏറെ താങ്കൾക്ക് എന്നെയാണോ ഇഷ്ടമായത്?” പൂജ പഴയകാല നായികമാരെപ്പോലെ കണ്ണുചിമ്മി.

“പറയൂ… പ്ലീസ്…”

“അകത്തുപോയ കൂട്ടുകാരി മടങ്ങി വന്നശേഷം താങ്കൾ ഇതേ ചോദ്യം അവളുടെ മുന്നിൽ വച്ച് ചോദിച്ചോളൂ… സത്യം പറഞ്ഞാൽ അവളെന്നെ കൊന്നു കളയും.”

“ഇല്ല, ഞാനാരോടും പറയില്ല. ദയവായി നീയൊന്നു പറയ്…”

“ദയവായി മറ്റെന്തെങ്കിലും പറയൂ… പ്ലീസ്…”

വിവേക് നിസ്സഹായതയോടെ തലതാഴ്ത്തി ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നീട് പഠനസംബന്ധമായ കാര്യങ്ങൾ സംസാരിക്കുമാൻ തുടങ്ങി.

ജീൻസുകാരി 10 മിനിറ്റിനു ശേഷം ഒരു ട്രേയിൽ മൂന്ന് പ്ലേറ്റ് സാമ്പാർ വടയുമായെത്തി.

വിവേക് ഒരു സ്പൂണെടുത്ത് സാമ്പാർ വടയൊന്നു രുചിച്ചു നോക്കി. എരിവു സഹിക്കാനാവാതെ വിവേകിന്‍റെ കണ്ണു നിറഞ്ഞു. മറ്റു രണ്ടുപേരും നല്ലതുപോലെ ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു.

എരിവ് കൂടുതലായിരുന്നുവെങ്കിലും വിവേക് ഇതറിയിക്കാതിരിക്കാൻ ചിരിച്ചുകൊണ്ട് സാമ്പാർവട കഴിക്കാൻ തുടങ്ങി. അവരുടെ മുന്നിൽ പരിഹാസപാത്രമാകാൻ താൽപര്യമില്ലായിരുന്നു.

പെട്ടെന്ന് രണ്ട് പെൺകുട്ടികൾ കൈയിൽ ഓരോ പ്ലേറ്റുമായി ഗസ്റ്റ് റൂമിലെത്തി. അവർ വിവേകിനടുത്തുള്ള സോഫയിൽ വന്നിരുന്നു.

“സാർ. സെലക്ഷൻ കഴിഞ്ഞോ?” കൂട്ടത്തിൽ നല്ല ഉയരമുള്ള യുവതി ചോദിച്ചു.

“ഇതുവരെ തീരുമാനമായിട്ടില്ല…” വിവേക് ചിരിച്ചുകൊണ്ട് മറുപടി നൽകി.

“സാർ, വേഗമോരു തീരുമാനമെടുക്കൂ… ക്യാമ്പസ് പ്ലേയ്സ്മെന്‍റിന്‍റെ സീസണാണിത്. ഹോസ്റ്റലിൽ ആകെക്കൂടി ഈയൊരു ഗസ്റ്റ് റൂം മാത്രമേയുള്ളൂ. ഇന്‍റർവ്യൂവിനുള്ള അടുത്ത പാർട്ടി ഉടനെയെത്തും.” കൂടെയുണ്ടായിരുന്ന പെൺകുട്ടി നെറ്റി ചുളിച്ച് ദേഷ്യം പ്രകടിപ്പിച്ചു. രണ്ടുപേരും പുറത്തേക്ക് നടന്നു.

“ഞാൻ പൂജ മോഹനെയൊന്നു കണ്ട് സംസാരിക്കാൻ വന്നതാണ്. അതിന് നിങ്ങൾ ഇന്‍റർവ്യൂ എന്നൊക്കെ പറഞ്ഞ് വെറുതെ പരിഹസിക്കേണ്ട കാര്യമില്ല.” വിവേക് തീരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അതിന് നിങ്ങളെപ്പോലെ വലിയ വലിയ ആളുകൾക്ക് ഇങ്ങനെയൊരു തോന്നലുണ്ടാകേണ്ട കാര്യമുണ്ടോ?” ജീൻസുകാരി ഉപദേശിച്ചു.

“പണം പൂഴ്ത്തി വയ്ക്കൽ, സെക്സ് സ്കാന്‍റൽ, കൊലപാതകം എന്നു വേണ്ട ഇവിടുത്തെ ഉന്നതർ എന്തെല്ലാം തോന്ന്യാസങ്ങളാ കാട്ടിക്കൂട്ടുന്നത്? അവർക്ക് യാതൊരു കുറ്റബോധവും തോന്നാറില്ലല്ലോ?  നിങ്ങൾ കല്യാണം കഴിക്കാനായി ഒരു ഇന്‍റർവ്യൂ നടത്തുന്നു. അവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നിസ്സാരമല്ലേ? താങ്കൾ യാതൊരു മടിയും കൂടാതെ ഇന്‍റർവ്യൂ തുടർന്നോളൂ… പ്ലീസ്…” എഴുന്നേറ്റ് നിന്ന് പ്രഭാഷണം നടത്തുകയായിരുന്ന ചുരിദാറുകാരി സോഫയിലേയ്ക്ക് വീണ്ടും അമർന്നിരുന്നു.

അൽപനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം വിവേക് മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു, “ഇന്‍റർവ്യൂ കഴിഞ്ഞിരിക്കുന്നു…”

“ആഹാ… അപ്പോ തീരുമാനം ആയോ?” ചുരിദാർ ധരിച്ച യുവതിയ്ക്ക് ആശ്ചര്യമായി.

“ഊം…”

“ഈയുളളവളെയാണോ അങ്ങയുടെ ദാസിയായി തെരഞ്ഞെടുത്തിരിക്കുന്നത്?”

“എടീ… നിന്നെയല്ല എന്നെയാവും ഇദ്ദേഹം സെലക്ട് ചെയ്തത്?” ജീൻസുകാരി നാടകീയമായി സ്വന്തം നെറ്റിയിലടിച്ചു പറഞ്ഞു. അതുവരെ പ്രസന്നവദനനായിരുന്ന വിവേകിന്‍റെ മുഖം പെട്ടെന്ന് മ്ലാനമായി. വിവേക്  വയറു പൊത്തിപ്പിടിച്ച് ഛർദ്ദി അഭിനയിച്ചു.

“എനിക്ക് വല്ലാത്ത ഭയം തോന്നുന്നു. ശ്വാസം പോലും നേരെയല്ല. എന്തോ സുഖമില്ലാത്ത പോലെ. നിങ്ങൾ എനിക്കു തന്ന സാമ്പാറിൽ എരിവിനൊപ്പം… അറിയാതെ മറ്റെന്തെങ്കിലും… ചേർത്തിരുന്നോ…?” മുഖത്ത് തീക്ഷണമായ ഭാവമാറ്റം വരുത്തി ഭയങ്കര ശബ്ദത്തോടെ വിവേക് നിലത്തേക്ക് വീണു.

സാമ്പാറിൽ മറ്റെന്തെങ്കിലും ചേർത്തിരുന്നോ എന്ന് വിവേക് ജീൻസുകാരിയോടാണ് ചോദിച്ചത്. അവൾ കിടുകുടാ വിറക്കാൻ തുടങ്ങി.

“അയ്യോ… ഇയാളുടെ കൈകൾ തണുത്തിരിക്കുന്നല്ലോ.” കൂട്ടത്തിലൊരുത്തി പറഞ്ഞു.

“വെ… വെ… വെള്ളം… വേഗം…” ജീൻസുകാരി ശരിക്കും ഭയന്നു.

“സത്യം പറഞ്ഞോ? നീ മുളകുപൊടി കൂടാതെ മറ്റെന്താ സാമ്പാറിൽ ചേർത്തത്?”

“മറ്റെന്തെങ്കിലും ചേർക്കാൻ എനിക്കെന്താ ഭ്രാന്തുണ്ടോ?”

“ഇയാളെ ഒരു പാഠം പഠിപ്പിക്കാനായി നീ അറിയാതെ എന്തെങ്കിലും…”

“ശ്ശൊ, ഇതിപ്പോ പുലിവാല് പിടിച്ച പോലായല്ലോ? ഇനിയെന്തു ചെയ്യും. നമുക്ക് ഡോക്ടറെ വിളിച്ചു വരുത്തിയാലോ? നിന്‍റെ മമ്മി ഇതെങ്ങാനും അറിഞ്ഞാൽ എന്നെ ജീവനോടെ കുഴിച്ചു മൂടും. നീയെന്തിനാ തുറിച്ചു നോക്കുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല.” ജീൻസ് ധരിച്ച യുവതി കുറ്റബോധത്തോടെ തല താഴ്ത്തി.

“ഇയാളെ വേഗം സോഫയിലെടുത്തു കിടത്താം. നിങ്ങളാരെങ്കിലും വേഗമൊന്നു ചെന്ന് ഡോക്ടറെ വിളിച്ചുകൊണ്ടുവാ…. ഇയാളെ ഭ്രാന്തു പിടിപ്പിച്ചതിന് ഇനി ഞാനെന്തെല്ലാം കേൾക്കേണ്ടി വരുമോ ആവോ?” പച്ച ചുരിദാർ ധരിച്ച യുവതി കൂട്ടുകാരിയെ ശകാരിച്ചു.

വിവേക് പെട്ടെന്ന് കണ്ണു തുറന്ന് അവളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു.

പൂജാ മോഹൻ ആദ്യമൊന്നു ഞെട്ടിയെങ്കിലും വിവേകിന് ആപത്തൊന്നുമില്ലല്ലോ എന്നു കണ്ട് ആശ്വസിച്ചു.

“ഹോ… നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. ആശ്വാസമായി. പിന്നെന്തിനാ സുഖമില്ലെന്ന് അഭിനയിച്ചത്?” പച്ച ചുരിദാറുകാരി പരിഭവത്തോടെ പറഞ്ഞു.

“ഇപ്പോ എന്നെക്കുറിച്ച് ഒരു ഐഡിയ കിട്ടിയില്ലേ. എങ്ങനെയുണ്ടായിരുന്നു മിസ് പൂജ മോഹൻ എന്‍റെ അഭിനയം? എന്‍റെ കഴിവിനെ പ്രശംസിക്കുന്നില്ലേ?” വിവേക് പൂജയുടെ കണ്ണുകളിലേക്ക് നോക്കി.

“ഹോ… പക്ഷേ ഇത്രയ്ക്ക് അഭിനയം വേണ്ടിയിരുന്നില്ല.” പൂജ മോഹന്‍റെ ഷോക്ക് അപ്പോഴും വിട്ടു മാറിയിരുന്നില്ല.

“നിങ്ങൾ രണ്ടുപേരും ചേർന്ന് എന്നെ ടെൻഷൻ പിടിപ്പിച്ചില്ലേ? അപ്പോ കുറഞ്ഞത് ഇത്രയുമെങ്കിലും….”

“എന്‍റെ കൈയൊന്ന് വിടൂ… പ്ലീസ്….”

“വെറുതെ വിട്ടുകളയാൻ വേണ്ടിയല്ല ഞാനീ കൈകൾ പിടിച്ചിരിക്കുന്നത്?”

“അപ്പോൾ ഇവൾ ഇന്‍റർവ്യൂവിൽ പാസ്സായി എന്നല്ലേ ഇതിനർത്ഥം?” ജീൻസുകാരി ചോദിച്ചു.

“നൂറിൽ നൂറ് മാർക്കാ നിങ്ങളുടെ കൂട്ടുകാരിക്ക്. ഇനി നിങ്ങളുടെ കൂട്ടുകാരിയോട് എന്‍റെ റിസൾട്ട് പറയാൻ പറയൂ….?”

“തോറ്റുപോയി… ഹോ… ഞാനെന്തുമാത്രം പേടിച്ചു പോയെന്നോ?” പൂജ ദേഷ്യവും ലജ്ജയും കലർന്ന സ്വരത്തിൽ പറഞ്ഞു.

“ഞാൻ നിങ്ങൾക്ക് പാസ്മാർക്ക് നൽകിയിട്ടുണ്ട് എൻജിനീയർ സാർ. ഇവളുടെ കൈയിലെ പിടുത്തം വിട്ട് ദാ ഈ കൈ പിടിച്ചോളൂ…?”

“ആഹ്…. അതുവേണ്ട.” പൂജ മോഹൻ കൂട്ടുകാരിയെ തള്ളിമാറ്റി.

“ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ…. പൂജ നിനക്ക് എന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ?”

അതെയെന്ന അർത്ഥത്തിൽ തലകുലുക്കുമ്പോൾ പൂജയുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു. കൂട്ടുകാരി കൈയടിച്ച് ഈ തീരുമാനം സ്വാഗതം ചെയ്തു.

“എ ഗിഫ്റ്റ് ഫോർ സംവൺ യു ലവ്?” വിവേക് പോക്കറ്റിൽ നിന്നും ഒരു ചോക്ലേറ്റെടുത്ത് പൂജയ്ക്ക് നൽകി. “നമ്മുടെ ഈ റിലേഷൻ സ്വീറ്റിൽ തന്നെയാവട്ടെ തുടക്കം…” എരിവ് നൽകിയതിന് മധുര പ്രതികാരം എന്നോണം വിവേക് പറഞ്ഞു.

(അവസാനിച്ചു)

സ്വയംവരം ഭാഗം- ഒന്ന്

തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി സാവിത്രിയുമായി ഏറെ നേരം ഫോണിൽ സംസാരിച്ച ശേഷം കൗസല്യ മകൻ വിവേകിനെ അടുത്തു വിളിച്ച് വലിയ ഉത്സാഹത്തോടെ അവന്‍റെ വിവാഹക്കാര്യം സംസാരിക്കാൻ തുടങ്ങി.

“മോനേ… നിന്‍റെ വിവാഹം ഞാനങ്ങ് ഉറപ്പിച്ചു.” യാതൊരു മുഖവുരയും കൂടാതെ കൗസല്യ പറഞ്ഞതുകേട്ട് വിവേക് ശരിക്കും ഞെട്ടി.

“ഏ… എപ്പോ… എവിടെ… ഏതാ പെൺകുട്ടി…” വിവേക് സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു.

“അധികം തുള്ളിച്ചാടേണ്ട. ആരാണ് വധുവെന്ന് നിനക്ക് നന്നായറിയാം.”

സംശയം വിട്ടു മാറാത്ത മുഖഭാവത്തോടെ വിവേക് നോക്കുന്നതു കണ്ട് കൗസല്യ പറഞ്ഞു.

“ആഹ്, ഇനി പറയാം. സാവിത്രിയുടെ മകൾ പൂജ…”

“ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പൂജയുമായോ…”

“കണ്ടിട്ടില്ലെന്നോ? നിങ്ങൾ ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ?”

“മമ്മീ, ഇതത്ര തമാശയായെടുക്കേണ്ട കാര്യമല്ലല്ലോ? മുതിർന്ന ശേഷം ഞാൻ ഒരിക്കൽ പോലും പൂജയെ കണ്ടിട്ടില്ല. പിന്നെ എവിടുന്നു വിവാഹം കഴിക്കാൻ ഇതെന്താ കുട്ടിക്കളി വല്ലതുമാണോ?” വിവാഹത്തിനു തീരെ താൽപര്യമില്ലെന്ന പോലെയാണ് വിവേക് സംസാരിച്ചത്.

“നിനക്ക് ഓർമ്മയില്ലേ? അഞ്ചു വർഷം മുമ്പ് ചിത്ര ആന്‍റിയുടെ മകളുടെ വിവാഹത്തിന്… ഞാൻ നിനക്ക് പൂജയെ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ? എനിക്കൊരു മരുമകൾ ഉണ്ടെങ്കിൽ അത് പൂജമോൾ തന്നെയായിരിക്കുമെന്ന് നീ കൊച്ചു കുട്ടിയായിരുന്നപ്പോൾ തന്നെ ഞാൻ സാവിത്രിക്ക് വാക്കു നൽകിയതാണ്. മോനേ, ഞാനവർക്ക് പ്രോമിസ് നൽകിപ്പോയി. നീയിതിനു സമ്മതിക്കണം.”

എങ്ങനെയെങ്കിലും മകനെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കണം എന്നതിനാൽ സ്നേഹമസൃണമായ സ്വരത്തിലാണ് കൗസല്യ സംസാരിച്ചത്.

“മമ്മീ, ജീവിതാവസാനം വരെ നിലനിൽക്കേണ്ട ബന്ധമല്ലേ വിവാഹം? ഒട്ടും പരിചയമില്ലാത്ത പെൺകുട്ടിയുമായുള്ള വിവാഹത്തിനു ഞാനെങ്ങനെ സമ്മതം മൂളും?” വിവേകിന്‍റെ മറുപടിയിൽ അമർഷം നിറഞ്ഞിരുന്നു.

“ആഹാ… അപ്പോ അതാണോ കാര്യം? അതിന് ആ കുട്ടിയെ കണ്ട് പരിചയപ്പെട്ട് സംസാരിച്ച് തീരുമാനിച്ചാൽ പോരേ?”

“അതെങ്ങനെ?”

“അവൾ കൊച്ചിയിൽ ഒരു ഹോസ്റ്റലിൽ താമസിച്ചു പഠിക്കികയല്ലേ? ഇവിടുന്ന് രണ്ട് മണിക്കൂർ ദൂരം കാണും. ഈ ഞായറാഴ്ച അവളെ നേരിട്ടു കണ്ട് സംസാരിക്ക്…”

“ശരി. ഞാൻ കുട്ടിയുമായി ഇന്‍റർവ്യൂ നടത്തട്ടെ. എനിക്ക് ഇഷ്ടമായില്ലെങ്കിൽ മമ്മി പിന്നെ വാശി പിടിക്കരുത്.”

“നിനക്കവളെ ഇഷ്ടമാവും, തീർച്ച.”

“കാണാമല്ലോ…” വിവേക് പിറുപിറുത്തു കൊണ്ട് തന്‍റെ മുറിയിലേക്കു നടന്നു.

വിവേക് പൂജയുമായി ഒരു ഇന്‍റർവ്യൂ നടത്താൻ പോകുന്നുവെന്ന കാര്യം കൗസല്യ വഴി സാവിത്രിയും സാവിത്രി വഴി മകൾ പൂജയും ഫോണിലൂടെ അറിഞ്ഞു.

“ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഇന്‍റർവ്യൂ ചെയ്യാറുണ്ട്. ഇയാളെന്താ എനിക്ക് ജോലി നൽകാൻ പോവുകയാണോ?”

പൂജ മോഹൻ തന്‍റെ കൂട്ടുകാരി പൂജ ചന്ദ്രനോട് തെല്ലൊരു അമർഷത്തോടെ പറഞ്ഞു. “ആ അഹങ്കാരി വിവേകിനെ പരിചയപ്പെടാൻ എനിക്കു തീരെ താൽപര്യമില്ല.”

“പക്ഷേ നിന്‍റെ അമ്മ നിർബന്ധിച്ചതല്ലേ? നിനക്ക് അയാളോട് സംസാരിക്കേണ്ടി വരും.” പൂജ ചന്ദ്രൻ സഹതാപം അഭിനയച്ചു.

“ശരിയാ… എനിക്കിപ്പോൾ ശനിദശയാണെന്നു തോന്നുന്നു.”

“ഇനിയങ്ങോട്ടു ശനിദശയെന്നു പറയുന്നതാവും ശരി.” പൂജ ചന്ദ്രൻ കൂട്ടുകാരിയെ കളിയാക്കി.

“മനസ്സിലായില്ല…” പൂജ മോഹന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“മൈ ഡിയർ പൂജ… കഴിഞ്ഞ 5 വർഷത്തോളമായി നീ അയാളെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്ന കാര്യം എനിക്കറിയാം. അന്നത്തെ കൂടിക്കാഴ്ചയിൽ തുടങ്ങിയ പ്രണയം ഇന്നും അതേപടി കാണുമെന്നാണ് എന്‍റെ വിശ്വാസം.”

“ഏയ്… അങ്ങനെയൊന്നുമില്ല.” പൂജ മോഹൻ നിരസിക്കാൻ ശ്രമിച്ചുവെങ്കിലും അവളുടെ നുണക്കുഴിയുള്ള ചിരി സത്യം വെളിപ്പെടുത്തുന്നുണ്ടായിരുന്നു.

“മോളേ, നീ കൂടുതൽ വിഷമിക്കേണ്ട. നീ ഈ ഇന്‍റർവ്യൂവിൽ വിജയിക്കുമെന്നു മാത്രമല്ല, സ്വപ്നങ്ങളിലെ രാജകുമാരനെ നിനക്ക് സ്വന്തമാക്കാനുമാവും.” പൂജ ചന്ദ്രൻ അവളെ വീണ്ടും പരിഹസിച്ചു. ഇതുകണ്ട് പൂജ മോഹന്‍റെ ദേഷ്യം ഇരട്ടിച്ചു.

“ഇന്‍റർവ്യൂ പോലും… ഈ വാക്ക് എന്‍റയുള്ളിൽ മുള്ളുപോലെ കുത്തിത്തറയ്ക്കുകയാണ്. ആ അഹങ്കാരി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കനാണോ അതോ ലാഭനഷ്ടങ്ങളുടെ കച്ചവടം നടത്താൻ വരികയാണോ? എങ്ങനെയാണ് ശരിക്കുള്ള ഇന്‍റർവ്യൂ നടത്തേണ്ടതെന്ന് ഞാനയാൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.” പൂജ മോഹന്‍റെ അമർഷം കെട്ടടങ്ങിയിരുന്നില്ല.

ഞായറാഴ്ച രാവിലെ ഏതാണ്ട് 10 മണി സമയം. വിവേക് ഹോസ്റ്റലിലെ ഗസ്റ്റ് റൂമിൽ ഇരിക്കുകയായിരുന്നു. സുന്ദരികളായ രണ്ടു ചെറുപ്പക്കാരികൾ അവിടെയെത്തി. അവരിൽ ഒരാൾ ജീൻസും ചുവന്ന നിറത്തിലുള്ള ടോപ്പുമായിരുന്നു അണിഞ്ഞിരുന്നത്. മറ്റേ പെൺകുട്ടി പച്ച നിറത്തിലുള്ള ചുരിദാറും.

അവർ ചെറിയൊരു മന്ദഹാസത്തോടെ നമസ്തേ എന്ന് അഭിവാദനം ചെയ്തപ്പോൾ ഗൗരവം ഒട്ടും വിട്ടുമാറാത്ത മുഖഭാവത്തോടെ വിവേക് അവരെ നോക്കി വിഷ് ചെയ്തതേയുള്ളൂ. കുറച്ചു നേരത്തേ നിശ്ശബ്ദതയ്ക്കു ശേഷം വിവേക് ആണ് സംസാരിച്ചു തുടങ്ങിയത്. “നിങ്ങളിൽ ആരാണ് പൂജ?”

“ദാ, ഇവളാണ്.” ജീൻസ് ധരിച്ച പെൺകുട്ടിയുടെ മുഖത്ത് കുസൃതി നിറഞ്ഞു.

“അല്ലല്ല, ഇവളാ…” ചുരിദാർ ധരിച്ച പെണകുട്ടി കൂട്ടുകാരിയെ ചൂണ്ടിക്കാണിച്ചു.

“ഏ… അപ്പോൾ നിങ്ങൾ രണ്ടുപേരും പൂജയാണെന്നോ?” വിവേക് ആകെ കൺഫ്യൂസ്ഡായി.

“അതെ… ഞാൻ സാവിത്രി ആന്‍റിയുടെ മകളെ കാണാൻ വന്നതാണ്.” വിവേക് വിശദീകരിച്ചു.

“ഞങ്ങൾ രണ്ടുപേരും അവരുടെ മക്കളാണ് എൻജിനീയർ സാർ.. താങ്കൾക്ക് ഞങ്ങളെ രണ്ടുപേരെയും ഇന്‍റർവ്യൂ ചെയ്യേണ്ടി വരും. ഞങ്ങളിൽ ഇഷ്ടമാവുന്ന ആളെ തെരഞ്ഞെടുക്കാം.” പച്ച ചുരിദാറുകാരി ചിരിയടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“ഞങ്ങൾ രണ്ടുപേരെയും ഒന്നിച്ച് ഇന്‍റർവ്യൂ ചെയ്യുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടോ വിഷമമോ ഒന്നുമില്ലല്ലോ?” ജീൻസുകാരിയുടെ മുഖത്ത് നിഷ്കളങ്ക ഭാവമായിരുന്നു.

“പക്ഷേ സാവിത്രിയാന്‍റിയുടെ ശരിക്കുള്ള മകളെ തിരിച്ചറിയാൻ സാധിച്ചിരുന്നുവെങ്കിൽ…”

“ഒറിജിനലിനെയും ഡ്യൂപ്ലിക്കേറ്റിനെയും കുറിച്ചുള്ള ടെൻഷൻ മാറ്റി ഇന്‍റർവ്യൂ തുടങ്ങിയാലും.” ജീൻസുകാരി തയ്യാറായിരുന്നു.

“താങ്കൾക്ക് ഞങ്ങളെക്കുറിച്ച് അറിയാനുള്ള കാര്യങ്ങൾ ദയവായി യാതൊരു മടിയും കൂടാതെ ചോദിച്ചു തുടങ്ങിയാലും. ഞങ്ങൾക്ക് വിവാഹമാർക്കറ്റിൽ വിറ്റഴിക്കപ്പെടാനും അങ്ങേക്ക് വാങ്ങാനുമുള്ള സുവർണ്ണാവസരമാണിത്.” ചുരിദാറുകാരി ഭാവഭേദമില്ലാതെ പറഞ്ഞു.

“അതിന് ഞാനിവിടെയൊന്നും വാങ്ങാൻ വന്നതല്ല.” അവരുടെ സംസാരം വിവേകിന് തീരെ രസിച്ചില്ല.

“താങ്ക്യൂ സർ. ഞങ്ങൾക്ക് ആദരവ് നൽകിയതിന് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു.”

“എന്താ, നിങ്ങളെന്നെ പരിഹസിക്കുകയാണോ?” വിവേക് നെറ്റി ചുളിച്ച് ഇരുവരെയും നോക്കി.

“അയ്യോ, ഇല്ലേയില്ല…” ചെവി നുള്ളി സത്യം ചെയ്തു.

“അതിനും മാത്രമുള്ള ധൈര്യം ഞങ്ങൾക്കില്ല എൻജിനീയർ സാറേ… ഞങ്ങൾക്ക് ഇന്‍റർവ്യൂവിന്‍റെ സീരിയസ്നെസ്സ് അറിയാം. അങ്ങേയ്ക്ക് ഇവിടെ നിന്നും വെറും കൈയോടെ മടങ്ങേണ്ടി വരില്ല.” ചുരിദാറുകാരി മുഖത്ത് ഗൗരവം വരുത്താൻ ശ്രമിക്കുന്നത് കണ്ട് വിവേകിന് ചിരിയടക്കാനായില്ല.

“ദാ, നോക്കിയേ എൻജിനീയർ സാറിന് സന്തോഷമായല്ലോ… പറ്റിയ അവസരം തന്നെ. ദയവായി എന്‍റെ ഗുണഗണങ്ങൾ വർണ്ണിച്ച് എന്‍റെ മാർക്കറ്റ് വാല്യൂ കൂട്ടാൻ സഹായിക്ക്…” ജീൻസുകാരി ചുരുദാറുകാരിയുടെ കൈയിൽ നുള്ളി പ്രോത്സാഹിപ്പിച്ചു.

“എന്‍റെ കൂട്ടുകാരിയായതു കൊണ്ട് പറയുകയല്ല. ഇവളുടെ സൗന്ദര്യം കണ്ട് കവിതയെഴുതിയ വിരുതന്മാർ ഒന്നും രണ്ടുമൊന്നും ആയിരുന്നില്ല അന്ന് കോളേജിലുണ്ടായിരുന്നത്.” ചുരിദാറുകാരി കൂട്ടുകാരിയെ വളരെ നാടകീയമായി വർണ്ണിക്കുവാൻ തുടങ്ങി.

“അവരൊക്കെ പാവ കളിപ്പിച്ചുവന്ന ഇവൾ നല്ലൊരു നർത്തകി കൂടിയാണ്. അങ്ങ് കുയിൽ നാദമെന്നു കേട്ടിട്ടുണ്ടോ?”

“ആഹ്”

“ഇവളുടെ ശബ്ദവും അതേ കിളിനാദം പോലെയാണ്. ഇവളെ സെലക്ട് ചെയ്താൽ സംഗീതവും നൃത്തവും ജീവിതാന്ത്യം വരെ വീട്ടിലിരുന്ന് ആസ്വദിക്കാനാവും…”

“കുയിലിന്‍റെ ശബ്ദമാധുര്യമാണിവൾക്ക് എന്നു ചുരുക്കം അല്ലേ?” വിവേക് പുഞ്ചിരിച്ചു.

“എന്താ വിശ്വാസമായില്ലേ?”

“ഇവരെ വിവാഹം കഴിക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല. പക്ഷേ വെറുതെ കഷ്ടപ്പെടുത്തണമല്ലോ എന്നോർക്കുമ്പോൾ…”

“മനസ്സിലായില്ല…”

“വലിയ വലിയ മരച്ചില്ലകളിലിരിക്കുന്ന കുയിൽ നാദം കേൾക്കാൻ സുഖമുണ്ട്. പക്ഷേ നിങ്ങളുടെ കൂട്ടുകാരി ദിവസവും മരച്ചില്ലയിൽ കയറിയിരുന്നു കൂകേണ്ടി വരികയെന്നത്… അതു കഷ്ടമുള്ള കാര്യമല്ലേ?” വിവേകിന്‍റെ തമാശ മനസ്സിലായില്ലെന്ന പോലെ ഇരുവരും മുഖം ചുളിച്ചു. ഇതു കണ്ട് വിവേക് പൊട്ടിച്ചിരിച്ചു.

“ഇതൊരു ഇന്‍റർവ്യൂവാണ്. ഇതിന്‍റെ സീരിയസ്സ്നെസ്സ് നഷ്ടമാകാതിരിക്കാനായി എനിക്ക് പറയാനുള്ളതു കൂടി നിങ്ങൾ ദയവായൊന്നു കേൾക്കൂ.” ജീൻസുകാരി ദേഷ്യം നടിച്ചു കൊണ്ട് വിവേകിനെ തുറിച്ചു നോക്കി.

“ദാ…. എന്‍റെ ഈ കൂട്ടുകാരി കോളേജിലെ പി.ടി ഉഷയായിരുന്നുവെന്നു പറയാം. ഇവളുടെ ഓട്ടത്തിന്‍റെ സ്പീഡു കാരണം ഇന്നേവരെ ഒരു യുവാവിനു പോലും ഇവളെ പ്രണയക്കുരുക്കിൽ കുടുക്കാൻ പറ്റിയിട്ടില്ല. നല്ല ഭക്ഷണമുണ്ടാക്കാനിഷ്ടമാണ്. വാരിക്കോരി കഴിക്കുകയും ചെയ്യും… പിന്നെ വണ്ണം കൂടാതിരിക്കാനായി ശരിക്കും എക്സർസൈസും ചെയ്യും. ഇവളെ സെലക്ട് ചെയ്താൽ ജീവിതാന്ത്യം വരെ നല്ല ഭക്ഷണം കഴിക്കാമെന്നു മാത്രമല്ല, ആരോഗ്യദൃഢഗാത്രനായിരിക്കുകയും ചെയ്യാം. ഞാൻ ഗ്യാരണ്ടി….”

“ഒരു കാര്യം ചോദിച്ചോട്ടെ…”

“ഊം…”

“വിവാഹ കമ്പോളത്തിൽ ഒന്നിനൊന്ന് ഫ്രീ എന്ന ഓഫറുണ്ടെങ്കിൽ എന്‍റെ പരാതി തീരും. ഞാൻ നിങ്ങളെ രണ്ടുപേരേയും… അയ്യോ… ദേഷ്യപ്പെടല്ലേ… അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ…” വിവേക് ചിരിയടക്കാൻ നന്നേ ബുദ്ധിമുട്ടി.

അവർ മറുപടി പറയാനൊരുങ്ങവേ മറ്റു രണ്ടു പെൺകുട്ടികൾ മുറിക്കകത്തേക്ക് എത്തിനോക്കി. അവരുടെ കണ്ണുകളിൽ ഉത്സാഹവും കുസൃതിയും ഒളിച്ചിരുന്നു.

(തുടരും)

Story: വിഷാദമേഘം

കൺസൾട്ടിംഗ് റൂമിൽ പ്രവേശിച്ചയുടനെ ഞാൻ വാതിലിലെ കർട്ടൻ വലിച്ചിട്ടു. ഇന്നിനി ഒരു രോഗിയേയും പരിശോധിക്കാൻ കഴിയില്ല. വീതിയേറിയ ഫ്രെയിമുള്ള കണ്ണടയൂരി മേശപ്പുറത്ത് വച്ച ശേഷം കഴുത്തിൽ തൂക്കിയിട്ടിരുന്ന സ്റ്റെതസ്കോപ്പെടുത്ത് സൈഡ് ടേബിളിൽ ഭദ്രമായി വച്ചു. അതിനുശേഷം തളർച്ചയോടെ കസേരയിലിരുന്നു. ഇന്ന് ഇതെന്‍റെ മൂന്നാമത്തെ കേസായിരുന്നു. രണ്ട് കേസുകളിൽ സിസേറിയൻ അത്യാവശ്യമായിരുന്നു. പക്ഷേ മൂന്നാമത്തെ കേസിൽ നോർമൽ ഡെലിവറിയാകാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. പക്ഷേ രോഗിക്ക് പ്രസവവേദന സഹിക്കാൻ കഴിയില്ലത്രേ. അതുകൊണ്ട് ഒടുവിൽ അവരേയും ഓപ്പറേഷൻ ചെയ്യേണ്ടി വന്നു.

ക്ഷീണമൊന്ന് അകലും മുമ്പ് ഉടനെ ഡോറിൽ ആരോ മുട്ടി. ഞാനുടനെ കണ്ണടയെടുത്ത് അണിഞ്ഞു.

“പ്ലീസ് കമിൻ.”

“ഡോക്ടർ പ്ലീസ്… എന്‍റെ ഭാര്യയെയൊന്ന് നോക്കൂ. അവൾക്ക് തീരെ വയ്യ. വേദന സഹിക്കാൻ പറ്റുന്നില്ല.” കർട്ടന് പിന്നിൽ നിന്നും ചിലമ്പിച്ച ഒരു പുരുഷ ശബ്ദം.

ഞാനയാളെ അകത്തേക്കു വിളിച്ചു, “നോക്കൂ, എന്‍റെ ഡ്യൂട്ടി ടൈം കഴിഞ്ഞിരിക്കുകയാണ്. അവിടെ വേറെയും ഡോക്ടർമാരുണ്ടല്ലോ. ഡോക്ടർ മാലതിയും ഉടൻ എത്തും. നിങ്ങൾ അവരോട് പറയൂ.”

“ഡോക്ടർ പ്ലീസ്, എനിക്ക് ഡോക്ടറിൽ പൂർണ്ണ വിശ്വാസമാണ്. ഡോക്ടർക്ക് അവളെ രക്ഷിക്കാനാവും. ഡോക്ടറുടെ കൈകളിൽ എന്‍റെ ഭാര്യയുടെ ജീവൻ സുരക്ഷിതമായിരിക്കും. അവളുടെ സ്‌ഥിതി മോശമാണ്. പ്ലീസ് എന്തെങ്കിലും ചെയ്യൂ.” അയാൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു. ഞാൻ ഉടൻ തന്നെ സ്റ്റെത്തുമെടുത്ത് കാഷ്വാൽറ്റിയിലേക്ക് നടന്നു. എനിക്ക് അയാളുടെ അവസ്‌ഥയിൽ അലിവു തോന്നി. അയാളുടെ ഭാര്യയെ വിശദമായി പരിശോധിച്ച ശേഷം ഞാൻ അടുത്തുണ്ടായിരുന്ന ഡ്യൂട്ടി നഴ്സിന് ചില നിർദ്ദേശങ്ങൾ നൽകി.

പുറത്ത് അയാൾ ആകാംക്ഷയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അയാൾ ഓടി വന്നു. “ഡോക്ടർ… ഇനി എന്താണ് ചെയ്യേണ്ടത്?”

“അല്പം കോംപ്ലിക്കേഷനുണ്ട്. നിങ്ങളുടെ കൈയിൽ അവരുടെ പഴയ ടെസ്റ്റ് റിപ്പോർട്ടുകളുണ്ടോ?”

“ഉണ്ട് ഡോക്ടർ.” ബഹുമാനപുരസ്സരം അയാൾ കൈവശം കരുതിയിരുന്ന ഫയൽ എനിക്കുനേരെ നീട്ടി. ഞാൻ അവ ഓരോന്നും വളരെ ശ്രദ്ധയോടെ പരിശോധിച്ചു.

“എന്‍റെ നിഗമനം ശരിയായിരുന്നു. കുഞ്ഞിന്‍റെ അംബ്ലിക്കൽ കോർഡ് ചുറ്റിയിരിക്കുകയാണ്. കുഞ്ഞിന്‍റെ ശ്വാസോച്ഛ്വാസം ശരിയായി കേൾക്കാനും കഴിയുന്നില്ല. സോ വി മസ്റ്റ് ഡു ദി ഓപ്പറേഷൻ ഇമ്മീഡിയറ്റ്ലി. ബെറ്റർ നോട്ട് ടു ബി ലേറ്റ്.”

“ഡോക്ടർ പ്ലീസ്… എന്ത് ചെയ്താലും വേണ്ടില്ല. അവളെ രക്ഷിക്കണം. എനിക്ക് അത്രയ്ക്കും ജിവനാണവൾ.” അയാൾ എന്‍റെ കൈകളിൽ പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പി.

“വി വിൽ ട്രൈ അവർ ലെവൽ ബെസ്റ്റ്. നിങ്ങൾ ധൈര്യം കൈവെടിയാതിരിക്കൂ. സമാധാനിക്കൂ.” അയാളെ ആശ്വസിപ്പിച്ച ശേഷം ഞാൻ പതിയെ നടന്നു.

“മനോജ് വാസുദേവ്” പിറകിൽ നഴ്സിന്‍റെ ഉച്ചത്തിലുള്ള വിളിയുയർന്നു. ഒരു നിമിഷം എന്‍റെ കാലുകളുടെ വേഗത കുറഞ്ഞു.

“ഞാനാണ്” എന്ന് പറഞ്ഞുകൊണ്ട് അയാൾ നഴ്സിന്‍റെ അടുത്തേക്ക് ഓടി.

“നിങ്ങൾ ഈ ഫോം ഫിൽ ചെയ്ത ശേഷം കൗണ്ടറിൽ ക്യാഷ് അടച്ചോളൂ.” നഴ്സിന്‍റെ ശബ്ദമുയർന്നു.

തിരിഞ്ഞു നിന്ന് അയാളെ ഞാൻ ഒരു നിമിഷം സൂക്ഷിച്ചു നോക്കി. കുറച്ചു മുമ്പ് എന്‍റെ മുന്നിൽ ദയനീയതയോടെ നിന്ന വ്യക്‌തിയാണോ അത്. ആ പേര് കേട്ടതോടെ ഞാൻ അടിമുടി വിറച്ചു. ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന പേര്. ഈ പേര് എവിടെയെങ്കിലും വായിക്കുകയോ കേൾക്കുകയോ ചെയ്യുമ്പോഴൊക്കെ ഞാൻ ദേഷ്യം കൊണ്ട് വിറച്ചിരുന്നു. ഞാനയാളെത്തന്നെ സൂക്ഷിച്ചു നോക്കി. മനോജ് എന്ന് പേര് എത്രയോ പേർക്കുണ്ടാവാം. പക്ഷേ മനോജ് വാസുദേവ് എന്ന പേര് എണ്ണപ്പെട്ടവർക്കല്ലേ കാണൂ. പറ്റെ വെട്ടിയിരിക്കുന്ന ഇടതൂർന്ന മുടിയും മുഖത്ത് അങ്ങിങ്ങായി വളർന്നിരിക്കുന്ന കുറ്റിരോമങ്ങളും മനസ്സിൽ നിന്നും മാറ്റിവച്ച് അയാളുടെ രൂപം എങ്ങനെയായിരിക്കുമെന്ന് ഞാനോർത്തു നോക്കി.

എന്‍റെ മനസ്സിൽ മറഞ്ഞു കിടന്ന വിരൂപമായ രൂപവും ഈ മുഖവും കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയും പോലെ മാച്ച് ചെയ്‌തു. എന്‍റെ മനസ്സിൽ വേദന കത്തിപ്പടർന്നു.

ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കാനായി ഞാനെന്‍റെ ക്യാബിനിലെത്തി. നഴ്സിനെ ഫോൺ ചെയ്ത് അയാളോട് കൺസൾട്ടിംഗ് റൂമിൽ വരാൻ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞ് അയാൾ ഫോമുമായി ഓടിക്കിതച്ചെത്തി. ഫോമിന് പിന്നിൽ സ്വന്തം അഡ്രസ്സും വിദ്യാഭ്യാസ യോഗ്യതകളും പഠിച്ച വർഷവും സ്‌ഥലവും മറ്റും എഴുതാൻ ഞാനയാളോട് ആവശ്യപ്പെട്ടു.

അയാൾ ഒരു നിമിഷം എന്നെ പകച്ചു നോക്കി. “ഡോക്ടർ, എന്‍റെ ഭാര്യയ്ക്കല്ലേ ഓപ്പറേഷൻ… പിന്നെന്തിനാണ് എന്‍റെ ഡീറ്റേയിൽസ്.”

“പറഞ്ഞത് ചെയ്യൂ” ഞാൻ ഇടയ്ക്കു കയറി പറഞ്ഞു. “ഇവിടെ ഇതൊക്കെ വേണം.”

അയാൾ ഫോമുമായി പുറത്തു പോയി ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ എഴുതി.

കുറച്ച് കഴിഞ്ഞ് അയാൾ ഡോറിൽ വീണ്ടും മുട്ടി. ഞാൻ അറ്റൻഡറെ അയച്ച് അയാളുടെ കൈയിൽ നിന്നും ഫോം വാങ്ങിപ്പിച്ചു. അതിനുശേഷം അയാളോട് പുറത്തു കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. അയാൾ ഫോമിൽ എഴുതിയ വിവരങ്ങളത്രയും വായിച്ചതോടെ എന്‍റെ ഞരമ്പുകൾ വലിഞ്ഞു മുറുകി. എന്‍റെ മനസ്സ് കടൽ പോലെ പ്രക്ഷുബ്ധമായി. ഈ ഓപ്പറേഷൻ ഏറ്റെടുക്കണോ വേണ്ടയോ എന്നറിയാതെ എന്‍റെ മനസ്സ് ചഞ്ചലപ്പെട്ടു.

മെഡിക്കൽ എത്തിക്സ് എന്തുമായ്ക്കൊള്ളട്ടെ, ഡോക്ടർ മാനസികമായി അസ്വസ്ഥയാണെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും വ്യക്‌തിപരമായ കാരണത്താൽ താല്പര്യമില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യാൻ പാടില്ല. ഈ ഫോം മനോജിന്‍റെ മുഖത്ത് വലിച്ചെറിഞ്ഞ് ഓപ്പറേഷൻ ചെയ്യാൻ കഴിയില്ലെന്ന് പറയാനാണ് മനസ്സപ്പോൾ കൊതിച്ചത്. പക്ഷേ അങ്ങനെ ചെയ്യുന്നത് എന്‍റെ ജോലിയുടെയും മര്യാദയുടെയും ഭാഗമല്ലല്ലോ. ഞാൻ ആ ഫോം തിരികെയേല്പിച്ച് ബാക്കിയുള്ള ഔപചാരികതകൾ നിറവേറ്റാൻ അയാളോട് ആവശ്യപ്പെട്ടു.

കുറച്ചു കഴിഞ്ഞ് ഞാൻ ബാഗുമെടുത്ത് ആശുപത്രിക്ക് പിന്നിലുള്ള ക്വാർട്ടേഴ്സിലേക്ക് നടന്നു. ബെഡ്റൂമിൽ കയറി വേഷം പോലും മാറാതെ ഏറെനേരം കട്ടിലിൽ കിടന്നു. വേലക്കാരി ഭക്ഷണം തയ്യാറാക്കി മേശപ്പുറത്ത് എടുത്തു വച്ചിരുന്നു. എന്നാൽ മനസ്സ് അസ്വസ്ഥത കൊണ്ട് നീറി പുകഞ്ഞതിനാൽ എനിക്കൊന്നിനും ഒരു മൂഡ് തോന്നിയില്ല. എന്‍റെ വേദനകൾ പങ്കുവയ്ക്കാൻ ഇന്നെനിക്ക് ആരുമില്ല. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകളിൽ ഞാൻ എടുത്തെറിയപ്പെട്ടു.

10 വർഷം. ആരുടേയും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ ആ കാലയളവ് പര്യാപ്തമാണ്. ആ 10 വർഷം എന്നെ മറ്റൊരാളാക്കി മാറ്റുമായിരുന്നില്ലേ… അതിന് കാരണക്കാരൻ അയാളല്ലേ… അയാൾ മാത്രം.

അന്ന് ഞാൻ കേന്ദ്രീയ വിദ്യാലയത്തിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ശക്തമായ ലക്ഷ്യങ്ങളും മോഹങ്ങളുമുള്ള ഒരു വിദ്യാർത്ഥിനി. സ്കൂളിൽ ആനുവൽഡേ പരിപാടികളുടെ ഒരുക്കങ്ങൾ നടക്കുന്ന സമയം. പലപ്പോഴും പരിപാടികളുടെ റിഹേഴ്സൽ വൈകുന്നേരങ്ങളിലായതിനാൽ വീട്ടിൽ വളരെ വൈകിയേ എത്തിയിരുന്നുള്ളൂ. സ്കൂളിനും വീടിനുമിടയിലുള്ള വഴി വിജനമായതിനാൽ ഞങ്ങൾ മൂന്നുനാല് കൂട്ടുകാരികൾ ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്.

അന്നും പതിവു പോലെ റിഹേഴ്സൽ കഴിഞ്ഞ് കൂട്ടുകാരികളേയും കാത്ത് നിൽക്കുമ്പോഴാണ് ഞങ്ങളുടെ ബാച്ച്മേറ്റായ അവൻ  എന്‍റെയടുത്ത് വന്നു നിന്നത്.

“ആരെയോ വെയ്റ്റ് ചെയ്യുകയാണെന്നു തോന്നുന്നു?” അവൻ പുഞ്ചിരിച്ചു.

ഞാൻ പതിയെ തലയാട്ടി. നേരം വൈകുന്നതിന്‍റെ അസ്വസ്ഥതയായിരുന്നു അപ്പോൾ എന്‍റെ മനസ്സ് മുഴുവനും. കൂട്ടുകാരികൾ വരുന്നതും നോക്കി നിന്നതിനാൽ അവന്‍റെ സാന്നിധ്യം എന്നെ വീർപ്പു മുട്ടിച്ചു.

എന്നിട്ടും അവൻ അവിടെത്തന്നെ നിലയുറപ്പിച്ചു. എന്നെത്തന്നെ നോക്കി നിന്നു. അല്പം കഴിഞ്ഞ് അവൻ വീണ്ടും പറഞ്ഞു, “എത്രനേരം വെയ്റ്റ് ചെയ്യും, വാ നിന്നെ ഞാൻ ബൈക്കിൽ ഡ്രോപ് ചെയ്യാം. ഞാനും ആ വഴിക്കല്ലേ, വാ…”

മനസ്സില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു. “ഞാൻ വരാം.”

അപ്പോഴേക്കും കൂട്ടുകാരികൾ എന്‍റെയടുത്തേക്ക് ഓടി വന്നു. അവൻ ഉടനെ തന്നെ അവിടെ നിന്നു പോയി. എന്‍റെ പരുങ്ങൽ കണ്ടിട്ടാകണം. കൂട്ടുകാരികൾ പരസ്പരം കണ്ണിറുക്കി കൊണ്ട് എന്നെ കളിയാക്കി.

“ആള് വലിയ ഹാൻഡ്സം ആണല്ലോടീ… നിന്‍റെ ബോയ്ഫ്രണ്ടാ?”

“ഒന്ന് പോടീ, ഞാനവനെ അറിയത്തു പോലുമില്ല, അവൻ കൊണ്ടുവിടാമെന്ന്…”

“ആദ്യമാദ്യം ഇങ്ങനെയാ തുടങ്ങുന്നത്. അവനാരാണെന്ന് അറിയാമോ?”

“ഞാൻ എന്തിനറിയണം.” എനിക്ക് ദേഷ്യം വന്നു.

“എന്നാലും പറയട്ടെ… അവൻ വൈസ് പ്രിൻസിപ്പാളിന്‍റെ മകനാ. മനോജ് വാസുദേവ് എന്നാ പേര്. ആള് കൊള്ളാം. അല്ലേടീ?”

എനിക്കവരോട് ദേഷ്യം തോന്നി. “ഒന്ന് നിർത്ത്, ഞാൻ തന്നെ പൊയ്ക്കോളാം.”

“അവന്‍റെ കൂടെയോ…” കൂട്ടുകാരികളിലൊരുവൾ പറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

ആ സംഭവത്തിനു ശേഷം ഞാൻ എപ്പോഴും കൂട്ടുകാരികളുടെ നിഴൽ പറ്റി നടക്കാൻ മനഃപൂർവ്വം ശ്രമിച്ചു കൊണ്ടിരുന്നു. കൂട്ടം തെറ്റാതെ നടക്കുന്ന ആട്ടിൻ കുട്ടിയെപ്പോലെ. അതുകൊണ്ട് അവന് എന്‍റെയടുത്ത് വന്ന് സംസാരിക്കാൻ കഴിയാതെയായി.

ആനുവൽഡേ ഫംഗ്ഷൻ കഴിഞ്ഞയുടനെ അവൻ ഒരു പൂച്ചെണ്ടുമായി എന്‍റെയരികിൽ ഓടിയെത്തി. അവനെ കണ്ടതോടെ എന്‍റെ മുഖത്തെ സന്തോഷമെല്ലാം മാഞ്ഞുപോയി. കൂട്ടുകാരികളിലൊരുവൾ പതിഞ്ഞ ശബ്ദത്തിൽ പിറുപിറുത്തി, “എടീ നിന്‍റെ റോമിയോ നിനക്ക് തരാൻ പൂച്ചെണ്ടുമായാണല്ലോ വന്നിരിക്കുന്നത്.”

“ഒന്ന് പോടീ,” എന്‍റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

പുഞ്ചിരിച്ചു കൊണ്ട് അടുത്തെത്തിയ അവൻ എനിക്കു നേരെ പൂച്ചെണ്ട് നീട്ടി. “കുട്ടിയുടെ നല്ല പെർഫോമൻസിനു വേണ്ടി കുട്ടിക്കും കൂട്ടുകാർക്കും ഞാനൊരു ട്രീറ്റ് തരുന്നുണ്ട്.”

ഞാൻ അവന്‍റെ മുഖത്തു പോലും നോക്കാതെ മനസ്സില്ലാമനസ്സോടെ പൂച്ചെണ്ട് വാങ്ങി ക്ലാസ്റൂമിലേക്ക് നടന്നു. പിന്നീട് ആരും കാണാതെ പൂച്ചെണ്ട് ദൂരെയെറിഞ്ഞു.

ദിവസങ്ങൾ കടന്നുപോയി. അവൻ എന്തെങ്കിലും ഒഴിവുകഴിവുകൾ കണ്ടെത്തി എന്‍റെയടുത്ത് വരുന്നത് പതിവാക്കി. ചില സാഹചര്യങ്ങളിൽ അവൻ മോശപ്പെട്ട എന്തോ ചേഷ്ടകൾ കാട്ടി. മറ്റു ചിലപ്പോൾ ഗൂഢമായ മന്ദസ്മിതം അവന്‍റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൻ അവസരം കിട്ടുമ്പോഴൊക്കെ ചോദിച്ചു, “എന്നാ ട്രീറ്റിന് വരുന്നത്?”

അതൊക്കെ കണ്ട് അസ്വസ്ഥമായ മനസ്സോടെ ഞാൻ നടന്നു. അവനെ കാണുന്നതേ എനിക്ക് ഭയമായിരുന്നു. പക്ഷേ… ഒരിക്കൽ അവൻ എനിക്കൊരു കത്തയച്ചു. അതിപ്രകാരമായിരുന്നു.

“എനിക്ക് നിന്നെ ഇഷ്ടമാണ്. എന്‍റെ മനസ്സ് മുഴുവനും നീയാണ്. ട്രീറ്റെന്ന് പറഞ്ഞത് വെറുതെയായിരുന്നു. നിന്നെ തനിച്ചു കണ്ട് സംസാരിക്കാൻ വേണ്ടിയായിരുന്നു അത്. നിനക്കും എന്നെ ഇഷ്ടമാണെന്ന് അറിയാം. പെൺകുട്ടികൾ പൊതുവെ പ്രണയം തുറന്നു പറയുകയില്ലല്ലോ. ഒരു തവണയെങ്കിലും നമുക്ക് തനിച്ച് സംസാരിക്കണം. അല്ലെങ്കിൽ എനിക്ക് എക്സാം എഴുതാൻ കഴിയില്ല. ആ സുവർണ്ണാവസരത്തിന് കാത്തിരിക്കുകയാണ് ഞാൻ. റിപ്ലൈ ഉടൻ തരണം.”

എനിക്കവന്‍റെ ധൈര്യവും ആത്മവിശ്വാസവും കണ്ടിട്ട് അരിശം വന്നു. പ്രിൻസിപ്പാളിനെ കണ്ട് ഇക്കാര്യം പരാതിപ്പെട്ടാലോയെന്നു വരെ ആലോചിച്ചതാണ്. പക്ഷേ അതുകൊണ്ട് പ്രശ്നം കൂടുതൽ വഷളായാലോ എന്നു വിചാരിച്ചതിനാൽ ഞാനതിന് മുതിർന്നില്ല. അവന് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ എനിക്കോ…

അതിന് രണ്ട് ദിവസത്തിനു ശേഷം അവൻ ചില കൂട്ടുകാരേയും കൂട്ടി സ്കൂൾ ഗെയ്റ്റിന് സമീപത്തായി നിലയുറപ്പിച്ചു. അവനെ കണ്ട മാത്രയിൽ ഞാൻ അസ്വസ്ഥയായി. പക്ഷേ ആ ഗെയ്റ്റിലൂടെ വേണം എനിക്ക് പുറത്തു കടക്കാൻ. എന്നെ കണ്ടയുടനെ അവൻ എനിക്കൊപ്പം നടന്നു, “നീ എനിക്ക് മറുപടി തന്നില്ലല്ലോ?”

അവന്‍റെ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു. ഞാൻ പേഴ്സ് തുറന്ന് അവന്‍റെ കത്തെടുത്ത് പിച്ചിച്ചീന്തി അവന്‍റെ മുഖത്തെറിഞ്ഞു.

“ഇതാ നിന്‍റെ മറുപടി. ഇനിയെന്നെ ശല്യം ചെയ്യരുത്. ഞാനിത് പ്രിൻസിപ്പാളിന് കംപ്ലയിന്‍റ് ചെയ്യും.” ഞാൻ ദേഷ്യത്തോടെ മുന്നോട്ട് നടന്നു.

ഒരു ദിവസം ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അവൻ എന്‍റെ പിന്നാലെ വന്നു.

നേരം ഇരുട്ടാൻ ഇനി കുറച്ചു സമയം മാത്രം. അവനെ കണ്ടമാത്രയിൽ ഞാൻ കോപം കൊണ്ട് വിറച്ചു.

“ഞാൻ നിന്നോട് സോറി പറയാൻ വന്നതാ. പ്ലീസ് ഞാൻ പറയുന്നത് കേൾക്കണം. ഇനി ഞാനൊരിക്കലും അങ്ങനെ പെരുമാറുകയില്ല.”

അവന്‍റെ വാക്കുകൾ കേട്ട് ഞാൻ നിന്നു. ഞാനവനെ ഉറ്റുനോക്കി. പെട്ടെന്ന് അവന്‍റെ ഭാവം മാറി. “നിനക്ക് നിന്‍റെ സൗന്ദര്യത്തിൽ വലിയ അഹങ്കാരമാണല്ലേ. ഇതാ ഒരു സമ്മാനം.” എന്നു പറഞ്ഞുകൊണ്ട് അവൻ പോക്കറ്റിൽ കരുതിയിരുന്ന ആസിഡ് കുപ്പി എന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ഓടിമറഞ്ഞു.

അപ്രതീക്ഷിതമായിരുന്നു ആക്രമണം. എന്‍റെ മുഖവും കൈകളും പൊള്ളി. വേദന കൊണ്ട് നിലവിളിച്ച ഞാൻ ബോധരഹിതയായി നിലത്തു വീണു.

പിന്നീട്… കണ്ണു തുറന്നപ്പോൾ ഞാൻ ഏതോ ആശുപത്രിയിലെ വാർഡിലായിരുന്നു. എന്‍റെ മുഖവും ശരീരത്തിലെ പല ഭാഗങ്ങളും പൂർണ്ണമായും പൊള്ളിയിരുന്നു. ആ യാഥാർത്ഥ്യം ഞാൻ വലിയൊരു ഞെട്ടലോടെയാണ് ഉൾക്കൊണ്ടത്. ആരും തിരിച്ചറിയാത്തവണ്ണം മുഖം മാറിയിരുന്നു. വേദന കൊണ്ട് അനങ്ങാൻ പോലും കഴിഞ്ഞില്ല.

ഈ സംഭവത്തിനു ശേഷം എനിക്ക് ആ വർഷം പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. പൂർണ്ണമായും ഇരുട്ടറയിൽ അടയ്ക്കപ്പെട്ട അവസ്‌ഥ. മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ഞാൻ ഭയപ്പെട്ടു. പപ്പയും അമ്മയും എന്‍റെ അവസ്‌ഥ കണ്ട് കരഞ്ഞു കൊണ്ടിരുന്നു. ഒരു പക്ഷേ അനിശ്ചിതമായ എന്‍റെ ഭാവിയെ ഓർത്തായിരുന്നു അവർ ഏറെ സങ്കടപ്പെട്ടിരിക്കുക.

എങ്കിലും അവർ പ്രതീക്ഷ കൈവിട്ടിരുന്നില്ല. പ്ലാസ്റ്റിക് സർജറി വഴി എന്‍റെ മുഖസൗന്ദര്യം വീണ്ടെടുക്കാൻ അവർ പണം വാരിക്കോരി ചെലവഴിച്ചു. എല്ലാം ശരിയായെങ്കിലും മനസ്സിനേറ്റ മുറിവ് ഒരു പാടായി അവശേഷിച്ചു. എന്‍റെ മുഖം മാറിയിരുന്നു. പുരികക്കൊടിയിലേയും കൺപോളയിലേയും രോമങ്ങൾ വളർന്നില്ല.

പപ്പായുടെ ആഗ്രഹപ്രകാരം ഞാനാ നഗരം വിട്ടു. അമ്മാവിയുടെ കൂടെ താമസിച്ച് പിറ്റേ വർഷം 12-ാം ക്ലാസ് പരീക്ഷയെഴുതി. ഒരുതരം അജ്ഞാതവാസമായിരുന്നു അത്.

സ്ത്രീയുടെ സൗന്ദര്യമത്രയും കണ്ണുകളിലാണ് തെളിഞ്ഞു നിൽക്കുന്നത്. പക്ഷേ എിക്കതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എന്‍റെ മുന്നിൽ ഒരേയൊരു ചോയിസ് മാത്രമാണുണ്ടായിരുന്നത്.

വിവാഹമെന്നത് ഒരു സങ്കല്പം മാത്രമായിരിക്കും എനിക്കിനി. അതുകൊണ്ട് എങ്ങനേയും പഠിച്ച് സ്വന്തം ഐഡന്‍റിറ്റിയുണ്ടാക്കുക. കളിക്കാനും ചിരിക്കാനും എന്നേ ഞാൻ മറന്നു കഴിഞ്ഞിരുന്നു. ഒരു മരപ്പാവ, ചുറ്റുമുള്ള നിറപ്പകിട്ടുകളൊന്നും ഞാൻ മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു. അല്ലെങ്കിൽ എന്‍റെ മനസ്സിന് അതെല്ലാം അന്യമായിക്കഴിഞ്ഞിരുന്നു.

എന്‍റെ അവസ്‌ഥ അറിയാനോ, എന്‍റെ വിഷമങ്ങൾ അറിയാനോ ആർക്കും സമയമുണ്ടായിരുന്നില്ല. ജീവിതം എനിക്കൊരു വെല്ലുവിളിയായി. സ്വന്തമായ ഒരു അസ്തിത്വം ഉണ്ടാക്കിയെടുക്കാനാണ് ഞാൻ എംബിബിഎസ് ചെയ്‌തത്. ഈ നഗരത്തിലെ പേരു കേട്ട ഡോക്ടറായത്. ജീവിതത്തിന്‍റെ ദിശയെ കാലമെപ്പോൾ മാറ്റിമറിക്കുമെന്ന് പറയാനാവില്ല.

മഴവില്ലു പോലെ ഭംഗിയാർന്ന പുരികക്കൊടികൾ, വിടർന്ന കണ്ണുകൾ, കറുത്തിരുണ്ട് കേശഭാരം, വാക്സിംഗ് ചെയ്ത് മിനുക്കിയ കൈകൾ, കവിളിണയിലെ ചെഞ്ചായം, കാതുകളിൽ തൂങ്ങുന്ന ലോലാക്കുകൾ, കണ്മഷിയെഴുതി കറുപ്പിച്ച കണ്ണുകൾ തുടങ്ങി മനോഹരങ്ങളായ പദങ്ങൾ എനിക്ക് നിർജീവങ്ങളായ യാഥാർത്ഥ്യങ്ങൾ മാത്രമായിരുന്നു.

വസ്ത്രങ്ങൾ കൊണ്ട് ശരീരഭാഗങ്ങളെ മറയ്ക്കാനാവും. പക്ഷേ ഈ മുഖവും മനസ്സും… ഇന്നും ആ വേദനയെ പേറുന്ന…

നീളൻ ബ്ലൗസ് അണിഞ്ഞാണ് കൈകളിലെ പൊള്ളലിനെ മറച്ചത്. വീതിയേറിയ കണ്ണട ഫ്രെയിമിനുള്ളിൽ മുഖത്തെ ഒട്ടുമുക്കാൽ വൈരൂപ്യവും മറഞ്ഞു കിടന്നു, ഉള്ളിലെ വേദനയെ മറയ്ക്കാനായി പ്രൊഫഷനെ മാത്രം സ്നേഹിച്ചവൾ…

ഏകാന്തതയെ മാത്രം ഇഷ്ടപ്പെടാൻ നിർബന്ധിക്കപ്പെട്ട ജീവിതം. പരമാവധി മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാനായിരുന്നു എനിക്കിഷ്ടം. അതെനിക്ക് ഒരു ഒളിച്ചോട്ടമായിരുന്നു.

വാതിലിലെ മുട്ട് കേട്ടതോടെ ഞാൻ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു. 4 മണിയായിരിക്കുന്നു. ഓപ്പറേഷന് സമയമായി. ആസിഡ് വീണ് പൊള്ളലേറ്റിട്ട് 10 വർഷമായെങ്കിലും ഇന്നത് കഠിന വേദനയായി മനസ്സിനെ ചുറ്റിപ്പിണയുകയായിരുന്നു. നിസ്സംഗമായ മനസ്സോടെ ഞാൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായി. കടുത്ത തലവേദന. മുന്നോട്ടുള്ള ഓരോ ചുവടുവയ്പും എനിക്ക് ഭാരമുള്ളതായിരുന്നു.

വേദനകളെ മനസ്സിൽ നിന്നും ആട്ടിപ്പായിക്കാൻ ആവുന്നതും ശ്രമിച്ചു കൊണ്ട് ഞാൻ നിശബ്ദയായി സ്വന്തം കൺസൾട്ടിംഗ് റൂമിലെത്തി. ഇന്നെനിക്ക് ആരേയും പരിശോധിക്കാൻ വയ്യ. റൂമിലെത്തിയ ഉടൻ തന്നെ ഡോ. മാലതിയുടെ ഫോൺ വന്നു. മനോജിന്‍റെ ഭാര്യയുടെ കേസിൽ കുഞ്ഞിനെ മാത്രമേ രക്ഷിക്കാനായുള്ളൂവത്രേ. ലേബർ റൂമിനും ഓപ്പറേഷൻ തീയറ്ററിനും തൊട്ടടുത്തായിരുന്നു എന്‍റെ കൺസൾട്ടിംഗ് റൂം. അതുകൊണ്ട് കോറിഡോറിൽ മനോജിന്‍റെയും ബന്ധുക്കളുടേയും അടക്കിപ്പിടിച്ച കരച്ചിലുകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഈ കേസ് ഞാനാണ് അറ്റൻഡ് ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ അയാളെന്നെ തിരിച്ചറിയുമായിരുന്നു. മാത്രമല്ല, ഭാര്യയുടെ മരണത്തിന് ഞാൻ ഉത്തരവാദിയാണെന്ന് അയാൾ ആരോപിക്കുകയും ചെയ്തേനേ.

ഈ കേസ് ഏറ്റെടുക്കാതിരുന്നത് എത്ര നന്നായെന്ന് ഞാനോർത്തു. അല്ലായിരുന്നെങ്കിൽ എനിക്ക് എന്നോടു തന്നെ ക്ഷമിക്കാൻ കഴിയുമായിരുന്നില്ല.

കുറച്ചു കഴിഞ്ഞ് ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ മനോജ് വാസുദേവ് എന്‍റെ മുറിയിലെത്തി. അയാളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഞാൻ സൂക്ഷിച്ചു നോക്കി.

“എനിക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് ഈ കേസ് ഡോക്ടർ തന്നെ അറ്റൻഡ് ചെയ്യണമെന്ന് ഞാൻ പറഞ്ഞത്. ഡോക്ടർക്ക് താല്പര്യമില്ലായിരുന്നുവെങ്കിൽ പിന്നെന്തിനാ എന്ന ആശ്വസിപ്പിച്ചത്. നിങ്ങളെന്നെ ചതിക്കുകയായിരുന്നു, എനിക്കറിയാം. എനിക്ക് നിങ്ങളോട് വെറുപ്പു തോന്നുന്നു ഡോക്ടർ.” എന്നു പറഞ്ഞുകൊണ്ട് അയാൾ കൊടുങ്കാറ്റ് കണക്കേ പുറത്തേക്ക് പോയി.

ഞാൻ പറയുന്ന ന്യായങ്ങളൊന്നും ആ സമയത്ത് വിലപ്പോകില്ല. അയാളുടെ വാക്കുകൾ മുള്ളുകളായി എന്‍റെയുള്ളിൽ തറഞ്ഞു. എനിക്ക് വേണമെങ്കിൽ അയാളുടെ വാക്കുകൾക്ക് മറുപടി നൽകാമായിരുന്നു. പക്ഷേ സ്വന്തം പദവിയുടെ മഹത്വത്തെ ഓർത്ത് മൗനം പാലിക്കുകയായിരുന്നു ഞാൻ.

കഴിഞ്ഞു പോയ സംഭവം പോലെ ഇതും ഞാൻ മറക്കാൻ ആഗ്രഹിച്ചിരിക്കെ അയാൾ ഒരു ദിവസം നിനച്ചിരിക്കാതെ എന്നെ കാണാനായി വന്നു. വന്നപാടെ അയാൾ നിശബ്ദനായി എന്‍റെ മുന്നിലുള്ള കസേരയിൽ ഇരുന്നു. കണ്ണുകളിൽ ദയനീയഭാവം, “ഡോക്ടർ, അന്നത്തെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഭാര്യയുടെ മരണവിവരമറിഞ്ഞപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. അതുകൊണ്ടാ. സംഭവിക്കാനുള്ളത് സംഭവിച്ചു. ഭാര്യയുടെ ഓർമ്മയ്ക്കായി ഞാൻ ഒരു ലക്ഷം രൂപയുടെ ചെക്ക് ആശുപത്രിക്കു വേണ്ടി നൽകാൻ ആഗ്രഹിക്കുകയാണ്.” എന്ന് പറഞ്ഞ ശേഷം അയാൾ നിശബ്ദനായി. ഞാൻ മറുപടിയൊന്നും പറയാതെ അവിടെ നിന്നുമെഴുന്നേറ്റു പോയി.

മനോജ് ആശുപത്രിയിൽ വരുമ്പോഴൊക്കെ എന്തെങ്കിലും കാരണമുണ്ടാക്കി എന്നെ കാണാൻ ശ്രമിച്ചിരുന്നു. പലപ്പോഴും ഞാൻ എന്തെങ്കിലും തിരക്ക് അഭിനയിച്ച് അയാളുടെ സാന്നിധ്യം ഒഴിവാക്കാൻ നോക്കും. വർത്തമാനത്തിനിടെ അയാൾ പലപ്പോഴും അയാളുടെ ഭാര്യയെക്കുറിച്ച് സംസാരിച്ചു. ഞാൻ ഈ കേസ് ഏറ്റെടുത്തിരുന്നുവെങ്കിൽ അയാളുടെ ഭാര്യ രക്ഷപ്പെടുമായിരുന്നുവെന്ന് അയാൾ ആവർത്തിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം രാവിലെ കുളി കഴിഞ്ഞ് വെയിലത്ത് ഇരുന്ന് മുടി ഉണക്കിക്കൊണ്ടിരിക്കെ മനോജ് ഗെയ്റ്റ് കടന്നു വരുന്നത് കണ്ട് ഞാൻ പകച്ചു നിന്നു. പൊടുന്നനെ അടുത്തു കിടന്ന ഷാൾ എടുത്ത് ഞാൻ ശരീരമാസകലം പുതയ്ക്കാൻ ശ്രമിച്ചു. അയാൾ സമ്മാനിച്ച മുറിവ് അയാളെ കാണിക്കാനും മറയ്ക്കാനും ഞാൻ ഒരുപോലെ ആഗ്രഹിച്ചിരുന്നു. പക്ഷേ…

അയാൾ പതിയെ എന്‍റെയരികിലെത്തി. “ഡോക്ടർ…?”

“നിങ്ങളോ?” ഞാനയാളെ അഭിമുഖീകരിക്കാതിരിക്കാൻ ശ്രമിച്ചു. അയാളെ കണ്ടപ്പോൾ മനസ്സിൽ വെറുപ്പ് കുമിഞ്ഞു കൂടി.

“ഡോക്ടർ…” അയാൾ എനിക്കഭിമുഖമായി ഇരുന്നു കൊണ്ട് പറഞ്ഞു. “നാളെ എന്‍റെ മൂത്ത മകളുടെ ജന്മദിനമാണ്. അതുകൊണ്ട് ഡോക്ടർ നാളെ എന്‍റെ വീട്ടിൽ വരണം.” പറഞ്ഞു കൊണ്ട് അയാൾ തന്‍റെ പോക്കറ്റിൽ കിടന്ന വിസിറ്റിംഗ് കാർഡ് എടുത്ത് ടീപ്പോയിൽ വച്ചു.

മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കിൽ ഞാനത് അപ്പോഴേ നിരാകരിക്കുമായിരുന്നു. പക്ഷേ അയാളെന്‍റെ താമസസ്‌ഥലത്ത് വന്ന സ്‌ഥിതിക്ക്… എങ്കിലും ഞാൻ വിനയപ്പുരസ്സരം പറഞ്ഞു, “താങ്ക്യൂ, ഞാൻ ഫംഗ്ഷനിലൊന്നും പങ്കെടുക്കാറില്ല.”

“എന്താ ഡോക്ടർ? അസൗകര്യം വല്ലതും? അമ്മയില്ലാത്ത കുഞ്ഞല്ലേ അവൾ. ഡോക്ടറെ കാണുമ്പോൾ അവൾക്ക് സന്തോഷമാകും.”

ഞാനയാളെത്തന്നെ ഒരുനിമിഷം നോക്കി നിന്നു.

“നിങ്ങൾക്ക് താല്പര്യം തോന്നുന്ന വിധത്തിൽ ഞാനെന്‍റെ തീരുമാനങ്ങൾ മാറ്റണം അല്ലേ,” എന്‍റെ ശബ്ദം കനത്തു. “നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഞാൻ പ്രവർത്തിക്കണം. അല്ലെങ്കിൽ നിങ്ങൾ എന്തും പ്രവർത്തിച്ചു കളയും… ആരോടും…”

“ഡോക്ടർ, ഞാൻ അതല്ല ഉദ്ദേശിച്ചത്. ഡോക്ടർക്ക് വരാൻ ഇഷ്ടമില്ലെങ്കിൽ വരണ്ട, പക്ഷേ ഡോക്ടറെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു.”

“ബഹുമാനം…” ഇതുവരെയുണ്ടായിരുന്ന സകല നിയന്ത്രണവും ഭേദിച്ചു കൊണ്ട് എന്‍റെ ശബ്ദമുയർന്നു. “നിങ്ങളെന്നാണ് ബഹുമാനിക്കാൻ പഠിച്ചത്. ബഹുമാനമെന്താണെന്ന് നിങ്ങൾക്കറിയാമോ? 10 വർഷം മുമ്പ് ഒരിക്കൽ നിങ്ങൾ എന്നെ ബഹുമാനിച്ചതിന്‍റെ ഫലമാ ഇക്കാണുന്നത്.” എന്നു പറഞ്ഞുകൊണ്ട് ഞാനെന്‍റെ ഷോൾ മാറ്റി.

അയാൾ ഒരു നിമിഷം സ്തബ്ധനായി നിന്നു.

“ഡോക്ടർ, നിങ്ങൾ ഓപ്പറേഷന് വിസമ്മതിച്ച ദിവസം തന്നെ ഞാൻ നിങ്ങളെ തിരിച്ചറിഞ്ഞിരുന്നു. അന്ന് ദേഷ്യപ്പെട്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു. പക്ഷേ വീട്ടിൽ ചെന്ന് ആലോചിച്ചപ്പോഴാണ് ഡോക്ടർ ചെയ്തതാണ് ശരിയെന്ന് എനിക്ക് ബോധ്യമായത്. എന്‍റെ ഭാര്യയുടെ മരണം എനിക്ക് കടുത്ത ആഘാതമായിരുന്നു. പക്ഷേ അതിലും വലിയ വേദനയായിരുന്നു ഡോക്ടറെക്കുറിച്ച് അറിഞ്ഞപ്പോഴുണ്ടായത്. അതുകൊണ്ടാണ് മനഃപൂർവ്വം ഓരോ കാരണങ്ങൾ പറഞ്ഞ് ഞാൻ ഡോക്ടറെ കാണാൻ ഇടയ്ക്കിടെ വന്നത്.”

“ഞാൻ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണ്. അന്ന് എന്‍റെ കൈയും പൊള്ളിയിരുന്നു. ആ വർഷം പരീക്ഷ എഴുതാനും കഴിഞ്ഞില്ല. പോലീസ് കേസും കാര്യങ്ങളുമായി… ഞാൻ ആ സംഭവത്തിൽ ശരിക്കും വേദനിച്ചിരുന്നു. നിങ്ങൾ എത്രമാത്രം വേദനയനുഭവിച്ചിരിക്കണമെന്ന് ഞാൻ ഊഹിച്ചു. ഞാൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാൻ എത്തിയപ്പോഴേക്കും നിങ്ങൾ എവിടേക്കോ പോയി. അതിനു ശേഷം എന്‍റെ ശ്രദ്ധ മുഴുവനും പഠനത്തിലായിരുന്നു. ഞാനിന്ന് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഡയറക്ടറാണ്. സുഖസൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ഞാനിന്ന് തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.” വാക്കുകൾ മുഴുമിപ്പിക്കും മുമ്പേ അയാൾ തേങ്ങിക്കരയാൻ തുടങ്ങി. ഞാൻ കല്ലുപോലെ മരവിച്ചു നിന്നു.

“ഞാൻ ചെയ്ത തെറ്റിന് എനിക്ക് പ്രായശ്ചിത്തം ചെയ്യണം. ഡോക്ടർ, നിങ്ങൾ അനുഭവിച്ച എല്ലാ വേദനയ്ക്കും പകരമായി ഞാൻ നിങ്ങളെ സ്വീകരിക്കാൻ ആഗ്രഹിക്കുകയാണ്… എന്‍റെ ജീവിതത്തിലേക്ക്.. ഡോക്ടർക്ക് സമ്മതമാണെങ്കിൽ…” അയാൾ തെല്ലൊരു സങ്കോചത്തോടെ എന്നെ നോക്കി.

എന്‍റെ മുഖത്ത് വെറുപ്പ് പടർന്നു. പേശികൾ വലിഞ്ഞു മുറുകി… “എനിക്ക് വേണ്ടതെല്ലാം നിങ്ങൾക്ക് തരാൻ കഴിഞ്ഞേക്കാം… പക്ഷേ ഞാനേറെ സ്വപ്നം കണ്ടു നടന്ന… എന്‍റെ കഴിഞ്ഞു പോയ ദിവസങ്ങളെ മടക്കിത്തരാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങൾ കാരണം എന്‍റെ അസ്തിത്വം, സൗന്ദര്യം… എല്ലാം എല്ലാം നഷ്ടമായില്ലേ… ഉരുകിയുരുകി ജീവിക്കാൻ വിധിക്കപ്പെട്ടില്ലേ… എന്‍റെ സ്‌ഥാനത്ത് നിങ്ങളായിരുന്നുവെങ്കിലോ?”

ഇക്കാലമത്രയും കെട്ടിനിർത്തിയ എന്‍റെ സങ്കടം മലവെള്ളപ്പാച്ചിൽ കണക്കേ കണ്ണീരായ് ഒഴുകി… അവസാനിക്കാത്ത ഒഴുക്കു പോലെ അത് പ്രവഹിച്ചു കൊണ്ടിരുന്നു… ഇടറിയ ചുവടുവയ്പുകളോടെ അയാൾ നടന്നകലുന്നത് കണ്ണുനീർ മറയ്ക്കുള്ളിൽ ഞാൻ അറിഞ്ഞു.

കുതിരകൾ പായുന്ന വീഥി

വികാസ്… നിങ്ങളുടെ പ്രൊപ്പോസൽ എന്തായി, ക്ലയിന്‍റിന് ഇഷ്ടമായോ, ചുറ്റിപ്പറ്റി നടന്നിട്ട് സംഗതി വല്ലതും നടക്കുമോ?”

“നീ പേടിക്കാതെ എന്‍റെ ഭാര്യേ, ഇന്ന് ആ ഡീൽ ഞാനുറപ്പിക്കും.” വികാസ് നിശയെ നോക്കി പുഞ്ചിരിച്ചു.

“ഗുഡ്, അപ്പോ ഞാൻ ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ച് വീട്ടിലെത്തിക്കോളാം.”

“ആരുടെ കൂടെ പോകും?”

“ആരെങ്കിലുമുണ്ടാവുമെന്നേ. യു ടേക്ക് കെയർ ഓഫ് യുവർ ക്ലയിന്‍റ് സർ. ഞാൻ പോവുകയാണ്.” ഭർത്താവിനെ സ്നേഹത്തോടെ ചുംബിച്ചിട്ട്, നിശ ആവേശത്തോടെ ക്ലബ് ലക്ഷ്യമാക്കി നടന്നു.

രാജീവ് മേനോൻ ക്ലബ്ബിന്‍റെ കവാടത്തിനരികിൽ അവളെയും പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു.

“അപ്പോ വിക്കിയെ പറഞ്ഞു വിട്ടുവല്ലേ.” രാജീവ് ചിരിച്ചു കൊണ്ട് നിശയോട് ചോദിച്ചു. അതു ചോദിക്കുമ്പോൾ വല്ലാത്ത തിളക്കമായിരുന്നു അയാളുടെ കണ്ണുകൾക്ക്.

“വികാസ് ബിസിയാണ്.” നിശ നിസ്സാരമായി പറഞ്ഞു.

“അപ്പോൾ വീട്ടിലേക്ക് എങ്ങനെ പോകും?”

“ലിഫ്റ്റ് കിട്ടുമല്ലോ.”

“ആ ഭാഗ്യം എനിക്കുണ്ടാവുമോ? ഞാൻ വീട്ടിൽ കൊണ്ട് വിടാം.”

“കൊതിപ്പിക്കാതെ, ഇവിടെ എന്നെക്കാൾ സുന്ദരികളായവർ ഉള്ളപ്പോൾ എന്‍റെ കൂടെ വന്ന് സമയം കളയണോ?” നിശ രാജീവിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി.

“നിശേ… ഇവിടെയുള്ള പെൺകുട്ടികളേക്കാൾ സുന്ദരിയല്ലേ നീ. നിന്‍റെ വശ്യതയ്ക്കു മുന്നിൽ ഞാൻ തോറ്റ് പോകും.” രാജീവിന്‍റെ നോട്ടത്തിൽ നിശ ആകെ ചൂളിപ്പോയി. അയാളുടെ അടുത്ത് നിന്നാൽ ആരും പിടിവിട്ട് പോകും.

“കള്ളം പറയാതെ രാജീവ്, ഞാനൊരു 17 വയസ്സുകാരിയുടെ അമ്മയാണ്. ഇവിടെ പാറിക്കളിക്കുന്ന പൂമ്പാറ്റകളെക്കാൾ കിഴവിയാണ് ഞാൻ.”

“ഞാൻ സത്യമാണ് പറഞ്ഞത് നിശാ…” ഇതും പറഞ്ഞ് അയാൾ നിശയുടെ കൈ പിടിച്ച് കാർ പാർക്കിംഗ് ഏരിയയിലേയ്ക്ക് നടന്നു.

അയാൾ സ്പർശിച്ചപ്പോൾ ഒരു മിന്നൽപ്പിണർ നെഞ്ചിലൂടെ കടന്നു പോയതായി നിശയ്ക്കു തോന്നി. തളർന്നു പോയ തന്നെ അയാൾ വലിച്ചു കൊണ്ടു പോവുകയാണോ?

കുറച്ചു ദിവസമായി നിശയുമായി ഫ്ളർട്ട് ചെയ്യാൻ ചുറ്റിപ്പറ്റി നടക്കുകയായിരുന്നു രാജീവ്. അയാളുടെ സൗന്ദര്യത്തിനും വാചകമടിക്കും നിശ കീഴടങ്ങിപ്പോയി. ആരായാലും അതേ സംഭവിക്കൂ. അത്രയും മാസ്മരികതയാണയാൾക്ക്. ഇന്ന് രാജീവിന്‍റെ കൂടെ കുറച്ച് സമയം ചെലവഴിക്കണമെന്ന് നിശയും ആഗ്രഹിച്ചിരുന്നു. അതിനാൽ തലവേദന ഭാവിച്ച് വികാസിനെ ഒഴിവാക്കിയാണ് നിശ ക്ലബ്ബിൽ എത്തിയത്.

നിശ പറഞ്ഞതനുസരിച്ച് രാജീവ് കാർ ഹൈവേയിലേക്ക് എടുത്തു. ഒരു ലോംഗ് ഡ്രൈവിനായി നിശ ആഗ്രഹിച്ചു. അയാളും.

കറങ്ങി തിരിച്ചുവരുമ്പോൾ അവർ ഭക്ഷണവും കഴിച്ചു. വണ്ടി നിശയുടെ വീട്ടിൽ വന്നു നിന്നു. അപ്പോൾ സമയം 12 മണി കഴിഞ്ഞിരുന്നു.

“താങ്ക്സ് ഫോർ ദ ലിഫ്റ്റ്, രാജീവ്.” നിശ രാജീവിന് കൈ കൊടുത്തു.

രാജീവ് കൈ പിടിച്ച് അവളെ അയാളിലേക്ക് അടുപ്പിച്ചു. അവൾക്ക് തടുക്കാനാവുന്നതിനു മുമ്പേ അയാൾ അവളുടെ കവിളിൽ ചുംബിച്ചു.

“വീട്ടിൽ വിട്ടതിന്‍റെ ഫീസും നീ വാങ്ങിയല്ലോ.” നിശ പരിഭവം അഭിനയിച്ചു.

“ഇത് ഫീസൊന്നുമല്ല, നന്ദിയാണ്.” രാജീവ് നുണക്കുഴി കാട്ടി ചിരിച്ചു.

“എന്തിനുള്ള നന്ദി?”

“എന്‍റെ ഈ രാത്രി ധന്യമാക്കിയതിന്.”

“വാക്കുകൾ കൊണ്ട് ആളുകളെ പാട്ടിലാക്കാൻ രാജീവിനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.” നിശ കാറിന്‍റെ ഡോർ തുറന്ന് പുറത്തിറങ്ങി.

രാജീവും പുറത്തിറങ്ങി ഡോർ അടച്ചപ്പോൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി സ്വല്പം ഭീതിയോടെ നിശ ചോദിച്ചു.

“എന്താ… എന്‍റെ കൂടെ വീട്ടിൽ കയറാനാണോ പരിപാടി?”

“അതെ ഡാർലിംഗ്” രാജീവ് ചിരിച്ചു. “വല്ലാതെ ദാഹിക്കുന്നു.”

“ഞാൻ നിങ്ങളെ വീട്ടിൽ കയറ്റില്ല. കാരണം വലിയ അപകടകാരിയാണ് നിങ്ങൾ. എന്തെങ്കിലും അലമ്പുണ്ടാക്കിയാൽ എന്‍റെ മകൾ കാണും.”

“ഞാനൊരു ജന്‍റിൽ മാനാണ്, എന്നെ വിശ്വസിക്കാം.”

നിശ ഗേറ്റ് തുറന്നു. പിന്നിൽ നടക്കുമ്പോൾ രാജീവിന്‍റെ കണ്ണുകൾ നിശയുടെ അഴകളവ് ആസ്വദിക്കുകയായിരുന്നു.

നിശ വന്നപ്പോൾ തന്നെ ശ്രദ്ധിച്ചത് മകൾ ശിഖയുടെ മുറിയാണ്. അവിടെ ലൈറ്റ് അണഞ്ഞിരുന്നു. മകൾ ഉറങ്ങിക്കാണുമെന്ന് നിശ കരുതി. അവിടെ വെളിച്ചം ഉണ്ടായിരുന്നെങ്കിൽ നിശ രാജീവിനെ അകത്തേക്ക് കയറ്റുമായിരുന്നില്ല.

ശിഖ ഉറങ്ങിയിരുന്നില്ല. അമ്മ വന്നത് അവളറിഞ്ഞിരുന്നു. എന്തൊക്കെയോ ചിന്തകൾ കാരണം അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാജീവിന്‍റെ കാർ വന്ന് നിന്നത് ജാലകത്തിലൂടെ അവൾ കണ്ടിരുന്നു. രാജീവ് അമ്മയോട് ശൃംഗരിക്കുന്നതും അവൾ കണ്ടിരിക്കുന്നു.

ഡ്രോയിംഗ് റൂമിലിരുന്ന് രണ്ടാളും അടക്കിപ്പിടിച്ച് സംസാരിക്കുന്നത് ശിഖ മുറിയിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു. അമ്മ മുറിയിലേക്ക് വന്നപ്പോൾ അവൾ കണ്ണടച്ച് ഉറക്കം നടിച്ചു കിടന്നു. അമ്മ മുറിക്ക് പുറത്ത് പോയപ്പോൾ അവൾ എഴുന്നേറ്റ് വാതിലിനടുത്ത് വന്ന് നിന്നു. അവൾ അവരെ ഒളിഞ്ഞു നോക്കി. ഡ്രോയിംഗ് ഹാളിന്‍റെ വലിയ ഭാഗം അവൾക്ക് ദൃശ്യമായി.

അമ്മ അടുക്കളയിലേക്ക് നടന്നപ്പോൾ, പിന്നാലെ ചെന്ന രാജീവ് അമ്മയെ കൈയിലെടുത്ത് മുന്നോട്ട് നടന്നു. അമ്മയുടെ എതിർപ്പുകൾ അയാൾ ആസ്വദിക്കുകയാണെന്ന് തോന്നും.

ശിഖയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. അവൾ കണ്ണടച്ച് കിടന്നുറങ്ങാൻ ശ്രമിച്ചു. പക്ഷേ ബെഡ്റൂമിൽ നിന്നുള്ള ശീൽക്കാരങ്ങൾ അവളെ കൂടുതൽ അസ്വസ്ഥതപ്പെടുത്തി.

പതുങ്ങിപ്പതുങ്ങി പപ്പയുടെ ബെഡിറൂമിനരികിലെത്തിയ അവൾ കീ ഹോളിലൂടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. എല്ലാറ്റിനും അമ്മ മുൻകൈയെടുക്കുന്നു.

അവൾ വേഗം സ്വന്തം മുറിയിൽ കയറി വാതിലടച്ചു. അവൾക്ക് ഒന്നു കുളിക്കണമെന്നു തോന്നി. ഫാനിട്ടിട്ടും അവൾ വിയർത്തു കൊണ്ടേയിരുന്നു. കുതിരകൾ ചീറിപ്പായുന്ന ഒരു വീഥിയിൽ അകപ്പെട്ടതു പോലെ ശിഖയ്ക്കു തോന്നി.

അടുത്ത ദിവസം ഞായറാഴ്ചയായിരുന്നു. ശിഖ 10 മണിക്ക് ട്യൂഷനു പോകാനിറങ്ങി. അമ്മയും അച്‌ഛനും ഉറക്കമുണർന്ന് എഴുന്നേറ്റിരുന്നില്ല. അവൾ കടലാസിൽ ഒരു കുറിപ്പെഴുതി ടേബിളിൽ വച്ചു.

“ഞാൻ ട്യൂഷൻ കഴിഞ്ഞ് ഒരു സുഹൃത്തിന്‍റെ വീട്ടിൽ ബർത്ത്ഡേ പാർട്ടിക്ക് പോകും. വരാൻ വൈകും.” അവൾ ഒരു ഗ്ലാസ് ജ്യൂസ് കഴിച്ച് ഗ്ലാസ് മേശമേൽ വച്ചു. കുറിപ്പ് പാറിപ്പോകരുതല്ലോ. കൂടുതലൊന്നും ആലോചിക്കാതെ അവൾ സുമന് ഫോൺ ചെയ്‌തു. അവൻ ബൈക്കുമായി പാഞ്ഞെത്തി. അവൾ അവന്‍റെ പിറകിൽ ഇരുന്നു.

“എനിക്ക് ഡോ. സുമയുടെ അടുത്ത് 12 മണിക്ക് അപ്പോയിന്‍റ്മെന്‍റ് ഉണ്ട്.” സുമൻ പറഞ്ഞു. “നിനക്ക് ഇത്ര അർജൻസി എന്താണ്?”

“മെഡിക്കൽ റപ്പാണെന്നു കരുതി ഞായറാഴ്ചയും ജോലി ചെയ്യണോ?” ശിഖ മുഖം വീർപ്പിച്ചു.

“ശരി, ശരി… ഒരു തർക്കത്തിന് ഞാനില്ല.” അവൻ പറഞ്ഞു.

“എങ്കിൽ വണ്ടി നിന്‍റെ ഫ്ളാറ്റിലേക്ക് വിട്ടോ.”

സുമൻ അമ്പരന്ന് പോയി. മുമ്പ് എത്ര വിളിച്ചിട്ടും വരാത്തവളാണ്. ഇന്ന് എന്തുപറ്റി?

അവൾ തന്‍റെ ബോയ്ഫ്രണ്ടിനെ ചേർത്ത് പിടിച്ചു. സുമന്‍റെ അമ്മയും പപ്പയും സ്‌ഥലത്തില്ല. അവർ യുഎസിൽ ചേച്ചിയുടെ അടുത്ത് പോയിരിക്കുകയാണ്. ഒരു മാസത്തെ സുഖവാസത്തിന്. ശിഖയ്ക്ക് അതറിയാം. സുമൻ ശിഖയുടെ മനസ്സ് വായിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഫ്ളാറ്റിലെത്തിയതും ശിഖ സുമന് ഒരു ചായ ഇട്ട് കൊടുത്തു. നല്ല റൊമാന്‍റിക് മൂഡിലായിരുന്നു രണ്ടാളും. സുമൻ ശിഖയെ ചുംബിക്കാനടുത്തു. അവനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൾ തന്‍റെ പ്രണയം സമർപ്പിച്ചു. തലേന്ന് രാത്രിയിലെ ദൃശ്യങ്ങളായിരുന്നു ശിഖയുടെ മനസ്സ് മുഴുവൻ. ഒരു വാശി പോലെയാണ് അവൾ തന്‍റെ ശരീരവും മനസ്സും സുമനുമായി പങ്കിട്ടത്.

സുമൻ തെല്ല് പേടിച്ചു പോയിരുന്നു. ആദ്യമായിട്ടാണിങ്ങനെ ഒരു അനുഭവം. ശിഖ അമർത്തി ചുംബിക്കുമ്പോഴെല്ലാം ശ്വാസമെടുക്കാൻ അവൻ പ്രയാസപ്പെട്ടു. ഭ്രാന്തിളകിയതു പോലെയായിരുന്നു ശിഖയുടെ പെരുമാറ്റം. ഒറ്റരാത്രി കൊണ്ട് അവളാകെ മാറിപ്പോയിരുന്നു.

“നീയിങ്ങനെ സ്നേഹിച്ചാൽ ഞാൻ ചത്തുപോകും.” സുമൻ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ശിഖ ഏറെ നേരം ശബ്ദമുണ്ടാക്കാതെ കിടന്നു കരഞ്ഞു. അവൾ ഉറങ്ങുകയാണെന്നാണ് സുമനും കരുതിയത്. ക്ഷീണം കാരണം അവനും വൈകാതെ ഉറങ്ങിപ്പോയി.

ശിഖ ഉണർന്നപ്പോഴും സുമൻ നല്ല ഉറക്കമായിരുന്നു. അവൾ ജനലിനരികിൽ ചെന്ന് പുറത്തെ തെരുവിലേക്ക് വെറുതെ നോക്കി നിന്നു.

“സ്നേഹം എന്താണ്? ഭർത്താവിന്‍റെ കൈകൾ ദുർബലമാണെന്ന് തോന്നുമ്പോൾ ഭാര്യ മറ്റൊരു സുരക്ഷിത കരവലയത്തിൽ കിടന്നുറങ്ങുന്നതാണോ അത്.” അമ്മയെ കുറ്റപ്പെടുത്തിയ മനസ്സ് ചിലപ്പോഴൊക്കെ അമ്മയുടെ ചെയ്തികളെ ന്യായീകരിക്കാനും ധീരത കാട്ടി.

“എന്തായാലും ഞാൻ പൂർണ്ണമായി അറിഞ്ഞ ഒരു പുരുഷനെയേ വിവാഹം കഴിക്കൂ.” അവൾ തീർച്ചപ്പെടുത്തി. അമ്മയെപ്പോലെയാവാൻ എന്‍റെ ജീവിതത്തെ ഞാൻ വിട്ട് കൊടുക്കില്ല.

വസന്തം വിരുന്നെത്തിയ ഒരു പ്രഭാതത്തിലാണ് ശിഖ ആ കാര്യം അറിയുന്നത്. അവൾ സുമന്‍റെ ബൈക്കിൽ കയറി നഴ്സിംഗ് ഹോമിലെത്തി.

“ഓപ്പറേഷനുള്ള കാശെല്ലാം റെഡിയാണല്ലോ അല്ലേ?” സുമൻ അവളോട് ചോദിച്ചു.

“എല്ലാം. ഞാൻ ഇന്നലെ എടിഎമ്മിൽ നിന്ന് എടുത്തിട്ടുണ്ട്.”

ഡോക്ടർക്ക് കൈക്കൂലി കൊടുത്താണ് അവർ അബോർഷൻ ചെയ്തത്. ആദ്യം ഡോക്ടർ സമ്മതിച്ചില്ലായിരുന്നു. പിന്നെ സുമൻ ഏതോ സീനിയർ ഡോക്ടറെ വിളിച്ച് സ്വാധീനിക്കുകയായിരുന്നു.

“ഈ മരുന്നു വില്പനക്കാരും ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ ഡോക്ടർമാർക്ക് പണിയാവുമല്ലോ.” ഡോക്ടർ ഒരു വഷളൻ ചിരി ചിരിച്ചു. സുമൻ വല്ലാതായി.

ശിഖയെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയപ്പോഴാണ് സുമൻ ശരിക്കും വിറച്ചു പോയത്. പിന്നെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ശിഖയെ വാടിയ പൂപോലെ കണ്ടപ്പോൾ സുമൻ തകർന്നു പോയിരുന്നു.

“ഇവളെ ഇങ്ങനെ ഒരിക്കൽ പോലും ഇതിനു മുമ്പ് കണ്ടിട്ടില്ല.” വാർഡിലെ റെസ്റ്റിനു ശേഷം വൈകുന്നേരം സുമന്‍റെ ബൈക്കിലിരുന്നു തന്നെയാണ് ശിഖ വീട്ടിലേക്ക് പോയത്.

കോളിംഗ് ബെൽ അടിച്ചപ്പോൾ ജോലിക്കാരിയാണ് വാതിൽ തുറന്നത്. എന്തോ അസുഖം ബാധിച്ചവളെപ്പോലെ അവർക്ക് തോന്നിയെങ്കിലും ശിഖയോട് ഒന്നും ചോദിക്കാനുള്ള ധൈര്യം അവർക്കുണ്ടായില്ല.

ശിഖ മുറിയിൽ പോയിക്കിടന്നു. മരുന്നിന്‍റെ ഇഫക്ട് മാറിയപ്പോൾ അവൾക്ക് വയറ് വേദനിക്കാൻ തുടങ്ങി. അസഹ്യമായ വേദന, ഒറ്റപ്പെടലിന്‍റെയും സ്നേഹരാഹിത്യത്തിന്‍റെയും പെയിൻ കൂടി അവളുടെ ഹൃദയത്തെ കാർന്ന് തിന്നിരുന്നു, അന്നേരം.

ഏറെ വൈകിയാണ് അമ്മ വീട്ടിലെത്തിയത്. “എന്തുപറ്റി മോളേ, വല്ലാതെ ക്ഷീണമുണ്ടല്ലോ.” പുതച്ചു മൂടി കിടന്ന ശിഖയെ ഉണർത്തി അമ്മ ചോദിച്ചു.

“ഏയ് ഒന്നുമില്ല അമ്മേ, നല്ല വയറുവേദന.”

“ഓ, വല്ല ഫുഡ് ഇൻഫെക്ഷനുമാണോ? ഇന്നലെ നീ പാർട്ടിക്ക് കഴിച്ചത് പറ്റിയിട്ടുണ്ടാവില്ല.” നിശ പറഞ്ഞു.

ശിഖ ഒന്നും മിണ്ടാതെ കിടന്നു.

“ഡോക്ടറെ വിളിക്കണോ?” അമ്മ അവളെ തലോടാൻ കൈ നീട്ടിയപ്പോൾ അവൾ കൈ തടുത്തു കൊണ്ട് പതുക്കെ പറഞ്ഞു. “വേണ്ട, എനിക്കൊന്നുമില്ല.”

അമ്മയ്ക്ക് ക്ലബ്ബിലെ വാർഷികത്തിനു പോകാനുള്ള തിരക്കുണ്ടായിരുന്നെന്ന് അവൾ മനസ്സിലാക്കിയിരുന്നു. മകളുടെ അടുത്ത് നിൽക്കണമെന്ന് ആഗ്രഹിച്ചെങ്കിലും വാർഷിക ജനറൽ ബോർഡ് മീറ്റിംഗിൽ തന്നെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്ന ചടങ്ങിന് പോകാതിരിക്കാൻ നിശയ്ക്ക് കഴിഞ്ഞില്ല. രണ്ടാമതൊന്ന് ആലോചിക്കാതെ അവൾ അവിടെ നിന്ന് ഇറങ്ങി. ജോലിക്കാരിയോട് തനിക്ക് ഭക്ഷണം എടുത്തു വയ്ക്കണമെന്ന് പറയാനുള്ള ഔദാര്യം അമ്മയ്ക്കുണ്ടായല്ലോ എന്ന് ശിഖ ആശ്വസിച്ചു.

“ടേക്ക് കെയർ” അമ്മ ചമഞ്ഞിറങ്ങിപ്പോയി.

ശിഖയ്ക്ക് വയറുവേദന കലശലായി. ബാഗിൽ നിന്ന് ഗുളികകൾ എടുത്ത് കഴിച്ച അവൾ ഉറങ്ങാൻ ശ്രമിച്ചു.

“എല്ലാം ഒരു വാശിക്ക് ചെയ്തതാണ്. അതിന് ഇത്രമാത്രം തീ തിന്നണമെന്ന് കരുതിയിരുന്നില്ല.” ശിഖ കരഞ്ഞു കൊണ്ടേയിരുന്നു. ജീവിതത്തെക്കുറിച്ചുള്ള മറ്റെന്തെല്ലാമോ ചിന്തകൾ മനസ്സിനെ അലട്ടി തുടങ്ങിയപ്പോൾ വയറിന്‍റെ വേദന അവൾ അറിഞ്ഞതേയില്ല.

രാത്രി ഏറെ വൈകിയപ്പോൾ മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് അവൾ മയക്കമുണർന്നത്. അവൾ പിന്നെയും ഏറെ നേരം അവിടെത്തന്നെ കിടന്നു. ഒറ്റയ്ക്ക് മുറിയിലെ അരണ്ട വെളിച്ചം കണ്ട് നേരിയ ഭയം തോന്നിയപ്പോൾ അവൾ വാതിൽ തുറന്ന് നോക്കി. ഡൈനിംഗ് റൂമിൽ നിന്ന് ഛർദ്ദിലിന്‍റെ മണം അവളെ കൂടുതൽ അസ്വസ്ഥയാക്കി. അച്‌ഛൻ സോഫയിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ കുത്തഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു.

മുന്നോട്ട് കാലെടുത്തു വയ്ക്കാൻ ആഗ്രഹിച്ചെങ്കിലും മിന്നൽ പോലെ ഒരു വേദന അവളുടെ അടിവയറ്റിൽ നിന്ന് കാലിലേയ്ക്കും പിന്നെ കാലിൽ നിന്ന് തിരിഞ്ഞ് വയറ്റിലേക്കും പാഞ്ഞു കയറി. രാത്രി ക്ലോക്കിൽ സമയം രണ്ട് മുഴങ്ങി. അമ്മ വരുന്നത് കാത്തു നിൽക്കാതെ അവൾ മുറിയിൽ കയറി വാതിലടച്ചു.

Story: നഗര കാന്താര

ഇരുട്ടിന്‍റെ കനത്ത മറ നീക്കി എപ്പോഴാണവൾ മുന്നിൽ പ്രത്യക്ഷയായതെന്നറിയില്ല. ഏറെ വൈകി ബാറിൽ നിന്നുമിറങ്ങി ലോഡ്ജിലേക്കുള്ള മടക്കത്തിടുക്കത്തിലായിരുന്നു ഞാൻ. സന്ധ്യയുടെ മയക്കത്തിനും, രാത്രിയുടെ ഘനത്വത്തിനുമിടയിലുള്ള കുറച്ചു മണിക്കൂറുകൾ നഗരത്തിലെ ഇടറോഡുകൾക്ക് ശൂന്യതയിലാണ്ടു കിടക്കാനുള്ള സമയമാണ്.

രാവു കനക്കുമ്പോൾ നഗരം പതിയെ നിശബ്ദതയുടെ കരിമ്പടമെടുത്ത് പുതയ്ക്കും. അന്നേരമാണ് നഗരത്തിലെ ഇടവഴികൾ ചെറിയ അനക്കങ്ങളോടെ സജീവമാകാൻ തുടങ്ങുന്നത്. അത്തരമൊരിടറോഡിൽക്കൂടി അങ്ങിങ്ങു കത്തിക്കൊണ്ടിരുന്ന വഴി വിളക്കുകളുടെ അരണ്ട വെളിച്ചത്തിലൂടെ തപ്പിത്തടഞ്ഞു നടക്കവെയാണ് എങ്ങുനിന്നോ അവൾ വെളിപ്പെട്ടത്.

അവളുടെ പിറകേ രക്ഷാധികാരിയെപ്പോലെ അവളുടെ പിൻഭാഗം മണത്തു കൊണ്ട് ഒരു മുട്ടാളൻ കൂടി പ്രത്യക്ഷനായതു കണ്ട് എന്‍റെ ആകാംക്ഷ കനത്തു. കറുത്ത് കൊഴുത്ത് ബലിഷ്ഠകായനായി കാണപ്പെട്ട അവന്‍റെ കഴുത്തിൽ സിംഹത്തിന്‍റെ ജഡ പോലെ രോമങ്ങൾ ഇടതുർന്നു കിടന്നിരുന്നു. തീഷ്ണമായിരുന്ന കണ്ണുകളിലിരുന്ന് ആഭാസകാമത്തിന്‍റെ ഒരുചൂട്ട്കറ്റ പുകയുന്നുണ്ടായിരുന്നു.

അവളാകട്ടെ മെലിഞ്ഞുണങ്ങിയ ഒരു പേക്കോലത്തെ അനുസ്മരിപ്പിച്ചു. ഏതോ മാറാരോഗം വന്നൊഴിഞ്ഞു പോയതുപോലെ അവളുടെ ശരീരം രോമമെല്ലാം കൊഴിഞ്ഞ് വല്ലാതെ മിനുസപ്പെട്ടു കിടന്നു. ആ ഉടലിൽ നഗരവിളക്കിന്‍റെ അരണ്ട രശ്മികൾ പതിക്കുമ്പോൾ മിന്നാമ്മിനുങ്ങിന്‍റെ കുറേ നുറുങ്ങുവെട്ടങ്ങൾ അവൾ ശരീരത്തിൽ രഹസ്യമായി സൂക്ഷിക്കുന്നതായി തോന്നി.

അമിതസുരതത്തിന്‍റെ ശേഷിപ്പു പോലെ വാലിനു പിറകിൽ വ്രണങ്ങൾ തിണർത്തു കിടന്നു. രക്തവർണ്ണത്തിൽ, പുറത്തേക്കുന്തിയനിലയിൽ ഗുഹ്യഭാഗത്തു കാണപ്പെട്ട മാംസ പിണ്ഡം അറപ്പുളവാക്കുന്നൊരു മനപ്പെരട്ടുണ്ടാക്കി.

ബലവാനായ അവളുടെ സുഹൃത്ത് ആ പഴുത്ത മാംസളതയിൽ ചിറിയുരുമ്മുമ്പോഴൊക്കെ ദൈന്യത പേറുന്നൊരു നിലവിളി അവളിൽ നിന്നുയർന്നു. അപ്പോഴെല്ലാം വിറയാർന്ന തന്‍റെ കാലുകൾ പ്രയാസപ്പെട്ട് ചലിപ്പിച്ചുകൊണ്ട് അവന്‍റെ സമീപത്തു നിന്ന് ഓടിയകലാൻ അവൾ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു. അവനാകട്ടെ തന്‍റെ മുൻ കാലുകളുയർത്തി അവളുടെ ഉടലിനെ തന്നിലേക്കടുപ്പിക്കാൻ തിടുക്കപ്പെട്ടു.

അധികനേരം ആ ദൈന്യത കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല. മുഖം ഇരുട്ടിലേക്ക് തിരിച്ച് മന്ദഗതിയിൽ അവരുടെ പിറകേയാത്ര തുടർന്നു. അന്ധകാരം തിങ്ങിയ ഏതോ ഇടവഴിയിലേക്കവർ അപ്രത്യക്ഷരാവുംവരെ.

ഇടയ്ക്കിടെ അവളുടെ ദീനരോദനശകലങ്ങളും കാമോൽക്കടമായ അവന്‍റെ മുരൾച്ചകളുടെ തുണ്ടു ശബ്ദങ്ങളും അകലത്തായി വിട്ടു വിട്ടു കേട്ടുകൊണ്ടിരുന്നു. വഴിയരികിലെ അടഞ്ഞുകിടന്ന തട്ടുകടയുടെ ചായ്പ്പിലേക്കു കയറി. അതായിരുന്നു ലക്ഷ്യവും. മനസ്സിന്‍റെ തികട്ടലുകൾ അമർത്താനുള്ള വ്യഗ്രത കലശ്ശലായിരുന്നു.

പോക്കറ്റിലുണ്ടായിരുന്ന ബോട്ടിലിലെ ശേഷിപ്പിലേക്ക് കടയ്ക്കു പിന്നിലെ പൈപ്പിന്‍റെ ടാപ്പു തുറന്ന് സൂഷ്മതയോടെ ജലം പകർന്ന് വായിലേക്കു കമിഴ്ത്തുമ്പോൾ ചായ്പിന്‍റെ പിന്നാമ്പുറത്ത് രണ്ടു നിഴലുകൾ ചലിച്ചു. ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ ശ്രദ്ധിച്ചു.

“കൂത്തിച്ചീമ്മോളെ പണം ഞാൻ പിന്നെത്തന്നോളാമെന്നു പറഞ്ഞില്ലേ ടീ….” പുരുഷശബ്ദം അടക്കംചൊല്ലുന്നു.

“പറ്റില്ലെന്നു പറഞ്ഞില്ലേ… ഇന്നു കായി മുഴുവൻ തന്നിട്ടുള്ള കൊഞ്ചല് മതി, ഇന്നാളു നീ തരാനൊള്ളതു ഞാൻ വിട്ടു … ഇന്നതു പറ്റില്ല.” സ്ത്രീയുടെ അലോസരപ്പെട്ട മറുപടി.

“ശാന്തേ ഇന്നത്തേക്കു നീ ഒന്നു ക്ഷമിക്ക് പൊന്നേ… ഞാമ്പറഞ്ഞില്ലെ ബാക്കിയൊള്ള പണം ഞാൻ തന്നിരിക്കും.” പുരുഷ സ്വരം അനുനയനത്തിന്‍റെ വഴിയിലേക്കു നീങ്ങി.

“ഛീ… വിടെടാ ഇടുപ്പീന്ന് കയ്യെട് … കായിതാ ആദ്യം, പിന്നെ മതി എല്ലാം …എരപ്പെ”. അവളുടെ പൊട്ടിത്തെറിയുടെ നുറുങ്ങുകൾ ചെടികൾക്കിടയിൽ വീണു ചിതറി.

‘ശാന്ത’… ആ പേര്? ഇരുട്ടിലേക്കു സൂക്ഷിച്ചു നോക്കി. വ്യക്തമായി ഒന്നും കണ്ടു കൂടാ. ദൂരെ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ നിന്നും തെന്നി വന്ന ഒളിവെട്ടത്തിൽ ആ മുഖം മിന്നായം പോലെ ഒറ്റത്തവണ കണ്ടു. അതേ ശാന്ത… അവൾ തന്നെയാണോ അത്?

വർഷങ്ങൾക്കു മുമ്പ് ഇതുപോലുള്ളൊരു നിഗൂഢ രാത്രിയിൽ… താലൂക്കാശുപത്രിക്കു പിന്നിലെ മരക്കൂട്ടങ്ങൾക്കു നടുവിൽ… മലയിറങ്ങി നഗരത്തിൽ ജോലി അന്വേഷിച്ചു നടന്ന കാലം മുന്നിലേക്കോടിയെത്തി.

പരമശിവം ലോഡ്ജിലെ പപ്പേട്ടന്‍റെ തണലിൽ മാനസികമായും, കായികമായും അനാഥപ്പെട്ടു കഴിഞ്ഞു വന്ന ആ ദിവസങ്ങളിലെ ഒരു രാത്രി… അന്നത്തെ കുടമുല്ലപ്പൂക്കളുടെ തീഷ്ണമായ മണം വില കുറഞ്ഞ ലിപ്സ്റ്റിക്കിന്‍റെ കവർപ്പ്… ദുർഗന്ധം വമിക്കുന്ന ഓടയിൽ നിന്നും പുളഞ്ഞിറങ്ങി വന്നൊരു തേരട്ടയെപ്പോലെ അതൊക്കെ വീണ്ടുമൊരിക്കൽക്കൂടി ഓർമ്മകളിലേക്ക് പുളഞ്ഞു.

ഇവിടെ ഈ… ഒളിവെട്ടത്തിൽ ഒരിക്കൽ മാത്രം കണ്ട ആ മുഖം അവളുടേതു തന്നെയായിരുന്നോ എന്ന് ഇപ്പോഴും ഉറപ്പില്ല. അതങ്ങിനെയാണല്ലൊ.

നഗരത്തിലെ ശാന്തമാർക്കെല്ലാം എന്നും ഒരേ മുഖങ്ങളല്ലേ…. എപ്പോഴും നിർവികാരത മാത്രം തങ്ങിനിൽക്കുന്ന വരണ്ട മരുഭൂമി പോലുള്ള…!

കാക്കി ഷർട്ടു ധരിച്ചിരുന്നവൻ ആരെന്നറിയില്ല. ഏതെങ്കിലും ട്രക്ക് ഡ്രൈവറാകാം അതുമല്ലെങ്കിൽ രാത്രിപ്പണി ചെയ്യുന്ന ഏതോ ഓട്ടോക്കാരൻ.വിലപേശലിന്‍റെ സംഭാഷണങ്ങൾ മുറുകുന്നത് ജുഗുപ്സയോടെ കേട്ടിരുന്നു. അവസാനം എന്നത്തേയും പോലെ അതൊരു സമവായത്തിലെത്തുകയും ചെയ്തു.

ചായ്പ്പിനു പിന്നിലെ ചെടികൾക്കിടയിൽ തിടുക്കപ്പെട്ടൊരു ചലനമുണ്ടായി. ക്രമാനുഗതമായി ഉയർന്നു പൊങ്ങിയ നിശ്വാസങ്ങൾക്ക് മേൽ സർപ്പങ്ങളുടെ സീൽക്കാരശ്രുതി പടം പൊഴിച്ചാടി. നക്ഷത്രങ്ങൾ കള്ളച്ചിരിയോടെ ചായ്പ്പിനു പിന്നിലേക്ക് ഒളിനോട്ടം നടത്തി. തുറിച്ചിറങ്ങിയ കണ്ണുകൾ ഇരുളിലേക്ക് തിരനോട്ടമിടുമ്പോൾ സിരകളിൽ പതഞ്ഞു പൊന്തിയത് വിഭ്രാന്തിയോ അതോ മദ്യത്തിന്‍റെ താൽക്കാലിക ആവേശമോ…?

ആവേശത്തിരത്തള്ളലിലെപ്പൊഴോ അവളുടെ ഒച്ചയുയർന്നു കേട്ടു ”ഒന്നു പതുക്കെ… എന്തൊരാക്രാന്തമാടാ, ഇത്… വെളുക്കാനിനീം നേരണ്ടല്ലൊ?”

തെല്ലൊരു തളർച്ചയോടെ ചായ്പ്പിൽ നിന്നിറങ്ങി നടന്നു. ലോഡ്ജിലേക്ക് ദൂരമിനിയും താണ്ടാനുണ്ട്.

മുകളിൽ സ്വഛമായിക്കിടന്നിരുന്ന തെളിമാനം തുറന്നിട്ടൊരു ശരണാലയം പോലെ ഒഴിഞ്ഞുകിടന്നു. അവിടെ രണ്ടു മേഘത്തുണ്ടുകൾ മാത്രം ബാക്കി നിന്നു. അവയ്ക്കൊരു രാക്ഷസന്‍റേയും, കുട്ടിയുടേയും രൂപമായിരുന്നു. രാക്ഷസനെക്കണ്ട് ഭയന്നോടുന്ന കുട്ടി….. രാക്ഷസന്‍റെ കയ്യിലെ വെട്ടിത്തിളങ്ങുന്ന വാൾമുനക്ക് ഒരു രാജ്യത്തെത്തന്നെ വെട്ടിയരിയാനുള്ള കരുത്തുണ്ടെന്ന് തോന്നി.

നടന്ന് നടന്ന് ആശുപത്രിക്ക് പിന്നിലെത്തിയതറിഞ്ഞില്ല. അവിടെ മരക്കൂട്ടങ്ങളിലെവിടേയോ നിന്ന് നേരത്തേ കേട്ട കൊടിച്ചിപ്പട്ടിയുടെ വിലാപം’ ബൗയീ… ബൗയീ… ‘എന്ന് വീണ്ടുമുയർന്നുകേട്ടു. ഒടുവിലത് ഒരു മരണവിളി പോലെ ദാരുണമായൊരു ഞരക്കത്തിലവസാനിച്ചു.

ആകാശത്ത് നേരത്തേ ഉണ്ടായിരുന്ന മേഘത്തുണ്ട് ഇപ്പോൾ കാൺമാനില്ല. ഭയന്നോടിയ ആ കുട്ടി രാക്ഷസന്‍റെ വാളിനിരയായിക്കാണുമോ? അതോ… നീലവിഹായസ്സിന്‍റെ ഏതെങ്കിലുമൊരു കോണിലേക്കവൻ രക്ഷപ്പെട്ടിരിക്കുമോ?

ലോഡ്ജിൽ തിരിച്ചെത്തുമ്പോഴേക്കും രാത്രി അർദ്ധയാമം പിന്നിട്ടിരുന്നു. നേരത്തേ ഉണർന്നെണീറ്റ ഏതോ പക്ഷിയുടെ ചിലമ്പിച്ച പാട്ടു കേട്ടു. രാത്രി മുഴുവൻ കത്തി നിന്നതിന്‍റെ ക്ഷീണത്താൽ സുരക്ഷാ വിളക്കുകൾ അരണ്ട പ്രകാശം മാത്രം പരത്തി. ഊർജ്ജം നഷ്ടപ്പെട്ടവനെപ്പോലെ കിടക്കയിലേക്ക് ചായുമ്പോൾ മടുപ്പിന്‍റെ ഒരു ദിവസം കൂടി അരച്ചു തീർത്തൊരാലസ്യം മനസ്സിനെ ചൂഴ്ന്നു നിന്നു.

“അണ്ണാ… എളുന്നേറ്റുക്കാറുങ്കോ, എന്നാ തൂക്കമാ ഇത്… മദ്ധ്യാന്നമായാച്ച്…” ലോഡ്ജിലെ ജോലിക്കാരൻ പയ്യൻ മുത്തുച്ചാമിയുടെ വിളി കേട്ടാണ് ഞെട്ടി ഉണർന്നത്.

പീള കെട്ടിയ കണ്ണുകൾ വിടർത്തി നോക്കുമ്പോൾ മഞ്ഞപ്പല്ലുകൾ കാട്ടി അഴുക്കു പുരണ്ടൊരു ചിരിയുമായി അവൻ മുന്നിൽ നിൽക്കുന്നു.

“എന്നതാടാ കാലത്തേ കെടന്നലറണത്” ഉറക്കം മുറിഞ്ഞ ദേഷ്യം അവന്‍റെ മുഖത്തേക്ക് തുപ്പിക്കൊണ്ട് എഴുന്നേറ്റിരുന്നു.

”അണ്ണനറിഞ്ഞില്ലേ ഒരു കൊല നടന്നാച്ച് ഇങ്കെ… ഒരു പൊണ്ണുടെ അരുംകൊലൈ!” മലയാളവും, തമിഴും ഇടകലർത്തി അതു പറയുമ്പോളവന്‍റെ മുഖത്ത് ഭയത്തിന്‍റെ പകർന്നാട്ടം.

“എവിടെ, ആര്, ആരെ കൊന്നുവെന്നാ നീ പറേണത്?” സംഭ്രമത്തോടെ ചോദിച്ചു.

“അങ്കെ ഹോസ്പിറ്റൽ റോഡിലുള്ള നമ്മ ചെല്ലേണ്ണന്‍റെ തട്ടില്ലയാ, അതുക്കു പിന്നാടി ഒരു പൊണ്ണുടെ ബോഡി കിടച്ചിരുക്ക്… നാൻ പോയി പാത്താച്ച്… പോലീസൊക്കെ വന്നിട്ടിരിക്കാങ്കെ…”

അവന്‍റെ വർണ്ണന കേട്ട് തരിച്ചിരിക്കുമ്പോൾ തലേന്ന് രാത്രിയിലത്തെ സംഭവങ്ങൾ തിരശ്ശീലയിലെന്നവണ്ണം ഒരു നിഴൽപ്പടം പോലെ മുന്നിൽ വിരിഞ്ഞിറങ്ങി.

ബോധം അബോധത്തിലേക്ക് മലക്കം മറിയുന്നുവോ? മുന്നിലൊരു തിറയാട്ടത്തിന്‍റെ ചിത്രം തെളിഞ്ഞു. ചലിക്കുന്ന തിറക്കോലങ്ങൾ മുറിയിലേക്കുള്ള പടവുകൾ കയറിവരുന്നതിന്‍റെ ചിലമ്പൊലി ശബ്ദം… അത് അടുത്തടുത്തു വരുന്നു.

മുത്തുച്ചാമിയിലേക്ക് ആശ്രയത്തിനെന്നോണം കണ്ണുകൾ പരതി. ഒരു നിഴലായിപ്പോലും അവനവിടെയില്ലെന്ന സത്യം അറിയുമ്പോൾ ഉള്ളിൽ നിന്നും ആന്തലോടെ ഒരു പ്രാർത്ഥന പുറപ്പെട്ടു. വിറക്കുന്ന കാലടികളോടെ എഴുന്നേറ്റ് ചെന്ന് വാതിൽ കൊട്ടിയടച്ചു. കണ്ണുകൾ ഇറുക്കിയടച്ച്… യോഗനിദ്രയിലെന്ന പോലെ കിടക്കയിലിരുന്നു. പുറത്ത് വെയിൽ കനത്തുകൊണ്ടിരുന്നു.

Story: വൺ… ടൂ… ത്രീ….

ഇരുപത്തിയഞ്ച് വർഷം നീണ്ടു നിന്ന സന്തുഷ്ട വൈവാഹിക ജീവിത വിജയത്തിന്‍റെ രഹസ്യമാരാഞ്ഞപ്പോൾ ഒരാൾ ഇപ്രകാരം മൊഴിഞ്ഞു… “ഹണിമൂൺ.”

“ഏ… അതെങ്ങനെ?” കൂടിയിരുന്നവരിൽ ഒരാൾ എഴുന്നേറ്റു നിന്നു ചോദിച്ചു.

ഭർതൃപദവി അലങ്കരിക്കുന്ന മഹാൻ ഒരു കഥ പറഞ്ഞു തുങ്ങി. “ഹണിമൂൺ നാളുകളിൽ ദമ്പതികൾ കൊടൈക്കനാലിൽ എത്തിയപ്പോൾ ഭാര്യയ്ക്ക് കുതിരസവാരി ചെയ്യണമെന്ന് വലിയ മോഹം. പത്തു കാശു പോയാലെന്താ താൻ രക്ഷപ്പെടുമല്ലോ എന്ന ചിന്തയോടെ ഭർത്താവ് കുതിരക്കാരനരികിലെത്തി. ഭാര്യ വലിയ ഉത്സാഹത്തോടെ കുതിരപ്പുറത്തു കയറിയിരുന്നു. സ്ത്രീ വിരോധിയായ കുതിരയ്ക്ക് ഇതൊട്ടും ഇഷ്ടമായില്ല. കുതിരയൊന്നു കുലുങ്ങി. ഭാര്യ “ധ്ടും” എന്ന ശബ്ദത്തോടെ നിലംപതിച്ചു. ഭർത്താവ് അവളെ ഒരു കണക്കിനു പിടിച്ചെഴുന്നേല്പിച്ചു. ഇനി കുതിരപ്പുറത്തു കയറേണ്ടെന്ന് വിലക്കുകയും ചെയ്തു. ഭാര്യ രൗദ്രഭാവത്തിൽ പറഞ്ഞു, “വൺ”

രണ്ടാമതും കുതിരപ്പുറത്തു കയറാൻ ശ്രമിക്കുന്നതിനിടയിൽ കുതിര അവളെ കുടഞ്ഞു വീഴ്ത്തി. ഭാര്യ പറഞ്ഞു, “ടൂ”

മൂന്നാം തവണയും ഇതാവർത്തിച്ചപ്പോൾ ”ത്രീ” എന്നുറക്കെ പറഞ്ഞു കൊണ്ട് അവൾ ഹാന്‍റ്ഗിൽ നിന്നും തോക്കെടുത്ത് “ഡിഷ്യും…ഡിഷ്യും…” കുതിരയുടെ കഥ കഴിഞ്ഞു.

ഭർത്താവ് ശരിക്കും ഭയന്നു.“ങേ… നീ എന്തിനാ കുതിരയെ കൊന്നത് നിനക്ക് കുതിരപ്പുറത്ത് ഇരിക്കാനറിയാത്തതിന് പാവം കുതിരയെന്തു പിഴച്ചു?”

ഭാര്യ ഭർത്താവിനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു “വൺ…”

അതിനുശേഷം അവളെക്കൊണ്ട് ടൂ, ത്രീ പറയിക്കാതിരിക്കാൻ ഭർത്താവ് ഒരു അവസരമൊരുക്കി കൊടുത്തതുമില്ല.

ഇതെനിക്ക് ഭാര്യ പറഞ്ഞു തന്ന നുറുങ്ങു കഥയാണ്. കുതിരപ്പുറത്തു കയറിയ സ്ത്രീ മറ്റാരുമല്ലായിരുന്നു. സൗഭാഗ്യമെന്നോ, ദൗർഭാഗ്യമെന്നോ പറയട്ടെ, അതെന്‍റെ അമ്മായിയമ്മയായിരുന്നു. ഒരിക്കലും ഉന്നം പിഴയ്ക്കാത്ത ആ സ്ത്രീയുടെ മകളോടു കടുപ്പിച്ചെന്തെങ്കിലും പറയാൻ പിന്നെ ആർക്കെങ്കിലും ധൈര്യം കാണുമോ?

ഞങ്ങൾ പുതിയൊരു കോളനിയിൽ താമസം തുടങ്ങിയ നാളുകൾ, കുറച്ച് ഏറെ ദിവസം ഞങ്ങൾക്കൊപ്പം തങ്ങാനെത്തിയതായിരുന്നു അമ്മായിയമ്മ. വാടക വീടിന് മുന്നിൽ വീട്ടുടമ ചെറിയൊരു സ്വിമ്മിങ്ങ് പൂളും ഒരുക്കിയിരുന്നു. ഇതിൽ വെള്ള തീരെ കുറവായിരുന്നുവെന്നു മാത്രമല്ല ശരിക്കും മെയിന്‍റയിൻ ചെയ്യാത്തതിനാൽ ഉപയോഗിക്കാവുന്ന പരുവത്തിലുമായിരുന്നില്ല.

ഒരു ഞായറാഴ്ച, സിറ്റ്ഔട്ടിലിരുന്നു പത്രം വായിക്കുന്ന എന്‍റെ അരികിലേയ്ക്ക് ഭാര്യ അമ്മയേയും കൂട്ടിയെത്തി.

“ദേ, എനിക്കൊരു കാര്യം പറയണമെന്നുണ്ടായിരുന്നു.”

“പറഞ്ഞോളൂ…” വായിച്ചു കൊണ്ടിരുന്ന പത്രം ഞാൻ പതിയെ മടക്കി വച്ചു.

“എനിക്ക് നീന്തൽ മത്സരത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ട്.” രണ്ടോ, മൂന്നോ ദിവസം പഴക്കമുള്ള ഒരു ന്യൂസ് പേപ്പർ എന്‍റെ മുന്നിലേക്കു നീട്ടി. നീന്തൽ മത്സരത്തിന്‍റെ പരസ്യമായിരുന്നു അതിൽ. വിജയിക്ക് ഒരുലക്ഷം രൂപയാണ് സമ്മാനം.

“ഒരു കിലോമീറ്റർ ദൈർഘ്യമുള്ള നീന്തൽ? അതത്ര ചെറിയ കാര്യമാണോ? കാര്യമായ പ്രാക്ടീസ് തന്നെ വേണ്ടിവരും.” ഞാൻ ഉപദേശിച്ചു.

“മോനേ… ടെൻഷനടിക്കേണ്ട. ദാ, ആ മുന്നിൽ കാണുന്ന സ്വിമ്മിംഗ് പൂളിൽ ഞങ്ങൾ പ്രാക്ടീസ് ചെയ്തു കൊള്ളാം.” അമ്മായിയമ്മ പറഞ്ഞു.

“അതിന് സ്വിമ്മിംഗ് പൂളിൽ വെള്ളം വേണ്ടേ?” ഭയമുണ്ടെങ്കിലും ചോദിക്കാതിരിക്കുന്നതെങ്ങനെ…

“പിന്നെ നീയെന്തിനാ…” ഒരു കൂസലും കൂടാതെ അമ്മായിയമ്മ മൊഴിഞ്ഞു.

“അതിന് എനിക്ക് എന്തു ചെയ്യാൻ സാധിക്കും?” എന്‍റെ ശബ്ദമൊന്നിടറി.

“ഒന്ന് ഫോൺ കറക്കി ടാങ്കറിൽ അല്പം വെള്ളം കൊണ്ടു വന്ന് നിറയ്ക്കാൻ പറഞ്ഞാൽ പോരേ… നിനക്കും നീന്തലൊക്കെ പഠിച്ച് ഫിറ്റ ആവാമല്ലോ. നിന്‍റെ ഇപ്പോഴത്തെ?അവസ്‌ഥയൊന്നു നോക്കിക്കേ…”

അമ്മായിയമ്മ ക്യാപ്സൂൾ പരുവത്തിൽ ഓരോ ഉപദേശങ്ങൾ ലോഞ്ച് ചെയ്യാൻ തുടങ്ങി.

“ശരി…” ഞാൻ പതിയെ തലകുലുക്കി.

“ദേ…” ഭാര്യയുടെ വിളികേട്ട് ഞാനവളെ നോക്കി.

“പിന്നെ, സ്പോർട്സ് ബസാറിൽ നിന്നും സ്വിമ്മിംഗ് കോസ്റ്റ്യൂംസ് കൊണ്ടുവരാൻ മറക്കണ്ട.” ഭാര്യ ഓർമ്മിപ്പിച്ചു.

“ശരി” ഞാൻ തലകുലുക്കി.

“രണ്ടു ജോഡി കൊണ്ടുവരണം.”

“അതെന്തിനാ?”

“ഒന്നെനിക്കും, ഒന്ന് മമ്മിക്കും.”

“ഏ…” ഞാൻ ആശ്ചര്യത്തോടെ അമ്മായിയമ്മയെ നോക്കി. അമ്മായിയമ്മ ചെറിയൊരു ചമ്മലോടെ പറഞ്ഞു, “എങ്ങനെ വന്നാലും ഈ സമ്മാനം കൈവിട്ടു പോകരുതല്ലോ?”

“ഉവ്വ്…” ഞെട്ടൽ വിട്ടുമാറും മുമ്പ് മറ്റൊരു ഭൂകമ്പം.

“ദേ… നിങ്ങൾക്കുമൊന്നു വാങ്ങിക്കോ… നീന്തൽ പഠിക്കാമല്ലോ?”

“തീർച്ചയായും” വൺ, ടൂ, ത്രീ ഓർത്തപ്പോൾ അമ്മയുടെയും മകളുടെയും വാക്ക് തെറ്റിക്കാൻ തോന്നിയില്ല.

അടുത്ത ദിവസം തന്നെ ടാങ്കറിൽ വെള്ളമടിക്കാൻ ഓർഡർ നൽകി. അകത്ത് അരങ്ങേറുന്ന സർക്കസ് ആരും കാണാതിരിക്കാനായി സ്വിമ്മിംഗ് പൂളിനും ചുറ്റും വലിയൊരു മറയുണ്ടാക്കി.

ഒരു ഞായറാഴ്ച

“മോനേ, നീന്തൽ പഠിക്കാം.” അമ്മായിയമ്മ പറഞ്ഞു.

“എനിക്ക് നീന്താനറിയില്ല.” ഭയം കാരണം എന്‍റെ ശബ്ദം ശരിക്കും പുറത്തു വന്നില്ല.

“അതു സാരമില്ല. ഞങ്ങൾ രണ്ടുപേരും കൂടി നിന്നെ നീന്തൽ പഠിപ്പിക്കാം.”

ഈഗോ കാരണം ഞാൻ വേഗം ചെന്ന് നീന്തൽ വസ്ത്രമണിഞ്ഞ് വന്നു. ഭാര്യയും അവളുടെ മമ്മിയും നീന്തൽ തിയറി ക്ലാസ് ചർച്ചയിലായിരുന്നു. നീന്തൽ ളത്തിനരികിലുള്ള പടവിൽ കാൽ തെന്നി ധ്ടും… ശബ്ദത്തോടെ ഞാൻ താഴെ വീണു. അവർ കണ്ടു കാണില്ലെന്നു കരുതി മടങ്ങാനൊരുങ്ങവേ…

“ഏ… നീ ഇതെങ്ങോട്ടാ…”

“നീന്തലൊക്കെ പഠിച്ചിട്ട് വെള്ളത്തിലിറങ്ങാം.” ഞാൻ വിക്കി വിക്കി പറഞ്ഞു.

“പക്ഷേ വെള്ളത്തിലിറങ്ങാതെങ്ങനെയാ നീന്തൽ പഠിക്കുന്നത്?” മുള്ളുകൾ പോലെ ചോദ്യശരങ്ങൾ എന്നെ കുത്തി തുളയ്ക്കാൻ തുടങ്ങി.

“വേണ്ട, ഞാൻ ബാത്ത്റൂമിൽ പഠിച്ചോളാം…” ഞാനകത്തേക്കു നടന്നു.

മമ്മിയുടെയും മകളുടെയും പൊട്ടിച്ചിരി വ്യക്തമായി കേൾക്കാമായിരുന്നു.വൺ… ടൂ… ത്രീ… വേണ്ട. ഞാൻ ദേഷ്യം ഉള്ളിൽ കടിച്ചമർത്തി.

പത്തുപന്ത്രണ്ടു ദിവസം കടന്നു പോയി.

“നാളെയാണ് മത്സരം. ഓഫീസിൽ നേരത്തെ തന്നെ ലീവ് പറഞ്ഞോളൂ…”

“ശരി”

“നിങ്ങളുടെ സാമീപ്യം… അതെനിക്ക് കൂടുതൽ കരുത്തു പകരും.” ഭാര്യ പറഞ്ഞു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.

ഞാൻ പിറ്റേന്ന് അവധിയെടുത്തു. ഇനി ഒരു ലക്ഷം രൂപയെങ്ങാനും സമ്മാനമടിച്ചാൽ പകുതി പണം കൊണ്ടു ഞാൻ കടം തീർക്കും. ബാക്കി എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഞാൻ തല പുകഞ്ഞു ചിന്തിക്കുവാൻ തുടങ്ങി.

ഞങ്ങൾ മത്സരവേദിയിലെത്തി. ഭാര്യ പേര് രജിസ്റ്റർ ചെയ്തു.

കണ്ണഞ്ചിക്കും വണ്ണം വലിയൊരു നീന്തൽ ഡാം തന്നെയായിരുന്നു അത്. ഒരറ്റം മുതൽ മറ്റേയറ്റം വരെ 3-4 കി.മീ. കുറവ് വരില്ല. കാണികളും പത്രക്കാരുമായി വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു.

ഭാര്യയ്ക്ക് ധൈര്യം നൽകുന്നതിനായി ഒരു വഞ്ചിയിൽ എനിക്ക് പിന്തുരരേണ്ടി വന്നു. സംഘാടകർ തന്നെ സഹായത്തിന് വഞ്ചിക്കാരനെ നൽകി. സ്വിമ്മിംഗ് കോസ്റ്റ്യൂമൊക്കെയിട്ട് ഭാര്യയും തയ്യാറായി നിന്നു. സ്റ്റാർട്ട് സൂചന കിട്ടിയതും ഭാര്യ വെള്ളത്തിലേക്കെടുത്തു ചാടി. പിന്നാലെ വഞ്ചിയിൽ ഞാനും. ഭയങ്കര ബഹളം. പെട്ടെന്ന് ആവേശം വന്ന പോലെ ഞാനും ഉറക്കെ ഓരോന്നു പറഞ്ഞ് അവളെ പ്രോത്സാഹിപ്പിക്കുവാൻ തുടങ്ങി. മറ്റ് മത്സരാർത്ഥികൾക്കും അവരുടെ പങ്കാളികൾ ധൈര്യം നൽകുന്നുണ്ടായിരുന്നു.

നീന്തി തളർന്ന ചിലർ വഞ്ചികളിൽ കയറാൻ തുടങ്ങിയിരുന്നു. മത്സരാർത്ഥികൾ കുറഞ്ഞു വരുന്നതു കണ്ട് എന്‍റെ സന്തോഷം ഇരട്ടിച്ചു. കൈകാലുകൾ ഇളക്കി ഞാൻ ഭാര്യയ്ക്ക് സകല പ്രോത്സാഹനവും നൽകിക്കൊണ്ടിരുന്നു.

പിന്നെയൊന്നും എനിക്ക് ഓർമ്മയില്ല. നടന്നതൊക്കെ സംഘാടകർ പറഞ്ഞാണ് ഞാനറിഞ്ഞത്.

“നിങ്ങൾ വീണതും, നിങ്ങളുടെ അമ്മായിയമ്മ സ്വന്തം ജീവനു പോലും വില നൽകാതെ വെള്ളത്തിലേക്കെടുത്തു ചാടി. വെള്ളത്തിൽ നിന്നു വലിച്ചെടുത്ത് വഞ്ചിയിലെത്തിച്ചു. അവരില്ലായിരുന്നെങ്കിൽ കാണാമായിരുന്നു.”

ഞാൻ അമ്മായിയമ്മയെ തുറിച്ചു നോക്കി. ഭാര്യയാകട്ടെ കൈയിൽ വിജയിക്കുള്ള ഷീൽഡുമായി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു.

Story: അരികിലുണ്ടൊരു താരകം

മെയിൽ ചെക്ക് ചെയ്യുന്ന തിരക്കിലായിരുന്നു നിഖിൽ. മൂത്ത സഹോദരൻ അഖിൽ ഏറെ നാളുകൾക്കു ശേഷം വിവാഹത്തിനു സമ്മതം മൂളിയതോടെ സൂന്ദരിയും സുശീലയും സദ്ഗുണസമ്പന്നയുമായ വധുവിനായുള്ള തിരച്ചിലിലായിരുന്നു അമ്മ ദേവികയും നിഖിലും. വിദ്യാഭ്യാസം, പ്രായം, കുടുംബമഹിമ എല്ലാം ഒത്തിണങ്ങിയ ഒരാളാവണം മരുമകളെന്ന് ദേവികയ്ക്ക് നിർബന്ധമുണ്ടായിരുന്നു.

അഖിൽ മുംബൈയിൽ നിന്നും ഐഐടി എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി ഐഐഎമ്മിൽ നിന്നും എംബിഎയും കരസ്ഥമാക്കിയിരുന്നു. പഠനം പൂർത്തിയാക്കിയ ഉടനെ തന്നെ പ്രശസ്തമായ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഒരു ലക്ഷം മാസവരുമാനമുള്ള ഒരു ഉദ്യോഗവും കിട്ടി.

ആകർഷകമായ വ്യക്തിത്വം. ഭവ്യമായ പെരുമാറ്റം, ഗൗരവം വിട്ടു മാറാത്ത മുഖഭാവം… ഒറ്റനോട്ടത്തിൽ തന്നെ അഖിലിനെ ആർക്കും ഇഷ്ടമാവും. നിഖിൽ ഇന്‍റർനെറ്റിലെ ഒരു മാട്രിമോണിയൽ ഏജൻസിയിൽ അഖിലിന്‍റെ പേരും രജിസ്റ്റർ ചെയ്‌തു. വിദ്യാസമ്പന്നരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും ധാരാളം വിവാഹാലോചനകൾ വന്നുകൊണ്ടിരുന്നു.

ഭാവി മരുമകളെക്കുറിച്ച് ദേവിക വലിയ സങ്കല്പങ്ങൾ വച്ചു പുലർത്തിയിരുന്നു. മരുമകളെക്കുറിച്ച് സുഹൃത്തുക്കളോടു പറയുമ്പോൾ ദേവികയ്ക്ക് നൂറു നാവായിരിക്കും. “എന്‍റെ മരുമകൾ അതീവ സൂന്ദരിയും സർവ്വഗുണസമ്പന്നയുമായിരിക്കും. എന്‍റെ മകനും ഒട്ടും മോശക്കാരനല്ലല്ലോ…” ദേവിക പറയും.

“ദേവികചേച്ചീ, കാലം മഹാമോശമാണ്. നോക്കിയും കണ്ടുമൊക്കെ മരുമകളെ സെലക്ട് ചെയ്‌താൽ മതി. വെറുതെ സൗന്ദര്യം കണ്ട് സമ്മതം മൂളല്ലേ! സ്വല്പമൊരു തൊലിവെളുപ്പുണ്ടെങ്കിൽ ഭൂലോകസുന്ദരിയെന്നാണ് ചിലരുടെയൊക്കെ ഭാവം. ഇത്തരക്കാർക്ക് മറ്റുള്ളവരെ ബഹുമാനിക്കാനോ നന്നായി പെരുമാറാനോ പോലുമറിയില്ല.” കൂട്ടുകാരികളിൽ ചിലർ ഏഷണി പറയും.

“നിങ്ങളാരും വിഷമിക്കേണ്ട, പത്തിൽ പത്തും പൊരുത്തമുള്ള പെൺകുട്ടിയെ കൊണ്ടേ അഖിലിനെ വിവാഹം കഴിപ്പിക്കൂ…

പിന്നെ സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒരു തരത്തിലുള്ള കോംപ്രമൈസിനും ഞാൻ തയ്യാറല്ല. ഇല്ലെങ്കിൽ നോക്കിക്കോ… ശരിക്കും ഒരു രാജകുമാരിയെ പോലെയിരിക്കും അവൾ.” പലപ്പോഴും കൂട്ടുകാരികളുടെ കുത്തിനോവിക്കുന്ന സംസാരത്തിനുള്ള മറുപടിയായി ദേവിക പറയും.

അപ്രതീക്ഷിതമായി ഇത്തരം കമന്‍റുകൾ കേൾക്കേണ്ടി വരുമ്പോൾ കൂട്ടുകാരി നിരുപമ ദേവികയുടെ ഭാഗം ന്യായീകരിച്ചു സംസാരിക്കും, “ദേവിക പറയുന്നതിലും കാര്യമില്ലാതില്ല. 75,000 രൂപയല്ലേ അഖിലിന്‍റെ മാസവരുമാനം. പോരാത്തതിനു സുന്ദരനും. സൽഗുണസമ്പന്നയായ ഒരു സുന്ദരി അവനു വേണ്ടി ഈ ഭൂമുഖത്ത് ജനിച്ചു കാണും. ദേവീ, നീ ഇതൊന്നും അത്ര കാര്യമാക്കിയെടുക്കേണ്ട. ഈ ലോകത്ത് നല്ല ആളുകളുമുണ്ട്. നിന്‍റെ നല്ല മനസ്സിന് അനിയോജ്യയായ നല്ലൊരു മരുമകളെത്തന്നെ നിനക്ക് കണ്ടെത്താനാകും.”

പിറ്റേന്ന് ഭർത്താവ് ചന്ദ്രശേഖറിനും മകൻ നിഖിലിനുമുള്ള ബ്രേക്ക്ഫാസ്റ്റ് എടുത്തു വച്ച ശേഷം ദേവിക സ്വസ്ഥമായി കമ്പ്യൂട്ടറിനു മുന്നിൽ വന്നിരുന്നു. നെറ്റിൽ മാട്രിമോണിയൽ കോളം ചെക്ക് ചെയ്യുന്നതിനിടയിൽ ദേവികയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു.

“മോനേ, നിഖിൽ… വേഗം വാ… ദാ നോക്കിയേ… ഈ പെൺകുട്ടി എന്തുകൊണ്ടും നിന്‍റെ ചേട്ടന് അനുയോജ്യയായിരിക്കും. നല്ല ഐശ്വര്യമുള്ള മുഖം. ഐഐടി ചെന്നൈയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പാസായതാണ്. ഐഐഎം അഹമ്മദാബാദിൽ നിന്നും എംബിഎ പഠനവും പൂർത്തിയാക്കി ഒരു കമ്പനിയിലെ ജനറൽ മാനേജരും ലക്ചററുമാണ് പാരന്‍റ്സ്നല്ല കുടുംബ പശ്ചാത്തലം. എല്ലാം കൊണ്ടും നമ്മുടെ അഖിലിന് ചേരുമെന്ന് എന്‍റെ മനസ്സു പറയുന്നു. ഇനി ഈ പെൺകുട്ടിയുടെ സ്വഭാവം അഖിലുമായി ചേർന്നു പോകുമോ എന്നു മാത്രമേ അറിയാനുള്ളൂ…” ദേവിക ഒരു നെടുവീർപ്പോടെ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും മുഖമുയർത്തി.

തന്‍റെ ആറ് ആഴ്ചകളോളം കമ്പ്യൂട്ടറിൽ തിരഞ്ഞു കൊണ്ടിരുന്ന ഭാവി മരുമകളുടെ ഫോട്ടോ കാണാൻ ചന്ദ്രശേഖറിനും തിടുക്കമായി. “നീ പറഞ്ഞത് അക്ഷരം പ്രതി ശരിയാ. ഐശ്വര്യമുള്ള മുഖം. നമുക്ക് ഇന്നു തന്നെ പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കാം. ഫാമിലി ബാക്ക്ഗ്രൗണ്ടും മറ്റു കാര്യങ്ങളും അറിയണമല്ലോ?”

“ങാ! നിങ്ങൾ പറയുന്നതിലും കാര്യമുണ്ട്. എല്ലാം ശരിയായി വരുന്നെങ്കിൽ പിന്നെ ഈ കുട്ടി തന്നെ മതി നമ്മുടെ അഖിലിന്. ഇളയച്ഛന്‍റെ മകൾ ആശയുടെ നാട്ടുകാരിയാണ് പെൺകുട്ടി. ഞാനുടനെ ആശയെ ഫോൺ വിളിച്ചറിയിക്കാം. വീടും, ചുറ്റുപാടുമൊക്കെ അന്വേഷിക്കണമല്ലോ?”

ദേവിക ഉടനെ ആശയെ ഫോൺ വിളിച്ച് വിവരം ധരിപ്പിച്ചു. പെൺകുട്ടിയുടെ പേരും, മേൽവിലാസവും മറ്റുവിവരങ്ങളും നൽകി.

മേഘ്ന ദാമോദരൻ എന്നാണ് പെൺകുട്ടിയുടെ പേര്. നല്ല സ്വഭാവം. പഠനക്കാലത്ത് പ്രണയമോ മറ്റു യാതൊരു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല.

ചന്ദ്രശേഖർ ഉടനെ തന്നെ ദാമോദരനെ വിളിച്ച് സംസാരിച്ചു. അടുത്ത ദിവസം ഒരു ത്രീസ്റ്റാർ ഹോട്ടലിൽ കൂടിക്കാഴ്ച നടത്താമെന്ന് അവർ തീരുമാനിച്ചു. കുട്ടിത്തം തുളുമ്പുന്ന മേഘ്നയുടെ മുഖം ഏവർക്കും ബോധിച്ചു. സ്വപ്നം കണ്ട കുട്ടിയെ നേരിൽ കാണുന്ന സന്തോഷമായിരുന്നു ദേവികയുടെ മുഖത്ത്. എന്തുവന്നാലും ഇവൾ തന്നെ തന്‍റെ മരുമകൾ. ദേവിക തീരുമാനിച്ചുറപ്പിച്ചു.

എന്നാൽ മേഘ്നയുമായി സംസാരിച്ചപ്പോൾ താൻ പ്രതീക്ഷിച്ച സന്തോഷവും സംതൃപ്തിയും അനുഭവപ്പെട്ടില്ല. ബുദ്ധിയും ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞു തുളുമ്പുന്ന വ്യക്‌തിത്വമാണ് മേഘ്നയുടേതെന്നും ജോലിയോടു തികഞ്ഞ ആത്മാർത്ഥതയുണ്ടെന്നും അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി. അഖിലിനോട് കരിയർ, ഔദ്യോഗിക കാര്യങ്ങൾ എന്നിവയെക്കുറിച്ചാണ് മേഘ്ന അധികവും സംസാരിച്ചതും. കഴിഞ്ഞ ആറ് മാസമായി താനൊരു പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്തു വരികയാണെന്നും തന്‍റെ ജോലിയിൽ തൃപ്തി തോന്നി കമ്പനി തനിക്ക് അടിക്കടി മൂന്നു പ്രമോഷൻ അനുവദിച്ചിവെന്നും ഉന്നത സ്ഥാനമാനങ്ങളെക്കുറിച്ചും മേഘ്ന അഭിമാനത്തോടെ സംസാരിച്ചു. അടുത്ത മാസം സ്പെഷ്യൽ ട്രെയിനിങ്ങിനായി കമ്പനി തന്നെ കാനഡയിലേക്ക് അയക്കുമെന്നും മേഘ്ന സൂചിപ്പിച്ചു.

അഖിലിന്‍റെ ഇഷ്ടാനിഷ്ടങ്ങൾ, ഹോബീസ്, കരിയർ, ജീവിതത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ… മേഘ്ന ഗൗരവത്തോടെ തന്നെ ചോദിച്ചു മനസ്സിലാക്കി. യാതൊരു മടിയും കൂടാതെ അഖിൽ തന്‍റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു.

ഇരുവരുടേയും ചിന്താഗതി, അഭിരുചി, ഇഷ്ടാനിഷ്ടങ്ങൾ, ജീവിത സാഹചര്യങ്ങൾ എല്ലാം ഏറെ പൊരുത്തമുണ്ട്. മേഘ്നയുടെ ചുറുചുറുക്കും പെരുമാറ്റവും അഖിലിനും, അഖിലിന്‍റെ സ്മാർട്ട്നെസ് മേഘ്നയ്ക്കും ഇഷ്ടമായി.

സംസാരത്തിനിടയിൽ വിവാഹത്തിനു താൻ എതിരല്ലെന്നും രണ്ടുമൂന്നു വർഷത്തേക്ക് ജോലി രാജി വയ്ക്കാൻ തന്നെ നിർബന്ധിക്കരുതെന്നും മേഘ്ന അറിയിച്ചു. ഇക്കാര്യം വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം അഖിലിനായിരിക്കും. മേഘ്ന സൂചിപ്പിച്ചു.

“ജോലി രാജി വയ്ക്കില്ലെന്നോ… അപ്പോപ്പിന്നെ നിങ്ങൾ രണ്ടിടത്തായി താമസിക്കേണ്ടി വരില്ലേ. എന്നാൽ പിന്നെ വിവാഹം വേണ്ടിയിരുന്നില്ല. വേണ്ട, വേണ്ട നമുക്ക് ഈ വിവാഹാലോചന വേണ്ട. മേഘ്നയേക്കാൾ സുന്ദരികൾ ഈ ലോകത്തു വേറെയും കാണും.” നിരാശാഭാവം പുറത്തു കാട്ടാതെ ദേവിക പറഞ്ഞു.

“മമ്മീ, ഞാൻ മേഘ്നയെ മാത്രമേ വിവാഹം കഴിക്കൂ. എനിക്കവളുടെ നിബന്ധന സമ്മതവുമാണ്. ഇക്കാലത്ത് നല്ലൊരു ജോലി കിട്ടാൻ തന്നെ ബുദ്ധിമുട്ടാണ്. വെറും ആറ് മാസത്തിനുള്ളിൽ മൂന്ന് പ്രമോഷനല്ലേ മേഘ്നയ്ക്ക് തരപ്പെട്ടത്. ഈയൊരവസ്‌ഥയിൽ ജോലി വേണ്ടെന്നു വയ്ക്കുന്നതു മണ്ടത്തരമല്ലേ. എന്‍റെ മനസ്സിനിണങ്ങിയ… അല്ല, ഞാനാഗ്രഹിച്ച പെൺകുട്ടിയാണ് മേഘ്ന. അഭിപ്രായങ്ങൾ തുറന്നു പറയുന്ന സ്ട്രെയ്റ്റ് ഫോർവേഡായ പെൺകുട്ടി. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്നവളാണവൾ. ഇരുപത്തിയഞ്ചു വയസ്സേ ആയിട്ടുള്ളൂ. പത്തുലക്ഷം രൂപയാണ് വാർഷിക വരുമാനം. എനിക്ക് ഇരുപത്തിയെട്ടു വയസ്സായി. 7 ലക്ഷം രൂപയുടെ വാർഷിക പാക്കേജേ ലഭിക്കുന്നുള്ളൂ. ആറ് മാസത്തിനുള്ളിൽ വിദേശത്തു പോകാൻ അവസരം ലഭിക്കുന്നത് അത്ര നിസ്സാര കാര്യമാണോ? ഇന്നു തന്നെ ദാമോദർ അങ്കിളിനെ വിളിച്ച് എന്‍റെ സമ്മതം അറിയിക്കണം.”

“മോനേ, നീ പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്കറിയാം. പക്ഷേ 2-3 വർഷത്തേയ്ക്ക് ജോലി രാജി വയ്ക്കുന്നില്ലെന്നു മേഘ്ന പറഞ്ഞതോ? അതാണെനിക്ക് മനസ്സിലാവാത്തത്. അവൾ മുംബൈയിലും നീ ദില്ലിയിലും. ദില്ലിയിൽ തന്നെയുള്ള ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയിൽ അവൾക്കും ജോലിക്ക് ശ്രമിച്ചു കൂടേ? മിടുക്കിയായിതിനാൽ ആ കമ്പനിയിലും പ്രൊമോഷൻ പെട്ടെന്ന് ശരിപ്പെടുത്താനാവും. പക്ഷേ വേണ്ട. എന്തോ എനിക്ക് ഈ ബന്ധം ശരിയാവുമെന്നു തോന്നുന്നില്ല. മോനേ, വിവാഹത്തിനു ശേഷം വേവ്വേറെ സ്‌ഥലങ്ങളിൽ താമസിക്കുക. കഷ്ടം തന്നെ… അല്ല, ഇങ്ങനെ മാറിത്താമസിക്കാനായിരുന്നുവെങ്കിൽ വിവാഹം കഴിക്കേണ്ട കാര്യമില്ലായിരുന്നല്ലോ? വേണ്ട… വേണ്ട… അറിഞ്ഞു കൊണ്ട് നീ ഒരു പൊല്ലാപ്പും തലയിലേറ്റി വയ്ക്കണ്ട. കല്യാണത്തിനു മുമ്പ് തന്നെ വിചിത്രമായി നിബന്ധനകൾ… അപ്പോൾ കല്യാണം കഴിഞ്ഞാൽ നിന്നെ വരച്ച വരയിൽ നിർത്തിലെന്ന് എന്താ ഉറപ്പ്…” ദേവിക പിറുപിറുത്തു.

“മമ്മീ, എനിക്ക് മേഘ്നയെ ഇഷ്ടമാണ്. മേഘ്ന ഇന്നലെ ഒരുപാടു കാര്യങ്ങൾ എന്നോടു തുറന്നു പറഞ്ഞിരുന്നു. ആരേയും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ക്യാരക്റ്ററല്ല എന്‍റേതെന്ന് മമ്മിക്ക് അറിയാമല്ലോ? മമ്മീ പ്ലീസ്, ഇക്കാര്യത്തിൽ തടസ്സം നിൽക്കരുത്. നീരസം കലർന്ന സ്വരത്തിൽ അഖിൽ പറഞ്ഞു.

“ആഹാ! ഇതപ്പോ നീയാണോ അവനാണോ കല്യാണം കഴിക്കാൻ പോകുന്നത്? അവന് ഇഷ്ടമാണെങ്കിൽ പിന്നെ നീ എന്തിനാ എതിർക്കുന്നത്? മോനേ, നീ വിഷമിക്കണ്ട. മിസ്‌റ്റർ ദാമോദരന്‍റെ ഫോണിലേക്ക് വിളിച്ച് ഞാൻ തന്നെ പറയാം.” ചന്ദ്രശേഖർ മകനെ ആശ്വസിപ്പിച്ചു.

ചെറിയൊരു അനിഷ്ടത്തോടെയാണെങ്കിലും ദേവികയ്ക്ക് അവരുടെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നു. തൊട്ടടുത്ത മാസം തന്നെ വിവാഹം കെങ്കേമമായി നടന്നു. തങ്ങളുടെ മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താനായ സന്തോഷത്തിലായിരുന്നു അഖിലും മേഘ്നയും. ഹണിമൂൺ കാലം മഞ്ഞു മൂടിയ മനോഹരമായ കാശ്മീർ താഴ്വരകളിൽ ചെലവഴിച്ചാണ് അവർ മടങ്ങിയത്.

“അറേഞ്ച്ഡ് മാര്യേജിന് എതിരായിരുന്നു ഞാൻ. പരിചയമുള്ള ആളെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നതായിരുന്നു ആഗ്രഹം. ലൗ മാര്യേജിനോടായിരുന്നു താല്പര്യം. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…” മേഘ്ന ഈ പ്രണയഗാനമാലപിച്ചപ്പോൾ അഖിൽ മറുപടി ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കി.

ഹണിമൂണിനു ശേഷം ഇരുവീടുകളിലും ഓരോ ആഴ്ച ചെലവഴിച്ചു. ഇരുവരും വിവാഹാവശ്യത്തിനായി ഒരു മാസത്തോളം ലീവ് എടുത്തിരുന്നു. കണ്ണടച്ചു തുറക്കും വേഗത്തിൽ ഒരു മാസം കടന്നു പോയി. പിറ്റേന്നു മേഘ്നയ്ക്ക് മുംബൈയിലേക്കും അഖിലിന് ദില്ലിയിലേക്കും മടങ്ങേണ്ടിയിരുന്നു.

അത്താഴത്തിന് ശേഷം മേഘ്ന അഖിലിന് അരികിൽ വന്നിരുന്നു. പിറ്റേന്ന് പിരിയേണ്ടി വരുമല്ലോ എന്ന ചിന്ത ഇരുവരിലും വല്ലാത്ത ഒരു മനോവ്യഥയുളവാക്കി. എയർപോർട്ടിൽ എത്തിയപ്പോഴേക്കും മേഘ്നയുടെ കണ്ണു നിറഞ്ഞു തുളുമ്പാൻ തുടങ്ങി. “മേഘ്ന… ഇനി മുംബൈയ്ക്ക് പോകേണ്ട.” അഖിൽ ഒരു തവണയെങ്കിലും തന്നെ സ്നേഹത്തോടെ മടക്കി വിളിച്ചിരുന്നെങ്കിലെന്ന് കൊതിക്കുകയായിരുന്നു അവൾ.

മുംബൈയിൽ എത്തിയിട്ടും അമൂല്യമായതെന്തോ തനിക്കു നഷ്ടപ്പെട്ടുവെന്നതു പോലെ മേഘ്നയുടെ മനസ്സിന് കനം കൂടി. ഓഫീസ് തിരക്കുകൾ കഴിഞ്ഞ് ഫ്ളാറ്റിലെത്തിയാൽ ഇരുവരും മണിക്കൂറുകളോളം ഫോണിനു മുന്നിലായിരിക്കും. ഏറെ സെൻസിറ്റീവ് സ്വഭാവമായിരുന്നു ഇരുവരുടേതും. ഈയൊരു അകൽച്ച അവർക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.

സമയം ആർക്കും വേണ്ടി കാത്തുനിൽക്കാറില്ല. സമയത്തിന് അതിന്‍റേതായ ഒരു ഗതിയുണ്ട്. ഒരൊഴുക്കുണ്ട്. എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നു പോയത്. ഇക്കാലയളവിനിടയിൽ ഒപ്പം ചെലവഴിച്ചത് ചുരുക്കം ദിവസങ്ങൾ മാത്രം. ഇതിനിടയിൽ ജോലി രാജിവച്ച് ദില്ലിയിലേക്കു വരാൻ അഖിൽ ഒരിക്കൽ പോലും മേഘ്നയോട് ആവശ്യപ്പെട്ടുമില്ല. ഇപ്രകാരം ചെയ്താൽ താൻ വാക്കു പാലിക്കാത്തവനാണെന്ന് മേഘ്ന കരുതില്ലേ എന്ന പരിഭവമായിരുന്നു അഖിലിന്.

വിരഹത്തിന്‍റെ നാളുകൾ തള്ളി നീക്കുകയായിരുന്നു ഇരുവരും. മേഘ്നയ്ക്കും ജീവിതം വിരസമായി തോന്നിത്തുടങ്ങിയിരുന്നു. മുംബൈയിലെ ഫ്ളാറ്റിലെ തനിച്ചുള്ള ജീവിതം അവളിൽ മടുപ്പ് ഉളവാക്കി. ജോലി… ഉത്തരവാദിത്തങ്ങൾ… മേഘ്ന ആകെ തളർന്നു പോയി.

നാൾ കടന്നു പോകുന്തോറും മേഘ്നയിലെ മുറുമുറുപ്പും പരിഭവവും ഏറി വന്നു. പലപ്പോഴും ഓഫീസിലെ കീഴ്ജീവനക്കാരെ അകാരണമായി ശകാരിക്കാൻ തുടങ്ങി. ചുരുങ്ങിയ നാളുകൾക്കുള്ളിൽ അഖിലിനോടു തോന്നിയ വൈകാരിക അടുപ്പം ജീവിതം യന്ത്രതുല്യമെന്നു തോന്നിച്ചു. ജോലിയോടു തോന്നിയ ഇഷ്ടവും താല്പര്യവും നാൾക്കുനാൾ കുറഞ്ഞു വന്നു. ഓഫീസ് ജോലിയും ഉത്തരവാദിത്തങ്ങളും വലിയൊരു ഭാരമായി അവൾക്കു തോന്നിത്തുടങ്ങി.

ഓഫീസിൽ സീനിയർ പോസ്റ്റിലെ രഞ്ജനയുമായി നല്ല സൗഹൃദത്തിലായിരുന്നു മേഘ്ന. പലപ്പോഴും തന്‍റെ വ്യക്‌തിപരമായ കാര്യങ്ങൾ, കുടുംബപ്രശ്നങ്ങൾ, വിഷമതകൾ ഒക്കെ രഞ്ജനയുമായി പങ്കുവയ്ക്കുമായിരുന്നു. ഒരു ദിവസം മേഘ്ന സഹപ്രവർത്തകയോട് ഉച്ചത്തിൽ സംസാരിക്കുന്നത് കണ്ടാണ് രഞ്ജന ഓഫീസിലെത്തിയത്. മേഘ്നയുടെ വിചിത്രമായ പെരുമാറ്റത്തിന് പിന്നിലുള്ള കാരണം രഞ്ജനയ്ക്ക് മനസ്സിലായി.

പിറ്റേ ആഴ്ചയായിരുന്നു മേഘ്നയുടേയും അഖിലിന്‍റേയും വിവാഹ വാർഷികം. ഒരു വർഷക്കാലയളവിനിടയിൽ മേഘ്നയെ കാണാൻ അഖിൽ ഒന്നോ രണ്ടോ തവണ മുംബൈയിൽ എത്തിയിരുന്നു. മേഘ്ന തനിച്ച് ദില്ലിയാത്ര ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ ഔദ്യോഗിക തിരക്കുകൾ കാരണം തനിക്ക് അടുത്ത ആഴ്ച മുംബൈയിൽ എത്താൻ സാധിക്കില്ലെന്ന് നീരസത്തോടെ അഖിൽ അറിയിച്ചു. “മേഘ്നാ… വിവാഹവാർഷികത്തിന് മുംബൈയിലേക്കു വരാൻ സാധിക്കില്ല. നീ ഇത്തവണ ദില്ലിയിലേക്ക് വരാമോ?”

“ആഹ്… തീർച്ചയായും… ഞാൻ ഈയിടെയായി വല്ലാതെ അസ്വസ്ഥയാവുന്നുണ്ട്, ദേഷ്യപ്പെടുന്നു എന്നൊക്കെ രഞ്ജന മാഡം എന്നോടു പറഞ്ഞിരുന്നു. അല്ലെങ്കിൽ തന്നെ അവധിയെടുത്ത് കുറച്ചു ദിവസം അങ്ങോട്ടു വരാനിരിക്കുവായിരുന്നു. ഞാൻ ഇന്നു തന്നെ ലീവ് ആപ്ലിക്കേഷൻ കൊടുക്കാൻ പോകുവാ…” മേഘ്നയ്ക്ക് സന്തോഷമടക്കാനായില്ല.

“അല്ല, ഈ ചരിത്ര സംഭവം എങ്ങനെ ആഘോഷിക്കാനാ ഉദ്ദേശിക്കുന്നത്? ഒരു അടിപൊളി പാർട്ടി… അതോ എന്നെയും സഹിച്ച്…” അഖിൽ തമാശ സ്വരത്തിൽ പറഞ്ഞു.

“വേണ്ട അഖിൽ… പാർട്ടിയും ബഹളവുമൊന്നും വേണ്ട. ഞാനും നിങ്ങളും മാത്രം… ദില്ലിയിലുള്ള ഏതെങ്കിലും ഒരു നല്ല ഹോട്ടലിൽ… നമ്മളും നമ്മുടെ ആ പഴയ നാളുകളും ഓർമ്മകളും മാത്രം മതി…” മേഘ്ന പ്രണയാതുരയായി.

“പഴയ ഓർമ്മകളോ… അതിന് ഓർക്കാനും മാത്രമുള്ള റിലേഷനായിരുന്നോ നമ്മുടേത്. നീ മുംബൈയിലും ഞാൻ ദില്ലിയിലും.” അഖിൽ പറഞ്ഞതിന്‍റെ പൊരുൾ മേഘ്നയ്ക്ക് മനസ്സിലായി. കരിയറിന്‍റെ വളർച്ചയിൽ രണ്ടുപേരും സന്തുഷ്ടരായിരുന്നുവെങ്കിൽ വ്യക്‌തിപരമായി ഇരുവരും അസംതൃപ്തരായിരുന്നു. ജീവിതം ഞാണിന്മേൽ കളി പോലെ തോന്നി മേഘ്നയ്ക്ക്. പക്ഷേ ഈ ഒരവസ്ഥയിൽ ജോലി രാജിവച്ച് അഖിലിനോടൊപ്പം ദില്ലിയിലേക്ക് പോവുകയേ നിവൃത്തിയുള്ള. ഇത്രയും കനത്ത ശബളം ഒരുപക്ഷേ ദില്ലിയിൽ കിട്ടിയെന്നു വരില്ല. ഒരു തീരുമാനത്തിലെത്താനാകാതെ മേഘ്ന അസ്വസ്ഥയായി.

ഈ പ്രശ്നത്തിന് ഒരു ഉത്തരം കണ്ടെത്താൻ ഒരുപക്ഷേ രഞ്ജനയ്ക്ക് സാധിച്ചേക്കും. മേഘ്ന രഞ്ജനയുടെ വീട്ടിലേക്ക് തിരിച്ചു. അപ്രതീക്ഷിതമായി മേഘ്നയെ കണ്ട് രഞ്ജനയ്ക്ക് ആശ്ചര്യം തോന്നി. “ആഹ്! മേഘ്ന… വാ… ഞാനിപ്പോൾ നിന്നെക്കുറിച്ച് ആലോചിച്ചേയുള്ളൂ. പറയൂ… സുഖമാണോ? മുംബൈയിലെ ലൈഫ് മടുത്തോ?”

“രഞ്ജന മാഡം… ഞാനാകെ കൺഫ്യൂസ്ഡ് ആണ്. ഞാനിവിടേയും അഖിൽ അവിടേയും… ശരിയാവുന്നില്ല. ഓഫീസിൽ ഒരു ജോലിയും ആത്മാർത്ഥതയോടെ ചെയ്യാൻ പറ്റുന്നില്ല. അഖിലിൽ നിന്നും ഞാൻ മാറി തമാസിക്കുന്നത് നീതിയുക്തമാണോ? ഇത്രയും അധികം ശമ്പളം ഒരുപക്ഷേ എനിക്ക് ദില്ലിയിൽ കിട്ടിയെന്നു വരുമോ?” മേഘ്ന ചിന്താമഗ്നയായി.

“മേഘ്ന പറയുന്നതിലും കാര്യമുണ്ട്. ഇത്രയും ശമ്പളം ഒരുപക്ഷേ ലഭിച്ചുവെന്ന് വരില്ല. പക്ഷെ… പണം കൊണ്ടുമാത്രം സന്തോഷവും ആത്മസംതൃപ്തിയും കിട്ടിയെന്നു വരില്ല.”

“എന്‍റെ അഭിപ്രായം ഞാൻ തുറന്നു പറയാം. ആത്മസമർപ്പണവും ക്ഷമയുമാണ് ദാമ്പത്യത്തെ സുദൃഢമാക്കുക. മിടുക്കനും വിവേകശാലിയും സ്നേഹസമ്പന്നനുമായ ഭർത്താവാണ് അഖിൽ എന്ന് മേഘ്ന തന്നെ പറഞ്ഞിട്ടുണ്ടല്ലോ? മേഘ്നയുടെ ഇഷ്ടാനിഷ്ടങ്ങൾ നന്നായി അറിയുമെന്നതിനാലാണ് ജോലി രാജിവയ്ക്കാൻ നിന്നെ നിർബന്ധിക്കാത്തതും. പക്ഷേ ഈ ജീവിതത്തിൽ നിങ്ങൾ ഇരുവരും അസന്തുഷ്ടരാണ്. ദില്ലിയിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് ഒരു കുറവുമില്ല. ഒരുപക്ഷേ, ശമ്പളത്തിൽ 10-20 ലക്ഷം രൂപ കുറഞ്ഞേക്കാം. പക്ഷേ, ഒന്നിച്ചു ജീവിക്കാൻ സാധിക്കുമല്ലോ? നിങ്ങൾ ഇങ്ങനെ വെവ്വേറെ ഇടങ്ങളിൽ താമസിക്കുന്നതു കൊണ്ടാണ് ഓഫീസ് ജോലികളിൽ ശരിക്കും ശ്രദ്ധിക്കാൻ പറ്റാത്തത്. ജോലിയിലും സാറ്റിസ്ഫൈഡ് അല്ലെങ്കിൽ പിന്നെ…”

“രഞ്ജന മാഡം, ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്. ഇത്രയും നേരം മനസ്സിൽ തീ പോലെ എരിഞ്ഞിരുന്ന പ്രശ്നങ്ങൾക്ക് ഉത്തരം കിട്ടിയല്ലോ? ഒരു മാസത്തെ നോട്ടീസ് നൽകി ഞാനുടനെ രാജിക്കത്ത് സമർപ്പിക്കുന്നുണ്ട്. വിവാഹവാർഷികത്തിന് എന്‍റെ രാജിക്കത്താണ് ഞാൻ അഖിലിന് സമ്മാനമായി നൽകാൻ പോകുന്നത്.

“ഗുഡ്… വെരിഗുഡ് മേഘ്നാ. നീ ബുദ്ധിശാലിയാണ്. നിനക്ക് നല്ല വിവേകവുമുണ്ട്. നീ എത്ര പെട്ടെന്നാണ് യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ട് തീരുമാനമെടുത്തത്. ഭാവിയിലും പക്വമായ തീരുമാനമെടുക്കാൻ മേഘ്നയ്ക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” രഞ്ജന ഉപദേശിച്ചു.

രണ്ട് ദിവസത്തിനു ശേഷമായിരുന്നു അവരുടെ വിവാഹ വാർഷികം മേഘ്ന രാജിക്കത്ത് എഴുതി വച്ചു. ഇത്രയും നല്ലൊരു ജോലി വേണ്ടെന്നു വയ്ക്കുന്നത് ഉചിതമാണോ? മേഘ്നയുടെ മനസ്സിൽ സംഘർഷങ്ങൾ മുള പൊട്ടാൻ തുടങ്ങി. എന്നാൽ രാജിക്കത്ത് എഴുതിയ ശേഷം അവൾക്ക് വല്ലാത്തൊരു ആശ്വാസം അനുഭവപ്പെട്ടു. ഇനി എനിക്ക് അഖിലിനൊപ്പം താമസിക്കാമല്ലോ… മേഘ്ന ഹർഷപുളകിതയായി.

അഖിൽ ദില്ലി എയർപോർട്ടിൽ മേഘ്നയെ റിസീവ് ചെയ്യാൻ എത്തിയിരുന്നു. അഖിലിനെ കണ്ടപ്പോൾ മേഘ്നയുടെ സന്തോഷത്തിനതിരില്ലായിരുന്നു. തന്‍റെ തീരുമാനം ഉചിതമായെന്നവൾക്കു തോന്നി.

വിവാഹ വാർഷിക ദിവസം അഖിലിന്‍റെ കരങ്ങളിൽ ഒതുങ്ങി നിന്ന മേഘ്ന അയാളുടെ കണ്ണുകളിലേക്ക് പ്രണയപരവശയായി നോക്കി.

“അഖിൽ, ഈ വിവാഹ വാർഷികത്തിന് ഞാൻ അഖിലിന് അവിസ്മരണീയമായ സമ്മാനം നൽകാൻ പോവുകയാണ്. അഖിലിന് സന്തോഷമാവും എന്ന് എനിക്കുറപ്പുണ്ട്.” മേഘ്ന കൈ വിടുവിക്കുവാൻ ശ്രമിച്ചുവെങ്കിലും അഖിൽ മേഘ്നയെ തന്നോടു ചേർത്തു പിടിച്ചു.

“വേണ്ട, വേണ്ട… നീ ഇന്നു മുഴുവനും എന്നോട് ഇങ്ങനെ ചേർന്നു നിന്നാൽ മതി. സമ്മാനമൊക്കെ പിന്നെ തന്നാൽ മതി. അത്രയ്ക്ക് നിർബന്ധമാണെങ്കിൽ എന്താണെന്ന് പറയ്… പിന്നെ ഞാനുമൊരു ഗിഫ്റ്റ് തരുന്നുണ്ട്. അതു കാണുമ്പോൾ നീ സന്തോഷം കൊണ്ട് തുള്ളിച്ചാടും. പക്ഷേ അലമാരയിലാണ് വച്ചിരിക്കുന്നത്. ഒരു മിനിറ്റ്…” അഖിൽ എഴുന്നേറ്റു.

“വേണ്ട, വേണ്ട… സ്വന്തം കാര്യം വന്നപ്പോൾ എന്തൊരു ഉത്സാഹമാ.” മേഘ്ന അഖിലിനെ മുറുകെ പിടിച്ചു. “പരസ്പരം നൽകാൻ പോകുന്ന ഉപഹാരങ്ങൾ എന്തൊക്കെയാണെന്ന് ചെവിയിൽ മന്ത്രിക്കാം.”

“സമ്മതിച്ചു…” അഖിൽ സ്നേഹത്തോടെ മേഘ്നയുടെ കണ്ണുകളിലേക്ക് നോക്കി.“ആദ്യം നീ തന്നെ സർപ്രൈസ് ഗിഫ്റ്റ് എന്താണെന്നു പറയൂ.” അഖിൽ പറഞ്ഞു.

“എന്നാൽ കേട്ടോളൂ… ഞാൻ ജോലി രാജി വയ്ക്കാൻ തീരുമാനിച്ചു. അഖിലിൽ നിന്നകന്നൊരു ജീവിതം എനിക്കിനി ചിന്തിക്കാനാവില്ല.” മേഘ്നയുടെ ശബ്ദമിടറി.

“ഏ…? ജോലി രാജി വെച്ചെന്നോ… വേണ്ട… വേണ്ട… നീ ഈ ജോലി രാജിവയ്ക്കണ്ട. നിനക്ക് ഈ ജോലി എത്രത്തോളം പ്രധാനമാണെന്ന് എനിക്കറിയാം. ഞാൻ മുംബൈയിലേക്ക് ട്രാൻസ്ഫർ ശരിയാക്കിയിട്ടുണ്ട്. ഞാൻ ആലോചിച്ചിട്ട് ഈ ഒരൊറ്റ പോംവഴിയേയുള്ളൂ…” അഖിലിന്‍റെ മുഖത്ത് ഒരു കള്ളച്ചിരി നിറഞ്ഞു. ട്രാൻസ്ഫർ ശരിയാക്കിയിട്ടുണ്ടെന്നു കേട്ട് മേഘ്ന സന്തോഷം കൊണ്ട് തുള്ളിച്ചാടി.

“സത്യമാണോ? അപ്പോ എനിക്ക് ഈ ജോലി രാജി വയ്ക്കേണ്ടി വരില്ലേ… യു ആർ റിയലി ഗ്രേറ്റ് അഖിൽ… ഈ ജോലി എന്നും എന്‍റെ സ്വപ്നമായിരുന്നു. പക്ഷേ അഖിലിനോടൊപ്പം താമസിക്കാനായി ഞാൻ പ്രിയ ജോലി പോലും വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഐ ലൗ യു അഖിൽ… ഐ റിയലി…” ഈ ഒരു അസുലഭ നിമിഷത്തിൽ മേഘ്ന തന്നെത്തന്നെ മറന്നു.

മറൈൻഡ്രൈവിലെ കാറ്റ്- അവസാന ഭാഗം

“അരുൺ എവിടെയാണെന്ന് തിരക്കാൻ നീ പിന്നീട് കൂട്ടാക്കിയില്ലല്ലോ നന്ദനാ…”

സുമതിയാന്‍റി അൽപം പരിഭവത്തോടെ പറഞ്ഞപ്പോൾ നന്ദന അകലേക്ക് നോക്കിയിരുന്നു. ആ സമയം നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. സുമതിയമ്മ സാരിത്തലപ്പ് തലയിലൂടെ ചുറ്റി മെല്ലെ എഴുന്നേറ്റു.

“നമുക്ക് പോയാലോ… അവരുടെ പർച്ചേസിംഗ് കഴിഞ്ഞുകാണും.”

അതൊന്നും ശ്രദ്ധിക്കാനുള്ള മൂഡിലായിരുന്നില്ല നന്ദന. നിശ്ചേതനമായ ആ ഇരുപ്പ് കണ്ടപ്പോൾ സുമതിയമ്മയ്ക്ക് വിഷമം തോന്നി. അവർ അവൾക്കു സമീപം ചേർന്നിരുന്നു.

“മോളേ ഞാൻ കുറ്റപ്പെടുത്തിയതല്ല. നിന്‍റെ പ്രയാസം എനിക്ക് മനസ്സിലാവുന്നുണ്ട്. എങ്കിലും അരുൺ എത്രമാത്രം ദുഖിച്ചുകാണുമെന്ന് നീയും അറിയണം.” അവർ തുടർന്നു.

“നിന്‍റെയടുത്ത് ഇല്ലെങ്കിലും ഓരോ നിമിഷവും അവൻ നിന്നോടു കൂടെയുണ്ടായിരുന്നു. ജയ്പൂർ ഉപേക്ഷിച്ച് നീ കൊച്ചിക്കു വന്ന ശേഷം അരുൺ നിന്‍റെ വീട്ടിൽ ചെന്നിരുന്നു. ഒരു മകനെപ്പോലെ അവർക്കു വേണ്ട സഹായങ്ങളും ചെയ്തു കൊണ്ടിരുന്നു. ഇപ്പോഴും അതേ, നിന്നോട് ഇതൊക്കെ പറയാൻ അമ്മ ശ്രമിച്ചുവെങ്കിലും അരുണിന്‍റെ പേര് കേൾക്കുന്നതു തന്നെ നിനക്ക് വെറുപ്പായിരുന്നില്ലേ…”

സുമതിയമ്മ അൽപനേരം നിശബ്ദയായി. അപ്പോൾ അവരുടെ മുഖത്തെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ നന്ദനയ്ക്ക് കഴിഞ്ഞില്ല. സന്ധ്യ ഇരുട്ടിന് വഴിമാറിക്കൊണ്ടിരിക്കുമ്പോൾ മറൈൻഡ്രൈവിൽ ആരുടേയും മുഖം വ്യക്തമായി കാണാനാകുമായിരുന്നില്ല. അടുത്തു തന്നെയുള്ള മരച്ചുവട്ടിലിരുന്ന കമിതാക്കൾ ഒന്നുകൂടി ചേർന്നിരുന്നു.

“നിന്‍റെ അമ്മയിൽ നിന്നാണ് നന്ദന ഞങ്ങൾക്കൊപ്പമുണ്ടെന്ന് അവനറിഞ്ഞത്. സത്യം പറഞ്ഞാൽ അത് അവന് വലിയ ആശ്വാസമായിരുന്നു. നീ ഇപ്പോൾ ഒന്നും അറിയണ്ട എന്ന് അവൻ തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. മോൾക്കോർമ്മയില്ലേ നിന്‍റെ പിറന്നാളിന് ഞാൻ വെളുത്ത പൂക്കൾ സമ്മാനിച്ചത്… അത് അവൻ തന്നയച്ചതായിരുന്നു..”

നന്ദന ഞെട്ടിപ്പോയി. അപ്പോൾ അരുൺ അന്നും ഇന്നും തന്നെ സ്നേഹിക്കുന്നുണ്ട്…

പ്രഥമപ്രേമം ഒരു തപസ്യപോലെ കൊണ്ടു നടക്കുകയായിരുന്നല്ലോ താൻ. അരുണിന്‍റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയാതെ. പക്ഷേ അരുണും തന്നെ അത്രയും തീവ്രമായി തന്നെ സ്നേഹിക്കുന്നുണ്ട്, ഇപ്പോഴും… നന്ദനയുടെ ഹൃദയം സന്തോഷവും സന്താപവും കൊണ്ട് ആർദ്രമായി.

“ആന്‍റീ… അരുണിനെന്നെ വിളിക്കാമായിരുന്നല്ലോ. എന്നിട്ടും….”

അവൾ ഇതു പറഞ്ഞപ്പോൾ സമതിയമ്മ നന്ദനയുടെ കൈകൾ ചേർത്തു പിടിച്ചു. “മോളേ, ഇടയ്ക്ക് അവൻ കൊച്ചിയിൽ വരാറുണ്ടായിരുന്നു. ദൂരെ മാറി നിന്ന് കണ്ടിട്ടു പോകും. ഇടയ്ക്ക് വീട്ടിലേക്കു ഫോൺ വിളിക്കും, നിന്‍റെ ശബ്ദം കേൾക്കാൻ മാത്രം.”

അവൾക്ക് അരുണിനെ ഉടൻ കാണണമെന്ന് തോന്നി. പക്ഷേ എങ്ങനെ അഭിമുഖീകരിക്കും? നന്ദന മെല്ലെ എഴുന്നേറ്റു. സുമതിയാന്‍റിയുടെ തോളിൽ പിടിച്ച് വാക്‌വേയിലൂടെ നടക്കുമ്പോൾ ഹൃദയത്തിൽ നിന്ന് ഒരു ഭാരം പറന്നുപോകുന്നുത് അവളറിഞ്ഞു…

ഷോപ്പിംഗ് കഴിഞ്ഞ് കുറേ ബാഗുകളുമായി അരുണും രഞ്ജിത്തും മടങ്ങി വന്നു.

“നമുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം?” രഞ്ജിത് പറഞ്ഞപ്പോൾ സുമതിയാന്‍റിയും ശരിവച്ചു.

“അതുശരിയാ… ഇന്ന് എന്‍റെ മോൻ വന്ന ദിവസമല്ലേ…. ആഘോഷിക്കാതെങ്ങനെ?”

ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അരുൺ നന്ദനയെ നോക്കി പുഞ്ചിരിച്ചു. അവളുടെ ഭാവമാറ്റം അവൻ മനസ്സിലാക്കിയിരുന്നു. ആന്‍റി പറഞ്ഞിട്ടുണ്ടാവും കാര്യങ്ങൾ. ആ കൺകോണുകളിലെ തിളക്കം കണ്ണുനീരിന്‍റെയോ സന്തോഷത്തിന്‍റെയോ..? എന്തായാലും വെറുപ്പിന്‍റെയും അവജ്ഞയുടെയും സൂചനകൾ ആ മുഖത്തില്ല.

കാറിൽ വീട്ടിലേക്കു മടങ്ങുമ്പോൾ അരുൺ നന്ദനയുടെ സമീപമാണിരുന്നത്. ഇരുട്ടിൽ ആരും കാണാതെ അവൻ അവളുടെ കൈവിരലുകളിൽ കൈകോർത്തു. അവൾ കൈ പിൻവലിച്ചില്ല. ഊറിവന്ന കണ്ണീർ ആരും കാണാതെ അവൾ ഒപ്പിക്കളഞ്ഞു.

രഞ്ജിത് യുഎസിലായിരുന്നപ്പോൾ സുമതിയാന്‍റിക്കും ശേഖരൻ മാഷിനും വേണ്ടി ഒരു മകന്‍റെ സ്ഥാനത്തു നിന്ന് വേണ്ടതെല്ലാം ചെയ്തത് അരുൺ ആണ്.

“ജോലി സ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടു പോകണമെന്ന് അരുണിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇവിടം വിട്ട് എങ്ങോട്ടും പോവാൻ ഈ പഴയ മനസ്സുകൾക്ക് കഴിയുമായിരുന്നില്ല കുട്ടീ…” ഒരിക്കൽ ശേഖരൻ മാഷ് പറഞ്ഞതോർത്തു. തന്‍റെ എല്ലാമായിരുന്ന അരുണിനെക്കുറിച്ചാണ് അവർ പറയുന്നതെന്ന് അന്ന് തനിക്കറിയില്ലായിരുന്നു.

വീട്ടിലെത്തിയപ്പോൾ സുമതിയാന്‍റി അരുണിനുള്ള കിടപ്പുമുറിയൊക്കെ ശരിയാക്കിയ ശേഷം നന്ദനയുടെ അടുത്തേക്ക് എത്തി. വീണ്ടും അരുണിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി.

“മോളേ, നീ ഞങ്ങളുടെ കൂടെയുണ്ടെന്നറിഞ്ഞപ്പോൾ അവനെന്താശ്വാസമായി എന്നോ? രണ്ടു മാസത്തിലൊരിക്കൽ അവൻ ഇവിടെ വരുമായിരുന്നു. കഴിഞ്ഞ നാലുവർഷം അതിനവൻ ശ്രമിച്ചില്ല. കാരണം മോൾക്കറിയാമല്ലോ… നീ ഇവിടുള്ളതുകൊണ്ട് അവന് വരാൻ ഭയമായിരുന്നു.”

ഈ സമയം ശേഖരൻ മാഷും രഞ്ജിത്തും നന്ദനയുടെ മുറിയിലേക്കു വന്നു.

“മോളേ, അരുണിനെക്കുറിച്ചുള്ള തെറ്റിധാരണകൾ മാറിയില്ലേ…” ശേഖരൻ മാഷ് സ്നേഹപൂർവ്വം തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.

“നന്ദനേച്ചീ, എന്‍റെ ഏട്ടൻ പാവമാണ്. അദ്ദേഹം ഇത്രയും കാലം എല്ലാം നിശ്ശബ്ദം സഹിച്ചു. ചേച്ചിയും. ഇനി എല്ലാം അവസാനിപ്പിക്കാൻ സമയമായി.”

നന്ദന എന്തു പറയണമെന്നറിയാതെ വിഷമിച്ചു നിന്നു. രഞ്ജിത് പുറത്തേക്കു പോയി അരുണിനെ വിളിച്ചുകൊണ്ടുവന്നു.

“അരുണേട്ടാ, നിങ്ങൾ സംസാരിക്ക്… അതാ ശരി…”

സുമതിയാന്‍റിയും മാഷും ചിരിയോടെ മുറിക്കു പുറത്തേക്കിറങ്ങി

അരുണിനെ കണ്ടതോടെ നന്ദനയ്ക്ക് കരച്ചിൽ വന്നു. ഇത്രയും കാലം സ്നേഹം, വെറുപ്പ്, വിരഹം എല്ലാം നിറഞ്ഞ മനസ്സിന്‍റെ അടക്കിപിടിച്ച സഞ്ചാരത്തിന് ഒരയവു വന്നിരിക്കുന്നു. അയാൾ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

“കരയാതെ നന്ദൂ…”

“അരുൺ ഇത്രയും കാലം എന്തുകൊണ്ട് എല്ലാം ഒളിച്ചുവച്ചു? ഒരു സൂചനയെങ്കിലും തരാമായിരുന്നു. കഴിഞ്ഞ നാലു വർഷവും ഞാൻ നിങ്ങളെ മനസ്സിൽ കുറ്റപ്പെടുത്താത്ത ഒരു ദിനം പോലും ഉണ്ടായില്ല. എന്തിനാണ് എന്നെ ഇത്രയും അവഗണിച്ചത്… പറയൂ…” അവൾ വേദന നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.

“ഞാനെന്താ പറയുക നന്ദൂ… ആ സമയം എന്‍റെ ജീവിതം ആകെ പ്രതിസന്ധിയിലായിരുന്നു. എന്താ ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയും ഇല്ലാത്ത അവസ്ഥ. ഒരു നിമിഷം കൊണ്ടല്ലേ എല്ലാ സ്വപ്നവും തകർന്നത്. ഇത്രയും നാൾ ജീവിച്ചുവെന്നത് നേരാണ്. പക്ഷേ മനസ്സുകൊണ്ട് മരിച്ചതുപോലെയായിരുന്നു നന്ദൂ…”

“സീമയെ വിവാഹം ചെയ്യാൻ അങ്കിൾ ആവശ്യപ്പെട്ടപ്പോൾ അനുസരിക്കാതെ നിവൃത്തിയില്ലായിരുന്നു. അവൾക്കു വേണ്ടി എല്ലാം മറക്കാൻ ഞാൻ ശ്രമിച്ചുവരുമ്പോൾ മരണം അവളേയും കവർന്നെടുത്തു…” അരുൺ മെല്ലെ കട്ടിലിലേക്ക് ഇരുന്നു.

“നിന്‍റെ ഈ മുഖം എന്‍റെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ ഞാൻ ഒരുപാട് ശ്രമിച്ചു നന്ദൂ… പക്ഷേ… ഓർമ്മകൾ പൂർവ്വാധികം ശക്തിയായി. രാത്രികളിൽ എനിക്ക് ഉറക്കമില്ലാതായി. ഇനിയും വയ്യ ഈ വീർപ്പുമുട്ടൽ…” അരുൺ ഇടറിയ സ്വരത്തിൽ പറഞ്ഞു.

“നിന്നോട് തെറ്റു ചെയ്തുവെന്ന തോന്നൽ എന്നെ ഇപ്പോഴും വലയ്ക്കുന്നു നന്ദൂ. നീയെന്നോട് ക്ഷമിക്കില്ലേ…” അയാൾ ലജ്ജവിട്ട് കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരയാൻ തുടങ്ങി.

“നിങ്ങൾ എന്നെത്തേടി വന്നില്ലേ അരുൺ, ഇതുമതി. എനിക്കു സന്തോഷമായി. ഇനി ദുഖിക്കാനെന്തിരിക്കുന്നു. സാരമില്ല. കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം. ” നന്ദന അയാളുടെ ശിരസ്സിൽ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു.

അടുത്തദിവസം രാവിലെ സുമതിയാന്‍റിയും മാഷും രഞ്ജിത്തും കൂടി മുറിയിലേക്കു വന്നപ്പോൾ നന്ദന ഉറക്കമുണർത്തതേയുണ്ടായിരുന്നുള്ളൂ. അവരുടെ കൂടെ മറ്റ് ചിലരെകൂടി കണ്ട് നന്ദന അദ്ഭുതപ്പെട്ടു.

അച്ഛനും അമ്മയും… എല്ലാവരും ഒരുമിച്ച്… അവൾ സംഭ്രമത്തോടെ നോക്കി. സന്തോഷത്തോടെയാണ് അവരുടെ വരവ്.

“നന്ദൂ… ഇവർ വന്നത് നിങ്ങളുടെ കല്യാണക്കാര്യം സംസാരിക്കാനാണ്…” ചായ കുടിക്കാനിരുന്നപ്പോൾ സുമതിയാന്‍റി ചിരിച്ചുകൊണ്ട് പറഞ്ഞു.

അച്ഛനമ്മമാർ വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചർച്ചയിലേക്ക് ഗൗരവത്തോടെ കടന്നപ്പോൾ അരുൺ മെല്ലെ നന്ദനയുടെ അടുത്തേക്ക് വന്നു. ഒരു കടലാസ് നന്ദനയ്ക്ക് കൊടുത്തിട്ട് അയാൾ വേഗം പുറത്തേക്കു നടന്നു.

അവൾക്ക് ചിരിപൊട്ടി വീണ്ടും കുറിപ്പ്… “നന്ദൂ, ഒന്നു പുറത്തേക്കു വരൂ. നമുക്ക് മറൈൻഡ്രൈവിൽ പോയി അൽപം കാറ്റുകൊള്ളാം.” നിന്‍റെ അരുൺ.

വേഗം തയ്യാറായി പുറത്തേക്ക് നടക്കുമ്പോഴും നന്ദനയ്ക്ക് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“കല്യാണം കഴിഞ്ഞാലും തുടരുമോ ഈ കുറിപ്പെഴുത്ത്?”

എല്ലാം കണ്ട് മാറി നിന്ന് ചിരിച്ചുകൊണ്ട് രഞ്ജിത് ചോദിച്ചപ്പോൾ അരുൺ ചിരിച്ചു. ലജ്ജ കലർന്ന പഴയ ആ ചിരി.

(അവസാനിച്ചു)

Story: നിറം മങ്ങിയ മഴവില്ല്

വർഷ അന്നും ക്ലബ്ബിലെത്താൻ വൈകിയിരുന്നു. വട്ടം കൂടി ചീട്ടുകളിക്കലും ഏഷണിയും പൊങ്ങച്ചം പറച്ചിലുമൊക്കെയായി പതിവുകാരായ സ്ത്രീകൾ അവിടെ ഉണ്ടായിരുന്നു. വർഷയെ കണ്ട് മിസിസ്സ് ജോളിൻ ചിരിച്ചു. “ഇന്നും വൈകിയല്ലേ…? ആഴ്ചയിൽ ഒരൊറ്റ ദിവസം ക്ലബ്ബിൽ വന്നാൽ മതിയല്ലോ വർഷാ പുതിയ എക്സ്ക്യൂസ് എന്താ?”

“കൃത്യസമയത്തു തന്നെ വരണമെന്നുണ്ട്. പറ്റണ്ടേ? വീട്ടുജോലിയൊക്കെ ഒതുക്കുമ്പോഴേക്കും രണ്ട് മണിയാവും. റെഡിയാവാൻ 10 മിനിറ്റു സമയമെടുക്കും. പിന്നെ ഇവിടം വരെയെത്താൻ ഒരു ഇരുപതു മിനിറ്റും.” വർഷ തന്‍റെ ഭാഗം ന്യായീകരിച്ചു.

മിസ്സിസ്സ് ജോളിൻ ക്ലബ്ബിന്‍റെ അധ്യക്ഷയായതിനാൽ ഈയൊരു ന്യായീകരണം ആവശ്യമായിരുന്നു താനും. അധ്യക്ഷ മാത്രമല്ല കളക്ടറുടെ ഭാര്യ കൂടിയാണ് ജോളിൻ. വർഷയും ഒരു സർക്കാർ ഉദ്യോഗസ്‌ഥന്‍റെ ഭാര്യയാണെന്നതിനാൽ ഇതുപോലുള്ള സാഹചര്യങ്ങളിൽ അതൃപ്തിയും അനിഷ്ടവുമൊക്കെ മാറ്റി വച്ച് വളരെ ഭവ്യതയോടെ പെരുമാറേണ്ടി വരാറുണ്ട്. അതാതു ജില്ലകളിലെ ഉദ്യോഗസ്‌ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കളക്ടറല്ലേ എഴുതുന്നത്.

വർഷ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഭാര്യ മിസിസ്സ് നീലാംബരിയുടെ അടുത്തു ചെന്നിരുന്നു.

“വർഷേ, നീയെന്തിനാണ് ഈ അനാവശ്യ ടെൻഷനൊക്കെ തലയിലേറ്റി നടക്കുന്നത്?”

വർഷ ആശ്ചര്യ ഭാവത്തോടെ അവരെ നോക്കി.

“എന്താ, ഞാൻ പറഞ്ഞതു തെറ്റാണോ? നിങ്ങളുടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിൽ ജോലിക്കാർക്കാണോ പഞ്ഞം. മിസ്റ്റർ സൂരജിനോടു പറഞ്ഞ് വീട്ടിൽ ഒന്നുരണ്ട് ജോലിക്കാരെ വച്ചാൽ പോരെ. പിന്നെ വിഷമവും കഷ്ടപ്പാടുമൊന്നും വേണ്ടല്ലോ?”

“അതൊക്കെ എന്‍റെ പുള്ളിക്കാരനെ കണ്ടു പഠിക്കണം. ഒരുപറ്റം സെർവന്‍റ്സ് അല്ലേ വീട്ടിലുള്ളത്.” മിസിസ്സ് ചിത്രാംഗദ ഗമ ഒട്ടും കുറയ്ക്കാതെ പറഞ്ഞു.

ഒട്ടനവധി പെർഫ്യൂം ബോട്ടിലുകൾ നിലത്തു വീണെന്നു തോന്നിക്കും വിധം പെട്ടെന്ന് ആ അന്തരീക്ഷമാകെ സുഗന്ധഭരിതമായി ഇളം റോസ് നിറത്തിലുള്ള സാരി, മാച്ചിംഗ് സാന്‍റൽസ്, പേഴ്സ്, വജ്ര മൂക്കുത്തി, ബ്രോഡ് നെക്ക്ലെസ്സ്… മിസിസ്സ് കീർത്തന ഹാളിലേക്ക് പ്രവേശിച്ചു.

“കീർത്തന മാഡം ഇന്നെന്താ ലേറ്റായത്? സാധാരണ മാഡമാണല്ലോ ആദ്യമെത്താറുള്ളത്.”

കീർത്തന മുഖത്ത് തെല്ലൊരു ക്ഷീണം വരുത്തി വർഷയ്ക്ക് മുന്നിലുള്ള സോഫയിൽ അമർന്നിരുന്നു.

“ഞങ്ങൾ ഖജൂരാഹോ വരെ പോയിരുന്നു. ഇന്ന് 12 മണിക്കാ മടങ്ങി വന്നത്. കുളിച്ചു ഫ്രഷായി ഭക്ഷണമൊക്കെ കഴിഞ്ഞപ്പോൾ നേരം വൈകി.”

അതുവരെ മിണ്ടാതിരുന്ന മിസിസ്സ് സുനന്ദിനി പുച്ഛഭാവത്തോടെ വർഷയെ നോക്കി. “വർഷാ, 10 മിനിറ്റിനുള്ളിൽ തയ്യാറാവുകയോ, അദ്ഭുതം തന്നെ…”

“എനിക്ക് ചെറുതായൊന്നു റെഡിയാവാൻ തന്നെ 2 മണിക്കൂർ വേണ്ടിവരും. പുറത്തിറങ്ങി നടക്കാനുള്ളതല്ലേ, അപ്പേ അല്പസ്വല്പം സ്റ്റൈൽ വേണ്ടേ. പിന്നെ സമയം വേണ്ടുവോളമുണ്ട്. അതുകൊണ്ട്…” ഒരു ക്ലോസപ്പ് പുഞ്ചിരിയോടെ സൂസനാണ് മറുപടി നൽകിയത്.

അതിനിടയിൽ അധ്യക്ഷ മിസിസ്സ് ജോളിൻ നിർണ്ണായകമായ ഡയലോഗിലൂടെ സംഭാഷണത്തിന് ഒരു വിരാമമിടുവിച്ചു.

“മിസ് സൂസൻ പറഞ്ഞതും ശരിയാ. രണ്ടു മണിക്കൂറിൽ കുറഞ്ഞ മേക്കപ്പോ…” തെല്ലൊരു പുച്ഛത്തോടെയാണ് അവർ വർഷയെ നോക്കിയത്.

“ഏതാണ്ട് ഇത്രയൊക്കെ സമയം എനിക്കും വേണ്ടി വരാറുണ്ട്. അതൊക്കെയിരിക്കട്ടെ നമുക്ക് കാർഡ് കളിക്കാം.” മിസിസ്സ് ജോളിൻ ക്ലബ്ബ് ബോയിയോടു ചീട്ടു കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങൾ കേട്ടും കേൾക്കാതെയും വർഷ മൗനം പാലിച്ചു. കളിക്കിടയിൽ സാരികളെക്കുറിച്ചുള്ള ചർച്ചയും തകൃതിയായി നടന്നു. സാരികളുടെ ലേറ്റസ്റ്റ് ട്രെന്‍റ്സ്, ഡിസൈനുകൾ, ഇംപോർട്ടസ് സാരീസ്… കമന്‍റ്സിന് ഒട്ടും കുറവില്ലായിരുന്നു. എന്നിരുന്നാലും മിസിസ്സ് ജോളിന്‍റെ അഭിപ്രായം അന്തിമമായിരുന്നു.

രാത്രി ജോലിയൊക്കെ ഒതുക്കി കുട്ടികളെ ഹോംവർക്ക് ചെയ്യാൻ സഹായിച്ച് വർഷ മുറിയിലെത്തി. സൂരജ് ഒരു നോവൽ വായിക്കുകയായിരുന്നു.

“ഞാൻ ക്ലബ്ബിലെ അംഗത്വം വേണ്ടെന്നു വയ്ക്കാൻ പോവുകയാ.”

“ഇതെന്താ പെട്ടെന്നിങ്ങനെയൊരു തീരുമാനം?” സൂരജ് മാസികയിൽ നിന്നും മുഖമുയർത്തി.

“എനിക്കവിടെ തീരെ പിടിക്കുന്നില്ല.”

“വർഷാ… ഓന്തിന്‍റേതു പോലെയാണ് നിന്‍റെ സ്വഭാവം. എപ്പോ നിറം മാറുമെന്നു പറയാൻ പറ്റില്ല. പരിചയമില്ലാത്ത സ്‌ഥലമാണ്, നേരം പോകുന്നില്ല എന്നൊക്കെ പറഞ്ഞതു കൊണ്ടല്ലേ നിന്നെ ക്ലബ്ബിൽ ചേർത്തത്. ധാരാളം ആളുകളുമായി പരിചയപ്പെടാനും സാധിക്കും. ക്ലബ്ബ് അല്ലേ… അപ്പോ വലിയ വലിയ ഉദ്യോഗസ്‌ഥരുടെ ഭാര്യമാരൊക്കെ വരും.”

“അതുകൊണ്ടാ ഞാൻ പോകുന്നില്ലെന്നു പറഞ്ഞത്” വർഷ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“വെറുതെ അതുമിതും പറഞ്ഞ് നേരം കളയണ്ട പറയാനുള്ളതെന്താണെന്ന് നേരാംവണ്ണം തുറന്നു പറയ്… നീ ഇത്രമാത്രം ടെൻഷനടിക്കാനെന്തിരിക്കുന്നു? നീയും ഒരു ഓഫീസറുടെ ഭാര്യയല്ലേ?”

“ആഹ്, സത്യസന്ധനായ ഒരു ഓഫീസറുടെ ഭാര്യയായതു കാരണം വില കൂടിയ സാരികളോ, നല്ല പെർഫ്യൂമോ ഒന്നും എന്‍റെ പക്കൽ ഇല്ലല്ലോ. ഒരു കൈ സഹായത്തിന് ജോലിക്കാരുമില്ല. പത്രാസ്സു കാണിക്കാനും പറയാനും മാത്രം എന്താണ് എനിക്കുള്ളത്?”

വർഷയുടെ പരിഭവം കേട്ട് സൂരജ് പൊട്ടിച്ചിരിച്ചു. “അപ്പോ അതാണ് കാര്യം അല്ലേ? നിന്‍റെ എല്ലാ വിഷമവും ഞാനുടൻ തീർത്തു തരാം.”

എന്താവും സൂരജിന്‍റെ അടുത്ത നീക്കം. വർഷ ആശ്ചര്യഭാവേന സൂരജിനെ നോക്കി.

“വേണ്ടത്ര സൗന്ദര്യവർദ്ധക വസ്തുക്കളൊന്നുമില്ലെന്നതല്ലേ നിന്‍റെ വിഷമം. കുറെ ചായം പൂശിയെന്നു കരുതി സുന്ദരിയാവണമെന്നില്ല. നിന്‍റെ കാര്യം തന്നെ നോക്ക്… ആഭരണങ്ങൾ അധികമിട്ടിട്ടില്ല. വലിയ മേക്കപ്പൊന്നുമില്ല. എന്നിട്ടും വർഷാ, നീ സുന്ദരിയല്ലേ…”

വർഷ മറുപടി പറയാനൊരുങ്ങുന്നതു കണ്ട് സൂരജ് അവളുടെ വാ പൊത്തിപ്പിടിച്ചു. “ഇനി അടുത്ത പ്രശ്നം… ജോലിക്ക് ആളില്ലെന്നല്ലേ പരാതി. നിന്നെപ്പോലെ നല്ല ചുറുചുറുക്കും മിടുക്കുമുള്ള ഭാര്യയുണ്ടെങ്കിൽ പ്രത്യേകിച്ച് ജോലിക്കാർ വേണോ? ഒരു പാവം ഭർത്താവും രണ്ട് പാവം കുട്ടികളുമല്ലേയുള്ളൂ. മൂന്നുപേരുടെ കാര്യം നോക്കിയാൽ പോരേ. അപ്പോ അതിന് നീ തന്നെ ധാരാളം.” സൂരജ് അവൾക്കരികിൽ വന്നിരുന്നു.

ഭർത്താവിന്‍റെ തമാശ വർഷയ്ക്ക് ഒട്ടും ഇഷ്ടമായില്ല. “ഇനിയും വെറുതെ സോപ്പിട്ട് എന്നെ പറ്റിക്കാൻ നോക്കണ്ട. കുറച്ചു കൂടുന്നുണ്ട്. നിങ്ങളുടെ വാക്ക് വിശ്വസിക്കാൻ മാത്രം ഞാൻ മണ്ടിയല്ല.” അവൾ മുഖം കനപ്പിച്ചു പറഞ്ഞു.

വർഷയുടെ മുഖത്ത് ദേഷ്യവും വിഷാദവും ഇരച്ചു കയറുന്നു. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ സൂരജ് അല്പസമയം മിണ്ടാതിരുന്നു. വർഷയുടെ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് സൂരജ് തുടർന്നു, “വർഷാ, ഇതുവരെ നിന്‍റെ ഒരാഗ്രഹവും സാധിച്ചു തരാൻ എനിക്ക് സാധിച്ചിട്ടില്ല. ആ ഒരു വിഷമം എന്നെ അലട്ടുന്നുണ്ട്, സോറി.” സൂരജിന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“ഇനി മുതൽ ശമ്പളം നിന്നെ ഏല്പിക്കാം. നിനക്ക് ഇഷ്ടമുള്ളതു പോലെ ചെലവഴിക്കാം. വില കൂടിയ ഡ്രസ്സ് വാങ്ങുകയോ, സെർവന്‍റ്സിനെ വയ്ക്കുകയോ, ഭാവിയിലേക്ക് പണം കരുതി വയ്ക്കുകയോ എന്തുമാവാം. അരുതെന്നു പറഞ്ഞ് ഞാൻ ഇന്നേവരെ എന്തെങ്കിലുമൊരു കാര്യത്തിനു തടസ്സം നിന്നിട്ടുണ്ടോ? ഇനിയൊട്ടുണ്ടാവുകയുമില്ല. ഇതിലുമധികം സഹായം ചെയ്യാൻ എനിക്ക് കെല്പില്ല. പണം വെറുതെ ഒഴുക്കി കളയാനുള്ളതല്ലെന്ന മുതിർന്നവരുടെ വാക്ക് ഞാൻ മാനിക്കുന്നു. പണം വാരിക്കോരി ചെലവഴിക്കരുതെന്ന അഭിപ്രായമാണെനിക്ക് ഡിപ്പാർട്ട്മെന്‍റിൽ ഉന്നത ഉദ്യോഗമായതിനാൽ സെർവന്‍റ്സിനെ കിട്ടുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടില്ലെന്നത് വാസ്തവം തന്നെ. പക്ഷേ ഓഫീസ് ജോലികൾ ചെയ്യാൻ മാത്രമാണ് ഞാനവരെ ഏല്പിക്കാറുള്ളത്. ഉത്തരവാദിത്തമുള്ള സ്‌ഥാനമാനങ്ങളുടെ ദുരുപയോഗവും ചൂഷണവും. എനിക്ക് താല്പര്യമില്ല.”

“ഇനി തീരുമാനം നിന്‍റേതാണ്. ജീവിതത്തിന്‍റെ അമൂല്യ നിമിഷങ്ങൾ വൃഥാ പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

സൂരജിന്‍റെ മനസ്സിലെ അസ്വസ്ഥത വർഷ മനസ്സിലാക്കി. വർഷയ്ക്ക് കുറ്റബോധം തോന്നി. തന്‍റെ ഭർത്താവ് കുടുംബത്തെ എത്രമാത്രം സ്നേഹിക്കുന്നു. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്നു.

ഓ! ഞാനിത് എന്തിനുള്ള പുറപ്പാടായിരുന്നു. സ്വർത്ഥ താല്പര്യത്തിനു വേണ്ടി ഭർത്താവിനെ പതനത്തിലേക്ക് നയിക്കുകയായിരുന്നില്ലേ. തന്‍റെ സ്വാർത്ഥതയ്ക്ക് വേണ്ടി സൂരജ് തന്‍റെ ആദർശങ്ങളെ ബലി കഴിച്ചില്ലല്ലോ. ഓരോന്നും ആലോചിക്കുന്നതിനിടയിൽ സൂരജിന്‍റെ ശബ്ദം കേട്ട് അവൾ ഞെട്ടി. “വർഷാ, എന്നോടു ദേഷ്യമാണോ? നാളെ ഓഫീസിൽ നിന്നും മടങ്ങി വരുമ്പോൾ പണം നിന്നെ ഏല്പിക്കാം. പിന്നെ നിനക്കിഷ്ടമുള്ള പോലെ ചെലവഴിക്കാമല്ലോ…”

“വേണ്ട സൂരജ്, എനിക്കൊന്നും വേണ്ട. നിങ്ങളും മക്കളും മടങ്ങുന്ന ഈ കൊച്ചു കുടുംബത്തോടൊപ്പം ഞാനെന്നും സന്തുഷ്ടയാണ്. ഞാനെന്തൊരു വിഡ്ഢിയാ. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഇതുവരെ തർക്കിക്കുകയായിരുന്നില്ലേ?”

വർഷ സംസാരം തുടർന്നു, “സത്യത്തിൽ ആ പോഷ് പെണ്ണുങ്ങളുടെയിടയിൽ ഞാൻ മാത്രം പലപ്പോഴും ഒറ്റപ്പെടുന്നതു പോലെ. മനസ്സ് കോംപ്ലക്സ് കൊണ്ടു നിറയും. അതുകൊണ്ടാ ഇനി മുതൽ ക്ലബ്ബിൽ പോകുന്നില്ലെന്നു പറഞ്ഞത്. പക്ഷെ അത് ഇത്രത്തോളമാവുമെന്ന് ഞാനൊരിക്കലും കരുതിയില്ല.”

വർഷയുടെ ഏറ്റുപറച്ചിൽ കേട്ട് സൂരജിന് ആശ്വാസം തോന്നി. ജീവിതത്തിലെ ഒരു ദുർഘടം പിടിച്ച ഘട്ടം തരണം ചെയ്തുവെന്നോണം സൂരജിന്‍റെ മുഖത്ത് സന്തോഷം അലതല്ലി.

“ഓ, അപ്പോ അതാണ് കാര്യം. നീ എന്നെ പരീക്ഷിക്കുകയായിരുന്നുവല്ലേ?”

വർഷയ്ക്ക് മറുപടി പറയുന്നതിന് അവസരം കൊടുക്കാതെ സൂരജ് തുടർന്നു. “നിനക്ക് ഈ ഇൻഫീരിയോരിറ്റി കോംപ്ലക്സൊക്കെ എന്നാണുണ്ടായത്? അനീതിക്കും കൈക്കൂലിക്കുമെതിരെ നീ എന്നും ശക്തമായി പ്രതികരിക്കുമായിരുന്നല്ലോ? തികഞ്ഞ ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കിൽ എത്ര വലിയ പ്രൗഢി കണ്ടാലും മനസ്സ് പതറുകയില്ല.”

സൂരജിന്‍റെ വാക്കുകൾ വർഷയിൽ മനം മാറ്റമുണ്ടാക്കി. വർഷ തികഞ്ഞ മനോബലത്തോടെ ക്ലബ്ബിൽ പോകാൻ തുടങ്ങി. അവിടത്തെ സാഹചര്യങ്ങളുമായി ഒത്തു പോകാൻ പഠിച്ചു. എന്നാൽ ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ക്ലബ്ബിൽ പോകേണ്ടെന്ന് വർഷ തീരുമാനിച്ചു.

വർഷ ആവശ്യപ്പെട്ടതനുസരിച്ച് സൂരജ് ഒരു തയ്യൽ മെഷീൻ വാങ്ങി. വർഷ തയ്യലും മറ്റുമായി വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. സമയം വേണ്ട രീതിയിൽ വിനിയോഗിക്കുവാനും വരുമാനം വർദ്ധിക്കുവാനും തുടങ്ങി.

ഒരു ദിവസം മിസിസ്സ് ജോളിനും മിസിസ്സ് നീലാംബരിയും വർഷയുടെ വീട്ടിലെത്തി.

“ക്ലബ്ബിലെ ന്യൂ ഇയർ ഡിന്നർ പാർട്ടി നാളെയാണ് വരണം.”

വർഷ ആദ്യം ചിരിയിൽ മറുപടി ഒതുക്കി. “അതിന് ഞാനിപ്പോൾ ക്ലബ്ബിലെ മെംബർ പോലുമല്ലല്ലോ?”

“അതു കാര്യമാക്കേണ്ട. പണ്ട് ക്ലബ്ബ് മെംബറായിരുന്നില്ലേ? ഇപ്പോഴെന്താ ക്ലബ്ബിലേക്ക് വരാത്തത്? ഓഹോ, ഇപ്പോ തയ്യലും എംബ്രോയ്ഡറിയുമൊക്കെ ചെയ്യുന്നുണ്ടോ? ഭർത്താവിൽ നിന്നും കാലണ കിട്ടാത്ത പെണ്ണുങ്ങളാണ് ഈ ജോലിയൊക്കെ ചെയ്യുക. സത്യത്തിൽ സൂരജിനെ തരം താഴ്ത്തുന്ന കാര്യമല്ലേയിത്? വർഷാ, നീ ശരിക്കുമെന്നാലോചിച്ചു നോക്ക്…” വെറുപ്പും പുച്ഛവും അവരുടെ സംസാരത്തിൽ തുളുമ്പി നിന്നു.

ആ വാക്കുകൾ വർഷയിൽ അമർഷം നിറച്ചെങ്കിലും ദേഷ്യം ഒട്ടും പുറത്തു കാട്ടാതെ ചിരിച്ചു കൊണ്ട് വർഷ അവരുടെ ക്ഷണം നിരസിച്ചു. അവർ മടങ്ങിയ ശേഷവും വർഷ ഏറെ നേരം ആലോചിച്ചിരുന്നു. വീട്ടിലെ വരുമാനം കൂട്ടാൻ നല്ലൊരു കൈത്തൊഴിലല്ലേ തയ്യൽ. താൻ അനാവശ്യമായി സമയം പാഴാക്കാതെ നല്ലൊരു കാര്യത്തിനല്ലേ വിനിയോഗിക്കുന്നത്. അതെങ്ങനെയാ ഭർത്താവിന് കളങ്കം വരുത്തുക. കുറേ ആഭരണങ്ങളും പട്ടുസാരിയുമുടുത്ത് ക്ലബ്ബിൽ പോയിട്ടാണോ ഭർത്താവിന്‍റെ അന്തസ്സു കാട്ടേണ്ടത്?

അതിനിടെ മിസ്റ്റർ റോണിക്ക് ചെന്നൈയിലേക്ക് ട്രാൻസ്ഫറായി. അവർ യാത്രയാവുന്നതിനു മുമ്പ് മിസിസ്സ് ജോളിനെ ചെന്നു കാണണം. വർഷ തീർച്ചയാക്കി. ക്ലബ്ബ് മെംബേഴ്സ് ഒട്ടുമിക്കവരും നേരത്തെ തന്നെ അവിടെയെത്തിയിരുന്നു. പാർട്ടി തിരക്കിനു ശേഷം വർഷ മിസിസ്സ് ജോളിന്‍റെ അരികിലെത്തി.

“ചെന്നൈയിൽ വരുമ്പോൾ വീട്ടിലേക്ക് വരണം.”

വർഷയുടെ അമ്മാവൻ ചെന്നൈയിലാണ് താമസിക്കുന്നതെന്ന് മിസിസ്സ് ജോളിന് അറിയാമായിരുന്നു.

“വരാം.” മടങ്ങുന്നതിനു മുമ്പായി വർഷ അവർക്ക് വാക്കു നൽകി.

രണ്ടു വർഷത്തിനു ശേഷം അമ്മാവന്‍റെ മകളുടെ വിവാഹാവശ്യത്തിനായി അവർ ചെന്നൈയിലെത്തി. വിവാഹത്തിരക്കുകൾ കഴിഞ്ഞതോടെ മിസിസ്സ് ജോളിനെ കാണണമെന്ന് വർഷ വാശിപ്പിടിച്ചു. മുമ്പ് നൽകിയ അഡ്രസ്സ് കൃത്യമല്ലാത്തതിനാൽ രണ്ടുമൂന്നു ദിവസം തിരച്ചിൽ തുടർന്നു. മടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെ, സൂരജ് ഒരു കണക്കിന് അവരുടെ താമസസ്ഥലം കണ്ടുപിടിച്ചു. ധാരാളം ഊടുവഴികളിലൂടെ നീങ്ങി ഓട്ടോ ഒരു ചേരിപ്രദേശത്ത് നിന്നു. അവിടത്തെ ജീർണ്ണിച്ച പൊട്ടിപ്പൊളിഞ്ഞ വീടുകൾ കണ്ട് വർഷ അന്ധാളിച്ചു.

“സൂരജ്, ഇതു തന്നെയാണോ സ്ഥലം. അഡ്രസ്സൊക്കെ കറക്ട് അല്ലേ?”

“ഇതു തന്നെയാ സ്‌ഥലം. ഞാൻ രണ്ടുദിവസം മുമ്പ് ഇവിടെ വന്നതാ?” സൂരജിന്‍റെ ശബ്ദമിടറി. വർഷയ്ക്ക് ദേഷ്യം തോന്നി. രണ്ടു ദിവസം മുമ്പ് വന്നയാളാണോ അറിയില്ലെന്നു നുണ പറഞ്ഞത്.

“നീയിങ്ങനെ തുറിച്ചു നോക്കണ്ട. എന്‍റെ പുറകെ വന്നാൽ മാത്രം മതി.”

ഇടുങ്ങിയ വഴികൾ താണ്ടി ഒടുവിൽ  അവർ ഇടിഞ്ഞുവീഴാറായ ഒരു വീടിനരികിലെത്തി. സൂരജ് പതിയെ വാതിലിൽ മുട്ടി.

“അല്ല, ഇതെന്തു തമാശയാ? നോക്കൂ ഇതു തന്നെയാണോ അവരുടെ വീട്? മിസിസ്സ് ജോളിൻ ഗവൺമെന്‍റ് ബംഗ്ലാവ് വേണ്ടെന്ന് വച്ച് എന്നുമുതലാ ഇങ്ങോട്ട് താമസം മാറ്റിയത്?”

“മിണ്ടരുത്.” സൂരജ് ആംഗ്യഭാഷയിൽ പറഞ്ഞു. അപ്പോഴേക്കും മിസിസ്സ് ജോളിൻ വാതിൽ തുറന്നു പുറത്തേക്കു വന്നു. വർഷയെ കണ്ട് മിസിസ്സ് ജോളിൻ ആദ്യമൊന്നു ഞെട്ടി.

“അകത്തേക്കു വരൂ…”

മിസിസ്സ് ജോളിനെ കണ്ട് വർഷ സ്തംഭിച്ചു നിന്നു. ഇതൊക്കെ വാസ്തവമാണെന്ന് തിരിച്ചറിയാൻ വർഷയ്ക്ക് സ്വല്പം സമയം വേണ്ടിവന്നു.

“ഞാനിപ്പോ വരാം. നിങ്ങൾ അകത്തിരുന്ന് സംസാരിക്ക്.” സൂരജ് പുറത്തേക്കിറങ്ങി നടന്നു.

ഔപചാരികമായി ഒന്നോ രണ്ടോ വാക്കുകൾ സംസാരിച്ച് മിസിസ്സ് ജോളിൻ അകത്തേക്കു പോയി. സ്വപ്നമോ, യാഥാർത്ഥ്യമോ? എന്‍റെ കണ്ണുകൾക്ക് തെറ്റുപറ്റിയതാവുമോ? ഒരു കാലത്ത് ഇംപോർട്ടഡ് പെർഫ്യൂമിന്‍റെ സുഗന്ധം, ക്ലബ്ബിൽ മിസിസ്സ് ജോളിന്‍റെ സാന്നിധ്യമറിയിച്ചിരുന്നു. ലേറ്റസ്റ്റ് സാരികളേയും ട്രെന്‍റിനെക്കുറിച്ചും മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നു. പുതിയ ജ്വല്ലറി, സാരി, ഫർണിച്ചർ ഷോപ്പുകളെക്കുറിച്ച് അറിയണമെങ്കിൽ മിസിസ്സ് ജോളിനോടു ചോദിച്ചാൽ മതിയാവും. കുത്തുവാക്കു പറയാനും മിസിസ്സ് ജോളിൻ ഒട്ടും പിന്നിലല്ലായിരുന്നു. അതേ മിസിസ്സ് ജോളിനാണോ ഇത്?

കീറിപ്പറിഞ്ഞ സാധാരണ സാരിയുടുത്ത്. മേക്കപ്പ് എന്നു പറയാൻ നെറ്റിയിൽ ഒരു ചുവന്ന പൊട്ടുമാത്രം. ആഭരണമെന്നു പറയാൻ നാലഞ്ചു കുപ്പിവള, കൈകളിലും.

ചായഗ്ലാസ് മേശപ്പുറത്തു വയ്ക്കുന്ന ശബ്ദം കേട്ട് ചിന്താമഗ്നയായിരുന്ന വർഷയുടെ ശ്രദ്ധ തിരിഞ്ഞു. മുളകുപൊടിയും വിയർപ്പും കലർന്ന ഗന്ധമായിരുന്നു അവരുടേത്. വർഷയ്ക്ക് താനേതോ മാന്ത്രികലോകത്ത് വന്നെത്തിയപോലെ തോന്നി. മിസിസ്സ് ജോളിനെ പോലൊരു ധനിക-ദരിദ്രയായതിനു പിന്നിലുള്ള രഹസ്യമറിയാനായി വർഷയുടെ മനസ്സ് വെമ്പൽ കൊണ്ടു. സത്യാവസ്‌ഥ ചോദിച്ചറിയണമെന്നുണ്ടായിരുന്നു വർഷയ്ക്ക്. മനസ്സിൽ തിളച്ചു മറിയുന്ന ചോദ്യങ്ങൾ അറിയാതെ അവളുടെ നാവിൻ തുമ്പിൽ വന്നു, “ഇതെന്തുപറ്റി? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ?”

ദുഃഖമടക്കാനാവാതെ മിസിസ്സ് ജോളിന്‍റെ കണ്ണ് നിറഞ്ഞു. “എന്തു പറയാനാ വർഷാ? കഷ്ടകാലത്തിനിടയിൽ കല്ലുമഴയും എന്നു പറഞ്ഞതു പോലെയായിരുന്നു ഞങ്ങളുടെ അവസ്‌ഥ. ഇവിടെ വന്ന് ഒരു മാസമായപ്പോഴേക്കും അദ്ദേഹത്തെക്കുറിച്ച് ആരോ പരാതി ൽകി. ഇക്കാലത്ത് കൈക്കൂലി വാങ്ങാത്തവരുണ്ടോ? ഹരിശ്ചന്ദ്രനെപ്പോലെ നൂറുശതമാനം സത്യസന്ധതയുള്ളവർ കാണുമോ? ഞങ്ങൾ സുഖമായി ജീവിക്കുന്നതു കണ്ട് ആർക്കൊക്കെയോ അസൂയ തോന്നിക്കാണും.”

മിസിസ്സ് ജോളിൻ കുറ്റബോധത്തോടെ നിലത്തു നോക്കിയാണ് സംസാരിച്ചത്. “കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഒരു ദിവസം പോലീസ് വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി. അദ്ദേഹമിപ്പോൾ ജയിലിലാണ്. ഞങ്ങളുടെ വീടും സ്വത്തുമൊക്കെ പണയത്തിലും. ബന്ധുക്കളുടെ ഒരു വിവരവുമില്ല.” മിസിസ്സ് ജോളിന്‍റെ തൊണ്ട ഇടറി.

വർഷ സശ്രദ്ധം എല്ലാം കേട്ടുകൊണ്ടിരുന്നു. അവരെ എങ്ങനെ ആശ്വസിപ്പിക്കണം? വർഷ വിഷമിച്ചു.

കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം മിസിസ്സ് ജോളിൻ ദയനീയമായി വർഷയെ നോക്കി. “സമ്പത്ത് ഉള്ള കാലത്ത് കൂടെ നടന്നവരെയൊന്നും ഇപ്പോ കാണാനേയില്ല. പരിചയക്കാരെന്നു പറയാനും മാത്രം ദാ… ഇപ്പോൾ നിങ്ങൾ മാത്രം….”

അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന സൂരജ് ചോദിച്ചു, “നിങ്ങൾക്ക് തയ്യൽ അറിയാമോ?”

“ഉവ്വ്… അറിയാം.”

“എന്നാൽ പിന്നെ ഒരു തയ്യൽ മെഷീൻ വാങ്ങിക്കൂടേ? നിങ്ങൾക്ക് ഈ അവസ്‌ഥയിൽ ഒരു സഹായമാവും. വെറുതെ സമയം പാഴാക്കേണ്ട.”

ഇതുകേട്ട് മിസിസ്സ് ജോളിൻ ശരിക്കും ഞെട്ടി. മുമ്പ് വർഷയുടെ വീട്ടിൽ തയ്യൽ മെഷീൻ കണ്ട് താൻ എന്തുമാത്രം പരിഹസിച്ചതാണ്. മിസിസ്സ് ജോളിന്‍റെ മുഖം വാടുന്നതു കണ്ട് വർഷ അവരെ സമാധാനിപ്പിച്ചു.

“ഞാൻ പറഞ്ഞത് തെറ്റായ അർത്ഥത്തിലെടുക്കരുത്. പരിശ്രമവും സ്വന്തമായി തൊഴിൽ ചെയ്യുന്നതും നല്ലതാണ്. അധ്വാനിക്കുന്നതിലൂടെ മനുഷ്യൻ അധഃപതിക്കുകയല്ല മറിച്ച് ഉയരങ്ങൾ കീഴടക്കുകയാണ് ചെയ്യുന്നത്.” സൂരജ് പറഞ്ഞു.

അപരാധബോധം കാരണം മിസിസ്സ് ജോളിൻ മുഖമുയർത്തി അവരെ നോക്കിയതു പോലുമില്ല. ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അവർ പഠിച്ചിരുന്നു.

“ഞാൻ നാളെത്തന്നെ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ചെറിയ തവണകളായി പണമടച്ച് ഉടനെ ഒരു തയ്യൽ മെഷീൻ വാങ്ങണം. എന്‍റെ മക്കളുടെ ഭാവി… അതുമാത്രമാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.” ജോളിൻ മുഖം തുടച്ചു.

മടങ്ങുന്നതിനു മുമ്പായി സൂരജ് ഒരു കവർ മിസിസ്സ് ജോളിന്‍റെ കൈകളിൽ ഏല്പിച്ചു.

“ദയവായി ഇതു വാങ്ങണം. നിങ്ങളുടെ ഭർത്താവ് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ആ സൗഹൃദത്തിന്‍റെ പേരിൽ ഇത്രയുമെങ്കിലും ചെയ്യേണ്ടത് എന്‍റെ കർത്തവ്യമല്ലേ. ഒരു തയ്യൽ മെഷീൻ വാങ്ങാനുള്ള മുഴുവൻ പണവും ഇതിലുണ്ട്. നിങ്ങൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളെ അറിയിക്കാൻ മടിക്കരുത്.” പിന്നെ അധികനേരം അവരവിടെ നിന്നില്ല.

വർഷയും സൂരജും വൃത്തിഹീനമായ ആ ഇടുങ്ങിയ തെരുവിലൂടെ ദ്രുതഗതിയിൽ നടന്നു. “പാവം… അവരുടെ കാര്യം കഷ്ടം തന്നെ. അവർക്കിങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല.” വർഷയുടെ ഞെട്ടൽ മാറിയിരുന്നില്ല.

“ഈ ലോകം വളരെ വലിയതാണ് വർഷാ. പലതരക്കാരുണ്ട് ഇവിടെ. കൂടുതൽ സെന്‍റിമെന്‍റലാവണ്ട. മനുഷ്യത്വത്തിന്‍റെ പേരിൽ നമുക്കാവും വിധം നാം ചെയ്തിട്ടുണ്ട്.” സൂരജിന്‍റെ നടത്തത്തിന് വേഗത കൂടി.

സ്വപ്നവും യാഥാർത്ഥ്യവും തിരിച്ചറിയാനായാൽ ജീവിതം മഴവില്ലു പോലെ മനോഹരമായിത്തീരും. നഗരത്തിരക്കിലൂടെ കാർ വേഗം കണ്ടെത്താൻ ശ്രമിക്കുമ്പോഴും വർഷ ഭർത്താവിനോട് ചേർന്നിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें