വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും- 1

പോസ്റ്റുമാന്‍റെ സൈക്കിളിന്‍റെ മണിയടിയും ആകാശ ചെരുവിലൊരു വിമാനത്തിന്‍റെ ഇരമ്പലും ഏതാണ്ട് ഒരേ സമയത്താണ് സബീന ടീച്ചറുടെ കാതുകളില്‍ മുഴങ്ങി കേട്ടത്. ടീച്ചറന്നേരം എഴാം ക്ലാസ്സ് ബി ഡിവിഷനിൽ വിവിധതരം ജ്യമിതീയ രൂപങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു കൊണ്ട് നിൽക്കുകയായിരുന്നു. അപ്പോള്‍ ശരീരത്തിൽ എവിടെനിന്നോ ഒരാന്തല്‍ ദുര്‍ബലയായ ഒരു പക്ഷി ചിറകടിച്ചു പറന്നുയരാന്‍ ശ്രമിക്കുന്നതു പോലെ നെഞ്ചിലേക്ക് കയറിവന്നു. കുവൈത്തില്‍ എണ്ണക്കമ്പിനിയിൽ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ ഒരു നിമിഷം അവള്‍ ഓര്‍ത്തു പോയി. ഗള്‍ഫ്‌ യുദ്ധം കഴിഞ്ഞു സ്ഥിതിഗതികൾ ഏതാണ്ടൊന്നു ശാന്തമായി വരുന്ന കാലമാണ്. അവള്‍ ക്ലാസ്സിൽ നിന്നും തിടുക്കത്തിൽ സ്റ്റാഫ് റൂമിലേക്ക് ചെന്നു.

പ്യൂൺ കത്തുകൾ ഓരോന്നായി ആർക്കൊക്കെ എവിടെ നിന്ന് വന്നതാണന്ന് സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു. ആകാംക്ഷ കൊണ്ട് ടീച്ചർ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞ് എന്തോ ചോദിക്കാനായവേ പ്യൂൺ ആവേശത്തോടെ പ്രഖ്യാപിച്ചു. ഇല്ല ഇന്ന് ഒരു ലേഡീസിനും കത്തില്ല. ഇപ്പോഴാർക്കാണ് ന്‍റെ ടീച്ചറേ കത്തെഴുതാനൊക്കെ സമയം? എല്ലാർക്കും ടെലഫോൺ മതിയല്ലോ ടെലഫോൺ… എന്ന് പറഞ്ഞ് കൊണ്ട് പഴയ ഒരു സിനിമാഗാനവും മൂളി അയാള് എങ്ങോട്ടോ പോയി.

സ്റ്റാഫ് റൂമിന്‍റെ ഒരു മൂലക്കായിട്ടായിരുന്നു ഹെഡ് മാഷിന്‍റെ ഇരിപ്പടം. അയാൾ അവിടെയിരുന്ന് തടിച്ച പുറംചട്ടയുള്ള രജിസ്റ്ററിലെന്തോ കാര്യമായി എഴുതിക്കൊണ്ടിരിക്കയായിരുന്നു. തന്‍റെ പ്രവൃത്തിക്ക് എന്തോ വലിയ ഭംഗം വന്ന മാതിരി രജിസ്റ്ററിൽ നിന്നും തലയുയർത്തി കട്ടിക്കണ്ണടക്കിടയിലൂടെ അയാൾ അവളെ രൂക്ഷമായി ഒന്നു നോക്കി.
“ന്‍റെ ടീച്ചറേ ങ്ങളോട് ഞാൻ എത്ര വട്ടം പറയുന്നു. ങ്ങൾക്ക് കത്തോ കാർഡോ വന്നാൽ ഞങ്ങൾ തരാണ്ടെ ഒളിപ്പിച്ചു വെക്വോ? പിന്നെന്തിനാണ് പോസ്റ്റുമാൻ വന്നു പോകുമ്പം പോകുമ്പം ങ്ങള് പാഞ്ഞ് പിടിച്ച് ഇങ്ങോട്ട് വരണേ… ദേ… നോക്കിയേ… ആ കേൾക്കുന്ന ബഹളം ടീച്ചറുടെ ക്ലാസ്സീന്നു തന്നെയല്ലേ?”

സബീന ടീച്ചർ കാതോർത്തു. ശരിയാണ് കുട്ട്യോൾടെ ശബ്ദം ഒരു മഴയിരമ്പൽ പോലെ അലറി വരികയാണ്. ഒന്നിനും ഒരനുസരണയില്ല. ഒന്നും ഒരര നിമിഷം പോലും വായ പൂട്ടി വെയ്ക്കൂലാന്ന് നിര്‍ബന്ധമാണ്‌. ടീച്ചർ വേഗം ക്ലാസ്സിലേക്ക്‌ ചെന്നു. അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു.

ഹെഡ്മാഷിന് ഈയിടെയായി തന്നോടെന്തോ വലിയ അനിഷ്ടമുള്ളതുപോലെ. തൊട്ടതിനും പിടിച്ചതിനുമൊക്കെ വെറുതേ ഓരോരോ കുറ്റങ്ങൾ കണ്ടെത്താൻ നോക്കുന്നു. നേരുത്തെ അങ്ങനെയൊന്നുമല്ലായിരുന്നു
“ടീച്ചർ പഠിപ്പിക്കാൻ മിടുക്കിയാണ്. കുട്ട്യോൾക്കൊക്കെ ടീച്ചറെ വലിയ കാര്യമാണ്. പിള്ളാരെ കൈയിലെടുക്കാനുള്ള വിദ്യ കുറച്ച് ബാക്കിയുള്ളവർക്ക് കൂടി പറഞ്ഞു കൊട്” എന്നൊക്കെ കൂടെക്കൂടെ എല്ലാവരും കേൾക്കത്തന്നെ പറയുമായിരുന്നു. അപ്പോഴക്കെ എന്തുമാത്രം അഭിമാനം തോന്നിയിരുന്നു.
പക്ഷേ… ഇപ്പോൾ?
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്റ്റാഫ് റൂമിൽ ആളൊഴിഞ്ഞ ഒരു നേരത്താണ് ഹെഡ് മാഷ് സബീന ടീച്ചറോട് ഇബ്രാഹിം കുട്ടി മാഷ്ടെ കാര്യം പറയുന്നത്.
“നമ്മുടെ അറബിക് പഠിപ്പിക്കുന്ന ഇബ്രാഹിംകുട്ടി മാഷെക്കുറിച്ച് ടീച്ചർക്കെന്താണ് അഭിപ്രായം?” സ്റ്റാഫ് റൂമിന്‍റെ മൂലയ്ക്ക് നിന്ന് തടിച്ച ലഡ്ജറിൽ നിന്നും മുഖമുയർത്താതെ ഒരു അശരീരി പോലെയായിരുന്നു ആ ചോദ്യം.

ആ ചോദ്യത്തിന് മുന്നിൽ ആദ്യം അവളൊന്നു പതറി. സത്യത്തിൽ ഇബ്രാഹിംകുട്ടി മാഷെക്കുറിച്ച് അതുവരേയും അങ്ങനെയൊന്നും കാര്യമായി ആലോചിക്കേണ്ടി വന്നിട്ടില്ല. സദാ പളപളപ്പുള്ള വെളുത്ത ഷർട്ടും മുണ്ടും ധരിച്ചു നടക്കുന്ന ഒരു മനുഷ്യൻ.

ഭംഗിയായി വെട്ടിയൊതുക്കിയ വട്ടത്താടിക്കും കുറ്റിതലമുടിക്കുമിടയില്‍ പ്രത്യേകിച്ച് യാതൊരു വികാരവും പ്രതിഫലിപ്പിക്കാത്ത മുഖം. തലയിൽ ഒരു വട്ടക്കെട്ടോ ചട്ടിത്തൊപ്പിയോ കൂടി ഉണ്ടായിരുന്നെങ്കിൽ അസൽ ഒരു മൊയലിയാര്.

പക്ഷേ… ഒന്നു ശ്രദ്ധിച്ചിട്ടുണ്ട് സ്റ്റാഫ് റൂമിലെ പൊങ്ങച്ചമോ, പരദൂഷണമോ പറയുന്ന സദസ്സുകളിലൊന്നും അയാളെ കണ്ടിട്ടേയില്ല. എല്ലാവർക്കും നിർവ്വികാരമായ ഒരു ചിരി സമ്മാനിച്ച് സംസാരം ഒന്നോ രണ്ടോ വാക്കുകളിലൊതുക്കി അയാൾ നിശബ്ദം കടന്നു പോകുന്നു. ആർക്കും ഒരു ദോഷവുമില്ലാതെ… ആർക്കും ഒരു ഗുണവുമില്ലാതെ…

അയാളുടെ ഓരോ ചലനത്തിലും പടച്ച തമ്പുരനോടുള്ള വിധേയത്വമുണ്ട് ഉച്ചയ്ക്ക് വാങ്ക് വിളിക്കൂമ്പോൾ സ്റ്റാഫ് റൂമിന്‍റെ ഒരു ഒഴിഞ്ഞ മൂലയില്‍ സ്ഥലം ശരിയാക്കി അയാൾ അവിടെ നിസ്കരിക്കുന്നു.
“എനിക്ക് ഇബ്രാഹിംകുട്ടി മാഷെ കുറിച്ച് നല്ല അഭിപ്രായം തന്നെ” പൊടുന്നനെ അവൾ പറഞ്ഞു.
ഹെഡ് മാഷിന്‍റെ മുഖം രജിസ്റ്ററിലെ മുങ്ങിത്താഴ്ചയിൽ നിന്നും പതുക്കെ ഉയർന്നു. അയാളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു.
“എന്നാൽ ഞാനൊരു കാര്യം പറയാൻ പോകുകയാണ്. ഇബ്രാഹിംകുട്ടി മാഷ് കുറെ നാളായി എന്നോട് പറയുന്നു. അങ്ങേർക്ക് സബീനയെ വലിയ ഇഷ്ടമാണ്. മാഷ്ക്ക് ങ്ങളെ നിക്കാഹ് കഴിച്ചാൽ കൊള്ളാമെന്നുണ്ട്. ങ്ങടെ സമ്മതം ചോദിക്കാനായി ന്നെ ചട്ടം കെട്ടീരിക്കയാണ്.”
സബീന ടീച്ചർ അറിയാതെ നെഞ്ചത്ത് കൈവെച്ചു പോയി. അവൾക്കാദ്യം അമ്പരപ്പാണ് അനുഭവപ്പെട്ടത്. താനീ സ്കൂളിലേക്ക് സ്ഥലം മാറി വന്നിട്ട് രണ്ടു വർഷത്തോളമാകുന്നു.

ഇബ്രാഹിംകുട്ടി മാഷ് ഇതുവരെ തന്നോട് മുഖത്തോട് മുഖം നോക്കി സംസാരിച്ചിട്ടുണ്ടോ? ഇല്ല… ഓർമ്മയിൽ അങ്ങനെയൊന്ന് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. എന്തിന് സുന്ദരിയായ ഒരു പെണ്ണിന് നല്കേണ്ട പരിഗണനപോലും അയാൾ ഇതുവരേയും തനിക്ക് നല്കിയിട്ടില്ല.
ന്നാലും ങ്ങേരുടെ ഒരു ഉള്ളിലിരിപ്പേ. കള്ളപ്പൂച്ച മാഷ്. ന്‍റെ റെബ്ബേ… ഏതെല്ലാം ജാതി മനുഷ്യൻമാരേയാണ് നീയി ദുനിയാവിലേക്ക് പടച്ചു വിടുന്നത്?
ഹെഡ് മാഷ് തുടർന്നു, “അടുത്തറിയാവുന്നത് കൊണ്ട് പറയുകയാണ്. ഇബ്രാഹികുട്ടി മാഷ് വളരെ നല്ലവനാണ്. ദുശീലങ്ങളോ, അനാവശ്യ കൂട്ടുകെട്ടുകളോ ഒന്നുമില്ല. അൽപം പരുക്കനാണന്ന് തോന്നും. അത് ആ വേഷത്തിന്‍റേതാണ്. കാണുമ്പോൾ തോന്നുന്നത് പോലെ പ്രായവും അധികമൊന്നുമായിട്ടില്ല. ഏറിയാൽ മുപ്പത്തിയഞ്ചോ, മുപ്പത്തിയാറോ… അതിലധികമില്ല. അഞ്ചാറു വർഷത്തിന് മുന്നാണ് ഞാനീ സ്കൂളിൽ ഹെഡ്മാഷായി വരുന്ന വർഷമാണ് അയാളുടെ ഭാര്യ മരണപ്പെട്ട് പോകുന്നത്. ബ്ലഡ് ക്യാൻസറായിരുന്നു. അവസാന സ്റ്റേജിലാണ് രോഗം കണ്ടു പിടിച്ചത്. ആ ബന്ധത്തിൽ ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. ബഹു മിടുക്കിയാണ്. ഉമ്മാന്‍റെ വീട്ടുകാരാണ് അതിനെ നോക്കുന്നത്. ഒന്നൂടെ കെട്ടാൻ ഞാൻ തന്നെ എത്ര തവണ അങ്ങേരോട് പറഞ്ഞിരിക്കുന്നു. കേൾക്കേണ്ടെ? ങ്ങളെ കണ്ടത് മുതലാണ് മാഷ് രണ്ടാമതൊരു നിക്കാഹിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ.”
സബീന ടീച്ചർ ഇബ്രാഹിംകുട്ടി മാഷുടെ കഥ കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കയായിരുന്നു. കേട്ടപ്പോൾ സഹതാപം തോന്നി. ഇബ്രാഹിം കുട്ടി മാഷ്ടെ മരിച്ചു പോയ ഭാര്യയെക്കുറിച്ച് അവൾ വെറുതെ ആലോചിച്ചു. മരിക്കുമ്പോൾ അവൾക്ക് എത്ര വയസ്സുണ്ടായിരുന്നിരിക്കണം? ഖൽബിൽ എന്ത് മാത്രം സ്വപ്നങ്ങൾ സൂക്ഷിച്ചിരുന്ന ഒരു മൊഞ്ചത്തി കുട്ടിയായിരുന്നിരിക്കണം അവൾ? പരമകാരുണികനായ ദൈവം എന്തിനാണ് പലപ്പോഴും യാതൊരും തെറ്റും ചെയ്യാത്ത അവന്‍റെ അടിമകളെ ഇങ്ങനെ പരീക്ഷിക്കുന്നത്?
“ധൃതി പിടിച്ച് മറുപടി പറയണമെന്നില്ല. ടീച്ചർ നല്ലോണം ആലോചിച്ചിട്ട് പറഞ്ഞാൽ മതി” എന്നു പറഞ്ഞു കൊണ്ട് ഹെഡ് മാഷ് വീണ്ടും ഒരു എരണ്ട പക്ഷിയെപ്പോലെ രജിസ്റ്ററിന്‍റെ ആഴങ്ങളിലേക്ക് മുങ്ങിത്താണു.
പെട്ടന്നാണ് സബീന ടീച്ചറുടെ ശബ്ദം അവളറിയാതെ ഉയർന്നത്
“ആലോചിക്കാനൊന്നുമില്ല. രണ്ടാം കെട്ടിനെ കുറിച്ച് ആലോചിക്കാൻ ന്‍റെ കെട്ട്യോൻ മയ്യത്തായിട്ടൊന്നൂല്ല്യ… ന്നെ മൊഴി ചൊല്ലീട്ടുമില്ല. അത് മാഷേ ങ്ങൾക്കും അറിവുള്ളതല്ലേ?
ഹെഡ് മാഷിൻന്‍റെ മുഖം വിവർണ്ണമായി… അയാൾ ചുണ്ടു കോട്ടിയെന്ന് ചിരിച്ചു. പരിഹാസത്തിന്‍റെ ലാഞ്ചനയുള്ള ഒരു ചിരി.
“സബീന ടീച്ചറേ ങ്ങള് ഇത് തന്നെ പറയുമെന്ന് എനിക്കറിയാമായിരുന്നു. ങ്ങടെ മാപ്പിള, ന്താ ങ്ങേരുടെ പേര്… അഷ്റഫ്. ഗൾഫിലെന്നും പറഞ്ഞ് പോയിട്ട് കൊല്ലം കൊറേയായില്ലേ. ഏഴെട്ടു വർഷമായിട്ട് ഒരു വിവരോം ഇല്ല താനും. അങ്ങേര് ഇനി തിരിച്ചു വരുമെന്ന് ന്‍റെ ടീച്ചറേ ങ്ങള് കരുതുന്നുണ്ടോ?”

“വരാണ്ട് പിന്നെ ന്‍റെ കെട്ട്യോൻ മയ്യത്തായിട്ടുണ്ടായിരിക്കുമെന്നാണോ മാഷെ ങ്ങള് പറയുന്നത്?” അവളുടെ തൊണ്ടയിടറി. കണ്ണുകളിൽ നനവ് പടർന്നു.

“ന്നൊന്നും ഞാൻ പറയില്ല. പക്ഷേ സബീന നാടു മുഴവൻ പറഞ്ഞ് കേൾക്കണത് അഷ്റഫ് അവിടെ വെച്ച് വേറെ കെട്ടിയെന്നോ, ഇനി നാട്ടിലേക്ക് വരില്ലാന്നോ…”
സബീന ടീച്ചറുടെ കണ്ണു നിറഞ്ഞു. അവൾ സകല നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു, “നാട്ടുകാർ… അവർക്കെന്താണ് പറയാൻ വയ്യാത്തത്? നി ക്കറിഞ്ഞൂടെ എന്‍റെ ഭർത്താവിനെ. മാഷ്ക്ക് അറിയോ… രണ്ടു മൂന്നു കൊല്ലം സ്നേഹിച്ചു നടന്നിട്ടാണ് ഞങ്ങള് നിക്കാഹ് ചെയ്തത്. സ്നേഹിച്ച് ഞങ്ങൾക്ക് കൊതി തീർന്നിട്ടില്ല. ന്തോ വലിയ കഷ്ടകാലം പിടിപെട്ടിരിക്കയാ. അത് മാറുമ്പം എന്‍റെ ഇക്ക… അങ്ങേര് ഇവിടെ ഓടിയെത്തും. അത് എനിക്കുറപ്പാ. പടച്ചോൻ എന്‍റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല.”
ഹെഡ് മാഷ് പിന്നെ അധികമൊന്നും സംസാരിച്ചില്ല. അയാളുടെ മുഖം ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടിയത് പോലെ പിന്നെ തെളിഞ്ഞതുമില്ല.
“ഞാൻ പറഞ്ഞൂന്നേയുള്ളൂ… എല്ലാം ടീച്ചറുടെ ഇഷ്ടം. ഇബ്രാഹിംകുട്ടി മാഷ് ഒരു കാര്യം ങ്ങളോട് പറയാൻ എന്നോട് പറഞ്ഞു. ഞാനത് നിങ്ങളോട് പറഞ്ഞു. അത്രേയുള്ളൂ.”

ഇബ്രാഹിംകുട്ടി മാഷിന് വേണ്ടി നടത്തിയ നയതന്ത്ര ശ്രമം പരാജയപ്പെട്ടതിലെ ഖേദമായിരുന്നു അയാളുടെ മുഖത്ത്. അതിൽ പിന്നെ ഹെഡ് മാഷ് അവളെ കാണുമ്പോൾ കടന്നൽ കുത്തിയ മാതിരിയാണ്. പുരുഷൻമാർ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിലോരോന്ന് വിചാരിക്കും. അത് നടക്കില്ലാന്ന് കണ്ടാൽ വെറുതെ ആരോടെങ്കിലും ശുണ്ഠി പിടിച്ചു നടക്കും.

പക്ഷെ ഇബ്രാഹിംകുട്ടി മാഷ് കള്ള പൂച്ച.. ഇത്രയൊക്കെ ഏടാകൂടങ്ങൾ ഉണ്ടാക്കി വെച്ചിട്ടും അങ്ങേർക്ക് മാത്രം യാതൊരു ഭാവഭേദവുമില്ല. പതിവു പോലെ നിർവികാരമായൊന്ന് ചിരിച്ച് അയാൾ നിശബ്ദം കടന്നു പോകുന്നു… ഒന്നും അറിയാത്ത മട്ടിൽ…

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 20

കാറിനുള്ളിൽ താര മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു. അവൾ തന്‍റെ മടിയിൽ ടെഡിബിയറിനെ വച്ചുകളിച്ചു കൊണ്ടിരുന്ന കിച്ചു മോനോട് തട്ടിക്കയറി.

“എന്തോന്നാടാ ഈ സാധനം… ഹും നാറുന്നുണ്ടല്ലോ… ആ ചെക്കന്‍റെ കൈയ്യീന്ന് ഇത് തട്ടിപ്പറിച്ചു വാങ്ങിച്ചപ്പോ നിനക്കു സമാധാനമായി അല്ലേ?”

അങ്ങനെ പറഞ്ഞ് അവൾ അത് വാങ്ങി വലിച്ചെറിയാൻ നോക്കി. കിച്ചു മോൻ വിട്ടുകൊടുക്കാതെ അലറിക്കരഞ്ഞു. നന്ദൻമാഷ് അസ്വസ്ഥതയോടെ തലകുടഞ്ഞു

“അമ്മേ… എന്താമ്മേ ഇത്… അത് അവന്‍റെ കൈച്ചിലിരുന്നുവെന്ന് വച്ച് അമ്മയ്ക്കെന്താ”ചിന്നു മോൾ നീരസത്തോടെ ചോദിച്ചു.

“അതെ നിനക്കെന്താ താരെ. നീ മര്യാദക്ക് കാറോടിക്കാനും സമ്മതിക്കൂലെ.” സുമേഷ് വർദ്ധിച്ച ദേഷ്യത്തോടെ ചോദിച്ചു. താര ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു.

“മോൻ കളിച്ചോട്ടോ. ആരും മോന്‍റെ ടെഡിബിയറിനെ വലിച്ചെറിയൂല്ല… അച്ഛൻ അമ്മയ്ക്കിട്ട് നല്ല അടി കൊടുക്കാം കേട്ടോ”

സുമേഷ് പറഞ്ഞതു കേട്ട് കിച്ചു മോൻ സ്വിച്ചിട്ടതുപോലെ കരച്ചിൽ നിർത്തി. അതോടെ കാറിനകത്ത് ശാന്തത നിറഞ്ഞു. സുമേഷ് ശാന്തമായി വണ്ടിയോടിച്ച് വീട്ടിലെത്തി. അന്നു മുഴുവൻ താര മുഖം വീർപ്പിച്ചു നടന്നു. സുമേഷ് എത്ര ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല. രാത്രിയിൽ ബെഡ്റൂമിലെത്തിയ ഉടനെ താര പൊട്ടിക്കരഞ്ഞു.

“നിങ്ങടെ അച്ഛനെ നോക്കാൻ എന്നെക്കൊണ്ടാവൂല്ല. നിങ്ങൾക്കങ്ങേരെ ഏട്ടന്‍റെ കൂടെ പറഞ്ഞയക്കാമായിരുന്നില്ലെ? അല്ലെങ്കിൽ ആ വൃദ്ധസദനത്തിൽ കൊണ്ടുപോയാക്കാമായിരുന്നില്ലേ?”

താരയുടെ കരച്ചിലും പറച്ചിലും കേട്ട് സുമേഷ് വല്ലാതെയായി. അയാളുടെ മനസ്സിലെ പദ്ധതികൾ വേറെയായിരുന്നു. എങ്ങനെയെങ്കിലും അച്ഛന്‍റെ സൈൻ വാങ്ങി കൃത്രിമമായി ഒരു വിൽപ്പത്രം തയ്യാറാക്കണം. എന്നിട്ട് സ്വത്തുക്കൾ ഭൂരിഭാഗവും കൈക്കലാക്കണം. എന്നാൽ തന്‍റെ പ്ലാൻ ഭാര്യയോടു പോലും പറയാൻ അയാൾ ഭയപ്പെട്ടു. കേവലം ഒരു പെണ്ണായ അവളുടെ വായിൽ നിന്ന് പദ്ധതിയെല്ലാം ചോർന്നുപോയാലോ. അതുകൊണ്ട് അയാൾ ഭാര്യയോടു പോലും അതിനെക്കുറിച്ചു പറഞ്ഞില്ല.

“എല്ലാത്തിനും നമുക്കു സമാധാനമുണ്ടാക്കാം താരേ… നമുക്കഛനെ ഉടൻ തന്നെ സ്നേഹസദനത്തിൽ കൊണ്ടുപോയാക്കാം.” അയാൾ താരയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.

എന്നാൽ സുരേഷ് പോയ ഉടനെ നന്ദൻമാഷിന്‍റെ ദിനചര്യളെല്ലാം തെറ്റി. അദ്ദേഹത്തിന്‍റെ ഭക്ഷണ കാര്യത്തിലും, മരുന്ന് എടുത്തുകൊടുക്കുന്ന കാര്യത്തിലും ശ്രദ്ധിക്കാൻ ആരുമില്ലാതായി. വല്ലപ്പോഴും ശാന്തിയാണ് അതെല്ലാം ചെയ്തിരുന്നത്.അതോടെ നന്ദൻമാഷ് വീണ്ടും അതിവേഗം രോഗാവസ്ഥയിലേക്ക് നീങ്ങി. അദ്ദേഹത്തിന്‍റെ സ്ഥിതിപൂർവ്വാധികം വഷളായി. ആയിടയ്ക്ക് ശാന്തി അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് പെട്ടെന്ന് തന്‍റെ വീട്ടിലേക്ക് പോയി. കിച്ചുവുള്ളതു കൊണ്ട് താര കുറച്ചു ദിവസം ലീവെടുത്തു.

എല്ലാം മറന്നു തുടങ്ങിയ നന്ദൻമാഷ് ബാത്റൂമിൽ പോകാനും മറന്നു തുടങ്ങി അദ്ദേഹം തന്‍റെ പ്രാഥമികകൃത്യങ്ങളെല്ലാം മുറിയ്ക്കകത്ത് നിർവ്വഹിക്കുന്നത് കണ്ട് താരയ്ക്ക് കലികയറി.

“കണ്ടില്ലേ… ഇനി ഇങ്ങേരുടെ തീട്ടം കോരാൻ കൂടി ഞാനിരിക്കണമല്ലോ ഈശ്വരാ. ഇങ്ങനെ ഒരു മനുഷ്യനെ കെട്ടിയതു കൊണ്ട് എന്‍റെ തലേവിധി ഇങ്ങനെയായല്ലോ ഭഗവാനെ. ഒന്നു മന: സമാധാനത്തോടുകൂടി ജീവിച്ചിട്ട് എത്ര നാളായി..”

താരയുടെ പരിദേവനം കേട്ട് സുമേഷ് വല്ലാതെ ആയി. അയാൾ ചെന്ന് നോക്കിയപ്പോൾ ശരിയായിരുന്നു. നന്ദൻമാഷ് മുറിക്കകത്താകെ വൃത്തികേടാക്കി വച്ചിരിക്കുന്നു. സുമേഷിനതു കണ്ടിട്ട് കലി കയറി.

“അച്ഛനെന്താ ഇക്കാണിച്ചു വച്ചിരിക്കുന്നത്. മുറിക്കകത്താണോ അപ്പിയിടുന്നത്. എടീ താരെ… താരെ നീ ആ പിള്ളേരെ തല്ലുന്നവടി ഇങ്ങെടുത്തോണ്ടു വന്നേ..”

താര സന്തോഷത്തോടെ വടി എടുത്തു കൊടുത്തു. സുമേഷ് നിർദ്ദയം നന്ദൻമാഷിനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. അപ്പൂപ്പന്‍റെ കരച്ചിൽ കേട്ട് ചിന്നു മോൾ ഓടി എത്തി.

“അപ്പൂപ്പനെ തല്ലല്ലേ അച്ഛാ… തല്ലല്ലേ..” അവൾ ഇടക്കു കയറിനിന്നതോടെ അവൾക്കും കിട്ടി തല്ല്. അപ്പൂപ്പനു വേണ്ടി അവൾ അതെല്ലാം സഹിച്ചു. തനിക്കു കൊള്ളുന്ന അടിയെക്കാൾ അപ്പൂപ്പനു കൊള്ളുന്ന അടിയാണ് അവളെ വേദനിപ്പിച്ചത്.

പെട്ടെന്ന് സുമേഷ് വടി താഴെ ഇട്ട് “ഇനി ഇങ്ങനെ കണ്ടാൽ ഇതൊന്നുമായിരിക്കില്ല കിട്ടുക”

വേദന കൊണ്ട് നന്ദൻമാഷ് ഉറക്കെ ഉറക്കെ കരഞ്ഞു. അപ്പോൾ ചിന്നു മോൾ അടുത്തിരുന്ന് തടവിക്കൊടുത്തിട്ട് പറഞ്ഞു. “കരയല്ലേ അപ്പൂപ്പാ… അച്ഛൻ ദുഷ്ടനാ… ഞാനിനി അച്ഛനോട് മിണ്ടൂല.” ചിന്നുമോളുടെ ആശ്വസിപ്പിക്കലിൽ നന്ദൻമാഷ് വേദന മറന്നു.

അന്നു രാത്രിയിൽ ആരും വീട്ടിൽ ശരിക്ക് ഉറങ്ങിയില്ല. എല്ലാമനസ്സുകളും അസ്വസ്ഥമായിരുന്നു. ചിന്നു മോൾ അന്നു മുഴുവൻ പട്ടിണി ഇരുന്നു. അടിച്ച് കഴിപ്പിക്കാൻ നോക്കിയപ്പോഴെല്ലാം അവൾ വാശി പിടിച്ച് കരഞ്ഞതല്ലാതെ ആഹാരം കഴിച്ചില്ല. സുമേഷ് അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അതു കണ്ട് താര പറഞ്ഞു.

“നിങ്ങടെ അച്ഛനെ എത്രയും പെട്ടെന്ന് സ്നേഹ സദനത്തിൽ കൊണ്ടു പോയാക്കണം. എനിക്കുവയ്യ ഈ ഭാരം ചുമക്കാൻ… ലീവാണെങ്കിലും, കിച്ചുവിന്‍റേതുൾപ്പെടെ എന്തെല്ലാം കാര്യങ്ങൾ ഞാൻ തനിയെ ചെയ്യണം”

സുമേഷ് നടത്തം നിർത്തി അല്പനേരം മൗനമായി നിന്നു. പിന്നെ എന്തോ തീരുമാനിച്ചുറച്ചതുപോലെ പറഞ്ഞു.

“അതെ… നാളെത്തന്നെ അച്ഛനെ അവിടെ ക്കൊണ്ടു പോയി വിടണം.”

അന്നുരാത്രിയിൽ ഉറങ്ങിക്കിടന്ന നന്ദൻമാഷിന്‍റെ വിരലടയാളം ഒരു വെള്ള പേപ്പറിൽ പതിപ്പിക്കാൻ സുമേഷ് ഒരു ശ്രമം നടത്തി. എന്നാൽ നന്ദൻമാഷ് ഉണർന്ന് സുമേഷിനെക്കണ്ടയുടനെ പേടിച്ച് നിലവിളിക്കാൻ തുടങ്ങി. പെട്ടെന്ന് സുമേഷ് ശ്രമം ഉപേക്ഷിച്ച് മുറിക്കു പുറത്തുകടന്നു. തന്‍റെ മുറിയിൽ വന്നു കണ്ണടച്ചു കിടന്നു. താര ശബ്ദം കേട്ട് ഉണർന്നു ചോദിച്ചു.

“നിങ്ങടെ അച്ഛനല്ലെ കരഞ്ഞത്?” സുമേഷ് അപ്പോൾ ഉണർന്നതുപോലെ പറഞ്ഞു.

“ആവോ… നിനക്ക് തോന്നിയതാകും അല്ലെങ്കിൽ അച്ഛൻ ഉറക്കത്തിൽ കരഞ്ഞതാകും.” താര അതു കേട്ട് ഒന്നും മിണ്ടാതെ വീണ്ടും ഉറക്കമായി.

പിറ്റേന്ന് രാവിലെ സുമേഷ് നേരത്തേ ഉണർന്നു. അയാൾ സ്നേഹസദനത്തിലെ മാനേജർ രാജീവനെ വിളിച്ചു.

“അച്ഛനെ അങ്ങോട്ടു കൊണ്ടുവരികയാണ്. ഫോർമാലിറ്റീസ് എല്ലാം അവിടെ വന്നിട്ട് ചെയ്യാം.”

“ഓ.കെ സുമേഷ്സാർ. നിങ്ങൾ ഒരു പത്തുമണിയാകുമ്പോഴേക്കും അച്ഛനേയും കൊണ്ട് അവിടെഎത്തിക്കോളൂ. അപ്പോഴേക്കും ഞാനും അവിടെയെത്തും.” രാജീവൻ ഉറക്കച്ചടവോടെ പറഞ്ഞ് ഫോൺ വച്ചു.

സുമേഷ് ഉടൻ തന്നെ നന്ദൻമാഷിന്‍റെ മുറിയിലെത്തി. അദ്ദേഹം ഉണർന്നു കിടക്കുകയായിരുന്നു. സുമേഷിനെ കണ്ടയുടനെ നന്ദൻമാഷ് നിലവിളിക്കാൻ തുടങ്ങി “അയ്യോ… അയ്യോ… എന്നെ എന്നെ…” ബാക്കി വാക്കുകൾ കിട്ടാതെ അദ്ദേഹം വിഷമിച്ചു.

“മിണ്ടാതിരുന്നോണം… ഇല്ലെങ്കിൽ ഇതു കണ്ടോ..” സുമേഷ് തലേ ദിവസത്തെ വടി എടുത്തു കാട്ടി. അതോടെ നന്ദൻമാഷ് പേടിച്ച് നിശബ്ദനായി.

“ഉം നടക്ക് ബാത്റൂമിലേക്ക്..” സുമേഷ് നന്ദൻമാഷിനെ പിടിച്ചു വലിച്ച് ബാത്റൂമിൽ കൊണ്ടു വന്നു. എന്നിട്ട് ഷർട്ട് ഊരി ഷവറിന്‍റെ ചോട്ടിൽ നിർത്തി. നന്ദൻമാഷിന് തണുക്കുന്നുണ്ടായിരുന്നു.  അദ്ദേഹം വല്ലാതെ അസ്വസ്ഥനായി.പക്ഷെ സുമേഷ് അതൊന്നും വകവക്കാതെ നന്ദൻമാഷിന്‍റെ ദേഹത്തുള്ള വിസർജ്യവസ്തുകൾ പോകുന്നതു വരെ വെള്ളമൊഴിച്ചു. എന്നിട്ട് സോപ്പുതേച്ച് കുളിപ്പിച്ചു… പിന്നീട് തുടപ്പിച്ച് നല്ല ഷർട്ട് ധരിപ്പിച്ച് വെളിയിൽ കൊണ്ടു വന്നു. എന്നിട്ടു പറഞ്ഞു.

“ഞാൻ കുളിച്ചിട്ടു വരുന്നതു വരെ അനങ്ങാതെ ഇവിടെ ഇരുന്നോണം.”

പൂമുഖത്ത് സെറ്റിയിൽ നന്ദൻമാഷിനെ ഇരുത്തി സുമേഷ് താരയുടെ അടുത്ത് വന്നു പറഞ്ഞു.

“ഞാൻ കുളിച്ചിട്ടു വരാം… നീ അപ്പോഴേക്കും അച്ഛന്‍റെ ഡ്രസ്സും മരുന്നുമെല്ലാം എടുത്ത് വക്ക്.” താരക്ക് ദുർഗ്ഗന്ധം നിറഞ്ഞ ആ മുറിയിൽ കടക്കുന്നത് തന്നെ ഇഷ്ടമായിരുന്നില്ല. എങ്കിലും ഇന്നും കൂടി സഹിച്ചാൽ മതിയല്ലോ എന്നു വച്ച് അവൾ മൂക്കുപൊത്തിക്കൊണ്ട് നന്ദൻമാഷിന്‍റെ ഉടുപ്പുകൾ എല്ലാം ഒരു ബാഗിൽ കുത്തിനിറച്ചു വച്ചു. മരുന്നുകളും ഒരു കവറിലാക്കി ബാഗിൽ എടുത്തു വച്ചു.

സുമേഷ് കുളികഴിഞ്ഞു വരുന്നതു വരെ നന്ദൻമാഷ് പേടിച്ച് അനങ്ങാതെ ഇരുന്നു. താര എടുത്തു വച്ചിരുന്ന ബാഗ് അയാൾ കണ്ടു ചോദിച്ചു.

“നീ അച്ഛന്‍റെ ഡ്രസ്സും മരുന്നും എല്ലാം എടുത്തു വച്ചല്ലോ അല്ലേ?”

“എല്ലാം എടുത്ത് ആ ബാഗിൽ വച്ചിട്ടുണ്ട്. ആ മുറിക്കകത്ത് ദുർഗ്ഗന്ധം കാരണം നിക്കാൻ വയ്യായിരുന്നു.”

“അതെല്ലാം ഞാൻ വന്ന ശേഷം വൃത്തിയാക്കാം… ങാ… അതുപോട്ടെ… നീ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ കഴിച്ചിട്ടു പോകാം.”

“അത്… സുമേഷേട്ടാ… ഇന്നലെ മര്യാദക്ക് ഉറങ്ങാത്തതു കാരണം രാവിലെ എണീറ്റപ്പോഴും താമസിച്ചു പോയി… ഇതുവരെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴാണ് ശാന്തി ഇല്ലാത്തതിന്‍റെ വിഷമം അറിയുന്നത്… ഇനി കിച്ചു മോൻ ഉണരുന്നതിനു മുമ്പ് ഞാൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.”

“ഓ… എങ്കിൽ വേണ്ട… ഞാൻ അച്ഛനെയും കൊണ്ട് പോകുകയാണ്. അച്ഛന് അവർ കൊടുത്തോളും ബ്രേക്ഫാസ്റ്റ്.നീ കിച്ചുമോന്‍റെ കാര്യങ്ങൾ നോക്ക്.” അങ്ങനെ പറഞ്ഞ് അയാൾ താര തയ്യാറാക്കി വച്ചിരുന്ന ബാഗുമെടുത്ത് കാറിനടുത്തേക്ക് നടന്നു. എന്നിട്ട് കാർ പോർട്ടിക്കോയുടെ അടുത്തു കൊണ്ടു വന്നു നിർത്തിയ ശേഷം അതിൽ നിന്നുമിറങ്ങി നന്ദൻമാഷിനെ പിടിച്ച് കൊണ്ടുവന്ന് കാറിന്‍റെ മുൻ സീറ്റിലിരുത്തി. നന്ദൻമാഷ് പേടിച്ചു വിറങ്ങലിച്ചതു പോലെ കാറിനകത്ത് ഇരുന്നു. സിറ്റൗട്ടിൽ നിന്നിരുന്ന താരയോട് യാത്ര പറഞ്ഞ് സുമേഷ് അതിവേഗത്തിൽ വണ്ടി ഓടിച്ചു പോയി. കാർ അകന്നു പോകുന്നതു നോക്കി നിന്ന താര ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ട് പിന്തിരിഞ്ഞു. ഇനി കിച്ചു മോൻ ഉണരും മുൻപ് രാവിലത്തെ കാപ്പി ഉണ്ടാക്കണം.

തലേദിവസത്തെ പട്ടിണി മൂലം താമസിച്ചാണ് ചിന്നു മോൾ എഴുന്നേറ്റത്. നോക്കിയപ്പോൾ അച്ഛന്‍റെ കാർ മുറ്റത്തു വന്നു നില്ക്കുന്നതും പിന്നെ അപ്പൂപ്പനെ കയറ്റി അകന്നു പോകുന്നതും കണ്ടു. വാതിൽക്കൽ ഉറക്കച്ചടവോടെയും ക്ഷീണത്തോടെയും നിന്ന് അവൾ അമ്മയെ നോക്കി. താരയുടെ മുഖ ഭാവത്തിൽ നിന്ന് എന്തോ മനസ്സിലാക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നുവെങ്കിലും അവൾ ആശ്വസിച്ചു.

“അപ്പൂപ്പന് ഇവിടെത്തെക്കാൾ ആശ്വാസം അവിടെക്കിട്ടും”. പൂമുഖത്തിരുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിൽ നോക്കി ആ കുഞ്ഞു മനസ് നൊന്തു പ്രാർത്ഥിച്ചു ”അതിനിടയാക്കണേ കൃഷ്ണ ഭഗവാനെ.”

പത്തുമണിയായിട്ടും നേർത്ത മഞ്ഞുണ്ടായിരുന്നുവെങ്കിലും, വൃക്ഷങ്ങൾക്കിടയിലൂടെ പാറി വീണ സൂര്യകിരണങ്ങൾ ചെടികളിലെ മഞ്ഞുതുളളികളെ തഴുകുന്നുണ്ടായിരുന്നു.

സ്നേഹസദനത്തിൽ നേരത്തേ എഴുന്നേൽക്കുന്ന ശീലമുള്ള ചിലർ പ്രഭാത സവാരിക്കിറങ്ങി മടങ്ങിവന്നു കഴിഞ്ഞിരുന്നു. മറ്റു ചിലരാകട്ടെ പ്രാതൽ കഴിഞ്ഞ്, തോട്ടത്തിൽ ചെന്ന് വിരിഞ്ഞു നിന്ന പനിനീർപൂക്കളെ തൊട്ടുതലോടി. മറ്റു ചിലർ കൂട്ടിനുള്ളിൽ പാറിക്കളിക്കുന്ന പക്ഷികളെയും, കൂട്ടിനുള്ളിൽ തുള്ളിക്കളിക്കുന്ന മുയലുകളെയും നോക്കി ആനന്ദത്തോടെ നിന്നു.

ഇതിനിടയിലേക്കാണ് ആ കറുത്ത കാർ ഒഴുകിയെത്തിയത്. മുറ്റത്തു നിന്ന എല്ലാ പേരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി. അല്പം കഴിഞ്ഞ് ആ കാറിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങുന്നതു കണ്ടു. അയാൾ എല്ലാവരേയും ഒന്നു നോക്കിയശേഷം അപ്പുറത്തെ സൈഡിലെ ഡോർ തുറന്നു. തീരെ അവശനായഒരു വൃദ്ധൻ അതിലിരിക്കുന്നത് അവർ കണ്ടു.

“ഓ… ഇത് അന്ന് വന്ന നന്ദൻമാഷും മകനുമല്ലേ?” അടുത്തു വന്ന് നോക്കിയ ആരോ പറഞ്ഞു.

“അതെ… അതെ അവർ തന്നെ”

“അന്ന് വന്നിട്ട് പോയതല്ലെ. പിന്നെയും അവരെന്തിനാണാവോ വന്നത്.”

അങ്ങനെ പലതരത്തിലുള്ള അഭിപ്രായങ്ങളും പറഞ്ഞുകൊണ്ട് ഓരോരുത്തരായി അടുത്തെത്തി. നന്ദൻമാഷ് എല്ലാരേയും പകപ്പോടെ നോക്കി. തന്‍റെ വീടാണതെന്നും, താൻ ഇതിനു മുമ്പ് അവിടെ തനിയെ എത്തിയിട്ടുണ്ടെന്നും ഉള്ള കാര്യമെല്ലാം അദ്ദേഹം മറന്നു കഴിഞ്ഞിരുന്നു. ചുറ്റും കൂടിയവരെക്കണ്ട് സുമേഷ് ചോദിച്ചു.

“നിങ്ങളുടെ മാനേജർ രാജീവ് ഇതുവരെ വന്നില്ലെ?”

“വരാറായിട്ടുണ്ട്. സാധാരണയായി പത്തുമണിക്കെത്താറുണ്ട്.” പറയേണ്ട താമസം, രാജീവിന്‍റെ ബൈക്ക് സ്നേഹസദനത്തിന്‍റെ മുറ്റത്തെത്തി നിന്നു. ബൈക്കിലിരുന്നുകൊണ്ടു തന്നെ സുമേഷിനേയും നന്ദൻമാഷിനേയും അയാൾ കണ്ടു. വേഗം താഴെയിറങ്ങി സുമേഷിന്‍റെ അടുത്തേക്ക് ചെന്നു.

“ഹലോ സുമേഷ്… നിങ്ങൾ പറഞ്ഞ സമയത്തു തന്നെ വന്നുവല്ലോ.”

”അതെ… അച്ഛനെ ഇവിടെ കൊണ്ടു വന്നാക്കാൻ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് പറഞ്ഞത്.”

“ഏതു ഡോക്ടർ?”

“സ്മൃതി ഹോസ്പിറ്റലിലെ ഡോക്ടർ സൈമൺ.”

“ഓ… ഡോക്ടർ ഇവിടെ വിസിറ്റിനു വരാറുണ്ട്. അദ്ദേഹം റഫർ ചെയ്ത ചില രോഗികൾ ഇവിടെയുണ്ട്.”

“ശരി… ശരി… അപ്പോൾ അച്ഛനെ അകത്തോട്ട് ഇരുത്താമല്ലോ അല്ലേ?”

“തീർച്ചയായും… വേണമെങ്കിൽ നന്ദൻമാഷിനെ ഞാനും പിടിക്കാം.” അങ്ങനെ പറഞ്ഞ് അവർ രണ്ടു പേരും കൂടി നന്ദൻമാഷിനെ മെല്ലെ നടത്തി അകത്തെത്തിച്ചു. അദ്ദേഹം ആകെ ക്ഷീണിതനായിരിക്കുന്നതായി രാജീവിന് തോന്നി.

“നിങ്ങൾ പറഞ്ഞതു കാരണം ഞാൻ മാഷിനു വേണ്ടി ഒരു നല്ല മുറി തന്നെ ഒരുക്കിയിട്ടുണ്ട്. വരൂ… നമുക്ക് അങ്ങോട്ടു കൊണ്ടുപോകാം.”

വേറെ ചിലരും കൂടി അവരെ സഹായിക്കാനെത്തി. അവർ ആ മുറിയിലെ കട്ടിലിൽ നന്ദൻമാഷിനെ പിടിച്ചു കിടത്തി. രാജീവ് ഒരു നല്ല പുതപ്പെടുത്ത് അദ്ദേഹത്തെ പുതപ്പിച്ചു. അല്പം കഴിഞ്ഞ് എവിടെ നിന്നെന്നറിയാതെ ഹേമാംബിക ഓടിയെത്തി. നന്ദൻമാഷ് വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞ് അറിഞ്ഞാണ് അവർ ഓടി എത്തിയത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്തതു പോലെ അവർ അദ്ദേഹത്തെ അല്പനേരം നോക്കി നിന്നു. ഒരിക്കൽക്കൂടി ഈശ്വരൻ തന്‍റെ അഭിലാഷ പൂർത്തീകരണം നടത്തി തന്നിരിക്കുന്നു. ഇന്നലെ രാജീവ് പറയുമ്പോൾ പോലും അവർക്ക് ആയാഥാർത്ഥ്യം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ തന്‍റെ കൺമുന്നിൽ തന്നെ ആ യാഥാർത്ഥ്യം അവതരിച്ചിരിക്കുന്നു… ഹേമാംബിക സ്വയം മറന്നു. തന്നെ ആരോ ഏതോ ആനന്ദത്തിന്‍റെ കൊടുമുടികളിലേക്ക് ഒരു തൂവൽ പോലെ പറത്തിക്കൊണ്ടു പോകുന്നതായി അവർക്കുതോന്നി.

“അല്ലാ ഹേമാംബിക ടീച്ചർ വാതിൽക്കൽ തന്നെ സ്വപ്നം കണ്ട് നിൽക്കുകയാണോ?”

രാജീവ് ഹേമാംബിക ടീച്ചറിന്‍റെ നില്പുകണ്ട് കളിയാക്കി ചോദിച്ചു. അത് കേട്ട് ഹേമാംബിക ഒന്നു വല്ലാതെയായി. എങ്കിലും പറഞ്ഞു.

“നന്ദൻമാഷിനെ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവന്നല്ലോ അല്ലേ? അതു നന്നായി.”

“അതെ… ഇദ്ദേഹം ഇനി കുറെ നാൾ നമ്മുടെ പരിചരണത്തിൽ ഇവിടെ ഉണ്ടാകും. ചിലപ്പോൾ ദീർഘകാലത്തേക്ക്. അല്ലെ സുമേഷ്.”

രാജീവിന്‍റെ ആ ചോദ്യം അർത്ഥഗർഭമായിരുന്നു. സുമേഷിനെ അയാൾ അതിനകം നല്ല വണ്ണം പഠിച്ചു കഴിഞ്ഞിരുന്നു. തന്‍റെ ജൂനിയറായി സ്ക്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ അയാൾക്ക് സുമേഷിനെ അറിയാം. മനുഷ്യപ്പറ്റു കുറഞ്ഞ ഏറെ സ്വാർത്ഥത മാത്രം കൈമുതലായുള്ള ഒരു വിദ്യാർത്ഥിയായിരുന്നു അയാൾ അന്നും. അയാളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരിക്കുമെന്നും ബുദ്ധിമാനായ രാജീവ് ഏതാണ്ടൊക്കെ ഊഹിച്ചിരുന്നു. എങ്കിലും ഒന്നും പ്രകടിപ്പിക്കാതെ രാജീവ് പറഞ്ഞു

“നമുക്ക് ബാക്കി ഫോർമാലിറ്റീസ് നോക്കിയാലോ സുമേഷ്. നന്ദൻമാഷിനെ ഹേമടീച്ചർ നോക്കിക്കോളും. അല്ലാ… മാഷ് വല്ലതും കഴിച്ചതാണോ?” രാജീവ് സുമേഷിനെ നോക്കി.

“ഇല്ല രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കാതെയാണ് ഞങ്ങൾ ഇറങ്ങിയത്.”

അതു കേട്ട് രാജീവ് തിരിഞ്ഞ് ഹേമാംബികയോടു പറഞ്ഞു. “എന്നാൽ ടീച്ചർ വേഗം അദ്ദേഹത്തിന് ബ്രേക്ഫാസ്റ്റ് കൊടുക്കു.”

വീണ്ടും രാജീവ് തിരിഞ്ഞ് സുമേഷിനോടു ചോദിച്ചു, “അദ്ദേഹത്തിന്‍റെ മരുന്നുകൾ കൊണ്ടുവന്നിട്ടുണ്ടോ?”

“ഉണ്ട്. കാറിലിരിക്കുകയാണ്. ഞാൻ പോയി എടുത്തു കൊണ്ടുവരാം.”

സുമേഷ് കാറിനടുത്തേക്ക് നടന്നു. അപ്പോൾ രാജീവ് ഹേമാംബിക ടീച്ചറിനോടു പറഞ്ഞു.

“കണ്ടോ ടീച്ചർ, സമയം പത്തുമണിയായിട്ടും അവർ അദ്ദേഹത്തിന് ബ്രേക്ഫാസ്റ്റ് നൽകിയിട്ടില്ല. ഇതിൽ നിന്നു തന്നെ അറിയാം സുഖമില്ലാത്ത ഈ മനുഷ്യനെ അയാളും ഭാര്യയും എങ്ങനെയാണ് നോക്കിയിരുന്നതെന്ന്.”

ഹേമാംബിക ടീച്ചർ അത് കേട്ട് സഹതാപത്തോടെ നന്ദൻമാഷിനെ നോക്കി. അപ്പോഴേക്കും സുമേഷ് ഒരു കവറിൽ മരുന്നും, നന്ദൻമാഷിന്‍റെ ഉടുപ്പുകൾ നിറച്ച ബാഗുമായെത്തി… ബാഗ് മേശപ്പുറത്തു വച്ച് അയാൾ പറഞ്ഞു.

“ഇതിൽ അച്ഛന്‍റെ ഡ്രസ്സുകളുണ്ട്. കവറിൽ മരുന്നുകളും.” എന്നിട്ടയാൾ രാജീവിനെ നോക്കി പറഞ്ഞു.

“എങ്കിൽ നമുക്ക് ഓഫീസ് റൂമിലേക്ക് പോകാം രാജീവ്. എന്തൊക്കെയാണ് ഫോർമാലിറ്റീസ് എന്നു പറഞ്ഞാൽ ഞാൻ ചെയ്യാം.”

“എന്നാൽ സാർ വരൂ. നമുക്ക് ഓഫീസ് റൂമിലേക്കു പോകാം..” രാജീവ് സുമേഷിനേയും കൂട്ടി ഓഫീസ് റൂമിലേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ ഹേമാംബിക പറഞ്ഞു.

“രാജീവ്… ഒരു മിനിട്ട്… ഞാൻ നന്ദൻമാഷിനുള്ള ആഹാരം എടുത്തുകൊണ്ടുവരാം. അതുവരെ രാജീവ് ഇവിടെ ഒന്ന് നില്ക്കുമോ?”

“ഓ.കെ… ടീച്ചർ പോയി ആഹാരം എടുത്തു കൊണ്ടുവന്നു കൊള്ളൂ. ഞാനും സുമേഷ് സാറും നന്ദൻമാഷിന്‍റെ അടുത്ത് അതുവരെ നിന്നു കൊള്ളാം.”

“വളരെ ഉപകാരം രാജീവ്.” അങ്ങനെ പറഞ്ഞ് ഹേമാംബിക ആഹാരം എടുക്കാനായി അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ ഉച്ചക്കുള്ള ആഹാരം പാകം ചെയ്യുന്ന തിരക്കിൽ നയന മുഴുകി നിന്നിരുന്നു. ഹേമാംബിക ഒരു പ്ലേറ്റിൽ പ്രാതൽ വിളമ്പുന്നതു കണ്ട് നയന ചോദിച്ചു.

“ആർക്കാ അമ്മേ… ഇതെല്ലാം എടുക്കുന്നത്… എല്ലാപേരും നേരത്തേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകഴിഞ്ഞതാണല്ലോ.”

അതു കേട്ട് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു. “ഇത് നന്ദൻമാഷിനുള്ളതാണ്.”

നയന അതു കേൾക്കേണ്ട താമസം “ഹായ്… നന്ദൻമാഷോ… നന്ദൻമാഷ് വന്നിട്ടുണ്ടോ? എന്നിട്ട് എവിടെ?” എന്ന് ആഹ്ളാദത്തോടെ ചോദിച്ചു.

“അദ്ദേഹം അകത്ത് മുറിയിലുണ്ട്. ഇതുവരെ അദ്ദേഹം ഒന്നും കഴിച്ചിട്ടില്ല. ഞാൻ ഈ ആഹാരം അദ്ദേഹത്തിന് വേഗം കൊണ്ടുപോയി കൊടുക്കട്ടെ.” എന്ന് പറഞ്ഞ് ധൃതിയിൽ ഒരു പ്ലേറ്റിൽ ഇഡ്ഡലിയും, ടംബ്ലറിൽ സാമ്പാറും ചമ്മന്തിയും മറ്റും എടുത്തു നടന്നു.

“അപ്പോൾ അമ്മയ്ക്കിന്നുത്സവമാണല്ലോ. ഈ കറി ഒന്നു പാകം ചെയ്ത് കഴിയട്ടെ. ഞാനും വരാം നന്ദൻമാഷിനെ കാണാൻ.” നയന ഒരുപാട് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. അവൾ നോക്കിയപ്പോൾ അകന്നു പോകുന്ന അമ്മയുടെ മുഖത്ത് ഈ പ്രായത്തിലും ചുമപ്പു പടരുന്നതും, കണ്ണുകളിൽ ആയിരം പൂത്തിരികൾ പൊട്ടി വിടരുന്നതും കണ്ടു.

അവൾ ഹേമാംബിക ടീച്ചറിൽ നിന്ന് നന്ദൻമാഷിനെപ്പറ്റി ഇതിനോടകം ധാരാളം കേട്ടുകഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് നന്ദൻമാഷ് ഹേമാംബിക ടീച്ചറിന്‍റെ ഹൃദയേശ്വരനായിരുന്നു എന്ന കാര്യവും അവൾക്കറിയാമായിരുന്നു. മറ്റാരേയുംകാൾ നന്നായി ഹേമാംബിക ടീച്ചറിനെ അറിഞ്ഞിരുന്ന നയന അതുകൊണ്ടു തന്നെ ഏറെ സന്തോഷിച്ചു. തന്‍റെ അമ്മക്ക് ഇതിൽപ്പരം സന്തോഷം വേറെയുണ്ടാവുകയില്ലെന്ന ധാരണയിൽ അവൾ സ്വയം മറന്നു.

അടുക്കളയിൽ നിന്നും തിരിച്ചെത്തിയ ഹേമാംബികടീച്ചർ പ്ലേറ്റ് മേശപ്പുറത്ത് വച്ച് രാജീവിനോടു പറഞ്ഞു.

“ഇനി നിങ്ങൾ പൊക്കോളു. ഞാൻ നന്ദൻമാഷിന് ഈ ആഹാരം എടുത്തു കൊടുത്തു കൊള്ളാം.”

“ശരി ടീച്ചർ” രാജീവും സുമേഷും നടന്നുനീങ്ങിയപ്പോൾ, ഹേമാംബിക ശാന്തനായി കണ്ണടച്ചു തളർന്നു കിടക്കുന്ന നന്ദൻമാഷിനെ നോക്കി. അവർ അദ്ദേഹത്തിന്‍റെ അടുത്ത് ഇരുന്നു. നരകയറിയ ശ്മശ്രുക്കൾ നിറഞ്ഞ ആ മുഖത്ത് പഴയ നന്ദൻമാഷിനെ സങ്കല്പിക്കാൻ അവർ ശ്രമിച്ചു നോക്കി. അതീവസുന്ദരനായ ആ നന്ദൻമാഷിന്‍റെ രൂപത്തിന് ഇന്നത്തെ വൃദ്ധന്‍റെ രൂപവുമായി അല്പം പോലും സാമ്യതയിലെന്ന ദുഃഖസത്യം അവർ തിരിച്ചറിഞ്ഞു. ആ നന്ദൻമാഷിന്‍റെ ഒരു പേക്കോലം മാത്രമാണ് ഇന്ന് താൻ മുന്നിൽ കാണുന്നത്. ആ കാലങ്ങൾ മനസ്സിലേക്കോടിയെത്തിയപ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു. പെട്ടെന്ന് കണ്ണുകൾ തുടച്ച് അവർ നന്ദൻമാഷിനെ തൊട്ടു വിളിച്ചു

“മാഷെ… ഒന്നെണീറ്റേ… നമുക്കീ ഭക്ഷണം കഴിക്കാം.”

നന്ദൻമാഷ് പെട്ടെന്ന് ഞെട്ടിയുണർന്ന് ചുറ്റും പകപ്പോടെ നോക്കി. മുന്നിലിരിക്കുന്ന ഹേമാംബികയെ തുറിച്ചു നോക്കി.എന്നിട്ട് പേടിയോടെ പറഞ്ഞു.

“എന്നെ… തല്ലല്ലേ…” ഹേമാംബിക ആ വാക്കുകൾ കേട്ടത് ഏറെ ഹൃദയവേദനയോടെയാണ്.അപ്പോൾ ആരോ അദ്ദേഹത്തെ ഉപദ്രവിക്കാൻ ശ്രമിച്ചിരിക്കുന്നു. അതൊരു പക്ഷെ സുമേഷായിരിക്കും. അയാൾ അതിനും മടിക്കുകയില്ല. ഹേമാംബിക വിചാരിച്ചു. പെട്ടെന്ന് മുഖത്ത് പുഞ്ചിരി വരുത്തി ഹേമാംബിക പറഞ്ഞു.

“മാഷ് എന്നെ ഓർക്കുന്നില്ലെ? ഞാൻ സൗദാമിനിയാണ്… മാഷിന്‍റെ ഭാര്യ…”

അന്നൊരിക്കൽ ഇവിടെ എത്തിയ നന്ദൻമാഷ് തന്നെ സൗദാമിനിയായി കണ്ട കാര്യം ഓർമ്മിച്ചാണ് ഹേമാംബിക അത് പറഞ്ഞത്.

“സൗ… ദാമിനി… സൗ… ദാ… മിനി..” നന്ദൻമാഷ് ആ വാക്കുകൾ പലവുരു ഉരുവിട്ടു, എന്തോ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നതു പോലെ ഇരുന്നു. അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ വായിലേക്ക് ചമ്മന്തിയിൽ മുക്കിയ ഇഡ്ഡലിക്കഷ്ണം വച്ചു കൊടുക്കാൻ ശ്രമിച്ചു. അപ്പോൾ നന്ദൻമാഷ് “ഉം… ഉം..” എന്ന് പറഞ്ഞ് പ്രതിഷേധിച്ചു കൊണ്ട് അത് തട്ടിക്കളഞ്ഞു. എന്നിട്ട് വായടച്ചുപൂട്ടി ഇരുന്നു.

അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ കൈകളിൽ മെല്ലെ തഴുകി പറഞ്ഞു.

“അതെ മാഷെ… ഞാൻ മാഷിന്‍റെ സൗദാമിനി തന്നെയാണ്. മാഷിന്‍റെ മിനി..”

പെട്ടെന്ന് എന്തോ മനസ്സിൽ പതിഞ്ഞതുപോലെ മാഷ് ശാന്തനായി. അപ്പോൾ ഹേമാംബിക അദ്ദേഹത്തെ പിടിച്ച് എണീപ്പിച്ച് തലയിണയിൽ ചാരി ഇരുത്തി. എന്നിട്ട് പ്ലേറ്റിൽ നിന്ന് ഇഡ്ഡലി എടുത്ത് ഓരോ കഷ്ണം ചമ്മന്തിയിൽ മുക്കി മാഷിന്‍റെ വായിൽ വച്ചു കൊടുത്തു. അപ്പോൾ മാഷ് ശാന്തനായ ഒരു മാൻകുട്ടിയെ പോലെ തോന്നി.

താൻ സ്വയം സൗദാമിനിയായി മാറുകയാണെന്ന് ഹേമാംബികയ്ക്ക് തോന്നി. അവർ ചിരിച്ചുകൊണ്ട് മാഷിനോട് പറയാൻ തുടങ്ങി.

“മാഷിന് ഓർമ്മയുണ്ടോ എന്നറിയില്ല. പണ്ടിതു പോലെ മാഷിന് പനി വന്നപ്പോൾ ഞാൻ മാഷിന് നാരങ്ങാ നീരൊഴിച്ച കഞ്ഞി കോരി തന്നത്. അന്ന് കയ്ക്കുന്നു എന്ന് പറഞ്ഞ് മാഷ് ആ കഞ്ഞി മുഴുവൻ തുപ്പിക്കളഞ്ഞു… പിന്നെ അന്നെല്ലാം മരുന്നു കഴിക്കാൻ മാഷിന് എന്തു മടിയായിരുന്നു. എന്നാലും ഞാൻ തന്നാൽ മാഷ് കണ്ണുമടച്ച് അതു കഴിക്കും.”

ഇങ്ങനെ സൗദാമിനിയായി സ്വയം സങ്കല്പിച്ച് ഹേമാംബിക ആ പഴയ കാലങ്ങളിലൂടെ മാഷിനെ നടത്തിക്കൊണ്ടു പോകാൻ തുനിഞ്ഞു. മാഷിന് ഹേമാംബിക പറയുന്നത് മുഴുവൻ മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ തലയിൽ കയറുന്നുണ്ടായിരുന്നു. താൻ പറയുന്നത് വെറും കെട്ടുകഥകളാണെന്ന ചിന്ത ഹേമാംബികയ്ക്കും ഉണ്ടായിരുന്നില്ല. ഒരു പക്ഷെ സൗദാമിനിയുടെ ആത്മാവ് ഹേമാംബികയിൽ ആവേശിച്ചതാണോ എന്ന് കാഴ്ച്ചക്കാർക്ക് തോന്നും വിധം ആയിരുന്നു അവരുടെ പെരുമാറ്റം…

സൗദാമിനിയുടെ മാസ്മരിക ശക്തിയിൽ മയങ്ങിയെന്നവണ്ണം നന്ദൻമാഷ് ആഹാരം മുഴുവൻ കഴിച്ചു തീർത്തു. അപ്പോൾ വാതിൽക്കൽ നയനയെത്തി ആ കാഴ്ച കണ്ടു. നന്ദൻമാഷിനെ ഒരു കൊച്ചു കുഞ്ഞിനെ എന്ന വണ്ണം തഴുകിക്കൊണ്ട് ഹേമാംബിക അദ്ദേഹത്തിന്‍റെ വായിലേക്ക് ആഹാരം വച്ചു കൊടുക്കുന്നു. അവൾ കൗതുകപൂർവ്വം വാതിൽക്കൽ അല്പനേരം അത് നോക്കി നിന്നു. എന്നിട്ട് നടന്ന് ഹേമാംബികയുടെ സമീപമെത്തി.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

മൊബൈൽ ഫോണിൽ സന്ദേശം കിട്ടിയെന്നറിയിക്കുന്ന ശബ്ദം. രവി മോനോൻ ആകാംഷയോടെ നോക്കി. അതവളാണ്… റിയ… റിയ അഗർവാൾ. സുന്ദരിയായ ആ പെൺകുട്ടിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു.

ഹായ്, ഹൗ ആ യു എന്ന സന്ദേശം… രവി പുഞ്ചിരിയോടെ മറുപടി സന്ദേശമയച്ചു. അയാം ഫൈൻ, ഹൗ ആർ യു?

അയാം ഓകെ. സീ യു ലേറ്റർ എന്ന് റിയയുടെ മറുപടി സന്ദേശം.

തികച്ചും ആകസ്മികമായിട്ടായിരുന്നു അവളെ പരിചയപ്പെട്ടത്. ഒരു വാടകവീട്ടീലാണ് രവി മേനോനും കുടുംബവും കഴിയുന്നത്. മധ്യവയസ്കയായ ഭാര്യ ഗായത്രി മേനോനും കൗമാരപ്രായത്തിലെത്തിയ മകൾ പ്രീതി രവി മേനോനുമടങ്ങുന്ന കൊച്ചുകുടുംബം. വാടകവീട്ടിൽ പല ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വെള്ളത്തിന്‍റെ പ്രശ്നം, ഇടയ്ക്കിടെയുള്ള പവർകട്ട് ഇതെല്ലാം കോളനിയിൽ പൊതുവായുള്ള പ്രശ്നങ്ങൾ തന്നെ. പക്ഷേ, ആ വീട്ടിൽ ബാത്ത് അറ്റാച്ഡ് ആയ ഒരു റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിഥികളും ബന്ധുക്കളും വീട്ടിൽ വരുമ്പോൾ അസൗകര്യം തോന്നിയിരുന്നു. പിന്നെ മഴ പെയ്യുമ്പോൾ മിക്ക മുറികളിലും വെള്ളം ചോർന്നൊലിക്കും. എല്ലാംകൊണ്ടും അവർക്ക് മടുത്തു. ഒരു ചെറിയ ഫ്ലാറ്റ് സ്വന്തമായി വാങ്ങിയാലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കുറേയായി. പറ്റിയ ഒരു ഫ്ലാറ്റ് ഇതേവരെ ഒത്തുകിട്ടിയുമില്ല. പെട്ടെന്നാണ് സുഹൃത്ത് മോഹൻ നായർ ഫോൺ ചെയ്തു പറഞ്ഞത് അടുത്തുതന്നെയുള്ള കോളനിയിലെ ഒരു ഫ്ലാറ്റ് വിൽപനയ്ക്കുണ്ടെന്ന കാര്യം. ഒന്ന് പോയി നോക്കിയാൽ തരക്കേടില്ല എന്ന് മേനോന് തോന്നി. അങ്ങനെയാണ് അയാൾ ഫ്ലാറ്റിലെത്തിയതും റിയ എന്ന പെൺകുട്ടിയെ കണ്ടുമുട്ടിയതും.

ആ കൂടിക്കാഴ്ച അയാൾ ഒരു കോരിത്തരിപ്പോടെ ഓർത്തുപോയി. റിയ… അവൾ സുന്ദരിയായിരുന്നു. ഷാംപൂ തേച്ച സിൽക്കുപോലെയുള്ള മുടി കഴുത്തറ്റം മുറിച്ചിട്ടിരിക്കുന്നു. വെളുത്ത് മെലിഞ്ഞ അവളുടെ ശരീരത്തിനോടൊട്ടിച്ചേർന്ന് കുടക്കുന്ന ടീ ഷർട്ടും ജീൻസും സുന്ദരമായ ആ മുഖത്തിന് ചേർന്ന മേക്കപ്പുകൊണ്ട് കുറച്ചുകൂടി ഭംഗി തോന്നിച്ചു. നീണ്ടിടതൂർന്ന കൺപീലികളിൽ മസ്കാരയും തുടുത്ത കവിളുകളിൽ ഫൗണ്ടേഷനും ചുണ്ടുകളിൽ ഇളംറോസു നിറമുള്ള ലിപ്സ്റ്റിക്കും കൈ നഖങ്ങളിൽ സ്വർണ്ണ നിറമുള്ള നെയിൽപോളിഷും. അയാൾ അവളെ അടിമുടി വീക്ഷിച്ചു.

“ഹായ്, അയാം റിയ.” എന്നു പറഞ്ഞുകൊണ്ട് അവൾ ഹസ്തദാനം ചെയ്തപ്പോൾ അജ്ഞാതമായ ഏതോ വികാരം അയാളെ കൊൾമയിർ കൊള്ളിച്ചു.

“പ്ലീസ് സിറ്റ് ഡൗൺ” എന്ന് പറഞ്ഞ് അയാളെ സോഫയിലിരുത്തിയ ശേഷം അവളകത്തുപോയി തണുത്ത ജ്യൂസും ബിസ്കറ്റുമായി തിരിച്ചെത്തി. ഇത്ര മോഡേണായിട്ടും അവൾ അതിഥ്യമര്യാദ മറക്കാതിരുന്നതിൽ മേനോന് അത്ഭുതം തോന്നി.

“മി. രവി മേനോൻ നിങ്ങളെന്‍റെ ഫ്ലാറ്റ് നോക്കാൻ വരുന്നതായി മി. മോഹൻ പറഞ്ഞിരുന്നു. ബൈ ദ ബൈ, എന്‍റെ അച്ഛൻ മി. രാം അഗർവാൾ വിദേശത്താണ്. ഞാനും പഠിച്ചതും വളർന്നതും വിദേശത്താണ്. പക്ഷേ, ഇന്ത്യൻ സംസ്കാരം എന്നെ പഠിപ്പിക്കാൻ എന്‍റെ അച്ഛനമ്മമാർ മറന്നില്ല. എംബിഎ ചെയ്യുമ്പോൾ ഇവിടെ ഞങ്ങളുടെ സ്വന്തം കമ്പനി നോക്കി നടത്താമെന്ന് കരുതി പൂനെയിലേക്ക് തിരിച്ചു വന്നു. ഞങ്ങളിവിടെ ഒരു വീട് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഫ്ലാറ്റ് വിൽക്കാമെന്ന് കരുതി.”

അവൾ സ്ഫുടമായി സംസാരിക്കുന്നത് മേനോൻ താൽപര്യത്തോടെ കേട്ടിരുന്നു.

“വരൂ, ഫ്ലാറ്റ് കാണണ്ടേ?” എന്നു പറഞ്ഞ് അവളെഴുന്നേറ്റപ്പോൾ മേനോൻ അവളെ അനുഗമിച്ചു. ഫ്ലാറ്റ് കണ്ടതിനശേഷം അവർ തിരിച്ചുവന്ന് സിറ്റിംഗ് റൂമിലിരുന്നു.

“യു നോ? മി. മേനോൻ, എനിക്കിത്തരം ഫ്ലാറ്റ് കച്ചവടമൊന്നും പരിചയമില്ല. ഇതിന് ഏകദേശം നാൽപത് ലക്ഷമാണ് ഞാൻ വിലയിട്ടിരിക്കുന്നത്. താൽപര്യമുണ്ടെങ്കിൽ നമുക്കാലോചിക്കാം.” റിയ പറഞ്ഞു.

“ശരി. താങ്ക്സ് റിയാ. ഞാനെന്‍റെ കുടുംബവുമായി ഒന്നാലോചിക്കട്ടെ. എന്നിട്ട് പറായം.”

“ബൈ ബൈ മി. മേനോൻ” എന്നു പറഞ്ഞ് യാത്രയാക്കുമ്പോൾ അവളുടെ മനോഹരമായ പുഞ്ചിരി അയാളുടെ ഹൃദയം കീഴടക്കിയിരുന്നു.

പിറ്റേദിവസമാണ് അവളുടെ മൊബൈലിൽ നിന്നും ഒരു സന്ദേശമെത്തിയത്. അയാൾക്ക് അവളെ വീണ്ടും കാണാൻ ആഗ്രഹം തോന്നി.

“നമുക്കിന്ന് പരസ്പരം കാണാൻ കഴിയുമോ?” എന്ന് മേനോൻ റിയയ്ക്ക് സന്ദേശമയച്ചു.

“നോ സോറി. ഇന്ന് ഞാനൽപ്പം തിരക്കിലാണ് ഒരു കോൺഫറൻസും ഉണ്ട് നാളെയായലോ?” എന്ന് അവളുടെ മറുപടി സന്ദേശം.

“ശരി” എന്ന് മേനോൻ മറുപടി അയച്ചു.

“നാൽപത് ലക്ഷം വിലമതിക്കുന്ന ആ ഫ്ലാറ്റ് എനിക്കൊന്നു കണ്ടാൽ തരക്കേടില്ല.” എന്ന് ഭാര്യ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ മേനോൻ അടുത്ത ദിവസം തന്നെ ഭാര്യയേയും കൂട്ടി റിയയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് ഇഷ്ടപ്പെട്ടുവെങ്കിലും വില വളരെ കൂടുതലാണെന്നായിരുന്നു ഗായത്രിയുടെ അഭിപ്രായം. റിയയോട് അത് സൂചിപ്പിച്ചപ്പോൾ അവൾ ചിരിച്ചു.

“നോക്കൂ, മി. മേനോൻ, ഞാൻ പറഞ്ഞില്ലേ എനിക്കീ കച്ചവടത്തിലൊന്നും പരിചയമില്ല. പക്ഷേ, ഫ്ലാറ്റിന് തീർച്ചയായും നൽപതു ലക്ഷം കിട്ടുമെന്നാണ് എന്‍റെ അഭിപ്രായം. നിങ്ങൾക്ക് ഇത് വാങ്ങാൻ താൽപര്യമുണ്ടെങ്കിൽ ഞാൻ അച്ഛനുമായി ഒന്ന് സംസാരിക്കട്ടെ. അതിനുശേഷം നമുക്ക് തീരുമാനിക്കാമല്ലോ.”

“രവിയേട്ടാ, ആ പെണ്ണ് തരക്കേടില്ലല്ലോ. കച്ചവടമറിയില്ല എന്നു പറയുന്നുണ്ടെങ്കിലും അവളിതിന് നാൽപതു തന്നെ വാങ്ങും. അതിനുള്ള സാമർത്ഥ്യമുണ്ടവൾക്ക്. നമുക്കേതായാലും ഈ ഫ്ലാറ്റു വേണ്ട. ഇത്രയധികം പൈസ എവിടുന്നുണ്ടാക്കും. ഇനി ലോണെടുത്തും മറ്റും പൈസയൊപ്പിച്ച് വാങ്ങാൻ മാത്രം എന്താണീ ഫ്ലാറ്റിലുള്ളത്? ആകെ രണ്ട് മുറിയല്ലേയുള്ളൂ. ഇതിന് ഇരുപത് ലക്ഷം തന്നെ കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നത്.” റിയ ചായയെടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ ഗായത്രി ഭർത്താവിനോട് അടക്കം പറഞ്ഞു.

“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ? നിനക്കെന്താ ഇതിനെപ്പറ്റി അറിയുക? ഇതൊക്കെ കച്ചവടത്തിന്‍റെ ഓരോ രീതികളല്ലേ? ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ. അവൾ ഇനിയും വില കുറയ്ക്കും, നീ നോക്കിക്കോ…” മേനോൻ ഭാര്യയോട് മന്ത്രിച്ചു.

റിയ ചായയും പലഹാരങ്ങളുമായെത്തി. ചായ കുടിക്കുമ്പോൾ അവൾ സ്വന്തം കമ്പനിയെക്കുറിച്ചും വിദേശജീവിതത്തെക്കിറുച്ചുമെല്ലാം നിർത്താതെ സംസാരിച്ചു. റിയയുടെ മുഖത്തു നോക്കി സംസാരം കേട്ടിരുന്ന മേനോന്‍റെ കണ്ണുകളിൽ തെളിഞ്ഞു കണ്ട താൽപര്യവും ആരാധനയും ഗായത്രിയും ശ്രദ്ധിച്ചു. അതിലെന്തോ അപാകതയുണ്ടല്ലോ എന്ന് അവൾക്ക് തോന്നി. ചായ കുടിച്ച ശേഷം അവർ യാത്ര പറഞ്ഞിറങ്ങി.

“നോക്കൂ രവിയേട്ടാ, ഇനി ഇതിൽ ആലോചിക്കാനൊന്നുമില്ല കേട്ടോ. നമുക്ക് ഫ്ലാറ്റ് വേണ്ട. അത്ര തന്നെ.” കാറിൽ വെച്ച് ഗായത്രി പറഞ്ഞു.

“ഗായത്രി, നീ എന്നെ അനാവശ്യമായി ദേഷ്യം പിടിപ്പിക്കണ്ട. ഏതു സമയവും വെറുതെ വിഡ്ഢിത്തരങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. എനിക്കറിയാം എന്തു ചെയ്യണമെന്ന്. എനിക്ക് നിന്‍റെ വക അഭിപ്രായമൊന്നും ആവശ്യമില്ല.” മേനോൻ ദേഷ്യപ്പെട്ട് പറഞ്ഞപ്പോൾ ഗായത്രി മൗനം പാലിച്ചു.

മൗനം അവർക്കിടയിൽ ഒരു മറയായിത്തീർന്നപ്പോൾ അറിയാതെ വീണ്ടും അയാൾ ഓർത്തത് റിയയെക്കുറിച്ചായിരുന്നു. വളരെ തന്‍റേടവും സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള ആ യുവതി എത്ര സൗമ്യമായിട്ടാണ് സംസാരിക്കുന്നത്. അവളുടെ സംസാരത്തിന്‍റെ ഒഴുക്ക് കേട്ടിരിക്കാൻ നല്ല രസമാണ്. ഈ ഗായത്രിയാണെങ്കിൽ എന്തെങ്കിലും നിസാര കര്യവുമായെത്തി തന്നെ അനാവശ്യമായി ശുണ്ഠി പിടിപ്പിച്ചുകൊണ്ടിരിക്കും.

അയാൾ ഓർത്തു, നാട്ടിൻ പുറത്ത് ജനിച്ചുവളർന്ന ഇവൾക്ക് പരിഷ്കാരമോ നല്ല പെരുമാറ്റമോ എവിടുന്നറിയാൻ? ഒന്നു നന്നായി വസ്ത്രധാരണം ചെയ്യാനോ സുഹൃത്തുക്കളോട് ഭംഗിയായി സംസാരിക്കാനോ ഒന്നും ഗായത്രിക്ക് കഴിയില്ല. എന്‍റെ കഷ്ടകാലമാണ് ഇങ്ങനെയൊരു സ്ത്രീയുടെ കൂടെ ജീവിതം കഴിക്കേണ്ടി വരുന്നത് എന്നു പോലും ആ നിമിഷത്തിൽ മേനോന് തോന്നിത്തുടങ്ങി.

നാളെ അച്ഛനുമായി കൂടിയാലോചിച്ച് അവൾ വിളിക്കും. അപ്പോൾ തീർച്ചയായും പരസ്പരം കാണാമല്ലോ എന്ന് ഓർത്തുകൊണ്ട് അയാൾ മന്ദഹസിച്ചു.

“ഹായ് മി. മേനോൻ ഗുഡ്മോണിംഗ്.” പിറ്റേന്ന് രാവിലെ അവളുടെ മധുര ശബ്ദം ഫോണിലൂടെ ഒഴുകിയെത്തിയപ്പോൾ മേനോൻ സന്തോഷം കൊണ്ട് മതിമറന്നു.

“ഹലോ റിയ, നമുക്കിന്ന് കാണണ്ടേ ഫ്ലാറ്റിന്‍റെ കാര്യം സംസാരിക്കാൻ?” എന്നയാൾ ചോദിച്ചു.

“അതേ, അതുപറയാനാണ് ഞാൻ വിളിച്ചത്. തീർച്ചയായും കാണണം. ഫ്ലാറ്റിൽ പെച്ച് വേണ്ട. നമുക്കൊരുമിച്ച് ഒരു കാപ്പി കുടിച്ചാലോ? വേഗം ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിലേക്ക് വരൂ… ഞാനിവിടെ നിങ്ങളെ കാത്തിരിക്കുകയാണ്.” മണി കിലുങ്ങുന്നതു പോലെയുള്ള ചിരി.

ഒരു സ്വപ്നം സാക്ഷാത്കരിച്ചതു പോലെയാണ് മേനോന് തോന്നിയത്. നീലനിറമുള്ള ഷർട്ടും ബ്രൗൺനിറത്തിലുള്ള പാന്‍റും ധരിക്കാനായി തെരഞ്ഞെടുത്തപ്പോൾ ആ ഡ്രസ്സിട്ടു കാണാൻ നല്ല ഭംഗിയാണെന്ന് ഭാര്യ പറഞ്ഞതോർത്തു. അയാൾ വേഗം റെസ്റ്റോറന്‍റിലെത്തിച്ചേർന്നു.

“ഹലോ റിയ, വാട്ട് എ പ്ലസന്‍റ് സർപ്പൈസ്.” എന്ന് പറഞ്ഞുകൊണ്ട് ഹസ്തദാനം ചെയ്ത്പ്പോൾ എന്തിനോ വീണ്ടും അയാളുടെ മനസ്സിൽ കുളിർമയുടെ അലയിളകി.

“ഞാൻ അച്ഛനുമായി സംസാരിച്ചു. 39 ലക്ഷത്തിലധികം കുറയ്ക്കാൻ പറ്റില്ലത്രേ. എനിക്ക് എന്‍റെ ഫ്ലാറ്റ് മി. മേനോന് തരണമെന്നുണ്ട്. എങ്ങനെയെങ്കിലും 39 ലക്ഷം ഉണ്ടാക്കിക്കൂടേ?” എന്ന് റിയ പറഞ്ഞപ്പോൾ അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്ന മേനോൻ “ഓകെ റിയ. ഞാൻ നാളെ വിവരം പറയാം.” കാപ്പി കുടിച്ച ശേഷം ഇരുവരും യാത്ര പറഞ്ഞ് പരിഞ്ഞു.

അന്നു രാത്രി മേനോന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഭാര്യ അടുത്ത് കിടന്നുറങ്ങുമ്പോഴും അയാൾ റിയയെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു. മനോഹരമായ ആ കണ്ണുകളും ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരിയും മൃദുലമായ കൈവിരലുകളും…

തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് മേനോൻ ചിന്തിച്ചു. ആ പെൺകുട്ടിക്ക് ഇത്രത്തോളം ആകർഷണീയത തോന്നുന്നതെന്താണ്. അവളുടെ വ്യക്തിത്വത്തിന് ഒരു കാന്തികശക്തിയുണ്ട്. താൻ വീണ്ടും വീണ്ടും അവളോട് അടുത്തുപോകുന്നു എന്ന് അയാൾക്ക് തോന്നി. ഒന്ന് വേഗം നാളെയായെങ്കിൽ റിയയെക്കണ്ട് തന്‍റെ മാനസികാവസ്ഥ പറയണം എന്ന് തീരുമാനിച്ചുകൊണ്ട് അയാൾ കിടന്നുറങ്ങാൻ ശ്രമിച്ചു. തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയുടെ കൈകൾ മെല്ലെ എടുത്തുമാറ്റി, റിയയെന്ന യുവതി സ്വപ്നത്തിൽ കടന്നു വന്നെങ്കിൽ എന്നാഗ്രഹിച്ചുകൊണ്ട് അയാൾ കണ്ണടച്ചു. രാവിലെ പതിവിലും നേരത്തെയുണർന്നു.

റിയ ആർ യു ഫ്രീ? എന്ന് സന്ദേശമയച്ചു.

“ഒകെ, മി. മേനോൻ നമുക്ക് പത്തുമണിക്ക് കാണാം. നമ്മുടെ ക്രേസി ബൈറ്റിൽ തന്നെ.” എന്ന് അവളുടെ മറുപടി സന്ദേശം മൊബൈലിൽ തെളിഞ്ഞപ്പോൾ മേനോന് ആഹ്ലാദംകൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്. പ്രണയപരവശനായ ഒരു കാമുകനെപ്പോലെ അയാളുടെ ഹൃദയം അദ്രുതം മിടിച്ചു.

“രവിയേട്ടാ, ആ ഫ്ലാറ്റ് വേണ്ടെന്ന് അവളോട് പറഞ്ഞില്ല?” ഭാര്യയുടെ ചോദ്യം അയാൾക്ക് പരിസരബോധം തിരിച്ചുനൽകി.

“ഇല്ല… ഞാൻ പറയാം… അല്ലെങ്കിൽ ഒന്നുകൂടി അവളോട് പറഞ്ഞുനോക്കട്ടെ.. വീണ്ടും വില കുറയ്ക്കുകയാണെങ്കിലോ?” എന്ന് യാന്ത്രികമായി പറഞ്ഞുകൊണ്ട് ഒരുങ്ങാൻ തുടങ്ങി.

“മതി കേട്ടോ, ഇനിയാ ഫ്ലാറ്റിനെപറ്റി നമുക്ക് ചിന്തക്കണ്ട. അവളതിന്‍റെ വില കുറയ്ക്കാനൊന്നും പോകുന്നില്ല. നമുക്ക് ഇത്രയധികം പൈസ ഉണ്ടാക്കാനും കഴിയില്ല. വില കുറഞ്ഞ ഏതെങ്കിലും ഫ്ലാറ്റ് നമുക്ക് കിട്ടാതിരിക്കില്ല. അല്ല, ഞാനാലോചിക്യാ, ഇതെന്താ രവിയേട്ടന് ആ ഫ്ലാറ്റിനോട് ഇത്ര താൽപര്യം?” ഗായത്രി ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നോക്കാതെ “ഞാനിപ്പോൾ വരാം.” എന്നു പറഞ്ഞുകൊണ്ട് മേനോൻ പുറത്തിറങ്ങി.

“ഞാനും വരട്ടേ, എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്.” എന്ന് ഭാര്യ വിളിച്ചു പറയുന്നത് തീരെ ശ്രദ്ധിക്കാതെ വേഗം നടന്ന് കാറെടുക്കുമ്പോൾ മേനോന് റിയയെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്ന ആഗ്രഹം.

ക്രേസി ബൈറ്റിലെ കസേരയിൽ തന്നെ കാത്തിരിക്കുന്ന, ഇളം ചുവപ്പുനിറമുള്ള ബ്ലൗസും സ്വർണ്ണക്കസവുള്ള സാരിയും ധരിച്ച റിയ എന്ന യുവതിക്ക് അഗ്നി ജ്വാലയുടെ സൗന്ദര്യമുണ്ടെന്ന് മേനോനു തോന്നി. തീ നാളത്തിലേക്ക് ആകർഷിക്കപ്പെട്ട് വെന്തെരിയുന്ന ഈയാംപാറ്റയെപ്പോലെയാണ് തനെന്ന് അയാൾ ചിന്തിച്ചു. ഈ മാസ്മരിക സൗന്ദര്യത്തിൽ വെന്തെരിയുവാനും താൻ തയ്യാറാണെന്ന് അയാൾ തമാശയോടെ ഓർത്തു.

ഒരു പുഞ്ചിരിയോടെ അവൾ അഭിവാദ്യം ചെയ്തപ്പോൾ അയാൾ പ്രത്യഭിവാദ്യം ചെയ്തു. അവൾക്കു മുമ്പിലിരുന്നു.

“ഐസ്ക്രീം കഴിക്കുമല്ലോ?” എന്നു ചോദിച്ചു. അവൾ ചിരിച്ചുകൊണ്ട് ശരിയെന്നു സമ്മതിച്ചു. ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ…

“എന്തു തീരുമാനിച്ചു മി. മേനോൻ?” എന്ന് റിയ ചോദിച്ചു.

“ഓ, എന്തു തീരുമാനിക്കാൻ.. ഞാനെപ്പോഴെ നിന്‍റെ ആരാധകനായിത്തീർന്നു.” എന്ന് മനസ്സിൽ പറഞ്ഞു.

“റിയ, ആ ഫ്ലാറ്റിന് 39 ലക്ഷം വളരെ കൂടുതലാണെന്നാണ് എന്‍റേയും ഭാര്യയുടേയും അഭിപ്രായം. അത് എങ്ങനെയെങ്കിലും 25 ലക്ഷമാക്കി കുറച്ചു കൂടേ?” മേനോൻ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ റിയയുടെ മുഖത്തെ മന്ദഹാസം മാഞ്ഞു.

അവൾ ഗൗരവത്തോടെ പറഞ്ഞു, “നോക്കൂ മി. മേനോൻ എനിക്ക് അത്രയധികം കുറയ്ക്കാൻ കഴിയില്ല. ഞാൻ 40 ലക്ഷം പറഞ്ഞല്ലോ. നിങ്ങളുടെ അഭ്യർത്ഥനകൊണ്ട് അച്ഛൻ 39 ലക്ഷത്തിന് സമ്മതിക്കുകയും ചെയ്തു. എനിക്ക് എന്തായാലും 39 ലക്ഷം തന്നെ കിട്ടണം.”

“റിയ, നാം തമ്മിലുള്ള ബന്ധമോർത്ത് നീയത് 25 ലക്ഷമാക്കാൻ അച്ഛനോട് പറഞ്ഞു കൂടേ?” എന്ന് പറഞ്ഞുകൊണ്ട് മേനോൻ അവളുടെ കരം ഗ്രഹിച്ചു. “ബന്ധമോ?” അവൾ പൊട്ടിത്തെറിച്ചുകൊണ്ട് കൈ പിൻവലിച്ചു.

“നിങ്ങളെന്താണ് മിസ്റ്റർ കരുതിയത്? നമ്മൾ തമ്മിലെന്തു ബന്ധം? ഞാൻ നിങ്ങളോട് പറഞ്ഞിരുന്നോ നമ്മൾ അടുപ്പത്തിലാണെന്ന്? ഞാൻ നിങ്ങളോട് പ്രേമമാണെന്ന് എപ്പോഴെങ്കിലും സൂചിപ്പിച്ചിരുന്നോ? പിന്നെ എന്തിനാണങ്ങനെ തോന്നിയത്? എനിക്കൊന്നുമറിയില്ല. എനിക്ക് എന്‍റെ ഫ്ലാറ്റിന് 39 ലക്ഷം തന്നെ വേണം. അതുതരാൻ നിങ്ങൾക്ക് കഴിവില്ലെങ്കിൽ ജസ്റ്റ് ഫോർഗെറ്റ് ഇറ്റ്. ഞാൻ പോകുന്നു. വേറെ വിൽപ്പനക്കാരെ അന്വേഷിച്ചോളൂ. ഇനി നാം തമ്മിൽ കാണണമെന്നില്ല.”

അവൾ ഇറങ്ങിപ്പോയി. ഒന്ന് യാത്ര പോലും പറയാതെ അവൾ നടന്നു നീങ്ങുന്നത് കണ്ട് മേനോൻ തരിച്ചിരുന്നു. എന്നാലും അവളിങ്ങനെ പെരുമാറിയതെന്താണ്? എന്നോടിങ്ങനെ ചെയ്യാൻ അവൾക്കെങ്ങനെ കഴിഞ്ഞു? ഓർത്തപ്പോൾ മേനോന് സങ്കടവും അരിശവും തോന്നി.

“അച്ഛനറിയുമോ ഇന്നെനിക്ക് ക്വിസ് കോമ്പറ്റീഷനിൽ ഫസ്റ്റ്പ്രൈസ് കിട്ടി. നമുക്കൊന്നാഘോഷിക്കണ്ടേ? അച്ഛാ നമുക്കിന്ന് പുറത്തുപോയി ഭക്ഷണം കഴിക്കാം.” മകൾ സന്തോഷത്തോടെ പറയുന്നത് മേനോൻ കേട്ടു.

“അമ്മേ വേഗം റെഡിയായിക്കൊള്ളൂ. നമുക്ക് ക്രേസി ബൈറ്റ് എന്ന റെസ്റ്റോറന്‍റിലാണ് ഇന്ന് ലഞ്ച്. അച്ഛൻ റെഡിയാണല്ലോ. അമ്മയും കൂടി റെഡിയായി എത്തിയാൽ നമുക്കിപ്പോൾത്തന്നെ ഇറങ്ങാം അല്ലേ അച്ഛാ?”

മേനോൻ ഞെട്ടിപ്പോയി, “പ്രീതി, നിനക്കെന്താ ഭ്രാന്തുണ്ടോ? ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിൽ പോകാൻ? എനിക്കവിടെ പോകാനിഷ്ടമില്ല. ഞാൻ വരുന്നില്ല.” അയാൾ പൊട്ടിത്തെറിച്ചു. മേനോന്‍റെ അപ്രതീക്ഷിതമായ പ്രതികരണം കണ്ട് അമ്മയും മകളും അത്ഭുതത്തോടെ പരസ്പരം നോക്കി. “ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിന് എന്താണമ്മേ കുഴപ്പം?” മകൾ ചോദിച്ചു.

“ആർക്കറിയാം മോളേ, നിന്‍റച്ഛനോടു തന്നെ ചോദിച്ച് നോക്കൂ.” അമ്മ കൈ മലർത്തി. ഒരിക്കലും മനസ്സിലാവാത്ത ഒരു വിഷമപ്രശ്നം പോലെയാണത് എന്ന് അമ്മയ്ക്കും മകൾക്കും അറിയില്ലായിരുന്നു. അതിന്‍റെ ശരിയായ ഉത്തരം മേനോനു പോലും വിശദീകരിക്കാനാവില്ലല്ലോ… ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 19

“നന്ദൻമാഷിനെ പ്രവേശിപ്പിക്കുന്നതിൽ സന്തോഷമേയുള്ളു സുമേഷ്. പാവപ്പെട്ടവർക്ക് ഇവിടെ അതിനായി പ്രത്യേകം ഫീസ് ഒന്നുമില്ല. പക്ഷെ പണം ഉള്ളവരിൽ നിന്ന് ഞങ്ങൾ സംഭാവനകൾ സ്വീകരിക്കാറുണ്ട്. നിങ്ങൾ അത് നൽകണമെന്നില്ല. പക്ഷെ ഇനി മുതൽ കെട്ടിടവാടക നൽകാൻ പറ്റില്ല. അത് നന്ദൻമാഷിന്‍റെ കാര്യങ്ങൾക്കായി ഞങ്ങൾ ചിലവാക്കും. കാരണം എനിക്കറിയാം ഈ വീട് നന്ദൻമാഷിന്‍റെ പേരിലാണെന്ന്.”

രാജീവിന്‍റെ ദൃഢമായ വാക്കുകൾ സുമേഷ് കേട്ടു. അയാൾക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് സുരേഷ് അവിടെ വന്നെത്തി. സുമേഷിന്‍റെ വിളറിയ മുഖം കണ്ട് സുരേഷ് ചോദിച്ചു

“ബില്ലടച്ചു. എന്താ സുമേഷ് നിന്‍റെ മുഖം വിളറിയിരിക്കുന്നത്? നീ എന്തോ കണ്ട് പേടിച്ചതുപോലെയുണ്ടല്ലൊ.”

“ഏയ്, ഒന്നുമില്ല ചേട്ടാ… ഞാൻ ആ വൃദ്ധസദനത്തിലെ രാജീവിനെ വിളിക്കുകയായിരുന്നു. അച്ഛനെ അവിടെ പ്രവേശിപ്പിക്കണമെങ്കിൽ നമ്മൾ നല്ല ഒരു തുക സംഭാവന നൽകണമത്രെ.”

അച്ഛൻ ആ വീട് തന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും തന്‍റെ പേരിലാണ് ആ വീട് വാടകക്ക് കൊടുത്തിരിക്കുന്നതെന്നും എല്ലാ മാസവും അച്ഛനു നൽകാതെ വാടക താനാണ് എടുക്കുന്നതെന്നും ചേട്ടനോട് എങ്ങനെ പറയും എന്നാലോചിച്ചിരിക്കുകയായിരുന്നു സുമേഷ്. അപ്പോൾ സുരേഷ് സുമേഷിന്‍റെ തോളിൽ തൊട്ട് പറഞ്ഞു.

“അതിനെന്താ. നല്ലൊരുതുക സംഭാവനകൊടുക്കാം സുമേഷ്. സ്നേഹസദനത്തിൽ അച്ഛനെ കൊണ്ടു പോയാക്കുന്നുണ്ടെങ്കിൽ അതിനുള്ള പൈസയും ഞാൻ ചിലവാക്കാം കേട്ടോടാ.” സുരേഷ് അച്ഛനെ തനിക്ക് നോക്കാനാവാത്തതിലുള്ള കുറ്റബോധത്തോടെ പറഞ്ഞു. അതുകേട്ടതോടെ ഫുട്ബോൾ കളിയിൽ ഡബിൾ ഗോളടിച്ച കളിക്കാരന്‍റെ സന്തോഷത്തിലായി സുമേഷ്.

അപ്പോഴേക്കും സ്ക്കാനിംഗ് സെന്‍ററിൽ നിന്ന് നന്ദൻമാഷിനെ അടുത്തുള്ള ലാബിലേക്ക് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊണ്ടു പോയിക്കഴിഞ്ഞിരുന്നു. സുരേഷും സുമേഷും ലാബിനു മുന്നിലെത്തി തങ്ങളുടെ കാത്തു നില്പ് തുടർന്നു. അല്പം കഴിഞ്ഞ് നന്ദൻമാഷ് കരഞ്ഞു കൊണ്ടെത്തി.

“എന്നെ അവര് കുത്തി. എനിക്ക് നല്ലോണം വേദനിച്ചു.” വീൽചെയറുന്തിക്കൊണ്ടുവന്ന അറ്റൻഡർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“കുത്തി വച്ചപ്പോ ഈ സാറ് ഭയങ്കര നിലവിളിയായിരുന്നു സാറെ.” അതുകേട്ട് സുമേഷിനോടൊപ്പം സുരേഷും ചിരിച്ചെങ്കിലും അച്ഛന്‍റെ ഇപ്പോഴത്തെ സ്ഥിതിയോർത്ത് അയാൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. തീർത്തും കൊച്ചു കുട്ടികളെപ്പോലെ ആയിത്തീർന്നിരിക്കുന്നു അച്ഛൻ. സുരേഷ്‌ വിചാരിച്ചു.

അവർ ഉച്ചക്കുള്ള ആഹാരം കഴിക്കാനായി ഹോസ്പിറ്റൽ ക്യാന്‍റീനിലേക്ക് നന്ദൻമാഷിനെയും കൊണ്ടുപോയി. അവിടെച്ചെന്നാൽ അച്ഛൻ എങ്ങനെ പെരുമാറുമെന്നോർത്ത് അവർക്ക് ഉത്ക്കണ്ഠയുണ്ടായിരുന്നു. എന്നാൽ സുമേഷിന്‍റെ കണ്ണുരുട്ടൽ കണ്ട് പേടിച്ചിട്ടാകാം നന്ദൻമാഷ് മിണ്ടാതിരുന്നു. അപ്പോൾ സുരേഷ് അടുത്തിരുന്ന് അദ്ദേഹത്തിന് ഓരോ ഉരുളയായി വായിൽ വച്ചു കൊടുത്തു. ഇത്രയും വലിയ മനുഷ്യനെ കൊച്ചു കുട്ടികളെപ്പോലെ ഊട്ടുന്നതു കണ്ട് പലരും കൗതുകത്തോടെ നോക്കി. പക്ഷെ നന്ദൻമാഷ് രോഗബാധിതനാണെന്നറിഞ്ഞതോടെ അവരുടെയെല്ലാം നോട്ടം സഹതാപാർദ്രമായി. നന്ദൻമാഷിന് മുഴുവൻ വാരിക്കൊടുത്തിട്ടേ സുരേഷ് ഊണു കഴിച്ചുള്ളു. സുമേഷാകട്ടെ ഇതൊന്നും അറിയാത്ത മട്ടിൽ കുനിഞ്ഞിരുന്ന് ഊണു കഴിച്ചുകൊണ്ടിരുന്നു. ഊണു കഴിഞ്ഞ് കാന്‍റീനിൽ പൈസ കൊടുത്ത് അവർ നന്ദൻമാഷിനേയും കൊണ്ട് വെയിറ്റിംഗ് റൂമിലെത്തി അവിടെ കസേരയിലിരുന്നു.

ഇതിനിടയിൽ സുമേഷ് സ്കാനിംഗിന്‍റേയും ബ്ലഡ് ടെസ്റ്റിന്‍റേയും റിപ്പോർട്ടു വാങ്ങി. പിന്നീട് അവർ ഡോക്ടറുടെ മുറിയുടെ സമീപമെത്തി. അപ്പോൾ അവിടെ വേറെയും ചില രോഗികളും അവരുടെ ആൾക്കാരുമുണ്ടായിരുന്നു. സുമേഷ് സിസ്റ്ററിനെക്കണ്ട് തങ്ങൾ രാവിലെ വന്നതാണെന്നും അതുകൊണ്ട് ആദ്യ ഊഴം നൽകണമെന്നും അഭ്യർത്ഥിച്ചു. മാത്രമല്ല തീരെസുഖമില്ലാത്ത ആളെയും കൊണ്ട് കൂടുതൽ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണെന്നും, ഡോക്ടറോട് പറഞ്ഞാൽ തന്നെ അറിയാമെന്നും പറഞ്ഞു.

“ഒരു മിനിട്ട് ഞാൻ ഡോക്ടറോടൊന്ന് ചോദിക്കട്ടെ.” എന്നു പറഞ്ഞ് സിസ്റ്റർ അകത്തേക്ക് പോയി. അല്പം കഴിഞ്ഞ് മടങ്ങിവന്നു പറഞ്ഞു. “ശരി, നിങ്ങളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു.” നന്ദൻമാഷിനെ പിടിച്ചുകൊണ്ട് സുരേഷും സുമേഷും അകത്തേക്ക് ചെന്നു.

“ഇരിക്കൂ” ഡോ. സൈമൺ സീറ്റു ചൂണ്ടിക്കാട്ടി പറഞ്ഞു. സുമേഷ് തന്‍റെ കൈയ്യിലുള്ള സ്കാനിംഗിന്‍റേയും, ബ്ലഡ് ടെസ്റ്റിന്‍റെയും റിപ്പോർട്ടെല്ലാം ഡോക്ടറെ കാണിച്ചു. എല്ലാം സൂക്ഷ്മമായി പരിശോധിച്ച ശേഷം. ഡോക്ടർ പറഞ്ഞു.

“സുമേഷിന്‍റെ ഫാദറിന് തൈറോയിഡ് ഹോർമോണും, ബ്ലഡ് പ്രഷറും വളരെ കൂടുതലാണ്. ഈ രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതേ ഉള്ളു. നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളുടെ അച്ഛന്‍റെ രോഗം മാറും.” അതു കേട്ട് സുരേഷിനും സുമേഷിനും സന്തോഷമായി. ഡോക്ടർ തുടർന്നു.

“പക്ഷെ നിങ്ങളുടെ അച്ഛന് കൃത്യമായ മരുന്നും ഭക്ഷണവും, സ്നേഹപൂർണ്ണമായ പരിചരണവും ആവശ്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഞാൻ പറഞ്ഞ ഇടത്ത് കൊണ്ടുപോയാക്കുന്നതാണ് നല്ലത്. അവിടെ അദ്ദേഹത്തിന് നല്ല പരിചരണം ലഭിക്കും എന്നെനിക്കുറപ്പുണ്ട്. കാരണം ഇടയ്ക്കിടെ ഞാനും, എന്നെ പോലുളള പല ഡോക്ടർമാരും അവിടം സന്ദർശിക്കാറുണ്ട്.”

“ശരി ഡോക്ടർ. ഞാൻ അടുത്തുതന്നെ അച്ഛനെ അവിടെ കൊണ്ടുപോയി ആക്കുന്നുണ്ട്.” സുരേഷാണ് അതു പറഞ്ഞത്.

സുമേഷ് ഒന്നും മിണ്ടിയില്ല. എന്തൊക്കെയോ മറക്കുന്ന ഒരു ഭാവം അയാളിൽ അപ്പോൾ രൂപം കൊണ്ടിരുന്നു. അപ്പോൾ ഡോ. സൈമൺ പറഞ്ഞു.

“നിങ്ങൾ അച്ഛനെ അവിടെക്കൊണ്ടു പോയി തള്ളുന്നതുപോലെയാകരുത്. അദ്ദേഹത്തിന്‍റെ അസുഖം മാറിയാലുടൻ കൂട്ടിക്കൊണ്ടു പോരണം. പിന്നെ മറ്റൊരാഘാതം അദ്ദേഹത്തിന് ഉണ്ടാകാതെ നോക്കുകയും വേണം. കാരണം അദ്ദേഹം ഉയർന്ന രക്ത സമ്മർദ്ദം ഉള്ള ഒരു വ്യക്തിയാണെന്ന് എപ്പോഴും ഓർമ്മ വേണം. ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്കിലേക്കും കോമാസ്റ്റേജിലേക്കുമൊക്കെ നയിച്ചു വെന്നു വരാം. അതുകൊണ്ട് കൃത്യമായ മരുന്നും ചികിത്സയും സമ്മർദ്ദമില്ലാത്ത സാഹചര്യങ്ങളും ആണ് വേണ്ടത്. ഏതായാലും ഞാൻ ചില മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യ്തിട്ടുണ്ട്. അദ്ദേഹം എവിടെയാണെങ്കിലും അത് കൃത്യമായി നൽകാനുള്ള ഏർപ്പാടുണ്ടാക്കുക.”

“ശരി ഡോക്ടർ: ഞങ്ങൾ ഇറങ്ങുകയാണ്.” സുമേഷ് കൈകൂപ്പി യാത്രാനുമതി വാങ്ങി.

“ഞാൻ പോയി മെഡിസിൻസ് വാങ്ങിവരാം ചേട്ടൻ അച്ഛനേയും കൊണ്ട് കാറിനടുത്തേക്ക് നടന്നോളു. ഇതാ കാറിന്‍റെ കീ…” സുമേഷ് കാറിന്‍റെ കീ സുരേഷിന്‍റെ നേർക്കു നീട്ടി. എന്നിട്ട് ഫാർമസിയിലേക്കു പോയി.

പുറത്തേക്കിറങ്ങിയ സുരേഷ് നന്ദൻമാഷിനെ വീൽ ചെയറിലിരുത്തി കാറിനടുത്തേക്ക് കൊണ്ടുപോയി. അപ്പോൾ നന്ദൻമാഷ് ചെറുതായി അസ്വസ്ഥനാകുന്നതു പോലെ തോന്നി. വീൽ ചെയറിൽ നിന്നുമിറക്കിയ നന്ദൻമാഷിനെ കാറിൽ പിടിച്ചിരുത്തി സുരേഷും അടുത്തിരുന്നു. അതോടെ നന്ദൻമാഷ് ശാന്തനായി. അല്പം കഴിഞ്ഞ് സുമേഷ് വന്നെത്തി.

ഡ്രൈവിംഗ് സീറ്റിലിരുന്ന് സീറ്റ് ബെൽട്ട് ധരിച്ചുകൊണ്ട് അയാൾ സുരേഷിനോടു ചോദിച്ചു “എന്നാൽ നമുക്കു പോകാം.”

“ഓകെ. സുമേഷ്… അച്ഛൻ ചെറുതായി അസ്വസ്ഥനാകുന്നതു പോലെ തോന്നി… ഏതായാലും നീ വേഗം വിട്ടോളു.” സുമേഷ് കാർ അതിവേഗത്തിൽ ഓടിച്ചു. ഏതാണ്ട് പത്തിരുപതു മിനിട്ടിനുള്ളിൽ അവർ വീട്ടിലെത്തി. അച്ഛനെ രണ്ടു പേരും ചേർന്ന് കാറിൽ നിന്നിറക്കി. അകത്തേക്കു കയറുന്നതിനു മുമ്പ് താര ഓടി വന്നു.

“നിങ്ങൾ എന്താ ഇത്രയും താമസിച്ചത്? ഉച്ചയ്ക്ക് ഊണു കഴിക്കാനും കണ്ടില്ല?”

“ഉച്ചയ്ക്ക് അച്ഛന്‍റെ ബ്ലഡ് ടെസ്റ്റിനും സ്കാനിംഗിനുമൊക്കെ പോകേണ്ടി വന്നു. പിന്നെ അതിന്‍റെ റിസൽട്ട് കിട്ടാൻ രണ്ടു മണിക്കൂറോളമെടുത്തു. അതിനിടയിൽ ഊണു കഴിക്കാൻ വരാൻ സമയമുണ്ടായിരുന്നില്ല. ഞങ്ങൾ കാന്‍റീനിൽ നിന്നു കഴിച്ചു.”

ഏട്ടനോടൊപ്പം അച്ഛന്‍റെ കൈ പിടിച്ച് അകത്തേക്കു നടക്കുന്നതിനിടയിൽ സുമേഷ് പറഞ്ഞു. അവർ നന്ദൻമാഷിനെ അദ്ദേഹത്തിന്‍റെ മുറിയിലെത്തിച്ച് കട്ടിലിൽ കൊണ്ടിരുത്തി.

“എന്നിട്ട് സൈമൺ ഡോക്ടർ എന്തു പറഞ്ഞു” താര പുറകേയെത്തി.

“എന്‍റെ താരേ… എല്ലാം വിശദമായി പറയാം. ഹോസ്പിറ്റലിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി ഞങ്ങൾ വിഷമിച്ചിരിക്കുകയാ. നീ രണ്ടു ചായയെടുക്ക്.” സുമേഷ് അക്ഷമയോടെ പറഞ്ഞു.

“അച്ഛനും ചൂടാറിയ ഒരു കപ്പ് ചായ എടുത്തോ.” നന്ദൻമാഷിന്‍റെ അടുത്തിരുന്ന സുരേഷാണ് അത് പറഞ്ഞത്

“ചായ എടുത്തു. രണ്ടു പേരും അപ്പുറത്തേക്ക് വന്നോളു.” സുനന്ദ അല്പം കഴിഞ്ഞ് വന്നു പറഞ്ഞു ‘

“സുമേഷ് നീ ചെല്ല്. ഞാൻ അച്ഛന്‍റെ അടുത്തിരുന്ന് ചായ കുടിച്ചോളാം. അച്ഛനും ഞാൻ കൊടുത്തോളാം.” സുരേഷ് പറഞ്ഞു.

“ങാ അപ്പോൾ ചേട്ടാ, അച്ഛനെ സ്നേഹസദനത്തിൽ കൊണ്ടു പോയാക്കുന്നതിന്‍റെ ഫോർമാലിറ്റീസ് ഒന്നു കൂടി അറിയണ്ടേ? ഞാൻ രാജീവിനെ വിളിച്ച് സംസാരിക്കാം. പിന്നെ ചേട്ടൻ പൈസയൊക്കെ റെഡിയാക്കി വച്ചോ. ഞാനും കുറച്ച് പൈസ ചിലവാക്കാം.”

“അതിനെക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം. രണ്ടു ദിവസം കൂടി കഴിയട്ടെ. ഞാൻ പോകുന്നതിന് രണ്ടു ദിവസം മുമ്പ് അച്ഛനെ അവിടെക്കൊണ്ടാക്കിയാൽ മതിയല്ലോ. അതുവരെ ഞാൻ നോക്കിക്കോളാം അച്ഛന്‍റെ കാര്യങ്ങൾ.” സുരേഷ് പറഞ്ഞു.

“എന്നാൽ ശരി. ചേട്ടന്‍റെ ഇഷ്ടം പോലെ.” അങ്ങനെ പറഞ്ഞ് സുമേഷ് ആ മുറിയിൽ നിന്നും പോയി.

അയാളുടെ മനസ്സിലും ചില പ്ലാനും പദ്ധതികളും തയ്യാറാക്കുകയായിരുന്നു. ചേട്ടൻ പോകുന്നതിനു മുമ്പ് സ്വത്തിന്‍റെ ഭാഗം വയ്പെല്ലാം കഴിയണം. എങ്ങിനെയെങ്കിലും ഒരു വിൽപ്പത്രം തയ്യാറാക്കി അച്ഛനെക്കൊണ്ട് സൈൻ ചെയ്യിക്കണം. സ്വത്തുക്കൾ ഭൂരിഭാഗവും തനിക്ക് കൈക്കലാക്കണം. ചേട്ടൻ വലിയ തർക്കങ്ങളൊന്നും ഉന്നയിക്കാൻ പോകുന്നില്ല. അച്ഛന് ഓർമ്മശക്തി തിരിച്ചു കിട്ടിയാൽ ഒരു പക്ഷെ ഇതൊന്നും നടക്കുകയില്ല. സ്വത്തു കൈക്കലാക്കിക്കഴിഞ്ഞാൽ അച്ഛനെ സ്നേഹസദനത്തിൽ തന്നെ താമസിപ്പിക്കുകയും ചെയ്യാം.

അയാൾ ചായ കുടിക്കാൻ ചെന്നിരുന്നപ്പോൾ താരയും സുനന്ദയും വിവരങ്ങളെല്ലാം തിരക്കി. അസുഖം മാറുന്നതുവരെ അച്ഛനെ സ്നേഹസദനത്തിൽ കൊണ്ടുപോയാക്കുവാനാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് സുമേഷ് പറഞ്ഞു. അതുകേട്ടപ്പോൾ താരയ്ക്ക് വലിയ സന്തോഷമായി. ഒരു വലിയ ഭാരം തങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുമല്ലോ എന്നവളോർത്തു.

പിറ്റേന്ന് മുതൽ താരയും സുമേഷും ജോലിക്കു പോകുമ്പോൾ സുരേഷും സുനന്ദയും നന്ദൻമാഷിന്‍റെ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്തുതുടങ്ങി. നന്ദൻമാഷിന് അവരെ അനുസരിക്കുന്നതിൽ വലിയ പ്രയാസമുണ്ടായിരുന്നില്ല. ഇതിനിടയിൽ കുട്ടികളെല്ലാം ഏറെ നേരം നന്ദൻമാഷിന്‍റെ അടുത്തിരുന്ന് കളിക്കുകയും വർത്തമാനം പറയുകയും ചെയ്തു. ആ സമയത്ത് സുനന്ദ ശാന്തിയെ അടുക്കളയിൽ സഹായിക്കാൻ ചെല്ലും.

കുട്ടികളുടെ കൊച്ചു കൊച്ചു വഴക്കുകൾക്ക് പരിഹാരo കാണേണ്ടതും സുരേഷിന്‍റെ ചുമതലയായി.

“അപ്പൂപ്പൻ എന്‍റേയാ…” അങ്ങനെ പറഞ്ഞ് നന്തു, നന്ദൻമാഷിനോട് ചേർന്നിരിക്കാൻ തുനിയുമ്പോൾ കിച്ചു അടുത്തു വരും.

“ഉം… മാറ്… മാറ്… അപ്പൂപ്പ എന്തെയാ.” കിച്ചു നന്തുവിനെ തള്ളിമാറ്റാൻ ശ്രമിക്കും.

അപ്പോൾ സുരേഷ് പറയും. “നിങ്ങൾ അപ്പൂപ്പനെ ഉപദ്രവിക്കല്ലെ. അപ്പൂപ്പന് വയ്യാത്തതല്ലെ.” പക്ഷെ നന്ദൻമാഷിനാകട്ടെ കുട്ടികൾ എന്തു ചെയ്താലും പരാതി ഉണ്ടായിരുന്നില്ല അദ്ദേഹം പേരക്കുട്ടികളെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. ചിലപ്പോൾ ചിന്നു ചോദിക്കും.

“അപ്പൂപ്പനെ അവര് കുത്തി വച്ചോ… അപ്പൂപ്പന് വല്ലാതെ വേദനിച്ചോ”

“ഉം… വേദനിച്ചു” നന്ദൻമാഷ് വിഷാദപൂർവ്വം തലയാട്ടും. അപ്പോൾ ചിന്നു അവിടം തടവി കൊടുക്കും.

കൃത്യമായ മരുന്നും ഭക്ഷണവും സ്നേഹസാമിപ്യങ്ങളും നന്ദൻമാഷിൽ കുറേശ്ശേയായി മാറ്റങ്ങൾ വരുത്തുന്നതായി സുരേഷിന് തോന്നിയിരുന്നു. എങ്കിലും പെട്ടെന്നൊന്നും നല്ല മാറ്റം ഉണ്ടാകാൻ പോകുന്നില്ലെന്ന് അയാൾ അറിഞ്ഞു. താൻ പോകുന്നതിനു മുമ്പ് അച്ഛനെ സ്നേഹസദനത്തിൽ തന്നെ കൊണ്ടുപോയാക്കേണ്ടി വരും. സുമേഷിൽ നിന്നും താരയിൽ നിന്നും സ്നേഹമോ സഹകരണമോ പ്രതീക്ഷിക്കേണ്ടതില്ലെന്നും സുരേഷ് മനസ്സിലാക്കി. മാത്രമല്ല അവരുടെ നീരസത്തോടെയുള്ള പെരുമാറ്റം അച്ഛന്‍റെ അസുഖം കൂട്ടുകയെ ഉള്ളൂ. എങ്കിലും ഒരനന്യപ്പോലെ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്ന കാര്യത്തിൽ സുരേഷിന് വിഷമം തോന്നിയിരുന്നു. താൻ പോകുന്നതിനു മുമ്പ് അച്ഛന് അല്പമെങ്കിലും സുഖം പ്രാപിച്ചെങ്കിൽ അതിന്‍റെ ആവശ്യം വരില്ലെന്നും തോന്നി.

അന്ന് നന്ദൻമാഷുൾപ്പെടെ എല്ലാവരും നേരത്തേ ഉറങ്ങിക്കഴിഞ്ഞിരുന്നു. പുറത്ത് നിലാവ് അതിന്‍റെ കസവാട ചാർത്തി രാത്രിയെ രൂപവതിയാക്കിയിരുന്നു. സുരേഷും സുമേഷും കസേരയിട്ട് മുറ്റത്തിരുന്നു. അവരുടെ മുന്നിലെ മേശയിൽ സുരേഷ് ഗൾഫിൽ നിന്നും കൊണ്ടുവന്ന ഒരു കുപ്പി വിസ്ക്കിയും രണ്ടു ഗ്ലാസ്സുകളും ഒരു പ്ലേറ്റിൽ ഏതാനും നട്സുകളും ഇരിപ്പുണ്ടായിരുന്നു. കമ്പനിയുണ്ടെങ്കിൽ വല്ലപ്പോഴും അല്പം കഴിക്കുന്ന ശീലം സുമേഷിനുണ്ടായിരുന്നു,

“ചിയേഴ്സ്…” സുമേഷ് പറഞ്ഞു

“ചിയേഴ്സ്” ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് അവർ കുറേശ്ശെയായി ലഹരി നുണയാൻ തുടങ്ങി. ചില നാട്ടുവർത്തമാനങ്ങളും ബാല്യകാല- യൗവ്വന കുസൃതികളും അവർ ആ ലഹരിയിൽ അയവിറക്കിക്കൊണ്ടിരുന്നു.

പെട്ടെന്ന് സുമേഷ് ഗൗരവഭാവം പൂണ്ടു.അയാൾപതുക്കെ സ്വത്തുക്കൾ ഭാഗം വക്കുന്ന കാര്യം എടുത്തിട്ടു.

“ചേട്ടാ… നമുക്ക് അച്ഛന്‍റെ സ്വത്തുക്കൾ ഭാഗം വക്കുന്ന കാര്യം ആലോചിച്ചാലോ അച്ഛന്‍റെ നാട്ടിൽ വസ്തുവകകളെല്ലാം ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിച്ചു തുടങ്ങി. പറമ്പിൽ നിന്നും കൃഷിയിൽ നിന്നും കാര്യമായ വരായ്കകളൊന്നുമില്ല. അസുഖമാകുന്നതിനു മുമ്പ് അച്ഛനാണ് എല്ലാം നോക്കി നടത്തിയിരുന്നത്. ഇപ്പോൾ എനിക്ക് അതിനൊന്നിനും സമയം കിട്ടുന്നില്ല. നമുക്ക് അതെല്ലാം ഭാഗം വച്ച് വേർതിരിച്ചെടുത്താലോ. ഓരോരുത്തരുടെ ഇഷ്ടം പോലെ അവ വിറ്റ് പണമാക്കുകയോ മറ്റോ ചെയ്യാമല്ലോ. നമ്മുടെ കുടുംബത്തിനും അതുപകാരപ്പെടും.”

സുരേഷിന് സുമേഷിന്‍റെ സംസാരം കേട്ട് അല്പം ദേഷ്യം വന്നുവെങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു.

“അച്ഛന് തീരെ വയ്യാതിരിക്കുന്ന ഈ സമയത്താണോ അതേപ്പറ്റിയെല്ലാം നമ്മൾ ആലോചിക്കേണ്ടത്. എനിക്ക് അച്ഛന്‍റെ സ്വത്തുക്കളൊന്നും കിട്ടിയില്ലെങ്കിലും പ്രയാസമില്ല. എനിക്കും കുടുംബത്തിനും വേണ്ടത് ഞങ്ങളിപ്പോൾ അദ്ധ്വാനിച്ച് ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല സുഖമില്ലാത്ത അച്ഛനെക്കൊണ്ട് എങ്ങനെ വിൽപ്പത്രം തയ്യാറാക്കിക്കാമെന്നാണ് നീ പറയുന്നത്.”

“വിൽപ്പത്രം നമുക്ക് തനിയെ എഴുതിയുണ്ടാക്കാം ചേട്ടാ… എന്നിട്ട് അച്ഛനെക്കൊണ്ട് സൈൻ ചെയ്യിച്ചാൽ പോരെ. അച്ഛന്‍റെ വിരലടയാളം ആയാലും മതിയല്ലോ.”

“നോ… നോ… ഞാനിപ്പോൾ അതിനൊന്നും തയ്യാറല്ല… അച്ഛന്‍റെ അസുഖം പൂർണ്ണമായും മാറുകയാണ് എനിക്കിപ്പോൾ ആവശ്യം. അതിനായി ഞാൻ പരിശ്രമിക്കും. അതു കഴിഞ്ഞ് അച്ഛൻ പൂർണ്ണ ആരോഗ്യവാനാകുമ്പോൾ നമുക്ക് അതേപ്പറ്റി അച്ഛനോട് സംസാരിക്കാം. അച്ഛന് സമ്മതമാണെങ്കിൽ പിന്നെ എല്ലാം എളുപ്പമായില്ലെ?”

അത്രത്തോളം ക്ഷമിക്കുവാൻ സുമേഷ് തയ്യാറല്ലായിരുന്നു. കൂടുതൽ ആർഭാടപൂർണ്ണമായ ഒരു ജീവിതമായിരുന്നു അയാളുടെ ലക്ഷ്യം. ഇപ്പോൾ താമസിക്കുന്നതിനെക്കാൾ വലിയവീടു വേണം. വലിയ കാറു വേണം. പറ്റുമെങ്കിൽ ഒരു എസ്റ്റേറ്റ് സ്വന്തമാക്കണം അതിനാവശ്യമായ പണം വേണം സുരേഷിനോട് ഇനി അതിനെപ്പറ്റി സംസാരിച്ചിട്ട് കാര്യമില്ലെന്നയാൾക്കു മനസ്സിലായി. സുരേഷ് പോയിക്കഴിഞ്ഞ്. എങ്ങനെയെങ്കിലും ഒരു വിൽപ്പത്രം തയ്യാറാക്കി അച്ഛനെക്കൊണ്ട് ഒപ്പിടുവിക്കണം. അപ്പോൾ തനിക്ക് കൂടുതൽ സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്യാം. സുമേഷിന്‍റെ ചിന്ത ആ വഴിക്ക് തിരിഞ്ഞു. അതോടെ അയാൾ പ്രകോപിതനാകാതെ പറഞ്ഞു. “ചേട്ടന് അതാണിഷ്ടമെങ്കിൽ അങ്ങനെ നടക്കട്ടെ.”

അതോടെ ആ അദ്ധ്യായം അവസാനിച്ച മട്ടിൽ സുരേഷ് ഉറങ്ങാനായി അകത്തേക്കു നടന്നു. സുമേഷ് പുറകേയും അകത്തെത്തിയിട്ടും നിദ്രയെ പുൽകാനാകാതെ സുമേഷ് അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരാഴ്ച കൂടികഴിഞ്ഞപ്പോൾ സുരേഷിന് മടങ്ങി പോകാനുള്ള സമയമായി. അപ്പോഴേക്കും സുരേഷിന്‍റെ ശ്രദ്ധാപൂർണ്ണമായ പരിചരണത്തിൽ നന്ദൻമാഷ് പഴയ രീതിയിലേക്ക് കുറെയൊക്കെ മടങ്ങി വന്നു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഓർമ്മശക്തിയും മെച്ചപ്പെട്ടു. അതോടെ അച്ഛനെ ഇനിയും സ്നേഹസദനത്തിൽ എത്തിക്കേണ്ടതില്ല എന്ന് സുരേഷ് തീർച്ചപ്പെടുത്തി.

അന്നൊരു ഞായറാഴ്ചയായിരുന്നു.

സുമേഷിന്‍റെ കാറിൽ എല്ലാവരും കൂടി എയർപോർട്ടിലേക്കു യാത്രയായി. എയർപോർട്ടിൽ എത്തിയ ഉടനെ കാറിൽ നിന്നിറങ്ങിയ സുരേഷ് നന്ദൻമാഷ് കേൾക്കാത്ത വിധത്തിൽ സുമേഷിനെയും താരയെയും മാറ്റിനിർത്തി പറഞ്ഞു.

“അച്ഛനെ ഇനിയും സ്നേഹസദനത്തിലേക്ക് കൊണ്ടു പോകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നിങ്ങൾ അച്ഛനെ നല്ലവണ്ണം നോക്കിയാൽ മതി.” സുരേഷ് പറഞ്ഞു. അതു കേട്ട് താര പറഞ്ഞു.

“എന്നാരു പറഞ്ഞു. ഇവിടെ അങ്ങേരെ നോക്കുവാൻ എനിക്കോ സുമേഷേട്ടനോ സമയം കിട്ടിയെന്നു വരില്ല.” താരയ്ക്ക് നന്ദൻമാഷ് എങ്ങനെയെങ്കിലും അവിടെ നിന്നു പോയാൽ മതി എന്നായിരുന്നു.

പെട്ടെന്ന് സുമേഷ് പറഞ്ഞു. “”നീ പറയുന്നതു പോലെയല്ലല്ലോ കാര്യങ്ങൾ. എന്‍റെ അച്ഛനെ നോക്കാൻ എനിക്കറിയാം.” സുമേഷ് ഗൗരവപൂർവ്വം പറയുന്നതു കേട്ടപ്പോൾ സുരേഷിന് സന്തോഷമായി.

“അതേടാ… നമ്മുടെ അച്ഛനമ്മമാരെ നോക്കേണ്ടത് നമ്മുടെ കടമയാണ്. അല്ലാതെ വല്ലെടുത്തും കൊണ്ടുപോയി നടതള്ളുക അല്ല ചെയ്യേണ്ടത്.”

“ശരി ഏട്ടാ… ഏട്ടൻ സന്തോഷമായിട്ടു പൊയ്ക്കോളു. അച്ഛനെ ഞാൻ നോക്കിക്കോളാം.”

“ശരി എടാ… എന്നാൽ ഞങ്ങളിറങ്ങട്ടെ. അപ്പോൾ ബൈ… ബൈ… അച്ഛനെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്.” അങ്ങനെ പറഞ്ഞ് അയാൾ കാറിനകത്തിരിക്കുന്ന നന്ദൻമാഷിന്‍റെ അടുത്തെത്തി.

“അച്ഛാ… അച്ഛൻ ഒന്നുമോർത്ത് വിഷമിക്കരുത്. അച്ഛന്‍റെ അസുഖമെല്ലാം ഭേദപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുമേഷ് എടുത്തു തരുന്ന മരുന്ന് കൃത്യമായിട്ടു കഴിക്കണം. ഞാൻ അവിടെ ചെന്നയുടനെ വിളിക്കാം.”

നന്ദൻമാഷ് ഒന്നും പറയാതെ മകന്‍റെ കൈകളിൽ പിടിച്ചു. അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. മൂത്തമകനായ സുരേഷിന്‍റെ സാമിപ്യം അദ്ദേഹത്തിന് അത്രത്തോളം ആശ്വാസപ്രദമായിരുന്നു. അദ്ദേഹം അറിയാതെ വിങ്ങിപ്പൊട്ടി “നീ പോകരുത്… നീ പോയാൽ ഞാൻ വീണ്ടും പഴയ പോലെയാകും.” അദ്ദേഹം പറഞ്ഞു.

നന്ദൻമാഷിന്‍റെ ദുഃഖം കണ്ട് സുരേഷിന് സഹിച്ചില്ല. അച്ഛന്‍റെ കൈകളിൽ മുഖമമർത്തി അയാളും വിങ്ങിപ്പൊട്ടി. അതു കണ്ട് അല്പം മാറിനിന്നിരുന്ന സുനന്ദയും കുട്ടികളും കണ്ണുതുടച്ചു.

“കൊള്ളാമല്ലോ… ചേട്ടൻ ഇങ്ങനെ നിന്നാൽ ഫ്ളൈറ്റ് മിസ്സാകും… ഇനിയും ഏകദേശം ഒരു മണിക്കൂർ മാത്രമേ ബാക്കിയുള്ളു.”

സുരേഷ് പെട്ടെന്ന് കരച്ചിൽ നിർത്തി കൈലേസെടുത്ത് കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു. “ഞാൻ വരുന്നെടാ… അച്ഛനെ ഒന്ന് സമാധാനിപ്പിച്ചിട്ടു വരാം…”

“നല്ല ആളാ അച്ഛനെ സമാധാനിപ്പിക്കുന്നത്. ചേട്ടൻ ഒന്ന് വേഗം വരുന്നുണ്ടോ? ചെക്കിൻ ചെയ്യേണ്ട സമയത്താണ് അച്ഛനെ സമാധാനിപ്പിക്കാൻ നില്ക്കുന്നത്.” സുമേഷ് കുറ്റപ്പെടുത്തി

“എന്നാൽ ശരി അച്ഛാ… ഞാൻ പോയിട്ടു വരാം… അച്ഛൻ വിഷമിക്കരുത്. എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചാൽ മതി. ഞാൻ ഓടി വരും. എന്‍റെ അച്ഛൻ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളു.”

“വരു… എട്ടാ… സമയമായി…” സുനന്ദയും വിഷമത്തോടെയാണെങ്കിലും സുരേഷിനെ നിർബ്ബന്ധിച്ചു. സുരേഷ് പെട്ടെന്ന് അച്ഛന്‍റെ കൈവിടുവിച്ച് മുന്നോട്ടു നടന്നു. അയാളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“ഇത്രയ്ക്കു വിഷമമാണെങ്കിൽ അച്ഛനെ കൂടെ കൊണ്ടു പോകാമായിരുന്നല്ലോ.” ആരും കേൾക്കാതെ താര ആത്മഗതമെന്നോണം പറഞ്ഞു.

“അപ്പോൾ ബൈ എടാ. അച്ഛന്‍റെ കാര്യത്തിൽ എന്തുണ്ടെങ്കിലും എന്നെ അറിയിക്കണം.” സുരേഷ് കണ്ണുകൾ തുടച്ച് ആത്മസംയമനം വീണ്ടെടുത്തു കൊണ്ടു സുമേഷിന്‍റെ കൈകളിൽ പിടിച്ചു.

“ഒ.കെ… ഏട്ടാ… വിഷ് യൂ എ ഹാപ്പി ജേർണി.”

“ഞങ്ങൾ പോയി വരട്ടെ താരെ.” സുനന്ദയും താരയോട് യാത്ര ചോദിച്ചു.

“ഓ. കെ ചേച്ചീ… അവിടെയെത്തിയാലുടൻ വിളിക്കണം.” താരയും പ്രതികരിച്ചു.

“ചേച്ചീ നമ്മളിനി എന്നാ കാണുക?” ചിന്നു മോൾ ഗീതുവിനെ കെട്ടിപ്പിടിച്ചു ചോദിച്ചു.

“ശരിയാടാ. ഇത്രയും ദിവസം സമയം പോയതറിഞ്ഞില്ല. എന്തു രസമായിരുന്നു അല്ലേ നമ്മുടെ കളികളെല്ലാം.” ഗീതു പറഞ്ഞു. രമ്യയും കരച്ചിലിന്‍റെ വക്കത്തെത്തിയിരുന്നു.

“ഇനിയും എന്നാണാവോ ഇങ്ങനെ കളിക്കാനും തമാശ പറയാനും കഴിയുക?” രമ്യ, ചിന്നു മോളെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി.

ഇതിനിടയിൽ നന്തു, കിച്ചുവിനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു. “ഇനി നീയെത്തോ ഈ തെഡിബിയറിനെ.”

അവൻ കിച്ചുവിന്‍റെ കൈകളിൽ തന്‍റെ ടെഡിബിയറിനെ വച്ചു കൊടുത്തു. കിച്ചുവിന് വലിയ സന്തോഷമായി. അവൻ അതിനെ ഒരമൂല്യനിധി എന്ന പോലെ ചേർത്തുപിടിച്ചു. കുട്ടികൾ മൂന്നു പേരും ഓടി വന്ന് കാറിന്‍റെ സൈഡ് വിൻഡോയിൽ വച്ചിരുന്ന അപ്പൂപ്പന്‍റെ കൈകളിൽ ഉമ്മവച്ചു.

“അപ്പൂപ്പാ ഞങ്ങൾ പോയി വരട്ടെ. ഇനി വരുമ്പോ കാണാം കേട്ടോ. അപ്പോ ഒത്തിരി കഥ പറഞ്ഞു തരണം… റ്റാറ്റാ അപ്പൂപ്പാ…” അങ്ങനെ പറഞ്ഞ് അവർ തിരിഞ്ഞോടി. അപ്പോഴേക്കും സുരേഷും സുനന്ദയും അല്പം അകലെ എത്തിയിരുന്നു അവരോടൊപ്പം ചേർന്ന് അവർ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ടാറ്റാ പറഞ്ഞു. അപ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകളിലും, ചിന്നുവിന്‍റെ കണ്ണുകളിലും സങ്കടം ഊറിനിന്നു.

“എന്നാൽ നമുക്കു പോകാം.” സുമേഷ് താരയെ നോക്കി ചിരിച്ചു. എല്ലാരും കാറിൽ കയറിയ ഉടനെ സുമേഷ് കാർ മുന്നോട്ടെടുത്തു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 18

നന്ദൻമാഷിന്‍റെ മുറിയ്ക്കകത്തു നിന്നും കരച്ചിലിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയവർ നോക്കിയപ്പോൾ കണ്ടത് കിച്ചുവും, നന്തുവും കൂടി ടെഡിബിയറിനു വേണ്ടി വഴക്കിടുന്നതാണ്.

“ഉം.. ഇത്. എന്‍റെ തെഡി ബിയർ ആണ്… ഞാനിതാക്കും കൊക്കൂല്ല…” നന്തു വീറോടെ പറഞ്ഞു.

“ഉം… എനിച്ചു വേനം.” അങ്ങനെ പറഞ്ഞ് കിച്ചു അവന്‍റെ കൊച്ചുകൈ കൊണ്ട് ടെഡിബിയറിനെ നന്തുവിൽ നിന്നും പിടിച്ച് വലിച്ചെടുക്കാൻ നോക്കി. അതോടെ നന്തു അവനെ പുറകോട്ടു പിടിച്ചു തള്ളി. അപ്പോൾ തലയടിച്ചു താഴെ വീണ കിച്ചുവിന്‍റെ കരച്ചിൽ ആണ് എല്ലാവരും കേട്ടത്. കിച്ചുവിനെ താര ഓടിച്ചെന്ന് എടുത്തു. അവന്‍റെ തല നല്ലവണ്ണം മുഴച്ചിരുന്നു. അവൻ ഉറക്കെ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു. താര അവനെ തന്‍റെ മാറോടു ചേർത്ത് അവന്‍റെ തലതിരുമ്മി.

അപ്പോൾ സുരേഷ് നന്തുവിന്‍റെ ചെവിയിൽ പിടിച്ച് പതുക്കെ തിരിച്ചു കൊണ്ട് പറഞ്ഞു. “അല്ലെങ്കിലും ഇവനിത്തിരി വികൃതി കൂടുതലാ…. നിന്നോടു ഞാൻ പറഞ്ഞതല്ലെ, ഇങ്ങോട്ടു പോരുമ്പോൾ ആ ടെഡി ബിയറിനെയൊന്നും എടുക്കേണ്ടാ എന്ന്… ഇപ്പോ മനസ്സിലായോടാ…”

നന്തു ഉറക്കെ കരയുന്നതു കണ്ടപ്പോൾ സുനന്ദയ്ക്ക് വിഷമമായി. “പോട്ടെ സുരേഷേട്ടാ… അവര് കൊച്ചു പിള്ളേരല്ലെ? അങ്ങനെ ഒക്കെ കിടക്കും.” എന്നു പറഞ്ഞ് സുനന്ദ നന്തുവിനെ വാരിയെടുത്തു.

രണ്ടമ്മമാർക്കും തങ്ങളുടെ മക്കളോടുള്ള സ്നേഹം കണ്ട് സുമേഷ് പറഞ്ഞു, “കണ്ടോ മക്കൾക്കല്ല നൊന്തത്.അവരുടെ തളളമാർക്കാ… അതുപോട്ടെ… നിങ്ങളെല്ലാം കളി മതിയാക്കി പുറത്തേക്കിറങ്ങ്. അപ്പൂപ്പനെ ഞങ്ങള് ഇപ്പത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോവുകയാ.”

“ഹോസ്പിറ്റലിലോ… അതിന് അപ്പൂപ്പന് എന്തസുഖമാ ചെറിയഛാ” രമ്യയാണത് ചോദിച്ചത്.

“അപ്പൂപ്പന് അസുഖമൊന്നുമില്ല. അപ്പൂപ്പൻ ഇത്രയും നേരം ഞങ്ങളുടെ കൂടെ ചിരിക്കുകയും കളിക്കുകയും ഒക്കെ ചെയ്തല്ലോ…”

“അത് ചിലപ്പോ അപ്പൂപ്പന് ചില അസുഖം ഉണ്ടാകാറില്ലേ? എല്ലാവരേയും ഉപദ്രവിക്കാൻ നോക്കുക, ചിലതെല്ലാം മറന്നു പോകുക…. അങ്ങനെ ചിലതെല്ലാം അതിനാ ഡോക്ടറെ കാണിക്കുന്നത്.”

“ഞങ്ങടെ കൂടെ കളിച്ചാ അപ്പൂപ്പന്‍റെ അസുഖമെല്ലാം മാറും.” ചിന്നുവാണ് അത് പറഞ്ഞത്.

“അതിനി ഹോസ്പിറ്റലിൽ പോയിട്ടു വന്നിട്ടാകട്ടെ…ഉം. എല്ലാവരും കളി മതിയാക്കി അപ്പൂപ്പന്‍റെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിക്കേ. സുരേഷേട്ടൻ മാത്രം ഇവിടെ നിന്നാൽ മതി.”

അങ്ങനെ പറഞ്ഞ് സുമേഷ് സുരേഷിനെ ഒഴിച്ച് ബാക്കി എല്ലാപേരേയും പുറത്തിറക്കി. എന്നിട്ട് സുരേഷിനെ വിളിച്ച് അടുത്തു നിർത്തിയിട്ട് പറഞ്ഞു. “അച്ഛനെ ഇപ്പോത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാലോ എന്ന് എനിക്കൊരാലോചന. ചേട്ടനാണെങ്കിൽ ലീവും അധികമില്ലല്ലോ. എനിക്കും ഒഴിവുകിട്ടാൻ പ്രയാസമാണ്. ഇന്നത്തെ ദിവസം ഞാൻ ഏതായാലും ചേട്ടൻ വരുന്നതു പ്രമാണിച്ച് ലീവെടുത്തു. ഇനി ഇപ്പോൾ അച്ഛനെ ഡോക്ടറെ കാണാൻ താമസിപ്പിക്കണ്ട. എനിക്ക് പരിചയമുള്ള ഒരു ഹോസ്പിറ്റലും ഡോക്ടറുമുണ്ട്. ഞാൻ നേരത്തെ വിളിച്ച് അന്വേഷിച്ചപ്പോൾ അങ്ങോട്ടു ചെന്നാൽ മതി അപ്പോയിന്‍റ്മെന്‍റ് ഒന്നും എടുക്കണ്ട എന്നു പറഞ്ഞു. നമുക്ക് ഇപ്പത്തന്നെ അച്ഛനേയും കൊണ്ട് പോയാലോ ചേട്ടാ…” സുമേഷിന്‍റെ ചോദ്യം കേട്ട് സുരേഷ് ആലോചനയോടെ പറഞ്ഞു.

“നീ പറഞ്ഞതു ശരിയാണ്. അച്ഛന്‍റെ അസുഖം ഇപ്പോൾ ആരംഭത്തിലാണെന്നു തോന്നുന്നു. ഇനിയും വച്ചു താമസിപ്പിക്കാതിരിക്കുകയായിരിക്കും നല്ലത്. നമുക്ക് ഇന്ന് തന്നെ അച്ഛനെ ഏതെങ്കിലും സൈക്കിയാട്രിസ്റ്റിനെയോ ന്യൂറോളജിസ്റ്റിനേയോ കാണിക്കാം. അത് നിനക്ക് നല്ല പരിചയമുള്ള ഡോക്ടറാണെങ്കിൽ വളരെ നല്ലത്.”

“അതെ ചേട്ടാ, അതാ ഞാൻ പറഞ്ഞത് അധികം ദൂരെയല്ലാതെ ‘സ്മൃതി’ എന്ന പേരിൽ ഒരു ഹോസ്പ്പിറ്റൽ ഉണ്ട്. അവിടത്തെ ഡോക്ടർ സൈമൺ എന്‍റെ സുഹൃത്താണ്. വളരെ പേരു കേട്ട ഒരു സൈക്കിയാട്രിസ്റ്റാണദ്ദേഹം. നമുക്ക് അദ്ദേഹത്തെ കാണിക്കാം.”

“ഓകെടാ. നമുക്കെങ്കിൽ ഇപ്പോൾത്തന്നെ പോകാം.” അതു കേട്ടഉടൻ തന്നെ സുമേഷ് അച്ഛന്‍റെ ഷർട്ട് ഊരി മാറ്റാൻ തുടങ്ങി. അപ്പോൾ അടുത്തു നിന്ന സുരേഷ് പറഞ്ഞു.

“അച്ഛന്‍റെ ദേഹം വല്ലാതെ നാറുന്നു. അച്ഛനെ ആരും കുളിപ്പിക്കാറില്ലെ?” സുരേഷ് ചോദിച്ചു

“ആദ്യമൊക്കെ അച്ഛൻ തനിയെ കുളിക്കുമായിരുന്നു. ഇപ്പോ അച്ഛൻ കുളിക്കാൻ മറന്നു പോയതു പോലെ ബാത്റൂമിൽ പോയിട്ട് മടങ്ങിവരുന്നതു കാണാം.. കുറച്ചു നാളായി അച്ഛന്‍റെ ദിനകൃത്യങ്ങളെല്ലാം ശാന്തിയാണ് ചെയ്യിച്ചിരുന്നത്. ശാന്തി വല്ലപ്പോഴും മേലു തുടച്ചു കൊടുക്കും. അതല്ലാതെ കുറെ നാളായിട്ട് കുളിയൊന്നുമില്ല. കിച്ചുവിനെ നോക്കേണ്ടതുകൊണ്ട് ശാന്തിക്ക് സമയമില്ലാതെ വന്നതോടെയാണ് ഏജൻസിയിൽ നിന്ന് ആളെ വരുത്തിയത്. അവരാണ് രണ്ടു ദിവസമായി അച്ഛന്‍റെ കാര്യങ്ങൾ നോക്കിയിരുന്നത്. ഒടുവിൽ അതെങ്ങനെ ആയെന്ന് ചേട്ടൻ കണ്ടതല്ലെ?”

“എങ്കിൽ ആദ്യം അച്ഛനെ നമുക്ക് ഒന്ന് കുളിപ്പിക്കാമെടാ.” സുരേഷ് പറഞ്ഞതു കേട്ട് സുമേഷിന് അല്പം മടിയുണ്ടായിരുന്നെങ്കിലും ഏട്ടനെ അനുസരിക്കാതെ നിവൃത്തിയില്ലായിരുന്നു.

“അച്ഛൻ എണീറ്റേ. നമുക്ക് കുളിമുറിയിലേക്കു പോകാം.” അങ്ങനെ പറഞ്ഞ് അവർ രണ്ടുപേരും കൂടി നന്ദൻമാഷിനെ കുളിമുറിയിലെത്തിച്ചു. നന്ദൻമാഷ് കൈവിടുവിച്ച് പ്രതിഷേധിക്കാൻ നോക്കി.

“അച്ഛൻ മര്യാദയ്ക്കിരുന്നില്ലെങ്കിൽ എനിക്ക് പിള്ളേരെ തല്ലുന്ന വടിയെടുക്കേണ്ടി വരുമേ.” സുമേഷ് ഭീഷണിപ്പെടുത്തി.

“അച്ഛനെ തല്ലുമോടാ?” സുരേഷ് അമ്പരപ്പോടെ ചോദിച്ചു

“ഏയ്. ഒന്ന് പേടിപ്പിക്കാനാ ചേട്ടാ. പിള്ളേരെ തല്ലുന്ന വടിയെടുത്താ മതി അച്ഛന് പേടിയാ.”

അതു കേട്ട് സുരേഷിന് വിഷമം തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല. അങ്ങനെ ആദ്യം പ്രതിഷേധിച്ചെങ്കിലും നന്ദൻമാഷ് പിന്നീട് സുമേഷിന്‍റെ ഭീഷണിപ്പെടുത്തലിൽ പേടിച്ച് അതിനനുവദിച്ചു.

ഗീസറിൽ നിന്നുള്ള ചെറു ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ നന്ദൻമാഷ് ഉഷാറായി. പിന്നീട് ടൗവ്വൽ കൊണ്ട് തുടച്ച് പുതിയ ഷർട്ട് ധരിപ്പിച്ചതോടെ നന്ദൻമാഷിന്‍റെ മുഖം പ്രസന്നമായി.

“നമുക്ക് ഒന്ന് പുറത്തുപോയി വന്നാലോ അച്ഛാ?” സുരേഷ് ചോദിച്ചു.

ആ മുറിക്ക് പുറത്തുകടക്കുന്നത് നന്ദൻമാഷിന് സന്തോഷമുള്ള കാര്യമായിരുന്നു. പുറത്തുപോകുന്നത് അതിലേറെ സന്തോഷവും. അവർ രണ്ടുപേരും കൂടി നന്ദൻമാഷിന്‍റെ കാലിൽ ചെരുപ്പ് ഇടീച്ചു കൊടുത്തു. എന്നിട്ട് പതുക്കെ നടത്തി പൂമുഖത്തെത്തിച്ചു.അതു കണ്ട് താരയും സുനന്ദയും അത്ഭുതപ്പെട്ടു നോക്കി നിന്നു.

“അച്ഛനെ നിങ്ങൾ എവിടെ കൊണ്ടു പോകുന്നു?” സുനന്ദ ചോദിച്ചു

“ഞങ്ങൾ അച്ഛനെ ഇന്നു തന്നെ ഇവിടെ അടുത്ത് ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കാൻ കൊണ്ടുപോകുകയാണ്. ഇനിയും താമസിച്ചാൽ ശരിയാവുകയില്ല.”

“ആരെയാ സുമേഷേട്ടാ കാണിക്കുന്നത്?” താര ചോദിച്ചു

“അത് ‘സ്മൃതി’ ഹോസ്പിറ്റലിലെ ഡോ. സൈമണിനെ കാണിക്കാമെന്നു വിചാരിച്ചു. അദ്ദേഹത്തിനോടാകുമ്പോൾ എല്ലാം തുറന്നു സംസാരിക്കാമല്ലോ.” സുമേഷ് പറഞ്ഞു

“അതു നന്നായി. ഏതായാലും രണ്ടു പേരും കാപ്പി മുഴുവൻ കുടിച്ചില്ലല്ലോ. അതു കുടിച്ചിട്ട് പൊയ്ക്കോളു. അതുവരെ അച്ഛൻ പൂമുഖത്തിരിക്കട്ടെ.” താര പറഞ്ഞു.

“അച്ഛൻ വല്ലതും കഴിച്ചോ?” സുരേഷ് ചോദിച്ചു

“അച്ഛന് സാറാമ്മ കൊടുക്കാൻ ചെന്നതിന്‍റെ കോലാഹലങ്ങളാ നമ്മള് രാവിലെ കണ്ടത്. പിന്നെ ശാന്തി ചെന്ന് ആഹാരം എടുത്തുകൊടുത്തപ്പഴാ അച്ഛൻ കഴിച്ചത്.” താര അല്പം പുഛരസത്തിൽ പറഞ്ഞു.

“പിള്ളേരെവിടെ? അവരോട് കുറച്ചുനേരം കൂടി അച്ഛന്‍റെ അടുത്തിരിക്കാൻ പറ” സുരേഷ് താരയോട് പറഞ്ഞു.

“അവര് കാപ്പി കുടികഴിഞ്ഞ് മുറ്റത്ത് കളിക്കുന്നുണ്ട്. ഞാൻ ചെന്നു വിളിച്ചുകൊണ്ടു വരാം.” എന്നു പറഞ്ഞ് ശാന്തി അവരെ വിളിക്കാൻ പോയി. അവൾ പിള്ളേരെ വിളിച്ചുകൊണ്ടുവന്ന് അപ്പൂപ്പന്‍റെ അടുത്തിരുത്തി. അപ്പോൾ നന്ദൻമാഷ് സന്തോഷത്തോടെ അവരുടെ കൂടെ ഇരുന്നു. സുരേഷും, സുമേഷും, വേഗം കാപ്പി കുടി കഴിഞ്ഞ് തങ്ങളുടെ ഡ്രസ്സ് മാറാൻ പോയി.

പുതിയ ഷർട്ട് ധരിച്ച് പുറത്തെത്തിയ സുമേഷ് ഒരിക്കൽക്കൂടി ഡോ. സൈമണിനെ വിളിച്ച് തങ്ങൾ എത്തുകയാണെന്ന് അറിയിച്ചു. പിന്നീട് കാർഷെഡിൽ നിന്നും കാറെടുത്ത് മുറ്റത്തുവന്നു. അപ്പോൾ സുരേഷ് അച്ഛനെ മെല്ലെ പിടിച്ചു നടത്തി കാറിനടുത്തെത്തിച്ചു. അദ്ദേഹം സുരേഷിന്‍റെ അടുത്ത് ഏറെ അനുസരണയുള്ളതു പോലെ പെരുമാറി.

നന്ദൻമാഷ് കാറിൽ കയറി ഇരുന്നു കഴിഞ്ഞപ്പോൾ കുട്ടികൾ കാറിനു ചുറ്റും കൂടി “അപ്പൂപ്പാ ടാറ്റാ” എന്നു പറഞ്ഞു. നന്ദൻമാഷ് കുട്ടികളെ വിട്ടു പിരിയുന്നതിൽ അല്പം വിഷമത്തോടെ അവരെ നോക്കിയിരുന്നു. സുരേഷ് നന്ദൻമാഷിനോടൊപ്പം പുറകിലത്തെ സീറ്റിലിരുന്നു.

“അപ്പോൾ ഞങ്ങൾ പോയിട്ടു വരാം.” കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ സുമേഷ് സുനന്ദയേയും താരയേയും നോക്കി പറഞ്ഞു.

ഹോസ്പിറ്റലിലെ കാർ പാർക്കിംങ് ഏരിയായിൽ കാർ കൊണ്ടിട്ടശേഷം സുരേഷും സുമേഷും ചേർന്ന് നന്ദൻമാഷിനെ പിടിച്ചിറക്കി. അദ്ദേഹം തീരെ നടക്കാൻ വയ്യാത്ത വിധം അവശനാണെന്നു തോന്നി. ഓരോ ദിവസം ചെല്ലുന്തോറും അദ്ദേഹം ക്ഷീണിതനായിക്കൊണ്ടിരുന്നു. ഡോ. സൈമണിന്‍റെ മുറിയിലേക്ക് ലിഫ്റ്റ് കയറി പോകണമായിരുന്നു. ഹോസ്പിറ്റലിലെ റിസപ്ഷനിൽ ചെന്ന് പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞപ്പോൾ സുമേഷ് വീൽ ചെയറിന്‍റെ ആവശ്യം പറഞ്ഞു. അവർ ഒരു വീൽചെയർ വരുത്തി നന്ദൻമാഷിനെ അതിലിരുത്തി. ലിഫ്റ്റിൽ മൂന്നാം നിലയിലേക്കവർ കയറി ചെന്നു. അവിടെ ഡോ. സൈമണിന്‍റെ റൂമിനു മുന്നിൽ വലിയ ആൾക്കൂട്ടമൊന്നുമുണ്ടായിരുന്നില്ല.

“പേഷ്യന്‍റ് അകത്തുണ്ട്.” നഴ്സ് വന്ന് അറിയിച്ചതനുസരിച്ച് അവർ പുറത്തു കാത്തിരുന്നു. ഈ സമയത്തെല്ലാം നന്ദൻമാഷ് നിശ്ശബ്ദനായിരുന്നു.  പത്തു മിനിട്ട് കഴിഞ്ഞ് ആ രോഗി പുറത്തിറങ്ങിയപ്പോൾ അവർ നന്ദൻമാഷിനേയും കൊണ്ട് അകത്തുകയറി. ഡോ. സൈമൺ സുമേഷിനെ കണ്ട് പുഞ്ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു. “ഹലോ സുമേഷ്.”

“ഹലോ ഡോക്ടർ, ഞാൻ നേരത്തെ ഡോക്ടറെ വിളിച്ചിരുന്നു.”

“യെസ്… യെസ്… താങ്കളുടെ അച്ഛനെ കൊണ്ടുവരുന്ന കാരും പറഞ്ഞിരുന്നു. അപ്പോൾ ഇതാണല്ലേ അച്ഛൻ. മറ്റേതാരാ?”

“അത് എന്‍റെ ജ്യേഷ്ഠനാണ് ഡോക്ടർ. അദ്ദേഹം ഇന്ന് കാലത്ത് ഗൾഫിൽ നിന്നും എത്തിയതേ ഉള്ളൂ.”

“ഓകെ. അച്ഛന് ഈ ഓർമ്മപ്പിശക് തുടങ്ങിയിട്ട് എത്ര നാളായി?”

“ഏതാണ്ട് മൂന്നു നാലു മാസമേ ആയിട്ടുള്ളു. അമ്മ മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിൽ ഈ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്.”

അതിനു ശേഷം നന്ദൻമാഷിനുണ്ടായിട്ടുള്ള മാറ്റങ്ങളെപ്പറ്റിയും അദ്ദേഹം സ്നേഹസദനത്തിലേക്ക് ഭാര്യയെ അന്വേഷിച്ചു പോകാറുള്ളതിനെപ്പറ്റിയും ഈയിടെയായി നന്ദൻമാഷിൽ കാണുന്ന ആക്രമണോത്സുകതയെപ്പറ്റിയും സുമേഷ് വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് ഡോക്ടർ നന്ദൻമാഷിനോട് ചില ചോദ്യങ്ങൾ ചോദിച്ചു അതിൽ നിന്നും പുതിയ കാര്യങ്ങളെക്കാൾ വളരെ പഴയ കാര്യങ്ങളാണ് നന്ദൻമാഷിന്‍റെ ഓർമ്മയിൽ തങ്ങിനില്ക്കുന്നതെന്ന് ഡോക്ടർക്കു മനസ്സിലായി. പ്രത്യേകിച്ചും ഭാര്യയെ പറ്റിയുള്ള കാര്യങ്ങൾ. ഭാര്യയുടെ അഭാവം അംഗീകരിക്കാൻഅദ്ദേഹത്തിന്‍റെ മനസ്സിനു കഴിയുന്നില്ലെന്നു ഡോക്ടർ മനസ്സിലാക്കി. ഭാര്യയും, മക്കളുമൊത്തുള്ള ആ ചെറുപ്പകാലത്തിലാണ് അദ്ദേഹത്തിന്‍റെ മനസ്സിപ്പോൾ തങ്ങി നില്ക്കുന്നത്.

“ഇതൊരുതരം ഡിമെൻഷ്യ ആണ്. ഇത്തരം രോഗികളിൽ വളരെ പഴയ ഭൂതകാലം ഓർമ്മയിൽ തങ്ങി നില്ക്കുകയും, വർത്തമാനകാലം വിസ്മൃതിയിലാകുകയും ചെയ്യും. ഇത്തരത്തിലുള്ള രോഗികൾ ചില സന്ദർഭങ്ങളിൽ അക്രമാസക്തരാകാറുണ്ട്. ഏതായാലും ചില സ്ക്കാനിങ് ടെസ്റ്റുകളും ബ്ലഡ് ടെസ്റ്റുകളും വേണ്ടിവരും. അതു കഴിഞ്ഞു പറയാം ഈ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമോ എന്ന്. അതിനിടയിൽ ഇവിടെയുള്ള നൂറോ സർജനുമായിട്ടും ഞാൻ ഒന്ന് കൺസൽട്ട് ചെയ്യാം. പിന്നെ ഇത്തരം രോഗികൾക്ക് സ്നേഹപൂർണ്ണമായ പരിചരണം ആണ് ആവശ്യം. അല്ലാതെയുള്ള പെരുമാറ്റങ്ങൾ അവരുടെ രോഗം വർദ്ധിപ്പിക്കുകയേ ഉള്ളൂ നിങ്ങളിൽ രണ്ടു പേരിൽ ആർക്കാണതിനു കൂടുതൽ കഴിയുക എന്നതനുസരിച്ച് അദ്ദേഹത്തെ കൂടെ താമസിപ്പിക്കുക. അദ്ദേഹത്തിന്‍റെ കൂടെത്തന്നെ ഇരുന്ന് പരിചരിക്കാൻ ആരെങ്കിലും വേണം.”

“ഡോക്ടർ, എന്‍റെ വീട്ടിൽ എനിക്കും ഭാര്യക്കും ജോലിയുണ്ട്. ഡോക്ടർക്കും അതറിയാമല്ലോ. പിന്നെ ഹോം നഴ്സിനെ നിർത്തിയിട്ട് അച്ഛന് അവരെ ഇഷ്ടപ്പെടുന്നില്ല. പിന്നെ കൊച്ചുമോനെ നോക്കേണ്ടതുള്ളതു കൊണ്ട് സ്ഥിരമായി നിൽക്കുന്ന വേലക്കാരിക്കും അദ്ദേഹത്തെ പരിചരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ചേട്ടൻ കൊണ്ടുപോയി നോക്കുന്നതായിരിക്കും നല്ലതെന്നാണ് എനിക്കു തോന്നുന്നത്” സുമേഷ് പറഞ്ഞു നിർത്തി. അതു കേട്ട് ഡോക്ടർ പറഞ്ഞു.

“ശരിയാണ് സുമേഷ്… നിങ്ങളുടെ ബുദ്ധിമുട്ട് എനിക്കറിയാം. ഈ രോഗാവസ്ഥയിലുള്ള ഒരു രോഗിയെ പരിചരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. അഥവാ അതിനു തയ്യാറായാൽ തന്നെ അസാധാരണമായ ക്ഷമയും സഹനശക്തിയും വേണം.”

“അതെ. ഡോക്ടർ. അച്ഛൻ ചിലപ്പോൾ അനുസരിക്കാതെ ഇരിക്കുമ്പോൾ എനിക്ക് കൊച്ചുകുട്ടികളെപ്പോലെ വടി കാണിച്ച് പേടിപ്പിക്കേണ്ടി വന്നിട്ടുണ്ട്.”

“അതെ. അതാണ് ഞാൻ പറഞ്ഞത്. അതുകൊണ്ട് ഈ അവസ്ഥയിലുള്ളവരെ ഉപദ്രവിച്ച് അനുസരിപ്പിക്കുന്നതും ശരിയാണെന്ന് ഞാൻ പറയില്ല. അപ്പോൾ നല്ല ക്ഷമ ഇതിനാവശ്യമാണ്. നിങ്ങൾ എന്തു പറയുന്നു സുരേഷ്.” ഡോക്ടർ സുരേഷിന്‍റെ നേരേ തിരിഞ്ഞു ചോദിച്ചു

“ഞാൻ എന്തു പറയാനാണ് ഡോക്ടർ. എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ ഞാൻ അച്ഛനെ കൊണ്ടു പോയി നല്ലോണം നോക്കുമായിരുന്നു. എനിക്ക് രണ്ടു പെൺമക്കളും ഒരു മകനുമാണുള്ളത്. പിന്നെ ഭാര്യ ഗൾഫിൽ തന്നെ കമ്പനിയിൽ വർക്കു ചെയ്യുന്നുണ്ട്. അവിടെയാണെങ്കിൽ ഒരു വേലക്കാരിയെ നിർത്തുവാനുള്ള സാഹചര്യവുമില്ല. അഥവാ നിർത്തിയാൽ തന്നെ അവർ അച്ഛനെ കാര്യമായിട്ട് നോക്കുമോ എന്നറിയില്ല. പിന്നെ അച്ഛനു വേണ്ടി ഞാൻ എന്‍റെ ജോലി ഉപേക്ഷിക്കേണ്ടിവരും. അതിനും ഞാൻ തയ്യാറാണ് ഡോക്ടർ. എന്‍റെ അച്ഛനാണ് എനിക്ക് വലുത്.” സുരേഷ് വികാരഭരിതനായി പറഞ്ഞു. അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഡോ. സൈമൺ സുരേഷിനെ നോക്കി പറഞ്ഞു.

“ഒരു മകനെന്ന നിലയിൽ നിങ്ങൾ വലിയവനാണ് സുരേഷ്. പക്ഷെ നിങ്ങൾക്ക് അച്ഛനെ മാത്രം നോക്കിയാൽ പോരല്ലോ. നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുടുംബവും നിങ്ങൾക്കില്ലേ? പിന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും അവിടെവരുന്ന ചിലവ് എത്രത്തോളമാണെന്ന് എനിക്കറിയാം. നിങ്ങളുടെ ഭാര്യയുടെ ശമ്പളം കൊണ്ടു മാത്രം കുടുംബം കൊണ്ടുനടക്കാൻ കഴിയില്ലെന്നറിയാം. അതുകൊണ്ട് നിങ്ങളിപ്പോൾ ജോലി രാജി വക്കുന്ന കാര്യമൊന്നും ആലോചിക്കേണ്ട. ഞാൻ മറ്റൊരു പോംവഴി നിർദ്ദേശിക്കാം. നിങ്ങൾ പറഞ്ഞില്ലേ വൃദ്ധസദനത്തിലേക്ക് നിങ്ങളുടെ അച്ഛൻ ഇടയ്ക്ക് ഭാര്യയെ അന്വേഷിച്ചു പോയിരുന്നു എന്ന് അവിടെത്തന്നെ നിങ്ങളുടെ അച്ഛനെ എത്തിക്കുന്നത് നന്നായിരിക്കും. ഒരിക്കൽ തന്‍റേതായിരുന്ന ആ ഭവനത്തിൽ ഭാര്യയുണ്ടെന്നുള്ള വിശ്വാസത്തിൽ അദ്ദേഹം അവിടെ സ്വസ്ഥനായിരിക്കും. പിന്നെ അദ്ദേഹത്തെ സ്നേഹപൂർണമായി പരിചരിക്കാനും അവിടെ ആളുണ്ടല്ലോ? വീട്ടുകാർക്ക് ഇത്തരം രോഗികളെ പരിചരിക്കാൻ സാധ്യമല്ലാത്ത അവസരത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഞങ്ങൾ നിർദ്ദേശിക്കാറുണ്ട്. ഞങ്ങൾ ഡോക്ടർമാരുടെ സേവനവും അവിടെ ലഭ്യമായിരിക്കും.”

“അതൊരു നല്ല ഐഡിയ ആണ് ഡോക്ടർ. ഞങ്ങൾ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കാം.” സുമേഷ് സന്തോഷത്തോടെ പറഞ്ഞു. നന്ദൻമാഷ് മുഖാന്തിരം തങ്ങൾ ഇപ്പോൾ നേരിടുന്ന ഒരുപാട് ബുദ്ധിമുട്ടുകൾക്ക് അത് പരിഹാരമാകുമെന്ന് സുമേഷ് ഊഹിച്ചു.

“എന്നാൽ പിന്നെ അതിനുള്ള ഏർപ്പാടുകൾ ഉടൻ ചെയ്യുക. നിങ്ങൾ ഇടയ്ക്കിടക്ക് ചെന്ന് അദ്ദേഹത്തിന്‍റെ ക്ഷേമം അന്വേഷിച്ചാൽ മാത്രം മതിയാകും. ബ്ലഡ് ടെസ്റ്റും സ്ക്കാനിങ്ങും നടത്തിയിട്ട് ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരിക. അതിനുള്ള സൗകര്യം ഇവിടെത്തന്നെ ഉണ്ട് കേട്ടോ സുമേഷ്. എവിടെയാണെന്ന് സിസ്റ്റർ കാണിച്ചു തരും. ടെസ്റ്റ് റിസൽട്ടുകൾ കിട്ടാൻ ഏതാണ്ട് രണ്ടു മണിക്കൂറെടുക്കും ഞാനിനി ഉച്ചകഴിഞ്ഞേ ഇവിടെ ഉണ്ടാകൂ. അപ്പോൾ നിങ്ങൾ വന്നാൽ മതി.”

“ഓ.കെ ഡോക്ടർ. ബ്ലഡ് ടെസ്റ്റും സ്കാനിങ്ങും നടത്തിയ ശേഷം ഞങ്ങൾ വരാം.” ഡോക്ടറോട് യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോൾ സുമേഷ് ദീർഘമായി നിശ്വസിച്ചു. ഒരു വലിയ ബാധ്യതയിൽ നിന്നാണ് താൻ ഒഴിവാകാൻ പോകുന്നത്. പോരാത്തതിന് മറ്റുള്ളവരുടെ മുന്നിൽ നാണംകെടേണ്ടി വരുമ്പോഴുള്ള താരയുടെ നിരന്തരമുള്ള കുറ്റപ്പെടുത്തലുകളിൽ നിന്നുള്ള മോചനവും ആകും അത്.

പുറത്തിറങ്ങിയ ഉടനെ അറ്റൻഡർ വീൽചെയറുമായെത്തി. “സ്കാനിങ്ങ് സെന്‍ററിലേക്ക്” ഡോക്ടറുടെ സമീപമുണ്ടായിരുന്ന സിസ്റ്റർ അറ്റൻഡറോടു പറഞ്ഞു. നന്ദൻമാഷിനേയും കൊണ്ട് വീൽചെയർ പോയ വഴിയെ അവർ ഇരുവരും നീങ്ങി. അല്പം കഴിഞ്ഞ് സെക്കന്‍റ് ഫ്ലോറിലുള്ള സ്കാനിങ്ങ് സെന്‍ററിൽ അവർ എത്തിച്ചേർന്നു. നന്ദൻമാഷിനെയും കൊണ്ട് വീൽ ചെയർ അതിനകത്തു പ്രവേശിച്ചു കഴിഞ്ഞപ്പോൾ സുരേഷും സുമേഷും പുറത്തെ വരാന്തയിൽ നിന്നു അപ്പോൾ ഒരു സിസ്റ്റർ പുറത്തു വന്നുപറഞ്ഞു

“നിങ്ങളിലാരെങ്കിലും പോയി ബില്ലടച്ചിട്ടു വരൂ. ഇതാ സ്ലിപ്പ്.”

സുരേഷ് സിസ്റ്ററിൽ നിന്നും സ്ലിപ്പ് വാങ്ങിക്കൊണ്ടുപറഞ്ഞു “ഞാൻ പോയി സ്കാനിംങ്ങിനും ബ്ലഡ് ടെസ്റ്റിനുമുള്ള ബില്ലടച്ചിട്ടു വരാം സുമേഷ്.”

സുമേഷ് അപ്പോൾ തന്നെ സ്നേഹ സദനത്തിലേക്ക് വിളിച്ച് രാജീവിനോട് കാര്യങ്ങൾ അന്വേഷിച്ചു. അവിടത്തെ പ്രവേശന മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് അന്വേഷിച്ച സുമേഷിന്‍റെ മുഖം പെട്ടെന്ന് വിളറി വെളുത്തു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 17

അന്ന് പ്രഭാതം പൊട്ടി വിടർന്നത് പുറത്ത് കിളികളുടെ ശബ്ദ കോലാഹലങ്ങളോടെയാണ്. ഹേമാംബിക അത് കേട്ട് ഞെട്ടി ഉണർന്നു. പൂന്തോട്ടത്തിലേക്ക് നോക്കിയപ്പോൾ അവിടം ശൂന്യമാണ്. പുറത്ത് നല്ല മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. അതായിരിക്കും അതിനു കാരണം എന്നവർ ചിന്തിച്ചു പെട്ടെന്ന് താൻ വളർത്തുന്ന കിളിക്കൂട്ടിലെ കിളികളെക്കുറിച്ചായി അവരുടെ ചിന്ത. ഇന്നലെ താൻ അവക്ക് തീറ്റ കൊടുക്കാൻ മറന്നു പോയോ എന്ന് ഹേമാംബിക ഓർത്തു നോക്കി. ഇല്ല… ഇന്നലെ സന്ധ്യക്ക് അവയ്ക്കും അടുത്ത കൂട്ടിലുള്ള മുയലുകൾക്കുമുള്ള ആഹാരം നൽകിയിട്ടാണല്ലോ താൻ മടങ്ങിയത്. എങ്കിലും ഒന്ന് അവയെ ചെന്ന് നോക്കുക തന്നെ. പ്രത്യേക രീതിയിലുള്ള പക്ഷികളുടെ ശബ്ദ കോലാഹലങ്ങൾ എന്തോ അപകട സൂചന നൽകുന്നതായി തോന്നി. ഒരു കുടയെടുത്ത് തലയിൽ ചൂടിക്കൊണ്ട് ഹേമാംബിക പുറത്തേക്ക് നടന്നു. അതു കണ്ട് കുളികഴിഞ്ഞ് തല തുവർത്തുകയായിരുന്ന നയന ഓടി വന്നു.

“എന്താ ഹേമാമ്മേ അതിരാവിലെ കുടയുമെടുത്ത് പുറത്തേക്ക്.” അവൾ ചോദിച്ചതു കേട്ട് ഹേമാംബിക തിരിഞ്ഞു നോക്കി പറഞ്ഞു.

“ആ ലൗവ് ബേർഡ്സിന്‍റെ കൂട്ടിൽ നിന്നുമാണെന്നു തോന്നുന്നു. എന്തോ പ്രത്യേക രീതിയിലുള്ള കരച്ചിൽ കേൾക്കുന്നു. ഒന്ന് നോക്കാമെന്നു കരുതി.”

“നല്ല മഴയുണ്ടല്ലോ ഹേമാമ്മേ… ഈ മഴയത്ത് ഒറ്റക്കു പോകണ്ട. ഞാനും വരാം.” നയന മറ്റൊരു കുടയുമെടുത്ത് ഹേമയുടെ കൂടെ നടന്നു.

“വല്ല ചേരയോ പാമ്പോ മറ്റോ പക്ഷികളെ പിടിച്ചു കാണുമോ എന്നാ എനിക്കു പേടി.” ഹേമാംബിക പറയുന്നതു കേട്ട് നയനക്കും പേടിയായി.

“ശരിയാ ഹേമാമ്മേ മലമ്പ്രദേശമായതുകൊണ്ട് ഇവിടെയൊക്കെ പാമ്പുകൾ ധാരാളം കാണും. എന്നാലും നമ്മളാ പക്ഷിക്കൂട് അല്പം ഉയരത്തിലല്ലെ വച്ചിട്ടുള്ളത്. അപ്പോപ്പിനെ പാമ്പും മറ്റും കേറുമോ?”

“പാമ്പുകൾ ഏതുയരത്തിലും കേറില്ലേ പൊട്ടിപ്പെണ്ണേ.” ഹേമാംബിക നയനയെ കളിയാക്കി. അവർ ചെന്നു നോക്കുമ്പോൾ ഊഹിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു. പക്ഷികളിലൊന്നിനെ ഏതോ ജീവികൾ പിടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചിരിക്കുന്നു. ആ ശ്രമത്തിൽ അതിലൊന്ന് കുട്ടിനുള്ളിൽ ചത്തു കിടക്കുന്നു. മറ്റു കിളികൾ പേടിച്ച് വല്ലാത്ത ശബ്ദത്തിൽ ചിലച്ചു കൊണ്ടിരിക്കുന്നു.

“നോക്കൂ, ഹേമാമ്മേ… കിളികളിലൊന്ന് ചത്തുപോയല്ലോ.” അതു പറയുമ്പോൾ നയനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഹേമാംബികക്കും ആ കാഴ്ച കണ്ട് വല്ലാത്ത വിഷമമായി. എന്നും പ്രഭാതത്തിൽ ആ കൂട്ടിനടുത്തു വന്ന് കിളികളെ കാണുകയും അവക്ക് തീറ്റ കൊടുക്കുകയും ചെയ്യുന്നതിൽ ഹേമാംബിക വല്ലാതെ ആനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെ താൻ അരുമയായി വളർത്തുന്ന കിളികളിലൊന്ന് ചത്തു കിടക്കുന്നതു കണ്ടപ്പോൾ ഹേമാംബികക്കും സഹിച്ചില്ല.

“ഹോ… എന്തൊരു കാഴ്ചയാണിത്. എനിക്കിതു കണ്ടിട്ട് സഹിക്കാനാവുന്നില്ല.” ഹേമാംബികയും അറിയാതെ കരഞ്ഞു പോയി. അവരുടെ കരച്ചിലും പറച്ചിലും കേട്ട് അന്തേവാസികളിൽ ഒന്നു രണ്ടു പേർ ഓടിവന്നു.

“എന്തു പറ്റി ടീച്ചർ?” അവർ ആകാംക്ഷയോടെയും അമ്പരപ്പോടെയും ചോദിച്ചു.

“അത് ഹേമാമ്മ വളർത്തിയിരുന്ന കിളികളിലൊന്ന് ചത്തുപോയി.” നയന തേങ്ങിക്കൊണ്ട് പറഞ്ഞു.

“ശ്ശോ… കഷ്ടമായിപ്പോയല്ലോ… ആ കമ്പിയുടെ ഇടയിൽക്കൂടിവല്ല പാമ്പോ പെരുച്ചാഴിയോ മറ്റോ പിടിച്ചതായിരിക്കും” ശാരദാമ്മ എന്ന സ്ത്രീ സഹതാപപൂർവ്വം ഹേമാംബികയെ നോക്കി പറഞ്ഞു.

“എന്തു ചെയ്യാനാ ഇതുങ്ങൾക്കൊക്കെ ആയുസ്സ് ഇത്രയുമേ ഉള്ളൂവെന്നേ. പിന്നെ അതുങ്ങള് പറന്നു കളിക്കുന്നതു കാണുമ്പോ നമുക്കൊക്കെ ഒരു സന്തോഷം തോന്നും.” ഏലിയാമ്മയാണതു പറഞ്ഞത്

“ഞാൻ പണ്ട് ഇതുപോലെ കോഴിയെ വളർത്തിയിട്ട് എത്ര കോഴിയെയാണെന്നോ കുറുക്കൻ പിടിച്ചു കൊണ്ടുപോയത്. മുട്ടയിടുന്ന നല്ല ഒന്നാന്തരം കോഴികളായിരുന്നു എല്ലാം.” ശാരദാമ്മയാണ് അതു പറഞ്ഞത്.

“ഇനീപ്പോ കരഞ്ഞോണ്ടിരുന്നിട്ടെന്നതാ കാര്യം. ഒടേ തമ്പുരാൻ അതിന് അത്രേ ആയുസ്സുകൊടുത്തുള്ളൂ എന്ന് വിചാരിച്ച് സമാധാനിക്കാം. ഏതായാലും ആ ചത്ത കിളിയെ കൂട്ടീന്ന് വേഗം നീക്കാൻ നോക്കാം അല്ലെങ്കിൽ മറ്റു കിളികളും വല്ല അസുഖോം വന്ന് ചത്തു പോകും.” ഏലിയാമ്മ അതും പറഞ്ഞ് കൂടുതുറന്ന് പതുക്കെ ചത്ത കിളിയെ പുറത്തെടുത്തു. കിളിക്കൂട്ടിന് അഴികളേക്കാൾ നല്ലത് കമ്പി വലയാണെന്ന് അവർ പറയുകയും ചെയ്തു. അന്നു തന്നെ ഹേമാംബിക കിളിക്കൂടിന് കമ്പി വല അടിക്കാനുള്ള ഏർപ്പാടു ചെയ്തു. വൈകുന്നേരങ്ങളിൽ കിളിക്കൂടിനു മുമ്പിൽ കിളികളെ കാണാൻ എത്തുന്ന പ്രായമായവർക്ക് അത് നയനാ നന്ദകരമായ കാഴ്ചയായിരുന്നു. അവർ അവയുടെ കളികൾകണ്ട് ആനന്ദിക്കുകയും അവക്ക് തീറ്റ നൽകുകയും ചെയ്യുന്നത് തുടർന്നു പോന്നു.

ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് രാജീവൻ തന്‍റെ ബൈക്കിൽ സ്നേഹ സദനത്തിൽ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളു. സ്നേഹസദനത്തിൽ ആഹാരം കിട്ടുമെങ്കിലും അയാൾ അതു കഴിക്കാറില്ല വീട്ടിൽ തന്‍റെ അമ്മയുടേയും ഭാര്യയുടേയും കൈ കൊണ്ട് വിളമ്പിയ ആഹാരമാണ് അയാൾക്ക് പഥ്യം.

“അമ്മയുടെ കൈ കൊണ്ട് വിളമ്പി ഉണ്ടാലെ എനിക്കിപ്പഴും ചോറിറങ്ങൂ.” അതു കേൾക്കുമ്പോൾ ഭാര്യ സുമിത്ര അല്പം അസൂയയോടെയാണെങ്കിലും ചിരിക്കും. ഭർത്താവിന്‍റെ അമ്മയോടുള്ള സ്നേഹം കാണുമ്പോൾ അവൾക്ക് അസൂയ തോന്നാറുണ്ടെങ്കിലും അവൾ അത് പ്രകടമാക്കാറില്ല. കാരണം, തന്നെ ഒരു മകളെ പോലെ സ്നേഹിക്കുന്ന അമ്മായിയമ്മയെ അവൾക്കും ഇഷ്ടമായിരുന്നു. ചിലപ്പോൾ രാജീവൻ അമ്മയോട് രണ്ടുരുള തനിക്ക് വാരിത്തരാൻ പറയും. അത് കേൾക്കുമ്പോൾ സുമതിയമ്മ പറയും.

“കണ്ടില്ലേ? അവനിപ്പഴും കൊച്ചു കുട്ടിയാണെന്നാ വിചാരം. പെണ്ണുകെട്ടി രണ്ടു പിള്ളേരുമായി. അപ്പഴാ…”

അങ്ങനെ പറയുമെങ്കിലും സുമതിയമ്മ അയാൾക്ക് വാരിക്കൊടുക്കും. അതു കാണുമ്പോൾ സുമിത്രയുടെ കണ്ണുനിറയും. കാരണം അവൾ അമ്മയില്ലായാണ് വളർന്നത്. അതു കാണുമ്പോൾ സുമതിയമ്മ അവൾക്കും വാരിക്കൊടുക്കും. അപ്പോഴേക്കും രാജീവന്‍റെ മക്കൾ അടുത്തെത്തും. “അമ്മൂമ്മേ… ഞങ്ങൾക്കും…” പത്തിൽ പഠിക്കുന്ന മാളവികക്കും എട്ടിൽ പഠിക്കുന്ന മനോജിനും അമ്മൂമ്മയെ ജീവനാണ്. അങ്ങനെ ആ കൊച്ചു കുടുംബം സുമതിയമ്മയുടെ സ്നേഹ പരിലാളനങ്ങളിൽ ആനന്ദിച്ചു ജീവിച്ചു. സുമതിയമ്മക്ക് താൻ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ചെറുപ്പത്തിൽ മക്കളെ വളർത്താൻ അവർ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.

രാത്രിയിൽ ജോലി കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ പോലും അമ്മ ഉറങ്ങിയോ എന്ന് നോക്കിയ ശേഷം അവരെ ഒരു പുതപ്പെടുത്ത് പുതപ്പിച്ചിട്ടാണ് രാജീവൻ തന്‍റെ ഉറക്കറയിലേക്കു പോലും പോകുകയുള്ളു അമ്മയോടുളള കടപ്പാടുകൾ അത്ര വലുതാണെന്ന് രാജീവന് തോന്നാറുണ്ട്.

രാജീവൻ തന്‍റെ ബൈക്ക് ‘സ്നേഹ സദന’ത്തിന്‍റെ ഷെഡിൽ വച്ച് തിരിഞ്ഞു നടന്നു. അപ്പോഴാണ് ആ മൂന്നു ഫ്രീക്ക് പയ്യന്മാർ തന്‍റെ മുന്നിലേക്ക് നടന്നുവരുന്നത് കണ്ടത്. അവർ തങ്ങൾ വന്ന ബൈക്കുകൾ ഒരിടത്ത് ഒതുക്കി വച്ച് രാജീവന്‍റെ മുന്നിലെത്തുകയായിരുന്നു.

“ആരാ മനസ്സിലായില്ലല്ലോ?” രാജീവൻ ചോദിച്ചു.

“ഞാൻ ഷിജു, ഇവൻ ഷിബു. ഞങ്ങൾ ഇവിടെയുള്ള കാർത്യായനി അമ്മയുടെ പേരമക്കളാണ് സർ. ഞങ്ങൾക്ക് ഞങ്ങളുടെ അമ്മൂമ്മയെ ഒന്നു കാണണം.”

രാജീവന് അത് കേട്ടപ്പോൾ വളരെ സന്തോഷമായി. ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയും പേരമക്കളുണ്ടല്ലോ.

“വരു രണ്ടു പേരും. അമ്മൂമ്മയെ കാണിച്ചു തരാം.” രാജീവൻ അവരെ അകത്തേക്കു ക്ഷണിച്ചു. കാർത്യായനിയമ്മയെ കാണിച്ചു കൊടുത്തു. പ്രായാധിക്യത്താൽ തീർത്തും അവശയായ അവർ കട്ടിലിൽ കിടക്കുകയായിരുന്നു. രാജീവ് അവരെ ചെന്ന് തൊട്ടുവിളിച്ചു പറഞ്ഞു

“അമ്മേ. അമ്മയെക്കാണാൻ പേരമക്കൾ വന്നിരിക്കുന്നു.” കാർത്യായനി അമ്മക്ക് ആദ്യം രാജീവ് പറയുന്നതെന്തെന്ന് മനസ്സിലായില്ല. എന്നാൽ ക്രമേണ, മങ്ങൽ മാറി കാര്യങ്ങൾ തെളിഞ്ഞു വന്നു. തന്‍റെ ഇളയമകന്‍റെ മകനും ഇളയമകളുടെ മകനും ആണതെന്ന് അവർക്കുമനസ്സിലായി അപ്പോൾ അവരുടെ പീള കെട്ടിയ കണ്ണുകളിൽ അമ്പരപ്പും, അതിശയവും, സന്തോഷവും, മാറി മാറി നിഴലിട്ടു. അവർ പല്ലില്ലാത്ത തൊണ്ണു കാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു. “എന്തിനാ മക്കളെ വന്നത്?”

“ഞങ്ങൾ… ഞങ്ങൾ… അമ്മൂമ്മയെക്കാണാൻ വേണ്ടി വന്നതാണ്.”

“എന്നെക്കാണാനോ? എനിക്ക് സന്തോഷമായി മക്കളെ…” അതു പറയുമ്പോൾ ആ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു. ആയ കാലത്ത് വീട്ടുജോലികൾ എടുത്താണ് അവർ മൂന്നു മക്കളെ പോറ്റിയത്. വളർന്നപ്പോൾ കൂലിവേലയുൾപ്പെടെ പലതരം ജോലികൾ ചെയ്തു. പിന്നീട് അവർ വിവാഹിതരായി. ഏതാനുംനാൾ മുമ്പ് ജോലി ചെയ്യാനാവാത്ത തന്നെക്കൂടി നോക്കാനാവില്ലെന്നു പറഞ്ഞ് ആ വീട്ടിൽ നിന്നും ഒരു പട്ടിയെപ്പോലെ ആട്ടിയിറക്കി വിട്ടു. വഴിയിൽ ഭിക്ഷയെടുത്തു കുറെനാൾ ജീവിച്ചെങ്കിലും ഒടുവിൽ അവശയായി വഴിയിൽ വീഴുകയായിരുന്നു. അപ്പോഴാണ് ഏതാനും സാമൂഹിക പ്രവർത്തകർ അവരെ ഇവിടെ കൊണ്ടെത്തിച്ചത്. അതെല്ലാം പേരമക്കളെ കണ്ടനിമിഷത്തിൽ അവർ മറന്നു പോയി. അവർ ഏറെ സന്തോഷത്തോടെ പേരമക്കളെ അടുത്തു വിളിച്ചു, തന്‍റെ ശുഷ്കിച്ച കൈകൾ കൊണ്ട് അവരെ ആലിംഗനം ചെയ്ത് ആ നെറുകയിൽ ചുംബിച്ചു.

“എന്നാലും നിങ്ങൾ എന്നെ ഓർത്തല്ലോ മക്കളെ, എനിക്കതുമതി. ആട്ടെ നിങ്ങടെ അച്ഛനുമമ്മയുമൊക്കെ സുഖമായിരിക്കുന്നോ? അവരെന്നെ അന്വേഷിക്കാറുണ്ടോ?”

“പിന്നെ. അമ്മൂമ്മയെ ഇറക്കിവിട്ടതില് അച്ഛനിപ്പൊ നല്ല സങ്കടമുണ്ട്. അമ്മൂമ്മയെ വിളിച്ചു കൊണ്ടുവരണം എന്ന് ഇന്നാള് അച്ഛൻ അമ്മയോട് പറയുന്നതു കേട്ടു.” ഷിബു പറഞ്ഞതു കേട്ട് ആ വൃദ്ധ നയനങ്ങൾ വീണ്ടും നിറഞ്ഞു.

“അവന് അങ്ങനെ തോന്നിയില്ലെങ്കിലെ അതിശയിക്കാനുള്ളു. ഞാനത്ര കഷ്ടപ്പെട്ടാ അച്ഛനില്ലാത്ത അവരെ വളർത്തിയത്.”

“ആട്ടെ, അമ്മൂമ്മയ്ക്കിവിടെ സുഖമാണോ?”

“പിന്നെ എനിക്കിവിടെ സ്വർഗ്ഗമാ മക്കളെ. ഏതായാലും നിങ്ങളെയൊന്നും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ ഈശ്വരൻ എനിക്ക് ഒരു വഴി ഒരുക്കിത്തന്നു.” അതു പറയുമ്പോൾ ഷിബുവിന്‍റെ ചുണ്ടിൽ ഒരു സന്തോഷച്ചിരി വിരിഞ്ഞു. അവൻ ഷിജുവിനെ ചിരിച്ചു കൊണ്ട് നോക്കി. എന്നിട്ടു പറഞ്ഞു.

“അമ്മൂമ്മയെ ഇവിടെ താമസിക്കാൻ ഇനി അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല അടുത്തു തന്നെ അച്ഛൻ വന്ന് അമ്മൂമ്മയെ കൂട്ടിക്കൊണ്ടുപോകും. ഇപ്പത്തന്നെ അച്ഛർ പറഞ്ഞിട്ടാ ഞങ്ങൾ വന്നത്.” അതു കേൾക്കെ കാർത്യായനിയമ്മ പേരമക്കളെ അവിശ്വസനീയതയോടെ നോക്കി.

“എനിക്കിനി ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത് മക്കളെ. അവൻ എന്‍റെ മകനാ. ഞാനങ്ങനെയാ എന്‍റെ മക്കളെ വളർത്തിയത്. അവർക്ക് എന്നെ മറക്കാനാവൂല്ല.” ആ അമ്മ ഹൃദയം ആനന്ദാതിരേകത്താൽ നിറഞ്ഞു. തന്‍റെ ജന്മം സഫലമായതായി അവർക്കു തോന്നി. മക്കൾ തന്നോട് ചെയ്ത എല്ലാതെറ്റുകളും ഒരു നിമിഷം കൊണ്ട് പൊറുക്കുവാനും ആ അമ്മയ്ക്കു കഴിഞ്ഞു.

“എന്നാൽ ഞങ്ങള് പോകുകാ അമ്മൂമ്മേ കോളേജിൽ നിന്ന് ക്ലാസ്സ് കട്ട് ചെയ്തിട്ടാ ഞങ്ങള് വന്നത്. ഞങ്ങള് പോട്ടേ അമ്മൂമ്മേ…” അവർ ഏതാനും പൊതികൾ അമ്മൂമ്മയുടെ തലയ്ക്കൽ വച്ചു. “ഇത് കുറച്ച് ഓറഞ്ചാ അമ്മൂമ്മേ…”

“ഇതൊന്നും വേണ്ടായിരുന്നല്ലോ മക്കളെ… നിങ്ങൾ എന്നെക്കാണാൻ വന്നതു തന്നെ എനിക്കു സന്തോഷമായി. നിങ്ങടെ അച്ഛനോട് വേഗം വരാൻ പറയണെ. ഞാൻ കാത്തിരിക്കും.”

“ഒ.കെ അമ്മൂമ്മേ. ഞങ്ങള് അമ്മൂമ്മയുടെ ഒരു സെൽഫി എടുത്തോട്ടെ.” ഉടൻ തന്നെ മൂന്നു പേരും അമ്മൂമ്മയോട് ചേർന്നിരുന്ന് ഒരു സെൽഫി എടുത്തു. എന്നിട്ട് വിജയ ഭാവത്തിൽ പറഞ്ഞു, “ഇനി ഞങ്ങള് പൊക്കോട്ടെ അമ്മൂമ്മേ ഇന്ന് ‘ഗ്രാൻഡ് മദേഴ്സ് ഡേ’ ആണ്. അതുകൊണ്ടും കൂടി ആണ് ഞങ്ങൾ വന്നത്. അപ്പോൾ അമ്മൂമ്മയ്ക്ക് “ഹാപ്പി ഗ്രാൻഡ് മദേഴ്സ് ഡേ” പിന്നെ ഇവനെ ഞങ്ങൾ പരിചയപ്പെടുത്തിയില്ലല്ലൊ. ഇത് ഞങ്ങടെ കൂട്ടുകാരൻ റോയ്. അപ്പോൾ ഗുഡ് ബൈ അമ്മൂമ്മേ, ഇനിയും കാണാം.”

അങ്ങനെ പറഞ്ഞ് ആ ഫ്രീക്കന്മാർ അവിടെ നിന്നും അകന്നു പോയി. അവർ ഒടുവിൽ ഇംഗ്ലീഷിൽ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും കാർത്യായനിയമ്മയുടെ മനസ്സും കണ്ണും നിറഞ്ഞു കവിഞ്ഞു. അതു കണ്ട് അടുത്ത ബെഡ്ഡിലിരുന്ന ലീലാമ്മ ചോദിച്ചു.

“പേരമക്കളാണല്ലേ കാർത്യായനിയമ്മേ. നിങ്ങള് ഭാഗ്യവതിയാണല്ലോ. അവര് കാണാൻ വന്നില്ലേ.”

“ഇനി എന്‍റെ മകൻ വരും. ലീലാമ്മേ. എന്നെ കൂട്ടി കൊണ്ടു പോകാൻ. ഇതിൽപ്പരം സന്തോഷം എനിക്കിനിയെന്തു വേണം.” കാർത്യായനിയമ്മയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നറും പൂക്കൾ വിരിഞ്ഞു നില്ക്കുന്നത് അപ്പോൾ ലീലാമ്മയ്ക്ക് കാണാമായിരുന്നു.

ഷിജുവും ഷിബുവും റോയിയും തങ്ങൾ ബൈക്ക് വച്ചിരിക്കുന്നിടത്തേക്ക് ചെല്ലുന്നത് രാജീവ് കണ്ടു. അവർ കാർത്യായനി അമ്മയുമായി സംസാരിക്കുന്നത് മുഴുവൻ അയാൾ കേട്ടിരുന്നു അമ്മൂമ്മയോടുള്ള അവരുടെ സ്നേഹം കണ്ട് രാജീവിന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു ബൈക്കിനടുത്തെത്തിയപ്പോൾ ഷിബുവിനോട് ഷിജു ചോദിച്ചു.

“നിന്‍റേത് നല്ല അഭിനയമായിരുന്നല്ലോടാ ഷിബു. മാമൻ വരുമെന്ന് ആ തള്ളയെ പറഞ്ഞു വിശ്വസിപ്പിക്കാൻ നിനക്കു കഴിഞ്ഞല്ലോ.”

“അപ്പോ നിങ്ങടേത് അഭിനയമായിരുന്നോ?” സുഹൃത്ത് റോയി ചോദിച്ചു.

“അതെ, അതല്ലേ ഞങ്ങടെ കഴിവ്. അമ്മൂമ്മയുടെ പേരിലുള്ള ഒരു ഇൻഷുറൻസ് തുക, ഏകദേശം ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത ഇന്‍റിമേഷൻ വീട്ടിൽ വന്നിട്ടുണ്ട്. അതിന്‍റെ സ്നേഹമാ ഞങ്ങള് പ്രകടിപ്പിച്ചത്.” ഷിബു പറഞ്ഞു.

“അത്രയും തുക അവരുടെ പേരിലോ?” റോയ് അല്പം അതിശയോക്തിയിൽ ചോദിച്ചു

“അതേടേയ് അതവര് വീട്ടുജോലിക്കു പോയിരുന്നകാലത്ത് ഊറ്റി ഉറുമ്പി സമ്പാദിച്ചതാ.” ഷിജു അല്പം പരിഹാസ സ്വരത്തിൽ പറഞ്ഞു.

“അതെ, അത് അവരെക്കൊണ്ട് ഒപ്പിടുവിച്ച് എങ്ങനെയെങ്കിലും അടിച്ചെടുക്കണമെടാ. അതിനുള്ള ഒരു മയക്കു വിദ്യ. പിന്നെ ഈ സെൽഫിയും ഫെയ്സ്ബുക്കിൽ ഇടണം. അതോടെ ഞങ്ങടെ ഗേൾഫ്രണ്ട്സ് ഫ്ലാറ്റാകും. ഞങ്ങളെക്കുറിച്ച് അവർക്കിപ്പോഴുള്ള എല്ലാ മോശം അഭിപ്രായവും മാറും. അതല്ലാതെ ആ തള്ളയെ പ്രീതിപ്പെടുത്തിയിട്ട് എന്താവശ്യമെടാ.” ഷിബു അതു പറയുമ്പോൾ ഷിജുവും ഒപ്പം ചേർന്ന് ആർത്തുചിരിച്ചു. അതു കേട്ട് നിന്ന റോയ് പറഞ്ഞു,

“നിങ്ങൾ രണ്ടു പേരും ആളു കൊള്ളാമല്ലോ. സിനിയെയും നിമിയെയും ഈ ഫോട്ടോ കാണിച്ച് സ്വാധീനിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം അല്ലേ? പിന്നെ ആ തള്ളയുടെ ഇൻഷുറൻസ് തുക അടിച്ചെടുക്കുകയും വേണം. അപ്പോ കള്ളുകുടിയനായ നിന്‍റെ അച്ഛൻ വരുമെന്നു പറഞ്ഞതും ഈ ആവശ്യത്തിനാണോ?”

“അതേന്നെ. അല്ലാതെ ഈ വയസ്സുകാലത്ത് ആ തള്ളയെ ഏറ്റെടുത്ത് നോക്കിയിട്ട് ഞങ്ങക്കെന്തു കിട്ടാനാ?”

“അപ്പോ അവര് നിങ്ങളു പറഞ്ഞത് വിശ്വസിച്ച് നിങ്ങടെ തന്തമാരെ കാത്തിരിക്കുമല്ലോ. പുവർ ഉമൺ” അങ്ങനെ പറഞ്ഞ് റോയിയും പൊട്ടിച്ചിരിച്ചു.

“അപ്പോ നമുക്കിന്ന് ഗ്രാൻഡ്മാസ് ഡേ ആഘോഷിക്കേണ്ടേടേയ്. നമുക്ക് നല്ല ഇടുക്കി ഗോൾഡ് നീലച്ചടയൻ കിട്ടുമോന്ന് നോക്കാം.” അങ്ങനെ പറഞ്ഞ് അവർ മൂന്നു പേരും തങ്ങളുടെ ബൈക്കുകളിൽ കയറി.

അവരുടെ ഈ സംസാരം അല്പം മാറി നിന്ന് രാജീവ് കേൾക്കുന്നുണ്ടായിരുന്നു. ആ യുവാക്കളെ ഇടിച്ച് ചമ്മന്തി പരുവമാക്കാൻ ആ പഴയ പട്ടാളക്കാരന്‍റെ കൈ തരിച്ചു. പക്ഷെ അയാൾ എത്തും മുമ്പ് അവർ മൂന്നു പേരും ചിരിച്ചു ബഹളമുണ്ടാക്കി ബൈക്കുകളിൽ കേറിപ്പോകുന്നത് കണ്ട് രാജീവ് സ്തംഭിച്ചു നിന്നു.

ജീവിതം ആഘോഷമാക്കിയ പുതിയ തലമുറ അധ:പതിക്കുന്നതും മനുഷ്യത്വം മരവിച്ചു പോകുന്നതും കണ്ട് രാജീവ് ദുഃഖിച്ചു. ഇനി അവരോ അവരുടെ കള്ളുകുടിയന്മാരായ തന്തമാരോ വരികയാണെങ്കിൽ അവരെ ഇതിനകത്തു കേറ്റുകയില്ലെന്നും അയാൾ ഉറച്ചു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 16

എയർപോർട്ടിൽ സുരേഷും കുടുംബവും ലഗേജിനായി കാത്തു നില്കാൻ തുടങ്ങിയിട്ട് അല്പ സമയമായി. ഇതിനിടയിൽ സുരേഷ്, സുമേഷിനെ വിളിച്ചു പറഞ്ഞു.

“ഞങ്ങൾ എയർപോർട്ടിൽ എത്തി കേട്ടോടാ. ലഗ്ഗേജിനായി കാത്തു നില്ക്കുകയാണ്. ലഗേജ് കിട്ടാൻ ഇനിയും ഒരു പത്തുപതിനഞ്ചു മിനിട്ട് നില്ക്കേണ്ടി വരുമായിരിക്കും. അതു കഴിഞ്ഞാലുടനെ ഒരു ടാക്സി പിടിച്ച് ഞങ്ങൾ അങ്ങെത്തിക്കോളാം.”

“അതുവേണ്ട ചേട്ടാ. ഇവിടെ നിന്ന് എയർപോർട്ടിലേക്ക് വലിയ ദൂരമില്ല. ഞാൻ കാറും കൊണ്ടു വരാം. ഒരര മണിക്കൂർ.”

“ഒ.കെ ടാ… എന്നാൽ ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം.” അങ്ങനെ പറഞ്ഞ് സുരേഷ് ഫോൺ വച്ചു.

അപ്പോൾ സുരേഷിന്‍റെ ഭാര്യ സുനന്ദ ചോദിച്ചു. “എന്താ സുരേഷേട്ടാ സുമേഷ് എന്താണ് പറഞ്ഞത്?”

“അവൻ കാറും കൊണ്ടുവരാമത്രെ. ലഗേജ് കിട്ടിക്കഴിഞ്ഞാൽ നമുക്ക് ഒരു ചെറിയ ടീയും കുടിച്ച് അവനെ വെയിറ്റു ചെയ്യാം.”

“കുട്ടികൾ മൂന്നുപേരും നന്നായി ആസ്വദിക്കുന്നുണ്ട് ഈ കേരളയാത്ര. നോക്കൂ അവരുടെ സന്തോഷം.” സുനന്ദ പറഞ്ഞു.

അവരുടെ കുട്ടികളായ ഗീതുവും രമ്യയും അനന്തുവും ചുറ്റുമുള്ള കാഴ്ചകൾ കണ്ട് അല്പം മാറി നിൽക്കുകയായിരുന്നു. ഗീതു പ്ലസ് വണ്ണിനും, രമ്യ എട്ടാം ക്ലാസ്സിലും നാലരവയസ്സുകാരനായ നന്തു എന്നു വിളിക്കുന്ന അനന്തു കിന്‍റർഗാർഡനിലുമാണ്. കുട്ടികളായ അവർ അവരുടേതായ ലോകത്തിലാണ്.

ഇതിനിടയിൽ സുരേഷ് സുനന്ദയോട് പറഞ്ഞു. “എനിക്ക് അച്ഛന്‍റെ കാര്യം ഓർത്തിട്ടാണ് വിഷമം. അവന്‍റെ വർത്തമാനത്തിൽ നിന്നും അച്ഛനെന്തോ കാര്യമായ കുഴപ്പമുണ്ട്.”

“അങ്ങനെയെങ്കിൽ സുമേഷെന്താ അച്ഛനെ ഇതുവരെ ഡോക്ട്ടറെയൊന്നും കാണിക്കാത്തത്.”

“എനിക്കും അതു തന്നെയാ മനസ്സിലാകാത്തത്. അവന് ചിലപ്പോൾ കാശു ചിലവാക്കാൻ കഴിയില്ലാഞ്ഞിട്ടായിരിക്കും. ഏതായാലും ഞാൻ ചെല്ലട്ടെ. അച്ഛനെ നല്ല ഒരു ഡോക്ടറെത്തന്നെ കാണിക്കുന്നുണ്ട്.”

“നമുക്കതിന് അധിക ദിവസമൊന്നും കേരളത്തിൽ തങ്ങാൻ പറ്റില്ലല്ലോ. എനിക്കാണെങ്കിൽ കമ്പനിയിൽ നിന്നും വളരെ കുറച്ചു ദിവസത്തെ ലീവേ കിട്ടിയിട്ടുള്ളൂ.” സുനന്ദ പറഞ്ഞു

“എനിക്കും അതേ. ആകെ പത്തിരുപതു ദിവസം. അതിനുള്ളിൽ അച്ഛനെ ഏതെങ്കിലും നല്ല ഡോക്ടറെക്കാണിച്ച് ചികിത്സിപ്പിക്കണം.” അവർ സംസാരിച്ചു കൊണ്ടു നില്ക്കുമ്പോൾ ലഗേജ് എത്തി.

നന്തു പറഞ്ഞു, “അച്ഛാ… നമ്മുടെ ലഗേജ്. ഞാൻ ഉന്താം”

“നീ തനിച്ചോ… ഞങ്ങളും കൂടാം.” അങ്ങനെ പറഞ്ഞ് കുട്ടികൾ മൂന്നുപേരും കൂടി ലഗേജ് ഉന്തി നീക്കി പുറത്തു കൊണ്ടുവന്നു. അവർ വെയിറ്റിംങ് റൂമിൽ അല്പനേരം കാത്തിരുന്നു. അപ്പോഴേക്കും സുമേഷ് വന്നെത്തി.

സുരേഷ് ഭാര്യയോടും കുട്ടികളോടുമൊപ്പം സുമേഷിന്‍റെ കാർ നില്ക്കുന്നിടത്ത് എത്തി.

“ഹലോ ഏട്ടാ… യാത്രയൊക്കെ സുഖമായിരുന്നോ?” സുമേഷ് കാറിൽ നിന്നിറങ്ങിക്കൊണ്ടു ചോദിച്ചു.

“സുഖമായിരുന്നെടാ… പിന്നെ നീ മാത്രേ വന്നൊള്ളു. താരയേയും കുട്ടികളെയും കൊണ്ടുവന്നില്ലെ?”

“ഇല്ലേട്ടാ… അവർ നിങ്ങളെ വീട്ടിൽ എത്തിയിട്ട് കണ്ടാൽ മതി എന്നു വിചാരിച്ചു അല്ലെങ്കിൽ ആ ഇളയവൻ കിച്ചു മഹാവികൃതിയാ. കാറോടിക്കാൻ സമ്മതിക്കില്ല.”

“ഓഹോ. അങ്ങനെയാണോ. അതൊക്കെ ഇവനെ കാണുമ്പോൾ മാറിക്കോളും. നമ്മുടെ അനന്തു അതിലും വലിയ വികൃതിയാ.” സംസാരത്തിനിടയിൽ അവർ ഓരോരുത്തരായി ലഗേജ് എല്ലാം എടുത്ത് കാറിന്‍റെ ഡിക്കിയിൽ വച്ചു. സുമേഷ് കാറടക്കുന്നതിനു മുമ്പ് ഏട്ടത്തിയെ അഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞു.

“ഹലോ ഏട്ടത്തി, ഏടത്തി എന്താ ഒന്നും മിണ്ടാതെ നില്ക്കുന്നേ. എന്തെങ്കിലുമൊക്കെ പറയൂന്നേ. എത്ര നാളു കൂടീട്ടാ നമ്മളു തമ്മിൽ കാണുന്നേ.”

“അവൾ വായ തുറക്കാനിരിക്കുന്നതല്ലേ ഉള്ളൂ സുമേഷ്. അവിടെ ചെന്ന് താരയെ കണ്ടു കഴിഞ്ഞാൽ അവൾ തനിയെ വാ തുറന്നോളും. ഈ പെണ്ണുങ്ങൾ തമ്മിൽ സംസാരിക്കുന്നതു കണ്ടാൽ നമ്മൾ ആണുങ്ങൾക്ക് അടുത്ത പരിസരത്തൊന്നും നിക്കാൻ പറ്റുകില്ലെന്ന് നിനക്കറിയില്ലേ സുമേഷ്…”

“അതു ശരിയാ ഏട്ടാ. സാരിയുടേയും സ്വർണ്ണാഭരണങ്ങളുടേയും കണക്കായിരിക്കും ഇവർക്ക് പറയാനുള്ളത്. പിന്നെ കുറെ പരദൂഷണവും.”

“യൂ ആർ റൈറ്റ്. അപ്പോ നമുക്കു പോകാം അല്ലേടാ.” ലഗേജു മുഴുവൻ കാറിന്‍റെ ഡിക്കിയിൽ കേറ്റിക്കഴിഞ്ഞപ്പോൾ സുരേഷ് പറഞ്ഞു.

“ഓ.കെ. ചേട്ടാ. നമുക്കു പോയിക്കളയാം.”

“എന്‍റെ ടെഡിബിയർ… ടെഡി ബിയറിനെ എനിച്ചു വേണം.” നന്തു വാശിപിടിച്ചു കരയുന്നതു കണ്ടപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചത്. എപ്പോഴും അവൻ കൂടെ കൊണ്ടു നടക്കുന്ന അവന്‍റെ വലിയ ടെഡി ബിയർ കാറിന്‍റെ ഡിക്കിക്കകത്ത്. ഉടൻ തന്നെ സുമേഷ് ഡിക്കി തുറന്ന് ടെഡിബിയറിനെ പുറത്തെടുത്തു. നന്തു സന്തോഷത്തോടെ ഓടി വന്ന് അതിനെ വാങ്ങി തന്‍റെ തോളോടു ചേർത്തു. എന്നിട്ട് കാറിൽ കയറി ഇരിപ്പായി.

ടെഡിബിയറിനെ ഓമനിച്ചു കൊണ്ടവൻ പറഞ്ഞു. “എങ്ങും പോകല്ലെ കുത്താ… ഡാഡിയുടെ മതിയില് തന്നെ ഇരുന്നോണെ”

“ഓ… അവൻ ഡാഡിയാണു പോലും. അവന്‍റെ മോൻ കരടിക്കുട്ടനും…” ഗീതുവും രമ്യയും ഉറക്കെ ചിരിച്ചു.

ചേച്ചിമാരുടെ കളിയാക്കൽ കേട്ട് നന്തു കരയാനായി ഭാവിച്ചു. അതു കണ്ട് സുനന്ദ അവനെ തഴുകിക്കൊണ്ട് പറഞ്ഞു. “വേണ്ട… മോൻ കരയേണ്ട. ചേച്ചിമാർ വെറുതെ കളിയാക്കിയതല്ലെ?”

“ഉം. മോന്‍റെ തെഡി ബിയറിനെ കിട്ടാത്തതിന്‍റെ അശൂയയാ അവർക്ക്.”

“ഉം… പിന്നെ ഞങ്ങൾക്കാ ടെഡിബിയറിനെ കിട്ടിയട്ട് വലിയ കാര്യമല്ലേ? ഒന്നു പോടാ ചെക്കാ.” ചേച്ചിമാർ കളിയാക്കിയപ്പോൾ നന്തുമോൻ അമ്മയുടെ മടിയിൽ മുഖമമർത്തി കരയാൻ തുടങ്ങി. അതു കണ്ട് സുനന്ദ ശാസിച്ചു.

“നിങ്ങള് രണ്ടു പേരും വെറുതെ മിണ്ടാതിരിക്കുന്നുണ്ടോ, അവനെ കരയിക്കാതെ.”

ഈ കുട്ടികൾ കൂടി തന്‍റെ വീട്ടിലേക്കു വന്നാൽ തന്‍റെ മക്കളുമായി ചേർന്ന് നല്ല മേളമായിരിക്കുമല്ലോ എന്നോർത്തു കൊണ്ട് സുമേഷ് വണ്ടിയോടിച്ചു. സുരേഷ് ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും പെട്രോളിന്‍റെ വില വർദ്ധനവിനെക്കുറിച്ചും അന്വേഷിച്ചു.

“ഒന്നും പറയേണ്ട ചേട്ടാ, ഇവിടെ ഓരോ ദിവസവും എന്ന കണക്കിനാണ് പെട്രോളിനു വില വർദ്ധിക്കുന്നത്. ഗവർമ്മെന്‍റ് കോർപ്പറേറ്റുകളെ സുഖിപ്പിക്കാൻ ശ്രമിക്കയാണെന്നു തോന്നുന്നു.”

“അപ്പോൾ സാധനങ്ങളുടെ വിലയും അതനുസരിച്ചു കൂടുമല്ലോ.”

“അതെ… അതു തന്നെയാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കടക്കാർ തോന്നിയതു പോലെയാണ് സാധനങ്ങൾക്ക് വില ഈടാക്കുന്നത്.”

സുമേഷിന്‍റെ കാർ ഗേറ്റ് കടന്നയുടനെ താരയും മക്കളും ഓടി എത്തി. പുറകേ ശാന്തിയും.

സുരേഷും സുനന്ദയും മക്കളും കാറിൽ നിന്നിറങ്ങിയ ഉടനെ താര ഓടിയെത്തി സ്വാഗതം ചെയ്തു. “വരണം ചേച്ചി. യാത്രയൊക്കെ സുഖമായിരുന്നോ?”

“ഓ… ഒന്നും പറയണ്ട താരേ. ചില വിമാനങ്ങളിലെ യാത്ര അത്ര സുഖകരമൊന്നുമല്ല. പിന്നെ ദുബായിൽ നിന്ന് ഇവിടെയെത്താൻ അധികം സമയം വേണ്ടല്ലോ എന്ന ആശ്വാസമുണ്ട്.” അപ്പോഴേക്കും ചിന്നുമോളെത്തി. അവൾ ഗീതുവിനേയും രമ്യയേയും മാറി മാറി കെട്ടിപ്പിടിച്ചു കൊണ്ട് തന്‍റെ ആഹ്ളാദമറിയിച്ചു.

“നിനക്ക് സുഖമാണോടീ മോളെ. നീ കുറച്ച് വലുതായി എന്നു തോന്നുന്നല്ലോ.” ഗീതു ചിന്നുമോളോട് ചോദിച്ചു.

“സുഖമാ ചേച്ചീ… ഞാൻ നിങ്ങളെ കാത്തിരിക്കുവാരുന്നു. വാ… നമുക്ക് അകത്തേക്ക് പോകാം…” അവൾ ചേച്ചിമാരെ കയ്യിൽ പിടിച്ച് അകത്തേക്ക് നയിച്ചു.

അപ്പോഴേക്കും അമ്മമാരുടെ പുറകിൽ മറഞ്ഞ് അകന്നു നിന്നിരുന്ന കിച്ചുമോനും നന്തുമോനും പരസ്പരം നോക്കി. കിച്ചുവിന്‍റെ കണ്ണ് നന്തുവിന്‍റെ കയ്യിലെ വലിപ്പം കൂടിയ ടെഡി ബിയറിലായിരുന്നു. എല്ലാവരേയും കണ്ട് ശാന്തി ചിരിച്ചുകൊണ്ടു നിന്നു.

“ഇവൾ ഇപ്പോഴും നിന്‍റെ കൂടെ ഉണ്ടല്ലേ താരേ? അന്ന് നീ കിച്ചുവിനെ പ്രസവിച്ചു കിടക്കുമ്പോൾ ഞങ്ങളിവിടെ വന്നിരുന്നല്ലോ. അന്ന് കണ്ടതാ ഇവളെ.” സുനന്ദ അല്പം അത്ഭുതത്തോടെ ചോദിച്ചു.

“അതെ ചേച്ചീ… ഞാൻ കിച്ചുവിനെ പ്രസവിച്ച ഉടനെ കൊണ്ടു വന്നതല്ലെ അവളെ ഇവിടെ. ഇപ്പോൾ രണ്ടു രണ്ടരക്കൊല്ലമായി. അവളുടെ വീട്ടിൽ ഒരമ്മയും അനിയനും മാത്രമേ ഉള്ളൂ. പിന്നെ ഇവിടെ ഇവള് എല്ലാം കണ്ടും അറിഞ്ഞും ചെയ്തോളും. അതെനിക്കൊരു വലിയ സമാധാനമാണ്.”

“അത് നന്നായി താരേ… കിച്ചുവിനെ നോക്കാൻ ഒരാളയല്ലോ? നിനക്കാണെങ്കിൽ ജോലിക്കും പോകണമല്ലോ.”

“നീ അവരെ ഇങ്ങനെ പുറത്ത് നിർത്താതെ അകത്തേക്ക് വിളിച്ചു കൊണ്ടുപോ താരെ. അവര് യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലെ?” സുമേഷ് താരയെ ഓർമ്മിപ്പിച്ചു.

പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ സാറാമ്മ ബഹളം വച്ചു കൊണ്ട് ഓടി വന്നു. അവരുടെ തലവഴിയെ സാമ്പാർ ഒഴുകിക്കൊണ്ടിരുന്നു.

“അയ്യോ… എനിക്കു വയ്യേ ഈ സാറിനെ നോക്കാൻ. ഇതു കണ്ടില്ലേ സാറാമ്മാരെ രാവിലെ ഞാൻ കൊണ്ടു കൊടുത്ത ഇഡ്ഡലിയും സാമ്പാറും എന്‍റെ തലവഴിയെ കോരി ഒഴിച്ചത്. ഞാൻ വള്ളിയമ്മയാണ് എന്നെ കാണണ്ട പോലും. ഇങ്ങനാണെങ്കിൽ ഞാൻ പോകുകാ സാറെ.”

സാമ്പാർ തലയിലും ദേഹത്തും ഒഴുകുന്നസാറാമ്മയുടെ രൂപവും ഭാവവും എല്ലാവരേയും അമ്പരപ്പിച്ചു. പെട്ടെന്ന് സുരേഷ് ചോദിച്ചു “അച്ഛനാണോ ഇത് ചെയ്തത്?”

“അതെ സാറെ.. ആ സാറിന് എന്നെ കണ്ടു കൂടാ… ഞാൻ അടുത്തു ചെന്നാലുടനെ ഉപദ്രവങ്ങൾ തുടങ്ങും. ഇങ്ങനാണെങ്കിൽ ഞാൻ ഇന്നുതന്നെ പോകുകാ സാറെ. നിങ്ങള് വേറെ ആളെ അന്വേഷിക്ക്…” അങ്ങനെ പറഞ്ഞ് സാറാമ്മ അകത്തേക്കു പോയി.

“അച്ഛനിങ്ങനെ ആയാൽ എന്തു ചെയ്യുമെന്ന് എനിക്കറിയില്ല. അച്ഛനിപ്പോൾ എന്നെയും താരയേയും പോലും കാണുന്നത് ഇഷ്ടമല്ല, ആകെയൊരു ഭയമോ അക്രമാസക്തിയോ അങ്ങനെ എന്തൊക്കെയോ?” സുമേഷ് പറഞ്ഞു

“അച്ഛന്‍റെ കാര്യം ഇത്ര സീരിയസാണെന്ന് ഞാൻ വിചാരിച്ചില്ല. ഏതായാലും ഞാൻ ഒന്നു കാണട്ടെ അച്ഛനെ.” അങ്ങനെ പറഞ്ഞ് സുരേഷ് മുറ്റത്തുനിന്നും അകത്തേക്ക് കയറി. പുറകേ മറ്റുള്ളവരും. അനന്തുവും അച്ചുവും അവരവരുടെ അമ്മമാരുടെ സാരിത്തുമ്പുകളിൽ തൂങ്ങി നടന്നു. അവർ നന്ദൻ മാഷിന്‍റെ മുറിയുടെ വാതിൽക്കലെത്തിയപ്പോൾ മാഷ് മറ്റാരോടോ എന്ന പോലെ പറന്നതു കേട്ടു, “ഹും. സൗദാമിനി. കളളിയാണവൾ. പെരുങ്കള്ളി. അവളെ അകത്തു. അകത്തു.”

പിന്നെയുളള വാക്ക് നന്ദൻമാഷ് മറന്നു പോയി. ഈയിടെയായി ചിലപ്പോൾ അദ്ദേഹം ഇത്തരത്തിൽ വാക്കുകൾ മറന്നു പോകാറുണ്ട്. അതദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്യും.അതിനാൽ ഒന്നും പറയാതെ ദേഷ്യത്തിൽ കൈയ്യിൽ കിട്ടുന്നതെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. മുറി ആകെ അലങ്കോലമായിരുന്നു.

അതു കണ്ട് സുമേഷ് മുറിക്കകത്തുകടന്ന് ഉറക്കെ പറഞ്ഞു “അച്ഛാ… ഒന്നു നിർത്തുന്നുണ്ടോ? അച്ഛൻ എന്തൊക്കെയാണ് ഈ കാണിക്കുന്നത്?”

സുമേഷിന്‍റ ആജ്ഞാസ്വരത്തിനും നോട്ടത്തിനും മുന്നിൽ നന്ദൻമാഷ് പെട്ടെന്നു ഭയന്ന് നിശ്ശബ്ദനായി. അദ്ദേഹം മറ്റുള്ളവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു അനങ്ങാതെ നിന്നു. അതു കണ്ട് സുരേഷ് സ്നേഹപൂർവം അടുത്തെത്തി ചോദിച്ചു

“അച്ഛന് എന്നെ മനസ്സിലായില്ലെന്നുണ്ടോ? ഞാൻ സുരേഷാണഛാ…”

“സുരേഷോ? ങാ സുരേഷ്? എന്‍റെ മോൻ.” നന്ദൻമാഷ് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് നിന്ന അനന്തുവിനെ കണ്ട് പറഞ്ഞു. അദ്ദേഹം നന്തു മോന്‍റെ അടുത്ത് പതുക്കെ നടന്നെത്തി. എന്നിട്ട് അവനെ ചേർത്തുപിടിച്ചു പറഞ്ഞു “അച്ഛന്‍റെ പുന്നാരമോൻ. എന്താ കുട്ടാ, നീ അച്ഛന്‍റെ അടുത്ത് വരാത്തെ.” അങ്ങനെ പറഞ്ഞ് നന്ദൻമാഷ് തന്‍റെ ജുബ്ബയുടെ പോക്കറ്റിൽ കയ്യിട്ടു. കയ്യിൽ തടഞ്ഞത് കുറെ കല്ലുകളാണ്. കഴിഞ്ഞ ദിവസം മുറ്റത്തിറങ്ങിയപ്പോൾ സുമേഷ് വഴക്കുപറഞ്ഞതിന് അയാളെ എറിയാനെടുത്ത കല്ലുകളായിരുന്നു അവ. അതിൽ കുറെ കല്ലുകൾ നന്ദൻ മാഷ് അറിയാതെ പോക്കറ്റിലിട്ടതാണ്. അതിൽനിന്നും കുറെ കല്ലുകൾ വാരി കയ്യിലെടുത്തു കൊണ്ടു പറഞ്ഞു.

“ഇതാ… അച്ഛൻ മോന് സ്കൂളീന്ന് വരുന്ന വഴി ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്.” നന്ദൻ മാഷ് തന്‍റെ കയ്യിലുള്ള കല്ലുകൾ അവന്‍റെ കയ്യിലേക്ക് നൽകി.

“അയ്യേ… കല്ല്… എനിച്ചു വേണ്ടാ…” അവൻ ആ കല്ലുകൾ വലിച്ചെറിഞ്ഞു കളഞ്ഞ ശേഷം സുനന്ദയുടെ അടുത്തേക്കോടി. എന്നിട്ട് സുനന്ദയെ കെട്ടിപിടിച്ചു പറഞ്ഞു. “അമ്മേ… അപ്പൂപ്പൻ ചീത്തയാ… എനിച്ച് കല്ല് തിന്നാൻ തന്നു.”

സുനന്ദ ഒന്നും മിണ്ടാതെ അവനെ ചേർത്തു പിടിച്ചു. അവൾക്ക് കുറേശ്ശെ വിഷമം തോന്നുന്നുണ്ടായിരുന്നു. നന്ദൻമാഷാകട്ടെ സങ്കടപ്പെട്ട് കരയാനും തുടങ്ങി.

“കണ്ടോ. എന്‍റെ മോൻ ചോക്ലേറ്റ്… വലിച്ചെറിഞ്ഞു. അവന് എന്നോട് ഇഷ്ടമില്ല. ഹും…” നന്ദൻമാഷ് വിങ്ങിപ്പൊട്ടി. അച്ഛന്‍റെ രീതികൾ കണ്ട് സുരേഷിന്‍റെ കണ്ണുകൾ നിറഞ്ഞു.

താൻ തന്നെയാണ് സുരേഷ് എന്ന് അച്ഛനെ ബോധ്യപ്പെടുത്താനാവില്ലെന്ന് അയാൾക്ക് മനസ്സിലായി. അച്ഛൻ ഇപ്പോൾ ജീവിക്കുന്നത് തങ്ങളുടെ ബാല്യ കാലത്തിലാണ്. അതുകൊണ്ടാണ് തന്‍റെ ഛായയുള്ള നന്തുമോനെ കണ്ടപ്പോൾ അദ്ദേഹം താനാണെന്നു വിചാരിച്ചത്. അമ്മയുടെ മരണം അച്ഛന്‍റെ സമനില തെറ്റിച്ചതാണെന്ന് അയാൾക്കു തോന്നി. തന്‍റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണുനീർ തുടച്ച് അയാൾ നന്ദൻമാഷിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. അയാളെ പിടിച്ച് കട്ടിലിലിരുത്തിയിട്ട് പറഞ്ഞു.

“അച്ഛൻ സമാധാനമായിട്ടിരിക്ക്. നമുക്ക് സുരേഷ് മോനെക്കൊണ്ട് ചോക്ലേറ്റ് കഴിപ്പിക്കാം. ഞാനല്ലേ പറയുന്നത്.” എന്നിട്ടയാൾ നന്ദൻമാഷ് കാണാതെ തന്‍റെ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് എടുത്ത് അനന്തുവിന് നൽകിക്കൊണ്ടു പറഞ്ഞു.

“മോൻ അപ്പൂപ്പന്‍റെ അടുത്തു പോയിരുന്ന് ഈ ചോക്ലേറ്റ് തിന്നോ. അപ്പോൾ അപ്പൂപ്പന്‍റെ വിഷമമെല്ലാം മാറും.”

“ഉം… ഉം… അപ്പൂപ്പൻ ചീത്ത അപ്പൂപ്പനാ. ചോക്ലേറ്റാന്ന് പഞ്ഞ്എനിച്ച് കല്ല് തിന്നാൻ തന്നു.”

“അതപ്പൂപ്പൻ അറിയാതെ ചെയ്തതല്ലേ? ഇപ്പോ മോന് അച്ഛൻ തന്ന ചോക്ലേറ്റ് അപ്പൂപ്പൻ തന്നതാ.”

“എന്നാ ശരി… ഞാൻ അപ്പൂപ്പന്‍റെ അത്ത് പോയിരിച്ചാം.” അവൻ അമ്മയുടെ അടുത്തു നിന്ന് നന്ദൻമാഷിന്‍റെ അടുത്ത് ഓടി എത്തി. അവനെ പിടിച്ച് നന്ദൻമാഷിന്‍റെ അടുത്ത് ഇരുത്തിക്കൊണ്ട് സുരേഷ് പറഞ്ഞു.

“കണ്ടോ. ഇപ്പോ അച്ഛന്‍റെ മോന്‍റെ പിണക്കമെല്ലാം മാറി. ഇനി രണ്ടു പേരും കൂടിവർത്തമാനം പറഞ്ഞ് ചിരിച്ചുകളിച്ചിരുന്നോ.” നന്ദൻമാഷ് സന്തോഷത്തോടെ നന്തുവിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു, “അച്ഛന്‍റെ പുന്നാര മോൻ…” എന്നു ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അപ്പോഴേക്കും ബാക്കി കുട്ടികൾ ഓരോരുത്തരായി ഭയം മാറി അപ്പൂപ്പന്‍റെ അടുത്തെത്തി. അതോടെ നന്ദൻമാഷിന്‍റെ മുഖം തെളിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന് കുട്ടികളെല്ലാം അത്രയേറെ പ്രിയപ്പെട്ടവരാണ്. അവിടെ അദ്ദേഹം ചിലപ്പോൾ പഴയ അധ്യാപകനായി മാറും. കുട്ടികളോടൊപ്പം പാട്ടുപാടാനും കഥ പറയാനും ശ്രമിക്കും. ഇപ്പോഴും ചിന്നു മോൾ പറഞ്ഞു.

“അപ്പൂപ്പാ കഥ…”

“കഥ… ങാ… കഥ… മറന്നു… പോയി…”

നന്ദൻമാഷ് അവ്യക്തമായി ഉച്ചരിച്ചു. മുമ്പ് നന്ദൻമാഷ് ചിന്നുവിനേയും കിച്ചുവിനേയും മടിയിലിരുത്തിനല്ല നല്ല കഥകൾ പറഞ്ഞു കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ കഥകൾ പലതും അദ്ദേഹം മറന്നു തുടങ്ങിയിരുന്നു അപ്പോൾ ചിന്നു മോൾ അപ്പൂപ്പൻ മുമ്പു പറഞ്ഞു കൊടുത്തിട്ടുള്ള കഥകൾ ഓർമ്മിച്ചു പറഞ്ഞു തുടങ്ങി. അതോടെ നന്ദൻമാഷിന് സന്തോഷമായി. അദ്ദേഹം ചിന്നുമോളെ കെട്ടിപിടിച്ചുമ്മ കൊടുത്തു.

സുരേഷ് കണ്ണുകളൊപ്പിക്കൊണ്ട് സുമേഷിനോടു പറഞ്ഞു, “അച്ഛൻ ഇത്രത്തോളം മോശം സ്റ്റേജിലാണെന്ന് ഞാൻ വിചാരിച്ചില്ല. എത്രയും പെട്ടെന്ന് അച്ഛനെ ഒരു നല്ല ഡോക്ടറെ കാണിക്കണം. ഒരു സൈക്കിയാട്രിസ്റ്റിനേയോ ന്യൂറോളജിസ്റ്റിനേയോ കാണിക്കുകയായിരിക്കും നല്ലത്.”

“അതെ. ഏട്ടൻ വരട്ടെയെന്ന് വിചാരിച്ച് ഞാൻ മിണ്ടാതെ ഇരുന്നതാണ്.”

“നാളെത്തന്നെ നമുക്ക് അച്ഛനേയും കൊണ്ട് ഡോക്ടറെ കാണാൻ പോണം. അദ്ദേഹം പറയുന്നതനുസരിച്ച് നമുക്ക് ബാക്കി കാര്യങ്ങൾ ചെയ്യാം.” സുരേഷ് ആലോചനാപൂർവ്വം പറഞ്ഞു.

“ചേട്ടൻ പറയുന്നതു പോലെ എല്ലാം ചെയ്യാം. ഞാൻ തനിയെ എല്ലാ റെസ്പോൺസിബിലിറ്റിയും ഏറ്റെടുക്കേണ്ടല്ലോ എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാണ്. ഏതായാലും സുരേഷേട്ടൻ വന്നത് എനിക്കു സമാധാനമായി, ഇത്രയും ദിവസം ഞാനും താരയും എത്രമാത്രം ടെൻഷനിലായിരുന്നു എന്ന് ചേട്ടനറിയില്ല”

അച്ഛൻ സ്നേഹസദനത്തിൽ അമ്മയെ അന്വേഷിച്ചുപോയതും മറ്റും സുമേഷ് സുരേഷിനോടു പറഞ്ഞു.

“അതെ. എനിക്കും തോന്നുന്നത് ഇത് അമ്മയുടെ മരണം സൃഷ്ടിച്ച എന്തോ ഷോക്ക് ആണെന്നാണ്. അമ്മയുടെ മരണത്തെ അംഗീകരിക്കാൻ അച്ഛന്‍റെ മനസ്സിനു കഴിയുന്നില്ല. നമ്മുടെയൊക്കെ ചെറുപ്പകാലമാണ് അച്ഛന്‍റെ മനസ്സിലിപ്പോൾ തങ്ങിനില്ക്കുന്നത്. ബാക്കിയൊക്കെ അച്ഛൻ മറന്നു പോയതുപോലെ. എന്തായാലും നല്ല ട്രീറ്റ്മെന്‍റ് തന്നെ വേണ്ടി വരും. ഇവിടെ പറ്റിയില്ലെങ്കിൽ ഞാൻ ദുബായ്ക്ക് കൊണ്ടു പൊയ്ക്കോളാം.”

അതു കേട്ടപ്പോൾ സുമേഷിനും താരക്കും പകുതി സന്തോഷമായി. ചേട്ടൻ പോകുന്നതിനു മുമ്പ് സ്വത്തുക്കൾ ഭാഗം വയ്ക്കാനും രജിസ്ട്രേഷനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് അയാൾ തീരുമാനിച്ചുറച്ചു.

“സാറെ, ഞാൻ ഇറങ്ങുകയാണ്. എനിക്കു വയ്യ സാറെ ഇങ്ങനത്തെ ഒരാളെ നോക്കാൻ.” തന്‍റെ ബാഗുമെടുത്ത് സാറാമ്മ പോകാനായി ഒരുങ്ങിനില്ക്കുന്നതു കണ്ട് സുമേഷ് വല്ലാതെ ഞെട്ടി.

“നിങ്ങൾ എവിടെ പോകുന്നു?”

“ഞാൻ തിരിച്ചു പോകുകയാ സാറെ. എനിക്കിവിടെ പറ്റത്തില്ല. ഇനിയും ഇവിടെ നിന്നാൽ ഞാൻ വല്ല ആസ്പത്രീലും പോയി കിടക്കേണ്ടി വരും. അതുകൊണ്ട് ഞാൻ പോകുകയാ സാറെ. ഏജൻസീല് വിളിച്ചു പറഞ്ഞാ അവര് സാറിന് വേറെ ആളെ തരും.”

വീട്ടിൽ അതിഥികൾ ഉള്ള ഈ സമയത്ത് ഇവർ കൂടി പോയാലെങ്ങനെയാ എന്നോർത്ത് സുമേഷ് അമ്പരന്ന് താരയെ നോക്കി. താരയാകട്ടെ പോകുന്നെങ്കിൽ പൊക്കോട്ടെ, അവരെ തടയേണ്ട എന്ന മട്ടിൽ കണ്ണടച്ചു കാണിച്ചു.

സാറാമ്മ താരയെ നോക്കി “ഞാൻ പൊയ്ക്കോട്ടെ മാഡം” എന്ന് ചോദിച്ചു.

“ശരി. നിങ്ങൾക്ക് പോണമെങ്കിൽ പൊക്കോ. ഇനി ഞങ്ങള് പിടിച്ചു നിർത്തിയിട്ട് നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകേണ്ട.” അങ്ങനെ പറഞ്ഞ് താര അവർക്ക് തന്‍റെ ഹാൻഡ് ബാഗ് തുറന്ന് നൂറു രൂപ നൽകി, “ഇതിരിക്കട്ടെ.” എന്നു പറഞ്ഞു.

സാറാമ്മ ആ കാശ് പുഛത്തോടെ നോക്കിയിട്ട് “ഈ നൂറു രൂപ എനിക്കെന്തിനാ മാഡം. ഞാൻ ഈ രണ്ടു ദിവസം ഇവിടെ കിടന്ന് പെട്ട പാട് എനിക്കറിയാം. അതിന് ഈ തുകയൊന്നും പോരാ മാഡം…”

“ആകെ രണ്ടു ദിവസമല്ലെ നിങ്ങൾ ഇവിടെ നിന്നുള്ളൂ. അതിൽ തന്നെ കൂടുതൽ സമയവും ടി.വി കാണുകയായിരുന്നു നിങ്ങടെ ജോലി. അടുക്കളയിൽ ശാന്തി തനിയെ കിടന്നു കഷ്ടപ്പെടുകയായിരുന്നു. അപ്പോ നിങ്ങൾക്കിതു തന്നെ കൂടുതലാ തന്നത്.”

“എനിക്കീ കാശു വേണ്ടാ മാഡം. ഇത് നിങ്ങളു തന്നെ എടുത്തോ…” എന്ന് പറഞ്ഞ് അവർ താരയുടെ നേർക്ക് ആ പൈസ നീട്ടി. താര അത് കൈ നീട്ടി വാങ്ങിക്കാൻ തുനിയുമ്പോൾ സുരേഷ് പറഞ്ഞു.

“ഏതായാലും നിങ്ങൾ രണ്ടു ദിവസം അച്ഛനു വേണ്ടി കഷ്ടപ്പെട്ടതല്ലേ? ഇതാ ഇതിരിക്കട്ടെ.” എന്ന് പറഞ്ഞ് തന്‍റെ പേഴ്സിൽ നിന്ന് ഒരഞ്ഞൂറു രൂപ അവർക്കു നേരേ നീട്ടി. അവർ സന്തോഷത്തോടെ അതു വാങ്ങി “എന്നാ ഞാൻ പോകുകാ സാറെ.” എന്ന് പറഞ്ഞ് പിന്തിരിഞ്ഞു നടന്നു.

അവർ പോയിക്കഴിഞ്ഞപ്പോൾ താര പറഞ്ഞു.

“എന്നാലും ഒരു വല്ലാത്ത സ്ത്രീ തന്നെ അവര്. ഹോം നഴ്സ് എന്നു പറഞ്ഞാ കുറച്ചൊക്കെ സേവന മനസ്ഥിതി ഉള്ളവരായിരിക്കുമെന്നാ ഞാൻ കരുതിയത്. പക്ഷെ ഇവര് ഒരു തീറ്റ പണ്ടാരം. എത്ര ആഹാരമാ ഒരു ദിവസം അവര് വയറ്റിലേക്ക് കുത്തിച്ചെലുത്തുന്നത്. എന്നിട്ട് പണിയൊന്നും ചെയ്യാനും വയ്യ. ഏതായാലും അവര് പോയതു നന്നായി. നമുക്ക് അത്രയും ചിലവെങ്കിലും കുറഞ്ഞു കിട്ടുമല്ലോ”

“ഹോം നഴ്സ് എന്നു പറഞ്ഞ് ഏജൻസികളിൽ നിന്നും കിട്ടുന്നവർ എല്ലാവരും നന്നായിക്കൊള്ളണമെന്നില്ല താരെ. നമുക്ക് ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ നല്ല സേവനമനസ്ഥിതി ഉള്ള നല്ല ആൾക്കാരെ കിട്ടിയെന്നു വരും.” സുനന്ദയാണ് അത് പറഞ്ഞത്. സുരേഷും അതിനെ പിന്താങ്ങി.

“നീ പറഞ്ഞത് ശരിയാണ്. അല്ലെങ്കിലും അച്ഛനെപ്പോലുള്ളവരെ നോക്കാൻ പ്രത്യേകം പരിശീലനം കിട്ടിയ ആൾക്കാർ തന്നെ വേണം.” സുരേഷ് പറഞ്ഞു.

“നോക്കട്ടെ ചേട്ടാ. ഞാനിനി അത്തരത്തിൽ പരിശീലനം കിട്ടിയ ആൾക്കാരെ കിട്ടുമോ എന്ന് നോക്കാം.”

“പക്ഷെ ഇവരെയൊക്കെ നിർത്താൻ പോയാൽ ഇല്ലാത്ത ചെലവുകൾ വന്നു കൂടും. എന്‍റേയും, സുമേഷേട്ടന്‍റേയും ശമ്പളം ഒന്നിനും തികയാതെ വരും.” താര പറയുന്നതു കേട്ട് സുരേഷും സുനന്ദയും പരസ്പരം നോക്കി.

“നാളെ രാവിലെ തന്നെ ഇവിടെയുള്ള ഏറ്റവും നല്ല സൈക്കിയാട്രിസ്റ്റിന്‍റെ അടുത്ത് നമുക്ക് അച്ഛനെ കൊണ്ടു പോകണം. ആദ്യം അച്ഛന്‍റെ രോഗനിർണ്ണയം നടത്തിയിട്ടാകാം ബാക്കി കാര്യങ്ങൾ. “ശരി ഏട്ടാ…”

അപ്പോഴേക്കും അകത്തു നിന്നും ഭക്ഷണം കഴിക്കാനുള്ള ക്ഷണം എത്തിയതിനാൽ അവർ അകത്തേക്കു നടന്നു. അപ്പോൾ നന്ദൻമാഷിന്‍റെ മുറിയിൽ നിന്നും ഒരു കരച്ചിൽ ഉയർന്നു കേട്ടു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 15

ആറുമാസം ഗർഭം പേറിയിരുന്ന അവളുടെ വയർ അല്പം വീർത്തിരുന്നു. പെട്ടെന്ന് അവളുടെ കൈവിരലിൽ തൂങ്ങി നടന്നിരുന്ന, ഗാഗ്രാ ചോളിയും പാവാടയും ധരിച്ച ഒരു അഞ്ചു വയസ്സുകാരി കൊഞ്ചിക്കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.

“അമ്മേ എനിച്ചാ പൂവേണം. തലയില് വച്ചാനാ” വധുവിന്‍റെ തലയിൽ ചൂടാൻ വച്ചിരുന്ന പൂചൂണ്ടിയാണവൾ പറഞ്ഞു കൊണ്ടിരുന്നത്.

“അത് ചിറ്റയുടെ തലയിൽ ചൂടാനുള്ളതല്ലേ മോളെ. നിനക്കു വേണമെങ്കിൽ പൂ വേറെവച്ചു തരാം.” അവൾ ചിണുങ്ങാൻ തുടങ്ങിയപ്പോൾ, അങ്ങനെ പറഞ്ഞ് ആരോ അവളെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോയി. അപ്പോൾ അവൾ ഹേമാംബികയെ നോക്കി സ്വയം പരിചയപ്പെടുത്തി.

“വല്യമ്മേ ഞാൻ ജാനിയാണ്. വല്യമ്മയെക്കാണാൻ ഞാനും ഏറെ ആഗ്രഹിച്ചിരുന്നു. അമ്മയാണെങ്കിൽ വല്യമ്മയെപ്പറ്റി പറയാത്ത ദിവസങ്ങളില്ല.”

“ഞാനും നിങ്ങളെയെല്ലാം എന്നുമോർക്കും ഈ ജന്മം എനിക്ക് നിങ്ങളെ എല്ലാവരേയും കാണാൻ കഴിയുമെന്ന് വിചാരിച്ചതല്ല മോളെ. ഏതായാലും എനിക്കിപ്പോൾ സന്തോഷമായി.” ജാനിയെ ചേർത്തണച്ചുകൊണ്ട് ഹേമാംബിക പറഞ്ഞു.

ഹേമാംബിക താൻ കയ്യിൽ കരുതിയിരുന്ന ചെറുമോതിരം കല്ലുവിന്‍റെ കയ്യിൽ അണിയിച്ചു. “വല്യമ്മക്ക് ഇതേ തരാനുള്ളൂ മോളെ.”

“വല്യമ്മ ഒന്നും തന്നില്ലെങ്കിലും ഞങ്ങൾക്ക് സന്തോഷമേയുള്ളു.” കല്ലു ആഹ്ളാദസ്വരത്തിൽ പറഞ്ഞ് ഹേമാംബികയുടെ കയ്യിൽ പിടിച്ചു.

“നിനക്ക് എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ സമ്മാനിക്കട്ടെ.” ഹേമാംബിക കല്ലുവിന്‍റെ നെറുകയിൽ ചുംബിച്ചു. പെട്ടെന്ന് തിരിഞ്ഞ് നീലാംബരിയോടു ചോദിച്ചു.

“നീലു, കിങ്ങിണി മോൾ വരികയില്ലെ? അവളെ നീ ക്ഷണിച്ചില്ലേ?”

“ക്ഷണിച്ചു ചേച്ചീ, അവൾക്ക് പക്ഷെ കാനഡയിൽ നിന്ന് ഇപ്പോഴെങ്ങും വരാൻ പറ്റുകയില്ല എന്നറിയിച്ചു. അവളുടെ വിസ ശരിയായിട്ടില്ലത്രെ. വിസ ശരിയായാലുടൻ അവൾ ഇൻഡ്യയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.”

“എത്ര കാലമായി ഞാൻ അവളെയും കണ്ടിട്ട്. വല്ലപ്പോഴുമുള്ള ഫോൺ വിളികളിൽ ഒതുങ്ങുന്നു ഇപ്പോൾ നമ്മൾ തമ്മിലുള്ള സ്നേഹബന്ധം അല്ലേ നീലു.” ഹേമാംബികയുടെ ശബ്ദം ഇടറിയിരുന്നു.

“അതെ ചേച്ചി. എല്ലാവർക്കും അവരവരുടെ തിരക്കുകൾ. പിന്നെ അച്ഛനുമമ്മയും പോയതിൽപ്പിന്നെ ഞങ്ങൾക്കൊക്കെ നാട്ടിലേക്ക് വരാനുള്ള ഉത്സാഹവും കുറഞ്ഞു.” നീലാംബരി കുറ്റബോധത്തോടെ പറഞ്ഞു.

“ങാ, എത്ര അടുക്കാൻ കൊതിച്ചാലും കാലം ചിലപ്പോൾ ചില ബന്ധങ്ങളിൽ വിടവുകൾ സൃഷ്ടിച്ച് രസിക്കാറുണ്ട്.” ഹേമാംബിക ഒരു തത്വചിന്തകയെപ്പോലെ സ്വയമെന്നോണം പറഞ്ഞു. അപ്പോൾ ആരോ വാതിൽക്കലെത്തി അറിയിച്ചു. “മുഹൂർത്തമാകാറായി. ഒന്നു വേഗമാകട്ടെ.”

മണ്ഡപത്തിലേക്ക് താലപ്പൊലിയുടെ അകമ്പടിയോടെ പയ്യനെ ആനയിച്ചു കൊണ്ടുവരുന്നത് ഹേമാംബിക വാതിൽക്കൽ നിന്നു കണ്ടു. അപ്പോൾ നീലാംബരി പറഞ്ഞു

“കണ്ടോ.. അതാണ് ചേച്ചീ പയ്യൻ. ആളു കേമനല്ലേ.”

“ബാഹ്യ കാഴ്ചയിലല്ലോ നീലു കാര്യം പുറമെ കാണുന്നതു പോലെ അവന്‍റെ ഉള്ളും വെളുത്തു തുടുത്തതാകട്ടെ.”

“അതെ ചേച്ചീ… അതു തന്നെയാണ് എന്‍റെയും പ്രാർത്ഥന.” അപ്പോഴേക്കും വെളുത്ത് അല്പം കഷണ്ടിയുള്ള ഒരാൾ അവിടെ വന്നെത്തി. ഹേമാംബികയെക്കണ്ട് അത്ഭുതത്തോടെ ചോദിച്ചു.

“അല്ലാ… ഇതാര്… അംബിക ചേച്ചിയോ… ചേച്ചിയെ കണ്ടിട്ട് വർഷങ്ങൾ എത്രയായി?”

“ങാ, സതീഷേ… വർഷങ്ങൾ കുറെ കടന്നു പോയി നമ്മൾ തമ്മിൽ കണ്ടിട്ട്. എല്ലാവർക്കും അവരവരുടേതായ തിരക്കുകളും, സ്റ്റാറ്റസ്റ്റ് കാര്യങ്ങളും ആയിരുന്നില്ലേ? അതിനിടയിൽ മറ്റുള്ളവരെക്കുറിച്ച് ഓർക്കുവാൻ എവിടെയാസമയം?”

അന്ന് താൻ നീലാംബരിയുടെ കൂടെ സ്നേഹസദനത്തിൽ ചെല്ലാതിരുന്നതിന്‍റെ പരിഭവമാണ് ഹേമാംബിക പറയുന്നതെന്ന് സതീഷിന് മനസ്സിലായി. അയാൾ നേരിയ കുറ്റബോധത്തോടെ പറഞ്ഞു, “അന്ന് നീലാംബരി അവിടെ വരുമ്പോൾ എനിക്കും വന്ന് ചേച്ചിയെ കാണണമെന്നുണ്ടായിരുന്നു. പക്ഷെ സമയക്കുറവുമൂലം കഴിഞ്ഞില്ല. ങാ, അതെന്തെങ്കിലുമാകട്ടെ. ഏതായാലും ഇപ്പോൾ ചേച്ചിയെ കണ്ടുവല്ലോ. ബൈ ദ ബൈ, എങ്ങനെയാണ് ചേച്ചി ഗുരുവായൂർ വരെ എത്തിയത്? ആരാണ് കൂടെയുള്ളത്.”

താൻ എങ്ങിനെയാണ് ഇവിടെയെത്തിയതെന്നും ആരെല്ലാമാണ് കൂടെയുള്ളതെന്നും ഹേമാംബിക വിവരിച്ചു.

“ഏതായാലും സന്തോഷമായി.” സതീഷ് കൈകൂപ്പി അവിടെ നിന്നും പോയി. അപ്പോൾ ഹേമാംബിക നീലാംബരിയോടു ചോദിച്ചു, “ഇനി ഞാൻ താഴെഹാളിലേക്ക് പോകട്ടെ നീലു. അവിടെ ഞാൻ മറ്റുള്ളവരുടെ ഒപ്പം ഇരുന്ന് കല്യാണച്ചടങ്ങുകൾ വീക്ഷിച്ചോളാം.”

“ചേച്ചീ ഞങ്ങളുടെ കൂടെ മണ്ഡപത്തിലേക്ക് വരണം കല്യാണച്ചടങ്ങുകൾ തീരുന്നതു വരെ ഞങ്ങളുടെ കൂടെയുണ്ടാവണം.” നീലാംബരി അപേക്ഷാ സ്വരത്തിൽ പറഞ്ഞു.

“അത് പറ്റില്ല നീലു. അവിടെ എന്‍റെ സാമിപ്യം ഏറെ ആവശ്യമുള്ളവരാണ് ഇരിക്കുന്നത്. ഏറെപ്പേരും ശരിക്ക് നടക്കാൻ പോലും വയ്യാത്തവരാണ്. ഞാൻ അവരെ സംരക്ഷിക്കും എന്ന വിശ്വാസത്തിലാണ് അവർ എന്‍റെ കൂടെ വന്നിട്ടുള്ളത്.”

“എന്നാൽ ശരി ചേച്ചി, ഇനി കല്യാണം കഴിഞ്ഞ് നമുക്കു കാണാം.” ഹേമാംബിക ഹാളിലേക്ക് നടന്നു. അപ്പോൾ പുറകിൽ നിന്ന് “ചേച്ചീ” എന്ന പരിചിതമായ ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി. അത് മണിക്കുട്ടനായിരുന്നു. “നീ… നീ എപ്പോ വന്നു.” ഹേമാംബിക അത്ഭുതത്തോടെ ചോദിച്ചു.

“ഞാൻ… ഞാനിപ്പോൾ എത്തിയതേയുള്ളൂ ചേച്ചീ…”

“നീ തനിച്ചാണോ വന്നത്? നിന്‍റെ കൂടെ രമണി വന്നില്ലേ?”

“ഇല്ല ചേച്ചീ… അവൾക്ക് ലീവ് കിട്ടിയില്ല. പിന്നെ പിള്ളേർക്കു രണ്ടു പേർക്കും പരീക്ഷയാണ്.”

“ഏതായാലും നിന്നെയെങ്കിലും കണ്ടുവല്ലോ. സന്തോഷമായി.”

“ചേച്ചിയെ എന്‍റെ വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്നു പറഞ്ഞ് നീലു ചേച്ചീ എന്നെ ഒരു പാട് കുറ്റപ്പെടുത്തി.”

“അത്… ഞാനവളോടു പറഞ്ഞിരുന്നല്ലോ ഞാൻ എന്‍റെ സ്വന്തം ഇഷ്ടത്തിനു പോന്നതാണെന്ന്. പിന്നെ എന്തിനാ അവൾ അങ്ങനെ പറയുന്നത്?”

“അത്… അത് എനിക്കറിയില്ല ചേച്ചി, ഏതായാലും രമണി ചെയ്ത കുറ്റത്തിന് ഞാൻ ചേച്ചിയോട് ഒരിക്കൽക്കൂടി മാപ്പു ചോദിക്കുന്നു ചേച്ചി എന്നോട് ക്ഷമിക്കുകയില്ലേ?” മണിക്കുട്ടൻ ഹേമാംബികയുടെ കൈകൾ കൂട്ടിപ്പിടിച്ചു. അവന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“നിന്‍റെ ഈ കണ്ണുകൾ തന്നെയാണ് മോനെ എനിക്കതിനുള്ള ഉത്തരം. ചേച്ചിക്ക് സന്തോഷമായി. നിന്‍റെ മനസ്സിൽ ഈ ചേച്ചിയുണ്ടല്ലോ. അതു തന്നെ ഈ ജന്മം മുഴുവൻ സന്തോഷിക്കാൻ എനിക്ക് ധാരാളം. ഞാൻ നിങ്ങൾക്കു നൽകിയ സ്നേഹം പാഴായില്ലല്ലോ എന്ന ആശ്വാസം മാത്രം മതി ചേച്ചിക്ക് സംതൃപ്തിയോടെ ജീവിക്കാൻ. ഏതായാലും നിന്നെക്കണ്ടതു കൊണ്ട് ചേച്ചിക്ക് ഒരുപാടുസന്തോഷം തോന്നുന്നു. കിങ്ങിണി മോളേയും കൂടി കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രമേ ബാക്കിയുള്ളു.” ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞു വന്നു. ആളുകൾ ശ്രദ്ധിക്കുന്നതു കണ്ട് അവൾ പെട്ടെന്നു കണ്ണുകൾ തുടച്ചു.

“എന്നാൽ ശരി. ചേച്ചി അങ്ങോട്ടു പോകട്ടെ. അവിടെക്കുറെപ്പേർ പ്രതീക്ഷിച്ചിരിപ്പുണ്ട്.”

“ശരി ചേച്ചീ, അപ്പോൾ പിന്നെ കാണാം.” അവൻ യാത്ര പറഞ്ഞ് തന്‍റെ സീറ്റിൽ പോയിരുന്നു. ഹേമാംബിക സ്നേഹസദനത്തിലെ അന്തേവാസികൾക്കൊപ്പമിരുന്ന് കല്യാണച്ചടങ്ങുകൾ വീക്ഷിച്ചു.

കൃത്യം പതിനൊന്നു മണിക്ക് കല്ലുവിന്‍റെ കഴുത്തിൽ നിരഞ്ജൻ താലി ചാർത്തി. കൊട്ടും കുരവയുമായി ആ മംഗല്യ മുഹൂർത്തത്തിന് സാക്ഷിയാകുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. അത് ആനന്ദത്തിന്‍റേതാണോ അതോ ദുഃഖത്തിന്‍റേതാണോ എന്ന് വേർതിരിച്ചറിയാനാവാത്ത അജ്ഞാതനനൊമ്പരം അവരെ കീഴ്പെടുത്തുകയായിരുന്നു. ആരെങ്കിലും കാണുന്നതിനു മുമ്പ് കണ്ണുകൾ സാരിത്തുമ്പുകൊണ്ട് തുടച്ചുനീക്കി.

ഹേമാംബിക എല്ലാവരോടുമായി പറഞ്ഞു, “ഇനി എല്ലാവരും എത്രയും വേഗം സദ്യക്കുള്ള ഹാളിലെത്തണം. ആദ്യത്തെ പന്തിയിൽ തന്നെ ഇരുന്നാൽ ആർക്കും കൂടുതൽ വിശക്കാതെ ഇരിക്കും. മാത്രമല്ല നമുക്ക് വേഗം മടങ്ങിപ്പോവുകയും ചെയ്യാം.”

“ശരി ഹേമാമ്മേ.” നയന ഹേമാംബികയെ നോക്കി പറഞ്ഞു. അവർ ഇരുവരും കൂടി എല്ലാവരെയും ഡൈനിംഗ്ഹാളിൽ കൊണ്ടിരുത്തി.

“സദ്യ വളരെ നന്നായിട്ടുണ്ട്.” രാഘവൻ മാഷ് ഏമ്പക്കം വിട്ടു കൊണ്ടു പറഞ്ഞു.

“അതെ… അതെ… പാലട ബഹുജോർ ആയിട്ടുണ്ട്.” കാർത്തികാമ്മ തലകുലുക്കിക്കൊണ്ട് പറഞ്ഞു.

എല്ലാവരുടേയും ക്ഷേമമന്വേഷിച്ച് നീലാംബരി എത്തി. വിളമ്പുകാരോട് എല്ലാവർക്കും നല്ലോണം വിളമ്പിക്കൊടുക്കുവാനാവശ്യപ്പെട്ടു. ഊണു കഴിഞ്ഞ് എല്ലാവരും ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കുന്ന കാര്യവും ഓർമ്മിപ്പിച്ചു. ചടങ്ങുകളെല്ലാം തീർന്നു. പോകാനായി ഹേമാംബിക തിടുക്കം കൂട്ടി. നീലാംബരി അവർക്ക് പോകാനായി അനുവാദം കൊടുത്തു.

“നാളെ വൈകുന്നേരം റിസപ്ഷന് എത്തണേ ചേച്ചീ.” നീലാംബരി ഓർമ്മിപ്പിച്ചു

“വരാം നീലു. ഇതുപോലെ നടക്കാൻ ശേഷിയുള്ള കുറച്ചുപേരെക്കൂടി എന്‍റെ കൂടെ കൊണ്ടുവരാം.”

ഒരിക്കൽക്കൂടി ബന്ധുമിത്രാദികൾ എല്ലാവരോടും യാത്ര പറഞ്ഞ് ഹേമാംബിക അന്തേവാസികളോടൊപ്പം വാനിൽ കയറി. ഭഗവാനെ ഒരിക്കൽ കൂടി മനസ്സിൽ ധ്യാനിച്ച് ആ പുണ്യ ഭൂമിയിൽ നിന്ന് യാത്ര തിരിച്ചു.

പിറ്റേന്ന് റിസപ്ഷനു പോകാൻ വളരെ കുറച്ചു പേർ മാത്രമേ തയ്യാറായുള്ളു അവർ എല്ലാവരോടുമൊപ്പം റിസപ്ഷനിൽ പങ്കെടുത്ത് തിരിച്ചെത്തുമ്പോൾ രാത്രിയായിരുന്നു. ഹേമാംബികയ്ക്ക് നല്ല തലവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. വന്നയുടനെ മൂടിപ്പുതച്ച് ബെഡ്ഡിലേക്ക് വീണ അവർ പിറ്റേന്ന് കാലത്തെ നയനയുടെ വിളികേട്ടാണ് ഉണർന്നത്.

“എന്തു പറ്റി ഹേമാമ്മേ. ഇന്ന് എണീക്കുവാൻ വൈകിയല്ലോ?”

“അത്… നല്ല കുളിരും തലവേദനയും മേലുവേദനയും… പതിവില്ലാതെ യാത്ര ചെയ്തതിന്‍റെ ആയിരിക്കും.”

“പനിയുണ്ടോന്ന് ഞാൻ നോക്കട്ടെ ഹേമാമ്മേ.” അങ്ങനെ പറഞ്ഞ് അവൾ ഹേമയുടെ നെറ്റിയിൽ തൊട്ടുനോക്കി.

ഹേമാംബികക്ക് പൊള്ളുന്ന ചൂടുണ്ടായിരുന്നു. തെർമോമീറ്ററെടുത്ത് ചൂടളന്നപ്പോൾ നൂറ് ഡിഗ്രി പനി. അപ്പോൾ തന്നെ രാജീവ്, ഹേമാംബികയെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർ മഞ്ഞപ്പിത്തമാണെന്ന് വിധിയെഴുതി. നയന അടുത്തു നിന്നു മാറാതെ ശുശ്രൂഷിച്ചു. ഒരാഴ്ച പിന്നിട്ടതോടെ പനി കുറഞ്ഞു തുടങ്ങി.

പത്തു ദിവസങ്ങൾക്ക്‌ ശേഷം ഹേമാംബിക ചിരിക്കാനും സംസാരിക്കാനും തുടങ്ങി. “ഇനി എന്‍റെ ഹേമാമ്മ പഴയ പോലെ ഊർജ്ജസ്വലയാകും” നയന കഞ്ഞി കോരിക്കൊടുത്തുകൊണ്ട് പറഞ്ഞു.

“എന്‍റെ നയനമോളാണ് എന്നെ രക്ഷിച്ചത്. നീയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ജീവിതത്തിലേക്ക് മടങ്ങിവരില്ലായിരുന്നു.”

“ഹേമമ്മയെ അങ്ങനെയങ്ങ് ഞാൻ ദൈവത്തിന് വിട്ടു കൊടുക്കുമോ? അഥവാ പോകുന്നെങ്കിൽ ഞാനും കൂടെ വരുമായിരുന്നു.”

“എന്‍റെ മോളെ… നിന്നെ പോലെ ഒരു മകളെക്കിട്ടിയ ഞാൻ ഭാഗ്യവതിയാണ്.”

“ഹേമാമ്മ നല്ലതുമാത്രമല്ലേ ചെയ്യുന്നുള്ളു. അതുകൊണ്ടാണ് ദൈവത്തിന്‍റെ കാരുണ്യം എല്ലാപ്പോഴും ഹേമാമ്മക്ക് ലഭിക്കുന്നത്.”

അങ്ങനെ കാഴ്ചക്കാരിൽ അസൂയ ഉളവാക്കിക്കൊണ്ട് ആ അമ്മയും മകളും സ്നേഹം പങ്കിട്ടു… മൂന്നു നാലു ദിവസങ്ങൾ കൂടി പിന്നിട്ടതോടെ ഹേമാംബിക പൂർണ്ണ ആരോഗ്യ വതിയായി സ്നേഹസദനത്തിൽ തിരിച്ചെത്തി. ഏതാനും ദിവസത്തെ ഹേമാംബികയുടെ അഭാവം ആ വൃദ്ധസദനത്തിലെ ഓരോ അംഗത്തിലും പ്രകടമായിരുന്നു. പലരും തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

“ടീച്ചറും നയനമോളും ഇവിടെ ഇല്ലാതിരുന്നതു കാരണം എന്‍റെ ദിനചര്യയൊക്കെ തെറ്റി… എനിക്ക് മര്യാദക്ക് കുളിക്കാനോ ആഹാരം കഴിക്കാനോ പോലും കഴിഞ്ഞില്ല മക്കളെ.” പടുവൃദ്ധയായ കാർത്ത്യായനി പറഞ്ഞു.

കിടപ്പുരോഗികളിൽ പലരുടേയും രോഗം കൂടി തീക്ഷ്ണാവസ്ഥയിലായി. എന്നാൽ ഹേമാംബികയും നയനയും അവരുടെ ശുശ്രൂഷ ഏറ്റെടുത്തതോടെ അവരെല്ലാം പഴയ നിലയിലായിത്തുടങ്ങി. അങ്ങനെ ആ സ്നേഹ സദനത്തിൽ വീണ്ടും സന്തോഷവും സമാധനവും കളിയാടി.

 

നന്ദൻ മാഷിന്‍റെ മുറിപൂട്ടിയിട്ടിരിക്കുന്നതു കണ്ട് സാറാമ്മ അത്ഭുതവും അല്പം ഭയവും കലർന്ന സ്വരത്തിൽ താരയോട് ചോദിച്ചു.

“എന്തിനാ മാഡം മുറിപൂട്ടിയിട്ടിരിക്കുന്നത്. പേഷ്യന്‍റ് അത്ര കുഴപ്പക്കാരനാണോ? എല്ലാരേം ഉപദ്രവിക്കുമോ?”

“ങാ… കുറച്ചൊക്കെ… കണ്ടും കേട്ടും നിന്നാൽ നിങ്ങൾക്കു കൊള്ളാം അങ്ങേർക്കിഷ്ടമില്ലാത്തതൊന്നും ചെയ്യരുത്…”

‘ശരി മാഡം.” അങ്ങനെ പറഞ്ഞെങ്കിലും സാറാമ്മയ്ക്ക് കുറച്ചു ഭയം തോന്നിത്തുടങ്ങിയിരുന്നു. അവർ അകത്തു കയറിയപ്പോൾ നന്ദൻ മാഷ് അവിടെയുള്ള മേശപ്പുറത്ത് എന്തോ തിരയുകയായിരുന്നു. താരയും, സാറാമ്മയും മുറിക്കകത്തു കടന്നിട്ടും അദ്ദേഹം അറിഞ്ഞില്ല.

“എത്ര തവണ പറയണം സൗദാമിനിയോട് എന്‍റെ പുസ്തകവും ചോക്കും ഡസ്റ്ററും എല്ലാം ഒരിടത്ത് വയ്ക്കണമെന്ന്. അതുപോലെ എന്‍റെ പേഴ്സ് എവിടെ?. വാച്ച് എവിടെ? ഒന്നും വച്ചയിടത്ത് കാണുകയില്ല. സൗദാമിനി… മിനി… നിന്നോടാ ചോദിച്ചത്… നീയവിടെ അടുക്കളയിൽ എന്തു ചെയ്യുകയാ.”

“ഇതെന്താ മാഡം… ഇങ്ങേരിങ്ങനെ… സൗദാമിനി ആരാ മാഡം?” സാറാമ്മ ജിജ്ഞാസയോടെ ചോദിച്ചു.

“അതങ്ങേരുടെ ഭാര്യയാ… സുമേഷേട്ടന്‍റെ അമ്മ… പക്ഷെ സുമേഷേട്ടന്‍റെ അമ്മ മരിച്ചിട്ടിപ്പോൾ ഏതാണ്ട് നാലു മാസമായി. ഇങ്ങേര് ഇങ്ങനെ ആകാൻ തുടങ്ങിയത് അതില്പിന്നെയാ.” താര പതിഞ്ഞ ശബ്ദത്തിൽ സാറമ്മയോട് പറഞ്ഞു.

“അപ്പോ ഇങ്ങേർക്കേതാണ്ട് ഭ്രാന്ത് ആണ്. ഭാര്യ മരിച്ചു പോയതറിഞ്ഞിട്ടുള്ള ഷോക്കിൽ നിന്നും ഉണ്ടായതായിരിക്കും.”

“അതായിരിക്കാം. ഇടയ്ക്ക് കണ്ണു തെറ്റിയാൽ പുറത്തേക്കിറങ്ങി പൊയ്ക്കളയും… ഭാര്യയെ അന്വേഷിച്ച്…”

“ഓ ഹോ… എങ്കിൽപ്പിന്നെ നല്ല ശ്രദ്ധ കൊടുക്കണമല്ലോ മാഡം… ഞാൻ നോക്കിക്കോളാം മാഡം.” അങ്ങനെ പറഞ്ഞവർ നന്ദൻ മാഷിന്‍റെ അടുത്തേക്ക് ചെന്നു. അപ്പോഴാണ് നന്ദൻ മാഷ് അവരെ കാണുന്നത്. അയാൾ അവരെ ഇഷ്ടപ്പെടാത്ത മട്ടിൽ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. എന്നിട്ടു ചോദിച്ചു.

“നിങ്ങള്… നിങ്ങള്… വള്ളിയമ്മയല്ലേ? കുറെ നാളു മുമ്പ് ഞങ്ങടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളൊക്കെ കട്ടുകൊണ്ട് കടന്നു കളഞ്ഞ വേലക്കാരി. നിങ്ങളെന്തിനാ വീണ്ടും വന്നത്? നിങ്ങളാണോ ഞാൻ മേശപ്പുറത്തു വച്ചിരുന്ന പേഴ്സും വാച്ചും പുസ്തകവും മറ്റും എടുത്തത്?”

അതുകേട്ട് സാറാമ്മ വിളറി വെളുത്തു.

“ഞാനല്ല സാറെ. എന്‍റെ പേര് വള്ളിയമ്മയെന്നല്ല. സാറാമ്മ. ഞാൻ സാറിനെ നോക്കാൻ വന്ന നേഴ്സാ.”

“ഓ… നിങ്ങള് വള്ളിയമ്മയാ… വള്ളിയമ്മ… പോ… നിങ്ങളെ എനിക്ക് കാണണ്ട… എന്‍റെ കൺമുമ്പീന്ന് പോ.” നന്ദൻ മാഷ് കൈയ്യിൽ കിട്ടിയതെല്ലാം എടുത്ത് സാറാമ്മയുടെ നേർക്ക് വലിച്ചറിയാൻ തുടങ്ങി. സാറാമ്മയും താരയും പേടിച്ച് മുറിവിട്ടിറങ്ങി.

ശബ്ദം കേട്ട് സുമേഷ് ഓടിവന്നു. “എന്താ… എന്താ… ഇവിടെ?”

“ഓ… എന്നെക്കൊണ്ട് ഇങ്ങേരെ നോക്കാൻ പറ്റത്തില്ല സാറെ. ആളുപദ്രവിയാ.”

“അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ. ഞാൻ ഏജൻസിയിൽ പണം അടച്ചിട്ടാണ് നിങ്ങളെ വരുത്തിയത്.”

“രണ്ടു ദിവസം കൂടി ഞാൻ നോക്കും. പറ്റത്തില്ലെങ്കി ഞാനങ്ങു പോകും.”

“ങാ… നിങ്ങളു പറ്റുമോന്ന് നോക്ക്… ഇല്ലെങ്കിൽ ഞാൻ വേറെ ആളെ അന്വേഷിക്കാം.”

“വയറ്റുപ്പിഴപ്പാണേലും അവനവന് ദേഹോപദ്രവമൊന്നും ഉണ്ടാകാതെ നോക്കേണ്ടതും ഞങ്ങള് തന്നാണല്ലോ സാറേ.”

“ങ… ശരി… ശരി നിങ്ങള് ചെല്ല്… അച്ഛന് ആഹാരം കൊണ്ടുപോയിക്കൊടുത്തിട്ട് നിങ്ങളും വല്ലതും കഴിക്കാൻ നോക്ക്.”

“അയ്യോ ഇന്ന് ഞാനിനി ആ മുറിയ്ക്കകത്ത് പോവില്ല സാറെ. ഇപ്പഴും എന്‍റെ ദേഹം കിടന്ന് വിറക്കുകാ…”

“എന്നാ ശരി… ഇന്ന് ശാന്തിയോട് കൊണ്ടുപോയി കൊടുക്കാൻ പറ. നാളെ മുതല് നിങ്ങള് പോയാ മതി. അല്ലെങ്കിൽ അവളുടെ കൂടെ നിങ്ങളും ചെല്ല്. ഒന്നു പരിചയമായാ അങ്ങേര് ശാന്തനായിക്കോളും.”

“ആ… അതു നോക്കാം സാറെ. ശാന്തിയുടെ കൂടെ ആവുമ്പോ എന്നെ ഒന്നും ചെയ്യത്തില്ലായിരിക്കും.” അങ്ങനെ പറഞ്ഞ് സാറാമ്മ അടുക്കളയിലേക്ക് നടന്നു. അവിടെ ശാന്തി പച്ചക്കറി നുറുക്കുന്നതു കണ്ട് അവരു നോക്കി നിന്നു. അവരെക്കണ്ട് ശാന്തി ചോദിച്ചു “സാറാമ്മ ച്ചേടത്തി ഈ പച്ചക്കറി ഒന്നു നുറുക്കുമോ? ഞാനപ്പഴേക്കും കറിക്കരയ്ക്കാം.”

“ങേ, ഞാനോ… ഞാനിവിടെ ഹോം നഴ്സായി വന്നതാ കൊച്ചേ. ഞങ്ങളോട് അടുക്കളപ്പണി ചെയ്യാനൊന്നും ആരും പറയാറില്ല.”

“ഓ… വെറുതെയല്ല നന്ദൻസാറ് നിങ്ങളെ അടുപ്പിക്കാത്തത്. കണ്ടപ്പഴേ തോന്നിക്കാണും ഒരു കണ്ടാമൃഗമാണെന്ന്.” ശാന്തി മെല്ലെയാണ് അത് പറഞ്ഞതെങ്കിലും സാറാമ്മ അത് കേട്ടു.

അവർ ദേഷ്യത്തോടെ ശാന്തിയെ നോക്കി പറഞ്ഞു. “പിന്നെ നീ പറയുന്നതു പോലെയല്ലെ കാര്യങ്ങള്… കൊച്ച് ആളു മോശമല്ലല്ലോ. അവക്ക് ഞാൻ അടുക്കള ജോലിയിൽ സഹായിക്കാത്തതിന്‍റെ കെറുവാ. പിന്നെ നീ പറയുന്നതു പോലെ ചെയ്യാനിത്തിരി പുളിക്കും. ഈ സാറാമ്മ ആളു വേറെയാ.” അങ്ങനെ പറഞ്ഞവർ അടുക്കളക്ക് പുറത്തുകടന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് ശാന്തിയോടു പറഞ്ഞു

“ആ സാറിന് മുറിക്കകത്തേക്ക് ആഹാരം എത്തിച്ചുകൊടുക്കാൻ ഇവിടത്തെ സാറു കൊച്ചിനോട് പറയാൻ പറഞ്ഞു.”

“അത് നിങ്ങളുടെ ജോലിയല്ലേ? ഞാനെന്തിനാ അത് ചെയ്യുന്നത്?”

“അങ്ങനെ പറഞ്ഞാ ആ സാറിന്ന് പട്ടിണി കിടക്കത്തേ ഉള്ളൂ. എനിക്ക് പേടിയാ ഇന്നിനി ആ മുറി പോകാൻ… കൊച്ച് വേണങ്കി കൊണ്ടു പോയി കൊടുക്ക്” സാറാമ്മ നേരേ ഡ്രോയിങ് റൂമിലെ സോഫയിൽ വന്നിരുന്ന് ടിവി കാണാൻ തുടങ്ങി. അതു കണ്ട് താര സുമേഷിനോടു പറഞ്ഞു,

“ഈ തള്ള പറ്റുമെന്ന് തോന്നുന്നില്ല നിങ്ങടെ അച്ഛനെ നോക്കാൻ. കുറെക്കൂടി ക്ഷമയും കാര്യശേഷിയും ഉള്ള ആരെങ്കിലും വേണം.”

“ഇവരു പറ്റില്ലെങ്കിൽ ഇവരെ നാളെത്തന്നെ പറഞ്ഞയച്ചേക്ക്. നാളെ ഏജൻസിയിൽ വിളിച്ചു പറഞ്ഞ് വേറെ ആളെ ഏർപ്പാടാക്കാം.”

“ആ അതാ നല്ലത്. ഇതൊരു അവലക്ഷണം പിടിച്ച തള്ളയായിട്ടാ തോന്നുന്നേ. അതുമാത്രമല്ല അവര് തിന്നാൻ മാത്രം ജീവിക്കണ സ്ത്രീയാ. പണിയൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല.”

“ഈ സ്ഥിതിയില് അച്ഛന്‍റെ കയ്യീന്ന് ഒന്നും എഴുതി വാങ്ങിക്കാനും പറ്റൂല്ല. അതാണെന്‍റെ വിഷമം. ഉം… എല്ലാത്തിനും സുരേഷേട്ടൻ വരട്ടെ. നമുക്ക് പരിഹാരമുണ്ടാക്കാം.”

അങ്ങനെ പറഞ്ഞ് സുമേഷ് തന്‍റെ ബെഡ് റൂമിലേക്ക് പോയി. താര പുറകേയും. അയാൾക്ക് ബാങ്കിൽ പോകാനും താരയ്ക്ക് ഓഫീസിൽ പോകാനും സമയമായിക്കഴിഞ്ഞിരുന്നു. അവർരണ്ടു പേരും അരമണിക്കൂറിനുള്ളിൽ ഡ്രസ്സു ചെയ്തു പുറത്തുവന്നു.

“ഇന്ന് ഞാൻ സുമേഷേട്ടന്‍റെ കൂടെയാണ് വരുന്നത്. നമുക്കു രണ്ടു പേർക്കും സ്കൂട്ടറിൽ പോകാം. വെറുതെ കാറെടുത്ത് പെട്രോളിനു കാശു ചിലവാക്കുന്നത് എന്തിനാ. വൈകുന്നേരം സുമേഷേട്ടൻ എന്നെ വിളിക്കാൻ വന്നാൽ മതി.”

“അതിന് എനിക്ക് ചിലപ്പോ നീയിറങ്ങുന്ന സമയത്ത് ഇറങ്ങാൻ പറ്റിയില്ലെന്നു വരും.”

“എന്നാൽ സുമേഷേട്ടൻ സ്കൂട്ടറിൽ തന്നെ തിരികെ പോന്നോളു. ഞാൻ ബസ്സിലും പോരാം. എന്‍റെ ഫ്രണ്ട്സ് കുറെപ്പേർ ബസ്സിലാണ് വീട്ടിൽ പോകുന്നത്. അവരുടെ കൂടെ ഞാനും കേറിക്കോളാം.”

“എന്നാൽ ശരി. നീ ഇറങ്ങുന്നെങ്കിൽ വേഗം ഇറങ്ങണം എനിക്ക് നേരത്തെ ചെന്നിട്ട് കാര്യങ്ങൾ ഉള്ളതാ.”

“ശരി… സുമേഷേട്ടാ… ഞാനിതാ വന്നു. കിച്ചുമോന്‍റെ കാര്യം ഒന്ന് ശാന്തിയെ പറഞ്ഞ് ഏല്പിച്ചിട്ട് ഞാനിപ്പം വരാം.”

താര അടുക്കളയിലെത്തിയപ്പോൾ ശാന്തി നന്ദൻ മാഷിനുളള ആഹാരം പാത്രത്തിലാക്കി എടുക്കുകയായിരുന്നു. അതു കണ്ട് താര പറഞ്ഞു.

“നീ ഇപ്പോ അച്ഛനുള്ള ആഹാരം കൊണ്ടുപോയി കൊടുത്തിട്ട് കിച്ചുമോനെ വിളിച്ചുണർത്തണം. അവനെ പല്ലുതേപ്പിച്ച് കുളിച്ചിച്ച് പാല് കൊടുക്കണം. പിന്നെ ചപ്പാത്തിയും ഉരുളക്കിഴങ്ങുകറിയും അവനിഷ്ടമാണ്. നീ അതുമെടുത്തു കൊടുക്കണം. ചിന്നു മോളോട് ഇടയ്ക്ക് അപ്പൂപ്പന്‍റെ കാര്യം കൂടി ശ്രദ്ധിക്കാൻ പറയണം. പിന്നെ സാറാമ്മയെ അച്ഛന് പരിചയപ്പെടുത്തിക്കൊടുക്കണം. അച്ഛന്‍റെ കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ അവരോടു പറയണം.”

“ശരി താരേച്ചീ… കിച്ചുമോന്‍റെ കാര്യം എല്ലാം ഞാൻ ചെയ്തോളാം. പക്ഷെ നന്ദൻസാറിന്‍റെ കാര്യം എങ്ങനെയാണെന്ന് എനിക്കറിയില്ല. ഇവിടെ നൂറുകൂട്ടം പണിക്കിടക്ക് എനിക്ക് നന്ദൻസാറിന്‍റെ കാര്യം കൂടി ശ്രദ്ധിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.”

“അല്ലെങ്കിലും നിന്നോടു ചെയ്യാൻ ആരുപറഞ്ഞു. സാറാമ്മയെക്കൊണ്ട് ചെയ്യിക്കാനാ പറഞ്ഞത്. അതിന് അച്ഛന് അവരെ പരിചയമാക്കിക്കൊടുത്താലെ അച്ഛൻ ശാന്തനായി അവരോട് പെരുമാറുള്ളൂ. ഏതായാലും നീയും ചിന്നു മോളും ചെന്നാൽ കുഴപ്പമൊന്നുമില്ലല്ലോ. അതു തന്നെ ഭാഗ്യം.”

“ആ സാറിനെ വേഗം ഒരു ഡോക്ടറെ കാണിക്ക് ചേച്ചീ… അല്ലെങ്കിൽ അങ്ങേരുടെ അസുഖം കൂടുമെന്നാ തോന്നുന്നേ.”

“ആ… കാണിക്കണം. അതിന് സുരേഷേട്ടൻ കൂടി വരട്ടെ എന്നാ സുമേഷേട്ടൻ പറയുന്നത്… നീയിപ്പോ ഞാൻ പറഞ്ഞതൊക്കെ ചെയ്യ്.”

“നിന്നോടെത്ര പ്രാവശ്യം പറയണം വേഗം പോകണം എന്ന്. ഇന്ന് ഞാൻ ബാങ്കിൽ ചെല്ലുമ്പോൾ ശരിക്കും ലേറ്റാകും. നീ കാരണമാ ഞാനിന്ന് കാറെടുക്കാതിരുന്നത്. അല്ലെങ്കിൽ കാറുമെടുത്ത് ഞാൻ നേരത്തേ പോയേനേ.”

“സോറി സുമേഷേട്ടാ, ശാന്തിയോട് ചില കാര്യങ്ങൾ പറഞ്ഞേല്പിക്കാനുണ്ടായിരുന്നു. അതാ താമസിച്ചേ.”

“നീ വേഗം വണ്ടിയിൽ കേറ്. ഇനിയും ലേറ്റാകാതെ പോകാം.” താര. വണ്ടിയിൽ കേറിയ ഉടനെ സുമേഷ് അല്പം വേഗതയിൽ വണ്ടി പായിച്ചു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 14

“ഞാൻ “സേവന” എന്ന ഏജൻസിയിൽ നിന്നാണെ സാറെ. സാറിന്നലെ വിളിച്ചു പറഞ്ഞിരുന്നില്ലെ?”

സേവനയിൽ താൻ ഓൺലൈനായി കഴിഞ്ഞ ദിവസം പണമടച്ചതാണ്. അതു കഴിഞ്ഞ് ഇന്ന് “സേവന”യിൽ പോയി അവരെ വിളിച്ചുകൊണ്ടുവരണമെന്ന് വിചാരിച്ചിരുന്നതാണ്. അപ്പോൾ അവർ തനിയെ എത്തിയിരിക്കുന്നല്ലോ എന്ന് സുമേഷ് അത്ഭുതത്തോടെ വിചാരിച്ചു. സുമേഷ് ചെന്ന് ഗേറ്റിന്‍റെ കൊളുത്തെടുത്ത് കൊടുത്ത് അവരെ അകത്തു പ്രവേശിപ്പിച്ചു.

“സാറിന്നു വരുമെന്ന് ഏജൻസിയിൽ നിന്നു പറഞ്ഞിരുന്നു. പക്ഷെ ഞാനിങ്ങു പോന്നു സാറെ. എനിക്കിവിടെയൊക്കെ നന്നായി അറിയാം. പിന്നെ സാറ് അവിടെ വന്ന് മറ്റു വല്ലവരേം വിളിച്ചോണ്ടു പോന്നാലോ എന്ന് ഞാൻ വിചാരിച്ചു. എനിക്കാണേല് ഒരു ജോലി ഇപ്പ അത്യാവശ്യവുമാ…” ടൈൽ വിരിച്ച പാതയിലൂടെ സുമേഷിന്‍റെ പുറകേ അവർ അകത്തേക്ക് നടന്നു.

“നിങ്ങളുടെ വീടെവിടാന്നാ പറഞ്ഞത്?”

“അത്… ഇവിടെ നിന്ന് രണ്ടുമൂന്നു കിലോമീറ്റർ അപ്പുറത്താ സാറെ. എനിക്കിവിടൊക്കെ നല്ല പരിചയമാ. ഇവിടെ അടുത്ത് ഒരു ഡോക്ടറുടെ വീട്ടിൽ അവരുടെ അമ്മച്ചിയെ നോക്കാൻ ഞാൻ നിന്നിട്ടൊണ്ട്. അവരു നല്ല ആൾക്കാരായിരുന്നു സാറെ. ആ ഡോക്ടറാണെങ്കില് നല്ല തങ്കപ്പെട്ട സ്വഭാവം.”

ധരിച്ചിരിക്കുന്നത് ചട്ടയും മുണ്ടും ആയതു കൊണ്ടു തന്നെ അവർ ക്രിസ്താനിയാണെന്ന് ഊഹിച്ചു കൊണ്ട് സുമേഷ് ചോദിച്ചു.

“നിങ്ങടെ പേരെന്താന്ന് പറഞ്ഞില്ല?”

“സാറാമ്മ. ഞാൻ ഒന്നാന്തരം സത്യക്രിസ്ത്യാനിയാ സാറെ.”

“സാറാമ്മ നല്ല വാചകമടിക്കാരിയാണല്ലോ.”

“അയ്യോ ഞാനങ്ങനെ വർത്തമാനമൊന്നും പറയത്തില്ല സാറെ. ഇപ്പോ സാറ് ചോദിച്ചതുകൊണ്ട് പറഞ്ഞതാ…”

അവരുടെ വർത്തമാനം സുമേഷിന് ഒട്ടും പിടിച്ചില്ല. അയാൾ അല്പം ദേഷ്യത്തോടെ പറഞ്ഞു. “ങ… ഇവിടെ അധികം സംസാരമൊന്നും വേണ്ട. അല്പം ഓർമ്മക്കുറവുള്ള എന്‍റെ അച്ഛനെയാ നിങ്ങള് നോക്കേണ്ടത് അങ്ങേർക്കീ സംസാരമൊന്നും പിടിക്കില്ല.”

“ശരി. സാറെ” അവർ സിററൗട്ടിൽ കേറിയ ഉടനെ സംസാരം കേട്ട് താര പുറത്തേക്കിറങ്ങിവന്നു. സാറാമ്മ താരയയെക്കണ്ട് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു, “സാറിന്‍റെ ഭാര്യയായിരിക്കും അല്ലേ?”

താര അവരെക്കണ്ട് സുമേഷിനോടു ചോദിച്ചു. “ഇതാരാ… സുമേഷേട്ടാ…”

“ഇത് സാറാമ്മ. സേവന ഏജൻസിയിൽ നിന്ന് പറഞ്ഞുവിട്ടതാണ്.”

 

“ഓ… ഇത്ര പെട്ടെന്ന് അവർ ആളെ പറഞ്ഞു വിട്ടോ. നല്ല ഏജൻസിയാണല്ലോ സുമേഷേട്ടാ…”

“ങാ… നീ ഇവരെക്കൊണ്ടു പോയി അച്ഛന്‍റെ മുറികാണിച്ചു കൊടുക്ക്.”

“വരൂ… നിങ്ങടെ പേരെന്തെന്നാ പറഞ്ഞത്?” താര ചോദിച്ചു

“സാറാമ്മ” അവർ പുഞ്ചിരിയോടെ പറഞ്ഞു.

“ങാ… കാര്യമൊക്കെ കൊള്ളാം. അച്ഛന് ഒന്നും ശരിക്ക് ഓർമ്മയില്ലാത്ത പോലെയാ ഇപ്പഴത്തെ പെരുമാറ്റം. ചിലപ്പോ ചെറിയ ചില അക്രമങ്ങളുമുണ്ട്. നിങ്ങൾ സൂക്ഷിച്ചും കണ്ടും പെരുമാറണം. അങ്ങേർക്കിഷ്ടമില്ലാത്തതൊന്നും ചെയ്യരുത്.”

“ശരി. മാഡം… ഞാൻ മറവിരോഗം ബാധിച്ചവരെ ഇതിനു മുമ്പ് നോക്കിയിട്ടുളളതാ…”

“ശരി… ശരി… നിങ്ങൾക്കുള്ള മുറി കാണിച്ചു തരാം.” അങ്ങനെ പറഞ്ഞ് താര ശാന്തിയുടെ മുറിയുടെ അടുത്ത് ഉള്ള ചെറിയ മുറി അവർക്ക് കാണിച്ചു കൊടുത്തു. എന്നിട്ട് ചട്ടയും മുണ്ടുമൊക്കെ മാറ്റി നൈറ്റി ഇട്ടോളാൻ പറഞ്ഞ് താരയുടെ ഒരു പുതിയ നൈറ്റി എടുത്തു കൊടുത്തു.

“ഞാൻ വേറെ നൈറ്റികൾ കൊണ്ടുവന്നിട്ടുണ്ട് മാഡം.” അവർ പുഞ്ചിരിയോടെ പറഞ്ഞതു കേട്ട് താര പറഞ്ഞു.

“ങാ… ഇപ്പോ ഇതിട്ടോളു. പിന്നെ നിങ്ങളു കൊണ്ടു വന്നത് അടുത്ത ദിവസം മുതൽ ഉപയോഗിക്കാം. ഡ്രസ്സുമാറിക്കഴിഞ്ഞ് നിങ്ങള് ഊണുമുറിയിലേക്ക് പോന്നോളു. അവിടെ നിങ്ങൾക്ക് കഴിക്കാനുള്ളത് എടുത്തു വയ്ക്കാം.”

“രാവിലെ കഴിച്ചിട്ടിറങ്ങിയതാ മാഡം. പക്ഷെ ഇവിടെ വരെ യാത്ര ചെയ്തപ്പോ എല്ലാം ദഹിച്ചു പോയി. ഇപ്പോ നല്ല വിശപ്പ്…”

അവരുടെ സംസാരത്തിൽ നിന്ന് അവർ നല്ല ഭക്ഷണ പ്രീയയാണെന്ന് താരയ്ക്ക് ബോദ്ധ്യമായി. ഏതായാലും കുടുംബ ബജറ്റ് ചുരുക്കേണ്ടതിനെക്കുറിച്ച് ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടു പേർക്കും ഒരു വിധം ശമ്പളം ഉണ്ടെങ്കിലും ആറേഴു വയറുകൾ നിറക്കേണ്ടതുണ്ട്. പിന്നെ മറ്റു വീട്ടുചിലവുകളും. എല്ലാ ചിലവും കഴിഞ്ഞ് നീക്കിയിരുപ്പ് ഒന്നും ബാക്കിയുണ്ടാവില്ല… രണ്ടു പേരും കഷ്ടപ്പെടുന്നത് മാത്രം മിച്ചം. താര വിചാരിച്ചു. സാറാമ്മ മുറിയടച്ച് ഡ്രസ്സു മാറാൻ തുടങ്ങിയപ്പോൾ താര അടുക്കളയിലേക്ക് ചെന്ന് ശാന്തിയോടു പറഞ്ഞു.

“പുതിയ ഹോംനഴ്സ് വന്നിട്ടുണ്ട്. നീ അവരുമായി അധികംകൂട്ടു കൂടാനൊന്നും പോകണ്ട…” രണ്ടു പേരും കൂടി സംസാരിച്ച് സമയം കളഞ്ഞാൽ വീട്ടു ജോലിയൊന്നും നടക്കാതെ വരുമെന്ന് താര ഭയപ്പെട്ടു. മാത്രമല്ല സാറാമ്മയെക്കണ്ടതോടെ ശാന്തി ഒരു വെറും പാവം പെണ്ണാണെന്ന് താരക്ക് ബോദ്ധ്യമായി. ഇനി സാറാമ്മയായിട്ട് അവൾക്ക് വേണ്ടാതീനം വല്ലതും ഓതിക്കൊടുത്ത് അവളെ ഇവിടെ നിന്ന് പോകാൻ പ്രേരിപ്പിച്ചാലോ എന്നും താര ഭയപ്പെട്ടു.

“ഇല്ല ചേച്ചീ… ഞാനായി… എന്‍റെ പാടായി. ഞാനെന്തിനാ അവരെ നോക്കുന്നെ. എന്‍റെ ജോലി ചെയ്തുകൊണ്ട് ഞാൻ മിണ്ടാതിവിടെ കഴിഞ്ഞോളാം.” അപ്പോഴേക്കും സാറാമ്മ നൈറ്റിധരിച്ചു കൊണ്ട് അടുക്കളയിലേക്ക് വന്നു.

അവർ ശാന്തിയെക്കണ്ട് ചോദിച്ചു. “ഇതാരാ മാഡം?”

“ഇത് ശാന്തി… ഇവിടുത്തെ വേലക്കാരിയാ.”

“ഓ… വേഷോം പടുതിം കണ്ടപ്പോ ഞാൻ വിചാരിച്ചു ഇവിടെ നിങ്ങടെ സ്വന്തക്കാര് ആരോ ആണെന്ന്. ങ്ങാ… ഏതായാലും എനിക്ക് സംസാരിക്കാൻ ഒരാളായല്ലോ.”

അതു കേട്ട് താര, സാറാമ്മ കാണാതെ കണ്ണിറുക്കി കാണിച്ചു. അവരോട് സംസാരിക്കാൻ പോകണ്ട എന്ന അർത്ഥത്തിൽ. ശാന്തി തലകുലുക്കി. സത്യത്തിൽ അവൾക്ക് അവരെ അത്ര പിടിച്ചില്ലായിരുന്നു പക്ഷെ സാറാമ്മയാകട്ടെ ശാന്തിയെ നോക്കി ലോഹ്യത്തോടെ ചിരിച്ചു

സാറാമ്മക്ക് ഊണുമുറിയിൽ ചപ്പാത്തിയും ഉരുളക്കിഴങ്ങ്കറിയും ശാന്തി എടുത്തു വച്ചിരുന്നു. താര അവരെ അങ്ങോട്ടു ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

“സാറാമ്മച്ചേടത്തി ഇങ്ങോട്ട് വന്നാട്ടെ. ഇവിടെ നിങ്ങക്ക് കഴിക്കാനുള്ളത് എടുത്തു വച്ചിട്ടുണ്ട്.”

പ്ലേറ്റിൽ ചപ്പാത്തിയും, ഉരുളക്കിഴങ്ങുകറിയും കണ്ട് അവർ നെറ്റിചുളിച്ചു.

“ഓ… എനിക്കീ ഉരുളകിഴങ്ങുകറിയോട് വല്യ പത്ത്യമൊന്നും ഇല്ലാ മാഡം. എനിക്ക് ചപ്പാത്തിയുടെ കൂടെ ബീഫ് കറിയോ, ചിക്കൻ കറിയോ, മുട്ടക്കറിയോ ഒക്കെ ആണിഷ്ടം.” അതുകേട്ട് താരക്ക് തല കറങ്ങുന്നതായി തോന്നി. അവൾ ഒരു വിളറിയ ചിരിയോടെ പറഞ്ഞു.

“ങാ… അതൊക്കെ നമുക്ക് ഉണ്ടാക്കാം. ഇപ്പോൾ ചേടത്തി ഇതു കഴിക്ക്…”

അത് പറയേണ്ട താമസം ഏഴെട്ട് ചപ്പാത്തികൾ ഒറ്റ ഇരിപ്പിന് അവർ കഴിച്ചു തീർത്തു. എന്നിട്ട് കൈകഴുകി ഏമ്പക്കം വിട്ടുകൊണ്ട് ചോദിച്ചു, “എവിടെയാ രോഗി കിടക്കുന്നതെന്നാ പറഞ്ഞെ.”

അവരുടെ രീതികണ്ട് തലയിൽ കൈ വച്ചു നിന്ന താര പെട്ടെന്ന് ഞെട്ടിക്കൊണ്ട് പറഞ്ഞു.

“അത്… അത്… ഈ മുറിയിലാ…” താര നന്ദൻ മാഷിന്‍റെ മുറിയുടെ ലോക്ക് തുറന്നു കൊണ്ട് അവരെ അകത്തേക്ക് നയിച്ചു.

 

അന്ന് നീലാംബരിയുടെ മകളുടെ വിവാഹദിനമായിരുന്നു. അതിരാവിലെ തന്നെ ഉണർന്നെണീറ്റ ഹേമാംബിക തന്നോടൊപ്പം കല്യാണത്തിനു വരുന്നവരേയും വിളിച്ചുണർത്തി.

“എല്ലാവരും വേഗം റെഡിയായിക്കോളു… നമുക്ക് കല്യാണത്തിന് പോകണ്ടേ.”

നയനയുൾപ്പെടെ അഞ്ചാറു പേർ പെട്ടെന്ന് കുളിച്ചു റെഡിയായി. മറ്റു ചിലരും കൂടെ ചെല്ലാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഹേമാംബിക പറഞ്ഞു.

“ഗുരുവായൂരിൽ വച്ച് ഇന്ന് നടക്കുന്ന കല്യാണത്തിനാണ് ഞങ്ങൾ കുറച്ചു പേർ ഇപ്പോൾ പോകുന്നത്. ഇത് കഴിഞ്ഞ് വീണ്ടും… വൈകുന്നേരം റിസപ്ഷനുണ്ടാകും. അപ്പോൾ ബാക്കിയുളളവർക്ക് പോകാം.” അങ്ങനെ പറഞ്ഞ് സമാധാനിപ്പിച്ച് ഹേമാംബിക തന്‍റെ മുറിയിലേക്ക് നടന്നു.

കുളി കഴിഞ്ഞ് നീലാംബരി കൊണ്ടുവന്ന നീലപ്പട്ടുസാരി ധരിച്ചു. അതുടുക്കുമ്പോൾ വർഷങ്ങൾക്കു ശേഷമാണല്ലോ താൻ പട്ടുസാരി ഉടുക്കുന്നതെന്ന് ഹേമാംബിക ചിന്തിച്ചു. ഭർത്താവും പത്തുവയസ്സുണ്ടായിരുന്ന മകനും സ്കൂട്ടറാക്സിഡന്‍റിൽ മരിച്ചതോടെ താൻ പട്ടുസാരികൾ ഉപേക്ഷിച്ചതാണ്. പിന്നീട് എന്നും വെള്ള സാരികൾ മാത്രമായിരുന്നു തനിക്കു പഥ്യം. എന്നാൽ ഇന്നിപ്പോൾ വളരെ വർഷങ്ങൾക്കു ശേഷം പട്ടുസാരി ഉടുക്കുമ്പോൾ മനസ്സ് എന്തുകൊണ്ടോ ആഹ്ളാദഭരിതമാകുന്നു. അവർ തനിക്ക് ഉള്ള ഏക സ്വർണ്ണാഭരണമായ നീലക്കൽ നെക്ലസ്സും എടുത്തണിഞ്ഞു. ഇപ്പോൾ ഹേമാംബികയെക്കണ്ടാൽ അതിസുന്ദരിയായ ഒരു മദ്ധ്യവയസ്ക്കയായിട്ടേ ആർക്കും തോന്നുകയുള്ളു. അറിയാതെ അവരുടെ കണ്ണുകൾ കണ്ണാടിയിൽ ചെന്നുമുട്ടി. ഇനിയും ഒളിമങ്ങാത്ത സൗന്ദര്യം ഒരിക്കൽക്കൂടി അപ്പോൾ ദൃശ്യമായി.

“എന്താ കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിക്കുന്നത്. ഹേമാമ്മയെക്കാണാൻ ഇപ്പോഴും നല്ല ഐശ്വര്യമുണ്ട്. വാർദ്ധക്യം ഹേമാമ്മയെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു.” നയനയുടെ വാക്കുകൾക്ക് മുന്നിൽ അറിയാതെ ചൂളിക്കൊണ്ട് പറഞ്ഞു.

“അല്ലാ രാവിലെ കുളികഴിഞ്ഞ് വന്നപ്പോ കണ്ണുകൾക്ക് നല്ല നീറ്റലും ചൊറിച്ചലും. എന്തോ അലർജിയാണെന്നു തോന്നുന്നു… കണ്ണുകൾ ചുമന്നിട്ടുണ്ടെന്നു തോന്നി. അതുകൊണ്ട് നോക്കിയതാ.”

“ഉം… ഉം… എന്തിനാ എന്നോട് കള്ളം പറയുന്നത്? ഞാൻ കണ്ടുവല്ലോ അമ്മ കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിക്കുന്നത്. അമ്മക്കിനിയും ഒരു അങ്കത്തിനുള്ള ബാല്യമുണ്ട് കേട്ടോ… അമ്മക്കിഷ്ടമാണെങ്കിൽ നമുക്ക് ഒരു കല്യാണം ആലോചിക്കാം.” കളിചിരി വർത്തമാനങ്ങൾക്കിടയിൽ എന്തും തുറന്നടിക്കുന്ന നയന വെറുതെ വിടില്ലെന്നു മനസ്സിലായി.

“ഞാനാ കാർത്തികാമ്മയെ ഒന്നു നോക്കിയിട്ടു വരട്ടെ. അവർക്ക് നല്ല തലവേദനയുണ്ടെന്ന് പറഞ്ഞിരുന്നു.”

അങ്ങനെ പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഹേമാംബിക മുറിക്കു പുറത്തുകടന്നയുടനെ പുറകിൽ നയനയുടെ ചിരിനിന്നിരുന്നു. അവൾ ഇപ്പോൾ സഹതാപത്തോടെ തന്നെ നോക്കുകയാവാം. ഹേമാംബിക വിചാരിച്ചു. ചെറുപ്പത്തിൽ തന്നെ ഭർത്താവും മകനും നഷ്ടപ്പെട്ട തന്‍റെ വേനൽ കിനാക്കളെ ഓർത്ത് അവൾ സഹതപിക്കുകയാവാം.

“എന്‍റെ കുട്ടി, ഇനി ഒരിക്കൽക്കൂടി ഈ ഉഷ്ണമരത്തിൽ വസന്തം പൂവിടുമെന്ന് നീ വിചാരിക്കുന്നെങ്കിൽ നിനക്കു തെറ്റി. ഒരിക്കൽ നന്ദൻ മാഷിലൂടെ പൂത്തുതളിർത്തു തുടങ്ങിയ ഈ ചെറുവൃക്ഷം അദ്ദേഹത്തിന്‍റെ അഭാവത്തിൽ ഉണങ്ങാൻ തുടങ്ങുമ്പോഴാണ് നിധിമോന്‍റെ അച്ഛൻ വന്ന് എന്‍റെ കൈപിടിക്കുന്നത്. വീണ്ടും എന്നിൽ വസന്തം തളിരിട്ടുവെങ്കിലും ഏതാണ്ട് പതിനൊന്നു വർഷങ്ങൾക്കു ശേഷം അത് വീണ്ടും ഉണങ്ങി. ഇനിയും ഒരു തളിരിടലോ. അതൊരിക്കലും ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല കുഞ്ഞെ…”

അങ്ങനെ ചിന്തിച്ച് ഹേമാംബിക നടന്നു. വാൻ അറേഞ്ച്മെന്‍റ് എവിടം വരെയായി എന്നറിയാൻ അവർ രാജീവിനെ അന്വേഷിച്ച് ഓഫീസ് റൂമിലെത്തി.

 

രാജീവ് തിരക്കിട്ട് ഏതോ കണക്കുകൾ നോക്കുകയായിരുന്നു. പെട്ടെന്ന് പാദപതനം കേട്ട് അയാൾ തലയുയർത്തിനോക്കി. അണിഞ്ഞൊരുങ്ങിയ ഹേമാംബിക ടീച്ചറിനെക്കണ്ട് അത്ഭുതത്തോടെ ചോദിച്ചു, “അല്ല… മുന്നിൽ ഒരു വസന്തം പൂത്തുലഞ്ഞ മട്ടുണ്ടല്ലോ. ഇന്നെന്താ ഹേമാംബികടീച്ചർ പതിവില്ലാതെ ഈ വേഷത്തിൽ.” ഹേമാംബിക അല്പം ചൂളിക്കൊണ്ട് പറഞ്ഞു.

“അത്… ഞാൻ ഇന്നലെ ഒരു കല്യാണത്തിന്‍റെ കാര്യം രാജീവനോട് പറഞ്ഞിരുന്നില്ലെ? എന്‍റെ അനുജത്തിയുടെ ഇളയ മകളുടെ കല്യാണമാണ്. അവൾ ഇവിടെ വന്ന് ക്ഷണിച്ചിരുന്നു. ഇവിടെ എല്ലാവരോടും അവൾ കല്യാണത്തിന് ചെല്ലണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഞങ്ങൾ കുറച്ചുപേർ കല്യാണത്തിന് പോകാമെന്ന് തീരുമാനിച്ചു. ഗുരുവായൂര് വച്ചാണ് കല്യാണം. അതിനു വേണ്ടി ഒരു മിനിവാൻ അറേഞ്ചു ചെയ്യുന്ന കാര്യം ഞാൻ രാജീവിനോട് പറഞ്ഞിരുന്നില്ലേ?”

“ഓ… ശരിയാണല്ലോ ഹേമാംബിക ടീച്ചർ, ഞാനതു മറന്നു പോയി… അതു സാരമില്ല ഞാനിപ്പോൾ ആ നജീബിനെ ഒന്ന് വിളിച്ചു നോക്കട്ടെ. അയാളുടെ വണ്ടികളിലൊന്ന് അയച്ചു തരാൻ പറയാം.” രാജീവ് ഉടൻ തന്നെ ഫോണിൽ വിളിച്ച് വാൻ അറേഞ്ച് ചെയ്തു.എന്നിട്ട് ഹേമാംബികയോട് വാൻ തയ്യാറാണ് എന്നറിയിച്ചു.

“വളരെ നന്ദി രാജീവ്. വാൻ കിട്ടിയില്ലായിരുന്നെങ്കിൽ ഈ പ്രോഗ്രാം ക്യാൻസൽ ചെയ്യേണ്ടി വന്നേനെ, ഈ വയ്യാത്ത ആൾക്കാരേയും കൊണ്ട് ബസ്സിലും ട്രെയിനിലും മറ്റും വലിഞ്ഞു കേറി പോകുന്നതെങ്ങിനെ?”

“അന്ന് ഹേമാംബിക ടീച്ചറിന്‍റെ അനുജത്തി വന്നപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞില്ല. ഞാനന്ന് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ. ഏതായാലും എന്‍റേയും വിവാഹ മംഗളാശംസകൾ അനുജത്തിയുടെ മകളെ അറിയിച്ചോളു”

“അറിയിക്കാം രാജീവ്. വേണമെങ്കിൽ രാജീവ് കൂടെ പോന്നോളു. അവൾ ഇവിടെയുള്ള എല്ലാ പേരേയും ഒന്നിച്ചാണ് ക്ഷണിച്ചത്. ആരേയും പ്രത്യേകമായി ക്ഷണിച്ചിട്ടില്ല.”

“അതു വേണ്ട ടീച്ചർ. ഞാൻ കൂടി കല്യാണത്തിനു വന്നാൽ ഇവിടെ ആരും മേൽനോട്ടത്തിന് ഇല്ലാതാവുകയില്ലേ… പിന്നെ പുതുതായി ആരെങ്കിലും ഇന്നിവിടെ വന്നുചേരുമോ എന്നും അറിയില്ലല്ലോ?”

“അതു ശരിയാണ് രാജീവ്. ഞാനക്കാര്യം ഓർത്തില്ല. ഇനി ആരെങ്കിലും പുതുതായി വന്നാൽ രാജീവ് ഇവിടെ ഇല്ലാതെ വന്നാൽ ശരിയാവുകയില്ല. എങ്കിൽ ഞങ്ങൾ പോയിട്ടു വരാം.” ഹേമാംബിക രാജീവിനോട് യാത്ര പറഞ്ഞിറങ്ങി.

അപ്പോൾ സ്നേഹസദനത്തിന്‍റെ പൂമുഖത്ത് ഒരു മിനിവാനിൽ കൊള്ളാവുന്ന കുറെപ്പേർ ഹേമാംബികയെ കാത്തു നിന്നിരുന്നു. അക്കൂട്ടത്തിൽ നയനയും ഉണ്ടായിരുന്നു.

“ഞങ്ങൾ എല്ലാപേരും റെഡിയാണ് ഹേമാമ്മേ…” നയന എല്ലാ പേരേയും പ്രതിനിധീകരിച്ചു കൊണ്ട് പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ ഒരു വാൻ സ്നേഹസദനത്തിന്‍റെ മുമ്പിൽ വന്നു നിന്നു. ഹേമാംബിക ഉടനെ എല്ലാവരോടുമായി പറഞ്ഞു.

“നിങ്ങൾ എല്ലാവരും വാനിൽ കേറിക്കോളു. ഞാൻ പുറകേ കേറാം.”

കൈപിടിച്ചു കേറ്റേണ്ട കുറച്ചുപേരെ നയനയും ഹേമാംബികയും മറ്റു ചിലരും കൂടി കൈ പിടിച്ചു കേറ്റി.

എല്ലാവരും വാനിൽ കേറിക്കഴിഞ്ഞപ്പോൾ ഹേമാംബികയും നയനയും ഏറ്റവും പുറകിലായി ഇരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ വരാന്തയിൽ നിന്നിരുന്ന പലരും കൈവീശി. വണ്ടിയിലുള്ളവർ തിരിച്ചും. വളരെക്കാലം കൂടിയുളള ആ യാത്ര അവർക്കെല്ലാം എത്രത്തോളം ആനന്ദകരമാണെന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ പതിവായി അന്തേവാസികളെ പരിശോധിക്കാനും ചികിത്സിക്കാനുമെത്തിയിരുന്ന ഒരു ഡോക്ടറും യാത്ര ചെയ്തിരുന്നു. ഹേമാംബികയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അദ്ദേഹം വന്നത്.

ആർക്കെങ്കിലും അടിയന്തര ശുശ്രൂഷ വേണമെങ്കിൽ നൽകാൻ അദ്ദേഹം തയ്യാറായിരുന്നു. രണ്ടുമുന്നു മണിക്കൂർ ദീർഘയാത്ര പരിചയമില്ലാത്ത ചിലർ ചർദ്ദിക്കുന്നുണ്ടായിരുന്നു. ഡോക്ടർ രാമദാസ് അവരെയെല്ലാം പരിശോധിച്ച് മരുന്നു കൊടുത്തു കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ അവരിൽ പലരും ക്ഷീണം മറന്ന് ഉത്സാഹത്തോടെ ഇരുന്നു.

അവർ ഗുരുവായൂരിൽ എത്തിച്ചേർന്നപ്പോൾ സമയം ഏതാണ്ട് ഒമ്പതുമണിയോടടുപ്പിച്ച് ആയിട്ടുണ്ടായിരുന്നു. പതിനൊന്നു മണിക്കാണ് മുഹൂർത്തം എന്നാണ് പറഞ്ഞിരുന്നത്. ഹേമാംബിക ആദ്യം വാനിൽ നിന്നിറങ്ങി. പിന്നീട് ഓരോരുത്തരെയായി കൈപിടിച്ച് ഇറക്കി. നടക്കാൻ വിഷമമുള്ള പലരേയും കൈപിടിച്ചു മെല്ലെ നടത്തി. ജീവിതത്തിൽ ഗുരുവായൂരപ്പനെ തൊഴാൻ കിട്ടിയ അപൂർവ്വം ചില സന്ദർഭങ്ങളിലൊന്നായി അവരിൽ പലരും ആ യാത്രയെ കണ്ടു. സീനിയർ സിറ്റിസൺസിനു പ്രത്യേകമായുള്ള ക്യൂവിൽ നിന്ന് അവർ ഭഗവാനെ കണ്ടു തൊഴുതു നിർവൃതിയടഞ്ഞു.

“എത്ര നാളായി ഞാൻ ആഗ്രഹിക്കുന്നുവെന്നോ ഭഗവാനെ ഒന്നു കണ്ടു തൊഴണമെന്ന്. ഏതായാലും ആ ആഗ്രഹവും ഇപ്പോൾ പൂർത്തിയായി.” കാർത്ത്യായനിയമ്മ എന്ന വൃദ്ധസ്ത്രീ ഭക്തി നിർവൃതിയോടെ പറഞ്ഞു.

“അതെ… ഞാനും… ഏറെക്കാലത്തെ മോഹമാണ് ഇപ്പോൾ നടന്നത്. കൃഷ്ണാ… ഭക്തവത്സല…” സുമതിക്കുട്ടി എന്ന സ്ത്രീയാണ് അതു പറഞ്ഞത്.

“മരിക്കുന്നതിനു മുമ്പ് ഒന്നു വന്നു തൊഴണംന്ന് ഉണ്ടായിരുന്നു. ഏതായാലും ഭഗവാനിപ്പോൾ അത് നിറവേറ്റിത്തന്നു.” രാഘവൻ മാഷ് കണ്ണടച്ചു കൈ കൂപ്പി.

“ഇനിവരൂ… എല്ലാവരുടേയും ഒരു വലിയ ആഗ്രഹം നടന്നില്ലെ? നമുക്ക് ഇനി കല്യാണം നടക്കുന്ന ഹാളിലേക്കു പോകാം.കൗസ്തുഭം കല്യാണ മണ്ഡപത്തിൽ വച്ചാണ് കല്യാണം. നമുക്കാദ്യം പെണ്ണിനെക്കണ്ട് ആശീർവദിക്കാം.”

അങ്ങനെ പറഞ്ഞ് ഹേമാംബിക എല്ലാവരുമായി ഹാളിലേക്കു നടന്നു. അവിടെ ഒഴിഞ്ഞു കിടന്ന കസേരകളിൽ അവർ ഓരോരുത്തരേയുമിരുത്തി ഹേമാംബിക നീലാംബരിയെ അന്വേഷിച്ച് ചെന്നു. സ്റ്റേജിനോടനുബന്ധിച്ചുള്ള സൈഡ് ഹാളിൽ അപ്പോൾ പെണ്ണിനെ ഒരുക്കുന്ന തിരക്കിലായിരുന്നു ഏതാനും പേർ. അക്കൂട്ടത്തിൽ നീലാംബരിയും നിന്നിരുന്നു. ബ്യൂട്ടീഷ്യന്‍റെ കരവിരുത് വധുവിന്‍റെ ഓരോ അംഗവടിവിലും പ്രകടമായിരുന്നു. ഒരു ദേവസുന്ദരിയെപ്പോലെ കല്ലു മോൾ കാണപ്പെട്ടു. ഹേമാംബികയെ കണ്ടയുടനെ നീലാംബരി കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

“എങ്കിലും എന്‍റെ ചേച്ചി കല്യാണത്തിന് വന്നുവല്ലോ. ഇനി എന്തെങ്കിലും കാരണം പറഞ്ഞ് ചേച്ചി ഒഴിഞ്ഞു നില്ക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു.”

“അങ്ങനെ മാറിനില്ക്കാൻ എനിക്കു കഴിയുമോ നീലു. വർഷങ്ങൾക്ക്‌ ശേഷം നിന്നെക്കണ്ടപ്പോൾ ഞാൻ എത്ര സന്തോഷിച്ചുവെന്നോ. സ്വന്ത- ബന്ധങ്ങൾ വീണ്ടെടുക്കാൻ കഴിയുമ്പോൾ കിട്ടുന്ന ആനന്ദം എത്രത്തോളമാണെന്ന് ജീവിതത്തിൽ ഒറ്റപ്പെടുന്നവർക്കേ അറിയൂ.” ഹേമാംബികയുടെ കണ്ണുകളിൽ അപ്പോൾ ഒരു തുള്ളി കണ്ണുനീർ തങ്ങി നിന്നു.

“ചേച്ചിയുടെ കൂടെ എന്നും ഞങ്ങളുണ്ടാകും. ചേച്ചി ഇനി അതോർത്ത് വിഷമിക്കരുത്.”

“ഇല്ല മോളെ. ചേച്ചിക്കിപ്പോഴാണ് വിശ്വാസമായത്. ജീവിതത്തിൽ നാം നല്കുന്ന സ്നേഹം എന്നെങ്കിലും നമുക്ക് തിരിച്ചു കിട്ടാതിരിക്കയില്ലെന്ന്.” നീലാംബരി പെട്ടെന്നു തിരിഞ്ഞ് ഈ രംഗം വീക്ഷിച്ചു നിന്ന കല്ലാണിയോട് പറഞ്ഞു.

“കല്ലുമോളെ… നീ ദക്ഷിണ കൊടുത്ത് വല്യമ്മയെ നമസ്ക്കരിക്കൂ…”

കല്യാണി ഹേമാംബികയുടെ കയ്യിൽ ദക്ഷിണ നൽകി ആ കാൽക്കൽ വീണ് നമസ്കരിച്ചു. അപ്പോൾ ഹേമാംബിക കയ്യുയർത്തി ആശിർവദിച്ചു. “ദീർഘ സുമംഗലീ ഭവ:”

അതു കഴിഞ്ഞ ഉടനെ കല്ലുവിനെ… തന്നോടു ചേർത്തണച്ചു കൊണ്ട് പറഞ്ഞു, “എന്‍റെ മോളെ നിന്നെ ഇപ്പോഴെങ്കിലും കാണാൻ എനിക്കു കഴിഞ്ഞല്ലോ. എത്ര കാലമായി ഞാൻ നിങ്ങളെയെല്ലാം കാണാൻ കൊതിക്കുന്നെന്നോ?”

“ഹേമ വല്യമ്മയെ എനിക്കറിയാലോ… അമ്മയുടെ ശേഖരത്തിൽ ഹേമ വല്യമ്മയുടെ ധാരാളം ഫോട്ടോകൾ ഉണ്ട്.”

“അതെ… കാലമിത്രയായിട്ടും ചേച്ചിയുടെ സൗന്ദര്യത്തിന് ഒരുടവും തട്ടിയിട്ടില്ല. ഈ നീല സാരിയിൽ ചേച്ചി അതി സുന്ദരിയായിട്ടുണ്ട്.” അടുത്തു നിന്ന നീലാംബരിയാണതു പറഞ്ഞത്. ഹേമാംബിക അതുകേട്ട് പുഞ്ചിരിച്ചതേയുള്ളു. അപ്പോൾ അതിസുന്ദരിയായ ഒരു പെൺകുട്ടി ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 13

കാലങ്ങൾക്കു ശേഷമുള്ള ആ കൂടിക്കാഴ്ചയിൽ ഇരുവരുടേയും ഹൃദയങ്ങളിലൂടെ പഴയ കാലങ്ങൾ നൊടിയിടയിൽ കടന്നുപോയി. “അച്ഛനും അമ്മയും ഉണ്ടായിരുന്ന ആ കാലങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞതെങ്കിലും എത്ര മനോഹരമായിരുന്നു അല്ലെ ചേച്ചി?”

”അതെ മോളെ ആ കാലങ്ങൾ ഞാൻ എന്നുമോർക്കും. നമ്മുടെ ആ ചെറുപ്പ കാലം മനസ്സിൽ നിന്നും മായാതെ അങ്ങനെ തന്നെ കിടപ്പുണ്ട്.”

“എത്ര പെട്ടെന്നാണ് അച്ഛനുമമ്മയും കടന്നുപോയത്. പക്ഷെ നമ്മുടെ അമ്മ കുറെയൊകെ ഭാഗ്യവതിയാണ് അല്ലെ ചേച്ചി. അമ്മ വിചാരിച്ചതിലും ഉന്നതങ്ങളിലെത്താൻ നമുക്കു കഴിഞ്ഞില്ലെ. നമ്മളൊക്കെ സന്തോഷമായിട്ടിരിക്കുന്നതു കണ്ടിട്ടാണല്ലോ അമ്മ മരിച്ചതും.”

“അതെ എനിക്കു സംഭവിച്ച ദുർവ്വിധികൾ കാണുന്നതിനു മുമ്പു തന്നെ അമ്മ മരിച്ചതു നന്നായി. അല്ലെങ്കിൽ ആ മനസ്സു വല്ലാതെ നൊന്തേനേ.” ഹേമാംബികയുടെ കണ്ണു നിറയുന്നതു കണ്ടു നീലാംബരി ദുഃഖസാന്ദ്രമായ സ്വരത്തിൽ വിളിച്ചു. “ചേച്ചീ…”

“സാരമില്ല നീലു… ഇന്നിപ്പോൾ ഈ അന്തേവാസികളുമായി സ്നേഹം പങ്കിട്ടു കഴിയുമ്പോൾ എനിക്ക് കഴിഞ്ഞതെല്ലാം മറക്കാൻ കഴിയുന്നുണ്ട്. ങാ… അതുപോകട്ടെ നിന്‍റെ വിശേഷങ്ങൾ ഒന്നും ഇതുവരെ പറഞ്ഞില്ലല്ലോ… ജാനു മോളും കല്ലുമോളും സുഖമായിട്ടിരിക്കുന്നല്ലോ അല്ലേ.”

“അതെ ചേച്ചി ജാനു രണ്ടാമത് ഗർഭിണിയാണ്. അവൾക്ക് ആദ്യത്തേത് പെൺകുഞ്ഞാണെന്നറിയാമല്ലോ. അവൾ നാട്ടിൽ തന്നെ ഭർത്താവിന്‍റെ വീട്ടിൽ സുഖമായി കഴിയുന്നു. പിന്നെ ഇതാ ചേച്ചീ ഇൻവിറ്റേഷൻ.”

നീലാംബരി ഇൻവിറ്റേഷൻ നീട്ടിയപ്പോൾ ഹേമാംബിക അത് കൈ നീട്ടി വാങ്ങിച്ചു. സുവർണ്ണ ലിപികളിൽ എഴുതിയ അതിലെ വരികൾ നോക്കിക്കൊണ്ട് പറഞ്ഞു, “കല്യാണിയും, നിരഞ്ജനും നല്ല പേരുകൾ. പേരുകളിലല്ലല്ലോ കാര്യം അല്ലേ നീലു. മനപ്പൊരുത്തത്തിലല്ലേ.”

“അതെ ചേച്ചീ. മറ്റൊന്നിലും കാര്യമില്ല. മനസ്സുകൾ തമ്മിലുള്ള ചേർച്ചയാണ് എല്ലാറ്റിലും വലുത്. അതുകൊണ്ടാണ് അവൾക്ക് അവനെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞങ്ങൾ മറ്റൊന്നും നോക്കാതെ വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറായത്. ഇനി നന്നായി ജീവിക്കേണ്ടത് അവരാണ്.”

“ങാ… നീലു… മനസ്സുകൾ തമ്മിൽ പൊരുത്തമുണ്ടെങ്കിലും ഒന്നിച്ചു ചേരാൻ കഴിയാത്ത എത്രയോ പേരുണ്ട്. വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്നു പറയുന്നതിന് അർത്ഥംതന്നെ അതല്ലെ ഏതായാലും നിന്‍റെ മോൾ ഭാഗ്യവതിയാണ് നീലു. ആശിച്ച ആളെ തന്നെ കിട്ടിയല്ലോ.” ചേച്ചിയുടെ മനസ്സിൽ നിമിഷ നേരത്തേക്ക് ഇടറിവീണതെന്താണെന്ന് നീലാംബരിക്ക് മനസ്സിലായി.

“ചേച്ചി പിന്നീട് എപ്പൊഴെങ്കിലും മാഷിനെ കണ്ടുവോ? മാഷ് സുഖമായിട്ടിരിക്കുന്നോ?”

“ഞാൻ കണ്ടു മോളെ… ഏ\താനും ആഴ്ചമുമ്പ് മാഷിനെ ഞാൻ ഇവിടെ വച്ചു കണ്ടു. വാർദ്ധക്യം അദ്ദേഹത്തെ വല്ലാതെ അവശനാക്കിയിരിക്കുന്നു. ഒപ്പം മറവിരോഗവും പിടിപെട്ടിരിക്കുന്നു.”

“അപ്പോൾ ചേച്ചിയെ അദ്ദേഹം തിരിച്ചറിഞ്ഞില്ലെന്നുണ്ടോ.”

“എന്നെയെന്നല്ല, അദ്ദേഹത്തിന്‍റെ മരിച്ചുപോയ ഭാര്യയൊഴിച്ച് ഈ ലോകത്തിൽ എല്ലാവരേയും അദ്ദേഹം മറന്നു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷെ പൂർണ്ണമായും മറവിരോഗത്തിന് അടിപ്പെടും മുമ്പ് എനിക്കദ്ദേഹത്തെ രക്ഷിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ മകൻ വന്ന് അദ്ദേഹത്തെ വിളിച്ചുകൊണ്ടു പോയി.” അതു പറയുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“അമ്മേ, ആന്‍റി, പായസം കുടിച്ചിട്ട് ഇനി സംസാരിക്കാം. ഇതാ കുടിക്കൂ…” അവൾ നീട്ടിയ പായസ ഗ്ലാസ് ആദ്യം നീലാംബരി അല്പം കുടിച്ച ശേഷം ഹേമാംബികക്കു നീട്ടി. “അസ്സലായിരിക്കുന്നു പായസം. ഇത് നയനയുണ്ടാക്കിയതാണോ. ഹേമേച്ചിയുടെ കൈപ്പുണ്യവും ഇതിൽ കാണാനുണ്ട്.”

നീലാംബരി പറഞ്ഞതു കേട്ട് നയന പറഞ്ഞു. “അമ്മയുടെ മേൽനോട്ടത്തിൽ ഞാൻ ഉണ്ടാക്കിയതാണ്.”

“ഇവൾ വെറുതെ പറയുന്നതാണ് കേട്ടോ നീലു. പാചകത്തിൽ ഇവൾ നല്ല മിടുക്കിയാണ്.”

“ഏതായാലും നയനയെ പോലെ ഒരു മകളെക്കിട്ടിയ ചേച്ചി ഭാഗ്യവതിയാണ്.”

“അതെ നീലു… സ്നേഹബന്ധങ്ങളുടെ വില ഞാൻ കൂടുതലായറിഞ്ഞത് ഇവരിൽ നിന്നെല്ലാമാണ്. അതി മോഹങ്ങളില്ലാതെ സ്നേഹം മാത്രം പകുത്തു നൽകുന്നവർ…” നയന ഒഴിഞ്ഞ പായസ ഗ്ലാസ്സുകൾ തിരികെ വാങ്ങി.

“ഇനി ഞാൻ പോയി എല്ലാവർക്കും ഊണു വിളമ്പട്ടെ.” അങ്ങനെ പറഞ്ഞ് നയന തിരികെ നടന്നു പോയി. അപ്പോൾ നീലാംബരി ആവേശപൂർവ്വം പറഞ്ഞു.

“ഞാൻ ഇനിയും വരും ഈ സ്നേഹ സദനത്തിലേക്ക്… ഇവിടത്തെ ശാന്തിയും സമാധാനവും സ്നേഹ- സൗഹൃദ കൂട്ടായ്മകളും എന്നെ വല്ലാതെ അകർഷിച്ചു. ഇപ്പോൾ ഞാൻ നൽകുന്ന ഈ തുക ഉപയോഗിച്ച് ചേച്ചി ഇവിടെ എല്ലാവർക്കും നല്ലഭക്ഷണവും, വസ്ത്രവും ചികിത്സയും മറ്റും നൽകണം.”

നീലാംബരി നീട്ടിയ അമ്പതിനായിരം രൂപയുടെ ചെക്ക് കയ്യിൽ വാങ്ങുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞു.

“നീലു, നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. നിന്‍റെ ഈ സംഭാവന തീർച്ചയായും ഇവിടെയുള്ളവരുടെ ക്ഷേമത്തിന് ഉപകരിക്കും.”

“പിന്നെ ഈ കവറിൽ കല്യാണം പ്രമാണിച്ച് ഞാൻ ചേച്ചിക്കു വാങ്ങിയ പട്ടുസാരിയാണ്. ഇതുടുത്തു വേണം ചേച്ചി കല്ലുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ…”

“നീലു… നീയെന്നെ വല്ലാതെ തോല്പിച്ചു കളയുന്നു കുട്ടീ… നിന്‍റെ ഈ സ്നേഹത്തിനു പകരം നൽകാൻ എന്‍റെ കയ്യിൽ ഒന്നുമില്ലല്ലോ മോളെ…”

“ചേച്ചിയുടെ മനസ്സു നിറഞ്ഞ അനുഗ്രഹം മാത്രം മതി എനിക്ക്. അമ്മ മരിച്ചതിൽപ്പിന്നെ ചേച്ചീ ഞങ്ങൾ കൂടപ്പിറപ്പുകൾക്ക് അമ്മയും കൂടിയാണ്.”

“ശരി മോളെ. നിങ്ങൾ എനിക്കും മക്കൾ തന്നെയാണ്… എന്‍റെ അനുഗ്രഹവും സ്നേഹവും നിങ്ങൾക്കൊപ്പം എന്നുമുണ്ടാകും. മണിക്കുട്ടനേയും കിങ്ങിണി മോളേയും കാണണമെന്നുണ്ടെനിക്ക്. അതു നടക്കുമോ എന്നറിയില്ല.”

“വരും… ചേച്ചീ… അവരും ചേച്ചിയെക്കാണാൻ അടുത്തു തന്നെ എത്തും… ചേച്ചിയെ മറക്കാൻ അവർക്കു കഴിയുകയില്ല. ചെറുപ്പകാലത്ത് ചേച്ചി ഞങ്ങൾക്കുവേണ്ടി സഹിച്ചിട്ടുള്ള ത്യാഗങ്ങളും അവർക്ക് മറക്കാനാവുകയില്ല…”

“വരൂ… നമുക്കിനി ഊണു കഴിക്കാം അമ്മേ എന്നിട്ടു സംസാരിക്കാം.” നയന മടങ്ങിവന്നുകൊണ്ട് പറഞ്ഞു. അവൾ അവർ ഇരുവരേയും ഊണുമുറിയിലേക്ക് നയിച്ചു… അവിടെ വിഭവ സമൃദ്ധമായ സദ്യ ആസ്വദിക്കുന്നതിനിടയിൽ നീലാംബരി എല്ലാവരുമായി പരിചയപ്പെട്ടു സ്നേഹത്തിന്‍റെ നിറകുടങ്ങളാണ് അവരെല്ലാമെന്ന് നീലാംബരിക്ക് അനുഭവവേദ്യമായി. ഊണു കഴിഞ്ഞയുടനെ അവർ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും നീലാംബരിയെ സന്തോഷിപ്പിച്ചു. വൈകുന്നേരം വളരെയേറെ സന്തോഷവതിയായി നീലാംബരി പോകാനായി തുനിഞ്ഞു.

“ഇവിടെത്തെ അന്തരീക്ഷത്തിൽ നിന്ന് എനിക്ക് മടങ്ങിപോകാൻ തോന്നുന്നില്ല ചേച്ചീ… എങ്കിലും പോകാതിരിക്കാനാവില്ലല്ലോ. അവിടെ സതീഷേട്ടൻ എന്നെ കാത്തുനിലക്കുന്നുണ്ടാവും. വിവാഹത്തോടനുബന്ധിച്ച് അല്പം പർച്ചേസ് കൂടി ഉണ്ട്.”

“ശരി… നീലു… നീയിനിയും വരണം… കൂടെ മക്കളെയും സതീഷിനേയും കൂട്ടണം.”

“സതീഷേട്ടൻ വന്നില്ലെങ്കിലും ഞാൻ വരും ചേച്ചീ… ഇനി നമുക്ക് വിവാഹ മണ്ഡപത്തിൽ വച്ച്. കാണാം എല്ലാവരേയും കൂട്ടി നേരത്തേ ചേച്ചി എത്തണം.” നീലാംബരി എല്ലാവരോടും ഒരിക്കൽക്കൂടി യാത്രപറഞ്ഞ് താൻ വന്ന എൻഡോവറിൽ കയറി.

“നമുക്കു പോകാം രാമകൃഷ്ണേട്ടാ.”

“ഫ്ലാറ്റിലേക്കു തന്നെയല്ലെ?”

“അതെ അവിടെ സതീഷേട്ടൻ കാത്തിരുന്നു മുഷിഞ്ഞു കാണും.” രാമകൃഷ്ണൻ വണ്ടി മുന്നോട്ടെടുത്തപ്പോൾ നീലാംബരി പുറകോട്ടു നോക്കി കൈകൾ വീശി. കാർ കണ്ണിൽ നിന്നു മറയുന്നതു വരെ ഹേമാംബികയോടൊപ്പം വൃദ്ധസദനത്തിലുള്ളവർ കൈവീശി നിന്നു. അവർക്ക് തങ്ങൾക്ക് പ്രീയപ്പെട്ട ആരോ തങ്ങളെക്കാണാൻ വന്നുപോയ പ്രതീതിയായിരുന്നു.

നേരം പരപരാ വെളുക്കുന്നതേയുള്ളു. കിഴക്ക് ഉദിച്ചുയരുന്നസൂര്യ ബിംബം, താലത്തിൽ ആരോ നേദിച്ച ഫലം പോലെ ചുവന്നുതുടുത്തിരുന്നു. അന്ന് ബാങ്കിന് അവധിയായിരുന്നു. ഒരു ഒഴിവുദിനത്തിന്‍റെ ആലസ്യത്തിൽ സുമേഷ് മുടിപ്പുതച്ചു കിടന്നു. ശനിയാഴ്ച ആയതിനാൽ താരക്കും ഓഫീസ് ഉണ്ടായിരുന്നില്ല. അവൾ നേരത്തേ എണീറ്റ് ശാന്തിയോടൊപ്പം വീട്ടുകാര്യങ്ങളിൽ വ്യാപൃതയായി. അല്പം കഴിഞ്ഞ് ചിന്നു മോൾ കണ്ണും തിരുമ്മി എഴുന്നേറ്റു വന്നു. മേശപ്പുറത്തിരുന്ന അമ്മയുടെ ഫോൺ കണ്ണിൽപ്പെട്ട അവൾ അതിൽ ചില ഗെയിമുകൾ കളിക്കാൻ തുടങ്ങി. അമ്മ കണ്ടാൽ വഴക്കുപറയുമെന്നറിയാവുന്നതു കൊണ്ട് അവൾ അതും കൊണ്ട് തന്‍റെ മുറിയിലേക്കു പോയി. കുറച്ചു നേരം കഴിഞ്ഞ് താര കിച്ചുമോനെ ഉണർത്താനായി വന്നപ്പോൾ ചിന്നു മോൾ തന്‍റെ മൊബൈൽ എടുത്ത് കളിക്കുന്നതു കണ്ടു.

“നിന്നോടല്ലേ പറഞ്ഞത് എന്‍റെ മൊബൈലെടുത്ത് കളിക്കരുതെന്ന്.”

“അത് അമ്മേ എന്‍റെ പരീക്ഷയൊക്കെ കഴിഞ്ഞ് സ്ക്കൂൾ അടച്ചല്ലോ. പിന്നെയെന്താ?”

“അതൊക്കെ ശരി. നീ പക്ഷെ ഫോണെടുത്ത് കളിച്ചാൽ എന്‍റെ ഫോൺ ചീത്തയാകും. കൂടാതെ കണ്ട ഗെയിമുകളൊക്കെ കളിക്കാൻ പോയാൽ ചിലപ്പോൾ അതുമതി കുട്ടികളെ വഴിതെറ്റിക്കാനും അപകടങ്ങൾ വരുത്തിവയ്ക്കാനും.”

“ഇല്ല അമ്മേ, അമ്മ ഉദ്ദേശിക്കുന്നത് ബ്ലൂവെയിൽ പോലുള്ള ഗെയിമുകളെല്ലെ ഇന്നാള് അമ്മയുടെ ഓഫീസിലെ ആന്‍റിയുടെ മകൻ മരിച്ചത് ആ ഗെയിം കളിച്ചിട്ടാണെന്ന് എനിക്കറിയാം. പക്ഷെ ഞാൻ അങ്ങനത്തെ ഗെയിമൊന്നും കളിക്കില്ല അമ്മേ…”

“എന്തായാലും നീ എന്‍റെ ഫോണെടുത്ത് കളിക്കേണ്ട ചിന്നു. എപ്പോഴാണതിൽ ഒഫീഷ്യൽ കോളുകൾ വരുന്നതെന്നറിയില്ല.” താര അവളുടെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങാൻ നോക്കിയപ്പോൾ അവൾ അതും കൊണ്ട് അപ്പൂപ്പന്‍റെ മുറിയിലേക്കോടി. രാവിലെ കാപ്പി കൊണ്ടു പോയി കൊടുത്ത ശേഷം ശാന്തി മുറി പൂട്ടാൻ മറന്നു പോയിരുന്നു. മുറിക്കകത്തു കയറിയ ചിന്നു മോൾ ഒരു മൂലയിൽ അമ്മ കാണാതെ പതുങ്ങി നിന്നു. ചിന്നുമോളെക്കണ്ട് നന്ദൻമാഷ് പുഞ്ചിരിച്ചു. “ശ്… മിണ്ടല്ലേ അപ്പൂപ്പാ… ഞാനിവിടെ ഉണ്ടെന്ന് അമ്മയോടു പറയല്ലേ…” എന്ന് പറഞ്ഞ് അവൾ നന്ദൻമാഷിന്‍റെ നേരേ കൈയാഗ്യം കാണിച്ചു.

അല്പം കഴിഞ്ഞു താരയും ചിന്നുമോളുടെ പുറകെ ഓടിയെത്തി. അവളുടെ കൈയ്യിൽ ആ ചെറിയ ചൂരൽ വടി ഉണ്ടായിരുന്നു. വടി കണ്ട നന്ദൻമാഷ് ഉറക്കെ നിലവിളിച്ചു, “അയ്യോ… എന്നെ തല്ലാൻ വരുന്നേ…”

പെട്ടെന്ന് താര വടി മറച്ചു പിടിച്ചു. പക്ഷെ നാസാരന്ധ്രങ്ങളിൽ വല്ലാത്തൊരു മണം അടിച്ചു കയറിയതിനെത്തുടർന്ന് അവൾ മൂക്കുവിടർത്തി. മുറിയിൽ അവിടെവിടെയായി മൂത്രം തളംകെട്ടി നില്ക്കുന്നതാണ് അവൾ കണ്ടത്. അതു കണ്ട് താര തലയിൽ കൈവച്ചു പോയി.

“ഈ അച്ഛനെന്താ ഈ കാണിക്കുന്നത്? മൂത്രമൊഴിക്കേണ്ടത് ബാത്റൂമിലാണെന്ന് അറിഞ്ഞു കൂടെ?” താര ഉച്ചത്തിൽ അലറി. അതുകേട്ട് സുമേഷും ശാന്തിയും ഓടിയെത്തി…

“എന്താ താരെ നീ കാലത്തെ ഒച്ചയിടുന്നത്?” സുമേഷ് ചോദിച്ചു.

“അച്ഛൻ കാണിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ സുമേഷേട്ടാ… മുറിക്കകത്തൊക്കെ മൂത്രമൊഴിച്ചു വച്ചിരിക്കുന്നു. നമ്മൾ പൂട്ടിയിട്ടതിന്‍റെ പ്രതിഷേധമാണെന്നാ തോന്നുന്നേ.”

സുമേഷ് അത് കണ്ട് ക്രൂദ്ധനായി അച്ഛനെ നോക്കി. താരയുടെ കൈയ്യിൽ നിന്ന് വടി വാങ്ങിയെടുത്ത് സുമേഷ്, നന്ദൻ മാഷിനെ അടിക്കാനോങ്ങി. അതുകണ്ട് ചിന്നു മോൾ അപ്പൂപ്പനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, “അപ്പൂപ്പനെ തല്ലല്ലേ അച്ഛാ… അപ്പൂപ്പൻ പാവമാ…”

“നീ മാറിനിന്നോ… ഇല്ലെങ്കിൽ നിനക്കും കിട്ടും അടി.” താരയാണ് അത് പറഞ്ഞത്.

ചിന്നുമോളെ പിടിച്ചു മാറ്റി നന്ദൻമാഷിനെ അടിക്കാൻ തുനിഞ്ഞ സുമേഷിനോട് ശാന്തി പറഞ്ഞു.

“അയ്യോ സാറെ… അങ്ങേർക്ക് ഓർമ്മയില്ലാതെയാ ഇതെല്ലാം ചെയ്യുന്നതെന്നാ എനിക്കു തോന്നുന്നത്. അതിന് അടിച്ചിട്ടൊന്നും കാര്യമില്ല സാറെ. നല്ല ഒരു ഡോക്ടറെ കാണിക്കുകയാവേണ്ടത്.” ശാന്തിയുടെ വാക്കുകൾ സുമേഷിനെ പിടിച്ചു നിർത്തി. അയാൾ ഒരു നിമിഷം എന്തോ ചിന്തിച്ചു നിന്ന് പിന്നെ പിൻവാങ്ങി.

സുമേഷ് ശാന്തനായി തിരികെ പോകുന്നതു കണ്ട് താര അമ്പരന്നു. അവൾ ദേഷ്യത്തോടെ ശാന്തിയെ നോക്കി.

“നിനക്ക് ഇങ്ങേരോട് വലിയ സിംപതി ആണല്ലോ. നീ തന്നെ എല്ലാം തുടച്ചു വൃത്തിയാക്ക്.”

“അതെ ചേച്ചീ… എനിക്കിങ്ങേരോട് ആദ്യമൊക്കെ ദേഷ്യം തോന്നിയിരുന്നു. പക്ഷെ ഇപ്പം എനിക്ക് സഹതാപമാ തോന്നുന്നത്. കാരണം ഇങ്ങേർക്ക് ശരിക്കുള്ള ഓർമ്മയില്ലാ എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. എന്‍റെ അപ്പയും ഇങ്ങനത്തെ അസുഖം വന്നാ ചത്തത്. അന്ന് ഞാനാ നോക്കിയത്. അതുകൊണ്ട് ഈ സാറിന്‍റെ കാര്യങ്ങൾ നോക്കാൻ എനിക്കു വെഷമമില്ല ചേച്ചീ… പക്ഷേങ്കില് കിച്ചു മോന്‍റെ കാര്യം ഒള്ളതു കൊണ്ടാ. അല്ലേൽ ഞാൻ എന്‍റെ അപ്പയെപ്പോലെ നോക്കിയേനേം.”

അങ്ങനെ പറഞ്ഞ് അവൾ ഒരു തുണിയെടുത്തുകൊണ്ട് വന്ന് അവിടെയെല്ലാം തുടച്ചു വൃത്തിയാക്കി. പിന്നെ ധരിച്ചിരുന്ന മുണ്ട് ഊരിക്കളഞ്ഞ് നല്ല ഒരു മുണ്ടെടുത്ത് നന്ദൻമാഷിനെ ധരിപ്പിച്ചു. എന്നിട്ട് ചിന്നുമോളോട് പറഞ്ഞു, “ഇടക്ക് അപ്പൂപ്പനെ ബാത്റൂമിലേക്ക് കൈപിടിച്ച് കൊണ്ടു പോകണേ ചിന്നു. അല്ലെങ്കിൽ അപ്പൂപ്പൻ ഇനിയും ഇതുപോലെ കാണിക്കും.”

“ഓ കെ ശാന്തിച്ചേച്ചി, ഞാൻ അപ്പൂപ്പന്‍റെ അടുത്തു തന്നെ ഇരുന്നോളാം. അപ്പൂപ്പന് എന്താവശ്യമുണ്ടെങ്കിലും ചെയ്തു കൊടുക്കാം.” അവൾ താരക്ക് ഫോൺ മടക്കിക്കൊടുത്തു.

“അമ്മ തന്നെ എടുത്തോ ഫോൺ, എനിക്കു വേണ്ട. ഞാൻ അപ്പൂപ്പന്‍റെ കൂടെ വർത്തമാനം പറഞ്ഞ് ഇരുന്നോളാം. ഇടയ്ക്ക് ബാത്റൂമിലേക്കും കൈപിടിച്ച് കൊണ്ടു പൊയ്ക്കോളാം.”

താര അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ഒന്നും മിണ്ടാതെ പുറത്തുകടന്നു. ഈ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്ന ചിന്തയായിരുന്നു അവളുടെ മനസ്സുനിറയെ. പൂമുഖത്തെത്തിയയുടനെ സുമേഷ് ഒരു ഏജൻസിയിലേക്ക് വിളിച്ചു സംസാരിക്കാൻ തുടങ്ങി. അടുത്ത ദിവസം തന്നെ ഒരു ഹോം നേഴ്സിനെ വീട്ടിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്ത് അയാൾ ഫോൺ വച്ചു. അടുത്തു തന്നെ ഹോം നഴ്സ് എത്തുമെന്നറിഞ്ഞതോടെ താരക്ക് സന്തോഷമായി. എന്നാൽ സുമേഷാകട്ടെ ഹോം നഴ്സ് വരുന്നതോടെ വർദ്ധിക്കുന്ന വീട്ടു ചിലവുകളോർത്ത് അസ്വസ്ഥനായി. അയാൾ ഭാര്യയോടു പറഞ്ഞു.

 

“ഹോം നഴ്സ് വരുന്നതോടെ നമ്മുടെ ബഡ്ജറ്റൊക്കെ തെറ്റും. നീ അതനുസരിച്ച് വീട്ടു ചെലവുകൾ വെട്ടിച്ചുരുക്കി കാര്യങ്ങൾ മാനേജ് ചെയ്തോണം.”

“അതൊക്കെ ഞാൻ നോക്കിക്കോളാം സുമേഷേട്ടാ… അല്ലേലും ഇപ്പഴ് ഇവിടെ ഒരു കൈയ്യും കണക്കുമില്ലാതെയാണ് വീട്ടുസാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും ചിലവാക്കുന്നതും. ശാന്തിയാണെങ്കിൽ വളരെ ലാവിഷ് ആണ്.”

“ഉം… എത്ര ചുരുക്കിയാലും പിള്ളേരുടെ കാര്യത്തിനൊന്നും ഒരു മുടക്കവും വരുത്തണ്ട.”

“അത് പിന്നെ ചിന്നു മോൾക്ക് എപ്പഴും കൊറിക്കാൻ വേണം. പിന്നെ അവള് ചോക്ലറ്റും മറ്റും ഇഷ്ടം പോലെ കഴിക്കും. അതെല്ലാം കുറക്കണം.”

“അതെല്ലാം വേണ്ട വിധത്തിൽ നീ കൈകാര്യം ചെയ്താൽ മതി പിന്നെ സുരേഷേട്ടൻ വരുമ്പോൾ നമുക്ക് സുരേഷേട്ടനെക്കൊണ്ട് കാശു ചിലവാക്കിക്കാം.”

“ങാ… അതൊക്കെ നിങ്ങളുടെ മിടുക്ക്…” അങ്ങനെ പറഞ്ഞ് താര തിരിഞ്ഞു നടന്നു. അവൾ കിച്ചു മോനെ വിളിച്ച് എണീപ്പിച്ച് പല്ലുതേപ്പിച്ച് അവന് പാലു കൊടുത്തു. അപ്പോഴേക്കും ശാന്തി എല്ലാവർക്കും കാപ്പിയും പലഹാരവും മേശപ്പുറത്ത് നിരത്തി.

“നീ അച്ഛന്‍റെ മുറിയിൽ കൊണ്ടുപോയി ആഹാരം വച്ചിട്ടു വാ. എന്നിട്ട് ചിന്നുമോളെ ഇങ്ങു വിളിച്ചോ.”

“ചിന്നു മോൾ അവിടെയിരുന്നോട്ടെ ചേച്ചീ… അല്ലെങ്കിൽ നന്ദൻസാറ് ഇനിയും ഓർമ്മയില്ലാതെ വല്ലതുമൊക്കെ കാണിക്കും.”

“നിന്നോട് പറഞ്ഞത് കേട്ടാൽ മതി. ചിന്നു മോളോട് ഇവിടെ മേശപ്പുറത്ത് വന്നിരുന്നത് കാപ്പി കുടിക്കാൻ പറ.”

“ശരി ചേച്ചീ… ഞാൻ ചിന്നു മോളോട് ചെന്നു പറയാം.” അങ്ങനെ പറഞ്ഞ് ശാന്തി, നന്ദൻമാഷിന്‍റെ മുറിയിലേക്ക് നടന്നു. മേശപ്പുറത്ത് ആഹാരം വച്ച ശേഷം ശാന്തി ചിന്നുമോളോട് പറഞ്ഞു, “ചിന്നു മോൾ അവിടെ വന്നിരുന്ന് ആഹാരം കഴിക്കാൻ അമ്മ പറഞ്ഞു.”

“എനിക്കു ഇവിടെ കൊണ്ടുവന്നു തന്നാൽ മതി. അല്ലെങ്കിൽ അപ്പൂപ്പനും കൂടിയുള്ളത് മേശപ്പുറത്ത് കൊണ്ടു വയ്ക്കണം.”

“അയ്യോ കുഞ്ഞേ… താരേച്ചി വഴക്കും പറയും.”

“അമ്മയോട് ഞാൻ പറഞ്ഞോളാം.” അവളുടെ വാക്കുകളിൽ ധൈര്യം നിറഞ്ഞിരുന്നു. ചിന്നു മോൾ അപ്പൂപ്പനെ പിടിച്ച് എഴുന്നേൽപ്പിച്ച് പതുക്കെ ഊണു മുറിയിലേക്ക് നടത്തി. താര അതു കണ്ട് അമ്പരന്നു നോക്കിനിന്നു

“എന്താ ചിന്നു മോളെ നീയിക്കാണിക്കുന്നത്. അങ്ങേർക്ക് നല്ല ഓർമ്മയും വെളിവുമില്ലാത്തതാണെന്ന് നിനക്കറിഞ്ഞുകൂടെ?”

“അത് മുറിക്കകത്തു പൂട്ടിയിട്ടിരുന്നാൽ കൂടുകയേ ഉള്ളു എനിക്കത് ആ മുറിയിലിരുന്നപ്പോൾ മനസ്സിലായി. അപ്പൂപ്പൻ ഇവിടെ എല്ലാവരുടേയും ഒപ്പമിരുന്ന് കഴിച്ചാൽ എന്തുവരുമെന്ന് നോക്കാമല്ലോ. ശാന്തി ചേച്ചി, അപ്പൂപ്പന്‍റെ പലഹാരവും ചായയും ഇങ്ങെടുത്തോണ്ട് വാ…”

ചിന്നുമോളുടെ സ്വരത്തിന് ആജ്ഞാഭാവമുണ്ടായിരുന്നു. അതുകണ്ട് താര ഒന്നും മിണ്ടിയില്ല. ശാന്തി മുറിക്കകത്തുനിന്നും ചായയും പലഹാരവും എടുത്തു കൊണ്ടുവന്ന് നന്ദൻമാഷിന്‍റെ മുമ്പിൽ വച്ചു.

ചിന്നു മോൾ വാഷ് ബേസിനടുത്തു കൊണ്ടുപോയി നന്ദൻമാഷിന്‍റെ കൈ രണ്ടും കഴുകിച്ചു. എന്നിട്ട് മേശയ്ക്കരുകിലെ കസേരയിൽ പിടിച്ചിരുത്തി. നന്ദൻമാഷ് ആഹാരത്തിനു മുന്നിൽ മിഴിച്ചിരിക്കുന്നതു കണ്ട് ചിന്നു മോൾ ദോശ പൊട്ടിച്ച് അപ്പൂപ്പന്‍റെ വായിൽ വച്ചു കൊടുത്തു. അങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ചെയ്തു കഴിഞ്ഞപ്പോൾ അവൾ അപ്പൂപ്പന്‍റെ നേരെമുമ്പിൽ പോയിരുന്ന് “ഇനി അപ്പൂപ്പൻ ഇതുപോലെ തനിയെ എടുത്ത് കഴിക്ക്” എന്നു പറഞ്ഞു, കഴിക്കുന്ന വിധം കാണിച്ചു കൊടുത്തു. നന്ദൻമാഷ് പ്ലേറ്റിലുണ്ടായിരുന്ന ദോശ മുഴുവനോടെ എടുത്ത് വായിലേക്കു കൊണ്ടുപോയി വായിൽ കുത്തിത്തിരുകി. പെട്ടെന്ന് വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ കാണിച്ച് കൈകാലിട്ടടിച്ച് വെപ്രാളപ്പെട്ടു. അതുകണ്ട് ചിന്നുവും ശാന്തിയും കൂടി നന്ദൻമാഷിന്‍റെ വായിലുള്ളതെല്ലാം പുറത്തെടുത്തു. നന്ദൻമാഷ് കൈ കാലിട്ടടിച്ചപ്പോൾ മേശപ്പുറത്തിരുന്ന ഏതാനും പ്ലേറ്റുകളും ഗ്ലാസ്സുകളും താഴെ വീണ് പൊട്ടി. ശബ്ദം കേട്ട് സുമേഷ് ഓടി വന്നു.

“എന്താണിത്… അച്ഛനെ ആരാണ് ഇങ്ങോട്ടു കൊണ്ടുവന്നത്?” അത് ചിന്നുമോളാണെന്ന് താര പറഞ്ഞതു കേട്ട് സുമേഷ് ദേഷ്യത്തോടെ അവളുടെ ചെവിയിൽ പിടിച്ച് തിരുമ്മി കൊണ്ട് ചോദിച്ചു, “നിന്നോട് ആരു പറഞ്ഞു അച്ഛനെ ഇവിടെ കൊണ്ടുവന്നിരുത്താൻ. നീ പറഞ്ഞാൽ അനുസരിക്കില്ലല്ലേ?”

ചിന്നു ഉറക്കെ കരഞ്ഞു. അതുകണ്ട് നന്ദൻമാഷ് കൈ കൊണ്ട് സുമേഷിന്‍റെ പുറത്ത് അടിച്ചു കൊണ്ട് “മിന്നുവിനെ വിട്” എന്നു പറഞ്ഞു.

സുമേഷ് ഞ്ഞെട്ടിത്തിരിഞ്ഞ് “ങാഹാ അത്രയ്ക്കായോ” എന്നു പറഞ്ഞ് നന്ദൻമാഷിനെ പിടിച്ചു വലിച്ച് മുറിക്കകത്തിട്ടു പൂട്ടി. നന്ദൻമാഷ് ഉറക്കെ വാതിലിൽ തട്ടി നിലവിളിച്ചുകൊണ്ടിരുന്നു.

“വാതിൽ തുറക്ക്… വാതിൽ തുറക്ക്…” എന്നാൽ സുമേഷ് അത് കേട്ടതായി ഭാവിച്ചില്ല.

“ഇനി ഇന്ന് അങ്ങേർക്ക് ഒരു തുള്ളി വെള്ളം കൊടുത്തു പോകരുത്.” സുമേഷ് ചുറ്റുമുള്ളവരെ നോക്കി ആക്രോശിച്ചു. അയാൾ മുണ്ടുമടക്കിക്കുത്തി അവിടെ നിന്നും ദേഷ്യത്തിൽ നടന്നു നീങ്ങി. അതുകണ്ട് ശാന്തിയും ചിന്നുമോളും പരസ്പരം നോക്കി. ആ നാലുകണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें