ശ്ശോ…! ഇനിയെന്തു കൊടുക്കും?

ചുവന്നു തുടുത്ത കവിളുകളും നടക്കുമ്പോൾ ഓളം വെട്ടുന്ന ശരീരവും പളുങ്കുമണികൾ പോലുള്ള കണ്ണുകളിൽ കുസൃതിയുമായി ഒരു കുഞ്ഞോമന മുന്നിൽ വന്നു ചിരിച്ചാൽ എന്തു തോന്നും? സംശയമില്ല. വാരിയെടുത്ത് ഉമ്മവയ്ക്കാൻ തന്നെ. അതോടൊപ്പം സ്വന്തം കുഞ്ഞുമായി ഒന്നു താരതമ്യപ്പെടുത്താനും ഉള്ളിൽ അൽപം കുശുമ്പു കാട്ടാനും ഇന്നത്തെ അമ്മമാർ മടിക്കില്ല. പരസ്യത്തിൽ തുള്ളിത്തുള്ളിയെത്തുന്ന തക്കുടുവാവയെ കാണുമ്പോൾ വിജി ഭർത്താവിനോടു പറയും, “കണ്ടില്ലേ എന്തുഭംഗിയാണ് ആ കുഞ്ഞിന്. നമ്മുടെ മോനെ കണ്ടോ, എല്ലും തോലും മാത്രം. നേരാംവണ്ണം ഭക്ഷണം കഴിക്കുന്ന വീട്ടിലെയാണെന്ന് തോന്നുമോ? ഇവനെയൊന്നു വണ്ണം വയ്പിച്ചെടുക്കാൻ ഞാനിനി എന്താ ചെയ്ക.”

ഈ പരാതി കേട്ടു മടുത്തപ്പോൾ അജിത് സൂപ്പർമാർക്കറ്റിൽപ്പോയി വളർച്ചയെ പോഷിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില ഹെൽത്ത് ഡ്രിങ്കുകളും ഫുഡ്‌ഡുകളുമൊക്കെ വാങ്ങി. ഇപ്പോൾ കാലത്തും വൈകിട്ടും ഇതെല്ലാം പരീക്ഷിക്കുകയാണ് സ്നേഹ സമ്പന്നയായ ആ അമ്മ ആ കുഞ്ഞു ശരീരത്തിൽ!

നല്ല ഭക്ഷണശീലം

കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര വേവലാതി കാട്ടുന്നവരാണ് നമ്മൾ. പക്ഷേ, അവർക്ക് ഗുണകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനോ അതേക്കുറിച്ച് ചിന്തിക്കുന്നതിനോ മിക്കവരും മെനക്കെടാറില്ല. വീട്ടിലെന്താണോ രീതി അതുതന്നെ പിന്തുടരുന്നതാണ് കുട്ടികളുടെയും ശീലം ഭക്ഷണക്കാര്യത്തിലും അങ്ങനെതന്നെ. എന്തായാലും അർബൻ ക്ലാസുകാർക്കിടയിൽ അമിതവണ്ണവും ലൈഫ്‌സ്‌റ്റൈൽ രോഗങ്ങളും വർദ്ധിച്ചതോടെ മലയാളികളുടെ ജീവിതചര്യകളും ഭക്ഷണശീലങ്ങളും മെല്ലെ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.

മിക്ക കുടുംബങ്ങളിലും അച്‌ഛനും അമ്മയും ജോലിക്കാരായിരിക്കും. കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ പലപ്പോഴും സമയം തികയാത്തവർ. ഇവർക്കൊക്കെ ആശ്വാസമാകുന്നത് പുറത്തുനിന്നുള്ള ഭക്ഷണവും ബേക്കറി പലഹാരങ്ങളും ഫാസ്‌റ്റ്‌ഫുഡുമൊക്കെത്തന്നെ. ഇങ്ങനെ പുറം ഭക്ഷണവുമായി പൊരുത്തപ്പെട്ട കുട്ടികളോട് ചോദിച്ചുനോക്കു ഏതു ഭക്ഷണമാണ് ഏറ്റവും ഇഷ്ട‌ം? ഇന്ത്യനോ ചൈനീസോ? ഒരു 10 വയസ്സുള്ള കുട്ടിയോട് ചോദിച്ചാൽ പറയും.

“ചൈനീസ്, ഫ്രൈഡ് റൈസ്, ചിക്കൻ ബിരിയാണി, ബർഗർ, പിസ, ഐസ്ക്രീം…” നമ്മുടെ നാടൻ ഭക്ഷണങ്ങളായ “ഇഡ്‌ഡലി, ദോശ, പുട്ട്, ഉപ്പുമാവ്…. ഇതൊക്കെ ആർക്കുവേണം?”

കുട്ടികൾ എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. “സ്വാദിലെ വൈവിധ്യം.” ചൈനീസ് ഭക്ഷണരീതികളിലെ രുചിഭേദങ്ങൾ, സ്പൈസി മസാല ടേസ്‌റ്റുകൾ ഇന്ത്യൻ ഫുഡിനില്ല.”

ഹോംമെയ്‌ഡ് ഫുഡുകൾക്ക് എന്നും ഒരേ രുചിയായിരിക്കും. പോഷകപ്രദവും ആരോഗ്യപ്രദവുമാണെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കുട്ടികൾ കഴിക്കാൻ മടി കാണിക്കും.” ഡയറ്റീഷ്യനായ അഞ്ജന പറയുന്നു. കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്നില്ലെന്ന് പരാതി പറയുന്ന അമ്മമാരോടുള്ള ആദ്യത്തെ ഉപദേശം വെറൈറ്റി ഫുഡ് ഉണ്ടാക്കു എന്നാണ്. പക്ഷേ, വെറൈറ്റി ഫുഡ് എന്ന ഐഡിയ പ്രാവർത്തികമാക്കുക അത്ര നിസ്സാരകാര്യവുമല്ല. പ്രത്യേകിച്ചും ഉദ്യോഗസ്‌ഥരായ മാതാപിതാക്കളാണെങ്കിൽ അവർക്ക് പാചകപരീക്ഷണങ്ങൾക്ക് കാര്യമായി സമയം കിട്ടിയെന്നുവരില്ല.

എന്താണ് നിങ്ങളുടെ കുട്ടികളുടെ ഭക്ഷണം? ഒരുപക്ഷേ, ഇക്കാര്യത്തിൽ മിക്ക രക്ഷിതാക്കൾക്കുമുണ്ട് ആശയക്കുഴപ്പം “വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകും. അവർക്ക് ബോറടിക്കുന്നു വെന്ന് പരാതിപ്പെടുമ്പോൾ പുറത്തു കൊണ്ടുപോയി എന്തെങ്കിലും വാങ്ങിക്കൊടുക്കും.” വീട്ടമ്മയായ ദീപ്‌തി രാജേന്ദ്രൻ പറയുന്നു. “എന്തെങ്കിലും” എന്നുവച്ചാൽ എന്താണെന്നു ചോദിച്ചാൽ…

“ഫ്രൈഡ് റൈസ്, ചില്ലിച്ചിക്കൻ, പൊറോട്ട, പിസ, ബിരിയാണി…” ഇതൊക്കെത്തന്നെ ചോയ്‌സ്. ഇത്തരം ഭക്ഷണങ്ങൾ വല്ലപ്പോഴുമാകുന്നതിൽ തെറ്റില്ല. അതേസമയം അമിതഭാരമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ള കുട്ടികളാണെങ്കിൽ രക്ഷിതാക്കൾ തീർച്ചയായും അവരുടെ ഭക്ഷണരീതികൾ നിയന്ത്രിക്കണം.

കുടുംബങ്ങളിൽ കാലക്രമേണ ഉണ്ടാകുന്ന പുതിയ ഭക്ഷണ ശീലങ്ങളാണ് കുട്ടികളും പിന്തുടരുന്നത്. വറുത്ത ഭക്ഷണ പദാർത്ഥങ്ങളോടാണ് പലർക്കും പ്രിയം. ശരീരത്തിനാവശ്യമായ കാർബോഹൈഡ്രേറ്റോ, പ്രോട്ടീനോ ലഭിക്കുന്നതിനു പകരം കൊഴുപ്പാണ് ഇതിലൂടെ ലഭിക്കുന്നത്. കാർബണേറ്റഡ് ഡ്രിങ്കുകൾ ഇന്ന് കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട പാനീയമാണ്. ഇവയിൽ പോഷകാംശം ഒന്നുമില്ല താനും. ഫാസ്‌റ്റ്ഫുഡും സ്നാക്കുകളുമാണ് കുട്ടികൾ ഇഷ്‌ടപ്പെടുന്ന മറ്റൊരിനം ഇവയൊന്നും തന്നെ ദഹനത്തെ സഹായിക്കുന്ന നാരടങ്ങിയ ഭക്ഷണങ്ങളല്ല.

ഹൈ ടീ ഡിന്നർ സംസ്‌കാരം

വൈകിട്ട് സ്‌കൂൾ വിട്ടു മടങ്ങിയെത്തിയാൽ പണ്ടൊക്കെ രാവിലെ ഉണ്ടാക്കിവച്ച ഇഡ്‌ഡലിയോ ദോശയോ ഒക്കെയായിരുന്നു ഭക്ഷണം, കൊഴുക്കട്ട, അരിയുണ്ട, അട തുടങ്ങിയ നാടൻ വിഭവങ്ങളും നാലുമണിപ്പലഹാരമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഇവയുടെ സ്‌ഥാനം ഇന്ന് സ്നാക്കുകൾ കൈയടക്കിയിരിക്കുന്നു. റെഡി ടു ഈറ്റ് പാക്ക്‌ഡ് ഫുഡുകൾ വിപണിയിൽ ധാരാളം ലഭ്യമാണ്. ടീ ടൈം എന്നു പറഞ്ഞാൽ ചായയോ ബിസ്ക്കറ്റോ മാത്രം കഴിക്കുന്ന രീതി മാറി എന്നർത്ഥം. ചെറിയ കുട്ടികളോട് ആരോഗ്യത്തിന് പ്രശ്ന‌മുള്ള പലഹാരങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തിട്ട് കാര്യമില്ല വീട്ടിൽ ലഭ്യമാകുന്ന ഭക്ഷണമാണ് അവർ കഴിക്കുന്നതെന്നറിയുക. ലൈഫ് സ്‌റ്റൈൽ മാറിയപ്പോൾ ബ്രെയ്ക്ക്ഫാസ്‌റ്റിലാണ് ഏറ്റവും മാറ്റം വന്നത്. രാവിലെ എന്തു കഴിച്ചുവെന്നു ചോദിച്ചാൽ ബ്രെഡും ജാമും എന്നുപറയുന്ന കുട്ടികളാണ് ഭൂരിഭാഗവുമെന്ന് അധ്യാപികയായ ഷീബ പറയുന്നു.

ഒരു കുട്ടിയുടെ ശാരീരികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായത് നല്ല ബ്രെയ്ക്ക്ഫാസ്‌റ്റ് ആണ്. ഒരു ദിവസത്തേക്കാവശ്യമായ കലോറിയുടെ 50 ശതമാനമെങ്കിലും ബ്രെയ്ക്ക്ഫാസ്റ്റിൽ നിന്ന് ലഭിക്കണം. ബാക്കി 30 ശതമാനം ഉച്ചഭക്ഷണത്തിൽ നിന്നും, ബാക്കി ഡിന്നറിൽ നിന്നുമാണ് കിട്ടേണ്ടത്. എന്നാൽ ബ്രെയ്ക്ക് ഫാസ്‌റ്റും ലഞ്ചും കുട്ടികൾ തിരക്കുകൂട്ടി കഴിക്കേണ്ടിവരുന്നു. അതുകൊണ്ട് ആവശ്യമായ ഊർ‌ജ്ജം അതിൽ നിന്നു ലഭിക്കില്ല. നേരെമറിച്ച്, ലളിതഭക്ഷണം അഭികാമ്യമായ ഡിന്നർ വേളകൾ ഹെവിയായി മാറും. പലരും നോൺ വെജിറ്റേറിയൻ കഴിക്കുന്നതും ഈ സമയത്താണ്. ഇതെല്ലാം കഴിഞ്ഞ് കിടക്കാൻ പോകും മുമ്പ് കുട്ടികൾക്ക് ഹെൽത്ത് ഡ്രിങ്ക് കൂടി നൽകുന്നവരുണ്ട്.

ഈ രീതി അപകടം പിടിച്ചതാണ്. അക്കാര്യം പല രക്ഷിതാക്കളും മറക്കുന്നു. വളരെ മികച്ച ഭക്ഷണമാണ് നമ്മൾ നൽകുന്നതെന്ന് ചിന്തിച്ചാലും ചിട്ടയായ ഭക്ഷണരീതി അല്ല പിന്തുടരുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നോർക്കുക. തടി കൂടിക്കഴിഞ്ഞാൽ ഭക്ഷണം കൊടുക്കാതിരിക്കുന്നതോ, വണ്ണമില്ലാത്തതിനാൽ അമിതമായി ഭക്ഷണം നൽകുന്നതോ ശരിയല്ല. നല്ല ഭക്ഷണ ശീലത്തോടൊപ്പം യോജിച്ച വ്യായാമങ്ങൾ കൂടി കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കുന്നത് ഏറ്റവും നന്നായിരിക്കും.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ

വൃത്തിയും വെടിപ്പും നല്ല പെരുമാറ്റവും ശീലിപ്പിക്കുന്നതുപോലെ പ്രധാനമാണ് ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളിൽ വളർത്തുക എന്നതും. അതിനായി ചില കാര്യങ്ങൾ രക്ഷിതാക്കൾക്ക് ശ്രദ്ധിക്കാം.

  • ഭക്ഷണം ഏതു വേണമെന്ന് തീരുമാനിക്കും മുമ്പ് കുടുംബാംഗങ്ങളുടെ താല്പ‌ര്യം ചോദിച്ചറിയുക.
  • ഭക്ഷണം മെല്ലെ കഴിക്കാൻ ശീലിപ്പിക്കുക. പതിയെ കഴിക്കുമ്പോൾ വിശപ്പ് അടങ്ങുന്നതുവരെ മാത്രമേ കഴിക്കൂ.
  • കുടുംബാംഗങ്ങളുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. ആ സമയം വഴക്കും ബഹളവും ഒഴിവാക്കുക. ഭക്ഷണവേളകൾ അൺപ്ലസന്‍റ് ആയാൽ വേഗം കഴിച്ചു പോകാൻ അവർ ശ്രമിക്കും. ടെൻഷനുള്ളപ്പോൾ ഭക്ഷണം കഴിക്കാൻ ശീലിക്കുന്നതും നല്ലതല്ല.
  • സ്‌നാക്കുകൾ നിയന്ത്രിക്കുക. അവ കഴിക്കേണ്ട സമയം നിജപ്പെടുത്തുക. ഉച്ചഭക്ഷണ സമയത്ത് സ്‌നാക്കുകൾ കൊടുക്കാതിരിക്കുക.
  • വായന, ടി.വി. കാണൽ ഇതിനിടെ ഭക്ഷണം നൽകരുത്.
  • ശിക്ഷയുടെ ഭാഗമായി ഭക്ഷണം നിഷേധിക്കുകയോ പ്രോത്സാഹനത്തിന്‍റെ പേരിൽ അമിത ഭക്ഷണം നൽകുകയോ ചെയ്യരുത്.
  • എന്നും ഒരേതരം ഉച്ചഭക്ഷണം സ്‌കൂളിൽ കൊടുത്തുവിടരുത്. ചോറിനുപകരം ഒന്നോരണ്ടോ ദിവസം മറ്റു വിഭവങ്ങളും കൊടുത്തുവിടാം.
  • ചായക്കും കാപ്പിക്കും പകരം തിളപ്പിച്ചാറിയ വെള്ളം കൊടുത്തു ശിലിപ്പിക്കുക.

വേദനിക്കുന്ന മനസ്സിനെ ചേർത്ത് പിടിക്കാം

സ്നേഹമോൾ മൂഡോഫ് ആയി ഇരിക്കുകയാണ്. ഇന്ന് സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ പങ്കെടുക്കവെ കുഴഞ്ഞ് വീണതിനാൽ മത്സരത്തിൽ വിജയിക്കാനായില്ല. തോറ്റതിനേക്കാൾ അവളെ സങ്കടപ്പെടുത്തിയത് വീണപ്പോൾ കൂട്ടുകാർ അവളെ കളിയാക്കിയതാണ്.

“എന്‍റെ കുഞ്ഞേ , നീയെന്‍റെ മിടുക്കി കുട്ടിയല്ലേ, ധൈര്യശാലിയായ കുട്ടികൾ ഇങ്ങനെ വിഷമിച്ചിരിക്കില്ലല്ലോ. അടുത്ത പ്രാവശ്യം എന്‍റെ മോള് ഫസ്റ്റ‌് ആകും.” അമ്മയുടെ വാക്കുകൾ സ്നേഹമോൾക്ക് വലിയ ആത്മവിശ്വാസം നൽകി. അമ്മയുടെ വാക്കുകൾ അവൾക്ക് വല്ലാത്തൊരു ഊർജ്ജമാണ് നൽകിയത്. അവൾ അമ്മയ്ക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ച് കളിക്കാനായി പുറത്തേക്ക് ഓടി.

10 ാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയതിന്‍റെ സങ്കടത്തിലാണ് കിരൺ. അവന്‍റെ പ്രതീക്ഷയ്ക്ക് വിപരീതമായി 90 ശതമാനത്തിൽ കുറവ് മാർക്കാണവന് ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും ടീച്ചർമാരുടെയും കണ്ണിലുണ്ണിയായ കിരൺ അതിന്‍റെ പേരിൽ സങ്കടപ്പെട്ടിരിക്കുകയാണ്. രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരാനാവില്ല എന്ന നിരാശയാണവന്. അവന്‍റെ മനസികാവസ്ഥയറിഞ്ഞ് മുത്തച്‌ഛൻ അവനെ ആശസിപ്പിച്ചു. എന്നാൽ അതിന് മറുപടിയായി അവൻ പൊട്ടിക്കരയുകയാണുണ്ടായത്. അവനത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

“എടാ മോനെ നിനക്ക് ലഭിച്ച 85 ശതമാനം മാർക്കിന്‍റെ കാര്യം അറിഞ്ഞിട്ട് നിന്നെ അഭിനന്ദിക്കാനായിട്ടാണ് ഞാനിത്രയും ദൂരം താണ്ടി നാട്ടിൽ നിന്നും വന്നത്. എന്നിട്ട് നീയിപ്പോ സങ്കടപ്പെട്ടിരിക്കുന്നോ? നീ നല്ല പ്രകടനമാണ് കാഴ്ച‌ വച്ചത്. നിന്‍റെ നേട്ടം നമ്മുടെ കുടുംബത്തിന് അഭിമാനകരമാണ്. അതിലും മാർക്ക് കുറഞ്ഞ് പോയവരുടെ കാര്യം നീ ഓർത്തു നോക്കിക്കേ. അവർ അത് അതിജീവിച്ചു അടുത്ത മികച്ച വിജയത്തിനായി പ്രയത്‌നിക്കും.” ഇതും പറഞ്ഞ് മുത്തച്‌ഛൻ കിരണിനെ കെട്ടിപ്പിടിച്ചു തോളിൽ തട്ടി.

മുത്തച്ഛന്‍റെ നല്ല വാക്കുകൾ അവന്‍റെ ഉള്ളിലെ നിരാശാബോധത്തെ
തൂത്തെറിഞ്ഞു. അവൻ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ തുടങ്ങി. ശരിയായ സമയത്ത് മുത്തച്ഛന്‍റെ അഭിനന്ദന വാക്കുകൾ അവൻ കേൾക്കാനിട വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കിരൺ കടുത്ത നിരാശയിലേക്ക് പതിച്ചേനെ.

ഏറ്റവും അടുപ്പമുള്ളവരെ അഭിനന്ദിച്ചാൽ തീരാവുന്നതേയുള്ളൂ ഏതു പ്രശ്നവും. പ്രത്യേകിച്ചും വീട്ടിലെ കാര്യങ്ങൾ. നല്ല വാക്കുകൾ മാജിക് പോലെയാണ് പ്രവർത്തിക്കുക. അത് മനുഷ്യമനസ്സുകളിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. ആൾക്കാർ പോസിറ്റീവായി പ്രവർത്തിക്കാനും തുടങ്ങും. പക്ഷേ പലർക്കും നല്ല വാക്കുകൾ പറയാൻ മടിയാണ്. അല്ലെങ്കിൽ അവസരത്തിനൊത്ത് അത് പറയാൻ സാധിക്കാറില്ല. നല്ലത് പറഞ്ഞാൽ നല്ലത് തിരിച്ചു കിട്ടും എന്നു കൂടി മനസ്സിലാക്കുക. പ്രശംസ ഇഷ്ടപ്പെടാത്ത ആരും തന്നെ ഭൂമിയിൽ ഉണ്ടാവില്ല. വൈകാരിക ചലനങ്ങൾ സൃഷ്ടിക്കാൻ പ്രശംസാവാക്കുകൾക്ക് ശക്തിയുണ്ട്.

6 വയസ്സായാലും 60 വയസ്സായാലും പ്രശംസ എല്ലാവരിലും ഉന്മേഷം നിറയ്ക്കും. അത് ആസ്വദിക്കാത്തവർ ആരും ഉണ്ടാവില്ല തന്നെ, ഒരു നല്ല കാര്യം ചെയ്തതാലുടൻ കുട്ടികളെ അഭിനന്ദിക്കാൻ മടിക്കരുത്. അതവർക്ക് പ്രോത്സാഹനം മാത്രമല്ല ഭാവിയിൽ വലിയ നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണയും നൽകുന്നു. നല്ല സാമൂഹികാന്തരീക്ഷം ഉടലെടുക്കുന്നത് ഇത്തരം ആളുകളുടെ പ്രവർത്തനഫലമായാണ്.

ആരോഗ്യകരമായി പ്രശംസിക്കുന്നത് നിത്യജീവിതത്തിന്‍റെ ഭാഗമാക്കുക. അത് നിങ്ങളിലും വലിയ മാറ്റം കൊണ്ടു വരും. വിശാലമായ മനഃസ്‌ഥിതി ഉണ്ടാവാനും സ്വയം പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത്തരം കാര്യങ്ങൾ കൊണ്ട് സാധിക്കുന്നു. വലിയ മുതൽ മുടക്കോ ഒരുപാട് സമയമോ ഒന്നും ഈ നല്ല കാര്യം ചെയ്യാൻ ആവശ്യവുമില്ല. പിന്നെ എന്തിനു മടിക്കണം. നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് അഭിനന്ദനം ചൊരിഞ്ഞോളൂ. വീട്ടിലും നാട്ടിലും ഈ സൽസ്വഭാവം തുടരുക.

സങ്കടം മനസിലാക്കി പിന്തുണ നൽകാം

ദുഃഖിതനായ ഒരാളുടെ മനസ്സിൽ എപ്പോഴും നെഗറ്റീവ് ചിന്തകളാവും ഉണ്ടാവുക. അതിൽ നിന്ന് അയാളെ മോചിപ്പിക്കുവാൻ സാധിച്ചാൽ അത് ഒരു നല്ല കാര്യമാവും. നല്ല വാക്കുകൾ പറഞ്ഞ് ആത്‌മവിശ്വാസം വീണ്ടെടുക്കാൻ കഴിയും. നിരാശാബോധം മാറ്റാൻ ഇതാണ് നല്ല മരുന്ന്. ചുറ്റിലുമുള്ള സന്തോഷം അനുഭവിക്കാൻ നിരാശാഭരിതനായ ഒരു വ്യക്തിക്ക് കഴിയുകയില്ല. പിന്നെ എങ്ങനെ സ്വയം സന്തോഷം കണ്ടത്താൻ സാധിക്കും. ഇങ്ങനെയുള്ള ആ വ്യക്തിയ്‌ക്ക്‌ ഊർജ്ജ്ജം പകരാൻ മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ കൊണ്ടോ നല്ല വാക്കുകൾ കൊണ്ടോ സാധിക്കുന്നു. ഉറ്റവർ ഈ മാനസികാവസ്‌ഥയിൽ ആണെങ്കിൽ നിരന്തരം അവരുമായി സംസാരിക്കുക. കളി തമാശകൾ പറയുക. പ്രശംസ ചൊരിയുക. അവർ നിരാശയുടെ പടുകുഴിയിൽ നിന്ന് കയറി വരും. ജീവിതത്തിന്‍റെ നല്ല നിമിഷങ്ങൾ തിരിച്ചു പിടിക്കുകയും ചെയ്യും.

നല്ല വാക്കുകൾ പോസിറ്റിവിറ്റി നിറയ്ക്കും

ജീവിതത്തിൽ എല്ലായ്‌പ്പോഴും സങ്കടം നിലനിൽക്കണമെന്നില്ല. അതുപോലെ തന്നെ സന്തോഷവും. ഒന്നും സ്ഥായിയല്ല. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. എന്നെക്കൊണ്ട് മറ്റാർക്കും യാതൊരു പ്രയോജനവും ഇല്ലായെന്ന് വിചാരിക്കുന്ന ചിലരുണ്ട്. നെഗറ്റീവ് ചിന്താഗതികാർ. വിഷാദവതികളായ സ്ത്രീകൾ ആണ് പലപ്പോഴും ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. നിങ്ങളുടെ വീട്ടിൽ ഈ മാനസികാവസ്‌ഥയിൽ ആരെങ്കിലും കഴിയുന്നുണ്ടെങ്കിൽ അവർക്ക് കൈത്താങ്ങ് നൽകുക, മാനസികമായ പിന്തുണ നല്ല വാക്കുകളായി നിങ്ങൾ അവരിൽ ചൊരിയുമ്പോൾ ക്രിയാത്‌മകമായ മാറ്റം അവരിൽ സംഭവിക്കുന്നു എന്നാണ് മനഃശാസ്ത്രജ്‌ഞന്മാർ പറയുന്നത്. നല്ല വാക്കുകൾ മൃതസഞ്ജീവനിയാണ്. ഉള്ളിലെ ഭയം, നിരാശ എല്ലാം പുറന്തള്ളാൻ ഇതിലൂടെ സാധിക്കുന്നു.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും

കുടുംബാംഗങ്ങളിൽ ഒരാൾ നല്ലതു പറയുകയും മറ്റുള്ളവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുന്ന ആളായാൽ ഒരു കൗൺസിലറുടെ റോളിലേയ്ക്കും അദ്ദേഹം ഉയരാം. ചെറിയ നിരാശകൾ, മൂഡ് ഓഫുകൾ എല്ലാം ഇങ്ങനെയുള്ളവരുടെ സാന്നിദ്ധ്യം കൊണ്ട് ഇല്ലാതാക്കാനും സാധിക്കുന്നു. പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്. ചെറിയ കൂട്ടികൾക്ക് മാത്രമേ അഭിനന്ദനത്തിന്‍റെ ആവശ്യം ഉള്ളൂ എന്ന്. നല്ല വാക്കുകൾ കേൾക്കാൻ ഇഷ്‌ടപ്പെടാത്ത ആരും തന്നെ കാണില്ല. പ്രോത്സാഹനം മുതിർന്നവരും അർഹിക്കുന്നുണ്ട്. പ്രായവുമായി പ്രോത്സാഹനത്തിന് യാതൊരു ബന്ധവുമില്ല.

60 ാം വയസ്സിൽ ഓട്ടമത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാലും നമ്മൾ ആ വ്യക്തിയെ അഭിനന്ദിക്കില്ലേ? 10-ാം വയസ്സിലെ നേട്ടങ്ങൾക്കും അഭിനന്ദനം നൽകില്ലേ. പക്ഷേ നാം മുതിർന്നവരെ അഭിനന്ദിക്കാൻ പലപ്പോഴും മനസ്സ് വയ്ക്കാറില്ലെന്ന് മാത്രം. അമ്മ നല്ല കറിയുണ്ടാക്കിയാൽ വീട്ടിൽ എത്ര പേർ നല്ലതു പറയും. അമ്മ വീട്ടിൽ ചെയ്യുന്ന ജോലിയെ എത്രപ്പേർ മനസ് നിറഞ്ഞു അഭിനന്ദിക്കാറുണ്ട്?

നിരാശ രോഗമാണ്

പ്രശസ്ത മനഃശാസ്ത്രജ്‌ഞനായ സുനിൽ മിത്തൽ പറയൂന്നത്, നമ്മുടെ രാജ്യത്ത് ഡിപ്രഷനിൽ അകപ്പെടുന്നവരുടെ എണ്ണം വളരെ കൂടി വരികയാണെന്നാണ്. അത് സർവ്വ വ്യാപകമായതോടെ ഇതൊരു രോഗമാണെന്ന് പോലും ആളുകൾ കരുതുന്നില്ലത്രെ. എന്നാൽ ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുന്ന വ്യക്തിയെ എത്രയും പെട്ടെന്ന് കൗൺസിലിംഗിനു വിധേയമാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

ആധുനിക ജീവിത സംഘർഷങ്ങളും ഫുഡ് ഹാബിറ്റും മത്സര ബുദ്ധിയേറിയതും ആളുകൾക്കിടയിൽ മനസ്സാമാധാനം കെടുത്തുന്നുമുണ്ടെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞ‌ർ കരുതുന്നത്. പരസ്പ‌രം നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും വീട്ടുകാരുടെ പ്രശ്ന‌ങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയുമാണ് ഇത്തരം ടെൻഷൻ ഒഴിവാക്കാനുള്ള കുറുക്കു വഴി. ഓരോ വ്യക്തിയും തന്‍റെ പ്രശ്‌നം ചർച്ച ചെയ്യാനും തയ്യാറാവണം. ജീവിതത്തിൽ ഇതുവരെ തന്നെ പറ്റി നെഗറ്റീവ് കമന്‍റുകൾ മാത്രം കേൾക്കുന്ന ഒരാൾക്ക് സമൂഹത്തെ വലിയ വിശ്വാസം ഉണ്ടാവില്ല. പുറത്തിറങ്ങി കൂട്ടുകാരെ സമ്പാദിക്കാനും സാമൂഹ്യമായ ഇടപെടൽ നടത്താനും ഇത്തരക്കാർ വിമുഖരായിരിക്കും. മനസ്സിനെ ഉണർത്തുന്ന കാര്യങ്ങൾ ഇവരോട് സംസാരിച്ചാൽ നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും.

കൗതുകകരമായി തോന്നാവുന്ന ഒരു കാര്യം കൂടി പറയാം. അമേരിക്കയിലും കാനഡയിലും എല്ലാ വർഷവും ഫെബ്രുവരി 6 അഭിനന്ദന ദിനമായാണ് ആചരിക്കുന്നത്. ഈ ദിവസം വളരെ വിശേഷപ്പെട്ട രീതിയിൽ ആണ് കൊണ്ടാടുന്നത്. അഭിനന്ദനമറിയിച്ചു കൊണ്ടുള്ള ഗ്രീറ്റിംഗ് കാർഡുകൾ പ്രിയപ്പെട്ടവർക്ക് അയക്കും. ഓഫീസുകളിലും വലിയ ആഘോഷമാണ്. ബോസും ജീവനക്കാരും തമ്മിൽ നല്ല വർത്തമാനങ്ങൾ പറയാനുള്ള വേദിയൊരുക്കുകയും ചെയ്യും. ഇനി നിങ്ങളും ആരേയും അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കണ്ട. നിങ്ങളുടെ നല്ല വാക്കുകൾ കേട്ട് ആരെങ്കിലുമൊക്കെ നന്നായി വരുമെങ്കിൽ നന്നായിക്കോട്ടെ…

ആദ്യ പ്രണയം മറക്കാൻ കഴിയില്ല

ചോദ്യം: 30 വയസ്സുള്ള ഒരു യുവാവണ് ഞാൻ. ഇപ്പോൾ ഒരു കമ്പിനിയിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷമായി ഞാനൊരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഞങ്ങളൊരുമിച്ച് സിനിമ കാണാനൊക്കെ പോകാറുണ്ടായിരുന്നു. കഴിഞ്ഞ വാലന്‍റൈൻസ് ഡേയിൽ ഞാനവൾക്ക് ഒരു ഗിഫ്റ്റ് കൊടുത്തിരുന്നു. ഒപ്പം റൊമാന്‍റിക്കായി ഐ ലവ് യു എന്നും പറഞ്ഞിരുന്നു. അവൾ അതിൽ ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. എന്‍റെ വീട്ടുകാർക്കെല്ലാം അവൾ സുപരിചിതയുമാണ്.

വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കാര്യം ഞാനവളോട് പറഞ്ഞപ്പോൾ അവളെന്നെ കേവലം ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളുവെന്ന് പറഞ്ഞ് ചിരിച്ചു. മാത്രമല്ല, ഒരു എഞ്ചിനീയറെയോ ഡോക്ടറെയോ ആണ് വിവാഹം കഴിക്കാനഗ്രഹിക്കുന്നതെന്നും പറഞ്ഞതോടെ ഞാനാകെ തളർന്നുപോയി. അന്നുമുതൽ അവളെ കാണുന്നത് നിർത്തിയെങ്കിലും അവളെ എനിക്ക് മറക്കാനാകില്ല.

വീട്ടുകാർ എന്നെ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, ആ സ്ഥാനത്ത് മറ്റൊരാളെക്കുറിച്ച് ചിന്തിക്കാൻ എനിക്കാകുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത്?

ഉത്തരം: നിങ്ങളുടേത് ഒരു വൺവേ പ്രണയമായിരുന്നു. അതിന്‍റെ വേദനയാണ് നിങ്ങളിപ്പോൾ അനുഭവിക്കുന്നത്. മേൽ വിവരിച്ച പെൺകുട്ടിയിൽ ജീവിതപങ്കാളിയെ കണ്ടെത്താനാണ് നിങ്ങൾ ആഗ്രഹിച്ചത്. പക്ഷേ, പെൺകുട്ടിയാകട്ടെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി നിങ്ങളെ ഉപയോഗിക്കുകയായിരുന്നു. യാഥാർത്ഥ്യം മനസ്സിലാക്കിയ സ്ഥിതിക്ക് അതുൾക്കൊള്ളാൻ ശ്രമിക്കുക. നിങ്ങളെ ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത ആ പെൺകുട്ടിയുടെ ഓർമ്മകളെ താലോലിച്ച് കഴിയുന്നതുകൊണ്ട് എന്തുപ്രയോജനം?

ഒരു കാര്യം സത്യമാണ്. ആദ്യത്തെ പ്രണയം മറക്കുകയെന്നുള്ളത് അത്രയെളുപ്പമുള്ള കാര്യമല്ല. എന്നാലും അവളെ മറക്കാൻ ശ്രമിക്കുക. ക്രമേണ ആ ഓർമ്മകൾ നിങ്ങളെ വിട്ടുപോയ്ക്കൊള്ളും. എന്നിട്ട് നല്ലൊരു പെൺകുട്ടിയ കണ്ടെത്തി വിവാഹം കഴിച്ച് സുഖമായി ജീവിക്കുക.

ചോദ്യം: 52 വയസ്സുള്ള വിധവയാണ് ഞാൻ. എനിക്ക് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. പെൺമക്കൾ രണ്ടുപേരും വിവാഹിതരാണ്. ഭർത്താവ് രണ്ട് വർഷം മുമ്പാണ് മരിച്ചത്. ഞാനെന്‍റെ വീട്ടിലാണ് താമസിക്കുന്നത്. ഭർത്താവിന്‍റെ പെൻഷൻ കൊണ്ട് വലിയ കുഴപ്പങ്ങളില്ലാതെ കഴിഞ്ഞുപ്പോകുകയാണ്. മകൻ ഒരു വർഷം മുമ്പ് വിവാഹിതനായി. പ്രണയവിവാഹമായിരുന്നു. അവന്‍റെ ഭാര്യ വളരെ ധിക്കാരപരമായിട്ടാണ് എല്ലാവരോടും പെരുമാറുന്നത്. അവൾ വന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോൾത്തന്നെ മകനെ വരുതിയിലാക്കി. കിട്ടുന്ന ശബളമെല്ലാം അവൾ കൈക്കലാക്കും. പിന്നെ സ്വന്തം ചിലവിനായി അവളിൽ നിന്ന് ഇരന്നുവാങ്ങണം, അതാണ് സ്ഥിതി.

എനിക്ക് അവന്‍റെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. പക്ഷേ, എനിക്കൊന്നും ചെയ്യാനാവില്ലല്ലോ. ഒരു വേലക്കാരിയോട് പെരുമാറുന്നതിനേക്കാൾ മോശമായിട്ടാണ് എന്നോട് പെരുമാറുന്നത്. അതുകൊണ്ട് ഞാനിപ്പോൾ മൂത്തമകൾക്കൊപ്പമാണ് കഴിയുന്നത്. ഇപ്പോൾ വീട് മകന്‍റെ പേരിൽ എഴുതിക്കൊടുക്കണമെന്ന് പറഞ്ഞാണ് അവൾ മകനെ ശല്യം ചെയ്യുന്നത്. മകൻ അക്കാര്യം ആവശ്യപ്പെട്ട് രണ്ട് തവണ എന്‍റെയടുത്ത് വന്നിരുന്നു. വീട് മകന്‍റെ പേരിൽ എഴുതികൊടുത്താലോയെന്ന് ഞാൻ ആലോചിക്കുകയാണ്. എന്തായാലും അതവനുള്ളതാണല്ലോ. കുറഞ്ഞത് അവൾ അവനെ ശല്യപ്പെടുത്തുകയില്ലെന്ന് ആശ്വസിക്കുകയും ചെയ്യാം. പക്ഷേ, മൂത്തമകൾ എന്‍റെ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഞാൻ.

ഉത്തരം: പ്രേമിച്ചാണല്ലോ നിങ്ങളുടെ മകൻ വിവാഹം കഴിച്ചത്. എന്നിട്ടും നല്ലൊരു പങ്കാളിയെ കണ്ടെത്തുന്നതിൽ മകൻ പരാജയപ്പെട്ടുവെന്നുവേണം കരുതാൻ. പെൺകുട്ടിയുടെ സ്വഭാവവും മറ്റും മനസ്സിലാക്കാതെ എടുത്തുചാടി, അതിന്‍റെ ഫലമാണിപ്പോൾ അനുഭവിക്കുന്നത്.

നിങ്ങൾ ഒരമ്മയാണ്.. അതുകൊണ്ടാണല്ലോ നിങ്ങൾക്ക് മകന്‍റെ അവസ്ഥയിൽ അലിവ് തോന്നുന്നത്. വീട് മകന്‍റെ പേരിൽ എഴുതിക്കൊടുക്കുന്നത് എന്തായാലും ഇപ്പോൾ ഉചിതമല്ല. അത് മകന് തന്നെ ലഭിക്കുമെന്ന് മകനെ ബോധ്യപ്പെടുത്തുക. മരുമകൾ അത് ഭർത്താവിന്‍റെ പേരിൽത്തന്നെ വേണമെന്ന് ശഠിക്കുന്നുണ്ടെങ്കിൽ അതിലെന്തോ ദുരുദ്ദേശ്യമുണ്ടെന്ന് ത്ന്നെ പറയാം.

ചോദ്യം: വിവാഹിതനായ 35 വയസ്സുകാരനാണ് ഞാൻ. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള ഒരു വീട്ടമ്മയാണ് എന്‍റെ ഭാര്യ. വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നതിൽ അവൾ വളരെ സമർത്ഥയാണ്. പക്ഷേ, അവളുടെ പ്രത്യേക സ്വഭാവം മാത്രമാണ് എന്നെ അലട്ടുന്നത്. മക്കളെ  മറ്റുകുട്ടികൾക്കൊപ്പം കളിക്കാൻ അനുവദിക്കാറില്ല. സ്വഭാവം വഷളായി പോകുമെന്നാണ് അവൾ പറയുന്നത്. മറ്റുകുട്ടികൾക്കൊപ്പം കളിച്ചാൽ അവർക്ക് ശാരീരികവും മാനസികവുമായ വികാസമുണ്ടാകുമെന്ന് പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു. അവളുടെ മറുപടി, വേണമെങ്കിൽ കുട്ടികളെ ജിമ്മിൽ അയയ്ക്കാം എന്നാണ്. ഞാനെങ്ങനെ അവളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും?

ഉത്തരം: മുൻ ധാരണ വെച്ചുപുലർത്തുന്ന കൂട്ടത്തിലാണ് നിങ്ങളുടെ ഭാര്യയെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അത്തരം ധാരണകളിൽ നിന്നും ഭാര്യയെ മോചിപ്പിക്കാൻ മൈൻഡ് വാഷ് ചെയ്യുകയാണ് വേണ്ടത്. കുട്ടികൾ അവരുടെ സമപ്രായക്കാർക്കൊപ്പം കളിച്ചു വളരട്ടെയെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തണം. തന്‍റെ കുട്ടികൾ നല്ലതും മറ്റുകുട്ടികൾ മോശവും എന്നുള്ള ചിന്ത തെറ്റാണ്. കുട്ടികൾ മറ്റ് കുട്ടികൾക്കൊപ്പം കളിച്ചു തിമിർക്കട്ടെ. ഇതിലൂടെയുള്ള മാനസികവികാസം വളരെ പ്രധാനമാണ്. കുട്ടികളെ വീട്ടിലടച്ചു വളർത്തുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. കാലക്രമേണ അതവരുടെ സ്വഭാവത്തെ സ്വാധീനിക്കും. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് കുട്ടിക്കാലത്തുതന്നെ അവരിൽ വളർത്തിയെടുക്കണം.

കുട്ടികളുടെ മുന്നിൽ അത് വേണ്ട…

“പതിനെട്ട് വർഷമായി വിവാഹം കഴിഞ്ഞിട്ട്, എന്നട്ടിതുവരെ നിങ്ങളുടെ അമ്മക്ക് ശരിക്കും കടുകുവറുക്കാൻ പോലുമറിയില്ല. ഓരോരോ മാരണങ്ങൾ വന്ന് കൂടിക്കോളും.” ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് ദിനേശ് കുട്ടികളോടായി പറഞ്ഞു. കുട്ടികളത് കേട്ട് പൊട്ടിച്ചിരിച്ചു. റീന ഒരു നിമിഷം ഭക്ഷൺ വിളമ്പുന്നത് നിറുത്തി. പ്രശ്നം ഗുരുതരമാകാതിരിക്കാനായി സങ്കടം കടിച്ചമർത്തി.

“നിങ്ങളുടെ പപ്പയ്ക്ക് എന്നെക്കുറിച്ചൊരു ചിന്തയുമില്ല. എനിക്ക് സുഖമില്ലെന്നറിഞ്ഞിട്ടും സുഹൃത്തിന്‍റെ വീട്ടിൽ പോയിരിക്കുകയാ. അല്ലെങ്കിൽ ഓഫീസിൽ നിന്നും നേരെ ഇവിടെ വന്നിട്ട് പോയാ. പോരായിരുന്നോ? എനിക്ക് ജീവിതത്തിലിന്നുവരെ സുഖവും സമാധനവുമുണ്ടായിട്ടുണ്ടോ? സ്വന്തമായി രണ്ടുനേരത്തെ ഭക്ഷണം മൃഗങ്ങൾപോലും കണ്ടെത്തും.” മകൾ മരുന്നെടുത്ത് നൽകിയപ്പോൾ സീമ പറഞ്ഞു.

അതോടെ അച്ഛനെ ഏറെ ഇഷ്ടപ്പെടുന്ന, അച്ഛനെ ചൊല്ലി അഭിമാനം കൊണ്ടിരുന്ന മകൾ ആദ്യമായി അച്ഛനെ വെറുക്കുവാൻ തുടങ്ങി.

പലപ്പോഴും ദേഷ്യമടക്കാനാകാതെ കുട്ടികളുടെ മുന്നിൽവെച്ച് ഭർത്താവിനെ ശകാരിക്കുന്ന എത്രയെത്ര ഭാര്യമാരാണ് ഈ സമൂഹത്തിലുള്ളത്. കുട്ടികളുടെ മനസ്സിനെ ഇതെല്ലാം ബാധിക്കുമെന്ന് അവർ ഒരിക്കലെങ്കിലും ചിന്തിച്ചു കാണുമോ? കുട്ടികൾ അച്ഛനമ്മമാരെ പെർഫക്ട് പേരന്‍റായി കാണാനാണ് ആഗ്രഹിക്കുന്നത്. അവരുടെ മുന്നിൽ ജീവിതപങ്കാളിയുടെ കുറവുകൾ എടുത്തുപറഞ്ഞ് വില ഇടിച്ചുകാണിക്കരുത്. മുകളിൽ പറഞ്ഞ സംഭവത്തിൽ ദിനേശ് കുട്ടികളുടെ മുന്നിൽ അമ്മയെ പരിഹസിക്കുകയാണ് ചെയ്തത്. അതുപോലെ തന്നെ അച്ഛനെ ഉത്തരവാദിത്തമില്ലാത്ത വ്യക്തിയായി മകളുടെ മുന്നിൽ ചിത്രീകരിക്കാൻ സീമയ്ക്കും മടി തോന്നിയില്ല. നിങ്ങൾ അവരുടെ രക്ഷിതാക്കളല്ലേ? കുട്ടികളുടെ മുന്നിൽ അമ്മയെ നാട്ടുമ്പറത്തുകാരി, വിവരദോഷി എന്നൊക്കെ പറയുകയാണെങ്കിൽ ഭാവിയിൽ അവരും അമ്മയെ ബഹുമാനിക്കുമോ? ഭാര്യാഭർത്താക്കന്മാർ കുട്ടികളുടെ മുന്നിൽ ഒരിക്കലും പരസ്പരം ചെളിവാരിയെറിയരുത്.

വിഷമം പ്രകടിപ്പിക്കരുത്

അച്ഛനമ്മമാർക്കിടയിൽ ദിനംപ്രതിയുള്ള വഴക്കും പ്രശ്നങ്ങളും കാരണം കുട്ടികളണേറെ അസ്വസ്ഥരാകുന്നത്. അവരുടെ മനസ്സിലെ സഹതാപവും ആദരവും സ്നേഹവുമൊക്കെ നഷ്ടപ്പെട്ടു തുടങ്ങും. ജീവിതപങ്കാളിയിൽ സദാ കുറ്റങ്ങൾ കണ്ടെത്തിയാൽ നിങ്ങളുടെ കുടുംബജീവിതം ശിഥിലമാകുമെന്നതിൽ സംശയമില്ല. രക്ഷിതാക്കളുടെ സ്വഭാവം കുഞ്ഞിന്‍റെ മനസ്സിനേയും സ്വാധീനിക്കും.

“പപ്പയ്ക്ക് മമ്മിയെക്കുറിച്ച് പരാതി പറയാനേ നേരമുള്ളൂ. മമ്മിയാകട്ടെ പപ്പയെ കുറ്റപ്പെടുത്തുകയും ചെയ്യും.” കുട്ടികളിൽ ഇത്തരം ചിന്തകൾ ഉടലെടുക്കാൻ ഒരിക്കലും അനുവദിക്കരുത്.

മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതിന് പിന്നിലുള്ള പ്രധാനകാരണം അവരുടെ കുടുംബപശ്ചാത്തലമാണ്. രാപകലെന്നില്ലാതെ വീട്ടിലുണ്ടാകുന്ന വഴക്കും പ്രശ്നങ്ങളും കാരണം യുവാക്കൾ മയക്കുമരുന്നിനടിമപ്പെടുന്നു. എപ്പോഴും പരാതികളുമായി ജീവിക്കുന്ന നിങ്ങൾക്കൊപ്പം ഇരിക്കാനവർ ആഗ്രഹിക്കുകയില്ലെന്നു മാത്രമല്ല വെറുക്കാനും കാരണമാകും. രണ്ടുപേർ വഴക്കിടുമ്പോൾ, പ്രത്യേകിച്ച് ഭാര്യാഭർത്താക്കന്മാരാകുമ്പോൾ അവർ ധാരാളം കുറ്റങ്ങളും കുറവുകളും കണ്ടെത്തും. ദേഷ്യംകൊണ്ട് പരസ്പരം പഴിചാരുകയും ചീത്തപറയുകയും ചെയ്യും, എന്നാൽ അൽപസമയത്തിനുള്ളിൽ വഴക്കൊക്കെ മറന്ന് സാധാരണ സ്ഥിതിയിലെത്തിച്ചേരും. അതിനാൽ ഇത്തരം നിസ്സാര വഴക്കുകളിലേക്ക് കുട്ടികളെ വലിച്ചിഴയ്ക്കുന്നത് ഉചിതമാണോ?

ദോഷകരമായ വശം

റീത്തയുടെയും സൗമ്യയുടെയും അച്ഛനമ്മമാർ വ്യത്യസ്ത ചിന്തഗതിക്കാരും വ്യത്യസ്ത സ്വഭാവക്കാരുമാണ്. നിസ്സാരകാര്യങ്ങളെച്ചൊല്ലി എപ്പോഴും തർക്കമായിരിക്കും. അവർ മറ്റുള്ളവരുമായി നന്നായി ഇടപെഴകുന്ന ശീലമുള്ളയാളാണ് അനൂപ്. നിമ്മിയാകട്ടെ അധികമാരുമായി കൂട്ടില്ലാത്ത അന്തർമുഖയും. നിസ്സാരപ്രശ്നമാണെങ്കിൽ പോലും സീരിയസ്സായെടുക്കും, മൂന്നാലു ദിവസത്തോളം മുഖം വീർപ്പിച്ചിരിക്കും. അതിനാൽ വീട്ടിലെപ്പോഴും ടെൻഷൻ നിറഞ്ഞ അന്തരീക്ഷമാണ്. അനൂപിനും നിമ്മിക്കും രണ്ട് പെൺമക്കളാണ്. കുട്ടികളുടെ മുന്നിൽ വച്ചുതന്നെ നിമ്മിയെ ശകാരിക്കാൻ അനൂപും മടിക്കാറില്ല.

ഫലമോ, കുട്ടികൾ അകെ വിഷമിക്കും. അച്ഛനും അമ്മയും ഉണ്ടായിട്ടും ഒറ്റപ്പെട്ട അവസ്ഥയാണവരുടേത്. അച്ഛനമ്മമാർക്ക് പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ കുട്ടികളുടെ പ്രശ്നങ്ങൾ എങ്ങനെ മനസ്സിലാക്കാനാണ്.

അച്ഛനമ്മമാരുടെ പരസ്പരമുള്ള കുറ്റപ്പെടുത്തൽ സഹിക്കവയ്യാതെ റീത്തയും സൗമ്യയും വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തിച്ചേർന്നു. വിവാഹാലോചനയുമായി വന്ന അനൂപിനോട് താൻ അജീവനാന്തം അവിവാഹിതയായിരിക്കുമെന്നാണ് റീത്ത മറുപടി നൽകിയത്.

അവർ നിർബന്ധിച്ചപ്പോൾ പറഞ്ഞതിങ്ങനെ “വിവാഹം കഴിച്ചിട്ട് നിങ്ങൾക്കെന്ത് സുഖമാണ് ലഭിച്ചത്? വിവാഹശേഷം സ്വന്തംജീവിതവും കുട്ടികളുടെ ജീവിതവും നരകതുല്യമാക്കാൻ ഞാനാഗ്രഹിക്കുന്നില്ല.”

റീത്തയുടെ മറുപടി അവരെ വിഷമിപ്പിച്ചു, കുട്ടികളെയും വഴക്കിലേക്ക് വലിച്ചിഴച്ച് തങ്ങളെത്ര വലിയ തെറ്റാണ് ചെയ്തതെന്ന് അപ്പോഴാണ് അവർക്ക് ബോധ്യം വന്നത്.

അച്ഛനമ്മമാരുടെ അസുഖകരമായ ദാമ്പത്യജീവിതം കുട്ടികളെ എത്രത്തോളം ദോഷകരമായാണ് ബാധിക്കുന്നതെന്ന് പലരും അറിയുന്നില്ല. വീട്ടിലെ സാഹചര്യങ്ങൾ കണ്ടുവളരുന്ന കുട്ടികൾ അതാണ് യാഥാർത്ഥ്യമെന്ന് കരുതി അതിനനുസരിച്ച് സ്വന്തം ചിന്താഗതിയും വ്യക്തിത്വവും രൂപപ്പെടുത്തുന്നു. അച്ഛനമ്മമാർക്കിടയിലുള്ള വഴക്ക് മറന്നാൽത്തന്നെ വീട്ടിലെ അസുഖകരമായ അന്തരീക്ഷമായിരിക്കും അവരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുക. ഇത്തരം സാഹചര്യത്തിൽ നിന്ന് വരുന്ന കുട്ടികളാണ് വഴിതെറ്റുന്നവരിൽ ഭൂരിഭാഗവുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

തനിച്ചായിരിക്കുമ്പോൾ പ്രശ്നങ്ങൾ ചർച്ചചെയ്യാം

അച്ഛനമ്മമാരുടെ വഴക്ക് പരിഹരിക്കാനുള്ള മധ്യസ്ഥരല്ല കുട്ടികൾ. കൊച്ചുകൊച്ചു സൗന്ദര്യപ്രശ്നങ്ങളോ വഴക്കോ ഉണ്ടാകുമ്പോൾ തനിച്ചിരിക്കുമ്പോൾ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സംസാരം കുട്ടികളുടെ മുന്നിൽ കഴിവതും ഒഴിവാക്കുക. പങ്കാളിയെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കുക. കുറ്റങ്ങൾ കണ്ടെത്തുന്നതിന് പകരം ഗുണങ്ങൾ തിരിച്ചറിയുക.

നല്ല രക്ഷിതാക്കളായിരിക്കുക. അപ്പോൾ നിങ്ങളുടെ കുട്ടികളും നല്ലവരായിത്തീരും. ഉത്തരം വളഞ്ഞാൽ കഴുക്കോലും വളയും എന്ന് പണ്ടുള്ളവർ പറഞ്ഞത് ദാമ്പത്യബന്ധത്തെ സംബന്ധിച്ച് എത്ര ശരിയാണ് അല്ലേ?

ഡാഡി കൂൾ

കുഞ്ഞുങ്ങളുടെ പുന്നാര അച്ഛനാകുകയെന്നാൽ അത്ര എളുപ്പമല്ല. അൽപം അധ്വാനവും ക്ഷമയും വേണ്ടിവരുന്ന റോളാണിത്. ‘മൈ ഫാദർ ഈസ് ഗ്രേറ്റ്’ എന്ന് ഓരോ കുഞ്ഞിനും തോന്നണം. കാരണം കുഞ്ഞിന്‍റെ ഏറ്റവും വിശ്വസ്തനായ റോൾ മോഡലാണ് അച്ഛൻ.

കാലത്തിനനുസരിച്ച് ‘അച്ഛൻ’ റോളിനും മാറ്റം വന്നിട്ടുണ്ട്. ഇന്ന് കുഞ്ഞിനെ കുളിപ്പിച്ചൊരുക്കാനും ഭക്ഷണമൂട്ടാനും അവർക്കൊപ്പം ആന കളിക്കാനുമൊക്കെ അച്ഛൻ റൊഡിയാണ്. ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെയൊരു ഗൃഹനാഥനെ സങ്കൽപിക്കാൻ കഴിയുമായിരുന്നില്ല.

ഇവിടെ ജനറേഷൻ ഗ്യാപ് എന്നൊന്നില്ല. കുടുംബനാഥന്‍റെ ഇമേജിനപ്പുറം മക്കളുടെ മനസ്സറിഞ്ഞ് അവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും പങ്കാളിയാകുന്ന തരത്തിൽ ‘അച്ഛൻ’ വളർന്നിരിക്കുന്നു. കുടുംബപരമായ ചുമതലകളും ഉദ്യോഗവുമൊക്കെ ഒരുമിച്ച് നോക്കി നടത്തേണ്ടി വരുന്നതൊന്നും ഇന്നത്തെ അച്ഛന്മാരെ തെല്ലും അലട്ടുന്നില്ല.

സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടാൻ ഇന്ന് ബഹുഭൂരിപക്ഷം പുരുഷന്മാരും ആഗ്രഹിക്കാറില്ല. ഒരു റിസോഴ്സ് പ്രൊവൈഡർ മാത്രമായി ഒതുങ്ങാനും അവർ ആഗ്രഹിക്കുന്നില്ല. എപ്പോഴും കുഞ്ഞുങ്ങളുടെ സാമീപ്യത്തിനായി കൊതിക്കുന്ന കുഞ്ഞുമായി വൈകാരികമായ അടുപ്പം സൃഷ്ടിച്ചെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ് ന്യൂജനറേഷൻ അച്ഛന്മാർ തങ്ങളോടൊപ്പം പാട്ടുപാടുകയും ആന കളിക്കുകയും തലകുത്തിമറിയുകയും ചെയ്യുന്ന അച്ഛനെയാണ് കുഞ്ഞുങ്ങളും ആഗ്രഹിക്കുക. കുഞ്ഞുങ്ങളുമായി അടുത്തിടപഴകുമ്പോഴും അവരുടെ ലോകവുമായി ഇഴുകിച്ചേരുകയും ചെയ്യുന്നവരാണ് നല്ല അച്ഛന്മാർ. കുഞ്ഞുങ്ങളുമായി സ്വന്തം അനുഭവങ്ങളും ചിന്തകളും പങ്കുവയ്ക്കുന്നവരാണ് അവർ.

പോസിറ്റീവ് ഔട്ട്കം

കുഞ്ഞുങ്ങളുമായി വളരെയടുപ്പം പുലർത്തുന്ന അച്ഛന്മാർ അവരുടെ ബൗദ്ധികവും മാനസികവും വൈകാരികവുമായ വളർച്ചയെ ഏറെ സ്വാധീനിക്കുന്നുണ്ട്.

കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളിൽ അച്ഛന്‍റെ ഈർജ്ജസ്വലമായ സാമീപ്യവും ഇടപെടലും കുഞ്ഞുങ്ങളെ സ്നേഹസമ്പന്നരും ബുദ്ധിശാലികളുമാക്കുമെന്നത് ഇതു സംബന്ധമായി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങൾ കളിക്കുമ്പോൾ അച്ഛനാണ് അവരുമായി കൂടുതൽ അടുത്തിടപഴകുന്നത്. എന്നാൽ അമ്മമാരാകട്ടെ വാക്കുകളിലൂടെയും കളിപ്പാട്ടങ്ങളിലൂടെയാകും കുഞ്ഞുങ്ങളുമായി ഇന്‍ററാക്ട് ചെയ്യുക. ചുരിക്കിപ്പറഞ്ഞാൽ കുഞ്ഞുങ്ങൾ ഗുണപ്രദവും വ്യത്യസ്തവുമായ ഊർജ്ജസ്വലത അച്ഛനിൽ നിന്നാണ് സ്വാംശീകരിക്കുന്നത്.

കുഞ്ഞുങ്ങൾ മാത്രമല്ല ഇവിടെ ഗുണഭോക്താക്കൾ, കെയർ ഗിവിംഗ് റോൾ നിർവഹിക്കുന്ന അച്ഛന്മാരും ഇതിൽ നിന്നും ആഹ്ളാദവും സംതൃപ്തിയും അനുഭവിക്കുന്നുണ്ട്. അതവരുടെ കുടുംബജീവിത്തെയും ഔദ്യോഗികജീവിതത്തെയും രസകരമാക്കുന്നുണ്ടത്രേ.

പിതൃത്വമെന്ന വസ്തുതയെ അതിന്‍റെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ പുരുഷന്മാർക്ക് അത്രയെളുപ്പമല്ല. രക്ഷിതാക്കൾ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളും കടമകളും തിരിച്ചറിയാനും അവ പൂർത്തീകരിക്കാനും അവർക്ക് കടുത്ത വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്.

കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവർ പറയുന്നത് ക്ഷമാപൂർവ്വം കേൾക്കാനും അച്ഛന് കഴിയണം. ഓരോ ചെറിയ കാര്യത്തിനു പോലും രക്ഷിതാക്കളുടെ സാന്നിദ്ധ്യം വേണമെന്ന് കുഞ്ഞുങ്ങളും ആഗ്രഹിക്കും. പഠനത്തിലും മറ്റു കാര്യങ്ങളിലും കുഞ്ഞുങ്ങളെ സഹായിക്കുന്നതിനൊപ്പം ‘അച്ഛൻ’ അവർക്ക് നല്ലൊരു മാതൃകയും പ്രേരക ശക്തിയുമാകണം. നല്ലൊരച്ഛനാകാൻ ചില വഴികൾ ഇതാ…

ക്ഷമയുള്ള കൂട്ടുകാരനാകുക: കുഞ്ഞുങ്ങൾ ദേഷ്യമുളവാക്കുന്ന വികൃതികൾ കാട്ടുക സാധാരണമാണല്ലോ. ഇത്തരം സാഹചര്യങ്ങളിൽ സമചിത്തത കൈവെടിയാതിരിക്കുക. കയർക്കുകയോ ശിക്ഷിക്കുകയോ ചെയ്യാതെ ശാന്തനാക്കാൻ ശ്രമിക്കുക.

സ്നേഹമുള്ള അച്ഛൻ: കുഞ്ഞുങ്ങളെ അതിരറ്റ് സ്നേഹിക്കുന്നത് അച്ഛനാണെന്ന ധാരണ അവരിലുണ്ടാക്കുക. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കുട്ടികളുടെ സങ്കടം അകറ്റിയും അവനെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും നിർലോഭമായ സ്നേഹം പ്രകടിപ്പിക്കുക.

ക്ഷമയുള്ള അച്ഛൻ: കുഞ്ഞുങ്ങൾ പഠിക്കട്ടെ അല്ലെങ്കിൽ അവർക്ക് മുന്നിലുള്ള വെല്ലുവിളികളെ അവർ സ്വയം അതിജീവിക്കട്ടെ എന്ന് നിങ്ങൾ ചിലപ്പോഴെങ്കിലും ആഗ്രഹിക്കും. ഇത്തരം ഘട്ടങ്ങളെ നേരിടാൻ കുഞ്ഞിനാകുന്നില്ലെങ്കിൽ അവന് സമയം കൊടുക്കുക. ക്ഷമാപൂർവ്വം കുഞ്ഞിന്‍റെ പ്രശ്നങ്ങൾ അറിയുക.

അഭിമാനിക്കുന്ന അച്ഛൻ: ഭൂരിഭാഗം അച്ഛന്മാരും മനസ്സിലാക്കാത്ത ഒരു വസ്തുതയുണ്ട്. മക്കളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുകയും അതെടുത്ത് പറഞ്ഞ് അവരെ അഭിനന്ദിക്കുകയും ചെയ്യുമ്പോൾ അവരിലുണ്ടാകുന്ന സന്തോഷവും പോസിറ്റീവ് എനർജിയും വളരെ വലുതാണ്. അതവരെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കും.

സത്യസന്ധനായ അച്ഛൻ: കുഞ്ഞുങ്ങളോട് സത്യസന്ധത പുലർത്തുക എന്നുള്ളത് ഏറ്റവും പ്രധാനമാണ്. കാരണം മക്കളുടെ റോൾ മോഡലാണ് അച്ഛൻ. കുട്ടികൾ അനുകരണവാസന ഉള്ളവരാണ്. വീട്ടിൽ ഏറ്റവും പരിചയമുള്ള വ്യക്തികളെന്ന നിലയ്ക്ക് അവർ മാതാപിതാക്കളെയാകും അനുകരിക്കുക. അതിനാൽ സത്യസന്ധമായ പെരുമാറ്റം പ്രധാനമാണ്. എന്തെങ്കിലും കാര്യം കുട്ടിയെ അറിയിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് മറ്ച്ചുപിടിക്കാൻ കള്ളം പറഞ്ഞൊഴിയുകയല്ല വേണ്ടത്. സത്യാവസ്ഥ കുട്ടിയെ ധരിപ്പിക്കുക.

സ്ട്രിക്ടായ അച്ഛൻ: കുഞ്ഞുങ്ങൾക്ക് വീട്ടിൽ നിശ്ചിതമായ ടൈംടേബിളും നിയമാവലിയും ഉണ്ടെങ്കിൽ അതിൽ വിട്ടുവീഴ്ച വരുത്തിക്കൂടാ. കളി കഴിഞ്ഞ് വീട്ടിൽ വൈകി വരുന്ന കുട്ടിയോട് മേലിൽ അതാവർത്തിക്കരുതെന്ന് കർശനമായ താക്കീത് നൽകുക. കുട്ടിയുടെ നിർബന്ധത്തിനും വാശിക്കും വഴങ്ങി നിയമാവലിയി ഭേദഗതി വരുത്തിയാൽ ബീ കെയർഫുൾ… ഭാവിയിൽ കൂടുതൽ സ്വതന്ത്ര്യം കാണിക്കും. അച്ഛൻ ഒന്നും പറയില്ല എന്ന തോന്നലിൽ അവർ തെറ്റുകൾ ആവർത്തിക്കും.

നിങ്ങൾ നിങ്ങളായിരിക്കുക: കുഞ്ഞുങ്ങൾക്ക് മുന്നിൽ നിങ്ങൾ നിങ്ങളായിത്തന്നെയിരിക്കുക. അല്ലാതെ മറ്റുള്ളവരുടെ മുന്നിൽ ഒരു രീതിയിൽ കുഞ്ഞുങ്ങൾക്ക് മുന്നിൽ മറ്റൊരു രീതിയിൽ എന്ന നയം പാടില്ല. കുഞ്ഞുങ്ങൾ ഇത് മനസ്സിലാക്കുമെന്ന് മാത്രമല്ല അതവരിൽ നെഗറ്റീവ് ഫലങ്ങൾ ഉളവാക്കുകയും ചെയ്യും. മാത്രമല്ല കുഞ്ഞുങ്ങൾക്ക് നിങ്ങളിലുള്ള വിശ്വാസവും നഷ്ടമാകും. മറ്റൊന്ന് അത് നല്ല നയമാണെന്ന സൂചനയാകും അവർക്ക് നൽകുക.

നല്ല സുഹൃത്താകുക: കുഞ്ഞിന്‍റെ അച്ഛനായിരിക്കുന്നതിനൊപ്പം അവന്‍റെ നല്ലൊരു സുഹൃത്താകുക. എങ്കിലും അച്ഛനെ സുഹൃത്തായി കാണും മുമ്പേ അച്ഛനെ അച്ഛനായി കാണാനാണ് കുഞ്ഞുങ്ങൾക്ക് ഇഷ്ടം.

ബഹുമാനിക്കുക: മുതിർന്നവരെ ബഹുമാനിക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക. അതേപോലെ തന്നെ അവരെ ബഹുമാനിക്കുന്നതും പ്രധാനമാണ്. അവർക്ക് വളരാൻ ആരോഗ്യപരമായ ചുറ്റുപാടൊരുക്കുക. അവരോട് സുഹൃത്തിനോടെന്നപ്പോലെ സംസാരിക്കുക. കുഞ്ഞുങ്ങളും സ്വതന്ത്രരായ വ്യക്തികളാണെന്ന കാര്യം അംഗീകരിക്കുക.

താങ്ങും തണലും: ഭൂരിഭാഗം പേരും ഉദ്യോഗസ്ഥരായ അച്ഛന്മാരും മനസ്സിലാക്കാത്ത ഒരു യാഥാർത്ഥ്യമാണിത്. കുഞ്ഞുങ്ങൾ അച്ഛന്മാരുടെ സാന്നിധ്യം എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഔദ്യോഗിക തിരക്കുകളിൽ ഉലയുന്ന പലരും തിരിച്ചറിയാറില്ല. കുഞ്ഞുങ്ങൾക്ക് അച്ഛനെ അവശ്യമാണ്. അവരുടെ എല്ലാ കാര്യത്തിലും ശ്രദ്ധയും താൽപര്യവും പുലർത്തുന്ന ഊർജ്ജസ്വലനും ഉത്സാഹിയുമായ ഒരച്ഛനെ…

എന്നെ തല്ലണ്ട, ഞാൻ നന്നായിക്കൊള്ളാം

കണക്കിൽ 50ൽ 20 മാർക്കോ? മകന്‍റെ പ്രോഗ്രസ് കാർഡ് കണ്ടയുടനെ അമ്മ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. പിന്നെയൊട്ടും അമാന്തിച്ചില്ല. ചൂരലെടുത്ത് കുട്ടിയെ തലങ്ങും വിലങ്ങും അടിച്ചു. കലി തീരാതെ വന്നതൊക്കെ വിളിച്ചുപറഞ്ഞു. പോരാത്തതിന് ടിവി കാണാനും കളിക്കാനുമൊക്കെ വിലക്കേർപ്പെടുത്തി. മാർക്ക് കുറഞ്ഞുപോയതിന് ഇത്രയും കഠിനമായ ശിക്ഷ ആവശ്യമുണ്ടോ? അടിക്കുന്നതിന് പകരം പരീക്ഷയിൽ എന്തുകൊണ്ട് മാർക്ക് കുറഞ്ഞുപോയെന്ന് ചിന്തിക്കുകയല്ലേ വേണ്ടത്? കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാതെയല്ലേ അമ്മ പ്രവർത്തിച്ചത്?

ഒട്ടും ആലോചിക്കാതെ ഭൂരിഭാഗം മാതാപിതാക്കളും കുട്ടികളെ കഠിനമായി ശിക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി കുട്ടികളുടെ മോശം പെരുമാറ്റം തടയാനാകുമെങ്കിലും ഒരിക്കലും ഒന്നിനും പരിഹാരമാകില്ല. സ്നേഹത്തോടെ അവരെ പറഞ്ഞ് മനസ്സിലാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.

എന്തെങ്കിലും തെറ്റ് ചെയ്താൽ മാതാപിതാക്കൾ ശിക്ഷിക്കുമെന്ന ഭയം കുട്ടികളിൽ ഉണ്ടാകാം. പക്ഷേ, ഇത്തരത്തിലുള്ള ശിക്ഷാരീതികളൊന്നും അവരുടെ മോശമായ സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനോ അവരിൽ നല്ല സ്വഭാവ ഗുണങ്ങൾ വളർത്തിയെടുക്കാനോ സഹായിക്കുകയില്ല. അതുമാത്രമല്ല അടിക്കുക എന്നുള്ളത് അത്ര മോശം കാര്യമല്ലെന്നും മറ്റുള്ളവരെ ശിക്ഷിക്കാൻ തങ്ങൾക്ക് പൂർണ്ണമായ അവകാശമുണ്ടെന്നുമുള്ള ധാരണ അവരിലുണ്ടാകാം.

സ്വാധീനിക്കുന്ന രീതി

കുട്ടികളെ അനുസരണശീലമുളളവരാക്കുന്നതിന് ഫലവത്തായ മറ്റ് ചില രീതികൾ ഉണ്ട്. കുട്ടി ദേഷ്യപ്പെടുമ്പോൾ അവൻ കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും കുറച്ച് സമയത്തേക്കെങ്കിലും അകന്നു പോകുകയാണ് ചെയ്യുന്നത്, ടൈം ഔട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതവരുടെ ദേഷ്യം തണുപ്പിക്കാനുള്ള സമയം നൽകുന്നു. അതുകൊണ്ട് സ്വന്തം കുട്ടി മറ്റുള്ള കുട്ടികളോട് ദേഷ്യപ്പെടുകയോ കലഹിക്കുകയോ ചെയ്യുകയാണെങ്കിൽ കുറച്ച് സമയത്തേക്ക് കുട്ടിയെ തനിച്ച് വിടുകയോ അല്ലെങ്കിൽ അവനെ മുറിയിലേക്ക് അയയ്ക്കുകയോ ചെയ്യാം. കുറച്ച് സമയത്തിന് ശേഷം കുട്ടിയുടെ ദേഷ്യം ശമിക്കും. അപ്പോൾ അവൻ സ്വന്തം പ്രശ്നങ്ങൾ മാതാപിതാക്കളോട് പങ്കുവയ്ക്കുകയും പരിഹാരമാർഗ്ഗം ആരായുകയും ചെയ്യും.

സ്വന്തം വസ്തുക്കൾ നഷ്ടപ്പെടുത്തുന്ന ശീലം

പലതരം ശീലങ്ങളുള്ളവരാണ് കുട്ടികൾ. വളരുന്തോറും അത്തരം ശീലങ്ങൾ അവരിൽ അടിയുറച്ചുപോകും. പല കുട്ടികളും ശീലങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായെന്നും വരില്ല. ഈ സാഹചര്യത്തിൽ അവരെ അനുസരണശീലമുള്ളവരാക്കുന്നതിന് അവരോടുള്ള നയത്തിൽ മാറ്റം വരുത്തുക. അങ്ങനെ മാത്രമേ അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താനാകൂ. ഉദാ- സ്വന്തം സാധനസാമഗ്രികൾ സൂക്ഷിക്കാനറിയാതെ നഷ്ടപ്പെടുത്തുന്ന ശീലം പല കുട്ടികളിലും കണ്ടുവരാറുണ്ട്. ചിലപ്പോൾ അവർ പെൻസിൽ സ്കൂളിൽ ഉപേക്ഷിച്ചിട്ട് വരാം മറ്റു ചിലപ്പോൾ വാട്ടർ ബോട്ടിലാകാം. ഇത്തരം ശീലക്കേടുകൾ മാറ്റിയെടുക്കുന്നതിന് റിമൈൻഡറിന്‍റെ ആവശ്യം വേണ്ടി വരാം. അതിനായി രക്ഷിതാക്കളും കുട്ടികളും പരസ്പരം അതേക്കുറിച്ച് സംസാരിച്ച് തീർച്ചപ്പെടുത്തുക.

കുട്ടികളുടെ വസ്തുക്കളിൽ എന്തെങ്കിലും അടയാളമിടാം. ഈ അടയാളം വഴി അവർക്ക് സ്വന്തം വസ്തുക്കൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകും. എന്നിട്ടും കാര്യങ്ങൾ പഴയപടിയാണെങ്കിൽ ഏതെങ്കിലും മനഃശാസ്ത്രജ്ഞന്‍റെ വിദഗ്ദ്ധോപദേശം തേടുന്നതായിരിക്കും ഉചിതം.

കുട്ടിക്ക് എന്തുകൊണ്ട് നല്ല മാർക്ക് ലഭിക്കുന്നില്ല?

പൊന്നോമന പരീക്ഷയിൽ മികച്ച വിജയം കൈവരിക്കുന്നില്ലല്ലോയെന്ന കാര്യം രക്ഷിതാക്കളെ അലട്ടാറുണ്ട്. കുട്ടിയുടെ കഴിവില്ലായ്മ കൊണ്ടോ മാതാപിതാക്കൾ ശരിയായവണ്ണം പഠിപ്പിക്കാത്തതു കൊണ്ടോ അല്ല പലപ്പോഴും അങ്ങനെ സംഭവിച്ചിരിക്കുക.

പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പഠിപ്പിച്ച പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കിയ കുട്ടി പരീക്ഷാസമയത്ത് ആ പാഠഭാഗങ്ങൾ എന്തുകൊണ്ട് മറന്നുപോകുന്നു? എന്താണ് അതിനു പിന്നിലെ കാരണം? അതേക്കുറിച്ച് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെ കുട്ടികളുടെ മനോരോഗവിദഗ്ദ്ധനായ ഡോ. ദീപക് പറയുന്നതിങ്ങനെ…

“യഥാർത്ഥത്തിൽ കുറേ നല്ല കാര്യങ്ങൾ ചെയ്യാനുള്ള സമ്മർദ്ദം കുട്ടികളിൽ ചൊരിയുന്ന പ്രവണത രക്ഷിതാക്കൾക്കുണ്ട്. പലപ്പോഴും ഇത് കുട്ടികളെ ഉൾവലിയുന്ന സ്വഭാവത്തിലേക്ക് നയിക്കാം. രക്ഷിതാക്കളും അസ്വസ്ഥരായിരിക്കാം. കാരണം കുട്ടികളുടെ പഠന കാര്യങ്ങളിൽ അവർക്ക് നിരന്തരം ശ്രദ്ധ നൽകേണ്ടി വരാം. കുട്ടികളെക്കുറിച്ച് അമിത പ്രതീക്ഷയും ഉണ്ടായിരിക്കാം. ഇതെല്ലാം ചേർന്നുള്ള സംഘർഷാവസ്ഥയിൽ കുട്ടികൾ പഠിച്ചതെല്ലാം മറന്നുപോകും. പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ കഴിയാതെ പോകും. ചോദ്യപേപ്പർ കാണുമ്പോഴേ കുട്ടികൾ അസ്വസ്ഥരാകുന്നതാണ് കാരണം. എന്നാൽ കുട്ടികളുടെ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് മാതാപിതാക്കൾ മനസ്സിലാക്കാറില്ല. പരിഭ്രമം മൂലമാണ് കുട്ടികൾ ശരിയായ വണ്ണം പരീക്ഷയെഴുത്തതെന്ന് വിശ്വസിക്കാൻ അവർ തയ്യാറാകില്ല. നിങ്ങളുടെ കുട്ടി പരീക്ഷയിൽ മികച്ച വിജയം നേടുന്നില്ലെങ്കിൽ/ പരാജയപ്പെടുന്നുവെങ്കിൽ അതേക്കുറിച്ച് ഗൗരവമായി ചിന്തിക്കുക.”

കുട്ടികൾ എന്തുകൊണ്ട് പരിഭ്രമിക്കുന്നു?

കുട്ടികളിലെ പരിഭ്രമത്തെക്കുറിച്ച് പുറത്ത് വന്നിട്ടുള്ള ഗവേഷണങ്ങൾ വിലയിരുത്തുന്നതിങ്ങനെയാണ്. കുട്ടികൾ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുമ്പോൾ പഠിച്ച കാര്യങ്ങൾ അത്രയും ഷോർട്ട് ടേം മെമ്മറിയിലാണ് ശേഖരിക്കപ്പെടുന്നത്. മസ്തിഷ്കത്തിലെ ഈ ഭാഗം സംവേദനങ്ങളുടെയും കേന്ദ്രമാണ്. കുട്ടികൾ പരിഭ്രമിക്കുമ്പോൾ സംവേദനങ്ങൾ അവർ ശേഖരിച്ചു വച്ചിരിക്കുന്ന അറിവുകളെ ബാധിക്കും. തത്ഫലമായി അവർ പഠിച്ചതെല്ലാം മറന്നുപോകുകയും ചെയ്യും.

കുട്ടികളുടെ തെറ്റായ പഠനരീതിയും പലപ്പോഴും ഇതിന് കാരണമാകാം. ചിലർ ആവർത്തിച്ച് പറഞ്ഞ് ഓർമ്മിക്കുമെങ്കിലും ഉത്തരപേപ്പറിൽ അത് വെണ്ടവണ്ണം എഴുതാൻ കഴിയാതെ പോകാറുണ്ട്. അതുകൊണ്ട് പാഠഭാഗങ്ങൾ ഓർമ്മിച്ച ശേഷം അതെഴുതി പരിശീലിക്കണം. രക്ഷിതാക്കൾ വീട്ടിൽ വെച്ച് കുട്ടികൾക്കായി സാമ്പിൾ പരീക്ഷ നടത്തുന്നതും ഗുണം ചെയ്യും.

മാതാപിതാക്കൾ കുട്ടികളിൽ ചെലുത്തുന്ന അമിത സമ്മർദ്ദം ദോഷം ചെയ്യാം. മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് തങ്ങൾക്ക് ഉയരാൻ കഴിയില്ലെന്ന ചിന്ത അവരെ സദാ അലട്ടിക്കൊണ്ടിരിക്കും. ഇത് അവരുടെ ഏകാഗ്രതയെ നശിപ്പിക്കും. പരീക്ഷയോടുള്ള കുട്ടികളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കുകയാണ് അടുത്ത പടി ചെയ്യേണ്ടത്.

ഇത്തവണ നല്ല മാർക്ക് കിട്ടിയില്ലെങ്കിൽ സാരമില്ലെന്നും അടുത്തതവണ നല്ല മാർക്ക് വാങ്ങാനുള്ള ആത്മവിശ്വാസം കുട്ടിക്ക് ഉണ്ടെന്നും പറഞ്ഞ് ധരിപ്പിക്കുക. രക്ഷിതാക്കളുടെ ക്രിയാത്മകമായ പിന്തുണ മികച്ച പ്രകടനം നടത്താൻ വളയേറെ സഹായിക്കും.

ആത്മവിശ്വാസക്കുറവ്

ചില കുട്ടികൾ ആത്മവിശ്വാസക്കുറവ് ഉള്ളവരായിരിക്കും. ഇത്തരം കുട്ടികൾ പാഠഭാഗങ്ങൾ ആവർത്തിച്ച് പഠിച്ചുകൊണ്ടിരിക്കും. ശരിയായവണ്ണം പരീക്ഷയെഴുതാൻ കഴിയില്ലെന്ന ധാരണയുള്ളതിനാലാണത്.

അത്തരം കുട്ടികളിൽ ഏകാഗ്രത തീരെ കുറവായിരിക്കും. ചോദ്യപേപ്പർ കാണുമ്പോഴേ തങ്ങൾ പഠിക്കാത്തതാണല്ലോ വന്നത്, ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലോ എന്നിങ്ങനെയുള്ള ആധി കയറും. ഇത്തരം കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ റോൾ നിർണ്ണായകമാണ്. കുട്ടിക്ക് എല്ലാം ചെയ്യാൻ കഴിയും, നല്ലവണ്ണം എഴുതാനാകും എന്ന വിശ്വാസം അവരിൽ വളർത്തിയെടുക്കാൻ ശ്രമിക്കണം. പഠനവേളയിൽ ഇടയ്ക്ക് അവരെ പുറത്ത് കളിക്കാൻ വിടുക, സിനിമ കാണാൻ കൊണ്ടുപോകുക ഇത്തരം പ്രവർത്തികൾ മനസ്സിന് കൂടുതൽ ഉണർവും ഊർജ്ജവും പകരും.

എപ്പോഴും പഠിക്കേണ്ടത് അത്ര അത്യാവശ്യമുള്ള കാര്യമല്ലെന്ന ധാരണ വെച്ചുപുലർത്തുന്നവരാണ് കൗമാരപ്രായത്തിലെത്തുന്ന പല കുട്ടികളും. പരീക്ഷ അടുക്കുമ്പോഴാകും ഇത്തരക്കാർ പഠിക്കാൻ തുടങ്ങുക. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കും.

രക്ഷിതാക്കൾ അന്നന്നത്തെ പാഠങ്ങൾ അന്നന്ന് പഠിക്കാൻ അവരെ പ്രേരിപ്പിക്കണം. ഒപ്പം വീട്ടിൽ ടെസ്റ്റ് പേപ്പറുകൾ നടത്തുക. രക്ഷിതാക്കളും കുട്ടികളും ചേർന്ന് ഒരു സിസ്റ്റമാറ്റിക് പഠനരീതി നടപ്പിലാക്കുന്നത് നന്ന്. പഠനം മെച്ചപ്പെടാനും പരീക്ഷയിൽ ഉയർന്ന വിജയം നേടാനും ഇത് ഉപകരിക്കും. ഒപ്പം അവർക്ക് ആവശ്യത്തിന് ഉറങ്ങാനുള്ള സമയവും അനുവദിക്കുക.

അമ്മ കുഞ്ഞിന്‍റെ നല്ലൊരു കൂട്ടുകാരി

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണോ ലോകത്തിലെ ഏറ്റവും മനോഹരവും ശക്തവുമായ ബന്ധം. തന്‍റെ കുഞ്ഞിന് വേണ്ടി അമ്മ സ്വന്തം ജീവൻ പോലും ത്യജിക്കാം. അമ്മയ്ക്കും കുഞ്ഞിനുമിടയിൽ ഒരു വൈകാരിക ബന്ധം ഉടലെടുക്കും. സ്വന്തം കുഞ്ഞിനെ ഏറ്റവും നന്നായി മനസ്സിലാക്കുന്നത് അമ്മയാണ്. ഏതൊരു കുട്ടിയും തന്‍റെ പ്രശ്നങ്ങളെല്ലാം പങ്കുവയ്ക്കുന്നത് അമ്മയോടാവും. അമ്മയും കുഞ്ഞും തമ്മിലുള്ള ഈ ബന്ധം വളരെ മനോഹരവും അതുല്യവുമാണ്.

ചില സമയങ്ങളിൽ ചില അമ്മമാർ അറിയാതെ കുട്ടികളോട് കർശനമായി പെരുമാറാറുണ്ട്, ഇതു മൂലം കുട്ടി അമ്മയിൽ നിന്ന് മാനസികമായി അകന്നു പോകുക മാത്രമല്ല ഇരുവരും തമ്മിലുള്ള വൈകാരിക ബന്ധവും കുറയുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ,അമ്മ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

കുട്ടികളിൽ ഒരാൾക്ക് കൂടുതൽ സ്നേഹം നൽകുക

രണ്ടോ അതിലധികമോ കുട്ടികളുള്ളവർ ഒരാളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ആ കുട്ടിയോട് മാത്രം സ്നേഹത്തോടെ പെരുമാറുക കുഞ്ഞുങ്ങളെ തുല്യമായി സ്നേഹിക്കാൻ കഴിയാതെ വരിക എന്നത് വലിയ തെറ്റാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, അമ്മ തന്‍റെ കുട്ടിയെ തന്നിൽ നിന്ന് മാത്രമല്ല, അവളുടെ സഹോദരങ്ങളിൽ നിന്നും അകറ്റുകയാണ് ചെയ്യുന്നത്. കുട്ടികൾ സംവേദനക്ഷമതയുള്ളവരാണ്. അവരെ അമ്മ അവഗണിക്കുകയോ ശകാരിക്കുകയോ ചെയ്യുന്നത് അവരുടെ ഉള്ളിൽ അപകർഷതാബോധം വളർത്തും, അത് അവരുടെ ഭാവിക്ക് നല്ലതല്ല. അതുകൊണ്ട് അമ്മമാർ തന്‍റെ എല്ലാ കുഞ്ഞുങ്ങളെയും തുല്യരായി കണ്ട് പരിഗണിക്കണം.

എല്ലായ്പ്പോഴും കുട്ടികളെ കുറ്റപ്പെടുത്തുക

മാതാപിതാക്കളും മനുഷ്യരാണ്. അതിനാൽ തെറ്റുകുറ്റങ്ങൾ ഉണ്ടാവുകയില്ലെന്നു ഉറപ്പിക്കാനാവില്ലല്ലോ. എല്ലായ്പ്പോഴും തങ്ങളാണ് ശരിയെന്ന് കരുതി കുട്ടിയെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന മാതാപിതാക്കളുണ്ട്. എല്ലാ വിഷയങ്ങളിലും തങ്ങൾ ശരിയും കുട്ടി തെറ്റും ആണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇരുവർക്കിടയിലുള്ള ബന്ധത്തിൽ വിള്ളൽ വീഴും. കുട്ടിയുടെ മനസ്സിൽ മാതാപിതാക്കൾക്കെതിരായ ഒരു കലാപത്തിന്‍റെ വികാരം ഇത് സൃഷ്ടിക്കും. പിന്നീട് ഇത് അവനെ വികലമായ മാനസികാവസ്‌ഥയുള്ള വ്യക്തിയാക്കും.

വാത്സല്യത്തിന്‍റെയും സ്നേഹത്തിന്‍റെയും മൂർത്തീഭാവമാണല്ലോ അമ്മ. അമ്മയ്ക്ക് കുഞ്ഞുങ്ങളോട് സ്നേഹത്തോടെ എന്തും വിശദീകരിക്കാൻ കഴിയും. അതിനാൽ, കുട്ടിയോട് ഒരിക്കലും കടുത്ത മനോഭാവം സ്വീകരിക്കരുത്. എന്നാൽ അവനോട്, അവളോട് സ്നേഹത്തോടെ ഇടപെടുകയാണ് വേണ്ടത്. സ്നേഹപൂർവമായ ശാസന ആവാം.

സുഹൃത്തിന്‍റെ റോൾ

ചിലപ്പോൾ കുട്ടിക്കു വേണ്ടി അമ്മയ്ക്ക് ഒരു സുഹൃത്തിന്‍റെ വേഷവും ചെയ്യേണ്ടിയും വരാം. കുട്ടിയോട് സംസാരിച്ച് അവന്‍റെ, അവളുടെ മാനസികാവസ്‌ഥ മനസ്സിലാക്കണം. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തെ ദൃഢപ്പെടുത്തും. എന്നാൽ എപ്പോഴാണ് കുട്ടിയുടെ ഒരു നല്ല സുഹൃത്താകേണ്ടതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അതുപോലെ പ്രധാനമാണ് ഒരു അമ്മയുടെ വേഷം എപ്പോൾ ചെയ്യണം എന്ന് അറിയുന്നതും. കാരണം അമ്മ എല്ലായ്പ്പോഴും സൗഹൃദം കാണിക്കുകയാണെങ്കിൽ കുട്ടിയ്ക്ക് അമ്മയോടുള്ള മനോഭാവത്തിൽ മാറ്റം ഉണ്ടാകും. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും.

കുട്ടിയുടെ വികാരങ്ങൾ മനസ്സിലാക്കുക

മാതാപിതാക്കൾ സ്വന്തം അഭിപ്രായങ്ങൾക്ക് മുൻതൂക്കം നൽകുകയും അതിലുറച്ചു നിന്നുകൊണ്ട് കുട്ടിയോട് പ്രകോപിതനായി തുടരുകയും ചെയ്യുകയാണെങ്കിൽ, കുട്ടിക്ക് ഒരിക്കലും മാതാപിതാക്കളോട് തുറന്ന് സംസാരിക്കാൻ കഴിയാതെ വരാം. കുട്ടി അരുതാത്തതായി എന്തെങ്കിലും കാട്ടിയാൽ മാതാപിതാക്കളോട് അനാവശ്യമായി ദേഷ്യപ്പെട്ടാൽ, തീർച്ചയായും കുട്ടിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുക. അവനെ അസന്തുഷ്ടനാക്കുകയാണെങ്കിൽ അത് ബന്ധത്തെ കൂടുതൽ വഷളാക്കും. കുട്ടിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ഉചിതം. തുടർന്ന് അവനെ സ്നേഹപൂർവ്വം ചേർത്ത് പിടിച്ച് ആത്മവിശ്വാസം പകരുക. അതോടെ കുട്ടിയ്ക്ക് മാതാപിതാക്കളുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം ഉണ്ടാകും.

പോസിറ്റീവായ സമീപനം

കുട്ടിയുടെ മൊത്തത്തിലുള്ള പെരുമാറ്റം എങ്ങനെയുണ്ട് അല്ലെങ്കിൽ നല്ല പെരുമാറ്റം കാഴ്ചവയ്ക്കുന്ന കുട്ടി എത്രത്തോളം പോസിറ്റീവാണ് എന്നീ കാര്യങ്ങൾ അമ്മയ്ക്ക് കുട്ടിയോടുള്ള പോസിറ്റീവ് മനോഭാവത്തെയും വളർത്തിയെടുക്കുന്ന രീതിയെയും ആശ്രയിച്ചിരിക്കും. അമ്മയുമായി നല്ല ബന്ധം പുലർത്തുന്ന കുട്ടികൾ യൗവനത്തിൽ പോലും സമതുലിതമായ വ്യക്തിത്വമുള്ളവരും, ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരുമായിരിക്കുമെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്. അമ്മയുമായി നല്ല ബന്ധം പുലർത്തുന്ന മിക്ക കുട്ടികളും അക്രമത്തിൽ നിന്നോ ദേഷ്യത്തിൽ നിന്നോ അകന്നു നിൽക്കും.

അമ്മയുമായുള്ള ശക്തമായ ബന്ധം

കുട്ടികൾ വീട്ടിൽ കാണുന്ന അതേ അന്തരീക്ഷം അവരുടെ ജീവിതത്തിലും സ്വീകരിക്കുന്നു. അമ്മയുമായി ദൃഢമായ ബന്ധമുള്ള കുട്ടികൾ എപ്പോഴും അമ്മയുടെ വികാരങ്ങളെ മാനിക്കുമെന്ന് ചില പുതിയ ഗവേഷണങ്ങൾ കാണിക്കുന്നു. അമ്മയും അച്‌ഛനും തമ്മിൽ എന്തെങ്കിലും വിഷയത്തിൽ കലഹിക്കുകയോ അല്ലെങ്കിൽ അച്‌ഛൻ അക്രമാസ്കതമായി പെരുമാറുകയോ ചെയ്താൽ അത്തരമൊരു കുട്ടിക്ക് അമ്മയുടെ വികാരങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയും.

കുട്ടികൾ വൈകാരികമായി ശക്തരാകും

അമ്മയോട് ഏറ്റവും വലിയ അടുപ്പം പുലർത്തുക. അവൻ, അവൾ ഭക്ഷണത്തിനായി അമ്മയെ ആശ്രയിക്കുക മാത്രമല്ല, അവളോട് വൈകാരികമായ അടുപ്പം പുലർത്തുകയും ചെയ്യുന്നു. ഇക്കാരണത്താൽ, അമ്മയുമായുള്ള കുട്ടിയുടെ ആശയവിനിമയം അവന്‍റെ മാനസികവും വൈകാരികവുമായ പെരുമാറ്റത്തെ ബാധിക്കുന്നു.

വീട്ടിൽ നല്ല ചുറ്റുപാടും അമ്മയുടെ ശക്തമായ പിന്തുണയും സ്നേഹവും ലഭിക്കുന്ന കുട്ടിയ്ക്ക് നല്ല സുരക്ഷിതത്വം അനുഭവപ്പെടുകയും ജീവിതത്തെക്കുറിച്ചുള്ള പോസിറ്റീവ് ചിന്ത അവനിൽ വളരുകയും ചെയ്യും. കുട്ടിയോട് അമ്മ സംസാരിച്ചു കൊണ്ടേയിരിക്കുകയും അവന്‍റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുകയും കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു വീട്ടിൽ, ആ കുട്ടികൾ വൈകാരികമായി ശക്തരാകും. ഒരു കുട്ടി അമ്മയ്ക്കൊപ്പം കളിക്കുന്ന വേളയിൽ അമ്മയും കുഞ്ഞും പരസ്പരം സിഗ്നലുകളോട് സ്വാഭാവികമായും പ്രതികരിക്കുകയും, ഈ ഇടപെടൽ കുട്ടിയുടെ ആരോഗ്യകരമായ സാമൂഹികവും വൈകാരികവുമായ വികാസത്തിന് സഹായിക്കുന്നു എന്നാണ് അമേരിക്കയിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയുടെ പഠനം പറയുന്നത്.

കുട്ടിയെ സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കുക

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. എന്നാൽ കാലക്രമേണ എല്ലാ ബന്ധങ്ങളിലും ചില മാറ്റങ്ങളുണ്ടാകാം. ആ മാറ്റങ്ങൾ സ്വീകരിച്ചു കൊണ്ട് നിങ്ങൾക്ക് മുന്നോട്ട് പോകാം. അതിനാൽ, ഒരു നിശ്ചിത പ്രായത്തിനുശേഷം, എല്ലായ്പ്പോഴും കുട്ടിയുടെ നല്ലൊരു സുഹൃത്തായിരിക്കുക. അങ്ങനെയായാൽ ഒരു ഭയവുമില്ലാതെ അയാൾക്ക്, അവൾക്ക് സ്വന്തം ചിന്തകൾ മാതാപിതാക്കളോട് പങ്കിടാൻ കഴിയും.

കുട്ടി ഒരു തെറ്റ് ചെയ്യുമ്പോൾ അവനെ, അവളെ ദേഷ്യത്തോടെ ശകാരിക്കുന്നതിനു പകരം അത് അവനോട് സ്നേഹപൂർവ്വം വിശദീകരിക്കുക. അതോടെ അവൻ അമ്മയുടെ വാക്കുകൾ ശ്രദ്ധിക്കും. പെരുമാറ്റത്തിൽ കൂടുതൽ കരുതൽ പുലർത്തുകയും ചെയ്യും. കുട്ടിയും അമ്മയുമായുള്ള ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും.

കുട്ടിക്ക് സമയം നൽകുക

ഇന്ന് മിക്ക സ്ത്രീകളും പുറത്തു പോയി ജോലി ചെയ്യുന്നവരാണ്. അത്തരമൊരു സാഹചര്യത്തിൽ, വീടിനും ജോലിക്കും ഇടയിൽ സമയം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായ കാര്യമാണ്. അതിനാൽ, കുട്ടിക്ക് മുഴുവൻ സമയവും നൽകാൻ ചിലപ്പോൾ അമ്മയ്ക്ക് കഴിഞ്ഞെന്നു വരില്ല. നിങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണെങ്കിൽ വിഷമിക്കേണ്ട. നിങ്ങൾ വീട്ടിൽ ഉള്ള സമയം നല്ലവണ്ണം വിനിയോഗിക്കുക. കുട്ടികളോടൊപ്പം ചേർന്ന് ഗുണനിലവാരമുള്ള സമയം ചെലവഴിക്കുക. ശരിയായി ആശയവിനിമയം നടത്താനുള്ള കഴിവില്ലായ്മ കാരണം ബന്ധങ്ങളിൽ അകലം വരുകയും കുട്ടികൾ വഴിതെറ്റാനുള്ള സാധ്യതയും ഉണ്ടെന്ന് ഓർക്കുക.

മാതാപിതാക്കൾ വീട്ടിലുള്ള സമയത്ത്, ഫോണിൽ തിരക്കിലായിരിക്കുന്നതിനുപകരം കഴിയുന്നത്ര സമയം കുട്ടിയോട് സംസാരിക്കുക, അവനോടൊപ്പം ചില ജോലികൾ ചെയ്യുക, ആസ്വദിക്കുക, ഭക്ഷണം പാകം ചെയ്യുക അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യുക, കുട്ടിയെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുക, അവന്‍റെ, അവളുടെ ജന്മദിനത്തിൽ ഏറ്റവും ആദ്യം ആശംസ നേരുന്ന വ്യക്‌തി നിങ്ങളാകാൻ ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തിൽ അവനുള്ള പ്രാധാന്യത്തെ അവൻ മനസ്സിലാക്കും. ആ ദിവസം കുട്ടിയ്ക്ക് ഇഷ്ടമുള്ള സമ്മാനം നൽകുകയോ ഇഷ്ടമുള്ളയിടത്തേക്കു കൊണ്ടുപോകുകയോ ചെയ്യുക. സഹോദരിക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യുക.

മകന്‍റെ സ്വഭാവം വഷളാകുന്നു. എന്തുചെയ്യണം?

ചോദ്യം

ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാളാണ് ഞാൻ. ഞങ്ങളുടേത് ഒരു യാഥാസ്ഥിക കുടുംബമാണ്. പ്രശ്നം എന്‍റെ മകളെ ചൊല്ലിയാണ്. മകൾക്ക് 25 വയസ്സുണ്ട്. ബിടെക് കഴിഞ്ഞശേഷം ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. അവൾക്കുവേണ്ടി വിവാഹം ആലോചിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ മകൾ വിവാഹത്തിന് താൽപര്യം കാട്ടുന്നില്ല. അതേപ്പറ്റി ചോദിച്ചപ്പോൾ ഒരു ഹിന്ദു യുവാവുമായി പ്രണയത്തിലാണ് എന്ന കാര്യം അവൾ തുറന്ന് പറഞ്ഞു. ആ യുവാവിനെ തന്നെ വിവാഹം ചെയ്യുമെന്ന് പറഞ്ഞ് അവൾ തന്‍റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. ഇക്കാര്യം ഇതുവരെയും ഭർത്താവിനെ അറിയിച്ചിട്ടില്ല. ഭർത്താവ് ഒരിക്കലും സമ്മതിക്കില്ല, മാത്രമല്ല ഞങ്ങളുടെ ബന്ധുക്കളാരും തന്നെ ഇതിനെ അനുകൂലിക്കുകയില്ല. ഞാനൊരു സാധാരണ വീട്ടമ്മയാണ്. ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ വിഷമിക്കുകയാണ് ഞാൻ.

ഉത്തരം

ഒരു അമ്മയും ഭാര്യയും എന്ന നിലയിലുള്ള നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കുന്നു. പക്ഷേ, കരുതുംപോലെ അത്ര ഭീകരമായ പ്രശ്നമൊന്നുമല്ലിത്. ഇന്ന് ഇന്‍റർ കാസ്റ്റ്, ഇന്‍റർ റിലീജിയൻ വിവാഹങ്ങൾ സർവ്വസാധാരണമാണ്. എതിർപ്പുകളൊന്നുമില്ലാതെയും നടക്കുന്നു. അത്തരം വിവാഹങ്ങൾ സമൂഹം അംഗീകരിക്കുന്നുമുണ്ട്. ജാതിയുടെയും മതത്തിന്‍റെയുമൊക്കെ അതിർവരമ്പുകൾ ഇക്കാലത്ത് അത്ര പ്രശ്നമായി കാണാറുണ്ടോ? അതിനാൽ മകളുടെ ഇഷ്ടം ഇതാണെങ്കിൽ അത് നടത്തി കൊടുക്കുകയല്ലേ വേണ്ടത്. ഭർത്താവിനെ സാവകാശത്തിൽ പറഞ്ഞ് മനസ്സിലാക്കുക. മകൾ കണ്ടെത്തിയ പങ്കാളിയെപറ്റി നന്നായി അന്വേഷിച്ച ശേഷം തീരുമാനമെടുക്കുക.

ചോദ്യം

ഞാനൊരു ഉദ്യോഗസ്ഥയാണ്. ഭർത്താവ് ഒരു സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ്. മാർക്കറ്റിംഗ് വിഭാഗത്തിലായതിനാൽ മാസത്തിൽ ഏറെ ദിവസവും ടൂറിലായിരിക്കും. ഞങ്ങൾക്ക് 10 വയസ്സുള്ള ഒരു മകനുണ്ട്. വീട്ടിൽ ഭർത്താവിന്‍റെ അച്ഛനുമമ്മയും ഉണ്ടെങ്കിലും മകന്‍റെ സ്വഭാവം ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. ചില ദിവസം സ്കൂളിലും പോകാറില്ല. ട്യൂഷനും പോകാറില്ല. പഠനത്തിൽ പിന്നോക്കമാണ്. മകനെ ബോർഡിംഗിൽ ചേർക്കാമെന്നാണ് ഭർത്താവ് പറയുന്നത്. പക്ഷേ, ഞങ്ങളെ വിട്ട് നിന്നാൽ കുട്ടിയുടെ സ്വഭാവം പിന്നെയും മോശമാകില്ലേ എന്നാണ് ഭയം. ഒപ്പം കുടുംബത്തോടുള്ള സ്നേഹവും അടുപ്പവും കുറയും. എനിക്ക് ജോലിയും ഉപേക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഞാനെന്താണ് ചെയ്യേണ്ടത്.

ഉത്തരം

കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുക എന്നുള്ളത് ഒരു ഫുൾടൈം ജോലിയാണ്. നിങ്ങളുടെ മകന്‍റെ കാര്യത്തിൽ തെറ്റുകാർ നിങ്ങൾ രണ്ടുപേരുമാണ്. വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയുമുണ്ടെങ്കിലും മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമാണ്. ഇക്കാര്യത്തിൽ നിങ്ങൾക്ക് എത്രമാത്രം നീതിപുലർത്താൻ കഴിഞ്ഞുവെന്നത് സംശയകരമാണ്. കുട്ടിയോടൊപ്പം സമയം ചെലവഴിക്കാനും അവനെ പഠനത്തിൽ സഹായിക്കാനും നിങ്ങൾക്ക് രണ്ടുപേർക്കും കഴിഞ്ഞില്ല. മിക്ക കുടുംബങ്ങളിലും ഇത്തരം സാഹചര്യം ഉണ്ടാകാറുണ്ട്. കുഞ്ഞ് ചെറുതായിരുന്നപ്പോൾ മുതൽ നിങ്ങൾ രണ്ടുപേരും ഔദ്യോഗിക തിരക്കുകളിലായിരുന്നിരിക്കണം. അവനെ നേർവഴിക്ക് നയിക്കാനും അവനിൽ നല്ല ശീലങ്ങൾ വളർത്താനും ഉത്തരവാദിത്തബോധം വളർത്താനും നിങ്ങൾക്ക് കഴിഞ്ഞില്ല. ഇതൊന്നുമില്ലാതെ കുട്ടി അവന്‍റേതായ രീതിയിലൂടെ വളർന്നു. അതൊരു പ്രശ്നമായപ്പോഴാണ് നിങ്ങൾ അക്കാര്യം തിരിച്ചറിഞ്ഞതും. എങ്കിലും സമയമൊട്ടും വൈകിയിട്ടില്ല. അവനൊപ്പം ഏറെ സമയം ചെലവഴിക്കാൻ നിങ്ങൾ രണ്ടുപേരും ബോധപൂർവ്വം ശ്രമിക്കുക. കടുത്ത രീതിയിലുള്ള ശിക്ഷകളോ ശാസനകളോ അരുത്. മകനെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക. പഠനകാര്യങ്ങളിൽ മകനെ സഹായിക്കണം. ആവശ്യമെങ്കിൽ ഒരു മനഃശാസ്ത്രജ്ഞന്‍റെ സഹായം തേടുക.

ചോദ്യം

ചെറുപ്പത്തിൽ കൂടെ കളിച്ചു വളർന്ന പയ്യനെ തന്നെ വിവാഹം ചെയ്യുമെന്ന തീരുമാനത്തിലായിരുന്നു എന്‍റെ മകൾ. അവനും അതേ തീരുമാനമായിരുന്നു. ഞങ്ങൾ വീട്ടുകാർ തമ്മിൽ നല്ല അടുപ്പത്തിലായിരുന്നതിനാൽ ഈ ബന്ധത്തെ ഞങ്ങൾ മനസുകൊണ്ട് അംഗീകരിച്ചിരുന്നു. വിവാഹം തീരുമാനിക്കും മുമ്പേ പയ്യന് ഓസ്ട്രേലിയയിൽ ജോലി കിട്ടി പോയി. അതോടെ വിവാഹതീരുമാനം തൽക്കാലം മാറ്റി വെച്ചു. പക്ഷേ, ഒരു വർഷത്തിന് ശേഷം അവധിക്ക് പയ്യൻ നാട്ടിൽ വന്നു. അവന്‍റെ സ്വഭാവമാകെ മാറിയിരുന്നു. വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അവൻ ഒഴിഞ്ഞു മാറി. അവൻ അവിടെയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച കാര്യം പിന്നീടാണ് ഞങ്ങൾ അറിയുന്നത്. ഇക്കാര്യം അറിഞ്ഞപ്പോൾ എന്‍റെ മകളാകെ തകർന്നു പോയി. അവളിപ്പോൾ ഈ പ്രശ്നത്തെ ഒരുവിധം തരണം ചെയ്തിരിക്കുകയാണ്. അവളുടെ വിവാഹം എത്രയും വേഗം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ, അവൾ അതിന് സമ്മതിക്കുന്നില്ല.

ഉത്തരം

ആത്മാർത്ഥമായി സ്നേഹിച്ചയാൾ വഞ്ചിക്കുന്ന അവസ്ഥ ഭയാനകമാണ്. ഈ വേദന മകളുടെ മനസ്സിനെ അസ്വസ്ഥമാക്കിയിട്ടുണ്ടാകും. ഇപ്പോൾ മകൾ അതിനെ ഒരുവിധം തരണം ചെയ്തു. മകൾക്ക് കുറച്ചുകൂടി സമയം കൊടുക്കുക. കാരണം വിവാഹം കഴിക്കാൻ പോകുന്ന ആളുടെ മാനസികാവസ്ഥ പ്രധാനമാണല്ലോ. കാര്യങ്ങൾ സാധാരണനിലയിൽ ആകട്ടെ. ആവശ്യമെങ്കിൽ ഒരു നല്ല കൗൺസിലറെ കൺസൾട്ട് ചെയ്യുക.

കുട്ടികളും മനസ്സിലാക്കട്ടെ ബന്ധങ്ങൾ

8 വയസ്സുകാരി ശ്രുതി ഒരിക്കൽ അച്ഛനമ്മമാരുടെ വിവാഹ ആൽബം മറിച്ചു നോക്കാനിടയായി. ആൽബത്തിലെ ഓരോ താളുകൾ മറിക്കുമ്പോഴും ശ്രുതിയുടെ സംശയം തീരുന്നേയില്ല. “ഇതാരാ മമ്മീ… ഇതോ?” താലുകൾ മറിക്കുമ്പോൾ ആകാംഷയാണ് അവൾക്ക്. പറഞ്ഞുവരുമ്പോൾ അവരൊക്കെ അടുത്ത ബന്ധുക്കളാണ്. പക്ഷേ, ഒരാളെ പോലും കുട്ടിക്ക് അറിയില്ല. മുംബൈ പോലുള്ള തിരക്കുള്ള നഗരത്തിൽ 10 വർഷത്തോളമായി സ്ഥിരതാമസം ആക്കിയ ശ്രുതിയുടെ രക്ഷിതാക്കൾക്ക് വിവാഹത്തിനു ശേഷം ഒരിക്കൽ പോലും നാട്ടിൽ വരാന സാധിച്ചിട്ടില്ല. ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ ബന്ധങ്ങളിൽ വിടവ് സൃഷ്ടിക്കുകയായിരുന്നു. കൊച്ചു ശ്രുതിയെ സംബന്ധിച്ച് ബന്ധങ്ങളുടെ ലോകം അച്ഛനേയും അമ്മയേയും ചുറ്റിപറ്റി ഉളളതായിരുന്നു. വല്ല്യച്ഛൻ, കൊച്ചച്ഛൻ, അമ്മാവൻ, അമ്മായി, ചിറ്റ തുടങ്ങിയ ബന്ധങ്ങളുടെ ഒരു വിശാല ലോകം തനിക്ക് ചുറ്റം ഉണ്ടെന്നതിനെ കുറിച്ച് ശ്രുതി അറിയുന്നേയില്ല. ഇത് ശ്രുതിയുടെ മാത്രം പ്രശ്നമല്ല.

ബന്ധങ്ങൾ അറിയാതെ പോകുന്നതെന്തുകൊണ്ട്?

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവനൊപ്പം ബന്ധങ്ങളും രൂപപ്പെടുകയാണ്. ബന്ധങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ അവന്‍റെ ജീവിതത്തിന്‍റെ ഭാഗമാകുന്നു. ഒന്ന് തിരിഞ്ഞുനോക്കൂ. നമുക്കും ഈ പറഞ്ഞ ബന്ധുക്കളൊക്കെയില്ലേ. പക്ഷേ, നമ്മിൽ എത്ര പേർക്ക് ഇന്നും ഈ ബന്ധങ്ങൾ ഭംഗിയായി കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. ബന്ധങ്ങളുടെ ഊഷ്മളത കുറയ്ക്കു്നന ജീവിത സാഹചര്യങ്ങളാണ് ഇന്നേറെയും. ബന്ധങ്ങൾ ശരിയായി നിലനിർത്തിക്കൊണ്ടുപോകാൻ മുതിർന്നവർ പരാജയപ്പെടുന്ന സാഹചര്യത്തിൽ കുട്ടികൾ ബന്ധങ്ങളുടെ വിലയറിയാതെ പോകുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. അതുകൊണ്ട് തന്നെ ബന്ധങ്ങളെക്കുറിച്ച് അറിയാനുള്ള ഉത്സാഹവും കുട്ടികൾക്ക് ഇല്ലാതാകുന്നു.

കുഞ്ഞുങ്ങളിൽ നല്ല സ്വഭാവം, സംസ്കാരം, ശീലങ്ങൾ എല്ലാം രക്ഷിതാക്കളാണ് പകർന്നു നൽകേണ്ടത്. രക്ഷിതാക്കൾ ബന്ധുക്കൾക്ക് പ്രാധാന്യം നൽകുന്നില്ലെങ്കിൽ കുട്ടികൾ ഇതേക്കുറിച്ച് അറിയുന്നതെങ്ങനെ?

ഇന്നത്തെ കുട്ടികൾ ബന്ധങ്ങളുടെ വിലയറിയാതെ പോകുന്നത് ഈ കാരണങ്ങൾ കൊണ്ടൊക്കെയാണ്. സാമൂഹിക ബോധവും മറ്റുള്ളവരോട് ഇടപഴകുമ്പോൾ ലഭിക്കുന്ന ലോകപരിചയവും നല്ല ബന്ധങ്ങളിൽ നിന്നാണ് ലഭിക്കുക. രക്ഷിതാക്കൾ കുട്ടികൾക്ക് അതിനുള്ള അവസരം ഒരുക്കി കൊടുക്കണം.

ന്യൂക്ലിയർ ഫാമിലി

സമൂഹത്തിൽ കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബ രീതി ശക്തി പ്രാപിച്ചിരിക്കുകയാണ്. മുത്തച്ഛൻ, മുത്തശ്ശി, അമ്മാവൻ, ചെറിയമ്മ എന്നിങ്ങനെ ബന്ധങ്ങളുടെ വലിയൊരു തണൽ മരത്തിനു ചുവട്ടിൽ കുഞ്ഞിനു വളരാനുള്ള അവസരം കൂട്ടുകുടുംബങ്ങളിൽ ലഭ്യമായിരുന്നു. ഇന്നാകട്ടം അച്ഛനും അമ്മയും ഒന്നോ രണ്ടോ മക്കളും മാത്രമടങ്ങുന്ന അണുകുടുംബങ്ങളാണ് അധികവും. ബന്ധുക്കളുടെ വീട് സന്ദർശിക്കുന്നതിനോ ബന്ധുക്കളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനോ കഴിയാതെ വരുമ്പോൾ ബന്ധങ്ങളുടെ വിലയറിയാതെ പോകും. അതിനാൽ പാരമ്പര്യവും ബന്ധങ്ങളുടെ തീക്ഷ്ണതയും കുട്ടികൾ അറിയാതെ പോകുന്നു.

തറവാട്, വീട്, സംസ്കാരം, കുടുംബമാഹാത്മ്യം എന്നിവയെക്കുറിച്ച് അറിവ് പകരാൻ പല രക്ഷിതാക്കളും മുതിരാറില്ല. അച്ഛന്‍റെ സഹോദരനെ വല്ല്യച്ഛനെന്നും കൊച്ഛനെന്നും അച്ഛന്‍റെ സഹോദരിയെ അപ്പിച്ചിയെന്നും  സ്നേഹത്തോടെ വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുനന്നു. ഇന്നത്തെ കുട്ടികൾക്കാകട്ടെ ബന്ധുക്കളെ അങ്കിൾ, ആന്‍റി വിളികളിൽ ഒതുക്കുന്നു.

സമയക്കുറവ്

ഇന്നത്തേത് ഫാസ്റ്റ് ലൈഫാണ്. സ്വന്തം കാര്യങ്ങൾ നേരാംവണ്ണം നോക്കാൻ പോലും പലർക്കും സമയമില്ല. ഈ തിരക്കിനിടയിൽ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനൊന്നും ആരും ശ്രമിക്കാറില്ല. കണ്ണുമടച്ച് സമയത്തിനൊപ്പം ഓടിയെത്താനുള്ള ശ്രമത്തിലാണ് എല്ലാവരും തന്നെ. ഈയൊരു ഓട്ടപ്പാച്ചിലിനിടയിൽ അടുത്ത ബന്ധങ്ങൾ പോലും കാണാതെ പോകുന്നു. മുമ്പോക്കെ അവധി ദിനങ്ങളിലും വിശേഷ അവസരങ്ങളിലും ബന്ധുഗൃഹങ്ങൾ സന്ദർശിക്കുന്ന പതിവുണ്ടായിരു്നു. ഇന്നാർക്കും ഒന്നിനും നേരമില്ല. അതിനാൽ ഇതാണ് കുടുംബം ഇതാണ് ബന്ധങ്ങളുടെ ലോകം എന്ന് കുരുന്നു മനസ്സ് വിശ്വസിക്കുന്നു.

വെറും പൊങ്ങച്ചം

ബന്ധങ്ങളും ഇന്ന് പൊങ്ങച്ചം കാട്ടലിന്‍റെ ഭാഗമാകുകയാണ്. ഒരു ഹൈടെക് ലൈഫ് സ്റ്റൈലാണ് മിക്കവരും പിന്തുടരുന്നത്. ഏതു കാര്യത്തിലും പൊങ്ങച്ചവും മത്സരബുദ്ധിയുമാണ്. ബന്ധുവിന്‍റെ പക്കൽ നല്ലൊരു കാറുണ്ട്. അപ്പോൾ സ്വന്തമായി ഒരു കാറില്ലെങ്കിൽ മോശമല്ലേ? കാറൊക്കെയുള്ളവരാണെന്നു കാണിക്കാൻ ഉടനെ കാർ വാങ്ങും. ഇതൊക്കെ കണ്ടു വളരുന്ന കുട്ടികളിലും ഈയൊരു മത്സരബുദ്ധി വളരും. മുതിർന്നവരെ അനുകരിച്ച് കുട്ടികൾ സമപ്രായക്കാരായ കുട്ടികളോട് മത്സരത്തിനൊരുങ്ങും. പൊങ്ങച്ചവും മത്സരവും ബന്ധങ്ങളിലെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

സ്വാർത്ഥത കൂടുന്നു

ഞാൻ, എന്‍റേത് എന്ന ചിന്താഗതി ഇന്ന് പ്രബലമാകുകയാണ്. എന്‍റെ ഭാര്യ, എന്‍റെ കുഞ്ഞ് എന്നിങ്ങനെ ചിന്താഗതി സങ്കുചിതമാകുന്നു. അതിനാൽ മറ്റ് ബന്ധങ്ങൾ അപ്രധാനമാകുകയാണ്. രക്ഷിതാക്കളുടെ ഈ മനോഭാവം കുഞ്ഞിനേയും സ്വർത്ഥതൽപരനാക്കുന്നു. വളരുമ്പോൾ ഈ മനോഭാവത്തിലാവും അവർ രക്ഷിതാക്കളോടും പെരുമാറുക.

സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ മാത്രമേ അവർക്ക് രക്ഷിതാക്കളുടെ സഹായം വേണ്ടി വരുന്നുള്ളു. വിതച്ചതേ കൊയ്യൂ എന്നു പറയും പോലെയാണിത്. കാലം എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും ബന്ധങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. ബന്ധങ്ങൾ മറന്ന് ആധുനികരാകാനുള്ള ഓട്ടമാകരുത് ജീവിതം. കുടുംബപാരമ്പര്യവും ബന്ധങ്ങളുടെ പ്രാധാന്യവുമൊക്കെ അറിഞ്ഞു തന്നെ കുട്ടികളും വളരട്ടെ…

സൂപ്പർ സ്മാർട്ട്‌ അമ്മമാരുടെ കാലം

ഗ്ലാമറസും ബോൾഡ്നെസ്സും വെള്ളിത്തിരയിലെ അമ്മമാരിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ന് ഓരോ സ്ത്രീയും അവളുടെ പെർഫെക്റ്റ് ലുക്കിനെക്കുറിച്ച് ബോധവാന്മാരാണ്. ഇന്നത്തെ ആധുനിക അമ്മമാരുടെ ഫാഷനും ആകർഷകവുമായ രൂപവും അതിശയിപ്പിക്കുന്നത്ര മികച്ചതാണ്.

ഗ്ലാമറസ് ശൈലിയെ പുതിയ രീതിയിൽ അവർ പ്രതിഫലിപ്പിക്കുന്നു. അമ്മമാർക്ക് സ്വന്തം കാര്യം തീരുമാനിക്കാൻ പോലും സമയം കിട്ടാത്ത ഒരു കാലമുണ്ടായിരുന്നു. വീട്ടുകാരെയും കുട്ടികളെയും പരിപാലിക്കുക എന്ന ടാഗ്‌ലൈൻ ലഭിച്ചപ്പോൾ പല സാമൂഹിക വിലക്കുകളും ഒപ്പം അവൾക്ക് നേരിടേണ്ടി വന്നു. കുട്ടികളെ വളർത്തുന്നതിലും മറ്റും മാത്രമായി യഥാർത്ഥ സന്തോഷം മറഞ്ഞിരിക്കുന്നതായി അവൾ കരുതിയ കാലം. തങ്ങളുടെ കടമയുടെ പാതയിൽ അത് അവരുടെ വിധിയായോ ഉത്തരവാദിത്തമായോ കണക്കാക്കി മുന്നോട്ട് പോകുന്നവർ നിരവധി. ആ വേളയിൽ സ്വന്തം രൂപത്തെക്കുറിച്ച് അവൾ ബോധവാന്മാരോ ഫിറ്റ്നസിനെക്കുറിച്ച് സെൻസിറ്റീവോ ആയിരുന്നില്ല. എന്നാൽ കാലക്രമേണ മാധ്യമങ്ങളുടെയും ആശയവിനിമയത്തിന്‍റെയും സ്വാധീനം ഈ ധാരണയെ പൂർണ്ണമായും മാറ്റിമറിച്ചു.

പാരമ്പര്യം ലംഘിക്കുന്നു

ആകർഷകമായ രൂപവും തികഞ്ഞ സൗന്ദര്യബോധവും കൊണ്ട് ഇന്നത്തെ സൂപ്പർസ്മാർട്ട് മമ്മമാർ പഴയ മിഥ്യയെ തകർക്കുന്നതായി തോന്നുന്നില്ലേ? അവളുടെ ഈ പുതിയ അവതാരം ശരിക്കും നമ്മളെ ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഈ അമ്മമാർ ‘തലച്ചോറുമുള്ള സൗന്ദര്യത്തിന്‍റെ’ പ്രതീകമായി മാറിയിരിക്കുന്നു. 45 വയസ്സ് പിന്നിട്ടിട്ടും ഗ്ലാമറസ് ആയി നടക്കാൻ മടിക്കാത്ത അമ്മമാർ ഇന്ന് നമുക്ക് ചുറ്റിലുമുണ്ട്. 48 വയസ്സുള്ള ബോളിവുഡ് നടി മാധുരി ദീക്ഷിത്, മലയാളത്തിന്‍റെ സ്വന്തം മഞ്ജുവാരിയർ, നദിയാ, പൂർണിമ ഇവരൊക്കെ ഉദാഹരണം. മുൻ ലോകസുന്ദരി ഐശ്വര്യ റായി ആകട്ടെ എക്കാലവും ലോകത്തെ അതിശയിപ്പിക്കുന്നു. തന്‍റെ സുന്ദരിയായ മകൾ ആരാധ്യയ്‌ക്കൊപ്പം ചുവന്ന പരവതാനിയിൽ ചുവടുവെക്കുമ്പോൾ, ആരാധകർ ശ്വാസമടക്കി പിടിച്ചു അത് കാണുന്നു.

ഇവരെക്കൂടാതെ കജോൾ, ഡിംപിൾ, ശിൽപ ഷെട്ടി മുതൽ രവീണ ടണ്ടൻ വരെയുള്ള നിരവധി പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇവരെല്ലാം അവരുടെ ധീരവും മനോഹരവുമായ ശൈലിയിൽ ആധുനിക അമ്മയ്ക്ക് വ്യത്യസ്തമായ നിർവചനം സൃഷ്ടിച്ചു.

പുതിയ കാലഘട്ടം പുതിയ ശൈലി

ഗ്ലാമർ ലോകത്തിനപ്പുറം ആയിരക്കണക്കിന് സ്ത്രീകൾ അമ്മയായ ശേഷവും തങ്ങളുടെ സൗന്ദര്യവും സ്മാർട്ട്നെസ്സും വീണ്ടെടുക്കുകയും നിലനിർത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ചില അമ്മമാരുടെ ചിന്തകൾ ഇതാ: ലേഡീസ് ബ്യൂട്ടി സലൂൺ നടത്തുന്ന ജ്യോതി പറയുന്നു, “ഇപ്പോൾ എല്ലാ അമ്മമാരുടെയും അവകാശമാണ് ധൈര്യവും സുന്ദര്യവും. ഇപ്പോൾ 6 മുഴം സാരി ഞങ്ങളുടെ ഐഡന്‍റിറ്റിയല്ല, എന്നാൽ ഹൈഹീൽസ്, ലെഗ്ഗിംഗ്സ്, ട്രാക്ക് സ്യൂട്ട് മുതൽ ഹെവി ബ്ലേസർ വരെ അവർക്ക് ഭംഗിയായി ഉപയോഗിക്കാം. ഫാഷനബിൾ ആയ രീതിയിൽ നമ്മുടെ കുട്ടികളുമായി റാംപിൽ നടക്കാൻ പോലും കഴിയും, അതും സ്മാർട്ടായും ഭംഗിയായും.”

സ്വകാര്യ സ്‌കൂൾ അദ്ധ്യാപിക അതുല്യ ധൈര്യത്തോടെ പറയുന്നു, “ഞങ്ങൾ പുതിയവരാണ്. ലോകം പുതിയതാണ്, പിന്നെ എന്തിന് ശൈലി പഴയതായിരിക്കണം? ഇന്ന് ഞാൻ ഒരു കുട്ടിയുടെ അമ്മയായി, എന്നാൽ മികച്ച വസ്ത്രധാരണവും ഫിറ്റ്നസും ഞാൻ കാത്തുസൂക്ഷിക്കുന്നു. അമ്മയായതിനു ശേഷം സുന്ദരിയായി കാണാനുള്ള ആഗ്രഹം ആർക്കും അവസാനിക്കുന്നില്ല. അവിവാഹിതയായ പെൺകുട്ടിക്ക് സൗന്ദര്യത്തിലും വസ്ത്രധാരണത്തിലും ഫാഷനിലും എത്രമാത്രം അവകാശമുണ്ടോ, അതേ അവകാശം വിവാഹിതയായ സ്ത്രീക്കും ഉണ്ട്. പിന്നെ ഞാനെന്തിന് പുറകിൽ നിൽക്കണം? ഈ യുഗം നമ്മുടേതാണ്, അതിനാൽ നാമും ഒരു തുടക്കം ഉണ്ടാക്കണം.

അടിപൊളി ശൈലി

സത്യമാണ്, ഇന്ന് അമ്മമാർക്ക് പുതിയ രീതികൾ പരീക്ഷിക്കാൻ നിരവധി പാചകക്കുറിപ്പുകളും ആയിരക്കണക്കിന് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ മുതൽ ഫിറ്റ്നസ് ഉപകരണങ്ങൾ വരെ അവർക്കായി ലഭ്യമാണ്. അമ്മയാകാനുള്ള പ്രക്രിയയുടെ തുടക്കം മുതൽ അമ്മയാകുന്നതുവരെയുള്ള വസ്ത്രങ്ങളുടെ വിപുലമായ ശ്രേണി ഇന്ന് അവർക്ക് ലഭ്യമാണ്. പിന്നെ അത് സൗന്ദര്യത്തിലായാലും മേക്കപ്പിലോ വസ്ത്രത്തിലായാലും ഫിറ്റ്‌നസിലോ ആഭരണങ്ങളിലായാലും അവൾ ഹിറ്റാണ്. എല്ലായിടത്തും സ്ത്രീകൾ അവരുടെ ജാഗ്രതയും ധാരണയും കാരണം സാധാരണ അമ്മമാരിൽ നിന്ന് വ്യത്യസ്തമായി അഡ്വാൻസ് അമ്മമാരായി മാറുകയാണ്.

അറിവ് പരിമിതമല്ല

അവളുടെ അവബോധം ഫാഷനിലോ ഫിറ്റ്‌നസിലോ മാത്രം ഒതുങ്ങുന്നില്ല, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ച് അവൾ വളരെ ബോധവതിയാണ്. 2 കൗമാരക്കാരായ കുട്ടികളുടെ അമ്മമാരെ നോക്കുമ്പോൾ, അവർ 2 കുട്ടികളുടെ അമ്മയാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയില്ല. അവളുടെ ഗ്ലാമറും സൂപ്പർ ശൈലിയും അവളുടെ പ്രായത്തെ മറയ്ക്കുന്നു. ഇന്ന് അവരുടെ അത്തരം മികവ് അംഗീകരിക്കാൻ ലോകം തയ്യാറാണ്.

വളർന്നുവരുന്ന ഫാഷൻ ഡിസൈനർ കൃതിക പറയുന്നു, “ഗർഭകാലം മുതൽ പ്രസവം വരെ എല്ലാത്തരം തുണിത്തരങ്ങളും ട്രെൻഡി ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ആവശ്യപ്പെട്ടാണ് അമ്മമാർ ബോട്ടിക്കിലേക്ക് വരുന്നത്. ഈ കാലയളവിൽ അവൾ കൂടുതൽ ഗ്ലാമറസും ആകർഷകത്വവും കാണിക്കാൻ ഇഷ്ടപ്പെടുന്നു. മോഡേൺ ഫാഷനബിൾ വസ്ത്രങ്ങൾക്കു അമ്മമാർ ഇപ്പോൾ ഓർഡർ നൽകുന്നതിൽ അതിശയിക്കാനില്ല.” ചൂസി ആയ അവളുടെ തിരഞ്ഞെടുപ്പ് ഇപ്പോൾ വാർഡ്രോബ് മുതൽ കുട്ടികളുടെ വളർത്തൽ വരെ എല്ലായിടത്തും കാണപ്പെടുന്നു. ഇന്നത്തെ അമ്മമാർ വിദ്യാസമ്പന്നരും അറിവുള്ളവരുമാണ്. സാമ്പത്തികമായി കഴിവുള്ളവരായതിനാൽ, തീരുമാനങ്ങൾ എടുക്കുന്നതിലും അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്വന്തം കഠിനാധ്വാനത്താൽ, ഈ ഗ്ലാമറസ് അമ്മമാർ അവരുടെ ജീവിതശൈലിയിൽ വലിയ മാറ്റം വരുത്തി.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें