കേവലം രണ്ടുമിനിറ്റ് ഊഴം കാത്ത് സിഗ്നലിൽ കിടക്കുമ്പോഴും ഹോൺ അടിച്ച് അക്ഷമ കാട്ടുന്നവർ. ഹോൺ വിളി ഇങ്ങനെ തുടർന്നാൽ റെഡ് സിഗ്നൽ പച്ചയാവും എന്ന മട്ടിലാണ് ഹോണടി. പക്ഷേ ഹോണടിക്കുന്ന മുറയ്ക്ക് ചുവപ്പ് സിഗ്നൽ വീണ്ടും ചുവപ്പായാലോ?

കുറച്ചുനാൾ മുമ്പ് മുംബൈ പോലീസിന്‍റെ ഒരു വീഡിയോ പുറത്തിറങ്ങി. ഡെസിമൽ മീറ്റർ സിഗ്നലിനോട് കണക്ട് ചെയ്താണ് ഈ പണിഷിംഗ് സിഗ്നൽ ഉണ്ടാക്കിയത്. റെഡ് സിഗ്നലിൽ കൂടുതൽ കാത്തുനിൽക്കാൻ ക്ഷമയുണ്ടെങ്കിൽ ഹോണടിച്ചോളൂ എന്നാണ് മുംബൈ പോലീസിന്‍റെ നിലപാട്. കൂടുതൽ ഹോണടിക്കൂ… കൂടുതൽ കാത്ത് നിൽക്കൂ…!

ഈ വീഡിയോ ട്രാഫിക് ബോധവൽക്കരണത്തിനായി ഉണ്ടാക്കിയതാകാം. എങ്കിലും പൊതുനിരത്തുകളിലെ നമ്മുടെ ശീലങ്ങളും സംസ്ക്കാരങ്ങളും എങ്ങനെയൊക്കെയാണെന്ന് ചിന്തിക്കാൻ ഈ വീഡിയോ പ്രേരിപ്പിക്കുന്നുണ്ട്. കേരളത്തിലെ നിരത്തുകളിലായി 69 ലക്ഷത്തോളം പുരുഷന്മാരും 16 ലക്ഷത്തോളം സ്ത്രീകളും വാഹനമോടിക്കുന്നുണ്ട് എന്നാണ് കണക്ക്. എന്തായാലും നിരത്തുകളിൽ അപകടങ്ങളും റാഷ് ഡ്രൈവിംഗും സെൻസില്ലാത്ത റോഡ് ക്രോസിംഗും ചീത്തവിളികളും വാഹനങ്ങൾ വർദ്ധിക്കുന്നതോടെ കൂടി വരുന്നതല്ലാതെ കുറയുന്നില്ല.

എന്താണ് മലയാളികളുടെ റോഡ് സെൻസ്! അതേക്കുറിച്ച്, പലർക്കും പറയാൻ നിരവധി കാര്യങ്ങളുണ്ട്.

രാവിലെ ജോലിക്കു പോകുമ്പോഴും വൈകിട്ട് മടങ്ങുമ്പോഴും ബസിന്‍റെ മുൻ സീറ്റിലിരിക്കുമ്പോൾ ആകെ ടെൻഷനാണ് രഞ്‌ജിനിയ്ക്ക്. റാഷ് ഡ്രൈവിംഗിനൊപ്പം, ബസിലെ തിരക്ക്, നിരത്തുകളിലൂടെ എതിരെയും അരികിലുടെയും പോകുന്ന വാഹനങ്ങളുടെ അശ്രദ്ധ. അയ്യോ! എന്ന് പലവട്ടം കരഞ്ഞുപോകുന്നത്ര ഭയാനകമാണ് നിരത്തിലെ കാഴ്ചകൾ. ഇതൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ച് ഉറങ്ങുന്നവരെ നോക്കി… എത്ര ഭാഗ്യവാന്മാർ എന്നു ദിവസവും അസൂയപ്പെടുക മാത്രമേ തരമുള്ളൂ…

“യാത്രകൾ അത് ഏത് മാർഗമായാലും വളരെ ഇഷ്ടമായിരുന്നു എനിക്ക്. പക്ഷേ കൊച്ചിനഗരത്തിലെ ബസിലെ തുടർച്ചയായ യാത്ര എന്നെ ഇപ്പോൾ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഓവർടേക്കിംഗും ഓവർ സ്പീഡും ഡ്രൈവർമാർ തമ്മിലുള്ള മത്സരയോട്ടവും ഹോണടിയും എല്ലാം കൂടി യുദ്ധസമാനമായ അന്തരീക്ഷമാണ്. അങ്ങനെ യാത്ര ചെയ്യുമ്പോൾ വല്ലാത്തൊരു ടെൻഷനാണ്. ബസ്സിറങ്ങി നടക്കുമ്പോൾ ഹാ… സ്വർഗം എന്നു തോന്നിപ്പോകുന്നതിൽ മാത്രമാണ് ബസുകാരുടെ മത്സരയോട്ടത്തിന്‍റെ നല്ല ഇംപാക്ട്!

ഏതു നിരത്തിലും ഡ്രൈവിംഗ് ഏറെ ആസ്വദിക്കുന്നയാളാണ് ചേറ്റുവ സ്വദേശി വിനേഷ്. രാത്രി ഡ്രൈവിംഗ് പണ്ട് ആസ്വദിച്ചതുപോലെ ഇപ്പോൾ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന വലിയ പരിഭവമുണ്ട് വിനേഷിന്. വലിയ സങ്കേതിക സൗകര്യങ്ങൾ ഉള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ എന്തെല്ലാം തരം ലൈറ്റിംഗ് മോഡിഫിക്കേഷനാണ് വന്നിരിക്കുന്നത്. സാദാ വാഹനം ഓടിക്കുന്നവർക്ക് കണ്ണുകാണാൻ പറ്റാത്തരീതിയിൽ ക്യാമറ ഫ്ളാഷ് പോലെയാണ് വമ്പന്മാർ ലൈറ്റ് ഇട്ടുപറപ്പിക്കുന്നത്. റോഡ് നിന്‍റെ സ്വകാര്യസ്വത്താണോ എന്ന് വ്യംഗേന ചോദിക്കുന്ന പരസ്യം ഓർമ്മ വരുന്നില്ലേ. അംബേദ്കർ റോഡിൽ റോംഗായി വണ്ടി പാർക്ക് ചെയ്ത ആളോട് അംബേദ്കർ നിങ്ങളുടെ അച്ഛനായിരിക്കുമല്ലേ എന്ന് പുഞ്ചിരിയോടെ ചോദിക്കുന്ന പോലീസ് ഓഫീസർ. അതുപോലൊരു ചീത്തവിളി ആത്മഗതമാക്കി ദേഷ്യം അടക്കുകയാണ് പലരും.

ഇതുപോലുള്ള വാചകങ്ങൾ ചില വാഹനങ്ങളുടെ പുറത്തും എഴുതിവച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. “ഇറ്റ്സ് മൈ ഡാഡ്സ് റോഡ്, എന്നെ മുട്ടാൻ നിൽക്കണ്ട, പണി കിട്ടും, ഉമ്മ വയ്ക്കല്ലേ പ്ലീസ്!” ഇങ്ങനെ രസകരമായ പല വാചകങ്ങളും വാഹനങ്ങളിൽ കാണാം. ഇതൊക്കെ മലയാളിയുടെ വാഹനകൾച്ചറിന്‍റെ ഭാഗം തന്നെയാണ്. മോശം റോഡുകളും റാഷ് ഡ്രൈവിംഗും ഗതാഗതചട്ട ലംഘനങ്ങളും നിമിത്തം കേരളത്തിൽ റോഡപകടമരണ നിരക്ക് ഉയർന്നു നിൽക്കുന്നു. കൊച്ചിയും തിരുവനന്തപുരവുമാണ് റോഡപകടങ്ങളിൽ മുന്നിൽ. കൊച്ചുകേരളത്തിൽ ഇനിയും വലിയ തോതിലുള്ള റോഡ് വികസന സാദ്ധ്യത കുറവാണ്. വാഹനങ്ങൾ പെരുകുകയും ചെയ്യുന്നു.

road sense

“ഇന്ത്യയിൽ റോഡപകട മരണങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ ജനസംഖ്യയിൽ മൂന്ന് ശതമാനം മാത്രമാണ് കേരളം. പക്ഷേ റോഡപകട മരണ നിരക്ക് 10 ശതമാനം! അപകടങ്ങളിൽ മരണപ്പെടുന്നവർ 84 ശതമാനം പേരും പുരുഷന്മാരുമാണ്. നമ്മുടെ നാട് പൊതുവേ പറഞ്ഞാൽ ട്രാഫിക് കൾച്ചറിൽ വളരെ പിന്നിലാണെന്ന് പറയാതെ വയ്യ.” എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നജീബ് കെ.എം പറയുന്നു.

2019 ലെ കണക്കനുസരിച്ച് 4303 പേരാണ് റോഡപകടത്തിലൂടെ കഴിഞ്ഞ വർഷം മരണപ്പെട്ടത്. മുൻ വർഷത്തിൽ നിന്ന് ഈ സംഖ്യ കൂടുതലാണ്. റോഡുകളുടെ ശോചനീയാവസ്ഥയാണ് പ്രധാന കാരണമായി പറയുന്നതെങ്കിലും റോഡിൽ വണ്ടിയുമായി പോകുന്നവരാണ് സ്വന്തം ജീവിതം സൂക്ഷിക്കേണ്ടത്.

2010 മുതൽ 2020 വരെ റോഡ് സേഫ്റ്റി ആക്ഷൻ പ്ലാൻ ഡെക്കേഡ് ആയിരുന്നു. ഇതിന്‍റെ ഭാഗമായി നിരവധി ബോധവൽക്കരണ പരിപാടികളും നടത്തുകയുണ്ടായി. സ്ക്കൂളുകളിൽ റോഡ് സേഫ്റ്റി സിലബസിന്‍റെ ഭാഗമാക്കമെന്നാണ് നജീബ് ചൂണ്ടിക്കാട്ടുന്നത്.

“നിയമം എന്നു പറയുന്നത് ആർക്കും അത്ര സുഖിക്കുകയില്ല. കാരണം നിയമം പറയുന്നത്, അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നാണ്. നമ്മൾ കുട്ടികളോട് അരുത് എന്നു പറയുമ്പോൾ അവരുടെ പ്രതികരണം കണ്ടിട്ടില്ലേ! അതുതന്നെയാണ് ഞങ്ങളും അഭിമുഖീകരിക്കുന്നത്.”

സിലബസിന്‍റെ ഭാഗമായിട്ട് റോഡ് സേഫ്‌റ്റി വന്നാൽ മാത്രമാണ് കുട്ടികളിൽ റോഡ് സുരക്ഷ ഒരു ശീലമായി വളർത്തിയെടുക്കാൻ കഴിയുക.

ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുതന്നെ ആവർത്തിക്കുമ്പോൾ മോശം ശീലം സംഭവിക്കുന്നതു പോലെയാണ്, നിരത്തിലെ ജനങ്ങളുടെ നിലപാടുകളും. ഒരു കോടി മുപ്പതു ലക്ഷത്തിലേറെ വാഹനങ്ങൾ നിരത്തിലുണ്ട്. ഇനിയൊരു പത്തുവർഷം കഴിയുമ്പോൾ എന്താവും സ്‌ഥിതിയെന്ന് പറയാൻ കഴിയില്ല.

വാഹന അപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ശരാശരി പ്രായം 15നും 40നും ഇടയിലാണ്. ഇതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. മരിക്കാതെ, ചലനശേഷി നഷ്‌ടപ്പെട്ടും മറ്റും കഴിഞ്ഞു കൂടൂന്നവർ നിരവധി. ഇങ്ങനെ വരുമ്പോൾ കുടുംബങ്ങളിലാണ് ഇതിന്‍റെ പ്രത്യാഘാതം.

പത്തുവർഷമായി നിരവധി കാംപയിനുകൾ ഇവിടെ നടക്കുന്നുണ്ടെങ്കിലും. എന്നിട്ടും കെയർലസ് ഡ്രൈവിംഗിന് കുറവില്ല.

വാഹനങ്ങളുടെ ചേയ്സിംഗ് മെന്‍റാലിറ്റി കേരളത്തിൽ വളരെ കൂടുതലാണ്. ഒരു വാഹനം ബാക്കിൽ നിന്നു വേഗത്തിൽ വരുന്ന കണ്ടാൽ സ്പീഡ് കൂട്ടും, കടത്തി വിടാതിരിക്കാനാണ്. കേരളത്തിലെ ഡ്രൈവർമാരുടെ മനോഭാവമാണത്. എനിക്കാദ്യം പോകണമെന്ന ചിന്തയാണ് എല്ലാവർക്കും. ഹയർക്ലാസ് വെഹിക്കിൾ ഓടിക്കുന്നവരേക്കാൾ മിഡിൽ ക്ലാസിനിടയിലാണ് ഇത്തരം ശീലങ്ങൾ.

ലെഫ്റ്റ് സൈഡ് ഓവർടേക്കിംഗ് എറണാകുളത്ത് ഏറ്റവും കൂടുതലാണ് തിരുവനന്തപുരം അത്രയും ഇല്ല. അവിടെ കുറച്ചുകൂടി സ്ലോ ആണ്. ഇടതുവശത്തുകൂടി കയറുകയുള്ളൂ എന്നത് പലർക്കും ഒരു അവകാശം പോലെയാണ്. എന്നിട്ട് മറ്റേയാളെ നോക്കി ചീത്ത വിളിക്കുകയും ചെയ്യും. ഇതൊക്കെയാണ് നഗരത്തിൽ കുറച്ചുനേരം വീക്ഷിച്ചാൽ കാണുന്ന കാര്യങ്ങൾ.

“അങ്ങോട്ടും ഇങ്ങോട്ടും വാഹനം ഓടിച്ചു പോകുന്നവർ, പക്ഷേ അവർക്ക് പരസ്പരം റെസ്പെക്ട് ഇല്ല. ഞാനാണ് വലുത് എന്ന ഭാവം. ഒരു പെഡസ്ട്രിയൻ ക്രോസിംഗിന് നിൽക്കുമ്പോൾ അയാളെ കടത്തിവിടാം. ഒരു ഹായ് പറയാം. താങ്ക്സ് പറയാം. മനുഷ്യനെ റെസ്പെക്ട് ചെയ്യാൻ പഠിച്ചാൽ ഇതൊക്കെ താനെ വരും. ”ബിസിനസ്സുകാരനായ സജു ജോർജ് പറയുന്നു. വിദേശത്തും നാട്ടിലും വാഹനമോടിച്ച് ശീലമുള്ള വ്യക്‌തിയാണ് സജു.

“പെഡസ്ട്രിയൻസിനെ കൺസിഡർ ചെയ്യുന്ന പരിപാടി നമുക്ക് ഇല്ല. വിദേശത്ത് ഡ്രൈവ് ചെയ്യുന്ന സമയത്ത്, പെഡസ്ട്രിയനെ ഇടിച്ചാൽ പണി കിട്ടും. അതിനാൽ എത്ര വലിയവനായാലും കാൽനട യാത്രക്കാരനെ റോഡിൽ കണ്ടാൽ വണ്ടി നിർത്തി കടത്തി വിടും. പെഡസ്ട്രിയനും നിയമം പാലിക്കണം. ക്രോസിംഗ് ഏരിയ അല്ലാത്തിടത്ത് ക്രോസ് ചെയ്താൽ കനത്ത പിഴ ഉണ്ട്. കാൽനട യാത്രക്കാരനെ തട്ടിയിട്ടാൽ നല്ല ശിക്ഷയുണ്ട് എന്ന് മനസ്സിലായാൽ പിന്നെ വാഹനങ്ങൾ സ്ലോ ഡൗൺ ചെയ്യും.” സജു ജോർജ് പറയുന്നു.

പെഡസ്ട്രിയൻ ക്രോസിംഗിനെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പറയാനുണ്ട്. “പെഡസ്‌ട്രിയൻ ക്രോസിംഗിന്‍റെ കാര്യത്തിലും ചില രീതികളുണ്ട്. കാൽ നടയാത്രക്കാരനാണ് രാജാവ് എന്നു നാം പറയും. പക്ഷേ കക്ഷിയെ രാജാവാക്കിയാൽ ചില അപകടങ്ങളുണ്ട്. നിർത്തിക്കൊടുക്കുന്ന സാഹചര്യത്തിൽ രണ്ടുവശവും ശ്രദ്ധിച്ച് ക്രോസ് ചെയ്യാൻ ശീലിച്ചില്ലെങ്കിൽ പ്രയാസമാണ്. ഒരു ഡ്രൈവർ തന്‍റെ വാഹനം നിർത്തുമ്പോൾ കുറച്ചൊരു എഫർട്ട് എടുക്കുന്നുണ്ട്. നിർത്തിക്കൊടുത്ത വ്യക്‌തിയ്‌ക്ക് ഒരു റ്റാറ്റയോ താങ്ക്‌സ് അതുമല്ലെങ്കിൽ ഒരു പുഞ്ചിരിയോ കൊടുക്കു. ഇത് വീണ്ടും ചെയ്യാൻ ഡ്രൈവറെ പ്രചോദിപ്പിക്കും. റോഡുകൾ ചെറുതായാലും നമ്മുടെ പ്രവൃത്തികൾ വലുതായാൽ മതിയല്ലോ.” നജീബ് പറയുന്നു.

“എന്നാൽ മലയാളികളുടെ നിരത്തിലെ ഇത്തരം പൊതുസ്വഭാവത്തെ പ്രതി അവരെ ഒരു ക്രിമിനലായിട്ടല്ല അപ്രോച്ച് ചെയ്യേണ്ടത്. ഇത് മലയാളികളുടെ അസുഖമാണ്. അതു മാറ്റണം. ട്രീറ്റ് ചെയ്യേണ്ട രീതി വേറെയാണ്. അടി കൊടുത്താൽ മാറുന്ന രോഗമല്ല ഇത്. സ്നേഹിച്ച് തന്നെ മാറ്റേണ്ടിവരും. ഇതിന് കുട്ടികളെ ഉപയോഗിച്ചുള്ള കാംപയിൻ വളരെ ഇഫക്ടീവാണ്.” സജു ജോർജ് പറയുന്നു. എല്ലാ സ്ക്കൂളുകളും തീർച്ചയായും സഹകരിക്കും. വളർന്നുവരുന്ന തലമുറയ്ക്കും നല്ലൊരു ട്രാഫിക് കൾച്ചർ ഉണ്ടാകും. ഇവരല്ലേ നാളെ 18 വയസ്സായി വാഹനം ഓടിച്ചു പോകേണ്ടവർ. അതിന് മോട്ടോർ വകുപ്പിന്‍റെയും പോലീസിന്‍റെയും സംവിധാനം ഉപയോഗിക്കാം. നിയമത്തിന് പുറം തിരിഞ്ഞു നിൽക്കുന്നവരെ ബലം പിടിച്ച് അടുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല.

നമ്മുടെ നാട്ടിൽ ആളുകളെ ഇൻഫ്ളുവൻസ് ചെയ്യാൻ ഇമോഷണൽ അപ്രോച്ച് വേണ്ടിവരും. പ്രിയനടൻ മോഹൻലാൽ വന്ന് റോഡിൽ നിന്നു പറഞ്ഞാലും മലയാളി ഉൾക്കൊള്ളില്ല. എന്നാൽ കൊച്ചുകുട്ടികൾ വന്നു പറഞ്ഞാൽ അവർ തള്ളിക്കളയില്ല. അത് അവന്‍റെ ചങ്കിൽ കൊള്ളും. കുട്ടികളെ കൊണ്ട് പറയിക്കുമ്പോൾ ഏത് കൊലകൊമ്പനും മിണ്ടാതെ നിന്നും കേൾക്കും. അപ്പോൾ നിയമം അടിച്ചേൽപ്പിക്കുന്നതായി തോന്നുകയുമില്ല.” പക്ഷേ നല്ല ഗതാഗതത്തിനായി നിയമവും ഫൈനുമൊക്കെ നടപ്പാക്കുമ്പോൾ ഗവൺമെന്‍റും മാതൃകയാവണ്. ഉദാഹരണത്തിന് കാറിൽ സീറ്റ്ബെൽറ്റ് നിർബന്ധിക്കുമ്പോൾ ബസിലും അതു നടപ്പാക്കണം. കുറഞ്ഞത് കെഎസ്ആർടിസിയിൽ എങ്കിലും!

“കാൽനടയാത്രികർക്ക് വേണ്ടി സീബ്രാ മാർക്ക് ചെയ്യാൻ റോഡിൽ ഉപയോഗിക്കുന്ന പെയിന്‍റ് വില കൂടിയതാണ്. അത് പെട്ടെന്ന് മാഞ്ഞുപോകില്ല. 40000 രൂപയോളം ചെലവ് വരും ഒരു സീബ്രാ ക്രോസിംഗ് പെയിന്‍റ് ചെയ്യാൻ. ഇത്രയും പണം മുടക്കി ഒരു കാര്യം ചെയ്യുമ്പോൾ അതിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കണം.”

“തിരക്കുള്ള നിരത്തുകളിൽ ബസുകളുടെ മത്സരയോട്ടത്തോട് പൊരുത്തപ്പെട്ടാണ് പലരും വണ്ടിയോടിക്കുന്നത്. റോഡ് മുഴുവൻ കവർ ചെയ്‌തുള്ള ഓവർടേക്കിംഗും കുത്തിക്കയറ്റവും ചെവിടു തുളയ്‌ക്കുന്ന ഹോണടിയും എല്ലാം കൂടി റോഡിലെ ഗുണ്ടകളാണ് സ്വകാര്യബസുകൾ എന്നു തോന്നിപ്പോകും. ഓട്ടോറിക്ഷകളാണെങ്കിൽ ചെല്ലപ്പിള്ളേരെ പോലെയാണ്. അവർക്ക് എന്തും ചെയ്യാം. നമ്മൾ ക്ഷമിച്ചു കൊടുക്കണം. ബൈക്കുകളുടെ പോക്ക് പാമ്പുകളെപ്പോലെയും.”

“ഇവിടെ ഇങ്ങനെയൊക്കെ വാഹനമോടിച്ചവർ, മറ്റൊരു നാട്ടിൽ ചെന്നാൽ എത്ര ഭംഗിയായിട്ടാണ് നിയമം പാലിക്കുന്നതും വാഹനം പെർഫെക്‌ടായി ഓടിക്കുന്നതും. ഇതൊക്കെ ഒരു ആറ്റിറ്റ്യൂഡിന്‍റെ ഭാഗമാണ്.” റോഡനുഭവത്തെക്കുറിച്ച് സജു ജോർജ് പറയുന്നതിങ്ങനെ.

road sense

നഗരത്തിൽ സ്‌ഥിരമായി ഹോൺ അടിച്ച് വണ്ടിയോടിക്കുന്ന ഒരാൾക്ക് പിന്നെ അതില്ലാതെ വണ്ടിയോടിക്കാൻ കഴിയില്ലെന്നുണ്ടോ?

“ഹോൺ തുടരെ അടിക്കുമ്പോൾ അവർക്ക് കോൺഫിഡൻസ് ലെവൽ കൂടും. ഹോൺ അടിക്കുമ്പോൾ മുന്നിൽ ഉള്ളവർ ഒതുങ്ങിക്കൂടും, റോഡ് ക്ലിയർ ആകും. അങ്ങനെ ഈസിയായി മുന്നോട്ടുപോകും. ഹോണടിക്കാനുള്ള പെർമിഷനില്ലെങ്കിൽ ചിലർക്ക് വണ്ടി ഓടിക്കാൻ പോലും ധൈര്യം കിട്ടില്ല.” അസിസിറ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നജീബ് ചൂണ്ടിക്കാട്ടുന്നു.

“സിനിമയിലെ നായകനെപ്പോലെ സ്വയം ആളുകൾ കാണുന്നതു കൊണ്ട് അവരുടെ ഒഫൻസ് ബോധ്യപ്പെടുത്തിക്കൊടുക്കാൻ നിയമവും ബോധവൽക്കരണവും ഫൈനും മാത്രം പോരാ. റോഡ് ഉപയോഗിക്കുന്നവരുടെ മനോഭാവം മാറണം. കേരളീയർക്ക് വിവരം ഉണ്ട്. പക്ഷേ ധിക്കാരമനോഭാവവും കൂടുതലാണ്. റോഡിലെ സഹകരണമാണ് ഏറ്റവും വലുത്. നിരത്തിലിറങ്ങുന്ന പലതരം ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന കാർട്ടൂണുകൾ ചെയ്യാൻ തീരുമാനിച്ചത് അങ്ങനെയാണ്. ചിത്രകാരനും കാർട്ടൂണിസ്‌റ്റുമായ ബാദുഷയുമായി ചേർന്ന് റോഡ് സേഫ്‌റ്റി കാർട്ടൂൺ ചെയ്യുന്നുണ്ട്. ഇത് പ്രധാന കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുന്നു. കാർട്ടൂണിലൂടെ ഓരോ നിയമലംഘനവും അതിന്‍റെ കറക്ഷൻ ചെയ്യാൻ സന്നദ്ധതയോടെ നിൽക്കുന്ന ഒരു ഉദ്യോഗസ്‌ഥനെയുമാണ് ചിത്രീകരിക്കുന്നത്.” നജീബ് പറയുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു ബസ് ഡ്രൈവറുടെ അനുഭവം തന്നെ ചോദിക്കാം. പ്രത്യേകിച്ചും ഓവർടേക്കിംഗും ഹോണടിയും.

“അമിതമായ ഹോങ്കിംഗ് ഒരു നിയമ ലംഘനമാണെന്ന് വണ്ടിയോടിക്കുന്ന ഡ്രൈവർക്കോ, വണ്ടിയിലിരിക്കുന്ന യാത്രക്കാർക്കോ പലർക്കും അറിയില്ല. എനിക്കും ആദ്യം അറിയില്ലായിരുന്നു.” ബസ് ഡ്രൈവറായ റിയാസ് പറയുന്നു.

“മത്സരയോട്ടം നമ്മുടെ സംവിധാനങ്ങൾ തന്നെ സൃഷ്‌ടിച്ച കാര്യമല്ലേ, ഇത്രയും തിരക്കുള്ള സിറ്റിയിൽ റൂട്ട് സമയം പാലിക്കാൻ സഹായിക്കുന്നത് സത്യം പറഞ്ഞാൽ ഈ ഹോണും, മുൻപിൻ നോക്കാതെയുള്ള ഡ്രൈവിംഗും തന്നെയാണ്.” റിയാസ് അത് അംഗീകരിച്ചുകൊണ്ട് പറയുന്നു.

“റോഡ്‌കൾച്ചർ ഉണ്ടാകണമെങ്കിൽ, ഇവിടെ ബസ് മുതലാളിമാർ കൂടി മനസ്സുവയ്‌ക്കേണ്ടി വരും. ജീവനക്കാർ മാത്രം വിചാരിച്ചാൽ നടക്കില്ല. ഇതേക്കുറിച്ച് പറയാൻ നോക്കിയാൽ നിരവധിയുണ്ട്. മദ്യപിച്ചും ലഹരിയടിച്ചും വണ്ടിയോടിക്കുന്ന ശീലവും ഇന്ന് ചെറുപ്പക്കാർക്കിടയിലുണ്ട്. പക്ഷേ നല്ലരീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവരും ഉണ്ട്.” റിയാസ് പറയുന്നു.

“വണ്ടിയെടുത്ത് യാത്ര ചെയ്യുന്ന സമയം പ്രശ്നങ്ങൾ ഓർത്ത് ഡ്രൈവ് ചെയ്യുന്നു. വീട്ടിലെയും മറ്റും പ്രശ്നങ്ങൾ ആലോചിച്ച് മനസ്സിന്‍റെ നിയ്രന്തണവും ഏകാഗ്രതയും നഷ്ടപ്പെടുത്തിക്കൊണ്ട് ബൈക്കും കാറും ഓടിക്കുന്നത് വലിയ കഷ്ടമാണ്.” മജിഷ്യൻ ടിജോ വർഗീസ് പറയുന്നു.

“റോഡ് സേഫ്ടി എന്നു പറഞ്ഞാൽ കോൺസൻട്രേഷനാണ് മെയിൻ പാർട്ട്. ഇതാണ് ശരിക്കും ശ്രദ്ധിക്കേണ്ട കാര്യം. ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാൻ പറയുന്നതിനോട് പലർക്കും മടുപ്പാണ്.” പക്ഷേ ഹെൽമറ്റ് തകർന്നോട്ടെ തല തകരരുത് എന്ന് ചൂണ്ടിക്കാട്ടി ടിജോ വർഗീസ് മാജിക് ഷോ കാമ്പയിൻ നടത്തിയിരുന്നു. ഹെൽമറ്റ് ധരിക്കുമ്പോൾ ഇയർഫോണും ബ്ലൂടൂത്തും ഉപയോഗിക്കുന്നത് വലിയ റിസ്കാണ്.

“ഡ്രൈവിംഗ് ചെയ്യുമ്പോൾ ഇയർഫോൺ വഴി മ്യൂസിക് കേൾക്കുന്നത് മനസ്സിന്‍റെ ഏകാഗ്രതയ്ക്ക് തടസ്സം ഉണ്ടാക്കും. നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തിരിച്ചു ചെല്ലും എന്ന പ്രതീക്ഷ വീട്ടിലിരിക്കുന്നവർക്ക് കൊടുത്താണല്ലോ ഇറങ്ങുന്നത്” ടിജോ വർഗീസ് പറയുന്നു.

road sense

“നഗരത്തിൽ എനിക്ക് ടൂവീലർ ഓടിക്കാനാണ് താൽപര്യം. ചൂടിൽ കാർ ആണ് നല്ലതെങ്കിലും എവിടെയും ഒറ്റയ്‌ക്ക് പോകുമ്പോൾ, നഗരത്തിരക്കിലെല്ലാം ടൂവീലർ ആണ് സൗകര്യം. എറണാകുളത്ത് ബിസിനസ് പേഴ്സൺ ആയ ഗീത എ മേനോൻ പറയുന്നു. ബിസിനസ് വർക്കിന്‍റെ ഭാഗമായിട്ട് മുംബൈയും ഹൈദരാബാദുമൊക്കെ പോകുമ്പോൾ അവിടെ കാർ റെന്‍റിന് എടുത്ത് ഓടിക്കാറുണ്ട്.”

എറണാകുളം നഗരത്തിലെ ഡ്രൈവിംഗ് കൾച്ചറിന്‍റെ പല ഘട്ടങ്ങൾ നേരിട്ടു മനസ്സിലാക്കിയിട്ടുള്ള ആളെന്ന നിലയ്‌ക്ക്, ഗീത പറയുന്നത് മുമ്പ് ഉണ്ടായിരുന്ന ഡ്രൈവിംഗ് സെൻസൊക്കെ ഇപ്പോൾ ഏറെ കുറഞ്ഞു എന്നു തന്നെയാണ്.

“നഗരത്തിലേക്ക് വണ്ടിയെടുത്ത് ഇറങ്ങിയാൽ പിന്നെ ഒന്നും പ്രെഡിക്‌ടബിൾ അല്ല. പ്രത്യേകിച്ച് ഡ്യൂക്ക് പോലുള്ള വണ്ടികളുടെ പോക്ക് കാണുമ്പോൾ പരാതി കൊടുക്കണം എന്നു പോലും തോന്നിയിട്ടുണ്ട്. പലരും ബ്രേയ്‌ക്ക് ചവിട്ടുന്നതു കൊണ്ടാണ് അതിൽ പാഞ്ഞുപോകുന്നവർക്ക് അപകടം ഉണ്ടാകാത്തത് എന്ന് മനസ്സിലാവുന്നില്ല. എന്‍റെ ഡ്രൈവിംഗിനിടെ ഞാൻ ശ്രദ്ധിച്ച മറ്റൊരു സംഗതി ലേഡി ഡ്രൈവർമാർക്ക് നിരത്തിൽ അക്‌സപ്റ്റൻസ് കുറവാണെന്നാണ്. അത്യാവശ്യം വേഗതയിൽ ഒക്കെ പോകുമ്പോൾ അപ്രീഷിയേറ്റ് ചെയ്യുന്നവരും ഉണ്ട് എന്ന് മറക്കുന്നില്ല. എന്നാലും പൊതുവേ മനോഭാവം പുച്‌ഛമാണ്.

പക്ഷേ കംപാരറ്റീവ്‌ലി സ്‌ത്രീകളാണ് ശരിക്കും സേഫ് ആയിട്ട് ഓടിക്കുന്നത്. അത് ആരും അംഗീകരിക്കാറില്ല. ഏതു അപകടങ്ങളും ശ്രദ്ധിക്കൂ, സ്‌ത്രീകൾ വണ്ടി ഓടിച്ചുണ്ടായ അപകടങ്ങൾ കുറവല്ലേ! എന്നിട്ടും ആളുകൾ പറയുന്നത് സ്‌ത്രീകൾക്ക് വണ്ടിയോടിക്കാൻ അറിയില്ലെന്നാണ്. ഞാൻ ബുള്ളറ്റ് ഓടിക്കാൻ തുങ്ങിയിട്ട് രണ്ടു വർഷമായി. അതു കാണുമ്പോൾ ചിലരൊക്കെ തമ്പ്‌സ് അപ് തരും. എന്തായാലും സ്‌ത്രീകൾ വണ്ടി ഓടിക്കുമ്പോഴുള്ള പരിഹാസവും പുച്‌ഛവും കുറഞ്ഞുവരുന്നുണ്ട് എന്നുമാത്രം.

“ബസുകളുടെ ഇടയിലൂടെയുള്ള ഡ്രൈവിംഗ്! ഇവർ നമ്മെ വെറുപ്പിക്കുന്നതു കണ്ടാൽ തുറന്നു പറഞ്ഞാൽ ഗുണ്ടകൾ എന്നുതന്നെ പറയേണ്ടിവരും. മറ്റു വാഹനങ്ങൾ എന്തോ തെറ്റു ചെയ്‌തുവെന്ന മട്ടിലാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം. അവർ റോഡിന്‍റെ മുക്കാലും കവർ ചെയ്‌ത് കിടന്ന് ആളെ കയറ്റിയും ഇറക്കിയും പോകും. പക്ഷേ മറ്റൊരു വാഹനം അവരെ മറികടന്നാൽ ഇറിറ്റേറ്റ് ചെയ്യും. ബസുകാരിൽ നിന്ന് ഇതെല്ലാം പ്രതീക്ഷിച്ചു തന്നെയാണ് റോഡിൽ ഇറങ്ങാറ്!” ഗീത പറയുന്നു.

എറണാകുളം നഗരം ആദ്യമൊക്കെ നല്ല കംഫർട്ടബിൾ ആയിരുന്നു. ഇപ്പോൾ മുംബൈയിലെ പോലെയായി ഇവിടെയും. അവിടെയൊക്കെ 75 ശതമാനം ചളുങ്ങിയ വാഹനങ്ങളാണ്. കേരളത്തിൽ അങ്ങനെയായിരുന്നില്ല. ഇപ്പോൾ വണ്ടികളുടെ എണ്ണം ഇവിടെയും കൂടിയതോടെ ചെറിയ ചെറിയ ക്രാഷുകൾ കൂടെക്കൂടെ ഉണ്ടാകുന്നു. വാഹനങ്ങൾ മുട്ടിമുട്ടി ചളുങ്ങിപ്പോകുന്നു.

geetha - road sense

പണ്ടൊക്കെ ഓവർടേക്ക് ചെയ്യുമ്പോൾ നമുക്ക് ഒരു ഫീല് ഉണ്ട്, അത്യാവശ്യം കൊണ്ടായിരിക്കും! ഇപ്പോഴത്തെ ഓവർടേക്കിംഗ് വെറും ഈഗോ ആയി തോന്നിപ്പോകുന്നു. ഒരു വാഹനത്തെ അത്യാവശ്യം കൊണ്ട് ഓവർടേക്ക് ചെയ്യേണ്ടേി വരുമ്പോൾ അവൻ പാഞ്ഞെത്തും. അപ്പോൾ ഞാൻ പറയാറുണ്ട്, ദാ ഒരുത്തൻ പിറകേ സർട്ടിഫിക്കറ്റും കൊണ്ട് വരുന്നു! എന്തായാലും ഈഗോ ഡ്രൈവർമാരുടെ എണ്ണം കുറച്ചു കൂടുതലാണ്.

നല്ല ഡ്രൈവിംഗ് കൾച്ചറുള്ള നഗരമായിരുന്നു എറണാകുളം. പക്ഷേ ഇപ്പോൾ ഹൈടെക് ആപ്പുമായി പലതരം ആളുകൾ ഡ്രൈവിംഗ് സീറ്റിൽ വന്നതോടെ, യൂബർ പോലുള്ള വാഹനങ്ങൾ പെരുകിയതോടെ ഡ്രൈവിംഗ് സെൻസ് ഇല്ലാതെ വണ്ടിയെടുത്ത് ഇറങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചു. കാൽനട യാത്രക്കാരാണ് മറ്റൊരു കാര്യം. സിഗ്നലിലൊക്ക പച്ച കത്താറാവുമ്പോൾ റോഡ് ക്രോസ് ചെയ്യാൻ വരുന്നുവരുണ്ട്. സീബ്ര ക്രോസിംഗ് ഇല്ലാത്ത സ്‌ഥലത്ത് കാൽ നടയാത്രക്കാർ ക്രോസിംഗ് നിൽക്കുമ്പോൾ സ്‌പീഡിൽ വരുന്ന വണ്ടി വേണം എന്നു വിചാരിച്ചാൽ പോലും നിർത്താൻ കഴിഞ്ഞെന്നു വരില്ല.

മിററിൽ നോക്കുമ്പോൾ പിറകിൽ വരുന്ന വണ്ടി നല്ല വേഗതയിലായിരിക്കും. അപകട സാധ്യത ഒഴിവാക്കാൻ വേണ്ടി നിർത്താതെ പോകേണ്ടി വരും. പെഡിസ്‌ട്രിയൻ ഐ കോണ്ടാക്‌ട് വച്ച് നമ്മൾ നിർത്തും എന്ന് പ്രതീക്ഷിക്കുകയും ചെയ്യും. വാഹനം നിർത്തി കൊടുത്താൽ, മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്താലൊക്കെ, താങ്ക്‌സ്, ചിരിയൊക്കെ ആദ്യമൊക്കെ കൊടുക്കാറുണ്ടായിരുന്നു. പക്ഷേ തിരിച്ചു കിട്ടാതെ വന്നപ്പോൾ പിന്നെ ഞാനുമത് ഉപേക്ഷിച്ച മട്ടായി. എന്തായാലും നിരത്തുകളിൽ മറ്റുള്ളവർ ബ്രേയ്‌ക്ക് ചവിട്ടുന്നതാണ് നമ്മുടെ ആയുസിന്‍റെ ദൈർഘ്യം എന്ന് മനസ്സിലാക്കണം. ഡ്രൈവർമാരായാലും കാൽനട യാത്രികരായാലും!”
ഗീത എ മേനോൻ ഓർമ്മിപ്പിക്കുന്നു.

വാഹനപ്പെരുപ്പം ക്രമാതീതമകുമ്പോഴും നമ്മുടെ നാട്ടിൽ വിശാലമായ ഫ്ളൈ ഓവറുകളും ആറുവരിപ്പാതകളുമൊന്നും കൂടുതൽ പ്രതീക്ഷിക്കാൻ പറ്റിയ സാഹചര്യം ഇന്ന് ഇല്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളൊന്നും മാറാനും പോകുന്നില്ല, മനസും മനോഭാവവും മാറട്ടെ. പകുതി പ്രശ്നം തീർന്നു.

എന്തായാലും ഇത്തരം അവസ്ഥകളിലും പരമാവധി ട്രാഫിക് നല്ല രീതിയിൽ കൊണ്ടുപോകാനാണ് ട്രാഫിക് വകുപ്പും ട്രാഫിക് പോലീസും ശ്രമിക്കുന്നത്.ലൈസൻസ് റദ്ദാക്കാൻ വകുപ്പുള്ള ട്രാഫിക് ഒഫൻസുകൾ ചെയ്യുന്നവരെ നേരെയാക്കാൻ ഇപ്പോൾ വേറെയും ചില രീതികളുണ്ട്. ആശുപത്രിയിലെ ഐസിയുകളിലും മറ്റും പ്രത്യേകിച്ചും വാഹനാപകടത്തിൽ പെട്ടവർ കിടക്കുന്ന വാർഡുകളിൽ ഒരാഴ്‌ചത്തെ നിർബന്ധിത സേവനം ആവശ്യപ്പെടും. ആ കാഴ്‌ചകൾ കണ്ടാലെങ്കിലും കുറച്ചുനാളേയ്‌ക്ക് മനം മാറട്ടെ.!

और कहानियां पढ़ने के लिए क्लिक करें...