അന്ന് പ്രഭാതം പൊട്ടി വിടർന്നത് പുറത്ത് കിളികളുടെ ശബ്ദ കോലാഹലങ്ങളോടെയാണ്. ഹേമാംബിക അത് കേട്ട് ഞെട്ടി ഉണർന്നു. പൂന്തോട്ടത്തിലേക്ക് നോക്കിയപ്പോൾ അവിടം ശൂന്യമാണ്. പുറത്ത് നല്ല മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. അതായിരിക്കും അതിനു കാരണം എന്നവർ ചിന്തിച്ചു പെട്ടെന്ന് താൻ വളർത്തുന്ന കിളിക്കൂട്ടിലെ കിളികളെക്കുറിച്ചായി അവരുടെ ചിന്ത. ഇന്നലെ താൻ അവക്ക് തീറ്റ കൊടുക്കാൻ മറന്നു പോയോ എന്ന് ഹേമാംബിക ഓർത്തു നോക്കി. ഇല്ല… ഇന്നലെ സന്ധ്യക്ക് അവയ്ക്കും അടുത്ത കൂട്ടിലുള്ള മുയലുകൾക്കുമുള്ള ആഹാരം നൽകിയിട്ടാണല്ലോ താൻ മടങ്ങിയത്. എങ്കിലും ഒന്ന് അവയെ ചെന്ന് നോക്കുക തന്നെ. പ്രത്യേക രീതിയിലുള്ള പക്ഷികളുടെ ശബ്ദ കോലാഹലങ്ങൾ എന്തോ അപകട സൂചന നൽകുന്നതായി തോന്നി. ഒരു കുടയെടുത്ത് തലയിൽ ചൂടിക്കൊണ്ട് ഹേമാംബിക പുറത്തേക്ക് നടന്നു. അതു കണ്ട് കുളികഴിഞ്ഞ് തല തുവർത്തുകയായിരുന്ന നയന ഓടി വന്നു.

“എന്താ ഹേമാമ്മേ അതിരാവിലെ കുടയുമെടുത്ത് പുറത്തേക്ക്.” അവൾ ചോദിച്ചതു കേട്ട് ഹേമാംബിക തിരിഞ്ഞു നോക്കി പറഞ്ഞു.

“ആ ലൗവ് ബേർഡ്സിന്‍റെ കൂട്ടിൽ നിന്നുമാണെന്നു തോന്നുന്നു. എന്തോ പ്രത്യേക രീതിയിലുള്ള കരച്ചിൽ കേൾക്കുന്നു. ഒന്ന് നോക്കാമെന്നു കരുതി.”

“നല്ല മഴയുണ്ടല്ലോ ഹേമാമ്മേ… ഈ മഴയത്ത് ഒറ്റക്കു പോകണ്ട. ഞാനും വരാം.” നയന മറ്റൊരു കുടയുമെടുത്ത് ഹേമയുടെ കൂടെ നടന്നു.

“വല്ല ചേരയോ പാമ്പോ മറ്റോ പക്ഷികളെ പിടിച്ചു കാണുമോ എന്നാ എനിക്കു പേടി.” ഹേമാംബിക പറയുന്നതു കേട്ട് നയനക്കും പേടിയായി.

“ശരിയാ ഹേമാമ്മേ മലമ്പ്രദേശമായതുകൊണ്ട് ഇവിടെയൊക്കെ പാമ്പുകൾ ധാരാളം കാണും. എന്നാലും നമ്മളാ പക്ഷിക്കൂട് അല്പം ഉയരത്തിലല്ലെ വച്ചിട്ടുള്ളത്. അപ്പോപ്പിനെ പാമ്പും മറ്റും കേറുമോ?”

“പാമ്പുകൾ ഏതുയരത്തിലും കേറില്ലേ പൊട്ടിപ്പെണ്ണേ.” ഹേമാംബിക നയനയെ കളിയാക്കി. അവർ ചെന്നു നോക്കുമ്പോൾ ഊഹിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു. പക്ഷികളിലൊന്നിനെ ഏതോ ജീവികൾ പിടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചിരിക്കുന്നു. ആ ശ്രമത്തിൽ അതിലൊന്ന് കുട്ടിനുള്ളിൽ ചത്തു കിടക്കുന്നു. മറ്റു കിളികൾ പേടിച്ച് വല്ലാത്ത ശബ്ദത്തിൽ ചിലച്ചു കൊണ്ടിരിക്കുന്നു.

“നോക്കൂ, ഹേമാമ്മേ… കിളികളിലൊന്ന് ചത്തുപോയല്ലോ.” അതു പറയുമ്പോൾ നയനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഹേമാംബികക്കും ആ കാഴ്ച കണ്ട് വല്ലാത്ത വിഷമമായി. എന്നും പ്രഭാതത്തിൽ ആ കൂട്ടിനടുത്തു വന്ന് കിളികളെ കാണുകയും അവക്ക് തീറ്റ കൊടുക്കുകയും ചെയ്യുന്നതിൽ ഹേമാംബിക വല്ലാതെ ആനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെ താൻ അരുമയായി വളർത്തുന്ന കിളികളിലൊന്ന് ചത്തു കിടക്കുന്നതു കണ്ടപ്പോൾ ഹേമാംബികക്കും സഹിച്ചില്ല.

“ഹോ… എന്തൊരു കാഴ്ചയാണിത്. എനിക്കിതു കണ്ടിട്ട് സഹിക്കാനാവുന്നില്ല.” ഹേമാംബികയും അറിയാതെ കരഞ്ഞു പോയി. അവരുടെ കരച്ചിലും പറച്ചിലും കേട്ട് അന്തേവാസികളിൽ ഒന്നു രണ്ടു പേർ ഓടിവന്നു.

“എന്തു പറ്റി ടീച്ചർ?” അവർ ആകാംക്ഷയോടെയും അമ്പരപ്പോടെയും ചോദിച്ചു.

“അത് ഹേമാമ്മ വളർത്തിയിരുന്ന കിളികളിലൊന്ന് ചത്തുപോയി.” നയന തേങ്ങിക്കൊണ്ട് പറഞ്ഞു.

“ശ്ശോ… കഷ്ടമായിപ്പോയല്ലോ… ആ കമ്പിയുടെ ഇടയിൽക്കൂടിവല്ല പാമ്പോ പെരുച്ചാഴിയോ മറ്റോ പിടിച്ചതായിരിക്കും” ശാരദാമ്മ എന്ന സ്ത്രീ സഹതാപപൂർവ്വം ഹേമാംബികയെ നോക്കി പറഞ്ഞു.

“എന്തു ചെയ്യാനാ ഇതുങ്ങൾക്കൊക്കെ ആയുസ്സ് ഇത്രയുമേ ഉള്ളൂവെന്നേ. പിന്നെ അതുങ്ങള് പറന്നു കളിക്കുന്നതു കാണുമ്പോ നമുക്കൊക്കെ ഒരു സന്തോഷം തോന്നും.” ഏലിയാമ്മയാണതു പറഞ്ഞത്

“ഞാൻ പണ്ട് ഇതുപോലെ കോഴിയെ വളർത്തിയിട്ട് എത്ര കോഴിയെയാണെന്നോ കുറുക്കൻ പിടിച്ചു കൊണ്ടുപോയത്. മുട്ടയിടുന്ന നല്ല ഒന്നാന്തരം കോഴികളായിരുന്നു എല്ലാം.” ശാരദാമ്മയാണ് അതു പറഞ്ഞത്.

“ഇനീപ്പോ കരഞ്ഞോണ്ടിരുന്നിട്ടെന്നതാ കാര്യം. ഒടേ തമ്പുരാൻ അതിന് അത്രേ ആയുസ്സുകൊടുത്തുള്ളൂ എന്ന് വിചാരിച്ച് സമാധാനിക്കാം. ഏതായാലും ആ ചത്ത കിളിയെ കൂട്ടീന്ന് വേഗം നീക്കാൻ നോക്കാം അല്ലെങ്കിൽ മറ്റു കിളികളും വല്ല അസുഖോം വന്ന് ചത്തു പോകും.” ഏലിയാമ്മ അതും പറഞ്ഞ് കൂടുതുറന്ന് പതുക്കെ ചത്ത കിളിയെ പുറത്തെടുത്തു. കിളിക്കൂട്ടിന് അഴികളേക്കാൾ നല്ലത് കമ്പി വലയാണെന്ന് അവർ പറയുകയും ചെയ്തു. അന്നു തന്നെ ഹേമാംബിക കിളിക്കൂടിന് കമ്പി വല അടിക്കാനുള്ള ഏർപ്പാടു ചെയ്തു. വൈകുന്നേരങ്ങളിൽ കിളിക്കൂടിനു മുമ്പിൽ കിളികളെ കാണാൻ എത്തുന്ന പ്രായമായവർക്ക് അത് നയനാ നന്ദകരമായ കാഴ്ചയായിരുന്നു. അവർ അവയുടെ കളികൾകണ്ട് ആനന്ദിക്കുകയും അവക്ക് തീറ്റ നൽകുകയും ചെയ്യുന്നത് തുടർന്നു പോന്നു.

ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് രാജീവൻ തന്‍റെ ബൈക്കിൽ സ്നേഹ സദനത്തിൽ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളു. സ്നേഹസദനത്തിൽ ആഹാരം കിട്ടുമെങ്കിലും അയാൾ അതു കഴിക്കാറില്ല വീട്ടിൽ തന്‍റെ അമ്മയുടേയും ഭാര്യയുടേയും കൈ കൊണ്ട് വിളമ്പിയ ആഹാരമാണ് അയാൾക്ക് പഥ്യം.

“അമ്മയുടെ കൈ കൊണ്ട് വിളമ്പി ഉണ്ടാലെ എനിക്കിപ്പഴും ചോറിറങ്ങൂ.” അതു കേൾക്കുമ്പോൾ ഭാര്യ സുമിത്ര അല്പം അസൂയയോടെയാണെങ്കിലും ചിരിക്കും. ഭർത്താവിന്‍റെ അമ്മയോടുള്ള സ്നേഹം കാണുമ്പോൾ അവൾക്ക് അസൂയ തോന്നാറുണ്ടെങ്കിലും അവൾ അത് പ്രകടമാക്കാറില്ല. കാരണം, തന്നെ ഒരു മകളെ പോലെ സ്നേഹിക്കുന്ന അമ്മായിയമ്മയെ അവൾക്കും ഇഷ്ടമായിരുന്നു. ചിലപ്പോൾ രാജീവൻ അമ്മയോട് രണ്ടുരുള തനിക്ക് വാരിത്തരാൻ പറയും. അത് കേൾക്കുമ്പോൾ സുമതിയമ്മ പറയും.

“കണ്ടില്ലേ? അവനിപ്പഴും കൊച്ചു കുട്ടിയാണെന്നാ വിചാരം. പെണ്ണുകെട്ടി രണ്ടു പിള്ളേരുമായി. അപ്പഴാ…”

അങ്ങനെ പറയുമെങ്കിലും സുമതിയമ്മ അയാൾക്ക് വാരിക്കൊടുക്കും. അതു കാണുമ്പോൾ സുമിത്രയുടെ കണ്ണുനിറയും. കാരണം അവൾ അമ്മയില്ലായാണ് വളർന്നത്. അതു കാണുമ്പോൾ സുമതിയമ്മ അവൾക്കും വാരിക്കൊടുക്കും. അപ്പോഴേക്കും രാജീവന്‍റെ മക്കൾ അടുത്തെത്തും. “അമ്മൂമ്മേ… ഞങ്ങൾക്കും…” പത്തിൽ പഠിക്കുന്ന മാളവികക്കും എട്ടിൽ പഠിക്കുന്ന മനോജിനും അമ്മൂമ്മയെ ജീവനാണ്. അങ്ങനെ ആ കൊച്ചു കുടുംബം സുമതിയമ്മയുടെ സ്നേഹ പരിലാളനങ്ങളിൽ ആനന്ദിച്ചു ജീവിച്ചു. സുമതിയമ്മക്ക് താൻ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ചെറുപ്പത്തിൽ മക്കളെ വളർത്താൻ അവർ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.

രാത്രിയിൽ ജോലി കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ പോലും അമ്മ ഉറങ്ങിയോ എന്ന് നോക്കിയ ശേഷം അവരെ ഒരു പുതപ്പെടുത്ത് പുതപ്പിച്ചിട്ടാണ് രാജീവൻ തന്‍റെ ഉറക്കറയിലേക്കു പോലും പോകുകയുള്ളു അമ്മയോടുളള കടപ്പാടുകൾ അത്ര വലുതാണെന്ന് രാജീവന് തോന്നാറുണ്ട്.

രാജീവൻ തന്‍റെ ബൈക്ക് ‘സ്നേഹ സദന’ത്തിന്‍റെ ഷെഡിൽ വച്ച് തിരിഞ്ഞു നടന്നു. അപ്പോഴാണ് ആ മൂന്നു ഫ്രീക്ക് പയ്യന്മാർ തന്‍റെ മുന്നിലേക്ക് നടന്നുവരുന്നത് കണ്ടത്. അവർ തങ്ങൾ വന്ന ബൈക്കുകൾ ഒരിടത്ത് ഒതുക്കി വച്ച് രാജീവന്‍റെ മുന്നിലെത്തുകയായിരുന്നു.

“ആരാ മനസ്സിലായില്ലല്ലോ?” രാജീവൻ ചോദിച്ചു.

“ഞാൻ ഷിജു, ഇവൻ ഷിബു. ഞങ്ങൾ ഇവിടെയുള്ള കാർത്യായനി അമ്മയുടെ പേരമക്കളാണ് സർ. ഞങ്ങൾക്ക് ഞങ്ങളുടെ അമ്മൂമ്മയെ ഒന്നു കാണണം.”

രാജീവന് അത് കേട്ടപ്പോൾ വളരെ സന്തോഷമായി. ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയും പേരമക്കളുണ്ടല്ലോ.

“വരു രണ്ടു പേരും. അമ്മൂമ്മയെ കാണിച്ചു തരാം.” രാജീവൻ അവരെ അകത്തേക്കു ക്ഷണിച്ചു. കാർത്യായനിയമ്മയെ കാണിച്ചു കൊടുത്തു. പ്രായാധിക്യത്താൽ തീർത്തും അവശയായ അവർ കട്ടിലിൽ കിടക്കുകയായിരുന്നു. രാജീവ് അവരെ ചെന്ന് തൊട്ടുവിളിച്ചു പറഞ്ഞു

“അമ്മേ. അമ്മയെക്കാണാൻ പേരമക്കൾ വന്നിരിക്കുന്നു.” കാർത്യായനി അമ്മക്ക് ആദ്യം രാജീവ് പറയുന്നതെന്തെന്ന് മനസ്സിലായില്ല. എന്നാൽ ക്രമേണ, മങ്ങൽ മാറി കാര്യങ്ങൾ തെളിഞ്ഞു വന്നു. തന്‍റെ ഇളയമകന്‍റെ മകനും ഇളയമകളുടെ മകനും ആണതെന്ന് അവർക്കുമനസ്സിലായി അപ്പോൾ അവരുടെ പീള കെട്ടിയ കണ്ണുകളിൽ അമ്പരപ്പും, അതിശയവും, സന്തോഷവും, മാറി മാറി നിഴലിട്ടു. അവർ പല്ലില്ലാത്ത തൊണ്ണു കാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു. “എന്തിനാ മക്കളെ വന്നത്?”

“ഞങ്ങൾ… ഞങ്ങൾ… അമ്മൂമ്മയെക്കാണാൻ വേണ്ടി വന്നതാണ്.”

“എന്നെക്കാണാനോ? എനിക്ക് സന്തോഷമായി മക്കളെ…” അതു പറയുമ്പോൾ ആ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു. ആയ കാലത്ത് വീട്ടുജോലികൾ എടുത്താണ് അവർ മൂന്നു മക്കളെ പോറ്റിയത്. വളർന്നപ്പോൾ കൂലിവേലയുൾപ്പെടെ പലതരം ജോലികൾ ചെയ്തു. പിന്നീട് അവർ വിവാഹിതരായി. ഏതാനുംനാൾ മുമ്പ് ജോലി ചെയ്യാനാവാത്ത തന്നെക്കൂടി നോക്കാനാവില്ലെന്നു പറഞ്ഞ് ആ വീട്ടിൽ നിന്നും ഒരു പട്ടിയെപ്പോലെ ആട്ടിയിറക്കി വിട്ടു. വഴിയിൽ ഭിക്ഷയെടുത്തു കുറെനാൾ ജീവിച്ചെങ്കിലും ഒടുവിൽ അവശയായി വഴിയിൽ വീഴുകയായിരുന്നു. അപ്പോഴാണ് ഏതാനും സാമൂഹിക പ്രവർത്തകർ അവരെ ഇവിടെ കൊണ്ടെത്തിച്ചത്. അതെല്ലാം പേരമക്കളെ കണ്ടനിമിഷത്തിൽ അവർ മറന്നു പോയി. അവർ ഏറെ സന്തോഷത്തോടെ പേരമക്കളെ അടുത്തു വിളിച്ചു, തന്‍റെ ശുഷ്കിച്ച കൈകൾ കൊണ്ട് അവരെ ആലിംഗനം ചെയ്ത് ആ നെറുകയിൽ ചുംബിച്ചു.

“എന്നാലും നിങ്ങൾ എന്നെ ഓർത്തല്ലോ മക്കളെ, എനിക്കതുമതി. ആട്ടെ നിങ്ങടെ അച്ഛനുമമ്മയുമൊക്കെ സുഖമായിരിക്കുന്നോ? അവരെന്നെ അന്വേഷിക്കാറുണ്ടോ?”

“പിന്നെ. അമ്മൂമ്മയെ ഇറക്കിവിട്ടതില് അച്ഛനിപ്പൊ നല്ല സങ്കടമുണ്ട്. അമ്മൂമ്മയെ വിളിച്ചു കൊണ്ടുവരണം എന്ന് ഇന്നാള് അച്ഛൻ അമ്മയോട് പറയുന്നതു കേട്ടു.” ഷിബു പറഞ്ഞതു കേട്ട് ആ വൃദ്ധ നയനങ്ങൾ വീണ്ടും നിറഞ്ഞു.

“അവന് അങ്ങനെ തോന്നിയില്ലെങ്കിലെ അതിശയിക്കാനുള്ളു. ഞാനത്ര കഷ്ടപ്പെട്ടാ അച്ഛനില്ലാത്ത അവരെ വളർത്തിയത്.”

“ആട്ടെ, അമ്മൂമ്മയ്ക്കിവിടെ സുഖമാണോ?”

“പിന്നെ എനിക്കിവിടെ സ്വർഗ്ഗമാ മക്കളെ. ഏതായാലും നിങ്ങളെയൊന്നും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ ഈശ്വരൻ എനിക്ക് ഒരു വഴി ഒരുക്കിത്തന്നു.” അതു പറയുമ്പോൾ ഷിബുവിന്‍റെ ചുണ്ടിൽ ഒരു സന്തോഷച്ചിരി വിരിഞ്ഞു. അവൻ ഷിജുവിനെ ചിരിച്ചു കൊണ്ട് നോക്കി. എന്നിട്ടു പറഞ്ഞു.

“അമ്മൂമ്മയെ ഇവിടെ താമസിക്കാൻ ഇനി അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല അടുത്തു തന്നെ അച്ഛൻ വന്ന് അമ്മൂമ്മയെ കൂട്ടിക്കൊണ്ടുപോകും. ഇപ്പത്തന്നെ അച്ഛർ പറഞ്ഞിട്ടാ ഞങ്ങൾ വന്നത്.” അതു കേൾക്കെ കാർത്യായനിയമ്മ പേരമക്കളെ അവിശ്വസനീയതയോടെ നോക്കി.

“എനിക്കിനി ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത് മക്കളെ. അവൻ എന്‍റെ മകനാ. ഞാനങ്ങനെയാ എന്‍റെ മക്കളെ വളർത്തിയത്. അവർക്ക് എന്നെ മറക്കാനാവൂല്ല.” ആ അമ്മ ഹൃദയം ആനന്ദാതിരേകത്താൽ നിറഞ്ഞു. തന്‍റെ ജന്മം സഫലമായതായി അവർക്കു തോന്നി. മക്കൾ തന്നോട് ചെയ്ത എല്ലാതെറ്റുകളും ഒരു നിമിഷം കൊണ്ട് പൊറുക്കുവാനും ആ അമ്മയ്ക്കു കഴിഞ്ഞു.

“എന്നാൽ ഞങ്ങള് പോകുകാ അമ്മൂമ്മേ കോളേജിൽ നിന്ന് ക്ലാസ്സ് കട്ട് ചെയ്തിട്ടാ ഞങ്ങള് വന്നത്. ഞങ്ങള് പോട്ടേ അമ്മൂമ്മേ…” അവർ ഏതാനും പൊതികൾ അമ്മൂമ്മയുടെ തലയ്ക്കൽ വച്ചു. “ഇത് കുറച്ച് ഓറഞ്ചാ അമ്മൂമ്മേ…”

“ഇതൊന്നും വേണ്ടായിരുന്നല്ലോ മക്കളെ… നിങ്ങൾ എന്നെക്കാണാൻ വന്നതു തന്നെ എനിക്കു സന്തോഷമായി. നിങ്ങടെ അച്ഛനോട് വേഗം വരാൻ പറയണെ. ഞാൻ കാത്തിരിക്കും.”

“ഒ.കെ അമ്മൂമ്മേ. ഞങ്ങള് അമ്മൂമ്മയുടെ ഒരു സെൽഫി എടുത്തോട്ടെ.” ഉടൻ തന്നെ മൂന്നു പേരും അമ്മൂമ്മയോട് ചേർന്നിരുന്ന് ഒരു സെൽഫി എടുത്തു. എന്നിട്ട് വിജയ ഭാവത്തിൽ പറഞ്ഞു, “ഇനി ഞങ്ങള് പൊക്കോട്ടെ അമ്മൂമ്മേ ഇന്ന് ‘ഗ്രാൻഡ് മദേഴ്സ് ഡേ’ ആണ്. അതുകൊണ്ടും കൂടി ആണ് ഞങ്ങൾ വന്നത്. അപ്പോൾ അമ്മൂമ്മയ്ക്ക് “ഹാപ്പി ഗ്രാൻഡ് മദേഴ്സ് ഡേ” പിന്നെ ഇവനെ ഞങ്ങൾ പരിചയപ്പെടുത്തിയില്ലല്ലൊ. ഇത് ഞങ്ങടെ കൂട്ടുകാരൻ റോയ്. അപ്പോൾ ഗുഡ് ബൈ അമ്മൂമ്മേ, ഇനിയും കാണാം.”

അങ്ങനെ പറഞ്ഞ് ആ ഫ്രീക്കന്മാർ അവിടെ നിന്നും അകന്നു പോയി. അവർ ഒടുവിൽ ഇംഗ്ലീഷിൽ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും കാർത്യായനിയമ്മയുടെ മനസ്സും കണ്ണും നിറഞ്ഞു കവിഞ്ഞു. അതു കണ്ട് അടുത്ത ബെഡ്ഡിലിരുന്ന ലീലാമ്മ ചോദിച്ചു.

“പേരമക്കളാണല്ലേ കാർത്യായനിയമ്മേ. നിങ്ങള് ഭാഗ്യവതിയാണല്ലോ. അവര് കാണാൻ വന്നില്ലേ.”

“ഇനി എന്‍റെ മകൻ വരും. ലീലാമ്മേ. എന്നെ കൂട്ടി കൊണ്ടു പോകാൻ. ഇതിൽപ്പരം സന്തോഷം എനിക്കിനിയെന്തു വേണം.” കാർത്യായനിയമ്മയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നറും പൂക്കൾ വിരിഞ്ഞു നില്ക്കുന്നത് അപ്പോൾ ലീലാമ്മയ്ക്ക് കാണാമായിരുന്നു.

ഷിജുവും ഷിബുവും റോയിയും തങ്ങൾ ബൈക്ക് വച്ചിരിക്കുന്നിടത്തേക്ക് ചെല്ലുന്നത് രാജീവ് കണ്ടു. അവർ കാർത്യായനി അമ്മയുമായി സംസാരിക്കുന്നത് മുഴുവൻ അയാൾ കേട്ടിരുന്നു അമ്മൂമ്മയോടുള്ള അവരുടെ സ്നേഹം കണ്ട് രാജീവിന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു ബൈക്കിനടുത്തെത്തിയപ്പോൾ ഷിബുവിനോട് ഷിജു ചോദിച്ചു.

“നിന്‍റേത് നല്ല അഭിനയമായിരുന്നല്ലോടാ ഷിബു. മാമൻ വരുമെന്ന് ആ തള്ളയെ പറഞ്ഞു വിശ്വസിപ്പിക്കാൻ നിനക്കു കഴിഞ്ഞല്ലോ.”

“അപ്പോ നിങ്ങടേത് അഭിനയമായിരുന്നോ?” സുഹൃത്ത് റോയി ചോദിച്ചു.

“അതെ, അതല്ലേ ഞങ്ങടെ കഴിവ്. അമ്മൂമ്മയുടെ പേരിലുള്ള ഒരു ഇൻഷുറൻസ് തുക, ഏകദേശം ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത ഇന്‍റിമേഷൻ വീട്ടിൽ വന്നിട്ടുണ്ട്. അതിന്‍റെ സ്നേഹമാ ഞങ്ങള് പ്രകടിപ്പിച്ചത്.” ഷിബു പറഞ്ഞു.

“അത്രയും തുക അവരുടെ പേരിലോ?” റോയ് അല്പം അതിശയോക്തിയിൽ ചോദിച്ചു

“അതേടേയ് അതവര് വീട്ടുജോലിക്കു പോയിരുന്നകാലത്ത് ഊറ്റി ഉറുമ്പി സമ്പാദിച്ചതാ.” ഷിജു അല്പം പരിഹാസ സ്വരത്തിൽ പറഞ്ഞു.

“അതെ, അത് അവരെക്കൊണ്ട് ഒപ്പിടുവിച്ച് എങ്ങനെയെങ്കിലും അടിച്ചെടുക്കണമെടാ. അതിനുള്ള ഒരു മയക്കു വിദ്യ. പിന്നെ ഈ സെൽഫിയും ഫെയ്സ്ബുക്കിൽ ഇടണം. അതോടെ ഞങ്ങടെ ഗേൾഫ്രണ്ട്സ് ഫ്ലാറ്റാകും. ഞങ്ങളെക്കുറിച്ച് അവർക്കിപ്പോഴുള്ള എല്ലാ മോശം അഭിപ്രായവും മാറും. അതല്ലാതെ ആ തള്ളയെ പ്രീതിപ്പെടുത്തിയിട്ട് എന്താവശ്യമെടാ.” ഷിബു അതു പറയുമ്പോൾ ഷിജുവും ഒപ്പം ചേർന്ന് ആർത്തുചിരിച്ചു. അതു കേട്ട് നിന്ന റോയ് പറഞ്ഞു,

“നിങ്ങൾ രണ്ടു പേരും ആളു കൊള്ളാമല്ലോ. സിനിയെയും നിമിയെയും ഈ ഫോട്ടോ കാണിച്ച് സ്വാധീനിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം അല്ലേ? പിന്നെ ആ തള്ളയുടെ ഇൻഷുറൻസ് തുക അടിച്ചെടുക്കുകയും വേണം. അപ്പോ കള്ളുകുടിയനായ നിന്‍റെ അച്ഛൻ വരുമെന്നു പറഞ്ഞതും ഈ ആവശ്യത്തിനാണോ?”

“അതേന്നെ. അല്ലാതെ ഈ വയസ്സുകാലത്ത് ആ തള്ളയെ ഏറ്റെടുത്ത് നോക്കിയിട്ട് ഞങ്ങക്കെന്തു കിട്ടാനാ?”

“അപ്പോ അവര് നിങ്ങളു പറഞ്ഞത് വിശ്വസിച്ച് നിങ്ങടെ തന്തമാരെ കാത്തിരിക്കുമല്ലോ. പുവർ ഉമൺ” അങ്ങനെ പറഞ്ഞ് റോയിയും പൊട്ടിച്ചിരിച്ചു.

“അപ്പോ നമുക്കിന്ന് ഗ്രാൻഡ്മാസ് ഡേ ആഘോഷിക്കേണ്ടേടേയ്. നമുക്ക് നല്ല ഇടുക്കി ഗോൾഡ് നീലച്ചടയൻ കിട്ടുമോന്ന് നോക്കാം.” അങ്ങനെ പറഞ്ഞ് അവർ മൂന്നു പേരും തങ്ങളുടെ ബൈക്കുകളിൽ കയറി.

അവരുടെ ഈ സംസാരം അല്പം മാറി നിന്ന് രാജീവ് കേൾക്കുന്നുണ്ടായിരുന്നു. ആ യുവാക്കളെ ഇടിച്ച് ചമ്മന്തി പരുവമാക്കാൻ ആ പഴയ പട്ടാളക്കാരന്‍റെ കൈ തരിച്ചു. പക്ഷെ അയാൾ എത്തും മുമ്പ് അവർ മൂന്നു പേരും ചിരിച്ചു ബഹളമുണ്ടാക്കി ബൈക്കുകളിൽ കേറിപ്പോകുന്നത് കണ്ട് രാജീവ് സ്തംഭിച്ചു നിന്നു.

ജീവിതം ആഘോഷമാക്കിയ പുതിയ തലമുറ അധ:പതിക്കുന്നതും മനുഷ്യത്വം മരവിച്ചു പോകുന്നതും കണ്ട് രാജീവ് ദുഃഖിച്ചു. ഇനി അവരോ അവരുടെ കള്ളുകുടിയന്മാരായ തന്തമാരോ വരികയാണെങ്കിൽ അവരെ ഇതിനകത്തു കേറ്റുകയില്ലെന്നും അയാൾ ഉറച്ചു.

और कहानियां पढ़ने के लिए क्लिक करें...