“അമ്മയ്ക്ക് അസുഖമായിട്ട് നിങ്ങൾ എന്നെ നേരത്തെ അറിയ്ക്കാതിരുന്നതെന്താണ്?”

അവൾ ഫഹദ് സാറിനോട് തട്ടിക്കയറി. “അത് മോളെ… മീരയ്ക്ക് ഇത്രത്തോളം സീരിയസ്സാകുമെന്ന് ഞാൻ വിചാരിച്ചില്ല. കഴിയാവുന്ന എല്ലാ ട്രീറ്റ്മെന്‍റുകൾ നൽകിയിട്ടും അവൾ രക്ഷപ്പെടുന്ന ലക്ഷണമില്ല. മോൾ എത്രയും വേഗം ഇങ്ങോട്ടെത്തിയാൽ അമ്മയെക്കാണാൻ പറ്റും. അവൾ എത്രയൊക്കെയായാലും നിന്നെ പ്രസവിച്ച അമ്മയല്ലെ? നിന്നെ അവസാനമായിക്കാണുവാൻ അവൾക്കും ആഗ്രഹമുണ്ടാവുകയില്ലെ?” ഫഹദ്സാർ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

“ശരി ഞാൻ വരാം… പക്ഷെ ഞാൻ വരുമ്പോൾ നിങ്ങൾ അവിടെയുണ്ടാകരുത്.”

ഫഹദ്സാറാണ് തന്‍റെ ഏറ്റവും വലിയ ശത്രു എന്ന മട്ടിലാണ് അവൾ സംസാരിച്ചത്. അവളുടെ ശത്രുത്വത്തിന് കാരണം അറിയാമെങ്കിലും ഫഹദ് സാർ അതിലൊന്നും ഇടപ്പെടാൻ ആഗ്രഹിച്ചില്ല.

“പണത്തിനെക്കാളും… കോടികൾ വിലമതിക്കുന്ന സ്വത്തിനെക്കാളും തനിക്കു വലുത് തന്‍റെ മീരയാണ്. അവളുടെ മനസ്സിന്‍റെ സ്വസ്ഥതയാണ് താനിപ്പോൾ കാണാനാഗ്രഹിക്കുന്നത്.” ഫഹദ് സാർ മനസ്സിൽ പറഞ്ഞു.

കീമോ കഴിഞ്ഞുള്ള ഉണർവ്വിന്‍റേയും ഉറക്കത്തിന്‍റെയും ഇടവേളയിൽ, പാതിമയക്കത്തിൽ മീര കണ്ടു.

തന്‍റെ മകൾ… അവൾ അവസാനമായി എന്നെ കാണാനെത്തിയിരിക്കുന്നു. അപ്പോൾ അവളുടെ മനസ്സിൽ ഞാനുണ്ടായിരുന്നുവെന്നോ? ഒരുപക്ഷെ പൊക്കിൾക്കൊടി ബന്ധത്തിന്‍റെ പറിച്ചെറിയാനാവാത്ത ദൃഢതയാവാം അവളെ ഇവിടെ എത്തിച്ചത്?

“മോളെ, കൃഷ്ണേ നീ എപ്പോൾ വന്നു?” എന്നെ ഉറ്റുനോക്കി നിൽക്കുന്ന മകളെ നോക്കി ഞാൻ ചോദിച്ചു.

“ഞാനിപ്പോൾ എത്തിയതേ ഉള്ളൂ അമ്മേ. അമ്മയ്ക്കിത്ര സീരിയസ്സാണെന്ന് ഞാനിപ്പോളറഞ്ഞതേയുള്ളൂ. അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ അതുപോലും എന്നെ അറിയിയ്ക്കണമെന്ന് ആർക്കും തോന്നിയില്ലല്ലോ.”

അവൾ വെറുതെ പരിഭവിച്ചു. അവളുടെ വാക്കുകളിലെ പൊള്ളത്തരം മനസ്സിലാക്കാതെ ഞാൻ ചോദിച്ചു?

അപ്പോൾ നിന്‍റെ കുഞ്ഞുങ്ങൾ? ടുട്ടുമോനും, കിങ്ങിണി മോളും… അവരെ കൊണ്ടു വരാമായിരുന്നില്ലെ, അവസാനമായി അവരെ ഒന്നു കാണാൻ വലിയ മോഹം തോന്നുന്നു.

“അവരെ കൊണ്ടുവരാൻ ദേവേട്ടൻ സമ്മതിയ്ക്കുകയില്ല അമ്മേ…” അവൾ വെറുതെ ദേവാനന്ദിന്‍റെ പേരിൽ കുറ്റം ചാർത്തുകയാണെന്ന് മീരയ്ക്ക് മനസ്സിലായി. ദേവാനന്ദ് അങ്ങനെയൊന്നും പറയുകയില്ലെന്ന് എനിയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. ഇപ്പോൾ എന്‍റെ മകളുടെ മനസ്സിലെ കള്ളത്തരങ്ങൾ എനിയ്ക്ക് കുറേശെയായി ബോദ്ധ്യം വന്നു തുടങ്ങി.

“ഇപ്പോൾ നിന്‍റെ ദേവേട്ടൻ നിന്നെ പോരാനായി സമ്മതിച്ചുവോ?”

പണ്ട് കൃഷ്ണമോൾ പറഞ്ഞതോർത്ത് ഞാൻ ചോദിച്ചു. “ദേവേട്ടൻ സമ്മതിച്ചാലും, ഇല്ലെങ്കിലും ശരി എന്‍റെ മമ്മിയാണെനിക്കു വലുത്. എന്‍റെ മക്കൾ പോലും അതു കഴിഞ്ഞേ എനിക്കുള്ളൂ.”

എന്നു പറഞ്ഞ മകളെ ഒട്ടൊരു അദ്ഭുതത്തോടെ ഞാൻ നോക്കി. ഒരുപക്ഷെ അവളിലെ മാറ്റം യാഥാർത്ഥ്യമായിരിക്കുമോ എന്ന് വീണ്ടും ഞാൻ സംശയിച്ചു. എന്നാൽ ആ വാക്കുകളുടെ പൊള്ളത്തരം അധികം താമസിയാതെ ഞാനറിഞ്ഞു. എന്‍റെ ജീവനേക്കാൾ എന്‍റെ സ്വത്താണ് അവൾക്കു വലുതെന്ന്… എന്‍റെ സർവ്വസ്വമായ ഫഹദ് സാറിനും, മകനുമായി എന്‍റെ സ്വത്തുക്കൾ വീതിയ്ക്കപ്പെട്ടു പോകുമെന്ന ഭയം. പിന്നെ അവളുടെ ഭർത്തൃവീട്ടുകാരെ ബാക്കി പണം നൽകി തൃപ്തിപ്പെടുത്തുവാനായി. അങ്ങനെ നൂറു നൂറാവശ്യങ്ങൾ അവൾക്കുണ്ടെന്ന് ഞാനറിഞ്ഞു. എല്ലാം പാതിമയക്കത്തിൽ, അവൾ ആരോടൊ ഫോണിൽ സംസാരിക്കുന്നത് കേട്ടതാണ്.

ഒടുവിൽ അസുഖത്തിന്‍റെ തീവ്രതയിൽ അബോധ തലങ്ങളിൽ ആണ്ടുപോയ എന്‍റെ കൈവിരലുകൾ ഒപ്പിയെടുത്ത് മുദ്രക്കടലാസ്സിൽ ചാർത്തുമ്പോൾ അവൾക്കു കൂട്ടായി ഭർത്താവിന്‍റെ വീട്ടുകാരും ഏതോ അഭിഭാഷകനും ഉണ്ടായിരുന്നു. പിന്നീട് അബോധതലങ്ങൾ വിട്ടുണർന്ന എന്‍റെ മനസ്സ് മകൾക്കായി തിരഞ്ഞപ്പോൾ അവൾ എന്നെവിട്ട് വിദൂരതയിലെത്തിയതായറിഞ്ഞു. പൊള്ളയായ വാക്കുകളുടെയും സ്നേഹ പ്രകടനങ്ങളുടേയും നിരർത്ഥകത തിരിച്ചറിഞ്ഞ മനസ്സ് വിങ്ങിപ്പൊട്ടിയപ്പോൾ അടുത്തിരുന്ന് സമാശ്വസിപ്പിയ്ക്കാനൊരാളുണ്ടായി. എന്നോടുള്ള അലിവിൽ വാർന്നു വീണ കണ്ണനീർക്കണികകളണിഞ്ഞ ഫഹദിന്‍റെ ചൂടുള്ള കൈത്തലങ്ങളിൽ അമർന്നു കിടക്കുമ്പോൾ ഭൂതവും, ഭാവിയും വർത്തമാനവും എല്ലാം ഒന്നായി അന്തരീക്ഷത്തിൽ വലിയിതമായിത്തീർന്നിരിക്കുന്നു. മയക്കത്തിലേയ്ക്ക് ആണ്ടുപോകുന്ന അടഞ്ഞ കൺപോളകൾ വലിച്ചു തുറന്ന് കരുണയുടെ ഉറവിടമായ ആ മുഖത്ത് മിഴിനട്ടപ്പോൾ മനസ്സു മന്ത്രിച്ചു.

“ഈ കൈത്തലങ്ങളാണ് എനിക്കു വലുത്. ഈ വാക്കുകളാണ് എന്‍റെ ശക്തി. ഈ ഹൃദയമാണ് എനിക്കേറ്റവും വിലയേറിയ സ്വത്ത്. എനിക്ക് വിലപ്പെട്ടതെല്ലാം ഇവിടെത്തന്നെയുണ്ട് കൃഷ്ണമോളെ. ഒന്നും നിനക്ക് പറിച്ചെടുക്കാനാവില്ല. അസ്പഷടമായ വാക്കുകൾ ഉരുവിടുമ്പോൾ ആ ചുണ്ടുകളിൽ വിരിഞ്ഞു നിന്ന നിലാവിന്‍റെ പുഞ്ചിരിയിൽ ഫഹദ്സാറ് തന്‍റെ ചുണ്ടുകൾ ചേർത്തു വച്ചു. അപ്പോഴദ്ദേഹമറിഞ്ഞില്ലായിരുന്നു, അതു തന്‍റെ പ്രിയതമയ്ക്കു താൻ നൽകുന്ന അന്ത്യ ചുംബനമാണെന്ന്. ഒരിയ്ക്കൽ കൂടി ആ ചുംബനമേറ്റ് ആ ശരീരം അറിയാതൊന്ന് വിറകൊണ്ടുവോ?

നിമിഷങ്ങൾക്കകം ചലനമറ്റ പ്രിയതമയുടെ ശരീരത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോൾ ഫഹദിന്‍റെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു.

“മീരാ… ഞാനും വരുന്നു നിന്‍റെ കൂടെ… നീയില്ലാത്ത ഈ ലോകത്ത് എനിക്കൊരു ജീവിതം അസാദ്ധ്യമാണ്.”

മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകുമ്പോഴാണ് പുറകിൽ നിന്നും ആ ശബ്ദം കാതുകളിൽ വന്നു വീണത്.

“ഒരു മുസൽമാനായ നിങ്ങൾക്കിനി ഇവിടെ എന്തുകാര്യം? മമ്മിയുടെ ഈ ഫ്ളാറ്റും മറ്റു സ്വത്തുക്കളും എനിക്കവകാശപ്പെട്ടതാണ്. നിങ്ങളിവിടെ ആരുമല്ല. എങ്ങോട്ടാണെന്നു വച്ചാൽ നിങ്ങൾക്കു പോകാം.”

ഫഹദ് സാർ പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ കോപത്താൽ വിറപൂണ്ട് കൃഷ്ണമോൾ നിൽക്കുന്നു.

അവൾ പറഞ്ഞതുകേട്ട് ഒരു ഭ്രാന്തനെപ്പോലെ ഉറക്കെ പൊട്ടിച്ചിരിക്കുമ്പോൾ ഫഹദ് സാർ പറഞ്ഞു.

“ഞാനീ ലോകത്ത് ഏറ്റവും വില മതിച്ചിരുന്ന സ്വത്ത് എന്‍റെ മീരയാണ് കൃഷ്ണമോളെ… അതൊരിക്കലും നഷ്ടപ്പെടുത്തുവാൻ നിനക്കാവുകയില്ല. നിനക്കെന്നല്ല ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കുമാവില്ല.”

അതുപറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിച്ച് അദ്ദേഹം അകലേയ്ക്കു നടന്നു മറഞ്ഞു. അപ്പോൾ തന്‍റെ കൈകളാൽ, അസഹ്യ വേദനയിലെന്നോണം അദ്ദേഹം തന്‍റെ ഹൃദയം പൊത്തിപ്പിടിച്ചിരുന്നു. സാഗരതീരത്തെത്തി “മീര” എന്നുറക്കെ വിളിച്ച് അദ്ദേഹം കുഴഞ്ഞു വീണു. അപ്പോൾ ആഞ്ഞടിച്ചു കൊണ്ടിരുന്ന തിരകളിൽ, അസ്തമയ സൂര്യന്‍റെ രക്തഛവിയ്ക്കൊപ്പം ഫഹദ്സാറിന്‍റെ ചുവന്ന രക്തവും കലർന്നിരുന്നു.

ഫ്ളാറ്റിന്‍റെ താക്കോലുമായി കൃഷ്ണമോൾ പടിയിറങ്ങുമ്പോൾ അകലെ സാഗര തീരത്ത് രണ്ടാത്മാക്കളുടെ സംഗമത്തിൽ ഹർഷ പുളകിതരായ തിരകൾ ആഞ്ഞടിച്ച് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.

ജാതി ചിന്തകളും മതഭേദങ്ങളും അളവില്ലാത്ത സമ്പത്തും പിന്നെ ജീവിതത്തിലെ അനേകായിരം കാപട്യങ്ങളും ഇല്ലാത്ത സ്നേഹത്തിന്‍റെ അതിർവരമ്പുകളില്ലാത്ത ആ ലോകത്തേയ്ക്ക് ആനന്ദമഗ്നരായി അവർ ഒരുമിച്ച് കൈകോർത്ത് ഉയർന്നു പൊങ്ങി.

ജീവിതം മുഴുവൻ ഒരു സ്നേഹസാഗരം ഉള്ളിൽ കൊണ്ടു നടന്ന ആ ധന്യാത്മാക്കളുടെ അപൂർവ്വ സംഗമം കണ്ട് സാഗരതിരകൾ വീണ്ടും വീണ്ടും ആർത്തലച്ച് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...