മാറാലകൾ മുകളിൽ നിന്ന് തുടച്ചു നീക്കുന്ന ശ്യാമയുടെ കണ്ണുകൾ എന്തെന്നില്ലാത്ത ആവേശത്തോടെ വീടിനകം മുഴുവൻ കറങ്ങുന്നുണ്ടായിരുന്നു.

കുഞ്ഞു… നീ വീഴാതെ കളിക്കണ്ടോ…

അമ്മയുടെ ആവലാതിയെല്ലാം നിറച്ച സ്വരം നിശബ്ദമായ ആ വീട്ടിൽ മൊത്തം നിറഞ്ഞു.

ഷെൽഫിൽ നിന്ന് പഴയ പുസ്തകങ്ങൾ പൊടിതട്ടി വെക്കുമ്പോളാണ് അപ്രതീക്ഷിതമായി ഓ.വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം കണ്ണിൽപ്പെട്ടത്.

കയ്യിലിരുന്ന പുസ്തകം റാക്കിലേക്ക് തള്ളിക്കയറ്റി ആ പുസ്തകം കൈയ്യിൽ എടുത്തു. രവി മാഷ്… മറക്കാൻ പറ്റാത്ത കഥാപാത്രം. പുസ്തകത്തിന്‍റെ പടർപ്പിലൂടെ കൈയോടിച്ച് ആദ്യ താള് മറിച്ചു.

ഘനശ്യാമൻ…

കൈ വിരലിന്‍റെ അറ്റത്തൂടെ മഞ്ഞുതുള്ളികൾ പോലെ എന്തോ ഒന്ന് ഒലിച്ചിറങ്ങി. ഹൃദയത്തിന്‍റെ കനം കൂടിയും കുറഞ്ഞും ഇടിക്കുന്ന ശബ്ദം എന്‍റെ അസ്വസ്ഥതകളെ കെട്ടി മുറുക്കി. തലമുടിയിലൂടെ അരിച്ചിറങ്ങിയ വിയർപ്പ് ഒച്ചിനെ പോലെ ഇഴഞ്ഞ് നീങ്ങി. മൈതാനത്തിൽ ധൂളിയിട്ട കലാലയത്തിലേക്ക് ഞാൻ അറിയാതെ എന്‍റെ മനസ്സ് അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു. വേണ്ടെന്നു തോന്നിയിട്ടും നിരുത്സാഹം ഏറ്റുവാങ്ങി ഞാനും!

ഘനശ്യാമൻ… ഘനശ്യാമൻ…

ആവർത്തിച്ച് ആവർത്തിച്ച് എന്നിലേക്ക് ആ പേര് ഞാൻ ചേർത്തു നിർത്തി. ഭൂതകാലത്തിന്‍റെ ഓർമയിലേക്ക് ഊളിയിട്ട് ഒരു കൗമാരക്കാരിയുടെ അപക്വമായ ചെരുവിന്‍റെ ഓരത്തൂടെ ഞാൻ ചലിച്ചു.

മറന്നുവോ… കൃഷ്ണ…

അതിവേഗം പായുന്ന ഫുട്ബോളിനൊപ്പം കാരിരുക്കിന്‍റെ ശക്തിയോടെ ഊക്കോടെ പായുന്ന കാർവർണ്ണൻ. മഴ പെയ്തിറങ്ങിയ സായാഹ്നത്തിൽ ബെഞ്ചുകളും ഡെസ്കുകളും ഒക്കെ കൂട്ടിയിട്ട പഴയ മുറിയുടെ നിശ്ശബ്ദമായ സാന്നിദ്ധ്യം. ഇളവെയിലിന്‍റെ ചെറിയ വെളിച്ചം ഞങ്ങളുടെ കൈകളിൽ മാറി മാറി അടിച്ചു കൊണ്ടേയിരുന്നു.

ആദ്യ ചുംബനം ആദ്യ സ്പർശനം അതൊക്കെ മറക്കാൻ കഴിയുമോ? ആത്മാവിൽ പ്രാണനുള്ളിടത്തോളം.

സ്വന്തം ഓർമ്മകളുടെ വേരുകൾ അറുത്തു കൊണ്ട് ആ താള് കീറി മാറാലയോടൊപ്പം ഇട്ട് കൊണ്ട് ഞാൻ നെടുവീർപ്പെട്ടു. അനശ്വര പ്രണയം… കവിതകൾ പാടിയുറക്കിയ കവീശ്വരൻമാർക്ക് പ്രണാമം.

ഗ്യാസ് അടുപ്പിൽ നിന്ന് തിളച്ച് പൊങ്ങിയ പാൽ തുടച്ച് കുപ്പി ഗ്ലാസ്സിലേക്ക് പകർന്ന് ചൂടോടെ ഞാൻ ഊതി കുടിച്ചു. പ്രണയത്തെ എപ്പോഴും പൂർണമാക്കുന്നത് ഇങ്ങനെയുള്ള ചില പ്രതീകങ്ങളാണ്. കരയുന്ന കുഞ്ഞിനെ മടിയിലേക്ക് എടുത്തു വച്ച് അവന്‍റെ വായിലേക്ക് മുല അമർത്തി കൊടുത്തു. വിശപ്പ് മാറുവോളം പാൽ ചുരത്തി കൊടുത്ത് അവന്‍റെ നെറ്റിയിൽ ഉമ്മ വെച്ചു ഞാൻ പറഞ്ഞു…

ഘനശ്യാമൻ…

– അശ്വതി എൻ.വി

കുടിയിറക്കം

malayalam 2 stories 660*430

വേദന കൊണ്ടയാൾ പുളയുകയായിരുന്നു. ഇടതു ചെവിയിൽ അമർത്തി തിരുമ്മിക്കൊണ്ട്‌ ഒരപസ്മാരരോഗിയെപ്പോലെ അയാൾ ഉറഞ്ഞു തുള്ളി. ചെവിക്കകത്ത്‌ കൊടുങ്കാറ്റടിക്കുന്നതു പോലെയും പടക്കുതിരകൾ കുതിക്കുന്നതായും അയാൾക്കു തോന്നി.

”ചെവിക്കായം പറക്കുന്നതാ, നിങ്ങളൊന്നടങ്ങിയിരിക്ക് ഞാനൊന്നു നോക്കട്ടെ.” ഭാര്യയുടെ നിസ്സാരവൽക്കരിക്കൽ കേട്ട് അയാൾക്ക് അരിശവും വരുന്നുണ്ടായിരുന്നു. വേദന അമർത്താനുള്ള ശ്രമം പരാജയപ്പെട്ട് അയാൾ സോഫയിലേക്കിരുന്നു.

”നീയാ വെളിച്ചെണ്ണയെടുത്ത്‌ ചെവിയിലൊട്ടൊന്നിറ്റിച്ചുതാ വേദന സഹിക്കാമ്മേല” അയാൾ ഭാര്യയോടു പറഞ്ഞു. അത് കേട്ടുകൊണ്ടാണ് മകൾ അവിടേക്കു വന്നത്.

”അച്ഛാ ചെവിക്കകത്ത് ഓയിലൊന്നും ഒഴിച്ചു കൂടെന്നാ ഡോക്‌ടർമാര് പറേണത്” അവളുടെ വൈദ്യവിജ്ഞാനം ശ്രദ്ധിക്കാതെ അയാൾ തല അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു കൊണ്ട് കണ്ണുകൾ പൂട്ടി അമർന്നിരുന്നു. ഭാര്യ അടുത്തു വന്ന് അയാളെ കുറേ നേരം നോക്കിയിരുന്നതൊന്നും അയാളറിയുന്നുണ്ടായിരുന്നില്ല.

“ങാ…… ഇതുറുമ്പു കയറീതു തന്ന്യാ……” അയാളുടെ കഴുത്തിനു പിൻവശത്തു നിന്നും ഒരുറുമ്പിനെ നുള്ളിയെടുത്തുകൊണ്ട് ഭാര്യ പറഞ്ഞതു കേട്ട് അയാൾ കണ്ണുകൾ ചിമ്മിത്തുറന്നു.

”ഉറുമ്പാണെങ്കി ഇപ്പോ ഞാനെടുത്തു തരാം” മൊബൈൽ എടുത്ത് ടോർച്ചു മിന്നിച്ചു കൊണ്ട് മകൾ അരികിലേക്ക് ചേർന്നിരുന്നു.

”ചെവിയിലേക്ക് ടോർച്ചടിച്ചു കൊടുത്താൽ ഏതുറുമ്പും ക്ഷണത്തിൽ വെളിയിലേക്കു വരും” മകൾ പറഞ്ഞു.

എങ്ങനെയെങ്കിലും ഈ പരവേശത്തിൽ നിന്നു മുക്തി കിട്ടിയാൽ മതി എന്നു ചിന്തിച്ച് അയാൾ സോഫയിലേക്കു ചരിഞ്ഞു കിടന്നു. മകൾ മൊബൈലിന്‍റെ ടോർച്ച് അയാളുടെ ചെവിക്കകത്തേക്കു തെളിയിച്ചു.

ഒരു മിനിട്ട് കഴിഞ്ഞപ്പോഴേക്കും തെല്ലൊരാശ്വാസം ഉണ്ടായി. ചെവിക്കകത്തെ കൊളുത്തിപ്പിടിത്തത്തിന് അയവു വന്നപോലെയും, പുറത്തേക്ക് എന്തോ ഇഴഞ്ഞിറങ്ങുന്നതായും തോന്നി. ശ്വാസം പിടിച്ച് അയാൾ അനങ്ങാതെ കിടന്നു. ”ദാ ദാ വരണുണ്ട് അവൻ ….കടിയനുറുമ്പാ”. മകൾ ഉത്സാഹത്തോടെ പറഞ്ഞു.

ഉറുമ്പ് പൂർണ്ണമായും വെളിയിലേക്കു വന്നയുടൻ വിരലുകൾ അകത്തേക്കിട്ട് അവൾ അതിനെ കൈപ്പിടിയിലൊതുക്കി പുറത്തേക്കെറിഞ്ഞു.

ചെവിക്കകത്തെ കടലിരമ്പം ഇപ്പോൾ പൂർണ്ണമായും അവസാനിച്ചിരിക്കുന്നു. അവാച്യമായൊരു ശാന്തത അയാളെ പുല്‌കി. പതിയെ സുഖകരമായ ഒരാലസ്യത്തിലേക്ക് അയാൾ ഊർന്നിറങ്ങി. ബോധം അബോധത്തിന്‍റെ തുരുത്തിലേക്കു തുഴഞ്ഞു കൊണ്ടിരിക്കെ  ഒരശരീരി കേട്ടു ”സഹോദരാ ഉണരൂ, എന്തൊരുറക്കമാ ഇത്?”

”ആരാ?” പകുതി ബോധത്തിൽ അയാൾ പ്രതിവചിച്ചു.

”ഞാൻ ഉറുമ്പാ… നേരത്തേ നിങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്ന….” ”ഹോ… വീണ്ടും വന്നോ ശല്ല്യപ്പെടുത്താൻ എന്തു വേണം നിനക്ക്?” അയാൾ അലോസരത്തോടെ ചോദിച്ചു.

”ഞാനെങ്ങനെ പോകാനാണ് സഹോദരാ, ഞങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നൊരു ദേശത്തേയ്ക്ക്?

അസ്‌തിത്വം ചോദ്യം ചെയ്യപ്പെടുന്നൊരിടത്തേക്കു വീണ്ടും തിരിച്ചു ചെല്ലാൻ ആരാണ് താത്പര്യപ്പെടുക?” ഉറച്ച ശബ്ദത്തിലുള്ള ഉറുമ്പിന്‍റെ ചോദ്യം അയാളെ തെല്ലുനേരത്തേക്ക് സന്നിഗ്ധതയിലാക്കി.

”ആരാ ആരാ നിങ്ങളുടെ നിലനില്പ്പ് അപകടത്തിലാക്കുന്നത്? ആരാണ് നിങ്ങളെ അവിടെ നിന്ന് ആട്ടിയോടിച്ചത്?” അയാൾ ആകാംക്ഷയോടെ തിരക്കി.

“അതൊക്കെ ഒരു കഥയാണ് സഹോദരാ, വലിയൊരു കുടിയൊഴിപ്പിക്കലിന്‍റെ കഥ. ജനിച്ചതിനും ജീവിക്കുന്നതിനും ഇനി വരാൻ പോകുന്ന മരണത്തിനു ഒക്കെയുള്ള തെളിവുകൾ ഞങ്ങൾ ഉറുമ്പുകൾ എവിടെപ്പോയുണ്ടാക്കാനാ. നാണം കെട്ടും ഭയന്നും അവിടെ കഴിയുന്നതിലും ഭേദം ഇങ്ങോട്ടു വരുന്നതാണ് നല്ലതെന്നു തോന്നി. ആദ്യമൊന്നും ഒട്ടുമേ ഇഷ്‌ടമായിരുന്നില്ല ഇവിടം. എപ്പോഴും അന്ധകാരത്തിലമർന്നു കിടന്നിരുന്ന ഈ സ്‌ഥലം പിന്നെയെപ്പൊഴോ ഇഷ്‌ടപ്പെടേണ്ടി വന്നു. ആഹാരത്തിനുള്ള ബുദ്ധിമുട്ടും അലട്ടിയില്ല. വല്ലപ്പോഴും താങ്കളുടെ കർണ്ണപുടങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന ആ മധുരിക്കുന്ന സ്രവം… അത് ധാരാളമായിരുന്നു അഷ്‌ടിക്ക്. എന്നാൽ നശിച്ച ആ ടോർച്ചു വെളിച്ചം എല്ലാം നശിപ്പിച്ചു. ഒരു ക്ഷണത്തേക്ക് മനോനിലയാകെ മാറ്റി മറിച്ചു. വീണ്ടും വെളിച്ചത്തിന്‍റെ ലോകത്തെത്താനുള്ള ദുഷ്ചിന്ത മാരീചനെപ്പോലെ വഴിതെറ്റിച്ചു കളഞ്ഞു. എന്തായാലും സംഭവിച്ചതു സംഭവിച്ചു. വെളിച്ചം കണ്ടപ്പോൾ അപ്പോഴത്തെ ഒരാഹ്ളാദത്തിന് താങ്കളെ ചെറുതായി വേദനിപ്പിച്ചതിൽ ഇപ്പോൾ ദുഖവുമുണ്ട്. ഇനിയതുണ്ടാവില്ല. സ്വസ്ഥതയാർന്ന ഈ സുരക്ഷിത ഗുഹയിൽ കഴിയാൻ ദയവായി അനുവദിക്കണം…” ഉറുമ്പിന്‍റെ സ്വരം ഒരു തേങ്ങലായി നേർത്തുനേർത്തു വന്നു. ക്രമേണ അത് ഒരു മുഴക്കമായി ചെവിക്കകത്തേക്ക് ഉൾവലിയുന്നതായി അയാൾക്കു തോന്നി.

പുതിയൊരു ബോധത്തിലേക്ക് കാൽകുത്തിയിറങ്ങിയപോൽ അയാൾ കണ്ണുകൾ തുറന്നുപിടിച്ചു. അപ്പോൾ കണ്ടത് കരിമ്പടം പുതച്ചു കൊണ്ട് ഒരു കൂട്ടം ഉറുമ്പുകൾ വരിവരിയായി അയാളുടെ കർണ്ണകവാടത്തിനരികിലേക്ക് അരിച്ചരിച്ചു വരുന്നതാണ്. തെല്ലും ഭയമില്ലാതെ നിസ്സംഗതയിൽ പൊതിഞ്ഞൊരു പുഞ്ചിരിയോടെ അയാളാ കാഴ്ച നോക്കി കിടന്നു.

– സന്തോഷ് ആറ്റിങ്ങൽ

और कहानियां पढ़ने के लिए क्लिक करें...