മൃദുത്വവും മധുരവും ചേർത്ത് “രാജീ..” എന്ന എന്‍റെ വിളിയിൽ ‘ദേ മുന്നിൽ നിൽക്കുന്നു. മറുവിളി പോലും തരാതെ എന്‍റെ ഭാര്യ രാജി
“എനിക്കറിയാം വിളിയുടെ കാ രണം” അവൾ തുടർന്നു.
“നമ്മുടെ ഏക ചെറുമകനെ കാണാനും അവിടെ താമസം തുടങ്ങാനും ഇനി മൂന്ന് ദിവസമല്ലേയുള്ളു. ഒക്കെ പായ്ക്ക് ചെയ്‌തു കഴിഞ്ഞോ എന്നല്ലേ?”
“അതെ മാത്രവുമല്ല. എന്‍റെ മുഴുവൻ മരുന്നുകളുടെ കാര്യം ഞാൻ തന്നെ വേണ്ടപോലെ എടുത്തു വച്ചോളാം എന്നുകൂടി പറയാനാ. എയർപോർട്ടിൽ ഡോക്ടറുടെ ഫുൾ പ്രിസ്ക്രിപ്ഷൻ കൂടി കരുതണം എന്ന് മോൻ വിളിച്ചു പറഞ്ഞിരുന്നു. പിന്നേ എനിക്ക് പാന്‍റ്സും ഷർട്ടും വളരെ കുറച്ചു മാത്രം കരുതിയാൽ മതി. ഞാൻ എന്‍റെ പേരക്കിടാവിനൊപ്പം മുഴുവൻ സമയവും ചിലവാക്കാനാണ് പ്ലാൻ. അതുകൊണ്ട് മുണ്ടും ബനിയനും കൂടുതൽ കരുതിക്കോളൂ. വീട്ടിൽ നിന്ന് പുത്തിറങ്ങുന്ന പ്രശ്നമില്ല.” ഇത്രയും പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി. കാലിൽ ആണി രോഗം പിടിപെട്ടിട്ട് ആറ് മാസത്തോളമായി. ചികിത്സയും മരുന്നും ഞാൻ രാജിയെ ഇതുവരെ അറിയിച്ചിട്ടില്ല. പിന്നെ അതുമതി. എന്‍റെ രാജി ഒരു വിധത്തിലും എന്നെ പുറത്തേയ്ക്ക് വിടില്ല. രാമപുരം വില്ലേജിൽ മാധവൻ മാഷിനെയും ഭാര്യ രാജശ്രീ ടീച്ചറേയും അവരുടെ ചെറു കുടുംബത്തെയും അറിയാത്ത ആരുമില്ല. പ്രായം ചെന്നവർക്കും പഠിക്കുന്ന കുട്ടികൾക്കുമപ്പുറം ഇനി പഠിച്ചുയരുന്ന കൊച്ചുകുട്ടികൾക്കുപോലും മാധവൻ മാഷ് വളരെ പ്രിയപ്പെട്ടവൻ.
വില്ലേജിലെ ഒരോ ചടങ്ങുകൾക്കും എല്ലാ സത്പ്രവർത്തനങ്ങൾക്കും മാഷ് ഏറ്റവും മുമ്പിലുണ്ടാകും. മാഷ് സ്വയം മുമ്പിൽ നിൽക്കുന്നതല്ല. മറിച്ച് ജനം മാഷിനെ മുമ്പിൽ നിറുത്തുന്നതാണ്. പുസ്‌തകത്തതിലെ പാഠത്തേക്കാൾ മാഷ് കുട്ടികൾക്കും മുതിർന്നവർക്കും വിളമ്പുന്നത് ലോകോന്നത അറിവുകളാണ്. വ്യത്യസ്തരായ ആളുകൾക്ക് അവരുടെ രുചിക്കനുസരിച്ചായിരിക്കും മാഷിന്‍റെ അറിവ് പകരൽ. രാജശ്രീ ടീച്ചർ അവരുടെ ഏകമകൻ കൃഷ്‌ണദാസിന്‍റെ പഠിത്തത്തിന് മുൻഗണന നൽകി അദ്ധ്യാപക ജോലിയിൽ നിന്ന് ഇരുപത് വർഷങ്ങൾക്കു മുമ്പേ വിരമിച്ചിരുന്നു.
കുറച്ചുപേർ എന്നോട് ചോദിക്കുമായിരുന്നു. “ഇത്രേം അറിവും സ്‌കൂളിൽ നിന്നും വില്ലേജിൽ നിന്നും പ്രീതിയും സ്നേഹവും ഏറ്റുവാങ്ങിയ മാഷിന് ഒരു “ബെസ്‌റ്റ് ടീച്ചർ” സ്റ്റേറ്റ് അവാർഡ് തേടിയെത്താത്തത് നിർഭാഗ്യമായിപ്പോയി എന്‍റെ മാഷേ.”
അപ്പോഴൊക്കെ ഞാൻ പറയും. “വൃദ്ധർ മുതൽ കൊച്ചുകുട്ടികൾ വരെ എന്നെ കാണുമ്പോഴോക്കെ “നമസ്തേ സർ” എന്ന് അഭിസംബോധന ചെയ്യുന്ന ഓരോ വാക്കും എനിക്ക് അവാർഡ് തന്നെയല്ലേ. ഈ മതിപ്പ് ഈ ജന്മത്തിൽ എനിക്ക് കൂടുതൽ തന്നെയാണ്.”
ഏക മകൻ കൃഷ്ണദാസിന് കുഞ്ഞ് ജനിച്ചിട്ട് പത്ത് മാസം കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഞങ്ങൾ ഫ്ളോറിഡയിലും എത്തിച്ചേർന്നു. വലിയൊരു ബംഗ്ലാവ്.
“അച്ഛഛനും അമ്മയ്ക്കും ഈ മുറി”. മകനും മരുമകൾ അഭിരാമിയും ഒരേ സ്വരത്തിൽ പറഞ്ഞു.
“മക്കളേ ഇത് വളരെ വലിയ മുറിയ . ഞങ്ങൾ നമ്മുടെ ഉണ്ണിക്കണ്ണനോ പ്പം കളിച്ചും ചിരിച്ചും പാഠങ്ങൾ ചൊല്ലിക്കൊടുത്തും ലിവിംഗ് റൂമിൽ കഴിഞ്ഞോളാം.” എന്നതിന് മറുപടിയായി മകൻ പറഞ്ഞു.
“അച്‌ഛാ എന്‍റെ വളരെ നാളത്തെ ആഗ്രഹമാണ് നിങ്ങളെ ഈ വീടിന്‍റെ ഏറ്റവും വലിയ മുറിയിൽ താമസിപ്പിക്കണം എന്നത്. നിങ്ങൾ ഇരുവരും മുറിയിലെ ടിവിയും കമ്പ്യൂട്ടറും ഒക്കെ നോക്കി എൻജോയ് ചെയ്യണം. ഒരു ജോലിയും ചെയ്യാൻ ഞാൻ സമ്മതിക്കില്ല. ഇനിയുള്ള ദിവസങ്ങൾ അച്ഛനും അമ്മക്കും വിശ്രമം മാത്രം.”
ഒളി കണ്ണാൽ രാജിയെ ഞാൻ ഒന്നു നോക്കി, ഒരു സമ്മതവും മൂളി.
പേരക്കിടാവിനൊപ്പം കളിച്ചും ചിരിച്ചും കൊഞ്ചിച്ചും മാസങ്ങൾ രണ്ട് കടന്നുവെങ്കിലും വേഗത കുറഞ്ഞ ദിവസങ്ങൾ പോലെ ഞങ്ങൾ രണ്ടാൾക്കും അനുഭവപ്പെട്ടു. എന്തോ എവിടെയോ ഒരു മിസ്സിംഗ് ഉത്തരം കണ്ടുപിടിക്കാൻ നിർബന്ധപൂർവം ശ്രമിച്ചില്ല എന്നതാണ് സത്യം.
അന്നൊരു തിങ്കളാഴ്ച ആയിരുന്നു.
“ഫുഡ് പായ്ക്കറ്റ് ബാഗിൽ വയ്ക്കു… ഷൂവും സോക്‌സും റെഡിയല്ലേ.ഗേറ്റ് തുറന്നിടൂ..” ഇങ്ങനെ മകൻ കൃഷ്ണദാസിന്‍റെ ആജ്‌ഞകൾ മുഴങ്ങിക്കൊണ്ടേയിരുന്നു. അവൻ എപ്പോഴത്തേയും പോലെ ഓഫീസിൽ പോകാൻ വളരെ വൈകിയിരിക്കുന്നു. കാറിൽ സ്വന്തം ഡ്രൈവിൽ ഇരുപതു മിനിറ്റോളം യാത്ര.
“ദേ ഞാൻ എത്തി ദേഷ്യം പിടിക്കല്ലേ. ഇപ്പഴും ഞാൻ തന്നെ എല്ലാം ചെയ്യണം. രാവിലെ ഹോസ് അടിച്ച് കാർ കഴുകി തുടങ്ങിയതു മുതൽ പെറ്റ് ഡോഗ് ജാക്കിയ്ക്ക് വരെ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞു. ഇവിടെ വേറെയും ആൾക്കാർ ഉണ്ടല്ലോ” അഭിരാമി അൽപം ഉയർന്ന സ്വരത്തിൽ പുലമ്പി.
“അച്ഛാ, അമ്മേ ഞാൻ ഇന്നും ലേറ്റ് ആണ്. ഇതേ പോലെ ചെറിയ കാര്യങ്ങളൊക്കെ ആകാം. സദാസമയവും കുഞ്ഞിനെയും കെട്ടിപ്പിടിച്ച് ലാളിച്ച് വഷളാക്കുന്നതിനേക്കാൾ അൽപസൊൽപം സഹായങ്ങളാകാം.” മകന്‍റെ നിർദേശം. “അതേയതേ ഞാനാണെങ്കിൽ വർക്ക് അറ്റ് ഹോം തുടങ്ങാൻ ഇനി രണ്ടാഴ്ച മാത്രം. എല്ലാ കാര്യങ്ങളും എനിക്ക് മുഴുവനായും ചെയ്യാൻ പറ്റിയെന്ന് വരില്ല.” അഭിരാമിയുടെ വാക്കുകൾ.
കേട്ടപാതി ഞാൻ ഓടിച്ചെന്ന് എന്‍റെ ചെരുപ്പ് തപ്പി. കണ്ടുപിടിക്കാൻ പറ്റിയില്ല. കണ്ടെടുക്കണമെങ്കിൽ കണ്ണട വേണം. അതിനായി ഞാൻ റൂമിലേക്ക് പോയി. കണ്ണട ഫിറ്റ് ചെയ്ത് തിരിച്ചെത്തി ചെരുപ്പും അനായാസം കണ്ടുപിടിച്ച് മുറ്റത്തേക്ക് ചാടിയിറങ്ങി. ഗേറ്റ് തുറന്ന് കൊടുത്താലോ. ഒരു ചെറിയ സഹായം.
പക്ഷെ ഗേറ്റ് തുറന്നു കിടക്കുന്നു. കാർ കാണുന്നില്ല. മകൻ പുറപ്പെട്ടു കഴിഞ്ഞു എന്ന് മനസ്സിലായി. ഗേറ്റ് അടച്ച് തിരിഞ്ഞ് അകത്തേക്ക് നടന്നു. മുമ്പിൽ ഭാര്യ രാജി, “നിങ്ങൾ കണ്ണടയും ചെരുപ്പും ഒക്കെ, ഫുൾ സെറ്റപ്പ് ആക്കി മാത്രമേ പുറത്തിറങ്ങു?”
ഞാൻ പകച്ചുപോയി. ആണിരോഗം ഞാൻ അവളെ അറിയിച്ചിട്ടില്ലല്ലോ. ഞാൻ മറുപടിയൊന്നും പറയാൻ നിന്നില്ല. എന്‍റെ വിഷമം അവൾക്ക് വേറൊരു വിധത്തിൽ മനസ്സിലായി എന്ന് എനിക്ക് തോന്നി. അൽപം കഴിഞ്ഞ് രാജി എന്നരികിൽ വന്നിരുന്നു. “നമ്മുടെ മകൻ എന്താ ഇങ്ങനെ എന്‍റെ മാഷേ ഒരു മതിപ്പില്ലാതെ” രാജിയുടെ ഈ വാക്കുകൾക്കൊപ്പം നേരിയ നനവുകലർന്ന കണ്ണുകളെ ഞാൻ ശ്രദ്ധിച്ചു.
“എന്‍റെ രാജീ അവന് നന്നായി അറിയാം. അവൻ നമ്മളോട് അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയീന്ന്. ഇപ്പോൾ പാവം അവൻ അതും ആലോചിച്ച് ആഫീസിൽ വിഷമിക്കുന്നുണ്ടാകും. നോക്കു രാജി നാളെ നമ്മൾ അപ്രത്യക്ഷരാകും. പിന്നെ കൂട്ട് അവന്‍റെ ഭാര്യയും കുഞ്ഞുമാണ്. അവന്‍റെ കുടുംബത്തിനും വേണ്ടി അവളുടെ മുമ്പിൽ പിടിച്ചു നിൽക്കണ്ടേ. ആ സമയത്ത് അവൻ ഉടൻ തന്നെ ഉചിതമായി നമ്മളെ അധികാരപൂർവ്വം നിർദ്ദേശിച്ചത് കൊണ്ട് അവൻ അവളുടെ മുമ്പിൽ നല്ലൊരു ഭർത്താവായി. നമ്മളും കൂടി ഒന്നു മനസ്സിലാക്കിയാൽ എല്ലാം ലളിതം, ശുഭം. ആ സമയത്ത് തെറ്റും ശരിയും വേർതിരിയ്ക്കുന്നതിനു പകരം സമാധാനത്തിന് പ്രാധാന്യം കൊടുക്കുക. നമ്മൾ ചെറുതായി ഒന്ന് മാറുക. അത്രേ ഉള്ളൂ.” ഞാൻ പറഞ്ഞു നിർത്തി.
ഉടനെ രാജിയിൽ കണ്ട മൗനം എന്നിലെ ആശയങ്ങളിൽ അവളും എത്തിച്ചേർന്നതായി ഞാൻ സ്വയം തൃപ്തികൊണ്ടു. പെട്ടെന്ന് എന്‍റെ മനസ്സിന്‍റെ വേഗത കൂടുന്നത് പോലെ അനുഭവപ്പെട്ടു. ആ വേഗത എന്നെ ഇരുപത്തിയഞ്ച് വർഷം പുറകിലേക്ക് വിളിച്ചുകൊണ്ട് പോയി.
അന്ന് മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കൃഷ്ണദാസിനെയും എടുത്ത് ഞങ്ങൾ രാമപുരത്തേക്ക് പുറപ്പെട്ടപ്പോൾ അമ്മയെയും നിർബ്ബന്ധപൂർവ്വം കുട്ടിയിരുന്നു. അച്ഛൻ വളരെ മുമ്പേ മരണപ്പെട്ടിരുന്നു. അന്ന് ഞങ്ങൾ രണ്ടാളും ഒന്നിച്ച് അദ്ധ്യാപക ജോലി കഴിഞ്ഞ് വരുമ്പോൾ മിക്ക ദിവസവും വീടും പരിസരവും വൃത്തിയായി കാണാറില്ല.
എന്‍റെ അമ്മ കൂടുതൽ സമയവും ചിലവാക്കായിരുന്നത് കുറുമ്പൻ കൃഷ്ണദാസിനൊപ്പവും പിന്നെ ഭക്ഷണം ഉണ്ടാക്കാനും മാത്രം. വൃത്തി കുറവിന്‍റെ പേരിലും കൊച്ചുമകനെ കൊഞ്ചിച്ചു വഷളാക്കുന്ന വിഷയത്തിലും ഞാൻ ഒരു ദിവസം പോലും അമ്മയോട് കയർക്കാതിരുന്നിട്ടില്ല. തിരിച്ചൊന്നും പറയാതെ അമ്മ ശാന്തമായി. “നാളെ ഒക്കെ ശരിയാകും മോനെ” എന്ന് വാക്കുതരും. അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല. മരണക്കിടക്കയിൽ ഞാൻ അമ്മയുടെ അടുത്ത് ചെന്നിരുന്ന് പല തവണ കരഞ്ഞിട്ടുണ്ട്. ചെവിയിൽ മാപ്പ്, മാപ്പ് എന്ന് പറഞ്ഞിട്ടുണ്ട്. അബോധാവസഥയിൽ കിടക്കുന്ന അമ്മയ്ക്ക്, അത് കേൾക്കുവാനുള്ള ശക്തിയില്ല എന്നറിഞ്ഞിട്ടും.
ഇന്നീ വലിയ കൃഷ്ണദാസിന്‍റെ സമ്പൂർണ്ണ വളർച്ചയ്ക്ക് നെടും തൂണായിരുന്നത് എന്‍റെ അമ്മ മാത്രം. പക്ഷേ ചക്രം. അതിന് ജീവനുണ്ട്. തിരിഞ്ഞു കൊണ്ടേയിരിക്കും. അത് കാലചക്രമാണ് തിരിച്ചു വരും.
ശരണം വിളികളുടെ സമാന ധ്വനിയുള്ള “നമസ്തേ സർ” എന്ന ധ്വനികൾ മാധവൻ മാഷിന്‍റെ ചെവികളിൽ അപ്പോഴും വേഗതയോടെ മുഴങ്ങുന്നുണ്ടായിരുന്നു.





