രാത്രിയിൽ അവസാന ബസ്സിലാണ് അപരിചിതമായ ആ നാട്ടിൽ കവലയിൽ വന്നിറങ്ങിയത്. വിജനമായ തെരുവിൽ തനിച്ചാക്കിക്കൊണ്ട് കടന്നുപോയി. കറന്‍റ് പോയതാവണം, തെരുവുവിളക്കുകൾ നിശ്ചലം കണ്ണിമ ചിമ്മാതെ നിൽക്കുകയായിരുന്നു. ആകാശത്ത് നക്ഷങ്ങ്രളെയോ ചന്ദ്രനെയോ കാണാനുണ്ടായിരുന്നില്ല. ഇടക്കിടെ വിശുന്ന മിന്നൽ വെട്ടത്തിൽ ഒന്നു രണ്ട് മാടക്കടകൾ കാണാൻ സാധിച്ചു. സമയമറിയാൻ മൊബൈൽ എടുത്തു നോക്കി. ദീർഘദൂര യാത്രയിരുന്നതിലാവണം ചാർജില്ലാതെ ഓഫായിപ്പോയിരുന്നു. നവവത്സരാഘോഷങ്ങളുടെ ഭാഗമായി സുഹൃത്തിന്‍റെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു.
ഫോണിൽ വിളിച്ചപ്പോൾ തന്നെ അവൻ പറഞ്ഞിരുന്നു. “ഞാൻ നിന്നെപ്പോലെ ഒരു നഗരത്തിന്‍റെ സന്തതിയോ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനോ അല്ല. അതകൊണ്ടുതന്നെ ഞാനൊഴികെ നിന്നെ ആഹ്ലാദിപ്പിക്കുന്ന ഒന്നും അവിടുണ്ടാകില്ല. കേട്ടോ...”
“പക്ഷേ നിന്നെക്കൂടാതെ ശുദ്ധ വായുവും പ്രകൃതിഭംഗിയും ശാലീന സൗന്ദര്യവുമുണ്ടല്ലോ... അതാസ്വദിക്കാനാണ് വരുന്നത്” എന്നുമാത്രം മറുപടി പറഞ്ഞു.
“ശാലീന സൗന്ദര്യം എന്നതുകൊണ്ട് നീ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായി” അവൻ പ്രത്യേക ഈണത്തിൽ മൂളി.
“അവിടങ്ങളിലൊക്കെ പാവങ്ങളാണുള്ളതു കേട്ടോ. നിന്‍റെ വേലകളൊന്നും അവിടെ പുറത്തേക്ക് എടുത്തേക്കല്ലേ”
“അതൊക്കെ അവിടെ വന്നിട്ടു നോക്കട്ടെ...”
ഉച്ചയൂണ് കഴിഞ്ഞ് പുറപ്പെട്ടതാണ്. നീണ്ട യാത്രയായിരുന്നതിനാൽ വൈകിട്ട് പതിവായുള്ള ചായയും ഒഴിവാക്കേണ്ടി വന്നു. ബസ്സിൽ സീറ്റിൽ അടുത്ത് വന്നിരുന്ന ഒരു പെൺകുട്ടി ഇടയ്ക്ക് നീട്ടിയ ഒരു കഷണം ചോക്ലേറ്റ് മാത്രമാണ് ആകെ കഴിച്ചത്. യാത്ര തുടങ്ങുമ്പോൾ കൂടെ ആരുമില്ലായിരുന്നു. പുറം കാഴ്ചകളൊക്കെ ശ്രദ്ധിച്ച് ബസ് നീങ്ങുന്നതിനിടക്കെപ്പോഴോ ആണ് അവൾ കയറി വന്ന് അടുത്തിരുന്നത്.
യാത്രക്കിടയിൽ തുറസ്സായ ഒരു സ്ഥലത്ത് ഒരു ചിത കത്തുന്നതും ചുറ്റും നിരവധിയാളുകൾ കൂടി നിൽക്കുന്നതും കണ്ട് അങ്ങോട്ട് ദൃഷ്ടി പായിച്ചിരിക്കയായിരുന്നു. പെട്ടെന്നാണ് സമീപത്ത് പെട്ടെന്ന് പനിനീർ ചെമ്പകപ്പൂക്കളുടെ ഗന്ധം വിടർന്നതും അവളെ കണ്ടതും.
അതിവേഗം പിന്നിലേക്ക് പായുന്ന ചിതയിലേക്ക് തന്നെ നോക്കിയിരുന്നതിലാവണം അവൾ ചോദിച്ചു.
“മരണം ദു:ഖകരമല്ലേ... മാഷേ.... പിന്നെന്തിനാ അതുതന്നെ നോക്കിയിരിക്കുന്നത്. ലോകത്ത് സന്തോഷകരങ്ങളായ ദൃശ്യങ്ങളുമില്ലേ... അവയിലല്ലേ കണ്ണ് വീഴ്ത്തേണ്ടത്.” അതുപറഞ്ഞ് അവൾ ചിരിച്ചു.
“ലോകത്തിന്‍റെ സ്ഥായീ ഭാവം ദു:ഖമാണ്. അനിവാര്യമായ മരണം മാത്രമാണ് ശാശ്വതമായ സത്യം”
“സാർ പറഞ്ഞതു ശരിയായിരിക്കാം. പക്ഷേ ദു:ഖത്തിലും ആനന്ദം കണ്ടെത്തുകയല്ലേ വേണ്ടത്”
“അത് ജീവിതത്തിന്‍റെ നിലനിൽപ്പിനാവശ്യമാണ്. അതിരിക്കട്ടെ കുട്ടിയുടെ പേരെന്താണ്?”
“ഗായത്രി”
യൂണിവേഴ്സിറ്റി കോളേജിൽ സ്ഥിരം വായിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനവും ഏറ്റവും മനോഹരവുമായ ഛന്ദസ്സാണ് ഗായത്രി. സർവ്വസാക്ഷിയായ സൂര്യനെ സ്തുതിക്കുന്ന പ്രാർത്ഥന.
“അറിയാം വിശ്വാമിത്രനാൽ രചിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഋഗ്വേദമന്ത്രം. പക്ഷേ വേദങ്ങൾക്ക് മരണമില്ലെന്നല്ലേ... അവിടെ സാറിന്‍റെ തിയറി തെറ്റി”
“അങ്ങനെയല്ല ഞാൻ പറഞ്ഞത്. മരണം സത്യമാണെങ്കിലും അത് ഒരിക്കലും ഒരു ഫുൾസ്റ്റോപ്പല്ല. അതായത് ഞാൻ മരിച്ചു എന്നു കരുതുക, എന്‍റെ ശരീരം അചേതനമായ കാർബൺ മൂലകങ്ങളായി ഇവിടെ കാണുമല്ലോ... പിന്നീട് അത് വേരുകളിലൂടെ സസ്യങ്ങളിലെത്താം... തുടർന്ന് വേറൊരു ജീവിയിലേക്കും.
“അത് അചേതനത്തിന്‍റെ കാര്യം... അപ്പോൾ ചേതനയുടെ കാര്യമോ?”