കൽക്കത്തയിലാണ് താനിയ ജനിച്ചത്. ഒരു സാധാരണ ബംഗാളി മധ്യവർഗ കുടുംബത്തിൽ നിന്നാണ് അവർ വരുന്നത്. ഒരു വിമാനത്താവളത്തിലോ വിമാനത്തിലോ തീപിടുത്തമുണ്ടാകുമ്പോൾ ആളുകളുടെ ജീവൻ അപകടത്തിലാകുമ്പോൾ ഹോസ്പൈപ്പുകൾ, അല്ലെങ്കിൽ മറ്റ് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ആളുകളുടെ ജീവൻ രക്ഷിക്കുക എന്നതാണ് താന്യയുടെ ദൗത്യം… ഉന്നത വിദ്യാഭ്യാസമുള്ള ഈ യുവതിക്ക് മറ്റ് ഏതെങ്കിലും മേഖലയിൽ ജോലിയോ ബിസിനസോ പിന്തുടർന്ന് തന്‍റെ ജീവിതം കൂടുതൽ സുഖകരവും സുരക്ഷിതവുമാക്കാൻ കഴിയുമായിരുന്നു. എന്നാൽ അവർ ആ പാത പിന്തുടർന്നില്ല. വെല്ലുവിളി നിറഞ്ഞ മേഖലയാണ് അവർ തിരഞ്ഞെടുത്തത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരിയായ താന്യ സന്യാൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ അഗ്നിശമന സേനാംഗമാണ്.
എഎഐ വിമാനത്താവളത്തിലെ തീ അണയ്ക്കൽ എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തിൽ പങ്കുചേരുന്നതിനെക്കുറിച്ചും വെല്ലുവിളികളെ തരണം ചെയ്യുന്നതിലും തുടർച്ചയായ വിജയത്തെക്കുറിച്ചും അവർ എല്ലാം തുറന്നു പറയുന്നു.
തയ്യാറെടുപ്പും തൊഴിലും
കുട്ടിക്കാലം മുതൽ സമൂഹത്തിൽ നല്ല മാറ്റം കൊണ്ടു വരാൻ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സത്യം പറഞ്ഞാൽ എന്‍റെ ഹൃദയാഭിലാഷം നിറവേറ്റിയ അത്തരമൊരു വെല്ലുവിളി നിറഞ്ഞ ജോലി ചെയ്യാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എനിക്ക് അവസരം നൽകി. ഒരു വിമാനത്താവളത്തിൽ അഗ്നിശമന സേനാംഗമാകുന്നത് അപൂർവ അനുഭവവും അഭിമാനകരവുമാണ്. മാസ്‌റ്റേഴ്‌സിന് ശേഷം ഞാൻ സർക്കാർ ജോലിക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ പത്രത്തിൽ ജോലി പരസ്യം കണ്ടപ്പോൾ ഞാൻ അപേക്ഷിച്ചു. ഇന്ന് ഞാൻ അഗ്നിശമന സേനാംഗമായി ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.
ആദർശം
എന്‍റെ മുത്തശ്ശിയാണ് എന്‍റെ റോൾ മോഡൽ. സ്വാഭാവികമായും മുത്തശ്ശി എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ്. അവർ സർക്കാർ ജീവനക്കാരി കൂടിയായിരുന്നു. എന്‍റെ മുത്തശ്ശിയെ കൂടാതെ സ്വാമി വിവേകാനന്ദന്‍റെയും എപിജെ അബ്‌ദുൽ കലാമിന്‍റെയും ഉദ്ധരണികൾ എന്നെ പ്ര ചോദിപ്പിക്കാറുണ്ട്.
വിദ്യാഭ്യാസവും താൽപ്പര്യങ്ങളും
കുട്ടിക്കാലം മുതൽ എനിക്ക് ശാസ്ത്രത്തിൽ താൽപ്പര്യമുണ്ടായിരുന്നു. സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തോടെ ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കി, പക്ഷേ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കണമെന്ന് എനിക്ക് തോന്നി. നിലവിൽ എനിക്ക് എംഎസ്സിയും എംബിഎയും ഉണ്ട്.
ശരിയായ തീരുമാനം
മെറിറ്റ് ലിസ്‌റ്റ് പുറത്തിറങ്ങിയതിന് ശേഷമാണ് പ്രശ്നം ആരംഭിച്ചത് എനിക്ക് ഈ തരത്തിലുള്ള ജോലി ചെയ്യാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നു. ആ സമയങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ എന്‍റെ കുടുംബത്തിന്‍റെ വിശ്വാസവും എന്നെ സഹായിച്ചു. ഒടുവിൽ ഞാൻ ഇപ്പോൾ എന്‍റെ വിജയഗാഥ പങ്കിടുന്നു.
അനുഭവം
സത്യം പറഞ്ഞാൽ പ്രൊഫഷണൽ സാങ്കേതിക വെല്ലുവിളികൾ മാറ്റിനിർത്തിയാൽ എന്‍റെ ജോലിയിൽ എനിക്ക് ഒരു പ്രതികൂല സാഹചര്യവും നേരിടേണ്ടി വന്നിട്ടില്ല. ഞാൻ ഇത് ചെയ്യുന്നത് കണ്ട് എന്‍റെ പുരുഷ സഹപ്രവർത്തകർ അത്ഭുതപ്പെട്ടെങ്കിലും എനിക്ക് അവർ ആത്മാർത്ഥമായ പിന്തുണ നൽകി.
പരിശീലനം
എന്‍റെ പ്രാരംഭ പരിശീലനം ന്യൂഡൽഹിയിലെ ഫയർ ഫൈറ്റേഴ്‌സ് പരിശീലന കേന്ദ്രത്തിലായിരുന്നു. പരിശീലനം പൂർത്തിയാക്കാൻ ഏകദേശം 5 മാസമെടുത്തു. പരിശീലന കേന്ദ്രത്തിലെ ഏക പെൺകുട്ടി ഞാനായിരുന്നു. വളരെ ക്ഷീണിപ്പിക്കുന്നതായിരുന്നു പരിശീലനം. പക്ഷേ ഞാൻ അത് പൂർണ്ണമായും ആസ്വദിച്ചു. അഗ്നിശമനത്തെക്കുറിച്ച് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു. വെല്ലുവിളി നിറഞ്ഞ എന്തെങ്കിലും ചെയ്യണമെങ്കിൽ നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കണമെന്ന് ഞാൻ കരുതുന്നു. അതാണ് ഞാൻ ചെയ്തത്.
ആത്മവിശ്വാസവും ദൃഢനിശ്ചയവും
പരിശീലനത്തിന്റെ ആദ്യ ദിവസങ്ങൾ എനിക്ക് ഒരു പർവ്വതം പോലെയായിരുന്നു. ഇത്രയും വലിയ ശാരീരിക വ്യായാമം ഞാൻ മുമ്പ് ഒരിക്കലും ചെയ്തിട്ടില്ല. അത് എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. അതിനുശേഷം വ്യത്യസ്ത പരിശീലനങ്ങളും ക്ലാസ് ഷെഡ്യൂളുകളും ശരിക്കും ബുദ്ധിമുട്ടായിരുന്നു. പക്ഷേ അസാധ്യമായത് സാധ്യമാക്കാൻ എനിക്ക് അത് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം നിലനിർത്തണമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചു. നമുക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് ഞാൻ കരുതുന്നു. സ്വപ്നം കണ്ടാൽ മാത്രം പോരാ നമ്മുടെ ലക്ഷ്യങ്ങളിൽ സ്ഥിരത പുലർത്തുകയും കഠിനാധ്വാനം, സമർപ്പണം, ദൃഢനിശ്ചയം എന്നിവ മാധ്യമമാക്കുകയും വേണം.
കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിൽ താൽപര്യം കാണിക്കുന്നത് കാണുമ്പോൾ എനിക്ക് എന്നെക്കുറിച്ച് ശരിക്കും അഭിമാനം തോന്നുന്നു. പുരുഷന്മാർ എന്നെ അത്ഭുതത്തോടെ നോക്കുന്നത് കാണുമ്പോൾ സ്ത്രീകൾക്ക് അത്തരം വെല്ലുവിളി നിറഞ്ഞ ജോലികൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ തെളിയിച്ചതായി എനിക്ക് തോന്നുന്നു. അപ്പോൾ എനിക്ക് തോന്നുന്ന സന്തോഷം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. പൂർണ്ണ ദൃഢനിശ്ചയത്തോടെ എന്‍റെ കടമ നിറവേറ്റുന്നതിലൂടെ ഞാൻ നിരവധി ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ട് ഈ വിചാരം എനിക്ക് പരമമായ സംതൃപ്തി നൽകുന്നു.
ശക്തമായ സന്ദേശം
എപ്പോഴും സ്വയം വിശ്വസിക്കുക. നിരവധി വെല്ലുവിളികൾ ഉണ്ടാകും. പക്ഷേ എല്ലാ പ്രതികൂല സാഹചര്യങ്ങളേയും മറികടന്ന് ലക്ഷ്യത്തിലെത്താൻ ദൃഢനിശ്ചയം ചെയ്യണം. ഏത് മേഖലയിലും എല്ലാ ബുദ്ധിമുട്ടുകളേയും മറികടന്ന് നമുക്ക് ഉയരാൻ കഴിയുമെന്ന് വിശ്വസിക്കണം. മറ്റുള്ളവരെ പ്രത്യേകിച്ച് യുവതികളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മാനസിക ശക്തി ഉണ്ടായിരിക്കുന്നത് വിജയം കൈവരിക്കാൻ എളുപ്പമാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എല്ലാവരുമായും പ്രവർത്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഇതിനായി ഏത് റിസ്ക് എടുക്കാനും ഞാൻ എപ്പോഴും തയ്യാറാണ്. അടിയന്തര സാഹചര്യത്തിൽ എല്ലാ വെല്ലുവിളികളേയും നേരിടാൻ കഴിയുന്ന തരത്തിൽ ഞാൻ എപ്പോഴും പരിശീലനത്തിലൂടെ എന്നെത്തന്നെ തയ്യാറാക്കുന്നു. ജീവൻ രക്ഷിക്കാനാണ് ഞാൻ പ്രവർത്തിക്കുന്നത്. അതിലും വലുതായി ഒന്നുമില്ലെന്ന് ഞാൻ കരുതുന്നു. ഒരു ജീവൻ രക്ഷിക്കുമ്പോൾ ആ ജീവനോടൊപ്പം ഒരു കുടുംബവും രക്ഷിക്കപ്പെടുന്നു. അതുകൊണ്ടാണ് ഞാൻ ഈ ജോലി തിരഞ്ഞെടുത്തത്.
മാതാപിതാക്കളുടെ സംഭാവന
നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. പക്ഷേ അത് അന്തസ്സോടെ ചെയ്യുക. എന്‍റെ മാതാപിതാക്കൾ എപ്പോഴും ഈ കാര്യത്തിൽ ഊന്നൽ നൽകി. എന്‍റെ സ്കൂൾ കാലം മുതൽ തന്നെ എനിക്ക് ഏത് തൊഴിലും തിരഞ്ഞെടുക്കാമെന്ന് അവർ പഠിപ്പിച്ചിരുന്നു. എന്നിരുന്നാലും എനിക്ക് ഈ പ്രത്യേക ജോലി ലഭിച്ചപ്പോൾ മാതാപിതാക്കൾ എന്ന നിലയിൽ അവർ ആദ്യം ഒന്നു മടിച്ചുനിന്നു. എന്‍റെ ജോലി അപകടസാധ്യതയുള്ളതാണെന്ന് അവർക്ക് അറിയാമായിരുന്നു. പക്ഷേ ഒടുവിൽ എന്‍റെ ആത്മവിശ്വാസം കണ്ട് അവർ വളരെ സന്തോഷിക്കുകയും എനിക്ക് കൂടുതൽ മാനസികശക്തി നൽകുകയും ചെയ്തു. എന്‍റെ മാതാപിതാക്കളുടെ പിന്തുണയാണ് എന്‍റെ കരിയറിൽ ഉടനീളം എനിക്ക് ഏറ്റവും ശക്തി നൽകിയത്.
ഒരു സ്ത്രീ എന്ന നിലയിൽ വിമാനത്താവളത്തിൽ അഗ്നിശമന സേനാംഗമായി ജോലി ചെയ്യുക. സാധാരണ വ്യക്തിജീവിതം നിലനിർത്തുക കുടുംബത്തെ പരിപാലിക്കുക. ഒരേസമയം നിരവധി കാര്യങ്ങൾ സന്തുലിതമാക്കുക എന്നിവ വളരെ വെല്ലുവിളി നിറഞ്ഞതാണ് പക്ഷേ ഞാൻ അത് ചെയ്തു.
വ്യായാമം
ജിമ്മിൽ പോകുന്നതിനുപകരം യോഗയും സ്വതന്ത്രമായി വ്യായാമം ചെയ്യുന്നതുമാണ് എനിക്ക് ഇഷ്ടം. ഞാൻ മാരത്തണുകളിൽ പങ്കെടുക്കാറുണ്ട്. അത് എന്നെ ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്നു.
പ്രിയപ്പെട്ട ഭക്ഷണം
ഒരു ബംഗാളി സ്ത്രീ എന്ന നിലയിൽ എനിക്ക് ബംഗാളി ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. വീട്ടിൽ പാകം ചെയ ഭക്ഷണം കഴിക്കാനാണ് എനിക്ക് ഇഷ്ടം. വാസ്തവത്തിൽ ആരോഗ്യകരമായതും എന്നാൽ എന്‍റെ രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നതുമായ ഏത് ഭക്ഷണവും എനിക്ക് ഇഷ്ടമാണ്.





