അതിഥി

“സുഷമേ, ഓഫീസിൽ പോകാൻ സമയമായി. പേയിംഗ് ഗസ്‌റ്റ് വന്നാൽ മുറി കാണിച്ചു കൊടുക്കണം.” ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ഞാൻ സുഷമയോട് പറഞ്ഞു.

“പക്ഷേ ചേച്ചീ, ആരാ, എന്താ എന്നറിയാതെ ഞാനെങ്ങനെ അയാളെ മുറി കാണിക്കും. വല്ല സ്ത്രീയുമായിരുന്നെങ്കിൽ സാരമില്ലായിരുന്നു. ഇത് പക്ഷേ.” സുഷമ നിസ്സഹായതയോടെ എന്നെ നോക്കി.

“നീ അതോർത്ത് ടെൻഷനടിക്കണ്ട. അയാൾ വന്നാൽ എന്നെ ഫോണിൽ കോണ്ടാക്‌ട് ചെയ്യാൻ പറയണം.”

“ശരി ചേച്ചി,” അവൾക്ക് അപ്പോഴാണ് ആശ്വാസമായത്. ഓഫീസിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതിനാൽ പേയിംഗ് ഗസ്റ്റ് വന്നോ എന്നറിയാനായി ഞാൻ ഫോൺ ചെയ്‌ൽ സുഷമയോട് കാര്യം തിരക്കി. പക്ഷേ, അപ്പോഴും അയാൾ എത്തിയിരുന്നില്ല. പേയിംഗ് ഗസ്റ്റായി വരുന്നയാൾ മൂത്ത ജ്യേഷ്ഠന്‍റെ മകൻ അരുണിന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടാണ്. അയാളെ വീട്ടിൽ താമസിപ്പിക്കണമെന്ന് അരുൺ പ്രത്യേകം ശുപാർശയും ചെയ്തിരുന്നു. അരുൺ നിർബന്ധിച്ചതിനാൽ വേണ്ടായെന്ന് പറയാനും കഴിഞ്ഞില്ല. എം.ബി.എയ്ക്ക് വേണ്ടിയുള്ള ഏതോ പ്രൊജക്ട് വർക്കിനായാണ് അയാൾ വരുന്നത്.

ഞാൻ ഓഫീസിൽ പോയിക്കഴിഞ്ഞാൽ വീട്ടിൽ സുഷമ മാത്രമേ കാണുകയുള്ളൂ. പേയിംഗ് ഗസ്റ്റ് ഒരു പുരുഷനായതുകൊണ്ട് അവൾക്ക് എതിർപ്പുണ്ടായിരുന്നു. സുഷമയുമായി എനിക്ക് നീണ്ട് 8-9 വർഷത്തെ ബന്ധമുണ്ട്. ഓഫീസിലെ എന്‍റെ സഹപ്രവർത്തക ഏർപ്പെടുത്തിത്തന്ന സഹായിയാണവൾ. എന്‍റെ പരിചാരികയായിരുന്നുവെങ്കിലും എനിക്കവൾ സ്വന്തം സഹോദരിയായിരുന്നു. ആഴ്ചയിൽ ആറുദിവസം അവൾ എനിക്കൊപ്പമുണ്ടാകും. ശനിയാഴ്ച അവൾ വീട്ടിൽ പോകും. തിങ്കളാഴ്‌ച രാവിലെയേ മടങ്ങി വരൂ. അതായിരുന്നു അവളുടെ പതിവ്. ഫോൺ മുഴങ്ങിയതു കേട്ട് ഞാൻ റിസീവർ കൈയിലെടുത്തു.

“എന്താ സുഷമേ,” ശബ്ദ‌ം തിരിച്ചറിഞ്ഞ് ഞാൻ കാര്യം തിരക്കി

“അത് ചേച്ചീ, പുതിയ പേയിംഗ് ഗസ്‌റ്റ് വന്നിട്ടുണ്ട്. ചേച്ചി സംസാരിച്ചോ. എന്നിട്ട് ഞാനയാളെ മുറി കാണിക്കാം.” സുഷമ ബുദ്ധിമതി തന്നെ.

“ഹലോ”

“ഞാൻ പുതിയ പേയിംഗ് ഗസ്‌റ്റാ. സന്ദീപ് കൃഷ്ണൻ, അരുണിന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടാ.” യുവാവ് തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു.

“ങ്ഹേ, സന്ദീപ് കൃഷ്‌ണനെന്നോ?” അരുതാത്തതെന്തോ കേട്ടതുപോലെ ഞാൻ ഞെട്ടിത്തരിച്ചിരുന്നു.

“അതെ.” യുവാവ് മറുപടി പറഞ്ഞു.

“ഓകെ, ഫോൺ സുഷമയ്ക്ക് കൊടുക്കൂ.” എന്‍റെ ശബ്ദത്തിൽ വല്ലാത്ത കയ്‌പ് പടർന്നിരുന്നു.

“ങ്ഹാ ചേച്ചി, പറഞ്ഞോ,” സുഷമയുടെ ശബ്ദം മുഴങ്ങി. “നീ അയാൾക്ക് മുറി കാണിച്ചുകൊടുക്ക്.”

“ശരി ചേച്ചി.” അവളുടെ ശബ്ദത്തിലും നീരസമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.

“നീ വിഷമിക്കണ്ട. ഞാൻ ഇന്ന് നേരത്തേ എത്താൻ നോക്കാം. എന്നിട്ട് ബാക്കി കാര്യങ്ങൾ സംസാരിച്ച് ഉറപ്പിക്കാം.” എന്നു പറഞ്ഞ് അവളെ സമാധാനിപ്പിച്ച ശേഷം ഞാൻ ഫോൺ വെച്ചു. ആ അപരിചിതന് എന്‍റെ ഭൂതകാലവുമായി എന്തെങ്കിലും ബന്ധം കാണുമോ? ആ ചോദ്യം എന്‍റെയുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ഫോണിലൂടെ മുഴങ്ങിയ ഗാംഭീര്യം നിറഞ്ഞ ശബ്ദം എന്നെ ഭൂതകാലത്തേക്ക് പിടിച്ചു നടത്തി. കസേരയിൽ ചാരിയിരുന്ന് ഞാൻ കണ്ണുകളിറുക്കിയടച്ചു.

25 വർഷം പിന്നിലേയ്ക്ക് മനസ്സു പാഞ്ഞു. മനസ്സിന്‍റെ എതോ കോണിൽ ചിലരിച്ചു തുടങ്ങിയ ആ ഓർമ്മകളിലേക്ക്….

അജിത് കൃഷണൻ… ഓർമ്മയിൽ തെളിഞ്ഞുവന്ന ആ പേർ എന്നിൽ വേദന പടർത്തി. കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ബസ്സിൽ എന്നും കണ്ടുമുട്ടിയിരുന്ന മുഖം. അയാളന്ന യൂണിവേഴ്സിറ്റിയിൽ എംകോമിന് പഠിക്കുകയായിരുന്നു. ഞാൻ അവിടെത്തന്നെ ബി. എ. ഫസ്‌റ്റ് ഇയറിനും.

ഞങ്ങളുടെ കണ്ടുമുട്ടലുകൾ ഞങ്ങൾ പോലുമറിയാതെ പ്രണയത്തിലേക്ക് വഴിമാറി യൂണിവേഴ്‌സിറ്റി കലാമത്സരങ്ങളിൽ ലളിതഗാനത്തിന് സ്‌ഥിരമായി ഒന്നാം സമ്മാനം നേടിയിരുന്ന അജിത്തിനെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. അയാളുടെ വശ്യമായ കണ്ണുകളെ അവഗണിക്കാൻ ഞാൻ അശക്തയായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ പോലും ഞാൻ സദാ ആ കണ്ണുകളെ തിരഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ അടുപ്പം എന്‍റെ പല കൂട്ടുകാരികളിലും അസൂയയുണർത്തിയിരുന്നു. കാരണം കോളേജിലെ റൊമാന്‍റിക് ഹീറോ ആയിരുന്നുവല്ലോ അജിത്ത് കൃഷ്ണൻ. അങ്ങനെയുള്ള ഒരാളെ ഒരുവൾ സ്വന്തമാക്കിയാൽ മനസ്സിൽ നിറയെ പ്രണയവുമായി നടക്കുന്ന എത് പെണ്ണിനാണ് സഹിക്കാനാവുക?

ഇരുനിറക്കാരിയായ എന്നെ അജിത്ത് എന്ന സുന്ദരൻ എങ്ങനെ ഇഷിടപ്പെട്ടുവെന്ന് ഞാൻ നിലക്കണ്ണാടിയിൽ നോക്കി പലകുറി അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെ എന്‍റെ രൂപഭംഗിയോർത്ത് ഞാൻ സ്വയം അഭിമാനം കൊണ്ടിട്ടുണ്ട്.

എന്‍റെ കണ്ണിണകളാവുമൊ അയാളെ ആകർഷിച്ചിരിക്കുക… അതോ എന്‍റെ കറുത്തിരുണ്ട മുടിയോ… അതുമല്ലെങ്കിൽ എന്‍റെ മുഖസൗന്ദര്യമോ… എനിക്കുപോലും എന്നോട് പ്രണയം തോന്നിയ നിമിഷമായിരുന്നു അത്.

പക്ഷേ, കുറച്ചു കഴിഞ്ഞതോടെ ഞാനാ സത്യം തിരിച്ചറിഞ്ഞു. അജിത്തിന് എന്‍റെ മനസ്സിനേക്കാളും എന്‍റെ ശരീരത്തോടായിരുന്നു പ്രണയം എന്നിട്ടും എനിക്കതിൽ യാതൊരു പരിഭവവും തോന്നിയില്ല. കാരണം ബാഹ്യമായ ആകർഷണമാണല്ലോ പ്രണയത്തിന്‍റെ ആരംഭം കുറിക്കുന്നത്. അത് യാഥാർത്ഥ്യമാണ്. പക്ഷേ എന്‍റെ പ്രതിരോധത്തെ മറികടന്ന് അയാൾക്ക് ഇതേവരെ എന്‍റെ ശരീരത്തിൽ തൊടാനായില്ലല്ലോ എന്നോർത്ത് ഞാൻ അഭിമാനം കൊണ്ടു.

യൂണിവേഴ്‌സിറ്റി കാന്‍റീനിന് തൊട്ടടുത്തായി ധാരാളം ഇരിപ്പിടങ്ങളുള്ള ഗാർഡനിൽ വെച്ചായിരുന്നു ഞങ്ങളെന്നും കണ്ടുമുട്ടിയി രുന്നത്. കമിതാക്കൾ പരസ്‌പരം ഹ്യദയം കൈമാറിയിരുന്ന കോളജിലെ പ്രിയപ്പെട്ട ലവേഴ്‌സ് കോർണർ, ഞങ്ങൾ അവിടെയിരുന്ന് ഭാവിയെക്കുറിച്ച് ധാരാളം നിറമുള്ള സ്വ‌പ്നങ്ങൾ കണ്ടു.

“നിന്‍റെ കൈയിലൊന്ന് തൊട്ടെന്ന് വച്ച് ആകാശം ഇടി ഞ്ഞു വീഴുമോ?” അജിന് ചിലപ്പോഴൊക്കെ വഴക്കുകൂടി.

“ആകാശം ഇടിഞ്ഞുവീഴില്ല. പക്ഷേ എനിക്ക് ദേഷ്യം വരും. കല്യാണത്തിന് മുമ്പ് അങ്ങനെ യാതൊന്നും സംഭവിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.” എന്‍റെ സ്വരം കനത്തു.

യഥാർത്ഥത്തിൽ അജിത്തിനോട് പറഞ്ഞതിൽ പാതി മാത്രമായിരുന്നു സത്യം.  എനിക്ക് അജിത്തിനോട് അടുത്തിടെപഴകാൻ ഭയമായിരുന്നു. അയാളുടെ ബലിഷ്ഠങ്ങളായ കരങ്ങൾ കണ്ട് എന്നിലെ സകലനിയന്ത്രണങ്ങളും ദുർബലമായി പോകുന്നത് ഞാൻ അറിഞ്ഞിരുന്നു.

അജിത്തിന്‍റെ സാന്നിധ്യം എന്നെ ദുർബലയാക്കുമ്പോഴൊക്കെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് പപ്പയുടേയും മമ്മിയുടേയും ചേട്ടന്‍റേയും മുഖങ്ങൾ ഓർത്തെടുത്തു. ഓർമ്മ വരുമ്പോൾ മരുന്ന് കഴിക്കുംപോലെ… ആ മുഖങ്ങൾ പാപത്തിന്‍റെ വഴിയിൽ നിന്നും എന്നെ മാറ്റി നടത്തിയിരുന്നു.

“പൂർണ്ണിമാ, നമുക്കാദ്യം ഉണ്ടാകുന്ന കുഞ്ഞിന് എന്ത് പേരിടണം?” ഒരു ദിവസം അജിത്ത് എന്നോട് ചോദിച്ചു.

ഞാൻ… എന്ത് പേര് വേണം?” നാണം കൊണ്ട് കൂമ്പിപ്പോയി ഞാൻ.

“നീ എന്തിനാ ഇത്ര നാണിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് അജിത്ത് ഒന്നുകൂടി ചേർന്നിരുന്നു. ഞാൻ ദൂരേയ്ക്ക് മിഴി നട്ടിരുന്നു. അടുത്ത നിമിഷം എന്‍റെ ചുണ്ടുകൾ ചലിച്ചു. സന്ദീപ് കൃഷ്ണ‌ൻ”

“ങ്ഹേ, സന്ദീപ് കൃഷ്ണനെന്നോ… അപ്പോൾ ആൺകുട്ടി താന്നെയാണെന്ന് നീ തീരുമാനിച്ചു കഴിഞ്ഞോ,” അജിത്ത് കുസൃതിച്ചിരിയോടെ എന്‍റെ കണ്ണുകളിൽ ഉറ്റുനോക്കി.

ഡിസംബർ വിടചൊല്ലാൻ ഇനി ഏതാനും ദിവസം മാത്രം സാക്കി. പതിവുപോലെ ഞങ്ങൾ കൂട്ടുകാർ ന്യൂ ഇയർ ആഘോഷം പൊടിപൊടിക്കാൻ തീരുമാനിച്ചു. പുതുവർഷത്തലേന്ന് എല്ലാവരും നീലിമയുടെ വീട്ടിൽ ഒത്തുകൂടി. കുറച്ചുകഴിഞ്ഞ് അജിത്തും അവിടെ എത്തി കറുത്ത ഷർട്ടും നീല ജീൻസുമായിരുന്നു അജിത്തിന്‍റെ വേഷം കറുത്ത നിറം അജിത്തിനെ കൂടുതൽ സെക്സിയാക്കി.

അതോ അതെന്‍റെ മാത്രം കണ്ടെത്തലായിരുന്നോ…

ന്യൂ ഇയർ പാർട്ടി തുടങ്ങി. വീടിന്‍റെ മട്ടുപ്പാവിലായിരുന്നു ആഘോഷവേദി. ഞങ്ങളെ കൂടാതെ നീലിമയുടെ മാതാപിതാക്കളും കസിൻസുമുണ്ടായിരുന്നു. ചിലർ പാട്ടുപാടി നൃത്തം ചെയ്തു. ചിലർ പാട്ടുപാടി മറ്റു ചിലർ മിമിക്രി കാട്ടി, അരങ്ങ് കൊഴുത്തു. നീലിമയുടെ അമ്മ തയ്യാറാക്കിയ പലഹാരങ്ങൾ ആർത്തിയോടെ വെട്ടിവിഴുങ്ങാനായിരുന്നു കൂട്ടത്തിലെ ചില വിരുതന്മാരുടെ ശ്രമം. ഇതിനിടെ നീലിമ പറഞ്ഞതനുസരിച്ച് അടുക്കളയിൽ നിന്നും ജ്യൂസ് എടുക്കാനായി ഞാൻ കോണിപ്പടികൾ ഇറങ്ങവെ അജിത്ത് എന്‍റെ കൈയിൽ പിടിച്ചുകൊണ്ട് അടുത്തുള്ള മുറിയിലേക്ക് കയറി.

വാതിൽ ചാരിയ ശേഷം എന്നെ ചുവരിൽ ചേർത്ത് നിർത്തി എന്‍റെ മുഖത്തേയ്ക്ക് ഉറ്റുനോക്കി. ഞങ്ങൾക്കിടയിൽ അകലം തീരെ ഇല്ലാതായി. അജിത്തിന്‍റെ ചൂടുനിശ്വാസം എന്‍റെ മുഖത്തു തട്ടി.

“എന്താ കാര്യം, ഇന്ന് ഭയങ്കര റൊമാന്‍റിക്കാണല്ലോ?” കണ്ണുകളിൽ ഉറഞ്ഞുകൂടിയ നാണം മറച്ചുകൊണ്ട് ഞാൻ ദുർബലമായ ശബ്ദത്തിൽ ചോദിച്ചു.

എന്‍റെ ശ്വാസം നിലച്ചതുപോലെ… അജിത്തിന്‍റെ ശ്വാസോഛ്വാസഗതി എനിക്കിപ്പോൾ വേർതിരിച്ചറിയാം. അജിത്ത് ഒരു കൈകൊണ്ട് വാതിലടച്ച് കുറ്റിയിട്ടു.

“എന്തായിത്?” എന്‍റെ ദുർബലമായ ശബ്ദം നിശ്ശബ്ദമായ അന്തരീക്ഷത്തിൽ നേർത്തുപോയി.

“നീ ഏറെ ആഗ്രഹിക്കുന്ന കാര്യം തന്നെ. പക്ഷേ, നീയത് തുറന്ന് പറയാറില്ല.” സകലശക്തിയും ചോർന്നുപോയ ദുർബലമായ ശരീരമായി ഞാൻ അജിത്തിന് മുന്നിൽ നിന്നു. അജിത്ത് പെട്ടെന്ന് എന്‍റെ മുടിയിലെ ഹെയർബാന്‍റ് ഊരിമാറ്റി. സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ മുടിയിഴകൾ എന്‍റെ ചുമലിൽ ആടിയുലഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. വയ്യ… എനിക്കു വയ്യ. അജിത്ത് അപ്പോഴും ഒരു വിടവ് സൃഷ്ട‌ിച്ചുകൊണ്ട് എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

അജിത്ത് ആവേശത്തോടെ എന്‍റെ മുഖത്തോട് മുഖം ചേർത്തു. അജിത്തിന്‍റെ ശ്വാസോച്ഛ്വാസം എന്‍റെ മുഖത്ത് ശക്‌തിയായി പതിച്ചുകൊണ്ടിരുന്നു. സ്വയം നിയന്ത്രിക്കാൻ അശക്‌തയായ പോലെ…

“വേണ്ട അജിത്ത്… പ്ലീസ്…” എന്‍റെ വിറയാർന്ന ചുണ്ടുകൾക്കിടയിലൂടെ വാക്കുകൾ നേർത്തു നേർത്തുപോയി. “പൂർണ്ണിമാ, നമ്മൾ പരസ്‌പരം സ്നേഹിക്കുന്നവരല്ലേ… പിന്നെന്തിന് ഭയപ്പെടണം?”

“പാടില്ല… അത് തെറ്റാണ്.”

“എന്ത് തെറ്റ്? നമുക്ക് പരസ്‌പരം നന്നായി അറിയാം. എന്‍റെ സ്നേഹത്തിൽ വിശ്വാസമില്ലാഞ്ഞിട്ടാ നിനക്ക് അങ്ങനെ തോന്നുന്നത്.”

“ഇല്ല അജിത്ത്, എന്‍റെ പപ്പയും മമ്മിയും… എനിക്ക് കഴിയില്ല.” ഞാൻ കരച്ചിലിന്‍റെ വക്കിലെത്തി.

“ഒന്ന് തൊട്ടുവെന്ന് കരുതി നമ്മുടെ സ്നേഹം ഇല്ലാതായി തീരുമോ? അത് പൂർണ്ണമാക്കുകയല്ലേ ചെയ്യുന്നത്. എനിക്ക് നിന്നോടുള്ള സ്നേഹം സത്യസന്ധമാണ്. പക്ഷേ നിനക്കോ…?” അജിത്തിന്‍റെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു. അജിത്ത് അവജ്‌ഞയോടെ എന്നെ നോക്കിയ ശേഷം വാതിൽ തുറന്ന് പുറത്തുപോയി.

പിന്നീടുള്ള ദിവസങ്ങളിൽ അജിത്ത് എന്നെ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചു. അവിചാരിതമായി എന്നെ കാണുമ്പോൾ അജിത്ത് മുഖം തിരിച്ചു. ആ ഒഴിഞ്ഞുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. ആണിന്‍റെ പ്രണയത്തിനായി പെണ്ണിന് സ്വയം നഷ്ടപ്പെടുത്തേണ്ടതുണ്ടോ? എല്ലാം മറക്കാൻ ഞാൻ വ്യഥാ ശ്രമിച്ചുകൊണ്ടിരുന്നു. ആത്മാർത്ഥമായ പ്രണയത്തിന്‍റെ അളവുകോൽ എന്താണെന്ന് തിരിച്ചറിയാതിരുന്നതാണോ എന്‍റെ വിഡ്ഢിത്തം?

പിജി കഴിഞ്ഞ ശേഷം പിന്നീടൊരിക്കലും ഞാൻ അജിത്തിനെ കണ്ടിട്ടില്ല. കോളേജ് കാമ്പസിൽ തുടർന്നുള്ള അജിത്തിന്‍റെ അസാന്നിധ്യം എന്നെയൊട്ട് വേദനിപ്പിച്ചുമില്ല. ബിഎ ഫൈനൽ ഇയർ കഴിഞ്ഞ് ഫലം കാത്തിരിക്കുമ്പോഴാണ് അജിത്തിന്‍റെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത ആരോ പറഞ്ഞറിയുന്നത്. ആ വാർത്ത എന്നെ അതിശയപ്പെടുത്തിയില്ല. സത്യസന്ധമല്ലാത്ത ആ പ്രണയത്തെ വെറുക്കാനും മറക്കാനും എന്‍റെ മനസ്സ് എപ്പോഴേ പാകപ്പെട്ടു കഴിഞ്ഞിരുന്നു. കഴിഞ്ഞുപോയ ഏതോ കഥപോലെ അതെന്‍റെ ഭൂതകാല സ്‌മൃതികളിൽ ഒതുങ്ങി നിന്നു.

കാലം എന്നിൽ കുറേയധികം മാറ്റങ്ങളുണ്ടാക്കി. അച്‌ഛനും അമ്മയും എന്നെന്നേക്കുമായി ഞങ്ങളെ വിട്ടുപിരിഞ്ഞു. മൂത്ത ചേട്ടൻ ഇഷ്‌ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്‌ത്‌ കുടുംബജീവിതമാരംഭിച്ചു. എനിക്ക് വിവാഹജീവിതത്തോട് താല്‌പര്യമില്ലാത്തതിനാൽ ചേട്ടൻ വീട് എന്‍റെ പേർക്ക് എഴുതിത്തന്നു. പണത്തിന് യാതൊരു പഞ്ഞവുമുണ്ടായില്ല.

എന്നാലും ഏകാന്തമായ ജീവിതം തീർത്ത വിരസതയിൽ നിന്നും മോചനം നേടാനായി ഞാനൊരു ഷെയർമാർക്കറ്റിംഗ് കമ്പനിയിൽ ജോലിക്കു ചേർന്നു. ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചുമൊക്കെ പണം നിക്ഷേപിച്ച് വൻലാഭത്തെ സ്വപ്നം കാണുന്നവരുടെ കൂട്ടത്തിൽ ശൂന്യമായ എന്‍റെ ഭാവിയെ ഞാൻ പരിഹാസത്തോടെ ഓർത്തു.

ശക്തമായ ഒഴുക്കിൽ ലക്ഷ്യമില്ലാതെ പായുന്ന കൊച്ചുനൗക പോലെ.. ജീവിതത്തിന്‍റെ നിരർത്ഥകത പലപ്പോഴും എന്നെ ഭയപ്പെടുത്തി. വരാനിരിക്കുന്ന, വാർദ്ധക്യത്തിലെ ഏകാന്തതയെ ഓർത്ത് ചിലപ്പോൾ ഭയപ്പെട്ടു. എല്ലാം എന്തിനു വേണ്ടിയായിരുന്നു? ഉത്തരമില്ലാത്ത ചോദ്യം പോലെ അതെന്നെ സദാ കാർന്നു തിന്നുകൊണ്ടിരുന്നു.

എന്നിട്ടും കാലം തെറ്റി വരുന്ന മഴപോലെ ഇടയ്ക്കിടയ്ക്ക് അജിത്തിനെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ തേടിയെത്തിക്കൊണ്ടിരുന്നു.

വൈകീട്ട് നേരത്തെ വീട്ടിലെത്തി. ഈ സമയമത്രയും സുഷമ വീട്ടിൽ എന്നെ കാത്തിരിക്കുകയായിരുന്നു.

“എവിടെ പുതിയ ഗസ്‌റ്റ്!” എന്‍റെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു.

“മുറിയിലുണ്ട്. വിളിച്ചോണ്ട് വരട്ടെ?”

“ങ്ഹാ… അല്ലെങ്കിൽ വേണ്ട. ഞാൻ മുകളിൽ പോയി കണ്ടോളാം.” വീടിന് പുറത്തുള്ള കോണിപ്പടിയിലൂടെ ഞാൻ മുകളിൽ ചെന്നു. അയാൾ കുനിഞ്ഞിരുന്ന് ഷൂ പോളിഷ് ചെയ്യുകയായിരുന്നു. എന്‍റെ കാലൊച്ച കേട്ടിട്ടാകണം അയാൾ മെല്ല തലയുയർത്തി നോക്കി.

“അരുണിന്‍റെ ആന്‍റിയല്ലേ..” അയാൾ ബഹുമാനത്തോടെ ചാടിയെഴുന്നേറ്റു. ഞാൻ അത്ഭുതത്തോടെ അയാളെ തന്നെ നോക്കി നിന്നു. 25 വർഷം മുമ്പ്… അജിത്ത് എന്‍റെ മൂന്നിൽ വന്നു നില്ക്കുന്നതു പോലെ.. എന്തൊരു സാദൃശ്യം! “എന്താ ആന്‍റി ആലോചിക്കുന്നത്?”

“ഒന്നുമില്ല.. ഒന്നുമില്ല..” ഒരു ഞെട്ടലോടെ ചിന്തയിൽ നിന്നുണർന്ന ഞാൻ യുവാവിനെ നോക്കി പുഞ്ചിരിതൂകി. “ഞാൻ താഴെയുണ്ട്. പിന്നെക്കാണാം,” കോണിപ്പടികൾ എങ്ങനെയോ ഇറങ്ങിയ ശേഷം നേരെ ബെഡ്റൂമിൽ കയറി കിടക്കയിൽ വീണു. വയ്യാ, എന്തൊരു പരീക്ഷണം… ശരീരവും മനസ്സും തളരുന്നതുപോലെ ചിന്തകൾ എനിക്കു ചുറ്റും നൃത്തമാടിക്കൊണ്ടിരുന്നു.

ഏറെ സമയം കഴിഞ്ഞ് ഞാൻ കുളിച്ച് ഫ്രഷായി ഊൺ മേശയ്ക്കരികിലെത്തി. സുഷമ ഊണ് കഴിക്കാനായി യുവാവിനെ നേരത്തേ തന്നെ ക്ഷണിച്ചിരുന്നു. പരിചിതഭാവത്തോടെ മുറിയിലേക്ക് കടന്നുവന്ന യുവാവ് തീൻമേശയ്ക്കരികിൽ ഇരുന്നു. അയാളുടെ പ്ലെയ്‌റ്റിലേക്ക് ചോറ് വിളമ്പവെ ഞാൻ അവ എന്‍റെ പേര് ഒരിക്കൽ കൂടി ചോദിച്ചു. “സന്ദീപ് കൃഷ്‌ണൻ,” അവൻ പറഞ്ഞു.

“അച്ഛന്‍റെ പേരെന്താ?” അല‌പം വിറയലോടെയായിരുന്നു ആ ചോദ്യം.

“അച്‌ഛൻ മനോജ് മേനോൻ, ഡോക്‌ടറായിരുന്നു. 2 വർഷം മുമ്പ് മരിച്ചുപോയി. അമ്മ കഴിഞ്ഞ വർഷവും.” അവന്‍റെ മുഖം മ്ലാനമായി.

“ഓ… സോറി സന്ദീപി,” ഞാൻ സന്ദീപിന്‍റെ മുഖത്തേക്ക് നോക്കി. ആ രാത്രി എനിക്കുറങ്ങാനായില്ല. ഉറക്കം വരാതെ ഞാൻ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. സന്ദീപും അജിത്തും തമ്മിൽ തീർച്ചയായും എന്തോ ഒരു ബന്ധമുണ്ട്. നൂറുശതമാനം നീതി പുലർത്തുന്ന അവരുടെ രൂപസാദൃശ്യം അത് വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ സന്ദീപ് ഏതോ മനോജ് മേനോന്‍റെ മകനാണെന്നതാണ് ഏറെ കുഴയ്ക്കുന്ന പ്രശ്നം.

പിറ്റേ ദിവസവും സന്ദീപിന്‍റെ കാര്യം എന്‍റെ മനസ്സിൽ വട്ടം കറങ്ങിക്കൊണ്ടിരുന്നു. അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങിയെത്തിയ ഞാൻ വാതിൽക്കൽ കൈയും കെട്ടി നിൽക്കുന്ന സന്ദീപിനെയാണ് കണ്ടത്. അജിത്ത് കാത്തു നിൽക്കുന്നതു പോലെ അത്ഭുതം മറച്ചുകൊണ്ട് ഞാൻ സന്ദീപിനെ നോക്കി ചിരിച്ചു. “എന്താ ആരെയെങ്കിലും കാത്തു നിൽക്കുകയാണോ?”

“അതെ… ആന്‍റിയെ,” അവന്‍റെ മറുപടി കേട്ട് എനിക്ക് ചിരിക്കാതിരിക്കാനായില്ല.

“ആന്‍റീ, നമുക്കൊരുമിച്ച് ചായ കുടിക്കാം.” ചിരപരിചിതനെപ്പോലെയുള്ള അവന്‍റെ പെരുമാറ്റം എന്നെ ആഹ്ളാദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്‌തു. അവന്‍റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചായിരുന്നു വീട്ടിൽ ഭക്ഷണം തയ്യാറാക്കിയിരുന്നത്. അവന് ഇവിടെ യാതൊരു കുറവുമുണ്ടാകരുതെന്ന ഒരു നിർബന്ധബുദ്ധി എന്നിൽ എന്തുകൊണ്ടോ ഉണ്ടായി. ഒന്നുരണ്ട് ആഴ്ച‌യ്ക്കുള്ളിൽ അവനുമായി ഞാനേറെ അടുത്തു.

അവൻ ഓരോ ചലനങ്ങളിലും അജിത്തിന്‍റെ ഛായ അതേപടി പതിഞ്ഞുകിടന്നിരുന്നു. മുഖം പാതിയുയർത്തിയുള്ള നോട്ടവും, അടുത്തുവന്ന് പതിഞ്ഞ ശബ്ദത്തിൽ എന്തെങ്കിലും പറഞ്ഞുപോകുന്നതുമൊക്കെ… അജിത്തിനെപ്പോലെ സന്ദീപും ആവർത്തിച്ചു.

ഒരു ദിവസം ഞായറാഴ്‌ച വീട്ടിൽ ഞാൻ തനിച്ചായിരുന്ന സമയത്ത് സന്ദീപ് എന്‍റെയരികിൽ വന്നിരുന്നു. അവനെക്കുറിച്ചുള്ള ഓരോരോ വിശേഷങ്ങളും പറഞ്ഞു.

“ഒരു കാര്യം ചോദിച്ചാൽ ആന്‍റിക്ക് വിഷമം തോന്നില്ലല്ലോ?” അവൻ ചോദിച്ചു

“ഇല്ല ചോദിച്ചോളൂ?” ഞാൻ അവന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി.

“ആന്‍റിയെന്താ കല്യാണം കഴിക്കാതിരുന്നത്? പറ്റിയ ചെറുക്കനെ കിട്ടിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ആന്‍റി ആരെയോ സ്നേഹിച്ചിരുന്നുവെന്നത് വാസ്തവമാണ്. അല്ലേ? അതെയെന്നോ അല്ലെന്നോ പറയാതെ മറുപടിയായി ഞാൻ പുഞ്ചിരിച്ചു.

“ആന്‍റിയെ കല്യാണം കഴിക്കാതെ പോയവൻ നിർഭാഗ്യവാൻ തന്നെയാ. നഷ്ട‌ം അയാൾക്കു തന്നെ. അതുറപ്പാ,” ഒരു ദാർശനികനെപ്പോലെ സന്ദീപ് പറഞ്ഞു.

ശരിയാണ്. ഇവിടെ നഷ്ടങ്ങൾ മാത്രം ബാക്കിയാവുന്നു. പക്ഷേ അത് സമാസമമാണ്. പിറ്റേന്ന് രാവിലെ തന്നെ സുഷമയെത്തി. പതിവുപോലെ പ്രാതൽ തയ്യാറാക്കിയ ശേഷം അവൾ വീട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. അവൾക്ക് എന്തെല്ലാം വിശേഷങ്ങളുണ്ട്. ഞാൻ അത്ഭുതത്തോടെ ഓർത്തു.

അന്ന് രാത്രി സന്ദീപ് ഏറെ വൈകിയാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയപാടെ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവൻ കൂട്ടുകാരുടെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ എന്‍റെ മനസ്സ് അപ്പോൾ അവന്‍റെ ഭൂതകാലത്തെ ചൂഴ്ന്നു നില്ക്കുന്ന രഹസ്യമറിയുവാൻ വെമ്പുകയായിരുന്നു. അത്താഴം കഴിക്കാനിരുന്നപ്പോൾ എവിടെ, എങ്ങനെ, എന്ത് പറയണമെന്നറിയാതെ ഞാൻ വിഷമിച്ചു. ഇനി വയ്യാ ഈ വീർപ്പുമുട്ടൽ..

“നിന്‍റെ അച്ഛന്‍റെ പേര് മനോജ് മേനോൻ എന്നു തന്നെയാണോ?” എന്‍റെ അപ്രതീക്ഷിതമായ ചോദ്യം കേട്ടിട്ടാകണം അവനെന്നെ ഒരു നിമിഷം പകച്ചു നോക്കി. അവന്‍റെ കണ്ണുകൾ ചുവന്നു, ശബ്ദമിടറി,

“എന്താ ആന്‍റീ?” അവൻ എന്നെ പകച്ചു നോക്കി. “ഇല്ല, എന്‍റെയൊരു സുഹൃത്തിന്‍റെ അതേ രൂപസാദൃശ്യമാണ് നിനക്ക്. അതുകൊണ്ട് ചോദിച്ചതാ,” അന്തരീക്ഷത്തിന് അയവു വരുത്താനായി ഞാൻ പറഞ്ഞു.

“എന്‍റെ വളർത്തച്‌ഛനാണ് ഡോ. മനോജ് മേനോൻ, എന്‍റെ അച്‌ഛന്‍റെ പേര് അജിത്ത് കൃഷ്ണനെന്നാണ്. എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുപോയി. അമ്മ രണ്ടാമത് വിവാഹം ചെയ്‌തതാണ് ഡോക്‌ടറെ, അമ്മയുടെ മുറച്ചെറുക്കനായിരുന്നു ഡോക്‌ടർ.” സന്ദീപിന്‍റെ മറുപടി റീപ്ലേ പോലെ എന്‍റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.

സ്ഥലകാലബോധം നഷ്‌ടപ്പെട്ട ഞാൻ വിദൂരതയിൽ കണ്ണും നട്ടിരുന്നു. എന്‍റെ നെഞ്ചിടിപ്പു വർദ്ധിച്ചു. കാഴ്ചയ്ക്ക് വ്യക്തതയില്ലാത്തതുപോലെ. എന്‍റെ മുഖഭാവം കണ്ടിട്ടാകണം സന്ദീപ് എന്‍റെയരികിൽ വന്നിരുന്നു. എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“മോനേ…” സന്ദീപിനെ ചേർത്തു നിർത്തി ഞാൻ മൂർദ്ധാവിൽ ചുംബിച്ചു. ഈ ഭൂമിയിൽ എന്‍റെ പ്രണയത്തിന്‍റെ ശേഷിപ്പ് പോലെ ഒരു ജീവൻ! സന്ദീപ് കൃഷ്‌ണനെന്ന പേര്. ആ പേരിലൂടെ അജിത്ത് എന്നെ എത്രമാത്രം ഓർത്തിരിക്കണം. സന്ദീപ് ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിരുന്നു.

“ആന്‍റി ഈയടുത്താണ് അച്ഛൻ പഴയൊരു ഡയറി വായിക്കാനിടയായത്. ആ ഡയറിയുടെ താളുകളിൽ ആന്‍റി മാത്രമായിരുന്നു. ഡയറിയിൽ കുറിച്ചിട്ടിരുന്ന മേൽവിലാസം തേടിപ്പിടിച്ചാണ് ഞാൻ ഇവിടെയെത്തിയത്. ആന്‍റിയെ കാണണമെന്ന കൗതുകമായിരുന്നു അതിനു പിന്നിൽ എനിക്ക് ഈ പേര് സമ്മാനിച്ച ആളെ…”

ഞാൻ സന്ദീപിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. നഷ്ട‌പ്പെട്ടുപോയ പ്രണയത്തിന് പകരമായി അജിത്ത് എനിക്ക് സമ്മാനമായി അയച്ചു തന്നതാണ് ഈ മകനെ എന്‍റെ സ്വന്തം മകൻ…..

ഓരിതൾ പൂക്കൾ

സുമിതയ്ക്ക് കടുത്ത നിരാശ തോന്നി. ഇന്നും മമ്മിയുടെ ശകാരം ഏറെ കേട്ടു. അത്ര പുതിയ കാര്യമൊന്നുമല്ല ഈ ശകാരവും പിണക്കവുമൊക്കെ, എങ്കിലും സങ്കടം തോന്നും. എല്ലാ കലഹത്തിന്‍റെയും അന്ത്യം സുമിതയുടെ കരച്ചിലിലേ അവസാനിക്കൂ.

ഇന്നും നിസ്സാര കാര്യത്തിനാണ് ഉദയനുമായി വഴക്കുണ്ടായത്. അനിയൻ പോസ്‌റ്റർ കളേഴ്‌സ്‌ സുമിത എടുത്തു. അതാണ് വഴക്കിന്‍റെ കാരണം. അവൻ പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയാണ്. സുമിത ബി. എ ഫൈനൽ ഇയറും. എങ്കിലും ചേച്ചിയോട് കയർക്കാൻ ഒരു മടിയുമില്ല.

വരയ്ക്കാൻ വലിയ ഇഷ്ടമാണ് സുമിതയ്ക്ക്. അതും സ്വന്തം കഥയ്ക്ക് ഇലസ്ട്രേഷൻ വരയ്ക്കാൻ! അതിനാണ് അവൾ ഉദയന്‍റെ കളർ ബോക്‌സിൽ നിന്ന് ചായപ്പെൻസിൽ എടുത്തത്. കൃത്യസമയത്തു തന്നെയാണ് പ്രോജക്‌ടു ചെയ്യാൻ അവൻ കളർ തെരയാൻ തുടങ്ങിയത്. അന്വേഷിച്ചു മടുത്തിരിക്കുമ്പോൾ കളർ ബോക്സ‌് സുമിതയുടെ സമീപത്ത് കണ്ടതും അവൻ പൊട്ടിത്തെറിച്ചു. “ഹോ! ഇതു ശല്യമായല്ലോ… എനിക്കു പ്രോജക്‌ട് ചെയ്യാനുണ്ട്. എന്‍റെ കളേഴ്സ് തരൂ…”

“രാജാ രവിവർമ്മയാണെന്നാ ഭാവം. ഞങ്ങളുടെ പഠിത്തം കൂടി താറുമാറാക്കും. അത്രയേയുള്ളൂ.” അടുത്തു തന്നെ നിന്ന അനുജത്തി സുനന്ദ പറഞ്ഞു. “വീട്ടിലോ ഒരുപകാരവുമില്ല. നിനക്കിതെന്തിന്‍റെ കേടാ…” നേരെ ഇളയ അനുജത്തിയാണ് സുനന്ദ.

ഇതെല്ലാം കേട്ടുനിന്ന മമ്മി അടുക്കളയിൽ നിന്ന് ഒച്ചയെടുത്തു. “സുമിതാ… നീ മൂത്ത കുട്ടിയല്ലേ… അവരുടെ സാധനങ്ങൾ എടുത്ത് വഴക്കുണ്ടാക്കരുതെന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്. നാശം, നീ സുനന്ദയെ കണ്ടു പഠിക്ക്… അവൾ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട്, വീട്ടുജോലിയും ചെയ്യും… നീയോ? എപ്പോഴും ഇളയത്തുങ്ങളുമായി കലഹം!”

“മമ്മി എന്നെ മാത്രമേ ചീത്ത പറയുകയുള്ളൂവെന്ന് എനിക്കറിയാം.” സുമിത നിലവിളി കുരുങ്ങിയ ശബ്‌ദത്തിൽ പറഞ്ഞു.

“പിന്നെ… നിന്നെ സപ്രമഞ്ചത്തിലിരുത്തി ആട്ടണോ?” “ഹൊ! മടുത്തു…” സുനന്ദ പുസ്‌തകങ്ങൾ ശബ്ദത്തോടെ പെറുക്കിവെച്ച് പുറത്തേക്കു പോയി.

“എപ്പോ നോക്കിയാലും കണ്ട പടം വരച്ച് സമയം കളഞ്ഞോളും. നിനക്കെന്ന് ബോധം വരും… എനിക്കറിയില്ല. കെട്ടിച്ച് വിട്ടേക്കാമെന്നു വച്ചാൽ ഒന്നും ശരിയാകുന്നുമില്ല. എന്തൊരു കഷ്ടമാണിത്.” അമ്മ നിർത്താനുള്ള ലക്ഷണമില്ല. ഇത്രയൊക്കെയായപ്പോഴേക്കും സുമിത പതിവുപോലെ കരയാൻ തുടങ്ങി.

സുമിതയ്ക്ക് ഒരു കാര്യത്തിലും സീരിയസ്നെസ്സില്ലെന്നാണ് എല്ലാവരുടേയും പരാതി. പ്രായം 20 കഴിഞ്ഞു. എന്നിട്ടും കരിയറിനെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ഒരു ചിന്തയുമില്ലാത്ത പെൺകുട്ടി. അവൾ വീടിന് ഭാരമാവാതിരിക്കുമോ? അമ്മയുടെ ചിന്ത ഇങ്ങനെയാണ്.

ആധാരമെഴുത്തുകാരനായ വിജയകുമാറിന്‍റെയും വീട്ടമ്മയായ സുധയുടെയും മൂത്ത മകൾ ആണ് സുമിത. ഭാവിയെക്കുറിച്ച് തനിക്ക് വ്യക്‌തമായ ചിന്തയുണ്ട്. അത് സുമിതയ്ക്കറിയാം, പക്ഷേ വീട്ടിലാർക്കും വിശ്വാസമില്ല. മറ്റുള്ളവർ കാണുന്ന സ്വപ്‌നങ്ങളല്ല സുമിതയുടേത്. അവൾ വളരെ ഒതുങ്ങിയ, ലജ്‌ജാലുവായ പെൺകുട്ടിയാണ്. അനിയനും അനുജത്തിയും കാട്ടുന്ന വികൃതിത്തരങ്ങൾക്കു പോലും സദാ തല്ലുകൊള്ളുന്നവൾ, മമ്മിയുടെ ശകാരം മുറ തെറ്റാതെ ഏറ്റു വാങ്ങുന്നവൾ.

പെയിന്‍റിംഗിലും കഥയെഴുത്തിലുമാണ് സുമിതയ്ക്ക് കമ്പമെന്നു പറഞ്ഞല്ലോ. ചെറുപ്പം മുതൽ അവൾ അങ്ങനെയാണ്. മനസ്സിന്‍റെ ക്യാൻവാസിൽ നിറക്കൂട്ടുകൾ ചാലിച്ച് സുന്ദരമായ ചിത്രങ്ങൾ നെയ്‌തുകൊണ്ടേയിരിക്കും. സ്ത്രീകൾ തന്നെയാണ് അവളുടെ പെയിന്‍റിഗിന്‍റെയും കഥയുടെയും കേന്ദ്രബിന്ദു. സ്ത്രീജീവിതത്തിന്‍റെ പല ഘട്ടങ്ങൾ, പല വികാരങ്ങൾ എല്ലാം അവൾ കഥയിലും ചിത്രങ്ങളിലും പകർത്തി വയ്ക്കും!

അവളുടെ വായനാശീലവും പെയിന്‍റിംഗ് ക്രേസും അവളുടെ ഇമേജ് തന്നെ മാറ്റിക്കളഞ്ഞു. പഠിക്കാതിരിക്കാനും സമയം കളയാനുമുള്ള സൂത്രമാണതൊക്കെ എന്ന് കൂട്ടിക്കാലം മുതലേ മമ്മിയും സഹോദരങ്ങളും മാർക്കിട്ടു വച്ചിരിക്കുകയാണ്. അല്പമെങ്കിലും പിന്തുണ കിട്ടിയത് പപ്പയിൽ നിന്നാണ്.

ഏതു സമയവും ആലോചനയിലാണ്ടിരിക്കും. മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാതെയായപ്പോൾ പഠനത്തിന്‍റെ നിലവാരവും കുറഞ്ഞു. സുമിതയിലെ സർഗശേഷിയുടെ പ്രകടനമായി ഇതൊന്നും മനസ്സിലാക്കാനുള്ള കഴിവ് ആർക്കുമുണ്ടായില്ല. പക്ഷേ കോളേജിലെ അധ്യാപകർക്ക് അവളുടെ കഴിവ് മനസ്സിലായിരുന്നു. വളരെ പോസിറ്റീവ് ആയി ചിന്തിക്കാൻ കഴിയുന്ന കുട്ടി എന്ന് ഇംഗ്ലീഷ് പ്രൊഫസറായ ലാൽ ജോൺ പറയുന്നത് വെറുതെയായിരുന്നില്ല.

ആര് വഴക്കു പറഞ്ഞാലും അവൾ പിണങ്ങാറില്ല. മമ്മിയുടെ ചില നേരത്തെ ശകാരം അവളെ ഉലയ്ക്കുമെന്നു മാത്രം. 18 വയസ്സു കഴിഞ്ഞപ്പോൾ മുതൽ വിവാഹാലോചനകൾ വരാൻ തുടങ്ങിയതാണ്. പക്ഷേ അവൾ സമ്മതിച്ചില്ല. വിവാഹം ഉടനെ വേണ്ടെന്ന് സുമിത ഉറപ്പിച്ചു പറഞ്ഞു. വിവാഹസ്വപനങ്ങൾ കാണേണ്ട പ്രായത്തിൽ അവൾ കുട്ടികളെപ്പോലെ ശലഭങ്ങളെ നോക്കി, കുഞ്ഞുപൂക്കളോട് കിന്നാരം പറഞ്ഞ് നടന്നു. കിളിക്കൂട്ടങ്ങൾക്കൊപ്പം പറക്കാൻ കൊതിച്ച വൈകുന്നേരങ്ങളിൽ അവൾ ധാരാളം സമയം പറമ്പിലും പാടത്തും കറങ്ങിനടക്കും.

ജീവിതത്തിൽ വിവാഹം അന്തിമമായ കാര്യമായി ഇതുവരെ അവൾക്ക് തോന്നിയിട്ടേയില്ല. വിവാഹശേഷം സ്ത്രീക്ക് മാത്രമായി ഒരു മാറ്റം എന്തുകൊണ്ട്? എല്ലാവരേയും മനസ്സിലാക്കി പെരുമാറണമെന്ന നിബന്ധനകൾ അതും സ്ത്രീക്കു മാത്രം. എന്തു കൊണ്ടാണങ്ങനെ?

സ്ത്രീജീവിതത്തെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത സന്ദേഹങ്ങൾ അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു. തകഴിയുടേയും എം.ടിയുടെയും മാധവിക്കുട്ടിയുടെയും ആരാധികയായ സുമിതയ്ക്ക് സ്ത്രീ കേന്ദ്രകഥാപാത്രമായ കഥകളെഴുതാനായിരുന്നു കൂടുതൽ ഇഷ്‌ടം.

ജീവിതത്തോടു പോരാടിത്തന്നെ മികച്ച സാഹിത്യസൃഷ്‌ടികൾ വായനാപ്രേമികൾക്ക് നൽകിയ മഹാശ്വേതാദേവിയുടെ അനുഭവങ്ങൾ അവളെ ഏറെ സ്വാധീനിച്ചു. സിക്കന്ദർ മഹാൻ, ഐൻസ്റ്റ‌ീൻ, എഡിസൻ, എ.പി.ജെ. അബ്‌ദുൾ കലാം തുടങ്ങിയ മഹാരഥന്മാരുടെ ജീവിതത്തെക്കുറിച്ച് അവൾ ചിന്തിച്ചിരിക്കും. അവളുടെ കഥകളിലും കവിതകളിലും അതിന്‍റെ പ്രതിഫലനങ്ങളുണ്ടായിരുന്നു. ഇങ്ങനെ എഴുത്തും വായനയും വരയും ചിന്തയുമായി നടക്കുമ്പോഴാണ് മനസ്സിനെ കുത്തിനോവിച്ച് മമ്മിയുടെ ശകാരം ചെവികളിൽ തുളഞ്ഞു കയറുന്നത്.

ഒരു കരച്ചിലിനുള്ള വഴി ഇന്നും തുറന്നു കിട്ടി എന്നൊക്കെ ചിന്തിച്ച് അവൾ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കും. പക്ഷേ ഇന്നലെ അനിയന്‍റെ കളർപെൻസിൽ എടുത്തതിന് അവരെല്ലാം കൂടി തന്നെ ഇത്രയും വഴക്കു പറഞ്ഞത് എന്തിനാണെന്ന് സുമിതയ്ക്ക് അതിശയം തോന്നി.

രാവിലെ വൈകിയാണ് ഉണർന്നത്. അൽപം കഴിഞ്ഞപ്പോഴേക്കും കൽപ്പന വന്നു. പുതിയ ചുരിദാറിൽ അവൾ വളരെ സുന്ദരിയായിരിക്കുന്നു. ഉദാസീനമായ അവളെ നോക്കി. കോളേജിൽ പോകാറായോ? അവൾ വാച്ച് നോക്കി സമയം 8.30.

“സുമീ, നീ വരുന്നില്ലേ?”

“ഉണ്ടല്ലോ. ഇവിടെ ഇരുന്നിട്ട് എന്തു ചെയ്യാൻ. അവൾക്കും ബാത്ത്റൂമിലേക്കു നടന്നു. ഞൊടിയിടയിൽ കോളേജിലേക്കു യാത്രയായെങ്കിലും അവളുടെ മനസ്സ് എങ്ങും ഉറയ്ക്കുന്നുണ്ടായിരുന്നില്ല.

“നിന്‍റെ മൂഡ് ഇതുവരെ ശരിയായില്ലേ…”

“ഇല്ല, കല്ലൂ…”

“വീട്ടിൽ വഴക്കുണ്ടാക്കി അല്ലേ?”

“അതെ, പതിവുകാര്യം തന്നെ. പക്ഷേ ഇന്നെന്തോ ഒന്നും മറക്കാൻ പറ്റുന്നില്ല.”

“എടാ… സാരമില്ല. അമ്മ വഴക്കു പറയുന്നത് നിന്‍റെ നന്മയ്ക്കു വേണ്ടിയാന്ന് കരുത്.”

“നന്മ…! ഇങ്ങനെയാണോ നന്മ വരുത്തുന്നത്…” സുമിത ഓർത്തു. അവർ സംസാരിച്ചിരിക്കേ, ശ്രീകുമാരി ടീച്ചർ പുഞ്ചിരിയോടെ സമീപത്തേക്കു വരുന്നു.

“ഗുഡ്മോണിംഗ് മാം…”

“വെരി ഗുഡ്സ്മോണിംഗ്. എന്താ, സുമിതയുടെ മുഖത്തൊരു വാട്ടം…”

“ഒന്നുമില്ല മാം, രാത്രി ഉറങ്ങാൻ വൈകി.”

“സുമിതാ, നിനക്ക് ഒരു സന്തോഷവാർത്തയുണ്ട്.”

“എനിക്ക്…” അവൾ അദ്ഭുതപ്പെട്ടു.

“നീ കഥ എഴുതില്ലേ… ഈ പേപ്പർ നോക്ക്!” ടീച്ചർ പത്രമെടുത്തു നീട്ടി. “രാജ്യാന്തര കഥാമത്സരത്തിന് സൃഷ‌ടികൾ ക്ഷണിക്കുന്നു.”

“നോക്കട്ടെ…” കല്പന പത്രം തട്ടിയെടുത്തു വായിച്ചു. “ഹായ്! ഒന്നാം സമ്മാനം 1 ലക്ഷം രൂപയാണ്. അതും മുഖ്യമന്ത്രി പുരസ്ക‌ാരദാനം നിർവഹിക്കും.”

“നീ ഇതെന്തായാലും അയയ്ക്ക്…” അവൾ ആലോചിച്ചിരിക്കേ ടീച്ചർ പറഞ്ഞു,

“സുമീ ആലോചിച്ചിരിക്കാനൊന്നുമില്ല. ഉടനെ കഥ അയയ്ക്ക്.”

വീട്ടിൽ ഇക്കാര്യം പറഞ്ഞപ്പോൾ മമ്മി പതിവുപോലെ പ്രതിഷേധിച്ചു.

“എക്സാമിന് പഠിക്കാനുള്ളതാ. നീ കഥയെഴുതി സമയം കളഞ്ഞോ. ഇത്തവണ ഫസ്റ്റ്ക്ലാസ് വാങ്ങിയില്ലെങ്കിൽ കോളേജിൽ പോക്ക് നിർത്തണം. പറഞ്ഞില്ലെന്നു വേണ്ട.”

അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല. കരച്ചിൽ അടക്കിപ്പിടിച്ചു. പിന്നെ മുറിയിൽ കയറി വാതിലടച്ചു. സൃഷ്‌ടിയിൽ വേദനയുണ്ടാകും. കഥയായാലും അങ്ങനെ തന്നെ കഥാരചനയുടെ ഇടവേളകളിൽ പരീക്ഷക്കാലം നിറംമങ്ങി കടന്നുപോയി! മമ്മിയുടെ ശകാരത്തിന് മൂർച്ച കൂടി വരുന്നു, റിസൾട്ട് അടുക്കാറായിട്ടാകണം.

ഉച്ചയ്ക്ക് പാതിമയക്കത്തിലാണ് ആ ഫോൺ കോൾ വന്നത്. ഡൽഹിയിലെ രാജ്യാന്തര കഥാപുരസ്‌കാര സമിതി ഓഫീസിൽ നിന്നാണ്. ഉദയനാണ് ഫോണെടുത്തത്. അവൻ സ്‌തബ്‌ധനായി നിൽക്കുന്നു.

“ചേച്ചീ… ചേച്ചിക്കാണ് ഫസ്‌റ്റ്‌പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും.”

പിന്നെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ഒരു നിമിഷം കൊണ്ട് സുമിത സ്‌റ്റാറായി. വീട്ടിൽ പത്രക്കാരുടേയും സുഹൃത്തുക്കളുടേയും സാംസ്‌കാരികനായകരുടേയും ബഹളം. അല്പം അകന്നു നിന്ന സുനന്ദയേയും മമ്മിയേയും കൂടി ക്യാമയ്ക്കു മുന്നിലേക്കു വലിച്ചു നിർത്തുമ്പോൾ സുമിതയുടെ കണ്ണ് വീണ്ടും നിറഞ്ഞു. സന്തോഷത്തിന്‍റെ കണ്ണീർ.

പൂനിലാവിൻ ചോട്ടിൽ

“മോനേ ആതിര ഇതുവരെ എത്തിയില്ലല്ലോ?” പതിവു സമയം കഴിഞ്ഞും മരുമകളെ കാണാത്തതിന്‍റെ ചെറിയൊരു പരിഭ്രമത്തോടെ പ്രഭാവതിയമ്മ പുറത്തേക്കിറങ്ങി വന്നു.

“എത്തിയില്ലെന്നോ? ഈ സമയത്ത് അവൾ വീട്ടിൽ ഉണ്ടാവേണ്ടതാണല്ലോ?” ശ്രീകാന്തിന്‍റെ മുഖത്തും അമ്പരപ്പ് പടർന്നു.

“ആഹോ ഇതിപ്പോ വാദി പ്രതിയായ പോലുണ്ടാല്ലാ? രാവിലെ നിങ്ങൾ ഒന്നിച്ചല്ലേ ഓഫീസിലേക്കിറങ്ങിയത്. മിക്കവാറും ഒരുമിച്ചാണ് മടങ്ങി വരാറുള്ളതും. ഞാൻ കരുതി, നിങ്ങൾ ഷോപ്പിങ്ങിനോ മറ്റോ പ്ലാൻ ചെയ്‌തു കാണുമെന്ന്, ഷോപ്പിങ്ങിനോ, സിനിമക്കോ എവിടെ വേണമെങ്കിലും പൊയ്ക്കൊള്ളൂ. പക്ഷേ, ആ വിവരം ഒന്നറിയിച്ച് പോയിരുന്നെങ്കിൽ വീട്ടിലുള്ളവർക്ക് അലപം മനസ്സമാധാനത്തോടെയിരിക്കാമായിരുന്നു.”

“അമ്മേ. അതിന് പ്ലാൻ ചെയ്യാനും മാത്രം പ്രോഗ്രാമൊന്നും ഇല്ലായിരുന്നു. എന്തോ ചെറിയ ഷോപ്പിംഗ് ഉണ്ടെന്ന് ആതിര പറഞ്ഞിരുന്നു. ഞാൻ കരുതി ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് അവൾ വീട്ടിലെത്തിക്കാണുമെന്ന്.” ടെൻഷനൊട്ടും പുറത്തു കാട്ടാതെ ശ്രീകാന്ത് മറുപടി നൽകി.

“ഞാൻ ആതിരയെ കുറ്റം പറയുന്നില്ല. അവൾ മറ്റൊരു വീട്ടിൽ നിന്നും വന്നതല്ലേയുള്ളൂ. നിന്‍റെ കാര്യം അങ്ങനെയാണോ? നിനക്കിവിടത്തെ രീതികളും ചിട്ടവട്ടങ്ങളും നന്നായറിയാവുന്നതല്ലേ” പ്രഭാവതിയമ്മ മകനെ നോക്കി.

“രീതികളോ, അമ്മയെന്തൊക്കെയാണീ പറയുന്നത്?” ശ്രീകാന്തിന്‍റെ ശബ്ദമിടറി.

“എവിടെയെങ്കിലും പോകുമ്പോൾ ഞങ്ങളൊക്കെ ഞങ്ങളുടെ കാരണവന്മാരോട് അനുവാദം ചോദിക്കുമായിരുന്നു. ഇന്നിപ്പോ കാലം മാറി. പരിഷ്‌കാരം മാറി ചുരുങ്ങിയത് എങ്ങോട്ടാണ് പോകുന്നതെന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യാം…. രാവിലെ 9 മണിക്ക് വീട്ടിൽ നിന്നിറങ്ങിയതാണ് ആതിര. എങ്ങോട്ടു പോകുന്നു. എപ്പോവരും എന്ന് ഒന്നു ഫോൺ ചെയ്‌ത്‌ അറിയിക്കാമായിരുന്നു.” പ്രഭാവതിയമ്മയുടെ മുഖം കോപം കൊണ്ടു ചുവന്നു. “അമ്മേ പ്ലീസ്. ഇത്തവണത്തേയ്ക്കൊന്ന് ക്ഷമിക്കൂ, ഇനി ഇതുപോലെ സംഭവിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചോളാം ഞാനുടനെ ആതിരയെ ഫോൺ വിളിച്ച് കാര്യം തിരക്കാം..

പപ്പയ്ക്ക് മാത്രമല്ല, മമ്മി, ഏട്ടൻ, ഏടത്തി, അവരുടെ അഞ്ചു വയസ്സുകാരി മകൾ റിങ്കി എല്ലാവർക്കും വേണ്ടി ആതിര സമ്മനങ്ങൾ വാങ്ങിയിരുന്നു. കൂടാതെ വലിയൊരു കേക്ക്, മധുരം പലഹാരങ്ങൾ, ചോക്ലേറ്റ്സ്, സാൾട്ടഡ് ചിപ്സ് ഇവയെല്ലാം കരുതിയിരുന്നു.

ഇത്തവണ പപ്പയുടെ ബർത്ത്ഡേ കേമമായി ആഘോഷിക്കണം. വീട്ടിലെത്തിയ ഉടനെ ആതിര ഗിഫ്റ്റ് മേശപ്പുറത്തു നിരത്തി. ഗിഫ്റ്റുകൾ കണ്ടിട്ടും ആരുടെയും മുഖത്ത് ഒരു തെളി ച്ചവും വരാത്തത് അവളിൽ ചെറിയൊരു നിരാശ പടർത്തി.

“ഇത്രയധികം പണം ചെലവഴിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ, മോളേ. ഞാൻ ബർത്ത്‌ഡേയൊന്നും ആഘോഷിക്കാറില്ലെന്ന് മോൾക്ക് നന്നായറിയാവുന്ന കാര്യമാണല്ലോ” പപ്പ പറഞ്ഞു.

“എന്തായാലും ഇത്തവണ പപ്പയുടെ ബർത്ത്ഡേ നമ്മൾ ഗ്രാൻറായി ആഘോഷിക്കും. പക്ഷേ എനിക്കൊരു കാര്യം മനസ്സിലായി. നിങ്ങൾക്ക് ഞാനിവിടെ വരുന്നത് ഇഷ്ടമല്ലെന്ന് തോന്നുന്നു.” ആതിര പപ്പയെ നോക്കി ദേഷ്യമഭിനയിച്ചു.

“മോളേ, എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? ഞങ്ങൾക്കെല്ലാവർക്കും നീയെന്നു വച്ചാൽ വലിയ കാര്യമാണ്. എന്നാൽ ജീവിതത്തിൽ ഗൗരവത്തോടെ സമീപിക്കേണ്ട ചില സാഹചര്യങ്ങളുമുണ്ട്.” ആതിരയുടെ കണ്ണു നിറയുന്നതു കണ്ട് പപ്പ അവളുടെ നെറുകയിൽ തലോടി സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“എന്താണ് പപ്പ പറഞ്ഞു വരുന്നത്?” മൊബൈലിൽ ശ്രീകാന്തിന്‍റെ പേര് തെളിയുന്നതു കണ്ട് ആതിര പതറി. ശ്രീകാന്ത് ദേഷ്യത്തിലാണെന്ന് അയാളുടെ ശബ്ദത്തിൽ നിന്നവൾക്ക് മനസ്സിലായി.

“നീയെവിടെയാ? രാവിലെ 9 മണിക്ക് വീട്ടിൽ നിന്നിറങ്ങിയതല്ലേ. ഞാൻ ഓഫീസിൽ നിന്നും വീട്ടിലെത്തി. നിനക്കിപ്പോഴും എത്താറായില്ലേ? അമ്മ ആകെ ദേഷ്യത്തിലാ, വേഗം വീട്ടിലേയ്ക്ക് വാ.” മറുതലയ്ക്കൽ ആതിരയുടെ ശബ്ദം കേട്ട് ശ്രീകാന്ത് ശരിക്കും കയർത്തു.

“ഏ… വീട്ടിലേയ്ക്ക് വരാനോ? ഞാൻ കരുതി ഓഫീസ് കഴിഞ്ഞ് നിങ്ങൾ നേരെ ഇങ്ങോട്ടേയ്ക്ക് വരുമെന്ന്.”

“എങ്ങോട്ടു വരാൻ? നീയിപ്പോ എവിടെയാണെന്നു പോലും എനിക്കറിയില്ല.” ശ്രീകാന്ത് ക്ഷുഭിതനായി.

“ഞാനെവിടെയാണെന്ന് നിങ്ങൾക്ക് നന്നായറിയാം. എന്‍റെ വീട്ടിലല്ലാതെ ഞാൻ എങ്ങോട്ടു പോകാനാ?”

“വീട്ടിലേയ്‌ക്കോ… അപ്പോൾ നീ ഷോപ്പിങ്ങിനു പോയതല്ലേ?” ശ്രീകാന്തിന്‍റെ ശബ്ദം കനത്തു വന്നു.

“വെറുതെ ദേഷ്യപ്പെടേണ്ട… ഇന്ന് പപ്പയുടെ പിറന്നാളാ… പപ്പയ്ക്ക് ഗിഫ്റ്റ് വാങ്ങാൻ പോയതാ…” ആതിരയുടെ ശബ്ദത്തിൽ ദൈന്യത കലർന്നു.

“പപ്പയുടെ ബർത്ത്ഡേയാണെന്ന് നീ പറഞ്ഞു പോലുമില്ലല്ലോ? നീയാ ഫോണൊന്നു പപ്പയ്ക്ക് കൊടുക്ക്. എന്‍റെ ബർത്ത്ഡേ വിഷ് അറിയിക്കട്ടെ.” ആതിര മൊബൈൽ ഫോൺ പപ്പയുടെ കൈയിലേക്ക് നൽകി.

“ആതിര എത്തി. മോൻ കൂടി വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു.” പപ്പ പറഞ്ഞു.

“സോറി പപ്പാ. ഇന്നിനി വരാൻ പറ്റില്ല. ഞാനിപ്പോ ഓഫീസിൽ നിന്നും വന്നതേയുള്ളൂ. നാളെ ഇൻസ്പെക്ഷനുണ്ട്. വർക്കൊന്നും കംപ്ലീറ്റായിട്ടില്ല. കുറേ പെന്‍റിംഗ് വർക്ക് വീട്ടിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. ഈ തിരക്കൊക്കെയൊന്നു കഴിയട്ടെ. ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളിൽ ഞാനങ്ങോട്ടു വരുന്നുണ്ട്.

“ആഹ്! ഈ വയസ്സന്‍റെ പിറന്നാൾ ആഘോഷിക്കാൻ നിങ്ങൾ ചെറുപ്പക്കാർക്കെവിടാ സമയം.. അല്ലേ…” പപ്പ ചിരിച്ചു.

“അതല്ല പപ്പാ. ആതിര നേരത്തെ ഇതേക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ ഞാനും വന്നേനെ. ആതിരയെയൊന്നു വീട്ടിൽ കൊണ്ടാക്കാൻ സൂരജ് ചേട്ടനോട് പറയണം.”

പപ്പ കേക്ക് മുറിച്ചു. ആതിരയും ഏടത്തിയും മധുരപലഹാരങ്ങൾ നിറച്ച പ്ലേയ്റ്റ് മേശപ്പുറത്തു കൊണ്ടു വച്ചു. അവരെല്ലാം കൂടി ബർത്ത്‌ഡേ കേമമായി ആഘോഷിച്ചു.

“മോനേ സൂരജ്, ആതിരയെ വേഗം വീട്ടിൽ കൊണ്ടാക്ക്. നേരം വൈകിക്കണ്ട.”

“പപ്പാ… ഒരു പത്തുപതിനഞ്ചു മിനിറ്റ്… ഞാനുടനെ വരാം…” സൂരജ് പുറത്തേക്കിറങ്ങി, ആതിര അച്‌ഛനമ്മമാരുടെ അടുത്തു ചെന്നിരുന്നു വിശേഷങ്ങൾ പറയുവാൻ തുടങ്ങി. അതിനിടയ്ക്ക് അഞ്ച് വയസ്സുകാരി റിങ്കി ആതിരയുടെ കൈയിൽ പിടിച്ചു വലിക്കുവാൻ തുടങ്ങി.

“ഏ… ഇതെന്താ റിങ്കീ. ആന്‍റിയെ എങ്ങോട്ടു കൊണ്ടുപോവുകയാ?” പപ്പ തിരക്കി.

“അപ്പൂപ്പാ… ആന്‍റിയെ വിളിച്ചു കൊണ്ടുവരാൻ മമ്മി പറഞ്ഞു.”

“എന്താ ചേച്ചീ? എന്തിനാ ഇങ്ങോട്ടേയ്ക്ക് വിളിപ്പിച്ചത്? അങ്ങോട്ടു വരാമായിരുന്നില്ലേ?” ആതിര ചോദിച്ചു.

“ആഹ്! ആതിരേ, എനിക്ക് നിന്നോടൊരു കാര്യം പറയണമെന്നുണ്ടായിരുന്നു. അത് പക്ഷേ പപ്പയുടെയും മമ്മിയുടെയും മുന്നിൽ വച്ചു പറ്റില്ല. അതുകൊണ്ടാ…” റിയ വിശദീകരിച്ചു.

“അതെന്താ… ചേച്ചീ?” ആതിരയുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.

“നീ എനിക്കും ചേട്ടനും വേണ്ടി വാങ്ങിയ സമ്മാനങ്ങൾ ഞാൻ തല്ക്കാലം സ്വീകരിക്കുന്നില്ല. എന്നാൽ റിങ്കിമോൾക്ക് വേണ്ടി വാങ്ങിയ പാവക്കുട്ടി ഇവിടിരുന്നോട്ടെ.”

“ഏ… എന്താ ചേച്ചീ?”

“നോക്കൂ, ഞാൻ നിന്നെക്കാളും മുതിർന്നവളാണ്. ഞാൻ പറയുന്നതെന്തും നിന്‍റെ നന്മയ്ക്കാണെന്നു കരുതിയാൽ മതി. നീ തെറ്റിദ്ധരിക്കരുത്.”

“ചേച്ചി പറയുന്നതൊന്നും ഞാൻ നെഗറ്റീവായെടുക്കില്ല. എന്നും ഒരു സഹോദരിയുടെ സ്നേഹവും ലാളനയുമേ ചേച്ചി എനിക്ക് നൽകിയിട്ടുള്ളൂ.”

“ആതിരേ, നിന്‍റെ വിവാഹം കഴിഞ്ഞ് കുറച്ചു നാളല്ലേ ആയുള്ളൂ. ഇനി അതാണ് നിന്‍റെ വീട്, പുതിയൊരു അന്തരിക്ഷമാണ്. നീ അവിടത്തെ ഒരംഗമാവുന്നതിന് അല്‌പം സമയമെടുത്തെന്നു വരും. നീ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ടു വരുന്നതു ശ്രീകാന്തിന് ഇഷ്ട‌മാകണമെന്നില്ല.”

“ഒക്കെ എനിക്ക് മനസ്സിലായി ചേച്ചീ. ഈ സാരി ഞാൻ ചേച്ചിക്ക് വേണ്ടി മാത്രം വാങ്ങിയതാണ്. ചേച്ചിക്ക് ഈ ഇളം പിങ്ക് നിറം ഇഷ്ടമാവുമെന്നും എനിക്കറിയാം. ചേച്ചി ഇതു വേണ്ടെന്നു പറയരുത്.”

“ആതിരേ, നിന്നെ വിഷമിപ്പിക്കാൻ പറയുന്നതല്ല. അനുയോജ്യമായൊരു അവസരം വരുമ്പോൾ നീ ഈ സാരി ശ്രീകാന്തിന്‍റെ അമ്മയ്ക്കു കൊടുക്കണം. വലിയ സന്തോഷമാവും അവർക്ക്. പിന്നെ ഞങ്ങൾക്ക് നീ അന്യയൊന്നുമല്ലല്ലോ?”

“പക്ഷേ, ഭർതൃഗൃഹത്തിൽ നീ പുതിയൊരു അതിഥിയാണ്. അവരുമായി അടുപ്പം നേടിയെടുക്കുന്നതിന് അല്‌പസ്വല്പം ശ്രമം വേണ്ടി വരും.”

“അപ്പോ ചേച്ചിയെന്നെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. ഞാൻ അവിടെയുള്ളവരോടും സ്നേഹത്തോടെയും ആദരവോടെയുമാണ് പെരുമാറുന്നത്. പക്ഷേ, ഇതുമെന്‍റെ വീടല്ലേ? പപ്പയെയും മമ്മിയെയും ഒരു ദിവസം കണ്ടില്ലെങ്കിൽ എനിക്ക് വല്ലാത്ത ടെൻഷനാവും. അതാണ് ഞാൻ അടിക്കടി ഇങ്ങനെ ഓടിയെത്തുന്നത്. പപ്പയും മമ്മിയും ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടോ? മരുന്നൊക്കെ കൃത്യമായി കഴിക്കുന്നുണ്ടാവുമോ? ഇതൊക്കെ മുമ്പ് ഞാനല്ലേ നോക്കിക്കൊണ്ടിരുന്നത്.” ആതിര കരച്ചിലിന്‍റെ വക്കിലായി.

“അപ്പോഴേക്കും നീ വിഷമിച്ചോ ആതിരേ. നിന്നെപ്പോലൊരു സഹോദരിയേയും നാത്തൂനെയും കിട്ടാൻ ഭാഗ്യം ചെയ്യണം. ഇനിയെങ്കിലും നീ നിന്നെക്കുറിച്ച് ചിന്തിച്ചു തുടങ്ങു ആതിരേ. നീ സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുന്നത് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം. അതുകൊണ്ടാണ് നിന്നോടിപ്പോൾ ഇങ്ങനെയെല്ലാം സംസാരിക്കുന്നത്. മമ്മിയേയും പപ്പയേയും നോക്കാൻ ഞാനിവിടില്ലേ?”

“ചേച്ചീ, ഞാനിവിടെ വരുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെന്നു പറഞ്ഞാൽ പോരേ… എന്തിനാ ഈ ചുറ്റിക്കെട്ട്…?”

“തമാശയ്ക്കാണെങ്കിൽ പോലും നീയങ്ങനെ കരുതരുത്. പത്തിരുപത്തിയെട്ടു വർഷം നീയിവിടെ ജീവിച്ചതല്ലേ. അപ്പോൾ നിനക്ക് ഈ വീടുമായുള്ള അടുപ്പം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഞാൻ പറഞ്ഞതു കേട്ട് എന്തിനാണ് നീ ഇത്രമാത്രം വിഷമിക്കുന്നത്? നിനക്ക് എപ്പോൾ വേണമെങ്കിലും ഫോൺ വിളിച്ച് ഇവിടത്തെ സുഖവിവരങ്ങൾ തിരക്കാമല്ലോ. നിന്‍റെ പക്കൽ മൊബൈലുമുണ്ട്. എന്‍റെയൊക്കെ വിവാഹം നടക്കുന്ന സമയത്ത് ഈ മൊബൈൽ സൗകര്യമൊന്നുമില്ലായിരുന്നു. അന്ന് ഞാൻ എന്തുമാത്രം വിഷമിച്ചിരുന്നെന്നോ?”

വിഷമമടക്കാനാവാതെ റിയ തേങ്ങുന്നതു കണ്ട് ആതിരയ്ക്കും സങ്കടം വന്നു. അപ്പോൾ, താനൊരാൾ മാത്രമല്ല ഈ സാഹചര്യത്തിലൂടെ കടന്നുപോവുന്നത്. തന്നെപ്പോലെ ഓരോ സ്ത്രീയുടെയും വിധിയാണിത്. ഒരു മാറ്റം എന്തുകൊണ്ടും തന്‍റെ ഭാഗത്തു നിന്നുണ്ടാവും. ലോലഹൃദയം കാരണം വീണ്ടും വീണ്ടും അപഹാസ്യയാവാൻ താൻ തയ്യാറല്ല. ആതിര ദൃഢ തീരുമാനമെടുത്തു.

സമുദ്രത്തിലെ തിരമാലകൾ കണക്കേ ആതിരയുടെ മനസ്സിൽ ചിന്തകൾ ഇളകിമറിഞ്ഞു. സൂരജ് അപ്പോഴേക്കും മടങ്ങിയെത്തിയിരുന്നു. ധാരാളം സമ്മാനപ്പൊതികളും മധുരപലഹാരങ്ങളുമൊക്കെ കൊണ്ടായിരുന്നു അയാളുടെ വരവ്.

“വെറുതെ കാശ് പൊടിച്ചു കളയേണ്ടിയിരുന്നില്ല ചേട്ടാ…” ആതിരയ്ക്ക് പരിഭവം തോന്നി.

“മണ്ടീ, ഇതൊരു അനാവശ്യ ചെലവൊന്നുമല്ല. നിന്‍റെ ഏട്ടൻ നിനക്ക് നൽകുന്ന സമ്മാനമാണെന്ന് കരുതിയാൽ മതി. ഇതൊക്കെ കാണുമ്പോൾ നീ ഏട്ടനെ ഓർക്കുമല്ലോ.”

താമസിയാതെ സുരജ് അവളെ വീട്ടിൽ കൊണ്ടുവിട്ടു. “ആതിര, എന്താണിതൊക്കെ? ഇതുപോലെ ആരോടും ചോദിക്കാതെയും പറയാതെയും വീട്ടിൽ നിന്നിറങ്ങിപ്പോവാനും വരാനും ഇതെന്താ സത്രമോ?” ആതിരയെ കണ്ട് പ്രഭാവതിയമ്മയ്ക്ക് ചോദിക്കാതിരിക്കാനായില്ല.

“ക്ഷമിക്കണം ആന്‍റീ, ഇന്നു പപ്പയുടെ ബർത്ത്‌ഡേയായിരുന്നു. സന്തോഷവും എക്സൈറ്റ്‌മെന്‍റും കാരണം ആന്‍റിയോ ടു പറയാൻ ഇവൾ മറന്നതാവും. ഇന്നത്തെ ഒരു ദിവസത്തേയ്ക്ക് ആന്‍റി ക്ഷമിക്കണം. ഇനിയൊരിക്കലും ഇവളിത് ആവർത്തിക്കില്ല” സൂരജാണ് ആതിരയ്ക്ക് പകരം സംസാരിച്ചത്.

“തോന്നുമ്പോഴൊക്കെ അച്‌ഛന്‍റെ വീട്ടിലേക്കോ, കുട്ടുകാരികളുടെ വീട്ടിലേക്കോ ഒക്കെയങ്ങ് ഇറങ്ങിപ്പോവുക നല്ല പെൺകുട്ടികൾക്ക് ചേർന്നതാണോ? മോനേ സുരാജ്… തെറ്റിദ്ധരിക്കരുത്. ആതിരയേയും എന്‍റെ മോൾ സംഗിതയേയും ഞാൻ ഒരുപോലെയാണ് കാണുന്നത്. തെറ്റു കണ്ടാൽ ഞാൻ പറയും.”

“മതി അമ്മേ, ഇനി ആതിരയെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം.” ശ്രീകാന്ത് വിഷയം മാറ്റാൻ ശ്രമിച്ചു.

ശ്രീകാന്തിന്‍റെ ഇളയ സഹോദരി സംഗീത ചായയും സ്നാക്സും മേശപ്പുറത്ത് കൊണ്ടുവച്ചു. പ്രഭാവതിയമ്മയുടെ ദേഷ്യവും ഏതാണ്ട് ആറിത്തണുത്തിരുന്നു. ശ്രീകാന്തിന്‍റെ അച്ഛൻ മാധവമേനോൻ സൂരജുമായി സംസാരത്തിൽ മുഴുകി.

വിശ്വംഭരനോട് ഞങ്ങളുടെ പിറന്നാൾ ആശംസകൾ അറിയിക്കണം. സൂരജ് ഇറങ്ങാനൊരുങ്ങുന്നതു കണ്ട് അവർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. സൂരജ് മടങ്ങിയതോടെ ആതിര ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.

“കരച്ചിൽ പ്രോഗ്രാം കഴിഞ്ഞുവെങ്കിൽ ഞാനൊരു കാര്യം. പറയാം.” ശ്രീകാന്ത് പറഞ്ഞു.

“അതിനിനി പറയാൻ ബാക്കിയെന്തെങ്കിലുമുണ്ടോ?” ആതി ര വീണ്ടും ഏങ്ങിയേങ്ങി കരഞ്ഞു.

“ചെറിയൊരു ഷോപ്പിങ്ങുണ്ട്, ഉടനെ വരാമെന്നു പറഞ്ഞ് ഇറങ്ങിയതാണ്. എന്നിട്ട് നീയെങ്ങനെ വീട്ടിലെത്തി?” ശ്രീകാന്ത് ചോദിച്ചു.

“ഇന്നു പപ്പയുടെ ബർത്ത്‌ഡേയായിരുന്നു. അതുകൊണ്ട് അങ്ങോട്ടു പോകാതിരിക്കാനായില്ല. അതിത്ര വലിയ കുറ്റമാണോ?”

“ശരി, ശരി. നിനക്ക് അങ്ങനെ ഒരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ അമ്മയോട് പറയണമായിരുന്നു.”

“ഇതെന്താ… ഞാൻ നിങ്ങളുടെ അടിമയാണോ? സ്വന്തം ഇഷ്ടപ്രകാരം എനിക്കെങ്ങോട്ടും പോവാൻ അവകാശമില്ലേ?”

“ആതിരേ… നീ ഇന്ന് ഈ കുടുംബത്തിലെ ഒരംഗം കൂടിയാണ്. ഈ കുടുംബത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് നിന്‍റെ കൂടി കടമയാണ്. ഈ വീട്ടിലെ മുതിർന്നവർക്ക് നിന്നെക്കുറിച്ച് നല്ല പ്രതീക്ഷകളേയുള്ളൂ. നിന്‍റെ ഈ പെരുമാറ്റം നിന്‍റെ വീട്ടുകാരേയും ഇവിടെയുള്ളവരേയും എന്തുമാത്രം വിഷമിപ്പിച്ചിരിക്കുന്നുവെന്നോ? ഭാവിയിൽ ഇതാവർത്തിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

“എന്താ ഭീഷണിയാണോ?”

“ങാ.. ആണെന്നു തന്നെ കൂട്ടിക്കോ… ആഴ്ചയിൽ മൂന്നും നാലും ദിവസം വീട്ടിൽ പോയി കിടക്കുവാൻ നിനക്ക് നാണമില്ലെങ്കിൽ ഞാൻ കൂടുതലൊന്നും പറയുന്നില്ല.” തർക്കം പതിയെ വഴിതിരിഞ്ഞ് വൻ വഴക്കിലെത്തുമെന്നായി.

“അതിനു ഞാനവർക്ക് സഹായം ചെയ്യാൻ പോവുന്നതൊന്നുമല്ല. അവർക്കത് ഇഷ്ടമാവുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇപ്പോഴത്തെ പ്രശ്നം. നിങ്ങൾക്കിതുകൊണ്ട് എന്ത് അസ്വസ്‌ഥതയാണുണ്ടാവുന്നതെന്നാണ് എനിക്കു മനസ്സിലാകാത്തത്?”

*ഓ… ഇതൊക്കെ സൂരജ് നൽകിയ സമ്മാനങ്ങളാ… സ്വീറ്റ്സ്, ചോക്ലേറ്റ്, സാരി, ഷർട്ട്… വീട്ടിലെ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ…” ശ്രീകാന്തിന്‍റെ മുഖത്ത് അമ്പരപ്പു പടർന്നു.

“അപ്പോ നീ അങ്ങോട്ടു പോയപ്പോൾ എന്തൊക്കെ ഗിഫ്റ്റാ കൊണ്ടുപോയത്?”

“മമ്മിക്ക് സാരി, പപ്പയ്ക്ക് ഷർട്ട്, ചേട്ടന് സ്വീറ്റ്സ്, റിങ്കിക്ക് ഡോൾ… ആഹ്… പിന്നെ ചേച്ചിക്കൊരു സാരീം.”

“നീ അവർക്ക് ഉപഹാരങ്ങൾ നൽകി. അപ്പോൾ അവർക്ക് ആ ബാധ്യത താങ്ങാനാവാതെ ഉപഹാരങ്ങൾ തിരിച്ചു നൽകേണ്ടി വന്നു. ദയവായി നീ രണ്ടു വീട്ടുകാരേയും പിണക്കല്ലേ.”

“ചുരുക്കിപ്പറഞ്ഞാൽ നീ ഈ അനാവശ്യ ചെലവുകളെല്ലാം സൂരജിന്‍റെ തലയിൽ വച്ചു കെട്ടുകയായിരുന്നു.”

“നിന്‍റെ ഇളയ സഹോദരൻ അഭിലാഷിന്‍റെയും സഹോദരി ആര്യയുടെയും പഠനച്ചെലവും മറ്റും അല്ലെങ്കിൽ തന്നെ സൂരജാണ് നോക്കി നടത്തുന്നത്. പപ്പയുടെ പെൻഷൻ കൊണ്ടു മാത്രം ഇതൊക്കെ നടക്കുമെന്ന് തോന്നുന്നുണ്ടോ? നിന്‍റെ വിവാഹച്ചെലവ് മുഴുവൻ വഹിച്ചത് സൂരജല്ലേ. അല്പ‌ം വിവേകത്തോടെ പെരുമാറണമെന്ന് ഇനിയെങ്കിലും നിനക്ക് തോന്നുന്നില്ലേ?”

ആതിര ഒരു നിമിഷം നിശ്ശബ്ദയായി.  ചേച്ചി താൻ നൽകിയ സാരി വാങ്ങിയില്ലല്ലോ എന്നോർത്തപ്പോൾ അവൾ കൂടുതൽ വിഷമിച്ചു. ഒരുപക്ഷേ ചേച്ചിയുടെ മനസ്സിലും ഇതൊക്കെയായിരിക്കുമോ? താൻ ഒരുത്തിയാണ് ഇതിനൊക്കെ കാരണക്കാരി. ആതിര സ്വയം കുറ്റപ്പെടുത്തി. ഇനി തന്‍റെ നേരെ വിരൽ ചൂണ്ടാൻ ഒരവസരം ആർക്കും കൊടുക്കില്ല.

സൂരജ് വീട്ടിൽ മടങ്ങിയെത്തി. സകലരും അക്ഷമരായിരുന്നു.

“എന്താ… എന്തായി? അവിടെ പ്രശ്നമൊന്നുമില്ലല്ലോ?” ആതിരയുടെ മമ്മി തിരക്കി.

“പ്രശ്ന‌മൊന്നുമില്ല. ആന്‍റി അല്‌പം ദേഷ്യത്തിലായിരുന്നു. വീട്ടിലാരോടും ഒരു വാക്കുപോലും പറയാതെയല്ലേ അവൾ ഇറങ്ങിപ്പോന്നത്. ഇതൊക്കെ നല്ല കുടുംബത്തിലെ പെൺകുട്ടികൾക്കു ചേർന്നതാണോ എന്നും ചോദിച്ചു.”

“നീയെന്തു പറഞ്ഞു?” പപ്പ തിരക്കി.

“ഞാനൊന്നും പറയാൻ പോയില്ല. ഭാവിയിൽ ഇതാവർത്തിക്കില്ലെന്നു പറഞ്ഞു ക്ഷമാപണം നടത്തി അവരുടെ കുടുംബകാര്യത്തിൽ ഞാനെന്തു പറയാനാ? ആതിര തന്നെ തീരുമാനിക്കട്ടെ.”

“ഞാൻ റിയയോട് അവളെ ഉപദേശിക്കാൻ പറഞ്ഞിരുന്നു. മകൾ വീട്ടിൽ വരേണ്ടെന്ന് ഞങ്ങൾ അച്ഛ‌ഛനമ്മമാർ എങ്ങനെ പറയും?” അമ്മയുടെ സ്വരമിടറി.

“ഭാരിച്ച ഉത്തരവാദിത്തമാണ് അമ്മയെന്നെ ഏല്പിച്ചത്. അവൾക്കിതൊന്നും ഇഷ്ടമാവുന്നില്ലെന്ന് അവളുടെ മുഖഭാവം കണ്ടപ്പോഴേ എനിക്കു മനസ്സിലായിരുന്നു.” റിയയുടെ ശബ്ദം വിറച്ചു.

“സാരമില്ല റിയാ. ആതിര ആ വീടുമായൊന്ന് അഡ്‌ജസ്റ്റാകട്ടെ… ഒക്കെ നേരെയാവും.” പപ്പ പറഞ്ഞു.

ശരിതെറ്റുകളുടെ ലോകത്തിലൂടെ സഞ്ചരിച്ച് ആതിര രാത്രി വെളുപ്പിച്ചു, സഹോദരൻ നൽകിയ ഉപഹാരങ്ങൾ അതേപടി മേശപ്പുറത്തിരിക്കുന്നു. അവയൊക്കെ തന്നെ നോക്കി പല്ലിളിക്കുകയാണോ?

ആതിര സമ്മാനപ്പൊതികളുമെടുത്ത് പ്രഭാവതിയമ്മയുടെ മുന്നിലെത്തി.

“അമ്മേ… ഇതൊക്കെ ഇന്നലെ ചേട്ടൻ വാങ്ങിത്തന്നതാണ്.” അവൾ ഒരു കണക്കിനു പറഞ്ഞു.

പ്രഭാവതിയമ്മ ഉപഹാരങ്ങളിലേയ്ക്ക് ഒരൊഴുക്കൻ നോട്ടമെറിഞ്ഞ് ദീർഘനിശ്വാസത്തോടെ അവളെ നോക്കി.

“ആതിരേ, നിനക്ക് നിന്‍റെ വീടുമായുള്ള അടുപ്പം എനിക്ക് മനസ്സിലാവും. പക്ഷേ ഞങ്ങൾ രണ്ടു കുടുംബക്കാർ… അടുപ്പവും പരിചയവുമൊക്കെയായി വരുന്നതേയുള്ളൂ. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഞങ്ങളുടെ ഈ ബന്ധം. നീ ആ വീട്ടിലെ മകളാണെങ്കിൽ, ഇന്ന് ഈ വീട്ടിലെ മരുമകളാണ്. ഉപഹാരങ്ങൾ നൽകുന്നതും വാങ്ങുന്നതും തെറ്റില്ല. എന്നാൽ സമയവും സന്ദർഭവും നോക്കിയാവണമെന്നു മാത്രം. ഇല്ലെങ്കിൽ അതൊക്കെ ഭാരമായിത്തീരും.”

“എനിക്കറിയാം അമ്മേ… ഞാൻ അറിയാതെ…. ഇമോഷണലായി… ഇനി ഒരിക്കലും അമ്മയ്ക്ക് പരിഭവം പറയാനൊരു അവസരമൊരുക്കില്ല.” ആതിരയുടെ മുഖം കുറ്റബോധത്താൽ കൂമ്പി നിന്നു.

“മിടുക്കി. ഇനിയൊന്നു ചിരിച്ചേ. കാർമേഘങ്ങൾ ഈ ചന്ദ്രമുഖിക്ക് ഒട്ടും ചേരുന്നില്ല. എന്തു പ്രശ്ന‌മുണ്ടെങ്കിലും ഞങ്ങളോടു തുറന്നു പറയാൻ മടിക്കണ്ട. പരിഹാരം ഉടനെ കിട്ടും.” പ്രഭാവതിയമ്മ ചിരിച്ചു. രണ്ടു മാസങ്ങൾക്കു ശേഷം…. ആതിര പതിവുപോലെ അടുക്കളയിൽ ജോലിത്തിരക്കിലായിരുന്നു. പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്‌തു.

“ഹലോ…” ആതിര ഫോൺ ചെവിയോടു ചേർത്തു. “ചേച്ചീ… എന്നെ ഓർത്തുവല്ലോ?”

“എന്താ പരിഹസിക്കയാണോ? ഇതുവരെ എന്നോടുള്ള ദേഷ്യം മാറിയില്ലേ?” റിയ ചോദിച്ചു

“ദേഷ്യമോ എന്തിനാ? മമ്മിയേക്കാൾ സ്നേഹത്തോടെയല്ലേ ചേച്ചി അന്ന് എന്നെ ഉപദേശിച്ചത്.”

“ഞങ്ങളെ കാണാൻ ഇനി ഇങ്ങോട്ടു വരുന്നില്ലേ? ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു.”

“ആ ഇവിടത്തെ അമ്മയോട് അനുവാദം ചോദിച്ചിട്ട് പറയാം. അതിരിക്കട്ടെ, ചേച്ചിക്കും ഇടയ്ക്ക് ഇങ്ങോട്ടൊക്കെ വരാമല്ലോ?” ആതിര പറഞ്ഞു. ആതിരയിൽ വന്ന ഈ മാറ്റം റിയയെ അദ്‌ഭുതം കൊള്ളിച്ചു.

അപർണ

അപർണ, അവൾ എനിക്കെന്നും ഒരു അത്ഭുതമായിരുന്നു. വെൺനിലാവുപോലെ സ്നേഹത്തിന്‍റെ പരിശുദ്ധി ചൊരിഞ്ഞവൾ മറ്റുള്ളവരുടെ നന്മ മാത്രമായിരുന്നു അപർണയുടെ നിയോഗം. സ്‌കൂളിൽ എന്‍റെ സഹപ്രവർത്തകയായിരുന്നുവെങ്കലും അപർണ എനിക്ക് ഒരു കൊച്ചനുജത്തിയായിരുന്നു. അവളുടെ ‘ചേച്ചി’യെന്ന വിളി കേൾക്കുമ്പോൾ തന്നെ മനസ്സിൽ മാരിവില്ല് തെളിയുന്ന അനുഭവമായിരുന്നു. ആ വിളിയിൽ അപർണയുടെ സുന്ദരമായ പുഞ്ചിരി പോലെ സ്നേഹത്തിന്‍റെ വിശുദ്ധി നിറഞ്ഞുനിന്നിരുന്നു. എനിക്കൊരു നിസ്സാര പനി വന്നാൽ മതി, അവളുടെ മനസ്സ് പിടയും. ആ ബന്ധത്തിനപ്പുറമുള്ള ഏതോ ഒരു ആത്മബന്ധം ഞങ്ങളെ കൂട്ടിയിണക്കിയിരുന്നു. എന്‍റെ നിസ്സാര ജോലി പോലും ചെയ്യാൻ അവൾക്ക് വലിയ ഉത്സാഹമായിരുന്നു. സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളായിരുന്നു അപർണ. അവൾക്ക് ഇളയതായി രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണുണ്ടായിരുന്നത്. അച്‌ഛൻ മരിക്കുമ്പോൾ ഇളയ സഹോദരങ്ങളെല്ലാം ചെറിയ കുട്ടികളായിരുന്നു. അവരെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം മൂത്ത മകളായ അപർണ്ണയ്ക്കായിരുന്നു. അമ്മയ്ക്ക് കിട്ടിയിരുന്ന തുച്ഛമായ പെൻഷനും അപർണ ജോലി ചെയ്‌തുണ്ടാക്കുന്ന വരുമാനവും കൊണ്ടാണ് വീട്ടുകാര്യങ്ങൾ ഒരുവിധം നടന്നിരുന്നത്. മാത്രമല്ല അല്പസ്വല്പം സമ്പാദ്യവുമുണ്ടായിരുന്നു. അപർണയേക്കാൾ രണ്ട് വയസ്സ് ഇളയതായിരുന്നു അവളുടെ അനിയത്തി അനിത. അപർണയുടെ കഠിനാധ്വാനവും കുടുംബസ്നേഹവും കണ്ട് ഒരിക്കൽ ഞാനവളെ ഓർമ്മിപ്പിക്കുകയും ചെയ്‌തിരുന്നു. “ങ്ഹാ ഇനി അനിയത്തിക്ക് ജോലി കിട്ടിക്കഴിയുമ്പോഴെങ്കിലും നീ നിന്‍റെ ഭാവിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങണം.”

“അയ്യോ, അതെങ്ങനെ?” അവളുടെ ആശ്ചര്യം കലർന്ന ചോദ്യം കേട്ട് എനിക്ക് അദ്ഭുതം തോന്നി.

“എടി മണ്ടി, നിനക്കറിയാത്ത കാര്യമൊന്നുമല്ല ഞാൽ പറയുന്നത്. നിനക്കൊരു കല്യാണമൊക്കെ വേണ്ടേ മോളേ? ങ്ഹാ, നിന്‍റെ ബന്ധുവല്ലേ പ്രശാന്ത്, നിന്‍റെ വീട്ടിൽ ഇടയ്ക്ക് വരാറുണ്ടല്ലോ. അവന് നിന്നെ ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്.”

അവൾ തെല്ല് നാണത്തോടെ എന്നെ നോക്കി സംസാരം മുഴുവനും പ്രശാന്തിനെക്കുറിച്ചായിരുന്നു. പ്രശാന്ത് എഞ്ചിനീയറാണെന്നും പുതിയ ജോലി കിട്ടി ഇവിടെ എത്തിയതാണെന്നും അവധി ദിവസങ്ങളിൽ പ്രശാന്ത് പതിവായി വീട്ടിൽ വരാറുണ്ടെന്നും അവൾ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ വാക്കുകളിൽ അവനോടുള്ള ഇഷ്‌ടവും കരുതലുമൊക്കെ നിറഞ്ഞു നിന്നിരുന്നു. എങ്കിലും അവളത് തുറന്നു സമ്മതിക്കാൻ മടിക്കുന്നതുപോലെ…

അവൻ മിക്കപ്പോഴും സ്‌കൂളിൽ നിന്നും നിന്നെ കൊണ്ടുപോകാൻ ബൈക്കിൽ വരാറുണ്ടല്ലോ.” എന്‍റെ കുസൃതിച്ചോദ്യം അവളെ തെല്ലുനേരം നിശ്ശബ്ദദയാക്കി. പതുക്കെ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ തിരിച്ചറിഞ്ഞിരുന്നു.

പിന്നീട് പ്രശാന്തിനെ കാണുമ്പോഴൊക്കെ ഞാനയാളുടെ വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നു. വളരെ മാന്യനായ യുവാവ്. അപർണയ്ക്ക് യോജിച്ചവൻ തന്നെ.

ഒരു ദിവസം ഇന്‍റർവെൽ സമയത്ത് അപർണ ഉത്സാഹത്തോടെ എന്നോട് പറഞ്ഞു, “പ്രശാന്ത് ജർമ്മനിക്കു പോവുകയാ ചേച്ചീ. അവിടെ ഒരു കമ്പനിയിൽ നിന്നും നല്ലൊരു ഓഫർ കിട്ടിയിട്ടുണ്ട്.”

“ഓഹോ, അപ്പോൾ നീയും താമസിയാതെ ജർമ്മനിക്ക് പോകുമെന്നർത്ഥം,” എന്‍റെ മറുപടി കേട്ട് അവൾ പുഞ്ചിരിച്ചു.

വേനലവധിക്ക് സ്‌കൂൾ അടച്ചതിനാൽ ഞാൻ. കുട്ടികളേയും കൂട്ടി എന്‍റെ തറവാട്ടിലേക്ക് മടങ്ങി. ഇനി രണ്ടു മാസക്കാലം അച്ഛനും അമ്മയ്ക്കുമൊപ്പം ചെലവഴിക്കാം. മാത്രമല്ല, അവരെ കാണാൻ കിട്ടുന്ന അപൂർവ്വ സമയവുമാണല്ലോ. അതുകൊണ്ട് അവധിക്കാലമാവുമ്പോഴേക്കും ആർത്തിയോടെയാണ് ഞങ്ങൾ വീട്ടിലേക്ക് ഓടുന്നത്. കുട്ടികൾക്കും അതായിരുന്നു ഏറെയിഷ്ട‌ം. കൂട്ടത്തിൽ കുറച്ചു ദിവസം ഭർത്താവിന്‍റെ വീട്ടിലും തങ്ങും. അതുകൊണ്ട് അവധിക്കാലം എന്നെ സംബന്ധിച്ച് ഒരുത്സവക്കാലം തന്നെയായിരുന്നു. സന്തോഷം നിറഞ്ഞ അവധിക്കാലത്തിന് വിടചൊല്ലി വീണ്ടും തിരക്കുകളിലേക്കുള്ള മടക്കം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു:

അവധിക്കാലം കഴിഞ്ഞ് സ്‌കൂളിൽ മടങ്ങിയെത്തിയപ്പോൾ പതിവുപോലെ പ്രസന്നവദനയായി അപർണ എന്‍റെയരികിലേക്ക് വന്നു. അവളുടെ ഓടിവരവ് കണ്ടാലറിയാം പറയാൻ എന്തോ പുതിയ വിശേഷമുണ്ടെന്ന്…

“ഏയ്, പ്രശാന്തിന്‍റെ വിശേഷം വല്ലതുമുണ്ടോ?” ഞാൻ കുസൃതി കലർന്ന ചിരിയോടെ ചോദിച്ചു. എന്‍റെ ചോദ്യം കേട്ടിട്ടാകണം അവളുടെ മുഖം ഗൗരവം പൂണ്ടു.

“പ്രശാന്തും അനിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. രണ്ടുപേരും ജർമ്മനിയിലാ,” എന്‍റെ ചോദ്യം കേട്ടു നിന്ന മറ്റൊരു അധ്യാപിക പറഞ്ഞു.

“ങ്ഹേ… എന്താ അപർണേ?” ഒരു വെള്ളിടി പോലെ ആ വാർത്ത എന്നെ ഞെട്ടിച്ചു. ഞാൻ അപർണയേയും പിടിച്ചുവലിച്ചു കൊണ്ട് ഒരൊഴിഞ്ഞ മൂലയിലേയ്ക്ക് മാറി നിന്നു. അവളുടെ മുഖത്ത് നിസ്സംഗത…

“ഇത് സത്യമാണോ മോളേ, പ്രശാന്തും… അനിതയും… നക്കിതെന്തു പറ്റി?”

“ചേച്ചീ, അനിത നേഴ്‌സിംഗ് കോഴ്‌സ്‌ പഠിച്ചവളല്ലേ. ജർമ്മനിയിലാണെങ്കിൽ നഴ്‌സുമാർക്ക് വല്യ ഡിമാന്‍റല്ലേ. ഞാനവിടെ പോയിട്ട് എന്ത് ചെയ്യാനാ? രണ്ടുപേരും ചേരുകയും ചെയ്യും. മാത്രമല്ല അവൾക്ക് പ്രശാന്തിനെ ഇഷ്ടവുമാണ്.”

നിനക്കിതെന്തു പറ്റി? പ്രശാന്ത് അത് സമ്മതിച്ചോ?” ആ യാർത്ഥ്യം ഉൾക്കൊള്ളാൻ എന്‍റെ മനസ്സ് വിസ്സമതിച്ചു. അനിയത്തിയുടെ നന്മയ്ക്കുവേണ്ടി സ്വന്തം ഇഷ്ടത്തെ ഞെരിച്ചുകൊല്ലാൻ ഈ പെൺകുട്ടിക്ക് എങ്ങനെ കഴിഞ്ഞു? അളുടെ മനസ്സ് കാരിരുമ്പാണോയെന്നു വരെ ഞാൻ സംയിച്ചു. എന്‍റെ മനസ്സ് വായിച്ചിട്ടോ അതോ സ്വന്തം നഷ്ടബോധത്തെ സമർത്ഥമായി മറയ്ക്കുവാനോ വേണ്ടി അവളതിനെ ന്യായീകരിക്കാൻ ശ്രമിച്ചു.

“ചേച്ചീ, വീട്ടിലെ മൂത്തയാളല്ലേ ഞാൻ. അച്‌ഛൻ എല്ലാ ഉത്തരവാദിത്തങ്ങളും എന്നെയേല്പ്പിച്ചാണ് പോയത്. ഞാനിവിടെ നിന്ന് മാറി നിന്നാൽ വീട്ടിലെ സ്‌ഥിതി എന്താകും? ഇനിയും ഇളയവർ രണ്ടുപേരുണ്ടല്ലോ. അവരുടെ കാര്യവും നോക്കണമല്ലോ.” അവളുടെ മറുപടിക്കു മുന്നിൽ തുടർന്ന് എന്തെങ്കിലും പറയാൻ എനിക്ക് കഴിഞ്ഞില്ല. “എന്‍റെ കുഞ്ഞനുജത്തി, നീ പ്രായത്തിൽ എന്നേക്കാൾ ഇളപ്പമാണെങ്കിലും നിന്‍റെ ഈ മഹാമനസ്‌കതയ്ക്കു മുന്നിൽ ഞാൻ തോറ്റിരിക്കുന്നു.” എന്‍റെ മനസ്സ് മന്ത്രിച്ചു.

എന്നാലും… അപർണയുടെ ഈ ത്യാഗം എന്‍റെ മനസ്സിൽ നീറ്റൽ പടർത്തി. പ്രശാന്തിനോട് കുറച്ചു നാളെങ്കിലും കാത്തിരിക്കാൻ പറയാമായിരുന്നല്ലോ അവൾക്ക്. പിന്നേയും എന്തെല്ലാം വഴികളുണ്ടായിരുന്നു. എന്‍റെ മനസ്സ് പുതിയ പുതിയ ന്യായങ്ങൾ തേടിക്കൊണ്ടിരുന്നു. കുടുംബത്തോടുള്ള വൈകാരികമായ അടുപ്പം കൊണ്ട് സ്വന്തം കാമുകനെ അനിയത്തിക്ക് വിട്ടു കൊടുക്കുക… പക്ഷേ അവൾക്കത് എളുപ്പത്തിൽ മറക്കാനാവുമോ…

അപർണയുടെ രണ്ടാമത്തെ അനുജത്തി റീന എം.ബി.എ കഴിഞ്ഞ ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചു. അവളുടെ പഠനച്ചെലവുകളെല്ലാം വഹിച്ചിരുന്നത് അപർണയായിരുന്നു. കൂടെ പഠിച്ച ഒരു യുവാവുമായി പ്രണയത്തിലായിരുന്ന റീന ഏറെ താമസിയാതെ വിവാഹിതയായി. ഏറ്റവും ഇളയ സഹോദരനും ജോലി കിട്ടിയയുടനെ വിവാഹിതനായി. എല്ലാവരും സ്വന്തം നേട്ടങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിച്ചപ്പോൾ അപർണ സ്വന്തം ജീവിതം അവർക്കുവേണ്ടി ബലി കഴിക്കുകയായിരുന്നില്ലേ എന്ന് എന്‍റെ മനസ്സ് കേണുകൊണ്ടിരുന്നു.

ഒരു ദിവസം അപർണയെ കാണുവാനായി ഞാനവളുടെ വീട്ടിൽ ചെന്നു. എന്നെ കണ്ടപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. കുറേ നാളുകൾക്ക് ശേഷമാണ് സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു കണ്ടത്. കാർമേഘം മൂടിക്കെട്ടിയ ആകാശം ഒരു വലിയ മഴയ്ക്കുശേഷം തെളിഞ്ഞതുപോലെ അവളുടെ വാക്കുകളിലും ചലനങ്ങളിലുമെല്ലാം ഒരു പുതുതെളിച്ചം. അവളുടെ അമ്മയും ഏറെ സന്തോഷത്തിലായിരുന്നു.

“ഇനി അപർണയുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കണ്ടേ… അവൾക്ക് പ്രായമൊന്നും അത്രയ്ക്ക് കടന്നു പോയിട്ടില്ലല്ലോ?” ഞാൻ തെല്ലൊരു പരുങ്ങലോടെ അപർണയുടെ അമ്മയോട് ചോദിച്ചു.

അവരുടെ മുഖത്ത് ഒരു നീരസം പടർന്നു, “നല്ല പ്രായത്തിൽ വേണം കല്യാണം ചെയ്യാൻ. ഇനി അതൊക്കെ… വിവാഹത്തിന് യോജിച്ച പ്രായമല്ലല്ലോ അവളുടേത്… അതിന് പറ്റിയ പയ്യന്മാരെ എവിടെ കിട്ടാനാ?”

അവരുടെ നിർദ്ദയമായ വാക്കുകൾ എന്‍റെ കാതുകളെ ചുട്ടുനീറ്റിച്ചു. നെഞ്ചിലേക്ക് എന്തോ ഉരുണ്ടു കയറിയതു പോലെ… എന്ത് പറയണമെന്നറിയാതെ ഞാനൊരു നിമിഷം പകച്ചിരുന്നു. സ്വന്തം മകളെക്കുറിച്ച് ഒരമ്മയ്ക്ക് ഇതൊക്കെ എങ്ങനെ പറയാനാവും… ചുരുങ്ങിയ പക്ഷം അങ്ങനെ ചിന്തിക്കാനെങ്കിലും കഴിയുമോ… മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സ്വന്തം ജീവിതം ഹോമിച്ച മകളുടെ ജീവിതത്തിന് അമ്മ കല്പ്പിച്ചു കൂട്ടിയ വില ഇത്രയ്ക്ക് തുച്‌ഛമാണോ… എന്‍റെ അറിവിനും അപ്പുറമായിരുന്നു അത്. അവളുടെ അമ്മ ഇളയ മകൻ ദീപുവിനെക്കുറിച്ചും അവന്‍റെ പുതിയ ജീവിത സൗകര്യങ്ങളെക്കുറിച്ചും ആവേശത്തോടെ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു, “അവന് നല്ല ജോലിയാ. പൂനയിൽ കമ്പനി വകയായി കിട്ടിയ ഫ്ളാറ്റിലാ അവനും ഭാര്യയും താമസിക്കുന്നത്. പൂന കാണാൻ നല്ല സ്‌ഥലമാണത്രേ.”

“അമ്മ അങ്ങോട്ട് പോകാനിരിക്കുകയാ,” അപർണ ഉള്ളിൽ തികട്ടി വന്ന വേദന മറച്ചു കൊണ്ട് പറഞ്ഞു, “കുറച്ചു നാളായി അമ്മ ആഗ്രഹിക്കുന്ന കാര്യമാ. വീടിന് പുറത്തൊന്നും അമ്മ പോയിട്ടില്ലല്ലോ. ങ്ഹാ, അമ്മയ്ക്കൊരു ചേഞ്ചാവുമല്ലോ.” അവളുടെ വാക്കുകളിൽ വിഷാദം പടരുന്നത്. ഞാനറിഞ്ഞു.

“ശരിയാണ്.” ഞാൻ നിർവികാരയായി തലയാട്ടി. ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ ഒന്നുറപ്പായി. അപർണയുടെ അമ്മ ഇനി ദീപുവിനൊപ്പമേ താമസിക്കൂ. വാടകവീട്ടിൽ അപർണ തനിച്ചായി, എല്ലാ അർത്ഥത്തിലും.

ഇവിടെ അടുത്തായി പണി കഴിഞ്ഞ ഒരു ഫ്ളാറ്റ് വാങ്ങുവാനായി ഞാൻ തീരുമാനിച്ചു. നഗരത്തിൽ സ്വന്തമായി ഒരു വീടു വേണമെന്ന മോഹം തോന്നിയിട്ട് ഏറെ നാളായി. ഭർത്താവും അതിന് സമ്മതം മൂളിയതോടെ എനിക്ക് കൂടുതൽ സന്തോഷം തോന്നി. അതുകൊണ്ട് ഇക്കാര്യം പറഞ്ഞ് അപർണയേയും നിർബന്ധിച്ചു. “നീയും ഫ്ളാറ്റ് ബുക്ക് ചെയ്യ്. ഒരു സിംഗിൾ ബെഡ് അപ്പാർട്ട്‌മെന്‍റെങ്കിലും സ്വന്തമാക്കാമല്ലോ.”

“പക്ഷേ ചേച്ചീ… അതിന് വലിയൊരു തുക വേണ്ടിവരുമല്ലോ…”

“അപർണ, വാടകയിനത്തിൽ കൊടുക്കുന്ന പണം മതി ഫ്ളാറ്റിന്‍റെ ഇൻസ്റ്റോൾമെന്‍റ് അടയ്ക്കാൻ. പക്ഷേ തുടക്കത്തിൽ കുറച്ചു പണം സംഘടിപ്പിക്കേണ്ടി വരും. ലോണൊക്കെ ഞാൻ ശരിയാക്കിത്തരാം. നിനക്ക് സ്വന്തമായി വീടാകുകയും ചെയ്യും.”

അവളെ ഇക്കാര്യം പറഞ്ഞ് സമ്മതിപ്പിക്കാൻ എനിക്ക് ഏറെ സമയം വേണ്ടിവന്നു. അതോടെ അവൾ സമ്മതം മൂളി. പിന്നെ കാര്യങ്ങളെല്ലാം തകൃതിയായി നടന്നു. ഞങ്ങൾ രണ്ടുപേരും ഓരോ ഫ്ളാറ്റ് സ്വന്തമാക്കി.

ഒടുവിൽ തന്‍റേതായ ഒരു ഇടം കണ്ടെത്തിയ ഭാവമായിരുന്നു അവൾക്ക്. ഒരു കൊച്ചു കുഞ്ഞിന്‍റെ ഉത്സാഹത്തോടെ അവൾ ഫ്ളാറ്റിൽ ഓടിനടന്നു. ഒരിക്കലും ഇടമുറിയാത്ത സ്നേഹത്തിന്‍റെ നറുനിലാവ് ഒരു വിരൽത്തുമ്പകലത്തിൽ കിട്ടിയ സന്തോഷമായിരുന്നു എന്‍റെയുള്ളിൽ. കുട്ടികൾ ഹോസ്റ്റലിലും ഭർത്താവ് ബിസിനസ് ടൂറിലുമായതിനാൽ ഫ്ളാറ്റിൽ ഭൂരിഭാഗം സമയം ഞാനും അപർണയും ഒരുമിച്ചായിരുന്നു. ചിലപ്പോൾ ഭക്ഷണം കഴിക്കലും ഞങ്ങൾ ഒരിടത്താക്കി.

ഇതിനിടെ അപർണയുടെ അമ്മ കുളിമുറിയിൽ തെന്നി വീണ് കാലൊടിഞ്ഞു. കാലിന് പ്ലാസ്‌റ്റർ ഇട്ടിരിക്കുന്നതിനാൽ അവർ കിടപ്പിലുമായി. ഈ വിവരമറിഞ്ഞ് അപർണ സങ്കടപ്പെട്ടു. അനിയനും ഭാര്യയും ജോലിക്കു പോയാൽ അമ്മയെ ആര് പരിചരിക്കുമെന്നോർത്ത് അവൾ വ്യസനിച്ചു. അതുകൊണ്ട് അധികം താമസിയാതെ അപർണ പൂനയിൽ പോയി അമ്മയെ കൂട്ടിക്കൊണ്ടു വന്നു. അപർണയുടെ ഒരിക്കൽക്കൂടിയുള്ള ത്യാഗം എന്നെ ശരിക്കും വിസ്‌മയിപ്പിച്ചു. ഇത്രയും നാളും ഈ നഗരത്തിൽ തനിച്ചു കഴിഞ്ഞിരുന്ന അവളെ ആരും ക്ഷേമമന്വേഷിച്ച് ഒന്നു വിളിക്കുകയോ ഒരു കത്തയയ്ക്കുക. ചെയ്തില്ല.

എന്നിട്ടും… തന്‍റെ സ്വപ്‌നങ്ങളേയും പ്രതീക്ഷകളേയും എങ്ങോ ഉപേക്ഷിച്ച് മനസ്സു നിറയെ സ്നേഹത്തിന്‍റെ കനിവുമായി നില്ക്കുന്ന അപർണ… ജീവിതത്തിന്‍റെ പുതിയ പുതിയ അർത്ഥതലങ്ങളിലേയ്ക്ക് എന്നെ നയിച്ചുകൊണ്ടിരുന്നു. ആർക്കും മനസ്സിലാക്കാനാവാത്ത ഒരു കടങ്കഥ കണക്കേ അവൾ എല്ലാവരേയും സ്നേഹിച്ചു കൊണ്ടിരുന്നു. വറ്റാത്ത സ്നേഹത്തിന്‍റെ, കാരുണ്യത്തിന്‍റെ ഉറവുമായി…

ഒരു എലിസബീത്തൻ കോമഡി

ഹിസ്റ്റോ മാഷ് എന്ന് ഇഷ്ടക്കാർ വിളിക്കുന്ന ചെറുപ്പം സ്ഫുരിക്കുന്ന കോമളനായ ഡേവിസ് സാറ് എല്ലാവർക്കും സ്വീകാര്യനാണ്. സാമാന്യം തടി, ഉയരം, കലാപരമായ മീശ ഇവയൊക്കെയാലും അദ്ദേഹം ശ്രദ്ധേയനാണ്. തമിഴ് ടീച്ചർ കമലത്തിന് സാറിനെ പെരുത്ത ഇഷ്ടമാണ്. അതേ പോലെ തന്നെ ഷേക്മിസ് എന്ന് വിളിപ്പേരുള്ള ഇംഗ്ലീഷ് ടീച്ചർ ഷാർലറ്റ് വളരെ ഇഷ്ടപ്പെടുന്നു. ഡേവിസ് മാഷിനാകട്ടെ അങ്ങനെ ഇന്നാരെന്നൊന്നുമില്ല. എല്ലാവരോടും സ്നേഹവും എപ്പോഴും ചിരിയുമാണ്. ഞങ്ങൾ ജാക്കികൾക്ക് വെറും ഒരു പാവത്താൻ ആണ് അദ്ദേഹം.

തമിഴ് ഒഴുക്കോടെ സംസാരിക്കും. പ്രസംഗിക്കും. അതിനാൽ മാഷ് മാനേജ്മെന്‍റിനും പ്രിയങ്കരനാണ്. ആരെയും ദുഷിച്ചു സംസാരിക്കില്ല. വഴക്കില്ല. അത്ര വല്യ ദുശീലങ്ങളുമില്ല. പൊതുവെ പറഞ്ഞാൽ ഒരു എലിജിബിൾ ബാച്ചിലർ ആണ് കക്ഷി. ഇതിനൊരപവാദം ചെറിയ ക്‌ളാസിലെ മോളി മിസ്സ്‌ ഇദ്ദേഹം ഒരു ചാഴിയാണെന്ന് ഒരിക്കൽ പറഞ്ഞു കേട്ടതാണ്. വേറൊരിക്കൽ ഡ്രൈവർ വേലു കീച്ചിയ ഒരു ഡയലോഗ് ഉണ്ട്. “സാർ, അവങ്കൾ പോത്തിനെ കാണിച്ച് മാടിനെ വെട്ടുന്നവർ. അതുക്ക് നമുക്കെന്ന സാർ” ഈ വക വിലയിരുത്തലുകൾ തളളിക്കളയാൻ മാത്രം ജാക്കികൾക്ക്‌ വിവരമില്ല.

ഡേവിസ് മാഷ് കമലത്തിനെയും ഷാർലറ്റിനെയും നിരാശപ്പെടുത്തുന്നില്ല. ഇടക്ക് അസാരം രഹസ്യസംഗമങ്ങളൊക്കെ നടക്കാറുണ്ടെന്നും മറ്റും ശ്രുതിയുണ്ട്. ജാക്കികളിലെ ഹിന്ദിവിദ്വാൻ ജോഷി മാഷാണ് എന്നേക്കാൾ കുറച്ചുകൂടെ പപ്പരാസി. മിസ്സുമാരെ ചുറ്റിപ്പറ്റിയുള്ള ഒരുവിധപ്പെട്ട അപവാദങ്ങളെല്ലാം പുള്ളി മണത്തറിയും. ഞങ്ങൾ തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിംഗ് ഉണ്ടെങ്കിൽ കൂടി ഞാൻ ബോർഡിംഗ് പിള്ളേരുടെ തുണിഅലക്കുന്ന ലീലയുമായി സന്ധ്യാനേരത്ത് ശ്രുംഗാരം കൂടുതലാണെന്ന് കക്ഷി അത്യാവശ്യം വെളിയിൽ എത്തിച്ചു. മറ്റൊന്ന് കൊച്ചുക്‌ളാസിലെ ചിഞ്ചുവിന്‍റെ അമ്മ എപ്പോഴും ജോഗ്രഫി സാറിന്‍റെ പിന്നാലെയുണ്ട് എന്നൊരു പ്രചരണം തുടങ്ങിവച്ചത് അങ്ങേര് തന്നെ. ഇതൊക്കെ ആണെങ്കിലും ഞങ്ങൾ സുഹൃത്തുക്കളായി വർത്തിക്കുന്നു. സീനിയർ അധ്യാപകർ ഞങ്ങൾക്ക് ജാക്കീസ് എന്ന വിളിപ്പേര് കനിഞ്ഞു തന്നിട്ട് കുറച്ചു വർഷങ്ങൾ ആയി.

അധ്യാപകരുടെ ഈ വക അല്ലറചില്ലറ സല്ലാപങ്ങളും വികൃതികളും ഹെഡ്മാസ്റ്റർ അടുപ്പക്കാരിലൂടെ അറിയുന്നുണ്ട്. അതിലും ഒരാൾ ജോഷി മാഷ് തന്നെ. ലെസ്സൺ പ്ലാൻ, സബ്സ്ടിട്യൂഷൻ, ഇന്‍റർവെൽ ഡ്യൂട്ടി, ടെർമിനേഷൻ എന്നീ ക്രിയകൾകൊണ്ട് അത്യാവശ്യം ഡിസിപ്ലിൻ നിലനിർത്തുന്നതിൽ എച്ച്.എം. ബദ്ധശ്രദ്ധനാണ്. വർഷാവർഷം പത്താം ക്ലാസ് വിജയം 100% അദ്ദേഹം ഉറപ്പാക്കുന്നു. എന്നാൽ ഈ കഥയിൽ അദ്ദേഹത്തിന് പറയത്തക്ക റോൾ ഒന്നുമില്ല. അതേപോലെ തന്നെയാണ് കുട്ടികളുടെ കാര്യവും. ഈ കഥയ്ക്കുള്ളിലേക്ക് വിദ്യാർത്ഥികളെ വലിച്ചിഴക്കുന്നില്ല.

അങ്ങനെ ഇരിക്കെ, ഒരു ചിങ്ങമാസത്തിൽ, കമലം മിസ്സിന്‍റെ വിവാഹ നിശ്ചയം നടന്നു. കുറച്ചു പേർ പങ്കെടുത്തു. സ്റ്റാഫ് റൂമിൽ മധുരം വിളമ്പിയത് ഷാർലറ്റ് മിസ് ആയിരുന്നു. ഷണ്മുഖം മാഷ്, വെങ്കി മാഷ്, ഡേവിസ് മാഷ്, ഗീതാ മിസ്സ്‌, ബോർഡിംഗ് മിസ്, ജാക്കീസ് അങ്ങനെ എല്ലാവർക്കും അത് സന്തോഷം നിറഞ്ഞ ദിനമായിരുന്നു.

“ഹിസ്‌റ്റോ മാഷേ, എന്‍റെ വീട്ടിലും ആലോചനക്കാർ വരുന്നുണ്ട്.” ഷേക്ക്‌മിസ് ഒന്ന് രണ്ടു തവണ പരിഭവം പറയുന്നത് കേട്ടവരുണ്ട്. അപ്പോഴൊക്കെ നല്ല സങ്കടം മുഖത്ത് വായിക്കാമായിരുന്നു എന്ന് ഇതേപ്പറ്റി സാക്ഷാൽ ജോഷി ജി പറഞ്ഞിട്ടുണ്ട്. ആ സമയങ്ങളിൽ ഡേവിസ് മാഷിന്‍റെ സ്വതസിദ്ധമായ ചിരി കണ്ടു പഠിക്കേണ്ടതാണ്. താമസിയാതെ അദ്ദേഹത്തിന് സർക്കാർ സ്കൂളിൽ സ്ഥിരം നിയമനം ലഭിക്കുകയാണ്. എന്നാൽ ഈ വിവരം അദ്ദേഹം വെളിയിൽ വിട്ടിട്ടില്ല. അന്നൊരു തിങ്കളാഴ്ച ഡേവിസ് മാഷിന്‍റെ ചെലവുണ്ടായിരുന്നു. തുടർന്ന് ജോഷി ജി വെടി ഉതിർത്തു. കാര്യം വെളിപ്പെടുത്തി.

സീനിയർ ടീച്ചർമാരെല്ലാം ഡേവിസ് മാഷിനെ അടുത്ത് ചെന്ന് അനുമോദിച്ചു. ഞാൻ ഷാർലറ്റ് മാഡത്തെ ശ്രദ്ധിക്കുകയായിരുന്നു. അക്കാലത്ത് തേപ്പ് എന്ന പ്രയോഗം പ്രചാരത്തിലില്ല. പാവം മിസ്, അവർ കണ്ണീർ പൊഴിക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത ദിവസം ഡേവിസ് മാഷ് സ്ഥലം വിടുകയാണ്. ഷാർലറ്റ് സ്റ്റാഫ്‌ റൂമിൽ കുറെനേരം തല കുമ്പിട്ടിരുന്നു.

പാവം ഞങ്ങൾ ജാക്കികൾ എന്താ ചെയ്ക! ഞങ്ങൾ മിസ്സിനെ സമാധാനിപ്പിച്ചു. “നമുക്ക് ഒരു ലെറ്റർ ഇടാം മിസ്സ്‌ ” ജോഷി പറഞ്ഞു. ഷാർലറ്റ് അര സമ്മതം മൂളി.

“എന്‍റെ പ്രിയ ഹിസ്‌റ്റോ മാഷ്, സുഖമാണോ?” ഞാനാണ് കത്ത് തയ്യാറാക്കുന്നത്.

“സാർ, ഇത് കേൾക്കണം. എനിക്ക് അതിനുള്ള ഗട്സ് ഇല്ലായിരുന്നു. അങ്ങനെ പറയാനുള്ള ഗട്സ്. അതിനാലിപ്പോൾ ഞാനെഴുതുകയാണ്. ഹിസ്‌റ്റോ മാഷിനെ ഭയങ്കരമായി ഇഷ്ടമുണ്ട്. പറയാൻ അന്ന് ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. നമ്മുടെ വിവാഹം സമ്മതിക്കണം. അല്ലെങ്കിൽ… എനിക്ക് താങ്ങാൻ കഴിയില്ല മാഷേ. നമുക്ക് ഒരുമിച്ചൊരു ജീവിതം ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട മാഷ്, സമ്മതിച്ചു എന്നുള്ള മറുപടി പ്രതീക്ഷിക്കുന്നു.”

ഒരാഴ്ച കഴിഞ്ഞു മറുപടി വന്നിരിക്കുന്നു. വിഷമത്തിലായിരുന്ന ഷാർലറ്റ് മിസ്സിനരികിൽ ചെന്ന് ഒരുപാട് നിർബന്ധിച്ചപ്പോൾ കാണിച്ചതാണ്.

“പ്രിയ ഷാർലറ്റ്,

മിസ്സിന്‍റെ കത്ത് വായിച്ച് എനിക്കാകെ മനോവ്യഥയായി… നോക്കു, ഷേക്ക്‌ മിസ്, നമുക്ക് എന്നെന്നത്തേക്കും ഇഷ്ടത്തോടെ കഴിയാം. എനിക്ക് വിവാഹം ഒന്നും ഉടനെ പറഞ്ഞിട്ടില്ല. ദയവായി മനസിലാക്കൂ… ഉടനെങ്ങും ചിന്തിക്കാൻ കൂടി പറ്റില്ല. അങ്ങനെയാണെന്‍റെ അവസ്ഥ. ധൈര്യമായിരുന്ന് ജീവിതം മുന്നോട്ടു കൊണ്ടു പോകു… ലവ് യു.. മിസ്സ്‌ യൂ!” ഇങ്ങനെ ആയിരുന്നു കത്തിന്‍റെ പോക്ക്.

സ്റ്റാഫ് റൂമിൽ വീണ്ടും ശാന്തമായ ദിനങ്ങൾകടന്നു പോയി.

ഒരു മാസം കഴിഞ്ഞില്ല. ജോഷി മാഷ് കുറച്ചു കുറിയുമായി ആണ് എത്തിയിരിക്കുന്നത്.

“ആദ്യം ഗീത മിസിനിരിക്കട്ടെ!” ടീച്ചർമാർക്കെല്ലാം ജിജ്ഞാസയായി.

“ഹിസ്‌റ്റോ മാഷിന്‍റെ കല്യാണമോ!” ഗീതാ മിസ് ആശ്ചര്യപ്പെട്ടു. സ്റ്റാഫ് റൂം ഒന്നാകെ ഇളകിവശായി.

കുറച്ചു കഴിഞ്ഞു കണ്ണുകൾ കലങ്ങിയാണ് ഷാർലറ്റ് എത്തിയത്. അവർ കൈയിൽ ഇരുന്ന പുസ്തകം ടേബിളിലേക്ക് നീട്ടി എറിഞ്ഞു. മുഖം കുനിച്ചു തലകുമ്പിട്ടിരുന്നു. ജാക്കീസ് പതിവു പോലെ അടുത്ത് കൂടി.

“മിസ്സ്‌, ഷേക്ക്‌ മിസ്! ” ജോഷിയുടെ മൃദുവായ വിളി വന്നാൽ കേൾക്കാത്തവരില്ല. അവർ തല ഉയർത്തി. “വരൂ നമ്മൾക്ക് അപ്പുറത്തെ റൂമിലേക്ക് പോവാം.” ജയയും നിർബന്ധിച്ചു. അവർ പതിയെ എഴുന്നേറ്റു. “ടീച്ചർ ഇങ്ങനെ വിഷമിക്കാതെ. നമക്കെന്ത് ചെയ്യാനാവും. സമാധാനം കിട്ടാൻ പ്രാർഥിക്കാം. ഹായ്, കമോൺ ടീച്ചർ എന്തെങ്കിലുമൊന്നു പറയൂ.”

കുറച്ചു നേരത്തേക്ക് നിശബ്ദത. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

“മാഷേ നമുക്ക് ഒരു കത്തൂടെ എഴുതാം,” ഷാർലറ്റ് തന്നെ ആണ് പറഞ്ഞത്.

“യ്യോ, അതു വേണോ. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞതല്ലേ,” ജയ പേടിച്ചു.

“വേണം. ഞാൻ പറഞ്ഞു തരാം. ജോഗ്രഫി മാഷ് ഒന്നെഴുതിയാൽ മതി,” അവർ കണ്ണീർ തുടച്ചു.

ഞങ്ങൾ വഴങ്ങി.

“പ്രിയ ഹിസ്‌റ്റോ മാഷ്,

എന്‍റെ നില തെറ്റുന്നു. എനിക്കിനി ജീവിക്കണ്ട… എന്‍റെ മാർഗം തീരുമാനിച്ചു കഴിഞ്ഞു. അത് അങ്ങ് കുഴിമാടത്തിലേക്ക്‌ തന്നെ. മാഷ് പറ്റുമെങ്കിൽ എന്നെ ഒന്ന് വന്നു കണ്ടിട്ട് പോകണം.

അന്നത് ഞാൻ ചെയ്യുക തന്നെ ചെയ്യും. എനിക്ക് അങ്ങനെ പറയാൻ ഇപ്പോൾ ധൈര്യം വരുന്നുണ്ട്, സത്യം. അവസാനമായി പറയുന്നു, ഡേവിസ് മാഷ്, ഞാൻ പോകട്ടെ!

ഷാർലറ്റ് ”

എഴുതിയ പേപ്പർ അവർ വാങ്ങി ചുംബിച്ചു. “ഇന്ന് തന്നെ അയയ്ക്കട്ടെ!” അവർ കത്തുമായി ധൃതിയിൽ പുറത്തേക്ക് പോയി. അവരുടെ മുഖഭാവം ഞങ്ങളെ അങ്കലാപ്പിലാക്കി. മിസ് അവിവേകം ഒന്ന് കാട്ടരുതേ!

ആ കത്തിന് മറുപടി വന്നതായി അറിവില്ല. ഏതായാലും ജോഷി ജി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഡേവിസ് ഇതിനകം കക്ഷിയോട് ബന്ധപ്പെട്ടിട്ടുണ്ടോ ആവോ! ഞങ്ങൾ കുറച്ചു പേർ ഹിസ്‌റ്റോ മാഷിന്‍റെ കല്യാണം കൂടി. “സാർ പെണ്ണ് സുന്ദരിക്കുട്ടി,” സോമി മിസ്സ്‌ പറഞ്ഞു. “ഹിസ്‌റ്റോ മാഷ്, ബെസ്റ്റ് ചോയിസ്,” കാതറിൻ കൂട്ടിച്ചേർത്തു. “ഉഗ്രൻ പാർട്ടി, സാർ” ജോഷി ജി അഭിപ്രായപ്പെട്ടു. എച്ച്.എം. ഭാര്യയെയും കൂട്ടി അഭിനന്ദനങ്ങൾ അറിയിച്ചു. വീണ്ടും കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷം.

സ്കൂളിൽ തുടർന്നുള്ള വർഷങ്ങളിലും പലരുടെയും കല്യാണം നടന്നു. പലരും പാർട്ടികൾ നടത്തി പുതിയ ജോലി സ്ഥലങ്ങളിലേക്ക് പോയി. ഇപ്പോൾ പലരും തമ്മിൽ കാര്യമായ ബന്ധം ഒന്നുമില്ല. മൊബൈൽ കാലത്തിനും മുമ്പേ നടന്നിട്ടുള്ള കാര്യങ്ങളാണെ!

ജാക്കീസ് പല ദേശങ്ങളിൽ മര്യാദക്കാരായി കഴിയുന്നു. ബാക്കിയുള്ളവരും സന്തുഷ്ടരായി കഴിയുന്നുണ്ടാവും എന്ന് കരുതുന്നു.

ഈ അഭിരാമിയുടെ ഒരു കാര്യം…

അഭിരാമിയ്ക്ക‌് ആകപ്പാടെ ഒരു  വല്ലായ്‌മ പോലെ. ഒരിടത്തിരുന്നി ട്ട് ഒരു സമാധാനവും കിട്ടുന്നില്ല. കാരണം മറ്റൊന്നുമല്ല, പുതിയതായി പണി കഴിപ്പിച്ച കാപ്പുവളയും വജ്ര മോതിരവും കുട്ടുകാരികൾക്കു മുന്നിൽ പ്രദർശിപ്പിക്കാനാവാത്തതിലുള്ള അമർഷമാണ്.

അവൾ അസ്വസ്‌ഥതയോടെ കൈയിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് മുറിയിലൂടെ നാലഞ്ചുവട്ടം നടന്നു. ഇടയ്ക്ക് ഡ്രസ്സിംഗ് റൂമിലെത്തി കണ്ണാടിക്കു മുന്നിൽ നിന്ന് കൈയിലണിഞ്ഞിരിക്കുന്ന മോതിരത്തിന്‍റെയും വളയുടെയും ഭംഗി ആസ്വദിക്കും. അതിനിടയിൽ അലമാര തുറന്ന് ഏതു സാരിയാണ് ഉടുക്കേണ്ടതെന്ന് കാര്യമായി തിരയുവാനും തുടങ്ങി.

“പാർട്ടിയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ സാരി സെലക്റ്റ് ചെയ്‌തതുകൊണ്ടുമാത്രം എന്തു പ്രയോജനം?’ നിരാശാഭാവത്തോടെ പിറുപിറുത്തുകൊണ്ട് അഭിരാമി അലമാര ആടച്ചു.

“നീയെന്തിനാ ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നത്. എവിടെയെങ്കിലും ഒരിടത്ത് അടങ്ങിയിരിക്ക്.” അഭിരാമിയുടെ ദേഷ്യവും സങ്കടവും കലർന്ന മുഖഭാവം കണ്ട് ഭർത്താവ് സന്ദീപ് പറഞ്ഞു.

“നിങ്ങളെന്തിനാ കണ്ണുമിഴിച്ച് നോക്കുന്നത്, സുഖമില്ലെങ്കിൽ മിണ്ടാതെ കിടന്ന് ഉറങ്ങിയാൽ പോരേ മനുഷ്യാ” അഭിരാമി പല്ലിറുമ്മി.

“നീ ശബ്ദമുണ്ടാക്കി മുറിയിലൂടെ ഓടി നടന്നാൽ ഞാനെങ്ങനെയാ ഒന്ന് സ്വസ്‌ഥമായി ഉറങ്ങുന്നത്?”

“ജയശ്രീയുടെ വീട്ടിൽ നടത്തുന്ന പാർട്ടിയിൽ പങ്കെടുക്കണമെന്ന് ഞാൻ കഴിഞ്ഞ ആഴ്‌ച തന്നെ നിങ്ങളോടു പറഞ്ഞിരുന്നതല്ലേ? ആ ദിവസം തന്നെ പനിപിടിച്ച് കിടപ്പിലുമായി. നിങ്ങൾക്ക് കുറച്ചുശ്രദ്ധിച്ചുകൂടേ, പനി വരാൻ കണ്ട സമയം.” അഭിരാമിയുടെ സ്വരം കുറ്റപ്പെടുത്തുന്നതായിരുന്നു.

“നിന്‍റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ കരുതിക്കൂട്ടി അസുഖം വരുത്തിയതാണെന്ന്. നീയെന്തിനാ വിഷമിക്കുന്നേ, എല്ലാ മാസവും മുറയ്ക്ക് ബർത്ത്‌ഡേ പാർട്ടിയും കിറ്റി പാർട്ടിയുമൊക്കെ നടത്തുന്നുണ്ടല്ലോ. തൽക്കാലം ഇന്നത്തെ പാർട്ടി ഒഴിവാക്കണം, അത്രയല്ലേയുള്ളൂ.”

ഇതുകേട്ട അഭിരാമിയുടെ മുഖത്ത് നിരാശ നിഴലിച്ചു. “ഈ വളയും മോതിരവുമൊക്കെ എല്ലാവരേയും കാണിക്കാൻ ഇനിയും ഒരു മാസം കാത്തിരിക്കണമെന്നോ? എന്തായാലും ഈ വജ്രമോതിരം രമ്യയെ കാണിക്കാതെ പറ്റില്ല. അവൾ കഴിഞ്ഞമാസം ഒരു തുക്കടാ മോതിരവും കൊണ്ട് വന്നിരുന്നു. ഹൊ! അവളുടെ മട്ടുംഭാവവും ഒന്നു കാണേണ്ടതായിരുന്നു.”

“ഇതാണോ ഇത്ര വലിയ കാര്യം, നിനക്ക് അടുത്ത മാസം ഇതൊക്കെ പ്രദർശിപ്പിക്കാമല്ലോ.” സന്ദീപ് ആശ്വസിപ്പിച്ചു.

“ഒഹ്! നിങ്ങളെക്കൊണ്ട് തോറ്റു. അടുത്തമാസം ആരൊക്കെയുണ്ടാവുമെന്നാർക്കറിയാം. അതുവരെ കാത്തിരുന്നാൽ എനിക്ക് വല്ല ഭ്രാന്തും പിടിക്കും.”

“എന്നാ പിന്നെ ഇനി ഒരൊറ്റ ഉപായമേയുള്ളു. നീയെനിക്കൊരു ഉറക്ക ഗുളിക താ. ഞാൻ മിണ്ടാതെ ഇവിടെയെങ്ങാനും കിടന്നുറങ്ങാം. നിനക്ക് സമാധാനമായി പാർട്ടിയ്ക്കും പോകാമല്ലോ.”

“ഒഹ്! നിങ്ങൾ പറയുന്നതുകേട്ടാൽ തോന്നും എപ്പോഴും എന്നെക്കുറിച്ചുള്ള വിചാരമാണ് നിങ്ങൾക്കെന്ന്.”

“സാരമില്ല നീ ധൈര്യമായി പൊയ് ക്കോ, ഒരു മണിക്കുറിന്‍റെ കാര്യമല്ലേയുള്ളു. ഞാൻ ഉറങ്ങിയും ടി.വി. കണ്ടു. മൊക്കെ സമയം ചെലവഴിച്ചോളാം. എനിക്ക് ഒരു ഗ്ലാസ്സ് ചായ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അവിടെ വച്ച് ആരെങ്കിലും എന്നെ അന്വേഷിച്ചാൽ സുഖമില്ലെ ഒന്നൊന്നും പറയേണ്ട.”

സന്ദീപിനു ചായയുണ്ടാക്കി കൊടുത്തശേഷം ഡ്രസ് ചേഞ്ച് ചെയ്‌ത് അഭിരാമി പാർട്ടിയിലെത്തിയപ്പോഴേക്കും സമയം മൂന്നുമണിയോടടുത്തിരുന്നു. അയ്യോ! ഇതെന്തു പറ്റി? നമ്മുടെ ‘പങ്ചൽ ക്വീൻ’ ഇന്നെന്താ ലേറ്റായത്?” ചോദ്യങ്ങൾ ഉയർന്നു.

കൈയിലണിഞ്ഞ വളയും മോതിരവും എല്ലാവരേയും കാണിക്കുവാനായി അവൾ നെറ്റിയിൽ വീണ മുടിച്ചുരുൾ വശത്തേയ്ക്ക് വകഞ്ഞു മാറ്റി. “ഇടയ്ക്കൊക്കെ വൈകി വരുന്നതും നല്ലതല്ലേ. ദാ ഇപ്പോ തന്നെ കണ്ടില്ലേ ഞാൻ പങ്‌ചൽ കീൻ ആണെന്ന കാര്യം ഇപ്പോഴാ അറിയുന്നത്.”

നന്ദന പെട്ടെന്ന് അഭിരാമിയുടെ കൈയിലെ വള ശ്രദ്ധിക്കാനിടയായി. ഇതു മനസ്സിലാക്കിയ രമ്യ ഇടയ്ക്കു കയറി അഭിപ്രായം പറഞ്ഞു. “അറിഞ്ഞോ, ഇന്നലെ റോസിയുടെ ഭർത്താവിന് ഒരു ആക്സിഡൻറുണ്ടായി. തലനാരിഴയ്ക്കാ രക്ഷപ്പെട്ടത്” എല്ലാവരേയും നോക്കി രമ്യ തുടർന്നു. എന്‍റെ ഭർത്താവിനും ഒരാക്‌സിഡൻറുണ്ടായി. എന്തു പറയാനാ. ഇപ്പറഞ്ഞതിലും ഭയങ്കരമായിരുന്നു. ചേട്ടൻ രക്ഷപ്പെട്ടത് എങ്ങനെയെന്നോർത്ത് എല്ലാവരും അത്ഭുതപ്പെട്ടു. മരുമകളുടെ ഭക്‌തിയും പാതിവ്രത്യവും കൊണ്ടുമാത്രമാണ് എന്‍റെ മകൻ അപമൃത്യുവിൽ നിന്നും രക്ഷപ്പെട്ടതെന്ന് അമ്മായിയമ്മ പറഞ്ഞതുകേട്ടപ്പോൾ സന്തോഷംകൊണ്ട് എന്‍റെ കണ്ണു നിറഞ്ഞു.

രമ്യയുടെ പൊങ്ങച്ചം കേട്ട് കൂടി നിന്നവർ പുച്‌ഛത്തോടെ പരസ്‌പരം നോക്കി ചിരിച്ചു. അടുത്തത് തന്‍റെ ഊഴമാണെന്ന ഭാവേന ശ്രുതി സംസാരം തുടർന്നു. “വാസ്തവം പറഞ്ഞാൽ രമ്യ പറഞ്ഞതിലും കാര്യമുണ്ട്. കഴിഞ്ഞവർഷം നവംബറിൽ എന്‍റെ ഭർത്താവിനു ബ്ലഡ് പ്രഷർ വല്ലാതെ കുടി. ഡോക്‌ടർ ടെസ്‌റ്റു ചെയ്‌തപ്പോൾ 240. പക്ഷേ ഇതിയാൻ മുഖഭാവം കണ്ടാൽ അസുഖമാണെന്നേ പറയില്ല. ഇത്ര ഹൈ ബി.പി.യിലും ഇങ്ങേരെങ്ങനെ എഴുന്നേറ്റു നടക്കുന്നുവെന്നോർത്ത് ഡോക്ടർക്കുപോലും ആശ്ച്ചര്യംതോന്നി. ഈ അവസ്‌ഥയിൽ എന്തും സംഭവിക്കാം. ബ്രെയിൻ ഹെമറേജ്, ഹാർട്ട് അറ്റാക്ക്… ബി.പി. 240 ആയത് അത്ര നിസ്സാരമാണോ. ശ്രുതിയുടെ പാതിവ്രത്യവും സ്നേഹവും ഒന്നുമാത്രമാണ് സജീവിനെ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വന്നതെന്ന് സുഹ്യത്തു ക്കൾ പറഞ്ഞു. അല്ലെങ്കിൽ പിന്നെ ബി.പി. 200 ആവുമ്പോഴേക്കും ആളു തട്ടിപ്പോവേണ്ടതല്ലേ.”

ഒരു വിഷയത്തിനു തുടക്കം കിട്ടിയെന്നതുപോലെ കിറ്റി പാർട്ടിയ്ക്കെത്തിയ ഓരോരുത്തരായി അവരവരുടെ സത്യവാൻ സാവിത്രി ചരിത്രം വിളമ്പുവാൻ തുടങ്ങി. കൂട്ടത്തിൽ ഒരാളുടെ ഭർത്താവിനു ചെറിയൊരു ഹാർട്ട് അറ്റാക്ക്, പിന്നെ പക്ഷിപ്പനി… ചിക്കുൻഗുനിയ, ജപ്പാൻ ജ്വരം… തക്കാളിപ്പനി…. എലിപ്പനി… ഭൂത പ്രേതബാധയിൽ നിന്നും ഭർത്താവിനെ രക്ഷിച്ച കഥ വേറെയും പൊന്തിവന്നു.

ചുരുക്കത്തിൽ കീറ്റി പാർട്ടിയ്ക്ക് എത്തിയവരെല്ലാം ശീലാവതികളായിരുന്നു. തങ്ങളുടെ ‘നല്ല നടപ്പ്’ ഭർത്താക്കന്മാരെ മരണത്തിൽ നിന്നും രക്ഷിച്ചതായാണ് എല്ലാവരും സ്‌ഥാപിച്ചത്. ചർച്ചയ്ക്കിടയിൽ അഭിരാമിയുടെ വളയും മോതിരവും ആരും ശ്രദ്ധിച്ചില്ല. പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയ കഥകളൊന്നും അഭിരാമിയുടെ പക്കൽ ഇല്ലായിരുന്നു താനും.

ഭക്ഷണം കഴിച്ച് എല്ലാവരും അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങി. അഭിരാമി മാത്രം ആകെ മൂഡോഫായിരുന്നു. പാർട്ടിയിൽ ആക്‌സിഡന്‍റ് വിഷയം എടുത്തിട്ട രമ്യയോട് അവൾക്ക് അടക്കാനാവാത്ത ദേഷ്യം തോന്നി.

വാസ്തവത്തിൽ ‘സെൻറർ ഓഫ് അട്രാക്ഷൻ’ ആകേണ്ടിയിരുന്നത് തന്‍റെ വളയും മോതിരവുമായിരുന്നു. എന്നാൽ ശ്രദ്ധ തിരിച്ചുവിട്ട് എല്ലാം തുലച്ചില്ലേ ആ രമ്യ. വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സന്ദീ പ് ടി.വി. പരിപാടികൾ കണ്ടുകൊണ്ടിരിക്കുകയാണ്. “എന്തായി, കൂട്ടുകാരികൾക്ക് നിന്‍റെ വളയും മോതിരവുമൊക്കെ ഇഷ്ടമായോ?” സന്ദീപ് അല്‌പം പരിഹാസത്തോടെ ചോദിച്ചു.

“മണ്ണാങ്കട്ട… മോതിരവും വളയുമൊന്നും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ആ ഭയങ്കരി രമ്യയാണ് കാരണം. എന്‍റെ ഇന്നത്തെ ദിവസം തന്നെ പാഴായെന്ന് പറഞ്ഞാൽ മതിയല്ലോ. എന്‍റെ വളയും മോതിരവും അവൾ തീർച്ചയായും കണ്ടു കാണും. എല്ലാവരും അതിൽ ശ്രദ്ധിക്കുമെന്ന അസൂയകൊണ്ട് അവൾ റോസിയൂടെ ഭർത്താവിന്‍റെ ആക്‌സിഡന്‍റ വിഷയം അവതരിപ്പിച്ചതാണ്. സംശയമില്ല.” അഭിരാമിയുടെ ശബ്ദമിടറി.

“ഇതുനല്ല തമാശ, ഒന്നര മണിക്കൂറും റോസിയുടെ ഭർത്താവിന്‍റെ ആക്‌സിഡന്‍റിനെക്കുറിച്ചാണോ അവിടെ സംസാരരമുണ്ടായത്.” സന്ദീപ് തിരക്കി.

“എന്തു പറയാനാ, പിന്നീട് ഓരോരുത്തരായി തുടങ്ങിയില്ലേ പുരാണപാരായണം, ഭർത്താക്കന്മാരെ വലിയ ആപത്തിൽ നിന്നും രക്ഷിച്ച കഥകൾ! എനിക്കൊരുത്തിയ്ക്ക് മാത്രം ഒന്നും പറയാനില്ലാതെ നിൽക്കേണ്ടിവന്നു. അവരുടെയൊക്കെ ഭർത്താക്കന്മാർക്ക് നല്ല ഹൈ ഫൈ രോഗങ്ങളല്ലേ പിടിപെട്ടത്. നിങ്ങൾക്കാകട്ടെ ഒരു നിസ്സാര പനിമാത്രം, എന്തെങ്കിലും ഗുരുതരരോഗമായിരുന്നെങ്കിൽ കൂട്ടുകാരികളോട് അഭിമാനത്തോടെ പറയാമായിരുന്നു!” അഭിരാമി എഴുന്നേറ്റ് ചവിട്ടിത്തുള്ളി അകത്തേയ്ക്ക് പോയി. “ഇനി ഇവളുടെ പ്രാർത്ഥന കാരണം എനിക്കെങ്ങാനും ബ്രെയിൻ ട്യൂമർ വരുമോ… അയ്യോ… എന്നെ രക്ഷിക്കണേ..” തലവേദന സഹിക്കാനാവാതെ സന്ദീപ് നെറ്റി തടവി.

എന്‍റെ പേരാണ് ഭർത്താവ്!

ഭർത്താവിനെ ചൊൽപ്പടിക്ക് നിർത്തുന്നതിൽ ചില ഭാര്യമാർ ബഹുകേമികളാണെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും വിവാഹിതനായതോടെയാണ് യഥാർത്ഥത്തിൽ എനിക്കത് മനസ്സിലായിത്തുടങ്ങിയത്. ഭർത്താവിന്‍റെ തീരുമാനങ്ങളെല്ലാം തകിടം മറിച്ച് തന്‍റെ അധികാരം സ്ഥാപിക്കാനുള്ള വ്യഗ്രത ഭാര്യ കഴിഞ്ഞേ മറ്റാർക്കും ഉണ്ടാകൂ എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ലായിരുന്നു.

ഒരു അവധി ദിവസം ഭാര്യയേയും കൂട്ടി പുറത്തൊന്നു കറങ്ങാമെന്നു ഞാൻ കരുതി. “ഡാർലിംഗ്, നമുക്കിന്നു വൈകു ന്നേരം ‘ജോധാ അക്‌ബർ’ കാണാൻ പോയാലോ?” ഞാൻ സ്നേഹത്തോടെ അവളോടു ചോദിച്ചു.

അവൾ കേട്ടഭാവം പോലും നടിച്ചില്ല. തീരെ സമയമില്ലെന്ന മട്ടിൽ അവളെന്നെ ഗർവ്വോടെ നോക്കി. “എന്തൊക്കെയാ ഈ പറയുന്നത്. സിനിമ കാണാനോ, ഇന്നെനിക്കൊരു കിറ്റി പാർട്ടിയുണ്ട്…” അവൾ തറപ്പിച്ചു പറഞ്ഞു.

കിറ്റി പാർട്ടിയിൽ പങ്കെടുക്കാതിരിക്കുന്നതിനെക്കുറിച്ച് അവൾക്ക് ആലോചിക്കാനേ വയ്യ. ദേഷ്യപ്പെട്ടിരിക്കുന്ന പൂച്ചയുടേതു പോലെ ഞാനൊന്നു മുരണ്ടു. പല്ലിറുമ്മി ദേഷ്യമടക്കി. തൽക്കാലം യാതൊന്നും മിണ്ടാതിരിക്കുന്നതാ ബുദ്ധിയെന്ന് എനിക്ക് തോന്നി. ഊതിവീർപ്പിച്ച ബലൂണിൽ പിൻ കൊണ്ട് കുത്തിയാലെന്നപോലെ നിമിഷ നേരത്തിനകം എന്‍റെ സിനിമാമോഹവും പൊട്ടിപ്പോയി! കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് ഭാവിയ്ക്ക് നല്ലതെന്ന് എനിക്ക് തോന്നിത്തുടങ്ങി…

ഭർത്താവിനെ നിലയ്ക്കു നിർത്തുവാനും മെരുക്കുവാനുമുള്ള മാന്ത്രികവിദ്യ സ്ത്രീകൾ എവിടെനിന്നാണ് അഭ്യസിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഒരുപക്ഷേ അമ്മമാരിൽ നിന്നാവുമോ, അതുമല്ലെങ്കിൽ കൂട്ടുകാരികളിൽ നിന്നോ, അതോ ടിവി സീരിയലിലെ വില്ലത്തികളിൽ നിന്നാവുമോ? കുടുംബ ജീവിതമെന്ന യുദ്ധക്കളത്തിൽ അവരെന്തൊക്കെ യുദ്ധമുറകളാണ് നിരന്തരം പയറ്റുന്നത്! അവസാനം ഒന്നും പണയപ്പെടുത്താനില്ലാത്തവനെപ്പോലെ നിസ്സഹായനായി ഭർത്താവിന് അടിയറവു പറയേണ്ടതായും വരുന്നു.

മുമ്പ് താൻ നിശ്ചയിച്ചുറപ്പിച്ച പരിപാടികളൊക്കെ തകിടം മറിഞ്ഞതിനു പിന്നിൽ അവളുടെ കൈകളാണെന്നറിഞ്ഞതിനാൽ ഞാൻ ഇപ്പോൾ ശ്രദ്ധിച്ചാണ് കളിക്കുന്നത്. ഇവളെനിക്ക് ആപത്ത് വരുന്നരീതിയിലുള്ള കളിയായിരിക്കും പുറത്തെടുക്കുക. ഇല്ലെങ്കിൽ എന്‍റെ ആത്മാഭിമാനവും ആത്മവിശ്വാസവും തകർക്കാനായുള്ള എന്തെങ്കിലും ഗുഢാലോചനയായിരിക്കും.

ഈയിടെയുള്ള അവളുടെ പെരുമാറ്റം എന്നെ ശരിയ്ക്കും കുഴക്കിയിരിക്കുകയാണ്. ഞങ്ങളുടെ വീട്ടിൽ ഇരു പാർട്ടികളിലേതെന്നപോലെ പരസ്‌പരം പഴിചാരലും പോർവിളിയും സാധാരണമായിത്തീർന്നു. സുശക്തയായ നേതാവിനെപ്പോലെയാണ് എന്‍റെ സഹധർമ്മിണിയുടെ ഇടപെടൽ. കിട്ടിയാൽ ഭരണപക്ഷത്തിന്‍റെ കാലുവാരാനുള്ള ശ്രമം. ഒരായിരംവട്ടം അവളോട് ഇതേക്കുറിച്ച്  ചോദിക്കണമെന്നു തോന്നിയതാ. നേരായ ചോദ്യങ്ങൾ വെറുതെ വളച്ചൊടിക്കുന്നത് എന്തിനാണെന്നെനിക്ക് മനസ്സിലായില്ല. ഭർത്താവ് പ്ലാൻ ചെയ്യുന്ന പദ്ധതികളൊക്കെയും നിമിഷനേരത്തിനകം തകർത്ത് കാറ്റിൽ പറത്തുന്നതിനുവേണ്ടിയാണോ ഭാര്യയെ സൃഷ്ടിച്ചിരിക്കുന്നതെന്നു തോന്നും. ഇവളുടെ ഈ പ്രത്യേക സിദ്ധിയ്ക്കുമുന്നിൽ ഭർത്താവായ ഞാൻ നിസ്സ ഹായനായിത്തീരും. സ്വേച്ഛ‌ാധിപതിയെപ്പോലെയാണ് അവളുടെ പെരുമാറ്റം.

“ഞാൻ ഒരു പാർട്ടിക്ക് പോവുകയാണ്, മടങ്ങി വരുമ്പോഴേക്കും നിങ്ങൾ മാർക്കറ്റിൽപ്പോയി ഫ്രൂട്ട്സും പച്ചക്കറിയുമൊക്കെ വാങ്ങി വയ്ക്കൂ. ഞാനെങ്ങാനും വരാൻ വൈകിയാൽ ദാ, ഈ രണ്ടുമൂന്ന് സാരി പ്രസ്സ് ചെയ്തു‌ വയ്ക്കണേ, പിന്നെ വീട്ടിൽ ഒരു പ്രത്യേക ശ്രദ്ധവേണം.” വീട്ടിലെ ബോസായ അവൾ എനിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളെല്ലാം നൽകി അപ്രത്യക്ഷയായി. എനിക്കു നിശ്ശബ്ദനായി നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. എന്നെ എത്ര നന്നായിട്ടാ ഇവൾ ഭരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞെങ്കിലും മനസ്സിനെ സ്വയം സാന്ത്വനിപ്പിച്ചു. ആജ്‌ഞാനുവർത്തിയായ ഭർത്താവിന്‍റെ ഗുണങ്ങൾ സാവകാശം എന്നിൽ പ്രകടമായിത്തുടങ്ങി. അറബിയുടെ അടിമയെപ്പോലെ ഞാൻ നിശ്ശബ്ദനായി ജോലികൾ ഓരോന്നായി ചെയ്തു തീർത്തു. ഭാര്യയുടെ ചൊൽപ്പടിക്കു തുള്ളുന്ന ഭർത്താക്കന്മാരുടെ സങ്കടം അപ്പോഴാണ് എനിക്ക് മനസ്സിലായത്. തിരിച്ചെത്തിയ അവൾ തന്‍റെ ലക്ഷ്യം സഫലീകരിച്ചതിന്‍റെ ചാരിതാർത്ഥ്യത്തിൽ ഒരു ദീർഘനിശ്വാസംവിട്ട് പുഞ്ചിരിപൊഴി ച്ചു. “റോസാ പുഷ്പം പോലിരുന്ന ചേട്ടൻ മുഖമെന്താ പെട്ടെന്നു വാടിയത്. വെറുതെ ദേഷ്യപ്പെടേണ്ട, ഈവനിംഗ് ഷോയ്ക്ക് പോകാൻ സാധിച്ചില്ലെന്നോർത്ത് സങ്കടപ്പെടണ്ട. നൈറ്റ് ഷോയ്ക്കെങ്കിലും നമുക്ക് ‘ജോധാ അക്ബർ കാണാൻ പോകാം. സിനിമ തുടങ്ങാനിനിയും ഏറെ സമയമുണ്ടല്ലോ” അവൾ അടുത്ത പദ്ധതി പ്ലാൻ ചെയ്യുകയാണ്.

“നമുക്ക് “ടോപ്പ് ആന്‍റ് ടൗണി’ൽ പോയി അടിപൊളി ഡിന്നർ കഴിച്ചാലോ? എനിക്കും സന്തോഷമായി, നിങ്ങൾക്കും സന്തോഷമായില്ലേ?” അവളുടെ അഭിപ്രായത്തിന് എതിരൊന്നും പറയാനാവാതെ അനുസരണയോടെ എനിക്ക് തലകുലുക്കേണ്ടിവന്നു. ഇതുകണ്ട് തന്‍റെ ഭാഗം വിജയിച്ചെന്ന മുഖഭാവത്തോടെ അവൾ അകത്തേക്കു പോയി.

ബിന്ദുവിനെ ഞാൻ ഇന്നും ഇന്നലെയുമൊന്നുമല്ലല്ലോ കാണാൻ തുടങ്ങിയത്. എങ്ങനെയും കാര്യം കാണാൻ ബഹുമിടുക്കിയാണവൾ. “സമയം ഏറെ വൈകിയല്ലോ ചേട്ടാ, ഇനി അത്താഴം പുറത്തുനിന്നാക്കിയാലോ” എന്നെല്ലാം പറഞ്ഞ് അതിന്‍റെ ഭാരം എന്‍റെ ചുമലിൽ വച്ചുതരും. പിക്‌ചർ കാണാൻ പോകാതിരിക്കാനുള്ള ഒരു കാരണവും എനിക്കു കണ്ടെത്താനായില്ല. ഞാൻ തയ്യാറാവാൻ തുടങ്ങി.

ബിന്ദുവിനൊരു പ്രത്യേകത കൂടിയുണ്ട്. മൗനവ്രതം. ഭാര്യ നിശ്ശബ്ദയായിരിക്കുമ്പോൾ ഭർത്താവിന്‍റെ കോപാഗ്നി പതിന്മടങ്ങ് വർദ്ധിക്കും. എന്‍റെ മുഖത്തിന്‍റെ വൈരൂപ്യം കാണിക്കുന്നതിനായി അവൾ എന്‍റെ മുന്നിൽ കണ്ണാടി കൊണ്ടു വന്നു കാണിക്കും. “നോക്കൂ, നിങ്ങളുടെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തിട്ടുണ്ടല്ലോ, കണ്ടാൽ ആരും ഭയന്നുപോകും കേട്ടോ.” ഇതുകേൾക്കുമ്പോൾ ഇവളോടൊക്കെ കോപിക്കാൻ പോയ എനിക്കു ലജ്ജ തോന്നിപ്പോകും.

വിവാഹിതനാവുന്നതോടെ പുരുഷന് എത്രമാത്രം അഡ്‌ജസ്റ്റ് ചെയ്യേണ്ടതായിവരുമെന്ന വസ്തുത എനിക്ക് മനസ്സിലായി. കോപാകുലയായ ഭാര്യയെ സമാധാനിപ്പിച്ചുതന്നെ ഭർത്താവിന്‍റെ പകുതി ആയസ്സും നഷ്ടമാവും.

“ഭർത്താവിനെ ചൊൽപ്പടിക്കു നിർത്താൻ ഭാര്യയ്ക്കു സാധിക്കും.” അവൾ സുഹ്യത്തിനോട് സംസാരിക്കുന്നത് കേട്ട് ഞാൻ ഞെട്ടിപ്പോയത് ഇന്നലെയാണ്. എന്തായാലും എന്‍റെ കാര്യത്തിൽ തീരുമാനമായി. ഞാൻ എന്നും എന്‍റെ ഭാര്യയ്ക്ക് വേണ്ടപ്പെട്ട വേലക്കാരനായിരിക്കും!

ട്രീ ഹൗസ്

നമുക്ക് നമ്മുടെ വീട് പങ്കുവയ്ക്കാൻ പറ്റാത്തവിധം എന്ത് നിവൃത്തി കേടാണുള്ളത്. നിന്ന നിൽപ്പിൽ സാധനങ്ങൾ ഓരോന്നായി പങ്കു വയ്ക്കാൻ മാത്രം അവർക്ക് എന്ത് നിവൃത്തികേടാണ്. നോക്കി നിൽക്കേ കെയ്റ്റിന്‍റെയും ജോനാതന്‍റെയും വിവാഹമോചനം കഴിഞ്ഞു.

ഇത് ശോഭയുടെ മകൾ വിഭയുടെ ഒരു ഓസ്ട്രേലിയൻ കുട്ടുകാരിയുടെ കഥയാണ്. വിഭ ഓസ്ട്രേലിയയിലെ മനോഹര നഗരമായ സിഡ്‌നിയിലാണ് താമസിക്കുന്നത്. വിഭയുടെ ആദ്യത്തെ കുഞ്ഞ് ആകാശ് നോയിഡയിലാണ് ജനിച്ചത്. പക്ഷേ രണ്ടാമത്തെ കുഞ്ഞിന്‍റെ വരവ് അമ്മയോട് സൂചിപ്പിച്ച സമയത്ത് അവൾ പറഞ്ഞു. “മമ്മി, ഇത്തവണ കുഞ്ഞ് അവിടെയല്ല ഉണ്ടാവുക. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും വരാൻ തയ്യാറായിക്കോളു.” ഡോക്‌ടർ പറഞ്ഞ ദിവസത്തിന് പതിനഞ്ച് ദിവസം മുമ്പേ മൂന്ന് മാസത്തെ പ്രോഗ്രാം ഉണ്ടാക്കി ശോഭയും ഭർത്താവ് റിട്ടയേർഡ് ബ്രിഗേഡിയർ വിലാസും അവിടെ എത്തിച്ചേർന്നു.

വളരെ മനോഹരമായ നഗരം, നാലു പാടും നീലാകാശം. ചുറ്റും പച്ചപ്പ് മാത്രം. നല്ല വൃത്തി ഭൂമിയിൽ ഇങ്ങനെയും നഗരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റില്ല. വഴിവക്കിലെ വിളക്കുകൾ കത്താതിരിക്കുന്നതോ പൈപ്പിൽ നിന്ന് ഇരുപത്തി നാല് മണിക്കൂറും വെള്ളം വരാതിരിക്കുന്നതോ കാണില്ല,  വൈദ്യുതി പോവില്ല, പൈപ്പിൽ വെള്ളം ഇല്ലാതിരിക്കുകയുമില്ല. എന്തെങ്കിലും കാരണം കൊണ്ട് വെള്ളവും വൈദ്യുതിയും മുടക്കിയാൽ കത്തു വരും. ഒരു ദിവസം കത്ത് വന്നിരുന്നു. വെള്ളിയാഴ്ച‌ തൊട്ട് തിങ്കളാഴ്ച വരെ ദിവസം രണ്ട് മണിക്കൂർ നേരത്തേക്ക് വെള്ളം മുടങ്ങും. ആ കത്ത് കിട്ടിയപ്പോൾ മരുമകൻ രോഹനും മകളും ചൂടായി. രോഹൻ ഫോണിലൂടെ അധികാരികളോട് കയർത്തു. ‘കാൺട് യു ബീ മോർ സ്പെസിഫിക്?’ (ഏതൊക്കെ രണ്ടു മണിക്കൂറാണെന്നു പറഞ്ഞു കൂടേ?)

അവരെ മനസ്സിലാക്കിക്കാനുള്ള ഉദ്ദേശത്തോടെ ശോഭ പറഞ്ഞു. “നമ്മുടെ നാട്ടിൽ എപ്പോഴും ഇങ്ങനെയല്ലേ? എപ്പോൾ വെള്ളം നിൽക്കും. ലൈറ്റ് എപ്പോൾ പോകും. എപ്പോൾ വരും ഒന്നും പറയാൻ പറ്റില്ല. എന്തിനാ ഇത്ര വിഷമിക്കുന്നത്. രണ്ട് മണിക്കൂറിന്‍റെ കാര്യമല്ലേയുള്ളു. കുറച്ച് വെള്ളം പിടിച്ചു വയ്ക്കാം.”

“നിങ്ങൾക്കൊക്കെ എല്ലാം സഹിക്കുന്ന ശീലമായി. ഇവിടെ ഇത് നടക്കില്ല. അവർ രണ്ടു പേരും പിറുപിറുത്തുകൊണ്ടിരുന്നു. ദേഷ്യപ്പെട്ടുകൊണ്ടിരുന്നു.

“സഹിക്കുന്ന ശീലമുണ്ട്. അതു കൊണ്ട്. ഇന്നു വരെ… ശോഭ ആലോചനയിൽ മുഴുകി. സഹിക്കുന്ന ശീലവും സഹിക്കാൻ കഴിയായ്‌കയുമാണ്. ഒരു പക്ഷേ ഈ രണ്ട് രാജ്യങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ മാനസികാവസ്‌ഥയിലുള്ള ഏറ്റവും വലിയ വ്യത്യാസം. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ എത്രയോ ഭാര്യാഭർത്താക്കന്മാരുണ്ട്. ജീവിതം മുഴുവൻ സഹിച്ച് സഹിച്ച് കഴിയുന്നവരായിട്ട്.“

എന്തിനാണ് അധികം ദൂരെ പോകു ന്നത്. ശോഭ തന്നെ തന്‍റെ വിവാഹജീവിതത്തിൽ അത്രയധികം സന്തോഷിച്ചിട്ടുണ്ടോ? ഒരു മാസം പഴക്കമുള്ള വിവാഹ ജീവിതത്തിൽ ജീർണ്ണതയുടെ ദുർഗന്ധം വ്യാപിച്ചിരുന്നു. അവൾ എപ്പോഴെങ്കിലും വീട് വിട്ടുപോയോ? പോയിരുന്നു. ഒരു പ്രാവശ്യം.

വിലാസിന്‍റെ പോസ്റ്റിംഗ് പുണെയിൽ ആയിരുന്ന സമയത്തെ കാര്യമാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷമായിരുന്നു. മൂന്നു സഹോദരന്മാരുടെ കുഞ്ഞി പെങ്ങൾ. അച്ഛന്‍റെയും ഓമന. മടിച്ചി, വാശിക്കാരി. വീട്ടിലെ പണിയൊന്നും അറിയില്ലെന്നു മാത്രമല്ല, അതൊന്നും പഠിക്കാൻ താൽപര്യവും ഉണ്ടായിരുന്നില്ല.

പക്ഷേ പെയിന്‍റിംഗ് ചെയ്യാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ പലതും അവൾ ശരിയ്ക്ക് ചെയ്‌തിട്ടു വേണ്ടേ, മനസ്സിൽ തോന്നുന്നത് ചെയ്യും. കോളേജിൽ നിന്ന് വീട്ടിലേയ്ക്ക് വീട്ടിൽ നിന്ന് കളിസ്‌ഥലത്ത് സഹോദരന്മാരുടേയോ അല്ലെങ്കിൽ അവരുടെ കൂട്ടുകാരുടെ കുടേയോ ക്രിക്കറ്റ് കളിക്കും. എന്ത് കളിക്കാൻ? വെറുതെ ബാറ്റിംഗ് ചെയ്യും, രണ്ടോ മൂന്നോ ബൗൾ കഴിഞ്ഞാൽ ഔട്ടാവും, എന്നാലും ബാറ്റ് വിടില്ല. ഏറ്റവും മൂത്ത ചേട്ടൻ അവളെ ഇടിക്കാൻ വന്നാൽ അവൾ ബോളെടുത്ത് മൈതാനം വിട്ട് ഓടും, എന്നിട്ട് നേരെ ചെന്ന് വരാന്തയിൽ ഇരിക്കുന്ന അച്ഛന്‍റെ പിന്നിൽ ഒളിക്കും. അവളെ അടിക്കാൻ വരുന്ന ചേട്ടൻ, അച്‌ഛനെ കണ്ട്, വന്ന പോലെ തിരിച്ച് പോകും. അവൾക്ക് വിവാഹാലോചന വന്നപ്പോൾ അച്ഛൻ പറഞ്ഞു. “ഈ കിറുക്കിയ്ക്ക് കല്യാണമോ? ഇവളെങ്ങനെ വീട് പുലർത്താനാണ്.”

വിധിയെ തടുക്കാനാവില്ലല്ലോ. ക്യാപ്റ്റൻ വിലാസുമായി ശോഭയുടെ വിവാഹം നടന്നു. കുറച്ചു കാലം അവൾ തന്‍റെ വീട്ടിൽ തന്നെ നിന്നു. വിലാസ് ദൂരെ നോൺ ഫാമിലി ‌സ്റ്റേഷനിൽ പോസ്‌റ്റഡ് ആയിരുന്നു. വിവാഹവും അതിന്‍റെ കാര്യങ്ങളും ഒക്കെ രസമായിരുന്നുവെങ്കിലും വിലാസിന്‍റെ കൂടെ ജി വിക്കാൻ തുടങ്ങിയപ്പോഴാണ് അവൾക്ക് മനസ്സിലായത് കല്യാണം കളിയല്ല എന്ന്.

വിലാസിന് ഡ്രിങ്ക്സ് കഴിക്കുന്ന ശീലമുണ്ടായിരുന്നു. എന്നും വൈകി വീട്ടിൽ വരും ഇടയ്ക്ക് പറയും “മെസ്സിൽ പാർട്ടിയുണ്ട്.” മറ്റു ചിലപ്പോൾ പറയും

“കമാൻഡന്‍റ് കേണലിന്‍റെ വിസിറ്റ് ഉണ്ടായിരുന്നു.” ചിലപ്പോൾ അയാളുടെ എക്സ്പ്ലനേഷൻ ഇങ്ങനെയാവും, “കോർഡേയുടെ തയ്യാറെടുപ്പുകൾ നടക്കുകയാണ്.” ഇങ്ങനെ മാസത്തിൽ ഇരുപത്തിയഞ്ച് ദിവസവും വീട്ടിൽ വൈകിയെത്തും. ചിലപ്പോൾ രാത്രി പന്ത്രണ്ടിന് അല്ലെങ്കിൽ ഒന്നര മണിക്ക്.

ഒരു ദിവസം ശോഭയ്ക്ക് തീരെ വയ്യായിരുന്നു. ആരെങ്കിലും തല തടവിത്തന്നെങ്കിൽ എന്നവൾ മോഹിച്ചു. പക്ഷേ രാത്രി രണ്ടു മണിയ്ക്ക് രാത്രിയിലെ ഇരുട്ടല്ലാതെ ആര് കൂട്ടുകൂടാനാണ്? അന്ന് അവളുടെ ക്ഷമ നശിച്ചു. തന്‍റെ വസ്ത്രങ്ങൾ ബാഗിലാക്കി അവൾ വാതിൽക്കൽ തയ്യാറായി വന്നു. വിലാസ് വന്നതും വില്ലിൽ തൊടുത്തു വിട്ട അമ്പുകൾ പോലെ അവളുടെ വാക്കുകൾ അയാളെ തുളച്ചു. “വീട്ടിൽ വരുന്ന സമയമാണോ ഇത്? ഞാൻ പോവുകയാണ്. ഐ ഡോണ്ട് വാണ്ട് ലിവ് വിത്ത് യു എനി മോർ.”

മദ്യപിച്ച് നിൽക്കുന്ന വിലാസിൽ അവളുടെ വാക്കുകളിലെ കയ്പ്പ് ഉണ്ടാക്കിയ ഫലം അയാൾ കയ്യുയർത്തി അവളുടെ മുഖത്ത് ആഞ്ഞ് പഹരിച്ചതായിരുന്നു. ഇങ്ങനെയൊരു ആക്രമണം. അവൾ പതി ക്ഷിച്ചില്ല. അവൾ ഉരുണ്ടുവിണ് മുഖത്ത് നിന്ന് ചോര വന്നു. അവൾ ഉറക്കെ കരയാനും തുടങ്ങി.

ഗർഭിണിയായ ഭാര്യയുടെ നേരെയാണ് താൻ കയ്യുയർത്തിയത് എന്നു പോലും വിലാസ് ഓർത്തില്ല. ഓർമ്മ വന്നതും അയാൾ അവളുടെ അടുത്തിരുന്ന് മാപ്പ് ചോദിക്കാൻ തുടങ്ങി. രാവിലെയായതോടെ എങ്ങനെയോ അവൾ തന്‍റെ വീട്ടിലേയ്ക്ക് പോയി.

വളരെ ബുദ്ധിമുട്ടിയാണ് അവർ ഒത്തു തീർപ്പിൽ എത്തിയത്. അവൾക്കു നേരെ കയ്യുയർത്തില്ലെന്നും രാത്രി വൈകി വീട്ടിലെത്തില്ലെന്നും വിലാസ് സത്യം ചെയ്തു. പിന്നെ അയാൾ നേരത്തെ വരാൻ തുടങ്ങിയെങ്കിലും വീട്ടിൽ തന്നെ ഇരുന്ന് രാത്രി വൈകുവോളം കുടിക്കും. ടിവി കാണും. ഡിന്നർ ശോഭ ഒറ്റയ്ക്കു തന്നെ കഴിക്കും. കാരണം അവൾക്ക് രാത്രി പത്തു മണിയ്ക്കു ശേഷം ഉണർന്നിരിക്കാൻ പറ്റില്ലായിരുന്നു.

കാര്യം അവർ ഒരു വീട്ടിൽത്തന്നെയാണ് കഴിഞ്ഞിരുന്നതെങ്കിലും അപരിചിതരെപ്പോലെയായിരുന്നു. വീടും കുടുംബവുമായി ഒതുങ്ങുമ്പോഴേയ്ക്കും വിലാസിന് മറ്റെവിടെയെങ്കിലും പോസ്‌റ്റിംഗ് ആവും. ഭാരതത്തിന്‍റെ നാല് ദിശകളിലും അയാൾ ചുറ്റിയടിക്കും. ചിലപ്പോൾ ദൂരെ അരുണാചൽ പ്രദേശിലാണെങ്കിൽ മറ്റു ചിലപ്പോൾ കാശ്‌മീരിൽ. ചിലപ്പോൾ ലഡാക്കിലാണെങ്കിൽ മറ്റു ചിലപ്പോൾ മരുഭൂമിയിലെ ബാർമർ പ്രദേശത്ത്. അല്ലെങ്കിൽ ഭുജംഖ് ബാദിലെ ഉൾക്കടലിൽ. ഇവിടെയെല്ലാമുള്ള ചുറ്റിക്കറങ്ങലിൽ അവരുടെ ഒറ്റമകൾ വിഭയുടെ പഠനം പ്രശ്‌നമാകാൻ തുടങ്ങി. അപ്പോൾ ശോഭ തീരുമാനിച്ചു ഇനി അവൾ ഒരു സ്‌ഥലത്തു നിന്ന് വിഭയുടെ പഠനം പൂർത്തിയാക്കും എന്ന്. ശോഭ നോയിഡയിൽ വീട് വാങ്ങി. മകളുടെയൊപ്പം ജീവിക്കാൻ തുടങ്ങിയതോടെ ശോഭയുടെയും വിലാസിന്‍റെയും ദാമ്പത്യജീവിതം പേരിനു മാത്രമായി.

ശോഭയുടെ ജീവിതം മുഴുവനും വിഭയെ വളർത്തുന്നതിൽ ചെലവഴിച്ചു. അവൾ തന്‍റെ മുടങ്ങിപ്പോയ പഠിപ്പും മുഴുവനാക്കി. വിഭയെ എന്നും തന്‍റെ കുടെ നിർത്തുമെന്നും മനസ്സിൽ തീരുമാനിച്ചു. അവളെ ഒരിക്കലും വിവാഹം കഴിപ്പിക്കില്ല. ശോഭയുടെ ജീവിതത്തിൽ വിഭ ഇല്ലായിരുന്നുവെങ്കിൽ അവൾ വിലാസിൽ നിന്ന് വിവാഹമോചനം നേടിയിട്ടുണ്ടാവുമായിരുന്നു. പക്ഷേ വിഭയ്ക്ക് തന്‍റെ അച്ഛനോടുള്ള അകമഴിഞ്ഞ ഇഷ്‌ടം കണ്ടപ്പോൾ മകൾക്ക് അച്‌ഛന്‍റെ സ്നേഹം നിഷേധിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവരുടെ വിവാഹജീവിതം കെട്ടപ്പെട്ടിരുന്നത് താലിയില്ലല്ല, മറിച്ച് വിലാസ് വരുമ്പോൾ പപ്പ വന്നേ എന്നു പറഞ്ഞ് അയാളുടെ കഴുത്തിൽ ചുറ്റുന്ന വിഭയുടെ കൈകൾ കൊണ്ടാണ്.

രോഹൻ ദേശ്‌പാണ്ഡെ എന്ന യുവാവിൽ വിഭയുടെ പ്രണയം കേന്ദ്രീകരിച്ചത് ശോഭയ്ക്ക് മനസ്സിലായത് ഒരു ദിവസം ഒരു പ്രോജക്റ്റിന്‍റെ ആവശ്യത്തിന് അവൾ മുംബൈയ്ക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ്. അവൾ അമ്മയെ തന്‍റെ തീരുമാനം അറിയിച്ചു.

“മമ്മീ, രോഹൻ എന്‍റെ കൂടെ എംബിഎ ചെയ്യുകയാണ്. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു.”

“വിവാഹമോ?” ശോഭ ഞെട്ടലോടെ ചോദിച്ചു. “ഇല്ല മോളേ വിവാഹത്തിൽ ഒന്നുമില്ല. നിനക്ക് അറിയാഞ്ഞിട്ടാണ്.”

വിഭ അമ്മയുടെ വിരസമായ ജീവിതം കണ്ടിരുന്നു. അവരുടെ കണ്ണിലെ ഏകാന്തത അവളിൽ നിന്ന് ഒളിപ്പിക്കാനാവുമായിരുന്നില്ല. അവൾ വാക്കുകൾ സൂക്ഷിച്ച് തെരഞ്ഞെടുത്ത് പറഞ്ഞു “അറിയുകയൊന്നുമില്ല, പക്ഷേ അറിയാൻ ആഗ്രഹമുണ്ട്.”

രോഹൻ വിഭയുടെ ഒപ്പം തന്നെയാണ് എംബിഎ പൂർത്തിയാക്കിയത്. അൽപദിവസങ്ങൾക്കുള്ളിൽ അയാൾക്ക് ജോലിയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയ്ക്ക് പോകാൻ അവസരമൊരുങ്ങി. വിവാഹം തീരുമാനിക്കപ്പെട്ടു.

വിവാഹം കഴിഞ്ഞ് രണ്ടു പേരും ഓസ്ട്രേലിയയ്ക്ക് പോയി. കാരണം രോഹന് അവിടെ ജോലി കിട്ടിയിരുന്നു. വിഭയുടെ വിവാഹജീവിതം ശോഭയുടേതിന് നേരെ വിപരീതമായിരുന്നു. രണ്ടു പേരും കൂട്ടുകാരെ പോലെയാണ് കഴിഞ്ഞിരുന്നത്. ശോഭയ്ക്ക് അവളുടെ വീട്ടിൽ പോയാൽ ശർക്കര ഭരണിയിൽ വീണപോലെയാണ്. ചുറ്റും മധുരം നേർത്ത സുഗന്ധവും. എന്തുകൊണ്ടാണ് കെയ്‌റ്റിന്‍റെ വിവാഹമോചനം നടക്കുന്നതെന്നറിയാൻ ശോഭയ്ക്ക് കൗതുകമുണ്ടായിരുന്നു. പതിനാറ് വർഷത്തെ കുടുംബജീവിതം നശിക്കാൻ കാരണമെന്താണ്. പക്ഷേ അവൾ ചോദിച്ചില്ല. വിഭ അതേപ്പറ്റി ഇത്രമാതമേ പറഞ്ഞുള്ളൂ. കെയ്റ്റിന് മൂന്ന് ആൺ മക്കളാണ്. ഒരാൾക്ക് 14 വയസ്സ്. ഒരാൾക്ക് 10 വയസ്സ്. പിന്നെ ഏറ്റവും ഇളയത് നമ്മുടെ ആകാശിന്‍റെ ഒപ്പം, 3 വയസ്സ്.

ശോഭ കെയ്റ്റിനെ അറിഞ്ഞ് തുടങ്ങിയിരുന്നു. ആകാശും അവളുടെ ജാക്കും ഒരേ ചൈൽഡ് കെയറിലാണ് പോയിക്കൊണ്ടിരുന്നത്. ഇടയ്ക്കൊക്കെ രണ്ടു ചേരും ഒരുമിച്ച് കളിക്കും. വൈകുന്നേരം കെയ്റ്റ് അവനെ കൊണ്ടു പോകാൻ വരും പിന്നീട ഇന്ത്യൻ കറി കഴിക്കാനുള്ള മോഹം പ്രകടിപ്പിക്കും.

ഒരു ദിവസം രാത്രി വിഭ തൻറ ബെഡ്റൂമിൽ പോകുന്നതിനു മുമ്പ് അച്ഛനമ്മമാരുടെ ബെഡ്റൂമിൽ അവരോട് ഗുഡ്നൈറ്റ് പറയാൻ വന്നു. എന്നിട്ട് ഇരുന്ന് പറയാൻ തുടങ്ങി. “മമ്മീ, ഇന്ന് ചൈൽഡ് കെയറിൽ നിന്നാണ് അറിഞ്ഞത് ജാക്കിനെ അവിടെ നിന്ന് മാറ്റുകയാണെന്ന്.”

“അതു ശരി, അപ്പോൾ കെയ്റ്റ് അവനെ തന്‍റെ കൂടെ നിർത്തുകയാണോ?”

“അറിയില്ല, ഓരോരോ സാധനങ്ങളും പങ്കുവെയ്ക്കുമെന്നാണ് കേട്ടത്. കത്തിയും സ്‌പൂണും വരെ.“

“അപ്പോൾ കുട്ടികളോ? അവരുടെ കാര്യം എന്താവും? “ ശോഭയുടെ ചിന്ത കെയ്റ്റിന്‍റെ കുട്ടികളെക്കുറിച്ചായിരുന്നു.

“അറിയില്ല, ഒന്നും വ്യക്‌തമായി അറിഞ്ഞില്ല. ചിലപ്പോൾ ഇനിയും തീരുമാനമായിട്ടുണ്ടാവില്ല.“

മുറിയുടെ കർട്ടൻ നേരെയിട്ടിട്ട് അവൾ പോയി. വിവാഹമോചനം നടക്കുന്നത് ആരുടെയാണെങ്കിലും അതിന്‍റെ ബുദ്ധിമുട്ട് മുഴുവൻ ശോഭയ്ക്കായിരുന്നു. വെള്ളിയാഴ്ചത്തെ പത്രത്തിലെ ഒരു വാർത്ത വായിച്ച് വിഭ പെട്ടെന്ന് രോഹൻ ഓഫീസിൽ വിളിച്ചു. “നാളെ കെയ്റ്റിന്‍റെ വീടിന്‍റെ ഓക്ഷനാണ്.”

ശോഭ അടുക്കളയിൽ ഉള്ളി വാട്ടുകയായിരുന്നു. അവളുടെ കൈ പെട്ടെന്ന് നിന്നു പോയി. മനസ്സിൽ ഇടവിടാതെ ഇതു തന്നെ തോന്നുകയായിരുന്നു. “കാര്യങ്ങൾ ഇവിടം വരെയെത്തി.”

വിഭ ഭർത്താവുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞ് എത്തിയപ്പോഴേയ്ക്കും അവർ ചോദ്യശരമെയ്തു.

“എന്താ അവൾ പാപ്പരായോ? എന്തിനാ വീട് ലേലം ചെയ്യുന്നത്. വീട് എപ്പോഴും ഉണ്ടാക്കുന്നതാണോ? രണ്ടു പേരിൽ ആരെങ്കിലും ഒരാൾ വച്ചിരുന്നാൽ ബാല്യമെങ്കിലും നശിക്കാതിരിക്കും.”

ശോഭയുടെ ഈ ശോചനീയാവസ്‌ഥ കണ്ട് വിഭ ആദ്യം ഗ്യാസ് ഓഫാക്കി. അമ്മയെ അടുത്തുള്ള കസേരയിൽ ഇരുത്തി. എന്നിട്ട് സ്നേഹത്തോടെ ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ തുടങ്ങി

“ആദ്യം തന്നെ, മമ്മി. ഓക്ഷൻ എന്നു വച്ചാൽ പാപ്പരാവുക എന്നല്ല അർത്ഥം. ഈ നാട്ടിൽ വീടു വിൽക്കാൻ രണ്ടു മൂന്നു. മാർഗ്ഗങ്ങളുണ്ട്. ആരെങ്കിലും വീട് വിൽക്കുമ്പോൾ പത്രത്തിൽ അതിന്‍റെ ഫോട്ടോയും മുഴുവൻ വിവരങ്ങളും അതിന്‍റെ വിലയും കൊടുക്കും ചിലപ്പോൾ അതിന് ഓക്ഷൻ എന്നു പറയും. ഏറ്റവും അധികം വില പറയുന്ന ആൾക്ക് വിട്ടുടമയോട് ചോദിച്ചിട്ട് വീട് വിൽക്കും ഇവിടെ മിക്കപ്പോഴും അങ്ങനെ നടക്കാറുണ്ട്. ഓക്ഷനിൽ നല്ല വില കിട്ടും. നാളെ പതിനൊന്ന് മണിയ്ക്കാണ്. മമ്മിയും വന്ന് കാണൂ.”

“പക്ഷേ, നമ്മൾ അവിടെ ചെന്നിട്ട് എന്തു ചെയ്യാനാണ്?” ശോഭ അമ്പരന്ന് ചോദിച്ചു.

വിഭ ഗ്യാസ് കത്തിച്ച് പകുതിയാക്കിയ ഉള്ളി വാട്ടാൻ തുടങ്ങി. എന്നിട്ട് വെട്ടിമുറിച്ച പോലെ ഉത്തരം പറഞ്ഞു. “രണ്ടു കുട്ടികളാവുമ്പോൾ ഈ വീട് ചെറുതാണ്. ഒരു വീട് വാങ്ങാം എന്ന് രോഹൻ പറയുന്നുണ്ട്. അപ്പോൾ പിന്നെ കെയ്റ്റിന്‍റെ വീടൊന്ന് നോക്കിയാലെന്താ?”

ശോഭയ്ക്ക് അവർ രണ്ടു പേരും പറഞ്ഞത് ഒട്ടും ഇഷ്ട്‌ടമായില്ല. സ്വന്തം സുഹൃത്തിന്‍റെ വീട് വാങ്ങാനോ? ഛി, എത്ര മോശം കാര്യമാണ്. വിഭ ഇതിന്‍റെയൊന്നും ഭാഗമാകാൻ പാടില്ല. മുഴുവൻ ദിവസവും ശോഭയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. വിഭ പ്രോപ്പർട്ടിയുടെ പത്രം വായിച്ചുകൊണ്ടിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ അവർ തയ്യാറായി പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ വേറെ കുറച്ചു പേരും ഇൻസ്പെക്ഷൻ നടത്തുന്നുണ്ടായിരുന്നു. വീട് വളരെ മനോഹരമായിരുന്നു. വലിയ ലിവിംഗ് റൂം, കിച്ചൺ, നല്ല തറയും ഫോർമൽ ലിവിംഗ് റൂമും, ഡൈനിംഗ് റൂ മും, നാലു ബെഡ്റൂം, രണ്ട് കാറുകൾക്കുള്ള ഗാരേജ്, ഗാരേജിന്‍റ പുറകിൽ വലിയ ഷെഡ് ഒക്കെ ഉണ്ടായിരുന്നു. ഏറ്റവും മനോഹരമായത് ആ വീടിന്‍റെ പുന്തോട്ടമായിരുന്നു. കെയ്റ്റിനു തന്നെ പൂന്തോട്ടത്തിന്‍റെയൊക്കെ ബിസിനസ്സായിരുന്നു. അതി സുന്ദരമായി ലാൻഡ്സ്കേപിംഗ് ചെയ്ത‌ിരുന്നു. കുട്ടികൾക്ക് കളിക്കാൻ ഒരു ട്രീ ഹൗസും ഉണ്ടാക്കിയിരുന്നു. മരം കൊണ്ടുണ്ടാക്കിയ ഉഗ്രൻ രണ്ടു മുറി കെട്ടിടം. കെയ്റ്റിന്‍റെ അലങ്കരിച്ച വീട് വിൽപനയ്ക്ക് തയ്യാറായിരുന്നു. ബാത്ത്റൂമിലെ ജനാലകൾക്ക് മങ്ങിയ ഗ്ലാസായിരുന്നു.

“ഇതിലേ അകത്തേയ്ക്ക് കാണാം.”

“ഉവ്വ് മമ്മി ഡാർലിംഗ്. ഇതാണ് ലേറ്റസ്‌റ്റ് ഫാഷൻ” വിഭ അമ്മയ്ക്കക്ക് പറഞ്ഞു കൊടുത്തു. വീട് ശരിക്കും വളരെ നന്നായിരുന്നു.

വിഭ ഇപ്പോൾ താമസിക്കുന്ന വീട് ഒരു പാട് ചെറുതാണ്. രണ്ട് ബെഡ്റൂം മാത്രമേയുള്ളൂ. പിന്നിൽ പൂന്തോട്ടം വലുതാക്കാനായി ഒരുപാട് സ്ഥലം ഉണ്ടായിരുന്നു. പക്ഷേ അതിനു വേണ്ടി അവൾ പൈസ ചെലവാക്കിയിരുന്നില്ല. രണ്ടുപേരും സൂക്ഷിച്ചാണ് ചെലവ് ചെയ്തിരുന്നത്.

കൃത്യം പതിനൊന്നുമണിയ്ക്ക് ഏതാണ്ട് എട്ട് കുടുംബങ്ങൾ പുറകിലെ ലോണിൽ ഒത്തുകൂടി. പ്രോപ്പർട്ടി ഏജന്‍റ് ടേബിളിന്‍റെ പുറകിൽ വന്നു നിന്നു. പ്രഭാവശാലിയായ ഒരാൾ. പ്രൊഫഷണലും പൊളൈറ്റും, കറുത്ത ഷൂസ്, കറുത്ത സ്റ്റോക്കിംഗ്സ്, ഏതാണ്ട് അതേ നിറത്തിലുള്ള തലമുടി ചേരുന്ന വിധത്തിൽ വെട്ടിയൊതുക്കിയിരുന്നു. അയാൾ ആദ്യം വീടിന്‍റെ ചരിത്രം പറഞ്ഞു. പിന്നെ അതിന്‍റെ ഗുണങ്ങൾ നിരത്തി. പിന്നെ കുറവു കൾ പറഞ്ഞു. ആൾക്കാർ വളരെ ശ്രദ്ധയോടെ അയാളുടെ ഓരോ വാക്കും കേട്ടു കൊണ്ടിരുന്നു. ഏതാണ്ട് 25-30 മിനിറ്റ് അയാൾ സംസാരിച്ചു. പിന്നെ വില പറയാൻ തുടങ്ങി. 2-3 ആൾക്കാർ ചില വിലകൾ പറഞ്ഞു. പിന്നെ വിഭയും ആംഗ്യങ്ങൾ കൊണ്ട് എന്തോ പറഞ്ഞു. നാലാമതായി രോഹൻ തന്‍റെ വില പറഞ്ഞു. ഏജന്‍റ് മൂന്നു പ്രാവശ്യം വില ഏറ്റു പറഞ്ഞു. പിന്നെ ഒരു ചുറ്റിക മേശപ്പുറത്തടിച്ച് ആ വില ഉറപ്പിച്ചു. ടപ്പ് ടപ്പ് എന്ന് അയാൾ വീടിന്‍റെ അകത്തേയ്ക്ക് പോയി. അവിടെ ചിലപ്പോൾ വീട്ടുടമസ്‌ഥൻ ഇരിക്കുന്നുണ്ടാവും. വീട് ആരുടെയാണോ അവരെ അവിടെയൊന്നും കാണാത്തതിൽ ശോഭയ്ക്ക് അസ്വാഭാവികത തോന്നി.

“ഇവിടെ അങ്ങനെയാണ്, വാങ്ങിക്കുന്നവന്‍റെയും വിൽക്കുന്നവന്‍റെയും ഇടയിൽ അയേൺ കർട്ടൻ ഉണ്ടാവും’ വിഭ ശോഭയോട് പറഞ്ഞിരുന്നു.

ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഏജന്‍റ് പുറത്തു വന്ന് തന്‍റെ പഴയ സ്‌ഥലത്ത് തന്നെ നിൽപ്പായി. ആ ഓക്ഷന് വന്നതിന് ആൾക്കാർക്ക് അയാൾ താങ്ക്സ് പറഞ്ഞു. ആൾക്കാർ അയാളുടെ പെർഫോർമൻസിന് കയ്യടിച്ചു. അയാൾ സ്‌റ്റേജിൽ എന്തോ ഡ്രാമ കഴിഞ്ഞ് നിൽക്കുകയാണെന്ന പോലെ. അയാൾ പതിഞ്ഞ സ്വരത്തിൽ വിഭയ്ക്കും രോഹനും ആശംസകൾ അറിയിച്ചു. ബാക്കി എല്ലാവരും പോയി. വിഭയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. അവിടെ ഞങ്ങൾ എല്ലാവരുടേയും മുന്നിൽ വച്ച് തന്നെ അവൾ രോഹനെ കെട്ടിപ്പിടിച്ച് അയാൾക്ക് വലിയൊരു കിസ്സ് കൊടുത്തു.

സന്തോഷം കൊണ്ട് ആടിക്കളിച്ച് പറഞ്ഞു. “താങ്ക്‌യൂ രോഹൻ.” അവിടെ നിന്ന് എഴുന്നേറ്റ് എല്ലാ വരും കടൽത്തീരത്തേക്ക് പോയി. ബീച്ചിൽ കാർപ്പെറ്റ് വിരിച്ച് ഇരുന്നിട്ട് തന്‍റെ അച്ഛനോട് എല്ലാം പറഞ്ഞു.

“ഇത്ര നല്ല വലിയ വീട് ഈ വിലയ്ക്ക് സിഡ്‌നിയിൽ എവിടേയും കിട്ടില്ല ഇന്ന് വാങ്ങാൻ കഴിഞ്ഞത് ഭാഗ്യം അവർക്ക് വീട് വിൽക്കാൻ തിരക്കായതുകൊണ്ടാണ് വില കുറച്ച് ഇട്ടത് എന്നാണ് ഏജന്‍റ് പറഞ്ഞത്.”

അവർക്ക് എന്ത് തിരക്കാണുള്ളതെന്ന് രണ്ടുദിവസം മുമ്പേ വിഭയ്ക്ക് പിടികിട്ടിയിരുന്നു, ചൈൽഡ് കെയറിൽ നിന്ന് തിരിച്ചു വരുമ്പോൾ വാർത്തയുടെ ചൂടുകൊണ്ട് വിഭയുടെ മുഖം തുടുത്തിരുന്നു.

“കെയ്റ്റ് ഈ ശനിയാഴ്ച പോവുകയാണ്.”

ശോഭയുടെ ഹൃദയം നുറുങ്ങിപ്പോയി. പാവം കുട്ടികൾ, അവരുടെ കാര്യം എന്താകും? കുഞ്ഞ് ജാക്കിന് സ്‌ഥിരമായി അച്ഛനും അമ്മയുമില്ല, സ്‌ഥിരമായി വീടുമില്ല.

“അമ്മേ, അധികം ആശങ്കപ്പെടേണ്ട. ഇവിടെ ആരും ഇത്ര ആലോചിക്കാറില്ല. ഇന്ന് മാളിൽ വച്ച് കെയ്റ്റിനെ കണ്ടിരു ന്നു. വളരെ സന്തോഷത്തിലാണ്. അവളുടെ പുതിയ ഫ്രണ്ട് വലിയ പണക്കാരാനാണെന്നാണ് പറഞ്ഞത്. ലണ്ടനിൽ അയാൾക്ക് വലിയ ബംഗ്ലാവുണ്ട്. ഓസ്ട്രേലിയയിലെ ഈസ്‌റ്റ് കോസ്‌റ്റിൽ ബീച്ച് ഹൗസുണ്ട്. അവൾ അയാളുടെ കൂടെ യൂറോപ്പ് ചുറ്റിയടിക്കാൻ പോവുകയാണ്.”

ശോഭയ്ക്ക് കെയ്റ്റിനോട് ദേഷ്യം വരുന്നുണ്ടായിരുന്നു. “തുടർന്ന് കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തിനാ ഇത്രയധികം സ്നേഹം ഭാവിച്ചത്?” അവൾക്ക് സ്വന്തം മക്കളോടും ദേഷ്യം വരുന്നുണ്ടായിരുന്നു. മനസ്സിൽ എന്തോ ഒന്ന് അവളോട് പറയുന്നുണ്ടായിരുന്നു. “വിഭയും രോഹനും വീട് വാങ്ങിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ നിവൃത്തിയില്ലാതെ കെയ്റ്റ് അവിടെത്തന്നെ താമസിച്ചേനെ.”

ശോഭയുടെ മനസ്സ് ഐസ് വച്ച പോലെ മരവിച്ചു. വിഭയും രോഹനും ആവേശത്തോടെ ഇടയ്ക്ക് ബാങ്കുകളും വക്കീലന്മാരേയും തപ്പി നടക്കുന്നു. പ്രസവത്തിനു മുമ്പ് എല്ലാ പണിയും തീർക്കണം. കെയ്റ്റിന് തിരക്ക്. ഇവർക്കും തിരക്ക്. പക്ഷേ ശോഭയ്ക്ക് മാത്രം ഒന്നിലും താൽപര്യമുണ്ടായിരുന്നില്ല. ഓട്ടത്തിനിടയിൽ വിഭയുടെ പ്രസവവും കഴിഞ്ഞു. ഒരു സുന്ദരിക്കുഞ്ഞിനു ജന്മം കൊടുത്ത് പത്തു പന്ത്രണ്ട് ദിവസം കൊണ്ടു തന്നെ വിഭ എഴുന്നേറ്റ് നടക്കാൻ തുടങ്ങി.

“നീയെന്താ ചെയ്യുന്നത് വിഭേ? ഒരു മുപ്പതു ദിവസമെങ്കിലും വിശ്രമിക്ക്.” ശോഭ അവളെ ശകാരിച്ചു.

“മമ്മി എന്‍റെ കയ്യിൽ മുപ്പതു മിനിറ്റു പോലുമില്ല. നിങ്ങൾ ടെൻഷൻ ആവണ്ട. രോഹന് ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ പറ്റില്ല നിങ്ങൾ വീടും കുട്ടികളേയും നോക്കൂ. വീടിന്‍റെ പേപ്പറുകൾ ഈ മാസം തന്നെ സൈൻ ചെയ്യണം.”

“ഈ മാസമോ?”

“അതെ, വേഗം തന്നെ ഷിഫ്റ്റ് ചെയ്യണം. നിങ്ങളുടെ സഹായം ഉണ്ടാവുമല്ലോ,” വിഭ പല ജോലികളും ഒരു മിച്ച് ചെയ്‌തുകൊണ്ട് പറഞ്ഞു.

ഈ ദിവസങ്ങളിൽ വിഭയ്ക്കും രോഹനും അച്ഛനോടും അമ്മയോടും സംസാരിക്കാനുള്ള നേരം പോലും ഉണ്ടായിരുന്നില്ല. രണ്ടു കുട്ടികൾ, വീട്ടിലെ മുഴു വൻ പണികൾ, പിന്നെ വിലാസിന്‍റെ അതേ പെരുമാറ്റം. ശോഭയുടെ ജീവിതം കുട്ടികളിൽ ലയിച്ചതായിരുന്നു. ആദ്യം മകൾക്കു വേണ്ടി സമർപ്പിച്ചത് പിന്നെ മകളുടെ കുട്ടികൾക്കു വേണ്ടി മാത്രമാണ് ജീവിച്ചത്. പണ്ടും ഇപ്പോഴും, ശനിയാഴ്‌ച എല്ലാവരും വീണ്ടും കെയ്റ്റിന്‍റെ വീട്ടിൽ പോയി. ചിലതൊക്കെ കണ്ട് മനസ്സിലാക്കാൻ. ഇനിയത് നമ്മുടെ ആവാൻ പോവുന്നതല്ലേ. ഇപ്രാവശ്യം ഒന്നുകൂടെ സൂക്ഷ്‌മമായി നോക്കുകയായിരുന്നു.

“കണ്ടോ മമ്മീ, എത്ര അപൂർവ്വമായ ചെടിയാണിത്. ഇതിനെ എൽകോൺ എന്നാണ് പറയുന്നത്. ഇതിന് മണ്ണിൽ വേരുണ്ടാവില്ല. ഇത് വായു കൊണ്ടാണ് ജീവിക്കുന്നത്.” വിഭ ഒരു മരത്തിന്‍റെ അടുത്തു നിന്ന് തന്‍റെ സസ്യശാസ്ത്ര വിജ്‌ഞാനം വിളമ്പുകയായിരുന്നു.

“ഇതിന് പഴത്തൊലി കൊടുക്കാം, മുട്ടത്തോട് കൊടുക്കാം. അത്ഭുത സസ്യം തന്നെ അല്ലേ.” വിഭ അതിന്‍റെ പ്രത്യേകതകളിൽ ആവേശം കൊള്ളുകയായിരുന്നു. പക്ഷേ ശോഭ വ്യാകുലയും. മനസ്സിൽ ഒരു കുഴഞ്ഞു മറിയൽ.

“ആഴമുള്ള വേരുകളില്ലാത്ത ചെടി, മണ്ണില്ലാത്ത ചെടി. ങ്ഹും, അത് വലിയ കാര്യം തന്നെ” അവൾ പരോക്ഷമായി പറഞ്ഞു. “അതേ, വളരെ നല്ലതാണ്.”

വീട്ടിലെത്തിയതും ശോഭ പ്രഖ്യാപിച്ചു. “വിഭേ, നീ ആ വീട്ടിൽ താമസിക്കുന്നത് എനിക്ക് സമ്മതമല്ല. നിങ്ങൾ അത് വാങ്ങരുത്.”

“അമ്മയെന്താണീ പറയുന്നത്? വിഭയും രോഹനും അച്‌ഛന്‍റെ കൂടെ വൈൻ കഴിക്കാൻ തയ്യാറെടുക്കുകയായിരുന്നു. വിലാസിന്‍റെ വിസ്ക്‌കിയുടേയും സ്കോച്ചിന്‍റെയും ബോട്ടിലുകൾക്ക് രണ്ടു പുതിയ സുഹൃത്തുക്കളെ ലഭിച്ചിരുന്നു. ഓസ്ട്രേലിയൻ ബിയറും വൈനും.. എങ്കിലും വിഭയ്ക്കും രോഹനും അദ്ദേഹം അധികം ഡ്രിങ്ക്സ് കഴിക്കുന്നത് ഇഷ്‌ടമല്ലായിരുന്നു.

ശോഭ എഴുന്നേറ്റ് കുഞ്ഞു രാധയെ കയ്യിലെടുത്ത് തന്‍റെ മുറിയിലേയ്ക്ക് പോകാൻ നിന്നു. പോകവേ അവൾ പറഞ്ഞു. “ഞാൻ പറഞ്ഞു കഴിഞ്ഞു. ആ വീട് ശരിയല്ല.”

എല്ലാവരും സ്‌തബ്‌ധരായി അനങ്ങാതെ നിന്നു. മിനിറ്റുകളോളം ആരും ഒന്നും പറഞ്ഞില്ല. വിഭ പെട്ടെന്നു തന്നെ അവളുടെ പിന്നാലെ ചെന്ന് ദേഷ്യത്തോടെ പറഞ്ഞു. “ഹോ മമ്മാ, നിങ്ങളെക്കൊണ്ട് വയ്യ. ഞങ്ങൾ ഇത്രയധികം പൈസ ഇൻവെസ്‌റ്റ് ചെയ്‌തതാ. ഞങ്ങൾക്ക് ആ വീട് ഭയങ്കര ഇഷ്ടമാണ്.”

പക്ഷേ, ശോഭയെ ഭൂതം ആവേശിച്ച പോലെയായിരുന്നു. അവൾ ആകെ ബഹളമാക്കി. നിരാഹാരം കിടന്നു. വീട്ടിലാകെ ഉത്കണ്ഠ. എല്ലാവരും അവളെ ഉപദേശിക്കും. സമ്മതിപ്പിക്കാൻ നോക്കും. പിന്നെ ദേഷ്യപ്പെടും അവൾ ഇളകിയില്ല. പിന്നെ ഒരു അപ്രതീക്ഷിത തീരുമാനം വിലാസ് അറിയിച്ചു. “നമ്മൾ നാളെത്തന്നെ ഇന്ത്യയ്ക്ക് തിരിച്ചു പോവുകയാണ്.”

“എന്ത്? നാളേയോ, പക്ഷേ നമ്മുടെ ടിക്കറ്റ് അടുത്ത മാസത്തേയ്ക്കല്ലേ. മാത്രമല്ല ഇപ്പോൾ വിഭ ദുർബലയാണ്. ഒറ്റയ്ക്ക് എങ്ങനെ രാധയെ നോക്കും. നിങ്ങൾക്ക് എന്താ പറ്റിയത്?”

“എനിക്കോ?” അയാളുടെ ശബ്ദം കടുത്തതായിരുന്നു. “എനിക്കെന്ത് സംഭവിക്കാൻ, എനിക്കല്ല, നിങ്ങൾക്ക് എന്തുപറ്റി എന്ന് ആലോചിക്കൂ മാഡം.”

“എനിക്കെന്ത് സംഭവിക്കാനാണ്. എന്‍റെ കുട്ടികൾക്ക് നല്ലതു വരുന്നത് മാത്രം ചെയ്യും. ജീവിതകാലം മുഴുവൻ ചെയ്തു കൊണ്ടിരിക്കുന്നത്.” അവൾ പതുക്കെ തളർന്ന ശബ്‌ദത്തിൽ പറഞ്ഞു.

“കണ്ണ് തുറന്ന് നോക്ക്, അവർ കുട്ടികളല്ല.” തന്‍റെ ഭർത്താവിന്‍റെ നിശ്ചയിച്ചുറപ്പിച്ച ഭാവം കണ്ട് ശോഭ സ്‌തംഭിച്ചു പോയി.

“അമ്മമാർക്ക് തന്‍റെ മക്കൾ ഒരിക്കലും വലുതാവില്ല. വിഭയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുന്നത് എനിക്ക് സഹിക്കാനാവില്ല.” ശോഭ പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരുന്നു.

“അവരുടെ ജീവിതത്തിൽ ഇന്‍റർഫിയർ ചെയ്യുന്നത് നിർത്തു.” വിലാസ് അലറുന്ന പോലെ പറഞ്ഞു. “അവരെ ജീവിക്കാൻ വിടു സ്വസ്‌ഥമായി ശ്വാസമെടുക്കാൻ സമ്മതിക്കൂ.”

“ഞാൻ അവരെ ജീവിക്കാൻ സമ്മതിക്കുന്നില്ലന്നോ?” അടികിട്ടിയ പോലെ  ശോഭ ചോദിച്ചു.

കേട്ടിട്ടും കേൾക്കാത്തപോലെ വിലാസ് അലമാരയിൽ നിന്ന് വസ്ത്രങ്ങളെടുത്ത് സ്യൂട്ട്കേയ്സിൽ നിറയ്ക്കാൻ തുടങ്ങി.

ശോഭയും ഉറച്ചു നിന്നു. കുട്ടിക്കാലത്തെ നിർബന്ധബുദ്ധി ഇപ്പോൾ ഉഗ്രരൂപത്തിലായി. പക്ഷേ, വിലാസിന്‍റെ തീരുമാനം മാറിയില്ല. അവളുടെ ഓമന എത്ര കരഞ്ഞു. അവൾ എത്ര മോഹിച്ചു. “മമ്മി പ്ലീസ്, ഒരു വാക്കെങ്കിലും പറയൂ.”

പക്ഷേ ശോഭ പാറ പോലെ ഉറച്ചു നിന്നു. അവളുടെ ഓക്സിജനായിരുന്നു വിഭയുടെ കണ്ണുകളിൽ കണ്ണുനീർ. ശോഭ ഉത്കണ്‌ഠപ്പെട്ടിരുന്നത് വിഭയുടെ ഭാവിയെക്കുറിച്ച് മാത്രമാണ്. ഒരു വിചിത്രമായ ഭ്രമം. ഒരു അന്ധ വിശ്വാസം അവളുടെ ഉള്ളിൽ കടന്നിരുന്നു. അവൾ ഭയപ്പെട്ടു.

വിവാഹമോചിതയായ കെയ്റ്റിന്‍റെ വീട്ടിൽ തന്‍റെ മകൾ താമസിക്കുന്നതോർത്ത് അവൾ ഭയപ്പെട്ടു. അങ്ങനെ സംഭവിച്ച വീട്ടിൽ വിഭ ഒറ്റയ്ക്ക് താമസിക്കാനോ? ഈ ചിന്തയാണ് അവളെ അലട്ടിക്കൊണ്ടിരുന്നത്.

കച്ചവടം കഴിഞ്ഞിരുന്നു. ഇന്ത്യയിൽ എത്തിയ ശോഭ സ്വയം സങ്കടപ്പെട്ട് ജീവിച്ചു. എല്ലാ പണിയും എങ്ങനെ ചെയ്യുന്നുണ്ടായിരുന്നു. രാധയെ ആര് ഉറക്കുന്നുണ്ടാവും. ആകാശിനെ ആര് പുരിയും പനീറും കഴിപ്പിക്കുന്നുണ്ടാവും? വിഭ മരുന്ന് കഴിച്ചിട്ടുണ്ടാവുമോ ആവോ?

വിഭയുടെ ഫോൺ എപ്പോഴും വരുന്നുണ്ടായിരുന്നു. വിഭയ്ക്ക് ശോഭയെപ്പറ്റിയും ശോഭയ്ക്ക് വിഭയെപ്പറ്റിയും ആധിയായിരുന്നു.

രണ്ടു ദിവസം മുമ്പ് വിഭ പറഞ്ഞു “മാമാ ഞങ്ങൾ ഈയാഴ്ച്ച ഷിഫ്റ്റ് ചെയ്യുകയാണ്. അമ്പലത്തിൽ നിന്ന് പൂജാരിയെ വിളിപ്പിച്ച് ഹോമം കഴിപ്പിക്കാം. വേറെ എന്തെങ്കിലും ചെയ്യാനുണ്ടോ?”

“എനിക്കു വേണ്ടി ഒരു കാര്യം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ നിന്‍റെ ഇഷ്ടം പോലെ…”

“പറയുന്നേ, എന്താ വേണ്ടത്?” വിഭ ആവേശത്തോടെ പറഞ്ഞു.

“ആ വീട്ടിൽ നിന്ന് എൽകോണിൻ മരം വെട്ടിക്കളയൂ.”

“ശരി വെട്ടിക്കളയാം.” വിഭ തന്‍റെ അമ്മയുടെ ആഗ്രഹം കേട്ട് വിസ്‌മയിച്ചു. പാവം എൽകോൺ ചെടി കൊണ്ട് അവർക്ക് എന്ത് ബുദ്ധിമുട്ടാണെന്ന് അവൾക്ക് മനസ്സിലായില്ല.

“നല്ല ആഴമുള്ള വേരുകളുള്ള ഒരു ചെടി. അതിന്‍റെ വേരുകൾ മണ്ണിലായിരിക്കണം. ആൽമരം പോലത്തെ, മണ്ണിൽ ഉറച്ചു നിൽക്കുന്ന ശിഖരങ്ങളുള്ള ഒന്ന്, അങ്ങനെ ഒന്ന് വയ്ക്ക്.” ശോഭ ആവശ്യപ്പെട്ടു.

“ഇത്രയേ ഉള്ളൂ കാര്യം? ഇന്നു തന്നെ പോയി നല്ല വേരുള്ള ഒരു ചെടി കൊണ്ടു വരാം, ഐ ലവ് യൂ മാ,” വിഭ ഉത്സാഹത്തോടെ പറഞ്ഞു.

ഉള്ളിന്‍റെയുള്ളിൽ ശോഭയ്ക്ക് അറിയാമായിരുന്നു. തന്‍റെ വിവാഹജീവിതത്തിലെ അനുഭവത്തെ അന്ധവിശ്വാസമാക്കി വിഭയെ അവിവാഹിതയാക്കി നിർത്താൻ ആഗ്രഹിച്ച പോലെ ഈ അന്ധവിശ്വാസവും വേരില്ലാത്ത ചെടി പോലെയാവും എന്ന്.

പക്ഷേ, ഈ അന്ധവിശ്വാസം ഇങ്ങനെ ഒഴിഞ്ഞു പോകുന്നതു കണ്ട് അവൾ ദീർഘ നിശ്വാസം വിട്ടു.

തുറന്നിട്ട ജാലകം

സമയം പത്തു കഴിഞ്ഞു. ഇന്ദിരാദേവി അസ്വസ്‌ഥതയോടെ മുറിയിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു. “അവളിതെവിടെപ്പോയി കാണും. നേരമിത്രയിരുട്ടിയിട്ടും…” മകൾ ദിയ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ചെറുപ്പക്കാരിയായ മകൾ നേരമിരുട്ടിയിട്ടും മടങ്ങിയെത്തിയില്ലെങ്കിൽ ഏതൊരമ്മയുടെ മനസ്സാണ് പിടയ്ക്കാതിരിക്കുന്നത്. ഇന്ദിരാദേവി ഇടയ്ക്കിടയ്ക്ക് മുൻവശത്തെ ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. “ഹായ് മമ്മാ, ഇതുവരെ ഉറങ്ങിയില്ലേ?” വാതിൽ തള്ളിത്തുറന്നു കൊണ്ട് ദിയ അകത്തുകടന്നു. ഇന്ദിരാ ദേവി ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു.

“മമ്മാ,” അമ്മയുടെ തോളിൽ കൈ വച്ച് ദിയ സോഫയിലിരുന്നു.

“മമ്മാ, ടേക്ക് എവരിതിംഗ് ഈസി. ടെൻഷനടിക്കാൻ ഞാനെന്താ കൊച്ചുകുട്ടിയാണോ?”

“നീ കൊച്ചു കുട്ടിയല്ലെന്നതാണ് ഇപ്പോഴെന്‍റെ ടെൻഷൻ, പതിനെട്ടു വയസ്സായി. എന്നിട്ടും കൊച്ചുകുട്ടിയെന്നാ വിചാരം. അല്ലെങ്കിൽ അർദ്ധരാത്രിവരെ ഇങ്ങനെ കറങ്ങി നടക്കുമോ?”

“ഓഹോ മമ്മാ, ഇതൊക്കെയിത്ര സീരിയസ്സായെടുക്കാനുണ്ടോ? ഞാനൊറ്റയ്ക്കല്ലായിരുന്നുവെന്ന് മമ്മയ്ക്ക്ക്കറിയില്ലേ?”

“കൂട്ടുകാരൊക്കെയുണ്ടായിരുന്നോ? അതോ അവൻ മാത്രമായിരുന്നോ?” ഇന്ദിരാദേവിയുടെ സ്വരം കനത്തു.

കള്ളി വെളിച്ചത്തായല്ലോ എന്ന ജാള്യതയോടെ ദിയ തല കുമ്പിട്ടിരുന്നു. കുറച്ചുനേരം അവർക്കിടയിൽ നിശ്ശബ്ദത തളംകെട്ടി നിന്നു.

“എനിക്ക് നിഖിലിനെ ഇഷ്ടമാണ്. നിഖിലിന് എന്നെയും. അതിലെന്താ തെറ്റ്?”

“സ്നേഹം… പ്രേമം… ഇതൊക്കെ പറയാൻ മാത്രം നീ വളർന്നോ? ആദ്യം സ്വന്തം കാലിൽ നിൽക്ക്. പിന്നീട് വിവാഹത്തെക്കുറിച്ച് ചിന്തിക്കാം. നിനക്ക് നിഖിലിനെക്കുറിച്ച് എന്തറിയാം?”

“എന്തായാലും ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചിട്ടുണ്ട്.”

“വിവാഹമോ? അവന്‍റെ വീട്ടുകാർ സമ്മതിക്കുമോ?”

“സമ്മതിച്ചില്ലെങ്കിൽ… ഞങ്ങളൊരു കൊച്ചുവീടെടുത്ത് മാറിത്താമസിക്കും.”

“സ്വ‌പ്നലോകം എന്നെന്നും മനോഹരമായിരിക്കും. പ്രേമം മൂത്ത് അവൻ നിന്നെ വിവാഹം കഴിച്ചാൽത്തന്നെ നാലഞ്ചു ദിവസം കഴിഞ്ഞ് ജീവിതചെലവിനു പണം തികയാതെ വരുമ്പോൾ… ഈ പ്രണയപ്പനിയൊക്കെ അവസാനിക്കും.” അവർ മകളെ ഉപദേശിച്ചു.

“എങ്കിൽ ഞാനവനെ ഉപേക്ഷിച്ച് വേറെ കെട്ടും.” ദിയ നിസ്സാരമായി പറയുന്നതുകേട്ട് അവർ ദിയയെ ബലമായി പിന്നോട്ടു തള്ളി.

“എന്‍റെ അവസ്‌ഥ കണ്ടിട്ടും നീ പഠിച്ചില്ലല്ലോ. വീണ്ടും ചരിത്രം ആവർത്തിക്കണോ?” ഇന്ദിരാദേവി ഏങ്ങിയേങ്ങിക്കരഞ്ഞു. ദിയയ്ക്ക് കുറ്റബോധം തോന്നി.

“അച്ഛനുണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെയൊന്നും ആകില്ലായിരുന്നു.”

“പിന്നെ എന്തിനാണെന്നെ പപ്പയിൽ നിന്നകറ്റിയത്?” പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് ദിയയും പൊട്ടിക്കരഞ്ഞു.

മകളുടെ സംസാരംകേട്ട് ഇന്ദിരാദേവി സ്തബ്ധയായി. അവളുടെ ചോദ്യങ്ങൾക്കെന്തു മറുപടി നൽകും? സ്നേഹത്തിനു വേണ്ടിയുള്ള അന്ധമായ വെമ്പൽ തനിക്കെന്തെല്ലാമാണ് നഷ്ടപ്പെടുത്തിയത്. ദിയയ്ക്കോ, അച്ഛഛന്‍റെ സ്നേഹവും…

ഇന്ദിരാദേവി ഉറങ്ങാൻ ശ്രമിച്ചു. നേരമേറെയായിട്ടും ഉറക്കം വന്നില്ല. ചിന്തകൾ ഗതകാലസ്‌മരണകളിലൂടെ അലഞ്ഞു തിരിഞ്ഞു. കഴിഞ്ഞയാഴ്‌ച ടൗൺഹാളിനടുത്തുവച്ച് ഒരകന്നബന്ധു അതുലാണ് ശ്യാമിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.

“ശ്യാം ഇന്നും ഏകനാണ്. പുനർ വിവാഹം കഴിച്ചില്ല. ജോലിയിൽ മുഴുകി കഴിയുന്നു.”

അതുൽ നൽകിയ ഈ ചെറിയ സൂചന വലിയൊരു കൊടുങ്കാറ്റായാണ് ഇന്ദിരാദേവിയുടെ മനസ്സിലാഞ്ഞടിച്ചത്. കരിങ്കല്ലുപോലെ ഉറച്ച മനസ്സ് മഞ്ഞുമല പോലെയുരുകി. ശ്യാമിനെക്കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസ്സിൽ മിന്നിമറഞ്ഞു.

ഗൗരവം നിറഞ്ഞ മുഖം, സ്വയം ഒതുങ്ങിക്കൂടുന്ന സ്വഭാവം, അതായിരുന്നു ശ്യാം. പക്ഷേ, ഇന്ദിരയോ നേരെമറിച്ചും. വാചാലയും അടിപൊളി ജീവിതം ഇഷ്ടപ്പെടുന്നവളും. ശ്യാം എപ്പോഴും തന്നോട് റൊമാന്‍റിക്കായി സംസാരിച്ചു കൊണ്ടിരിക്കണമെന്നവളാശിച്ചു. എന്നാൽ അവളുടെ പ്രതീക്ഷകൾക്ക് നേർവിപരീതമായിരുന്നു ശ്യാമിന്‍റെ പെരുമാറ്റം. ആയിടയ്ക്കാണ് സമ്പന്നനായ സജയൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. സ്നേഹത്തിനുവേണ്ടി വെമ്പി നിന്ന മനസ്സ് സജയനോടടുത്തത് അവൾപോലും അറിയാതെയായിരുന്നു.

സജയനാകട്ടെ ഇന്ദിരയേയും മകളേയും സ്വീകരിക്കുവാനും തയ്യാറായിരുന്നു. സ്നേഹത്തിന്‍റെ മാസ്‌മരലോകം തേടി ആറുവയസ്സുകാരി മകൾ ദിയയെയുമെടുത്തുകൊണ്ട് സജയനൊപ്പം വീടുവിട്ടിറങ്ങി. മാസങ്ങളും വർഷങ്ങളും പിന്നിട്ടത് അവൾ അറിഞ്ഞില്ല.

സജയന് മിക്കവാറും ഔദ്യോഗികാവശ്യങ്ങൾക്കായി പുറത്തു പോകേണ്ടിവരുമായിരുന്നു. ഒരിക്കൽ സജയൻ വീട്ടിലിലില്ലാത്ത സമയത്ത് തടിച്ച ഒരു സ്ത്രീ ഗേയ്റ്റ് തള്ളിത്തുറന്നുകൊണ്ട് അകത്തേയ്ക്കുവന്നു. “നീയാണോ സജയന്‍റെ വെപ്പാട്ടി. മൂന്നുകുട്ടികളുടെ അച്ഛനെ പ്രണയിച്ചു വീഴ്ത്താൻ നിനക്ക് നാണമില്ലേ?” വന്നയുടനെ അവർ ആക്രോശിച്ചു.

“മൂന്നു കുട്ടികൾ…?”

“അതെയതെ… മൂന്നുകൂട്ടികൾ. ഞാനയാളുടെ ഭാര്യയാണ്. ഞാൻ ഡിവോഴ്സ് ചെയ്യുമെന്നാണോ നീ കരുതിയത്? ഒരിക്കലുമില്ല. സജയനെന്‍റെ ഭർത്താവാണ്. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്.”

ഇന്ദിരാദേവി ശരിക്കും ഞെട്ടിത്തരിച്ചു. ഇത്രയും വലിയ നുണയോ? സജയനിതുവരെ ഇതൊന്നും തന്നോടു പറഞ്ഞിരുന്നില്ലല്ലോ. ഭാര്യ മരിച്ചു. ബന്ധുമിത്രാദികളെന്നു പറയാൻ ഈ ലോകത്തിനി ആരുമില്ല. എന്നൊക്കെ… മനസ്സ് വല്ലാതെ വേദനിച്ചു. ചതിയല്ലേ ഇത്? അവളുടെ മനസ്സ് മന്ത്രിച്ചു.

ടൂർ കഴിഞ്ഞ് മടങ്ങിയെത്തിയ സജയനിതൊക്കെ കേട്ട് ആർത്തുചിരിച്ചു.

“ഓഹോ അതാണോ കാര്യം? ഇതൊക്കെ ചോദിക്കാനും മാത്രം നീയത്ര ശീലാവതിയൊന്നുമല്ലല്ലോ?”

ഇന്ദിരാദേവിക്ക് ശരീരം പൊള്ളുന്നതു പോലെ തോന്നി. “ഞാനാരാണെന്ന് നിങ്ങളോട് വ്യക്ത്‌തമായി പറഞ്ഞിരുന്നല്ലോ? ഞാനൊരിക്കലും നുണ പറയാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, നിങ്ങൾ… നിങ്ങൾ… ചതിയനാണ്. ഞാൻ ശ്യാമിന് ഡിവോഴ്സ‌് നോട്ടീസയച്ചിട്ടുണ്ട്. പക്ഷേ, നിങ്ങൾക്ക് ഭാര്യയെ ഉപേക്ഷിക്കാനാകുമോ? നിങ്ങൾ എത്ര വലിയ വഞ്ചകനാണ്. എനിക്കും എന്‍റെ മകൾക്കും നിങ്ങളുടെ ജീവിതത്തിലെന്തു സ്‌ഥാനമാണുള്ളത്?”

“നീയെന്തൊക്കെ അനാവശ്യമാണ് ചിന്തിച്ചുകൂട്ടുന്നത്? എന്‍റെ മനസ്സും ഹൃദയവും നിനക്കുള്ളത്. അവളെ ആ അഹങ്കാരിയെ… ഞാനൊരിക്കൽപ്പോലും സ്നേഹിച്ചിട്ടില്ല. പക്ഷേ, നീ എന്‍റെ…” സജയന്‍റെ വാക്കുകൾ ഇന്ദിരാദേവിയെ കൂടുതൽ രോഷാകുലയാക്കി.

“മതി മതി…. ഇനിയെനിക്കൊന്നും കേൾക്കേണ്ട.”

“പിന്നെ നീയെന്തിനാണിങ്ങനെ ബഹളം വയ്ക്കുന്നത്. എന്‍റെയീ വീട്ടിലിപ്പോൾ നീയല്ലേ താമസിക്കുന്നത്. വാരിക്കോരിയല്ലേ ഞാൻ നിനക്കുവേണ്ടി ചെലവഴിക്കുന്നത്. നിന്‍റെ മകളെയും പൊന്നുപോലെ നോക്കുന്നില്ലേ? നീ പ്രതീക്ഷിച്ചതൊന്നും ശ്യാമിൽ നിന്നും ലഭിക്കാതെ വന്നതുകൊണ്ടല്ലേ നീ എന്നെ തേടി വന്നത്?” എന്തെല്ലാമോ പിറുപിറുത്തു കൊണ്ട് സജയനിറങ്ങിപ്പോയി.

ഇന്ദിരാദേവി സ്വയം ശപിച്ചുകൊണ്ട് ഏങ്ങിക്കരഞ്ഞു. ഇഷ്‌ടമുണ്ടായിട്ടല്ലെങ്കിലും ഈ വീട്ടിൽത്തന്നെ തുടരേണ്ടി വന്നിരിക്കുന്നു. ശ്യാമിനെ എങ്ങനെ അഭിമുഖീകരിക്കും? മകളെയോർത്ത് എല്ലാം സഹിച്ച് ദിവസങ്ങൾ തള്ളിനീക്കി. സജയനെ അവൾ മനസ്സാലെ വെറുത്തുകഴിഞ്ഞിരുന്നു. പണ്ടൊക്കെ ഒഫീഷ്യൽ ടൂർ എന്നു പറഞ്ഞ് പോകാറുള്ള സജയൻ ഇപ്പോൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സധൈര്യം മാസത്തിലധികസമയവും ചെലവഴിക്കാൻ തുടങ്ങി.

ഇപ്പോൾ ദിയയെക്കുറിച്ചോർത്താണ് ഇന്ദിരാദേവിക്ക് വിഷമം. മകളോടുള്ള സജയന്‍റെ പെരുമാറ്റം ശരിയല്ലായിരുന്നു. ശ്യാമിൽ നിന്നും മകളെ അകറ്റിയത് താൻ ചെയ്‌ത ഏറ്റവും വലിയ തെറ്റാണെന്ന് മനസ്സിടയ്ക്കിടയ്ക്ക് കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എന്നെങ്കിലുമൊരിക്കൽ സജയന്‍റെയുള്ളിലെ കാമമുണർന്നാലോ, തനിക്ക് മകളെ രക്ഷിക്കാൻ സാധിക്കാതെ വന്നാലോ? ആശങ്കയുടെ ദിനങ്ങൾ.

ഇതിനിടയിലാണ് അതു സംഭവിച്ചത്. റോഡപകടത്തിൽ സജയൻ… അതോടെ ഇന്ദിര തീർത്തും ഒറ്റപ്പെട്ടു. സജയൻ സ്വത്തിൽ ഒരു പങ്കുപോലും അവൾക്കു ലഭിച്ചതുമില്ല. തല ചായ്ക്കാനൊരു കൊച്ചുവീട് ലഭിച്ചുവെന്നു മാത്രം.

അവളുടെ കഷ്‌ടപ്പാടുകണ്ട് സജയന്‍റെ സുഹൃത്താണ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി വാങ്ങിക്കൊടുത്തത്. ഉദ്യോഗത്തിന്‍റെ ബലത്തിൽ ജീവിതമൊരു കണക്കിന് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയ്ക്കാണ് മകൾ ദിയയിൽ അപ്രതീക്ഷിതമായൊരു മാറ്റം.

മകളുടെ വൈകിയെത്തുന്ന ശീലം, മണിക്കൂറുകളോളം ഫോണിലൂടെയുള്ള സംസാരം, ബോയ്ഫ്രണ്ടിനൊപ്പം ചുറ്റിക്കറങ്ങൽ… താൻ ഒരു യാന്ത്രികലോകത്തിൽ ജീവിക്കുകയാണോ… എന്തെല്ലാമോ ആലോചിച്ചുകൂട്ടുന്നതിനിടയ്ക്ക് പെട്ടെന്നെന്തോ തീരുമാനിച്ചുറപ്പിച്ചെന്നതുപോലെ മൊബൈൽ ഫോണെടുത്തു. ആ പഴയ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോൾ ഇന്ദിരയുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

“ഹലോ, ശ്യാമല്ലേ?” അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ശ്യാം മറുപടി നൽകി.

“അതെ.”

“സുഖമല്ലേ…” ഇടർച്ചയോടെ അവൾ ചോദിച്ചു.

“നിനക്കും ദിയമോൾക്കും സുഖം തന്നെയല്ലേ?” ശ്യാമിന്‍റെ ശബ്ദം പ്രതിധ്വനിയായി അവളുടെ കാതുകളിൽ മുഴങ്ങി.

“ഇതുവരെ മകളെ കാണണമെന്നു തോന്നിയില്ലേ. ഒരു ഫോണെങ്കിലും…?”

“ആഗ്രഹങ്ങളടക്കാൻ ഞാൻ നേരത്തേ പഠിച്ചിരുന്നു. നീ സ്വയം നിഷേധിച്ച അധികാരങ്ങൾക്ക് പിന്നാലെ പായുന്നതിലെന്തർത്ഥം?”

“മറ്റൊരു വിവാഹം കഴിക്കാമായിരുന്നില്ലേ?” അവൾ ദുഃഖമടക്കി ചോദിച്ചു.

“ഒരിക്കൽ മുറിവേറ്റ ഞാൻ മറ്റൊരു വിവാഹത്തിന് തയ്യാറാകുമോ? ഈ മുറിവുണ്ടാക്കിയ വേദന…”

ഇന്ദിരാദേവിക്ക് ഹൃദയം വിങ്ങിപ്പൊട്ടുമെന്നു തോന്നി. അവൾ ഫോൺ കട്ട് ചെയ്തു. കൂടുതൽ കേൾക്കാനുള്ള ശക്തി അവൾക്കില്ലായിരുന്നു. ശ്യാമിന്‍റെ മനസ്സിൽ താനേൽപ്പിച്ച ആഴത്തിലുള്ള മുറിവിന് പ്രതിവിധി കണ്ടെത്തണം.

വീണ്ടും ഫോൺ റിംഗ് ചെയ്യുന്നു. അങ്ങേത്തലയ്ക്കൽ ശ്യാം ആയിരുന്നു.

“ഹലോ… എന്തിനാ ഫോൺ കട്ട് ചെയ്തത്? ഞാൻ പറഞ്ഞതുവല്ലതും…?”

“ഇല്ല ശ്യാം. ശ്യാമിന്‍റെ ഭാഗത്തൊരു തെറ്റുമില്ല. ഞാനാണ് തെറ്റുകാരി. അതിന്‍റെ ഫലവും ഞാനിന്നനുഭവിക്കുകയാണ്. ഇനിയെങ്കിലും അച്‌ഛന്‍റെ സ്നേഹവും ലാളനയും മോൾക്ക് ലഭിക്കണം. ശ്യാം നിങ്ങളെന്നെ സ്വീകരിക്കുമോ?”

“അതിനു ഞാൻ നിന്നെയെന്നാ ഉപേക്ഷിച്ചത്?”

അതുകേട്ടപ്പോൾ ഇന്ദിരാദേവിയുടെ കണ്ണുനിറഞ്ഞു. ഈ സ്നേഹം തിരിച്ചറിയാൻ ഞാൻ എന്താണിത്ര വൈകിയത്? ചുറുചുറുക്കോടെ മകളുടെ അടുത്തേക്ക് ഓടിയെത്തുമ്പോൾ ഇന്ദിരയുടെ മുഖത്ത് ആയിരം സൂര്യ ചന്ദ്രന്മാർ തെളിഞ്ഞുനിന്നു.

പെപ്പർ സ്പ്രേ

സന്തോഷത്തിൽ തുള്ളൽപ്പനി വന്ന പോലെ തുള്ളുകയാണ് സംപദ… പ്രിയക്ക് അങ്ങനെയാണ് തോന്നിയത്. ആഹ്ളാദം മൂത്താലും ചിലർക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്‌ഥയിലാവുമല്ലോ.

“പ്രിയാ… അവൻ ഇന്ന് എന്നെ കാണാൻ വരും…” മുറിയിലെ ബുക്ക് ഷെൽഫ് അടുക്കിപ്പെറുക്കി വയ്ക്കുന്ന പ്രിയയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു സംപദ. പ്രിയ അവളെ തിരിഞ്ഞു നിന്ന് സൂക്ഷിച്ചു നോക്കി. ഇപ്പോൾ പ്രിയയുടെ മനസ്സിലെന്താണെന്നു പോലും അറിയാൻ ശ്രമിക്കാതെ സംപദ തുടർന്നു കൊണ്ടേയിരുന്നു.

“യൂ, നോ… പ്രിയ… എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് വരാൻ പോകുന്നത്. രാഹുൽ എന്നെ അവന്‍റെ പേരന്‍റ്സിന്‍റെ അടുത്തു കൊണ്ടു പോകുമത്രേ… എല്ലാം എത്ര വേഗമാണ് സംഭവിച്ചത്. പ്രിയാ, ആം ത്രിൽഡ്… ഹൊ… ഞാനിപ്പോൾ ഏഴാം സ്വർഗ്ഗത്തിലാണോ…” അതുകേട്ടപ്പോൾ പ്രിയ അല്പ‌ം ധൈര്യം വീണ്ടെടുത്ത് ഇത്രയും പറഞ്ഞു.

“സംപദ… അതു തന്നെയാണ് എന്‍റെ ഭയം. ഇതെല്ലാം സംഭവിച്ചത് വളരെ പെട്ടെന്നാണ്. രണ്ട് മാസം മുമ്പ് നിനക്ക് അവനെ അറിയുക പോലുമില്ലായിരുന്നു. അത്തരമൊരാളെ നീ ഇപ്പോൾ വിവാഹം ചെയ്യാൻ പോകുന്നു. എനിക്ക് പേടി തോന്നുന്നു.” സംപദ അവളെ ഈർഷ്യയോടെ നോക്കി.

“പ്രിയാ… നിനക്ക് സന്തോഷമില്ല അല്ലേ… നിനക്ക് എന്നോട് അസൂയ ആണ്.”

അത് കേട്ട് പ്രിയ നിഷേധാർത്ഥത്തിൽ തലയാട്ടി. രണ്ടുപേരും പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാർത്ഥിനികൾ, ഒരു മുറി പങ്കിടുന്നവർ അതിലുപരി നല്ല സുഹൃത്തുക്കൾ. പ്രിയയ്ക്ക് സംപദയുടെ ഈ ബന്ധം അത്ര ഇഷ്ടമല്ല. രാഹുലിനെ അവൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണ്. നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരു വ്യക്തി. പരോക്ഷമായി ചില താക്കീതുകളൊക്കെ പ്രിയ, സംപദയ്ക്ക് നൽകിയിരുന്നു. പക്ഷേ ഈ ബന്ധം, അതൊന്നും വേണ്ടെന്ന് ഉപദേശിക്കാൻ നിർവ്വാഹമില്ലല്ലോ. അവൾ 21 വയസു തികഞ്ഞ ഒരു പെൺകുട്ടിയല്ലേ… പക്ഷേ, ഈ വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്ന് പ്രിയയുടെ മനസ് പറഞ്ഞുകൊണ്ടിരുന്നു.

കണ്ടില്ലേ പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ഉറ്റസുഹൃത്തിന് അസൂയ ആണെന്നു പോലും അവൾ വച്ച് കാച്ചിയിരിക്കുന്നു. പ്രിയയ്ക്ക് ചിരിയാണ് വന്നത്. അവൾ സംപദയെ ചേർത്തു പിടിച്ചിട്ടു ചോദിച്ചു.

“നിനക്കെങ്ങനെ പറയാൻ തോന്നി എനിക്ക് അസൂയ ആണെന്ന്. എനിക്ക് സന്തോഷമേയുള്ളൂ നിന്‍റെ രാഹുൽ വരുന്നതിൽ… പക്ഷേ നിങ്ങൾ എവിടെയാണ് മീറ്റ് ചെയ്യുന്നതെന്ന് എന്നോട് പറയണം. നീ ആദ്യമായിട്ടല്ലേ അയാളെ കാണുന്നത്?”

“എനിക്കവനെ നന്നായിട്ടറിയാം… ഇനി നീ കൂടുതലൊന്നും പറഞ്ഞ് എന്‍റെ മൂഡ് കളയരുത്.”

“ഓ. കെ. ഇനി ഞാനൊന്നും പറയുന്നില്ല. നീ എവിടെ വച്ചാണ് രാഹുലിനെ കാണുന്നത്? എന്‍റെ ഭാവി ബ്രദർ ഇൻ ലോയെ കാണാൻ എനിക്കും അവസരം കിട്ടുമോ ആവോ?”

പ്രിയ വിഷയം മാറ്റി. ഇപ്പോൾ സംപദയുടെ മുഖത്ത് ഊറിക്കൂടിയ പുഞ്ചിരിയിൽ നാണത്തിന്‍റെ ചോരത്തുടിപ്പ്. “ഞങ്ങൾ ബീച്ചിൽ കാണാമെന്നാ വിചാരിക്കുന്നേ.”

“ഓ. കെ, അങ്ങനെയെങ്കിൽ ബീച്ചിൽ നിന്ന് ഒരു കി. മീ അപ്പുറമുള്ള കോഫീ ഹൗസിൽ ഞാൻ കാത്തിരിക്കാം. നിങ്ങൾ ബീച്ചിൽ കണ്ടശേഷം എന്‍റെ അടുത്തേക്കു വന്നാൽ മതി. എനിക്കും രാഹുലിനെ പരിചയപ്പെടാമല്ലോ..” പ്രിയയുടെ ആശയം സംപദയ്ക്ക് ഇഷ്ടപ്പെട്ടു. ഒരു പക്ഷേ തന്‍റെ ആകാംക്ഷയ്ക്കപ്പുറമൊന്നും ഉണ്ടാവില്ല. എങ്കിലും… സംപദ രാഹുലിനെ കാണാൻ പോകുന്ന സമയവും പ്രശ്നമാണ്. വൈകിട്ട് 6 മണി. മഴക്കാലമാണ്. പെട്ടെന്ന് ഇരുൾവീഴും…. എന്തായാലും സമയത്തിന്‍റെ പേരിൽ ഒരു തർക്കത്തിനു മുതിരാൻ പ്രിയയ്ക്കു മനസ്സു വന്നില്ല. പ്രിയ ആലോചിച്ചിരിക്കേ സംപദയുടെ ചോദ്യം വന്നു.

“പ്രിയാ, ഞാൻ ഏതു ഡ്രസ് ആണ് ധരിക്കേണ്ടത്… ആ റെഡ് ഗൗൺ ആയാലോ?”

“വേണ്ട, സിംപിൾ ഡ്രസ് മതി. ആദ്യമായി കാണുന്നതല്ലേ, റെഡ് ഗൗൺ കുറച്ചു സെക്സിയാണ്. എന്തായാലും അതുവേണ്ട.” ഇത്തവണ സംപദ പ്രിയയുടെ ഉപദേശം ചെവിക്കൊണ്ടു. അവൾ ജീൻസും ടോപ്പും ധരിക്കാൻ തീരുമാനിച്ചു.

ബീച്ചിലേക്കുള്ള യാത്ര…

സംപദ പറഞ്ഞറിയിക്കാനാവാത്ത ആവേശത്തിലാണ്. പ്രിയയുടെ മനസ്സിൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നത് അവൾ അറിഞ്ഞതേയില്ല.

ബീച്ച് എത്താറായപ്പോൾ പ്രിയ ബാഗ് തുറന്ന് ഒരു പൊതി സംപദയുടെ കയ്യിൽ വച്ചുകൊടുത്തു. ‘ഒരു പെപ്പർ സ്‌പ്രേ!’ “ഇതു വച്ചോ, ആവശ്യം വന്നാൽ ഉപകരിക്കും, എന്നെ വിളിക്കാനും മറക്കരുത്.”

പെപ്പർ സ്‌പ്രേ കണ്ടപ്പോൾ സംപദ ഉറക്കെ ചിരിച്ചു. “കണ്ടോ… നിനക്ക് രാഹുലിനെ ഇപ്പോഴും വിശ്വാസമായിട്ടില്ല…”

അതുകേട്ട് പ്രിയയ്ക്ക് ചിരിക്കാതിരി ക്കാനായില്ല. സംപദയെ മെല്ലെ നുള്ളിക്കൊണ്ട് പ്രിയ അവളുടെ കാതിൽ പറഞ്ഞു. “എനിക്ക് വിശ്വാസമാണെടോ… പക്ഷേ രാഹുൽ എത്താൻ വൈകി യാലോ? ആ സമയത്ത് നിന്നെ അലോസരപ്പെടുത്താൻ ഏതെങ്കിലും മണ്ടന്മാർ വന്നുകൂടെന്നില്ലല്ലോ? അവരെ കൈകാര്യം ചെയ്യാനാണിത്.”

ആ വിശദീകരണം സംപദയ്ക്ക് ഇഷ്‌ടപ്പെട്ടു. അവൾ മടി കൂടാതെ പെപ്പർ പ്രേ ബാഗിൽ വച്ചു.

രാഹുൽ പറഞ്ഞ സ്ഥലത്തേക്ക് സംപദ വേഗത്തിൽ നടന്നു. പക്ഷേ അവിടെ അവൾ ആരേയും കണ്ടില്ല. എന്നാൽ അതവളിൽ ഒരു അസ്വസ്ഥതയും ഉണ്ടാക്കിയില്ല. രാഹുൽ കുറച്ചു മുമ്പും കൂടി വിളിച്ചതാണല്ലോ. സൂര്യൻ അസ്‌തമിച്ചു തുടങ്ങി. മഴക്കാറ് നിറഞ്ഞ മാനത്ത് സൂര്യൻറ സ്വർണ്ണപ്രഭ അല്പ‌ം കാണാമെന്നു മാത്രമേയുള്ളൂ. കിളികൾ അങ്ങുദൂരേയ്ക്ക് കൂടണയാൻ പറന്നു പോകുന്നു. അവൾ കടലിലേയ്ക്ക് നോക്കിയിരുന്നു. തിരമാലകൾക്കു പതിവിൽ കൂടുതൽ രൗദ്രഭാവം. കാത്തിരിപ്പ് 10 മിനിട്ട് കൂടി നീണ്ടപ്പോൾ അവൾ രാഹുലിനെ ഒന്നു കൂടി വിളിച്ചു.

“ഹായ്… ഞാൻ അഞ്ചു മിനിട്ടിനുള്ളിൽ അവിടെയെത്താം.” ആ മറുപടി അവൾക്ക് ആശ്വാസം പകർന്നു. ഒരു വലിയ പാറക്കല്ലിനു മുകളിൽ സംപദ ഇരുന്നു. തിരമാലകൾ ഇടയ്ക്കിടെ തല്ലിയാർത്തു വരുന്നുണ്ട്. അവ കല്ലിൽ തട്ടി തിരിച്ചു പോകുന്നതും നോക്കി സംപദ നേരം പോക്കി. മുഖം വ്യക്തമാവാത്തത്ര ഇരുട്ട് അന്തരീക്ഷത്തിലുണ്ട്.. മൂടിത്തുടങ്ങിയ ആ ഇരുട്ടിലൂടെ ദൂരെ നിന്ന് ഒരാൾ നടന്ന് വരുന്നത് സംപദ ശ്രദ്ധിച്ചു. അവൾ ആഹ്ളാദത്തോടെ നോക്കി. ഇതാ തന്‍റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു.

രാഹുൽ വരുന്നുണ്ട്. ദൂരെ കണ്ട രൂപം അടുത്തേക്കു വന്ന പ്പോൾ സംപദയ്ക്ക് മനസ്സിലായി അത് രാഹുൽ അല്ലെന്ന്. ഇന്‍റർനെറ്റിൽ കണ്ട ഫോട്ടോയിൽ രാഹുലിന് നല്ല ഉയരമുണ്ട്. സമാന്യം വണ്ണവും. പക്ഷേ ഇയാൾ മെലിഞ്ഞിട്ടാണ്. ഒട്ടിയ കവിൾത്തടം. എന്തായാലും ഇത് രാഹുൽ അല്ല.

സംപദ അയാളെ ശ്രദ്ധിച്ചതേയില്ല. പക്ഷേ ആ രൂപം തന്‍റെ നേർക്കാണ് വരുന്നതെന്ന് അവൾ കണ്ടു. അവൾക്ക് ഭയം തോന്നി. കാലിൽ നിന്നൊരു തരിപ്പ് ഉയർന്നു വരുന്നു. അവൾ ബാഗിൽ നിന്ന് പെപ്പർ സ്പ്രേ എടുത്ത് ഇടതു കയ്യിൽ പിടിച്ചു. അടുത്ത നിമിഷത്തെ കാഴ്‌ചയിൽ അവൾ കൂടുതൽ വിവശയായി. അല്പം ദൂരെ നിന്ന് നാലുപേർ കൂടി വരുന്നു. അവരും തന്‍റെ നേർക്കു തന്നെയാണ് നടക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.

താൻ ചതിക്കപ്പെട്ടിരിക്കുന്നു.!

സംപദ പെട്ടെന്ന് മൊബൈൽ എടുത്ത് പ്രിയയ്ക്ക് മെസേജ് അയച്ചു.

“എന്തോ കുഴപ്പമുണ്ട്, വേഗം വരൂ.”

മെലിഞ്ഞ യുവാവ് അവളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.

“ഹായ്, സംപദ നൈസ് ടു മീറ്റ് യു…”

ആ ശബ്‌ദം, അതു രാഹുലിന്‍റേതാണെന്ന് സംപദയ്ക്കു മനസ്സിലായി. എങ്കിലും അവൾ പരിചയം ഭാവിച്ചില്ല. സോഷ്യൽ നെറ്റ്‍വർക്കിൽ രാഹുൽ എന്ന പേരിൽ കണ്ട ചിത്രം വേറെയാണ്. അപ്പോൾ ഇയാൾ തന്നെ വഞ്ചിക്കുകയായിരുന്നു.

“ഹു.. ആർ യു…?” സംപദ ദേഷ്യത്തോടെ പ്രതികരിച്ചു. “കുട്ടി, ഞാൻ രാഹുൽ… ഇത്രയും നേരം സംസാരിച്ചത് എന്നോടല്ലേ… എന്നിട്ടിപ്പോൾ എന്നെ അറിയുക പോലുമില്ലെന്നോ?”

സംപദയ്ക്ക് എല്ലാം മനസ്സിലായി. താൻ വൻ ചതിയിൽ പെട്ടിരിക്കുന്നു. അവൾ വേഗം എഴുന്നേറ്റ് റോഡ് ലക്ഷ്യമാക്കി നടന്നു. വൈകിട്ട് 6 മണിക്കു കാണാമെന്ന് രാഹുൽ നിർബന്ധം പിടിച്ചത് എന്തിനാണെന്ന് അവൾക്കു ബോധ്യമായി. അയാൾ തന്നെ പിന്തുടരുന്നുണ്ടെന്ന് കണ്ടപ്പോൾ സംപദ ഓടാൻ തുടങ്ങി. പിന്നാലേ ആ ചെറുപ്പക്കാരൻ വളരെ വേഗത്തിൽ നടക്കുകയും ഉച്ചത്തിൽ ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“ഏയ്… ബേബ്… നീ എങ്ങോട്ടാ… ഇവിടെ നോക്ക്… ഞങ്ങൾ എത്രപേരാണെന്ന്…” അവൾ തിരിഞ്ഞു നോക്കി.

മറ്റ് നാലു യുവാക്കളും അയാൾക്കൊപ്പം തന്നെ പിന്തുടരുന്നു! കഴിയുന്നത്ര ശക്തി യിൽ അവൾ ഓടി. പക്ഷേ, ആ മെലിഞ്ഞ യുവാവ് അവളുടെ പിന്നാലെ എത്തി ഒറ്റക്കുതിപ്പിന് അവളുടെ ഉടുപ്പിൽ പിടികൂടി. ഏതാനും നിമിഷത്തേയ്ക്ക് സംപദ മരവിച്ച പോലെയായി. പക്ഷേ പെട്ടെന്നു തന്നെ അവൾ സമനില വീണ്ടെടുത്തു. കയ്യിലെ പെപ്പർ സ്പ്രേ അവൾ ശക്തിയോടെ പ്രയോഗിച്ചു. അപ്രതീക്ഷിതമായി പെപ്പർ സ്പ്രേയുടെ പ്രഹരമേറ്റപ്പോൾ അയാൾ പിടിവിട്ടു. കണ്ണുകൾ നീറിയപ്പോൾ അയാൾ വെപ്രാളത്തോടെ നിലവിളിച്ചു. ഈ നിമിഷം മതിയായിരുന്നു സംപദയ്ക്ക്. അവൾ മുന്നോട്ട് കുതിച്ചോടി.

പെട്ടെന്ന്, നാലു പോലീസുകാർ ആ ഭാഗത്തേക്കു വരുന്നത് സംപദ കണ്ടു. അവർക്ക് പിന്നിൽ പ്രിയയും. സംപദ ആശ്വാസത്തോടെ നിലത്തിരുന്നു. അവൾക്ക് ഒരടി നടക്കാൻ വയ്യ. പോലീസുകാരെ കണ്ടപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ പോലീസ് അവരെ ഓടിച്ചിട്ട് പിടികൂടി. സംപദ ശാരീരികമായും മാനസികമായും വളരെ ക്ഷീണിതയായിരുന്നു. അവൾ നിലത്തു കിടന്നുപോയി. പ്രിയ അവളെ മടിയിലേക്കു ചായ്ച്ചു കിടത്തി. കൂട്ടത്തിൽ പ്രായക്കൂടുതൽ തോന്നിച്ച പോലീസുകാരൻ പറയുന്നതു കേട്ട് പ്രിയ തലകുനിച്ചിരുന്നു.

“എനിക്ക് വിശ്വാസം വരുന്നില്ല. നിങ്ങൾ ഇത്രേം പഠിച്ച കുട്ടികളല്ലേ… എങ്ങനെ തോന്നി ഇവരെ വിശ്വസിക്കാൻ… നെറ്റിൽ തെറ്റായ ചിത്രങ്ങളും വിവരങ്ങളും പോസ്‌റ്റ് ചെയ്ത് പെൺകുട്ടികളെ വല വീശി ഇരിക്കുന്ന സംഘങ്ങളുണ്ടെന്ന് എത്രയോ തവണ പത്രങ്ങളിൽ വന്നിട്ടുണ്ട്.”

“സർ, ക്ഷമിക്കണം, ഇനി ഈ തെറ്റ് ഒരിക്കലും ഞങ്ങൾക്ക് സംഭവിക്കില്ല.” പ്രിയ പോലീസുകാരനോട് ക്ഷമ പറഞ്ഞു.

പോലീസ് ‌സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്ത് മടങ്ങുമ്പോൾ, സംപദ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പ്രിയയുടെ തോളത്ത് അവൾ ചാഞ്ഞുകിടന്നു. അവൾ മെല്ലെ പറഞ്ഞുകൊണ്ടിരുന്നു.

“സോറി പ്രിയ… എനിക്കു പറ്റിയ ചതി ഓർത്തിട്ടല്ല സങ്കടം…നീ എന്നെ എത്രമാത്രം കെയർ ചെയ്തു എന്നാലോചിക്കുമ്പോൾ എന്‍റെ നെഞ്ച് പിടഞ്ഞു പോകുന്നു. കേവലം ഒരു നന്ദി വക്കിൽ ഒതുങ്ങുമോ നിന്‍റെ സ്നേഹം… നീയില്ലായിരുന്നെങ്കിൽ ഞാൻ എന്തായേനെ!!” സംപദ പ്രിയയെ ഇറുക്കെ പിടിച്ചു..

സംപദയെ ചേർത്തു പിടിച്ച് പ്രിയ കലങ്ങിത്തെളിഞ്ഞ മനസോടെ പുറത്തേക്ക് നോക്കി. അപ്പോൾ പുറത്തു ഇരുട്ട് മാത്രമായിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें