അമാവാസി

രാത്രിയിൽ അവസാന ബസ്സിലാണ് അപരിചിതമായ ആ നാട്ടിൽ കവലയിൽ വന്നിറങ്ങിയത്. വിജനമായ തെരുവിൽ തനിച്ചാക്കിക്കൊണ്ട് കടന്നുപോയി. കറന്‍റ് പോയതാവണം, തെരുവുവിളക്കുകൾ നിശ്ചലം കണ്ണിമ ചിമ്മാതെ നിൽക്കുകയായിരുന്നു. ആകാശത്ത് നക്ഷങ്ങ്രളെയോ ചന്ദ്രനെയോ കാണാനുണ്ടായിരുന്നില്ല. ഇടക്കിടെ വിശുന്ന മിന്നൽ വെട്ടത്തിൽ ഒന്നു രണ്ട് മാടക്കടകൾ കാണാൻ സാധിച്ചു. സമയമറിയാൻ മൊബൈൽ എടുത്തു നോക്കി. ദീർഘദൂര യാത്രയിരുന്നതിലാവണം ചാർജില്ലാതെ ഓഫായിപ്പോയിരുന്നു. നവവത്സരാഘോഷങ്ങളുടെ ഭാഗമായി സുഹൃത്തിന്‍റെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു.

ഫോണിൽ വിളിച്ചപ്പോൾ തന്നെ അവൻ പറഞ്ഞിരുന്നു. “ഞാൻ നിന്നെപ്പോലെ ഒരു നഗരത്തിന്‍റെ സന്തതിയോ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനോ അല്ല. അതകൊണ്ടുതന്നെ ഞാനൊഴികെ നിന്നെ ആഹ്ലാദിപ്പിക്കുന്ന ഒന്നും അവിടുണ്ടാകില്ല. കേട്ടോ…”

“പക്ഷേ നിന്നെക്കൂടാതെ ശുദ്ധ വായുവും പ്രകൃതിഭംഗിയും ശാലീന സൗന്ദര്യവുമുണ്ടല്ലോ… അതാസ്വദിക്കാനാണ് വരുന്നത്” എന്നുമാത്രം മറുപടി പറഞ്ഞു.

“ശാലീന സൗന്ദര്യം എന്നതുകൊണ്ട് നീ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായി” അവൻ പ്രത്യേക ഈണത്തിൽ മൂളി.

“അവിടങ്ങളിലൊക്കെ പാവങ്ങളാണുള്ളതു കേട്ടോ. നിന്‍റെ വേലകളൊന്നും അവിടെ പുറത്തേക്ക് എടുത്തേക്കല്ലേ”

“അതൊക്കെ അവിടെ വന്നിട്ടു നോക്കട്ടെ…”

ഉച്ചയൂണ് കഴിഞ്ഞ് പുറപ്പെട്ടതാണ്. നീണ്ട യാത്രയായിരുന്നതിനാൽ വൈകിട്ട് പതിവായുള്ള ചായയും ഒഴിവാക്കേണ്ടി വന്നു. ബസ്സിൽ സീറ്റിൽ അടുത്ത് വന്നിരുന്ന ഒരു പെൺകുട്ടി ഇടയ്ക്ക് നീട്ടിയ ഒരു കഷണം ചോക്ലേറ്റ് മാത്രമാണ് ആകെ കഴിച്ചത്. യാത്ര തുടങ്ങുമ്പോൾ കൂടെ ആരുമില്ലായിരുന്നു. പുറം കാഴ്ചകളൊക്കെ ശ്രദ്ധിച്ച് ബസ് നീങ്ങുന്നതിനിടക്കെപ്പോഴോ ആണ് അവൾ കയറി വന്ന് അടുത്തിരുന്നത്.

യാത്രക്കിടയിൽ തുറസ്സായ ഒരു സ്ഥലത്ത് ഒരു ചിത കത്തുന്നതും ചുറ്റും നിരവധിയാളുകൾ കൂടി നിൽക്കുന്നതും കണ്ട് അങ്ങോട്ട് ദൃഷ്ടി പായിച്ചിരിക്കയായിരുന്നു. പെട്ടെന്നാണ് സമീപത്ത് പെട്ടെന്ന് പനിനീർ ചെമ്പകപ്പൂക്കളുടെ ഗന്ധം വിടർന്നതും അവളെ കണ്ടതും.

അതിവേഗം പിന്നിലേക്ക് പായുന്ന ചിതയിലേക്ക് തന്നെ നോക്കിയിരുന്നതിലാവണം അവൾ ചോദിച്ചു.

“മരണം ദു:ഖകരമല്ലേ… മാഷേ…. പിന്നെന്തിനാ അതുതന്നെ നോക്കിയിരിക്കുന്നത്. ലോകത്ത് സന്തോഷകരങ്ങളായ ദൃശ്യങ്ങളുമില്ലേ… അവയിലല്ലേ കണ്ണ് വീഴ്ത്തേണ്ടത്.” അതുപറഞ്ഞ് അവൾ ചിരിച്ചു.

“ലോകത്തിന്‍റെ സ്ഥായീ ഭാവം ദു:ഖമാണ്. അനിവാര്യമായ മരണം മാത്രമാണ് ശാശ്വതമായ സത്യം”

“സാർ പറഞ്ഞതു ശരിയായിരിക്കാം. പക്ഷേ ദു:ഖത്തിലും ആനന്ദം കണ്ടെത്തുകയല്ലേ വേണ്ടത്”

“അത് ജീവിതത്തിന്‍റെ നിലനിൽപ്പിനാവശ്യമാണ്. അതിരിക്കട്ടെ കുട്ടിയുടെ പേരെന്താണ്?”

“ഗായത്രി”

യൂണിവേഴ്സിറ്റി കോളേജിൽ സ്ഥിരം വായിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനവും ഏറ്റവും മനോഹരവുമായ ഛന്ദസ്സാണ് ഗായത്രി. സർവ്വസാക്ഷിയായ സൂര്യനെ സ്തുതിക്കുന്ന പ്രാർത്ഥന.

“അറിയാം വിശ്വാമിത്രനാൽ രചിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഋഗ്വേദമന്ത്രം. പക്ഷേ വേദങ്ങൾക്ക് മരണമില്ലെന്നല്ലേ… അവിടെ സാറിന്‍റെ തിയറി തെറ്റി”

“അങ്ങനെയല്ല ഞാൻ പറഞ്ഞത്. മരണം സത്യമാണെങ്കിലും അത് ഒരിക്കലും ഒരു ഫുൾസ്റ്റോപ്പല്ല. അതായത് ഞാൻ മരിച്ചു എന്നു കരുതുക, എന്‍റെ ശരീരം അചേതനമായ കാർബൺ മൂലകങ്ങളായി ഇവിടെ കാണുമല്ലോ… പിന്നീട് അത് വേരുകളിലൂടെ സസ്യങ്ങളിലെത്താം… തുടർന്ന് വേറൊരു ജീവിയിലേക്കും.

“അത് അചേതനത്തിന്‍റെ കാര്യം… അപ്പോൾ ചേതനയുടെ കാര്യമോ?”

“അതാണ് ഞാൻ പറഞ്ഞുവന്നത്. നാശമില്ലാത്തതാണ് അക്ഷരം എന്നല്ലേ… നമ്മളൊക്കെ മരിച്ചാലും ഭാഷ നിലനിൽക്കുന്നില്ലേ…”

“ആത്മാവ് എന്നൊക്കെ നാം പറയാറില്ലേ… അതിന്‍റെ കാര്യമാണ് ചോദിച്ചത്.”

“ആത്മാവ് എനർജിയാണ്. അത് പ്രകൃതിലുണ്ടാവും. ശക്‌തമായ വിശേഷണങ്ങൾ കൊടുത്തു എന്നുവരാം. യക്ഷി എന്നൊക്കെ കേട്ടിട്ടില്ലേ… നിസ്സഹായവസ്ഥയിൽ നിന്നുള്ള അതിതീവ്രമായ പ്രതികാര വാഞ്‌ഛയൊക്കെ ഒരു പക്ഷേ ആത്മാവിൽ ചേക്കേറിയെന്നു വരാം”

അതു പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവളെ ശരിക്ക് ശ്രദ്ധിക്കുന്നത്. നേരത്തെ അവളുടെ വാചകങ്ങളിലേക്കും ആശയങ്ങളിലേക്കും മാത്രമാണ് മനസ്സ് പോയത്. അവൾ രക്‌തവർണ്ണത്തിലുള്ള ചുരിദാറാണ് ധരിച്ചിരിക്കുന്നത്. അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടി കാറ്റിൽ തെന്നിത്തെറിക്കുന്നു. വശ്യമായ പുഞ്ചിരി. അവളുടെ കണ്ണുകൾക്ക് തീവ്രമായ ഒരു കുത്തിത്തുളക്കുന്ന നോട്ടം സ്വന്തമായിട്ടുണ്ടായിരുന്നു.

അവൾ ഇടയ്ക്ക് ബാഗിൽ നിന്ന് ചോക്ലേറ്റ് എടുത്തു കഴിക്കുന്നുണ്ടായിരുന്നു. സാകൂതം നോക്കുന്നതു കണ്ട് അവൾ ഒരു കഷണം ഒടിച്ച് നീട്ടി. അത് പതുക്കെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വണ്ട് പറന്ന് തെറിച്ചു വന്ന് കൈത്തണ്ടയിലിരുന്നു. കുടഞ്ഞു കളയാൻ ശ്രമിച്ചപ്പോൾ ബസ്സിന്‍റെ സൈഡിൽ അറിയാതെ കൈ ശക്‌തിയിൽ തട്ടി. പഴക്കമുള്ള ഒരു ബസ്സായിരുന്നു. തുരുമ്പിച്ച കമ്പിയിലടിച്ച് ചോര പൊടിഞ്ഞു. അവൾ അതുകണ്ട് കയ്യിലിരുന്ന ചോക്ലേറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞ് മുറിവുള്ള വിരൽ പെട്ടെന്ന് അവളുടെ വായിലേക്കെടുത്തു വച്ച് ഈമ്പി. അവളുടെ പെരുമാറ്റം അസഹ്യമായി തോന്നി. വളരെ ബലം പ്രയോഗിച്ചാണ് അവളുടെ വായിൽ നിന്ന് വിരൽ വലിച്ചെടുത്തത്. വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു. രക്‌തം പൊടിഞ്ഞ ഭാഗത്തേക്ക് അവളുടെ ശക്‌തമായ നോട്ടം പിന്തുടർന്നു വന്നു.

അവൾ എന്തോ വിശദമാക്കുന്ന മട്ടിൽ പറഞ്ഞു.

“ക്ഷമിക്കണം പെട്ടെന്ന് ഞാൻ വീട്ടിലാണെന്ന് വിചാരിച്ചുപോയി. നമ്മുടെ കൈ മുറിയുമ്പോഴൊക്കെ പെട്ടെന്ന് ഇതുപോലെ ചെയ്യാറുണ്ടല്ലോ.”

അവിചാരിതമായ ജാള്യത്തിൽ നിന്ന് അവളെ രക്ഷിക്കാനായി “ഹേയ് അതു കുഴപ്പമില്ല, ഉമിനീർ നല്ലൊരു അണുനാശകമാണ്” എന്നു പറഞ്ഞെങ്കിലും വിചിത്രമായ ആ പെരുമാറ്റം സംശയം ജനിപ്പിക്കാൻ പോന്നതായി. ആദ്യമായി ബസ്സിൽ വച്ച് കണ്ടുമുട്ടുന്ന അജ്‌ഞാതയായ ഒരു പെൺകുട്ടി വർഷങ്ങളായി അടുത്തിടപഴകുന്ന ഒരു കാമുകിയെപ്പോലെ ഇടപെടുകയെന്നുവച്ചാൽ യഥാർത്ഥത്തിൽ ലജ്‌ജ കലർന്നുള്ള ശൃംഗാരത്തോടെയുള്ള രോമാഞ്ചം അനുഭവപ്പെട്ടു.

യാത്രയിൽ അവൾ അനുവാദത്തിനായി കാത്തുനിൽക്കാതെ ഇടക്കിടെ അവൾ വിരൽ കയ്യിലെടുത്ത് വിശദമായി പരിശോധിക്കും, വേദനയുണ്ടോയെന്നും മറ്റും തിരക്കും. കുറേക്കഴിഞ്ഞ് ഏതോ സ്റ്റോപ്പിൽ അവൾ യാത്ര പറഞ്ഞ് ഇറങ്ങിപ്പോയപ്പോൾ നഷ്ടബോധം തോന്നി.

പിന്നെയെപ്പോഴോ ബസ്സിൽ വച്ച് മയങ്ങിപ്പോയി. നീണ്ട ഉറക്കത്തിൽ പ്രാചീനമായ ചുടുകാടുകളും മീസാൻ കല്ലുകളും ക്രിമറ്റോറിയങ്ങളും കാശിയിൽ ഗംഗാതീരത്തെ മണികർണ്ണികാ ഘാട്ടും അവിടെ കത്തിയെരിയുന്ന മൃതദേഹങ്ങളും സ്വപ്നത്തിൽ നിറഞ്ഞു. ഘാട്ടിലെ ശുഷ്കമായ ചിതയിൽ തീ പിടിച്ച് ഉടലാകെ പൊള്ളി, പാതിയെരിഞ്ഞ്, കുതിച്ചൊഴുകുന്ന ഗംഗയിലേക്ക് ആരോ വലിച്ചെറിഞ്ഞതും ആ ജലതണുപ്പ് ഉടലാകെ പരന്നപ്പോൾ ഞെട്ടിയുണർന്നു.

ബസ് തള്ളിത്തെറിച്ച് ഇരുളിലൂടെ നീങ്ങുകയായിരുന്നു. മനോഹരമായ സായാഹ്നം ഉറക്കം കവർന്നെടുത്തു നഷ്ടപ്പെടുത്തി. പിന്നെയും ഏതൊക്കെയോ വഴികളിലൂടെ അജ്‌ഞാതമായ ദേശങ്ങളിലൂടെ യാത്ര നീണ്ടുപോയി. ഇറങ്ങേണ്ട സ്റ്റോപ്പ് നേരത്തെ തന്നെ കണ്ടക്ടറോട് പറഞ്ഞുവച്ചിരുന്നു. ബസ്സിലെ യാത്രക്കാർ കുറഞ്ഞുവന്ന് രണ്ടോ മൂന്നോ പേർ മാത്രം അവശേഷിച്ചപ്പോൾ അയാൾ അടുത്തുവന്നു തട്ടി.

“അടുത്ത സ്റ്റോപ്പാണ്” റെംബ്രാന്‍റ് പെയിൻറിംഗുകളിലെപ്പോലെ നിഴലും വെളിച്ചവും ഇടകലർന്ന ഒരു ചലിക്കുന്ന അയാളുടെ ചിത്രം കണ്ണുകൾക്ക് ലഭിച്ചു.

വിജനമായ തെരുവിൽ സുഹൃത്ത് കാത്തുനിൽക്കുമെന്നാണ് കരുതിയത്. അവിടെ ആരെയും കാണാനുണ്ടായിരുന്നില്ല. വിളിക്കാമെന്നുവച്ചാൽ മൊബൈൽ ഓഫായിപ്പോയിരുന്നു. മൊബൈൽ പവർ ബാങ്ക് കൈവശം എടുക്കാൻ വിട്ടുപോയി. അവന്‍റെ വീടെവിടെയാണെന്ന് തിരക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ. അൽപം തെക്കോട്ടു നടന്നു.

അവിടെ ഒരു ചെറിയ കുന്നിനു ചേർന്നുള്ള ഇടവഴിയിലൂടെ കുറച്ചുദൂരം കിഴക്കോട്ടു നടന്നാൽ പലതരം പനിനീർച്ചെടികൾ നട്ടുവളർത്തുന്ന വീട്ടുമുറ്റത്തെത്താമെന്ന് പണ്ട് ഹോസ്റ്റലിൽ താമസിക്കുമ്പോൾ അവൻ പറഞ്ഞത് ഓർമ്മയുണ്ട്. അത് മനസ്സിലിട്ട് പതിയെ കാൽ വച്ചു. ഇടയ്ക്കിടെ മിന്നൽ വെട്ടം ചൂട്ടുകത്തിക്കുന്നു. റോഡ് വാഹനങ്ങളുടെ സൗഹൃദവും ശല്യവുമില്ലാതെ ഉറങ്ങി കിടക്കുന്നു. അൽപം നടന്നപ്പോൾ നിരത്തിനോട് ചേർന്ന് വെള്ളമണൽ നിരന്ന വിശാലമായ മൈതാനം കാണായി. പ്രതീക്ഷിച്ച കുന്ന് കണ്ടില്ല.

“എവിടേക്കാ? ” പെട്ടെന്ന് പിന്നിൽ നിന്ന് ഒരു നനുത്ത സ്ത്രീശബ്ദം. ഞെട്ടി പിന്തിരിഞ്ഞുനോക്കി.

ഒരു സ്ത്രീ അവിടെ നിൽപ്പുണ്ടായിരുന്നു, മിന്നൽ വെള്ളമണലിൽ പ്രതിഫലിച്ചു വന്ന വർദ്ധിച്ച വെളിച്ചത്തിൽ കടുത്ത ചുവന്ന വസ്ത്രത്തിൽ ആ രൂപം നിശ്ചലമായി കണ്ണിൽ പതിച്ചു. ഈ ശബ്ദം നേരത്തെ എവിടെയോ കേട്ടിട്ടുള്ളതുപോലെ തോന്നി. പനിനീർ ചെമ്പകഗന്ധം അവിടമാകെ പരന്നു.

“ഞാനാണ് ആ ഛന്ദസ്” അവൾ വശ്യമായി ചിരിക്കുന്നു.

അത് ഗായത്രിയാണെന്നറിഞ്ഞപ്പോൾ മനസ്സിലുളവായ ഇടിമിന്നൽ ശരീരമാസകലം വ്യാപിച്ചു.

“മണക്കൂറുകൾക്ക് മുമ്പ് കിലോമീറ്ററുകളകലെ ബസ്സിറങ്ങിയ നിങ്ങൾ ഇവിടെ?” ചോദിച്ചു പോയി.

“ഞാൻ രക്‌തം കുടിക്കാൻ വന്ന യക്ഷിയാണെന്ന് വിചാരിച്ചു പേടിച്ചു പോയോ? ദൂരെ ഒരിടത്തിറങ്ങിയ സഹയാത്രക്കാരി കുറേനേരം കഴിഞ്ഞ് അപ്രതീക്ഷിതമായി കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പോരെങ്കിൽ ഇന്ന് വെള്ളിയാഴ്ചയും അമാവാസിയും ഒന്നിച്ച്. നിങ്ങൾ പുരുഷന്മാരൊക്കെ ധൈര്യശാലികളാണെന്നാണല്ലോ പൊതുവേ വയ്പ്. വെറുതേ ആ ധാരണ തെറ്റിക്കല്ലേ… ആണുങ്ങളൊക്കെ മീശയും വച്ച് വീരവാദവുമടിച്ച് നടന്നോട്ടെ…”

“പക്ഷേ, ഒന്നു പറയാം… യക്ഷിക്കും നിങ്ങൾക്കും സാമ്യതയുണ്ട്…”

“അതുകൊള്ളാമല്ലോ… യക്ഷി ചുരിദാറാണോ ധരിക്കാറുള്ളത്?” ഞാൻ സാറിനോട് ചുണ്ണാമ്പ് ചോദിച്ചോ?”

“അതല്ല, സ്ത്രീകളെ സാധാരണ അസമയത്ത് ഒറ്റയ്ക്ക് കാണാറില്ല….” ഡൽഹി നിർഭയ സംഭവവും ഉന്നാവ് സംഭവവുമൊക്കെ കോളിളക്കമുണ്ടാക്കുന്ന ഈ കാലത്ത് മാത്രമല്ല, ചുവന്ന വസ്ത്രം ഭയം ലവലേശമില്ലാതെ സംസാരിക്കുകയും ചെയ്യുന്നു.

“ഞാൻ നിങ്ങളെപ്പോലെ അസമയത്ത് ഒറ്റപ്പെട്ടു പോയതാണെങ്കിൽ….? നിങ്ങൾ ഉമ്മറോ ജോസ്പ്രകാശോ ബാലൻ കെ.നായരോ ഒന്നുമല്ലല്ലോ ചാരിത്യ്രം കവരുമെന്ന് കരുതാൻ…

സാറിനെ പരിചയമുള്ള സ്ഥിതിയ്ക്ക് പേടിക്കേണ്ടതുമില്ലല്ലോ? ചുവന്ന വസ്ത്രം യക്ഷികൾ മാത്രമാണോ ധരിക്കാറ്? ദേവിയുടെ ഉടയാടയുടെ നിറം ചുവപ്പാണന്നല്ലേ… എങ്കിൽ എന്നെ ഭഗവതിയായി സങ്കൽപ്പിക്കാത്തതെന്താ? വഴിയറിയാതെ ഉഴലുന്ന ഒരു വഴിപ്പോക്കനെ സഹായിക്കാനെത്തുന്ന ഒരു ദേവി… യക്ഷികൾ സാധാരണ വെള്ള വസ്ത്രമാണ് ധരിക്കാറ്…”

“ദേവതമാർ സ്വയം പുകഴ്ത്തൽ നടത്തുമോയെന്നതിൽ സംശയമുണ്ട്. നിങ്ങൾക്ക് യക്ഷിയോടാണ് സാമ്യം… ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല… യക്ഷികൾ എല്ലായ്പ്പോഴും ഫെമിനിസ്റ്റുകളായിരിക്കും. പുരുഷനിൽ നിന്നുണ്ടാകുന്ന കൊടിയ പീഡനത്തിന്‍റെ പരിണത ഫലമായാണല്ലോ യക്ഷികൾ പരുവപ്പെടുന്നത്… അവർ പിന്നീട് ആണുങ്ങളുടെ ചോര കുടിച്ച് പക വീട്ടാൻ ഇറങ്ങി തിരിച്ചവരായിരിക്കും… മാത്രമല്ല രക്‌ത യക്ഷികൾക്ക് അസാമാന്യമായ ഓർമ്മ ശക്‌തിയും ധാരണാ ശക്‌തിയുമുണ്ടായിരിക്കും. ഇപ്പോൾ തന്നെ കണ്ടില്ലേ… വെള്ളിയാഴ്ചയും അമാവാസിയും പക്കവുമൊക്കെ പറഞ്ഞത്…”

അവൾ വീണ്ടും ചിരിച്ചു. ഇപ്രാവശ്യം ചിരി അൽപം കൂടി ഉച്ചത്തിലായി.

“അപാര കോമഡിയാണല്ലോ… ഞാൻ കുറെ മുമ്പേ ബസ്സിറങ്ങിയെന്നത് നേരാ… അവിടെ എന്‍റെ സുഹൃത്ത് കാത്തുനിൽപ്പുണ്ടായിരുന്നു… അയാളൊടൊപ്പം കാറിലാണ് ഇവിടെ വരെ എത്തിയത്… നിങ്ങൾ ഇവിടെ ബസ്സിറങ്ങിയ സ്റ്റോപ്പെത്തുന്നതിനു കുറേ മുമ്പായി ഒരു ചുവന്ന മാരുതി സ്വിഫ്റ്റ് ഓവർടേക്ക് ചെയ്തു പോയത് ശ്രദ്ധിച്ചിരുന്നോ?”

“അതു ശ്രദ്ധിച്ചില്ല… യക്ഷി സഞ്ചരിച്ച വാഹനത്തിന്‍റെയും നിറം ചുവപ്പ് തന്നെ. ചുവപ്പിനെ വിടാൻ ഭാവമില്ലല്ലോ… ചുവപ്പ് നിങ്ങളുടെ വീക്ക്നെസ്സാണോ? അതിരിക്കട്ടെ നിങ്ങളുടെ അച്ഛനോ ആങ്ങളയോ കാത്തുനിൽക്കാത്തതെന്താ? നിങ്ങളുടെ വീടെവിടെയാണ്? കൊണ്ടുചെന്നാക്കാം… ഒരു സുന്ദരി രാത്രിയിൽ വിജനമായ റോഡിലൂടെ പോകണ്ട… അപകടമുണ്ടാകും”

“ഒറ്റയ്ക്കാണെങ്കിലും എനിക്ക് പേടിയൊന്നുമില്ല കേട്ടോ… അത്യാവശ്യം മാർഷ്യൽ ആർട്സൊക്കെ പഠിച്ചിട്ടുണ്ട്. ഞാൻ ഒറ്റമകളായതുകൊണ്ടു തന്നെയാണെന്നു വച്ചോ… രണ്ട് വയസ്സുള്ളപ്പോൾ തന്നെ പപ്പ മരിച്ചുപോയി. മമ്മി മാത്രമേ ഉള്ളൂ. പിന്നെ അമ്മാവന്മാരൊക്കെ അടുത്ത് താമസമുണ്ട്. ഇന്നാണെങ്കിൽ വീട്ടിൽ മമ്മിയുമില്ല. ഒരു ബന്ധുവീട്ടിൽ പോയിരിക്കുന്നു” അവൾ നടന്നു.

“ഓഹോ മാർഷ്യൽ ആർട്സൊക്കെ പഠിച്ചിട്ടുണ്ടോ… എതിരിടാൻ പറ്റിയ ഒരാളെ നോക്കി നടക്കുവായിരുന്നു. കുറേ നാളായി കൈത്തരിപ്പൊക്കെ തീർത്തിട്ട്… അതിരിക്കട്ടെ ഏതൊക്കെ പഠിച്ചിട്ടുണ്ട്?” തമാശക്കായി ചോദിച്ച് അവളെ അനുഗമിച്ചു.

“കരാട്ടെ, കുംഗ്ഫൂ, കളരിപ്പയറ്റ്…”

“ഇതൊക്കെ അത്യാവശ്യത്തിനും അടിയന്തിരഘട്ടങ്ങളിലും ഉപകാരപ്പെടുമോ?”

“മാത്രമല്ല സ്ത്രീശാക്‌തീകരണ ബില്ലും സ്ത്രീ സംരക്ഷണ നിയമവുമൊക്കെ ഇക്കാലത്ത് ഞങ്ങളുടെ രക്ഷയ്ക്കുണ്ട് കേട്ടോ… എന്തിനെങ്കിലും തുനിയും മുമ്പ് ഇതെല്ലാം ഓർമ്മ വേണം…” അവൾ ചിരിച്ചു. പിന്നീട് മുകളിലേക്ക് നോക്കി പറഞ്ഞു.

“നല്ല മഴക്കാറുണ്ട്… മഴ പെയ്യാൻ സാദ്ധ്യതയുണ്ട്”

“ഇപ്പറഞ്ഞ ബില്ലും നിയമവുമൊക്കെ ഈ കാളരാത്രി, ഈ കുരിരുട്ടിൽ ഇപ്പോൾ രക്ഷയ്ക്കെത്തുമോ?”

“ഇതെപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും… ഇന്നോ രാത്രിയോ പകലോ എന്നൊന്നും നോക്കണ്ട… ബുദ്ധിജീവിയുടെ നല്ല ഭാവി ഇരുട്ടിലാകും… ഞാൻ പറഞ്ഞില്ലെന്നു വേണ്ട കേട്ടോ… അതുപോട്ടെ… നിങ്ങൾ ആരെക്കാണാനാ ഇവിടെ വന്നത്?”

“പ്രദീപ്… എന്‍റെ സുഹൃത്ത്”

“ആ ചനലിൽ വർക്ക് ചെയ്യുന്ന പ്രദീപാണോ?”

“അതേ അതു തന്നെ…”

“അയ്യോ… കഷ്ടമായല്ലോ… അയാളുടെ വീട് ഇവിടെ നിന്നും പത്തിരുപത് കിലോമീറ്റർ ഇനിയും പോകണം. ആളെ എനിക്ക് അടുത്ത പരിചയമുണ്ട്. എന്‍റെ നൃത്തത്തെപ്പറ്റി ചാനലിൽ അയാൾ ഫീച്ചർ ചെയ്തിട്ടുണ്ട്. ഈ കുഗ്രാമത്തിൽ ഓട്ടോ പോലും കിട്ടില്ല. ഇനിയിപ്പോൾ വണ്ടികളുമില്ല, ലാസ്റ്റ് ബസ്സിലല്ലേ നിങ്ങൾ വന്നത്”

“പൊല്ലാപ്പായല്ലോ, പണി കിട്ടി… ലോഡ്ജോ, ഹോസ്റ്റലോ അങ്ങനെയെന്തെങ്കിലും കാണുമോ?”

“ഇതൊരു പട്ടിക്കാടാ മാഷേ, അതൊന്നും പ്രതീക്ഷിക്കണ്ട. പത്തിരുപത് കിലോമീറ്ററപ്പുറത്ത് പ്രദീപിന്‍റെ നാട്ടിൽ ചെന്നാൽ ഇതൊക്കെ കിട്ടും”

“ആ ഫോൺ ഒന്നു തരൂ… ഫോൺ ചാർജില്ലാതെ ചത്തുപോയി… പ്രദീപിന്‍റെ നമ്പർ കാണാതറിയില്ല… വീട്ടിലേക്ക് വിളിച്ച് കളക്ട് ചെയ്തു വിളിക്കാം…”

“എന്‍റെ മൊബൈലും ദീർഘയാത്രയായതിനാൽ ഇപ്പറഞ്ഞ പോലെ ഓഫായി..”

“നിങ്ങൾക്ക് ടൂവിലറുണ്ടോ?”

“സൈക്കിൾ പോലുമില്ല…”

“പരിചയമുള്ള അയൽ വീടുകളിൽ നിന്ന് സംഘടിപ്പിച്ചു തരാമോ?”

“മാഷിന്‍റെ ഇപ്പോഴത്തെ ആവശ്യമെന്താ? പ്രദീപിന്‍റെ അടുത്തെത്തണം… അല്ലേ? എന്നാൽ അതിനി നടപ്പില്ല… ഇന്നെന്‍റെ വീട്ടിൽ തങ്ങാം. നാളെ രാവിലെ തിരിക്കാം…. എന്തു പറയുന്നു?” പതുക്കെ നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

“അതുശരിയാവില്ല, ഞാൻ ഒരു അന്യപുരുഷൻ… ഗായത്രി കല്യാണ പ്രായമായ സുന്ദരിയായ ഒരു പെൺകുട്ടി… രാത്രിയിൽ തനിച്ച് നിങ്ങളുടെ വീട്ടലും ആരുമില്ല… ഇവിടെ വല്ല കടത്തിണ്ണയോ ആൽത്തറയോ ഉണ്ടെങ്കിൽ എന്നെ സംബന്ധിച്ചടുത്തോളം അത് വ്യത്യസ്തമായ ഒരു എക്സ്പീരിയൻസുമായിരിക്കും.

“സാറിന് ഇത്ര പേടിയാണോ? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത്തരം സാഹചര്യങ്ങളിൽ സാധാരണ സ്ത്രീകളാണ് ഭീരുക്കളാകാറുള്ളത്… ബാംഗ്ലൂരിലൊക്കെ ആണും പെണ്ണുമൊക്കെ ഒന്നിച്ച് ഒരു റൂമിലൊക്കെ വാടകയ്ക്ക് താമസിക്കാറുണ്ട്… പിന്നെയാണോ ഒരു വീട്…”

“നാം സമൂഹത്തെ പേടിക്കണം… ഇപ്പോഴും എന്‍റെ കാര്യമല്ല ഉദ്ദേശിച്ചത്.. ഒരു സ്ത്രീ പുരുഷനെ അപേക്ഷിച്ച് നൂറിരട്ടി സമൂഹത്തെ ഭയക്കേണ്ടിയിരിക്കുന്നു. കാരണം ലോകം പുരുഷനേക്കാൾ സ്ത്രീയെ കൂടുതൽ ശക്‌തിയായി അവളുടെ നിലനിൽപും അതിജീവനവും വരെ തകർക്കുന്ന രീതിയിൽ അടിമുടി ഇടവേളകളില്ലാതെ ശ്വാസമെടുക്കാൻ പോലും അവസരം കൊടുക്കാതെ ആക്രമിച്ചുകളയും. ആകെ ഒരു ജന്മവും ജീവിതവുമേയുള്ളൂ അതെപ്പോഴും ഓർക്കണം”

“ങേ നിങ്ങളും ഫെമിനിസ്റ്റാണോ? ഫെമിനിസ്റ്റിന്‍റെ ഭാഷയിലാണല്ലോ നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ മറയില്ലാതെ പറഞ്ഞാൽ അത് ഫെമിനിസം… അല്ലേ? സമൂഹം… എനിക്ക് പുച്ഛമാണ് ആ വാക്കിനോട്. ഇപ്പറയുന്ന സമൂഹം പ്രതിനിധീകരിക്കുന്നത് ആരെയൊക്കെയാണ്? ചുറ്റുവട്ടത്തിന്‍റെ കടന്നുകയറ്റമൊക്കെ എനിക്കറിയാം… പുരുഷ കേന്ദ്രീകൃതമായ ഈ ദുരഭിമാന മേൽകോയ്മ വേരുകളാഴ്ത്തിയ സമൂഹത്തെ എനിക്ക് വെറുപ്പാണ്” തണുത്ത ഇളം കാറ്റ് അവളുടെ മുടിയിഴകളിലുടക്കിത്തെറിച്ച് കടന്നു പോകുന്നുണ്ടായിരുന്നു.

അൽപം കഴിഞ്ഞ് ഒരു കെട്ടിടത്തിനടുത്തെത്തി.. “ഇതാണ് വീട്… വരൂ കറന്‍റ് പോയിരിക്കുകയാണ്” എന്നുപറഞ്ഞ് അവൾ ക്ഷണിച്ചു… നടത്തത്തിനിടക്ക് വേറെ വീടുകൾ കാണാഞ്ഞത് അദ്ഭുതപ്പെടുത്തി.

ഇരുട്ടിൽ തപ്പിപ്പിടിച്ച് വാനിറ്റി ബാഗിൽ നിന്ന് ചാവിയെടുത്ത് പരതി, വാതിൽ തുറന്ന് ഇരുവരും അകത്ത് പ്രവേശിച്ചപ്പോഴേക്കും പുറത്ത് കനത്ത മഴ പെയ്യാൻ തുടങ്ങി. ഇരുട്ടിൽ എവിടെയോ നിന്ന് അവൾ മെഴുകുതിരി കൊണ്ടുവന്ന് തെളിച്ചു. പുറുത്തു നിന്ന് കാറ്റ് ജ്വാല കെടുത്താൻ തുടങ്ങിയപ്പോഴേക്കും അവൾ ചെന്ന് വാതിലടച്ചു.

“ഹം… തും എക് കമ്രേ മേം ബന്ദ് ഹോ..” അവൾ ചെറുചിരിയോടെ പാടി.

“നിങ്ങൾക്ക് കുളിക്കണമെന്നുണ്ടോ” അവൾ ബാത്ത്റൂം കാണിച്ചു തന്നു.

അകത്തെ ഇരുട്ടിൽ തണുത്ത വെള്ളത്തിൽ യാത്രാക്ഷീണം ഒഴുക്കിക്കളഞ്ഞു. തിരിച്ചുവന്നപ്പോൾ കത്തുന്ന മെഴുകുതിരികളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു… അതുകൊണ്ട് തന്നെ വെളിച്ചവും… തീൻമേശക്കരികിൽ അവൾ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു.

“ഡാഡി മമ്മി വീട്ടിൽ ഇല്ലൈ… വീണ്ടും അവളുടെ ചിരിയുടെ മേമ്പൊടിയോടെയുള്ള തമിഴ് ഗാനം മേശക്കരികിൽ അവളുടെ സമീപത്ത് ചെന്നിരുന്നു. ഇപ്പോഴാണ് ശ്രദ്ധിച്ചത്. അവളും കുളിച്ച് വസ്ത്രം മാറിയിരിക്കുന്നു. വെളുത്ത നേര്യതിൽ നിന്ന് താഴംപൂവിന്‍റെ ഗന്ധം ഉതിരുന്നു. മേശയിൽ ഫലവർഗ്ഗങ്ങൾ നിരന്നിരിക്കുന്നു.

“വീട്ടിൽ ആരു ഇല്ലാത്തതിനാൽ ഭക്ഷണം ഒന്നും ഉണ്ടാക്കാനായില്ല. തൽക്കാലം പഴങ്ങൾ കഴിച്ച് വിശപ്പടക്കാം…”

നല്ല വിശപ്പുണ്ടായിരുന്നു. “രാത്രി ഭക്ഷണം പഴങ്ങളാക്കുന്നതാണ് നല്ലത്” ഒരു ചുവന്ന ആപ്പിളെടുത്ത് കടിച്ചുകൊണ്ട് പറഞ്ഞു.

ഭക്ഷണം കഴിഞ്ഞപ്പോൾ സോഫയിൽ അവൾ അരികിൽ വന്നിരുന്നു, പഴയ ആൽബമെടുത്ത് താളുകൾ മറിച്ചു. അതിൽ അവളുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നു. ഓരോ ചിത്രങ്ങൾ കാണിക്കുമ്പോഴും “ഇത് പപ്പ… ഇത് മമ്മി… ഇത് അങ്കിൾ എന്നൊക്കെപ്പറഞ്ഞ് പരിചയപ്പെടുത്തി.

അവൾ നൃത്തം ചെയ്യുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. മെഴുകുതിരി നാളങ്ങളുടെ അരണ്ട സ്വർണ്ണ വെളിച്ചത്തിൽ കുരുത്തോലയുടെ മിനുസതയുള്ള മുഖത്ത് പെട്ടെന്ന് ലജ്‌ജ വിരുന്നുവന്നത് കണ്ടു.

“ഇത് എന്‍റെ ആളാണ്… ജമാൽ വിവാഹത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഒരു പ്രണയം…”

“നിങ്ങൾ വ്യത്യസ്ത മതക്കാരല്ലെ…?”

“അതിനെന്താ? പ്രണയത്തിന് മതം, ജാതി, രാഷ്ട്രീയം പ്രായം ഒന്നും പ്രശ്നമല്ല… അങ്ങനെയായിരുന്നെങ്കിൽ ഞാനവിടെ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല.”

“അതെന്താ?”

“എന്‍റെ പപ്പയും മമ്മിയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്… അവർ വെവ്വേറെ മതക്കാരായിരുന്നു. പപ്പ ക്രിസ്ത്യനും മമ്മി ഹിന്ദുവുമാണ്.”

“നിങ്ങളുടെയും പേരന്‍റ്സിന്‍റെയും സംഭവബഹുലമായ പ്രണയ കഥകൾ കേൾക്കണമെന്നുണ്ട്. പക്ഷേ, ക്ഷീണം കൊണ്ട് ഉറക്കം വരുന്നു. നാളെ പറയണം” കറന്‍റ് വന്നിരുന്നില്ല… അവൾ ഒരു മെഴുകുതിരി കയ്യിലെടുത്ത് കിടപ്പുമുറിയിലേക്ക് നയിച്ചു.

മൃദുലമായ കട്ടിലിൽ ഇരുന്നു. “ഇനി മനസ്സിൽ ചീത്ത വിചാരങ്ങളൊന്നും വരാതെ നോക്കണം… ഉറങ്ങിക്കോ” അവൾ കുലുങ്ങിച്ചിരിച്ചുകൊണ്ട് പതുക്കെ നടന്ന് മുറിക്കു പുറത്തു നിന്ന് വാതിലടച്ചു. പുറത്ത് ശക്‌തിയാർജിക്കുന്ന മഴയുടെ ഇരമ്പം കേട്ടു. പിറ്റേന്ന് വർദ്ധിച്ച ബഹളത്തിൽ ആരോ ശക്‌തിയായി കുലുക്കി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. തീവ്രമായ പകൽ വെട്ടം കണ്ണിലടിക്കുന്നു. മുന്നിൽ പ്രദീപാണ്. അവൻ ഭയചകിതനായിരിക്കുന്നു.

“എടാ, നീയിന്നലേ ഇവിടെയായിരുന്നോ? നിന്നെ വിളിച്ചിട്ട് സ്വിച്ച് ഓഫാരുന്നു. പലയിടത്തേക്കും വിളിച്ച് വെപ്രാളപ്പെട്ടു. നീ യാത്ര തിരിച്ചില്ലെന്ന് പിന്നെ കരുതി. ഇന്ന് പുലർച്ചേ നടക്കാൻ പോയ ചിലരാ, നീയിവിടെ ബോധം കേട്ടു കിടക്കുന്നതുകണ്ട് പാൽ വാങ്ങാൻ പോയ എന്നോട് പറഞ്ഞത്… ആരാണെന്നറിയാനുള്ള കൗതുകം കൊണ്ടാണ് വന്നു നോക്കിയത്. നിനക്കെന്തുപറ്റീ? നീയെന്താ ഇവിടെ?…”

ഞെട്ടിത്തരിച്ച് ചുറ്റും നോക്കി. ചുറ്റുപാടും ജീർണിച്ച മരക്കുരിശുകളുള്ള കുഴിമാടങ്ങളും കല്ലറകളും… ഏതോ ഗ്രാനൈറ്റ് കല്ലറക്കു മുകളിലിരുന്ന് പ്രദീപിനോട് പുലമ്പി.

“ഗായത്രി എവിടെ… ഗായത്രി എവിടെ?”

“ഏത് ഗായത്രി? ഇതിവിടെ പള്ളിയുടെ സെമിത്തേരിയാ… ഒരു ഗായത്രിയുടെ കല്ലറക്കു മുകളിലാ നീയിന്നലെ രാത്രി കടന്നുറങ്ങിയത്?”

ഉൾക്കിടിലത്തോടെ എഴുന്നേറ്റ് നോക്കി. കല്ലറയുടെ മുൻഭാഗത്ത് ഗായത്രി ഗോൺസാൽവസ് ആർ.ഐ.പി എന്നെഴുതിയിരുന്നു.

“ദുരഭിമാനക്കൊലയുടെ ഇരയാ ഇവൾ… അപമാനവും ദുരഭിമാനവും സ്റ്റാറ്റസും മതവും പറഞ്ഞ് വിരലിലെണ്ണാവുന്ന അകന്ന ബന്ധുക്കളും സമുദായക്കാരും അനാവശ്യമായി അവളുടെ പേഴ്സണൽ കാര്യത്തിലിടപെട്ട് കൊന്നു തള്ളിയ കഴിവുള്ള ഒരു പാവം പെൺകുട്ടി… അവളടെ കാമുകനേയും അവർ വകവരുത്തി. സത്യം പറ… ഇന്നലെ രാത്രി എന്താ ഉണ്ടായത്?”

അവന്‍റെ ഭയവും ഉദ്വേഗവും നിഴലിക്കുന്ന മുഖം കണ്മുന്നിൽ മങ്ങി അവ്യക്‌തമായിക്കൊണ്ടിരുന്നു. ശരീരത്തിലൂടെ ഒരുമിന്നൽ പാഞ്ഞു. തലേന്നത്തെ ഇരുട്ട് തലയിൽ വന്നു നിറഞ്ഞു. വേച്ചുവേച്ച് അവന്‍റെ ദേഹത്തേക്ക് പതിയെ ചാഞ്ഞു.

ചില നേരങ്ങളിൽ…

അന്തർദേശീയ തലത്തിൽ സംഘടിപ്പിച്ച കഥ മത്സരവിഭാഗത്തിൽ അരുൺ കുമാറിന്‍റെ കഥാരചനയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒന്നാം സമ്മാനാർഹമായ കഥ. ചെറുപ്പത്തിൽ അമ്മയേയും അച്‌ഛനേയും നഷ്ടപ്പെട്ട് ഉയർച്ച താഴ്ചകളെ നേരിട്ട്, പിന്നീട് രാജ്യത്തിന്‍റെ പ്രധാന മന്ത്രിയായി മാറിയ ഒരു വ്യക്‌തിയെക്കുറിച്ചായിരുന്നു ആ കഥയിൽ പ്രതിപാദിച്ചിരിക്കുന്നത്.

മൂന്ന് വർഷം മുമ്പ് ഇതേ മത്സരത്തിൽ വിജയിച്ച മാധവിയും വിധികർത്താക്കളിൽ ഉൾപ്പെട്ടിരുന്നു. പ്രസ്തുത കഥ വായിച്ച് ആവേശഭരിതയായ മാധവി കഥാകാരന്‍റെ പേര് വായിച്ചതോടെ മുഖഭാവമാകെ മാറി. അരുൺ കുമാർ! ഏതാനും നിമിഷം ആ പേരിൽ മനസ്സുടക്കി നിന്നു. ഇനി ഇദ്ദേഹമാണോ? മനസ്സ് വിചിത്രമായ ചിന്തകളിലൂടെ കടന്നു പോയി.

“സർ” മാധവി തൊട്ടടുത്തിരുന്ന ബഹുമാന്യനായ സാഹിത്യകാരൻ നിർമ്മൽ കുമാറിനെ വിളിച്ചു. സാഹിത്യ ലോകത്തെ കുലപതികളിലൊരാളായിരുന്നു നിർമ്മൽ കുമാർ.

“എന്താണ് മാധവി?”

“എനിക്ക് ഈ ലേഖകന്‍റെ ചിത്രമൊന്ന് കാണാൻ ആഗ്രഹമുണ്ട്.”

“പക്ഷേ, മാധവി കഥയെഴുത്തുകാരുടെ ചിത്രം അയക്കാനുള്ള വ്യവസ്‌ഥ ഈ മത്സരത്തിനില്ലായെന്ന കാര്യം നിനക്കറിയാമല്ലോ. അങ്ങനെ ചെയ്‌താൽ ഈ മത്സരത്തിന്‍റെ സുതാര്യതയെ ബാധിക്കില്ലേ”

“സോറി സാർ, ഞാൻ അതങ്ങ് മറന്നു,” മാധവി നിരാശഭാവത്തിൽ എന്തോ ചിന്തയിൽ മുഴുകി.

“പക്ഷേ, എന്താ അങ്ങനെ ചോദിച്ചത്?”

“ഒന്നുമില്ല സർ… ഞാൻ വെറുതെ.” വൈകുന്നേരമായതോടെ മാധവി വീട്ടിൽ മടങ്ങിയെത്തി. പക്ഷേ അവളുടെ മനസ്സിൽ എന്തോ തികട്ടി നിൽക്കുന്നതു പോലെ തോന്നി. ആ വിമ്മിഷ്ടം മറികടക്കാൻ അവളാഗ്രഹിച്ചുവെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. വീട്ടിലെത്തിയ മാധവിയുടെ അടുത്ത് അദിതി കുസൃതി ചിരിയോടെ ഓടിയെത്തി സ്നേഹ പ്രകടനങ്ങൾ കാട്ടിയെങ്കിലും മാധവിയുടെ മനസ്സ് അവിടെയെങ്ങുമായിരുന്നില്ല. ഇത്രയും കാലം മനസ്സിലെങ്ങോ മൂടിക്കിടന്ന തീക്കനൽ കാറ്റുവീശി ആളിക്കത്തിക്കുകയാണല്ലോ ഈ പേര്. എന്തിന്?

പരിസരബോധം വന്ന മാധവി അദിതിയുടെ ഓരോ ചോദ്യത്തിനും മൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ ഇന്ന് ഈ പേര് പഴയൊരു മുറിവ് കുത്തി വേദനിപ്പിക്കുകയാണല്ലോ. ശിരസിന് ഭാരമേറുന്നതു പോലെ. അകാരണവും അജ്ഞാതവുമായ വേദന നെഞ്ചിലാകെ കത്തി പടരുന്നു. ഭൂതകാലത്തിൽ മറന്ന്, മാഞ്ഞു പോയതെല്ലാം ഓർമ്മയിലേക്ക് തിരിച്ച് വരികയാണല്ലോ. ആഗ്രഹിക്കാൻ ഇഷ്ടപ്പെടാത്ത ഒന്ന് ഓർമ്മയിലേക്ക് തള്ളിക്കയറി വന്ന പോലെ.

******************************

രാത്രിയുടെ നിശബ്ദതയെ തെല്ലൊന്ന് അസ്വസ്ഥമാക്കി കൊണ്ട് 12 മണിയായതിന്‍റെ സൂചന ക്ലോക്കിൽ നിന്നും മുഴങ്ങി കേട്ടു. ജീവിതത്തിന്‍റെ ഭാഗമായിരുന്ന അവളുടേത് മാത്രമായിരുന്ന… ആ വ്യക്‌തിയെ അവൾ ആ രാത്രിയും പതിവു പോലെ കാത്തുകാത്തിരുന്നു. ഘടികാര സൂചി ചലിക്കുന്നതും നോക്കി അയാളെ കാത്തിരിക്കുന്നത് കുറച്ചു ദിവസങ്ങളായി. അവളുടെ ദിനചര്യയായി മാറിയിരുന്നു. എന്നാൽ അയാൾക്ക് അവളെക്കുറിച്ച് യാതൊരു ചിന്തയുമുണ്ടായിരുന്നില്ല.

ഈയൊരു ചിന്തയിൽ മാധവിയുടെ കണ്ണുകൾ ചുവരിലെ ക്ലോക്കിലേക്ക് അടിക്കടി നീണ്ടു കൊണ്ടിരുന്നു. പിന്നീടവൾ ജനാല തുറന്ന് റോഡിലേക്ക് മിഴിനട്ടിരുന്നു. അയാൾ വരുന്നുണ്ടാകുമോ…. എന്നാൽ അവൾ പ്രതീക്ഷിച്ചതു പോലെ റോഡ് തീർത്തും വിജനമായിരുന്നു.

ഏകദേശം ഒരു മണിയായതോടെ വാതിലിൽ ആരോ മുട്ടുന്ന ഒച്ച മുഴങ്ങി. അവൾ ഓടിച്ചെന്ന് വാതിൽ തുറന്നു. മുന്നിലെ കാഴ്ച കണ്ട് അവളുടെ കണ്ണുകളിൽ നിരാശ കലർന്നു. ഒരു തരി ഉറങ്ങാതെ ഓരോ നിമിഷവും ഓരോ യുഗങ്ങളെന്ന പോലെ ആരെയാണോ കാത്തിരുന്നത്, ആ ആൾ വേച്ച് വേച്ച് കാലുറയ്ക്കാതെ തളർന്ന മട്ടിൽ അകത്തേക്ക് നടന്നു വരുന്നു.

“ഇന്നും നിങ്ങൾ കുടിച്ചിട്ടാണോ വന്നത്?” അവൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.

“അതെ കുടിച്ചിട്ടാ വന്നത്. എന്താ നിന്‍റെ അച്‌ഛന്‍റെ പണം കൊണ്ടാണോ ഞാൻ കുടിച്ചെ?” എന്ന് പറഞ്ഞു കൊണ്ട് അയാൾ എന്തോ തെറി പദം ഉച്ചത്തിൽ പുലമ്പി.

“എന്തിനാ ഇങ്ങനെ സ്വന്തം ജീവിതം നശിപ്പിക്കുന്നെ?”

“ജീവിതം… നാശം…” എന്നുറക്കെ പറഞ്ഞു കൊണ്ട് അയാൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.

“ഞ… ഞാൻ… നശിച്ചു. നീ… ഈ വീട്ടിൽ കാലു കുത്തിയനാൾ തുടങ്ങി എന്‍റെ ജീവിതം നരകമായി.”

“അതിന് ഞാനെന്താ ചെയ്തത്?” അവൾ അമ്പരപ്പോടെ അയാളെ നോക്കി.

“ഞാനെന്താ ആഗ്രഹിക്കുന്നതെന്ന് നിനക്ക് നല്ലവണ്ണം അറിയാം.”

“പക്ഷേ അതിന് എനിക്കെന്താണ് ചെയ്യാൻ പറ്റുക? ആശുപത്രിയിൽ പരിശോധന നടത്തി എനിക്കൊരു കുഴപ്പമില്ലെന്നല്ലേ ഡോക്ടർ പറഞ്ഞത്. ഒരമ്മയാകാൻ എനിക്ക് സാധിക്കും. രണ്ടുപേരും പരിശോധന നടത്തണമെന്നല്ലേ ഡോക്‌ടർ…”

എന്നവൾ പറഞ്ഞ് മുഴുവിപ്പിക്കും മുമ്പ് ഒരു കനത്ത പ്രഹരം അവളുടെ കവിളിൽ പതിഞ്ഞു. “ഓഹോ… ഞാൻ കഴിവു കെട്ടവനാണെന്നാ നീ പറഞ്ഞു വരുന്നത് അല്ലേ? എനിക്ക്…”

“ഞാനങ്ങനെ പറഞ്ഞില്ലല്ലോ… ഞാ…”

കൂടുതൽ പറയണ്ട… പ…” അയാൾ ഉറക്കെ അലറി.

“ഞാൻ ശരിയായി മര്യാദയായി നടന്നാൽ എന്‍റെ ആഗ്രഹം സാധിച്ചു തരാം എന്നല്ലേ… അഞ്ചു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇതുവരെ… കൂട്ടുകാരെല്ലാവരും പരിഹസിക്കാറുണ്ട്. മതിയായി… ഇനി സഹിക്കാൻ ആവില്ല.”

“നിങ്ങൾ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തില്ല. എന്നിട്ട് കുഞ്ഞ് വേണമെന്ന് പറഞ്ഞ് എന്നെ കഷ്ടപ്പെടുത്തുകയല്ലേ… ഞാൻ മാത്രം വിചാരിച്ചാൽ കുഞ്ഞുണ്ടാവുമോ?”

“എനിക്കൊന്നും കേൾക്കണ്ട… ഞാൻ പറഞ്ഞത് വിട്ട് കളഞ്ഞേക്കൂ.” അയാൾ കലിയോടെ പറഞ്ഞു.

“നമുക്കൊരു കുഞ്ഞിനെ ഓർഫനേജിൽ നിന്നും ദത്തെടുത്ത് കൂടെ?” അവൾ തെല്ലൊരു സങ്കോചത്തോടെ അയാളുടെ മുഖത്തു നോക്കി.

“എന്താ പറഞ്ഞെ… ഒന്നു കൂടി പറ… അനാഥക്കുഞ്ഞിനെയല്ലേ…”

“അതിലെന്താ തെറ്റ്?” അവളുടെ മറുപടി കേട്ട് അയാൾ ഉറഞ്ഞു തുള്ളി. അവളുടെ മേൽ അയാൾ അസഭ്യ വാക്കുകൾ ചൊരിഞ്ഞു. ദേഷ്യമടങ്ങാതെ അയാൾ മുറിയിൽ അലക്ഷ്യമായി നടന്നു. എന്നിട്ടും കലിയടങ്ങാതെ അയാൾ അവളെ വലിച്ചിഴച്ച് വീടിന് പുറത്തേക്ക് തള്ളി. “ഇനി നീ പടിക്ക് പുറത്താ… നിനക്ക് എവിടെ വേണമെങ്കിലും പോകാം. ഇനി ഞാനുമായി നിനക്കൊരു ബന്ധവുമില്ല. നിനക്കിഷ്ടമുള്ളയിടത്തേക്ക് പോകാം.”

അയാളുടെ പരുഷമായ വാക്കുകളും ചെയ്തിയും അവളുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചു. നിലത്തിരുന്നവൾ ഇരുട്ടിലേക്ക് നോക്കി കരഞ്ഞു. പെട്ടെന്ന് അവളുടെ മനസ്സിൽ ശക്തമായ ഒരു ചിന്തയുണർന്നു. അവളിലേക്ക് എങ്ങു നിന്നോ ഒരു ശക്തി പ്രവഹിച്ചു കൊണ്ടിരുന്നു. ഒരു സിംഹത്തെ പോലെ മാധവി ചാടിയെഴുന്നേറ്റു. അവൾ അയാൾക്ക് നേരെ ചീറി.

“ഗംഭീരം തന്നെ… കേട്ടിട്ട് സന്തോഷം തോന്നുന്നു. സ്ത്രീകൾക്കു വേണ്ടി പേന ചലിപ്പിക്കുന്ന എഴുത്തുകാരൻ. പക്ഷേ വീട്ടിലെ സ്ത്രീയ്ക്ക് ഒരു സ്‌ഥാനവും വിലയുമില്ല. നിങ്ങൾക്ക് സ്ത്രീവാദം കടലാസിലെ വെറും നിർജ്ജീവമായ അക്ഷരങ്ങൾ മാത്രമാണ്. നിങ്ങൾക്ക് സ്ത്രീകൾ വെറു കഥാപാത്രങ്ങൾ മാത്രമാണ്. നിങ്ങൾ ഈ കഥയും കൂടി എഴുതിക്കോളൂ. പ്രശസ്തനാകാം. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ സ്ത്രീകൾ ഒരു കഥയ്ക്കപ്പുറം എന്താകാനാണ്? പക്ഷേ ഒരു കാര്യം ഓർത്തോളൂ, അരുൺ കുമാർ. നിങ്ങൾക്ക് ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ഭാഗ്യമുണ്ടാവില്ല. വേണമെങ്കിൽ ഒരുവട്ടം വൈദ്യപരിശോധന നടത്തി നോക്കൂ. നിങ്ങൾ… പിന്നെ നിങ്ങൾ… എന്നെ ഇറക്കി വിടേണ്ട കാര്യമൊന്നുമില്ല. ഞാൻ തന്നെ ഈ വീട്ടിൽ നിന്നു ഇറങ്ങി പൊയ്ക്കോളാം. വളരെ ദൂരെ നിങ്ങളുടെ കാലൊച്ചയൊന്നും കേൾക്കാത്തത്ര ദൂരത്ത് പൊയ്ക്കോളാം.” മാധവിയുടെ അപ്രതീക്ഷിതമായ മറുപടി കേട്ട് അയാൾ അസ്തപ്രജ്ഞനായി നിന്നു. അയാൾ അവളെ തടയാൻ മുതിർന്നില്ല. ശൂന്യമായ നിരത്തിന്‍റെ നിശബ്ദതയെ മുറിച്ചു കൊണ്ട് അവൾ അജ്ഞാതമായ ലക്ഷ്യത്തോടെ മുന്നോട്ട് നടന്നു.

******************************

ഇന്ന് നീണ്ട 14 വർഷങ്ങൾക്കുശേഷം അതേ പേര് അവളുടെ കണ്ണുകളിൽ തിരയടിച്ചു കൊണ്ടിരുന്നു. ഇത്രയും കാലം അദ്ദേഹം എന്ത് സംഘർഷങ്ങളെയാണ് നേരിട്ടത്. എന്തെങ്കിലും വിഷമഘട്ടങ്ങളെ അനുഭവിച്ചുണ്ടാകുമോ… എല്ലാം അദ്ദേഹത്തിന് ഓർമ്മയുണ്ടാവും. എന്തായാലും നിർമ്മൽജിയെ പോലെ വിശിഷ്ട സാഹിത്യകാരന്‍റെ അനുഗ്രഹാശിസ്സുകൾ അദ്ദേഹത്തിന് ലഭിച്ചത് വളരെ നന്നായി.

നിർമ്മൽജിയുടെ പ്രേരണയും പ്രോത്സാഹനവും കൊണ്ടാണ് അദ്ദേഹം സ്ത്രീ സ്വത്വം എന്ന പുസ്തകം എഴുതിയത് തന്നെ. ആ പുസ്തകമിപ്പോൾ ഇന്ത്യൻ സാഹിത്യലോകത്ത് മാത്രമല്ല, പല വിദേശ ഭാഷകളിലും തർജ്ജിമ ചെയ്യപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നായിരിക്കുന്നു. പുസ്തകങ്ങളിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് ഒരു വീട് വാങ്ങുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തിലിപ്പോൾ എല്ലാതരത്തിലും നിറഞ്ഞ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ കഴിഞ്ഞു പോയ ആ ഭൂതകാലം മാധവിയുടെ മനസ്സിലെ കരിഞ്ഞുണങ്ങിയ വേദനകളെ വീണ്ടും ഉണർത്തുകയാണ് ചെയ്തത്.

“ഇല്ല, ഇത് അദ്ദേഹമാകാൻ വഴിയില്ല. ഇത് മറ്റാരോ ആണ്. ഒരു പേരിൽ തന്നെ എത്രയോ പേർ ഉണ്ടാകും.” മാധവി അസ്വസ്ഥതയോടെ ഓർത്തു.

ഏകദേശം 10 ദിവസത്തിനു ശേഷം നിർമ്മൽജി മാധവിയെ ഫോണിൽ വിളിച്ചു. അരുൺ കുമാറിന് പുരസ്കാരം നൽകാൻ സാഹിത്യ രംഗം മാധവിയെയാണ് തെരഞ്ഞെടുത്തതെന്ന വിവരം അറിയിക്കാനാണ് നിർമ്മൽജി മാധവിയെ വിളിച്ചത്. എന്നാൽ മാധവിയാകട്ടെ അത് കേട്ട് കൂടുതൽ അസ്വസ്ഥയായി. താൻ അക്കാര്യത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്തോറും ആളുകൾ തന്നെ അതിലേക്ക് വലിച്ചടുപ്പിക്കുകയാണല്ലോ എന്നോർത്ത് മാധവിയുടെ ഉള്ളിൽ രോഷമുണർന്നു. തനിക്ക് ആ ചടങ്ങിലേക്ക് വരാനാവില്ലെന്ന് മാധവി നിർമ്മൽജിയോട് തീർത്തു പറഞ്ഞുവെങ്കിലും പരിപാടി സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലേഖകനെ അറിയിച്ച് കഴിഞ്ഞ സ്‌ഥിതിയ്ക്ക് തീരുമാനത്തിൽ മാറ്റമുണ്ടാക്കാനാവില്ലെന്ന് നിർമ്മൽജി പറഞ്ഞതോടെ മാധവി നിസ്സഹായയായി.

“പക്ഷേ, സർ ഇതൊക്കെ തീരുമാനിക്കും മുമ്പ് എന്നോട് ചോദിക്കാമായിരുന്നു?”

“മാധവി, അതിലെന്ത് ചോദിക്കാനിരിക്കുന്നു. ഇക്കാലത്ത് ആളുകൾ പ്രശസ്തരാകാൻ ഇത്തരം പരിപാടികളിൽ ഭാഗമാകാൻ കൊതിക്കുകയാണ് അപ്പോഴാണ് നീ ഇങ്ങനെ.”

“ക്ഷമിക്കണം സാർ, എനിക്ക് വരാൻ സാധിക്കില്ല.”

“ഓഹോ, അപ്പോൾ എന്‍റെ അഭിമാനത്തിന് വിലയില്ല അല്ലേ. ഇൻവിറ്റേഷൻ വരെ അച്ചടിച്ച് വിതരണം ചെയ്തു കഴിഞ്ഞു. ങ്ഹാ സാരമില്ല, മാധവിയുടെ ഇഷ്ടമനുസരിച്ച് ആയിക്കോളൂ.” ഒരു ദീർഘനിശ്വാസമുതിർത്തു കൊണ്ട് നിർമ്മൽജി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ദീർഘദൂര ഓട്ടത്തിൽ വിജയിക്കും മുമ്പ് പരാജയമടഞ്ഞതു പോലെയാണ് നിർമ്മൽജിയ്ക്ക് അപ്പോൾ തോന്നിയത്. മാധവിയുടെ മനസ്സിൽ അപ്പോൾ നിർമ്മൽജിയോട് സഹതാപം തോന്നി.

“സർ ഞാൻ വരാം… പക്ഷേ പുരസ്കാര ദാനച്ചടങ്ങ് കഴിഞ്ഞയുടൻ ഞാൻ മടങ്ങും.”

മാധവിയെ സംബന്ധിച്ച് നിർമ്മൽജി വളരെ ബഹുമാന്യനായ സാഹിത്യകാരനും ആദർശ പുരുഷനുമായിരുന്നു. നിർമ്മൽജി എപ്പോഴും മാധവിയെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്. അതിനാൽ നിർമ്മൽജി മാധവിയോട് വളരെ സ്വാതന്ത്യ്രത്തോടെയാണ് ഇടപെട്ടിരുന്നത്. അത്തരമൊരു വ്യക്‌തിയുടെ തീരുമാനത്തെയും അഭിപ്രായങ്ങളെയും അവൾക്ക് അതുകൊണ്ട് എതിർക്കാനാവുമായിരുന്നില്ല.

വൈകുന്നേരം 7 മണിയോടടുത്ത് ചടങ്ങ് ആരംഭിച്ചു. എഴുത്തുകാരും ബുദ്ധിജീവികളും കൊണ്ട് തിങ്ങി നിറഞ്ഞ ഹാളിൽ അരുൺ കുമാറിന് പുരസ്കാരം നൽകുന്നതിനായി നിർമ്മൽജി മാധവിയെ വേദിയിലേക്ക് സ്വാഗതം ചെയ്‌തു.

മാധവി വേദിയിലിക്കുകയായിരുന്ന ആ വ്യക്‌തിയെ കണ്ട് ഒരു നിമിഷം ചലനമറ്റ് നിന്നു. അയാൾ! എത്ര സങ്കടകരമായ അവസഥയാണിത്… ആ ദൃശ്യത്തിൽ നിന്നും എങ്ങനെയെങ്കിലും ഓടിയൊളിക്കാൻ അവളാഗ്രഹിച്ചു പോയി… പക്ഷേ…

ഇനി താൻ ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ച ആ വ്യക്‌തി അയാൾക്ക് വേണ്ടി സ്വന്തം അഭിമാനവും സ്വത്വവും പണയം വച്ച തന്നിൽ നിന്നും അയാൾക്ക് പുരസ്കാരം ഏറ്റു വാങ്ങാനാവുമോ… കാലത്തിന്‍റെ ഏറ്റവും ക്രൂരമായ തമാശയല്ലാതെ ഇത് മറ്റെന്താണ്…

മാധവിയുടെ നേർക്ക് നോക്കിയ അരുൺ കുമാറിന് തന്‍റെ അഭിമാനമെല്ലാം തകർന്നടിഞ്ഞു. അവ മുള്ളുകളായി സ്വന്തം മനസ്സിൽ തറഞ്ഞു കൊള്ളുന്നതു പോലെ തോന്നി. വേദിയിലെത്തിയ മാധവി നിർമ്മൽജിയുടെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങി വളരെ യാന്ത്രികമായി അരുൺ കുമാറിന് നൽകി.

ഔപചാരികതയോടെ അവൾ അയാളെ നോക്കി അഭിനന്ദനമറിയിച്ചു. തിരിച്ച് ഒരു വാക്കുപോലും പറയാനാവാതെ മറിച്ച് കവിളിലേറ്റ പ്രഹരം പോലെയായിരുന്നു ആ അഭിനന്ദനം. അയാൾ കസേരയിൽ നിശ്ചല പ്രതിമ കണക്കെ അമർന്നിരുന്നു. മാധവി വേദിയിൽ വശത്തായി നിന്നു. അവൾക്ക് എങ്ങനെയും അവിടെ നിന്ന് ഓടി രക്ഷപ്പെടാനാണ് അപ്പോൾ തോന്നിയത്.

ചടങ്ങിന് നിറം പകരാൻ നിർമ്മൽജിയടക്കം മറ്റുള്ള എഴുത്തുകാർ മാധവിയോട് ഒരു കവിത ചൊല്ലാൻ ആശ്യപ്പെട്ടു. അവൾ മനസ്സില്ലാ മനസ്സോടെ താനെഴുതിയ ഒരു കവിത വേദിയിൽ അവതരിപ്പിച്ചു.

മാധവി ചൊല്ലിയ സ്വന്തം ഒരു കവിതയിലെ ഓരോ വരിയിലും അവളുടെ മനസിലെ വേദന നിറഞ്ഞു നിന്നിരുന്നു. വേദിയിലിരുന്നവർ നിശബ്ദരായി കവിതാലാപനം കേട്ടിരുന്നു. കവിത ചൊല്ലിയവസാനിച്ചയുടൻ ഹാളിൽ കരഘോഷം മുഴങ്ങി. എന്നാൽ മാധവി നിശബ്ദയായി വേദിയിൽ നിന്നിറങ്ങി പുറത്ത് പാർക്കിംഗ് ഏരിയയിൽ ചെന്ന് തന്‍റെ കാറിൽ കയറി. ഇത് കണ്ട് എല്ലാവരും പകച്ചു നിന്നു.

വീട്ടിലെത്തിയ മാധവിയ്ക്ക് പൊട്ടിക്കരയാനാണ് തോന്നിയത്. പക്ഷേ ഉള്ളിലുയർന്ന തേങ്ങൽ എവിടെയോ തടഞ്ഞു നിർത്തപ്പെട്ട പോലെ… ഈ സമയം ആരോ വാതിലിൽ മുട്ടുന്ന പോലെ അവൾക്ക് തോന്നി.

“ആരാ?” അവൾ കണ്ണുനീർ തുടച്ചു കൊണ്ട് വെപ്രാളം പൂണ്ട് ജനാല തുറന്ന് പുറത്തേക്ക് നോക്കി. പുറത്ത് താൻ വെറുത്ത അതേ മുഖം… രൂപം.

“നിങ്ങൾ… ഇവിടെ എന്തിനു വന്നു?”

“ഞാ… നിന്നോട് ക്ഷമ ചോദിക്കാൻ വന്നതാ മാധവി?”

“ഏത് മാധവി…? മാധവി മരിച്ചിട്ട് 14 വർഷമായി. എനിക്ക് നിങ്ങളെ പരിചയ മില്ല. പ്ലീസ് കടന്നു പോകൂ.” മാധവി വർദ്ധിച്ച ദേഷ്യത്തോടെ പറഞ്ഞു.

“പോയ്ക്കൊളാം. പക്ഷേ ഒന്ന് ഒരുവട്ടം നീ എന്നോട് ക്ഷമിച്ചുവെന്ന് പറയൂ…” എന്ന് പറഞ്ഞു കൊണ്ട് അയാൾ പുറത്ത് പ്രതീക്ഷയോടെ കാത്തു നിന്നു.

“ഞാൻ പറഞ്ഞല്ലോ എനിക്ക് നിങ്ങളെ പരിചയമില്ല. ഇനി നിങ്ങൾക്ക് പോകാം. അല്ലെങ്കിൽ ഞാൻ ബഹളം വയ്ക്കും.” എന്നു പറഞ്ഞു കൊണ്ട് മാധവി ജനാല വലിച്ചടച്ചു.

ഏകദേശം 15 മിനിറ്റോളം പുറത്ത് ശബ്ദമൊന്നും കേൾക്കാതെ വന്നതോടെ അയാൾ അവിടെ നിന്നും പോയി കാണുമെന്ന് മാധവി കരുതി. അയാളുമായി യാതൊരു ബന്ധവുമില്ലാത്ത സ്‌ഥിതിയ്ക്ക് പിന്നെയെന്തിന് മാപ്പ്…

അവിചാരിതമായി അവളുടെ മനസ്സിൽ നിന്നാരോ അവളെ ശക്തിയായി എതിർക്കുന്ന പോലെ… മാധവി… നീ അയാളുടെ ആരുമല്ലെങ്കിൽ പിന്നെ എന്തിന് അയാളെ വെറുക്കണം, കഴുത്തിൽ ഈ താലിമാല എന്തിന്, നെറ്റിയിൽ ഈ സിന്ദൂരക്കുറിയെന്തിന്, അരുൺ കുമാറുമായി ബന്ധിപ്പിക്കുന്ന അടയാളങ്ങൾ എന്തിന്? പക്ഷേ നിനക്ക് അതൊന്നും ഉപേക്ഷിക്കാനാവില്ല. നിന്‍റെ മനസ്സ് അയാളെ എപ്പോഴെങ്കിലും മറന്നോ… ഒരിക്കലുമില്ല…

“മിണ്ടരുത്… എനിക്കൊന്നും കേൾക്കണ്ട.” മാധവി കിടക്കയിലിരുന്ന് ഉച്ചത്തിൽ കരഞ്ഞു. ഉച്ചത്തിലുയർന്ന കരച്ചിൽ കേട്ട് അദിതി ഞെട്ടി ഉണർന്നു. മാധവി അവളെ ആശ്വസിപ്പിച്ച് വീണ്ടും ഉറക്കി.

രാത്രി ഒരു മണിയോടടുത്ത് മൊബൈൽ റിംഗ് ചെയ്‌തു കൊണ്ടിരുന്നു. ഉറങ്ങാതെ കിടന്നതിനാൽ മാധവി ഫോണടിക്കുന്നത് അറിഞ്ഞെങ്കിലും കോളെടുക്കാൻ തുനിഞ്ഞില്ല. എന്നാൽ റിംഗ് ചെയ്യുന്നത് നിർത്താതെയായപ്പോൾ അവർ ഫോണെടുത്ത് നോക്കി.

“ഹലോ സർ?” സ്ക്രീനിൽ നിർമ്മൽ സാറിന്‍റെ പേര് കണ്ടതോടെ അവൾ എഴുന്നേറ്റിരുന്നു.

“സാറ് ഉറങ്ങിയില്ലേ… എന്തെങ്കിലും കുഴപ്പമുണ്ടോ?” മാധവി ആശങ്കയോടെ ചോദിച്ചു.

“ഞാൻ ചോദിക്കുന്നതിന് മാധവി സത്യസന്ധമായ മറുപടി തരണം. നിനക്ക് അരുൺ കുമാറിനെ പരിചയമുണ്ടോ?” നിർമ്മൽ സാറിന്‍റെ ചോദ്യം കേട്ട് ചെവിയിൽ വെള്ളിടി വീണപോലെ അവൾക്ക് തോന്നി. എന്നാൽ സ്വയം ധൈര്യം സംഭരിച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞു. “ ഈ സമയത്ത് ഇതെല്ലാം എന്താ സാറ് ചോദിക്കുന്നത്?”

“ആദ്യം ഞാൻ ചോദിച്ചതിനുള്ള മറുപടി പറയൂ?”

“അറിയാം… ഒരിക്കൽ എന്‍റെ ഭർത്താവായിരുന്നു.”

“ആയിരുന്നുവെന്നാൽ?” നിർമ്മലിന്‍റെ മറുപടിയിൽ അദ്ഭുതം കലർന്നിരുന്നു.

“ഇപ്പോൾ”

“എന്താ സാർ?”

“ഇന്നലെ നിന്‍റെ വീട്ടിൽ വന്നപ്പോൾ നീ വാതിൽ തുറന്നില്ല. കുറേ നേരം അരുൺ അവിടെ ഉണ്ടായിരുന്നു. പക്ഷേ വാതിൽ അടഞ്ഞു തന്നെ കിടന്നു. പിന്നെ കുറേ കഴിഞ്ഞ് റോഡിലിറങ്ങി നീ വിളിക്കുമെന്ന പ്രതീക്ഷയിൽ അലക്ഷ്യമായി നടന്ന അരുണിനെ ഒരു കാറിടിച്ചു വീഴ്ത്തി. ഇപ്പോൾ മെഡിപ്ലസ് നഴ്സിംഗ് ഹോമിലാണ്. ക്രിട്ടിക്കൽ ആണ്. നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്.”

“പക്ഷേ…. സാർ”

“ഈ പേര് കേൾക്കുമ്പോഴൊക്കെ നീ അസ്വസ്ഥയാകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പരിപാടിക്കിടെ നീ തിടുക്കപ്പെട്ട് വീട്ടിലേക്ക് പോയപ്പോൾ സംശയം ബലപ്പെട്ടു. ഒടുവിൽ അരുൺ നിന്‍റെ വീട്ടിലേക്ക് പുറപ്പെടുന്നതു കണ്ട് ഞാൻ പിറകേ പോയിരുന്നു. കുറച്ച് കഴിഞ്ഞാണ് ആക്സിഡന്‍റ് ഉണ്ടായത്. റിസ്കാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്.” നിർമ്മൽജി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

”ഞാനിപ്പോൾ വരാം സാർ…” അവൾ ഫോൺ വച്ച ശേഷം താലിമാല മാറോട് ചേർത്ത് പിടിച്ച് കണ്ണിറുക്കിയടച്ചു. കണ്ണുനീർ ചാലുകൾ കവിളിലൂടെ ഒഴുകിയിറങ്ങി. കുറച്ച് മുമ്പ് വരെ തിളക്കമുണ്ടായിരുന്ന സ്വർണ്ണതാലി ഇരുണ്ടതു പോലെ അവൾക്ക് തോന്നി. മാധവി ഓടിപോയി മകളെ എഴുന്നേൽപ്പിച്ചു തയ്യാറാക്കി. കാര്യമറിയാതെ അദിതി കണ്ണുമിഴിച്ചു മാധവിയെ നോക്കി.

“മമ്മി ഈ രാത്രിയിൽ നമ്മളെവിടെ പോവ്വാ?” അദിതി സംശയത്തോടെ മാധവിയെ നോക്കി.

“നിന്‍റെ പപ്പയെ കാണാൻ.”

“കള്ളം… പപ്പ ഇല്ലെന്നല്ലേ മമ്മി പറഞ്ഞത്” അദിതി ഉച്ചത്തിൽ ബഹളം വച്ചു.

“ങ്ഹാ പറഞ്ഞിരുന്നു. പക്ഷേ ഇന്ന് പപ്പയെ കിട്ടി.”

“അങ്ങനെയാണെങ്കിൽ പപ്പ ഇവിടെ നമ്മുടെ കൂടെ നിൽക്കുമോ?”

ഒരു നിമിഷം മാധവി മകളെ ചേർത്തു പിടിച്ചു.

“ചിലപ്പോൾ.”

“നല്ല രസമായിരിക്കും അല്ലേ മമ്മി അപ്പോൾ.” അദിതി തുള്ളിച്ചാടി കൊണ്ട് പറഞ്ഞു.

“അതെ…”

അൽപ്പ സമയത്തിനു ശേഷം ഇരുവരും കൂടി നഴ്സിംഗ് ഹോമിലെത്തി. എമർജൻസി യൂണിറ്റിന് മുന്നിലെ ബെഞ്ചിൽ നിർമ്മൽജി ഇരിക്കുന്നത് മാധവി ദൂരെ നിന്നേ കണ്ടൂ. നിർമ്മൽജി ചെറുമയക്കത്തിലായിരുന്നു. അടുത്ത് വരുന്ന കാലൊച്ച കേട്ട് അയാൾ കണ്ണുതുറന്നു. “ങ്ഹാ നീ വന്നോ… ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു.”

“അദ്ദേഹമെവിടെയാണ്?” മാധവി ചുറ്റിലും പകപ്പോടെ നോക്കി.

“ഐസിയു വാർഡിൽ പോയി കണ്ടോളൂ. മുന്നിൽ കാണുന്ന ആ റൂമിലാണ്.” നിർമ്മൽജി തളർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് വിരൽ ചൂണ്ടി. അവൾ അദിതിയുടെ കയ്യും പിടിച്ച് നേരെ മുറിയിലേക്ക് കടന്നു. ഒരു മൂലയിലായുള്ള ബെഡിൽ കിടക്കുന്ന ആ ശരീരത്തെ അവൾ തളർന്ന കണ്ണുകളോടെ നോക്കി. ശരീരമാസകലം ചോരപ്പാടുകൾ. മാധവിയെ കണ്ടമാത്രയിൽ അരുൺ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ആഞ്ഞു. എന്നാൽ മാധവി ഓടിച്ചെന്ന് അരുണിനെ തടഞ്ഞു.

“ഇതെന്താ പറ്റിയത്? ഇങ്ങനെ…?

“എല്ലാം എന്‍റെ കർമ്മഫലം. നിന്നോട് ചെയ്ത പാപത്തിന്‍റെ ഫലം. എനിക്ക് ഉണ്ടായ ഈ അവസ്‌ഥയിൽ ദുഃഖമില്ല. ഇനി ഏതാനും ശ്വാസനിശ്വാസങ്ങൾ വരെ നീളുന്ന ജീവൻ മാത്രം.” എന്നു പറഞ്ഞു കൊണ്ട് അരുൺ പാടുപ്പെട്ട് ശ്വാസമെടുക്കാൻ ശ്രമിച്ചു.

“ഇല്ല ഒന്നും സംഭവിക്കില്ല… ഞാൻ രക്ഷിക്കും…” “ഇനിയാർക്കും അതിനാ

വില്ല” എന്നു പറഞ്ഞു കൊണ്ട് അരുൺ കുമാർ മാധവിയോട് പറ്റിച്ചേർന്ന് ഭയപ്പാടോടെ നിൽക്കുന്ന അദിതിയെ നോക്കി.

“ഈ മോൾ?”

“എന്‍റേതാണ്… ഞാൻ ദത്തെടുത്ത കുഞ്ഞ്.”

“നന്നായി മാധവി. ഇല്ലായിരുന്നുവെങ്കിൽ എന്‍റെ ചിതയ്ക്ക് ആര് തീ കൊളുത്തുമായിരുന്നു. ഈയൊരു ചിന്ത എനിക്കുണ്ടായിരുന്നു. പക്ഷേ ഇപ്പോഴില്ല സന്തോഷമായി. എന്‍റെ മകൾ…” എന്നു പറഞ്ഞു കൊണ്ട് അരുൺ അദിതിയുടെ ശിരസിൽ തലോടി.

“എന്‍റെ എഴുത്തിൽ മാത്രമേ ഞാൻ ആദർശങ്ങൾ പാലിച്ചുള്ളൂ. ജീവിതത്തിൽ ഞാൻ സ്വാർത്ഥനായ പച്ച മനുഷ്യനായി ജീവിച്ചു. അന്ന് നീ പറഞ്ഞതിന് ഞാൻ വില കൽപ്പിച്ചില്ല. നിന്‍റെ സന്തോഷത്തിലുപരി എന്‍റെ ഈഗോയെയാണ് ഞാൻ സംതൃപ്തനാക്കിയത്. എന്നോട് ക്ഷമിക്കൂ മാധവി… എനിക്ക് വയ്യ ശ്വാസമെടുക്കാൻ.”

ഇതെന്താണ് നേർമുന്നിൽ സംഭവിക്കുന്നതെന്നറിയാതെ പകച്ചിരിക്കെ അരുൺ കുമാറെന്ന സാഹിത്യകാരൻ ജീവിതാന്ത്യത്തിന് മറ്റൊരു അദ്ധ്യായം കുറിച്ചു കൊണ്ട് കടന്നു പോയി.

പിറ്റേ ദിവസം ആയിരക്കണക്കിന് വരുന്ന പ്രശസ്തരും അപ്രശസ്തരമായ സാഹിത്യകാരന്മാരുടെയും രാഷ്ട്രീയ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ അരുണിന്‍റെ ചിതയ്ക്ക് കുഞ്ഞ് അദിതി തീകൊളുത്തി. മാധവി നിശ്ചലയായി ആ കാഴ്ച നോക്കി നിന്നു. അരുൺ കുമാർ എവിടെയോ ഇരുന്ന് ചിരിച്ചു കൊണ്ട് പറയും പോലെ അവളുടെ കാതുകളിൽ മുഴങ്ങി.

“ജീവിതം ചിലപ്പോഴൊക്കെ വിചിത്രമല്ലേ മാധവി. തിരിച്ചറിവും തിരിച്ചറിവില്ലായ്മയും കലർന്ന ഒന്ന്. എന്നാലും നിറഞ്ഞ സന്തോഷം മാത്രം. എന്‍റെ അവസാന ആഗ്രഹം നീ സാധിച്ചു തന്നു. എനിക്കൊരു മകളെ സമ്മാനിച്ചു കൊണ്ട്. എന്‍റെ ജീവിതം ഇവിടെ പൂർണ്ണമായിരിക്കുന്നു.”

മാധവി കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ സാരിത്തലപ്പു കൊണ്ട് എന്നന്നേക്കുമായി തുടച്ചു. ഇനി തനിക്ക് മാത്രം സ്വന്തമായ അദിതിയ്ക്കു വേണ്ടി ചിരിക്കേണ്ടതുണ്ടല്ലോ…

ചിത്രശലഭം

വർണപൂത്തുമ്പികൾക്കു പുറകെ പാറിനടക്കുമ്പോൾ അവൾ മറ്റെല്ലാം മറന്നിരുന്നു. ആഭരണചെപ്പ് താഴെയിട്ടു പൊട്ടിച്ചതിനു അമ്മയുടെ കയ്യിൽ നിന്നും കിട്ടിയ ശകാര വർഷവും കരിവള എടുത്തണിഞ്ഞതിനും ചേച്ചിയുടെ അടി കൊണ്ടതുമെല്ലാം മുത്തശ്ശിയുടെ വെറ്റിലച്ചെല്ലം എടുത്തു കളിച്ചതിനു പതിവുപോലെ അശ്രീകരം എല്ലാം നശിപ്പിക്കുമിവൾ. ബുദ്ധിയില്ലെങ്കിലെന്താ കുറുമ്പിനൊരു കുറവുമില്ല എന്ന ശകാരവും കേട്ടു. അല്ലെങ്കിലും മുത്തശ്ശി അശ്രീകരമെന്നേ ചിന്നുവിനെ വിളിക്കൂ. ഇനി അച്ഛൻ മാത്രമേ ചിന്നുവിനെ വഴക്കുപറയാതെയുള്ളൂ.

മറ്റുള്ളവരുടെ ശകാരവർഷങ്ങൾ കർണപുടങ്ങളെ ഭേദിക്കുമ്പോളവൾ അലറിക്കരയാറാണ് പതിവ്. എന്നലിന്ന് സാധാരണപോലെ കരഞ്ഞു ബഹളമുണ്ടാക്കാൻ നിൽക്കാതെ അവൾ തൊടിയിലേക്കിറങ്ങി, മുറ്റത്തെ ചെമ്പരത്തിച്ചെടിയിൽ വന്നിരുന്ന ഒരു ചിത്രശലഭത്തെ കയ്യിലെ ടുക്കാൻ മോഹിച്ച് അവൾ അതിന്  പുറകെ പാഞ്ഞു. ചിത്രശലഭം അവളെ മോഹിപ്പിച്ചുകൊണ്ട് ഏറെ ദൂരം പിടികൊടുക്കാതെ പറന്നു. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക്.

കിലുകിലേ ചിരിച്ചുകൊണ്ട് അവൾ അതിനുപുറകെ ഓടി. അപ്പോഴാണവൾ പൂവാലിയുടെ ചെറുപൈതൽ പറമ്പിലൂടെ കെട്ടുപൊട്ടിച്ച് പായുന്നത് കണ്ടത്. അമ്മയുടെ അകിടിലെ പാൽ കുടിച്ചു തുള്ളി മദിച്ചാണ് അവളുടെ വരവ്. ചിന്നുവിന്‍റെ ശ്രദ്ധ അവളിലേക്കായി.

ചിത്രശലഭത്തെ വിട്ട് അവൾ കിടാവിന്‍റെ പുറകെ ഓടിത്തുടങ്ങി, പൈക്കിടാവാകട്ടെ പിടികൊടുക്കാതെ അവളെ പറമ്പിൽ മുഴുവൻ ഓടിച്ചു. അങ്ങനെ ഓടിക്കൊണ്ടിരുന്നപ്പോഴാണ് അമ്മയുടെ പുറകിൽ നിന്നുള്ള വിളി അവൾ കേട്ടത്.

“എടി ചിന്നു… നീയിങ്ങനെ കിടന്നു ഓടാതെ… നിന്‍റെ പാവാട മുഴുവൻ ചുവന്ന നിറമായല്ലോ…” താൻ ഋതുമതി ആണെന്നുള്ള വിചാരം പോലുമില്ലാതെയാണല്ലോ… പിഞ്ചുകുട്ടികളെപ്പോലെ അവൾ ഓടുന്നതെന്നോർത്തു ആ അമ്മ ഹൃദയം തേങ്ങി.

“വേണ്ട എന്നോട് മിണ്ടണ്ട… എന്നെ നേരത്തെ… അഭരണപ്പെട്ടി പൊട്ടിച്ചതിനു വക്കു പറഞ്ഞില്ലേ” അവൾ അമ്മയെ നോക്കി ചിണുങ്ങി. പിഞ്ചികുട്ടികളുടേതു പോലെ അൽപം കൊഞ്ചലോടെയുള്ള അവളടെ വർത്തമാനം കേട്ടു വരദ കണ്ണുകൾ തുടച്ച് അവളെ നോക്കി ചിരിച്ചു.

“അത് മോളെ നീ… പിന്നെ എത്ര ഭംഗിയുള്ള ആമാടപ്പെട്ടിയായിരുന്നു അത്… അത് മുത്തശ്ശി എനിക്ക് സമ്മാനമായി തന്നതായിരുന്നുവത്. നീ അത് താഴെയിട്ടു പൊട്ടിച്ചപ്പോൾ എനിക്കൽപം ദേഷ്യം വന്നു എന്നത് ശരിയാണ്. ഇന്നിപ്പോൾ അമ്മയുടെ ദേഷ്യമെല്ലാം പോയി. എന്‍റെ പൊന്നുമോളല്ലേ… അമ്മയുടെ കൂടെ വന്നു ആ പാവാട മാറ്റിയുടുത്തിട്ട് പോ” അമ്മയുടെ ദേഷ്യമെല്ലാം പമ്പകടന്നു എന്ന് മനസ്സിലായപ്പോൾ ചിന്നു പരിഭവമെല്ലാം മറന്നു ഓടിച്ചെന്നു.

അവളുടെ കയ്യിൽ പിടിച്ചു വരദ അകത്തേക്ക് നയിച്ചു. പത്തുപതിനാല് വയസ്സായിട്ടും നാല് വയസ്സിന്‍റെ ബുദ്ധി വളർച്ച മാത്രമുള്ള മകളെ ശാസിച്ചിട്ടു ഫലമില്ലെന്ന് മനസ്സിലാക്കിയിരുന്നു. പക്ഷേ എന്നിട്ടും അറിയാതെ ചിലപ്പോൾ അവളെ പ്രാകുകയും ചെയ്തുപോകുന്നു.

ബാത്റൂമിൽ കൊണ്ടുപോയി ശരീരം കഴുകി വൃത്തിയാക്കിയ ശേഷം അടിവസ്ത്രം ധരിപ്പിച്ചു. അലമാരയിൽ നിന്നും എടുത്ത പുതിയ പാവാടയും ബ്ലൗസും അണിയിക്കുമ്പോൾ അവൾ കൈകൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അമ്മയുടെ പിണക്കമെല്ലാം പോയെ… ചിന്നുകുട്ടിയോട് അമ്മയ്ക്ക് ഇഷ്ടമാണേ”

“അതെ, മോളെ മോളോട് അമ്മയ്ക്ക് ഒത്തിരി ഇഷ്ടമാണ്” എന്‍റെ പൊന്നുമോളാണ് നീ”

“നല്ല അമ്മ… അമ്മച്ച് ചിന്നുമോൾ ഉമ്മ തരാം..” അങ്ങനെ പറഞ്ഞു അവൾ വരദയുടെ കവിളിൽ ഉമ്മ വച്ചു. അപ്പോൾ വരദ അവളെ തന്നോട് ചേർത്ത് നിർത്തി ചെവിയിൽ പറഞ്ഞു.

“അതെ… ഇന്ന് ചിന്നുമോൾടെ പുറന്നാളാണ്. അമ്മ അമ്പലത്തീന്ന് കണ്ണന്‍റെ പാൽ പായസം കൊണ്ടുവന്നു വച്ചിട്ടുണ്ട്. എന്‍റെ മോൾക്ക് കഴിക്കണ്ടേ…”

“ഹായ് കണ്ണന്‍റെ പാൽപായസം എനിച്ചു എന്തിട്ടമാണെന്നോ” അങ്ങനെ പറഞ്ഞു അവൾ വീണ്ടും കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടാൻ തുടങ്ങി. അതുകണ്ട് വരദയുടെ കണ്ണുകൾ വീണ്ടും നനഞ്ഞു.

പതിന്നാലിന്‍റെ കൗമാര കുതൂഹലവും പേറി, യൗവ്വനത്തിന്‍റെ പടിവാതിലിൽ സ്വപ്നം കണ്ട് പാറി നടക്കേണ്ട പെൺകുട്ടി. ഇന്നവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ശൈശവ സഹജമായ നൈർമല്യത്തോടെ തുള്ളിച്ചാടുന്നു. ശിശുവിന്‍റെ ഭാവനാലോകമാണ് അവളുടെയും ലോകം.

വിരിയുന്ന പൂവിന്‍റെ സൗരഭം ആ ഹൃദയത്തിനുണ്ടെങ്കിലും ഇനിയും വിരിയാത്ത പൂമൊട്ടാണ് ആ ഹൃദയം. പക്ഷേ ഈ വീട്ടിൽ താനൊഴികെ മറ്റെല്ലാവർക്കും അവളോട് വെറുപ്പാണ്. ചിലപ്പോൾ വിജയേട്ടനു പോലും. കണ്ണന്‍റെ പായസം അവൾക്കു നൽകാതെ മറ്റെല്ലാവരും കുടിച്ചു തീർക്കുമെന്നോർത്താണ് താനവളുടെ പുറന്നാൾ പോലും രഹസ്യമാക്കി വച്ചത്.

വരദ നോക്കുനോൾ സമൃദ്ധമായ നീണ്ട മുടിയിഴകളെ മന്നോട്ടിട്ട് താഴെയിരുന്നു ക്രയോൺ ചായപ്പെൻസിൽ കൊണ്ട് എന്തോ കുത്തിവരയ്ക്കുന്ന തിരക്കിലാണവൾ. അടുത്തുചെന്ന് ആ മുടിയിഴകളൊതുക്കി രണ്ടായി പിന്നിയിടുമ്പോൾ അവൾ പറഞ്ഞു,

“ചിന്നു ഒരു പക്കിയെ വച്ചത് കണ്ടോ അമ്മേ… അമ്മ കണ്ടില്ലേ… നേരത്തെ ആ ചെമ്പരത്തിച്ചെടിയിൽ വന്നിരുന്ന പങ്ങിയുള്ള പക്കി..”

ശരിയാണ് ഒരു ചിത്രശലഭത്തിന്‍റെ ആകൃതി അവൾ ഒപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സ്പെഷ്യൽ സ്ക്കൂൾ വാർഷികത്തിന് വന്നെത്തിയ മുഖ്യാതിഥി പറഞ്ഞതോർത്തു.

“മറ്റ് കുട്ടികളിൽ നിന്നും ഭിന്നമായി അവർക്ക് ചില പ്രത്യേക കഴിവുകൾ ദൈവം നൽകിയിട്ടുണ്ടാകാം. അതിനെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കു. കൂടുതൽ ക്രിയേറ്റിവ് ആയിട്ടുള്ള കാര്യങ്ങളിലേക്ക് അവരുടെ മനസ്സ് തിരിക്കണം. തന്നത്താൻ സ്വന്തം കാര്യങ്ങളിലേക്ക് അവരുടെ മനസ്സ് തിരിക്കണം തന്നത്താൻ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പഠിപ്പിക്കണം. എല്ലാറ്റിനെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചോളൂ” അവളുടെ മനസ്സ് വ്യാപരിക്കുന്നിടത്തേക്ക് സർഗ്ഗാത്മമായി കൈപിടിച്ചു നടത്തേണ്ടത് അമ്മയായ തന്‍റെ കടമാണ്.

“ഹായ് നോക്കട്ടെ മോളൂ, ചിത്രം വരച്ചത് നന്നായിട്ടുണ്ടല്ലോ.” അവൾ ഒരു ചിത്രശലഭത്തിന്‍റെ ചിറകിനു നിറങ്ങൾ നൽകിക്കഴിഞ്ഞു. ഇപ്പോൾ അത് അവൾ നേരത്തെ കണ്ട ഭംഗിയുള്ള ചിത്രശലഭമായി മാറിക്കഴിഞ്ഞു. അവളിൽ പുതിയ കഴിവുകൾ വികസിക്കുന്നത് കണ്ടു മനസ്സ് ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നു. അവളെ അഭിനന്ദിച്ചു അടക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആരും കാണാതെ പാൽപ്പായസം ടംബ്ലറിൽ എടുത്തുകൊടുത്തു. അത് മുഴുവൻ മൊത്തിക്കുടിച്ചശേഷം അവൾ വീണ്ടും വേണമെന്നാവശ്യപ്പെട്ടു.

കുടിക്കുമ്പോൾ പായസം ദേഹത്തും പാവാടായിലും വീണു വൃത്തികേടായികൊണ്ടിരുന്നു. “അയ്യോ… ചിന്നു മോളേ നിന്‍റെ പുതിയ പാവാടയും ബ്ലൗസുമെല്ലാം പായസം വീണു വൃത്തിക്കേടായാല്ലോ. അമ്മ വേറെ ഉടപ്പിടിക്കാം.”

“ഹും വേണ്ട എനിച്ചിതു മതി… ഈ പാവാടയും ബ്ലൗസും കാണാൻ എന്ത് ഭംഗിയാ… ഇപ്പോൾ ചിന്നുമോളെ കാണാൻ പംഗിയില്ലേ. ഞാൻ കാണ്ണാടിയിൽ കണ്ടൂലോ. ചിന്നുമോളെ കാണാൻ നല്ല പംഗീണ്ട്. എനിച്ചീ ഉടുപ്പ് തന്നെ മതി.” അവൾ വാശി പിടിച്ചു കരയാൻ തുടങ്ങിക്കഴിഞ്ഞു.

വരദ പിന്നെ കൂടുതൽ നിർബന്ധിക്കുവാൻ പോയില്ല. ജന്മദിനമായിട്ട് അവളുടെ ഇഷ്ടം തന്നെ നടക്കട്ടെ. പാവാടയിലും ബ്ലൗസിലും വീണ പായസം ഒരു ടവൽ കൊണ്ട് തുടച്ചു കൊടുത്തു, പിന്നെ അവളുടെ ശ്രദ്ധ മേശപ്പുറത്തിരുന്ന മുല്ലപ്പൂവിലേക്കായി. രാവിലെ താൻ ദേവിയുടെ അമ്പലത്തിൽ നിന്നും കൊണ്ട് വന്ന പൂവാണത്.

അവളുടെ പേരിൽ അർച്ചന കഴിച്ചപ്പോൾ കിട്ടിയ പൂവ്. അവൾ ഋതുമതിയായിരിക്കുന്നതുകോണ്ടാണ് പൂവും പ്രസാദവും നൽകാതിരുന്നത്. എന്നാലിപ്പോൾ അവൾ അത് കണ്ടുപിടിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി അതിനുവേണ്ടായിരിക്കും വാശിപിടിത്തം. വിചാരിച്ചതുപോലെ അവൾ പൂവ് കൈനീട്ടീ എടുത്തു തലയിൽ വയ്ക്കാൻ തുടങ്ങി. അപ്പോൾ വരദ സ്വയം ആ പൂവ് അവളുടെ തലയിൽ ചൂടിക്കൊടുത്തു.

പ്രസാദവും കുങ്കുമവും അവൾ കയ്യിലെടുത്തു. നെറ്റിയിലും മഖത്തും വാരിപ്പൂശുന്നതിനു മുമ്പ് വരദ അവളുടെ നെറ്റിയിൽ അതണിഞ്ഞു കൊടുത്തു. “ഇനി ചിന്നു കണ്ണാടിയിൽ നോച്ചിട്ടൂ വരാമ്മേ” അവൾ ആഹ്ലാദത്തൊടെ കിടപ്പുമുറിയിലേക്ക് ഓടിക്കഴിഞ്ഞു. അൽപം കഴിഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ഓടിവന്നു.

“ഹായ്. ഇപ്പോൾ ചിന്നുമോളെ കാണാൻ എന്ത് ഭംഗിയാ ഇല്ലേ അമ്മേ” അവൾ വരദയെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു. അതുകേട്ടു വരദ ആഹ്ലാദത്തോടെ പറഞ്ഞു.

“പിന്നില്ലെ… എന്‍റെ മോളേ കണ്ടാൽ ലോകസുന്ദരിമാരു പോലും ഇപ്പോൾ തോറ്റുപോകും” വരദ അവളുടെ കവിളിൽ ഒരു മുത്തം നൽകിക്കൊണ്ട് പറഞ്ഞു. ചിന്നുമോൾക്കു അത്രയും മതിയായിരുന്നു അമ്മയുടെ അഭിനന്ദനം അവളെ വാനോളമുയർത്തി.

“മോള് മുത്തശ്ശിയേം ചേച്ചിയേം കണ്ടിട്ട് വരാം ട്ടോ”

അവൾ തുള്ളിച്ചാടി അകത്തേക്ക് പോയപ്പോൾ വരദ ചിന്തിച്ചുപോയി. തന്‍റെ മോളെക്കാണാൻ ഒരു ദേവിയുടെ ചന്തമുണ്ട്. ആ ഭംഗിയുള്ള നീണ്ടമുടിയും ഭംഗിയുള്ള കണ്ണുകളെല്ലാം അവൾക്ക് അച്ചമ്മയിൽ നിന്നും കിട്ടിയതാണ്. ഇത്ര പ്രായമായിട്ടും വിജയേട്ടന്‍റെ അമ്മയെ കാണാൻ ഇപ്പോഴും നല്ല ഭംഗിയാണല്ലോ എന്നവളോർത്തു.

“ഹും ഒരു സുന്ദരിക്കോത വന്നിരിക്കുന്നു. ലോകസുന്ദരിയാത്രേ”

തുടർന്ന് അടിപിടിയുടെയും ഉച്ചത്തിലുള്ള കരിച്ചിലിന്‍റെയും സ്വരം കേട്ടു അധികം ഭംഗിയില്ലാത്ത മൂത്തവൾ അസൂയ പെരുത്തിട്ട് അവളെ തല്ലി ഓടിച്ചതാകാം.

“എന്താ… അവിടെ ഒരു ബഹളം. ഈ അശ്രീകരത്തെ കൊണ്ട് തോറ്റുവല്ലോ. ഒരു നേരം സ്വൈര്യം തരില്ല.”

വിജയേട്ടന്‍റെ അമ്മയാണത്. രണ്ടുദിവസമായി അമ്മക്ക് നല്ല സുഖമില്ല. വാവാടുക്കുമ്പോ തുടങ്ങും ശ്വാസം മുട്ട്. അപ്പോൾ പിള്ളേരുടെ ബഹളമൊന്നും അമ്മ സഹിക്കുകയില്ല. ചിന്നുമോളുടെ മുന്നിൽ കാവ്യ പലപ്പോഴും തോൽക്കാനാണ് പതിവ്.

ചിന്നു കാവ്യയുടെ പുറത്തു കയറിയിരുന്നു. അവളെ ഇടിക്കുന്നതും മാന്തുന്നതുമാണ് വരദ ചെന്നപ്പോൾ കണ്ടത്. ദേഷ്യം വന്നാൽ പിന്നെ അവൾ കാട്ടുമൃഗത്തേപ്പോലെയാണ്. കാവ്യയുടെ പുറത്തുനിന്നും ചിന്നുവിനെ പിടിച്ചുമാറ്റാൻ വരദ കുറേ പണിപ്പെട്ടു. അടിയും ഇടിയും കൊണ്ട് മുഖവും ചുണ്ടും വീർത്ത കാവ്യ കരഞ്ഞുകൊണ്ട് എഴുന്നേറ്റു. അവളുടെ മുഖവും കൈകാലുകളും ചതയുകയും പോറുകയും മറിയുകയും ചെയ്തിട്ടുണ്ടായിരുന്നു. ചുണ്ടിൽ നിന്ന് ചോര ഒഴുകിക്കൊണ്ടിരുന്നു.

“എന്നെ പൊട്ടിച്ചീന്ന് വിച്ചു… അതാ ഞാൻ ഇവളെ ഇച്ചത്.” ചിന്നു ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു. വരദയാകട്ടെ ആരുടെ കൂടെ നിൽക്കണം എന്നറിയാതെ വിഷമിച്ചു.

“ഹും അവൾ സുഖമില്ലാത്ത കുട്ടിയാണെന്ന് നിനക്കറിയാൻ പാടില്ലേ. പിന്നെ എന്തിനാ അവളെ അരിശം പിടിപ്പിക്കുന്നത്” മൂത്തവളെ വഴക്കുപറയുമ്പോൾ വരദയുടെ നിയന്ത്രണം വിട്ടിരുന്നു.

“ഹും അമ്മയാണ് ഇവളെ വഷളാക്കുന്നത്. ഇന്നച്ഛൻ വരട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് ഇവളുടെ തോന്ന്യാസങ്ങളെല്ലാം” അങ്ങനെ പറഞ്ഞ് കാവ്യ കരഞ്ഞ് മുഖം വീർപ്പിച്ചു അവിടെ നിന്നും പോയി.

മുത്തശ്ശിയുടെ അടുത്തേക്കായിരിക്കും അവൾ പോയതെന്ന് വരദ ഊഹിച്ചു. മുത്തശ്ശിയെക്കൊണ്ട് വിജയേട്ടനോടെല്ലാം പറഞ്ഞ് കൊടുത്ത് ചിന്നുമോൾക്ക് നല്ല അടിവാങ്ങി കൊടുക്കുകയാണ് അവളുടെ ലക്ഷ്യം.

“എന്‍റെ മോളേന്തിനാ ചേച്ചിയോട് വഴക്ക് കൂടാൻ പോയത്. അതല്ലേ കുഴപ്പമായത്”

വരദ അവളെ ചേർത്തു പിടിച്ചു ചോദിച്ചു. ചിന്നുവിന്‍റെ കുറുമ്പ് കൂടുമ്പോൾ ചിലപ്പോൾ വിജയേട്ടൻ വടിയെടുത്തു അവളെ നല്ലോണം തല്ലാറുണ്ട്.

“അമ്മ അച്ഛനെന്നെ തല്ലുവോ… ചിന്നു ഇനി കുസൃതി കാണിച്ചില്ലാ അമ്മേ” അവൾ പേടിച്ചതുപോലെ വരദയെ കെട്ടിപ്പിടിച്ചു.

“ഇന്ന് ചിന്നുവിന്‍റെ പിറന്നാൾ ആയതുകൊണ്ട് തല്ലണ്ടാന്ന് പറയാട്ടോ.. നല്ല കുട്ടിയായി മുറിക്കകത്തു പോയിരുന്നു കളിച്ചോളൂ. അമ്മ സദ്യ ഉണ്ടാക്കി തരാം” അങ്ങനെ പറഞ്ഞു വരദ അടുക്കളക്കകത്തേക്ക് നടന്നു.

ചിന്നു വീടിന്‍റെ പുറത്തേക്ക് നടന്നു. അച്ഛൻ വൈകുന്നേരം വരുമ്പോൾ അടിക്കുമോ എന്ന ഭയം അവൾക്കപ്പോഴും ഉണ്ടായിരുന്നു. അവൾ ഒന്നും ചെയ്യാനാവാതെ ഏങ്ങിക്കരഞ്ഞുകൊണ്ട് വീടിനുപുറത്തെ ചവിട്ടുപടിയിൽ ഇരുന്നു. അപ്പോൾ വീടിന് മുമ്പിലുള്ള റെയിൽപാളത്തിൽ കൂടി ഒരു ട്രെയിൻ പോകുന്നതവൾ കണ്ടു. അത് കണ്ടതോടെ കൂടി ചിന്നു തന്‍റെ ദു:ഖങ്ങൾ മറന്നു.

ട്രെയിനിന്‍റെ ജനാലക്കരികിൽ ആളുകളെക്കണ്ട് അവൾ കൈകൊട്ടിച്ചിരിക്കുകയും കൈവീശി റ്റാറ്റാ പറയുകയും ചെയ്തു. അപ്പോൾ അതിനുള്ളിൽ അച്ഛൻ നിൽക്കുന്നതുപോലെ അവൾക്ക് തോന്നി. അച്ഛൻ ട്രെയിൻ ഓടിക്കുന്ന ആളാണെന്ന് അവൾക്കറിയാമായിരുന്നു.

അച്ഛന്‍റെ തല്ലിനെക്കുറിച്ചുള്ള ഭയം പിന്നെയും അവളെ പിടികൂടി. ചിന്നുവിന് കരച്ചിൽ വന്നു. അപ്പോൾ അവൾക്ക് തോന്നി തന്‍റെ സങ്കടം കാണാൻ ആരുമില്ലെന്ന്. രണ്ടുദിവസമായി പരീത് മാമനെയും കാണാനില്ല. ഉണ്ടായിരുന്നെങ്കിൽ മാമനോട് പറയാമായിരുന്നു. അല്ല മാമൻ ചിലപ്പോൾ വീട് പണിയുന്നിടത്ത് ഉണ്ടെങ്കിലോ ഉണ്ടെങ്കിൽ മാമനോട് കാര്യം പറയാം. അങ്ങനെ വിചിരിച്ചു അവൾ എഴുന്നേറ്റ് നടന്നു.

അൽപം അകലെ പറമ്പിൽ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടായിരുന്നു അവളുടെ ലക്ഷ്യം. അവിടെ ചെന്നാൽ ഇഷ്ടം പോലെ കളിക്കാൻ പൂഴിമണ്ണും കിട്ടും. പിന്നെ പൊട്ടിയ ഇഷ്ടികയും തടിക്കഷണങ്ങളും അവൾ കണ്ടു. അവൾ എല്ലാം മറന്നു കളികളിൽ മുഴുകി. അപ്പോഴാണ് പുറകിൽ നിന്നും പരീതിന്‍റെ ശബ്ദം കേട്ടത്. “അല്ല ചിന്നുക്കുട്ടി വീട് പണിയാണോ… നല്ല ഭംഗിയുണ്ടല്ലോ വീടിന്” അങ്ങനെ പറഞ്ഞ് അയാൾ ചിന്നുവിന്‍റെ അടുത്തിരുന്നു.

“ഹായ് പരീത് മാമൻ. രണ്ടുദിവസം മാമൻ എവിടെയായിരുന്നു. മാമനെ കാണാഞ്ഞ് ചിന്നുവിന് സങ്കടമായി”

“മാമന് അത്യാവശ്യമായി ഒരിടം വരെ പോകണമായിരുന്നു.”

“അതുപറയുമ്പോൾ അയാളുടെ കണ്ണുകൾ ചിന്നുമോളുടെ മുഖത്തായിരുന്നു. ഇന്നവൾ അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു…” മാമ ഇന്ന് ചിന്നുമോളുടെ പുറന്നാളാണ്.

അൽപ നേരത്തേക്ക് അന്നത്തെ ദു:ഖകരമായ സംഭവങ്ങൾ എല്ലാം മറന്നവൾ അയാളോട് അങ്ങനെ പറഞ്ഞുവെങ്കിലും അടുത്ത നിമിഷം അവൾ അയാളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി.

“മാമാ ഇന്ന് ചിന്നുമോളെ അച്ഛൻ തല്ലുവോ… ചിന്നുമോൾ കവ്യയെ തല്ലി. കാവ്യ ചിന്നുമോളെ പൊട്ടിച്ചീന്ന് വിച്ചു”

അവളുടെ നിഷ്കളങ്കമായ പറച്ചിൽ അയാൾ കേട്ടില്ല. അപ്പോൾ അയാളുടെ കണ്ണുകൾ അവളുടെ ചോദ്യത്തിനൊപ്പം ചലിക്കുന്ന ചുണ്ടുകളിലും മറ്റു അംഗവടിവുകളിലുമായിരുന്നു. വിരിഞ്ഞു തുടങ്ങുന്ന സൂര്യകാന്തി പൂപോലെ മനോഹരിയായ ഒരു പെണ്ണ്. തന്‍റെ ശീരത്തോട് ഒട്ടിച്ചേർന്ന്, നിയന്ത്രണങ്ങളെല്ലാം വിട്ട് അവൾക്ക് ഒരു മുത്തം കൊടുക്കാൻ അയാളുടെ മനസ്സ് വെമ്പി. പെട്ടെന്നയാൾ ചുറ്റിനും നോക്കി.

അൽപം അകലെ പശുവിനെ മേച്ചുനിൽക്കുന്ന ഒരാണിനേയും അടുത്ത വീട്ടിൽ കല്ലിൽ തുണിയലക്കിക്കൊണ്ട് നിൽക്കുന്ന സ്ത്രീയേയും അൽപം അകലെ തന്‍റെ വീടിന് മുന്നിൽ അയയിൽ തുണി വിരിച്ചുനിൽക്കുന്ന വരദയേയും അയാൾകണ്ടു. അപ്പോഴാണയാൾ തങ്ങളുടെ സമീപത്തുകൂടി ആ ചിത്രശലഭം പാറുന്നത് കണ്ടത്.

“ചിന്നുമോൾക്ക് പക്കിയെ പിടിക്കണംന്ന് കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞായിരുന്നില്ലേ… നമുക്കിപ്പോൾ അതിനെ പിടിക്കാൻ പോയാലോ. ”അതുകേൾക്കേണ്ട താമസം ചിന്നു ആഹ്ലാദത്തോടെ ചാടിയെഴുന്നേറ്റു.

“വേണം എനിച്ച് പക്കിയെ പിടിച്ചണം” അവൾ ചാടിയെണീറ്റു. പരീതിന്‍റെ കയ്യിൽ പിടിച്ചുവലിച്ചു. അവൾ പരീതിനൊപ്പം ചിത്രശലഭത്തിന്‍റെ പുറകെ ഓടുന്നത് വരദ കണ്ടിരുന്നു. പത്തറുപത്തിനാല് വയസ്സുള്ള ചിന്നുമോളുടെ

മുത്തച്ഛനാകാൻ പ്രായമുള്ള അയാളൊടൊപ്പം അവൾ ഓടി നടക്കുന്നിൽ വരദക്ക് അപാകത ഒന്നും തോന്നിയില്ല. മാത്രമല്ല കുടുംബത്തിൽ ഒരു സഹായിയായി വർത്തിച്ചിരുന്ന അയാൾ ഒരു നല്ല മനുഷ്യനാണെന്നും വരദ കരുതി. പിന്നീട് ഏറെനേരം കഴിഞ്ഞ് ചിന്നുവിനെ കാണാഞ്ഞ് അവളെ അന്വേഷിച്ചു ചെന്ന വരദ കണ്ടത് വീട്ടിൽ നിന്നും അൽപം അകലെ സ്ഥിതി ചെയ്യുന്ന റെയിൽപ്പാതയിൽ മിക്കവാറും നഗ്നമായ ഉടലോടെ ചിന്നിച്ചിതറിയ ശവശരീരമായിട്ടായിരുന്നു. അവിടെ ആളുകൾ ധാരാളം കൂടി നിന്നിരുന്നു.

ബുദ്ധിമാന്ദ്യമുള്ള അവൾ അബദ്ധത്തിൽ ട്രെയിനടിയിൽപ്പെട്ടതാകാമെന്ന് പോലീസ് വിധിയെഴുതി. ആ ശരീരത്തിൽ വീണു അലറിക്കരയുന്ന വരദയെ നോക്കി കൊണ്ട് അപ്പോൾ ആൾക്കൂട്ടത്തിൽ ഭാവഭേദമില്ലാതെ ഒരാൾ നിന്നിരുന്നു.

അയാളുടെ മുഖം പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ നിസ്സംഗമായിരുന്നു. അത് ചിന്നുവിന്‍റെ സുഹൃത്തും കളിത്തോഴനുമായിരുന്ന പരീത് ആയിരുന്നു. മാരീചനെപ്പോലെ ആൾക്കൂട്ടത്തിൽ മറഞ്ഞുനിന്ന അയാൾ, വരദയുടെ ദൃഷ്ടിയിൽ പെടും മുമ്പ് അവിടെ നിന്നും വേഗം നടന്നുനീങ്ങി.

അയാൾ

അയാളെന്നെ പിന്തുടരാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. അരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഞാനുറങ്ങിക്കിടക്കുമ്പോഴായിരിക്കും കൂടുതലായും അയാൾ എന്‍റടുത്തേക്ക് വന്നിരുന്നത്. നീണ്ടുമെലിഞ്ഞ രൂപമായിരുന്നു അയാൾക്ക്. ഒട്ടിയ കവിളും നരച്ച താടിയും മുടിയും മീശയും ചന്ദനക്കളറിലുള്ള മുണ്ടും തോളത്ത് മുഷിഞ്ഞു നാറിയ കരിപിടിച്ച ഒരു തോർത്തും. വായിലെപ്പോഴും മുറുക്കിയതിന്‍റെ ചോരപ്പാടുകൾ കാണാം.

ഒരു ദിവസം കടുത്ത നടുവേദനയായി കട്ടിലിൽ നിന്നിറങ്ങി താഴെ പായ വിരിച്ച് കിടന്നപ്പോഴാണ് അയാൾ ആദ്യമായി എന്‍റെ അടുത്തേക്ക് വന്നത്. അടച്ചിട്ട ജനാലയുടെ കമ്പികൾക്കിടയിലൂടെ അയാൾ അകത്തേക്ക് വന്നു. കിടക്കുന്ന എന്‍റെ അടുത്ത് വന്ന് രൂക്ഷമായി എന്നെ നോക്കി.

“ഇതെന്‍റെ സ്ഥലം… മാറിക്കിടക്ക് എന്നാജ്‌ഞാപിച്ചു.

പാതിമയക്കത്തിലായ ഞാൻ ഒരു വിറയലോടെ തരിച്ചു മരവിച്ചു കിടന്നു. അനങ്ങാൻ പോലും പറ്റാതെ. അയാൾ വന്ന് എന്നെ ഒരു വശത്തേക്ക് തിരിച്ചു കിടത്തി. അയാളുടെ സ്പർശനം ഞാൻ ശരിക്കും അറിഞ്ഞിരുന്നു. പിന്നീട് ഞാൻ കിടക്കുന്നതിന്‍റെ താഴെയായി ഒരു അഗാധ ഗർത്തം രൂപം കൊണ്ടു.

അയാൾ പതുക്കെ പതുക്കെ അതിനിടയിലേക്ക് ഇറങ്ങിപ്പോയി. അലക്കി വെളുപ്പിച്ച ചന്ദനക്കളർ മുണ്ടുടുത്ത് അതിനുനേരെ വിപരീതമായി മുഷിഞ്ഞ് കരിപിടിച്ച തോർത്ത് തോളിലിട്ട് “നിന്നെ എനിക്ക് വേണം” എന്ന് പറഞ്ഞ് അയാൾ പിന്നീടങ്ങോട്ട് എന്‍റെ ജീവിതത്തിലുടനീളം എന്നെ പിന്തുടർന്നു. നമ്മൾ ആത്മാവ്, പ്രേതം എന്നൊക്കെ വിളിക്കുന്ന സാങ്കൽപ്പികമോ യാഥാർത്ഥ്യമോ എന്ന് ഇപ്പോഴും ഉറപ്പില്ലാത്ത ഒന്നായ ആ ഒരു വ്യക്‌തിയാണ് അല്ലെങ്കിൽ ആ ഒരു സംഭവമാണ് പിന്നെ എനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് ഒരു നടുക്കത്തോടെ ഞാൻ മനസ്സിലാക്കി.

അദ്ധ്യാപകനായ ഞാൻ ക്ലാസ് എടുക്കുമ്പോൾ ചിലപ്പോൾ ബോർഡിലെഴുതാൻ അതിനഭിമുഖമായി തിരിയുമ്പോൾ കറുത്ത ബോർഡിന് മുന്നിൽ മുറുക്കി ചുവപ്പിച്ച പല്ലുകൾ കാട്ടി വികൃതമായി ചിരിച്ച് നിന്നെ എനിക്ക് വേണം എന്നയാൾ പറയും. പലപ്പോഴും ഇതുകേട്ട് ഒന്നും ചെയ്യാൻ പറ്റാതെ മരവിച്ച് നിന്ന് പിന്നീട് കുട്ടികളോട് നോട്സ് എഴുതാൻ പറഞ്ഞ് ഞാൻ സ്റ്റാഫ് റൂമിൽ പോയിരിക്കുമായിരുന്നു. ഷുഗർ കുറയുന്ന അസുഖം ഉള്ളതിനാൽ കുട്ടികൾ പലപ്പോഴും അതാണെന്ന് കരുതുമായിരുന്നു.

ചില അവസരങ്ങളിൽ സിനിമാതീയേറ്ററിൽ ടിക്കറ്റ് എടുത്ത് കയറുന്ന നേരം വാതിലിന്‍റെ മൂലയിൽ ആ ഇരുട്ടിൽ വികൃതമായി ചിരിച്ച് അയാൾ നിൽക്കുന്നുണ്ടാകും. എത്രയോ തമാശപ്പടങ്ങൾ നിർവ്വികാരനായി എനിക്ക് ഇങ്ങനെ കാണേണ്ടി വന്നിട്ടുണ്ട്.

മറ്റൊരിക്കൽ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം മാർക്കറ്റിൽ മീൻ വാങ്ങാൻ പോയിരുന്നു. അന്നെന്തോ ചാകരയായിരുന്നു എന്ന് തോന്നുന്നു. ഇഷ്ടംപോലെ മീനുണ്ട്. മാർക്കറ്റിലാണെങ്കിൽ ഉരുത്സവത്തിന്‍റെ അത്ര തന്നെ ആൾക്കാരും. തിങ്ങി നിറഞ്ഞുനിൽക്കുന്ന ആളുകൾക്കുമിടയിലൂടെ മുട്ടിമുട്ടി നിരങ്ങി നീങ്ങുമ്പോൾ പെട്ടന്നതാ അയാൾ മുന്നിൽ! എന്ത് ചെയ്യണമെന്നറിയാതെ ഞാൻ സ്തബ്ധനായി നിന്നുപോയി. ഒരടി മുന്നോട്ട് വയ്ക്കാൻ പറ്റുന്നില്ല.

തൊട്ടുപുറകിലുള്ള ആൾ ഒന്ന് നടക്ക് ചേട്ടാ… നിക്കല്ലേ അവിടെ എന്നും പറഞ്ഞ് എന്നെ പുറകിൽ നിന്ന് തള്ളുന്നുണ്ടായിരുന്നു. ഞാനാകട്ടെ എന്തുചെയ്യണമെന്നറിയാതെ ആകെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. ഇയാളെന്തിന് എന്നെ ഇങ്ങനെ പിന്തുടരുന്നു? ഇതിനിടെ സഹികെട്ട് പുറകിൽ നിൽക്കുന്ന ആൾ എന്നെ പുറകിലേക്ക് പിടിച്ചുവലിച്ച് കടന്നുപോയി.

മാർക്കറ്റിൽ വന്നാൽ മീൻ നോക്കിയിട്ടേ വാങ്ങാൻ പറ്റൂ. അത് ചിലപ്പോ കുറച്ചുനേരം നിന്ന് നോക്കേണ്ടിവരും. അതിന് നിങ്ങളെന്തിനാ എന്നെ തള്ളിമാറ്റുന്നത്. ഞാനറിയാതെ വളരെ ഉറക്കെ അരിശത്തോടെ അയാളോട് ചോദിച്ചു. എന്‍റെ പെട്ടെന്നുള്ള പ്രതികരണം അയാൾ പ്രതീക്ഷിച്ചില്ല. അദ്ദേഹം വേഗം മുന്നോട്ട് തിക്കിത്തിരക്കി നടന്നുപോയി. അപ്പോഴും ആ നരച്ചതാടിയും മീശയും വച്ച ആ മെലിഞ്ഞരൂപം എന്‍റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അയാളോടുള്ള ദേഷ്യം മുഴുവൻ എന്‍റെ പുറകിലുണ്ടായിരുന്ന ആ പാവത്തിൽ ഞാൻ തീർത്തു. പിന്നെ നോക്കുമ്പോൾ അയാൾ അപ്രത്യക്ഷനായിരുന്നു.

മറ്റൊരിക്കൽ ആശുപത്രിയിൽ ഒരു സുഹൃത്തിനെ കാണാൻ വേണ്ടി പോയപ്പോഴായിരുന്നു. ലിഫ്റ്റിൽ കുറേപ്പേർ ഉള്ളതിനാലും ചെറിയ മുട്ടുവേദന ഉള്ളതിനാലും ചവിട്ടുപടികൾ ഒഴിവാക്കി വീൽചെയർ കൊണ്ടുപോകുന്ന നിരപ്പായ വഴിയിലൂടെയാണ് ഞാൻ മുകളിലേക്ക് കയറിയത്.

ഇടനാഴിയുടെ ഇങ്ങേ അറ്റത്ത് എത്തിയപ്പോൾ അങ്ങേ അറ്റത്തെ ജനൽക്കമ്പികൾക്കിടയിലൂടെ അയാൾ കടന്നുവരുന്നു. ഞാനപ്പോഴേ ക്കും പകുതി ദൂരം പിന്നിട്ടിരുന്നു. തിരിഞ്ഞോടാണോ മുന്നോട്ട് പോകണോ എന്നറിയാതെ ഞാൻ പകച്ചുനിന്നു. ഇടനാഴിയിൽ ആരുമില്ല. ഞാനും അയാളുമല്ലാതെ. സന്ധ്യാസമയമായതിനാൽ നേർത്ത ഇരുട്ടും.

അയാൾ പതുക്കെ എന്‍റെ അടുത്തേക്ക് നടന്നടുക്കാൻ തുടങ്ങി. പേടിച്ചുപോയ ഞാൻ പാതി തുറന്നിട്ട ഏതോ രോഗിയുടെ മുറിയിലേക്ക് ഓടിക്കയറി. മുറിയിലെ ആൾക്കാർ ദേഷ്യത്തോടെ എന്നെ നോക്കി. അതിലൊരുത്തൻ നിങ്ങളേതാ എന്ന് ചൂടായി ചോദിച്ചു. സോറി. റൂം മാറിപ്പോയി എന്ന് ഞാൻ പറഞ്ഞു. എന്നാലൊന്ന് മുട്ടിയിട്ട് വന്നൂടെ ഒരു മര്യാദയൊക്കെ വേണ്ടേ എന്നയാൾ ചോദിച്ചു. മുഖത്തെ നീരസം ശരിക്കും പ്രകടമായിരുന്നു. ഞാൻ വീണ്ടും സോറി പറഞ്ഞു.

കൂട്ടത്തിലെ സ്ത്രീകൾ ഏതോ ഒരു അലമ്പനെ നോക്കുന്ന രീതിയിൽ എന്നെ വളരെ വെറുപ്പോടെ നോക്കി. വീണ്ടുമൊരിക്കൽ കൂടെ സോറി പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ അയാളെ കാണാനില്ലായിരുന്നു. ആ മുറിയിലുണ്ടായിരുന്ന സ്ത്രീകളിൽ ഒരു സ്ത്രീയെ പിന്നീട് ഞാൻ കണ്ടിരുന്നു.

എന്‍റെ ഒരു കൂട്ടുകാരിയുടെ കൂട്ടുകാരി ആയിരുന്നു അവർ. യാദൃച്ഛികമായി ബസ് സ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ കൂട്ടുകാരി ഈ സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി തന്നു. അപ്പോൾ അവർ പറയുകയാ എനിക്കിയാളെ ഓർമ്മയുണ്ട്. ഒരിക്കൽ ആശുപത്രിയിൽ വച്ച് കണ്ടിട്ടുണ്ട്. ഒരു മര്യാദയുമില്ലാതെ റൂമിലേക്ക് കടന്നുവന്ന ആളാണ് ഇയാൾ. ഇല്ലാതായി എന്നു പറയുന്നതാകും ശരി, എന്‍റെ അവസ്ഥ കണ്ടിട്ടാകണം കൂട്ടുകാരി പറഞ്ഞു.

“നിനക്ക് ആളെ തെറ്റിയതാകും ഇവനാള് പക്കാ നീറ്റാ” ഞാനവളോട് പറഞ്ഞു എനിക്കങ്ങനെ ഒരബദ്ധം പറ്റിയിട്ടുണ്ടെന്ന്. അതിന്‍റെ കാരണം ആരും ചോദിക്കുന്നില്ലല്ലോ… അഥവാ ഞാൻ പറഞ്ഞാൽ അത് ഞാൻ പറയുന്ന മുടന്തൻ ന്യായമായേ അവർ കാണൂ… ആ നിമിഷം എനിക്കയാളോട് അടങ്ങാത്ത കലി വന്നു. അയാൾ കാരണം എന്‍റെ മാനവും മര്യാദയും വരെ നശിപ്പിക്കപ്പെടുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നിത്തുടങ്ങി.

പിന്നീട് പല തവണ എന്തെങ്കിലും എഴുതുമ്പോഴും പത്രം വായിക്കുമ്പോഴും ഒരു മിന്നായം പോലെ അയാൾ മുന്നിലൂടെ കടന്നുപോകും. പലപ്പോഴും ചരമക്കോളം നോക്കുമ്പോഴായിരിക്കും അയാളുടെ ആ മിന്നൽ പാച്ചിൽ. അതുകൊണ്ട് തന്നെ ഇപ്പോൾ പത്രത്തിൽ ചരമക്കോളം പേജ് ഞാൻ നോക്കാറില്ല. ക്ലാസിലെ കുട്ടികൾ പത്രം നോക്കിയിട്ട് ചരമക്കോളം നോക്കി പറയും.

“സാറേ ഒരുത്തൻ 99 ൽ ഔട്ടായി. സെഞ്ച്വറി അടിക്കാൻ പറ്റിയില്ല. ബൈക്ക് ആക്സിഡന്‍റ് ആയിട്ടാണ് മരിച്ചതെങ്കിൽ സാറേ ഒരുത്തൻ റൺഔട്ട് ആയി എന്നൊക്കെ പറഞ്ഞ് ചിരിക്കും. ഒരുതരം ഭീതിയോടെയാണിത് ഞാൻ കേൾക്കുന്നത്.

മറ്റൊരിക്കൽ വാട്ടർ ടാങ്ക് കഴുകി പുറത്തേക്കിറങ്ങിയ ഞാൻ നോക്കുമ്പോൾ സഹായികളായ ഭാര്യയുടെയും അവളുടെ അച്ഛന്‍റേയും അമ്മയുടെയും പിന്നിലായി അയാൾ നിന്ന് ചിരിക്കുന്നു. സന്ധ്യാസമയത്തെ ചുവന്ന സൂര്യരശ്മികൾ അയാളുടെ വായിലെ മുറുക്കിനെ ഒന്നുകൂടി ചുവപ്പിച്ചു. ഞാനാകെ കുഴഞ്ഞുപോയി.

അന്ന് രാത്രി എനിക്ക് പനി പിടിച്ചു. ശരീരം മൊത്തം വേദനയും. അത് ടാങ്ക് കഴുകിയതിന്‍റെ ആണെന്ന് അവർ പറഞ്ഞു. ഇതിനുമുമ്പും കുറേ തവണ ഞാൻ ടാങ്ക് കഴുകിയതാണ് ആരും സഹായികളില്ലാതെ. അന്നൊന്നും യാതൊരുവിധ ക്ഷീണമോ വേദനയോ ഒന്നും അനുഭവപ്പെട്ടിരുന്നില്ല. ഇയാൾ എന്‍റെ ജീവിതത്തിലെ നിർണ്ണായക ഘടകമായി മാറുന്നുണ്ടോ എന്ന് ഞാൻ ഒരു വിറയലോടെ ഓർത്തു.

മരിച്ചുപോയ എന്‍റെ അച്ഛനെ ഞാൻ ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ട്. ഞങ്ങൾ തമ്മിൽ സ്വപ്നത്തിൽ ഒരുപാട് നേരം സംസാരിക്കാറുമുണ്ട്. അങ്ങനെയൊരിക്കൽ സംസാരിക്കുമ്പോൾ അച്ഛനോട് ഞാൻ ഇയാളുടെ കാര്യം പറഞ്ഞു. പൊടുന്നനെ സ്വപ്നത്തിൽ അയാളും എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. “നിന്‍റെ അച്ഛന്‍റെ ലോകമല്ല എന്‍റേത്. അദ്ദേഹത്തിന് എന്നെ കാണാൻ പറ്റില്ല” അയാൾ പറഞ്ഞു. “അച്ഛാ അച്ഛാ… ദേ അയാൾ വന്നിരിക്കുന്നു” എന്ന് ഞാൻ അച്ഛനോട് പറഞ്ഞു. അതുവരെ സംസാരിച്ചിരുന്ന അച്ഛൻ പെട്ടെന്ന് നിശബ്ദനായി. പിന്നെ അച്ഛനെ കാണുന്നില്ല.

ഞാൻ ഞെട്ടി എണീറ്റ് നോക്കുമ്പോൾ അലമാരയുടെ ഒരു സൈഡിൽ ജനൽക്കമ്പി പിടിച്ച് അയാൾ ചാരി നിൽക്കുന്നു. തൊണ്ടവരണ്ട് ഒന്ന് ശബ്ദിക്കാൻ പറ്റാതെ അനങ്ങാൻ പോലുമാവാതെ ഞാൻ വിറങ്ങലിച്ച് കിടന്നു. എന്നെ വളരെ ദേഷ്യത്തോടെ നോക്കി ജനൽക്കമ്പികൾക്കിടയിലൂടെ അയാൾ എങ്ങോ മറഞ്ഞു.

ഒരിക്കൽ അടുക്കളയിലെ തുടയ്ക്കുന്ന കരിമ്പൻ പിടിച്ച തോർത്ത് മറ്റ് വേയ്സ്റ്റ് പേപ്പറുകൾക്കൊപ്പം ഞാൻ കത്തിച്ചു. ആ തോർത്ത് എന്നിൽ ഇടയ്ക്കിടെ അകാരണമായ ഒരു ഭീതി ഉണ്ടാക്കിയിരുന്നു. അയാളുടെ തോളിലെ തോർത്ത് പോലെ ആയിരുന്നു അതും. ആ തോർത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ചാമ്പലാക്കിക്കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ ക്രൂരമായ കണ്ണുകളോടെ ആ നരച്ച രൂപം എന്‍റെ മുന്നിൽ വീണ്ടും വന്നു.

“നീയത് കത്തിച്ചു കളഞ്ഞു അല്ലേ… നിന്നെ എനിക്ക് വേണം” അയാൾ വീണ്ടും പറഞ്ഞു. ഒരു വിറയലോടെ ഞാൻ തരിച്ചു നിന്നു. രാത്രി ഭാര്യയോട് എല്ലാം പറയാൻ തോന്നി. സ്വതവേ വളരെ ഭീരുവായ അവൾ ഇതും കൂടി കേട്ട് പേടിച്ച് സമാധാനം കളയണ്ട എന്നു കരുതി ഞാൻ പറഞ്ഞില്ല.

മറ്റാരോടെങ്കിലും പറയണം എന്നുവച്ചാൽ നാട്ടിലെ അറിയപ്പെടുന്ന നിരീശ്വരവാദി ആയ ഞാൻ ഇത്തരം കഥകൾ പറഞ്ഞാൽ അവരുടെ മുന്നിൽ അപഹാസ്യനായേക്കും എന്നതിനാൽ പറഞ്ഞില്ല.

ഓരോ തവണ കിടന്നുറങ്ങുമ്പോഴും അതിപ്പോ കട്ടിലിൽ ആയാലും അടച്ചിട്ട ജനലിന്‍റെ കമ്പികൾക്കിടയിലൂടെ അയാൾ എന്‍റടുത്തേക്ക് വരും. ഇത് അസഹ്യമായപ്പോൾ പ്രത്യേകിച്ചൊരു കാര്യവും കൂടാതെ വീട് മാറി താമസിക്കാം എന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. എന്‍റെ നിർബന്ധത്തിന് വഴങ്ങി അവസാനം അവൾ സമ്മതിച്ചു.

പുതിയ വീട്ടിലെ താമസം സംഭവങ്ങൾ കൂടുതൽ വഷളാക്കി. ഒരു മാറ്റം മാത്രം. എനിക്ക് നിന്നെ വേണം എന്നത് അയാൾ നിന്നെ ഞാൻ കൊണ്ടുപോകും എന്നാക്കി മാറ്റി. അയാൾ നിരന്തരം എന്നെ പിന്തുടരാൻ തുടങ്ങി.

എനിക്ക് നിന്നോട് എന്തും പറയാം എന്നതുകൊണ്ടും നീയെന്‍റെ നല്ലൊരു സുഹൃത്തും ആയതുകൊണ്ടുമാണ് ഞാനിത് നിന്നെ അറിയിക്കുന്നത്. ഈ എഴുതിയതൊക്കെയും കനിഹ, നിന്‍റെ അഡ്രസിൽ ഞാൻ നാളെ പോസ്റ്റ് ചെയ്യും. അതിനുമുമ്പ് ഇതെല്ലാം നിനക്ക് ഞാൻ വാട്സാപ്പ് ചെയ്യും. അഥവാ അത് ഡിലീറ്റ് അയിപ്പോയാലും എഴുത്തുപ്രതി നിന്‍റെ അഡ്രസിൽ കിട്ടും. അങ്ങനെ ഒരുറപ്പ് പറയാൻ പറ്റില്ലെങ്കിലും. ഇത് പോസ്റ്റ് ചെയ്യാൻ പറ്റുമോ എന്നുതന്നെ ഉറപ്പില്ല. കാരണം ഇതെല്ലാം കണ്ടുകൊണ്ട് അയാൾ എന്‍റെ അടുത്ത് തന്നെയുണ്ട്. അടച്ചിട്ട ജനാലയുടെ കമ്പികൾക്കിടയിലൂടെയാണ് ഇത്തവണയും അയാൾ വന്ന് നിൽക്കുന്നത്.

“നീ എഴുതിക്കോ. നിന്നെ ഞാൻ കൊണ്ടുപോകും” ഒരുതരം മരവിപ്പോടെയാണ് ഞാനിതെഴുതുന്നത്. ഭാര്യ രണ്ട് ദിവസത്തേക്ക് അവളുടെ വീട്ടിൽ പോയിരിക്കുകയാണ്.

പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിൽ കനിഹാ, നിന്നെ നാളെ രാവിലെ ഞാൻ വിളിച്ചിരിക്കും. 6 മണിയ്ക്ക് ഞാനിത് നിനക്ക് സെന്‍റ് ചെയ്ത് കഴിഞ്ഞു.

ഇപ്പോൾ സമയം രാവിലെ 5.45 ഞാൻ സിറ്റ്ഔട്ടിൽ നിൽക്കുന്നു. കൂടെ അയാളുമുണ്ട്. സമയം 6.10 എന്‍റെ മൊബൈൽ ഫോൺ അടിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ നോക്കി. നിന്‍റെ കോളാണ്. കോളിംഗ് എന്നെഴുതി കാണിക്കുന്നു. പക്ഷേ അടച്ചിട്ട ജനൽ കമ്പികൾക്കിടയിലൂടെ അകത്തു കടന്ന എനിക്ക് നിന്‍റെ കോൾ അറ്റന്‍റ് ചെയ്യാൻ പറ്റില്ലല്ലോ… മുറുക്കി ചുവപ്പിച്ച ചുവന്ന ചുണ്ടുകൾ കാട്ടി അയാൾ അപ്പോഴും എന്നെ നോക്കി വികൃതമായി ചിരിച്ചു.

സ്നേഹത്തിന്‍റെ പുസ്‌തകം

ജനാലയ്ക്കരികിൽ നിൽക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് ഓരോർമ്മയുമില്ല. ഇന്നാണ് നൗഫിയയെ കാണാൻ പോകേണ്ടത്. ഉച്ചയ്‌ക്ക് പുറത്തു നിന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നാണ് അവളുടെ ഓഫർ. വർഷങ്ങൾക്കു മുമ്പ് കണ്ടതാണ് ഇപ്പോൾ എങ്ങനെയിരിക്കുമെന്തോ? സ്കൂൾ കാലത്തെ ബെസ്‌റ്റ് ഫ്രണ്ട്, പക്ഷേ പിന്നീട് എപ്പോഴോ നഷ്ടപ്പെട്ടു പോയി.

ഫേസ്ബുക്കിലൂടെ നൗഫിയയെ കണ്ടെത്തിയപ്പോൾ എത്ര സന്തോഷമാണ് തോന്നിയത്. വിഭയുടെ ചുണ്ടിൽ ചിരി പടർന്നു. ഭാഗ്യം എന്നേ പറയേണ്ടു. നൗഫിയ ഈ സിറ്റിയിൽ തന്നെയുണ്ട്. അതു കൊണ്ട് കൂടിക്കാഴ്‌ച ഒരു പ്രയാസമുള്ള കാര്യമല്ല.

വളരെ സിംപിൾ ലുക്ക് തരുന്ന ഒരു കുർത്തി തന്നെ വിഭ തെരഞ്ഞെടുത്തു. നൗഫിയ ഇടയ്‌ക്ക് ഹാങ്ഔട്ട് ചെയ്യാറുണ്ടെന്നു പറഞ്ഞ റസ്‌റ്റേറന്‍റിൽ തന്നെയാണ് പോകുന്നത്.

വിഭ എത്തുന്നതിനും 10 മിനിട്ടു മുമ്പേ നൗഫിയ വന്നു സീറ്റു പിടിച്ചിരുന്നു. “ഹായ്… വിഭ! സുന്ദരിയായിരിക്കുന്നല്ലോ?” നൗഫിയ ചിരിയോടെ വിഭയെ കെട്ടിപ്പിടിച്ചു.

വിഭ മറുപടി അലസമായ ഒരു ചിരിയിലൊതുക്കി. പിന്നെ നൗഫിയയെ അടിമുടി നോക്കി. പഴയ നൗഫിയ തന്നെ. പക്ഷേ ആകെ ഒന്നുരുണ്ടു. ഒരാനച്ചന്തം എന്നൊക്കെ പറയുമ്പോലെ. അമ്മയായതിനു ശേഷം ഉണ്ടാകുന്ന ആ ഗ്രെയ്‌സ് നൗഫിയയുടെ മുഖത്ത് ഉണ്ട്. വർഷങ്ങളായി കൈമാറാൻ കാത്തു വച്ച വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ഒന്നും പൂർത്തിയാക്കാൻ സമയം കിട്ടുന്നില്ലെന്ന് തോന്നിപ്പോയി.

നൗഫിയ വിവാഹത്തോടെ അധ്യാപന ജോലി വേണ്ടെന്നു വച്ചു. അവൾ കുടുംബത്തിനു വേണ്ടി മുഴുവൻ സമയവും നീക്കി വച്ചിരിക്കുകയാണ്. വിഭയാകട്ടെ പല ജോലികൾ പരീക്ഷിച്ചു. ഇപ്പോഴും സ്‌ഥിരമായൊരു മേൽവിലാസത്തിലേക്ക് കടന്നു വന്നിട്ടില്ല.

ഭക്ഷണം കഴിഞ്ഞ് ഡെസേർട്ട് ഓർഡർ ചെയ്‌തിരിക്കുമ്പോൾ നൗഫിയ തന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്നത് വിഭ ശ്രദ്ധിച്ചു.

“യു ആർ സ്‌റ്റിൽ സോ ബ്യൂട്ടിഫുൾ വിഭ! കോളേജിൽ പഠിക്കുമ്പോൾ കണ്ട ആളേ അല്ല ഇപ്പോൾ. കൂടുതൽ സുന്ദരി, പക്ഷേ ആ കണ്ണിലെ ഭാവം അതു തന്നെ! അതു കേട്ടപ്പോൾ വിഭയുടെ കണ്ണുകൾ നിറഞ്ഞു.

“എന്താടാ? ഞാൻ എന്തെങ്കിലും…?” വിഭയുടെ ഭാവമാറ്റം കണ്ടപ്പോൾ നൗഫിയ അമ്പരന്നു.

“ഇല്ല… വാ… നമുക്ക് ഇറങ്ങാം. എനിക്ക് വീട്ടിൽ പോകാറായി.”

ഹോട്ടൽ ബില്ലടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുവരെയും മൗനം പൊതിഞ്ഞു നിന്നു.

തന്‍റെ പെരുമാറ്റത്തിൽ നൗഫിയയ്‌ക്ക് വിഷമമായിട്ടുണ്ടെന്ന് വിഭയ്ക്കറിയാം.

“ഞാൻ അൽപം കഴിഞ്ഞ് നിന്നെ വിളിക്കാം. ഇപ്പോൾ സംസാരിച്ചാൽ ഞാൻ ഇമോഷണലാകും. നിനക്കറിയാല്ലോ ഞാൻ ഒട്ടും സുന്ദരിയല്ല. എന്നിട്ടും നീ എന്നെ എന്തിനാ അങ്ങനെ വിളിച്ച് കളിയാക്കിയത്….? നൗഫിയ അവളെ ആശ്ചര്യത്തോടെ നോക്കി.

“വിഭ, ഇതു കഷ്‌ടം തന്നെ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അമ്മ പറഞ്ഞ കാര്യങ്ങളിൽ തന്നെയാണ് നിന്‍റെ മനസ്സ്…” വിഭയ്‌ക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല.

ഇനിയും അവിടെ നിന്നാൽ താൻ ഉറക്കെ കരയുമെന്ന് അവൾ ഭയന്നു. അതിലെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ച് പെട്ടെന്ന് വിഭ കയറി ഇരുന്നു. നൗഫിയ്ക്കു നേരെ നോക്കാൻ പോലും അവൾ ഭയന്നു. വണ്ടി മുന്നോട്ടെടുത്തപ്പോഴും അവൾ തിരിഞ്ഞു നോക്കിയില്ല.

വീട്ടിൽ ചെന്നു കയറിയതേ വിഭ പൊട്ടിക്കരഞ്ഞു. താൻ എന്താണിങ്ങനെ?… എല്ലാറ്റിന്‍റേയും കാരണം സ്വന്തം അമ്മ തന്നെയോ… ഒരു പതിമൂന്ന് വയസ്സുകാരിയുടെ പഴയ ദിനങ്ങളിലേക്ക് അവളുടെ ഓർമ്മകൾ പടിയിറങ്ങി നടന്നു പോയി. അന്ന്… സ്ക്കൂൾ വിട്ടു വീട്ടിലെത്തുന്ന നേരത്ത് അമ്മ ഒരു പട്ടുസാരി മടക്കി വയ്‌ക്കുകയായിരുന്നു.

“ഹായ്… അമ്മ… നല്ല സാരി പുതിയതാ?” വിഭ കൗതുകത്തോടെ ഓടി വന്നു ചോദിച്ചു.

“ഏയ് എന്‍റെ അല്ല. ശുഭയുടെ കല്യാണമല്ലേ, ലക്ഷ്മിയാന്‍റി കൊണ്ടു വന്നതാ.” വിഭയുടെ സഹോദരി ശുഭയുടെ വിവാഹം ഉറപ്പിച്ച സമയമാണ്. സഹോദരിമാർ തമ്മിൽ 11 വയസ്സിന്‍റെ വ്യത്യാസമുണ്ട്. കൗമാരക്കാരിയായ വിഭ മെലിഞ്ഞ് ഇരുണ്ട പ്രകൃതമായിരുന്നു. ശുഭയാകട്ടെ യുവത്വത്തിന്‍റെ തുടിപ്പുള്ള സുന്ദരി. കുടുംബത്തിലെ ബ്യൂട്ടി ആണ് ശുഭ. ലക്ഷ്മി ആന്‍റി ശുഭചേച്ചിക്കാണ് കാഞ്ചീപുരം പട്ട് കൊണ്ടു വന്നത് എന്നറിഞ്ഞപ്പോൾ വിഭയ്‌ക്കു സന്തോഷമല്ല സങ്കടമാണ് തോന്നിയത്.

“എനിക്കൊന്നുമില്ലേ? ഈ ആന്‍റി എപ്പോഴും അങ്ങനാ. എനിക്കൊന്നും തരില്ല.”

“നിനക്ക് എന്ത് കൊണ്ടു വരണമെന്നാ? കണ്ടാൽ മതി… എലിയെ പോലൊരു കോലം. ശുഭയെ നോക്ക് അവൾക്ക് എല്ലാം ചേരും… നിനക്ക് എന്തിട്ടാലെന്താ? എട്ടുകാലിയെ പോലെയല്ലേ!”

വിഭ ആകെപ്പാടെ വിളറി വെളുത്തുപോയി. അവൾ കണ്ണാടിയിൽ ഉറ്റുനോക്കി. അമ്മ പറഞ്ഞത് ശരിയാണ്. കണ്ണാടി കളവു പറയില്ലല്ലോ. വിഭയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അന്നും തന്‍റെ വിഷമം പങ്കു വയ്‌ക്കാൻ നൗഫിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വർഷങ്ങൾക്കിപ്പുറം വിഭ വളർന്നു ഒരു പൂർണ്ണ സ്ത്രീയായി. വിടർന്ന ഇരുണ്ട കണ്ണുകളും മനോഹരമായ പുഞ്ചിരിയും അവൾക്കു കാലം സമ്മാനിച്ചു. ഒപ്പം, അമ്മ പാകിയ അപകർഷതാ ബോധവും നാൾക്കു നാൾ വളർന്നു.

കോളേജു കാലത്ത് ആരുടെയും മുഖത്തു നോക്കാൻ പോലും നാണമായിരുന്നു വിഭയ്ക്ക്. അമ്മയുടെ അഭിപ്രായം, പൊതുവിലുള്ള ചിന്തയാണെന്ന ധാരണയിൽ അവൾ ജീവിതം തുടർന്നു.

വർഷങ്ങൾ പിന്നിട്ടപ്പോൾ വിഭയും വിവാഹിതയായി. ഒരു പത്ര പ്രവർത്തകനാണ് ഭർത്താവ്. എഴുതാനും വായിക്കാനും ഉള്ള വിഭയുടെ താൽപര്യം വീണ്ടും ഉണർന്നുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അതും ഉൾവലിഞ്ഞു.

എല്ലാറ്റിൽ നിന്നും പിന്നോട്ടു വലിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു വിഷമം അവളുടെ നെഞ്ചിനുള്ളിൽ കൂടുക്കൂട്ടിയിരുന്നു. വിഭ വിളിക്കുമെന്ന് പ്രതീക്ഷിച്ച് നൗഫിയ കാത്തിരുന്നു. ഒരാഴ്‌ചയായിട്ടും വിളി വന്നില്ല. ഒരു തിങ്കളാഴ്ച പുലർച്ചെ വിഭയ്‌ക്ക് നൗഫിയയുടെ കോൾ വന്നു.

“വിഭാ… ഞാൻ വരുന്നുണ്ട്. എനിക്ക് സംസാരിക്കണം.”

ഇത്തവണ കൂടിക്കാഴ്ച വീട്ടിൽ മതിയെന്ന് നൗഫിയ തീരുമാനിച്ചു. കൃത്യം 11 മണിക്ക് നൗഫിയ വന്നു. പുഞ്ചിരിയോടെ തന്നെ സ്വാഗതം ചെയ്യുന്ന വിഭയെ കണ്ട് അവൾ ആശ്വാസത്തോടെ കെട്ടിപ്പിടിച്ചു.

“വേഗം റെഡിയാവൂ… നമുക്ക് പുറത്തു പോകാം.” “എങ്ങോട്ട്? നീ ഇവിടെ കൂടാമെന്ന് പറഞ്ഞിട്ട് ഇപ്പോൾ പുറത്തു പോകാമെന്നോ?” വിഭയ്‌ക്ക് ആശ്ചര്യമായി.

“അതൊക്കെയുണ്ട്. നിന്‍റെ മനസ്സിൽ നിന്ന് ചില ബാധകൾ ഒഴിപ്പിക്കാനുണ്ട്.” നൗഫിയ കളിയാക്കി.

വിഭയ്ക്ക് മറുത്തൊന്നും പറയാനുള്ള സാഹചര്യം നൗഫിയ കൊടുത്തില്ല. നിർബന്ധിച്ച് റെഡിയാക്കിയ ശേഷം വിഭയെ കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം.

നഗരത്തിലൂടെ നൗഫിയയുടെ കാർ പാഞ്ഞു. കൂട്ടുകാരി അനിതയുടെ വീട്ടിലേക്കാണ് നൗഫിയ പോകുന്നതെന്ന് കുറേ ചോദിച്ചപ്പോൾ അവൾ പറഞ്ഞു.

“ഡോ. അനിത?”

“അതേ, ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്. നിന്നെ കുറിച്ച് ഞാൻ അനിതയോട് പറഞ്ഞപ്പോൾ അവളാണ് കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞത്. നിന്‍റെ അമ്മയുടെ ആ കമന്‍റ് നിന്‍റെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ ഇതേ വഴിയുള്ളൂ.” വിഭ ആദ്യം ഒന്ന് ഞെട്ടി. ഈ ഒരു കൺസൾട്ടിംഗ് താനും ആഗ്രഹിച്ചതാണല്ലോ. പക്ഷേ ആരോട് പറയും. എങ്ങനെ പോകും എന്ന ടെൻഷൻ ആയിരുന്നു.

ഡോ. അനിത വളരെ സൗഹൃദത്തോടെ വിഭയെ സ്വീകരിച്ചു. “വിഭ… യു ആർ സൊ നൈസ് ഒരെഴുത്തുകാരി ആവാൻ ആഗ്രഹിച്ചിരുന്നുവെന്ന് നൗഫിയ പറഞ്ഞു. ക്രീയേറ്റീവ് റൈറ്റിംഗ് കോഴ്സിന് ചേരുകയും ചെയ്‌തു. ശരിയല്ലേ?”

ഡോ. അനിത, വിഭയുടെ കരം ഗ്രഹിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

“നമുക്ക് നടന്നു സംസാരിക്കാം” അനിതയുടെ സ്നേഹപൂർവ്വമായ പെരുമാറ്റത്തിൽ വിഭയുടെ മനം ആർദ്രമായി. അവളറിയാതെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. മനസ്സിൽ ഒതുക്കി വച്ച വികാരങ്ങളും വിഷമങ്ങളും നിരാശകളും കണ്ണീരായി പുറത്തേയ്‌ക്ക് പ്രവഹിച്ചു. ഇതിനിടയിൽ അവൾ മനസ്സിൽ തോന്നുന്നതെല്ലാം പറഞ്ഞു കൊണ്ടേയിരുന്നു.

ഒരു മണിക്കൂറോളം നീണ്ട സംഭാഷണം അത് ദയാവായ്പോടെ ഡോ. അനിത കേട്ടിരുന്നു.

“വിഭാ, യു നീഡ് ടു ബെറി യുവർ പാസ്‌റ്റ്! അമ്മയ്‌ക്കു മാപ്പ് കൊടുക്കൂ. അതൊക്കെ മറക്കൂ. അമ്മ പറഞ്ഞത് തെറ്റു തന്നെ. ആ വാക്കുകളെ വിഭ പൊതുവായി എടുത്തത് അതിലും വലിയ തെറ്റാണ്. ആ തെറ്റാണ് ഒരു എഴുത്തുകാരി ആവുന്നതിൽ നിന്ന് നിന്നെ തടഞ്ഞു കൊണ്ടിരിക്കുന്നത്. എഫ്ബി ബ്ലോഗിലെ പോസ്റ്റുകൾ ഞാൻ വായിച്ചു. എത്ര സുന്ദരം, ആരുടെയും അംഗീകാരത്തിനു കാത്തു നിൽക്കരുത്. വേണ്ടത് സ്വന്തം അംഗീകാരമാണ്.”

വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന മെലിഞ്ഞു വിളറിയ ആ പെൺകുട്ടി അല്ല നിങ്ങൾ ഇന്ന്. വളരെ പക്വത വന്ന യുവതി. ഒപ്പം ഒരു കുടുംബം. ആരെങ്കിലും ഇനി കോംപ്ലിമെന്‍റ് ചെയ്‌താൽ, അതിനെ സന്തോഷത്തോടെ സ്വീകരിക്കൂ, എന്നിട്ട് ചുമ്മാ, ഒരു താങ്ക് യു പറഞ്ഞേക്കൂ.”

“ഒരു കാര്യം കൂടി. അമ്മ പറഞ്ഞ ആ വാചകങ്ങൾ ഒരിക്കൽ കൂടി ഈ കടലാസിൽ എഴുതു. എന്നിട്ട് അത് കീറി ടോയ്‍ലെറ്റിൽ ഫ്‌ളഷ് ചെയ്യൂ. ഇപ്പോൾ തന്നെ അത് ചെയ്യൂ.” ഡോക്‌ടർ പറഞ്ഞതു പോലെ തന്നെ വിഭ ചെയ്‌തു. വർഷങ്ങൾക്കു ശേഷം മനസ്സിന്‍റെ ഭാരം കുറഞ്ഞതായി വിഭയ്‌ക്കു തോന്നി.

“ഇനി വീട്ടിൽ പോകൂ, എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഒരു വവിയ നോവലിസ്‌റ്റായി എനിക്ക് കാണണം.” ഡോ, അനിത ഗേറ്റു വരെ അവരെ അനുഗമിച്ചു.

വിഭ സന്തോഷത്തോടെ കൈ വീശി യാത്ര പറയുമ്പോൾ നൗഫിയ ആശ്വാസത്തോടെ പുഞ്ചിരിച്ചു കൊണ്ട് കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലിരുന്നു.

രണ്ടു മാസങ്ങൾക്കു ശേഷം നൗഫിയക്ക് ഒരു കോൾ വന്നു.

“ഹലോ! നൗഫിയ! ഒരു ഹാപ്പി ന്യൂസ്. എന്‍റെ ചെറുകഥ സമാഹാരം പ്രസിദ്ധീകരിക്കാൻ പോകുന്നു. അടുത്ത മാസം!”

“ആഹാ! ഗ്രെയ്‌റ്റ് ന്യൂസ് ഡിയർ!” നമുക്കിത് ആഘോഷിക്കണം. ഞാൻ ഉടനെ വരുന്നു.”

നൗഫിയ എത്തുമ്പോൾ വിഭയും ഭർത്താവും ഉമ്മറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. “വിഭ… എനിക്ക് സന്തോഷമായി.”

“ഈ പുസ്‌തകം ഞാൻ നിനക്ക് സമർപ്പിക്കുകയാണ് നൗഫി.” വിഭയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ആ നനവ് സന്തോഷത്തിന്‍റേതായിരുന്നു. ആ നനവിൽ അവളുടെ കവിളുകൾ തിളങ്ങി. ആത്വിശ്വാസത്തിന്‍റെ തിളക്കം…!

നീയും ഞാനും

ഞാനും നാളെ നിന്‍റെ കൂടെ ആശുപത്രിയിൽ വരാം. ഈ കൊറോണ കാരണം രോഗികളുടെ എണ്ണം എത്രമാത്രമാണ് കൂടിയത്. ഈ സാഹചര്യത്തിൽ ഡോക്ടർമാരെ കൂടാതെ നഴ്സുമാരുടെയും ആവശ്യം ഉണ്ടല്ലോ. രോഗികളെ പരിചരിക്കാൻ കഴിയുന്നുണ്ടെങ്കിൽ പിന്നെന്തിന് വീട്ടിലിരുന്ന് സമയം കളയണം?” ഫോണിൽ കുശൽ സംസാരിച്ച് തുടങ്ങിയയുടനെ ഗൗരി പറഞ്ഞു.

“പ്ലീസ് ഗൗരി, ഞാൻ പറയുന്നത് മനസ്സിലാക്കൂ. നിനക്ക് അസുഖം മാറി സുഖമായിട്ട് വളരെ നാളായില്ലല്ലോ. അതിലും വലുതാണ് നിനക്ക് നഴ്സിംഗ് ഡിഗ്രിയില്ലായെന്നത്”

“നിനക്കറിയാമല്ലോ, നഴ്സിംഗ് ഡിഗ്രി എന്താ കിട്ടാതിരുന്നതെന്ന്. ഫൈനൽ ഇയർ എക്സാം മാത്രമാണ് എഴുതാൻ കഴിയാതിരുന്നത്. പഠനം കംപ്ലീറ്റാക്കിയല്ലോ ഞാൻ. നാളെ നീ എന്നെയും കൂടി കൊണ്ട് പോകണം”

“എനിക്കതൊക്കെ അറിയാം. ഗൗരി നമ്മൾ നിയമവിരുദ്ധമായി കാര്യം ചെയ്യണമെന്നാണോ നീ പറയുന്നത്? നീയെന്നും ഞാൻ ഫ്രീയാകുന്ന സമയത്ത് എന്നെ ഫോണിൽ വിളിച്ചാൽ മതി. എനിക്കത് വലിയ ഊർജ്‌ജമായിരിക്കും” കുശലിന്‍റെ വാക്കുകളിൽ മാധുര്യം കുറഞ്ഞ് അൽപം ഗൗരവം കലർന്നു.

“ഡിയർ ഡോക്ടർ, ഞാനൊരു മണ്ടിയെന്നാണോ വിചാരിച്ചിരിക്കുന്നത്. ഞാൻ എന്‍റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോൺ ചെയ്ത് നഴ്സായി പ്രവർത്തിക്കാനുള്ള പെർമിഷൻ വാങ്ങിക്കഴിഞ്ഞു. കോളേജിലെ പാസ്റ്റ് റെക്കോഡും ഇപ്പോഴത്തെ ആവശ്യവും പരിഗണിച്ച് എച്ച്ഒഡി എനിക്ക് സ്പെഷ്യൽ പെർമിഷൻ അനുവദിച്ചുള്ള ഉത്തരവ് മെയിൽ ചെയ്തിട്ടുണ്ട്. ആ മെയിൽ പ്രിന്‍റ് എടുത്ത് കാണിച്ചാൽ എനിക്ക് ജോലി ചെയ്യാൻ പറ്റുമല്ലോ. മൂന്ന് മാസം വരെ വാലിഡ് ആണ് ആ പെർമിഷൻ”

“കൊള്ളാമല്ലോ… എങ്കിൽ നാളെ തന്നെ തുടങ്ങിക്കളയാം” കുശൽ സന്തോഷത്തോടെ പറഞ്ഞു.

പിറ്റേദിവസം ആശുപത്രിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയശേഷം ഗൗരി ഉറങ്ങാൻ പോയി. പക്ഷേ അവൾക്ക് ഉറങ്ങാനായില്ല. അവളുടെ മനസ്സിൽ ഓർമ്മകളുടെ ഒരു വേലിക്കയറ്റം തന്നെയുണ്ടായി. അവൾ തന്‍റെ പഴയ ദിനങ്ങളെപ്പറ്റി ഓർത്തെടുത്തു.

യുപിയിലെ ഒരു കൊച്ചുഗ്രാമത്തിൽ കുശലിനൊപ്പം കളിച്ചുവളർന്ന ബാല്യമായിരുന്നു അവളുടെത്. ഗൗരിയും അമ്മയും മാത്രമടങ്ങുന്നതായിരുന്നു അവളുടെ കുടുംബം. അവൾക്ക് കഷ്ടിച്ച് ഒരു വയസ് പ്രായമുള്ളപ്പോൾ അവളുടെ അച്ഛൻ ജോലിതേടി നഗരത്തിൽ പോയതാണ്. പിന്നീടിതുവരെ മടങ്ങിവന്നില്ല. അയാൾ രണ്ടാമത് വിവാഹം കഴിച്ചുവെന്ന് ചിലർ പറഞ്ഞ് കേട്ടിരുന്നു. ഗൗരിയുടെ അമ്മയ്ക്കാകട്ടെ പഠിപ്പൊന്നും ഉണ്ടായിരുന്നില്ല. വീട്ടുചെലവ് നടത്തികൊണ്ടുപോകാനുള്ള കഴിവും ശേഷിയും അവർക്കുണ്ടായിരുന്നില്ല. ഗൗരിയുടെ അമ്മയുടെ വീട്ടുകാരാകട്ടെ ദരിദ്രരുമായിരുന്നു. അതുകൊണ്ട് അവളുടെ അമ്മ വീട്ടിൽ പപ്പടവും അച്ചാറും തയ്യാറാക്കി അത് വിറ്റാണ് വീട്ടുചെലവ് നടത്തിയിരുന്നത്.

കുശലിന്‍റെ അച്ഛനാകട്ടെ സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ അത്ര വിശാലമായ കൃഷിയിടവും അതിനടുത്തായി കൂറ്റൻ വീടുമുണ്ടായിരുന്നു അവർക്ക്. അച്ഛന്‍റെ തിരക്ക് പിടിച്ച ജീവിതരീതിയും രോഗഗ്രസ്തയായിരുന്ന അമ്മയുടെ മരണവും അവനെ ഏകാന്തതയിലേക്ക് തള്ളിവിട്ടു.

മനം മടുപ്പിക്കുന്ന ഏകാന്തതയ്ക്ക് അവന് ആശ്വാസമായത് ഗൗരിയുമായുള്ള സൗഹൃദമായിരുന്നു. ഗൗരിയല്ലാതെ മറ്റൊരാളെയും അവന് ഉൾക്കൊള്ളാനായില്ല. ഗൗരി കൂട്ടുകാരികൾക്കൊപ്പം കളിക്കുന്നത് മറ്റും കണ്ടാൽ അവൻ അപ്പോൾ തന്നെ ഒച്ച വച്ച് അവളെ വിളിക്കുമായിരുന്നു. അവന്‍റെ ഈ സ്വഭാവം അവളെ പലപ്പോഴും അദ്ഭുതപ്പെടുത്തുമായിരുന്നു. കൂട്ടുകാരികൾക്കൊപ്പം കുറേയകലെ കളിച്ചിരുന്ന തന്നെ അവർക്കിടയിൽ നിന്നും കുശൽ എങ്ങനെ തിരിച്ചറിഞ്ഞിരുന്നുവെന്ന്? അതിനു മറുപടിയായി അവൻ ചിരിയോടെ പറഞ്ഞു.

“നിന്‍റെ ഈ ചുരുണ്ട മുടി എത്ര ഭംഗിയുള്ളതാ… ദൂരെ നിന്ന് നോക്കിയാൽ മുടിയ്ക്ക് നല്ല തിളക്കമാ. ഗൗരി, അത് കാണുമ്പോൾ നീയാണെന്ന് ഞാൻ തിരിച്ചറിയും.” അത് സത്യമായിരുന്നു താനും. നല്ല പട്ടുപോലെ തിളങ്ങുന്നതായിരുന്നു അവളുടെ ചുരുണ്ടമുടി.

ഗൗരിയും കുശലും പഠനത്തിൽ ക്ലാസിൽ ഒന്നാമതായിരുന്നു. അസുഖം വന്ന് അമ്മ മരിച്ചതിന്‍റെ വേദന ഇടയ്ക്കിടയ്ക്ക് അവനെ അലട്ടിയിരുന്നു. അവരുടെ പട്ടണത്തിൽ ഇപ്പോഴും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുണ്ടായിരുന്നില്ല. അതിനാൽ താനൊരു ഡോക്ടറായ ശേഷം അവിടത്തെ പാവപ്പെട്ട ആളുകളെ സേവിക്കണമെന്നത് അവന്‍റെ വലിയൊരു സ്വപ്നമായിരുന്നു. താൻ ഭാവിയിൽ കുശലിനൊപ്പമുണ്ടാവണമെന്ന് ഗൗരിയും ആഗ്രഹിച്ചിരുന്നു. ഒരു ഡോക്ടറായിട്ടല്ലെങ്കിലും ഒരു നഴ്സായിട്ടെങ്കിലും…

10-ാം വയസ്സിൽ നല്ല മാർക്ക് വാങ്ങി വിജയിച്ച ശേഷം കുശൽ മികച്ചൊരു കോച്ചിംഗ് സെന്‍ററിൽ മെഡിക്കൽ എൻഡ്രൻസ് പരിശീലനത്തിനും പോയിരുന്നു. മികച്ച ഏതെങ്കിലും സർക്കാർ കോളേജിൽ നഴ്സിംഗ് പഠനത്തിന് അഡ്മിഷൻ കിട്ടണമെങ്കിൽ നന്നായി മനസ്സിരുത്തി പഠിക്കണമെന്ന കാര്യത്തിൽ ഗൗരിക്കും അറിയാമായിരുന്നു. പരസ്പരം അവർ മികച്ച ഭാവി സ്വപ്നം കണ്ടുകൊണ്ട് രാപ്പകലില്ലാതെ കഠിനമായി അദ്ധ്വാനിച്ചു.

ഇരുവരുടെയും കഠിനപരിശ്രമത്തിന് മികച്ച ഫലവും ഉണ്ടായി. ഗൗരിയ്ക്ക് കുശലിന്‍റെ കോളേജിൽ പ്രവേശനം കിട്ടിയില്ലെങ്കിലും ഒരു നഴ്സായി കുശലിനൊപ്പം നിൽക്കാനുള്ള അവളുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. മീററ്റിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ അവൾക്ക് നഴ്സിംഗ് പഠനത്തിൽ പ്രവേശനം കിട്ടി. ഇരുവർക്കും തങ്ങളുടെ നേട്ടത്തിൽ ഒരുപാട് സന്തോഷം തോന്നിയെങ്കിലും വേർപാട് അവരെ വേദനിപ്പിച്ചു.

പഠനത്തിനായി മീററ്റിലേക്ക് പുറപ്പെടാൻ അവൾ ബാഗുമായി ബസ് സ്റ്റാന്‍റിൽ എത്തി കുശലിനെ കാത്തുനിന്നു. കുശൽ അവളെ കാണാൻ പുറപ്പെട്ടു ഇറങ്ങുന്നതിനിടെ അവന്‍റെ അച്ഛൻ ഏതോ അത്യാവശ്യ ജോലിയേൽപ്പിച്ചതിനാൽ അവന് അച്ഛനൊപ്പം ഇരുന്ന് ജോലി ചെയ്യേണ്ടിവന്നു. ബസ് സ്റ്റാന്‍റിൽ ഗൗരി അവനെയും പ്രതീക്ഷിച്ച് നിരാശപ്പെട്ടിരുന്നു. അവൾ ബസ്സിൽ നിന്നിറങ്ങി വീണ്ടും ഒരിക്കൽ കൂടി ചുറ്റിലും കണ്ണോടിച്ച് നിരാശപ്പെട്ടിരുന്നു. പട്ടണത്തിൽ നിന്നും മീററ്റിലേക്ക് ഉള്ള ബസ് 2 മണിക്കൂർ ഇടവേളയിലാണ് വന്നിരുന്നത്.

അടുത്ത ബസ്സിനെ പ്രതീക്ഷിച്ചിരു ന്നാൽ മീററ്റിലെത്താൻ നേരം വൈകും. പോകുന്നതിന് മുമ്പ് കുശലിനെ കാണാൻ പറ്റുകയില്ലെന്നാ തോന്നുന്നത്. ഒന്നാമത് അമ്മയെ വിട്ട് ആദ്യമായാണ് ഇത്രദൂരെ പോകുന്നത്. ആ സങ്കടം ഉള്ളിലുണ്ട്. അതിന്‍റെ കൂടെ കുശലിനെ ഒന്ന് കാണുകപോലും ചെയ്യാതെ പോകുന്നതിന്‍റെ വേദന മറുവശത്ത്. അമ്മയെയാണെങ്കിൽ മാസത്തിലൊരു തവണ ഹോസ്റ്റലിൽ വരുമ്പോൾ കാണുകയെങ്കിലും ചെയ്യാം. പക്ഷേ കുശൽ… ഇനി എന്നാണ് അവനെ കാണാൻ പറ്റുക? അവനും പഠനത്തിനായി ദൂരെ പോകും. അവൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ… അച്ഛന്‍റെ പണം കൊണ്ട് ഒരു മൊബൈൽ വാങ്ങിത്തരാമെന്ന് അവൻ എന്നോട് ആവർത്തിച്ച് പറഞ്ഞതായിരുന്നു. പക്ഷേ ഞാനെന്തിനാണ് അത് നിരാകരിച്ചത്. ഓർത്തപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു.

ബസ് യാത്രയാരംഭിക്കുന്ന വിവരം കണ്ടക്ടർ വിളിച്ച് പറഞ്ഞതിനെ തുടർന്ന് ഗൗരി കണ്ണ് തുടച്ച് ബസ്സിൽ കയറി സ്വന്തം സീറ്റിലിരുന്നു. പെട്ടെന്ന് പിന്നിൽ നിന്നും ആരോ അവളുടെ ചുമലിൽ തട്ടി, അവൾ വെപ്രാളപ്പെട്ട് നനഞ്ഞ കണ്ണുകളോടെ തിരിഞ്ഞുനോക്കി. പെട്ടെന്നവൾ നിറഞ്ഞ സന്തോഷത്തിൽ ഉച്ചത്തിൽ പറഞ്ഞു.

“കുശൽ നീയോ.. നീയെന്താ ഇത്ര താമസിച്ചത്. ഞാനെത്ര നേരമായി നിന്നെ കാത്തുനിൽക്കുകയാണെന്ന് അറിയാമോ”

“ഞാൻ വീട്ടിൽ നിന്ന് ഓടിവരികയായിരുന്നു. ഇന്നിവിടെ നിന്നെ കാണാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ നിന്‍റെ പിന്നാലെ ഞാൻ കോളേജിൽ എത്തുമായിരുന്നു” യാത്ര പറഞ്ഞ് പിരിയും മുമ്പ് ഗൗരി ചിരിച്ച് കാണാൻ കുശൽ ഏറെ ആഗ്രഹിച്ചിരുന്നു.

“സത്യമാണോ? നീ മീററ്റിൽ വരുമായിരുന്നോ? ങ്ഹാ ഒരു കാര്യം ചോദിക്കട്ടെ… ഞാനീ ബസ്സിലുണ്ടെന്ന കാര്യം നീയെങ്ങനെ അറിഞ്ഞു.” ഗൗരി കുസൃതിച്ചിരിയോടെ പുരികമുയർത്തി ചോദിച്ചു.

“അത് ഞാൻ…. നിന്‍റെ മുടി തന്നെ ദൂരെ നിന്ന് കാണാമല്ലോ ഈ തിളക്കമുള്ള മുടി, പട്ടുപോലത്തെ ചുരണ്ടമുടി. ബസ്സിന്‍റെ ജനാലയിലൂടെ മുടിയിഴകൾ പാറുന്നത് ഞാൻ പിന്നിൽ നിന്നും കണ്ടിരുന്നു.” കുശൽ മറുപടി പറഞ്ഞ് പൊട്ടിച്ചിരിച്ചു.

ഈ സമയം ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്തു. ബസ് ഇരമ്പിത്തുടങ്ങിയതോടെ ഇരുവരുടെയും മുഖത്ത് യാത്ര പറച്ചിലിന്‍റെ വേദന പടർന്നു. സഡൻ ബ്രേക്കിട്ടപോലെ ഇരുവരുടെയും മുഖത്തെ ചിരി മാഞ്ഞു. കുശൽ ബസ്സിൽ നിന്നും ഇറങ്ങി കണ്ണിൽ നിന്നും മായും വരെ അവൻ അവളെ കൈവീശിക്കാട്ടി യാത്രയാക്കി.

സങ്കടം കനം വച്ച മനസ്സോടെ അവൻ വീട്ടിലേക്ക് യാത്രയായി. അവന്‍റെ ഓരോ ശ്വാസനിശ്വാസങ്ങളിലും അവളെക്കുറിച്ചുള്ള ചിന്തകളും ഓർമ്മകളുമായിരുന്നു. നേരം വൈകിത്തുടങ്ങിയിരുന്നു. വീട്ടിലെത്തിയ അവൻ അവളുടെ ഓർമ്മകളിൽ ലയിച്ചു. മനസ്സുകൊണ്ട് അവളുടെ അടുത്തേക്ക് ഓടിയെത്താൻ ആഗ്രഹിച്ചു. ആ ആകർഷണം സാധാരണ സൗഹൃദത്തിൽ കാണുന്ന ഒന്നല്ല. പക്ഷേ ഏത് പേര് നൽകാനാണ് അതിന്? അറിയില്ല. കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി അവൻ തന്‍റെ കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

കുറച്ചു ദിവസത്തിനുശേഷം കുശലും തന്‍റെ അച്ഛനേയും ഗ്രാമത്തെയും വിട്ട് മെഡിക്കൽ പഠനത്തിനായി മുംബൈയിലേക്ക് യാത്രയായി.

അവിടെയെത്തിയ അവന് താനേതോ അന്യലോകത്ത് എത്തിയതു പോലെയാണ് തോന്നിയത്. ഗൗരിയും ഇതുപോലെ എന്നെ ഓർക്കുന്നുണ്ടാവുമോ? അവൻ പലപ്പോഴും ചിന്തിച്ചു. ഗൗരിക്കാവട്ടെ മീററ്റ് എന്ന പട്ടണം തന്‍റെ ഗ്രാമത്തെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായാണ് തോന്നിയത്. കുശലിന്‍റെ കൈപിടിക്കണമെന്ന ആഗ്രഹത്തിനൊപ്പം അവനൊപ്പം എന്നും കൂടെയുണ്ടാവണമെന്ന തീവ്രമായ ഇച്ഛയും അവളുടെ മനസ്സിൽ ഉടലെടുത്തു.

അവധിദിനങ്ങളിൽ ഗൗരി മിക്കപ്പോഴും അമ്മയെ കാണാനായി വീട്ടിലെത്തി. പക്ഷേ കുശലിനെ സംബന്ധിച്ച് അവന് വീട്ടിൽ വരാൻ പറ്റുമായിരുന്നില്ല. ആദ്യസെമസ്റ്റർ കഴിഞ്ഞശേഷമാണ് കുശലിന് ഏറെ നാളിനുശേഷം ഗൗരിയെ കാണാൻ കഴിഞ്ഞത്.

ഏറെ നാളിനുശേഷമുള്ള കൂടിക്കാഴ്ചയിൽ സന്തോഷം കൊണ്ട് ചിറകുകൾ വച്ച് പറക്കുന്നപോലെയാണവർക്ക് തോന്നിയത്. അന്ന് മുഴുവനും തങ്ങളുടെ പുതിയലോകത്തെ കുറിച്ചായിരുന്നു അവർ സംസാരിച്ചിരുന്നത്. ഒരു ദിവസം കുശലിന്‍റെ വീട്ടിലിരുന്ന് കോളേജ് വിശേഷങ്ങൾ പങ്കുവയ്ക്കവെ കുശൽ തെല്ലൊരു വേദനയോടെ പറഞ്ഞു.

“ഗൗരി, പകൽ മുഴുവനും പഠനം സംബന്ധിച്ചുള്ള കാര്യങ്ങൾ കടന്നുപോകും. പക്ഷേ രാത്രിയാവുമ്പോൾ എനിക്ക് ഇവിടത്തെ ഓർമ്മകളാണ്. ഏറ്റവും അധികം നിന്നെക്കുറിച്ചുള്ള ഓർമ്മകളാ…” കുശൽ പോലും അറിയാതെയാണ് ഒടുവിലത്തെ വാചകങ്ങൾ അവന്‍റെ വായിൽ നിന്ന് വീണത്.

ആ വാചകങ്ങൾ കേട്ട് ഗൗരിയുടെ ഹൃദയം ദ്രുതഗതിയിൽ മിടിച്ചുകെണ്ടിരുന്നു.

ലജ്‌ജ നിറഞ്ഞ കണ്ണുകളോടെ ഗൗരി കുശലിന്‍റെ മുഖത്ത് നോക്കാതെ സ്വന്തം വിരലുകളിലേക്ക് നോക്കി.

“ഗൗരി, ഞാൻ എയർപോർട്ടിൽ നിന്നും ഒരു മൊബൈൽ വാങ്ങിയിരുന്നു. നിന്നോട് ഫോണിൽ സംസാരിച്ചാൽ അത്രയും ആശ്വാസമാകുമല്ലോ”

മൊബൈലിൽ പരസ്പരം മനസ്സുതുറക്കാനാവുമല്ലോയെന്ന ആശ്വാസത്തിൽ ഇരുവരും വീണ്ടും യാത്ര പറഞ്ഞ് പഠനസ്ഥലത്തേക്ക് യാത്രയായി.

ഗൗരി സമയം കിട്ടുമ്പോഴെക്കെ മൊബൈലിൽ കുശലിനെ വിളിച്ച് പരസ്പരം വിശേഷങ്ങൾ കൈമാറി. അടുത്ത തവണ വീട്ടിൽ പോകുമ്പോൾ ഏതെങ്കിലും അയൽക്കാരുടെ ഫോൺ നമ്പർ സംഘടിപ്പിക്കണം. അങ്ങനെയായാൽ ഇടയ്ക്ക് അമ്മയേയും വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കാമല്ലോ. ഗൗരി വിചാരിച്ചു. എന്നാൽ ദൂരെയിരിക്കുന്നവരെ ബന്ധിപ്പിക്കുന്ന മൊബൈലും ഒരു ദിവസം അവളുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു.

ഒരു ദിവസം അവൾ കൂട്ടുകാർക്കൊപ്പം മാർക്കറ്റിൽ നിന്നും മടങ്ങുന്ന വേളയിൽ അവളുടെ കയ്യിൽ നിന്നും മൊബൈൽ മോട്ടോർ സൈക്കിളിൽവന്ന മോഷ്ടാക്കാൽ തട്ടിപ്പറിച്ചെടുത്തു. അന്ന് മൊബൈൽ നഷ്ടപ്പെട്ടതോർത്ത് ഗൗരി കുറേനേരം കരഞ്ഞു.

പിറ്റേദിവസം ഫോൺ നഷ്പ്പെട്ട വിവരം അവൾ മെയിലിലൂടെ കുശലിനെ അറിയിച്ചു. മറുപടിയായി അവൻ അവളെ സാന്ത്വനിപ്പിച്ചുകൊണ്ടുള്ള സന്ദേശമയച്ചു. അതോടെ ഗൗരിയുടെ സങ്കടത്തിന് ഒരയവ് വന്നു. പഠനത്തിരക്കു കാരണം കുശൽ വീട്ടിലെത്തുന്നതും കുറഞ്ഞു. ഗൗരിക്കത് സങ്കടമായി.

കുശലിന്‍റെ മനസ്സ് മുഴുവനും ഗൗരിയായിരുന്നു. ലാബിലെ രാത്രി വൈകും വരെയുള്ള ജോലി കാരണം കുശൽ ഏറെ തളർന്നാണ് ഹോസ്റ്റൽ മുറിയിലെത്തിയിരുന്നത്. കുറച്ചുദിവസം മുമ്പ് ഗൗരിയുടെ ഒരു മെയിൽ വന്നിരുന്നു. അതിൽ അവൾക്ക് സുഖമില്ലാത്ത കാര്യം പറഞ്ഞിരുന്നു. അതിനുശേഷം 2-3 മെയിൽ അയച്ചെങ്കിലും അതിനൊന്നും മറുപടിയും കിട്ടിയില്ല. ഒരു പക്ഷേ കോളേജിലെ കമ്പ്യൂട്ടർ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് നിരോധനമുണ്ടായിരിക്കും എന്നോർത്തുകൊണ്ട് കുശൽ സ്വയമാശ്വസിച്ചു.

ഈ സമയം മുറിയിലെ കോളിംഗ് ബെൽ മുങ്ങി. പോസ്റ്റുമാൻ താഴെ കാത്തുനിൽക്കുന്ന വിവരം അറിയിക്കാൻ വന്ന വാർഡനായിരുന്നുവത്. കുശൽ താഴേക്ക് ഓടിച്ചെന്ന് പോസ്റ്റുമാനിൽ നിന്നും രജിസ്റ്റർ ഒപ്പിട്ട് വാങ്ങി. അടുത്ത ആഴ്ചയിൽ ഡോക്ടർമാരുടെ ഒരു പാനലിനൊപ്പം കുശലിനെയും കൂടി ഡൽഹിയിലേക്ക് അയക്കാൻ പോവുകയാണെന്ന വിവിരമറിയിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ആ സന്ദേശം വായിച്ചതോടെ അവന്‍റെ സങ്കടമൊക്കെ മാറി.

ഡൽഹിയിലെ ഒരു ക്യാൻസർ ഹോസ്പിറ്റലിലെ രോഗികളുടെ അവസ്ഥ മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കാനുള്ള ദൗത്യമായിരുന്നുവത്. ഡൽഹിയിൽ നിന്നും ഏതാനും മണിക്കൂർ യാത്ര ചെയ്താൽ മീററ്റിൽ എത്താം. അവിടെ നിന്നും ഗൗരിയുടെ കോളേജിലേക്ക്… അവൾക്ക് അതൊരു സർപ്രൈസ് ആയിരിക്കും” എന്നോർത്തപ്പോൾ കുശലിന്‍റെ ഉള്ളിൽ സന്തോഷം തിരതല്ലി.

നിശ്ചയിച്ച ദിവസം തന്നെ കുശൽ ടീമിനൊപ്പം ഡൽഹിയിലേക്ക് യാത്രയായി. രാത്രി 2 മണിയ്ക്ക് കുശലും സംഘവും ഡൽഹിയിലെത്തി. ഹോട്ടലിൽ അൽപം വിശ്രമിച്ചശേഷം രാവിലെ തന്നെ അവർ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ടീമിലുള്ള ഒരു ഡോക്ടറുമായി സംസാരിച്ചുകൊണ്ട് ആശുപത്രിയിലെ ഒരു വാർഡിലേക്ക് പ്രവേശിച്ച കുശലിന് മുന്നോട്ട് നടക്കാനാവാതെ കാല് കുഴഞ്ഞുപോയി. ധൈര്യം സംഭരിച്ചുകൊണ്ട് വാർഡിലെ ഒരു ബെഡ്ഡിനരികിലേക്ക് ചെന്നു.

“ഗൗരി… നീയിവിടെ? എന്താ… എന്തുപറ്റി..?” കുശൽ പരിഭ്രമത്തോടെ ചോദിച്ചു.

ഗൗരി കുശലിന്‍റെ കൈകൾ ഇറുക്കി പിടിച്ചു. “നീയെങ്ങനെ ഇവിടെയെത്തി?” ഗൗരിയുടെ തളർന്ന കണ്ണുകൾ അദ്ഭുതം കൊണ്ട്തിളങ്ങി.

“ഒരു കേസ്‍സ്റ്റഡിയുടെ ഭാഗമായി ടീമായി എത്തിയതാണ് ഞാൻ. നിന്‍റെ മെയിലൊന്നും കിട്ടാത്ത വിഷമത്തിലായിരുന്നു. പക്ഷേ…  എന്താ നിനക്ക്…” കുശലിന്‍റെ കണ്ണുകൾ നിറഞ്ഞ് കണ്ഠമിടറിക്കൊണ്ട് പറഞ്ഞു.

“എക്സാമിനുള്ള തയ്യാറെടുപ്പിനിടെ ഒരു ദിവസം എനിക്ക് തലകറക്കം വന്നു. പിന്നെ വല്ലാത്ത തളർച്ച. പഠിത്തത്തിന്‍റെ ടെൻഷനും തളർച്ചയും കൊണ്ടാണെന്നാ ഞാൻ വിചാരിച്ചത്. പക്ഷേ സ്ഥിതി വഷളായപ്പോൾ ഞങ്ങളുടെ മാഡത്തിന് എന്തോ സംശയം തോന്നി. എന്നെ ഹോസ്പിറ്റലിൽ കാണിച്ച് ടെസ്റ്റ് ചെയ്തു. പരിശോധനയിൽ ബ്ലഡ് ക്യാൻസറാണെന്ന് കണ്ടെത്തി. ഫസ്റ്റ് സ്റ്റേജാണ്.” തളർന്ന ശബ്ദത്തിൽ ഗൗരി പറഞ്ഞു.

അതുകേട്ട് അവൾക്കരികിൽ കുശൽ തളർന്നിരുന്നു.

“അമ്മയ്ക്കറിയാമോ?”

“ഇല്ല അറിഞ്ഞാൽ അമ്മയ്ക്ക് സങ്കടമാവും. എന്നെ കാണാൻ പോലും അമ്മയ്ക്ക് വരാനാവില്ലല്ലോ” എന്ന് വളരെ പാടുപെട്ട് തളർന്ന ശബ്ദത്തിൽ ഗൗരി പറഞ്ഞു.

“നീ വിഷമിക്കരുത്. ഞാൻ ഇവിടെ വന്നല്ലോ… ഞാനുണ്ട്” സ്നേഹത്തോടെ അവളുടെ കവിളിൽ തട്ടിക്കൊണ്ട് കുശൽ പറഞ്ഞു.രോഗികളെയെല്ലാം പരിശോധിച്ചശേഷം ഡോക്ടർമാരുടെ സംഘം വിശദാംശങ്ങൾ ചർച്ച ചെയ്യുന്ന വേളയിൽ കുശൽ ഗൗരിയുടെ രോഗവിവരത്തെപ്പറ്റി സീനിയർ ഡോക്ടറുമായി ചർച്ച ചെയ്തു. മുബൈയിലെ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് ഗൗരിയെ കൊണ്ടുപോകാൻ സീനിയർ ഡോക്ടർ നിർദ്ദേശിച്ചു. അവിടെ നിന്നും ധാരാളം രോഗികൾക്ക് രോഗം ഭേദമായിട്ടുണ്ടത്രേ.

കുശൽ മുംബൈയിലേക്ക് ഗൗരിയെ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചു. അവൻ സകല കാര്യവും വീട്ടിൽ വിളിച്ച് അച്ഛനെ അറിയിച്ചു. കുശലിന്‍റെ അച്ഛൻ ഗൗരിയുടെ അമ്മയെ വീട്ടിൽ വിളിപ്പിച്ച് ഗൗരിയുമായി ഫോണിൽ സംസാരിപ്പിച്ചു. പക്ഷേ രോഗവിവരത്തെപ്പറ്റിയൊന്നും അമ്മയെ ധരിപ്പിച്ചില്ല. പകരം ഏതോ ട്രെയിനിംഗിനായി മുംബൈയിലേക്ക് പോകേണ്ടതുണ്ടെന്നും കുശൽ ഒപ്പമുണ്ടെന്നും അവൾ അമ്മയെ ധിരിപ്പിച്ചു.

കുറച്ചുദിവസങ്ങൾക്കുശേഷം ഇരുവരും മുംബൈയിലേക്ക് യാത്രയായി. ചികിത്സയാരംഭിച്ചു. ചികിത്സയുടെ ഫലം അതിവേഗം ഗൗരിയിൽ കണ്ടുതുടങ്ങി. സ്വന്തം പഠനത്തിനൊപ്പം കുശൽ ഗൗരിയുടെ കാര്യങ്ങളിലും പൂർണ്ണശ്രദ്ധയർപ്പിച്ചിരുന്നു. കീമോ തെറാപ്പി ചെയ്യുന്ന ദിവസങ്ങളിലൊക്കെ ഗൗരി കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടോ ഭക്ഷണം കഴിക്കുന്നുണ്ടോ തുടങ്ങിയെല്ലാ കാര്യങ്ങളിലും അവൻ അങ്ങേയറ്റം ശ്രദ്ധയർപ്പിച്ചു.

6-7 മാസങ്ങൾക്കുശേഷം ഗൗരിയുടെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടു. അതിനാൽ കുറച്ച് മരുന്നുകളുടെ ആവശ്യമെ വേണ്ടിവന്നുള്ളൂ.

ഗൗരിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കുശൽ ഗൗരിയെയും കൂട്ടി അവളുടെ വീട്ടിലെത്തി. അതുവരെ നടന്ന എല്ലാ കാര്യങ്ങളും കുശൽ അവളുടെ അമ്മയെ വിശദമായി ധരിപ്പിച്ചു. ഇനി അസുഖത്തെക്കുറിച്ച് പരിഭ്രമിക്കേണ്ടതില്ലെന്ന് പറഞ്ഞ് കുശൽ അമ്മയെ പ്രത്യേകം ഓർമ്മിപ്പിച്ചു.

അച്ഛനിൽ നിന്നും കുറച്ച് പണം വാങ്ങി കുശൽ ഗൗരിയുടെ അമ്മയെ ഏൽപിച്ചു. മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കണമെന്ന് ഗൗരിയെ പ്രത്യേകം ഓർമ്മിപ്പിച്ചശേഷം അവൻ യാത്ര പറഞ്ഞ് മുംബൈയിലേക്ക് പോയി.

നാട്ടിൽ ഗൗരി സുഖം പ്രാപിച്ചുവരുന്ന വിവരം അറിഞ്ഞ് കുശൽ ഏറെ സന്തോഷവാനായി. കുശൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയശേഷം വീട്ടിൽ മടങ്ങിയെത്തി. സ്വന്തം നാട്ടിലെത്തിയ അവൻ അൽപം അകലെയുള്ള ആശുപത്രിയിൽ പ്രാക്ടീസ് ആരംഭിച്ചു. സ്വന്തം ഗ്രാമത്തിലെ ആളുകളെ സേവിക്കുകയന്നെുള്ളതായിരുന്നു അവന്‍റെ ലക്ഷ്യം. അതോടൊപ്പം പാരമ്പര്യമായി ലഭിച്ച പഴയ ബംഗ്ലാവ് ഇടിച്ച് നിരപ്പാക്കി ആ സ്ഥാനത്ത് പുതിയ ആശുപത്രിക്കെട്ടിടം നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

ഗൗരിയ്ക്കാകട്ടെ ഡിഗ്രി പഠനം പൂർത്തിയാക്കാനുള്ള തിടുക്കമായിരുന്നു. എന്നാൽ ഒരു ഡോക്ടറായതിനാൽ കുശൽ അവളോട് അൽപസമയം കൂടി ക്ഷമയോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കാരണം ഇടയ്ക്കിടെ അവൾക്ക് തളർച്ചയനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തളർച്ച മാറുന്നതുവരെ കാത്തിരിക്കുകയല്ലാതെ മറ്റ് പോംവഴിയുണ്ടായിരുന്നില്ല. പക്ഷേ കൊറോണയെന്ന മഹാമാരി ചുറ്റും താണ്ഡവമാടുന്ന വേളയിൽ തനിക്ക് കഴിയുന്ന സേവനം നടത്തുന്നതിൽ നിന്നും ഗൗരിയ്ക്ക് സ്വയം ഒഴിഞ്ഞ് മാറാൻ കഴിയുമായിരുന്നില്ല.

പിറ്റേദിവസം മുതൽ അവൾ നിറഞ്ഞമനസ്സോടെ ജോലിയിൽ വ്യാപൃതയായി. തളർച്ചയൊക്കെ പൂർണ്ണമായും മറന്ന് ജോലിയിൽ മനസ്സർപ്പിച്ചുള്ള അവളുടെ സേവനം കണ്ടിട്ട് കുശലിന് അദ്ഭുതം തോന്നി.

ഒരു ദിവസം ജോലിക്കിടവേളയിൽ കാന്‍റീനിൽ ഇരുവരും ഒരുമിച്ച് ചായ കുടിക്കാനെത്തി. കുശൽ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഗൗരി, നീയേറെ ഇഷ്ടപ്പെട്ട ഡ്രസ് അണിഞ്ഞല്ലോ, നഴ്സിന്‍റെ യൂണിഫോം പക്ഷേ എനിക്കിഷ്ടപ്പെട്ട വസ്ത്രം നീയെന്ന് അണിയും? ചുവന്ന പട്ടുസാരിയുടുത്ത്…”

കുശലിന്‍റെ വർത്തമാനം കേട്ട് ഗൗരി നിരാശയോടെ പറഞ്ഞു.

“കുശൽ ഇനിയെന്‍റെ ജീവിതത്തിൽ എന്താണ് ഉള്ളത്? കിമോതെറാപ്പിയുടെ കറുത്ത നീരാളിപ്പിടിത്തിൽ എന്‍റെ ചുരുണ്ടമുടിയൊക്കെ പൊഴിഞ്ഞുപോയില്ലേ… നീയത് ഏറെ ഇഷ്ടപ്പെട്ടിരുന്നില്ലേ. എന്‍റെ ചുരുണ്ടമുടി ദൂരെ നിന്ന് കണ്ട് നീയെന്ന് തിരിച്ചറിഞ്ഞിരുന്നില്ലേ. ഇനി ആ ചുരുണ്ടമുടികൾ… ഗൗരിക്കില്ലല്ലോ..”

അവളുടെ മറുപടി കേട്ട് കുശൽ സ്നേഹത്തോടെ അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി.

“ഗൗരി… നീ നിന്നെ സ്വയം മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു. എനിക്ക്  നിന്നെക്കുറിച്ചോർത്ത് അഭിമാനമാണ്. രാപ്പകലില്ലാതെ എത്രയെത്ര രോഗികളെയാ നീ സ്വന്തം വേദന മറന്ന് പരിചരിക്കുന്നത്. നിന്‍റെ ഈ രൂപം സ്നേഹനിധിയാണ്. ചുരുണ്ടമുടിയേക്കാൾ എത്ര അമൂല്യമാണ് ഹൗസ്മാറ്റ്സ്യൂട്ട് അണിഞ്ഞ് നീ രോഗികളെ പരിചരിക്കുന്നത് കാണാൻ” കുശൽ വികാരനിർഭരനായി പറഞ്ഞു.

“എന്‍റെ സ്നേഹം വിജയിച്ചിരിക്കുന്നു. കൊറോണയ്ക്ക് വരെ നിന്‍റെ ഈ മനസ്സിന് മുന്നിൽ കീഴടങ്ങേണ്ടി വരും ഗൗരി. ഇനി എന്നുമെന്നും ഈ ചുരുണ്ടമുടിക്കാരി കുശലിന്‍റെതായി മാറും” കുശൽ അവളുടെ ചെവിയിൽ മന്ത്രിച്ചു.

കരുണാലയം

തെളിഞ്ഞ ആകാശമുള്ള ഞായറാഴ്ച ആയിരുന്നു അന്ന്. പ്രത്യേകിച്ച് എവിടെയും പോകാനൊന്നുമില്ലാത്തതിനാൽ ഞാൻ മുറിയിൽ അലസമായി പത്രം വായിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ ചെറിയച്ഛനെ ശ്രദ്ധിച്ചത്. എന്‍റെ അടുത്ത് വന്ന് നിസംഗനായി നിൽക്കുന്നു. “ഞാൻ നിന്‍റെ കൂടെ ഇരുന്നോടെ” ഞാൻ നോക്കിയപ്പോൾ ചെറിയച്ഛൻ പറഞ്ഞു.

“എന്താ കാര്യം ചെറിയച്‌ഛാ… വലിയ മുഖവുരയൊക്കെയാണല്ലോ, എന്തുപറ്റി?” എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ?”

“ഹേയ് എനിക്കിപ്പോ ഒരു കുഴപ്പവുമില്ല. നിന്നോട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്” ഇരുന്ന ശേഷം ചെറിയച്ഛൻ സാവധാനം സംസാരിച്ചു തുടങ്ങി.

“എന്നാൽ നമുക്കിന്ന് മുഴുവൻ സംസാരിച്ചിരിക്കാം” ഞാൻ ഉത്സാഹത്തോടെ പേപ്പർ മടക്കി ഒരറ്റത്തേയ്‌ക്ക് മാറ്റിവച്ചു. പക്ഷേ ചെറിയച്ഛൻ ഒന്നും സംസാരിക്കാതെ ശാന്തനായി എന്നെ തന്നെ നോക്കിയിരുന്നു.

“എന്താ ചെറിയച്ഛാ… എന്തെങ്കിലും പ്രശ്നം അലട്ടുന്നുണ്ടോ? മനസ്സിലുള്ളത് എന്താണെന്ന് വച്ചാ പറയൂ…” നിങ്ങൾ പറയുന്നതെന്തായാലും ഞാൻ കേൾക്കാം.”

ചെറിയച്ഛന്‍റെ മൗനം എന്നെയും അസ്വസ്ഥനാക്കി.

“മോനെ രമേശാ… നീ ഒരിക്കലും ഞാൻ പറയുന്നത് അനുസരിക്കാതിരുന്നിട്ടില്ല. ആ ധൈര്യത്തിലാണ് ഞാനിത് നിന്നോട് ഒരു കാര്യം പറയാമെന്ന് വച്ചത്. നീ മിതാലിയെ കല്യാണം കഴിക്കണം. എന്‍റെയും ചെറിയമ്മയുടെയും ആഗ്രഹമാണ്. അവൾക്കൊരു തുണയാവണം ചെറിയ പ്രായത്തിൽ വിധവയായവളാണ്… ജീവിതം ഇനിയും ഏറെ മുന്നോട്ട് ജീവിക്കാനുണ്ട്. ആ യാത്ര അവൾക്ക് ഒറ്റയ്‌ക്ക് പറ്റില്ല. ഞങ്ങൾ വൃദ്ധന്മാർ. അവളെ എത്രകാലം നോക്കും. ഞങ്ങളുടെ കാലം കഴിഞ്ഞാൽ അവൾ എവിടെപ്പോകും…?” ചെറിയച്ഛൻ ഇതു പറഞ്ഞ് തീർന്നപ്പോഴേക്കും കണ്ണ് നിറഞ്ഞൊഴുകി, തൊണ്ടയിടറി.

ഞാൻ നിർവികാരനായി ചെറിയച്ഛനെ കേട്ടിരുന്നു. പക്ഷേ എന്തോ… മുഴുവനും പിടികിട്ടാത്തപ്പോലെ മനസ്സ്… ഞാൻ വല്ലാത്ത ഒരു പ്രതിസന്ധിയിലായി പോയി. ഒരു വശത്ത് ഞാൻ പ്രണയിക്കുന്ന പെൺകുട്ടി. മറുവശത്ത് ചെറിയച്ഛന്‍റെ ആഗ്രഹം. ഉത്തരവാദിത്വം എന്നെ ഏൽപ്പിക്കാനുള്ള അവരുടെ തീരുമാനം നല്ലതു തന്നെ. പക്ഷേ… ഈ കാര്യത്തിൽ എനിക്ക് എന്താണ് ചെയ്യാനാവുക. ചെറിയച്ഛനും ചെറിയമ്മയുമാണ് എന്നെ വളർത്തി വലുതാക്കിയത്. ആ സ്നേഹം നഷ്‌ടപ്പെടുത്താനും, അവരെ സങ്കടപ്പെടുത്താനും വയ്യ. അതുപ്പോലെ പ്രണയ വഞ്ചന കാണിക്കാനും പറ്റില്ല.

എന്‍റെ ബാല്യത്തിന്‍റെ തുടക്കം വളരെ സന്തോഷപ്രദമായിരുന്നു. ഞാൻ എന്‍റെ മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു. അച്‌ഛൻ ബാങ്ക് മാനേജർ ആയിരുന്നു. അമ്മ ജോലി ഉപേക്ഷിച്ച് സ്വയം വീട് നോക്കാൻ തയ്യാറായി. എന്നെ നല്ല രീതിയിൽ വളർത്താനായിട്ട്. അമ്മയ്ക്ക് സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ. അതിനാൽ മുത്തശ്ശനും മുത്തശ്ശിയുമായി നല്ല ഹൃദയബന്ധമുണ്ടായിരുന്നു. മുത്തശ്ശിക്ക് അമ്മയെ ജീവനായിരുന്നു.

നഗരത്തിലെ ഏറ്റവും നല്ല സ്കൂളിലാണ് എന്നെ ചേർത്തിരുന്നത്. പഠിക്കാൻ ഞാനും മിടുക്കനായിരുന്നു. പാടാനുള്ള കഴിവും ഞാൻ പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കൾ എന്തിനും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. സ്കൂളിൽ മാത്രമല്ല വീട്ടിലും ഞാൻ കണ്ണിലുണ്ണിയായിരുന്ന കാലം.

എന്‍റെ ജീവിതം പെട്ടെന്നാണ് മാറ്റി മറിഞ്ഞത്. ഞാനന്ന് 8-ാം ക്ലാസ്സിലായിരുന്നു. ഒരു റോഡ് അപകടത്തിൽ അച്‌ഛനും അമ്മയും മരണപ്പെട്ടു. എനിക്ക് ഇത് സഹിക്കാനുള്ള ശക്‌തി ഉണ്ടായിരുന്നില്ല. കരയാൻ മാത്രമേ എനിക്കന്ന് കഴിഞ്ഞിരുന്നുള്ളൂ. മുത്തശ്ശിയാണ് ആ കാലത്ത് എനിക്ക് കരുത്തേകിയത്. ചെറിയച്ഛൻ എന്നെ അവരുടെ വീട്ടിൽ കൊണ്ട് നിർത്തി.

ഞാൻ ചെറിയച്ഛന്‍റെ വീട്ടിൽ കഴിയാൻ തുടങ്ങിയതോടെ ദു:ഖം കുറയാൻ തുടങ്ങി. ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചു. ചെറിയച്ഛന്‍റെ മകൻ രവി, അവനും ഏക സന്താനമായിരുന്നു. അവൻ എന്നേക്കാൾ 2 വയസ്സ് കുറവായിരുന്നു. ചെറിയച്ഛൻ അവന്‍റെ സ്കൂളിൽ തന്നെയാണ് എന്നെയും ചേർത്തത്. ഞാനവിടെയും ഒന്നാമനായിരുന്നു.

എന്‍റെ എല്ലാ കാര്യങ്ങളും ചെറിയച്ഛൻ ഭംഗിയായി നോക്കിയിരുന്നു. പക്ഷേ രവിയുടെ കാര്യം വച്ചു നോക്കുമ്പോൾ എന്‍റെ അവസ്‌ഥ അത്ര നല്ലതായിരുന്നില്ല. ചെറിയമ്മ രവിക്ക് പാലും ബിസ്ക്കറ്റുമൊക്കെ ഒളിച്ച് കൊടുത്തിരുന്നു. അവന് സ്പെഷ്യൽ പരിഗണന ലഭിച്ചിരുന്നു. പക്ഷേ രവി സ്കൂളിലേയ്ക്ക് പോകും വഴി എനിക്ക് എല്ലാം വീതിച്ചു തന്നിരുന്നു. എന്നെ വലിയ കാര്യമായിരുന്നു അവന്. എന്നോടുള്ള ചെറിയമ്മയുടെ വേർത്തിരിവ് ചെറിയച്ഛനും ഒട്ടും സഹിച്ചിരുന്നില്ല. എങ്കിലും വഴകിടാനോ മുഷിയാനോ ചെറിയച്ഛൻ മുതിർന്നില്ല. നല്ല മനസ്സായിരുന്നു ചെറിയച്ഛന്‍റേത്. ചെറിയമ്മയും നല്ല സ്ത്രീയായിരുന്നു. പക്ഷേ സ്വന്തം മകനോടുള്ള സ്വാർത്ഥകൾ… അത് കുറ്റം പറയാനാവില്ല.

മുത്തശ്ശി അച്‌ഛനും അമ്മയും മരിച്ചതിൽ പിന്നെ അധികം ആരോടും സംസാരിച്ചിരുന്നില്ല. വിഷാദം മുത്തശ്ശിയെ പിടികൂടിയിരുന്നു. അധികനാൾ കഴിയും മുമ്പേ മുത്തശ്ശിയും പോയി.

ചെറിയച്ഛൻ രവിയുടെ ഉപരിപഠനത്തെപ്പറ്റി ചർച്ച ചെയ്‌തിരുന്നു. പക്ഷേ എന്‍റെ കാര്യത്തിൽ ഒരു തീരുമാനവും ആരും കൈകൊണ്ടിരുന്നില്ല. ഞാൻ 12-ാം ക്ലാസ്സ് ഉയർന്ന മാർക്കോടെ പാസായിരുന്നു. പിന്നെ ബികോം കഴിഞ്ഞ് ഞാൻ ബാങ്ക് പരീക്ഷകൾ എഴുതാൻ തുടങ്ങി. എന്‍റെ പരിശ്രമം അവസാനം ഫലം കണ്ടു. എനിക്ക് സർക്കാർ ബാങ്കിൽ ജോലി കിട്ടി. ജോലി നഗരത്തിൽ തന്നെയുള്ള ബാങ്കിലായിരുന്നു. അതിനാൽ ജോലി കിട്ടിയ ശേഷവും ഞാൻ ചെറിയച്ഛന്‍റെയും ചെറിയമ്മയുടെയും അടുത്ത് തന്നെ താമസിച്ചു.

രവി ബാംഗ്ലൂരിൽ എംബിഎ ചെയ്‌തു. അവിടെ തന്നെയുള്ള ഒരു മൾട്ടി നാഷണൽ കമ്പനിയിൽ അവന് ജോലിയായി. എല്ലാവരും അതിൽ സന്തോഷിച്ചിരുന്നു. അവിടെ അവന്‍റെ ജൂനിയറായി ജോലി ചെയ്തിരുന്ന മിതാലിയുമായി അവൻ പ്രണയത്തിലായി. ചെറിയച്ഛൻ രവി അവളെ വിവാഹം കഴിക്കുന്നതിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. വിശാല കാഴ്ചപ്പാടുള്ള മനുഷ്യനായിരുന്നു എന്‍റെ ചെറിയച്ഛൻ. രവിയുടെയും മിതാലിയുടെയും വിവാഹം നടന്നു. അവർ ബാംഗ്ലൂരിൽ തന്നെ താമസമാക്കി.

അവന്‍റെ വിവാഹ ശേഷം എന്‍റെ മനസ്സ് തികച്ചും ശൂന്യമായിപ്പോയി. പഴയതുപ്പോലെ അവൻ എന്നെ വിളിക്കാതായി. തമ്മിൽ അധികമൊന്നും കാണാതായി. ഇതിനിടയിലെപ്പോഴോ ആണ് കവിത എന്‍റെ ഹൃദയത്തിലേയ്‌ക്ക് കടന്നു വന്നത്. എന്‍റെ ശൂന്യത നിറയ്‌ക്കാൻ എത്തിയവൾ.

കവിത ഞാൻ യാത്ര ചെയ്യുന്ന റൂട്ടിൽ തന്നെയായിരുന്നു പോയും വന്നും ഇരുന്നത്. ഞങ്ങൾ പലപ്പോഴും ഒരേ ബസ്സിൽ തന്നെയാണ് യാത്ര ചെയ്തിരുന്നതും. സുന്ദരിയും സൗമ്യപ്രകൃതിക്കാരിയുമായിരുന്നു അവൾ. പ്രണയം തുളുമ്പി നിൽക്കുന്ന കണ്ണുകളോടെ മാത്രമേ അവൾ തുടക്കം മുതൽ എന്നെ നോക്കിയിരുന്നുള്ളൂ. ഞാൻ നോക്കുമ്പോൾ പലപ്പോഴും ഓരോന്ന് ചെയ്യുന്നതാണ് കണ്ടിരുന്നത്. ചിലപ്പോൾ വൃദ്ധരെ റോഡ് ക്രോസ് ചെയ്യാൻ സഹായിക്കുന്നതു കാണാം. ചിലപ്പോൾ കുട്ടികളെ ബസ്സിൽ കയറ്റുന്നതും കാണാം. ചിലപ്പോൾ ആളുകൾക്ക് ഭക്ഷണപൊതി കൊടുക്കുന്നതു കാണാം. ഒരിക്കൽ പോസ്റ്റോഫീസിൽ ചെന്നപ്പോൾ അവൾ അവിടെ ഒരു സ്ത്രീക്കു ഫോം പൂരിപ്പിച്ചു നൽകുന്നു. ഗർഭിണികൾക്ക് സീറ്റൊഴിഞ്ഞു കൊടുക്കുന്നു. ഞാൻ നോക്കുമ്പോൾ അവൾ പ്രകാശം പരത്തുന്നതാണ് എപ്പോഴും കണ്ടിരിക്കുന്നത്.

ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. ഉള്ള് തുറന്ന് തന്നെ. പരസ്‌പരം മനസ്സിലാക്കാൻ തുടങ്ങി. അടുത്തുപ്പോയി മുൻജന്മത്തിലെന്നപ്പോലെ… എനിക്കിപ്പോൾ അവളില്ലാതെ പറ്റില്ല എന്ന അവസ്‌ഥയാണ്.

ഞാൻ അവളെക്കുറിച്ച് ചെറിയമ്മയോട് പറയാൻ ഇരിക്കുകയായിരുന്നു. ചെറിയച്ഛനോട് നല്ലോരവസരം നോക്കി പറയാമെന്ന് വിചാരിച്ചതാണ്. രവിയുടെ സഹായവും ഇടനിലയും വേണമെന്നും നിശ്ചയിച്ചിരുന്നു. പക്ഷേ അവന്‍റെ ദാമ്പത്യജീവിതത്തിലെ തിരക്കും ഔദ്യോഗിക തിരക്കുകളും കാരണം എല്ലാം നീണ്ടുപ്പോയി. സംഗതി അവനോട് അവതരിപ്പിക്കാൻ പറ്റിയില്ല. അവനിവിടെ വരുന്നതും വളരെ അപൂർവ്വമായാണല്ലോ… ഫോൺ ചെയ്‌ത് പറയാനും എന്‍റെ സങ്കോചം അനുവദിച്ചില്ല.

മിനാലി ഗർഭിണിയായപ്പോൾ അവളെ ചെറിയമ്മ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ജോലി രാജിവയ്ക്കാൻ ഇഷ്‌ടമില്ലാത്തതിനാൽ ലോംഗ് ലീവ് എടുപ്പിച്ചു. അവൾക്ക് 5 മാസമായിരുന്നു. നിറവയറുമായി അവൾ സന്തോഷതോടെ ചെറിയമ്മയുടെ കൂടെ കഴിഞ്ഞു. പുതിയ അതിഥി വീട്ടിൽ വരാൻ പോകുന്നതിന്‍റെ സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു. എന്‍റെ അന്തർമുഖ സ്വഭാവം കാരണം ഞാൻ മിതാലിനോട് ഒന്നും തുറന്ന് സംസാരിച്ചിരുന്നില്ല. വളരെ അപൂർവ്വമായി അവളെന്തെങ്കിലും ചോദിച്ചാൽ മാത്രം ഞാൻ മറുപടി പറയും അത്രമാത്രം.

ജീവിതം എത്ര വേഗമാണ് കരുക്കൾ നീക്കുന്നത്. സന്തോഷത്തിന്‍റെ കളത്തിൽ സങ്കടങ്ങൾ വന്ന് നിറയും. ഒരു റോഡ് അപകടത്തിൽ രവിക്ക് ഗുരുതരമായി പരിക്കേറ്റു. ഏതാനും ദിവസത്തിനുള്ളിൽ അവനും പോയി. ദുരന്തം എന്നെ പിടിക്കൂടി കൊണ്ടിരുന്നു. ഈ ജീവിതത്തിൽ ഞാൻ എന്തെല്ലാം സഹിക്കണം. എന്‍റെ മരണമല്ല ഞാൻ സ്നേഹിക്കുന്നവരുടെ മരണമാണ് എന്നെ ഏറെ അലട്ടുന്നത്. ചെറിയമ്മയും ചെറിയച്‌ഛനും തകർന്നുപോയി. മിതാലി മുറിയിൽ നിന്നുപോലും പുറത്തിറങ്ങിയില്ല. അവളുടെ അവസ്‌ഥ വലിയ കഷ്‌ടമായിരുന്നു. കുട്ടിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതി മാത്രമാകണം അവൾ വിഷാദത്തിലേയ്‌ക്ക് വഴുതി വീഴാതിരുന്നത്. ഒരു ദിവസം മൗനം വെടിഞ്ഞ് അവൾ പൊട്ടികരയുക തന്നെ ചെയ്‌തു. ഞാനന്ന് വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ ഭയന്നുപോയി. എങ്ങിനെയാണ് ഇത്തരം സന്ദർഭങ്ങളിൽ ഒരാളെ ആശ്വസിപ്പിക്കുക…

രവി പോയതോടെ ഞങ്ങളുടെ വീടൊരു ശ്മശാനംപ്പോലെ ആയി. ആർക്കും ഒന്നിലും താൽപര്യമില്ലാത്തപ്പോലെ. ഏക സന്തോഷവും പ്രതീക്ഷയും ഒരു കുഞ്ഞ് വരുന്നതിന്‍റെ ആയിരുന്നു. ആ പ്രതീക്ഷയാണ് എല്ലാവരെയും ജീവിക്കാൻ പ്രേരിപ്പിച്ചത്.

കാലം ഞങ്ങളുടെ മാനസികാവസ്‌ഥയിൽ മാറ്റം കൊണ്ടുവന്നു. ചെറിയച്ഛൻ മിതാലിയോട് വെറൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞു തുടങ്ങി. മിതാലി ജീവിതയാത്രയിൽ ഒറ്റയ്ക്കായി പോകുമെന്ന് ആധി ചെറിയച്ഛനെ അലട്ടിയിരുന്നു.

ഇന്ന് ചെറിയച്ഛൻ എന്‍റെ മുന്നിൽ ഈ ആവശ്യവുമായാണ് വന്ന് നിൽക്കുന്നത്. അച്‌ഛനും അമ്മയും നഷ്‌ടപ്പെട്ട ഒരു കുട്ടിയ്ക്ക് ജീവിതം തന്ന ആളാണ്. ഇന്നും അഭയം തരുന്ന അങ്ങനെയുള്ള എന്‍റെ അച്‌ഛന്‍റെ സ്‌ഥാനത്തുതന്നെയുള്ള ഒരാളെ ഞാൻ എങ്ങനെയാണ് ധിക്കരിക്കുക.

ചെറിയച്ഛൻ എന്‍റെ ജീവൻ ചോദിച്ചാൽ ഞാൻ ചങ്ക് പറിച്ചു കൊടുക്കാൻ ബാധ്യസ്‌ഥനാണ്. എനിക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്ത ഒരവസ്‌ഥയിൽ നിന്ന് കരകയറ്റിയ ആളല്ലേ… പക്ഷേ ചെറിയച്ഛൻ ഇങ്ങനെ ഒരാവശ്യം പറഞ്ഞ് എന്നെ വല്ലാതെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണല്ലോ?

“ചെറിയച്ഛാ… മിതാലിയെ ഞാൻ എന്‍റെ അനിയത്തിയെപ്പോലെയാണ് കണ്ടത്. അങ്ങനെയുള്ള ഒരാളെ ഞാൻ എങ്ങനെയാണ് കല്യാണം കഴിക്കുക?”

“മോനെ നീ നിരാശപ്പെടുത്തിയാൽ ഇനി ഞാനെന്തു ചെയ്യും. ആരുടെ സഹായം തേടും?” ഇത്രയും പറഞ്ഞ് ചെറിയച്ഛൻ നിർത്താതെ കരയാൻ തുടങ്ങി.

സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ചെറിയച്ഛാ, കരയാതെ… നിരാശപ്പെട്ടതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ലല്ലോ? മിതാലിയെ കൊണ്ട് പുനർവിവാഹം കഴിപ്പിക്കാൻ നിങ്ങൾ ചിന്തിക്കുന്ന കാര്യമൊന്നും എനിക്കറിയില്ലായിരുന്നു. എന്‍റെ പ്രയ സ്നേഹിതൻ പങ്കജാക്ഷൻ അവന്‍റെ കസിനു പ്രവീണിനു വേണ്ടി മിതാലിയെ വിവാഹം കഴിക്കാനായി ചോദിച്ചിരുന്നു. നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതു കൊണ്ടാണ് ഞാനീകാര്യം അവതരിപ്പിക്കാതിരുന്നത്. മിതാലി രവിയുടെ വേർപ്പാടിൽ നിന്ന് മോചനം നേടിയിട്ടുണ്ടായിരുന്നില്ലല്ലോ അന്ന്… മാത്രവുമല്ല അവളുടെ ഉദരത്തിൽ കുഞ്ഞുണ്ടായിരുന്നല്ലോ. ആ അവസ്‌ഥയിൽ എങ്ങനെയാണ് കല്യാണക്കാര്യം പറയാനാവുക…”

“പങ്കജാക്ഷൻ കസിനോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു. അയാൾ നല്ല മനുഷ്യനാണ്. പുരോഗമന ചിന്താഗതിക്കാരനാണ്. അയാളുടെ ഭാര്യ പ്രസവസമയത്ത് മരിച്ചതാണ്. കുഞ്ഞിനെ അയാളുടെ അമ്മയാണ് നോക്കുന്നത്. തന്‍റെ കുഞ്ഞിനെയും സ്നേഹിക്കാൻ കഴിയുന്ന ഒരാളെയാണ് അദ്ദേഹം നോക്കുന്നത്.”

“സംഭവിച്ചതെല്ലാം സങ്കടപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ അതിൽ നിന്ന് മോചനം നേടാനുള്ള വഴി ആലോചിക്കേണ്ടേ.” അവസാനം കണ്ട സമയത്ത് അദ്ദേഹം എന്നോട് മിതാലിയുടെ കാര്യം ചോദിച്ചു കൊണ്ട് പറഞ്ഞതിങ്ങനെയാണ്.”

“രണ്ടുപേരും പങ്കാളിയെ നഷ്‌ടപ്പെട്ടവരാണ്. സമാന ദു:ഖിതർ. എന്നാൽ ആ ദു:ഖം മറ്റൊരു വിവാഹതോടെ പരിഹരിക്കാവുന്നതേയുള്ളൂ. അതും നല്ല ജീവിതചുറ്റുപാടുള്ളവർ തമ്മിലാവുമ്പോൾ എല്ലാം പെട്ടെന്ന് ശരിയാവും” നളിനാക്ഷനും എന്നോട് പറയുമായിരുന്നു.

രമേശൻ ഇങ്ങനെ എല്ലാ കാര്യങ്ങളും ചെറിയച്ഛനോട് തുറന്ന് സംസാരിച്ചു.

ചെറിയച്ഛൻ എന്‍റെ സംസാരമെല്ലാം ശാന്തനായി കേട്ടിരുന്നു. ഒരു പ്രസരിപ്പ് ആ മുഖത്ത് തെളിയുന്നത് ഞാൻ കണ്ടു. ചെറിയമ്മ കർട്ടന്‍റെ പിറകിൽ ഇരുന്ന് ഞങ്ങളുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു. ഞാനും ഇപ്പോഴാണത് ശ്രദ്ധിച്ചത്. ചെറിയമ്മ എന്‍റെ മുറിയിലേയ്‌ക്ക് വന്നു.

“മോനെ നളിനാക്ഷന്‍റെ അനിയൻ ആളെങ്ങനെ? അയാൾ എന്താണ് ചെയ്യുന്നത്? എത്ര വയസ്സുണ്ട്, നീ അയാളെ കണ്ടിട്ടുണ്ടോ?” ഒറ്റശ്വാസത്തിൽ എന്തെല്ലാമാണ് ചെറിയമ്മ ചോദിക്കുന്നത്. മിതാലിയുടെ കാര്യത്തിൽ ഇവർക്ക് എത്ര ശ്രദ്ധയാണ്. സ്വന്തം മോളുടെ കാര്യംപ്പോലെ…

ഞാൻ ചെറിയമ്മയുടെ കൈപിടിച്ച് എന്‍റെ അരികിൽ ഇരുത്തി. “ചെറിയമ്മേ ഒന്ന് സമാധാനപ്പെടൂ… ഞാനെല്ലാം പറയാം. പ്രവീൺ വളരെ മാന്യനായ മനുഷ്യനാണ്. സർക്കാർ സ്കൂളിൽ അദ്ധ്യാപകനാണ്. എന്‍റെ അതേ പ്രായം കാണും. ആദ്യം നിങ്ങൾ പ്രവീണുമായി ഒന്ന് കാണൂ. അതിനു ശേഷം നമുക്ക് തീരുമാനമെടുക്കാം. പക്ഷേ മിതാലി ഇത് എങ്ങനെയെടുക്കുമെന്ന കാര്യത്തിലാണ് എനിക്ക് ആശങ്ക. അവൾ സമ്മതിക്കുമോ?” ഞാൻ ചെറിയച്‌ഛനെ നോക്കി.

“മോനെ,?ആ കാര്യം എനിക്ക് വിടൂ. വിവാഹത്തിനായി നമ്മൾ അവളെ പ്രോത്സാഹിപ്പിക്കണം. വിവാഹിതയാകുമ്പോൾ അവൾക്ക് പഴയ കരുത്തൊക്കെ തിരിച്ചു കിട്ടും. മിതാലിമോൾക്ക് ഇപ്പോൾ ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ട്. അതെല്ലാം മാറി നല്ല ജീവിതം നയിക്കാൻ അവൾക്ക് വിവാഹം കഴിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ. ഇല്ലെങ്കിൽ വിഷാദവതിയായി ജീവിതം അവളിങ്ങനെ തള്ളി നീക്കും. അത് ആർക്കാണ് സഹിക്കാനാവുക?” ചെറിയച്ഛൻ ആരോടെന്നില്ലാതെ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു…

സന്തോഷം രണ്ടാളുടെ ഉള്ളിലും തിരതല്ലുന്നുണ്ടായിരുന്നു. എഴുന്നേറ്റ് പോകുന്നതിനിടയിൽ ചെറിയമ്മ സന്തോഷത്തോടെ മറ്റൊരു കാര്യം കൂടി പറഞ്ഞു.

“മോനെ, മിതാലിയുടെ കല്യാണം കഴിഞ്ഞ ഉടനെ നിന്‍റെ കല്യാണവും നോക്കണം. അതു ഞാൻ ബ്രോക്കറോട് സംസാരിച്ചിട്ടുണ്ട്.”

ആയിക്കോടെ ചെറിയമ്മേ… പക്ഷേ എന്‍റെ മനസ്സിൽ ഇപ്പോൾ മിതാലിയുടെ കല്യാണക്കാര്യം മാത്രം ഉള്ളൂ.” ഞാൻ പറഞ്ഞു.

“മിതാലിയെപ്പോലെ നിന്‍റെ ജീവിതവും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. നിന്‍റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ പറ” ചെറിയമ്മ എന്‍റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

അതു പിന്നെ നോക്കാം. മിതാലിയെ വിഷാദഭാവത്തിൽ കാണുമ്പോൾ സങ്കടമാണ്. നമുക്കത് ആദ്യം നടത്താം. ഞാനിതു പറഞ്ഞപ്പോൾ ചെറിയമ്മ എന്‍റെ തലയിൽ അനുഗ്രഹിക്കാനെന്നോണം കൈവച്ചു.

അന്നേരം കവിതയെക്കുറിച്ച് ഓർത്തുപ്പോയി.

പങ്കജാക്ഷന്‍റെ ഇടപ്പെടൽ കാരണം പ്രവീണിന്‍റെയും മിതാലിയുടെയും കല്യാണക്കാര്യം വേഗത്തിലായി. ഞങ്ങളുടെ എല്ലാവരുടെയും സ്നേഹപൂർവ്വമായ നിർബന്ധം കാരണം മിതാലി അവസാനം വിവാഹത്തിനു സമ്മതിച്ചു. മിതാലി ഒരു പെൺകുഞ്ഞിനു ജന്മം നൽകി. മിതാലിയുടെ മുഖം തെളിഞ്ഞ് കണ്ടത് ഏറെക്കാലത്തിനു ശേഷം അന്നാണ്.

കുഞ്ഞുമോളുടെ പേരിടൽ ചടങ്ങിൽ അന്ന് എല്ലാവരും വന്നു. പ്രവീണും കുടുംബവും പങ്കജാക്ഷനും എല്ലാം. കുഞ്ഞിനു എന്ത് പേരിടണമെന്ന് ചർച്ച നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു. “പ്രവീൺ, നിങ്ങൾ മോന് നല്ല പേര് ഇട്ടിരിക്കുന്നല്ലോ. ഇനി മോൾക്കും നല്ലൊരു പേര് നിർദ്ദേശിക്കൂ…”

പ്രവീൺ ഇതു കേട്ട് അതിമനോഹരമായി ചിരിച്ചു. “നിള” എന്നായിക്കോട്ടെ. ഞങ്ങൾക്കിടയിൽ സ്നേഹത്തിന്‍റെ പുഴ ഒഴുക്കാൻ എത്തിയ ആളല്ലെ” പ്രവീൺ മിതാലിയെ സ്നേഹത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

ജീവിതം എത്ര പ്രതീക്ഷാഭരിതമാണെന്ന് അവിടെ കൂടിയിരിക്കുന്നവരുടെ സന്തോഷത്തിൽ നിന്നും എനിക്ക് ബോധ്യമായി. ചടങ്ങിന് കവിതയെയും ഞാൻ ക്ഷണിച്ചിരുന്നു. അവൾ വരുന്നതും കാത്ത് ഞാൻ ഗേറ്റിൽ കാത്തിരുന്നു. എന്‍റെ അക്ഷമ കണ്ട് ചെറിയച്ഛൻ കോലായിൽ നിന്ന് വിളിച്ചു പറഞ്ഞു. “രമേശാ… നീ ഇങ്ങ് പോര്. വീട്ടുകാരി പുറക് വശത്തുകൂടി എപ്പോഴേ വന്നു.”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കൈകുഞ്ഞുമായി ചെറിയച്ഛനരികിൽ നിന്ന് ചിരിക്കുന്ന കവിതയെയാണ് കണ്ടത്. സന്തോഷത്തിന്‍റെ ഒറ്റ നിമിഷം കൊണ്ടാണ് നാം ജീവിതത്തിലെ വലിയ ദുരന്തങ്ങളെ മറിക്കടക്കുന്നതെന്ന് എനിക്കപ്പോൾ തോന്നി. എന്‍റെ വീട് ഒരു കരുണാലയമാണ്.

ഈവയെന്ന പെൺകുട്ടി

ഫ്രാൻസിന്‍റെ മധ്യഭാഗത്തുള്ള ബീച്ച് ടൗണായ നീസ്. ഫ്രഞ്ച് റിവേറിയയുടെ തലസ്‌ഥാനമാണ്. ധാരാളം ചരിത്രസ്മാരകങ്ങളും വലിയ പള്ളികളും റഷ്യൻ ഓർത്തഡോക്സ് കത്തീഡ്രല്ലും ഉള്ള മനോഹരമായ ഒരു കൊച്ചു സ്വർഗ്ഗം. ടൗണിന്‍റെ പ്രശാന്ത സുന്ദരമായ മധ്യഭാഗത്തായി സ്‌ഥിതി ചെയ്യുന്ന നെഗ്രസ്കോ കഫറ്റേരിയയിൽ ഇരുന്ന് കൊച്ചു വർത്തമാനങ്ങളിൽ മുഴുകി ഈവയും ജാവേദും ആവി പറക്കുന്ന കോഫിയുടെ രുചിയാസ്വദിച്ചു കൊണ്ടിരുന്നു.

വൈരക്കലുകൾ പോലെ തിളങ്ങുന്ന ഈവയുടെ കണ്ണുകളിൽ അവൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകളിൽ ഊറി വരുന്ന ആകുലതയിൽ അവൻ അസ്വസ്ഥനാണ്.

ഈവ ജാവേദിന്‍റെ വിരലുകളെ സ്പർശിച്ചു, “ജാവേദ്, നീയൊരു കാര്യം പ്രോമിസ് ചെയ്യാമോ? തെറ്റായ ഒരു കാര്യവും ചെയ്യില്ലെന്ന്.”

“ഈവ, ഞാനാകെ അസ്വസ്ഥനാണ്. എന്‍റെയുള്ളിൽ എന്തോ തിളച്ചു മറിയുന്നതുപോലെ. ഞാൻ കുറേ അപമാനം സഹിച്ചവനാണ്. എന്തോ നീചജീവിയാണെന്ന മട്ടിലാണ് ആളുകൾ എന്നെ നോക്കുന്നത്. ഞാനിപ്പോൾ കുറേ മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു… ഇനി പിന്തിരിഞ്ഞ് നടക്കാനാവില്ല.”

“ഇല്ല ജാവേദ്, നിനക്കറിയില്ലേ… നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. നീ പിടിക്കപ്പെട്ടാൽ എന്താ സംഭവിക്കുന്നതെന്ന് അറിയാമല്ലോ? നിന്നെ ആ നിമിഷം തന്നെ അവർ ഇല്ലാതാക്കും.”

“ങ്ഹാ ശരിയാണ്… എനിക്ക് സമ്മതമാണ്. എന്തിനാണിവർ എന്‍റെ രൂപത്തെ ഇത്രയും അവജ്ഞയോടെ നോക്കുന്നത്?”

നിസ്സഹായയായ ഈവ അവനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. തനിക്ക് അവനോടുള്ള കടുത്ത പ്രണയത്തെപ്പറ്റിയും ഭാവിയിലേക്ക് സ്വരുക്കൂട്ടിയ സ്വപ്ങ്ങളെക്കുറിച്ചും അവൾ ജാവേദിനോട് ആവർത്തിച്ചു കൊണ്ടിരുന്നു. പക്ഷേ ജാവേദ് തീവ്രവാദത്തിന്‍റെ വഴിയിൽ ഏറെ മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞിരുന്നു.

ജാവേദ് അക്ഷമയോടെ വാച്ചിലേക്ക് നോക്കി. “ഈവ, എനിക്ക് പോകണം. ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട്. ആദ്യമായിട്ടാണ് ഞാനൊരു ദൗത്യം ഏറ്റെടുക്കാൻ പോകുന്നത്. എന്ത് സംഭവിച്ചാലും അതെനിക്ക് ഭംഗിയായി നിറവേറ്റണം. വൈകുന്നേരം സമയം കിട്ടുകയാണെങ്കിൽ കാണാം.” ഓർവോർ… ഫ്രഞ്ച് ഭാഷയിൽ ജാവേദ് അവളോട് യാത്ര പറഞ്ഞ് തിടുക്കപ്പെട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നു മറഞ്ഞു.

ഈവ കടുത്ത നിരാശയോടെ ജാവേദ് നടന്നു നീങ്ങിയ വഴിയിലേക്ക് നോക്കിയിരുന്നു. അവളുടെ സുന്ദരമായ കണ്ണുകളിൽ നിന്നും കണ്ണുനീർ മുത്തുകളായി നിലത്ത് വീണ് ചിതറി. അവളുടെ പ്രതീക്ഷകൾ പോലെ…

ഈവ നെഗ്രീസ്ക്കോ ഹോട്ടലിൽ തന്നെ ഹോസ്‌പ്പിറ്റാലിറ്റി ഇൻചാർജ്‌ജാണ്. ജാവേദിന്‍റെ ഉറച്ച വാക്കുകൾ കേട്ട് വിങ്ങിയ മനസ്സുമായി അവൾ ജോലിയിൽ മുഴുകാൻ ശ്രമിച്ചുവെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. ഒടുക്കം അവൾ കൂട്ടുകാരി കേരയോട് എന്തോ കാരണം പറഞ്ഞ് അൽപസമയത്തേക്ക് പുറത്തേക്ക് ഇറങ്ങി.

ഹോട്ടലിന് പിന്നിലുള്ള വഴിയിലൂടെ നടന്ന് അവൾ ബീച്ചിലെത്തി. വവൈദ് എതാദ്യൂനിസ് ബീച്ചിലെ ഇരിപ്പിടത്തിൽ കുട്ടികൾ കളിക്കുന്നതും നോക്കിയിരുന്നു. കുട്ടികൾ മതിമറന്ന് കളിച്ചുല്ലസിക്കുന്നുണ്ട്. അവർ ഇടയ്ക്ക് ബീച്ചിൽ പറന്നുപൊങ്ങി നടന്ന ബലൂണുകൾക്ക് പിന്നാലെ പാഞ്ഞു. ചിലപ്പോൾ മണലിൽ കിടന്നുരണ്ടു.

ഈവ ജാവേദിനെപ്പറ്റി തന്നെ ഓർത്തു കൊണ്ടിരുന്നു. ജാവേദുമായുണ്ടായ ആദ്യ കൂടിക്കാഴ്ച. രണ്ട് വർഷം മുമ്പ് ഏലിയാസ് റിവേറിയാ സ്റ്റേഡിയത്തിൽ നടന്ന ഒരു ഫുട്ബോൾ മാച്ച് കാണാൻ പോയപ്പോഴാണ് ജാവേദിനെ ആദ്യമായി അവൾ കാണുന്നത്.

ജാവേദിന്‍റെ ഇരിപ്പിടം അവളുടെ ഇരിപ്പിടത്തിന് തൊട്ടടുത്തായിരുന്നു. രണ്ടുപേരും ഇഷ്‌ട ടീമിനെ ആർപ്പുവിളിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ടീം അടിക്കുന്ന ഓരോ ഗോളിലും ഇരുവരും ആഹ്ലാദിച്ചു. ഇടയ്ക്ക് അവർ പരസ്‌പരം നോക്കി പുഞ്ചിരിച്ചു.

ഒടുവിൽ ടീം ജയിച്ച സന്തോഷത്തിൽ ഇരുവരും ചാടിയെഴുന്നേറ്റ് മതിമറന്ന് പരസ്‌പരം കെട്ടിപ്പിടിച്ചു. കുറച്ച് കഴിഞ്ഞ് പരിസരബോധം വന്നപ്പോൾ തങ്ങളുടെ ചെയ്‌തിയെയോർത്ത് ഇരുവർക്കും ചിരിപൊട്ടി.

നിമിഷനേരം കൊണ്ട് അവർ നല്ല സുഹൃത്തുക്കളായി മാറി. സൗഹൃദം ക്രമേണ പ്രണയമായി വളർന്നു. അവർ പരസ്പരം ജീവനു തുല്യം സ്നേഹിച്ചു.

ജാവേദ് എംബിഎ ചെയ്യാനാണ് ബംഗ്ലാദേശിൽ നിന്നും ഫ്രാൻസിൽ എത്തിയത്. ഫുട്ബോളിന്‍റെ കടുത്ത ആരാധകനുമായിരുന്നു. ഒരിക്കൽ അവൻ അതിനെപ്പറ്റി ഈവയോട് കളിയായി പറഞ്ഞിട്ടുമുണ്ട്.

“ഞാൻ പഠിക്കാനൊന്നുമല്ല വന്നത്, ഫുട്ബോൾ മാച്ച് കാണാനാ”

നാട്ടിൽ കോളേജ് ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു ജാവേദ്. പഠനത്തിൽ അതിസമർത്ഥൻ. സൗമ്യവും ആകർഷകവുമായ വ്യക്‌തിത്വത്തിനുടമയായ ജാവേദിനെ ഒറ്റനോട്ടത്തിൽ തന്നെ ആരും ഇഷ്‌ടപ്പെട്ടു പോകുമായിരുന്നു.

അവന്‍റെ ഈ സ്വഭാവഗുണങ്ങളാണ് ഈവയേയും അവനിലേക്ക് ആകർഷിച്ചത്. അവൾ അവനെ പ്രാണനെപ്പോലെ സ്നേഹിച്ചു. പഠനശേഷം ജാവേദിന് ജോലി കിട്ടുമ്പോൾ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്‌തു.

ജാവേദ് ഒരിക്കൽ അവളോട് പറയുകയും ചെയ്‌തിരുന്നു, “എന്‍റെത് ഒരു യാഥാസ്‌ഥിതിക കുടുംബമാണ്. ഒരു ഫ്രഞ്ച് പെൺകുട്ടിയെ മരുമകളാക്കാൻ അവർ ഒരിക്കലും സമ്മതിക്കില്ല. പക്ഷേ നിന്‍റെ സ്നേഹത്തിനു വേണ്ടി അവരുടെ എതിർപ്പ് ഞാൻ സഹിച്ചു കൊള്ളാം.”

ജാവേദിന്‍റെ ഹൃദയം തനിക്കു വേണ്ടി തുടിക്കുന്നതറിഞ്ഞ് ഈവ അവനെ ഇറുകെ പുണർന്നു. ജാവേദ് ഫ്രഞ്ച് ക്ലാസിൽ പോയി ഇതിനോടകം ഫ്രഞ്ച് ഭാഷയും നന്നായി പഠിച്ചു കഴിഞ്ഞിരുന്നു. ഈവയാകട്ടെ ജാവേദിൽ നിന്നും അൽപസ്വൽപം ഹിന്ദിയും പഠിച്ചു എടുത്തു. പക്ഷേ പ്രണയത്തിന് ദേശവും ഭാഷയും ജാതിയും നിറവുമൊന്നും അറിയില്ലല്ലോ.

ഉദാത്തമായ പ്രണയം ഇവയ്ക്കെല്ലാം അപ്പുറമായിരിക്കും. പരസ്പരമുള്ള ഭാഷയും, സംസ്ക്കാരവും, ശീലങ്ങളും ഒക്കെ ഉൾക്കൊണ്ട് അവർ തീവ്രമായി പ്രണയിച്ചു കൊണ്ടിരുന്നു.

പക്ഷേ… ഇപ്പോൾ ജാവേദിലുണ്ടായ ഈ മാറ്റം അവളെ വല്ലാതെ വേദനിപ്പിക്കുന്നു. അവൾ ഊണും ഉറക്കവും ഉപേക്ഷിച്ച് അതേപ്പറ്റി ഓർത്തു. തന്‍റെയുള്ളിൽ ഊറിക്കൂടുന്ന വേദനയെപ്പറ്റി അവൾക്ക് ആരുമായും പങ്കുവയ്‌ക്കാനും കഴിഞ്ഞിരുന്നില്ല. അതിന് കാരണം അവൾ ഈ ലോകത്ത് അനാഥയായിരുന്നുവെന്നതാണ്. അവൾക്കുണ്ടായിരുന്ന ഒരേയൊരു സുഹൃത്തിനോടാകട്ടെ അവൾക്കത് പറയാനും കഴിഞ്ഞിരുന്നില്ല.

കോളേജിൽ പലപ്പോഴും വർണ്ണ വിവേചനത്തിന് ഇരയാകേണ്ടി വന്നതിനാൽ അവന്‍റെയുള്ളിൽ അപമാനത്തിന്‍റെ കനൽ എരിഞ്ഞു കൊണ്ടിരുന്നു. ആ അപമാനം അവനെ പ്രതികാരദാഹിയാക്കി മാറ്റിയിരുന്നു. അവന്‍റെയുള്ളിൽ തിളച്ചു മറിയുന്ന ലാവയെപ്പറ്റി മനസ്സിലാക്കാൻ ഈവയ്ക്കും പെട്ടെന്നു കഴിഞ്ഞിരുന്നില്ല.

അറിഞ്ഞു തുടങ്ങിയപ്പോഴാകട്ടെ ഏറെ വൈകി കഴിഞ്ഞിരുന്നു. ജാവേദ് പറഞ്ഞ ഓരോ കാര്യവും ഈവ കൃത്യമായി ഓർത്തെടുത്തു. വളരെ സത്യസന്ധനും സമാധാന പ്രിയനുമായ ചെറുപ്പക്കാരനായിരുന്നു ജാവേദ്. സ്വന്തം ജോലിയോട് അവൻ അങ്ങേയറ്റം പ്രതിബദ്ധത പുലർത്തിയിരുന്നു.

ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്ന ലക്ഷ്യത്തോടെയാണ് അവൻ ഫ്രാൻസിൽ എത്തിയത്. അവന്‍റെ മുന്നിൽ രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്ന് നല്ലൊരു ഭാവിയുണ്ടാക്കുക. മറ്റൊന്ന് മികച്ചൊരു ഫുട്ബോളർ ആകുക. ഇത് രണ്ടും അവന്‍റെ ഏറ്റവും വലിയ മോഹമായിരുന്നു. എന്നാൽ വർണ്ണവിവേചനമായി ബന്ധപ്പെട്ട് 1-2 സംഭവങ്ങൾ അവന്‍റെ ഉള്ളുലച്ചു കളഞ്ഞിരുന്നു.

കോളേജിൽ പഠിക്കുന്ന സമയത്ത് ഫുട്ബോൾ മാച്ചിൽ അവന്‍റെ മികച്ച പെർഫോമൻസിനെ കോച്ച് മാർട്ടിൻ എപ്പോഴും പുകഴ്ത്തിയിരുന്നു. പക്ഷേ ടീം സെലക്ഷൻ വന്ന സമയത്ത് ജാവേദിന്‍റെ പേര് എങ്ങുമുണ്ടായിരുന്നില്ല.

അവൻ അതിന്‍റെ കാരണത്തെപ്പറ്റി അന്വേഷിച്ചപ്പോൾ അധികൃതർ നൽകിയ മറുപടി കേട്ട് അവൻ ശരിക്കും ഞെട്ടിപ്പോയി. “ഞങ്ങളുടെ ടീമിൽ കളിക്കുന്നതിനെപ്പറ്റി നിനക്ക് സ്വപ്നം കാണാൻ പോലും യോഗ്യതയില്ല.”

അതോടൊപ്പം ഉയർന്ന പരിഹാസത്തിന്‍റെ പൊട്ടിച്ചിരി അവനെ അപമാനിതനാക്കി.

അതിനു ശേഷം കോളേജിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയുമ്പോഴൊക്കെ സഹപാഠികളും അധ്യാപകരും അവനെ പരിഹസിച്ച് ചിരിക്കുന്നത് പതിവായി. ബംഗ്ലാദേശ് എന്ന പീറ രാജ്യത്തു നിന്നും വരുന്ന വിദ്യാർത്ഥികൾ അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു അവരുടെ പരിഹാസം.

അവൻ പതിയെ പതിയെ വർണ്ണ വിവേചനത്തിന് ഇരയായി കൊണ്ടിരുന്നു. അതോടെ അവൻ ഫേസ്ബുക്കിൽ അതിനെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള സ്റ്റാറ്റസുകൾ ഇടാൻ തുടങ്ങി. “ ലൈഫ് ഈസ് നോട്ട് ഈസി, നിങ്ങളുടെ വ്യക്‌തിത്വം നിങ്ങളിലുള്ള ഗുണങ്ങൾ കൊണ്ടല്ല നിങ്ങളുടെ ജാതി, മതം, നിറം എന്നിവ കൊണ്ടാണ് തിരിച്ചറിയപ്പെടുന്നത്.” ഇങ്ങനെയുള്ള ധാരാളം സ്റ്റാറ്റസുകളിലൂടെ അവന്‍റെ ഉള്ളിൽ നിറയുന്ന വേദനയുടെ ആഴവും തീവ്രതയും കൂടിക്കൊണ്ടിരുന്നു.

ഇത്തരത്തിലുള്ള വിദ്വേഷം വമിക്കുന്ന സ്റ്റാറ്റസുകൾ വായിച്ചിട്ടാകാം സമാനമനസ്ക്കരായ പലരും അവനുമായി സമ്പർക്കം പുലർത്തുന്നത് പതിവായി. അതോടെ ജാവേദിന് പുതിയ കുറെ ബന്ധങ്ങൾ ഉണ്ടായി. ഭീകരവാദ പ്രവർത്തനങ്ങളിൽ ജാവേദ് പതിയെ പതിയെ ഭാഗമായിക്കൊണ്ടിരുന്നു.

ഈവ അവന്‍റെ ഓരോ ചലനങ്ങളും അറിഞ്ഞിരുന്നു. അവൾ ഏറെ ഭയപ്പെട്ടു. അവളൊരിക്കൽ ജാവേദിനോട് അതേപ്പറ്റി പറയുക വരെ ചെയ്‌തു.

“ജാവേദ്, എനിക്ക് നിന്‍റെയൊപ്പം ജീവിക്കണം. നിനക്ക് ഇവിടെ താമസിക്കാൻ സാധ്യമല്ലെങ്കിൽ നമുക്ക് നിന്‍റെ നാട്ടിൽ പോയി ജീവിക്കാം. എനിക്ക് നിന്നെ നഷ്ടപ്പെടാൻ കഴിയില്ല. ഞാൻ അവിടെ നിന്‍റെ കുടുംബത്തോടൊപ്പം കഴിഞ്ഞു കൊള്ളാം.” ഈവ കരഞ്ഞു കൊണ്ടിരുന്നു.

“വേണ്ട ഈവ, എന്‍റെ മാതാപിതാക്കൾ ഒരിക്കലും നിന്നെ സ്വീകരിക്കില്ല. നീ സങ്കടപ്പെടുന്നത് എനിക്ക് കാണാനാവില്ല. എനിക്ക് ഇവിടെ തന്നെയാണ് ഇഷ്‌ടം.”

“പക്ഷേ ജാവേദ്, നീ ഈ അപകടം പിടിച്ച വഴിയിലൂടെ നടക്കുന്നത് കാണുമ്പോൾ എനിക്ക് പേടിയാവുന്നു?”

“ഇത് തെറ്റായ വഴിയല്ല… എന്‍റെ മതത്തെ നീചവും പരിഹാസ്യവുമായി കാണുന്നതിനെതിരെ എന്തെങ്കിലും ചെയ്‌തേ പറ്റൂ. എങ്കിലെ ഞങ്ങൾക്ക് ഞങ്ങളുടെ അഭിമാനം രക്ഷിക്കാനാവൂ.”

“ഈ വഴിയിലൂടെ സഞ്ചരിച്ചിട്ട് നിങ്ങൾക്കൊന്നും കിട്ടാൻ പോകുന്നില്ല. നഷ്ടം നമ്മൾക്കു തന്നെയാവും. നമ്മളാണെങ്കിൽ ജീവിതം തുടങ്ങിയിട്ടു പോലുമില്ല. നമുക്ക് കുറേ സ്നേഹിക്കണ്ടേ… കുടുംബം ഉണ്ടാകണ്ടേ. ഇനി എത്രയോ മാച്ചുകൾ നമ്മൾ ഒരുമിച്ച് കാണാനിരിക്കുന്നു. ഇപ്പോൾ നമ്മളൊന്നും ആയിട്ടില്ലല്ലോ.”

പക്ഷേ ഈവ പറഞ്ഞതൊന്നും കേൾക്കാൻ ജാവേദ് തയ്യാറായിരുന്നില്ല. അവൻ ബ്രെയിൻവാഷ് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. തീവ്രവാദത്തിന്‍റെ വഴിയിൽ സഞ്ചരിക്കാൻ അവൻ പൂർണ്ണമായും തയ്യാറായിക്കഴിഞ്ഞിരുന്നു. നിലവിളികളുടേയും രക്‌തച്ചൊരിച്ചിലുകളുടേയും മൃതശരീരങ്ങളുടേയും ലോകത്തേക്ക് അവൻ പൂർണ്ണമായും ഇറങ്ങിക്കഴിഞ്ഞിരുന്നു…

വൈകുന്നേരം ജാവേദ് ഈവയെ കാണാനെത്തിയപ്പോൾ ഈവ പരിഭ്രാന്തിയോടെ അവനെ ഇറുക്കെ പുണർന്ന് കരയാൻ തുടങ്ങി. ഈവയുടെ മനസ്സ് നിറയെ അവനെക്കുറിച്ചുള്ള ആശങ്കയായിരുന്നു.

ജാവേദ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഈവ, എനിക്ക് ഗുഡ്‍ലക്ക് ആശംസിക്കൂ. ഇന്ന് ഞാൻ ഒരു ദൗത്യത്തിന് പുറപ്പെടുകയാണ്.”

“എന്ത് ജോലി? എവിടെയാണ്?”

“ബാസ്റ്റിൽ ഡേ പരേഡിലേക്ക് ഒരു ട്രക്കുമായി ഞാൻ പോവുകയാണ്?

“എന്തിനാ? എന്ത് ചെയ്യാനാണ്?”

“ഒന്നിനുമല്ല, വെറുതെ തിരക്കിലേക്ക് ഡ്രൈവ് ചെയ്യാൻ.” ജാവേദ് നിസ്സാരമട്ടിൽ മറുപടി പറഞ്ഞു.

ഈവ പൊട്ടിക്കരഞ്ഞു,“ ജാവേദ് നിനക്ക് ഭ്രാന്തു പിടിച്ചോ? എത്രയോ പേരുടെ ജീവനാകും നഷ്‌ടപ്പെടുക? ഇല്ല നീയത് ചെയ്യില്ല… എന്നെയോർത്തെങ്കിലും,” ഈവ കരഞ്ഞു കൊണ്ട് മുട്ടുകുത്തിയിരുന്ന് അവന്‍റെ കാലുകളിൽ ഇറുക്കിപ്പിടിച്ചു.

ജാവേദ് ഇത്രയും അപകടം പിടിച്ച ഒരു കാര്യം ചെയ്യുമെന്ന് ഈവ ഒട്ടും വിശ്വസിച്ചിരുന്നില്ല. അവൻ മുമ്പും പല തവണ മരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. താനൊരു ചാവേറായി പ്രവർത്തിക്കുമെന്ന് അവൻ ഇടയ്ക്കിടെ അവളോട് പറയുമായിരുന്നു. മറ്റ് ചിലപ്പോൾ സ്വയം വെടിവച്ചു മരിക്കുമെന്ന് പറഞ്ഞ് അവൻ ഭീഷണി മുഴുക്കുമായിരുന്നു. പക്ഷേ അടുത്ത ദിവസങ്ങളിൽ അവൻ വളരെ ശാന്തനാകും. താൻ പറഞ്ഞ കാര്യങ്ങൾ ഏറ്റ് പറഞ്ഞ് അവളോട് ക്ഷമ യാചിക്കും. പക്ഷേ ഇപ്പോൾ

“സോറി ഈവ… ജീവനോടെയുണ്ടെങ്കിൽ തീർച്ചയായും നിന്നെ കാണാൻ വരും.”

“വേണ്ട ജാവേദ്… നീ പോകരുത്. നിന്‍റെ ഈ ക്രൂരമായ തമാശ അവസാനിപ്പിക്കൂ.” ഈവ താണുകേണപേക്ഷിച്ചു.

ഈവയെ എഴുന്നേൽപ്പിച്ച് അവളുടെ ചുണ്ടുകളിൽ ചുംബിച്ച ശേഷം ജാവേദ് അവളെ ഇറുക്കെ പുണർന്നു. ഇരുവരും വിതുമ്പി കരഞ്ഞു.

ഒടുവിൽ ഉറച്ച മനസ്സോടെ ജാവേദ് ഈവയെ തന്നിൽ നിന്നും അടർത്തി മാറ്റിയിട്ട് ഉറച്ച കാലടികളോടെ തിടുക്കപ്പെട്ട് നടന്നകന്നു.

ഈവ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ വിളിച്ചു. “ജാവേദ്, നിൽക്കൂ. രാത്രിയിൽ ഞാൻ നിന്നെ കാത്തിരിക്കും… ജാവേദ്,”

ഈവ തകർന്ന മനസ്സോടെ നിലത്തിരുന്ന് കരഞ്ഞു. അടുത്ത നിമിഷം അവൾ എന്തോ ആലോചിച്ച് ഉറപ്പിച്ച ശേഷം സ്വയം കരച്ചിലടക്കി.

ജാവേദിനെ തടഞ്ഞേ പറ്റൂ. എന്നോടുള്ള സ്നേഹത്തെ മറികടന്ന് അവന് ആരെയെങ്കിലും കൊന്നൊടുക്കാൻ പറ്റുമോ? ഇല്ല, ഞാനിവിടെ നിശബ്ദയായി ഇരുന്നു കൂടാ. എന്തെങ്കിലും ചെയ്‌തേ പറ്റൂ. എന്‍റെ സ്നേഹം തോറ്റ് മടങ്ങികൂടാ.

ജാവേദിനെ നാശത്തിന്‍റെ വഴിയിൽ നിന്നും രക്ഷിച്ചേ പറ്റൂ. അവന് എന്നെ കണ്ടുകൊണ്ട് മുന്നോട്ട് പോകാനാവില്ല. ട്രക്ക് ജനക്കൂട്ടത്തിന് നേർക്ക് ഓടിച്ച് കയറ്റണമെന്നാണല്ലോ ജാവേദ് പറഞ്ഞിരിക്കുന്നത്.

ജൂലൈ 14 നാണ് ഫ്രാൻസിലെ ദേശീയ ദിനമായ ബാസ്റ്റിൽ ഡേ ആഘോഷിക്കുന്നത്. അന്നേ ദിവസം യൂറോപ്പിലെ ഏറ്റവും വലിയ മിലിറ്ററി പരേഡും നടക്കും.

ആ ദിനമെത്തിയതോടെ നിരത്തുകൾ ജനക്കൂട്ടം കൊണ്ട് നിറഞ്ഞു. ആബാല വൃദ്ധം ജനങ്ങൾ ആഘോഷദിനത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് വീക്ഷിക്കുകയായിരുന്നു.

അന്ന് രാത്രി ജാവേദ് ഈവയുടെ അടുത്തെത്തിയില്ല. അന്ന് നടക്കാനിരിക്കുന്ന അപകടത്തെക്കുറിച്ച് പോലീസിനെ അറിയിക്കാനുള്ള ധൈര്യവും അവൾക്കുണ്ടായിരുന്നില്ല. അഥവാ പറഞ്ഞാൽ അവൾക്ക് മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും.

ഒരു പക്ഷേ ജാവേദ് തന്നെ ഭയപ്പെടുത്തുന്നതായിരിക്കും. അവനതിന് കഴിയില്ല. എന്നാലും ജാവേദ് പറഞ്ഞ സ്ഥലത്തേക്ക് ഈവ ചെന്നു. ജാവേദിനെ അവൾ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫായിരുന്നു. ആൾകൂട്ടത്തിനിടയിൽ ജാവേദിനെ കാണാനാവും എന്ന പ്രതീക്ഷിയിലായിരുന്നു അവൾ.

പെട്ടെന്ന് ആൾക്കൂട്ടത്തിന് നേരെ ചീറിപ്പാഞ്ഞുവരുന്ന ഒരു ട്രക്കിലേക്ക് അവൾ നോക്കി. ജാവേദ്! അവളൊരു നിമിഷം സ്തബ്ധയായി നിന്നു.

ജാവേദിനെ തടയാൻ ഒരു ബൈക്കുകാരൻ അലറി വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ട്രക്ക് നിന്നില്ല. പക്ഷേ, അവൾ മറ്റൊന്നും ചിന്തിക്കാതെ ഓടി ട്രക്കിന് മുന്നിൽ വന്നു നിന്നു.

ട്രക്കിന് മുന്നിൽ കൈ വിടർത്തി നിൽക്കുന്ന ഈവയെ കണ്ട് ഒരു നിമിഷം ജാവേദിന്‍റെ കൈ വിറച്ചു. അവൾ കരയുകയായിരുന്നു. അവളുടെ കാലുകൾ വിറച്ചു കൊണ്ടിരുന്നു.

പക്ഷേ ജാവേദ് താൻ ഏറ്റെടുത്ത ദൗത്യത്തെക്കുറിച്ച് ഓർത്തു. അവന്‍റെ മനസ്സിന് ഭ്രാന്തു പിടിച്ച പോലെയായിരുന്നു. അവൻ ട്രക്കിന്‍റെ സ്പീഡ് കുറച്ചില്ല. അത് ഈവയേയും ഒപ്പം മറ്റ് കുറേ പേരെയും ഇടിച്ചു തെറിപ്പിച്ച് കൊണ്ട് മുന്നോട്ട് കുതിച്ചു.

നിമിഷനേരം കൊണ്ട് പോലീസ് ജാവേദിനെ വെടിവച്ചിട്ടു. അവിടം യുദ്ധക്കളം പോലെയായി. ചുറ്റും നിലവിളിയും ആർത്ത നാദങ്ങളും! പരിക്കേറ്റവർ രക്‌തത്തിൽ കിടന്ന് പുളഞ്ഞു. രക്‌തത്തിൽ മുങ്ങി കിടക്കുന്ന ശവശരീരങ്ങൾ.

രക്ഷപ്പെട്ടവർ കുഞ്ഞുങ്ങളേയും എടുത്തു കൊണ്ട് ചുറ്റിലും ചിതറിയോടുന്നുണ്ട്. വയസ്സായവരും കുട്ടികളും ചെറുപ്പക്കാരുമൊക്കെ പ്രാണരക്ഷാർത്ഥം തലങ്ങും വിലങ്ങും ഓടി. എങ്ങും നിലവിളി മാത്രം.

ഈവയും ജാവേദും ഈ ലോകത്ത് നിന്നും വിട പറഞ്ഞു കഴിഞ്ഞിരുന്നു. തീവ്രവാദത്തിന്‍റെ ക്രോധാഗ്നിയിൽ വീണ്ടും ഒരിക്കൽ കൂടി സ്നേഹം തോറ്റുപോയി.

ചുറ്റിലും ചിതറിയ സ്വപ്നങ്ങൾ, പ്രതീക്ഷകൾ നിലയ്‌ക്കുന്ന ശ്വാസങ്ങൾ, ജീവനു വേണ്ടി പിടയുന്നവർ… പേടിപ്പെടുത്തുന്ന കാഴചകളായിരുന്നു. വിടരാൻ കൊതിച്ച പൂമൊട്ടുകൾ പോലെ രക്‌തവർണ്ണത്തിൽ കുളിച്ച് ഒരുപാട് കുട്ടികളുടെ ശരീരങ്ങളും അങ്ങിങ്ങ് ചിതറിക്കിടന്നു.

ക്രമസമാധാനം പുന:സ്ഥാപിക്കാൻ ശ്രമിച്ച് ഫ്രഞ്ച് പോലീസും നിസ്സഹായരായി നോക്കി നിന്നു. എങ്ങും കരയുന്ന ശബ്ദങ്ങൾ മാത്രം. വിശ്വാസവും ആത്മാവും നഷ്‌ടപ്പെട്ട പ്രണയവുമായി ഈവയും രക്‌തസാക്ഷിയായി.

തീവ്രവാദത്തിന്‍റെ വഴിയിലൂടെ സഞ്ചരിച്ച് സ്വന്തം ജീവൻ ബലിയർപ്പിച്ച ജാവേദിന്‍റെ കണ്ണുകൾ ശൂന്യതയിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു.

മുളയ്ക്കാത്ത വിത്തുകൾ

റീത്തയുടെയും മീനയുടെയും അവസാന പരീക്ഷയാണിന്ന്. പരീക്ഷാഹാളിൽ നിന്ന് സംതൃപ്തിയോടെ പുറത്തിറങ്ങുമ്പോൾ രണ്ടു മാസത്തെ കഠിന്വാധാനം വെറുതെയായില്ല എന്നവർക്ക് ഉറപ്പായിരുന്നു. പ്ലസ്2 ആയതിനാൽ വളരെ ഗൗരവത്തോടെയാണ് പഠനം തുടർന്നത്. റിസൾട്ട് വരുമ്പോൾ ഒട്ടും പിന്നിലായിപ്പോകരുതല്ലോ.

നല്ല മാർക്കുണ്ടെങ്കിലെ മെറിറ്റിന്‍റെ അടിസ്‌ഥാനത്തിൽ നല്ല കോളേജിൽ സീറ്റ് കിട്ടുകയുള്ളൂ. അതിനാൽ വാശിയോടെയാണ് ഇരുവരും പരീക്ഷയ്‌ക്ക് പഠിച്ചത്. രാപകൽ പഠനമായിരുന്നു. ഇനി വിശ്രമത്തിന്‍റെയും വിനോദത്തിന്‍റെയും നാളുകളാണ്. ആ സന്തോഷമാണ് ഇരുവർക്കും. രണ്ടാളും അന്നുതന്നെ ഒരു സിനിമയ്‌ക്ക് പോകാൻ തീരുമാനിച്ചു.

റീത്തയും മീനയും ഒരു അഡൾറ്റ് മൂവിയാണ് കാണാൻ പോയത്. അവരുടെ കൂട്ടുകാർക്കിടയിൽ ആ ചിത്രം ഒരു ചർച്ചയായിരുന്നു. റീത്തയും മീനയും സ്വയം മുതിർന്നവരായി കരുതാൻ തുടങ്ങിയിരുന്നു. ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ അവർക്ക് അറിയാൻ കഴിഞ്ഞിരുന്നു.

സിനിമ ഹാളിൽ ചെന്നപ്പോൾ ഭൂരിഭാഗം പ്രേക്ഷകരും 12-ാം ക്ലാസുകാരായിരുന്നു. പടം തുടങ്ങിയതും ഹാളിൽ ഇരുട്ട് പടർന്നു. സ്ക്രീനിലെ വെളിച്ചത്തിൽ രണ്ട് ചങ്ങാതിയും തോളിൽ കൈയ്യിടിരുന്നു.

നായികാ നായകന്മാരുടെ പ്രണയവും ചുംബനവും യുവഹൃദയങ്ങളെ മദിക്കുന്നതായിരുന്നു.

ആദ്യമായിട്ടായിരുന്നു അവർ ഇത്തരമൊരു രംഗം കാണുന്നത്. സ്ക്രീനിലും കാണികളിലും ചുടുനിശ്വാസം ഉയർന്നു കൊണ്ടിരുന്നു. എല്ലാവരും തന്നെ മറ്റൊരു ലോകത്തായിരുന്നു.

തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥികളിൽ പലരുടെയും മുഖം പ്രണയത്താൽ ചുവന്ന് തുടുത്തിരുന്നു. ചിലർ നാണം കൊണ്ട് തല താഴ്ത്തിപ്പിടിച്ചാണ് തിയേറ്റർ വിട്ടത്. ഇങ്ങനെയൊരു സിനിമ കണ്ടത്തിൽ ചില കുട്ടികൾക്ക് കുറ്റബോധവും തോന്നിയിരുന്നു.

റീത്തയും മീനയും പ്രണയാതുരമായ മനസ്സോടെയാണ് വീട്ടിലെത്തിയത്. സിനിമ അവരെ ശരിക്കും ഹരം കൊള്ളിച്ചിരുന്നു. അന്ന് രാത്രി അവരൊന്നിച്ചാണ് കഴിയുന്നത്. വീട്ടിലെത്തിയതും രണ്ടാളും സിനിമയിലെ ഡയലോഗുകൾ പരസ്‌പരം പറയാൻ തുടങ്ങി. രണ്ടാൾക്കും ചിരിച്ച് ചിരിച്ച് വയറു വേദനിക്കാൻ തുടങ്ങി.

രാത്രി ഭക്ഷണം കഴിക്കുമ്പോൾ റീത്തയുടെ അച്ഛനും അമ്മയും കൂടെ കഴിക്കാനിരുന്നു. രണ്ടാളും ഡോക്ടർമാർ ആയിരുന്നു. ഒരേ ആശുപത്രിയിലാണ് അവർ ജോലി നോക്കിയിരുന്നത്. റീത്തയുടെ അമ്മ സ്ത്രീരോഗ വിദഗദ്ധയായിരുന്നു.

“ഇന്ന് രണ്ടാളുടെ മുഖത്തും എന്തെന്നില്ലാത്ത സന്തോഷമുണ്ടല്ലോ. ഇനി രണ്ട് മാസം ശരിക്കും ആഘോഷിക്കാമല്ലോ. റിസൾട്ട് വന്നാൽ പിന്നെ, അഡ്മിഷന്‍റെ ഓട്ടപാച്ചിലായിരിക്കും.” റീത്തയുടെ അമ്മ പറഞ്ഞു.

“ അല്ല നിങ്ങൾ രണ്ടാളും ഇന്ന് ഏതു സിനിമയാണ് കണ്ടത്?” റീത്തയുടെ അച്ഛൻ ചോദിച്ചു. ഇത് കേട്ട് രണ്ടാളും പരസ്പരം നോക്കി. എന്നിട്ട് പെട്ടെന്ന് തന്നെ റീത്ത മറ്റൊരു പടത്തിന്‍റെ പേര് പറഞ്ഞു. കള്ളം പറഞ്ഞത് അച്ഛനും അമ്മയും അറിഞ്ഞില്ല.

റീത്തയുടെ അച്ഛനും അമ്മയും തിരക്കുള്ള ആൾക്കാരായിരുന്നു. അതിനാൽ തന്നെ മകളുടെ പല കാര്യങ്ങളിലും തലയിടാൻ അവർക്ക് നേരം കിട്ടിയിരുന്നില്ല. അതിനാൽ തന്നെ കള്ളം പറഞ്ഞപ്പോൾ റീത്തയുടെയും മീനയുടെയും കള്ളചിരി അവർക്ക് കാണാനായില്ല.

രാത്രി മീനയ്‌ക്ക് അമ്മയുടെ ഫോൺ വന്നു. മീനയുടെ അമ്മ നഗരത്തിലെ ഏറ്റവും വലിയ ബുട്ടീക്കിന്‍റെ ഉടമയായിരുന്നു. അമ്മ ബിസിനസ് തിരക്കുള്ള ആളായിരുന്നു. മീനയ്‌ക്ക് ഏറ്റവും നല്ല സാധനങ്ങൾ വാങ്ങി കൊടുക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. തന്‍റെ ക്ലാസിലെ വെൽ ഡ്രെസ്ഡ് ഗേൾ എന്നാണ് മീന അറിയപ്പെട്ടിരുന്നത്. മീനയോടൊപ്പം വേണ്ടത്ര സമയം ഇരുന്ന് അവർ ഒരിക്കലും സംസാരിച്ചിട്ടില്ല. ഇതുപ്പോലെ ഫോൺ ചെയ്‌ത് കാര്യങ്ങൾ അന്വേഷിക്കും.

രാത്രി റീത്തയും മീനയും ഉറങ്ങാൻ കിടക്കുമ്പോഴും അന്ന് കണ്ട സിനിമയായിരുന്നു ചർച്ച. റീത്ത വികാര വായ്പ്പോടെ പറഞ്ഞു.” ഒരു കാമുകൻ വേണം, റോമാൻസ് ചെയ്യാനായി…”

“എങ്കിൽ ഒരു നല്ല പയ്യനെ വളച്ചോളൂ…” മീന ചിരിച്ചു.

“തീർച്ചയായും. പക്ഷേ സ്വപ്നത്തിൽ മാത്രം, ശരിക്കും കണ്ടുപിടിച്ചാൽ അച്ഛനും അമ്മയും എന്നെ വീട്ടിൽ നിന്ന് പുറത്താക്കും.”

“ അതിന് അവരോടിത് ആര് പറയാൻ പോകാനാ. അവർക്ക് തങ്ങളുടെ ജോലി ഒഴിഞ്ഞ നേരമില്ലല്ലോ. അതിനാൽ നമുക്കൽപ്പം വികൃതിയൊപ്പിക്കാം. ആരും അറിയാൻ പോകുന്നില്ല.”

“സംഗതി പ്രശ്നമായാൽ എന്തു ചെയ്യും?”

“എടി, തുടക്കം തന്നെ ഉടക്ക് വർത്തമാനം പറയാതെ. സംഗതി തുടക്കത്തിലെ കൂമ്പടഞ്ഞ് പോകും!”

“നിനക്ക് ഒട്ടും ഭയമില്ലെങ്കിൽ നീ തന്നെ ആദ്യം തുടങ്ങിക്കോ. ഞാൻ ദൂരെ മാറി നിന്ന് ആസ്വദിച്ചോളാം.”

“അതു പറ്റില്ല മോളേ, മുങ്ങുന്നെങ്കിൽ രണ്ടാളും ഒരുമിച്ച്… മനസ്സിലായോ?”

ഹോ മനസ്സിലായി ചങ്ങാതി. ആ പിന്നെ മറ്റൊരു കാര്യം ഞാനിപ്പോഴാണ് ഓർത്തത്. പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ഒരു ഡോക്ടർ സ്കൂളിൽ വന്നിരുന്നു. അദ്ദേഹം സഖി എന്ന് പേരുള്ള ഗർഭനിരോധന ഗുളികയെ പറ്റി പറഞ്ഞിരുന്നു. പഠനത്തിനെറേ ചൂടിലായതിനാൽ ഞാൻ ശരിക്കും ശ്രദ്ധിച്ചിരുന്നില്ല. ഇനി ആ ലീഫ് ലെറ്റ് വായിച്ചു നോക്കാം. ഞാനന്ന് എന്‍റെ മലയാളം നോട്ട് ബുക്കിൽ വച്ചിട്ടുണ്ട്. ഇതു പറഞ്ഞ ശേഷം റീത്ത അതെടുക്കാനായി എഴുന്നേറ്റു.

“നീ അധികം കളിക്കണ്ട ചങ്ങാതി, അതൊക്കെ കല്ല്യാണത്തിനുശേഷം ആലോചിക്കേണ്ട കാര്യങ്ങളാണ്. ഇപ്പഴേ അതൊക്കെ ആലോചിച്ചാൽ കുഴിയിൽ പോയി ചാടുമേ…”

“നീയൊരു പേടിതൊണ്ടിയാണല്ലോ… ജീവിതത്തിന്‍റെ രസം ഈ പ്രായത്തിലല്ലാതെ വയസ്സായിട്ടാണോ നുകരാൻ പോകുന്നത്? ഇതു പറഞ്ഞ് റീത്ത സഖിയുടെ പരസ്യം വായിക്കാൻ തുടങ്ങി. അതിൽ ഇങ്ങനെ എഴുതിയിരുന്നു. ഉടനെ കുട്ടികൾ ആഗ്രഹിക്കാത്തവർക്കും രണ്ട് കുട്ടികൾ തമ്മിൽ കാലതാമസം വേണമെന്നുള്ളവർക്കും എളുപ്പമാർഗ്ഗം.

“എനിക്ക് പ്രണയിക്കാനായി ഒരു കൂട്ടുകാരനെ വേണം… ആ പ്രണയത്തിൽ സഖി ആവശ്യമായിവരും. മനസ്സിലായോ എന്‍റെ പൊട്ടിക്കാളി…” റീത്ത മദാലസയായി ചിരിക്കാൻ തുടങ്ങി.

“മതി… മതി… നിർത്ത്. നിന്‍റെ അമ്മയെങ്ങാന്നും ഇതറിഞ്ഞാൽ കഥ കഴിഞ്ഞതു തന്നെ. നീ ആരുഷി വധത്തെ പറ്റി പത്രത്തിൽ വായിച്ചു കാണുമല്ലോ. അച്ഛനമ്മമാർ തന്നെ പ്രണയത്തിലക്കപ്പെട്ട മകളെ കൊന്ന കേസ്.

“ഉപദേശമൊക്കെ നിന്‍റെ കൈയ്യിൽ തന്നെ വച്ചോളൂ. എനിക്കെന്തായാലും ഒരു കാമുകനെ വേണം.”

രണ്ടാളും സംസാരിച്ച് ഉറക്കം പിടിച്ചു. നേരം വെളുത്തിട്ടും ഉൻമേഷത്തോടെ ചായ കുടിച്ചിട്ടും അവരുടെ ഉള്ളിൽ തലേന്ന് കണ്ട സിനിമയുടെ മൂഡ് മാഞ്ഞുപോയിരുന്നില്ല. അതിനെ ചുറ്റിപറ്റി തന്നെയായിരുന്നു അവരുടെ ചർച്ച.

“നിനക്ക് എങ്ങനെയുള്ള കാമുകനെയാണ് വേണ്ടത്?” റീത്ത ചോദിച്ചു.

“ആദ്യം നിന്‍റെ ഇഷ്ടം പറയൂ”

“ദുൽക്കർ സൽമാനെപ്പോലുള്ള ഒരാൾ”

“എനിക്ക് കുറെ കൂടി പ്രായമുള്ള ഒരാളെ മതി. മോഹൻലാലിനെപ്പോലെ…”

“നിനക്കപ്പോൾ കാമുകനെയാണോ വേണ്ടത് അച്ഛനെയോ?”

“അയാളുടെ ഒപ്പമായിരിക്കുമ്പോൾ ഞാൻ സുരക്ഷിതയായിരിക്കും. അങ്ങനെയുള്ള ഒരാളെയാണ് എനിക്ക് വേണ്ടത് മോളേ… ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേയ്‌ക്ക് പറന്ന് പോകുന്ന ചെക്കന്മാരെ എനിക്കുവേണ്ട.”

“ നീ ഭയങ്കര ദീർഘ വീഷണത്തോടെയാണല്ലോ സംസാരിക്കുന്നത്” “ഞാനെപ്പോഴും കരുതലോടെയാണ് കരുക്കൾ നീക്കുന്നത് കൂട്ടാ… നീയെന്നെപറ്റി എന്താണ് വിചാരിച്ചത്? പിന്നെ നിന്നെയും വഴിതെറ്റാൻ ഞാൻ സമ്മതിക്കില്ല കെട്ടോ…”

“അതു കൊള്ളാമല്ലോ”

രണ്ടാളും തലയറിഞ്ഞു ചിരിച്ചു. രണ്ടാളും ചിരിക്കുന്ന ഒച്ചകേട്ടാണ് റീത്തയുടെ അച്ഛൻ ഡോക്ടർ അശോക് അകത്തേയ്‌ക്ക് വന്നത്. “ ഒരു ദിവസം കൂടി അവധി ആഘോഷിച്ചോളൂ. നാളെ മുതൽ നിന്‍റെ ഡ്രൈവിംഗ് ക്ലാസ്സ് തുടങ്ങും. ഞാനൊരു ഡ്രൈവറെ ഏർപ്പാടാക്കിയിട്ടുണ്ട്. അയാൾ ദിവസവും രാവിലെ 7 മണിക്ക് നിന്നെ ഡ്രൈവിംഗ് പഠിപ്പിക്കാനെത്തും.”

“ശരിയാണോ ഡാഡി, എനിക്ക് കാറോടിക്കാൻ തരുമോ?” എത്ര നല്ല ഡാഡിയാണ് എന്‍റേത്… താങ്ക്യൂ ഡാഡി”

“നിന്‍റെ അമ്മ 2 മണിക്ക് നിന്നെ കുക്കിംഗ് ക്ലാസ്സിനും ബുക്ക് ചെയ്‌തിട്ടുണ്ട്. ഉച്ചയ്‌ക്ക് ഒരു മണിക്കൂർ അവിടെയും പോകേണ്ടി വരും. പിന്നെ വൈകുന്നേരം ഒരു മണിക്കൂർ ജിമ്മിലും സമയം ചിലവഴിക്കാം.”

“അതു ശരി. ഒരു ദിവസത്തേയ്‌ക്ക് മുഴുവനുമുള്ള പരിപാടിയുണ്ടല്ലോ. ഇനി ബോറടിക്കാനുള്ള സമയം പോലും കിട്ടില്ലല്ലോ.”

മീന അന്ന് ഉച്ചയ്‌ക്ക് തന്‍റെ വീട്ടിലേയ്‌ക്ക് മടങ്ങി.

അടുത്ത ദിവസം കാർ പഠിക്കാനായി ഡ്രൈവർക്കൊപ്പം പുറത്ത് പോയപ്പോൾ മുതൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു റീത്തയ്‌ക്ക്. ഒരു മണിക്കൂർ ഡ്രൈവിംഗ് സീറ്റിലിരുന്നതും അവൾക്ക് ഡ്രൈവിംഗ് വഴങ്ങി തുടങ്ങി. അപ്പോഴേക്കും അവളുടെ ശ്രദ്ധ മുഴുവനും ഡ്രൈവറിലേയ്‌ക്ക് തിരിഞ്ഞു. നല്ല സ്മാർട്ടായിരുന്നു അയാൾ. കാണാൻ ദുൽക്കറിനേക്കാൾ ഒട്ടും മോശമായിരുന്നില്ല. അധികം കാശുണ്ടാക്കാനായി പാർട്ട് ടൈമായി ഡ്രൈവിംഗ് പഠിപ്പിക്കുകയാണ് ആ ചെറുപ്പക്കാരൻ. അവിചാരിതമായി അവളുടെ കൈ അയാളുടെ കൈയിൽ തട്ടി. അവൾ അയാളുടെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നുപ്പോയി. ഇപ്പോൾ ഊണിലും ഉറക്കത്തിലും അവളുടെ മനസ്സിൽ ആ ചെറുപ്പക്കാരനും സുന്ദരനുമായ ഡ്രൈവറാണ്. അവൾ മീനയെ വിളിച്ചു പറയുകയും ചെയ്‌തു. താൻ തേടി നടന്ന ചെക്കനെ കണ്ടെത്തിയ കാര്യം. ഇനി പ്രണയിക്കാനുള്ള കാലമാണടാ… ഫോണിലൂടെ മീന തന്‍റെ ചങ്ങാതിയുടെ ആഹ്ലാദഭരിതമായ മനസ്സ് കാണുക തന്നെ ചെയ്‌തു.

“നിനക്ക് വട്ടാണൊടി. ഒരു ഡ്രൈവറെയാണോ നിനക്ക് കാമുകനായി കിട്ടിയത്?” മീന ചോദിച്ചു.

“അതിനെന്താ, ഒരു ഡ്രൈവർക്ക് കാമുകനാവരുതെന്ന് ഉണ്ടോ? ഞാൻ ജീവിതകാലം മുഴുവനുമുള്ള കാര്യമല്ല പറയുന്നത്. ഇതെന്‍റെ പാർട്ട്ടൈം കാമുകനാണ് പൊന്നെ…”

“നിനക്ക് ശരിക്കും വട്ടാണ് ഭായ്, ഇതു നിന്‍റെ അമ്മയെങ്ങാനും അറിഞ്ഞാൽ നിന്നെ കൊന്നതു തന്നെ… നീയായിട്ടിനി മറ്റൊരു ആരുഷി കേസ് ആവർത്തിക്കരുത്.”

“ഞാനത്ര മണ്ടിയൊന്നുമല്ല. എന്‍റെ ഈ ഒളിച്ചു കളി മമ്മി അറിയാനൊന്നും പോകുന്നില്ല.”

അടുത്ത ദിവസം മീന ചങ്ങാതി റീത്തയുടെ വീട്ടിലെത്തിയപ്പോഴേക്കും അവൾ കുസൃതിയെല്ലാം ഒപ്പിച്ചു വച്ചിരുന്നു. മമ്മിയുടെ പേഴ്സിൽ നിന്ന് സഖി ഗുളിക എടുത്ത് കഴിച്ചിരുന്നു. ഗുളിക കഴിച്ചതും അവളുടെ ആത്മവിശ്വാസം വർദ്ധിച്ചു. പിന്നെ അതിന്‍റെ ഒരു ബലത്തിലായിരുന്നു അവളുടെ സംസാരവും നടപ്പുമെല്ലാം. കാമുകനു മുന്നിൽ സ്വയം സമർപ്പിച്ചു കഴിഞ്ഞിരുന്നു അവൾ. കാറിന്‍റെ പിൻ സീറ്റിൽ വച്ചായിരുന്നു പിന്നീടുള്ള സംഭവങ്ങൾ എല്ലാം നടന്നത്. മീന അലസഭാവത്തിൽ റീത്തയെ കണ്ടതും കാര്യങ്ങൾ അവൾക്ക് ബോധ്യമായി.

അവൾ റീത്തയെ ശകാരിക്കാൻ തുടങ്ങി.

“നീയിതെന്താടി കാണിച്ചു വച്ചിരിക്കുന്നത്. ഗുളിക ഏറ്റില്ലെങ്കിലോ? ഇനി നീയെന്തു ചെയ്യും? നമ്മൾ ആ സിനിമ കണ്ടതാണ് എല്ലാം കുഴപ്പമായത്.”

“നീ കൂടുതൽ സംസാരിക്കുകയൊന്നും വേണ്ട. ഉടനെപ്പോയി ഒരു കാമുകനെ ഒപ്പിക്കാൻ നോക്ക്.”

“നിന്‍റെ ഉപദേശമൊന്നും എനിക്ക് വേണ്ട. ഇനി നീ വീണ്ടും ഈ ഏർപ്പാടിനുപോയാൽ ഞാൻ ഗുലുമാലാക്കും…”

“അങ്ങനെയാണെങ്കിൽ ഞാനിനി നിന്നോടൊന്നും പറയുന്നില്ല. നീ സത്യവാൻ സാവിത്രി ചമഞ്ഞ് നടന്നോ. ജീവിതത്തിന്‍റെ രസങ്ങൾ കളഞ്ഞ് കുളിക്കാൻ ഞാനില്ല.”

ഇവളോട് കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് മീനയ്ക്ക് തോന്നി. ഇപ്പോൾ എന്തു പറഞ്ഞാലും അവളുടെ തലയിൽ കയറുകയില്ല.

റീത്ത ആസ്വദിച്ചു കൊണ്ടാണ് എല്ലാ കാര്യങ്ങളും മീനയോട് പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ സുഖം താൻ അനുഭവിച്ചു എന്ന മട്ടിലായിരുന്നു അവളുടെ വെളിപ്പെടുത്തൽ. പക്ഷേ റീത്തയുടെ സംസാരമൊന്നും ഒരു തരത്തിലും മീനയെ സ്വാധീനിച്ചില്ല. തന്‍റെ നല്ല ചിന്തകളിൽ ജീവിക്കാനായിരുന്നു അവൾക്കിഷ്‌ടം. റീത്തയുടെ ഡ്രൈവിംഗ് പഠിക്കൽ അവസാനിച്ചു. എന്നിട്ടും ഡ്രൈവർ മനുവുമായുള്ള ബന്ധങ്ങൾ അവൾ തുടർന്നു. അവനിൽ നിന്ന് അകലം പാലിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. ഇനി റിസൾട്ട് വരാൻ ഏതാനും ദിവസങ്ങളെ ഉള്ളൂ. ശരീരത്തിൽ ചില മാറ്റങ്ങൾ വരുന്നത് റീത്ത അറിഞ്ഞു. എന്തോ പ്രശ്നം ഉണ്ട്. ഈ മാസം പിരിയഡ്സും വന്നിട്ടില്ല. അവൾ ഒരു ആഴ്ചകൂടി കാത്തിരുന്നു. അവളുടെ ജീവൻ പോകുന്നതുപ്പോലെ ഭയം അവളെ വേട്ടയാടാൻ തുടങ്ങി. അവൾ മീനയെ വീട്ടിലേയ്‌ക്ക് വിളിപ്പിച്ച് തന്‍റെ ആശങ്കകൾ പങ്കുവച്ചു.

മീന പൊട്ടിതെറിച്ചു കൊണ്ടാണ് അവളോട് ആദ്യം സംസാരിച്ചത്. “കാമുകനുമായുള്ള രസത്തിനു പിന്നാലെ പോയിട്ടിപ്പോ എന്തായി. എല്ലാം നശിപ്പിച്ചില്ലെടീ. കർമ്മഫലം അനുഭവിച്ചേ പറ്റുള്ളൂ. മണ്ടി പെണ്ണേ സഖി ഗുളികളും നിന്നെ പറ്റിച്ചുവല്ലോ…”

“ഇങ്ങനെയോരോന്ന് പറഞ്ഞ് എന്നെ കൂടുതൽ വിഷമിപ്പിക്കല്ലേ.?എന്തെങ്കിലും ഒരു പരിഹാരം പറയൂ.”

“സഖി ഗുളിക സ്‌ഥിരമായി കഴിച്ചിട്ടില്ലായിരുന്നോ?”

“ആ കാര്യമൊക്കെയങ്ങ് വിട്, ഇനി മുഖം രക്ഷിക്കാനുള്ള ഒരു വഴി പറഞ്ഞു താ…”

“നിന്‍റെ മമ്മിയോട് എല്ലാം പറയാം. അവർ ഡോക്ടർ ആണല്ലോ. ഇനി എന്തു ചെയ്യണമെന്ന് മമ്മിയ്‌ക്ക് നന്നായി അറിയാമായിരിക്കും.”

“മമ്മിയോട് പറയാനോ, എത്ര നല്ല ഇപദേശമാണ് നീ തരുന്നത്. കൊള്ളാം. ഈ നാട്ടിൽ വേറെ ഡോക്‌ടർമാരൊന്നും ഇല്ലേ?”

“ഡോക്ടർമാർ ഒരുപാട് ഉണ്ട്. പക്ഷേ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ നിന്‍റെ മമ്മി അതറിയും.”

“എന്തു അത്യാഹിതം സംഭവിക്കാനാണ്. 10-15 മിനിറ്റ് നേരത്തെ കാര്യമാണെന്നാണ് ഞാൻ കേട്ടത്. ആരും അതറിയാനും പോകുന്നില്ല.”

“ ചില കേസുകൾ പ്രശ്നമാകാറുണ്ട്. ബ്ലീഡിംഗ് നിലയ്‌ക്കുകയില്ല. അപ്പോൾ സംഗതി വഷളാവും. ഏതായാലും നീ ഒരു തെറ്റ് ചെയ്‌തു. ഇനി വലിയൊരു തെറ്റ് കൂടി ചെയ്യണ്ട. നിന്‍റെ മമ്മിയോട് എല്ലാം തുറന്ന് പറയൂ. അവർക്കേ ഇനി നിന്നെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷിക്കാനാവൂ.”

“എനിക്കതിനുള്ള ധൈര്യമില്ല മീനു… ഞാൻ മമ്മിയോട് ഒന്നും പറയാൻ പോകുന്നില്ല.” റീത്തയ്‌ക്ക് കരച്ചിൽ വന്നു.

എങ്കിൽ എല്ലാം ഒരു കടലാസിൽ എഴുതി കൊടുത്താൽ മതി. നിന്നെ വഴക്കു പറയുമായിരിക്കും. ദേഷ്യപ്പെടുമായിരിക്കും. പക്ഷേ നീ സുരക്ഷിതയായിരിക്കും.”

റീത്ത എന്തു ചെയ്യാനും ഒരുക്കമായിരുന്നു. അവൾ നടന്ന സംഭവമെല്ലാം ഒരു കടലാസിൽ എഴുതി അമ്മയുടെ പേഴ്സിൽ എടുത്തു വച്ചു. അമ്മയെ അഭിമുഖീകരിക്കാൻ അവൾക്ക് പേടി തോന്നി നാണകേടും. മകളെഴുതിയ കത്ത് വായിച്ചതും കാൽചോട്ടിൽ നിന്ന് മണ്ണിളകി പോകുന്നതു പ്പോലെ അവർക്ക് തോന്നി. എന്‍റെ മകൾ ഇത്ര വലിയ തെറ്റ് എങ്ങനെ ചെയ്‌തു? അവർ എന്തെന്നില്ലാത്ത തലപെരുക്കം അനുഭവപ്പെട്ടു. ഭർത്താവിനോട് ഇതു പറയണോ… അതോ മറച്ചു വയ്‌ക്കണോ.അന്ന് അവർ നേരത്തെ ആശുപത്രിയിൽ നിന്നെത്തി വീട്ടിലെ മുറിയിൽ കയറി വാതിലടച്ചിട്ടിരുന്നു. കുറെ കരഞ്ഞു. പിന്നെ 1-2 മണിക്കൂർ കഴിഞ്ഞപ്പോൾ മനസൊന്നു തണുത്തു. അവൾ മകളെ വിളിച്ചു.

“ മമ്മി ഞാൻ നിങ്ങളുടെ പേഴ്സിൽ നിന്ന് കിട്ടിയ സഖി ഗുളികയാണ് കഴിച്ചത്.”

“ഇനി ഒരക്ഷരം മിണ്ടിപോകരുത്. തെറ്റിന്‍റെ ശിക്ഷ നിശബ്ദമായി അനുഭവിച്ചു തീർത്തോ. ഞാൻ എത്രയോ ബുദ്ധിശൂന്യരായ പെൺകുട്ടികളുടെ അബോർഷൻ ചെയ്‌തിരിക്കുന്നു. പക്ഷേ ഒരിക്കലും തന്‍റെ മകൾ ഇത്തരം ആവശ്യമായി അടുത്ത് വരുമെന്ന് ഞാനൊരിക്കലും ചിന്തിച്ചതേയില്ല. നിന്‍റെ അറിവില്ലായ്മയാണ് നിന്നെ കൊന്നത്. എന്‍റെ അഭിമാനം കളഞ്ഞത്. നിന്നെ ഉപദേശിക്കാനും നേർവഴിയ്‌ക്ക് നയിക്കാനുമുള്ള സമയവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എന്‍റെ മകൾ വളർന്നു വലുതായതൊന്നും ഞാനറിയാതെ പോയി. ഞാനും നിന്‍റെ ഡാഡിയും ജോലി ജോലി എന്നും പറഞ്ഞ് ഓടി നടക്കുകയായിരുന്നല്ലോ… അതിന്‍റെ ഫലം ഞങ്ങൾ രണ്ടാൾക്കും കിട്ടി. ജീവിതകാലം മുഴുവൻ ഞാനീ കുറ്റബോധവും പേറി നടക്കേണ്ടി വരും.

വാ, ഇന്നു വൈകുന്നേരം തന്നെ കാര്യങ്ങൾ ശരിയാക്കാം. ഇന്ന് അദ്ദേഹവും വീട്ടിലില്ലല്ലോ. ഇന്നി ഡാഡി ഇതൊന്നും അറിയണ്ട. വെറുതെ വിഷമിക്കണ്ട. എല്ലാ ഭാരവും ഞാൻ തന്നെ പേറികൊള്ളാം. നിന്‍റെ വഴിവിട്ട പോക്കാണ് എല്ലാം തുലച്ചത്.”

“മമ്മി എനിക്ക് മാപ്പ് തരൂ…”

വീട്ടിലെ ക്ലിനിക്കിൽ വച്ച് അന്ന് വൈകുന്നേരം അമ്മ തന്‍റെ മകൾ ചെയ്‌ത തെറ്റിനുള്ള പരിഹാരം ചെയ്‌തു. ശാരീരികമായ കളങ്കം മാഞ്ഞുപോയെങ്കിലും മാനസികമായി ഈ സംഭവം ഇരുവരെയും വേട്ടയാടി.

ശരിയായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതിന്‍റെ കുറവാണ് റീത്തയെ കുഴിയിൽ ചാടിച്ചത്.

വിവാഹിതരായ സ്ത്രീകൾ പോലും ഇത്തരം കാര്യങ്ങളിൽ അജ്ഞരാണെന്ന് റീത്തയുടെ അമ്മയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എത്ര കേസുകളാണ് അവരുടെ പക്കൽ വരാറ്. കുരങ്ങന്‍റെ കൈയിൽ കിട്ടിയ പൂമാലപോലെയാണ് പലർക്കും ലൈംഗീക ജീവിതം.

പഠന കാലത്തു തന്നെ ഇതേക്കുറിച്ച് ശരിയായ അറിവ് കുട്ടികൾക്ക് നൽകേണ്ടതുണ്ടെന്ന് അവർക്ക് തോന്നി. എത്ര പെൺകുട്ടികൾ ഇത്തരം ഗുളികളുടെ ദുരുപയോഗം നടത്തിയിട്ടുണ്ടാവും…

താൻ നല്ലൊരു അമ്മയായിരുന്നില്ല. ഇനി തന്‍റെ മകൾക്ക് പറ്റിയ അമളി മറ്റൊരു പെൺകുട്ടികൾക്കും പറ്റരുതെന്നാണ് അവൾ മനസ്സ് കൊണ്ട് അതിയായി ആഗ്രഹിച്ചു.

തെറ്റ് തന്‍റേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞ ആ അമ്മ മകളെ അധികം വഴക്ക് പറഞ്ഞില്ല. ക്ഷീണിച്ചു കിടന്നുറങ്ങുന്ന അവളുടെ അടുത്ത് അവർ ആദ്യമായി അമ്മയായ ദിവസത്തെ അതേ മാനസ്സികാവസ്‌ഥയോടെ കിടന്നു.

വേനല്‍

ഈ അവധിക്കാലത്ത് മക്കളുമായി എത്ര പൊള്ളുന്ന ചൂടിനെയും തരണം ചെയ്ത് ഒരു വിനോദയാത്ര പോകണമെന്ന ഒരാഴ്ചത്തെ ലീവ് ചോദിച്ചത്. നടക്കില്ല ശാലിനി, ഇവിടെ ഓഫീസിൽ ചെയ്തു തീർക്കാൻ ധാരാളം ജോലികളുണ്ട്. തന്‍റെ ജോലി താൻ ഭംഗിയായി ചെയ്യുന്നകൊണ്ടാണ് തന്നോട് ഞാൻ പലദിവസം വൈകി വന്നിട്ടും ദേഷ്യപ്പെടാത്തത്. മാനേജറുടെ വാക്കിൽ നിന്ന് ലീവ് തരില്ലെന്ന് അറിഞ്ഞപ്പോൾ ശാലിനി മുറുമുറുത്തു കൊണ്ട് ക്യാബിനിൽ നിന്ന് പുറത്തിങ്ങി.

അഞ്ചിലും ഏഴിലും പഠിക്കുന്ന രണ്ട് ആണ്മക്കളാണ് ശാലിനിക്ക്. ഭർത്താവുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ രണ്ടുവർഷമായി പിരിഞ്ഞു താമസിക്കുന്നു.

“അമ്മേ നമ്മൾ എവിടെയാ അവധിയ്ക്ക് ഒരു യാത്ര പോകുന്നത്, എന്നാണ് പോകുന്നത്?” ഓഫീസിൽ നിന്ന് വൈകിട്ട് വന്നപ്പോൾ മൂത്തമോൻ ചോദിച്ചു.

“നമ്മൾ പോകുന്നില്ല മോനെ.. .ലീവ് കിട്ടിയില്ല. ശാലിനി പറഞ്ഞു തീർത്തപ്പോൾ മക്കളുടെ മുഖത്തെ സങ്കടം അവർക്ക് താങ്ങാനാവാത്ത കാഴ്ചയായി.

അഞ്ചു വർഷമായി ജനിച്ചു വളർന്ന നാട്ടിലേക്കും തറവാട്ടിലേക്കും പോയിട്ട്. രണ്ടുദിവസം കഴിഞ്ഞ് മക്കളെ അവിടെ കൊണ്ടു ചെന്നാക്കാം. ജ്യോഷ്ഠന്‍റെ മക്കളുണ്ട്. പിന്നെ അടുത്തു തന്നെ താമസിക്കുന്ന അനിയത്തിയുടെ മക്കളും. എല്ലാവരുമായി കളിച്ചും ചേർന്നും കുട്ടികൾ അവിടെ കഴിയട്ടെ” ശാലിനി മനസ്സിൽ ഓർത്തു. തീരുമാനിച്ചു.

ഓഫീസ് അവധി വന്ന ദിവസം മക്കളുമായി ശാലിനി തറവാട്ടിലെത്തി. എല്ലാവർക്കും അത് സന്തോഷമായി.

“ഓ നിനക്ക് ഇപ്പോഴെങ്കിലും ഒന്നു വരാൻ തോന്നിയല്ലോ? കണ്ടപാടെ ജ്യേഷ്ഠന്‍റെ പരാതി. അങ്ങനെ അന്നുരാത്രി അച്ഛനും അമ്മയും മറ്റ് എല്ലാവരും ഒത്ത് ശാലിനി തറവാട്ടിൽ കഴിഞ്ഞു. പിറ്റേദിവസം മക്കളെ അവിടെ നിർത്തി ശാലിനി മടങ്ങി.

ഓഫീസിൽ അന്ന് നേരത്തെയെത്തി. സാധാരണ മാനേജർ പറയുന്ന പോലെ ശാലിനി വൈകിയാണ് ഓഫീസിൽ വരുന്നത്. വീട്ടിലെ ജോലികളെല്ലാം തീർത്ത് മക്കൾ സ്ക്കൂളിലും പോയ്ക്കഴിഞ്ഞ് ബസ്സിൽ കയറി വരുമ്പോഴേക്കും നേരം വൈകുന്നുണ്ട്. ഇത് ഒരു തുടർക്കഥ തന്നെയാണ് പലപ്പോഴും.

മക്കൾ രണ്ടുപേരും വലിയ കുസൃതികളാണ്. ശാലിനിയ്ക്ക് അതറിയാവുന്നതുകൊണ്ട് ദിവസവും വീട്ടിൽ വിളിച്ച് കാര്യങ്ങൾ തിരക്കും. അങ്ങനെ ഒരാഴ്ച ആവാറായി. അടുത്ത ആഴ്ച കഴിഞ്ഞാൽ സ്ക്കൂൾ തുറക്കും. എങ്ങനെയെങ്കിലും മാനേജറോട് ലീവ് വാങ്ങി മക്കളെ പുറത്ത് കൊണ്ടുപോകണം. ശാലിനി തീരുമാനിച്ചിരുന്നു.

ഒരു ദിവസം ഉച്ച ഊണ് കഴിഞ്ഞ് ഓഫീസിൽ വിശ്രമിക്കുമ്പോഴാണ് ജ്യേഷ്ഠൻ ഓഫീസിൽ വരുന്നത്. “നമുക്ക് പെട്ടെന്ന് വീട്ടിലേക്ക് പോകണം. നീ വേഗം കാറിൽ കയറ് ഞാൻ മാനേജറെ ഒന്നു കാണട്ടെ.” പറഞ്ഞുകൊണ്ട് ജ്യേഷ്ഠൻ മാനേജറുടെ ക്യാബിനിൽ കയറി പെട്ടെന്ന് ഇറങ്ങി വന്നു. ശാലിനി സഹോദരന്‍റെ കൂടെ പോയ്ക്കോളൂ” ജ്യേഷ്ഠനൊപ്പം വന്ന മനോജർ അറിയിച്ചു.

ജ്യേഷ്ഠന്‍റെ കൂടെ ശാലിനി കാറിൽ പുറപ്പെട്ടു. ശാലിനിയുടെ ജ്യേഷ്ഠൻ മാനേജറോട് നേരത്തെ തന്നെ ഫോണിൽ സംസാരിച്ചിരുന്നു.

“അച്ഛനോ അമ്മയ്ക്കോ വല്ല അസുഖവും. ശാലിനി ചിന്തിച്ചത് ആ വഴിക്കാണ്. പക്ഷേ ജ്യേഷ്ഠനോട് ഒന്നും ചോദിച്ചില്ല. തറവാട്ടിൽ എത്തിയപ്പോൾ ധാരാളം ആളുകൾ. അവിടെ വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്ന തന്‍റെ ഇളയമോന്‍റെ മൃതശരീരം കണ്ട് ആ അമ്മ ബോധം കെട്ടുവീണു. മൂത്തമോൻ അത്യാസന്നനിലയിൽ ഹോസ്പിറ്റലിൽ ആണ്. തറവാട്ടിലെ കുട്ടികളോടൊപ്പം അടുത്തുള്ള പുഴയിൽ കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ടതാണ്. എന്നും പോയി പുഴ കണ്ട് കുളിച്ചു വരുന്ന… അവർ ഇന്ന്…

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें