ഒരു കാലിഫോർണിയൻ ബേക്കറി

മഹിയുടെയും ദീപ്തിയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. രണ്ടുപേരും ഇപ്പോഴും പുതുമോടിയോടെയാണ് ജീവിതം നയിക്കുന്നത്. ഇപ്പോഴത്തെ പുതിയ കാര്യം എന്താണെന്നു വച്ചാൽ, മഹിയ്ക്ക് കാലിഫോർണിയയിലേക്ക് പോകാനുള്ള അവസരമായി എന്നതാണ്. കമ്പനിയുടെ അപ്പോയിമെന്‍റാണ്. 5 വർഷം കാലിഫോർണിയയിൽ ജോലി ചെയ്യാം. ദീപ്തിയെയും കൂടെ കൂട്ടാമെന്നതിനാൽ രണ്ടുപേരും ഈ മാറ്റത്തെ സന്തോഷത്തോടെ ഉൾക്കൊണ്ടു.

കാലിഫോർണിയയിൽ എത്തും വരെ വലിയ സന്തോഷമായിരുന്നു ദീപ്തിക്ക്. എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ആ സന്തോഷമൊക്കെ അൽപാൽപം കുറഞ്ഞു വന്നു. കാരണം മറ്റൊന്നുമല്ല, വീട്ടിലെ എല്ലാ കാര്യങ്ങളും തന്നെ താൻ ചെയ്യണം. ചുറ്റും ആരോടും സംസാരിക്കാൻ കഴിയുന്നില്ല. ഭയങ്കര ബോറടി ആയിത്തുടങ്ങിയിരിക്കുന്നു ദീപ്തിയ്ക്ക്.

രാവിലെ എഴുന്നേറ്റ് ചായയും പലഹാരവും ഉച്ചഭക്ഷണവും ഉണ്ടാക്കി വയ്ക്കും. മഹി ഭക്ഷണം കഴിച്ച് ഓഫീസിൽ പോയി കഴിയുമ്പോൾ അവൾ പാത്രമൊക്കെ കഴുകി വൃത്തിയാക്കി വീട് ഒതുക്കി വയ്ക്കും. വിസ്തരിച്ചൊരു കുളിയും കൂടി കഴിഞ്ഞാൽ പിന്നെ മൊത്തം ഫ്രീയാണ്.

മാർക്കറ്റിൽ പോകാനും, പാർക്കിൽ പോകാനുമൊക്കെ യഥേഷ്ടം സമയമുണ്ട്. തനിച്ച് രണ്ടുദിവസം പോയപ്പോൾ അതിന്‍റെ  രസവും കുറഞ്ഞു. സ്കർട്ടും സ്ലീവ്ലസ്ടോപ്പുമിട്ട് ഒരു സെൽഫി എടുത്ത് ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തു. പിന്നെ അതിനു വരുന്ന ലൈക്കും കമന്‍റും നോക്കിയിരിപ്പായി. 200 ലൈക്ക് കണ്ടതോടെ ദീപ്തിയ്ക്ക് അന്നത്തെ ദിവസം സന്തോഷമായി. തന്‍റെ  ജീവിതത്തിൽ വന്ന മാറ്റം മറ്റുള്ളവർ അറിയട്ടെ.

അങ്ങനെ ഓരോ ദിവസം ഏതെങ്കിലും തരത്തിലൊക്കെ കഴിച്ചു കൂട്ടി കൊണ്ടിരിക്കവെ മടുപ്പ് പല പല രൂപങ്ങളിൽ ദീപ്തിയെ തേടിയെത്തിത്തുടങ്ങി.

ഈ ചെയ്യുന്ന കാര്യങ്ങളിലൊന്നും പുതുമ ഇല്ലെന്നുള്ള തോന്നൽ സ്വാഭാവികമായും ഉണ്ടാകും. ഏതാനും സുഹൃത്തുക്കളെ സമ്പാദിച്ചു എന്നതൊഴിച്ചാൽ വേറെ ഒരു ആവേശമുണർത്തുന്ന ഒന്നും ജീവിതത്തിൽ സംഭവിക്കാനില്ല.

ഇന്ത്യക്കാർ ഏതു നാട്ടിൽ ചെന്നാലുമുണ്ട്. എന്നാലും ഈ അപരിചിതമായ അന്തരീക്ഷത്തിൽ സ്വന്തം നാട്ടുകാരായ ആരെയെങ്കിലും കാണാൻ കഴിയുന്നത് വലിയ കാര്യം തന്നെയാണ്. തന്‍റെ അതേ അവസ്‌ഥയിലുള്ള ഏതാനും വീട്ടമ്മമാരെ ദീപ്തിയ്ക്ക് കൂട്ടുകാരായി കിട്ടിയതു കൊണ്ട് കറങ്ങാനും മാളിൽ പോകാനും പ്രയാസം ഉണ്ടായില്ല.

യുട്യൂബ് നോക്കി ഏതാനും കറികളൊക്കെ ഉണ്ടാക്കാൻ പഠിക്കുന്നതായി സമയം പോക്കാനുള്ള അടുത്ത മാർഗ്ഗം. അതിലും ഇടയ്ക്ക് മനസ്സുറയ്ക്കാതായിരിക്കുന്നു ദീപ്തിയ്ക്ക്. പ്രത്യേകിച്ചും മഹി ഒരുപാട് ജോലിത്തിരിക്കിലാവുമ്പോഴാണ് കൂടുതൽ പ്രശ്നം. അപ്പോൾ അവൾക്ക് നാട് കൂടുതലായി മിസ്സ് ചെയ്യാൻ തുടങ്ങി.

ഇനിയും ഇങ്ങനെ സമയം മെനക്കെടുത്താനില്ല എന്ന തോന്നലായിക്കഴിഞ്ഞു ദീപ്തിയ്ക്ക്. എവിടെയെങ്കിലും ജോലിയ്ക്ക് കയറണമെന്ന മോഹം കലശലായി. പലയിടത്തും അവൾ അപേക്ഷ കൊടുത്തു.

പൊളിറ്റിക്സിൽ ബിരുദാനന്തരബിരുദവുമായി പലടിയത്തും അപേക്ഷ കൊടുത്തുവെങ്കിലും യോജിച്ച ഒരു ജോലി ഓഫർ എവിടെ നിന്നും കിട്ടിയില്ല. ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഒന്നുമില്ലാത്തതാണ് പ്രയാസമായത്.

ഡാറ്റാ എൻട്രി വർക്ക് കിട്ടിയാലും മതി എന്നൊക്കെ അവൾ പറഞ്ഞുവെങ്കിലും, അതിനും എക്സ്പീരിയൻസ് ഇല്ലാത്തവരെ പരീക്ഷിക്കാൻ ആരും തയ്യാറായില്ല.

ഇതിനിടയിൽ ഒരു ദിവസം ഗ്രോസറി ഷോപ്പിംഗ് ചെയ്യുന്ന സമയത്ത് ബേക്കറിയിൽ ഒരു ഒഴിവ് ഉള്ളതായി അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അപ്പോൾ തന്നെ ഒരു അപേക്ഷ അവിടെ എഴുതി കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞ് ഇന്‍റർവ്യൂവിന് ചെല്ലാനായി അറിയിപ്പ് ലഭിക്കുകയും ചെയ്‌തു.

അത്ര നല്ല ഇംഗ്ലീഷ് ഒന്നും അല്ല ദീപ്തിയുടേത്. അത്യാവശ്യം സംസാരിക്കാൻ അറിയാം. പക്ഷേ ഭാഗ്യത്തിന് ഇന്‍റർവ്യൂവിൽ വലിയ പ്രയാസം ഉണ്ടായില്ല. അവിടെ കേൾക്കുകയാണ് പ്രധാനം. സംസാരിക്കുന്നതല്ല. ബേക്കറിയുടെ മാനേജർ ചില നിബന്ധനകൾ വച്ചു. “നിങ്ങൾക്കിവിടെ ജോലി ചെയ്യാം. പക്ഷേ മൂക്കുത്തിയും മാലയും ഒന്നും ധരിക്കാൻ പറ്റില്ല. ഇവിടത്തെ ശുചിത്വത്തിന്‍റെ കാര്യമായതുകൊണ്ട് അങ്ങനെ ചില നിയന്ത്രണങ്ങളൊക്കെ ഉണ്ടാകും.”

ദീപ്തിക്ക് അതു കേട്ടപ്പോൾ അമ്പരപ്പു തോന്നി. മറ്റുള്ളവരുടെ സംസ്കാരത്തിലും വ്യക്‌തി സ്വാതന്ത്യ്രത്തിലും ഉള്ള ഇടപെടൽ അല്ലേ ഇത്. ഇനി, തന്‍റെ മൂക്കുത്തിയിലും മാലയും അഴക്കു നിറഞ്ഞതാണെന്ന് ഇദ്ദേഹം പറയുന്നു. അത് ഇട്ടാണല്ലോ താൻ എന്നും ഭക്ഷണം ഉണ്ടാക്കുന്നത്. എങ്കിലും അവൾ മറുപടി പറയാതെ സ്വയം നിയന്ത്രിച്ചു. വിവരം അറിയിക്കാമെന്നും പറഞ്ഞു മടങ്ങി. ജോലിയ്ക്ക് പോകണം എന്നുണ്ട്. പക്ഷേ താലിമാലയൊക്കെ ഊരി വച്ച് പോകുമ്പോൾ മഹിയ്ക്ക് വല്ല ദേഷ്യവും തോന്നുമോ എന്ന ഭയമായിരുന്നു ദീപ്തിയ്ക്ക്. പക്ഷേ മഹിയ്ക്ക് അതൊരു പ്രശ്നമായിരുന്നില്ല.

“നിനക്ക് അവിടത്തെ ജോലി ചെയ്യാൻ പ്രയാസം ഇല്ലെങ്കിൽ പോകൂ. എനിക്ക് അതിലൊന്നും ഒരു പ്രശ്നവുമില്ല. വൈകിട്ട് വരെ ഡ്യൂട്ടി എടുത്താൽ മതി എന്നു മാത്രമേ എനിക്കുള്ളൂ. ഞാൻ വരുമ്പോൾ നീ കൂടി ഇവിടെ ഉണ്ടെങ്കിൽ സന്തോഷം.”

ദീപ്തി ജോലിയ്ക്കു പോകാൻ തന്നെ തീരുമാനിച്ചു. മൂക്കുത്തി അവളുടെ ഏറ്റവും പ്രിയപ്പെട്ട ആഭരണം. അവൾ അത് വലിയ വിഷമത്തോടെ ഊരി മാറ്റി. വിവാഹത്തിനു ശേഷം ധരിച്ച മംഗല്യ സൂത്രം ഊരിവയ്ക്കാൻ അവൾ കുറച്ചു മടിച്ചു. കോളർ നെക്കുള്ള വസ്ത്രം ധരിച്ച് മംഗല്യസൂത്രം പുറത്തു കാണാതെ അവൾ പിറ്റേന്ന് ജോലിയ്ക്ക് പുറപ്പെട്ടു.

ബേക്കറിയിലെത്തി അവൾ ജോലിയിൽ പ്രവേശിച്ചത് വളരെ സന്തോഷത്തോടെയാണ്. അവിടെ എത്തിയപ്പോൾ മാനേജർ ഏപ്രൻ എടുത്തു കൊടുത്ത ശേഷം അവളെ നോക്കി പുഞ്ചിരിച്ചു.

“ഇതിനു മുമ്പ് എവിടെയാണ് ജോലി ചെയ്‌തത്?”

“ഇല്ല, ഇത് ആദ്യമായിട്ടാണ്. ഞാൻ എന്ത് ജോലിയും ചെയ്യാം.”

“ഓഹോ… ഗുഡ്. ഇപ്പോൾ ഇവിടെ എല്ലാം ചുറ്റിക്കണ്ട് കാര്യങ്ങൾ മനസ്സിലാക്കൂ. ആദ്യത്തെ ഒരാഴ്ച പാത്രം കഴുകലായിരിക്കും ജോലി.” അവൾ എല്ലായിടവും നോക്കിക്കണ്ടു. പിന്നെ വലിയ ട്രേകൾ കഴുകാൻ കൂട്ടിയിട്ടിരിക്കുന്നിടത്തേക്ക് മാനേജർ അവളെ പറഞ്ഞയച്ചു.

അതിനൊപ്പം പാത്രങ്ങൾ കഴുകാനുള്ള സാമഗ്രികൾ കൂടി അയാൾ കൊണ്ടു വന്നു. അവൾ വലിയ ട്രേകൾ ഓരോന്നായി കഴുകിത്തുടച്ചു വച്ചു. അതു തീർന്നപ്പോൾ മാനേജർ അവളെ മറ്റൊരു ജോലി ഏൽപിച്ചു. പുറത്ത് ഡിസ്പ്ലേ ചെയ്‌ത ബിസ്ക്കറ്റുകൾ റീ അറേഞ്ച് ചെയ്യാനാണ്.

“ഈ ജോലി കഴിയുമ്പോൾ, ടേബിളുകൾ ക്ലീൻ ചെയ്യണം.”

അവൾ അയാൾ പറഞ്ഞതനുസരിച്ച് എല്ലാ ജോലിയും സന്തോഷത്തോടെ ചെയ്തു. 4 മണിക്കൂർ കൊണ്ട് ദീപ്തി തളർന്നു പോയി. എന്നാലും അവൾ സംതൃപ്ത ആയിരുന്നു. ആ ജോലി അവൾക്ക് പ്രയാസമായി തോന്നിയില്ല. അവൾ ആ പരിസരത്തുള്ള മറ്റു കടകളെക്കുറിച്ചുള്ള വിവരങ്ങളും മനസ്സിലാക്കി വച്ചിരുന്നു.

ബേക്കറിയിൽ ജോലി ചെയ്യുക എന്നു പറഞ്ഞാൽ വീട്ടുകാർക്കും കുടുംബക്കാർക്കും ഇഷ്ടമാവില്ല എന്ന് അവൾക്കറിയാം. പാത്രം കഴുകലും തുടയ്ക്കലും ബേക്കറിയിലെ വിൽപനയുമൊക്കെ അവരെ സംബന്ധിച്ച് താഴെത്തട്ടിലുള്ളവർക്ക് ചേർന്ന ജോലി എന്ന ചിന്തയായിരിക്കും. അതിനാൽ കാലിഫോർണിയയിൽ താൻ കണ്ടുപിടിച്ച പുതിയ ജോലിയെ കുറിച്ച് അവൾ ആരോടും പറഞ്ഞില്ല. പ്രത്യേകിച്ചും വീട്ടുകാരോട്.

ഈ ജോലി, പ്രസ്റ്റീജ് നൽകുന്ന ഒന്നല്ല, ഇതിൽ നിന്ന് എക്സ്പീരിയൻസ് കിട്ടിയിട്ട് മറ്റൊന്നിലേക്ക് പോകാൻ മാത്രം യോഗ്യതയുമില്ല. കാലിഫോർണിയയിൽ നിരവധി ഇന്ത്യക്കാരുണ്ട്. ഭൂരിഭാഗവും ഡോക്ടർമാരും എഞ്ചനീയർമാരുമാണ്. ബേക്കറിപ്പണിക്ക് പോകുന്ന ആരും അവിടെ ഇല്ല.

ബേക്കറിയിൽ അടുത്ത ആഴ്ചയിലെ അവളുടെ ജോലി കസ്റ്റമർ കെയർ ആയിരുന്നു. വരുന്ന കസ്റ്റമർമാരെ സ്വീകരിക്കുകയും അവർക്ക് ബേക്കറി പലഹാരങ്ങളുടെ സാമ്പിൾ രുചിക്കാൻ നൽകുകയും ചെയ്യുക.

അടുത്ത ദിവസം ചെയ്‌തത് ബിസ്ക്കറ്റ് ഡബ്ബകൾ എണ്ണി ആവശ്യമുള്ളത് റീഫിൽ ചെയ്യാനായിരുന്നു. ബിസ്ക്കറ്റ് എണ്ണുന്നതിനിടയിൽ കുറച്ചു ബിസ്ക്കറ്റുകൾ രുചിക്കാൻ അവസരം കിട്ടുകയും ചെയ്‌തു. പല റീട്ടെയിൽ ബേക്കറികളിലേക്ക് ഇവിടെ നിന്നാണ് സാധനങ്ങൾ പോകുന്നത്.

മെക്സിക്കൻ, സ്പാനിഷ് ഭാഷകളിൽ അറിവു നേടേണ്ടി വരുമെന്ന് അവിടെ വരുന്ന കസ്റ്റമർമാരോട് സംസാരിക്കവേ ദീപ്തിക്കു മനസ്സിലായി.

ബിസ്ക്കറ്റ് ടിന്നുകളിൽ നിറയ്ക്കുന്നതും അലമാരകളിൽ ഒതുക്കി വയ്ക്കുന്നതും ദീപ്തിയ്ക്ക് ഇഷ്‌ടപ്പെട്ട ജോലിയായിരുന്നു.

വലിയ ട്രേകൾ കഴുകുന്നതാണ് മടി. പാത്രമൊക്കെ കഴുകാൻ വീട്ടിൽ പോലും മടി കാണിക്കുന്ന താനാണ് ഇപ്പോൾ ആ പണി കൂലിയ്ക്ക് ചെയ്യുന്നത്.

ഒരു ദിവസം അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ അവളോട് അടിച്ചു വാരാൻ പറഞ്ഞു. ദീപ്തിയ്ക്ക് അത് വളരെ അസഹ്യമായി തോന്നി. ഈ സ്ത്രീ കുറച്ചു ദിവസമായി തന്‍റെ ജോലികളെ പിന്തുടരുന്നുണ്ട്. പക്ഷേ അടിച്ചുവാരൽ തന്‍റെ  ജോലിയുമല്ല. അവൾ കടുപ്പിച്ച് മറുപടി പറഞ്ഞു.

“ദിസ് ഈസ് നോട്ട് മൈ ജോബ്!”

അതു കേട്ടതോടെ ആ സ്ത്രീ മാനേജറുടെ അടുത്ത് ചെന്ന് പരാതി പറയാൻ തുടങ്ങി. അവർ എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്നമല്ല എന്ന മട്ടിൽ ദീപ്തി തന്‍റെ  ജോലി തുടർന്നു. വൈകിട്ട് ദീപ്തി പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ പ്രായമായ അന്നാട്ടുകാരിയായ ഒരു സ്ത്രീ അവളെ വിളിച്ചു. എക്സ്ക്യൂസ് മീ എന്നു പറഞ്ഞ്, ദീപ്തിയുടെ പിന്നിൽ വന്നു നിൽക്കുകയാണ്. പാത്രം കഴുകുന്നതിനാൽ പെട്ടെന്ന് മറുപടി കൊടുക്കാൻ അവൾക്ക് കഴിഞ്ഞതുമില്ല. ബിസ്ക്കറ്റ് തയ്യാറാക്കുന്ന റോബർട്ട് മാത്രമാണ് പിന്നെ ആ മുറിയിലുള്ളത്. അയാൾ ദീപ്തിയെ വിളിച്ചു.

“പോയി നോക്കൂ, അവരെന്തിനാണ് വിളിക്കുന്നത്.”

ഇത്രയും നേരം കേട്ടില്ലാമട്ടിൽ ഇരുന്നത് ഇനി നിവർത്തിയില്ല എന്നു മനസ്സിലായപ്പോൾ ദീപ്തി കൈ തുടച്ചു എഴുന്നേറ്റു. ബിസ്ക്കറ്റിന്‍റെ വില, സ്വാദ് ഇതൊക്കെ സംസാരിച്ചു കഴിഞ്ഞപ്പോൾ, അവർക്ക് ദീപ്തി എവിടത്തുകാരിയാണെന്നറിയണം. വീട്ടിൽ ആരൊക്കെയുണ്ട്. അവർ എപ്പോൾ വരും. ഭർത്താവ് എന്തു ചെയ്യുന്നു. ഇങ്ങനെ വ്യക്‌തിപരമായ ചോദ്യങ്ങൾ. ഇംഗ്ലീഷ് അത്ര എളുപ്പമല്ലായെങ്കിലും അവൾ തരക്കേടില്ലാതെ മറുപടി ഒപ്പിച്ചു.

കുറച്ചു ബിസ്ക്കറ്റുകളുടെ സാമ്പിളുകൾ രുചിച്ചു നോക്കിയിട്ട് അവർ ഒന്നും വാങ്ങാതെ മടങ്ങി. അന്നാട്ടുകാരായ കസ്റ്റമർമാർക്ക് ദീപ്തിയെപ്പോലെ മറുനാട്ടുകാരായ ജോലിക്കാരോട് പുച്ഛമാണ്. പ്രത്യേകിച്ചും ഭാഷയുടെ പേരിൽ. ഇംഗ്ലീഷിലെ മുക്കിയും മൂളിയുള്ള സംസാരം അവർക്ക് അത്ര താൽപര്യമില്ല. എന്തോ കുറ്റം ചെയ്‌ത പോലത്തെ നോട്ടം.

ദീപ്തി അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് ബേക്കറിയിലെ ഫോൺ ബെല്ലടിച്ചത്. അവൾ ഫോൺ എടുത്തു. ഏതോ പ്രായമായ സ്ത്രീയാണ്. അവർ കേക്ക് ഓർഡർ ചെയ്യാൻ വിളിച്ചതാണ്. പക്ഷേ ഇന്ത്യൻ ആക്സന്‍റിലുള്ള ഇംഗ്ലീഷ് അവർക്ക് മനസിലാവുന്നില്ല.

“കാൻ യു ഗീവ് ദ ഫോൺ ടു സംബഡി ഹു സ്പീക്ക്സ് ഇംഗ്ലീഷ്?”

ഇംഗ്ലീഷ് അറിയാവുന്ന ആർക്കെങ്കിലും ഫോൺ കൊടുക്കൂ എന്ന്.

ദീപ്തിയുടെ കാൽ മുതൽ തല വരെ ദേഷ്യം തരിച്ചു കയറി.

ഇത്രയും നേരം താൻ സംസാരിച്ചത് പിന്നെ എന്താണ്?

തന്‍റെ  ഇംഗ്ലീഷ് സംസാരത്തെ ചൊല്ലി മുൻപെങ്ങും ഇത്രയും ലജ്ജ തോന്നിയിട്ടില്ല. ഉച്ചാരണത്തിലെ പ്രശ്നം ശരിയായിരിക്കാം. പക്ഷേ ഇംഗ്ലീഷ് തന്‍റെ ഭാഷയല്ലല്ലോ. അവൾ വളരെ വിഷമത്തോടെ റോബർട്ടിനെ വിളിച്ച് ഫോൺ കൊടുത്തു. ഫോൺ കൈമാറവേ ദീപ്തി ദേഷ്യത്തോടെ പിറുപിറുക്കുകയും ചെയ്‌തു.

“ഐ വിൽ നോട്ട് വർക്ക് ഹിയർ എനിമോർ… ഹോ… എനിക്കു വയ്യാ!”

അവൾ ദേഷ്യത്തോടെ ഏപ്രൻ ഊരി വച്ച് ബേക്കറിയിൽ നിന്ന് പുറത്തേക്കിറങ്ങി. അവളുടെ കണ്ണുകളിൽ നിന്ന് സങ്കടം പുറത്തേക്ക് ഒഴുകി വന്നു.

വീട്ടിൽ ചെന്ന ശേഷം അവൾ കുറേനേരം പൊട്ടിക്കരഞ്ഞു. വൈകിട്ട് മഹി വന്നപ്പോൾ അവൾ മടിയോടെ കാര്യം പറഞ്ഞു. അയാൾ അവളെ അലിവോടെ ചേർത്തു പിടിച്ചു.

ആളകൾ ഒരുപോലെ പെരുമാറില്ലല്ലോ, ബഹുജനം പലവിധമല്ലേ. നമ്മുടെ ഭാഷയെ നാം ആദരിക്കുന്നില്ലേ, അത് വികലമായി സംസാരിക്കുന്നതു കേൾക്കുമ്പോൾ ചിലർക്ക് ദേഷ്യം വരും, ചിലർക്ക് പുച്ഛം തോന്നാം. അതു തന്നെയല്ലേ അവരും ചെയ്‌തുള്ളൂ. മാത്രമല്ല ചിലർക്ക് വിദേശികളെ ഇഷ്ടവുമല്ല.” മഹി അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“പക്ഷേ ഭാഷ എന്നത് നമ്മുടെ ആശയം മറ്റൊരാളെ അറിയിക്കാനുള്ള മാധ്യമം മാത്രമാണ്. നീ നന്നായി ശ്രമിക്കൂ. ഇത്രയും നിരാശയൊന്നും വേണ്ട. ഇതൊക്കെ എല്ലായിടത്തുമുള്ള പ്രശ്നങ്ങളാണ്.”

മഹിയുടെ വാക്കുകൾ അവളുടെ നഷ്ടപ്പെട്ട ആത്മവിശ്വാസത്തിന് ചൂടു പകർന്നു. അവൾ പിറ്റേന്ന് സാധാരണ പോകുന്ന പോലെ ജോലിയ്ക്കായി ഇറങ്ങി. ബേക്കറിയിലെത്തി. ആരും അവളോട് ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. ദീപ്തി വേഗം തന്‍റെ

ഏപ്രൻ എടുത്തണിഞ്ഞു. ബേക്കറിയുടെ അറ്റത്തുള്ള ഒഴഞ്ഞു കിടക്കുന്ന ബിസ്ക്കറ്റ് ട്രേകൾ അവൾ പെറുക്കിയെടുത്ത് വാഷ്ബേസിനിലേക്ക് എടുത്തു വച്ചു. അന്നത്തെ ദിവസം പതിവുപോലെ അവൾ ആരംഭിച്ചു. അന്നവൾക്ക് ഓരോ ജോലിയും പുതുതായി നൽകിയ ഊർജം പോലെ വളരെ സന്തോഷം നൽകി…

അമ്മൂന്‍റെ ഞാൻ

പകൽ സമയത്ത് ആരുടേയും കണ്ണിൽ പെടാതെ തട്ടിൻ പുറത്ത് കയറി. ഓടിനിടയിലൂടെ വെളിച്ചം ഒരു രേഖ പോലെ ഇരുട്ടിലേക്ക് കടന്ന് തറയിൽ കുഞ്ഞു കുഞ്ഞു രത്നങ്ങൾ പോലെ കിടന്നിരുന്നു…

തട്ടിൻ പുറത്ത് ആരാമ്മൂ…?” അമ്മുവിനെ (അമ്മൂമ്മ) മുറുക്കെ കെട്ടിപ്പിടിച്ച് ഒരു കാൽ കൊണ്ട് ചുറ്റി വരിഞ്ഞു, ഇരുട്ടിൽ തട്ടിൻ പുറത്തെ നിഗൂഢ ശബ്ദങ്ങൾ കേട്ട് ഞാൻ പേടിച്ചു.

“ശ്… മിണ്ടാതെ… മോളില് തട്ടിൻപുറത്തപ്പനാ” ഞങ്ങൾ ശ്വാസം കൊണ്ട് സംസാരിച്ചു. ഉയർന്നു കിടന്ന എന്‍റെ പെറ്റിക്കോട്ട് അമ്മു ശരിയാക്കി വച്ചു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.

“ആണോ? തട്ടിൻപുറത്തപ്പൻ എന്തിനാ വന്നേക്കണത്…?”

“രാത്രീൽ കാളീം… കൂളീം…പൂതനും… പ്രേതനും ഒക്കെ വർത്താനം പറയണ കേൾക്കാൻ വന്നിരിയ്ക്കേണ്…”

“യ്യോ… അപ്പോ അവരും ണ്ടോ… മോളില്…?”

“പിന്നല്ലാണ്ടെ… വേം കെടന്നുറങ്ങിയ്ക്കോ.” എണ്ണ കിനിയുന്ന, കെട്ടി വയ്ക്കാൻ നീളമില്ലാത്ത എന്‍റെ മുടി അമ്മു വിരലുകൾ കൊണ്ട് ഒതുക്കി വച്ചു കൊണ്ടിരുന്നു. കണ്ണിറുക്കിയടച്ച് കിടക്കുമ്പോളാലോചിച്ചു. ഇവരെല്ലാം കൂടിയെന്തിനാ ഇങ്ങോട്ട് വന്നിരിക്കണത്… കാളിയും… പൂതനും പേരുകൾ നല്ലതെന്ന് തോന്നി. കൂളിയും പ്രേതനും എനിക്കിഷ്ടായില്ല. എങ്കിലും തട്ടിൻ പുറത്തെ വർത്തമാനങ്ങളിലേയ്ക്ക് ഞാൻ കാതുകൾ കൂർപ്പിച്ചു തുടങ്ങി. ഗോവണിയില്ലാത്ത തട്ടിൻ മുകളിലേയ്ക്ക് ജനലഴികളിൽ കൂടി എളുപ്പവഴികൾ നോക്കി കണ്ടുപിടിച്ചു. തട്ടിൻ പുറത്തേയ്ക്കും നോക്കി വെറുതെ നിൽക്കുകയാണെന്ന് തെറ്റിദ്ധരിച്ച അമ്മ പലപ്പോഴും ശാസിച്ചു.

“മോളിലെന്താ ചക്ക വെട്ടണുണ്ടോ… ങ്ങനെ നോക്കി നിൽക്കാൻ…” അച്‌ഛന് ഞാനൊരു കാഴ്ച പോലുമല്ലാതിരുന്നതോണ്ട് രക്ഷപ്പെട്ടു. വടക്കേലെ അരണ മരത്തിൽ കമ്പായിരുന്നു അച്‌ഛന്‍റെയും എന്‍റെയും ഇടയിലെ ബന്ധം പലപ്പോഴും നിലനിർത്തിയിരുന്നത്… അതോണ്ട് തന്നെ എന്‍റെ തട്ടിൻപുറം നോക്കി നിൽപ് അച്‌ഛനറിഞ്ഞുമില്ല. അങ്ങനെ കയറാൻ ശ്രമം തുടങ്ങി. പകൽ സമയത്ത് ആരുടേയും കണ്ണിൽ പെടാതെ ശ്രമിച്ച് ശ്രമിച്ച് പരാജയപ്പെട്ട് പരാജയപ്പെട്ട്… ഒടുവിൽ ഒരു ദിവസം ജയിച്ചു. പകലും ഇരുട്ടായിരുന്നു അവിടെ. ഓടിനിടയിലൂടെ വെളിച്ചം ഒരു രേഖ പോലെ ഇരുട്ടിലേക്ക് കടന്ന് തറയിൽ കുഞ്ഞു കുഞ്ഞു രത്നങ്ങൾ പോലെ കിടന്നിരുന്നു. ബാക്കിയൊക്കെ ഇരുട്ട്.

എന്നിട്ടും കണ്ടുപിടിച്ചു. പലതും ഒരു പാരായണ പലക. കൗതുകമുള്ള ആകൃതിയോടെ കുറേ കുപ്പികൾ, പഴകിയ മണ്ണെണ്ണ വിളക്കുകൾ… ചില്ലുകൾ നഷ്ടമായ കണ്ണാടി വിളക്കുകൾ… കുറച്ച് ഓട്ടു സാമഗ്രികൾ. പിന്നെയുമെന്തൊക്കെയോ. പക്ഷേ, അവരെന്തിയേ… കാളീം… കൂളിം… പൂതനും… പ്രേതനും. തഴെ ഇറ ങ്ങയപ്പോൾ പെറ്റിക്കോട്ടിൽ പറ്റിയ മാറാല തുണ്ടുകളിൽ കുഞ്ഞനെട്ടുകാലികളെ കണ്ടു. അന്നു രാത്രി കിടന്നപ്പോൾ അമ്മൂനോട് ചോദിച്ചു.

“അവരൊക്കെ എവിടെയാ ഇരിക്കണതമ്മൂ…? തട്ടിൻ പുറത്ത് കണ്ടില്ല”

അമ്മു എന്‍റെ നേരെ തിരിഞ്ഞു കിടന്നു.

“അവരേയ്… അമ്പലക്കൊളത്തീ കുളിക്കാൻ പോയിട്ടുണ്ടാവും.”

“ആണോ…?”

“ആം…” വലതുകാൽ അമ്മൂനെ ചുറ്റി…

കൂടണോ കൂട്ട് കുഞ്ഞി പയ്യ്

മേയണോ കൂടെ തട്ടിൻ മേലെ

നാവിന് കൊള്ളണ പാട്ടും പാടി

രാവിന് താളം പിടിക്കാന്ണ്ടോ…

കൂടണോ പയ്യ് കുഞ്ഞി പയ്യ്…”

അവരെനിക്ക് ചുറ്റും കൈകാട്ടി പാടുകയായിരുന്നു. കാളീം, കൂളീം, പൂതനും, പ്രേതനും… ഉച്ചയ്ക്ക് ഊണു കഴിഞ്ഞെല്ലാവരും മയങ്ങുന്ന നേരത്ത് തട്ടിൻ പുറത്തെത്തിയപ്പോഴായിരുന്നു അത്.

“ഞാൻ പയ്യല്ല…” വീറോടെ പറഞ്ഞു.

അവർ പിന്നെയും പാടി.

“പയ്യൊന്ന്വല്ലന്ന്…” എനിക്ക് ദേഷ്യം വന്നു.

അവർ പെട്ടെന്ന് കൈകൊട്ടിക്കളി നിർത്തി പരസ്പരം നോക്കി…

“മനുഷ്യക്കുട്ട്യാണ് ഞാൻ…” അവരുറക്കെ ചിരിച്ചു. കുടശീല പോലുള്ള എന്തോ കീറിക്കീറി നാണം മറച്ച കൂളീം… കുരുത്തോല കൊണ്ട് അരയും മാറും മറച്ച കാളിയും ചുവന്ന പട്ടു കൊണ്ട് തറ്റുപോലെയുടുത്ത പൂതനും, കോണകം മാത്രമുടുത്ത പ്രേതനും… എല്ലാം അമ്മു പറഞ്ഞ പോലന്നെ, അവരുടെ ഉടുപ്പൊക്കെ…

പെറ്റിക്കോട്ടിൽ പൊടിയാവുമെന്നത് മറന്ന് ഞാനവരുടെ നടുക്കിരുന്നു… അവരും ഇരുന്നു. അപ്പോൾ കിട്ടിയ ആത്മവിശ്വാസത്തിൽ ഞാൻ ഒന്നു കൂടി ഉറക്കെ പ്രഖ്യാപിച്ചു.”

“ഞാനൊര് പെങ്കുട്ട്യാണ്”

കാളി എന്‍റെ മുഖത്തോട് മുഖമടുപ്പിച്ചു… ചുവന്ന ഞരമ്പുകൾ നിറച്ചുള്ള കണ്ണുകൾ… ഇളം പച്ചനിറമുള്ള മുഖം. കാതിലെ തോട ആടിക്കൊണ്ടിരിക്കുന്നു.

“പെങ്കുട്ട്യോള് വാലിട്ട് കണ്ണെഴ്തും…” കാളി പറഞ്ഞു…

“ചാന്ത് തൊടും” കൂളിയും പറഞ്ഞു

“കവിളത്ത് ഒരു മറുക് കൂടി തൊടൂലോ” പൂതൻ പൂരിപ്പിച്ചു…

“കുപ്പിവളേം ഇടും…” പ്രേതൻ തല കുലുക്കി…

ഉത്സവം വരുമ്പോൾ കുപ്പി വള വാങ്ങിക്കുമെന്നാണ് അമ്മ പറഞ്ഞത്… കണ്മഷിച്ചെപ്പിന്‍റെ മൂട്ടിൽ പോലും ഇത്തിരിയില്ല… ചെപ്പേ കളഞ്ഞല്ലോ… ഒന്നും ഞാൻ പറഞ്ഞില്ല. എനിക്ക് കരച്ചിൽ വന്നു. ചുണ്ടുകൾ കൂർപ്പിച്ച് ഒരു കരച്ചിലിലേക്ക് കയറുന്നതിനു മുമ്പ് കാളി തന്‍റെ മോതിരവിരൽ കൊണ്ട് കൂളിയുടെ മെയ്യിൽ തോണ്ടി കറുപ്പെടുത്ത് എന്നെ ചേർത്തു പിടിച്ച് കണ്ണെഴുതിച്ചു. ചെന്നിയോളം നീട്ടിയെഴുതി കണ്ണുകൾ വാൽനക്ഷത്രമാക്കി… പുരികങ്ങൾ വളച്ചെഴുതി മഴവില്ലാക്കി… നിലാവത്തെ നിഴൽപ്പൊട്ടു പോലെ കവിളിൽ മറുക് കുത്തി…

“അപ്പോ ചാന്തോ…?” പൂതൻ ചോദ്യമെറിഞ്ഞതിനൊപ്പം കൂളിയുടെ നാവിലെ മുറുക്കാൻ നീര് തൊട്ടെടുത്ത് എന്‍റെ നെറ്റിയിൽ വച്ചു….

“ഹാ….ചോന്ന പൊട്ട്….” പൂതൻ തൃപ്തിയോടെ ചിരിച്ചു. അപ്പോൾ പൂതനെ കാണാൻ നല്ല ഭംഗീണ്ടായിരുന്നു…

ഞാനവരെ മാറി മാറി നോക്കി… നാലുപേരും എന്നെയും നോക്കി ചിരിച്ചു കൊണ്ട് ബഹളം കൂട്ടിയിരിക്കയാണ്…

“ഇപ്പോ പെങ്കുട്ട്യായില്ലേ…?”fr  ഞാൻ കണ്ണുകൾ ഒന്നു കൂടി വിടർത്തി ചോദിച്ചു…

“ഊ…ഹും…” പ്രേതൻ തല വിലങ്ങനെ ആട്ടി ഇല്ലെന്ന് കാണിച്ചു.

“ഇപ്പല്ല…” കാളി പിന്നെയും എന്നെ ചേർത്തു പിടിച്ചു. കുരുത്തോലയിളക്കി മാറിയ ഇളം പച്ച മുലകളിലേയ്ക്ക് എന്‍റെ ശിരസ്സ് ചായിച്ചു ചേർത്തു… അമ്മ അനിയൻവാവയ്ക്ക് അമ്മിഞ്ഞയൂട്ടുന്നതോർത്തു ഞാൻ അന്നേരം…

“അതേ, ഇപ്പല്ല…” കൂളിയും ശരിവച്ചു…

“നീ കാണണ മരങ്ങളിലേം ചെടികളിലേം പൂവൊക്കെ ചോപ്പാവും ഒരൂസം…” പൂതൻ എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി തുടർന്നു.

“നീ ചവിട്ടണ ഓരോ പുല്ലും പൂവിടും… നിലാവിന് സുഗന്ധോണ്ടാവും…”

“എനിക്കറിയാ… നിശാഗന്ധീടല്ലേ… അമ്മു പറഞ്ഞിട്ട്ണ്ട്.”

പൂതൻ ഒരു നിമിഷം മൗനമായിരുന്ന് എന്‍റെ താടി തൊട്ടുയർത്തി പറഞ്ഞു.

“പെൺപൂവിന്‍റെ സുഗന്ധം…”

ഞാൻ കണ്ണുകൾ വിടർത്തി തന്നെയിരുന്നു.

കൊത്തങ്കല്ലാടാൻ തുടങ്ങിയ കൂളിയെ പ്രേതൻ ശാസിച്ചു കല്ലുകൾ മാറ്റി വച്ചു. അപ്പോഴാണോർത്തത്…

“തട്ടിൻ പുറത്തപ്പൻ എന്ത്യേ…?”

“ശ്… ഉറങ്ങാണ്… രാത്രിയാ എഴുന്നേൽക്ക… ഞങ്ങളെ പോലല്ല… ദേഷ്യക്കാരനാ… തട്ടിൻ പുറത്തെ രാജാവല്ലേ…”

ഞാനോർത്തു… ശരിയാണ്, അമ്മു പറഞ്ഞിട്ടുണ്ട്…

“ദാ നോക്ക്…” അവർ നാലു പേരും ഒരേ ദിശയിലേയ്ക്ക്… വെളിച്ചത്തിന്‍റെ ലാഞ്ചനയുള്ള മൂലയിലേയ്ക്ക് വിരൽ ചൂണ്ടി…

ഹൗ… അറ്റത്തെ മൂലയിൽ ഒരു പട്ടികയിൽ അള്ളിപ്പിടിച്ച് തലകീഴായി കിടക്കുകയാണ്…

“അതു വാവ്വലല്ലേ…” എനിക്ക് പേടിയായി…, ചില രാത്രികളിൽ ഒരു മിന്നൽ പോലെ മുന്നിലൂടെ പറന്നു പോകുന്നത്…

“ഉം… ഇപ്പതെ വാവ്വലാ… ന്നാ രാത്യ്രായാ ഇങ്ങനല്ല…” പൂതൻ ശബ്ദം താഴ്ത്തി പറഞ്ഞു…

“നിലം തൊടണ വെളുത്തതാടീം, മുടീം ഉണ്ട് മൂപ്പർക്ക്… അതു ചുറ്റീട്ടാ തട്ടിൻപുറത്തപ്പൻ നാണം മറയ്ക്ക… കയ്യിൽ ചമത കൊണ്ടുള്ള ഊന്നുവടീണ്ടാവും. കണ്ണുകൾ പൂച്ചേനേ പോലെയാ. രാത്യ്രായാ വടീം കുത്തി വന്ന് ഞങ്ങൾടെ നടുക്കിരിക്കും… വിശേഷങ്ങൾ കേൾക്കാൻ…”

“ഉം… എനിക്കറ്യാ… ഞാൻ കേക്കാറ്ണ്ട്. പിന്നെ അമ്മു പറയാറ്ണ്ട്…” ആവേശത്തിൽ ഞാനുറക്കെ പറഞ്ഞു…

പെട്ടെന്ന് മൂലയിൽ ഞാന്നു കിടന്ന വാവ്വൽ എന്നെ കണ്ണു തുറന്ന് നോക്കി… പൂച്ചയുടെ കണ്ണ്… പക്ഷേ കൃഷ്ണമണികൾ ചുവന്നിട്ട് തീ പാറുന്നത് പോലെ… ഞാൻ ചുറ്റും പരതി… കാളീം, കൂളീം, പ്രേതനും, പൂതനും ഒക്കെ എവിടെ…?

ഇരുട്ട് മാത്രം… ഇരുട്ടിൽ ഞാനും തീപാറുന്ന പൂച്ചക്കണ്ണുകളും മാത്രം… ആ വാവ്വൽ പിടിവിട്ട് എന്‍റെ നേരെ ചിറക് വിരിക്കുന്നു. അടുക്കുന്ന രണ്ട് തീ ഗോളങ്ങൾ…

• • • •

“എന്ത് കാളീം കൂളീംന്നൊക്കെയാണീ പറയണത്…? ഉച്ചയ്ക്ക് ഒറങ്ങാത്തയാള് നാലു മണിയായിട്ടും എഴുന്നേക്കാണ്ട് കെടക്കാണ്…”

കുലുക്കി വിളിക്കുന്ന അമ്മയുടെ ശബ്ദത്തിന്‍റെ രീതി മാറി വന്നു.

“അല്ലാ… പനീണ്ടല്ലോ…അയ്യയ്യോ… ദേ ഇങ്ങോട്ട് വന്നേ… ദേഹത്ത് പൊങ്ങീട്ടുണ്ട്… ഇതിപ്പ എവിടന്ന് കിട്ടീതാണ് ദൈവമേ…”

അങ്കലാപ്പുകളുടെ… പരക്കം പാച്ചിലിന്‍റെ ബഹളം ചുറ്റും…

“ഈ കണ്മഷ്യാക്കെ എവിടന്നാ തേച്ചിരിക്കണത് മുഖത്ത് മുഴോൻ…?”

മുഖം തുടയ്ക്കുന്ന കൈകൾ… കണ്മഷി മായ്ക്കാനെടുത്ത വിളക്കെണ്ണയുടെ മണം…

“കൂളീടെ ദേഹത്തപ്പിടി കണ്മഷ്യാണമ്മാ…നാവില് ചാന്തും…” ശബ്ദത്തിന് ബലം കിട്ടുന്നില്ല എങ്കിലും പറഞ്ഞു…

“ന്ത്… ഏത് കൂളീ… ഓരോ കഥകൾ പറഞ്ഞ് കൊടുത്തോളും…” ഇപ്പോ എനിക്കറിയാം… കുറ്റപ്പെടുത്തലിന്‍റെ നോട്ടമേറ്റ് അമ്മു എന്നെ തൊട്ടിരിക്ക്യാ.. “അമ്മൂ…” ക്ഷീണത്തിലും ഞാൻ നീട്ടി വിളിച്ചു… കിടക്കുമ്പോൾ കൈയ്യും കാലും അമ്മുവിനെ മാത്രമേ തേടാറുള്ളൂ. ചുറ്റിപ്പിടിക്കാൻ കിട്ടിയിരുന്നതും അമ്മുവിനെ മാത്രമായിരുന്നു. പനിച്ചൂട് വക വയ്ക്കാതെ… ദേഹത്തെ ചുവന്ന പൊങ്ങലുകളിൽ അമർന്ന് വേദനിപ്പിക്കാതെ അമ്മു എന്നോട് ചേർന്നു കിടന്നു… അമ്മുവിന്‍റെ മൂക്കിൻ തുമ്പത്ത് കൺപീലികൾ കൊണ്ട് തൊട്ട് ഞാൻ ചിരിച്ചു.

“കൂളി കൊത്താങ്കല്ലാടുംല്ലേ അമ്മൂ?”

“വെള്ളം വേണോ നെനക്ക്…?”

“വേണ്ട….”

“ഒറങ്ങിക്കോ… വേദനേണ്ടോ…?

“ഇല്ല… പിന്നേയ് അമ്മു… വെള്ളേം മഞ്ഞേം റോസും പൂക്കളൊക്കെ വെറെയാ… എല്ലാം ചോപ്പാവണം… ചെമ്പരത്തി പോലെ… നടക്കുമ്പോൾ പുല്ലുകളും പൂക്ക്വത്രേ… പിന്നെ… പിന്നെ… മറന്നോവുന്നു… തലകീഴായാണോ ഞാൻ കിടക്കണെ അമ്മു…? മുറുക്കെ പിടിച്ചോള്… മുറുകെ… മുറുകെ…”

വീട്ടിലെ റാണിയാണ് വെറും ജോലിക്കാരി

ഹേ മാഡം എന്നെ അടിച്ചുതളിക്കാരി എന്ന് വിളിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു. എന്നെ എന്തെങ്കിലും വിളിക്കണമെങ്കിൽ വളരെ സ്നേഹത്തോടെ പേര് വിളിക്കാം. അല്ലെങ്കിൽ മേഡ് സർവ്വന്‍റ് എന്നോ മേഡ് എന്നോ വിളിക്കാമല്ലോ.

മാഡം, ഞാൻ അടിച്ചുതളിക്കാരിയല്ല. അത് ഓർമ്മ വേണം. എനിക്ക്  ഇവിടുത്തെ ജോലി ആവശ്യമൊന്നുമില്ല. എന്നെയാണ് നിങ്ങൾക്ക് ആവശ്യം. എനിക്ക് എല്ലായിടത്തു നിന്നും ഓഫർ ഉണ്ട്. ഒരു വീട് വിട്ടാൽ 10 വീട് എനിക്ക് കിട്ടും. എന്നെ വേണമെങ്കിൽ ജോലിക്ക് വച്ചാൽ മതി.

ഒരു കാര്യം കൂടി പറഞ്ഞേക്കാം. ഞാൻ എന്‍റെ സൗകര്യത്തിനു മാത്രമേ ജോലിയെടുക്കുകയുള്ളൂ. എന്നെ നിയമിക്കുന്നുണ്ടെങ്കിൽ സമയത്തിന്‍റെ കാര്യമൊന്നും പറയരുത്. എനിക്ക് തോന്നിയ സമയത്ത് ഞാൻ വന്ന് ജോലി ചെയ്തിട്ടു പോകും. ലീവ് പറയാനൊന്നും എന്നെ കിട്ടില്ല. നിങ്ങളെപ്പോലെ ഞാൻ ഓഫീസിലൊന്നുമല്ല പണിയെടുക്കുന്നത്.

ഓഫീസിലേതുപ്പോലെ കൃത്യസമയത്തൊന്നും വരേണ്ടതില്ലല്ലോ. അതിനാൽ ഞാൻ സമയവും സൗകര്യവും അനുസരിച്ചേ ജോലിക്ക് വരൂ. അതുകൊണ്ട് ഇന്ന സമയത്ത് വരണമെനൊന്നും എന്നോട് പറഞ്ഞേക്കരുത്. മാഡത്തിന് മനസ്സിലായോ?

പിന്നെ വേറൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. എനിക്ക് മൊബൈൽ ഉണ്ട്. ഞാനത് എത്ര സമയം വേണമെങ്കിലും ആരെ വേണമെങ്കിലും എപ്പോ വേണമെങ്കിലും വിളിക്കുകയോ സംസാരിക്കുകയോ ചെയ്യും. അതിൽ തലയിടാൻ വന്നേക്കരുത്. മൊബൈൽ ഓഫാക്കി ജോലിയെടുക്ക് എന്ന് മാത്രം കൽപ്പിക്കരുത്. ആരും എന്‍റെ സ്വകാര്യതയിൽ ഇടപെടുന്നത് എനിക്കിഷ്ടമല്ല.

പിന്നെ എപ്പോ വേണമെങ്കിൽ ഒരു ചായ ഇട്ട് കുടിക്കാനുള്ള സൗകര്യവും എനിക്ക് അനുവദിച്ചു തരണം. മിക്ക വീടുകളിലും അവർ തന്നെ ഇട്ട് തരാറാണ് പതിവ്. പാൽ ചായ ആണെങ്കിൽ വളരെ നല്ലത്.

വേറൊരു കാര്യം കൂടിയുണ്ട് മാഡം, ഞാൻ ഉച്ചക്കാണ് വരുന്നതെങ്കിൽ എന്‍റെ പ്രിയപ്പെട്ട ടിവി സീരിയൽ കാണാനുള്ള സമയം കൂടി എനിക്ക് വേണ്ടി വരും. ഈ സമയത്ത് ഞാൻ ഫുൾ സ്പീഡിൽ ഫാൻ ഇടുകയാണെങ്കിൽ മുഖം വീർപ്പിക്കാനൊന്നും വരരുത്. ഇതിനൊപ്പം വരുന്ന പരസ്യം കണ്ട് കണ്ടാണ് എനിക്ക് ഇത്രയും ജനറൽനോളേജ് കിട്ടിയതു തന്നെ!

പാത്രം കഴുകുന്ന പൊടിയിൽ ചെറുനാരങ്ങയുടെ അംശം ഉള്ളതിനാൽ പാത്രങ്ങൾ വെട്ടി തിളങ്ങും എന്നൊക്കെ എനിക്കിപ്പോ അറിയാം. ഇത്തരത്തിലുള്ള പരസ്യങ്ങൾ ഞങ്ങളെപ്പോലുള്ള ഹൗസ് മേഡുകളെ ഉദ്ദേശിച്ചാണ് ഇറക്കുന്നത് തന്നെ. വീട്ടിൽ ആര് എന്ത് ഉപയോഗിക്കണമെന്ന് ഞങ്ങളാണല്ലോ  തീരുമാനിക്കുന്നത്. കൈ ചീത്തയാവാതിരിക്കാനും സൗന്ദര്യം നഷ്‌ടപ്പെടാതിരിക്കാനും ഞങ്ങൾ എല്ലാം ശ്രദ്ധിക്കണമല്ലോ. അതിനാൽ ഞാൻ പറയുന്ന പ്രോഡക്‌ട് മാഡം മാർക്കറ്റിൽ നിന്ന് വാങ്ങി വയ്‌ക്കണം.

പിന്നെ വെറെ ഒരു കാര്യം പറഞ്ഞാൽ മുഷിച്ചിൽ തോന്നരുത്. അമ്മായിയമ്മയും അമ്മായിയച്ഛനും വന്ന് താമസിക്കുന്ന വീട്ടിൽ ഞാൻ ജോലിക്ക് നിൽക്കാറില്ല. മറ്റൊന്നുമല്ല അവർ കുതിരകേറുന്നത് എനിക്ക് സഹിക്കാനാവില്ല. ഞാൻ ചിലപ്പോൾ രണ്ടെണ്ണം കൊടുത്തെന്ന് വരും. ഇത്തരക്കാർക്ക് ഹെഡ്മാസ്റ്റർമാരുടെ സ്വഭാവമായിരിക്കും അത് ചെയ്യ്, ഇതു ചെയ്യ്, അവിടെ ശരിയായില്ല ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പിറുപിറുക്കും. ഞാൻ ന്യുജെൻ ആയതിനാൽ ഇതൊന്നും ഒട്ടും പൊറുക്കാൻ കഴിയില്ല മാഡം.

ആ…പിന്നെ… നിങ്ങളുടെ വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, ഞാൻ ചിലപ്പോൾ അവരെ വഴക്ക് പറഞ്ഞൂന്നോ തല്ലിയെന്നോ വരും. പിന്നെ അതിന്‍റെ പേരിൽ എന്‍റെ മേക്കിട്ട് കയറാൻ വരരുത്. ഇപ്പോ എന്‍റെ വീട്ടിലെ കുട്ടികൾ ആണെങ്കിൽ ഞാൻ ഇതല്ലേ ചെയ്യൂ. അപ്പോ എന്‍റെ സ്വന്തം കുട്ടികളെപ്പോലെയാണ് ഞാനവരെ കണക്കാക്കുന്നതെന്ന് കരുതിയാൽ മതി. പക്ഷേ ചില കൊച്ചമ്മമാരുടെ പിള്ളാരെ പറഞ്ഞത് കേട്ട് എന്‍റെടുത്ത് ചാടിക്കടിക്കാൻ വരും. ഹ… അത്തരം വേലയൊന്നും എന്‍റെടുത്ത് പറ്റില്ല. അല്ല… ഞാൻ ഓർമ്മപ്പെടുത്തിയെന്നേയുള്ളൂ.

പിന്നെ വേറെയുമുണ്ട് കാര്യങ്ങൾ. എനിക്കെന്‍റേതായ റൂൾസ് ആന്‍റ് റഗുലേഷൻസ്  ഉണ്ട്. ജോലിക്കു കയറും മുമ്പ് തന്നെ ഇക്കാര്യങ്ങൾ പറയുന്നതാണ് എന്‍റെ ഒരു രീതി. പിന്നെ പ്രശ്നങ്ങൾ ഒഴിവാക്കാമല്ലോ. മാസത്തിൽ 4 ലീവ് എടുക്കും. ആഴ്ചയിൽ ഒന്ന് വീതം വച്ച്. പിന്നെ എല്ലാ പൊതു അവധി ദിനത്തിലും ഞാൻ വരികയുമില്ല. പിന്നെ രോഗം വന്നാൽ പറയേണ്ടതില്ലല്ലോ. അല്ലാ എനിക്കങ്ങനെ ചെറിയ പനി പോലും വരാറില്ല. എന്നാലും പറയേണ്ടത് പറയണമല്ലോ.

കല്യാണം, മരണം ഒക്കെ ഉണ്ടാവും. അതിതൊക്കെ ചിലപ്പോൾ വിളിച്ചു പറയാൻ പറ്റിയെന്നും വരില്ല. പക്ഷേ ആ ലീവ് ഞാൻ കോമ്പൻസേറ്റ് ചെയ്യാം. ഏതെങ്കിലും അവധി ദിവസം വന്ന് കൊള്ളാം.

ലീവ് ഒപ്പിക്കാൻ എന്‍റെ കൈയിൽ നമ്പറിനൊന്നും കുറവൊന്നും ഇല്ല. പക്ഷേ ഞാനത് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് എല്ലാം നേരത്തെ തന്നെ വെട്ടിത്തുറന്ന് പറയുന്നത്. മാത്രമല്ല നിങ്ങളെ പോലെ വിദ്യാസമ്പന്നയും ഉയർന്ന ഉദ്യോഗസ്‌ഥയുമായ സർവ്വോപരി സുന്ദരിയും സുശീലയുമായ മാഡത്തോട് എനിക്കെങ്ങനെ ഒളിച്ചു കളിക്കാനാവും.

അഡ്വാൻസ് ചോദിക്കുന്നതിനെപ്പറ്റിയും എനിക്ക് ചിലത് പറയാനുണ്ട്. ചില സമയത്ത് അത് നിങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്തേ പറ്റൂ. നാലായിരം മുതൽ അയ്യായിരം വരെ ഞാൻ അഡ്വാൻസ് വാങ്ങാറുണ്ട്. ആയിരം രണ്ടായിരം വച്ച് ഓരോ മാസവും പിടിച്ചാൽ മതി. അതിനിടയിൽ വിട്ട് പോകുകയാണെങ്കിൽ ഞാൻ മൊത്തം അടച്ചു തീർത്തിട്ടെ പോകൂ. അതു ഞാൻ ഗ്യാരന്‍റി.

ഇനി എന്‍റെ സ്വഭാവത്തെപ്പറ്റി അറിയണമെങ്കിൽ ഞാൻ മുമ്പ് ജോലി ചെയ്‌ത ഇടങ്ങളിലോ ഇപ്പോൾ ജോലിക്ക് പോകുന്ന സ്‌ഥലങ്ങളിലെ ആൾക്കാരോടൊ ചോദിച്ചാൽ മതി. എല്ലാവർക്കും എന്നെ പറ്റി നല്ല അഭിപ്രായമാണ്. ഒരു സ്ഥലത്ത് നിന്നും ഒരു സൂചിപോലും ഇതുവരെ കാണാതായെന്ന് ഒരാളും പരാതി പറഞ്ഞിട്ടില്ല.

ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയും ആൾക്കാരുണ്ടല്ലോ, നിന്നെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം എന്നാണ് എല്ലാവരും പറയുന്നത് മാഡം. എനിക്കറിയാം മാഡത്തിനും എന്നെപറ്റിയുള്ള ആദ്യ ഇംപ്രഷൻ ഇങ്ങനെ തന്നെയായിരിക്കും.

വീടുകളിലെ മെമ്പർമാരുടെ ദിനചര്യ വീട്ടമ്മമാരേക്കാൾ എനിക്ക് നന്നായറിയാം. ഞാൻ അത്രയ്ക്ക് ശ്രദ്ധിച്ചിട്ടാണ് എല്ലാം ചെയ്യുന്നത്.

മാഡം ഇനി കുറച്ച് പേഴ്സണൽ കാര്യം കൂടി പറഞ്ഞോട്ടെ… റൊമാന്‍റിക്കായ കാര്യമാണ്. മറ്റൊന്നും തോന്നരുത്.

വീട്ടിലെ പുരുഷ കേസരികൾ ഞാൻ നിലം തുടയ്‌ക്കുമ്പോഴോ, കുനിഞ്ഞ് പാത്രം കഴുകുമ്പോഴോ നോക്കിപ്പോയാൽ ഞാൻ ഉത്തരവാദിയല്ല. എന്തായാലും ജോലി ചെയ്യുമ്പോൾ സാരി കേറ്റി കുത്തേണ്ടി വരും. അപ്പോൾ അവിടെയും ഇവിടെയും ഒക്കെ കാണുമല്ലോ. അത് എന്‍റെ കുഴപ്പമായി എടുക്കരുത്. അനിഷ്ട സംഭവങ്ങൾക്കൊന്നും ഞാൻ ഉത്തരവാദിയായിരിക്കില്ല. ഞാൻ പറഞ്ഞുവരുന്നത് ഒളിഞ്ഞുനോട്ടത്തിന്‍റെ കാര്യമാണ്… തെറ്റിദ്ധരിക്കരുതേ.

ജോലി സമയം അവാർഡ് സിനിമ പോലെ ആവില്ല എന്ന് ഞാൻ ഉറപ്പു തരാം. ഞാൻ സംസാരിച്ചോണ്ടിരിക്കും. പരദൂഷണമല്ല കെട്ടോ, എല്ലാവർക്കും ഇന്‍റർസ്റ്റിംഗ് ആയ കാര്യങ്ങളാവും ഞാൻ സംസാരിക്കുക.

ഇങ്ങനെ പരസ്പരം മിണ്ടിയും തമാശ പറഞ്ഞും ഞാൻ ജോലി എഞ്ചോയ് ചെയ്യും. അതിന് മറ്റൊരു ഗുണവും ഉണ്ട്. വീട്ടുകാർ തമ്മിൽ നല്ല അടുപ്പം വരും. ബോസ് കളിക്കാൻ ആർക്കും തോന്നുകയുമില്ല.

പിന്നെ പലചരക്ക് സാധനങ്ങളോക്കെ വേണമെന്നുണ്ടെങ്കിൽ അതിന്‍റെ സപ്ലൈയും എനിക്ക് ചെയ്യാൻ കഴിയും. ഒന്ന് ഫോൺ ചെയ്‌ത് പറഞ്ഞാൽ മതി. ഞാൻ കൊണ്ടു വരും. അതിന്‍റെ കാശ് സർവീസ് ചാർജ് അടക്കം ഉടനെ തരേണ്ടിയും വരും കേട്ടോ.

പിന്നെ പരദൂഷണവും മറ്റുള്ളവരുടെ വീട്ടിലെ കാര്യവും പറഞ്ഞ് നടക്കുന്ന ചളി ജോലിക്കാരികളെപ്പോലെ എന്നെയും കാണരുത്. ഞാൻ ആ ടൈപ്പല്ല. പിന്നെ സഹിക്കാൻ പറ്റാത്ത വല്ലതും ഉണ്ടെങ്കിൽ ഞങ്ങൾ പരസ്പരം എസ്എംഎസ് ചെയ്യാറാണ് പതിവ്. അല്ലെങ്കിൽ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലിടും.

കഴിഞ്ഞ ദിവസം നമ്മുടെ യൂണിയനിലെ സരോജയെ തെക്കേലെ സഹദേവൻ ചേട്ടൻ ഒന്ന് തോണ്ടിയത് ഗ്രൂപ്പിൽ വലിയ ചർച്ചയായിരുന്നു. ഞാൻ പക്ഷേ അങ്ങനെയൊന്നും ചെയ്യാറില്ല. വല്ല കാശും വാങ്ങി ഒതുക്കാറാണ് പതിവ്! പക്ഷേ ബ്ലാക്ക്മെയിൽ ചെയ്യാറൊന്നുമില്ല മാഡം.

പിന്നെ അവസാനമായി ഒരു കാര്യം കൂടി. ഭീഷണിയായി എടുത്താലും കുഴപ്പമൊന്നുമില്ല. ഞങ്ങളുടെ മേഡ് സർവ്വന്‍റ് യൂണിയൻ വളരെ ശക്‌തമാണ്. അതിന്‍റെ സെക്രട്ടറി ഞാനാണ്.

യൂണിയൻ മീറ്റിംഗ് ഉള്ളപ്പോൾ സംഭാവനയും ലീവും തരേണ്ടിവരും. ആ മീറ്റിംഗിന്‍റെ തീരുമാനപ്രകാരം ഞങ്ങളുടെ ശബള വർദ്ധനയും മറ്റ് അലവൻസുകളും കൂട്ടി തരാനുള്ള ബാധ്യതയും നിങ്ങൾക്കുണ്ട്. അതിന് മുൻകൂർ നോട്ടീസ് ഒന്നും ഞങ്ങൾ നൽകാറില്ല.

സംഘടിത ശക്‌തിയായി നിന്നാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാനാവുകയുള്ളൂ മാഡം. ഞാൻ ഇതൊക്കെ മാഡത്തെ പേടിപ്പിക്കാൻ പറഞ്ഞതൊന്നുമല്ല കേട്ടോ. പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇനി മാഡം തന്നെ തീരുമാനിച്ചോളൂ.

എന്നെ ജോലിക്ക് വയ്‌ക്കണമോ വേണ്ടയോ എന്ന്. ആരു വന്നാലും ഞങ്ങളുടെ യൂണിയനിൽ അംഗത്വമുള്ളവരായിരിക്കും വരിക. മാഡം ആലോചിച്ചിട്ട് തീരുമാനിച്ചാൽ മതി. ശരി എങ്കിൽ ഞാൻ വരട്ടെ… ഇതാ എന്‍റെ കാർഡ്.

പൂമ്പാറ്റപ്പെണ്ണ്

അന്ന്… എന്‍റെ ഓഫീസിലുള്ള എന്‍റെ കൂട്ടുകാരി എനിക്കായി പ്രത്യേകം ചീരക്കറി കൊണ്ടു വന്നു തന്നു. എനിക്കാണെങ്കിൽ ചീരയൊട്ടും ഇഷ്ടമല്ല. കുട്ടിക്കാലത്ത് എന്‍റെ ക്ലാസിൽ നല്ല പൊക്കമുണ്ടായിരുന്ന ഒരു കുട്ടിയെ എല്ലാവരും ചീരപ്പെണ്ണേ എന്ന് വിളിച്ചിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു. മാർക്കറ്റിലെവിടെയെങ്കിലും ചീര വിൽക്കാൻ വച്ചിരിക്കുന്നത് കാണുമ്പോൾ ഞാൻ അക്കാര്യം ഓർക്കുമായിരുന്നു.

സഹപ്രവർത്തക ചീരക്കറി തന്നപ്പോൾ അത് കഴിക്കാനുള്ള അനിഷ്ടം മനസ്സിലൊളിപ്പിച്ച് മുഖത്ത് ഇഷ്ടം വരുത്തി അൽപം സ്വന്തം പാത്രത്തിലേക്കായി എടുക്കുകയായിരുന്നു. പക്ഷേ ആ കറി കാണാൻ നല്ല ചന്തമായിരുന്നു.

ചീരയിലയുടെ പച്ചപ്പ് ഒട്ടും മാറാതെ മഞ്ഞൾ കലർന്ന തേങ്ങയും ചേർന്ന് നല്ല കളർ കോമ്പിനേഷനിൽ. പക്ഷേ ഞാൻ വീട്ടിൽ ചീരക്കറി ഉണ്ടാക്കുമ്പോഴൊക്കെ ഇലയൊക്കെ വാടി ഇത്തിരി കറുപ്പ് നിറം വരുന്നത് ജാള്യതയോടെയാണ് ഞാൻ അപ്പോൾ ഓർത്തത്.

ചീരക്കറി കാഴ്ചയിൽ നല്ലതായി തോന്നിയെങ്കിലും കഴിക്കുമ്പോൾ എന്തോ ഒരു സ്വാദ് നാവിനെ കീഴടക്കുന്നതു പോലെ. ഒരു തരം കയ്പ് രസം രുചിമുകുളങ്ങളെ കീഴ്പ്പെടുത്തി മനസ്സിൽ മടുപ്പ് നിറച്ചു.

ഞാൻ ഒരിക്കലും ഇത്തരം കറി ഉണ്ടാക്കുകയില്ല. പക്ഷേ എന്ത് ചെയ്യാൻ, വീട്ടിൽ ബാക്കിയുള്ളവർക്കെല്ലാം ചീര വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാനും മനസ്സ് മടുത്ത് അത് തിന്നുമായിരുന്നു. എനിക്കായി ഇനി മറ്റൊരു കറി കൂടി പ്രത്യേകം തയ്യാറാക്കാൻ ആർക്കാണ് കഴിയുക?

അതുപോലെ ഞാനുമിപ്പോൾ കുറേ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. ആദ്യമൊക്കെ കൂട്ടുകാരി ലഞ്ച് ടൈമിൽ നീട്ടുന്ന ചീരപാത്രത്തിൽ നിന്നും മടിച്ച് മടിച്ച് ഇത്തിരിയെടുത്ത് കഴിച്ചിരുന്ന സ്‌ഥാനത്തിപ്പോൾ ആ പാത്രത്തിലെ മുഴുവൻ ചീരയും തിന്നു തീർക്കുമായിരുന്നു. എനിക്കും ചീരക്കറി ഏറെ സ്വാദിഷ്ഠമായി തോന്നി തുടങ്ങിയിരിക്കുന്നു.

പക്ഷേ എന്‍റെ ഭാഗത്ത് ഒരു വീഴ്ചയുണ്ടായിരിക്കുന്നു. വിഡ്ഢിയായ ഞാൻ ഒരിക്കൽ ഈ പെൺകുട്ടിയേയും ചീരക്കറി കഴിപ്പിച്ചു. അവളാണെങ്കിലോ, എന്നെ പോലുമറിയിക്കാതെ എന്‍റെ കൂട്ടുകാരിയിൽ നിന്നും അതിന്‍റെ രുചി രഹസ്യങ്ങളുടെ കലവറയെ ചേരുവകൾ ചോദിച്ച് മനസ്സിലാക്കിയിരിക്കുന്നു. കള്ളി! അല്ല ബുദ്ധിമതി.

അന്നു തുടങ്ങി ഈ പെണ്ണ് എന്‍റെ പിന്നാലെ കൂടിയിരിക്കുകയാണ്. ചേച്ചി ചീര വാങ്ങി ഫ്രിഡ്ജിൽ വച്ചിരുന്നാൽ ചീത്തയായി പോകില്ലേ… നമുക്കത് വൃത്തിയാക്കി അരിഞ്ഞ് കറിയാക്കാം. അതിനായി അവൾ പറമ്പിലുള്ള തെങ്ങിൽ നിന്നും തോട്ടി കൊണ്ട് നല്ല പച്ച തേങ്ങ ഇട്ടു കൊണ്ടുവരികയും ചെയ്‌തു.

ഓരോ പ്രാവശ്യവും അവൾ ഇതാവർത്തിച്ചു കൊണ്ടിരുന്നു. ഇങ്ങനെ പോയാൽ അവൾ അധിക ചെലവ് ഉണ്ടാക്കി വയ്ക്കും. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായും നിറവേറ്റാൻ കഴിയാതെ വരും. അതൊന്നും ഈ ധിക്കാരിയെ സംബന്ധിച്ച് പ്രശ്നമല്ലല്ലോ.

കുഞ്ഞുങ്ങൾക്കിഷ്ടമുള്ള കിഴങ്ങുക്കറിയുണ്ടാക്കാമെന്ന് പറയുകയോ അല്ലെങ്കിൽ ഭർത്താവിനിഷ്ടമുള്ള ഉള്ളി സാമ്പാർ ഉണ്ടാക്കാമെന്ന് പറഞ്ഞാലും ആ തന്നിഷ്ടക്കാരി ഞാൻ പറയുന്നതൊന്നും കേൾക്കാതെ ചീരക്കറിയുണ്ടാക്കും.

എല്ലാവരുടേയും ഇഷ്ടങ്ങളും താൽപര്യങ്ങളും പൂർത്തീകരിക്കാൻ ഞാൻ എങ്ങനെ സമയം കണ്ടുപിടിക്കും. സമയം എനിക്കു വേണ്ടി നിലയ്ക്കില്ലല്ലോ?

ഞാനിതുവരെ അവളാരാണെന്ന് നിങ്ങളോട് പറഞ്ഞില്ലല്ലോ. ക്ഷമിക്കുക എന്‍റെ വിവാഹശേഷം ഞാൻ അവളേയും കൂട്ടിയാണ് ഭർത്താവിന്‍റെ വീട്ടിലെത്തിയത്.

എന്‍റെ ജീവിതത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചവളാണവൾ. ഞാൻ പറയുന്ന ഒരു കാര്യം പോലും അവൾ അനുസരിക്കില്ല. അവളെക്കുറിച്ച് എന്താണ് നിങ്ങളോട് പറയേണ്ടത്. എന്നെയവൾ ഒരു അർത്ഥശൂന്യയായിട്ടാണ് കരുതുന്നത്.

ചിലപ്പോൾ വഴിയിൽ കാണുന്ന ഒട്ടകം പോലെയിരിക്കുന്ന പെൺകുട്ടി പിറുപിറുത്തു കൊണ്ടിരിക്കും. മറ്റ് ചിലപ്പോൾ കുട്ടികളെപോലെ ആരെയെങ്കിലും നോക്കി ഒരു കാരണവുമില്ലാതെ ചിരിക്കും.

അവളെക്കൊണ്ട് മടുത്തിരിക്കുകയാണ്. അവളുടെ ഉള്ളിൽ കോളമ്പസ് കോംപ്ലക്സ് എട്ടുകാലിയെ പോലെ വല വിരിച്ചിരിക്കുകയാണെന്ന് തോന്നുന്നു. വഴിമദ്ധ്യേ ആരെയെങ്കിലും കണ്ടാൽ മതി ചിരപരിചിതരെ പോലെ സംസാരിക്കും.

എന്‍റെ ഗൃഹപരിപാലനത്തെക്കുറിച്ച് അവൾ മോശം പ്രതിഛായ സൃഷ്ടിച്ചിരിക്കുകയാണ്. നല്ല പെൺകുട്ടികളെ പോലെ മര്യാദയോടു കൂടി എല്ലാവരോടൊപ്പം കഴിയണമെന്ന് പറഞ്ഞാൽ അവൾ കേൾക്കുകയേയില്ല. തല തെറിച്ച പെണ്ണ്.

ഇനിയെനിക്ക് വയ്യാ. ഞാനവളെ കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ്. അവൾ മരിച്ചേ പറ്റൂ. ഒരു അറയിൽ ഒരു വാൾ മതി. ഈ വീട്ടിൽ ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ. അതാലോചിച്ചപ്പോൾ എന്‍റെ മനസ്സ് തണുത്തതു പോലെ തോന്നും.

അവളാണ് ഇവിടെ ജീവിക്കുന്നതെങ്കിൽ ഞാനെന്നും മരിച്ച് ജീവിക്കും. അവൾ മരിക്കുകയാണെങ്കിൽ എനിക്ക് സ്വസ്ഥമായ ജീവിതം കിട്ടും. ഇന്ന് അവളുടെ ജീവിതത്തിലെ അവസാന ദിനം കുറിക്കപ്പെടും.

നാളെ മുതൽ അവളുടെ ശബ്ദം ആരും കേൾക്കുകയില്ല. ആർക്കും ഒരു സംശയത്തിനിട വരുത്താതെ പുറത്ത് ഒരൊച്ചയും കേൾക്കാത്ത വിധം ഞാനവളെ അതിവിദഗ്ദ്ധമായി കൊല ചെയ്യും.

വരൂ… ഇന്ന് ഞാൻ അവൾക്ക് ഏറെ പ്രിയപ്പെട്ട ചീരക്കറി കുട്ടികൾക്കിഷ്ടപ്പെടുന്ന രുചിയിൽ ഉണ്ടാക്കി കൊടുക്കട്ടെ. എന്‍റെ പുറപ്പാട് അറിഞ്ഞാൽ ഇപ്പോൾ അവൾ ബഹളം വച്ച് തുടങ്ങും. അതേ രുചിയിൽ വേണം എന്ന് പറഞ്ഞ് വാശികാട്ടി എന്‍റെ പിന്നാലെ കൂടും.

അവധി ദിവസങ്ങളിൽ വീട്ടിൽ ചെയ്യാൻ ഇരട്ടിപ്പണികളുണ്ടാവും എനിക്ക്. കുട്ടികൾക്കും ഭർത്താവിനും ഇഷ്‌ടപ്പെട്ട പ്രാതൽ, കറികൾ, ആഴ്ചയൊടുവിലെ പെന്‍റിംഗ് ജോലികൾ ഇങ്ങനെ വിശ്രമം അനുവദിക്കാത്ത ജോലികളുടെ ഒരു നിര. ഒന്ന് നിവർന്ന് നിന്ന് ശ്വാസമെടുക്കാൻ പോലും സമയമുണ്ടാവില്ല. എനിക്ക് കടുത്ത അരിശം വരുന്നു. എന്‍റെ ദേഷ്യം ഉച്ചിലെത്തിയിരിക്കുന്നു. ഈ വട്ടു പിടിച്ച പെണ്ണ് മരണത്തെ സ്വയം വിളിച്ച് വരുത്തിയിരിക്കുകയാ.

അരിശം മൂത്ത ഞാൻ അമ്മിക്കല്ലും പൊക്കി അവളുടെ നേർക്ക് ചീറിയടുത്തു. ഉടനെ അവൾ പിന്നിലൂടെ വന്ന് എന്‍റെ വായിൽ തുണി തിരുകിക്കയറ്റി. എന്‍റെ കൈകാലുകൾ ചലിക്കാനാവാത്ത വിധം മരവിച്ചു പോയി. ഞാൻ നിസ്സഹായയായിരിക്കുന്നു. നിരാശപൂണ്ട കണ്ണുകളോടെ ഞാനവളെ നോക്കിയിരുന്നു. അവളുടെ മനസ്സിലെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു. വെറുക്കപ്പെട്ട ചീരക്കറി അവൾ സമർത്ഥമായി എന്നെകൊണ്ട് തയ്യാറാക്കിപ്പിച്ചു.

ചീരക്കറി എന്നെകൊണ്ട് പാകം ചെയ്യിപ്പിച്ച് അവർ സ്വയം കഴിച്ച് വിരൽ നക്കി തുടച്ച് അവസാന രുചിയുമാസ്വദിക്കുക മാത്രമല്ല എന്നെ കൊണ്ട് നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയും ചെയ്തു. എന്നെ കഴിപ്പിക്കുന്ന കാഴ്ച കണ്ട് ഞാൻ അന്തംവിട്ടിരുന്നു. ഇന്നവളെ കൊല്ലേണ്ട ദിവസമായിരുന്നു. പക്ഷേ ഇവിടെ എല്ലാം കണക്കുകളും പിഴച്ചു. അവൾ വളരെ സമർത്ഥമായി രക്ഷപ്പെട്ടിരിക്കുന്നു. അത് മാത്രമല്ല എന്നെ ജീവനോടെ അവൾ വിട്ടയക്കുകയും ചെയ്‌തു.

അവളെന്നെ തോൽപ്പിച്ച് ജയിച്ചിരിക്കുന്നു. എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവളെ എനിക്ക് എങ്ങനെ കൊല്ലാനാവും? അവളെ ഞാനെത്ര മാത്രമാണ് സ്നേഹിക്കുന്നത്. ചിലപ്പോൾ മാർക്കറ്റിൽ പോകുമ്പോൾ ഞാനവളേയും കൂട്ടി കറങ്ങി നടക്കും. അവളുടെ ജന്മദിനം ആരുമറിയാതെ അവൾക്കൊപ്പം ആഘോഷിക്കും. അവൾക്കിഷ്ടപ്പെട്ട ജന്മദിന സമ്മാനവും കൊടുക്കും. ഇടയ്ക്ക് ഐസ്ക്രീം പാർലറിൽ കയറി സ്ട്രോബറി ഐസ്ക്രിമിന്‍റെ രുചിയാസ്വദിക്കും. എല്ലാം അവൾക്കു വേണ്ടി…

ഒരു കോമാളിയെ പോലെ കഴിഞ്ഞ 20 വർഷമായി എനിക്കൊപ്പമുള്ള അല്ല എന്നെ ഒട്ടിപ്പിടിച്ചിരിക്കുന്ന ഇവൾ എന്‍റെ ആരാണെന്നറിയാൻ നിങ്ങൾക്കെല്ലാവർക്കും ആകാംക്ഷയുണ്ടായിരിക്കുമല്ലോ.

അതെ… ഞാനവളെ വെറുക്കുകയും നിർലോഭം സ്നേഹിക്കുകയും ചെയ്‌തിരുന്നു. യഥാർത്ഥത്തിൽ ഞാനും അവളും തമ്മിൽ എന്ത് ബന്ധമാണുള്ളത്?

നിങ്ങൾക്കവളെ മനസ്സിലായില്ലല്ലോ?

എന്‍റെയുള്ളിലെ സദ്ഗുണങ്ങൾ നിറഞ്ഞ ഗൃഹനാഥയ്ക്കുള്ളിൽ ഇരിക്കുന്ന പെൺകുട്ടിയാണവൾ. സ്വന്തമിഷ്ടമനുസരിച്ചും ജീവിക്കാൻ ആഗ്രഹിക്കുകയും കൈക്കുമ്പിൾ നിറയെ സന്തോഷം തേടി നടക്കുന്ന കുട്ടിത്തമുള്ള ഒരു കുഞ്ഞ് വലിയ വ്യക്‌തിത്വം ആണവൾ! സാധാരണ സ്ത്രീകളെ പോലെ ഞാനും സ്വന്തമായ അസ്തിത്വവും ഇഷ്ടങ്ങളും സ്വപ്നങ്ങളും പേറുന്ന ആ പെൺകുട്ടിയെ കൊന്നൊടുക്കി നിശബ്ദയാക്കാൻ ശ്രമിച്ചു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. അല്ല കഴിയുമായിരുന്നില്ല.

സാധാരണ സ്ത്രീകൾ ഇഷ്‌ടപ്പെട്ട ആഭരണങ്ങൾ വാങ്ങിയണിയും. അതേപോലെ ആ ആഭരണങ്ങൾ ആവശ്യങ്ങൾക്കായി ത്യജിക്കുകയും ചെയ്യും. ഡിസ്ക്കൗണ്ട് സെയിൽ മേളകളിൽ ഇഷ്‌ടപ്പെട്ട ഒരു സാരിയെങ്കിലും തെരഞ്ഞ് അവൾ കറങ്ങി നടക്കും.

ഭർത്താവിന്‍റെയും കുഞ്ഞുങ്ങളുടെയും ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കു വേണ്ടിയും സ്വന്തം വ്യക്‌തിത്വവും അസ്തിത്വവും അവൾ തച്ചുടയ്ക്കും. അവിടെ അവൾ വ്യക്‌തിയേയില്ല… പകരം അവൾ ഒരു നിഴലായി രൂപാന്തരം പ്രാപിക്കും.

പുസ്തകങ്ങളും പത്രങ്ങളുമായുള്ള പ്രിയപ്പെട്ട ബന്ധത്തെ അവൾ മറക്കും. പിന്നീട് എന്തിന് സ്വന്തം ഇഷ്‌ടങ്ങൾ ഭൂതകാലത്തിലെ വിഴുപ്പിൽ അവൾ കെട്ടിവയ്ക്കും. ആ ഇഷ്ടങ്ങൾ എവിടെയെങ്കിലും ഉപേക്ഷിക്കാനായി തട്ടിൻ പുറത്തെ ഇരുളിൽ മായ്ച്ചു കളയും.

ആ പെൺകുട്ടി എന്‍റെയുള്ളിൽ ഇപ്പോഴും പ്രസരിപ്പോടെ ജീവിച്ചിരിക്കുന്നുവെന്നത് എന്‍റെ ഭാഗ്യമാണ്. ഇത്രയും വർഷങ്ങൾക്ക് ഇപ്പുറം മനസ്സ് തുറന്ന്. ശരീരത്തിലെ കോടാനുകോടി വരുന്ന കോശങ്ങളെ ഉണർത്തി മതിയാവോളം ശ്വസിക്കാൻ അവൾ ശ്രമിക്കുകയാണ്. എപ്പോൾ വേണമെങ്കിലോ അല്ലെങ്കിൽ ചില ഇടവേളകളിലോ സ്വന്തമിഷ്ടമനുസരിച്ച് ജീവിക്കാനും അവൾ കൊതിക്കുന്നുണ്ട്.

ഒരു നിമിഷ നേരത്തെക്കാണെങ്കിലും മനസ്സ് തുറന്ന് തനിക്കു വേണ്ടി അവൾ ചിരിക്കാറുണ്ട്. ഏറെ സന്തോഷത്തോടെ തന്നെ. എന്തിനേറെ അവൾക്കിഷ്ടപ്പെട്ട അല്ല, ഏറ്റവുമിഷ്ടപ്പെട്ട ചീര വിഭവം ഉണ്ടാക്കി കഴിപ്പിക്കാറുമുണ്ട്. യഥാർത്ഥത്തിൽ ഞാനല്ല അവളാണ് എന്നെ ജീവിപ്പിക്കുന്നത് എനിക്ക് കൂടുതൽ തെളിച്ചത്തോടെ സ്വപ്നങ്ങൾ കാട്ടിതരുന്നത് അവളല്ലേ.

മഴ പെയ്യുമ്പോൾ പുറത്തെ തണുപ്പിലേക്ക് അവളല്ലേ എന്നെ സ്നേഹത്തോടെ ഉന്തി തള്ളിവിടുന്നത്. പണ്ടെങ്ങോ കേട്ടുമറന്ന പ്രണയ പാട്ടുകളിലെ ഈണങ്ങളിലേക്ക് എന്‍റെ ചെവി ചേർത്തു പിടിക്കുന്നത് അവളല്ലോ. ആകാശത്ത് ചിതറിത്തെറിച്ച് മിന്നുന്ന നക്ഷത്രങ്ങളെ ഭൂമിയിലെ ഇരുട്ടിൽ നിന്നാസ്വദിക്കാൻ അവളല്ലേ എന്നെ വീണ്ടും പുറത്തേക്ക് ക്ഷണിക്കുന്നത്.

ഇല്ല എനിക്കാവില്ല അവളെ കൊല്ലാനും മറക്കാനും എനിക്ക് വേണം ജീവവായു പോലെ എന്നെ അതിരറ്റ് സ്നേഹിക്കുന്ന എന്നെ മാത്രം എത്രയോ ആഴത്തിൽ തിരിച്ചറിയുന്ന ആ പൂമ്പാറ്റ പെണ്ണിനെ എന്നെയൊരിക്കലും ഉപേക്ഷിച്ച് പോകാത്ത നിരുപാധികം സ്നേഹിക്കുന്ന എന്‍റെ പൂമ്പാറ്റ പെണ്ണിനെ…

എന്‍റെ സ്വർഗ്ഗരാജ്യം

ഒരു വലിയ വഴക്കിനുള്ള കാരണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഒന്നും രണ്ടും സംസാരിച്ച് രോഹിതും അച്‌ഛനും തമ്മിലുള്ള തർക്കം മൂത്ത് സംഗതി വലിയ സ്ഫോടനം വരെയെത്തി.

“എടാ മഹാപാപി, നിനക്ക് അമ്മയെക്കുറിച്ചും എന്നെക്കുറിച്ചും വല്ല വിചാരവും ഉണ്ടോ? നീയിനി ഈ വീട്ടിൽ കഴിയണമെന്നില്ല. ഇറങ്ങി പോടാ.” അമ്മായച്‌ഛന്‍റെ ഈ വാക്കുകൾ എരിതീയ്യിൽ എണ്ണ ഒഴിക്കുന്നതു പോലെയായി.

ദേഷ്യം നിയന്ത്രിക്കാനാവാതെ രോഹിത് അപ്പോൾ തന്നെ അറിയപ്പെടുന്ന ബ്രോക്കറെ കാണാനായി പുറപ്പെട്ടു.

ഞാൻ കാണാൻ സുന്ദരിയാണ്. അതിനാൽ രോഹിതിന് എന്നോട് ദേഷ്യം തോന്നിയാലും പ്രകടിപ്പിക്കാറില്ല. ഞാൻ ഭർത്താവായ രോഹിതിനെ കൈവിരലുകളാൽ നിയന്ത്രിക്കുകയാണെന്ന് ഭർത്തൃവീട്ടുകാരും രോഹിതിന്‍റെ കൂട്ടുകാർക്കും നന്നായി അറിയാം.

ഞാൻ ആ വീട്ടിലെ രണ്ടാമത്തെ മരുകളാണ്. ഇരട്ടതാപ്പാണ് എന്നോട് രോഹിതിന്‍റെ വീട്ടുകാർ കാണിക്കുന്നത്. ഞാൻ അവരുടെ മകനെ കെട്ടിപൂട്ടിയിട്ടിരിക്കുകയാണെന്നാണ് എപ്പോഴും ആരോപിക്കുന്നത്. രോഹിത് എന്‍റെ വലയിൽ വീണ് പോയതാണത്രേ. ഞാനാണ് പോലും രോഹിതിനെ അവരിൽ നിന്ന് അകറ്റുന്നത്.

അച്‌ഛൻ ഇറങ്ങിപ്പോകാൻ പറഞ്ഞ സ്‌ഥിതിക്ക് ആശ്വാസത്തിനായി എന്‍റെ തോളിൽ ചായാനായി രോഹിത് മുറിയിൽ കയറി വരുമെന്ന് എനിക്കറിയാമായിരുന്നു. ദേഷ്യം വന്നിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയുന്നത് മറ്റൊരു കാര്യമാണ്. എന്‍റെ അമ്മായിയമ്മയും അമ്മായിയച്‌ഛനും തങ്ങളെ നോക്കാൻ ഞങ്ങളല്ലാതെ മറ്റാരും ഇല്ല എന്ന് നന്നായിട്ടറിയാം. മുകൾ നിലയിൽ താമസിക്കുന്ന മൂത്ത ചേട്ടനും ചേട്ടത്തിയമ്മയും എന്നോട് മാത്രമല്ല, മറ്റുള്ളവരോട് പോലും അറുത്തുമുറിച്ചൊന്നും സംസാരിക്കാറില്ല.

ഞാൻ വളരെ സാധാരണ കുടുംബത്തിൽ നിന്നാണ് വന്നത്. ഞാൻ സുന്ദരിയല്ലായിരുന്നുവെങ്കിൽ എന്നെ കല്യാണം കഴിക്കാൻ പണക്കാരനായ രോഹിത് ഒരിക്കലും തയ്യാറാകുമായിരുന്നില്ല.

ചെറുപ്പത്തിലെ എന്‍റെ മാതാപിതാക്കൾ, സൗന്ദര്യം കൊണ്ട് എല്ലാ ജീവിത സുഖസൗകര്യങ്ങളും നേടിയെടുക്കാൻ പറ്റുമെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്‍റെ സൗന്ദര്യത്തിൽ ഞാൻ അഭിമാനിക്കുകയും വലിയ ജീവിതം സ്വപ്നം കാണുകയും ചെയ്‌തത്, മാതാപിതാക്കളുടെ പ്രേരണ കൊണ്ടാണ്.

രോഹിതിനെ ഞാൻ ആദ്യമായി കാണുന്നത് എന്‍റെ സുഹൃത്തിന്‍റെ സഹോദരന്‍റെ കല്യാണ സമയത്താണ്. രോഹിത് ഇറങ്ങിയ കാറിന്‍റെ നിറവും ഡിസൈനും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അയാൾ ഉയർന്ന ജോലി ചെയ്യുകയാണെന്ന് സുഹൃത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി. ഇതറിഞ്ഞപ്പോൾ തന്നെ രോഹിതുമായി ചങ്ങാത്തം സ്ഥാപിക്കണമെന്ന് ഞാൻ നിശ്ചയിച്ചിരുന്നു.

അയാളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ഒന്നു രണ്ട് വട്ടം ചിരിക്കുകയും ചെയ്‌തു. ആനിമിഷം തന്നെ അയാൾ എന്നിൽ ആകൃഷ്ടനായി എന്ന് എനിക്ക് മനസ്സിലായിരുന്നു. അവസരം കിട്ടിയപ്പോഴൊക്കെ എന്നോട് സംസാരിക്കാൻ രോഹിത് അതിയായ ഉത്സാഹം കാട്ടി. എന്‍റെ നാണം കുണുങ്ങുയ സ്വഭാവം അയാളെ എന്നിലേയ്‌ക്ക് കൂടുതൽ അടുപ്പിച്ചു.

അന്ന് രാത്രി വിടപറയും മുമ്പ് രോഹിത് എന്‍റെ ഫോൺ നമ്പർ വാങ്ങി. അടുത്ത ദിവസം മുതൽ തന്നെ ഞങ്ങൾ പരസ്പരം ഫോണിൽ സംസാരിക്കാൻ തുടങ്ങി. ശനിയാഴ്ചകളിൽ ഓഫീസ് കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഞങ്ങൾ കാണാനും തുടങ്ങി.

ഞങ്ങളുടെ നാലാമത്തെ കണ്ടുമുട്ടൽ ഒരു വലിയ പാർക്കിൽ വച്ചായിരുന്നു. അവിടെ വിജനമായ ഒരു മരച്ചോട്ടിൽ വച്ച് രോഹിത് എന്‍റെ ചുണ്ടിൽ ദീർഘനേരം ചുംബിച്ചു. ആദ്യമായി കിട്ടിയ ഫ്രഞ്ച് കിസിൽ ഞാൻ വല്ലാതായിപ്പോയി. എനിക്ക് സ്വയം നിയന്ത്രിക്കാനാവാത്തതിനാൽ ഞാൻ സ്വയം രോഹിതിന്‍റെ സ്നേഹത്തിൽ അലിഞ്ഞുപ്പോയി. ഞാൻ രോഹിതിനെ കെട്ടിപിടിച്ചു. ഇപ്പോൾ ശിശുസഹജമായ നിഷക്കളങ്കതയോടെ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം രോഹിതും എന്നെ മുറുകെ പിടിച്ചു. രോഹിതിന്‍റെ കരവലയത്തിൽ നിന്ന് പുറത്ത് കടന്നതും ഞാൻ വിതുമ്പാൻ തുടങ്ങിയിരുന്നു. ഇതു കൂടി കണ്ടതോടെ രോഹിത് പകച്ചു പോയി.

രോഹിത് എത്ര ചോദിച്ചിട്ടും കരയാനുള്ള കാരണം ഞാൻ പറഞ്ഞില്ല. മാത്രമല്ല പിന്നെ അധിക നേരം ഞാനവിടെ നിന്നില്ല. പിന്നീടുളള്ള 3 ദിവസം ഞാൻ രോഹിതിനോട് ഫോണിൽ സംസാരിച്ചതേയില്ല. നാലാം നാൾ രോഹിത് എന്നെ തിരഞ്ഞ് ഓഫീസ്ഗേറ്റിൽ നിൽക്കുന്നതാണ് ഞാൻ കണ്ടത്.

രോഹിത് എന്തെങ്കിലും പറയുന്നതിന് മുമ്പ് ഞാൻ ഉദാസീനയായി പറഞ്ഞു. “അയാം സോറി… ഇനി നമ്മൾ ഇങ്ങനെ കാണുന്നത് ശരിയല്ല, രോഹിത്”

“അതെന്താണ്? എന്താ നിന്‍റെ പ്രശ്നം, ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ?” രോഹിത് പരിഭ്രമത്തോടെ ചോദിച്ചു.

“നീയൊരു തെറ്റും ചെയ്‌തിട്ടില്ല.”

“പിന്നെ എന്താണ് എന്നെ കാണാൻ മടിക്കുന്നത്?”

അയാൾ കുത്തി കുത്തി ചോദിച്ചപ്പോൾ ഞാൻ കണ്ണിൽ നോക്കാതെ മറുപടി പറഞ്ഞു. “ഞാൻ നിന്നെയോർത്തു ഭ്രാന്താകുകയാണ്. നിന്നെ അടിക്കടി കണ്ടാൽ എന്‍റെ ഭ്രാന്ത് മുറുകും. എനിക്കെന്‍റെ ഭാവനകളെ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല.”

“നീയെന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?” രോഹിതിന്‍റെ കണ്ണുകൾ കൂടുതൽ തിളങ്ങി.

“നമ്മൾ ഇങ്ങനെ നിരന്തരം കാണാൻ തുടങ്ങിയാൽ തെറ്റായ ചില കാര്യങ്ങൾ സംഭവിക്കാം. ഞാനൊരു ചീപ്പ് പെൺകുട്ടിയാണെന്ന് നീ ധരിച്ചാൽ അതെനിക്ക് സഹിക്കാനാവില്ല. സാധാരണക്കാരിയായ എന്നെപ്പോലുള്ള ഒരാൾ നിനക്കൊപ്പം ജീവിക്കുന്നത് സ്വപ്നം കാണുന്നതേ മണ്ടത്തരമാണ്. അതുകൊണ്ട് ഇനിയെന്നെ കാണാൻ വരരുത്. പ്ലീസ്…”

ഇടറിയ തൊണ്ടയിൽ നിന്ന് പിന്നെയൊന്നും വന്നില്ല. ഞാൻ എന്നെ കാത്തു ചങ്ങാതി, സജനിയുടെ അടുത്തേക്ക് നടന്നു.

രോഹിത് പിന്നെയും പിന്നെയും എന്നെ ഫോൺ ചെയ്‌തു കൊണ്ടിരുന്നു. എന്‍റെ സൗന്ദര്യത്തിൽ അവൻ വല്ലാതെ വീണു പോയിരുന്നു.

അടുത്ത മാസം അവസാനം രോഹിതിന്‍റെ വീട്ടുകാർ എന്നെ കാണാൻ വരുമെന്ന് അവൻ എന്നോടു പറഞ്ഞു. വിവാഹം ഉറപ്പിക്കാനാണത്രേ അവർ വരുന്നത്.

അന്നേ ദിവസത്തെ പരിചയപ്പെടൽ കൊണ്ട് എനിക്ക് ഒരു കാര്യം ബോധ്യമായിരുന്നു. രോഹിതിന്‍റെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ല. ഇപ്പോൾ എന്‍റെ വിവാഹം കഴിഞ്ഞിട്ട് 6 മാസം ആയിരിക്കുന്നു. അവരുടെ നീരസം ഇപ്പോഴും തീർന്നിട്ടില്ല. അത് കൂടി കൊണ്ടിരിക്കുകയാണ്.

അച്‌ഛനുമായി വഴക്കിട്ട ശേഷം രോഹിത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി അഞ്ചു മിനിറ്റ് ആകും മുമ്പേ അമ്മായിയമ്മ എന്‍റെ മുറിയിലേക്ക് വന്നു. അവരുടെ മുഖം കണ്ടാലറിയാം എന്നോട് സംസാരിക്കാൻ വന്നതിൽ അവർക്ക് അപമാനം ഉണ്ടെന്ന്.

എന്‍റെ മുന്നിൽ തല കുനിക്കുന്നത് അവരെ സംബന്ധിച്ച് നിവൃത്തികേടായിരുന്നു. തന്‍റെ മൂത്ത മരുമകൾ നേഹയോട് അവർ പക്ഷേ സ്നേഹപൂർവമാണ് ഇടപ്പെടുന്നത്. കാരണം അവർ വലിയ പണക്കാരിയാണ്. എന്നോട് പക്ഷേ പുച്‌ഛമാണവർക്ക്.

എന്‍റെ അരികിൽ ഇരുന്ന് കൊണ്ട് അമ്മായിയമ്മ സംസാരിക്കാൻ തുടങ്ങി. “ഏത് വീട്ടിലും ചെറിയ വഴക്കും തട്ടലും മുട്ടലും ഒക്കെ ഉണ്ടാവും അത് സ്വാഭാവികമാണ്. വീട് വിട്ട് പോകുന്ന കാര്യം നീ രോഹിതിനോട് പുനപരിശോധിക്കാൻ പറയണം. കടുത്ത തീരുമാനത്തിൽ നിന്ന് നീ വേണം അവനെ പിന്തിരിപ്പിക്കാൻ.”

“അമ്മയ്ക്ക് അറിയാമോ, രോഹിത് ആത്മാഭിമാനമുള്ള കൂട്ടത്തിലാണ്. ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ ആരും പറഞ്ഞാലും രോഹിത് കേൾക്കില്ല.” നിങ്ങൾ അച്‌ഛനോടും പറയൂ, ഇതുപ്പോലുള്ള ഇറക്കിവിടൽ ഭീഷണിയൊന്നും നല്ലതല്ലെന്ന്” ഞാൻ പറഞ്ഞു.

“ദേഷ്യം പോവാതെ ഇനി അദ്ദേഹത്തിന്‍റെ തലയിൽ വല്ലതും കേറുമെന്ന് എനിക്ക് തോന്നുന്നില്ല.”

“അമ്മേ പ്ലീസ്, ഇങ്ങനെയൊന്നും പറയാതെ.”

രണ്ടാളും അടിയുണ്ടാക്കിയാൽ അമ്മായിയച്‌ഛന് വല്ലതും പറ്റുമോ എന്നായിരുന്നു എന്‍റെ ആധി.

അമ്മായിയച്‌ഛന്‍റെ മോശമാകുന്ന ആരോഗ്യ സ്‌ഥിതിയെപ്പറ്റി ഓർമ്മിപ്പിച്ച് അമ്മായിയമ്മ മുറിവിട്ട് പോയി. ഞങ്ങൾ വീട് വിട്ട് പോവില്ല എന്ന ഉറപ്പ് ഞാൻ കൊടുത്തതിനാൽ അവർക്ക് തെല്ല് ആശ്വാസം തോന്നിക്കാണണം.

അന്ന് രാത്രി എന്നെയും കൂടി രോഹിത് തന്‍റെ സുഹൃത്തിന്‍റെ വിവാഹ വാർഷിക പാർട്ടിയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു. ആ പ്ലാൻ പൊളിഞ്ഞു. കാരണം അമ്മായിയച്‌ഛൻ രാവിലെ തുടങ്ങി 5-6 തവണ ഛർദ്ദിച്ചിരുന്നു.

ഓഫീസിൽ നിന്ന് വന്നയുടനെ എന്നോട് വേഗം തയ്യാറാവാൻ പറയുന്നുണ്ടായിരുന്നു. അതിനിടയിലാണ് വഴക്ക് തുടങ്ങിയത്. സംഗതി നീണ്ട് പോയപ്പോൾ പ്രശ്നം വഷളാവുകയും ചെയ്‌തു.

സത്യത്തിൽ ഞാൻ ആ കോക്ക്ടെയിൽ പാർട്ടിക്ക് പോകാൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ഞാൻ എന്‍റെ സ്വപ്നത്തിന്‍റെ തൊട്ടടുത്താണുള്ളത്. ഏക്കാലത്തെയും സ്വപ്നത്തിന്‍റെ തൊട്ടടുത്ത്… അത് ബുദ്ധിമോശം കൊണ്ട് കളഞ്ഞു കളിക്കാൻ ഞാൻ തയ്യാറല്ല.

രോഹിതിന്‍റെ ഒരു ആന്‍റി ഉണ്ട്. നിശ, അവർ ഭർത്താവുമായി സ്വരചേർച്ചയിൽ അല്ല. രണ്ടുപേരും ഉടനെ വിവാഹമോചിതരാവും എന്നാണ് അടുപ്പമുള്ളവരൊക്കെ പറയുന്നത്. ഫളർട്ടിംഗിൽ അഗ്രഗണ്യയായ നിശാ ആന്‍റി കഴിഞ്ഞ ഏതാനും പാർട്ടികളിൽ ഒക്കെ തന്നെ രോഹിതുമായി കൊഞ്ചികുഴയാനും ലിഫ്റ്റ് കൊടുക്കാനും ഉത്സാഹം കാണിക്കുന്നുണ്ട്.

ഒരിക്കൽ ട്രാക്ക് തെറ്റിയ ബന്ധങ്ങൾ നേരെയാക്കിയെടുക്കാൻ വലിയ പാടാണെന്ന് എല്ലാവർക്കും അറിയാം. നിശാ ആന്‍റിയിൽ നിന്ന് രോഹിതിനെ രക്ഷിക്കേണ്ടത് എന്‍റെ പ്രഥമ ആവശ്യമാണ്. എന്‍റെ അനുഭവത്തിൽ നിന്ന് ഇതിന്‍റെ പ്രശ്നങ്ങൾ നന്നായി അറിയാം.

എന്‍റെ ആദ്യ കാമുകനായ സമീർ ഞാൻ ഇപ്പോഴും പൂർണ്ണമായി മറന്നിട്ടില്ല. ആദ്യത്തേത് എന്നും പ്രിയപ്പെട്ടതായിരിക്കുമല്ലോ. അത് ഇടയ്‌ക്ക് തികട്ടി വരില്ലേ…

സമീർ എന്‍റെ ചങ്ങാതി ഷിഖയുടെ ചേട്ടനായിരുന്നു. ഞാൻ 12-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഞാനനവിടെ പഠിക്കാൻ പോകുമായിരുന്നു പരീക്ഷാക്കാലത്ത്. എന്‍റെ അഴകിൽ അവൻ വേഗം തന്നെ വീണു. സമീറിന്‍റെ സ്മാർട്ട്നെസ്സ് എന്നെ അതിനായി ആകർഷിച്ചിരുന്നു.

അവിടെ, വീട്ടിൽ 10 -15 മിനിറ്റൊക്കെ ഏകാന്തതയിൽ ഇരുന്ന് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. ഈ ചെറിയ സമയത്തുപ്പോലും അവന്‍റെ ശരീരം പുറപ്പെടുവിക്കുന്ന ദീർഘ നിശ്വാസങ്ങൾ എന്നെ കുഴക്കിയിരുന്നു. ആ സമയം എനിക്ക് ഭ്രാന്ത് പിടിക്കുന്നതുപ്പോലെ തോന്നും. അവന്‍റെ കൈവിരലുകൾ എന്‍റെ ദേഹത്തെ തഴുകുമ്പോൾ ഞാൻ വല്ലാത്ത ഒരവസ്‌ഥയിൽ എത്തിയിരുന്നു. ഒരു തരം നിർവൃതി.

ഒരു ഞായറാഴ്ച അവന്‍റെ ഉമ്മ മാർക്കറ്റിൽ പോകാനായി ഇറങ്ങി. ഉമ്മ പോകുന്നത് കണ്ട സമീർ പുറത്ത് നിന്ന് വീട്ടിലേയ്‌ക്ക് കയറി വന്നു. അന്ന് രണ്ടുപേരും പരസ്‌പരം അറിഞ്ഞു. നനഞ്ഞു.

ഉമ്മ പേഴ്സ് എടുക്കാൻ മറന്നു പോയിരുന്നു. ഉമ്മ പെട്ടെന്ന് കയറി വരുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. കുറെ ദൂരം ചെന്നതിനു ശേഷമാണ് പേഴ്സിന്‍റെ കാര്യം അവർ ഓർത്തത്. വാതിൽ തുറന്ന് കൊടുത്തതും ഞാനും സമീറും പരുങ്ങി നിൽക്കുന്നത് കണ്ട് അവർക്ക് കാര്യം മനസ്സിലായി.

അവർ അപ്പോൾ തന്നെ എന്നെ വീട്ടിലേയ്‌ക്ക് പറഞ്ഞയച്ചു. വൈകീട്ട് വന്ന് എന്‍റെ അമ്മയോട് പരാതി പറഞ്ഞു. ഈ സംഭവത്തോടെ എന്‍റെയും ശിഖയുടെയും സൗഹൃദം അവസാനിച്ചു. മാതാപിതാക്കളുടെ മുന്നിൽ ഞാനും നാണം കെട്ടു. പാപബോധം എന്നെയും പിടികൂടിയിരുന്നു.

ഞാൻ സ്വാതന്ത്യ്രം ദുരുപയോഗം ചെയ്‌തു എന്ന തോന്നലായിരുന്നു വീട്ടുകാർക്ക്. ഈ സംഭവത്തിനു ശേഷം എന്നെ അധികം പുറത്തേക്കൊന്നും വിടാറില്ലായിരുന്നു.

അമ്മയുടെ കുറ്റപ്പെടുത്തലുകളും അച്‌ഛന്‍റെ മുഖത്ത് നോക്കാതെയുളള സംസാരവും എല്ലാം എന്നെ വീർപ്പുമുടിച്ചിരുന്നു. കഠിനമായ ദിവസങ്ങൾ ആയിരുന്നു അത്. സന്തോഷമില്ലാതെ ജീവിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്.

ഞാൻ സങ്കടങ്ങൾ എല്ലാം മറിക്കടക്കാൻ ശ്രമിച്ചു.

“സൗന്ദര്യം കൊണ്ട് മാത്രം കാര്യം നടക്കില്ല. കാഴ്ചയിൽ മാത്രമല്ല ഒരാൾ തന്‍റെ ഉള്ളിലും നന്നായിരിക്കണം. ആന്തരിക സൗന്ദര്യം ഇല്ലാത്തവർ മറ്റുള്ളവർക്കും സ്വയവും ദു:ഖമുണ്ടാക്കും. ഞാൻ സ്വയം നന്നാവാൻ തീരുമാനിച്ചു. ജീവിതത്തിൽ വരുന്ന പ്രതിസന്ധികൾ എല്ലാം സോൾവ് ചെയ്യാനുള്ള ശക്‌തിയാർജ്‌ജിച്ചു. ഞാൻ കരുത്തുള്ള സ്ത്രീയായി തീർന്നു.”

രോഹിതിന് വിവാഹേതര ബന്ധം ഉണ്ടാവാൻ പാടില്ല. ഈ പേടി കൂടാതെ മറ്റൊരു കാര്യം കൂടി എന്നെ അലട്ടി തുടങ്ങിയിരുന്നു. ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുന്ന ശീലം രോഹിത് തുടങ്ങിയിരിക്കുന്നു. അവന് ദേഷ്യം പിടിക്കാനുള്ള മുഖ്യ കാരണം ഈ മദ്യപാനമാണ്. തലയ്ക്ക് വെളിവില്ലാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയും. വേണ്ടതിനും വേണ്ടാത്തതിനും ഓക്കെ ഏറ്റുപിടിക്കും. ഞങ്ങൾ മാറി താമസിച്ചാൽ സുഹൃത്തുക്കളുമായി ചേർന്നുള്ള രോഹിതിന്‍റെ മദ്യപാനം വർദ്ധിക്കുമെന്ന് ഞാൻ ഭയന്നു.

സമീറുമായുള്ള ബന്ധം അറിഞ്ഞതിൽ പിന്നെ അമ്മ വളരെ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നെ പുറത്തൊന്നും ഒറ്റയ്‌ക്ക് വിടാതെയായി. എന്‍റെ നന്മയാണ് അമ്മ ആഗ്രഹിച്ചത്. പക്ഷേ കൂട്ടിലിട്ട ജീവിതം പോലെയായി. ഇപ്പോൾ അവരുടെ തീരുമാനത്തിന്‍റെ ശരി എനിക്ക് മനസ്സിലാവും. അന്ന് പക്ഷേ… വെറുത്തിരുന്നു.

വീട്ടിൽ നിന്ന് ചാടി പോകാനൊക്കെ പദ്ധതിയുണ്ടായിരുന്നു. ഈ അനുഭവം ഉള്ളതിനാലാണ് ഞാനിപ്പോൾ ജീവിതത്തിന്‍റെ പ്രാക്ടിക്കൽ വശമൊക്കെ ചിന്തിച്ച് തീരുമാനം എടുക്കുന്നത്. തീരുമാനങ്ങളാണല്ലോ ജീവിതത്തെ നല്ലതും ചീത്തയും ആക്കുന്നത്.

രോഹിത് രണ്ട് മണിക്കൂർ കഴിഞ്ഞ് മടങ്ങിയെത്തി, അപ്പോഴും രോഹിതിന്‍റെ കണ്ണുകളിൽ ദേഷ്യം തളംകെട്ടി കിടന്നിരുന്നു. എന്നിട്ടും ഞാൻ മനസ്സിലൂള്ള കാര്യം രോഹിതിനോട് പറയാൻ തീരുമാനിച്ചു.

രോഹിത് എന്തെങ്കിലും പറയാൻ ഒരുങ്ങും മുമ്പ് തന്നെ ഞാൻ കാര്യം അവതരിപ്പിച്ചു. “നിങ്ങൾ എല്ലാവരുടെയും മുന്നിൽ എന്നെ താറടിച്ചു കാണിക്കാൻ ശ്രമിക്കുകയാണോ?”

“ഞാൻ നിനക്ക് ദോഷം വരുന്ന എന്തു കാര്യമാണ് ചെയ്‌തത്?” രോഹിത് കലിതുള്ളി. “അച്‌ഛന്‍റെ ചൊറിഞ്ഞ വർത്തമാനം എനിക്കിന്നി സഹിക്കാൻ കഴിയില്ല.”

“നിങ്ങളിങ്ങനെ പരസ്പരം വഴക്കടിച്ചിട്ട് പുള്ളിയ്ക്ക് ശാരീരിക അസ്വസ്ഥത കൂടിയിരിക്കുകയാണ്. പ്രായമായ ആളാണ്. ഇതിന്‍റെ പേരിൽ എന്തെങ്കിലും സംഭവിച്ചാൽ എനിക്കാവും ചീത്തപ്പേര്.”

“അവരുടെ വർത്തമാനം കേൾക്കുമ്പോൾ… തന്നെ… പാർട്ടിക്ക് പോകാനുള്ള സകല മൂഡും പോയി.”

“ഇനിയിപ്പോ പാർട്ടിക്ക് പോവുകയൊന്നും വേണ്ട. ഞാനില്ലെ കൂടെ മൂഡൊക്കെ ഞാൻ ശരിയാക്കി തരാം.” ഞാൻ രോഹിതിന്‍റെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

“നീയെന്‍റെ മാലാഖയല്ലെ” രോഹിത് തെല്ലൊന്നുയഞ്ഞു.

“എങ്കിൽ ഞാൻ പറയുന്ന ചെറിയയൊരു കാര്യം കേൾക്കാമോ?”

“തീർച്ചയായും!”

എന്‍റെ സൗന്ദര്യം എന്‍റെ ഏറ്റവും വലിയ ആയുദ്ധമായിരുന്നു. അതായിരുന്നു എന്‍റെ കരുത്ത്. ഈ ആയുദ്ധം ഉപയോഗിച്ച് ഞാൻ എല്ലാ ബന്ധങ്ങളും നല്ലനിലയിലാകും. ജീവിതം റിപ്പയർ ചെയ്യും. ഇവിടെ എല്ലാവരിലും സന്തോഷം നിറയ്‌ക്കും.

ഭർത്തൃവിട്ടുകാരുമായി നല്ല ഹൃദയബന്ധം സ്‌ഥാപിക്കാൻ ഞാൻ എന്‍റെ സൗന്ദര്യവും പുഞ്ചിരിയും സൗമ്യതയും ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. ഞാൻ ജീവിതത്തിൽ കൈകൊണ്ട് ഉചിതവും നന്മ നിറഞ്ഞതുമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്.

ഈ ലക്ഷ്യം മനസ്സിൽ വച്ച് ഞാൻ പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരോടും പെരുമാറാൻ തുടങ്ങി.

ഞാൻ രോഹിതിന്‍റെ കാതിൽ ചുണ്ട് ചേർത്ത് കൊണ്ട് മന്ത്രിച്ചു. “ഞാൻ എപ്പോഴും എന്തെങ്കിലുമൊക്കെ അലോസരപ്പെടുത്തുന്ന കാര്യം പറഞ്ഞതിനു ശേഷമാണോ നിങ്ങളെ ഉറങ്ങാൻ വിടുന്നത്?”

“ഇല്ല ഒരിക്കലുമില്ല. ഇന്ന് നിയെന്നെ ഉറക്കരുത്!” രോഹിത് എന്നെ മുന്നത്തെക്കാൾ ഏറെ സ്നേഹത്തോടെ കെട്ടിപിടിച്ചു.

“ഹും… പിന്നെ എനിക്കും നിങ്ങൾ ഒരു വാക്ക് തരണം. ഇനിയാരോടും വെറുതെ കലഹിക്കരുത്. പ്രത്യേകിച്ചും വീട്ടിൽ വച്ച്.”

“ശരി… ഞാൻ സമ്മതിക്കുന്നു. ക്ഷമയുടെയും സ്നേഹത്തിന്‍റെയും ആൾരൂപമാകാം ഞാൻ. ഇനി ഞാൻ കാരണം നിനക്ക് യാതൊരു അപമാനവും ഉണ്ടാവുകയില്ല.”

“എങ്കിൽ വരൂ എന്‍റെ കൂടെ.”

“എവിടെയ്ക്ക്?”

“അച്‌ഛന്‍റെയും അമ്മയുടെയും അടുത്തേക്ക്”

“എന്തിനാണ് ഞാൻ അവരെ കാണാൻ പോവേണ്ടത്?”

“നിങ്ങൾ അവർക്കൊപ്പം കുറച്ച് നേരം ഇരിക്കൂ. സംസാരിക്കുമ്പോൾ എല്ലാം ശരിയാകും. ദേഷ്യമെല്ലാം പമ്പകടക്കും. അങ്ങനെ വന്നാൽ ഇരു കൂട്ടർക്കും സമാധാനപരമായി കിടന്നുറങ്ങാമല്ലോ.

“ഇല്ല, ഞാൻ വരുന്നില്ല….”

ഞാൻ വളരെ വിവശയായി രോഹിതിലേക്ക് ചാഞ്ഞ് കൊണ്ട് മുഖത്തൊരു ഉമ്മ കൊടുത്തു. എന്നിട്ട് അയാളുടെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നു.

“പ്ലീസ്, എന്‍റെ സന്തോഷത്തിനു വേണ്ടിയെങ്കിലും ഞാൻ പറയുന്നതിപ്പോൾ കേൾക്കൂ… എന്‍റെ ചക്കരയല്ലോ…”

“നീ സ്നേഹത്തോടെ പറയുമ്പോൾ എനിക്കെങ്ങനെ നിഷേധിക്കാനാവും.” രോഹിതും റോമാന്‍റിക് മൂഡിലായിരുന്നു. എന്‍റെ കൈ തലോടി കൊണ്ട് രോഹിത് എഴുന്നേറ്റു. എന്‍റെ കൈ പിടിച്ചു കൊണ്ട് അച്‌ഛന്‍റെയും അമ്മയുടെയും അരികിലെത്തി.

എനിക്ക് വലിയ സന്തോഷമായി. ജീവിതത്തിന്‍റെ സ്റ്റിയറിംഗ് എന്‍റെ കൈയ്യിലായതിന്‍റെ വിജയിഭാവവും അപ്പോൾ എന്‍റെ മുഖത്ത് പ്രകാശിച്ചിരുന്നു.

ഒരു വീട് നരകമാക്കാൻ എളുപ്പം കഴിയും. പക്ഷേ അത് ആനന്ദം നിറഞ്ഞതും ആദരണീയവുമായ ഭവനം ആവണമെങ്കിൽ മനസ്സ് വച്ചാൽ മാത്രം മതി. ആ നിമിഷം മുതൽ ഞാനെന്‍റെ വീട് തിരിച്ചു പിടിച്ചു.

മഴമേഘങ്ങളുടെ നിഴലിൽ നടന്നവർ

സ്നേഹം ഒരു കലയാണ്. എനിക്കാ കല വശമുണ്ടായിരുന്നു. നിങ്ങൾക്ക് വശമുണ്ടായിരുന്ന ഒരേയൊരു കല ചതിയുടെ കല മാത്രമായിരുന്നു.

ജയദേവനെ ഓൺലൈനിൽ കണ്ടപ്പോൾ ഇങ്ങനെയൊരു വാചകം ടൈപ്പ് ചെയ്‌തു സെൻഡ് ചെയ്യാൻ പോകും മുമ്പ് ഒരു നിമിഷം ഞാനാലോചിച്ചു. എഴുതിയ വാചകങ്ങൾ ഒന്നു കൂടി വായിച്ചു നോക്കി. ഉള്ളിൽ കത്തുന്ന വേദനയും ഏകാന്തതയും അനുഭവപ്പെടുമ്പോ പ്രതികരിക്കാൻ പാടില്ലെന്നു രാവിലെ ഗുരുജി മോട്ടിവേഷൻ ക്ലാസ്സിൽ പറഞ്ഞ ഓർമ്മ വന്നതും എഴുതിയ വാചകങ്ങൾ മായ്ച്ചു കളഞ്ഞിട്ട് ബാഗ് തുറന്നു വിക്ടർ ലിനസിന്‍റെ കഥാസമാഹാരം എടുത്തു.

മഴമേഘങ്ങളുടെ നിഴലിൽ എന്ന കഥയിൽ എനിക്കേറ്റവും പ്രിയപ്പെട്ട വരികൾ വായിച്ചു.

“അവൾ എന്‍റെ ലോകത്തിന് എന്താണെന്ന് അവളോടു പറയാൻ എനിക്കൊരിക്കലും കഴിയില്ലെന്നു ഭയന്നിരുന്ന കാലത്ത് ഞാനനുഭവിച്ച വേദനയെ കുറിച്ച് അവളോടു പറഞ്ഞതും ഈ മുറിയിൽ വച്ചാണ്. എനിക്കും അവൾക്കും വേണ്ടി ഞാൻ സ്വപ്നം കണ്ട ജീവിതത്തെ കുറിച്ച് അവളോടു പറഞ്ഞതും മറ്റെങ്ങും അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു താരള്യം സ്വന്തമാക്കിയ ഈ മുറികളിലെ രാത്രികളിൽ തന്നെ.”

വിക്ടർ എനിക്കു സംസാരിക്കാൻ ഏത് കാലത്തും കൂടുതൽ അടുത്തു നിന്ന പുരുഷൻ നീയായിരുന്നു. നിന്നോടു സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്‌തിട്ടുള്ളത്രയും മറ്റൊരാളുമായി സംവദിക്കുവാൻ എനിക്കു സാധിച്ചിട്ടില്ല.

വിക്ടർ അന്നേരം എനിക്കെതിരെയുള്ള കസേരയിൽ വന്നിരുന്നു.

നീ കുടിച്ചിട്ടുണ്ടോ?

ഉണ്ട്, ഒരൽപ്പം അടിക്കാതെ പ്രണയിക്കുന്ന പെണ്ണിനെ കാണാനുള്ള ചങ്കുറപ്പ് കിട്ടിയില്ല.

ഞാനെപ്പോഴെങ്കിലും നിന്നെ പ്രണയിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ?

സ്നേഹം ഒരു കലയാണെന്ന് ഒരൽപം മുമ്പ് ടൈപ്പ് ചെയ്‌തതോ. ആ കലയിൽ കുരുക്കിയല്ലേ നീയെന്നെയിവിടെ തളച്ചിട്ടിരിക്കുന്നത്.

എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അയാൾക്കടുത്ത് ഒരു കസേര വലിച്ചിട്ടിരുന്നു കൊണ്ട് ഞാൻ ലീലയെ കുറിച്ച് പറഞ്ഞു.

നിനക്കറിയുമോ, പണ്ടൊക്കെ ഞാൻ ലീലയെ സ്വപ്നം കാണുമായിരുന്നു. അവളുടെ വെളുത്ത സാരി പറന്നു വന്ന് എന്‍റെ മുഖത്ത് തട്ടുന്നത്. ഞാനൊരു കാര്യം ചോദിക്കട്ടെ.

നിനക്കെപ്പോഴെങ്കിലും ലീലയെ കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടുണ്ടോ?

വിക്ടർ എന്‍റെ കണ്ണിലേക്ക് ഉറ്റുനോക്കി.

കട്ടി പുരികങ്ങൾക്ക് താഴെ മയങ്ങി കിടക്കുന്ന കൃഷ്ണമണികൾ ഒരൽപം ചുവപ്പ് രാശി കലർന്ന സ്ഫടിക പാത്രത്തിൽ പതിച്ച ഗോലികൾ പോലെ എനിക്കു തോന്നി.

നീ ലീലയെ കണ്ടോ?

ഉം, ഇവിടെ എനിക്കവൾ നിന്‍റെ ലീലയാണ്. ഭസ്മത്തിന്‍റെ പരിശുദ്ധിയുള്ള ആ ലീല. അല്ലേ അങ്ങിനെയല്ലേ.

ഉവ്വ്.

ഉവ്വ് എന്ന ഒരേയൊരു പദത്തിന് എന്‍റെ ജീവിതത്തിൽ എത്ര ആഴത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് ഓർത്തിരിക്കെ ലീല എന്നെ അന്വേഷിച്ച് മുറിയിലേക്ക് വന്നു.

മനോരോഗാശുപത്രിയിൽ അമ്മു എന്നെ കൊണ്ടാക്കി പോന്നതിന് ശേഷം ഡ്യൂട്ടി നേഴ്സ് ആയിരുന്നത് മിക്കപ്പോഴും രാധയായിരുന്നു. രാധയെ ആദ്യം കണ്ടപ്പോൾ എനിക്കു ലീലയെ ഓർമ്മ വന്നു. രാധയെന്ന പേര് എത്ര ഉച്ചരിക്കാൻ ശ്രമിച്ചിട്ടും ലീലയെന്ന് മാത്രം നാവിൽ വന്നു. അവസാനം രാധ തന്നെ പരിഹാരം കണ്ടെത്തി. എനിക്കവളെ ലീലയെന്ന് വിളിക്കാമെന്ന്.

ലീല ആരാണെന്നോ വിക്ടർ ലിനസ് ആരാണെന്നോ അറിയാത്ത ഒരു പാവമായിരുന്നു അവൾ. ഈ ആശുപത്രിയിൽ മനസ്സ് തുറന്നു സംസാരിക്കാൻ എനിക്കുണ്ടായ ഒരേയൊരു മനുഷ്യജീവി. എന്‍റെ നിർബന്ധം സഹിക്കാൻ വയ്യാതെയാണ് അമ്മു എന്നെ ഈ ഹോസ്പറ്റലിൽ അഡ്മിറ്റ് ചെയ്‌തത്.

ഗുരുജി പറഞ്ഞിട്ടാകം രാധ എന്നേയും കൂട്ടി പുറത്തേക്ക് നടന്നു. ടൈലുകൾ പാകിയ നടപ്പാതയും ഇരുവശവും പൂത്തു നിൽക്കുന്ന ബോഗൺവില്ലാ ചെടികളും പിന്നിട്ട് ഞങ്ങൾ മതിൽ കെട്ടിനോട് ചേർന്നുള്ള മഹാഗണി മരത്തിന് ചുവട്ടിലിരുന്നു.

കടലിലേക്ക് താഴുന്ന സൂര്യനെ നോക്കി കൊണ്ടു അന്നേരം ഞാൻ രാധയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു.

ഈ ഹോസ്പിറ്റൽ കടലിന് അഭിമുഖമായി നിൽക്കുന്ന കെട്ടിടമായത് കൊണ്ടാവാം ഇവിടം തന്നെ അമ്മു തെരഞ്ഞെടുത്തതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അവൾക്ക് ചികിത്സയെക്കാൾ ചികിത്സിക്കുന്ന സാഹചര്യങ്ങളിലായിരുന്നു വിശ്വാസം.

ലീലേ നീ എപ്പോഴെങ്കിലും അപമാനത്തിന്‍റെ തീയിൽ വെന്തു വെന്തു ജീവിച്ചിട്ടുണ്ടോ? നിന്‍റെ കണ്ണിൽ നിന്നും ലോകത്തെ ചുട്ടെരിച്ചു കളയാൻ മാത്രം അഗ്നിപർവതം പൊട്ടി ഒലിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ നിർഭാഗ്യകരം. കാരണം നിനക്ക് ഈ ലോകത്തെ കാപട്യം മനസിലാക്കാൻ അവസരം ലഭിച്ചിട്ടില്ല. നിനക്കൊരിക്കലും അതിജീവനത്തിന്‍റെ പുഴ കടക്കാൻ കഴിഞ്ഞിട്ടില്ല.

നീയെപ്പോഴെങ്കിലും മാതാപിതാക്കളാൽ താരതമ്യത്തിന് വിധേയയായിട്ടുണ്ടോ. ഇല്ലെങ്കിൽ കഷ്ടം നിനക്കൊരു കൊടുമുടി കീഴടക്കാൻ സാധിക്കില്ലെന്നു ചുരുക്കം.

അതെല്ലാം പോട്ടെ നീ എപ്പോഴെങ്കിലും പ്രണയിച്ച പുരുഷനാൽ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഒന്നും പറയാനില്ല പൊന്നേ. നിനക്ക് അനസ്തേഷ്യ കൂടാതെ ഹൃദയ ശസ്ത്രക്രിയ നടത്തിയതിന്‍റെ അനുഭവം പങ്ക് വയ്ക്കാനില്ലെന്നു ചുരുക്കം. എന്‍റെയീ ഭ്രാന്ത് ഒരു സ്ത്രീയോടുള്ള അസൂയയിൽ നിന്നാണ് തുടങ്ങിതെന്ന് പറഞ്ഞാൽ നീ ചിന്തിക്കും അവളെന്നെക്കാൾ സുന്ദരിയായ ഒരുത്തിയായിരിക്കുമെന്ന്.

ഞാൻ കാണുമ്പോഴും അവർ വീൽ ചെയറിൽ ആയിരുന്നു. വഞ്ചിക്കപ്പെടുന്നത് അറിയാതെ എപ്പോഴും പുഞ്ചിരിക്കാൻ പരിശീലനം ചെയ്തു പാകപ്പെട്ട ഒരുവള്. അവരോടു ചോദിക്കാൻ എന്‍റെയുള്ളിൽ ഒരു ചോദ്യമിരുന്ന് വിങ്ങി വിങ്ങി വേദനിച്ചിരുന്നു ആ നിമിഷത്തിലും.

ചതിക്കപ്പെട്ട സ്ത്രീയുടെ മുഖത്തിന്‍റെ ഭാഷ എന്തായിരിക്കുമെന്ന് ഊഹിച്ചിട്ടുണ്ടോ?

ആ ചോദ്യം ചോദിക്കാനുള്ള മനോധൈര്യം എനിക്കുണ്ടായില്ല. അവരെപ്പോലെ പുഞ്ചിരിക്കാൻ ശ്രമിക്കൂ ചുണ്ടേയെന്ന് സങ്കടത്തോടെ സ്വയം പറയാൻ ശ്രമിച്ചു പരാജയപ്പെട്ട് കൊണ്ട് അപരിചിത്വം നടിച്ചു തൊട്ടടുത്ത കസേരയിൽ ഞാനിരുന്നു.

ഈ സ്ത്രീയെ ഒന്നു കാണണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കാണാൻ കഴിയുമെന്ന് വിചാരിച്ചതല്ല. അതും ഈ വേഷത്തിൽ. തിളങ്ങുന്ന അവരുടെ പുടവയിലേക്കും ആഭരണങ്ങളിലേക്കും നോക്കിയപ്പോൾ വായിൽ ഉളുപ്പ് രസം നിറയുന്നത് പോലെ ഒരനുഭവമുണ്ടായി.

വലിയ വലിയ വാക്കുകൾ കൊണ്ട് എന്‍റെ ഹൃദയം നിറച്ച പുരുഷന്‍റെ കാപട്യം ഉള്ളിലെ പുകച്ചിൽ കൂട്ടി. പെട്ടെന്ന് എനിക്കു തോന്നി ഇവരോട് ഉറക്കെ ഉറക്കെ വിളിച്ചു പറയണമെന്ന്. ഇതൊക്കെ വെറും ട്രാപ്പ് ആയിരുന്നുവെന്ന്. വഞ്ചിക്കപ്പെട്ട് തകരാൻ പോകുന്ന ആ ജീവിതത്തിൽ നിന്നും അവരെ രക്ഷിക്കണമെന്നൊക്കെ ഒരു കലാപകാരി ഉള്ളിലിരുന്നു വിറച്ചുതുള്ളി.

അന്നേരം അമ്മു എന്‍റെ കൈയിൽ കടന്നു പിടിച്ചിട്ടു പറഞ്ഞു. നമുക്ക് പുറത്തേക്ക് നിൽക്കാം. അയാൾ വരുമ്പോൾ നിന്നെ കാണാതിരിക്കുന്നതാണ് നല്ലത്. എനിക്കവരെ കണ്ടു കൊതി മാറിയിട്ടില്ലായിരുന്നു. ഞാൻ സ്നേഹിച്ച പുരുഷനെ തട്ടിയെടുത്തവളായി ഏതാനും ദിവസം മുമ്പ് വരെ വെറുത്തു പോയവളെ.

പലപ്പോഴും അമ്മു എന്‍റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞിട്ടുണ്ട്.

നിനക്കു യാതൊരു കുറവും ഇല്ല ജിനി. ആ സ്ത്രീയെ അയാൾ തെരഞ്ഞെടുത്തത് മനസിന്‍റെ നന്മയായി കണ്ടൂടെയെന്നൊക്കെ.

ആ ന്യായീകരണങ്ങൾ മനസിലാക്കാൻ തക്ക വിവേകമില്ലായ്മയല്ല എന്നെ പൊള്ളിച്ചതും വേദനിപ്പിച്ചതും. ഞങ്ങളുടെ പ്രണയം തുടങ്ങിയ അതേ സമയത്താണ് അവരുമായി ജയദേവന്‍ പരിചയത്തിലായതും അടുപ്പത്തിലായതുമെന്ന അറിവാണ്. അയാളുടെ നിലപാടുകളും അവരുടെ സാഹചര്യവും രണ്ടായതു കൊണ്ട് മാത്രം ഒരുമിച്ചുള്ള ജീവിതം കുറച്ചു കഴിഞ്ഞാകാമെന്ന് തീരുമാനിച്ചു കാത്തിരുന്നവർ.

അഞ്ജുവിന്‍റെ വീട്ടുകാർക്ക് ഈ ബന്ധത്തോട് താൽപര്യമില്ലായിരുന്നു. ജയദേവന്‍റെ രാഷ്ട്രീയ ബന്ധവും, പ്രൈവറ്റ് കമ്പനിയിലെ ഉദ്യോഗത്തോടുള്ള താൽപര്യ കുറവും മാത്രമായിരുന്നില്ല എതിർപ്പിന് കാരണമെന്ന് എനിക്കു തോന്നുന്നു ജീനി. ആ സ്ത്രീ വീട്ടുകാരുടെ കറവ പശു ആണെന്നൊക്കെ പറയാം.

അമ്മു ആ വിവരങ്ങൾ എന്നോടു പറഞ്ഞു കൊണ്ടിരുന്ന രാത്രിയിലും എന്‍റെ ഫോണിലേക്ക് ഉമ്മ എന്നൊരു മെസേജ് വന്നിരുന്നു.

ഉറങ്ങുമ്പോഴും ഉണരുമ്പോഴും നിന്‍റെ ചുംബനമാണ് എന്‍റെ ഊർജ്ജമെന്ന് പറഞ്ഞയാളുടെ.

അമ്മുവിന്‍റെ നേർക്ക് ഫോൺ നീട്ടിയിട്ട് നോക്കെന്ന് പറഞ്ഞിട്ട് സങ്കടവും വെറുപ്പും കൂടി കലർന്ന നിരാശയോടെ കുളിമുറിയിൽ കയറി ഷവറിന് കീഴിൽ നിന്ന് ആർത്തലച്ചു ഞാൻ കരഞ്ഞു.

അഞ്ജുവിനെ കുറിച്ച് മുഴുവൻ വിവരങ്ങളും സംഘടിപ്പിച്ചു കൊണ്ട് വന്നത് അമ്മു തന്നെയാണ്.

തൊട്ടടുത്ത നഗരത്തിൽ അവർ ജോലി ചെയ്യുന്ന കോർപ്പറേഷൻ ഓഫീസും താമസിക്കുന്ന ഹോസ്റ്റലും ഉണ്ട്. കൂടുതൽ ചികഞ്ഞു പോകാനുള്ള താൽപര്യം ഞാൻ പ്രകടിപ്പിച്ചപ്പോൾ അമ്മു ഒഴിഞ്ഞു മാറി. ചീഞ്ഞാൽ മുറിച്ച് മാറ്റ് എന്നു കടുപ്പിച്ചു പറഞ്ഞിട്ടു തോളിൽ ഒരൊറ്റ അടി വച്ചു തന്നു.

ആ അടിയുടെ വേദനയേക്കാൾ കടുപ്പം കൂടിയ ഹൃദയവേദന അടക്കാൻ വയ്യാതെ അയാൾക്കും അവർക്കും പിന്നാലെ വീണ്ടും വീണ്ടും ഞാനലഞ്ഞു നടന്നു. ചോദിച്ചപ്പോൾ അയാൾ നിരസിച്ചു, തെളിവ് തിരത്തിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറി. പിന്നെ ഒച്ചയുണ്ടാക്കി ആക്ഷേപിച്ചു. എന്നെ മനോരോഗിയെന്ന് വിളിച്ചു. മറ്റുള്ളവരുടെ കാര്യം തിരക്കി നടക്കാൻ അന്തസില്ലേയെന്ന് അപമാനിച്ചു.

എന്നെ അധിക്ഷേപിച്ചതല്ല വേദന കൂട്ടിയത്. ഒരു പുരുഷനെ പോലെ അയാളത് സമ്മതിക്കാഞ്ഞതായിരുന്നു. വഴക്കിട്ട് ഓഫീസിൽ നിന്നും ഞാനിറങ്ങി പോന്നു. രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ ഫോണിൽ അയാളുടെ മെസേജ്.

നീ പിണങ്ങിയോയെന്ന്.

എന്‍റെ ഹൃദയം കത്തിക്കാളി. ഫോണെടുത്ത് അയാളെ വിളിച്ചിട്ട് ഞാനലറി നിങ്ങളുടെ മറ്റവളോട് ചെന്ന് ചോദിക്കെന്ന്. എനിക്കു വീണ്ടും സമനില തെറ്റി. ഇയാളെന്നെ പിന്തുടരുന്നത് എന്തിനാണെന്ന് ഉള്ളിൽ കരഞ്ഞു. മറക്കാനും സമ്മതിക്കില്ലേ.

എന്‍റെ വാശി സഹിക്കാൻ പറ്റാതായപ്പോഴാണ് അമ്മു വീണ്ടും അഞ്ജുവിനെ പറ്റിയുള്ള ബാക്കി വിവരങ്ങൾ തപ്പിയെടുത്ത് കൊണ്ടു വന്നത്.

മറ്റൊന്നും അറിയേണ്ട ആ സ്ത്രീയെ ആണോ എന്നെയാണോ അയാൾ വഞ്ചിച്ചത് എന്നു മാത്രം.

നിങ്ങൾ ഒരുമിച്ച് വഞ്ചിക്കപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞു അമ്മു പറഞ്ഞു. അന്നേരം എന്‍റെ ഹൃദയത്തിൽ എല്ലാ അലകളും ഒരുമിച്ച് അടങ്ങി. മനസ് നിശ്ചലമായി.

ആ സ്ത്രീയുമായുള്ള ജയദേവന്‍റെ ബന്ധം ഒരു കുടുക്കായിരുന്നു ജിനി. അയാളുടെ സുഹൃത്തിന്‍റെ നാട്ടുകാരിയും എഫ്ബിഫ്രണ്ടും ആയിരുന്നു അഞ്ജു. അരക്കു കീഴേക്ക് തളർന്ന ഒരു സ്ത്രീ. കോർപ്പറേഷനിൽ ജോലി ഉള്ളത് കൊണ്ട് വീട്ടിൽ നിന്നും മാറി ഹോസ്റ്റലിൽ താമസിക്കുന്നു. കുറെയധികം സ്വാതന്ത്ര ചിന്താഗതിയൊക്കെ ഉള്ള കൂട്ടത്തിലാണ്. അവർക്ക് ഏതാണ്ട് മുപ്പത്തിയെട്ട് വയസൊക്കെ കാണും.

കല്യാണമൊന്നും നടക്കാൻ വഴിയില്ലെന്നു ബോധ്യമായി തുടങ്ങിയ കാലമായത് കൊണ്ട് അത്യാവശ്യം ആണ് സൗഹൃദങ്ങളൊക്കെയുണ്ട്. ചിലരൊക്കെ അവരെ ചൂഷണം ചെയ്‌തിരിക്കാം. പണമായും മറ്റ് പലതുമായും. നിന്‍റെ ആളും അങ്ങിനെയൊരു ലക്ഷ്യം വച്ചു തന്നെയാവണം അവരുമായി അടുത്തത്. ആ ബന്ധം ഏതാണ്ട് വിവാഹത്തോളം എത്തിയെന്നാണ് ഞാനറിഞ്ഞത്.

അവരുടെ കൈയിൽ അത്യാവശ്യം സമ്പാദ്യമൊക്കെയുണ്ട്. ഭാഗം വച്ചു കിട്ടിയ സ്വത്ത് വിറ്റ് കാശ് ബാങ്കിൽ ഡെപ്പോസിറ്റ് ആയിട്ട് വേറെയും. വയസായാൽ പെൻഷനും കിട്ടുമല്ലോ. അതൊക്കെ മുന്നിൽ കണ്ടാണ് അയാളീ കല്യാണത്തിന് തയ്യാറായതെന്നാണ് ഞാനറിഞ്ഞത്.

പക്ഷേ ഇനി പറയാൻ പോകുന്നത് നീ ശ്രദ്ധയോടെ കേൾക്കണം.

ഇതിലും വലുതോ അറിയാനുള്ളതെന്ന് ഓർത്തപ്പോൾ ചെറിയ ഒരു ചിരി എന്‍റെ ഉള്ളിൽ പൊട്ടി.

ആ അടുപ്പം വല്ല്യ പാടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. അഞ്ജുവിനെ ലക്ഷ്യം വച്ച് കുറച്ചു പേരെ ഫോളോ ചെയ്യിക്കാൻ ശ്രമിച്ചു ആദ്യം. അതിനു അയാളുടെ സുഹൃത്തിന്‍റെ സഹായമുണ്ടായിരുന്നു. ഇങ്ങിനെയൊരു കക്ഷിയുണ്ട് ഒന്ന് മുട്ടി നോക്കിയാൽ ചിലപ്പോ വല്ലതും തടയുമെന്ന് സുഹൃത്താണ് ഇയാൾക്ക് സൂചന കൊടുത്ത്.

ചുമ്മാ ചെന്ന് മുട്ടിയാൽ വളയാനുള്ള സാധ്യത ഉണ്ടാകില്ലെന്നു കണ്ടാകണം ഇങ്ങിനെയൊരു പ്ലാൻ ക്രിയേറ്റ് ചെയ്‌തത്. സ്വഭാവികമായും അഞ്ജു നിന്‍റെ ആളുടെ സുഹൃത്തിന്‍റെ സഹായം തേടി. അങ്ങിനെയാണ് പ്രശ്നം കണ്ടുപിടിക്കാൻ ജയദേവനും ഇടപെടുന്നത്. നിനക്കറിയാമല്ലോ അയാൾക്ക് രാഷ്ട്രീയത്തിലൊക്കെയുള്ള പിടിപാട്.

അഞ്ജു അങ്ങിനെ പെട്ടു പോയി എന്നതാണു സത്യം. പിന്നെ സംഭവിച്ചത് നിനക്കു പറ്റിയത് തന്നെ. തീവ്രമായ ആരാധന. വീൽ ചെയറിൽ കഴിയുന്ന ഒരു പെണ്ണ്. അവിവാഹിത, സ്വഭാവികമായും മധുര വാക്കുകൾ പറയാതെ കെയർ ചെയ്‌തു കൂടെ നിൽക്കുമെന്ന് ബോധ്യം വരുത്തുന്ന ഒരാളിൽ ആകർഷണവും വിധേയത്വവും സംഭവിക്കും.

മതി, കൂടുതൽ കേൾക്കാൻ നിൽക്കാതെ പുതപ്പെടുത്തു തലവഴി പുതച്ചു മൂടി ഞാൻ കിടന്നു. മോളെ, അമ്മു എന്‍റെ അരികിലിരുന്നു വിളിച്ചു.

സങ്കടം കൊണ്ട് എന്‍റെ നെഞ്ചു പൊള്ളിയടർന്നു. ഞാനെത്ര ശ്രമിച്ചിട്ടും അയാളെ മറക്കാൻ പറ്റുന്നില്ലായിരുന്നു. അത്രമേൽ അയാളെന്നിൽ ആഴത്തിൽ വേരൂന്നിയിരുന്നു.

കഴിഞ്ഞു പോയ ഏതാനും വർഷങ്ങൾ ജീവിതത്തിൽ നിന്നും മായ്ച്ചു കളയാൻ ഈ ജന്മം കഴിയില്ലെന്നു എനിക്കു തോന്നി. എനിക്കു പണമോ സർക്കാർ ജോലിയോ ഉണ്ടായിരുന്നില്ല. പക്ഷേ അയാൾ ലാളിച്ച ശരീരം, ഉമ്മ വച്ച ചുണ്ടുകൾ, അയാളെ ഉൻമാദിയാക്കിയിരുന്ന എന്‍റെ സ്പർശനങ്ങൾ ഇതൊക്കെ അവരിലും കണ്ടെത്താൻ അയാൾക്ക് സാധിച്ചിരിക്കാമെന്ന ഓർമ്മയിൽ വിഷാദ രോഗം വീണ്ടും എന്നിലേക്ക് മടങ്ങി വന്നു.

അമ്മു ജോലിക്കു പോയ ശേഷം മരിക്കാനായി വിഫലമായ ശ്രമം നടത്തി പരാജയപ്പെടുകയും രാത്രിയിൽ കൈയിലെ മുറിവ് പാട് കണ്ടു അവളെന്നെ ചീത്തവിളിക്കുകയും മുഖമടച്ച് തല്ലുകയും ചെയ്‌തു.

എനിക്കപ്പോൾ കരയാൻ തോന്നിയില്ല. ഞങ്ങളൊരുമിച്ചു ഈ വീട് വാടകക്ക് എടുത്തതും കെട്ടും ഭാണ്ഡവും പെറുക്കി കൂട്ടി താമസിക്കാൻ വന്നതുമാണ് അന്നേരം ഓർമ്മയിൽ വന്നത്. പരാജയപ്പെട്ട ഒരു വിവാഹവും വിവാഹമോചനവും നൽകിയ മുറിവുകൾ ഏതാണ്ട് ഉണങ്ങി തുടങ്ങിയ നാളുകൾ. വിഷാദരോഗത്തിനുള്ള മരുന്ന് മുടക്കരുതെന്ന ഡോക്‌ടറുടെ നിർദ്ദേശം കൂടെ നിന്ന് ഓർത്ത് പാലിച്ചത് അമ്മുവാണ്.

ആഴ്ചയിൽ രണ്ടു ദിവസത്തേക്കു ഭർത്താവിന്‍റെയും കുട്ടികളുടെയും അടുത്തേക്ക് അവളോടിപ്പോയി തിരികെ എത്തുന്നതു വരെ ഈ നഗരത്തിൽ ചുറ്റി നടന്നു കൊണ്ടു എനിക്കെന്നെ തിരിച്ചെടുക്കാൻ നന്നേ പണിപ്പെടേണ്ടി വന്നിട്ടുണ്ട്.

ജയദേവനുമായി അടുപ്പമുണ്ടാകുന്നത് ആ കാലത്താണ്. മേലാധികാരി, കർക്കശക്കാരൻ, അവിവാഹിതൻ എങ്കിലും ഒഴിവുവേളകളിൽ മധുരമായി സംസാരിക്കും. ധാരാളം തമാശകൾ പറയുമായിരുന്നു. സ്നേഹിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. വേറെ ഒരാളും നല്ല വാക്കുകൾ പറഞ്ഞിട്ടില്ല. വീടിന് ഭാരമായ മകളെ ഒഴിവാക്കാൻ ശ്രമിച്ചതല്ലാതെ ആരും അന്വേഷിച്ചു വരില്ലന്നു ഉറപ്പായിരുന്നു.

ഒരാളെ മുഴുവനുമായി വിശ്വസിച്ചു. ആരൊക്കെ ഉപേക്ഷിച്ചാലും ആ ആളുടെ തണലുണ്ടാകുമെന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല.

അഞ്ജുവിനെ കുറിച്ച് ഞാൻ അന്വേഷിക്കുന്ന കാര്യം അറിഞ്ഞതും അയാളെന്നെ ചീത്ത വിളിച്ചു. മനോരോഗി നാണം കെട്ടവൾ മേലിൽ എന്‍റെ ഓഫീസിന്‍റെ പടി നീ കയറരുത്. ഒപ്പിടാൻ കൊണ്ട് വച്ച ഫയലുകൾ എന്‍റെ മുഖത്തേക്ക് എറിഞ്ഞിട്ട് പുറത്തേക്ക് പോകാൻ വിരൽ ചൂണ്ടി കൊണ്ടു അയാളലറി.

അപമാനം കൊണ്ട് കത്തിയ ഹൃദയവുമായി ഡിസ്സ്മിസ്സ് ലെറ്റർ കൈപ്പറ്റി വീട്ടിൽ വന്നു കയറിയതും അമ്മുവിനെ കെട്ടിപ്പിടിച്ചു ഞാൻ വാവിട്ടു കരഞ്ഞു.

ജോലിയോ വരുമാനമോയില്ലാതെ അമ്മുവിന്‍റെ തണലിൽ ഒന്നരമാസം. ഉറക്കമില്ലാത്ത രാത്രികളിലും പകലുകളിലും ജയദേവനെ വാട്സ്ആപ്പിൽ ഓൺലൈനിൽ കാണുമ്പോഴൊക്കെ ഉള്ളുരുകി. ഒരിക്കലും അയാളെന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തില്ല.

അങ്ങോട്ട് വിളിക്കാൻ അഭിമാനം എന്നെയും അനുവദിച്ചില്ല.

ഒരിക്കൽ സഹിക്കെട്ടപ്പോൾ അമ്മു ദേഷ്യത്തിൽ പറഞ്ഞു.

ഒരാൾക്ക് മറ്റൊരാളെ എളുപ്പത്തിൽ ഉപേക്ഷിക്കാൻ കഴിയണമെങ്കിൽ ഒരു കാരണമോ ഉണ്ടാകൂ ജിനി. നിന്നെക്കാൾ പ്രിയപ്പെട്ട മറ്റൊരാൾ അയാളുടെ ജീവിതത്തിൽ ഉണ്ടെന്ന്.

ജയദേവന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ട ആ ആള് ഞാനോ അഞ്ജുവോ മാത്രമല്ലെന്നു കണ്ടുപിടിച്ചാണ് അമ്മു ഒരു ദിവസം വന്നുകയറിയത്.

അയാൾക്ക് വേറെ ഒരുപാട് സ്ത്രീ ബന്ധങ്ങളുണ്ട്. പലയിടത്തും അയാളോടൊപ്പം പല പല സ്ത്രീകളുമായി കണ്ടവരുണ്ട്. ഒരു ചതിയനെയോർത്ത് നീ വെറുതെ കണ്ണീർ വാർക്കരുത് പൊട്ടീ.

എനിക്കയാളെ ഒന്നൂടെ കാണണം.

ഇനിയും നാണം കെടാനൊ?

അല്ല, ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നു കാണിച്ചു കൊടുക്കാന്.

അമ്മു എതിർത്തിട്ടും വകവയ്ക്കാതെ ഞാൻ വീണ്ടും അതേ ഓഫീസിൽ ചെന്നു. ജയദേവന് ഉണ്ടായിരുന്നില്ല. പഴയ സഹപ്രവർത്തകർ സഹതപിച്ചു കൊണ്ട് ചോദിച്ചു.

ഇപ്പോ ചികിത്സയൊക്കെ ഉണ്ടോ? സാർ പറഞ്ഞപ്പോഴാ പിരിഞ്ഞു പോകാനുള്ള കാരണം അറിഞ്ഞത്. എനിക്കു ഭ്രാന്താണ് എന്ന് അതിനകം അവിടെ കഥകൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞെന്നു ബോധ്യമായി. അടുത്ത ആഴ്ച ജയദേവന്‍റെ വിവാഹമാണെന്ന് അറിഞ്ഞതും ഞാൻ വീണ്ടും പരാജിതയായി. അയാളുടെ വലിയ മനസിനെ കുറിച്ചായിരുന്നു കേട്ടത് മുഴുവൻ. നമുക്കാ കല്യാണത്തിന് പോകണം അമ്മൂ. എനിക്കയാളെ മറക്കാൻ ആ കാഴ്ച ഉള്ളിൽ നിറക്കണം. അമ്മുവിന് ഭയമുണ്ടായിരുന്നു. എന്‍റെ മനോനില തെറ്റുമോയെന്ന്.

ഞങ്ങൾ ചെല്ലുമ്പോ ആ സ്ത്രീക്ക് ചുറ്റിലും ധാരാളം പേര് കൂടി നിൽപ്പുണ്ടായിരുന്നു. പത്രക്കാർ ആണെന്ന് തോന്നുന്നു. ഈ കല്യാണം ജയദേവന് തന്‍റെ ഇമേജ് കൂട്ടാൻ നന്നായി വിനിയോഗിച്ചിട്ടുണ്ടെന്ന് മനസിലായി. അവരുടെ മുഖം വേണ്ടതിൽ അധികം മേക്കപ്പ് ചെയ്‌തു ചുവപ്പിച്ചിരുന്നു. മുപ്പത്തിയെട്ട് വയസ്സിനു ചേരാത്ത ലജ്ജ എടുത്തണിയാൻ പരിശ്രമിക്കുന്ന ആ സ്ത്രീയോട് എനിക്കു സഹതാപം തോന്നി.

ചെറുക്കന്‍റെ കൂട്ടർ എത്തിയിട്ടില്ലാത്തത് കൊണ്ട് ഞങ്ങളുടെ കാഴ്ച സൗകര്യപ്രദമായിരുന്നു. ആളുകൾ തിക്കി തിരക്കി വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അടുത്ത കസേരയിലിരുന്നു അവരെ വീക്ഷിക്കുന്നത് രസകരമായി ഞാനസ്വദിച്ചു.

പോയാലോ, അമ്മു എന്‍റെ കൈയിൽ തൊട്ടു കൊണ്ട് വീണ്ടും ചോദിച്ചു. പോകാം.

തൊണ്ടയിൽ കയ്ക്കുന്ന വേദന അടക്കി കൊണ്ട് ഞാനെഴുന്നേറ്റ് പുറത്തേക്ക് നടന്നു.

ഞാൻ ഭയന്നിരുന്നു. അമ്മു ആശ്വാസത്തിൽ പറഞ്ഞു.

എന്ത്?

നീ എന്തേലും മണ്ടത്തരം ചെയ്യുമൊയെന്ന്?

ഇല്ല, ഞാനാ കുട്ടിയുടെ കഥ ഓർത്തു ആശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു.

ഏത് കുട്ടിയുടെ?

ഷൂസ് വാങ്ങാൻ കരഞ്ഞ കുട്ടിയുടെ. കാലുകൾ ഇല്ലാത്ത ഒരാളെ കാണും വരെയേ എന്‍റെ കരച്ചിൽ ഉണ്ടായിരുന്നുള്ളൂവെന്ന് പറഞ്ഞ ആ കുട്ടിയുടെ. പക്ഷേ ഈ ഷൂസ് അവരുടെ കാലുകളെ കൂടുതൽ മുറിവേൽപ്പിക്കുമെന്ന വേദനയാണ് എന്നെ അലട്ടുന്നത്.

പോകാം ജിനി. അമ്മു സങ്കടപ്പെട്ടു കൊണ്ട് എന്‍റെ കൈയിൽ പിടിച്ച് വലിച്ചു കൊണ്ട് അവിടെനിന്നിറങ്ങി പോന്നു. മടങ്ങി പോക്കിൽ എനിക്കൊരു പട്ടം വേണമെന്ന് അമ്മുവിനോടു വാശി പിടിച്ചു. പിന്നെ ഈ പ്രായത്തിലിനി പട്ടംപറപ്പിക്കാഞ്ഞിട്ടാണ്. അവൾ ശാസിച്ചെങ്കിലും എന്‍റെ മുഖത്ത് വാട്ടം കണ്ടതും കടയിൽ നിന്നും ചുവന്ന നിറത്തിലുള്ള ഒരു പട്ടം വാങ്ങി തന്നു.

വൈകുന്നേരം ടെറസിൽ നിന്നു പട്ടം പറത്താൻ അശ്രാന്ത പരിശ്രമം നടത്തി കൊണ്ടിരിക്കെ ഞാൻ ചോദിച്ചു. നീയെപ്പോഴെങ്കിലും പട്ടം പറത്തിയിട്ടുണ്ടോ. നൂലിന്‍റെ അറ്റം ഹൃദയത്തിൽ കൊളത്തിയിട്ടു കൊണ്ട് വേണം ആകാശത്തേക്കത് പറത്തി വിടാൻ. പട്ടം പറത്തും മുമ്പ് കാറ്റിന്‍റെ ദിശ ഏത് ദിക്കിലേക്കെന്നറിയാൻ അയയിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടിത്തൂക്കിയിടണം. കവർ പറക്കുന്ന ദിശ നോക്കി വേണം പട്ടം വിട്ടു കൊടുക്കാൻ. അങ്ങിനെ ചെയ്‌തില്ലെങ്കിൽ പട്ടം പറക്കില്ലേ എന്നു ചോദിക്കാം. ഇതൊക്കെ അച്‌ഛന്‍റെ ബുദ്ധിയായിരുന്നു. അപാര ബുദ്ധിമാനായ ഒരാളായിരുന്നു അച്‌ഛൻ. എന്നിട്ടു എന്‍റെയേും അജയന്‍റേയും വിവാഹത്തിൽ അച്‌ഛന് തെറ്റുപറ്റി.

ഹൃദയത്തിൽ കൊളുത്തിയിട്ട നൂലിലാണ് ഞാൻ ജയദേവനോടുള്ള സ്നേഹം നിറച്ചതും. അച്‌ഛന്‍റെ ബുദ്ധിയിലും എന്‍റെ ബുദ്ധിശൂന്യതയിലും പൊട്ടിപ്പോയ പട്ടം പോലെയാണ് എന്‍റെ ജീവിതമെത്തിയതെങ്കിൽ അതാരുടെയും കുറ്റമാവില്ല അല്ലേ അമ്മൂ.

ആ ചോദ്യം ചോദിച്ച ശേഷം ടെറസിൽ കുത്തിയിരുന്നു ആർത്തലച്ചു ഞാൻ കരഞ്ഞു. ഞാനും ജയദേവനും ഒരുമിച്ച് പങ്കുവച്ച പകലുകളും രാത്രികളും ഓർമ്മ വന്നതും നിലത്തേക്ക് കമിഴ്ന്നടിച്ചു കിടന്നു കരഞ്ഞു.

ഒരു സായാഹ്നത്തിൽ ജയദേവന്‍റെ കൂടെ ലോഡ്ജിൽ മുറിയെടുത്തതും രാത്രിയിൽ ടെറസിൽ പോയി ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങൾ കണ്ടുകൊണ്ടു കിടന്നതുമെല്ലാം ഓർമ്മയിലേക്ക് ഇരച്ചു കയറി വന്നു. ഞങ്ങൾ ഒരുമിച്ച് കണ്ട ആകാശം, നക്ഷത്രങ്ങൾ, നിലാവ്.

പട്ടം പൊട്ടിപ്പോയത് ആരുടേയും കുറ്റമാവില്ല അല്ലേ ലീലേ.

ഒരു സന്ധ്യയിൽ നിന്നു കൊണ്ട് ചോദിച്ച ചോദ്യം ഈ സന്ധ്യയിൽ നിൽക്കേ വീണ്ടും എന്‍റെ നാവിൽ നിന്നും വീണു. അന്നേരം വീശിയടിച്ച കാറ്റിൽ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഇടം കൈകൊണ്ടു ഒതുക്കി വയ്ക്കാൻ ഞാൻ ശ്രമിച്ചു. ലീല പിന്നിൽ നിന്നും എന്‍റെ കണ്ണു പൊത്തി പിടിച്ചു. എന്‍റെ കണ്ണിലും അവളുടെ കൈയിലും പടർന്ന നനവ് ഞങ്ങളെ ഇരുവരെയും അന്നേരം ഒരു നദിയാക്കി മാറ്റിക്കളഞ്ഞു.

തുടക്കം

വിമാനമിറങ്ങി പുറത്തിറങ്ങവെ ബാംഗ്ലൂരിലെ തണുത്ത കാറ്റേറ്റപ്പോൾ പ്രാചിയ്ക്ക് ചെറുതായൊന്ന് തണുത്തു. തണുത്ത കാറ്റേൽക്കാതിരിക്കാൻ പ്രാചി പീഹുവിനെ സമീപത്തേക്ക് ചേർത്തു പിടിച്ചു.

“മമ്മി, വല്യമ്മ നമ്മളെ പിക്അപ്പ് ചെയ്യാൻ വരുമല്ലോ അല്ലേ?” 7 വയസുകാരിയായ പീഹു ഏറെ ഉത്സാഹത്തോടെ ചോദിച്ചു.

“ഇല്ല… നമ്മൾ ഓഫീസ് ഗസ്റ്റ്ഹൗസിലേക്കാ പോവുന്നത്.”

പ്രാചിയുടെ മറുപടി കേട്ട് പീഹുവിന്‍റെ മുഖത്ത് നിരാശ പടർന്നു. പ്രാചി തിടുക്കപ്പെട്ട് തന്‍റെ കയ്യിലുള്ള ഹാന്‍റ് ബാഗ് പീഹുവിനെ ഏൽപ്പിച്ച ശേഷം ട്രോളി എടുക്കാനായി പോയി. ട്രോളി ഉരുട്ടി കൊണ്ട് തങ്ങളുടെ ബാഗേജ് വരുന്നതും കാത്ത് നിന്നു. പ്രാചി മിക്കപ്പോഴും ബാംഗ്ലൂരിൽ വന്ന് പോകാറുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കായും മറ്റ് ചിലപ്പോൾ സഹോദരിയെ കാണാനുമൊക്കെയായി. പക്ഷേ ഇന്ന് അവൾ ഏതോ വിചിത്രമായ ഭാവത്തിലായിരുന്നു. സ്വന്തം ലാപ്ടോപ്പ് ട്രോളിയിൽ വച്ചശേഷം പ്രാചി ബാഗേജും മറ്റും ട്രോളിയിൽ വച്ചു.

എയർപോർട്ടിന് പുറത്ത് ഓഫീസ് കാർ പ്രാചിയെ കാത്തു നിന്നിരുന്നു. അവർ ഇരുവരും കാറിൽ കയറി ഗസ്റ്റ്ഹൗസിൽ എത്തി. പ്രാചി തനിക്കായി കോഫിയും പീഹുവിനായി ജ്യൂസും സാൻവിച്ചും ഓർഡർ ചെയ്തു. കോഫി കുടിച്ചു കൊണ്ടിരിക്കെ പ്രാചി പീഹുവിനെ തന്നെ നോക്കിയിരുന്നു. അവൾ നിശബ്ദയായി സാൻവിച്ച് കഴിച്ചു കൊണ്ടിരുന്നു. ഫോൺ ബെൽ മുഴങ്ങിയത് കേട്ട് ചിന്തയിൽ നിന്നും ഉണർന്ന് പ്രാചി മൊബൈൽ സ്ക്രീനിലേക്ക് നോക്കി. ചേച്ചിയുടെ കോൾ ആണ്.

“നീയെവിടെയാ പ്രാചി… ചേട്ടൻ നിന്നെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ പോയിരുന്നു. നിന്‍റെ ഫോൺ ഓഫായിരുന്നല്ലോ.”

“പ്രാചിയുടെ സഹോദരി ഉൽക്ക്ണഠ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.”

“ചേച്ചീ, എങ്ങും പോകാൻ മനസ്സ് തോന്നിയില്ല” പ്രാചി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഞാനും ചേട്ടനും നിന്നെ കൂട്ടിക്കൊണ്ടുവരാൻ വരുന്നുണ്ട്.”

“പ്ലീസ്… ഇന്ന് വേണ്ട. ഞാൻ നാളെ വരാം.” എന്ന് പറഞ്ഞു കൊണ്ട് പ്രാചി അസ്വസ്ഥതയോടെ ഫോൺ കട്ട് ചെയ്‌തു.

കുളി കഴിഞ്ഞതോടെ പ്രാചിയ്ക്ക് ചെറിയൊരു ഉന്മേഷം തോന്നി. പീഹു ടിവി കാണുന്നതിൽ മുഴുകി. പ്രാചി ലാപ്ടോപ്പ് തുറന്ന് തന്‍റെ മെയിൽ ചെക്ക് ചെയ്യാൻ തുടങ്ങി.

പുതിയൊരു കാഴ്ചപ്പാടോടെ ചിന്തിച്ച് തീരുമാനമെടുക്കേണ്ട കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. ഇനി ജീവിതം പുതുതായി തുടങ്ങേടണ്ടതുണ്ട്. കുറേയേറെ വെല്ലുവിളികൾക്കു ശേഷം എവിടെയൊക്കെയോ എന്തൊക്കെയോ ആശ്വാസം പോലെ അവൾക്കനുഭവപ്പെട്ടു. ജീവിതം ഈ രീതിയിൽ തകിടം മറിയുമെന്ന് ഒരിക്കലും അവൾ വിചാരിച്ചിരുന്നില്ല.

ഓഫീസിൽ ബ്രെയിൻ വിത് ബ്യൂട്ടി ഇന്ന് ആ ടാഗ് എപ്പോഴും അവൾക്ക് ചാർത്തപ്പെട്ടിരുന്നു. പക്ഷേ ഇന്ന് ഈ ടാഗ് വെറും പൊള്ളയായതു പോലെ തോന്നുന്നു.

ചെറിയ പ്രായത്തിൽ തന്നെ എന്തെല്ലാം നേട്ടങ്ങളാണ് താൻ കൈവരിച്ചത്. മികച്ചൊരു കോളേജിൽ നിന്നും എൻജിനീയറിംഗ് ബിരുദം കരസ്ഥമാക്കി.എംബിഎ ടോപ്പറായി. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന പദം കരസ്ഥമാക്കി. എന്നാൽ ഈ നേട്ടങ്ങൾക്കൊക്കെ സന്തുഷ്ടി നിറഞ്ഞ ജീവിതം ഉറപ്പുവരുത്താനായില്ലല്ലോ? മൗസ് ചലിപ്പിച്ചു കൊണ്ടിരുന്ന വിരലുകൾ പെട്ടെന്ന് നിശ്ചലമായി.

ടിവി കണ്ടുകൊണ്ടിരുന്ന പീഹു ഇതിനോടകം ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. അവളുടെ മനസിൽ അപ്പോൾ മാതൃത്വഭാവത്തോടൊപ്പം നിർവചിക്കാനാവാത്ത സങ്കടവും നിറഞ്ഞു വന്നു. ലാപ്ടോപ്പ് അടച്ച് വച്ചശേഷം പ്രാചി പീഹുവിനെ എടുത്ത് കിടക്കയിൽ കിടത്തി. അവളുടെ കുഞ്ഞ് തലമുടിയിഴകളിൽ പ്രാചി വാത്സല്യത്തോടെ തഴുകി കൊണ്ടിരുന്നു.

പാവം ഈ കുഞ്ഞ് എന്ത് പിഴച്ചു. മനസിൽ നിന്നും പടിയിറക്കിവിട്ടിട്ടും അക്കാര്യങ്ങളൊന്നും മറക്കാനാവുന്നില്ലല്ലോ. എന്നാലും നിശബ്ദമായി അവയൊക്കെ തന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്നതായി അവൾക്ക് തോന്നി.

  • ••

“പ്രാചി… പീഹു… വാതിൽ തുറക്ക്.” രാത്രി 9 മണിക്ക് മനീഷ് ഫ്ളാറ്റിന്‍റെ വാതിലിൽ ശക്തിയായി മുട്ടി കൊണ്ടിരുന്നു.

“മമ്മി തുറക്ക്… പപ്പ വന്നു,” പപ്പയെ കാണാനുള്ള ഉത്സാഹത്തിൽ പീഹു മമ്മിയുടെ കൈകളിൽ ഇറുക്കി പിടിച്ച് വാതിലിന് നേർക്ക് ചൂണ്ടി.

പക്ഷേ പ്രാചിയുടെ മനസ് കല്ലായി മാറിയിരുന്നു. പീഹുവിന്‍റെ കയ്യും പിടിച്ച് അവൾ ബെഡ്റൂമിൽ പോയിരുന്നു. മനീഷ് വാതിലിൽ മുട്ടുന്ന ശബ്ദം തുടർന്നു കൊണ്ടിരുന്നു.

അടുത്ത ഫ്ളാറ്റുകാർ ശബ്ദകോലാഹലം സഹിക്കാനാവാതെ അയാളെ തടഞ്ഞപ്പോൾ അയാൾ ഉഗ്രരൂപിയായി ഭീഷണി മുഴക്കി കൊണ്ട് കടന്നു പോയി.

“ഇന്നലെ രാത്രി കുടിച്ചിട്ട് മനീഷ് വന്നിരുന്നു” ലഞ്ച് കഴിച്ചു കൊണ്ടിരിക്കെ പ്രാചി തന്‍റെ സഹപ്രവർത്തകയായ സ്നേഹയോടായി പറഞ്ഞു.

“വീണ്ടും… എങ്ങനെ ധൈര്യമുണ്ടായി?” പോലീസിനെ എന്താ വിളിക്കാതിരുന്നത്?” സ്നേഹ അരിശത്തോടെ ചോദിച്ചു.

“എനിക്ക് വയ്യ അടിക്കടി തമാശ കാട്ടാൻ…”

“അയാളല്ലേ നിന്‍റെ ജീവിതം തമാശയാക്കിയത്…” സ്നേഹയ്ക്ക് ദേഷ്യമടക്കാനായില്ല.

“എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല.” പ്രാചി താടിയ്ക്ക് കയ്യും കൊടുത്ത് ചിന്തയിലാണ്ടു. സ്നേഹ കുറച്ചു നേരം അവളെ നോക്കിയിരുന്ന ശേഷം എഴുന്നേറ്റ് അവളുടെ മുതുകിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

മൂന്ന് സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണ് പ്രാചി. തുടക്കം മുതലെ വീട്ടിൽ കാര്യസ്ഥയെ പോലെ പെരുമാറിയിരുന്ന പ്രാചിയെ ഓർത്ത് വീട്ടിലെല്ലാവർക്കും അഭിമാനമെ ഉണ്ടായിരുന്നുള്ളൂ. എന്തിലും ഏതിലും നേതൃസ്‌ഥാനം അവൾ വഹിച്ചിരുന്നു. ഏത് കാര്യവും അവൾ പൂർണ്ണ ആത്മവിശ്വാസത്തോടെ നിർവഹിച്ചിരുന്നു. അവളുടെ നേട്ടങ്ങളിൽ കുടുംബം അഭിമാനം കൊണ്ടിരുന്നു.

മൂത്ത സഹോദരി ഉയർന്ന നിലയിൽ വിവാഹിതയായി കുടുംബജീവിതം ആരംഭിച്ചു. പഠനത്തിൽ സാധാരണ നിലവാരം പുലർത്തിയിരുന്ന രണ്ടാമത്തെ സഹോദരൻ ഡിഗ്രി പഠനം കഴിഞ്ഞ ശേഷം അച്‌ഛന്‍റെ പിൻബലത്തോടെ ബിസിനസ്സ് ആരംഭിച്ചു.

പ്രാചിയ്ക്കായി പീഡിയാട്രിഷ്യനായ ഡോക്ടർ മനീഷിന്‍റെ ആലോചന വന്നതോടെ വീട്ടുകാർക്ക് ഏറെ സന്തോഷമായി. നല്ല പെരുമാറ്റം ആകർഷകമായ വ്യക്തിത്വം പ്രാചിയ്ക്കും അയാളെ ഏറെയിഷ്ടമായി. വിവാഹശേഷം ഇരുവരും ഹൈദരാബാദിൽ സെറ്റിൽ ചെയ്‌തു. സ്വന്തം ജോലികളിലായി മുഴുകി.

രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു പീഹുവിന്‍റെ ജനനം. അതോടു കൂടി ജീവിതം കൂടുതൽ സന്തോഷഭരിതമായി. അച്‌ഛൻ ഒരു തവണയെങ്കിലും തന്‍റെ വീട്ടിൽ വരാതെ ഈ ലോകം വിട്ടുപോയല്ലോയെന്നായിരുന്നു പ്രാചിയുടെ സങ്കടം.

ജോലിയിൽ ഉയർച്ചയുണ്ടാക്കുന്നതിലും മറ്റുമായി പ്രാചി തിരക്കുകളിൽ മുഴുകി. പലപ്പോഴും അവൾക്ക് ജോലിയുടെ ഭാഗമായി മറ്റ് നഗരങ്ങളിൽ പോകുന്നതിന് പുറമെ വിദേശ രാജ്യങ്ങളിലും പോകേണ്ടി വന്നു. ആ സമയത്തൊക്കെ പീഹു സഹായിയായ അനിതയുടെ സംരക്ഷണത്തിൽ കഴിഞ്ഞു.

പീഹുവിനെ കാണുമ്പോഴൊക്കെ ജോലിയുപേക്ഷിച്ചാലോയെന്ന് അവൾ പലപ്പോഴും ചിന്തിക്കുക പോലും ചെയ്‌തിരുന്നു. പക്ഷേ വീടിന്‍റെയും കാറിന്‍റെയും ലോൺ അടയ്ക്കാനുള്ളതു കൊണ്ട് അവൾക്കതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. പിന്നെ മനീഷിന് നേഴ്സിംഗ് ഹോം തുടങ്ങണമെന്നുള്ള സ്വപ്നവും. അന്ന് രാത്രി ഒരു മണിയായിട്ടും മനീഷ് വീട്ടിൽ എത്തിയിരുന്നില്ല. വിളിച്ചിട്ട് മനീഷ് ഫോണും എടുത്തില്ല. മനീഷ് എത്താത്തതിനെ തുടർന്ന് ആധി പൂണ്ട് പ്രാചി മുറിയിൽ ഉലാത്തി കൊണ്ടിരുന്നു.

രാത്രി 2 മണി കഴിഞ്ഞ് കാറിന്‍റെ ശബ്ദം കേട്ട് പ്രാചി വാതിൽ തുറന്നു.

“എവിടെയായിരുന്നു?”

“ഒരു എമർജൻസി കേസ് ഉണ്ടായിരുന്നു.” എന്നു പറഞ്ഞു കൊണ്ട് മനീഷ് ബാത്ത്റൂമിലേക്ക് നടന്നു.

പിന്നീട് എന്നും എമർജൻസി കേസ് ആവർത്തിച്ചു കൊണ്ടിരുന്നു. പ്രാചിയ്ക്ക് പലപ്പോഴും ഇക്കാര്യത്തിൽ സംശയം തോന്നി. എന്നാൽ തന്‍റെ ജോലി തിരക്കുകളും മനീഷിലുള്ള അന്ധമായ വിശ്വാസവും മൂലം അവൾ അതിനെ കുറിച്ചോർത്ത് കൂടുതൽ വ്യാകുലപ്പെട്ടില്ല. എന്നാൽ രാത്രി വൈകി വരുന്നത് ആവർത്തിച്ചതോടെ അവൾ അതിനുള്ള കാരണമന്വേഷിക്കാൻ തന്നെ തീരുമാനിച്ചു.

അന്ന് രാത്രി സഹായിയായ അനിതയെ വീട്ടിൽ നിർത്തിയ ശേഷം മനീഷിനെ കാണാനായി രാത്രി 11 മണിയോടെ പ്രാചി നേഴ്സിംഗ് ഹോമിൽ പോയി. മനീഷിന്‍റെ ക്യാബിൻ അടഞ്ഞു കിടന്നതിനാൽ റിസപ്ഷനിലുണ്ടായിരുന്ന പെൺകുട്ടിയോട് പ്രാചി മനീഷിനെപ്പറ്റി അന്വേഷിച്ചു.

“മാം, ഡോക്ടർ 7 മണിയോടെ പോയല്ലോ.” പെൺകുട്ടി തെല്ലൊരു ആശങ്കയോടെ പറഞ്ഞു.

“7 മണിക്കോ…” പ്രാചിയുടെ മനസ്സിൽ സംശയത്തിന്‍റെ കൊടുങ്കാറ്റ് വീശി. നിനക്കെന്ന് മുതലാണ് നൈറ്റ് ഷിഫ്റ്റ് ആയത്?”

“മാഡം മൂന്നാഴ്ചയായി… ഡോക്ടർ ചിലപ്പോൾ…” പെൺകുട്ടി വാക്കുകൾ മുഴുമിക്കാതെ പരിഭ്രമിച്ചു നിന്നു.

“പറയൂ…” നെഞ്ചിടിപ്പിന്‍റെ വേഗതയെ നിയന്ത്രിച്ചു കൊണ്ട് പ്രാചി ചോദിച്ചു.

“മാം… പ്ലീസ് എന്‍റെ പേര് പറയല്ലേ… ഡോക്ടർ… ലീന നേഴ്സിനൊപ്പം” അവൾ ഭയപ്പാടോടെ പറഞ്ഞു.

“എന്താ” പ്രാചി പ്രഹരമേറ്റ കണക്കെ സ്തബ്ധയായി നിന്നു. തനിക്ക് ചുറ്റുള്ള കാഴ്ചകൾ അതിവേഗം കറങ്ങി കൊണ്ടിരിക്കുന്ന പോലെ അവൾക്ക് തോന്നി. സ്വന്തം മനസ്സിനെ വീണ്ടെടുത്ത ശേഷം പ്രാചി പെൺകുട്ടിയോട് ചോദിച്ചു.

“അവരുടെ അഡ്രസ് തരാമോ?”

“മാം…” പെൺകുട്ടി വീണ്ടും ആശങ്കയിലായി.

“നീ ഒട്ടും വിഷമിക്കണ്ട… നിന്‍റെ പേര് ഞാൻ പറയില്ല.”

പ്രാചി, ധൈര്യം പകർന്നതോടെ അവൾ ഒരു പേപ്പറിൽ ലീനയുടെ അഡ്രസ് എഴുതി പ്രാചിയെ ഏൽപ്പിച്ചു.

രാത്രി 12 മണിക്ക് ടാക്സിയിൽ കയറി അവൾ അസ്വസ്ഥമായ മനസ്സോടെ ലീനയുടെ വീടിനടുത്തായി ഇറങ്ങി. ഒരു തെളിവെന്ന നിലയിൽ വീടിന് മുൻവശത്തായി മനീഷിന്‍റെ കാർ കിടപ്പുണ്ടായിരുന്നു. അത്യുൽക്കടമായ ദേഷ്യത്തോടെ വാതിൽ തുറക്കും വരെ അവൾ ഡോർ ബെൽ മുഴക്കി കൊണ്ടിരുന്നു. ഒടുവിൽ മുതിർന്ന പ്രായത്തിലുള്ള ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.

“നിങ്ങൾ…” ഉറക്കച്ചടവോടെ കണ്ണുതിരുമ്മി കൊണ്ട് മുതിർന്ന സ്ത്രീ ചോദിച്ചു.

“ഞാൻ ആ മനുഷ്യന്‍റെ ഭാര്യയാണ്. അയാളിപ്പോൾ നിങ്ങളുടെ വീട്ടിലുണ്ട്.” പ്രാചി ദേഷ്യത്തോടെ പറഞ്ഞു.

“ഇവിടെയാരുമില്ല” മുതിർന്ന സ്ത്രീ ഈർഷ്യയോടെ മറുപടി പറഞ്ഞു.

“ഈ ബാഗ് ആരുടേതാണ്?” സോഫയിൽ കിടന്ന മനീഷിന്‍റെ ബാഗിലേക്ക് ചൂണ്ടി കൊണ്ട് പ്രാചി ഉടനടി ചോദിച്ചു.

“എനിക്കറിയില്ല…” ആ സ്ത്രീ അപ്പോഴും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“കള്ളം പറയുന്നോ…” പ്രാചിയുടെ ശബ്ദം ഉയർന്നു. കുറച്ചു കഴിഞ്ഞതോടെ അകത്തെ വാതിൽ തുറക്കുന്ന ശബ്ദം മുഴങ്ങി. പൊക്കമുള്ള സുന്ദരിയായ ഒരു പെൺകുട്ടി അലക്ഷ്യമായി കിടന്ന ഗൗൺ ഒതുക്കി പിടിച്ചു കൊണ്ട് പുറത്തു വന്നു.

“മമ്മി, എന്തായി ബഹളം? മാം… നിങ്ങൾ…” പ്രാചിയെ കണ്ടതോടെ അവളുടെ മുഖഭാവമാകെ മാറി.

വർദ്ധിച്ചു വന്ന വെറുപ്പോടെ ലീനയെ അടിമുടി നോക്കിയ ശേഷം പ്രാചി ലീന ഇറങ്ങി വന്ന മുറിയിലേക്ക് നടന്നു. ലീന പ്രാചിയെ തടയാൻ ശ്രമിച്ചുവെങ്കിലും പ്രാചി അവളെ തട്ടിമാറ്റി കൊണ്ട് മുറിയിൽ പ്രവേശിച്ചു. മനീഷ് പുറത്തെ ബഹളമൊന്നും അറിയാതെ സുഖമായി ഉറക്കത്തിലായിരുന്നു.

“മനീഷ്” പ്രാചി ഉച്ചത്തിൽ അലറി വിളിച്ചു.

ശബ്ദം കേട്ട് കണ്ണുതിരുമ്മി കൊണ്ട് മനീഷ് എഴുന്നേറ്റു. കണ്മുന്നിൽ പ്രാചിയെ കണ്ട് അയാൾ അദ്ഭുതപ്പെട്ടു. പരിസരബോധം വന്നതോടെ അയാൾ പരിഭ്രമത്തോടെ പുതപ്പെടുത്ത് ശരീരം മറയ്ക്കാൻ ശ്രമിച്ചു.

“എന്തിന് മറയ്ക്കണം മനീഷ്… മറയ്ക്കാൻ ഇനിയെന്താണ് ഉള്ളത്?” കസേരയിൽ തൂക്കിയിട്ടിരുന്ന ഷർട്ടെടുത്ത് അവൾ അയാളുടെ നേർക്കെറിഞ്ഞു കൊണ്ട് മുറിയിൽ നിന്നും പുറത്തു കടന്നു.

പുറത്തെ മുറിയിൽ എന്ത് ചെയ്യണമെന്നറിയാതെ ലീന സങ്കോചത്തോടെ നിൽപ്പുണ്ടായിരുന്നു. അൽപ്പ സമയം കൊണ്ട് തന്നെ വസ്ത്രമണിഞ്ഞ് പുറത്ത് വന്ന മനീഷ് പ്രാചിയുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങാൻ തുനിഞ്ഞയുടൻ പ്രാചി ദേഷ്യത്തോടെ കൈ തട്ടിമാറ്റി.

പ്രാചി കുത്തുന്ന കണ്ണുകളോടെ ലീനയുടെ അമ്മയെ നോക്കി.“ നാണമില്ലേ നിങ്ങൾക്ക്… നിങ്ങളുടെ മുന്നിൽ… മകൾ അപരിചിതനായ ഒരാൾക്കൊപ്പം…”

“എന്‍റെ വീട്ടിൽ വന്ന് എന്നെ കുറ്റപ്പെടുത്തുന്നോ… നീ നിന്‍റെ ഭർത്താവിനോട് ചോദിക്ക്” തെല്ലും കൂസലില്ലാതെ മുതിർന്ന സ്ത്രീ ധിക്കാരത്തോടെ മറുപടി പറഞ്ഞു.

“ഓഹോ… അപ്പോൾ ഇതാണ് നിങ്ങളുടെ നിലവാരം…” പ്രാചി മനീഷിന്‍റെ നേരെ നോക്കി പരിഹാസച്ചുവയോടെ പറഞ്ഞ ശേഷം പുറത്തേക്ക് ഇറങ്ങി. “പ്രാചി… പ്രാചി…” എന്ന് വിളിച്ചു കൊണ്ട് മനീഷ് അവൾക്ക് പിന്നാലെ ഓടി വന്നു.

ടാക്സിയിൽ കയറിയ പ്രാചിയുടെ മനസ്സിനെ രാത്രിയുടെ നിശബ്ദതയും ഇരുട്ടും വെട്ടി നുറുക്കി കൊണ്ടിരുന്നു. അവളുടെ മനസിൽ ഉഗ്രമായ കൊടുങ്കാറ്റ് വീശി കൊണ്ടിരുന്നു. ആ കൊടുങ്കാറ്റിൽ മനീഷിനോട് ഉണ്ടായിരുന്ന ബഹുമാനവും പ്രണയവും വിശ്വാസവും പറന്നു പോയി. വേദന നീലനിറം പൂണ്ട് അവളുടെ കണ്ണുകളിലൂടെ കണ്ണീർ ചാലുകളായി പ്രവഹിച്ചു കൊണ്ടിരുന്നു.

“മാം…” ഡ്രൈവർ വിളിച്ചു.

“ഓ…” വർദ്ധിച്ച വേദനയെ മറച്ചു കൊണ്ട് അവൾ യാന്ത്രികമായി അയാൾക്ക് പണം നൽകിയ ശേഷം വീട്ടിലേക്ക് നടന്നു. ഇന്നാദ്യമായി ആ വീട് അപരിചിതമായ പോലെ അവൾക്ക്തോന്നി. അൽപ്പം സമയം കഴിഞ്ഞ് മനീഷും എത്തി. പ്രാചിയോട് എന്തെങ്കിലും പറയാനുള്ള ധൈര്യം അയാൾക്കുണ്ടായിരുന്നില്ല. അയാൾ നേരെ ബെഡ്റൂമിൽ പോയി.

പ്രാചി സോഫയിൽ തളർന്നിരുന്നു.

മനസ്സിൽ കൊടുങ്കാറ്റ് കെട്ടടങ്ങുന്നില്ല. താൻ ചെയ്ത തെറ്റ് എന്താണെന്ന് മനീഷിനോട് ചോദിക്കാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു. പക്ഷേ അനിതയെക്കുറിച്ചോർത്ത് അവൾ നിശബ്ദത പാലിച്ചു. മുറിവേറ്റ മനസ് ഉറക്കവും മറന്നിരിക്കുന്നു. സമയത്തിന് ഭാരമേറിയ പോലെ. പിന്നീട് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.

“മമ്മി…” പീഹു തന്‍റെ കുഞ്ഞു കൈകൾ കൊണ്ട് പ്രാചിയെ ഉണർത്തി. രാവിലെ 10 മണിയായതറിഞ്ഞ് അവൾ തിടുക്കപ്പെട്ട് എഴുന്നേറ്റു. മനീഷ് നേഴ്സിംഗ് ഹോമിലേക്ക് പോയി കഴിഞ്ഞിരുന്നു. രാത്രിയിലെ കാര്യം ഓർത്തപ്പോൾ അതേതോ ദുസ്വപ്നം പോലെ ഒരുവേള അവൾക്ക് തോന്നി. എന്നാൽ അടുത്തനിമിഷം അതെല്ലാം യാഥാർത്ഥ്യമാണെന്ന് തോന്നിയതോടെ അവൾ പീഹുവിനെ വാരിയെടുത്ത് മടിയിലിരുത്തി ഉച്ചത്തിൽ കരയാൻ തുടങ്ങി.

അടുക്കളയിൽ ജോലി ചെയ്‌തു കൊണ്ടിരുന്നു അനിത അമ്പരപ്പോടെ ഓടി വന്നു. മമ്മിയുടെ കരച്ചിൽ കണ്ട് പീഹുവും കരയാൻ തുടങ്ങി.

“എന്ത് പറ്റി മാഡം…” കാര്യമറിയാതെ അനിത പ്രാചിയുടെ ചുമലിൽ പിടിച്ചാശ്വസിപ്പിച്ചു.

“ഒന്നുമില്ല” കണ്ണു തുടച്ചു കൊണ്ട് പ്രാചി മറുപടി പറഞ്ഞു. പെട്ടെന്ന് ഓഫീസിൽ 12 മണിക്ക് മീറ്റിംഗ് വച്ച കാര്യമോർത്ത് പ്രാചി ഫോണെടുത്ത് ഓഫീസിൽ വിളിച്ച് അവധി പറഞ്ഞു. ശേഷം പീഹുവിനെയെടുത്ത് ബെഡ്റൂമിലേക്ക് പോയി. ജോലി കാര്യത്തിൽ കണിശത പുലർത്തിയിരുന്നുവെങ്കിൽ വീട്ടിൽ ഓടിയെത്താൻ കൊതിച്ചിരുന്ന പ്രാചിക്ക് ഇപ്പോൾ ആ വീട് നരകമായതു പോലെ തോന്നി. പീഹുവിനെയുമെടുത്ത് എവിടെയെങ്കിലും ഓടി പോകാനാണ് അവൾക്ക് തോന്നിയത്.

വൈകുന്നേരം നേഴ്സിംഗ് ഹോമിൽ നിന്നെത്തിയ മനീഷ് പ്രാചിയോട് ക്ഷമയാചിച്ചു.

“നിങ്ങളെന്തിനാണ് എന്നോടിത് ചെയ്‌തത്?” മനീഷിന്‍റെ കൈപിടിച്ചു കൊണ്ട് പ്രാചി ഉച്ചത്തിൽ ചോദിച്ചു.

“നീ നിന്‍റെ ജോലിയിൽ ഫുൾടൈം തിരക്കിലായിരുന്നു. എനിക്ക് വേണ്ടി മാറ്റി വയ്ക്കാൻ നിനക്ക് സമയമുണ്ടായിരുന്നില്ലല്ലോ…” തെല്ലും ലജ്‌ജയില്ലാതെ മനീഷ് മറുപടി പറഞ്ഞു.

“ആർക്കുവേണ്ടിയായിരുന്നു എന്‍റെ തിരക്കുകൾ? സ്വന്തം കുടുംബത്തിനു വേണ്ടി. നിങ്ങളുടെ സ്വപ്നമായിരുന്നില്ലേ നേഴ്സിംഗ് ഹോം എന്നുള്ളത്.”

സ്വയം രക്ഷയ്ക്കായി അയാൾ നടത്തിയ പ്രതിരോധങ്ങളിൽ അയാൾ സ്വയം വീണു കൊണ്ടിരുന്നു. ഇരുവരുടെ തർക്കം കേട്ട് പീഹു ഉച്ചത്തിൽ കരയാൻ തുടങ്ങി. പെട്ടെന്ന് മനീഷ് ചാടിയെഴുന്നേറ്റ് മനുഷ്യത്വം സ്നേഹം വിശ്വാസം എന്നിവയുടെ കഴുത്ത് ഞെരിച്ചു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി പോയി.

അതിനുശേഷം പിന്നീടൊരിക്കലും കാര്യങ്ങൾ സാധാരണ രീതിയിലായില്ല.

“ഇറങ്ങി പോ ഈ വീട്ടിൽ നിന്നും എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല.” സർവ്വ നിയന്ത്രണം വിട്ട പ്രാചി അലറി.

“ഇത് എന്‍റേയും വീടാണ്” മനീഷിന്‍റെയും ശബ്ദവും ഉയർന്നു.

“ഈ ഫ്ളാറ്റും കാറും എന്‍റെ പേരിലാണെന്ന കാര്യം മറക്കണ്ട. മാത്രമല്ല ലോൺ അടയ്ക്കുന്നതും ഞാനാ.” പ്രാചി ദേഷ്യത്തോടെ മറുപടി പറഞ്ഞു.

മനീഷ് സമയമൊട്ടും പാഴാക്കാതെ സ്വന്തം സാധനങ്ങൾ പായ്ക്ക് ചെയ്‌ത് വീട് വിട്ടിറങ്ങി. മനീഷിന്‍റെ വാക്കുകളും പ്രവർത്തികളും അവളുടെ മനസിനെ കുത്തി നോവിച്ചു.

ഒടുവിൽ അവൾ രണ്ട് വീട്ടുകാരേയും വിളിച്ച് വിവാഹമോചനത്തിനുള്ള തന്‍റെ തീരുമാനം അറിയിച്ചു. അദ്ഭുതസ്തബ്ധരായ അവർ പ്രാചിയെ ഉപദേശിച്ചു. എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും. പീഹുവിന്‍റെ ഭാവി… മനീഷിനെ ഉപദേശിക്കാം. എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ അവർ മുന്നോട്ട് വച്ചു.

ഓഫീസിൽ സഹപ്രവർത്തകർ പ്രാചിയ്ക്ക് വേണ്ട പിന്തുണയെല്ലാം നൽകി. നഗരത്തിന് പുറത്തുള്ള മീറ്റിംഗുകളിൽ പ്രാചിയെ അവർ അയച്ചില്ല. ഉറ്റ കൂട്ടുകാരിയായ സ്നേഹ എല്ലാ നിമിഷവും അവൾക്കൊപ്പം നിന്നു. വീട്, ഓഫീസ്, പീഹു… എല്ലാ ഒറ്റയ്ക്ക് നടത്തി കൊണ്ടു പോവുക അത്രയെളുപ്പമായിരുന്നില്ല പ്രാചിയ്ക്ക്.

ശാരീരികമെന്നതിലുപരിയായി മാനസികമായി പ്രാചി തളർന്നു പോയിരുന്നു. ആരൊക്കെ ചുറ്റിലും ഉണ്ടെങ്കിലും അവൾ പീഹുവിനൊപ്പം തനിച്ചായിരുന്നുവെന്നതാണ് സത്യം.

പലപ്പോഴും ഏകാന്തത അവളെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. രാത്രിയിൽ ചെറിയൊരു അനക്കം കേട്ടാൽ പോലും അവൾ ഞെട്ടിയുണർന്നിരിക്കുമായിരുന്നു.

“മമ്മി, പപ്പ എന്‍റെ ബർത്ത്ഡേയ്ക്ക് വരുമോ?” ജന്മദിനത്തിന് അതിഥികളുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരുന്ന പ്രാചിയോട് പീഹു ചോദിച്ചു.

“ഇല്ല മോളെ…”

“എന്താ വരാത്തെ?” പീഹുവിന്‍റെ മുഖം വാടി.

“പപ്പ മരിച്ചു പോയി.” ഉള്ളിലുയർന്ന ദേഷ്യത്തെ കടിച്ചമർത്തി കൊണ്ട് പ്രാചി മറുപടി പറഞ്ഞു.

ഇപ്പോൾ തികച്ചും മദ്യപാനിയായി മാറിയ മനീഷ് ഇടയ്ക്കിടെ വീട്ടിൽ വന്ന് വാതിലിൽ മുട്ടുന്നതും പപ്പയെ കാണണമെന്നുള്ള പീഹുവിന്‍റെ വാശിയുമൊക്കെ പ്രാചിയുടെ അസ്വസ്ഥത വർദ്ധിപ്പിച്ചു. ഒരു ദിവസം ഓഫീസ് ജോലിത്തിരക്കിൽ മുഴുകിയിരുന്ന പ്രാചിയുടെ ഫോണിലേക്ക് അനിത വിളിച്ചു. “എന്താ അനിത?”

ലാപ്ടോപ്പിൽ നിന്നും കയ്യെടുത്തു കൊണ്ട് പ്രാചി കസേരയിൽ ചാരിയിരുന്നു.

“മാഡം കുഞ്ഞിന് സുഖമില്ലായെന്ന് തോന്നുന്നു.” അനിത വളരെ സങ്കടത്തോടെ പറഞ്ഞു.

“എന്ത് പറ്റി?” പ്രാചി പരിഭ്രമത്തോടെ കസേരയിൽ നിന്നും എഴുന്നേറ്റു.

“വൈകുന്നേരം വരെ കുഴപ്പമില്ലായിരുന്നു. പക്ഷേ ഇപ്പോ… മാഡം വേഗം വരാമോ.” എന്ന് പറഞ്ഞു കൊണ്ട് അനിത ഫോൺ വച്ചു.

പരിഭ്രമത്തോടെ പ്രാചി വീട്ടിലേക്ക് വേഗം കാറോടിച്ച് വന്നു. പീഹു കിടക്കയിൽ അനക്കമറ്റ് കിടക്കുന്നു.

“പീഹു…പീഹു…” എന്ത് പറ്റി മോൾക്ക്?” എന്ന് പറഞ്ഞു കൊണ്ട് പ്രാചി അനിതയുടെ നേർക്ക് നോക്കി.

“അറിയില്ല മാഡം. പകൽ കുഴപ്പമില്ലായിരുന്നു.” പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന വണ്ണം അനിത പറഞ്ഞു.

“മോളുടെ സ്ക്കൂളിൽ നിന്നും ഫോൺ വന്നിരുന്നു, മോൾ വീണെന്ന് പറഞ്ഞായിരുന്നു ഫോൺ കുറച്ചുനേരം ബോധമില്ലാതായിയെന്നും പറഞ്ഞു. അവർ മാഡത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആയിരുന്നു. പക്ഷേ മോൾ വീട്ടിൽ വന്നപ്പോൾ കുഴപ്പമില്ലായിരുന്നു. ഭക്ഷണവും നല്ലവണ്ണം കഴിച്ചു. പക്ഷേ വൈകുന്നേരം പാൽ കുടിച്ചതത്രയും ഛർദ്ദിച്ചു. .”

“എന്ത്” മീറ്റിംഗ് ഉള്ളതിനാൽ മൊബൈൽ ഓഫാക്കി വച്ചതോർത്ത് പ്രാചിയ്ക്ക് കുറ്റബോധം തോന്നി.

ആ സമയത്ത് പീഹുവിന്‍റെ ഈയവസ്‌ഥയിൽ അവളുടെ മനസ്സിൽ ഒരെയൊരാളുടെ ചിത്രമാണ് തെളിഞ്ഞത്. മനീഷിന്‍റെ, പീഹുവിന്‍റെ പപ്പയുടെ.

“മനീഷ്… മോൾക്ക് സുഖമില്ല… ഞാൻ മോളേയും കൊണ്ട് നേഴ്സിംഗ് ഹോമിൽ വരികയാണ്.” പരിഭ്രമവും ഭയവും മൂലം വാക്കുകൾ മുഴുവിക്കാനാവാതെ പ്രാചി അസ്വസ്ഥയായി.

“എന്ത് പറ്റി പീഹുവിന്?” മനീഷ് അമ്പരപ്പോടെ ചോദിച്ചു. അവൾ പീഹുവിനെ എടുത്ത് കാറിൽ കിടത്തിയ ശേഷം എങ്ങനെയൊക്കെയോ കാറോടിച്ച് നേഴ്സിംഗ് ഹോമിലെത്തി.

അവൾ കാർ പാർക്ക് ചെയ്‌ത് പീഹുവിനെ എടുത്ത് നേഴ്സിംഗ് ഹോമിലേക്ക് തിടുക്കപ്പെട്ട് നടക്കവെ ആരോ അവളുടെ ചുമലിൽ കൈ വച്ചു. അവൾ തിരിഞ്ഞു നോക്കി. അത് മനീഷായിരുന്നു. അയാൾ പീഹുവിനെ വാരിയെടുത്ത ശേഷം പ്രാചിയെ ആശ്വസിപ്പിച്ചു.

എമർജൻസി വാർഡിൽ പീഹുവിനെ അഡ്മിറ്റ് ചെയ്‌തു. ഡോക്‌ടർമാർ പീഹുവിനെ പരിശോധിച്ചു. ഡ്രിപ്പിട്ട് മരുന്ന് നൽകി. പുറത്ത് പ്രാചി കരഞ്ഞു കൊണ്ടിരുന്നു. അവൾക്ക് ഓരോ നിമിഷവും ഭാരമുള്ളതായി തോന്നി.

ബോധം വീണ സമയത്ത് പീഹു അമ്മയെ വിളിച്ചു. “മമ്മി” നഴ്സ് പറഞ്ഞതനുസരിച്ച് പ്രാചി ഒരു ഭ്രാന്തിയെപ്പോലെ മുറിയിലേക്ക് ഓടി ചെന്നു. അവൾ പീഹുവിനെ കെട്ടിപ്പിടിച്ച് തെരുതെരെ ഉമ്മ നൽകവെ മനീഷ അവളെ തടഞ്ഞു.

പപ്പയെ അടുത്ത് കണ്ട സന്തോഷത്തിൽ പുഞ്ചിരിച്ചയുടൻ പീഹുവിന്‍റെ ബോധം മറിഞ്ഞു.

“വിഷമിക്കണ്ട, സെഡേഷന്‍റെ ഇഫക്റ്റാണ്.” പ്രാചിയെ ആശ്വസിപ്പിച്ചു കൊണ്ട് മനീഷ് പറഞ്ഞു.”

അതുകൊണ്ട് ചില ടെസ്റ്റുകൾ നടത്തണം. 1-2 ദിവസം കിടക്കേണ്ടി വരും. ഞാൻ അതിനുള്ള ഏർപ്പാടുകൾ ചെയ്യട്ടെ.”

മുഴുവൻ പരിശോധനകൾ നടത്തിയെങ്കിലും പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിഞ്ഞ് പ്രാചിയ്ക്ക് ആശ്വാസം തോന്നി. 2 ദിവസത്തിനു ശേഷം പീഹുവിനെ ഡിസ്ചാർജ് ചെയ്‌തു. മനീഷ് അവരെ വീട്ടിൽ കൊണ്ട് വിട്ടശേഷം മടങ്ങാനൊരുങ്ങവെ പീഹു പപ്പയുടെ കയ്യിൽ മുറുക്കി പിടിച്ചു. കുറേ ദിവസങ്ങൾക്ക് ശേഷം പപ്പയെ അടുത്ത് കിട്ടിയ സന്തോഷത്തിലായിരുന്നു അവൾ.

“പ്ലീസ് പപ്പ പോകണ്ട,” പീഹുവിന്‍റെ നിർബന്ധത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ മനീഷ് പ്രാചിയെ നിസഹായതോടെ നോക്കി.

“മോൾ പറഞ്ഞതല്ലേ പ്ലീസ്…” പ്രാചി സ്വയമറിയാതെ മറുപടി പറഞ്ഞു.

പഴയതു പോലെ പീഹു ഇരുവർക്കുമിടയിൽ വളരെ സമാധാനത്തോടെ ഉറങ്ങി. അവൾ പപ്പയുടെ കയ്യിൽ മുറുക്കി പിടിച്ചായിരുന്നു പീഹുവിന്‍റെ ഉറക്കം.

അതിനുശേഷം ആ പതിവ് തുടർന്നു കൊണ്ടിരുന്നു. സ്വന്തം ജീവിതത്തിലുണ്ടായ ഏകാന്തതയുടെ മടുപ്പിൽ താനിപ്പോൾ മനീഷിന്‍റെ ഭാര്യ അല്ലായെന്ന കാര്യവും അവൾ മറന്നു പോയിരുന്നു.

“ഞാനെന്താ ഈ കേൾക്കുന്നത്.” ഒരു ദിവസം സ്നേഹ ദേഷ്യത്തോടെ പറഞ്ഞു.

“ഒറ്റയ്ക്ക് മടുത്തു. ഞാൻ തളർന്നു പോയിരിക്കുന്നു,” നിരാലംബയായ സ്ത്രീയുടെ പാരവശ്യത്തോടെ പ്രാചി പറഞ്ഞു.

“ഇത് ശരിയാണോ?” സ്നേഹയുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു.

“പീഹുവിന്‍റെ മുഖത്ത് ഇപ്പോൾ പഴയ സന്തോഷമാണ്. ഞാനെങ്ങനെ അവളുടെ…”

“എവിടെ പോയി നിന്‍റെ അഭിമാനബോധം? നീയൊരു ശക്തയായ സ്ത്രീയാണ്. മനീഷ് നിന്നെ വഞ്ചിക്കുക മാത്രമല്ല നിന്നെ ഡൈവോഴ്സും ചെയ്‌തു. അതു മറക്കരുത്.”

ഒരു ദിവസം രാത്രി ലീന പ്രാചിയുടെ വീട്ടിലെത്തി അവളോട് ഉച്ചത്തിൽ കയർത്തു.

“മനീഷ് നിങ്ങളെന്തിനാ ഇവിടെ വന്നത്. രാത്രിയിൽ?” അവൾ ദേഷ്യത്തോടെ മനീഷിനോട് പുലമ്പി കൊണ്ടിരുന്നു.

“ഞാൻ…” മനീഷ് മറുപടി പറയാനാവാതെ കുഴങ്ങി.

“നാണമില്ലേ നിങ്ങൾക്ക് മറ്റൊരു സ്ത്രീയുടെ ഭർത്താവിന്‍റെ കൂടെ…” ലീന പ്രാചിയുടെ നേരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും എന്നോട് ചെയ്‌തത് എന്താണ്. അയാൾ എന്‍റെ ഭർത്താവായിരുന്നു.” പ്രാചി ദേഷ്യത്തോടെ പറഞ്ഞു.

“ആയിരുന്നു… ഇപ്പോൾ എന്‍റെ ഭർത്താവ്” വാ എന്‍റെ കൂടെ വീട്ടിൽ പോകാം.” അവൾ മനീഷിനെ നിർബന്ധിച്ച് കൂടെ കൂട്ടി കൊണ്ടു പോയി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മനീഷ് പ്രാചിയുടെ വീട്ടിൽ വന്ന് പോകുന്നത് പതിവാക്കി. ലീന ആ സമയത്തൊക്കെ ഫോൺ ചെയ്ത് ഭീഷണി മുഴക്കി കൊണ്ടിരുന്നു. വീട്ടിൽ നടക്കുന്ന പ്രശ്നങ്ങളെപ്പറ്റി പീഹുവിന് കുറച്ചൊക്കെ മനസിലായി തുടങ്ങിയിരുന്നു.

വഞ്ചകനായ മനീഷ് ഒരു ലജ്ജയുമില്ലാതെ ഇരുവരേയും വിഡ്ഢികളാക്കി കൊണ്ടിരുന്നു. അയാൾക്ക് പ്രാചിയെ പൂർണ്ണമായും മറക്കാനാവുമായിരുന്നില്ല.

“മനീഷ്, നിങ്ങൾക്കവളെ ഉപേക്ഷിച്ചു കൂടെ?” പ്രാചി ഒരിക്കൽ അവളോട് ചോദിച്ചു.

“അവൾ എന്‍റെ ഭാര്യയല്ലേ. എന്‍റെ കുഞ്ഞിന്‍റെ അമ്മ.” അയാൾ കുടിലമായ ചിരിയോടെ പറഞ്ഞു.

“ഞാനോ?” പ്രാചി അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി.

“നീ… നീ… എന്‍റെ ഭാര്യയായിരുന്നു.” യാതൊരു സങ്കോചവുമില്ലാതെ അയാൾ ചെറുചിരിയോടെ പറഞ്ഞു.

അയാളുടെ മറുപടി അവളുടെ നെഞ്ചിൽ ആഴ്ന്നിറങ്ങി. അന്ന് രാത്രി അവർ പരസ്പരം കലഹിച്ചു കൊണ്ടിരുന്നു. മമ്മിയുടെ കരച്ചിലും നിസ്സഹായവസ്‌ഥയും കണ്ട് പീഹുവിന്‍റെ മുഖം വാടി. അവൾ പപ്പയുടെ അടുത്ത് ചെന്ന് പറഞ്ഞു.

“പപ്പ ഇവിടെ നിന്ന് പൊയ്ക്കോ.”

മനീഷ് പോയതോടെ പ്രാചി അസ്വസ്ഥതയോടെ മുറിയിൽ ഉലാത്തി കൊണ്ടിരുന്നു. സങ്കടം സഹിക്കാതെ അവൾ സ്നേഹയെ ഫോൺ ചെയ്‌തു.

“ഹലോ…” ഉറക്കത്തിൽ നിന്നെഴുന്നേറ്റ സ്നേഹ തളർന്ന ശബ്ദത്തിൽ ചോദിച്ചു. പ്രാചിയുടെ കരച്ചിൽ കേട്ട് സ്നേഹ എഴുന്നേറ്റിരുന്നു.

“നീ പറഞ്ഞത് ശരിയാ എന്‍റെ ജീവിതം ഒരു തമാശയായിരിക്കുന്നു.” പ്രാചി നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.

“പ്രാചി, നമ്മൾ കഴിഞ്ഞ അധ്യായം അടയ്ക്കാതെ പുതിയ അധ്യായം തുറക്കാനാവില്ല.” കാര്യങ്ങൾ കേട്ട ശേഷം സ്നേഹ മറുപടി പറഞ്ഞു.

“മനീഷ് നിന്‍റെ ജീവിതത്തിലെ മോശം അധ്യായമായിരുന്നു. നീയത് ഇപ്പോഴും അടയ്ക്കാൻ ശ്രമിച്ചില്ല. അയാളെ ഒഴിവാക്കുക.”

രാവിലെ നിർത്താതെയുള്ള ഡോർബെൽ മുഴങ്ങുന്നത് കേട്ടാണ് പ്രാചി ഉറക്കമുണർന്നത്. അവൾ ഓടിപോയി വാതിൽ തുറന്നതും ചേച്ചിയും ചേട്ടനും മക്കളായ റിയയും രാഹുലും മുന്നിൽ നിൽക്കുന്നത് കണ്ട് അദ്ഭുതപ്പെട്ടു. പ്രാചി ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപിടിച്ചു.

പീഹു റിയയേയും രാഹുലിനെയും കണ്ട് തുള്ളിച്ചാടി. കുട്ടികൾ മൂവരും മുറിയിൽ ബഹളം വച്ച് ഓടി നടന്നു.

“വേഗം സാധനം പായ്ക്ക് ചെയ്യ് നമുക്ക് വീട്ടിൽ പോകാം.” ചേച്ചി മുറിയിൽ കടന്നയുടൻ സാധനങ്ങൾ പെറുക്കിയൊതുക്കി പായ്ക്ക് ചെയ്യാൻ തുടങ്ങി.

“നീ ട്രാൻസ്ഫർ വാങ്ങി വന്നത് നന്നായി.” ചേട്ടൻ അവളെ അഭിനന്ദിച്ചു.

പ്രാചി മറുപടിയൊന്നും പറയാതെ പുഞ്ചിരിച്ചു.

നിയമപരമായി വേർപ്പെടുത്തിയ ബന്ധത്തെ തന്‍റെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും വേർപ്പെടുത്തിയ ആശ്വാസതണലിലായിരുന്നു അവൾ…

ഇനി ഒരു പുതിയ അധ്യായം തുറക്കണം. തീരാത്ത മധുരിതമായ അധ്യായം. ചേച്ചി അവളെ ചേർത്തു പിടിച്ച് ചുമലിൽ തലോടി.

ദീത്യയുടെ വിളയാട്ടം

കോവിഡ് -19 നാട്ടിൽ പറന്നിറങ്ങുന്നതിനു മുമ്പാണ് ദീത്യയും അമ്മയും നാട്ടിലെത്തിയത്. ഒരു വിവാഹാഘോഷത്തിൽ പങ്കു ചേരനാനായിരുന്നു ശിഖ മകൾ ദീത്യയോടൊപ്പം നാട്ടിൽ വന്നത്. ആഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു പോകുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന അന്നേക്ക് ലോക്ക്ഡൗൺ ചാടി വീണതിനാൽ അവർക്ക് തിരിച്ചു പോകാൻ കഴിയാതെ വന്നു.

സ്കൂൾ അവധി കാലത്താണ് ദീത്യയും അമ്മയും നാട്ടിൽ വരിക പതിവ്. അച്‌ഛനും അമ്മയും മകളും ഒരുമിച്ചാണ് നാട്ടിലെത്തുക. രണ്ടുമൂന്നു ദിവസം അച്‌ഛൻ അവരോടൊപ്പം ഇവിടെ നിന്ന് തിരിച്ചു പോകും. അച്‌ഛന് ജോലി മറുനാട്ടിലായതിനാൽ അധികനാൾ ഇവിടെ നിൽക്കാൻ കഴിയാറില്ല. ഇത്തവണ ലോക്ക്ഡൗണിനോട് ചേർന്ന് സ്ക്കൂൾ അവധി കൂടി വന്നതിനാൽ നാട്ടിൽ കൂടുതൽ നാൾ നിൽക്കാൻ സാധിച്ചു.

നഗരത്തിലെ പ്രശസ്തമായൊരു വിദ്യാലയത്തിൽ യുകെജിയിലാണ് ദീത്യ പഠിക്കുന്നത്. അന്യസംസ്ഥാനക്കാരൊടൊപ്പം പഠിക്കുകയും വളരുകയും ചെയ്യുന്നതിനാൽ ആ നാടിന്‍റെ ഭാഷയും മാതൃഭാഷയും ഒരു പോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് അവൾക്കുണ്ടായിരുന്നു. ഇരുഭാഷകളും അനായാസേന സംസാരിക്കുന്നതിനാൽ സഹപാഠികളുടെയും അധ്യാപകരുടെയും ഇടയിൽ സൂപ്പർ ഗേളായി അവൾ വിലസി നടന്നു.

സ്കൂൾ അവധിയിൽ ഒരു മാസം ദീത്യ ഞങ്ങൾക്കൊപ്പമാണ്. ഞങ്ങൾ എന്നു പറഞ്ഞാൽ അമ്മയുടെ അച്‌ഛനും അമ്മയും മാമനും മാമിയും. ഞങ്ങളുടെയെല്ലാം ചെല്ലക്കുട്ടിയായി അവൾ ഞങ്ങളെ ഭരിച്ച് നടക്കും. ദീത്യ നാട്ടിലെത്തിയാൽ ഞങ്ങൾ ഇവിടെ ക്വാറന്‍റൈയിനിൽ ആകും. അവൾ എന്തു പറയുന്നുവോ അതനുസരിച്ച് തന്നെ എല്ലാം ചെയ്‌തു കൊടുക്കണം. അതാണ് ഇവിടുത്തെ കീഴ്വഴക്കം. ആരെങ്കിലും അവൾക്കെതിരുനിന്നാൽ എനിക്ക് അച്ഛന്‍റെടുത്തേക്ക് പോകണമെന്ന് പറഞ്ഞ് വാശിപിടിക്കും. അതിനാൽ അവൾ ഞങ്ങൾക്ക് ഒരു പേടി സ്വപ്നം കൂടിയാണ്.

നഗരത്തിലെ ഇടുങ്ങിയ ജീവിതത്തിൽ നിന്നും തെന്നിമാറി ഗ്രാമത്തിലെ വിശാലതയിലെ ഊഷ്മളത ദീത്യ അതിസൂതം ആസ്വദിച്ചിരുന്നു. വീടിനുള്ളിൽ ഒതുങ്ങി ഇരിക്കാതെ മുറ്റത്തും തൊടിയിലും അവൾ യഥേഷ്ടം പാറി നടന്നു.

തൊടിയിലെ വിഭവ സമൃദ്ധി അവൾക്ക് ഒരു അദ്ഭുതമാണ്. ചക്കയും മാങ്ങയും വാഴക്കുലകളും കയ്യെത്തും ദൂരത്ത് കായ്ച്ചു നിൽക്കുന്ന ചെന്തെങ്ങിൻ കുലകളും അവളെ വിസ്മയിപ്പിച്ചിരുന്നു. അവയെ ചുംബിക്കാൻ ഓടിയെത്തുന്ന അണ്ണാനെയും പറവകളെയും ഇമകൾ പൂട്ടാതെ നോക്കി നിൽക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കവും മുഖത്തെ തേജസ്സും അവളെ കൂടുതൽ സുന്ദരിയാക്കും.

പറമ്പിൽ സ്വൈര്യ വിഹാരം നടത്തുന്ന മയിൽ കൂട്ടങ്ങളെ നോക്കി ശിഖ ഒരിക്കൽ പറഞ്ഞു. നാടാകെ മാറി പോയി എന്നു തോന്നുന്നു. പണ്ടൊക്കെ മയിലുകളെ കാണാൻ നാം കാഴ്ച ബംഗ്ലാവിൽ പോകണമായിരുന്നു. ഇന്നു അവ നമ്മളെ കാണാൻ വീടുകളിൽ വന്നു തുടങ്ങി അല്ലേ? ചോദ്യരൂപേണയാണ് ചോദിച്ചതെങ്കിലും ഒരു നിമിഷം ഞാൻ അവരുടെ ബാല്യത്തിലേക്ക് നടന്നിറങ്ങി.

മകനെയും മകളെയും കൊണ്ട് കാഴ്ച ബംഗ്ലാവിലേക്ക് പോയ ആ നാളുകളിലേക്ക്. പകൽ മുഴുവനും മൃഗശാലയിലെ പക്ഷികളെയും മൃഗങ്ങളെയും കണ്ട് നടന്ന് സന്ധ്യമയങ്ങിയിട്ടു വീട്ടിലേയ്ക്ക് മടങ്ങി പോരാൻ സമ്മതിക്കാതെ അവിടെ തന്നെ നിന്ന് തിരിഞ്ഞ് കളിക്കുന്ന മക്കളുടെ ബാല്യത്തിലേയ്ക്ക്. ഗേയ്റ്റിനു പുറത്തെ ഐസ്ക്രീം വിൽപനക്കാരന്‍റെ പിപി വിളിയാണ് പുറത്ത് കടക്കാൻ അന്ന് ഞങ്ങളെ സഹായിച്ചത്. നീയും മോളും ഇവിടെ എത്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ അവ നിങ്ങളെ കാണാൻ വന്നതാണ്. ശിഖയെ സന്തോഷിപ്പിക്കാനായി ഞാനും പറഞ്ഞു.

പൂന്തോട്ടത്തിൽ തേൻ കുടിക്കാൻ പറന്നു നടക്കുന്ന തുമ്പികളെയും ശലഭങ്ങളെയും പിടിക്കാൻ ഒപ്പം ഓടി നടന്ന് ക്ഷീണിതയായി ദീത്യ കിതച്ചു കൊണ്ട് ഒരിടത്ത് ഇരിപ്പായി.

കൊച്ചുമകൾക്കായി ഞാൻ തയ്യാറാക്കി വച്ചിരുന്ന ചെംതെങ്ങിൽ നിന്ന് അടർത്തിയെടുത്ത് ചെത്തികുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഇളനീർ വെള്ളം എടുത്ത് ശിഖയെ ഏൽപിച്ചു. ദീത്യയ്ക്ക് കൊടുക്കാനായി, അവളിലെ നഷ്ടപ്പെട്ട ഊർജ്ജം തിരിച്ചെടുക്കാൻ. ബോട്ടിൽ കൈയ്യിൽ കിട്ടിയതും ചുണ്ടോടു ചേർത്ത് മതിവരുവോളും വലിച്ചു കുടിച്ച് ഒഴിഞ്ഞ കുപ്പി ഒരു ദീർഘ നിശ്വാസത്തോടെ അവൾ അമ്മയെ ഏൽപിച്ചു.

വാ… ഇനി നമുക്ക് കല്ലു കളിക്കാം. എന്നു പറഞ്ഞ് മകളെ കൈപിടിച്ച് ശിഖ എഴുന്നേൽപ്പിച്ചു. ഇന്നത്തെ തലമുറയിലെ പെൺകുട്ടികളിൽ നിന്നും കല്ലുകളി അകന്നു പോകുന്നതിലെ ആകുലത ശിഖയുടെ വാക്കുകളിൽ നിഴലിച്ചിരുന്നു. ആ കളിയെ ഉത്തേജിപ്പിച്ചെടുക്കാമെന്നു കരുതിയാണ് മകളെ കൂട്ടിയത്. ഒരിടത്ത് അടങ്ങിയിരിക്കുമല്ലോ, അവളോടൊപ്പം താനും ഓടി നടക്കേണ്ടല്ലോ എന്ന ഉദ്ദേശശുദ്ധി കൂടി അമ്മ മനസ്സിലുണ്ടായി കാണും.

മഴക്കാലത്ത് വീടിന്‍റെ ചുമരുകളിലേക്ക് ചളിവെള്ളം തെറിക്കാതിരിക്കാനായി തറ ഭാഗത്തിനു ചുറ്റും കരിങ്കൽ മെറ്റൽ ഭംഗിയിൽ പാകി നിരത്തിയിരുന്നു. അതിൽ മേൽ മകളെ ഇരുത്തി ശിഖ അവൾക്കഭിമുഖമായി ഇരുന്നു. കൊത്തം കല്ല് കളി എങ്ങിനെ തുടങ്ങാമെന്ന് ദീത്യയ്ക്ക് പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം കളിച്ചു കാണിച്ചു കൊണ്ടിരുന്നു. ഏതാനും കല്ലുകൾ ഉള്ളം കൈയ്യിലെടുത്ത് അവയെല്ലാം ഒരുമിച്ച് മേലോട്ട് ഇട്ട് ഉള്ളം കൈതിരിച്ചു പിടിച്ച് കൈ പത്തിയുടെ പുറകിൽ കല്ലുകൾ വീഴ്ത്തുകയും അവ വീണ്ടും മുകളിലേക്കിട്ട് ഉള്ളം കൈയ്യിൽ പിടിക്കുകയും ചെയ്ത് മകൾക്ക് കളി പഠിപ്പിച്ചു കൊണ്ടിരുന്നു.

പഴയ തലമുറയിലെ ഈ പഴയ കളിയിൽ സംതൃപ്തി വരാതെ മകൾ എഴുന്നേറ്റു നിന്ന് അവിടെ കിടന്നിരുന്ന മെറ്റൽ ഇരുകൈ കൊണ്ടു വാരി എടുത്ത് പുറത്തേക്ക് എറിഞ്ഞു കളിച്ചു തുടങ്ങി. മകളെ എത്ര ശ്രമിച്ചിട്ടും തന്‍റെ വലയത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയാതെ വന്നപ്പോൾ ദേഷ്യത്തോടെ അമ്മ മകളോടു പറഞ്ഞു. “അച്ഛാച്ഛൻ പൈസ കൊടുത്ത് വാങ്ങിച്ചിട്ടതാണ്. അത് വാരിയെടുത്ത് പുറത്തേക്ക് കളയണ്ട.” തന്നോടാണ് അമ്മ പറയുന്നതെന്ന ഭാവം പോലും കാണിക്കാതെ മകൾ തന്‍റെ ഈ കളിയിൽ വിനോദം കണ്ടെത്തി.

കൊറോണ നാട്ടിലെ ജനങ്ങളുമായി കൂടുതൽ ആത്മബന്ധം സ്‌ഥാപിച്ചെടുക്കുകയും ഇവിടെ നിന്ന് ഒഴിഞ്ഞു പോകാൻ വൈമനസ്യം കാണിച്ചു തുടങ്ങുകയും ആയപ്പോൾ ചെറിയ ചെറിയ അയവോടെ ലോക്ക്ഡൗൺ നീണ്ടു നീണ്ടു പോയി. 65 വയസ്സിനു മുകളിൽ പ്രായം ഉള്ളവരും 10 വയസ്സിനു താഴെയുള്ളവരും വീട്ടു തടങ്കലിൽ തന്നെ അപ്പോഴും അടഞ്ഞു കിടക്കേണ്ടി വന്നു. പാർക്കും ബീച്ചും അമ്പലങ്ങളും പുറം കാഴ്ചകളും എനിക്കും കൊച്ചുമകൾക്കും നിഷിധ്യമായി. അയവ് ഞങ്ങൾക്ക് ആശ്വാസ മരുഭൂമിയില്ല.

അടുത്തൊരു ദിവസം അത്യാവശ്യ കാര്യത്തിനായി പുറത്ത് പോകേണ്ടി വന്നപ്പോൾ ആരോഗ്യ വകുപ്പിന്‍റെ നിബന്ധനകൾ എല്ലാം അനുസരിച്ച് ഞാൻ മുഖാവരണം ധരിക്കുമ്പോൾ ശിഖ ഓർമ്മിപ്പിച്ചു. “അച്‌ഛൻ ടൗണിൽ നിന്നും മടങ്ങി വരുമ്പോൾ ഒരു ബോൾ വാങ്ങിച്ചു കൊണ്ടു വരണംട്ടൊ…. ദീത്യയ്ക്ക് കളിക്കാനാണ്.” ദീത്യയുടെ ആവശ്യമായതിനാൽ മറക്കാൻ പാടില്ലല്ലോ? ഞാൻ ബോൾ… ബോൾ… ബോൾ… എന്ന് മനസ്സിൽ ഉരുവിട്ടു കൊണ്ട് തന്നെ നടന്നു.

മകളുടെ ആവശ്യത്തെക്കാൾ പേരകുട്ടിയുടെ സന്തോഷത്തെ മനസ്സിൽ കണ്ടു കൊണ്ടാണ് ഞാൻ മടങ്ങി വന്നത്. വിവിധ വർണത്തിലുള്ള ബോൾ മകൾക്കു കൈമാറുമ്പോൾ ദീത്യയുടെ മുഖമാണ് ശ്രദ്ധിച്ചത്. ഇരുവരുടെയും മുഖത്തെ വിസ്മയം എന്‍റെ മനസ്സിനും കുളിരേകി.

പന്തു കിട്ടിയ സന്തോഷത്താൽ പുതിയ കളി തുടങ്ങാനായി ശിഖ മകളെയും കൂട്ടി മുറ്റത്തേക്കിറങ്ങി. മുറ്റത്തിന്‍റെ ഒരു ഭാഗത്ത് മകളെ നിർത്തി പന്തുകളിയുടെ ബാല പാഠങ്ങൾ വിവരിച്ചു കൊടുത്തു കൊണ്ടിരുന്നു. അമ്മ അവിടെ നിന്ന് കാലു കൊണ്ട് മോളുടെ അടുത്തേക്ക് പന്ത് അടിച്ചു തരും. മോളുടെ അടുത്ത് പന്ത് എത്തിയാൽ കാലു കൊണ്ട് അമ്മയുടെ അടുത്തേക്ക് അടിച്ചു തരിക. കളിയുടെ വശങ്ങളെക്കുറിച്ച് ദീത്യയ്ക്ക് കളിയിലൂടെ തന്നെ മനസ്സിലാക്കി കൊടുത്തു കൊണ്ടിരുന്നു. ഏതാനും സമയം അമ്മയുടെ ഇംഗീതമനുസരിച്ച് പന്ത് അടിച്ചു കൊടുത്തതിനു ശേഷം തൃപ്തി വരാതെ മകൾ ഓടി പോയത് തന്‍റെ പഴയ കളിയിലേക്ക് തന്നെ. കല്ലുകൾ എടുത്ത് വാരിയെറിയുന്നതിനായി.

മകൾ അടിച്ചു തെറിപ്പിച്ച പന്ത് എടുത്ത് മകൾക്ക് പിന്നാലെ ചെന്ന അമ്മ ശാസന രൂപത്തിലാണ്. ദീത്യയോട് പറഞ്ഞത് “ അച്ഛാച്ഛൻ കണ്ടാൽ ചീത്ത പറയും…വാ… നമുക്ക് ഇവിടെ ഇരുന്ന് കളിക്കാം.” ശിഖ പരന്നു കിടന്നിരുന്ന മെറ്റലിൽ ഇരുകാലുകളും കൂട്ടി ചമ്രം പടിഞ്ഞിരുന്നു.

മനസ്സിൽ എന്തോ ആലോചിച്ചെടുക്കും പോലെ ദീത്യ ഏതാനും നിമിഷം മൗനിയായി നിന്നു. അടുത്ത നിമിഷം അമ്മയുടെ അരികിലേയ്ക്ക് ഓടി വന്ന് അമ്മയുടെ കൈകൾ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.

അമ്മ വന്ന് അവിടെ നിൽക്കൂ. മകൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ശിഖ നോക്കി. മകൾക്കു എതിർ ദിശയിലേക്കാണ് വിരൽ ചൂണ്ടിയിരുന്നത്. അവൾ തുടർന്ന്, ഞാൻ ഇവിടെ നിന്ന് എറിയുന്ന കല്ലുകൾ അമ്മ അവിടെ നിന്ന് പെറുക്കി ഇങ്ങോട്ടെറിയുക. അപ്പോൾ അച്ഛാച്ഛൻ ചീത്ത പറയില്ല.

തികച്ചും അപ്രതീക്ഷിതമായിരുന്നു ദീത്യയുടെ ഈ മറുപടി. മകളുടെ ഈ വാക്കുകൾ അമ്മയുടെ മനസ്സിൽ അസ്വാസ്‌ഥ്യം കലർത്തിയെങ്കിലും ഒരു കോംമ്പ്രമൈസിന്‍റെ സുഖം ആ വാക്കുകളിൽ നിന്ന് അമ്മ മനസ്സ് ചികഞ്ഞെടുത്തു. മനസ്സിനെ ഒരു നിമിഷം നിയന്ത്രിച്ച് മകളെ കെട്ടി പിടിച്ചു നെറ്റിയിൽ തുരുതുരാ ചുംബിച്ചു കൊണ്ടിരുന്നു.

അകലെ നിന്ന് ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന എന്നെ നോക്കി മകൾ ശിഖ പറഞ്ഞു. എങ്ങിനെ ഒരു പ്രശ്നം കോമ്പ്രമൈസ് ചെയ്യാം എന്നുള്ള അറിവ് ഇപ്പോൾ തന്നെ അവളുടെ മനസ്സിൽ ഉണർന്നല്ലോ.

മകളുടെ വാക്കുകൾ കേട്ട് എന്‍റെ മനസ്സിൽ നുരഞ്ഞു പൊന്തിയ ചിരിയെ കൊച്ചുമകൾ കാണാതിരിക്കാൻ ചുണ്ടുകൾ കടിച്ചമർത്താൻ ഞാനും പാടു പെടുന്നുണ്ടായിരുന്നു.

സുഹൃത്ത്

ഇന്നലെ ശിപ്പായി ധരം സിംഗ് മേശവലിപ്പിൽ വച്ചു പോയ കത്ത്. അമ്മയെഴുതിയതാണത്. ഓഫീസിലെ തിരക്കൊഴിഞ്ഞ് അതെടുത്തു വായിച്ചപ്പോഴാണ് രവിയെപ്പറ്റി ഓർത്തു പോയത്. നാട്ടിലെ പല വിശേഷങ്ങൾ എഴുതിയ കൂട്ടത്തിൽ എന്‍റെ സുഹൃത്ത് രവി വീട്ടിൽ വന്നിരുന്നതായി അമ്മ എഴുതിയിരിക്കുന്നു. എന്‍റെ വിവരങ്ങളെല്ലാം തിരക്കി ഒരുപാട് തേന്മാമ്പഴം വീട്ടിൽ ഏൽപ്പിച്ചിട്ടാണ് പോയതത്രേ. അതാ മാന്തോപ്പിലെ മാമ്പഴം തന്നെ. അത്തരം മാമ്പഴം അവന്‍റെ വീടിനു പിറകിലെ മാമ്പഴഗന്ധം തിരതല്ലുന്ന മാന്തോപ്പിൽ ധാരാളമായുണ്ട്. ചെറുപ്പത്തിൽ ഞാനും രവിയുമടക്കമുള്ള കൂട്ടുകാരുടെ പ്രധാന മേച്ചിൻ പുറമായിരുന്നു ആ മാന്തോപ്പ്.

മരങ്ങളും ചെടികളും പടർന്നു പച്ച തഴച്ചു കിടക്കുന്ന മാന്തോപ്പ്. ഇളം കാറ്റിൽ ചില്ലയൊന്നുലഞ്ഞാൽ പൂമരപ്പൂക്കൾ പൊഴിയുമാറ് പഴുത്ത മാമ്പഴങ്ങൾ വീഴുമായിരുന്നു. കിളികൾക്കും അണ്ണാനും എല്ലാർക്കും ഇഷ്ടം പോലെ മാമ്പഴം അവിടെയുണ്ടാകും. വേരുകൾ മുരടിച്ച നാട്ടുമാവാകട്ടെ, പ്രസന്ന ചിത്തനായ തറവാട്ടു കാരണവരെപ്പോലെ ദീർഘകായനായി ചില്ലകളിലൂടെ തണലു പടർത്തി ആ മാന്തോപ്പിൽ എഴുന്നു നിന്നു. ഞാൻ എന്നാണ് അവധിക്ക് നാട്ടിൽ വരുന്നതെന്ന് അവൻ കൂടക്കൂടെ അന്വേഷിച്ചിരുന്നു. അവന്‍റെ അന്വേഷണവും മറ്റു വിശേഷങ്ങളുമെല്ലാം വിശദമായി ചോദിച്ചു കൊണ്ടായിരുന്നു അമ്മയുടെ കത്ത്.

ജോലി സംബന്ധമായ തിരക്കുകൾ മൂലം നാട്ടിലേക്ക് പോയിട്ട് വർഷം ഏറെയാകുന്നു. ഇക്കുറി ഏതെങ്കിലും മാർഗ്ഗത്തിലൂടെ അവധി തരപ്പെടുത്തി നാട്ടിൽ പോകണം. ഞാൻ തീർച്ചപ്പെടുത്തി. അമ്മയുടെ അസുഖം തുടങ്ങി, തന്‍റെ സാമീപ്യം ആവശ്യപ്പെടുന്ന വിഷയങ്ങളെല്ലാം മേലുദ്യോഗസ്‌ഥനെ കണ്ട് വിശദമായി അറിയിച്ചു. അദ്ദേഹമാകട്ടെ ഇക്കുറി മറുത്തൊന്നും പറയാതെ എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് അവധിക്കുള്ള അപേക്ഷ പരിഗണിച്ച് അനുവദിച്ചു തന്നു. അതിനുശേഷം എല്ലാ കാര്യങ്ങളും തീരുമാനിച്ച് അമ്മയ്ക്ക് വിശദമായി കത്ത് തയ്യാറാക്കി അന്നത്തെ തീയതി 06-01-1973 രേഖപ്പെടുത്തി ശിപ്പായി ധരം സിംഗിനെ ഏൽപ്പിച്ചു.

ഏറെ നാളുകൾക്കു ശേഷം നാട്ടിൽ പോകുകയാണ്. അതിന്‍റെ സന്തോഷം കൊണ്ട് ഇരിപ്പുറക്കുന്നില്ല. കാന്‍റീനിൽ പോയി പൂരി സബ്ജിക്കൊപ്പം എരുമപ്പാലൊഴിപ്പിച്ചു കൊഴുപ്പിച്ച ചായ ഊതിക്കുടിക്കുമ്പോഴും പിന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുമ്പോഴും നാട്ടിലെ ഓരോ ഓർമ്മകൾ ഇളങ്കാറ്റ് തിരതല്ലും പോലെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു. ഗൃഹാതുരത്വത്തിന്‍റെ ചേറ്റുമണമുള്ള ഇളങ്കാറ്റ്.

തന്നെ കൂട്ടാനായി രവി എന്തായാലും റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കും. തീർച്ച! അവനായി എന്തെങ്കിലും വാങ്ങണം. നല്ലൊരു കമ്പിളിപ്പുതപ്പ് ആവട്ടെ, നാട്ടിലിപ്പോൾ തണുപ്പാണ്. സ്‌ഥിരം വസ്ത്രങ്ങൾ വാങ്ങുന്ന പീതാംബർ സിംഗിനെ സമീപിച്ചു. ഭാംഗിന്‍റെ കറപിടിച്ച പല്ല് വെളിയിൽ കാട്ടി വെളുക്കെ ചിരിച്ചു കൊണ്ട് പീതാംബർ അടുക്കി വച്ചിരിക്കുന്ന കമ്പിളിക്കെട്ടിൽ നിന്നും മേൽത്തരം കമ്പിളി പുതപ്പു തന്നെ എടുത്തു തന്നു. നാട്ടിലേക്കുള്ള യാത്ര മുൻകൂട്ടി കണ്ട് ഒരു അമ്മയ്ക്കും ഏടത്തിക്കുമുള്ള വസ്ത്രങ്ങളും മറ്റും അയാളിൽ നിന്നും മുന്നേ വാങ്ങി വച്ചിരുന്നു…

വീണ്ടും യാത്ര… അപരിചിതത്വത്തിന്‍റെ ഗന്ധമൂറുന്ന പൊടിമണ്ണിനെ പറത്തിക്കൊണ്ട് മിലട്ടറി ജീപ്പിൽ റെയിൽവേ സ്റ്റേഷനിലേക്ക്… അവിടുന്നങ്ങോട്ട് സർവ്വത്തിനേയും പുറകോട്ടു തള്ളിപ്പായുന്ന യാത്രാവണ്ടിയിൽ… പൊതുവെ എനിക്ക് യാത്ര ഇഷ്ടമല്ല. ഓരോ യാത്രയും വേപഥു പൂണ്ടൊരു പറിച്ചു നടലാണെനിക്ക്. പച്ച മണ്ണിലേക്കു പടർന്ന വേരുകളുടെ പിഴുതുമാറ്റം.

ജീവിതത്തിലെ ഏറ്റവും സന്തോഷമേകുന്ന യാത്ര ഏതെന്ന് ചോദിച്ചാൽ ഞാൻ പറയും വീട്ടിലേക്കുള്ള യാത്രയെന്ന്. നാട്ടിലെ ഏതെങ്കിലും സർക്കാരാഫീസിലെ ഉദ്യോഗമായിരുന്നു ലക്ഷ്യം. പക്ഷേ വിധി ദൂരയാത്ര ആവശ്യമായി വരുന്ന ജോലിയിൽ എന്നെക്കൊണ്ടെത്തിച്ചു.

അകലങ്ങളിലെ വെയിലെത്തി നോക്കുന്ന ജനലഴിയിലൂടെ വിസ്തൃതമായ ഗോതമ്പുപാടങ്ങൾ, പിന്നെ പച്ചപിടിച്ച പാടങ്ങൾ. കറുത്ത് ഭീമാകാരനായ രാക്ഷസനെപ്പോലെ എഴുന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ, നിറം മങ്ങി പതഞ്ഞൊഴുകുന്ന നദിയിലെ ജലസാന്ദ്രത, ജാലകത്തിലൂടെത്തുന്ന തിളച്ച വെയിലിൽ കണ്ണുമഞ്ഞളിക്കുന്നു.

തെല്ലിട നേരം ഇമ തല്ലി മിഴിച്ചു. അപ്പോൾ ഒരു കറ്റക്കളം മിഴിവാർന്ന് തെളിഞ്ഞു വന്നു. അവിടെ ഓടിക്കളിക്കുന്ന കുട്ടികൾ. ഗോപി, രവി എല്ലാവരുമുണ്ട്. വേഗതയിൽ ഓടുന്ന ഗോരിയെ തൊടാൻ പിറകെ രവിയാണ് ഓടുന്നത്, ഒപ്പം താനുമുണ്ട്. ആ ഓട്ടത്തിനിടക്ക് ഞൊടി നേരം രവിയുടെ കണ്ണൊന്നു പതറി. കാലിൽ എരടിയ ഒരു മരകുറ്റി. കറ്റ മെതിക്കുന്ന പാറക്കല്ലിൽ മുഖമടിച്ചാണ് രവി വീണത്. കറ്റക്കല്ലിൽ ഒഴുകിപ്പരക്കുന്ന ചോര… രവി ഞരങ്ങിക്കൊണ്ട് മുഖം തിരിച്ചു. മുഖത്ത് നിന്നും ചീറ്റിയൊഴുകുന്ന ചുവന്ന നീരൊഴുക്കുകൾ. ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല, ശബ്ദം തൊണ്ടയ്ക്കുള്ളിൽ കുരുങ്ങിക്കിടന്നു.

ഏറെ പണിപ്പെട്ട് തീവണ്ടി ഒന്നു കുലുങ്ങി നിന്നു. അൽപം കഴിഞ്ഞ് അരിച്ചരിച്ച് നീങ്ങാൻ തുടങ്ങി വല്ലാതെ വിയർത്തു കുളിച്ചിരിക്കുന്നു. ഏറെ പണിപ്പെട്ടാണ് സ്‌ഥലകാലബോധം വീണ്ടെടുത്തത്. പാതി തുറന്ന ട്രെയിനിലെ ഇരുമ്പു ജനൽപ്പാളി പ്രയാസപ്പെട്ട് മുഴുവനായി തുറന്നു. എവിടെയോ പെയ്ത മഴയുടെ തണവുകൾ കൊണ്ട കാറ്റേറ്റപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. ഏതായാലും ഒരു അനുഭവമായി പോയി. കണ്മുമ്പിൽ നടന്ന പോലെ ഒരു സംഭവം. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.

പുറത്തെ ഭ്രമിപ്പിക്കുന്ന ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് ഇരുന്നു. നിയതമായ ആകൃതിയില്ലാത്ത നിഴൽ രൂപങ്ങൾ പിറകിലേക്ക് പാഞ്ഞുമറിഞ്ഞു. ഏതോ സ്റ്റേഷനിൽ തെല്ലിട നേരം വണ്ടി നിർത്തിയപ്പോൾ പുറത്തിറങ്ങി. ഒരു ചായ വാങ്ങിക്കുടിച്ച് തിരിച്ച് വീണ്ടും ഇരിപ്പിടത്തിലേക്ക്. വെളിയിൽ അന്ധമായ കനത്ത ഇരുട്ട്. ഇടക്കെപ്പോഴോ വിദൂരത്തുള്ള വീടുകളിൽ നിന്നുള്ള വെളിച്ചത്തിന്‍റെ തരികൾ. ആകൃതിയില്ലാത്ത നിഴലുകൾ. ഒടുവിൽ ദീർഘദൂര ഓട്ടക്കാരനെപ്പോലെ ട്രെയിൻ തന്‍റെ ഗ്രാമത്തിലെ സ്റ്റേഷനിൽ മെല്ലെ വന്നു നിന്നു. ഇവിടെ യാത്രയുടെ അവസാനം…

അടുത്ത ദിവസം ഈ ട്രെയിൻ തിരിച്ച് യാത്ര തുടരും. ജന്മജന്മാന്തരങ്ങളിലേക്കുള്ള പടു യാത്രകൾ എത്ര പൂർത്തിയായാലും ഇവിടെ കാലം മാത്രം ചലനമറ്റ് കിടക്കും.

തന്‍റെ ഗ്രാമത്തിൽ ഇറങ്ങാൻ രണ്ടോ മൂന്നോ ആളുകളെ കണ്ടുള്ളൂ. അവരെ കാത്തിരിക്കാനോ കൂട്ടാനോ ആരും തന്നെ വന്നതായി കണ്ടില്ല. വണ്ടിയിറങ്ങിയവർ സ്റ്റേഷനു പുറത്തേക്കുള്ള ഊടുവഴിയിലൂടെ പൊടുന്നനെ അപ്രത്യക്ഷരായി. ആ വഴിയുടെ ഇടതുവശത്തെ കരിങ്കൽ ഇരിപ്പിടത്തിൽ ഇരുന്ന ആളെ അപ്പോഴാണ് ശ്രദ്ധിച്ചത്. രവി! രവി എന്നെക്കണ്ടതും ഓടി അടുത്തേക്ക് വന്നു.

ഏറെ നാളുകൾക്കു ശേഷം എന്നെ കണ്ടതിലുള്ള സന്തോഷം ആ മുഖത്ത് ദൃശ്യമായിരുന്നു. ഒപ്പം വിളറിയ ക്ഷീണഭാവവും. അതേപ്പറ്റി ചോദിച്ചപ്പോൾ കറ്റക്കളത്തിലെ നിരന്തരമായ പണിയെക്കുറിച്ച് പറഞ്ഞു. സമയം പന്ത്രടോടടുക്കുന്നു. ഒരുപാടു സമയം കാത്തിരിക്കേണ്ടി വന്നതിന്‍റെ പരിഭവം പറഞ്ഞ് രവി എന്‍റെ പെട്ടികൾ എടുത്ത് നടന്നു. നിറനിലാവിൽ കുറ്റിമുല്ലയുടെ വാസന പുരണ്ട നാട്ടുവഴിയിലൂടെ നടക്കുന്നതിനിടയിൽ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ആയിടെ വിവാഹം കഴിപ്പിച്ചയച്ച പെങ്ങളെക്കുറിച്ച് പറഞ്ഞു. അവർക്ക് സ്ക്കൂൾ ടീച്ചറായി ഉദ്യോഗം ലഭിച്ചതിൽ രവി ആശ്വാസം കൊണ്ടു.

അവന്‍റെ അമ്മയ്ക്ക് വലിവിന്‍റെ അസുഖം കൂടുതലാണെന്നും നാട്ടിലെ വൈദ്യരുടെ ചികിത്സ കൊണ്ട് വലിയ സൗഖ്യമൊന്നും ഇല്ലെന്ന് അവൻ അറിയിച്ചു. അവന്‍റെ അമ്മയെ ഒന്നു പോയി കാണണമെന്ന് ഞാൻ തീർച്ചപ്പെടുത്തി. അക്കാര്യം പറഞ്ഞപ്പോൾ അവനത് വലിയ സന്തോഷമായി. മാമ്പഴഗന്ധം പടർന്ന ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ മാങ്ങ എന്‍റെ വീട്ടിൽ ഏൽപ്പിച്ച കാര്യം അവൻ സൂചിപ്പിച്ചു. അവന്‍റെ കണക്കനുസരിച്ച് ഇന്നേക്ക് അവ പഴുത്തിരിക്കണം.

അങ്ങനെ പലതും പറഞ്ഞ് നടന്ന് എന്‍റെ വീടെത്തി. എന്‍റെ ഭാരിച്ച പെട്ടി പടിക്കെട്ടിനരികെ വച്ച് രവി തിരികെ പോകാനൊരുങ്ങി. ഞാൻ ആശ്ചര്യപ്പെട്ടു. ഇത്ര ദൂരം വന്ന് വീട്ടിൽ കയറാതെ രവി പോകാനൊരുങ്ങുന്നു. എന്‍റെ മനോഗതം അറിഞ്ഞിട്ടെന്ന പോലെ രവി പ്രതികരിച്ചു.

വീട്ടിൽ അമ്മ തനിച്ചാണ്. നിന്നെ ഒന്നു കാണണം. കണ്ടിട്ട് ഒരുപാടായല്ലോ ആ ആഗ്രഹത്തിനു പുറത്താണ് ഈ അസമയത്ത് വീട്ടിൽ നിന്നിറങ്ങിയത്. പിന്നെ ദുഃഖത്തോടെ പറഞ്ഞു. “അമ്മയ്ക്ക് വലിവ് കൂടുതലാണ്.” രാത്രി മഞ്ഞേറ്റു തണുത്ത കൈത്തടം തോളിൽ വച്ച് ഞാൻ ആശ്വസിപ്പിച്ചു. “ടൗണിൽ ഞാൻ അറിയുന്ന പ്രശസ്തനായ ഡോക്ടറുണ്ട്. അദ്ദേഹത്തെക്കാണാം. അമ്മയുടെ അസുഖം പൂർണ്ണമായും മാറും, തീർച്ച” രവിക്കു സന്തോഷമായി. യാത്ര പറഞ്ഞ് അയാൾ പോയി.

കുളിർന്ന കിണറു വെള്ളത്തിന്‍റെ സാന്ദ്രമായ തഴുകലിൽ സ്നിഗ്ധമായ തൊലിയടരുകളിൽ പുതു ജീവൻ മുളപൊട്ടി. അകത്തളത്ത് ചെമ്പു കിണ്ണത്തിൽ കഞ്ഞിയുമായി അമ്മയുണ്ട്. കൂട്ടിരിക്കാൻ വരാറുള്ള ഏടത്തിയുണ്ട്.

നല്ല പോലെ വെന്ത കഞ്ഞി, പച്ചപ്പയറു മെഴുക്കുവരട്ടിയും പപ്പടവും ചേർത്ത് കഴിക്കുമ്പോൾ എന്‍റെ നിറം പൊയ് പോയതായി അമ്മ പരിഭവിച്ചു. തറവാട്ടിലെ കുട്ടികളിൽ ഏറ്റവും നിറം എനിക്കായിരുന്നെന്ന് ഏടത്തിയും ഓർമ്മിച്ചു. ശ്രോതാവായി പുതിയൊരാളെക്കിട്ടിയ അവർ കഥകളുടെ കെട്ടഴിച്ചു.

അമ്മയും ഏടത്തിയും മാടായി കാവ് ക്ഷേത്രത്തിൽ പോയ ഒരു കഥ പറഞ്ഞു തുടങ്ങി. ശത്രുസംഹാര പൂജയ്ക്ക് പ്രസിദ്ധമാണാ ക്ഷേത്രം. ക്ഷേത്രത്തിൽ പേരുകേട്ട ഒരു സിനിമാനടിയേയും കണ്ടുവത്രേ. ചൊവ്വാദോഷക്കാരി അമ്മു, അത്തർ, വാസനാ സോപ്പ് വിൽപ്പനക്കാരനായ കാദറോടൊപ്പം പോയ സംഭവം ഏടത്തി പറഞ്ഞു. അടുത്ത ആഴ്ച വാസനാദ്രവ്യങ്ങളുടെ പണം പിരിക്കാനെത്തിയ കാദറോടൊപ്പം മുഖപടമിട്ട അമ്മുവിനെ നാട്ടുകാർ കണ്ടു.

വയറ്റാട്ടി ശാന്തയുടെ മകൾ ഒരുനാൾ ദേവി കൂടി തുള്ളലാരംഭിച്ചു. പാലും പഴവുമേ കഴിക്കൂ ചില ദിവസങ്ങളിൽ ജലപാനമില്ല. കാഷായ വസ്ത്രം ധരിച്ച് ഒരേ ഇരിപ്പാണ്. വീട്ടിൽ ഭജനയുണ്ട്. ഉച്ചയ്ക്ക് ഭക്‌തർക്ക് അന്നദാനവും. നാട്ടിലെ വലിയ പ്രമാണിമാർ അവിടേക്ക് ദർശനത്തിന് എത്തുന്നുണ്ട്. നാട്ടുകാരുടെ പ്രയാസങ്ങൾക്ക് അവിടെ പരിഹാരമുണ്ട്. അവരുടെ തേജസ് പ്രസരിച്ച മുഖം കണ്ടാൽ കൈ തലോടലേറ്റാൽ വിഷമതകൾ അലിഞ്ഞില്ലാതാവുമെന്ന് വൃദ്ധ സ്ത്രീകൾ പറഞ്ഞു. ഏടത്തി പോയിരുന്നോ? എന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു മറുപടി.

പിന്നെ കഴിഞ്ഞാണ്ടിലെ ഉത്സവ നടത്തിപ്പ് അലങ്കോലമായ കഥ പറഞ്ഞ് ഏടത്തി തലയിൽ കൈവച്ചു. അമ്മയും ഏടത്തിയും പിന്നെയും കഥകൾ പറഞ്ഞു കൊണ്ടിരുന്നു. അതിരുകളില്ലാത്ത സ്‌ഥലകാല സീമയിൽ കഥാപാത്രങ്ങൾ തങ്ങളുടെ വേഷം ആടിത്തീർത്തു. കഥകൾ പിന്നെയും ആവർത്തിച്ചു കൊണ്ടിരുന്നു. കഞ്ഞി കുടിച്ചു കഴിഞ്ഞു.

സ്വല്പം മധുരം കഴിക്കാനാഗ്രഹം. രവിയുടെ തേന്മാമ്പഴത്തെപ്പറ്റി അപ്പോഴോർമ്മ വന്നു. രവി റയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കാനുണ്ടായതും മറ്റും അമ്മയോടു പറഞ്ഞു. പൊടുന്നനെ ഏടത്തിയുടേയും അമ്മയുടേയും മുഖം വിവർണ്ണമായി. ചിലമ്പിച്ച ശബ്ദത്തോടെ അമ്മ പറഞ്ഞു.

“എന്താ കുട്ടി നീ പറയണേ… ദേവകീടെ മോൻ രവീന്ദ്രന്‍റെ കാര്യമാണോ ഈ പറേണത്? ഈശ്വരാ! രവീന്ദ്രൻ മരണപ്പെട്ടു. ഇന്നലെ കറ്റക്കളത്തിൽ കറ്റ കൊണ്ടു പോകാൻ വന്ന ലോറി പുറകോട്ട് എടുത്തപ്പോൾ രവീന്ദ്രനെ തട്ടി. കറ്റ തല്ലുന്ന വലിയ കല്ലിലേക്കാ തലയിടിച്ച് വീണത്. പിന്നെ ചോരപ്രളയമായിരുന്നു.”

അമ്മ ഒന്നു നിർത്തി…

“എന്താ അമ്മേ ഈ അസമയത്ത് ഇത്രക്കങ്ങട് വിസ്തരിക്കാനുള്ളതാണോ ഇതൊക്കെ.”

ഏടത്തി അമ്മയെ ശാസിച്ചു.

പിന്നെ എന്‍റെ നേരെ തിരിഞ്ഞ് പറഞ്ഞു.

“ഉണ്ണി ഒന്നൂല്യ അവൻ എടക്ക് വന്ന് നിന്നെ തിരക്ക്വാർന്നു. നിന്‍റെ കത്തു വന്നപ്പോഴും അവനവിടെ ഉണ്ടാർന്നു. എന്താ ചെയ്യാ ഈശ്വര നിശ്ചയം ല്ലാണ്ടെന്താ പറയാ… എല്ലാരടടുത്തും നല്ല സ്നേഹം ഉള്ള കൊച്ചനായിരുന്നു. ആർക്കും അലോഹ്യായിട്ട് ഒന്നു പറയൂല്യ… പ്രവർത്തിക്കൂല്യ. സുഖല്ലാത്ത ദേവ്യോടത്തി ഇതെങ്ങനെ സഹിക്ക്യാവോ? ശരി ശരി കുട്ടി പോയി ഉറങ്ങിക്കോ വണ്ടീല് നേരെ ഒറങ്ങീണ്ടാവില്യ”

ഞാൻ തലയാട്ടി. പിന്നെ അവർ നാമം ജപിച്ചു കൊണ്ട് അമ്മയേയും കൂട്ടി മുറിക്കുള്ളിലേക്ക് പോയി.

ചൂടു കഞ്ഞി ദേഹത്തെ തപിപ്പിച്ചിരുന്നു. ഇറയത്തിരുന്നാൽ തണുത്ത കാറ്റു കിട്ടും. കിണ്ണം കഴുകി കമഴ്ത്തി വച്ചു. ഇറയത്തേക്ക് നടന്നു. ഉൾമുറിക്കകത്തെ നാമജപം നേർത്തു നേർത്തു ശമിച്ചു.

ജന്മാന്തരങ്ങളിലെ മാമ്പഴഗന്ധം പൂണ്ട ഇളനിലാവിൽ രവിക്ക് താൻ വാക്കു കൊടുത്തതാണ്. അവന്‍റെ അമ്മയെ നല്ലൊരു ഡോക്‌ടറെ കാണിക്കണം. അസുഖം ഭേദമാക്കണം. നിലാവിൽ മുറ്റത്തെ വാഴത്തോട്ടത്തിലെ നിഴലുകൾ വികലമായ ആൾരൂപങ്ങളായി.

ദൂരെ മാമ്പഴത്തിന്‍റെയും കുറ്റിമുല്ലയുടേയും വാസന പ്രസരിക്കുന്ന ഇടവഴിയിലൂടെ ചൂട്ട് വീശിക്കൊണ്ട് ഒരു യാത്രക്കാരൻ നടന്നു നീങ്ങുന്നതു കണ്ടു. ജന്മ ജന്മാന്തരങ്ങളിലെ കർമ്മബന്ധത്തിന്‍റെ ഗർഭ ഭാണ്ഡം പേറിയുള്ള അയാളുടെ യാത്ര? ആ യാത്രക്കാരനോട് വല്ലാതെ അനുകമ്പ തോന്നുകയാണ്.

അയാളുടെ ചൂട്ടിലെ തീത്തുമ്പ് അങ്ങകലെയുള്ള സൂക്ഷ്മ പ്രകാശത്തിലേക്ക് അലിഞ്ഞ് ചേരും വരെ ഞാൻ നോക്കി നിന്നു.

മാധവി

ഏതോ ഒരു സ്ത്രീയാണ്. കൊച്ചച്ചമ്മയെ കാണണമെന്ന്.” കോളിംഗ് ബെല്ലിന്‍റെ സ്വരം കേട്ടപ്പോൾ ആരാണെന്നന്വേഷിക്കാൻ ഉമ്മറത്തേക്ക് പോയ വിമല തിരികെ വന്നറിയിച്ചു. വീട്ടുജോലിയിൽ ഞങ്ങളെ സഹായിക്കുന്നത് അവളാണ്.

മകന്‍റെ പിറന്നാളായതു കൊണ്ട് അടുക്കളയിൽ അൽപം ജോലിത്തിരക്കിലായിരുന്നു ഞാൻ. കൈകഴുകി മുഖമൊന്ന് തുടച്ച് ഉമ്മറത്തേക്ക് ചെന്നപ്പോൾ മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരു പാവം സ്ത്രീ.

അമ്മയുടെ അകന്ന ചാർച്ചയിലുള്ള അമ്മുച്ചിറ്റയുടെ “ബോഡിഗാർഡ്” എന്ന് ബന്ധുക്കളെല്ലാവരും വിശേഷിപ്പിച്ചിരുന്ന മാധവി!

കാലത്തിന്‍റെ ചിതൽ തിന്ന ആ പ്രാകൃതരൂപത്തെ ഞാൻ ഒരുനിമിഷം നടുക്കത്തോടെ നോക്കി നിന്നു പോയി. മുഖഛായയുടെ ചെറിയൊരംശം ഇപ്പോഴും അവശേഷിച്ചിട്ടുള്ളതു കൊണ്ട് മാത്രമാണ് എനിക്കവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ഞാനവരെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. അടുക്കളക്കോലായിലെ ബഞ്ചിലിരുന്ന് തോൾമുണ്ടുകൊണ്ട് മുഖം തുടച്ചു കൊണ്ട് മാധവി ചോദിച്ചു.

“അപ്പു എവിടെ?”

“അകത്തുണ്ട്. ഇന്നവന്‍റെ പിറന്നാളാണ്”

പിറന്നാളിനെക്കുറിച്ച് മാധവിയോട് സൂചിപ്പിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. അവരുടെ മനസ്സിൽ ഒരിക്കലും ഉണങ്ങാത്ത മുറിവിലാണ് സ്പർശിച്ചത്. ആ കണ്ണുകളിപ്പോൾ നിറഞ്ഞൊഴുകി തുടങ്ങിയേക്കാമെന്ന വേവലാതിയോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ എന്‍റെ ഓർമ്മകളിൽ വർഷങ്ങൾക്കു മുമ്പ് എപ്പോഴും കളിയും ചിരിയുമായി നടന്നിരുന്ന ഒരു നാടൻ പെണ്ണ് ഉയർത്തെഴുന്നേറ്റു വന്നു.

അവൾ സുന്ദരിയൊന്നുമായിരുന്നില്ല. പൊക്കം കുറഞ്ഞ് തടിച്ച് ഇരുണ്ട നിറമുള്ള ഒരു ഇരുപത്തഞ്ചുകാരിയായിരുന്നു അവൾ. എത്ര അധ്വാനിക്കാനും മടിയില്ല. ദേഷ്യമോ പരിഭവമോ തീരെ ഇല്ല. എല്ലാവരോടും സ്നേഹം. എപ്പോഴും സന്തോഷം. നിസ്സാര കാര്യത്തിനു പോലും കൈപ്പത്തി കൊണ്ട് മുഖം മറച്ച് കുടുകുടെ ചിരിക്കും, ശബ്ദമില്ലാതെ.

എന്തെല്ലാമോ മാറാരോഗങ്ങളുള്ള അമ്മുച്ചിറ്റയെ ശുശ്രൂഷിക്കണം. തൊഴുത്തിലെ പശുക്കളുടെ കാര്യങ്ങൾ ഉൾപ്പെടെ ആ വീട്ടിലെ എല്ലാ പണികളും ചെയ്യണം. അമ്മുച്ചിറ്റ “മാധവീ” എന്ന് വിളിച്ചു തീരും മുമ്പ് അവളവരുടെ കട്ടിലിനരികിൽ എത്തിക്കഴിയും. അമ്മുച്ചിറ്റക്ക് അവളെ വലിയ കാര്യവുമായിരുന്നു. മാധവിയുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാൻ തനിക്കും ഇഷ്ടമായിരുന്നല്ലോ. അന്നൊക്കെ സ്ക്കൂൾ വിട്ടെത്തിയാൽ തൊട്ടടുത്തു തന്നെയുള്ള അമ്മുച്ചിറ്റയുടെ വീട്ടിലേക്ക് ഒരൊറ്റയോട്ടമാണ്.

നേരം അന്തിമയങ്ങുമ്പോഴാണ് മാധവിയുടെ കുളി. കുളി കഴിഞ്ഞാൽ നിത്യവും ഉമ്മറത്തെ തൊടിയിൽ നിന്ന് ഓറഞ്ചു നിറത്തിലുള്ള രണ്ടു മൂന്ന് ജമന്തി പൂക്കൾ പറിച്ച് നൂലിൽ കോർത്ത് അവൾ മുടിയിൽ ചൂടുമായിരുന്നു.

മൂക്ക് ചുളിച്ചു കൊണ്ട് അമ്മുച്ചിറ്റ പറയും “നീ അടുത്ത് വന്നാൽ ജമന്തിപ്പൂവിന്‍റെ നാറ്റാ.”

അവളപ്പോൾ ശബ്ദമില്ലാതെ കുലുങ്ങി ചിരിക്കും “എനിക്കിതിന്‍റെ വാസന വല്യ ഇഷ്ടമാ”

“അപ്പഴേ നീ നിന്‍റെ ആൾക്ക് മണിയറക്കട്ടിൽ ഒരുക്കാൻ പോണതും ജമന്തിപ്പൂ വിതറീട്ടാ?” ചിറ്റ കളിയാക്കും.

മാധവി നാണിച്ച് വാപൊത്തിച്ചിരിച്ചു കൊണ്ട് ഓടിമറയും. ഒരിക്കലും ആ മണിയറ ഒരുങ്ങില്ലെന്ന് അമ്മുച്ചിറ്റയപ്പോൾ വിചാരിച്ചിട്ടുണ്ടാവില്ല. പെട്ടെന്നാണ് അമ്മുച്ചിറ്റ മരിച്ചത്. അവർക്ക് മക്കളുമില്ലായിരുന്നു. പശുക്കളെ കിട്ടിയ വിലയ്ക്ക് വിറ്റ് വീട് താഴിട്ടു പൂട്ടി.

ചിറ്റയുടെ ഭർത്താവ് സ്വന്തം സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. മാധവിയെ അവളുടെ ഏകബന്ധുവായ ചേട്ടൻ വന്ന് കൂട്ടിക്കൊണ്ടുപോയി.

യാത്ര പറയാൻ നേരം മാധവി പറഞ്ഞു. “വേറെ എവിടേങ്കിലും ഒരു ജോലി അന്വേഷിക്കണം. ഭാര്യേം കുട്ട്യോളുമുള്ള ഏട്ടന് ഭാരമാവരുതല്ലോ.”

കാലം കടന്നു പോയി. എന്‍റെ കോളേജ് വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞ് അന്യനാട്ടിലെ കുടുംബ ജീവിതത്തിനിടക്ക് മാധവിയെനിക്ക് പഴയൊരു ഓർമ്മ മാത്രമായി.

പ്രസവത്തിന് നാട്ടിലേക്ക് വന്നിരിക്കുമ്പോഴാണ് ഒരു ദിവസം തീരെ അപ്രതീക്ഷിതമായി മാധവി വീണ്ടും പ്രത്യക്ഷപ്പെടുന്നത്. അതും നിറ വയറോടെ. “എപ്പോഴാ നിന്‍റെ കല്യാണം കഴിഞ്ഞത്?” അവളെ കണ്ടയുടനെ അമ്മ ചോദിച്ചു.

“ഞാൻ… എനിക്ക്…” മാധവിയുടെ കണ്ണുകൾ നിലം പൊത്തുന്നത് കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നി.

“നിന്‍റെ ആൾ എവിടെ?”

തലയും കുമ്പിട്ട് മാധവി അപ്പോഴും അതേ നിൽപ്പ് തന്നെ. ആ മൗനം അമ്മയിൽ ചില സംശയങ്ങളുണ്ടാക്കിയിരിക്കണം. “അസത്ത്… എവിടെയോ അലഞ്ഞ് വയിറ്റിലുണ്ടാക്കീട്ട്…” തിരിഞ്ഞു നടക്കുന്നതിനിടയിൽ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.

അവിഹിത ഗർഭമെന്ന മഹാപരാധത്തിന്‍റെ ഭാരവും പേറി എല്ലാ അവജ്ഞയും ഏറ്റുവാങ്ങാൻ തയ്യാറായി അവളപ്പോഴും തലയും കുമ്പിട്ട് നിന്നതേയുള്ളൂ.

അമ്മയുടെ പിറകേ ഞാനും നടന്നകലാൻ തുടങ്ങുമ്പോൾ മാധവിയുടെ ഇടറുന്ന സ്വരം “കുട്ടിക്കും മാസം തികഞ്ഞിരിക്ക്യാല്ലേ?”

“ഉം” ഗൗരവം വിടാതെ ഞാനൊന്ന് മൂളുക മാത്രം ചെയ്‌തു.

“കുട്ടിക്കെന്നോട് വെറുപ്പാണല്ലേ? തെറ്റ് എന്‍റേതല്ല കുട്ടി, ഞാൻ ജോലിക്ക് നിന്ന വീട്ടിലെ സാറെന്നെ ബലം പ്രയോഗിച്ച്…” മാധവിയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

“കുഞ്ഞിനെ നശിപ്പിക്കാമെന്ന് ആ സാറ് പറഞ്ഞു. എനിക്കതിനു കഴിഞ്ഞില്ല കുട്ടീ. ഏട്ടനെന്നോട് നാഴികയ്ക്ക് നാൽപതുവട്ടം വീട്ടിന്നിറങ്ങി പോകാൻ പറയും. ഞാനെങ്ങോട്ടു പോകാനാ. ഇപ്പെഴെനിക്ക് മരിക്കാനും തോന്നണില്ല.”

മാധവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി “ആശുപത്രിയിൽ പോകാൻ സമയമായി. കുറച്ച് പൈസ കിട്ടിയാൽ…”

സത്യാവസ്‌ഥ അറിഞ്ഞപ്പോൾ അമ്മയുടെ മനസ്സും ആർദ്രമായി. അമ്മ വിളമ്പിക്കൊടുത്ത ചോറ് ആർത്തിയോടെ അകത്താക്കി പഴന്തുണിക്കെട്ടും കുറച്ച് പണവുമായി അവർ മടങ്ങിപ്പോയി.

അപ്പുവിന്‍റെ ചോറൂണിന് ഞങ്ങൾ നാട്ടിലേക്ക് വന്നയിടക്ക് വീണ്ടും മാധവി വന്നു. ഓരോമനക്കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ചു കൊണ്ട്. നിറചിരിയുമായി. അവനെ പ്രസവിച്ചത് എന്‍റെ മകൻ അപ്പു ജനിച്ച ദിവസം തന്നെയാണ്. ആ കുഞ്ഞിനെ വിളിക്കുന്നതും അപ്പുവെന്നു തന്നെയാണത്രേ. കുഞ്ഞിനെ മുലയൂട്ടി ഉറക്കിക്കിടത്തി എന്‍റെ മകനെ എടുത്ത് ലാളിച്ച്, ഞങ്ങളുടെ കുടുംബ വിശേഷങ്ങളെല്ലാം ചോദിച്ച്, സ്വന്തം പരാധീനതകളെക്കുറിച്ച് പറഞ്ഞ് കണ്ണീരൊഴുക്കി, അമ്മ വിളമ്പി വച്ച ഭക്ഷണം രുചിയോടെ കഴിച്ച്, വെയിലാറും വരെ വിശ്രമിച്ച് ഞങ്ങൾ നൽകിയ ധനസഹായം നന്ദിയോടെ ഇരുകൈയും നീട്ടി വാങ്ങി കുഞ്ഞിനെ ഒക്കത്തെടുത്ത് മാധവി യാത്രയാവുകയും ചെയ്‌തു.

നാലഞ്ചു വർഷങ്ങൾ കടന്നു പോയി. ഒരു വേനലൊഴിവിന് നാട്ടിൽ വന്നപ്പോൾ മാധവിയതാ വീണ്ടും, കൈവിരലിൽ തൂങ്ങി നടക്കുന്ന ഒരഞ്ചുവയസ്സുകാരന്‍റെ അഭാവം ഓർമ്മിപ്പിച്ചു കൊണ്ട് ഏകയായി.

എന്നെ കണ്ടയുടനെ രണ്ടുവയസ്സ് തികയും മുമ്പേ വിധി തട്ടിയെടുത്ത തന്‍റെ കുഞ്ഞിനെ കുറിച്ച് എന്തെല്ലാമോ പറഞ്ഞ് മാധവി നിർത്താതെ കരഞ്ഞു.

അപ്പുവിനെ ചേർത്തു പിടിച്ച് തലോടിക്കൊണ്ട് വീണ്ടും ഹൃദയം പൊട്ടിക്കരഞ്ഞു. കൂലിപ്പണി ചെയ്‌തു കിട്ടുന്ന കാശ് ഏട്ടനെ ഏൽപ്പിക്കുന്നതു കൊണ്ട് ആരുമിപ്പോൾ വീട്ടീന്നിറങ്ങാൻ പറഞ്ഞ് ശല്യം ചെയ്യുന്നില്ലെന്ന് സ്വയം ആശ്വസിച്ചു. പതിവു പോലെ സുഖവിവരങ്ങൾ അന്വേഷിച്ചു. ഭക്ഷണം കഴിച്ച് അൽപം വിശ്രമിച്ച ശേഷം ഞങ്ങൾ നൽകിയ വസ്ത്രങ്ങളും പണവും സഞ്ചിയിലാക്കി കണ്ണീരോടെ യാത്രയാകുകയും ചെയ്‌തു.

അപ്പു പ്ലസ്ടുവും മെഡിക്കൽ എൻട്രൻസും പരീക്ഷകളെഴുതിക്കഴിഞ്ഞ് ആ വേനലൊഴിവിന് ഞങ്ങൾ നാട്ടിൽ വന്നിരിക്കുമ്പോഴാണ് നീണ്ട ഇടവേളയ്ക്കു ശേഷം തികച്ചും അപ്രതീക്ഷിതമായി മാധവി വന്നത്. അവർ വല്ലാതെ ക്ഷീണിച്ചിരുന്നു. “കുറെ കാലായല്ലോ കണ്ടിട്ട്?” ഞാൻ ഓർമ്മിപ്പിച്ചു.

“ഒന്നും പറയേണ്ടെന്‍റെ കുട്ട്യേ. വാർക്ക പണിക്കിടക്ക് പൊക്കത്തീന്നു വീണ് നട്ടൊല്ലൊടിഞ്ഞു. ഇപ്പോഴും ഭാരപ്പെട്ട പണിയെടുത്താൽ സഹിക്കാനാവാത്ത നട്ടെല്ലുവേദനയാ. കാലുമ്മേ നിറച്ചാണീംണ്ട്. പണിക്കു പോയില്ലെങ്കിൽ ഏടത്തി കുത്തുവാക്ക് പറയാൻ തുടങ്ങും. അതുകൊണ്ട് പോകാതിരി ക്കാനും വയ്യ. അപ്പു എവിടെ?”

ഞാൻ അപ്പുവിനെ വിളിച്ചു കൊണ്ടു വന്നു. മാധവിയുടെ ദുരന്തകഥ ഒരിക്കൽ ഞാനവനോട് പറഞ്ഞിരുന്നു.

അപ്പുവിന്‍റെ കൈയിൽ തലോടിക്കൊണ്ട് അണപൊട്ടിയൊഴുകുന്ന കണ്ണീർ നിയന്ത്രിക്കാനുള്ള വിഫലശ്രമത്തോടെ മാധവിയും ഒരു കൗമാരക്കാരന്‍റെ സങ്കോചത്തോടെ എന്നാൽ ആ ലാളന നിഷേധിക്കാനാകാതെ അപ്പുവും ഏതോ പൂർവ ജന്മബന്ധത്തിന്‍റെ കാണാച്ചരടിൽ കുരുങ്ങി നിൽക്കുന്ന നിമിഷങ്ങൾ… അതിനെല്ലാം സാക്ഷിയായി ഈ ഞാനും…

എല്ലാവരുടെയും വിശേഷങ്ങളെല്ലാം ചോദിച്ചും സ്വന്തം മനസ്സിലെ ദുഃഖഭാരം കുറെ കരഞ്ഞു തീർത്തും ഞങ്ങളുടെ മനസ്സിൽ സഹാനുഭൂതിയുടേയും നിസ്സഹായതയുടേയും ആകുലതകൾ അവശേഷിപ്പിച്ചു കൊണ്ട് പതിവു പോലെ മാധവി യാത്രയാകുകയും ചെയ്‌തു.

പിന്നീടവരെ കാണുന്നത് ഇന്നാണ്. അഞ്ചാറ് വർഷങ്ങൾക്ക് ശേഷം അപ്പുവിന്‍റെ പിറന്നാൾ ദിവസമായ ഇന്ന്. ഒരു ഗ്ലാസിൽ കാപ്പിയുമായി അടുക്കള കോലായിലേക്ക് നടക്കുമ്പോൾ ഞാൻ ആലോചിച്ചിരുന്നത് സ്വന്തം മകനെക്കുറിച്ചോർത്ത് കണ്ണീരൊഴുക്കുന്ന മാധവിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നാണ്. പക്ഷേ ഉണങ്ങി വരണ്ട ചതുപ്പുനിലം പോലെയുള്ള ആ കണ്ണുകൾ എന്നെ അമ്പരപ്പിച്ചു.

നിശ്ചേതനമായ ആ കണ്ണുകളിലേക്ക് നോക്കും തോറും വല്ലാത്തൊരു അസ്വാസ്‌ഥ്യം എന്നെ പിടിക്കൂടി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ജടകെട്ടിയ തലമുടിയും മൊരിപിടിച്ച ശരീരവുമായി കൂനിക്കൂടിയിരുന്ന് കാപ്പിയൂതിക്കുടിക്കുന്ന ആ പ്രാകൃതരൂപത്തിൽ പഴയ മാധവിയെ കണ്ടെത്താനുള്ള എന്‍റെ ശ്രമം പരാജയപ്പെടുകയാണെന്ന് ഞാൻ ഒരു നടുക്കത്തോടെയറിഞ്ഞു.

അകത്തു ചെന്ന് മാധവിയെത്തിയിട്ടുണ്ട് എന്നറിയിച്ചപ്പോൾ എന്നോടൊപ്പം അടുക്കളക്കോലായിലേക്ക് നടന്നു കൊണ്ട് അപ്പു പറഞ്ഞു “എന്നെക്കണ്ടാൽ അവരപ്പോൾ കരയാൻ തുടങ്ങും. അതാ പ്രശ്നം.” എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല.

നിർവികാരതയോടെ ഏതാനും നിമിഷം അവരവന്‍റെ മുഖത്തേക്ക് മിഴി ചിമ്മാതെ നോക്കി. പിന്നെ ഓർമ്മകളിൽ പരതും പോലെ കണ്ണുകൾ അകലെയെങ്ങോ അലഞ്ഞു. ചുണ്ടുകളപ്പോൾ അവ്യക്‌തമായി എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ ഓർമ്മ വന്നതുപോലെ അവർ മടിക്കുത്തിൽ നിന്ന് ഒരു ചെറിയ പന്തെടുത്ത് അപ്പുവിന്‍റെ നേരെ നീട്ടി. എന്തെല്ലാമോ പറയാൻ ബാക്കിയുണ്ടെന്ന പോലെ അവന്‍റെ കണ്ണുകളിലേക്ക് നോക്കി അപ്പുവും ഞാനും ഇമ ചിമ്മാൻ പോലും മറന്ന് നിൽക്കുമ്പോൾ അവർ വീണ്ടും പിറുപിറുക്കാൻ തുടങ്ങിയിരുന്നു.

ഒരിലയിൽ പിറന്നാൾ വിഭവങ്ങൾ വിളമ്പി മാധവിയുടെ മുന്നിൽ വച്ച ശേഷം ഞാനവർക്ക് കൊടുക്കാനായി അലമാരയിൽ നിന്ന് മുണ്ടുകളെടുക്കുവാൻ ചെറിയൊരു പനിയും ചുമയുമായി വിശ്രമിക്കുന്ന അമ്മയുടെ മുറിയിലേക്ക് ചെന്നു. ഇടയ്ക്കിടെ വിസ്മൃതിയുടെ അന്ധകാരത്തിലേക്ക് വഴുതി പോകുന്ന മാധവിയുടെ മാനസിക നിലയെക്കുറിച്ച് അപ്പു അപ്പോൾ അമ്മയോട് സംസാരിക്കുകയായിരുന്നു.

ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കരുതലോടെ അപ്പു പറഞ്ഞു.

“അവർ കടുത്ത ഡിപ്രഷനിലാണ്. സ്‌ഥിതി കൂടുതൽ വഷളാകുന്നതിന് മുമ്പ് അവരെ ഇവിടെ ഏതെങ്കിലും നല്ല അനാഥാലയത്തിലാക്കാൻ കഴിഞ്ഞാൽ…” അപ്പുവിന്‍റെ അഭിപ്രായം എനിക്കും സ്വീകാര്യമായിത്തോന്നി.

“രാമകൃഷ്ണാശ്രമത്തിന്‍റെ കീഴിലുള്ള അനാഥാലയത്തിൽ ഒഴിവുണ്ടോയെന്നന്വേഷിക്കാം. മാധവിക്കതിന് സമ്മതമാണോ എന്ന് ചോദിക്ക്. സമ്മതമാണെങ്കിൽ നമ്മുടെ രാജപ്പനോട് പറഞ്ഞ് ഏർപ്പാടാക്കാം. അയാൾ അവിടത്തെ കമ്മിറ്റി അംഗമാണല്ലോ” അമ്മ പറഞ്ഞു.

“ഞാൻ മാധവിയോട് ചോദിച്ചിട്ട് വരാം.” അലമാരയിൽ നിന്നെടുത്ത കുറച്ച് മുണ്ടുകളും പണവുമായി ഞാൻ അടുക്കള കോലായിലേക്ക് ചെന്നു. പക്ഷേ മാധവിയവിടെ ഉണ്ടായിരുന്നില്ല. വിളമ്പി വച്ചിരുന്ന ഭക്ഷണത്തിൽ ഉറുമ്പരിക്കാൻ തുടങ്ങിയിരുന്നു. പിന്നെ ഒരിക്കലും മാധവി ഞങ്ങളെ കാണാൻ വന്നതേയില്ല.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें