ദീപ്തി

 

7 വർഷം മുമ്പുള്ള ഒരു ശനിയാഴ്ച, ഞാനവളെ ആദ്യമായി കണ്ടത് ഇപ്പോഴും ഓർക്കുന്നു. രാത്രി ഏകദേശം 11 മണി, ഉറങ്ങുന്നതിന് മുമ്പായി വസ്ത്രം മാറാൻ പോകുന്ന നേരത്താണ് കടുത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഡോർബെൽ മുഴങ്ങിയത്. എന്‍റെ മുഖത്തേക്ക് നീരസത്തോടെ നോക്കി കൊണ്ട് ഭർത്താവ് പിറുപിറുത്തു, “ഈ നേരത്ത് ആരാ?”

“ആവോ അറിയില്ല” ഉറക്കച്ചടവോടെ അദ്ദേഹം കിടക്കയിൽ നിന്നുമെഴുന്നേറ്റ് വസ്ത്രം നേരെയാക്കി ഡോറിനടുത്തേക്ക് നടക്കുന്നതിനിടെ ഡോർബെൽ വീണ്ടും മുഴങ്ങി. വന്നയാൾക്ക് എന്തോ തിടുക്കമുള്ളതു പോലെ…

“ഛെ, ആരാ ഈ നേരത്ത്? വീട്ടിൽ വരാൻ കണ്ട സമയമാണോ ഇത്?” അദ്ദേഹം തെല്ലൊരു നീരസത്തോടെ പിറുപിറുത്തു കൊണ്ട് വാതിലിനടുത്തേക്ക് നടന്നു.

വാതിൽ തുറക്കുന്ന ശബ്ദത്തിനൊപ്പം പുറത്തു നിന്നും ഏതോ സ്ത്രീയുടെ ശബ്ദം കേൾക്കുന്നതു പോലെ എനിക്ക് തോന്നി. തിടുക്കത്തിൽ എന്തോ പറയുന്നതുപോലെ. അവരുടെ അസമയത്തുള്ള വരവിൽ ഭർത്താവിനുണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിച്ചു കൊണ്ട് അവർ സംസാരിച്ചു തുടങ്ങി. അപ്പോഴേക്കും ഞാൻ മുറിയിൽ നിന്നും പുറത്തെ വാതിലിനടുത്തേക്ക് ചെന്നു.

“ഹലോ, നിങ്ങൾ രജ്ഞന അല്ലേ? ഞാൻ ദീപ്തി” എന്നു പറഞ്ഞു കൊണ്ട് അവൾ ഒട്ടും കൂസലില്ലാതെ എന്‍റെയടുത്തേക്ക് വന്ന് കൈനീട്ടി.

അവൾ എന്‍റെ കൈപിടിച്ചു കൊണ്ട് ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു.

“ഞാൻ നിങ്ങളുടെ കോളനിയിൽ തന്നെയാ താമസം. അങ്ങ് 251-ാം നമ്പർ വീട്. കുറെ നാളുകളായി നിങ്ങളെ കാണണമെന്ന ആഗ്രഹമായിരുന്നു എനിക്ക്. സമയം ഒത്തു വന്നില്ല. ഇന്നോർത്തപ്പോൾ ഇങ്ങ് പോന്നു.”

“വരൂ” അൽപം നീരസത്തോടെയാണെങ്കിലും ഞാനവരെ അകത്തേക്ക് ക്ഷണിച്ചു. നല്ല തളർച്ചയും ക്ഷീണവുമുള്ളതിനാൽ ആതിഥേയ മര്യാദയോടെ സംസാരിക്കാനുള്ള മൂഡിലുമായിരുന്നില്ല.

“അയ്യോ, ഇവിടെ വേണ്ട. നമുക്കൊരുമിച്ച് പുറത്തു പോയി കോഫി കുടിക്കാം. മെഡോ കോഫി ഷോപ്പിൽ പോകാം.”

“മെഡോയിലോ? ഈ സമയത്ത്? നാളെ പോകാം?”

“അയ്യോ അത് പറ്റില്ല. നാളെ നമ്മൾ കാണുമെന്ന് ആരറിഞ്ഞു. നമുക്ക് ഇന്ന് തന്നെ പോകാം. നല്ല രസമായിരിക്കും. കോഫി ഷോപ്പ് ലേറ്റ് നൈറ്റ് വരെയുണ്ടല്ലോ.”

അവർ എന്തെങ്കിലും പ്രതികരിക്കും മുമ്പെ ദീപ്തി വേഗം തന്നെ വാതിലും കടന്ന് പുറത്തേക്ക് പോയി. “വേഗം രണ്ടുപേരും റെഡിയായി വാ. ഡ്രസ് മാറേണ്ട ആവശ്യമില്ല. അതൊക്കെ ആര് ശ്രദ്ധിക്കാനാ. എന്‍റെ കാർ റോഡിൽ പാർക്ക് ചെയ്‌തിരിക്കുകയാ. അവിടെ അധികനേരം പാർക്ക് ചെയ്യാൻ പറ്റില്ല. ഞാനവിടെ വെയിറ്റ് ചെയ്യാം” എന്ന് അവൾ മടങ്ങുന്നതിനിടെ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. ഇതെന്ത് കഥ എന്നർത്ഥത്തിൽ ഞാനും ഭർത്താവും പരസ്പരം പകച്ചു നോക്കി. ദീപ്തി വീടിന് പുറത്താണ്. അതുകൊണ്ട് മറ്റ് പോംവഴിയൊന്നുമില്ലാതെ ഞങ്ങളിരുവരും പെട്ടെന്ന് ജീൻസും ടീഷർട്ടുമണിഞ്ഞ് ദീപ്തിയുടെ കാർ പാർക്ക് ചെയ്തയിടത്ത് എത്തി.

അപ്പോൾ അതായിരുന്നു ദീപ്തി. നല്ല ഊർജ്ജസ്വലയായ പുറം പൂച്ച് കാട്ടാത്ത പച്ചയായ സ്ത്രീ. മനസിലുള്ളത് അവൾ തുറന്ന് പറയും. അവൾ റോഡിലൂടെ നടന്നു പോകുന്നത് പലപ്പോഴും കണ്ടിരുന്നുവെങ്കിലും മുമ്പൊരിക്കലും അവളെ പരിചയപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പക്ഷേ, എന്തു കൊണ്ടാണെന്നറിയില്ല. അവളെ പണ്ടുതൊട്ടെ എനിക്ക് പരിചയമുള്ളതു പോലെ തോന്നി.

നല്ല പൊക്കം, വടിവൊത്ത ശരീരം, ഇരുകവിളിലും പുഞ്ചിരിക്കുമ്പോൾ വിരിയുന്ന മനോഹരമായ നുണക്കുഴികൾ. ചുമലിനും താഴെ വരെ നീണ്ടിടതൂർന്ന മുടി അവളുടെ നീണ്ട മുഖത്തിന് മനോഹരമായി ഫ്രെയിം ഒരുക്കിയിരുന്നു. അതിനും അപ്പുറമായിരുന്നു അവളുടെ കരിവണ്ടു പോലെയുള്ള മിഴിയിണകൾ. വാചാലമായ മിഴികൾ. പക്ഷേ ദീപ്തി ഒന്നും സംസാരിക്കാതിരിക്കുമ്പോഴാണ് കണ്ണുകൾ വാചാലമാകുന്നതെന്ന് പറയാം. എല്ലാം കൂട്ടിച്ചേർത്താൽ നല്ല ചുറുചുറുക്കും ചൊടിയുമുള്ള പെൺകുട്ടി.

എനിക്കും ദീപ്തിക്കുമിടയിൽ സൗഹൃദം ഉടലെടുക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഞങ്ങളിരുവരും ഡെറാഡൂൺകാരായിരുന്നു. മാത്രവുമല്ല, പൊതുമേഖല ബാങ്കിലാണ് ഞങ്ങളിരുവരും ജോലി ചെയ്തിരുന്നതും. ആദ്യം നോർമൽ കപ്പുചിനോ കുടിച്ചു കൊണ്ട് പരസ്പരം വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. പിന്നീട് ഐറിഷ് കോഫി, കോൾഡ് കോഫി വിത്ത് ഐസ്ക്രീം വരെ കഴിച്ചു കൊണ്ട് സംസാരം ഇടതടവില്ലാതെ സമയത്തെ അതിക്രമിച്ചു കൊണ്ട് മുന്നോട്ടു കടന്നു. സംസാരിച്ച് സംസാരിച്ച് സമയം വെളുപ്പിനെ 3 മണിയായതു പോലും ഞങ്ങളറിഞ്ഞില്ല.

സംസാരത്തിനിടെ അവൾ തന്‍റെ ബോയ്ഫ്രണ്ടിനെപ്പറ്റിയും പറഞ്ഞു. ദീപക്. ദീപക് അമേരിക്കയിൽ എംബിഎ ചെയ്യാൻ പോയിരിക്കുകയാണെന്നും ഇനി ഒരു വർഷം കഴിഞ്ഞേ മടങ്ങുവെന്നും അവൾ പറഞ്ഞു. പക്ഷേ ദീപക്കിന്‍റെ മാതാപിതാക്കൾ അവരുടെ വിവാഹ തീരുമാനത്തെ അനുകൂലിച്ചിട്ടില്ലായത്രേ. അതിന് കാരണം ദീപ്തി ഇരുനിറക്കാരിയാണെന്നതായിരുന്നു. പക്ഷേ ദീപക് ഉറച്ച തീരുമാനത്തിലാണ്. അവൻ വിവാഹം ചെയ്യുന്നുവെങ്കിൽ അത് ദീപ്തിയെ മാത്രമായിരിക്കും അല്ലാതെ മറ്റൊരാളേയും ആയിരിക്കുകയില്ല.

ആ രാത്രി ഞങ്ങൾക്കിടയിൽ രൂപപ്പെട്ട ശക്തമായ സൗഹൃദം ദിനംപ്രതി അടിയുറച്ചു കൊണ്ട് മുന്നേറി കൊണ്ടിരുന്നു. കഴിഞ്ഞ ജന്മത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ട ഏതോ ഒരാളെപ്പോലെയായിരുന്നു അവളെനിക്ക്. ഞങ്ങളെന്നും വൈകുന്നേരം ഒരുമിച്ച് നടക്കാനിറങ്ങി, ഒരുമിച്ച് സമയം കിട്ടുമ്പോൾ ഷോപ്പിംഗ് നടത്തി. സിനിമ കാണാനും ഒരുമിച്ച് പോയി. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അവൾ ഞങ്ങളുടെ മൂന്നാമത്തെ കുടുംബാംഗമായി മാറിയിരുന്നു.

യാതൊരു പൊങ്ങച്ചവുമില്ലാത്ത വ്യക്‌തിത്വമായിരുന്നു അവളുടേത്. ഒളിമറയില്ലാത്ത പെരുമാറ്റം. മനസിൽ തോന്നുന്നത് അവൾ അറുത്തു മുറിച്ചു പറയും. ഒരു ഞായറാഴ്ച ദിവസം, ഡോർബെൽ 3 വട്ടം മുഴങ്ങി. ദീപ്തിയുടെ അതെ തിടുക്കം ഡോർബെല്ലിനും. അതിപ്പോൾ ദീപ്തിയുടെ മറ്റൊരു പ്രതിരൂപമായി മാറിയിരിക്കുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ പുറത്ത് ദീപ്തി. പതിവുപോലെ കൈനീട്ടലില്ല, അഭിവാദനമില്ല. അവൾ തെല്ലും കൂസാതെ നേരെ?എന്‍റെ അടുക്കളയിലേക്ക് നടന്നു.

എനിക്കൊന്നും മനസിലായില്ല. അവൾ നേരെ ചെന്ന് കിച്ചൻ ഡ്രോയർ തുറന്ന് എന്‍റെ മുഴുവൻ സ്പൂണും ഫോർക്കുമെടുത്തു. “വീട്ടിൽ കുറച്ചുപേർ ലഞ്ചിനു വരുന്നുണ്ട്. എന്‍റെ കൈവശം സ്പൂണൊന്നും അധികമില്ല. നിങ്ങളിന്ന് കൈ കൊണ്ട് കഴിച്ചാൽ മതി. ങ്ഹാ, വേണ്ട ഈ രണ്ട് സ്പൂൺ വച്ചോ ബാക്കി വൈകുന്നേരം തരാം കേട്ടോ.” എന്നു പറഞ്ഞു കൊണ്ട് അവൾ പുറത്തേക്കോടി.

“ശരി വൈകുന്നേരം കാണാം. ഞാൻ ഫുഡ് കൊണ്ടുവരാം. നമുക്കൊരുമിച്ച് കഴിക്കാം.” അവൾ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.

എനിക്കവളുടെ പെരുമാറ്റം കണ്ടിട്ട് ചിരിയാണ് വന്നത്. എന്നേക്കാൾ ഏതാനും വർഷം ഇളയതാണ് അവൾ. അതുകൊണ്ടു കൂടി എനിക്കവൾ കുഞ്ഞനുജത്തിയെപ്പോലെയായിരുന്നു. വൈകുന്നേരമായി, പിന്നെ രാത്രിയായി. ഞാൻ രാത്രിയിലേക്കായി ഡിന്നർ തയ്യാറാക്കിയിരുന്നില്ല. ദീപ്തി വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. പറഞ്ഞതു പോലെ അവൾ സ്പൂണും ഫോർക്കും തിരികെ കൊണ്ടു വന്നു തന്നു.

“ഭക്ഷണമൊന്നും ബാക്കി വന്നില്ല. വന്നവരെല്ലാം മൊത്തം കഴിച്ചു. ഫ്രിഡ്ജിൽ എന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ എടുക്ക് ഞാൻ അപ്പോഴേക്കും കിച്ചടി തയ്യാറാക്കാം.” വന്നയുടനെ അവൾ പറഞ്ഞു.

അങ്ങനെ മാസങ്ങൾ കടന്നു പോയി. എപ്പോഴാണെന്നറിയില്ല, അവളിൽ ചില വിചിത്രമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഒരിക്കൽ ഒരു സംഭവമുണ്ടായി ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു അവളുടെ പെരുമാറ്റം. ഞാൻ വീടിന് പുറത്ത് ഗെയിറ്റിനടുത്തായി നിൽക്കുകയായിരുന്നു, ഈ സമയം ദീപ്തി ജോലിയും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. ദൂരെ നിന്നുള്ള അവളുടെ വരവ് കണ്ടപ്പോൾ തന്നെ മനസിൽ എന്തോ പന്തികേട് തോന്നി. ആകെ ആടിയുലഞ്ഞ പോലെയുള്ള വരവ്. അടുത്ത് വന്നപ്പോൾ ഞാനവളുടെ മുഖത്തേക്ക് നോക്കി. “എന്താ നീ ഇങ്ങനെ വളഞ്ഞു പുളഞ്ഞു നടക്കുന്നത്, എന്ത് പറ്റി? എന്തെങ്കിലും പ്രോബ്ളം ഉണ്ടോ?”

എന്‍റെ ചോദ്യം കേട്ട് അവൾ ഉടനടി പൊട്ടിച്ചിരിച്ചു. അവളുടെ കവിളിലെ നുണക്കുഴികൾ വിരിഞ്ഞു. “ഏയ് ഒന്നുമില്ല. കുറച്ച് ദിവസമായി നേരെ നടക്കാൻ പറ്റുന്നില്ലായിരുന്നു. ഡോക്ടർ പറഞ്ഞത്. ക്ഷീണം കൊണ്ടായിരിക്കുമെന്നാ. അതുകൊണ്ട് കുറച്ച് വിറ്റാമിൻ കഴിക്കാൻ പറഞ്ഞു. പക്ഷേ എവിടെയോ എന്തോ പ്രശ്നമുള്ളതു പോലെ എനിക്ക് തോന്നുന്നു. നാളെ ഏതെങ്കിലും സ്പെഷ്യലിസ്റ്റിനെ കാണണമെന്ന് വിചാരിക്കുവാ. അയ്യോ… നേരം വൈകി. പോകട്ടെ.” എന്നു പറഞ്ഞു കൊണ്ട് ഇടറിയ കാലുകളോടെ അവൾ ആടിയാടി ഫ്ളാറ്റ് ലക്ഷ്യമാക്കി നടന്നു.

മൂന്ന് ദിവസത്തിനു ശേഷം അവളുടെ ഫോൺ വന്നു. “രജ്ഞനാ ഞാൻ ഹോസ്പിറ്റലിലാണ്. എല്ലാം പെട്ടെന്നായിരുന്നു. അതുകൊണ്ട് പറയാൻ പറ്റിയില്ല.”

“എന്ത്, ഹോസ്പിറ്റലിലോ? ഏത് ഹോസ്പിറ്റലിൽ, എന്താ നിനക്ക് പറ്റിയത്?”

“അയ്യോ പേടിക്കണ്ട, എന്‍റെ മസ്തിഷ്കത്തിൽ ഏതോ കീടം കടന്നു കൂടിയിരിക്കുന്നു. ഇതെനിക്ക് എപ്പോഴെ അറിയാമായിരുന്നു. ഇപ്പോ ന്യൂറോളജിസ്റ്റ് ഒരു ട്യൂമർ കണ്ടെത്തി. കീടങ്ങളുടെ വീടായിരിക്കുമത്” എന്ന് പറഞ്ഞു കൊണ്ട് അവൾ ഉച്ചത്തിൽ ചിരിച്ചു.

“നീ തെളിച്ച് പറ. ഇങ്ങനെ കടങ്കഥ പറയാതെ?” ഞാനവളോട് ദേഷ്യത്തോടെ പറഞ്ഞു.

“ഉടനടി സർജറി ചെയ്യണമെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഞാനും സമ്മതിച്ചു. അതുകൊണ്ട് അമ്മയോട് ഡെറാഡൂണിൽ നിന്നും വരാൻ പറഞ്ഞിട്ടുണ്ട്. നാളെയാണ് സർജറി എന്നെ കാണാൻ നീ വരുമല്ലോ അല്ലേ?”

ഒരു നിമിഷം സ്‌ഥലകാലബോധം നശിച്ചവളെ പോലെ ഞാൻ നിന്നു. മുന്നോട്ട് എന്ത് പറയണമെന്നറിയാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

ഇത്രയും സങ്കീർണ്ണമായ സർജറിയ്ക്ക് തൊട്ട് തലേന്നുള്ള സന്ധ്യയ്ക്ക് യാതൊരു ടെൻഷനുമില്ലാതെയിരിക്കാൻ ആർക്കാണ് കഴിയുക.

അവളുടെ മമ്മിയെ കണ്ട് ദീപ്തിയുടെ ആരോഗ്യവിവരം അറിയുന്നതിനായി ഞാനെന്നും ഹോസ്പിറ്റലിൽ പോയി കൊണ്ടിരുന്നു. 5 ദിവസത്തിനു ശേഷം അവളെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി. അവളുടെ മനോഹരമായ മുടിയൊക്കെയും മുറിച്ച് കളഞ്ഞിരുന്നു. മാത്രവുമല്ല ശിരസ്സിൽ ബാൻഡേജും ഇട്ടിരുന്നു. ഏറെ ക്ഷീണിതയായിരിക്കുന്നു അവൾ. പക്ഷേ അവളുടെ പുഞ്ചിരിയ്ക്ക് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. എത്ര ധൈര്യശാലിയാണവൾ. അവളെക്കുറിച്ചോർത്ത് എനിക്ക് മനസിൽ അഭിമാനം തോന്നി.

പക്ഷേ അവളുടെ മുഖത്ത് എന്തോ ഒരു മാറ്റമുണ്ടായതു പോലെ എനിക്ക് തോന്നി. മുഖത്തിന്‍റെ ഷെയ്പ് ആകെ മാറിയിരിക്കുന്നു. പക്ഷേ ചോദിക്കാൻ ധൈര്യമുണ്ടാകാതെ മനസിലുണർന്ന സങ്കടത്തെ കടിച്ചമർത്തി.

എന്‍റെ മുഖത്തെ ഭാവമാറ്റം അവൾ പെട്ടെന്ന് കണ്ടുപിടിച്ചു. “എന്താ നോക്കുന്നത്, എന്‍റെ മുഖം വളഞ്ഞിരിക്കുന്നുവല്ലേ? ആ തെമ്മാടി ട്യൂമർ ഉണ്ടല്ലോ എന്‍റെ മസ്തിഷ്കത്തിലെ നെർവിനെയൊക്കെ ചുറ്റിപിണഞ്ഞിരിക്കുകയായിരുന്നു. പാവം സർജൻ കുറേ ശ്രമിച്ചു. ഒടുവിൽ ആ നെർവിനെ മുറിക്കേണ്ടി വന്നു.” എന്നു പറഞ്ഞു കൊണ്ട് അവൾ പൊട്ടിച്ചിരിച്ചു. ആ ചിരിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന സങ്കടവും നിരാശയും എനിക്ക് വ്യക്‌തമായി കാണാമായിരുന്നു.

“ജീവൻ തിരിച്ചു കിട്ടിയത് വളരെ ഭാഗ്യമായെന്നാ ഡോക്ടർ പറഞ്ഞത്. പിന്നെന്ത് മുഖം? എന്നെ മനസിലാകുന്നവർ, സ്നേഹിക്കുന്നവർ ഞാൻ ജീവനോടെയിരിക്കുന്നത് കാണാനല്ലേ ഇഷ്ടപ്പെടുക. എന്നെ മനസിലാക്കാത്തവർ എന്ത് വേണേലും ചിന്തിച്ചോട്ടെ. അതെന്നെ ബാധിക്കുന്ന കാര്യമല്ല. അതല്ലേ ശരി?” പിന്നെയും അവൾ ആയിരം വാട്ട് പവറുള്ള ബൾബു പോലെ പുഞ്ചിരിച്ചു.

ഈ ചെറുപ്രായത്തിൽ നേരിട്ട ഇത്രയും വലിയ പ്രഹരം അവൾ എങ്ങനെയോ ചിരിച്ചു കൊണ്ട് അഭിമുഖീകരിക്കുകയായിരുന്നു. അവളെനിക്കൊരു അദ്ഭുതമായിരുന്നു. ഹോസ്പിറ്റലിലെ മണി മുഴങ്ങി. സന്ദർശകരുടെ സമയം കഴിഞ്ഞിരിക്കുന്നു.

ഞാൻ പതിയെ യാന്ത്രികമായി ഹോസ്പിറ്റലിന്‍റെ പടിയിറങ്ങി വീട്ടിലേക്ക് മടങ്ങി. വഴിയിലുടനീളം അവളെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസിൽ. വിധി അവളോട് എത്ര വലിയ അന്യായമാണ് കാട്ടിയത്. രണ്ട് ദിവസത്തിനു ശേഷം ഞാൻ വീണ്ടും അവളെ കാണാനായി ഹോസ്പിറ്റലിലെത്തി. ദീപ്തി കറുത്ത കണ്ണട ധരിച്ച് കിടക്കയിൽ കിടക്കുകയായിരുന്നു.

“ഹായ്, എന്താ സ്റ്റൈൽ. അകത്ത് മുറിയിലിരിക്കുമ്പോൾ കറുത്ത കണ്ണടയോ?” പെട്ടെന്ന് ഒന്നുമാലോചിക്കാതെ ഞാനവളെ കണ്ടയുടനെ പറഞ്ഞു. പക്ഷേ അവളുടെ നിരാശപൂണ്ട മുഖം കണ്ടപ്പോൾ എനിക്ക് ഉള്ളിൽ കുറ്റബോധം തോന്നി. അവളുടെ കോടിയ മുഖം കണ്ടപ്പോൾ എന്‍റെ മനസ് കുറ്റബോധം കൊണ്ട് നീറി.

“പരാലിസിസ് വന്നതു കൊണ്ട് കണ്ണിമ വെട്ടുന്നില്ല. ഇൻഫക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടർ കണ്ണട ധരിക്കാൻ പറഞ്ഞിരിക്കുകയാ” അവൾ ഗൗരവം പൂണ്ട ശബ്ദത്തിൽ പറഞ്ഞു. സർജറിക്ക് ശേഷം അന്നാദ്യമായാണ് ഞാനവളെ അസ്വസ്ഥയായി കണ്ടത്.

അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു.“സാരമില്ല കുറച്ചു ദിവസത്തെ കാര്യമല്ലേ, എല്ലാം ശരിയാകും” പക്ഷേ അവളുടെ ആ അവസ്‌ഥ കാണാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല.

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ശേഷം കുറച്ചു നാളത്തെ പരിപൂർണ്ണ വിശ്രമം ആവശ്യമുള്ളതിനാൽ അവൾ മാതാപിതാക്കൾക്കൊപ്പം ഡെറാഡൂണിലേക്ക് മടങ്ങി. ഏകദേശം 2 മാസത്തെ വിശ്രമത്തിനു ശേഷം അവൾ ഡൽഹിയിലെ സ്വന്തം ഫ്ളാറ്റിലെത്തി.

അതെ പോലെ മെലിഞ്ഞ് നീണ്ട് ആത്മവിശ്വാസമുള്ള പെൺകുട്ടിയായി. അവളുടെ ശിരസിൽ മുടി വളർന്നിരുന്നു. പക്ഷേ ഒരെയൊരു വ്യത്യാസം മാത്രം. അവൾ എപ്പോഴും കണ്ണട ധരിച്ചിരുന്നുവെന്നതാണ്. അടഞ്ഞു പോയ ഇടതു കണ്ണും വികലമായ മുഖത്തിന്‍റെ ഏറെക്കുറെ ഭാഗം പുറമേക്ക് പ്രകടമാകാതിരിക്കാനുമായിരുന്നുവത്.

ഒരു ദിവസം വൈകുന്നേരം കോളനിയിലെ വാക്‌വേയിലൂടെ നടക്കവെ അവൾ മനസിൽ മൂടികിടന്ന ആ സങ്കടം അവസാനം എന്നോട് പങ്കുവച്ചു.

“രജ്ഞനാ, എന്‍റെ ഈ മുഖം കണ്ടിട്ട് ദീപക് എന്നെ പഴയതു പോലെ സ്നേഹിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ? എന്നെ വിവാഹം ചെയ്യാൻ അയാൾ ഇപ്പോഴും തയ്യാറാണെന്ന് കരുതുന്നുണ്ടോ?”

അവളുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് നൽകേണ്ടതെന്നറിയാതെ ഞാൻ പകച്ചു നിന്നു. ഞാൻ ദീപക്കിനെ ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്നാലും അവളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ആശ്വസിപ്പിക്കേണ്ടതാവശ്യമാണ്. “അയാൾ നിന്നെ സത്യസന്ധമായി സ്നേഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വിവാഹം ചെയ്യും.” അവളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഞാനീ മറുപടി പറഞ്ഞതെന്ന് എനിക്കറിയാമായിരുന്നു.

“നിനക്കറിയാമോ രജ്ഞനാ, ദീപക് എനിക്ക് കുറേ മെസേജ് അയച്ചിരുന്നു. കുറേ തവണ അവൻ വിളിക്കുകയും ചെയ്‌തിരുന്നു. പക്ഷേ അതിനൊന്നും മറുപടി കൊടുക്കാൻ എനിക്കാവുമായിരുന്നില്ല.”

അവൾ തന്‍റെ ദുപ്പട്ട കൊണ്ട് വിരലുകൾ പൊതിഞ്ഞു പിടിക്കുന്നത് അവളറിയാതെ ഞാൻ ശ്രദ്ധിച്ചു. അവളാകെ അസ്വസ്ഥയും ദുഃഖിതയുമാണെന്ന് അവളുടെ ചലനങ്ങളിൽ നിന്നും വാക്കുകളിൽ നിന്നും എനിക്ക് വായിച്ചറിയാൻ കഴിയുമായിരുന്നു.

“എന്തിനാ മണ്ടി അങ്ങനെയൊക്കെ ചിന്തിക്കുന്നത്? നീ അവനോട് സർജറിയെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ലേ? അവനെന്തു മാത്രം നിന്നെക്കുറിച്ചോർത്ത് വിഷമിക്കുന്നുണ്ടാകും?”

ഞാനവളെ സ്നേഹത്തോടെ ശാസിച്ചു “അതൊക്കെ എനിക്ക് മനസിലാവും. സർജറി ടൈമിൽ ദീപക്കിന്‍റെ സെമസ്റ്റർ എക്സാമായിരുന്നു. എന്തിനാ വെറുതെ ടെൻഷനടിപ്പിക്കുന്നത്. പിന്നെ ആലോചിച്ചപ്പോൾ എന്താണ് പറയേണ്ടതെന്നായി. ഏന്‍റെ കണ്ണുകളെയാണോ ദീപക് ഏറെ മോഹിച്ചിരുന്നത്, അതിൽ ഒരെണ്ണം എന്നന്നേക്കുമായി… ഇനിയെന്നെ ദീപക് വിവാഹം ചെയ്യുമെന്ന പ്രതീക്ഷ എനിക്കില്ല.”

“പക്ഷേ ദീപക് വാക്ക് തന്നതല്ലേ, നീയവനോട് പറയേണ്ടതായിരുന്നു. അതിനുള്ള അവകാശം ദീപക്കിനുണ്ടല്ലോ അല്ലേ?”

“എനിക്കറിയാം രജ്ഞനാ, പക്ഷേ തിരസ്കാരത്തെ ഭയന്നാണ് ഞാൻ… അവനെന്നെ വേണ്ടാന്നു വച്ചാലോ?”

“പക്ഷേ ഇക്കാര്യം അറിയാനുള്ള അവകാശം അവനില്ലേ?” ഞാൻ വീണ്ടും അവളോട് അതേ ചോദ്യം ആവർത്തിച്ചു.

“പക്ഷേ ഒറ്റക്കണ്ണിയെ വിവാഹം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് അവൻ കരുതില്ലേ? അങ്ങനെ നിർബന്ധമില്ലല്ലോ. മാത്രവുമല്ല അവന്‍റെ ജീവിതത്തെ നശിപ്പിക്കാൻ യാതൊരു അവകാശവും എനിക്കില്ല. ഇപ്പോഴാണെങ്കിൽ ഞങ്ങളുടെ വിവാഹവും നടന്നിട്ടില്ല. അവൻ മറ്റേതെങ്കിലും നല്ല പെൺകുട്ടിയെ…”

അവളുടെ തൊണ്ടയിൽ വാക്കുകൾ കുരങ്ങി നിന്നു പോയ പോലെ… നടന്ന് ഫ്ളാറ്റിനടുത്ത് എത്തിയതിനാൽ തുടർന്നൊന്നും പറയാതെ അവൾ വേഗത്തിൽ സ്വന്തം ഫ്ളാറ്റിലേക്ക് മടങ്ങി. വൈകുന്നേരത്തെ ഇരുട്ടിലും അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ എനിക്ക് കാണാനാവുമായിരുന്നു.

അടുത്ത 2-3 ആഴ്ച ജോലി സംബന്ധമായ തിരക്കുകളിലായിരുന്നു ഞാൻ. ബാങ്കിൽ ഇൻസ്പെക്ഷൻ നടക്കുകയാണ്. ഒരു ദിവസം യാദൃശ്ചികമായി ദീപ്തി ടാക്സിയിൽ എങ്ങോട്ടോ പോകുന്നത് കണ്ടു. എന്നെ കണ്ടയുടനെ അവൾ ടാക്സി നിർത്തിച്ചു.

“രജ്ഞനാ, എനിക്ക് ട്രാൻസ്ഫർ കിട്ടി. ഡൽഹിക്ക് പുറത്താണ്.”

“എന്ത്? എങ്ങോട്ട് പോവുകയാണ്?”

“എല്ലാം ഞാൻ പറയാം. ഇപ്പോഴല്ലാ. ഫ്ളൈറ്റ് വിട്ടു പോകും. അവിടെ എത്തിയിട്ട് ഫോൺ ചെയ്യാം. ബൈ രജ്ഞനാ” എന്നു പറഞ്ഞു കൊണ്ട് ടാക്സി മുന്നോട്ടെടുക്കാൻ അവൾ ഡ്രൈവറോട് ആംഗ്യം കാട്ടി.

ടാക്സി പോകുന്നതും നോക്കി ഞാൻ അവിടെ തന്നെ പകച്ചു നിന്നു. പിന്നെ നിരാശയോടെ വീട്ടിലേക്ക് മടങ്ങി. ഇതെന്ത് ഫെയർവെല്ലാണ്? കൂട്ടുകാരിയെ വിട്ടുപോയതിൽ ദേഷ്യവും ഒപ്പം സങ്കടവും തോന്നി. ഞാനവിടെ നിന്നതു കൊണ്ടല്ലേ അവൾ ഇക്കാര്യം പറഞ്ഞത്. അല്ലായിരുന്നുവെങ്കിൽ അവൾ പറയുമായിരുന്നില്ലല്ലോ. ഇതാണോ സൗഹൃദം എന്ന് പറയുന്നത്?

ഞാനവളുടെ കോളിനായി ആഴ്ചകളോളം കാത്തിരുന്നു. പക്ഷേ ഒരു ഫോണോ സന്ദേശമോ ഒന്നുമുണ്ടായില്ല. അവൾ ഏത് നഗരത്തിലേക്കാണ് ട്രാൻസ്ഫറായി പോയതെന്ന കാര്യവും കൂടി എനിക്കറിയുമായിരുന്നില്ല. അവളുടെ ഫോണിലേക്ക് വിളിക്കുമ്പോഴൊക്കെ സ്വിച്ച്ഡ് ഓഫ് അല്ലെങ്കിൽ ഔട്ട് ഓഫ് കവറേജ് ഏരിയ എന്ന സന്ദേശമാണ് കേൾക്കാനായത്. കുറച്ചുനാൾ കഴിഞ്ഞതോടെ ആ നമ്പർ നിലവില്ല എന്ന സന്ദേശമാണ് കിട്ടിയത്.

ഒരു പക്ഷേ അവൾ തന്‍റെ ഫോൺ തന്നെ മാറി കാണും. എന്നെ വിളിക്കണമെന്നത് ഒരാവശ്യമായി അവൾക്ക് തോന്നി കാണില്ലായിരിക്കും. അവൾ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടും ഡി ആക്ടിവേറ്റ് ചെയ്തിരുന്നു. അവൾക്കയച്ചിരുന്ന മെയിലുകൾ തിരികെ വന്നു.

അവളുടെ സങ്കടമോർത്ത് ആദ്യം മുതലെ മനസ് അസ്വസ്ഥമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കവളോട് ദേഷ്യമാണ് തോന്നിയത്. എന്‍റെ സ്നേഹത്തെ, സൗഹൃദത്തെ അവൾ തമാശയായി കണ്ടതിലുള്ള ദേഷ്യമായിരുന്നു എനിക്കവളോട്. അവൾ എവിടെയായിരിക്കും.

ഈ സംഭവം കഴിഞ്ഞിട്ടിപ്പോൾ വർഷങ്ങളായിരിക്കുന്നു. ജീവിതം അതിന്‍റെ യാത്ര തുടർന്നു കൊണ്ടേയിരുന്നു. പുതിയ ബന്ധങ്ങൾ വന്നു ചേർന്നു. ഔദ്യോഗിക ജീവിതത്തിലെ വർദ്ധിച്ച ഉത്തരവാദിത്തങ്ങളും 2 കുട്ടികളുടെ വളർച്ചയും തിരക്കുകളുമൊക്കെയായി സമയമൊട്ടുമില്ലാതെയായി. ദീപ്തിയിലൂടെ വന്ന ആഘാതവും ഇപ്പോൾ ഏറെക്കുറെ മാഞ്ഞിരുന്നു.

എന്നാലും ഇടയ്ക്കിടെ നീറുന്ന വേദനയോടെ അവൾ മനസിൽ ഓടിയെത്തുമായിരുന്നു. അവൾ എവിടെയായിരിക്കും. എങ്ങനെ കഴിയുന്നുവെന്നൊക്കെയുള്ള ചിന്തകൾ മനസിലുണ്ടാകുമായിരുന്നു.

ഒരു ദിവസം ഓഫീസിൽ നിന്നും എനിക്കൊരു പ്രത്യേക അറിയിപ്പു കിട്ടി. അഹമ്മദാബാദിലെ പ്രശസ്തമായ സ്‌ഥാപനത്തിൽ 3 ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നിർദ്ദേശമായിരുന്നുവത്. പക്ഷേ പോകാൻ എനിക്കൊട്ടും മനസു തോന്നിയില്ല. നല്ലൊരു ട്രെയിനിംഗ് പ്രോഗ്രാമായതിനാൽ വിട്ടു കളയാൻ മനസും വന്നില്ല. അങ്ങനെ ഞാൻ അഹമ്മദാബാദിലെത്തി. പ്രോഗ്രാമിൽ പങ്കെടുക്കാൻ പല പല സ്‌ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും ഓഫീസർമാർ എത്തിയിരുന്നു.

ആദ്യ ദിനം പരിശീലകർ സ്വയം പരിചയപ്പെടുത്തി. ഇതിനിടെ വേദിയിൽ ഒരു വ്യക്‌തി സ്വയം പരിചയപ്പെടുത്തുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ദീപ്തി ജോലി ചെയ്‌തിരുന്ന ബാങ്കിലെ ഉദ്യോഗസ്‌ഥനായിരുന്നുവത്. അവസരം കിട്ടുമ്പോൾ അദ്ദേഹത്തെ കണ്ട് ദീപ്തിയെക്കുറിച്ച് ചോദിച്ചറിയാമെന്ന് ഞാൻ മനസിൽ കണക്കു കൂട്ടി. അതിനുള്ള അവസരവും സംജാതമായി. അടുത്ത ദിവസം ലഞ്ച് ടൈമിൽ ഞങ്ങൾ ഒരേ ടേബിളിലാണ് ഇരുന്നത്. ഈയവസരം നോക്കി ഞാനയാളോട് ദീപ്തിയെക്കുറിച്ച് ചോദിച്ചു.

“താങ്കൾക്ക് ദീപ്തിയെ അറിയാമോ? കുറേ വർഷം മുമ്പ് ഡൽഹി ഹെഡ് ഓഫീസിൽ ആയിരുന്നു. പക്ഷേ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല?”

“വളരെ നന്നായി അറിയാം. എന്‍റെ ബാച്ച്മേറ്റായിരുന്നു. ഇപ്പോൾ മുംബൈ മെയിൻ ബ്രാഞ്ചിലാണ് ദീപ്തി. താങ്കൾക്ക് അവരെ പരിചയമുണ്ടോ?”

“യെസ് കുറച്ച് വർഷം മുമ്പാണ് പരിചയപ്പെട്ടത്. ഞങ്ങളുടെ വീടിനടുത്തായിരുന്നു താമസം.” അവളെന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നുവെന്ന് എങ്ങനെ അദ്ദേഹത്തോട് പറയുമെന്ന ആശങ്കയിലായി ഞാൻ.

“ദീപ്തി ഇപ്പോഴും അൺമാരീഡാണോ അതോ വിവാഹം കഴിഞ്ഞോ?” അൽപം സങ്കോചത്തോടെയാണെങ്കിലും ഞാനയാളോട് ചോദിച്ചു.

“ങ്ഹാ, ദീപ്തിയുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ 6-7 വർഷമായി. മുംബൈയിൽ എത്തി കുറച്ചുനാൾ കഴിഞ്ഞായിരുന്നു വിവാഹം. ഭർത്താവ് അറിയപ്പെടുന്ന ഫിനാൻഷ്യൽ അനലിസ്റ്റാണ്. പല വൻകിട കമ്പനികൾ അദ്ദേഹത്തെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുകയാണ്. അത്രയ്ക്ക് കഴിവുറ്റയാളാണ്. അമേരിക്കയിൽ പഠനം നടത്തിയയാളാണെന്ന് കേട്ടിട്ടുണ്ട്. അവിടെ അദ്ദേഹത്തിന് മികച്ച അവസരങ്ങൾ കിട്ടിയതാണ്. പക്ഷേ ഇന്ത്യയിൽ സേവനം നടത്താനാണ് അദ്ദേഹത്തിനിഷ്ടം.”

“ഹൗ ക്യൂട്ട്, വളരെ നല്ല കാര്യം” ഞാൻ ആശ്ചര്യം പ്രകടിപ്പിച്ചു.

“അതെ… താങ്കൾക്ക് ഒരു പക്ഷേ അറിയില്ലായിരിക്കും അവരുടെ പ്രണയ കഥ വളരെ രസകരമായിരുന്നു. പാവത്തിന് ബ്രെയിൻ ട്യൂമറായിരുന്നു. സർജറിക്കിടെ ഡോക്ടർമാർക്ക് ചില പിഴവുകൾ സംഭവിച്ചു. അവരുടെ മുഖത്ത് പരാലിസിസ് ഉണ്ടായി. ആ സമയത്ത് അവരുടെ ബോയ്ഫ്രണ്ട് അതായത് പ്രതിശ്രുത വരൻ ദീപക് അമേരിക്കയിലായിരുന്നു. വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയാണ് അദ്ദേഹം അവിടെ പോയത്. പക്ഷേ അദ്ദേഹം ഈയവസ്‌ഥയിൽ ദീപ്തിയെ സ്വീകരിക്കുമോയെന്ന് ദീപ്തിക്ക് സംശയം ഉണ്ടായിരുന്നു. ഒട്ടും പ്രതീക്ഷയില്ലായിരുന്നു. അങ്ങനെയാണ് ദീപ്തി മുംബൈയിലേക്ക് ട്രാൻസ്ഫർ വാങ്ങിയത്. ദീപക് ദീപ്തിയെക്കുറിച്ച് അന്വേഷിച്ചാൽ ഒന്നും പറയരുതെന്ന് ഞങ്ങളിൽ നിന്നും ഉറപ്പും വാങ്ങിയിരുന്നു.” അയാൾ തമാശയെന്നോണം ദീപ്തിയുടെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

“ആണോ, പിന്നെ എന്താണ് സംഭവിച്ചത്?” കഥയുടെ ഈ ഭാഗം വരെ എനിക്കറിയാമെന്ന കാര്യം അദ്ദേഹത്തോട് ഞാനെങ്ങനെയാണ് പറയുക.

“ദീപ്തി വിചാരിച്ചത് തന്നെ സംഭവിച്ചു. യുഎസിൽ നിന്നും മടങ്ങിയ ദീപക് ദീപ്തിയെ അന്വേഷിച്ച് ഞങ്ങളുടെ ഓഫീസിൽ വന്നു. ദീപ്തിയ്ക്ക് വാക്ക് നൽകിയതിനാൽ ഞങ്ങളാരും തന്നെ ദീപക്കിനോട് ഒന്നും പറഞ്ഞില്ല. പക്ഷേ ഹെഡ് ഓഫീസിൽ പോസ്റ്റിംഗ് ഡീറ്റൈയിൽസ് രഹസ്യമാക്കി വയ്ക്കില്ലല്ലോ? അദ്ദേഹം എച്ച്ആറിലും വർക്കിംഗ് സെക്ഷനിലും പോയി ദീപ്തിയുടെ പോസ്റ്റിംഗ് ഡീറ്റെയിൽസ് എടുത്തു.”

അദ്ദേഹം രസകരമായ കഥ പോലെ സംഭവങ്ങൾ വിവരിച്ചു കൊണ്ടിരുന്നു. ഡൈനിംഗ് ടേബിളിൽ ഉണ്ടായിരുന്നവർ ദീപ്തിയുടെ പ്രണയകഥ ഏറെ കൗതുകത്തോടെ കേട്ടിരുന്നു.

“പിന്നീടന്ത് സംഭവിച്ചു? ദീപക് മുംബൈയിൽ പോയോ?” കഥയുടെ പര്യവസാനം എന്തായിരിക്കുമെന്നറിയാനായി ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“ങ്ഹാ ദീപക് പോയല്ലോ? അദ്ദേഹം ആദ്യ ഫ്ളൈറ്റിൽ തന്നെ മുംബൈയിലേക്ക് പറന്നു.” കഥയിപ്പോൾ ക്ലൈമാക്സിലേക്ക് വേഗത്തിലടുത്തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മേശക്കരികിൽ വന്നതിനാൽ എല്ലാവരും ബഹുമാനാർത്ഥം എഴുന്നേറ്റ് നിന്ന് അദ്ദേഹത്തോട് കോഴ്സ് സംബന്ധിച്ചുള്ള വിശദാംശങ്ങളെപ്പറ്റി സംസാരിക്കുന്ന തിരക്കിലായി. ദീപ്തിയുടെ പ്രണയകഥ അതോടെ അപൂർണ്ണമായ കഥയായി അവശേഷിച്ചു.

ലഞ്ചിനു ശേഷം തുടർന്ന ക്ലാസിൽ ശ്രദ്ധിക്കാൻ എനിക്കായില്ല. അടിക്കടി ദീപ്തിയുടെ പുഞ്ചിരിക്കുന്ന മുഖവും നുണക്കുഴികളും എന്‍റെ മനസിൽ തെളിഞ്ഞു വന്നു. അവളെ ഒരിക്കൽ കൂടി കാണണമെന്ന് മനസ് തീവ്രമായി ആഗ്രഹിച്ചു.

വൈകുന്നേരം ക്ലാസ് കഴിഞ്ഞയുടൻ ദീപ്തിയുടെ ബാച്ച്മേറ്റിൽ നിന്നും അവളുടെ ഫോൺ നമ്പർ വാങ്ങാമെന്ന് തീരുമാനിച്ചെങ്കിലും ക്ലാസ് കഴിയും മുമ്പെ തന്നെ അദ്ദേഹം അവിടെ നിന്നും പോയിരുന്നു. ഒരു പക്ഷേ ഫ്ളൈറ്റിനുള്ള സമയമായതിനാലാവണം അദ്ദേഹം വേഗം മടങ്ങിയത്.

പിറ്റേ ദിവസം രാവിലെയായിരുന്നു ഡൽഹിയിലേക്കുള്ള എന്‍റെ ഫ്ളൈറ്റ്. രാത്രി മുഴുവനും ദീപ്തിയെക്കുറിച്ച് ഞാൻ ആലോചിച്ച് കിടന്നു. ഒരിക്കലെങ്കിലും അവളെ കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ…

അതിരാവിലെ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിലും ദീപ്തിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു മനസു മുഴുവനും. അവളിപ്പോൾ എങ്ങനെയായിരിക്കും ഉണ്ടായിരിക്കുക. പക്ഷേ ഇത് ടെലിപ്പതിയാണോ അതോ യാദൃശ്ചികതയോ എന്താണെന്നറിയില്ല. ദീപ്തിയെ യാദൃശ്ചികമായി സെക്യൂരിറ്റി ലോഞ്ചിൽ കണ്ട് ഞാൻ പകച്ചു നിന്നു. ഇത് സ്വപ്നമോ യാഥാർത്ഥ്യമോ…

അതേ മെലിഞ്ഞ് ആകൃതിയൊത്ത ശരീരം. അതേ, ചുമലോളം ഇടതൂർന്ന നീണ്ട മുടിയിഴകൾ. അതേ ഡ്രസ് കോഡ്, കാഷ്വൽ ഫേഡഡ് ജീൻസും അവളുടെ പ്രിയപ്പെട്ട നിറത്തിലുള്ള ചുവപ്പും കറുപ്പും ചെക്ക് ഡിസൈനിലുള്ള ഷർട്ടും അണിഞ്ഞ്. എപ്പോഴത്തെയും പോലെ അവൾ ഷർട്ടിന്‍റെ കൈ മുട്ടു വരെ മടക്കി വച്ചിരുന്നു. അവളിൽ ഒന്നും മാറ്റമുള്ളതായി തോന്നിയില്ല.

വികൃതിയായ ഒരു കുട്ടിയുടെ പിറകിൽ അവൾ ഓടുകയായിരുന്നു. ആ കുട്ടിയാകട്ടെ നേരെ എന്‍റെ മുന്നിലേക്ക് ഓടി വരികയായിരുന്നുതാനും. ഞാൻ മുന്നോട്ട് ചെന്ന് കുഞ്ഞിനെ പിടിച്ചത് കണ്ട് ദീപ്തി എന്നെ സൂക്ഷിച്ചു നോക്കി. എന്നെ തിരിച്ചറിഞ്ഞയുടൻ അവൾ ഒരു കൈ കൊണ്ട് കുഞ്ഞിനെ താങ്ങിയെടുത്ത് മറുകൈ കൊണ്ട് എന്നെ സ്വന്തം നെഞ്ചോട് ചേർത്തു പിടിച്ചു.

“രജ്ഞനാ, എത്ര വർഷങ്ങൾക്ക് ശേഷമാ നമ്മൾ കണ്ടുമുട്ടുന്നത്. നീ എവിടെയായിരുന്നു?”

“ഞാനാണോ പോയത് അതോ നീയോ? നീ എവിടെയോ രഹസ്യമായി മുങ്ങി. എത്രവർഷമായിരിക്കുന്നു. നിന്നെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. എങ്ങോട്ടാ പോയത്? നിനക്ക് സുഖമാണോ?” അവൾ എന്നെ നിറമിഴികളോടെ നോക്കി.

“സോറി മൈ ഡിയർ ഫ്രണ്ട്.” ഞാൻ നിന്നോട് മനഃപൂർവ്വമാണ് ഒന്നും പറയാതിരുന്നത്. ദീപക് എന്നെ അന്വേഷിച്ച് നമ്മുടെ കോളനിയിൽ വരുമെന്ന് ഉറപ്പായിരുന്നു. ആ സമയത്ത് എന്നെക്കുറിച്ച് നീ അദ്ദേഹത്തോട് പറയും. അദ്ദേഹത്തിൽ നിന്നും ഞാൻ അകന്നു പോകുന്നത് നിനക്കിഷ്ടമായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.”

“പിന്നെ എങ്ങനെയാ ദീപക് നിന്നെ കണ്ടു പിടിച്ചത്? അത് മാത്രമോ ദീപക്കിനെ ചുറ്റിപ്പറ്റിയുള്ള നിന്‍റെ പേടി അർത്ഥശൂന്യങ്ങളായിരുന്നില്ലേ?”

“അതൊക്കെ വല്യ കഥയാ. സർജറിയെക്കുറിച്ച് പറയാതിരുന്നതിന് ദീപക്കിന് എന്നോട് കടുത്ത ദേഷ്യമായിരുന്നു. 3-4 മാസം കമ്മ്യൂണിക്കേഷൻ ഇല്ലാതിരുന്നതു കൊണ്ട് ദീപക് വലിയ സങ്കടത്തിലായിരുന്നു. ഇന്ത്യയിലെത്തിയയുടൻ അദ്ദേഹം നേരെ പോയത് എന്‍റെ പഴയ താമസസ്‌ഥലത്തേക്കാ, അവിടെ ആർക്കും എന്നെക്കുറിച്ച് പറയാൻ കഴിഞ്ഞില്ല.”

“പിറ്റേ ദിവസം എന്‍റെ ഓഫീസിലെത്തി. അവിടെ നിന്ന് എന്‍റെ പോസ്റ്റിംഗ് ഡീറ്റെയിൽസ് മനസിലാക്കി നേരെ മുംബൈയിൽ എന്‍റെ വീട്ടിലെത്തി. രാത്രി 11 മണിക്ക് ഡോർബെൽ മുഴങ്ങുന്നത് കേട്ട് ഞാനാദ്യം പേടിച്ചു പോയി. ജനാലയിലൂടെ നോക്കിയപ്പോൾ പുറത്ത് ദീപക്. വാതിൽ തുറക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. വാതിൽ തുറന്നയുടൻ ആദ്യം കുറേ വഴക്കു പറഞ്ഞു. പിന്നെ എന്‍റെ സർജറിയെക്കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു. പിന്നെ… മറ്റാരെയെങ്കിലും വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്ന് ഞാൻ ദീപക്കിനോട് പറഞ്ഞു. അത് കേട്ടയുടൻ ദീപക് ദേഷ്യപ്പെട്ടു.”

“എന്നിട്ട്?” ഞാൻ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“എനിക്ക് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നീയെന്നെ വിട്ടു പോകുമായിരുന്നോയെന്ന് ദീപക് എന്നോട് ചോദിച്ചു. വിവാഹശേഷം ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ നീയെന്നെ ഡിവോഴ്സ് ചെയ്യുമായിരുന്നോ? പ്രാന്തി, നിനക്കെങ്ങനെ ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞു എന്നൊക്കെ പറഞ്ഞു.”

“ഞങ്ങൾ അന്ന് രാത്രി മുഴുവനും തർക്കിച്ചു കൊണ്ടിരുന്നു. രാവിലെയായപ്പോൾ ഞാൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാമെന്നും പറഞ്ഞ് ദീപക് കിച്ചനിൽ കയറി, എന്നോട് കുളിച്ച് റെഡിയാകാൻ പറഞ്ഞു. നമുക്ക് ഇന്നു തന്നെ രജിസ്റ്റർ മാര്യേജ് നടത്താമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ വിവാഹിതരായി.”

ദീപ്തിയുടെ മുഖത്ത് അപ്പോൾ ആയിരം വാട്ട് പ്രകാശമുള്ള ബൾബു പോലെ മനോഹരമായ പുഞ്ചിരി വിടർന്നു നിന്നു. അവളുടെ മുഖത്ത് പക്ഷാഘാതം ഉണ്ടായതിന്‍റെ അടയാളം മാഞ്ഞു പോയത് ഞാൻ ശ്രദ്ധിച്ചു. കണ്ണും അടഞ്ഞിരുന്നില്ല. അത് മറയ്ക്കാനുള്ള വലിയ കറുത്ത കണ്ണടയും ഉണ്ടായിരുന്നില്ല.

“മുഖത്തെ കോട്ടം? കണ്ണട?” എങ്ങനെ ഏത് വിധത്തിൽ ചോദിക്കണമെന്ന രൂപം പോലും അപ്പോൾ എനിക്ക് ഉണ്ടായിരുന്നില്ല.

“ഈ ലോകത്ത് വലിയ അദ്ഭുതങ്ങളും നടക്കും. ആ അദ്ഭുതം എന്നിലും സംഭവിച്ചു. ഒരു വർഷം കഴിഞ്ഞ് മുഖം കോടിയിരുന്നത് താനെ മാറി. ദീപക് എന്നെ ചിരിപ്പിച്ചിട്ടാ അത് മാറിയതെന്നാ ദീപക് പറയുന്നത്. ചില കേസുകളിൽ മുറിഞ്ഞു പോയ നെർവ്വ് താനെ ജോയിന്‍റായി മുഖം പഴയ രൂപത്തിലാകുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പറയാറില്ലേ… ഏത് രോഗത്തിനുമുള്ള ഔഷധമാണ് ശുദ്ധമായ സ്നേഹമെന്ന്.” എന്ന് പറഞ്ഞുകൊണ്ട് ദീപ്തി പൊട്ടിച്ചിരിച്ചു. പഴയ അതെ ഊർജജത്തോടെയുള്ള ചിരി. വീണ്ടും മനോഹരമായ നുണക്കുഴികൾ കവിളുകളിൽ വിരിഞ്ഞത് കണ്ട് എന്‍റെ കണ്ണും മനസും നിറഞ്ഞു.

പെട്ടെന്ന് അവളുടെ പേര് വിളിച്ചുള്ള പബ്ലിക് അനൗൺസ്മെന്‍റ് മുഴങ്ങി. ദീപ്തി എത്രയും വേഗം ഫ്ളൈറ്റിൽ കയറണമെന്ന് നിർദ്ദേശിച്ചുള്ളതായിരുന്നു അനൗൺസ്മെന്‍റ്.

അവൾ എന്നോട് യാത്ര പറഞ്ഞ ശേഷം മകന്‍റെ കൈ പിടിച്ചു കൊണ്ട് വിമാനത്തിനടുത്തേക്ക് തിടുക്കത്തിൽ നടന്നു. പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു മുംബൈയിലെത്തിയിട്ട് ഫോൺ ചെയ്യാമെന്ന് ആംഗ്യം കാട്ടി.

വീണ്ടും ഒരിക്കൽ കൂടി ദീപ്തി ആൾക്കൂട്ടത്തിനിടയിലെവിടെയോ മറഞ്ഞു. അന്ന് ഞാൻ ഏറെ സന്തോഷവതിയായിരുന്നു. വേദനാജനകമായ ഒരു അധ്യായം അവളുടെ ജീവിതത്തിൽ നിന്നും മറഞ്ഞു പോയതോർത്ത് ഞാനേറെ സന്തോഷിച്ചു.

ശരീരത്തിലും മനസിലും വരിഞ്ഞു മുറുകിയിരുന്ന കുറേ ചോദ്യങ്ങൾക്കും വേദനകൾക്കും സന്തോഷകരമായ പരിസമാപ്തി ഉണ്ടായതിന്‍റെ സന്തോഷത്തിൽ എന്‍റെ മനസ് തുള്ളിച്ചാടുകയായിരുന്നു.

ദിവ്യമായ സ്നേഹത്തിന്‍റെ ശക്തി കൊണ്ട് അവളുടെ ജീവിതം ധന്യമാക്കിയ ദീപക് എന്ന മഹദ് വ്യക്‌തിയോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹവും ആദരവുമാണപ്പോൾ തോന്നിയത്. പ്രകാശമായി പടരുന്ന അവളുടെ ചിരി എന്‍റെ മനസിൽ നിലാവു പോലെ പരന്നൊഴുകി.

സാഗര സംഗമം ഭാഗം-1

കറുത്ത ഭിത്തിയ്ക്കപ്പുറം നിഴൽ പോലെ മറഞ്ഞു നിന്ന മരണമുഖത്തു നിന്ന് എന്നെ അടർത്തിയെടുത്ത ആ മനുഷ്യസ്നേഹി ആരായിരിക്കും?… അത് പുരുഷ വീരസ്യം സടകുടഞ്ഞ ധീരനായ ഒരാണായിരിക്കുമോ?… അതോ സ്ത്രീത്വത്തിന്‍റെ മഹനീയത വിളിച്ചോതുന്ന ഒരു പെണ്ണോ?…

“മിസ്സിസ് മീരാ നാരായണൻ… ഹൗ ഡു യു ഫീൽ നൗ? ആർ യു ഓകെ?…” ഡോക്ടർ തട്ടിവിളിച്ചപ്പോൾ ഏതോ അന്യലോകത്തു നിന്നു ഭൂമിയിലേയ്ക്കെന്ന പോലെ ഞാൻ കണ്മിഴിച്ചു നോക്കി. ബോധ തലങ്ങളുടെ ഒരു നേരിയ മറ അപ്പോഴും എന്നെ ചൂഴ്ന്നു നിന്നു.

“എവിടെ? ആ ആളെവിടെ ഡോക്ടർ?… ആ ആളെ എനിക്കു കാണിച്ചു തരൂ ഡോക്ടർ!…” അബോധാവസ്‌ഥയുടെ ആഴങ്ങളിൽ നിന്നെന്നപോലെ ഞാൻ അസ്പഷ്ടമായി ഉച്ചരിച്ചു കൊണ്ടിരുന്നു.

“പ്രൊഫസർ, മീര നിങ്ങൾക്കു കിഡ്നി ദാനമായി നൽകിയ ആളെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?…. ആ ആളെ നിങ്ങൾക്ക് ഒരിക്കലും കാണാനാവുകയില്ല. കാരണം അയാളൊരിക്കലും നിങ്ങളുടെ മുന്നിൽ വരാൻ ആഗ്രഹിക്കുന്നില്ല…”

“അങ്ങനെ പറയരുതു ഡോക്ടർ… എനിക്കയാളെ കണ്ടേ തീരൂ… എനിക്കീ ജീവിതം ദാനമായി നൽകി മറഞ്ഞു നിൽക്കുന്ന ആ പുണ്യത്മാവ് ആരാണു ഡോക്ടർ?… ഒരു പ്രാവശ്യം… ഒരൊറ്റ പ്രാവശ്യം എനിക്കായാളെ കാണിച്ചു തരൂ ഡോക്ടർ…”

ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വാശി പിടിച്ചു കൊണ്ടിരുന്നു.

“സോറി മാഡം. ഞാനയാൾക്കു വാക്കു കൊടുത്തു കഴിഞ്ഞു. ഞാനൊരിക്കലും അയാളെ വെളിപ്പെടുത്തുകയില്ലെന്ന്…” അതും പറഞ്ഞ് ഡോക്ടർ ഹേമാംബിക നടന്നകന്നപ്പോൾ എനിക്ക് ഉറക്കെ കരയാനാണ് തോന്നിയത്. ഈ വലിയ ലോകത്ത് ഞാനിതാ വീണ്ടും ഒറ്റപ്പെട്ടിരിക്കുന്നു. കരുണയുടെ ഒരു പുൽനാമ്പു പോലും പൊട്ടിമുളയ്ക്കാത്ത ഈ വരണ്ട ഭൂമിയിൽ ഞാനേകയായി അലഞ്ഞു നടക്കാൻ തുടങ്ങിയിട്ട് നാളെത്രയായി.

കഴിഞ്ഞ എട്ടു വർഷങ്ങൾ…

നരേട്ടൻ എന്നോടു യാത്ര പറഞ്ഞു പോയിട്ട് എട്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

ഒഴിഞ്ഞ കിളിക്കൂടു പോലെയായിത്തീർന്ന ഈ ജീവിത വൃക്ഷത്തിന്‍റെ ശാഖയിൽ ഒറ്റയ്ക്കു ചിറകടിച്ച് ഇനിയും എത്രനാൾ?

അകലെക്കാണുന്ന വെള്ളമേഘക്കീറുകൾക്കപ്പുറത്തേയ്ക്ക് പറന്നുയരാൻ എന്‍റെ ആത്മാവ് വെമ്പൽ കൊള്ളുന്നു. അവിടെ എന്നെക്കാത്ത് നരേട്ടൻ നില്പുണ്ടാവുമോ? അതോ വഞ്ചനയുടെ മുഖം മൂടിയണിഞ്ഞവളെന്നു പറഞ്ഞ് എന്നെ അകലേയ്ക്കു തള്ളി നീക്കുമോ?…

മുപ്പതു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടയിൽ എപ്പോഴാണ് ഞാൻ വഞ്ചനയുടെ മുഖം മൂടി അഴിച്ചു നീക്കിയിട്ടുള്ളത്?

ഭൂതകാലത്തിന്‍റെ കറുത്ത ഏടുകളിൽ ഒളിഞ്ഞും തെളിഞ്ഞും നിന്ന ഏതോ രൂപം എപ്പോഴൊക്കെയോ എന്‍റെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നില്ലെ?… ജീവിതം വഴി മുട്ടിയെന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം മനസ്സിനുള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

“ഇല്ല… നിനക്കു ഞാനുണ്ട്!” നിഴൽ പോലെ പിന്തുടർന്ന ആ ശബ്ദം!.

പുതുമഴയിൽ ഭൂമിയുടെ ഗർഭഗൃഹത്തിൽ മുളപൊട്ടിയ ആദ്യാനുരണനം പോലെ കേട്ടു മറന്ന ഏതോ ഗാനം പോലെ ആ ശബ്ദം.

ഭൂതകാലത്തിന്‍റെ പിൻവിളിയിൽ മലർക്കെതുറന്ന എന്‍റെ മനസ്സിന്‍റെ ജാലക വാതിലിനരികിലെത്തി അയാൾ നിന്നു. ഫഹദ് മുഹമ്മദ്.

കേരളത്തിലെ ആ പ്രസിദ്ധമായ കലാലയത്തിലെ കെമിസ്ട്രി ലക്ചറർ. എന്‍റെ ഭൂതകാല ജീവിതത്തിലെ ദുരന്ത നായകൻ.

ഒരിക്കൽ വിവാഹത്തിന്‍റെ പടിവാതിൽക്കലോളമെത്തി അകന്നു പോയ രണ്ടു ജന്മങ്ങൾ. അല്ലെങ്കിൽ നിയമ സാധുതയില്ലാത്ത കള്ളക്കല്യാണത്തിലൂടെ ചേർത്തു വയ്ക്കപ്പെട്ട രണ്ടുപേർ. മറ്റുള്ളവരാൽ പറിച്ചെറിയപ്പെട്ടപ്പോഴും ഒട്ടിച്ചേർന്ന ഇരു ഹൃദയങ്ങളുമായി അകന്നു പോകാൻ വിധിക്കപ്പെട്ടവർ. അലംഘനീയമായ വിധിയെ പിന്തുടരുമ്പോഴും ഞങ്ങൾ അഞ്ചു വർഷക്കാലം പ്രേമിച്ചു നടന്ന സുഭാഷ് പാർക്കിലെ പൂമരത്തണൽ എല്ലാറ്റിനും സാക്ഷിയായി നിശബ്ദം തേങ്ങി നിന്നു.

വിവാഹത്തോളമെത്തി രജിസ്റ്റർ ഓഫീസിന്‍റെ അവധി പ്രമാണിച്ച് മാറ്റിവയ്ക്കപ്പെട്ട ആ രജിസ്ട്രേഷൻ പിന്നീടൊരിയ്ക്കലും നടന്നില്ല. എങ്കിലും മാറി വന്ന ഋതു സംക്രമണത്തിനനുസരിച്ച് ജീവിതം ഗതിമാറ്റപ്പെട്ടപ്പോഴും മറ്റൊരാളുമായി ജീവിതം പങ്കുവയ്ക്കപ്പെട്ടപ്പോഴും എല്ലാം മറന്ന് ജീവിച്ച എന്‍റെ മനസ്സിന്‍റെ കോണിൽ ആ നാളുകളും അതിലെ ദുരന്തനായകനും നിത്യഹരിതാഭമായി പൂത്തുലഞ്ഞു നിന്നു. ഒരിക്കലും ഒളിമങ്ങാത്ത നാളം പോലെ ആ കെടാവിളക്ക് മനസ്സിന്‍റെ ഏതോ കോണിൽ കത്തി നിന്നു.

എന്നാണ് ഫഹദ് സാറിനെ ഞാൻ ആദ്യമായി കണ്ടുമുട്ടുന്നത്?… പൂത്തു നിൽക്കുന്ന ചുവന്ന വാകമരച്ചുവട്ടിൽ കളിചിരികൾ കോർത്തു വച്ച് ആർത്തുല്ലസിക്കുന്ന താനുൾപ്പെടെ ഏതാനും വിദ്യാർത്ഥികൾ ഹൃദ്മണ്ഡലത്തിൽ തെളിഞ്ഞു വന്നു. ലോകത്തിലെ എല്ലാ ആനന്ദവും ആ മരച്ചുവട്ടിൽ സന്നിവേശിച്ചിരിക്കുകയാണെന്നു തോന്നും ഞങ്ങളുടെ ആനന്ദം കണ്ടാൽ… നിരർത്ഥകമായ ഞങ്ങളുടെ കളിചിരികളിൽ നിഷ്ക്കളങ്കമായ കൗമാരത്തിന്‍റെ കുതൂഹലങ്ങൾ നിറഞ്ഞു നിന്നു. അല്ലെങ്കിൽ ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ കാലഘട്ടം കൗമാരമാണല്ലോ കളങ്കമറ്റ സൗഹൃദത്തിന്‍റെ നിറചാർത്തുകൾ വാരിയണിഞ്ഞ് ആഹ്ലാദത്തിന്‍റെ മാലപ്പടക്കങ്ങൾ പൊട്ടിച്ചിതറുന്ന കൗമാരം.

മനുഷ്യ ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലഘട്ടം. അതുകൊണ്ടു തന്നെ ആ കാലഘട്ടം ആഘോഷപൂരിതമാക്കുന്ന ഒരു വിദ്യാർത്ഥി സമൂഹമാണ് ആ മരച്ചുവട്ടിൽ സമ്മേളിച്ചിരിക്കുന്നത്. പെട്ടെന്നാണ് മുന്നിലുള്ള വെളുത്ത കോൺക്രീറ്റ് ബിൽഡിംഗിന്‍റെ പടവുകളിറങ്ങി വരുന്ന സുമുഖനായ ആ ചെറുപ്പക്കാരനെ ഞങ്ങൾ കണ്ടത്.

“അല്ലാ നമ്മുടെ പ്രോംനസീറല്ലെ ആ വരുന്നത്…” ആവശ്യത്തിനും അനാവശ്യത്തിനും തമാശകൾ പൊട്ടിക്കുന്ന അരുൺ എന്ന വിദ്യാർത്ഥിയാണ് അതു പറഞ്ഞത്.

“പ്രേംനസീറോ… ശരിയാണല്ലോ… ഇദ്ദേഹം പ്രേംനസീറിനെക്കാൾ സുന്ദരനാണല്ലോ. പക്ഷേ പ്രേംനസീറിന്‍റെ അതേ ഭാവചലനങ്ങൾ…” ഏതോ സ്വപ്ന ലോകത്തിലെന്നപ്പോലെ അതിവിശയം വിടർന്ന കണ്ണുകളോടെ ഞാൻ മെല്ലെ പറഞ്ഞു.

“മീര മാധവ്” എന്ന നീളൻ മിഴിയും, നീണ്ടിടതൂർന്ന മുടിയിഴകളുമുള്ള അതിസുന്ദരിയായ പെൺകുട്ടിയായിരുന്നു ഞാൻ അന്ന്. എന്‍റെ സംസാരത്തിലും ചലനത്തിലുമെല്ലാം ഒരു വല്ലാത്ത വശ്യത തുടിച്ചു നിന്നു. ഞാൻ ആ കോളേജിൽ ഒന്നാം വർഷം ഡിഗ്രിയ്ക്കാണ് പഠിക്കുന്നത്. കോളേജിലെ ഏറ്റവും സ്മാർട്ടായ പെൺകുട്ടികളിലൊരുവൾ.

“ങാ… പക്ഷേ ഇത് സിനിമാ ആക്ടർ പ്രേംനസീറല്ല. സാക്ഷാൽ രസതന്ത്രം എന്ന വിഷംയ കൈകാര്യം ചെയ്യുന്ന ഫഹദ് മുഹമ്മദ് സർ. പുതിയ ലക്ചർ ആണ്. ങാ… മീര സുഖമില്ലാതെ രണ്ടു ദിവസം ലീവിലായിരുന്നല്ലോ. അതാണ് കാണാതിരുന്നത്.” ആനന്ദ് എന്ന വിദ്യാർത്ഥി തുടർന്നുള്ള വിവരണം നൽകി. പെൺകുട്ടികൾ അടക്കം എല്ലാവരുടേയും കണ്ണുകൾ ആ സുമുഖനായ ചെറുപ്പക്കാരനിലായിരുന്നു. പെട്ടെന്ന് അയാളുടെ തീക്ഷ്ണമായ നോട്ടം ആ മരച്ചുവട്ടിലേയ്ക്ക് പാഞ്ഞു ചെന്നു. വിദ്യാർത്ഥികൾ അറിയാതെ ഒരു ചൂളൽ അവരിൽ പടർന്നു കയറി.

എന്നാൽ തനിക്കു മാത്രം വലിയ കൂസലൊന്നും തോന്നിയില്ല. പകരം ദൂരക്കാഴ്ചയിൽ ത്തന്നെ ഒരു വല്ലാത്ത അടുപ്പം എനിക്കു ഫീൽ ചെയ്‌തു തുടങ്ങിയിരുന്നു. പ്രേംനസീറിനെപ്പോലെ അതിസുന്ദരനായ ഈ ചെറുപ്പക്കാരനിൽ പെണ്ണുങ്ങളെ ആകർഷിക്കുന്ന ഏതോ വ്യക്‌തിവൈശിഷ്ട്യം നിറഞ്ഞു നിൽക്കുന്നതായി എനിക്കു തോന്നി.

അയാൾ അടുത്തുവരാനായി ഞാൻ കാത്തു നിന്നു. എന്നാൽ കൂടെ നിന്ന മിക്കവരുടേയും മുഖം വിവർണ്ണമായിരുന്നു.

“സാർ കേട്ടുവെന്നു തോന്നുന്നു. ഇങ്ങോട്ടു ശ്രദ്ധിക്കുന്നുണ്ട്.” നിമിഷ എന്ന ബോബ് മുടിക്കാരിയാണ് അത് പറഞ്ഞത്. ഞങ്ങളെല്ലാം നിശബ്ദരായി ഒന്നുമറിയാത്തതുപോലെ നിന്നു. അദ്ദേഹം നടന്നു വന്ന് ഞങ്ങളുടെ അടുത്തെത്തി ചോദിച്ചു.

“എന്താ എല്ലാവരും ഇവിടെ നിൽക്കുന്നത്? ക്ലാസ്സിൽ കയറുന്നില്ലെ?”

“ക്ലാസ്സിൽ കയറാം സാർ… ഇപ്പോൾ ക്ലാസ്സിലിരുന്നാൽ നല്ല ചൂടാണ് സാർ. ക്ലാസ്സിൽ ഇരുന്നാൽ ഉറക്കം വരും. അതുകൊണ്ട് ഞങ്ങളെല്ലാവരും പുറത്തു നിന്ന് അൽപം കാറ്റുകൊള്ളാമെന്ന് കരുതി സർ…” ഞാൻ എന്‍റെ സ്മാർട്ട്നെസ്സ് വെളിവാക്കി കൊണ്ട് അൽപം പരിഭ്രമത്തിൽ പറഞ്ഞു നിർത്തി. അതുകേട്ട് മറ്റു കുട്ടികളിൽ ചിരി ഉണർന്നുവെങ്കിലും അവർ അത് കടിച്ചു പിടിച്ചു നിന്നു. അതുകേട്ട് കൃത്രിമമായി വരുത്തിയ ഗൗരവത്തിൽ എല്ലാവരേയും തറപ്പിച്ചൊന്നു നോക്കി ഫഹദ് മുഹമ്മദ് പറഞ്ഞു.

“ഉം… എല്ലാവരും ക്ലാസ്സിലേയ്ക്കു പൊയ്ക്കോളൂ. ഇവിടെ നിന്ന് വെറുതെ സമയം കളയണ്ട.” അദ്ദേഹത്തിന്‍റെ ആജ്ഞയനുസരിച്ച് ക്ലാസ്സിലേയ്ക്കു പോകുമ്പോൾ ഞങ്ങളെല്ലാം മനസ്സിലോർത്തത് ആ അറുബോറൻ ഫിസിക്സ് മാഷുടെ ക്ലാസ്സിനെക്കുറിച്ചാണ്.

ആ ക്ലാസ്സിൽ നിന്നും എങ്ങിനെയാണ് തല ഊരേണ്ടതെന്ന് തലപുകച്ചാണ് ഞങ്ങൾ ഓരോരുത്തരും വീട്ടിൽ നിന്നുമിറങ്ങുന്നതുതന്നെ. അതുപക്ഷെ ഫഹദ് മുഹമ്മദ് സാറിനോട് പറയുമ്പോൾ ആവുകയില്ലല്ലോ! ഒടുവിൽ നിവൃത്തിയില്ലാതെ ഫിസിക്സ് ക്ലാസ്സ് അറ്റൻഡു ചെയ്യുമ്പോൾ ഞങ്ങൾ ഫഹദ് മുഹമ്മദിനെ ശപിക്കുകയായിരുന്നു.

കോളേജ് വിട്ട് അന്ന് അൽപം നേരത്തേയിറങ്ങി ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുകയായിരുന്നു ഞാൻ. സാധാരണ കോളേജ് വിട്ടാൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഞാൻ തമാശ പറഞ്ഞും, കളിച്ചു ചിരിച്ചും കുറേ സമയം കളയാറുണ്ട്. ചിലപ്പോൾ കോളേജ് കോർട്ടിൽ ബാഡ്മിന്‍റൻ കളിയ്ക്കാൻ മറ്റു കുട്ടികൾക്കൊപ്പം നിൽക്കും. എന്നാലിന്ന് അമ്മയോടൊപ്പം ഷോപ്പിംഗിന് പോകേണ്ടതു കൊണ്ട് ഞാൻ നേരത്തെയിറങ്ങിയാതാണ്. രാവിലെ കോളേജിലേയ്ക്കു പുറപ്പെടുമ്പോൾ അമ്മ ഓർമ്മിപ്പിച്ചിരുന്നതാണ്.

“മീരാ, നീ ഇന്ന് നേരത്തെ എത്തണം. നാളെ അച്‌ഛന്‍റെ ബർത്ത് ഡേയാണ്. ഒരു നല്ല ബർത്ത് ഡേ ഗിഫ്റ്റ് വാങ്ങണം. നീ കൂടി വന്നിട്ടു വേണം ടെക്സ്റ്റൈൽ ഷോപ്പിലൊന്നു പോകാൻ…”

അച്‌ഛന്‍റെ എല്ലാ ജന്മദിനങ്ങൾക്കും എന്തെങ്കിലുമൊരു സർപ്രൈസ് ഗിഫ്റ്റ് അമ്മയുടെ വകയുണ്ടാകും. അതു മിക്കവാറും അച്‌ഛനിഷ്ടപ്പെട്ട കളറിലുള്ള എന്തെങ്കിലുമാകും. ഇത്തവണ അമ്മ ഷർട്ടാണ് പ്ലാൻ ചെയ്‌തിരിക്കുന്നതെന്നു തോന്നുന്നു. ഏതായാലും നേരത്തെ എത്തിയില്ലെങ്കിൽ അമ്മയുടെ വക പരിഭവവും ശകാരവും മുഴുവൻ കേൾക്കേണ്ടി വരും. തന്‍റെ ഇളയവരായ മഞ്ജു പ്രീഡിഗ്രിയിക്കും, മായ പത്തിലുമാണ് പഠിക്കുന്നതെന്നതിനാൽ അമ്മയ്ക്കവരെ കൂട്ടി പുറത്തിറങ്ങാൻ ആവുമായിരുന്നില്ല. രണ്ടു പേർക്കും പഠിക്കുവാൻ ധാരാളമുണ്ടാകും. മഞ്ജു എൻജിനീയറിങ്ങിനും പോകണമെന്ന നിർബന്ധത്തിലാണ്. മായയാകട്ടെ മെഡിസിനും. എനിക്കു മാത്രം ഇത്തരം ലക്ഷ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മാത്രമല്ല എൻജിനീയറിങ്ങും, മെഡിസിനും എന്നു കേൾക്കുന്നതു തന്നെ എനിക്കു വെറുപ്പായിരുന്നു. മറ്റേതെങ്കിലും ഫീൽഡിൽ കഴിവു തെളിയിക്കാനായിരുന്നു എനിക്കു താൽപര്യം. ഞാൻ അറിയാതെ വാച്ചിലേയ്ക്കു നോക്കി. സമയം ഇപ്പോൾ തന്നെ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഇനിയും ബസ് കിട്ടി വീട്ടിലെത്തുമ്പോൾ അരമണിക്കൂർ കഴിയും. അമ്മയുടെ വക ശകാരമോർത്തപ്പോൾ അവൾ കാലുകൾ വലിച്ചു വച്ചു നടന്നു.

“അല്ല… ഇന്നു നല്ല സ്പീഡിലാണല്ലോ മീര നടത്തം. അതും ഒറ്റയ്ക്ക്? എന്തുപറ്റി? സാധാരണ ഏതെങ്കിലും ഫ്രണ്ട്സിനൊപ്പം കളിച്ചു ചിരിച്ചാണല്ലോ താൻ വരാറ്? ഇന്നെന്താ നിമിഷയും ആനന്ദുമൊന്നും തന്‍റെ കൂടെ വരാത്തത്?

ബോട്ടണി തേർഡ് ഇയറിലെ നിരഞ്ജൻ ആയിരുന്നു അത്. അവന് എന്‍റെ മേൽ ഒരു നോട്ടമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അവന്‍റെ സ്നേഹം സ്ഥുരിക്കുന്ന നോട്ടങ്ങളെ ഞാൻ അവഗണിക്കുകയായിരുന്നു പതിവ്. ഒപ്പം പഠിക്കുന്നവരുമായിട്ടുള്ള ഒരു പ്രേമബന്ധം എനിക്ക് സങ്കല്പിക്കുവാൻ പോലുമാകുമായിരുന്നില്ല. ഭർത്താവെന്നാൽ അഞ്ചു വയസ്സെങ്കിലും മൂത്തതായിരിക്കണം. അതാണ് അന്ന് എന്‍റെ പക്ഷം. കോളേജിൽ ഒപ്പം പഠിക്കുന്ന വിദ്യാർത്ഥികളെ ഞാൻ സഹോദരങ്ങളെ പോലെയാണ് കണ്ടിരുന്നത്. അതുകൊണ്ടു തന്നെ നിരഞ്ജന്‍റെ ചോദ്യത്തിന് ഞാൻ ഉത്തരം പറയാതെ വെറുതെ പുച്ഛത്തിൽ ചിരിച്ചു കളഞ്ഞു. അതുകണ്ട് നിരഞ്ജൻ വല്ലായ്മയോടെ മുന്നോട്ടു നീങ്ങി. ഞാൻ അവനെ അവഗണിക്കുന്നതാണെന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ ബസ്സ് സ്റ്റോപ്പിലെത്തിയ ഉടനെ ബസ്സ് വന്നു നിന്നു. ഞാൻ അതിൽ കേറുവാൻ തുനിഞ്ഞ ഉടനെ ഒരു കൂട്ടം ആളുകൾ എന്നെ പൊതിഞ്ഞു കൊണ്ട് ബസ്സിൽക്കേറുവാനായി വന്നെത്തി. ആളുകൾക്കിടയിലൂടെ തിക്കിത്തിരക്കി ഞാൻ എങ്ങിനെയെങ്കിലും ബസ്സിനുള്ളിൽ കയറിപ്പറ്റി. അപ്പോൾ എന്‍റെ നീണ്ട മുടിയിഴകൾ ഒരു മദ്ധ്യവയസ്കയുടെ കൈയ്യിലുടക്കി. അവർ ആ മുടിയിഴകൾ കുടഞ്ഞു കളഞ്ഞു കൊണ്ട് ചോദിച്ചു.

“മുടി ഒന്നൊതുക്കി കെട്ടിയിട്ടു വേണ്ടേ മോളെ ബസ്സിൽ കയറാൻ. ഇത്ര നീളമുള്ള മുടിയായതു കൊണ്ട് പ്രത്യേകിച്ചും…”

അപ്പോൾ ബസ്സിലുള്ള പലരും എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഇത്ര സൗന്ദര്യമുള്ള പെൺകുട്ടികൾ ഈ നാട്ടിലുണ്ടോ എന്ന അർത്ഥത്തിൽ. എനിക്കൽപം ജാള്യതയും, ഒപ്പം അഭിമാനവും തോന്നി, സ്വന്തം സൗന്ദര്യത്തെക്കുറിച്ചോർത്ത്. അപ്പോൾ അമ്മയുടെ വാക്കുകളോർത്തു.

“മീരാ, നിയീ മുടിയിങ്ങനെ വെറുതെ അഴിച്ചിട്ടാൽ മുഴുവൻ കൊഴിഞ്ഞു പോവുകയേ ഉള്ളൂ. നിനക്കത് നല്ലതു പോലെ കെട്ടിവച്ചു നടന്നു കൂടെ കുട്ടീ…”

അപ്പോൾ ഞാൻ ഓർക്കാറുണ്ടായിരുന്നത് കോളേജിലെ മറ്റു കുട്ടികളുടെ അസൂയ കലർന്ന നോട്ടത്തെ എനിക്കപ്പോൾ കാണാനാവുകയില്ലല്ലോ എന്നാണ്. “കോളേജ് ബ്യൂട്ടി” എന്നാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്. ആ സൗന്ദര്യത്തിന് എന്തെങ്കിലും ഭംഗം വരുന്ന കാര്യങ്ങൾ ചെയ്യുവാൻ ഞാനന്ന് ഒരുക്കമായിരുന്നില്ല.

ഭൂതകാലത്തിലെ വർണ്ണക്കുടകൾ നീർത്തിയ പൂരപ്പറമ്പിലൂടെ നടന്നു നീങ്ങിയപ്പോൾ അറിയാതെ എന്‍റെ ചുണ്ടുകളിൽ ചിരി പടർന്നു. അന്നത്തെ ആ സൗന്ദര്യ റാണിയുടെ ഇന്നത്തെ അവസ്‌ഥയോർക്കുമ്പോൾ എങ്ങിനെ ചിരിക്കാതിരിക്കും. മുടി കൊഴിഞ്ഞ്, ജരാനരകൾ ബാധിച്ച് ദീനക്കിടക്കയിൽ കഴിയുന്ന ഞാനിന്ന് ആരുടേയും പരിഹാസ പാത്രമാകുവാൻ പോരും വിധം വിരൂപയായിത്തീർന്നിരിക്കുന്നു. അന്നത്തെ ഓജസ്സു തുടിച്ചു നിന്ന നീണ്ടു മിഴിയിണകൾ ഇന്ന് ചൈതന്യം വറ്റിവരണ്ടുണങ്ങിക്കഴിഞ്ഞു.

ഫഹദ് സാറിന്‍റെ നീണ്ട വിരലുകൾ തഴുകിയിരുന്ന മുഖമാകട്ടെ വിളറി വെളുത്ത് രക്‌തപ്രസാദം നഷ്ടപ്പെട്ടവനായി ത്തീർന്നിരിക്കുന്നു. എന്നിട്ടു ഒരിക്കൽ കൂടി ആ വർണ്ണ പ്രപഞ്ചത്തിലേയ്ക്ക് ഊളിയിട്ടിറങ്ങുവാൻ ഞാനറിയാതെ കൊതിച്ചു പോയി. ഭൂതകാലത്തിലെ വർണ്ണപ്പൊട്ടുകൾ മിന്നിത്തിളങ്ങിയ പഴയകാലം, മെല്ലെ മെല്ലെ മനസ്സിലേയ്ക്കരിച്ചെത്തി.

അന്ന് ഞാൻ ചെല്ലുമ്പോൾ അമ്മ എന്നെക്കാത്ത സിറ്റൗട്ടിൽ തന്നെ നിൽക്കുകയായിരുന്നു. അമ്മ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ധരിച്ചിട്ടുണ്ട്. അമ്മയ്ക്കിഷ്ടപ്പെട്ട ആ നീല കളർ സാരിയിൽ അമ്മയുടെ സൗന്ദര്യം ഇരട്ടിച്ചതായി എനിക്കു തോന്നി. എന്നെക്കണ്ട് ശുണ്ഠിയോടെ മുഖം തിരിച്ച അമ്മയെ അനുനയിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“അമ്മ ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു. ഈ നീല കളർ സാരിയിൽ അമ്മയെക്കണ്ടാൽ ഒരു ബ്യൂട്ടിക്യൂൻ പോലെയുണ്ട്.

എന്‍റെ വാക്കുകൾ അമ്മയിൽ ഉചിത ഫലം ഉളവാക്കിയെന്നു തോന്നി. അമ്മ അൽപം സ്നേഹത്തോടെ എന്‍റെ പുറത്തു തട്ടി പറഞ്ഞു.

“നീ പോയി കുളിച്ച് ഡ്രസ് മാറി വാ… ഞാൻ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറയാം.”

അച്‌ഛൻ മാധവമോനോൻ പ്രശസ്ത ക്രിമിനൽ ലോയറായതു കൊണ്ടു തന്നെ വീട്ടിൽ അച്‌ഛന്‍റെ ആവശ്യത്തിന് ഒരു ബെൻസ് കാറുണ്ട്. പിന്നെ ഒരു അംബാസിഡറും അമ്മ ഡ്രൈവിംഗ് പഠിച്ചിരുന്നുവെങ്കിലും വല്ലപ്പോഴും മാത്രമേ വണ്ടിയെടുത്തിരുന്നുള്ളൂ. ഒരിക്കൽ ഒരു ആക്സിഡൻറ് ഉണ്ടായതാണ് അതിനു കാരണം പതിനെട്ടു വയസ്സു തികഞ്ഞതിനാൽ ഞാനും ഡ്രൈവിംഗ് ലൈസൻസ് എടുത്തിരുന്നു. പക്ഷേ അമ്മയാകട്ടെ എന്നെ വണ്ടിയെടുക്കാൻ അനുവദിച്ചിരുന്നില്ല.

“ഒന്നു രണ്ടു കൊല്ലം കൂടി കഴിഞ്ഞിട്ടു മതി നീ വണ്ടിയോടിക്കൽ” എന്നാണ് അമ്മ പറയാറുള്ളത്.

വേഗം കുളിച്ചൊരുങ്ങി ടെക്സ്റ്റൈൽ ഷോപ്പിലേയ്ക്കു പുറപ്പെടുവാൻ തയ്യാറായി നിന്നപ്പോൾ മായ ഓടി വന്നറിയിച്ചു. “എനിക്ക് ഒരു മഞ്ഞ പട്ടു പാവാട വേണമമ്മേ…” അവൾക്ക് ഓണത്തിന് ഉടുക്കുവാൻ വേണ്ടിയാണത്രെ.

“ഏതായാലും എല്ലാവർക്കും എടുത്തേയ്ക്കാം, ഓണം അടുത്തുവരുകയാണല്ലോ…” അമ്മ എന്നോടു പറഞ്ഞു. പിന്നീട് അംബാസിഡറിൽ കയറി പട്ടണത്തിലേയ്ക്കു പുറപ്പെടുമ്പോൾ അമ്മ ഡ്രൈവറോടു പറഞ്ഞു. “വേഗം വണ്ടി വിട്ടോളൂ… സമയം ആറുമണിയായെന്നു തോന്നുന്നു…”

“അതിനെന്താ മാഡം… നമുക്ക് നല്ല സ്പീഡിൽ പോകാം. ഒരു അരമണിക്കൂറിനുള്ളിൽ നമ്മളാ ടെക്സ്റ്റൈൽ ഷോപ്പിലെത്തും.” ആവശ്യത്തിൽ കൂടുതൽ സ്പീഡ് എടുത്ത് ശീലമുള്ള ഡ്രൈവർ വണ്ടി പൂർവ്വാധികം സ്പീഡിൽ വിട്ടു.

ഏകദേശം പത്തു മിനിട്ട് കഴിഞ്ഞില്ല. ഒരു ഓട്ടോറിക്ഷയിൽ ഉരസി വണ്ടി നിന്നു. ഞാനും അമ്മയും ഭയപ്പെട്ടതു പോലെ ഓട്ടോ ഡ്രൈവർ ഇറങ്ങി വന്നു ചീത്ത വിളിക്കാൻ തുടങ്ങി.

“എന്താടോ തനിയ്ക്കു കണ്ണില്ലേ… ഇങ്ങിനെയാണോ വണ്ടി ഓടിക്കുന്നത്. ഞാനിപ്പം വണ്ടിയിടിച്ച് ചാകുമായിരുന്നല്ലോ…” ഓട്ടോ ഡ്രൈവർ അലറി. ആളുകൾ ഓടിക്കൂടുന്നതു കണ്ട് സംഗതി ഗുലുമാലാണെന്ന് മനസ്സിലായി.

“വലിയ ആളുകൾക്ക് എന്തുമാകാമല്ലോ. ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് എന്തുപറ്റിയാലും നിങ്ങൾക്കൊന്നുമില്ലല്ലോ” അതും പറഞ്ഞ് ഓട്ടോ ഡ്രൈവർ ബഹളം വയ്ക്കാൻ തുടങ്ങി. കുറേ ആളുകൾ ഓട്ടോ ഡ്രൈവറുടെ പക്ഷം ചേർന്നു.

പെട്ടെന്ന് അതുവഴി കടന്നു പോയ ഫഹദ് മുഹമ്മദ് സാർ, കാർ നിർത്തി ഇറങ്ങി വന്നു. കാറിനുള്ളിൽ ഭയന്നിരുന്ന എന്നെക്കണ്ട് അദ്ദേഹത്തിന് മനസ്സിലായി.

“കുട്ടി ഞങ്ങളുടെ കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രിയ്ക്കു പഠിക്കുന്ന കുട്ടിയല്ലേ? എന്താണ് പറ്റിത്?”

ഞാൻ സംഭവം വിവരിച്ചപ്പോൾ സാർ പറഞ്ഞു.

“ഇത്രേയുള്ളോ… ഇത് ഞാൻ ഒത്തു തീർപ്പാക്കാം.”

അദ്ദേഹം ഏതാനും നോട്ടുകൾ ഓട്ടോ ഡ്രൈവറുടെ കൈകളിലേയ്ക്ക് നൽകി എന്നിട്ട് പറഞ്ഞു.

“ഇനി നിങ്ങൾ പ്രശ്നം ഒന്നും ഉണ്ടാക്കരുത്. അല്ലെങ്കിലും സ്ത്രീകൾ മാത്രമാണ് ഈ വണ്ടിയിൽ ഉള്ളത്. നിങ്ങൾ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഒഴിഞ്ഞു പോകണം.”

പണം കൈയ്യിൽ കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർക്കു സന്തോഷമായി. അയാൾ വാക്കു തർക്കം നിർത്തിപ്പറഞ്ഞു.

“അല്ലെങ്കിലും എനിക്കും വണ്ടിക്കും ഒന്നും പറ്റാത്തതു കൊണ്ട് പരാതിയില്ല സാറെ…” അയാൾ വണ്ടിയിൽ കയറി ഓടിച്ചു പോയി. ആളുകൾ ഒഴിഞ്ഞു പോയപ്പോൾ സാർ എന്നോടായി പറഞ്ഞു.

“പകലത്തെ സ്മാർട്ട്നെസ്സ് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് താനൊരു പുലിയാണെന്നാണ്. പക്ഷേ ഇപ്പോഴല്ലെ മനസ്സിലായത് ആളൊരു ആട്ടിൻ കുട്ടിയാണെന്ന്.”

അതുപറഞ്ഞ് അദ്ദേഹം ഉറക്കെചിരിച്ചു. പിന്നീട് കാറിനുള്ളിലുണ്ടായിരുന്ന അമ്മയെ നോക്കി തൊഴുതു. എന്നിട്ട് സ്വയം പരിചയപ്പെടുത്തി.

“ഞാൻ ഫഹദ് മുഹമ്മദ് മോൾ ഡിഗ്രിയ്ക്കു പഠിക്കുന്ന കോളേജിലെ രസതന്ത്ര അധ്യാപകനാണ്” അമ്മയും അദ്ദേഹത്തെ തൊഴുതു കൊണ്ട് പറഞ്ഞു.

“സാർ ഇപ്പോൾ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളാകെ കുഴപ്പത്തിൽപ്പെട്ടേനെ. നന്ദിയുണ്ട് സാർ…” അമ്മ കൃതജ്ഞതാപൂർവ്വം അറിയിച്ചു.

അതുവരെ ഒന്നും മിണ്ടാനാരാകെ  ആകെ ചമ്മിയിരുന്നു ഞാൻ. ഒടുവിൽ പോകാൻ നേരം സാർ ഗൗരവത്തിൽ പറഞ്ഞു.

“ശരി, നാളെ കാണാം. നാളെ ഞാൻ ക്ലാസ്സിൽ പറഞ്ഞോളാം തന്‍റെ വീരസ്യത്തെപ്പറ്റി.” അതുകേട്ട് ഞാനറിയാതെ ഒന്ന് ഞെട്ടി. കൂട്ടുകാർക്കിടയിൽ സ്മാർട്ട് ഗേൾ എന്നറിയപ്പെട്ടിരുന്ന തന്‍റെ അധഃപതനമാകുമോ നാളെ. ഒരു പക്ഷേ ഇനി കൂട്ടുകാർക്കിടയിൽ തലയുയർത്തി നടക്കാൻ എനിക്കാവുകയില്ലെന്നു തോന്നി. മാത്രമല്ല കോളേജ് മുഴുവൻ ഞാൻ മിടുക്കിയെന്നാണ് അറിയപ്പെട്ടിരുന്നത്.

മ്യൂസിക്കിനും, ഡാൻസിനും, പ്രസംഗമത്സരത്തിനും, നാടകത്തിനും എന്നു വേണ്ട കോളേജിലെ എല്ലാ പരിപാടികൾക്കും പ്രീഡിഗ്രി മുതൽ ആ കോളേജിൽ പഠിച്ചിരുന്ന ഞാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമായിരുന്നു. ആ എന്നെ ഇദ്ദേഹം മറ്റു കുട്ടികളുടെ മുമ്പിൽ വച്ച് നാണം കെടുത്തുമോ? പെട്ടെന്ന് കാറിൽ നിന്നിറങ്ങിച്ചെന്ന് തൊഴുകൈകളോടെ ഞാൻ പറഞ്ഞു. “ക്ഷമിക്കണം സാർ, രാവിലെ ഒരു രസത്തിന് ഞാനങ്ങനെ പറഞ്ഞതാണ്. ഇനി ഒരിക്കലും ഞാനത് ആവർത്തിക്കുകയില്ല.”

“ശരി… ശരി… ഞാൻ തന്നെ ഒന്നു പരീക്ഷിച്ചതല്ലെ. ഞാൻ വെറുതെ പറഞ്ഞതാണെടോ. ഞാൻ ക്ലാസ്സിലൊന്നും പറയാൻ പോകുന്നില്ല. എങ്കിലും തന്നെ എനിക്കിഷ്ടമായി. പ്രത്യേകിച്ച് തന്‍റെ സ്മാർട്ട്നെസ്സ്…” അതും പറഞ്ഞ് അദ്ദേഹം എന്നെ നോക്കി കണ്ണിറുക്കി കാറിൽ യാത്രയായി. അപ്പോൾ മാത്രമാണ് എനിക്ക് ശ്വാസം നേരെ വീണത്.

ആ നിമിഷം മുതൽ ഞാൻ ആവശ്യത്തിൽ കവിഞ്ഞ പക്വതയുള്ള ഒരു പെൺകുട്ടിയായി മാറി എന്നു പറയാം. ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ഡ്രസ്സുകൾ വാങ്ങി മടങ്ങുമ്പോൾ അന്ന് എന്‍റെ മനസ്സിൽ ഏതോ ആഹ്ലാദം തുടി കൊട്ടിയിരുന്നു. ഏതോ ആകാശതീരത്ത് ഒരു പട്ടം പോലെ ഒഴുകി നടക്കുന്ന പ്രതീതി… മനസ്സ് ആ യുവ കോമളന്‍റെ വാക്കും, നോക്കും കൊണ്ട് നിറഞ്ഞിരുന്നു. ഹൃദയം രോമാഞ്ച സാഗരത്തിൽ ആറാടുമ്പോൾ മനസ്സിലേയ്ക്ക് അദ്ദേഹത്തിന്‍റെ വാക്കുകൾ വീണ്ടും വീണ്ടും ഒഴുകിയെത്തി. എനിക്ക് തന്നെ ഇഷ്ടമായി, പ്രത്യേകിച്ച് തന്‍റെ സ്മാർട്ട്നെസ്സ്.

പ്രേമ സംഗീതം പൊഴിച്ചു കൊണ്ട് എവിടെ നിന്നോ ഒരു കിളി പാറി വന്നെത്തി മനസ്സിനുള്ളിൽ കൂടു വച്ചു. ആ കിളിയുടെ സാന്ദ്ര സംഗീതധാരയിൽ അലിഞ്ഞില്ലാതെയായി ഞാനന്നുറങ്ങി. ഉറക്കത്തിൽ ഞാനാസ്വപ്നം കണ്ടു. “ഞാനും ഫഹദ്സാറും രണ്ടിണക്കിളികളെപ്പോലെ കൈകോർത്തു പിടിച്ച് കോളേജങ്കണത്തിൽ പാറി നടക്കുന്നു. പിറ്റേന്ന് കോളേജിലേയ്ക്ക് നേരത്തെ പുറപ്പെട്ടു. ക്ലാസ്സെടുക്കുമ്പോൾ ഫഹദ് സാറിന്‍റെ കണ്ണുകൾ എന്‍റെ മുഖത്തുതന്നെ തറഞ്ഞു നിന്നു.?അന്ന് കെമിസ്ട്രി ലാബിലും സാറിന്‍റെ സഹായ ഹസ്തമുണ്ടായിരുന്നു. കൂട്ടുകാർ പലരും സാറിന് എന്നോടുള്ള പ്രത്യേകത മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ക്ലാസ്സ് കഴിഞ്ഞപ്പോൾ അവർ ചുറ്റും കൂടി.

“താനെന്താ മീര വല്ല വശീകരണമന്ത്രവും പ്രയോഗിച്ചോ? ഫഹദ്സാറിന്‍റെ കണ്ണുകൾ തന്‍റെ മുഖത്തു തന്നെയായിരുന്നുവല്ലോ?”

ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടു നിന്നപ്പോൾ അവർക്കത്ഭുതമായി.

“എന്താ മീര, താനെപ്പോൾ മുതലാണ് മിണ്ടാപ്പൂച്ചയായത്? ഫഹദ് സാർ വല്ല മാന്ത്രിക വിദ്യയും പ്രയോഗിച്ചോ?…”

അങ്ങിനെ നൂറുനൂറു ചോദ്യങ്ങൾ എനിക്കു ചുറ്റും ഒഴുകി നടന്നു. എന്നാൽ ഒന്നിനും മറുപടി നൽകാതെ ഞാൻ മിണ്ടാതിരുന്നു. പതുക്കെപതുക്കെ എന്നിലും എന്തോ മാറ്റങ്ങൾ ഉണ്ടാകുന്നതായി എനിക്കു തോന്നിത്തുടങ്ങിയിരുന്നു. ഊണിലും ഉറക്കത്തിലും ഫഹദ് സാർ മാത്രം. ഫഹദ് സാറിന്‍റെ വാക്കുകൾ ഫഹദ് സാറിന്‍റെ ചലനങ്ങൾ എല്ലാം എന്നെ സ്വാധീനിച്ചു കൊണ്ടിരുന്നു. അതേത്തുടർന്ന് ഏതോ സ്വപ്നലോകത്തിലെന്നതു പോലെയായിത്തീർന്നു എന്‍റെ ചലനങ്ങൾ. എന്നാൽ കൂട്ടുകാർ മാത്രം എന്നിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെ നിന്നു. അവർക്ക് എന്നിലെ ചുണക്കുട്ടിയെയായിരുന്നു ഇഷ്ടം. എപ്പോഴും ഓടിച്ചാടി നടന്ന് കളിതമാശകൾ പറയുന്ന, കോളേജിലെ എല്ലാ ആഘോഷങ്ങൾക്കും മുൻപന്തിയിൽ നിന്നിരുന്ന മീരയെ… ഒരിക്കൽ അവർ കളിയാക്കുകയും ചെയ്‌തു.

“താനെന്താ സിനിമയിലെ ശാലീന സുന്ദരിയായ നായിക ശാരദയെപ്പോലെയാവുകയാണോ?” അടുത്ത സുഹൃത്ത് ആനന്ദ് കളിയാക്കി.

എന്നാൽ അൽപം കൂടി കഴിഞ്ഞപ്പോൾ അവർ ആ ഉപമ മാറ്റി മറ്റൊന്നാക്കി.

“ഫഹദ്സാർ നസീറും, താൻ അദ്ദേഹത്തിന്‍റെ കാമുകി ഷീലുമായി മാറിയെന്നു തോന്നുന്നു.” അന്നൊരിക്കൽ മറ്റൊരു സുഹൃത്ത് അഭിലാഷ് പറഞ്ഞു. അതുപക്ഷേ സിനിമയിലല്ല, ജീവിതത്തിലാണെന്നു മാത്രം…” എന്‍റെ ആത്മസുഹൃത്ത് നിമിഷയുടെ വകയായിരുന്നു ആ കളിയാക്കൽ.

അതെ! അവർ നിരന്തരം കളിതമാശകൾ തൊടുത്തു വിട്ടപ്പോൾ ജീവിതത്തിന്‍റെ വെള്ളിത്തിരയിൽ അന്നത്തെ പ്രമുഖ നടീനടന്മാരെ പോലെ ഞങ്ങൾ കാമുകീകാമുകന്മാരായി ജീവിച്ചു തുടങ്ങിയിരുന്നു. ദിവസങ്ങൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിമാറിക്കൊടുത്തപ്പോൾ ഞങ്ങളുടെ പ്രേമബന്ധവും തളിരണിഞ്ഞ് നിറയെ പൂത്തുലഞ്ഞു നിന്നു.

ഫഹദ് സാറിന്‍റെ ജീവിതത്തിൽ ഞാൻ ഒഴിച്ചു കൂടാനാവാത്ത ഒരു വ്യക്‌തിയായിത്തീർന്നു. സുഭാഷ് പാർക്ക് ഞങ്ങളുടെ സ്നേഹ സംഗമത്തിന്‍റെ നിരന്തര വേദിയായി. ഒരിക്കൽ സുഭാഷ് പാർക്കിലെ പൂമരത്തണലിലെ നർമ്മ സല്ലാപങ്ങൾക്കിടയിലായിരുന്നു അദ്ദേഹമത് പറഞ്ഞത്.

“ഉമ്മയ്ക്ക് മീരയെ ഒന്നു കാണണമെന്ന്.”

“ഫഹദ്സാറിന്‍റെ ഉമ്മ എന്നെ അംഗീകരിക്കുമോ? നമുക്കിടയിലുള്ള മതത്തിന്‍റെ വേലിക്കെട്ടുകൾ തന്നെ പ്രധാന കാരണം…” ഞാൻ ആശങ്കയോടെ ചോദിച്ചു.

“ഉമ്മയ്ക്ക് ജാതിയും മതവുമൊന്നുമില്ല. എന്‍റെ ഇഷ്ടമാണ് ഉമ്മയുടെയും ഇഷ്ടം.” ഫഹദ് സാർ അൽപം ആവേശപൂർവ്വം പറഞ്ഞു നിർത്തി. ആത്മവിശ്വാസത്തിന്‍റെ ഒരു നറുംതിരിവെട്ടം അപ്പോൾ ആമുഖത്തുണ്ടായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രേമബന്ധം അപ്പോഴേയ്ക്കും കോളേജിൽ പാട്ടായിക്കഴിഞ്ഞിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം ഞങ്ങളുടെ ബന്ധം അതിരുകൾ ഭേദിച്ച് വളർന്നു കഴിഞ്ഞുവെന്ന് എല്ലാവർക്കും മനസ്സിലായി.

നിരവധി പ്രേമങ്ങൾക്കും പ്രേമ ഭംഗങ്ങൾക്കും കുട പിടിച്ച മഹാരാജാസ് കോളേജിലെ പൂമരത്തണൽ ഞങ്ങൾക്കും തണലേകി. ഒരു ഒഴിവുദിനം കോളേജിൽ സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞ് ഞാൻ നേരത്തെ വീട്ടിൽ നിന്നുമിറങ്ങി. അത് എംഎസ്എസി ഫൈനൽ ഇയർ തീരാൻ ഏതാനും നാളുകളുള്ളപ്പോഴായിരുന്നു. അന്നായിരുന്നു ഫഹദ്സാറിന്‍റെ വീട്ടിലേയ്ക്കു പോകാൻ തീരുമാനിച്ചിരുന്നത്.

(തുടരും)

സനിതയുടെ വീട്

സുഹൃത്തുക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി സനിത ഭർത്താവ് മോഹിതിന് ഫോൺ ചെയ്തു. “ഏട്ടാ… അവരെല്ലാം നാളെ പാർട്ടി കൊടുക്കണമെന്ന് പറയുന്നു. ഞാനെന്താണ് മറുപടി പറയേണ്ടത്.”

“അച്‌ഛന്‍റെയും അമ്മയുടെയും സമ്മതം ചോദിക്കാതെ ആരേയും വീട്ടിലേയ്‌ക്ക് ക്ഷണിച്ചാൽ ശരിയാവില്ല.” മോഹിതിന്‍റെ വാക്കുകളിലും പരിഭ്രമത്തിന്‍റെ സ്പർശം ഉണ്ടായിരുന്നു.

“അപ്പോ ഇവർക്കുള്ള പാർട്ടി എപ്പോ കൊടുക്കും?”

“ഇതേപ്പറ്റി നമുക്ക് രാത്രി കൂടിയാലോചിക്കാം.”

“ആയിക്കോട്ടെ.”

സനിത ഫോൺ കട്ട് ചെയ്‌തു. എന്നിട്ട് മോഹതിന്‍റെ അഭിപ്രായം കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർ അവളെ വിടാനുള്ള ഭാവമില്ലായിരുന്നു. “എടോ, ഞങ്ങൾ കൈയും വീശി വരികയൊന്നുമില്ല. ഗിഫ്റ്റ് എന്തായാലും കൊണ്ട് വരും.”

“ഭർതൃ വീട്ടുകാരെ പേടിച്ച് നീയിങ്ങനെ എത്രകാലം കഴിയും?” കൂട്ടുകാരെല്ലാവരും ഇതുപോലെ ഓരോന്ന് പറഞ്ഞ് സനിതയെ കളിയാക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് വല്ലാത്തൊരു എനർജിയോടെ സനിതയും ഇടപെട്ടു കൊണ്ട് മറുപടി കൊടുത്തു.

“നിങ്ങൾ എന്‍റെ തല തിന്നാതെ. ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കൂ… നാളെ രാത്രി 8 മണിക്ക് എല്ലാവരും സാഗർ രത്നയിൽ വരിക. അവിടെയാണ് ഡിന്നർ പാർട്ടി. ഇനി ആരും ഗിഫ്റ്റ് വീട്ടിൽ മറന്ന് വച്ച് വരേണ്ട.”

സനിതയുടെ ഈ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് കൂട്ടുകാർ സ്വീകരിച്ചത്.

കുറച്ച് നരം കഴിഞ്ഞപ്പോൾ സനിതയെ തനിച്ച് കിട്ടിയപ്പോൾ സംഗീത മാഡം ചോദിച്ചു. “ചെലവ് കൊടുക്കാമെന്നേറ്റിട്ട് നീ സ്വയം എടാകൂടത്തിൽ പെട്ടിരിക്കുകയാണോ മോളെ?”

“ഇനി വരുന്നിടത്ത് വച്ച് കാണാം ചേച്ചി” സനിത പുഞ്ചിരി പൊഴിച്ചു കൊണ്ട് മറുപടി പറഞ്ഞു.

“വീട്ടിൽ ടെൻഷൻ കൂടുകയാണെങ്കിൽ എന്നെ വിളിക്കാൻ മടിക്കണ്ട. ഞാൻ എല്ലാവരെയും വിളിച്ച് പാർട്ടി കാൻസൽ ചെയ്ത വിവരം പറഞ്ഞോളാം. നാളെ നീ കരയുകയും മറ്റും ചെയ്യരുത് കെട്ടോ.”

“ചേച്ചി കരഞ്ഞു തീർക്കാനുള്ള കണ്ണീരത്രയും ഞാൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് തീർത്തതല്ലേ. ചേച്ചിയ്‌ക്കും അത് അറിയാവുന്നതല്ലേ.”

“ആ ദിനങ്ങളിലെ ഓർമ്മകളാണ് എന്നെ ഇപ്പോഴും ആധിപിടിപ്പിക്കുന്നത് എന്‍റെ മോളെ.”

“എന്നെക്കുറിച്ചോർത്ത് ടെൻഷനടിക്കണ്ട. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞാനും ഏറെ മാറിയിട്ടുണ്ട്.”

“ശരിയാണ്. നിനക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു സനിതേ. ഭർതൃവീട്ടിലെ പ്രയാസങ്ങൾ നിന്നെ മാറ്റിയിരിക്കുന്നു. അമ്മായിയമ്മപ്പോരും നാത്തൂന്‍റെ ഒറ്റപ്പെടുത്തലും അനുഭവിച്ച് നിനക്കിപ്പോ ഒന്നും പ്രശ്നമല്ലാതായിരിക്കുന്നു.

“ടെൻഷൻ, സങ്കടം, പേടി ഇത്തരം രോഗങ്ങൾ ഞാനിപ്പോൾ മനസ്സിൽ വളർത്താറില്ല ചേച്ചി. നാളെ രാത്രി പാർട്ടി ഗംഭീരമായി നടക്കും. ചേച്ചി ചേട്ടനും പിള്ളേരുമായി തീർച്ചയായും വരണം.” ഇത്രയും പറഞ്ഞ് കൊണ്ട് സനിത തന്‍റെ ഇരിപ്പിടത്തിൽ ചെന്നിരുന്നു.

സനിത അനുവാദമില്ലാതെയാണ് കൂട്ടുകാർക്ക് പാർട്ടി കൊടുക്കാനുള്ള തീരുമാനമെടുത്തത്. ഈ വിവരമറിഞ്ഞ് അമ്മായിയമ്മ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. “ഞങ്ങളോട് ചോദിക്കാതെ ഇത്തരമൊരു തീരുമാനം എടുക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു. ഈ വീട്ടിലെ ചിട്ടവട്ടങ്ങൾ തെറ്റിക്കാൻ ആർക്കും അവകാശമില്ല. ഇവിടുത്തെ രീതികൾ നിനക്ക് പിടിക്കുന്നില്ലെങ്കിൽ മാറി താമസിക്കുന്നതിനെപ്പറ്റി ചിന്തിച്ചോ…”

“അമ്മേ അവരെല്ലാം എന്‍റെ പിന്നാലെ കൂടിയത് കൊണ്ടാണ്. നിങ്ങൾക്കിത് മോശമായി തോന്നുന്നുവെങ്കിൽ ഞാനിപ്പോൾ തന്നെ അവരെ വിളിച്ച് പാർട്ടി കാൻസൽ ചെയ്‌ത കാര്യം പറയാം.” വളരെ ശാന്തമായി സനിത പറഞ്ഞു. എന്നിട്ട് അവൾ അടുക്കളയിലേയ്‌ക്ക് ചെന്ന് ജോലി ചെയ്യാൻ തുടങ്ങി.

അമ്മായിയമ്മ പക്ഷേ നിർത്താൻ ഭാവമില്ലായിരുന്നു. അവർ കലിതുള്ളികൊണ്ടിരുന്നു. ഈ സമയം അവരുടെ മകൾ ഇടപെട്ടു.

“അമ്മേ, ചേച്ചിയ്ക്ക് തന്നിഷ്ടം ചെയ്യുന്നതിലാണ് താൽപര്യമെങ്കിൽ അമ്മ വെറുതെ വായിട്ട് അലച്ചിട്ടെന്താ കാര്യം. വെറുതെ ഒച്ച വച്ച് എന്നെ ശല്യം ചെയ്യല്ലേ. തല പെരുക്കുന്നു. ഒന്ന് നിർത്താമോ? നിങ്ങൾ അവരെ ചീത്ത പറയുമ്പോൾ അവൾ അടുക്കളയിൽ പാട്ട് കേട്ട് ജോലി ചെയ്യുകയാണ്. അമ്മയെ കളിയാക്കുന്നതും അമ്മ ആസ്വദിക്കുകയാണോ?”

എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലുള്ള മകളുടെ സംസാരം കേട്ട് അവർക്ക് ഒന്നു കൂടി ഹാലിളകി. അവർ എന്തെല്ലാമോ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു.

പക്ഷേ ഇതൊന്നും കേട്ട് സനിത പ്രകോപിതയായില്ല. അവൾ അടുക്കള പണിയെല്ലാം തീർത്ത് ഭക്ഷണം മേശ മേൽ നിരത്തി.

“ഭക്ഷണം റെഡിയായിരിക്കുന്നു.” അവളുടെ ഉറക്കെയുള്ള ക്ഷണം കേട്ട് എല്ലാവരും ഡൈനിംഗ് ടേബിളിനരികലെത്തി. എല്ലാവരുടെയും മുഖത്ത് പക്ഷേ നീരസം പ്രതിഫലിച്ചിരുന്നു.

സനിത പക്ഷേ അന്ന് ഭക്ഷണം ആസ്വദിച്ചു കഴിച്ചു. അമ്മായിഅച്ഛൻ അന്തരീക്ഷം ശാന്തമാക്കാനായി പലതും പതിയെ സംസാരിച്ചെങ്കിലും അമ്മായിയമ്മ കുലുങ്ങിയില്ല. അമ്മായിയമ്മ കൂടുതൽ പ്രശ്നം ഉണ്ടാക്കുമെന്നായപ്പോൾ അവരുടെ ഭർത്താവ് ഇടപെട്ട് ഒതുക്കി.

സനിത പക്ഷേ ഒരക്ഷരം ഉരിയാടിയില്ല. അതുകൊണ്ട് കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടായില്ല. അമ്മായിയമ്മയ്ക്കുള്ള മറുപടി അവൾ പുഞ്ചിരിയായാണ് തിരിച്ചു നൽകിയത്.

രാത്രി മോഹിതും തന്‍റെ നീരസം ഭാര്യയോട് പ്രകടിപ്പിക്കാതിരുന്നില്ല. ധിക്കാരം നല്ലതല്ലെന്നുള്ള നിലപാടിലായിരുന്നു മോഹിത്.

“മറ്റാരുടെ അനുവാദം ചോദിച്ചില്ലെങ്കിലും ഇത്തരമൊരു തീരുമാനം എടുക്കും മുമ്പ് നിനക്ക് എന്നോടെങ്കിലും ചോദിക്കാമായിരുന്നില്ലേ. നാളെ നിന്‍റെ പാർട്ടിയ്ക്ക് എന്നെ പ്രതീക്ഷിക്കേണ്ട.”

“നിങ്ങളുടെ ഇഷ്‌ടം” കുസൃതി നിറഞ്ഞൊരു ചിരി മുഖത്ത് വരുത്തി സനിത പറഞ്ഞു. എന്നിട്ട് അയാളുടെ കവിളിൽ ഒരുമ്മ നൽകി അവൾ ബാത്ത്റൂമിലേയ്‌ക്ക് കയറി.

രാത്രി പന്ത്രണ്ടു മണിയായപ്പോൾ സനിതയുടെ മൊബൈൽ അലാറം അടിച്ചതിനാൽ രണ്ടാളുടെയും ഉറക്കം മുറിഞ്ഞു.

“എന്തിനാണ് ഈ പാതിരാത്രിയ്ക്ക് അലാറം വച്ചത്?” മോഹിത് ഉറക്കം മുറിഞ്ഞ ദേഷ്യം പ്രകടിപ്പിച്ചു.

“ഹാപ്പി മാര്യേജ് ആനിവേഴ്സറി സ്വീറ്റ് ഹാർട്ട്.” സനിത വളരെ റൊമാന്‍റിക്കായി മോഹിതിന്‍റെ കവിളിൽ തൊട്ടു.

രാത്രിയുടെ നിശ്ശബ്ദയാമത്തിൽ പ്രണയത്തിന്‍റെ ശ്വാസ നിശ്വാസം മുറിയിൽ നിറഞ്ഞപ്പോൾ മോഹിതിന്‍റെ ദേഷ്യം എവിടെയോ പോയി മറഞ്ഞു. അയാൾ ഭാര്യയെ ചേർത്ത് പിടിച്ചു. അവളുടെ ചുവന്ന ചുണ്ടിൽ തന്‍റെ ചുണ്ടമർത്തി. അവൾ നാവ് കൊണ്ട് അയാളുടെ മേൽ ചുണ്ടിൽ ഇക്കിളിയിട്ടു.

“ഏറ്റവും പ്രിയപ്പെട്ട രാത്രിയായിത് മാറിയത് നിയെനിക്ക് അവിചാരിതമായി തന്ന ഈ കിടപ്പറ സമ്മാനം കാരണമാണ്.” ഈ സമ്മാനത്തിന് ഞാനെന്താണ് പകരം തരേണ്ടത്?” തന്‍റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുന്ന ഭാര്യയോട് അയാൾ മന്ത്രിച്ചു.

“ഇന്ന് എന്‍റെ കൂടെ വരില്ലേ?” സനിത പ്രണയാർദ്രമായി ചോദിച്ചു.

“പാർട്ടിക്കോ?” അയാൾ ഭാര്യയെ അമർത്തിപ്പിടിച്ചു.

“ഞാൻ പാർക്കിൽ പോകുന്ന കാര്യമാണ് പറഞ്ഞത് മാഷേ.”

“അവിടെ ഞാനെന്തായാലും വരും.”

“നിങ്ങൾ എത്ര സ്നേഹമുള്ളവനാണ്!” സനിത അതീവ സന്തോഷത്തോടെ പറഞ്ഞു. എന്നിട്ട് അയാളെ ഒരു വട്ടം കൂടി ഉമ്മ വച്ചു.

സനിത രാവിലെ 6 മണിക്ക് എഴുന്നേറ്റ് കുളിച്ച് തയ്യാറായി. എഴുന്നേറ്റ് കണ്ണ് തുടച്ച ഉടനെ ഭാര്യ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നതാണ് മോഹിത് കണ്ടത്. അയാൾക്ക് വലിയ സന്തോഷം തോന്നി.

“സുന്ദരിക്കുട്ടിയായല്ലോ…” ജീവിത പങ്കാളിയുടെ കോംപ്ലിമെന്‍റ് അവളെ തരളിതയാക്കി. മോഹിത് അവളെ വാരി പുണരാൻ ശ്രമിച്ചതും, വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി അവൾ മുറിയ്ക്ക് പുറത്ത് വന്നു.

ഉടനെ അടുക്കളയിൽ കയറി എല്ലാവർക്കുമായി ചായ ഇട്ടു. ശേഷം അമ്മായിയമ്മയുടെ മുറിയിലെത്തി അമ്മായി അച്ഛന്‍റെയും അമ്മായിയമ്മയുടെയും കാലിൽ തൊട്ട് ആശീർവാദം വാങ്ങി.

ചായ മൊത്തി കൊണ്ട് അമ്മായിയമ്മ മൃദുസ്വരത്തിൽ ചോദിച്ചു. “മോളെ രാവിലെ തന്നെ നീ വീട്ടിൽ പോവാനൊരുങ്ങിയോ?”

“ഞങ്ങൾ പാർക്കിലേയ്‌ക്ക് പോവാണ് അമ്മേ” സനിത സ്നേഹം തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു.

“അതെന്തായാലും നന്നായി, രാവിലെ കുളിർ കാറ്റിൽ നടക്കുന്നത് വളരെ നല്ലതാണ് മോളെ” അമ്മായി അച്‌ഛൻ ഇടപെട്ടു കൊണ്ട് പറഞ്ഞു.

“ഞങ്ങൾ പോയിട്ട് വരട്ടെ അമ്മേ?”

“എന്തേലും ചെയ്യുന്നതിനു മുമ്പ് നീ എന്‍റെ അഭിപ്രായം ചോദിക്കുന്ന ശീലം ഇല്ലായിരുന്നല്ലോ? അമ്മായിയമ്മ തലേ ദിവസത്തെ മൂഡിലേയ്‌ക്ക് മെല്ലെ വന്നു കൊണ്ടിരുന്നു.

“എന്നോട് പിണങ്ങല്ലേ അമ്മേ, ഞങ്ങൾ പോയിട്ട് വേഗം വരാം.” അവൾ അമ്മായിയമ്മയെ ബുദ്ധിപൂർവ്വം ഒഴിവാക്കി കൊണ്ട് പ്രസന്നമായ മുഖഭാവത്തോടെ തന്‍റെ മുറിയിലേയ്‌ക്ക് നടന്നു.

അവൾ മോഹിതിനൊപ്പം പാർക്കിലെത്തി. പ്രഭാതത്തിലെ മഞ്ഞിൻ തണുപ്പും ശുദ്ധവായുവും അവരുടെ മനസ്സിനെ കൂടുതൽ അടുപ്പിച്ചു. രണ്ട് മൂന്ന് റൗണ്ട് പരസ്പരം കൈപിടിച്ചും തൊട്ടുരുമിയും നടന്ന ശേഷം അവൻ അടുത്തുള്ള ഹോട്ടലിൽ കയറി നന്നായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.

രണ്ട് മണിക്കൂറിനു ശേഷമാണ് അവർ വീട്ടിൽ മടങ്ങി എത്തിയത്. വീട്ടിലുള്ളവർക്കെല്ലാം അവർക്കിഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് പാർസൽ വാങ്ങി കൊണ്ടു വന്നിരുന്നു സനിത. ഇതൊന്നും പക്ഷേ വീട്ടുകാരുടെ നീരസം മാറാൻ ഉതകുന്നതായില്ല.

ആരും സനിതയുടെ മുഖത്ത് നോക്കി സംസാരിച്ചിരുന്നില്ല. അമ്മായിയമ്മയും മുഖം വീർപ്പിച്ചാണ് നടന്നിരുന്നത്. അവർക്ക് തന്‍റെ ഭർത്താവിന്‍റെയും മകളുടെയും അയഞ്ഞ സമീപനം അത്ര പിടിച്ചിരുന്നില്ല. മകൾക്കും അമ്മയുടെ വാശി അത്ര പിടിച്ചിരുന്നില്ല. എന്തെങ്കിലും പറഞ്ഞ് കൂടുതൽ പ്രശ്നം സൃഷ്ടിക്കണ്ടാ എന്ന് കരുതി അവൾ സനിതയോട് അമ്മ കാൺകെ അടുപ്പം കാണിച്ചില്ല.

ഉച്ചഭക്ഷണം തയ്യാറാക്കാനായി സനിത വീണ്ടും അടുക്കളയിൽ കയറി, സജീവമായി. ഡ്രസ് മാറ്റാൻ നാത്തൂൻ പറഞ്ഞെങ്കിലും അവൾ അതിനു മറുപടി പറഞ്ഞു. “ചേച്ചി, ഇന്ന് നിങ്ങളുടെ ചേട്ടൻ എന്‍റെ സൗന്ദര്യത്തെ എത്രമാത്ര മാണെന്നോ പുകഴ്ത്തിയത്. അതിനാൽ ഈ സാരി ഞാൻ രാത്രിയായാലേ മാറ്റൂ.”

“ഈ വില പിടിച്ച സാരിയിൽ അടുക്കള ജോലിയെടുത്താൽ കറയാവില്ലെ? അതു കൊണ്ട് പറഞ്ഞതാണേ…”

“ഇത്തരം ചെറിയ കാര്യങ്ങൾക്ക് ടെൻഷനടിക്കുന്ന കാര്യം ഞാൻ വിട്ടിരിക്കുകയാണ് ചേച്ചി” സനിത പറഞ്ഞു.

“എന്‍റെ അഭിപ്രായത്തിൽ മണ്ടന്മാരാണ് തങ്ങൾക്ക് വരുന്ന നഷ്ടങ്ങളെ വകവയ്ക്കാതെ കാര്യങ്ങൾ ചെയ്യുക.” നാത്തൂൻ പറഞ്ഞു.

“ഞാൻ പക്ഷേ അത്ര മണ്ടിയൊന്നുമല്ല. ചേട്ടന്‍റെ സ്നേഹത്താൽ ഭ്രാന്തായതാണ്…” സനിത നിർത്താതെ ചിരിച്ചു കൊണ്ട് നാത്തൂനെ കെട്ടിപ്പിടിച്ചു. അപ്പോൾ നാത്തൂനും ആ ചിരിയിൽ പങ്ക് ചേർന്നു. അടുക്കള നിറയെ ചിരി മുഴങ്ങി.

സനിത അന്ന് വിഭവ സമൃദ്ധമായ സദ്യയൊരുക്കി. ചെമ്മീൻ റോസ്റ്റ് മാത്രം പുറത്ത് നിന്ന് വരുത്തിച്ചു.

“ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ ധൂർത്തടിക്കാരികളാണ്. കാശ് വെറുതെ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി കളയും. പണിയെടുക്കാൻ മടിച്ചിട്ട് എല്ലാം പുറത്ത് നിന്ന് വാങ്ങി കൊണ്ടു വരും.” ഇത്തരം കുത്തുവാക്കുകൾ അമ്മായിയമ്മ പറയുമ്പോൾ അതെല്ലാം സനിത ഒരു പുഞ്ചിരിയോടെ ആണ് നേരിടാറ്. ആ പതിവ് ഇന്നും അവൾ തെറ്റിച്ചില്ല.

അന്നേ ദിവസം മോഹിതിനും സനിതയ്ക്കും ഗിഫ്റ്റുകൾ കിട്ടി. സനിതയ്ക്ക് ഒരു സാരി മോഹിതിന് ഒരു ഷർട്ട്. സനിത നാത്തൂനും അമ്മായിയമ്മയ്ക്കും നൽകാൻ രണ്ട് സമ്മാനങ്ങൾ കരുതിയിരുന്നു. അമ്മായിയമ്മയ്ക്ക് സാരി, നാത്തൂന് അവൾക്കിഷ്ടപ്പെട്ട പെർഫ്യൂം ബ്രാന്‍റ്. അമ്മായി അച്ഛന് കസവ് മുണ്ടും വെള്ള ജുബ്ബയും. ഇത്രയും കൈമാറ്റം ചെയ്യപ്പെട്ടത്തോടെ വീട്ടിലെ സംഘർഷാവസ്‌ഥയ്ക്ക് തെല്ല് മാറ്റം വന്നു. എല്ലാവരുടെയും മനസ്സിൽ സ്നേഹത്തിന്‍റെ പ്രകാശം പരക്കാൻ തുടങ്ങിയിരുന്നു. ഹോട്ടൽ സാഗർ രത്നയിലെ പാർട്ടി സമയം രാത്രി 8 മണിക്കാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

6 മണിയ്ക്ക് മോഹിത് ഡ്രോയിംഗ് റൂമിൽ എത്തിയപ്പോൾ, തന്‍റെ വീട്ടുകാരുടെ മൂഡ് വീണ്ടും അലമ്പായത് ശ്രദ്ധയിൽപ്പെട്ടു.

“പാർട്ടിയ്ക്ക് എന്‍റെ അനുമതിയില്ലാതെ പോകണമെന്നുണ്ടെങ്കിൽ പൊയ്ക്കോളൂ” മോഹിതിന്‍റെ അമ്മ മുഖം വീർപ്പിച്ചു.

“ഇന്നേ ദിവസം എല്ലാവർക്കും ഒന്നിച്ച് നിൽക്കുന്നതല്ലെ നല്ലത് ചേട്ടാ” പെങ്ങൾ അയാളോട് ചോദിച്ചു.

“സനിത പാർട്ടിയ്ക്ക് പോകുന്നില്ല എന്നാണ് പറയുന്നത്.” മോഹിതിന്‍റെ മറുപടി കേട്ട് മറ്റ് മൂന്ന് പേരും എന്തോ അവിചാരിതമായി സംഭവിച്ചപോലെ പരസ്പരം നോക്കി.

“മരുമോളെന്താ പാർട്ടിയ്ക്ക് പോകില്ലെന്ന് തീരുമാനം എടുത്തത്?” അമ്മായിഅച്ഛൻ ചോദിച്ചു പോയി.

“നിങ്ങൾ മൂന്ന് പേരും ഇല്ലെങ്കിൽ അവളും വരുന്നില്ലെന്നാണ് പറയുന്നത്.” മോഹിത് പറഞ്ഞു.

“ഈയിടെയായി അവൾ വല്ലാതെ നാടകം കളിക്കുന്നുണ്ട്.” അമ്മയുടെ മുഖം ചുവക്കുന്നത് മോഹിത് ശ്രദ്ധിച്ചു. അയാൾ ഒന്നിനും മറുപടി പറയാതെ സോഫയിൽ പോയി ഇരുന്നു.

“സനിതയെ അപമാനിക്കാനുള്ള അവകാശമൊന്നും നമുക്കില്ല. നിങ്ങൾ രണ്ടാളും പാർട്ടിയ്ക്ക് പോകാനായി വേഗം തയ്യാറാവൂ. ഇല്ലെങ്കിൽ ഞാനിനി ഈ വീട്ടിൽ നിന്ന് ഒരിക്കലും ഭക്ഷണം കഴിക്കുകയില്ല.” അമ്മായിഅച്‌ഛൻ പതിവിലധികം വികാരാധീനനായി. ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം വേഗം തന്‍റെ മുറിയിലെത്തി വേഷം മാറാൻ തുടങ്ങി.

വീട്ടുകാരെല്ലാം കൃത്യസമയത്ത് തന്നെ ഹോട്ടലിലെത്തി. സനിതയുടെ കൂട്ടുകാരെയെല്ലാം അമ്മായിയമ്മയും മോഹിതും ചേർന്നാണ് സ്വാഗതം ചെയ്തത്. എല്ലാവരെയും ചിരിച്ച മുഖഭാവത്തോടെ കണ്ടതോടെ ചില കൂട്ടുകാർക്കെങ്കിലും ആശ്ചര്യം തോന്നാതിരുന്നില്ല. എന്ത് മാജിക് ആണ് സനിത കാണിച്ചതെന്ന് അറിയാൻ അവർക്ക് താൽപര്യമായി.

“നീയെന്ത് കൂടോത്രമാണെടി കാണിച്ചേ… ഇവരെയെല്ലാം ഇത്ര സന്തോഷത്തോടെ ഇവിടെയെത്തിക്കാനായി… ഹെ” സംഗീത മാഡം സനിതയെ ഹാളിന്‍റെ ഒഴിഞ്ഞയിടത്തേയ്ക്ക് മാറ്റി നിർത്തി കൊണ്ട് ചോദിച്ചു പോയി!

സനിതയുടെ മുഖത്തൊരു പൂർണ്ണ ചന്ദ്രന്‍റെ വെളിച്ചം വിടർന്നു. അവൾ വളരെ ശാന്തമായി സംസാരിക്കാൻ തുടങ്ങി. “ചേച്ചി കഴിഞ്ഞ ഒരു വർഷമായി എന്‍റെ ഉള്ളിൽ ഉണ്ടായിട്ടുള്ള മാറ്റത്തെക്കുറിച്ച് ഞാൻ പറയാം. ഒന്നാം വിവാഹ വാർഷിക ദിവസം എന്‍റെ ഭർതൃവീട്ടുകാരുടെ കടുത്ത നിലപാടും പെരുമാറ്റവും കാരണം ഒരുപാട് കരഞ്ഞിരുന്നു. ഈ കാര്യങ്ങളൊക്കെ ചേച്ചിക്കും നന്നായി അറിയാമല്ലോ…”

“അന്ന് രാത്രിയാണെനിക്ക് ഒരു കാര്യം വ്യക്‌തമായത്. അന്ന് എന്‍റെ കണ്ണീര് കണ്ട് അവിടെ ആരും തന്നെ സന്തോഷിച്ചിരുന്നില്ല. എന്‍റെ സങ്കടം ഒരു തരത്തിലും അമ്മായിയമ്മയേയും നാത്തൂനെയും സംതൃപ്തിപ്പെടുത്തുന്നില്ല എന്ന് എനിക്ക് മനസ്സിലായി. തമ്മിലടിപ്പിച്ച് സന്തോഷം കണ്ടെത്താനുള്ള മനസ്സ് ആ വീട്ടുകാർക്കില്ലായെന്നുള്ള സത്യമാണ് ഇതിലൂടെ എനിക്ക് വെളിപ്പെട്ടത്. ഈ അറിവാണെന്നെ മാറാൻ പ്രേരിപ്പിച്ചത്. എന്‍റെ മനസ്സിന്‍റെ ശാന്തിയും സമാധാനവും എന്‍റെ കൈയ്യിൽ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.

“ഞാനുമായി ബന്ധപ്പെട്ട ആളുകളെ ഞാൻ രണ്ടായി തരം തിരിച്ചിരിക്കുകയാണ്. അതിലൊരു കൂട്ടർ ഞാൻ സന്തോഷിച്ചിരിക്കുന്നത് കാണുമ്പോൾ സന്തോഷിക്കുന്നവരാണ്. ചിലർ അങ്ങനെയല്ലാത്തവരും. രണ്ടാമത്തെ വിഭാഗത്തിലുള്ളവർ എന്നെ നിരാശപ്പെടുത്താനും വെറുപ്പിക്കാനും ശ്രമിക്കുന്നവരാണ്. ഇപ്പോൾ ഞാനത്തരക്കാരുമായി യാതൊരു അടുപ്പവും പുലർത്താറില്ല. അവരു പറയുന്നതൊന്നും അതിനാൽ തന്നെ എന്നെ ബാധിക്കാറുമില്ല.

“ഓഫീസിൽ റീതു എന്നെ പ്രകോപിപ്പിക്കാറുണ്ട്. പക്ഷേ ഞാനതിൽ ഇപ്പോൾ വീഴാറില്ല. അതുപോലെ സുരേന്ദ്രൻ സാർ വഴക്ക് പറഞ്ഞ ശേഷം ഞാൻ അവരെ നോക്കി പുഞ്ചിരിക്കാനും ശ്രമിക്കുന്നു.”

“വീട്ടിലും ഇതാണ് ഞാൻ പരീക്ഷിക്കുന്നത്. അമ്മായിയമ്മയും നാത്തൂനും എത്ര തന്നെ ഒച്ചവച്ചാലും പ്രകോപിപ്പിച്ചാലും ഞാൻ കൂൾ ആയിരിക്കും. ആ വലയിൽ ഞാൻ വീഴാതെ നോക്കും. ആരുടെയും കുറ്റങ്ങൾ ഞാൻ മോഹിതിനോടും പറയാറില്ല.”

സംഗീതാ മാഡം അവൾ പറയുന്നതെല്ലാം കൗതുകം നിറഞ്ഞ സ്നേഹത്തോടെ കേട്ടിരുന്നു.

“ചെറിയ കാര്യത്തിനു കരയുന്ന സ്വഭാവമെല്ലാം ഞാൻ കളഞ്ഞു ചേച്ചി. ചിരിച്ചു കൊണ്ട് എല്ലാം ദുരന്തത്തെയും നേരിടാൻ എന്‍റെ മനസ്സ് പാകപ്പെട്ടിരിക്കുന്നു. എന്‍റെ സന്തോഷം ഞാനിപ്പോ ആർക്കും വിട്ടുകൊടുക്കുന്നില്ല…” സനിത ചിരിച്ചു. എന്‍റെ സന്തോഷം മറ്റുള്ളവരുടെ സന്തോഷമാക്കി മാറ്റാനുള്ള മാജിക് എനിക്കിപ്പോ അറിയാം ചേച്ചി. ആ മാജിക്കാണ് ഇവിടെ വർക്ക്ഔട്ടായത്. കണ്ടോ എന്‍റെ അമ്മായിയമ്മയും നാത്തൂനും അമ്മായി അച്‌ഛനും എത്ര സന്തോഷത്തോടെയാണ് പാർട്ടിക്ക് വന്നതെന്ന്. ഇനി നോക്കിക്കോ ഞാൻ എന്‍റെ വീട് ഒരു സ്വർഗ്ഗമാക്കും.”

സംഗീത മാഡം സ്നേഹപൂർവ്വം അവളെ താലോടി തന്നിലേയ്‌ക്ക് ചേർത്തു പിടിച്ചു. ഒരു മകളോടുള്ള വാത്സല്യം എന്നും അവർക്ക് സനിതയോട് ഉണ്ടായിരുന്നു.

“മോളെ നീ ശരിക്കും ബുദ്ധിമതിയാണ്. സ്നേഹമുള്ളവളാണ്. നിന്നെപ്പോലെ ഒരു മരുമകളെ എനിക്കും കിട്ടിയിരുന്നെങ്കിൽ …” സംഗീത മാഡം പറഞ്ഞു.

“ചേച്ചി എന്‍റെ ജീവിതത്തിൽ എനിക്കിത്രയും മനോഹരമായ കോംപ്ലിമെന്‍റ് മുമ്പോരിക്കലും കിട്ടിയിട്ടില്ല. താങ്ക് യു വെരി മച്ച്.”

“മോളെ, സനിതയെ അമ്മായിയമ്മ വിളിച്ചു. സന്തോഷത്തിന്‍റെ കണ്ണുനീർ നിറച്ച കണ്ണുകളുമായി അവൾ പാർട്ടിയിൽ മുഴുകി. അമ്മായിയമ്മയും അവളും ചേർന്ന് കേക്ക് മുറിച്ചപ്പോൾ എല്ലാവരും കൈയടിച്ചു.

അതിനുശേഷം

നിർമ്മല പുതപ്പിനുള്ളിലേയ്ക്ക് ശരീരം മുഴുവൻ വളച്ചു വച്ച് കരയാൻ തുടങ്ങി. പുതപ്പിന്‍റെ വിറയലല്ലാതെ ഒന്നും കാണാനില്ലാത്തതിനാൽ കാണികൾ നിരാശരായി. അവർ ആ റൂമിലെ എല്ലാ സാധനങ്ങളിലും കണ്ണോടിച്ചു വിരസതയോടെ നിന്നു.

അവിടെയുള്ള എല്ലാ വസ്തുക്കളിലും ആ വീടിന്‍റെ അവസ്‌ഥ പ്രതിഫലിച്ചു കാണാമായിരുന്നു. ജനാലപ്പടിയിലുള്ള പഴയ മാസികക്കെട്ടിൽ പൊടി നിറഞ്ഞിരിക്കുന്നു. നിറം മങ്ങിയ വിവാഹ ഫോട്ടോ ചുവരലമാരയിൽ ചെരിഞ്ഞിരിക്കുന്നു. വല്ലാത്തൊരു മൗനത്തിന്‍റെ അസ്വസ്ഥതയിൽ നിന്നും രക്ഷപ്പെടാൻ വെമ്പി ഓരോരുത്തരായി പുറത്തേയ്ക്കിറങ്ങാൻ തുടങ്ങി. നിവൃത്തികേടിന്‍റെ കയ്പുചാലിച്ച മുഖവുമായി തൊട്ടയൽപക്കത്തെ രണ്ടു പേർ മാത്രം അവിടെ തങ്ങി.

“കുട്ടികൾ?”

അടക്കിപ്പിടിച്ച സ്വരത്തിൽ ആരോ ചോദിച്ചു. ഉത്തരം പറയാനാവാത്ത വിമ്മിട്ടത്തോടെ അയൽക്കാരികളിലൊരാൾ കൂടി പുറത്തേയ്ക്കിറങ്ങി. പുതപ്പിനുള്ളിലെ ചൂട് ജ്വലിച്ചുയർന്ന് ഒരഗ്നി കുണ്ഠമായി മാറിയ പോലെ നിർമ്മലയ്ക്കു തോന്നി. വിയർത്തു കുളിച്ച് അവൾ എഴുന്നേറ്റു. കട്ടിലിനരികിൽ മുട്ടുകാലിൻ മേൽ തലയും വച്ച് വളഞ്ഞിരുന്നു. ഹാളിൽ നിന്നുള്ള പിറുപിറുപ്പുകൾ വാതിൽ കടന്നെത്തുന്നു. ചന്ദനത്തിരിയുടെ മരണഗന്ധം എല്ലായിടത്തും നിറഞ്ഞു കഴിഞ്ഞു. സന്ദർശകരുടെ കാലുകൾ റൂമിനു പുറത്ത് നിറയാൻ തുടങ്ങി.

ഹാളിലെ ഫർണ്ണീച്ചറുകളെല്ലാം ആരൊക്കെയോ ചേർന്ന് പുറത്തേയ്ക്ക് ഇട്ടിരുന്നു. ഒഴിഞ്ഞ സ്‌ഥലവും ആൾക്കൂട്ടവും ചേർന്ന് വല്ലാത്തൊരു അപരിചിതത്വം സൃഷ്ടിച്ചതായി സുരേന്ദ്രന് തോന്നാൻ തുടങ്ങി.

മറ്റാരുടെയോ വീട്ടിലെ മരണത്തിൽ പങ്കുകൊള്ളാനെത്തിയ പോലെ ഒരു ശൂന്യത. അർത്ഥമില്ലാത്ത ആശ്വാസ വചനങ്ങളും ചോദ്യ വാക്കുകളും ചുറ്റിനും കറങ്ങുന്നു. എല്ലാമൊന്ന് പെട്ടെന്ന് തീർന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു.

ഓടിപ്പോകണം. നിർമ്മലയുടെ നോട്ടമെത്താത്ത, മക്കളുടെ വിളിയൊച്ചയെത്താത്ത ഏതെങ്കിലും തുരുത്തിൽ ചെന്നടിയണം. ഈ അഗ്നി കുണ്ഠത്തിൽ അവസാനശ്വാസവും പൊള്ളിയുരുകിയടിയും മുമ്പ് രക്ഷപ്പെടണം. രണ്ടു ദിവസമായി ഏതൊക്കെയോ അബോധതലങ്ങളിലൂടെയാണ് മനസ്സിന്‍റെ യാത്ര.

“സുരേട്ടാ, ഇനീം വൈകണ്ടലോ. എടുക്കല്ലേ?”

സുരേന്ദ്രൻ വേച്ചു വേച്ച് എഴുന്നേറ്റു. വെള്ളത്തുണി പുതപ്പിച്ചു കിടത്തിയ കുഞ്ഞുരൂപത്തിന്‍റെ മുഖത്തെ തുണി പതിയെ മാറ്റി. ഉറക്കമാണവൻ. നല്ല ഉറക്കം. ഒരു കുഞ്ഞുപുഞ്ചിരിയിൽ നിശ്ചലമായി പോയ ചുണ്ടുകൾ.

“ആരാ, ഇവന്‍റെ മുഖംമൂടി ഇട്ടെ, അവനത് ഇഷ്ടല്യാന്നറിയില്ലെ നിങ്ങക്ക്?” അയാൾ അലറി വിളിച്ചു. രണ്ടുനാൾ മുമ്പ് ടിവിയിൽ സിനിമയും വച്ച് എല്ലാവരും കിടന്നുറങ്ങിയ ഹാളിൽ ഇപ്പോൾ അവനൊറ്റയ്ക്ക് ഉറങ്ങുന്നു. വലിയൊരു ചുഴലിക്കാറ്റിനിടയിൽ വന്ന ശൂന്യതയിൽ നിന്നും മറ്റൊരു നിലവിളിക്കാറ്റായി അയാൾ പുറത്തേക്കോടി.

റിനുവും ദിശയും സൈനാന്‍റിയുടെ വീട്ടിലായിരുന്നു. പഴമയെ പുതുക്കിപ്പണിതു മനോഹരമാക്കിയ ആ വീടിന്‍റെ ഉൾമുറികളിലൊന്നിലായിരുന്നു അവർ. വിളർത്ത മുഖവും പാറിപ്പറന്ന തലമുടിയും മുഷിഞ്ഞ ഡ്രസ്സുമായി ദിശ ഒരു മൂലയിൽ ചുമരും ചാരി ഇരുന്നു.

ഒരു പഴയ ബാലമാസികയിലെ പദപ്രശ്നത്തിനിടയിൽ കുരുങ്ങിയിരിക്കുകയായിരുന്നു റിനു. എത്ര ശ്രമിച്ചിട്ടും പിടി തരാതെ ചില ഉത്തരങ്ങളും ചോദ്യങ്ങളും. ഇടയ്ക്കിടെ അവൻ ചോദ്യങ്ങളുമായി തല പൊക്കും. ഇടയ്ക്കിടെ ആരൊക്കെയോ വാതിക്കൽ വന്നെത്തി നോക്കി പോവുന്നുണ്ട്. എന്നും കളിക്കാൻ കൂട്ടുവരാറുള്ള സൈനാന്‍റിയുടെ മക്കളെയും കാണാനില്ല.

“ദിച്ചു, നമുക്ക് വീട്ടില് പോവാം? വിശക്കുന്നു. നമ്മളെന്തിനാ ഇവടെ? പോവാ”

ദിശ അവനെ പിടിച്ച് മടിയിൽ ഇരുത്തി. സൈനാന്‍റി എപ്പോഴോ കൊണ്ടു വച്ച ബിസ്ക്കറ്റ് വായിൽ വച്ചു കൊടുത്തു.

“മോൻ ഒതുങ്ങി ഇരിക്കാമെങ്കിൽ ചേച്ചി ഒരു കഥ പറഞ്ഞ് തരാം. എന്നിട്ട് വീട്ടില് പോവാം.” ഏതോ ഇല്ലാക്കഥയുടെ ചരടിലേക്ക് അവനെ കൂട്ടിക്കെട്ടുന്നതിനിടയിൽ അവളുടെ കുഞ്ഞു കണ്ണുകൾ പിന്നെയും നനഞ്ഞൊഴുകാൻ തുടങ്ങി. നൂറു കണക്കിനു കണ്ണുകൾ തങ്ങളുടെ മേലാകെ ഓടി നടക്കുന്നതു പോലൊരു അരക്ഷിതത്വം അവൾക്കനുഭവപ്പെടാൻ തുടങ്ങി. കണ്ണടയ്ക്കാൻ തുടങ്ങിയ റിനുവിനെ അവൾ ദേഹത്തോട് ചേർത്തു പിടിച്ചു.

“ദിച്ചു, കുഞ്ഞുനെ…”

ഞെട്ടി വിറച്ച ദിശ അവന്‍റെ വായ് പൊത്തിപ്പിടിച്ചു. ഒരു മരുഭൂമിയുടെ നടുവിൽ ഒറ്റപ്പെട്ടു പോയവരെപ്പോലെ അവർ ഒതുങ്ങിക്കൂടിയിരുന്നു.

കവറിൽ നിന്നെടുത്ത കോഴിക്കഷണങ്ങൾ പാത്രത്തിലിട്ട് സൈനബ ഒന്നേ നോക്കിയുള്ളൂ. കുടലാകെ മറിഞ്ഞു വരുന്നതു പോലെ. വായ പൊത്തിപ്പിടിച്ച് അവൾ വാഷ്ബേസിനരികിലേക്കോടി. ആശുപത്രിയിൽ നിന്നുള്ള വരവിലാണ് മജീദ് ധൃതിപ്പെട്ട് ഇളം ചുവപ്പു നിറത്തിലുള്ള ചോര തങ്ങി നിൽക്കുന്ന ആ ഇറച്ചി കഷണങ്ങളുടെ പാക്കറ്റ് അവളെ ഏൽപിച്ചത്.

ഇത്തരമൊരു സന്ദർഭത്തിലും രുചികളെക്കുറിച്ചു ചിന്തിക്കാൻ മജീദിനു കഴിയുന്നുണ്ടല്ലോ എന്ന ചിന്ത അവളിൽ അമർഷം വളർത്തി. ഈ നേരത്ത് നിർമ്മലയോടൊപ്പം നിൽക്കണമായിരുന്നു. ഉച്ചച്ചോറിനോടൊപ്പം ഇറച്ചിക്കറി കാണാതിരുന്നാൽ മജീദിനു ഹാലിളകും.

സൈനബ ഇറച്ചിക്കഷണങ്ങളിലേക്ക് വെള്ളം തുറന്നു വിട്ടു. ഇതേ നിറമായിരുന്നല്ലോ പടച്ചോനെ. ഇതേ നിറം വല്ലാത്തൊരു നിലവിളി ശബ്ദമായിരുന്നു അത്. വേദനയോ ഞെട്ടലോ പരിഭ്രമമോ മരണ പരാക്രമമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത കൂട്ടക്കരച്ചിൽ. പകുതി കുഴച്ചു വച്ച അപ്പപ്പൊടി വെപ്രാളത്തിനിടയിൽ താഴെ വീണു ചിതറി.

നിർമ്മലയുടെ വീട്ടിലെ ഓഫീസ് മുറിയിലെ ചെറിയ കട്ടിലിൽ കുഞ്ഞുമോൻ ചുവന്ന് കിടന്നു. മുറിയാകെ ചുവപ്പ് കാലിൽ പശ പോലെ എന്തോ ഒട്ടിപ്പിടിച്ചു. തിരിഞ്ഞോടി. ആദ്യം കണ്ട ചവിട്ടിയിൽ കാൽ അമർത്തിത്തുടച്ചു. അവിടെയും ചുവപ്പു പടരുന്നതിനിടയിൽ ചെറിയൊരു മാംസക്കഷണം പതിഞ്ഞു കിടന്നു. അള്ളാ എന്ന ഒറ്റ വിളിയിൽ സൈനബ ചുരുണ്ടു വീണു.

എസ്.ഐ രാജീവൻ അടുത്ത സിഗരറ്റിന് തീ കൊടുത്തു. സ്റ്റേഷനു പുറത്തു വച്ചിട്ടുള്ള പുകയില നിരോധിത മേഖല എന്ന ബോർഡെടുത്ത് എസ്.ഐയുടെ മുന്നിൽ പ്രതിഷ്ഠിക്കാൻ തോന്നിയ ചിന്തയെ ഒരു മുരടനക്കലിലൊതുക്കി കോൺസ്റ്റബിൾ ഭാസ്കരൻ വിനീതനായി നിന്നു.

ഇയാൾ എന്തെങ്കിലുമൊന്ന് മൊഴിഞ്ഞിട്ടു വേണം ബാക്കി കൂടി വായിച്ച് തീർക്കാൻ. ഇന്ന് രമണിയെ കീമോയ്ക്കു കൊണ്ടു പോകേണ്ട ദിവസമാണ്. മരുന്ന് ട്യൂബിലൂടെ ഞരമ്പിലേക്കൊഴുകുമ്പോൾ അവൾ നോക്കാറുള്ള നോട്ടമോർത്തപ്പോൾ ഭാസ്കരൻ തളർന്നു. അയാൾക്ക് എല്ലാവരോടും അരിശം വന്നു.

“സർ, ബാക്കി കൂടി?”

രാജീവൻ അപ്പോൾ പോലീസായിരുന്നില്ല. ഹോസ്റ്റൽ മുറിയിലെ മുഷിഞ്ഞ കിടക്കയിൽ മറ്റൊരു പഴന്തുണിക്കെട്ടു പോലെ വീണു കിടക്കുകയായിരുന്നു. അപ്പുറത്തെ കട്ടിലിൽ നിന്ന് രഘുവിന്‍റെ ഞരക്കം ഇടയ്ക്കിടെ ചെവിയിലെത്തുന്നുണ്ട്. നടുവിൽ കസേരയിൽ ഇരുന്ന് അനിലിന്‍റെ രോഷം.

“കംപ്ലയിന്‍റ് കൊടുക്കാന് ഞാനന്നേ പറഞ്ഞതാ. നിങ്ങൾ കേട്ടില്ല. ഇപ്പോ എന്തായി. അനുഭവിച്ചോ. ഒരക്ഷരം പുറത്തു പറയാൻ പറ്റ്വോ? ഞാൻ ഇതോടെ നിർത്താണ്. നാളെ ആദ്യത്തെ വണ്ടിയ്ക്ക് നാട്ടിൽ പോവും.”

നിവൃത്തികേടുകളിൽ നിന്ന് ഉടലെടുത്ത ആശയമായിരുന്നു അത്. രാത്രിയിൽ ഹോസ്റ്റലിനു പിറകിലെ പഴയ കെട്ടിടത്തിൽ ക്യാമറയുമായി ഒളിഞ്ഞിരിക്കുക. തെളിവു സഹിതം വാർഡനച്ചനു മുന്നിൽ അവതരിപ്പിക്കുക. ഇതുവരെ നേരിടേണ്ടി വന്ന എല്ലാ അപമാനങ്ങൾക്കും ഒരു പകരം വീട്ടൽ. പക്ഷേ അമിതാവേശത്തോടെയുള്ള പ്ലാനിംഗ് എവിടെയോ പാളി. കനത്ത ഷൂസുകൾ നെഞ്ചിൽ ആഞ്ഞു പതിച്ചു. കൈത്തണ്ടയിൽ കുത്തിയിറക്കിയ സൂചികളിലൂടെ കയറി വന്ന മയക്കം തലച്ചോറിനെ തളർത്തി.

“സർ…”

രാജീവൻ സിഗററ്റ് കുത്തിക്കെടുത്തി.

“ആ വായിക്കടോ”

നിർവികാരതയുടെ പൂപ്പൽ ബാധിച്ച ശബ്ദത്തിൽ ഭാസ്ക്കരൻ പേജു മറിച്ചു.

“പലതരം ലഹരി മരുന്നുകൾക്ക് അടിമയായിരുന്നു പ്രതി. പഠനത്തിൽ മിടുക്കനായിരുന്ന പ്രതി മയക്കുമരുന്നു മാഫിയയിൽ എത്തിപ്പെടുകയായിരുന്നു. അമിതമായ ലഹരി ഉപയോഗം മൂലം പല പെരുമാറ്റ വൈകല്യങ്ങളും ഇയാൾക്കുണ്ടായിരുന്നു. വീട്ടുകാരുമായി നിരന്തരം വഴക്കിടാറുണ്ടെങ്കിലും സഹോദരങ്ങളുമായി നല്ല അടുപ്പത്തിലായിരുന്നു.”

ലോക്കപ്പിനു പുറത്തു നിന്നിരുന്ന മനോജ് അഴികൾക്കിടയിലൂടെ നോക്കി.

“പന്നക്കഴുവേറി, എന്നിട്ടാണ് ഒരു കുരുന്നു ശരീരത്തിനെ.”

വായിൽ കുമിഞ്ഞു കൂടിയ വെള്ളം തുപ്പിക്കളഞ്ഞ് അയാൾ കസേരയിൽ തളർന്നിരുന്നു. വിവരമറിഞ്ഞയുടൻ സംഭവ സ്‌ഥലത്തേക്ക് പോയ സംഘത്തിൽ ദൗർഭാഗ്യവശാൽ അയാളും ഉണ്ടായിരുന്നു.

ഒരു കുഞ്ഞുടൽ ഏറ്റു വാങ്ങാവുന്നതിലധികം മുറിവുകളുമായി ചുവന്നു കിടന്നു. ചുണ്ടിലപ്പോഴും ഒരു കുഞ്ഞു പുഞ്ചിരി ഉറഞ്ഞു കൂടിയിരുന്നു. അയാൾക്ക് മകനേയും ഭാര്യയേയും കാണാൻ തോന്നി. ശരീരമാസകലം തളർന്നു പോയവനെ പോലെ അടുത്തുള്ള സോഫയിലേക്ക് അയാൾ ചാഞ്ഞിരുന്നു.

“ഇരുപത്തൊന്ന് കുത്തുകളായിരുന്നു. മുഖമൊഴികെ ബാക്കി എല്ലായിടത്തും മുറിവുകളുണ്ടായിരുന്നു…”

“മതിയെടോ” രാജീവൻ കൈ ഉയർത്തി തടഞ്ഞു.

“എന്നിട്ടവൻ ഇപ്പോൾ എന്തു ചെയ്യുന്നു? നോർമലായോ മൊഴി എടുക്കണ്ടേ?”

“വയലന്‍റായിരുന്നു. ഞങ്ങൾ മൂന്നാലു പേർ ചേർന്നു പിടിച്ചൊതുക്കി ലോക്കപ്പിലാക്കി… സ്റ്റീഫൻ ചെറുതായി ഒന്ന് കൈവച്ച്. ഇപ്പോ ഒതുങ്ങിക്കിടപ്പുണ്ട്.

ലോക്കപ്പിലെ വെറും നിലത്ത് ആ തണുപ്പിലേക്കലിഞ്ഞ് അപ്രത്യക്ഷനാവാൻ മോഹിച്ച് മഹി കിടന്നു. ചുണ്ടിൽ നിന്ന് പൊട്ടിയ ചോര തുപ്പലിൽ കലർന്ന് നിലത്തേക്കൊഴുകി. കാലങ്ങൾക്കു ശേഷം അവന് അമ്മയെ കെട്ടിപ്പിടിക്കാൻ തോന്നി. ഒരിക്കൽ മാത്രം ആ മടിയിൽ മുഖം വച്ചൊന്നു കിടക്കാൻ.

പിന്നെയും ഞരമ്പുകളിലൂടെ ചൂട് കയറി വരുന്നു. തലച്ചോറ് പൊട്ടിപ്പിളരുന്ന പോലെ. കൈകൾ ചുമരിലള്ളിപ്പിടിച്ച് അവനലറിക്കരഞ്ഞു. തല ചുമരിലേക്കാഞ്ഞിടിച്ചു. വാതിൽ തുറന്ന് സ്റ്റീഫൻ വീണ്ടും അകത്തു കയറി. ഒരു ദീനരോദനത്തോടെ മഹി മൂലയിലേയ്ക്ക് ചുരുണ്ടു വീണു.

അബോധാവസ്‌ഥയിലേയ്ക്കുള്ള ആ യാത്രയിൽ അവന്‍റെ മനസ്സിൽ തലേ ദിവസം അരങ്ങേറിയ യുദ്ധക്കാഴ്ചകളുടെ തനിയാവർത്തനം നടന്നു. കൂട്ടത്തിലെ എല്ലാ പോരാളികളും മരിച്ചു വീണുകഴിഞ്ഞു. ഇനി ഒറ്റയ്ക്കാണ്. മുന്നേറണം അരിഞ്ഞു വീഴ്ത്തണം. ശത്രുക്കൾ മുന്നിൽ നിന്ന് ആർത്തട്ടഹസിക്കുന്നു.

“കുഞ്ഞാട്ടാ, ഒരു കഥ പറഞ്ഞരോ. ദിച്ചു റിനൂന് മാത്രേ പറഞ്ഞൊടുക്കുള്ളൂത്രേ… അമ്മേം ഒറങ്ങി. ഇന്നാള് പറഞ്ഞ ഉറുമ്പിന്‍റെ കഥ മതി.” കഴുത്തിൽ ചുറ്റിപ്പിടിച്ച കുഞ്ഞിക്കൈ എടുത്തു മാറ്റി. പിന്തിരിപ്പിക്കാൻ പല രൂപത്തിലും എത്തും. ശത്രുക്കളുടെ അടവുകൾ പണ്ടേ അറിയാം…

വെട്ടി മുന്നേറണം. തളർന്നു വീഴും മുമ്പെ അരിഞ്ഞു വീഴ്ത്തണം എല്ലാവരെയും. കയ്യിൽ വഴുവഴുക്കുന്ന നനവ് പടരുന്നു. പച്ചച്ചോരയുടെ ഗന്ധം ലഹരി കൂട്ടി. വെളിച്ചം, അലർച്ചകൾ ആരോ കനത്തൊരായുധം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തും വരെ പോരാടി.

വരിഞ്ഞു കെട്ടിയിട്ട കയറിൽ നിന്ന് ഈ തണുത്ത നിലം വരെ കടുത്ത മർദ്ദനങ്ങൾ. ഇതിനിടയിൽ കുഞ്ഞുമോനെവിടെ ആവോ. മാറ്റി നിർത്തിയതാണല്ലോ. അമ്മയേയും കണ്ടില്ല. അമ്മ അമ്മ… അവൻ നിലത്ത് പറ്റിച്ചേർന്നു കിടന്നു.

“അമ്മാ, ഒരു കഥ പറഞ്ഞരോ.”

മയക്കം പിടിക്കാൻ തുടങ്ങിയതേയുള്ളൂ. കുഞ്ഞുവാണ്. ഇങ്ങനൊരു പതിവ് ഇടയ്ക്കുണ്ട്. അമ്മക്കഥ കേട്ട് ഇടയിൽ വന്നു കിടക്കണം. സുരേന്ദ്രൻ അപ്പുറത്ത് കൂർക്കം വലി തുടങ്ങിക്കഴിഞ്ഞു.

മഹി വീട്ടിലെത്തുന്ന ദിവസങ്ങളിലെല്ലാമുള്ള പതിവു വഴക്കുകൾക്കു ശേഷം കിടക്കാൻ തന്നെ വൈകി. “ദൈവമേ, അവന്‍റെ ബുദ്ധി നേരെയാക്കണേ, വല്ലാത്തൊരപരിചിതത്വമാണ് അവന്‍റെ മുഖത്ത്. ശത്രുക്കളോടെന്ന പോലെയാണ് പെരുമാറ്റം. വേണ്ടായിരുന്നു. നാട്ടിലെ കോളേജിൽ പഠിച്ചാൽ മതി എന്ന അവന്‍റെ ആഗ്രഹമായിരുന്നു ശരി. ഇതിപ്പോൾ അവനൊരുപാട് അകന്നു പോയ പോലെ.” തികട്ടി വന്ന തേങ്ങലിനെ തലയിണയിലേക്കമർത്തി നിർമ്മല കിടന്നു.

മയക്കം പിടിച്ച ബോധമണ്ഡലത്തിലേയ്ക്ക് അമർത്തിയൊതുക്കിയ ഒരു ശബ്ദം കേറി വന്നു. ഒരു രൂക്ഷഗന്ധം വീടാകെ നിറഞ്ഞു. അതു ചോരയുടെ മണമാണെന്ന് തിരിച്ചറിഞ്ഞതും എഴുന്നേറ്റോടിച്ചെന്നു. ദൈവമേ, എന്‍റെ മക്കൾ. ദിച്ചുവും റിനുവും ഹാളിലേ സോഫയിൽ കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ടായിരുന്നു.

മഹിയുടെ റൂമിന്‍റെ വാതിൽ ചവിട്ടിത്തുറന്നു. അവിടാകെ നിറഞ്ഞ ചുവപ്പിൽ കുഞ്ഞു കിടന്നു പിടഞ്ഞു. മേശപ്പുറത്തുള്ള ഇസ്തിരിപ്പെട്ടിയാണ് കയ്യിൽ തടഞ്ഞത്. തല പെരുപ്പിക്കുന്ന ചുവപ്പിന്‍റെ വഴുപ്പിലേക്ക് നിർമ്മല കുഴഞ്ഞു വീണു.

വെളിച്ചം ജനാല തുറന്ന് ഉള്ളിലേക്കെത്തി നോക്കിയപ്പോൾ വീട് ഉണർന്നു. ആദ്യം പതിവു പോലെ നിർമ്മലയുടെ ബോധത്തിലേക്കിടാൻ വീടിനു കഴിഞ്ഞു. അമ്പരന്ന മുഖങ്ങൾക്കിടയിലൂടെ നിർമ്മല വീട് വൃത്തിയാക്കാൻ തുടങ്ങി. ചിതറിക്കിടന്നിരുന്ന കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും അലമാരയിലേയ്ക്ക് ഒതുക്കി വച്ചു. നൈറ്റി എടുത്തു കുത്തി ചൂലെടുത്ത് അടിച്ചു വാരാൻ തുടങ്ങിയപ്പോൾ ഒരു വിതുമ്പലോടെ ആരോ വന്നു ചൂല് പിടിച്ചു വാങ്ങി.

നിർമ്മലയെ ആ പകൽ വീട്ടിലെ ഏറ്റവും സുരക്ഷിതമായ ഒരു മുറിയിലെ കട്ടിലിലേയ്ക്ക് ഏറ്റുവാങ്ങി. അവളുടെ മുഖം ഭയപ്പെടുത്തും വിധം ശാന്തമായിരുന്നു. അതിനുശേഷം നിർമ്മല പുതപ്പിനുള്ളിലേയ്ക്ക് ശരീരം മുഴുവൻ വളച്ചുവച്ച് കരയാൻ തുടങ്ങി.

അജന്ത – അവസാന ഭാഗം

കടന്നുപോയ ഓരോ ദിനങ്ങളും അജന്തയ്‌ക്ക് സമ്മാനിച്ചുകൊണ്ടിരുന്നത് ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കാത്ത മാനസിക തലമായിരുന്നു. ശശാങ്കിന്‍റെ പക്വതയില്ലാത്ത പെരുമാറ്റവും സംസാരവും പരിധി വിട്ടുകൊണ്ടിരുന്നു. എന്നിട്ടും അത് അവസാനിപ്പിക്കണം എന്ന തോന്നൽ അജന്തയ്‌ക്കുണ്ടായില്ല.

ടിച്ചർ-സ്‌റ്റുഡന്‍റ് ബന്ധം ഒന്നും അവന് ഒരു തടസമായില്ല. തന്നേക്കാൾ നാലു വയസു മൂത്ത അജന്തയോടുള്ള അവന്‍റെ പ്രേമം തുടർന്നുകൊണ്ടിരുന്നു. അവളുടെ മനസും അവന്‍റെ പ്രണയത്തെ ഇഷ്‌ടപ്പെടുന്നുണ്ടായിരുന്നു. ശശാങ്കാണ് തന്നെ കൂടുതൽ സ്‌നേഹിക്കുന്നത്. ജീവിതത്തിൽ പ്രണയം എന്തെന്ന് മനസിലാക്കിത്തരുന്നത് ശശാങ്കാണ്. ഇങ്ങനെയൊക്കെ അവൾ ആലോചിക്കും. അടുത്ത നിമിഷം തന്നെ പ്രശാന്തിന്‍റെ ഓർമ്മ വരും.

തന്‍റെ ഇഷ്‌ടങ്ങളും നിയമങ്ങളുമൊക്കെ അജന്തയ്‌ക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പ്രശാന്ത്. എന്നാൽ അതൊന്നും അജന്തയ്‌ക്ക് ഇഷ്‌ടമല്ലെന്ന് കണ്ടാൽ, അത് അംഗീകരിച്ച്, അജന്തയെ സന്തുഷ്‌ടയാക്കാൻ ശ്രമിക്കാറുണ്ട്.

സത്യം പറഞ്ഞാൽ അജന്തയുടെ മനസും ജീവിതവും പ്രശാന്തിനും ശശാങ്കിനും ഇടയിൽപ്പെട്ട് കുരുങ്ങിക്കിടക്കുകയായിരുന്നു. ചില നേരങ്ങളിൽ അവൾക്ക് രണ്ടുപേരോടും ദേഷ്യവും വെറുപ്പും തോന്നും. രണ്ടുപേരെയും ധൈര്യപൂർവം സ്വന്തം ജീവിതത്തിൽ നിന്ന് വലിച്ച് പുറത്തെടുത്തുകളയണം എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അത്രയും കഠിനഹൃദയമുള്ള ആളല്ല താൻ. അതുകൊണ്ടാണ് ശശാങ്കിനോട് കടുപ്പിച്ച് പറയാൻ കഴിയാത്തത്. പ്രശാന്തിനോടും അവന്‍റെ വീട്ടുകാരോടും ഉള്ള പ്രതിബദ്ധത കൊണ്ട് അവിടെയും ഒന്നും പറയാൻ കഴിയുന്നില്ല. ഒരുപാട് ആലോചിച്ചിട്ടും, തീരുമാനത്തിലെത്താൻ കഴിയാതെ അവൾ ഉലഞ്ഞുപോയി.

അജന്തയ്‌ക്ക് വലിയൊരു ഭയം വേറെയുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് തനിക്ക് രാജീവിനെ ഇഷ്‌ടമായിരുന്നു എന്ന് പ്രശാന്ത് വിവാഹശേഷം അറിയുമ്പോൾ എന്തായിരിക്കും പ്രതികരണം. സ്വന്തം ഭാര്യ മാനസികമായി പോലും കന്യകയായിരിക്കണം എന്നു നിർബന്ധമുള്ള ആളാണല്ലോ പ്രശാന്ത്!

അതിനപ്പുറം ചില ചിന്തകളിൽ പെടുമ്പോഴെല്ലാം അവൾ ശശാങ്കിൽ നിന്നും പ്രശാന്തിൽ നിന്നും ഒഴിഞ്ഞുമാറാൻ വളരെയധികം ആഗ്രഹിച്ചു.

പ്രശാന്തിനെ കാണാൻ പോകുന്ന സമയങ്ങളിൽ ശശാങ്കിന് ഇഷ്‌ടപ്പെട്ട വസ്‌ത്രം ധരിക്കാൻ അവൾ ശ്രമിച്ചു. ശശാങ്കിനെ കണ്ടുമുട്ടുന്ന വേളകളിൽ, പ്രശാന്തിനിഷ്‌ടപ്പെട്ട വസ്‌ത്രം ധരിച്ചാലോ എന്നും ആഗ്രഹിച്ചു. അജന്തയെ അത്തരം വസ്‌ത്രങ്ങളിൽ കാണുമ്പോൾ പ്രശാന്തിന്‍റെ മൂഡ് നഷ്‌ടപ്പെടും. ഷോർട്ട് സ്‌കർട്ടൊക്കെ ധരിച്ചു ചെല്ലുമ്പോൾ നീ ടീച്ചറല്ലെ, ഇതൊന്നും കൊള്ളില്ല എന്നൊക്കെ പറഞ്ഞ് പ്രശാന്ത് വഴക്കുണ്ടാക്കും. സൽവാർ കമ്മീസ് ധരിച്ച് ശശാങ്കിനെ കാണുമ്പോഴും ശശാങ്ക് ചിരിക്കും. “മാം ഇന്നു സുന്ദരിയായിരിക്കുന്നു. പക്ഷേ സ്‌കർട്ട് ധരിക്കുമ്പോഴാണ് കൂടുതൽ സുന്ദരി” എന്ന് പറയാനും അവൻ മറക്കാറില്ല.

തന്‍റെ ആഗ്രഹങ്ങൾക്ക് വില കൽപ്പിക്കുന്ന ആളാണ് ശശാങ്ക്. അതുകൊണ്ടാണ് തനിക്ക് ശശാങ്കിനോട് ഇഷ്‌ടം തോന്നിയത്. അതേസമയം പ്രശാന്ത് പ്രതിശ്രുത വരനാണ്. ഏതാനും മാസങ്ങൾക്കകം വിവാഹിതരാകാൻ തീരുമാനിച്ചവരാണ്.

കുടുംബങ്ങളാണ് തീരുമാനത്തിന് പിന്നിലെങ്കിലും വിവാഹം തകർന്നാൽ എന്തായിരിക്കും പരിണത ഫലം! വർഷങ്ങളായി നിലനിൽക്കുന്ന കുടുംബബന്ധങ്ങളും തകർന്നു പോവില്ലേ?

ശശാങ്കിനോട് തനിക്ക് തോന്നിത്തുടങ്ങിയ താൽപര്യവും, തിരിച്ച് ശശാങ്കിനുള്ള തീവ്രമായ സ്‌നേഹവും തടയാൻ വേണ്ടി ഒരു ദിവസം അജന്ത ശശാങ്കിനോട് പ്രശാന്തിനെ കുറിച്ച് സംസാരിച്ചു. ഉടനെ തന്നെ തങ്ങളുടെ വിവാഹം നടക്കും എന്നു പറഞ്ഞു കേട്ടതോടെ, അല്‌പനേരം ശശാങ്കിന്‍റെ മുഖത്ത് നിരാശ പടർന്നു. പിന്നെ വിടർന്ന ചിരിയോടെ അവൻ പ്രതികരിച്ചു.

“ഏതോ കവി പറഞ്ഞ വാക്യം ഓർമ്മ വരുന്നു. പരിശ്രമിക്കുക. ഫലം താനെ വന്നുചേരും.”

ശശാങ്കിന്‍റെ നിരാശ പൂണ്ട ഭാവം സന്തോഷമായി മാറുന്നതു കണ്ടപ്പോൾ അജന്തയ്‌ക്ക് ആശ്വാസമായി.

“എന്നുവച്ചാൽ എന്താണ്?”

“എന്‍റെ ഇഷ്‌ടത്തോട് നിങ്ങൾ കീഴടങ്ങുന്നതു വരെ ഞാൻ എന്‍റെ പരിശ്രമം തുടരും…”

“നോ ചാൻസ്” അജന്തയുടെ പ്രതികരണം കേട്ടപ്പോഴും ശശാങ്കിന് ഭാവഭേദമൊന്നുമില്ല.

അങ്ങനെ സംഭവിച്ചില്ലെങ്കിൽ സാരമില്ല. നിങ്ങൾ, നിങ്ങളുടെ സ്‌നേഹത്താൽ എന്നെ കീഴടക്കിയാലും മതി!”

ശശാങ്കിന്‍റെ വാക്കുകളിൽ തമാശയെങ്കിലും പക്ഷേ അതിലെ സ്‌നേഹത്തിന്‍റെ തീവ്രത അവളുടെ മനസിൽ ആഴത്തിൽ തൊട്ടു. അകലാൻ ശ്രമിച്ചപ്പോൾ, കൂടുതൽ അടുക്കുകയാണോ? അജന്തയ്‌ക്ക് സംശയമായി.

തൊട്ടടുത്ത ദിവസങ്ങളിലായി നടന്ന രണ്ടു സംഭവങ്ങൾ… അതാണ് അജന്തയുടെ ചിന്തകളെ മാറ്റിമറിച്ചത്.

ഫൈനൽ എക്‌സാം നടക്കുന്നതിനു മുമ്പ് പോളിടെക്‌നിക്കിൽ വാർഷിക കായികമേള നടക്കാറുണ്ട്. ആ ജില്ലയിലെ എല്ലാ പോളിടെക്‌നിക്കിൽ നിന്നുള്ള കുട്ടികളും ആ മേളയിൽ പങ്കെടുക്കാനെത്താറുണ്ട്‌. ഓരോ കോളജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരയ്‌ക്കുന്നത്. ഇവർക്കു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കാനായി വോളണ്ടിയറിംഗ് ചെയ്യുന്നത് കോളജിലെ സീനിയർ സ്‌റ്റുഡന്‍റ്സ് ആണ്. ഇവർക്ക് എല്ലാം ഒരു പാസ് കൊടുത്തിട്ടുണ്ട്. ആ പാസുമായി എവിടെയും കടന്നുചെല്ലാം.

ജൂനിയർ ആൺകുട്ടികൾക്കായി പ്രത്യേകം പാസ് ഇഷ്യൂ ചെയ്‌തിട്ടുണ്ടായിരുന്നു. അജന്ത ഒരു സ്‌പോർട്‌സ് പേഴ്‌സൺ ആയതിനാൽ അവളും സജീവമായി പങ്കുചേർന്നു. ശശാങ്കും ഒരു വോളണ്ടിയർ ആണ്. ജാൻസിയിൽ നിന്നു വന്ന ഒരു പറ്റം വിദ്യാർത്ഥികളെ ഹാന്‍റിൽ ചെയ്യുന്നത് അവനാണ്. “മാം, പല നഗരങ്ങളിൽ നിന്നും നല്ല മിടുക്കികളായ പെൺകുട്ടികൾ കളിക്കാൻ വന്നിട്ടുണ്ട്. പക്ഷേ അവരാരും മാമിന്‍റെ അത്രേം വരില്ല!”

ശശാങ്കിന്‍റെ സ്‌നേഹവും കുസൃതിയും നിറഞ്ഞ സംഭാഷണം കേട്ടപ്പോൾ അവൾക്ക് മനസിൽ ഭയങ്കര നിരാശ തോന്നി. താനും ഒരു വിദ്യാർത്ഥി ആയാൽ മതിയായിരുന്നു! ശശാങ്കിന്‍റെ സ്‌നേഹത്തിന് പോസിറ്റീവ് മറുപടി നൽകാമായിരുന്നു!” ഇതൊക്കെയാണെങ്കിലും കാർഡ് ശശാങ്ക് വോളണ്ടിയർ എങ്ങനെ ഒപ്പിച്ചു എന്നായി അജന്തയുടെ സന്ദേഹം. അവൾ അതു തുറന്നു ചോദിച്ചു.

“അതിലെന്താണ് വലിയ കാര്യം. വാർഡന്‍റെ വീട്ടിൽ അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ട സാധനം കൊണ്ടുകൊടുത്തു. ഒരു പാസ് വാങ്ങി.”

സത്യം പറഞ്ഞാൽ ശശാങ്ക് ചെയ്‌തത് നിയമവിരുദ്ധമമായ കാര്യമായിരിക്കും, പക്ഷേ അവന്‍റെ ആ കുസൃതി നിറഞ്ഞ സംസാരവും പെരുമാറ്റവും അജന്ത സ്വന്തം ഹൃദയത്തോട് ചേർത്തുവച്ചു പോയി.

അതോടൊപ്പം, വാർഡന്‍റെ ഈ ദുഃസ്വഭാവം അറിഞ്ഞപ്പോൾ ദേഷ്യം തോന്നുകയും ചെയ്‌തു. ആദ്യം വിചാരിച്ചത്, പ്രിൻസിപ്പാളിനോട് പരാതി പറയാമെന്നാണ്. എന്നാൽ ശശാങ്കിന്‍റെ പാസ് തിരികെ വാങ്ങുമല്ലോ എന്ന ഭയം നിമിത്തം അജന്ത നിശബ്‌ദത പാലിച്ചു.

ശശാങ്കിനോട് അവൾക്കുള്ള സ്‌നേഹത്തിന്‍റെ തെളിവു തന്നെയായിരുന്നു ആ മൗനം.

കായികമേള അവസാനിച്ചു. വർണശബളമായ സമാപനച്ചടങ്ങിനു ശേഷം, അതിഥികളായെത്തിയ കുട്ടികളെല്ലാം അവരുടെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. കോളേജ് കാമ്പസിലെമ്പാടും ആഹ്ലാദ നിമിഷങ്ങൾ. എന്നാൽ അവിചാരിതമായി അതെല്ലാം തകിടം മറിഞ്ഞു. അല്ലെങ്കിലും അങ്ങനെയാണല്ലൊ, ഇത്തരം സംഭവങ്ങൾ അപ്രതീക്ഷിതമായാണല്ലോ രംഗപ്രവേശം ചെയ്യുക.

ജാൻസിയിൽ നിന്ന് വന്ന വിദ്യാർത്ഥിനി പൂജ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്‌ഥാനം നേടിയ മിടുക്കിക്കുട്ടി. രക്‌തം പൊടിഞ്ഞ ശരീരവുമായി കരഞ്ഞുകൊണ്ടു ഓടിവന്നു! അവൾ ഷോപ്പിംഗിനായി മാർക്കറ്റിൽ പോയിരിക്കുകയായിരുന്നു. തിരിച്ചുവരാൻ നേരം രാത്രിയായി. അവൾക്കൊപ്പം രണ്ട്‌ പെൺകുട്ടികളും ഉണ്ടായിരുന്നു.

കോളജിന്‍റെ പിന്നിലെ ഗേറ്റിൽ ഓട്ടോ ഇറങ്ങിയ ശേഷം പൂജ ഓട്ടോക്കാരന് പണംകൊടുക്കാൻ കാത്തുനിന്നു. ചില്ലറ കിട്ടാത്തതുകൊണ്ട് രണ്ടു മിനിറ്റ് എടുക്കുകയും ചെയ്‌തു. ഈ സമയം കൂടെ വന്ന കുട്ടികൾ കോളേജ് കാമ്പസിലേക്ക് കടക്കുകയും ചെയ്തു. കോളേജിന്‍റെ പിന്നാമ്പുറത്തെ റോഡിൽ പൊതുവെ വെളിച്ചം കുറവാണ്.

പൂജ പണം കൊടുത്ത് അകത്തേക്കു കയറാനൊരുങ്ങവേ ആരോ അവളെ തട്ടിയെടുത്തു നീങ്ങി. അവൾ ഒച്ചവച്ചു ബഹളം വയ്‌ക്കാൻ ശ്രമിച്ചെങ്കിലും വായ് പൊത്തിപ്പിടിച്ചതിനാൽ ശബ്‌ദം പുറത്തേക്ക് വന്നില്ല. അവർ രണ്ടുപേരുണ്ടായിരുന്നു. അവരുടെ കായികബലത്തിനു മുന്നിൽ പൂജയ്‌ക്ക് ഒന്നും ചെയ്യാനായില്ല. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ അവളെ ജീവനോടെ വിട്ടു എന്നു മാത്രം.

പൂജയുടെ അവസ്‌ഥ ദയനീയമായിരുന്നു. അവൾക്ക് ഒന്നും സംസാരിക്കാൻ പോലും കഴിയുന്നില്ലായിരുന്നു. സംഭവമറിഞ്ഞ് അജന്തയും ഓടിപ്പാഞ്ഞെത്തി. ചിലരൊക്കെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. മറ്റു ചിലരാകട്ടെ, ഇതൊക്കെ പുറത്തു പറഞ്ഞാൽ കുട്ടിയുടെ ഭാവി തകരില്ലേ എന്ന് ആശങ്കപ്പെടുന്നു. ഇതിനിടയിൽ ഒരു ശബ്‌ദം ഉയർന്നു.

“നമുക്ക് പോലിസ് സ്‌റ്റേഷൻ പോകാം. കുറ്റവാളികൾക്ക് തക്ക ശിക്ഷ കൊടുക്കാൻ അതാവശ്യമാണ്!” ആ ശബ്‌ദം ശശാങ്കിന്‍റേതാണെന്ന് അജന്ത തിരിച്ചറിഞ്ഞു.

“ഈ പയ്യൻ എന്തു മണ്ടത്തരമാണ് കാണിക്കാൻ പോകുന്നത്.” ആ ശബ്‌ദവും അജന്തയ്‌ക്ക് പരിചിതമായ ആളുടെ ആയിരുന്നു.

“പ്രശാന്തിന്‍റെ!” പ്രശാന്ത് ഇവിടെ!

“അതെ, നിന്‍റെ ഫ്‌ളാറ്റിൽ പോയിരുന്നു. അവിടെ അടച്ചിട്ടിരിക്കുന്നു.”

അജന്തയുടെ ചോദ്യത്തിന് മറുപടിയായി പ്രശാന്ത് പറഞ്ഞു.

“നീ കോളേജിൽ ഇവന്‍റ് ആണെന്ന് പറഞ്ഞിരുന്നല്ലോ. അതാണ് ഇങ്ങോട്ട് വന്നത്. ഇവിടെ വന്നപ്പോൾ കണ്ടത് ബഹുകേമമായി. ആ പെങ്കൊച്ച് കുട്ടിപ്പാവാടയുമിട്ട് ഇറങ്ങിയിട്ടല്ലേ ഈ പ്രശ്നമൊക്കെ ഉണ്ടായത്.”

പ്രശാന്തിന്‍റെ സംസാരം അജന്തയിൽ തീകോരിയിടുന്ന അനുഭവമാണ് ഉണ്ടാക്കിയത്. അതങ്ങനെ പൊള്ളിച്ചുകൊണ്ടിരിക്കെ പ്രശാന്തിൽ നിന്ന് അടുത്ത തീ വാക്കുകളായി പുറത്തേക്ക് തെറിച്ചു.

“ഈ ചെറുക്കൻ എന്തൊക്കെയാ പറയുന്നത്. സംഭവിച്ചതു സംഭവിച്ചു. ഇനി ഈ പെങ്കൊച്ചിന്‍റെ ഭാവിയെ കരുതി മിണ്ടാതിരിക്കുകയാണ് ഭേദം.”

“അതെന്തിന്? അപരാധം ചെയ്‌തവർ സുഖമായി പൊയ്‌ക്കോട്ടെ എന്നാണോ?”

“അപ്പോൾ നീ ആണോ ഞാനാണോ നേതാവ്….” പ്രശാന്തിന്‍റെ മുഖത്ത് ഈർഷ്യ നിറഞ്ഞുനിന്നു.

“നിങ്ങൾ നേതാവായിരിക്കും. പക്ഷേ ഇപ്പോൾ ഈ പെൺകുട്ടിയ്ക്കൊപ്പം നിന്ന് അവളെ സഹായിക്കാൻ എന്താണ് പോംവഴി.” അജന്തയ്‌ക്ക് അദമ്യമായ ദേഷ്യം വന്നു.

“നോക്കൂ അജന്ത, ഞാൻ നിന്‍റെ കൂടെ വൈകുന്നേരം ചെലവഴിക്കാൻ വന്നതാണ്. അതുകൊണ്ടാണ് ഞാൻ ഇവിടെ വരെ വന്നത്. നമുക്ക് പോകാം.”

“പ്രശാന്ത് ഇത് മഹാ കഷ്‌ടമാണ്. പൂജയ്‌ക്ക് ഇപ്പോൾ നമ്മുടെ ആവശ്യമുണ്ട്. പോലീസ് സ്‌റ്റേഷനിൽ പോകേണ്ടിവരും.” അജന്തയ്‌ക്ക് മറുത്തു പറയാതെ നിവൃത്തിയില്ലാതായി. പക്ഷേ അതിന് പ്രശാന്ത് നൽകിയ ഉത്തരം അവളെ വീണ്ടും ദേഷ്യത്തിലാക്കിയതേയുള്ളൂ.

“നമ്മുടെ വീട്ടിലെ സ്‌ത്രീകൾ പോലിസ് സ്‌റ്റേഷൻ കയറിയിറങ്ങാറില്ല. നീ ആ പെൺകുട്ടിയുടെ കൂടെ സ്‌റ്റേഷനിൽ പോകാൻ ഞാൻ സമ്മതിക്കില്ല.”

“പക്ഷേ പ്രശാന്ത്! ഇത് കഷ്‌ടം തന്നെ.”

“പക്ഷേയും കുക്ഷേയും ഒന്നുമില്ല. ഇപ്പോ എന്‍റെ കൂടെ വരിക.”

അജന്തയും പ്രശാന്തും തമ്മിൽ തർക്കം നടക്കുന്നതിനിടെ ശശാങ്ക്, മറ്റൊരു അധ്യാപകന്‍റെ കാറിൽ പൂജയെ കയറ്റിയിരുത്തി. ഒപ്പം മൂന്നുപേരെ വിളിച്ചിരുത്തി കാർ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടു.

“ഹാ… അവർ പോയല്ലോ. ഇനി പ്രശ്നമൊക്കെ അവരെല്ലാം കൂടി നോക്കി പരിഹരിക്കും. ഇപ്പോൾ നമുക്ക് പോകാം.”

പ്രശാന്ത് ശാന്തസ്വരത്തിൽ പറഞ്ഞു. അജന്ത നിശബ്‌ദയായി ഇടറിയ പാദങ്ങളോടെ കാറിനടുത്തേക്ക് നടന്നു. മടിയോടെ കാറിന്‍റെ ഡോർ തുറന്ന് അവൾ അകത്തിരുന്നു.

കുറച്ചു നേരം ഇരുവരും നിശബ്‌ദരായിരുന്നു. പിന്നെ പ്രശാന്ത് സംസാരിച്ചു തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് രണ്ടു കുടുംബങ്ങളും ഒത്തുചേർന്ന് വിവാഹത്തിന്‍റെ തീയതി നിശ്ചയിക്കാൻ പോകുകയാണ്. അജന്ത അതെല്ലാം കേട്ട് യെസ് മൂളി ഇരുന്നതേയുള്ളൂ.

ഒരു വലിയ റസ്റ്ററന്‍റിന്‍റെ മുന്നിൽ പ്രശാന്ത് വണ്ടി നിർത്തി. അകത്തേക്കു പ്രവശേിച്ച ശേഷം അയാൾ ഭക്ഷണം ഓർഡർ ചെയ്‌തു. അജന്തയ്‌ക്ക് എന്താണ് ഇഷ്‌ടം എന്നുപോലും ചോദിക്കാതെയാണ് പ്രശാന്ത് ഭക്ഷണം ഓർഡർ ചെയ്‌തത്. എല്ലാം സ്വന്തം ഇഷ്‌ടമനുസരിച്ചുള്ള മെനു!

വെയിറ്റർ ഭക്ഷണം സെർവ് ചെയ്‌തു. ഭക്ഷണം കഴിക്കുമ്പോഴും അജന്തയുടെ മനസ് നിറയെ പൂജയായിരുന്നു. “പാവം പെൺകുട്ടി! എന്തൊരു ക്രൂരതയാണ് അവളോട് ചെയ്‌തത്!”

“എന്തു അപരാധമാണെന്നാണ്?”

“സത്യം പറഞ്ഞാൽ ആ പെണ്ണിനെ ഇതൊന്നും അറിയാതെ കെട്ടാൻ പോകുന്ന ചെറുക്കന്‍റെ കഷ്‌ടകാലമാണ് ഞാൻ ആലോചിച്ചത്!”

പ്രശാന്തിന്‍റെ ഈ ഡയലോഗ് കേട്ടപ്പോൾ അജന്തയ്‌ക്ക് ഉള്ളിൽ നിന്ന് ഒരു നിലവിളി ഉയർന്നു. അജന്തയ്‌ക്ക് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി അവളൊന്നു ചുമച്ചു.

മുന്നിൽ ഇരിക്കുന്ന ഭക്ഷണം വിഷംപോലെ അവൾ അറച്ചറച്ചിറക്കി.

അജന്തയുടെയും പ്രശാന്തിന്‍റെയെും വിവാഹത്തീയതി തീരുമാനിച്ചു. രണ്ടു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. അതോടെ പ്രശാന്ത്, അജന്തയ്‌ക്കുമേൽ അവകാശം ശക്‌തമായി ഉറപ്പിക്കാൻ തുടങ്ങി. അജന്തയ്‌ക്കാകട്ടെ വിവാഹം നടക്കാൻ പോകുന്നതിന്‍റെ യാതൊരു ആഹ്ലാദവും മനസിൽ തെളിഞ്ഞതുമില്ല.

കല്യാണക്കുറി കോളേജിൽ എല്ലാ വർക്കും കൊടുത്തുവെങ്കിലും ശശാങ്കിന് കൊടുക്കാൻ തോന്നിയില്ല. അവൾ തന്‍റെ കല്യാണത്തീയതി ശശാങ്കിനോട് പറഞ്ഞു എന്നു മാത്രം. പക്ഷേ അതു കേട്ടിട്ടും അവനിൽ വലിയ ഭാവവ്യത്യാസങ്ങളൊന്നും കണ്ടില്ല.

അവൻ ചിരിക്കുക മാത്രം ചെയ്‌തു. അതു കണ്ടപ്പോൾ അജന്തയ്‌ക്ക് ശശാങ്കിന്‍റെ സ്‌നേഹത്തെക്കുറിച്ച് സംശയം തോന്നി. ഒരുപക്ഷേ, വെറും ആകർഷണം മാത്രമാവാം. ടൈംപാസ് ആയിട്ടേ ശശാങ്ക് ഇതിനെ കണ്ടിട്ടുണ്ടാവൂ.

പൂജയുടെ മേൽ അതിക്രമം കാട്ടിയവരെ കണ്ടെത്താനും, ആ പെൺകുട്ടിയ്‌ക്ക് നീതി ലഭ്യമാക്കാനും അജന്ത നടത്തിയ ശ്രമങ്ങൾക്ക് ശശാങ്കിന്‍റെ പൂർണ പിന്തുണ ലഭിച്ചു.

ഒരു ദിവസം കോളേജ് കാന്‍റീനിൽ വച്ച് ശശാങ്കിനെ കണ്ടപ്പോൾ അജന്തയ്‌ക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. “ശശാങ്ക് ഇപ്പോൾ നിനക്ക് എന്നെ വിവാഹം കഴിക്കണമെന്നു തോന്നുന്നില്ലേ? അതൊക്കെ മനസിൽ നിന്ന് മാറ്റിയോ?” അജന്ത വളരെ സീരിയസായിട്ടാണ് ചോദിച്ചത്. പക്ഷേ ശശാങ്ക് ഇതിനും പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

“മാം, നിങ്ങളുടെ വിവാഹം നടക്കുന്നതുവരെ എന്‍റെ മനസിൽ ആ ആഗ്രഹം ഉണ്ടായിരിക്കും.”

ശശാങ്ക് രണ്ട് ചായ ഓർഡർ ചെയ്‌തതിനുശേഷം അജന്തയുടെ നേരെ തിരിഞ്ഞു.

“ഓഹ്…. അപ്പോൾ നീ എന്നെ അത്രയും സ്‌നേഹിക്കുന്നു. അപ്പോൾ ഞാൻ പോയാൽ നീ എന്തു ചെയ്യും.”

“ജീവിച്ചല്ലേ പറ്റൂ… ” ശശാങ്ക് അപ്പോഴും നിയന്ത്രിതമായ സ്വരത്തിൽ പറഞ്ഞു.

“ആരും കൂടെ ഇല്ലാതെ?“

“ആരെങ്കിലും ഇല്ലാതെ പ്രയാസമാവും.“

“പക്ഷേ ആരുണ്ടാവും?”

“ഞാൻ പൂജയെ വിവാഹം കഴിക്കും.” ശശാങ്ക് ഗൗരവഭാവത്തിൽ പറഞ്ഞു. ആദ്യമായിട്ടാണ് ശശാങ്ക് ഇത്രയും ഗൗരവത്തിൽ സംസാരിക്കുന്നത്.

“അവൾക്ക് സംഭവിച്ചതൊക്കെ അറിഞ്ഞിട്ടും!” അജന്ത ശശാങ്കിന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“അവൾ വെർജിൻ അല്ലാത്തതുകൊണ്ട് നിനക്ക് അവളെ അംഗീകരിക്കാൻ കഴിയുമോ?”

“അംഗീകരിക്കൽ? അഭിമാനമല്ലേ തോന്നേണ്ടത്. ഒരു കുറ്റകൃത്യത്തിനെതിരെ ശബ്‌ദമുയർത്താൻ ധൈര്യം കാണിച്ച പെൺകുട്ടിയല്ലേ അവൾ?”

ശശാങ്കിന്‍റെ ഈ മറുപടി അജന്ത ഒട്ടും പ്രതീക്ഷിച്ചതല്ല. അവളുടെ ശിരസ്സ് അവന്‍റെ വലിയ മനസിന് മുന്നിൽ നിശബ്‌ദം നമിച്ചുപോയി.

പ്രശാന്തുമായുള്ള വിവാഹ ദിനം അടുത്തു. അജന്തയ്‌ക്ക് അയാൾ ഒരു മൊബൈൽ ഫോൺ ഗിഫ്‌റ്റായി കൊടുത്തിരുന്നു. വിവാഹം ലക്‌നൗവിൽ വച്ചാണ് നടക്കാൻ പോകുന്നത്. അജന്തയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ലക്‌നൗവിൽ എത്തിക്കഴിഞ്ഞിരുന്നു.

വിവാഹ ദിനം തൊട്ടടുത്തു വന്നു കഴിഞ്ഞതോടെ അജന്തയുടെ ഹൃദയം അതികഠിനമായി ഉലഞ്ഞു തുടങ്ങി. ശശാങ്കിന് കല്യാണക്കുറി പോലും കൊടുത്തില്ലല്ലോ എന്ന ചിന്ത അവളെ അലട്ടി. താൻ അവനെ ക്ഷണിക്കാത്തത് തെറ്റായിപ്പോയി. അവൾ ഒരു കാർഡ് ബാഗിൽ വച്ച് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി ഒരു ടാക്‌സി വിളിച്ചു.

ഈ സമയം പ്രശാന്ത് അവളെ കാണാനായി റൂമിലേക്ക് ചെന്നു. അജന്തയെ അവിടെ കാണാതെ അയാൾ മറ്റു മുറികളിലും അന്വേഷിച്ചു. അജന്തയുടെ അച്‌ഛനും അമ്മയ്‌ക്കും പോലും അറിയില്ല. അജന്ത എവിടെപ്പോയെന്ന്! അയാൾ അവളെ ഫോണിൽ വിളിച്ചു.

“നീ എവിയെപ്പോയ്?” അയാൾ അധികാര സ്വരത്തിൽ ചോദിച്ചു.

“ഒരു സുഹൃത്തിന് കല്യാണക്കുറി നൽകാനാണ്.”

“ഓ… ഇനി അതിന്‍റെ ആവശ്യം എന്ത്? നീ മടങ്ങി വാ…”

“ഏയ്… ഞാൻ കൊടുത്തിട്ടു വരാം. അല്ലെങ്കിൽ അയാൾക്ക് വിഷമം ആവും.”

“വിഷമം ആയാൽ ആവട്ടെ! നീ മടങ്ങി വരാനാണ് ഞാൻ പറഞ്ഞത്.”

“കാർഡ് കൊടുത്തിട്ട് ഉടനെ വരാം.”

“നൊ! ഇപ്പോൾ എവിടെ എത്തിയോ അവിടെ നിന്ന് തന്നെ തിരിച്ചു പോന്നോളൂ.”

“ഞാൻ ഇപ്പോൾ അവിടെ എത്തും.” അജന്തയ്‌ക്ക് ദേഷ്യം വന്നുവെങ്കിലും അവൾ സംയമനത്തോടെ പറഞ്ഞു.

“എടീ, പിശാചേ, നിന്നോടല്ലേ മടങ്ങി വരാൻ പറഞ്ഞത്. കല്യാണം കഴിഞ്ഞാൽ പിന്നെ ഈ തന്നിഷ്‌ടം ഒന്നും നടക്കാൻ പോകുന്നില്ല.”

പ്രശാന്തിന്‍റെ ഈ ചീത്തവിളി കേട്ടതോടെ അവൾക്ക് കടുത്ത ദേഷ്യം തോന്നി. കാതിൽ ചൂടുള്ള എന്തോ പതിച്ച തോന്നൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ അവളെ ഇങ്ങനെ ഭത്സിക്കുന്നത്. അതും നാളെ തന്‍റെ കഴുത്തിൽ താലിചാർത്താൻ പോകുന്നവൻ.

അജന്തയുടെ ഹൃദയം ദുഃഖഭാരത്താൽ ഞെരുങ്ങി. അവൾ കൂടുതലൊന്നും പറയാതെ ഫോൺ കട്ട് ചെയ്‌തു. പ്രശാന്ത് പിന്നെയും വിളിച്ചെങ്കിലും അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തുവച്ചു. ഇനി അയാളുമായി ഒരു വാക്ക് സംസാരിക്കുവാനോ കേൾക്കുവാനോ ഉള്ള മനസ്സ് അവൾക്കില്ലായിരുന്നു. പിടയ്‌ക്കുന്ന ഹൃദയത്തോടെയാണ് അവൾ ശശാങ്കിന്‍റെ മുറിയിലെത്തിയത്.

“ഹായ്….മാം, നാളെ മാഡത്തിന്‍റെ വിവാഹമല്ലേ!” അജന്തയെ അവിടെ കണ്ട് ശശാങ്ക് ശരിക്കും അമ്പരന്നു.

“നിങ്ങളില്ലാതെ എന്‍റെ കല്യാണം എങ്ങനെ നടക്കുമെന്നാണ്?” അജന്ത മുറിക്കുള്ളിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.

“ഇന്ന് മാഡം വലിയ മാറ്റത്തിലാണല്ലോ…” ശശാങ്ക് കുസൃതിച്ചിരിയോടെ പറഞ്ഞു.

“എന്തു മാറ്റമാണ്.”

“നീ എന്നതിനു പകരം നിങ്ങൾ!”

“എന്നേക്കാൾ പ്രായം കുറഞ്ഞ ആളാണെങ്കിലും, ഞാൻ ബഹുമാനിക്കണമല്ലോ. എനിക്ക് അങ്ങനെ തോന്നി.”

“പക്ഷേ അതുകൊണ്ട് കാര്യമില്ല. എന്‍റെ കൂടെ ഉണ്ടാവണം. എന്നാലെ ഞാനത് അംഗീകരിക്കൂ.”

ശശാങ്ക് തന്‍റെ പതിവു ശൈലിയിൽ പറയാൻ തുടങ്ങി. ശശാങ്കിന്‍റെ സംഭാഷണം കേട്ട് അജന്ത കുറച്ചു സമയം നിശബ്‌ദയായി. പിന്നെ അയാളുടെ അടുത്തേക്ക് ചേർന്നു അവൾ ചോദിച്ചു.

“എനിക്ക് എന്‍റെ ശശാങ്കിനൊപ്പം താമസിക്കാൻ കഴിയുമോ?” അജന്തയുടെ വാക്കുകൾ കേട്ട് അവിശ്വസനീയതയോടെ അയാൾ അവളെ നോക്കി.

“എന്താണ് മാം പറയുന്നത്!”

“അതേ, അതുതന്നെ. ഞാൻ എല്ലാം ഉപേക്ഷിച്ചു, നിന്‍റെ അടുത്ത് എത്തിയിരിക്കുന്നു. പരിശ്രമം വിജയം കണ്ടിരിക്കുന്നു. എന്‍റെ സ്‌നേഹത്തിൽ നിന്നെ കീഴ്‌പ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.”

“ഞാൻ എപ്പോഴെ കീഴടങ്ങിയതാണ്” ശശാങ്ക് അവളുടെ തോളിൽ കൈവച്ച് ശരീരത്തിലേക്ക് ചേർത്തു നിർത്തി.

“മാം അല്ല അജന്ത എന്നു വിളിക്കൂ.”

അവൾ ശശാങ്കിന്‍റെ ദേഹത്തോട് ചേർന്നുനിന്ന് മൃദുവായി പറഞ്ഞു.

“അജന്ത…” അയാൾ ദീർഘനിശ്വാസത്തോടെ അജന്തയെ ആലിംഗനം ചെയ്‌തു. മധുരമായ സ്വരത്തിൽ അവൾ അയാളുടെ കാതിൽ മന്ത്രിച്ചു.

ലവ് യു ശശാങ്ക്!

(അവസാനിച്ചു)

അജന്ത

ശശാങ്ക് തന്‍റെ ഫ്‌ളാറ്റിൽ വരുമെന്ന് അജന്ത ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഡോർബെൽ കേട്ടപ്പോൾ വാതിൽ തുറന്നതാണ്. മുന്നിൽ ശശാങ്ക്! എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അജന്ത കുഴങ്ങിപ്പോയി. പക്ഷേ ശശാങ്കിന്‍റെ പ്രതികരണം തൽക്കാലം രക്ഷപ്പെടുത്തി.

“നമസ്‌തേ, മാം. ഈ ഭാഗത്ത് ഒരാവശ്യത്തിനു വന്നപ്പോഴാണ് മാം ഇവിടെയാണല്ലോ താമസിക്കുന്നത് എന്ന് ഓർമിച്ചത്. മാമിനൊപ്പം ഒരു ചായ കുടിക്കണമെന്ന് ഒരു തോന്നൽ.”

“ഓഹ്.. ഞാൻ നാളെ എടുക്കേണ്ട ക്ലാസിന്‍റെ തയ്യാറെടുപ്പുകള്‍ നടത്തുകയാണല്ലോ. ചായ കുടിക്കാൻ വരാൻ സമയമില്ല.”

ശശാങ്കിനെ പിന്തിരിപ്പിക്കാനുള്ള വ്യഗ്രതയോടെ അജന്ത ചാടിക്കയറിപ്പറഞ്ഞു.

“ഏയ്… ഇത്രയും വെയിലിൽ പുറത്തേയ്‌ക്കൊന്നും പോയി ചായ കുടിക്കേണ്ട. നമുക്ക് ഫ്‌ളാറ്റിൽ ഇരുന്നും ചായ കുടിക്കാമല്ലോ. ഞാൻ ചായ ഉണ്ടാക്കാം. മാം ലക്‌ചർ നോട്ട്‌സ് തയ്യാറാക്കൂ. പിന്നെ! എനിക്ക് വളരെ നന്നായി ചായ ഉണ്ടാക്കാനും അറിയാം.”

ശശാങ്ക് വാതിലിന്‍റെ വിടവിലൂടെ അകത്തേക്ക് പാളി നോക്കിക്കൊണ്ട് പറഞ്ഞു. അകത്ത് ആരെങ്കിലും ഉണ്ടോ എന്നറിയാനുള്ള ആകാംക്ഷയായിരുന്നു അവന്. അജന്ത ഏകാകിനിയാണോ എന്നറിയണമല്ലോ.

ശശാങ്കിന്‍റെ സംസാരം കേട്ടപ്പോൾ ഒന്നും പറയാനാകാതെ അജന്ത തരിച്ചുനിന്നു. ഒരു നിമിഷം നിശബ്‌ദയായി നിന്ന ശേഷം അജന്ത പതിഞ്ഞ കാലടികളോടെ ഫ്‌ളാറ്റിനകത്തേയ്‌ക്കു കടന്നു. ശശാങ്കും ഒന്നും മിണ്ടാതെ അവളെ പിന്തുടരാൻ തുടങ്ങി.

അവൻ അകത്തു പ്രവേശിച്ച ഉടൻ വാതിൽ ചേർത്തടച്ചു. അജന്ത അവനെ സൂക്ഷിച്ചു നോക്കിയപ്പോൾ ഭാവഭേദമില്ലാതെ ശശാങ്ക് ചുറ്റുപാടും നിരീക്ഷിച്ചു. “മാഡം, കിച്ചൻ എവിടെയാ.”

“ഇറ്റ്‌സ് ഒ.കെ.” അജന്ത അയാൾക്കു നേരെ വിരൽ ചൂണ്ടി സോഫയിൽ ഇരിക്കാൻ നിർദ്ദേശിച്ചു.

“നിങ്ങൾ അവിടെ ഇരിക്കൂ. ഞാൻ ചായ എടുക്കാം.”

“ആസ് യു വിഷ്!” ശശാങ്ക് പുഞ്ചിരിയോടെ സോഫയിൽ ചാരി ഇരുന്നു. അയാൾ അവിടത്തെ അതിഥിയൊന്നുമല്ല, ഈ ഫ്‌ളാറ്റിന്‍റെ ഉടമസ്‌ഥന്‍റെ മകനാണ്!

ശശാങ്ക് സോഫയിൽ ഇരുന്നതിനുശേഷം അജന്ത അടുക്കളയിലേക്ക് നടന്നു. ആ നടത്തം അയാൾ കൗതുകത്തോടെ നോക്കിനിന്നു. അജന്ത വീട്ടിലായിരിക്കുമ്പോൾ ഹാഫ് പൈജാമയും ഷോർട്ട് കുർത്തയുമാണ് ധരിക്കാറുള്ളത്. അവളുടെ കണങ്കാലിലേക്ക് അയാളുടെ നോട്ടം പാളുന്നത് അജന്ത ശ്രദ്ധിച്ചില്ല.

“മാഡം, ഒരു ഗ്ലാസ് തണുത്ത വെള്ളം വേണമല്ലോ!” അടുക്കളയിലേക്ക് പിന്നാലെ വന്ന് ശശാങ്ക് പറഞ്ഞു.

ചായ തിളപ്പിക്കാൻ വെള്ളം സ്‌റ്റൗവിൽ വയ്ക്കുകയായിരുന്നു. പെട്ടെന്ന് അജന്ത ഒന്നു ഞെട്ടി അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് താഴെ വീണു. ശശാങ്കിന് അപ്പോൾ കാര്യം മനസിലായി. തന്‍റെ ശബ്‌ദം കേട്ടപ്പോൾ അവർ ഞെട്ടിയതതാണ്. അവന് ചിരി വന്നു.

“പുറത്ത് എന്താ ചൂട്! ഭയങ്കര ദാഹം!”

അവൾ ഫ്രിഡ്‌ജ് തുറന്ന് വെള്ളക്കുപ്പി എടുത്ത് ശശാങ്കിന് നേരെ നീട്ടി. അപ്പോൾ അയാളുടെ വിരൽ അവളുടെ വിരലുമായി സ്‌പർശിച്ചുവെങ്കിലും അതിൽ അസ്വാഭാവികമായി ഒന്നും അവൾക്ക് തോന്നിയതേയില്ല. ഗ്ലാസിലേക്ക് വെള്ളം നിറച്ച് കുടിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“അമ്മ പറയാറുണ്ട്, വെള്ളം ഗ്ലാസിൽ നിന്നു കുടിക്കണം. കുപ്പിയിൽ നിന്ന് നേരെ കുടിക്കരുത് എന്ന്.”

“എന്താടോ തന്‍റെ അമ്മ ഇതും പറഞ്ഞു തന്നിട്ടില്ലേ, ഒരു സ്‌ത്രീ തനിച്ചു താമസിക്കുന്ന വീട്ടിൽ അവൾക്ക് താൽപര്യമില്ലെങ്കിൽ ചെല്ലരുത് എന്ന്.” ഇങ്ങനെ ഒരു ചോദ്യം അജന്തയുടെ മനസിൽ തികട്ടി വന്നു. അത് അവൾ പുറത്തേക്കു കാണിക്കാതെ ഒതുക്കി. അപ്പോഴേക്കും ശശാങ്ക് ഡ്രോയിംഗ് റൂമിലേക്ക് പോയിരുന്നു.

ചായ കുടിക്കുന്ന വേളയിൽ ശശാങ്ക് അജന്തയോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അവൾ എല്ലാറ്റിനും ശരി, യെസ്, എന്നൊക്കെ ഓരോ വാക്കിൽ മറുപടി അവസാനിപ്പിച്ചു. അയാൾ ചായ കുടിച്ച് കഴിഞ്ഞ ഉടനെ അജന്ത തന്‍റെ വർക്ക് മെറ്റീരിയലുകൾ കയ്യിലെടുത്തു. അയാളെ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് ഒഴിവാക്കിയേ പറ്റൂ.

അജന്ത തന്‍റെ വർക്ക് ചെയ്യാൻ പോകുകയാണെന്ന് മനസിലായതോടെ ശശാങ്ക് പുറത്തേക്ക് ഇറങ്ങി.

“അപ്പോൾ ശരി, മാഡം ഞാൻ ഇറങ്ങുന്നു.”

“ഒകെ. എനിക്ക് എക്‌സാം പ്രിപ്പറേഷൻ ഉണ്ട്” ഇങ്ങനെ പറഞ്ഞുവെങ്കിലും അവളുടെ മനസ്സിൽ പ്രശാന്ത് എപ്പോൾ വരും എന്ന ചിന്തയായിരുന്നു.

ഇന്ന് അവധി ദിനമാണ്. പ്രശാന്ത് എപ്പോൾ വേണമെങ്കിലും വരാം. ഇതിനിടെ ശശാങ്കിനെ കണ്ടാൽ ചോദ്യങ്ങൾ ഉയരാം. എങ്ങനെയെങ്കിലും ശശാങ്ക് ഒന്നു പോയാൽ മതി.

“മാഡം, നിങ്ങൾക്ക് എന്നെ പഠിപ്പിക്കുവാൻ കഴിയുമല്ലോ. അതുകൊണ്ട് എന്തെങ്കിലും സഹായിക്കും എന്നു കരുതി. എനിക്കും കുറേ പഠിക്കാനുണ്ട് എന്നേ സഹായിക്കുമോ?”

“ശരി ശരി. ഇന്ന് എന്തായാലും നിർവാഹമില്ല. ഇപ്പോൾ നിങ്ങൾ പൊയ്‌ക്കോളൂ. എനിക്ക് ലക്‌ച്ചർ നോട്ട്‌സ് അർജന്‍റ് ആയി തയ്യാറാക്കണം. പറഞ്ഞ് പറഞ്ഞ് മടുത്തല്ലോ ഇയാളോട്!” അവൾ ഒട്ടൊരു ദയനീയഭാവത്തിൽ അപേക്ഷയായി പറഞ്ഞു. അതു ശശാങ്കിന് ഇഷ്‌ടപ്പെട്ടു.

“ഒകെ മാഡം. എവിടെയെങ്കിലും പോകുമ്പോൾ എന്നെ വിളിക്കൂ… പിന്നെ വാക്ക് മാറ്റരുത്.”

“വാക്ക്?” അജന്ത അമ്പരന്നു.

“ഇപ്പോൾ പറഞ്ഞില്ലേ, പഠിക്കാൻ സഹായിക്കാം എന്ന്.” ശശാങ്ക് ചിരിച്ചുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.

അജന്ത വാതിൽ ചാരാൻ തുടങ്ങുമ്പോൾ ശശാങ്ക് അൽപം ഉച്ചത്തിൽ പറഞ്ഞു

“മാഡം, നിങ്ങളുടെ പാദങ്ങൾ വളരെ സുന്ദരമാണ്. നോക്കിയിരിക്കാൻ തോന്നും. ഒരു ദിവസം പുറത്തുപോകുമ്പോൾ എനിക്കുവേണ്ടി ഓപ്പൺ ലെഗ്‌സ് ഡ്രസ് ധരിക്കുമോ?”

ശശാങ്കിന്‍റെ ഈ വഷളൻ ചോദ്യം കേട്ടപ്പോൾ അവൾ കടുത്ത മൗനം പാലിച്ചു. പിന്നെ അയാളെ ഒന്നു തറപ്പിച്ചു നോക്കി.

അപ്പോഴും നാണമൊന്നും കൂടാതെ അജന്തയുടെ പാദങ്ങളിലേക്ക് നോക്കി ശശാങ്ക് പുഞ്ചിരിച്ചു. അയാൾ പോയപ്പോൾ അവൾ ആശ്വാസത്തോടെ വാതിൽ ചേർത്തടച്ചു.

അജന്തയ്‌ക്ക് 24 വയസാണ് പ്രായം. കാണാൻ സുന്ദരിയാണ്. അതിനാൽ ഏതു പ്രായത്തിലുള്ള പുരുഷന്മാരും അവളെ ഒന്നു നോക്കി നിന്നുപോകും. തോളറ്റം കഴിഞ്ഞ് കിടക്കുന്ന മുടിയുടെ അഴക് ഒന്നു വേറെ തന്നെയാണ്. കടഞ്ഞെടുത്ത സൗന്ദര്യത്തിന്‍റെ എല്ലാ അഴകുകളും ഒത്തു ചേർന്ന ശരീരം. സൗന്ദര്യം മാത്രമല്ല, ബുദ്ധിശക്‌തിയിലും അവൾ പിന്നിലായിരുന്നില്ല. ബാംഗ്ലൂരിലെ പ്രശസ്‌തമായ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിടെക് ഡിഗ്രി എടുത്ത ശേഷം ലക്‌നൗവിലെ പോളിടെക്‌നിക് കോളേജിലാണ് ജോലി ചെയ്യുന്നത്.

പ്രശാന്ത്, അജന്തയുടെ പപ്പയുടെ സുഹൃത്തിന്‍റെ മകനാണ്. പ്രശാന്തിന്‍റെ പപ്പ രാഷ്‌ട്രീയക്കാരനാണ്. പ്രശാന്തിനായിരിക്കും, പപ്പയുടെ രാഷ്‌ട്രീയ പിന്തുടർച്ച. അജന്തയുടെ പ്രശാന്തിന്‍റെയും എൻഗേജ്‌മെന്‍റ് കഴിഞ്ഞു. പ്രശാന്തിന്‍റെ സഹായത്തോടെയാണ് അജന്തയ്‌ക്ക് ഒരു നല്ല ഫ്‌ളാറ്റ് വാടകയ്‌ക്ക് കിട്ടിയത്.

അജന്തയും പ്രശാന്തും കുട്ടിക്കാലം മുതൽ പരസ്‌പരം അറിയും. ഇടക്കാലത്ത് രണ്ടുപേരുടേയും കുടുംബം നഗരം വിട്ട് താമസിക്കാനിടയായെങ്കിലും വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ഇരു കുടുംബവും ഒത്തുചേരുമായിരുന്നു.

അജന്തയുടെയും പ്രശാന്തിന്‍റെയും വിവാഹം അവരുടെ മാതാപിതാക്കളാണ് തീരുമാനിച്ചത്. ആ തീരുമാനത്തിനോട് അജന്തയും പ്രശാന്തും എതിരൊന്നും പറഞ്ഞതുമില്ല.

അജന്തയെപ്പോലെ അതിസുന്ദരിയും മിടുക്കിയുമായ ഒരു പെൺകുട്ടിയെ നിരാകരിക്കേണ്ട കാര്യം പ്രശാന്തിനില്ല. മറിച്ച് സന്തോഷിക്കാൻ മാത്രമേ കാരണം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പ്രശാന്തിനെ വിവാഹം ചെയ്യാൻ ഇഷ്‌ടമാണെന്ന് പറയാൻ അജന്ത ഒരു ദിവസം ചോദിച്ചു. അത് ലജ്‌ജ കൊണ്ടാണെന്നാണ് വീട്ടുകാർ കരുതിയത്. പക്ഷേ അജന്തയ്‌ക്ക് വിവാഹത്തെക്കുറച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണമെന്ന് ശരിക്കും തോന്നിയിരുന്നു.

കുട്ടിക്കാലം മുതൽ പ്രശാന്തുമായി സൗഹൃദമുണ്ട്. പക്ഷേ അത് ഒരിക്കലും പ്രണയത്തിലേക്ക് വഴി മാറിയിരുന്നില്ല. പ്രശാന്താകട്ടെ ക്ലോസ് ഫ്രണ്ടും ആയിരുന്നില്ല. സ്വകാര്യമായ കാര്യങ്ങൾ പ്രശാന്തിനോട് പങ്കുവയ്‌ക്കാൻ ഒരിക്കലും കംഫർട്ട് ആയി തോന്നിയിട്ടുമില്ല.

വിവാഹനിശ്ചയത്തിനു ശേഷം പ്രശാന്ത് കുറച്ചൊക്കെ ഇന്‍റിമസിയോടെ സംസാരിക്കാൻ തുടങ്ങി. ആ സംസാരത്തിന് തിരിച്ച് മറുപടി കൊടുക്കാനും ശ്രമിക്കുന്നുണ്ട്‌ എന്നുമാത്രം. പക്ഷേ അതൊന്നും അത്ര ഈസി ഫീലോടെ ഉള്ള മറുപടി ആയിരുന്നില്ല താനും.

പ്രശാന്ത് ഒരു നേതാവിന്‍റെ മകൻ ആണെന്നു മാത്രമല്ല, അയാൾ ഒരു യുവനേതാവ് കൂടിയായിരുന്നു. അതിനാൽ വളരെ സുതാര്യമായ ജീവിതശൈലിയും പെരുമാറ്റവുമായിരുന്നു. പ്രശാന്ത് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. എല്ലാ രീതിയിലും നോക്കിയാൽ പക്കാ ജന്‍റിൽമാൻ! എന്നാലും, കുറേ പെൺസുഹൃത്തുക്കൾ പ്രശാന്തിനുണ്ടായിരുന്നു.

അതിനാൽ ഒന്നോ രണ്ടോ പേരുമായി എന്തൊക്കെയോ അഫയർ ഉണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. അക്കാര്യത്തിൽ വലിയ ഗൗരവമൊന്നും അജന്ത കൊടുത്തിട്ടില്ല. ഇന്നത്തെ കാലത്ത് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ചെറിയ ചെറിയ പ്രേമബന്ധം ഉണ്ടാകുന്നത് വലിയ സംഭവമൊന്നുമല്ലല്ലോ.

അജന്തയ്‌ക്ക് ഒരിക്കൽ ഒരു ആൺകുട്ടിയോട് ആകർഷണം തോന്നിയിട്ടുണ്ട്. ബാംഗ്ലൂരിൽ ബിടെക് ഫസ്‌റ്റ് ഇയർ പഠിക്കുന്ന സമയത്താണ്. ഫൈനൽ ഇയർ പഠിക്കുന്ന രാജീവ് എന്ന വിദ്യാർത്ഥി. അയാൾ കാണാൻ സുന്ദരനും തമാശക്കാരനും ആയിരുന്നു. അതുകൊണ്ടാവാം അവൾക്ക് അയാളോട് താൽപര്യം തോന്നിയത്. അങ്ങനെ രണ്ടുപേരും അടുക്കുകയും ക്ലോസ്‌ഫ്രണ്ട് ആവുകയും ചെയ്‌തു.

അജന്തയ്‌ക്ക് അന്ന് അത് മനസിലായില്ല. തനിക്ക് രാജീവിനോട് പ്രണയമാണ് എന്ന്. രാജീവ് ഫൈനൽ ഇയർ വിദ്യാർത്ഥിയായിരുന്നു. കോളേജ് കാമ്പസിൽ ഒരു കമ്പനി ഇന്‍റർവ്യൂവിൽ ജോലി ലഭിക്കുകയും ചെയ്‌തു. അതിനുശേഷം അവൻ ഡൽഹിയിലേക്ക് പോയി.

ഏതാനും ദിവസങ്ങളോളം രാജീവിനെ കുറിച്ചുള്ള ചിന്തകളിലായിരുന്നു അജന്ത. പക്ഷേ രാജീവിന്‍റെ ഫോണോ കോണ്ടാക്‌ടോ പിന്നീട് ഉണ്ടായില്ല. അതിനു ശേഷം അജന്തയുടെ ജീവിതത്തിൽ പിന്നീട് ഒരു ആൺകുട്ടിയും കടന്നു വന്നില്ല.

ആലോചിച്ചപ്പോൾ പ്രശാന്തിൽ ഒരു കുറവും ഇല്ല. അതുകൊണ്ട് വിവാഹത്തിന് അവൾ സമ്മതിച്ചു. ഇപ്പോൾ ജോലി കിട്ടിയശേഷം ലഖ്‌നൗവിൽ താമസിക്കുന്നതിനാൽ പ്രശാന്തുമായി ഇടയ്‌ക്കിടെ കാണാൻ സാധിക്കുന്നുണ്ട്. പലപ്പോഴും രണ്ടുപേരും തനിച്ച് ഉണ്ടായ സാഹചര്യങ്ങളിൽ ശാരീരികബന്ധത്തിന് പ്രശാന്ത് ആഗ്രഹിച്ചുവെങ്കിലും അജന്ത അത് നിരാകരിച്ചു.

എല്ലാം വിവാഹശേഷം മതി!

അജന്ത താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ പ്രശാന്ത് അതേക്കുറിച്ച് സംസാരിച്ചുമില്ല. പക്ഷേ രണ്ടുപേരും പരസ്‌പരം ലാളിക്കുകയും ചുംബിക്കുകയുമെല്ലാം ചെയ്‌തിട്ടുണ്ട്. പക്ഷേ അവന്‍റെ ലാളനങ്ങളോ ചുംബനങ്ങളോ അജന്തയെ മായികലോകത്തേക്ക് എത്തിച്ചതായി അവൾക്ക് അനുഭവപ്പെട്ടില്ല.

20 വയസുകാരനായ ശശാങ്ക് വലിയ ബുദ്ധിമാനൊന്നുമായിരുന്നില്ല. പ്ലസ്‌ടു പഠനത്തിനുശേഷം ബിടെക് അഡ്‌മിഷനായി കോച്ചിംഗ് പോയി. രണ്ടുവർഷത്തോളം അങ്ങനെ പരീക്ഷാ തയ്യാറെടുപ്പായിരുന്നു. പക്ഷേ ഒരു കോളേജിലും അഡ്‌മിഷൻ ലഭിച്ചില്ല. തൊട്ടടുത്ത വർഷം പോളിടെക്‌നിക്കിൽ എൻട്രൻസ് എഴുതി. ലഖ്‌നൗവിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സിനു ചേർന്നു പഠിക്കുന്ന വേളയിൽ മറ്റ് ആക്‌ടിവിറ്റികളിലായിരുന്നു ശശാങ്കിനു താല്‌പര്യം. അലസമായ ജീവിതം…

ശശാങ്കിന്‍റെ ശ്രദ്ധ അജന്തയിലേക്ക് നീണ്ടത് അവിചാരിതമായിട്ടാണ്. അജന്ത എലമെന്‍റ് ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് പഠിപ്പിക്കുന്നത്. ആ വിഷയത്തെക്കുറിച്ചൊന്നും ചോദിക്കാറില്ലെങ്കിലും അജന്തയോട് മറ്റു കാര്യങ്ങൾ ചോദിക്കാൻ മടിയില്ല ശശാങ്കിന്.

പെൺകുട്ടികളോട് ചോദിക്കാൻ പാടില്ലാത്തത് എന്നു തോന്നുന്നത്ര ചോദ്യങ്ങൾ വരെ ചോദിക്കും. ശശാങ്കിന്‍റെ ഈ രീതിയൊന്നും അജന്തയ്‌ക്ക് ആദ്യം ഇഷ്‌ടപ്പെട്ടിരുന്നില്ലായിരുന്നു. ഒരിക്കൽ അജന്തയോട് അവളുടെ ഓരോ ശരീര ഭാഗങ്ങളെക്കുറിച്ച് പുകഴ്‌ത്തി സംസാരിക്കാൻ വരെ ശശാങ്ക് ധൈര്യം കാണിച്ചു.

മറ്റൊരു ദിവസം അജന്തയോട് പ്രണയാഭ്യർത്ഥന നടത്തി. അന്ന് രാത്രി അക്കാര്യം ഓർത്തു കിടന്നപ്പോൾ അജന്തയ്‌ക്ക് എന്തോ ചിരി വന്നു. പിന്നീട് എപ്പോഴോഎന്താണെന്നറിയില്ല, തന്നേക്കാൾ നാലു വയസ് ഇളപ്പമുള്ള തന്‍റെ വിദ്യാർത്ഥി കൂടിയായ ശശാങ്കിനോട്, അവന്‍റെ സംസാരരീതിയോട് എന്തോ ഒരു ആകർഷണം അജന്തയ്‌ക്കും തോന്നിത്തുടങ്ങി.

മറ്റുള്ളവർക്ക് കേട്ടാൽ, അശ്ലീലം എന്നുതോന്നുന്ന കാര്യങ്ങൾ. പക്ഷേ ശശാങ്ക് അതു പറയുമ്പോൾ അജന്തയ്‌ക്കത് അശ്ലീലമായി അനുഭവപ്പെട്ടില്ല. അവളുടെ ഓർമ്മകളിൽ ശശാങ്ക് ഇടയ്‌ക്കിടെ കയറി വന്നു. അവന്‍റെ പെരുമാറ്റത്തോട് പുറമേ ദേഷ്യം കാണിച്ചുവെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ ഒരു അനുഭൂതി അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.

ശശാങ്ക് വീട്ടിൽ വന്നു പോയശേഷവും അവൾ അക്കാര്യം ശ്രദ്ധിച്ചു. താൻ തനിച്ചാണെന്ന് അറിഞ്ഞിട്ടും അവൻ മോശമായി പെരുമാറാൻ ശ്രമിച്ചില്ല. പക്ഷേ അവൻ ചിലതൊക്കെ സംസാരിക്കാൻ ശ്രമിച്ചു എന്നു മാത്രം. ശശാങ്ക് പോയതിനുശേഷം അജന്ത വാതിൽ അടച്ച് ദീർഘനിശ്വാസമെടുത്തു. അല്‌പനേരം കഴിഞ്ഞപ്പോൾ ഡോർബെൽ മുഴങ്ങി.

അവൾ വിറയ്‌ക്കുന്ന പാദങ്ങളോടെ വാതിൽ തുറന്നു. പ്രശാന്താണ്. “വരൂ.” അവൾ ചിരിയോടെ സ്വാഗതം ചെയ്‌തു.

പക്ഷേ അജന്തയുടെ ഹൃദയത്തിലെവിടെയും പ്രണയത്തിന്‍റെ സുഗന്ധം നിറഞ്ഞു കവിഞ്ഞില്ല. ഭാവി ഭർത്താവ് എന്ന ചിന്തയോ പരിഗണനയോ മാത്രമാണ് മനസിലുള്ളത്. അകത്തേക്കു വന്നശേഷം പ്രശാന്ത് അതേ സോഫയിൽ ഇരുന്നു. അവിടെയാണ് ശശാങ്കും വന്നിരുന്നത്.

പ്രശാന്തിനു വേണ്ടി തണുത്ത വെള്ളം ഫ്രിഡ്‌ജിൽ നിന്ന് എടുത്തു കൊടുക്കുമ്പോൾ അവൾ ഞെട്ടലോടെ അക്കാര്യം ആലോചിച്ചു. ശശാങ്ക് ഇവിടെ ഇരിക്കുന്ന സമയത്താണ് പ്രശാന്ത് വന്നിരുന്നതെങ്കിലോ! ആരാണെന്ന് ചോദിച്ചാൽ എന്ത് പറയാൻ പറ്റും.

“പുറത്ത് ഭയങ്കര ചൂടാണല്ലേ”

അജന്ത വെള്ളം എടുത്തുകൊടുത്ത് കൊണ്ട് ചോദിച്ചു.

വെള്ളം കുടിച്ചുകൊണ്ടിരിക്കെ പ്രശാന്ത് അവളെ അടിമുടി നോക്കി. “ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഇത്തരം ഷോർട്ട്‌ഡ്രസ് ധരിക്കരുതെന്ന്!”

“ഇല്ലല്ലോ, വീട്ടിൽ ധരിക്കരുതെന്ന് പറഞ്ഞിട്ടില്ല.” അജന്ത ആ വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു.

“ചായ ഓർ കോഫി?”

“ചായ”

സോഫയിലേക്ക് ചാരിയിരുന്നുകൊണ്ട് അയാൾ പറഞ്ഞു. അജന്ത അടുക്കളയിലേക്ക് നടക്കവെ പ്രശാന്ത് വീണ്ടും അവളെ അടിമുടി നോക്കി. കാൽവണ്ണ കാണുന്ന പൈജാമ!

“അജന്ത, നീ ഇത്തരം ഡ്രസ് വീട്ടിലും ധരിക്കേണ്ട എന്നാണ് എന്‍റെ അഭിപ്രായം.”

“അയ്യേ! വീട്ടിൽ ഇതൊക്കെ ഇട്ടാലെന്താ?” ഇതൊക്കെ നോർമൽ ഡ്രസ് അല്ലേ! ഇന്ന് എല്ലാവരും ഇതൊക്കെ തന്നെയാണ് ധരിക്കാൻ ഇഷ്‌ടപ്പെടുന്നത്.” ചായ ഉണ്ടാക്കിക്കൊണ്ട് അവൾ പ്രശാന്തിനെ നോക്കിപ്പറഞ്ഞു.

“നോർമൽ ഡ്രസിംഗ് ആണ്, പെൺകുട്ടികൾക്ക് ഇഷ്‌ടമാണ്. ഇതൊക്കെ ശരി. എന്നു കരുതി നീ ഇതു ധരിക്കണോ?” പ്രശാന്തിന്‍റെ ശബ്‌ദത്തിൽ താൽപര്യമില്ലായ്‌മ നിറഞ്ഞു നിന്നു.

“ഡിയർ, ഇത്തരം ഡ്രസാണ് എനിക്കിഷ്‌ടം. ധരിക്കാൻ സുഖമാണ്.” അജന്ത തന്‍റെ മനസ് വെളിപ്പെടുത്താതിരുന്നില്ല.

“പക്ഷേ, എനിക്കിത് ഇഷ്‌ടമല്ല അജന്ത. നീ ചായ ഇട്ടു വാ.” ഉത്തരവിടുന്ന പോലെ ആയിരുന്നു പ്രശാന്തിന്‍റെ സ്വരമെന്ന് അജന്ത തിരിച്ചറിഞ്ഞു. “നിങ്ങളുടെ ഇഷ്‌ടം! അപ്പോ എനിക്ക് സ്വന്തമായി ഇഷ്‌ടം ഒന്നും ഇല്ലെന്നാണോ.” പ്രശാന്തിന്‍റെ സംസാരം കേട്ടപ്പോൾ അവൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ദേഷ്യത്തോടെയുള്ള അജന്തയുടെ സംസാരം പ്രശാന്തിന് ഒട്ടും പിടിച്ചില്ല.

“ഞാൻ പറയാനുള്ളതു പറഞ്ഞു. പക്ഷേ നിനക്ക് യാതൊരു വിവേകവുമില്ല. ഭർത്താവ് ക്ഷീണിച്ച് വീട്ടിൽ കയറി വരുമ്പോൾ ഭാര്യ ഇങ്ങനെയാണോ പെരുമാറുക?”

അജന്ത ശരിക്കും നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരിയാണ്. ഭാര്യാഭർതൃബന്ധമാവുമ്പോൾ പരസ്‌പരം ചില ആഗ്രഹങ്ങളൊക്കെ ബലി കൊടുത്ത് ജീവിക്കേണ്ടിവരുമെന്നു അവൾക്കറിയാഞ്ഞിട്ടില്ല. എന്നാൽ വളരെ മോശമായി തോന്നി. അജന്ത വിവരവും വിദ്യാഭ്യാസവുമുള്ള സെൽഫ് ഡിപ്പൻഡന്‍റ് ആയ പെൺകുട്ടി ആണ്.

“പ്രശാന്ത്, നിങ്ങളുടെ അനാവശ്യമായ ചിന്തകൾ ഞാൻ അംഗീകരിക്കണമെന്ന് ബലം പിടിക്കരുത്. എനിക്ക് ഈ ഡ്രസ്സിൽ എന്തെങ്കിലും കുഴപ്പം തോന്നിയിട്ടില്ല. പിന്നെ നിങ്ങൾ ഇപ്പോൾ എന്‍റെ ഭർത്താവല്ല, ഭർത്താവാകാൻ സാധ്യതയുള്ള വ്യക്‌തി മാത്രമാണ്.” അജന്തയുടെ ഈ വാചകങ്ങൾ കൂടി കേട്ടതോടെ പ്രശാന്തിന്‍റെ ദേഷ്യം ഇരട്ടിച്ചു.

“എടീ, എന്‍റെ വീട്ടിൽ വന്നശേഷം നിന്‍റെ തോന്ന്യാസമൊന്നും നടക്കില്ല. ഞാൻ പറയുന്ന പോലെ ജീവിച്ചോളണം… അല്ലെങ്കിൽ…” പ്രശാന്ത് ദേഷ്യത്തോടെ ചാടി എഴുന്നേറ്റ് അവൾക്കു നേരെ കയ്യോങ്ങി.

പ്രശാന്തിന്‍റെ ഈ പെരുമാറ്റം അജന്തയ്‌ക്ക് അമ്പരപ്പുണ്ടാക്കി. അവൾ ഒരു നിമിഷം അമ്പരന്ന് അയാളെ തുറിച്ചുനോക്കി. പിന്നെ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് ചോദിച്ചു.

“അങ്ങനെ ജീവിച്ചില്ലെങ്കിൽ എന്തു ചെയ്യും? അടിക്കുമെന്നാണോ?”

ആ ചോദ്യം കേട്ടപ്പോൾ തലയ്‌ക്കൊരു പ്രഹരമേറ്റപോലെ പ്രശാന്ത് അന്തം വിട്ടുപോയി. ഒപ്പം തന്നെ തന്‍റെ സംസാരം അതിരുവിട്ടുപോയെന്ന തിരിച്ചറിവും കടന്നുവന്നു. അയാൾ പെട്ടെന്ന് ശാന്തനായി.

“സോറി ഡിയർ, പുറത്ത് ഭയങ്കര ചൂടാണ്. ഞാൻ അതുകാരണം കുറച്ച് ക്ഷീണിതനായിരുന്നു. അതാണ് ദേഷ്യം വന്നത്. അതൊക്കെ മറന്നോളൂ. നീ പോയി നിന്‍റെ സുന്ദരമായ കരങ്ങൾകൊണ്ട് ഒരു ചായ ഇട്ടു വാ…”

“പുറത്ത് വെയിലാണെന്നുള്ളത് വീട്ടിലിരിക്കുന്ന ഭാര്യയെ തല്ലാനുള്ള ലൈസൻസ് ആണോ?”

പ്രശാന്ത് അല്‌പനേരം അജന്തയെ നോക്കി നിന്നു.

“ശരി, എന്‍റെ ഭാവി വധു എനിക്ക് ചായ ഉണ്ടാക്കിത്തന്നില്ലെങ്കിലും നോ പ്രോബ്‌ളം. ഞാൻ എന്‍റെ സുന്ദരിയ്‌ക്ക് ചായ ഉണ്ടാക്കിക്കൊടുക്കും.” പ്രശാന്ത് കള്ളച്ചിരിയോടെ അടുക്കളയിലേക്ക് പോയി.

എത്ര പഠിച്ചവളാണെങ്കിലും സ്‌ത്രീ ചില നേരങ്ങളിൽ സാധാരണ ഒരു സ്‌ത്രീ മാത്രമായി മാറും.

ഇപ്പോൾ അവൾക്കും തോന്നി, പ്രശാന്തിനോട് ദേഷ്യപ്പെടേണ്ടായിരുന്നു. അതുകൊണ്ടാണോ അയാൾ തനിക്ക് നേരെ കയ്യുയർത്തിയത്. പക്ഷേ കയ്യുയർത്താൻ പാടില്ലായിരുന്നു. ഇതൊക്കെ കഴിഞ്ഞപ്പോൾ തന്നെ പാട്ടിലാക്കാൻ സ്വയം ചായ ഉണ്ടാക്കി തരാൻ അടുക്കളയിലേക്ക് വന്നിരിക്കുന്നു. ഒരു ചായ കൊടുത്തിട്ട് മതിയായിരുന്നു വാക്ക്തർക്കങ്ങൾ! അവൾ ഇതൊക്കെ ചിന്തിച്ച് അടുക്കളയിലേക്ക് ചെല്ലുമ്പോൾ പ്രശാന്ത് ലൈറ്റർ എടുത്ത് സ്‌റ്റൗ കത്തിക്കാൻ തുടങ്ങി.

“നിങ്ങൾ പോയി വിശ്രമിക്കൂ. ഞാൻ ചായ ഇടാം.” അജന്ത പ്രശാന്തിൽ നിന്ന് ലൈറ്റർ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.

“വേണ്ട ഞാനുണ്ടാക്കാം.” അയാൾ ലൈറ്റർ കൊടുക്കാതെ അവളെ ശരീരത്തോട് ചേർത്തുപിടിച്ചു.

“വിടൂ, ഞാൻ ചായ ഉണ്ടാക്കാം” അവൾ വീണ്ടും പറഞ്ഞു.

“ഇപ്പോൾ എനിക്ക് ചായയല്ല, നിന്‍റെ ചുണ്ടുകളാണ് കുടിക്കാൻ വേണ്ടത്.” പ്രശാന്ത് ആവേശത്തോടെ അവളുടെ ചുണ്ടുകളെ തന്‍റെ ചുണ്ടുകൾക്കുള്ളിലാക്കി. ഒരു ദീർഘചുംബനത്തിലൂടെ അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അയാൾ അവളെ എടുത്ത് കിടക്കയിൽ കിടത്തി. വീണ്ടും ചുംബിക്കാൻ തുടങ്ങി. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഭയന്ന അജന്ത അയാളെ തടഞ്ഞു.

“വേണ്ട പ്രശാന്ത്! ബാക്കി എല്ലാം വിവാഹശേഷം മതി.”

പ്രശാന്ത് സ്വയം നിയന്ത്രിച്ചുകൊണ്ട് അവളുടെ അഭിപ്രായം സ്വീകരിച്ചു.

“നീ പറയുന്നതുപോലെ ആകട്ടെ.” അജന്ത എഴുന്നേറ്റ് തന്‍റെ വസ്‌ത്രങ്ങൾ നേരെയാക്കി. അവൾ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് നടന്നു.

“നിനക്കറിയാമോ നിന്നോട് എനിക്കുള്ള ക്രേസ് എന്താണെന്ന്!”

“എന്താണ്?”

“കല്യാണം കഴിഞ്ഞു മതി എന്ന് നീ പറയാറില്ലേ? അതു തന്നെ. ഐ ലവ് ഇറ്റ്.”

പ്രശാന്തിന്‍റെ സംസാരം കേട്ട് അജന്ത പുഞ്ചിരിച്ചു.

“എനിക്കും അതാ ഇഷ്‌ടം. നിന്‍റെ കന്യകാത്വം വിവാഹം വരെ നിലനിൽക്കണം.”

അയാൾ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

അജന്ത അതിനു മറുപടിയൊന്നും പറഞ്ഞില്ല. തിളച്ചുമറിയുന്ന വെള്ളത്തിലേക്ക് അവൾ ഉറ്റുനോക്കി നിന്നു.

“ഏത് ആണിന്‍റെ ഉള്ളിലും ഇങ്ങനെയൊരു ആഗ്രഹം ഉണ്ടാകും.”

പ്രശാന്ത് അവളുടെ കഴുത്തിൽ വിരലോടിച്ചു.

“എന്ത് ആഗ്രഹം?”

“ഭാര്യയാകാൻ പോകുന്ന പെണ്ണ് വിർജിൻ ആകണമെന്ന്!”

പ്രശാന്തിന്‍റെ ഡയലോഗ് കേട്ടപ്പോൾ അജന്തയുടെ മനസിൽ പോറലേറ്റു.

“ഒരു പെൺകുട്ടിയുടെ കന്യകാത്വം വിവാഹത്തിനു മുമ്പ് നഷ്‌ടപ്പെട്ടാൽ, അവളെ സ്‌നേഹിക്കാൻ പുരുഷന് കഴിയില്ലെന്നോ?” ഉള്ളിൽ വീണ്ടും ദേഷ്യം തിളച്ചുപൊന്തുന്നത് അവൾ നിയന്ത്രിക്കാൻ ശ്രമിച്ചു.

“ഒരു പുരുഷന് അവളെ എങ്ങനെ സ്‌നേഹിക്കാൻ പറ്റുമെന്നാണ്? നീ ആലോചിച്ചു നോക്കൂ അജന്താ…”

പ്രശാന്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തിന് മേലുള്ള പുരുഷസ്വരമായി പ്രശാന്തിന്‍റെ വാക്കുകൾ അജന്തയ്ക്ക് തോന്നി. അവളുടെ ഉള്ളം അടുപ്പത്തിരിക്കുന്ന ചായപോലെ തിളച്ചുമറിഞ്ഞു.

(തുടരും)

ഗെയിം ഓവർ അഥവാ അവസാനത്തെ കളി

സന്ധ്യയ്‌ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. നേർത്ത ഇരുട്ടിൽ നിഴലും വെളിച്ചവും കെട്ടുപിണഞ്ഞ രൂപങ്ങൾ നോക്കി അവൾ വീർപ്പുമുട്ടിക്കൊണ്ടേ ഇരുന്നു. അയാളിൽ നിന്ന് എങ്ങനെ രക്ഷ നേടാൻ പറ്റും? എന്തിനും മടിക്കാത്തവൻ, അത്യാഗ്രഹി, ക്രൂരൻ… അവളുടെ മനസ്സിൽ ദേഷ്യം നുരഞ്ഞു. ഈ ബ്ലാക്ക്മെയിലിംഗ് എത്രകാലം സഹിക്കും? തെറ്റ് തന്‍റേതാണ്. ബ്ലാക്ക് മെയിൽ ചെയ്യാനുള്ള അവസരം നൽകിയത് താനാണല്ലോ. ഒറ്റയ്‌ക്ക് കിട്ടുമ്പോൾ അടുത്തേയ്‌ക്ക് വരും. പിന്നെ എന്തൊക്കെയാണ് ആവശ്യപ്പെടുന്നത്.

അഭിലാഷ്, വേറെ ആരുമല്ല, സന്ധ്യയുടെ ഭർത്താവിന്‍റെ അനുജൻ ആണ്. ഒരേ വീട്ടിൽ, ഒരേ മേൽക്കൂരയ്ക്കു കീഴിൽ ഒരുമിച്ചു കഴിയുന്നവർ. അയാൾ ഇത്തരമൊരു പിശാചായിരിക്കുമെന്ന് എങ്ങനെ കരുതാനാണ്. ഒരു വീട്ടിനുള്ളിൽ തന്നെ ആയതു കൊണ്ട് ആ ദുഷ്ടത്തരങ്ങൾ ആരോടും മിണ്ടാതെ സഹിക്കേണ്ടി വന്നു.

ഈ പ്രശ്നം തുടങ്ങിയിട്ട് ഒത്തിരി നാളായിട്ടില്ല. രണ്ട് മാസം മുമ്പ് സന്ധ്യ, ഭർത്താവ് സുരേഷിനൊപ്പം യൂറോപ്പ് യാത്ര പോയി. 50 പേരുള്ള സംഘത്തിനൊപ്പം. ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് സംഘം ഒരുമിച്ച് യാത്ര തിരിച്ചത്. 15 ദിവസത്തെ യാത്രയിൽ എല്ലാവരും നല്ല ചങ്ങാതിമാരായി എങ്കിലും, സന്ധ്യയ്‌ക്ക് കൂടുതൽ ഇഷ്ടം തോന്നിയത് റിതുവിനോടാണ്. റിതുവും പ്രണവും നവദമ്പതികളാണ്. യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞവർ. കളിയും ചിരിയും നിറഞ്ഞ അവരുടെ പ്രകൃതം എല്ലാവർക്കും ഇഷ്‌ടമായി. സ്വയം ചിരിച്ചും സംഘാംഗങ്ങളെ ചിരിപ്പിച്ചും അവർ യാത്ര അടിപൊളിയാക്കി.

താമസിയാതെ സന്ധ്യയും റിതുവും അടുത്ത സുഹൃത്തുക്കളായി. ഹോട്ടൽ മുറിയിൽ വന്ന ശേഷവും രാത്രി ഉറങ്ങും വരെ അവർ സംസാരിച്ചിരിക്കും. മുറിയിലേക്കു വന്നാൽ ഉറക്കം വന്നില്ലെങ്കിൽ റിതുവും സന്ധ്യയും വാട്ട്സ്ആപ്പ് ചാറ്റ് തുടങ്ങും. എടുത്ത ചിത്രങ്ങൾ വാട്‌സ് ആപ്പിലൂടെ ഷെയർ ചെയ്‌തു കൊടുക്കും. ഫോട്ടോയുടെ കമന്‍റ്സ് ഇടും. തമാശകളും ഫോട്ടോകളും ഷെയർ ചെയ്‌ത് ആരംഭിച്ച ചാറ്റിങ്ങിൽ കുടുംബവും കയറി വന്നു. കോളേജ് കാലങ്ങൾ ഇരമ്പി നിന്നു.

കല്യാണത്തിനു മുമ്പേ തന്നെ പ്രണവ് തന്‍റെ ജീവിതത്തിലേയ്‌ക്ക് കടന്നു വന്നതിനെക്കുറിച്ച് റിതു പറയാൻ തുടങ്ങി. ഒരേ കോളേജിൽ പഠിച്ചവർ. വ്യത്യസ്‌ത മതക്കാർ ആയിരുന്നിട്ടു കൂടി അവർ വിവാഹത്തിലൂടെ ഒന്നിച്ചു. വാട്ട്സ്ആപ്പിലൂടെ റിതുവിന്‍റെ ലവ്സ്റ്റോറി മനസ്സിലാക്കിയപ്പോൾ സന്ധ്യയുടെ മനസ്സിലും ചില ഓർമ്മകൾ ചിറകടിച്ചു.

കോളേജിൽ വച്ചുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് റിതുവിനോട് മനസ്സു തുറക്കാൻ അവൾ ആഗ്രഹിച്ചു. മാസങ്ങളായി മനസ്സിൽ താഴിട്ടു പൂട്ടിയ ഓർമ്മകൾ കൂടുവിട്ടു പറന്നപ്പോൾ അവൾക്ക് അത് പങ്കുവയ്‌ക്കാതിരിക്കാനായില്ല. “എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം.” അവൾ റിതുവിന് മെസേജ് ചെയ്‌തു.

“പക്ഷേ അത് വിവാഹത്തിലെത്തിയില്ല.”റിതുവിന്‍റെ ആശ്ചര്യം സ്മൈലിയായി സന്ധ്യയുടെ വാട്ട്സ് ആപ്പിൽ വന്നു മുട്ടി വിളിച്ചു.

“ലവ് സ്റ്റോറി! ടെൽ മീ യാർ…”

സന്ധ്യ റിതുവിനോട് പിന്നെ ഒന്നും ഒളിച്ചില്ല. എന്‍റെ കോളേജ്മേറ്റ് ആയിരുന്നു. സഞ്ജയ്. ദിവസവും രണ്ടു മണിക്കൂറെങ്കിലും മൊബൈലിൽ സംസാരിച്ചില്ലെങ്കിൽ ആ ദിവസം അപൂർണ്ണമാണെന്ന തോന്നലായിരുന്നു ഞങ്ങൾക്ക്. ഈ ലോകം മുഴുവൻ ഞങ്ങൾ രണ്ടുപേരിലും ഒതുങ്ങിക്കൂടി. ഞങ്ങളുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാൽ ഞങ്ങൾ പരസ്‌പരം എല്ലാം പങ്കുവച്ചു.

എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയത് പപ്പ ഒരു ആലോചന കൊണ്ടു വന്നപ്പോഴാണ്. 25 വയസ്സായില്ലേ. ഇനി കല്യാണം വേണം. പപ്പ ഇങ്ങനെ പറഞ്ഞപ്പോൾ അത്ര സീരിയസ് ആയി തോന്നിയില്ല. ആ സമയം സഞ്ജയിനെക്കുറിച്ച് പറയാൻ ചങ്കൂറ്റമുണ്ടായില്ല.

ഒരു ദിവസം പപ്പ എന്നോട് അക്കാര്യം പറഞ്ഞു. ഒരു നല്ല ആലോചന വന്നിട്ടുണ്ട്. അടുത്ത ആഴ്ച അവർ കാണാൻ വരും. ഏതോ വലിയ കമ്പനിയിൽ എഞ്ചിനീയറാണ് പയ്യൻ. 25 ലക്ഷമാണ് ശമ്പള പാക്കേജ്.”

ഞാൻ ആകെ ഞെട്ടിപ്പോയി. ഈ അവസരത്തിലെങ്കിലും കാര്യം പറയാതെ പറ്റില്ലല്ലോ. ധൈര്യം സംഭരിച്ച് പറഞ്ഞു നോക്കി. “പപ്പ എനിക്ക് ഒരാളെ ഇഷ്‌ടമാണ്. അവരുമായി സംസാരിക്കുമോ” പപ്പ എന്നെ അതിശയത്തോടെ നോക്കി.

വളരെ ഒതുങ്ങിക്കൂടി നടന്നിരുന്ന മകൾ. അവൾക്ക് ഒരു പ്രണയം! പപ്പയ്ക്ക് അത് വിശ്വസിക്കാനേ കഴിഞ്ഞില്ല. എന്നാലും അദ്ദേഹം സഞ്ജയിനെക്കുറിച്ച് അന്വേഷിച്ചു. പക്ഷേ സുരേഷിന്‍റെ ശമ്പളവും കുടുംബ പശ്ചാത്തലവും താരതമ്യപ്പെടുത്തുമ്പോൾ ലോ പ്രൊഫൈൽ ആണ് സഞ്ജയിന്‍റേത്.

പപ്പയ്ക്ക് സഞ്ജയിനെ ഇഷ്‌ടമായില്ല. പപ്പയെ എതിർത്ത് സഞ്ജയിന്‍റെ ഒപ്പം പോകാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.”

“അങ്ങനെ ആ പ്രണയ കഥയ്‌ക്ക് അവസാനമായി. ഇപ്പോൾ രണ്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട്.”

സന്ധ്യ തന്‍റെ പഴയ കാലത്തിന്‍റെ ഓർമ്മകളുടെ ആവേശത്തിലായിരുന്നു. ഫേസ്ബുക്കിൽ നിന്ന് സഞ്ജയിന്‍റെ ചിത്രം ഡൗൺലോഡ് ചെയ്‌ത് റിതുവിന് അയയ്ക്കാനും അവൾക്ക് മടി തോന്നിയില്ല. ഒരു ഹൃദയ രഹസ്യം പങ്കു വച്ച് ഭാരം ലഘൂകരിച്ച ആശ്വാസമായിരുന്നു സന്ധ്യയ്‌ക്കപ്പോൾ.

“ഓഹ് ചേച്ചി സ്വന്തം ജീവിതം വച്ച് കളിച്ചല്ലോ കഷ്‌ടമായി. റിതുവിന് അങ്ങനെ പറയാതിരിക്കാനായില്ല. യൂറോപ്പ് യാത്ര കഴിഞ്ഞതോടെ അവർക്കിടയിൽ ഇനി പങ്കുവയ്‌ക്കാൻ യാതൊരു രഹസ്യങ്ങളും ബാക്കി ഉണ്ടായിരുന്നില്ല.

വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സന്ധ്യയും സുരേഷും യാത്രാ ക്ഷീണത്തിൽ ഉറങ്ങിപ്പോയി. രാവിലെ 11 മണിയായപ്പോഴാണ് സന്ധ്യ കണ്ണ് തുറന്നത്. സുരേഷ് പോകാൻ തയ്യാറാവുന്നതു കണ്ടപ്പോൾ സന്ധ്യ വേഗം എഴുന്നേറ്റു. ഭക്ഷണം ഉണ്ടാക്കി സുരേഷിന് നൽകിയ ശേഷം സന്ധ്യ തന്‍റെ ഫോൺ തെരഞ്ഞു. ഫോൺ രാത്രി യിൽ ഡൈനിംഗ് ടേബിളിൽ വച്ചതായി ഓർക്കുന്നുണ്ട്.

“സന്ധ്യാ, ഞാൻ പോകുന്നു. ഇന്ന് ഉച്ചയ്‌ക്ക് മീറ്റിംഗ് ഉണ്ട്. ഒഴിവാക്കാൻ പറ്റില്ല.”

അയാൾ പോയിക്കഴിഞ്ഞപ്പോൾ സന്ധ്യ തന്‍റെ ഫോൺ എവിടെയെന്ന് വീണ്ടും തെരയാൻ തുടങ്ങി.

സുരേഷിന്‍റെ അനുജൻ അഭിലാഷിന്‍റെ മുറിയിലേക്ക് ചെന്നപ്പോൾ സന്ധ്യ ശരിക്കും അമ്പരന്നു പോയി. തന്‍റെ ഫോൺ അനിയന്‍റെ കയ്യിൽ. അയാൾ വാട്ട്സ്ആപ്പ് മെസേജുകൾ പരിശോധിക്കുകയാണ്. സന്ധ്യ, റിതുവിന് അയച്ച മെസേജുകളാണ് അയാൾ നോക്കിക്കൊണ്ടിരുന്നത്. അയാൾ കുടിലമായ ചിരിയോടെ മൊബൈൽ സന്ധ്യയ്‌ക്ക് നേരെ നീട്ടി.

“അഭിലാഷ്, ഇതെന്താണ് എന്‍റെ മൊബൈൽ എന്തിനാണ് എടുത്തത്?”

“ഏയ്… ഒന്നുമില്ല ചേച്ചി. ആ ലവ്സ്റ്റോറി കൊള്ളാം. കാമുകന്‍റെ ഫോട്ടോയും ഉഗ്രൻ. എന്താ അയാളുടെ പേര്? ഓ…സഞ്ജയ്!”

അഭിലാഷിന്‍റെ സംസാരം കേട്ടപ്പോൾ സന്ധ്യയ്‌ക്ക് കണ്ണിൽ ഇരുട്ടു പടരുന്ന പോലെ തോന്നി.

“എന്ത്? ഓ… അതൊക്കെ വെറും തമാശയല്ലേ.” അവൾ ഭയവും ജാള്യതയും മറയ്‌ക്കാൻ പ്രയാസപ്പെട്ടു.

“ചേട്ടനോട് പറയട്ടെ. ഞാൻ…?”

അഭിലാഷ് ഒരു പ്രത്യേകതരം നോട്ടമെറിഞ്ഞു.

സന്ധ്യയ്‌ക്ക് ആ നോട്ടത്തിലൊളിഞ്ഞിരിക്കുന്ന ഭാവം മനസ്സിലായി. റിതുവിനയച്ച വാട്ട്സ്ആപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്യാൻ മറന്നതോർത്തപ്പോൾ അവൾക്ക് അതിയായ വിഷമം തോന്നി. ഇങ്ങനെ ഒരു കെണി പ്രതീക്ഷിച്ചില്ലല്ലോ.

“എന്തൊക്കെയാണിത്? നീ എന്നെ പേടിപ്പിക്കുകയാ?”

“അയ്യോ… അല്ല! എന്തിനാ ചേച്ചി വിഷമിക്കുന്നേ? ഞാൻ അങ്ങനെ വല്ലതും ചെയ്യുമോ? എനിക്ക് ചില്ലറ ചെലവ് ചെയ്‌താൽ പോരെ!”

സന്ധ്യ ദേഷ്യം കടിച്ചിറക്കി.

“ഞാനെന്തു ചെയ്യണമെന്നാ? നിനക്കെന്താ വേണ്ടത്?”

“ഓ… അതിപ്പോൾ എന്താ പറയുക. ചേച്ചിക്ക് കാര്യം മനസ്സിലാവുമല്ലേ, കല്യാണം കഴിഞ്ഞ ആളാണ്. അതിനും മുമ്പേ ഇക്കാര്യത്തിലൊക്കെ നല്ല അനുഭവവും ഉണ്ടല്ലോ…”

അഭിലാഷ് ഒരു കുടിലച്ചിരി മുഖത്തണിഞ്ഞു.

“അവൻ തന്നെ വലിയ കെണിയിൽ പെടുത്താനുള്ള ശ്രമത്തിലാണ്. ഇനി എന്തു ചെയ്യണം?”

“എന്താ സന്ധ്യ ആലോചിക്കുന്നത്.?” അഭിലാഷ് പെട്ടെന്ന് ചേച്ചി എന്ന വിളിമാറ്റി, സന്ധ്യ എന്നാക്കിയപ്പോൾ അവൾ ഒന്നുകൂടി ഞെട്ടി.

“എനിക്ക് ആലോചിക്കാതെ പറ്റില്ലല്ലോ” സന്ധ്യ പിറുപിറുത്തു.

“ഒ.കെ. ആലോചിച്ചിട്ട് സാവകാശം മറുപടി തന്നാൽ മതി. പക്ഷേ ഒരു കാര്യം മറക്കണ്ട. എന്‍റെ കൈയിൽ നല്ല ഹോട്ട് സാധനമാ ഇരിക്കുന്നേ. ചേട്ടനോട് പറഞ്ഞാലുള്ള അവസ്‌ഥ അറിയാമല്ലോ.”

“മനസ്സിലായി… നീ ഒരു നീചനാണ്. ആട്ടിൻ തോലിട്ട ചെന്നായേ…!” സന്ധ്യയ്‌ക്ക് ദേഷ്യം അടക്കാനായില്ല.

ഭർത്താവിന്‍റെ അനിയനിൽ നിന്ന് ഇത്തരമൊരു ഭീഷണി ഒരിക്കലും പ്രതീക്ഷിച്ചതല്ല. പവിത്രമായി കരുതിയ ഒരു ബന്ധമാണ് അയാൾ കുഴിച്ചു മൂടിയത്. സന്ധ്യയെ എപ്പോൾ തനിച്ചു കിട്ടിയാലും അയാൾ ആ ചോദ്യം ആവർത്തിക്കും.

“എന്തു തീരുമാനിച്ചു?” നേരിട്ടു ചോദിക്കാൻ കഴിയാത്തപ്പോൾ ഫോണിൽ വിളിക്കും.

“കുറെ ദിവസമായല്ലോ. ഇനിയും ആലോചന തീർന്നില്ലേ.?” സന്ധ്യയ്‌ക്കു മേലെ കറുത്ത നിഴലായ് അയാൾ വളർന്നു നിന്നു. ഉറക്കം വരാത്ത രാത്രികൾ. സന്ധ്യയ്‌ക്കു ജീവിതം മുന്നോട്ടു പോകുമോ എന്നു പോലും ഭയം തോന്നി.

ഒരു തീരുമാനം, പരിഹാരം ഉടൻ കണ്ടെത്തണം. അത് തനിക്കും കുടുംബത്തിനും ഹാനികരമാവുന്നതും ആകരുത്! പെട്ടെന്ന് അവളുടെ മനസ്സിൽ ഒരു ചിന്ത ഉണർന്നു. സന്ധ്യയുടെ കണ്ണുകളിൽ ആത്മവിശ്വാസം നിറഞ്ഞു. അവൾ സമാധാനത്തോടെ ആ രാത്രി ഉറങ്ങി.

പിറ്റേന്ന് രാവിലെ സന്ധ്യ വീട്ടിലെ ജോലികളൊക്കെ തിരക്കിട്ട് ഒരുക്കി. “അമ്മേ, ഞാൻ പുറത്തു പോകുന്നു. കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്.”ഏതാനും മണിക്കൂറുകൾക്കു ശേഷം സന്ധ്യ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ അവളുടെ മുഖത്തെ ആശങ്കകൾ വിട്ടകന്നിരുന്നു.

രാക്ഷസനെ കൊല്ലാൻ മായാശക്‌തി തന്നെ വേണ്ടി വരും! മാർക്കറ്റിൽ പോയപ്പോൾ അവർ മൊബൈലിൽ വോയിസ് റിക്കോർഡിംഗ് സോഫ്റ്റ് വെയർ ഇൻസ്‌റ്റാൾ ചെയ്‌തു. അതിന്‍റെ പ്രവർത്തനം മനസ്സിലാക്കി.

അഭിലാഷ് വീട്ടിൽ ഇല്ലായിരുന്നു. അയാൾ തന്നെ വിളിക്കും എന്ന് സന്ധ്യയ്‌ക്ക് ഉറപ്പായിരുന്നു. വിചാരിച്ചപോലെ ഉച്ച കഴിഞ്ഞപ്പോൾ കോൾ വന്നു. സന്ധ്യ എതിരാളിയെ നേരിടാൻ തയ്യാറായി.

“ഹലോ സന്ധ്യ! നീ എന്തു തീരുമാനിച്ചു” ഒരു ബഹുമാനവുമില്ലാത്ത അഭിലാഷ് സന്ധ്യയോട് ചോദിച്ചു.

“ഞാൻ എന്തു ചെയ്യണം, പറയൂ.”

“ഓ… എന്താണെന്നറിയില്ലേ. അതു തന്നെ.”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്. തെളിച്ചു പറയൂ.”

“നിന്നെ എനിക്കു വേണം.” സന്ധ്യയിൽ നിന്ന് അത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, അയാൾ തന്‍റെ മനസ്സിലെ ആഗ്രഹങ്ങൾ വെളിപ്പെടുത്തി.

“ശരി ഇനി ഇതൊന്നും ഞാൻ ചെയ്‌തില്ലെങ്കിൽ?” സന്ധ്യ ഗൗരവത്തിൽ തന്നെ ചോദിച്ചു.

“സംശയമെന്താ. നിന്‍റെ ലവ്സ്റ്റോറി പുറം ലോകമറിയും.” സന്ധ്യയ്‌ക്ക് കോപം നിയന്ത്രിക്കാനായില്ല.

“പറയെടാ… എല്ലാവരോടും പറ! നീ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ഞാൻ പോലീസിൽ പരാതി കൊടുക്കും.”

“അതിനെന്തു തെളിവാണ് നിന്‍റെ കൈവശം ഉള്ളത്.” അഭിലാഷ് പൊട്ടിച്ചിരിച്ചു.

“നീ നേരിട്ടു വാ കാണിച്ചു തരാം. തെളിവ്.”

സന്ധ്യയ്‌ക്ക് വിട്ടു കൊടുക്കാൻ മനസ്സില്ലായിരുന്നു. അവൾ ഫോൺ ഡിസ്കണക്‌ട് ചെയ്‌തു.

വൈകിട്ട് അഭിലാഷ് വീട്ടിലെത്തിയപ്പോൾ സന്ധ്യ അവന്‍റെ അടുത്തേയ്‌ക്ക് സധൈര്യം ചെന്നു. അവൾ ഒരു സിഡി അയാൾക്കു നേരെ നീട്ടി. നിനക്ക് തെളിവല്ലേ വേണ്ടത്. ഇതു പിടിച്ചോ. നീ ഫോണിൽ സംസാരിച്ചതെല്ലാം ഇതിലുണ്ട്.”

അഭിലാഷ് അമ്പരന്നു പോയി. പൂച്ച പോലെ പാവം പിടിച്ചിരുന്ന ചേട്ടത്തി പുലി പോലെ ചീറി വരുമെന്ന് എങ്ങനെ അറിയാൻ?

“ഈ സിഡിയുടെ ഒറിജിനൽ ഞാൻ ലോക്കറിൽ വച്ചിട്ടുണ്ട്.” സന്ധ്യയുടെ ശബ്ദത്തിലെ ശാന്തതയിൽ ഒളിഞ്ഞിരിക്കുന്ന അപകടം അഭിലാഷ് തിരിച്ചറിഞ്ഞു.

അയാൾ നിശബ്ദനായി സ്വന്തം മുറിയിലേക്ക് നടന്നു. ഒരു വാട്ട്സ്ആപ് മെസേജിൽ തീരേണ്ടതല്ല തന്‍റെ ജീവിതം എന്ന തിരിച്ചറിവിൽ സന്ധ്യയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

ഒരു താരാട്ട്പാട്ടിന്‍റെ ഈണം

അടുത്തുള്ള മുറിയിൽ നിന്നും ഇപ്പോൾ അവ്യക്‌തമായ സംസാരങ്ങൾ മാത്രമേ കേൾക്കുന്നുള്ളൂ. കുറച്ച് നേരം മുമ്പ് വരെ അവരുടെ വാക്കുകൾ സ്പഷ്ടമായിരുന്നു. കാര്യം അത്ര ഗുരുതരമായിട്ടുള്ളതുമായിരുന്നില്ല. പിന്നെന്തു കൊണ്ടാണ് അവരിത്രമാത്രം ഒച്ച വയ്‌ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും അവർ തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കും? സംസാരങ്ങളും ഇടയ്‌ക്കിടെയുള്ള പൊട്ടിച്ചിരികളം അയാളുടെ ചിന്തകളെ എരിച്ചു കൊണ്ടിരുന്നു.

ഓരോ വാക്കുകളും കൂരമ്പുകളായി രൂപം പ്രാപിച്ച് ലക്ഷ്യസ്‌ഥാനം കണ്ടെത്തി കുത്തുന്നതു പോലെയായിരുന്നു അവരുടെ സംസാരം. രമണിന് അപ്പോൾ ഹാളിന്‍റെ വശത്തായുള്ള മുറിയിൽ കതകടിച്ചിരുന്ന് ഉച്ചത്തിൽ പാട്ടു വച്ച് അതിലെ ഓരോ അലകളിൽ സ്വയം അലിയിച്ച് കളയാനാണ് തോന്നിയത്.

ചുറ്റും നടക്കുന്നതൊന്നും അറിയാതെ. പക്ഷേ എന്തോ ഒരു വിചിത്ര ജീവി മനസ്സിനെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. താളം തെറ്റിയ തന്ത്രികൾ പോലെ ഹൃദയമിടിച്ചു കൊണ്ടിരുന്നു. മുന്നോട്ട് ഒരു ചുവടുപ്പോലും വയ്ക്കാനാവാതെ ചങ്ങലക്കിട്ട് ബന്ധിച്ചതു പോലെ… പക്ഷേ ആ വിചിത്ര ജീവി അടിക്കടി അലോസരപ്പെടുത്തി കൊണ്ടിരുന്നു. അടുത്തുള്ള മുറിയിൽ നിന്നുയരുന്ന സംസാരം കേൾക്കാൻ അതയാളെ വിവശമാക്കി കൊണ്ടിരുന്നു. പ്രിയങ്ക ഏതോ പാട്ടിലെ വരികൾ മൂളികൊണ്ടിരുന്നു.

“രോഹന് അത് കേട്ട് വിസിലടിക്കേണ്ട വല്ല കാര്യവുമുണ്ടോ? നാണമില്ലാത്തവൻ,” സോഫയിൽ കണ്ണുമടച്ച് കിടക്കുകയായിരുന്ന രമൺ അപ്പോൾ ആലോചിച്ചു. അയാൾക്ക് അടിമുടി ദേഷ്യം അരിച്ചു കയറി. അയാളെന്തോ ആലോചിക്കവെ രോഹന്‍റെ പൊട്ടിചിരി ഉയരുന്നു. അതോടെ ദേഷ്യത്തിന്‍റെ പാരമ്യത്തിലായിരുന്നു രമൺ സോഫയിലിരുന്ന കുഷ്യൻ എടുത്ത് കസേരയിലേക്ക് എറിഞ്ഞ ശേഷം ചാടിയെണീറ്റൂ.

“എന്തായിത്? എത്ര നേരമായി നിങ്ങളുടെ ഈ ഒച്ചപ്പാട് തുടങ്ങിയിട്ട്. വീട്ടിൽപ്പോലും സ്വസ്ഥമായിരിക്കാൻ സമ്മതിക്കില്ലല്ലോ.” ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ച രമണന്‍റെ ഭാവമാറ്റം കണ്ട് രോഹന്‍റെ മുഖഭാവം മാറി.

രോഹൻ ക്ഷമ പറഞ്ഞു കൊണ്ട് അവിടെ നിന്നെഴുന്നേറ്റു പോയി.

പക്ഷേ പ്രിയ അപ്പോഴും പാട്ടു മൂളികൊണ്ടിരുന്നു. രോഹൻ പോയശേഷവും പ്രിയങ്ക പാട്ടുമൂളി കൊണ്ടിരുന്നത് അയാളുടെ മനസ്സിനെ തണുപ്പിച്ചു. അയാൾ അവളെ കൺകുളിർക്കെ നോക്കി നിന്നു.

അവളിപ്പോൾ 7 മാസം ഗർഭിണിയാണ്. ഇത്രയും സുന്ദരിയായിട്ട് വിവാഹത്തിന് മുമ്പ് പോലും അവളെ കണ്ടിട്ടില്ല. തുടുത്ത കവിളിണകളിൽ മുമ്പത്തേതിലും അരുണിമ വർദ്ധിച്ചതു പോലെ. ശരീരത്തിന് കുറേക്കൂടി നിറം കൂടിയതു പോലെ. മൊത്തത്തിൽ ഐശ്വര്യം തുളുമ്പുന്ന മുഖം കാണുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസമാണ് പകരുന്നത്.

അവാച്യമായ ഏതോ അനുഭൂതി തോന്നുന്നപ്പോലെ. സ്വതവേ മെലിഞ്ഞ ശരീര പ്രകൃതക്കാരിയായ പ്രിയങ്കയ്ക്ക് ഇന്നെതോ വശ്യമായ ഒരു സൗന്ദര്യം. ആരേയും ആകർഷിക്കുന്ന അപൂർവ്വമായ ഒരു വ്യക്‌തിത്വം. ഏത് സ്ത്രീയും ഗർഭിണിയാകുമ്പോഴാണ് അവളുടെ സൗന്ദര്യത്തിന്‍റെ പാരമ്യത്തിലെത്തുക.

അവളുടെ ചലനങ്ങളിലും ഭാവങ്ങളിലും പരിപൂർണ്ണമായ മാതൃത്വത്തിന്‍റെ സൗന്ദര്യം കൊണ്ട് നിറയും. മനോഹരമായ പുഷ്പത്തിൽ നിന്നും പൂമ്പാറ്റ ആവോളം തേൻ നുകരുന്നതുപോലെ…

രമൺ ഭാര്യയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കെ രോഹൻ മുറിയിലേക്ക് കടന്നു വന്നു. അതോടെ സ്വപ്നത്തിൽ നിന്ന് ഉണർന്ന് യഥാർത്ഥ്യ ലോകത്തെ വികൃതമായ സത്യങ്ങളിൽ നിന്നും മുഖം തിരിച്ച് അയാൾ മുറിവിട്ടിറങ്ങി.

പലതരം പഴങ്ങൾ മുറിച്ച് തയ്യാറാക്കിയ ഫ്രൂട്ട് സലാദ് നിറച്ച പാത്രവുമായിട്ടാണ് രോഹൻ വന്നത്.

രമൺ ഹാളിനടുത്തുള്ള മുറിയിൽ കയറി കിടക്കയുൽ കിടന്നു. ആർക്കോ വേണ്ടിയെന്നോണം ഉച്ചസ്‌ഥായിയിൽ സംഗീതം മുഴങ്ങി കൊണ്ടിരുന്നു. ചെവി പൊട്ടുന്ന ശബ്ദത്തിലാണ് സംഗീതം മുഴങ്ങിയിരുന്നതെങ്കിലും അടുത്ത മുറിയിൽ നിന്നും വന്നിരുന്ന അടക്കി പിടിച്ച ശബ്ദത്തെ തടയാൻ അതിന് കഴിഞ്ഞില്ല.

രോഹന്‍റെ പൊട്ടിചിരിയോടെയുള്ള തമാശകൾ ആസ്വദിച്ചുള്ള പ്രിയങ്കയുടെ ചിരി അയാളെ വല്ലാതെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. രണ്ട് ചെവികളേയും കീറി മുറിച്ച് ശബ്ദങ്ങൾ കടന്നു പോകുന്നതു പോലെയാണ് അയാൾക്ക് തോന്നിയത്.

അയാൾ അസ്വസ്ഥതയോടെ ചെവി പൊത്തി തിരിഞ്ഞും മറിഞ്ഞും കിടന്നു. അടുത്തുള്ള മുറിയിൽ നിന്നും വരുന്ന സംസാരങ്ങളും ഉച്ചസ്‌ഥായിലുള്ള സംഗീതവും ഓർമ്മകളും അയാളെ ചുട്ടുനീറ്റി. ഉത്കണ്ഠകൾക്കിടയിലും തന്‍റെ സന്തോഷത്തെ നേടിയെടുക്കുകയെന്നത് രമൺ ഒത്തിരി ആഗ്രഹിച്ചു. പക്ഷേ ആ സന്തോഷം തന്നെയും കടന്നു പോകുമെന്നത് അയാളെ സംബന്ധിച്ച് കല്പനാതീതമായിരുന്നു.

“കുറച്ചു ദിവസം മുമ്പ് എല്ലാം സന്തോഷത്തിലായിരുന്നു. രമൺ വീണ്ടും ആലോചനയിൽ മുഴുകി. പക്ഷേ സന്തോഷത്തിലായിരുന്നുവെന്ന് എങ്ങനെയാണ് പറയാൻ കഴിയുക. അപ്പോൾ മറ്റൊരു പ്രശ്നമല്ലേ അലട്ടി കൊണ്ടിരുന്നത്?

വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞിരിക്കുന്നു. ആദ്യ വർഷങ്ങളിൽ ഉദ്യോഗം, കരിയർ, പ്രമോഷൻ, വീട്ടിലെ ഉത്തരവാദിത്തങ്ങളൊക്കെയായി നല്ലൊരു സമയം കഴിഞ്ഞു പോയി. പ്രിയങ്കയാകട്ടെ ഒരു കുട്ടി വേണമെന്ന രമണിന്‍റെ തീരുമാനത്തെ ഒഴിവ് കഴിവ് പറഞ്ഞ് നീട്ടി കൊണ്ടുപോയി.

രണ്ടുപേരും മറ്റുള്ളവർക്ക് മാതൃകാദമ്പതികളായിരുന്നു. രമണിന്‍റെയും പ്രിയങ്കയുടേയും മാതാപിതാക്കളും ബന്ധുക്കളുമൊക്കെ അവർക്ക് ഒരു കുഞ്ഞുണ്ടായി കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു. അവരുടെ ഏഴാം വിവാഹ വാർഷികാഘോഷത്തിന് പ്രിയങ്കയുടെ അച്‌ഛനും അമ്മയും അവരെ സന്ദർശിക്കാനെത്തിയത് അയാൾ ഓർത്തു.

“നിങ്ങൾ വളരെ ഗംഭീരമായി വെഡ്‌ഡിംഗ് ആനിവേഴ്സറി ആഘോഷിക്കാൻ പോവുകയാണല്ലോ. എന്തുപറ്റി? മുമ്പ് ഇതിനൊക്കെ എതിരായിരുന്നുവല്ലോ. വളരെ സന്തോഷം തോന്നുന്നു മക്കളെ” പ്രിയങ്കയുടെ അച്‌ഛന്‍റെ സന്തോഷം അത്രമാത്രമായിരുന്നു.

അതിന് അപ്പോൾ പ്രിയങ്കയാണ് മറുപടി പറഞ്ഞത്. “അതെ പപ്പാ, ഇതൊരു സ്പെഷ്യൽ ആഘോഷമാണ്. രമണിന്‍റെ ബ്രദർ രോഹൻ പഠനം പൂർത്തിയാക്കി വന്നിരിക്കുകയല്ലേ. ഇനിയുള്ള സ്റ്റഡീസിന്‍റെ ചെലവ് അവൻ സ്വയം വഹിക്കും. രോഹൻ ഡോക്‌ടറായിരിക്കുന്നു. ഞങ്ങളുടെ കാത്തിരിപ്പ് സഫലമായി. വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിക്കുന്നുവെന്നേയുള്ളൂ. പക്ഷേ ഞങ്ങളുടെ സന്തോഷം മുഴുവൻ രോഹൻ ഡോക്‌ടറായതിലാണ്.”

“നാത്തൂനെ, രമണിനോടും പ്രിയങ്കയോടും നമുക്ക് സന്തോഷിക്കാനുള്ള ഒരവസരം ഉണ്ടാക്കാൻ പറയൂ. എനിക്കാണെങ്കിൽ ഒരു കുഞ്ഞിനെ എടുത്ത് ലാളിക്കാഞ്ഞിട്ട് വയ്യാ. ഇനി വൈകിയാൽ പ്രശ്നമാകില്ലേ…” രമണിന്‍റെ അമ്മ പ്രിയങ്കയുടെ അമ്മയോട് പറഞ്ഞു.

“അതെ ഇന്ദിരേ, നിങ്ങൾ പറഞ്ഞത് ശരിയാ. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ ആ സമയമാകുമ്പോൾ എല്ലാം ശരിയാകും. നമുക്കും പ്രായമായി വരികയല്ലേ. നമുക്കും കൊച്ചുമക്കളെ ലാളിക്കാനുള്ള കൊതി കാണില്ലേ.” പ്രിയങ്കയുടെ അമ്മ രമണിന്‍റെ അമ്മ പറഞ്ഞതിനോട് യോജിച്ചു.

ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ എവിടെയോ എന്തോ പ്രശ്നമുണ്ടെന്ന് പ്രിയങ്കയ്ക്ക് തോന്നിത്തുടങ്ങി. അതോടെ വിവിധതരം വൈദ്യപരിശോധനകളുടെ ഒരു പരമ്പര തന്നെയായിരുന്നു പിന്നീട് അങ്ങോട്ട്. ഒരു കുഞ്ഞിനെപ്പറ്റി ആഗ്രഹിക്കാതിരുന്ന സമയത്ത് ഇത്തരം കാര്യത്തെപ്പറ്റി അവളൊട്ടും ബോധവതിയായിരുന്നില്ല. എന്നാലിപ്പോൾ ആഗ്രഹിക്കാത്ത പരിശോധന ഫലങ്ങളും പരാജയങ്ങളുമായതോടെ ഒരു കുഞ്ഞ് ഉണ്ടായി കാണുന്നതിനെപ്പറ്റിയുള്ള ആശങ്കകളിലായി രമണും പ്രിയങ്കയും.

കുടുംബത്തിലുള്ള മുതിർന്നവരുടെ ആശങ്കകളുടെ സമ്മർദ്ദം വേറെയും. വൈദ്യപരിശോധനയിൽ രമണിനായിരുന്നു കുഴപ്പം കണ്ടെത്തിയത്. ആരോഗ്യ കാര്യത്തിലും ജീവിതശൈലിയിലുമൊക്കെ നിഷ്ഠ പുലർത്തിയിരുന്ന ഇരുവർക്കും ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമെന്ന് ആരും തന്നെ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.

“വൈദ്യശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചിരിക്കുകയല്ലേ. അപ്പോൾ എല്ലാറ്റിനും പരിഹാരം കാണുമല്ലോ. നമുക്ക് നല്ലൊരു ആശുപത്രിയിൽ പോകുന്നതായിരിക്കും നല്ലത്. ഐവിഎഫ് ചെയ്യാമല്ലോ.” കുടുംബാംഗങ്ങൾ എല്ലാവരും ഇരിക്കെ രമണിന്‍റെ കൈപിടിച്ചു കൊണ്ട് പ്രിയങ്ക തങ്ങളുടെ തീരുമാനം അവരെ അറിയിച്ചു.

“എന്തിനാ വേറെ ഹോസ്പിറ്റലിൽ പോകുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുന്നത്? എന്‍റെ ഹോസ്പിറ്റലിൽ അതിനുള്ള ഫെസിലിറ്റി ഉണ്ട്. അതിനായി സ്പെഷ്യൽ ഡിപ്പാർട്ടുമെന്‍റ് വരെയുണ്ട്. നാളെ തന്നെ ഞാൻ സ്പെഷ്യലിസ്‌റ്റിനോട് സംസാരിക്കാം.” രോഹൻ പ്രിയങ്കയുടെ അഭിപ്രായത്തിന് മറുപടിയെന്നോണം പറഞ്ഞു.

രമണിന്‍റെയും പ്രിയങ്കയുടെയും മാതാപിതാക്കൾ പ്രിയങ്കയുടെയും രമണിന്‍റെയും അഭിപ്രായത്തെപ്പറ്റി ആശങ്കയോടെയാണ് കണ്ടത്. എന്നാൽ ഈ സമയം ബാൽക്കണിയിൽ നിൽക്കുകയായിരുന്ന രമണും പ്രിയങ്കയും താഴെ പാർക്കിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ നോക്കി ഏതോ സ്വപ്നത്തിൽ മുഴുകി.

ആ ദിവസങ്ങളിലൊക്കെ പ്രിയങ്ക എപ്പോഴും രമണിന്‍റെ കൈ തന്‍റെ കൈക്കുള്ളിൽ ഒതുക്കിപിടിച്ചു കൊണ്ടിരിക്കുന്നത് പതിവായിരുന്നു. തനിക്കാണ് കുഴപ്പം എന്ന ചിന്ത അയാളിൽ ഉടലെടുക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധ പുലർത്തി. ഈയൊരു പ്രശ്നത്തെ അതിജീവിക്കാൻ ഇരുവരും സധൈര്യം മുന്നേറി. ഇരുവരും രണ്ടുശരീരങ്ങളും ഒരു മനസ്സുമായി മാറി.

“പക്ഷേ… ഐവിഎഫ്?” അമ്മായിയമ്മയുടെ അസ്വസ്ഥമായ ചോദ്യങ്ങളെക്കുറിച്ച് പ്രിയങ്കയ്ക്ക് നല്ല ധാരണയുണ്ടായിരുന്നു.

“അങ്ങനെ ജനിക്കുന്ന കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കുമോ?” രമണിന്‍റെ അച്‌ഛൻ ചോദിച്ചു.

“ഏത് ജാതി, മതമെന്നൊക്കെ എങ്ങനെ തീരുമാനിക്കും?” പ്രിയങ്കയുടെ അമ്മ മറ്റൊരാശങ്കയുമായി രംഗത്തു വന്നു. കുറച്ചുനേരത്തേക്ക് അവർക്കിടയിൽ നിശബ്ദത പടർന്നു.

പരുഷവും ക്രൂരവുമായ മൗനം മുറിവേൽപ്പിച്ചതോടെ രമൺ നിസ്സഹായതയോടെ എല്ലാവരേയും നോക്കി, “ഞങ്ങൾക്ക് മറ്റ് വഴികളൊന്നുമില്ല. ഞങ്ങൾക്ക് വേണമെങ്കിൽ ഇക്കാര്യം ആരോടും പറയാതിരിക്കാമായിരുന്നു. പക്ഷേ നിങ്ങൾ എല്ലാം അറിയണം. അതിനുള്ള അവകാശവും നിങ്ങൾക്കുണ്ടല്ലോ എന്നതു കൊണ്ടാ ഇക്കാര്യം പറഞ്ഞത്.” രമണിന്‍റെ മുഖം ഗൗരവം പൂണ്ടു.

“ഒരു വഴിയുണ്ട്. കുടുംബത്തിലേതെങ്കിലും പുരുഷന്‍റെ സ്പേം ആണെങ്കിൽ ജാതിയും മതവുമൊന്നും പ്രശ്നമാകില്ലല്ലോ.” പ്രിയങ്കയുടെ അച്‌ഛൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.

“നിങ്ങൾ ഇതൊന്നും ഓർത്ത് പരിഭ്രമിക്കേണ്ട ഒരാവശ്യവുമില്ല. ധാരാളംപ്പേർ ഈ മാർഗ്ഗം സ്വീകരിക്കാറുണ്ട്. ഇതൊന്നും പുതിയ കാര്യമല്ല. അത്ര കോംപ്ലിക്കേറ്റ്ഡ് ആയ കാര്യവുമല്ല. ഞാൻ തന്നെ കെയർ ചെയ്‌തോളാം.” രോഹന്‍റെ അഭിപ്രായം എല്ലാവർക്കും ഇത്തിരി ആശ്വാസം പകർന്നു.

വർഷങ്ങൾക്കിപ്പുറം, എല്ലാവരും ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്നത് തന്നെ സംഭവിച്ചു. പ്രിയങ്ക ഗർഭിണിയായി. ബെഡ്റെസ്റ്റ് വേണ്ടി വന്നതിനാൽ പ്രിയങ്ക നീണ്ട അവധിയെടുത്തു. ഒരു കുഞ്ഞിന്‍റെ വരവിനായുള്ള എല്ലാവരുടേയും പ്രതീക്ഷ നിറഞ്ഞ കാത്തിരുപ്പായി പിന്നീട്.

കൈകാലിട്ടടിക്കുന്നതും മുട്ടിലിഴഞ്ഞു നടക്കുന്നതും പിഞ്ചു പാദങ്ങൾ ഊന്നി പിച്ചവച്ച് നടക്കുന്നതും ചിരികളുമൊക്കെയായി ഇനി മുഴങ്ങി കേൾക്കാൻ പോകുന്ന നാളുകളെക്കുറിച്ച് അവർ സ്വപ്നം കണ്ടു. രമണിന്‍റെയും പ്രിയങ്കയുടെയും മാതാപിതാക്കൾക്കായിരുന്നു ഏറ്റവും തിടുക്കം.

ഭാര്യ അവളുടെ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് അയാളെ ചെറുതായിട്ടെങ്കിലും അസ്വസ്ഥനാക്കി. പ്രിയങ്കയെ കാണാനായി അവളുടെ മാതാപിതാക്കൾ എല്ലാ ആഴ്ചയിലും വീട്ടിൽ വരുന്നത് പതിവായി.

എങ്കിലും താനൊരു അച്‌ഛനാകാൻ പോകുന്ന തോർത്ത് ഓരോ നിമിഷവും അയാൾ ഒരു വിജയിയുടെ ഭാവത്തിൽ ആസ്വദിച്ചു കൊണ്ടിരുന്നു. “അച്ഛാ, അച്ഛാ” എന്ന് കുഞ്ഞ് വിളി കേൾക്കാനായി അയാളുടെ ഹൃദയം ഓരോ നിമിഷവും തുടിച്ചു കൊണ്ടിരുന്നു.

കാര്യങ്ങളെല്ലാം കുഴപ്പമില്ലാതെ നടന്നു പോയി. ഓരോ ചെക്കപ്പിനു ശേഷവും ഡോക്‌ടർ സന്തുഷ്ടി പ്രകടിപ്പിച്ചത് അവർക്ക് ആശ്വാസം പകർന്നു. മാസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു.

ഇതിനിടെ രമൺ മറ്റൊന്നുകൂടി ശ്രദ്ധിച്ചു. ഈയിടെയായി രോഹനും പതിവിലും നേരത്തെ വീട്ടിലെത്തിതുടങ്ങിയിരിക്കുന്നു. അവൻ നേരത്തെ വരുന്നതിൽ വലിയ വിചിത്രതയൊന്നുമില്ല. അത് അവന്‍റെയും കൂടി വീടാണല്ലോ. തന്നെയുമല്ല അവനൊരു ഡോക്‌ടറും കൂടിയാണ്.

വീട്ടിലുള്ളവർക്ക് എല്ലാം അവന്‍റെ സാന്നിധ്യം ആവശ്യമാണ്. പ്രത്യേകിച്ചും പപ്പയ്ക്ക്. ചിലപ്പോൾ അമ്മയ്ക്കും. വയസ്സായി വരുന്നതിന്‍റെ ശാരീരികമായ അസ്വസ്ഥതകൾ അവരേയും അലട്ടി തുടങ്ങിയിട്ടുണ്ടല്ലോ. ആ സമയത്ത് ഒരു ഡോക്‌ടറുടെ സാന്നിധ്യം നല്ലതാണ്. വീട്ടിലെത്തി കഴിഞ്ഞാൽ പിന്നെ രോഹൻ പ്രിയങ്കയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്നത് രമണിനെ അലോസരപ്പെടുത്തി. അയാളുടെ മനസ്സിൽ സംശയത്തിന്‍റെ വിത്ത് മുളച്ചു കൊണ്ടിരുന്നു. ഇനി രോഹനായിരിക്കുമോ ഗർഭധാരണത്തിനായി സ്പേം ഡോണേറ്റ് ചെയ്‌തിരിക്കുകയെന്നതായിരുന്നു രമണിന്‍റെ സംശയം.

പക്ഷേ? അതിനുള്ള വ്യക്‌തമായ തെളിവൊന്നും അയാളുടെ കൈവശമുണ്ടായിരുന്നില്ല. ഇക്കാര്യത്തിലുള്ള തന്‍റെ മാത്രമായ ബലഹീനത കൊണ്ടാകാം സ്വഭാവികമായും ഇത്തരത്തിൽ സംശയം ഉണ്ടാകാൻ കാരണമെന്ന് അയാൾ സ്വയം ആശ്വസിച്ചു.

പക്ഷേ രോഹനെ കാണുമ്പോഴൊക്കെ രമണിന് സ്വന്തം കുറവിനെപ്പറ്റി ശക്‌തമായി ഓർമ്മ വരുന്നത് പതിവായി. രോഹൻ പ്രിയങ്കക്കൊപ്പം ചെലവഴിക്കുന്ന അവസങ്ങൾ അയാളെ വല്ലാതെ അസ്വസ്ഥമാക്കി. രമൺ പ്രിയങ്കയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ആലോചിച്ച് തുടങ്ങുമ്പോൾ രോഹൻ അത് ഉടനടി ചെയ്യും.

രോഹനടക്കം വീട്ടിലുള്ളവർ എന്തെങ്കിലും തമാശ പറഞ്ഞ് ഇരിക്കുമ്പോൾ രമൺ എന്തെങ്കിലും ഒഴിവ് കഴിവ് കണ്ടെത്തി അത്തരമവസരങ്ങളിൽ നിന്നും ഒഴിഞ്ഞു മാറും. ജീവിതത്തോട് അയാൾക്ക് അപരിചിതമായ ഒരു വിരക്‌തി തോന്നി തുടങ്ങി. തന്നോടുതന്നെ വെറുപ്പു തോന്നി.

പ്രിയങ്ക വിളിക്കുമ്പോൾ മാത്രം രമൺ അവൾക്കരികിൽ ചെന്നു. അല്ലാത്ത സമയങ്ങളിൽ അയാൾ അവളിൽ നിന്നും അകലം പാലിച്ചു നിന്നു. രോഹനും പ്രിയങ്കയും തമ്മിലുള്ള അടുപ്പം രമണിനെ വല്ലാതെ പിടിച്ചുലച്ചു.

“കുഞ്ഞിന്‍റെ അച്ഛൻ രോഹനാണെങ്കിൽ പിന്നെന്തിന് ഞാൻ ഒരു ശല്യമാകണം?” എന്ന് അയാൾ ഓർത്തു. ഈ ചിന്ത അയാളുടെ മനസ്സിനെ കാർന്നു തിന്നുകൊണ്ടിരുന്നു. രമൺ പതിവിലും കൂടുതൽ സമയം ഓഫീസിൽ തന്നെ കഴിച്ചു കൂട്ടി. ചിലപ്പോൾ ഔദ്യോഗിക ടൂറിന്‍റെ പേരും പറഞ്ഞ് അയാൾ ദിവസങ്ങളോളം എങ്ങോട്ടെങ്കിലും യാത്ര പോകും.

ഗർഭകാലത്തിന്‍റെ അവസാന നാളുകൾ പ്രിയങ്കയ്ക്ക് കഷ്ടപാടുകൾ നിറഞ്ഞതായിരുന്നു. പ്രിയങ്കയെ എഴുന്നേൽപ്പിക്കാനും കിടക്കാനുമൊക്കെ സഹായിച്ചിരുന്നത് രോഹനായിരുന്നു. രമണും പ്രിയങ്കയും തമ്മിലുള്ള ബന്ധം കേവലം നാമമാത്രമായി. തങ്ങളുടെ വിവാഹം നടക്കുമ്പോൾ രോഹൻ വളരെ ചെറുതായിരുന്നു.

പ്രിയങ്കയെ അവൻ ചേച്ചിയമ്മയെന്നാണ് വിളിച്ചിരുന്നത്. അന്നൊക്കെ അവന്‍റെ പഠിത്ത കാര്യത്തിൽ പ്രിയങ്ക എത്രമാത്രമാണ് ശ്രദ്ധിച്ചിരുന്നത്. രമൺ കഴിഞ്ഞുപോയ കാലത്തെ ക്കുറിച്ച് ഓർത്തു.

“ഛെ, എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ഇതിലും ഭേദം കുട്ടികളല്ലാതിരിക്കുന്നതായിരുന്നു.” മനസ്സിൽ എരിഞ്ഞു കത്തുന്ന അസ്വസ്ഥതയിൽ രമൺ സ്വയം എരിഞ്ഞടങ്ങാൻ മോഹിച്ചു.

ആ സമയം രമണിന്‍റെ മൊബൈൽ ഫോൺ ശബ്ദിച്ചു. മറുവശത്ത് രോഹനാണ്, “ചേട്ടാ ഒന്ന് വേഗം വന്നേ, ചേച്ചിക്ക് പെയിൻ തുടങ്ങി. ഹോസ്പിറ്റലിൽ ഉടനെ കൊണ്ടു പോകണം.”

“നീ കൊണ്ടുപോയ്ക്കോ… ഞാൻ വന്നിട്ട് എന്ത് ചെയ്യാനാ. നീയൊരു ഡോക്ടറല്ലേ, എനിക്ക് അത്യാവശ്യമായി 15 ദിവസത്തേക്ക് ഹൈദരാബാദ് പോകണം. അർജന്‍റാണ്. രമൺ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു.

തന്‍റെ കുറവിനെക്കുറിച്ചുള്ള അപകർഷതാ ബോധം മൂലമാണ് രമൺ ഇങ്ങനെ പെരുമാറുന്നതെന്ന് പ്രിയങ്ക നന്നായി മനസ്സിലാക്കിയിരുന്നു. ജീവശാസ്ത്രപരമായി കുഞ്ഞിന്‍റെ അച്ഛൻ രമൺ അല്ലല്ലോ. മാത്രവുമല്ല പ്രശ്നമുള്ള പുരുഷന്മാരിൽ ഭൂരിഭാഗംപ്പേരും ഇത്തരത്തിൽ പെരുമാറുമെന്ന് ഡോക്ടർ മുൻക്കൂട്ടി അവളെ ധരിപ്പിക്കുകയും ചെയ്‌തിരുന്നു.

ഏകദേശം 10 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം പ്രിയങ്ക കുഞ്ഞുങ്ങളുമായി സസുഖം വീട്ടിലെത്തി. ഇതിനിടെ ഒരിക്കൽപ്പോലും രമൺ ആശുപത്രിയിൽ അമ്മയേയോ കുഞ്ഞുങ്ങളേയോ കാണാൻ ശ്രമിച്ചില്ല.

15-ാം ദിവസം അയാൾ വീട്ടിൽ മടങ്ങിയെത്തി. അയാളുടെ മാനസികാവസ്‌ഥയെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പ്രിയങ്കയ്ക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക. കോർണർ റൂമിൽ ഒഴുകി കൊണ്ടിരുന്ന മധുരതരമായ സംഗീതത്തിന്‍റെ അലകളിൽ സ്വയം ലയിച്ചു ചേരാൻ അയാൾ മോഹിച്ചു. പക്ഷേ എന്തോ ഒരു അസ്വസ്ഥത അയാളെ വലയം വച്ചു.

“കുഞ്ഞുങ്ങൾ കരയുന്ന ശബ്ദം” രമൺ ഇരട്ടക്കുട്ടികളായിരിക്കുമോ? ഉടനടി മ്യൂസിക് സിസ്റ്റം ഓഫാക്കി ചെവിയോർത്തു. കുഞ്ഞിക്കരച്ചിലുകളുടെ അലകൾ അയാളുടെ ചെവിയിൽ പതിച്ചു. പെൺകുഞ്ഞായിരിക്കുമോ അതോ ആൺ കുഞ്ഞോ? ഛെ ആരുമെന്താ അവരെ ആശ്വസിപ്പിക്കാത്തത്?” ഹൃദയമിടിപ്പുകളോടെ അയാൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം വീണ്ടും കരച്ചിൽ…

രമൺ അസ്വസ്ഥനായി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. അയാളടെ തൊണ്ട വറ്റിവരണ്ട പോലെ… അടുത്ത മുറിയിൽ നിന്നുയരുന്ന കുഞ്ഞിക്കരച്ചിലുകളും ചിണുങ്ങലുകളും തണുത്തുറഞ്ഞ ശിലയെ ഇളം ചൂടിൽ ഉരുകിയൊലിപ്പിക്കാൻ തുടങ്ങി.

ഇതിനിടെ രമണിന്‍റെ ഫോൺ മുഴങ്ങാൻ തുടങ്ങി. അയാൾ ഫോണെടുത്ത് പരിശോധിച്ചു. പുതിയ നമ്പറാണ്. എന്നാലോചിച്ചു കൊണ്ട് ഫോൺ ചെവിയോട് ചേർത്തു.

“ചേട്ടാ, ഞാൻ രോഹനാണ്. പ്ലീസ് ഫോൺ കട്ട് ചെയ്യരുത്. ഞാൻ ഇന്നലെ രാത്രിയോടെ സിഡ്നിയിൽ എത്തി. എനിക്ക് ഇവിടെയുള്ള ഹോസ്പിറ്റലിൽ ജോലി കിട്ടി. അതോടൊപ്പം എനിക്ക് ചില കോഴ്സുകളും ചെയ്യാം. ചേട്ടനും ചേച്ചിയമ്മയും എന്നെ ഈ നിലയിലെത്തിക്കാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ചേച്ചി വല്ലാത്ത വിഷമത്തിലായിരുന്നു. ചേട്ടന്‍റെ അവഗണനയും നിസ്സംഗതയും ചേച്ചിയെ വല്ലാതെ വിഷമത്തിലാക്കി. ചേട്ടൻ ഏറെക്കുറെ ചേച്ചിയെ ഉപേക്ഷിക്കുക തന്നെ ചെയ്‌തിരുന്നു. പക്ഷേ ഇപ്പോൾ ചേച്ചിയ്ക്ക് ചേട്ടന്‍റെ സാന്നിധ്യം ഏറ്റവുമാവശ്യമാണ്.” തുടർന്ന് ഒന്നും പറയാനാവാതെ രോഹൻ പൊട്ടിക്കരയാൻ തുടങ്ങി. അവർക്കിടയിൽ ദീർഘസമയത്തെ ഒരു നിശബ്ദത പടർന്നു.

“രോഹൻ ഇപ്പോൾ ഏറെ മുതിർന്നിരിക്കുന്നു. അവന് എല്ലാം മനസിസലാക്കാൻ പറ്റുന്നു. പക്ഷേ ഞാനോ അനാവശ്യമായ പ്രശ്നങ്ങളുടെ പേരിൽ അവരെ എത്രമാത്രം വേദനിപ്പിച്ചു.” രമൺ ഓർത്തു.

രമൺ തിരിച്ച് എന്തെങ്കിലും പറയും മുമ്പെ വീണ്ടും രോഹന്‍റെ ശബ്ദം മുഴങ്ങി. “ചേട്ടാ, കുഞ്ഞുങ്ങളെന്തിനാ കരയുന്നേ? അവർ കരയുന്ന ശബ്ദം എനിക്ക് കേൾക്കാമല്ലോ.”

“ഇരട്ടകുട്ടികളാണോ?” രമണിന്‍റെ ഹൃദയം തുടിച്ചു. അയാൾ നേരെ അടുത്ത മുറിയിലേക്ക് ഓടി. ഇളം റോസ് നിറത്തിലായി രണ്ട് പൂമുട്ടകൾ പോലെ… രണ്ട് കുഞ്ഞുങ്ങൾ കൈകാലിട്ടടിച്ച് മത്സരിച്ച് കരയുകയാണ്.

“രോഹൻ നീ വേഗം വീട്ടിൽ വരണം.” എന്ന് പറഞ്ഞുകൊണ്ട് രമൺ തിടുക്കപ്പെട്ട് ഇരുവരേയും എടുത്ത് മാറോട് ചേർത്തു പിടിച്ചു.

കുഞ്ഞുങ്ങൾ രോഹന്‍റേതായാലും മറ്റാരുടേതാ യാലും എന്ത് കാര്യം. ഇപ്പോൾ അവർ എന്‍റെ കുഞ്ഞുങ്ങളാണല്ലോ. ഞാനാണല്ലോ അവരുടെ അച്‌ഛൻ. അതല്ലേ എന്‍റെ ഏറ്റവും വലിയ സന്തോഷം. തന്‍റെ മാലാഖക്കുഞ്ഞുങ്ങളുടെ മുഖത്തേക്ക് രമൺ മതിവരാതെ ഉറ്റുനോക്കി കൊണ്ടിരുന്നു.

ഒരു വട്ടം കൂടി

കോളേജിൽ നിന്നും എത്തിയയുടനെ സ്നേഹ എന്നെ കെട്ടിപ്പിടിച്ചു.

“അമ്മേ, ശനിയാഴ്ച 10-ാം ക്ലാസിൽ പഠിച്ച ഞങ്ങളുടെ ബാച്ചിന്‍റെ റീയൂണിയനാണ്. നല്ല രസമായിരിക്കും. ഞാൻ ഭയങ്കര എക്സൈറ്റഡാണ്. നീതയേയും പിങ്കിയേയും സ്വപ്നയേയും കണ്ടിട്ട് വർഷങ്ങളായി. റീയൂണിയനു വേണ്ടി മാത്രമായിട്ടാ അവർ ഡൽഹിയിൽ നിന്നും വരുന്നത്. അമ്മേ ഞാനേത് ഡ്രസ്സാ ഇടേണ്ടത്?”

സന്തോഷം തുടിക്കുന്ന അവളുടെ മുഖത്തേക്ക് ഞാൻ നോക്കിയിരുന്നു. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരായ പിങ്കിയും നീതയും സ്വപ്നയും ചെന്നൈയിൽ എൻജീനിയറിംഗിന് പഠിക്കുകയാണ്. വളരെ അടുത്ത സൗഹൃദമാണവരുടേത്.

“അമ്മയെന്താ ആലോചിക്കുന്നത്? പഴയ കൂട്ടുകാരെ കാണുന്നത് നല്ല രസമുള്ള കാര്യമാ, അല്ലേ അമ്മേ?” അവളുടെ ചോദ്യം കേട്ട് മനസ്സില്ലാതെയാണെങ്കിലും ഞാൻ നിർവ്വികാരയായി ഒന്നു മൂളി.”

“അതെ സന്തോഷമുള്ള കാര്യമാ.”

“അമ്മേ, അമ്മയ്ക്കും കുറച്ച് ഫ്രണ്ട്സൊക്കെ ഉണ്ടാകുമല്ലോ… അമ്മ അവരെക്കുറിച്ചൊക്കെ ഓർക്കാറുണ്ടോ.” സ്നേഹ അടുത്ത് വന്നിരുന്ന് എന്‍റെ ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“ങ്ഹും, ഓർക്കാറുണ്ട്. പക്ഷേ കല്യാണം കഴിയുമ്പോൾ എല്ലാവരും അവരവരുടെ ജീവിതത്തിലായി മുഴുകും. ആഗ്രഹിച്ചാൽ പോലും പരസ്പരം എങ്ങനെയാ കാണാൻ കഴിയാ.”

“ഓ… അമ്മേ, കൂട്ടുകാരെ കണ്ടുപിടിക്കാൻ അത്ര പാടുള്ള കാര്യമൊന്നുമല്ലല്ലോ. അമ്മ സ്വന്തം വീട്ടിൽ പോകുമ്പോൾ പഴയ കൂട്ടുകാരെ കാണാൻ ആഗ്രഹിക്കാറില്ലേ?”

“ങ്…ഹും. ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ അവിടെ കുറച്ച് പേരല്ലേയുള്ളൂ. ഞാൻ അവിടെ എത്തിയ കാര്യമറിയുമ്പോൾ ആരെങ്കിലും വന്ന് എന്നെ കാണും. അത്ര തന്നെ.”

“അമ്മ ഇനിയൊന്ന് നന്നായി ശ്രമിച്ചു നോക്ക്. അമ്മയ്ക്ക് അവരെയൊക്കെ കാണാൻ സാധിക്കും. നല്ല രസമായിരിക്കും. അമ്മയുടെ ലൈഫിനും ഒരു മാറ്റം വരും. ഒരു റീയൂണിയൻ അമ്മയുടെ വകയായി ഇരിക്കട്ടെ.”

സ്നേഹ കുറച്ച് നേരം അതിനെപ്പറ്റി സംസാരിച്ച ശേഷം സ്വന്തം മുറിയിലേക്ക് പോയി. അവൾ പറഞ്ഞതിലും കാര്യമുണ്ട്. എന്‍റെ മനസ്സിലപ്പോൾ രണ്ട് മുഖങ്ങൾ തെളിഞ്ഞു വന്നു. സുകന്യയുടെയും ശ്രീലതയുടെയും. എന്തുകൊണ്ട് അവരെയൊന്ന് കാണാൻ ശ്രമിച്ചു കൂടാ…

പക്ഷേ… ഞാനിവിടെ മുംബൈയിലും സുകന്യ ചെന്നൈയിലും ശ്രീലത ഡൽഹിയിലുമല്ലേ. കഴിഞ്ഞ 20 വർഷമായി അവരുമായി യാതൊരു ബന്ധവുമില്ലല്ലോ. ഇടയ്ക്ക് നാട്ടിൽ പോകുമ്പോൾ അവരെക്കുറിച്ച് അമ്മയോട് ചോദിച്ചറിയുക മാത്രമല്ലേ ചെയ്‌തിരുന്നത്. ഇനിയിപ്പോ കണ്ടാൽ തന്നെ അവരൊക്കെ പഴയതു പോലെ അടുപ്പം കാട്ടുമോ? അവരുടെയൊക്കെ സ്വഭാവം എത്രമാത്രം മാറിയിട്ടുണ്ടാവും… ആർക്കറിയാം.

കൂടിക്കാഴ്ച നടത്തുന്നതിനോട് അവർക്ക് താൽപര്യമുണ്ടാവോ… എന്തോ ഒന്നുമറിയില്ല. പക്ഷേ ആദ്യമൊന്ന് ശ്രമിച്ചു നോക്കാം. ഒരു പരിശ്രമം നടത്തി നോക്കുന്നതിൽ എന്താ തെറ്റ്. പിന്നീടുള്ള സമയത്തിൽ അതേപ്പറ്റിയുള്ള ചിന്ത മാത്രമായി.

ഓഫീസിൽ നിന്നെത്തിയ അജിത് എന്നെ കുറച്ച് നേരം നോക്കി നിന്ന ശേഷം കാര്യം തിരക്കി, “മിനു, എന്തുപറ്റി. എന്തോ ചിന്തയിലാണല്ലോ?”

ഞാനതിന് മറുപടിയൊന്നും പറയാതെ ഒഴിഞ്ഞു മാറി. രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സ്നേഹയും രാഹുലും എന്നിലുണ്ടായ മാറ്റത്തെക്കുറിച്ച് ചോദിച്ചു.

“എന്തുപറ്റി അമ്മേ?”

ഞാനതിന് മറുപടിയൊന്നും പറയാതെ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി. ഇപ്പോൾ ആരോടും അതിനെപ്പറ്റിയൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ആദ്യം എന്‍റെ കൂട്ടുകാരികളുടെ മേൽവിലാസമൊക്കെ കണ്ടുപിടിക്കട്ടെ.

പിറ്റേന്ന് രാവിലെ എല്ലാവരും പോയശേഷം ഞാൻ അമ്മയെ ഫോണിൽ വിളിച്ച് മനസ്സിലുള്ള കാര്യം പറഞ്ഞു. അമ്മ എന്‍റെ ആഗ്രഹം കേട്ട് ആദ്യമൊന്ന് പൊട്ടിച്ചിരിച്ചു.

“മോളെ, അത് നല്ല കാര്യമാ… നീ അതിന് തയ്യാറെടുത്തോ.”

“പക്ഷേ അമ്മേ, എന്‍റെ കയ്യിൽ അവരുടെ ഫോൺ നമ്പറൊന്നുമില്ലല്ലോ.”

“അതിന് നീയെന്തിനാ വിഷമിക്കുന്നത്. ഞാനവരുടെ വീട്ടിൽ പോയി ഫോൺ നമ്പർ സംഘടിപ്പിച്ച് തരാം. പോരെ.”

അമ്മയുടെ ഉത്സാഹം നിറഞ്ഞ മറുപടി കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി. ഉച്ചകഴിഞ്ഞ സമയത്ത് അമ്മ ഫോണിൽ വിളിച്ച് രണ്ടുപേരുടെയും ഫോൺ നമ്പർ തന്നു. നാട്ടിൽ സുകന്യയുടെ വീട് എന്‍റെ വീടിന് 3 കിലോമീറ്റർ അപ്പുറമായിരുന്നു. ശ്രീലതയുടെയും ഏറെക്കുറെ ആ പ്രദേശത്ത് തന്നെയായിരുന്നു.

വർഷങ്ങൾക്കു ശേഷം ഇരുവരോടുമായി സംസാരിക്കുന്നതിലുള്ള ആവേശത്തിലായിരുന്നു ഞാൻ. എന്‍റെ ശബ്ദം ഇരുവർക്കും തിരിച്ചറിയാൻ കഴിഞ്ഞതേയില്ല, പക്ഷേ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ പരസ്പരം വിളിച്ചിരുന്ന ഇരട്ടപ്പേര് പറഞ്ഞതോടെ ഇരുവരും ഞെട്ടിപ്പോയി.

ഇടയ്ക്ക് ഒരിക്കൽ പോലും കാണാനോ പരസ്പരം ഒന്ന് മിണ്ടാനോ ശ്രമിക്കാത്തതിനെപ്പറ്റിയും ഓർമ്മിക്കാത്തതിനെപ്പറ്റിയുമൊക്കെ ഞങ്ങൾ പരിഭവവും പരാതിയും പറഞ്ഞു കൊണ്ടിരുന്നു. കുറേ നേരം വിശേഷങ്ങൾ സംസാരിച്ച ശേഷം കൂടിക്കാഴ്ച നടത്താനുള്ള അനുയോജ്യമായ ദിവസത്തെക്കുറിച്ചായി ഞങ്ങളുടെ ചർച്ച.

ഒടുവിൽ ഒരു തീയതി ഉറപ്പിച്ചു. അപ്പോഴും ഒരു പ്രശ്നമുണ്ട്. ഞാനും സുകന്യയും വീട്ടമ്മമാരായതിനാൽ ഞങ്ങൾക്ക് നിശ്ചയിച്ച തീയതിയിൽ കാണാൻ പ്രശ്നമില്ലായിരുന്നു. എന്നാൽ ശ്രീലത അദ്ധ്യാപികയായതിനാൽ, അവൾക്ക് ആ ദിവസം എത്തിച്ചേരുകയെന്നുള്ളത് പ്രയാസമായിരുന്നുവെങ്കിലും നിശ്ചയിച്ച അന്ന് തന്നെ അവളും വരാമെന്ന് വാക്ക് നൽകി.

രാത്രി ഞങ്ങൾ നാലുപേരും ഭക്ഷണം കഴിക്കാനിരുന്ന സമയത്ത് അന്ന് സംഭവിച്ച പുതിയ വിശേഷത്തെക്കുറിച്ച് ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“അജിത്ത്, ഇന്നൊരു വലിയസർപ്രൈസുണ്ടായി.” അജിത്തിന്‍റെയും കുട്ടികളുടെയും മുഖം ജിജ്ഞാസ കൊണ്ട് വിടർന്നു.

“എന്താ, വേഗം പറ?” ആകാംക്ഷയോടെ അജിത് ചോദിച്ചു.

“ഞാനിന്ന് എന്‍റെ പഴയ കൂട്ടുകാരികളെ വിളിച്ചു. ഞങ്ങൾ ഒരു ഗെറ്റ് റ്റു ഗദർ ആലോചിച്ചിട്ടുണ്ട്. ഡേറ്റ് ഫിക്സ് ചെയ്‌തു. എനിക്കവരെ കാണാൻ പോകണമെന്നുണ്ട്.” ഞാൻ ആവേശത്തോടെ പറഞ്ഞു. എല്ലാവരും അത് കേട്ട് ചിരിക്കാൻ തുടങ്ങി. ആ ചിരിയിൽ ഞാൻ പരുങ്ങി നിന്നപ്പോൾ അജിത് സ്നേഹയോടായി പറഞ്ഞു.

“മോളെ, നീ എന്തൊക്കെയാ അമ്മയെ പഠിപ്പിക്കുന്നത്. കണ്ടില്ലേ ഇപ്പോ… സംഗതി സീരിയസായത്.”

“അതിനെന്താ അച്‌ഛാ, അമ്മയ്ക്കുമില്ലേ ഒരു ലൈഫ്. അമ്മ മുഴുവൻ സമയവും നമുക്ക് വേണ്ടിയല്ലേ ജീവിക്കുന്നത്? അമ്മയ്ക്കുമുണ്ടാകുമല്ലോ മോഹങ്ങൾ. പഴയ കൂട്ടുകാരെ കാണാൻ. അമ്മേ, പറ എന്താ ഇനി അടുത്ത പ്ലാൻ?”

സുകന്യയോടും ശ്രീലതയോടും ഫോണിൽ സംസാരിച്ച കാര്യമെല്ലാം അവരെ ധരിപ്പിച്ചു.

ഇത് കേട്ട് രാഹുലിന്‍റെ മുഖം വാടി, “അമ്മേ, അപ്പോൾ ഞങ്ങളുടെ ഭക്ഷണ കാര്യം?”

“അവന് തീറ്റയെന്ന ഒറ്റ ചിന്തയേയുള്ളൂ,” സ്നേഹ രാഹുലിനെ ശാസിച്ചു.

“അതൊക്കെ ഞാൻ മെയ്ഡിനോട് പ്രത്യേകം പറയാം. അവർ ദിവസവും രണ്ട് നേരവും വന്ന് ഭക്ഷണം ഉണ്ടാക്കിയാൽ പോരെ.”

അജിത് 2-3 ദിവസം കഴിഞ്ഞ് ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്‌തു. എയർ ടിക്കറ്റ് ശരിയായ ശേഷം ഞാൻ സുകന്യയേയും ശ്രീലതയേയും വിളിച്ച് കാര്യം പറഞ്ഞു.

മനസ് സന്തോഷം കൊണ്ട് തുടിക്കുകയായിരുന്നു. വർഷങ്ങൾക്കു ശേഷം, സ്ക്കൂളിലും കോളേജിലും പഠിച്ച കൂട്ടുകാരികളെ കാണാൻ പോകുന്നതിന്‍റെ ആകാംക്ഷ കൊണ്ട് എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണമെന്ന് പോലും അറിയാതെ ആശങ്കയിൽ ഞാൻ മുറിയിൽ ഓടി നടന്നു.

സുകന്യയുടെ ഭർത്താവ് ബിസിനസ്സുകാരനാണ്. അവർക്ക് ആണും പെണ്ണുമായി രണ്ട് കുട്ടികളുണ്ട്. ശ്രീലതയുടെ ഭർത്താവാകട്ടെ ഡോക്ടറുമാണ്. അവരുടെ ഏക മകൻ ഡൽഹിയിൽ എൻജീനിയറിംഗ് വിദ്യാർത്ഥിയാണ്. എല്ലാവരും സ്വസ്ഥമായ ജീവിതം നയിക്കുന്നു.

“ഞങ്ങൾ മൂന്നുപേരും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. പ്രീഡിഗ്രി വരെ ഒരേ ക്ലാസിലും. ത്രിമൂർത്തികളെന്നാണ് മറ്റുള്ള കുട്ടികൾ ഞങ്ങളെ വിളിച്ചിരുന്നത്. പ്രീഡിഗ്രിക്കു ശേഷം ഡിഗ്രിക്കും ഞങ്ങൾ ഒരേ കോളേജിലെത്തി. ഞങ്ങൾ മൂന്നുപേരും വ്യത്യസ്ത വിഷയങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നു. ബിഎ കഴിഞ്ഞയുടൻ തന്നെയായിരുന്നു സുകന്യയുടെ വിവാഹം. ശ്രീലതയും ഞാനുമാകട്ടെ പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞാണ് വിവാഹിതരായത്. ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു ശ്രീലതയുടെ വിഷയം. ഞാൻ എക്കണോമിക്സിലും.

ആ ഓർമ്മകൾ മനസിലേക്ക് ഓടി വന്നപ്പോൾ പണ്ട് നടന്ന നല്ലതും ചീത്തയുമായ കുറേ ഓർമ്മകൾ കൂടി കടന്നു വന്നു. ഞങ്ങൾ മൂന്നുപേരുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 20-22 വർഷമായിരിക്കുന്നു. പക്ഷേ ആ പ്രായത്തിൽ നടന്ന കാര്യങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ എല്ലാം വിചിത്രമായി തോന്നുന്നു.

വിനയനെക്കുറിച്ചുള്ള ഓർമ്മകൾ വരുമ്പോൾ മനസിൽ കയ്പുരസം പടരുന്ന പോലെ. വിനയനെപ്പോലെയുള്ള അത്യാഗ്രഹിയെക്കുറിച്ചുള്ള സത്യാവസ്‌ഥ അറിഞ്ഞത് എത്ര ഭാഗ്യമായി പോയി. അധ്യാപികയായിരുന്ന എന്‍റെ അമ്മയ്ക്ക് അയാൾ ആവശ്യപ്പെട്ട സ്ത്രീധനം കൊടുക്കാൻ പറ്റുമായിരുന്നില്ലല്ലോ.

എനിക്ക് 13 വയസ്സുള്ളപ്പോൾ എന്‍റെ അച്‌ഛൻ വിട്ടു പിരിഞ്ഞു പോയതാണ്. അജിത്തുമായുള്ള വിവാഹം എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും സങ്കടമെന്തെന്ന് അറിയാതെയുള്ള ജീവിതമായിരുന്നു ഞങ്ങളുടേത്.

സുകന്യയ്ക്ക് അനിലിനെ മറക്കാൻ കഴിഞ്ഞിരിക്കുമോ. ബിഎ ക്ലാസിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു അവർ. അവർക്കിടയിലുണ്ടായ സൗഹൃദം എപ്പോഴോ ഒരു പ്രണയമായി വളർന്നു. ഈ വിവരം സുകന്യയുടെ വീട്ടിലറിഞ്ഞ് പ്രശ്നമായി. അങ്ങനെ ഡിഗ്രി കഴിഞ്ഞയുടനെ വീട്ടുകാർ അവളുടെ വിവാഹം മറ്റൊരാളുമായി നടത്തുകയായിരുന്നു. അതിനുശേഷം പ്രണയനൈരാശ്യം ബാധിച്ച കാമുകന്‍റെ പരിവേഷത്തോടെയാണ് അനിൽ ജീവിച്ചത്. കോളേജിന്‍റെ ഇടനാഴികകളിൽ വച്ച് അവന്‍റെ മ്ലാനമായ മുഖം കാണുമ്പോഴൊക്കെ ഞങ്ങളുടെ മനസ്സും നൊന്തിരുന്നു.

സുകന്യയുടെ വിവാഹശേഷം പിന്നീട് നടന്നത് എന്‍റെ വിവാഹമായിരുന്നു. ഇക്കാര്യത്തിൽ ശ്രീലതയായിരുന്നു ഏറ്റവും ബുദ്ധിമതി. കോളേജിൽ വല്ല പ്രണയക്കുരുക്കിലും പെട്ടാൽ വീട്ടുകാർ പഠനമവസാനിപ്പിക്കുമെന്ന് നന്നായി അറിയാവുന്നതു കൊണ്ട് അവൾ പ്രണയത്തിലൊന്നും ചാടാതെ പഠനത്തിൽ തന്നെ ശ്രദ്ധിച്ചു. എല്ലാവരും അവരവരുടെ ജീവിതത്തിൽ മുഴുകിയപ്പോൾ ഈയനുഭവങ്ങളൊക്കെ ഏറെക്കുറെ എല്ലാവരും മറന്നു കഴിഞ്ഞിരുന്നു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ രസമായി തോന്നുന്നു.

കൂട്ടുകാരെ കാണാനുള്ള എന്‍റെ ഉത്സാഹവും ആവേശവും കണ്ട് അജിത്തും മക്കളും സന്തോഷിച്ചു. ഞാൻ കൊച്ചിയിൽ ഫ്ളൈറ്റ് ഇറങ്ങിയാൽ എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകാൻ ശ്രീലത വരാമെന്ന് ഏറ്റിരുന്നുവെങ്കിലും നേരിട്ട് വീട്ടിൽ പോയി ആദ്യം അമ്മയെ കാണേണ്ടതുള്ളതിനാൽ ഞാൻ ആ നിർദേശം സ്നേഹപൂർവ്വം നിരസിച്ചു. അതിനടുത്ത ദിവസം ഒരു ഹോട്ടലിൽ ഒത്തു കൂടാനായിരുന്നു ഞങ്ങളുടെ പ്ലാൻ.

എന്‍റെ ഗ്രാമത്തിലേക്കുള്ള വഴിയിൽ എത്തിയതോടെ സന്തോഷമാണ് തോന്നിയത്. കാറ്റിലൂടെ ഏതൊക്കെയോ പൂക്കളുടെ ഗന്ധം മൂക്കിലടിച്ചപ്പോൾ ബാല്യകാല ഓർമ്മകളിലൂടെ ഒരു കൊച്ചു കുട്ടിയെ പോലെ ഓടി നടക്കുന്നതു പോലെയായിരുന്നു.

കാറ്റിലൂടെ ഒഴുകിയെത്തിയ ചിരപരിചിതമായ ഏതൊക്കെയോ ഗന്ധങ്ങൾ മൂക്കിലടിച്ചപ്പോൾ ശരിക്കും ശരീരവും മനസ്സും ചെറുപ്പമാകുന്നതു പോലെ… എന്നെ ഏറെ സ്നേഹിക്കുന്ന കരുതലിന്‍റെ മേലാപ്പ് ചാർത്തിയ പോലെ ആ അന്തരീക്ഷത്തെ ഞാൻ ആവോളം ഹൃദയത്തിലേക്ക് ആവാഹിച്ചു. നഷ്ടപ്പെട്ടത് പരമാവധി വീണ്ടെടുക്കും പോലെ ഞാൻ ആ ഗന്ധം ശ്വസിച്ചു. ഇനി കിട്ടുകയില്ലേ എന്ന നഷ്ടബോധമായിരുന്നു എനിക്ക് അപ്പോൾ. പഴയ ആ ടീനേജുകാരിയായ പോലെ.

ഓരോ ചിന്തകളും കടന്ന് വീട്ടിലെത്തിയപ്പോൾ നേരം ഉച്ചയോടടുത്തു. അമ്മയും അനിയനും ഭാര്യയുമൊക്കെ എന്‍റെ വരവും കാത്തിരിക്കുകയായിരുന്നു. ഏറെ നാളിനു ശേഷം കാണുന്നതു കൊണ്ട് അമ്മയ്ക്ക് പറയാൻ ഒരുപാട് നാളത്തെ വിശേഷങ്ങളുണ്ടായിരുന്നു.

അമ്മ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട അവിയലും തീയലുമൊക്കെ പ്രത്യേകം തയ്യാറാക്കിയിരുന്നു. അമ്മയുടെ കൈകൊണ്ട് തയ്യാറാക്കിയ വിഭവങ്ങളുടെ രുചി ഒരു വലിയ ഇടവേളയെ ഓർമ്മിപ്പിക്കുന്നതായി. ആ രുചിയോർമ്മകൾ എന്നിൽ വല്ലാത്ത ഗൃഹാതുരതയുണർത്തി കൊണ്ടിരുന്നു. ഇനി ആ ഓർമ്മകളൊന്നും തിരിച്ചു കിട്ടില്ലല്ലോയെന്നോർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ തികട്ടി വന്നു.

അമ്മ എനിക്കിഷ്ടപ്പെട്ട കറികളൊക്കെ വിളമ്പി തരുന്ന ആവേശത്തിലായിരുന്നു. അമ്മയുടെ വാത്സല്യത്തിനും ഇപ്പോഴും അതേ ചെറുപ്പം. വാർദ്ധക്യത്തിന്‍റെ അവശതകളുടെയോ തളർച്ചയുടെയോ ഏറ്റക്കുറച്ചിലുകളൊന്നുമില്ലാത്ത തെളിനീർ പോലെയുള്ള അമ്മയുടെ സ്നേഹമേറ്റപ്പോൾ മനസ്സിൽ അറിയാതെയൊരു വിങ്ങൽ.

ഇനിയും എത്രകാലം നിലാവു പോലെ പരക്കുന്ന ഈ സ്നേഹം അനുഭവിക്കാൻ കാലം എന്നെ അനുവദിക്കും! ഈ ചിന്തയിൽ ഞാനമ്മയെ ചേർത്തു പിടിച്ചു. ഞാൻ കുറച്ച് നേരം അമ്മയോടും ഇളയ സഹോദരനോടും നാത്തൂനോടും വർത്തമാനം പറഞ്ഞ ശേഷം മുറ്റത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന മുല്ലവള്ളികൾക്കടുത്ത് ചെന്നു നിന്നു.

പണ്ട് സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്ത് എവിടെ നിന്നോ കൊണ്ടു വന്ന് നട്ട മുല്ലക്കമ്പിൽ നിന്നുണ്ടായ പിന്മുറക്കാരെ ഞാൻ അഭിമാനത്തോടെ ഏറെ നേരം നോക്കി നിന്നു. മുറ്റത്ത് അനുജൻ അപ്പുവും നാത്തൂനും ഭംഗിയായി നട്ട് നനച്ച് വളർത്തുന്ന ചെടികളെ നോക്കി നിന്നപ്പോൾ മുംബൈയിലുള്ള ഫ്ളാറ്റിലെ ബാൽക്കണി ചട്ടിയിൽ ശ്വാസം മുട്ടി വളരുന്ന പാം ട്രീയേയും ഹൈഡ്രാഞ്ചിയേയുമാണ് ഓർമ്മ വരുന്നത്.

സ്വാതന്ത്യ്രത്തിന്‍റെ സമൃദ്ധിയിൽ പക്ഷികളും ചെടികളും വൃക്ഷങ്ങളുമൊക്കെ എത്രയാസ്വദിച്ചാണ് വളരുന്നതും പൂക്കുന്നതുമൊക്കെ… നഗരങ്ങളിലോ… മനുഷ്യരെ പോലെ മുരടിച്ച് വളരുന്ന അവയ്ക്കുമുണ്ടാവില്ലേ കുറേ മോഹങ്ങൾ.

“ചേച്ചി കൂട്ടുകാരികളെ കാണുമ്പോൾ ഞങ്ങളെ മറന്നു പോകല്ലേ…” ഞാൻ മുറ്റത്ത് നിൽക്കുന്നത് കണ്ട് അടുത്ത് വന്ന നാത്തൂൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

വരാന്തയിൽ നിൽക്കുകയായിരുന്ന അമ്മയും അപ്പുവും അത് കേട്ട് ഉച്ചത്തിൽ ചിരിച്ചു.

പിറ്റേന്ന് രാവിലെ ശ്രീലത വീട്ടിലെത്തി എന്നേയും കൂട്ടി കുറച്ചകലെയുള്ള പാർക്കിലെ കൽമണ്ഡപത്തിലേക്ക് യാത്ര തിരിച്ചു. അവിടേക്ക് സുകന്യയും അൽപം കഴിഞ്ഞ് എത്തിച്ചേർന്നു. നീണ്ട ഇടവേളയിൽ കാലം ഞങ്ങളുടെ ശരീരത്തിലുണ്ടാക്കിയ മാറ്റങ്ങൾ ഞങ്ങൾ എണ്ണിപ്പറഞ്ഞ് ചിരിച്ചു.

പഴയ ആ കൂട്ടുകാരികളെപ്പോലെ. 20 വർഷം കഴിഞ്ഞുവെങ്കിലും പ്രായത്തിന്‍റേതായ വലിയ മാറ്റങ്ങൾ ഞങ്ങളിൽ ആർക്കുമുണ്ടായിരുന്നില്ല. പഴയ ആ കുട്ടിത്തം മാറി പ്രായത്തിന്‍റേതായ പാകത വന്നു എന്നതൊഴിച്ചാൽ. ഞങ്ങൾ മൂന്നുപേർക്കും പഴയ കോളേജ് കാലത്തെ ഓർമ്മകൾ കൂടുതൽ തെളിച്ചത്തോടെ ഓർത്തെടുക്കാനുള്ള അവസരം കൂടിയായിരുന്നു.

കുറേ നേരം ഞങ്ങൾ ഓരോരോ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു. പഠന കാലത്ത് ശ്രീലതയ്ക്ക് പിന്നാലെ പ്രേമാഭ്യർത്ഥനയുമായി നടന്ന കോട്ടയംകാരൻ ജോസഫ് ഒടുവിൽ നിരാശനായി ഒരു മരച്ചുവട്ടിലിരുന്ന് കരഞ്ഞ കഥ കോളേജ് ക്യാമ്പസിൽ പാട്ടായതും അതിന്‍റെ പേരിൽ ശ്രീലതയെ എല്ലാവരും കുറ്റപ്പെടുത്തിയതുമൊക്കെ ഓർത്തോർത്ത് ഞങ്ങൾ ഒരുപാട് നേരം ചിരിച്ചു.

നേരം ഉച്ചയായപ്പോൾ ഞങ്ങൾ നഗരത്തിലുള്ള ഒരു മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ടാക്സി വിളിച്ച് നേരെ എന്‍റെ വീട്ടിലേക്ക് മടങ്ങി. ജീവിതത്തിലെ സുന്ദരമായ ദിവസങ്ങളിലൊന്നായി മാറി എനിക്കാ ദിവസം. എനിക്ക് മാത്രമല്ല എന്‍റെ പ്രിയ കൂട്ടുകാരികൾക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ.

വീട്ടിലെത്തിയ ഞങ്ങളെ കാണാൻ അടുക്കളയിൽ നിന്നും നാത്തൂനും അമ്മയും പൂമുഖത്തേക്ക് ഓടി വന്നു. എന്‍റെ കൂട്ടുകാരികളെ ചെറുപ്പം മുതലെ അമ്മയ്ക്ക് നല്ല പരിചയമുണ്ടായിരുന്നു.

കൂട്ടുകാർക്കൊപ്പമുള്ള എന്‍റെ ഒത്തുച്ചേരലിനെ അമ്മയും നാത്തൂനും അപ്പുവുമൊക്കെ ചേർന്ന് നന്നായി ആഘോഷിക്കുന്നതു പോലെയാണ് തോന്നിയത്. അവരും അത് ആസ്വദിക്കുകയായിരുന്നു. ഇതിനിടെ നാത്തൂനും അമ്മയും കൂടി നേരത്തെ തയ്യാറാക്കി വച്ച ഉണ്ണിയപ്പവും അച്ചപ്പവും മുറുക്കും ഓരോ പ്ലെയിറ്റിലായി ഞങ്ങൾക്ക് മുന്നിലായി ടേബിളിൽ വച്ചു. ഞങ്ങൾ പരസ്പരം കുട്ടികളെ പോലെ മത്സരിച്ച് പലഹാരങ്ങൾ തിന്നു കൊണ്ടിരുന്നു. അമ്മയും അപ്പുവും ഇതെല്ലാം കണ്ട് ഊറിച്ചിരിച്ചു.

“അമ്മേ ഞങ്ങൾക്ക് ഒരു ഫോർമാലിറ്റിയുമില്ല” ശ്രീലത അമ്മയുടെ കയ്യിൽ വാത്സല്യത്തോടെ പിടിച്ചു കൊണ്ട് പറഞ്ഞു. സുകന്യയും അതെയെന്നർത്ഥത്തിൽ തലയാടി ചിരിച്ചു.

“അമ്മ പണ്ട് ഉണ്ടാക്കുന്നതു പോലെ… അതേരുചി.” ഞാൻ മനസ്സിലോർത്തു.

ഈ വീട്ടിലെത്തിയതോടെ അപ്പുവിന്‍റെ മകൻ വിഷ്ണുവിന്‍റെ സ്റ്റഡി റൂം എന്‍റെ താൽക്കാലിക ബെഡ്റൂമായി മാറിയിരുന്നു. പണ്ടും അതേ മുറിയിലായിരുന്നു എന്‍റെ വാസം.

ഇന്ന് ആ മുറിയ്ക്ക് ഏറെ വ്യത്യാസങ്ങൾ വന്നിരിക്കുന്നു. നിലത്ത് വിട്രിഫൈഡ് ടൈൽസിന്‍റെ മനോഹാരിത. അറ്റാച്ച്ഡ് ബാത്ത് റൂം ഒക്കെയായി മുറിയ്ക്ക് മൊത്തത്തിൽ ഒരു ഗസ്റ്റ് ലുക്ക്. ഞങ്ങൾ മൂന്നുപേരും കിടക്കയിൽ കിടന്ന് ഓരോന്നിനെപ്പറ്റി പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടെ ഞാൻ മുംബൈയിൽ വിളിച്ച് സ്നേഹയോട് കൂട്ടുകാരെപ്പറ്റി പറഞ്ഞു. സുകന്യയും ശ്രീലതയും മോളോട് ഫോണിൽ വിശേഷങ്ങളാരാഞ്ഞു. അജിത്തും മകനും വീട്ടിൽ നേരം വൈകിയേ എത്തൂ. അതുകൊണ്ട് വീട്ടിലെ കാര്യങ്ങൾ ശരിയായവണ്ണം നോക്കണമെന്ന് മോളെ ഓർമ്മപ്പെടുത്തി. ഞാൻ പഴയ കൂട്ടുകാരികളെ കണ്ടതിൽ അവൾക്കായിരുന്നു ഏറ്റവും സന്തോഷം. അവൾ അക്കാര്യം ആന്‍റിമാരോട് പറയുകയും ചെയ്‌തു.

ഇതിനിടെ സുകന്യ സഹപാഠിയായ അനിലിനെപ്പറ്റി പറഞ്ഞു.

“നീ അനിലിനെ ഇതുവരെ മറന്നില്ലേ?” എന്‍റെ ചോദ്യം കേട്ട് ശ്രീലത പൊട്ടിചിരിച്ചു.

“ഒന്നു പോടീ. ഞാൻ മറന്നിട്ടില്ല. എന്നു വിചാരിച്ച് അതോർത്ത് പരീക്കുട്ടിയെ പോലെ വിഷമിച്ച് നടക്കുവൊന്നുമില്ല. ഒക്കെ ഒരു കാലമായിരുന്നു.”

“സുകു, നാട്ടിൽ വരുമ്പോൾ നീ അനിലിനെ എന്നെങ്കിലും കണ്ടിരുന്നോ?”

“ഇല്ലടീ”

ശ്രീലത ദീർഘനിശ്വാസമുതിർത്തു കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു.

“ങ്ഹും… പാവം അനിൽ.. പരീക്കുട്ടിയായോ എന്തോ?”

ഞാനും സുകന്യയും അത് കേട്ട് പൊട്ടിച്ചിരിച്ചു.

“ഞാനെന്‍റെ മക്കളോട് ഈ കഥയൊക്കൊ പറഞ്ഞിട്ടുണ്ട്. അവർ അതൊക്കെ കേട്ട് ചിരിക്കാറുണ്ട്.” സുകന്യ ചെറിയൊരു കള്ളച്ചിരിയോടെ പറഞ്ഞു.

“നമുക്ക് അനിലിനെ പോയി കണ്ടാലോ? അവനൊരു വലിയ സർപ്രൈസാകും.” ശ്രീലത കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു കൊണ്ട് പറഞ്ഞു.

എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു. പിറ്റേന്ന് കാണാമെന്ന് പറഞ്ഞശേഷം സുകന്യയും ശ്രീലതയും അവരുടെ വീടുകളിലേക്ക് മടങ്ങി. ഏറെ വർഷങ്ങൾക്കു ശേഷം കൂട്ടുകാരികളെ കണ്ട ഹാങ്ഓവറിലായിരുന്നു ഞാൻ. അവരുമൊത്തുള്ള ഓരോ നിമിഷത്തേയും ഓർത്തു കൊണ്ട് ഞാൻ കിടക്കയിലേക്ക് ചാഞ്ഞു.

പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും സിറ്റിയിലുള്ള ഒരു വലിയ ഷോപ്പിൽ കയറി അനിലിന് കൊടുക്കാനുള്ള ഗിഫ്റ്റ് വാങ്ങി. സുകന്യ ഇത്തിരി ഇമോഷണലായോ, അതോ എന്‍റെ തോന്നലാണോ. എന്തോ വേർതിരിച്ചറിയാനാവാത്ത ഒരു വികാരം അവളുടെ മുഖത്ത് മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനും ശ്രീലതയും അത് കണ്ട് പാടുപ്പെട്ട് ചിരിയൊതുക്കി.

“കണ്ടിട്ട് , ഇവൾ പിടിവിട്ട് പോകുമെന്നാ തോന്നുന്നത്” ശ്രീലത തമാശയെന്നോണം പറഞ്ഞു.

“മ്… നിങ്ങൾ തന്നെ അത് പറയണം. അനിലിനെ കാണാനുള്ള ഐഡിയ പറഞ്ഞതാരാ.” സുകന്യ കണ്ണുരുട്ടി.

ശ്രീലത ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ അദ്ധ്യാപികയാണ്. കുസൃതി കാട്ടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാ.”

സുകന്യ സാധനങ്ങളെല്ലാം വാങ്ങി അടുത്ത് വന്നപ്പോൾ ഞങ്ങൾ ഉദ്വേഗത്തോടെ അവളെ നോക്കി.

“എന്തൊക്കെ വാങ്ങി?”

“അങ്ങനെ സ്പെഷ്യലൊന്നുമില്ല. അനിലിനായി ഒരു ബ്രാന്‍റഡ് ഷർട്ട്. ഒരു പെർഫ്യൂം. കുറച്ച് പേന, പിന്നെ കുറച്ച് സ്വീറ്റ്സ്.”

“വാ, നമുക്ക് പ്രൊഫസർ സാറിന്‍റെ വീട്ടിൽ പോകാം. സാറിപ്പോ വീട്ടിലെത്തി കാണും.”

വൈകുന്നേരം 4 മണി. ഞങ്ങൾ മൂന്നുപേരും തിരക്കുള്ള റോഡിലൂടെ നടന്നു. പ്രധാന നിരത്തിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോൾ ശ്രീലത വഴിയുടെ അങ്ങേയറ്റത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന വീട്ടിലേക്ക് വിരൽ ചൂണ്ടി.

“ദാ, അതാണ്. അവിടെ ബൈക്കിന് അടുത്ത് നിൽക്കുന്ന ആളിനെ കണ്ടോ… ചിലപ്പോ അതായിരിക്കും അനിൽ.”

വലിയൊരു ആവേശത്തോടെ ഞങ്ങൾ മൂന്നുപേരും ആ വീട് ലക്ഷ്യമാക്കി മുന്നോട്ട് നടന്നു.

“സുകന്യാ… അത് അനിൽ തന്നെ” ശ്രീലത സുകന്യയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

സുകന്യ സൂക്ഷിച്ചു നോക്കി. അനിൽ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വശം ചരിഞ്ഞു നിൽക്കുന്നതുകൊണ്ട് ഞങ്ങളുടെ വരവൊന്നും അനിൽ കണ്ടില്ല.

സുകന്യയുടെ മുഖത്ത് വലിയൊരു പുഞ്ചിരി വിടരുന്നത് ഞാൻ രഹസ്യമായി കണ്ടു. “കഷണ്ടിയുള്ള ആ മനുഷ്യനെങ്ങനെ അനിലാകും. പക്ഷേ മുഖത്തിന് നല്ല സാമ്യം.”

“ഇത് തന്നെയാ അനിൽ. ശ്രീലത തറപ്പിച്ചു പറഞ്ഞു. വീടിന്‍റെ ഗെയിറ്റിനരികിൽ നിൽക്കുന്നതിനാൽ മൂന്ന് സ്ത്രീ രത്നങ്ങളെ അനിൽ കണ്ണടയിലൂടെ സൂക്ഷിച്ചു നോക്കി. ആദ്യം അപരിചിതഭാവത്തോടെ നോക്കിയ അനിലിന്‍റെ മുഖത്ത് നിമിഷങ്ങൾക്കകം പഴയ ആ ചിരി വിടർന്നു.

അദ്ഭുതം അടക്കാനാവാതെ അനിൽ ഓടി വന്ന് ഗെയ്റ്റ് തുറന്ന് ഞങ്ങളെ സ്വീകരണ മുറിയിലേക്ക് ആനയിച്ചു. ഭാര്യയെ വിളിച്ച് പഴയ സഹപാഠികളായ ഞങ്ങളെ ഓരോരുത്തരെ അനിൽ പരിചയപ്പെടുത്തി. സുകന്യയുടെ പേര് പറഞ്ഞത് കേട്ട് അനിലിന്‍റെ ഭാര്യയുടെ മുഖത്ത് ഒരു കള്ളച്ചിരി വിടരുന്നത് ഞങ്ങൾ മൂന്നുപേരും ശ്രദ്ധിച്ചു. അയാളും അതാസ്വദിച്ചു കൊണ്ട് ഊറിചിരിച്ചു.

സുകന്യ അയാൾക്കുള്ള സമ്മാനപ്പൊതി നീട്ടി. അയാളത് സ്വീകരിച്ചു. കുറച്ചു നേരം വിശേഷങ്ങൾ പറഞ്ഞ് അനിലിന്‍റെ ഭാര്യ തന്ന ചായയും കുടിച്ച് ഞങ്ങൾ മടങ്ങി. വർഷങ്ങൾക്കിപ്പുറമുള്ള ആ കൂടിക്കാഴ്ചയുടെ ഹൃദ്യതയെപ്പറ്റി ഓർത്ത് ഞങ്ങൾ കുറച്ച് നേരം നിശബ്ദരായി നടന്നു.

ഇനി കുറച്ച് ദിവസങ്ങളെയുള്ളൂ. ഞങ്ങൾ മൂന്നുപേർക്കും ഇനി തിരിച്ചു പോകണം. പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും അമ്മയ്ക്കും അനിയനും നാത്തൂനും മകനും വേണ്ടി കുറച്ച് ഡ്രസ്സ് വാങ്ങി. ഒപ്പം സുകന്യയും ശ്രീലതയും വീട്ടിലുള്ളവർക്കായി ഡ്രസ്സ് എടുത്തു.

പർച്ചെയ്സിംഗ് ഒക്കെ കഴിഞ്ഞ ശേഷം ഞങ്ങൾ മൂന്നുപേരും ഒരു കോഫി ഷോപ്പിൽ കയറി. ഈ സമയം ഞങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഭവങ്ങളെക്കുറിച്ച് അയവിറക്കി കൊണ്ടിരുന്നു. ഒരുപാട് നല്ല ഓർമ്മകളുടെ ഭാരത്തിൽ ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

തിരികെ വീട്ടിലെത്തിയപ്പോൾ എന്നെ കാത്തിരിക്കുകയായിരുന്ന നാത്തൂനും അനിയനും കൂടി വിശേഷങ്ങൾ ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു. എന്‍റെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയായിരുന്നു അവർക്ക്. അവർക്കുള്ള ഡ്രസ്സുകൾ കൊടുക്കുമ്പോൾ നാത്തൂൻ പരിഭവപ്പെട്ടു. ചേച്ചി കൂട്ടുകാരികളെ കണ്ടപ്പോൾ ഞങ്ങളെ മറന്നു. ഇവിടെ രണ്ടു ദിവസം കൂടി ഞങ്ങൾക്കൊപ്പം നിന്നില്ലല്ലോ.” അവളുടെ പരിഭവത്തിന് മറുപടിയെന്നോണം ഞാനവളെ ചേർത്തു നിർത്തി.

“ഇനി വിഷുവിന് ഞങ്ങളെല്ലാവരും കുറച്ച് ദിവസം ഞങ്ങൾ ഇവിടെയുണ്ടാകും മോളെ ഉറപ്പ്.” അത് പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു.

പിറ്റേന്ന് കൊച്ചിയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ളൈറ്റിൽ ഇരിക്കുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുകയായിരുന്നു. കുറേ വർഷത്തെ ഓർമ്മകളെ മനസിലേക്ക് ചേർത്തു നിർത്തിയ ആ മുഹൂർത്തങ്ങളെ ഞാൻ റീവൈൻഡ് ചെയ്‌തു കൊണ്ടിരുന്നു. ഇനിയും വരണം ആ സൗഹൃദങ്ങളുടെ പച്ചപ്പ് തേടി….

അടുക്കള ഭരണം

എംബിഎ കഴിഞ്ഞയുടനെ കാമ്പസ് സെലക്ഷൻ വഴി ബാംഗ്ലൂരിൽ ഒരു വൻകിട കമ്പനിയിൽ എനിക്ക് ജോലി കിട്ടി. താമസിക്കുന്നതിനായി സിറ്റിയിൽ തന്നെ അൽപം മുന്തിയ അപ്പാർട്ട്മെന്‍റ് വാടകയ്ക്കെടുത്തിരുന്നു. ജോലി കിട്ടിയതറിഞ്ഞതു മുതൽ അച്‌ഛനുമമ്മയും എനിക്കുവേണ്ടി പെണ്ണന്വേഷിച്ചു തുടങ്ങി. ഒടുവിൽ അന്വേഷണം ഒരു കേണലിന്‍റെ സുന്ദരിയായ മകളിലെത്തി ചേർന്നു. കുടുംബങ്ങൾ തമ്മിൽ നല്ല ചേർച്ച. കുഴപ്പമില്ലെന്ന് ഗ്രീൻ സിഗ്നൽ കിട്ടിയതോടെ വിവാഹ തീരുമാനത്തിനായി അച്‌ഛനും അമ്മയും എന്നെ നാട്ടിലേക്ക് വിളിപ്പിച്ചു. സിറ്റിയിലെ വലിയൊരു മാളിൽ വച്ച് ഞാനെന്‍റെ പ്രതിശ്രുത വധുവിനെ ആദ്യമായി കണ്ടു. ഒറ്റനോട്ടത്തിൽ അവളെന്‍റെ മനസ്സിൽ പച്ച കുത്തിയപോലെ പതിഞ്ഞിരുന്നു.

സുഹാനാ!!

ഞങ്ങളൊരുമിച്ച് ഒരു റസ്റ്റോറന്‍റിൽ കയറി പനീർ കട്‍ലറ്റും പനീർ ചില്ലിയും ചൂട് കോഫിയും ആസ്വദിച്ച് കഴിച്ചു. റസ്റ്റോറന്‍റിലെ അന്തരീക്ഷം സുഹാനയ്ക്ക് ഏറെയിഷ്‌ടമായി. ഞങ്ങൾ അവിടെയിരുന്ന് മനസ്സു തുറന്നു.

“ഞാനൊരു ഭക്ഷണപ്രിയനാണ്. പ്രത്യേകിച്ചും നോർത്തിന്ത്യൻ ഫുഡ് എനിക്ക് വീക്കനെസ്സാണ്” ഞാൻ സുഹാനയോട് പറഞ്ഞു.

“എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.” അതുവരെ ഞാൻ പറയുന്നതിന് മാത്രം ചെറു വാക്കുകളിൽ മറുപടി പറഞ്ഞിരുന്ന സുഹാന അൽപം മടിയോടെ പറഞ്ഞു.

“ഷുവർ പറയൂ, ആരെയെങ്കിലും ഇഷ്‌ടപ്പെടുന്നുണ്ടോ? അഫയർ! മറ്റെന്തെങ്കിലും?” ഞാൻ ഒറ്റശ്വാസത്തിൽ ചോദിച്ചു. എന്‍റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. അൽപനേരം കൊണ്ട് വെളുത്തു മെലിഞ്ഞ നാണം കുണുങ്ങിയായ ആ സുന്ദരിയെ ഞാൻ മനസ്സുകൊണ്ട് സ്വന്തമാക്കി കഴിഞ്ഞിരുന്നുവല്ലോ!

“എനിക്ക് കുക്കിംഗ് അറിയില്ല. ഒരു ചായയുണ്ടാക്കാൻ പോലുമറിയില്ല. വീട്ടിൽ പാചകം ചെയ്യാൻ കുക്കുണ്ട്” സുഹാന കുറ്റസമ്മതം നടത്തുംപോലെ തലകുനിച്ചു കൊണ്ട് പറഞ്ഞു. ഒരു പക്ഷേ എന്‍റെ പരിഭ്രമം കണ്ടിട്ടാകണം അവളുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നി മറയുന്നത് ഞാൻ ശ്രദ്ധിച്ചു.

“നോ പ്രോബ്ലം. ഒരു കുക്കിനെ വയ്‌ക്കാം. അത് വലിയ കാര്യമല്ല.” അവളുടെ സൗന്ദര്യം അടുക്കളയിലെ ചൂടേറ്റ് മങ്ങലേൽക്കരുതെന്ന ചിന്തയിലും അവളെ നഷ്‌ടപ്പെടരുതെന്ന ധാരണയിലും ഞാൻ ഉടനടി മറുപടി പറഞ്ഞു.

എന്‍റെ ഓകെ റിപ്പോർട്ടിനെ തുടർന്ന് വിവാഹ തീയതി കുറിക്കപ്പെട്ടു. 30 ദിവസത്തിനുള്ളിൽ സുഹാന എന്‍റെ പ്രിയ പത്നി ഹൃദയേശ്വരി, ഹംറ്റി ശർമ്മ കി ദുൽഹനിയയായി മാറി. ഞങ്ങൾ മൈസൂറിലും കൂർഗിലും പോയി ഹണിമൂൺ ആഘോഷിച്ചു.

“കുക്കിനെ വച്ച ശേഷമേ ഞാൻ ബാംഗ്ലൂരിൽ വരൂ,” സുഹാന ഒരു നിബന്ധന മുന്നോട്ടു വച്ചു.

ഞാൻ ഓഫീസിലെ മുഴുവൻ കൂട്ടുകാരോടും വിവാഹ വിശേഷം ആവേശത്തോടെ വിളമ്പി. അവരിൽ രണ്ട് കൂട്ടുകാർ ഞാൻ താമസിക്കുന്ന അതേ കോംപ്ലക്സിൽ തന്നെയുള്ള അപ്പാർട്ടുമെന്‍റുകളിലായിരുന്നു താമസം. സെക്യൂരിറ്റി ഓഫീസിൽ ചെന്ന് വേഗം ഒരു കുക്കിനെ സംഘടിപ്പിച്ച് തരാനാവശ്യപ്പെട്ടു.

പിറ്റേ ദിവസം അതിരാവിലെ അടുക്കളക്കാരി ഹാജരായി. അവധി ദിവസമായതിനാൽ ഞാൻ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. പുതിയ അടുക്കളക്കാരിയുടെ രംഗപ്രവേശം. ഞാൻ അടുക്കളക്കാരിയെ അടിമുടി വീക്ഷിച്ചു. മെലിഞ്ഞ് ഇരുണ്ട ഒരു ചെറുപ്പക്കാരി വലിയ കണ്ണുകൾ. മൊത്തത്തിൽ ഒരു സുന്ദരി. ചുളുങ്ങിയതാണെങ്കിലും നല്ല വൃത്തിയുള്ള സൽവാർ കമ്മീസായിരുന്നു അവളുടെ വേഷം.

“പാചകമൊക്കെ അറിയാമോ?” പൊടുന്നനെ ഗൗരവം നടിച്ചു കൊണ്ട് ഞാനവളെ നോക്കി.

“പാചകമറിയില്ലെങ്കിൽ 2 ഫ്ളാറ്റുകളിൽ ഞാനതിന് പോവുകയില്ലായിരുന്നല്ലോ സാർ?  അവളുടെ എടുത്തടിച്ചപ്പോലെയുള്ള മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി പോയെങ്കിലും ആ ഞെട്ടൽ ഞാൻ പ്രകടിപ്പിച്ചില്ല.

“ആലു പൊറോട്ട ഉണ്ടാക്കാനറിയാമോ?”

“ബ്രേക്ക് ഫാസ്റ്റിന് 6 പൊറോട്ട, അല്ലെങ്കിൽ 12 പൂരിയും കറിയും ലഞ്ചിന് 10 ചപ്പാത്തിയും ഗ്രീന്‍പീസ് കറിയും അത്താഴത്തിന് 6 ചപ്പാത്തി കുറച്ച് ചോറ് പച്ചക്കറി കൊണ്ടുള്ള കറി, വഴുതനങ്ങ ഫ്രൈ ഉണ്ടാക്കും. ഞായറാഴ്ച ചിക്കൻ ബിരിയാണി, സലാഡ്. ചിക്കൻ ആണെങ്കിൽ ഞാൻ കുട്ടികൾക്കായി കുറച്ചു വീട്ടിലേക്ക് കൊണ്ടു പോകും. മാസം 7500 രൂപ തരണം. അടുക്കള ക്ലീൻ ചെയ്യുന്നതിന് വേറെയും. സമ്മതമാണെങ്കിൽ പറയാം. അല്ലെങ്കിൽ വേണ്ട.“ ഇരുനിറക്കാരി ഒറ്റശ്വാസത്തിൽ സ്വന്തം ഡിമാന്‍റുകൾ മുന്നോട്ട് വച്ചശേഷം പുറത്തേക്ക് പോകാനെന്ന മട്ടിൽ നിന്നു.

“കുഴപ്പമില്ല… സമ്മതമാണ്. അടുത്ത മാസം ഒന്നാം തീയതി മുതൽ വന്നോളൂ,“ ഇരുനിറക്കാരിയുടെ ആവശ്യങ്ങളെ ഒറ്റയടിക്ക് അംഗീകരിച്ചുകൊണ്ട് ഞാൻ ഒറ്റശ്വാസത്തിൽ മറുപടി പറഞ്ഞു. എനിക്ക് കിട്ടിയ അപൂർവ്വ രത്നം പോലെയായിരുന്നു ആ ഇരുനിറക്കാരി.

ഞാനുടൻ തന്നെ സുഹാനയെ ഫോൺ ചെയ്‌ത് ആ സന്തോഷവാർത്ത അറിയിച്ചു. ഫോണിൽ ആവേശത്തോടെ പാചകക്കാരിയെക്കുറിച്ച് ഒരു ചെറുവിവരണം നടത്തി.

“അവൾ സുന്ദരിയാണോ? എന്താ പേര്?” സുഹാനയുടെ ആദ്യം ചോദ്യം അതായിരുന്നു.

“ഫോട്ടോജനിക് ആണ്. നിന്നെപ്പോലെ വെളുത്തിട്ടല്ല… പേര് ഞാൻ ചോദിച്ചില്ല,” എന്തോ തെറ്റുപിണഞ്ഞതുപോലെ ഞാൻ അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

“ഇരുനിറക്കാരിയിൽ സാറങ്ങ് മയങ്ങി വീണെന്ന് തോന്നുന്നു. എന്താ ഭാര്യയെ വേണ്ടാതായോ….” സുഹാന അൽപം കുസൃതി കലർന്ന ഗൗരവത്തോടെ എന്നെ കളിയാക്കി.

“പാചകം അറിയാത്തതിന്‍റെ നഷ്‌ടം സഹിച്ചേ പറ്റൂ,” ഞാനും വിട്ടു കൊടുത്തില്ല.

“ഞാൻ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കും. റിട്ടയേഡ് കേണലിന്‍റെ മകളല്ലേ ഞാൻ. പെട്ടെന്ന് കുക്കിംഗ് പഠിച്ചിട്ട് ഇരുനിറക്കാരിയെ കോർട്ട് മാർഷൽ ചെയ്തു കളയും.” സുഹാന അപ്പോഴേക്കും രാജകുമാരിയിൽ നിന്നും വീട്ടുകാരിയായി മാറി.

ഇനി കാത്തിരിപ്പ് അസഹ്യമായിരിക്കുന്നു. മാസത്തിന്‍റെ അവസാന ദിവസം തന്നെ. സുഹാന നാട്ടിൽ നിന്നും ബാംഗ്ലൂരിലെത്തി. ഞാൻ ആ ആഴ്ച മുഴുവനും അവധിയെടുത്തു. പ്രിയപത്നിക്കായി… എയർപോർട്ടിൽ നിന്നും മടങ്ങും വഴി ഞങ്ങൾ കുറേ ഷോപ്പിംഗ് നടത്തി. അടുക്കളയിലേക്കായി കുറേ പാത്രങ്ങളും പലവ്യജ്ഞനങ്ങളും വാങ്ങി. കൂട്ടത്തിൽ സുഹാന തനിക്കും വേണ്ടിയും കുറേ സാധനങ്ങൾ വാങ്ങിയിരുന്നു. അന്നേ ദിവസം ഞങ്ങൾ റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിച്ചു. വീട്ടിലെത്തി സാധനങ്ങൾ അടുക്കളയിൽ അതാതിടത്ത് അടുക്കി വച്ചു.

രാവിലെ 6.30 ഓടെ ഇരുനിറക്കാരിയെത്തി. അവൾ സുഹാനയെ കണ്ട് പിരചയപ്പെട്ടു. ഇരുവരും എന്തോ കുറച്ച് കാര്യങ്ങൾ സംസാരിച്ചശേഷം പാചകക്കാരി അടുക്കളയിൽ കയറി പ്രാതലിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു മണിക്കൂറിനു ശേഷം ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി അവൾ ടേബിളിൽ അലങ്കരിച്ച് വച്ച ശേഷം അടുത്ത ജോലിയിൽ മുഴുകി. കൊള്ളാം ഇവൾ തരക്കേടില്ല.

പ്രാതൽ കഴിക്കാനായി ഞങ്ങൾ കുളിച്ച് തയ്യാറായി വന്ന് ഒരുമിച്ചിരുന്നു. ഞങ്ങളുടെ പാചകക്കാരി ഉദ്ഘാടന ദിവസം ഞങ്ങൾക്കായി ആലുപോറോട്ടയാണ് തയ്യാറാക്കിയത്. ഒപ്പം കാബേജും കുമ്പളങ്ങയും ചേർത്ത ഏതോ മസാലക്കറിയുമുണ്ട്. ഒപ്പം വെണ്ണ, മിക്‌സഡ് അച്ചാർ… ചൂട് ചായയും ഫ്ളാസ്കിൽ പകർന്നു വച്ചിരിക്കുന്നു.

“ പൊറോട്ടയ്ക്ക് നല്ല രുചിയുണ്ട്. പക്ഷേ 3 പൊറോട്ട കൊണ്ട് വിശപ്പടക്കാൻ പറ്റുമോ?”

“കാബേജ് കറിയും കൊള്ളാം.” സുഹാനയും പുതിയ പാചകക്കാരിയെ വാനോളം പുകഴ്ത്തി.

“എനിക്ക് രണ്ട് പൊറോട്ട മതി” സുഹാന തന്‍റെ പ്ലെയിറ്റിൽ നിന്നും ഒരു പൊറോട്ടയെടുത്ത് എന്‍റെ പ്ലെയ്റ്റിലേക്ക് ഇട്ടു.

വെണ്ണ പുരട്ടിയ ചൂട് പൊറോട്ട… ബ്രേക്ക് ഫാസ്റ്റ് ആസ്വദിച്ചു കഴിച്ചു. അവളുടെ ജോലിയിൽ ഞങ്ങൾ രണ്ടുപേരും സന്തുഷ്ടരും സംതൃപ്തരുമായി.

പാചകക്കാരി അടുക്കള ഡ്യൂട്ടി ഭംഗിയായി നിറവേറ്റികൊണ്ടിരുന്നു. അവൾ ചിക്കൻ കറിയും, ചിക്കൻ ബിരിയാണിയും നന്നായി പാകം ചെയ്യുമായിരുന്നു. നല്ല ചുറുചുറുക്കായിരുന്നു അവൾക്ക്. സമയം അവൾ നന്നായി വിനിയോഗിച്ചിരുന്നു. ആവശ്യമുള്ളപ്പോൾ മാത്രം അവൾ സംസാരിച്ചുള്ളൂ. അവളുടെ കണ്ണുകളും ഭാവവുമൊക്കെ തീക്ഷണങ്ങളായിരുന്നു. മുഖത്ത് നല്ല തിളക്കം. യഥാർത്ഥത്തിൽ അവൾ ഇടയ്‌ക്കൊക്കെ സ്മിതാ പാട്ടീലിനെപോലെ സുന്ദരിയായി തോന്നിച്ചു. മനോഹരമായ ഒരു കാട്ടുപൂവ്പോലെ.

സുഹാന നന്നായി അണിഞ്ഞൊരുങ്ങുന്ന കൂട്ടത്തിലായിരുന്നു. അവളുടെ ചർമ്മത്തിന് നല്ല തെളിച്ചമായിരുന്നു. വെണ്ണപോലെ സ്നിഗ്ദ്ധമായ ഉടൽ. മിക്കപ്പോഴും അവൾ പാർലറിൽ പോയി മുഖവും മുടിയുമൊക്കെ മിനുക്കിയിരുന്നു. വിലയേറിയ വസ്‌ത്രങ്ങളെ അവൾ അണിഞ്ഞിരുന്നുള്ളൂ. വിദേശ ബ്രാന്‍റിലുള്ള പെർഫ്യൂം മാത്രമേ അവൾ പൂശിയിരുന്നുള്ളൂ. ഞാനവളെ നിർന്നിമേഷം നോക്കി നിൽക്കുമായിരുന്നു. അവളുടെ ശരീരത്തിൽ നിന്നുയരുന്ന സുഗന്ധത്തിൽ ഞാൻ മദോന്മത്തനായി മാറുമായിരുന്നു. ചില ദിവസം ഓഫീസിൽ പോകാൻ തന്നെ മടിയായിരുന്നു. സുഹാന എന്നെ നിർബന്ധിച്ചാണ് ഓഫീസിലേക്ക് അയച്ചിരുന്നത്. എന്തെങ്കിലും കളവ് പറഞ്ഞ് ഞാൻ ഓഫീസിൽ നിന്നും ലീവെടുക്കുന്നത് അവളിഷ്‌ടപ്പെട്ടിരുന്നില്ല.

സുഹാന ഞങ്ങളുടെ ചീഫ് കുക്കിനൊപ്പം ചേർന്ന് ചില പാചകരീതികളൊക്കെ പഠിച്ചെടുത്തിരുന്നു. കുക്ക് അവധിയായിരിക്കുമ്പോൾ ട്രെയിനിയായ സുഹാനയ്ക്കായിരുന്നു അടുക്കള ചാർജ്. അവളും ആലു പൊറോട്ടയും ചിക്കൻ ബിരിയാണിയുമൊക്കെ തയ്യാറാക്കാൻ പഠിച്ചു. ഒരു പക്ഷേ സ്മാതാപാട്ടിലിനെ പുറത്താക്കാനാവും.

സുഹാന സദാ ഇരുവരേയും നിരീക്ഷിച്ചു കൊണ്ടിരുന്നു. ഭർത്താവിന്‍റെ മുഴുവൻ ശ്രദ്ധയും തന്നിലേക്ക് ആകർഷിച്ച് നിർത്താൻ അവൾ എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു. അവൾ വീട്ടുകാരിയല്ലേ. സുന്ദരിയും സ്വപ്നങ്ങളുടെ റാണിയുമല്ലോ? സ്വർഗ്ഗ ലോകത്തിലെ അപ്സരസ്സ്.

പാചകക്കാരി ഇരുനിറക്കാരിയായ സുന്ദരി. അവളും ആകർഷകയായിരുന്നു. എന്നാൽ ഒരു എംഎൻസി കമ്പനിയിലെ സീനിയർ എക്‌സിക്യൂട്ടീവായ എന്നെ സുഹാന അവളുടെ സ്വന്തം സൗന്ദര്യത്തിന്‍റെ അടിമയാക്കി വച്ചിരിക്കുകയല്ലേ. റിട്ടയേഡ് കേണലിന്‍റെ മകൾ അതായത് എന്‍റെ ധർമ്മ പത്നി ഗൃഹനാഥ പാവം കുക്കിനെ കോർട്ട് മാർഷൽ ചെയ്‌ൽ വച്ചിരിക്കുകയല്ലേ.

“നീ ശരിക്കും നല്ലൊരു കുക്കായല്ലോ. പക്ഷേ അവളെ പറഞ്ഞു വിടേണ്ട.”

“അതെന്താ അവളെ അത്ര ഇഷ്‌ടമാണോ?” അതല്ല,?അടുക്കളയിൽ ജോലി ചെയ്‌ത് നീ ഇരുണ്ട് പോകും. എപ്പോഴും വിയർത്തൊലിക്കും.

“ശരീരത്തിന് എപ്പോഴും മസാലയുടെ മണമായിരിക്കും.”

“ അടുക്കളയിൽ ഏസി ഫിറ്റ് ചെയ്‌താൽ മതി.” സുഹാന കൂളായി പറഞ്ഞു.

“ശരീരത്തിന് മസാലമണമായിരിക്കുകയില്ലേ എപ്പോഴും.”

“പെർഫ്യൂം പൂശും” സുഹാന വിജയി ഭാവത്തിൽ പുഞ്ചിരിച്ചു. ഇത് ഞങ്ങൾ പറഞ്ഞ ചില സ്വകാര്യ സംഭാഷണങ്ങളാണ്. ഓഫ് ദി റെക്കോഡിൽ…

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें