സാഗരസംഗമം ഭാഗം- 13

ഫ്ളൈറ്റ് സമയത്തിനു തന്നെ എത്തിയതു കൊണ്ട് ഏറെ നേരത്തെ കാത്തിരിപ്പ് വേണ്ടി വന്നില്ല. എല്ലാവരും ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞ ഉടനെ ഞാൻ മൊബൈൽ ഓണാക്കി. വീട്ടിലെ നമ്പർ ഡയൽ ചെയ്യുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ ശബ്ദം കേൾക്കുവാനുള്ള മോഹമായിരുന്നു. പക്ഷേ ഫോണെടുത്തത് മായയാണ്. അല്ലെങ്കിൽത്തന്നെ അമ്മയ്ക്ക് സ്വയം ഫോണെടുക്കുവാൻ ആവുകയില്ലല്ലോ എന്ന് ഞാനോർത്തത് അപ്പോഴാണ്.

“ഹലോ ചേച്ചീ… നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ… അവിടെയെത്തിയാലുടനെ വിളിക്കണെ ചേച്ചീ…”

“മായ മോളെ… അമ്മയ്ക്കെങ്ങിനെയുണ്ട് ഇപ്പോൾ. അമ്മയുടെ കൈയ്യിൽ ഒന്നു ഫോൺ കൊടുക്കുമോ?”

“അമ്മ ആകെ അപ്സെറ്റാണ് ചേച്ചീ. ചേച്ചീ പോയിക്കഴിഞ്ഞ് അമ്മ കരച്ചിൽ തന്നെയായിരുന്നു.”

“സാരമില്ല മോളെ. ഞാൻ സംസാരിക്കാം അമ്മയോട്. അമ്മയുടെ കൈയ്യിൽ ഫോൺ കൊടുത്തോളൂ…” മായ ഫോൺ അമ്മയുടെ ചെവിയിൽ ചേർത്തു വച്ചു കൊണ്ട് പറഞ്ഞു. അമ്മേ ഫോണിൽ ചേച്ചിയാണ്. അമ്മയോട് സംസാരിക്കണം എന്ന്.

“എവിടെ മോളെ… എന്‍റെ മീര മോളോട് എനിക്കും സംസാരിക്കണം. അവർ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ.”

“കേറിക്കഴിഞ്ഞു അമ്മേ. വേഗം സംസാരിച്ചോളൂ. അല്ലെങ്കിൽ ഇപ്പോൾ ഫോൺ ഓഫാക്കാനുള്ള അനൗൺസ്മെന്‍റ് വരും.”

അതുകേട്ടപ്പോൾ അമ്മ വേഗം സംസാരം തന്നോടായി.

“ഹലോ മീര മോളെ. നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞു അല്ലേ. നീ പോയിക്കഴിഞ്ഞ് എനിക്ക് വല്ലാത്ത ഒരു വിഷമം. ഇനി നിങ്ങളൊയൊക്കെ എനിക്കു കാണാൻ കഴിയുമോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം വന്നു.”

“അമ്മേ… അമ്മ വിഷമിക്കരുത്. അമ്മയ്ക്ക് എത്രയും വേഗം മായയോടൊപ്പം ബാംഗ്ലൂർക്ക് തിരിച്ചു പോകാൻ കഴിയും. അവൾ അമ്മയെ നല്ലവണ്ണം നോക്കിക്കോളും. ഒന്നുമില്ലെങ്കിലും അവൾ ഒരു ഡോക്ടർ അല്ലേ അമ്മേ.”

“ശരിയാണു കുഞ്ഞെ. പക്ഷേ ആരൊക്കെ നോക്കിയാലും ഒരിക്കലും എല്ലാം വിഫലമായിത്തീരും. മുകളിൽ നിന്ന് സമയമായി എന്ന അറിയിപ്പു വരുമ്പോൾ നമുക്കു കൂടെപ്പോയല്ലെ പറ്റൂ.”

“അമ്മേ… അമ്മ ഇങ്ങനെയൊക്കെയാണ് സംസാരിക്കുന്നതെങ്കിൽ ഞാൻ ഫോൺ വയ്ക്കുകയാണ്. അമ്മ ഒന്നും ഓർത്ത് വിഷമിക്കരുത്. മനസ്സു സന്തോഷമായിരുന്നാൽ ഒന്നും വരികയില്ല. ഇപ്പോൾ ഫോൺ ഓഫ് ചെയ്യാനുള്ള അനൗൺസ്മെന്‍റ് വന്നു കഴിഞ്ഞു. ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം.”

മൊബൈൽ ഓഫാക്കി ഹാൻഡ് ബാഗിലിടുമ്പോൾ അമ്മയെക്കുറിച്ചോർത്തു. പാവം അമ്മ… മക്കളെ ഇത്രയധികം സ്നേഹിച്ച ഒരമ്മയും കാണില്ല. പ്രത്യേകിച്ച് പെണ്മക്കളായതു കൊണ്ട് അമ്മയുടെ കരുതലും സ്നേഹവും കൂടുതലായിരുന്നു. ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാൻ കുറെയൊക്കെ കഴിഞ്ഞത് അമ്മയുടെ ഉപദേശങ്ങൾ കൊണ്ടാണ്. ഇന്നിപ്പോൾ ആ അമ്മ തന്നെ കരുത്തെല്ലാം ചോർന്നവളായി തീർന്നിരിക്കുന്നു. മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയതു കൊണ്ടാവാം അത്. പ്രിയപ്പെട്ട എല്ലാറ്റിനേയും ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നും മടങ്ങിപ്പോകേണ്ടി വരുന്നതോർക്കുമ്പോൾ ആരാണ് ദുർബലരായിത്തീരുതിരിക്കുക? പെട്ടെന്ന് വേവലാതിയോടെ ഓർത്തു.

അപ്പോൾ മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയെന്നോ. അധികം താമസിയാതെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരു ലോകത്തേയ്ക്ക് യാത്ര തിരിക്കുമെന്നോ. ഒന്നും ഓർക്കാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും കണ്ണുകൾ ഈറനണിഞ്ഞു. കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ട് നരേട്ടൻ ആരാഞ്ഞു.

“നീ എന്തിനാണ് കരയുന്നത്? അമ്മയെക്കുറിച്ച് ഓർത്തിട്ടാണോ?”

“അതെ നരേട്ടാ… അമ്മ ഞങ്ങളെ വിട്ടു പോകുമോ എന്ന് ഒരു പേടി. അമ്മയ്ക്കും അതുണ്ടായിത്തുടങ്ങിയിരിക്കുന്നു.”

“അങ്ങിനെ ഒന്നിനേയും ഭയപ്പെട്ടിട്ടു കാര്യമില്ല മീരാ. സംഭവിക്കാനുള്ളതു സംഭവിക്കും. ഈ ലോകത്തിൽ പലതും സംഭവിക്കുന്നത് അജ്ഞാതമായ ഏതോ ശക്തിയുടെ നിയന്ത്രണത്തിലാണ്. മനുഷ്യശക്‌തിക്ക് അതീതമായ എന്തോ ഒന്ന് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുണ്ട്. മനുഷ്യന്‍റെ ജനനവും, മരണവുമെല്ലാം ആ ശക്തിയുടെ കൈകളിലാണ്. ഒരാൾ ജനിക്കുമ്പോൾത്തന്നെ അയാളുടെ മരണ സമയവും ആ ശക്തി കുറിച്ചു വച്ചിട്ടുണ്ടാകും. അതിനെ തടുക്കുവാൻ സാധാരണക്കാരായ നമുക്ക് കഴിയുകയില്ലല്ലോ…”

“അതു ശരിയാണ് നരേട്ടാ. എങ്കിലും അമ്മ ഞങ്ങളെ വിട്ടു പോകുന്നതോർക്കുമ്പോൾ.” ആ തോളിൽ താലചായ്ച്ച് തേങ്ങിക്കരഞ്ഞ എന്നെ സമാശ്വസിപ്പിച്ച് കൊണ്ട് നരേട്ടൻ പറഞ്ഞു.

“ഒരു പക്ഷെ നാളെ ഞാനും കടന്നു പോയെന്നു വരാം. അപ്പോൾ നീയിതു പോലെ ദുർബലയാകരുത്. അന്ന് നിന്നെ ആശ്വസിപ്പിക്കുവാൻ ആരുമുണ്ടായി എന്ന് വരികയില്ല. മരണത്തെ ഒരു സ്വാഭാവിക പ്രതിഭാസമായി കാണാൻ നിനക്കു കഴിയണം. ജനിച്ചാൽ ഒരിക്കൽ നാം മരിക്കും.” നരേട്ടനെ മുഴിമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

“അരുത്… നരേട്ടൻ ഇനിയും ഇത്തരം വർത്തമാനം തുടർന്നാൽ ഞാൻ ഇവിടെ നിന്നും എഴുന്നേറ്റു പോകും. എന്നിട്ട് ദേവാനന്ദിനോട് ഇവിടെ വന്നിരിക്കാൻ പറയും.”

“ഓ… സോറി മീര….. ഇനി ഞാൻ ഒന്നും പറയുകയില്ല. ഇതെന്നല്ല നിന്നെ വേദനിപ്പിക്കുന്ന ഒന്നും. നിനക്കിപ്പോൾ ഒന്നും സഹിക്കുവാനുള്ള ത്രാണി ഇല്ലാതായിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു.”

നരേട്ടൻ ക്ഷമ യാചിച്ചു കൊണ്ട് എന്നെ ചേർത്തു പിടിച്ചു. ആ മാറിൽ തലചായ്ച്ച് കണ്ണടച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. യാത്രാക്ഷീണം മൂലം അറിയാതെ മയക്കത്തിലാണ്ട ഞാൻ ആരോ വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നതറിഞ്ഞാണ് ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ടുട്ടുമോൻ നരേട്ടന്‍റെ കൈകളിലിരുന്ന് എന്നെ പിടിച്ചു വലിക്കുകയാണ്. നരേട്ടൻ അവന്‍റെ കുഞ്ഞികൈകളെ എന്‍റെ ബ്ലൗസിന്‍റെ മേൽ തുമ്പിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“വേണ്ട കുട്ടാ… അമ്മമ്മ ഉറങ്ങിക്കൊള്ളട്ടെ. ശല്യപ്പെടുത്തേണ്ട.” പെട്ടെന്ന് അവൻ ഉറക്കെക്കരയുവാൻ തുടങ്ങി. അതുകണ്ട് ഞാൻ സീറ്റിൽ നേരെയിരുന്ന് അവന്‍റെ നേരെ കൈനീട്ടി. പെട്ടെന്നവൻ സന്തോഷത്തോടെ എന്‍റെ നേർക്ക് ചാടി വീണു.

“കണ്ടില്ലേ… കള്ളക്കുട്ടൻ. അവന് നീ എടുക്കാൻ വേണ്ടിയുള്ള കള്ളത്തരമായിരുന്നു. അവനിപ്പോൾ അമ്മമ്മയെ മതി.”

അവനെ എടുത്ത് ഓമനിക്കുമ്പോൾ നരേട്ടൻ പറഞ്ഞു. “കണ്ടില്ലേ അവന് അവന്‍റെ സുന്ദരിയായ അമ്മമ്മയെ മതി. അമ്മമ്മയുടെ സൗന്ദര്യം കണ്ട് അവനും ഒരുപാട് ഇഷ്ടം തോന്നിക്കാണും. പണ്ട് ഞാൻ വീണു പോയതുപോലെ.”

നരേട്ടൻ അതു പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ ഞാൻ തടഞ്ഞു. “ശ്ശ്… നരേട്ടാ… പതുക്കെ ഇത് ഫ്ളൈറ്റാണ്. എല്ലാവരും തിരിഞ്ഞു നോക്കുന്നതു കണ്ടില്ലേ.”

പെട്ടെന്ന് നരേട്ടനും ഒന്നു വല്ലാതെയായതു പോലെ തോന്നി. പരിസരം മറന്ന് ചിരിക്കുന്ന സ്വഭാവം നരേട്ടന് പണ്ടേ ഉള്ളതാണ്. അതിനെ ഓർമ്മിപ്പിച്ചു കൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ ഞാൻ പറയുന്നതു കേട്ട് നരേട്ടൻ പറയാറുള്ളതിങ്ങനെയാണ്.

“ചിരി ആരോഗ്യത്തിനു നല്ലതാണ്. പ്രത്യേകിച്ചും തുറന്ന ചിരി ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.”

“എന്നാലും നരേട്ടാ പുറത്തിറങ്ങുമ്പോൾ ഇങ്ങനെ ചിരിച്ചാൽ ആളുകൾ എന്തു വിചാരിക്കും. അതുകൊണ്ട് അൽപം നിയന്ത്രിച്ചോളൂ.”

ഞാൻ പറയും. ഇപ്പോൾ എന്‍റെ ഓർമ്മപ്പെടുത്തൽ കേട്ട് എന്തുകൊണ്ടോ നരേട്ടൻ മിണ്ടാതിരുന്നു. ഏതോ അജ്ഞാതമായ വേദന അദ്ദേഹത്തെ അലട്ടുന്നതായി തോന്നി. പുറമെ ചിരിച്ചു കളിച്ചാണിരിക്കുന്നതെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ അദ്ദേഹം ഏതോ ആകുലതയ്ക്കടിപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നി.

ഒരുപക്ഷെ എല്ലാം എന്‍റെ തോന്നലാവുമോ? മടിയിലിരുന്ന് ടുട്ടുമോൻ കളിച്ചു കൊണ്ടിരുന്നു. അവനെ കൊഞ്ചിട്ടു കൊണ്ട് എല്ലാ വേദനകളും മറക്കാൻ ഞാനും ശ്രമിച്ചു. ഇടയ്ക്ക് ജനാലയിലൂടെ നോക്കിയപ്പോൾ വെൺമേഘങ്ങൾ ഞങ്ങളെ പിന്നിട്ട് മുന്നോട്ടു കുതിയ്ക്കുകയായിരുന്നു. അവ കൈയ്യെത്തിപ്പിടിക്കാവുന്നത്ര അകലത്തിലാണെന്നു തോന്നി. അൽപം കഴിഞ്ഞപ്പോൾ ഒരു കറുത്ത മേഘം വന്ന് ആ വെൺ മേഘക്കീറുകളെ പൊതിഞ്ഞു. നേരത്തെ പ്രകാശമാനമായിരുന്ന അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടതു പോലെ ഞങ്ങളുടെ ഫ്ളൈറ്റ് ആ മേഘക്കീറുകളെ വകഞ്ഞു മാറ്റി ഒരു വലിയ ഗരുഡൻ പക്ഷിയെപ്പോലെ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

ഞാൻ അറിയാതെ ഒരു മയക്കത്തിലേയ്ക്ക് വഴുതി വീണു കൊണ്ടിരുന്നു. മയക്കത്തിൽ ഞാൻ കണ്ടു. അലറുന്ന തിരമാലകളിൽ പൊങ്ങിക്കിടന്ന് കൈകാലിട്ടടിക്കുന്ന എന്‍റെ രാഹുൽ മോൻ. അമ്മേ എന്ന അവന്‍റെ അലറിക്കരച്ചിൽ കേട്ട് നിസ്സഹായയായി കരയിൽ കരഞ്ഞു കൊണ്ടു നിൽക്കുന്ന ഞാൻ.

“മോനെ നീന്തൂ. സകലശക്തിയുമെടുത്ത് നീന്തി കരയ്ക്കണയാൻ നോക്കൂ.” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ അവൻ സർവ്വശക്തിയുമെടുത്ത് തുഴയാൻ ശ്രമിക്കുന്തോറും തിരമാലകൾ അവനെ ആകമാനം വിഴുങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വലിയ തിമിംഗലം അവന്‍റെ നേർക്ക് വാ പിളർന്നടുക്കുന്നതു കണ്ട് ഞാൻ അലറി വിളിച്ചു. കണ്ണുകൾ ഇറുക്കി പൂട്ടി നിന്നു. അവനെ രക്ഷിക്കാൻ മുന്നോട്ടു കുതിക്കാൻ തുടങ്ങിയ എന്നെ ആരുടെയോ കൈകൾ ശക്തിയായി പിടിച്ചു നിർത്തി. തിരിഞ്ഞു നോക്കുമ്പോൾ അത് നരേട്ടനായിരുന്നു. ബലിഷ്ഠമായ ആ കരങ്ങളിലകപ്പെട്ട ഞാൻ മുന്നോട്ടു കുതിക്കുവാനാവാതെ നിന്നു. പിന്നെ തിരയടങ്ങി ശാന്തമായപ്പോൾ രാഹുൽമോൻ അപ്രത്യക്ഷനായിരുന്നു. അപ്പോൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ഞാനാമാറിൽ കുഴഞ്ഞു വീണു. അൽപം കഴിഞ്ഞു കണ്ണുതുറന്നപ്പോൾ നരേട്ടന്‍റെ കൈകളിൽ ടുട്ടുമോനുണ്ട്. അവൻ രാഹുൽ മോനെപ്പോലെ ചിരിച്ചു കൊണ്ട് എന്നെ നോക്കി. അപ്പോൾ അങ്ങകലെ തിരമാലകൾക്കു മോലെ ഒരു തോണി മേൽ ചിരിച്ചു കൊണ്ട് രാഹുൽ മോൻ നിൽക്കുന്നു.

“അമ്മേ, ഞാനെപ്പോഴും അരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ. അമ്മ പിന്നെ വിഷമിക്കുന്നതെന്തിനാണ്.” അങ്ങനെ പറഞ്ഞവൻ വീണ്ടും അപ്രത്യക്ഷനായി.

“രാഹുൽമോനെ… പോകല്ലെടാ” അങ്ങനെ മയക്കത്തിൽ അൽപം ഉറക്കെ വിളിച്ചു കൊണ്ട് ഞാൻ കണ്ണു തുറന്നു. അപ്പോൾ യഥാർത്ഥത്തിൽ നരേട്ടൻ ടുട്ടുമോനെ കൈകളിലേന്തി എന്നെ അമ്പരപ്പോടെ തുറിച്ചു നോക്കി അരികിലുണ്ടായിരുന്നു.

“എന്തുപറ്റി തനിക്ക്. ഉറക്കത്തിൽ താനെന്താ വിളിച്ചു പറഞ്ഞത്?”

“അത്… അത്… ഞാനൊരു സ്വപ്നം കണ്ടു നരേട്ടാ. സ്വപ്നത്തിൽ ഞാൻ രാഹുൽമോനെ കണ്ടു. തിരച്ചുഴിയിലകപ്പെട്ട് അവൻ എന്നെ നോക്കി ഉറക്കെ അലറി വിളിക്കുന്നതായി. പക്ഷേ അൽപം കഴിഞ്ഞ് അവൻ അപ്രത്യക്ഷനായി. പിന്നീടവൻ പ്രത്യക്ഷനായപ്പോൾ എന്നോടു പറഞ്ഞു. “അമ്മ ഭയപ്പെടേണ്ട. ഞാനരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ” എന്നു പറഞ്ഞ് അപ്രത്യക്ഷനായി. സ്വപ്നത്തിൽ അവൻ എന്നോടു വന്നു പറഞ്ഞത് സത്യമായിരിക്കും അല്ലെ നരേട്ടാ. നമ്മുടെ ടുട്ടുമോൻ രാഹുൽമോന്‍റെ പുനർജന്മമാണെന്ന് നമുക്കു വിശ്വസിക്കാം.”

“അതെ മീരാ. അങ്ങിനെതന്നെ വിശ്വസിച്ചോളൂ. പൂർണ്ണമായും അതാണ് സത്യം. ഇവൻ നമ്മുടെ രാഹുൽമോൻ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവനെ കൈകളിലെടുത്ത് കൊഞ്ചിച്ചുലാളിക്കുമ്പോൾ ഞാനെല്ലാം മറക്കുകയാണ്. വേദനകൾ എന്നിൽ നിന്നും ഓടിയൊളിക്കുകയാണ്. ഇവനെപ്പിരിയുവാൻ എനിക്കിനി ആവുകയില്ല മീരാ. അഥവാ അങ്ങിനെ വേണ്ടി വന്നാൽ ഞാൻ മരിച്ചു പോകും.”

അതു പറയുമ്പോൾ ഞാനാ കൈയ്യിൽ മുറുകെപ്പിടിച്ചു. വിമാനത്തിൽ ചിലർ ഞങ്ങളെ ശ്രദ്ധിക്കുന്നെന്നു തോന്നിയപ്പോൾ ഞാൻ കൈപിൻവലിച്ചു. എന്നിട്ടു മെല്ലെപ്പറഞ്ഞു.

“ഇനിയും ദയവു ചെയ്ത് നരേട്ടനിതാവർത്തിക്കരുത്. നമ്മുടെ ടുട്ടുമോനെ ഓർത്തെങ്കിലും.” ഇതിപ്പോൾ എത്രാമത്തെ തവണയാണ് ഞാനിത് നരേട്ടനോട് പറയുന്നതെന്ന് ഓർത്തു പോയി. എത്ര പറഞ്ഞാലും മരണത്തെപ്പറ്റി വീണ്ടും വീണ്ടും പറയുന്ന നരേട്ടനെ ഞാൻ നിറഞ്ഞ പരിഭവത്തോടെ നോക്കി.

“ശരി… ശരി… ഞാനിനി ഇങ്ങനെ ഒന്നും പറയുകയില്ല. അല്ലെങ്കിൽ തന്നെ എന്‍റെ മോൻ എന്‍റടുത്തു തന്നെ ഉണ്ടല്ലോ. പിന്നെ ഞാനെന്തിന് ഇതാവർത്തിക്കണം.” നരേട്ടനിതു പറയുമ്പോൾ ഞാൻ പുറത്തേയ്ക്കു നോക്കിയിരുന്നു. വെൺമേഘക്കീറുകൾക്കപ്പുറത്ത് ആകാശം അപ്പോഴും ഇരുണ്ടിരുന്നു. ഒരു മഴയ്ക്കുള്ള തുടക്കം പോലെ.

എന്‍റെ മനസ്സിലും ആശങ്കയുടെ കാർമേഘക്കീറുകൾ വന്നു നിറഞ്ഞു.

നരേട്ടൻ മുറുകെപ്പിടിയ്ക്കുന്ന ഈ ആശ്വാസം എത്ര നാളത്തേക്ക് ഉണ്ടാകും എന്ന് ഞാനോർത്തു നോക്കി. ഒരു പക്ഷേ ഒരാഴ്ച അതു കഴിഞ്ഞാൽ കൃഷ്ണമോളും, ദേവാനന്ദും അവനെ ഞങ്ങളുടെ അടുത്തു നിന്ന് കൊണ്ടു പോകും. അപ്പോൾ നരേട്ടൻ അതെങ്ങിനെ സഹിക്കും. അല്ലെങ്കിൽ നരേട്ടനു വേണ്ടി കൃഷ്ണമോൾക്കു മുന്നിൽ ഞാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതൊരിക്കലും എനിക്കും നരേട്ടനും അഭികാമ്യമായിരിക്കുകയില്ല. പിന്നെ എന്താണൊരു പോംവഴി?

ചിന്തകൾ കാടുകയറിയ മനസ്സുമായി ഞാൻ വിമാനത്തിൽ മൂകയായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ടുട്ടുമോൻ കരയാൻ തുടങ്ങി. അവനു വിശന്നിട്ടോ, അതോ ഉറക്കം വന്നിട്ടോ ആയിരിക്കാം അത്. കൃഷ്ണമോൾ തിരിഞ്ഞു നോക്കിയതല്ലാതെ അവനെ എടുക്കുവാനായി ഞങ്ങളുടെ സമീപത്തേയ്ക്ക് വന്നില്ല. കാരണം അവന്‍റെ പാൽക്കുപ്പി എന്‍റെ ഹാൻഡ് ബാഗിലുണ്ടായിരുന്നു. അതെടുത്ത് അവന് പാലു കൊടുത്തു. പിന്നീടാ കുഞ്ഞിക്കണ്ണുകൾ മെല്ലെ അടഞ്ഞു വരുന്നതു കണ്ട് ഞാനവനെ എടുത്ത് തോളിൽക്കിടത്തി മെല്ലെ പുറം തലോടിക്കൊണ്ടിരുന്നു. അപ്പോൾ എന്നിലെ മാതൃഹൃദയവും എന്തിനെന്നറിയാതെ വിങ്ങിപ്പൊട്ടാൻ തുടങ്ങിയിരുന്നു. ഊറി വന്ന കണ്ണുനീർക്കണങ്ങൾ സാരിത്തുമ്പു കൊണ്ടൊപ്പി ഞാൻ വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഇവനെ കൈവിടാൻ എനിക്കുമാവില്ലലോ എന്നോർത്തു കൊണ്ട്. ചൂഴുന്ന നിസ്സഹായതയിൽ മനസ്സു പിടഞ്ഞു കൊണ്ടിരുന്നു.

(തുടരും)

വിസ്സമ്മതം

ഉപ്പയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അതിനാൽ 3 സഹോദരി സഹോദരന്മാരുടെ പഠനം പ്രൈമറി ക്ലാസുകളിൽ അവസാനിച്ചു. പക്ഷേ ഞാൻ ബാല്യത്തിലെ തന്നെ ഉന്നത വിദ്യാഭ്യാസം നേടുമെന്ന് തീരുമാനിച്ചിരുന്നു. എന്‍റേത് ഉറച്ച തീരുമാനം ആയിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യുന്ന പതിവില്ലാത്തതാണ്.

“രേഷ്മാ… നമ്മുടെ കൂട്ടർക്കിടയിൽ പഠിച്ച പയ്യന്മാരെ എവിടെ കിട്ടാനാ? നീ പഠിക്കാനുള്ള മോഹം ഉപേക്ഷിച്ച് വല്ല പാചകമോ തുന്നലോ പഠിച്ചോ” ഉപ്പ ഉപദേശിക്കും.

ഞാൻ നോക്കി വളർത്തിയ ഇളയ സഹോദരിയും ട്യൂഷൻ എടുത്താണ് സ്വന്തം പഠനത്തിനുള്ള കാശുണ്ടാക്കുന്നത്. 12-ാം ക്ലാസ്സിൽ എന്‍റെ ശ്രമത്തിനു ഫലമുണ്ടായി. എനിക്ക് സ്കോളർഷിപ്പ് കിട്ടി തുടങ്ങി. ഇതിനിടയിൽ മൂത്ത രണ്ട് സഹോദരികളെയും സാധാരണക്കാരായ പയ്യന്മാരെ കൊണ്ടു കെട്ടിച്ചിരുന്നു. ചേട്ടൻ ഒരു കടയിൽ ജോലിക്കും പോകാൻ തുടങ്ങിയിരുന്നു. ഞാൻ ഒരു സ്വകാര്യ കോളേജിൽ ലക്ചർ ആയി ജോലി നോക്കുന്നതിനിടയിൽ പിഎച്ച്ഡി ചെയ്യാനും തുടങ്ങിയിരുന്നു. അവസാനം ഞാൻ കഠിനശ്രമം കൊണ്ട് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി തീർന്നു. ഇളയ സഹോദരി ഡോക്ടറേറ്റ് നേടി ലക്ചറർ ആയി.

എന്‍റെ പുതിയ പോസ്റ്റിംഗ് വെറൊരു നഗരത്തിലായിരുന്നതു കൊണ്ട് ഞാൻ ഈദിനും ബക്രീദിനും മാത്രമേ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ. കിട്ടുന്ന തുക മിച്ചം വയ്ക്കുകയും അത്യാവശ്യ ചെലവുകൾ ചുരുക്കിയുമാണ് ഞാൻ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. വലിയ അല്ലലില്ലാതെ ജീവിതം മുന്നോട്ടു പോകുന്നുണ്ടെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും കാര്യങ്ങൾ കേൾക്കുമ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥയാവാറുണ്ട്.

“മോളെ രേഷ്മാ നീ ഇത്രയധികം ഡിഗ്രികൾ എടുത്തിട്ടെന്തിനാ… നിന്‍റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള പയ്യന്മാരെ തെരഞ്ഞ് തെരഞ്ഞ് ഞങ്ങൾ സഹികെട്ടു.”

“ഉപ്പാ… ഇപ്പോൾ ആളുകൾ വിദ്യാഭ്യാസത്തിന്‍റെ മഹത്വം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. നോക്കിക്കോളൂ വിദ്യാഭ്യാസമുള്ള പെണ്ണിനെ തേടി ആളുകൾ വീട്ടിലേയ്ക്ക് വരും. പഠിച്ച പെൺമക്കളെ ഓർത്ത് നിങ്ങൾക്ക് അഭിമാനം തോന്നും” ഞാൻ പറഞ്ഞു.

“ആ സുന്ദര ദിവസം എപ്പോൾ വരുമെന്ന് ആർക്കറിയാം.” ഉമ്മ നെടുവീർപ്പിട്ടു.

“നിന്നെക്കാൾ ചെറുപ്പക്കാരികളായ കുടുംബത്തിലെ മറ്റ് പെൺകുട്ടികളുടെ നിക്കാഹ് കഴിഞ്ഞു. പലർക്കും കുഞ്ഞുങ്ങളുമായി. എല്ലാവരും ചോദിക്കുന്നു. നിന്നെ എന്താണ് കെട്ടിച്ചു അയക്കാത്തതെന്ന്? നസിമക്കും നിനക്കും നിക്കാഹ് വേണ്ടാത്തതെന്തെന്ന് എല്ലാവരും കളിയാക്കുന്നുമുണ്ട്. നിന്‍റെ നിക്കാഹ് നടക്കാത്തതിനാൽ ഞങ്ങൾക്ക് ഹജിനും പോകാനും സാധിക്കുന്നില്ല.” ഉമ്മ ഇത്രയും പറഞ്ഞപ്പോഴേക്കും എനിക്കവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി.

എനിക്കായി ചില ആലോചനകൾ വരാൻ തുടങ്ങിയിരുന്നെങ്കിലും തറവാടു മഹിമ പറഞ്ഞ് ഉപ്പയും ഉമ്മയും അതെല്ലാം വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

വിദ്യാഭ്യാസം എല്ലാ പൗരന്‍റെയും അവകാശമാണ്. പക്ഷേ സമുദായത്തിന്‍റെയും ജാതി സംസ്കാരത്തിന്‍റെയും പേരിൽ പെൺകുട്ടികളെ അധികം പഠിക്കാൻ സമ്മതിക്കാറില്ല. ദാരിദ്യ്രവും ഒരു കാരണമാകുമ്പോൾ ആർക്കെങ്കിലുമൊക്കെ പിടിച്ചു കൊടുക്കുകയും സ്ത്രീധനവും നൽകേണ്ടി വരുന്നതിനാൽ പഠനത്തിനുള്ള ആവേശം കുട്ടികൾക്ക് ഉണ്ടാവുമെങ്കിലും വീട്ടുകാർ അതിനായി അധികം കാശു ചെലവഴിക്കാൻ മെനക്കെടാറില്ല.

രേഷ്മയ്ക്ക് തന്‍റെ പ്രായത്തിലുള്ള മറ്റ് പെൺകുട്ടികളുടെ ജീവിതം ഓർത്തു സങ്കടം വന്നു. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും സാഹചര്യം കാരണം ചെറുപ്പത്തിലെ വിവാഹിതരായി അമ്മയാവേണ്ടി വന്നവർ എത്രയധികമാണ്. നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ഉയർന്ന ജീവിത സാഹചര്യവും നിഷേധിക്കപ്പെടുന്നത് സ്ത്രീകളെ കൂടുതൽ നിരാശരാക്കുകയേ ഉള്ളൂ. ഇതവരെ പിന്നോട്ടു നയിക്കുകയും ചെയ്യുന്നു.

ഒരു ദിവസം ഉപ്പയുടെ ഫോൺ വന്നു. ശബ്ദത്തിൽ നല്ല ഉത്സാഹം ഉണ്ടായിരുന്നു. “നിന്‍റെ ഇളയപ്പ ഒരു ആലോചന കൊണ്ടു വന്നിട്ടുണ്ട്. പയ്യൻ പിജി കഴിഞ്ഞതാണ്. ഒരു പ്രൈവറ്റ് സ്ക്കൂളിലാണ് ജോലി. വാർഷിക വരുമാനം 8 ലക്ഷം രൂപയാണ്. വീട്ടിൽ നിറയെ ആൾക്കാരുണ്ട്. കൂട്ടുകുടുംബമാണ്. ഞാൻ ഫോട്ടോ അയക്കട്ടെ.”

“സ്ത്രീധനമൊന്നും അവർ ആവശ്യപ്പെട്ടിട്ടില്ല. സാധാരണ നിക്കാഹാണ് അവരാഗ്രഹിക്കുന്നത്.” സഹോദരനും എന്നോടു സംസാരിച്ചു.

ഈ ആലോചന വന്നതോടെ ഉപ്പയും സഹോദരനും ഉഷാറായ പോലെ…

ഞാൻ ഫോട്ടോ കണ്ടു. ഒരു സാധാരണ മുഖം. ബയോഡാറ്റ എന്‍റെ ഡിഗ്രികളുമായി യാതൊരു മാച്ചും ഇല്ല. പക്ഷേ എനിക്കെന്ത് ചെയ്യാൻ കഴിയും. ഉപ്പയുടെയും ഉമ്മയുടെയും താൽപര്യം. അനിയത്തിയുടെ കല്യാണ പ്രായം. എനിക്കും 34 കഴിഞ്ഞിരിക്കുന്നു. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സമ്മർദ്ദം കാരണം ഉപ്പ എന്‍റെ സമ്മതം ചോദിക്കാതെ വാക്കു കൊടുത്തു.

വിവാഹ നിശ്ചയത്തിനു ശേഷം ഞാൻ യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തി. പക്ഷേ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹവുമായുള്ള ജീവിതം എങ്ങനെയാവുമോ എന്തോ? വീട്ടിലെ കാര്യങ്ങൾ ഓർത്ത് എനിക്ക് ആശങ്കകൾ ഏറെയുണ്ട്. എന്‍റെ സന്തോഷങ്ങൾ, താൽപര്യങ്ങൾ, ഇഷ്ടങ്ങൾ എല്ലാം മാനിക്കുന്ന ആളാണോ?… എന്‍റെ നിക്കാഹ് എന്‍റെ തടവറയായി തീരുമോ, എനിക്ക് നന്നായി ഉറങ്ങാൻ തന്നെ സാധിച്ചില്ല.

നിശ്ചയം കഴിഞ്ഞ് മൂന്നാം നാൾ അദ്ദേഹത്തിന്‍റെ ഫോൺ വന്നു. ആദ്യത്തെ സംസാരം ഒരു പഴഞ്ചൻ ചിന്താഗതിക്കാരന്‍റെതായി തോന്നിയില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് സംസാരിച്ചത്.

ഫോൺ വിളിക്കുന്നത് ഒരു പതിവായി. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് ഫോൺ വരിക. മണിക്കൂറുകൾ ആ സംഭാഷണങ്ങൾ നീണ്ടു പോകാറുണ്ട്. ആത്മസ്തുതി പറയും. ജീവിതത്തിൽ നേടിയെടുത്തതും ഇനി നേടാൻ ആഗ്രഹിക്കുന്നതും പങ്കു വച്ചതും അന്നാണ്. ഞാൻ ഒന്നും വെട്ടി തുറന്ന് പറഞ്ഞില്ല. അതേ… ആണോ, ഹാ…. കൊള്ളാം എന്നൊക്കെ ചുരുങ്ങിയ വാക്കിൽ മറുപടി ഒതുക്കി. ഇനി ഞാൻ എന്തെങ്കിലും പറയാമെന്ന് വച്ചാലോ അതിനുള്ള ഗ്യാപ് തരികയുമില്ല. വാതോരാതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും.

നാലു മാസത്തിനു ശേഷം പുള്ളിയുടെ തനി സ്വഭാവം എനിക്ക് പിടികിട്ടി. എത്ര ബാലിശമായ കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്. മുതിർന്ന ഒരു വ്യക്തിയാണെന്ന, ഒരു അദ്ധ്യാപകനാണെന്ന ബോധം ഇല്ലാത്ത ഒരാളെപ്പോലെ… ബന്ധങ്ങളുടെ അതിർവരമ്പുകളെ കുറിച്ചായിരുന്നു അന്ന് വർത്തമാനം. എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ പുരോഗമന വാദം ഒക്കെ ഒരു ഷോയാണ്. അദ്ദേഹവും വീട്ടുകാരും പരമ്പരാഗതവാദികളെക്കാൾ പഴഞ്ചൻ ചിന്താഗതിക്കാരാണ്. എനിക്കാണെങ്കിൽ ഒരു റിബൽ മൂഡാണ് താനും. ഇതു രണ്ടും ഒത്തു പോകുമോ? എനിക്ക് ഇപ്പഴേ അപകടം മണക്കാൻ തുടങ്ങി. അന്ന് ഞാൻ വല്ലാതെ അപ്സെറ്റ് ആവുകയും ചെയ്‌തു.

പ്രായം ചെന്നുള്ള വിവാഹബന്ധം സ്ത്രീയും പുരുഷനും ഒരു കുടക്കീഴിൽ സമൂഹത്തിന്‍റെയും കുടുംബ പാരമ്പര്യത്തിന്‍റെയും ശീലങ്ങളെയും മര്യാദകളെയും തൃപ്തിപ്പെടുത്താനുള്ള ഒരു നീക്കു പോക്കാണ്. എന്നിട്ടും സ്ത്രീയ്ക്ക് പുരുഷനെ പ്രിയതോഴനായി കാണേണ്ടി വരുന്നു. ഒരു സുഹൃത്തിനെപ്പോലെ നല്ല മനുഷ്യനെപ്പോലെ അധികാര കൊതിയില്ലാതെ പെരുമാറാൻ പക്വത വന്ന പ്രായത്തിലും പുരുഷന് സാധിക്കുന്നില്ല. അതാണ് ഇത്തരം വിവാഹബന്ധത്തിലെ വലിയ കുടുക്ക്. ഒരു തരത്തിലും സംവേദിക്കാൻ പറ്റാത്ത ഒരാൾക്കൊപ്പം ഞാനെങ്ങനെ കഴിയും?

പിജിയുടെ ലാസ്റ്റ് സെമസ്റ്റർ എഴുതാനായി ലീവ് എടുക്കുകയാണെന്ന് ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു. പക്ഷേ എന്നോട് പറഞ്ഞിരുന്നത് പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു എന്നായിരുന്നവല്ലോ… ഞാനദ്ദേഹത്തിന്‍റെ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ അവസാന വർഷ സെമസ്റ്ററിന്‍റെ മാർക്ക് ലിസ്റ്റ് ഇല്ലായിരുന്നു. ഇതിനർത്ഥം എന്നോട് കള്ളം പറഞ്ഞു എന്നാണ്. എനിക്കന്നേ തോന്നിയിരുന്നു. ഇവരിൽ സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ലെന്ന്…

സ്വകാര്യ സ്‌ഥാപനത്തിലെ ജോലി വലിയ തലവേദനയാണെന്ന് ഒരിക്കൽ ഫോൺ സംഭാഷണത്തിനിടയ്ക്ക് സൂചിപ്പിച്ചിരുന്നു. വീട്ടിലിരുന്ന് ഫിലോസഫിയുടെ പുസ്തകം എഴുതണമെന്നാണ് ആഗ്രഹമെന്നും തട്ടിവിട്ടിരുന്നു.

“പുസ്തകമെഴുതാനായി ജോലി രാജി വച്ച് വീട്ടിലിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഞാൻ രണ്ടു പുസ്തകങ്ങൾ എഴുതിയത് ജോലി ചെയ്‌തു കൊണ്ട് തന്നെയാണ്.”

എന്‍റെ മറുപടി കേട്ട് ഉടനെ ആ വിഷയത്തിലുള്ള സംസാരം അന്ന് അദ്ദേഹം അവസാനിപ്പിക്കുകയാണുണ്ടായത്. അനുഭവങ്ങളും അറിവും പരന്ന വായനയുമാണ് എന്നെ ഒരു എഴുത്തുകാരിയാക്കിയത്. എന്‍റെ ജീവിത വീക്ഷണം രൂപപ്പെട്ടതും അങ്ങനെയാണ്. അദ്ദേഹത്തിന്‍റെ തീരുമാനം ഒരു സർഗധനന്‍റേതല്ലെന്ന് എനിക്ക് തോന്നി. പക്വത കുറവുള്ള ഒരാളുടെ ജൽപ്പനങ്ങളായേ എനിക്കിതിനേ കാണാൻ കഴിഞ്ഞുള്ളൂ.

ഒരു ദിവസം എനിക്ക് ഓഫീസിൽ കുറച്ചധികം പണിയുണ്ടായിരുന്നു. എന്‍റെ ഡിപാർട്ട്മെന്‍റിൽ കുറച്ചു പേർ ലീവിലായതിനാൽ ആ പണികൂടി ചെയ്‌തു തീർക്കാനുണ്ട്. അന്നും പതിവു പോലെ അദ്ദേഹത്തിന്‍റെ ഫോൺ വന്നു. പ്രത്യേകിച്ചും കാരണമൊന്നുമില്ലാതെ. “നിന്നെ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമാണ്. ഇനി എന്‍റെ ഉമ്മയ്ക്ക് എന്നെ പറ്റിയുള്ള ചിന്തയുണ്ടാവില്ല.”

“അതെന്താ?”

“കാരണം എന്‍റെ പ്രാഥമിക താൽപര്യം തൃപ്തിപ്പെടുത്താൻ കഴിഞ്ഞല്ലോ”

ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി. ഞാൻ സംയമനം വീണ്ടെടുത്തു കൊണ്ട് ചോദിച്ചു.

“പ്രാഥമിക ആവശ്യം എന്ന് ഉദ്ദേശിച്ചത് എന്താണ്?” പൊട്ടിച്ചിരിച്ചു കൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്.

“ഭക്ഷണം, വസ്ത്രം, പാർപ്പിടം”

ഇത് കേട്ട് ഞാൻ ഷോക്കായിപ്പോയി. ഇന്ത്യൻ സമൂഹത്തിൽ പുരുഷന്മാർ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ സ്ത്രീകളെ ആണ് ഉപയോഗപ്പെടുത്തുന്നത്. സ്ത്രീധനം വാങ്ങിച്ചു സ്വത്ത് കൈവശപ്പെടുത്തിയും ഭാര്യയുടെ ശമ്പളം മോഹിച്ചും… അങ്ങനെ… അങ്ങനെ സ്വപ്ന ജീവിതം എത്തിപ്പിടിക്കാൻ നോക്കുന്ന പുരുഷന്മാർ.

സ്ത്രീകളെ ആശ്രയിച്ചാണ് പുരുഷൻ വളരുന്നത്. ശരിക്കും ഉപയോഗിക്കുക തന്നെയാണ്. അതിനുള്ള പ്ലാനുകൾ ഉണ്ടാക്കുന്നു. ഇതിനു മുമ്പും എന്‍റെ ശമ്പളവും ബാങ്ക് ബാലൻസും അറിയാൻ ശ്രമിച്ചിരുന്നു. ഞാൻ ഉപ്പയെയും ഉമ്മയെയും വിളിച്ചു. വിവാഹ നിശ്ചയം നടന്നതു മറന്നേക്കാൻ പറഞ്ഞു. ഇനിയീ നിക്കാഹ് നടക്കില്ല. ഒരാളുടെ അടിമയാവാനും ഇനി ഞാനില്ല. അഭിമാനത്തോടെ ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. വിവാഹ നിശ്ചയ സമയത്ത് കൈമാറിയ മോതിരവും മറ്റ് സമ്മാനങ്ങളും ഞാൻ അന്ന് തന്നെ അയാളുടെ മേൽവിലാസത്തിൽ തിരിച്ചയച്ചു. എന്‍റെ കുടുംബം പൊട്ടിത്തെറിച്ചില്ലന്നേയുള്ളൂ. അല്ലെങ്കിലും ഒരു നല്ല കാര്യത്തിനു മുമ്പ് ഒരു പൊട്ടിത്തെറി നല്ലതാണെന്ന് ഞാനും കരുതി.

ഉള്ളിൽ അനിഷ്ടം വച്ചു കൊണ്ട് മുഖത്ത് സ്നേഹത്തിന്‍റെ ഭാവം വരുത്തി ജീവിക്കുന്നതിനേക്കാൾ നല്ലത് ജീവൻ വെടിയുന്നതാണ്. എനിക്കീ ബന്ധം താൽപര്യമില്ല. എന്‍റെ ഇഷ്ടം ജീവിക്കുന്നതാണ് എനിക്കിഷ്ടം. സമൂഹവും മറ്റ് വിലക്കുകളും അതിനൊരു തടസ്സമാകരുത്. നട്ടെല്ലില്ലാത്ത പുരുഷനൊപ്പം കഴിയുന്നതിനേക്കാൾ നല്ലതാണ് ഏകാകിയായി ജീവിതം നയിക്കുന്നത്. ഞാൻ ചിറകൊടിയാത്ത പക്ഷിയാണ്. എന്‍റെ ആകാശം വിശാലമാണ്. അതിന്‍റെ പരപ്പ് എന്‍റെ വീട്ടുകാർക്കും പിടി കിട്ടിത്തുടങ്ങും എന്നാണ് എന്‍റെ പ്രതീക്ഷ. പിന്നെ വീട്ടിലേയ്ക്ക് ഞാൻ വിളിച്ചത് ഈദ് മുബാറക് പറയാനാണ്. ഒരു പെണ്ണിനും അവളുടെ സ്വാതന്ത്യ്രം പുരുഷനെപ്പോലെ മഹത്തരമാണെന്ന് ഉമ്മയ്ക്കും അപ്പോഴേക്കും മനസ്സിലായിരുന്നു.

സാഗരസംഗമം ഭാഗം- 12

പെട്ടെന്ന് കൃഷ്ണമോൾ എന്തോ ഓർത്ത് അൽപം മയപ്പെട്ടതു പോലെ തോന്നി. വാക്കുകൾ മയപ്പെടുത്തി അവൾ പറഞ്ഞു.

“അല്ലെങ്കിലും അമ്മയുടെ തീരുമാനം തന്നെയാ ശരി. എനിക്കിവിടം മതിയായി. എത്രയും വേഗം നമുക്കിവിടെ നിന്ന് പോകാം.”

കൃഷ്ണമോളുടെ വാക്കുകൾക്കു മുന്നിൽ ഒന്നും മിണ്ടാനാവാതെ നിന്ന എന്‍റെ അടുത്തെത്തി നരേട്ടൻ  പറഞ്ഞു.

“തന്‍റെ ഇഷ്ടം അതാണെങ്കിൽ നമുക്കിവിടെ നിന്ന് എത്രയും വേഗം പോകാം. അമ്മയോട് യാത്ര പറഞ്ഞിട്ട് വന്നോളൂ…”

“എന്നോട് ക്ഷമിക്കൂ നരേട്ടാ. എനിക്കിവിടെ നിന്നാൽ ഭ്രാന്തെടുത്തു പോകും.”

ആ മാറിൽ വീണ് തേങ്ങിക്കരയുമ്പോൾ നരേട്ടൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

“നിന്‍റെ മനോനില എനിക്കു മനസ്സിലാകുന്നുണ്ട് മീരാ… ഇക്കാര്യത്തിൽ നീ തെറ്റുകാരിയല്ല. നിന്‍റേതല്ലാത്ത തെറ്റുകൾക്കാണ് നീയി നാട്ടുകാരുടെ മുമ്പിൽ അപമാനിതയാകേണ്ടി വരുന്നതെന്നും എനിക്കു മനസ്സിലാകുന്നുണ്ട്.”

ഒരു ഭർത്താവെന്ന നിലയിൽ നരേട്ടന്‍റെ വിശാല മനഃസ്‌ഥിതി ഒരിക്കൽ കൂടി വെളിവായ നിമിഷം. മനസ്സിന്‍റെ ശ്രീകോവിലിൽ ഞാൻ പൂജിച്ചു നമസ്കരിക്കേണ്ട ഈശ്വരബിംബം, നരേട്ടൻ ഒരിക്കൽ കൂടി ദൈവത്തിന്‍റെ അവതാരമാണെന്നു തോന്നിപ്പോയ നിമിഷങ്ങൾ. ഇടറുന്ന കാൽ വെയ്പുകളോടെ അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു.

“ഇവിടേയ്ക്കു വരുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ഓർക്കാതിരുന്നതു കഷ്ടമായി പോയി. ഇനി ഇപ്പോൾ ദേവേട്ടനോട് ഞാൻ എന്തു പറയും? സത്യം അറിയുമ്പോൾ ദേവേട്ടൻ എന്തു പറയുമോ ആവോ? അമ്മയെപ്പറ്റിയുള്ള എല്ലാ അഭിപ്രായവും നഷ്ടമാകും.” അവൾ അൽപം മുഖം വീർപ്പിച്ചാണ് അതു പറഞ്ഞത്. അവൾ തുടർന്നു.

“ഏതായാലും മോനേയും ഒരുക്കി ഡ്രസ്സൊക്കെ പായ്ക്കു ചെയ്‌തു വയ്ക്കട്ടെ. ഒരാഴ്ച താമസിക്കുമെന്നു കരുതിയാണ് ഡ്രസ്സൊക്കെ ഇത്രയും എടുത്തത്. ഇനി ഇപ്പോൾ വലിച്ചു വാരിയിട്ടതൊക്കെ അടുക്കി ബാഗിലാക്കണം. ഒരു നല്ല ജോലി തന്നെയാണ് അത്.”

സ്വന്തം മുറിയിലേയ്ക്കു നടക്കുന്നതിനിടയിൽ കൃഷ്ണമോൾ പറഞ്ഞു.

നിറമിഴികളുമായി അമ്മയുടെ മുറിയിലെത്തുമ്പോൾ അമ്മ പാതിമയക്കത്തിലായിരുന്നു. ആ കാൽക്കൽ തൊട്ട നിമിഷം അമ്മ ഞെട്ടി ഉണർന്നു. കണ്ണുനീർ വഴിയുന്ന മുഖമമർത്തി ആ കാലിൽ കെട്ടിപ്പിടിച്ചു കരയുമ്പോൾ അമ്മ അത്ഭുതത്തോടെ ചോദിച്ചു.

“മീര… എന്തിനാണ് മോളെ നീ കരയുന്നത്? നിനക്കിത്ര മനക്കട്ടിയില്ലാതെയായോ? ഒരു കാലത്ത് എന്തും സഹിക്കുന്നവളായിരുന്നല്ലോ നീ. ഫഹദ് സാറിനോടൊപ്പം ഒളിച്ചോടാൻ തയ്യാറെടുത്ത നിന്‍റെ മനക്കട്ടി കണ്ട് ഞാനന്നൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. അച്‌ഛനെ എതിർക്കുവാനും പട്ടിണി കിടക്കാനുമൊക്കെ നിനക്ക് എത്ര ധൈര്യമായിരുന്നു. ഇന്നിപ്പോൾ ആ ധൈര്യമൊക്കെ എവിടെപ്പോയി?

“ശരിയാണമ്മേ… ഫഹദ്സാറിനോടുള്ള ഉള്ളിലുറഞ്ഞ സ്നേഹത്തിന്‍റെ ശക്തിയായിരുന്നു അന്ന് എന്നെ അതിനെല്ലാം പ്രാപ്തയാക്കിയത്. എന്നാലിന്ന് ഞാൻ എന്തും നേരിടാൻ അശക്‌തയായിരിക്കുന്നു. കാലത്തിന്‍റെ വിധിയുടെ ക്രൂരമായ പ്രഹരങ്ങളേറ്റ് ഞാൻ തളർന്നിരിക്കുന്നു. എന്നെ താങ്ങുവാൻ നരേട്ടന്‍റെ കൈകളുണ്ട്. എന്നിട്ടും എനിക്ക് പിടിച്ചു നിൽക്കാനാവുന്നില്ല അമ്മേ…”

“നരനെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ നീ ഭാഗ്യവതിയാണ് മോളെ. മറ്റുള്ളവരുടെ വാക്കുകൾക്ക് നീ വില കൊടുക്കേണ്ട. നീ വില കൊടുക്കേണ്ടത് നരന്‍റെ വാക്കുകൾക്കാണ്, സ്നേഹത്തിനാണ്.”

“അതെനിക്കറിയാമമ്മേ… അതുകൊണ്ടാണ് എനിക്കിവിടെ നിന്നും ഓടിപ്പോകുവാൻ തോന്നുന്നത്. ഇനിയും ഇവിടെ നിന്നാൽ ഞാൻ ഒരു ഭ്രാന്തിയായി പോകും അമ്മേ. മാത്രമല്ല ഒരു പക്ഷെ എനിക്കു വേണ്ടി ജീവിച്ച നരേട്ടനെ എനിക്കു വേദനിപ്പിക്കേണ്ടി വരും. ഒരാത്മഹത്യ അല്ലെങ്കിൽ എല്ലാറ്റിൽ നിന്നും ഒരു ഒളിച്ചോടൽ അതു മാത്രമേ എന്‍റെ മുമ്പിൽ ഇനി പോംവഴിയായുള്ളൂ. എന്‍റെ മകൾ പോലും എന്നെ വെറുത്തു കഴിഞ്ഞു. ഇനി ദേവാനന്ദും കൂടി എല്ലാം അറിഞ്ഞാൽ പിന്നെ ഈ ഭൂമി പിളർന്ന് മറയുകയേ എനിക്കു നിവൃത്തിയുള്ളൂ. ഇവിടെ ഇനിയും തുടർന്നാൽ ഒരുപക്ഷെ അതൊക്കെ സംഭവിക്കും.”

“ഇവിടുത്തെ താമസം അത്രത്തോളം നിന്നെ വേദനിപ്പിക്കുന്നുവെങ്കിൽ നീയിനി ഇവിടെ നിൽക്കണ്ട മീര. മടങ്ങിക്കോളൂ. നിന്നോടും കുടുംബത്തോടുമൊപ്പം അൽപ ദിവസങ്ങൾ കൂടി കഴിയണമെന്നെനിക്കുണ്ടായിരുന്നു. പക്ഷേ നിങ്ങളെയെല്ലാവരേയും കുറച്ചു ദിവസമെങ്കിലും എനിക്കു കാണാൻ കഴിഞ്ഞുവല്ലോ, സന്തോഷമായി. ഇനി മഞ്‌ജുവും കൂടി എത്തിയാൽ ഈ അമ്മയ്ക്കു സമാധാനമായി മരിക്കാം.”

“അമ്മയും നരേട്ടനെപ്പോലെ മരണത്തെപ്പറ്റി പറയുന്നു. അരുതമ്മേ… മറ്റുള്ളവരുടെ മരണത്തെപ്പറ്റി കേൾക്കാൻ ഞാൻ അശക്തയാണ്. പ്രത്യേകിച്ച് എനിക്ക് പ്രിയപ്പെട്ടവരുടെ.” ഞാൻ അമ്മയെ വിലക്കിക്കൊണ്ടു പറഞ്ഞു. വീണ്ടുമൊരിക്കൽ കൂടി ആ കാലിൽ വീണു പൊട്ടിക്കരയുമ്പോൾ ഞാൻ അപേക്ഷിച്ചു.

“എന്നോടു ക്ഷമിക്കൂ അമ്മേ… ഒരു മകളുടെ കടമകൾ പൂർണ്ണമായി നിർവ്വഹിക്കാൻ എനിക്കായില്ല.”

“സാരമില്ല മോളെ… ചിലരോടെങ്കിലും കാലം ഇത്തരത്തിൽ ക്രൂരനാവാറുണ്ട്. സ്വന്തം കടമകൾ പൂർണ്ണമായി നിർവ്വഹിക്കാനാവാതെയാണ് പലരും മണ്ണിനടിയിലേയ്ക്കു മടങ്ങിപ്പോകുന്നത്. പക്ഷെ അത്തരത്തിലൊരനുഭവം എന്‍റെ മക്കൾക്കൊന്നുമുണ്ടാകാതിരിക്കട്ടെ. നിങ്ങളെല്ലാവരും കുടുംബത്തോടൊപ്പം ദീർഘായുസ്സായി സന്തോഷത്തോടെ കഴിയുന്നതു കാണാനാണ് അമ്മയ്ക്കാഗ്രഹം. മരിച്ച് മുകളിൽ ചെല്ലുമ്പോഴും ഞാനതു തന്നെ കാണാൻ ആഗ്രഹിക്കുന്നു.”

“എന്താ മീര… ഇറങ്ങാറായില്ലെ. ഇന്ന് മൂന്നുമണിയ്ക്ക് ഒരു ഫ്ളൈറ്റ് ഉണ്ട്. അതിന് ഞാൻ ബുക്കു ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഇറങ്ങിയാലെ എയർപോർട്ടിൽ രണ്ടുമണിക്കൂർ മുമ്പെങ്കിലും എത്തി ബോർഡിംഗ് പാസ്സ് എടുക്കാനാവുകയുള്ളൂ.”

തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ വാതിൽക്കലെത്തി ധൃതികൂട്ടുകയാണ്. അമ്മ പെട്ടെന്ന് എല്ലാവരേയും അടുത്തേയ്ക്കു വിളിച്ചു കൊണ്ടു പറഞ്ഞു.

“എല്ലാവരേയും ഞാൻ ഒരിക്കൽ കൂടി നല്ലോണം കണ്ടു കൊള്ളട്ടെ. ഇനി എനിക്ക് നിങ്ങളെയൊന്നും കാണുവാൻ ഭഗവാൻ ഇടതന്നില്ലെങ്കിലോ?”

നരേട്ടന്‍റെ പുറകിൽ നിന്നിരുന്ന കൃഷ്ണമോളും, ദേവാനന്ദും, ടുട്ടുമോനും കൂടി നരേട്ടനൊടൊപ്പം മുറിക്കകത്തേയ്ക്കു കടന്നു വന്നു. അവർ അമ്മയുടെ അടുത്തെത്തി. ആ മുഖത്തുറ്റു നോക്കി നിന്നു.

“ടുട്ടുമോനെ എന്‍റടുത്തേയ്ക്കു കൊണ്ടുവന്നേ കൃഷ്ണമോളെ… ഞാനവന് ഒരു ഉമ്മ കൊടുക്കട്ടെ.”

കൃഷ്ണമോൾ അൽപം മടിച്ചു മടിച്ചാണെങ്കിലും ടുട്ടുമോനെയും കൊണ്ട് അമ്മയുടെ അടുത്തെത്തി. സുഖമില്ലാത്ത അവസ്‌ഥയിൽ വലിയ വൃത്തിയൊന്നുമില്ലാതെ കിടക്കുന്ന അമ്മ അവനെ തൊടുന്നതിൽ അവൾക്ക് ഇഷ്ടക്കുറവുണ്ടെന്നു തോന്നി. അമ്മയിൽ നിന്നും രോഗാണുക്കൾ പകരുമോയെന്ന ഭയം.

“മുത്തശ്ശി അവനെ തൊടുകയൊന്നു വേണ്ട. അവൻ ചിലപ്പോൾ കരഞ്ഞെന്നു വരും. ഇപ്പോൾ അവൻ കരഞ്ഞാൽ യാത്രയെല്ലാം അലങ്കോലമാകും.” കൃഷ്ണമോൾ തന്‍റെ കൂർമ്മ ബുദ്ധി ഉപയോഗിച്ച് അത് തടഞ്ഞു കൊണ്ടു പറഞ്ഞു. അതുകേട്ടു നിന്ന എനിക്ക് സഹിച്ചില്ല. കൃഷ്ണമോളുടെ കൈയ്യിൽ നിന്നും ടുട്ടുമോനെ വാങ്ങി അമ്മയുടെ അടുത്തെത്തിച്ച് ആ കവിളിനോടു ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു. അമ്മ മുത്തം നൽകിക്കോളൂ അമ്മേ. അവൻ കരയുകയൊന്നുമില്ല.”

എന്‍റെ കൈകളിലിരുന്ന് ചിരിക്കുന്ന അവനെ അമ്മയുടെ ചുണ്ടോടു ചേർത്തമർത്തുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

ഗദ്ഗദത്തോടെ അമ്മ പറഞ്ഞു. “നിങ്ങൾ എല്ലാവരും നന്നായി വരും മക്കളെ. ഈ മുത്തശ്ശി നിങ്ങളുടെ നല്ല ജീവിതം സ്വർഗ്ഗത്തിലിരുന്നു കാണും.”

നരേട്ടൻ അമ്മയുടെ അടുത്തെത്തി ആ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ പോയി വരാം അമ്മേ. അമ്മയ്ക്ക് വേഗം സുഖംപ്രാപിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.” ആ കൈകളിൽ അൽപ നിമിഷം മുറുകെപ്പിടിച്ച അമ്മ എന്നേയും അടുത്തു വിളിച്ചു. കൃഷ്ണമോളുടെ പക്കൽ കൊച്ചുമോനെ തിരികെ ഏല്പിച്ച് അടുത്തെത്തുമ്പോൾ അമ്മ എന്‍റെ കൈകൾ നരേട്ടന്‍റെ കൈകളോട് ചേർത്തു വച്ചു പറഞ്ഞു.

“നിങ്ങൾ എന്നും ഇതുപോലെ സന്തോഷമായിരിക്കണം. മക്കളും കൊച്ചു മക്കളുമൊക്കെയായിട്ട് ദീർഘനാൾ ജീവിയ്ക്കാനിടവരട്ടെ.”

അമ്മയുടെ ആശീർവ്വാദം ഏറ്റുവാങ്ങി ഞങ്ങൾ നിറഞ്ഞ മനസ്സോടെ നിന്നു. അപ്പോൾ ദീർഘനേരം അമ്മ ഞങ്ങളുടെ കൈയ്യിൽ മുറുകെപ്പിടിച്ചിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ കൈയ്യടർത്തി മാറ്റി അമ്മ പറഞ്ഞു.

പോയി വരൂ മക്കളെ.

തള്ളപ്പശുവിന്‍റെ മുന്നിൽ നിന്നും നിർബന്ധപൂർവ്വം പിടിച്ചു മാറ്റപ്പെട്ട പൈക്കിടാവിനെ പോലെ അമ്മയെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി, നരേട്ടന്‍റെ കൈകളുടെ മുറുകപ്പിടിത്തത്തിലമർന്ന് ഞാൻ മുറിയ്ക്കു പുറത്തു കടന്നു. പൂമുഖത്തെത്തുന്നതു വരെ നരേട്ടൻ എന്‍റെ കൈകളുടെ പിടുത്തം വിട്ടിരുന്നില്ല. ഒരുപക്ഷെ ഞാൻ അമ്മയുടെ അടുത്തു നിന്നും മടങ്ങിപ്പോരാൻ വിസമ്മതിച്ചാലോ എന്ന് അദ്ദേഹം കരുതുന്നതു പോലെ തോന്നി. അദ്ദേഹം പറയുകയും ചെയ്തു. “അൽപം മുമ്പ് ഈ വീട്ടിൽ നിന്നും മടങ്ങിപ്പോകാൻ നിർബന്ധം പിടിച്ച തന്നെയല്ലല്ലോ അമ്മയുടെ മുറിയിലെത്തിയപ്പോൾ കണ്ടത്.”

“അത് പിന്നെ അമ്മയെ വിട്ടു പോരാൻ” ഞാൻ അർദ്ധോക്തിയിൽ നിർത്തി നിറമിഴികളേടെ പുഞ്ചിരിച്ചു.

“അമ്മയെ വിട്ടു പോരാൻ ഒരു വിഷമം അല്ലെ…” നരേട്ടൻ പൂരിപ്പിച്ചു കൊണ്ട് എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടാതെ വിഷാദമഗ്നമായി പുഞ്ചിരിച്ചു. അപ്പോൾ മായ ഞങ്ങളുടെ അടുത്തെത്തി.

“അല്ലാ, നിങ്ങൾ യാത്ര പുറപ്പെടാൻ തയ്യാറായോ? എങ്കിലും ചേച്ചി ഇത്ര പെട്ടെന്ന് ഒരു മടക്കം വേണ്ടായിരുന്നു. നിങ്ങൾക്ക് കുറച്ചു ദിവസം കൂടി അമ്മയെ ശുശ്രൂഷിച്ച് ഇവിടെ കഴിയാമായിരുന്നു.”

“ആഗ്രഹമുണ്ടെങ്കിലും അതു ശരിയാവുകയില്ല മോളെ… ഞാൻ നിന്നോടു പറഞ്ഞിരുന്നില്ലെ എല്ലാം.”

“അതു ശരിയാണ്. എങ്കിലും ധീരയായ എന്‍റെ പഴയ മീര ചേച്ചിയെ കാണുവാൻ ഞാൻ ആഗ്രഹിച്ചു പോയി. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കുവാൻ ചേച്ചിയ്ക്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. ഞങ്ങളെല്ലാം അതിനെ അസൂയയോടെ നോക്കി കണ്ടിട്ടുണ്ട്.”

“ശരിയാണ് മോളെ… ഒരു കാലത്ത് ചേച്ചി അങ്ങനെയായിരുന്നു. പെണ്ണുങ്ങൾ അധികം കരയുന്നതു പോലും തെറ്റാണെന്ന വിശ്വാസക്കാരിയായിരുന്നു ഞാൻ. കരച്ചിൽ കൊണ്ട് ഒന്നും നേടാനാവുകയില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാലിന്ന് ആ ധൈര്യമെല്ലാം ചോർന്നു പോയിരിക്കുന്നു. ആണിനെക്കാൾ കഴിവും തന്‍റേടവുമുള്ളവളെന്ന് കോളേജിലെല്ലാവരും വാഴ്ത്തിയിരുന്നവൾ ഇന്ന് അധീരയായ ഒരു പെണ്ണാണ്. വിധിയുടെ നിരന്തരമായ പ്രഹരം എന്‍റെ ധൈര്യമെല്ലാം ചോർത്തിക്കളഞ്ഞിരിക്കുന്നു.

“ചേച്ചീ ഇനി എനിക്ക് ഒന്നും പറയാനില്ല. എല്ലാം ചേച്ചിയുടെ ഇഷ്ടം. ഒരു കാര്യം എനിക്കു പറയാനുണ്ട്. ചേച്ചിയെ ഇന്നലെ ഇവിടെ വച്ച് കുറ്റപ്പെടുത്തിയവർ ഒരുപക്ഷെ ചേച്ചി ഫഹദ് സാറിനൊപ്പം ജീവിച്ചാലും കുറ്റപ്പെടുത്തുമായിരുന്നു. ചേച്ചീ ഒരു മുസൽമാനെയാണ് വിവാഹം കഴിച്ചതെന്നു പറഞ്ഞ്. പരദൂഷണം പറഞ്ഞു രസിക്കുന്നവർക്ക് എന്തു കിട്ടിയാലും മതിയല്ലോ ചേച്ചീ. മറ്റുള്ളവരുടെ ജീവിതം തകരുന്നത് അവർക്ക് ഒരു പ്രശ്നമല്ല. അവരെയൊക്കെ പരിഗണിക്കാൻ പോയാൽ നമുക്ക് ഒരു ജീവിതമുണ്ടാവുകയില്ലചേച്ചീ.”

“മായമോളെ നീ പറയുന്നത് ശരിയായിരിക്കാം. പക്ഷേ ഇന്നിപ്പോൾ ഞാൻ പറഞ്ഞില്ലെ. എന്തും സഹിക്കാൻ മാത്രമുള്ള ത്രാണി ഇന്ന് എനിക്കില്ല. പോരെങ്കിൽ വയസ്സായിത്തുടങ്ങിയിരിക്കുന്നു. അതും ഒരു കാരണമായിരിക്കാം. ഞാൻ പോയി വരട്ടെ മോളെ…” മായയെ ആലിംഗനം ചെയ്‌ത് യാത്ര പറയുമ്പോൾ കൃഷ്ണമോൾ അടുത്തെത്തി.

“പോയി വരട്ടെ ഡോക്‌ടർ ആന്‍റി.” അവൾ മായയോട് യാത്ര ചോദിച്ചു. മായ അവളെ സ്നേഹപൂർവ്വം ആലിംഗനം ചെയ്‌തു. പിന്നെ ടുട്ടുമോനെ എടുത്ത് മുത്തം കൊടുത്തു.

“നിങ്ങൾ ബാംഗ്ലൂർക്ക് വരണം.” മായ കൃഷ്ണമോളെ ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

“വരാം ആന്‍റീ…” അങ്ങനെ പറഞ്ഞ് ടുട്ടുമോനെയുമെടുത്ത് അവൾ മുന്നേ നടന്നു. അപ്പോൾ മായ അടുത്തു നിന്ന തന്നോടായി പറഞ്ഞു.

“ചേച്ചിയും, നരേട്ടനും ബാംഗ്ലൂർക്ക് വന്ന് അൽപ ദിവസം ഞങ്ങളോടൊപ്പം താമസിക്കണം. എന്‍റെ മക്കൾ അവരുടെ മീര വല്യമ്മയുടെ സൗന്ദര്യത്തെക്കുറിച്ചറിഞ്ഞ് ചേച്ചിയെക്കാണുവാൻ കാത്തിരിക്കുകയാണ്.”

അവൾ പറഞ്ഞതു കേട്ട് ഞാൻ നിശ്ചലം നിന്നു. സൗന്ദര്യം ചിലപ്പോൾ ചിലർക്കെങ്കിലും ഒരു ശാപമാണു കുഞ്ഞെ. അങ്ങിനെ പറയണമെന്ന് തോന്നി. പക്ഷെ പറഞ്ഞതിങ്ങനെയാണ്.

“ഞങ്ങൾ വരാം മോളെ…” ഇനിയും അവിടെ നിന്നാൽ വിങ്ങിപ്പൊട്ടിപ്പോകുമെന്നു തോന്നി. ജനിച്ച വീടിനോടുള്ള അവസാനത്തെ യാത്ര പറച്ചിൽ. ഇനിയും ഈ മണ്ണിലേയ്ക്ക് ഒരു വരവുണ്ടാവുകയില്ല. എനിക്ക് ശാപങ്ങൾ മാത്രം നൽകിയ ഈ മണ്ണ്. ഒരിക്കൽ ഈ വീടും പരിസരവും എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നോർത്തു. മായയും, മഞ്ജുവും ഞാനും സ്വപ്നങ്ങൾ പങ്കു വച്ച് കളിച്ചു ചിരിച്ച വീട്. ആ വീടിന് എനിക്കു നേരെ ഒരു ദുർഭൂതത്തെപ്പോലെ പല്ലിളിച്ചു ചിരിക്കുന്നു.

കൂടുതൽ അവിടെ നിൽക്കാനാവാതെ വേഗം പുറത്തു കടന്നു. നരേട്ടനും, കൃഷ്ണമോളും ടുട്ടുമോനും ദേവാനന്ദും അപ്പോൾ വിളിച്ചു വരുത്തിയ ടാക്സി കാറിനടുത്തു നിന്നിരുന്നു. അവരുടെ അടുത്തെത്താൻ ഞാനും വേഗത്തിൽ നടന്നു. പടിയ്ക്കു പുറഞ്ഞു കടന്ന ശേഷം ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. മായമോൾ നിറകണ്ണുകളുമായി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. വാതിലിനിടയിൽ കൂടി കാണുന്ന പൂമുഖ ഭിത്തിയിലെ അച്‌ഛന്‍റെ ഫോട്ടോയും അപ്പോൾ മാത്രമാണ് ഞാൻ കണ്ടത്.

“മകളെ മാപ്പു തരൂ… എന്ന് ആ കണ്ണുകൾ നിശബ്ദം എന്നോട് യാചിക്കുകയാണോ ചെയ്യുന്നത്. ആ കണ്ണുകളിലെ വിഷാദഭാവം അങ്ങനെ വിളിച്ചു പറയുന്നതായി തോന്നി. ഒരിക്കൽ ഗാംഭീര്യം മാത്രമ നിറഞ്ഞു നിന്നിരുന്ന മുല്ലശേരിൽ മാധവ മോനോൻ എന്ന എന്‍റെ അച്‌ഛന്‍റെ വദനത്തിലേയ്ക്ക് ഒരിക്കൽ കൂടി കണ്ണുകൾ പായിച്ച് നിശബ്ദം ഞാൻ കാറിൽ കയറി. കാർ ഞങ്ങളേയും കൊണ്ട് അതിവേഗം എയർപോർട്ടിലേയ്ക്ക് പാഞ്ഞു.

(തുടരും)

സാഗരസംഗമം ഭാഗം- 11

“ഇനി ഇല്ല…” എന്നു അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ കൂടുതൽ സ്നേഹത്തോടെ വരിഞ്ഞു മുറുക്കി.

“നീ എന്‍റേതു മാത്രമാണു മീര…” അദ്ദേഹത്തിന്‍റെ ആ വാക്കുകളിൽ പഴയ ആവേശം തുടിച്ചു നിന്നു. അന്ന് വൈകുന്നേരം അമ്മയുടെ മുറിയിലെത്തി. അമ്മയുടെ ശരീരം തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ ഒരു സ്റ്റൂളിൽ വച്ച പാത്രത്തിലെ ചൂടുവെള്ളത്തിൽ തുണിമുക്കി ഞാനാശരീരമാസകലം തുടച്ചു വൃത്തിയാക്കി. ഏറെ നാളത്തെ ബെഡ് റെസ്റ്റ് അമ്മയുടെ ശരീരത്തിൽ വ്രണങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരുന്നു. അതുകണ്ട് എന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു.

അപ്പോഴാണ് അയൽപക്കത്തെ, അമ്മയുടെ ഏതാനും സുഹൃത്തുക്കൾ അങ്ങോട്ടേയ്ക്ക് കയറി വന്നത്. അവരെല്ലാം അമ്മയുടെ പഴയകാല സുഹൃത്തുക്കൾ ആയിരുന്നു. അവർ ചിരിച്ചു കൊണ്ട് എന്നോടും അമ്മയോടും കുശലന്വേഷണം നടത്തി.

“അല്ല ദേവകിയമ്മേ മക്കളെല്ലാം വന്നിട്ടുണ്ടെന്നു തോന്നുന്നു. അല്ലാ ഇതാരാ മീരമോളല്ലെ… ഞങ്ങളെയൊക്കെ മറന്നുവോ?…”

എൺപതിനോടടുത്ത പ്രായമുള്ള അവരിൽ പലരേയും എനിക്ക് പണ്ടേ പരിചയമുള്ളവരായിരുന്നു. എന്‍റെ സുഹൃത്തുക്കളുടെ  അമ്മമാരും കൂടിയായ അവർ അടുത്തെത്തി എന്നെ സൂക്ഷിച്ചു നോക്കിപ്പറഞ്ഞു.

“പ്രായം ഇത്രയുമായിട്ടും മീരയുടെ സൗന്ദര്യത്തിന് ഒരു കുറവുമില്ല. എന്‍റെ ഇന്ദുമോൾ എപ്പോഴും പറയും മീരയുടെ സൗന്ദര്യത്തെപ്പറ്റി. വെറുതെയല്ല, പണ്ട് കോളേജിൽ പഠിപ്പിച്ചിരുന്ന ആ സാറിന് തന്നെക്കണ്ട് അത്രയ്ക്ക് ഇഷ്‌ടമായത്.”

നാണിയമ്മ പറയുന്നതു കേട്ട് ഞാൻ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ. അപ്പോൾ അമ്മ ഉത്സാഹത്തോടെ പറയുന്നതു കേട്ടു.

“പണ്ടത്തെ ആ സൗന്ദര്യമൊക്കെ എന്‍റെ മീരമോൾക്ക് എപ്പോഴെ നഷ്ടപ്പെട്ടു. മുട്ടറ്റം എത്തിയിരുന്ന ആ മുടിയ്ക്ക് തന്നെ എന്തൊരു ഭംഗിയായിരുന്നു. ഇപ്പോഴതെല്ലാം കൊഴിഞ്ഞു പോയില്ലെ?…”

“അല്ല വല്ല നാട്ടിലും പോയിക്കിടന്നാൽ അങ്ങിനെയൊക്കെത്തന്നെയെ വരൂ… നമ്മുടെ നാട്ടിലേതു പോലെയൊന്നുമായിരിക്കില്ലല്ലോ അവിടെ. പിന്നെ മനഃപ്രയാസവും കുറച്ചൊന്നുമല്ലല്ലോ അനുഭവിച്ചിട്ടുള്ളത്… ” അമ്മ തുടർന്നു.

“അല്ല… എന്തിനായിരുന്നു ദേവകിയമ്മെ ആ കുട്ടിയെ ആ സാറ് കല്യാണം കഴിച്ചിട്ട് അവിടെ നിന്നും പിടിച്ചു കൊണ്ടു പോന്നത്. അത് കുറച്ചു കഷ്ടമായിപ്പോയിട്ടോ. എങ്കിലും ഒരാളിന്‍റെ കൂടെ അഞ്ചാറു ദിവസം കഴിഞ്ഞ ഒരു പെണ്ണിനെയല്ലേ, ഒരു വിഷമവും കൂടാതെ മറ്റൊരാൾക്കു പിടിച്ച കൊടുത്തത്. അതും പോലീസിന്‍റെ സഹായത്തോടെ പിടിച്ചിറക്കി കൊണ്ടു വന്നിട്ട്. ഇന്നാട്ടിലെങ്ങും കേട്ടു കേൾവി പോലും ഇല്ലാതിരുന്ന കാര്യായിപ്പോയി അത്.” മീനാക്ഷിയമ്മയുടെ വാക്കുകൾ കേട്ട് ഭൂമി തുരന്ന് താഴേയ്ക്കിറങ്ങിപ്പോവുന്നതായി തോന്നി. അമ്മയുടെ മുഖവും വിവർണ്ണമാവുന്നത് ഞാൻ കണ്ടു. പക്ഷേ അമ്മ പെട്ടെന്നു തന്നെ നിയന്ത്രണം വീണ്ടെടുത്ത് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അന്ന് മാധവേട്ടന് അങ്ങിനെയൊക്കെ തോന്നി. അക്കാര്യത്തിൽ അദ്ദേഹത്തിന് പിന്നീട് പശ്ചാത്താപവും ഉണ്ടായിരുന്നു.” അമ്മ സ്വയം നിയന്ത്രിച്ച് പറഞ്ഞു നിർത്തി.

“അതെയതെ… അക്കാര്യം ഓർക്കുമ്പോൾ ഞങ്ങൾക്കൊക്കെ ഇങ്ങോട്ടുവരാനൊരു നാണക്കേടാ കേട്ടോ. പിന്നെ ദേവകിയമ്മയുടെ മനസ്സു നല്ലതാണല്ലോ എന്നോർത്താ ഞങ്ങളൊക്കെ ഇങ്ങോട്ടു വരുന്നേ. എന്തായാലും ഇപ്പോ സുഖമാണോ കുഞ്ഞെ. എന്താ അയാളുടെ പേര്. വിഷ്ണു നാരായണനെന്നോ മറ്റോ അല്ലേ? ഒരു കോളേജ് പ്രൊഫസർ…”

“അതെ നരേട്ടൻ. അദ്ദേഹത്തിനൊടൊപ്പം എനിക്കു സുഖമാണ്.” മീനാക്ഷിയമ്മയുടെ ചോദ്യം കേട്ട് ഞാൻ വിക്കി വിക്കി പറഞ്ഞു.

“അതെയതെ… ഒരു ഉളിപ്പുമില്ലാതെ രണ്ടു കെട്ടിയേച്ച് പറയുന്നത് കേട്ടില്ലേ? കെട്ടിച്ച അച്‌ഛനും കൊള്ളാം കെട്ടിയ മോളും കൊള്ളാം…”

വീടിനു തൊട്ടപ്പുറത്തുള്ള നാക്കിനെല്ലില്ലാത്ത മേരിചേച്ചിയുടെ വകയായിരുന്നു അത്. എന്തായാലും എല്ലാം കേട്ടപ്പോൾ ചെവി പൊത്തി അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നി. നിമിഷങ്ങൾക്കകം അസഹത്യയോടെ മുറി വിട്ടു പോരുമ്പോൾ മേരി ചേച്ചി പറയുന്നതു കേട്ടു.

“എന്നാലും ഇപ്പഴത്തെ പെണ്ണുങ്ങളുടെ മനക്കട്ടി അപാരം തന്നെ. ഒരാളെ സ്നേഹിച്ച്, കല്യാണം കഴിച്ച് വഞ്ചിച്ചേച്ച് മറ്റൊരാളെ കെട്ടുക. പാവം ആ സാറ്… കുറെ നാൾ ഭ്രാന്തനായി നടന്നെന്നു കേട്ടു…”

എല്ലാം കേട്ട് ക്ഷമയോടെ പ്രതികരിക്കുന്ന അമ്മയുടെ ശബ്ദവും അവൾ കേട്ടു.

“അതിനെല്ലാ കുറ്റവും നിങ്ങൾ മീരമോളുടെ തലയിൽ കെട്ടിവയ്ക്കുന്നതെന്തിനാ… ഇവിടത്തെ മാധവേട്ടനാ എല്ലാറ്റിനും കാരണക്കാരൻ.”

“ആ.. അതു ശരിയായിരിക്കാം. പക്ഷേ ഉള്ളതു പറയാമല്ലോ ദേവകിയമ്മെ… ആ പ്രായത്തിൽ പെൺപിള്ളേർക്ക് കുറെ അടക്കോം, ഒതുക്കാം ഒക്കെ വേണം. അതില്ലാതെ പോയതിന്‍റെ കുറ്റമാ മീര അനുഭവിച്ചത്. ഞങ്ങടെ പെണ്മക്കളെയൊക്കെ ഞങ്ങൾ നല്ല നിയന്ത്രണത്തിലാ വളർത്തിയത്. അതുകൊണ്ട് അവരൊന്നും അങ്ങിനെ പോയില്ല.”

എന്തും വെട്ടിത്തുറന്നു പറയുന്ന മേരി എന്ന ആ സ്ത്രീയുടെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് കല്യാണിയമ്മ പറയുന്നതു കേട്ടു.

“എല്ലാം പഴയ കാര്യങ്ങളല്ലെ മേരി. നമ്മളിനി അതൊക്കെ കുത്തിപ്പൊക്കി വയ്യാതെ കിടക്കുന്ന ദേവകിയെ വേദനിപ്പിക്കുന്നതെന്തിനാ. നമ്മൾ വന്നത് അവളുടെ അസുഖവിവരം അന്വേഷിക്കാനല്ലെ?”

തുടർന്ന് അവർ അമ്മയുടെ അസുഖ വിവരം അന്വേഷിക്കുന്നതു കേട്ടു. വല്ലാതെ അപമാനിതയാക്കപ്പെട്ടതായി തോന്നി. മുറിയിൽ വന്നിരുന്ന് പൊട്ടിക്കരയുമ്പോൾ എല്ലാം കേട്ടു നിന്ന മായ അടുത്ത് വന്ന് സമാശ്വസിപ്പിച്ചു.

“ഇതെല്ലാം നമ്മുടെ നാട്ടുകാരുടെ സ്വഭാവമാണ് ചേച്ചി. ആർക്കെങ്കിലും ഒരു വീഴ്ച പറ്റിയാൽ അവരെ കുത്തി നോവിക്കുക. ഉള്ളതും, ഇല്ലാത്തതും പറഞ്ഞു നടന്ന് രസിക്കുക. ഈ പറയുന്ന മേരി ചേച്ചിയുടെ ഒരു മകൻ മയക്കുമരുന്നിന് അടിമയാ. എന്നിട്ട് അവർ വലിയ നേരസ്‌ഥയായത്. അവനവന്‍റെ കണ്ണിലെ കോലു കണ്ടില്ലാന്ന് നടിച്ച് മറ്റുള്ളോരുടെ കണ്ണിലെ കരടെടുക്കാനാ എല്ലാവർക്കും താൽപര്യം.”

മായ എന്നെ സമാശ്വസിപ്പിക്കാനായി വീണ്ടും അതുമിതും പറഞ്ഞു കൊണ്ടിരുന്നു.എന്നാൽ എന്‍റെ മനസ്സിന്‍റെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിപ്പോയിരുന്നു. അന്യനാട്ടിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടവരാതിരുന്നതു കൊണ്ട് ഇത്രത്തോളം അപമാനവും, കുറ്റബോധവും സഹിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞു പോയിട്ടും ഞാൻ മറ്റൊരാളുടെ ഭാര്യയായി. രണ്ടുകുട്ടികളുടെ അമ്മയും, മുത്തശ്ശിയുമായി ക്കഴിഞ്ഞിട്ടും പഴയതൊക്കെ ഓർമ്മിക്കുന്ന നാട്ടുകാർ എന്നെ വെറുതെ വിടുവാൻ ഭാവമില്ല.

ഇവിടെ ഇപ്പോൾ അഗ്നിയിൽ ചവുട്ടി നിൽക്കുന്ന പ്രതീതിയാണ് എനിക്കുണ്ടാകുന്നത്. ഉള്ളിലെ പുണ്ണിൽ വീണ്ടും വീണ്ടും കുത്തി രസിക്കുന്നവർ. എന്നെ അഗ്നിയിലെന്ന പോലെ ചുട്ടു നീറ്റുകയും പൊറുക്കാനാവാത്ത പാപമായിരിക്കാം.

എത്ര ജന്മങ്ങൾ കഴിഞ്ഞാലും പരിഹാരമില്ലാത്ത പാപകർമ്മം. ഒരു മനുഷ്യനോടു ചെയ്യാവുന്ന ഏറ്റവും വലിയ അപരാധം. പക്ഷേ എന്‍റെ അച്‌ഛൻ മൂലം സ്വയമറിയാതെ ചെയ്ത തെറ്റിന് ഞാൻ ഇഞ്ചിഞ്ചായി നീറിയത് കുറച്ചൊന്നുമല്ലല്ലോ.

സ്വന്തം ജീവിതത്തേയും കുടുംബത്തേയും ബലി കഴിച്ച് കുറെനാൾ വിഭ്രാന്തിയിൽ ജീവിക്കുകയും ചെയ്‌തു. ഒടുവിൽ നരേട്ടന്‍റെ സ്നേഹം ഒന്നുമാത്രമാണ് ആ സ്ഥിതിയിൽ നിന്നും എന്നെ കരകയറ്റിയത്.

ഇന്നിപ്പോൾ ഈ നാട്ടിൽ വച്ച് വീണ്ടും ക്രൂശിക്കപ്പെടുമ്പോൾ ആ പഴയ സ്‌ഥിതിയിലേയ്ക്ക് വീണ്ടും വഴുതി വീഴുകയാണെന്ന തോന്നൽ വയ്യ. ഇവിടെ നിന്ന് എത്രയും വേഗം രക്ഷപ്പെടണം. ഈ വീട് ഈ അന്തരീക്ഷം ചുറ്റുപാടുകൾ എല്ലാം എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു.

ഒരിക്കൽ കൂടി കുടുംബത്തിന് എന്നെ നഷ്ടപ്പെടുവാൻ വയ്യാ. നരേട്ടനെ വേദനിപ്പിക്കുവാനും. അതെ ഇവിടെ ഞാൻ സ്വാർത്ഥയാവുകയാണ്. എല്ലാറ്റിൽ നിന്നും ഓടിയൊളിക്കുവാൻ പഴയതെല്ലാം മറക്കുവാനുള്ള വെമ്പൽ മനസ്സിനെ കീഴടക്കുന്നു. അന്നു രാത്രിയിൽ ധൃതി പിടിച്ച് പെട്ടിയും സാമാനങ്ങളും പായ്ക്കു ചെയ്യുമ്പോൾ മായ അടുത്തു വന്നു ചോദിച്ചു.

“ചേച്ചീ പോകാനുള്ള ഒരുക്കത്തിലാണോ… എന്തിനാ ചേച്ചീ… ഒരു ഭീരുവിനെപ്പോലെ ഈ ഒളിച്ചോടൽ. ചേച്ചി അതിന് തെറ്റൊന്നും ചെയ്‌തിട്ടില്ലല്ലോ.”

“ഇല്ല മോളെ… ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ചേച്ചിയുടെ മനഃസാക്ഷിയും ചേച്ചിയെ ചുട്ടു നീറ്റുന്നുണ്ട്. ചേച്ചിയുടെ കയ്യിൽ നിന്നും വന്നിട്ടുണ്ട് കുറെ തെറ്റുകൾ. അന്ന് മരിക്കേണ്ടി വന്നാൽ പോലും എനിക്ക് മറ്റൊരു വിവാഹത്തിന് വഴങ്ങാതെ ഉറച്ചു നിൽക്കാമായിരുന്നു. പക്ഷേ ഫഹദ്സാറിനെ, അച്‌ഛന്‍റെ സ്വാധീനം കൊണ്ട് ജയിലിലിട്ട് കൊല്ലുമെന്ന സ്‌ഥിതി വന്നപ്പോൾ എനിക്ക് അച്‌ഛന് വഴങ്ങിക്കൊടുക്കാതെ നിവൃത്തിയില്ലെന്നു വന്നു. സാറിനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഞാൻ അന്ന്…”

തുടർന്ന് മുഴുമിയ്ക്കാനാകാതെ പൊട്ടിക്കരഞ്ഞ എന്നെ മായ തലോടിക്കൊണ്ടു പറഞ്ഞു.

“സാരമില്ല ചേച്ചീ… പഴയതൊന്നും ഇനി ഓർക്കണ്ട. ഇന്ന് ചേച്ചി ഭാര്യയും അമ്മയുമായവളാണ്. ചേച്ചിയുടെ കുടുംബത്തോടുള്ള നീതിയാണ് ചേച്ചിയ്ക്കിന്ന് വലുത്. പോരാത്തതിന് നരേട്ടൻ ചേച്ചിയെ അത്രമാത്രം സ്നേഹിക്കുകയും ചെയ്യുന്നു.”

“ശരിയാണ് മോളെ… ഇനിയും ഇവിടെ നിന്നാൽ എനിക്കു ഭ്രാന്തു പിടിക്കും. അതാണ് ഞാൻ മടങ്ങി പോകാൻ തീരുമാനിച്ചത്. നീ അമ്മയുടെ കാര്യങ്ങൾ ശരിയ്ക്കു നോക്കണം. നമ്മുടെ അമ്മ ഒരുപാട് പാവമാണ്. നമുക്കു വേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറായവളാണ്. അമ്മയ്ക്ക് ഒന്നും സംഭവിക്കാതെ നീ നോക്കണം. ചേച്ചി ഇനി ഇങ്ങോട്ട് വരികയില്ല.”

“ശരി ചേച്ചീ… ചേച്ചീ മടങ്ങിപ്പോയ്ക്കോളൂ. അമ്മയുടെ കാര്യങ്ങൾ ഞാൻ നല്ലോണം നോക്കിക്കോളാം. അമ്മയ്ക്കു വേണ്ടിയാണ് ഞാൻ എന്‍റെ ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ച് ഇവിടെ വന്നു നിൽക്കുന്നത്.

“അവരെയെല്ലാം ഞാൻ അന്വേഷിച്ചതായി പറയണം. പിന്നെ മഞ്ജുവിനേയും കുടുംബത്തേയും കണ്ടിട്ട് കുറെ നാളുകൾ ആയി. ങാ… ഇനി ഞാനും നരേട്ടനും കൂടി ഒരു യാത്ര പുറപ്പെടുന്നുണ്ട്. അപ്പോൾ നിങ്ങളെയൊക്കെ കാണാൻ അങ്ങോട്ടെയ്ക്ക് വരാം. അപ്പോഴേയ്ക്കും അമ്മയെ സുഖപ്പെടുത്തി നീ ബാംഗ്ലൂർക്ക് കൊണ്ടു പോകണം.”

മായ കുറെ നേരം എന്നെ കെട്ടിപിടിച്ച് കരഞ്ഞു. അവൾക്കും, മഞ്ജുവിനും എന്നോടുള്ള പഴയ സ്നേഹം ഇപ്പോഴും നിലനിൽക്കുന്നതറിഞ്ഞ് ഞാൻ സന്തോഷിച്ചു. പിറ്റേന്ന് കാലത്ത് പെട്ടിയും സാമാനങ്ങളുമൊരുക്കി ഞാൻ മുറിയിൽ ഏകയായിരിക്കുമ്പോൾ നരേട്ടനും കൃഷ്ണമോളും അങ്ങോട്ടേയ്ക്ക് കടന്നു വന്നു.

“അല്ല… അമ്മ തിരിച്ചു പോകാൻ ഒരുങ്ങുകയാണോ? ഇവിടുത്തെ താമസം മതിയായോ അമ്മയ്ക്ക്?” നരേട്ടന്‍റെ കണ്ണുകളിലെ പകപ്പും കൃഷ്ണമോളുടെ അതിശയോക്തി കലർന്ന ചോദ്യത്തിനും മുന്നിൽ ഞാൻ ഉത്തരമില്ലാതെ നിന്നു. മനസ്സു മൂകമായി മന്ത്രിച്ചു.

അതെ കൃഷ്ണമോളെ… ഒരിക്കൽ കൂടി എനിക്ക് ഇവിടെ നിന്ന് നിർബന്ധപൂർവ്വം പടിയിറങ്ങേണ്ടി വന്നിരിക്കുന്നു. ഒരിക്കൽ എന്‍റേതല്ലാത്ത തെറ്റിന് ഈ മണ്ണിൽ നിന്നും നിർബന്ധപൂർവ്വം പടിയിറക്കപ്പെട്ടവളാണ് ഞാൻ. കഴുകൻ കൊത്തി വലിക്കുന്ന ഹൃദയ വേദനയോടെയാണ് ഞാനന്നീ പടികളിറങ്ങിയത്.

ഫഹദ്സാറിനായി ഓരോ നിമിഷവും മിടിയ്ക്കുന്ന ഹൃദയവും പറിച്ചെടുത്തു കൊണ്ട് അന്നെനിക്കീ നാടുവിടേണ്ടി വന്നു. അന്നീ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ അനുഭവേദ്യമായ കോളിളക്കങ്ങൾ അതേ അളവിൽ ഇന്നും മനസ്സിനെ പിന്തുടരുന്നു. അടങ്ങാത്ത മനസ്സിന്‍റെ അശാന്തമായ തിരയിളക്കങ്ങൾ.

ഓർമ്മയുടെ ചുഴിയിൽ ഞാൻ ഇന്നും ഏകയായി നട്ടം തിരിയുന്നു. ആരുടെയൊക്കെയോ ശാപവചനങ്ങൾ എന്‍റെ ഹൃദയത്തെയും ജീവിതത്തെയും വിടാതെ പിന്തുടരുന്നു.

പിടയുന്ന മനസ്സിന്‍റെ ഉണങ്ങാത്ത മുറിവുകൾക്ക് ആരാണ് തൈലം പുരട്ടിത്തലോടാനെത്തുക? ഒരിറ്റു സ്നേഹ ജലത്തിനായി, ആശ്വാസത്തിന്‍റെ കുളിർനീരിനായി തനിക്കിന്നു ചുറ്റും പരതേണ്ടി വന്നിരിക്കുന്നു. അമ്മയൊഴിച്ച് ആരും എന്നെ തിരിച്ചറിയുന്നില്ല. ആരും…. ഒരു പക്ഷെ നരേട്ടൻ പോലും.

അറിയാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ആരും കാണാതെ തുടച്ചു നീക്കി പിന്തിരിഞ്ഞു നടക്കുമ്പോൾ കൃഷ്ണമോൾ പുറകിൽ നിന്നും പറയുന്നതു കേട്ടു.

“അമ്മയ്ക്കിവിടെ ശ്വാസം മുട്ടിത്തുടങ്ങിയെന്നു തോന്നുന്നു. കരയിൽ പിടിച്ചിട്ട പരൽ മീനിന്‍റെ അവസ്‌ഥയിലാണ് അമ്മയിപ്പോൾ എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ചെയ്തു പോയ തെറ്റുകൾ കൂർത്ത ശരങ്ങൾ പോലെ അമ്മയെ വിടാതെ പിന്തുടരുന്നുണ്ട് അല്ലേ അമ്മേ? നാട്ടുകാരുടെ വക കുത്തുവാക്കുകൾ വേറെയും. ഞാനെല്ലാം മാറി നിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുമ്പോൾ അമ്മ ഓർക്കേണ്ടതായിരുന്നു. ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്ന്. പ്രത്യേകിച്ച് ഞങ്ങളുടേയും അച്‌ഛന്‍റെയും മനസ്സിനെ…”

കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ കൃഷ്ണമോൾ എന്നെ കുത്തിമുറി വേൽപിക്കുകയാണെന്നു മാത്രം മനസ്സിലായി. അവൾ പറയുന്നതെന്താണെന്ന് അവൾക്കറിയില്ലല്ലോ എന്നും അപ്പോൾ മനസ്സിലോർത്തു. അവളുടെ മുന്നിൽ എന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട അമ്മയായിരുന്നു ഞാൻ. അതിനി മാറുകയില്ലെന്നും മനസ്സിലോർത്തു.

(തുടരും)

പരിണാമം

“രേവു…”

“ഇന്ന് ഓഫീസിൽ വേഗമെത്തണം താനെന്നെയൊന്ന് സഹായിക്കാൻ വന്നാൽ നന്നായി.” പ്രാതൽ കഴിച്ചു കൈകഴുകുന്നതിനിടയിൽ നന്ദൻ വിളിച്ചു പറഞ്ഞു.

അല്ലെങ്കിലുമീ നന്ദേട്ടനിതൊരു പതിവാണ് രേവതിയുള്ളിൽ ചിരിച്ചു. എന്തൊക്കെ തയ്യാറാക്കി വച്ചാലും പോകുന്ന നേരത്ത് വല്ലാത്തൊരു തിരക്കാണ്.

ഉച്ചയൂണിനെത്തുമ്പോഴേക്കും മെഴുക്കുപുരട്ടിയുണ്ടാക്കാനായി കായ അരിഞ്ഞെടുക്കുകയായിരുന്നു രേവതി. ഇന്നലെ ജാനു, അടുക്കള ജോലികൾ തീർത്ത് പോകാനൊരുങ്ങുന്നതിനിടയിലാണ് തറവാടിന്‍റെ പാചകപ്പുരയോട് തൊട്ടുനില്ക്കുന്ന വാഴക്കൂട്ടത്തിൽ നിന്നൊരു കായക്കുല വെട്ടിക്കൊണ്ടു വന്നത്. ഇന്ന് മെഴുക്കുപുരട്ടി ഉണ്ടാക്കണമെന്നപ്പോഴേ തീരുമാനിച്ചതായിരുന്നു.

കായമെഴുക്കുപുരട്ടി കൂട്ടിയുള്ള ഊണിനോളം സംതൃപ്‌തി മറ്റൊന്നിനുമില്ല നന്ദേട്ടന്. ജാനു, കായക്കുലയോടൊപ്പം ഉണ്ണിപ്പിണ്ടി മുറിക്കാൻ മറന്നതാണാവോ!

ഇന്ന് ജാനൂനോടത് ഓർമ്മിപ്പിക്കണം.

“രേവൂ നീയെവിട്യാ…”

ദേ നന്ദേട്ടൻ പിന്നേം വിളിച്ചു. തിടുക്കത്തിലാണു ചെന്നത്

തേച്ചുവെച്ച ഷർട്ടിന്‍റെ ബട്ടൺ തിരക്കിട്ട് വിടൂവിക്കാൻ ശ്രമിച്ചിട്ട് ശരിയാവാത്തതിന്‍റെ ദേഷ്യം മുഴുവൻ മുഖത്തുണ്ട്. ചിരി വന്നു.

സഹായത്തിനുതാനെപ്പോഴും കൂടാറുള്ളതുമാണല്ലോ! എത്താനിത്തിരി വൈകിയതിന്‍റെ പരിഭവവുമുണ്ട്. ഷർട്ടു ധരിക്കാൻ പാകത്തിലാക്കി കയ്യിലേൽപ്പിച്ച് നിന്നപ്പോൾ, പതിവുപോലെ നന്ദേട്ടൻ അഭിമുഖമായി മുന്നിൽ നിന്നു.

തന്‍റെ ഡ്യൂട്ടിയാണല്ലോ അത്. മുകളിൽ നിന്നു താഴെവരെയുള്ള ബട്ടനുകളോരോന്നായി ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ രാത്രി അദ്ദേഹമുറങ്ങിയ സമയത്ത് ശ്രീത വിളിച്ച കാര്യം പറഞ്ഞില്ലല്ലോ എന്നോർത്തത്

എഴുത്തുകാരനായ നന്ദേട്ടന്‍റെ ആരാധകരിലൊരാളാണ് ശ്രീത എല്ലാവരേയും കുറിച്ചുള്ള ചെറുവിവരണം നന്ദേട്ടൻ നല്കിയിട്ടുള്ളതിനാൽ ശ്രീത വിളിച്ചപ്പോൾ പെട്ടന്നു മനസ്സിലാക്കാൻ സാധിച്ചു.

പക്ഷേ…

ആ ഫോൺ തന്നെ അന്വേഷിച്ചുള്ളതായിരുന്നുവെന്നത് അതിശയമുണ്ടാക്കി, ഇനിയേതായാലും വന്നിട്ടു പറയാം..

നന്ദേട്ടന് കുടിക്കാനുള്ള വെള്ളംബോട്ടിലിൽ നിറച്ചു കവറിലിട്ട് തിടുക്കത്തിൽ ഗെയിറ്റ് തുറക്കുമ്പോഴേക്കും ആളരികിലെത്തി.

“രേവൂ, ഇന്നെന്‍റെ നഖമൊന്നു കട്ടു ചെയ്തു തരണം. വൈകീട്ടു മതി”

“ചെയ്യാലോ… വിളക്ക് കൊളുത്തുന്നതിന് മുമ്പെന്‍റെയരികിൽ വന്നേക്കണം. ഇല്ലെങ്കിലിന്നു നടക്കില്ല പറഞ്ഞേക്കാം..” ഗൗരവം നടിച്ചു.ആ മുഖത്തേക്ക് നോക്കി.

“ഈ നിയമം പതിവുള്ളതല്ലേ? വൈകാതിരിക്കാനടിയൻ ശ്രമിച്ചേക്കാമേ” നന്ദേട്ടന്‍റെ പുതിയ വിനയം കണ്ടു പൊട്ടിച്ചിരിച്ചു പോയി.

യാത്ര പറഞ്ഞുള്ള പോക്ക് മിഴിയനക്കാതെ നോക്കി നിന്നൊടുവിൽ ഗെയ്റ്റ് അടച്ച് അകത്തേയ്ക്കു കയറുമ്പോഴുള്ളിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ തലയുയർത്തി വന്നു. ജാനു വന്നുവെന്നു തോന്നുന്നു.

സിങ്കിലെ പാത്രങ്ങൾ തമ്മിൽതമ്മിൽ കലപിലക്കൂട്ടുന്നതിൽ മത്സരിക്കുന്ന ശബ്ദമുച്ചത്തിൽ കേൾക്കുന്നുണ്ട്.

നെല്ലിക്കക്കൊണ്ടൊരു ചമ്മന്തിയുണ്ടാക്കാൻ ജാനുനോട് പറയുമ്പോഴാണ് മൊബൈലൊച്ചയിട്ടത്.

നന്ദേട്ടന്‍റെ കോളാണല്ലോ! കാതോട് ചേർക്കുമ്പോൾ ആ ശബ്ദം

“രേവൂ… ഇന്നലെ ശ്രീത വിളിച്ചിരുന്നുവല്ലേ?”

അപ്പോഴേക്കും നന്ദേട്ടനറിഞ്ഞുവോ…! അല്ലെങ്കിലും ഓഫീസിലെത്തിയാലാണല്ലോ നന്ദേട്ടനൊന്നാശ്വസിക്കുക. തന്‍റെ ഇരിപ്പിടത്തിലമർന്നു കഴിഞ്ഞാൽ ജോലികൾക്കിടയിൽ ഗ്രൂപ്പൂകളില്‍ ഒക്കെയൊന്ന് കയറിയിറങ്ങുന്ന പണിയുമുണ്ടല്ലോ

“ശരിയാ നന്ദേട്ടാ.. രാവിലത്തെ തിരക്കിനിടയിൽ പറയാൻ വിട്ടു.”

“എന്തു തീരുമാനിച്ചു…?”

“നന്ദേട്ടൻ പറയൂ”

“ശരി രേവൂ… വന്നിട്ടു സംസാരിക്കാം”

“ഉം”  നന്ദേട്ടൻ തന്നോടെന്താണിനി പറയുക? എന്തായാലും അദ്ദേഹമെത്തട്ടെ.

ഓഫീസിൽ നിന്നു വന്നൂണും കഴിച്ച് തിരക്കിട്ടു തിരിച്ചു പോകുമ്പോഴും, ഇന്നത്തെയൂണിന്‍റെ മെഴുക്കുപുരട്ടിയും നെല്ലിക്കച്ചമ്മന്തിയും കേമായെന്ന്  പറയാൻ നന്ദേട്ടൻ മറന്നില്ല.

അപ്പോഴും ശ്രീതയുടെ കാര്യം വൈകിട്ട് സംസാരിക്കാമെന്ന് വീണ്ടും ഓർമ്മിപ്പിച്ചു.

നന്ദേട്ടന് ചൂടുള്ള പരിപ്പുവടയും ആവി പറക്കുന്ന കാപ്പിയുമായി ഡൈനിംഗ് റൂമിലേക്ക് നടക്കുമ്പോൾ എല്ലാം ദിവസവും ഓഫീസിൽ നിന്നെത്തിയാലുള്ള പതിവ് കുളിയും കഴിഞ്ഞദ്ദേഹം തന്നെ കാത്തിരിപ്പുണ്ടായിരുന്നു.

എന്നുമെല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന ഏറ്റവും നല്ല നിമിഷം. തിരക്കുകളില്ലാത ഇങ്ങനെയുള്ളയിരിപ്പെ-ന്തൊരു സുഖമാണെന്നോ!

പടിഞ്ഞാറേ തിണ്ണയിലെന്നും പോക്കുവെയിൽ വന്നീ കാഴ്ച്ചയൊളിഞ്ഞു നിന്നു നോക്കാറുണ്ട്.

ദേ, ഇന്നും പോകാൻ മടിച്ചു നില്ക്കുന്ന പോലെ… ഇന്നിന്‍റെ നികുഞ്ചത്തിൽ കയറി ആഴിയിലേക്കു മടങ്ങാൻ നേരവുമിങ്ങോട്ടെത്തി നോക്കയാണ്. ഇതൊരു സന്തുഷ്ട ദാമ്പത്യത്തിന്‍റെ മനോഹര തീരമാണെന്നവരെന്നേ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

ഡൈനിംഗ് റൂമിന്‍റെ ബാൽക്കണിയുടെ ഡോറിനരികിലുള്ള സെറ്റിയിൽ തന്നോടു ചേർന്നിരിക്കുന്ന നന്ദന്‍റെ ഇടതുകാൽ മടിയിലേക്കെടുത്തു വെച്ചു രേവതി, നഖങ്ങൾ പതിയെ കട്ട് ചെയ്യാനാരംഭിച്ചു.

“ഏയ് രേവൂ, പതുക്കെ…”

“എന്താ നന്ദേട്ടായിത്, ഇത്ര പേടിയോ? കുഞ്ഞുമക്കളെപോലെ.. അല്ലെങ്കിലും നന്ദേട്ടൻ വെണ്ണപ്പുല്ലല്ലേ? കട്ടറുകൊണ്ട് ചെയ്യുമ്പോളെങ്ന്യാ വേദനിക്കാ..”

“ശരിയാണ്. എന്നാലുമൊരു പേടില്ലാതില്ല. ആ.. രേവൂ, ശ്രീത പറഞ്ഞ കാര്യം ആലോചിക്കേണ്ടേ? പെട്ടന്നതു വിട്ടുപോയി ഞാൻ. എന്‍റെ പൂർണ്ണസമ്മതം അറിയിക്കുന്നു.”

രേവതിയോർത്തു അക്ഷരങ്ങളെ നെഞ്ചോട്ച്ചേർത്തൊരു കാലമുണ്ടായിരുന്നു. വീട്ടിൽ പഠനമുറിയിലെ അലമാരയിലടുക്കിയ പുസ്തകളിൽ പലതിലും തന്‍റെ രചനാശകലങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാവാവാമിപ്പോഴും..

സ്ഥായിയായ ജീവിതത്തിന് അടിത്തറയിട്ട കാലത്ത് താനറിയാതെ എല്ലാം അകന്നുപോയി. എന്നാലും നന്ദേട്ടനിലെ എഴുത്തിനെ താലോലിച്ചു പ്രോത്സാഹനമേകുമ്പോഴെല്ലാം തന്‍റെ സൃഷ്‌ടികള്‍ കാണാനുള്ള ആഗ്രഹം മനപൂര്‍വ്വം തല്ലിക്കെടുത്തിയതുമെന്തിനെന്ന് ചിലപ്പോഴൊക്കെ ചിന്തിക്കാതിരുന്നില്ല. ഇന്നിപ്പോൾ.. .

നന്ദേട്ടനിലൂടെ അക്ഷരലോകത്തേയ്ക്കൊരു കാൽവെയ്പ്പിന് സന്ദർഭം കൈവന്നിരിക്കുന്നു.

“അക്ഷരശ്രീ”  സാഹിത്യക്കൂട്ടായ്മയുടെ പടിപ്പുരയിൽ തന്നേയും പ്രതീക്ഷിച്ചു നിന്നിരുന്ന ശ്രീതയുടെ കൂപ്പുകരങ്ങൾ തനിക്കു നേരെയാണ്. അകത്തേക്ക് കയറുമ്പോൾ രേവതിയ്ക്കാകെ പകപ്പായിരുന്നു. പരിചിതമല്ലാത്ത പുതിയൊരു ലോകം ഇവിടെ തന്‍റെക്കൂടെ നന്ദേട്ടനില്ല.

ശ്രീതയുടെ പരിചയപ്പെടുത്തലിന്‍റെ കുറിമാനത്തിന് പ്രതികരണങ്ങൾ തനിയ്ക്കുള്ള സ്വാഗതമായി മുന്നിൽ നിരക്കുന്നു. ഇമോജികളുടെ പല രൂപങ്ങൾ.. അക്ഷരക്കളരിയുടെ മാസ്മരികക്കാഴ്‌ച്ച. ഉള്ളിലെ പച്ചത്തുരുത്തില്‍ ഒളിപ്പിച്ചുവെച്ച കുഞ്ഞുകൂടയിൽ താനന്ന് മാറ്റിവെച്ച അക്ഷരങ്ങളെയെല്ലാം പെറുക്കിക്കൂട്ടി യോജിപ്പിക്കാൻ മനം വല്ലാതെ തിടുക്കപ്പെടുന്നത് എന്തിനാണിപ്പോൾ…?

നിറഞ്ഞു കിടക്കുന്ന രചനകൾക്ക് അരികിലൂടെ കണ്ണോടിച്ചു നീങ്ങിയപ്പോഴൊരു കുഞ്ഞെഴുത്തിന്‍റെ ആശയം തന്നിൽവന്നു മൊട്ടിട്ടത് രേവതിയറിഞ്ഞു. നിനച്ചിരിക്കാതെ കിട്ടിയ നിമിഷങ്ങൾ.. നന്ദി പറയേണ്ടതാരോട്?

ഇന്നു മുതൽ താനുമിവിടത്തെ അംഗം. എന്നോ എടുത്തുവെച്ച തൂലിക മുന്നിൽ വന്നു നൃത്തമാടുന്നു. തനിയ്ക്കുമെഴുതണം.. .

കാലങ്ങൾക്കുശേഷം. ഉള്ളിലുറങ്ങിക്കിടന്ന സർഗ്ഗശക്തി സടകുടഞ്ഞെ് എഴുന്നേല്ക്കുന്നു. സൃഷ്ടികർമ്മം നടത്തിയേ പറ്റൂ.

എഴുതിതീർന്നപ്പോൾ… ഒരു കഥയുടെ വേഷവിതാനങ്ങൾ. നവാഗതയുടെ അക്ഷരക്കൂട്ടിന് പ്രതീക്ഷിച്ചതിനേക്കാൾ വരവേൽപ്പ്.

തുടക്കത്തിന്‍റെ തിളക്കം മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയപ്പോൾ ഇനിയുമെഴുതാൻ പ്രേരിപ്പിക്കുന്ന അഭിപ്രായങ്ങളിൽ താനങ്ങനെ കുടുങ്ങുകയായിരുന്നു. കൂട്ടായ്മയുടെ ഉന്നമനത്തിനായി ശ്രീതയേല്പ്പിക്കുന്ന കാര്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നു.

പലപ്പോഴും. മറ്റു പലതും വിസ്‌മൃതിയിലാണ്ട് പോകുന്നു വെന്ന് കുറ്റബോധത്തോടെ തിരിച്ചറിഞ്ഞപ്പോഴാണ് ഒരിയ്ക്കൽ ശ്രീതയോടത് പങ്കുവെച്ചത്.

“നന്ദനതു മനസ്സിലാവും. ഞങ്ങളൊരുമിച്ചുള്ള കൂട്ടായ്മയിൽ പരിപൂർണ്ണ സഹകരണം മറ്റുള്ള അംഗങ്ങളിൽ നിന്നുമുണ്ടാവണമെന്ന് എപ്പോഴും നിർബന്ധം പിടിക്കുന്ന വ്യക്തിയാണ് നന്ദൻ.”

“രചനകളെല്ലാം മറ്റുള്ളവരാൽ വായിക്കപ്പെടണമെന്നും അതോടൊപ്പം ഓരോന്നിനും വായനക്കാരുടെ കൃത്യമായ അഭിപ്രായം കൂടി രേഖപ്പെടുത്തി പോകൂന്നിടത്താണ് ഒരു കൂട്ടായ്മയുടെ വിജയമെന്ന് കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്ന ആളാണ് നന്ദൻ. അതിനാൽ രേവതി ഒന്നുമാലോചിച്ചു വിഷമിക്കേണ്ട.”

ശ്രീതയുടെ വാക്കുകളാശ്വാസം പകർന്നപ്പോൾ മറിച്ചുള്ള ചിന്തകൾക്കും സ്ഥാനമുണ്ടായിരുന്നില്ല.

നാളുകൾക്കുശേഷം…

ഒരിയ്ക്കൽ, രാവിലെ പതിവുള്ള ഉണർച്ചകള്‍ ഇല്ലാതെയുള്ള അടുക്കള കണ്ടിട്ടാണ് രേവതിയെ തിരഞ്ഞ് അവളുടെ എഴുത്തുമുറിയിൽ നന്ദനെത്തിയത് ഒന്നുമറിയാതെ രചനയിൽ വ്യാപൃതയായി രുന്ന രേവതിയെയുണർത്തിയത് നന്ദന്‍റെ ചോദ്യമായിരുന്നു.

“രേവൂ.. നേരം പുലർന്നതറിഞ്ഞില്ലേ? ഈയ്യിടെയായി പതിവുള്ള കാര്യങ്ങളൊക്കെ നീ മറക്കുന്നു കൂട്ടത്തിലെന്നെയും”

എഴുത്തു നിർത്തി ജനൽ കർട്ടൻ വകഞ്ഞു മാറ്റി പുറത്തേക്കു നോക്കി രേവതി. ശരിയാണ്. സൂര്യമുഖത്തിനിപ്പോൾ തെളിച്ചം കൂടിയിരിക്കുന്നു. മുറ്റത്തെത്താറുള്ള കുഞ്ഞൻ വെയിൽ നാളങ്ങൾക്ക് ശക്തിയാർജ്ജിച്ചിരിക്കുന്നു.

ഉണർന്നാലുടനെ നന്ദേട്ടന് ആവശ്യമുള്ള ബ്ലാക്ക് ടീ താനതു മറക്കുന്നുണ്ടിപ്പോൾ അതുപോലെ പല കാര്യങ്ങളും. എന്നാലും എഴുത്തിന്‍റെ തുടർച്ച നഷ്ടപ്പെടുത്തിയ നന്ദനോടവൾക്ക് ഈര്‍ഷ്യയായിരുന്നു.

“ഈ നേരം വരെ എന്നെ നോക്കിയിരിക്കായിരുന്നോ നന്ദേട്ടൻ? സ്വയമൊരു ചായ നന്ദേട്ടനുണ്ടാക്കി കുടിച്ചാലെന്താ ദോഷം..?”

“രേവൂ… നീ…”

“എന്തേ നന്ദേട്ടാ. ഞാൻ പറഞ്ഞതിൽ വല്ലതെറ്റുമുണ്ടോ? ശ്രീതയെന്നോട് പറഞ്ഞത് വേറെയാണല്ലോ. എല്ലാവരും പരസ്പരം പ്രോത്സാഹനമേകണമെന്ന് നിർബന്ധമുള്ള ആളാണ് നന്ദേട്ടനെന്ന് എന്നിട്ടിപ്പോളിവിടെ…”

ഒരുനിമിഷം അസ്തപ്രജ്ഞനായനന്ദൻ ഒരക്ഷരവും ഉരിയാടാനാവാതെ തിരിഞ്ഞു നടന്നു.

വൈദേഹി

വൈദേഹിയുടെ മനസ്സ് അശാന്തമായിരുന്നു. 10 വർഷങ്ങൾക്കു ശേഷം സൗരഭിന്‍റെ ഒരു ഇമെയിൽ സന്ദേശം വന്നിരിക്കുന്നു… മനസ്സ് സമ്മതിക്കുന്നില്ലെങ്കിലും അറിയാതെ അയാളെക്കുറിച്ച് ഓർത്തു പോകുന്നു. എല്ലാം ഇമെയിൽ കാരണമാണ്. ഒന്നും പറയാതെ പോയിക്കളഞ്ഞ ആളല്ലേ.

നിനക്ക് വേണ്ടി ഞാൻ നക്ഷത്രങ്ങൾ കൊണ്ടുവന്നില്ല. പക്ഷേ ജീവൻ തന്നെ നൽകും… ഇങ്ങനെയൊക്കെയായിരുന്നു ഡയലോഗുകൾ. ഇതൊക്കെ കേൾക്കുമ്പോൾ വൈദേഹി ചിരിച്ചു കൊണ്ടു പറയും “കള്ളനാണ് നീ… പേടിത്തൊണ്ടനായ കള്ളൻ”

ഇന്നും ഇതോർക്കുമ്പോൾ വൈദേഹിയുടെ മുഖത്ത് പുഞ്ചിരി വിടരും. എങ്കിലും ഉള്ളിൽ ദേഷ്യം തളംകെട്ടി നിന്നതിനാൽ മുഖം ചുവന്നു. എന്നിട്ട് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

“അയാൾ എന്തിനാണ് എന്നെ ഉപേക്ഷിച്ചുപോയത്? ഇന്ന് എന്തിനാണ് എന്നെ ഓർത്ത് ഇമെയിൽ അയച്ചത്.”

വൈദേഹി ഇമെയിൽ തുറന്ന് വായിച്ചു. രണ്ട് വരിയെ ഉണ്ടായിരുന്നുള്ളൂ. “അയാം കമിംഗ് ടു സിംഗപ്പൂർ ടുമാറോ, പ്ലീസ് കം ആന്‍റ് സി മി… വിൽ അപ്ഡേറ്റ് യു ദ ടൈം..”

“ഫോൺ നമ്പർ തരൂ ഞാൻ വിളിക്കാം” എന്നും ഉണ്ടായിരുന്നു.

നമ്പർ കൊടുക്കണോ? മനസ്സ് പിടയാൻ തുടങ്ങി. ഇത്രയും വർഷങ്ങൾക്ക് ശേഷം കാണേണ്ട കാര്യമുണ്ടോ? 10 വർഷത്തിനിടയിൽ ഒരിക്കൽ പോലും വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലല്ലോ. എന്‍റെ സ്ഥിതി ഒരിക്കലും അന്വേഷിച്ചില്ലല്ലോ.. ഇപ്പോൾ ഇതെന്തിനാണ് തിരിച്ചു വരുന്നത്? വൈദേഹിയുടെ മനസ്സിൽ ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു.

കുറേ നേരം വെറുതെയിരുന്ന ശേഷം വൈദേഹി തന്‍റെ നമ്പർ ഇമെയിൽ ചെയ്തുകൊടുത്തു. എന്നിട്ട് ബാൽക്കണിയിൽ പോയിരുന്ന് ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെപ്പറ്റി ഓർത്തു.

10 വർഷം മുമ്പാണത്. ഫോറം ഷോപ്പിംഗ് മാളിന്‍റെ സമീപം ഓർക്കിഡ് റോഡിൽ ഒരു അപകടം നടന്നിട്ടുണ്ടായിരുന്നു. വൈദേഹി അപകടത്തിൽ പെട്ട് റോഡിൽ വീണ് കിടപ്പായിരുന്നു. ഏതോ കാർ വന്ന് ഇടിച്ചതാണ്. അവിടെ പെട്ടെന്ന് തന്നെ ട്രാഫിക് ജാം ആയി. ആരും സഹായത്തിന് എത്തിയിരുന്നില്ല. ആളുകൾ കടന്നു പോയതല്ലാതെ ആരും തന്നെ ഒരു കൈ സഹായം തന്നില്ല. ഏതോ ഒരു സിംഗപ്പൂരിയൻ ഹെൽപ്പ് ലൈനിൽ വിളിച്ചതല്ലാതെ, ആംബുലൻസ് നീഡഡ്!

വൈദേഹിയുടെ കാലിൽ നിന്ന് ചോരവാർന്ന് കൊണ്ടിരുന്നു. ഹെൽപ്പ്… ഹെൽപ്പ് എന്ന് ഉറക്കെ കരയുന്നുണ്ടായിരുന്നു അവൾ. ആരും അടുത്ത് വരുന്നില്ല. ആ ട്രാഫിക് ജാമിൽ സൗരഭും കുടുങ്ങിയിരുന്നു. അയാൾ സഹായിക്കാനായി മുന്നോട്ട് വന്നു. വൈദേഹിയെ പൊക്കിയെടുത്ത് തന്‍റെ ബ്രാന്‍റ് ന്യൂ സ്പോർട്ട്സ് കാറിൽ ഹോസ്പിറ്റലിൽ എത്തിച്ചു.

വൈദേഹിയ്ക്ക് ബോധം പോകുന്നുണ്ടയിരുന്നു. സൗരഭ് അവളെ മടിയിൽ ഇരുത്തിയാണ് കാർ ഓടിച്ചത്. ഇത്രയേ വൈദേഹിയ്ക്ക് ഓർമ്മയുള്ളു. അതിനുശേഷം അവൾ അബോധാവസ്ഥയിലായി. എന്നാലും അന്നും അയാൾ അന്ന് അണിഞ്ഞ ലെമൺ യെലോ ടീഷർട്ട് വൈദേഹിയ്ക്ക് നല്ല ഓർമ്മയുണ്ട്.

വൈദേഹിയെ സഹായിച്ചതിനാൽ സൗരഭ് പോലീസ് നൂലാമാലകളിൽ പെട്ടിട്ടുണ്ടാവാം. അവിടെ വിദേശി റോഡപകടത്തിൽ പെട്ടാൽ ആരും സഹായിക്കാൻ മെനക്കെടാത്തത്തിന്‍റെ കാരണം ഇതാണ്.

താൻ ഒരു ഇന്ത്യാക്കാരിയാണെന്നതുകൊണ്ടാവാം സൗരഭ് ഇടപെട്ടത്. ചോരവർന്നു കിടക്കുന്ന ഒരാളെ രക്ഷിക്കുകയെന്നത് മനുഷ്യത്വമാണല്ലോ. അതുകൊണ്ട് തന്നെ അയാളോട് വല്ലാത്ത ബഹുമാനവും ആരാധനയുമായി. 4 മണിക്കൂറിനു ശേഷമാണ് വൈദേഹിയ്ക്ക് ബോധം തിരിച്ചു കിട്ടിയത്. അപ്പോഴും സൗരഭ് കട്ടിലിൽ വൈദേഹിയ്ക്ക് അടുത്ത് ഇരിക്കുകയായിരുന്നു.

അപകടത്തിൽ വൈദേഹിയുടെ ഒരു കാലിന് ഒടിവ് ഉണ്ടായിരുന്നു. മൊബൈലും പൊട്ടിപ്പോയിരുന്നു. വൈദേഹിയ്ക്ക് ബോധം വരാൻ കാത്തിരിക്കുകയായിരുന്നു സൗരഭ്. കാരണം അടുത്ത ബന്ധുക്കളെയോ മറ്റോ അറിയിക്കണമെങ്കിൽ നമ്പർ വേണമല്ലോ.

കണ്ണ് തുറന്നപ്പോൾ വൈദേഹി സൗരഭിനെ നന്നായി കണ്ടു. എന്താണ് അയാളിലേക്ക് താൻ ആകർഷിക്കപ്പെടുന്നത്. അവൾക്ക് അന്നും അതിനൊരു ഉത്തരം ലഭിച്ചിരുന്നില്ല.

എന്തെങ്കിലും ചോദിക്കാൻ പോകും മുമ്പേ സൗരഭ് പറഞ്ഞു “നിങ്ങൾ ഉണർന്നത് നന്നായി. ഇല്ലെങ്കിൽ ഇന്ന് രാത്രി മുഴുവനും ഞാൻ നിങ്ങൾക്കൊപ്പം ആശുപത്രിയിൽ കഴിയേണ്ടി വന്നേനേ… ഞാൻ സൗരഭ്. പേടിക്കണ്ട വലിയ കുഴപ്പമൊന്നുമില്ല.”

സൗരഭിന്‍റെ അടുപ്പം കണ്ടപ്പോൾ വൈദേഹി അയാളോട് താങ്ക്സ് പറഞ്ഞില്ല. കുടുംബത്തിലാരുടെയെങ്കിലും നമ്പർ തരാൻ സൗരഭ് പറഞ്ഞത് നല്ല ഓർമ്മയുണ്ട്. വൈദേഹി അമ്മയുടെ ഫോൺ നമ്പർ കൊടുത്തപ്പോൾ സൗരഭ് സ്വന്തം ഫോണിൽ നിന്ന് തന്നെയാണ് വിളിച്ചത്.

അതിനുശേഷം അയാൾ ആശുപത്രി വിടുകയും ചെയ്തു. ഒരു ബൈ പോലും പറയാതെയാണ് ഇറങ്ങിപ്പോയത്. വൈദേഹി അയാളെ അപരിചിതൻ എന്ന ഓമനപ്പേരിലാണ് മനസ്സിൽ വിളിച്ചിരുന്നത്.

അതിനുശേഷം അയാളെ കാണാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. വൈദേഹിയുടെ അച്ഛനും അമ്മയും ആശുപത്രിയിലെത്തിയിരുന്നു. വൈദേഹി എല്ലാ കഥകളും അവരെ ധരിപ്പിച്ചു.

ഇങ്ങനെയായിരുന്നു വൈദേഹിയുടെയും സൗരഭിന്‍റെയും ആദ്യ സമാഗമം. എത്ര വിചിത്രമായ കണ്ടുമുട്ടൽ! അതോർത്ത് വൈദേഹി ചിരിച്ചു.

ഒരു ഇമെയിൽ സന്ദേശം അവൾക്ക് സന്തോഷവും സങ്കടവും നൽകിയിരിക്കുന്നു.

അപകടത്തിനു ശേഷം 15 ദിവസം ബെഡ്റെസ്റ്റ് പറഞ്ഞിരുന്നു. പുതിയ ജോലിയിൽ പ്രവേശിച്ച സമയവുമായിരുന്നു. വീട്ടിലെത്തിയതും വൈദേഹി ഓഫീസിൽ അറിയിക്കാമെന്ന് വച്ചു. മൊബൈൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് അത് സൗരഭിന്‍റെ കയ്യിലകപ്പെട്ട കാര്യം ഓർമ്മ വന്നത്.

അന്നത്തെ തിരക്കിനിടയിൽ അയാൾ അതു തിരിച്ചു നൽകാൻ മറന്നുപോയിരുന്നു. ഹോ… എല്ലാ കോണ്ടാക്ട് നമ്പറും അതിലാണ്. ഇനി എന്തു ചെയ്യും അപ്പോഴാണ് അവൾ ഒരു കാര്യം ഓർത്തത്. സൗരഭ് അമ്മയെ വിളിച്ചത് സ്വന്തം നമ്പറിൽ നിന്നാണ്. അപ്പോൾ അമ്മയുടെ ഫോണിൽ സർച്ച് ചെയ്താൽ സൗരഭിന്‍റെ നമ്പർ കിട്ടും. അവൾ ആ നമ്പർ തപ്പിയെടുത്തു.

അവൾ അയാളെ വിളിച്ചു ചെറിയ കുശലാന്വേഷണത്തിനു ശേഷം തന്‍റെ മൊബൈൽ തിരിച്ചു കൊണ്ട് തരാമോ എന്ന് അഭ്യർത്ഥിച്ചു.

“ഫ്രീയായി തരില്ല..പകരം നല്ല ഭക്ഷണം തരേണ്ടി വരും. നാളെ വൈകിട്ട് വീട്ടിൽ വരാം. വിലാസം പറയൂ” സൗരഭ് സ്നേഹത്തോടെയാണ് സംസാരിച്ചത്.

ഇയാൾ ഒരു വിചിത്രജീവി തന്നെ. എന്തായാലും മൊബൈൽ ലഭിച്ചല്ലേ പറ്റൂ. അവൾ സമ്മതിച്ചു. അടുത്ത ദിവസം വൈകുന്നേരം കക്ഷി വീട്ടിലെത്തി. ഒറ്റ സായാഹ്നം കൊണ്ട് തന്നെ അയാൾ വീട്ടിലെല്ലാവരുമായി കൂട്ടായി.

ഏറെ കാലമായി അറിയുന്ന ആളെ പോലെയായി സൗരഭ്. അപരിചിതത്വം തോന്നിയതേയില്ല. അത് അയാളുടെ സ്വഭാവത്തിന്‍റെ സവിശേഷതയാവാം. സൗരഭ് പോയി കഴിഞ്ഞിട്ടും എല്ലാവരും അയാളുടെ പെരുമാറ്റത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു.

അയാൾ വീട് വിട്ടിറങ്ങിയപ്പോൾ വൈദേഹിയുടെ മനസ്സും അയാൾക്കൊപ്പം പോയോ?… അയാളിൽ അവൾ അത്രയ്ക്ക് ആകൃഷ്ടയായിരുന്നു.

സൗരഭ് സിംഗപ്പൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരു കാർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ മനേജർ ആയിരുന്നു.

സൗരഭിന് പുതിയ കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കിട്ടുമായിരുന്നു. പലപ്പോഴും അയാൾ അത് ചോദിച്ചു വാങ്ങാറാണ് പതിവ്. വൈദേഹിയ്ക്ക് അപകടം പിണഞ്ഞ ദിവസവും സ്പോർട്ട്സ് കാറിന്‍റെ ടെസ്റ്റ് ഡ്രൈവിന് വന്നതായിരുന്നു. അയാളുടെ രക്ഷിതാക്കൾ ഇന്ത്യയിലായിരുന്നു.

അതിനാൽ ഒരേ ദേശക്കാരുമായി അടുക്കാൻ അയാൾക്ക് മറ്റ് പ്രവാസികളെപ്പോലെ തന്നെ ഇഷ്ടമായിരുന്നു. വൈദേഹിയുമായി ചങ്ങാത്തത്തിലാവാൻ ഒരു പ്രധാന കാരണവും ഉണ്ടായിരുന്നു. വൈദേഹിയുടെ മനസ്സിലും അയാൾക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു.

അവർ ഇടയ്ക്കിടയ്ക്ക് കാണാൻ തുടങ്ങി. ചായ കുടിക്കാൻ തുടങ്ങി. പക്ഷേ ഇരുവരും ഒരിക്കൽ പോലും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞില്ല.

ബെഡ് റെസ്റ്റിനു ശേഷം വൈദേഹി ഓഫീസിൽ പോകാൻ തുടങ്ങി. രണ്ടാളുടെയും ഓഫീസ് ഓർക്കിഡ് റോഡിൽ തന്നെയായിരുന്നു.

പല ദിവസങ്ങളിലും സൗരഭ് വൈദേഹിയെ ഓഫീസിൽ നിന്ന് വീട്ടിൽ കൊണ്ട് വിട്ടിരുന്നു. കാലിന് ഫ്രാക്ചർ ഉള്ളതിനാൽ 6 മാസം വരെ ശ്രദ്ധിക്കേണ്ടിയിരുന്നു. സൗരഭ് തനിക്ക് ലിഫ്റ്റ് തരുന്നത് വൈദേഹി നന്നായി ആസ്വദിച്ചിരുന്നു.

തന്‍റെ 23-ാം പിറന്നാളിന്‍റെ അന്നാണ് സൗരഭ് വളരെ റൊമാന്‍റിക്കായി തന്നെ പ്രൊപ്പോസ് ചെയ്തത്. ആ കാര്യം ഇന്നലെക്കഴിഞ്ഞ പോലെ വൈദേഹിയ്ക്ക് ഓർമ്മയുണ്ട്.

സാധാരണ ആളുകൾ റിംഗ്, ചോക്ലേറ്റ് എന്നിവയൊക്കെ കൊടുത്താണല്ലോ പ്രൊപ്പോസ് ചെയ്യുന്നത്. സൗരഭ് പക്ഷേ വൈദേഹിയുടെ കയ്യിൽ ഒരു കാറിന്‍റെ ചെറിയ മോഡൽ നൽകിയാണ് തന്‍റെ സ്നേഹം അറിയിച്ചത്. വിൽ യൂ മാരി മീ…

താൻ എന്‍റെ കൂടെ ജീവിതകാലം മുഴുവൻ യാത്ര ചെയ്യാമോ? എന്ന് ചോദിക്കാതെ ചോദിച്ചു സൗരഭ്. വിചിത്രഭ്രാന്തുള്ള മനുഷ്യൻ!

വളരെ അടുത്ത് വന്ന് രണ്ട് കൈകൊണ്ടും തന്‍റെ മുഖം പിടിച്ചശേഷം ആണ് സൗരഭ് പ്രൊപ്പോസ് ചെയ്തത്. വൈദേഹിയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു.

വൈദേഹി ഏറെ നേരം അനങ്ങാതെ നിന്നു. പിന്നെ വിവശയായി പറഞ്ഞു. നാളെ ഗാർഡൻ ബായ് ദ വേയിൽ വച്ച് കാണാം. അപ്പോൾ ഞാൻ ഒരു മറുപടി പറയാം.”

അന്ന് രാത്രി വൈദേഹി ഒരു പോള കണ്ണടച്ചിരുന്നില്ല. എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടുന്നില്ല. അവൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. 23 വയസ്സേയുള്ളു. ഇത്ര നേരത്തെ കല്യാണം വേണോ? സൗരഭിനും 25 വയസ്സല്ലേയുള്ളു. പക്ഷേ തനിക്ക് ഇയാളെ ഇഷ്ടമാണെന്ന് പറയാൻ തന്നെ വൈദേഹി തീരുമാനിച്ചു. ചുരുങ്ങിയത് ഒരു വർഷത്തിനു ശേഷം വിവാഹം മതി എന്നായിരുന്നു അവൾക്ക്. അപ്പോഴേക്കും പൂർണ്ണമായി മനസ്സിലാക്കാനും സമയം കിട്ടുമല്ലോ.

അടുത്ത ദിവസം കൃത്യം 5 മണിയ്ക്ക് ഗാർഡൻ ബായ് ദ വേയിൽ വൈദേഹിയെത്തി കാത്തു നിന്നു. ഒരു ബഞ്ചിൽ ഇരുന്ന അവൾ സൗരഭിന് ഫോൺ ചെയ്തു. പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അവൾ ഓരോന്ന് ഓർത്ത് അവിടെ ഏറെ നേരം ഇരുന്നു. വീണ്ടും ഫോൺ ചെയ്തു നോക്കി. അപ്പോഴും ഫോൺ സ്വിച്ച് ഓഫ് തന്നെ.

വിളിച്ചിട്ട് കിട്ടാതായപ്പോൾ വൈദേഹി ടെൻഷനാവാൻ തുടങ്ങി. ഓഫീസിൽ എന്തെങ്കിലും അത്യാവശ്യ ജോലിയിൽ പെട്ടു കാണുമെന്ന് ആശ്വസിക്കാൻ ശ്രമിച്ചു. വല്ല മീറ്റിംഗോ മറ്റോ ആണെങ്കിൽ ഫോൺ ഓഫാക്കി വച്ചതാവാം. അവൾ നേരമിരുട്ടും വരെ അവിടെ തന്നെ കാത്ത് നിന്നു. വരുമെന്ന പ്രതീക്ഷയിൽ. പക്ഷേ 8 മണിയായിട്ടും സൗരഭ് വന്നില്ല. ഫോൺ ഒരിക്കലും റിംഗ് ചെയ്തില്ല.

2 വർഷക്കാലം വൈദേഹി സൗരഭിനെ പ്രതീക്ഷിച്ചിരുന്നു. ഒരു ഫോൺ കോൾ, ഒരു ഇമെയിൽ ഒന്നും സംഭവിച്ചില്ല. അതിനുശേഷം വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി വിവാഹിതയായി. ആദിത്യൻ സിംഗപ്പൂരിൽ തന്നെ ബിസിനസ്സ് നടത്തുകയായിരുന്നു. വൈദേഹിയ്ക്ക് ചേർന്ന പങ്കാളിയായിരുന്നു അയാൾ.

വിവാഹം കഴിഞ്ഞും ഏറെ വർഷങ്ങൾ കഴിഞ്ഞാണ് സൗരഭിനെ മറക്കാൻ വൈദേഹിയ്ക്ക് കഴിഞ്ഞത്. ആദ്യമായി മനസ്സിൽ കയറിയ ആളെ അത്ര പെട്ടെന്ന് ഇറക്കിവിടാൻ കഴിയുമോ?

എന്തെങ്കിലുമൊക്കെ കാണുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭക്ഷിക്കുമ്പോഴും അയാളെ ഓർമ്മ വരും. ഇന്ന് മെയിൽ വന്നിരിക്കുന്നു. കാണണമെന്ന് പറയുന്നു. എന്താവും കാര്യം?

അവിചാരിതമായി ശബ്ദിച്ച ഫോൺ. വൈദേഹിയുടെ ചിന്തകളെ മുറിച്ചു. അറിയാത്ത നമ്പർ ആണല്ലോ. ഹൃദയം ഇരട്ടി വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഇത് സൗരഭിന്‍റെ ഫോൺ ആയിരിക്കുമോ?

കോൾ എടുത്തതും ചിരപരിചിതമായ ശബ്ദം. അപ്പുറത്ത് സൗരഭ് തന്നെയായിരുന്നു.

“ഹലോ ഈസ് ഇറ്റ് വൈദേഹി?” സ്വയം നിയ്രന്തിച്ചുകൊണ്ട് വൈദേഹി മറുപടി പറഞ്ഞു. “യസ് ദിസ് ഈസ് വൈദേഹി”

അധികം നാടകീയമായല്ലാതെ തന്നെ അവൾ തുടർന്നു.

“മെ ഐ നോ ഹൂ ഈസ് ടോക്കിംഗ്?” സൗരഭ് തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറഞ്ഞു.

“ചങ്ങാതി…ഇതു ഞാനാണ്… നീയെന്നെ മറന്നുപോയോ… സൗരഭാണ്.”

“ഓ” വൈദേഹി അമർത്തി മൂളി.

“നിനക്ക് നാളെ എന്നെ കാണാനായി മറീന വേ സാന്‍റഡ് ഹോട്ടലിലെ റൂഫ് ടോപ്പിലെ റസ്റ്റോറന്‍റിൽ വരാനൊക്കുമോ? വൈകിട്ട് 5 മണിയ്ക്ക്”

എന്തോ ഒരു നിമിഷം ആലോചിച്ച ശേഷം വൈദേഹി പതാറാതെ പറഞ്ഞു “ ശരി, വരാം… എന്തായാലും നിന്നെ കാണണം.”വൈദേഹി ഫോൺ കട്ട് ചെയ്തു.

കൂടുതൽ സംസാരിച്ചാൽ തന്‍റെ ദേഷ്യം മുഴുവൻ ഫോണിൽ തീർക്കേണ്ടിവരുമെന്ന് അവൾ വിചാരിച്ചു. അതുകൊണ്ടാണ് സംഭാഷണം നീട്ടാതിരുന്നത്. അവൾക്ക് അവനോട് പകയും സ്നേഹവും എല്ലാം ഉണ്ടായിരുന്നു.

ഉപേക്ഷിച്ചു പോയവരോട് പിന്നെ എന്ത് വികാരമാണ് വച്ചു പുലർത്തുക? മനസ്സ് താളം തെറ്റാതെ സൂക്ഷിക്കാനായി അവൾ ആവതും ശ്രമിച്ചു.

ജീവിതം വല്ലാത്തൊരു പരീക്ഷണമാണ് ചില നേരങ്ങളിൽ! അവൾ അടുക്കളയിലേക്ക് ചെന്ന് പതിവിനു വിപരീതമായി ഒരു ഗ്രീൻ ടീ ഉണ്ടാക്കി കുടിച്ചു.

അടുത്ത ദിവസം സൗരഭിനെ കാണാൻ പോകാനായി വൈദേഹി തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആദിത്യൻ മുറിയിൽ വന്നു.

“എവിടേക്കാണ് പോകുന്നത്?” ഭർത്താവ് ചോദിച്ചു.

“സൗരഭ് സിംഗപ്പൂരിൽ വന്നിട്ടുണ്ട്. എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു” അവൾ അളന്ന് മുറിച്ച് വാക്കുകളിൽ മറുപടി നൽകി. “ഞാൻ പോകണോ അതോ?”

“തീർച്ചയായും പോണം. കണ്ടിട്ടുവരൂ. ഡിന്നർ കഴിക്കാൻ ഞാൻ കാത്തിരിക്കാം” അയാൾ ചാർജ് ചെയ്യാൻ വച്ച ഫോൺ എടുത്ത് മുറിയ്ക്ക് പുറത്തേക്ക് പോയി.

ആദിത്യൻ ആ കഥകൾ ധാരാളം കേട്ടിട്ടുണ്ട്. സൗരഭ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച കഥകൾ. വൈദേഹി തന്നെ പറഞ്ഞതാണ്. വൈദേഹിയുടെ കുടുംബം സൗരഭിനെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു.

ആദിത്യൻ തുറന്ന മനസ്സുള്ള ആളായിരുന്നു. അതുകൊണ്ട് അയാൾക്ക് അതൊക്കെ മനസ്സിലാക്കാൻ പറ്റിയിരുന്നു. ഇളം വയലറ്റ് നിറമുള്ള സാരിയാണിഞ്ഞാണ് വൈദേഹി അയാളെ കാണാൻ പോയത്. ആ സാരിയിൽ അവൾ അതിമനോഹരിയായിരുന്നു. മുടി സ്ലോ ഡ്രൈ ചെയ്ത് നീട്ടിയിരുന്നു. സൗരഭിന് നീണ്ട മുടി വലിയ ഇഷ്ടമായിരുന്നുവല്ലോ.

വൈദേഹി സൗരഭിന്‍റെ ഇഷ്ടങ്ങൾ അറിഞ്ഞ് തയ്യാറെടുത്തത് എന്തിനാണെന്ന് അവൾക്ക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. ആദ്യപ്രണയത്തിന്‍റെ കുളിർമ്മ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നതുകൊണ്ടാവാം. സ്നേഹം ഒരു മലവെള്ളപ്പാച്ചിൽ ആണ്. എപ്പോഴും അത് പിടിച്ചു നിർത്താൻ കഴിഞ്ഞെന്നു വരില്ല.

വൈദേഹി കൃത്യം 5 മണിയ്ക്ക് മറീനയിലെ റൂഫ് ടോപ്പ് റെസ്റ്റോറന്‍റിൽ എത്തി. സൗരഭ് അവിടെ നേരത്തെ തന്നെ വന്നിരിപ്പുണ്ടായിരുന്നു. വൈദേഹി വരുന്നത് കണ്ടപ്പോൾ അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് വന്ന് അവളെ കെട്ടിപ്പിടിച്ചു.

“നൈസ് ടൂ സീയൂ ആഫ്റ്റർ എ ഡെക്കേഡ്. യു ആർ ലുക്കിംഗ് ഗോർജിയസ്” വൈദേഹി അപ്പോഴും ഗഹനമായ ആലോചനയിലായിരുന്നു. കൃത്രിമമായ ഒരു ചിരി മുഖത്ത് വരുത്തിക്കൊണ്ട് അവൾ പറഞ്ഞു..

“കോംപ്ലിമെന്‍റിനു നന്ദി. അയാം സർപ്രൈസ് ടു സി യൂ ആക്ച്വലി.”

ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്ന വൈദേഹിയെ കണ്ട് സൗരഭ് ചോദിച്ചു. “എന്നോടുള്ള ദേഷ്യം മാറിയിട്ടില്ലല്ലേ മാപ്പ് തന്നിട്ടില്ലെന്ന് സാരം” എനിക്കറിയാം ഞാൻ വാക്ക് തന്നിട്ട് മുങ്ങിയ ആളല്ലെ. അന്ന് എനിക്ക് വരാൻ കഴിഞ്ഞില്ല. എനിക്ക് അന്ന് എന്താണ് പറ്റിയതെന്ന് നിനക്കറിയോ?”

“10 വർഷം എന്തെങ്കിലും ജോലിയിൽ കുടുങ്ങിപ്പോയി എന്ന് വിശ്വസിക്കണോ… ഞാൻ എന്തിനാണ് മാപ്പ് അർഹിക്കാത്തവർക്ക് അത് നൽകുന്നത്. എങ്കിലും നിനക്ക് അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് ജീവിതം തിരുത്താൻ കഴിയില്ലെന്ന് അറിയാം. എങ്കിലും പറയൂ… ചുരുങ്ങിയ പക്ഷം മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ..” വൈദേഹി വാചാലയായി.

“അന്ന് വല്ലാത്തൊരു ദിവസമായിരുന്നു. നിന്നെ കാണാമെന്ന് പറഞ്ഞ ദിവസം തന്നെയാണ് അത് സംഭവിച്ചത്. എന്‍റെ കമ്പനിയുടെ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്മഗ്ലിംഗ് ആയിരുന്നു ചാർത്തിയ കുറ്റം. ടോപ്പ് ലെവൽ മാനേജർമാരേയും റിമാൻഡ് ചെയ്തു. ഞങ്ങളുടെ ഫോൺ അക്കൗണ്ട് എല്ലാം സീസ് ചെയ്തു. 3 ദിവസം നിരന്തര ചോദ്യം ചെയ്യലിനും വിധേയരായി. മാസങ്ങളോളമാണ് എനിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. രണ്ട് വർഷത്തോളം കേസ് നടന്നു. നിരപരാധികൾക്കും ജയിൽ കഴിയേണ്ടി വരുന്നത് വിധിയാണ്. അവസാനം നീതി ലഭിച്ചപ്പോഴേക്കും ഞാൻ തകർന്ന് പോയിരുന്നു. ആ ദിവസങ്ങളിൽ ഞാൻ എത്ര മാത്രം തീ തിന്നു എന്ന് നിനക്ക് ഊഹിക്കാൻ കഴിയുമോ?”

”അതെല്ലാം ഓർക്കുമ്പോൾ ഇന്നും എന്‍റെ ചങ്ക് പിടയ്ക്കും. പിന്നെ എങ്ങനെ നിന്നെ കാണാൻ വരാൻ കഴിയും കേസ് കഴിഞ്ഞ് എന്നെ അധികൃതർ ഇന്ത്യയിലേക്ക് കയറ്റി വിടുകയും ചെയ്തു. എന്‍റെ കയ്യിൽ മൊബൈൽ പോലും ഉണ്ടായിരുന്നില്ല. ബാങ്ക് ബാലൻസും ഉണ്ടായിരുന്നില്ല.”

“നാട്ടിൽ ചെന്നപ്പോൾ അമ്മയ്ക്ക് സുഖമില്ലാത്ത വിവരമാണ് ലഭിച്ചത്. പിന്നെ അതിന്‍റെ പിന്നാലെയായി. മരുന്ന് ഹോസ്പിറ്റൽ. ഞാനാകെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. കുഴഞ്ഞ് മറിഞ്ഞ ഒരു ജീവിതം. അമ്മ എന്‍റെ കല്യാണവും ഉറപ്പിച്ചിരുന്നു. പക്ഷേ ഞാൻ എന്‍റെ ജീവിതം സിംഗപ്പൂരിൽ ഉപേക്ഷിച്ചാണ് പോന്നതെന്ന് ആർക്കും അറിയില്ലായിരുന്നുവല്ലോ… അധികനാൾ കഴിയും മുമ്പേ അമ്മയും പോയി… നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിയിരുന്നു.”

“നീ എന്നെപ്പറ്റി എന്താവും കരുതിക്കാണുക എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. പറ്റിച്ചു കടന്നു കളഞ്ഞവനല്ലേ ഞാൻ… അതിനാൽ എല്ലാം നേരിൽ കണ്ട് തുറന്ന് പറയണമെന്ന് കരുതി. എന്‍റെ ഇമെയിലും പോലീസുകാർ ബ്ലോക്ക് ചെയ്തിരുന്നു. അതിനാൽ നാട്ടിലെത്തിയിട്ടും മെയിൽ അയക്കാൻ എനിക്ക് നിന്‍റെ ഐഡിയും അറിയില്ലായിരുന്നു. പിന്നെ ഒരു ഊഹം വച്ച് അയച്ചതാണ്. അവസാന ശ്രമത്തിൽ അത് ശരിയാവുകയും ചെയ്തു.”

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സൗരഭ് തന്നെ വഞ്ചിച്ചതല്ല എന്ന് വൈദേഹിയ്ക്ക് ബോദ്ധ്യമായി.

“കാണാമെന്ന് പറഞ്ഞ ദിവസം നീ എന്നോട് പറയാൻ ഇരുന്ന കാര്യം എന്തായിരുന്നു. അത് കേൾക്കാൻ എനിക്കാഗ്രഹമുണ്ട്” സൗരഭ് എന്തോ ഒർത്തിട്ടെന്നപോലെ ചോദിച്ചു.

“ഞാനന്ന് പറയാൻ ഉദ്ദേശിച്ച കാര്യം ഇന്ന് പറയുന്നതിൽ ഒട്ടും പ്രസക്‌തിയില്ല. നമ്മുടെയൊക്കെ ജീവിതം ഒത്തിരി മാറിയില്ലേ?” സങ്കടങ്ങൾ ഉള്ളിൽ അമർത്തിവച്ചുകൊണ്ട് വൈദേഹി ചിരിക്കാൻ ശ്രമിച്ചു.

രണ്ടാളും കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ പേഴ്സിൽ നിന്ന് തുവാലയെടുത്ത് മുഖം തുടച്ചശേഷം വൈദേഹി പറഞ്ഞു “ലറ്റ്സ് ഓഡർ സം കോഫി.”

നായകൻ

ശാലിനി വാച്ചിൽ നോക്കി. 12 മണിയായിരിക്കുന്നു. പകുതി വഴി പോലുമായിട്ടില്ല. നമ്മൾ ഒരു മണിയ്ക്ക് സ്ക്കൂളിൽ എത്തുമോ?” ശാലിനി ചെറിയ പരിഭവത്തോടെ ഡ്രൈവറോട് ചോദിച്ചു.

“എത്തും മാഡം. അതിനല്ലേ ഞാൻ ഈ റോഡിലൂടെ പോന്നത്. ഇവിടെ ട്രാഫിക് കുറവാ…”

“ട്രാഫിക് ഇപ്പോൾ എല്ലാ റോഡിലും ഒരേ പോലെയായി” ശാലിനിയുടെ അടുത്തിരുന്ന കൂട്ടുകാരി റീന പുറത്തേക്ക് നോക്കിക്കൊണ്ട് ആത്മഗതം പോലെ പറഞ്ഞു.

റീനയുടെ മകൻ നന്ദുവും ആ സ്ക്കൂളിലാണ് പഠിക്കുന്നത്. അവിടെത്തന്നെയാണ് ശാലിനിയുടെ രണ്ടുമക്കൾ അനുഷയും മാധവും പഠിക്കുന്നത്. ശാലിനിയും റീനയും കുട്ടിക്കാലം മുതൽ കൂട്ടുകാരികളാണ്. ഒരുമിച്ചു പഠിച്ചും കളിച്ചും വളർന്നവർ. ശാലിനിയുടെ ഭർത്താവ് അമർ പ്രശസ്തനായ സിനിമാനടനാണ്. റീനയുടെ ഭർത്താവ് കിഷൻ ഒരു വലിയ വ്യവസായിയുമാണ്. രണ്ടുപേരും അവരവരുടെ മേഖലകളിൽ വളരെ തിരക്കിലുമാണ്. സെലിബ്രിറ്റിയെന്ന നിലയിൽ മാത്രമല്ല, നടൻ എന്ന നിലയിലും അമറിന്‍റെ തിരക്കുകൾക്ക് അവസാനമില്ല. കഴിഞ്ഞ 7 വർഷമായി ആ തിരക്ക് ശാലിനി വളരെയധികം അനുഭവിക്കുന്നുണ്ട്. അത്രയേറെ ഹിറ്റ് സിനിമകൾ അമറോ ശാലിനിയോ പ്രതീക്ഷിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ശാലിനിയ്ക്ക് ഭർത്താവിന്‍റെ ഉയർച്ചയിൽ അഭിമാനം ഉണ്ടായിരുന്നു. കുട്ടികൾക്കും പപ്പ എന്നാൽ അഭിമാനത്തിന്‍റെ മറുവാക്കാണ്. പപ്പയുടെ പേരിൽ, സ്ക്കൂളിലെ വിഐപികളാണവർ. ഇന്ന് അനുഷ്കയ്ക്കും മാധവിനും നന്ദുവിനും കൂടെ ക്ലാസിലെ അടുത്ത സഹപാഠികളും ചേർന്ന് പപ്പയുടെ പുതിയ വണ്ടിയിൽ കറങ്ങാനുള്ള പ്ലാൻ ആയിരുന്നു. പപ്പയുടെ പുതിയ വണ്ടി, വലിയ വണ്ടി ആണ്. അത്രയും വലിയ വണ്ടി അവർ വേറെ ആരുടെ അടുത്തും കണ്ടിട്ടില്ല. സ്ക്കൂളിൽ അവധി ദിനമെത്തുമ്പോൾ ആ വണ്ടിയിൽ യാത്ര പോകാം എന്നായിരുന്നു അവരുടെ മോഹം. ആ മോഹം സഫലീകരിക്കുന്ന ദിവസമാണിന്ന്.

വണ്ടി സിഗ്നലിൽ കാത്തുകിടക്കുകയാണ്. ഇനിയും വൈകുമല്ലോ സ്ക്കൂളിൽ എത്താൻ എന്നു കരുതി അവൾക്ക് കുറച്ചു വിഷമം തോന്നാതിരുന്നില്ല. അവൾ വീണ്ടും വാച്ചിലേക്ക് നോക്കി. അപ്പോഴാണ് ശാലിനിയുടെ ഫോൺ റിംഗ് ചെയ്തത്.

“ഹലോ” ശാലിനി ഫോൺ എടുത്ത് മെല്ലെ സംസാരിച്ചു. മറുവശത്ത് അമറിന്‍റെ പിഎ ആണ്.

“മാഡം. കുറച്ചു പ്രശ്നമുണ്ട്. മാഡം എവിടെയാണ്” അയാൾ ശബ്ദം ഒതുക്കി ചോദിക്കുന്നു.

“എന്തുപറ്റി വാസു. ഞങ്ങൾ സ്ക്കൂളിലേക്ക് പോകുകയാണ്”

“മാഡം, വിഷ്ണുജി ഇതുവരെ എത്തയിട്ടില്ല. വണ്ടി അദ്ദേഹത്തിന് വേണ്ടിവരും.”

“അതെന്താ?”

ഇവിടെ ഞങ്ങൾ എല്ലാം സെറ്റിൽ കാത്തിരിക്കുകയാണ്. വിഷ്ണുജി ഇങ്ങോട്ട് വന്ന ശേഷമേ ഷൂട്ടിംഗ് നടക്കൂ. എത്രയും വഗേം വണ്ടി അദ്ദേഹത്തിന് അയക്കണം മാഡത്തിനറിയാലോ, വിഷ്ണുജി വന്നില്ലെങ്കിൽ…”

“ഓ…ഷൂട്ടിംഗ് നടക്കില്ലാന്ന്” ശാലിനി ദേഷ്യത്തോടെ പറഞ്ഞു.

“അതേ മാഡം, അതുകൊണ്ട് ഡ്രൈവറെ വണ്ടിയുമായി വേഗം ഇങ്ങോട്ട് അയക്ക്. മാഡത്തിന് വേറെ വണ്ടി അയക്കാം.”

ശാലിനി ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ഉടനതന്നെ വീണ്ടും ഫോൺ റിംഗ് ചെയ്തു. അമറാണ് വളിക്കുന്നത്.

“പറയൂ” ശാലിനി ദേഷ്യം അടക്കിക്കൊണ്ട് പറഞ്ഞു.

“ശാലൂ, പ്ലീസ് നീ ആ പുതിയ വണ്ടി” അമർ പറഞ്ഞു നിർത്തുന്നതിനു മുമ്പ് ശാലിനി ചോദിച്ചു.

“വിഷ്ണുജിയ്ക്ക് അയക്കാൻ അല്ലേ?”

“അതേ പ്ലീസ് വേഗം വേണം”

ശാലിനി ഫോൺ ദേഷ്യത്തോടെ കട്ട് ചെയ്തശേഷം ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. ഡ്രൈവർ അമ്പരന്നു.

ഗ്രീൻ സിഗ്നൽ ആയതേയുള്ളൂ. അപ്പോഴേക്കും നിർത്താൻ പറഞ്ഞപ്പോൾ അയാൾ വണ്ടി മുന്നോട്ടെടുത്ത് സൈഡ് ഒതുക്കി നിർത്തി. ശാലിനി വേഗം വണ്ടിയിൽ നിന്ന് പുറത്തേക്കിറങ്ങി. കാര്യം മനസ്സിലായില്ലെങ്കിലും റീനയും പെട്ടെന്നിറങ്ങി.

“വിപിൻ… നിങ്ങൾ വേഗം വിഷ്ണുജിയുടെ വീട്ടിൽ പോയി അദ്ദേഹത്തെയും കൂട്ടി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകണം”

“അയ്യോ… അപ്പോൾ മാഡം?”

“ഞങ്ങൾ ടാക്സിക്ക് പൊയ്ക്കോളാം”

ശാലിനിയും റീനയും ടാക്സിയിൽ കയറി.

ശാലിനിയുടെ അസ്വസ്ഥമായ മുഖവും ഭാവവും കണ്ട് റീനയ്ക്കും വിഷമമായി.

“എന്തിനാ ഇത്രയും അസ്വസ്ഥമാക്കുന്നത്.”

“ശാലൂ… അതൊന്നും സാരമില്ലെടോ..”

“ഈ വിഷ്ണുജിയെക്കൊണ്ട് ഞാൻ മടുത്തു” ശാലിനിയ്ക്ക് കണ്ണ് നിറഞ്ഞു.

റീന എന്തു പറയാനാണ് ഈ വിഷ്ണുജിയെ കുറിച്ച് ശാലു ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്.

അമറിന്‍റെ ഗുരുവാണ്. അദ്ദേഹം സെറ്റിൽ വരാതെ അവർ ഷൂട്ടിംഗ് ആരംഭിക്കില്ല. ആ രീതിയൊക്കെ കാണുമ്പോൾ നിർമ്മാതാക്കൾക്ക് ദേഷ്യം തോന്നാറുണ്ട്. ഏറ്റവും വില പിടിച്ച സംഗതികൾ തന്നെ ഗുരുവരനായി ഒരുക്കേണ്ടിവരും. ഭക്ഷണത്തിലായാലും താമസിക്കുന്ന ഹോട്ടലായാലും മുന്തിയ തരം തരം വേണം. സീസണിൽ ദുർലഭമായ പഴങ്ങൾ കഴിക്കാൻ വേണം. ഇങ്ങനെ ഒട്ടനവധി നിർബന്ധങ്ങൾ ഗുരുജിയ്ക്ക് ഉണ്ട്.

കോളേജിൽ പഠിക്കുമ്പോൾ അവർ നാടകത്തിൽ അഭിനയിക്കുമായിരുന്നു. അതിന്‍റെ സംവിധാനമെല്ലാം വിഷ്ണുജിയുടെ ആയിരുന്നു. അദ്ദേഹത്തിന്‍റെ കഴിവിലോ യോഗ്യതയിലോ ഒന്നും ആർക്കും സന്ദേഹം ഇല്ല. വളരെ പ്രയത്നശാലിയായ വിജയിച്ച സംവിധായകനാണ്. ഓരോ കലാകാരനെയും പ്രത്യേകശ്രദ്ധയോടെ പരിഗണിക്കും. അദ്ദേഹത്തിന്‍റെ ഒരു പ്രശംസ കിട്ടാൻ അമർ വേണമെങ്കിൽ ഒരു ഭൂമി മുഴുവൻ സമ്മാനമായി കൊടുക്കാൻ തയ്യാറാകും.

അമറിന് സിനിമ എന്നു പറഞ്ഞാൽ ജീവിതം തന്നെയായിരുന്നു. ഒരു സിനിമാ മാഗസിനിൽ ടാലന്‍റ് കോണ്ടസ്റ്റ് വന്നപ്പോൾ അതിൽ പങ്കെടുത്തിരുന്നു. അവിടെ നിന്ന് കോൾ വന്ന സമയം അമറിന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. സ്ക്രീൻ ടെസ്റ്റിന് പങ്കെടുക്കാനും, വലിയ വലിയ കലാകാരന്മാരുമായി ഇടപഴകാനും പരിചയപ്പെടാനുമുള്ള അവസരം ലഭിക്കുന്നത് അമറിന് ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു.

ഡയലോഗ് പ്രസന്‍റേഷനടക്കം അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിഷ്ണുജിയാണ് പരിശീലനം നൽകിയത്. അങ്ങനെയാണ് ഈ രംഗത്ത് ധൈര്യത്തോടെ അതിജീവിച്ചുവരാൻ കഴിഞ്ഞത്.

“ആത്മവിശ്വാസം വേണം. നീ വലിയ കലാകാരനാണ്” അന്ന് വിഷ്ണുജി പറഞ്ഞ വാക്കുകൾ അമറിന് വലിയ പ്രചോദനമായിരുന്നു. അങ്ങനെ അന്ന് ആ പ്രൊജക്ടിലേക്ക് അമറിനെ തെരഞ്ഞെടുത്തു. പിന്നെ ഫിലിമിലേക്ക് എൻട്രിആയി. അന്ന് ഷൂട്ടിംഗിലും വിഷ്ണുജി കൂടെയുണ്ടായി. അമറിന്‍റെ ആ ചിത്രം ഹിറ്റായി. തുടർന്ന് ഒരുപാട് മികച്ച ചിത്രങ്ങൾ അമറിനെ തേടിവന്നു. എല്ലാ ഷൂട്ടിംഗ് സെറ്റുകളിലും അപ്പോഴെല്ലാം വിഷ്ണുജിയുടെ സാമീപ്യം അമറിന് ആവശ്യമായിരുന്നു. അത് നല്ല കരുത്ത് നൽകിയിരുന്നു. വിഷ്ണുജി ഇല്ലാത്ത ഒരു ഷൂട്ടിംഗ് ഇപ്പോഴും അമറിന് ആത്മവിശ്വാസം ഉണ്ടാക്കാറില്ല.

അങ്ങനെയാണ് അമർ സ്റ്റാർ ആയി മാറിയത്. പേരും പണവും ഒഴുകി വന്നു. അതോടെ വിഷ്ണുജിയുടെ കുടുംബവും പച്ചപിടിച്ചു. അദ്ദേഹത്തിന്‍റെ മൂന്ന് പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം വലിയ ഫ്ളാറ്റ്, ജോലിക്കാർ ഇങ്ങനെ ആഡംബരപൂർണ്ണമായ ജീവിതത്തിലേക്ക് എത്തിക്കാനും അമറിലൂടെ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ പത്നി മാലതിയും വളരെ സന്തുഷ്ടയായി. ഇത്രയും സുഭിക്ഷമായ ദിനങ്ങൾ ഇതുവരെ അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല. മറ്റൊരു ജോലിയും ചെയ്യാതെ തന്നെ ഇത്രയും സുഖകരമായ ജീവിതമാണ് വിഷ്ണുജി നയിച്ചുകൊണ്ടിരുന്നത്.

ഇതിനിടയിൽ അമറിന്‍റെ വിവാഹം കഴിഞ്ഞു. കല്യാണവിരുന്നിലാണ് ശാലിനി ആദ്യമായി വിഷ്ണുജിയെ കാണുന്നത്. വലിയ ഗ്ലാസിൽ മദ്യം കുടിച്ചുകൊണ്ടിരുന്ന ആ വ്യക്‌തിയെ ശാലിനി അതിശയത്തോടെയാണ് നോക്കിക്കണ്ടത്.

അമർ ശാലിനിയ്ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി.

“ഇത് എന്‍റെ ഗുരുജി ആണ്. അമറിന്‍റെ നിർദ്ദേശപ്രകാരം ശാലിനി ഗുരുജിയുടെ കാൽ തൊട്ട് വന്ദിച്ചു. പാർട്ടിയ്ക്കിടെ ശാലിനി ഗുരുജിയെ ശ്രദ്ധക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനെ കാണാനും സംസാരിക്കാനുമായി നിരവധി പേരാണ് അടുത്തു ചെല്ലുന്നത്. അവരോടൊക്കെ എത്ര കർക്കശമായാണ് വിഷ്ണുജി പെരുമാറുന്നത്! അമറിന്‍റെ വിജയം ആകാശം സ്പർശിക്കുന്തോറും വിഷ്ണുജിയുടെ അഹങ്കാരവും കൂടിവന്നു. ശാലിനിയ്ക്ക് അദ്ദേഹത്തോട് യാതൊരു പ്രതിപത്തിയും തോന്നിയില്ല. അമറിനെ ഓർത്ത് അവർ നിശബ്ദത പാലിച്ചു എന്നുമാത്രം.

നിർമ്മാതാക്കളും സംവിധായകരുമെല്ലാം തന്നെ അമറിനെ ഓർത്തു മാത്രമാണ് വിഷ്ണുജിയെ സഹിച്ചുകൊണ്ടിരുന്നത്. അദ്ദേഹമില്ലെങ്കിൽ അമർ ഷോട്ടിന് റെഡിയാവില്ല. സെറ്റിൽ വന്നാൽ ഓരോ സംവിധായകനെയും പഠിപ്പിക്കാനും തുടങ്ങും. ചെറിയ ചെറിയ കാര്യങ്ങൾക്ക് നിർമ്മാതാവിനോട് തട്ടിക്കയറും. ഇങ്ങനെയൊക്കെ ചെയ്തിട്ടും അമറിനെ പ്രതി അവരും നിശബ്ദത പാലിച്ചു.

മമ്മിയും ആന്‍റിയും ടാക്സിയിൽ വന്നതു കണ്ടപ്പോൾ കുട്ടികളുടെ മുഖം വാടി.

“മക്കളെ പോരുന്ന വഴിയ്ക്ക് വണ്ടി കേടായി. അതുകൊണ്ടാണ് ടാക്സിയ്ക്ക് വന്നത്.” ശാലിനി എന്തെങ്കിലും പറയും മുന്നേ റീന സന്ദർഭം ഭംഗിയായി കൈകാര്യം ചെയ്തു.

“നമുക്ക് ഐസ്ക്രീം കഴിക്കാം. അപ്പോഴേക്കും നമ്മുടെ വണ്ടിയെത്തും”

മറ്റൊരു വണ്ടി അപ്പോഴേക്കും സ്ക്കൂളിലെത്തി. പക്ഷേ അത് പപ്പയുടെ പുതിയ കാർ ആയിരുന്നില്ല. അനുഷയുടെയും മാധവിന്‍റെയും മുഖത്തെ സന്തോഷം വീണ്ടും മാഞ്ഞു. അവരുടെ മുഖം കണ്ടപ്പോൾ ശാലിനിയ്ക്ക് വിഷമം തോന്നി. കുട്ടികളുടെ കറക്കം, വളരെ ഔപചാരികമായ ഒരു ചടങ്ങ് പോലെ നടത്തി മടങ്ങി. ശാലിനിയുടെ വിഷമം കണ്ട് റീന അവളെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ശാലിനിയുടെ മനോവിഷമം മനസ്സിലായ അമറിനും പ്രയാസമായി.

“എന്തു ചെയ്യാനാ ശാലൂ, വിഷ്ണുജിയ്ക്ക് വാശിയാണ്. പുതിയ വണ്ടി അയച്ചാലെ വരൂ. കുമാറിന്‍റെ ലക്ഷങ്ങൾ നഷ്ടമാവില്ലേ, ഷൂട്ടിംഗ് വൈകിക്കാൻ പറ്റുമോ?”

“പക്ഷേ വിഷ്ണുജിയ്ക്ക് പുതിയ കാർ തന്നെ വേണമെന്ന് എന്താണിത്ര നിർബന്ധം?” ശാലിനിയ്ക്ക് ദേഷ്യം സഹിക്കാനായില്ല.

“അദ്ദേഹത്തിന്‍റെ ഈഗോ ആവാം. നിനക്കറിയാലോ വിഷ്ണുജിയെ?”

“അറിയാം. ഈഗോ മാത്രമുള്ള മനുഷ്യൻ”

അമർ ഒന്നും മിണ്ടിയില്ല. കുടുംബാന്തരീക്ഷം ഒട്ടും സുഖകരമല്ല ഇപ്പോൾ. ശാലിനിയ്ക്ക് സംശയം ഇരട്ടിച്ചു. എന്തുകൊണ്ടാവും അമർ, വിഷ്ണുജിയോട് ഇത്രയും കടപ്പെട്ടിരിക്കുന്നത്. അദ്ദേഹമില്ലാതെ ജോലി ചെയ്യാൻ കഴിയാത്തത് എന്താണ്?

“ഇത്രയും വിജയം നേടിയിട്ടും ആത്മവിശ്വാസം ഇല്ലാത്തതെന്താണ്? ഇങ്ങനെ എത്രനാൾ പോകും. അമറിന് സിനിമ ഇല്ലാത്ത ഒരു കാലം വന്നാൽ എന്തു ചെയ്യും” ശാലിനിയുടെ ആശങ്കകളും സംശയങ്ങളും മനസ്സിൽ മുടികെട്ടി നിന്നു.

നീരജ് സാഹബ് ഒരു വലിയ ഫിലിം പ്രൊജക്ട് ആരംഭിച്ചിരിക്കുകയാണ്. അമർ അദ്ദേഹത്തിന്‍റെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു എന്നുമാത്രമല്ല നീരജിന്‍റെ അടുത്ത സുഹൃത്തുമാണ്.

മുഖ്യകഥാപാത്രം ഇപ്രാവശ്യവും അമർ തന്നെയായിരിക്കും എന്നതിൽ സംശയമില്ല. നീരജിന്‍റെ പുതിയ ചിത്രം അനേക ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. ഈ ചിത്രത്തിൽ നിരവധി വിദേശ കലാകാരന്മാരും ഉണ്ടാകും.

ചിത്രത്തിന്‍റെ സെറ്റ് അതിഗംഭീരമാണ്. പ്രസ്, മീഡിയ എല്ലാവരും വരുന്ന ദിവസം കൂടിയാണ്. അമറിന് അഗ്രഹമുണ്ടായിരുന്നു ഈ ചടങ്ങിൽ ശാലിനിയും വരണമെന്ന്. അമറിന്‍റെ ഷൂട്ടിംഗ് ലൊക്കെഷനുകളിൽ ശാലിനി വളരെ അപൂർവ്വമായിട്ടാണ് പോകാറുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി പോയിട്ടേ ഇല്ല എന്നു തന്നെ പറയാം. വിഷ്ണുജി ആളുകളോട് ഇടപെടുന്ന രീതി ശാലിനിക്ക് ഒട്ടും ഇഷ്ടമല്ല. നീരജും അമറും ആവശ്യപ്പെട്ടതുകൊണ്ട് ഇപ്രാവശ്യം ശാലിനി ആ പരിപാടിയ്ക്ക് പോകാൻ തീരുമാനിച്ചു. എല്ലാ തയ്യാറെടുപ്പുകളായി.

വിദേശ കാലാകാരന്മാരുൾപ്പെട്ട എല്ലാ ആർട്ടിസ്റ്റുകളും എത്തിക്കഴിഞ്ഞു. സെറ്റ് തയ്യാറായി. ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. വിഷ്ണുജി എത്തിയിട്ടില്ല. പല പ്രാവശ്യം ഫോൺ ചെയ്തു, വണ്ടിയും അയച്ചു. എന്നിട്ടും അദ്ദേഹം എത്തിയിട്ടില്ല. സിനിമയുടെ മുഹൂർത്തം കുറിച്ചതുമായുള്ള അതൃപ്തിയാണ് കാരണം.

കുറേ കാത്തുനിന്നശേഷം അമർ തന്നെ വിഷ്ണുജിയെ ഫോൺ ചെയ്തു. മറുവശത്ത് ഭാര്യ മാലതിയാണ് ഫോണെടുത്തത്.

“ഞാനെന്ത് ചെയ്യാനാണ് സഹോദരാ. വിഷ്ണുജിയോട് പറഞ്ഞുമടുത്തു. രാവിലെ തന്നെ മദ്യസേവയിലാണ്”

ശാലിനിയുടെ മനോനില വളരെ മോശമായി. ഇത്രയും വലിയ നായകനാണ്. ഈ ആളുകളൊക്കെ അമറിനെക്കുറിച്ചെന്ത് ചിന്തിക്കും. ഇത്രയും കഴിവുകെട്ട ആളോ? ആത്മവിശ്വാസമില്ല?

എന്തായാലും ശാലിനിയെ ഞെട്ടിച്ച് അമർ വിഷ്ണുജി വരാതെ തന്നെ തന്‍റെ ജോലി തുടങ്ങി,

“നീ ഗംഭീരമായി തുടങ്ങി” നീരജ് അമറിനെ കെട്ടിപ്പിടിച്ചു.

മറ്റു വിദേശകലാകാരന്മാരും അമറിനെ അഭിനന്ദിച്ചു.

മേക്കപ്പ് റൂമിലെത്തിയശേഷം ശാലിനി അമറിനെ അഭിനന്ദിച്ചു.

“അദ്ദേഹമില്ലാതെ തന്നെ എത്ര ഭംഗിയായിട്ടാണ് അമർ അഭിനയിക്കുന്നത്. എന്തിനാണ് പിന്നെ ഇങ്ങനെയൊരാളെ സഹിക്കുന്നത്?”

“അദ്ദേഹമില്ലെങ്കിലും എനിക്ക് വർക്ക് ചെയ്യാൻ പറ്റും. അതെനിക്കറിയാം ശാലൂ”

“എന്നിട്ടെന്താണ് അത് ചെയ്യാത്തത്”

“ശാലു, ആ മനുഷ്യൻ… ജീവിതത്തിൽ ഒന്നും നേടിയിട്ടില്ല. എന്‍റെ സ്റ്റാർഡത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. അത് അദ്ദേഹത്തിൽ നിന്ന് തട്ടിയെറിയപ്പെട്ടാൽ അദ്ദേഹം തകർന്നുപോകും. ആ കുടുംബവും. അദ്ദേഹം ആയിരുന്നല്ലോ എന്‍റെ തുടക്കകാലത്ത് ഒരുപാട് സഹായിച്ചത്. അതൊക്കെ മറക്കാൻ പറ്റുമോ?. തീർച്ചയായും പലപ്പോഴും അദ്ദേഹത്തിന്‍റെ പിടിവാശി പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. നമുക്കിടയിലും അതുണ്ടാകുന്നുണ്ട്.”

“ശരിയല്ലേ?”

ശാലിനി സ്തബ്ധയായി അമിറിനെ നോക്കി നിന്നു.

ഇതെല്ലാം കേട്ട് നീരജ് സാഹബ് അടുത്തേക്ക് വന്നു. പിന്നെ മെല്ലെ പറഞ്ഞു.

“ചേച്ചി. ഈ കാര്യങ്ങളൊക്കെ ഞങ്ങൾക്കും മനസ്സിലാവും. വിഷമിക്കാതെ”

ശാലിനിയ്ക്ക് അപ്പോൾ ശരിക്കും അഭിമാനം തോന്നി. അതെ. ഞാനൊരു നല്ല മനസ്സുള്ള മഹാനടന്‍റെ ഭാര്യയാണ്.

സാഗരസംഗമം ഭാഗം- 10

ഒരിക്കൽ എന്‍റേതു മാത്രമായിരുന്ന ആ മുറിയിലെ ഓരോ വസ്തുവും എന്നെ ഏതോ ഓർമ്മകളിലേയ്ക്കു മാടി വിളിക്കുന്നതായി തോന്നി. ഞാനുറങ്ങിയിരുന്ന കട്ടിൽ, ഞാനുപയോഗിച്ചിരുന്ന മേശ, ബുക്ക് ഷെൽഫ് എല്ലാം അതേ പടി നിലനിർത്തിയിരിക്കുന്നു.

തെക്കോട്ടു തുറക്കുന്ന ജനൽ, അവിടെ തളിർത്തു നിൽക്കുന്ന മാവ്. താഴെ വീണു കിടക്കുന്ന ഇനിയും വാടാത്ത മാമ്പൂക്കൾ എന്നിലെ നഷ്ടസ്വപ്നങ്ങളെ ഉണർത്തുന്നുവോ? എന്‍റെ ഓർമ്മകളിൽ മുല്ലപ്പൂ സുഗന്ധം വിരിയിച്ചു കൊണ്ട് പടർന്നു കിടക്കുന്ന മുല്ലച്ചെടി ഒരിക്കൽ കൂടി എന്‍റെ ഹൃദയത്തിൽ രാഗമഴ പെയ്യിക്കുകയാണോ?

ഫഹദ് സാർ ഇപ്പോഴെവിടെയായിരിക്കും? ഭാര്യയും മക്കളുമൊക്കെയായി സുഖമായി കഴിയുകയായിരിക്കുമോ? അതോ എന്നെയോർത്ത് ഏതോ നഷ്ട സ്വർഗ്ഗത്തിൽ സ്വയം നഷ്ടപ്പെട്ട് കഴിയുകയാണോ? ഇവിടെ ഈ അന്തരീക്ഷത്തിൽ കഴിയുമ്പോൾ ആ ആത്മാവിന്‍റെ തേങ്ങലുകൾ എങ്ങു നിന്നോ അലയടിച്ചെത്തുന്നതായി എനിക്കനുഭവപ്പെടുന്നു.

“എന്താ താൻ സ്വപ്നം കാണുകയാണോ? ഈ മുറിയും, പരിസരവും പഴയ ഓർമ്മകൾ തന്നിലുണർത്തുന്നതായി തോന്നുന്നുണ്ടോ.”

നരേട്ടന്‍റെ വാക്കുകൾ കേട്ടുഞെട്ടി ഉണർന്നപ്പോൾ മാത്രമാണ് ഞാനിത്ര നേരവും ജനാലയ്ക്കൽ തന്നെ നിൽക്കുകയായിരുന്നു എന്നോർത്തത്. ജാള്യത തോന്നി. നരേട്ടൻ എന്തു വിചാരിച്ചു കാണും?

ഒരിക്കലും ഇനി തട്ടിയുണർത്തുകയില്ലെന്നു കരുതി ഉള്ളിന്‍റെ ഉള്ളിൽ കുഴിച്ചു മൂടിയിരുന്ന ഓർമ്മകൾ. ഒരു ശവക്കല്ലറയിൽ നിന്നെന്നപ്പോലെ അവ പൂർവ്വാധികം ഊർജ്ജസ്വലതയോടെ ഉയിർത്തെഴുന്നേറ്റു തുടങ്ങിയത് നരേട്ടനും മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കിലും എന്‍റെ ഹൃദയം വായിക്കുവാനുള്ള കഴിവ് ഇന്ന് മറ്റാരെക്കാളും നരേട്ടൻ സ്വായത്തമാക്കിയിട്ടുണ്ടല്ലോ എന്ന് ഞാനോർത്തു. നിരീക്ഷണപാടവമുള്ള ആ കണ്ണുകൾക്കു മുന്നിൽ ഒന്നും എനിക്ക് ഒളിക്കാനാവുകയില്ലെന്നും ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പറഞ്ഞു.

“ഓ… ഞാൻ വെറുതെ കാറ്റുകൊള്ളാൻ നിന്നതാണ് നരേട്ടാ… അല്ലാതെ…” അർദ്ധോക്തിയിൽ വിരമിച്ച് നിറഞ്ഞു തുടങ്ങിയ കാതരമിഴികളുയർത്തി ഞാൻ നരേട്ടനെ നോക്കി.”

“ഉം… താൻ കള്ളം പറയാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കാര്യം മറക്കണ്ട താൻ ഒരദ്ധ്യാപികയാണ്. ഞാൻ വിരമിച്ച ഒരദ്ധ്യാപകനും. വിദ്യാർത്ഥികളെ കപടതയിൽ നിന്നുമകറ്റി നേർവഴി കാണിച്ചു കൊടുക്കുന്നവരാണ് നമ്മൾ…”

“എനിക്കു മാപ്പുതരൂ നരേട്ടാ… ഞാൻ… ഞാൻ എല്ലാം മറന്നു കഴിഞ്ഞതായിരുന്നു. പക്ഷേ ഈ അന്തരീക്ഷവും പരിസരവും ആ ഓർമ്മകൾ എന്നിൽ വീണ്ടുമുണർത്തുന്നു. ഞാനെന്തു ചെയ്യാനാണ്?” ഞാനാ മാറിൽ വീണു തേങ്ങിക്കൊണ്ടു പറഞ്ഞു.

“ശരി…ശരി… എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്. നമുക്കീ നാട്ടിൽ അധികം നിൽക്കണ്ട. എത്രയും വേഗം നമുക്കിവിടെ നിന്നു മടങ്ങാം. മാത്രമല്ല തനിക്കിനി ലീവും അധികമില്ലല്ലോ…”

നരേട്ടൻ എന്നെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. പക്ഷേ എന്‍റെ മനസ്സ് ഒരു വടംവലിയിൽ മുഴുകി. ചെകുത്താനും കടലിനും നടുക്കെന്നപോലെ ഉഴറി.

ഇവിടെ നിന്നാൽ ഫഹദ് സാറിന്‍റെ ഓർമ്മകൾ എന്നെ വീണ്ടും ചുട്ടു പൊള്ളിക്കും. പക്ഷേ പോകാതിരുന്നാൽ ഒരു ജന്മം മുഴുവൻ ഞങ്ങൾക്കായി ഉഴിഞ്ഞു വച്ച അമ്മയോടുള്ള കടപ്പാടുകൾ നിറവേറ്റാൻ കഴിയാതെ പോകും. രണ്ടു ദിനമെങ്കിലും അമ്മയുടെ സമീപം നിന്ന് രോഗ ശുശ്രൂഷകൾ ചെയ്യണമെന്ന എന്‍റെ മോഹം. മൂത്തപുത്രി എന്ന നിലയിൽ എന്‍റെ കടമ കൂടിയാണത്. എന്തു ചെയ്യേണ്ടു എന്നറിയാതെ നിലക്കൊണ്ട എന്നോട് നരേട്ടൻ വീണ്ടും പറഞ്ഞു.

“തന്‍റെ മനസ്സിലെ കൺഫ്യൂഷൻ എനിക്കു മനസ്സിലാകുന്നുണ്ട്. തനിക്ക് അമ്മയെ ശുശ്രൂഷിക്കണമെന്നുണ്ടെങ്കിൽ ഒരാഴ്ച കൂടി നമുക്കിവിടെ താമസിയ്ക്കാം. അതിനുശേഷം ഡൽഹിയിക്കു മടങ്ങാം.”

ഉള്ളു കൊണ്ട് അവിടെ നിന്നു പറന്നു പൊങ്ങാൻ വെമ്പൽ കൊള്ളുമ്പോഴും അമ്മയോടുള്ള കടമ നിർവ്വഹിക്കുവാൻ ഞാൻ തയ്യാറായി. ഇത്തരം അനുഭവങ്ങൾ എനിക്കു പുതുമയല്ലല്ലോ. അല്ലെങ്കിൽ തന്നെ ഇതുപോലെ ഹൃദയവും, തലച്ചോറും ചുട്ടുപൊള്ളുന്ന അനേകം രാത്രികൾ ഞാനീ മുറിയിൽ കഴിച്ചു കൂട്ടിയിട്ടുള്ളതോർത്തു.

അച്‌ഛൻ എനിക്കായി സൃഷ്ടിച്ച തടവറയിൽ അമ്പേറ്റു വീണ ഇണപക്ഷിയുടെ വേപഥുവോടെ പിടഞ്ഞു തീർന്ന രാവുകൾ. ഒരിറ്റു ദാഹജലത്തിനായി വേഴാമ്പലിനെപ്പോലെ മനസ്സും ശരീരവും കൊതിച്ച നാളുകൾ. കരുണയുടെ ഒരു കൊച്ചു നീരുറവയ്ക്കായി കൈനീട്ടിയ പകലുകൾ. അപ്പോഴൊക്കെ ആരും കാണാതെ അമ്മ അനുജത്തിമാരുടെ കൈയ്യിൽ എനിക്കുള്ള ആഹാരം കൊടുത്തയ്ക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ അച്‌ഛന്‍റെ സൂക്ഷ്മ ദൃഷ്ടിക്കു മുന്നിൽ അമ്മയുടെ ആ ശ്രമങ്ങളെല്ലാം മിക്കപ്പോഴും പരാജയപ്പെടുകയായിരുന്നു. അച്‌ഛന്‍റെ നിഷ്ഠൂരമായ നീതിപീഠത്തിനു മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി നിന്ന അമ്മ ഒടുവിൽ പട്ടിണി കിടന്ന് മരിക്കാറായെന്നു തോന്നിയപ്പോൾ അച്‌ഛനില്ലാത്ത നേരത്ത് രണ്ടും കൽപിച്ച് എന്നെ തുറന്നു വിട്ട അമ്മയും അനുജത്തിമാരും.

ഓർമ്മയുടെ കല്പടവുകളിലിരുന്ന് അവർക്കായി കൃതജ്ഞതയുടെ പൂച്ചെണ്ടുതെറുക്കുകയായിരുന്നു ഞാൻ. “എന്താ ചേച്ചി, ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്. മുറിയിൽ അമ്മ ചേച്ചിയെ അന്വേഷിക്കുന്നുണ്ട്.” ഇളം തെന്നൽ ശിരസ്സു തലോടുമ്പോൾ ഞാൻ മുല്ലത്തറയിലാണെന്നറിഞ്ഞു. മായയുടെ ശബ്ദം തൊട്ടുണർത്തിയപ്പോൾ ഞെട്ടലോടെ ഞാൻ മുഖം തിരിച്ചു.

“എന്താ ചേച്ചീ… ചേച്ചീ പഴയ ഓർമ്മകളിൽ മുഴുകിയിരിക്കുകയാണെന്നു തോന്നുന്നു. ഇനിയും അതൊക്കെ മറക്കാറായില്ലെ ചേച്ചീ…”

തന്‍റെ നനഞ്ഞ കവിൾത്തടങ്ങളിൽ നോക്കിക്കൊണ്ട് മായ ചോദിച്ചു. അപ്പോഴാണ് ഞാൻ ഇതുവരെ കരയുകയായിരുന്നു എന്നോർത്തത്.

“ഇല്ല മോളെ… ഇവിടെ എത്ര ശ്രമിച്ചിട്ടും ഓർമ്മകൾ അതിന്‍റെ സ്നേഹപാശം കൊണ്ട് എന്നെ ബന്ധിതയാക്കുകയാണ്. ഒരുപക്ഷേ തള്ളിക്കളയാൻ ശ്രമിക്കുന്തോറും അതെന്നെ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കുന്നു.” മനസ്സു പറഞ്ഞു.

“ചേച്ചിയ്ക്കറിയോ? ഫഹദ് സാർ രണ്ടാമതും വിവാഹം കഴിച്ചുവെങ്കിലും ആ ഭാര്യയെ ഉപേക്ഷിച്ചു ആ ബന്ധത്തിൽ അദ്ദേഹത്തിന് കുട്ടികളുമുണ്ടായില്ല.”

എന്ത്? ആ വാക്കുകൾ എന്നെ അൽപം ഞെട്ടിക്കുക തന്നെ ചെയ്‌തു. ഒരു പക്ഷേ എന്‍റെ ഓർമ്മകൾ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നുണ്ടെന്നല്ലെ അതിനർത്ഥം. അല്ലെങ്കിൽ ആ ദാമ്പത്യബന്ധം അദ്ദേഹത്തിന് തുടരാൻ കഴിയാതിരുന്നത് എന്തു കൊണ്ടാണ്? അരുത് സാർ… ഈ ശാപജന്മത്തെ ഓർത്തിരുന്ന് അങ്ങയുടെ വിലപ്പെട്ട ജീവിതം അങ്ങ് പാഴാക്കരുത്. അങ്ങനെ ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ആരോടാണ് ഞാനിതു പറയേണ്ടത്??

എന്‍റെ മനസ്സ് എത്ര ഉറക്കെ അലറിയാലും അതീ ശൂന്യതയിൽ വലയം പ്രാപിക്കുകയേ ഉള്ളൂ. ചുറ്റിനു വലയം ചെയ്യുന്ന ഇരുട്ടിനെ തുറിച്ചു നോക്കി ഞാനിരുന്നു. അപ്പോൾ മായ എന്‍റെ കൈപിടിച്ച് കൊണ്ട് ക്ഷണിച്ചു.

“വരൂ… ചേച്ചീ… ഇവിടിങ്ങനെ ഒറ്റയ്ക്കിരിക്കേണ്ട. നമുക്ക് അമ്മയുടെ അടുത്തേയ്ക്കു പോകാം. അമ്മ കുറേനേരമായി ചേച്ചിയെ അന്വേഷിക്കുന്നു.”

ഒരു പ്രതിമ കണക്കെ മായയെ പിന്തുടർന്ന് ഞാൻ നടന്നു. ഒടുവിൽ അമ്മ കിടക്കുന്ന മുറിയിലെത്തുമ്പോൾ പെട്ടെന്ന് നരേട്ടനെക്കുറിച്ചോർത്തു മായയോടു ചോദിച്ചു.

“നരേട്ടനെവിടെ മോളെ… അദ്ദേഹത്തെ അല്പനേരമായല്ലോ കണ്ടിട്ട് അദ്ദേഹം ഇവിടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്.”

“നരേട്ടൻ നടക്കാനിറങ്ങിയതാണ് ചേച്ചീ… ചേച്ചീയോടു പറഞ്ഞിട്ടാണ് അദ്ദേഹം പോകുന്നതെന്നു പറഞ്ഞു.”

ശരിയാണ്, നരേട്ടൻ എന്നെ സമാശ്വസിപ്പിച്ച ശേഷം നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഓർമ്മകളിൽ മുങ്ങിത്താണ് ശ്വാസം മുട്ടി പിടഞ്ഞിരുന്ന ഞാൻ അതൊന്നും കേട്ടില്ല എന്നതാണ് സത്യം. എങ്ങിനെയോ, അർദ്ധപ്രജ്ഞയായി ഞാൻ മുല്ലത്തറയിൽ എത്തിച്ചേരുകയായിരുന്നു. ഏതോ ഓർമ്മകൾ എന്നെ അങ്ങോട്ടേയ്ക്ക് നയിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി.

“എന്താ മീര മോളെ നീ വല്ലാതെ ഇരിക്കുന്നത്. ഇവിടെ പഴയ ഓർമ്മകൾ നിന്നെ വല്ലാതെ ശ്വാസം മുട്ടിയ്ക്കുന്നുണ്ടെന്നു തോന്നുന്നു.”

നരേട്ടനെപ്പോലെ അമ്മയും എന്‍റെ മനസ്സ് വായിച്ചെടുക്കാൻ കഴിവുള്ള വ്യക്‌തിയാണ്.

“എല്ലാം മറക്കണം കുട്ടീ… മറവി പലപ്പോഴും മനുഷ്യന് ഒരനുഗ്രഹമാണ്. പ്രത്യേകിച്ച് ഭൂതകാലം നമ്മെ വേട്ടയാടുമ്പോൾ.”

“ശരിയാണ് അമ്മേ… എല്ലാം മറക്കുവാൻ പഠിച്ചു തുടങ്ങിയതായിരുന്നു ഞാൻ. പക്ഷേ ഒരു നെരിപ്പോടിലെന്നപ്പോലെ ഓർമ്മകൾ ഇപ്പോഴും അണയാതെ കിടക്കുന്നു എന്ന് ഞാനറിയുന്നത് ഇപ്പോഴാണ്.

അന്ന് അമ്മയും മായയും മഞ്ജുവും എന്നെ തടവറയിലെ അർദ്ധ പട്ടിണിയിൽ നിന്നും രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ തോന്നുന്നു അതായിരുന്നു ഭേദം എന്ന്.

അന്ന് ഞാൻ മരിച്ചിരുന്നുവെങ്കിൽ, ഫഹദ്സാറും കുറെ കഴിയുമ്പോൾ എന്നെ മറന്നേനെ. ഇന്നിപ്പോൾ എല്ലാ സുഖഭോഗങ്ങളുടെയും നടുവിൽ ജീവിക്കുമ്പോഴും ആ ആത്മാവിന്‍റെ വേദന ഒരു ശാപം പോലെ എന്നെ പിന്തുടരുന്നു.

ഞങ്ങളുടെ രാഹുൽ മോനെ ഞങ്ങൾക്കു നഷ്ടപ്പെടുത്തിയത് ആ മനസ്സിന്‍റെ ശാപഫലമാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്തൊക്കെ പീഢനങ്ങൾ നേരിട്ടപ്പോഴും ഞാൻ ഫഹദ് സാറിനു വേണ്ടി അന്ന് ഉറച്ചു നിൽക്കേണ്ടതായിരുന്നു. എങ്കിൽ ഇന്നിപ്പോൾ എന്നെ നെരിപ്പോടിലെന്നപ്പോലെ ഉരുക്കിത്തീർക്കുന്ന ഈ കുറ്റബോധത്തിൽ നിന്നും എനിക്ക് മോചനം ലഭിക്കുമായിരുന്നു.

“എല്ലാം വിധിയാണു കുഞ്ഞെ… ഒന്നും നമ്മളല്ല തീരുമാനിക്കുന്നത്.?എല്ലാം ഈശ്വര ഹിതം. നീ ഫഹദ്സാറിന്‍റെ ഒപ്പമല്ല നരന്‍റെ ഒപ്പമാണ് ജീവിക്കേണ്ടതെന്ന് ഈശ്വരൻ നേരത്തെ തീരുമാനിച്ചിരുന്നു കുട്ടീ…”

“അല്ല അമ്മേ… അപ്പറഞ്ഞതിൽ ഞാൻ വിശ്വസിക്കുന്നില്ല. വരും വരായ്മകൾ കുറെയൊക്കെ മനുഷ്യ സൃഷ്ടിയാണ്. അന്ന് ഈശ്വരനല്ലാ അച്ഛനാണ് എന്‍റെ കാര്യത്തിൽ തീരുമാനം എടുത്തത് അല്ലെങ്കിൽ ഞാനും ഫഹദ്സാറും തമ്മിലുള്ള വിവാഹംബന്ധം ഒരിക്കലും മുറിയ്ക്കപ്പെടുമായിരുന്നില്ല.

“ശരിയാണ് കുഞ്ഞെ… ഒക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ… ഇന്നിപ്പോൾ പഴയതെല്ലാം മറക്കുക. നീയിന്ന് ഒരമ്മയും മുത്തശ്ശിയുമായിക്കഴിഞ്ഞു. പിന്നെ നീ ആരേയും വഞ്ചിച്ചു എന്ന കുറ്റബോധം വേണ്ട. നരനും എല്ലാം അറിയാമാരുന്നല്ലോ നിന്നെ വിവാഹം കഴിക്കുമ്പോൾ…”

“ശരിയാണമ്മേ… ആ മനസ്സിന്‍റെ മഹത്വമാണ് എന്നെ ഇത്രത്തോളം എത്തിച്ചത്. എങ്കിലും ഇന്നിപ്പോൾ ഇവിടെ നിൽക്കുമ്പോൾ ഞാനറിയാതെ പഴയതെല്ലാം എന്നിലേയ്ക്കു കടന്നു വരുന്നു. ഈ വീട്ടിലെ ഓരോ മണൽത്തരിയും എന്നെ പലതും ഓർമ്മിപ്പിക്കുന്നു. എനിക്കു വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ. ഫഹദ്സാറിന്‍റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്. ഫഹദ് സാറിന്‍റെ വധുവായപ്പോൾ ഞാനണിഞ്ഞിരുന്ന വിവാഹ വസ്ത്രം. എല്ലാമെല്ലാം പഴയ ഓർമ്മകളിലേയ്ക്കു എന്നെ നയിക്കുന്നു. ഓർമ്മകൾക്കും മരണത്തിനുമൊന്നും സ്‌ഥലകാല ബോധമില്ലല്ലോ അമ്മേ…”

“ശരിയാണു കുഞ്ഞെ… നിന്‍റെ വേദന എനിക്കു മനസ്സിലാകുന്നുണ്ട്. നിന്നെ ഇങ്ങനെ എന്‍റെ കാൽക്കീഴിലിരുന്ന് കണ്ണീരൊഴുക്കുന്നവളായി കാണാനല്ല ഞാനാഗ്രഹിച്ചത്. നിങ്ങളുടെയൊക്കെ ചിരിക്കുന്ന മുഖം കണ്ട് സന്തോഷത്തോടെ മരിക്കാനാണ്… അതിനു മാത്രമാണു കുഞ്ഞെ നിന്നെ ഈ അവസാന കാലത്തു കാണണമെന്ന് ഞാനാഗ്രഹിച്ചത്.”

നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകൾ കണ്ടപ്പോൾ മാത്രമാണ് ഞാൻ അമ്മയെ വേദനിപ്പിക്കുകയായിരുന്നുവെന്നോർത്തത്. ഈ അവസാന കാലത്ത് അമ്മയെ വേദനിപ്പിക്കുവാനായിട്ടാണ് ഞാനിങ്ങോട്ട് വന്നതെന്നോർത്തപ്പോൾ കുറ്റബോധം തോന്നി.

“എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല അമ്മേ… എന്നോടു ക്ഷമിക്കൂ. എനിക്കു മാപ്പു തരൂ.”

ആ കാലുകളിൽ കെട്ടിപ്പിടിച്ച് മാപ്പിരക്കുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ പഴയ മീരയാകുവാൻ ഞാനൊരു ശ്രമം നടത്തുകയായിരുന്നു.

അന്നും അതിന്‍റെ പിറ്റേന്നും ഞാൻ പൂർണ്ണമായും പഴയ കോളേജ് കുമാരിയാകുവാൻ, അമ്മയുടെ പഴയ മീരമോളാകുവാനുള്ള ശ്രമത്തിലായിരുന്നു. ഊർജ്‌ജസ്വലയായ ആ പഴയ പെൺകുട്ടിയെ എന്നിലേയ്ക്കാവാഹിക്കുവാനുള്ള ആ ശ്രമത്തിൽ ഞാൻ കുറെയൊക്കെ വിജയിച്ചു എന്നു തന്നെ പറയാം. അമ്പതു പിന്നിട്ട് മുത്തശ്ശിയായിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ അത് ആത്യന്തം ശ്രമകരമായിരുന്നു, എങ്കിലും അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് രോഗശുശ്രൂഷ ചെയ്യുന്നതിൽ ഞാൻ ഒട്ടൊക്കെ വിജയിച്ചു.

അമ്മയെ അത് ഏറെ സന്തോഷിപ്പിച്ചു. എന്നിലെ മാറ്റം കണ്ട് വിസ്മയം പൂണ്ട് അമ്മ പറഞ്ഞു.

“മീരമോളെ… നീയിപ്പോൾ എന്‍റെ പഴയ ചുണക്കുട്ടി തന്നെയായിരിക്കുന്നു. ഇങ്ങനത്തെ എന്‍റെ മീരമോളെ കാണുന്നതാണ് എനിക്കിഷ്ടം.”

അമ്മയുടെ വാക്കുകളിൽ സന്തോഷം തുടിച്ചു നിന്നു. പത്തുമാസം ചുമന്ന് പ്രസവിച്ചു വളർത്തിയ അമ്മയ്ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്‌തില്ലെങ്കിൽ ഞാനൊരു മകളാവുകയില്ലെന്നു തോന്നി.

എന്നിലെ മാറ്റം നരേട്ടനടക്കം മറ്റെല്ലാവരേയും സന്തോഷിപ്പിച്ചു.

“താനിപ്പോഴാണ് എന്‍റെ പഴയ മീരയായത്. കഴിഞ്ഞ ദിവസങ്ങളിലെ തന്നിലെ ആ നനഞ്ഞ മട്ട് എനിക്കൊട്ടും പിടിക്കുന്നുണ്ടായിരുന്നില്ല മീര.”

നരേട്ടൻ സന്തോഷത്തോടെ എന്നെ ചേർത്തു നിർത്തി പറഞ്ഞു.

രാവിലെ കുളിച്ച് അമ്പലത്തിൽ പോയി പ്രസാദമണിഞ്ഞു വന്ന എന്നെ അദ്ദേഹം ചേർത്തണച്ച് നെറ്റിയിൽ മുത്തം നൽകി കൊണ്ട് പറഞ്ഞു. “നിന്‍റെ ശ്രീത്വം തുളുമ്പുന്ന ഈ മുഖത്തെ പ്രസന്നത എനിക്ക് മരിക്കുന്നതു വരെ കാണണം.” ഞാൻ കൈകൊണ്ട് ആ ചുണ്ടുകൾ പൊത്തി എന്നിട്ടു പറഞ്ഞു.

“അരുത്… നരേട്ടാ… മരണത്തെ ഓർമ്മിപ്പിക്കുന്ന ഒന്നും അങ്ങ് പറയുകയില്ലെന്നെനിക്ക് വാക്കു തന്നിരിക്കുന്നതാണ്.”

(തുടരും)

കാണിക്കായ് ഒരു മൺചിരാത് ഭാഗം- 2

ഇനിയൊരക്ഷരം മിണ്ടരുത് രണ്ടുപേരും. മീനുവക്കൻ രുക്കുവിനെ പരിശോധിച്ചു. ഉറക്കത്തിലും പേടിയോടെ അവൾ ഏങ്ങലടിച്ചു. ശരീരം വെട്ടിവിറച്ചു. കുഞ്ഞിന്‍റെ കിടപ്പുകണ്ടപ്പോൾ മീനുവക്കന് സഹിച്ചില്ല.

കണ്ണുകൾ നിറഞ്ഞു. കുഞ്ഞിന്‍റെ മുഖം മുഴുവനും ചുവന്നു തിണർത്തു കിടക്കുന്നു. കീഴ്ച്ചുണ്ട് ഒരൽപം മുറിഞ്ഞ് വീർത്തിരിക്കുന്നു. കരഞ്ഞപ്പോൾ വാ പൊത്താൻ ശ്രമിച്ചിട്ടോ എന്തോ കവിളിൽ നഖങ്ങൾ കൊണ്ട് ആഴത്തിൽ പാടുണ്ട്.

“ഈശ്വരാ… ദേവീകടാക്ഷം കൊണ്ട് കുഞ്ഞിന്… തക്കസമയത്ത് പുരുഷൂനെ ഇവിടേയ്ക്ക് പറഞ്ഞുവിട്ടത് ദേവി തന്നാ. കുഞ്ഞിനൊന്നും പറ്റീട്ടില്ല. നിങ്ങൾ വിഷമിക്കുകയൊന്നും വേണ്ട.”

“ഈ സംഭവത്തെക്കുറിച്ച് ആരോടും ഒന്നു പറയണ്ട. നിങ്ങളും മറന്നു കളഞ്ഞേക്കുക. വീട്ടിൽ ആരുമില്ലാത്തപ്പോൾ മുതിർന്ന ആൺകുട്ടികളെ വീട്ടിനകത്ത് കേറ്റരുത്. കേട്ടല്ലോ രണ്ടുപേരും. ഇതൊരു പാഠമായിരിക്കട്ടെ.”

മീനുവക്കൻ പോയിക്കഴിഞ്ഞതോടെ ഭാമിനി വീണ്ടും തേങ്ങിക്കരച്ചിൽ തുടങ്ങി. അവളിൽ ദേഷ്യം പതഞ്ഞു പൊങ്ങി വന്നു.

ആ തെണ്ടിച്ചെക്കനെ എനിക്കിനി കാണണ്ട. അവനെ വെറുതെ വിടരുത്. അവളുടെ സമനില വല്ലാതെ തെറ്റിയിരുന്നു.

പുരുഷു പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റ് പുറത്തേയ്ക്ക് പോയി. ഇരുട്ട് അയാൾക്ക് പിന്നിൽ പടിപ്പുര വാതിലടച്ചു.

ക്ഷേത്രനടയടച്ച് വീട്ടിലേയ്ക്ക് മടങ്ങിയ പൂജാരി പുരുഷുവിനെ വഴിയിൽ കണ്ടു.

ഇന്ന് പുരുഷൂനെ അത്താഴപൂജയ്ക്ക് കണ്ടില്ലല്ലോ…

പുരുഷു ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ല. അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു. അന്ന് രാത്രി അയാൾ മടങ്ങി വന്നില്ല.

പിറ്റേന്ന് പുരുഷൂന്‍റെ ജീവനറ്റ ശരീരം കായൽക്കരയിൽ നിന്നും കിട്ടി. ആരോ ചവിട്ടിത്താഴ്ത്തിയതു പോലെ മുഖം കായൽച്ചളിയിൽ ചതഞ്ഞിരുന്നു.

എന്തു സംഭവിച്ചൂന്ന് ആർക്കുമറിയില്ല. പുരുഷൂന് അപസ്മാരത്തിന്‍റെ അസുഖമുണ്ടായിരുന്നത് കൊണ്ട് പോലീസ് ആ വിധത്തിൽ അതെഴുതിത്തള്ളി.

ചോദിക്കാനും പറയാനും അന്വേഷിക്കാനും ആരുമില്ലായിരുന്നു. ജീവിതത്തിൽ ആഘാതങ്ങൾ എവിടന്നൊക്കെ എത്ര പെട്ടെന്നാണ് കടന്നു വരിക. മാനസികനില തെറ്റിയപോലെ ഭാമിനി മന്ദിച്ചിരുന്നു. പകച്ചു പോയ ഒരമ്മ.

മടിയിൽ തിരിച്ചറിവില്ലാത്ത മൂന്നു പെൺകുഞ്ഞുങ്ങൾ.

ഭാമിനിയുടെ ബോധക്കാഴ്ചകളിൽ അവൾക്കറിയാം പുരുഷു മരിച്ചത് അസുഖം കൊണ്ടല്ലാ ആരോ അയാളെ അപായപ്പെടുത്തിയതാണെന്ന്. ഉൾവിളികൾ അവളോട് പറഞ്ഞു.

വിശാഖൻ… അവൻ എന്തെങ്കിലും ചെയ്‌തു കാണുമെന്ന് ഭാമിനി ഉറച്ചു വിശ്വസിച്ചു. കാരണം പിറ്റേന്ന് മുതൽ വിശാഖനെ ആരും കണ്ടിട്ടില്ല.

അവൻ നാടുവിട്ടു പോയെന്ന് പലരും പറഞ്ഞു. കാരണങ്ങൾ ചിക്കിച്ചികയാൻ ആരും താൽപര്യപ്പെട്ടില്ല.

മൂന്നു പെണ്മക്കളുടെ അമ്മ. ഇരുപത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള ഭാമിനി.

അവൾ വിധവയായിരിക്കുന്നു. സമുദായാചാരപ്രകാരം അവൾ മുടി വടിച്ച് തലമുണ്ഡനം ചെയ്‌ത് കാവിയുടുക്കേണ്ടതാണ്. പൂവും കരിവളയും അവൾക്ക് നിഷിദ്ധം. ഭാമിനി കണ്ണീർ തോരാതെ മൗനിയായിരുന്നപ്പോൾ മീനുവക്കൻ അതിന് വിഘ്നം നിന്നു. അവളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം അവർ ഏറ്റെടുത്തു. സ്വജാതിക്കാർ വഴക്കിട്ടു പോയി.

കനിവ്, അതായിരുന്നു മീനുവക്കന്‍റെ കൂട്ടായ്മ. അഭ്യസ്ഥവിദ്യരായ കുറേ പേരുടെ കൂട്ടായ്മ. വിധവകൾ, അനാഥകൾ, ലൈംഗിക തൊഴിലാളികൾ, മക്കളുപേക്ഷിച്ച വൃദ്ധർ, പീഢിതർ, മാനസിക സമനിലതെറ്റിയ ആളുകൾ. അവർക്കൊക്കെ വേണ്ടിയിട്ടുള്ള ഒരു സന്നദ്ധ സംഘടന എന്നു പറയാം.

സമൂഹത്തിന്‍റെ കറുത്ത വശങ്ങളിലേക്കുള്ള ഉൾനോട്ടം. കാരുണ്യം ഇനിയും വറ്റിയിട്ടില്ലാത്ത കുറേ കരുണാമയികളുടെ താങ്ങും തണലും കൂട്ടായ്മയും കനിവിനുണ്ട്.

കനിവിന്‍റെ കീഴിൽ സംരക്ഷണയിൽ, ജീവിതം കരുപ്പിടിപ്പിക്കാനായി ഭാമിനിക്ക്. മീനുവക്കൻ അവർക്കെല്ലാമായി.

കുട്ടികളെല്ലാം പഠിക്കാൻ മിടുക്കരായിരുന്നു. ആലുവയിലെ ആശ്രമങ്ങളോടു ചേർന്നുള്ള അനാഥമന്ദിരങ്ങളിൽ വയറുനിറയെ ഭക്ഷണം കഴിച്ച് ഉറപ്പുള്ള മേൽക്കൂരകൾക്ക് കീഴിൽ അവർ ഉറങ്ങി. മറ്റുള്ള കുട്ടികൾക്കൊപ്പം പഠിക്കാൻ പോയി.

ഭാമിനിയെ ചികിത്സകൾക്കും കൗൺസിലിംഗിനു മൊക്കെ വിധേയയാക്കിയെങ്കിലും സ്വന്തം വീടു വിട്ട് അവളെങ്ങും പോയില്ല.

പഴയതു പോലെ അയൽ വീടുകളിൽ അടിച്ചുതുടയും പാത്രം കഴുകലുമായി കഴിഞ്ഞു കൂടി. അവധി ദിവസങ്ങളിൽ മാത്രം മക്കൾ മൂന്നുപേരും ഭാമിനിയോടൊപ്പം ഉണ്ടാകും.

വർഷങ്ങൾ കടന്നു പോയത് എത്രപെട്ടെന്നാണ്.

രുക്കു നഴ്സിംഗ് പഠിച്ചിറങ്ങി അമ്മയുടെ കൂടെ താമസിച്ച് ജോലിക്ക് പോയിത്തുടങ്ങി.

ശ്യാമ പ്ലസ് ടു കഴിയാറായി. ചാന്ദ്നി പത്താം ക്ലാസിലുമെത്തി. കുഞ്ഞു പൊട്ടിച്ചിരിയലകളുമായി ആത്മവിശ്വാസവും പ്രസരിപ്പുമുള്ള പെൺകുഞ്ഞുങ്ങൾ വളർന്നു.

രുക്കുവാണെങ്കിൽ ആഴത്തിലുള്ള ഒരു തടാകമായി ആഴക്കടലിലെ അഗാധതയിൽ നിന്നുള്ള ചുഴികളെയും ചുഴലിക്കാറ്റിനെയും സ്വന്തം നെഞ്ചിനുള്ളിലേക്ക് അവാഹിച്ച് അടക്കിപ്പിടിച്ചൊരു ശാന്തത പ്രകടിപ്പിച്ചിരുന്നു.

ഭാമിനിയെ കൊണ്ടായിരുന്നു പ്രശ്നങ്ങൾ.

ജീവിതത്തിലെ ആകസ്മികതകളും ക്രൂരമായ നിരന്തരമായ പരീക്ഷണങ്ങളും ഇരയ്ക്ക് വേണ്ടിയുള്ള വേട്ടക്കാരുടെ പീഡനങ്ങളും, അനുഭവം കൊണ്ട് ഭാമിനിയെ വിരക്തയും വികാരരഹിതയും ക്ഷിപ്രകോപിയുമാക്കി.

ഇടയ്ക്കിടെ ഭാമിനിയുടെ താളം തെറ്റുന്ന അവസ്‌ഥകളിൽ ദൃഢചിത്തതയോടെ അമ്മയെ ശുശ്രൂഷിക്കും. ഭാമിനിയുടെ പിറുപിറുക്കലുകളും കയർക്കലുകളും ശാപച്ചൊരിച്ചിലുകളും കണ്ടില്ലെന്നു നടിച്ച് ജീവിതം പ്രസന്നതയോടെ മുന്നോട്ടു നയിക്കുന്ന അവൾക്ക് കൂടെ കൂട്ടാൻ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു.

മീനുവക്കനോട് അവളുടെ സ്വപ്നങ്ങൾ പങ്കുവയ്ക്കും.

മീനുവക്കൻ സ്വന്തം സ്നേഹിതയുടെ മകന്‍റെ വിവാഹാലോചന കൊണ്ടു വന്നപ്പോൾ ഭാമിനിക്കു സമ്മതമായിരുന്നു. ശ്രീറാമിനെ രുക്കുവിനും ഇഷ്‌ടപ്പെട്ടു.

ശ്രീറാം മിടുക്കനാണ്. ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്നു. ജെസിബി ഓടിക്കാനറിയാം. സർട്ടിഫിക്കറ്റുണ്ട്. പോരാത്തതിന് ബിരുദധാരിയായ ഓട്ടോ ഡ്രൈവർ.

ഗൾഫിലൊരു കമ്പനിയിലെ സ്ഥിരം ഡ്രൈവർ തസ്തികയിൽ ഇന്‍റർവ്യൂ ജയിച്ച് വിസക്ക് കാത്തിരിക്കുന്ന ശ്രീറാമിന് രുക്കു നല്ലൊരു പങ്കാളിയായിരിക്കുമെന്ന് മീനുവക്കൻ കണക്കു കൂട്ടി… പക്ഷേ… അശനിപാതം കണക്ക് വിശാഖന്‍റെ രംഗപ്രവേശം ഓർക്കാപ്പുറത്ത്.

അവന് രുക്കുവിനോടുള്ള പക ഇപ്പോഴും കെടാത്ത കനൽപോലെ…

ഭാമിനിയോടും അവന് പ്രതികാരമുണ്ട്. ഒരു പുഴുത്ത പട്ടിയെപ്പോലെയല്ലേ തന്നെ തല്ലിയിറക്കിയത്? അതും കൂടാതെ കായൽക്കരയിൽ പോയി ഒറ്റക്കിരുന്ന തന്നെ വീണ്ടും ചവിട്ടാൻ വന്നു പുരുഷു. പിടിച്ച് തള്ളി താഴെയിട്ടു. അസുഖത്തിന്‍റെ ലക്ഷണങ്ങൾ തുടങ്ങുന്നതും പുരുഷുവിന്‍റെ വായിൽ നിന്നും നുരയും പതയുമൊക്കെ വരുന്നതു കണ്ടു. മുഖം പൊത്തിയാണയാൾ കായലിലെ ചെളിക്കുണ്ടിലേയ്ക്ക് വീണത്. വേണമെങ്കിൽ തനിക്കയാളെ എടുത്തു പൊക്കാമായിരുന്നു. ആളെക്കൂട്ടി എടുത്തു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാമായിരുന്നു.

വേണ്ടന്നങ്ങ് തീരുമാനിച്ചു. അയാൾ ജീവിച്ചിരുന്നാൽ തന്നെ അയാൾ ഉപദ്രവിക്കും. നടന്നതെല്ലാം നാട്ടുകാരോട് വിളിച്ചു കൂവും. ഇപ്പോൾ തന്നെ അയാളുടെ മർദ്ദനമേറ്റ് ഒരു വിധത്തിലായി.

അന്ന് വിശാഖൻ എഴുന്നേറ്റ് നേരെ റെയിൽവേ സ്റ്റേഷനിലേയ്ക്ക് കാലുകൾ വലിച്ചു വച്ചു നടന്നു. ഒരു ഒളിച്ചോട്ടമായിരുന്നു അത്.

വീണ്ടും മറ്റൊരു ദുർഗ്ഗാഷ്ടമി നാളിൽ താനിവിടെ ആൾക്കൂട്ടത്തിലൊറ്റയ്ക്ക്. നീണ്ട വർഷങ്ങൾക്കു ശേഷം.

ചെണ്ടമേളക്കാരുടെ താളം കൊഴുത്തു തുടങ്ങി. കലാശക്കൊട്ട്. താലപ്പൊലി ഘോഷയാത്ര മടങ്ങി വന്ന് അമ്പലത്തിലേയ്ക്ക് തിരിച്ചു കയറിത്തുടങ്ങി. പിറകിലെ പൂരപ്പറമ്പിൽ വെടിക്കെട്ടും തുടങ്ങി.

ദൂരെ നിന്നേ ദീപാലങ്കാരപ്രഭയിൽ മുങ്ങിയ പുഷ്പാലങ്കാര രഥം വരുന്നത് ശ്രീറാം കണ്ടു. ആടയാഭരണങ്ങളണിഞ്ഞ ദുർഗ്ഗാദേവി. പ്രകാശപൂരിതമായ തിളങ്ങുന്ന മിഴികളിൽ രക്‌താഭ ജ്വലിക്കുന്നു. ചുവന്ന പട്ടുചേല ചുറ്റിയ ദുർഗ്ഗാദേവി. ആയുധമേന്തിയ കൈകൾ. ശ്യാമയും ചാന്ദ്നിയും പ്രദക്ഷിണ വഴിയിൽ അമ്പലത്തിനുള്ളിലേയ്ക്ക് കയറുന്നത് ശ്രീറാം കണ്ടു. പക്ഷേ, രുക്കുവിനെ ശ്രീറാമിന് കാണാൻ കഴിഞ്ഞില്ല. ഉൾക്കിടിലത്തോടെ ശ്രീറാം പെട്ടെന്ന് വിശാഖനെ തിരക്കി. ഈ ആൾക്കൂട്ടത്തിൽ എവിടെ കണ്ടുപിടിക്കുവാനാണ്? അവനെവിടെ?

ദേവിവിഗ്രഹം വർണ്ണക്കുടകൾ മാറ്റി ശ്രീകോവിലിലേക്ക് രഥത്തോടെ വലിച്ചെടുക്കപ്പെടുന്നത് നിറക്കാഴ്ച. വായ്ക്കുരവകൾ ചെണ്ടമേളത്തെ വിഴുങ്ങി. ശ്രീറാമിന്‍റെ മൊബൈലിൽ പൊടുന്നനെ ഒരു മിസ്ഡ് കോൾ തെളിഞ്ഞു.

രുക്കു…ശ്രീറാം തിരിച്ചു വിളിച്ചു.

പാലം ഇറങ്ങി പച്ചാളത്തേയ്ക്ക് വന്ന് നിൽക്കാമോ. ഞാൻ പാലത്തിനടിയിലൂടെ റെയിൽ മുറിച്ച് കടന്ന് വരാം… രുക്കു കോളവസാനിപ്പിച്ചു. അവളാകെ പരിഭ്രമിച്ചിരിക്കുന്നതു പോലെ തോന്നുന്നു.

ശ്രീറാം തിരക്കിലൂടെ വാഹനമോടിക്കുവാൻ ഏറെ ബുദ്ധിമുട്ടി.

ആളുകൾ ആബാലവൃദ്ധം റോഡിലൂടെ പരന്ന് നിറഞ്ഞൊഴുകുന്നു. അവിടവിടെ പടക്കങ്ങൾ പൊട്ടിച്ചിതറുന്ന ശബ്ദം. ആകാശത്ത് അമിട്ടുകളുടെ വർണ്ണശബളിമ.

ഒരു വിധത്തിൽ തിരക്കിലൂടെ ശ്രീറാം പാലമിറങ്ങി. രുക്കു ഓടിക്കിതച്ച് വന്ന് വണ്ടിയുടെ പിറകിൽ കയറി.

വിട്ടോ ശ്രീറാം. എനിക്കിന്ന് ഡ്യൂട്ടി നൈറ്റാണ്… വൈകിപ്പോയി…അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഹാഫ്സാരിയും പട്ടുപാവാടയും അവളെ അതിസുന്ദരിയാക്കിയിരുന്നു. മുഖത്ത് പ്രസരിപ്പുണ്ട്. പക്ഷേ കണ്ണുകൾ കലങ്ങിയിരിക്കുന്നു.

കൈയിലെന്താണ്…? ശ്രീറാം അത്ഭുതപ്പെട്ടു. രുക്കുവിന്‍റെ കയ്യിൽ താലമുണ്ട്. കൽവിളക്കിൽ എണ്ണയുണ്ട്. തിരിയുണ്ട്. പാത്രത്തിൽ മുറിത്തേങ്ങയുണ്ട്. പൂവും മലരുമെല്ലാമുണ്ട്. തിരി കത്തിച്ചിട്ടില്ല.

ഞാൻ താലപ്പൊലിക്കായി ഒരുങ്ങുകയായിരുന്നു. ശ്യാമയും ചാന്ദ്നിയും നേരത്തെ തന്നെയിറങ്ങി. വളരെ ആഗ്രഹിച്ച് ശ്രീറാം വരുമെന്ന് പറഞ്ഞതു കൊണ്ട് പ്രത്യേകിച്ചും… എന്നെ പെണ്ണു കാണാൻ വന്ന ദിവസം ഞാനുടുത്ത ഹാഫ്സാരിയും പാവാടയും അണിഞ്ഞു.

ശ്രീറാമിന് ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം അടക്കാനായില്ല. അവൻ ഹൃദയമിടിപ്പോടെ അവളെ കേട്ടു.

അപ്പോഴാണ് പുറത്ത് തിണ്ണയിൽ ബഹളം കേട്ടത്. അവിടെ വിശാഖൻ വന്ന് അമ്മയുമായി പിടിയും വലിയും.

വിശാഖൻ അമ്മയെ പൂണ്ടടക്കം പിടിച്ചിരിക്കുന്നു.

എടീ ഭ്രാന്തിത്തള്ളെ, എവിടെ നിന്‍റെ സുന്ദരിമോള്. അവളെ ഞാനൊന്നു കാണട്ട്. മൂത്തുപഴുത്ത് ആപ്പിളു പോലിരിക്കുന്നെന്ന് കേട്ടു. എന്നെ ഈ നാട്ടിന്നോടിച്ചത് അവളാണ്, വെള്ളപ്പിശാച്.

ഭാമിനി വിശാഖനെ തുറിച്ചു നോക്കി. പത്തുപതിനഞ്ചു വർഷം മുമ്പ് ഇതു പോലൊരു ദുർഗ്ഗാഷ്ടമിനാളിൽ കയറി വന്ന് എന്‍റെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചവൻ. അതേ നാള്. അതേ നേരം. തന്‍റെ പുരുഷൂനെ അപായപ്പെടുത്തിയവൻ. തനിക്ക് അകാല വൈധവ്യം സമ്മാനിച്ചവൻ…

അച്‌ഛനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭ്രാന്തിളക്കങ്ങൾ അമ്മയ്ക്കുള്ളതാണ്.

ബഹളത്തിനിടയിൽ അമ്മയ്ക്ക് കൈയിൽ തടഞ്ഞത് വാക്കത്തിയാണ്. എടാ പട്ടീ… നീയല്ലെ എന്‍റെ പുരുഷൂനെ കൊന്നത്. നീയല്ലേ… ലക്ഷ്യമില്ലാതെ അമ്മ വാക്കത്തി വീശിക്കൊണ്ടിരുന്നു. അമ്മയുടെ ശക്തിയിൽ വിശാഖൻ ദുർബ്ബലനായി. അമ്മ അവനെ മാന്തിക്കീറുകയായിരുന്നു.

എടാ മൃഗമേ. നീയിനി ജീവിക്കണ്ട. എന്‍റെ മക്കൾക്കും എനിക്കും സ്വസ്ഥമായി ജീവിക്കണം. നീയിനി ഈ നാട്ടിൽ വേണ്ട. ചത്തു പോ…

ഭാമിനി ദുർഗ്ഗയായിത്തീർന്ന് ജ്വലിച്ചു. വെറുപ്പിന്‍റെ, അനുഭവിച്ച ദുഃഖങ്ങളുടെ അനാഥത്വത്തിന്‍റെ കാൽച്ചിലമ്പുകൾ കിലുക്കി അമ്മ തുള്ളുകയാണ്. ഉന്മാദിനിയെ പോലെ.

രുക്കു ഓടിവന്നു അമ്മയെ പിടിച്ചു നിർത്തി.

അമ്മേ… രുക്കു അലർച്ചയോടെ വിളിച്ചു. അമ്മ നിലത്ത് തളർച്ചയോടെ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു.

തിണ്ണയിൽ വിളക്കു കൊളുത്തിയിട്ടില്ലായിരുന്നു. ഇരുട്ട്… പുറത്തെയിരുളിൽ വിശാഖന്‍റെ രൂപം നിന്നാടുകയാണ്.

കാറ്റുപിടിച്ച നിഴൽ പോലെ. ചോരയൊലിക്കുന്ന മുറിവുകളും ചതവുകളും. പൊയ്ക്കോ… എവിടെയെങ്കിലും പൊയ്ക്കോ. ഇനിയിവിടെ കണ്ടുപോകരുത്. രുക്കു വിരൽച്ചൂണ്ടി ആജ്ഞാപിച്ചു.

ഇടവഴിയിലെ ഇരുൾ കറുപ്പിലലിഞ്ഞ് അവൻ രക്ഷപ്പെട്ടോടുന്നത് രുക്കു കണ്ടു.

അപ്പോൾ ശ്യാമയും ചാന്ദ്നിയും.

അവർ അമ്പലത്തിൽ നിന്നെത്തിയിട്ടില്ല. അവരുടെ കൂടെ മീനവക്കനുണ്ടാവും. രുക്കു അത് പറഞ്ഞു ചിരിച്ചു. അവൾക്ക് ഭയമില്ല.?അവൾ ചിരിച്ചപ്പോൾ ഒരു വന്യമായ കാറ്റ് വീശിയടിച്ചതു പോലെ ശ്രീറാമിന് അനുഭവപ്പെട്ടു.

താലത്തിലെ കൊച്ചു മൺചിരാതിലെ എണ്ണ മുറിത്തേങ്ങയിലേയ്ക്കൊഴിച്ചു രുക്കു. തെറുത്തെടുത്ത തിരി അതിലിട്ട് മെല്ലെ കൊളുത്തി വച്ചു. അവളുടെ നീണ്ട വിരലുകൾ എണ്ണയിൽ മുങ്ങി നിവർന്നപ്പോൾ നഖങ്ങളിൽ നിന്ന് രക്‌തകണങ്ങൾ കഴുകിയിറ്റു വീഴുന്നത് തിരിഞ്ഞു നോക്കാതെ തന്നെ ശ്രീറാം കണ്ടു. അവനിൽ ഒരു നടുക്കം ഉണ്ടായി.

കനത്ത മൗനം. മൗനം മാത്രം.

ശ്രീറാം ശാന്തനായി ഡ്രൈവിംഗിൽ തന്നെ ശ്രദ്ധിച്ചു.

ഗോശ്രീ നടപ്പാതയിലും നിറയെ ആളുകളാണ്. രാത്രിയിലെ വിളക്കു കാലുകളിലെ മങ്ങിയ വെളിച്ചത്തിൽ നിഴലുകളെ പോലെ… ചലിക്കുന്ന നിഴലുകൾ.

പിറകിൽ രുക്കുവിന്‍റെ അമർത്തിയ തേങ്ങലുകൾ… ഇപ്പോൾ വന്യത നീങ്ങിയിരിക്കുന്നു. പകരം തികച്ചും ശാന്തമായ കായലലകളോടൊപ്പം വീശുന്ന കുളിർക്കാറ്റു പോലെ നേർത്തു നേർത്തു തേങ്ങലുകൾ അലിഞ്ഞു പോവുന്നു.

മുകളിൽ ഉദിച്ചുയർന്ന നീലനിലാവ്. താഴ്ന്നു താഴ്ന്നു വരുന്ന നക്ഷത്രങ്ങളുടെ മിന്നാമിനുങ്ങുകൂട്ടം. ആകാശപ്പന്തൽ പോലെ… ആശുപത്രിയുടെ മുന്നിൽ ഓട്ടോ നിന്നു.

രുക്കു യാത്ര പറഞ്ഞില്ല. ആശുപത്രി വാതായനങ്ങൾക്കപ്പുറത്തെ നിയോൺ വെളിച്ചത്തിലേയ്ക്ക് അവൾ നടന്നു മറഞ്ഞു. ഓട്ടോറിക്ഷയുടെ പിറകിലെ സീറ്റിൽ അവൾ കൊളുത്തി വച്ച എണ്ണത്തിരിയിട്ട പൂത്താലം മടക്ക യാത്രയിൽ ശ്രീറാം അമ്പലനടയിൽ കാണിക്ക വച്ചു.

(അവസാനിച്ചു)

കാണിക്കായ് ഒരു മൺചിരാത് ഭാഗം- 1

മഞ്ഞക്കുളി ഘോഷയാത്രയും ചെണ്ടമേളക്കാരും കടന്നു പോയതിന് ശേഷമാണ് കാട്ടുങ്കൽ അമ്പലത്തിൽ നിന്ന് വിശേഷാൽ ദേവി വിഗ്രഹമേറ്റിയ പുഷ്പാലംകൃത രഥം പുറത്തേയ്ക്ക് എഴുന്നള്ളിയത്.

പ്രദേശത്തെ സർവ്വമാന ജനങ്ങളും ഉത്സവത്തിനെത്തിയിട്ടുണ്ട്. കൂടുതലും സ്ത്രീ ജനങ്ങൾ. തിളങ്ങുന്ന പട്ടുവസ്ത്രങ്ങളുടുത്ത് താലമേന്തിയ പെൺകുട്ടികൾ. സായാഹ്ന വെയിൽ അവരുടെ നാസികാഗ്രത്തിലെ മൂക്കുത്തികളെ പകൽ നക്ഷത്രങ്ങളെപ്പോലെ പ്രകാശമാനമാക്കി.

കനകാംബരവും പിച്ചിയും തുളസിക്കതിരുകളും അരികരികു ചേർത്ത് മെടഞ്ഞെടുത്ത മല്ലികപ്പൂമാല തലമുടിയടുക്കുകളിൽ വസന്തം വിരിയിക്കുന്നു.

ദൂരെ നിന്നു തന്നെ നല്ല വാസന. മുല്ലപ്പൂക്കാടുകൾ മൊത്തം പൂത്തിരിക്കുന്നു.

അന്തിച്ചോപ്പിൽ സൂര്യൻ വേമ്പനാട്ടുകായലിലേയ്ക്കിറങ്ങാൻ വെമ്പി നിൽക്കുന്നു.

മൺചിരാതിൽ നിന്നുള്ള എണ്ണത്തിരി വെളിച്ചം മുഖശോഭയേറ്റിയ പെൺകുട്ടികൾ താലമേന്തി നിരന്നു.

അഷ്ടമിനാളിലെ ശീവേലി തീരാറായി. ഇനി ദുർഗ്ഗാപൂജയും കഴിഞ്ഞ് നടയടച്ചതിന് ശേഷമാണ് ക്ഷേത്രത്തിൽ നിന്ന് പറയും പ്രദക്ഷിണവും പുറത്തേയ്ക്ക് പോവുക.

രഥത്തിന് മുന്നിലും പിന്നിലും ചെണ്ടമേളക്കാർ കൊട്ടിക്കേറി. തിരക്ക് വർദ്ധിച്ചിരിക്കുന്നു. ക്ഷേത്രാങ്കണം നിറയെ ഭക്തരാണ്. ധാരാളം പേർ ക്ഷേത്രമതിലുകളിൽ കയറിയിരിക്കുന്നു കാഴ്ച്ചക്കാരെ പോലെ. റോഡിലും തിരക്കേറിയപ്പോൾ വാഹനങ്ങൾ മത്സരിച്ച് ഹോണടിക്കുന്നു.

അമ്പലം വോളണ്ടിയേഴ്സും പോലീസും വഴിതിരിച്ചു വിടുന്ന വാഹനങ്ങൾക്ക് വഴി മുടക്കുന്ന കാഴ്ചകളാണധികവും. അത്രയ്ക്കുണ്ട് ജനപ്രവാഹം.

ശ്രീറാം എത്തിയപ്പോൾ ഘോഷയാത്ര പാലം കേറിത്തുടങ്ങിയിരുന്നു. ഇനി പാലം കയറിയിറങ്ങി കാവ് ചുറ്റിക്കറങ്ങി തിരിച്ചു വരുമ്പോഴേയ്ക്കും രണ്ട് മണിക്കൂറുകൾ എടുക്കും.

രുക്കുവിനെ കാണണമെന്നുള്ള ഉൽക്കടമായ അഭിവാഞ്ച അടക്കാനാവുന്നില്ല ശ്രീറാമിന്. ഉത്സവത്തിന് കാണുമോ എന്ന ചോദ്യത്തിന് താലപ്പൊലിക്ക് ഞാനും അനുജത്തിമാരും മാത്രം ഉണ്ടാകും. അത്താഴപൂജയ്ക്കു ശേഷം അമ്പലത്തിനുള്ളിൽ വച്ച് കാണാം.

അങ്ങിനെയാണ് രുക്കു പറഞ്ഞതെന്നാണ് ഓർമ്മ. എന്തിനാണവൾ കാണാം എന്നു പറഞ്ഞത്?

രുക്കുവുമായുള്ള വിവാഹാലോചന ശ്രീറാം വേണ്ടായെന്ന് വച്ചതിന് ശേഷം തമ്മിൽ കണ്ടതു തന്നെ ആകസ്മികമായിട്ടാണ്.

രണ്ടുനാൾക്കു മുമ്പ്.

പള്ളിമുക്കിലെ മെഡിക്കൽ ഹോസ്പിറ്റലിലെ മുന്നിൽ നിന്ന് ഓട്ടോ റിക്ഷയ്ക്ക് കൈകാണിച്ചപ്പോഴാണ് അത് രുക്കുവാണെന്ന് ശ്രദ്ധിച്ചത്. ഓടി വന്ന് അവൾ പിറകിൽ കയറിയിരുന്നപ്പോൾ വല്ലാത്തൊരു അപകർഷതാബോധത്താൽ ശ്രീറാം ചുരുങ്ങിപ്പോയി.

രുക്കുവിന്‍റെ വിവാഹാലോചന കൊണ്ടുവന്നത് ശ്രീറാമിന്‍റെ അമ്മയുടെ സ്നേഹിത മീനുവക്കൻ വഴിയാണ്.

മീനുവക്കന്‍റെ മേൽനോട്ടത്തിൽ കനിവ് എന്നൊരു സാമൂഹ്യ സംഘടനയുണ്ട്. രുക്കുവും രണ്ടു അനുജത്തിമാരും കനിവിന്‍റെ കീഴിൽ അനാഥാലയങ്ങളിൽ നിന്നാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്, പഠിക്കുന്നത്.

വളരെ നേരത്തെ അച്‌ഛൻ മരിച്ചു. അമ്മയുണ്ട്. അമ്മയ്ക്ക് ഒരൽപം മാനസിക പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് മീനുവക്കൽ തന്നെയാണ് എല്ലാത്തിനും ഗാർഡിയൻ.

രുക്കു നഴ്സിംഗ് പാസായി. ജോലിക്ക് കയറിയിരിക്കുന്നു. മീനുവക്കന് രുക്കുവിനെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്.

ശ്രീറാം ബിരുദധാരിയാണെങ്കിലും ഓട്ടോഡ്രൈവർ ആണ്. സ്വന്തമായി രണ്ട് ഓട്ടോറിക്ഷയുണ്ട്. മട്ടാഞ്ചേരിയിൽ സ്വന്തം വീടുണ്ട്. രണ്ട് മൂത്ത പെങ്ങന്മാരെ നല്ല നിലയിൽ കെട്ടിച്ചയച്ചിരിക്കുന്നു. ശ്രീറാമിന്‍റെ അച്‌ഛൻ പലചരക്ക് കട നടത്തുന്നു. ശ്രീറാം ഒരേയൊരു മകൻ.

എല്ലാവർക്കും രുക്കുവിനെ ഇഷ്‌ടപ്പെട്ടതു കൊണ്ട്, വാക്കുറപ്പിച്ച് കല്യാണ നാളും കുറിച്ചായിരുന്നു മടങ്ങിയത്. പക്ഷേ, പിന്നെയപ്പോഴോ കടന്നു വന്ന ആകസ്മികതകൾ… അവയുടെ നീരാളിപ്പിടുത്തങ്ങൾ… രുക്കുവുമായുള്ള ആ ആലോചന ഉപേക്ഷിക്കപ്പെട്ടു.

എല്ലാറ്റിനും കാരണക്കാരനായി എത്തിയത് വിശാഖൻ.

അവന്‍റെ കടന്നു വരവ് അസ്വസ്ഥതയുടെ കടന്നൽ കൂടിളക്കി. രുക്കുവിന്‍റെ ബന്ധുവാണെന്ന് പറഞ്ഞ് മട്ടാഞ്ചേരിയിൽ ശ്രീറാമിന്‍റെ വീട് തപ്പിപ്പിടിച്ച് വന്നവൻ… എല്ലാ കാര്യങ്ങളും അങ്ങനെ തകിടം മറിഞ്ഞു.

കുറെ വർഷങ്ങൾക്കു ശേഷം വിശാഖൻ എത്തിയത് പകയുടെ നെരിപ്പോടിൽ കനലുകളുമായാണ്. ഒരിക്കലും കെടാത്ത കനലുകൾ.

അവൻ വന്ന് ശ്രീറാമിന്‍റെ കുടുംബത്തിലെ ശാന്തത തകർത്തു. ചില പെൺകുട്ടികൾക്ക് കല്യാണത്തിന് മുമ്പ് ഒന്നു രണ്ട് പ്രേമങ്ങളൊക്കെ കാണും. വളരുന്ന പ്രായത്തിൽ പ്രത്യേകിച്ചും. അതൊന്നും സീരിയസ്സായി എടുക്കേണ്ട കാര്യമില്ല. പഴയ കാലമല്ലല്ലോ. ആൺകുട്ടികളെ കണ്ട് ഓടിയൊളിക്കുന്ന അടുക്കളവാതിൽ മറയ്ക്കുള്ളിൽ മറയുന്ന പെൺകുട്ടികളെ ഇക്കാലത്ത് കാണാനില്ല.

നീ അമ്മയോടൊന്നും ഈ വൃത്തിക്കേടുകൾ പറയണ്ട.

ശ്രീറാമിന് രുക്കുവിനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ശ്രീകോവിലിലെ ദേവിയെ പോലെ അവളെ അവൻ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. ആ പ്രതിഷ്ഠ ഇളക്കാൻ അവന് താൽപര്യമില്ലായിരുന്നു.

രുക്കുവിന്‍റെ സ്വഭാവഹത്യയിൽ വിശാഖൻ കടിച്ചു തൂങ്ങിക്കിടന്നു. അവൻ ആണയിട്ട് പറഞ്ഞു. അവൾ പിഴയാണ്. ശ്രീറാമിന്‍റെ അമ്മേ, മീനുവക്കൻ ആരുമായിക്കൊള്ളട്ടെ. അവർ നിങ്ങളെ ചതിക്കുകയാണ്. രുക്കുവിനെപ്പോലെ ഒരു അലമ്പിനെ നിങ്ങളുടെ വീട്ടിൽ കയറ്റാനെ കൊള്ളില്ല. ഒരിക്കൽ ഗർഭിണിയായതാണ്. ആരും അറിയാതെ അത്…

പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ കള്ളച്ചുമയാൽ മുഖം മറിച്ച് വിശാഖൻ. അവന്‍റെ കെട്ടിച്ചമയ്ക്കലുകൾ കള്ളമാണെന്ന് വിശാഖന്‍റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ശ്രീറാമിന്‍റെ കൈതരിക്കുന്നുണ്ടായിരുന്നു. രംഗം വഷളാവുന്നതു മനസ്സിലാക്കി അവൻ വേഗം സ്കൂട്ടായി.

അമ്മയും പെങ്ങന്മാരും കരയാൻ തുടങ്ങി. അച്‌ഛൻ ചോദിച്ചു നാട്ടിൽ വേറെ കുട്ടികളില്ലേടാ… പേരുദോഷം കേൾപ്പിച്ചതിനെ തന്നെ നമുക്ക് വേണോ? നമുക്കീ കാര്യം ഉപേക്ഷിക്കാം കുട്ടാ…

അമ്മ മീനുവക്കനോട് ചോദിക്കൂ… ശ്രീറാം യാചിക്കുകയായിരുന്നു.

അതുവേണ്ട മോനെ. അവൾക്കത് വിഷമമാകും. പിന്നെ നമ്മളെ ചതിച്ചൂലോ എന്ന കുറ്റബോധമുണ്ടാക്കണ്ട…

കുറെയധികം വാദപ്രതിവാദങ്ങൾ!

അമ്മയുടെ കണ്ണീർ പെങ്ങന്മാരുടെ യാചനകൾ. അവസാനം അളിയന്മാർ രുക്കുവിന്‍റെ അമ്മയെ വിളിച്ച് വിവാഹ നിശ്ചയത്തിൽ നിന്ന് ഒഴിയുവാണെന്ന് അറിയിച്ചു. മാത്രമല്ല, വിശാഖൻ പറഞ്ഞ കഥകളൊക്കെ അവരെ അറിയിക്കുകയും ചെയ്‌തിട്ടിപ്പോൾ രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.

“ഞാൻ ഓടിക്കയറിയതുകൊണ്ട് പെട്ടെന്നാളെ മനസ്സിലായില്ല കേട്ടോ…” ചിരകാല പരിചിതരെ പോലെ രുക്കു…

അവളുടെ ചിരിക്ക് മുന്നിൽ ശ്രീറാമിന് വാക്കുകൾ തൊണ്ടയിൽ വിലങ്ങി ശ്വാസം മുട്ടി ചതഞ്ഞു.

ഏറെനേരത്തെ മാനസിക സംഘർഷത്തിന് ശേഷം മൗനത്തിന്‍റെ തടവറ തല്ലിപ്പൊളിച്ച് അവൻ പുറത്തു വന്നു.

ഈ ഹോസ്പിറ്റലിൽ ആണോ ജോലി ചെയ്യുന്നത്?

അതെ ഇപ്പോൾ ടെംപററിയാണ്. ആറുമാസം കഴിഞ്ഞു. അടുത്തു തന്നെ സ്‌ഥിരമാകും.

വീണ്ടും മൗനം

ശ്രീറാം പെട്ടെന്ന് ആശങ്കയോടെ തിരക്കി. വിശാഖൻ രുക്കുവിന്‍റെ ബന്ധുവല്ലെ, രുക്കുവിന്‍റെ മുഖം വിളറി.

അതെ, അമ്മാവന്‍റെ മകൻ. എന്‍റെ കുട്ടിക്കാലത്തെങ്ങോ നാടുവിട്ടു പോയീന്ന് കേട്ടിട്ടുണ്ട്. ഈയിടെ തിരികെയെത്തീന്നും. എന്നെപ്പറ്റി എന്തെക്കെയോ കഥകൾ മെനയുന്നുവെന്നും അമ്മ പറഞ്ഞു കേട്ടു.

നമ്മുടെ വിവാഹ നിശ്ചയത്തിൽ നിന്നും ശ്രീറാം പിന്മാറിയെന്നറിഞ്ഞു.

ഒരു വിളറിയ ചിരി ശ്രീറാമിന്‍റെ മുഖത്ത് മഞ്ഞളിച്ചു.

“രുക്കു ക്ഷമിക്കണം. ഞാനതൊന്നും വിശ്വസിച്ചിട്ടില്ല. രുക്കുവിനെ മറക്കാൻ എനിക്കു കഴിഞ്ഞിട്ടുമില്ല.”

അവൾ അതിനു മറുപടി പറഞ്ഞില്ല. ചിന്താവിഷ്ടയായി കൈവിരലുകളിലെ നീണ്ടു മനോഹരമായ സ്വന്തം നഖങ്ങളെ താലോലിച്ചിരുന്നു രുക്കു.

പിന്നെ മെല്ലെ പറഞ്ഞു.

“മീനുവക്കൻ വലിയൊരു വടയാൽ വൃക്ഷമായി എന്‍റെ കുടുംബത്തിന്‍റെ മുകളിലുണ്ട്. അതാണഭയം. മീനുവക്കൻ പറഞ്ഞു എന്നോട് ഐഇഎൽറ്റിഎസ് എഴുതിയെടുക്കാൻ. അനുജത്തിമാരെ പഠിപ്പിക്കണം. അമ്മയുടെ ചികിത്സ. വീട് പുതുക്കിയെടുക്കണം. അനാഥാലയങ്ങളുടെ നാലുചുവരുകളിൽ നിന്നുള്ള വിടുതൽ തേടി അമ്മയും മക്കളുമായി സന്തോഷകരമായി, ശാന്തമായി ഒരു ജീവിതം. അങ്ങിനെ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുടെ നടുവിലാണ് ഞങ്ങൾ. ആത്മവിശ്വാസം മീനുവക്കൻ വേണ്ടുവോളം തരുന്നുണ്ട്.”

“ഓർമ്മകൾ… അലസിപ്പോയ ഒരു കല്യാണാലോചനയുടെ കണ്ണുനനയിക്കുന്ന ഓർമ്മകൾ അത്ര നിസ്സാരമല്ല. നീറ്റലുണ്ടെങ്കിലും മറക്കാൻ ശ്രമിക്കുന്നു ഞാൻ. ആദ്യമായിട്ടാ, ഒരാളെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയത്. നിങ്ങളെ.”

ശ്രീറാമിന് നൊന്തു പോയി. മനസ്സ് പൊള്ളിപ്പിടഞ്ഞു.

കായൽക്കാറ്റിൽ മയങ്ങിക്കിടക്കുന്ന ഗോശ്രീ നടപ്പാത. ഉച്ചനേരമായതു കൊണ്ട് വിജനമാണ്.

പകലിന്‍റെ വെയിൽ നാളങ്ങളിൽ, നീല ജമുക്കാളം വിരച്ചിട്ട ആകാശത്തിനു കീഴിൽ വേമ്പനാട്ടുകായൽ അനന്തതയിലേയ്ക്ക് നീണ്ടു മലർന്ന് കിടക്കുന്നു.

ശ്രീറാം അവിടെ അരികു ചേർന്ന് ഓട്ടോറിക്ഷ നിർത്തി. വണ്ടിയിൽ നിന്നിറങ്ങി.

വിടർന്ന മിഴികൾ അമ്പരപ്പോടെ ശ്രീറാമിനെ നോക്കി.

പിന്നീട്, ഇരട്ടക്കുളങ്ങര റോഡ് തിരിയുന്നിടത്ത് ഒരൽപം ഇടവഴിയേറി രുക്കുവിന്‍റെ വീടിനടുത്തായി ശ്രീറാം അവളെ ഇറക്കി വിട്ടു.

ചാർജ് വാങ്ങാൻ ശ്രീറാം ആദ്യം മടിച്ചെങ്കിലും നിർബന്ധിച്ച് രൂപ അവന്‍റെ കയ്യിൽ കൊടുത്ത്, തിരിഞ്ഞു നോക്കാതെ വീട്ടിലേയ്ക്കുള്ള വഴിയിൽ രുക്കു മറഞ്ഞു.

അതിന് മുന്നേ ശ്രീറാം ഇങ്ങനെ ചോദിച്ചായിരുന്നു.

“ക്ഷേത്രത്തിൽ താലപ്പൊലിക്കുണ്ടാവുമോ?”

ഓടിപ്പോകുന്നതിനിടെ രുക്കുവിന്‍റെ വാക്കുകൾ നേർത്ത നനഞ്ഞ കുളിർക്കാറ്റു പോലെ കാതുകളിലെത്തി. തീർച്ചയായും ഞാനും അനുജത്തിമാരും താലപ്പൊലിക്കുണ്ടാകും. പിന്നീട് അത്താഴ പൂജയ്ക്കു ശേഷം അമ്പല നടയിൽ വച്ച് കാണാം.

വളരെ ആത്മാർത്ഥതയും അർത്ഥ ഗാംഭീര്യവും ആ വാക്കുകൾക്കുണ്ടായിരുന്നു.

“മൊബൈൽ നമ്പറുണ്ടല്ലോ. വിളിക്കുമോ…?”

അതിനവൾ മറുപടി പറഞ്ഞില്ല. ദൂരെ കാഴ്ചവട്ടത്ത് അവളുടെ തേജോമയരൂപം മറഞ്ഞു കഴിഞ്ഞിരുന്നു.

ശ്രീറാമിന്‍റെ ഹൃദയം പടപടാ തുടിച്ചു. രുക്കുവിന് തന്നോട് വെറുപ്പില്ല. അതുമതി…

അവളെ വീണ്ടും വീണ്ടും കാണണമെന്ന മോഹം…

അടക്കാനാവാത്ത അഭിനിവേശം. ശ്രീറാമിന് വരാതിരിക്കാനായില്ല.

ഓട്ടോറിക്ഷായെടുത്തു റോഡിനരികിലേയ്ക്ക് ഒതുക്കിയിടാൻ നോക്കി. എല്ലായിടത്തും വാഹനങ്ങൾ നിറഞ്ഞു കഴിഞ്ഞു. ഇനി ഘോഷയാത്ര മുഴുവൻ പോയതിനു ശേഷം മാത്രമേ വണ്ടിയെടുക്കാൻ കഴിയൂ.

പെട്ടെന്നൊരു യാത്രക്കാരൻ പിന്നിലേയ്ക്ക് വലിഞ്ഞു കയറുന്നത് കണ്ട് ശ്രീറാം പറഞ്ഞു.

“ഈ ട്രാഫിക് ബ്ലോക്കിൽ വണ്ടിയെടുക്കാൻ പറ്റില്ല. ഞാൻ ഓട്ടം നിർത്തിയതാ.”

“ങേ, നീയായിരുന്നോ ശ്രീറാമേ, ഇതു ഞാനാ വിശാഖൻ. അല്ലാ, നീയെന്താ ഇവിടെ.”

അവൻ ഓട്ടോയിൽ തന്നെ ഒന്നിളകിയിരുന്നു.

കസവിന്‍റെ മുണ്ടും ജുബ്ബാ പോലൊരു സിൽക്ക് കുപ്പായവും അവൻ അണിഞ്ഞിരുന്നു. ഉത്സവവേഷം.

കാമം കത്തുന്ന മിഴികളോടെ അവൻ സ്ത്രീകളെ തുറിച്ചു നോക്കി. തികച്ചും ആഭാസനെപ്പോലെ സ്ത്രീജനങ്ങളുടെ ഉടലാഴങ്ങളിലേയ്ക്ക് നോക്കുന്നതും ഗോഷ്ടികൾ പ്രകടിപ്പിക്കുന്നതും കണ്ട ശ്രീറാമിന് അറപ്പു തോന്നി.

തെണ്ടി, വൃത്തികെട്ട ജന്തു. തന്‍റെ ഓട്ടോയിൽ കയറിയിരുന്ന് വായ് നോക്കി രസിക്കുകയാണ്.

താലമേന്തിയ സ്ത്രീകളുടെ പ്രകാശ വർണ്ണ പ്രപഞ്ചത്തിൽ കണ്ണുകൾ മങ്ങി. അമ്പലവിളക്കുകൾ പ്രകാശിച്ചു തുടങ്ങി. സന്ധ്യാദീപങ്ങൾ മുഴുവൻ മിഴികൾ തുറന്നു. പകൽ പോലെ വെളിച്ചം നിറഞ്ഞു.

രുക്കുവിന്‍റെ അനുജത്തിമാർ ശ്യാമയും ചാന്ദ്നിയും താലമേന്തി നീങ്ങുന്നത് ശ്രീറാം കണ്ടു. പക്ഷേ, രുക്കുവിനെ ആ കൂട്ടത്തിൽ കണ്ടില്ല. ഭാമിനിചേച്ചിയേയും കണ്ടില്ല. പുരുഷൻ മരിച്ചതിൽ പിന്നെ ഭാമിനി താലമേന്തിയിട്ടില്ല.

ഭാമിനി അത്ര സുന്ദരിയല്ല. കറുത്തിട്ട് ഒരു സാധാരണ സ്ത്രീ. പക്ഷേ, അവരുടെ മൂന്നു പെണ്മക്കൾ അങ്ങിനെയല്ല. സൂര്യനുദിക്കുന്ന പോലെ. പാൽ വെളിച്ചമുള്ള പ്രഭാതത്തിലെ ഈറൻ നനഞ്ഞ പ്രകൃതി പോലെ അസാധാരണ സൗന്ദര്യമുള്ള കുട്ടികൾ. കുട്ടികൾ അച്‌ഛനെ പോലെയാണെന്ന് മീനുവക്കൻ പറഞ്ഞിരുന്നു.

“എടാ ശ്രീറാമേ, ദേ പോകുന്നു ആ ഭാമിനിയുടെ പെണ്മക്കൾ. എല്ലാം വളർന്ന് മുറ്റി.” വിശാഖന്‍റെ കഴുകൻ കണ്ണുകൾ അവരെ കണ്ടുപിടിച്ചു കഴിഞ്ഞു.

“മൂത്തവളെവിടെ… ആ വെള്ളപ്പിശാച്.”

വിശാഖന്‍റെ ആർത്തി പിടിച്ച മിഴികൾ രുക്കുവിനെത്തേടി ഉഴറുന്നത് കണ്ടപ്പോൾ ശ്രീറാമിന്‍റെ മനസ്സിടിഞ്ഞു.

“അവളെന്ത്യേ? എനിക്ക് അവളെയാ കാണേണ്ടത്.”

അച്ഛനില്ലാത്ത ആ പാവം കുട്ടികളോട് ഇവനിത്ര പകയെന്തിനാണ്?

വിശാഖന്‍റെ മുഖത്തും കണ്ണുകളിലും പ്രതികാരത്തിന്‍റെ തീനാളം ചുവക്കുന്നുണ്ടായിരുന്നു. അവൻ കുട്ടികളെ ഉപദ്രവിക്കുമെന്ന് ശ്രീറാം ഭയന്നു.

“വിശാഖൻ ഓട്ടോയിൽ നിന്നിറങ്ങണം.” ശ്രീറാമിന്‍റെ ശബ്ദം കനത്തു.

“എടാ, നമ്മൾ…”

“അല്ല, നമ്മൾ തമ്മിൽ ഒരു സൗഹൃദവും ഇല്ല. നീ എന്‍റെ ഓട്ടോയിൽ നിന്നിറങ്ങൂ. എനിക്ക് പോകണം.”

ശ്രീറാമിന്‍റെ ഒച്ചയുയർന്നു. മുഖം ചുവന്നു. ചുറ്റും നിൽക്കുന്നവർ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ വിശാഖൻ ചൊടിച്ചു.

“നീ ആളാവുന്നോടാ. ഇതെന്‍റെ നാടാണ്. മട്ടാഞ്ചേരിയല്ല.”

“പോടാ…” ശ്രീറാമിന് കാൽവിരൽ തൊട്ട് നെറുക വരെ പെരുത്തു കയറി.

“വിശാഖാ… നീ പറഞ്ഞ് നാട്ടുകാരറിയണ്ട. നിന്‍റെ കള്ളക്കഥകൾക്ക് പിന്നാമ്പുറത്തെന്തു സംഭവിച്ചുവെന്ന് എനിക്കറിയാം. അതായിരുന്നില്ലെ നിന്‍റെ തുറുപ്പു ചീട്ട്…”

“നീ എന്തറിഞ്ഞു. ആരാണ് നിന്നോട് പറഞ്ഞത്?”

“അവളൊ…? അല്ലേൽ ആ ഭ്രാന്തിത്തള്ളയോ…?”

വിശാഖന് ഹാലിളകിയത് പെട്ടെന്നാണ്. അവന്‍റെ മുഖം കരിവാളിച്ചിരുണ്ടു. കണ്ണുകൾ ചെറുതായി. പിന്നെ ചുവന്ന് തുറിച്ച് വരുന്നതും ശ്രീറാം കണ്ടു.

അവന്‍റെ മർമ്മത്തിൽ തന്നെ ഒരടി കൊടുക്കാൻ കഴിഞ്ഞതിൽ ശ്രീറാം ഉള്ളിൽ സന്തോഷിച്ചു.

“നീ ആരെടാ… ഉവ്വേ..” വിശാഖൻ ഓട്ടോയിൽ നിന്ന് ചാടിയിറങ്ങി ശക്തിയായി ഓട്ടോ പിടിച്ചു കുലുക്കി.

ഏതോ വന്യമൃഗം അവന്‍റെ മനസ്സിൽ സടകുഞ്ഞെഴുന്നേറ്റ് ചുരമാന്തി. അവൻ ഉച്ചത്തിൽ അമറി.

പത്തു പതിനഞ്ച് വർഷങ്ങൾക്കു മുന്നിലേയ്ക്ക്…

അടഞ്ഞു പോയ ബോധധാരയിലേയ്ക്ക് ശക്‌തിയായ ചുഴലിക്കാറ്റിലെന്നവണ്ണം അവൻ വലിച്ചെടുക്കപ്പെട്ടു.

ഇതു പോലൊരു ദുർഗ്ഗാഷ്ടമി നാൾ… അന്ന്…

ചെണ്ടമേളങ്ങൾ പൂർവ്വാധികം ഉച്ചസ്ഥായിയിൽ മുഴങ്ങുന്നു. വാഹനങ്ങൾ അക്ഷമയോടെ ഹോണടിക്കാൻ തുടങ്ങി. ഘോഷയാത്ര പാലമിറങ്ങി കഴിഞ്ഞതോടെ അണകെട്ടി നിർത്തിയിരുന്ന ട്രാഫിക് ജാമിന്‍റെ ഉരുൾപൊട്ടി. ബൈക്കുകൾ, സൈക്കിളുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ബസ്സുകൾ, എല്ലാവർക്കും ജീവൻ വച്ചു.

തലങ്ങും വിലങ്ങും വാഹനപ്പെരുമഴ പെയ്യാൻ തുടങ്ങിയപ്പോൾ ശ്രീറാം ഓട്ടോ സ്റ്റാർട്ടാക്കി കുറച്ച് ദൂരെയൊരിടം തേടി… തിരക്കില്ലാത്ത സ്‌ഥലത്ത് വണ്ടി പാർക്ക് ചെയ്‌തു.

തിരിഞ്ഞു നോക്കിയപ്പോൾ ആളുകളുടെ തിരക്കിൽ വിശാഖൻ കാതുകൾ പൊത്തിപ്പിടിച്ച് ഭ്രാന്തനെപ്പോലെ പാലത്തിനടിയിലേയ്ക്ക് ഓടുന്നത് കണ്ടു. കണ്ടില്ലെന്ന് നടിക്കാനാണ് ശ്രീറാമിന് തോന്നിയത്.

വിശാഖന്‍റെ ചെവിയടഞ്ഞു പോയിരിക്കുന്നു.

ശബ്ദമില്ല. രൂപമില്ല, നിഴലുകളില്ല. ഓടിയൊളിക്കാൻ തനിക്കൊരിടവും ഇല്ല. അവനൊന്നും മറന്നിട്ടില്ല. ശ്രീറാം തകർത്തു കളഞ്ഞത് വലിയൊരു പുകമറയാണ്.

കണ്മുന്നിൽ പുരുഷനമ്മാവന്‍റെ വീട്. ഭാമിനിയമ്മായിയേയും കുട്ടികളേയും ക്ഷേത്രത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവാനാണ് വിശാഖൻ അന്ന് അവിടെ ചെന്നത്. തിണ്ണയിലും ഇറയത്തും ആരേയും കണ്ടില്ല.

അകത്തു നിന്ന് ചിരിച്ചു കൊണ്ടോടി വരുന്ന രുക്കു. കുളി കഴിഞ്ഞ് നനഞ്ഞ് ചുരുണ്ട മുടികൾ മുഖമാകെ പടർന്നു കിടക്കുന്നു. അഞ്ചുവയസ്സുകാരി രുക്കുവിന്‍റെ അരയിൽ ഒരു കുട്ടിത്തോർത്തു മാത്രം.

“അമ്മ കുളിക്കുവാ…” കുടുകുടെ ചിരിച്ച പെൺകുഞ്ഞിന്‍റെ തുടുത്തു ചുവന്ന കപോലങ്ങൾ. വലിയ നുണക്കുഴികൾ തെളിയുന്നു.

“അണ്ണാ… എന്‍റെ പുത്തനുടുപ്പു കണ്ടോ…?”

അവളെ വാരിയെടുത്ത് നെറ്റിയിൽ ഒരുമ്മ. കട്ടിലിൽ ഒരുക്കി വച്ചിരിക്കുന്ന പുത്തനുടുപ്പ്. പിന്നെ കവിളിൽ പതിയ പതിയെ ഒരുമ്മ കൊടുത്തു. വാത്സല്യത്തിന് കാമം വഴിമാറിയത് പൊടുന്നനെ. ചുറ്റും ആരുമില്ല. കുഞ്ഞിനെ എടുത്ത് മേശപ്പുറത്ത് നിർത്തി. അമർത്തി പൊതിഞ്ഞു പിടിച്ചപ്പോൾ നനഞ്ഞ കുഞ്ഞുമേനിയുടെ സുഖമുള്ള പതുപതുപ്പ്. കൗമാരം പിന്നിട്ട പതിനേഴുകാരന്‍റെ കൗതുകങ്ങൾ.

എന്താണ് ചെയ്യുന്നതെന്ന് തനിക്കു പോലും അറിയില്ലായിരുന്നു. കൊതിയോടെ വാരിപ്പുണർന്നു. ശ്വാസത്തിന് വേഗത കൂടി…

കുട്ടി ഭയന്ന് എതിർപ്പോടെ കരയാൻ തുടങ്ങി ഉറക്കെ.

ബലിഷ്ഠമായ കരവലയത്തിൽ കുട്ടി ശ്വാസം മുട്ടിപ്പിടഞ്ഞു.

“എടാ വിശാഖാ…” നടുവിന് തന്നെ ഒരു ചവിട്ട് കിട്ടി.

“എന്‍റെ കുഞ്ഞിനെ വിടെടാ പട്ടീ…” പുരുഷു ഒരു കൈ കൊണ്ട് കുഞ്ഞിനെ വലിച്ചെടുത്ത് മറുകൈ കൊണ്ട് വിശാഖന്‍റെ മുഖത്ത് ആഞ്ഞടിച്ചു.

ഒരു നിമിഷം, പ്രപഞ്ചം സ്തംഭിച്ചു പോയെന്ന് അവന് തോന്നി. മുറിവേറ്റ വ്യാഘ്രത്തെ പോലെ അവൻ മുരണ്ടു. കണ്ണുകൾ ചുവന്നു.

അകത്തു നിന്ന് ഭാമിനി ഓടിയെത്തി വാവിട്ട് നിലവിളിക്കുന്ന കുഞ്ഞിനെ വാരിയെടുത്തു. കുഞ്ഞിന്‍റെ മുറിഞ്ഞ ചുണ്ടുകളിൽ നിന്ന് രക്‌തം കിനിയുന്നുണ്ടായിരുന്നു. കവിളിലും നെഞ്ചിലുമെല്ലാം പോറലുകൾ… അരയിലെ കുട്ടിത്തോർത്ത് അഴിഞ്ഞു പോയിരുന്നു.

“നന്ദികെട്ട മൃഗമേ… നീയെന്‍റെ കുഞ്ഞിനെ…” പുരുഷു അവന്‍റെ നാഭിക്കിട്ടൊരു ചവിട്ടു കൂടി കൊടുത്തു. രോഷം സഹിക്കാതെ വീണ്ടും തല്ലാൻ വന്ന പുരുഷുവിനെ സർവ്വശക്തിയുമെടുത്ത് തള്ളിമറിച്ചിട്ട് അവൻ ഇരുട്ടിലേയ്ക്കോടി മറഞ്ഞു.

പുരുഷു ഭാമിനിയേയും കുഞ്ഞിനേയും വാരിപ്പുണർന്ന് പൊട്ടിക്കരഞ്ഞു. ഭാമിനിക്ക് ഭയം തോന്നി. ഭയം അധികരിച്ച് അവൾക്ക് ശ്വാസംമുട്ടി. സ്വന്തം കൂടപ്പിറപ്പിന്‍റെ മകൻ. പഠിത്തമൊക്കെ ഉഴപ്പി തേരാപ്പാരാ നടന്നപ്പോൾ പുരുഷു വിളിച്ച് കൂടെക്കൂട്ടിയതാണ്. വീടിനോടു ഒരൽപം വിട്ടുള്ള കെട്ടിടത്തിൽ പുരുഷു സ്വന്തം പപ്പടക്കട നടത്തുകയാണ്. പുരുഷുവിന് ഇടയ്ക്കിടയ്ക്ക് ചുഴലിയുടെ അസ്കിതയുണ്ട്. മരുന്നും കഴിക്കുന്നുണ്ട്.

അയാൾക്ക് അധികം ശരീരാദ്ധ്വാനമമൊന്നും പാടില്ല.

വിശാഖനാണെങ്കിൽ സ്വന്തം വീട്ടിൽ ഒട്ടും അഭിമതനല്ല. അവന്‍റെ അച്‌ഛൻ നേരത്തെ മരിച്ചു പോയി. അമ്മയും രണ്ടാനച്‌ഛനും മാത്രമാണുള്ളത്. രണ്ടാനച്ഛൻ അടിച്ചോടിച്ചപ്പോൾ ഓടി പുരുഷുവിന്‍റെ കാലിൽ വീണതാണ്. സ്വന്തം മകനെ പോലെ ഭാമിനി അവനെ കരുതി. പുരുഷുവിന്‍റെ കടയിൽ തന്നെയായിരുന്നു അവന്‍റെ കിടപ്പും ഇരിപ്പും. പുരുഷുവിന്‍റെ വലംകയ്യായി മാറി. തന്‍റെ മൂന്നു കുഞ്ഞുങ്ങളേയും അവൻ പൊന്നു പോലെ നോക്കുമായിരുന്നു. രുക്കു മാത്രമല്ല താഴോട്ടുള്ള മൂന്നു വയസ്സുകാരി ശ്യാമയും ഒന്നര വയസ്സുള്ള ചാന്ദ്നിയും അവനെ വിസാണ്ണാ എന്ന് സ്നേഹത്തോടെ വിളിക്കാൻ തുടങ്ങിയിരുന്നു.

ഓർക്കുന്തോറും ഭാമിനിയുടെ ചങ്ക് പറിഞ്ഞു പോയി. അവൻ തന്‍റെ കുഞ്ഞിനെ… പുരുഷു വന്ന് കയറിയില്ലായിരുന്നെങ്കിൽ? തന്‍റെ കുഞ്ഞിന്‍റെ ഗതി എന്താകുമായിരുന്നു?

പെറ്റതള്ളയുടെ ദുഃഖം ഭാമിനിക്ക് താങ്ങാനാവുന്നതിലും അധികം. ഹൃദയത്തിന്‍റെ ആഴത്തിലേയ്ക്ക് ഒറ്റപ്പെട്ടു പോയ അവളുടെ മനസ്സിനെ നീരാളികളെ പോലെ എങ്ങോട്ടോ എന്തോ വലിച്ചു കൊണ്ടു പോകുന്നു.

പിടികിട്ടാത്തവണ്ണം ഭാരരഹിതയായ ഭാമിനിയുടെ കടിഞ്ഞാൺ പൊട്ടിത്തകർന്നു, അവളറിയാതെ.

ഭാമിനിക്ക് ഒന്നു രണ്ടു വീടുകളിൽ അടിച്ചുതുടയും പാത്രം കഴുകലുമുണ്ട്. ഭക്ഷണവും അവിടന്ന് കിട്ടും. പോരാത്തതിന് ക്ഷേത്രത്തോടടുത്തായതു കൊണ്ട് അത്താഴപൂജ കഴിഞ്ഞാൽ പുരുഷൂന് പടച്ചോറ് വേറെയും.

ദാരിദ്യ്രമാണേലും ഒരുവിധം തട്ടീം മുട്ടീം കുടുംബം മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ് ഇടിത്തീ പോലെ.

എന്താണ് പറയുന്നതെന്നു പോലും അറിയാതെ ഭാമിനി പതം പറഞ്ഞ് നില വിളിക്കുന്നുണ്ട്. രാത്രി ഇരുട്ടി.

കുഞ്ഞുങ്ങൾ തിണ്ണയിൽ കിടന്ന് ഉറങ്ങിക്കഴിഞ്ഞു. വാതിൽപ്പടിയിലിരുന്ന് പുരുഷു വിങ്ങിപ്പൊട്ടി. ശരീരത്തിലെ ഞരമ്പുകൾ വലിഞ്ഞുനുറുങ്ങുന്ന വേദന. ഇനി ജീവിക്കണമെന്നില്ല അവർക്ക്. അന്നാ വീട്ടിൽ ആരും ഒന്നും കഴിച്ചില്ല. ഭാമിനിയും പുരുഷുവും നിലവിളികളുടെ ചതുപ്പിലേയ്ക്ക് ആണ്ടിറങ്ങി കൊണ്ടിരുന്നു.

ഇരുട്ട് വീടിനെ മൊത്തം വിഴുങ്ങി കൊണ്ടിരുന്നു. എവിടെയോ മരണത്തിന്‍റെ ഗന്ധം പരക്കുന്നു. മരിക്കണമെന്ന് തന്നെ അവർ തീരുമാനിക്കുന്നു.

പൊടുന്നനെ, പടിപ്പുര വാതിൽത്തള്ളിത്തുറന്ന് ഒരു നീണ്ട നിഴൽ കയറി വന്നു. ഭീതിയോടെ ഭാമിനിയും പുരുഷുവും നോക്കി നിൽക്കെ ആ നിഴൽ മുന്നിലെത്തി. തിണ്ണയിൽക്കയറി വിളക്കിട്ടു.

അടുത്ത വീട്ടിലെ മീനുവക്കനായിരുന്നത്.

ഭാമിനി പണിക്കു പോകുന്ന വീടുകളിലൊന്ന്. മീനുവക്കൻ വിധവയാണ്. മക്കളില്ല. അത്യാവശ്യം സാമ്പത്തിക ഭദ്രതയൊക്കെയുണ്ട് എന്നല്ലാതെ മീനുവക്കൻ ആരാണ്, എന്താണവരുടെ ജോലിയെന്നൊന്നും ഭാമിനിക്കറിയില്ല.

ക്ഷേത്രത്തിലേയ്ക്ക് ആരെയും കണ്ടില്ല. ഇവിടെയെന്താ വിളക്കും വച്ചിട്ടില്ല… മീനുവക്കൻ സംശയത്തോടെ അങ്ങുമിങ്ങും നോക്കി. വെറും ശവങ്ങളെ പോലെ വിളറി വെറുങ്ങലിച്ചിരിക്കുന്ന ഭാമിനിയും പുരുഷുവിനേയും കണ്ട് അവർ അന്തംവിട്ടു. ഈശ്വരൻ പ്രത്യക്ഷപ്പെട്ട നിമിഷമായിരുന്നു അത്.

ഒരാശ്രയത്തിനെന്നോണം ഭാമിനി പൊട്ടിക്കരച്ചിലോടെ മീനുവക്കന്‍റെ കാലിൽ വീണു. പുരുഷു താൻ കാണേണ്ടി വന്ന അരുതായ്മകളുടെ കാഴ്ചകൾ ഒരിക്കൽ കൂടി ഓർക്കാനിഷ്ടപ്പെടാതെ മീനുവക്കനോട് പങ്കുവച്ചു. പലപ്പോഴും പുരുഷു വിറച്ചു കൊണ്ടിരുന്നു. ഭാമിനിയെ പിടിച്ചെഴുന്നേൽപിച്ചു മീനുവക്കൻ.

മഹാമേരു പോലെ അവർ വളരുന്നതായി ഭാമിനിക്ക് തോന്നി.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें