സൂപ്പർ സ്മാർട്ട്‌ അമ്മമാരുടെ കാലം

ഗ്ലാമറസും ബോൾഡ്നെസ്സും വെള്ളിത്തിരയിലെ അമ്മമാരിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ന് ഓരോ സ്ത്രീയും അവളുടെ പെർഫെക്റ്റ് ലുക്കിനെക്കുറിച്ച് ബോധവാന്മാരാണ്. ഇന്നത്തെ ആധുനിക അമ്മമാരുടെ ഫാഷനും ആകർഷകവുമായ രൂപവും അതിശയിപ്പിക്കുന്നത്ര മികച്ചതാണ്.

ഗ്ലാമറസ് ശൈലിയെ പുതിയ രീതിയിൽ അവർ പ്രതിഫലിപ്പിക്കുന്നു. അമ്മമാർക്ക് സ്വന്തം കാര്യം തീരുമാനിക്കാൻ പോലും സമയം കിട്ടാത്ത ഒരു കാലമുണ്ടായിരുന്നു. വീട്ടുകാരെയും കുട്ടികളെയും പരിപാലിക്കുക എന്ന ടാഗ്‌ലൈൻ ലഭിച്ചപ്പോൾ പല സാമൂഹിക വിലക്കുകളും ഒപ്പം അവൾക്ക് നേരിടേണ്ടി വന്നു. കുട്ടികളെ വളർത്തുന്നതിലും മറ്റും മാത്രമായി യഥാർത്ഥ സന്തോഷം മറഞ്ഞിരിക്കുന്നതായി അവൾ കരുതിയ കാലം. തങ്ങളുടെ കടമയുടെ പാതയിൽ അത് അവരുടെ വിധിയായോ ഉത്തരവാദിത്തമായോ കണക്കാക്കി മുന്നോട്ട് പോകുന്നവർ നിരവധി. ആ വേളയിൽ സ്വന്തം രൂപത്തെക്കുറിച്ച് അവൾ ബോധവാന്മാരോ ഫിറ്റ്നസിനെക്കുറിച്ച് സെൻസിറ്റീവോ ആയിരുന്നില്ല. എന്നാൽ കാലക്രമേണ മാധ്യമങ്ങളുടെയും ആശയവിനിമയത്തിന്‍റെയും സ്വാധീനം ഈ ധാരണയെ പൂർണ്ണമായും മാറ്റിമറിച്ചു.

പാരമ്പര്യം ലംഘിക്കുന്നു

ആകർഷകമായ രൂപവും തികഞ്ഞ സൗന്ദര്യബോധവും കൊണ്ട് ഇന്നത്തെ സൂപ്പർസ്മാർട്ട് മമ്മമാർ പഴയ മിഥ്യയെ തകർക്കുന്നതായി തോന്നുന്നില്ലേ? അവളുടെ ഈ പുതിയ അവതാരം ശരിക്കും നമ്മളെ ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഈ അമ്മമാർ ‘തലച്ചോറുമുള്ള സൗന്ദര്യത്തിന്‍റെ’ പ്രതീകമായി മാറിയിരിക്കുന്നു. 45 വയസ്സ് പിന്നിട്ടിട്ടും ഗ്ലാമറസ് ആയി നടക്കാൻ മടിക്കാത്ത അമ്മമാർ ഇന്ന് നമുക്ക് ചുറ്റിലുമുണ്ട്. 48 വയസ്സുള്ള ബോളിവുഡ് നടി മാധുരി ദീക്ഷിത്, മലയാളത്തിന്‍റെ സ്വന്തം മഞ്ജുവാരിയർ, നദിയാ, പൂർണിമ ഇവരൊക്കെ ഉദാഹരണം. മുൻ ലോകസുന്ദരി ഐശ്വര്യ റായി ആകട്ടെ എക്കാലവും ലോകത്തെ അതിശയിപ്പിക്കുന്നു. തന്‍റെ സുന്ദരിയായ മകൾ ആരാധ്യയ്‌ക്കൊപ്പം ചുവന്ന പരവതാനിയിൽ ചുവടുവെക്കുമ്പോൾ, ആരാധകർ ശ്വാസമടക്കി പിടിച്ചു അത് കാണുന്നു.

ഇവരെക്കൂടാതെ കജോൾ, ഡിംപിൾ, ശിൽപ ഷെട്ടി മുതൽ രവീണ ടണ്ടൻ വരെയുള്ള നിരവധി പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇവരെല്ലാം അവരുടെ ധീരവും മനോഹരവുമായ ശൈലിയിൽ ആധുനിക അമ്മയ്ക്ക് വ്യത്യസ്തമായ നിർവചനം സൃഷ്ടിച്ചു.

പുതിയ കാലഘട്ടം പുതിയ ശൈലി

ഗ്ലാമർ ലോകത്തിനപ്പുറം ആയിരക്കണക്കിന് സ്ത്രീകൾ അമ്മയായ ശേഷവും തങ്ങളുടെ സൗന്ദര്യവും സ്മാർട്ട്നെസ്സും വീണ്ടെടുക്കുകയും നിലനിർത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ചില അമ്മമാരുടെ ചിന്തകൾ ഇതാ: ലേഡീസ് ബ്യൂട്ടി സലൂൺ നടത്തുന്ന ജ്യോതി പറയുന്നു, “ഇപ്പോൾ എല്ലാ അമ്മമാരുടെയും അവകാശമാണ് ധൈര്യവും സുന്ദര്യവും. ഇപ്പോൾ 6 മുഴം സാരി ഞങ്ങളുടെ ഐഡന്‍റിറ്റിയല്ല, എന്നാൽ ഹൈഹീൽസ്, ലെഗ്ഗിംഗ്സ്, ട്രാക്ക് സ്യൂട്ട് മുതൽ ഹെവി ബ്ലേസർ വരെ അവർക്ക് ഭംഗിയായി ഉപയോഗിക്കാം. ഫാഷനബിൾ ആയ രീതിയിൽ നമ്മുടെ കുട്ടികളുമായി റാംപിൽ നടക്കാൻ പോലും കഴിയും, അതും സ്മാർട്ടായും ഭംഗിയായും.”

സ്വകാര്യ സ്‌കൂൾ അദ്ധ്യാപിക അതുല്യ ധൈര്യത്തോടെ പറയുന്നു, “ഞങ്ങൾ പുതിയവരാണ്. ലോകം പുതിയതാണ്, പിന്നെ എന്തിന് ശൈലി പഴയതായിരിക്കണം? ഇന്ന് ഞാൻ ഒരു കുട്ടിയുടെ അമ്മയായി, എന്നാൽ മികച്ച വസ്ത്രധാരണവും ഫിറ്റ്നസും ഞാൻ കാത്തുസൂക്ഷിക്കുന്നു. അമ്മയായതിനു ശേഷം സുന്ദരിയായി കാണാനുള്ള ആഗ്രഹം ആർക്കും അവസാനിക്കുന്നില്ല. അവിവാഹിതയായ പെൺകുട്ടിക്ക് സൗന്ദര്യത്തിലും വസ്ത്രധാരണത്തിലും ഫാഷനിലും എത്രമാത്രം അവകാശമുണ്ടോ, അതേ അവകാശം വിവാഹിതയായ സ്ത്രീക്കും ഉണ്ട്. പിന്നെ ഞാനെന്തിന് പുറകിൽ നിൽക്കണം? ഈ യുഗം നമ്മുടേതാണ്, അതിനാൽ നാമും ഒരു തുടക്കം ഉണ്ടാക്കണം.

അടിപൊളി ശൈലി

സത്യമാണ്, ഇന്ന് അമ്മമാർക്ക് പുതിയ രീതികൾ പരീക്ഷിക്കാൻ നിരവധി പാചകക്കുറിപ്പുകളും ആയിരക്കണക്കിന് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ മുതൽ ഫിറ്റ്നസ് ഉപകരണങ്ങൾ വരെ അവർക്കായി ലഭ്യമാണ്. അമ്മയാകാനുള്ള പ്രക്രിയയുടെ തുടക്കം മുതൽ അമ്മയാകുന്നതുവരെയുള്ള വസ്ത്രങ്ങളുടെ വിപുലമായ ശ്രേണി ഇന്ന് അവർക്ക് ലഭ്യമാണ്. പിന്നെ അത് സൗന്ദര്യത്തിലായാലും മേക്കപ്പിലോ വസ്ത്രത്തിലായാലും ഫിറ്റ്‌നസിലോ ആഭരണങ്ങളിലായാലും അവൾ ഹിറ്റാണ്. എല്ലായിടത്തും സ്ത്രീകൾ അവരുടെ ജാഗ്രതയും ധാരണയും കാരണം സാധാരണ അമ്മമാരിൽ നിന്ന് വ്യത്യസ്തമായി അഡ്വാൻസ് അമ്മമാരായി മാറുകയാണ്.

അറിവ് പരിമിതമല്ല

അവളുടെ അവബോധം ഫാഷനിലോ ഫിറ്റ്‌നസിലോ മാത്രം ഒതുങ്ങുന്നില്ല, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ച് അവൾ വളരെ ബോധവതിയാണ്. 2 കൗമാരക്കാരായ കുട്ടികളുടെ അമ്മമാരെ നോക്കുമ്പോൾ, അവർ 2 കുട്ടികളുടെ അമ്മയാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയില്ല. അവളുടെ ഗ്ലാമറും സൂപ്പർ ശൈലിയും അവളുടെ പ്രായത്തെ മറയ്ക്കുന്നു. ഇന്ന് അവരുടെ അത്തരം മികവ് അംഗീകരിക്കാൻ ലോകം തയ്യാറാണ്.

വളർന്നുവരുന്ന ഫാഷൻ ഡിസൈനർ കൃതിക പറയുന്നു, “ഗർഭകാലം മുതൽ പ്രസവം വരെ എല്ലാത്തരം തുണിത്തരങ്ങളും ട്രെൻഡി ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ആവശ്യപ്പെട്ടാണ് അമ്മമാർ ബോട്ടിക്കിലേക്ക് വരുന്നത്. ഈ കാലയളവിൽ അവൾ കൂടുതൽ ഗ്ലാമറസും ആകർഷകത്വവും കാണിക്കാൻ ഇഷ്ടപ്പെടുന്നു. മോഡേൺ ഫാഷനബിൾ വസ്ത്രങ്ങൾക്കു അമ്മമാർ ഇപ്പോൾ ഓർഡർ നൽകുന്നതിൽ അതിശയിക്കാനില്ല.” ചൂസി ആയ അവളുടെ തിരഞ്ഞെടുപ്പ് ഇപ്പോൾ വാർഡ്രോബ് മുതൽ കുട്ടികളുടെ വളർത്തൽ വരെ എല്ലായിടത്തും കാണപ്പെടുന്നു. ഇന്നത്തെ അമ്മമാർ വിദ്യാസമ്പന്നരും അറിവുള്ളവരുമാണ്. സാമ്പത്തികമായി കഴിവുള്ളവരായതിനാൽ, തീരുമാനങ്ങൾ എടുക്കുന്നതിലും അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്വന്തം കഠിനാധ്വാനത്താൽ, ഈ ഗ്ലാമറസ് അമ്മമാർ അവരുടെ ജീവിതശൈലിയിൽ വലിയ മാറ്റം വരുത്തി.

അമ്മേ, ഞാൻ കുറച്ചു കൂടി ഉറങ്ങട്ടെ

ഭൂരിഭാഗം കുട്ടികളും രാവിലെ ഉണരാൻ മടി കാണിക്കുന്നവരാണ്. “മമ്മീ.. പ്ലീസ്… ഒരു അഞ്ചു മിനിറ്റു കൂടി ഉറങ്ങിക്കോട്ടേ…” എന്ന് കൊഞ്ചി പറഞ്ഞ് വീണ്ടും പുതച്ച് മൂടി കിടക്കും. കുറഞ്ഞത് നാലഞ്ചു വട്ടമെങ്കിലും വിളിച്ചാലേ കുഞ്ഞ് ഉണരൂ എന്നതാണ് അവസ്ഥ. കുലുക്കി ഉണർത്തിയാലും ഉണരാത്ത കുട്ടി കുംഭകർണ്ണന്മാരും കാണും. ഉണർത്തി വിട്ടാലും അമ്മ കൺവെട്ടത്തു നിന്നും മാറി കഴിഞ്ഞാൽ ഉടൻ കട്ടിലിൽ ശരണം പ്രാപിക്കുന്ന ഉറക്കപ്രിയരെ വിളിച്ചുണർത്തുക അത്ര എളുപ്പമാവില്ല.

ചെറുപ്രായത്തിൽ തന്നെ മടി, അലസത, വൈകി ഉണരുന്ന പോലുള്ള കുട്ടിയുടെ ദുശ്ശീലങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട്. ഈ ഒരു അഞ്ചു മിനിറ്റ് ഉറക്കം കുട്ടിയെ സ്കുളിലെ ലേറ്റ് കമർ ആക്കുന്നുണ്ടോ എങ്കിൽ…

രാവേറെ വരെയുള്ള കമ്പ്യൂട്ടർ ഗെയിമും ടിവി കാണലും ഒക്കെ ആണ് വൈകി ഉണലരിനു കാരണം ആകുന്നത് എങ്കിൽ ഈ ശീലങ്ങൾ പാടേ ഒഴിവാക്കുക. രാത്രി ഉറങ്ങുന്ന പതിവ് സമയത്തിന് ഒരു മണിക്കൂർ മുമ്പ് എങ്കിലും കുട്ടിയെ ഉറങ്ങാൻ ശീലിപ്പിക്കുക. അലാറാം ക്ലോക്ക് സെറ്റ് ചെയ്ത് വെച്ച് രാവിലെ സ്വയം ഉണരാൻ കുട്ടിക്ക് അവസരം ഒരുക്കുക. എന്നുമെന്നും ഇങ്ങനെ വൈകിയെത്തി അധ്യാപകനും സഹപാഠികൾക്കും മുന്നിൽ മോശക്കാരൻ ആകേണ്ടതുണ്ടോ എന്ന് കുട്ടിയോട് ചോദിക്കാം. അടുക്കും ചിട്ടയും ഇല്ലെങ്കിൽ ജീവിതത്തിൽ വിജയിക്കില്ലെന്നും മനസ്സിലാക്കി കൊടുക്കുക.

പലപ്പോഴും രക്ഷിതാക്കളുടെ അമിത ലാളനയാണ് കുട്ടിയെ വഷളാക്കുന്നത്. വൈകി ഉണരുന്ന കാര്യത്തിൽ അച്ഛനെ അപേക്ഷിച്ച് അമ്മമാരാകും കുട്ടിയെ കൂടുതൽ ശകാരിക്കുക.

എന്തിനാ അവനെ ശകാരിക്കുന്നത്, അവൻ കുഞ്ഞല്ലേ, ഞാനവനെ സ്കൂളിൽ കാണ്ടാക്കിക്കൊള്ളാം എന്ന് അച്ഛൻ പറയുന്നത് കേട്ട് ലോകത്തിൽ വച്ച് ഏറ്റവും നല്ലത് അച്ഛനാണ് എന്ന് ആ കുരുന്ന് മനസ്സ് കരുതും. പിന്നെ വൈകി ഉണരൽ ശീലമാക്കിയാലും അച്ഛൻ സ്കൂട്ടറിലോ ഓട്ടോയിലോ കൊണ്ടു വിടുമല്ലോ എന്ന് കുട്ടി സ്വയം സമാധാനിക്കും. ദിവസങ്ങൾ പിന്നിടുന്നതോടെ വൈകി ഉണരൽ ശീലമായി മാറും. വലിയൊരു ഭാഗം രക്ഷിതാക്കളും കുട്ടിയുടെ ഈ ദുഃശീലം അത്ര കാര്യമാക്കി കരുതാറില്ല. കുട്ടികളുടെ മനസ്സും ചിന്തകളും അപക്വമാണ്. ചെറുപ്പത്തിലെ ശീലച്ചത് പിന്നീട് മാറ്റിയെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാകും. മടി, അലസത, വൈകി ഉണരൽ ശീലങ്ങൾ മുളിയിലേ നുള്ളി കളയണം.

നല്ല ശീലങ്ങൾ വളർത്തുക

  • നേരത്തെ ഉറങ്ങാനും രാവിലെ നേരത്തേ ഉണരാനും കുട്ടിയെ ശീലപ്പിക്കാം.
  • വൈകി ഉണർന്നു എന്നതിന്‍റെ പേരിൽ ശിക്ഷ നൽകുന്നതിന് പകരം ടൈം മാനേജ്/ സമയ നിഷ്ഠയുടെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുക. ഏൽക്കുന്ന ജോലികൾ ഭംഗിയായും ചിട്ടയോടെയും ചെയ്യാൻ ശീലിപ്പിക്കുക.
  • ഓരോ തവണ വൈകി എത്തുമ്പോഴും ടീച്ചറുടെ ശകാരം കേൾക്കേണ്ടി വരുമ്പോഴും സങ്കടവും കുറ്റബോധവും തോന്നാറുണ്ടോ? എന്ന് നേരിട്ടല്ലാതെ കുട്ടിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാം. വിചാരിച്ചാൽ ഈ ദുഃശീലങ്ങൾ മാറ്റവുന്നതാണ് എന്ന് ഉപദേശവും നൽകാം.
  • വൈകി ഉണരുന്നതിന്‍റെ പേരിൽ കുത്തുവാക്കുകൾ പറഞ്ഞ് കുട്ടിയെ നിരുത്സാഹപ്പെടുത്താൻ ഒരിക്കലും മുതിരരുത്. ചിലപ്പോഴൊക്കെ സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം പല കുട്ടികൾക്കും ഇതുപോലെ വൈകി എത്തേണ്ടി വരാറുണ്ട് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാം. ഇനി ശ്രമിച്ചാലും ഈ ശീലം മാറ്റി എടുക്കാൻ കഴിയും എന്ന് ഉപദേശിക്കാം.
  • കുട്ടിയുടെ വൈകി ഉണരുന്ന ശീലം ഒറ്റയടിക്ക് മാറ്റി എടുക്കാം എന്ന ധാരണ വേണ്ട. സാവകാശം കാര്യങ്ങൾ പറഞ്ഞ് കുട്ടിയിൽ നല്ല ശീലങ്ങൾ വളർത്തുക. നേരത്തേ ഉണരുന്ന ദിവസങ്ങളിൽ മിടുക്കൻ, സ്മാർട്ട് എന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കാനും മറക്കരുത്.

6 വയസ്സായ മകൾ ശരിയായി സംസാരിക്കുന്നില്ല

ചോദ്യം

എന്‍റെ മകൾക്ക് 6 വയസ്സായി. എട്ടാം മസത്തിൽ ആയിരുന്നു അവളുടെ ജനനം. വളരെ വൈകിയാണ് അവൾ സംസാരിച്ച് തുടങ്ങിയത്. ഇപ്പോഴും അവൾക്ക് കാര്യങ്ങൾ ശരിയാം വണ്ണം പറയാൻ കഴിയാറില്ല. അവളുടെ ബുദ്ധി വികാസവും അവളുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളുടേത് പോലെ അല്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്.

ഉത്തരം

കുട്ടിക്ക് മാനസിക വളർച്ച ഇല്ലെന്ന് തോന്നാനുള്ള കാരണം എന്താണെന്ന് വ്യക്തമായി എഴുതിയിട്ടില്ല. അക്കര്യം സ്പഷ്ടമായി വ്യക്തമാക്കിയിരുന്നു എങ്കിൽ ഒരു പക്ഷേ ശരിയായ മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയുമായിരുന്നു.

കുട്ടിയുടെ ജനനം സാധാരണ നിലയിൽ ആയിരുന്നോ, കുഞ്ഞ് ജനിച്ച ഉടൻ കരഞ്ഞിരുന്നോ, പ്രായത്തിനനുസരിച്ചുള്ള കളിചിരികൾ ഉണ്ടോ, നടപ്പ് തുടങ്ങിയ വിശദാംശങ്ങളുടെ നിജസ്ഥിതി തിരിച്ചറിയുന്നപക്ഷം യാഥാർത്ഥ്യം മനസ്സിലാക്കാനാകും.

കാര്യങ്ങൾ എന്തുതന്നെ ആയാലും ശരി നിങ്ങൾ എത്രയും വേഗം മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിലിലെ ശിശുരോഗ വിദഗ്ദ്ധനെ കൊണ്ട് കുട്ടിയെ പരിശോധിപ്പിക്കുക. പരിശോധനയിലൂടെ മാത്രമേ യാഥാർത്ഥ കാരണമെന്തെന്ന് കണ്ടെത്തി ചികിത്സിക്കാനാവൂ.

ചോദ്യം

30 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. രണ്ട് മാസം മുമ്പായിരുന്നു പ്രസവം. ശരീര വേദനയാണ് എന്‍റെ പ്രശ്നം. ഇതെന്നെ കലശലായി അലട്ടുന്നു. എന്താണ് ഇതിന് ഒരു പരിഹാരം.

ഉത്തരം

ഗർഭകാലത്തും അതിനു ശേഷവും സ്ത്രീകളിൽ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നം ആണിത്. ഇതിനു പിന്നിൽ ഒന്നിൽ അധികം കാരണങ്ങൾ ഉണ്ട്. ഉദാ: ശരീരഭാരം അമിതമായി വർദ്ധിക്കുക, ഹോർമോൺ അസന്തുലിതാവസ്ഥ, കാത്സ്യം കുറവുള്ള ഭക്ഷണരീതി എന്നിവയാണിവ.

പോഷക കുറവിനെ ആശ്രയിച്ചാണ് ഏതു സ്ത്രീകളിലും ഓസ്റ്റിയോമലാഷിയ, ഓസ്റ്റിയോപോറോസിസ് എന്നീ രണ്ടു അവസ്ഥകൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉള്ള സ്ത്രീകളുടെ എല്ലുകൾ ദുർബലമാകും. നിങ്ങൾ ഒരു ഡോക്ടറെ കാണുന്നത് ഉചിതമായിരിക്കും. ശരിയായ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഉചിതമായ ചികിത്സകൾ നിർദ്ദേശിക്കാനാകൂ. എങ്കിലും ഭക്ഷണകാര്യങ്ങളിൽ കാര്യമായ ശ്രദ്ധ നൽകുക. പാൽ കുടിക്കുക. കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. മുട്ട പതിവായി കഴിക്കുക.

ചോദ്യം

അമിതമായ രീതിയിൽ ചായ കുടിക്കുന്ന ആളാണ് ഞാൻ. ദിവസവും 5- 6 ചായ എങ്കിലും കുടിക്കും. ഈ ശീലം മാറ്റണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വായിച്ചിരുന്നു. അത് സത്യമാണോ?

ഉത്തരം

ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അത് ദഹന വ്യവസ്ഥയെ സുഗമമാക്കും. ഓസ്റ്റിയോപോറോസിസിനെ നിയന്ത്രണ വിധേയമാക്കാൻ ഗ്രീൻ ടീ മികച്ചതാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാൻ ഗ്രീൻ ടീ ഫലവത്താണെന്ന് ഒരു പക്ഷം വിശ്വസിക്കുന്നുണ്ട്. ഇത്തരം വാദഗതികൾ ഉണ്ടെങ്കിലും ശരിയായ പഠനങ്ങളിലൂടെ മാത്രമേ നിജസ്ഥിതി അറിയാൻ കഴിയൂ. എങ്കിലും ഗ്രീൻ ടീ മികച്ച ചായ തന്നെയാണ്. വളരെ കുറച്ച് പഞ്ചസാരയും പാലും ചേർത്ത് ഗ്രീൻ ടീ കഴിക്കുന്നത് ഫലം ചെയ്യും. അത് കൊളസ്ട്രോൾ നില കൃത്യമായി നിലനിർത്താനും ഒരുപരിധി വരെ സഹായിക്കുന്നു.

ചോദ്യം

32 വയസ്സുള്ള ഒരു മൾട്ടി നാഷണൽ കമ്പനി എക്സിക്യൂട്ടീവാണ് ഞാൻ. വളരെ തിരക്കേറിയ ഷെഡ്യൂളാണ് എന്‍റേത്. വൈകുന്നേരം ആകുന്നതോടെ പുറം പോളിയുന്നത് പോലെയുള്ള വേദനയാണ്.

ഉത്തരം

ഒന്നിലധികം കാരണത്താലാണ് നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകുന്നതാണ്. ഒന്നാമതായി വിശ്രമമില്ലായ്മ, ജോലിക്കിടെ ചെറിയ വിശ്രമം എടുക്കക വഴി ഈ പ്രശ്നത്തിന് ചെറിയൊരു ആശ്വാസം കിട്ടും.

ജോലി സമയത്തുള്ള ഇരുപ്പും തുല്യ പ്രാധാന്യം ആർഹിക്കുന്നു. ഓരോ മണിക്കൂറിലും എഴുന്നേറ്റ് ബോഡി സ്ട്രെച്ച് ചെയ്യുന്നത് ഫലവത്താണ്. തെറ്റായ രീതിയിലുള്ള ഇരിപ്പുകൊണ്ടാണ് പലപ്പോഴും പുറം വേദന ഉണ്ടാകുന്നത്. അതുപോലെ ധരിക്കുന്ന ചെരിപ്പും ആശ്വസപ്രദം അല്ലെങ്കിലും പുറം വേദന ഉണ്ടാകാം. കാത്സ്യക്കുറവു മൂലം ഭൂരിഭാഗം സ്ത്രീകളിലും ഈ പ്രശ്നം കണ്ടുവരാറുണ്ട്. അത്തരക്കാർ കാത്സ്യക്കുറവ് പരിഹരിക്കുന്ന തരത്തിലുള്ള ഭക്ഷണരീതി അവലംബിക്കുക.

ചോദ്യം

30 വയസ്സുള്ള വിവാഹിതയാണ് ഞാൻ. ഭക്ഷണം കഴിച്ച് കുറച്ച് കഴിയുമ്പോൾ നെഞ്ചിന് മുകളിലും കഴുത്തിലും വല്ലാത്ത എരിച്ചിൽ അനുഭവപ്പെടും. ഇത് അസിഡിറ്റിയുടെ ലക്ഷണമാണോ? ഇതിന് സ്ഥായിയായ പരിഹാരമാർഗ്ഗം ഉണ്ടോ?

ഉത്തരം

നിങ്ങളുടെ അനുമാനം ശരിയാണ്. ദഹനവ്യവസ്ഥയിൽ ഉണ്ടാകുന്ന സാധാരണ പ്രശ്നമാണ് അസിഡിറ്റി.

ചില ലളിതമായ പരിഹാരമാർഗ്ഗങ്ങൾ വഴി ഇത് നിയന്ത്രണ വിധേയമാക്കാൻ കഴിയും. ഭക്ഷണം കഴിച്ച ഉടൻ കിടക്കുന്നതും കുനിയുന്നതും ഒഴിവാക്കാം. രാത്രിയിൽ കിടക്കുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കാം. ഭക്ഷണം കഴിച്ച ശേഷം കുറച്ചു നേരം നടക്കുക.

കിടക്കുമ്പോൾ ശിരസ്സ് 6 ഇഞ്ച് പൊക്കത്തിലായിരിക്കണം. അങ്ങനെയായൽ അമ്ലരസം അന്നനാളത്തിലേക്ക് കടക്കുകയില്ല. എണ്ണയിൽ പൊരിച്ച ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. തക്കാളി, ചുവന്ന മുളക്, ചോക്ക്ലേറ്റ് എന്നിവ വർജ്ജിക്കുക.

സ്ഥായിയായ പരിഹാരത്തിന് വൈദ്യസഹായം തേടുക.

മാതൃദിന സ്‌പെഷ്യൽ: കംഗാരു കെയർ

മാസം തികയാതെ ജനിച്ച കുട്ടികൾ ഏറ്റവും കൂടുതൽ മരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇതിന്‍റെ കാരണം ഗർഭധാരണത്തിന് ശേഷം അമ്മയ്ക്ക് ശരിയായ പോഷകാഹാരം ലഭിക്കാത്തതാണ്. ഗർഭധാരണത്തിന് ശേഷം അമ്മ ഭാരിച്ച ജോലി ചെയുന്നത്, ആശുപത്രിയിൽ ആധുനിക സാങ്കേതിക സംവിധാനമില്ലാത്തത് ഇങ്ങനെ വേറെയും കാരണങ്ങൾ ഉണ്ടാകാം. എന്ത് തന്നെ ആയാലും, മാസം തികയാതെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു മാസം മാത്രമേ അതിജീവിക്കാൻ കഴിയൂ. അത്തരമൊരു സാഹചര്യത്തിൽ കംഗാരു പരിചരണം നവജാതശിശുവിന് അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല.

സാങ്കേതികവിദ്യ എളുപ്പമാണ്

കംഗാരു കെയർ എന്നത് മാസം തികയാതെ പിറന്ന നവജാത ശിശുക്കളെ പരിപാലിക്കുന്നതിനുള്ള ഒരു സാങ്കേതികതയാണെന്ന് ‘ഇന്‍റർനാഷണൽ കംഗാരു കെയർ അവയർനസ് ഡേ’യിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, നിയോനറ്റോളജി ചാപ്റ്ററിലെ നിയോനാറ്റോളജിസ്റ്റ് ഡോ.നവീൻ ബജാജ് പറയുന്നു. മാസം തികയാതെയുള്ള ജനനം മൂലം ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾക്കാണ് കംഗാരു പരിചരണം കൂടുതലും ഉപയോഗിക്കുന്നത്. ഇതിൽ, കുഞ്ഞിനെ മാതാപിതാക്കളുടെ നെഞ്ചിൽ ചേർത്തു വെയ്ക്കുന്നു. അതുമൂലം കുഞ്ഞിന്‍റെ ചർമ്മവുമായി മാതാപിതാക്കളുടെ ചർമ്മം നേരിട്ട് സമ്പർക്കം പുലർത്തുന്നു, ഇത് വളരെ ഫലപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതും കുഞ്ഞിനെ നിലനിർത്തുന്നതുമാണ്. മാസം തികയാതെയോ അല്ലാതെയോ ജനിച്ച എല്ലാ കുഞ്ഞുങ്ങളെയും നന്നായി പരിപാലിക്കുന്നതിന് കംഗാരു പരിചരണം പ്രയോജനകരമാണ്.

ആരോഗ്യവും ശുചിത്വവും പാലിക്കേണ്ടത് പ്രധാനമാണ്

കംഗാരു കെയർ ടെക്നിക്കിൽ കുഞ്ഞിനെ പരിപാലിക്കാൻ ഏറ്റവും നല്ല വ്യക്തി അമ്മയാണെന്ന് ഡോ.നവീൻ പറയുന്നു, എന്നാൽ ചില കാരണങ്ങളാൽ അമ്മയ്ക്ക് കുട്ടിക്ക് കംഗാരു പരിചരണം നൽകാൻ കഴിയില്ല എങ്കിൽ പിതാവ് അല്ലെങ്കിൽ ഏതൊരു അടുത്ത കുടുംബാംഗത്തിനും ചെയ്യാൻ കഴിയും. കുട്ടിയുടെ ഉത്തരവാദിത്തം കൈകാര്യം ചെയ്യാൻ കഴിയുന്ന സഹോദരങ്ങൾ, മുത്തശ്ശിമാർ, അമ്മായിമാർ, അമ്മാവൻമാർ തുടങ്ങിയവർ കുട്ടിക്ക് കംഗാരു പരിചരണം നൽകിക്കൊണ്ട് അമ്മയുടെ ഉത്തരവാദിത്തത്തിന്‍റെ ഒരു ഭാഗം പങ്കിടാൻ കഴിയും. ഇതുകൂടാതെ, കംഗാരു പരിചരണം നൽകുന്ന വ്യക്തി ശുചിത്വത്തിന്‍റെ പൊതുവായ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്. അതായത് എല്ലാ ദിവസവും കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പതിവായി കൈ കഴുകുക, സ്വയം വൃത്തിയായി സൂക്ഷിക്കുക, കൈകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുക, മുതലായവ. പ്രധാനമാണ്.

കംഗാരു കെയർ എപ്പോൾ തുടങ്ങണം

കംഗാരു പരിചരണം അല്ലെങ്കിൽ സ്കിൻ ടു സ്കിൻ സമ്പർക്ക രീതി കുട്ടിയുടെ ജനനം മുതൽ ആരംഭിക്കണമെന്നും പ്രസവാനന്തര കാലയളവ് വരെ തുടരാമെന്നും ഡോക്ടർമാർ വിശ്വസിക്കുന്നു. ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്‍റെ ദൈർഘ്യം തുടക്കത്തിൽ സൂക്ഷിക്കണം. ആദ്യത്തെ 30 മുതൽ 60 മിനിറ്റ് വരെ, അത് കഴിഞ്ഞ് ക്രമേണ അമ്മ ഇത് ശീലമാക്കുന്ന അനുസരിച്ചു കൂട്ടി കൊണ്ടുവരാം. ഈ വിദ്യ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം അമ്മയിൽ വന്ന ശേഷം കഴിയുന്നത്ര നേരം ഇത് ഉപയോഗിക്കാം. കംഗാരു പരിചരണത്തിന്‍റെ ദൈർഘ്യം തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾക്ക് കൂടുതൽ ആവശ്യമാണ്. അതിനാൽ കുഞ്ഞിന് കംഗാരു പരിചരണം നൽകുമ്പോൾ അമ്മയ്ക്ക് സ്വയം വിശ്രമിക്കാനോ, ഉറങ്ങാനോ കഴിയും.

കംഗാരു പരിപാലന പ്രക്രിയ

കുഞ്ഞിനെ അമ്മയുടെ സ്തനങ്ങൾക്കിടയിൽ തല ഒരു വശത്തേക്ക് ചരിച്ചു കിടത്തുക അപ്പോൾ, ശ്വസിക്കാൻ എളുപ്പമാണ്. കുട്ടിയുടെ വയറ് അമ്മയുടെ വയറിന്‍റെ മുകൾ ഭാഗത്ത് ഒട്ടിപ്പിടിച്ചിരിക്കണം, കൈകളും കാലുകളും വളച്ച് വേണംവെയ്ക്കാൻ. കുഞ്ഞിനെ താങ്ങാൻ വൃത്തിയുള്ള കോട്ടൺ തുണിയോ കംഗാരു ബാഗോ ഉപയോഗിക്കാം. മാസം തികയാതെയോ തൂക്കം കുറഞ്ഞതോ ആയ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനാണ് കംഗാരു പരിചരണം ആരംഭിച്ചത്. എന്നാൽ ഈ വിദ്യ പൂർണ്ണ കാലയളവ് അല്ലെങ്കിൽ സാധാരണ ഭാരമുള്ള കുഞ്ഞുങ്ങൾക്കും പ്രയോജനകരമാണ്.

പിതാവിന്‍റെ കംഗാരു കെയർ

അമ്മമാരെ പോലെ തന്നെ അച്ഛന്മാർക്കും സ്കിൻ ടു സ്കിൻ കോൺടാക്റ്റ് ടെക്നിക്കുകൾ വഴി കുഞ്ഞിനെ പരിപാലിക്കാൻ കഴിയുമെന്ന് ഡോ.ബജാജ് പറയുന്നു. ഇത് കുഞ്ഞിനും പിതാവിനും ഒരുപോലെ പ്രയോജനകരമാണ്. കുട്ടിയെ നന്നായി പരിപാലിക്കാനും കഴിയും ഒപ്പം അമ്മയെ സഹായിക്കാനും കഴിയും എന്നതാണ് പിതാവിന്‍റെ പ്രധാന നേട്ടങ്ങളിൽ ചിലത്. ഇത് കുഞ്ഞും പിതാവും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും കുഞ്ഞിന്‍റെ പരിപാലനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുന്നതിന്‍റെ സന്തോഷം പിതാവിന് നൽകുകയും ചെയ്യുന്നു. കുഞ്ഞിന്‍റെ വിശപ്പിന്‍റെയും സമ്മർദ്ദത്തിന്‍റെയും സിഗ്നലുകൾ മനസിലാക്കാൻ ഈ സാങ്കേതികവിദ്യ പിതാവിനെ സഹായിക്കുന്നു. അച്ഛൻ കംഗാരു പരിചരണം നൽകുമ്പോൾ അമ്മയ്ക്ക് വിശ്രമിക്കാനും കുഞ്ഞിനെ നന്നായി പരിപാലിക്കാനുള്ള ഊർജ്ജവും ഉത്സാഹവും നിലനിർത്താനും കഴിയും.

കംഗാരു കെയറിന്‍റെ ഗുണങ്ങൾ

  • കുഞ്ഞിന് സ്വന്തമായ നല്ല പരിചരണം സ്ഥാപിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിപാലിക്കുന്ന കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ട്.
  • സ്കിൻ ടു സ്കിൻ സമ്പർക്കം മസ്തിഷ്ക വികസനം പ്രോത്സാഹിപ്പിക്കുകയും വൈകാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. കണ്ണുകളുമായുള്ള ബന്ധം സ്നേഹവും വാത്സല്യവും വിശ്വാസവും വളർത്തുന്നു. സാമൂഹിക കഴിവുകളും വളർത്തിയെടുക്കുന്നു.
  • ഈ സാങ്കേതികവിദ്യയുടെ ഉപയോഗം മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നു, കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തിന് പ്രയോജനകരമാണ്. കൂടാതെ കുട്ടിയുടെ പോഷകാഹാരത്തിനും വികാസത്തിനും മുലയൂട്ടലിന്‍റെ സംഭാവന പ്രധാനമാണ്.
  • കൂടാതെ കുറഞ്ഞ ഭാരമുള്ള കുഞ്ഞുങ്ങളിൽ, കുഞ്ഞിന്‍റെ ശരീര താപനില ശൈത്യകാലത്ത് സ്ഥിരമായി നിലനിർത്തുന്നു.
  • ഈ രീതി ഉപയോഗിച്ച് പരിപാലിക്കുന്ന കുഞ്ഞുങ്ങൾക്ക് നന്നായി ശരീരഭാരം കൂട്ടുന്നു, ദീർഘനേരം സമാധാനത്തോടെ ഉറങ്ങുന്നു, ഉണർന്നിരിക്കുമ്പോൾ ശാന്തത പാലിക്കുന്നു, കരയുന്നത് കുറയും.
  • ഇതുകൂടാതെ കംഗാരു കെയർ ടെക്നിക് ഉപയോഗിച്ച് പരിപാലിക്കുന്ന കുട്ടികൾ ആരോഗ്യമുള്ളവരും കൂടുതൽ ബുദ്ധിയുള്ളവരും അവരുടെ കുടുംബത്തോട് കൂടുതൽ അടുപ്പമുള്ളവരുമാണ്. ഈ വിദ്യ കുട്ടിക്കും അമ്മയ്ക്കും കുടുംബത്തിനും സമൂഹത്തിനും മുഴുവൻ രാജ്യത്തിനും പ്രയോജനകരമാണ്.

അതുകൊണ്ടാണ് ലോകാരോഗ്യ സംഘടനയും ഡോക്ടർമാരും കംഗാരു പരിചരണ രീതി എല്ലാ കുട്ടികൾക്കും ഉപയോഗിക്കണമെന്ന് ഉപദേശിച്ചത്, അതുവഴി കുട്ടിക്ക് ശരിയായ വളർച്ച കൈവരിക്കാൻ കഴിയും.

Nursery Rhymes പാതി സത്യവും അപകടവും

ഗൂസി ഗൂസി ജൻഡർ… ജാക്ക് ആന്‍റ് ജിൽ… റിംഗ് എ റിംഗ് എ റോസസ്… ബാബാ ബ്ലാക്ക് ഷീപ്പ്… ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിംഗ് ഡൗൺ… ഹംപ്റ്റി ഡംപ്റ്റി… ഓൾഡ് മദർ ഹബ്ബർഡ്… ഈ നഴ്സറി റൈമുകൾ സർവ്വ സാധാരണമായി കുട്ടികളെ പഠിപ്പിക്കുന്നവയാണ്. വീട്ടിൽ വരുന്ന അതിഥികൾക്ക് മുന്നിൽ കുഞ്ഞുങ്ങൾ താളത്തോടെ ഈ റൈമുകൾ ചൊല്ലി കേൾപ്പിക്കാറുമുണ്ട്. ചിലപ്പോൾ ഇത്തരം റൈമുകളുടെ അർത്ഥം തന്നെ മുതിർന്നവർ ശ്രദ്ധിക്കണമെന്നില്ല.

കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ മികച്ച അടിത്തറ നൽകുന്നതിന്‍റെ ഫലമായാണ് ഇത്തരം റൈമുകൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. നഴ്സറി റൈമുകൾ കുഞ്ഞുങ്ങൾ ഇടതടവില്ലാതെ ചൊല്ലി കേൾപ്പിക്കുന്നത് തന്നെ മാതാപിതാക്കൾക്ക് അഭിമാനമായിരിക്കും. ടിവി പരിപാടികളെ വച്ച് നോക്കുമ്പോൾ ഇത്തരം പാരമ്പര്യ നഴ്സറി റൈമുകളിൽ ക്രൂരകൃത്യങ്ങളുടെ പരാമർശം 10 ഇരട്ടിയായിരിക്കുമെന്നാണ് പുതിയ കണ്ടുപിടിത്തം.

സാഹിത്യമേഖലയിലെ പ്രഗത്ഭന്മാരുടെ കണ്ടുപിടുത്തമായ ബാ… ബാ… ബ്ലാക്ക് ഷീപ്പ്…, ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിംഗ്…, ഹംപ്റ്റി ഡംപ്റ്റി…, ജാക്ക് ആന്‍റ് ജിൽ…, മെറിമെറി…, ലിറ്റിൽ ബോയ് ബ്ലൂ…, ഹൂ കിൽഡ് കോക്ക് റോബിൻ…, ത്രീ ബ്ലൈൻഡ് മൈസ്… സിംഗ് എ സോംഗ് ഓഫ് സിക്സ് പെൻസ്…, ഇറ്റ്സ് റണിംഗ് ഇറ്റ്സ് പോറിംഗ്… എന്നിങ്ങനെ പ്രസിദ്ധങ്ങളായ റൈമുകളിൽ നെഗറ്റീവായ പരാമർശങ്ങളുണ്ട്.

നൂറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയിലും ഇംഗ്ലണ്ടിലും നിലനിന്നിരുന്ന ആചാരരീതികളെയും അക്രമങ്ങളെയും വേശ്യാവൃത്തിയേയും അന്ധവിശ്വാസങ്ങളെയും അസമത്വങ്ങളെയും അധിഷ്ഠിതമായാണ് ഇത്തരം റൈമുകൾ ക്രിയേറ്റ് ചെയ്‌തിരിക്കുന്നത്.

ചില റൈമുകൾ നോക്കാം….

ബാ ബാ ബ്ലാക്ക് ഷീപ്പ്: ഫ്യൂഡൽ കാലഘട്ടത്തിലെ ഇംഗ്ലണ്ടിലെ ജീവിതയാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റൈം. ആടുകളിൽ നിന്നുള്ള കമ്പിളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ഇത്. അക്കാലത്ത് രാജാവിന്‍റെ കൊട്ടാരത്തിലുള്ളവർ കർഷകരിൽ നിന്ന് കനത്ത തോതിൽ കമ്പിളി നികുതി പിരിച്ചെടുത്തിരുന്നു. അത് പ്രദേശത്തെ ലോർഡിലേക്ക് അയക്കുമായിരുന്നു.

പിന്നീട് കുറച്ച് പള്ളിയിലേക്കും അയച്ചു. അവസാനം അവശേഷിച്ചത് മാത്രം കർഷകനുള്ളതായിരുന്നു. കർഷകരാകട്ടെ കടുത്ത ദാരിദ്യ്രത്തിലാണ് കഴിഞ്ഞിരുന്നത്. അവർ രാജാവിനെയും പുരോഹിതന്മാരേയും പുകഴ്ത്തി കൊണ്ടിരുന്നു.

ഗൂസി ഗൂസി ജെന്‍റർ: ഈ നഴ്സറി പാട്ടും സമാനമാണ്. ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമന്‍റെയും പിന്നീട് വന്ന ഭരണാധികാരി ഒലിവർ ക്രോംബെല്ലിന്‍റെയും ഭരണകാലത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നാണ് സാഹിത്യ ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ആ സമയത്ത് പ്രൊട്ടസ്റ്റന്‍റ് സമ്മർദ്ദവും കത്തോലിക്കരും കാരണം കത്തോലിക്കാ വിശ്വാസികൾക്ക് അക്കാലത്ത് പ്രാർത്ഥിക്കാൻ അനുവാദമില്ലായിരുന്നു. കത്തോലിക്കർ പുരോഹിതന്മാരാകുന്നത് രാജ്യദ്രോഹവുമായി മാറിയിരുന്നു.

ഇക്കാരണത്താൽ കത്തോലിക്ക പുരോഹിതന്മാർ നിലവറകളിൽ ഒളിച്ച് രഹസ്യമായാണ് കഴിഞ്ഞിരുന്നത്. പ്രാർത്ഥിക്കുമ്പോൾ പിടിക്കപ്പെട്ടാൽ പട്ടാളക്കാർ അവരുടെ കാലുകൾ കയറുകൊണ്ട് കെട്ടി പടിക്കെട്ടിൽ നിന്നും താഴേക്ക് എറിയുമായിരുന്നു. ഈ നഴ്സറി റൈം ഇതിനെ ആധാരമാക്കിയുള്ളതാണ്.

ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിംഗ് ഡൗൺ: പാലം പണിയുന്ന ജോലിയുമായി ബന്ധപ്പെട്ടതാണ് ഈ റൈം. ഈ റൈമിന്‍റെ ട്യൂൺ കേൾക്കുമ്പോൾ നിന്ന് ഇത് ഹാസ്യരസമുള്ളതായി തോന്നാം. എന്നാൽ ഇതിന് പിന്നിലെ ചരിത്രം മറ്റൊന്നാണ്. യഥാർത്ഥത്തിൽ പാലത്തിന് ബലം നൽകുന്നതിന് നരബലി നൽകണമെന്ന് അതിന്‍റെ നിർമ്മാതാക്കൾ വിശ്വസിച്ചിരുന്നുവത്രേ. പ്രത്യേകിച്ചും കുട്ടികളെ. അവരുടെ ആത്മാക്കൾ പാലത്തിന് സംരക്ഷണം നൽകുമെന്നാണ് വിശ്വസിച്ചിരുന്നത്. അതായത് ലണ്ടൻ ബ്രിഡ്ജുമായി ബന്ധപ്പെട്ട ഈ റൈമിന് പിന്നിൽ കുട്ടികളെ ബലി നൽകുന്നതാണ് ഒളിഞ്ഞ് കിടക്കുന്നത്.

ഹംപ്റ്റി ഡംപ്റ്റി: ഹംപ്റ്റി ഡംപ്റ്റി എന്നതിനെ ഒരു വലിയ മുട്ടയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കുട്ടിയെപ്പോലെ അത് വസ്ത്രം ധരിക്കുന്നു. എന്നാൽ ഇതൊരു സങ്കടകരമായ കഥയാണ്. ഹംപ്റ്റി ഡംപ്റ്റി… എന്നത് യഥാർത്ഥ മനുഷ്യനോ മുട്ടയുടെ ആകൃതിയുള്ള വസ്തുവോ ആയിരുന്നില്ല. അത് ഒരു വലിയ പീരങ്കിയുടെ പേരായിരുന്നുവത്. വളരെയധികം ഭയപ്പെടുത്തുന്നതായിരുന്നുവത്. ബ്രിട്ടീഷ് ആഭ്യന്തരയുദ്ധകാലത്ത് രാജാവിന്‍റെ ശത്രുക്കൾ കോൾപെസ്റ്റർ പട്ടണം ആക്രമിച്ചപ്പോൾ ഹംപ്റ്റി ഡംപ്റ്റി പ്രതിമയെ പുറത്തെടുത്ത് പള്ളിയുടെ മതിലിന് മുകളിൽ സ്ഥാപിച്ചെങ്കിലും ശത്രുക്കൾ മതിൽ നശിപ്പിച്ചു. ഹംപ്റ്റി ഡംപ്റ്റി അങ്ങനെ കഷണങ്ങളായി തകർന്നു. പിന്നീട് അത് പുനർനിർമ്മിക്കുകയുണ്ടായില്ല. ഈ റൈമിലൂടെ കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകുന്ന മൂല്യമെന്താണെന്നുള്ളത് ചിന്തനീയമാണ്.

ജാക്ക് ആന്‍റ് ജിൽ: ഫ്രാൻസിലെ രാജാവായ ലൂയി പതിനാറാമനെ ജാക്ക് ആയും അദ്ദേഹത്തിന്‍റെ പത്നിയായ രാജ്ഞി മേരി ആന്‍റോനെറ്റിനെ ജിൽ ആയും ചിത്രീകരിച്ചിരിക്കുന്ന ഒരു റൈമാണിത്. ഇത് കുട്ടികളുടെ കളിയുമായി ബന്ധപ്പെട്ടതല്ലെങ്കിലും പൊതുജനങ്ങൾ എങ്ങനെയാണ് ജാക്കിനെ ആദ്യം ശിരഛേദം ചെയ്തതെന്നും പിന്നീട് അവരുടെ ജിൽ രാജ്ഞിയെയും ശിരഛേദം ചെയ്ത് തൂക്കിലേറ്റിയതുമൊക്കെ പരോക്ഷമായി പരാമർശിക്കുന്നു. അത് മാത്രമല്ല, ഈ റൈമിന് മറ്റ് പല അർത്ഥങ്ങളുമുണ്ട്. യഥാർത്ഥത്തിൽ കുട്ടികളുടെ ബുദ്ധിവികാസത്തിന് വേണ്ടിയല്ല അത്. യൂറോപ്പും മറ്റ് നിരവധി സംഭവങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.

റിംഗ് എ റിംഗ് എ റോസസ്: കുട്ടികൾ ഏറെ രസിക്കുന്ന ഒരു റൈമാണിത്. എന്നാലിത് ഇംഗ്ലണ്ടിൽ പടർന്നു പിടിച്ച പ്ലേഗുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ദുഃഖകരമായ സത്യം. രോഗം പിടിപ്പെടുന്നവരുടെ ശരീരത്തിൽ നിന്ന് വിചിത്രമായ ദുർഗന്ധം വമിച്ചിരുന്നു. അതുമൂലം ശരീരം ചുവപ്പായി മാറുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുമായിരുന്നു. അക്കാലത്ത് ആളുകൾ ദുർഗന്ധം കുറയ്ക്കാൻ വേണ്ടി റോസാപ്പൂക്കളും ഔഷധച്ചെടികളും പോക്കറ്റിൽ സൂക്ഷിക്കുമായിരുന്നു. ഇതിലെ അവസാന വരിയിൽ മരിച്ചവരുടെ അന്ത്യകർമ്മങ്ങളെപ്പറ്റിയും പറയുന്നുണ്ട്.

ഹിയർ വി ഗോ റൗണ്ട് ദി മൾബറി ബുഷ്: കുട്ടികളുമായി ഒരു ബന്ധവുമില്ലാത്ത റൈമാണിത്. ഇംഗ്ലണ്ടിലെ വേക്ക് ഫീൽഡ് ജയിലിലെ തടവുകാർ നിലാവുള്ള രാത്രികളിൽ ഒരു മൾബറി മരത്തിന് സമീപം വ്യായാമം ചെയ്യുമ്പോൾ ഈ ഗാനമാലപിച്ചിരുന്നതായി ചരിത്രകാരൻ ആർ എസ് ഡങ്കൻ പറയുന്നു.

മെറി മെറി ക്വയറ്റ് കോൺട്രറി: ഈ ഗാനം പൂന്തോട്ട പരിപാലനത്തെക്കുറിച്ചുള്ളതാണെന്ന് കരുതപ്പെടുന്നു. അതിനാലാണ് ഇത് കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഹെൻറി എട്ടാമൻ രാജാവിന്‍റെ മകളായ മേരിയുടെ ക്രൂരതയെ അടിസ്ഥാനമാക്കിയുള്ളതാണിത്. മേരി കത്തോലിക്ക മതത്തിൽ വിശ്വസിച്ചിരുന്നു. ഇക്കാരണത്താൽ അവൾ പ്രൊട്ടസറ്റന്‍റ് വിശ്വാസികളെ കൊല്ലാറുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ ഹിന്ദു- മുസ്ലീങ്ങൾക്കിടയിൽ നടന്ന അതെ തരത്തിലുള്ള കൂട്ടക്കൊലയാണ് ബ്രിട്ടനിൽ ക്രിസ്റ്റ്യൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുമാരും തമ്മിൽ ഉണ്ടായത്.

വളരെ നെഗറ്റീവായ അർത്ഥമാണ് ഈ നഴ്സറി റൈമിനുള്ളത്. ഇത് മതപരമായ വിവേചനവും ക്രൂരതയും കാണിക്കുന്നു.

ഉദാഹരണത്തിന്, ജാക്ക് ആന്‍റ് ജിൽ… എന്ന സിനിമയിൽ ജാക്കിന്‍റെ തല ശരീരത്തിൽ നിന്ന് വേർപ്പെട്ടിരിക്കുന്നു. ഹംപ്റ്റി ഡംപ്റ്റി എന്നത് മാരകമായ പരിക്കിനെ സൂചിപ്പിക്കുന്നു. റോക്ക് എ ബൈ ബേബി… എന്നതിൽ ലണ്ടനിലെ ഒരു മരക്കൊമ്പിൽ നിന്ന് ചാടുന്ന പെൺകുഞ്ഞ് ലണ്ടൻ ബ്രിഡ്ജിൽ വീഴുന്നു ദെയർ പാസ് ആൻ ഓൾഡ് വുമണിൽ വൃദ്ധയായ സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെ ശിക്ഷിക്കുകയാണ്. ഗൂസി ജെൻറി… ൽ പ്രാർത്ഥന നടത്തുന്ന വേളയിൽ പടികളിൽ നിന്നും കത്തോലിക്കരെ താഴെ തള്ളിയിടുകയാണ് ചെയ്യുന്നത്. പീറ്റർ ഭാര്യയെ കൊലപ്പെടുത്തി മത്തങ്ങയിൽ കുഴിച്ചിടുന്നതിനെ പരാമർശിക്കുന്നു.

മതത്തിന്‍റെ മഹത്വവൽക്കരണം

ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കുട്ടികളെ ഈ നഴ്സറി റൈമുകളാണ് പഠിപ്പിക്കുന്നത്. അതേ സമയം, ഗൂസി ഗൂസി ജന്‍റർ… ത്രീ ബ്ലൈൻഡ് മൈസ്… മെറി മെറി… എന്നിവ മതപരമായ അധിക്ഷേപത്തെ അടിസ്‌ഥാനമാക്കിയുള്ളതാണ്. നഴ്സറി ക്ലാസിൽ നിന്ന് തുടങ്ങി കുട്ടികൾ മതത്തോട് വെറുപ്പ് കാട്ടി തുടങ്ങുമെന്ന് സാരം.

ഇന്നും ലോകമെമ്പാടും മതത്തിന്‍റെ പേരിൽ അക്രമങ്ങൾ നടക്കുന്നുണ്ട്. കുട്ടികൾക്കിടയിൽ അറിഞ്ഞോ അറിയാതെയോ നടക്കുന്ന മതപ്രചാരണമാണ് ഇതിന്‍റെയെല്ലാം അടിസ്‌ഥാനം. ഇത്തരം റൈമുകളിൽ നിന്ന് കുട്ടികളുടെ മനസിൽ ആദ്യം വരുന്ന ചോദ്യം. കത്തോലിക്കക്കാർ ആരാണ്? പ്രൊട്ടസ്റ്റന്‍റ് എന്താണ് എന്നൊക്കെയാവാം. നിങ്ങൾ അവർക്ക് ലഭിക്കുന്ന മറുപടി അടിസ്ഥാനമാക്കിയാവും അവർ സ്വന്തം കൂട്ടുകാരോട് അവർ ആരാണെന്ന് ചോദിക്കുക. ഇത് അവർക്കിടയിൽ വിവേചനം സൃഷ്ടിക്കാം.

നഴ്സറി റൈമുകളുടെ ഉദ്ദേശ്യം കുട്ടികളെ മാനവികതയുടെ നന്മ പഠിപ്പിക്കുക എന്നതായിരിക്കണം. അതിൽ മനുഷ്യനെ സ്നേഹിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ആയിരിക്കണം. മതം, വർഗ്ഗം, ജാതി, നിറം എന്നിവ അവരുടെ വഴിയിൽ വരരുത്.

ഇത് മാത്രമല്ല, മിക്ക റൈമുകളിലും ആൺകുട്ടികളെ ഊർജ്ജസ്വലരും ധൈര്യശാലികളും ശക്തരുമായി അവതരിപ്പിക്കുമ്പോൾ പെൺകുട്ടികളെ ജാക്ക് ആന്‍റ് ജിൽ എന്ന ചിത്രത്തിലെ ജിൽ പോലെ ദുർബലരും നിശബ്ദരുമായി കാണിക്കുന്നു. മേരി ഹാഡ് എ ലിറ്റിൽ ലാമ്പ്… എന്ന കൃതിയിൽ മേരിയെ ആൺകുട്ടിയോടാണ് ഉപമിച്ചിരിക്കുന്നത്. പോളി പുട്ട് ദി കെറ്റിൽ എന്നതിൽ പോളിയുടെ സ്‌ഥാനം അടുക്കളയിലാണെന്ന് പറയുന്നു. അടുക്കളയിൽ അവൾ കൂട്ടുകാരികൾക്കൊപ്പം ചായ സൽക്കാരം നടത്തുമ്പോൾ അവളുടെ സഹോദരങ്ങൾക്ക് കളിക്കാൻ പോകാം. അവൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയില്ല.

നഴ്സറി പാട്ടുകിലെ വിചിത്ര ചിന്തകൾ ഇവിടെയും അവസാനിക്കുന്നില്ല. ചബ്ബി ചീക്സ്… നഴ്സറി പാട്ട് ശ്രദ്ധിക്കൂ. പെൺകുട്ടികൾക്ക് പിങ്ക് ചുണ്ടുകളും ഇളം നിറവും ചുരുണ്ട മുടിയും ഇല്ലെങ്കിൽ അവർ സുന്ദരികളല്ലെന്ന ധ്വനിയാണ് ജനിപ്പിക്കുന്നത്.

ലിംഗ വിവേചനമുള്ള റൈമുകൾ പഠിപ്പിച്ച് പെൺകുട്ടികളിൽ അപകർഷതാബോധം ഉണർത്തുകയാണ് ചെയ്യുന്നത്. ഇന്നത്തെ കാലത്താകട്ടെ ഒരു കാര്യത്തിലും പെൺകുട്ടികൾ പിന്നിലല്ലെന്ന കാര്യം ഓർക്കുക.

ഇംഗ്ലീഷ് റൈമുകളിൽ മാത്രമല്ല നമ്മുടെ രാജ്യത്തെ പ്രാദേശിക കവിതകളിലും ഇത്തരത്തിലുള്ള ചിന്തകൾ കാണാൻ കഴിയും. മതം, ജാതി, ആരാധന, പ്രാർത്ഥന, അന്ധവിശ്വാസം എന്നിവയെക്കുറിച്ചുള്ള വർണ്ണനകൾ ഉണ്ട്. ഇതിനെല്ലാം ഉപരിയായി സ്വപ്രയത്നം കൊണ്ട് മാത്രമെ വിജയം കൈവരിക്കാനാവൂവെന്ന കാര്യം എല്ലാവർക്കും അറിയാം. പിന്നെ ഇത്തരം കാഴ്ചപ്പാടുകൾ കുട്ടികളെ പഠിപ്പിച്ചിട്ട് എന്ത് നേട്ടമാണ് ഉണ്ടാവുക?

കരയുന്ന കുഞ്ഞിനെ ശാന്തമാക്കാം

കുഞ്ഞുങ്ങൾ അനവസരത്തിലോ അല്ലാത്തപ്പോഴോ കരയുന്നത് മാതാപിതാക്കളെ അസ്വസ്ഥരാക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ കുഞ്ഞുങ്ങൾ നിർത്താതെ കരയാം. യഥാർത്ഥത്തിൽ ഈ “കുഞ്ഞിക്കരച്ചിൽ” കുഞ്ഞിന് മാതാപിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരു മാർഗ്ഗമാണ്. ആ കരച്ചിലിന് കാരണം എന്താണെന്ന് മാതാപിതാക്കൾ മനസിലാക്കുകയാണ് വേണ്ടത്. കുഞ്ഞിന് വേണ്ട പിന്തുണ നല്കാനും അവരെ ശാന്തരാക്കാനും മാതാപിതാക്കൾക്ക് ചില വഴികളുണ്ട്.

ആദ്യം കുഞ്ഞിന് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് പരിശോധിക്കാം. ശാരീരികമായി എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്പോഴാണ് കുഞ്ഞുങ്ങൾ കരയുക. വിശപ്പ് തോന്നുക, ഡയപ്പർ നനയുക, വയറിൽ ഗ്യാസ് രൂപം കൊള്ളുക അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്പോഴാണ് കുഞ്ഞ് കരയുക. കുഞ്ഞിന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു ദ്രുത പരിശോധന നടത്തി നോക്കാം. കുഞ്ഞിന് ഭക്ഷണം കൊടുക്കുകയോ ഡയപ്പർ മാറ്റുകയോ മറ്റോ ചെയ്യുന്നതോടെ കുഞ്ഞ് കരച്ചിൽ നിർത്തിയേക്കാം.

കുഞ്ഞിന്‍റെ ശരീരത്തിൽ മുറിവുകളോ പോറലുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്താം. ചിലപ്പോൾ അത്തരം കാരണങ്ങളാലും കുഞ്ഞു നിർത്താതെ കരയാം.

കുഞ്ഞിനെ കയ്യിലെടുത്തു താളത്തിൽ ആട്ടുകയോ അമ്മയുടെ ശരീരത്തോട് ചേർത്ത് പിടിക്കുകയോ ചെയ്യുകയാണെങ്കിൽ കുഞ്ഞുങ്ങൾ പെട്ടെന്ന് ശാന്തരാകുന്നത് കാണാൻ കഴിയും. കുഞ്ഞിനെ ഒരു കാരിയറിലോ സ്ലിങ്ങിലോ കിടത്തി അവരെ മൃദുവായി ചലിപ്പിക്കുക, കരയുമ്പോൾ കുഞ്ഞിനെ അമ്മയ്ക്ക് സ്വന്തം നെഞ്ചിനോട് ചേർത്തു പിടിക്കാം. മാതാപിതാക്കളുമായി വളരെ അടുത്തിടപഴകാൻ ഇഷ്ടപ്പെടുന്നവരാണ് കുഞ്ഞുങ്ങൾ. കൂടാതെ അവർ അസ്വസ്ഥരാകുമ്പോൾ മൃദുലമായ ഒരു ചലനമോ തലോടലോ അവരെ ശാന്തരാക്കാൻ സഹായിക്കും.

മുതുകിൽ മൃദുവായി തലോടുകയും തട്ടുകയും ചെയ്യുന്നത് കുഞ്ഞുങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. തൊട്ടിലിൽ അവരെ വശം ചരിച്ച് കിടത്തി മുതുകിൽ പതിയെ തട്ടി ഉറക്കാം. മാതാപിതാക്കൾ കുഞ്ഞുങ്ങളെയും കൂട്ടി നടക്കാനോ ഡ്രൈവിനോ കൊണ്ടുപോകുന്നത് അവരെ ശാന്തരാക്കാൻ സഹായിക്കും.

കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ചുവടെ പറയുന്ന കാര്യങ്ങൾ ചെയ്യാം. കുഞ്ഞ് അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അവരുടെ പരിസ്ഥിതി കഴിയുന്നത്ര സുഖകരവും ഊഷ്മളവുമായിരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു പുതപ്പ് കൊണ്ട് കുഞ്ഞിനെ ചുറ്റിപ്പിടിക്കുക, കുഞ്ഞിനെ വശം ചരിച്ച് കിടത്തുക, മൃദു ശബ്ദത്തിൽ കുഞ്ഞിനോട് സംസാരിക്കുക, കുഞ്ഞിനെ സാവധാനം ആട്ടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാം.

മറ്റൊന്ന്, കുഞ്ഞിന് സുരക്ഷിതമായ കളിപ്പാട്ടമോ പെസിഫയറോ നൊട്ടിനുണയാൻ നൽകുകയെന്നതാണ്. എന്തെങ്കിലും പ്രത്യേക കാരണത്താൽ കുഞ്ഞു കരയുന്നില്ലായെങ്കിൽ കൂടി കുഞ്ഞിന് വളരെ ശാന്തതയും വിശ്രമവും അനുഭവിക്കാൻ സഹായിക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗമാണിത്.

കരച്ചിൽ നിർത്താൻ കഴിയുന്നില്ലെങ്കിൽ വിശ്രമം പകരുന്ന അന്തരീക്ഷത്തിലേക്ക് കുഞ്ഞിനെ മാറ്റുക. പശ്ചാത്തലത്തിൽ ഹൃദ്യമായ താരാട്ട് പാട്ട് വയ്ക്കാം. അല്ലെങ്കിൽ അവരെ ശാന്തമാക്കാൻ സഹായിക്കുന്നതിന് ചെറു ചൂടുവെള്ളത്തിൽ കുളിപ്പിക്കാം. കുഞ്ഞിന്‍റെ മുതുകിൽ തടവുകയോ തലോടുകയോ ചെയ്യുന്നത് കുഞ്ഞിന് പ്രശാന്തത പകരും.

വ്യത്യസ്തതരം പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവരാണ് കുഞ്ഞുങ്ങൾ. കുഞ്ഞ് അസ്വസ്ഥനാകുമ്പോൾ വ്യത്യസ്ത കളിപ്പാട്ടങ്ങളും പ്രതിവിധികളും ഉപയോഗിച്ച് പരീക്ഷിക്കാം.

നമ്മുടെ കുഞ്ഞുങ്ങൾ മിടുക്കരാവാൻ…

കുഞ്ഞുങ്ങൾ നല്ല സ്വഭാവഗുണമുള്ളവരാകണം, ആരോഗ്യവാന്മാരാകണം, മികച്ച വ്യക്‌തിത്വമുള്ളവരാകണം എന്നൊക്കെ ഏതൊരു മാതാവും പിതാവും ആഗ്രഹിക്കുന്ന കാര്യങ്ങളാണല്ലോ. എന്നാൽ മാറി വരുന്ന സാമൂഹിക- സാമ്പത്തിക- ജീവിത സാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ടുള്ള സങ്കീർണ്ണതകളും മറ്റും കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് വാസ്തവം.

കുട്ടികളിലുണ്ടാകുന്ന നിസാരവും ഗുരുതരവുമായ വ്യക്‌തിത്വ വൈകല്യങ്ങളെയും മാനസിക പ്രയാസങ്ങളെയും മാതാപിതാക്കൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് അതിന് ശാസ്ത്രീയമായ പരിഹാരം തേടണം. മാതാപിതാക്കളുടെ സമയോചിതമായ ഇടപെടലിലൂടെയും ശാസ്ത്രീയമായ പരിഹാരത്തിലൂടെയും ഉണ്ടാകുന്ന തിരുത്തലിലൂടെ അവനിൽ/ അവളിൽ ഒരു മികച്ച വ്യക്‌തിത്വം സൃഷ്ടിച്ചെടുക്കാം.

കുട്ടികൾ നേരിടുന്ന ചില മാനസിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്തെല്ലാമാണെന്നറിയാം:

ഓൺലൈൻ വിദ്യാഭ്യാസം എന്ന രീതിയിലേക്ക് പഠനം മാറിയിരിക്കുന്ന സാഹചര്യത്തിൽ മൊബൈൽ, ലാപ്ടോപ്പ് എന്നിവ ദുരുപയോഗം ചെയ്യുന്നത് കുട്ടികളിൽ വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തെ മാതാപിതാക്കൾ എങ്ങനെയാണ് നേരിടേണ്ടത്?

  1. ഒരു കുട്ടി ഓൺലൈൻ അടിമത്തത്തിലാണോ എന്നറിയുന്നതിന് ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഉണ്ട്. ഒന്ന് രാവിലെ തൊട്ട് വൈകുന്നേരം വരെ കൂടുതൽ സമയം ഓൺലൈൻ സംവിധാനം ഉപയോഗിക്കുകയോ അതുപയോഗിക്കണമെന്ന് ആഗ്രഹിക്കുകയോ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയോ ചെയ്യുന്ന അവസ്‌ഥ.
  2. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സമയം സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്‌ഥ. അരമണിക്കൂർ കളിച്ചിട്ട് ഗെയിം നിർത്താമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിട്ട് മണിക്കൂറുകളോളം കളിച്ച് രാത്രി മൊത്തം ഉറക്കമിളിച്ചിരുന്ന് കളിക്കുന്ന തരത്തിലേക്ക് നിയന്ത്രണം വിട്ട് പോകുന്ന അവസ്‌ഥ.
  3. ക്രമേണ ഈ ഓൺലൈൻ ഉപയോഗത്തിന്‍റെ സമയം കൂടി കൂടി വരും. ആദ്യത്തെ ആഴ്ച അരമണിക്കൂർ, പിന്നീട് അത് ഒരു മണിക്കൂർ ആകുന്നു. അങ്ങനെ സമയം കൂടി വരുന്ന അവസ്‌ഥ.
  4. എന്തെങ്കിലും കാരണവശാൽ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയാതെ വന്നാൽ അതായത് കറന്‍റില്ലാതെ വരിക, നെറ്റ് കണക്ഷൻ ഇല്ലാത്തതു കൊണ്ടോ മൊബൈൽ കിട്ടാത്തതുകൊണ്ടോ അതുപയോഗിക്കാൻ പറ്റാതെ വന്നാൽ അവരിൽ ചില പിൻവാങ്ങൽ (withdrawal syndrome) ലക്ഷണങ്ങൾ പ്രകടമാവും. മദ്യം കിട്ടാതെ വരുമ്പോൾ കടുത്ത മദ്യപാനികളിൽ ഉണ്ടാകുന്ന പിൻവാങ്ങൽ ലക്ഷണം (withdrawal syndrome) പോലെ ഇവരും അമിത ദേഷ്യം, ഉത്കണ്ഠ, നിരാശ, സങ്കടം ചിലപ്പോൾ ആത്മഹത്യ പ്രവണത വരെ അതിന്‍റെ ഭാഗമായി പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന തരത്തിലേക്ക് അത് പോകാം.
  5. മറ്റ് സന്തോഷമുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കി സന്തോഷം കിട്ടുന്ന ഏക പോംവഴിയായി മാറുന്നു ഈ ഓൺലൈൻ ഉപാധികൾ. വ്യായാമം ചെയ്യാനോ പാട്ട് കേൾക്കാനോ പുറത്തു പോകാനോ എന്നിങ്ങനെയുള്ള ഒന്നിലും കുട്ടികൾക്ക് താൽപര്യമില്ലാതെയാകുന്നു.
  6. ഇങ്ങനെ പോയി കഴിഞ്ഞാൽ ഇത് ശരിയാവില്ലെന്നും, ഇത് നമ്മുടെ നിയന്ത്രണത്തിലാകുന്നില്ലെന്നും മിക്കവാറും കുട്ടികൾക്കറിയാം. എന്നിട്ടും അവർക്ക് ഓൺലൈൻ ദുരുപയോഗം ഇല്ലാതാക്കാൻ സാധിക്കാതെ വരുന്നു.

മേൽവിവരിച്ച ഈ 6 ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും ഒരു കുട്ടി പ്രദർശിപ്പിച്ചാൽ ഓൺലൈൻ അടിമത്തത്തിന് വിധേയമായിരിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാം. പല രൂപത്തിലുള്ള ഓൺലൈൻ അടിമത്തങ്ങൾ ഉണ്ട്. ഓൺലൈൻ ഗെയിം അടിമത്തം ആണ് അതിലേറ്റവും പ്രധാനം. അടുത്തത് അശ്ലീല സൈറ്റുകളുടെ (പോൺ സൈറ്റുകൾ) അടിമത്തം, സോഷ്യൽ മീഡിയ അടിമത്തം അങ്ങനെ പലതരത്തിലുള്ള ഓൺലൈൻ അടിമത്തങ്ങൾ കാണപ്പെടുന്നു.

ഓൺലൈൻ അടിമത്തം ഇല്ലാതാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

കുട്ടിക്ക് ഒരു ഡിജിറ്റൽ ഉപകരണം നൽകുമ്പോൾ തുടക്കത്തിൽ തന്നെ അത് ഉപയോഗിക്കേണ്ട സമയപരിധി നിശ്ചയിക്കണം. എത്ര സമയം ഓൺലൈൻ ഉപാധികൾ ഉപയോഗിക്കാമെന്ന് മാതാപിതാക്കൾ വ്യക്‌തമായി നിഷ്ക്കർഷിച്ചിരിക്കണം. കുട്ടികൾ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തുകയും വേണം.

പേരന്‍റൽ കൺട്രോൾ ആപ്പുകൾ

പേരന്‍റൽ കൺട്രോൾ ആപ്പുകളുടെ ഫലപ്രദമായ ഉപയോഗം കുട്ടികളുടെ അമിതമായ ഓൺലൈൻ അടിമത്തം നിയന്ത്രിക്കാൻ സഹായിക്കും. ലാപ്ടോപ്പ് ഉപയോഗം നിയന്ത്രിക്കുന്നതിനായി adamax keylogger എന്ന പേരന്‍റൽ കൺട്രോൾ ആപ്പുണ്ട്. ഇത് ഇൻസ്റ്റാൾ ചെയ്‌ത് കഴിഞ്ഞാൽ കുട്ടി ലാപ്ടോപ്പ് ഉപയോഗിക്കുന്നതിന്‍റെ സമയം നിയന്ത്രിക്കാൻ പറ്റും, ഏതെങ്കിലും സൈറ്റ് ബ്ലോക്ക് ചെയ്യണമെന്നുണ്ടെങ്കിൽ അത് ബ്ലോക്ക് ചെയ്യാനും ഇതിൽ സംവിധാനമുണ്ട്. ഇനി മൊബൈൽ ഫോൺ പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾക്കായി mspy സെൽഫോൺ ട്രാക്കർ എന്നൊരു ആപ്പുണ്ട്. കുട്ടിയുപയോഗിക്കുന്ന മൊബൈലിൽ ഇത് ഇൻസ്റ്റാൾ ചെയ്‌താൽ കുട്ടി ഏതൊക്കെ കാര്യത്തിനുവേണ്ടി മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന വിശദാംശങ്ങൾ സ്ക്രീൻ ഷോട്ടായിട്ട് രക്ഷിതാക്കളുടെ മൊബൈലിൽ കിട്ടികൊണ്ടിരിക്കും. പക്ഷെ സമ്പൂർണ്ണമായി കുട്ടികളുടെ സ്വകാര്യത വയലേറ്റ് ചെയ്യുന്ന കാര്യമായതുകൊണ്ട് അതത്ര അഭികാമ്യമല്ല.

ഇവ രണ്ടും പണചെലവുള്ള ആപ്പുകളാണ്. എന്നാൽ പൊതു സമൂഹത്തിന് ഏറ്റവും അഫോർഡബിളായിട്ടുള്ള ഫ്രീ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ ആന്‍റ് ടീൻസ് എന്ന ആപ്പ് കുട്ടി ഉപയോഗിക്കുന്ന മൊബൈലിലേക്ക് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ ഫാമിലി ഫോർ പേരന്‍റ്സ് എന്ന ആപ്പ് രക്ഷിതാവിന്‍റെ മൊബൈലിലും ഇൻസ്റ്റാൾ ചെയ്ത് ഇവ രണ്ടും കൂടി പെയർ ചെയ്യാം. പെയർ ചെയ്‌ത് കഴിഞ്ഞാൽ 3 തരത്തിലുള്ള നിയന്ത്രണങ്ങൾ സാധ്യമാകും.

  1. കുട്ടിയുടെ മൊബൈൽ ഒരു ദിവസം എത്രനേരം പ്രവർത്തിക്കണമെന്നത് രക്ഷിതാവിന് സെറ്റ് ചെയ്ത് വയ്ക്കാം. ഒരു മണിക്കൂർ നേരത്തേക്ക് സെറ്റ് ചെയ്ത് വച്ചിട്ടുള്ള മൊബൈൽ ആ സമയപരിധി കഴിഞ്ഞാൽ സ്വയം ഡിസേബിൾഡ് ആകും.
  2. മൊബൈൽ, തവണയനുസരിച്ച് അൺലോക്ക് ചെയ്യാനുള്ള സംവിധാനവും സെറ്റ് ചെയ്യാം. 20 പ്രാവശ്യം അൺലോക്ക് ചെയ്യുന്ന വിധത്തിൽ സെറ്റ് ചെയ്ത് വയ്ക്കുന്ന മൊബൈൽ അത്രയും തവണ കഴിഞ്ഞാൽ സ്വയം ഡിസേബിൾഡ് ആകും.

ചില സൈറ്റുകൾ ബ്ലോക്കും ചെയ്യാം. ഗെയിമിംഗ് സൈറ്റുകളോ പോൺ സൈറ്റുകളോ അങ്ങനെയുള്ളവ ബ്ലോക്ക് ചെയ്യാനും സംവിധാനമുണ്ട്. ഗൂഗിൾ ഫാമിലി ലിങ്ക് സൗജന്യമായതിനാൽ അത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. സൈബർ ഉപാധികളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പറ്റാത്ത പല മാതാപിതാക്കളുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വിശ്വസ്തരായിട്ടുള്ള ആരുടെയെങ്കിലും സഹായം ഇക്കാര്യത്തിൽ തേടാവുന്നതാണ്.

മാതാപിതാക്കൾ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുക

മാതാപിതാക്കൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കുട്ടികളോടൊപ്പം ഒരു മണിക്കൂറെങ്കിലും സമയം ചെലവഴിക്കാൻ സമയം കണ്ടെത്തണം. ഈ ക്വാളിറ്റി ടൈം കുട്ടികളെ ശാസിക്കാനോ കുറ്റപ്പെടുത്താനോ ഉള്ളതല്ല. മറിച്ച് അവർക്ക് പറയാനുള്ളത് മാതാപിതാക്കൾ കേൾക്കേണ്ട സമയമാണ്. കുട്ടികളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ഇത്തരം അവസരങ്ങൾ സഹായിക്കും. അവർ ആരുമായിട്ട് ചങ്ങാത്തം കൂടുന്നു, അവർ ഓൺലൈനിൽ ആശയവിനിമയം നടത്തുന്നുണ്ടോ അത് അനാരോഗ്യകരമായിട്ടുള്ളതാണോ, എന്തെങ്കിലും ചൂഷണത്തിലേക്ക് പോകുന്നുണ്ടോ എന്നൊക്കെ തുടക്കത്തിലെ അറിയാൻ പറ്റും. അതൊക്കെ തുടക്കത്തിൽ തന്നെ കൃത്യമായി മനസിലാക്കി മാതാപിതാക്കൾക്ക് വേണ്ട ഇടപെടലുകൾ നടത്താം.

ക്രിയാത്മകമായ ലോകത്തേക്ക്

കുട്ടികൾക്ക് ആഹ്ലാദം നൽകുന്ന ഒന്നായിട്ടാണ് മൊബൈൽ ഫോണിന്‍റെ ഉപയോഗവും അടിമത്തവും വരുന്നത്. അതുകൊണ്ട് ആഹ്ലാദം പകരുന്ന മറ്റ് പ്രവർത്തികളിലേക്ക് കുട്ടികളെ വഴി തിരിച്ചു വിടാം. ഉദാ: സംഗീതം കേൾക്കുക, വ്യായാമം ചെയ്യുക, കളിക്കാൻ വിടുക, പുറത്ത് സുഹൃത്തുക്കൾക്കൊപ്പം പോകാൻ അനുവദിക്കുക എന്നിങ്ങനെയുള്ള ആരോഗ്യകരമായിട്ടുള്ള വിനോദങ്ങളിൽ സമയം വിനിയോഗിക്കാൻ ശക്തമായിട്ട് കുട്ടികളെ പ്രേരിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ മൊബൈൽ അടിമത്തത്തിലേക്ക് ചുരുങ്ങി പോകാനുള്ള സാധ്യത വളരെ കുറയും.

മൊബൈലിന്‍റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പഠനത്തേയും ഓർമ്മശക്തിയേയും എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് വ്യക്തമായി പറഞ്ഞ് കുട്ടികളെ ബോധ്യപ്പെടുത്താം.

ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ ശേഷം പഠനത്തിൽ മുൻപന്തിയിൽ നിന്നിരുന്ന കുട്ടികളിൽ ഭൂരിഭാഗവും പിന്നാക്കം പോയിരിക്കുന്നു. ചിലരിൽ ക്ഷീണം, തളർച്ച, അലസത എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കാണുന്നു. ഇതെങ്ങനെ പരിഹരിക്കാം?

ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ ശേഷം പഠനത്തിൽ മുൻപന്തിയിൽ നിന്നിരുന്ന കുട്ടികളിൽ ക്ഷീണവും പഠനത്തിൽ പിന്നാക്കം പോയ അവസ്‌ഥയും കണ്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 600 ഓളം കുട്ടികളെ കാണാനിടയായി. ഓൺലൈൻ വിദ്യാഭ്യാസത്തിന് മുമ്പ് നന്നായി പഠിച്ചിരുന്നവരായിരുന്നു മിക്കവരും. ഇവരിൽ പലരും പകൽ സമയത്ത് ഉറക്കം, ക്ഷീണം, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, ആരോഗ്യക്കുറവ് സദാസമയം കിടക്കാനുള്ള തോന്നൽ, ശാരീരികാസ്വാസ്ഥ്യങ്ങൾ, ഒന്നും ചെയ്യാൻ താൽപ്പര്യമില്ലാതിരിക്കൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളുമായി വന്നവരായിരുന്നു. പരിശോധനയിൽ 86% കുട്ടികളിൽ വൈറ്റമിൻ ഡിയുടെ അളവ് വളരെ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. സൂര്യപ്രകാശം കൊള്ളുമ്പോൾ ശരീരം സ്വയം നിർമ്മിക്കുന്ന ഒരു ജീവകമാണ് വൈറ്റമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയുമൊക്കെ ക്ഷമതയ്ക്ക് വൈറ്റമിൻ ഡി അത്യാവശ്യമാണ്. തലച്ചോറിന്‍റെ വിശകലനശേഷിയ്ക്കും ഏകാഗ്രതയ്ക്കും ഇത് അത്യന്താപേക്ഷിതമാണ്. ശരീരത്തിന്‍റെയും മനസിന്‍റെയും ഊർജ്ജസ്വലതയ്ക്കും ഒപ്പം രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ഈ ജീവകമാവശ്യമാണ്.

വൈറ്റമിൻ ഡിയുടെ അളവ് തീരെ കുറയുമ്പോൾ പകലുറക്കം, ക്ഷീണം, ശാരീരിക വേദനകൾ, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ് എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ വ്യാപകമായി കാണപ്പെടും. ഈ 86% കുട്ടികൾക്ക് കൃത്യമായിട്ട് വൈറ്റമിൻ ഡി നൽകിയതോടെ അവരുടെ പ്രശ്നങ്ങൾ മാറുകയും അവർ പഠനത്തിലേക്ക് ശക്തമായി തിരിച്ചു വരികയും ചെയ്തു. ദിവസം ഒരു മണിക്കൂർ നേരമെങ്കിലും സൂര്യപ്രകാശമേറ്റു കൊണ്ട് വ്യായാമം ചെയ്യാൻ കുട്ടികളെ നിർബന്ധമായും പ്രേരിപ്പിക്കാം.

രാവിലെ 7 മുതൽ 9 വരെയോ വൈകിട്ട് 4 മുതൽ 6 വരെയോ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും (2 മണിക്കൂറായാൽ നന്ന്) വെയില് കൊള്ളണം.സൂര്യപ്രകാശം കൊണ്ടുള്ള വ്യായാമം ആകുമ്പോൾ സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് ബി കിരണങ്ങൾ നമ്മുടെ തൊലിയിലുള്ള കൊളസ്ട്രോൾ ഘടകങ്ങളുടെ മേൽ പ്രവർത്തിച്ച് കോളികാൽസിഫെറോൾ എന്ന വൈറ്റമിൻ ഡിയായി രൂപാന്തരം പ്രാപിക്കുന്നു. ഇത് ഏറ്റവും പ്രധാനമാണ്. ഓൺലൈൻ വിദ്യാഭ്യാസമായതിനാലും വാക്സിൻ ഇല്ലാതെ കുട്ടികളെ പുറത്ത് വിടാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാലും വെയിൽ കൊള്ളാനുള്ള അവസരം കുറയുകയാണ് ചെയ്യുന്നത്. കുട്ടികളിൽ വൈറ്റമിൻ ഡി കുറയുന്നതിന് പിന്നിലുള്ള പ്രധാന കാരണമാണിത്. കൂടാതെ രാത്രി വളരെ നേരം മൊബൈൽ ഉപയോഗിക്കുന്നതിനാൽ കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുന്നുണ്ട്. അതെ സമയം രാവിലെ ഉറക്കമുണർന്ന് ഓൺലൈൻ ക്ലാസിന് ഇരിക്കേണ്ടി വരുമ്പോൾ പകൽ ഉറക്കം തൂങ്ങുന്ന അവസ്‌ഥ വളരെ വ്യാപകമായി കുട്ടികളിൽ കണ്ടുവരുന്നു.

മൊബൈലിന്‍റെ അമിതോപയോഗം മൂലം ഉറക്കം നഷ്ടപ്പെട്ട് വിഷാദരോഗം പോലെയുള്ള അവസ്‌ഥകളിലേക്ക് പോയിട്ടുള്ള കുട്ടികളുമുണ്ട്. രാവിലെ തൊട്ട് വൈകുന്നേരം വരെയുള്ള സങ്കടം, ദേഷ്യം, മുമ്പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരിക, കാരണമില്ലാത്ത ക്ഷീണം, വിശപ്പില്ലായ്മ, ഏകാഗ്രത കുറവ്, ചിന്തകളുടെയും പ്രവർത്തികളുടെയും വേഗതയിലുണ്ടാകുന്ന മന്ദത, പ്രതീക്ഷയില്ലായ്മ, ആത്മഹത്യ പ്രവണത… എന്നീ 9 ലക്ഷണങ്ങളിൽ 5 എണ്ണമെങ്കിലും രണ്ടാഴ്ച നീണ്ടു നിൽക്കുന്നുവെങ്കിൽ ആ വ്യക്‌തിയ്ക്ക് വിഷാദരോഗമുണ്ടെന്ന് സംശയിക്കാം. വിഷാദരോഗം ചികിത്സിക്കാതിരുന്നാൽ ആത്മഹത്യയിലേക്ക് നയിക്കാൻ അത് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. അതുകൊണ്ട് കുട്ടികൾ വിഷാദ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുവെങ്കിൽ അടിയന്തിരമായി ഒരു മാനസികാരോഗ്യവിദഗ്ദ്ധനെ കണ്ട് ചികിത്സ തേടണം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ആത്മഹത്യയിൽ വരെ എത്തിച്ചേരാൻ അത് കാരണമാകും.

മുൻകാലങ്ങളെ അപേക്ഷിച്ച് കുട്ടികൾ സംസാരിക്കുന്നത് കുറഞ്ഞിട്ടുണ്ട്. മാതാപിതാക്കളുമായി ഇടപഴകുന്നുതും കുറഞ്ഞിരിക്കുന്നു. സുഹൃത്തുക്കളുമായും വലിയ ചങ്ങാത്തമില്ല. സ്വന്തം മുറിയിൽ ഒതുങ്ങി കൂടുക, ഭക്ഷണം കഴിക്കാൻ താൽപര്യം കാണിക്കാതെയിരിക്കുക, അകാരണമായി ദേഷ്യപ്പെടുക, ശബ്ദങ്ങളോട് ഉറച്ച ശബ്ദത്തിൽ അസഹിഷ്ണുത പ്രകടിപ്പിക്കുക ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുന്നുങ്കിൽ തീർച്ചയായും ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ച് കൃത്യമായ ചികിത്സ തേടണം. അതുപോലെ അമിതമായ ഗെയിമിംഗ്, വളരെ വയലന്‍റായുള്ള ചടുലമായ ചലനങ്ങൾ ഉള്ള ഗെയിമുകൾ ദീർഘമായി കണ്ടുകൊണ്ടിരിക്കുന്ന ചെറിയ കുട്ടികൾ അടക്കമുള്ള ചില കുട്ടികളിൽ ADHD (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോഡർ) എന്ന അവസ്‌ഥയുടെ ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നു.

ശ്രദ്ധക്കുറവ്, പിരുപിരുപ്പ്, അമിത വികൃതി, എടുത്തു ചാട്ടം, അമിത ദേഷ്യം ഇത്തരം ലക്ഷണങ്ങളാണ് ഇവരിൽ കാണപ്പെടുന്നത്. അടങ്ങിയിരുന്ന് പഠിക്കാനുള്ള അവരുടെ കഴിവിനെ ഇത് ഇല്ലാതെയാക്കും. പെട്ടെന്ന് എടുത്തു ചാടി പ്രതികരിക്കുകയും അക്രമം കാട്ടുകയും ചെയ്യുന്ന പ്രവണതയും ഉണ്ടാകും. അതോടെ അവരുടെ പഠനവും പെരുമാറ്റവും മോശമാകും. ഇത് വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കും. ഓഫ്ലൈൻ ക്ലാസ് തുടങ്ങുമ്പോൾ ക്ലാസിൽ അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്‌ഥ, പഠിക്കാൻ കഴിയാത്ത അവസ്‌ഥ എന്നിവ സംജാതമാകും. തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തു കുറയുകയും തലച്ചോറിന്‍റെ രണ്ട് അർദ്ധ ഗോളങ്ങൾ തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന സാഹചര്യമാണിത്. കൃത്യമായ ചികിത്സയ്ക്ക് വിധേയമാക്കേണ്ട അവസ്‌ഥയാണ് ഇതും. മരുന്നുകളിലൂടെയും മനഃശാസ്ത്ര ചികിത്സകളിലൂടെയും രക്ഷിതാക്കൾക്ക് വേണ്ട പരിശീലനങ്ങളിലൂടെയും തലച്ചോറിൽ ഡോപമിന്‍റെ അളവ് വർദ്ധിപ്പിച്ചും തലച്ചോറിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തിയും ADHD പരിഹരിക്കാൻ സാധിക്കും. ADHD യുടെ ലക്ഷണങ്ങൾ കണ്ടാലുടൻ ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് കൃത്യമായ പരിഹാരം തേടണം.

– ഡോക്ടർ അരുൺ ബി നായർ, പ്രൊഫസർ, സൈക്യാട്രി വിഭാഗം

മെഡിക്കൽ കോളേജ്, തിരുവനന്തപുരം

Email:- arunb.nair@yahoo.com

മുലപ്പാലിന്‍റെ അളവ് വർദ്ധിപ്പിക്കാൻ

ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ സന്തോഷമാണ് കുഞ്ഞിനെ മുലയൂട്ടുക എന്നത്. ഇത് അമ്മയ്ക്കും കുഞ്ഞിനും വളരെയധികം ആരോഗ്യ ആനുകൂല്യങ്ങൾ നൽകുമെന്ന് അറിയപ്പെടുന്നു. ജീവിതത്തിന്‍റെ ആദ്യ ആറ് മാസങ്ങളിൽ നിങ്ങളുടെ കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാൻ മുലപ്പാൽ അത്യന്താപേക്ഷിതമാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തെ കാക്കാനും രോഗങ്ങളെ ചെറുക്കുന്നതിനും ആവശ്യമായ നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ, വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കാൻ കുട്ടിയെ സഹായിക്കുന്ന ആന്‍റിബോഡികളും ഇതിൽ അടങ്ങിയിരിക്കുന്നു.

ഒരു കുഞ്ഞിന്‍റെ ജീവിതത്തിലെ ആദ്യത്തെ ആറ് മാസങ്ങളിൽ, അവന്‍റെ എല്ലാ പോഷക ആവശ്യങ്ങൾക്കും മുലപ്പാൽ മാത്രമാണ് മികച്ച ഭക്ഷണം. നിങ്ങളുടെ കുഞ്ഞിന് പരമാവധി പോഷകാഹാരം ലഭിക്കുന്നതിന് കുഞ്ഞ് മറ്റ് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത് വരെ കുറഞ്ഞത് ആറ് മാസമെങ്കിലും മുലപ്പാൽ മാത്രം നൽകേണ്ടത് ആവശ്യമാണ്.

സീനിയർ ഗൈനക്കോളജിസ്റ്റും ഒബ്‌സ്റ്റട്രീഷ്യനുമായ ഡോ. അരുണ കാൽറ ആണ് മുലപ്പാലിന്‍റെ അളവ് കൂട്ടാനുള്ള പ്രത്യേക വഴികൾ പറയുന്നത്.

പല അമ്മമാരും മുലപ്പാൽ മതിയായ അളവിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെന്ന് പരാതി പറയാറുണ്ട്. ആദ്യമായി അമ്മയായ സ്ത്രീക്ക് ഇങ്ങനെ തോന്നുന്നത് വളരെ സാധാരണമാണ്. മുലപ്പാൽ കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിയാത്ത സ്ത്രീകളിൽ ഒരാളാണ് എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ പരിഭ്രാന്തരാകരുത്. നിങ്ങളുടെ മുലപ്പാലിന്‍റെ അളവ് വർദ്ധിപ്പിക്കാൻ വളരെ എളുപ്പമുള്ള ചില വഴികളുണ്ട്.

മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് അവലംബിക്കാവുന്ന ലളിതമായ ചില മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.

കുഞ്ഞിന് പാൽ എത്ര തവണ കൊടുക്കുന്നു എന്നത് അനുസരിച്ചു തന്നെ ആണ് പാൽ ഉത്പാദനത്തെ മനസിലാക്കേണ്ടത്. ഈ രീതികൾ നിങ്ങൾക്ക് അനുയോജ്യം ആണെങ്കിൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ മുലപ്പാൽ വർദ്ധിക്കാൻ തുടങ്ങും.

  1. ഒരു ദിവസം കുഞ്ഞിന് കൂടുതൽ തവണയാണ് മുലയൂട്ടൽ

കുഞ്ഞിനെ മുലയൂട്ടുമ്പോൾ നിങ്ങളുടെ ശരീരം മുലപ്പാൽ വർദ്ധിപ്പിക്കുന്ന ഹോർമോണുകൾ പുറത്തു വിടുന്നു. എത്രയധികം മുലയൂട്ടുന്നുവോ അത്രയധികം ഈ ഹോർമോണുകൾ നിങ്ങളുടെ ശരീരത്തിൽ പുറത്തു വിടുകയും നിങ്ങളുടെ മുലപ്പാൽ വർദ്ധിക്കുകയും ചെയ്യും.

  1. പമ്പിന്‍റെ ഉപയോഗം

മുലയൂട്ടൽ വേളയിൽ മുലപ്പാൽ പമ്പ് ചെയ്യാൻ പമ്പ് ഉപയോഗിക്കുക. ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് മുലപ്പാൽ വേർതിരിച്ച് എടുക്കുന്നത് നിങ്ങളുടെ മുലപ്പാലിന്‍റെ അളവ് വർദ്ധിപ്പിക്കുമെന്ന് അറിയുക. മുലയൂട്ടലിനു ശേഷവും അവശേഷിക്കുന്നു എന്നോ അല്ലെങ്കിൽ എന്തെങ്കിലും കാരണത്താൽ കുഞ്ഞിന് മുലപ്പാൽ നൽകാൻ കഴിയുന്നില്ല എന്നോ തോന്നുന്ന സമയങ്ങളില്ലാം മുലപ്പാൽ എടുക്കാൻ ഒരു പമ്പ് ഉപയോഗിക്കുക.

  1. രണ്ട് മുലകളിൽ നിന്നും കുഞ്ഞിന് മുലപ്പാൽ നൽകുക

കുഞ്ഞിന് ആദ്യം ഒരു മുലയിൽ നിന്ന് മുലയൂട്ടുക കുഞ്ഞു പാൽ കുടിക്കുന്നത് നിർത്തുമ്പോൾ മാത്രം മറ്റേ മുലയിൽ നിന്ന് മുലയൂട്ടുക. രണ്ട് സ്തനങ്ങളിൽ നിന്നും മുലയൂട്ടുന്നത് നിങ്ങളുടെ മുലപ്പാലിന്‍റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.

  1. പാലിന്‍റെ അളവ് കൂട്ടുന്ന ഭക്ഷണം കഴിക്കുക

മുലപ്പാലിന്‍റെ അളവ് കൂട്ടാൻ ഒരു പരിധി വരെ സഹായിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ താഴെ കൊടുക്കുന്നു. ഇവ മിതമായ അളവിൽ നിത്യേന ഉപയോഗിക്കാവുന്നതാണ്.

  • ഉലുവ
  • വെളുത്തുള്ളി
  • ഇഞ്ചി
  • പെരുംജീരകം
  • ഓട്സ്
  • ജീരകം
  • മല്ലി
  • ചുരക്ക
  • പപ്പായ മുതലായവ.

ഈ രീതികൾ എല്ലാം നോക്കിയിട്ടും മുലപ്പാൽ വർദ്ധിക്കുന്നില്ല എങ്കിൽ ഡോക്ടറെ സമീപിക്കാൻ താമസം കാട്ടരുത്.

ഉയരം കൂട്ടാൻ എന്തെങ്കിലും വഴി?

ചോദ്യം-

ഞാൻ 13 വയസ്സുള്ള പെൺകുട്ടിയാണ്. എന്‍റെ ഉയരം 4 അടി 9 ഇഞ്ച് ആണ്. എനിക്ക് ഉയരം കൂട്ടാൻ കഴിയുന്ന ചില പ്രായോഗിക വഴികൾ പറയാമോ?

ഉത്തരം-

ഇപ്പോൾ 2- 3 വർഷത്തേക്ക് നിങ്ങളുടെ ഉയരം വർദ്ധിപ്പിക്കാൻ നല്ല സാധ്യതയുണ്ട്. ചില ചെറിയ നടപടികൾ നടപ്പിലാക്കുന്നതിലൂടെ, പ്രയോജനം ലഭിക്കും.

സ്ഥിരമായി നല്ല പ്രോട്ടീൻ ഡയറ്റ് കഴിക്കുന്നത് നന്നായിരിക്കും. പാൽ, തൈര്, പയർ വർഗ്ഗങ്ങൾ, ധാന്യങ്ങൾ, മുട്ട, മാംസം, മത്സ്യം എന്നിവ പ്രോട്ടീന്‍റെ നല്ല ഉറവിടങ്ങളാണ്. ശരീരത്തിന് നല്ല അളവിൽ കലോറിയും പ്രോട്ടീനും ലഭിക്കുന്നത് നിലനിർത്തുന്നതിലൂടെ ഉയരം കൂടാനുള്ള സാധ്യത വർദ്ധിക്കുന്നു. നേരെമറിച്ച്, കലോറിയും പ്രോട്ടീനും ആവശ്യത്തിന് ശരീരത്തിന് ലഭിക്കുന്നില്ലെങ്കിൽ ഉയരം കുറയാൻ കാരണമാകും.

രണ്ടാമതായി, ധാരാളം കളിക്കുക, ചാടുക, ഓടുക, ശാരീരിക വ്യായാമം ചെയ്യുക. ഇതുമൂലം ശരീരത്തിൽ കൂടുതൽ ഗ്രോത്ത് ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുകയും ഉയരം കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു.

മൂന്നാമതായി, രാത്രിയിൽ 7- 8 മണിക്കൂർ ഉറങ്ങുക. ഇത് നല്ല ആരോഗ്യം നിലനിർത്താൻ അത്യാവശ്യമായ സംഗതി ആണ്. മാത്രമല്ല, നീളം വർദ്ധിപ്പിക്കുന്നതിന് ശരിയായ ഉറക്കം സഹായകരമാണെന്ന് ശാസ്ത്രം തെളിയിക്കുന്നു. ഇത് ശരീരത്തിന്‍റെ ബയോകെമിസ്ട്രിയിൽ അനുകൂലമായ സ്വാധീനം ചെലുത്തുന്നു.

നാലാമതായി, എന്തെങ്കിലും രോഗം ഉണ്ടെങ്കിൽ, അത് കൃത്യസമയത്ത് ചികിത്സിക്കുക. അതിൽ അശ്രദ്ധ കാണിക്കരുത്.

ഈ 4 നിയമങ്ങൾ നടപ്പിലാക്കിയ ശേഷവും ഉയരം വർദ്ധിക്കുന്നില്ലെങ്കിൽ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ജീനുകളാണെന്ന് മനസിലാക്കാവുന്നതാണ്.

ഇതും വായിക്കൂ

കുട്ടികളുടെ ഉയരക്കുറവ് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്താറുണ്ട്. ആൺകുട്ടികളുടെ ഉയരം 25 വയസ്സ് വരെയും പെൺകുട്ടികളുടെ ഉയരം 18 വയസ്സ് വരെയും വർദ്ധിക്കുന്നു. കുട്ടികളിൽ ഭൂരിഭാഗവും അവരുടെ മാതാപിതാക്കളുടെ ശരീര പ്രകൃതി അനുസരിച്ചുള്ളതാണ്, അതിനെ നമ്മൾ ജനിതകമെന്ന് വിളിക്കുന്നു. പക്ഷേ ചിലപ്പോൾ വളർച്ചാ ഹോർമോണുകളുടെ അഭാവം അല്ലെങ്കിൽ പോഷകങ്ങളുടെ കുറവ് കാരണം കുട്ടികളുടെ ഉയരം മാതാപിതാക്കളെപ്പോലെ വളരില്ല.

ഉയരം കുറവായതിനാൽ കുട്ടികളുടെ സ്വഭാവത്തിലും മാറ്റം കണ്ടുവരുന്നു. പലപ്പോഴും ഉയരം കുറഞ്ഞ ഒരു കുട്ടി മറ്റ് കുട്ടികളുടെ മുന്നിൽ സ്വയം ദുർബലനാണെന്ന് ചിന്തിക്കാൻ തുടങ്ങുന്നു, ഉയരം കുറഞ്ഞ കുട്ടികൾ കൂടുതൽ പ്രകോപിതരാകുന്നതായും കണ്ടു വരുന്നുണ്ട്.

മികച്ച വ്യക്തിത്വത്തിന് നല്ല കുടുംബ ബന്ധങ്ങൾ

എന്താണ് ഒരു കുടുംബത്തെ ശക്തമാക്കുന്നത്? നല്ല കുടുംബ ബന്ധം എങ്ങനെ സൃഷ്ടിക്കാം? കുടുംബാംഗങ്ങൾ പരസ്പരം നൽകുന്ന പിന്തുണയും വാത്സല്യവുമാണ് വിജയകരമായ ഒരു കുടുംബം കെട്ടിപ്പടുക്കുന്നത്. എന്നിരുന്നാലും ദൃഢമായ ഒരു ബന്ധത്തിന് പരസ്പരമുള്ള ധാരണയും മനസിലാക്കലും, പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിക്കലും ഒരുമിച്ച് നല്ല സമയം ചെലവഴിക്കലുമൊക്കെ അനിവാര്യങ്ങളായ കാര്യങ്ങളാണ്. മറ്റെല്ലാ ബന്ധങ്ങളെയും പോലെ കുടുംബബന്ധങ്ങൾക്കും തുടർച്ചയായ സ്നേഹവും ഇഴയടുപ്പവും ആവശ്യമാണ്. അത് നല്ല കുടുംബ ബന്ധത്തിലൂടെ മാത്രമേ സാധ്യമാകൂ. പരസ്പരം നന്നായി മനസിലാക്കാനും പരസ്പരം ഉൾക്കൊള്ളാനും ഇത് സഹായിക്കും.

കുടുംബത്തോടൊപ്പമുള്ള സമയം

നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്തു കൊണ്ട് നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ഗുണനിലവാരമുള്ള സമയമാണ് ഫാമിലി ബോണ്ടിംഗ് സമയം. കുടുംബാംഗങ്ങൾ ഒരുമിച്ച് ഓരോ ഉത്തരവാദിത്തങ്ങൾ ചെയ്യുക, പിക്നിക്കിന് പോകുക, ഒരുമിച്ച് സിനിമ കാണുക, പരസ്പരം സഹായിക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഗെയിം കളിക്കുക എന്നിവയൊക്കെ ഇതിലുൾപ്പെടും.

കുടുംബത്തിലെ അംഗങ്ങൾക്ക് പരസ്പരം ഇടപഴകാനും പരസ്പരം അറിയാനും മനസ്സിലാക്കാനും ഐക്യം അനുഭവിക്കാനും ശക്തമായ ഒരു ബന്ധം വളർത്തിയെടുക്കാനും ഇവയെല്ലാം വഴിയൊരുക്കും.

കുടുംബ ബന്ധത്തിന്‍റെ 10 നേട്ടങ്ങൾ

  1. വിദ്യാഭ്യാസപരമായ ഫലങ്ങൾ മെച്ചപ്പെടുന്നു

കുട്ടികളുടെ വിദ്യാഭ്യാസപരവും സാഹിത്യപരവുമായ കാര്യങ്ങളിൽ മാതാപിതാക്കൾ നടത്തുന്ന ഇടപെടലുകൾ നല്ല സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരുമിച്ച് സമയം ചെലവഴിക്കുക അവരുടെ സ്ക്കൂൾ പ്രവർത്തനങ്ങളിൽ അതീവ താൽപര്യം കാണിക്കുക, ഒരുമിച്ച് ഗൃഹപാഠം ചെയ്യുക തുടങ്ങിയവ നിങ്ങളുടെ കുട്ടികളുടെ അക്കാദമിക് വിജയത്തിൽ സ്വാധീനം ചെലുത്തും.

  1. സാമൂഹിക കഴിവുകൾ വികസിപ്പിക്കും

നല്ല കുടുംബബന്ധങ്ങൾ അത്യാവശ്യമായ സാമൂഹിക കഴിവുകൾ പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കും. മാതാപിതാക്കളെ നിരീക്ഷിച്ചു കൊണ്ട് സാമൂഹിക സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് അവർ പഠിക്കുന്നു.

  1. മൂല്യവത്തായ ബന്ധങ്ങൾ

കുടുംബത്തിന് പുറത്തുള്ള ആളുകളുമായി മൂല്യവത്തായ ബന്ധം സ്‌ഥാപിക്കാൻ കുട്ടികളെ ഹൃദ്യമായ കുടുംബബന്ധം സഹായിക്കും. അത്തരം മൂല്യവത്തായ പാഠങ്ങൾ അവർക്ക് അധ്യാപകരിൽ നിന്നോ സമപ്രായക്കാരിൽ നിന്നോ മുതിർന്നവരിൽ നിന്നോ ആകും ലഭിക്കുക.

  1. ആശയവിനിമയം മെച്ചപ്പെടും

ഒരുമിച്ച് നല്ല സമയം ചെലവഴിക്കുന്നത് പരസ്പരം നന്നായി മനസിലാക്കാനും നിങ്ങളുടെ വികാരങ്ങളും ചിന്തകളും പ്രകടിപ്പിക്കാനും വ്യത്യസ്ത അഭിപ്രായങ്ങളെയും വീക്ഷണങ്ങളെയും സ്വാഗതം ചെയ്യാനും നിങ്ങളെ പ്രാപ്തരാക്കുന്നു. കുട്ടികൾ സജീവ ശ്രോതാക്കളാക്കാനും ഇത് സഹായിക്കും.

  1. ഐക്യം വളർത്തുന്നു

കുടുംബ സമയം (ഫാമിലി ടൈം) കുടുംബാംഗങ്ങളെ ഐക്യത്തോടെ നിലനിർത്തും. ഒരുമിച്ച് സമയം ചെലവഴിക്കുന്ന ഒരു കുടുംബം പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കുകയും പരസ്പരം വളരാൻ സഹായിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യും. കുട്ടികൾ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ മാതാപിതാക്കളെ സമീപിക്കാൻ ഈ കുടുംബൈക്യം സഹായിക്കും.

  1. വൈരുദ്ധ്യങ്ങൾ പരിഹരിക്കും

കാലാകാലങ്ങളിൽ കുടുംബത്തിനുള്ളിൽ ഉടലെടുക്കാവുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിന് മികച്ച ഫാമിലി ടൈം വഴിയൊരുക്കും. കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് ആരോഗ്യകരമായ ചർച്ചകൾക്കും കുടുംബാംഗങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കും.

  1. പെരുമാറ്റം മെച്ചപ്പെടും

ഒരുമിച്ച് നല്ല സമയം ചെലവഴിക്കുന്നത് കുട്ടികളിലെ  പെരുമാറ്റ വൈകല്യങ്ങളെ പരിഹരിക്കാൻ സഹായിക്കും. കുടുംബബന്ധത്തിന്‍റെ പ്രാധാന്യത്തെ പരസ്പരം വിലമതിക്കാനും അടുപ്പവും വിശ്വാസവും വളർത്തിയെടുക്കാനും കുടുംബാംഗങ്ങൾക്കിടയിലെ അടുപ്പവും സ്നേഹവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

  1. ആത്മാഭിമാനം

കുട്ടികളിൽ ആത്മാഭിമാനം വളർത്തിയെടുക്കാൻ നല്ല കുടുംബ ബന്ധങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. മാതാപിതാക്കൾ തമ്മിലുള്ള മോശം ബന്ധം കുട്ടികളെ ആത്മാഭിമാനം കുറഞ്ഞവരാക്കുകയാണ് ചെയ്യുക. ഇത് ക്രമേണ മാനസിക വിഷമത്തിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കുന്നത് തങ്ങൾ അംഗീകരിക്കപ്പെടുന്നുവെന്ന മനോഭാവം വളർത്താനും അതുവഴി തങ്ങളുടെ ആത്മാഭിമാനം വിലമതിക്കപ്പെടുന്നുവെന്ന ധാരണ അവരിലുണ്ടാകും.

  1. ബന്ധങ്ങളെ കൂട്ടിയിണക്കും

നിങ്ങളുടെ കുട്ടികളുമായി വീണ്ടും ബന്ധം സഥാപിക്കാൻ കുടുംബ സമയം നിങ്ങളെ സഹായിക്കുന്നു. ഉദ്യോഗസ്‌ഥരായ മാതാപിതാക്കൾക്ക് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ എല്ലായ്പ്പോഴും സാധിക്കണമെന്നില്ല. എന്നാലും ലഭിക്കുന്ന വളരെ കുറച്ച് സമയം അവർക്കൊപ്പം വിനിയോഗിക്കുക തന്നെ വേണം. ദിവസത്തിലെ ഷെഡ്യൂൾ ചെയ്ത സമയങ്ങളിലോ വാരാന്ത്യങ്ങളിലോ ഒരുമിച്ച് രസകരമായ പ്രവർത്തികൾ ചെയ്യുന്നത് മാതാപിതാക്കളോട് തുറന്ന ആശയവിനിമയം നടത്താൻ കുട്ടികളെ പ്രേരിപ്പിക്കും. അവരുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ അവരെ മനസിലാക്കാൻ മാതാപിതാക്കൾക്ക് കഴിയും.

  1. പരസ്പര ബഹുമാനം

കുടുംബത്തിലെ ഓരോ അംഗത്തിനും സ്വയം പ്രകടിപ്പിക്കാനും പരസ്പരം വിലമതിക്കാനും ശക്തമായ ആശയവിനിമയത്തിനും നല്ല കുടുംബബന്ധം വഴിയൊരുക്കും. സ്വന്തം ഉത്തരവാദിത്തങ്ങൾ തിരിച്ചറിയാനും മനസിലാക്കാനും അവ നിർവഹിക്കാനും പരസ്പര ബഹുമാനം വളർത്തിയെടുക്കാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें