രാമന്‍റെ ഏദൻതോട്ടം സിനിമയിൽ നൃത്തത്തെ പ്രാണന് തുല്യം പ്രണയിച്ച മാലിനിയെ മലയാളിക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. വെള്ളിത്തിരയിലെ ആ റീൽ ലൈഫ് കഥാപാത്രത്തെ അന്വർത്ഥമാക്കും വിധം ജീവിതത്തിലും നൃത്തത്തിന്‍റെ മനോഹരമായ ചുവടുകളിലേക്ക് പൂർണമായി പെയ്‌തിറങ്ങിയിരിക്കുകയാണ് അനുസിത്താര. ക്യാമറക്കണ്ണുകൾക്ക് മുന്നിലെ അഭിനയ മുഹൂർത്തങ്ങൾക്കപ്പുറം തന്‍റെയുള്ളിലെ അടങ്ങാത്ത പാഷനെ നെഞ്ചോട് ചേർത്ത് പിടിച്ച് ഷാർജയിൽ അവർ തുടക്കമിട്ട നൃത്തവിദ്യാലയത്തിന്‍റെ തിരക്കുകളിലാണ് താരമിപ്പോൾ. ഡാൻസ് സ്‌കൂൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്‍റെ ഉത്തരവാദിത്തങ്ങൾക്കിടയിലും കലയേയും കുടുംബത്തേയും ഒരു പോലെ ചേർത്തുപിടിക്കുന്ന അനുവിന് പക്ഷേ ഇത്തവണത്തെ ഓണക്കാലം മറ്റെല്ലായ്പ്പോഴത്തേയും പോലെയല്ല. എപ്പോഴും തണലായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ഉമ്മുമ്മയുടെ (അച്ഛന്‍റെ അമ്മ) വേർപാടിന്‍റെ നോവിൽ നിന്നും താരമിപ്പോഴും പൂർണ്ണമായി മോചിതയായിട്ടില്ല. ആ ഓർമ്മകളുടെ നൊമ്പരങ്ങൾക്കിടയിലും തന്‍റെ ജീവിതത്തെയും പ്രിയപ്പെട്ട കുടുംബത്തെയും സ്വപ്നങ്ങളേയുംക്കുറിച്ച് അനുസിത്താര മനസ്സ് തുറക്കുന്നു.
“സന്തോഷം” കഴിഞ്ഞിട്ട് ഒരിടവേള
സന്തോഷം സിനിമ കഴിഞ്ഞിട്ട് ഡാൻസ് സ്‌കൂളിന്‍റെ കാര്യങ്ങളൊക്കെയായിട്ട് കുറച്ച് തിരക്കിലായിരുന്നു. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം, എന്നൊക്കെയുള്ള കുറച്ച് പ്ലാനിംഗും കാര്യങ്ങളുമൊക്കെയായി അതിന്‍റെ പുറകെയായിരുന്നു കുറച്ചുനാൾ. പിന്നെ ഇടയ്ക്ക് ഡാൻസ് പ്രോഗ്രാംസ് മാത്രമാണ് ചെയ്തു കൊണ്ടിരുന്നത്. എങ്കിലും സിനിമയെ മറന്നിട്ടൊന്നുമില്ല. ചെറിയ ഒരിടവേള മാത്രമാണിത്.
പുതിയ പ്രൊജക്റ്റ്
പുതിയ പ്രൊജക്റ്റ് ഉണ്ട്. അത് ഞാനിപ്പോൾ പറയുന്നില്ല (ചിരിക്കുന്നു) അവരായിട്ട് തന്നെ അത് ഔദ്യോഗികമായി അനൗൺസ് ചെയ്യണം. അതിനുശേഷമേ അതേക്കുറിച്ച് പറയുകയുള്ളു.
കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കും
സിനിമ ചെയ്യുന്നതിന് മുമ്പ് ചെയ്യുന്ന കഥാപാത്രം നമുക്ക് ഇണങ്ങുന്നതാണോ എന്ന് കൃത്യമായി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. കഥയും കഥാപാത്രവും വ്യക്‌തമായി അറിഞ്ഞാൽ മാത്രമേ അതിലേക്ക് നമുക്ക് പൂർണ്ണമായി ഇറങ്ങിച്ചെല്ലാനും ആ കഥാപാത്രമായി ജീവിക്കാനും സാധിക്കൂ. മുൻകൂട്ടി കാര്യങ്ങൾ മനസ്സിലാക്കുന്നത് സെറ്റിലെത്തുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുകയും മികച്ച രീതിയിൽ പെർഫോം ചെയ്യാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യും. ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞിട്ട് എനിക്ക് ഇത് ചെയ്യാൻ പറ്റില്ല എന്ന് പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ് മുമ്പ് തന്നെ അതിനെക്കുറിച്ച് വ്യക്‌തമായ ഒരു ധാരണ ഉണ്ടാക്കുന്നത്. അത് നമ്മുടെ പ്രൊഫഷണലിസത്തെയാണ് കാണിക്കുന്നത്. അങ്ങനെ ചെയ്യുന്നതാണ് ഒരു ആർട്ടിസ്‌റ്റ് എന്ന നിലയിൽ എന്നിലെ മികച്ച പ്രകടനത്തെ പുറത്തെടുക്കാൻ സഹായിക്കുന്നതും.
ഷാർജയിലെ മുവൈലയും മമ്മിയുടെ നൃത്തപാഠങ്ങളും
ചെറുപ്പം മുതലേ ഡാൻസും ഡാൻസ് സ്‌കൂളുമൊക്കെ എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. കുട്ടിക്കാലം മമ്മിയുടെ ഡാൻസ് സ്‌കൂളും മമ്മിയുടെ സ്‌റ്റുഡന്‍റ്സും പ്രോഗ്രാമുകളുമൊക്കെ കണ്ട് പരിചയിച്ചു വന്നയാളാണ് ഞാൻ. സത്യം പറഞ്ഞാൽ എനിക്ക് സ്വന്തമായിട്ടുണ്ടായ കഴിവുകളല്ല ഇതൊന്നും. എല്ലാം എന്‍റെ അച്‌ഛന്‍റെയും മമ്മിയുടേയും ഭാഗത്തുനിന്ന് കിട്ടിയതാണ്. അച്‌ഛൻ പണ്ട് നാടകങ്ങളൊക്കെ ചെയ്യുമായിരുന്നു. മമ്മി നർത്തകിയും. അവർ തന്ന പ്രോത്സാഹനവും സപ്പോർട്ടും കൊണ്ട് മാത്രമാണ് ഞാൻ കലാകാരിയായി മാറിയത്. സിനിമയിലൊക്കെ വന്നതിനുശേഷം ഒരുപാട് പേർ ചോദിക്കുമായിരുന്നു. ഒരു ഡാൻസ് സ്‌കൂൾ തുടങ്ങിക്കൂടേ എന്ന്. അത് നന്നായി ചെയ്യണം എന്ന ആഗ്രഹമുള്ളതുകൊണ്ട് സമയമെടുത്തു. അങ്ങനെയാണ് ഷാർജയിലെ മുവൈല എന്ന സ്‌ഥലത്ത് എന്‍റെ രണ്ട് സുഹൃത്തുക്കളോടൊപ്പം പാർട്‌ണർഷിപ്പായി ഡാൻസ് സ്കൂൾ തുടങ്ങിയത്. ദൈവാനുഗ്രഹം കൊണ്ട് അത് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.





