റണ്ണിംഗ് ശാദി, ഫാൻ തുടങ്ങിയ സിനിമകളിൽ ചെറിയ കഥാപാത്രങ്ങളേയും കാൻച്ചലിയിൽ നാമിക എന്ന കഥാപാത്രത്തേയും അവതരിപ്പിച്ച ശിഖ മൽഹോത്ര കോവിഡ് കാലത്ത് നേഴ്സായി സൗജന്യ സേവനം നടത്തി മികച്ച മാതൃകയായി മാറിയിരുന്നു..2020 മാർച്ച് തുടങ്ങി ഒക്ടോബർ 2020 വരെ ആയിരക്കണക്കിന് വരുന്ന കൊറോണ രോഗികളെയാണ് അവർ പരിചരിച്ചത്. ഒടുവിൽ അവർക്ക് കൊറോണ ബാധിച്ചു. കൊറോണയിൽ നിന്നും മുക്തമായ ശേഷം ഒരു മാസം കഴിഞ്ഞ് ശരീരത്തിന്‍റെ വലത് ഭാഗത്ത് പക്ഷാഘാതമുണ്ടായി. അതും ഭേദമായി ഇപ്പോൾ അഭിനയ ലോകത്ത് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. ശിഖയുമായുള്ള അഭിമുഖത്തിൽ നിന്നും

താങ്കളെക്കുറിച്ച് പറയാമോ?

ഡൽഹിയിലെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിലായിരുന്നു എന്‍റെ ജനനം. അമ്മ ശോഭാദേവി മൽഹോത്ര, ഒരു ഫ്രണ്ട്‍ലൈൻ കൊറോണ വാരിയറാണ്. അമ്മ നേഴ്സാണ്. 35 വർഷത്തെ സേവനത്തിനു ശേഷം ജൂലൈയിൽ റിട്ടയറായി. 60 വയസിലും അമ്മ ഡൽഹി സർക്കാർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്‌തിരുന്നു. പിതാവ് പ്രകാശ് മൽഹോത്ര റിട്ടയേഡ് ഉദ്യോഗസ്‌ഥനാണ്. സ്ക്കൂൾ കാലം തുടങ്ങി വരയിലും നൃത്തത്തിലും പാട്ടിലും താൽപര്യമുള്ളയാളായിരുന്നു ഞാൻ.  8-ാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം രാവിലെ എനിക്ക് ബെഡിൽ നിന്നും എഴുന്നേൽക്കാൻ കഴിയാതെ വന്നു. പരാലിസിസ് ആയിരുന്നു. ഇനിയൊരിക്കലും കിടക്കയിൽ നിന്നും എഴുന്നേൽക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. പക്ഷേ എന്‍റെ ആത്മവിശ്വാസത്തിലും അമ്മയുടെ കഠിനമായ ശ്രമങ്ങൾക്കുമൊടുവിൽ ഒന്നരവർഷത്തിനു ശേഷം ഞാൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. മാത്രമല്ല വർധമാൻ മഹാവീർ മെഡിക്കൽ കോളേജിലും സഫ്ദർ ജംഗ് ആശുപത്രിയിലുമായി പഠിച്ച് ഞാൻ നേഴ്സിംഗ് ഡിഗ്രി കരസ്ഥമാക്കി. തുടർന്ന് ഒരു വർഷം നേഴ്സായി ജോലി ചെയ്‌തു. ശേഷം അഭിനയമോഹത്താൽ മുംബൈയിലെത്തി. ചില സിനിമകൾ ചെയ്തു. ഫെബ്രുവരി 2020 ൽ കാൻച്ചലി സിനിമ റിലീസായി. 2020 മാർച്ച് തുടങ്ങി ഞാൻ മുംബൈ ബാൽ താക്കറേ ആശുപത്രിയിൽ നേഴ്സായി സേവനം ചെയ്‌ത് തുടങ്ങി.

അഭിനേത്രിയായിട്ടും കൊറോണ രോഗികളെ പരിചരിക്കണമെന്ന ആശയം എങ്ങനെയാണ് തോന്നിയത്?

ഞാനെന്‍റെ നാടിനു വേണ്ടി മരിക്കാൻ വരെ തയ്യാറാണ്. ദേശത്തെ സേവിക്കുന്നതിലും വലുതായി ഒന്നുമില്ലെന്ന പാഠമാണ് എന്‍റെ മാതാപിതാക്കൾ എന്നും എന്നെ പഠിപ്പിച്ചിരുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഇതൊരു ഗുരുതര പ്രശ്നമാകുമെന്ന കാര്യം എനിക്ക് മനസിലായി. ഞാനപ്പോൾ ആലോചിച്ചത്, എനിക്കൊരു നേഴ്സിംഗ് ഡിഗ്രിയുണ്ട്. അതിനാൽ രോഗികളെ പരിചരിക്കുകയാണ് വേണ്ടതെന്ന് എനിക്ക് തോന്നി. ഈ സമയം എന്‍റെ അമ്മ ഡൽഹിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന ജോലികളിലായിരുന്നു. അമ്മയെ ഞാൻ ഫോൺ ചെയ്ത് കാര്യമറിയിച്ചു. അമ്മ എന്‍റെ തീരുമാനത്തെ പിന്താങ്ങി പ്രോത്സാഹിപ്പിക്കുകയായിരുന്നു. അങ്ങനെ ഞാൻ ബിഎസ്സി നേഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങി. വഴിയിൽ അവിടവിടായി പോലീസ് എന്നെ തടഞ്ഞു നിർത്തി. ഞാൻ നേഴ്സിംഗ് ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് കാട്ടി കാര്യം പറഞ്ഞു. ആദ്യം ഞാൻ നാനാവതി ആശുപത്രിയിലും കോകിലാബെൻ ആശുപത്രിയിലും പോയി. അവിടെ എനിക്ക് അനുമതി ലഭിച്ചില്ല.  ഒരു സർക്കാർ ആശുപത്രിയിൽ സേവനം നടത്തുന്നതാണ് ഉചിതമെന്ന് അപ്പോൾ എനിക്ക് തോന്നി. പാവപ്പെട്ട രോഗികൾക്കാണ് പരിചരണവും സഹായവും ഏറ്റവും ആവശ്യം. ജോഗേശ്വരിയിലെ എച്ച്ബിറ്റി ട്രോമാ സെന്‍ററിലെത്തി. അവിടെ സേവനമനുഷ്ഠിച്ചാൽ ജീവൻ മാത്രമല്ല മറിച്ച് മുഖസൗന്ദര്യവും നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണ് അവിടുത്തെ അധികൃതർ നൽകിയത്. അവിടെ പ്രത്യേക രീതിയിലാണത്രേ ജോലി ചെയ്യേണ്ടത്. അതിലൊട്ടും ഭയമില്ലെന്ന് ഞാൻ ധൈര്യത്തോടെ പറഞ്ഞു. ഞാൻ സൗജന്യമായി ജോലി ചെയ്തു കൊള്ളാമെന്നും അറിയിച്ചു. അങ്ങനെ അവിടെ എനിക്ക് അനുമതി ലഭിച്ചു. ഏതാനും മണിക്കൂർ നീളുന്ന കോവിഡ് സംബന്ധിച്ച് ട്രെയിനിംഗും തന്നു. അങ്ങനെ ഞാൻ എച്ച്ബിറ്റി ഹോസ്പിറ്റലിലെ ട്രോമാ കെയർ സെന്‍ററിലെ സ്പെഷ്യൽ കോവിഡ് ഐസിയുവിൽ ജോലിയാരംഭിച്ചു. 6 മാസം അത് തുടർന്നു.

 

എന്തായിരുന്നു ആ അനുഭവം?

 

തുടക്കത്തിൽ ആരും ഞാൻ പറയുന്നത് അ ത്ര കാര്യമായി എടുത്തിരുന്നില്ല. അവർ നടിയല്ലേ, പബ്ലിസിറ്റിക്കു വേണ്ടി 3-4 ദിവസം ജോലി ചെയ്‌ത് മതിയാക്കി പോകും എന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ ഞാനിത് സേവനമനോഭാവത്തോടെ ചെയ്യാൻ തീരുമാനിച്ചു. തുടർന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, സോനു സൂദ്, കത്രീന കൈഫ് എന്നിവർ എന്‍റെ സേവനത്തെ പ്രശംസിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി. അതെനിക്ക് കൂടുതൽ ധൈര്യം പകർന്നു.

താങ്കൾക്കും കോവിഡ് ബാധിച്ചിരുന്നല്ലോ. എങ്ങനെ അതിജീവിച്ചു?

മാർച്ച് തുടങ്ങി ഒക്ടോബർ വരെ ഞാൻ സ്പെഷ്യൽ കോവിഡ് ഐസിയു വാർഡിലാണ് ജോലി ചെയ്‌തിരുന്നത്. ഐസിയു വാർഡിലായിരുന്നപ്പോൾ ഒക്ടോബർ 2 ന് പെട്ടെന്ന് എന്‍റെ ആരോഗ്യസ്‌ഥിതി വഷളായി. താഴെ കാഷ്വാൽറ്റിയിൽ പോയി ടെസ്റ്റ് ചെയ്‌ത് നോക്കിയപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞു. എന്‍റെ ഓക്സിജൻ നില കുഴപ്പമില്ലായിരുന്നു. അങ്ങനെ ഹോം ക്വാറന്‍റൈനിലായി. പക്ഷേ 2 ദിവസം കഴിഞ്ഞപ്പോൾ ഓക്സിജൻ നില താഴ്ന്നു. ഉടനടി അതേ ആശുപത്രിയിൽ എന്നെ അഡ്മിറ്റ് ചെയ്‌തു. ഷുഗർനിലയും താഴ്ന്നിരുന്നു. ഏത് നിമിഷവും കോമയിലായി പോകുന്ന സ്‌ഥിതി. പക്ഷേ ഉചിതമായ ചികിത്സയും പരിചരണവും ലഭിച്ചതോടെ രോഗം ഭേദമായി.ഒക്ടോബർ ഒടുവിൽ ഞാൻ വീട്ടിലേക്ക് മടങ്ങി. അതിനുശേഷവും എനിക്ക് നേഴ്സിംഗ് സേവനം ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ ഡോക്ടർമാർ അതിന് സമ്മതിച്ചില്ല. പിപിഇ കിറ്റ് ധരിച്ച് കൊണ്ടുള്ള ജോലി എനിക്ക് ഉചിതമായിരിക്കില്ലായെന്നാണ് അവർ പറഞ്ഞത്. കാരണം എന്‍റെ ഷുഗർ നില താഴ്ന്നു കൊണ്ടിരിക്കുന്നത് കൂടുതൽ റിസ്കാണ്. ഡിസംബറായതോടെ എന്‍റെ ശരീരത്തിന്‍റെ ഇടത് ഭാഗത്ത് പക്ഷാഘാതം ഉണ്ടായി. എന്‍റെ മുഖത്തിന്‍റെ ഇടതുഭാഗം തന്നെ കോടിപ്പോയി. അതോടെ എന്നെ സർക്കാർ ആശുപത്രിയായ കൂപ്പർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തു. ഇക്കാര്യമറിഞ്ഞ മുംബൈ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രശേഖർ സാർ എന്നെ കെഎം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കി അങ്ങോട്ടേക്ക് മാറ്റി. അവിടുത്തെ ന്യൂറോളജിസ്റ്റ് ജിതേന്ദ്ര ഡാങ്കേ എന്നെ ചികിത്സിച്ച് ഭേദപ്പെടുത്തി. ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്.

അഭിനയരംഗത്തെ വിശേഷങ്ങൾ?

തീയറ്റർ റിലീസിനു ശേഷം എന്‍റെ മൂവി കാൻച്ചലി അൾട്രാ മൂവി പാർലറിൽ ഓടി കൊണ്ടിരിക്കുന്നുവെന്നത് സന്തോഷം തരുന്ന കാര്യമാണ്. ആ സിനിമ ഒരു ലക്ഷത്തിലധികംപ്പേർ കണ്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഒരു വെബ് സീരിസ് ചെയ്യുന്നതിന്‍റെ ചർച്ചയിലാണ്. ഉടനടി അത് പൂർത്തിയാവും.

और कहानियां पढ़ने के लिए क्लिक करें...