തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കു പ്രകാരം ഇപ്പോൾ കേരളത്തിൽ മാത്രം 1.31 കോടി വനിതകൾ വോട്ടർമാരായുണ്ട്. പുരുഷന്മാരേക്കാൾ അധികാര വിനിയോഗശേഷി ഉള്ളത് സ്ത്രീകൾക്കു തന്നെയാണ്. സമൂഹം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ വനിതാവോട്ടർമാർക്കാവണമെങ്കിൽ രാഷ്ട്രീയത്തെക്കുറിച്ച്, സമകാലിക പ്രശ്നങ്ങളെക്കുറിച്ച്, ആരെയായിരിക്കണം നമ്മൾ തെരഞ്ഞെടുക്കേണ്ടത് എന്നതിനെ കുറിച്ചൊക്കെ വ്യക്‌തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. പക്ഷേ വോട്ടു ചെയ്തവരെല്ലാം ആ ബോധ്യത്തോടെയൊന്നുമല്ല വോട്ടു ചെയ്യുന്നത്. എങ്കിലും എന്തൊക്കെയാവാം അവരുടെ പ്രതീക്ഷകൾ?

സ്ത്രീകൾ പൊതുവേ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കാറില്ല എന്നതാണ് അനുഭവം. തെരഞ്ഞെടുപ്പു കാലത്തു മാത്രം ഉയർന്നു വരുന്ന രാഷ്ട്രീയാവബോധമാണ് പൊതുവേ സാധാരണ ജനത്തിന് ഉള്ളത്. ഈ അവസ്‌ഥ ഇപ്പോഴും തുടരുന്നുണ്ട്. വീട്ടുകാർ പിന്തുടരുന്ന രാഷ്ട്രീയമാണോ ഭൂരിഭാഗം പെൺകുട്ടികളും തുടരുന്നത്? അച്‌ഛനോ, സഹോദരനോ, ഭർത്താവോ പിന്തുടരുന്ന രാഷ്ട്രീയ ചിന്തകളുടെ പിന്തുടർച്ചക്കാരിയായിരിക്കും ആ വീട്ടിലെ സ്ത്രീയും എന്ന പൊതുബോധത്തിൽ തന്നെയാണ് ഇപ്പോഴും നാം. ഇതിനിടയിൽ കന്നിവോട്ട് രേഖപ്പെടുത്തുന്ന നാലു പെൺകുട്ടികൾ തങ്ങളുടെ രാഷ്ട്രീയം തുറന്നു പറയുന്നു. ബാംഗ്ലൂർ സെന്‍റ് ജോസഫ് കോളേജിൽ ബിരുദ വിദ്യാർത്ഥിനികളായ അഞ്ജു തോമസ്, അമല ജോർജ് ചിറയിൽ, അനഘ എസ്, ജ്യോത്സന എൻ ജോസ് എന്നിവർ.

പുതിയ തലമുറയിലെ കുട്ടികൾക്ക് രാഷ്ട്രീയ ബോധമില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കും മുമ്പ് ഇവർ പറയുന്നത് ശരിക്കും കേൾക്കണം. രാജ്യത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൂടുതലായി ശ്രദ്ധിക്കുന്നില്ല എന്നു തുടങ്ങി വീട്ടുകാർ പറയുന്നതിനപ്പുറമുള്ള രാഷ്ട്രീയമില്ല എന്നു വരെ, ഇന്നത്തെ തലമുറയെക്കുറിച്ച് പലരും പരാതിപ്പെടുന്നുണ്ട്. എന്നാൽ സത്യം എന്താണ്? “ചെറുപ്പം തൊട്ട് നമ്മൾ പഠിച്ചു വളർന്നത് ഇന്ത്യ ഈസ് എ ഡെമോക്രാറ്റിക് സെക്യൂലർ കൺട്രി എന്നാണ്. എന്നാൽ ഓരോ കുട്ടിയും വളർന്നു വരുമ്പോൾ കാണുന്നത് അങ്ങനെ ഒരു ഇന്ത്യയെ അല്ല.” സെന്‍റ് ജോസഫ് കോളേജിൽ ബികോം വിദ്യാർത്ഥിനി അമല ജോർജ് ചിറയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.

“കാസ്റ്റ് – റിലീജിയൻ – ഡിസ്ക്രിമിനേഷൻ, ബ്ലാക്ക് മണി, കറപ്ഷൻ ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് നിത്യവും സംഭവിക്കുന്നത്. ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്ന നല്ല പൊളിറ്റിക്കൽ ലീഡേഴ്സ് വളരെ കുറവാണ്. ഇത്തരം കാര്യങ്ങൾ തുടരെ കേൾക്കുന്നതിനാൽ എന്നെ പോലെയുള്ള ന്യൂ കമേഴ്സിന് പൊളിറ്റിക്സിലേക്ക് വേണ്ടത്ര താൽപര്യം ഉണ്ടാകുന്നില്ല. നമ്മുടെ മണ്ഡലത്തിൽ മത്സരിക്കുന്ന വ്യക്‌തിക്ക് ഗുഡ് ലീഡർ എന്ന പരിവേഷം ഉണ്ടെന്ന് തോന്നിയാൽ വോട്ടു ചെയ്യുക. അതുമല്ലെങ്കിൽ ഫാമിലി ആർക്കാണോ വോട്ടു ചെയ്യുന്നത് അതു ഫോളോ ചെയ്യുക എന്ന ഓപ്ഷൻ മാത്രമേ ഇപ്പോൾ യുവാക്കൾക്കുള്ളൂ. ആ മൈന്‍റ് സെറ്റാണ് ഇന്ന് യൂത്തിനുള്ളത്. കാരണം നമ്മൾ പഠിച്ചു വളർന്ന കേട്ടു മനസ്സിലാക്കിയ ഒരു കാര്യങ്ങളുമല്ല ഇന്ന് പൊളിറ്റിക്സിൽ നടക്കുന്നത്. സാധാരണക്കാരെ പൊളിറ്റിക്ക്സിലേക്ക് ആകർഷിക്കണമെങ്കിൽ അതുപോലെ നല്ല നേതാക്കൾ വേണം. അങ്ങനെ ഒരു സാഹചര്യം ഇന്ന് ഇല്ല. രാഷ്ട്രീയം, കൂടുതൽ അധികാരം ലഭിക്കാൻ വേണ്ടിയിട്ടാണ് ഉപയോഗിക്കുന്നത്.” അമല പറയുന്നു.

“ഇനി വരാൻ പോകുന്ന തലമുറയും ഇപ്പോഴത്തെ ഈ ട്രെന്‍റിന്‍റെ പിന്നാലെ പോയേക്കാം. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കൾ സെൽ ഫിഷും പവർ ഓറിയന്‍റഡും ആയി നിന്നാൽ വരാൻ പോകുന്ന ജനറേഷനും അതിൽ നിന്നു ഭിന്നമാകില്ല. നല്ലൊരു നേതാവ് എന്നും ജനങ്ങൾക്കു വേണ്ടിയായിരിക്കണം. ജനത്തിന്‍റെ പ്രതിനിധി മാത്രമാണ് താൻ എന്ന ബോധ്യം ആ നേതാവിനും വേണം. അങ്ങനെ ഉള്ള നേതാക്കളാണ് ഇനി ഭാവിയിൽ വരേണ്ടത്” അമല പറയുന്നു.

“കുറച്ചുനാൾ മുമ്പ് മധ്യപ്രദേശിലെ ഒരു ഹിന്ദു പെൺകുട്ടി പള്ളിയിൽ പോയെന്ന് പറഞ്ഞു അവിടത്തെ ജനക്കൂട്ടം ജീവനോടെ കത്തിച്ച സംഭവം ഉണ്ടായി. അതിന്‍റെ വീഡിയോ ഇറക്കി വൈറലും ആക്കി. അപ്പോൾ ഇന്ത്യ മതേതര രാജ്യം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആ സ്റ്റാറ്റസിലേക്ക് എത്തിയെന്ന് പറയാൻ കഴിയില്ല.” അഞ്‌ജു തോമസ് പറയുന്നു. ബിഎസ്സി ബയോ ടെക്നോളജി വിദ്യാർത്ഥിനിയാണ് അഞ്‌ജു.

“ഖാ പഞ്ചായത്തുകൾ ഇല്ലീഗൽ ആണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ടും നോർത്ത് ഇന്ത്യയിൽ പലയിടത്തും അതുണ്ട്. കല്ലെറിഞ്ഞു കൊല്ലാൻ വരെ അവിടെ ഡിസിഷൻ എടുക്കാറുണ്ട്. ഇതൊക്കെ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ ഇപ്പോൾ ചലഞ്ചിംഗ് തന്നെയാണ്.” അഞ്ജു പറയുന്നു.

“ഇലക്ഷനു മുമ്പ് സ്ഥാനാർത്ഥികൾ അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറയാറുണ്ട്. പക്ഷേ അവർ ഭരണത്തിൽ നിന്നിറങ്ങി കഴിഞ്ഞു നോക്കിയാലറിയാം ആ പറഞ്ഞ കാര്യങ്ങൾ ഒന്നും നടപ്പായിട്ടുണ്ടാവില്ല” അഞ്ജു പറയുന്നു.

“രാഷ്ട്രീയം എന്നെ ഒരുപാട് ആകർഷിച്ച രംഗമൊന്നുമല്ല. പക്ഷേ തീർച്ചയായും വലിയൊരു എക്സൈറ്റ്മെന്‍റ് ഉള്ളിലുണ്ട്. അത് കൈവിരലിൽ ആദ്യമായി വോട്ടിംഗ് മഷി അണിഞ്ഞതിന്‍റെയാണ്. മാത്രമല്ല, എനിക്ക് ആ ചിത്രം സോഷ്യൽ മീഡിയയിൽ ഫസ്റ്റ് വോട്ട് എന്ന് പറഞ്ഞു പോസ്‌റ്റ് ചെയ്യാമെന്ന സന്തോഷം ഉണ്ട്. സത്യം പറഞ്ഞാൽ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയേയും രാഷ്ട്രീയ നേതാക്കളേയും കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ല. പക്ഷേ രാജ്യം ഭരിക്കേണ്ടത് ജനങ്ങൾക്കായി നിലകൊള്ളുന്ന ഉശിരുള്ള നേതാവായിരിക്കണം എന്ന മോഹമുണ്ട്” അഞ്ജു നിലപാട് വ്യക്‌തമാക്കുന്നത് ഇങ്ങനെ.

“ഒരു കന്നിവോട്ടർ എന്ന നിലയിൽ ഞാൻ വളരെ എക്സൈറ്റഡ് ആണ്. പ്രത്യേകിച്ചും ആ എക്സൈറ്റ്മെന്‍റ് ഇലക്ഷൻ പ്രോസസിൽ പങ്കുചേരുന്നതിന്‍റെ മാത്രമാണ്” അമല പറയുന്നു.

“തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആ എക്സൈറ്റ്മെന്‍റ് അല്ലാതെ പൊതുവേ രാഷട്രീയത്തോട് അങ്ങനെ താൽപര്യം തോന്നിയിട്ടില്ല. നല്ല നേതാക്കൾ ഭരണതലത്തിൽ വരണം എന്നാണ് ആഗ്രഹം. എന്‍റെ കൂട്ടുകാരും കുടുംബവും സപ്പോർട്ട് ചെയ്യുന്ന പാർട്ടിയെയാണ് ഞാനും സപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ ഇത്രയും ചിന്തിക്കാനുള്ള സാഹചര്യമേ ഉള്ളൂ. വോട്ട് രേഖപ്പെടുത്തി നേതാവിനെ തെരഞ്ഞെടുക്കുന്നത് ആലോചിച്ച് എടുക്കേണ്ട വലിയ തീരുമാനം തന്നെയാണ്. എന്‍റെ പോളിറ്റിക്കൽ വ്യൂസ് ഇനിയും മാറും. അപ്പോൾ കൃത്യമായ കാഴ്ചപ്പാടോടെ, നിലപാടോടെ വോട്ടു ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയുണ്ട്.” അമല ചൂണ്ടിക്കാട്ടുന്നു.

“ആദ്യമായിട്ട് വോട്ട് ചെയ്യുന്ന ആവേശം എല്ലാവർക്കും ഉണ്ടാകുമല്ലോ. ഇലക്ഷൻ പ്രോസസിനെക്കുറിച്ച് പഠിച്ചും, പറഞ്ഞും കേട്ട അറിവേ ഇത്രനാൾ ഉണ്ടായിരുന്നുള്ളൂ. അതിന്‍റെ ഗൗരവവും പ്രാക്ടിക്കലി വരുമ്പോൾ വലിയ എക്സൈറ്റ്മെന്‍റുമുണ്ട്. നീണ്ട ക്യൂവിൽ നിന്ന് സ്വന്തം അധികാരവും അവകാശവും രാജ്യത്തിനു വേണ്ടി ഉപയോഗിക്കാൻ സാധിക്കുക, അർഹിക്കുന്ന ഒരു കാൻഡിഡേറ്റിന് വോട്ട് ചെയ്യുക അത് വളരെ പ്രൗഡ് മൊമെന്‍റല്ലേ! ഒരു പൗരൻ ആയി എന്ന തോന്നൽ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ഒരുപാട് വൈവിദ്ധ്യമുള്ള നാട്, അതിനെ ഭരിക്കുക എന്നത് സിംപിൾ ടാസ്ക് അല്ലല്ലോ.” ബിഎ വിദ്യാർത്ഥിനി അനഘ പറയുന്നു.

“കുറേ നല്ല നേതാക്കൾ ഉണ്ടായിട്ടുണ്ട്, മോശം നേതാക്കളും ഉണ്ടായിട്ടുണ്ടാകാം. പക്ഷേ അതേക്കുറിച്ചൊന്നും കൃത്യമായി വിലയിരുത്തലിന് സാധിച്ചിട്ടില്ല. ഭൂരിപക്ഷം പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. പുതിയ തലമുറ രാഷട്രീയത്തിലേക്ക് കടന്നു വരണം, കൂടുതൽ ഇടപെടുകയും വേണം. എങ്കിലേ രാജ്യത്ത് മാറ്റം ഉണ്ടാകൂ ” അനഘ നയം വ്യക്‌തമാക്കി.

“ഞാൻ ആദ്യമായിട്ടാണ് രാഷ്ട്രീയം സംസാരിക്കുന്നത് തന്നെ. അച്‌ഛനമ്മമാരാണ് മിക്ക കുട്ടികളുടെയും രാഷ്ട്രീയത്തിലെ തുടക്കം. എന്‍റെ വീട്ടിൽ എല്ലാവരും കോൺഗ്രസ്, കോൺഗ്രസ് എന്നു പറഞ്ഞു നടക്കുന്നവരാണ്.” ബിഎ വിദ്യാർത്ഥിനിയായ ജ്യോത്സന പറയുന്നു.

“മുൻപൊക്കെ ഞാൻ വിചാരിച്ചിരുന്നു എന്‍റെ വോട്ടിംഗ് അവരുടെ ചിന്തകൾക്ക് അനുസരിച്ചായിരിക്കണമെന്ന്. ഇപ്പോൾ അങ്ങനെയല്ല, നമുക്ക് എന്താണ് ശരിയെന്ന് തോന്നുന്നത്, അതാണ് ചെയ്യേണ്ടത്. ഏറ്റവും നല്ല പാർട്ടിക്കാണ് വോട്ടു രേഖപ്പെടുത്തേണ്ടത്. കോൺഗ്രസ്, സിപിഎം, ബിജെപിയായാലും നല്ല ഗൈഡ്‍ലൈൻ നൽകുന്ന പാർട്ടി ഏതാണെന്ന തിരിച്ചറിവാണ് വേണ്ടത്. എല്ലാം കേട്ടറിവു മാത്രമേയുള്ളൂ. രാഷ്ട്രീയക്കാർ പറ്റിക്കുന്ന ആൾക്കാരാണ്. നാട്ടുകാരെ പിഴിയുന്നവർ, കള്ളന്മാർ. ഇതൊക്കെയാണ് രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും കുറിച്ച് പൊതുവേ കേൾക്കുന്നത്. ആൾക്കാരെ എല്ലാ രീതിയിലും ഉപയോഗിക്കുന്ന രാഷ്ട്രീയക്കാർ എന്ന പൊതു ചിന്ത തിരുത്താൻ അവർ സ്വയം മാറണം. എനിക്ക് സിവിൽ സർവ്വീസ് ചെയ്യാൻ ആഗ്രഹമുണ്ട്. രാഷ്ട്രീയവുമായി വളരെ അടുത്തു നിൽക്കുന്ന മേഖലയാണത്. ഞാൻ ഒരു ലീഡർ ആയാൽ ഇപ്പോഴത്തെ രാഷ്ട്രീയം ഒരു മാതൃക യാക്കില്ല, എന്നതു തന്നെയാണ് സത്യം.” ജ്യോത്സന കൂട്ടിച്ചേർക്കുന്നു.

രാജ്യത്തോട് കൂറുള്ള നേതാക്കൾ, പൊട്ടൽഷ്യൽ ഉള്ള യുവതലമുറയുടെ രംഗപ്രവേശം പ്രോത്സാഹിപ്പിക്കും. ക്യാമ്പസ് പറയുന്നു, ഇനി യുവതയുടെ കാലം.

और कहानियां पढ़ने के लिए क्लिक करें...