അതിരപ്പിള്ളിയിൽ നിന്ന് കാട്ടിനകത്തേക്കുള്ള ടാർ റോഡിലേക്ക് കടന്നപ്പോഴെ ഫോൺ നോ നെറ്റ് വർക്ക് ഏരിയ കാണിച്ചു തുടങ്ങി. വീഥിയുടെ ഇരുവശവും തിങ്ങി നിറഞ്ഞ പുഴയോരക്കാഴ്ചക്കളുടെ പച്ചപ്പുതപ്പിനുള്ളിൽ മഴയുടെ ഇരുട്ടും കനത്ത നിഴൽ വീഴ്ത്തുന്നു. യാത്രക്കിടെ ഒരു ട്രാൻസ്പോർട്ട് ബസ് സാവകാശം എതിരെ കടന്നു വന്നതൊഴിച്ചാൽ ആളനക്കത്തിന്‍റെ ഒരു ലാഞ്ചന പോലും ആ വഴിയിൽ കാണാൻ കഴിഞ്ഞില്ല. കുറച്ചു മുന്നോട്ടുപോയപ്പോൾ കണ്ട വാഴച്ചാൽ ചെക്ക് പോസ്‌റ്റിൽ ഒന്നോ രണ്ടോ വാഹനങ്ങൾ ഊഴം കാത്തു കിടക്കുന്നുണ്ടായിരുന്നു. വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടവും വിജനമാണ്. ഫോൺ പണിമുടക്കിയതോടെ ആദിവാസി ഊരു നേതാവായ ഗീത താമസിക്കുന്നതെവിടെ എന്ന് ചെക്ക് പോസ്‌റ്റിൽ അന്വേഷിക്കേണ്ടി വന്നു.

വളരെ സൗഹാർദ്ദത്തോടെയുള്ള മറുപടിയും പെരുമാറ്റവും

ചെക്ക് പോസ്റ്റിനു തൊട്ടടുത്തുള്ള ആദിവാസി കോളനിയിലാണ് ഗീത താമസിക്കുന്നത്. പുളിയിലപ്പാറയിലെ അംഗനവാടിയിൽ നിന്ന് കുട്ടികളെ പഠിപ്പിക്കൽ കഴിഞ്ഞ് ഗീത എത്തിയതേയുള്ളൂ. അപ്പോഴേക്കും കനത്ത മഴ പെയ്തു തുടങ്ങി. റോഡരികിലെ ചെറിയ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഞങ്ങൾ മഴ നനയാതെ കയറി ഇരുന്നു. കാടർ സമുദായത്തിന്‍റെ ഊരു മൂപ്പത്തിയാണ് ഈ യുവതി. കേരളത്തിൽ രണ്ടേ രണ്ടു വനിതകൾ മാത്രമാണ് ഊരു മൂപ്പത്തി സ്‌ഥാനം വഹിക്കുന്നത്. ഒരാൾ വയനാട്ടിൽ. ആദിവാസി നേതാവ്, സാമൂഹ്യപ്രവർത്തക, അംഗനവാടി ടീച്ചർ, പരിസ്ഥിതി പ്രവർത്തക എന്നിങ്ങനെ നിരവധി റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ യുവതി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കപ്പെട്ടാൽ കുടിയിറക്കിന്‍റെ ഭീഷണി നേരിടുന്ന 350 ഓളം അംഗങ്ങളുള്ള കാടർ സമുദായത്തിന്‍റെ ഊരുകൂട്ടത്തിന്‍റെ നേതാവായ ഗീത തന്നെയാണ് ആദിവാസി പ്രശ്നങ്ങളിൽ സമരത്തിന് നേതൃത്വം കൊടുക്കുന്നത്.

ഇപ്പോൾ വീണ്ടും കുടിയൊഴിപ്പിക്കൽ ഭീഷണി ഉണ്ടല്ലോ

പറമ്പിക്കുളത്ത് ഡാം നിർമ്മിച്ചപ്പോൾ ഞങ്ങളുടെ പഴയ തലമുറ പെരിങ്ങകുത്തിൽ താമസം തുടങ്ങിയതാണ്. പിന്നീട് അവിടെയും ഡാം വന്നപ്പോൾ ഞങ്ങളെ വാഴച്ചാലിലേക്ക് മാറ്റി. ഇപ്പോഴത്തെ നിർദിഷ്ട അതിരപ്പിള്ളി ഡാം വാഴച്ചാലിലാണ്. അതു വന്നാൽ ഞങ്ങൾ 62 കുടുംബങ്ങൾ വീണ്ടും കുടിയിറക്കപ്പെടും. എന്നാൽ ഇപ്പോൾ വനഅവകാശനിയമം നിലവിലുണ്ട്. ഈ നിയമം അനുസരിച്ച് കാടിന്‍റെ അവകാശികൾ ആദിവാസികൾ ആണ്. ഞങ്ങളുടെ അനുവാദമില്ലാതെ കാട്ടിൽ പ്രവേശിക്കാനോ നിർമ്മാണം നടത്താനോ പാടില്ല. അതിനാൽ ഈ നിയമം അനുസരിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്.

വർഷങ്ങളായി ഇങ്ങനെ ചുറ്റിക്കറങ്ങി ജീവിക്കേണ്ടി വരികയാണ് ഞങ്ങൾക്ക്. സർക്കാർ ഓരോ സ്‌ഥലത്തും ഡാം പണിയാൻ തുടങ്ങുമ്പോൾ കാടരെ മാറ്റും. കാടർ സമുദായം പുഴയുടെ തീരത്താണ് താമസിക്കുക. പുഴയോരക്കാടുകളാണ് അവരുടെ പ്രിയപ്പെട്ട വാസസ്‌ഥാനം. ജീവിത മാർഗ്ഗം പുഴയിലെ മീനും കാട്ടിലെ വിഭവവുമാണ്. പണ്ട് ഈറ്റവെട്ടും മറ്റും ഉണ്ടായിരുന്നു. പലരും പുറം പണിക്ക് പോകുന്നുണ്ട് അങ്ങനെയാണ് ജീവിച്ച് പോകുന്നത്.

എന്തെല്ലാം സാമൂഹ്യ പ്രവർത്തനങ്ങളാണ് ഊരിൽ ചെയ്യുന്നത്?

കാടരുടെ സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളും വനസംരക്ഷണവും എന്‍റെ പ്രവർത്തനമേഖലയാണ്. കാടില്ലെങ്കിൽ ഞങ്ങൾ ഇല്ലല്ലോ. ഈ സമുദായവും വംശനാശ ഭീഷണിയിലാണ്. കാടരുടെ ഇടയിൽ മദ്യപാനശീലം ഉണ്ടായിരുന്നില്ല. അവർ ആകെ കൂടി ഉപയോഗിച്ചിരുന്നത് കറുപ്പാണ്. നാട്ടുകാരുടെ കടന്നു കയറ്റവും അവരുമായുള്ള അടുപ്പവും വന്നതോടെ മദ്യം ഉപയോഗിക്കാൻ തുടങ്ങി. അതോടെ ആദിവാസി കുടിലുകളിൽ സദാ മദ്യത്തിന്‍റെ മണമായി. ഇവിടെ പുരുഷന്മാരും സ്ത്രീകളുമടക്കം ഭൂരിഭാഗം പേരും മദ്യത്തിന് അടിമയാണ്. ഞങ്ങളുടെ സമൂഹത്തിനിടയിൽ രാഷ്ട്രീയമില്ല. കുറ്റം പറയുകയാണെന്ന് കരുതരുത്. രാഷ്ട്രീയക്കാർ വോട്ടിനായി ബന്ധപ്പെട്ടു തുടങ്ങിയതോടെ തുടങ്ങിയ ഒരു മാറ്റമാണ് ഈ മദ്യപാനം. ഓരോ തെരഞ്ഞെടുപ്പ് വേളയിലും എല്ലാ രാഷ്‌ട്രീയക്കാരും ആദിവാസികൾക്ക് മദ്യം കൊടുത്താണ് വോട്ടു ചെയ്യിക്കുന്നത്. ഇപ്പോൾ അവർക്ക് ഈ ശീലം മാറ്റാൻ പറ്റുന്നില്ല. കുട്ടികൾ പോലും മദ്യത്തിനടിമകളായതോടെ ശക്‌തമായി ഇടപെടേണ്ടി വന്നു.

മദ്യത്തിന്‍റെ രസം കിട്ടി കഴിഞ്ഞാൽ കുട്ടികൾ ഭവിഷ്യത്ത് മനസ്സിലാക്കില്ല. പണിക്ക് പോയി കിട്ടുന്ന കാശിന് വീട്ടിലേക്ക് എന്തെങ്കിലും വാങ്ങും. ബാക്കി മുഴുവൻ മദ്യപിക്കാൻ ഉപയോഗിക്കും. പിന്നെ കുടിലുകളിൽ അടിയും വഴക്കുമാണ്. മദ്യത്തിന്‍റെ ഭീഷണി വല്ലാതങ്ങു കനത്തതോടെ കളക്‌ടർക്കു പരാതി കൊടുക്കേണ്ടി വന്നു. പോലീസിന്‍റെയും വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെയും സഹായങ്ങൾ ഉള്ളതു കൊണ്ട് കുറയൊക്കെ പരിഹരിക്കാൻ കഴിഞ്ഞു.

എസ്റ്റി പ്രൊമോട്ടർ ആയിരുന്നപ്പോൾ എനിക്ക് വധഭീഷണി ഉണ്ടായി. അതിരപ്പിള്ളിയിലെ തുരുത്തുകളിൽ വാറ്റ് വ്യാപകമായപ്പോൾ ധൈര്യപൂർവ്വം രംഗത്തിറങ്ങിയപ്പോഴാണ് ഭീഷണി ഉണ്ടായത്. ഇത്രയും അംഗങ്ങളുള്ള ഈ ഊരിൽ 25 ഓളം പേർ മാത്രമാണ് മദ്യപിക്കാത്തത്. മദ്യത്തെ തുരത്താനുള്ള ശ്രമത്തിൽ അവരാണ് പിന്തുണ. മദ്യപിക്കുന്ന സ്ത്രീകളുടെയും സപ്പോർട്ട് ഉണ്ട്. കാരണം അവർക്ക് ഈ ദു:ശീലം ഒഴിവാക്കാൻ ആഗ്രഹമുണ്ട്. ഊര് സഭ കൂടിയാണ് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത്. പ്രശ്നങ്ങൾ പരിധി വിട്ടാൽ വീടുകളിൽ ചെന്ന് സംസാരിക്കുകയോ അവരെ വിളിപ്പിക്കുകയോ ചെയ്യും. കാടർക്ക് മദ്യം പുറത്തു നിന്ന് ആളുകൾ എത്തിച്ചു കൊടുക്കുന്നത് കടബാധ്യത വച്ചിട്ടാണ്. പിന്നീട് ഇവർ ജീവിതകാലം മുഴുവൻ മദ്യത്തിനു വേണ്ടി അടിമപ്പണി ചെയ്യേണ്ടി വരുന്നു.

ഇത്തരം മദ്യപാന പ്രശ്നങ്ങൾ ലൈംഗികാതിക്രമങ്ങൾക്ക് വഴി വയ്ക്കാറുണ്ടോ?

ആദിവാസി ഊരുകളിൽ മദ്യപാനം ഉയർത്തുന്ന പ്രധാന പ്രശനം സാമ്പത്തിക ബാധ്യതയും വീട്ടിലെ വഴക്കുമാണ്. ലൈംഗികാതിക്രമങ്ങളൊന്നും ഞങ്ങളുടെ ഇടയിൽ പതിവില്ല. പുറത്തു നിന്നു വരുന്നവരെ ഊരുകളിലേക്ക് കയറ്റാറുമില്ല. പ്രത്യേകിച്ചും 6 മണിക്കു ശേഷം ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഊരിലുള്ളവർ, “മൂപ്പത്തി, ഞങ്ങൾക്കൊരു പ്രശ്നമുണ്ട്” എന്നു പറഞ്ഞ് വരും.

ഊരുമൂപ്പത്തി സ്‌ഥാനത്തെ കുറിച്ച്?

ഊരു സഭ കൂടിയാണ് എന്നെ തെരഞ്ഞെടുത്തത്. കോളനിയിലെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് മൂപ്പനോ, മൂപ്പത്തിയോ ആയിരിക്കണം എന്നാണ് ഞങ്ങളുടെ രീതി. ഊരു മൂപ്പത്തിയായി തെരഞ്ഞെടുത്ത ശേഷം ഊരിലിരുന്നുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും മദ്യപിക്കലും ബഹളമുണ്ടാക്കലും വളരെ കുറഞ്ഞു. രാത്രി പ്രശ്നം വന്നാൽ ചിലരൊക്കെ ഫോൺ ചെയ്‌ത് പറയും. ഞങ്ങൾ എന്താ ചെയ്യേണ്ടേ എന്നു ചോദിക്കും. ഏതു രാത്രിയിലും അവിടെ എത്തും. മൂപ്പത്തി പറഞ്ഞാൽ പിന്നെ അതിനപ്പുറമൊന്നുമില്ല എന്നാണ് ഊരിലെ നിലപാട്.

അതിരപ്പിള്ളി പദ്ധതിക്കെതിരെ എന്താണ് ഉദ്ദേശിക്കുന്നത്?

ഇതുവരെയും ഈ പദ്ധതി വരുന്നതിനെക്കുറിച്ച് ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കുമെന്നോ, വേറെ സ്‌ഥലം കണ്ടെത്തിതരുമെന്നോ പറഞ്ഞിട്ടില്ല. ഞങ്ങളുടെ ചോദ്യം ഇതാണ്. ആദിവാസികൾ എവിടെ താമസിക്കുന്നോ അവിടെ എന്തുകൊണ്ടാണ് അണകെട്ടുന്നത്. ഈ കാട് നശിച്ചാൽ ഇങ്ങനെ ഒരു കാട് ഉണ്ടാക്കാൻ പറ്റുമോ, ആദിവാസി വിഭാഗങ്ങളെ സൃഷ്ടിക്കാൻ പറ്റുമോ? ആദിവാസികളെ എന്തിനാണ് ഇല്ലാതാക്കുന്നത്?

ഇപ്പോൾ വനാവകാശ നിയമപ്രകാരം ഈ ഭൂമിയുടെ അവകാശികൾ ആദിവാസികൾ ആണെങ്കിൽ ഇവിടെ അണകെട്ടാൻ ഞങ്ങൾ സമ്മതിക്കില്ല. 40000 ഹെക്ടർ വനഭൂമി ആദിവാസികൾക്കായി അളന്നു കൊടുത്തതാണ്. വനം വകുപ്പ് ഉദ്യോഗസ്‌ഥർക്കുപ്പോലും കാടിനകത്ത് കയറാൻ ഞങ്ങളുടെ അനുമതി വേണം. അത്രയ്ക്കും അവകാശമുണ്ട് കാട്ടിൽ ആദിവാസികൾക്ക്. കെഎസ്ഇബിയും സർക്കാരും വിചാരിച്ചാൽ ഈ പദ്ധതി നടപ്പാവില്ല. വനാവകാശ നിയമം ഇവിടെ 9 ഊരുകൾക്ക് ബാധകമാണ്. അവകാശം ലംഘിക്കപ്പെടുന്നതിനെതിരെ എല്ലാവരും ഒത്തൊരുമയോടെ ഈ പ്രശ്നത്തെ നേരിടും. ജീവിക്കാൻ വേണ്ടി ഞങ്ങൾ എല്ലാവരും കാടിനെയാണല്ലോ ആശ്രയിക്കുന്നത്.

കോളനിയിൽ ആരോഗ്യപ്രശ്നം ഉണ്ടോ?

കാടർ പൊതുവേ ആശുപത്രികളെ ആശ്രയിക്കാറില്ല. അസുഖം വന്നാൽ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റിനെയോ പോലീസിനെയോ വിളിച്ച് ആംബുലൻസ് എത്തിക്കും. ഇവിടെ എല്ലാവരും വിളർച്ചരോഗം ബാധിച്ചവർ ആണ്. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നം. തനതു ഭക്ഷണം ഉപേക്ഷിച്ചതു കൊണ്ടാണ്. ആദിവാസികൾ കാട്ടുമരുന്നല്ലാതെ മറ്റൊന്നും കഴിക്കാറില്ല. എന്നാൽ ഇപ്പോൾ കാൻസർ അടക്കം ചില രോഗങ്ങൾ ഈ കുടിലുകളിൽ വന്നെത്തിക്കഴിഞ്ഞു.

കുടുംബം

അമ്മയും ചേച്ചിയും കൂടെയുണ്ട്. അച്‌ഛൻ കരിമ്പയ്യൻ മരിച്ചു പോയി. എനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ല. എന്‍റെ ചേച്ചിമാരുടെ ജീവിതം, എന്‍റെ സമൂഹത്തിലെ ജീവിതം ഇതൊക്കെ കണ്ടപ്പോൾ വിവാഹം വേണ്ടെന്ന് തോന്നി. ചേച്ചിയുടെ ഭർത്താവ് മദ്യപിച്ച് വന്ന് ഉപദ്രവിക്കും. പേടിയാകും അതു കണ്ടാൽ. വേറൊരു ചേച്ചിയുടെ ഭർത്താവ് മരിച്ചു. അവരുടെയും കുട്ടികളുടെയും ഉത്തരവാദിത്തം എനിക്ക് ഏറ്റെടുക്കേണ്ടി വന്നു.

ഞാൻ എവിടെയും ഒറ്റയ്ക്കു പോകും. ഡൽഹിയിൽ വനാവകാശനിയമ ക്ലാസിന് പോയിട്ടുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും സ്‌ഥിരമെന്നോണം പോകേണ്ടി വരും. കേസിന്‍റെ ആവശ്യങ്ങൾക്ക്. അതിരപ്പിള്ളിക്കെതിരെ 18-ാം വയസ്സിലാണ് ആദ്യമായി കേസു കൊടുത്തത്. പിന്നീട് 17 വർഷമായി ഞാൻ ഇതിനു വേണ്ടി പ്രവർത്തിക്കുന്നു. അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി ഒരു സംഘടന നടത്തിയ പഠനം തന്നെ തെറ്റാണ്. എന്തിനാണ് ആദിവാസികളെ ഇങ്ങനെ പറ്റിക്കുന്നത്. ഞാൻ ആ റിപ്പോർട്ട് മലയാളത്തിൽ വായിച്ചു മനസ്സിലാക്കി. എന്‍റെ സമൂഹത്തിനു വേണ്ടി എന്തായാലും രംഗത്തിറങ്ങും എന്ന് തോന്നിയത് അത് വായിച്ചപ്പോഴാണ്. അതിനായി ആദിവാസി ചരിത്രം പഠിച്ചു. അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി തെറ്റായ റിപ്പോർട്ട് കൊടുത്തുവെന്ന് കേസ് കൊടുത്തു. പദ്ധതി പ്രദേശത്ത് ആൾതാമസം ഇല്ല, ഹോസ്‌റ്റൽ ഇല്ല എന്നൊക്കെ ആണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഇപ്പോൾ വീണ്ടും പദ്ധതി നടപ്പാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട് എന്ന് അറിയുന്നു..

और कहानियां पढ़ने के लिए क्लिक करें...