ഒരു മൊബൈൽ ഫോണിലെന്ത് എന്ന് വെറുതെ ചോദിക്കാവുന്ന കാലമല്ല ഇത്. ഉറ്റചങ്ങാതി ആരെന്ന് ചോദിച്ചാൽ ഇക്കാലത്ത് എന്‍റെ സ്മാർട്ട് ഫോൺ എന്ന് മറുപടി പറയുന്നവരാണ് ഏറെയും. ആ ഉറ്റചങ്ങാതിക്കറിയാവുന്ന രഹസ്യങ്ങൾ ജീവിത പങ്കാളിക്കു പോലും അറിയില്ല എന്നതാണ് വാസ്തവം. ഈ വേളയിൽ പങ്കാളിയുടെ മൊബൈൽ ഫോണിൽ എന്താണെന്ന് ആലോചിച്ച് തല പുകയ്ക്കേണ്ടതുണ്ടോ?

ബാംഗ്ലൂരിൽ സോഫ്റ്റ്‍വെയർ ഉദ്യോഗസ്‌ഥയായ സുനിതാ സിംഗ് തന്‍റെ ഭർത്താവിന്‍റെ വിരലുകൾ കറിക്കത്തി കൊണ്ട് മുറിച്ചു. സ്വന്തം ഫോൺ ഭർത്താവ് പരിശോധിക്കുന്നതിൽ അരിശം മൂത്തുണ്ടായ പെട്ടെന്നുള്ള പ്രകോപനം കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഇത്തരം വാർത്തകൾ നമ്മുടെ നാട്ടിൽ അപൂർവ്വമാണെങ്കിലും ഇങ്ങനെ പലതും നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.

“മനസ്സും ജീവിതവും ഗാഡ്ജറ്റുകൾ നിയന്ത്രിക്കാൻ തുടങ്ങിയ ഇക്കാലത്ത് ഡിജിറ്റൽ അതിർവരമ്പുകൾ എവിടെ വരയ്ക്കണമെന്ന് പറയാൻ കഴിയാത്ത  അവസ്‌ഥയുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സൗകര്യവും സുഖവും 24×7 അനുഭവിക്കുമ്പോൾ തന്നെ അവ ഉണ്ടാക്കുന്ന സ്വാധീനവും ഇടപെടലുകളും ബന്ധങ്ങളെ ദോഷമായും ബാധിക്കാറുണ്ട്. സ്വന്തം പങ്കാളിയുടെ ജീവിതത്തെ കുറിച്ചുള്ള താൻ അറിയാത്ത പലകാര്യങ്ങളും അറിയാൻ കൈപ്പാടകലെ ഇരിക്കുന്ന മൊബൈൽ ഫോൺ മാത്രം മതിയാകുമെന്ന ചിന്തയിൽ ഒളിച്ചു നോട്ടത്തിനും സ്നൂപ്പിങ്ങിനും ശ്രമിക്കാറുണ്ട്. ഇത് ചിലപ്പോൾ മനപൂർവ്വമോ, അല്ലാതെയോ തോന്നുന്ന ഒരു പ്രലോഭനമാകാം. പങ്കാളിയായാലും അയാളുടെ, അവളുടെ ഫോൺ, ഇമെയിൽ തുടങ്ങിയ കാര്യങ്ങളിലേക്ക് ഒളിച്ചുകയറുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ?” കൊച്ചിയിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ രമേഷ് കുറുപ്പ് ചോദിക്കുന്നു.

സ്വകാര്യതയ്‌ക്ക് നിയമപരമായ അംഗീകാരം ഇല്ലാത്ത ഇന്ത്യയിൽ ഇങ്ങനെ സ്നൂപ്പിങ്ങ് ചെയ്‌ത് കിട്ടുന്ന തെളിവുകൾ വിവാഹമോചനക്കേസുകളിൽ ഹാജരാക്കാറുണ്ട്. അതേസമയം സ്വകാര്യതയ്ക്ക് നിയമപരമായ അവകാശമുള്ള അമേരിക്കയിലും ബ്രിട്ടനിലും നേരെ മറിച്ചാണ് അവസ്‌ഥ. മറ്റൊരാളുടെ ഫോൺ, മെയിൽ തുടങ്ങിയ തികച്ചും സ്വകാര്യമായ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് മറ്റൊരു കുറ്റമാണ്. അനുവാദമില്ലാതെ രേഖകൾ എടുത്തു എന്ന് തിരിച്ചൊരു പരാതി വന്നാൽ, വാദി പ്രതിയാവും.

“പങ്കാളിയുടെ സ്വകാര്യ ഇമെയിൽ, സോഷ്യൽ നെറ്റ്‍വർക്കിംഗ് അക്കൗണ്ട്, മെസേജ്, കോൾ ലിസ്റ്റ് ഇതൊക്കെ ഹാക്ക് ചെയ്യുന്നതും ഒളിച്ചു വിവരം ശേഖരിക്കുന്നതും പങ്കാളി ഉപയോഗിക്കുന്ന കാറിൽ ജിപിഎസ് അവരറിയാതെ ഘടിപ്പിക്കുന്നതും, വീട്ടിൽ ഒളിക്യാമറ വയ്‌ക്കുന്നതും എല്ലാം നിയമവിരുദ്ധമാണ്. ഇതും സ്വകാര്യതയ്‌ക്ക് എതിരെയും ആശയവിനിമയത്തിനുള്ള സ്വാതന്ത്യ്രത്തിൻ മേലുള്ള കടന്നു കയറ്റമാണ്.

“സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് ഇപ്പോൾ പ്രധാനപ്പെട്ട ഒരു കാര്യമായി മാറിയിരിക്കുകയാണ്. എല്ലാം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരാളുടെ സ്വകാര്യ ഫയലുകൾ, രേഖകൾ, ഫോട്ടോ തുങ്ങിയവയൊക്കെ അനധികൃതമായി ആക്സസ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തിൽ ഭാര്യാഭർതൃ ബന്ധം ആണെങ്കിൽ കൂടി വ്യക്‌തിപരമായ അവകാശം മാറുന്നില്ല. പക്ഷേ നമ്മുടെ നാട്ടിൽ സ്വകാര്യതയ്‌ക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടില്ല.” അഭിഭാഷകനും മാധ്യമപ്രവർത്തകനുമായ കെവിഎസ് ഹരിദാസ് പറയുന്നു.

പങ്കാളികൾക്കിടയിൽ സ്വന്തമായ ഒരു സ്പേസ് അതെന്തായാലും വേണം. അങ്ങനെ ഇടം കൊടുക്കുന്നതാണ് ആരോഗ്യകരമായ വിശ്വാസ്യതയുള്ള ബന്ധത്തിന്‍റെ അടിസ്‌ഥാനം.

“പങ്കാളിയുടെ ഫോണിലെന്താണെന്നറിയാനുള്ള ആകാംക്ഷ, ബന്ധത്തെ ഒരു തരത്തിലും സഹായിക്കില്ല. ഒരു പ്രാവശ്യം അങ്ങനെ എന്തെങ്കിലും കണ്ട് കഴിഞ്ഞാൽ കൂടെക്കൂടെ പരിശോധിക്കാനുള്ള പ്രവണത ഉണ്ടാകും. പങ്കാളിയെ, ബഹുമാനിക്കുന്നുണ്ടെങ്കിൽ അവരുടെ സ്വാതന്ത്യ്രവും സ്വകാര്യതയും കൂടി ബഹുമാനിക്കണം. അവരുടെ പേഴ്സണൽ സ്പേസ് മുഴുവൻ കയ്യടക്കേണ്ട ആളല്ല ശരിയായ പങ്കാളി. പിന്നെ ഇതൊക്കെ സാന്ദർഭികമായ കാര്യങ്ങൾ മാത്രമാണ്.” സ്വമൂഹ്യപ്രവർത്തകയും സൈക്കോളജിസ്റ്റുമായ ഡോ. ഗീത ജേക്കബ് പറയുന്നു.

“ഭാര്യയും ഭർത്താവും മൊബൈൽ പരസ്‌പരം കാണിക്കുന്നതും അനുവാദം ചോദിക്കാതെ ഫോൺ എടുത്തു നോക്കുന്നതുമൊക്കെ സാധാരണ കാര്യമാണ്. അതുപോലെ ഒളിച്ചു വയ്‌ക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒളിച്ചുവയ്‌ക്കപ്പെടാറുണ്ട്. തെറ്റു ചെയ്യുന്നതു കൊണ്ടാണ് പ്രൈവസി വേണം എന്നു തോന്നുന്നത്. തുറന്നു പറയുമ്പോൾ ഫോണിൽ എന്താണെന്ന് നോക്കാനുള്ള ആകാംക്ഷ ഉണ്ടാവില്ല.” ഒമാനിൽ ജോലി ചെയ്യുന്ന സാജൻ പോൾ പറയുന്നു.

“പങ്കാളിയുടെ ഫോൺ ചെക്ക് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. എനിക്ക് വരുന്ന ഫോട്ടോസ്, വീഡിയോ മെസേജസ് വായിച്ചു കഴിഞ്ഞാൽ ഡിലീറ്റ് ചെയ്യും. എനിക്ക് എന്‍റെ ഫോൺ വൃത്തിയായിരിക്കുന്നതാണ് ഇഷ്ടം.” കൊച്ചിയിൽ യുവ വ്യവസായിയായ യൂജിൻ പോൾ പറയുന്നതിങ്ങനെ.

“ഫോൺ അനുവാദമില്ലാതെ നോക്കരുത് എന്നാണ് എന്‍റെയും അഭിപ്രായം. എന്നാൽ എന്‍റെ കാര്യത്തിൽ ഞാൻ എന്‍റെ ഭർത്താവിനും മകനും, ഫോൺ യൂസ് ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ട്, തിരിച്ചും.” ആലുവ സ്വദേശിയായ മീനു വിൻസെന്‍റിന്‍റെ അഭിപ്രായം ഇതാണ്.

സുതാര്യത ആണ് ബന്ധത്തിന്‍റെ ഉറപ്പിന്‍റെ അടിസ്‌ഥാനം. അത് നിലനിർത്താനുള്ള കാര്യങ്ങൾ വേണം. ഒരാളുടെ ഫോൺ ചെക്ക് ചെയ്ത് കൊണ്ട് നല്ലതൊന്നും കിട്ടില്ല. ഒരു സാധാരണ മെസേജ് പോലും തെറ്റായി വായിക്കപ്പെടാം. അതൊക്കെ പിന്നീട് പ്രശ്നമുണ്ടാക്കാം. ഒരാൾക്ക് മറ്റേയാളുടെ ഫോൺ വേണമെന്നു തോന്നിയാൽ ചോദിച്ചു വാങ്ങാം.

ബന്ധത്തിൽ വേണ്ടത്ര ഇന്‍റിമസി ആണ് പ്രധാനം. എങ്കിലും ഇൻഡിവിജ്വൽ ഐഡന്‍റിറ്റി സൃഷ്ടിക്കുന്നതിൽ യാതൊരു തെറ്റുമില്ല. പാസ്‍വേഡുകളും മൊബൈൽ ഡാറ്റയും പരസ്‌പരം ഷെയർ ചെയ്യുന്നത് മാത്രമാണ് സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റേയും അളവുകോൽ എന്ന് വ്യാഖ്യാനിക്കുന്നതു തന്നെ മണ്ടത്തരമല്ലേ.

और कहानियां पढ़ने के लिए क्लिक करें...