അത്താഴം കഴിഞ്ഞ് കിഴക്കെ മുറ്റത്ത് തെക്കുവടക്കായുള്ള പതിവ് നടത്തത്തിന്‍റെ ഇടയിലായിരുന്നു റിട്ടയേർഡ് ബാങ്ക് ജീവനക്കാരനും കവിയുമായ ദേവകുമാറിന് വാർഡ് മെമ്പറുടെ ഫോൺ വന്നത്.
“ദേവേട്ടാ ഞാൻ വാർഡ് മെമ്പറാണ്. നാളെ നമ്മുടെ മാങ്കോട്ടുകോണം ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് മൂന്ന് മണിയ്ക്ക് നമ്മുടെ വാർഡിന്‍റെ ഒരു സഭ കൂടുന്നുണ്ട്. പ്രവർത്തന വിലയിരുത്തലിന് ശേഷം നാട്ടിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിയ്ക്കുന്ന ചടങ്ങുകൂടെയുണ്ട്. ഈ വർഷത്തെ മികച്ച കവിതാ സമാഹാരത്തിന് മൂന്നാം സമ്മാനാർഹനായ ചേട്ടനെ ആദരിക്കുവാനുദ്ദേശിക്കുന്നു. ചേട്ടൻ സകുടുംബം നിർബ്ബന്ധമായും വരണം.”
അങ്ങോട്ടൊന്നും ചോദിക്കാൻ ഇടം തരാതെ ആ മിടുക്കിക്കുട്ടി എല്ലാം ഒറ്റശ്വാസത്തിൽ പൂർത്തിയാക്കി. സമ്മതമറിയിച്ചതോടെ നാളെ അവിടെ കാണാമെന്നും ഈയിടെ നേടിയ പുരസ്കാരങ്ങളുടെയെല്ലാം ഒരു സംക്ഷിപ്തം വാട്സ്ആപ്പിലൂടെ അയച്ചു കൊടുക്കണമെന്നും അഭ്യർത്ഥിച്ചിട്ട് ഇങ്ങോട്ട് നന്ദി പറഞ്ഞു കൊണ്ട് മെമ്പർ ഫോൺ കാൾ അവസാനിപ്പിച്ചു.
നാലുവർഷങ്ങൾക്കു മുന്നെ വനിതാ വാർഡ് ആയി നിശ്ചയിക്കപ്പെട്ട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടിയിട്ട് ആദ്യ പര്യടനത്തിനിടയിൽ പ്രവർത്തകർക്കൊപ്പം എല്ലാ വീടുകളിലും കയറി ആദ്യമായി പരിചയപ്പെടുന്ന ദിവസം തന്‍റെ വീട്ടിലും വന്ന് തനിക്ക് ഒരു പഴയകാല പ്രവർത്തകൻ എന്ന ബഹുമാനം തന്ന് അനുഗ്രഹിക്കണമെന്ന് പറഞ്ഞ് തന്‍റെ കാൽ തൊട്ടു വണങ്ങിയ സംഭവം പെട്ടെന്ന് ദേവൻ മനസ്സിലൂടെ കടന്നുപോയി. ഇലക്ഷനിൽ മത്സരിച്ച് ജയിച്ച് നവാഗതയായിട്ട് കൂടി ഒട്ടും തെറ്റില്ലാത്ത രീതിയിൽ തന്നെ വാർഡിലെ റോഡിന്‍റെയും കുടിവെള്ളത്തിന്‍റെയും കാര്യങ്ങളിലും മറ്റ് സർക്കാർ പദ്ധതികൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവച്ച മെമ്പറെ ഒന്ന് അനുമോദിക്കാൻ കൂടി ഒരവസരമായല്ലോ എന്ന് ആലോചിച്ച് ദേവന് ഏറെ സന്തോഷവും ഒരു ആദരവ് ഏറ്റുവാങ്ങുന്നതിൽ അഭിമാനവും തോന്നി.
അത്താഴത്തിന് ശേഷമുള്ള അടുക്കള ജോലികളെല്ലാം പൂർത്തിയാക്കി ഭാര്യയും മകളും കൊച്ചുമോനും കൂടി പതിവ് വീട്ടു സഭയ്ക്ക് തയ്യാറെടുത്ത് സിറ്റൗട്ടിൽ സ്‌ഥലം പിടിച്ചു. മരുമകൻ ജോലി അൽപം ദൂരെ ആയതിനാൽ ഇപ്പോൾ കുറെ നാളായിട്ട് ആഴ്ചയിൽ വന്ന് പോകുകയാണ്.
“ആരായിരുന്നു വിളിച്ചത്? കോളേജിലെ പഴയ ചങ്ങാതിക്കൂട്ടം ഒത്തുകൂടാനുള്ള വല്ല പ്ലാനുമുണ്ടോ? പിന്നെ കൂടുന്നതൊക്കെ കൊള്ളാം. ബോധം ഒട്ടും കുറയാതെ തന്നെ ഇങ്ങെത്തിയേക്കണം എന്‍റെ സ്വഭാവം മാറ്റരുത്…”
അവൾ ലക്ഷ്മണരേഖ വരച്ചു കഴിഞ്ഞു. ഞാൻ കാര്യമെല്ലാം ചുരുക്കിപ്പറഞ്ഞതും എന്നാൽ പിന്നെ നമുക്ക് ഒരുമിച്ച് പോയാലോ എന്നായി രണ്ടാം ക്ലാസിലായ കൊച്ചുമോന്‍റെ കൂട്ടിച്ചേർക്കൽ. താൻ അവിടെ തന്നെയാണോ പോകുന്നതെന്ന് അറിയുവാനുള്ള ഒരു അവസരമാണല്ലോ ഇത് എന്ന് കരുതിയാകും ശ്രീമതിയും അതിനെ പിന്താങ്ങി. അപ്പോഴാണ് മകൾ ഇടപെട്ടത്. “അച്ഛാ ശർമ്മ സാർ നല്ല സുഖമില്ലാതെ കിടപ്പിലാണെന്ന് കേട്ടു. പുറത്തോട്ടൊന്നും തീരെ യാത്രയില്ലന്നാണ് അറിഞ്ഞത്.” മുറ്റത്ത് ഉലാത്തിയ ദേവന്‍റെ പാദങ്ങൾ ആരോ പിടിച്ചു വച്ചതു പോലെ നിശ്ചലമായി. അയാൾ നടപ്പ് നിറുത്തി സിറ്റൗട്ടിൽ നിന്ന് ഒരു ചൂരൽ കസേര എടുത്ത് മുറ്റത്തെ പ്രിയ മാവിന്‍റെ ചുവട്ടിലിട്ട് മെല്ലെ അതിലിരുന്നു. ദേവന്‍റെ ഓർമ്മകൾ കോളേജിലെ തന്‍റെ ബിഎ മലയാളം അദ്ധ്യാപകനായിരുന്ന ശർമ്മ സാറിന്‍റെ അടുക്കലേക്ക് ഇളം കാറ്റിലെന്നവണ്ണം ഒഴുകിയെത്തി.
ബിരുദ പഠന സമയത്താണ് തന്‍റെ ചില കവിതകൾ കോളേജ് മാഗസിനിലൂടെ ആദ്യമായി പ്രകാശിതമായത്. അന്ന് ദേവൻ എന്ന തൂലികാ നാമം വച്ചിട്ടായിരുന്നു അച്ചടിച്ചു വന്നത്. ശർമ്മ സർ അത് കണ്ട് ആരാണ് ഈ ദേവൻ എന്ന് ചിലരോടൊക്കെ അന്വേഷിച്ച് തന്നെ ടീച്ചേഴ്സ് റൂമിലേയ്ക്ക് വിളിപ്പിച്ചു. “ദേവകുമാർ എന്ന ഒരു കവി എന്‍റെ ക്ലാസിലുണ്ട് എന്ന് ഞാനറിഞ്ഞത് ഈ മാഗസിൻ കാരണമാണെടോ. ഈ കവിതയുടെ വിഷയം ലോകമുണ്ടായ കാലം മുതലുള്ള പ്രണയം എന്ന പഴയ വിഷയം തന്നെയായിട്ടും താൻ അത് ഒരു പുതുമ കലർന്ന വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു എന്നിടത്താണ് തന്‍റെ മിടുക്ക്. ദേവനിൽ ഒരു നല്ല കവിയെയും തന്‍റെ ഒരു കയ്യൊപ്പും ഇതിലൂടെ എനിക്ക് കാണാം. എഴുത്ത് നിർത്തരുത് എന്ന് മാത്രമല്ല ഇതുപോലെ പുതിയ രീതികൾ പരീക്ഷിക്കുകയും വേണം.”
അന്നത്തെ ആ അനുമോദനവും ധൈര്യപ്പെടുത്തലും തന്‍റെ ചെവിയിൽ ഇപ്പോൾ വീണ്ടുമൊരിക്കൽ കൂടി കേൾക്കുന്നപോലെ തോന്നി ദേവന്. അയാൾ കൊച്ചുമോനെക്കൊണ്ട് ടീപോയിൽ നിന്ന് ഫോൺ എടുപ്പിച്ച് ശർമ്മ സാറിന്‍റെ നമ്പർ ഡയൽ ചെയ്തു. രണ്ടാമത്തെ റിംഗിൽ തന്നെ ഫോൺ കണക്‌ട് ആയി.
“ശർമ്മ സർ ഞാൻ ദേവനാണ്.”
“ഹലോ അങ്കിൾ, അച്ഛൻ ഈയിടെയായി നേരത്തെ ആഹാരവും മരുന്നും കഴിച്ച് കിടക്കും. മരുന്നിന് ചെറിയ സെഡേഷൻ ഉള്ളതിനാൽ ഇപ്പോൾ ഉറങ്ങിത്തുടങ്ങി. ഞാൻ മകനാണ്.”
ദേവൻ നാളെ നടക്കുവാൻ പോകുന്ന വാർഡ് സഭയിലെ ആദരിക്കൽ ചടങ്ങിന്‍റെ കാര്യം ചുരുക്കിപ്പറഞ്ഞിട്ട് നാളെ രാവിലെ നേരിട്ട് വിളിച്ച് കൊള്ളാമെന്നും പറഞ്ഞ് ഡിസ്‌കണക്ട് ആക്കി.
മകര മഞ്ഞ് കൊണ്ട് ഇനി പനിയൊന്നും വരുത്താതെ അകത്ത് ഇരുന്നിട്ട് മതി ബാക്കിയെല്ലാം എന്ന് ഭാര്യയുടെ താക്കീതു കൂടെയായപ്പോൾ എല്ലാവരും എഴുന്നേറ്റു. എഴുത്തുമുറിയിൽ ഇരുന്ന് നാളത്തെ ചടങ്ങിൽ മറുമൊഴിയായി എന്തു പറയണം എന്നാലോചിക്കുമ്പോഴും ശർമ്മ സർ തന്‍റെ മനസ്സിൽ അപ്പോഴും നിറഞ്ഞു തന്നെ നിൽക്കുകയാണ് എന്ന് അയാളറിഞ്ഞു.
ബിരുദമെല്ലാം കഴിഞ്ഞ് പിന്നെ ജോലിക്കായിട്ടുള്ള പാച്ചിലിൽ എഴുത്തിന്‍റെ വഴിയിൽ അൽപം വേഗത കുറഞ്ഞുവെങ്കിലും ബാങ്കിന്‍റെ പൂനെ ബ്രാഞ്ചിൽ ജോലിയിൽ കയറിയപ്പോഴാണ് കവിതയുടെ വഴിയോരങ്ങളിൽ സുഗന്ധ പുഷ്പങ്ങൾ വിടർന്നു തുടങ്ങിയത്. ഫോൺ വ്യാപകമല്ലാതിരുന്ന ആ കാലത്ത് കത്തിലൂടെ ശർമ്മ സാറുമായി ഇടക്ക് ബന്ധപ്പെട്ടിരുന്നതിൽ നിന്നാണ് അതുവരെ എഴുതിയ പലതും നാട്ടിലെ വാരികയിലും മാസികയിലുമൊക്കെ ഇടയ്ക്ക് അച്ചടിച്ച് വന്നത്.
പ്രസിദ്ധീകരണത്തിനായി അയയ്ക്കുമ്പോൾ ചെയ്യേണ്ടതായ ഓരോ കാര്യങ്ങളും പാലിക്കേണ്ടതായ സാഹിത്യ രംഗത്തെ മര്യാദകളും തത്വദീക്ഷകളും എല്ലാം ക്ലാസിലിരിക്കുന്ന ഒരു കൊച്ചുകുട്ടിയോടെന്ന പോലെ സർ എഴുത്തിലൂടെ പറഞ്ഞ് തന്ന് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നത് കൊണ്ടാകാം പ്രശസ്‌തരായ പല എഴുത്തുകാരുമായും പ്രസാധകരുമായും ഒരു ആത്മബന്ധം പുലർത്തുവാൻ തനിക്ക് എളുപ്പം സാധിച്ചത് എന്ന് ദേവൻ ഓർത്തു.
ശർമ്മ സർ റിട്ടയർ ചെയ്ത് സ്വസ്ഥമായപ്പോഴാണ് തനിക്ക് നാട്ടിലേക്ക് മാറ്റം കിട്ടിയതും സാറിന്‍റെ നിർദ്ദേശപ്രകാരം അതുവരെ എഴുതിയ എൺപതോളം കവിതകൾ എല്ലാം ചേർത്ത് ഒരു സമാഹാരമായി പുറത്തിറക്കുവാനും സാധിച്ചത്. സാറിനെക്കൊണ്ട് തന്നെ അവതാരികയും എഴുതിച്ച് അത് പുറത്തിറങ്ങിയപ്പോൾ സദസ്സിൽ വച്ച് സാർ കെട്ടിപ്പുണർന്നത് ഇപ്പോഴെന്നതു പോലെ ദേവന് തോന്നി.
വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തന്‍റെ റിട്ടയർമെന്‍റിന് ശേഷം ഇറങ്ങിയ രണ്ടാമത്തെ കവിതാ സമാഹാരമാണ് കഴിഞ്ഞ മൂന്ന് വർഷം സംസ്‌ഥാനത്ത് പ്രസിദ്ധീകരിച്ചവയിൽ വച്ച് ഏറ്റവും മികച്ചതിനുള്ള മൂന്നാം സമ്മാനാർഹമായത് എന്നറിഞ്ഞ് ശർമ്മ സർ തന്നെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്‍റെ സംസാരത്തിലുള്ള വയ്യായ്കയും കിതപ്പുമെല്ലാം താൻ തിരിച്ചറിഞ്ഞുരുന്നതാണ് എന്ന് ദേവൻ കസേരയിൽ ചാഞ്ഞ് കിടന്നുകൊണ്ട് ഓർത്തു.
അങ്ങനെ കിടന്ന് എപ്പോഴാണ് ഉറങ്ങിയത് എന്ന് ദേവന് ഓർമ്മയില്ല. രാവിലെ മോൾ ചായ കൊണ്ടുവന്നപ്പോൾ ശർമ്മ സാറിനെ വിളിക്കുവാൻ അവൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു. സർ എഴുന്നേറ്റ് ഒന്ന് ഫ്രെഷ് ആയി വരാൻ സമയമെടുക്കുമെന്നതിനാൽ ഒമ്പതുമണിയോടെ വിളിച്ചു കാര്യം പറയാമെന്ന് കരുതി തന്‍റെ ചായ മെല്ലെ ആസ്വദിക്കുമ്പോഴാണ് ശർമ്മ സർ തന്നെ ഇങ്ങോട്ട് വിളിച്ചത്. സംസാരിച്ചത് പക്ഷെ ഇന്നലത്തെപ്പോലെ മകൻ തന്നെയായിരുന്നു.
“അങ്കിൾ അച്ഛൻ ഇന്നലെ രാത്രി ഒരു പത്ത് മണിയോടെ വെള്ളം വേണമെന്ന് പറഞ്ഞ് എഴുന്നേറ്റിരുന്നു. ഞാൻ അങ്കിൾ വിളിച്ച കാര്യവും ഇന്നത്തെ ചടങ്ങുമെല്ലാം പറഞ്ഞു. അതു കേട്ടപ്പോൾ മുഖത്ത് വല്ലാത്ത ഒരു സന്തോഷം വന്നിട്ട് തല മെല്ലെ മുന്നോട്ടും പുറകോട്ടും രണ്ടുവട്ടം ആട്ടി. കണ്ണുകൾ അടച്ച് എല്ലാം ഭംഗിയാകുമെന്ന് പറഞ്ഞിട്ട് അൽപം വെള്ളം കുടിച്ച് വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. പക്ഷെ രാത്രി എപ്പോഴോ അച്ഛന്‍റെ ആത്മാവ് നമ്മളെയെല്ലാം വിട്ടുപോയി അങ്കിൾ. രാവിലെ അമ്മ വിളിച്ചുണർത്താൻ നോക്കിയപ്പോഴാണ് ഞങ്ങൾ അറിയുന്നത്.”
ഒരു നിമിഷം ഇടറിപ്പോയ തൊണ്ട കാരണം ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു. “സ്വസ്ഥവും സമാധാനപൂർണ്ണവുമായ ഒരു വേർപാട് ഈശ്വരാനുഗ്രഹത്താൽ ലഭിച്ചു. അച്‌ഛൻ വിട പറയുന്നതിന് മുന്നെ അവസാനമായി കേട്ടത് അങ്കിളിന്‍റെ ഇന്നത്തെ ആദരിക്കൽ ചടങ്ങിന്‍റെ കാര്യങ്ങളായിരുന്നു. ശാന്തികവാടത്തിൽ വച്ച് മൂന്ന് മണിയ്ക്കാണ് സംസ്‌കാരം അങ്കിൾ.
നേരമേറെക്കഴിഞ്ഞ് ഒഴിഞ്ഞ ചായക്കപ്പ് എടുക്കാനായി മോൾ വന്നു നോക്കുമ്പോൾ അൽപം മാത്രം കുടിച്ച ചായയുടെ ബാക്കി മുന്നിലിരിക്കുന്നതോ ഡിസ്കണക്ട് ആയ ഫോൺ ചെവിയോട് ചേർത്തു തന്നെ വച്ചിരിയ്ക്കുന്നതോ മകൾ വന്നതോ ഒന്നും അറിയാതെ തന്‍റെ മനസ്സിൽ കവിതയുടെ ഒരു ആരാമം നട്ടു നനച്ച് വളർത്തിയെടുത്ത് അതിൽ വർണ്ണ പുഷ്പങ്ങളെക്കൊണ്ട് കാവ്യ വസന്തം വിരിയിച്ച വനമാലിയുടെ ഓർമ്മകളിലായിരുന്നു അയാളപ്പോഴും.





