പരിപ്പ് കറി തയ്യാറാക്കുമ്പോഴും എന്‍റെ ശ്രദ്ധ വാച്ചിൽ തന്നെ ആയിരുന്നു. ഇനി ചപ്പാത്തി ചുടണമല്ലോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. പണ്ട് ജതിൻ സ്‌കൂളിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ഞാൻ ചപ്പാത്തി ഉണ്ടാക്കും. പിന്നെ ഞങ്ങളും മക്കളും ഒരു മിച്ച് ഉച്ചഭക്ഷണം കഴിക്കുമായിരുന്നു. വീട്ടിൽ പായസം ഉണ്ടാക്കുമ്പോഴെല്ലാം അവൻ സന്തോഷത്തോടെ നൃത്തം ചെയ്യുമായിരുന്നു. ബാൽക്കണിയിൽ നിന്നുകൊണ്ട് അവൻ കൂട്ടുകാരോട് വിളിച്ചു പറയും.
“ഇന്ന് അമ്മ പായസം ഉണ്ടാക്കിയല്ലോ.”
വഴിയേ പോകുന്നവരും അവൻ പറഞ്ഞത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ആരെയും ഗൗനിക്കാതെ വീട്ടിൽ പായസം തയ്യാറാക്കിയതിൽ എന്‍റെ കുട്ടി സന്തോഷിച്ചു. ആഴ്ചയിൽ എല്ലാ ദിവസവും പരിപ്പുകറിയും ചപ്പാത്തിയും മാത്രം ഉണ്ടാക്കുമ്പോൾ ഇടയ്ക്ക് പായസം കിട്ടിയാൽ സന്തോഷിക്കാൻ അതിലും വലിയ കാരണമൊന്നും ആവശ്യമില്ല. അത്തരം കുഞ്ഞു സന്തോഷങ്ങൾ ആഘോഷമാക്കാൻ ജതിനിൽ നിന്നാണ് ഞാൻ പഠിച്ചത്.
ഇപ്പോൾ അവൻ വർഷത്തിൽ ഒരിക്കൽ മാത്രം വരും. അതും ഒരാഴ്ചത്തേക്ക് ഈ സമയത്ത് അവനെ കണ്ടിട്ട് എന്‍റെ കണ്ണുകളോ ഹൃദയമോ സന്തോഷം കൊണ്ട് നിറയുന്നില്ല. അവന്‍റെ കൂടെ ചെല്ലാൻ അവൻ എത്ര പറയുന്നു? ഞാൻ പോകാൻ ഒരുക്കമാണ്. പക്ഷേ നരേന്ദ്രൻ തയ്യാറല്ല. സ്വന്തം വീട്ടിൽ കിട്ടുന്ന സമാധാനം മറ്റൊരിടത്തും കിട്ടില്ലെന്ന് അദ്ദേഹം പറയാറുണ്ട്. മകന്‍റെ വീട് സ്വന്തം വീടല്ലേ എന്ന് ഇവരോട് ചോദിക്കണം എന്ന് കരുതും. എന്നാൽ ഒരുതരത്തിലുള്ള മാറ്റവും അംഗീകരിക്കാൻ നരേന്ദ്രൻ തയ്യാറല്ല. ഭക്ഷണം തയ്യാറായി. നല്ല മണം! ഷീബയ്ക്ക് ഞാൻ തയ്യാറാക്കുന്ന പരിപ്പ് വളരെ ഇഷ്ടമാണ്. അതിനാൽ കുട്ടികൾ വരുമ്പോൾ ഇരുവരുടേയും ഇഷ്ടം മനസ്സിൽ വെച്ചാണ് ഞാൻ ഭക്ഷണം പാകം ചെയ്യുന്നത്. പ്രായം കൊണ്ട് ശരീരം നമ്മെ താങ്ങുന്നില്ലെങ്കിലും കുട്ടികൾക്കുവേണ്ടി ജോലി ചെയ്യുമ്പോൾ ക്ഷീണം തോന്നാറില്ല. ജോലികളെല്ലാം തീർത്ത് അവർ ഡൈനിംഗ് ടേബിളിൽ ഇരുന്ന് വൈകുന്നേരത്തേക്കുള്ള ചായക്ക് സ്നാക്സ‌് തയ്യാറാക്കാൻ തുടങ്ങി. അപ്പോൾ വരാന്തയിലിരുന്ന് നരേന്ദ്രൻ പത്രം വായിക്കുകയായിരുന്നു.
രാവിലെ മുതൽ 4 തവണയെങ്കിലും പത്രം വായിച്ചതാണ്. വായിച്ചത് വീണ്ടും വായിച്ചുകൊണ്ടിരുന്നു. ഈ പത്ര വായന ഒരു ഒഴികഴിവ് മാത്രമാണ് എന്നതാണ് സത്യം. കുട്ടികളെ കാത്ത് വരാന്തയിൽ ഇരിക്കുന്നതാണ്. അദ്ദേഹം ഒരു പിതാവാണ് എന്നാൽ തന്‍റെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ ഇഷ്ടപെടാറില്ല. ജതിൻ ചെറുതായിരുന്നപ്പോൾ എനിക്കൊരു പ്രത്യേക ശീലമുണ്ടായിരുന്നു. ജതിൻ സ്‌കൂളിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ഞാൻ വീടിന്‍റെ പ്രധാന വാതിൽ തുറന്ന് വീടിന്‍റെ ഏതെങ്കിലും മൂലയിൽ ഒളിക്കും.
“അമ്മേ..അമ്മേ എവിടെയാണ്?” ഇതും പറഞ്ഞ് ജതിൻ വീട്ടിലേക്ക് കയറും. ബാഗ് ഒതുക്കിവെച്ച് അവൻ എന്നെ അന്വേഷിക്കും. മകന്‍റെ ശബ്ദം കേട്ട് എനിക്ക് ഒരു സംതൃപ്തി തോന്നും. വീട്ടിൽ കയറിയ ഉടനെ എന്‍റെ കുട്ടി എന്നെ ആദ്യം ഓർക്കും എന്ന ആശ്വാസം.
ജതിൻ എന്നെ കണ്ടുപിടിച്ചു കെട്ടിപ്പിടിക്കും. “അമ്മേ എനിക്ക് അമ്മയില്ലാതെ എങ്ങും പോകാൻ തോന്നു ന്നില്ല.”
“എനിക്കും നീയില്ലാതെ വീട്ടിൽ ഇരിക്കാൻ കഴിയുന്നില്ല എന്‍റെ കുട്ടീ.”
ആ ഒരു നിമിഷത്തിൽ ഞങ്ങൾ അമ്മയും മകനും പരസ്‌പരം സ്നേഹം ആഴത്തിൽ അനുഭവിച്ചു. ഇതായിരുന്നു ഞങ്ങളുടെ പതിവ്. ജതിൻ സ്‌കൂളിൽ പോകാൻ തുടങ്ങിയത് മുതൽ കോളേജിൽ എത്തുന്നത് വരെ ഈ കളിയുടെ പേരിൽ പലതവണ നരേന്ദ്രൻ മകനെ കളിയാക്കിയിട്ടുണ്ട്.
“ഈ കുട്ടിക്കളി നിർത്താറായില്ലേ… നിങ്ങൾക്ക് വട്ടാണ്.”
ആ വാക്കുകൾ കേട്ട് ഞാൻ പുഞ്ചിരിച്ചു. ജതിൻ എന്നെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ഇത് വെറുമൊരു കളിയായിരുന്നില്ല. ഞങ്ങൾ രണ്ടുപേർക്കും പരസ്‌പരം സ്നേഹം പ്രകടപ്പിക്കാനുളള ഒരു മാർഗമായിരുന്നു. കുട്ടിക്കാലം മുതൽ മറ്റ് കുട്ടി കളിൽ നിന്ന് വ്യത്യസ്തനായിരുന്നു ജതിൻ. പഠനത്തിൽ മിടുക്കനും ബുദ്ധിമാനും പ്രായത്തിനപ്പുറം ഉത്തരവാദിത്തമുള്ളവനുമായ അവൻ മറ്റ് കുട്ടികളെപ്പോലെ വാശിപിടിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ വ്യത്യസ്തമായ ഒരു ബന്ധമായിരുന്നു. ഒന്നും പറയാതെ പരസ്പരം മനസ്സിലാക്കും.
ജതിൻ സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം എന്‍റെ മുഴുവൻ സമയവും അവനുവേണ്ടി നീക്കിവച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ സ്കൂളിലെ ഓരോ വിശേഷങ്ങൾ പറയുന്നതുവരെ ജതിന് സമാധാനം കിട്ടില്ല.
കൗമാരപ്രായത്തിൽ പോലും സ്‌കൂളിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്നോട് പങ്കുവെക്കും. ഞാൻ തടസ്സപ്പെടുത്താതെ കേൾക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ആ കാര്യങ്ങളിൽ എന്താണ് ശരിയും തെറ്റും എന്ന് അവർ അവനോട് പറയും. ഞാൻ പറഞ്ഞതെല്ലാ അവനും സമ്മതിച്ചു.
“നീ മക്കളോട് സംസാരിച്ചോ?” നരേന്ദ്രന്‍റെ ശബ്ദം എന്നെ വർത്തമാനകാലത്തിലേക്ക് തിരികെ കൊണ്ടു വന്നു.
“ഉം, ഞാൻ ഷീബയോട് സംസാരി ച്ചു. അവൾ 3 മണിക്ക് എത്തും. നിങ്ങൾ ഭക്ഷണം കഴിക്കൂ.”
“ഇല്ല അവർ വരട്ടെ ഞാൻ കുട്ടികളുടെ കുടെ ഭക്ഷണം കഴിക്കാം.”
“ഇന്ന് നീ നിന്‍റെ ഒളിത്താവളം കണ്ടെത്തിയോ, ഇന്നും നിന്‍റെ മകൻ നിന്നെ അന്വേഷിക്കുമോ?”
നരേന്ദ്രൻ വാക്കുകളിൽ ഒരുതരം പരിഹാസം ഉണ്ടായിരുന്നു. അതിന് എനിക്ക് മറുപടിയില്ല. ഈ പ്രായത്തിൽ നമ്മുടെ മകന്‍റെ സ്നേഹത്തിന് തെളിവ് ആവശ്യമുണ്ടോ?
ഞാൻ സ്വയം ന്യായവാദം ചെയ്തതാണോ അതോ സത്യത്തിൽ ആ ചിന്തയിൽ നിന്ന് പിന്തിരിയുകയായിരുന്നോ എന്ന് എനിക്കറിയില്ല. അത് ഒക്കെ സംഭവിച്ചത് അവൻ കുട്ടിക്കാലത്താണെന്ന് എനിക്കറിയാം. ഇപ്പോൾ അവൻ ഉത്തരവാദിത്തമുള്ള ഭർത്താവും പിതാവുമായി മാറിയിരിക്കുന്നു.
ജതിനൊപ്പമാണ് ഷീബ കോളേജിൽ പഠിച്ചത്. കോളേജിലെ അവസാന പരീക്ഷ കഴിഞ്ഞ് ജതിൻ തന്‍റെ അടുത്ത സുഹൃത്തുക്കളെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. ഷീബയും വന്നിരുന്നു.
നേരത്തെ തന്നെ മറ്റ് സുഹൃത്തുക്കളെപ്പോലെ ജതിൻ ഷീബയേയും കുറിച്ച് പറയുന്നത് കേട്ടിരുന്നു. എല്ലാവരും കൂട്ടം കൂടി രസിച്ചിരിക്കുമ്പോൾ ഷീബ അടുക്കളയിൽ എന്‍റെ അടുത്തേക്ക് വന്നു. “ആന്‍റീ ഞാൻ സഹായിക്കട്ടെ?” ആ സ്വരത്തിൽ അജ്‌ഞാതമായ ഒരു പരിചയം ഉണ്ടായിരുന്നു.
“ഇല്ല മോളെ എല്ലാം കഴിഞ്ഞു, മോൾ പോയി കൂട്ടുകാരുടെ കൂടെ സംസാരിച്ചോളൂ.” പക്ഷേ അവൾ എന്നോടൊപ്പം തന്നെ നിന്നു.
കളിച്ചും രസിച്ചും കൂട്ടുകാർ എല്ലാവരും പോയി. ഞാൻ അടുക്കള വൃത്തിയാക്കുകയായിരുന്നു. ജതിൻ വന്നു ഗ്ലാസ് പാത്രങ്ങൾ തുടയ്ക്കാൻ തുടങ്ങി.
“എന്താടാ പറയൂ.”
“അമ്മേ അവൾ…”
“ഞാൻ അച്ഛനോട് സംസാരിക്കാം. എനിക്ക് ഷീബയെ ഇഷ്‌ടമായി.”
“അമ്മേ, അത് എങ്ങനെ മനസ്സിലായി?”
“ഞാൻ അമ്മയാണ് നിന്‍റെ കണ്ണുകളിൽ നോക്കിയാണ് നിന്‍റെ മാനസികാവസ്‌ഥ ഞാൻ അറിയുന്നത്.”
“അമ്മേ അമ്മയാണ്, ലോകത്തിലെ ഏറ്റവും നല്ല അമ്മ.. എന്നെ മറ്റാരേക്കാളും നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഞാൻ അമ്മയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു.” അവൻ പറഞ്ഞ വാക്കുകൾ കേട്ട് ആദ്യമായി എനിക്ക് എന്തോ അസ്വസ്‌ഥത തോന്നി.
“ഷീബ, ഇത് എങ്ങനെ ഇഷ്ടപ്പെടും? എന്തായാലും ഇന്നത്തെ പെൺകുട്ടികൾക്ക് ഭർത്താവിനെ മാത്രമേ ആവശ്യമുള്ളൂ. അമ്മയുടെ ആൺകുട്ടിയെയല്ല.”
എന്‍റെ ജതിൻ ശരിക്കും അമ്മയുടെ കുട്ടിയായിരുന്നു. കുറച്ച് ദിവസം മുമ്പ് മൂത്ത സഹോദരി പറഞ്ഞത് മനസ്സിൽ വന്നു.
“നോക്കൂ സുധ ജതിൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. അവൻ വിവാഹിതനാകുമ്പോൾ ഭാര്യയെ അവൻ എപ്പോഴും നീയുമായി താരതമ്യം ചെയ്യും അല്ലെങ്കിൽ നിനക്ക് കൂടുതൽ പ്രാധാന്യം നൽകും. രണ്ടായാലും അവന്‍റെ കുടുംബ ജീവിതം തകരും. നിന്‍റെ സ്നേഹം അവൻ കുടുംബ ജീവിതം നശിപ്പിക്കും.”
ചേച്ചി പറഞ്ഞ വാക്കുകൾ ഒരു കെണി പോലെ എന്‍റെ ഹൃദ യത്തിൽ തുളച്ചു കയറി. എന്‍റെ കുട്ടിയുടെ കുടുംബത്തിലെ വിള്ളലുകളുടെ കാരണമായി ഞാൻ മാറിയേക്കാം.
കോളേജ് പഠനം പൂർത്തിയാക്കി താമസിയാതെ ജതിന് നല്ലൊരു ജോലി ലഭിച്ചു. നൂറുകണക്കിന് മൈലുകൾക്ക് അപ്പുറം. അവിടെ നിന്ന് വരുമ്പോഴെല്ലൊം അവൻ എന്നെ വിളിക്കാനോ എന്നെ അന്വേഷിക്കാതിരിക്കാനോ വേണ്ടി ഞാൻ തന്നെ വാതിൽ തുറക്കും. അങ്ങനെ ഞാൻ തന്നെ ഒളിച്ചു കളി നിർത്തി.
ജതിൻ ഷീബയെ വിവാഹം കഴിച്ചു. അവളുടെ വിവേകവും ബന്ധങ്ങളോടുള്ള ബഹുമാനവും കണ്ടപ്പോൾ എന്‍റെ സംശയങ്ങൾ മാറി. എനിക്ക് മകൾ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ജതിനേക്കാൾ പ്രാധാന്യം ഷീബയ്ക്ക് കൊടുക്കാൻ തുടങ്ങി.
ജതിൻ എന്‍റെ സ്വന്തം മകനാണ്. എനിക്ക് ഷീബയുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. എപ്പോഴാണ് അവൾ ഒന്നാമതും ജതിൻ രണ്ടാമതും ആയി തുടങ്ങിയത് എന്ന് പോലും മനസിലായില്ല.
എല്ലാം നന്നായി പോകുന്നു. കുട്ടികൾ അവരുടെ ജീവിതത്തിൽ സന്തുഷ്ടരാണ്. എവിടെയും ഒരു പരാതിക്കും സ്കോപ്പില്ല. എന്നിട്ടും മനസ്സിന്‍റെ ഏതോ കോണിൽ എനിക്ക് ശൂന്യത അനുഭവപ്പെട്ടു.
ക്ലോക്കിലേക്ക് നോക്കി. സമയം 2 മണിയായി. ഞാൻ ഒരിക്കൽ കൂടി ഷീബയെ വിളിച്ചു.
“ഹലോ അമ്മേ ഞാൻ വിളിക്കാൻ പോവുകയായിരുന്നു. ഒരു മണിക്കൂർ കൂടി എടുക്കും. രണ്ടുപേരും ഭക്ഷണം കഴിച്ചോളൂ. മരുന്നും കഴിക്കണം.” മകളെപ്പോലെ സ്നേഹവും അമ്മയെപ്പോലെ അധികാരവും അവളുടെ ശബ്ദത്തിലുണ്ടായിരുന്നു.
“ശരി.”
“മുത്തശ്ശി.. മുത്തശ്ശി, എനിക്ക് പാസ്ത കഴിക്കണം.” മൂന്ന് വയസ്സുള്ള വൃന്ദ പറഞ്ഞു.
“ഇല്ല വൃന്ദ… മുത്തശ്ശി പരിപ്പുകറിയും ചപ്പാത്തിയും പായസവും തയ്യാറാക്കി വെച്ചിട്ടുണ്ട്. നമുക്ക് അത് തന്നെ കഴി ക്കാം.” ജതിന്‍റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി.
“നീ എങ്ങനെ അറിഞ്ഞു?”
“അമ്മേ ഞാൻ നിങ്ങളുടെ മകനാണ്. ഇപ്പോൾ അമ്മ എന്നെക്കാൾ ഷീബയെയും വ്യന്ദയെയും സ്നേഹിക്കുന്നു എന്നത് വേറെ കാര്യം…” ഇത്രയും പറഞ്ഞ് ജതിൻ നിശബ്ദനായി.
“പിന്നെ എന്തുണ്ട്?”
“ഒന്നുമില്ല അമ്മേ നിങ്ങൾ ഭക്ഷണം കഴിക്കൂ.”
കുട്ടികളില്ലാതെ ഭക്ഷണം കഴിക്കാൻ തോന്നിയില്ലെങ്കിലും മരുന്ന് കഴിക്കേണ്ടി വന്നതിനാൽ 2 ബിസ്ക്‌കറ്റ് കഴിച്ച ശേഷം ഞാൻ മരുന്ന് കഴിച്ചു. പക്ഷേ ഒരുമിച്ച് ഭക്ഷണം കഴിക്കാം എന്ന് സന്ദേശം അയച്ചു.
വൃന്ദ എന്നോട് വീഡിയോ കോളിൽ സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ അവൾ വ്യക്തമായി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അവൾ പറയുന്നത് എനിക്ക് വേഗം മനസ്സിലാകും അപ്പോൾ ഷീബ ചിരിക്കും.
“അമ്മയ്ക്കെങ്ങനെ ഇത് ഇത്ര പെട്ടെന്ന് മനസ്സിലായി. ഞങ്ങൾ രണ്ടു പേർക്കും ഇത് മനസ്സിലാക്കാൻ കഴിയുന്നില്ല.”
വൃന്ദയുടെ ജനനസമയത്ത് മാത്രമാണ് ഞങ്ങൾ കുട്ടികളുടെ അടു ത്തേക്ക് പോയിരുന്നത്. ഞാൻ അവളെ വിട്ട് തിരിച്ചു വരുമ്പോൾ വൃന്ദയ്ക്ക് നാലുമാസം പ്രായമായിരുന്നു. കൂടുതൽ കാലം നിൽക്കാൻ ജതിൻ ഒരുപാട് നിർബന്ധിച്ചെങ്കിലും നരേന്ദ്രൻ സമ്മതിച്ചില്ല.
ഡോർബെൽ ശബ്ദിച്ചപ്പോഴാണ് ചിന്തകൾ മുറിഞ്ഞത്. കുട്ടികൾ വന്നിട്ടുണ്ടെന്ന് തോന്നുന്നു. തിടുക്കത്തിൽ നടക്കാൻ ശ്രമിക്കുന്നതിനിടയിൽ എന്‍റെ കാൽ ഒന്ന് വളഞ്ഞു. ഞാൻ അവിടെ തന്നെ ഇരുന്നു പോയി. വാതിൽ തുറന്നയുടനെ വൃന്ദ നരേന്ദ്രന്‍റെ മടിയിൽ ചാടിക്കയറി. ഒരു പാവക്കുട്ടിയെപ്പോലെ ഉണ്ട് അവൾ. അയൽക്കാരനായ അങ്കിളിനെ കണ്ട് ജതിൻ സംസാരിച്ച് നിന്നു. ഷീബ അകത്തേക്ക് കയറി വന്നു.
“അമ്മയ്ക്കെന്തു പറ്റി?”
“വാതിൽ തുറക്കാൻ വരുമ്പോൾ കാൽ ഉളുക്കി.
“അമ്മേ കാലിന് നീരു വന്നു തൂങ്ങിയിരിക്കുന്നു. വരൂ ബെഡ്‌റൂമിൽ പോയി ഇരിക്കാം. മരുന്ന് പ്രേ ചെയ്യാം എന്നിട്ടും ആശ്വാസം കിട്ടിയില്ലെങ്കിൽ ഡോക്ടറെ നമുക്ക് കാണിക്കാം. എനിക്ക് അകത്തേക്ക് കയറാൻ തോന്നിയില്ല, ജതിൻ ഇതുവരെ വന്നിട്ടില്ല. ഷീബ കാലിൽ പ്രേ ചെയ്തപ്പോൾ പുറത്ത് നിന്ന് ജതിന്‍റെ ശബ്ദം…
“അമ്മേ… എവിടെയാ അമ്മേ?”
കാലം ഒരു നിമിഷം നിലച്ച പോലെ.. എന്‍റെ ജതിൻ എന്നെ വിളിച്ചു. അത് എന്‍റെ കുഞ്ഞ് മകനാണ്. ഇന്നും വീട്ടിൽ കയറിയ ഉടനെ അവൻ എന്നെയാണ് ആദ്യം ഓർത്തത്. എന്‍റെ മാതൃത്വം സംതൃപ്തമാണ്. അവർ മറുപടി പറയാതെ നിശബ്ദയായി ഇരുന്നു.
അവനും മറുപടി പറഞ്ഞില്ല.
“ഞാൻ അമ്മയെ അന്വേഷിക്കുകയായിരുന്നു. അമ്മയില്ലാതെ എനിക്ക് എങ്ങും പോകാൻ തോന്നുന്നില്ല.”
“എനിക്കും നീയില്ലാതെ ഇരിക്കാൻ തോന്നുന്നില്ല കുട്ടീ” ഞാൻ ഇരു കൈകളും വിടർത്തി ജതിൻ എന്നെ കെട്ടിപ്പിടിച്ചു.
“എന്‍റെ കുഞ്ഞേ… നീ എത്ര മുതിർന്നാലും എനിക്ക് നീ എപ്പോഴും സ്‌കൂളിൽ നിന്ന് മടങ്ങുന്ന മകൻ തന്നെ.”
“പിന്നെ അമ്മയെന്താ എന്നോടൊത്ത് ലുക്കാച്ചിപ്പി കളിക്കുന്നത് നിർത്തിയത്.”
“മോനെ, നിന്‍റെയും ഷീബയുടേയും ഇടയിൽ എന്‍റെ അമിതമായ സ്നേഹം വരുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. പക്ഷേ എന്‍റെ കുട്ടിക്ക് അത് എങ്ങനെ ആവുമെന്ന് ഞാൻ ചിന്തിച്ചില്ല.”
“മറ്റൊരു ബന്ധവുമായി ഈ ബന്ധത്തെ താരതമ്യപ്പെടുത്താനാവില്ല. നല്ല അമ്മായിയമ്മയും അമ്മൂമ്മയും ആകാൻ അമ്മ മകനെ അവഗണിച്ചു. എത്രയോ വർഷമായി ഞാൻ കൊതിക്കുന്നു. ശരിക്കും അമ്മയെവിടെയോ നഷ്ടപ്പെട്ട പോലെ തോന്നി. ഇനി നമ്മുടെ ഒളിച്ചുകളി അവസാനിക്കില്ലെന്ന് വാക്ക് തരൂ.” ജതിൻ എന്‍റെ നേരെ കൈ നീട്ടി. ഞാൻ അവന്‍റെ കൈയിൽ കൈവച്ചു. നഷ്ടമായത് എന്തോ തിരിച്ചു കിട്ടിയപോലെ എനിക്ക് അപ്പോൾ തോന്നി.