“എനിക്ക് ഒരാവശ്യം വന്നാൽ സഹായം ചോദിക്കാൻ നിങ്ങളോടല്ലാതെ ആരോടാണ്. അമ്മ അച്ഛനോട് പറഞ്ഞ് ഇതിന് പോസിറ്റീവായ മറുപടി പറയണം. അധികം വൈകിപ്പിക്കരുത്.”
“ഈ കാര്യത്തിനെങ്കിലും ഫോൺ ചെയ്യാതെ നീ വന്നല്ലോ? എത്ര കാലമായി നിന്നെ കണ്ടിട്ട്. അനുവിനെയും മോനേയും കണ്ടിട്ട് അതിലേറെയായി.” അമ്മ വരുണിനോട് പരിഭവം പറഞ്ഞു.
“അമ്മേ അനുവിന് ലീവ് കിട്ടേണ്ടെ? ഈ കഴിഞ്ഞ ക്രിസ്തുമസ് വെക്കേഷന് വരാനിരുന്നതാണ് അപ്പോഴാണ് അവളുടെ കുടുബത്തിൽ ഒരു കല്ല്യാണം. ഞാൻ ഇറങ്ങാണ്. ഒരു ഫ്രണ്ടിനെ കാണാനുണ്ട്.”
“ഇത്ര പെട്ടെന്ന് പോവായോ? ഭക്ഷണം പോലും കഴിക്കാതെ നീ വരുന്ന വിവരം ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ നിനക്ക് ഇഷ്‌ടമുള്ള മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി വെക്കില്ലേ?”
“ഒന്നും വേണ്ട അമ്മേ. ഇപ്പോൾ ബാംഗ്ലൂരിലും നാടൻ മാങ്ങ ഇനങ്ങൾ കിട്ടും. അനു ഉണ്ടാക്കും പക്ഷെ അമ്മ ഉണ്ടാക്കുന്നത് രുചി ഉണ്ടാവാറില്ല.” അമ്മയെ ഒന്നു സുഖിപ്പിക്കാൻ വേണ്ടി വരുൺ പറഞ്ഞു.
“നീയാകെ കോലം കെട്ടല്ലോ മോനെ. മുടി കൊഴിഞ്ഞ് നെറ്റി കേറി. ഇനി വരുമ്പോൾ അമ്മ കാച്ചിയ എണ്ണ ഉണ്ടാക്കിത്തരാം.” വരുൺ യാത്ര പറഞ്ഞ് നടന്നകലുമ്പോൾ ആ അമ്മമനസ്സ് ഒന്ന് പിടഞ്ഞു.
മധുവേട്ടൻ ജോലികഴിഞ്ഞ് വരാൻ രാത്രിയായാലും അതുവരെയുള്ള ഏകാന്തത. എത്രനേരം ടെലിവിഷൻ കണ്ടിരിക്കാൻ പറ്റും. പത്തു മണിയാകുമ്പോഴേക്കും വീട്ടുപണികൾ കഴിയും. ഒന്ന് മിണ്ടിപറയാൻപോലും ആരുമില്ലാത്ത അവസ്‌ഥ.
നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു മധുസൂദനൻ. അവിടെ നിന്നും റിട്ടയർ ചെയ്തശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ജീവിത സമ്പാദ്യമെല്ലാം മകന്‍റെയും മകളുടെയും വിദ്യാഭ്യാസത്തിനും സൗകര്യങ്ങൾക്കുമായി ചിലവഴിച്ചു. മകൾ നേഴ്‌സിംഗ് കഴിഞ്ഞ് ഫാമിലി സഹിതം വിദേശത്തും മകൻ ബാംഗ്ലൂരിലുമായി. അവസാനകാലത്ത് പരമ്പരാഗതമായി കിട്ടിയ അഞ്ചുസെന്‍റ് സ്‌ഥലവും വീടും മാത്രം ബാക്കിയായി.
മധുവിന്‍റെ സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപ്പോൾ പ്രസീദയുടെ മുഖം വിടർന്നു. അയാൾ വന്നയുടൻ സ്‌കൂട്ടറിന്‍റെ സീറ്റ് തുറന്ന് അതിൽ അവൾക്കായി കരുതിവെച്ച ഉഴുന്നുവട എടുത്തു കൊടുത്തു. എന്നും പതിവുള്ള കാര്യമാണത്.
“ഈ എണ്ണ പലഹാരങ്ങൾ നന്നല്ല. ഇനി ഞാൻ ഇത്തരം സാധനങ്ങൾ വാങ്ങില്ല.” അയാൾ പതിവില്ലാതെ വന്നയു ടൻ ഫാൻ ഓണാക്കി സെറ്റിയിൽ ഇരുന്നു.
“ഇന്നെന്താ മധുവേട്ടാ വസ്ത്രം മാറുന്നില്ലേ? ആകെ ഒരു തളർച്ചപോലെ.”
“ചെറുപ്പം അല്ലല്ലോ പ്രസീ. വയസ്സ് സിക്സ്‌റ്റി പ്ലസ് ആയില്ലേ? അതിന്‍റെ തളർച്ച കാണും.”
“ഇനി ജോലിക്ക് പോവേണ്ട എന്നു ഞാൻ പറയില്ല. രണ്ടീസം കഴിയുമ്പോഴേക്കും വീട്ടിലിരുന്ന് മധുവേട്ടന് മടുപ്പാവും. പിന്നെ ദേഷ്യവും അതുമാത്രമല്ലല്ലോ? ഇന്നത്തെ കാലത്ത് പട്ടിണി കിടക്കാൻ പോലും അഞ്ഞൂറുരൂപയെങ്കിലും വേണ്ടേ?” പ്രസീദ സഹതാപപ്പെട്ടു.
“ഈ ജോലി ഇനി എത്രകാലം ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല. പഠിച്ചിറങ്ങിയ ചെറുപ്പക്കാർ ഒരു എക്സ്‌പീ രിയൻസിനുവേണ്ടി ചെറിയ ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറാ. മാനേജ്‌മെന്‍റ് അവരുടെ ലാഭമല്ലേ നോക്കാ. ഈ പ്രായത്തിൽ ഇനി മറ്റൊരു ജോലി കണ്ടെത്താൻ അതും പ്രയാസമാണ്.”
പ്രസീദ രണ്ട് കപ്പ് ചായയുമായി വന്നു.
“പ്രസീ.. നിനക്ക് കഴിക്കാമായിരുന്നില്ലേ? ഇത്രയും വൈകി നീ എന്തിനാ കാത്തിരിക്കുന്നത്.”
“ഒറ്റക്കിരുന്ന് ചായപോലും കുടിക്കാൻ തോന്നില്ല മധുവേട്ടാ… അതോണ്ടാ.”
ചായ കുടിക്കുന്നതിനിടയിൽ മധു ചോദിച്ചു.
“ചായക്ക് മധുരം കുറച്ചോ?”
“കുറച്ചതല്ല. പഞ്ചസാര തീർന്നതാ. ഞാൻ രാവിലെ പറഞ്ഞിരുന്നു. മധുവേട്ടൻ മറന്നു. സാരല്യ പഞ്ചസാര മധുരമുള്ള വിഷമല്ലേ.” ചിരിച്ചുകൊണ്ട് പ്രസീദ പറഞ്ഞു.
“ഇന്ന് വരുൺ വന്നിരുന്നു. ഒരുമണിക്കുറെ നിന്നുള്ളു. ഒറ്റക്കാണ് വന്നത്. ഓഫീസ് കാര്യത്തിന് ചിലരെ കാണാനുണ്ട് എന്ന് പറഞ്ഞു. അവന് കുറച്ച് പണത്തിന്‍റെ ആവശ്യമുണ്ടെന്നും ഒരു സ്‌റ്റാർട്ട് അപ്പ് തുടങ്ങണമെന്നും ഈ വീടും പറമ്പും അവന്‍റെ പേരിൽ രജിസ്‌റ്റർ ചെയ്താൽ അവന് ലോൺ എടുക്കാൻ പറ്റുമെന്നും രണ്ട് മൂന്ന് കൊല്ലം കൊണ്ട് തിരിച്ചെടുത്ത് നമ്മുടെ പേരിലേക്ക് മാറ്റി എഴുതി തരാമെന്നും പറഞ്ഞു.”
“ഉം” മധു ഒന്ന് മൂളികേട്ടു.
“അവന് ഒരാവശ്യം വന്നാൽ ആരോടാണ് ചോദിക്കാ. നമ്മളല്ലേ ഉള്ളൂ മധുവേട്ടാ.”
“അനുവിന്‍റെ ആഭരണമില്ലേ? അവരുടെ ആവശ്യങ്ങൾക്ക് അത് ഉപയോഗിച്ചുകൂടെ.”
“രണ്ട് കൊല്ലം മുമ്പ് ഫ്ളാറ്റ് വാങ്ങിയത് അവളുടെ ആഭരണം കൊടുത്താണ്. അതോണ്ടുതന്നെ അനുവിന്‍റെ പേരിലാ ഫ്ളാറ്റ്.” പ്രസീദ പറഞ്ഞു.
“നമ്മൾക്ക് അവസാനമായിട്ടും ആകെയുള്ളതും ഈ വീടും സ്‌ഥലവുമാണ്. ഇത് പണയപ്പെടുത്താനോ അവന്‍റെ പേരിൽ കൊടുക്കാനോ ഞാൻ തയ്യാറല്ല. കുട്ടികളെ സംരക്ഷിക്കേണ്ടതിനും പരിധിയുണ്ട്. ഇവിടെ അച്ഛനും അമ്മയും എങ്ങനെ ജീവിക്കുന്നുണ്ടെന്നുപോലും അവർ അന്വേഷിക്കാറുണ്ടോ? സംരക്ഷിച്ചില്ലെങ്കിലും ദ്രോഹിക്കാൻ വരരുതെന്ന് നീ നിന്‍റെ പുന്നാരമോനോട് പറയണം.”
“മക്കൾക്ക് ഉള്ളതല്ലേ ഇതെല്ലാം അത് കുറച്ച് നേരത്തെ കൊടുക്കുന്നു എന്നു കരുതിയാൽ മതി. ഇതെല്ലാം കെട്ടിപ്പിടിച്ചിരുന്ന് നമ്മൾ മരിച്ചാൽ കൊണ്ടോവോ മധുവേട്ടാ.”
“നാളെ ഞാൻ ഇല്ലാതായാൽ നിനക്ക് കേറികിടക്കാൻപോലും വീടില്ലാത്ത അവസ്‌ഥയാവും. ഉള്ള സമയത്ത് എല്ലാം മക്കൾക്ക് വീതിച്ചു നൽകി അച്ഛനമ്മമാരെ പീടികത്തിണ്ണയിലും അനാഥാലയത്തിലും ആക്കിയ മക്കളെപ്പറ്റി നീ കേട്ടിട്ടില്ലെ?”
“വരുൺ നാട്ടിൽപോയ കാര്യം എന്തായി. എന്തെങ്കിലും നടക്കോ? അനുശ്രീയുടെ ചോദ്യത്തിൽ പരിഹാസമുണ്ടായിരുന്നു.
“നിങ്ങൾക്ക് ബിസിനസ് തുടങ്ങാനാണ് എന്നുപറഞ്ഞാൽ അവർ തരാതിരിക്കില്ല. നിങ്ങളുടെ സഹോദരിയുടെ വിവാഹ ആവശ്യത്തിന് നല്ല ഒരു ശതമാനം പണം നമ്മളല്ലേ ചിലവഴിച്ചത്.” വരുൺ അതു ശ്രദ്ധിക്കാതെ ലാപ്ടോപ്പും നോക്കി ജോലിയുടെ തിരക്ക് ഭാവിച്ചു.
“നിങ്ങൾ ഇപ്പോൾ വീട്ടിലെ ഒരു കാര്യവും ശ്രദ്ധിക്കുന്നില്ല. വന്നപാടെ റൂം അടച്ച് ലാപ്പും വെച്ച് ഇരിപ്പാണ്. ഇന്ന് ഡിന്നർ ഞാനാ ഉണ്ടാക്കിയത്. ഞാനും രാവിലെ ജോലിക്ക് പോയാൽ രാത്രിയെ വരുന്നുള്ളു. ഭക്ഷണം കഴിച്ച പ്ലേറ്റ് പോലും കഴുകാൻ മടി. വീട്ടുപണികളൊന്നും ആണുങ്ങൾ ചെയ്യാൻ പാടില്ല എന്ന തോന്നൽ.”
“നിന്‍റെ കുറ്റപ്പെടുത്തൽ ഒന്ന് നിർത്ത് അനു. ഇവിടെ സ്ത്രീ പീഢനമല്ല. പുരുഷ പീഢനമാണ് നടക്കുന്നത്.” വരുൺ തമാശക്ക് പറഞ്ഞു.
മധുവേട്ടൻ വരാറുള്ള സമയം കഴിഞ്ഞു. പ്രസീദ റോഡിലേക്ക് നോക്കിയിരുന്നു. രാത്രിയായാൽ ഡ്രൈവ് ചെയ്യാൻ പ്രയാസമാണ്. കണ്ണ് ടെസ്‌റ്റ് ചെയ്തപ്പോൾ ഓപ്പറേഷനുള്ള തീയതി തന്നതാണ്. പിന്നീടാകാം എന്ന് പറഞ്ഞു. സ്വന്തം കാര്യങ്ങൾ അങ്ങനെയാണ്. പിന്നീട് പിന്നീട് എന്നു പറഞ്ഞ് നീട്ടി കൊണ്ടുപോകും. പല പ്രയാസങ്ങളും കൊണ്ടുനടന്ന് വിഷമിക്കുന്നുണ്ട്. പുറത്ത് ഒന്നും കാണിക്കാറില്ല. മധുവിന്‍റെ സ്‌കൂട്ടർ മുറ്റത്തെത്തിയപ്പോൾ പ്രസീദക്ക് ആശ്വാസമായി. സീറ്റ് തുറന്ന് ഹെൽമറ്റ് ഊരി അവിടെ വച്ചു. പതിവു പോലെ എണ്ണ പലഹാരം കണ്ടില്ല. വാങ്ങാൻ മറന്നതാകും. ഇപ്പോൾ മറവി കൂടുതലാണ്.
“ഇന്ന് ഒന്നും വാങ്ങിയില്ലെ?”
ഒന്നും മിണ്ടാതെ മധു അകത്തേക്ക് പോയി. ഡ്രസ്സ് മാറ്റി ചായ കുടിക്കുന്നതിനിടയിലാണ് പറഞ്ഞത്.
“എന്‍റെ ജോലി മതിയാക്കി. ഒരർത്ഥത്തിൽ പറഞ്ഞാൽ അവർ പിരിച്ചു വിട്ടു. ചെറുപ്പക്കാർ ഇവിടെ ജോലിയില്ലാതിരിക്കുമ്പോൾ സീനിയർ സിറ്റിസൺ ആയ ഞാൻ അധികപറ്റാണ്.”
“മോനോ മോളോ എന്തെങ്കിലും മാസത്തിൽ അയച്ചു തരാതിരിക്കില്ല. അല്ലെങ്കിൽ അവരോട് ആവശ്യപ്പെടാം. അവരെ പഠിപ്പിച്ച് ജോലിയാക്കിയില്ലേ? അവർ പഠിക്കുമ്പോൾ കണക്ക് ചോദിക്കാതെ പറയുന്ന പണം അയച്ചു കൊടുത്തതല്ലേ?”
“അത് രക്ഷിതാക്കളുടെ കടമ.”
“പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കേണ്ടതും പ്രായപൂർത്തിയായ മക്കളുടെ കടമായാണ് മധുവേട്ടാ.”
“ഒരാവശ്യം വന്നാൽ ഈ വീടുപോലും പണയപ്പെടുത്താൻ പറ്റാതെയായി. അതും അവൻ എഴുതി വാങ്ങി. ഞാൻ അപ്പോഴേ പറഞ്ഞതാ. നാളെ അവൻ ഇറക്കി വിട്ടാൽ…”
“ഒന്നും ഉണ്ടാവില്ല. എഴുതാപ്പുറം വായിക്കല്ലേ” പ്രസീദ സമാധാനിപ്പിച്ചു. മധു നെഞ്ചു തടവി കൊണ്ടിരുന്നു.
“എന്തുപറ്റി മധുവേട്ടാ. വല്ലാതെ വിയർക്കുന്നല്ലോ.”
“എനിക്ക് ഒരു നെഞ്ചു വേദനപോലെ. ഇത് കയ്യിലേക്ക് ഇറങ്ങിവരുന്നു. സാരല്യ എന്നും എണ്ണ പലഹാരം കഴിച്ചിട്ട് ഗ്യാസിന്‍റെ പ്രശ്നാവും.”
“ഞാൻ വേഗം ഓട്ടോ വിളിക്കാം. ഇപ്പോൾ തന്നെ ആശുപത്രിയിൽ പോവാം.” പ്രസീദ സ്‌ഥിരമായി വിളിക്കാറുള്ള ഓട്ടോക്കാരന്‍റz നമ്പർ ഡയൽ ചെയ്തു.
ഓട്ടോറിക്ഷ ആശുപത്രിയിലെത്തിയപ്പോഴേക്കും വീൽചെയറിൽ മധുവിനെ അറ്റൻഡർമാർ എമർജൻസിയിലേക്ക് മാറ്റി. അവിടെ പല ടെസ്‌റ്റുകൾക്കും വിധേയനാക്കി. വരുണിനെ പ്രസീദ പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. കുറച്ചു സമയത്തിനുശേഷം പ്രസീദയെ ഡോക്ടർ വിളിപ്പിച്ചു.
“മൂന്ന് ബ്ലോക്ക് ഉണ്ട്. ഓപ്പറേഷൻ വേണ്ടിവരും.”
“കൂടെ ആരുമില്ലേ. തൽക്കാലം മരുന്നുകൊണ്ട് ആശ്വാസം കിട്ടിയേക്കാം. പക്ഷെ അധികം വൈകാതെ സർജറി ചെയ്യേണ്ടിവരും.” പ്രസീദയുടെ സങ്കടം കണ്ടപ്പോൾ ഡോക്‌ടർ മറുപടി പറഞ്ഞു.
“മക്കളൊക്കെ എന്തു ചെയ്യുന്നു.” ഡോക്ടർ ചോദിച്ചു.
“മകളും ഭർത്താവും യുകെയിലാണ്. മകനും ഭാര്യയും ബാഗ്ലൂരിൽ” പ്രസീദ അഭിമാനത്തോടെ പറഞ്ഞു.
“എന്നിട്ടാണോ വൈകിപ്പിക്കുന്നത്. ഉടനെ എല്ലാവരോടും ചോദിച്ച് ഡേറ്റ് തീരുമാനിക്ക്. തൽക്കാലം നാളെ ഡിസ്‌ചാർജ് ചെയ്യാം. അധികം വൈകാതെ നിങ്ങൾ സർജറിക്കായി തയ്യാറായി വരൂ.”
ഡോക്ടറുടെ മുറിയിൽ കയറിയപ്പോൾ ഫോൺ സൈലന്‍റ് ആക്കിയിരുന്നു. പുറത്ത് കടന്നപ്പോഴാണ് വരുണിന്‍റെ മിസ്‌ഡ് കോൾ കണ്ടത്. തിരിച്ചു വിളിച്ചു.
“മോനെ അച്ഛൻ ആശുപത്രിയിലാ. നെഞ്ചുവേദന വന്നിട്ട് കൊണ്ടു വന്നതാ. മൂന്ന് ബ്ലോക്ക് ഉണ്ട്. കഴിയു സത്രവേഗം സർജറി വേണമെന്നാ പറഞ്ഞത്. തൽക്കാലം മരുന്ന് തന്ന് ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു.” പ്രസീദ ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.
“സരിതയോട് വിവരം പറഞ്ഞോ?”
“അവൾ യുകെയിലല്ലേ.. നീയല്ലെ അടുത്തുള്ളത്.”
“അച്ഛൻ അമ്മ എന്നൊക്കെ പറയുന്നത് ഒരാളുടെ മാത്രം സ്വന്തമല്ല. അവൾക്കും ബാധ്യതയുണ്ട്. എനിക്ക് ലീവെടുക്കാൻ പ്രയാസമാണ്. തൽക്കാലം മരുന്ന് കഴിക്ക്. അല്ലെങ്കിലും ലക്ഷങ്ങൾ മുടക്കി സർജറി ചെയ്‌തിട്ട് എന്താണ് ഒരു ബെനിഫിറ്റ്. തലപോയ തെങ്ങിനാരെങ്കിലും വളമിടോ?”
എപ്പോഴും ലാഭനഷ്ടകണക്കുകൾ മാത്രം നോക്കുന്ന മകന്‍റെ കോൾ സങ്കടത്തോടെ പ്രസീദ കട്ട് ചെയ്തു.
“മോൻ എന്തു പറഞ്ഞു.”
“വരും മധുവേട്ട. വരാതിരിക്കില്ല.”
“പ്രസീ, നിന്‍റെ മുഖം കണ്ടാൽ എനിക്കറിയില്ലേ? മക്കളേയും മാമ്പൂവും കണ്ട് കൊതിക്കരുതെന്ന് പണ്ടുള്ളവർ പറഞ്ഞത് വെറുതെയല്ല.”
“എനിക്ക് തെറ്റുപറ്റി മധുവേട്ടാ. ഞാൻ നിർബന്ധിച്ച് വീടും പറമ്പും അവന്‍റെ പേരിൽ…” പ്രസീദ തേങ്ങി.
“മക്കളെ നോക്കേണ്ട എന്നല്ല. അവർ ഇത്തിൾക്കണ്ണിയാകുമ്പോൾ…” മധുവിനും സങ്കടം വന്നു.
“ഇപ്പോൾ വയോജന സംരക്ഷണ നിയമം ശക്തമാണ്. മക്കൾ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ അവർക്ക് കൊടുത്ത സ്വത്ത് തിരിച്ചെടുക്കാനും അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനും പറ്റും.” പ്രസീദ ആശ്വസിച്ചു.
“കേരളം വയോജനങ്ങളുടെ ഹബ്ബായി മാറികൊണ്ടിരിക്കുകയാണ്. മക്കളെല്ലാം പുറം രാജ്യത്തും. നാളെ ഡിസ്ചാർജ് ചെയ്തതാൽ ആദ്യം നല്ല ഒരു വക്കീലിനെ കാണണം. കൈവിട്ടതെല്ലാം തിരിച്ചെടുക്കണം.” മധു അമർഷം പൂണ്ടു. ആശുപത്രിയിലെ ശീതികരിച്ച മുറിയിൽ ഒരു പുതിയ പുലരി സ്വപ്നം കണ്ടുകൊണ്ട് സമാധാനമായി അവർ ഉറങ്ങി.