“ഹലോ ഗോപിയല്ലേ? ശിവനുണ്ടോ അവിടെ? വേഗം അവന് ഫോൺ കൊടുക്ക്,” അത് ഗംഗാദേവിയുടെ ശബ്ദമായിരുന്നു. ഗോപിക്കത് പെട്ടെന്ന് മനസ്സിലായി. മിനിസ്റ്റർ ശിവപ്രസാദിന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഗോപി.

“ശരി മാഡം” ഗോപിയുടനെ മിനിസ്റ്ററുടെ ഫോണിലേക്ക് കോൾ കണക്ട് ചെയ്തു.

“ഹലോ…” ശിവപ്രസാദിന്‍റെ ഗംഭീരസ്വരത്തിന് പരിഭ്രാന്തയായ ഒരു സ്ത്രീശബ്ദമാണ് മറുപടിയായി കിട്ടിയത്.

“ശിവാ… ഇത് ഞാനാ ഗംഗ…”

“എന്താ ചേച്ചി? എന്താ പ്രശ്നം? വല്ലാതെ ഭയന്നിരിക്കുന്നുവല്ലോ?” ശിവപ്രസാദ് ആശങ്കയോടെ തിരക്കി.

“ശിവാ, അവളുടെ കത്ത് വന്നിട്ടുണ്ട്. അത്… അത്…” തുടർന്ന് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയായിരുന്നു അവർ.

“എന്തിനാ ചേച്ചി പേടിക്കുന്നത്? ധൈര്യമായി പറയൂ… എന്താ കാര്യം? ആരുടെ കത്താ?” ശിവപ്രസാദിന്‍റെ ശബ്ദം നേർത്തു.

“സഞ്ജുമോനെക്കുറിച്ചാണ്. അത് ഫോണിൽ പറയാൻ പറ്റില്ല ശിവാ…” അവരുടെ ശബ്ദമിടറി.

“സഞ്ജുവിനെക്കുറിച്ചോ? ആരാ കത്തയച്ചത്? ചേച്ചി ടെൻഷനടിപ്പിക്കാതെ കാര്യം പറ” ആകാംഷയോടെ അയാൾ തിരക്കി.

“നീ ഇങ്ങുവാ, എല്ലാം നേരിട്ട് പറയാം. കത്ത് നീ തന്നെ വായിക്കുന്നതാണ് നല്ലത്. കത്ത് വാങ്ങാനെന്നും പറഞ്ഞ് ആരെയും ഇങ്ങോട്ട് പറഞ്ഞയയ്ക്കുകയും വേണ്ട.” അത്രയും പറഞ്ഞ് അവർ ഫോൺ ഡിസ്കണക്ട് ചെയ്തു.

“സഞ്ജുവിന്‍റെ മരണം കഴിഞ്ഞ് ഒരു മാസം പോലും കഴിഞ്ഞിട്ടില്ല. ആരുടെ കത്തായിരിക്കും?” ശിവപ്രസാദ് ചിന്തയിൽ മുഴുകി.

അയാളിൽ വീണ്ടും മകനെക്കുറിച്ചുള്ള ദുഃഖം കനക്കുകയായിരുന്നു. കുസൃതികാട്ടി നടക്കുന്ന അവന്‍റെ മുഖം… ഈശ്വരാ, ഓർമ്മകൾ മരിച്ചിരുന്നുവെങ്കിൽ… അയാൾ ആഗ്രഹിച്ചു. പിന്നെയാണോർത്തത്, ആ ഓർമ്മകൾ കൂടി മാഞ്ഞുപോയാൽ പിന്നെ…. സഞ്ജു… എന്തൊരു ദുർവിധിയാണിത്. അയാൾ ദുഃഖവും നിരാശയും തടിച്ചമർത്തി.

ഒഴിച്ചുകൂടാനാകാത്ത ഒന്നുരണ്ട് സമ്മേളനങ്ങളും മീറ്റിംഗുകളും ഉണ്ടായിരുന്നു അയാൾക്ക്. അടുത്ത് രണ്ട്മൂന്ന് ദിവസത്തേയ്ക്ക് ഫ്രീയാകുന്നതിനെക്കുറിച്ച് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല. അതിനൊക്കെ പുറമേ, വിദേശകാര്യമന്ത്രാലത്തിന്‍റെ അപ്പോയിന്‍റ്മെന്‍റും. അയാൾ ആകെ ദുഃഖിതനായി.  വീട്ടിലേയ്ക്ക് പോകണം. ആ കത്തിൽ എന്താണെന്നറിയാതെ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ഒരു കടലിന്‍റെ അലർച്ച അയാൾ ഉള്ളിലറിഞ്ഞു. ഉടനെ തന്നെ അദ്ദേഹം ഗോപിയെ വിളിച്ച് അന്നത്തെ പരിപാടികൾ റദ്ദ് ചെയ്തു. അസ്വസ്ഥമായ മനസ്സോടെയാണ് അയാൾ സഹോദരി ഗംഗാദേവിയുടെ വീട്ടിലെത്തിയത്.

ഗംഗാദേവി കത്തെടുത്ത് കൊടുത്തു. അയാൾ കത്ത് തുറന്ന് ആകാംഷയോടെ വായിക്കുവാൻ തുടങ്ങി. വായിക്കുംതോറും അയാളുടെ മുഖത്ത് ചോര കല്ലിക്കാൻ തുടങ്ങി. ആരെയും ആ കത്ത് അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നില്ല. ഏറ്റവും മുകളിലായി “ഗംഗേ, ഈ കത്ത് ശിവപ്രസാദിന് കൊടുക്കണം…” എന്ന് മാത്രം എഴുതിയിരുന്നു.

“ശിവാ, എന്നെ മനസ്സിലായോ? കൺഗ്രാചുലേഷൻസ്, അഭിനന്ദനങ്ങൾ. എന്തിനാണെന്നാകും? നിങ്ങളും ഇപ്പോൾ എന്നെപ്പോലെ അനാഥനും നിരാലംബനും നിസ്സഹായനുമായില്ലേ? ഇതാണ് ഞാൻ കാത്തിരുന്നത്. മകൻ നഷ്ടപ്പെട്ട് നിങ്ങൾ ഭ്രാന്തുപിടിച്ചവനെപ്പോലെ അലയുന്നത് കാണാൻ… നിന്‍റെ വംശം നിന്‍റെ മരണത്തോടെ വേരറ്റുപോകും. ഇതൊക്കെ കാണാൻ ഞാൻ ജീവിച്ചിരിക്കുക തന്നെ ചെയ്യും. ദൈവം എന്നും നിനക്കൊപ്പമാണെന്ന് നീ കരുതിയോ? നീയെന്നെ അനാഥയാക്കിയതുപോലെ നിന്നെയും അനാഥനാക്കാൻ ദൈവം എനിക്കൊരു അവസരം തന്നു.”

“നീ മറന്നുകാണില്ലല്ലോ ഒന്നും? ഞങ്ങളുടെ സന്തുഷ്ട കുടുംബത്തെ നിർദാക്ഷിണ്യം നീ ഇല്ലാതാക്കിയ ആ നാൾ. ഒരൊറ്റ ദിവസം കൊണ്ടാണ് നീയന്‍റെ ജീവിതം തല്ലിയുടച്ചത്. അതിനു മാത്രം എന്ത് ദ്രോഹമാണ് ഞാൻ നിന്നോട് ചെയ്തത്? എന്നെക്കൂടി ആ കുരുതിക്കളത്തിൽ തള്ളിയിടാമായിരുന്നില്ലേ നിനക്ക്? മറിച്ച് നീ എന്നെ ഏകാന്ത കൊണ്ട് ഭ്രാന്ത് പിടിക്കാൻ ബാക്കി വെച്ചു. ഒറ്റപ്പെടൽ പലപ്പോഴും മരണത്തേക്കാൾ ഭീകരമാണ്. നീ കാരണമാണ് എനിക്ക് എംബിബിഎസ് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. ആ ഒറ്റപ്പെടലിൽ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട് ഞാൻ. പക്ഷേ, ഗതി കിട്ടാതെ മരിച്ച എന്‍റെ കുടുംബം. അവരുടെ ആത്മാവിന് ശാന്തി കിട്ടാൻ നീ ഇല്ലാതാകണം. നീയും എന്നെപ്പോലെ നീറിനീറി മരിക്കണം. ആ പ്രതികാരബുദ്ധിയോടെ കാത്തിരുന്നതാ ഞാനിത്രനാൾ. നിന്നെക്കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ഞാൻ സന്തോഷിച്ചു. പക്ഷേ, നിനക്ക് അതൊന്നും പോരെന്ന് എന്‍റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.”

“എത്ര ദുഷ്ടനാണ് നീ? നിന്നെ എന്‍റെ അച്ഛനും അമ്മയും എത്രമാത്രം സ്നേഹിച്ചു. എന്നിട്ടും നീ അവരെ കൊന്നില്ലേ?”

“വല്ലപ്പോഴുമൊക്കെ ശകാരിച്ചിട്ടുണ്ടെങ്കിലും എന്‍റെ അമ്മ നിന്നെ മകനപ്പോലെയല്ലേ സ്നേഹിച്ചത്? നിന്‍റെ ഭാവി സുരക്ഷിതമാക്കാൻ അവർ നിനക്കൊരു സർക്കാരുദ്യോഗം വാങ്ങിത്തന്നില്ലേ? അതിനൊക്കെയായുള്ള കൂലിയായിട്ടാണോ നീ അവരെ കൊന്നത്? നായ പോലും ഇതിലും നന്ദി കാണിക്കും, ഒരുനേരം ഭക്ഷണം കൊടുത്തവനെ കണ്ടാൽ അതുപോലും വാലാട്ടും. അന്നം തന്ന കൈയ്ക്ക് തിരിച്ചു കടിച്ച നീ എത്ര ദുഷ്ടനാണ്.”

“എന്‍റെ അച്ഛനമ്മമാരേയും കൂടെപ്പിറപ്പുകളെയും അവസാനമായി ഒന്ന് കാണാൻ പോലും നീയെനിക്ക് അവസരം തന്നില്ലല്ലോ? കോടതി നിങ്ങൾക്ക് ശരിയായ ശിക്ഷ നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, നിങ്ങൾ വിദഗ്ധമായി തലയൂരി. എട്ടുമാസം മുമ്പ് നിങ്ങൾ മന്ത്രിയായെന്ന് പത്രത്തിൽ വായിച്ചപ്പോൾ ഞാനാകെ അസ്വസ്ഥയായി.”

“എന്‍റെ ജീവിതമില്ലാതാക്കിയ നിങ്ങളെ സ്വസ്ഥമായി ആ സ്ഥാനത്തിരിക്കാൻ ഞാൻ അനുവദിക്കുമെന്ന് കരുതിയോ? മകനെ തൊട്ടാൽ നിങ്ങൾക്ക് നോവുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് യാതൊരു ദേഷ്യവും ഇല്ലാതിരുന്നിട്ടുകൂടി ആ പയ്യനെ എനിക്കില്ലാതാക്കേണ്ടി വന്നത്. ഈ കളിയിലെ വിജയി ഞാനാണ് ശിവാ…”

“ഞാനിപ്പോൾ സന്തോഷവതിയാണ്. എന്നെ അന്വേഷിക്കാൻ ശ്രമിക്കണ്ട. ഞൻ ആരെന്ന് ഇതിനകം മനസ്സിലായി കാണുമല്ലോ? നിന്‍റെ കൺവെട്ടത്ത് നിന്നും ഒരുപാട് അകലെയാണ് ഞാനിപ്പോൾ. എന്നെ അന്വേഷിച്ച് കണ്ടുപിടിച്ചാലും വലിയ പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ല. നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടില്ലല്ലോ. നിന്‍റെ ദിവസങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു ശിവ….”

കത്ത് വായിച്ച ശിവപ്രസാദിന്‍റെ സിരകളിൽ രക്തം തിളച്ചുമറിഞ്ഞു. അയാൾ കത്ത് പരിശോധിച്ചു. കത്തിൽ മുംബൈയുടെ സീലായിരുന്നു. കത്തും അഡ്രസ്സും ടൈപ്പ് ചെയ്തിരുന്നു. ആ കത്ത് ശിവപ്രസാദിനെ കഴിഞ്ഞ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ശിവപ്രസാദ് മൂത്തസഹോദരി ഗംഗാദേവിക്കും അച്ഛൻ വിശ്വനാഥനുമൊപ്പം മദിരാശിക്കടുത്തുള്ള ഒരു ചെറുഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഗംഗാദേവി എട്ടാം ക്ലാസ്സിൽ പഠനം നിറുത്തി. ശിവപ്രസാദ് പത്തിലും. ഗംഗാദേവിയെ ചെറുപ്രായത്തിലേ വിവാഹം കഴിപ്പിച്ചു. ഗംഗാദേവിയുടെ ഭർത്താവ് ചന്തുവിന് അധോലോകവുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വിവാഹശേഷവും ശിവപ്രസാദ് ഗംഗാദേവിയെ വീട്ടിൽതന്നെ നിറുത്തി.

അച്ഛന് സ്വന്തമായി കുറച്ച് നിലവും കൃഷിസ്ഥലവും ഉണ്ടായിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടുകളില്ലാതെ ശിവപ്രസാദും കുടുംബവും ജീവിച്ചുവരികായിരുന്നു. ശിവപ്രസാദിന്‍റെ ഒരകന്ന ബന്ധുവായിരുന്നു റെയിൽവേ ഉദ്യോഗസ്ഥനായ രഞ്ജൻ. അയാൾ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ശിവപ്രസാദിനെ ബാംഗ്ലൂരിലേക്ക് വിളിച്ചു. രഞ്ജൻ ശിവപ്രസാദിന് ബംഗ്ലാവ് നടത്തിപ്പുകാരന്‍റെ ജോലി തരപ്പെടുത്തികൊടുത്തു.

ഭാര്യ നിഷയും മക്കൾ വൈശാലി, ശുഭാംഗി, നിഖിൽ എന്നിവരും അടങ്ങുന്നതായിരുന്നു രഞ്ജന്‍റെ കുടുംബം. പതിയെ ശിവപ്രസാദ് അവരുടെ കുടുംബാംഗത്തെപ്പോലെയായി. ബംഗ്ലാവിനോട് ചേർന്നുള്ള ഒരു മുറിയിലായിരുന്നു അയാൾ താമസിച്ചിരുന്നത്. ഗംഗാദേവി ശിവപ്രസാദിനെ കാണാൻ രഞ്ജന്‍റെ വീട്ടിൽ വരും.

നിഷ എല്ലാക്കാര്യത്തിലും വളരെ കണിശക്കാരിയായിരുന്നു. പലപ്പോഴും അയാളെ സൂക്ഷിക്കാനേൽപ്പിച്ച പണം നഷ്ടപ്പെടുന്നതിനെച്ചൊല്ലി ശിവയെ ശകാരിക്കുമായിരുന്നു. അയാൾ തിരിച്ചൊന്നും പറയാതെ അവരുടെ ശകാരവർഷം ക്ഷമയോടെ കേൾക്കും.

താൻ വല്ലാതെ അപമാനിതനാകുന്നതായി ശിവപ്രസാദിന് തോന്നി. പിന്നീട് രഞ്ജൻ അയാൾക്ക് ഒരു സർക്കാർ ജോലി സ്ഥിരപ്പെടുത്തി കൊടുത്തു. അങ്ങനെ വീട്ടുവേലക്കാരന്‍റെ റോളിൽ നിന്നും ശിവ രക്ഷപ്പെട്ടു. എന്നിട്ടും നിഷയുടെ ശകാരത്തിന് ഒരു കുറവും വന്നില്ല. തിരിച്ചൊന്നും പറയാറില്ലെങ്കിലും അയാൾ ദേഷ്യം കടിച്ചമർത്തുകയായിരുന്നു. ഓരോ തവണയും അകത്ത് അഗ്നിപർവതം കണക്കെ ദേഷ്യം തിളച്ചുപൊന്തുമ്പോഴും പുറമേ ശാന്തനാകാൻ ശ്രമിച്ചു.

അതിനിടെ സാവിത്രിയുമായി അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞു. അത് നിഷയോട് പറയാൻ എന്തോ അയാൾക്ക് തോന്നിയില്ല. ഒരു മാസത്തിന് ശേഷം കള്ളം പറഞ്ഞ് 10 ദിവസത്തെ അവധിയെടുത്ത് നാട്ടിൽച്ചെന്ന് വിവാഹം കഴിച്ചു. സാവിത്രിയെ ബാംഗ്ലൂരിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അയാൾക്ക് ധൈര്യമുണ്ടായില്ല.

അതിനിടെ വിശ്വനാഥൻ നാട്ടിലുള്ള കുറച്ച് ഭൂമി വിറ്റ് മദിരാശിയിൽ രണ്ട് നില വീട് പണികഴിപ്പിച്ചു. മുകളിലത്തെ നില ഗംഗാദേവിക്കും താഴത്തെ നില ശിവപ്രസാദിനുമായി അയാൾ എഴുതിക്കൊടുത്തു. തന്‍റെ മരണം മുന്നിൽ കണ്ടതുപോലെയായിരുന്നു സ്വത്ത് വീതിക്കൽ.

നാട്ടിലുള്ള അകന്ന ബന്ധത്തിലുള്ള മക്കളില്ലാത്ത ഇളയമ്മയേയും അമ്മായിയേയും ഗംഗാദേവി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മക്കളില്ലാത്ത അവരെ നോക്കാൻ മാറ്റാരുമുണ്ടായിരുന്നില്ല. മുകൾ നിലയിൽ ഗംഗാദേവിയും ഇളയമ്മയും അമ്മായിയും. താഴെ നിലയിൽ സാവിത്രുയും. ശിവപ്രസാദിന് അവധി കിട്ടാൻ വളരെ പ്രയാസമായിരുന്നു, അതുകൊണ്ട് സാവിത്രി മിക്കപ്പോഴും തനിച്ചായിരുന്നു. ഗംഗാദേവി മുകളിലത്തെ നിലയിലുള്ളത് മാത്രമായിരുന്നു സാവിത്രിക്ക് ഏക ആശ്വാസം.

ഒരു വർഷത്തോളം സാവിത്രി നാട്ടിലും ശിവപ്രസാദ് ബാംഗ്ലൂരിലുമായി തള്ളിനീക്കി. ഇനി ഈ ഏകാന്തവാസം വയ്യെന്നായപ്പോൾ അയാൾ സാവിത്രിയെയും ബാംഗളൂരിലേക്ക് കൂട്ടി. സാവിത്രിയെ രഹസ്യമായി ഹോസ്റ്റലിൽ താമസിപ്പിച്ചു.

പക്ഷേ, ഈ രഹസ്യം അധികം വൈകാതെ പരസ്യമായി. ഒരിക്കൽ നിഷ സാവിത്രിയെ കണ്ടു. നിഷ സാവിത്രിയുടെ മുന്നിൽ വെച്ച് വളരെ മോശമായി പെരുമാറി. തന്നോടെന്തിനാണ് വിവാഹം മറച്ചുവെച്ചതെന്ന് ചോദിച്ച് ശിവയെ കുറ്റപ്പെടുത്തി.

ഒടുവിൽ സാവിത്രിയേയും കൊണ്ട് വീട്ടിലേക്ക് വരാൻ അവൾ ശിവയോട് പറഞ്ഞു. വീട്ടുവേലക്കാരിയുടെ റോളായിരുന്നു സാവിത്രിക്ക് അവിടെ. അവൾക്കും ശകാരം കേൾക്കേണ്ടി വന്നു.

നിഖിൽ കൈക്കുഞ്ഞായിരിക്കുമ്പോഴാണ് ശിവപ്രസാദ് രഞ്ജന്‍റെ വീട്ടിലെത്തുന്നത്. നിഖിലിന്‍റെ എട്ടാം പിറന്നാളിന്‍റെ അന്ന് അതിഥികൾക്ക് മുന്നിൽ വച്ച് നിഷ ശിവപ്രസാദിനെ അപമാനിച്ചു. അതയാൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. തന്‍റെ ദുരിതജീവിതത്തിന് എട്ട് വയസ്സായി എന്ന് അയാൾ ഓർത്തു. അപമാനത്തിന്‍റെ എട്ട് വർഷങ്ങൾ. അയാളിൽ രോഷത്തിന്‍റെ അഗ്നിപർവതം തിളച്ചുപൊന്തി. മനസ്സിൽ ദേഷ്യവും പ്രതികാരവും ഉറഞ്ഞുകൂടുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

ഇനിയും ഈ അപമാനം സഹിക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിയ ശിവപ്രസാദ് ഗംഗാദേവിയുടെ ഭർത്താവ് ചന്തുവിന്‍റെ സഹായത്തോടെ നിഷയോട് പ്രതികാരം ചെയ്യാൻ ഉറച്ചു.

അപ്പോൾ രഞ്ജന്‍റെ മൂത്തമകൾ ഡൽഹിയിൽ എംബിബിഎസ്സിന് പഠിക്കുകയായിരുന്നു. ആ വർഷത്തെ ഹോളി വീട്ടുകാരോടൊപ്പം ആഘോഷിക്കാമെന്ന് കരുതി വീട്ടിലേക്ക് പുറപ്പെട്ടു. ഹോളി കഴിഞ്ഞാൽ ഒരു മാസത്തിനകം സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കും. പരീക്ഷയ്ക്ക് മുമ്പ് ഒന്ന് അടുച്ചുപൊളിച്ചു കളായം എന്ന് കരുതിയാണ് വൈശാലി യാത്ര തിരിച്ചത്. പക്ഷേ, വൈശാലി വരുന്ന കാര്യം ശിവ അറിഞ്ഞില്ല. ഹോളിയുടെ രണ്ട് ദിവസം മുമ്പ് തന്‍റെ പദ്ധതി നടപ്പിലാക്കാൻ അയാൾ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

അയാൾ അന്ന് രാവിലെതന്നെ ബംഗ്ലാവിലെ ജനാലകളും വാതിലുകളും അടച്ചുപൂട്ടി. വീട്ടുകാരിതൊന്നും ശ്രദ്ധിച്ചില്ല. ശിവ പതിവുപോലെ ജോലികളിൽ മുഴുകി.

രഞ്ജൻ ഓഫീസിലേക്കും ശുംഭാംഗി കോളേജിലേക്കും പോയി. അവർ പോയശേഷം നിഷ കുളിക്കാൻ കയറി. നിഖിലും നിഷയും മാത്രമേ അന്ന് വീട്ടിലുണ്ടായിരുന്നുള്ളൂ. വാർഷികപരീക്ഷ കഴിഞ്ഞതിനാൽ നിഖിൽ സദാസമയവും കാർട്ടൂൺ കാണുന്നതിൽ മുഴുകി.

രഞ്ജനെ കുടുംബത്തോടെ ഇല്ലാതാക്കാൻ ശിവപ്രസാദ് രണ്ട് കൊലയാളികളെ ആദ്യമേ ഏർപ്പാടാക്കിയിരുന്നു. ഗർഭിണിയായ സാവിത്രിയെ ശിവ വീട്ടിലേക്ക് പറഞ്ഞുവിട്ടു.

ബംഗ്ലാവിലെ ഉപയോഗശൂന്യമായ ഒരു ബാത്ത്റൂമിൽ ശിവ കൊലയാളികളെ ഒളിപ്പിച്ചു. എന്നിട്ട് പതിയെ നിഖിലിനരികിലെത്തി.

“നിഖിൽ… മോനേ… വാ, അങ്കിൾ മോനൊരു സൂത്രം കാണിച്ച് തരാം.”

നിഖിൽ ഉത്സാഹത്തോടെ എഴുന്നേറ്റ് ശിവയുടെ പിന്നാലെ നടന്നു. മരണമാണ് തന്നെ കാത്തിരിക്കുന്നതെന്ന് അറിയാതെ… കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ തന്നെ പരിചരിച്ച കൈകൾക്കൊണ്ട് തന്നെ താൻ കൊല്ലപ്പെടുമെന്നും…. ശിവയും കൂട്ടാളികളും ചേർന്ന് അവനെ കുത്തിക്കൊന്നു. കുളി കഴിഞ്ഞിറങ്ങിയ നിഷയെയും കൊലയാലികൾ നിർദ്ദാക്ഷിണ്യം വകവരുത്തി. നിഖിലിന്‍റെയും നിഷയുടെയും ബോഡികൾ ബാത്ത്റൂമിൽ കൊണ്ടിട്ടു. നിലത്ത് ചിതറിവീണ രക്തം ശിവ തുടച്ചുകളഞ്ഞു. അതിനിടയിലും രഞ്ജനുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്തയയ്ക്കാൻ അയാൾ മറന്നില്ല.

പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംഗിയെയും കൊന്ന് ഓഫീസിൽ നിന്നും രഞ്ജൻ വരുന്നതും കാത്തിരിക്കുകയായിരുന്നു ശിവ. എട്ടുമണിയായപ്പോഴേക്കും രഞ്ജൻ വീട്ടിലെത്തി. അകത്ത് കടന്നപാടെ അയാളുടെ നെഞ്ചിൽ കൊലയാളികൾ കഠാരയാഴ്ത്തി. രണ്ടുപേരുടെയും ശരീരം ശിവ ബാത്ത്റൂമിൽ കൊണ്ടിട്ടു.

അർദ്ധരാത്രിയായപ്പോൾ ശിവയും സംഘവും മൂതദേഹങ്ങൾ കാറിനകത്തെടുത്തിട്ടു. വിജനമായ ഒരുസ്ഥലത്തെത്തിയപ്പോൾ കാറിൽ നിന്നിറങ്ങി അതിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വണ്ടി പൂർണ്ണമായും കത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം ശിവ വീട്ടിലേക്ക് മടങ്ങി.

തിരിച്ചെത്തിയ ഉടനെ അയാൾ കൊലപാതകം നടന്ന സ്ഥലവും ബാത്ത്റൂമും ആസിഡും വെള്ളവും ഒഴിച്ച് വൃത്തിയാക്കി. നേരം പുലർന്നപ്പോഴേക്കും നാല് കൊലപാതകങ്ങൾ നടന്ന ആ ബംഗ്ലാവിനെ അയാൾ പഴയത് പോലെ വൃത്തിയാക്കി, മദിരാശിക്ക് മടങ്ങാൻ അയാൾ പ്ലാനിട്ടിരുന്നു. ഒരു തെളിവ് പോലും അവശേഷിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു.

ദില്ലിയിൽ നിന്നും വൈശാലിയുടെ ഫോൺ വന്നതാണ് ശിവയ്ക്ക് തിരിച്ചടിയായത്. മൊബൈൽ ഫോണിലേക്കും ലാൻഡ് ഫോണിലേക്കും വിളിച്ചിട്ടും ആരും ഫോണെടുക്കാത്തതിൽ അടുത്ത വീട്ടിലേക്ക് വിളിച്ച് അന്വേഷിക്കുകയായിരുന്നു വൈശാലി.

“സാറും കുടുംബവും രാത്രി ഡിന്നറിന് എന്നുപറഞ്ഞ് പുറത്ത് പോയതാ. ഇതുവരെ മടങ്ങി വന്നിട്ടില്ല.” എന്നായിരുന്നു രഞ്ജനെക്കുറിച്ച് തിരക്കുന്നവർക്ക് ശിവയുടെ മറുപടി.

പക്ഷേ, കാര്യങ്ങൾ ശിവ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വഴുതിപ്പോയി. രഞ്ജനും കുടുംബവും മിസ്സായ വിവരം കാട്ടുതീ പോലെയാണ് കോളനിയിൽ പരന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ശിവയുടെ നെറ്റിയിലെ കരിഞ്ഞമുടി പോലീസിന് സംശയത്തിന് ഇടയാക്കി. അവർ അയാളെ അറസ്റ്റ് ചെയ്തു.

വണ്ടി നാലുമണിക്കൂറെങ്കിലും ലേറ്റായതിനായിൽ ഏറെ വൈകിയാണ് വൈശാലി ബ്ലാംഗൂരിലെത്തിയത്. സംഭവത്തെക്കുറിച്ചറിഞ്ഞ അവൾ ആകെ സ്തംഭിച്ചുപോയി. കരയാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ.

പോലീസ് പിടിയിലായിട്ടും ശിവ സത്യം തുറന്നുപറയാൻ കൂട്ടാക്കിയില്ല. പകരം കുറെ കഥകളും നുണക്കഥകളുമായി പോലീസിനെയും വിഡ്ഢിയാക്കി. പക്ഷേ, സത്യമൊക്കെ അറിയാവുന്ന ഒരാൾ ബംഗ്ലാവിലുണ്ടായിരുന്നു, അത് വൈശാലിയായിരുന്നു. അവൾക്ക് ഉറപ്പായിരുന്നു ശിവയല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ലെന്ന്. എന്നാൽ അതിനെക്കുറിച്ച് വൈശാലി ആരോടും ഒന്നും പറഞ്ഞില്ല.

കേസ് കോടതിയിലെത്തി, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവപ്രസാദിന് കോടതി ജീവപര്യന്ത്യം ശിക്ഷ നൽകി. ശിവപ്രസാദ് ശിക്ഷിക്കപ്പെട്ട അന്നാണ് സാവിത്രി ഒരാൺകുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിൽ സാവിത്രി മരിച്ചു. കുഞ്ഞിന്‍റെ സംരക്ഷണ ചുമതല ഗംഗാദേവി ഏറ്റെടുത്തു. കുട്ടിക്ക് സഞ്ജു എന്ന് പേരിട്ടു. ഇടയ്ക്കിടെ അവർ സഞ്ജുവിനെയും കൂട്ടി ശിവപ്രസാദിനെ കാണാൻ ജയിലിലെത്തുമായിരുന്നു.

ഒരുദിവസം മന്ത്രി രംഗനാഥൻ ജയിലിൽ ശിവപ്രസാദിനെ സന്ദർശിച്ചു. കുറ്റവാളികളെയും രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കളിയായിരുന്നു രംഗനാഥന്‍റേത്. അയാൾ ശിവയോട് വിഷയം അവതരിപ്പിച്ചു.

“ശിവപ്രസാദ്, നിങ്ങളെ ഞാൻ രക്ഷിക്കാം. പകരം എനിക്കും എന്‍റെ പാർട്ടിക്കും വേണ്ടി പ്രവർത്തിക്കണം. നല്ലതുപോലെ ആലോചിച്ചിട്ട് പറഞ്ഞാൽ മതി.”

“എനിക്ക് വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ല. നാല് കൊലപാതകങ്ങളിൽ ഒന്നാം പ്രതിയായ എന്നെപ്പോലെ ഒരാൾക്ക് എങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ കഴിയും?” ജാള്യതയോടെയാണ് ശിവ അത് തിരക്കിയത്.

“അതാണോ പ്രശ്നം. ഏറ്റവും ചെറിയ സർക്കാരുദ്യോഗം ലഭിക്കണമെങ്കിൽ എട്ടാം തരമെങ്കിലും പാസ്സാകണം. പക്ഷേ, രാജ്യം ഭരിക്കുന്ന നേതാവാകണമെങ്കിൽ വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല. ഇനി താൻ കൊലപാതകിയെന്നല്ലേ പറഞ്ഞത്. കൊലപാതകവും തട്ടിപ്പുമൊക്കെ രാഷ്ട്രീയത്തിൽ പറഞ്ഞിട്ടുള്ളതാ. രാഷ്ട്രീയത്തിൽ ചുവട് വയ്ക്കണമെങ്കിൽ ഒരു വർഷത്തെ ജയിൽവാസമെങ്കിലും അനിവാര്യമാണ്. അങ്ങനെ നോക്കുമ്പോൾ നിങ്ങൾക്കെന്താണൊരു കുറവ്? വലിയ വലിയ കൊള്ളക്കാർക്കും മുൻമന്ത്രിയെ കൊന്നവന്‍റെ ഭാര്യക്കും വരെ രാഷ്ട്രീയത്തിൽ കളിക്കാമെങ്കിൽ തനിക്കെന്തുകൊണ്ടായിക്കൂടാ?” മന്ത്രി രംഗനാഥൻ പ്രോത്സാഹിപ്പിച്ചു.

“പക്ഷേ, ഇത്രയധികം കുറ്റവാളികളിൽ നിന്നും താങ്കളെന്നെത്തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം?” ശിവ സംശയത്തോടെ ചോദിച്ചു.

“നിന്‍റെ വാദം ശക്തമായിരുന്നു. ഇത് രാഷ്ട്രീയമായി പ്രചരിപ്പിക്കുകയാണെങ്കിൽ ജനങ്ങൾക്ക് നിന്നോട് ദയ തോന്നും. വോട്ടിന്‍റെ പ്രവാഹം തന്നെയുണ്ടാകും. ജനങ്ങളുടെ വീക്ക്നെസ്സെന്താണെന്ന് എനിക്ക് നന്നായറിയാം” മന്ത്രി പറഞ്ഞു.

ശിവപ്രസാദ് സമ്മതം മൂളി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രംഗനാഥൻ ഉടനെ അയാളെക്കൊണ്ട് ദയാഹർജി എഴുതിച്ച് രാഷ്ട്രപതിക്ക് അയച്ചു. 20 വർഷത്തെ നല്ലനടപ്പ് കണക്കിലെടുത്ത് രാഷ്ട്രപതി ശിവയുടെ ശിക്ഷ റദ്ദാക്കി. അങ്ങനെ മന്ത്രി രംഗനാഥന്‍റെ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച് ശിവപ്രസാദ് ഒടുവിൽ മന്ത്രിയായി.

ശിവപ്രസാദിന്‍റെ മകൻ സഞ്ജുവും അച്ഛനൊപ്പം ഡൽഹിയിലെത്തി. അഞ്ചാറുവർഷമായി ഇടയ്ക്കിടയ്ക്ക് ബോധം നഷ്ടപ്പെടുന്ന ഒരസുഖം ഉണ്ടായിരുന്നു. മന്ത്രിയായതോടെ ശിവപ്രസാദ് മകനെ നല്ലൊരാശുപത്രിയിൽ അഡിമിറ്റ് ചെയ്തപ്പോഴാണ് സഞ്ജുവിന് ഹാർട്ട് പ്രോബ്ലമാണെന്നറിയുന്നത്. ഉടനെതന്നെ ഓപ്പറേഷൻ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു.

ഓപ്പറേഷന് രണ്ടുദിവസം മുമ്പ് സഞ്ജുവിന് വീണ്ടും ബോധം നഷ്ടപ്പെട്ടു. അവനെ ഐസിയുവിലേക്ക് മാറ്റി. ശിവപ്രസാദിനും ഗംഗാദേവിക്കും ഡോക്ടർമാക്കുമൊഴികെ മറ്റാർക്കും സഞ്ജുവിന്‍റെ മുറിയിൽ കടക്കാൻ അനുവാദമുണ്ടായിരുന്നില്ല. മുറിക്ക് ചുറ്റും കനത്ത പോലീസ് കാവലുണ്ടായിരുന്നു.

ആ സമയം വൈശാലി വിദേശത്തുനിന്നും ഇന്ത്യയിലെത്തിയിരുന്നു. അവൾ ശിവപ്രസാദിന്‍റെ ഓരോ നീക്കങ്ങളും സസൂക്ഷമം വീക്ഷിച്ചു. സഞ്ജുവിന്‍റെ അവസ്ഥ അവളെ സന്തോഷിപ്പിച്ചു. താൻ എന്തുദ്ദേശ്യത്തോടെയാണോ ഇന്ത്യയിൽ വന്നത് അത് സാധ്യമാക്കാൻ വിധിയും തനിക്ക് കൂട്ട് നിൽക്കുകയാണോയെന്ന് വൈശാലിക്ക് തോന്നി.

സമയം രാത്രി 11 മണി. ആശുപത്രി പരിസരവും വരാന്തയുമൊക്കെ വിജനമായി. ഒന്നോരണ്ടോ ആശുപത്രി ജീവനക്കാരൊഴികെ വലിയ തിരക്കൊന്നുമില്ലായിരുന്നു. വൈശാലി വെളുത്ത കോട്ടെടുത്ത് ധരിച്ച് ഐസിയുവിൽ പ്രവേശിച്ചു. പുറത്ത് കാവൽക്കാരൻ നല്ല ഉറക്കത്തിലായിരുന്നു.

തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് വൈശാലി സശ്രദ്ധം നാലുപാടും നോക്കി. ആശുപത്രിയ്ക്കകത്ത് കടന്നത് മുതൽ അവൾ ഏറെ ജാഗരൂകയായിരുന്നു. അവൾ ശബ്ദമുണ്ടാക്കാതെ സഞ്ജുവിന്‍റെ അടുത്തെത്തി. അവൻ നല്ല ഉറക്കത്തിലായിരുന്നു. കൈയിൽ കുത്തിയ സൂചിയിലൂടെ ഗ്ലൂക്കോസ് അവന്‍റെ ശരീരത്തിൽ എത്തുന്നുണ്ടായിരുന്നു. ഒരു നിമിഷം സഞ്ജുവിനെ തുറിച്ചുനോക്കിയ ശേഷം വൈശാലി വെളുത്ത കോട്ടിന്‍റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ച് പുറത്തെടുത്തു. ഗ്ലൂക്കോസ് ബോട്ടിലിലേക്ക് അത് ഇൻജക്ട് ചെയ്തു.

പെട്ടെന്ന് വാതിലിനടുത്ത് ചെറിയൊരനക്കം കേട്ടു. അവൾ ഓടി ബാത്ത്റൂമിൽ കയറി. അവളുടെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.

പുറത്ത് കാവൽക്കാരൻ സഞ്ജുവിന്‍റെ മുറി പരിശോധിക്കുകയായിരുന്നു. അകത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി അയാൾ പുറത്തിറങ്ങി വാതിലടച്ചു. അൽപസമയത്തിന് ശേഷം വൈശാലി ബാത്ത്റൂമിൽ നിന്നിറങ്ങി സഞ്ജുവിനരികിലെത്തി. വളരെ മന്ദഗതിയിലായിരുന്നു സഞ്ജുവിന്‍റെ നാടിമിടിപ്പ്. സഞ്ജു പെട്ടെന്ന് വിറച്ചു. സഞ്ജുവിന്‍റെ അന്ത്യമടുത്തിരിക്കുന്നു. “എന്നോട് ക്ഷമിക്കൂ സഞ്ജൂ… എന്‍റെ ഇളയ സഹോദരൻ നിഖിലും സഹോദരി ശുഭാംഗിയും മരണത്തിനുമുമ്പ് ഇതുപോലെ വിറച്ചുകാണും. നിന്നോടെനിക്ക് യാതൊരു പകയുമില്ല കുട്ടീ… പക്ഷേ, ഇപ്പോൾ ഇതെനിക്ക് ചെയ്തേ പറ്റൂ. എന്‍റെ സഹോദരങ്ങൾക്കും കുടുംബത്തിനും നിത്യശാന്തി കിട്ടണം.”

അവൾ പതുക്കെ വാതിൽ തുറന്ന് ഹാന്‍റിൽ തുടച്ച് പുറത്തേക്കിറങ്ങി. വളരെ ശ്രദ്ധയോടെ വെളുത്തകോട്ട് അഴിച്ച് സാരിയുടെ തലപ്പിൽ ഒളിപ്പിച്ച് അവിടെനിന്നും വേഗം നടന്നു.

വൈശാലി ഇന്ത്യയിലുണ്ടെന്ന വിവരം ബന്ധുക്കൾക്ക് പോലുമറിയില്ലായിരുന്നു. പിറ്റേന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് അവൾ വിദേശത്തേക്ക് മടങ്ങി.

സഞ്ജുവിന്‍റെ മരണത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നു. വിഷമാണ് മരണകാരണമെന്ന് കണ്ടെത്തി. ശിവപ്രസാദ് തന്‍റെ കഴിവുപയോഗിച്ച് ഹോസ്പിറ്റലിലെ അരഡസനോളം ഡോക്ടർമാരെയും നേഴ്സുമാരെയും കാവൽക്കാരെയും സസ്പെൻഡ് ചെയ്തു.

“ശിവാ, നീയെന്താ അലോചിക്കുന്നേ?” ഗംഗാദേവിയുടെ ശബ്ദംകേട്ട് ശിവ ഓർമ്മകളിൽ നിന്നും മടങ്ങിവന്നു.

“നമുക്കിത് പോലീസിലറിയിച്ച് വൈശാലിയെ കൈയോടെ പിടികൂടിയാലോ?” ഗംഗാദേവി തിരക്കി.

“ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന കാര്യം ചേച്ചി മറക്കരുത്. വൈശാലിയെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, ആ പീറപ്പെണ്ണിന് ഇത്ര ധൈര്യം കാണുമോ? എന്‍റെ മൊഴി എതിർത്ത് പറയാൻ പറ്റാത്ത അവൾ എനിക്കെതിരെ എന്ത് പ്രവർത്തിക്കാനാ? പക്ഷേ, ഇത് അതൊന്നുമല്ല. എന്‍റെ ജീവിതകഥ എല്ലാവർക്കും അറിയാവുന്നതല്ലേ? ഒരുപക്ഷേ, എന്‍റെ രാഷ്ട്രീയ ശത്രുക്കളുടെ വല്ലവരുടെയും അടവായിരിക്കും. നമ്മുടെ ശ്രദ്ധതിരിച്ചുവിടാനായി വൈശാലിയെ കരുവാക്കിയതായിരിക്കും. കൊലയാളി യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ല. ലെറ്റർ ടൈപ്പ് ചെയ്താണ് അയയ്ച്ചിരിക്കുന്നത്. രാഷ്ട്രീയമെന്ന ചൂതുകളിയെക്കുറിച്ച് ചേച്ചിക്ക് ശരിക്കുമറിയാഞ്ഞിട്ടാ.”

“കഴിഞ്ഞ മൂന്ന് മാസത്തോളമായി എനിക്ക് രാഷ്ട്രീയത്തിലെ എല്ലാ കളികളും നന്നായറിയാം. നേട്ടങ്ങൾക്കു വേണ്ടി പലതും നഷ്ടപ്പെടുത്തേണ്ടി വരും, സഹിക്കേണ്ടി വരും. രാഷ്ട്രീയക്കളിയിൽ എനിക്കന്‍റെ മകനും കുടുംബവുമാണ് നഷ്ടമായിരിക്കുന്നത്. ഇനി അന്വേഷണം കൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല…” ശിവപ്രസാദ് ഈറൻ കണ്ണുകളോടെ ശില പോലെ ഇരുന്നു.

और कहानियां पढ़ने के लिए क्लिक करें...