“നോക്കൂ, നിങ്ങൾക്കെന്താണ് ഗിഫ്റ്റായിട്ടു വേണ്ടത്?” അടുക്കളയിൽ നിന്നും ശ്രീമതിയുടെ സ്നേഹമസൃണമായ ശബ്ദം കേട്ട് ഞാൻ ഞെട്ടി. ഇത്രയും സ്നേഹം പതിവില്ലാത്തതാണ്.

ടിവിയിൽ ബ്രേക്കിംഗ് ന്യൂസ് കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഉച്ചത്തിൽ സംസാരിക്കുകയും തീക്ഷ്ണ വിമർശനങ്ങൾ ചൊരിയുകയും ചെയ്യുന്ന ശ്രീമതിയാണോ ഇത്. ഞാൻ ടിവി ഓഫ് ചെയ്‌ത് അത്ഭുതത്തോടെ ശ്രീമതിയെത്തന്നെ നോക്കിയിരുന്നു.

“എന്തിനാ ഇങ്ങനെ തുറിച്ചു നോക്കുന്നത്? നിങ്ങൾക്ക് എന്താണ് ഇഷ്ടമെന്ന് ചോദിച്ചതല്ലേയുള്ളൂ.” ശ്രീമതിയുടെ സ്നേഹം എന്നെ ശരിക്കും ചിന്താക്കുഴപ്പത്തിലാക്കി.

“ഇതെന്താ, ഇന്ന് സൂര്യൻ പടിഞ്ഞാറാണോ ഉദിച്ചത്?” ഗിഫ്റ്റ് വാങ്ങൽ തന്‍റെ ജന്മാവകാശമാണെന്ന മട്ടായിരുന്നു ശ്രീമതിക്ക്. എന്ത് ഉദ്ദേശ്യത്തോടെയാവും ഇവൾ സമ്മാനം നൽകാൻ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയോടെ ഞാൻ തിരക്കി.

“അല്ല… ഈ ഗിഫ്റ്റ് തരുന്നതിന് വല്ല പ്രത്യേക കാരണവും. എന്‍റെ ജന്മദിനം (അത് കൃത്യമായി എനിക്കു പോലും ഓർമ്മയില്ല) കഴിഞ്ഞ മാസമായിരുന്നുവല്ലോ? പിന്നെ ഇപ്പോ…”

“വീട്ടിൽ സുഖവും സമാധാനവും വേണം. അതെന്നും ഇതുപോലെ നിലനിൽക്കണം. അതാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം.”

അവൾ ചോദ്യം ആവർത്തിച്ച് ശല്യം ചെയ്യാൻ തുടങ്ങിയതോടെ തടിതപ്പാനെന്നോണം ഞാൻ പറഞ്ഞു.

“പ്ലീസ്… ദയവായി പറയൂ.” ശ്രീമതിയുടെ ദീർഘിപ്പിച്ച അഭ്യർത്ഥന.

“ചൊവ്വാഗ്രഹത്തിൽ നിന്നും വന്ന വിചിത്ര ജീവിയെപ്പോലെയാണ് പലപ്പോഴും നിങ്ങളുടെ പെരുമാറ്റം. നിങ്ങൾ ഇരുപത്തിനാലു മണിക്കൂറും ടിവിയുടെ മുന്നിലാണല്ലോ? എന്നിട്ടും ഒന്നും മനസ്സിലായില്ലേ? അടുത്ത ആഴ്ച ഫാദേഴ്സ് ഡേയാണെന്ന് ടിവിയിൽ ഒരു നൂറുവട്ടമെങ്കിലും കാണിച്ചു കാണും. ഫാദേഴ്സ് ഡേയുടെ ഇംപോർട്ടൻസ് എന്താണെന്ന് കുട്ടികളും മനസ്സിലാക്കട്ടെ. ഇനി നിങ്ങൾ പറഞ്ഞ ശാന്തിയുടെയും സമാധാനത്തിന്‍റേയും കാര്യം തന്നെയെടുക്കാം. വീട്ടിലെ പ്രശ്നങ്ങൾക്ക് ആരാണ് കാരണക്കാരൻ, നിങ്ങളല്ലേ?”

ഇതൊക്കെ കേട്ട് എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. അശാന്തിയുടെ ദേവത എന്നെ കുറ്റപ്പെടുത്തുന്നു. എന്‍റെ ഇംപോർട്ടൻസ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. കുട്ടികളുണ്ടായ ശേഷം അവർ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ക്രെഡിറ്റൊക്കെ അവൾക്കും കുറ്റങ്ങൾ എന്നിലും ആരോപിക്കും. ഇന്നിപ്പോൾ ഇതിനു വിപരീതമായി ഫാദേഴ്സ് ഡേ എന്നൊക്കെ പറയാനും മാത്രം ഇവൾക്ക് എന്തു മാറ്റമാണോ ഉണ്ടായത്?

“പിന്നേ, ഗിഫ്റ്റൊക്കെ പിള്ളേരു വാങ്ങിച്ചോളും. ഞാനവരെ സഹായിക്കുന്നുവെന്നു മാത്രം. കുറച്ചു കാശ് വേണ്ടി വരും. അതുസാരമില്ല, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് തന്നാൽ മതി.”

കോഴിയമ്മ അപ്പം ചുട്ട കഥ പോലെ എല്ലാം ചുറ്റിത്തിരിഞ്ഞ് എന്‍റെ തലയിലായി. കീശ കാലിയാകുമെന്നുറപ്പ്. കുടുംബത്തിൽ ശാന്തിയും സമാധാനവും വേണമെന്ന് ഗർവ്വോടെ ആവശ്യപ്പെട്ടും പോയി.

“മോനേ ബോണി, വേഗം തയ്യറാക്.” ബോൾ കണക്കെ തടിച്ച് ഉരുണ്ട മകനോടായി ശ്രീമതി പറഞ്ഞു.

“ദാ വരുന്നു മമ്മീ.” വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന ബോണിക്കുട്ടൻ മുകൾ നിലയിൽ നിന്ന് അലറി പറഞ്ഞു.

ഔട്ടിങ്ങിനു പോകുന്നുവെന്നറിഞ്ഞ് ഇളയ മകൾ ബിജിയും എളുപ്പം തയ്യാറായി വന്നു.

“നമ്മുടെ ആ നെയ്ബർ അഞ്ജുവില്ലേ… അവൾ പറയുകയാ, കഴിഞ്ഞ തവണ കുട്ടികൾ അവരുടെ ഡാഡിക്ക് ഇംപോർട്ടഡ് ഷേവിംഗ് കിറ്റാണ് ഗിഫ്റ്റായി കൊടുത്തതെന്ന്. പിന്നെ മിസിസ്സ് വർമ്മ ഇത്തവണ ഫാദേഴ്സ് ഡേയ്ക്ക് ഒരു അടിപൊളി പാർട്ടി തന്നെ സംഘടിപ്പിക്കുന്നുണ്ടെന്ന്.” ശ്രീമതിയുടെ ഫാദേഴ്സ് ഡേ ഭ്രമത്തിനു പിന്നിലുള്ള രഹസ്യം ചുരുളഴിഞ്ഞു വീണു.

ആഹാ… അപ്പോൾ അതാണ് സംഗതിയല്ലേ. ഇതുവരെ ഫാദേഴ്സ് ഡേയെന്ന പേരിൽ പണപ്പിരിവ് നടത്താത്ത ഇവൾ ഈ വർഷം മുതൽ ഫാദേഴ്സ് ഡേയെന്ന് മുറവിളി കൂട്ടുന്നത് ഇതിനായിരുന്നല്ലേ? അല്ലെങ്കിൽ തന്നെ പണ്ടേ ആടിനെ പട്ടിയാക്കാനും പട്ടിയെ ആനയാക്കാനും സമർത്ഥരാണ് കോളനി നിവാസികൾ.

നാളിതുവരെ ഫാദേഴ്സ് ഡേ, മദേഴ്സ് ഡേ, ഫ്രണ്ട്ഷിപ്പ് ഡേ ഒന്നും എന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മുത്തശ്ശിക്ക് അവരുടെ ജന്മദിനം പോലും ഓർമ്മയില്ല. വൃശ്ചികമാസത്തിലെ പൗർണ്ണമി കഴിഞ്ഞ് 4 ദിവസത്തിനു ശേഷമായിരുന്നു നിന്‍റെ ജനനമെന്ന് അമ്മ പറഞ്ഞ കാര്യം മുത്തശ്ശി എപ്പോഴും പറയാറുണ്ടായിരുന്നു. ഗ്ലോബലൈസേഷന്‍റെ ഈ യുഗത്തിൽ പടിഞ്ഞാറൻ കാറ്റിനൊപ്പം പറന്നെത്തിയതാവും ഈ ഡേയ്സ്.

വർഷത്തിൽ കുറഞ്ഞത് ഒരു ദിനമെങ്കിലും അച്‌ഛന്മാർക്കായി മാറ്റി വച്ചിട്ടുണ്ടല്ലോ? ഭാഗ്യം, എനിക്ക് തെല്ലൊരു ആശ്വാസം തോന്നി. നല്ല ബ്രാന്‍റഡ് ഷർട്ട് അണിഞ്ഞ അച്‌ഛനാണെന്ന അഭിമാനത്തോടെ ഞെളിഞ്ഞു നിൽക്കുമ്പോൾ മകന്‍റെയൊരു ചോദ്യം “പപ്പാ, ഫാദേഴ്സ് ഡേയ്ക്ക് പപ്പ, വല്യ പപ്പയ്ക്ക് എന്താ ഗിഫ്റ്റായി കൊടുത്തത്?”

ബലൂണിലെ കാറ്റു പോയപോലെ എന്‍റെ മുഖം വാടിത്തളർന്നു. മനസ്സ് വല്ലാതെ വേദനിച്ചു. 12 വയസ്സുകാരന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനുള്ള മറുപടി എന്‍റെ പക്കലില്ലായിരുന്നു. മൗനജാഥയിലെ അണികളെ പോലെയാണ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്.

അപ്പോഴാണ് നാട്ടിൻപുറത്തു താമസിക്കുന്ന അച്ഛനെക്കുറിച്ച് എനിക്ക് ഓർമ്മ വന്നത്. ഞാനും ഒരു മകനാണല്ലോ. ഒന്നോ രണ്ടോ മാസത്തിനിടയിൽ വീട്ടിലൊന്നു വിളിച്ചാലായി. മക്കൾക്ക് നൽകുന്ന ഉപദേശങ്ങൾ മുതിർന്നവർ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാറുണ്ടോ?

അങ്ങനെയെങ്കിൽ നാട്ടിൻ പുറത്തുള്ള എന്‍റെ അച്‌ഛനു വേണ്ടിയും ഫാദേഴ്സ് ഡേ ആഘോഷിക്കേണ്ടേ? അയൽക്കാരി അഞ്ജു അവരുടെ ഇൻലോസുമായി അത്ര രസത്തിലല്ല. വേറൊരുത്തിയുണ്ട്, അമ്മായിയമ്മ വരുന്നുവെന്നു കേൾക്കേണ്ട താമസം, ബാഗുമെടുത്ത് സ്‌ഥലം കാലിയാക്കും. സ്വന്തം അച്‌ഛനമ്മമാരെ തിരിഞ്ഞു നോക്കാത്തവർ തങ്ങളെ മക്കൾ നോക്കണമെന്ന് പ്രതീക്ഷ പുലർത്തുന്നതു ശരിയാണോ?

തദവസരത്തിൽ വല്യമ്മ പറഞ്ഞ ഒരു കഥ ഞാനോർത്തു പോയി. ഒരാൾ തന്‍റെ വൃദ്ധനായ അച്‌ഛന് പഴകിച്ചളുങ്ങിയ ഒരു പാത്രത്തിൽ കഞ്ഞിയൊഴിച്ചു കൊടുത്ത ശേഷം തിരിച്ചു പോരുകയായിരുന്നു. അപ്പോൾ കൂടെയുണ്ടായിരുന്ന അയാളുടെ മകൻ ചോദിച്ചു “അച്ഛാ, ഈ പാത്രം സൂക്ഷിച്ചു വയ്ക്കണം അല്ലേ?”

അച്‌ഛൻ: “ഏ… അതെന്തിനാ?”

മകൻ: “അച്‌ഛൻ വയസ്സാവുമ്പോഴും ഈ പാത്രം തന്നെ മതിയല്ലോ.”

അയാൾക്ക് തന്‍റെ തെറ്റു ബോധ്യമായി. അയാൾ അന്നു മുതൽ അച്‌ഛനെ നന്നായി പരിചരിച്ചു.

സംസ്കാരത്തിനും പാരമ്പര്യങ്ങൾക്കും പ്രാമുഖ്യം നൽകുന്ന നാടാണിത്. പാശ്ചാത്യനാടുകളിൽ കുടുംബമെന്നാൽ ഭാര്യയും മക്കളും മാത്രമായിരിക്കും. എന്നാൽ അച്ഛനെയും അമ്മയെയും കൂടി ഉൾക്കൊള്ളിക്കുന്ന സംസ്കാരമാണ് നമ്മുടേത്. ആഴ്ചയിലൊരിക്കലെങ്കിലും നാട്ടിൽ പോകാൻ സാധിച്ചെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്.

ശൂന്യമായ മനസ്സോടെ ഞാൻ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ മുമ്പെങ്ങുമില്ലാത്ത ഒച്ചപ്പാട്. കുട്ടികൾ ഓടി നടന്ന് ബഹളം വയ്ക്കുന്നു. നാട്ടിൽ നിന്നും അച്ഛൻ വന്നതു കണ്ട് എനിക്ക് വല്ലാത്ത സന്തോഷം തോന്നി. അച്‌ഛൻ മുമ്പത്തേക്കാൾ ക്ഷീണിതനായിരിക്കുന്നു. ഞാൻ ഓടിച്ചെന്ന് അച്‌ഛന്‍റെ കാൽ തൊട്ട് വന്ദിച്ചു. അപ്രതീക്ഷിതമായുള്ള ഈ കൂടിക്കാഴ്ചയാണ് ശരിക്കുമുള്ള ഫാദേഴ്സ് ഡേ സമ്മാനം.

ശ്രീമതിയുടെ ഒളികണ്ണ് നോട്ടവും മൃദുമന്ദഹാസവും കണ്ടപ്പോൾ ഇതൊക്കെ പുള്ളിക്കാരി ഒപ്പിച്ചതാണെന്ന് എനിക്കു മനസ്സിലായി.

“നിങ്ങളുടെ മനസ്സ്, അതെനിക്ക് നന്നായറിയാം.” ശ്രീമതി ചിരിച്ചു. കുട്ടികൾ മുത്തച്ഛനരികിലിരുന്നു കളിക്കുവാൻ തുടങ്ങി.

और कहानियां पढ़ने के लिए क्लिक करें...