കാവേരി വളരെ സന്തോഷവതിയായി മടങ്ങി വന്നു. പക്ഷെ അവൾ എന്നെന്നേക്കുമായി വന്നതല്ല. അവൾക്കു മടങ്ങണമായിരുന്നു. വിശ്വാസത്തിന്‍റെ ഉമ്മറപ്പടിവാതിക്കലേക്ക്. ഇതിനെ അല്പനേരത്തേക്കുള്ള മടക്കയാത്രയെന്നു വിശേഷിപ്പിക്കാം. അതും കുട്ടിക്കാലത്തിലേയും യൗവനത്തിലേയും തന്‍റെ എല്ലാ സ്വപ്നങ്ങളും സന്തോഷങ്ങളും സ്വായത്തമാക്കുന്നതിനായി. ജീവിതത്തിലെ കഴിഞ്ഞു പോയ സുവർണ്ണനാളുകൾ ഓർക്കുവാൻ വേണ്ടിയാണ് അവൾ വന്നത്, ആ സുപ്രധാന ദിനങ്ങൾ പ്രാപ്തമാക്കുവാനാണ് ഈ മുറ്റത്ത് അവൾ വന്നിരിക്കുന്നത്.

കാവേരി ഭർതൃഗൃഹത്തിൽ അല്പനാൾ ചെലവഴിച്ചശേഷം മാതൃഗൃഹത്തിലേക്ക് വന്നതായിരുന്നു. ഭർതൃവീട്ടുകാർ അവളെ അയയ്ക്കുവാൻ തയ്യാറായിരുന്നില്ല. നവവധുവിനെ ഒരു ക്ഷണനേരത്തേക്ക് പോലും പിരിഞ്ഞിരിക്കുവാൻ ഭർത്താവിനും അമ്മായിയമ്മയ്ക്കും നാത്തൂനും വിഷമമായിരുന്നു. കാവേരി ആ സ്നേഹവും ലാളനയും കൊണ്ട് തൃപ്തയായിരുന്നു. പക്ഷെ ഒരു കാരണവും കൂടാതെ പൊട്ടിച്ചിരിക്കുവാനും, വേഗത്തിലോടുവാനും, ഇഷ്ടമുള്ളപ്പോഴെല്ലാം കിടക്കയിൽ ഓടിവന്ന് കിടക്കുവാനുമെല്ലാം അവൾ കൊതിച്ചിരുന്നു.

ഭർതൃഗൃഹത്തിൽ യാതൊരു പരിമിതിയും ഉണ്ടായിരുന്നില്ല. എന്നിട്ടും തനിക്കു ചുറ്റും സങ്കോചത്തിന്‍റെയും മര്യാദയുടെയും അതിർവരമ്പ് അവൾക്ക് ഒരു നവവധുവിനേപ്പോലെ നിശ്ചയിക്കേണ്ടി വന്നു.

“വേഗം മടങ്ങി വരാം. വീട്ടിലെല്ലാവരെയും കാണാനായി മനസ്സു തുടിക്കുകയാണ്.” ഭർത്താവിനെ ചുംബിച്ചു കൊണ്ട് കാവേരി സമാധാനിപ്പിച്ചു. സ്നേഹ സമ്പന്നയായ അമ്മായിയമ്മ സ്നേഹാശിർവാദങ്ങളോടെ അവളെ യാത്രയാക്കി.

പെൺകുട്ടികൾ വിവാഹശേഷം എത്ര പെട്ടെന്നാണ് മാറിപ്പോകുന്നത്. ആദ്യമാദ്യം വസ്ത്രധാരണത്തിൽ. പിന്നീട് ശാരീരികമായും മാനസ്സികമായും ചിന്തകളിലും ജീവിതശൈലിയിലും ഒക്കെ എത്ര പെട്ടെന്നാണ് മാറ്റം സംഭവിക്കുന്നത്. മാതൃഗൃഹത്തോടുള്ള ഔത്സുക്യവും അവിടെയുള്ളവരെ കാണുവാനുള്ള അതിയായ ആഗ്രഹവും മാത്രം മാറ്റമില്ലാത്തതായി നിലനില്ക്കും. കാവേരിയുടെ വരവ് എല്ലാവരേയും വളരെ സന്തോഷിപ്പിച്ചു. മകളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന സന്തോഷവും തിളക്കവും കണ്ട് അമ്മ സന്തോഷം കൊണ്ട് ദീർഘനിശ്വാസമിട്ടു.

കാവേരിയുടെ ഇളയ സഹോദരി അജിത അവളെ വീണ്ടും വീണ്ടും പുണർന്നു കൊണ്ട് പറഞ്ഞു “ചേച്ചി, ചേച്ചി ഇല്ലാത്തതുകൊണ്ട് ഇവിടെ എല്ലാം ശൂന്യമായ പോലെ തോന്നുന്നു. ഇനിയിപ്പോൾ ഞാനാരോട് വഴക്കിടും.” ഏട്ടത്തിയമ്മ ചെവിയിൽ മന്ത്രിച്ചു. “എന്‍റെ പൊന്നു നാത്തൂനേ, രാത്രിയെല്ലാം എങ്ങനെ കടന്നു പോകുന്നു? ഇപ്പോഴും നിന്‍റെ കണ്ണുകളിൽ മയക്കം നിഴലിച്ചിരിക്കുന്നല്ലോ.” എല്ലാവർക്കും സമ്മാനങ്ങൾ നല്കുമ്പോൾ കാവേരി വളരെയേറെ അഭിമാനിച്ചു.

കാവേരിയുടെ സംസാരം തീരുന്ന ലക്ഷണമേ ഉണ്ടായിരുന്നില്ല. ഭർതൃഗൃഹത്തേക്കുറിച്ച് പറഞ്ഞാൽ ഒടുങ്ങാത്തത്ര കാര്യങ്ങൾ, അവിടത്തെ കീഴ്വഴക്കങ്ങൾ… ഇതെല്ലാം അവരുമായി പങ്കുവയ്ക്കുവാൻ കാവേരി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും അവളുടെ ചുറ്റുവട്ടം കൂടിയിരിക്കണമെന്ന് അവൾ മോഹിച്ചു.

ഏട്ടത്തിയമ്മയ്ക്ക് ഇടയ്ക്കിടയ്ക്ക് അടുക്കളയിലേക്ക് ഓടേണ്ടി വന്നു. മരുമകൾ എല്ലാം എങ്ങനെ നോക്കി ചെയ്യും എന്നു കരുതി അമ്മ?  സഹായിക്കുവാൻ കൂടും. അജിത പഠിക്കുവാനിരുന്നു. അവളുടെ പരീക്ഷ അടുത്തിരുന്നു. സഹോദരനും അച്‌ഛനും ജോലിക്കു പോയി. അപ്പോൾ കാവേരിക്ക് പെട്ടെന്ന് താനൊറ്റപ്പെട്ടു പോയോ എന്ന് തോന്നിപ്പോയി. അവൾക്കെല്ലാം വിചിത്രമായി തോന്നി.

അമ്മയെയും ഏടത്തിയെയും സഹായിക്കാൻ അടുക്കളയിലെത്തിയപ്പോഴേക്കും അവർ സ്നേഹത്തോടെ പറഞ്ഞു “രണ്ടുമൂന്നു ദിവസത്തേക്കായി വന്നതല്ലേ. വിശ്രമിക്ക്, ഭർതൃഗൃഹത്തിൽ വിശ്രമമെല്ലാം കിട്ടാറുണ്ടോ. പിന്നെ പോരാത്തതിന് പുതുമണവാട്ടിയും.”

കാവേരിയ്ക്കെന്തോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ, എന്തോ ഒരദൃശ്യശക്തി അവളെ പിടിച്ചു വലിക്കുന്നതുപോലെ അവൾക്കു തോന്നി. ഇത് എന്‍റെ വീട്ടുമുറ്റമാണ്. അതേ അമ്മ, ഏടത്തി, കുടുംബാംഗങ്ങൾ. പിന്നെ മാറ്റം എവിടെയാണ് സംഭവിച്ചത്? എന്താ താൻ മാറിയോ? ഇതെല്ലാം തന്‍റെ തെറ്റിദ്ധാരണയാണോ? ആരും തന്നെക്കൊണ്ട് ഒരു ജോലിയും ചെയ്യാൻ സമ്മതിക്കാത്തതു കൊണ്ടാണോ ഇങ്ങനെ തോന്നുന്നത്?

വിവാഹത്തിനു മുമ്പ് കാവേരിയുടെ ഇഷ്ടപ്രകാരമാണ് മുറി അലങ്കരിച്ചിരുന്നത്. എന്നാലിന്ന് കാവേരി ആ മുറിയിൽ പ്രവേശിച്ചപ്പോൾ ഒരപരിചിത മുറിയിൽ പ്രവേശിക്കുന്നതായാണ് അവൾക്ക് തോന്നിയത്. അവളുടെ ഗന്ധം അവിടില്ലായിരുന്നു. മുറിയുടെ അലങ്കാരത്തിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ആ മുറിയുടെ ഉടമ അജിതയാണ് എന്നു മനസ്സിലാക്കാൻ അല്പം സമയമെടുത്തു. കുറച്ചു ദിവസങ്ങൾക്കു മുൻപല്ലേ താനീ വീട്ടിൽ നിന്നും യാത്ര പറഞ്ഞത്, ഇത്ര പെട്ടെന്ന് ഇതെല്ലാം എങ്ങനെ മാറി? കാവേരിയുടെ എല്ലാ സാധനങ്ങളും അജിത സ്റ്റോറിലേക്കു മാറ്റിയിരുന്നു.

തന്‍റെ സാധനങ്ങളല്ല, തന്നെത്തന്നെയാണ് ആ മുറിയിൽ നിന്നും എടുത്തു മാറ്റിയതെന്ന് എന്തുകൊണ്ടോ അവൾക്ക് തോന്നിപ്പോയി. പെൺകുട്ടി എത്ര പെട്ടെന്നാണ് അന്യയായിത്തീരുന്നത്. അവളുടെ ഗൃഹത്തോടു ചേർന്നു നിൽക്കുന്ന ഓർമ്മകളുടെ അസംഖ്യം നിമിഷങ്ങൾ എല്ലാം എത്രപെട്ടെന്നാണ് അന്യമാവുന്നത്.

“ചേച്ചി, ഇപ്രാവശ്യം ഞാൻ ചേച്ചിയെ വേഗം മടങ്ങിപ്പോകാനനുവദിക്കില്ല.” അജിത ശാഠ്യം പിടിച്ചു പറഞ്ഞു.

“മഠയത്തി അവളെങ്ങനെ അവിടെ അധികം ദിവസം തങ്ങും? ഇനി മുതൽ ഇവൾ ഇവിടെ ഒരതിഥിയെപ്പോലെയാണ് വരുന്നത്. ഇവൾ വന്നതുമുതൽ മരുമകന്‍റെ ഫോണെത്ര പ്രാവശ്യമാ വന്നത്.” അമ്മ അജിതയെ പറഞ്ഞു മനസ്സിലാക്കി. എന്നിട്ട് സ്നേഹത്തോടെ കാവേരിയുടെ തലയിൽ കൈവച്ചു. അതിഥി എന്ന വാക്കുകേട്ട് കാവേരി സ്തബ്ധയായി നിന്നു. ഏതമ്മയാണോ തനിക്ക് ജന്മം നൽകിയത്, സ്നേഹം നൽകിയത് അവർ തന്നെ അതിഥി എന്നു വിളിക്കുകയോ?

രാവിലെ ഭർത്താവിന്‍റെ ഫോൺ വന്നപ്പോൾ കാവേരി അറിയാതെ പറഞ്ഞു, എനിക്കിപ്പോൾ മനസ്സില്ല. ഇതുകേട്ട് വീട്ടിലുള്ളവരെല്ലാം പൊട്ടിച്ചിരിച്ചു. “എന്താ പൊന്നു നാത്തൂനേ, എനിക്കിപ്പോൾ മനസ്സില്ല എന്നു പറയുംവിധം ഇത്ര പെട്ടെന്ന് പ്രിയതമന്‍റെ കൊട്ടാരം ഇഷ്ടമായോ? ഏടത്തിയമ്മ അവളെ കളിയാക്കിക്കൊണ്ട് സംസാരിച്ചു.

ഏടത്തിയുടെ കണ്ണുകളിൽ നിന്നു മിറ്റു വീഴുന്ന കുസൃതിത്തരം കണ്ട് അവളൊരു നിമിഷം ലജ്ജിച്ചു.

പിന്നെയോർത്തു. അതിനിത് എന്‍റെ വീടാണെന്ന് തോന്നിയിട്ടു വേണ്ടേ? തന്‍റെ സ്പർശവും ഗന്ധവും അസ്തിത്വവും തിങ്ങി നിന്നിരുന്ന ഈ അന്തരീക്ഷം മുഴുവനും അപരിചിതത്വം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്‍റെ അധികാരങ്ങൾ ഇത്ര പെട്ടെന്ന് നഷ്ടമായോ? മാതാപിതാക്കൾ, ഏട്ടനും ഏട്ടത്തിയും അജിതയുമെല്ലാം പഴയതു പോലെ ഇവിടെയുണ്ട്. താൻ മാത്രമില്ല.

തന്നെ വേരോടെ പിഴുത് മറ്റൊരു സ്ഥലത്തു കൊണ്ട് നട്ടിരിക്കുകയാണ്. തന്‍റെ അടയാളം പതിപ്പിച്ച് ഭർതൃഗൃഹത്തിൽ തന്‍റെ അസ്തിത്വം നിലനിർത്തുവാനായി അവൾക്കെല്ലാം പുതിയതായി തുടങ്ങണമായിരുന്നു. ഒടുവിൽ എന്തുകൊണ്ടാണ് പെൺകുട്ടിയുടെ സത്വം പിഴുതെടുത്ത് പുതിയ വസ്ത്രം അണിയുന്നതിനായി നിർബന്ധിതയാക്കുന്നത്? ഒരുപക്ഷേ ഇതുതന്നെയായിരിക്കും പാരമ്പര്യം.

എല്ലാവരും ഈ ഭ്രമണപഥത്തിലൂടെ കടന്നു പോകുന്നുണ്ടാകും. പിന്നെ കാവേരിയ്ക്ക് മാത്രം എന്തുകൊണ്ടാണീ മാറ്റം സ്വീകാര്യമല്ലാതാവുന്നത്? കാലുകൾ നീട്ടിവെച്ച് ഇഷ്ടാനുസരണം ഇരിക്കുന്നതും, സാധനങ്ങൾ അവിടവിടെ തോന്നിയതു പോലെ വയ്ക്കുന്നതും, എന്തെങ്കിലുമെല്ലാം കൊറിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം വിചിത്രമായി തോന്നും. അവൾക്ക് പഴയതുപോലെയാകാനായിരുന്നു ഇഷ്ടം.

പണ്ടത്തേതു പോലെ അവൾ തെറ്റുകൾ ചെയ്യുമ്പോൾ അമ്മയും അച്‌ഛനും ശകാരിക്കുവാനും വെറുതെയിരിക്കുമ്പോൾ വഴക്കു പറഞ്ഞു കാണാനുമെല്ലാമാണ് അവൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇതിനെല്ലാം വിപരീതമാണ് നടന്നുകൊണ്ടിരുന്നത്. ഭർത്താവിന്‍റെ ഓർമ്മകൾ കൊണ്ടായിരിക്കാം അവൾ ഉദാസീനയായി ഇരിക്കുന്നതെന്ന് എല്ലാവരും വിചാരിച്ചു.

“ചേച്ചി, കല്യാണത്തിനുശേഷം എത്ര മാറിപ്പോയി, ഉറക്കെ ചിരിക്കുന്നില്ല, ഒരു കാരണം കൂടാതെ ബഹളം വയ്ക്കുന്നില്ല.” അജിത ഇത്രയും പറഞ്ഞപ്പോഴേക്കും കാവേരിയ്ക്കതിശയമായി. താനെങ്ങനെ മാറിയെന്നാണ്? ഉദാസീനയായിരിക്കുന്ന കാവേരിയുടെ കൈകൾ തന്‍റെ കൈകൾക്കുള്ളിലൊതുക്കി പ്രശ്നഭരിതമായ നോട്ടത്തോടു കൂടി അമ്മ നിന്നപ്പോൾ ആ കണ്ണുകളിൽ മമതയും സ്നേഹവുമല്ലാതെ മറ്റൊന്നും കണ്ടില്ല.

“എന്താ കാര്യം മോളേ? നീ സന്തുഷ്ടയല്ലേ? ഈ ഉദാസീനത ഭർതൃവിയോഗത്തിന്‍റെയല്ല. എങ്ങാനും ഭർതൃവീട്ടുകാർ…”

“ഇല്ല, അമ്മേ അങ്ങനെയൊന്നുമല്ല. അവിടെയെല്ലാവരും എന്നെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്. ഇതു വെറുതേ…”

“ഇവിടെയാരെങ്കിലും എന്തെങ്കിലും പറഞ്ഞോ?” സാരിത്തുമ്പുകൊണ്ട് കണ്ണുനീർ തുടച്ച് അസ്വസ്ഥയായി അമ്മ ചോദിച്ചു.

“അമ്മേ എന്നെ ആരും ഒന്നും പറഞ്ഞില്ല. ഇവിടെ എന്നോട് എല്ലാവരും അന്യയെപ്പോലെയാണ് പെരുമാറുന്നത്. അമ്മയും ഏടത്തിയും എന്നെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കുന്നില്ലല്ലോ? ഭർതൃഗൃഹത്തിൽ കുറച്ചുനാളുകളല്ലേ താമസിച്ചുള്ളൂ. പിന്നെ അവിടെയൊരടുപ്പവും ഇത്രനാൾ ചെലവഴിച്ച ഇവിടെ ഒരകൽച്ചയും…” അവൾ ഇത്രയും പറഞ്ഞു നിറുത്തി.

ഇതെന്താ കാവേരി? അവൾ സ്വയം തന്‍റെ ചോദ്യത്തിനുത്തരം കണ്ടുപിടിക്കുവാൻ തുടങ്ങി.

“ആരും നിന്നോട് അന്യയെപ്പോലെ പെരുമാറുകയല്ല. വ്യത്യാസം ഇത്രമാത്രമേയുള്ളൂ. നിന്‍റെ സാമ്രാജ്യം ഇനി അതാണ്. അതുകൊണ്ടാണ് നിനക്ക് സ്വയം ഇവിടെ നിന്നും പിഴുതെടുത്തതായി തോന്നുന്നത്. നീ പോയിടത്ത് ഒരു മാറ്റവുമുണ്ടായില്ലേ? സ്ത്രീകൾ മാറ്റത്തിനനുസരിച്ച് ജീവിക്കണം. എന്തുകൊണ്ടെന്നാൽ വേരുകളുള്ളിടത്ത് സദാ ജീവിതകാലം മുഴുവനും പുഷ്പിതയായിരിക്കാൻ അവർക്കാവില്ല. “നിന്‍റെ ഏടത്തി അവരുടെ മാതൃഗൃഹം ഓർമ്മിക്കുന്നില്ലെന്നുവച്ച് അവർ മാറിപ്പോയോ? ഇല്ല, അവൾ അവളുടെ വീട്, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവയിൽ മുഴുകിയിരിക്കുകയാണ്. ഇപ്പോൾ അവളുടെ പക്കലെവിടെയാ സമയം.”

“അമ്മ പറയുന്നതു ശരിയാ, ഒരുപക്ഷേ ഞാനും അവിടായിപ്പോയി. അതുകൊണ്ടാ ഇവിടെ എനിക്കസാധാരണത്വം തോന്നുന്നത്. അമ്മയെന്‍റെ പഴയ സ്നേഹമുള്ള അമ്മ തന്നെയല്ലേ.” എന്നു പറഞ്ഞ് കാവേരി അമ്മയെ കെട്ടിപ്പിടിച്ചു.

“ചേച്ചീ വരൂ, ബാറ്റ്മിൻഡൻ കളിക്കാം.” അജിത ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.

“ഇപ്പോ വരാം,” എന്നു പറഞ്ഞ് കാവേരി തന്‍റെ സാരി വലിച്ച് അരയിൽ കുത്തിക്കൊണ്ട് പുറത്തേക്കിറങ്ങി.

और कहानियां पढ़ने के लिए क्लिक करें...