അമേരിക്കയിൽ നിന്നും വന്ന സുഹാസിന്‍റെ കത്ത് രവിമോഹൻ ഒന്നുകൂടി വായിച്ചു. 15 ദിവസത്തെ അവധിക്കായി അവൻ നാട്ടിൽ വരുന്നുണ്ടെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം. 3 മാസം മുൻപേ ഞാൻ തന്നെയാണ് പത്രത്തിൽ അവനു വേണ്ടി വിവാഹപ്പരസ്യം നൽകിയിരുന്നത്. പെൺകുട്ടി വിദ്യാസമ്പന്നയായിരിക്കണം, ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കണം, ജീവിത രീതിയിലും ചിന്തയിലും 100 ശതമാനം ഇന്ത്യനായിരിക്കണം എന്നൊക്കെയാണ് അവൻ പറഞ്ഞതനുസരിച്ച് പത്രത്തിൽ പരസ്യം ചെയ്തിരുന്നത്.

“എത്ര പ്രാവശ്യമിപ്പോൾ വായിച്ചു കഴിഞ്ഞു? അത്രക്കങ്ങു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമെന്താണതിലുള്ളത്?” ശാരദ ചോദിച്ചു.

“അതല്ല, പത്തു കൊല്ലം അമേരിക്കയിൽ താമസിച്ച അവൻ എന്തിനാണ് ഇന്ത്യൻ സംസ്കാരം ഇന്ത്യൻ രീതി എന്നൊക്കെപ്പറഞ്ഞു മുറവിളി കൂട്ടുന്നത് എന്നൽപ്പം ഉറക്കെ ചോദിച്ചു കൊണ്ടു രവി ഫയലെടുത്ത് അതിലുണ്ടായിരുന്ന എഴുത്തുകൾ ഓരോന്നായി എടുത്തു നോക്കാൻ തുടങ്ങി.

“കത്തുകളുടെ ഒരു കൂമ്പാരം തന്നെയുണ്ടല്ലോ” ഭാര്യ പറഞ്ഞു.

ശാരദയെന്തിനാണ് എന്നെ പരിഹസിക്കുന്നതെന്ന് എനിക്കു മനസ്സിലായിരുന്നു. അവളുടെ സഹോദരീ പുത്രിയായ ദീപ ബുദ്ധിമതിയാണെന്നെനിക്കറിയാം. പക്ഷേ സുഹാസിനു ചേരില്ല. മാത്രമല്ല അവൾ എഞ്ചിനീയറോ ഡോക്ടറോ അല്ല. സുഹാസിനെയും കൂട്ടി ദീപയുടെ ഗ്രാമത്തിൽപ്പോയി രണ്ടുപേരുടേയും ഒരു കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കണമെന്നതാണ് ശാരദയുടെ മനസ്സിലിരുപ്പ്. പക്ഷേ ഞാനതറിഞ്ഞതായി ഭാവിച്ചതേയില്ല. അതിനാലാണ് അവൾക്കീ മുറുമുറുപ്പ്.

എന്‍റെ മനസ്സിലിരുപ്പ് ഊഹിച്ചെടുത്തതുപോലെ അവൾ പറഞ്ഞു “ഞാനെത്രയോ പ്രാവശ്യം പറഞ്ഞു സുഹാസ് വരുമ്പോൾ ആ ദീപയെ കൊണ്ടുപോയൊന്നു കാണിക്കാൻ. പക്ഷേ നിങ്ങൾക്കതിഷ്ടമല്ല.”

“പിള്ളേരെ പഠിപ്പിക്കുന്ന ദീപയെ സുഹാസിനു വേണ്ടി ആലോചിക്കാനോ? നീ ചുമ്മാതെ തലയ്ക്കു സുഖമില്ലാത്തവരെപ്പോലെ സംസാരിക്കാതെ. അമേരിക്കയിൽ കൂലിപ്പണി ചെയ്യുന്നവർക്കു പോലും എഞ്ചിനീയറേം ഡോക്ടറേമാ വേണ്ടത്. അറിയാമോ?” ഞാൻ ശബ്ദമുയർത്തി.

“ങാ, അതുപോട്ടെ ഞാനൊരു കാര്യം പറയാൻ വിട്ടുപോയി. നാളെ എന്‍റെയമ്മയും സുഹാസിനെ സ്വീകരിക്കാൻ എയർപോർട്ടിൽ വരുന്നെന്ന്.”

“എന്തിന്?”

“ഞാൻ പറയുന്നതാദ്യമൊന്നു കേൾക്ക്. അമ്മയൊരിക്കലും വിമാനത്തിൽ കയറിയിട്ടില്ല. കുറഞ്ഞപക്ഷം അടുത്തു നിന്നെങ്കിലുമൊന്നു കാണാമല്ലോ.”

ഗ്രീൻ ചാനലിൽ കൂടിയാണ് സുഹാസ് പുറത്തേക്കു വന്നത്. അവനെ സ്വീകരിക്കാൻ ഞങ്ങൾ പോയിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ രണ്ടുപേരും തുറന്ന ഫയലിനു മുമ്പിൽ സ്‌ഥാനം പിടിച്ചു. ഏതാണ്ട് 200 ഓളം കത്തുകളുണ്ടായിരുന്നു. എന്നിട്ടും അവൻ ചോദിച്ചു. “ഇത്രയേ ഉള്ളോ?” എന്ന്.

എനിക്കു നല്ല ദേഷ്യം വന്നു. ഈ കത്തുകൾ തെരഞ്ഞെടുത്തു ഫയൽ ചെയ്യാനും എസ്ടിഡി കോളഉകൾ വിളിക്കാനും ഞങ്ങളനുഭവിച്ച ബുദ്ധിമുട്ടുകൾ ഞാനവനെ പറഞ്ഞു കേൾപ്പിച്ചു.

വൈകിട്ട് ഓഫീസിൽ നിന്നും വീട്ടിൽ വന്ന ഞാൻ അവനോടൊപ്പമിരുന്ന് ചായ കുടിക്കുമ്പോൾ ചോദിച്ചു. “ആട്ടെ സുഹാസ്, നിനക്ക് സ്ത്രീധനം വാങ്ങാൻ വല്ല പ്ലാനുമുണ്ടോയെന്നു പറയ്”

“അറിയാമോ ഞാനെത്രയാ ഒരു മാസം സമ്പാദിക്കുന്നതെന്ന്? 10,000 ഡോളർ. അതായത് 5 ലക്ഷം രൂപ. ഇവിടെയുള്ള ആളുകൾ പിന്നെയെന്താണ് എനിക്കു സ്ത്രീധനമായി തരാൻ പോകുന്നത്?” അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു ചോദിച്ചു.

വെറുതെ ഈ പൊട്ടനോട് ചോദിച്ചു പോയല്ലോയെന്നായിപ്പോയി ഞാൻ.

സിഎ പാസായ ഒരു പെണ്ണിനെ കാണാനാണ് ഞങ്ങളാദ്യം പോയത്. അവിടെച്ചെന്നപ്പോൾ നിരാശയായിരുന്നു ഫലം. പെണ്ണ് ബികോം ആയിരുന്നു. സിഎയുടെ ആദ്യ പാർട്ടു മാത്രമേ അവൾ പാസ്സായിരുന്നുള്ളൂ.

അടുത്ത ദിവസം ഞങ്ങൾ എഞ്ചിനീയറിങ്ങ് ഡിഗ്രിയുള്ള പെണ്ണിനെ കാണാൻ പോയി. പക്ഷേ അവൾ പോളിടെക്നിക്കിനു ചേർന്നതേ ഉണ്ടായിരുന്നുള്ളൂ.

“ഇത്രയും സമയമുണ്ടായിട്ട് ഒരു നല്ല പെണ്ണിനേപ്പോലും ചേട്ടനും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലേ?” അവൻ ശബ്ദമുയർത്തി.

എനിക്കു കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു. എന്നിട്ടും ഞാൻ പറഞ്ഞു, സാരമില്ല സുഹാസ്, ഇനിയും രണ്ടുപേർ കൂടിയുണ്ട്. രണ്ടും ഡോക്ടർമാരാണ്. നാളെത്തന്നെ പോയേക്കാം.

അടുത്ത ദിവസം തന്നെ ഞങ്ങൾ ഡോക്ടർ പെണ്ണിന്‍റെ വീട്ടിലെത്തി. പക്ഷേ അവിടെയെത്തിയപ്പോഴാണ് അവളൊരു മൃഗഡോക്ടറാണെന്നു മനസ്സിലായത്.

“എനിക്കു മൃഗങ്ങളെ വലിയ ഇഷ്ടമാ. എനിക്ക് അമേരിക്കയിൽ പെട്ടെന്നൊരു ജോലി കിട്ടുമോ?” അവൾ സുഹാസിനോടു ചോദിച്ചു. അവനെന്തു പറയാനാണ്?

രണ്ടാമത്തെ പെൺകുട്ടിയും മെഡിക്കൽ ഡോക്ടറായിരുന്നില്ല. അവൾക്ക് സംസ്കൃതഭാഷയിലായിരുന്നു ഡോക്ടറേറ്റ്. കാളിദാസന്‍റെ കാവ്യങ്ങളലെ ഭാര്യാ സങ്കൽപം എന്നതായിരുന്നു അവളുടെ ഗവേഷണ വിഷയം.

“താങ്കളുടെ ദൃഷ്ടിയിൽ ഒരു ഭാര്യയ്ക്കുവേണ്ട ഗുണങ്ങളെന്തൊക്കെയാണ്?” അവൾ സുഹാസിനോടു ചോദിച്ചു.

ഒരു ഭ്രാന്തിയെ കണ്ടപോലെ സുഹാസ് അവളെ നോക്കാൻ തുടങ്ങിയപ്പോൾ അവൾ തന്നെ അതിന്‍റെ ഉത്തരം പറഞ്ഞു.

“കാര്യേഷു ദാസി, കരണേഷു മന്ത്രി, ഭോജ്യേഷു മാതാ, ശയനേഷു രംഭ. അങ്ങനെയായിരിക്കണം ഒരു ഭാര്യ” അവൾ പറഞ്ഞു നിർത്തി.

സുഹാസിന് ഹിന്ദി പോലും ശരിയ്ക്കറിയില്ലായിരുന്നു. അങ്ങനെയിരിക്കെ ഈ സംസ്കൃതം കൂടി കേട്ടപ്പോൾ അവൻ ആകെ പരിഭ്രാന്തനായി ചാടിയെഴുന്നേറ്റു.

വീട്ടിലെത്തിയപാടെ അവനെന്നെ പരിഹസിച്ചു. “ചേട്ടനെ വിശ്വസിച്ചാണു ഞാൻ ഇത്രയും ദൂരം വന്നത്. വെറുതെ സമയം കളഞ്ഞു. ഇനി 11 ദിവസമേ ഉള്ളൂ. പിന്നെ വിവാഹത്തിനെവിടെ സമയം?”

“ഡിഗ്രി വേണമെന്നെന്തിനാണു നീ നിർബന്ധം പിടിക്കുന്നത്. പെൺകുട്ടിക്ക് വിവേകവും ബുദ്ധിയും വേണമെന്നല്ലേയുള്ളൂ?” ശാരദ ഇടയ്ക്കു കയറിപ്പറഞ്ഞു.

“അതല്ല ചേട്ടത്തി, പെൺകുട്ടി എഞ്ചിനീയറും ഡോക്ടറുമാണെങ്കിൽ അവിടെ ജോലിക്കു പ്രയാസമില്ല. മാത്രമല്ല, ജോലിയില്ലാതെ ഇവിടെയിരിക്കുന്നതുപോലെ അമേരിക്കയിലിരിക്കാൻ ബുദ്ധിമുട്ടാണ്. ഇവിടെയുള്ള സാഹചര്യമല്ല അവിടെ.”

എനിക്ക് ശാരദയുടെ മനസ്സിലിരുപ്പ് മനസ്സിലായെങ്കിലും സുഹാസിനത് വ്യക്തമായില്ല.

“പെൺകുട്ടികളെല്ലാം കഴിഞ്ഞോ?” സുഹാസ് നിരാശനായി ചോദിച്ചു.

“ഇല്ല, ബാംഗ്ലൂരിൽ നിന്നുമുള്ള ഒരു പ്രൊപ്പോസൽ കൂടിയുണ്ട്.” ഞാൻ അവനെ സമാധാനിപ്പിച്ചു.

അടുത്ത ദിവസത്തെ ഫ്ളൈറ്റിൽ ഞങ്ങൾ ബാംഗ്ലൂരിലെത്തി.

പെൺകുട്ടിയുടെ വീടെന്നു പറയുന്നത് ഒരു വലിയ ബംഗ്ലാവായിരുന്നു. കോളിങ് ബെൽ അമർത്തിയപ്പോൾ പത്തുവയസ്സുള്ള ഒരു പെൺകുട്ടി ഹെയർ ഡ്രൈയർ കൊണ്ട് മുടിയുണക്കിക്കൊണ്ട് വന്ന് കതകു തുറന്നു. പിന്നെ ഞങ്ങളെ വിശാലമായ ഒരു സോഫയിലിരുത്തി. മുറി മുഴുവൻ വില കൂടിയ ഏതോ വിദേശ പെർഫ്യൂമിന്‍റെ ഗന്ധം നിറഞ്ഞിരുന്നു. 20 വയസ്സുള്ള ഒരു പയ്യൻ ഒരു മൊബൈൽ ഫോണും പിടിച്ചു കൊണ്ട് “ഹായ് ഡേറ്റിങ്, ഹൗ വണ്ടർ ഫുൾ! ഓകെ” എന്നൊക്കെ പറഞ്ഞു കൊണ്ട് അവിടെയൊക്കെ ഓടി നടന്നു.

പെൺകുട്ടിയുടെ പിതാവ് കൈകൂപ്പിക്കൊണ്ട് ഡ്രോയിങ്റൂമിൽ പ്രവേശിച്ചു. “ഹായ് എവരിബഡി” എന്നു പറഞ്ഞുകൊണ്ട് ഒരു മുതിർന്ന പെൺകുട്ടിയും കടന്നുവന്നു. പിന്നെയവൾ ഒരു കാലെടുത്ത് മറ്റേക്കാലിന്‍റെ മുകളിൽ വച്ച് സുഹാസിനെ സൂക്ഷിച്ചു നോക്കി.

അകത്തെവിടെയോ മഡോണയുടെ “ഫിസിക്കൽ അട്രാക്ഷൻ ഇറ്റ്സ് എ കെമിക്കൽ റിയാക്ഷൻ…” എന്ന ഗാനം മുഴങ്ങി. സുഹാസാകട്ടെ വായും പൊളിച്ചിരിക്കുകയാണ്.

സുഹാസ് അമേരിക്കയിൽ നിന്നും വന്നതായതുകൊണ്ട് ഞാനുമൊട്ടും കുറയ്ക്കണ്ട എന്നു കരുതി പെൺകുട്ടിയെ നോക്കി “ഹായ്” എന്നു പറഞ്ഞു. ഇതൊക്കെക്കണ്ട് ശാരദ കർച്ചീഫ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു. അവൾ ചിരിക്കുകയാണെന്ന് എനിക്ക് നന്നായി അറിയാം.

പെൺകുട്ടി തന്നെപ്പറ്റി സ്വയം വർണിക്കാൻ തുടങ്ങി.

“ഞാൻ ബിഎ ഹിന്ദിയാണു ചെയ്തത്. സ്റ്റാർ മൂവീസേ ഞാൻ കാണൂ. സാന്താ ബാർബറ ഞാനൊരിക്കലും മിസ്സ് ചെയ്യാറില്ല.”

അപ്പോൾ അവളുടെ പിതാവും പറഞ്ഞു തുടങ്ങി. “മൈ ഡോട്ടർ ഈസ് വെരി വെരി ഇന്‍റലിജന്‍റ്. അവൾക്ക് ഓംലറ്റ് ഉണ്ടാക്കാനറിയാം. മറ്റൊന്നുമറിയില്ല. ഹൗ വണ്ടർഫുൾ! കുതിരസവാരിയറിയാം എന്‍റെ ഡാർലിങ്ങിന്. പിന്നെ ജൂഡോ കരാട്ടെയും.”

അപ്പോഴേക്കും അവളുടെ അമ്മയുടെ ഊഴമായി. “എന്‍റെ മകൾക്ക് എല്ലാം അറിയാം. പക്ഷേ സാരി ഉടുക്കാനും ഭക്ഷണം പാകം ചെയ്യാനുമറിയില്ല. ഒഫ്കോഴ്സ് ഷി കാൻ മേക്ക് ഓംലറ്റ് വിതിൻ ടു ഔവേഴ്സ്. സത്യം പറഞ്ഞാൽ എനിക്കും ഭക്ഷണമുണ്ടാക്കാനറിയില്ല.” ഇത്രയും പറഞ്ഞിട്ട് അവർ ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി.

സുഹാസ് ഭയന്ന് എന്‍റെ അരികിലേക്ക് നീങ്ങിയിരുന്നു.

പെട്ടെന്ന് പെൺകുട്ടി സുഹാസിനോടു ചോദിച്ചു. “സുഹാസ്, നിങ്ങളുടെ സിറ്റി ഹോളിവുഡ്ഡിനടുത്താണോ? ഷൂട്ടിങ് കാണാൻ പറ്റുമായിരിക്കുമല്ലോ, അല്ലേ?”

സുഹാസ് വെറുതെ തലകുലുക്കി.

“ബൈ ദ ബൈ… അവളുടെ പിതാവ് വീണ്ടും വായ തുറന്നു. “ഇവൾ ഒരു കരാട്ടെ ഡെമോൺസ്ട്രേഷൻ എല്ലാവരുടേയും മുന്നിൽ കാണിക്കാറുണ്ട്. ഐസി യൂണിറ്റുള്ള ഹോസ്പിറ്റലടുത്തുള്ളതു കൊണ്ട് ആരും എതിരു പറയാറില്ല.” എന്നിട്ടദ്ദേഹം മകളെ വിളിച്ചു. “മോളേ, മൈ ഡാർലിങ്, നീ ആ കരാട്ടെ സുഹാസിനെയൊന്നു കാട്ടിക്കൊടുക്കൂ.”

ഇതുകൂടി കേട്ടപ്പോൾ എന്‍റെ സപ്തനാഡികളും തളർന്നു പോയി. ഒരു കൊലപാതകത്തിനു കൂടി സാക്ഷിയാകേണ്ടി വരുമോ ഞാൻ? ഒടുവിൽ ഞാൻ പറഞ്ഞു. “വെരി സോറി. ഞങ്ങളുടെ ഫ്ളൈറ്റിന് ഇനി അധികസമയമില്ല. ചെന്നിട്ടു വിവരമറിയിക്കാം.”

ഒരു മറുപടിക്കു കാത്തുനിൽക്കാതെ ശാരദയെയും പിടിച്ചുവലിച്ചു കൊണ്ടു ഞാൻ പുറത്തിറങ്ങി. അപ്പോൾ ഏകദേശം ഒരു ഫർലോങ് മുന്നിൽ അതിവേഗം നടന്നു പോകുന്ന സുഹാസിന്‍റെ രൂപം എന്‍റെ ദൃഷ്ടിയിൽ പെട്ടു.

സുഹാസിനു തിരിച്ചു പോകാൻ ഇനി ഒരാഴ്ച കൂടിയേ ഉണ്ടായിരുന്നുള്ളൂ.

വൈകുന്നേരം എല്ലാവരും കൂടി ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ശാരദ പറഞ്ഞു തുടങ്ങി.

“നമുക്ക് ദീപയുടെ ഗ്രാമത്തിൽ ഒന്നു പോയാലോ. ഇംഗ്ലീഷ് അറിയില്ലെങ്കിലും അവൾ ബുദ്ധിയുള്ള കുട്ടിയാണ്. മാത്രമല്ല 100 ശതമാനം ഇന്ത്യക്കാരിയുമാണ്. ആൾക്കാരെയും നമുക്കറിയാം. കല്യാണം നടന്നാലും ഇല്ലെങ്കിലും അവിടം വരെയൊന്നു പോകുന്നതു കൊണ്ടെന്താണു കുഴപ്പം?”

എങ്ങനെയാണ് സുഹാസ് ഈ നിർദ്ദേശത്തോടു യോജിച്ചതെന്നറിയില്ല. അടുത്ത ദിവസം തന്നെ ഞങ്ങൾ ഗ്രാമത്തിലെത്തിച്ചേർന്നു.

ഗ്രാമത്തിലാകെയുണ്ടായിരുന്ന നല്ല 4 വീടുകളിലൊന്നായിരുന്നു ദീപയുടേത്. അവളുടെ അച്‌ഛൻ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്നു. കുറെ നാൾ മുമ്പ് റിട്ടയർ ചെയ്തു. ആ ഒഴിവിൽ ദീപയാണിപ്പോൾ ടീച്ചറായി ജോലി ചെയ്യുന്നത്.

അധികം ഫർണിച്ചറൊന്നുമില്ലാത്ത വൃത്തിയുള്ള ഒരു കൊച്ചു വീടായിരുന്നത്.

കൈകൂപ്പിക്കൊണ്ട് ദീപ ഞങ്ങളെ സ്വാഗതം ചെയ്‌തു. സുഹാസ് അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. നീണ്ട മുടിയും, വിടർന്ന കണ്ണുകളും, ആകർഷകമായ അധരങ്ങളും അവനെ വളരെ ആകർഷിച്ചു. വിളമ്പിയ ഭക്ഷണവും അതീവ സ്വാദിഷ്ഠമായിരുന്നു. വളരെ നാളുകൾക്കു ശേഷമാണ് അവർ ഇത്രയും രുചികരമായ ഭക്ഷണം കഴിക്കുന്നത്. അവളുടെ പിതാവിന്‍റെ അന്തസ്സുറ്റ പെരുമാറ്റവും ലാളിത്യവും അവന്‍റെ മനസ്സിൽ ഒരു കുളിർ മഴയായി പെയ്തിറങ്ങി. ഒരു ദിവസം അവിടെ തങ്ങാമെന്ന അവന്‍റെ നിർദ്ദേശത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ശാരദച്ചേട്ടത്തിയാണ്.

വൈകുന്നേരമായപ്പോൾ സുഹാസ് ദീപയോടു ചോദിച്ചു. “ഗ്രാമത്തിലൊക്കെയൊന്നു കറങ്ങാൻ എന്നെയും കൊണ്ടുപോകുമോ?”

“വരൂ, ഇപ്പോൾത്തന്നെ പോകാം.” അവൾ പറഞ്ഞു.

പോകുന്ന വഴി അവൻ ദീപയോടു പറഞ്ഞു.

“ഇതുവരെ ഞാനൊരുപാട് പെൺകുട്ടികളെ കണ്ടു. പക്ഷേ ഒന്നിനേം ഇഷ്ടമായില്ല. ദീപയെ കണ്ടപ്പോൾ എന്‍റെ ഭാര്യയാകാനുള്ള എല്ലാ ഗുണങ്ങളുമുണ്ടെന്നു തോന്നി. എനിക്കിനി അഞ്ചു ദിലസത്തെ അവധി കൂടിയേ ബാക്കിയുള്ളൂ. ഞാൻ ദീപയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. നാളെത്താനെ സാറുമായി സംസാരിക്കാം.”

ദീപ കുറച്ചുനേരം നിശബ്ദയായി നിന്നു. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തുടങ്ങി, “താങ്കൾക്കെന്നെ ഇഷ്ടമായി. പക്ഷേ എനിക്ക് താങ്കളെ ഇഷ്ടമായോ എന്ന് താങ്കൾ ചോദിച്ചില്ല.”

ശരീരത്തിൽ കൂടി ഒരു കറന്‍റ് പാസുചെയ്യുന്നതുപോലെ അവനു തോന്നി. ദീപയുടെ ലാളിത്യം കണ്ട് അമേരിക്കയെന്നു കേൾക്കുമ്പോൾ അവൾ ചാടിപ്പുറപ്പെടുമെന്നാണവൻ കരുതിയത്. പക്ഷേ ഇതാ കണക്കുകൂട്ടലുകളെല്ലാം തെറ്റിയിരിക്കുന്നു. അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.

ദീപ വീണ്ടും തുടർന്നു “എന്‍റെ വലിയമ്മയുടെ നിർബ്ബന്ധം സഹിക്ക വയ്യാതെയാണ് താങ്കളെ കാണാമെന്ന് തന്നെ ഞാൻ സമ്മതിച്ചത്. ഒരു കാരണവശാലും ഇന്ത്യ വിട്ടു പോകാൻ ഞാനിഷ്ടപ്പെടുന്നില്ല. എനിക്ക് താങ്കളെ ഇഷ്ടമാണെന്നു പറഞ്ഞാൽ താങ്കൾ അമേരിക്കയുപേക്ഷിച്ച് ഇവിടെ വന്നു താമസിക്കുമോ?”

“ഇന്ത്യൻ സംസ്കാരം എന്നൊക്കെ പറയുന്നത് താങ്കളുടെ വെറും മുഖംമൂടി മാത്രമാണ്. ന്യൂയോർക്കിൽ താമസിച്ചുകൊണ്ട് ഇന്ത്യൻ സംസ്കാരത്തെയും ഇന്ത്യൻ രീതികളേയും കുറിച്ച് പ്രസംഗിക്കുന്നത് എത്ര അപഹാസ്യമാണ്? താങ്കൾ ത്രിശങ്കു സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. മാത്രമല്ല ഇന്ത്യയിൽ തന്നെയാണ് താമസിക്കാനാഗ്രഹിക്കുന്നതും. എനിയ്ക്കതേ പറ്റൂ.”

തികച്ചും ഗ്രാമീണവനിതയായി കരുതിയ ദീപയുടെ വ്യക്‌തിത്വം കണ്ട് അവൻ സ്തബ്ധനായി നിന്നു പോയി. വന്ധ്യമായ വിവാഹ സ്വപ്നങ്ങളുമായി പാവത്തിന് അമേരിക്കയിലേക്കു മടങ്ങേണ്ടി വന്നു.

और कहानियां पढ़ने के लिए क्लिक करें...