“സാറെന്താ മൃതസഞ്ജീവനി ആണോ കൊണ്ടു നടക്കുന്നത്? ആനന്ദ് നിമിഷയെ കളിയാക്കി കൊണ്ടു ചോദിച്ചു.”

“ആട്ടെ… നിങ്ങളുടെ വിവാഹം എപ്പോഴാണ് കഴിഞ്ഞത്? ഇതിനിടയിൽ ഇങ്ങനെയൊരു നാടകം അരങ്ങേറിയത് ഞങ്ങളറിഞ്ഞില്ലല്ലോ…” എന്‍റെ ചോദ്യം കേട്ട് നിമിഷ പറഞ്ഞു.

“നീ മാത്രമേ അതറിയാതുള്ളൂ മീരാ… ഫഹദ് സാർ ഞങ്ങളുടെ കല്യാണത്തിന് വന്നിരുന്നു.”

“അല്ലെങ്കിലും നീയൊരു കള്ളിയാണ് നിമിഷ. നീ എന്നിൽ നിന്നും എല്ലാം മറച്ചു വച്ചു.” ഞാൻ പരിഭവിച്ചതു കേട്ട് നിമിഷ ചിരിയോടെ പറഞ്ഞു.

“എനിക്ക് ആനന്ദിനോട് പ്രേമവും, മണ്ണാങ്കട്ടയുമൊന്നും ആദ്യം ഉണ്ടായിരുന്നില്ല. പിന്നെ കോഴ്സു കഴിഞ്ഞ് രണ്ടുപേർക്കും ഒരേ കോളേജിൽ ജോലിയായപ്പോൾ ഇവൻ എന്‍റെ വീട്ടിൽ വന്ന് പെണ്ണു ചോദിച്ചു. എനിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പിന്നെ വിവാഹ നിശ്ചയം കഴിഞ്ഞാണ് ഞങ്ങൾ പ്രണയിച്ചത്.”

അങ്ങിനെ പൊട്ടിച്ചിരികളും തമാശകളുമായി ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയ കഴിഞ്ഞ കാലം ഞങ്ങൾ അയവിറക്കിക്കൊണ്ടിരുന്നു. ഇതിനിടയിൽ നിമിഷയും ആനന്ദും തങ്ങളുടെ മക്കളുടെ കാര്യങ്ങൾ പറഞ്ഞു.

“മകൾ ആത്മ വിവാഹം കഴിഞ്ഞ് ബഹ്റിനിലാണ് മകൻ ആശിശ് ഫോറിനിൽ തന്നെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനു പഠിച്ചുകൊണ്ടിരിക്കുന്നു. അവനൊരു ലൗവറുണ്ട്. ഒരു ഫോറിൻ പെൺകുട്ടി. അടുത്തു തന്നെ അവരുടെ വിവാഹം നടത്തിക്കൊടുക്കാനിരിക്കുകയാണ് ഞങ്ങൾ. നിങ്ങൾ ഇരുവരും ആ വിവാഹത്തിൽ പങ്കുകൊള്ളണം.” അങ്ങനെ വിശേഷങ്ങൾ പങ്കിട്ട് സമയം പോയത് അറിഞ്ഞില്ല. ഒടുവിൽ നിമിഷയും ആനന്ദും തങ്ങളുടെ ക്ലാസ്സ് മുറികളിലേയ്ക്ക് മടങ്ങിപ്പോകുവാൻ സമയമായെന്നറിയിച്ചു.

മടങ്ങിപ്പോകുമ്പോൾ അവർ ഞങ്ങളെ അവരുടെ വീടുകളിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു. “നിങ്ങൾ ഇരുവരേയും ഞങ്ങളുടെ വീട്ടിലേയ്ക്ക് വിരുന്നുണ്ണാൻ ക്ഷണിക്കുന്നു.”

“അതിന് ഞങ്ങൾ നവദമ്പതികളൊന്നുമല്ലല്ലോ നിമിഷ. പണ്ടേ വിവാഹിതരായവരല്ലേ?” ഫഹദ്സാർ ചോദിച്ചതു കേട്ട് നിമിഷ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഇപ്പോഴാണ് ശരിയ്ക്കും ദമ്പതിമാരായത്. നവദമ്പതിമാർ… ഇനി മരണം വരെ നിങ്ങളെ പിരിയ്ക്കുവാൻ ഈ ലോകത്ത് ഒരു ശക്‌തിക്കുമാവില്ല.”

“ശരിയാണ് നിമിഷ പറഞ്ഞത്. ഇനി ഞങ്ങളിലൊരാളുടെ മരണം വരെ ഒരു വേർപിരിയൽ അസാദ്ധ്യമാണ്. ഈ ലോകത്തിൽ ഇത്രത്തോളം ദൃഢതരമായ മറ്റൊരു സ്നേഹബന്ധം ഉണ്ടാവുകയില്ല. അല്ലേ മീര?” ഫഹദ് സാർ മീരയെ നോക്കി ചോദിച്ചു.

“ശരിയാണ് ഫഹദ് സാർ, കാലം ഉലയിൽ ഉരുക്കി വിളക്കിച്ചേർത്ത രത്നങ്ങളാണ് നിങ്ങളിരുവരും. ഈ ബന്ധം അത്രത്തോളം ദൃഢതരമായിരിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഏതായാലും നാളെത്തന്നെ നിങ്ങൾ ഞങ്ങളുടെ വീട്ടിൽ അതിഥികളായെത്തുമെന്നു വിചാരിക്കുന്നു.”

ആനന്ദ് സഹർഷം പുറഞ്ഞു. പിന്നീടവർ യാത്ര പറഞ്ഞ് കോളേജിലെ ക്ലാസ്സ് മുറികളിലേയ്ക്കു പോയി.

ഞങ്ങൾ കോളേജിനു പുറത്തിറങ്ങിയപ്പോൾ സമയം മൂന്നു മണിയോടടുത്തു കാണും. പുറത്ത് വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. വയറ്റിൽ വിശപ്പ് കാഹളം ഊതിത്തുടങ്ങിയിരുന്നു. അടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ആഹാരം കഴിച്ച ശേഷം തൊട്ടടുത്തുള്ള സുഭാഷ്പാർക്കിലേയ്ക്ക് നടന്നു. പാർക്കിലേയ്ക്ക് നടക്കുന്നതിനു മുമ്പ് അടുത്തുള്ള ശിവക്ഷേത്രത്തിന്‍റെ കവാടത്തിനു മുന്നിൽ നിന്ന് അല്പനേരം ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു. “ഇനിയുള്ള ജീവിതത്തിൽ സൗഖ്യവും, സന്തോഷവും നൽകി ഒരു പ്രാണനായി ജീവിയ്ക്കാൻ ഞങ്ങളിരുവരേയും അനുഗ്രഹിക്കണേ” എന്ന്. തിരിഞ്ഞു നോക്കുമ്പോൾ എന്നെ നോക്കി സുസ്മേരവദനനായി നില്ക്കുന്ന ഫഹദ് സാറിനെയാണ് കണ്ടത്. “എന്നേയും കൂടി ആ നടയിൽ നിന്ന് പ്രാർത്ഥിക്കാൻ അനുവദിക്കുമോ?” അദ്ദേഹം ചോദിച്ചു.

“അതിനെന്താ? അങ്ങേയ്ക്കും പ്രാർത്ഥിക്കാമല്ലോ?”

ഞാൻ പറഞ്ഞതു കേട്ട് അദ്ദേഹം തൊഴുകൈകളോടെ കണ്ണടച്ചു നിന്നു. “ഇങ്ങനെ സർവ്വ മതങ്ങളും ജാതിമതഭേദമില്ലാതെ ഒന്നായി ലയിച്ചു ചേരലാണ് എന്‍റെ സ്വപ്നം മീരാ…” തൊഴുതു കഴിഞ്ഞ് ഫഹദ് സാർ എന്‍റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു.

“അതെ സാർ…. അങ്ങനെയായിരുന്നുവെങ്കിൽ ജാതിയുടെയും മതത്തിന്‍റെയും പേരിൽ ലോകത്തിൽ ഇന്ന് നടക്കുന്ന എല്ലാ കലഹങ്ങളും ചൂഷണങ്ങളും അവസാനിച്ചേനേ. ആരും ഒരു മതത്തിലോ, ജാതിയിലോ മാത്രം മുറുകെപ്പിടിയ്ക്കാതെ എല്ലാറ്റിനേയും ഒന്നായിക്കണ്ട്, മനുഷ്യൻ എന്ന ഒറ്റ മതത്തിൽ മാത്രം വിശ്വസിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ലോകം എത്ര പുരോഗമിച്ചാലും അത്തരം ചിന്തകളെ മുറുകെപ്പിടിയ്ക്കാൻ മനുഷ്യനാവുന്നില്ലല്ലോ എന്നോർത്ത് ദുഃഖം തോന്നുന്നു.”

ഞാൻ പ്രതിവചിച്ചു. “ഏതായാലും നമുക്ക് അങ്ങനെ ഒരു മാതൃകയായി ജീവിച്ച് നമുക്കു ചുറ്റുമുള്ള ലോകത്തിന് കാണിച്ചു കൊടുക്കാം.” ഫഹദ് സാർ അങ്ങിനെ പറഞ്ഞ് എന്‍റെ കൈപിടിച്ച് മുന്നോട്ടു നടന്നു നീങ്ങി.

പാർക്കിൽ ആ പഴയ പൂമരത്തണൽ ഞങ്ങളെ നോക്കി പുഞ്ചിരി പൊഴിക്കുന്നതായി തോന്നി. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന മഞ്ഞക്കണിക്കൊന്നപ്പൂക്കൾ, ഞങ്ങളെ മാടിവിളിക്കുന്നതായും…

ഒരിയ്ക്കൽ കൂടി ആ സിമന്‍റു ബഞ്ചിൽ ഞങ്ങൾ മുട്ടിയുരുമ്മിയിരുന്നു. സ്നേഹത്തിന്‍റെ ഇന്ദ്രജാലത്താൽ പരസ്പരം ബന്ധിതരായ രണ്ടിണക്കിളികളെപ്പോലെ മഞ്ഞപ്പൂക്കൾ വർഷിച്ച് ആനന്ദക്കണ്ണീർ പൊഴിച്ചു നിന്ന ആ മരമാകട്ടെ ഒരു മാതാവിനെപ്പോലെ ഞങ്ങൾക്ക് തണലേകി നിന്നു.

എവിടെ നിന്നോ പറന്നു വന്ന രണ്ടിണക്കിളികൾ സ്നേഹത്തിന്‍റെ വിജയഗാഥ പാടിക്കൊണ്ട് ഞങ്ങൾക്കരികിലിരുന്നു. പണ്ട് ഞങ്ങൾ ദുഃഖവും സന്തോഷവും ഒരുപോലെ പങ്കിട്ടത് ഈ മരത്തണലിൽ വച്ചാണ്. അതുപോലെ സുപ്രധാനമായ ചില തീരുമാനങ്ങൾ കൈക്കൊണ്ടതും.

ഒടുവിൽ ഇതേ മരത്തണലിലെ ഞങ്ങളുടെ സംഗമം കണ്ടാണ് അച്ഛൻ എന്നെ സംശയിച്ചതും. ഒരു ജയിൽപ്പുള്ളിയെപ്പോലെ വീട്ടുതടങ്കലിലാക്കിയതും. എല്ലാം ഒരു സ്വപ്നത്തിലെന്ന പോലെ മനസ്സിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു. ഞാനപ്പോൾ കണ്ണുകൾ പൂട്ടു ഫഹദ്സാറിന്‍റെ മടിയിൽ മയങ്ങുകയായിരുന്നു. ആ കൈകൾ മെല്ലെ മെല്ലെ എന്‍റെ തലയിൽ തലോടിക്കൊണ്ടിരുന്നു.

ഒരു ദീർഘനിശ്വാസം അദ്ദേഹത്തിൽ നിന്നും പൊഴിഞ്ഞു വീണുവോ? പഴയകാലങ്ങൾ അദ്ദേഹത്തെ സ്മരണയിലൂടെ മുറിവേല്പിച്ചുവോ? ഞാൻ തലയുയർത്തി നോക്കി.

“എന്താണ് ഫഹദ്സാർ… എന്താണ് അങ്ങ് ആലോചിക്കുന്നത്?” എന്‍റെ ചോദ്യം കേട്ട് ഒരു മാത്ര നനഞ്ഞ കവിൾത്തടങ്ങൾ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

“എത്രമാത്രം കഠിന പരീക്ഷണങ്ങളിലൂടെയാണ് നാം കടന്നു പോയത് എന്നോർക്കുകയായിരുന്നു ഞാൻ. ഒരുപക്ഷെ ദൈവം നമ്മുടെ സഹനശക്തിയെ പരീക്ഷിച്ചതായിരിക്കാം. ഈ കൂടിച്ചേരലിന്‍റെ വിശുദ്ധിയെ കാത്തു രക്ഷിയ്ക്കാൻ വേണ്ടി ചെറുപ്പത്തിൽ നമ്മൾ ഒരുമിച്ചു ജീവിച്ചിരുന്നെങ്കിൽ ഈ വിശുദ്ധി ഇത്രത്തോളം നമുക്കു ലഭിക്കുകയില്ലായിരുന്നു. സ്വർണ്ണത്തിന് ഉരുകുന്തോറും മേന്മയേറുകയല്ലെ ചെയ്യുന്നത് മീര… ഇന്നിപ്പോൾ പലതരം ആത്മപീഡയിലൂടെ നമ്മളും നമ്മുടെ മേന്മ വർധിപ്പിച്ചിരിക്കുന്നു.”

അദ്ദേഹത്തിന്‍റെ വാക്കുകൾ അശരീരി പോലെയാണ് എനിക്കു തോന്നിയത്. ഏതോ ദൈവവചനം പോലെ. അതെ സ്വർണ്ണത്തിന് ഉരുകും തോറും കാന്തിയേറുക തന്നെ ചെയ്യും അങ്ങയെപ്പോലെ. ഒരു പക്ഷേ സ്നേഹത്തിന്‍റെ?അഗ്നിജ്വാലയിൽ ഈശ്വരനെന്ന തട്ടാൻ മെനഞ്ഞെടുത്ത സ്വർണണ്ണാഭരണങ്ങളാണ് ഞങ്ങളിരുവരും. പീഡാനുഭവങ്ങളിലൂടെ ആത്മാവിനു തിളക്കം ലഭിച്ചവർ. ഇനിയും ഇത്തരം അനുഭവങ്ങൾ ഈശ്വരൻ കാത്തു വച്ചിട്ടുണ്ടാകുമോ ഞങ്ങളെ അനുഭവിപ്പിക്കാൻ. ആത്മപീഢയിലൂടെ ഊതി ഊതി തിളക്കം വർദ്ധിപ്പിക്കാൻ…. ആവോ… അജ്ഞാതമായ ഭാവിയെക്കുറിച്ചുള്ള വിചിന്തനം ഈ ഘട്ടത്തിൽ അനുചിതമെന്നു തോന്നി, ഞാൻ ചിന്തയെ മറ്റു വഴിയ്ക്ക് തിരിച്ചു വിടാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.

“സർ, നമുക്ക് മറൈൻ ഡ്രൈവിൽ അല്പ സമയം പോയിരിക്കാം… കായലോളങ്ങളെ നോക്കി കിന്നാരം പറഞ്ഞ്, പണ്ടത്തെപ്പോലെ അല്പസമയം ചെലവഴിക്കാം.”

തന്‍റെ ഇഷ്ടം അതാണെങ്കിൽ നമുക്കങ്ങോട്ടു പോകാം. അദ്ദേഹം എന്‍റെ കൈപിടിച്ച് എഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഒരു നിമിഷം നിൽക്കൂ… നിങ്ങൾ മി. ഫഹദ് മുഹമ്മദല്ലേ?”

ഞങ്ങൾ ശബ്ദം കേട്ടിടത്തേയ്ക്ക് തിരിഞ്ഞു നോക്കി. ഏകദേശം പത്തിരുപത്തിമൂന്ന് വയസ്സ് പ്രായമുള്ള ഒരു യുവാവ്. നിർന്നിമേഷനായി ഞങ്ങളെ നോക്കി നിൽക്കുന്നു. ആ കണ്ണുകളിൽ തുളുമ്പി നിൽക്കുന്ന ഭാവം, ഒരു പക്ഷെ കാലങ്ങളായി തിരഞ്ഞു കൊണ്ടിരുന്ന എന്തോ ഒന്ന് കണ്ടെത്തിയതു പോലെ ആണെന്ന് തോന്നി. അല്പം കൗതുകവും അതിലേറെ അതിശയവും ആ പൊടിമീശക്കാരനിൽ നിറഞ്ഞു നിന്നു. ഒരുപക്ഷെ അദ്ദേഹത്തിനെപ്പറ്റി ആരെങ്കിലും പറഞ്ഞറിഞ്ഞെത്തിയ ഒരു വിദ്യാർത്ഥി ആയിരിക്കുമോ അത്?… ഞങ്ങൾ സംശയത്തോടെ തിരിഞ്ഞു നോക്കി.

“താങ്കൾ മഹാരാജാസിലെ പ്രൊഫസറായിരുന്നില്ലെ?” അവൻ വീണ്ടും അദ്ദേഹത്തിന്‍റെ നേർക്ക് ചോദ്യം തൊടുത്തു വിട്ട് ആശങ്കയോടെ ഉറ്റുനോക്കി നിന്നു. ആ കണ്ണുകളിലെ വിജയ ഭാവവും പരിചയഭാവവും ഞങ്ങളെ അദ്ഭുതപ്പെടുത്തി. ഇത്ര ചെറുപ്പക്കാരനായ ഒരു വിദ്യാർത്ഥിയെ ഈയിടെയെങ്ങും കേരളത്തിൽ വച്ച് അദ്ദേഹം പഠിപ്പിക്കുവാൻ സാദ്ധ്യതയില്ലല്ലോ എന്നോർത്തു പോയി. കാരമം ഇവിടുത്തെ കോളേജിൽ നിന്നും അദ്ദേഹം റിട്ടയർ ചെയ്തിട്ട് അഞ്ചുവർഷം പിന്നിട്ടിരിയ്ക്കുന്നു. ഞങ്ങൾ അതിശയപൂർവ്വം പരസ്പരം നോക്കി. അപ്പോൾ അവന്‍റെ ഭാവം പെട്ടെന്നു മാറുന്നതായും അവന്‍റെ കണ്ണുകളിൽ രോഷം കത്തുന്നതായും ഞങ്ങൾക്കു തോന്നി. എന്നാൽ പെട്ടെന്നു തന്നെ അതിനെ നിയന്ത്രിച്ചു കൊണ്ട് ഉറച്ച ശബ്ദത്തിലവൻ പറഞ്ഞു. “അതെ… എനിക്കറിയാം… എനിക്കുറപ്പുണ്ട് താങ്കൾ ഫഹദ് സാർ തന്നെയാണെന്ന്…”

അവന്‍റെ ഭാവമാറ്റം ഞങ്ങളെ വല്ലാതെ അമ്പരിപ്പിച്ചു. ഫഹദ്സാറും ആദ്യം അമ്പരന്നു പോയെങ്കിലും ഉടൻ തന്നെ അതിനെ നിയന്ത്രിച്ച് ശാന്തനായി അവനോടു പറഞ്ഞു.

“അതെ… ഞാൻ ഫഹദ് മുഹമ്മദ് തന്നെയാണ്. പക്ഷെ കേരളത്തിലെ കോളേജിൽ നിന്നും ഞാൻ റിട്ടയർ ചെയ്‌തിട്ട്  വർഷങ്ങളായിരിക്കുന്നു. ഇപ്പോൾ ഞാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ചററായി ജോലി നോക്കുന്നു. കുട്ടിയ്ക്ക് എന്നെ എങ്ങിനെയാണ് പരിചയം?” ഫഹദ് സാർ ജിജ്ഞാസയോടെ ചോദിച്ചതു കേട്ട് അവൻ അല്പനേരം തലകുനിച്ചു നിന്നു. പിന്നെ മെല്ലെ ചുറ്റിനും നോക്കിക്കൊണ്ട് പറഞ്ഞു.

“ഞാൻ… ഞാൻ എല്ലാം പറയാം. പക്ഷെ ഇവിടെ വച്ചല്ല. നമുക്ക് അല്പം കൂടി വിജനമായ ഏതെങ്കിലും സ്‌ഥലത്തു ചെന്നിരുന്ന് സംസാരിക്കാം…”

ഞങ്ങൾ അവന്‍റെ വാക്കുകൾ കേട്ട് ചുറ്റും നോക്കി. അപ്പോൾ അല്പം മുമ്പ് ഞങ്ങളെത്തുമ്പോൾ മിക്കവാറും വിജനമായിരുന്ന ആ പാർക്കിപ്പോള്‍ ജന നിബിഢമായിരിക്കുന്നു. പാർക്കിൽ കളിയ്ക്കാനെത്തുന്ന ഏതാനും കുട്ടികളെക്കൊണ്ടും, വിശ്രമ സമയം ചെലവഴിക്കാനെത്തുന്ന മുതിർന്നവരെക്കൊണ്ടും പാർക്ക് നിറഞ്ഞു കഴിഞ്ഞു.

“എങ്കിൽ വരൂ…. നമുക്കല്പം നടക്കാം. ഈ പാർക്കിലൂടെ അല്പ ദൂരം നടന്നാൽ മറൈൻ ഡ്രൈവിലെത്തുമല്ലോ. നമുക്ക് അവിടെച്ചെന്നിരുന്ന് സംസാരിക്കാം…”

ഫഹദ് സാർ നടക്കാൻ സന്നദ്ധനായി അറിയിച്ചു. എന്നിട്ടല്പം ഗൗരവത്തിൽ പറഞ്ഞു.

“ഞങ്ങളുടെ ഈ പ്രായത്തിൽ അല്പം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, അല്ലേ മീരാ…” അദ്ദേഹം എന്നെ നോക്കി ചോദിച്ചു. പിന്നെ ആ യുവാവിനെ നോക്കി കുസൃതിയോടെ പറഞ്ഞു.

“പിന്നെ തന്‍റെ ഈ പ്രായത്തിൽ നടക്കുന്നത് കൊണ്ട് ഒട്ടും കുഴപ്പമില്ലല്ലോ…”

ആ യുവാവ് സമ്മതമറിയിച്ചു കൊണ്ട് തലയാട്ടി. പിന്നെ ഞങ്ങളുടെ ഒപ്പം നടന്നു തുടങ്ങി. പക്ഷെ അവൻ മിക്കവാറും മറ്റേതോ ലോകത്തിൽ ആണെന്നു തോന്നി. ഇടയ്ക്കിടെ അവൻ ഫഹദ് സാറിനെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം അവന്‍റെ നിഷ്ക്കളങ്കമായ മുഖത്ത് സന്തോഷം അലതല്ലുന്നത് ഞാൻ കണ്ടു. ഫഹദ് സാർ പെട്ടെന്നു ചോദിച്ചു. തന്‍റെ പേരെന്താണെന്നോ എന്തു ചെയ്യുന്നുവെന്നോ ഇതുവരെ പറഞ്ഞില്ല.

അവൻ അല്പനേരം മൗനമായിരുന്നു. പിന്നെ പറഞ്ഞു.

“എന്‍റെ പേര് ആസിഫ് മുഹമ്മദ് എന്നാണ്. ഇവിടെ അമൃത മെഡിക്കൽ കോളേജിൽ എംബിബിഎസ് കഴിഞ്ഞു നിൽക്കുന്നു.”

“അപ്പോൾ താനും എന്നെപ്പോലെ ഒരു മുസൽമാനാണല്ലേ?… അദ്ദേഹം കൗതുകപൂർവ്വം ചോദിച്ചു. ഉം… അവന്‍റെ അമർത്തി മൂളൽ ഞങ്ങളിൽ അല്പം ആശങ്കയുളവാക്കാതിരുന്നില്ല. എങ്കിലും അതു ശ്രദ്ധിക്കാത്ത മട്ടിൽ അദ്ദേഹം തുടർന്നു ചോദിച്ചു.

“ഉമ്മയും ബാപ്പയുമൊക്കെ? അവർ ഇവിടെത്തന്നെയുണ്ടോ? താൻ എവിടെയാണ് താമസിക്കുന്നത്?”

എല്ലാറ്റിനും മറുപടി പറയാൻ അവനല്പം വിമുഖതയുള്ള പോലെ തോന്നി. എങ്കിലും അല്പം മടിച്ച് അവൻ ഉത്തരം പറഞ്ഞു.

“എല്ലാവരും ഇവിടെത്തന്നെയുണ്ട്. ഞാൻ ഇവിടെയടുത്തു തന്നെയാണ് താമസിക്കുന്നത്.”

പിന്നെ അവന്‍റെ മുഖത്തു നിറയുന്ന ഗൗരവം കണ്ട് അദ്ദേഹം ഒന്നും ചോദിച്ചില്ല. ക്രമേണ ആ മുഖത്തൊരു വിഷാദഛായ വന്നു നിറഞ്ഞു. ഏതോ ചിന്തകൾ ആ കണ്ണുകളെ ഈറനണിയിക്കുന്നതായി തോന്നി. എന്‍റെ കണ്ണുകൾ ആ യുവാവിന്‍റെ മുഖത്തു തന്നെ തറഞ്ഞു നിന്നു.

എന്തു കൊണ്ടോ പുത്ര സവിശേഷമായ ഒരു വാത്സല്യം അവനോടു തോന്നിക്കൊണ്ടിരുന്നു. കൂടുതൽ സൂക്ഷിച്ചു നോക്കുമ്പോൾ ആ മുഖത്ത് ഫഹദ് സാറിനോട് എന്തോ സാമ്യമുള്ളതു പോലെ… ഒരുപക്ഷെ എന്‍റെ തോന്നലായിരിക്കും എല്ലാം എന്നു കരുതി അതിനെ ഞാൻ തള്ളിക്കളഞ്ഞു. അല്ലെങ്കിൽത്തന്നെ ആദ്യ ഭാര്യയിൽ മക്കളോ, ബന്ധുക്കളോ ഇല്ലാത്ത അദ്ദേഹത്തിന് അതേ മുഖ സാദൃശ്യമുള്ള ആരെങ്കിലും ഉണ്ടാവുക അസാദ്ധ്യമാണെന്ന് മനസ്സു പറഞ്ഞു.

നടന്നു നടന്ന് ഞങ്ങൾ മറൈൻ ഡ്രൈവിൽ എത്തിക്കഴിഞ്ഞിരുന്നു. ഏതോ ചിന്തകളാൽ ബന്ധിതനായതു പോലെ ഫഹദ് സാറും മൂകനായി കാണപ്പെട്ടു. വിജനമായ ഒരൊഴിഞ്ഞ മൂലയിൽ കിടന്നിരുന്ന ചാരു ബെഞ്ചിൽ ഞങ്ങൾ മൂവരുമിരുന്നു. അങ്ങകലെ വെളിച്ചപ്പൊട്ടുകൾ പോലെ ഒഴുകി നീങ്ങുന്ന കപ്പലുകളും, കടത്തു വഞ്ചികളും പിന്നെ വീശിയടിക്കുന്ന ഇളം കാറ്റും പ്രശാന്തമായ ഒരനുഭവം ഞങ്ങൾക്കു പകർന്നു തന്നു.

ആ പ്രശാന്തത ആസ്വദിച്ച് ഞങ്ങൾ മൂവരും അവരവരുടേതായ ലോകത്തിൽ വിഹരിച്ച് അല്പനേരം മൂകരായിരുന്നു. ആ ഇരിപ്പിൽ ഒരു കാര്യം ഞാൻ കണ്ടു പിടിച്ചു. ഓരോ നിമിഷവും ആസിഫ് അസ്വസ്ഥനാണ്. എന്‍റെ നേർക്ക് പാളി വീഴുന്ന അവന്‍റെ നോട്ടങ്ങളിൽ പലപ്പോഴും വെറുപ്പ് നിഴലിക്കുന്നുണ്ടായിരുന്നു.

അതുവഴി കടന്നു വന്ന ഐസ്ക്രീം വില്പനക്കാരൻ ഞങ്ങളുടെ നേർക്ക് ഐസ്ക്രീമുമായി വന്നു. ഏതോ പ്രേരണയാൽ അദ്ദേഹം രണ്ട് വാനില ഐസ്ക്രീമുകൾ വാങ്ങി ഞങ്ങളുടെ നേർക്ക് നീട്ടി. ഒന്ന് എനിക്കും മറ്റൊന്ന് ആസിഫിന്‍റെ നേർക്കും നീട്ടിപ്പിടിച്ച് അദ്ദേഹം പറഞ്ഞു. “നമുക്ക് മധുരം കഴിച്ച് ഇവിടെ ഒരു സൗഹൃദം ആരംഭിക്കാം.” മടി കൂടാതെ അതിലൊരു കപ്പ് ഞാൻ കൈനീട്ടി വാങ്ങിയപ്പോൾ ആസിഫാകട്ടെ ഏതോ ദുഃഖഭാരത്താൽ വിവിശനായി മുഖം തിരിച്ചു. ആ കണ്ണുകളിൽ തുളുമ്പാൻ പാകത്തിൽ ഒരു നീർത്തുള്ളി അപ്പോൾ തങ്ങി നില്പുണ്ടായിരുന്നു. അതുകണ്ട് അമ്പരന്ന് അദ്ദേഹം ചോദിച്ചു.

“എന്താ ആസിഫ്…. തന്നെ അലട്ടുന്ന പ്രശ്നമെന്താണ്? എന്താണെങ്കിലും തനിക്കെന്നോട് പറയാം. തന്‍റെ ബാപ്പയെപ്പോലെ എന്നെ കരുതിക്കോളൂ…” അപ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകളിൽ ഒരു പിതാവിന്‍റെ വാത്സല്യം തുളുമ്പി നിന്നു.

ആസിഫിന്‍റെ മുഖത്തു തങ്ങി നില്ക്കുന്ന കൗമാരക്കാരന്‍റെ നിഷ്ക്കളങ്കത, ഒരു മകനോടുള്ള വാത്സല്യം അദ്ദേഹത്തിൽ ഉണർത്തുകയായിരുന്നു എന്നു തോന്നി. പെട്ടെന്ന് ആസിഫ് അദ്ദേഹത്തിന്‍റെ കാൽക്കലേയ്ക്കു വീണു പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി.

“സാർ എനിക്ക് ബാപ്പയെപ്പോലെയല്ല… ബാപ്പ തന്നെയാണ്. എന്‍റെ സ്വന്തം ബാപ്പ…” അതുകേട്ട് ഫഹദ് സാർ ഒരു നിമിഷം പ്രജ്ഞയറ്റു നിന്നു. പിന്നെ സ്വബോധം വീണ്ടെടുത്ത് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചു.“ നീ എന്തു ഭ്രാന്താണീപ്പറയുന്നത്? നീ… നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ? നീ മാനസികമായി എന്തെങ്കിലും തകരാറുള്ളവനാണോ? നിന്നെക്കണ്ടപ്പോൾ ആദ്യം എനിക്കങ്ങനെ തോന്നിയിരുന്നു. അതുശരി തന്നെയായിരുന്നു എന്നിപ്പോൾ തോന്നുന്നു.

“ഇല്ല സാർ… അല്ല ബാപ്പ… എനിക്ക് ഭ്രാന്തില്ല. എന്‍റെ ബാപ്പ തന്നെയാണ് അങ്ങ്. വേണമെങ്കിൽ ഞാൻ എന്‍റെ ഉമ്മായുടെ ഫോട്ടോ കാണിയ്ക്കാം. ഉമ്മ മരിച്ച് ഇത്രകാലവും ഞാൻ അങ്ങയെത്തേടി നടക്കുകയായിരുന്നു.”

അവന്‍റെ നിറഞ്ഞ കണ്ണുകളും, മുഖത്തു തുടിയ്ക്കുന്ന ആത്മാർത്ഥതയും അവന്‍റെ വാക്കുകളെ ശരി വയ്ക്കുന്നതായിരുന്നു. എല്ലാം കണ്ട് അസ്തപ്രജ്ഞയായി നിൽക്കുമ്പോൾ കണ്ടു. അവൻ പോക്കറ്റിൽ നിന്നും ഒരു ചിത്രം പുറത്തെടുത്ത് ഫഹദ്സാറിന്‍റെ നേരെ നീട്ടുന്നത്. ഒരു ഞെട്ടലോടെ ഞാൻ കണ്ടു. ആ ചിത്രത്തിൽ ഫഹദ് സാറിനോടൊപ്പം മറ്റൊരു സ്ത്രീയെ, കാച്ചിയും തട്ടവുമിട്ട് വിവാഹവേഷത്തിൽ ഏറെ സുന്ദരിയല്ലാത്ത ഒരു മുസ്ലീം സ്ത്രീയെ…

“ഇത്… ഇത് സഫിയ ആണല്ലോ. ഞാൻ നിക്കാഹ് ചെയ്‌ത എന്‍റെ ഭാര്യ…”

ഞെട്ടലോടെ ആ ചിത്രം അദ്ദേഹം കൈയ്യിൽ വാങ്ങുന്നതും തന്‍റെ ഭാര്യയെ തിരിച്ചറിയുന്നതും ഉള്ളിലുണർന്ന ആന്തലോടെ ഞാൻ നോക്കി നിന്നു.

“നീ സഫിയയുടെ മകനാണെന്നോ? എനിക്ക് വിശ്വസിയ്ക്കാനാകുന്നില്ല. പക്ഷെ ഞാൻ നിന്‍റെ ബാപ്പയാകുന്നതെങ്ങിനെ?” അവിശ്വസനീയതോടെ ഫഹദ് സാർ വീണ്ടും ചോദിക്കുന്നതു കേട്ടു.

“എന്‍റെ ഉമ്മ മരിച്ചു പോയി സാർ… പക്ഷെ മരിയ്ക്കുന്നതിനു മുമ്പ് അങ്ങയുടെ ഫോട്ടോ കൈയ്യിൽ ത്തന്നു കൊണ്ടു പറഞ്ഞു. നിന്‍റെ ബാപ്പ ജീവിച്ചിരുപ്പുണ്ട്. എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കിൽ പറയണം, വിവാഹമോചന സമയത്ത് ഞാൻ ഗർഭിണിയായിരുന്നു എന്ന വിവരം അദ്ദേഹത്തെ അറിയിക്കാതിരുന്നതിന് ഞാൻ മാപ്പു ചോദിക്കുന്നു എന്ന്… എല്ലാം എന്‍റെ വാശി മൂലമായിരുന്നു എന്നും…”

ഇടിവെട്ടേറ്റതു പോലെ നില കൊണ്ട ഫഹദ് സാറിന്‍റെ മുഖമാകെ വിളറി വെളുത്തിരുന്നു. ഏതോ ഭീകര ജീവിയെന്നതു പോലെ ആ ചെറുപ്പക്കാരനെ അദ്ദേഹം തുറിച്ചു നോക്കി. പിന്നെ അസ്തപ്രജ്ഞനായി ചാരുബഞ്ചിൽ തളർന്നിരുന്നു. അവിശ്വസനീയതയോടെ, ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം പുലമ്പിക്കൊണ്ടിരുന്നു.

“ഇല്ല… ഇതൊരിയ്ക്കലും സംഭവിക്കുകയില്ല… ഒരിയ്ക്കലും. ഇവൻ കള്ളം പറയുകയാണ് ഇവൻ എന്‍റെ മകനല്ല… എന്‍റെ മകനല്ല…”

അദ്ദേഹത്തിന്‍റെ ദയനീയ സ്‌ഥിതി കണ്ട് എന്തു ചെയ്യേണ്ടു എന്നറിയാതെ ഞാൻ നിന്നു. ഒട്ടൊരു പരിഭ്രമത്തോടെ അദ്ദേഹത്തെ കുലുക്കി വിളിച്ച് ചോദിച്ചു. എന്തുപറ്റി ഫഹദ് സാർ?… അങ്ങേയ്ക്കെന്തെങ്കിലും കുഴപ്പമുണ്ടോ?

എന്‍റെ പരിഭ്രമം കണ്ടിട്ടാകാം അദ്ദേഹം പെട്ടെന്ന് മനോനില വീണ്ടെടുത്ത് പറഞ്ഞു. “എനിക്കൊഎനിക്കൊന്നുമില്ല മീരാ… അല്പ സമയത്തേയ്ക്ക് ഞാൻ എന്നെ മറന്നു പോയി. എവിടെ അവൻ … ആസിഫ് എനിക്കവനിൽ നിന്ന് എല്ലാമറിയണം. അവന്‍റെ ഉമ്മ പറഞ്ഞ കഥകൾ അവനെന്നോടു പറയാനുണ്ടാകുമല്ലോ?”

അപ്പോൾ അല്പം അകലെ മാറി നിന്ന് കടലിലേയ്ക്ക് ഉറ്റു നോക്കുന്ന ആസിഫിനെയാണ് ഞങ്ങൾ കണ്ടത്. അവൻ മനഃക്ഷോഭമടക്കുവാൻ പാടുപെടുകയാണെന്നും തോന്നി. തളർന്നു പോയ ഫഹദ് സാറിനോടൊപ്പം പതുക്കെ നടന്ന് അവന്‍റെ അടുത്തെത്തുമ്പോൾ അവൻ നിറകണ്ണുകളോടെ അദ്ദേഹത്തെ നോക്കി പ്പറഞ്ഞു.

“ബാപ്പയ്ക്ക് ഞാൻ പറഞ്ഞതു വിശ്വാസമില്ലെങ്കിൽ എന്നോടൊപ്പം വരൂ… ഞാൻ എന്‍റെ ഉമ്മയുടെ രണ്ടാമത്തെ ഭർത്താവിനെ എന്‍റെ ഇപ്പോഴത്തെ ബാപ്പയെ കാണിച്ചു തരാം. അദ്ദേഹം വളരെ നല്ലവനാണ്. എല്ലാമറിഞ്ഞിട്ടും എന്‍റെ ഉമ്മയെയും എന്നെയും പൊന്നു പോലെ നോക്കി സംരക്ഷിച്ച മനുഷ്യൻ. ആ മനുഷ്യനോടുള്ള കടപ്പാടുകൾ ഉമ്മയ്ക്കെന്നതു പോലെ എനിക്കും തീർത്താൽ തീരുന്നതല്ല…” ആസിഫ് വികാര വിവശനായി പറഞ്ഞു കൊണ്ട് മുന്നേ നടന്നു.

ഞങ്ങൾക്ക് അവനെ അനുഗമിയ്ക്കാതിരിയ്ക്കാനായില്ല. അല്പദൂരം നടന്ന് റോഡിലെത്തിയപ്പോൾ അവൻ ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി. പിന്നെ അവൻ പറയുന്നതു കേട്ടി. “പള്ളിപ്പടിയിലേയ്ക്ക്…” ഓട്ടോ ഞങ്ങളേയും കൊണ്ട് മെയിൻ റോഡിലൂടെ പാഞ്ഞു. ഒടുവിൽ നിരവധി ഊടു വഴികൾ പിന്നിട്ട് ആ ഒറ്റ നിലവീടിനു മുന്നിലെത്തി നിന്നു.

ഓട്ടോയിൽ നിന്നിറങ്ങിയ ആസിഫ് മുന്നേ നടന്നു. ചെറിയ വരാന്തയിലേയ്ക്ക് കയറി അവൻ ഞങ്ങളെ തിരിഞ്ഞു നോക്കി. അപ്പോൾ അവിടെ ചാരുകസേരയിൽ മുഴുവൻ നരച്ച താടി തടവിക്കൊണ്ട് ഒരാൾ കണ്ണടച്ച് കിടക്കുന്നുണ്ടായിരുന്നു. അയാളെ നോക്കി ആസിഫ് മെല്ലെ മുരടനക്കി.

“അല്ല, ആസിഫേ, നീയെപ്പോൾ വന്നു? കേറിവാ മോനെ, ഞാനിവിടെക്കിടന്ന് ഒന്നു മയങ്ങാൻ തുടങ്ങുകയായിരുന്നു. നീ വന്നത് ഞാൻ കണ്ടില്ല..”

“അല്ല ബാപ്പ, നമുക്കിന്ന് ചില അതിഥികളുണ്ട്. ബാപ്പ ഇദ്ദേഹത്തെ അറിയുമോ?” ആസിഫ് പിന്നാലെയെത്തിയ ഫഹദ് സാറിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു. നിമിഷ നേരത്തേയ്ക്ക് ആ കണ്ണുകൾ ഫഹദ് സാറിനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ സ്മരണയിൽ തെളിഞ്ഞതു പോലെ അദ്ദേഹം ചാടിയെഴുന്നേറ്റു. “ഇത്… ഇത് നമ്മുടെ ഫഹദ് സാറല്ലേ?… നിന്‍റെ ഉമ്മായുടെ ആദ്യത്തെ കെട്ടിയവൻ?”

“അതെ ബാപ്പ… ഇത് അദ്ദേഹം തന്നെയാണ്. അദ്ദേഹം ചില വിവരങ്ങൾ ബാപ്പയോട് ചോദിച്ചറിയാൻ എത്തിയതാണ്. ബാപ്പയ്ക്കറിയാവുന്ന കാര്യങ്ങൾ ഇദ്ദേഹത്തിന് പറഞ്ഞു കൊടുക്കണം.”

പെട്ടെന്ന് അദ്ദേഹം അടുത്തു കിടന്ന കസേരകൾ ചൂണ്ടിക്കാട്ടി പറഞ്ഞു. “ഇരിയ്ക്കണം സാറെ… ഞാൻ നിങ്ങളെ എന്‍റെ ബീവിയുടെ കൈയ്യിലുണ്ടായിരുന്ന ഒരു ഫോട്ടോയിൽ കണ്ടിട്ടുണ്ട്. അങ്ങിനെ തിരിച്ചറിഞ്ഞതാണ്. നിങ്ങടെ കൂടെയുള്ള ഇതാരാണ്?” ഉദ്വോഗത്തോടെയുള്ള ചോദ്യം കേട്ട് ഫഹദ് സാർ പറഞ്ഞു.

“എന്‍റെ ഭാര്യ… ഞങ്ങളിപ്പോൾ ഡൽഹിയിൽ നിന്നും വരികയാണ്…” ആസിഫ് അപ്പോഴേയ്ക്കും അകത്തേയ്ക്കു പോയിക്കഴിഞ്ഞിരുന്നു.

പുറത്ത് ഇരുട്ടു കനത്തു തുടങ്ങിയിരുന്നു. മങ്ങിയ ഇരുട്ടിൽ പരസ്പരം കാണാനാവാതെ ഞങ്ങളിരുന്നു.

“മോളെ ആരിഫേ…. ആ ലൈറ്റൊന്നിട്ടേ… ഇരുട്ടു കാരണം ഒന്നും കാണാൻ വയ്യ…”

ലൈറ്റ് തെളിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം നോക്കി ഫഹദ് സാർ പരീക്ഷീണചിത്തനായി കാണപ്പെട്ടു. എന്തോ ഒന്ന് ദഹിക്കാത്തതു പോലെ അദ്ദേഹത്തിൽ തങ്ങി നിന്നു.

“നിങ്ങൾക്കിപ്പോൾ എന്താണറിയേണ്ടത് ഫഹദ് സാറെ? എന്താണെങ്കിലും എന്നോട് ചോദിച്ചോളൂ…”

പക്വത വന്ന ഒരു മനുഷ്യനെപ്പോലെ അയാൾ ചോദിച്ചു.

“ആസിഫ്… ആസിഫ് എന്‍റെ മകനാണോ?” ഫഹദ് സാറിന്‍റെ ചോദ്യം കേട്ട് അല്പനേരം അയാൾ മിണ്ടാതിരുന്നു. കഴിഞ്ഞു പോയ ഏതോ വിദൂര കാലഘട്ടങ്ങളിലൂടെ അയാളുടെ മനസ്സ് പായുകയാണെന്നു തോന്നി. സന്തോഷവും, സന്താപവും ഒരുപോലെ മാറി മാറി ചുളിവുകൾ വീണ ആ മുഖത്ത് നിഴലിട്ടു. അല്പം കഴിഞ്ഞപ്പോൾ സ്വയമെന്നതു പോലെ താഴ്ന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു തുടങ്ങി.

“എന്‍റെ ഭാര്യ മരിച്ചിട്ട് ആറുകൊല്ലം കഴിഞ്ഞാണ് ഞാൻ സഫിയയെക്കാണുന്നത്. അപ്പോഴേയ്ക്കും പത്തും ആറും വയസ്സുള്ള രണ്ടു പെണ്മക്കളുടെ ബാപ്പയെന്ന നിലയിൽ അവരുടെ ഭാരം എന്‍റെ തലയിലായിരുന്നു. പെൺ കുഞ്ഞുങ്ങളായതു കൊണ്ട്, ബീവി മരിച്ചപ്പോൾ മറ്റൊരു ഭാര്യ വേണ്ടെന്നു കരുതിയിരുന്ന എനിക്ക് ആ തീരുമാനം മാറ്റേണ്ടി വന്നു. സഫിയയുടെ ബാപ്പയെക്കാണുന്നതു വിവാഹം ഉറപ്പിക്കുന്നതു അങ്ങിനെയാണ്.”

“ഞാൻ കാണുമ്പോൾ അവൾ ആസിഫിനെ വയറ്റിൽ ചുമക്കാൻ തുടങ്ങിയിട്ട് മൂന്നുമാസമായിരുന്നു. അവൾ ഗർഭിണിയാണെന്ന വിവരം നിക്കാഹിനു മുമ്പ് അവൾ എന്നെ അറിയിക്കുകയുണ്ടായി. ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല. എന്‍റെ പെണ്മക്കളോടൊപ്പം ആ കുഞ്ഞും വളരുമെന്ന് ഞാൻ അറിയിച്ചു. അങ്ങിനെ ഞങ്ങളുടെ നിക്കാഹ് നടന്നു.”

“ഏഴാം മാസത്തിൽ അവൾ ആസിഫിനെ പ്രസവിച്ചപ്പോൾ ഞാൻ സന്തോഷിച്ചു. എന്‍റെ പെണ്മക്കൾക്ക് ഒരനിയൻ കൂടി ഉണ്ടായിരിക്കുന്നു. അവനെ ഞാൻ പൊന്നു പോലെ നോക്കി വളർത്തി, എന്‍റെ മകനെപ്പോലെ സ്നേഹിച്ചു. അവൻ നിങ്ങളുടെ മകനാണെന്നും നിങ്ങൾ വന്നാൽ അവനെ കാണിച്ചു കൊടുക്കണമെന്നും അവൾ ഇടയ്ക്കിടയ്ക്ക് എന്നെ ഓർമ്മിപ്പിക്കുമായിരുന്നു. ഏറെക്കാലം കാത്തിരുന്നിട്ടും നിങ്ങൾ വന്നില്ല. ഒരു പക്ഷെ നിങ്ങൾ അറിഞ്ഞു കാണില്ല നിങ്ങൾക്ക് ഇങ്ങനെയൊരു മകനുണ്ടായിരുന്നുവെന്ന് അല്ലെ?…”

അയാൾ ഉദ്വോഗത്തോടെ ഫഹദ് സാറിനെ നോക്കി ചോദിച്ചു ഒട്ടൊരു കുറ്റബോധത്തോടെ തലകുനിച്ച് ഫഹദ് സാർ പറഞ്ഞു.

“ഞാനറിഞ്ഞിരുന്നില്ല എനിക്ക് ഇങ്ങനെയൊരു മകനുള്ള കാര്യം” അല്പം കഴിഞ്ഞ് ഫഹദ് സാർ ചോദിച്ചു.

“സഫിയ… അവൾ എങ്ങിനെയാണ് മരിച്ചത്?”

“സഫിയ മരിച്ചത് പ്രസവത്തോടെയാണ്. ഞങ്ങളുടെ ഇളയമകൾ ആരിഫയെ പ്രസവിച്ചു കഴിഞ്ഞ് ഏഴാം നാൾ അവൾ മരിച്ചു. ബ്ലീഡിംഗ് ആയിരുന്നു മരണ കാരണം. മരിയ്ക്കുന്നതിനു മുമ്പ്, അന്ന് ഏകദേശം പന്ത്രണ്ടു വയസ്സുണ്ടായിരുന്ന ആസിഫിനെ അടുത്തു വിളിച്ച് സാറിന്‍റെ ഫോട്ടോയും, ഒരു കത്തും നൽകിക്കൊണ്ട് പറഞ്ഞു. ഞാൻ നിന്‍റെ ബാപ്പയിൽ നിന്നും സ്നേഹം പിടിച്ചു വാങ്ങാൻ ആവുന്നത്ര ശ്രമിച്ചു. ഒരിയ്ക്കൽ മനസ്സില്ലാമനസ്സോടെ അതു നൽകാൻ അദ്ദേഹം തയ്യാറായി. അതിന്‍റെ ഫലമാണ് നീ. എന്നാൽ ഒടുവിൽ ഞാൻ തോറ്റു പോയി മോനെ… നിന്‍റെ ബാപ്പയുടെ മനസ്സിൽ കയറിപ്പറ്റാൻ ഒരുതരത്തിലും എനിക്കാവില്ലെന്നു മനസ്സിലായി. ഒടുവിൽ എനിക്ക് അദ്ദേഹത്തിൽ നിന്ന് വിവാഹമോചനം നേടേണ്ടി വന്നു. എന്നാൽ അദ്ദേഹം എന്നോട് ചെയ്തതിനു പകരമായി വിവാഹമോചന സമയത്ത് നീ എന്‍റെ വയറ്റിലുണ്ടായ കാര്യം ഞാൻ മറച്ചു വച്ചു. എന്നെങ്കിലും നീ അദ്ദേഹത്തെക്കാണുകയാണെങ്കിൽ നിന്‍റെ ഉമ്മ അതിന് അദ്ദേഹത്തോടു മാപ്പു ചോദിച്ചു എന്നു പറയണം…”

“അന്ന് പന്ത്രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആസിഫിന് കാര്യങ്ങൾ മുഴുവൻ മനസ്സിലായില്ലെങ്കിലും അവൻ ആ കത്തും ഫോട്ടോയും സൂക്ഷിച്ചു വച്ചു. ആസിഫ് ഇന്ന് പ്രായപൂർത്തി വന്ന പയ്യനാണ്. അവന് എല്ലാം മനസ്സിലാകും. അവൻ നിങ്ങളുടെ മകനാണ് ഫഹദ് സാർ…. അവനെ വേണമെങ്കിൽ നിങ്ങൾക്കു കൊണ്ടുപോകാം. ഞാനതിന് തടസ്സം പറയില്ല…” അദ്ദേഹം പറഞ്ഞു നിർത്തി ഫഹദ് സാറിനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അപ്പോൾ ആ മിഴികളിൽ ദുഃഖം ഉറഞ്ഞു കൂടുന്നത് കാണാമായിരുന്നു. എന്തോ കൈവിട്ടു പോകുന്ന പ്രതീതി ആ മുഖത്തും കണ്ണുകളിലും തളം കെട്ടി നിന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...