എന്‍റെ സാരംഗിയെ തിരികെ നൽകാൻ മാഡത്തിനു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. അതോടെ അരുണിന്‍റെ ദുഃഖഭാവം അകന്നു. അവനിൽ കൂടുതൽ ആത്മവിശ്വാസം കത്തിജ്വലിയ്ക്കുന്നതു പോലെ തോന്നി. അതുകണ്ട് ഞാൻ അരുണിനെ മെല്ലെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

“അപ്പോൾ അരുന്ധതിയെയും എന്നെയും കബളിപ്പിച്ച് നീയി രഹസ്യം കൊണ്ടു നടക്കുകയായിരുന്നു അല്ലേ? എന്‍റെ രാഹുലിനെപ്പോലെ നീയും ഒളിച്ചു കളികൾ ശീലിച്ചിരിക്കുന്നു…”

“സോറി മാഡം… ഞാൻ…” അരുൺ ലജ്ജയാൽ തുടുത്ത മുഖവുമായി കുറ്റബോധത്തോടെ തലകുനിച്ചു.

“സാരമില്ല… എല്ലാം ഞാൻ അരുന്ധതിയോടു പറഞ്ഞോളാം. എന്‍റെ രാഹുൽ മോന്‍റെ കാര്യത്തിൽ ഞങ്ങൾക്കു സംഭവിച്ചത് അരുന്ധതിയ്ക്കും, ചരണിനും ഉണ്ടാകാൻ പാടില്ല. മാത്രവുമല്ല നീയിന്ന് എന്‍റേയും കൂടി മകനാണ്. അതുകൊണ്ട് നിങ്ങളുടെ വിവാഹം ഞങ്ങൾ ആർഭാടമായിത്തന്നെ നടത്തും…” ഞാൻ പറഞ്ഞു.

എന്‍റെ വാക്കുകളിൽ ഏതോ നഷ്ടബോധത്തിന്‍റെ ഒളിമിന്നൽ ഉണ്ടായിരുന്നു. ഒരുപക്ഷെ രാഹുൽ മോൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ അവന്‍റെ വിവാഹം അവന്‍റെ പ്രണയിനിയുമായി ഞങ്ങൾക്കു നടത്താൻ കഴിഞ്ഞേനെ എന്ന നഷ്ടബോധം… എന്നാലിന്നവർ രണ്ടുപേരും അകലങ്ങളിലെവിടെയോ തനിക്കെത്തിപ്പിടിക്കാനാവാത്തിടത്ത് അജ്ഞാതവാസം തുടരുന്നു.

ജീവിച്ചിരിക്കുന്ന അവന്‍റെ പെണ്ണിനെയെങ്കിലും എനിക്കു കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ… ഇന്നും അവിവാഹിതയായി കഴിയുന്ന അവളോട് മറ്റൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെടാമായിരുന്നു. ഒരു മകളെപ്പോലെ അവളുടെ വിവാഹം ഞാൻ നടത്തിക്കൊടുക്കുമായിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത് ഞാൻ അരുണിനോടു ചോദിച്ചു.

“അരുൺ… നിന്‍റെ കൈയ്യിൽ രാഹുൽ സ്നേഹിച്ച ആ പെൺകുട്ടിയുടെ ഫോട്ടോയുണ്ടോ? എന്നിക്കൊന്നു കാണാനാണ്…”

“ആ ഫോട്ടോ എന്‍റെ കൈയ്യിൽ ഉണ്ടായിരുന്നു മാഡം… എന്നാലിപ്പോൾ കൈവശമില്ല… ഞാൻ പീന്നിടെപ്പോഴെങ്കിലും ആ ഫോട്ടോ കാണിച്ചു തരാം.

അരുണിന്‍റെ വാക്കുകൾക്കു മുന്നിൽ ആശ്വാസ നിശ്വാസങ്ങളോടെ ഞാനിരുന്നു. അറിയാതെ ഒരു ദീർഘനിശ്വാസം എന്നിൽ നിന്നും അടർന്നു വീണു. ഒരു നഷ്ട സ്വപ്നത്തിന്‍റെ ഓർമ്മകൾ പേറിക്കൊണ്ട് ഒരിളം കാറ്റ് എന്നെ കടന്നു പോയി. ഇനി ഞാൻ കിടന്നോട്ടെ മാഡം രാവിലെ വാരണാസി സ്റ്റേഷനിലെത്തുമ്പോൾ ഉണരേണ്ടതല്ലേ?

ഞാൻ മൗനാനുവാദം നൽകിയതോടെ അരുൺ മുകളിലെ ബർത്തിലേയ്ക്കു പോയി. വീണ്ടും ഏകയായതോടെ മനസ്സിൽ അസ്വാസ്‌ഥ്യം കൂടുകൂട്ടി.

മനസ്സ് നഷ്ട സ്വപ്നങ്ങളുടെ പുറകേ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. നരേട്ടനും രാഹുലുമൊന്നിച്ചുള്ള ഇത്തരം എത്രയോ യാത്രകളെക്കുറിച്ചുള്ള സ്മരണകൾ. ഓർമ്മയുടെ നേർത്ത മഞ്ഞുപാളികൾക്കിടയിൽ നിന്നും അവ ആവരണം നീക്കി പുറത്തു വന്നു.

യാത്രയ്ക്കിടയിൽ നരേട്ടനും രാഹുൽമോനും പറയുന്ന തമാശകൾ കേട്ട് ഒരു ചെറുപ്പക്കാരിയെപ്പോലെ പൊട്ടിച്ചിരിക്കുന്ന എന്നെ നോക്കി രാഹുൽ മോൻ പറയുമായിരുന്നു.

“മമ്മീ… മമ്മിയ്ക്ക് യാത്രകൾ ഹരമാണല്ലേ… അതുകൊണ്ടു തന്നെ യാത്രയ്ക്കിടയിൽ മമ്മി കൂടുതൽ ചെറുപ്പമാകുന്നു. ഒരു പത്തുകൊല്ലമെങ്കിലും പുറകോട്ട് പോയതു പോലെ…” അവന്‍റെ കോംപ്ലിമെൻറ്സ് ഏറ്റുവാങ്ങി ആഹ്ലാദവതിയാകുന്ന ഞാൻ. അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് നരേട്ടൻ പറയുമായിരുന്നു.

“നിങ്ങൾക്കും മമ്മിയെപ്പോലെ പത്തുകൊല്ലം മുമ്പത്തെപ്പോലെ ചെറുപ്പമാകാൻ കഴിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു അല്ലേ? പണ്ടത്തെ കുട്ടികളെപ്പോലെ നിങ്ങൾക്കിപ്പോൾ ഞങ്ങളുടെ മടിയിലിരുന്ന് കളിക്കാമായിരുന്നു.

“ശരിയാണ് ഡാഡീ… ഞാൻ അതിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ പോവുകയാണ്. ഞങ്ങളെ വീണ്ടും കുട്ടികളാക്കണേ എന്ന്. നിഷ്ക്കളങ്കരായ കുട്ടികൾ…” എന്നിട്ടവൻ കൈകൾക്കൂപ്പി കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകും.

അവന്‍റെ അന്നത്തെ പ്രാർത്ഥനകൾ ദൈവം കൈകൊണ്ടു കാണുമോ? മറ്റൊരു ജന്മം നൽകി, ഒരു ശിശുവായി അവനെ പുനർജ്ജനിപ്പിക്കുവാനായി ദൈവം അവനെ വിളിച്ചു കൊണ്ടു പോയതായിരിക്കുമോ? ആവോ അറിയില്ല. ഒരുപക്ഷെ ലോകത്തിന്‍റെ ഏതെങ്കിലും കോണിൽ ഒരു ശിശുവായി അവൻ പുനർജജനിച്ചിട്ടുണ്ടാവാം. എന്നെപ്പോലെ ഏതെങ്കിലും അമ്മയുടെ മടിത്തട്ടിലിരുന്ന് അവൻ നിഷ്ക്കളങ്കമായി പുഞ്ചിരി പൊഴിക്കുന്നുണ്ടാവാം…

തണുപ്പിന്‍റെ അലകൾ ശരീരത്തെ പൊതിയാൻ തുടങ്ങിയപ്പോൾ റെയിൽവേയുടെ വെള്ളപ്പുതപ്പെടുത്ത് മൂടിപ്പുതച്ചു. ചിന്തകളുടെ കടന്നാക്രമണത്തിൽ നിന്നും മോചനം കിട്ടുവാനായി കണ്ണുകളിറുക്കിപ്പൂട്ടി ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചു തന്നെ നാമജപങ്ങളുരുവിട്ട് കണ്ണടച്ച് കിടന്നപ്പോൾ മെല്ലെ മെല്ലെ ഉറക്കം കൺപോളകളെ തഴുകിയെത്തി.

പുലരിയുടെ നേർത്ത വെളിച്ചം ജനലിലൂടെ ശരീരത്തിൽ പതിച്ചപ്പോൾ ഞാൻ കണ്ണുതുറന്നു. ഏതോ സ്റ്റേഷനിൽ വണ്ടിയെത്തി നിൽക്കുന്നു. ഒരു പുതിയ പ്രഭാതത്തിന്‍റെ ജീവസുറ്റ ചലനങ്ങൾ കണ്ണുകളേയും കാതുകളേയും കുളിർപ്പിച്ചു കൊണ്ട് റയിൽവേ സ്റ്റേഷനിൽ മുഴങ്ങിക്കേൾക്കുന്നു. അരുൺ മുകളിലെ ബർത്തിൽ നിന്നും താഴേയ്ക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.

“നമുക്കിറങ്ങേണ്ടിടമായി മാഡം…” അരുൺ ലഗ്ഗേജുകൾ ഓരോന്നായി കൈയ്യിലെടുത്തു കൊണ്ടു പറഞ്ഞു.

അരുണിനു പുറകേ നടന്ന് കംപാർട്ടുമെന്‍റിനു പുറത്തു കടന്നപ്പോൾ മുഗൾ സരായ് ജംഗ്ഷൻ എന്ന ബോർഡു കണ്ടു. രാത്രിയുടെ അന്ത്യയാമത്തിൽ മിക്കവാറും ചലനരഹിതവും മൂകവും, വിജനവുമായ സ്റ്റേഷൻ പരിസരം പിന്നിട്ട് ഞങ്ങൾ നടന്നു.

വെറും നിലത്ത് സ്റ്റേഷനിൽ നിരനിരയായി ഉറങ്ങിക്കിടക്കുന്നവരെ കാലുകൊണ്ടു ചവിട്ടാതെ പുറത്തു കടക്കുമ്പോൾ കണ്ടു, പുറത്ത് പ്രഭാതത്തിന്‍റെ ആദ്യകിരണങ്ങൾ പൊട്ടിവിടരാൻ തുടങ്ങുന്നതേയുള്ളൂ. ഇരുളും, വെളിച്ചവും ഒളിച്ചു കളി നടത്തുന്ന നടപ്പാതയിലൂടെ സ്റ്റേഷനു പുറത്തെത്തിയപ്പോൾ അരുൺ പറഞ്ഞു.

“നമുക്ക് ഒരു ഓട്ടോ പിടിച്ച് വിശ്വനാഥ ക്ഷേത്രത്തിലേയ്ക്കും, ദശാശ്വമേധഘട്ടിലേയ്ക്കും പോകാം. ദശാശ്വമേധഘട്ടിൽ ചെന്നാൽ മാഡത്തിന് സൂര്യോദയം കാണുകയും ബലിയിടൽ പോലുള്ള കർമ്മങ്ങൾ ചെയ്യുകയും ചെയ്യാം.

“ഞാൻ സമ്മതം സൂചിപ്പിക്കും പോലെ അരുണിനെ നോക്കി. എന്നിട്ടു പറഞ്ഞു. അരുൺ ഓട്ടോ വിളിച്ചോളൂ… ഞാൻ ഇവിടെ കാത്തുനിൽക്കാം.”

സ്റ്റേഷനരികിൽ ലഗ്ഗേജുമായി ഞാൻ മാറി നിന്നപ്പോൾ അരുൺ അൽപം ദൂരെ റോഡരികിൽ നിന്നും ഓട്ടോ വിളിച്ചു കൊണ്ടു വന്നു.

ലഗ്ഗേജ് എടുത്ത് ഓട്ടോയിൽ വച്ച് അരുൺ ആദ്യം കയറി. പിന്നീട് എന്‍റെ കൈപിടിച്ച് ഓട്ടോയിൽ കയറാൻ സഹായിച്ചു. തുടർച്ചയായുള്ള യാത്രകൾ എന്നെ ക്ഷീണിതയാക്കിയിരുന്നു. അരുൺ അത് മനസ്സിലാക്കി എന്നെ സഹായിക്കുകയായിരുന്നു.

കാറുകളും, ബൈക്കുകളും, ഓട്ടോറിക്ഷകളും, പഴയ രീതിയിലുള്ള റിക്ഷാവണ്ടികളും റോഡിൽ നിറഞ്ഞു കവിഞ്ഞിരുന്നു. അതിപുരാതനമായ ആ നഗരത്തിലൂടെ ഞങ്ങളുടെ ഓട്ടോ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഇതിനെല്ലാമിടയിലൂടെ നടന്നു നീങ്ങുന്ന ധാരാളം പശുക്കളേയും കാളകളേയും കണ്ടു. അതുകണ്ട് ഞാനത്ഭുതപ്പെട്ടപ്പോൾ അരുൺ പറഞ്ഞു.

“ഇവിടുത്തെ ജനങ്ങൾ ഗോപൂജ നടത്താറുണ്ട് മാഡം. മിക്കവാറും എല്ലാത്തരം മൃഗങ്ങളേയും പക്ഷികളേയും ആരാധനാ മനോഭാവത്തോടെ കാണുന്ന ഹിന്ദുക്കൾ നിറഞ്ഞ ഒരു സ്ഥലം കൂടിയാണ് വാരണാസി.”

ഒടുവിൽ ഞങ്ങളുടെ ഓട്ടോ ആ പ്രസിദ്ധമായ ക്ഷേത്രത്തിനു മുന്നിൽ എത്തിച്ചേർന്നു. വലിയ താഴികക്കുടങ്ങളോടു കൂടിയ ആ ക്ഷേത്രത്തിനുള്ളിൽ വിശ്വനാഥനായ ശിവന്‍റെ ശിവലിംഗ പ്രതിഷ്ഠയാണുള്ളത്.

“ഇവിടെക്കയറി തൊഴുത ശേഷം നമുക്ക് ദശാശ്വമേധഘട്ടിലേയ്ക്കു പോകാം മാഡം. അതല്ലേ നല്ലത്?” അരുൺ ചോദിച്ചു.

“അല്ല അരുൺ… ആദ്യം നമുക്ക് ദശാശ്വമേധഘട്ടിലേയ്ക്കു പോകാം. അവിടെ സൂര്യോദയം കണ്ട് ഗംഗയിൽ മുങ്ങിക്കുളിച്ച്, ബലികർമ്മങ്ങൾ ചെയ്‌ത് ചിതാഭസ്മ നിമഞ്ജനവും ചെയ്‌തശേഷം വൈകുന്നേരമോ നാളെയോ നമുക്ക് ക്ഷേത്രത്തിലെത്തി തൊഴാം…”

തന്‍റെ മറുപടി കേട്ട് അരുൺ പറഞ്ഞു. “മാഡം പറഞ്ഞതാണ് ശരി. കാരണം കുളി കഴിഞ്ഞ ശേഷമേ ക്ഷേത്രത്തിൽ കയറാൻ പാടുള്ളൂ എന്ന കാര്യവും ഞാൻ മറന്നു പോയി. പിന്നെ ബലികർമ്മങ്ങൾ ചെയ്ത ശേഷം ഉടൻ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന് എന്‍റെ മുത്തശ്ശി പണ്ടെന്നോ പറഞ്ഞിട്ടുള്ളത് ഇപ്പോഴെനിയ്ക്ക് ഓർമ്മ വരുന്നു. അതുകൊണ്ട് വൈകുന്നേരമോ നാളെയോ നമുക്ക് ക്ഷേത്രത്തിലെത്തി തൊഴാം. സോറി മാഡം? എന്‍റെ അറിവില്ലായ്മ മാഡം ക്ഷമിക്കണം.”

“സാരമില്ല അരുൺ… വർഷങ്ങളായി നോർത്തിന്ത്യയിൽ ജീവിക്കുന്നതു കൊണ്ടാണ് അരുൺ ഇതൊന്നുമറിയാതെ പോയത്.”

ഞാൻ അരുണിനെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. പിന്നെ ദശാശ്വമേധഘട്ടിലേയ്ക്ക് ഞങ്ങൾ യാത്ര തുടർന്നു. ഇടയ്ക്കു വച്ച് അൽപം ആത്മനിന്ദയോടെ അരുൺ പറഞ്ഞു.

“ഞാൻ കേരളത്തേയും അതിന്‍റെ സംസ്കാരത്തേയും കുറിച്ച് കൂടുതലറിയേണ്ടതായിരുന്നു മാഡം. ഒരു കേരളീയനായി മാത്രം എനിക്കു ജനിക്കാൻ കഴിഞ്ഞില്ലല്ലോ. കേരളത്തിൽ വളരാൻ കഴിഞ്ഞില്ലല്ലോ. അതോർത്തിട്ടിപ്പോൾ എനിക്ക് കുണ്ഠിതം തോന്നുന്നു.”

“സാരമില്ല അരുൺ… അരുൺ ജനിച്ചതും ജീവിച്ചതും രണ്ടു ഭിന്ന സംസ്കാരങ്ങളുടെ ഇടയില്ലല്ലെ. അതോർത്ത് അഭിമാനിക്കുകയല്ലെ വേണ്ടത്? ഓരോ സംസ്കാരത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട് അരുൺ.”

എന്നിലെ അദ്ധ്യാപിക അപ്പോഴേയ്ക്കും ഉണർന്നു കഴിഞ്ഞിരുന്നു. ഒരദ്ധ്യാപികയെപ്പോലെ ഞാൻ വാചാലയാകുന്നതു കണ്ട് അരുൺ ചിരിച്ചു കൊണ്ട് പ്രതിഷേധിച്ചു. “എനിക്കെന്‍റെ പഴയ അമ്മയെത്തന്നെ മതി. അദ്ധ്യാപികയാകുമ്പോൾ മാഡം വല്ലാതെ ഗൗരവക്കാരിയാകുന്നു.”

“ശരി… ശരി… ഞാനിനി അരുണിന്‍റെ മുമ്പിൽ പഴയ അമ്മ തന്നെയാകാം. അതുപക്ഷെ കോളേജിലെത്തുമ്പോൾ പറ്റില്ലല്ലോ. അവിടെ ഞാൻ അദ്ധ്യാപികയും അരുൺ എന്‍റെ സ്റ്റുഡന്‍റുമായിരിക്കുമല്ലൊ.” അതുകേട്ട്, അരുൺ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു.

ഞങ്ങളുടെ യാത്ര ദശാശ്വമേധഘട്ടിൽ അവസാനിച്ചു. ദശാശ്വമേധഘട്ടിലെ പടവുകളുടെ മുകൾത്തട്ടിൽ നിന്നു കൊണ്ട് ഞങ്ങൾ ആ കാഴ്ച കണ്ടു.

അക്കരെ ഗംഗാ നദിയിൽ ഉദിച്ചുയരുന്ന സൂര്യബിംബം. ചുറ്റിലും രക്‌തഛവി പരത്തി മെല്ലെ മെല്ലെ ഉദിച്ചുയരുന്ന ആ സൂര്യബിംബം ഒരസാധാരണ കാഴ്ചയായിരുന്നു. സൂര്യന്‍റെ പൊൻകതിരുകൾ ഗംഗാ നദിയുടെ ഓളങ്ങളടങ്ങി നിശ്ചലമായ ജലപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നതും അഭൗമമായ ആനന്ദം നൽകുന്ന കാഴ്ചയായിരുന്നു. അതുവരെയുണ്ടായിരുന്ന മനസ്സിലെ എല്ലാ ദുഃഖ ചിന്തകളും ഓടിയകലുന്നതു പോലെ തോന്നി. പകരം അലൗകികമായ ഓരാത്മീയ പരിവേഷത്തിലേയ്ക്ക് മനസ്സ് എത്തിച്ചേർന്നു കഴിഞ്ഞിരുന്നു.

“ഭൂമിയിലെ സ്വർഗ്ഗം”…. അതിവിടെയാണെന്ന് മനസ്സു പറഞ്ഞു.

(തുടരും)

 

और कहानियां पढ़ने के लिए क्लिक करें...